രസികരഞ്ജിനി
പ്രാമാണികതയിൽ പഞ്ചമമായ വേദമെന്നും പ്രമാണം നോക്കുമ്പോൾ ശതസാഹസ്രിയായ സംഹിത എന്നും വ്യാപകത ആലോചിക്കുകയാണെങ്കിൽ സർവവിഷയാകാരം എന്നും ഉപയോഗത്തെപ്പറ്റി വിചാരിക്കുന്നപക്ഷം സർവോപജീവ്യം എന്നും വിശ്വവിഖ്യാതമായ ഒരപൂർവഗ്രന്ഥമാകുന്നു മഹാഭാരതം. ഇതിനോടു സമം ചേർത്തു പറയത്തക്ക യോഗ്യതയുള്ള വേറെ ഒരു ഗ്രന്ഥം ഭൂമണ്ഡലത്തിലെങ്ങും തന്നെ ഇല്ല. ശ്രീവേദവ്യാസമഹർഷി വേദങ്ങളെ എല്ലാം തരംതിരിച്ചതിന്റെ ശേഷം അവയിലുള്ള ഗഹനങ്ങളായ സാരാംശങ്ങളെ പാമരന്മാർക്ക് സുഗ്രഹമാകത്തക്ക വിധത്തിൽ ലഘുപ്പെടുത്തി ലോകാനുഗ്രഹത്തിനായിത്തീർത്ത ഗ്രന്ഥമായിട്ടാണ് ഭാരതം ഗണിക്കപ്പെടുന്നത്. പലവക സുഗന്ധപുഷ്പങ്ങളെ കൂട്ടിച്ചേർത്തു ഒരു കുട്ടി മാലകെട്ടുന്നതിൽ നാരിനു ഏതു നിലയോ ആ നിലയേ ഉള്ളൂ ഈ ഗ്രന്ഥത്തിൽ പാണ്ഡവന്മാരുടെ ചരിത്രത്തിന്. പ്രസക്താനുപ്രസക്ത്യാ സകലശാസ്ത്രതത്വങ്ങളും ഇതിൽ അവതരിക്കപ്പെട്ടിരിക്കുന്നു. ശ്രീഭഗവൽഗീത സനൽസുജാതീയം മുതലായ ഉപനിഷത്തുകൾ ഭാരതത്തിന്റെ ചില ഘട്ടങ്ങൾ എന്നേ ഉള്ളല്ലോ. ഇതിന്റെ ഈവിധം അനന്യസാമാന്യമായ മാഹാത്മ്യാതിരേകത്താൽ അന്ധീകൃതന്മാരായ പാശ്ചാത്യപണ്ഡിതന്മാൽ ഇത് ഒരേ കവിയുടെ കൃതി ആയിരിപ്പാനിടയില്ലെന്ന് വിസംവദിക്കുന്നു.
മഹാഭാരതമെന്നതു ഒരു ശബ്ദമയമായ മഹാർണ്ണവമാകുന്നു. ചില പുണ്യകാലങ്ങളിലും മറ്റും ചില ധാർമ്മികന്മാർ ഇതിന്റെ ചില വിശേഷപ്പെട്ട ഘട്ടത്തിൽ ഇറങ്ങി സ്നാനതർപ്പണാദികൾ ചെയ്യുന്നതല്ലാതെ ജലക്രീഡയ്ക്കും മറ്റും ഇതു ഉതകുന്നതല്ല. കല്ലോലകോലാഹലകലുഷങ്ങളായ കൂലാസന്നഭാവങ്ങളും പ്രസന്നഗംഭീരങ്ങളായ മദ്ധ്യഭാഗങ്ങളും ഇതിൽ ഉണ്ട്. കവിമേഘങ്ങൾ ഇതിൽനിന്നെടത്തു സരസപ്പെടുത്തിയാണ് തങ്ങളുടെ സൂക്തസാരങ്ങളെ കോരിവാരിച്ചൊരിയുന്നത്. പലപല വിലമതിയ്ക്കാനെളുതല്ലാത്ത രത്നങ്ങൾക്കും ഇതു അനശ്വരമായ ഒരാകരമാകുന്നു. ഇങ്ങനെ സമുദ്രത്തിന്റെ പോലെയുള്ള ഇതിന്റെ മഹത്ത്വവും ഗാംഭീര്യവും ആരെയാണ് വിസ്മയിപ്പിക്കാത്തത്?
