Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / സ്യമന്തകം
Author: കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍

സ്യമന്തകം

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍


കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ സ്യമന്തകം ഭാഷാനാടകം (1066) കടത്തനാട്ട് ഉദയവർമ്മ തമ്പുരാന്റെയും കെ സി നാരായണൻ നമ്പ്യാരുടേയും പ്രസാധകത്വത്തിൽ നാദാപുരത്തുനിന്നും പുറപ്പെട്ടുകൊണ്ടിരുന്ന ജനരജിനി മാസികയിൽ ഖണ്ഡശ്ശ: പ്രസിദ്ധം ചെയ്തിരുന്നു.


 

ഒന്നാമങ്കം (പേജ് 01 - 05)

 

-01-


ഒന്നാമങ്കം

ശ്രേയസ്സിന്നു വിരോധമായി വളരും
ദുഷ്കീര്‍ത്തിയേയും പരം
പായും ബുദ്ധിവിലാസശക്തിയതിനാൽ
സീല്ക്കീര്‍ത്തിയാക്കി സ്വയം
മായം വിട്ടു വിളങ്ങിടുന്നൊരു മഹാ-
നാകും മുകുന്ദൻ ജഗ-
ന്മായായുക്തനെനിക്കു നിത്യസുഖമു -
ണ്ടാക്കാൻ കടാക്ഷിക്കണം 1


അത്രതന്നെയല്ല,

'

കൊച്ചുണ്ണിരാജ' നിടിലേ തിലകം വഹിച്ചു-
മച്ഛന്ന 'വെണ്മണിമഹാ' ഭരണം ധരിച്ചും,
ഉൾച്ചിന്നു 'മച്യുതവിലാസ'മൊടൊത്തെനിക്കും
സ്വച്ഛന്ദയായ കവിതാംഗന കൈവരേണം. 2


(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു.)



സൂത്ര- (നാലുപുറത്തും നോക്കീട്ടു)

കുലവിദ്യയിൽ വൃത്തിയൊത്തു വിദ്വൽ-
കുലമുദ്യല്‍കുതുകം തിരക്കുകൂട്ടി
കുലശേഖരനായകോത്സവേ മൽ-
കുലവിദ്യയ്ക്കു കൊതിച്ചിരുന്നിടുന്നു. 3


അതുംകൊണ്ടിവിടെ ഏതെങ്കിലും ഒരു നാടകമാടണം. (ഉറക്കെ) ആരാണവിടെ?

നടൻ- (പ്രവേശിച്ചിട്ട്) ഞാനാണ്. എന്താണ് വേണ്ടതാവോ?

സൂത്ര- എന്താണെന്നു സംശയിക്കാനുണ്ടോ? ഈ സഭയിൽ അനുരൂപമായ ഒരു നാടകമാടണം.

നടൻ- ഇന്നതെന്നു തീര്‍ച്ചപ്പെടുത്തീട്ടില്ലല്ലോ.

-02-


സൂത്ര- ഇല്ല; താൻ തീച്ചപ്പെടുത്തിയാൽ മതി.

നടൻ- ഈ സഭക്കാരൊരു നാടകം പറഞ്ഞയച്ചിട്ടുണ്ടു്. തരമുണ്ടെങ്കിൽ ആ നാടകംതന്നെയായാൽ കൊള്ളാമെന്നുണ്ടവര്‍ക്കു്.

സൂത്ര- ഏതു നാടകമാണ്'?

നടൻ- 'സ്യമന്തക'മാണ് നല്ലതെന്നാണ് പറഞ്ഞത്.

സൂത്ര- ശരി; തരക്കേടില്ല. നല്ല നാടകമാണല്ലോ അത്.

ശ്രീ വന്നു നിത്യമധികം വിളയാടീടുന്നി-
ഗ്ഗോവിന്ദദേവനുടെ സച്ചരിതൈകദേശം
ആവുന്നതാണിഹ രസം നിയതം നമുക്കു;-
മീ വന്ന സജ്ജനവരാജ്ഞ മഹാരസം മേ. 4


നടൻ- ആരാണീനാടകമുണ്ടാക്കിയത്? അതെനിക്കു ഓര്‍മ്മ തോന്നുന്നില്ലല്ലൊ.

സൂത്ര- എന്നേ വിഡ്ഢി! താൻതന്നെയല്ലേ പറഞ്ഞത് എന്നോട്, കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഒരു പരീക്ഷക്കുണ്ടാക്കിയതാണെന്നും, ഉണ്ടാക്കുമ്പോൾ എഴുതിയത് കൃഷ്ണയ്യനാണെന്നും, വളരെ ആളുകൾ ഇതുകണ്ടു് സമ്മതിച്ചിട്ടുണ്ടെന്നും മറ്റും? ഇത്ര വേഗം അതൊക്കെ മറന്നുവോ?

നടൻ- ഓഹോ! ശരിതന്നെ. അതിലാടേണ്ട വിഷയങ്ങളോരോന്നോർത്തു ഞാനീച്ചോടേ പറഞ്ഞ വിഷയമൊക്കെ അന്ധാളിച്ചു. എന്നല്ല, ഇദ്ദേഹം ഈ നാടകം എഴുതാൻ ആരംഭിക്കുമ്പോൾ ഗുരുക്കന്മാരെക്കൊണ്ടു രണ്ടു മംഗളശ്ലോകങ്ങൾകൂടെ ചൊല്ലീട്ടുണ്ടു്. അതുംകൂടി എനിക്കു കട്ടിയാണ്.

സൂത്ര- എന്താണത്?

-03-


നടൻ-

അമ്മാമനും ഗുരുവുമാകിന കുഞ്ഞുരാമ-
വര്‍മ്മാവനീപതി കൃപാനിധി ചാരുശീലൻ
ദുര്‍മ്മാഗ്ഗമേറിടുമൊരെൻ കവിതയ്ക്കു നല്ല
സന്മാര്‍ഗ്ഗരീതി വരുവാൻ വരമേകിടേണം. 5


അത്രതന്നെ അല്ല,

ഞാനെന്നാൽ 'ഞായ'രക്ഷയൊരു ഗുണവഴിയേ
പോകുവാൻ 'തിങ്കളൊക്കും
മാനം ചൊവ്വാ'യ് വഹിക്കും 'ബുധ'നതിമതിമാൻ
'വ്യാഴ'തുല്യപ്രഭാവൻ
നൂനം പൊൻ'വെള്ളി'യെന്നീവക 'ശനീ'നിയതം;
വിദ്യതാൻ വേണ്ടതിന്നീ-
ജ്ഞാനം മേ തന്നൊരച്ഛൻ കനിയണമിഹ മേ
വെണ്മണിക്ഷ്മാസുരേന്ദ്രൻ. 6


എന്നാണ്.

സൂത്ര- ആട്ടേ. നമുക്ക് കാര്യം നടത്തുവാൻ ഉത്സാഹിക്കുക. നേരം വൈകിത്തുടങ്ങി. വേഗം ആട്ടക്കാരോടു വേഷം കെട്ടാൻ പറയൂ.

നടൻ - കല്പനപോലെ (എന്നു പോയി)

സൂത്ര-(നാലുപുറത്തും നോക്കീട്ട്) അഹോ! വസന്തം ബഹു കേമം തന്നെ.

ഇച്ഛിച്ചീടുംപ്രകാരം മലർ മധു തളിരെ-
ന്നൊക്കെ വല്ലാതെ തിന്നും
മൂർച്ഛിക്കും പഞ്ചമാഖ്യസ്വരമതു വെളിവിൽ-
കേൾക്കുമാറുച്ചമാര്‍ന്നും
സ്വച്ഛന്ദം കോകിലൌഘം പിടകളൊടുമുടൻ
പൂത്ത തേന്മാവിലേറീ-
ട്ടാശ്ചര്യം വാണീടുന്നു വടിവൊടു മദന-
സ്വാമി വില്ലേന്തിടുന്നു. 7

-04-


അത്രതന്നെ അല്ല,

അമ്പും വില്ലും കൊടിയും
കമ്പം കൈവിട്ടു പൂക്കളായ്ത്‌തന്നെ
അമ്പിനൊടെടുത്തുകൊണ്ട-
ഞ്ചമ്പൻ കുളിർകാറ്റു തേരിലേറുന്നു. 8


(അണിയറയിൽ)

ചൊല്ലാര്‍ന്നൊരീവടിവെഴുന്ന വസന്തകാല-
ത്തുല്ലാസമോടു ഭഗവാൻ വസുദേവപുത്രൻ
വില്ലാളിയാകിയൊരു സാത്യകിയോടുകൂടി-
സ്സല്ലാപമോടുമിത ചൂതു കളിച്ചിടുന്നു.


സൂത്ര- ഇനി വേണ്ട കാര്യം നടത്താൻ പോവുകതന്നെ (എന്നു പോയി)

(പ്രസ്താവന കഴിഞ്ഞു)

(അനന്തരം സാത്യകിയും ശ്രീകൃഷ്ണനും പ്രവേശിക്കുന്നു.)

ശ്രീകൃഷ്ണൻ-

കളിക്കെടോ! ചുക്കിണിയും പിടിച്ചി-
ട്ടിളിച്ചിരുന്നാൽ മതിയാകയില്ല.
കളിപ്രയോഗത്തിൽ മടങ്ങിയെന്നാ-
ലിളിഭ്യനാമെന്നു മടിച്ചിരുന്നൊ? 10


സാത്യകി-

മറ്റൊന്നുമല്ലിവിടെഞാൻ സുമതേ! ചിരിച്ചു -
തേറ്റം നമുക്കു ജയമാ, മിവിടുന്നു തോല്ക്കും;
തെറ്റുന്നതോര്‍ത്തിഹ രസിച്ചു ചിരിച്ചതാണു;
പറ്റും ദൃഢം തവ മടക്കമതൊന്നു കാണ്ക. 11


(എന്നു കളിക്കുന്നു.)

ശ്രീകൃഷ്ണൻ - (സൂക്ഷിച്ചു നോക്കീട്ട്') ഓ! ശരി: പന്ത്രണ്ടുതന്നെ പറ്റിച്ചുവല്ലോ താൻ.

-05-


സാത്യകി-

ഇങ്ങിനെയിനിയും തോറ്റിടു-
മങ്ങനുജൻ ഞാൻ കളിച്ചിടുന്നേരം;
അംഗനമാരൊടു കാട്ടിന
ഭംഗി നരാധീശ! നമ്മൊടൊത്തിടുമോ? 12


ശ്രീകൃഷ്ണൻ- (വിചാരം) ആട്ടേ ഇയ്യാൾ ജയിക്കട്ടേ. ജയിച്ചാലേ മേനി പറയുന്നതു കേൾപ്പാൻ തരമുള്ളു.
(സ്പഷ്ടം)

മടക്കവും തേ ജയവും സഖേ! ക-
യ്യടക്കമാണെന്നിഹ തോന്നിടുന്നു;
മിടുക്കുവെച്ചൊട്ടു തിരുമ്മി നന്നായ് -
ക്കിടുക്കിയിച്ചുക്കിണി വിട്ടുകൊൾക. 13


സാത്യകി- ഞാനടക്കിക്കളിക്കുന്നുണ്ടെന്നാണോ ഇവിടുന്നരുളിചെയ്യുന്നത്. ആട്ടെ. എന്നാൽ ആ അപവാദം തീര്‍ന്നിട്ടേ ഉള്ളു ഇനി കളി. അടക്കിക്കളിച്ചാലെന്താണ്?

അടക്കയിമ്പോടു കളിച്ചു,മാന-
മെടുക്കുകെന്നാലതിനെന്തു ദോഷം?
പൊടുക്കനെ വെച്ചു തിരുമ്മിയിട്ടു
കിടുക്കി വീട്ടീടുകിലെന്തു മാനം? 14


തിരുമ്മിക്കളിച്ചിട്ടുള്ള ജയമാണെങ്കിൽ ഇലയിട്ടുനോക്കി നിശ്ചയിച്ചാൽ പോരേ? അകം വീണാൽ ജയം; പുറം വീണാൻ മടക്കം, എന്നു്. എന്താണ് ഭേദം?

ശ്രീകൃഷ്ണൻ - ഈ അടക്കിക്കളിച്ചിട്ടു ജയിക്കുകയാണെങ്കിൽ ചുക്കിണി എടുത്തു് വിചാരിച്ച എണ്ണം കാണിച്ചുവെച്ചാൽ പോരേ. എന്താണ് വ്യത്യാസം?

സാത്യകി- വ്യത്യാസം അകലെ കളിച്ചു വീഴിക്കുന്നതു തന്നെ.

ശ്രീകൃഷ്ണൻ - ആട്ടേ. പണ്ടിങ്ങിനെ വല്ലവരും അടക്കിക്കളിക്കാറുണ്ടോ? ഇയ്യിടെ തുടങ്ങിയതല്ലേ ഇതു്?

സാത്യകി- ഇല്ലാ. അതല്ലേ ഈ കളിക്ക് അധികമൊരു മെച്ചം

 

ഒന്നാമങ്കം (പേജ് 06 - 11)

 

-06-


മടിച്ചിടാതങ്ങിനെ കണ്ടു കണ്ടു
പിടിച്ചിടും കൌശലജാലമെല്ലാം
പഠിച്ചതല്ലാ കളവെന്നു നാട്യം
നടിച്ചപേക്ഷിക്കുക ഭംഗിയാമോ? 15


ശ്രീകൃഷ്ണൻ- ആട്ടേ തരക്കേടില്ല. നിങ്ങളുടെ ഓരോ പരിഷ്കാരങ്ങൾ പഴമക്കാരെ ഒക്കെ മടക്കാൻകൊള്ളാം.

(അണിയറയിൽ)

എന്തൊന്നാണിതമന്ദകാന്തിയവിടെ-
ചിന്നുന്നതോര്‍ക്കുംവിധൌ?
ചന്തം ചിന്തിന മിന്നലിങ്ങിനെ വരാൻ -
വയ്യിന്നു രാവല്ലെടോ;
ചിന്തിച്ചപ്പൊഴറിഞ്ഞു സാരമിവിടെ -
ഗോവിന്ദനെക്കാണുവാൻ
ചെന്താർബാന്ധവനായിടുന്ന ഭഗവാൻ
വന്നീടുകായീടണം 16


(അനന്തരം ഗദൻ പ്രവേശിക്കുന്നു)

ഗദൻ- ഈ വിവരം ഭഗവാനെ അറിയിക്കുകതന്നെ.

(ചുറ്റി നടന്നുംകൊണ്ടു നോക്കീട്ടു)

സാത്യകിയോടും ചേർന്നതി-
ജാത്യമൊടും ചൂതുപൊരുതി വിരുതുകളും
വൃത്തിയിലോതിക്കൊണ്ടു ജ-
ഗത്രയനാഥൻ വിളങ്ങുന്നൂ. 17


(അടുത്തു ചെന്നിട്ടു തൊഴുതുംകൊണ്ടു്)

അത്ഭുതമത്ഭുതമോര്‍ത്താൽ ചിൽപുരുഷനതായിടും ഭവച്ചരിതം!

