രസികരഞ്ജിനി
ഹരിഃശ്രീ എന്നതും തോന്നാനരന് പ്രായേണയില്ലിഹ!
ശരിയായ്സ്സര്വ്വവും തോന്നുംനരരും പുനരങ്ങിനെ
മേലെഴുതിയ വിഷയനാമത്തെ നാലുവിധമായി പദഛേദം ചെയ്യത്തക്കവണ്ണം ഉദ്ദേശിച്ച് കല്പിച്ചിരിക്കുന്നു. 1 മലയാളഭാഷാ + അവ്യവസ്ഥ. 2 മലയാളഭാഷാ + വ്യവസ്ഥ. 3 മലയാള + ഭാഷ + അവ്യവസ്ഥ. 4 മലയാള + ഭാഷ + വ്യവസ്ഥ. എന്നിങ്ങനെ നാലു വിധം. അതാവിതു 1. മലയാളഭാഷയുടെ അനിശ്ചിത ഭാഗമെന്നും 2. മലയാളഭാഷയുടെ നിശ്ചയം വരുത്തേണ്ട ഭാഗമെന്നും 3. മലയാളത്തിലേയും, ഭാഷാ എന്നുമാത്രംകൂടി സാധാരണമായി പറഞ്ഞുവരുന്ന മലയാളഭാഷയിലേയും, അനിശ്ചിതാംശമെന്നും 4. മലയാളത്തിലേയും, ഭാഷയിലേയും നിശ്ചയം വരുത്തേണ്ട അംശമെന്നും യഥാസംഖ്യമായി എടുക്കേണ്ടതാകുന്നു. ഇതിൽ മലയാളം, എന്ന പദത്തെത്തന്നെ മലയാളദേശം, എന്ന അർത്ഥത്തിലും, മലയാളഭാഷ, എന്ന അർത്ഥത്തിലും ഉപയോഗിക്കുന്നുണ്ടല്ലോ? എന്നാൽ ആ പദം ദേശപരമായിവരുമ്പോൾ മലയാളം, എന്നുമാത്രമല്ലാതെ വേറേവിധം എഴുതിക്കാണ്മാനില്ലാ. ഭാഷാപരമായി വരുമ്പോഴാകട്ടെ, 1. മലയാളം, 2. മലയാഴ്മ, 3. മലയായ്മ എന്നും മറ്റും കാണുന്നുണ്ട്. ഇത് ദേശപരമായി വരുമ്പോഴത്തേ വ്യുല്പത്തി, 1. മല + അല എന്നും, 2. മല + ആഴം എന്നും, എന്നും മറ്റും ഭേദപ്പെടുന്നു. മല + അല എന്നെടുക്കുമ്പോൾ മലകളും, അലകള്‍ എന്ന തിരകൾ ഉള്ള കടല്‍കളും, അധികമായ ദേശമെന്നും, മല + ആഴം, എന്നെടുക്കുമ്പോൾ മലകളും താണപ്രദേശങ്ങളും ഇടകലർന്നുള്ള ദേശമെന്നും അർത്ഥം കൊള്ളുന്നു. മലയാളം, എന്നതിനെ ഭാഷാപരമായെടുക്കുമ്പോൾ താദൃശദേശീയഭാഷയെന്നും മലയാഴ്മ, എന്ന ഭാഷാനാമം, മല + ആഴ്മ, എന്നെടുത്ത്, മല എന്നതിന്, മലപ്രദേശം എന്നും, ആഴ്മ, എന്നതിന് ആൾ എന്ന ക്രിയാധാതുവിൽനിന്നും ഭരണം എന്നർത്ഥം സിദ്ധിക്കുന്നതിനാൽ താദൃഗ്രാജ്യമെന്നും എടുത്ത്, പിന്നെ ലക്ഷണയായി തദ്രാജ്യമെന്നും ഭാഷ എന്നും, മലയായ്മ, എന്ന ഭാഷാനാമം, മലയാഴ്മ, എന്നതിലെ ഴ, ദുഷിച്ച്, യ, എന്നായിത്തീർന്നതായും വിചാരിക്കേണ്ടിയിരിക്കുന്നു.
