രസികരഞ്ജിനി
കൊ.വ. 1079 വൃശ്ചികം
അത്യന്തോഗ്രശ്രുതി വിഷമയദ്ധ്വാനമുള്ളോരുലോകം
നിത്യം സപ്തസ്വരമിഹ പിഴക്കാത്ത മട്ടിൽ പഠിച്ച്
ശ്രോത്രാനന്ദത്തിനു സഭകളിൽ ചെന്നു പാടുന്നുപാരം
ചിത്രം മറ്റെന്തിതിനു സമമായുള്ളൂ പാരുള്ളിലോർത്താൽ
അർത്ഥത്തിങ്കൽ ബഹുവിധമസംബന്ധവും സന്ധിദോഷാൽ
വൃത്തത്തെറ്റും വികൃതി പലതും ചേർത്തുതീർത്തുള്ള കാവ്യം
പത്രന്തോറും പലരുമെഴുതീടുന്നു പാരിൽ പരത്താൻ
ചിത്രം മറ്റെന്തിതിനു സമമായുള്ളു പാരുള്ളിലോർത്താൽ
അർത്ഥം തെല്ലും തെളിവോടറിവാൻ ബുദ്ധിയില്ലാത്തലോകം
നിത്യം ശബ്ദം സകലമുരുവിട്ടിട്ടു ശാസ്ത്രജ്ഞനാമം
വ്യർത്ഥംവാങ്ങിസ്സഭകൾ നടുവിൽചെന്നുചേരുന്നു കഷ്ടം
ചിത്രം മറ്റെന്തിതിനു സമമായുള്ളു പാരുള്ളിലോർത്താൽ.
വിദ്യേ! സർവ്വാർത്ഥസംസാധകമഹിതഗുണംകൂട്ടമായിട്ടശേഷം
ഹൃദ്യത്വംചേർന്നുനിന്നിൽതെളിവോടുതികവായുണ്ടു രണ്ടില്ലപക്ഷം
ഇദ്ദിക്കിൽ ദോഷമൊന്നുണ്ടതിഗുണമയിയായുള്ളനിൻമൂലമായ്ക്കേൾ
വിദ്വൽപ്പേരിന്നുവേണ്ടിപ്പലർപലവകയായ് ഗോഷ്ഠികാട്ടുന്നു കഷ്ടം.
നന്നായിപ്പലതുണ്ടു പാരിലതിൽവെച്ചിട്ടേതിനായേതവൻ
ചെന്നാലാശുഫലിക്കുമെന്നുകരുതികാര്യംപ്രവൃത്തിക്കണം
എന്നാലേ സുഖമാകയുള്ളു ദൃഢമല്ലെന്നാകിലോ കണ്ണില
ങ്ങൊന്നായിട്ടു ലവണ്ടർ വാഴ്ത്തിവലയും പൊട്ടന്റെമട്ടായ് വരും.