ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്നമസ്‌തു ശ്രീഗുരുഭ്യോ നമഃ.
ശ്രീ ഭദ്രകാളൈ നമഃ
ഗോഷ്ഠിത്തത്തോടു ഭൂതാവലി പശുപതിത-
ന്നാജ്ഞ കയ്ക്കൊണ്ടു കാട്ടും
നാട്ട്യം കണ്ടപ്പൊഴുണ്ടായൊരു മലമകൾത-
ന്നഞ്ചിതപ്പുഞ്ചിരിയ്ക്ക്
കോട്ടം കൂടാതെ കൂപ്പുന്നിതു, കുടിമതിയായ്
കൂടുമീക്കൂരിരുട്ടിൻ
കൂട്ടത്തെത്തീരെ നീക്കാനതു വിലസണമെൻ
മാനസെ മാനമോടെ. 1
ഗുരുമദമൊടു വെള്ളിക്കുന്നിളക്കിച്ചമയ്ക്കു -
ന്നൊരു ദശവദനൻ തന്നുള്ളിലെ ഭള്ളുതീർപ്പാൻ
സ്മരപുരഹരനീശൻ മന്ദമൂന്നുന്ന തൃക്കാൽ-
പ്പെരുവിരൽ വിരവോടെന്നാര്‍ത്തിയെത്തീത്തിടേണം 2.
ശ്രീ വായ്ക്കുന്ന കുടുംബമാസകലവും
നിർധൂളിയാക്കീടുവാൻ
ഭാവിയ്ക്കും ജഡനായ പൂര്‍വ്വജനിട-
ഞ്ഞന്നിങ്ങു പോന്നാദരാൽ
സേവിയ്ക്കുന്ന വിഭീഷണന്നു സരസം
ലങ്കാധിപത്യം കൊടു-
ത്തേവര്‍ക്കും സുഖമേകിടും രഘുപതി-
യ്ക്കെന്നും തൊഴുന്നേനഹം 3
കൊട്ടത്തേങ്ങ, കരിമ്പു, നെയ്യു, ചെറുതേൻ,
വാഴപ്പഴം മാമ്പഴം,
ചട്ടറ്റോരട, യപ്പമെന്നിവ രസ-
ത്താൽ കാഴ്ചവച്ചീടുവാൻ
അഷ്ടാശേശർ വരുന്നകണ്ടസമയ-
ത്തോടേണ്ടതെങ്ങോട്ടതെ-
ന്നൊട്ടേറെജ്ജവമങ്ങുമിങ്ങുമലയും
ഹേരംബനാലംബനം 4
[നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിയ്ക്കുന്നു]
സൂത്ര:- [നേരെ നോക്കീട്ട്]
മഹേശനാം ശൃംഗപുരേശ്വരന്റെ
മഹപ്രഭാവം വിരവോടു കാണ്മാൻ
മഹാരസം പൂണ്ടിവിടേയ്ക്കു വന്ന
മഹീസുരോത്തംസ സദസ്സുകൊള്ളാം 5
[അണിയറയിലേക്കു നോക്കീട്ട്] അണിയൽ കഴിഞ്ഞാൽ ഇവിടെ വരാം.
നടി:- [പ്രവേശിച്ചിട്ട്] ഞാൻ വന്നു. എന്താണ് ചെയ്യേണ്ടത്?
സൂത്ര:- ഈ സഭയിൽ ഒരു നാടകം ആടണം. അതിന്നു വേണ്ടതൊക്കെ ശട്ടം കെട്ടണം.
നടി:- ഏതു നാടകമാണ് ആടുവാൻ നല്ലത്?
സുത്ര:-
ഗാഢഹാസ്യരസകൌതു കംപരം
കൂടുമീ ദ്വിജസദസ്സിൽ നിർണ്ണയം
നാടകം മധുരമംഗലാഖ്യമാ-
ണാടുവാൻ മധുരവാണി! നല്ലത് 6
നടി:- ആരുണ്ടാക്കിയതാണീ നാടകം?
