മംഗളോദയം
കൊ.വ. 1085 എടവം
കണ്ടാൽ വേണ്ടില്ല മേലേപ്പുറ,മവിടെ ഘനം
തോന്നു, മുള്ളൊന്നുനോക്കി -
ക്കണ്ടാലവണ്ണമല്ലാ കഥയവിടെ, വെറും
പൊള്ളയാണുള്ളുസർവ്വം
മിണ്ടാതേകണ്ടിരിക്കും മനുജരൊ,ടൊരുവൻ
വല്ലതും തെല്ലു മിണ്ടി-
ക്കൊണ്ടാൽ കേട്ടിട്ടതേമട്ടതുപറയു,മതോ
നൽസ്വനഗ്രാഹിയന്ത്രം?
മറ്റാരോ ചൊല്ലിടും വാക്കഖിലമതുവിധം
തന്നെയോതീടു,മർത്ഥ
പ്പറ്റാകും ബുദ്ധിമുട്ടി,ല്ലൊരു തൊഴിലിലുമേ
തന്നഭിപ്രായമില്ലാ,
പറ്റാ ശാഖക്കു മാറ്റം, പറക പരിചെഴും
യന്ത്രമോ നീ, സ്വരാംശം
തെറ്റാതേ വേദമോതുന്നൊരു പടുവടുവോ,
തത്തയോ, തത്ത്വമെന്തോ?
ഞാനോതും വാക്കു മറ്റേവനൊടുമവനുര-
ക്കുന്നതെന്നോടു,മേവം
തേനോലുംവാണി ചൊല്ലുന്നതു കണവനൊടും
തൽഗിരം കാന്തിയോടും
താനോതിശ്ശീലമായ്വന്നതു കരുതിയൊരാൾ
വിശ്വസിക്കാത്തമട്ടായ്-
ത്താനോർത്താൽ നിൻകലാശം, കുടിലതരവചോ
വൃത്തി ദുർവൃത്തിയത്രെ.
ആദിക്കാലാപഭംഗിചതുരതയുപയോ-
ഗിച്ചു വിത്താഢ്യരെത്താൻ
മോദിപ്പിക്കേണ്ടതിന്നായ്പരമുതകുമൊരീ
വൃത്തി നീയാശ്രയിച്ചു
ആദിക്കിൽത്തൻവിലക്കും വളരെയൊരിടിവേ-
റ്റീവകക്കാരിലെത്തേ-
ണ്ടാദിക്കായ്ത്തീർന്നിതിപ്പോ,ളിനിയെവിടെനിന-
ക്കെത്തിവീഴേണ്ടുമാവോ?
ആരെന്തോതുന്നതായീടിലുമതു ശരിയായ്
മാറ്റൊലിക്കും പണിക്കായ്
പേരെന്തോതാം, ദ്വിജിഹ്വപ്പണി,യതിലുമന-
ന്തത്വ,മില്ലന്തമല്ലേ
ആരുന്തോല്ക്കുന്ന ജിഹ്വാതലമതിൽ വിഷവും
തേച്ചു വാക്കിൻ പകിട്ടാൽ
പാരമ്പെത്താൻ പരക്കുന്നതിനുമിതിനുമൊ-
ട്ടുണ്ടു സാദൃശ്യധർമ്മം.