മംഗളോദയം
കൊ.വ. 1085 മകരം
മനുജരിലൊരുതാണജാതിചണ്ഡാ-
ലനുബത! നല്ലൊരു കന്യയാൾ പിറന്നു
അനുപമസുഷമാവിശേഷമോലും
തനുവൊടുപെണ്ണുവളർന്നുവന്നു മന്ദം
അവളുടെ മൃദുമേനി മർത്ത്യനേത്രോ-
ത്സവ,മതിലെങ്ങുമെഴുന്നമുഗ്ദ്ധഭാവം
പവനഗതിയിലുള്ളിൽനിന്നു നാസാ-
ശ്രവണമുഖാദിയിലൂടെയേല്പതാവാം
ജനകജനനിമാരുമാളിമാരും
ഘനകുതുകത്തൊടു വാഴ്ത്തിടുന്നമൂലം
തനതഴകുനിനച്ചു പെണ്ണിനും തൻ
മനതളിരിൽപരമൂറ്റമുത്ഭവിച്ചു.
അവളവികലമായ യൌവനത്തിൻ
നവനവകാന്തിവളർന്നു വന്നകാലം
അവനിയിലതികേമനാം പുമാനെ
സ്വവരപദത്തിലണയ്ക്കുവാനുറച്ചു.
പുരുമഹിമപുലർന്ന പുണ്യവാനാം
പുരുഷവരൻ ഭുവി ചക്രവർത്തിയല്ലൊ
സുരുചിരസുമകോമളാംഗിയാമാ-
ത്തരുണിയുമീ വിവരം ധരിച്ചിരുന്നു.
വിരുതൊടു പരിവാരഘോഷമോടൊ-
ത്തൊരുദിവസം നൃവരൻ പുറത്തിറങ്ങി
തെരുവുകളിൽ മുദാ നടപ്പതാരാൽ
പെരുവഴിപുക്കവൾ കണ്ടു തുഷ്ടിപൂണ്ടാൾ
'വിരവൊടു നിജകാമസിദ്ധിനേടാൻ
തരമിതുതാ' നിതി ചിന്തചെയ്തുചെമ്മേ
നരവരപരിവാരമദ്ധ്യഭാഗേ
പരമവളന്ത്യജപുത്രിയും നടന്നാൾ
അതുപൊഴുതൊരു ഭിക്ഷുതന്റെ മുമ്പിൽ
കുതുകമൊടാ നൃവരൻ വണങ്ങിനിന്നു.
പുതുമയൊടതുകണ്ടു മുഗ്ദ്ധയാമാ-
പ്പുതുമധുവാണിയിവണ്ണമുള്ളിലോർത്താൾ.
"നൃപതിലകനുമത്ര വന്ദ്യനായി-
ട്ടപരനതാ മമ തെറ്റുപറ്റിനൂനം
ചപലതകലരാതെയിപ്പുമാൻതാൻ
കൃപകരുതിപ്പതിയായിരിക്കണം മേ"
കൃതികളണയുമായതിപ്രവീരൻ
ക്ഷിതിപനെവിട്ടു പിരിഞ്ഞുപോയനേരം
മതിമുഖിയാവളാ മഹാന്റെപിമ്പേ
മതിതെളിവോടുനടന്നു മന്ദമന്ദം.
പുനരവിടെവഴിയ്ക്കു പുണ്യതീർത്ഥാ-
ടനകരനമ്പലമൊന്നുകണ്ടു ഭിക്ഷു
വിനയമൊടതിലുള്ളദേവനെച്ചെ-
ന്നനഘമുദാ പരിപൂജചെയ്തുപോയാൻ.
"ക്ഷിതിപതിനതനായ ഭിക്ഷുവുംനൽ
സ്തുതിയൊടുതാണുവണങ്ങുമിസ്വരൂപം
അതു മഹിതമിതേ മദീയഭർത്താ" -
വിതിഹൃദയോർത്തവളസ്ഥലത്തിരുന്നാൾ
ഉടനൊരു ശുനകൻ കടന്നുവന്നാ-
ത്തടമുലയാൾ പതിയാക്കിവെച്ച ബിംബം
അടവൊ, മഥ നക്കി നാറ്റിനോക്കി
സ്ഫുടമതിൽ മൂത്രവുമൊട്ടുവീഴ്ത്തിമണ്ടീ.
'ഇതിലുമതിമഹത്വമുണ്ടു നായി'
ന്നിതികരുതിപ്പുനരായതിന്റെപിമ്പേ
പതിനിനവിനൊടും നടന്നുപെൺമാ-
നെതിർമിഴിനമ്മുടെ ബുദ്ധികെട്ടതന്വി.
ഘനതരമഴകും മിടുക്കുമുള്ളാ-
ശ്ശുനകനൊരന്ത്യജനുള്ളതായിരുന്നു
ദിനകരമൃതിയിങ്കലായതാരാൽ
തനതെജമാനഗൃഹത്തിലങ്ങണഞ്ഞൂ.
കളിയൊടു ബത! വാലിളക്കി ബോബോ
വിളിയിലടുത്തു മുരണ്ടുപല്ലിളിച്ചു
തെളിവൊടുമുടനന്നദാതൃപാദ-
ങ്ങളിലഥവീണുമതസ്ഥലത്തുനിന്നു.
"മമ നിനവഖിലം പിഴച്ചിതെന്തുൾ
ഭ്രമ, മരചാനതഭിക്ഷുവന്ദ്യദേവൻ
ക്ഷമയിലടിമയായ നായ് വണങ്ങും
സുമഹിതനിപ്പുരുഷേന്ദ്രനാണുകേമൻ."
ഇതി ബഹുവിധമോർത്തുരച്ചൊടുക്കും
മതിമുഖിയാമവളന്ത്യജന്റെപുത്രി
പതിനിലയിലൊരന്ത്യജാതനെത്താ-
നതികുതുകത്തൊടുമങ്ങു മാലയിട്ടാൾ.
പാരാതെതന്നുടെയവസ്ഥ മറന്നു ചെറ്റും
ചേരാത്തതോർത്തിടുവതെന്തിനു ഹന്തലോകം?
ആരാണുപാരിതുപടച്ചുഭരിച്ചൊടുക്കാൻ,
നേരായ്പ്രമാണമഖിലത്തിനുമായവൻതാൻ.