രസികരഞ്ജിനി
അസ്ഥിവാരം കൂടാതെ വീടുകെട്ടുന്നതുപോലെയാണ് വ്യാകരണം കൂടാതെ ഗ്രന്ഥനിർമാണം ചെയ്യുന്നത്. എന്നാൽ കേരളത്തിൽ കുറെക്കാലം ഇതിന്റെ അപേക്ഷകൂടാതെതന്നെ ഭാഷാശിൽപ്പികൾ പണിപ്പാടുകൾ ചെയ്തുവന്നിരുന്നത് മുറിക്കുന്തക്കാരുടെ വികടപ്രയോഗവർഷമില്ലാതിരുന്നതുകൊണ്ടായിരിക്കാമെങ്കിലും കാലാന്തരത്തിൽ അതിവർഷം തുടങ്ങിയപ്പോൾ അസ്ഥിവാരമില്ലാഞ്ഞിട്ടുള്ള കോട്ടം ഭാഷാബന്ധുക്കൾ നല്ലവണ്ണം അനുഭവിച്ചുതുടങ്ങി. ശിഥിലപ്രായങ്ങളായി കിടക്കുന്ന മലയാളവ്യാകരണഗ്രന്ഥങ്ങൾ ചിലതുണ്ടെങ്കിലും കേരളപാണിനീയത്തിന്റെ ആവിർഭാവത്തോടുകൂടിയാണ് ഭാഷാവ്യാകരണം ശാസ്ത്രീയരീതിയിലായത്. അതുപോലെതന്നെ അലങ്കാരങ്ങളിൽ പ്രതിപത്തി കുറഞ്ഞുവരുന്ന ഇക്കാലത്ത് 'ഭാഷാഭൂഷണം' മാത്രമാണ് കേരളസാമാന്യത്തിന് ഒരു ഭൂഷണമായി തീർന്നിട്ടുള്ളത്. ഈ രണ്ട് ഗ്രന്ഥങ്ങളും നിർമിച്ചിട്ടുള്ള മഹാപണ്ഡിതൻ വൃത്തശാസ്ത്രത്തിൽ കൈവെയ്ക്കുവാൻ ഭാവമുണ്ടെന്നു കേട്ടപ്പോൾത്തന്നെ ഞങ്ങൾക്ക് സമാധാനമായി. വൃത്തമഞ്ജരി പുറത്തുവന്നപ്പോൾ ആഗ്രഹത്തിനടുത്ത തൃപ്തയുണ്ടായി എന്നല്ല, വിചാരിച്ചതിലധികം സന്തോഷമാണുണ്ടായത്.
ഇതിൽ കേരളപാണിനീയത്തിലെപ്പോലെ ശ്രവണമാത്രത്തിൽ ദുര്‍ഗ്രാഹ്യങ്ങളെന്നു തോന്നുന്ന സൂത്രങ്ങളെക്കൊണ്ടല്ല ലക്ഷണങ്ങൾ ചെയ്തിട്ടുള്ളത്. ഭാഷാഭൂഷണത്തിനേക്കാശും ലളിതങ്ങളായ കാരികാശ്ലോകങ്ങളെക്കൊണ്ടാണ്. ഉദാഹരണശ്ലോകങ്ങൾ ഭാഷാഭൂഷണത്തിലെപ്പോലെ സരസമധുരങ്ങളും വ്യാഖ്യാനത്തിലെ വാചകരീതി ലളിതമൃദുലവുമായിരിക്കുന്നു. പാണിനീയത്തിലെ വാചകത്തിന്റെ കാഠിന്യവും ഭൂഷണത്തിലെ വാചകത്തിന്റെ ഗാംഭീര്യവും മഞ്ജരിയിലെ വാചകത്തിന്റെ മാർദ്ദവവും വായിച്ചു നോക്കുന്നവർക്കറിയാമെന്നു മാത്രമേ ഞങ്ങളിപ്പോൾ പറയുന്നുള്ളൂ. രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സിലെ ഗദ്യങ്ങൾക്കു പദ്യങ്ങളെപ്പോലെ സൗകുമാര്യമില്ലെന്ന് പറയുന്നവരുണ്ടെങ്കിലും അവര്‍ മഞ്ജരി കണ്ടാൽ തൃപ്തിപ്പെടാതിരിക്കയില്ല.