ഇനി മലയാളഭാഷയുടെ ഉല്പത്തിസ്ഥിതികളെപ്പറ്റി ആലോചിക്കുമ്പോൾ ഉല്പത്തിവിഷയത്തിൽത്തന്നെ പ്രാചീനവിദ്വാന്മാരുടെയും നവീനവിദ്വാന്മാരുടെയും അഭിപ്രായങ്ങൾ ഭേദിക്കുന്നു. കോവുണ്ണി നെടുങ്ങാടി മുതലായവർ മലയാളഭാഷയുടെ മാതൃസ്ഥാനം സംസ്കൃതത്തിന്നും ഉപമാതൃസ്ഥാനം തമിഴിന്നും കല്പിക്കുന്നു. ഡോക്ടർ ഗുണ്ടര്‍ട്ട്, പി. ഗോവിന്ദപിള്ള മുതലായവർ മലയാളത്തിന്റെ മാതൃസ്ഥാനം തമിഴിന്നും ഉപമാതൃസ്ഥാനം സംസ്കൃതത്തിന്നും കല്പിക്കുന്നുണ്ട്. ഇവരിൽ ഗുണ്ടര്‍ട്ട് സായ്വ്, മലയാളവ്യാകരണം, അകാരാദികള്‍ മുതലായവ ഉണ്ടാക്കുന്നതിനായി മലയാളത്തിലെ മിക്കഗ്രന്ഥങ്ങളും പരിശോധിച്ചിട്ടുള്ളതായി കാണപ്പെടുന്നു. ഗോവിന്ദപിള്ളയാകട്ടെ, മലയാളത്തിന്റെ മാതൃസ്ഥാനം വഹിച്ച തമിഴിൽകൂടി ഭാഷാചരിത്രവും ഗ്രന്ഥസമുച്ചയചരിത്രവും വ്യവസ്ഥിതയിട്ടില്ലാതിരിക്കെ മലയാളഭാഷയുടെയും ഗ്രന്ഥസമുച്ചയത്തിന്റെയും ചരിത്രങ്ങൾ നിർമ്മിപ്പാനായി മലയാളത്തിലേ തുലോം ഗ്രന്ഥങ്ങളും പ്രമാണങ്ങളും പരിശോധിച്ച് ആ ചരിത്രഗ്രന്ഥത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ അച്ചടിപ്പിച്ച് മൂന്നാം ഭാഗത്തിന്നുള്ള സാമഗ്രികൾ ഒരുക്കിവരുമ്പോൾ മലയാളത്തിന്റെ ഭാഗ്യക്കുറവിനാൽ എന്നു തോന്നുംവണ്ണം ചരമഗതി അടുത്താറെ മൂന്നാംഭാഗം അച്ചടിപ്പിക്കുന്ന ഭാരം മറ്റു ചിലരെ ഏൽപ്പിച്ചുംവെച്ച് മരണം പ്രാപിച്ചതായി കാണുന്നു. ഈ മൂന്നാംഭാഗത്തിന്റെ ഉപകരണങ്ങൾ സകലവും ഒരുക്കിയിരുന്നു. അതിനെ ഇതുവരെ അച്ചടിപ്പിപ്പാൻപോലും മറ്റുള്ളവർ ശ്രമിക്ക ഉണ്ടായിട്ടില്ലാത്ത ഒരു ഒറ്റവിഷയംതന്നെ ഗോവിന്ദപ്പിള്ളക്കും മറ്റുള്ളവർക്കും തമ്മിലുള്ള ഭാഷാശ്രദ്ധാഭേദത്തെക്കാണിക്കുന്നതിനാലും ഭാഷോല്പത്തിവിഷയത്തിലും മറ്റും ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം അനുഭവസിദ്ധമായിരിക്കയാലും പ്രാചീനാഭിപ്രായം പൂർവപക്ഷമായും നവീനംതന്നെ സിദ്ധാന്തമായും പരിണമിക്കുന്നു.
പിന്നെ മലയാള അക്ഷരമാലാ വിഷയത്തിലും പഴയ നടപ്പിനേക്കാൾ പുതിയ നടപ്പുതന്നെ അധികം നന്നായിരിക്കുന്നു. പണ്ട് എ, ഏ, ഒ, ഓ ഈ ഹ്രസ്വദീർഘങ്ങളെ 'സംസാരഭാഷ'യിൽ മാത്രം ഭേദപ്പെടുത്തി ഉച്ചരിക്കയും 'എഴുത്തുഭാഷ'യിൽ ആ രണ്ടു ദീര്ഘങ്ങളെയും ഹ്രസ്വങ്ങളാക്കി എഴുതിവരികയും ചെയ്തിരുന്നു. ഈനടപ്പ് സംസ്കൃതത്തിൽ ആ രണ്ടിലും ദീർഘം മാത്രമുള്ളതനുസരിച്ചുമറ്റോ ആയിരിക്കാം. ഇപ്പോഴാകട്ടെ ഈ ഹ്രസ്വദീർഘങ്ങൾ ഭേദപ്പെടുത്തി എഴുതിത്തുടങ്ങൂട്ടുണ്ടെങ്കിലും ചില അപരിഷ്കൃതലേഖകന്മാർ ഇപ്പോഴും