മംഗളോദയം
കൊ.വ. 1085 മേടം
സരസം മസൃണം മഹോത്സവം
സരളം ചാരു ഗഭീരമത്ഭുതം
പരമീവകയെസ്സമാഹരി-
ച്ചുരചെയ്യുന്നിതരണ്യമെന്നു ഞാൻ.
നരനുത്തമചിന്തയേന്തുവാൻ
വരമായൊന്നു,വസുന്ധരയ്ക്കുമേൽ
പരമാദിമശില്പികല്പിതം
പരമാലേഖ്യമഹോ!മഹാവനം.
മടവാരുടെ മന്ദഹാസവും
പടയാളിത്തലവന്റെ ഭാവവും
ഇടചേർന്നു പിറന്നതാണതി-
സ്ഫുടസൌന്ദര്യമധൃഷ്യമീവനം.
അഗരാജനജയ്യനുണ്ടിതാ,
മൃഗസന്നാഹവുമങ്ങുമിങ്ങുമേ;
നഗരം ഗരമാക്കുമീലതാ-
നഗരമ്യം വനമെത്ര ശോഭനം.
ഇതുനാൾ വടിവായ് വസന്തമാ-
മൃതുരാജാവു ഭരിയ്ക്കുമീ വനം
പുതുതായൊരു പൂർണ്ണകാന്തിയോ -
ടതുലാമോദവുമാർന്നു കാൺമു ഞാൻ.
മലയാറ്റിൽനനഞ്ഞു മന്ദമായ്
മലർതൂകുംമണമേന്തി വന്നിതിൽ
ദലമർമ്മരകാരി നീളവേ
വിലസുന്നൂ മലയാദ്രിമാരുതൻ.
ദിവസേശ്വരരശ്മി രാജത-
ദ്രവപാതം നിപതിച്ചു നിർഭരം
നവമാമഴകാർന്നു മാനസം
കവരുന്നൂ കമനീയശാഖികൾ.
കരുതാതിവിടെക്കരംപതി-
യ്ക്കരുതെന്നുള്ളതനാദരിയ്ക്കുകിൽ
തരുസംഹതി സൂര്യദേവനായ്
പൊരുതാനോ മുതിരുന്നതിങ്ങിനെ?
മലമാമുടിവിട്ടുകുത്തനെ
ബ്ബലമായ്വീണു തകർന്നു പിന്നെയും
പലപാറകളോടടിച്ചല -
ഞ്ഞലറികൊണ്ടൊഴുകുന്നിതാറുകൾ.
മഹനീയവിചിത്രഗീതിപൂ-
ണ്ടിഹ മന്ദാനിലധൂതവല്ലിയിൽ
വിഹഗേന്ദ്രവിലാസിനീഗണം
വിഹരിയ്ക്കുന്നു വിലുപ്തവിപ്ലവം.
മധുപാധിപനെത്തിടുമ്പോഴീ
മധുമാസം ചമയിച്ച മാധവി
മധുവാർന്നു വിടർന്ന പൂക്കളാൽ
മധുരസ്വാഗതസൂക്തിചെയ്കയോ?
തെളിവോടുഗുരുദ്രുമാളിയിൽ
കളിയാടും വരഭൃംഗവീരനെ
ഒളിവായ് ചെറുമല്ലി ലോലമാം
തളിരാൽ മാടിവിളിയ്ക്കയല്ലയോ?
പലമാതിരി മേഘജാലമീ
മലയോരങ്ങളിലങ്ങുമിങ്ങുമേ
വിലസുന്നു, പുളിന്ദകന്യമാ-
രുലരാനിട്ടൊരുടുപ്പുപോലവേ.
അനലൻ പിടിപെട്ടുദിയ്ക്കുമീ
യനഘശ്യാമളധൂമസഞ്ചയം
വനലക്ഷ്മിവിടർത്തുചീകിടും
ഘനവാർകുന്തളമെന്നുതോന്നുമേ
പകലത്രയുമസ്തമിച്ചുപോയ്
പകരം സന്ധ്യയണഞ്ഞു സാമ്പ്രതം
പകരുന്നു വിചിത്രദീധിതി
പ്രകരം വാനിലുമീവനത്തിലും
മലർ,പച്ചില,പുല്ലു,ചെന്തളിർ-
ക്കുലയെന്നുള്ളവ സാന്ധ്യകാന്തിയിൽ
പലവർണ്ണമെടുക്കവേ വനീ-
തലമിപ്പോൾ ബഹുചിത്രദർശനം.
ഒരു ധൂസരകാന്തിദൂരവേ
പെരുകുന്നൂ ഘനമായൊരൊച്ചയും
നിരുപദ്രവമിങ്ങു രാവിതാ
വരുമിപ്പോൾ പുകവണ്ടിപോലവേ.
തുടരെപ്പകരുന്നു കാല, മി
ങ്ങുടനേന്തുന്നു തമോമഷിദ്രവം
അടവീതടമാകവേ കരി-
ങ്കടലിൻ കാന്തിയിതാ കലർന്നുപോയ്
മടിയന്റെ മനോരഥം കണ-
ക്കിടമപ്പെട്ടിരുളിന്നു കണ്ണുകൾ
വെടിയുന്നു ഫലം,നമുക്കിനി
ക്കുടിലിൽപോയ് കുടികൊൾകയാം സുഖം.
പരചിത്സുഖലാഭജന്യയാം
പരമാർത്ഥസ്ഥിതിപാർത്തുകാണുവാൻ
പരമീ വിപിനാന്തവിശ്രമം
പരമോദാഹൃതിയായിടുന്നു മേ.