സൂത്ര:-
“ഇക്കാവാകി”യ രാജ്ഞിതന്റെ തനയൻ
“കുഞ്ഞുണ്ണി”ഭൂപന്റെ നൽ-
തൃക്കാൽ സേവകനായ ശിഷ്യനമലൻ
ദേവൌഘ സേവാരതൻ
ചൊല്ക്കൊള്ളു ന്നൊരു കോടിലിംഗനൃവരൻ
“കൊച്ചുണ്ണി” ഭൂപാലനാ-
ണിക്കാവ്യം വിരചിച്ചതെന്നറികനീ
മാൻകണ്ണിമാർ മാലികെ! 7
നടി:- വലിയ പ്രൌഢ കവിയായ കൊച്ചുണ്ണിത്തമ്പുരാൻ ശൃംഗാരവീരാദി രസങ്ങളുള്ളപ്പോൾ ഹാസ്യരസപ്രധാനമായ നാടകത്തെ ഉണ്ടാക്കുവാനെന്താണ് കാരണം?
സൂത്ര:-
കുഞ്ഞുണ്ണി, രവിയതെന്നും,
കുഞ്ഞേട്ടൻ, കൊച്ചുതമ്പുരാനെന്നും
കേടറ്റ പേരുകളെഴും
മാടോർവീശോക്തിയാണിതിൻമൂലം. 8
നടി:- ഈ തമ്പുരാനെ ഞാനറിയില്ലല്ലൊ.
സൂത്ര:-
“കൊച്ചുണ്ണി" ത്തമ്പുരാനെന്നഖിലദിശി
പുകഴ്ന്നോരു ശാസ്ത്രജ്ഞവര്യൻ
കൊച്ചിക്കീശൻ തൃതീയൻ വിനയസുനയവാ-
നാതപോഗ്രപ്രതാപൻ
ഉൾച്ചേരും ദോഷമൊന്നെങ്കിലുമരികിലടു-
ക്കാതെ ശോഭിച്ചിടുന്നു-
ണ്ടഛിന്നാമോദമോടീ നൃപതിമണിയെ
നീ കേട്ടറിഞ്ഞിട്ടതില്ലെ? 9
നടി:-
ശ്രീരാമചന്ദ്രഭഗവാന്റെ ഗുണങ്ങളെല്ലാം
പാരാതെ ചേര്‍ന്നരുളുമീ ക്ഷിതിപാലനേഞാൻ
ധാരാളമായറിയുമീ നരനാഥനെക്കേ-
ട്ടാരാണു പാര്‍ക്കിലറിയാത്തതുപാരിടത്തിൽ? 10
സൂത്ര:- ഇദ്ദേഹത്തിന്റെ നേരെ മരുമകനാണു് ആ "കൊച്ചുതമ്പുരാൻ" ഇങ്ങിനെ അധികം സംസാരിച്ചുനിന്നാൽ അരങ്ങു മുഷിച്ചിലാവും
നടി:- ശെരി.
സൂത്ര:- അതുകൊണ്ടു് ഈ വിവരമൊക്കെ ആട്ടക്കാരോടു ചെന്നു പറയു.
നടി:- അങ്ങിനെതന്നെ (പോയ്.)
സൂത്ര:- (എല്ലാടവും നോക്കീട്ടു്)
കാന്ത്യാ പരം ശിശിരജാഡ്യജ ദോഷശാന്തി-
യ്ക്കേന്തും രസത്തൊടുവരുന്നു വസന്തകാലം
കോന്തക്കുറുപ്പിനുടെ ജാഡ്യജമായ ദോഷ-
ശാന്തിയ്ക്കിതാ മധുരമംഗലമെന്നപോലെ. 11
പ്രസ്താവന കഴിഞ്ഞു
(അനന്തരം മധുരമംഗലം പ്രവേശിയ്ക്കുന്നു)
മധുര:-
ദുഷ്പുത്രനെന്നു കുലനാശമതിന്നുമൂലം
കെല്പിൽ ദരിദ്രത തുടങ്ങിയതൊന്നുമല്ല
സല്പുത്രനൊന്നുകുലവൃദ്ധിയതിന്നുമൂല-
മല്പേതരോത്തമ ധനാദികളൊന്നുമല്ല 12
ചിക്കന്നു കാരണവനുള്ളൊരു ദോഷമൂല-
മിക്കാലമെത്ര തറവാടുകൾ കെട്ടിടുന്നു!
