രസികരഞ്ജിനി
'ആ ലേഖനം വായിച്ചാൽ ഉടൻതന്നെ കേരളപാണിനീയകാരൻ രഞ്ജിനി മുഖേന ഒരു അനുമോദനം പ്രസിദ്ധപ്പെടുത്താതിരിക്കില്ലെന്നും ആ അനുമോദന ലേഖനത്തിൽ തന്നെ വിവൃതോകാരമെന്നു സാധിച്ചിട്ടുണ്ടെങ്കിലും ആ അന്ത്യസ്വരത്തിന് ഉകാരചിഹ്നവും വീണ്ടും അരയുകാര ചിഹ്നമെന്ന് വെച്ചിട്ടുള്ള ചന്ദ്രക്കലയും കൂടപ്പിണച്ചു ചേർക്കാതെ കേവലം ചന്ദ്രക്കല മാത്രം ചേർത്തു തുടങ്ങുമെന്നും ഞങ്ങൾ വിശ്വസിക്കുന്നു.' എന്നുള്ള രഞ്ജിനീപംക്തിളുടെ ഭാവം ഗഹനമായിരിക്കുന്നു. ഏതായാലും ക്ഷേപിച്ചിട്ടെങ്കിലും പ്രവര പൃദാകവിനെക്കൊണ്ടു പത്തി പൊക്കിക്കണം എന്നാണ് ഉദ്ദേശ്യമെന്ന് രഞ്ജിനി വിളിച്ചു പറയുന്നതിനാൽ ചാടിപ്പുറപ്പെടാതിരിക്കാൻ നിർവാഹമില്ലല്ലോ.
രഞ്ജിനി സ്ഥാപിക്കുന്ന ഫലന്തങ്ങളുടെ അജന്തീകരണം മുതലായ ഭാഷാശാസ്ത്രസിദ്ധാന്തങ്ങളെപ്പറ്റിയുള്ള വിചാരണ പ്രകൃതോപയോഗി അല്ലാത്തതിനാൽ ഇവിടെ ചെയ്യുന്നില്ലാ. കാടു്, വീടു് ചോറു്, ചാറു് മുതലായ ശബ്ദങ്ങളിലെ അന്ത്യസ്വരത്തെ ഉച്ചരിക്കുന്ന വിഷയത്തിൽ തമിഴും മലയാളവും യോജിക്കുന്നില്ലാ. തമിഴര് ഉകാരത്തോട് അധികം യോജിച്ചും മദ്ധ്യമമലയാളികൾ അകാരത്തോടു ചേർന്നുമാണ് പോലും ഉച്ചരിക്കുന്നത്. എന്നാൽ ഉച്ചാരണത്തിലുള്ള ഭേദം അതിസൂക്ഷ്മവുമാണത്രേ; ഇതാണ് രഞ്ജിനിയുടെ വാദം. കേരളപാണിനീയ കർത്താവ് ദക്ഷിണ കേരളവാസി ആയതിനാലും ആചാര്യൻ പരദേശി ആയതിനാലും മറ്റുചിലർ ഉത്തരകേരള വാസ്തവ്യന്മാരായതിനാലും അവർക്ക് ഈ സൂക്ഷ്മഭേദം അറിയാൻ മാർഗമില്ലാതെ പോയതിൽ രഞ്ജിനി ആശ്ചര്യപ്പെടുന്നില്ലാ. പിന്നെയോ, തങ്ങൾക്ക് പറ്റിയ തെറ്റിനെ പ്രാചീനന്മാരും ഋഷികല്പന്മാരും മറ്റുമായ നമ്മുടെ പൂർവ്വപുരുഷന്മാരുടെ തലയ്ക്ക് വയ്ക്കുന്നതിലാണ് രഞ്ജിനിക്ക് സങ്കടം.
ഇനി ഇത്രയും അനുവദിച്ചിടത്തോളം ഭാഗത്തിന് ഉത്തരം ആരംഭിക്കുകതന്നെ. മദ്ധ്യകേരളത്തിന്റെ മദ്ധ്യം ശേഷംപേര് സമ്മതിച്ചിട്ടുള്ളതുപോലെ തൃശിവപേരൂരാണെന്ന് രഞ്ജിനിയും സമ്മതിക്കുമെന്ന് വിശ്വസിക്കുന്നു. ആ സ്ഥലത്ത് ജനിച്ചു വളർന്നു പ്രായമായിട്ടുള്ള നാലുപേരെക്കൊണ്ട് ഈ സന്ദിഗ്ദ്ധസ്വരത്തെ ഉച്ചരിച്ചു നോക്കിയതിന്റെ ശേഷമാണ് കേരളപാണിനീയത്തിൽ ഈ സംഗതിയെ സ്ഥാപിച്ചിട്ടുള്ളത്. പിന്നീട് ഈ ലേഖനം എഴുതുന്നതിന്റെ പൂർവ്വക്ഷണത്തിലും ഒരു പരീക്ഷകൂടി നടത്തുകയുമുണ്ടായി. എന്നിട്ടും മുന്നഭിപ്രായത്തെ ഉപേക്ഷിക്കുന്നതിന് മാർഗ്ഗം കാണായ്കയാല് വ്യസനിക്കുന്നു. കാടു്, വീടു് മുതലായ ശബ്ദങ്ങളെ ഞാൻ ഉച്ചരിച്ചു കേൾപ്പിച്ചതിലും തൃശ്ശിവപേരൂർക്കാർ ഉച്ചരിച്ചതിലും യാതൊരു ഭേദവുമില്ലെന്നു അവരും (തൃശ്ശിവപേരൂർക്കാരും)സമ്മതിക്കയാല് എന്റെ കർണ്ണേന്ദ്രിയ വൈകല്യമാണെന്നും കൽപ്പിക്കാൻ തരംകാണുന്നില്ലാ. അതുകൊണ്ട് എഴുതി അറിയിക്കാൻ നിർവാഹമില്ലാത്ത ഈ ഭാഗം രഞ്ജിനി തന്നെ ഒരിക്കല് ഉച്ചരിച്ചു ഉപദേശിച്ചു തരുന്നതുവരെ എന്റെ മതത്തിൽ സംവൃതസ്വരം ഉകാരമായിത്തന്നെ ഇരിക്കുകയുള്ളൂ. പൂർവികന്മാരുടെ തലയ്ക്ക് കെട്ടിവെച്ചതിനും മറ്റും പ്രായശ്ചിത്തം തെറ്റ് ബോധ്യപ്പെട്ടാല് ചെയ്യാൻ തയ്യാറുമാണ്.
നില്ക്കൂ, ഇരിയ്ക്കൂ, പോരൂ എന്നുള്ള വിധ്യയര്ത്ഥക ക്രിയാപദങ്ങളുടെ അന്ത്യമായ ഉകാരം ശാസനാദ്യർത്ഥങ്ങളിൽ ലോപിക്കുമെന്നും പിന്നീട് സ്വരാന്തമാക്കാൻ അകാരം ചേര്ത്തിട്ടാണു് നില്ക്ക, ഇരിക്ക, പോര (?) എന്ന രൂപങ്ങൾ ഉണ്ടാക്കുന്നത് എന്നുമാണ് രഞ്ജിനിയുടെ വ്യാകരണം. ഇതില് യോജിക്കുന്നത് പ്രയാസംതന്നെ. വിധ്യയര്ത്ഥക ക്രിയാപദങ്ങളുടെ നില്ക്കു, ഇരിക്കു, പോരു അന്ത്യമായ് ഉകാരം ലോപിച്ചിട്ടാണ് നില്ക്ക, ഇരിയ്ക്ക, മുതലായ രൂപങ്ങൾ സിദ്ധിക്കുന്നതെങ്കിൽ ഉണ്മൂ, കാണ്മൂ, തിമ്മൂ, ഇരിപ്പൂ, ചെയ്യൂ മുതലായ രൂപങ്ങൾക്കും ഉകാരം ലോപിച്ച് ഉണ്മ, കാണ്മ, തിമ്മ, ഇരിപ്പ, ചെയ്വ എന്ന രൂപങ്ങൾ വരണ്ടെയോ? താൻ അംഗീകരിച്ച പ്രക്രിയയ്ക്ക് ഈവക ദോഷങ്ങൾ ഉണ്ടെന്ന് പോര എന്ന രൂപം യോജിക്കായ്കയാല് പോരിക എന്ന് വലയത്തിനുള്ളിൽ ന്യായമായ രൂപത്തെ എഴുതേണ്ടിവന്നപ്പോഴെങ്കിലും രഞ്ജിനി ഓർക്കാത്തത് കഷ്ടം തന്നെ. വാസ്തവത്തിൽ നില്ക്ക, ഇരിക്ക, പോരിക മുതലായ രൂപങ്ങൾ ഇംഗ്ലീഷിൽ Infinitive എന്നു പറയുന്നതിനോടും സംസ്കൃതത്തിൽ ഭാവേല്യുദ്ധന്തം എന്നു പറയുന്നതിനോടും സമകക്ഷ്യമായ ഭാവാര്ത്ഥക പ്രത്യയാന്തങ്ങളാകുന്നു.
