മംഗളോദയം
കൊ.വ. 1085 കുംഭം
ശ്രീവഞ്ചിഭൂദയിതവംശകുരീരമാകും
ധീവമ്പുകൂടുമൊരു രാജകുമാരനോടും
ആവമ്പാഷ്ടഗൃഹവാസികളെബ്ഭയന്നു
പാവം പരുങ്ങിയൊരു രാജ്ഞി വസിച്ചു ഗൂഢം
കാപട്യമേറിയൊരു ദുഷ്ടരൊടൊത്തുവാസ-
മാപത്തുചേർക്കുമിതി ചിന്തയൊടക്കൃശാംഗി
ശ്രീപത്മനാഭനെയുമോർത്തു നൃപാലബാല-
ദീപത്തോടൊത്തു ഹരിഗീതപുരത്തിൽ വാണു.
പത്തായിബാലനു വയസ്സഥ രാജ്ഞിദേവി -
പത്താശ്രയിച്ചവിടെയത്തലൊഴിച്ചുപാർത്തു
ഹൃത്താളിടും കദനവും സതിമാർ സ്വകീയ-
വൃത്താഭിശുദ്ധിയിലകറ്റിയടങ്ങിവാഴും.
ഹാലാഹലത്തൊടെതിരായ്തപനൻ മയൂഖ-
ജ്വാലാകലാപമൊടുമൂർദ്ധ്വഗനായനേരം
മാലർന്നുടൻ ബഹു വിയർത്തൊരു വൃദ്ധവിപ്രൻ
ലോലാന്തരംഗനൊരുനാളവിടത്തിലെത്തി
തട്ടിഖ്ഖരാംശുകരസന്തതി ഘർമ്മതോയം
പൊട്ടിപ്പൊടിഞ്ഞു നനവാർന്നകഷണ്ടിതന്നിൽ
കുട്ടിത്തമേറിയൊരു കീറിയ ഭാണ്ഡമേന്തി-
ക്കഷ്ടിച്ചുതജ്ജരാഭൂസുരനങ്ങണഞ്ഞൂ.
ഏറിക്കവിഞ്ഞൊരു തളർച്ചയൊടാഗൃഹത്തി-
ലേറിശ്രമത്തൊടു വെളിക്കു വരാന്തതത്തിൽ
മാറിൽപൊടിച്ചൊരു വിയർപ്പൊടു ജീവവായു
മാറിശ്വസിച്ചുബതവീണിതു ഭൂസുരേശൻ.
ആഹാരമന്നതുവരയ്ക്കുമിയന്നിടാതെ -
യാഹാ രവിപ്രബലരശ്മി സഹിച്ചവിപ്രൻ
മോഹാകുലത്ത്വമൊടു തത്ര പതിച്ചു,പാർത്താൽ
ദേഹാദിയെത്ര ലഘു,സത്വരമാർത്തിദംതാൻ.
ഏവം പൃഥുക്ലമമിയന്നൊരു വൃദ്ധവിപ്രൻ
വൈവശ്യവിക്ലബതയാർന്നുശയിച്ചിടുമ്പോൾ
'ദൈവം പ്രമാണമഖിലത്തിനു' മസ്ഥലത്തി-
ലാവഞ്ചിഭൂവരകുമാരകനാഗമിച്ചു.
രോമംതരിമ്പുമിയലാത്തശിരസ്സു, ദന്ത -
സ്തോമംകൊഴിഞ്ഞ മുഖ,മത്തൊലിതൂങ്ങുമംഗം,
കാമം തളർച്ചയിവചേർന്നൊരു വിപ്രനെസ്സ-
പ്രേമം കുമാരനലിവോടുമടുത്തുകണ്ടു.
പാരം തളർന്നൊരു ധരാസുരനെക്കുമാരൻ
നീരം തളിച്ചു നയനങ്ങളിലൊട്ടുനേരം
ചാരത്തണഞ്ഞു മടിവിട്ടു മഹാമനസ്കൻ
സ്വൈരം ദുകൂലമതുകൊണ്ടു പതുക്കെ വീശി.
ശീതോപചാരമുടനേറ്റു ധരാസുരേശ -
നേതോ തനിക്കു പുതുജീവനണഞ്ഞമട്ടിൽ
ജാതോത്സവം മിഴിതുറന്നു നിജാന്തികത്തിൽ
ചേതോഹരാകൃതി കുമാരനെയീക്ഷചെയ്തു.
ബാലൻ വിനീതിയുതനായ്മഹിതാനുകമ്പാ-
ലോലൻ തദാ ധരണിദേവനൊടേവമോതി
"മാലല്പമല്ല തനുവിന്നയിഭോ ഭവാനി-
ക്കാലത്തിലെന്തിനെവിടേയ്ക്കു ഗമിച്ചിടുന്നൂ?"
സമ്പൂതമാനസനുരച്ചു തദാ "വടക്കൻ
നമ്പൂരിയാണയികുമാരക! വൃദ്ധനീ ഞാൻ
എൻപൂർവ്വദുഷ്കൃതമനല്പമസഹ്യദൈന്യ -
സമ്പൂർത്തിമൂലമവശത്വമിയന്നിടുന്നൂ.
