മംഗളോദയം
കൊ.വ. 1085 എടവം
ഉത്സാഹചന്ദ്രനൊരു രാഹു സദാ വിശിഷ്ട-
സത്സാദ്ധ്യസാധനവിധിക്കു വെറും മൊടക്കം
നത്സാരവേദികളിലും കളിയാടിടുന്നൂ
ഹൃത്സാരഹാരി മടിയെന്ന മഹാമയക്കം
പാരിൽ കൃതാർത്ഥതയിൽനിന്നുളവായിവന്നു
പാരിച്ചു നാട്ടിൽ നിറയും വിഷമാണിതത്രെ
ആരിപ്പടിക്കു പടരും മടിബാധയേറ്റാൽ
നേരിട്ടുയർന്ന മതിമങ്ങി മയങ്ങിടാത്തൂ?
അത്യന്തമുന്നതനിലക്കമരുന്നവർക്കും
പ്രത്യഗ്രമാം മടി മനസ്സിലണഞ്ഞുപോയാൽ
കൃത്യക്രമത്തിനിടിവാമതുകൊണ്ടുപിന്നെ
പ്രത്യക്ഷമാണു പലമാതിരിയുള്ളനാശം.
നിത്യം മനസ്സിനൊരു വേലയെടുക്കുകെന്ന
കൃത്യം സ്വഭാവബലസിദ്ധമിളച്ചുകൂടാ
സത്യം നിനക്കിൽ വെറുതേ പരദൂഷണാദി
കൃത്യം കുറിച്ചു മടിയൻ ദിവസം കഴിക്കും
ഉണ്ടാം മടിക്കു ചില സന്തതിയൊന്നസൂയ,
രണ്ടാമതാണു പരപുച്ഛ, മതിൻപ്രകാരം
തിണ്ടാടൽ മൂന്നു, മദമെന്നതു നാലു, മൌഢ്യ-
ക്കുണ്ടാണു പിന്നെയിവകൾക്കവസാനമില്ല
തോഷം മനുഷ്യനരുളും സതതോദ്യമത്തിൽ
ദ്വേഷംപെടും മടിവഴിക്കു നമുക്കു നിത്യം
ദോഷം പെരുത്തു പിണയുന്നതു കണ്ടിടാതീ
വേഷം ഭ്രമിച്ചു കഴിയുന്നതു കഷ്ടമല്ലെ!
ഈവമ്പെഴുന്നുലകിലീച്ചയെറുമ്പുതൊട്ടു
ദൈവം വരക്കുടയ ജീവികളാകമാനം
ഭാവം വിടാതെ പല വേലകൾ ചെയ്തുകണ്ടു-
മേവം മനുഷ്യർ മടികാട്ടുവതാണു കഷ്ടം
സ്വൈരം നമുക്കു വിധിതന്ന വിശേഷബുദ്ധി-
സാരം വൃഥാഫലനിലക്കു കളഞ്ഞിടാതെ
പാരം ഭയങ്കരമടികുടിൽ വെട്ടിനീക്കി-
ട്ടാരംഭമേല്ക്കണമതാണു മനുഷ്യധർമ്മം
നമ്പൂരിമാർ മടിപിടിച്ചു കുലത്തിനുള്ള
വമ്പൂർന്നിടിഞ്ഞു നിലമാഞ്ഞു കിഴിഞ്ഞു ചാഞ്ഞൂ
മുമ്പൂഴവേലകളെടുത്തവർ മേലെയെത്തും
തമ്പൂർവ്വദാസരിവരിന്നുമുണർന്നിടാഞ്ഞാൽ.
ആകുംപ്രകാരമിഹ വൈദികലൌകികങ്ങ-
ളാകും പ്രയത്നവിഷയങ്ങളറിഞ്ഞുനോക്കി
വൈകുന്നു കാലമിഹ കേരളവിപ്രർ കേറി-
പ്പോകുന്നതിന്നു,ടനൊരുങ്ങുകതന്നെ വേണം.