കാലപ്രകാരാദിപരിച്ഛേദം ഒന്നും ഇല്ലായ്കയാൽ കേവലധാത്വർത്ഥത്തെ അനുവദിക്കുന്ന ഈ പ്രത്യയത്തെ ആദരാതിശയത്തിൽ വിധ്യയര്ത്ഥത്തിലുപയോഗിക്കുന്നു. ഈ രൂപങ്ങൾക്ക് ഇങ്ങനെ പ്രയോഗം വരാനുള്ള കാരണം കേരളപാണിനീയം 264 ാംപേജിൽ നിരൂപിച്ചിട്ടുള്ളതിനാൽ ഇവിടെ ആവർത്തിക്കുന്നില്ല. ഈവിധം പ്രക്രിയ സ്വീകരിക്കുമ്പോൾ ഉണ്മ, കാണ്മ, ചെയ്വ മുതലായ അനിഷ്യരൂപാപത്തിയ്ക്കു് അവകാശവും വരുന്നില്ല.
ഇനി ഉണ്മ, കാണ്മ മുതലായ അനിഷ്ടരൂപങ്ങളെ ചില നിഷേധവിധികളെക്കൊണ്ട് നിവാരണം ചെയ്യാമെന്ന് മർക്കടമുഷ്ടി പിടിക്കുകയാണെങ്കിൽ സർവ്വസമ്പ്രതിപന്നങ്ങളായ സിദ്ധാന്തങ്ങളെ അധരൊത്തീകരിക്കുന്ന ആ ദുസ്വാതന്ത്ര്യത്തിന് ഉത്തരമില്ല. നില്ക്കു്, ഇരിയ്ക്കു് ഇത്യാദി സംവൃതരൂപങ്ങളാകട്ടെ കേവല ധാതുരൂപങ്ങൾ എന്നേ ഉള്ളൂ. നിയോഗാർത്ഥത്തിൽ കേവല ധാതുരൂപത്തെ ഉപയോഗിക്കുക എന്നുള്ളത് പല ഭാഷകൾക്കുമുള്ള ഒരു നിയമമാണ്. സംസ്കൃതത്തിൽ ലൊട്ടിന്റെ മധ്യമപുരുഷ ഏകവചനത്തിന് അധിക ധാതുക്കളെയും പരാമർശിക്കുന്ന അതൊഹെഃ എന്നുള്ള പ്രത്യയലോപവും ഇംഗ്ലീഷിൽ ഈ സ്ഥാനം വഹിക്കുന്ന Imperative Moed എന്നതിന്റെ രൂപവും മറ്റും ഇതിലേക്ക് ദൃഷ്ടാന്തങ്ങളാണ്.
പിച്ച പുക്കു പോരാഃ എന്നുള്ള മലയാള മന്ത്രത്തിൽ അന്ത്യസ്വരം അകാരമാണെന്നും ഉകാരമായി ഉച്ചരിച്ചു പോയാൽ പിഴയായിത്തീരുമെന്നും രഞ്ജിനി ശപഥം ചെയ്യുന്നു. എന്നാൽ നിത്യമെന്നപോലെ ഉപനയനാദിക്രിയകളെ നടത്തിപ്പോരുന്ന രണ്ട് മൂന്ന് ഓതിക്കന്മാരോട് ഈ സംഗതിയെ പറ്റി ഞാൻ ചോദിച്ചതിൽ പിച്ച പുക്കു പോരാഃ എന്നുള്ളതിനെ മന്ത്രങ്ങളുടെ കൂട്ടത്തിൽ ഗണിച്ചിട്ടില്ലെന്നും ഋഗ്വേദികള് മാത്രം ഇതിനെ ചിലപ്പോൾ ഇപ്പോൾ ഉപയോഗിക്കാറുണ്ടെന്നും അകരണത്തിൽ പ്രത്യവായമില്ലെന്നും അവര് ഇതിനെ ഉച്ചരിക്കുന്നത് പിച്ച പുക്കു പോരാ എന്നാണെന്നും മറുപടി പറഞ്ഞിരിക്കുന്നു. ഉച്ചാരണവിഷയത്തിൽ രസികരഞ്ജിനിയിലുള്ള വിശ്വാസം നിമിത്തം തൃപ്തിപ്പെടാതെ പിന്നീടും സംശയം ചോദിച്ചപ്പോൾ അവർ ചടങ്ങു ഗ്രന്ഥം എടുത്തുകാണിച്ച് സംശയഛേദം ചെയ്യുകയുമുണ്ടായി. ഈ മന്ത്രത്തര്ക്കത്തിന്റെ തീർച്ച വിധി പറഞ്ഞത് പെരുവനം ഗ്രാമത്തിൽ ചേർന്ന് ഒരു സ്മാർത്തനാകയാൽ മധ്യകേരളീയമാകുന്നു. രഞ്ജിനി ആവശ്യപ്പെടുന്ന പക്ഷം പേർപറയുന്നതിനും ഗ്രന്ഥം ഹാജരാക്കുന്നതിനും തയ്യാറുമാണ്. ഈ വിധായകന്റെ പ്രാമാണ്യം ഓർക്കുമ്പോൾ രു എന്നതിന്റെ ഉകാരചിഹ്നത്തെ വിസർഗ്ഗമെന്നു ഭ്രമിക്കുന്നതിനു മാർഗമുള്ളതിനാൽ ഈ സംഗതിയിൽ ഭ്രമം രഞ്ജിനിക്ക് തന്നെയാകാണാനാണ് എളുപ്പം. രഞ്ജിനിയുടെ വാദത്തിന്റെ അടിസ്ഥാനക്കല്ലു തന്നെ ഈ വിധം തകർന്നു പോയതിനാൽ അതിനുപരി ചമച്ചിട്ടുള്ള കെട്ടുമാനമെല്ലാം ഒന്നോടെ പൊടിയുന്നു.