എന്നാൽ തത്താദൃശമായ സമുദ്രത്തേയും ചുളുകത്തിനുള്ളിലാക്കി ചൂഷണം ചെയ്തു വിസർജ്ജനം ചെയ്യുന്നതിന് ഒരു മഹാനുഭാവാൻ ഉണ്ടായതുപോലെ ഈ ഭാരതത്തേയും ഹൃദയസംപുടത്തിൽ ഗ്രഹിച്ച് ഭാഷാന്തരരൂപേണ വെളിയിൽ വിടുന്നതിനു ഒരു മഹാൻ നമ്മുടെ ഇടയിൽ ജനിച്ചിരിക്കുന്നു. സമുദ്രം പാനം ചെയ്തതു വിന്ധ്യമഹാഗിരിയുടെ സംസ്തുഭയിതാവായ അഗസ്ത്യമുനി ആണെങ്കിൽ ഭാരതം ഭാഷപ്പെടുത്തിയതു സരസദ്രുതകവികിരീടമണി ആയ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനവർകൾ ആകുന്നു.
ഭാരതം ഒരു പരിവൃത്തി പാരായണം ചെയ്തു തീർക്കുന്നതു പോലും ബഹുസംവത്സരസാദ്ധ്യമായിരിക്കെ ഇതിനെ പരിമിതമായ കാലത്തിനുള്ളിൽ വൃത്താനുവൃത്തവും പദാനുപദവുമായി പരിഭാഷപ്പെടുത്തുന്നതു കുഞ്ഞിക്കുട്ടൻ തമ്പുരാനൊഴികെ മറ്റൊരു കവിക്കും സാധിക്കുന്നതല്ല. ഈ ബ്രഹ്മാണ്ഡഗ്രന്ഥം ഒരാളായിട്ടു പകർത്തി എഴുതുക തന്നെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. ശ്രീവേദവ്യാസനും ഗ്രന്ഥം ചമയ്ക്കയും എഴുതി സംഗ്രഹിക്കയുംകൂടി ഒന്നിച്ചു ചെയ്യുന്നതിനു സാധിക്കായ്കയാൽ ഒരു നല്ല രായസക്കാരന്റെ സഹായം ആവശ്യപ്പെട്ടിരുന്നു പോലും. ഒരിക്കൽ പറഞ്ഞു കൊടുക്കുന്നതിനെ മറക്കാതെയും തെറ്റാതെയും മുറയ്ക്ക് എഴുതിക്കൊണ്ടു വരുന്നതിനു ശേഷിമാനായ ഒരെഴുത്തുകാരൻ ആരുണ്ടെന്നു മഹർഷി ശ്രീ പരമേശ്വരനോടു ചോദിച്ചപ്പോൾ ആ ദേവൻ തന്റെ പുത്രനായ മഹാഗണപതിയെ ശുപാർശ ചെയ്തുവത്രെ. എന്നാൽ ഗണപതി ലിപികാരസ്ഥാനം വഹിക്കണമെങ്കിൽ ചില ഉടമ്പടികൾ എല്ലാം വേണം. കവി ഒരിക്കൽ പറഞ്ഞതിനെ ആവർത്തിച്ച പറയുകയില്ലെങ്കിൽ എഴുത്തുകാരൻ ഒരു പദം എഴുതിക്കഴിഞ്ഞാൽ അടുത്ത പദം ആലോചിച്ചു പറവാൻ വേണ്ടി മെനക്കെടുകയില്ല. ഗ്രന്ഥകാരൻ അവിച്ഛിന്നമായി പറഞ്ഞുകൊടുത്താല് എഴുത്തുകാരന് അവിച്ഛിന്നമായി എഴുതും. ഈ ഉടമ്പടിയിൽ വേദവ്യാസൻ ഒന്നു കുഴങ്ങിയെങ്കിലും അതിനെ സ്വീകരിച്ചു. ഗണപതിക്കു ഇടവിടാതെ എഴുതാൻ വക