ഈ മഞ്ജരി, പരിഭാഷാപ്രകരണം, സമവൃത്തപ്രകരണം എന്നു തുടങ്ങി ഒമ്പതു പ്രകരണങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്നു. പരിഭാഷാപ്രകരണത്തിൽ വൃത്തമെന്നാലിതെന്നും ഛന്ദസ്സെന്നാലിതെന്നും ഉക്ത, അത്യുക്ത, മുതലായ ഛന്ദസ്സുകളുടെ പേരുകളും അക്ഷരങ്ങൾ, മാത്രകൾ, ഗുരുലഘുക്കള്‍, ഗണങ്ങൾ ഇവയുടെ സ്വരൂപങ്ങളും കൊടുത്തിട്ടുള്ളതിനു പുറമെ സംസ്കൃതത്തിൽ നിന്നു വ്യത്യസ്തമായിട്ടു ഭാഷയിൽ ചില ഗുരുലഘുനിയമങ്ങളുള്ളത് എടുത്തു കാണിച്ചിട്ടുണ്ട്. ചില്ലുകളും (അതായത്: ല്‍,ള്‍, ര്‍, ന്, ണ്) കൂട്ടക്ഷരങ്ങളും പരമായി നിൽക്കുന്ന ഹ്രസ്വത്തിന്നു ഗുരു മേൽപ്പറഞ്ഞവയ്ക്ക് തീവ്രയത്നോച്ചാരണം ഉണ്ടെങ്കിൽ മാത്രമേ ഉള്ളൂ എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഉറപ്പിക്കാതെ ശിഥിലമായി ഉച്ചരിക്കുന്ന ദിക്കുകളില്‍ ഹ്രസ്വം ലഘുവായിത്തന്നേയിരിക്കുകയുള്ളൂ എന്നു താല്പര്യം. ഈ വിഷയത്തിൽ ചില്ലുകളെ സംബന്ധിച്ചിടത്തോളം തീവ്രയത്നോച്ചാരണത്തിനു വ്യവസ്ഥചെയ്തിട്ടുള്ളത് കേരളപാണിനിയത്തെ അടിസ്ഥാനമാക്കിക്കൊണ്ടാണ്. ആ വ്യവസ്ഥയിൽ ഞങ്ങൾക്ക് അഭിപ്രായഭേദമുണ്ട്. 'മടുമലർ, ശരമാക്കിയ മാരനെ' എന്നു ദ്രുതവിളംബിതവൃത്തത്തില്‍ പ്രയോഗിക്കുന്നതായാൽ 'ലര്‍, ശ' എന്ന ദിക്കിൽ തീവ്രയത്നോച്ചാരണം കൂടാതെ കഴിയില്ല. അതു ഭംഗിയെന്നു വിചാരിപ്പാനും വയ്യ, എന്നാണ് ഞങ്ങളുടെ അഭിപ്രായം. ഭാഷാഭൂഷണത്തിൽ ഈ ഗ്രന്ഥകാരൻതന്നെ ഞങ്ങളുടെ അഭിപ്രായത്തോടുകൂടി യോജിച്ചിട്ടുമുണ്ട്. 'രണ്ടുപ്രകാരം' എന്ന പ്രയോഗത്തിൽ 'പ്ര' എന്നതിന്റെ മുമ്പിൽ നിൽക്കുന്ന 'ഉ'കാരത്തിന് ലഘുത്വം കൊടുക്കുന്നതു കാണുമ്പോൾ നെറ്റി ചുളിക്കുന്ന ചിലരുണ്ടായേക്കാം. അവരുടെ ആ വൈരസ്യം ഭാഷസ്വരൂപജ്ഞാനം പോരാഞ്ഞിട്ടുതന്നെയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്. സകലപ്രാകൃതഭാഷകളിലും ചിലപ്പോൾ സംസ്കൃതത്തിൽതന്നെയും ഈ ശിഥിലപ്രയത്നോച്ചാരണംകൊണ്ടു ലാഘവം കിട്ടുന്നത് ഭാഷാസ്വഭാവമാണെന്നു മനസ്സ്വെച്ചുനോക്കിയാൽ നിഷ്പക്ഷപാതികള്‍ക്കറിയാവുന്നതാണ്.
നൃപതി-ജയിക്ക-യശസ്വീ-
ഭാസുര-താരുണ്യ-രാഗവാന്‍-സതതം
മാലെന്യെ-എന്നുമുറ-
ക്കെട്ടുഗണത്തിന്നുമത്രദൃഷ്ടാന്തം.
