മംഗളോദയം
കൊ.വ. 1085 കര്‍ക്കിടകം
ഒരാൾക്കൊരാൾക്കായുലകിങ്കലൊന്നുമേ
വരാതിരിപ്പാൻ വഴിനോക്കിയൊക്കെയും
തരാതരംപോലെ ചമച്ചുവെച്ചൊരാ-
പ്പുരാണമാം ശക്തിയണയ്ക്ക മംഗളം.
ഒരാളു നേരായുളവാക്കിവിട്ടൊരീ-
ച്ചരാചരം കാപ്പതു മറ്റൊരുത്തനേ,
നിരാകരിയ്ക്കുന്നതുമന്യ,,നീ ക്രമം
വരാതെയാക്കാനൊരുവർക്കുമൊക്കുമോ?
സുരാധിരാജാവു സദാ സദാരനായ്
സുരാലയത്തിൽക്കുടികൊണ്ടിരിയ്ക്കവേ
മുരാരി തത്സോദരനാകിലും രമാ-
കരാബ്ജമേന്തിക്കുടികൊൾവിതാഴിയിൽ.
ഒരുത്തനായെങ്കിലവന്നു ഭാര്യയാ-
യൊരുത്തിവേണം പരിചര്യചെയ്യുവാൻ
ഒരുക്കിവെയ്ക്കേണമവർക്കു പാർക്കുവാ-
നൊരുത്തമം പത്തനവും തരത്തിലായ്.
ഇതാണു പാരിൽ പ്രകൃതിയ്ക്കെഴും ഗുണം
ഹിതാനുകൂലം ജഗദീശശാസിതം.
ഇതാകെ ലംഘിച്ചു മറിച്ചുവാണിടു-
ന്നതാകിലാർക്കും ശുഭമുത്ഭവിച്ചിടാ.
നനച്ചുപോറ്റുന്നൊരു നേന്ത്രവാഴയിൽ
ജനിച്ചിടും കന്നു പിരിഞ്ഞുവെയ്ക്കുകിൽ
നിനച്ചിടുംപോലെ ഫലിച്ചു, പിന്നെയും
ചെനച്ചിടുന്നൂ ചെറുതായ തയ്യുകൾ.
പെരുത്തു സമ്പത്തുമതേവിധം ജന-
പ്പെരുപ്പുമുള്ളോരു കുടുംബമെങ്കിലും
പിരിഞ്ഞുവെയ്ക്കായ്കിലെരിഞ്ഞ ഞാറിനാൽ
നിറഞ്ഞുനില്ക്കും വയൽപോലെ നിഷ്ഫലം.
കരുത്തനാം കാരണവന്‍ ശുഭോദയം
വരുത്തുവാനും കളവാനുമാളുതാന്,
ഒരുത്തനും മറ്റതിലില്ല ബന്ധ,മി-
ത്തരത്തിലായാൽത്തറവാടു കെട്ടുപോം.
കുലം, ധനം, തന്റെ കുടുംബമെന്നൊരി-
ബ്ബലം നരന്മാർക്കഭിമാനകാരണം,
അലം തനിയ്ക്കാബ്ബലമുത്ഭവിയ്ക്കിലേ
ഫലം വരുള്ളൂ; പ്രകൃതിയ്ക്കതേ മതം.
'തനിയ്ക്കു ബന്ധം തറവാട്ടിലെന്തു തൻ
തനിയ്ക്കു ജീവിപ്പതൊഴിഞ്ഞി'തേവിധം.
നിനയ്ക്കുവാനാർക്കുമിടംവരാതെ താൻ
തനിത്തനിബ്ബന്ധവിഭാഗമേകണം.
'കുടുംബവും ഭാരവുമില്ലയോ മടി-
ച്ചിടുന്നതായാൽക്കഴിവാൻ ഞെരുങ്ങിടും
കുടുങ്ങി ഞാ'നെന്ന വിചാരമുള്ളിലായ്
തിടുങ്ങിയാലേ മനുജൻ മരുങ്ങിടൂ.
ഗൃഹസ്ഥധർമ്മം ഭഗവാൻ വിധിച്ചതിൻ
മഹത്ത്വമാർക്കും മഹനീയമോർക്കുകിൽ
ഇഹത്തിലാദ്ധർമ്മമെടുക്കണം നരൻ
ഗൃഹത്തിലായ്ത്തൻ ഗൃഹിണിജനത്തൊടും.
അടിച്ചുകേറുന്ന ഭവാബ്ധിയിൽബ്ബലം-
പിടിച്ചുതള്ളിത്തളരുന്നകാരണം
മിടിച്ചുവാടിക്കരിയുന്ന ജീവിത-
ച്ചെടിയ്ക്കതല്ലോ ഭുവി ജീവനൌഷധം.
ധനം ധനത്തെ, ഗ്ഗൃഹമാഗ്ഗൃഹത്തെയും,
ജനം ജനത്തേയു,മൊരേതരത്തിലായ്
എനംതിരിച്ചിട്ടുപെരുക്കി നാട്ടിനെ-
ക്കനംപിടിപ്പിയ്ക്കുകിലേ ശുഭം വരൂ.
ദൈവം നരർക്കവയവങ്ങൾ ചമച്ചു സർവ്വ-
ഭാവങ്ങളും മതിയുമേകി ദയാവിശേഷാൽ
ആവുന്നവണ്ണമതിനാലവിടെ പ്രസാദ-
മാവുന്ന കർമ്മമവർ ചെയ്യുകയാണു ധർമ്മം.