കാടു് വീടു് മുതലായ ശബ്ദങ്ങളിലെ അന്ത്യവർണ്ണം ഒരു സംവൃതസ്വരമാണെന്നും അതിനെ ഉച്ചരിക്കുന്നത് അകാരത്തിനും ഉകാരത്തിനും മധ്യേ ഉള്ള ഒരു ശബ്ദം കൊണ്ടാണെന്നും എന്നാൽ അതിന് ഉകാരത്തോടാണ് ചേർച്ച അധികമെന്നും കാടുകൾ, വീടുകൾ മുതലായ ബഹുവചന രൂപങ്ങൾ തെളിയിക്കുന്നു; എന്നുമാണ് കേരളപാണിനീയത്തിൽ പറഞ്ഞിരിക്കുന്നത്. ഈ ഭാഗത്തെ എതിർക്കുന്നതിന് രഞ്ജിനി ഗൗെരവലാഘവങ്ങൾ ഒക്കെയും വളരെ ആലോചിച്ച് ചില ഭാഷാശാസ്ത്രസിദ്ധാന്തങ്ങളെയും പുരസ്കരിച്ച് ഒടുവിൽ തനിക്കു ലാഘവം സാധിക്കുന്നു. എന്നാൽ വ്യാകരണം കേവലം ന്യായശാസ്ത്രത്തേക്കാള് ചരിത്രശാസ്ത്രത്തെ അനുസരിക്കുന്ന ഒരു ശാസ്ത്രമാണെന്ന് ഞാൻ അറിഞ്ഞിടത്തോളവും ഭാഷാശാസ്ത്രം ഘോഷിക്കുന്നത്, അതുകൊണ്ട് ആ മാതിരി വാദവും എനിക്ക് അപ്രതികൂലമല്ലെങ്കിലും ഗൗെരവലാഘവവാദത്തിൽ പ്രവേശിക്കാൻ മനസ്സുവരുന്നില്ല.
കാടുകൾ, വീടുകൾ മുതലായ ബഹുവചനരൂപങ്ങളിൽ അന്ത്യസ്വരം വികല്പേന എങ്കിലും ഉകാരമാകുമെന്ന് രഞ്ജിനിയും സമ്മതിച്ചല്ലൊ. ഇനി പാക്ഷികമല്ലാത്ത വേറെ ഒരു സ്ഥലവും കൂടി തെളിവിനായിട്ടെടുത്തു കാണിക്കാം. വന്നു ഇരുന്നു ഇത്യാദികൾ ഭൂതകാലത്തിലെ പൂർണ്ണക്രിയകളാണല്ലോ. ഇവയെ പൂർവ്വകാലക്രിയകളാക്കി മറ്റൊരു ക്രിയയ്ക്ക് കീഴ്പെടുത്തുമ്പോൾ ഉണ്ടാകുന്ന രൂപങ്ങൾ വന്നു ഇരുന്നു എന്നല്ലയോ? ഉദാഹരണം 'രാമൻ ഇവിടെ വന്നു് കുറച്ചു നേരം ഇരുന്നു് സംസാരിക്കുക ഉണ്ടായി' ഇവിടെ വന്നു് ഇരുന്നു എന്ന പൂർവ്വകാലക്രിയാരൂപങ്ങളുടെ അന്ത്യസ്വരം കാടു് വീടു് ഇത്യാദികളിലെപോലെ സംവൃതമല്ലയോ? അപ്പോൾ സ്വതന്ത്രമായി നിൽക്കുന്ന പൂർണക്രിയയുടെ അന്ത്യമായ് ഉകാരത്തെ സംവൃതമാക്കിയാൽ ആ ക്രിയ മറ്റൊരു ക്രിയയിൽ അന്വയിക്കുന്ന അപൂർണക്രിയയാകും എന്നാണ് മലയാളത്തിലെ വ്യാകരണരീതി. മറിച്ചു് പൂർണക്രിയക്കു് തന്നെ അധികം ബലം കൊടുക്കണമെന്ന് വിവക്ഷിക്കുകയാണെങ്കിൽ അന്ത്യസ്വരത്തെ നീട്ടുക - എങ്ങനെ എന്നാൽ വന്നൂ ശരത്സമയ മംബുദമൊന്നകന്നു ഇത് വളരെ യുക്തിയുക്തമായ ഒരു ഏർപ്പാടാണെന്ന് സ്പഷ്ടമാകുന്നു. ഈ രൂപസിദ്ധിസമ്പ്രദായംകൊണ്ടും സന്ദിഗ്ദ്ധമായ സംവൃതസ്വരം ഉകാരത്തിന്റെ വികാരമാണെന്നു സ്പഷ്ടമാകുന്നില്ലയോ? ഇതെല്ലാം നോക്കുമ്പോൾ സംവൃതസ്വരം ആകാരമാണെന്ന് എങ്ങനെ സമ്മതിക്കുന്നു?