വായ്ക്കുന്ന കാരണവനുള്ള ഗുണങ്ങൾകൊണ്ടു
പാര്‍ക്കുമ്പൊളെത്ര തറവാടുകൾ കേറിടുന്നു! 13
അതുകൊണ്ടു് പൌരുഷം തന്നെയാണു് എല്ലാറ്റിലും വലുതായിട്ടുള്ളതു്.
ക്ഷീണംവിട്ടു ധനഞ്ജയൻ കുരുകുലം
പാടെ ദഹിപ്പിച്ചതും
ചാണക്യൻ നവനന്ദവംശമഖിലം
നന്നായ് നശിപ്പിച്ചതും
ഹൂണന്മാരധുനാ ജഗത്തു മുഴുവൻ
വെക്കം ജയിയ്ക്കുന്നതും
ചേണൊക്കും പുരുഷപ്രയത്നമതിനാ-
ലാണെന്നു കാണുന്നു ഞാൻ 14
അതുകൊണ്ടു കൊമരപ്പമ്പിൽ തറവാടു മുടിയാതെകണ്ടിരിപ്പാൻ ഞാനെന്താണു് പ്രവൃത്തിയ്ക്കേണ്ടത്? ഇഷ്ടനായ കൃഷ്ണക്കുറുപ്പ് ഈ ഭാരമൊക്കെ എന്നിൽ ആക്കിയിരിയ്ക്കുന്നതു കൊണ്ട് ഈ കാര്യത്തിൽ നല്ലവണ്ണം ആലോചിക്കാതെ കണ്ടു കഴിയില്ല. (ആലോചിച്ചിട്ടു്)
കോട്ട വിട്ടിക്കുഡംബ കൊടിയ കടസമു-
ദ്രത്തിൽ നിന്നുദ്ധരിപ്പാൻ
കോര്‍ട്ടിൽക്കോന്തക്കുറുപ്പിൻ ജളതകൾ തെളിവി-
യ്ക്കാതെ പറ്റില്ല നൂനം.
വാട്ടം കൂടാതതിന്നായ് ദ്രുതതരമിവനെ-
ക്കൊണ്ടു വിഡ്ഢിത്തമേറ്റം
കാട്ടിയ്ക്കേണം മറച്ചീടിലുമതു മറയാ-
തുള്ള മട്ടിൽപ്പകിട്ടിൽ 15
[നടന്നിട്ട് നേരെ നോക്കീട്ട് ]
പിട്ടുകൾ പറഞ്ഞു പരനുടെ
ചട്ടറ്റ പണം കരസ്ഥമാക്കുന്ന
പട്ടന്മാരുടെ നടുവിൽ
പൊട്ടൻ കോന്തക്കുറുപ്പ് വാഴുന്നു. 16
(അനന്തരം പറഞ്ഞപോലെ കോന്തക്കുറുപ്പും നാലു പട്ടന്മാരും പ്രവേശിയ്ക്കുന്നു)
കോന്ത:- ശുപ്പുക്കുട്ടി! ശുപ്പുക്കുട്ടി!
ശുപ്പു:- എജമാന്നേ!
കോന്ത:- കൃഷ്ണൻ- കള്ളൻ- എന്റെ പേരിൽ നമ്പ്ര് അടിച്ചു; കേട്ടില്ലേ?
ശുപ്പു:- അതുകൊണ്ടു അയാൾക്കു കുരുത്തക്കേടുവരും; എന്നല്ലാതെകണ്ടു് ഇവിടേയ്ക്കും വല്ലതും പറ്റുമോ?
കോന്ത:- അനന്തനാരായണ! ശുപ്പുക്കുട്ടിയ്ക്കു എന്റെ അവസ്ഥ മുഴുവനും രൂപമില്ല എന്നാണു് തോന്നുന്നത് ; അതാണു് എനിയ്ക്കു വല്ലതും പറ്റുമോ എന്നു ചോദിയ്ക്കുന്നത്; അല്ലേ? ഇന്നലെ ആ മാധവി എന്നോടു പറവാനായിട്ടു തന്നോടു് പറഞ്ഞയച്ചതൊക്കെ ഒന്നു പറയു.
അനന്ത:- മഹാപ്രഭു! മഹാപ്രഭു! ഇവിടത്തെപ്പോലെ, ഭാഗ്യമിന്നാക്കാണുള്ളതു!