പഴയ നടപ്പനുസരിക്കുന്നത് നന്നല്ലാ. ഋ, ൠ, ഌ, ൡ ഈനാലുയിർകൾ സംസ്കൃതത്തിൽനിന്ന് എടുത്തിട്ടുണ്ടെങ്കിലും അവറ്റിൽ ഋ, മാത്രം സാധാരണ മലയാളത്തിൽ കാണുന്നതല്ലാതെ മറ്റു മൂന്നാം കാണാത്ത കൂട്ടത്തിൽ തന്നെ ആകയാൽ മലയാളസ്വരം പതിമൂന്നിൽ, ഋ, ഒന്നൊഴിച്ച് മറ്റു പന്ത്രണ്ടും തമിഴ് സ്വരം തന്നെ. അം, അഃ, ഈരണ്ടും സംസ്കൃതത്തിലെ പോലെ തമിഴിലും ഉണ്ടുതാനും. മലയാള വ്യഞ്ജന വിഷയത്തിൽ തമിഴും സംസ്കൃതവും സമമായി ചേർന്നിട്ടുണ്ട്. മലയാളവ്യഞ്ജനം മുപ്പത്തിയേഴ് എന്ന പക്ഷം, അതിൽ പതിനെട്ടു് തമിഴ് മെയ്യും പത്തൊമ്പത് സംസ്കൃത വ്യഞ്ജനവും ആകുന്നു. ആ പത്തൊമ്പതിൽ ച, ശ, ഇവ സംസ്കൃതത്തില്‍ രണ്ടെങ്കിലും തമിഴിൽ ഒന്നാകുന്നതിനാൽ മലയാളത്തിലേ സംസ്കൃത വ്യഞ്ജനവും പതിനെട്ടുതന്നെ എന്ന് പറയാം. ഈ രണ്ടക്ഷരങ്ങൾ മലയാള എഴുത്തിലും ഉച്ചാരണത്തിലും രണ്ടും തമിഴ് എഴുത്തിൽ ഒന്നും ഉച്ചാരണത്തിൽ രണ്ടും ആയിരിക്കുന്നപോലെ ന, എന്ന് തമിഴിനും സംസ്കൃതത്തിനും പൊതുവായ വ്യഞ്ജനം മലയാള എഴുത്തിൽ ഒന്നും ഉച്ചാരണത്തിൽ രണ്ടും, തമിഴെഴുത്തിൽ രണ്ടും ഉച്ചാരണത്തിൽ ഒന്നുമായിരിക്കുന്നു. ഈ നകാരത്തെ തമിഴ് രീതി അനുസരിച്ച് മലയാളം എഴുത്തിലും രണ്ടാക്കി 'ഩ' എന്ന് ഒരു വ്യഞ്ജനം കൽപ്പിച്ചാൽ കൊള്ളാമെന്ന 'കേരളപാണിനീയാ'ഭിപ്രായം ഉത്തമംതന്നെ എങ്കിലും നടപ്പായി വരാത്തത് നന്നല്ലല്ലോ. മേൽഇതില് ഓരോന്നു പിടിച്ചു തുടരാമെന്ന് ആദ്യന്തം തൊട്ടുവെക്കുന്നു. പിന്നെ കണ്ണ, കണ്ണ്, കണ്ണു, കണ്ണു് എന്നിപ്പോൾ നാലുവിധമെഴുതിവരുന്നതെല്ലാം പണ്ട് കണ്ണ, എന്ന് മാത്രം എഴുതി വന്നനതിനെ ഇപ്പോൾ മറ്റു മൂന്ന് മാതിരിയിലും എഴുതിത്തുടങ്ങിയിരിക്കുന്നതില്വെച്ച് 'കേരളപാണിനിയാ'ഭിപ്രായപ്രകാരം 'കണ്ണ്'എന്ന രൂപം ഉത്തമമാണെങ്കിലും നടപ്പാക്കാത്തത് കഷ്ടമല്ലേ? നിവർത്തിക്ക, പ്രവർത്തിക്ക, എന്നിത്യാദി മുമ്പെഴുതിയിരുന്നപ്പോള് നിവർത്തിക്കു, പ്രവർത്തിക്കു,എന്ന എഴുതിത്തുടങ്ങുന്നത് എത്രനല്ലത്? ഈപരിഷ്കാരം ഒന്നാമതായി മഹാമഹിമശ്രീ 'കേരളീയകാളിദാസ'കൃതമായതിനാലായിരിക്കാം പ്രചാരത്തിലാകുന്നത്. ചുരക്ക, ചുരയ്ക്ക, ചുരെക്ക, ചുരെയ്ക്ക, എന്നീ നാലും ചുരക്ക, എന്നുമാത്രം മുമ്പെഴുതിവന്നതിനെ ഇപ്പോൾ മറ്റു മൂന്ന് മാതിരിയില്കൂടി എഴുതുന്നതിനാൽ ഗുണമുണ്ടല്ലോ? ചെടി, ചേടി, ഈ രണ്ടും മുമ്പ് ചെടി, എന്നു മാത്രം എഴുതിവന്നതിപ്പോൾ രേഖപ്പെടുത്തുന്നത് എത്ര സുകരമാണ്? കൊട്ട, കോട്ട' ഇവ രണ്ടും മുൻ കൊട്ട' എന്നു മാത്രമെഴുതിയതും നന്നല്ലല്ലോ?