കൊടുക്കണം അത്രയേ ഉള്ളല്ലോ. അതിലേക്കു വ്യാസൻ ഒരു പോരു പണിഞ്ഞു. ഒരു പണ്ഡിതനായ എഴുത്തുകാരനു അർത്ഥം ഗ്രഹിക്കാതെ കേട്ടതിനെ ഏട്ടിൽ കറിക്കുന്നതു അഭിമാനമല്ല. അതുകൊണ്ടു ഗണപതി അർത്ഥം മനസ്സിലാക്കിത്തന്നെ എഴുതുമല്ലോ എന്നു വ്യാസൻ അഭിപ്രായപ്പെട്ടു. ഗണപതി ശരിവെയ്ക്കുകയും ചെയ്തു. ഗ്രന്ഥകാരനും എഴുത്തുകാരനും തങ്ങളുടെ വേലയിൽ പ്രവേശിച്ചു. മഹർഷിക്കു എവിടെ എങ്കിലും ആലോചിച്ചുണ്ടാക്കുന്നതിൽ വാഗ്ദ്ധാടി തടഞ്ഞാൽ അദ്ദേഹം അവിടെ ആർക്കും അർത്ഥമാകാത്ത വിധം അതികഠിനമായ ഒരു ശ്ലോകമോ അർദ്ധമോ പാദമോ ആവശ്യം പോലെ നിബസിക്കും, ദേവൻ അർത്ഥം മനസ്സിലാകാതെ കുഴങ്ങും. മനസ്സിലായി വരുംമുമ്പെ അപ്പുറം കവി ഉണ്ടാക്കിത്തീരുകയും ചെയ്യും. ഈ വിധം ഗണപതിയുടെ പല്ലുടയ്ക്കുന്ന ഘട്ടങ്ങളെ ആണു മഹാഭാരതത്തിൽ ഗണപതികട്ടനം എന്നു പറയുന്നത്. ഈ ഐതിഹ്യം ഭാരതത്തിൽ അവിടവിടെ ചിതറിക്കിടക്കുന്ന ചില ദുർഘട ശ്ലോകങ്ങൾക്ക് ഒരാഗമം കല്പിക്കാനും ആകപ്പാടെ ഗ്രന്ഥമാഹാത്മ്യത്തെ പ്രശംസിപ്പാനും വേണ്ടി ഉണ്ടാക്കിത്തീർത്ത ഒരർത്ഥവാദമാണെന്നുള്ളതു അതിസ്പഷ്ടമാകുന്നു. എങ്കിലും ഇതിൽ നിന്നു പൂർവമ്മാർ, ഭാരതം ഒരാവൃത്തി പകർത്തുന്നതു പോലും സാധാരണക്കാർക്കു ദുഷ്കരമായി വിചാരിച്ചിരുന്നു എന്നു തെളിയുന്നു.
പ്രകൃതാനുപ്രകൃതമായി വരുന്ന അനേകം ആനുഷംഗിക വിഷയങ്ങളെ എല്ലാം തള്ളിക്കളഞ്ഞു അനുസ്യൂതമായ കുരുപാണ്ഡവകഥയെ മാത്രം അടിസ്ഥാനപ്പെടുത്തി വാലും തലയും ഇല്ലാത്ത ഏതാനും പദ്യങ്ങളെക്കൊണ്ടു ഒരു ഭാരതസംഗ്രഹം ഭാഷയിൽ ചെയ്തവകയ്ക്ക് എഴുത്തച്ഛനെ നാം എത്രയോ കൊണ്ടാടുന്നു. ഇതേവരെ കൊണ്ടാടിയതൊന്നും പോരാ ഇനി ചില സ്മാരകവും മറ്റും വേണം പോലും ഈ സ്ഥിതിക്കു ഒരക്ഷരം പോലും വിടാതെ ആ ഗ്രന്ഥത്തെ ഭാഷയിൽ തീർത്ത കുഞ്ഞിക്കുട്ടൻ തമ്പുരാനെ കേരളീയർ ശിരസാവഹിച്ചാലും മതിയാകുമോ? കുറ്റമല്ല കാളിദാസൻ,
പുരാണമിത്യേവ ന സാധു സർവം
ന ചാപി കാവ്യം നവമിത്യവദ്യം