മധുര:-
ഇവരുടെ സല്ലാപം പര-
മവികലമഖിലം ശ്രവിയ്ക്കുവാനൊളിവായ്
ഇവിടമതിൽ നിന്നിടുന്നേൻ
ചെവികൾ കൊടുത്തല്പമാത്രനേരം ഞാൻ 17
(അങ്ങിനെ ചെയ്യുന്നു)
ഒന്നാമങ്കം (പേജ് 06 - 10)
കോന്ത:- ആട്ടെ - താൻ അവൾ പറഞ്ഞയച്ചതു പറയു.
അനന്ത:- അതു ഇന്നലെ ഇവിടെ അറിയിച്ചുവല്ലൊ.
കോന്ത:- ആട്ടേ - താനൊരിയ്ക്കലും കൂടി പറയു. അതു കൊണ്ടെന്താണ് ചേതം വരാനുള്ളത്?
അപ്പുഅയ്യൻ:- എഡൈ അനന്തനാരായണ! എശമാനന്ക്കു് അനേക കാര്യങ്ങൾ ഇരിയ്ക്കറതിനാലെ ഓര്‍മ്മക്കേടു വരറുതു കുറ്റമാ? ഒരു ഉരുവും കൂടി ശൊല്ലു
കോന്ത:- (ഉറക്കെ) എടാ കൃഷ്ണാ!
കൃഷ്ണൻ:- (പ്രവേശിച്ചിട്ടു്) എന്ത് ?
കോന്ത:- ആ കൊമ്പിപ്പയ്യിനെ കറന്നുവോ?
കൃഷ്ണൻ:- ഉവ്വ്
കോന്ത:- മേശവിളക്കു തേച്ചുവോ?
കൃഷ്ണന്‍:- ഇല്ല
കോന്ത:- കഴുവേറികൾക്കെന്താണു മറ്റൊരു പണി ? അസത്തുക്കൾ - അസത്തുക്കൾ - ഒക്കേനേയും അടിച്ചു പടിയ്ക്കു പുറത്താക്കണം ; അതാണു് വേണ്ടതു്; ഒന്നിനും ഒരു ജലപാനവും കൊടുക്കരുതു്. ആട്ടെ - കൊട്ടക്കോരി കെനട്ടിൽ കളഞ്ഞുവോ?
കൃഷ്ണൻ:- ഇല്ല.
കോന്ത:- ഹൈഃ, ഈ ബുദ്ധിയില്ലാത്താളുകളോടു വിശേഷം പറവാൻ പ്രയാസം. നീ പോ: ആ രാമനെ വിളിയ്ക്ക്.
(കൃഷ്ണൻ പോയി, രാമൻ പ്രവേശിയ്ക്കുന്നു)
കോന്ത:- കോഴിക്കോട്ടയ്ക്കും എഴുത്തയച്ചുവോ?
രാമ:- ഉവ്വ്.
കോന്ത:- ഊട്ടിൽ ഇല വച്ചുവോ?
രാമ:- ഇല്ല.
കോന്ത:- എന്താണിത്ര നേരം വൈകാൻ? ഇനി ഇന്നു മുതൽക്കു കാലത്തു ആറുമണിയ്ക്കു ഇലവയ്ക്കണം.
രാമ:- ഇന്നു് ആറുമണി കഴിഞ്ഞുപോയല്ലോ.
കോന്ത:- ആറുമണി കഴിഞ്ഞുപോയി എന്നും മറ്റും കളവും ഉപായവും പറഞ്ഞാൽ ഞാൻ സമ്മതിയ്ക്കില്ല.
ശുപ്പ:- ആറുമണിയ്ക്കു മാദ്ധ്യാവനികം കഴിയ്ക്കാൻ വയ്യായ്ക്കകൊണ്ടു അപ്പോൾ ബ്രാഹ്മണര്‍ക്ക് ഉണ്ണാ൯ എത്തുവാൻ തരമാകുമോ?
കോന്ത:- ഇനി ഇതു മാറി നിശ്ചയിയ്ക്കില്ല. ആറുമണിയ്ക്ക് ഇല വയ്ക്കണമെന്നു് എന്റെ വായിൽനിന്നു പുറപ്പെട്ടുപോയതുകൊണ്ടു ഇതു മാറി നിശ്ചയിയ്ക്കാൻ വയ്യാ, അല്ലേ അപ്പുഅയ്യ?