പിന്നെ മലയാള പദങ്ങളുടെ വിഷയത്തിലും പൂർവനടപ്പിനേക്കാൾ ഇപ്പോഴത്തേ നടപ്പുതന്നെ പരിഷ്കൃതമായിരിക്കുന്നു. ആദികാലത്തേ മലയാള ഭാഷാരീതി കാണിക്കുന്നതായി പ്രസിദ്ധപ്പെട്ട ഗ്രന്ഥങ്ങള്‍ ഒന്നുംകാണാത്തതിനാൽ വളരെക്കാലം മുമ്പ് എഴുതപ്പെട്ടതായി കാണുന്ന ചില ശിലാശാസനങ്ങൾ, താമ്രശാസനങ്ങൾ മുതലായവയെ മാതൃകയാക്കി എടുത്തുനോക്കുമ്പോൾ അക്കാലത്തേ മലയാളഭാഷ എഴുതിവന്ന അക്ഷരംകൂടി ഇപ്പോഴത്തെ 'ആര്യാക്ഷരം' എന്ന മലയാള അക്ഷരമല്ലാ. ആര്യഎഴുത്തെന്നത് ഗ്രന്ഥാക്ഷരമെന്നും മലയാളാക്ഷരമെന്നും പക്ഷാന്തരങ്ങൾ കാണുന്നുണ്ടുതാനും. തുഞ്ചന്റെ 'ഹരിനാമ'ത്തിൽ 'അമ്പത്തോരക്ഷരവും' എന്നത് ഗ്രന്ഥാക്ഷരമാലയിലും അമ്പത്തിമൂന്നക്ഷരം മലയാളം അക്ഷരമാലയിലും ഉള്ളതാകയാൽ എഴുത്തച്ഛനും മറ്റുംകൂടി എഴുതിവന്നതായി കാണുന്ന ആര്യഎഴുത്ത് എന്നത് 'ഗ്രന്ഥാക്ഷരം' എന്നു സിദ്ധിക്കുന്നു. വട്ടെഴുത്ത്, കോലെഴുത്ത്, ഇവറ്റിലേയും ഭാഷാരീതി തുലോം തമിഴ് രീതി അനുസരിച്ച് കാണുന്നു. അതായത്:-
1. 'മകാതേവർ പട്ടണത്ത ഇരവികർത്താനാകിയ ചേരമാൻ ലോകപെരുംചെട്ടിക്കു മണിഗ്രാമം കൊടുത്തോം'. 2. 'നാലുവാതിലകത്തും വിളക്കും പൂമിയാകകാരാഴ്മൈ കൊടുക്കുമെടത്തും കൊപ്പതവാരം അഞ്ചുവണ്ണം മണിക്കിരാമവും കൊള്‍വതാക' എന്നും മറ്റുമെഴുതിവന്നു. കുറെക്കാലം കഴിഞ്ഞാറെ തിരുവിതാംകൂര്‍ ആദിത്യവര്‍മ്മ മഹാരാജാകൃതമെന്ന് വിചാരിക്കപ്പെട്ടിരിക്കുന്ന 'രാമചരിതം' പോലെയുണ്ടായ മലയാള ഗ്രന്ഥങ്ങളിലും തമിഴ് പദങ്ങളും മറ്റു ബഹുലമായിരിക്കുന്നതുകൂടാതെ വൃത്തം കൂടി ഇപ്പോൾ മലയാളത്തിൽ തീരെ നടപ്പില്ലാതായി തമിഴിലെ 'വിരുത്തം' എന്ന കവിതാരീതിയെ അനുസരിക്കുന്നു. ഉദാഹരണം:-
'നകരിതൻ കണ്ണുനീരെ നലമെഴുതുടക്കുന്നേന് ഞാൻ
ഇകരിൽ വെന്നിനി എന്നെല്ലാം ഇരാവണനിയമ്പകേട്ട
മുകിലൊലിപതറുഞ്ചൊല്ലാല് മനിന്തവന് തനയസ്ഥeരില്‍
തികപതമുടയോനാകും തിരിചിരാവിതുമൊഴിന്താൻ.'
എന്നും മറ്റുമെഴുതി കാണുന്നു. ഈ ഗ്രന്ഥമെഴുതിയ കാലത്ത് മലയാളമെഴുതി വന്നത് കേവലം വട്ടെഴുത്തിലോ കോലെഴുത്തിലോ അല്ലെന്നും ആര്യഎഴുത്തലായിരിക്കണമെന്നും ഇതിലേ 'സ്ഥ' എന്നക്ഷരം ഉള്ളതുകൊണ്ടും മറ്റും ഊഹ്യമായിവരുന്നു. എന്നാൽ ആദ്യകാലത്തെ താമ്രശാസനങ്ങൾ എന്നുപറഞ്ഞവറ്റിലും പ്രാരംഭത്തിൽ 'ഹരി ശ്രീ ഗണപതയേ നമഃ' എന്ന് ആര്യാക്ഷരത്തിൽ എഴുതിയിട്ടു പിന്നെ വട്ടെഴുത്തും കോലെഴുത്തും കലർന്ന മലയാന്തമിഴക്ഷരത്തിൽ എഴുതിയിരിക്കുന്നതായി കാണുന്നതിനാല്‍ ആര്യാക്ഷരം അക്കാലത്തേ ഉണ്ടായിരുന്നിരിക്കണം. എങ്കിലും അപ്പോഴത്തെ മലയാളപദവാക്യങ്ങളിൽ മിക്കതും തമിഴായിരുന്നതുകൊണ്ട് സംസ്കൃതാക്ഷരങ്ങൾ ചേർന്നിട്ടുള്ള ആര്യാക്ഷരങ്ങളുടെ ആവശ്യം മലയാളത്തിൽ ഏറെ ഇല്ലാതിരുന്നതിനാലും അപ്പോഴത്തെ മലയാളികളിലും വിശേഷിച്ച് മലയാള