കെല്പൊടു ഭഗവാനര്‍ക്കനു-
മിപ്പോൾ കാണ്മാൻ വരുന്നു തവ സവിധേ. 18

-07-


ശ്രീകൃഷ്ണൻ- ഏ്! ഭഗവാനാദിത്യനോ! ആട്ടേ. നോക്കിനി ഇപ്പോൾ കളി വേണ്ട. അങ്ങട്ടു പോവുക.
(എല്ലാവരും ചുറ്റി നടക്കുന്നു.)

ശ്രീകൃഷ്ണൻ- (നോക്കീട്ട്,)

ശരി ശരി: ഭഗവാനാമര്‍ക്കനല്ലീമനുഷ്യൻ
വിരുതുടയൊരു സത്രാജിത്തുതാനായ്‍വരേണം;
പരമിവനുടെ വാക്കീമട്ടു കേട്ടിട്ടു വല്ലാ-
തൊരു മിഴിയടനേരം മാറി ഞാനും ഭ്രമിച്ചു. 19


ആട്ടെ. ഇദ്ദേഹത്തിന്റെ വരവു കാണുകതന്നെ. (എന്നു നോക്കിക്കൊണ്ടു്) ഏയ്! ഇങ്ങോട്ടുതന്നെയാണു വരുന്നതു്.

(അനന്തരം സത്രാജിത്ത് പ്രവേശിക്കുന്നു. എല്ലാവരും തമ്മിൽ കണ്ടു യഥോചിതം ഉപചാരം ചെയ്യുന്നു.)

സാത്യകി- നമുക്കെല്ലാവര്‍ക്കും ഈ പൂമുഖത്തു കുറച്ചുനേരം ഇരിക്കുകയല്ലേ?

ശ്രീകൃഷ്ണൻ- അങ്ങിനെതന്നെ (എല്ലാവരും ഇരിക്കുന്നു.)

ശ്രീകൃഷ്ണൻ— ഇവിടുന്ന് ആദിത്യനെ സേവിക്കാൻ പോയതിനു ശേഷമുള്ള കഥ എല്ലാം വിസ്തരിച്ചു കേട്ടാൽ കൊള്ളാം.

സത്രാജിത്ത്-

കാരുണ്യം കലരും ത്രയീമയവപു-
സ്സാകുന്നൊരാദ്ദേവനെ-
പ്പാരം ഭക്തി വളര്‍ന്നുകൊണ്ടു വളരെ-
ക്കാലം ഭജിച്ചേനഹം;
സ്വൈരം ദാരസുതാദിയായ വിഷയ-
ഭ്രാന്തിൽ ഭ്രമിക്കാതെക-
ണ്ടാരംഭിച്ചതിലേറിയേറി ഭജനേ
നിഷ്കുഷയും നിഷ്ഠയും. 20


ശ്രീകൃഷ്ണൻ - നൈരാശ്യമുള്ള ആളുകൾക്ക് എന്താണ് ഞെരുക്കം?

-08-


തുടങ്ങിടും കാര്യമതിങ്കലേതും
മുടങ്ങിടാതേ നിരുപിച്ചപോലെ
ദൃഢം മഹാനിഷ്ഠയൊടും നടപ്പോര്‍-
ക്കുടൻ മഹാത്മൻ! പറകെന്തസാദ്ധ്യം? 21


ആട്ടെ! പിന്നെ?

സത്രാ-

വളരെ വളരെ നാളീമട്ടു ഞാൻ സേവചെയ്തോ-
രളവു തെളിവു കൂടും പ്രീതിയോടെന്റെ മുമ്പിൽ
വെളിവിലജനനന്തൻ ചൊല്ലുകെന്തിഷ്ടമെന്നാ-
യൊളിവു ഹൃദി നിനച്ചിടാതെ ചൊന്നാൻ പ്രകാശം 22


ഞാനാകട്ടെ,

നിനച്ചിടാതിങ്ങിനെ കണ്ടനേരം
ജനിച്ചൊരാനന്ദജബാഷ്പമോടും
അനേകവാരം പ്രണമിച്ച ലോകേ-
ശനേ വണങ്ങി സ്തുതിചെയ്തു നിന്നേൻ. 23


ഒന്നും മിണ്ടാൻ കഴിഞ്ഞില്ല- എന്താണു വേണ്ടതെന്നു് രൂപമില്ലാതെകണ്ടായിപ്പോയി. പിന്നെ കുറച്ചുനേരം കഴിഞ്ഞപ്പോൾ വാൿസ്തംഭമൊക്കെ നിര്‍ത്തി, ഇപ്രകാരം അറിയിച്ചു:-

സദാ ഭവത്സേവയതൊന്നുമാത്രം
മുദാ സരോജപ്രിയ! ചെയ്യുവാൻ മേ
ഉദാരകാരുണ്യമുദിച്ചുവെന്നാ-
ലദാന്തസന്തോഷമതായി നൂനം. 24


അപ്പോൾ ഭഗവാൻ,

"എന്നുടെ ബിംബമൊടൊപ്പം
മിന്നിടുമീമണി ഭവാനുനൽകുന്നൻ;
എന്നാൽ 'സ്യമന്തക'മതാ-
ണെന്നായറികിതിനു നാമമയി! ധീമൻ! 25


ഇതു് എന്റെ ഒരു ഓര്‍മ്മക്ക് അങ്ങയ്ക്കിരിക്കട്ടെ.

-09-


എന്നാലെട്ടെട്ടു ഭാരം കനകമിതു ദിന-
ന്തോറുമുണ്ടാക്കു,മെന്നും
നന്നായ് വന്നീടുമീയുത്തമമണിയണിയും
മാനുഷന്നത്രയല്ല,
തോന്നില്ലാ ദുര്‍ന്നയം ലേശവുമകമലരിൽ
സത്യധര്‍മ്മാദിനിഷ്ഠ -
യെന്നല്ലാം നന്മ കൂടും പരമുപരി ഗുണം
കണ്ടിടും വേണ്ടുവോളം.'’ 26


എന്നു പറഞ്ഞ് അവിടുന്നുതന്നെ ഈ മണി എന്റെ കഴുത്തിലണിയിച്ചു.

ശ്രീകൃഷ്ണൻ- അതിഭക്തനായ അങ്ങയുടെ അവസ്ഥക്ക് ഇതിലെന്താണൊരത്ഭുതം? എന്നാൽ ഞാനൊന്നു ചോദിക്കാൻ പോകുന്നു. ദുരാഗ്രഹമാണെന്നു തോന്നരുത്

കേട്ടീടേണം ജഗത്തിൽ കൊടിയ ഗുണമെഴും
ശ്രേഷ്ഠവസ്തുക്കളെല്ലാം
കോട്ടം വിട്ടൊരു ഭൂമീപതിയുടെയവകാ-
ശത്തിലായുള്ളതത്രേ:
പിട്ടല്ലിന്നുഗ്രസേനക്ഷിതിപതിയവർകൾ-
ക്കീ മഹാരത്നമങ്ങു-
ന്നിഷ്ടത്തോടേ കൊടുത്തിടുക; പരമതു ധ-
ന്യാകൃതേ ന്യായമാകും. 27


അല്ലാതെകണ്ട് എനിക്കൊരാവശ്യമുണ്ടെന്നു വെച്ചു പറഞ്ഞതല്ല.

സത്രാ- (തല താഴ്ത്തിക്കൊണ്ടു വിചാരം)

ചോദിച്ചീടുന്നതോര്‍ത്താൽ ചതുരത കലരു-
ന്നോരു ഗോവിന്ദനാണുള്‍-
പ്രീതിഛായയ്ക്കു ദോഷം വരുമിതു തരികി-
ല്ലെന്നു ചൊല്ലുന്നതായാൽ;
ചേതം ചെറ്റല്ല നൽകീടുകി,ലിതു വിഷമം
തന്നെ, ഞാനെത്രകാലം
ചെയ്തോരീ ബുദ്ധിമുട്ടിന്നുടെ ഫലമപര-
ന്നേകിയാൽ ശോകമത്രേ. 28



-10-


അതുകൊണ്ടു് എന്താണു വേണ്ടത്?

തരുന്നതല്ലെന്നു തികച്ചുനേരേ
തുറന്നുചൊല്ലാൻ മടിയുണ്ടുതാനും;
വരുന്നതെല്ലാം വരുമിന്നു മിണ്ടാ-
തരം നമുക്കങ്ങു ഗമിക്കതന്നെ. 29


ശ്രീകൃഷ്ണൻ- (വിചാരം) ഈ വിദ്വാൻ തരില്ല തീച്ചതന്നെ. എങ്കിലും നാട്യമറിയാമല്ലൊ.

സാത്യകി- (വിചാരം) സത്രാജിത്തിന്നും വലിയ ദുര്‍ഘടമായിട്ടുണ്ട്.

പ്രാജ്യമായ മണി കയ്യുവിട്ടുടൻ
രാജ്യപാലനു കൊടുപ്പതെങ്ങിനെ?
പൂജ്യരാകുമവരൊന്നിരക്കുകിൽ
പൂജ്യമെന്നു പറയുന്നതെങ്ങിനെ? 30


ശ്രീകൃഷ്ണൻ- മനസ്സുണ്ടെങ്കിൽ കൊടുത്താൽ മതി; എനിക്കു നിര്‍ബ്ബന്ധമൊന്നുമില്ല.

(സത്രാജിത്തു ഒന്നും മിണ്ടാതെ എഴുനീറ്റുപോയി.)

ഗദൻ- നേരം മദ്ധ്യാഹ്നമായി.

പാരം തീക്ഷ്ണതപൂണ്ട രശ്മിനിരയാ-
മാഗ്നേയ ബാണങ്ങളെ- പ്പാരെല്ലാമമരുന്ന ലോകരുടെ നേ-
രിട്ടായ് ചൊരിഞ്ഞങ്ങിനെ
ഘോരാകാരതയോടുമംബരമതാ-
മാജിസ്ഥലേ നിന്നുകൊ-
ണ്ടേറെപ്രൌഢത കാട്ടിടുന്ന രവിയാം
തേരാളി നേരിട്ടിതാ. 31


ശ്രീകൃഷ്ണൻ - ശരിയാണത്.

തണലാം മറുബാണമെയ്തുകൊണ്ടി-
ത്തൃണവൃക്ഷാദികളും മനുഷ്യരും കേൾ
തരുണാര്‍ക്കനൊടൊത്തെതിര്‍ക്കിലും ചെ-
റ്റണയുന്നുണ്ടു സുഖം സ്വശക്തിപോലെ. 32



-11-


സാത്യകി-

ബദ്ധാദരത്താൽ ദ്വിജലോകമെല്ലാം
മാദ്ധ്യാഹ്നികം ചെയ്തു ജപിച്ചിടുന്നു;
ഉദ്യാനവാപീദ്വിജസംഘമാത്മ-
വിദ്യാജവം പോലെയടങ്ങിടുന്നു. 33


നമുക്കു മാദ്ധ്യാഹ്നികത്തിന്നു പോവുക.

(എന്ന് എല്ലാവരും പോയി)

ഒന്നാമങ്കം കഴിഞ്ഞു.



ഒന്നാമങ്കം (പേജ് 12 - 15)

 

-12-


രണ്ടാമങ്കം

(അനന്തരം രണ്ടു കാട്ടാളന്മാർ പ്രവേശിക്കുന്നു)

ഒന്നാമത്തേവൻ- എടോ! തന്റെ കുന്തത്തിന്റെ മുന എങ്ങിനെയാണു് ഒടിഞ്ഞത്'?

മറ്റവൻ - അതോ? ഞാനിങ്ങോട്ടു പോരുംവഴി ഒരു വലുതായ പന്നിത്തടിയൻ നേരിട്ടു. അവന്റെ നേരെ ചാട്ടിയപ്പോൾ ആ ജന്തു പേടിച്ചോടി. എന്റെ ഉന്നം പറ്റിയില്ല. കുന്തമൊരു പാറയിൽ കൊണ്ടോടിഞ്ഞു.

ഒന്നാമത്തവൻ- തന്റെ ഉന്നം കണ്ടിട്ടു പന്നി പേടിച്ചോടിയോ? പന്നി നേരെ ഓടും എന്നല്ലാതെ പിന്നോക്കം ഓടില്ലെന്നാണല്ലൊ കേട്ടിരിക്കുന്നതും, വളരെ കുറി കണ്ടിട്ടുള്ളതും.

മറ്റവൻ- പേടിച്ചോടി എന്നുവെച്ചാൽ എന്റെ നേരിട്ടു തന്നെയാണു് ഓടിയത്.

ഒന്നാമത്തവൻ- (ചിരിച്ചുംകൊണ്ട്) എന്നാൽ പേടിച്ചോടുകയാണോ? ചൊടിച്ചോടി എന്നു പറ. ആട്ടെ; പിന്നെ?

മറ്റവൻ- അവൻ എന്റെ അടുത്തു വന്നപ്പോൾ ഉറയിൽ നിന്നു ചുരിക ഊരി ഒരു കുത്തുകുത്തി. അതു കഴുത്തിൽതന്നെ കൊണ്ടു; അവൻ ചാവുകയും ചെയ്തു. ആട്ടെ, കാടിളക്കാൻ പോയിട്ടുള്ള ആളുടെ കഥയൊന്നും കേൾക്കുന്നില്ലല്ലൊ. എന്തായിരിക്കും?

(അണിയറയിൽ കളകളം)

'ഓടിക്കൊൾവിനൊഴിഞ്ഞു നിങ്ങളഖിലം;
വീരൻ പ്രസേനൻ നൃപൻ
ചാടിക്കൊണ്ടു പുളച്ചിടും കുതിരമേൽ
കേറിക്കളിച്ചങ്ങിനെ
മോടിക്കായിടയിൽ പരം വിരുതു കാ-
ണിച്ചും രസിച്ചും കുറേ -
ക്രീഡിക്കുമ്പൊളെതിര്‍ത്തുവന്നു വലുതാ-
യീടും മൃഗേന്ദ്രാധിപൻ.' 34



-13-


എന്ന്.

ഒന്നാമൻ- ഓ! വൈഷമ്യമായോ തമ്പുരാനേ!

മറ്റവൻ- ഹും! അവിടെക്കു് ആയിരം സിംഹം അടുത്തു വന്നാലും കൂസലില്ല. പിന്നെയുണ്ടോ ഒരു സിംഹം വന്നാൽ?

(പിന്നെയും അണിയറയിൽ)

'വാളെടുത്തു നൃവരൻ കളിക്കയും,
താളമായ്ക്കുതിര ചോടുവെക്കയും,
മേളമോടവിടെയുള്ള കൂട്ടുകാ-
ട്ടാളരൊത്തു വിളികൂട്ടിയാര്‍ക്കയും. 35


ബഹുകേമംതന്നെ' എന്ന്.

മറ്റവൻ- കേട്ടില്ലെടോ!