ഇമ്മന്നിടത്തിലതിനിസ്വതതന്നെ ശർമ്മ-
മർമ്മപ്രഭേദി, തദവസ്ഥയറിഞ്ഞവൻ ഞാൻ
എൻമന്ദിരത്തിലയിബാല!വിശിഷ്ട്യ പത്തു
പെൺമക്കൾ വേളികഴിയാത്തവർ വാണിടുന്നു.
ഓരായിരം പരമുറുപ്പിക കയ്യിലായാൽ
നേരാണു സർവ്വമൊരുകന്യകയെകൊടുക്കാം
ആരാവുമപ്പകലുമിങ്ങനെ ഞാനതിന്നാ-
യാരാഞ്ഞലഞ്ഞു തിരിയുന്നു മനസ്സുമുട്ടി.
ആവശ്യമുള്ളതുക ചില്ലറയല്ല തെല്ലും
ഹാ വിശ്രമിപ്പതിനിനിക്കവകാശമെന്നൊ!
ആ വിശ്വവിശ്രുതനൃപാലനൊടർത്ഥനത്തി-
നായ്വിശ്വസിച്ചിവനനന്തപുരത്തിലെത്താം.
വേകുന്നഹൃത്തൊടു നൃപാലനൊടീയവസ്ഥ-
യാകുന്നമട്ടിലറിയിക്കണമക്കൃപാലു
ഏകുന്നവിത്തതതിവാങ്ങണമെന്നുറച്ചു
പോകുന്നു ഞാനശനകാംക്ഷിയിഹാഗമിച്ചേൻ.
ഈലാക്കിൽ ഞാനിവിടെയെത്തി ജവത്തിലൂണു
കാലാക്കണം പെരിയഭാണ്ഡമകത്തു വെയ്ക്കൂ"
മാലാർന്ന വിപ്രനൊടുമങ്ങിനെതന്നെയെന്ന-
ബ്ബാലാവനീശനുമുരച്ചകമേ ഗമിച്ചാൽ.
അദ്ധാത്രിദേവനവിടം ദ്വിജഗേഹമെന്നായ്
ശുദ്ധാശയൻ ഹൃദി നിനച്ചുപകച്ചിടാതെ
അദ്ധാ കുളിച്ചു നിജകർമ്മവുമാചരിച്ചി-
ട്ടദ്ധാർമ്മികപ്രഭുനികേതനമാഗമിച്ചു.
വേണുന്നമട്ടിലവിടെദ്വിജവര്യനപ്പോ-
ളൂണുംകഴിച്ചു മൃദുശീതളമാം തളത്തിൽ
ചേണുറ്റതൃപ്തിയൊടു തത്ര മുദാശയിച്ചാൻ
കാണുന്നു തുഷ്ടി പല മട്ടിലുമിജ്ജഗത്തിൽ.
ഒന്നാംതരത്തിലൊരുറക്കമുറങ്ങി വിപ്ര-
നന്നാദരിച്ചു പരമേകിയ കഞ്ഞിപിന്നെ
നന്നായ്ക്കുടിച്ചവിടെനിന്നു തിരിച്ചിടാനായ്
ചെന്നാത്മഭാണ്ഡവുമെടുത്തു വെളിക്കിറങ്ങി.
മുന്നം തനിക്കു പരിചര്യനടത്തിയോര-
ദ്ധന്യന്കുമാരകനണഞ്ഞു കഥിക്കയാലെ
സന്നത്വമേറിയൊരു വിപ്രനകത്തു വീണ്ടു-
മന്നെത്തി നല്പലകതന്നിലിരുന്നു മന്ദം.
മാതാവൊടൊത്തഥ കുമാരകനാഗമിച്ചു
പൂതാശയൻ തദനു രൂപികതൻസഹസ്രം
ജാതാദരം കലരുമക്കിഴിയൊന്നെടുത്തു
കൈതാഴുമാറു വസുധാവിബുധന്നുനല്കി.
ആ വിപ്രനേതുമകമേ നിരുപിച്ചിടാത്തൊ-
രാവിത്തലാഭമതിനാൽ പുളകാഞ്ചിതാംഗൻ
ആവിഃപ്രമോദഭരമോടെഴുനേൽപതിന്നായ്
ഭാവിച്ചു, പിന്നെയുമിരിപ്പതിനോതി ബാലൻ.
ആമട്ടുതന്നെ കിഴി പിന്നെയുമൊന്നെടുത്തൂ
കാമം കുമാരനഥ നൽകി മുറയ്ക്കു വീണ്ടും
ക്ഷേമത്തൊടക്കിഴികൾ പത്തുമുദാരനുദ്യൽ-
പ്രേമം ദ്വിജേശനു കൊടുത്തുകൃതാർത്ഥനായി.
താനേ കന്യകൾ പത്തിനേയുമുടനേ നൽകീടുവാൻ തക്കതായ്
താനേതും നിരുപിച്ചിടാത്തൊരു ധനം പെട്ടെന്നു കിട്ടീടവേ
താനേതന്നെ കവിഞ്ഞുപൊട്ടിയൊഴുകുംതോഷാശ്രുപൂരത്തിനാൽ
സ്ഥാനെ ബാലനെയദ്വിജേന്ദ്രനഭിഷേകംചെയ്തു പോയീടിനാൻ.