രസികരഞ്ജിനി
ചില മലയാള പദങ്ങളുടെ അവസാനത്തിൽ വരുന്ന ഒരു സംവൃതസ്വരത്തെ സംബന്ധിച്ചു മലയാളികൾ ഇപ്പോഴും ഭിന്നാഭിപ്രായക്കാര് ആയിരിക്കുകതന്നെ ചെയ്യുന്നു. “ആണു്, പെണ്ണു്, കാറ്റു് മുതലയ പദങ്ങളിലെ അന്ത്യസ്വരത്തെ സംവൃതോകാരം എന്ന ‘കേരള പാണിനീയ’ കർത്താവ് വ്യവഹരിക്കുന്നു. അതിന്മണ്ണം, ഈ സംവൃത സ്വരത്തെ കുറിക്കേണ്ടത് ഉകാരോപരി ചന്ദ്രക്കലയായിട്ടാണെന്ന് പറഞ്ഞിരിക്കുന്നു. എന്നാൽ, കേരള പാണിനീയ കർത്താവിന്റെ മതാനുയായികളായി തിരുവിതാങ്കൂറിൽ പലരും ഉണ്ടെങ്കിലും, ഉത്തര കേരളീയന്മാർക്ക് ഈ സമ്പ്രദായത്തിൽ വിപ്രതിപത്തിയാണുള്ളത് എന്നു കാണുന്നു. സംവൃത സ്വരത്തിൽ അവസാനിക്കുന്നതും ഉച്ചരിക്കേണ്ടതും ആയ മേല്പറഞ്ഞ വാക്കുകളെ പല പ്രകാരത്തിൽ എഴുതാറുണ്ട്. അകാരാന്തമായി ‘ആണ’ എന്നെഴുതിയാൽ മതിയെന്ന് ഉത്തര കേരളീയർ ഏറിയ കൂറും നിഷ്കർഷിക്കുന്നു; അകാരോപരി ചന്ദ്രക്കലയിട്ടു ‘ആണ്’ എന്ന രീതിയിലാണ് കൊച്ചിയിലും മറ്റുള്ള ആളുകൾ പലരും എഴുതുന്നത്. എന്നാൽ ബൈബിൽ മലയാളക്കാർ ഉകാരം മാത്രമാക്കി ‘ആണു’ എന്നെഴുതുകയും, മുറ്റുകാരമായി ഉച്ചരിക്കയും ചെയ്തുവരുന്നു. കേരളപാണിനീയാനുവർത്തികൾ ഉകാരോപരി ചന്ദ്രക്കലയിട്ട് “ആണു്“ എന്നെഴുതുന്നു. അകാരാന്തം മാത്രമായി എഴുതുന്നവർ, ചിലടങ്ങളിലേ സംവൃതസ്വരമായി ഉച്ചരിക്കാറുള്ളൂ. മറ്റു ചിലതിൽ മലബാർക്കാർ, ‘നായ’(നായയുടെ), ‘പായ’(പായയുടെ) മുതലായവയെപ്പോലെ അകാരാന്തമായിട്ടുതന്നെ ഉച്ചരിക്കുന്നു.
ഇങ്ങനെ ബഹുവിധത്തിൽ എഴുതുകയും ഉച്ചരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും, പദാന്തത്തിൽ ഒരു സംവൃതസ്വരം ഉണ്ടെന്നുള്ള വാദത്തെ എല്ലാവരും സമ്മതിക്കുന്നു. എന്നാൽ അതിനെ കുറിക്കേണ്ടത് ഏതു രീതിയിലാണെന്നുള്ള കാര്യത്തിലേ വിസംവാദം കാണുന്നുള്ളൂ. ഇക്കാര്യത്തെ സംബന്ധിച്ച് 'കവനോദയ'പ്രവർത്തകൻ രാജശ്രീ കടത്തനാട്ടു ഉദയവർമ്മ രാജാ അവർകളും ഞാനുമായി ഈയിട വാദപ്രതിവാദം ചെയ്തപ്പോൾ, അദ്ദേഹം പദാന്ത സംവൃത സ്വരത്തെപ്പറ്റി സമ്മതിച്ചുപറഞ്ഞുവെങ്കിലും, ചിഹ്നന രീതിയിൽ കേരളപാണിനീയത്തോടു വിയോജിക്കുകയും, അകാരാന്തമായി എഴുതി സംവൃതസ്വരോച്ചാരണം ചെയ്താൽ മതിയെന്നു വാദിക്കയും ഉണ്ടായി. കേരളീയ വിദ്വാന്മാർ പലരും മേൽപ്പറഞ്ഞവിധം സംവൃത സ്വരോച്ചാരണത്തെ സംബന്ധിച്ച് ഏകമതക്കാരായിരുന്നിട്ടൂം, ചിഹ്നന രീതിയെക്കുറിച്ച് ഭിന്ന മതക്കാരായിരിക്കുന്നതിന്റെ ഹേതു എന്താകാം? വാസ്തവത്തിൽ ഇവർ സമ്മതിക്കുന്ന സംവൃത സ്വരത്തെ ഉച്ചരിക്കുന്നത് ഒരേ പ്രകാരത്തിലല്ലാ. ഇതാണു ഭിന്നാഭിപ്രായത്തിന് കാരണമെന്ന് ഞാൻ വിചാരിക്കുന്നു. തെക്കൻ തിരുവിതാങ്കൂറുകാരുടെ സംഭാഷണത്തെ ഉറ്റുനോക്കിയാൽ, അവരിൽ പലരും മേൽപ്പറഞ്ഞ സംവൃത സ്വരത്തെ ഒരു സംവൃത - എകാരമായി ഉച്ചരിക്കുന്നുണ്ടെന്ന് ഗ്രഹിക്കാം; ഇത് തമിഴിനോടൂള്ള അടുപ്പംകൊണ്ടുണ്ടായ ഭേദമായിരിക്കണം, ഇവരുടെ ഇഴഞ്ഞ രീതിയെ മറ്റുള്ളവർ വിലക്ഷണമായി കരുതി ആക്ഷേപിക്കുന്നതും പ്രസിദ്ധമാകുന്നു. ഇവർ മേല്പറഞ്ഞ സംവൃത സ്വരത്തെ ഉകാരത്തിന്റെ വകഭേദമായി ഗണിക്കാതിരിക്കുകയും, ഉകാരോപരി ചന്ദ്രക്കലയിട്ടെഴുതുന്ന വിഷയത്തിൽ ഉദാസീനരായിർക്കുകയും ചെയ്യുന്നത് അത്ഭുതകരമല്ലല്ലോ. തിരുനന്തപുരം മുതൽ വടക്കോട്ടു കൊച്ചിവരെ പലേടത്തും സംവൃതോകാരമായിട്ടാണ് പലരും ഉച്ചരിക്കുന്നത്: അതിനാൽ ഉകാരോപരി ചന്ദ്രക്കലയിടുന്നതിന്റെ ഔചിത്യം അവർക്ക് നല്ലവണ്ണം മനസ്സിലാകുവാനിടയുണ്ട്. അതിനാലാണത്രെ ‘കേരളപാണിനീയവിധിയെ‘ അനുവർത്തിക്കുന്നതിൽ അവർ പൂർവ്വചാര ലംഘന വൈമനസ്യമല്ലാതെ, വാസ്തവമായ വൈമത്യം കാട്ടാതിരിക്കുന്നത്. എന്നാൽ, മലബാർക്കാരുടെ സംവൃതസ്വരം ഉകാരത്തിന്റെയോ അകാരത്തിന്റെയോ വകഭേദമല്ലാ. കോഴിക്കോടു മുതലായ പ്രദേശങ്ങളിലുള്ളവരുടെ സംഭാഷണ രീതിയെ ശ്രദ്ധിച്ചു നോക്കിയാൽ മേല്പറഞ്ഞ സംവൃതസ്വരം ഇകാരത്തിന്റെ ഉൾവലിവാണെന്നുതോന്നും. ആകയാൽ അവർ ഉകാരോപരി ചന്ദ്രക്കലിയിട്ടെഴുതുവാൻ കടിക്കുന്നത് വിസ്മയജനകമല്ലല്ലോ. ഇനി സംവൃത അകാരമായി ഉച്ചരിക്കുന്നവർ ചിലരുണ്ട്; ഇവർ മിക്കവാാറൂം കൊച്ചി സംസ്ഥാന നിവാസികളാകുന്നു. ഇവരും കേരള പാണിനീയത്തെ അനാദരിക്കുന്നതിൽ ആശ്ചര്യപ്പെടുവാനില്ലാ.