ഒന്നാമൻ - വൈഷമ്യമൊന്നും വന്നില്ലെങ്കിൽ തരക്കേടില്ല. വല്ല ദുർഘടവും വന്നാലോ കാടാണെന്നു കരുതിയാണ് ഞാൻ പറഞ്ഞതു്.

(പിന്നെയും അണിയറയിൽ)

'കൂക്കുവിളി കേട്ടിടുമ്പോ-
ളാര്‍ക്കുമഹോ! സിംഹമുഗ്രരവമോടേ
നോക്കുമധികം പ്രസേനനെ-
ലാക്കൊടു ചാടിപ്പിടിച്ചു തച്ചിടുവാൻ. 36


ഇങ്ങിനെ സിംഹവും കൂടീട്ടുണ്ട്. ഒഴിക്കുന്നില്ല. ബലേ ബലേ.

തുള്ളിച്ചാടിക്കളിച്ചും തുരുതുരെയടി പി-
ന്നോട്ടൊരഞ്ചെട്ടു വെച്ചം,
വള്ളിക്കൂടങ്ങൊഴിച്ചും, വടിവൊടു ഹയവും
വാശി വല്ലാതെ വാച്ചും,
തള്ളിക്കേറിപ്പിടിച്ചുന്തിടുമൊരു വടിവിൽ
തത്സമീപം ഗമിച്ചം,
കള്ളം വിട്ടുല്ലസിച്ചും കളമൊടു കളിയാ-
ടുന്നു പാരം രസിച്ചും, 37



-14-


എന്ന്

ഒന്നാമൻ- നോക്കും അങ്ങോട്ടു പോകാം. ബഹുരസമുണ്ടു കാണാൻ.

(ചുററിനടന്നു നോക്കീട്ട്)

നല്ലൊരാക്കുതിരയും പ്രസേനനും
ചൊല്ലെഴും ബലമിയന്ന സിംഹവും
തെല്ലകന്നു മറവായി കണ്ണിനി-
ച്ചെല്ലുകില്ല മതി നോക്കൊഴിക്കെടോ. 38


(അണിയറയിൽ)

"അയ്യോ ദുർഘടമായീ!
കയ്യുപിഴച്ചിതു പരംപ്രസേനന്ന്;
വയ്യാതായിതു കുതിര-
ക്കയ്യൊന്നൊരു കുണ്ടിലാപ്പെട്ടു. 39


എന്നതന്നെയല്ല,

അതുസമയമടുത്തുവന്ന സിംഹം
ശ്രുതികഠിനോൽക്കടസിംഹനാദമോടും
ചതിയിൽ നൃപനെയൊന്നടിച്ചു വീഴി-
ച്ചിതി മണികയ്യിലെടുത്തു പാഞ്ഞു പോയി. 40


കഷ്ടം! ഈ വിവരം കേട്ടാൽ സത്രാജിത്തും ഭാര്യയും മറ്റും വളരെ വിധം ദുശ്ശങ്കയോടുകൂടി വ്യസനിക്കും നിശ്ചയംതന്നെ' എന്ന്.

ഒന്നാമൻ- ഓ! ഞാൻ പറഞ്ഞില്ലേ? ആ! വൈഷമ്യം വന്നു. സിംഹത്തിനേയും മറ്റും കളിപ്പിപ്പാൻ പോയാൽ ദുർഘടമാണ്.

(പിന്നെയും അണിയറയിൽ)

'എന്നേ! കൂട്ടമൊടൊരുവക
പണികൾ പായുന്നു നോക്കു ചതി പറ്റി;'


എന്ന്

-15-


മറ്റവൻ-

വന്നതു വന്നു നമുക്കും
ചെന്നിടുകങ്ങോട്ടു പൊരുതിനോക്കിടുവാൻ.


(എന്നു രണ്ടാളും പോയി.)

പ്രവേശകം കഴിഞ്ഞു.

(അനന്തരം സത്രാജിത്തും ഭാര്യയും പ്രവേശിക്കുന്നു).

ഭാര്യ-

ഇന്നെന്താണിത്രനേരം ബത! പതിവുകണ-
ക്കല്ല വത്സൻ പ്രസേനൻ
വന്നില്ലാവേട്ടയാടാൻ വടിവിനൊടു ഗമി-
ച്ചിട്ടു രാവാകിലും കേൾ;
വന്നെന്നോ വല്ലെടത്തും വലിയൊരപജയം?
നല്ല മട്ടല്ല; മോദം
തോന്നുന്നില്ലെന്മനസ്സിൽ പെരിയൊരപകടം
പറ്റി ചെറ്റില്ല വാദം. 42


സത്രാജിത്ത് - ശരിയാണത്. നായാട്ടിന്നു പോയാൽ രണ്ടു മൂന്നു നാഴിക പകലെ എത്താറു പതിവാണല്ലൊ. ഇന്നിത്ര നേരമായിട്ടും വരാതെകണ്ടിരിക്കണമെങ്കിൽ വലുതായൊരു വൈഷമ്യം വന്നിരിക്കണം.

നായാട്ടതിൽ ദുർഘടമായ ദിക്കിൽ
പോയിട്ടുമാമീവക കഷ്ടമെല്ലാം;
മായംപെടും വൈരികളുള്ളവര്‍ക്കു-
മായീടുമീവണ്ണമനര്‍ത്ഥമെല്ലാം. 43


ദ്രവ്യം കയ്യിലെഴുന്നവര്‍ക്കു പലമ -
ട്ടാപത്തു വന്നീടുമെ-
ന്നവ്യാജം പലരും പറഞ്ഞു പരിചിൽ
കേൾപ്പുണ്ടു കെല്പോടു ഞാൻ;
ദിവ്യശ്രീമണിയാം സ്യമന്തകമതും
കണ്ഠേ ധരിച്ചാണവൻ
ഭവ്യത്വത്തൊടു വേട്ടയാടുവതിനായ്
ചാടിപുറപ്പെട്ടതും. 44



 

രണ്ടാമങ്കം (പേജ് 16 - 20)

 

-16-


അപ്പോൾതന്നെ ഞാൻ പറഞ്ഞു- ഈവക വസ്തുക്കൾ പുറത്തേക്ക് ഇറക്കരുത്. വളരെ ശത്രുക്കളണ്ടാവും. അതുകൊണ്ടിതും കൊണ്ടുപോകേണ്ട. എന്തെങ്കിലും വല്ല ആപത്തും വരും എന്നു്. അപ്പോൾ അത് ആയാൾക്കു ബോധിച്ചില്ലാ.

കുറഞ്ഞതെന്നാകിലുമപ്രിയത്തെ
മുറിഞ്ഞ ചൊല്ലാൻ മടിയുണ്ടെനിക്ക്;
അറിഞ്ഞുകൂടാത്തതിനോര്‍മ്മവെക്കാൻ
പറഞ്ഞു നോക്കീ, ഫലമായതില്ല. 45


പിന്നെ എന്തെങ്കിലുമാകട്ടെ എന്നു വിചാരിച്ച ഞാൻ കൊടുത്തു. എന്തെല്ലാമാണാവോ വൈഷമ്യം പററിയത്?

ഒരു മന്ത്രി പ്രവേശിച്ചിട്ടു (വിചാരം)

വേട്ടക്കു വേണ്ടിപ്പരിചിൽ പ്രസേനൻ
വാട്ടംവിനാ നമ്മുടെ കൂടെയല്ലോ
പെട്ടെന്നു പോന്നുള്ളതു; കാട്ടിൽ വേറേ
പെട്ടിട്ടു കണ്ടീലവനെക്കലാശം. 46


എന്നാൽ അദ്ദേഹത്തിനേയും രണ്ടു കാട്ടാളന്മാരേയും ഒരു ശൂദ്രനേയും മാത്രമേ കാണാതെകണ്ടായിട്ടുള്ളു. അവരുടെ വിവരം ആര്‍ക്കും അറിവില്ലതാനും. എന്തുകാട്ടാം. എന്നാൽ

പുത്രനതെന്നകണക്കതി-
മാത്രസ്നേഹം വളര്‍ത്ത സോദരനെ
ഇത്തവ്വൂ കണ്ടിടാത്തതു
സത്രാജിത്തോടു ചൊൽവതെങ്ങിനെ ഞാൻ? 47


എങ്കിലും പറയാതെകണ്ടു നിവൃത്തിയില്ലല്ലൊ

(എന്നടുത്തു ചെന്നിട്ട് ആചാരോപചാരങ്ങൾ ചെയ്യുന്നു.)

സത്രാ- ഉണ്ണി പ്രസേനനെവിടെ?

സത്യസേനൻ- (ഇങ്ങിനെയൊക്കെയാണ് എന്നു വിവരം പറയുന്നു.)

-17-


ഭാര്യ-

അയ്യോ നീ വലിയോരു കാട്ടിൽ വഴിതെ-
റ്റിച്ചെറു ദുഃഖിക്കയോ
കയ്യൂക്കേറിയ ദുഷ്ടജന്തുനിരയായ്
നേരിട്ടു കഷ്ണിക്കയോ? 48


സത്രാ-

കയ്യോടേ കപടം ധരിച്ച ചിലശ-
ത്രുക്കൾക്കു കയ്യിൽ പിണ-
ഞ്ഞിയ്യൂഴം വലുതായിടുന്നൊരു വിപ-
ത്തിൽ പെട്ടു നീയെന്നതോ? 49


സത്യസേനൻ - എങ്ങിനെയാണെന്നു നിശ്ചയിക്കാറായോ? ഇന്നു രാത്രിയായിപ്പോയി. ഇരുട്ടായതുകൊണ്ടു വേറെ ദിക്കിൽ താമസിച്ചു നാളെ കാലത്തു വരുമെന്നു വിചാരിക്കരുതേ?

സത്രാ - ശരിയാണത്; 'അതിസ്നേഹഃ പാപശങ്കീ' എന്നല്ലേ പ്രമാണം? അതുകൊണ്ടു് അങ്ങിനെ വൈഷമ്യംകൂടി ആലോചിച്ചു എന്നേയുള്ള. താൻ ചെല്ലു. (സത്യസേനൻ പോയി)

ഭാര്യ- എനിക്കു പ്രസേനനെക്കാണാഞ്ഞിട്ടു മനസ്സിന്നൊരു സുഖമില്ല.

ചേണുറ്റതന്റെ സഖിസംഘമൊടൊത്തുകൂടി-
ക്കാണുന്ന കേളിയതിനായ് ചിലനാൾ ഗമിച്ചാൽ
ക്ഷീണം പെടുന്ന തവ മേനി, വരുന്നനേരം
കാണുമ്പൊൾ വത്സ! മമ സങ്കടമെന്തു ചൊൽവൂ.


അങ്ങിനെ ഇരിക്കുമ്പോൾ ഈ കാട്ടിൽ പോയിരിക്കുന്ന കഥ വിചാരിച്ചിട്ട് ഒരു സുഖം തോന്നാത്തതു കഷ്ടമല്ല. എനിക്കു പുത്രനായിട്ട് പ്രസേനനും, പുത്രിയായിട്ട് സത്യഭാമയും എന്നുതന്നെയാണ് വിചാരം.

സത്രാ- എനിക്കതല്ലാ വിചാരം. ചിലരൊക്കയും ഈ മണിക്കു ലക്ഷ്യംവെച്ചിട്ടുണ്ട്. സ്യമന്തകമണിയും കൊണ്ടാണ് ഉണ്ണി പ്രസേനൻ പോയിരിക്കുന്നത്. അവർ വല്ലതും പറ്റിച്ചിരിക്കുമോ എന്നാണ് എനിക്കു പേടി.

ഭാര്യ- ആരാണീമണിക്കു ലക്ഷ്യം വെച്ചിരിക്കുന്നത്?

സത്രാ- ഹേ! അതൊന്നും പറയാൻ പാടില്ല. കുറെ വലിയ പ്രമാണിയാണെന്നു വെച്ചോളു.

ഭാര്യ- എന്നോടു പറയുകവയ്യെന്നെന്താണ്? വിശ്വാസമില്ലെന്നോ?

-18-


സത്രാ- അതുതന്നെ.

സസാരമായീടിലുമിങ്ങു വേണ്ടി-
ല്ലസാരമായീടിലുമപ്രകാരം
രസിച്ചു കാര്യം ബത! പെണ്ണിനേ വി-
ശ്വസിച്ചു ചൊല്ലീടരുതെന്നു കേൾപ്പൂ. 50


ഭാര്യ- അതൊക്കെ ശരിയാണ്. ചില സ്ത്രീകളുണ്ടു് വിശ്വസിക്ക വയ്യാത്തവരായിട്ട്. അവരോടു പറയരുത്. എന്നാൽ ഇത് എന്നോടു പറയരുതേ? എന്നെ വിശ്വസിച്ചാൽ എന്താ തരക്കേട്?

സത്രാ- ഇതു വലിയ വൈഷമ്യമുള്ള കാര്യമാണു്.

ചിരം ജഗത്തിൽ പുകൾ പൂണ്ടൊരാളിൽ
കുറഞ്ഞൊരീക്കുറ്റമുരച്ചതായി
പറഞ്ഞു കേട്ടാൽപ്രഭു മേലിലെങ്ങാ-
നറിഞ്ഞു പോയാൽ ബഹുചീത്തയായി. 51


ഭാര്യ- ഞാനാരോടും പറയുന്നില്ല.

സത്രാ-പറയണോ നിന്നോടു്?

ഭാര്യ- വേണം, സംശയമില്ല. കേട്ടാൽ കൊള്ളാമെന്നു വളരെ മോഹമുണ്ടു്.

സത്രാ- എന്നാൽ ഞാനെന്റെ ഊഹം പറയാം.

(പതുക്കെ)

അമന്ദമോഹത്തൊടു വാസുദേവൻ,
സ്യമന്തകം നൽകുക ഭൂപനെന്നായ്
ഭ്രമം തനിക്കുള്ളതൊളിച്ചു നീതി-
ക്രമം തെളിഞ്ഞോതിയിരുന്നു മുമ്പിൽ. 52


ഭാര്യ- അ-ഹ-സാക്ഷാൽ ശ്രീകൃഷ്ണനോ? അദ്ദേഹത്തിനീ ദ്രവ്യംകൊണ്ടെന്താണ് വേണ്ടത്? സാക്ഷാൽ ശ്രീഭഗവതിയുടെ ഭർത്താവല്ലേ?

സത്രാ- അതൊക്കെ ശരിയാണ് . പക്ഷേ ഒന്നുവിചാരിക്കൂ.

പരം ഗുണം സർവ്വവുമൊത്തൊരാളെ-
ന്നിരിക്കിലും ദ്രവ്യമതെത്രതന്നെ
തരത്തിലാക്കീടിലുമിങ്ങു പാര്‍ത്താ-
ലൊരുത്തനുണ്ടോ ബഹുതൃപ്തിയായി? 53



-19-


ഭാര്യ- എങ്കിലും ശ്രീകൃഷ്ണനങ്ങിനെ ചതിച്ചു കൈക്കലാക്കുമോ?