അപ്പു:- സംശയമോ? അങ്ങിനെ തന്നെ. പക്ഷെ, ഇതുതന്നെ ഒന്നുറപ്പിയ്ക്കാം. വേണമെങ്കിൽ, ഈരാറുമണിയ്ക്കു് എന്നാക്കാം.
കോന്ത:- ശെരി - ഇതു തരക്കേടില്ല രാമാ! ഇനിമേലിലൊക്കെ ഈരാറുപന്തിരണ്ടുമണിയ്ക്ക് ഇലവയ്ക്കണം.
രാമ:- അങ്ങിനെതന്നെ.
കോന്ത:- വീരമണിയെന്താണിങ്ങിനെ നിന്നുറക്കം തൂങ്ങുന്നതു്?
വീര:- [കണ്ണും മുഖവും തുടച്ചിട്ട്] ഇന്നലെ കുറച്ച് ഉറക്കമൊളിച്ചു.
കോന്ത:- എന്താണ് കാരണം?.
വീര:- ഒരു മോഹിനിയാട്ടം കണ്ടു.
കോന്ത:- നന്നോ?
വീര:- അതി വിശേഷം! ആട്ടം മഹാ ദിവ്യമാണു് മൂകാംബി എന്നാണു് പ്രധാനാട്ടക്കാരത്തിയുടെ പേരു് അവള്‍ക്ക് തിരുവനന്തപുരത്തുനിന്നു പട്ടക്കരയും വളയു മറ്റും സമ്മാനം കിട്ടീട്ടുണ്ട്
അപ്പു:- സാക്ഷാൽ മുകാംബിയുടെ മോഹിനിയാട്ടം ഇദ്ദിക്കിൽ വന്നിട്ടുണ്ടോ?
വീര:- ഉവ്വ്. ഇന്നലെ ഈഋഷാശ്വരപുരത്തു് സേവയായിരുന്നു.
അപ്പു:- ഇന്ത മൂകാംബിയെന്നു പറഞ്ചവൾ ആട്ടത്തിൽ വളരെ പ്രസിദ്ധപ്പെട്ടവളാക്കും.
കോന്ത:- എന്നാൽ, മുകാംബിയുടെ ആട്ടം ഇനിയ്ക്കൊന്നു കാണണമല്ലോ; അതിനെന്താണ് വേണ്ടത് ? മോഹിനിയാട്ടക്കാര്‍ക്ക് ഒരു ആളെ അയച്ചെങ്കിലൊ?
(അണിയറയിൽ ശുക്ലാംബരധരം എന്ന ശ്ലോകം കേൾക്കുന്നു.)
കോന്ത:- നമ്മുടെ അണ്ണാച്ചവാദ്ധ്യാരുടെ വരവാണെന്നു തോന്നുന്നു.
[അനന്തരം ഒരു താമ്പാളത്തിൽ പലഹാരങ്ങളും കൊണ്ടു വാദ്ധ്യാർ പ്രവേശിയ്ക്കുന്നു.]
മധുര:- [വാദ്ധ്യാരെ നോക്കീട്ട്]
കീറിപ്പറിഞ്ഞു നന്നായ്
നാറും നാര്‍പ്പട്ടു, കണ്ഠരുദ്രാക്ഷ
പാരം വിഭൂതിയെന്നിവ
ചേരും വേഷം വിശേഷമിതുപാര്‍ത്താൽ!! 18
കോന്ത:- വാദ്ധ്യാരെ! എന്താണു് കയ്യിൽ, പലഹാരമാണൊ?
വാദ്ധ്യാ:- അതെ- ഇന്നലെ അമ്മ്യാര്‍ക്കു് "ഋഷിപഞ്ചമി” വ്രതമായിരുന്നു-അതിന്റെ വകയാണിതു്. എജമാനനാണല്ലൊ ഞങ്ങളുടെ അന്നദാതാവെന്നു വിചാരിച്ചു ഇവിടേയ്ക്കായിട്ടു കൊണ്ടുവന്നതാണു്
കോന്ത:- വാദ്ധ്യാര്‍ക്കു നല്ല കുരുത്തമുണ്ടു്. ഇപ്പോൾ ഈ പലഹാരം കൊണ്ടുവന്നതു നന്നായി. ഇതു മോഹിനിയാട്ടക്കാക്കു കൊടുത്തയയ്ക്കാം; അല്ലേ, അപ്പുഅയ്യൻ?