ശൂദ്രരിലും അധികം പേർ അക്ഷരജ്ഞാനമില്ലാത്തവരും അഥവാ ഉണ്ടായിരുന്നാൽ അത് മലയാന്തമിഴക്ഷരജ്ഞാനമുള്ളവരും ആകകൊണ്ടുമായിരിക്കാം അക്കാലത്തേ മലയാളം വട്ടെഴുത്തിലോ കോലെഴുത്തിലോ രണ്ടും കലർന്നോ എഴുതിക്കാണുന്നത്. പിന്നെ കുറെക്കാലംകഴിഞ്ഞ് 'കണ്ണശ്ശപ്പണിക്കരുടെ മലയാള രാമയണം' ഉണ്ടായകാലത്തേ ഭാഷാരീതി 'രാമചരിത'ത്തിലെ രീതിയിൽനിന്നും വളരെ ശുദ്ധിയെ പ്രപിപിച്ചിട്ടുണ്ടെങ്കിലും അപ്പോഴും മലയാളഭാഷയിന്മേൽ തമിഴ് ഭാഷയ്ക്കുണ്ടായിരുന്ന അധികാരം ഒഴിവായിട്ടില്ലാതിരുന്നതിനാൽ ആ മലയാളപദവാക്യങ്ങൾ പലയിടത്തും തമിഴ് രീതിയെ അനുസരിക്കുന്നു എന്നുമാത്രമല്ല ആ ഗ്രന്ഥത്തിലെ വൃത്തം കൂടി 'രാമചരിതം' പോലെ ശുദ്ധ തമിഴ് വൃത്തമല്ലെങ്കിലും ശുദ്ധ മലയാള, സംസ്കൃത, ഛന്ദസ്സുകളെയും അനുസരിക്കുന്നില്ലാ. ആകയാൽ ഇതിന് 'നിരണവൃത്തം' എന്ന് പ്രത്യേക പേർ കാണുന്നു. എങ്ങിനെ എന്നാൽ:-
'വന്ദിച്ചെന്‍ ഗണനായകനാകിയ വാനോർകോനോടു വാണിയെ മനസാ ചിന്തിച്ചേന്‍ ഗുരുശർവ്വപദാംബുജചിന്താമണി പുനതിനരുളാലെ മന്ദപ്രജ്ഞന്മാർക്കറിവാനായ്കുനുകുല തിലകനുടെ വൃത്താന്തമിതന്ധൻ ഞാൻ കേവലമെങ്കിലുമൊട്ടായപ്രകാരംചൊല്കതുനിഞ്ഞേന് ' എന്നും മറ്റുമാകുന്നു. ഇതിൽ സംസ്കൃതാക്ഷരങ്ങൾ വളരെക്കാണുന്നതിനാൽ അക്കാലത്ത് ആര്യ എഴുത്ത് സാധാരണ നടപ്പായി വന്നിരിക്കണം. എന്നുമാത്രമല്ലാ മലയാളഭാഷയിന്മേൽ തമിഴിനുണ്ടായിരുന്ന അധികാരം കുറപ്പാനായി സംസ്കൃതപദങ്ങളും മലയാളത്തെ സഹായിച്ചു തുടങ്ങിയതായും കാണുന്നു. ഇതിന്നടുത്തുണ്ടായിരിക്കുന്ന ചെറുശ്ശേരി നമ്പൂതിരിയുടെ 'കൃഷ്ണഗാഥ' (കൃഷ്ണപ്പാട്ട്) എന്ന കവിതയും തമിഴ് വൃത്തവും സംസ്കൃതവൃത്തവുമല്ലാതെ കാണുന്നതിനാൽ അതിന്ന് 'ആളുന്തി' എന്ന് പേര് കല്പിച്ച് കാണുന്നു. ഇതിലെ ഭാഷാരീതിയിലും ശുദ്ധ തമിഴ് പദപ്രയോഗങ്ങൾ കുറഞ്ഞും ചില സംസ്കൃത പദപ്രയോഗങ്ങൾ കലർന്നും കാണുന്നു. ദൃഷ്ടാന്തം:-
'പാലാഴിമാതുതൻ പാലിച്ചുപോരുന്ന
കോലാധിനാഥനുദയവർമ്മൻ' ഇത്യാദി
എങ്കിലും മലയാളത്തിൽ 'ആട്ടക്കഥ' (കഥകളി) എന്ന രീതി ആദ്യം കൽപ്പിച്ചുണ്ടാക്കിയ മഹാരാജാദികൃതികളാല്‍ ഭാഷയിൽ ശുദ്ധ സംസ്കൃത, പ്രാകൃത, ശ്ലോകാദികളും സംസ്കൃതാലങ്കാരങ്ങളും മറ്റും ചേർത്തുതുടങ്ങിയത് മലയാളഭാഷാസ്വരൂപത്തിന് ഒരലങ്കാരം തന്നെ ആയിരിക്കുന്നു. പിന്നെത്തതില്‍ മലയാളഭാഷസ്വരൂപവ്യവസ്ഥ ഒന്നാമതായി വരുത്തിയത്, കണ്ണശ്ശപ്പണിക്കരുടെ സമകാലികനായി ചിലര്‍ പറഞ്ഞുകാണുന്നുണ്ടെങ്കിലും പണിക്കരുടെ ഭാഷാരീതിയിൽനിന്നും തന്റെ ഭാഷരീതിക്ക് വളരെ ശുദ്ധിവരുത്തിയിരിക്കുന്നതും മലയാളികൾക്ക് അക്കാലംവരെ സ്വഭാഷയിൽ പുരാണാദികള്‍ ഒന്നുമില്ലാതെ 'കമ്പരാമായണം' മുതലായത് വായിച്ചറിയേണ്ടിവന്നിരുന്ന ബുദ്ധിമുട്ടുനീക്കി നൂതനമായി മലയാളത്തിൽ രാമായണം, ഭാഗവതം മുതലായ സല്‍ഗ്രന്ഥങ്ങളെ രചിച്ചിരിക്കുന്നതുമായ തുഞ്ചത്തെഴുത്തച്ഛൻതന്നെ. ഈ ഗ്രന്ഥങ്ങളിലെ ഭാഷാരീതി ശുദ്ധമലയാളത്തിന്റെ പ്രഥമമാതൃകയായി വിചാരിക്കേണ്ടിയിരിക്കുന്നു. എങ്ങനെ എന്നാൽ:-