രഞ്ജിനിയുടെ വാദങ്ങളിൽ ഒരു ഭാഗം മാത്രം എനിക്കും സമ്മതിച്ചേതീരൂ. പണ്ടുള്ളവർ സംവൃതത്തെ ഒരു പ്രത്യേകചിഹ്നമൊന്നും കൂടാതെ അകാരം പോലെ തന്നെ ആണ് എഴുതി വന്നത്. ഇതിനുള്ള കാരണം താഴെ വിവരിക്കുന്നതായിരിക്കാമെന്ന് ഞാൻ ഊഹിക്കുന്നു. മലയാളത്തിലെ കുട്ടികളെ പഴയ ആശാന്മാർ പഠിപ്പിക്കുന്ന നിലത്തെഴുത്തു മന്ത്രശാസ്ത്രപ്രകാരമുള്ള സംസ്കൃതാക്ഷരമാലയാകുന്നു. സംസ്കൃതത്തിൽ ഇല്ലാതെ മലയാളത്തിനുള്ള ഴ, റ എന്നുള്ള ഏതാനും അക്ഷരങ്ങളെമാത്രം നിലത്തെഴുത്തിന്റെ ഒടുവിൽ അവർ ചേർത്തിട്ടുണ്ട്. ഹ്രസ്വങ്ങളായ എകാര ഒകാരങ്ങളെ ആകട്ടെ ന ഩ കളുടെ ഭേദത്തെ ആകട്ടെ അവർ ഗണിച്ചിട്ടില്ല. ആ കൂട്ടത്തിൽ ഈ സംവൃതസ്വരത്തേയും വകവെയ്ക്കാഞ്ഞതായിരിക്കാം. തമിഴ് അക്ഷരമാല ഉപേക്ഷിച്ച് സംസ്കൃതാക്ഷരമാലയെ സ്വീകരിച്ച അവസരത്തിലുണ്ടായ വ്യാകുലതകളും ഈ ന്യൂനതയ്ക്കു സഹായിച്ചിരിക്കും. പറയെണം എന്നു വേണ്ടതിനെ പറയണം എന്നു എകാരത്തെ അകാരമാക്കിയതും എതിർത്തു എന്നിരുന്നതിനെ എതൃത്തു എന്നാക്കുന്നതും മറ്റും അക്കാലത്തുത്ഭവിച്ചിട്ടുള്ള ലിപിസ്ഖലിതങ്ങളുടെ ലക്ഷ്യങ്ങളാണ്. അർവാചീനംവൈയാകരണന്മാരായ കോവുണ്ണി നെടുങ്ങാടി പാച്ചുമൂത്തതു മുതലായ മഹാന്മാർകൂടി മലയാളത്തിന്റെ പ്രകൃതി സംസ്കൃതമാണെന്നു് തെറ്റിദ്ധരിച്ചുപോയസ്ഥിതിക്ക് പ്രാചീനന്മാർക്ക് ഈ ഭ്രമം ധാരാളം സംഭവിച്ചിരിക്കാവുന്നതും അതിനെ കുറിക്കാൻ സംസ്കൃതത്തിൽ പ്രത്യേകചിഹ്നമില്ലാത്തതുകൊണ്ട് ഭാഷയിലും അത്യാവശ്യമില്ലെന്നു ഉദാസീനപ്പെട്ടിരിക്കാവുന്നതും ആകുന്നു. എന്നാൽ ഒരു സംവൃതസ്വരം ഭാഷയിലും സംസ്കൃതത്തിലും ഉണ്ടെങ്കിലും രണ്ടിനും തമ്മിൽ വളരെ വ്യത്യാസമുണ്ട്. സംസ്കൃതത്തിൽ സംവൃതാകാരം വ്യാകരണത്തെ സ്പർശിക്കുന്നതേയില്ല. പാണിനി അതിനെ പൂർവ്വത്രസിദ്ധത്തിന്റെ ഒടുവിലാണ് ചേർക്കുന്നത്. മലയാളത്തിൽ ഈഭേദമൊന്നുതന്നെയാണ്. പൂർണ്ണഭൂതരൂപത്തെ പൂർവ്വകാലക്രിയ എന്നുപറയുന്ന അപൂർണ്ണക്രിയയെ നിർമ്മിക്കുന്നതിനുള്ള വ്യാകരണ പ്രക്രിയ എന്ന് മുമ്പുതന്നെ വ്യക്തമായി കാണിച്ചല്ലോ. സംവൃത