മേൽപ്പറഞ്ഞ സംവൃതസ്വരത്തിൽ അവസാനിക്കാത്ത നാമപദങ്ങളുടെ ബഹുവചനരൂപം നോക്കുമ്പോൾ ആ സ്വരം ഉകാരം (പൂർണ്ണം) ആയി മാറുന്നുവെന്നു് കണ്ടാണ് സംവൃതസ്വരം ഉകാരത്തിന്റെ വകഭേദമെന്നു 'കേരളപാണിനി’ വിധിക്കുന്നത്. അന്ത്യസ്വരം സംവൃതോകാരമല്ല എന്നുള്ള അഭിപ്രായക്കാർക്ക് ഇപ്പറഞ്ഞ ബഹുവചന രൂപങ്ങളിലെ സ്വരമാറ്റത്തിനു സമാധാനമായി, ‘പ്രത്യയം ചേരുമ്പോൾ അന്ത്യ സംവൃതസ്വരം ലോപിച്ചു ഉകാരാഗമം വരുന്നു’ എന്നു പറയാമല്ലോ; എന്നുവച്ചാലും, പ്രത്യയത്തിന്റെ മറ്റു സ്ഥലങ്ങളിലുള്ള പ്രവേശത്തെപ്പറ്റി ആലോചിച്ചാൽ ഈ സമാധാനം അവിടെ സാധുവല്ലാതെ വരുന്നതാണ്. പിന്നെ ഉച്ചാരണത്തെ അനുസരിച്ച് ലിപിയെക്കുറിക്കണമെന്നുള്ള നിഷ്കർഷം നോക്കുമ്പോൾ ഇവരുടെ രീതി അശാസ്ത്രീയമായിരിക്കുന്നുവെന്നു കാണാം. മലബാർക്കാരുടെ സംവൃതസ്വരം ഇകാരത്തിന്റെ ഉൾവലിവായിരിക്കെ അതിനെക്കുറിപ്പാൻ ഇകാരോപരി ചന്ദ്രക്കലയല്ലേ ഇടേണ്ടത്? എന്നാൽ അവർ അകാരം മാത്രമായിട്ടാണല്ലോ എഴുതുന്നതു്. അതിനാൽ അവരും അവ്യവസ്ഥിതമായി പ്രവർത്തിക്കുന്നു. സംവൃത അകാരം ഉച്ചരിക്കുന്നവർ അകാരോപരി ചന്ദ്രക്കലയിടുന്നത് സാധുതന്നെ. സംവൃത ഉകാരക്കാർ ഉകാരോപരി മിത്തലിടുന്നതും ശരിയാണു. പൂർണ്ണ ഉകാരം എഴുതുന്നവർ അതേവിധം ഉച്ചരിക്കാതെ സംവൃതസ്വരമായി ഉച്ചരിച്ചിരുന്നുവെങ്കിൽ ആക്ഷേപമില്ലാതിരുന്നേനേ. ആകെപ്പാടെ നോക്കിയതിൽ കേരളപാണിനീയ വിധിയോടു യോജിക്കുന്നവരാണ് അധികമാളുകളാണെന്നു തോന്നുന്നു. പ്രസ്തുത സംവൃതസ്വരം വാസ്തവത്തിൽ ഉകാരഭേദമായിരിക്കണം. അതു ദേശഭേദം കൊണ്ടൂം ഇതരഭാഷസമ്മേളനത്താലും അവിടവിടെ മാറിപ്പോയതായിരിക്കാം. കേരളപാണിനീയകർത്താവു മധ്യകേരളീയന്മാരുടെ പ്രയോഗത്തെ അവലംബിച്ച് വിധിചെയ്തിരിക്കയാൽ തിരുവിതാംകൂറിൽ ഭൂരിപക്ഷക്കാരും അതിനെ ആദരിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. മറ്റുള്ള ഭിന്നോച്ചാരണക്കാർ താന്താങ്ങളുടെ ഉച്ചാരണത്തിനു ചേർന്ന രീതിയിൽ അടയാളം ചെയ്തിരുന്നുവെങ്കിൽ ഒരുവിധം സഹിക്കാമായിരുന്നു. അതു ചെയ്യാതെ അവ്യവസ്ഥിതമായി പ്രയോഗിക്കുന്നതു യുക്തമാണെന്നു തോന്നുന്നില്ല. ഈ അന്തസ്വരോച്ചാരണ വിഷയത്തിൽ ഭിന്നഭിന്ന രീതികളെ അവലംബിച്ചിരിക്കുന്ന കാലമത്രയും, സംവൃതസ്വര ചിഹ്ന കാര്യത്തിൽ മലയാളീകൾ വിയോജിച്ചിരിക്കുകയേ ഉള്ളൂ എന്നു തോന്നുന്നുമുണ്ട്.