എന്ന് ആവലാതി പറയുന്നത്. ചക്രവാകിയ്ക്കു രാത്രിയിൽ സംഗമം ഇല്ലെന്നള്ളതുപോലെ കീർത്തികാമിനിക്കും ഒരു ശാപമുണ്ട്. അവൾക്കു തന്റെ കാമുകന്റെ പിൽക്കാലമാണ് യൗവനോല്ലാസവും വിലാസഭംഗികളും സൗഭാഗ്യഭാഗ്യോദയവും എല്ലാം തികയുന്നത്. ഇതെന്തൊരു കഷ്ടമാണ്? വൈധവ്യം വന്നതിനു മേലാണോ സ്ത്രീകൾക്കു നല്ലകാലം വരേണ്ടത്? എഴുത്തച്ഛന്റെ സഹജീവികൾ അദ്ദേഹത്തെ ആക്ഷേപിക്കയും ഉപദ്രവിക്കയും ചെയ്തു. പിൻഗാമികളായ നാം അദ്ദേഹത്തിന്റെ മാഹാത്മ്യം അറിഞ്ഞ് ഉചിതങ്ങളായ സ്മാരകങ്ങളെ പ്രതിഷ്ഠിക്കാൻ ഉദ്യോഗിച്ചു വരുന്നു അതിനാൽ ആധുനികന്മാർ ഭാഷാമഹാഭാരതത്തെ വേണ്ടുംവണ്ണം ആദരിച്ചില്ലെങ്കിലും തമ്പുരാന് ലേശം കുണ്ഠിതത്തിന് അവകാശമില്ല. അവിടുത്തെ ഭാരതവിവർത്തനകീർത്തിലത ഇപ്പോൾ അങ്കരിച്ചതേ ഉള്ളല്ലോ. കാലക്രമത്തിൽ അതു ശാഖാപശാഖമായിപ്പടർന്നു കേരളം ആസകലം വ്യാപിച്ചുകൊള്ളും.
ഗ്രന്ഥകർത്താവ് ഭാഷാന്തരം പൂർത്തി ചെയ്തു തീര്ത്തിരിക്കുന്നുവെങ്കിലും സമഗ്രമായ പുസ്തകം അച്ചടിച്ചു പ്രസിദ്ധം ചെയ്തു കഴിഞ്ഞിട്ടില്ലാത്ത ഈ ഘട്ടത്തിൽ തർജ്ജമയെക്കുറിച്ച് അഭിപ്രായം പറവാൻ പുറപ്പെടുന്നതു അനുചിതമാകുന്നു. അല്ലെങ്കിൽ ഈ ഗ്രന്ഥത്തിന്റെ സംഗതിയിൽ അങ്ങനെ ആലോചിപ്പാനുമില്ല. പരിപൂർണ്ണമായ പുസ്തകം കൈവശം കിട്ടിയിരുന്നു എന്നുവരികിലും അതു മുഴുവൻ ഒരാവൃത്തി വായിച്ചു ഗുണദോഷ നിരൂപണം ചെയ്യുന്നതിനു അധികം പേർ ഉണ്ടാവുകയില്ല. ഈ ലേഖനകർത്താവിനു അതു അശക്യമാണെന്നു തീരുമാനംതന്നെ. അതിനാൽ ഭാരതത്തിന്റെ സംഗതിയിൽ സ്ഥാലീപുലാകന്യായം തന്നെ സർവഥാ ശരണീകരണീയമായിത്തീർന്നിരിക്കുന്നു. പാചകന്മാർ നാലോ അഞ്ചോ പറ അരി കിടന്നു വേവുന്ന പാത്രത്തിൽ നിന്നു ഒരു തവ അരി എടുത്തു അതിൽ നാലോ അഞ്ചോ എണ്ണത്തിന്റെ വേവുനോക്കിയാണല്ലോ പാത്രത്തിലെ അരിയുടെ മുഴുവനും പാകം നിശ്ചയിക്കുന്നത്. ഈ ന്യായപ്രകാരം നോക്കിയതിൽ തർജ്ജമ മൂലത്തിനു ആദ്യന്തം യോജിച്ചതും സ്വാരസ്യക്കുറവില്ലാത്തതും