അപ്പു:- അങ്ങിനെ തന്നെ. വാദ്ധ്യാർ പലഹാരം അവിടെ വയ്ക്കു
[വാദ്ധ്യാർ അതു ചെയ്യുന്നു.]
അപ്പു:- രാമന്നായരെ! അണ്ണാച്ചവാധ്യാർ ഇവിടെ കാഴ്ചവച്ചതാണിതു് എന്നുള്ള വിവരമൊക്കെപ്പറഞ്ഞു് ഈ പലഹാരമൊക്കെ മോഹിനിയാട്ടക്കാര്‍ക്കു കൊണ്ടുപോയി കൊടുക്കു.
രാമ:- അവരെവിടെയാണു് താമസിയ്ക്കുന്നതു്?
വീര:- ഈ കോഴിപ്പറമ്പിലാണു്.
കോന്ത:- രാമ! ഈ താമ്പാളത്തോടുകൂടിത്തന്നെ കൊണ്ടുപോയി കൊടുക്കു്.
അപ്പു:- ഇവിടുത്തെ ഈ പൊടിക്കയ്യ് അധികം നന്നായി. വാദ്ധ്യാരുടെ പേരക്കം വെട്ടിയ താമ്പാളമാണിതു് അതുകൊണ്ടു് ഈ താമ്പാളത്തോടു കൂടിക്കൊണ്ടുക്കൊടുത്താൽ വാദ്ധ്യാർ കാഴ്ചവച്ചതാണെന്നു നല്ല സ്പഷ്ടമാവും.
കോന്ത:- വാദ്ധ്യാരുടെ പേരക്കം വെട്ടീട്ടുണ്ടോ ഇതിൽ?
വാദ്ധ്യാ:- ഉവ്വ്
കോന്ത:- ഒന്നു നോക്കട്ടെ (താമ്പാളത്തിന്റെ അടുക്കൽ ഇരുന്നു് കനിഞ്ഞു നോക്കിക്കൊണ്ടു്) വ-വ-വ- [ഒന്നുകൂടി കുനിഞ്ഞു നോക്കീട്ടു] വ- എന്നതിന്റെ പിന്നെ എഴുതീട്ടുള്ള അക്ഷരം അറിയാൻ നന്നെ ഞെരുങ്ങി.
അപ്പു:- ദീർഘമായിരിക്കുമതു്.
കോന്ത:- ഐഃ, അതല്ല; കിയ്യാക്കൂട്ടം വകയാണു്
അപ്പു:- എന്നാൽ, ദ്ധ്യ എന്നായിരിയ്ക്കും.
കോന്ത:- ശെരി - (പിന്നെയും കുനിഞ്ഞു നോക്കീട്ട്) ര- വദ്ധ്യര. അപ്പുഅയ്യൻ! എന്താണിതിന്നൊരു യോജിപ്പു മതിയായില്ലെന്നു തോന്നുന്നു.
അപ്പു:- വ-എന്നും, ദ്ധ്യ- എന്നും ഉള്ള അക്ഷരങ്ങൾക്കു് ദീർഘമുണ്ടായിരിയ്ക്കും
കോന്ത:- (നോക്കീട്ടു് ) ശെരിതന്നെ: ദീർഘമുണ്ടു്. വാദ്ധ്യാര. ഐെഃ, വാദ്ധ്യാര് എന്നു തന്നെ എഴുതീട്ടുണ്ടു. ദീർഘം രണ്ടും അക്ഷരങ്ങളുടെ ഇടയ്ക്കാണ് എഴുതീട്ടുള്ളത് അതുകൊണ്ടു ആദ്യം നോക്കിയപ്പോൾ മനസ്സിലായില്ല. വാദ്ധ്യാര്; ഇപ്പോൾ നല്ല യോജിപ്പായി.
വാദ്ധ്യാ:- ഈ താമ്പാളം ഇപ്പോൾത്തന്നെ മഠത്തിലേയ്ക്കു കൊണ്ടുപോയിട്ടു അവശ്യമുണ്ടു്
കോന്ത:- ഇതിന്റെ വിലതരാം എന്നാൽ പോരെ?
