മംഗളോദയം
കൊ.വ. 1086 ചിങ്ങം
പൂങ്കൊത്തോരോന്നിളക്കിക്കിളികളിളയ തേ-
നുറ്റുവീഴുംവിധത്തിൽ
സംഗീതം പാടി; മന്ദസ്മിതമൊടു പനിനീർ-
പ്പൂച്ചെടിത്തൈകളാടി,
തങ്കച്ചാറിൽക്കുളിച്ചു ഭുവന,മിളയ കാ-
റ്റകവേ വീശി; രാഗം
തിങ്ങി പ്രാചീമുഖത്തിൽ; ദിനകര! ഭവദീ-
യോദയം ഭംഗിയായി.
അപ്പോഴാരോർത്തിരുന്നൂ തവ മഹിമ കുറ-
ച്ചീടുമാറുഗ്രമേഘ-
ക്കുപ്പായം പൂണ്ടു "പേ പേ" നിനദമൊടു മഹാ-
മാരി വന്നെത്തുമെന്നും,
ഇപ്പാരെല്ലാം ഗ്രസിക്കുന്നതിനു കൊതിപിടി-
ച്ചുച്ചലിക്കുന്ന വിദ്യു-
ജ്ജിഹ്വാഗ്രം നീട്ടുമെന്നും; പ്രകൃതിഗതി മിനി-
ട്ടിന്നു മാറുന്നു കഷ്ടം!
താപത്തിൻ ഹേതുതാനെങ്കിലുമതിനുപശാ-
ന്തിക്കു ചിന്തിച്ചു മാർഗ്ഗം
തൻകയ്യാൽത്താങ്ങി മെല്ലെജ്ജലതതിയെ വഹി-
ച്ചങ്ങു മേല്പോട്ടുപൊക്കി
പിൻകാലത്തിൽ ഘനപ്പെട്ടവ പലവഴി വ-
ന്നങ്ങയോടേറ്റുമുട്ടി-
പ്പങ്കം പാരിൽപ്പരത്തീ; കരുമനകളിനി-
ക്കാട്ടുവാൻ ബാക്കിയുണ്ടോ?
ഗോളങ്ങൾക്കൊക്കെയും താനധിപതി, സുമന-
സ്സേവ്യനാമോഷധീശൻ-
പോലും പോഷിക്കുവാനായ്ത്തവ കരബലമാ-
ണാശ്രയിക്കുന്നതത്രെ;
ആമട്ടാന്യാദൃശശ്രീപെരുകിന ദിവസാ-
ധീശ! നീ ദൈവയോഗം-
മൂലം കോലംപകർന്നൂ വിളറി വിവശനായ്
കാൺകെടോ കാലഭേദം!
മന്ത്രങ്ങൾക്കേകദേശം വിഷയ, മിരുളക-
റ്റീടുവാൻ പോരു,മെന്നോര്-
ത്തെന്തായാലും ചലിക്കാതരുളുമൊരു മറ-
ക്കാതലാദിത്യദേവൻ
അന്തംകൂടാതടുത്തീടിന കരിമുകിലിൽ -
ക്കഷ്ടമേ! പെട്ടു വല്ലാ-
ത്തന്തസ്സില്ലാതെ മങ്ങും പരിധിയൊടു പരി-
ക്ഷീണനായ് വാണിടുന്നൂ.
വേനൽക്കാലത്തു വേഴാമ്പലുകളുഴലുമാ-
റുൽക്കടോഷ്മാവുയർത്തീ,
മാനത്തിൽ സ്വപ്രതാപത്തിനു കുറവു വരാ -
തത്രയും സഞ്ചരിച്ചൂ;
മ്ലാനച്ഛായം മയങ്ങിദ്ദിവസകരനവൻ
ദീനനായ്ത്തീർന്നുപോയീ;
നൂനം തത്താദൃശാഡംബരനിലകളൊടു-
ക്കത്തൊരാപത്തിനത്രേ.
രാജാവിന്നും ഭവാനാണൊരു ശരണമഹർ -
ന്നാഥ! ലോകോപകാരം
നേരേചെയ്യുന്നിതങ്ങുന്നനുദിവസമുദി-
ച്ചാകയാലാഗമേഡ്യൻ
ഈവണ്ണം വർണ്ണ്യനായും സപദി മലിനമാ-
മംബരംപൂണ്ടമൂലം
ശോഭിക്കുന്നില്ല; ശോച്യാകൃതിയുടെ ഗുണസാ-
മഗ്രി നോക്കില്ലൊരാളും.
എല്ലാവർക്കും പ്രമാണം പ്രകൃതി; പരിണമി-
ച്ചീടുമൊന്നായതന്നാ-
ളെല്ലാം ഭേദപ്പെടുന്നൂ; ചിരമൊരുവനുമി-
ല്ലല്ല,ലല്ലാതെവന്നാൽ
ഇല്ലാതാകും പ്രപഞ്ചത്തിനു മുരടതുകൊ-
ണ്ടത്രമാത്രം ക്ഷമിച്ചാ-
ലുല്ലാസംനേടുമങ്ങുന്നഖിലജനമനോ-
ഹാരിയായ്ത്തീരുമേറ്റം.