ഉകാരം ഭാഷയിൽ ഇത്രത്തോളം പ്രധാനപ്പെട്ട ഒരെണ്ണമാകയാലാണ് ഒരു വ്യാകരണഗ്രന്ഥം എഴുതാൻ പുറപ്പെടുന്നവന്ന് അതിന്റെ സ്വഭാവം നിർണയിക്കുന്നതിൽ ഇത്ര വളരെ പ്രയാസവും ക്ലേശവും നേരിടുന്നത്. സംസ്കൃതത്തിലെപ്പോലെ കേവലം ഉച്ചാരണത്തെ മാത്രമേ സ്പര്ശിച്ചിരുന്നുള്ളുവെങ്കിൽ രഞ്ജിനി പറയുംപോലെ അകാരത്തിന്റെ വകഭേദമെന്നോ അല്ല ഇനിവല്ലവരും പറഞ്ഞേക്കാവുന്നതുപോലെ ഒരു പ്രത്യേക അക്ഷരമേ അല്ലെന്നോ തള്ളാമായിരുന്നു.
ഇത്രയും പറയേണ്ടിവന്ന സ്ഥിതിക്ക് കൃഷ്ണമാചാര്യർ അവർകളുടെ ഉപന്യാസത്തെപ്പറ്റിയും രണ്ട് വാക്ക് പറയാതെ ഉപസംഹരിക്കുന്നത് വിഹിതമല്ലാ. ആ സംഗതിയിലും രഞ്ജിനിക്കുള്ള ഇച്ഛാഭംഗം വരുത്തിക്കൂടല്ലോ. എന്നാൽ അത് അനുമോദനരൂപം തന്നെയോ എന്ന് തീർച്ചപ്പെടുത്തുന്നില്ല. ആചാര്യരുടെ ലേഖനം സരസരമണീയവും സവർകഷവുയിരിക്കുന്നു. ആ ലേഖനത്തിൽ ഒരു വാചകത്തിൽ മാത്രമേ എനിക്ക് സ്വൽപം വിപ്രതിപത്തിയുള്ളൂ. അതായത് - 'എന്നാൽ പാണിനീയത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പോലെ മുറ്റുകാരമെഴുതിയിട്ട് മാത്രമേ മീത്തൽ വെക്കാൻ പാടുള്ളൂ എന്നുള്ള നിയമം സ്വീകരിക്കാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. ഭാഷയിൽ ഒരു സംവൃത സ്വരമുണ്ടെന്നും അത് അകാരമല്ല ഉകാരണമാണെന്നുമല്ലാതെ അതിനെ കുറിയ്ക്കാനുള്ള ചിഹ്നവിഷയത്തിൽ യാതൊരു നിർബന്ധവും പാണിനീയത്തിൽ ചെയ്തിട്ടില്ല. ഉകാരരൂപമെഴുതി ചന്ദ്രകലാചിഹ്നമിടുക എന്നുള്ള സംങ്കേതമാണ് ഈ പുസ്തകത്തിൽ സ്വീകരിച്ചിരിക്കുന്നതു എന്നു മാത്രമേ ലിപിവിന്യാസത്തെപ്പറ്റി പറഞ്ഞിട്ടുള്ളൂ. പക്ഷേ ആചാര്യർ അനുഷ്ഠാനം തന്നെ വിധി എന്ന അർത്ഥം കല്പിച്ചിരിക്കാം; ഇരിക്കട്ടെ. ഇനി ഈ മാതിരി ഒരു സങ്കേതം സ്വീകരിച്ചിട്ടുള്ളതിനു കാരണം വ്യാകരണത്തിൽ വിവരിച്ചിട്ടില്ലാത്തതിനാൽ ഇവിടെ വിവരിക്കാം. കേരളപാണിനീയം എഴുതുന്നകാലത്ത് സ്വരസ്പർശം ഇല്ലാത്ത വെറും വ്യഞ്ജനങ്ങളെ എഴുതികാണിക്കുന്നതിന് തമിഴിലുള്ള ഉപരി അനുസ്വാരചിഹ്നമിടുന്ന സമ്പ്രദായം