സത്രാ- അതും ഇല്ലെന്നു തീച്ചപ്പെടുത്തേണ്ട.

പണ്ടാച്ചെറുപ്പകാലം
കണ്ടോരിടയത്തികളുടെ പുരതോറും
തെണ്ടിക്കട്ടു ഭുജിച്ചും-
കൊണ്ടല്ലേ കഴിവതോര്‍ത്തുകൊണ്ടാലും 54


ഞാനൊന്നും പറഞ്ഞില്ലേ. ഇങ്ങിനേയുമൂഹിക്കാം.

ഭാര്യ- അതു ശരിതന്നെയാണ്.

ദുഷ്ടനൃപാലരെയൂഴിയി-
ലൊട്ടൊഴിയാതേ മുടിക്കുവാൻവേണ്ടി
പെട്ടെന്നു വാഴ് കിലും പിഴ
കാട്ടുന്നതു കണ്ണനാണധികമല്ലോ. 55


നമ്മുടെ ഗ്രഹപ്പിഴകൊണ്ടു ഈ പ്രസേനന്റെ നേരെയും അങ്ങിനെചെയ്യാൻ തോന്നിയാൽ മതിയല്ലൊ.

സത്രാ- (ശ്രീകൃഷ്ണനോടു നേരിട്ടു പറയും പോലെ)

ധര്‍മ്മം, നേരേ നടത്തീടണമഴകൊടധര്‍-
മ്മം നശിപ്പിച്ചിടേണം
കര്‍മ്മംകൊണ്ടെന്നതല്ലേ തവ ജനനഫലം?
കഷ്ടമെന്നിട്ടുമിപ്പോൾ
ചെമ്മേ കട്ടും കവര്‍ന്നും ചതിയോടു പലരെ-
ക്കൊന്നുമീമട്ടിലായി-
ദ്ദുര്‍മ്മര്യാദം തുടങ്ങുന്നതു ബഹുശരിയാ-
ണെന്നു തോന്നുന്നതുണ്ടോ? 56


ഇത്ര ദുരാഗ്രഹമുണ്ടീ-
വൃത്തിയൊടും മണിയിലെന്നറിഞ്ഞെന്നാൽ
മിത്രതയോടും തന്നു പൊ-
റുത്തു കഴിക്കായിരുന്നു, ചതി പറ്റി. 57


(പ്രസേനനോടു നേരിട്ടു പറയും പോലെ)

പ്രസേന! നിന്നോടണിയേണ്ട ഭൂരി-
പ്രസാദമേറും മണിയെന്നിവണ്ണം
സസാരമായ് ചൊന്നതറിഞ്ഞിടാഞ്ഞോ-
രസാധുഭാവത്തിനിതും പിണഞ്ഞോ? 58

ഭാര്യ- വ്യസനിക്കാൻ വരട്ടെ. ആപത്തൊന്നും വരാതെ കണ്ടു നാളെ പ്രസേനൻ ഇവിടെ വന്നു എന്നു വെച്ചാൽ ഈ ശങ്കയൊന്നും ശങ്കിക്കേണ്ടല്ലൊ.

-20-


തീര്‍ച്ചയായിടുമതിന്നു മുമ്പിലീ-
വേഴ്ച കൂടുമിവരേയുമീവിധം
താഴ്ചയോടു ബഹുവൈരിയെന്നു താൻ
വെച്ചിടായ്ക്കറിവു കൂടിടും ഭവാൻ. 59


സത്രാ- ഇപ്പോൾ നീ പറഞ്ഞതു ശരിയാണ്. രണ്ടുദിവസം കഴിഞ്ഞേ തീര്‍ച്ചപ്പെടുത്താവൂ. അതുകൊണ്ട് ഈ കഥ ആരോടും മിണ്ടേണ്ട.

ഭാര്യ - ഞാൻ മിണ്ടുകയോ!

പരക്കെയിവാര്‍ത്ത പരന്നുവെന്നാ-
യിരിക്കിലും തോഴികളോടുപോലും
ധരിക്ക ധൈര്യത്തോടുമെൻകഴുത്ത-
ങ്ങറുക്കിലും ഞാൻ പറയുന്നതല്ല. 60


(ഒരു ശബ്ദം കേട്ടിട്ട്) ഓ! എന്താണീ ശബ്ദം കേട്ടത്? കോഴിയുടെയാണ് അല്ലേ? ഇത്രയായോ നേരം?

സത്രാ-

പരിചൊടു പലതും തമ്മിൽ
പറയുന്നവർ പരമഴിഞ്ഞ മനമോടും
നേരം പോക്കല്ലയി! കേൾ
നേരം പോകുന്നതറിയില്ല. 61


ഭാര്യ- വ്യസനമായാൽ നേരംപോകില്ലെന്നല്ലേ കേട്ടിരിക്കുന്നത്?

സത്രാ- ശരിയാണ്. സന്തോഷവര്‍ത്തമാനം വല്ലതുമായിരുന്നു നമ്മളിങ്ങിനെ പറഞ്ഞിരുന്നത് എന്നു വെച്ചാൽ ഇതിലും വളരെവേഗം നേരം വെളുത്തേനേ

കൂകുന്നൂ കുക്കൂടൌഘം കൊടിയൊരു ജവമോ-
ടെന്റെ വത്സൻ പ്രസേനൻ
വൈകാതീയൊച്ചകേട്ടിട്ടിതിനെതിര്‍വിളി കേ-
ട്ടിടുവാനെന്നപോലെ
മാഴ്ത്തുന്നുണ്ടാമ്പലൻപോടയി! മമ ദയിതേ!
വത്സനേ വേടർപോലെ
പോകുന്നു നാട്ടിനേ വിട്ടിരുളുമിനിവരും
സങ്കടം കാത്തുകൊൾക. 62


സന്ധ്യാവന്ദനകാലമായി

(എന്ന് എല്ലാവരും പോയി)

രണ്ടാമങ്കം കഴിഞ്ഞു



 

മൂന്നാമങ്കം (പേജ് 21 - 25)

 

-21-


മൂന്നാമങ്കം

(അനന്തരം രണ്ടു പെണ്ണുങ്ങൾ പ്രവേശിക്കുന്നു.)

ഒരുത്തി-എടി മാധവീ! നിന്റെ കാതില എവിടെ?

മാധവി- എന്റെ പെട്ടിയിൽ വെച്ചിട്ടുണ്ടു. എന്താ നീ അതു ചോദിച്ചത് ലക്ഷ്മീ?

ലക്ഷ്മി-

ചോല്ലാമതിനുടെ മൂലം
വല്ലവരും കട്ടുകൊണ്ടുപോയിട്ടോ
വല്ലാതിങ്ങിനെ കാതില-
യില്ലാതെ നടപ്പതെന്നോര്‍ത്തേൻ. 63


മാധവി- എന്ത്! വെറുതേ വല്ലവരും കട്ടുവോ എന്നു ശങ്കിക്കയോ?

ലക്ഷ്മി-

കള്ളമതല്ലേ കരുതി-
ക്കൊള്ളുക മേലാലറിഞ്ഞു കക്കാതെ;
പുള്ളിക്കാർ ചിലർ ഞായ-
ക്കള്ളന്മാരുണ്ടതാണു ചൊന്നതു ഞാൻ. 64


മാധവി- ആരാണത്?

ലക്ഷ്മി- പറയാൻ പററില്ല.

മാധവി- കള്ളന്മാരുണ്ടെങ്കിൽ പറയരുതേ?

ലക്ഷ്മി - അല്ല: അസാരം ഗൂഡമാണെന്നേ ഉള്ളൂ. തമ്പുക്കന്മാർ തന്നെയാണ്.

മാധവി- തമ്പുരാക്കന്മാർ കക്കുകയോ? പോടി ഫോ! നിനക്കെന്തറിയാം?

ലക്ഷ്മി - തമ്പുരാക്കന്മാർ എന്നുവെച്ചാൽ ഒരാളേ ഉള്ളൂവേ.

പലതരമേഷണി കൂട്ടി-
ത്തല തല്ലിക്കും; തരംവരുന്നേരം
വിലയുള്ള വസ്തുകക്കും;
നലമൊടുമിതു തമ്പുരാന്റെ നടവടിപോൽ 65



-22-


മാധവി- അഹ! അത് ഏതു തമ്പുരാനാണ്?

ലക്ഷ്മി- (ചെവിയിൽ പതുക്കെ) കൃഷ്ണൻതമ്പുരാൻതന്നെ.

മാധവി- അ ഹാ! എന്താണ് കട്ടത്?

ലക്ഷ്മി- സ്യമന്തകം തന്നെ.

മാധവി- സത്രാജിത്തിന്റെ സമന്തകമോ? ഇതെങ്ങിനെ പറ്റിച്ചു? അദ്ദേഹം അതു പുറത്തേക്കു കാട്ടാറും കൂടിയില്ലല്ലൊ. പിന്നെ എങ്ങിനെ മോഷ്ടിച്ചു? രാത്രി കടന്നു കുത്തിക്കര്‍വന്നു അല്ലേ?

ലക്ഷ്മി-

ഭംഗ്യാ പ്രസേനനതുതന്നെ കഴുത്തിലിട്ടു
മങ്ങാതെ വേട്ടയതിനായ് മലകേറിയപ്പോൾ
ചങ്ങാതി ചെന്നു കൊലചെയ്തതു കൈയ്ക്കലാക്കീ -
ട്ടെങ്ങാണ്ടു കൊണ്ടൊളിവിൽ വെച്ചുവരുന്നുവത്രെ 66


മാധവി- അഹ! ഇത് നീ എങ്ങിനെകേട്ടു?

ലക്ഷ്മി- എന്നോടങ്ങേവീട്ടിൽ ഗൌരി പറഞ്ഞു.

മാധവി- അവളോടാർ പറഞ്ഞു?

ലക്ഷ്മി- അവളങ്ങിനെ കേട്ടു എന്നേ പറയുന്നുള്ള.

മാധവി- സത്രാജിത്തിന്റെ ഭവനത്തിൽനിന്നുതന്നെ കേട്ടതായിരിക്കും. അവൾക്കവിടെ സേവയും മറ്റുമൊക്കെ ഇല്ലേ?

ലക്ഷ്മി- എനി എന്താ സേവ കൂടീട്ടു സാദ്ധ്യം?

എട്ടു ഭാരമിഹ പൊന്നു പെറ്റുതാൻ
കൂട്ടിടുന്ന മണി കട്ടുപോകയാൽ
പിട്ടുകാട്ടിയവിടുന്നു വല്ലതും
തട്ടുവാൻ തരമവൾക്കു പൊങ്ങിതേ. 67


മാധവി- ആട്ടെ, ശ്രീകൃഷ്ണൻ തമ്പുരാനീക്കഥ കേട്ടുവോ?

ലക്ഷ്മി- കേട്ടു.

മാധവി- എങ്ങിനെയാണ് കേട്ടത്?

-23-


ലക്ഷ്മി- എങ്ങിനെയാണെന്നു ചോദിപ്പാനുണ്ടോ?

പരം നിരക്കേബ്ഭുവനത്തിലെല്ലാം
പരന്നൊരീവാര്‍ത്തയൊരാളൊരിയ്ക്കൽ
അറിഞ്ഞിടാനായ് മറവറ്റു നേരേ
പറഞ്ഞുവെന്നേ പറയേണ്ടതുള്ളു. 68


മാധവി- ആട്ടെ, ആരാണ് പറഞ്ഞത്?

ലക്ഷ്മി- ഇന്നു വെളുപ്പിനിദ്ദേഹം ഉദ്ധവരോടുകൂടി കാൽനടക്കു സവാരിപോയി. അപ്പോൾ ഒരു ഭവനത്തിന്റെ പടിക്കൽ ഒരു കുട്ടിയെക്കണ്ടു.

പൊൻപുലിനഖമാം മോതിര-
മമ്പൊടു കിങ്ങിണി ചിലമ്പു വളയെല്ലാം
കമ്പമകന്നു ധരിച്ചോ-
രാൺപൈതലിനുണ്ടു നല്ല ചൊടി കണ്ടാൽ. 69


കണ്ണൻ കൌതുകമൊട-
ങ്ങുണ്ണിയെ വേഗാലെടുക്കുവാൻ ചെന്നാൻ;
തിണ്ണം കരഞ്ഞു പൈതല
കണ്ണീർ ചൊരിയും പ്രകാരമുച്ചത്തിൽ. 70


അയ്യോ! ഈ ശ്രീകൃഷ്ണൻ എന്നെ പിടിപ്പാൻ വരുന്നേ എന്നു നിലവിളിച്ചിട്ടു ശ്രീകൃഷ്ണൻ തമ്പുരാനോടായിട്ട്, 'എന്റെ ശ്രീകൃഷ്ണാ! എന്റെ മോതിരവും വളയുമൊന്നും കക്കല്ലേ. എന്നെ അമ്മ ദേഷ്യപ്പെടും' എന്നു പറഞ്ഞു. അപ്പോൾ ശ്രീകൃഷ്ണൻ ഒന്നു പരിഭ്രമിച്ചിട്ട്,

എന്തെന്തിവണ്ണമിവിടേബ്ബത! കുട്ടികൾക്കും
സന്തോഷഹാനി വരുവാൻ ബഹുകഷ്ടമെന്നിൽ!
അന്ധത്വമോടു കളവുണ്ടു നമുക്കതെന്നു
ചിന്തിപ്പതിന്നും
(വിചാരിച്ചിട്ട്)
ഇതിനീവഴിയായിരിക്കും. 71


എന്നു പറഞ്ഞ് അപ്പോൾതന്നെ ഉദ്ധവരോടുകൂടി ഭവവത്തിലേക്കു പോയിട്ടുണ്ട്. ഇതു കണ്ടുനിന്നവളാണ് ഞാൻ.

മാധവി- ആട്ടേ; നോക്കു സംഗീതശാലയിലേക്കു അവിടെ ബഹുരസമുണ്ടു്. പോകാം.

-24-


കോട്ടമറ്റു പല പെങ്കിടാങ്ങളും
കൂട്ടമിട്ടു ചില പാട്ടു പാടിയും
കൊട്ടുകയ്യൊടു കളിച്ചിടുന്നൊരാ-
പ്പാട്ടുശാല ബഹുഭംഗിയല്ലയോ? 72


ലക്ഷ്മി- അങ്ങിനെതന്നെ.

(എന്നു രണ്ടാളും പോയി)

പ്രവേശകം കഴിഞ്ഞു.

(അനന്തരം ശ്രീകൃഷ്ണനും ഉദ്ധവരും പ്രവേശിക്കുന്നു.)