ഇങ്ങനെ ഭംഗിയിൽ ഒരു പദ്യം കൊണ്ട് ഗണങ്ങളുടെ പേരും സ്വരൂപവും കാണിച്ചിരിക്കുന്നത് വളരെ നന്നായിരിക്കുന്നു. ഗുരുലഘുക്കളെ തിരിച്ചറിവാനുള്ള ചിഹ്നങ്ങൾ കൊടുത്തിട്ടുള്ളതും ഉചിതമായിട്ടുണ്ട്.
'പാദത്തിനേറ്റക്കുറവോ നിയമങ്ങള്‍ക്കു ഭേദമോ
വരുന്ന മറ്റു വൃത്തങ്ങളെല്ലാം ഗാഥയിലുള്‍പ്പെടും.'
ഈ ഗാഥാവൃത്തം മലയാളഭാഷയിൽ അപൂർവ്വമാണെങ്കിലും വേദപുരാണങ്ങളിൽ സാധാരണമാണ്. സംസ്കൃതത്തിനും മലയാളത്തിനും സാമാന്യമായ വൃത്തങ്ങളെ വിവരിച്ചിട്ടുള്ള പ്രകരണങ്ങളിൽകൂടി രസമാകുംവണ്ണം സഞ്ചരിച്ചു മലയാളവൃത്തപ്രകരണത്തില്‍ പ്രവേശിക്കുമ്പോഴാണ് ഈ വൃത്തശാസ്ത്രപണ്ഡിതന്റെ അറിവും പ്രയത്നവും ഏറെ പ്രകാശിച്ചു കാണുന്നത്.
'പ്രായേണ ഭാഷാവൃത്തങ്ങള്‍ തമിഴിന്റെ വഴിക്കുതാന്‍
അതിനാല്‍ ഗാനരീതിക്കു ചേരുമീരടിയാണിഹ
അടികള്‍ക്കു കണക്കില്ല നില്ക്കയും വേണ്ടൊരേടവും
വ്യവസ്ഥയെല്ലാം ശിഥിലം പ്രമാണം ഗാനരീതിതാന്‍
മാത്രക്കു നിയമം കാണും ഗാനം താളത്തിനൊക്കുകില്‍
ഇല്ലെങ്കില്‍ വര്ണസംഖ്യക്കു നിയമം മിക്ക ദിക്കിലും
ഗുരുവാക്കാമിച്ഛപോലെ പാടിനീട്ടി ലഘുക്കളെ
അതുപോലിഹ ദീര്ഘത്തെ കുറുക്കുന്നതപൂര്വമാം'
ഇങ്ങനെ പരിഭാഷയോടുകൂടി ആരംഭിക്കുന്ന പ്രകരണത്തിൽ മലയാളഭാഷാവൃത്തങ്ങൾക്കൊരു ഛന്ദശ്ശാസ്ത്രം കൽപ്പിക്കുന്നതിനാലാണ് നമ്മുടെ ഗ്രന്ഥകാരൻ പൂർവവൃത്തശാസ്ത്രകാരന്മാരെ അതിശയിച്ചു നിൽക്കുന്നത്. മലയാളവൃത്തഭേദങ്ങൾ സകലതും തേടി കണ്ടുപിടിച്ച് അതിനെല്ലാം ലക്ഷണസമന്വയം ചെയ്തിട്ടുള്ളതോർക്കുമ്പോൾ മലയാളികൾക്ക് അവിടത്തോടുള്ള കടപ്പാട് ഇത്രമാത്രമെന്ന് നിർണയിച്ചുകൂടാ.
വൃത്തങ്ങളുടെ ലക്ഷ്യലക്ഷണങ്ങൾ ഒന്നിച്ചുചേർത്ത് ഉദാഹരിച്ചിട്ടുള്ള ശ്ലോകങ്ങളിൽ 'അതിരുചിരാ' വൃത്തത്തിന്റെ ഉദാഹരണം:
'സരസ്വതിന്യതി രുചിരാംഗി ഭാസുരേ
സുരാസുരപ്രവരകിരീടകോടിയില്‍
'ഉരുമ്മിടും തവ' കഴല് രണ്ടുമാദരാല്
'സ്മരിച്ചുഞാനിഹ' ദിവസേന കൈതൊഴാം.'
എന്നോ മറ്റോ വേണ്ടതായിരിക്കെ ഉത്തരാര്‍ദ്ധം:
ഉരസുന്ന നിന്റെ കഴല് രണ്ടുമാദരാല്
ശിരസാ നമിച്ചു ദിവസേന കൈതൊഴാം
എന്നു മഞ്ജുഭാഷിണിയിൽ ആയിപ്പോയിട്ടുള്ള ലേഖകപ്രമാദം വരുംപതിപ്പിൽ തീർത്തുകാണുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.