നടപ്പില്ലായിരുന്നു. ആ രീതി കേരളപാണിനീയ ജനനാന്തരം മലയാളമനോരമ ആദ്യമായി പുറപ്പെടുവിച്ചതാണ്. അതു മിക്ക മലയാളികൾക്കും രസിക്കാഞ്ഞതിനാൽ മലയാള മനോരമയ്ക്ക് തന്നെ അചിരേണ ഉപേക്ഷിക്കേണ്ടതായും വന്നു. മീത്തല് തൊട്ടുകുറിയ്ക്കുക എന്ന ചന്ദ്രക്കലചിഹ്നം ആദ്യമായി ഗാർത്തുവേറ്റ് സായ്പവർകൾ സംവൃതചിഹ്നമായി ഉപയോഗിച്ചുതുടങ്ങി. എങ്കിലും പ്രായേണ ആ ചിഹ്നം സ്വരവിയോഗസൂചകമായിട്ടാണ് ഗണിച്ചുവന്നിട്ടുള്ളത്. ഭാഷയിൽ എന്ന ആയ്, പോയ് എന്ന സ്വരഹീനമായ യകാരത്തെ കുറിക്കുന്നതിനും സംസ്കൃതത്തിൽ ലങ്, നഞ് ഇത്യാദികളിൽ താദൃശ നകാര ഞകാരാദികളെ കുറിക്കുന്നതിനും ഈ ചന്ദ്രക്കലയെ ഉപയോഗിച്ചിരുന്നു. അതിനാൽ പ്രചാരബലത്താൽ ചന്ദ്രക്കലാചിഹ്നത്തിന്റെ മുഖ്യോപയോഗം സ്വരപൃഥുക്കരണമെന്നേ എനിക്ക് കൽപിക്കാൻ ന്യായമുണ്ടായിരുന്നുള്ളൂ. അപ്പോൾ മുറ്റുകാരമെഴുതി മീത്തൽ ഇട്ടാൽ ഉകാരചിഹ്നം കാണുന്നതുകൊണ്ട് ഉകാരമുണ്ടെന്നും എന്നാൽ മീത്തൽ കൂടി ചേർത്തിരിക്കുന്നതുകൊണ്ട് സ്വരാംശത്തെ ത്യജിക്കണമെന്നും രണ്ടുംകൂടി നടക്കാത്തതിനാൽ ചിഹ്നദ്വയത്തിനു സാഫല്യം വരുന്നവിധം ഉകാരത്തെ സ്വരാംശത്തില് കുറവ് ചെയ്ത് (അതായത് സംവൃതമാക്കി) ഉച്ചരിക്കണമെന്നു അർത്ഥവും വന്നുകൊള്ളും എന്നായിരുന്നു എന്റെ യുക്തി. അതുമാത്രമല്ല മുൻകാണിച്ചപ്രകാരം പൂർവ്വകാലക്രിയകളെ നിർമ്മിക്കുന്നത് പ്രത്യയാന്തഭൂതങ്ങളിൽ ഉകാരത്തെ സംവൃതമാക്കീട്ടാകയാൽ മുറ്റുകാര ലിപിയെത്തന്നെ എഴുതീട്ടു അരയുകാരമാക്കാൻ മാർഗ്ഗമുണ്ടായിരുന്നതിനാൽ ശിഷ്യരെ ഗ്രഹിപ്പിപ്പിക്കുന്നതില് അധികം സൗകര്യംകാണും. ഇതിനുംപുറമേ സംവൃതസ്വരം വിസർഗ്ഗാദിയെപ്പോലെ ഒരിക്കലും സ്വതന്ത്രമായ് നിൽക്കാത്തതാണെങ്കിലും വൈയാകരണനു അതിനെപ്പറ്റി പലസ്ഥലങ്ങളിലും വ്യവഹരിക്കേണ്ടിവരുന്നതിനാൽ സംവൃതമെന്നുതന്നെ ആവർത്തിക്കാതെ ഉകാരമെന്നും വേണ്ടിവന്നാൽ എഴുതിക്കൊള്ളാൻ മാർഗ്ഗമുണ്ടല്ലോ. ഇപ്പോഴാകട്ടെ മനോരമയെ അനുസരിച്ച് സ്വരാസ്പഷ്ടവ്യഞ്ജനങ്ങളെ കുറിക്കുന്നതിന് തമിഴിലെ തലക്കുത്തിനെ സ്വീകരിച്ച് ചന്ദ്രകലാചിഹ്നത്തെ സംവൃത ഉകാരത്തെ കുറിക്കുന്നതിന് മാത്രമായി ഉപയോഗിക്കുക എന്ന ഒരു ഏർപ്പാട് ചെയ്യുന്നതിനാൽ അതിൽ ഞാനും ചേരുന്നതിനു തയ്യാർ തന്നെ. എന്നാൽ രഞ്ജിനി മുതലായ മേൽത്തരം മാസികകൾക്കുകൂടി സംവൃതോകാരം ഭ്രമം നിലനിൽക്കുന്നേടത്തോളം കാലം കേരളപാണിനീയത്തിൽ ചെയ്തിട്ടുള്ള ലിപിവിന്യാസംതന്നെ അല്ലയോ കൊള്ളാവുന്നത് എന്നും തോന്നിപ്പോകുന്നു. ചന്ദ്രക്കലയെ കേവലവ്യഞ്ജനത്തെ കുറിക്കുന്നതിനും സംവൃത ഉകാരത്തെകുറിക്കുന്നതിനും ഒന്നുപോലെ രഞ്ജിനി ഒരേപുറത്തുതന്നെ ഉപയോഗിക്കുന്നതിന് മുൻ ധനു ലക്കം 32ാം വശം നോക്കുക. അതിൽ ഇതുകേട്ട് ഏഴെട്ടു കടലാസുംകൊണ്ടു ഞാൻപോന്നു എന്നിടത്തു മറ്റും ചിഹ്നം സംവൃതത്തെ കുറിക്കുന്നു. മോഡാഫ് ഡ്രസ്സിങ്ങ് ഇത്യാദികളിൽ ശുദ്ധവ്യഞ്ജനത്തേയും ആ ചിഹ്നം തന്നെ കുറിക്കുന്നു. പ്രകൃതവശാല് ലിപിവിന്യാസത്തിൽ മറ്റൊരവ്യവസ്ഥയെക്കൂടി ചൂണ്ടിക്കാണിച്ചുകൊള്ളട്ടെ. ഇവിടെ എടുത്ത ഉദാഹരണങ്ങളിൽ ആദ്യത്തേതിൽ 'ഇത്' 'കേട്ടു്' എന്ന രണ്ടു പദങ്ങളിലും സംവൃതത്തിന് ചന്ദ്രകലാചിഹ്നമാണ. ഏഴെട്ടു എന്നുള്ളിടത്തു മുറ്റുകാരംതന്നെ ആണ് ഉപയോഗിക്കാൻ ഭാവം. ഈ വക അവ്യവസ്ഥകൾ ഇരിക്കുന്നിടത്തോളം കാലം ലിപിവിന്യാസത്തിന് ഐകരൂപ്യം ഏതുകാലത്തു നടക്കുമെന്ന് ഈശ്വരനെ തന്നെ അറിയാം.
ഈ ലേഖനത്തിൽ നിന്നും എനിക്ക് രസികരഞ്ജിനിയുടെ നേരെയുള്ള നിലയെ വായനക്കാർ അന്യഥാ ഗ്രഹിക്കരുതെന്ന് ഞാൻ പ്രത്യേകം പ്രാർത്ഥിച്ചുകൊള്ളുന്നു. ഇപ്പോൾ മലയാളത്തിൽ നടത്തിവരുന്ന മാസികകൾ എല്ലാത്തിലും വെച്ച് ഉത്തമസ്ഥാനം രഞ്ജിനിക്കാണെന്നാണ് എന്റെ അന്തഃകരണസാക്ഷികമായ വിശ്വാസം. ഈ മാസികയ്ക്കു് ഉപര്യുപരി അഭ്യുദയത്തേയും ഞാന് ഹൃദയപൂര്വ്വം ആശംസിക്കുന്നു. പ്രകൃതലേഖനത്തിൽ ദോഷങ്ങളെമാത്രം ചൂണ്ടിക്കാണിക്കേണ്ടി വന്നത് വിഷയസ്വഭാവഭേദമെന്ന് മാത്രമേയുള്ളൂ. സുഹൃത്തുക്കളായ രണ്ട് വക്കീലന്മാർ വാദിഭാഗവും പ്രതിഭാഗവും വക്കാലത്തുപിടിച്ചു കോർട്ടിൽ ചെന്നു തമ്മിൽ തല്ലിയാലും കോടതി പിരിഞ്ഞാൽ പണ്ടേപ്പോലെ അവർ സുഹൃത്തുക്കൾ തന്നെ.