ഉദ്ധവർ-

മാലോകർതന്നുടയ മട്ടറിയും ഭവാനീ-
മാലോടുകൂടി മരുവുന്നതു കഷ്ടമത്രേ!
ചേലേറിടും ചതുരബുദ്ധിയതിന്റെ ശക്തി-
യാലേ കളഞ്ഞിടണമീയയശസ്സു വേഗം. 73


ശ്രീകൃഷ്ണൻ-

സത്രാജിത്തൊടു മുമ്പു ഞാൻ മണി നൃപ
ന്നായിട്ടു ചോദിച്ചതാ-
ണിത്ഥം വന്നൊരു ദുര്യശോവിഷമഹാ-
വൃക്ഷെകമൂലം സഖേ!
ഓര്‍ത്താലിന്നതിനെന്തു വേണ്ടതു? ഭവാൻ
തീച്ചപ്പെടുത്തീടിലൊ
ചിത്തായാ സമൊടായതിന്നുടയ വേർ
വെട്ടിക്കളഞ്ഞീടുവൻ. 74


ഉദ്ധവർ- (ആലോചിച്ചിട്ട്)

അതിവേഗമൊടും തിരഞ്ഞു സത്രാ-
ജിതനായാമണി കൊണ്ടു നൽകിയെന്നാൽ
ഇതിനുള്ളുപശാന്തിയാകു,മെന്നാൽ
മതിയെന്നെന്നുടെബുദ്ധി ചൊല്ലിടുന്നു 75


ശ്രീകൃഷ്ണൻ- ശരിയാണത്. അതുകൊണ്ടു്,

-25-


നായാട്ടിന്നായ് പ്രസേനൻനലമൊടെവിടെനി-
ന്നോ പുറപ്പെട്ടതെന്നും,
മായം വിട്ടേതുകാട്ടിൽ കരടിപുലികളെ-
ക്കൊന്നു കയ്യൂക്കൊടെന്നും,
ആയാസത്തോടു തപ്പിത്തിരയണമൊരുമ-
ട്ടെങ്കിലുണ്ടാകുമന്നു-
ണ്ടായോരോ വര്‍ത്തമാനങ്ങടെ വെളി,വതിനായ് -
ത്തന്നെ നോക്കൊന്നിറങ്ങാം. 76


ദുസ്സാധമായ വഴിയാകിലുമെത്രതന്നെ
നിസ്സാരമാകിലുമതൊന്നു നടത്തുകെന്നാൽ
സൽസാരവേദികൾമണേ! മടിവിട്ടു നല്ലോ-
രുത്സാഹമൊന്നു മതിയെന്നു മതം പരം മേ. 77


അതുകൊണ്ടതിന്നുത്സാഹിയ്ക്കുതന്നെ.

(ഉറക്കെ) ആരാണവിടെ?

സാത്യകി - (പ്രവേശിച്ചിട്ട്) എന്താണ് വേണ്ടതാവോ?

ശ്രീകൃഷ്ണന്‍-

എന്നാലിയ്യിടെ വേട്ടയാടിയറിയാ-
തായാ പ്രസേനൻകഥ -
യൊന്നാരാഞ്ഞു തുനിഞ്ഞിടേണ, മതുകൊ-
ണ്ടിങ്ങുണ്ടു കാര്യങ്ങൾ മേ;
നന്നായെന്നുടെ സൈന്യമൊക്കെയുമൊരു-
ങ്ങീടാൻ പറഞ്ഞീടടോ;
ചെന്നാലും സരസം സഹായമതിനായ്
ത്താനും സമം പോരണം. 78


സാത്യകി - അങ്ങിനെതന്നെ. എന്നാലിതു ഞാനങ്ങോട്ടു പറയണമെന്നു വിചാരിച്ചതായിരുന്നു.

അതിക്രമം, നിന്തിരുമേനി കൊന്നെ-
ന്നതായ് ക്രമത്താലിഹ ലോകവാദം!
അതിന്നു മൂലം മണിയാണുപോലു, -
മതിന്നുണർത്താൻ തരമോര്‍ത്തു നിന്നേൻ. 79



 

മൂന്നാമങ്കം (പേജ് 26 - 29)

 

-26-


ശ്രീകൃഷ്ണന്‍-ആട്ടെ ചെല്ലു (സാതൃകി പോയി)

ഉദ്ധവർ-

കുറച്ചുകാലം കഴിയാതെകണ്ടി-
തുറച്ചുകിട്ടാൻ പണിയെങ്കിലും കേൾ
തിരിച്ചുചൊല്ലാമിഹ സത്തറിഞ്ഞേ
തിരിച്ചു പോരാവു മഹാമതേ നീ. 80


ശ്രീകൃഷ്ണന്‍ - അങ്ങിനെയല്ലേയുള്ള. സംശയിക്കാനുണ്ടോ?

(അണിറയിൽ)

'

നിൽക്കട്ടേ പടിതൻപുറത്തു കുതിര-
ക്കൂട്ടങ്ങൾ കാലാൾകളും;
നൽക്കെട്ടേറിടുമാനതൻ പടകളും,
ചേരും രഥക്കൂട്ടവും,
നില്ക്കട്ടേ, ചെറുതെന്തു കാട്ടുമവിടെ-
ഗ്ഗോവിന്ദനെക്കാണുവൻ
നോക്കട്ടേ ജവമോടുണര്‍ത്തിവരുവൻ
സത്തൊക്കയും സാത്യകേ!' 81


എന്ന്.

ഉദ്ധവർ - വിപൃഥുവിന്റെ പുറപ്പാടാണ്.

(അനന്തരം വിപൃഥു പ്രവേശിക്കുന്നു)

വിപൃഥു -

പടയൊക്കെ വന്നു വടിവിൽ
പടിയിൽ തല വരവു കാത്തു നില്ക്കുന്നു;
നെടിയ ഗുണമുള്ള നിന്തിരു-
വടിയെഴുനെള്ളാമമാന്തമെന്തിനിനി? 82


ശ്രീകൃഷ്ണന്‍- എന്റെ തേരു വന്നുവോ?

(അണിയറയിൽ)

-27-


"ഉവ്വ് തെയ്യാറായി. വേഗം എഴുന്നെള്ളാം' എന്നു്.

(ശ്രീകൃഷ്ണാദികൾ ചുറ്റി നടന്നിട്ട് രഥത്തിന്റെ നേരേ നോക്കുന്നു. തേരോടുകൂടി ദാരുകൻ പ്രവേശിച്ചിട്ട്)

ദാരുകൻ- കേറാം

ശ്രീകൃഷ്ണന്‍- (കേറീട്ട്, ഉദ്ധവരോട്) ഞാൻ വരുവാൻ വൈകിയാലും അച്ഛനമ്മമാരേയും മറ്റും സമാധാനപ്പെടുത്തുവാനായിട്ടു് അങ്ങിന്നിവിടെത്തന്നെ താമസിച്ചാൽ മതി. എന്റെ കൂടെ വരണ്ട.

ഉദ്ധവർ - കല്പനപോലെ.

വിപൃഥു- ഞാനും സൈന്യങ്ങളുടെ ഇടയിൽ പോയി തേരിൽ കേറട്ടെ. (എന്നു പോയി)

ഉദ്ധവർ-

വരുവാനിഹവൈകിലും സഖേ! ഞാൻ
വിരവോടാഗ്ഗുരുബന്ധുലോകമെല്ലാം
മറവറെറാരു സങ്കടം പെടാതേ
മരുവുമ്മാറു പറഞ്ഞുകൊണ്ടിരിക്കാം. 83


ശ്രീകൃഷ്ണന്‍- എന്നാലിനി തേർ നടക്കട്ടെ (എന്നു പോയി)

(ദാരുകൻ തേരു തെളിക്കുന്നു.)

ശ്രീകൃഷ്ണന്‍- രഥവേഗം നടിച്ചിട്ട്.

മുമ്പിൽ കാണും പദാർത്ഥം പരിചൊടു വളരെ-
ദ്ദൂരമാകുംപ്രകാരം
വമ്പിക്കും വേഗമോളോടിന രഥമതിലാ-
യിട്ടിരുന്നിട്ടിവണ്ണം
കമ്പിക്കാതേകഴിക്കുന്നതിനതിബലനാം
പാര്‍ത്ഥനും ഞാനുമല്ലാ-
തമ്പിൽക്കാണുന്നതല്ലീ ത്രിജഗതി ബത! മൂ-
ന്നാമതായിന്നൊരാളെ. 84



-28-


അത്ര വേഗമുണ്ടീത്തേരിനു്. ഇതാ കാടു കണ്ടുതുടങ്ങി.

കറുത്തു ദൂരത്തു പയോധിപോലേ
തരത്തിൽ ഞാൻ കണ്ടതടുത്തുവല്ലോ;
ഉരത്ത ഗാംഭീര്യമെഴും വനംക-
ണ്ടൊരുത്തമാത്യത്ഭുതമേന്തിടുന്നേൻ. 85


എന്നുതന്നെയല്ല,

ആകാശംതന്നിൽ മുട്ടുംപടി പരമുയര-
ത്തോടെ നില്ക്കും തരുക്കൾ-
ക്കാകുംവണ്ണം നനപ്പാൻ പലവിധമൊഴുകും
ചോലയുണ്ടേര്‍ത്തുകണ്ടാൽ
ആകപ്പാടെ കടപ്പാൻ ബഹുവിഷമമിതിൽ;-
ക്കാട്ടുജന്തുക്കളെല്ലാ-
മേകോപിച്ചിട്ടിരിപ്പുണ്ടിവിടെയഴകിൽ നോ -
ക്കൊക്കെ നോക്കീടവേണം. 86


(അണിയറയിൽ)

'പന്നി കീറിയതുപോലെ ചത്തിതാ
മന്നിൽ വീണിരുവരുണ്ടു വേടർപോൽ;
എന്നുമല്ലിവിടെ മറെറാരുത്തനു-
ണ്ടെന്നു ചത്ത വകയാണിതൊക്കയും.' 87


എന്ന്.

ശ്രീകൃഷ്ണന്‍- (കേട്ട്, നോക്കീട്ട്) ശരിതന്നെ ഈ ദിക്കിൽതന്നെ വല്ലേടത്തും പ്രസേനനേയും കാണാൻ സംഗതിയുണ്ട്. (നോക്കീട്ട്)

കുതിര ചത്തു കിടപ്പതു കണ്ടുതേ
ചതുരനാമൊരു വീരനുമുണ്ടഹോ!


(നല്ലവണ്ണം നോക്കീട്ട്) ഇതു് പ്രസേനൻതന്നെയാണ്': സംശയമില്ല. എന്നുതന്നെയല്ല,

ചതിയിൽ വന്നൊരു സിംഹമടിച്ചതാ-
ണിതയിതാ ഹരിതൻപദപംക്തിയും! 88



-29-


(എന്നു കുറച്ചു പുററിനടന്നിട്ട്)

കണ്ഠീരവനെച്ചത്തിഹ
കണ്ടീടുന്നുണ്ടിതാരു പറ്റിച്ചു?
കുണ്ഠത വിട്ടൊരു കരടിയൊ-
ടുണ്ടായിതു ലഹളയെന്നു തോന്നുന്നൂ. 89


ഈ കരടിക്കുരങ്ങൻ പറ്റിച്ചതാവണം. ഇതിന്റെ അടിയേ പോകതന്നെ. (എന്നു കുറച്ചു നടന്നു നോക്കീട്ട്)

പെരിയൊരു ഗുഹകാണുന്നുണ്ടതിൽതാൻമനുഷ്യ-
ക്കരടിയതു കടന്നാനെന്നു തോന്നുന്നു ചിത്തേ;
പരമവിഷമമാണീക്കൂരിരുട്ടിൽ കടപ്പാൻ
പരമിവിടെ വസിച്ചാൽപോരുമിസ്സൈന്യമെല്ലാം. 90


(അണിയറയിൽ)

'

ഇരുട്ടുകൂടും ഗുഹയിൽ കടപ്പാ-
നൊരിത്തിരിക്കും മടിയില്ല പക്ഷേ;
പരം ഭവാൻ തന്നുടെ കല്പനയ്ക്കായ്
പുറത്തു നില്ക്കാമടിയങ്ങളെല്ലാം.' 91


എന്ന്

ശ്രീകൃഷ്ണന്‍- എന്നാലങ്ങിനെ മതി എത്ര ദിവസമാണീ ഗുഹയിൽ കടന്നാൽ താമസം വരുന്നതെന്നു തീര്‍ച്ചപ്പെടുത്തുവാൻ വയ്യല്ലൊ.

എത്ര ഗുഹ വലിയതെന്നും,
തത്ര പെടും ശത്രുവെത്ര ബലിയെന്നും,
ഒത്തുപറവാൻ ഞരുക്കമ-
തത്രേ കണ്ടാലറിഞ്ഞിടാം കാര്യം. 92


എന്നാലങ്ങിനെയാകട്ടെ. ദാരുകനും സൈന്യങ്ങളുടെ കൂട്ടത്തിൽ ചെന്നു നിന്നാൽ മതി. ചെല്ലു. ഞാൻ ഗുഹയ്ക്കകത്തു കടക്കട്ടെ.

(എന്ന് എല്ലാവരും പോയി)

മുന്നാമങ്കം കഴിഞ്ഞു.



 

നാലാമങ്കം (പേജ് 30- 35)

 

-30-


നാലാമങ്കം

(അനന്തരം രണ്ടു ബ്രാഹ്മണൻ പ്രവേശിക്കുന്നു.)

ഒന്നാമത്തവൻ- ഹേഹേ! ഗോവിന്ദശാസ്ത്രികളേ! അങ്ങയ്ക്കിങ്ങിനെ പറ്റണം. ഓരോ ദിക്കിൽ പ്രസംഗമോ അധികപ്രസംഗമോ ഉണ്ടെങ്കിൽ അവിടെയൊക്കെ തെണ്ടിനടക്കയല്ലേ? ഇവിടുത്തെ സുഖം അനുഭവിക്കാൻ പാടുണ്ടോ?

ഗോവിന്ദശാസ്ത്രികൾ- ഹേ! അനന്തവാദ്ധ്യാരേ! എന്തായിരുന്നു ഇവിടെ?

അനന്തവാദ്ധ്യാര്‍- ഇവിടെ വലതായൊരു ഭഗവതിസ്സേവ ഉണ്ടായിരുന്നു. ആയിരം വൈദികന്മാർ പുഷ്പാഞ്ജലി. ആയിരമെന്നുവെച്ചാൽ ആയിരത്തിൽ കുറയരുതെന്നേയുള്ള. വന്നാളുകൾക്കൊക്കെ ഉണ്ട് എല്ലാവര്‍ക്കും എല്ലാ ജാതിക്കാർക്കും മൃഷ്ടാന്നമായിട്ടു സദ്യ. തനിക്കതൊന്നും കിട്ടിയില്ലല്ലൊ! കഷ്ടംതന്നെ.