ആയിട്ടു കാണപ്പെട്ടിരിക്കുന്നു എന്നു സമ്മതിച്ചേ തീരൂ. മൂലത്തിനുതന്നെ മിക്ക ഭാഗങ്ങളിലും പറയത്തക്ക കാവ്യരസമൊന്നും ഇല്ലെങ്കിൽ അതിനു ഭാഷാന്തരകർത്താ ഉത്തരവാദിയല്ലല്ലോ. എന്നാൽ അകൃത്രിമരമണീയങ്ങളായ പ്രകൃതിസിദ്ധചമൽക്കാരങ്ങളാൽ അലംകൃതങ്ങളായ പല ഭാഗങ്ങളും ഭാരതത്തിൽ ഉണ്ട്. അതുകളുടെ തർജ്ജമയ്ക്കു ഒരു മാറ്റുകൂടി സ്വാരസ്യം കൂട്ടുന്നതിനു വകയില്ലയോ എന്നു ചോദിക്കാൻ ഭാവിക്കും മുമ്പു, രണ്ടു ഭാഷകളുടേയും ശക്തി താരതമ്യം വൃത്താനുവൃത്തവിവർത്തനം എന്നുള്ള കവിയുടെ പ്രതിജ്ഞ ദ്രുതഗതി ഗ്രന്ഥത്തിന്റെ വലുപ്പം എന്ന പല പല സംഗതികളും ഒന്നുചേർന്നു വന്നു ചോദ്യകർത്താവിന്റെ വാങ്മുദ്രണം ചെയ്തു കളയുന്നു. മൂലത്തിനു വ്യാഖ്യാനാപേക്ഷ ഉള്ളിടങ്ങളിലെല്ലാം ഭാഷാന്തരണത്തിനും അതുണ്ടെങ്കിൽ അതിനെ ഒരു വൈകല്യമായി ഗണിച്ചുകൂടല്ലോ.
കുഞ്ഞിക്കുട്ടൻ രാജാവിനു പദ്യനിർമ്മാണശക്തി ഒരു കൂടപ്പിറവി ആണ്. ഇംഗ്ലീഷ് മഹാകവിയായ പോപ്പിന്റെ സംഗതിയിൽ പറയാറുള്ളതുപോലെ അവിടേയ്ക്കു വേണമെങ്കിൽ ശ്ലോകത്തിൽതന്നെ വെടി പറയാം. സംസ്കൃതപാണ്ഡിത്യത്തെപ്പറ്റി ആലോചിക്കുകയാണെങ്കിൽ കൊടുങ്ങല്ലൂർ കോയിക്കലേ സ്തംഭങ്ങൾപോലും സംസ്കൃതഭാഷാഭിജ്ഞങ്ങളാണെന്നു പ്രസിദ്ധമാകുന്നു. മലയാള ഭാഷയുടെ ശുദ്ധിയെക്കുറിച്ചോ ചോദിപ്പാനില്ല; മദ്ധ്യകേരളമായ കൊടുങ്ങല്ലൂർ ദേശത്തേ നടപ്പുഭാഷയെ ആണ് അത്യുത്തമമായി ഗണിച്ചിരിക്കുന്നതു. കവിക്കു ബാല്യസഹവാസം വെണ്മണിപ്രഭൃതികളുമായിരുന്നു. ഇതെല്ലാം കൂടി ചേർത്തു നോക്കുമ്പോൾ ഭാരത തർജ്ജമയിൽ ഒരഭിപ്രായം പറയാൻതന്നെ അസ്മാദൃശന്മാരുടെ ജിഹ്വ പ്രസരിക്കുന്നില്ല. പ്രകൃതനിരൂപണത്തിനു വിഷയമായ ഈ മഹാഗ്രന്ഥം കേരളത്തിലേ സകല പുസ്തകശാലകളേയും എന്നെന്നേയ്ക്കും അലങ്കരിക്കട്ടെ ഈ മഹാകവിയും അനന്യസാധ്യങ്ങളായ ഈദൃശവ്യവസായങ്ങൾകൊണ്ടു കേരളമഹാജനങ്ങളുടെ കൃതജ്ഞതയ്ക്കു മേലാലും പാത്രീഭവിക്കട്ടെ എന്നാശംസിക്കുന്നു.