ഇനി മറ്റൊരു വർണ്ണത്തെക്കുറിച്ച് അല്പം പറവാനുണ്ട്. ‘നന’,‘പന’ ഇത്യാദികളിലെ ദ്വിതീയവർണ്ണത്തെക്കുറിപ്പാൻ പ്രത്യേകലിപി ആവശ്യമെന്നു ഭാഷാ ശാസ്ത്രജ്ഞന്മാർ നിഷ്കർഷിക്കുന്നു. ഒരു ലിപി ഒരേ ഒരു വർണ്ണത്തെയേകുറിക്കാവൂ എന്നും, ഒരു വർണ്ണത്തെക്കുറിപ്പാൻ ഒരേ ഒരു ലിപിയേ പാടൂ എന്നും ശാസ്ത്രം നിഷ്കർഷ ചെയ്യുന്നുണ്ട്. ആ നിയമത്തിനു മലയാള ഭാഷയിലെ അക്ഷരപ്പട്ടികയും വ്യത്യസ്തമായിരിക്കുന്നു. ഈ നിഷ്കർഷത്തെ അനുസരിക്കുകയാണെങ്കിൽ,‘നന’യിലെ രണ്ടുവിധവർണ്ണങ്ങളേയും ഒരേ ലിപികൊണ്ടുകുറിക്കുന്നത് അയുക്തവും ആകുന്നു. 'തിന്നുന്നു’,‘തിന്നു’,‘തിന്നും’ എന്നിവയിലെ ദ്വിതീയവർണ്ണങ്ങളെ ഒരു പോലെ ഉച്ചരിക്കുന്നതിനു ചിലരേ പ്രേരിപ്പിക്കുന്നതും ഈ ലിപിഭേദമില്ലായ്മയാണല്ലോ. വാസ്തവത്തിൽ, ലിപിഭേദം ചെയ്യുന്നത് മലയാള ഭാഷയെ അഭ്യസിച്ചു തുടങ്ങുന്നവർക്ക് സന്ദേഹനിവാരകവും ശാസ്ത്രീയരീത്യാ ആവശ്യകവുമാകുന്നു. ഈ വർണ്ണത്തെക്കുറിപ്പാൻ കേരളപാണിനീയ കർത്താവിനാൽ നിർദ്ദിഷ്ടമായ ‘ഩ’ എന്ന ലിപിയാണു ആദരണീയമെന്നുള്ളത്. തമിഴിൽ അതേ വർണ്ണത്തിലുള്ള ലിപി ഇതിനു അനുരൂപമായിരിക്കുന്നു എന്നതിനാൽ സിദ്ധമാകുന്നു. ഈ പുതിയ ലിപിക്കു് അച്ചുകൂടക്കാര് കുറെ ക്ലേശിക്കുമായിരിക്കാം.'ഩ' എന്നതുണ്ടാക്കുവാന് 'ണ'യുടെ ഒടുവിലത്തെ കുനിപ്പു തട്ടിക്കളയുകയോ, ഇയുടെ താഴത്തെഭാഗം എടുത്തുകളകയോ ചെയ്താല് മതിയാകും. ഉകാരം ചേരുമ്പോഴത്തെ രൂപത്തിനു കൢപ്തി എന്ന വാക്കിലെ ഩവിലെ പ്രയോഗിക്കയൊ, അഥവാ ഉകാരക്കുറിപ്പായ ചുഴിപ്പു ചേര്ക്കുകയോ ചെയ്യാം. ദ്വിത്വത്തിനു ണ്ണയുടെ അന്ത്യഭാഗം ഛേദിച്ചാല് കിട്ടുന്ന ഩ്ഩ മതിയാകും. ഇങ്ങിനെ ഈ പുതിയ വര്ണ്ണത്തെ താഴെ കാണിക്കുന്ന പ്രകാരം കുറിക്കാം.
ഉ - (൧)ഇഩം . ഇഩാം. ഇഩി, വാഩീന്നു, കുഩുകുഩെ (ഇത്യാദി)(൨) ഇഩ്ഩത്, ഇഩ്ഩാക്ക്, ഇഩ്ഩിയും , തിഩ്ഩുന്നു, ഐഩ്ഩെ (ഇത്യാദി)
ഈ വിധം പുതിയ ലിപികളേ ഉപയോഗിക്കാൻ അച്ചുകൂടക്കാർ പ്രത്യേകം കരുവുകളുണ്ടാക്കുന്നത് ഉത്തമമായിരിക്കും. ഇംഗ്ലീഷ് വാക്കുകൾ മലയാളത്തിൽ വന്നു തുടങ്ങിയതു മുതൽക്ക് ചില ഉച്ചാരണങ്ങളെ കുറിപ്പാൻ ലിപികളില്ലാതെ നാം ക്ലേശിക്കാറുണ്ടല്ലോ. ഫാദർ (Father), മിഡ് വൈഫുകൾ (എഫ് എ) മുതലായ വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ F എന്ന ഉച്ചാരണത്തിന് ‘ഫ’ എന്നേ അച്ചടിക്കാൻ ഇട വരുന്നുള്ളൂ. ഇതിന്റെ പരിഹാരത്തിനായി ചിലർ ഫയുടെ മീതേ ചന്ദ്രക്കലയിടൂകയും ചിലർ ഇംഗ്ലീഷിലെ അന്തര ചിഹ്നം ഇടുകയും ചിലർ മറ്റുവിധം സൂചിപ്പിക്കുകയും ചെയ്തുവരുന്നുണ്ട്. ഈയിടെ മലയാള മനോരമ അച്ചുകൂടക്കാര് മറ്റോരുവിധം ഉപായം ചെയ്തിരിക്കുന്നു.'ഫ' യുടെ ഒടുവിലത്തെക്കുനിപ്പു് അവസാനിക്കുന്നതിനുമുമ്പു് ഇടത്തോട്ടു ഒരു കുനിപ്പുകൂടേ ചേര്ത്തു് എഴുതുന്ന ഒരു സമ്പ്രദായമാണു് അവര് പ്രയോഗിക്കുന്നതു്. ഇതിനു് പുതിയതായി ഒരു കരുവു് വാര്ത്തിട്ടുണ്ടെന്നു് തോന്നുന്നു. ഈവിധം പുതിയ പുതിയ ലിപികളെ അച്ചുകൂടക്കാര് ഉണ്ടാക്കുന്ന പക്ഷം ‘ഩ’കാരത്തിന്റെ കാര്യവും സുലഭമാകുന്നതാണു. പുതിയ ലിപികൾ പൂർവ്വാചാരനിഷ്ടന്മാർക്ക് രുചിക്കയില്ലെങ്കിലും കാലക്രമേണ ആദരണീയമായിത്തീരുമെന്നതിന് സംശയമില്ല.
ഈ പറഞ്ഞ ‘ഩ’കാരം ഏതു വർഗ്ഗത്തിൽ ചേർന്നതാണ് എന്നാണ് ഇനി ആലോചിക്കുവാനുള്ളതു. കേരള പാണിനീയ കർത്താവ് ഇതിനെ ദന്ത്യങ്ങളുടെ കൂട്ടത്തിൽ ചേർത്തെഴുതിയിരിക്കുന്നു. മൂർദ്ധന്യമായ ‘ണ’ യെയും ദാന്ത്യമായ ‘ന’ യെയും ഉച്ചരിക്കുമ്പോൾ , ജിഹ്വാഗ്രം മുറക്ക് മൂർദ്ധാവിനോടൂം ദന്തത്തോടും അടുത്തുവരുന്നുവെന്നുകാണാം. എന്നാൽ ‘ഩ’ എന്ന പ്രസ്തുത വര്ണ്ണത്തിന്റെ സ്ഥാനം നയുടേതല്ലെന്നും 'ണ' 'ന' എന്നതുകൾക്ക് ഇടയിലാണെന്നും അതിനാൽ ‘ഩ’ കാരത്തെ കേവല ദന്ത്യമായി ഗണിപ്പാൻ പാടില്ലെന്നും ഗ്രഹിക്കാവുന്നതാണ്. ‘ഩ’ കാരത്തേ ഉച്ചരിക്കുമ്പോൾ ജിഹ്വാഹ്രം ദന്തമൂലത്തിനു അല്പം മേലായിരിക്കുന്നു. ഈ വർണ്ണത്തെ ശൂപദന്ത്യം എന്നൊരു പുതിയ ഗണത്തിൽ ചേർക്കുന്നതല്ലേ യുക്തമായുള്ളത്? ‘ഩ’ എന്നതു ണകാരം തേഞ്ഞുണ്ടായതെന്നാകുന്നു എന്റെ അഭിപ്രായം.