ഗോവിന്ദശാസ്ത്രികൾ-
പോയതു പോയി, പറഞ്ഞാ-
ലായതു തിരിയേ വരുന്നതല്ലല്ലൊ;
മായമകന്നൊരിതിന്നു-
ണ്ടായൊരു മൂലം പറഞ്ഞു കേൾക്കേണം. 93

 


അനന്തവാദ്ധ്യാര്‍- അതു പറയാം. പ്രസേനനെ അന്വേഷിപ്പാൻ പോയിരുന്ന ശ്രീകൃഷ്ണൻ ഒരു ഗുഹയിൽ പോയിട്ട തിരിയേ കാണാഞ്ഞതുകൊണ്ട് ഈ യദുരാജധാനിയിൽ അദ്ദേഹത്തെ കിട്ടാനായിട്ട് വലുതായി ഒരു ഭഗവതീസ്സേവ ചെയ്തു എന്നേയുള്ള.

ഗോവിന്ദശാസ്ത്രികൾ- എന്തോ! ഒരു വലുതായ അടിയന്തരമുണ്ടെന്നു കേട്ടാണ് പരിഭ്രമിച്ചിങ്ങോട്ടു പോന്നത്. അതു കഴിഞ്ഞുവോ?

അനന്തവാദ്ധ്യാര്‍- കാര്യം സാധിക്കുന്നതുവരേ മാത്രമേ ഭഗവതീസ്സേവ ഉണ്ടായുള്ള. അങ്ങിനെയല്ലേ ലോകസ്വഭാവം? ആപത്തു വരുമ്പോൾ ഈശ്വരവിചാരമുണ്ട്; ബ്രാഹ്മണഭക്തിയും ഉണ്ട്. അല്ലെങ്കിൽ എന്തീശ്വരൻ! എന്തു ബ്രാഹ്മണൻ!

ഗോവിന്ദശാസ്ത്രികൾ- കാര്യം സാധിച്ചുവോ ഭഗവാൻ തിരിയേ വന്നുവോ?

-31-


അനന്തവാദ്ധ്യാര്‍- തിരിയേ വന്നു; എന്നുതന്നെയല്ല പോയതുപോലെയല്ല വന്നതും.

ഒരു കയ്യതിൽ മണിയോടും,
മറുകയ്യിൽ മനോജ്ഞതരുണിമണിയോടും,
വിരവൊടു സാക്ഷാൽ കണ്ണൻ-
തിരുവടിയെഴുനെള്ളിയിന്നലെപ്പകലേ. 94

 


ഗോവിന്ദശാസ്ത്രികൾ- അദ്ദേഹത്തിന്നു ചെന്നേടത്തൊക്കെ ഓരോ പെണ്ണങ്ങളേയും കിട്ടുമെന്നുണ്ടോ?

അനന്തവാദ്ധ്യാര്‍- പെണ്ണെന്നുവെച്ചാൽ അസാരം ഒരു വിദ്യയുണ്ട്.

ഗോവിന്ദശാസ്ത്രികൾ- എന്താണ്?

അനന്തവാദ്ധ്യാര്‍- ഒരു കുരങ്ങപ്പെണ്ണാണ്.

ഗോവിന്ദശാസ്ത്രികൾ- തരക്കേടില്ല. മൂപ്പര്‍ക്കെന്തു പെണ്ണായാലും വേണ്ടില്ല. ജാതിഭേദമില്ല, സൌന്ദര്യവും നോക്കേണ്ട? കിടച്ചതു കല്യാണം, അല്ലേ?

അനന്തവാദ്ധ്യാര്‍- അങ്ങിനെ വെക്കേണ്ട. കുരങ്ങപ്പെണ്ണാണെങ്കിലും വേണ്ടില്ല ബഹുസുന്ദരിയാണ്.

ഗോവിന്ദശാസ്ത്രികൾ- ഏതു കുരങ്ങന്റെ മകളാണ്? എന്താണുപേര്?

അനന്തവാദ്ധ്യാര്‍- ജാംബവാന്റെ മകളാണ്. 'ജാംബവതി' എന്നാണ് പേര്.

ഗോവിന്ദശാസ്ത്രികൾ- എങ്ങിനെ സമ്പാദിച്ച ഇതിനെ ഭഗവാൻ?

അനന്തവാദ്ധ്യാര്‍- ആ മണി അന്വേഷിപ്പാനായി ഗുഹയിൽ ചെന്നപ്പോൾ ഒരു അതിസുന്ദരിയായ പെൺകുട്ടിയുടെ കയ്യിൽ ആ മണി കണ്ടിട്ടു അടുത്തുചെന്നു. അപ്പോൾ അതിന്റെ വളര്‍ത്തമ്മ, കാണാത്തതായ ഒരു മനുഷ്യനെ കണ്ടപ്പോൾ പേടിച്ചു നിലവിളിച്ചു.

-32-


പെട്ടെന്നന്നേരമോടിപ്പെരിയ ജവമൊടും
ജാംബവാൻ വന്നുചാടി-
ചട്ടറ്റാക്കോപമോടീ ഹരിയൊടു പടയാ-
ടിപ്പരം വാശി കൂടി
ഒട്ടും വാർദ്ധക്യമായീടിലുമുരുബലനാ-
മായവൻമേനി വാടീ-
ലൊട്ടല്ലേഴോടു കൂടീടുമൊരിരുപതുനാ-
ളീവിധം നിന്നുകൂടി. 95


ഒടുക്കമാ നമ്മുടെ കണ്ണനുള്ളോ-
രിടിക്കു കൂടുന്നൊരു ശക്തിമൂലം
മിടുക്കനാം മര്‍ക്കടവൃദ്ധനുള്ളോ-
രുടൽക്കു വാട്ടം ചെറുതുത്ഭവിച്ചു. 96


ഇടികൊണ്ടു മശങ്ങിയോരുനേരം
തടികൊണ്ടാക്കപി കൺമിഴിച്ചുനോക്കി
ഉടൽ കണ്ടുരചെയ്തു കണ്ണനോടായ്
മുടികൊണ്ടാക്കഴൽ മുട്ടുമാറു കൂപ്പി. 97


"അല്ലാ നമ്മുടെ സേതുബന്ധകരനായ്,
രക്ഷോബലാരാതിയായ്,
ചൊല്ലാളും രഘുനാഥനായ ഭഗവാൻ
മൽഭാഗ്യമല്ലോ ഭവാൻ?
അല്ലാതിങ്ങിനെ ഞാനൊരാളൊടു മട-
ങ്ങീടില്ല, പിന്നാക്കമാ-
കില്ലാ നമ്മുടെ രാമഭദ്രനലിവോ-
ടെന്നിൽ പ്രസാദിക്കയാൽ. 98


കഷ്ടം ഞാൻ മമ നാഥനായ രഘുനാ-
ഥന്‍തന്നിലിന്നീവിധം
പൊട്ടുമ്മാറടി കൂട്ടിനേ; നിതിനു മേ-
ലെന്തൊന്നഹോ സാ ഹസം!
ആട്ടേ, നിന്തിരുമേനിതന്റെ വരവാ-
ണല്ലോ നമുക്കീവിധം
കാട്ടാൻ കാരണമായതെന്നു തിരുവു-
ള്ളക്കേടു കൊള്ളില്ല മേ 99


എങ്കിലുമെൻപിഴ തീരാൻ
പെൺകുലമണി പുത്രി ജാംബവതിയേ ഞാൻ
നിങ്കലണക്കുന്നേൻ രവി-
തന്‍കലയാകും സ്യമന്തകത്തോടും. 100



-33-


എന്നു പറഞ്ഞ്, ഈ ജാംബവതിയേയും സ്യമന്തകമണിയേയും ഭഗവാങ്കൽ സമര്‍പ്പിച്ചു. ഭഗവാൻ ശ്രീകൃഷ്ണനും, ഇതു രണ്ടും വാങ്ങിച്ചു് ജാംബവാനെ തൊട്ടു തലോടി ക്ഷീണമൊക്കെ തീർത്തു 'വളരെ നല്ലതുവരും' എന്നനുഗ്രഹിച്ച് ഇങ്ങോട്ടു പോരികയും ചെയ്തു. ഇതിന്റെ ഇടയിലാണ് സൈന്യങ്ങൾ ഭഗവാനെ കാണാതെ വൃസനത്തോടുകൂടി ദ്വാരകയിൽ വന്ന് ഈ വര്‍ത്തമാനം അറിയിച്ചത്. അന്ന് ഉദ്ധവരുടെ ബുദ്ധികൌശലം കൊണ്ടും വസുദേവാദികളുടെ ആസ്തിക്യംകൊണ്ടും ഈ ഭഗവതീസ്സേവ അടിയന്തരം നടത്തിയിരുന്നു. ഇന്നലെ ഭഗവാൻ എഴുന്നെള്ളിയപ്പോൾ അതൊക്കെ കാലം കൂടി.

ഗോവിന്ദശാസ്ത്രികൾ- ആട്ടെ, ഇനിയൊരു കല്യാണഅടിയന്തരമുണ്ടല്ലൊ, അതിന്ന് എനിക്കും വല്ലതും വകയുണ്ടാവും. വലിയ സഭയും പ്രസംഗവുമൊക്കെ ഉണ്ടാവാതെ കണ്ടിരിക്കയില്ല.

അനന്തവാദ്ധ്യാര്‍- അതു ശരിയാണ്.

ഗോവിന്ദശാസ്ത്രികൾ- ആട്ടെ. സ്യമന്തകമണി സത്രാജിത്തിന്നു കൊടുക്കുക കഴിഞ്ഞുവോ?

അനന്തവാദ്ധ്യാര്‍- ഇന്നു സഭയിൽ വരുത്തി കൊടുപ്പാൻ പോകുന്നു എന്നാണു കേട്ടത്.

ഗോവിന്ദശാസ്ത്രികൾ- ആട്ടേ, നമുക്കു സഭയിലേക്കു പോവുക. അപ്പോഴത്തെ സത്രാജിത്തിന്റെ മുഖവും മറ്റുമൊക്കെ കാണാമല്ലൊ.

മഹാജനത്തിന്നതിദോഷമാകും,
മഹാപവാദങ്ങൾ കൃതിച്ചതിന്നായ്
മഹാസഭക്കുള്ളിൽ നമുക്കു കാണാ-
മിഹായവൻ വിഡ്ഢിയതാവതെല്ലാം. 101


(രണ്ടാളും പോയി)

വിഷ്കംഭം കഴിഞ്ഞു.

-34-


(അനന്തരം ശ്രീകൃഷ്ണനും, സത്രാജിത്തും മറ്റും കൂടിയ സഭ പ്രവേശിക്കുന്നു)

ശ്രീകൃഷ്ണൻ- സ്യമന്തകമണി എടുത്തു കയ്യിൽപിടിച്ചിട്ട്,

അങ്ങുന്നിങ്ങിനെയെന്നിലല്പമയശ-
സ്സുണ്ടാക്കിയെന്നീവിധം
മങ്ങുന്നില്ല മുഷിച്ചിലില്ലതിനെനി -
യ്ക്കേതും ധരിച്ചീടണം;
തിങ്ങും സങ്കടമായതിൽ പലതുമോ-
തിടും ജനം, കേട്ടു കേ-
ട്ടിങ്ങേവം നിരുപിച്ചതെൻ ശനിപിഴ-
ക്കാലത്തു കോലും ഫലം. 102


(എന്നു മണി കൊടുക്കുന്നു. സത്രാജിത്തു വാങ്ങി ലജ്ജിക്കുന്നു.)

ശ്രീകൃഷ്ണൻ-

എന്നാലീ മണി കിട്ടിയോരു വിവരം
സര്‍വ്വം ചുരുക്കിക്കഥി-
ക്കുന്നേൻ; നിങ്ങടെ തമ്പിയെബ്ബലമെഴും
സിംഹേന്ദ്രനാം കൊന്നതും;
പിന്നീടായവനെക്കടുത്തു പൊരുതി-
ശ്രീജാംബവാൻ കൊന്നു; ഞാൻ
ചെന്നിട്ടായവനൊടെതിര്‍ത്തു പൊരുതി-
ക്കൈക്കൊണ്ടു രത്നത്തെയും. 103


ഇങ്ങിനെയാണിതിന്റെ ആഗമം. അല്ലാതെകണ്ടു മറിച്ചൊന്നും വിചാരിക്കരുതു്.

സത്രാജിത്തു- (ലജ്ജയോടും ഭയത്തോടും കൂടി തൊഴുതുംകൊണ്ടു്)

നിന്തിരുവടിയരുളുന്നതി-
നന്തരമില്ലധികമൂഢനാകും ഞാൻ
എന്തൊരു പിഴ ചെയ്തീടിലു-
മന്തരമോര്‍ത്തതു പൊറുത്തുകൊള്ളണമേ. 104



-35-


അന്നിജ്ജനം പിഴകൾ ചെയ്തതു, സത്യഭാമ-
യെന്നുള്ളൊരെന്റെ മകളെത്തവ തന്നിദാനീം
മന്ദത്വമറ്റകൃപകൊണ്ടു പൊറുക്കുവാനാ-
യിന്നോര്‍ത്തുകൊണ്ടു മകളെത്തവ തന്നിടുന്നേൻ. 105


(എന്നു തിരിഞ്ഞു നോക്കുന്നു. അനന്തരം സത്യഭാമയേയുംകൊണ്ടു സഖി പ്രവേശിക്കുന്നു)

സത്യഭാമ- (ശ്രീകൃഷ്ണനെ നോക്കീട്ട്, വിചാരം)

കൊണ്ടൽക്കാർകൂപ്പുമോമൽതിരുവുടൽനിറവും,
നീണ്ടിടംപെട്ട കണ്ണും,
കണ്ടാൽ കിട്ടാത്ത മാദ്ധ്യസ്ഥ്യവു, മധികമതായ്
നീണ്ട തൃക്കയ്യുരണ്ടും,
പൂണ്ടീടും പുഞ്ചിരിപ്പുമൃദുലതരനിലാ-
വേന്തുമാസ്യേന്ദുവും താൻ
കണ്ടീടും കഞ്ജനേർക്കണ്ണികളുടെ മനതാർ
മട്ടു മാറാതെയാമോ? 106


(എന്ന് ലജ്ജയോടുകൂടി തല താഴ്ത്തുന്നു.)

ശ്രീകൃഷ്ണൻ- (സത്യഭാമയെ നോക്കീട്ട്)

അന്നു രുഗ്മിണിയെ വേട്ടനാളിൽവെ-
ച്ചൊന്നുകൂടിയധികം മനോഭവൻ
ഇന്നു നമ്മൊടു കർത്തിടുന്നിതാ!
നന്നു നന്നു നളിനാക്ഷിയേറ്റവും. 107


സഖി- (വിചാരം)

നമ്മുടെ തോഴിക്കേറ്റം
നന്ദിയൊടൊക്കുന്നൊരാളു ഗോവിന്ദൻ;
ഇമ്മറിമായകളിവളുടെ
കര്‍മ്മമതെന്നേ നിനയണ്ടൂ. 108


(സ്പഷ്ടം) അച്ഛന്റെ അടുക്കലേക്കു പോവുക.