'അന്പേണമെൻമനസ്സി ശ്രീനീലകണ്ഠഗുരു
മംഭോരുഹാക്ഷമിതിവാഴ്ത്തുന്നുഞാനുമിഹ
അമ്പത്തൊരക്ഷരവുമോരോന്നിതെന്‍മൊഴിയില്‍
അമ്പോടുചേര്‍ക്ക ഹരിനാരായണായനമഃ'
'മനക്കോട്ടവാഴും മാഹാമാനശാലീ
മനക്കാമ്പിലേറ്റം കപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനന്‍
നിനയ്ക്കുന്നതെല്ലാം വരുത്താന്‍കരുത്തന്‍'
എന്ന രീതിയിലായി കാണുന്നു. എഴുത്തച്ഛനും തമിഴിലെ 'പൈങ്കിളിക്കണ്ണി' മുതലായ ഛന്ദസ്സുകളുടെ ഛായയുള്ള 'കിളിപ്പാട്ട്' എന്ന രീതി ആദ്യമായി കൽപ്പിച്ചുണ്ടാക്കിയിട്ടുണ്ടെങ്കിലും തമിഴ് രീതി തീരെ വിട്ട് സംസ്കൃതഛന്ദസ്സുകളെ അനുസരിച്ചും മലയാളത്തിൽ അനേകം കവിതകൾ ഉണ്ടാക്കിക്കാണുന്നു. എഴുത്തച്ഛന്റെ കാലംമുതൽ മലയാളഭാഷയ്ക്ക് സംസ്കൃതസഹായത്താൽ തമിഴിന്റെ കീഴടക്കം തുലോംവിട്ട് സ്വാതന്ത്ര്യം സിദ്ധിച്ചുതുടങ്ങി. ഇങ്ങനെ തുഞ്ചനായിട്ടു മലയാളഭാഷസ്വരൂപസ്സ്വാതന്ത്ര്യങ്ങളെ വരുത്തിയശേഷം കുഞ്ചൻനമ്പ്യാർ മലയാളഭാഷയിൽ 'തുള്ളൽ' എന്നൊരു പുത്തന്‍ ചന്ദസ്സ്വരൂപം നിർമ്മിച്ചു ചേർത്തതായി കാണുന്നുണ്ടെങ്കിലും ഭാഷയ്ക്ക് തുഞ്ചനേക്കാൾ അധികമായ ശുദ്ധിവരുത്തിയതായി കാണുന്നില്ല.
ഇപ്പോഴത്തെ മലയാളത്തിലാകട്ടെ 'കേരളീയ കാളിദാസ'രായിട്ട് ഒന്നാമത് സംസ്കൃതനാടകാദികളെ മലയാളതർജ്ജമചെയ്തു അവറ്റെ അച്ചടിക്കുപ്പിന്നതില് സാധാരണ മലയാള വിദ്വാന്മാർ ചെയ്യുന്നപോലെ പുസ്തകാരംഭംമുതൽ അവസാനംവരെ ഒരേ ദണ്ഡാകാരമാക്കാതെ തനിക്ക് ഇംഗ്ലീഷ് ഭാഷജ്ഞാനം കൂടിയുള്ളതിനാൽ ഇംഗ്ലീഷ് പുസ്തകരീതി അനുസരിച്ച് ഗദ്യപദ്യാദി വേർപാടുകളും അല്പവിരാമാദി ചിഹ്നങ്ങളും വരുത്തിത്തുടങ്ങിയത് ഭാഷയ്ക്ക് ഒരു വിശിഷ്ടാലങ്കാരമായിരിക്കുന്നുവല്ലോ? ഈ ചിഹ്നങ്ങളുടെ ഫലം 'സംസാരഭാഷ'യിൽ സ്വരഭേദം കൊണ്ട് പാമരജനവും വരുത്തുന്നുണ്ട്. 'എഴുത്തുഭാഷ'യിലാകട്ടെ ഈവക ചിഹ്നങ്ങൾ ഉപയോഗിക്കാഞ്ഞാല്‍ 'അല്പവിരാമം ആളെക്കൊന്നു' എന്ന് ഇംഗ്ലീഷിൽ പറഞ്ഞിരിക്കുന്നതുപോലെ ചില പദവാക്യങ്ങൾ ദുരർത്ഥങ്ങളായോ, നിരർത്ഥങ്ങളായോ, വിപരീതാർത്ഥങ്ങളായോ, ഭവിച്ച് പണ്ഡിതന്മാർക്കുപോലും തത്വം ഗ്രഹിപ്പാൻ പ്രയാസമായിവരുന്നു. എന്നാൽ പാമരന്മാരുടെ വിഷയം പറവാനുണ്ടോ? ഈ പ്രയാസമുണ്ടാകാതിരിപ്പാനായി ഇപ്പോൾ ചില ചിഹ്നങ്ങൾ ഉപയോഗിച്ചുവരുന്ന കൂട്ടത്തിൽ ഇതുവരെ ദേവനാഗരി അക്ഷരത്തിലുള്ള പുസ്തകങ്ങളിൽ മാത്രം ഉപയോഗിച്ചുകാണുന്ന 'അവഗ്രഹം' എന്ന ചിഹ്നവും, വ്യസ്തമായാലും സമസ്തമായാലും ഓരോപദം കഴിഞ്ഞാൽ അല്പം സ്ഥലം വിടുന്നതിൽ നാഗരി എഴുത്തിലുള്ള പുസ്തകങ്ങളിലെപ്പോലെ ഒരു വ്യവസ്ഥയും