ഈ ‘ഩ’എന്ന വർണ്ണം ടവർഗ്ഗത്തിനും തവർഗ്ഗത്തിനും ഇടയ്ക്കുള്ള ഒരു വർഗ്ഗത്തിലെ അനുനാസികമാണെന്ന് അല്പം ആലോചിച്ചാൽ മനസ്സിലാക്കാം. പ്രസ്തുത വർഗ്ഗത്തിനു തൽക്കാലം ‘ഖിലവർഗ്ഗം’ എന്നു പേരിടാം. ഈ ഖിലവർഗ്ഗത്തിൽ അനുനാസികമായ ഩകാരം കൂടാതെ വേറെ വർണ്ണങ്ങളുമുണ്ട്. ഇവയിലൊന്ന് ‘എന്റെ’ ‘അവന്റെ’ മുതലായ വാക്കുകളിൽ ‘റ’ എന്നു ലിപിയാൽ കുറിക്കപ്പെടുന്ന ഉച്ചാരണമാകുന്നു. സാക്ഷാൽ റകാരത്തിനും ഈ വർണ്ണത്തിനും തമ്മിൽ വ്യത്യാസം ഉണ്ട്. ശബ്ദാഗമം നോക്കിയാൽ അവൻ+ടെ ആണ് ‘അവന്റെ’ എന്നായിട്ടുള്ളത്. ടകാരം തേഞ്ഞു ടറകൾക്കിടയിലുള്ള ഒരുച്ചാരണമായിത്തിർന്നിരിക്കുന്നു. ‘തെറ്റെന്ന്’, പിറ്റെ മുതലായവയിലെ ‘റ്റ’ ഇപ്പറഞ്ഞ ഇടവർണ്ണത്തിന്റെ ഇരട്ടിപ്പാണുതാനും. ഈ പുതിയ വർണ്ണത്തെ കുറിപ്പാൻ ‘റ’ യെ ഒന്ന് തിരിച്ചിട്ടു കാണിക്കാം. ഇപ്രകാരം ടവർഗ്ഗം തേഞ്ഞുണ്ടായിട്ടുള്ള വർണ്ണങ്ങളിൽ രണ്ടൂമാത്രം മലയാളത്തിൽ സാധാരണ നടക്കുന്നുണ്ട്. അവയെ ഉദാഹരിക്കാം:-
ട ഠ ഡ ഢ ണ (മൂർദ്ധന്യം)
ാ .... .... ..... ന (ഉപദന്ത്യം)
ടവർഗ്ഗത്തിലുള്ള ഠ, ഡ, ഢ എന്നീ മൂന്നിനും എതിരായി ഖിലവർഗ്ഗത്തിൽ വർണ്ണങ്ങളില്ലാ. ‘ട്ട' എന്ന ദിത്വത്തിന്റെ എതിരായ ‘റ്റ’ എന്ന വർണ്ണത്തെ മുറയ്ക്ക് ‘ഩ’ എന്ന ലിപിയെ അൽപ്പം തിരിച്ചിട്ടുണ്ടാകുന്ന ' ാ്ാ' എന്ന ചിഹ്നം കൊണ്ട് കുറിക്കാം.
മലയാളത്തിൽ ‘ഩ’ കാരം ഏകാകിയായി വന്നിട്ടുള്ള ഒരു ആക്രമി അല്ലെന്നും; ഒരു ഖിലവർഗ്ഗത്തിലുള്ള രണ്ടു വർണ്ണങ്ങളിലൊന്നാണെന്നും; ഈ ഖിലവർഗ്ഗത്തെ ടവർഗ്ഗത്തിന്റെ തേമാനം കൊണ്ടുണ്ടായതായി ഗണിക്കാമെന്നും; ‘ഩ’ കാരത്തെ കേവലദന്ത്യമായി സ്വീകരിക്കുന്നതിനേക്കാള് പ്രതേകമൊരു വർഗ്ഗത്തിൽ ഉൾപ്പെടുത്തിപ്പറകയാണ് വേണ്ടതെന്നും അനുമാനിക്കുന്നതിൽ തെറ്റുണ്ടോ എന്നറിയുന്നില്ല.
മേല്പറഞ്ഞ അഭിപ്രായങ്ങളെക്കുറിച്ച് ‘രസികരഞ്ജിനി’ പുസ്തകാധിപരും പത്രപാഠകന്മാരും ത്യാജ്യഗ്രാഹ്യവിവേചനം ചെയ്യേണമെന്നുള്ള അർത്ഥനയോടുകൂടീ ഈ ലേഖനത്തെ തൽക്കാലം ഉപസംഹരിച്ചുകൊള്ളുന്നു.
കേ. രാമകൃഷണപിള്ള