 

നാലാമങ്കം (പേജ് 36 - 39)

 

-36-


സത്യഭാമ- അവിടെ പിന്നെ ചിലരൊക്കയില്ലേ? ഞാനെങ്ങിനെയാണങ്ങോട്ടു ചെല്ലുന്നതു്?

സഖി- (പിടിച്ചു സത്രാജിത്തിന്റെ അടുക്കെക്കൊണ്ടു നിത്തുന്നു.)

സത്രാജിത്തു- (സത്യഭാമയെ പിടിച്ചും കൊണ്ട്)

നമുക്കു പെട്ടീടിന കുറ്റമെല്ലാം
ക്ഷമിച്ചുകൊണ്ടീടുക കൊണ്ടൽവര്‍ണ്ണ!
സമസ്തപാപത്തിനുമെന്റെ സര്‍വ്വ-
സമസ്തമാം നന്ദിനിയെത്തരുന്നേൻ. 109


(എന്നു ശ്രീകൃഷ്ണൻ കൊടുക്കുന്നു.)

ഘോരാപരാധമതിനും
കാരണമാമിസ്യമന്തകത്തേയും
പാരാതെ തന്നിടുന്നേൻ
നേരെ കൈക്കൊണ്ടു കൊണ്ടീടുകവേണം. 110


ശ്രീകൃഷ്ണൻ- (പുഞ്ചിരിയിട്ടുംകൊണ്ട്) അതു വേണ്ട:

ആദിത്യഭക്തികലരുന്ന ഭവാനു നിത്യ-
മാദിത്യപൂജയതിനായിതിരുന്നിടട്ടേ;
വാദത്തെവിട്ടു വടിവോടിഹ നാമിതിന്റെ
മോദത്തോടൊത്ത ഫലമൊന്നു ലഭിച്ചുകൊള്ളാം. 111


സത്രാജിത്തു- എന്നാലങ്ങിനെയാവട്ടെ. തിരുമനസ്സുപോലെ. ഇപ്പോഴും ഞാനൊരു തെറ്റുകാരനെപ്പോലെയിരിക്കുന്നു. എന്റെ മനസ്സിന്നൊരു തൃപ്തിവരുന്നില്ല.

ശ്രീകൃഷ്ണൻ-

എന്മണിയതൃപ്തിവേണ്ടാ;
പെൺമണിയാം സത്യഭാമയേ വാങ്ങി
നമ്മുടെ പരിഭവമെല്ലാം
നന്മയോടിഹ തീര്‍ന്നു: തൃപ്തികൊണ്ടാലും. 112



-37-


(അണിയറയിൽ)

"പാരാതിപ്പുരമൊക്കെയും പദവിയിൽ-
പാരം വിതാനിയ്ക്കയാൽ -
ച്ചേരും നൽപുതുഭംഗിയോടു വിലസീ-
ടുന്നുണ്ടതെന്നല്ലഹോ!
സ്വൈരം സർവ്വവധൂജനങ്ങളുമുടൻ
കല്യാണഘോഷത്തിനായ്
ഭാരം പൂണ്ടതുപോലെ വന്നു വിലസീ-
ടുന്നുണ്ടിതെല്ലാടവും. 113


അത്രതന്നെയല്ല,

ചെമ്മേ ജാംബവതിക്കു വേണ്ടഴകൊടും
മോടിപ്പെടുത്തിത്തെളി-
ഞ്ഞുന്മേഷത്തൊടു വന്നിടുന്നു വസുദേ-
വൻ ദേവകീദേവിയും;
നമ്മേളത്തൊടു കൊട്ടു പാട്ടു പലതു-
ണ്ടാഘോഷമിപ്പോൾ മുദാ
സന്മൌഹൂര്‍ത്തികർ ചൊന്നപോലെ വെളിവാ-
യ്‍വേളിക്കെഴും നേരവും. 114


എന്ന്.

(അനന്തരം അലങ്കരിച്ച ജാംബവതിയോടുകൂടി വസുദേവനും ദേവകിയും പ്രവേശിക്കുന്നു)

ജാംബവതി- (വിചാരം)

തെളിവുകൂടിന കണ്ണനെ നോക്കിടു-
ന്നളവു കണ്ണിനു നാണമെഴുന്നു മേ;
വളവുകൂടിന കണ്ണുകൾ പിന്നെയും
കളവൊടായവനിൽ പതിയുന്നിതാ. 115



-38-


ശ്രീകൃഷ്ണൻ- (ജാംബവതിയെ കണ്ടിട്ട്, വിചാരം)

നന്മയതിയായ് വിളങ്ങും
ജാംബവതീതന്വിതന്നിലെത്തുമ്പോൾ
കണ്മതികൾക്കു വികാസം
വെണ്മ തിരണ്ടിട്ടുരുണ്ടുകൂടുന്നു. 116


(ഒരു ഉപാദ്ധ്യായൻ പ്രവേശിച്ചിട്ട്)

വേളിയ്ക്കെഴും ക്രിയതുടര്‍-
ന്നാളിടുമനലപ്രകാശമോടിവിടെ
മേളമൊടൊരുക്കമായി-
ട്ടാളുകൾ കാത്തുണ്ടു നില്ക്കുന്നു. 117


മുഹൂര്‍ത്തമായി. അങ്ങോട്ടു ചെല്ലുകതന്നെ.

(ഉപാദ്ധ്യായൻ മുമ്പിൽ നടക്കുന്നു. എല്ലാവരും പിന്നാലെ നടക്കുന്നു.)

ഉപാദ്ധ്യായൻ- ഇനി ക്രിയ നടത്തുകയല്ലേ?

വാസുദേവൻ- അങ്ങിനെതന്നെ.

നിങ്ങൾ പറയുന്നതിന്നിഹ
ഞങ്ങൾക്കുണ്ടോ മറിച്ചൊരാൾപക്ഷം?
മംഗളകര്‍മ്മമിതെന്നാ-
ലങ്ങിനെയാട്ടേ നടക്കട്ടേ. 118


(ഉപാദ്ധ്യായൻ ശ്രീകൃഷ്ണനെക്കൊണ്ടും മറ്റും ക്രിയ നടത്തിക്കുന്നു. ശ്രീകൃഷ്ണൻ സത്യഭാമയേയും ജാംബവതിയേയും ക്രമത്തിൽ വിവാഹം ചെയ്യുന്നു.)

-39-


ദേവകി- (വിചാരം)

കണ്ണനു ചേരുന്നവരീ-
പ്പെണ്ണുങ്ങൾ ഗുണങ്ങളൊക്കെയോര്‍ക്കുമ്പോൾ
കണ്ണിനുമധികമെനിക്കീ-
വണ്ണം വന്നതു രസം, മനസ്സിന്നും. 119


സത്രാജിത്തു-

എനിക്കുമീനിങ്ങളൊടിത്ര ചാര്‍ച്ച-
ജനിക്കയാൽ പ്രീതി വളര്‍ന്നിടുന്നു;
അനർഘകീര്‍ത്തേ! വസുദേവ! ഹേ! ഞാ-
നിനിര്‍ഗ്ഗമിക്കട്ടെ; മുകന്ദ! പോട്ടേ! 120


(എല്ലാവരും അനുവദിക്കുന്നു. സത്രാജിത്തു പോകുന്നു.)

ഉപാദ്ധ്യായൻ-

മംഗളതൂര്യനിനാദം
ഭംഗിയിലിപ്പോൾ പുറത്തു കേൾക്കുന്നു;
ഇങ്ങിനെ മേലാലനവധി
മംഗളമുണ്ടായ്‍വരും മുകുന്ദന്നും. 121


(എന്ന് അനുഗ്രഹിച്ചു പോകുന്നു)

ശ്രീകൃഷ്ണൻ-

കൃപാകടാക്ഷാൽ തവ താത! ഞാനീ-
വിപത്തിലും മംഗളമാര്‍ന്നു പോന്നു;
സ്വഭാവകാരുണ്യമിവണ്ണമെന്നും
ശുഭത്തൊടമ്മേ! കലരേണമെന്മേൽ. 122


(എന്ന് എല്ലാവരും പോയി)

 


നാലാമങ്കം കഴിഞ്ഞു.



 

അഞ്ചാമങ്കം (പേജ് 40 - 45)

 

-40-


അഞ്ചാമങ്കം

(അനന്തരം രണ്ടു ശിപായിമാർ പ്രവേശിക്കുന്നു.)

രുത്തൻ- രാമദാസാ! എന്താ വര്‍ത്തമാനം? ഭഗവാന്മാരായ ശ്രീകൃഷ്ണനും ബലഭദ്രരും ഹസ്തിനപുരത്തിൽ നിന്നു വന്നുവോ?

രാമദാസൻ- കൃഷ്ണദാസാ! പോയിരുന്ന വിവരംതന്നെ ഞാനിപ്പൊളേ അറിഞ്ഞുള്ളു.

കൃഷ്ണദാസൻ- എന്ത്? താനിത്രനാളും എവിടെയായിരുന്നു?

രാമദാസൻ-

ബലഭദ്രദേവനരുൾചെയ്തകാരണം
മലമറ്റീടുന്ന ജനകേന്ദ്രമന്ദിരേ
നലമോടു തൻതിരുവെഴുത്തു കൊണ്ടുപോയ്
പലനാളു തത്ര സുഖമായി വാണുഞാൻ. 123


ഇന്നേ ഇവിടെ എത്തിയുള്ള.

കൃഷ്ണദാസൻ- ശരി: ബലഭദ്രദേവനും ജനകരാജാവുമായിട്ടു വളരെ മമതയാണെന്നു ഞാൻ മുമ്പുതന്നെ ധരിച്ചിട്ടുണ്ട്. തിരുവെഴുത്തയച്ച വിവരം താൻ പറഞ്ഞപ്പൊഴേ അറിഞ്ഞള്ളു.

രാമദാസൻ- ആട്ടെ, അവരെന്താണ് ഹസ്തിനപുരത്തേക്കെഴുനെള്ളാൻ കാരണം? പിന്നെ തിടുക്കത്തിൽ തിരിയേ എഴുനെള്ളാനെന്താണ് കാരണം?

കൃഷ്ണദാസൻ - രണ്ടും പറയാം.

ദുഷ്ടന്മാരായ ദുര്യോധനമുഖകുരുഭൂ-
പാലരൊന്നിച്ചുകൂടി-
ശ്ശിഷ്ടന്മാരായ കുന്തീസുതരൊടുടനര-
ക്കില്ലവും ചുട്ടുപോലും



-41-


രാമദാസൻ - കഷ്ടം കഷ്ടം! ഇത്ര കഠിനക്കാരാണവർ!

കൃഷ്ണദാസൻ-

പെട്ടെന്നീവാര്‍ത്ത കേട്ടപ്പൊഴതു ഹലധരൻ
കണ്ണനീവീരർ ബദ്ധ-
പ്പെട്ടന്നാൾതന്നെ ചെന്നാർ കരിവരനഗര-
ത്തേക്കു ഹൃൽത്താപമോടും. 124


രാമദാസൻ- അതു ശരി: ബദ്ധപ്പെട്ടു തിരിയേപ്പോരാനുള്ള കാരണമോ?

കൃഷ്ണദാസൻ- അതു കുറച്ച വിസ്തരിച്ചു പറയാനുണ്ട്, കേട്ടോളു.

അക്കാലമക്രൂരനൊടൊത്തുകൂടി-
സ്സൽക്കാരപൂർവ്വം കൃതവര്‍മ്മമന്നൻ
വിക്രാന്തികൂടും ശതധന്വനെത്തൻ-
വക്രോക്തികൊണ്ടേറ്റമിളക്കിവിട്ടു. 125


എന്തെന്നുവെച്ചാൽ,

അങ്ങയ്ക്കായിത്തരാമെന്നഴകൊടു ശപഥം
ചെയ്തൊരാസ്സത്യയെത്താ-
നെങ്ങും ചിന്തിച്ചിടാതാച്ചപലത പരമൊ -
ത്തോരു സത്രാജിതാഖ്യൻ
ഭംഗംകൂടാതെ ഗോവിന്ദനു സപദികൊടു-
ത്തില്ലയോ? കണ്ടു താനും
പൊങ്ങച്ചാരെന്നപോലിങ്ങിനെയിഹ മരുവീ-
ടുന്നതിന്നെന്തു ബന്ധം? 126


സത്യാദി കൈവിട്ടൊരു ദുഷ്ടനായ
സത്രാജിതൻതന്നെ വധിച്ചു വേഗം
ചിത്തം തെളിഞ്ഞാമണി കയ്ക്കലാക്കി-
പ്പാര്‍ത്തീടെടോ സൌഖ്യമൊടിന്നിമേലിൽ, 127


എന്നും മറ്റുമാണ്.

രാമദാസൻ- എന്നിട്ടോ?

-42-


കൃഷ്ണദാസൻ-

ഇതു കേട്ടു ചൊടിച്ചു രാത്രി സത്രാ-
ജിതനൊട്ടും നിനയാതുറങ്ങിടുമ്പോൾ
ധൃതിപെട്ടരികത്തു വന്നുകൂടി.
ബ്ബത! വെട്ടീ ശതധന മന്നവേന്ദ്രൻ. 128


അപ്പോൾ,

താതൻ മരിച്ചതു നിനച്ചഴലോടു കണ്ണീർ
പെയ്തംഗമമ്പൊടുടനെണ്ണയിലിട്ടുവെച്ചു,
ഏതെങ്കിലും ഹരിയൊടോതണമെന്നു യാത്ര-
ചെയ്താൾ ഗജാഹ്വയപുരത്തിനു സത്യഭാമ. 129


പാണ്ഡവര്‍ക്കുടയ നാശമോ ത-
ന്നണ്ണനൊത്തു ഹരി കേണിടുമ്പൊഴേ
കര്‍ണ്ണദുസ്സഹമതായിടുന്നൊരീ-
വണ്ണമുള്ള കഥയോതി ഭാമയും. 130


രാമദാസൻ- എന്നിട്ടോ?

കൃഷ്ണദാസൻ- എന്നിട്ടു,

അതു കേട്ടു ചൊടിച്ചു വേഗമന്നാ-
ക്ഷിതി വിട്ടണ്ണനൊടൊത്തു ചേര്‍ന്നു കണ്ണൻ
ധൃതിപെട്ടിവിടത്തിലെത്തിയെന്നു-
ള്ളതുമൊട്ടൊന്നൊരു കിംവദന്തി കേട്ടു. 131


രാമദാസൻ- ഇനി ശതധന്വാവിന്റെ കഥ നോക്കേണ്ട. ഈ ഭക്തനായിട്ടുള്ള അക്രൂരനും കൃതവര്‍മ്മാവും എന്തിനാണു് ചാടിപുറപ്പെടുന്നത് ?

കൃഷ്ണദാസൻ-

സഖിത്വമുണ്ടാം ചിലനാൾ, ചിലപ്പോ-
ളകന്നു നില്ക്കും, പരമിപ്രകാരം
അഖണ്ഡ്യമാം ചേഷ്ടകളോര്‍ത്തുകണ്ടാൽ
സഖേ! മഹാന്മാർ മതമാരറിഞ്ഞു! 132



-43-


രാമദാസൻ- ആട്ടെ, ഇപ്പോൾ ശതധന്വാവിന്റെ കഥയെന്താണ്?