മറ്റും വരുത്തിയാൽ ഏറെനന്ന്. എന്നാൽ കാലക്രമത്തിൽ ആദിമഭാഷയിലെ മകാതേവർ ഇരവി, ആകിയ, കൊടുത്തോം,പൂമി,കാരാണ്മൈ, എടത്തു, കൊപ്പത, കിരാമം,കൊള്‍വതാക, എന്ന പട്ടയ പ്രയോഗങ്ങളും നകരി, നീരെ, ഇരാവണന്‍, പതം, തിരിചിരാ, എന്ന രാമചരിത പ്രയോഗങ്ങളും മനസ, അരുളാലെ എന്ന കണ്ണശ്ശപ്പണിക്കർ പ്രയോഗങ്ങളും മഹാദേവര്‍, രവി, ആയ, കൊടുത്തു, ഭൂമി, കാരായ്മ, ഇടത്തു, കൊപ്പര, ഗ്രാമം, കൊള്‍വൂതാക, എന്നും നഗരീ, നീരിനെ, രാവണന്, പദം, ത്രിശിരസ്സ്, എന്നും മനസാ, അരുളാല്‍ എന്നു ഭേദപ്പെടുകയും ഏഴ, ഇകല്, ഇയമ്പ, പതറും, മുനിന്തു, തിക, മൊഴിന്താന്‍ എന്ന രാമചരിതത്തിലെ തമിഴ് പ്രയോഗങ്ങൾ മലയാളത്തിൽ ഇല്ലാതാകുകയും ചെയ്തുവരുന്നു. തനയസ്ഥാരില്‍ എന്ന രാമചരിതപ്രയോഗം അസംബന്ധമായി കാണുന്നതിനാൽ അതു കവിതന്നെ പ്രയോഗിച്ചതോ അച്ചടിപ്പിഴയോ എന്നറിയാൻ പാടില്ലാതിരിക്കുന്നു. മനസ, എന്ന് കണ്ണശ്ശപ്പണിക്കരുടെ പ്രയോഗമായി കാണുന്നതും അച്ചടിപ്പിഴയായിരിക്കണം. അന്‍പേണം എന്ന് എഴുത്തച്ഛന്റെ കൃതിയിൽ കാണുന്നത് മ്പ എന്ന അക്ഷരം ന്പ, ംപ, എന്ന രണ്ടു മാതിരിയിൽ കൂടി ഇപ്പോഴും എഴുതിക്കാണുന്നതിനാൽ കവിതന്നെ പ്രയോഗിച്ചതായിരിക്കാം. അദ്യതനവിദ്വാന്മാരും അമ്പ്, എന്നതും അന്പ്, എന്നതും അഭേദമായി എഴുതിവരുന്നതിനാല്‍ അര്‍ത്ഥവിഷയത്തില്‍ അനാവശ്യമായി ബുദ്ധിമുട്ടേണ്ടിവരുന്നു. എന്നു മാത്രമല്ല അമ്പത് എന്നതിനെ ഇപ്പോഴും ചിലർ ഐമ്പത് എന്നും ഐംപത്, എന്നും അമ്പത്. എന്നും എഴുതിവരുന്നതിനാൽ വ്യവസ്ഥയില്ലാതാകുന്നു എന്നുമാത്രമല്ല, ഐംപത്, എന്ന തമിഴ് പദം ഭേദിച്ച് മലയാളത്തിൽ അമ്പത് എന്നായിരിക്കുന്നതിനെ വീണ്ടും തമിഴ് രൂപമാകുന്നതുകൊണ്ട് മലയാളത്തിന്മേൽ തമിഴിന്നില്ലാതായി പോയ ഒരധികാരത്തെ മലയാളം തന്നെ പുനർജ്ജീവിപ്പിക്കുകയാണല്ലോ? ഒരു ഉപഭാഷക്ക് മാതൃഭാഷയോടുള്ള സാമ്യത്തെ കഴിയുന്നതും ചുരുക്കിയാലേ സ്വാതന്ത്ര്യം സിദ്ധിക്കുകയുള്ളൂ. ആകയാൽ തമിഴ്, സംസ്കൃതം മുതലായ ഭാഷകളിൽ നിന്നും മലയാളത്തിൽ ചേർന്നിരിക്കുന്ന പദങ്ങൾക്ക് മലയാളത്തിൽ പ്രത്യേകരൂപമുണ്ടായിരിക്കെ അതാത് ഭാഷാരൂപം ഉപയോഗിക്കുന്നത് ഭാഷയ്ക്ക് ദോഷം തന്നെ. എന്നാൽ സംസ്കൃതത്തിൽ നിന്നുത്ഭവിച്ച പ്രാകൃത ഭാഷപദജനനരീതിക്ക് വ്യവസ്ഥയും വ്യാകരണവും ഉള്ളതുപോലെ ഓരോ മൂലഭാഷോൽഭൂത മലയാളപദങ്ങൾക്ക് വ്യവസ്ഥയേർപ്പെട്ടു കാണാത്തതിനാൽ 'മഹാജനോയേനഗതസ്സപന്ഥാഃ' എന്ന ന്യായമനുസരികാകതെ സാധാരണ നടപ്പായിരിക്കുന്നതിനെ വിട്ടു ഭാഷ വഷളാക്കുന്നത് കഷ്ടമല്ലേ? എന്നാൽ ഈവിഷയത്തിൽ 'അച്ചടിപ്പിശാച്' എന്നിഗ്ലീഷിൽ പറയുമ്പോലെ അച്ചുപിഴ എല്ലാ ഭാഷയിലും കാണുമെങ്കിലും മലയാളം അച്ചടിക്കാർ ഭാഷദൂഷണത്തിൽ കൊണ്ടുപിടിക്കുന്നു. ആകയാൽ അന്‍പേണം എന്നതും അച്ചടിത്തെറ്റായിരിക്കണം.