കൃഷ്ണദാസൻ-

അദ്ദേഹമിക്കഥയറിഞ്ഞു ഭയംകലര്‍ന്നി-
ദ്യോഗമോടു കൃതവര്‍മ്മസമീപമെത്തി
ഉദ്ദേശമോടിതറിയിച്ചു സഹായിയാവു-
കിദ്ദുര്‍ഗ്ഘടത്തിലിതി വേണ്ടപടിയ്ക്കിരന്നാൻ. 133


രാമദാസൻ- എന്നിട്ടോ?

കൃഷ്ണദാസൻ-

അമര്‍ത്ത്യരാകുന്നിവരോടെതിര്‍പ്പാൻ
നമുക്കു വയ്യെന്നു തികച്ചു ചൊല്ലി
സമര്‍ത്ഥനാകും കൃതവര്‍മ്മനന്നീ-
ക്രമത്തിൽ വിട്ടാൻ ശതധന്വനാരെ. 134


പിന്നെ അയാൾ അക്രൂരന്റെ അടുക്കൽ ചെന്നു. അപ്പോൾ അക്രൂരൻ

വയ്യോ വയ്യെന്നണ്ണനും കണ്ണനും താൻ
കയ്യോടൊക്കും വിഷ്ണുവാണെന്നിരിക്കേ
കയ്യും കൂപ്പിക്കാക്കൽ വീഴാതെ, ശപ്പ-
ക്കയ്യന്മാരേ പോരിനായ്നേരിടുള്ളു 135


എന്നു തികച്ചു പറഞ്ഞു. അതു കേട്ടു പരിഭ്രമിച്ചു സ്യമന്തകമണി അക്രൂരന്നു മനസ്സില്ലെങ്കിലും അവിടെയിട്ടു കുതിരപ്പുറത്തു കേറി ഓടിയിരിക്കുന്നു എന്നാണ് കേട്ടത്.

(അണിയറയിൽ)

'കുററംചെയ്തൊരു ദുഷ്ടനാം ശതധനു-
സ്സശ്വത്തിലേറി, ക്ഷയം-
പറ്റും ചെറ്റിതു പാര്‍ത്തു ജാതഭയനായ്
പായുന്നു മായംവിനാ
തെറ്റന്നായതു കണ്ടു രാമനുമഹോ!
ശ്രീകൃഷ്ണനും പിമ്പുറം
പറ്റുന്നൂ ജവമേറീടും നിജരഥം
വെച്ചാഞ്ഞടിച്ചങ്ങിനേ. 136



-44-


എന്ന്

രാമദാസൻ- നോക്ക് അതു കാണാൻ പോവുക.
(എന്നു രണ്ടാളും പോയി)
വിഷ്കംഭം കഴിഞ്ഞു.

അനന്തരം തേരോടിച്ചുംകൊണ്ടു് ശ്രീകൃഷ്ണനും ബലഭദ്രനും പ്രവേശിക്കുന്നു.

ശ്രീകൃഷ്ണന്‍- നിൽക്കെട! നിൽക്ക് നിൽക്ക്

ചതിച്ചു നീയെന്നുടെ ഭാര്യതന്റെ
പിതാവിനെക്കൊന്നുവതെന്നിവണ്ണം
അതിക്രമം ചെയ്തതുകൊണ്ടു നിന്നെ
വധിച്ചിടുന്നുണ്ടു മടിച്ചിടാതേ. 137


ബലഭദ്രന്‍- ഇതാ! നന്നെ അടുത്തു അവൻ.

എന്നല്ലവന്റെ കുതിരയ്ക്കു കിതപ്പുതട്ടി-
യിന്നല്ലൽചെട്ടു കുഴയുന്നിതു കാലുനാലും;


(നോക്കീട്ടു്)

എന്നേ! പതിച്ചിതു ഹയം; ജവമോടു ചാടി-
യൂന്നിക്കുതിച്ചു ശതധന്വനുമോടിടുന്നു. 138


ശ്രീകൃഷ്ണന്‍- എന്നാൽ ഞാനോടിച്ചെന്നു് പിടിച്ചുകളയാമവനെ (എന്ന് ഇറങ്ങിപോയി)

ബലഭദ്രന്‍-

അല്ലാ പിടിച്ചു ശതധന്വനെയൊന്നെതിര്‍ത്തു
വല്ലാതെകണ്ടിഹ കുടഞ്ഞതൊഴിഞ്ഞു വീരൻ
നില്ലാതെകണ്ടു മുടിയിൽ പിടിപെട്ടു കണ്ണൻ;
നില്ലാമിടുക്കിതൊഴിവാക്കിടുവാനിവന്നും. 139


ചക്രം കയ്യിലെടുത്തിഹ
ചക്രാകാരം തിരിച്ചു ഗോവിന്ദൻ
അക്രമിയാമിവനുടെ തല
വിക്രമമോടും മുറിച്ചു വീഴ്ത്തുന്നു. 140



-45-


(അനന്തരം ശതധന്വാവിന്റെ കബന്ധവും ശിരസ്സുംകൊണ്ടു ശ്രീകൃഷ്ണൻ പ്രവേശിച്ചിട്ടു്)

ആവു. ഇവനെക്കൊന്നു, ഇനി സ്യമന്തകം ഇവന്റെ ദേഹത്തിൽ വല്ലേടത്തും ഉണ്ടോ എന്നു പരിശോധിക്കതന്നെ.

(ബലഭദ്രനും താഴത്തിറങ്ങി. രണ്ടുപേരും പരിശോധിക്കുന്നു.)

ബലഭദ്രൻ- അല്ലാ ഇവന്റെ ദേഹത്തിലൊന്നും കാണാനില്ലല്ലൊ. '

ശ്രീകൃഷ്ണന്‍- എന്നാലിനി നോക്കെന്താണ് വേണ്ടത്?

ബലഭദ്രന്‍- കൃഷ്ണൻ ദ്വാരകയിലേക്കു ചെന്ന് അന്വേഷിക്കുക. അവിടെ വല്ലവരുടേയും കൈവശത്തിൽ ഉണ്ടാവും എന്നാൽ ഞാൻ,

എന്നുടെ സഖിയാകും ജന-
കേന്ദ്രനെഴും മന്ദിരത്തിലൊട്ടുദിനം
ചെന്നു വസിക്കട്ടേ; കുരു-
നന്ദനനേകട്ടെ ഗദയിൽ വൈദഗ്ദ്ധ്യം. 141


(എന്നു പോയി)

(ശ്രീകൃഷ്ണൻ തേരോടിച്ച് യദുസഭയിൽ വന്നിട്ട് വേണ്ടതുപോലെ സിംഹാസനത്തിന്മേൽ ഇരിക്കുന്നു)

സാത്യകി -

ധന്വികൾവരനാകും ശത-
ധന്വനെ നേരിട്ടു പോരിൽ വെന്നില്ലേ?
നന്ദിയൊടരുളിച്ചെയ്യുക
ധന്യൻ ബലദേവനെങ്ങെഴുന്നെള്ളി? 142


ശ്രീകൃഷ്ണന്‍-

കൊന്നു ശതധന്വാവിനെ-
യെന്നാൽ മണി കണ്ടതില്ലവൻകയ്യിൽ;
ഒന്നിവിടെച്ചിന്തിക്കേ-
ണ്ടുന്നതിനുണ്ടതു കിടപ്പതെങ്ങുന്നു്. 143



ബന്ധുവാം ജനകരാജമന്ദിരേ
ചന്തമോടുമെഴുനെള്ളിയഗ്രജൻ;
അന്തമറ്റ മമതയ്ക്കു തെല്ല നാ-
ളെന്തു വേണ്ടു സുഖമങ്ങു പാര്‍ത്തിടും. 144



 

അഞ്ചാമങ്കം (പേജ് 46 - 48)

 

-46-


ആട്ടെ; ഈ ശതധന്വാവിനെ ഇങ്ങിനെയുള്ള വികടത്തിൽ ചാടിച്ചത് അക്രൂരനും കൃതവര്‍മ്മാവുമാണന്നാണല്ലോ കേട്ടത്. അവരെ ഒന്നു കാണേണ്ടിയിരുന്നു.

സാത്യകി-

അവരിക്കഥ കേട്ടപ്പൊഴു -
തവമാനത്തിങ്കലുള്ള ഭയമോടെ
ജവമൊടു ചാടിപ്പോയെ-
ന്നിവിടെച്ചിലർ ചൊല്കകൊണ്ടു ഞാൻ കേട്ടു. 145


ശ്രീകൃഷ്ണന്‍- ഐഃ അവർ പോയാൽ പന്തിയാവില്ല. വേഗം അവരെ കൂട്ടിക്കൊണ്ടു വരുവാൻ ദൂതന്മാരെ പലദിക്കിലേക്കുമായിട്ടയക്കൂ.

സാത്യകി - കല്പനപോലെ (എന്നു പോയി)

(അനന്തരം അക്രൂരനും രണ്ടു ദൂതന്മാരും പ്രവേശിക്കുന്നു. ശ്രീകൃഷ്ണൻ കണ്ടു സന്തോഷിക്കുന്നു. അക്രൂരൻ യഥാസ്ഥാനം ഇരിക്കുന്നു.)

ഒരു ദൂതൻ-

നാടുവിട്ടു പിരിയുന്നതിനുമു-
മ്പൂടുകിട്ടിയിവിടത്തെയിന്നു ഞാൻ
പേടിവിട്ടിടുക നിങ്ങളെന്നു കൊ-
ണ്ടാടിയിഷ്ടമൊടു കൊണ്ടുവന്നുതെ. 146


ശ്രീകൃഷ്ണന്‍ - വളരെ സന്തോഷമായി.

(എന്നു കയ്യിൽ കിടക്കുന്ന വള ഊരി സമ്മാനിക്കുന്നു.)

(നാലുപുറത്തും നോക്കീട്ട്)

ഇദ്ദേഹമമ്പോടു വെടിഞ്ഞുപോയാ-
ലിദ്ദിക്കിൽ മേലാൽ മഴ പെയ്തയില്ല;
ഉദ്ദേശമേവം പലതുണ്ടതാണീ-
വിദ്വാനെ ഞാനിപ്പൊഴുടൻ വരുത്തീ 147


മറ്റൊരു ദൂതൻ- കൃതവര്‍മ്മാവിനെ ഞാൻ കണ്ടു. പക്ഷേ അദ്ദേഹം 'എന്റെ ഗുരുനാഥനായ കര്‍ണ്ണന്റെ അടുക്കൽ അംഗരാജ്യത്തുപോയി രണ്ടു കൊല്ലം പാര്‍ക്കണമെന്നുണ്ട്. അതുകൊണ്ടു തിരിയേ വരണമെന്നു വലിയ നിബ്ബന്ധമില്ലെങ്കിൽ ഈ വഴിയേതന്നെ പോയിക്കോട്ടെ. ഞാൻ യാത്ര പുറപ്പെട്ടിട്ടു തിരിയേ പോരുന്നതു കഷ്ടമല്ലേ? അതുകൊണ്ടീ വിവരം ഭഗവാനെ അറിയിച്ചു മറുപടി കിട്ടുന്നതുവരെ ഇവിടെത്തന്നെ ഞാൻ കാത്തുനില്ക്കാം' എന്നു പറഞ്ഞിരിക്കുന്നു. ഇനി ഇവിടുത്തെ കല്പനപോലെ.

-47-


ശ്രീകൃഷ്ണന്‍- ഇഷ്ടംപോലെ ആയിക്കോട്ടെ. എന്നെ പേടിച്ച പോയി എന്നു വരരുത്. ഈ കുറ്റത്തിൽ എനിക്കൊരു മുഷിച്ചിലുമില്ല എന്നു പറഞ്ഞേക്കൂ.

ദൂതൻ- കല്പനപോലെ (എന്നു പോയി)

ശ്രീകൃഷ്ണന്‍- (അക്രൂരനെ നോക്കീട്ട്)

ആട്ടേ, സ്യമന്തകമെടുക്കുക; സഭ്യർ നോക്കി-
ക്കോട്ടേ; മനസ്സിനു പരം സുഖമായിടട്ടേ;
ഒട്ടേറെയും ഗുണമെഴും തവ കയ്യിൽ വാണീ-
ടട്ടേ മുറയ്ക്കിനിയുമീമണി വേണ്ടെനിക്ക്. 148


അക്രൂരന്‍- (മണി എടുത്തു കാണിച്ചിട്ട്)

ശതധന്വാവിഹ ചാടു-
ന്നതു പൊഴുതെൻ മുമ്പിലിട്ടെറിഞ്ഞല്ലോ
ധൃതിയൊടു പോയതു: പിന്നീ-
ടിതു ഞാൻ സൂക്ഷിച്ചു; മറ്റല്ലേ. 149


ശ്രീകൃഷ്ണന്‍- (മേടിച്ചു നോക്കീട്ട്)

നിതാന്തമേറുന്നൊരു കാന്തിഭാര-
മതേന്തിടുന്നീമണി കാണ്‍കമൂലം
ഇതിൽ പലര്‍ക്കും, ബലഭദ്രനും ചെ-
റ്റിതിൽ ഭ്രമം വന്നതു മാറുമല്ലോ. 150



അല്ലാതെകണ്ടിനിക്കൊരാവശ്യവുമില്ല. അങ്ങുതന്നെ എടുക്കാം. (എന്നു് അക്രൂരന്റെ കയ്യിൽ കൊടുക്കുന്നു)

അക്രൂരന്‍- (മേടിച്ചിട്ട്) ഇനി ഞാനിവിടെക്കെന്താണൊന്നു ചെയ്യേണ്ടത്?

ശ്രീകൃഷ്ണന്‍- ഒന്നും ചെയ്യേണ്ടതില്ല.

മണികൊണ്ടുവന്നൊരയശസ്സുപോയ് വധൂ-
മണിമാരെനിക്കിരുവർ വന്നു കയ്‍വശം;
ഘൃണവിട്ടൊരാശ്ശതധനുസ്സു് ചത്തുപോയ്;
ഗുണമൊക്കെയോര്‍ക്കുകിലെനിക്കു പൂര്‍ണ്ണമായ്. 151


എന്നാലും ഇതിരിക്കട്ടെ.

-48-


ഭരതവാക്യം


ഇക്കഥ നാടകമെല്ലാം
സൽകൃതിയെന്നിഹ ജനം പുകഴ്ത്തട്ടേ;
നൽ കൃതിയുള്ള കവീന്ദ്രർ ച-
മൽകൃതിയോടും കൃതിച്ചു കൂട്ടട്ടെ. 152


(എന്നു എല്ലാവരും പോയി)

അഞ്ചാമങ്കം കഴിഞ്ഞു.

സ്യമന്തകം ഭാഷാനാടകം സമാപ്തം.

.