പിന്നെ പല പദങ്ങളെ ഒന്നിച്ചു ചേർക്കുന്ന സന്ധി, സമാസം, വാക്യം, ഇത്യാദിവിഷയങ്ങളിലും നമ്മുടെ ഭാഷ തമിഴിനെ അനുസരിക്കുന്നതല്ലാതെ സംസ്കൃതത്തെ അധികമനുസരിക്കുന്നിതില്ലാതിരിക്കെ ചിലർ ഈ വിഷയങ്ങളിൽ 'മാപ്പിളയുടെ കുടുമയും വടുകന്റെ താടിയും ചേർത്തുകെട്ടുക' എന്നപോലെ മലയാളത്തിൽ 'കാവ്യങ്ങുവെച്ചേന്' 'ധാവതിചെയ്തു' 'അരയന്നപ്പരിവൃഡം' 'ഏതേമുനിമാര്‍' എന്നുംമറ്റും പ്രയോഗിക്കുന്നത് ഭാഷദൂഷണമല്ലയോ? ഛന്ദസ്സു, അലങ്കാരം, ദശരൂപകം ഈ വിഷയങ്ങളിൽ മാത്രം മലയാളം സംസ്കൃതത്തിൽ ലയിച്ചിരിക്കുന്നു. ഇവറ്റിൽ അലങ്കാരവും ദശരൂപകവും മലയാളത്തിന്നു പ്രത്യേകം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും ഛന്ദസ്സുകള്‍ ചിലത് മലയാളത്തിൽ പ്രത്യേകമുണ്ടായിരിക്കെ അവറ്റയും പ്രബലപ്പെടുത്താതെ ആധുനികന്മാർ ഗതാനുഗതികന്മാരായി സംസ്കൃതത്തെത്തന്നെ അവലംബിക്കുന്നതും കഷ്ടംതന്നെ. എന്നുതന്നെയല്ല ചില സംസ്കൃതപക്ഷപാതികൾ മലയാളത്തെ സഹായിപ്പാൻ വന്ന സംസ്കൃതത്തിന്റെ 'ഭജനം മൂഴുത്ത് ഊരായ്മ' ആക്കുന്നതും നന്നാകുന്നുണ്ടോ? എങ്കിലും ആകപ്പാടെ പരിഷ്കൃതപ്രായമായിരിക്കുന്ന നമ്മുടെ ഭാഷയിൽ അദ്യാപിതാഴെ കാണിക്കുന്നവറ്റെ വ്യവസ്ഥയില്ലാതെ പലരും, ആക്കൂട്ടത്തിൽ 'ഹിരണ്യനാട്ടിൽ ചെന്നാൽ ഹിരണ്യായനമഃ' എന്നിക്കണ്ട ഞാനും, എഴുതിവരുന്നതിനാൽ അവയിൽ അവ്യവസ്ഥിതം ഓരോന്നിന്റെ നേരെ വ്യവസ്ഥ വരുത്തേണ്ടുന്ന രൂപവും എഴുതി കാണിക്കുന്നു:-
അങ്ങനെ, അങ്ങിനെ. അവിടുത്തെ, അവിടത്തെ. അതിലക്ക്, അതിലേയ്ക്ക്. എന്തന്നാൽ, എന്തെന്നാൽ. എല്ലൊ, അല്ലൊ. പോര, പോരാ. അവിടെതന്നെ, അവിടെത്തന്നെ. ഇരിപത്, ഇരുപത്. രൂപ, ഉറുപ്പിക. ഓരൊന്ന്, ഓരോന്ന്. തുടങ്ങിരിക്കുന്നു, തുടങ്ങിയിരിക്കുന്നു, എന്നിത്യാദിയെ കാരണപൂർവം വഴിയേ വിസ്തരിക്കുകയും ഓരോ പ്രത്യേകപ്രയോക്താക്കളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുമ്പോൾ 'കലഹം പിറന്നാല്‍ ന്യായം പിറക്കും' എന്നപോലെ ആക്ഷേപസമാധാനങ്ങൾക്കിടവരുമെന്നു വിചാരിക്കുന്നു. എന്നാൽ ഈവക ആക്ഷേപങ്ങൾ ഭാഷാപരമായി കലാശിക്കുന്നതല്ലാതെ പരസ്പരമായി കലാശിക്കാതിരിപ്പാനായി മാതൃഭൂദേശനെ പ്രാർത്ഥിച്ചുകൊണ്ടിപ്പോൾ മതിയാക്കുന്നു.