വാദ്ധ്യാ:- ഇവിടുന്നു് അന്നദാതാവല്ലേ? സമ്മതിയ്ക്കാതെ കണ്ടു കഴിയുമോ?
കോന്ത:- ശെരി- എന്നാൽ, അതാണ് വെടുപ്പ് എന്തു വിലയുണ്ടിതിന്നു, അപ്പു അയ്യ?
അപ്പു:- ഈ പിച്ചളത്താമ്പാളത്തിന്നു് രണ്ടു രൂപ കൊടുക്കണം.
വാദ്ധ്യാ:- അയ്യോ! അതുപോരാ. നാലു രൂപ വിലയാണ്
കോന്ത:- നാലു രൂപയ്ക്കു തന്നെ ശീട്ടെഴുതിക്കൊടുക്കു.
വാദ്ധ്യാ:- അയ്യോ! ശീട്ടായാൽ പോരാ രൂപതന്നെ കിട്ടണം. ഞാൻ ദരിദ്രനാണ് എജമാൻ എന്നെ രക്ഷിയ്ക്കണം.
കോന്ത:- ആട്ടെ, എന്നാൽ അഞ്ചു രൂപയ്പ, ശീട്ടെഴുതു. അപ്പുഅയ്യ!
വാദ്ധ്യാ:- അയ്യോ! അതു സങ്കടമാണ്.
അപ്പു:- (വാദ്ധ്യാരോടു സ്വകാര്യമായിട്ടു്) ഇതാണു് നല്ലത് രണ്ടരപ്പണം പലിശയ്ക്കും ശീട്ടെഴുതാം.
(വാദ്ധ്യാർ സമ്മതിയ്ക്കുന്നു.)
അപ്പു:- [ശീട്ടെഴുതുന്ന മദ്ധ്യത്തിൽ ) 'പിച്ചളത്താമ്പാളം സ്വാമിയോടു വാങ്ങിച്ച വകയ്ക്കു് സ്വാമിയ്ക്കു തരേണ്ടും രൂപ' എന്നോളം എഴുതി; ആറു രൂപയാക്കണമെന്നു വാദ്ധ്യാർ ശാഠ്യം പിടിയ്ക്കുന്നുണ്ടു്. എങ്ങിനെയാണു് എഴുതേണ്ടത്?
മധുര:- ഇപ്പോൾ അങ്ങോട്ടു ചെല്ലുകതന്നെ നടക്കുന്നു ?
കോന്ത:- (എണീററിട്ട്) നമ്പൂരി ഇപ്പോൾ എഴുന്നുള്ളിയതു് നന്നായി. ഇവിടെ ഇരിയ്ക്കാം.
മധുര:- [ഇരുന്നിട്ടു] കോന്തനും ഇരിയ്ക്കു.
[എല്ലാവരും ഉചിതം പോലെ ഇരിയ്ക്കുന്നു.]
വാദ്ധ്യാ:- (വിചാരം) നമ്മുടെ ഗ്രഹചാരദോഷന്താൻ ഇന്ത ക്ഷണത്തിലെ ഇന്ത നമ്പൂരി വന്തത്
കോന്ത:- ഇവിടെ ഒരു സംശയമായിരിയ്ക്കുന്നു. അത്, നമ്പൂരിതന്നെ തീർക്കണം.
മധുര:- എന്താണ് സംശയം.?
കോന്ത:- ഈ പിച്ചളത്താനാളം ഞാൻ വിലയ്ക്കു വാങ്ങിച്ചു. അതിന്നു അഞ്ചു രൂപയോ ആറുരൂപയോ ശീട്ടെഴുതി കൊടുക്കേണ്ടത് എന്നാണ്
മധുര:- ആരാണ് ശീട്ടെഴുതി കൊടുക്കുന്നത്?
കോന്ത:- ഞാൻ തന്നെ.
മധുര:- ഈ പഴയ താമ്പാളത്തിന്ന് ഇത്രയെങ്ങും വിലയില്ല.
വാദ്ധ്യാ:- (വിചാരം) ഇന്ത ശനി നമ്പൂരി കാര്യമെല്ലാം കെടുത്തിനാൻ. എന്ന ശെയ്യറത്?
ഒന്നാമങ്കം (പേജ് 11 - 15)
മധുര:- എങ്കിലും ഇത്ര കുറച്ചു സംഖ്യയ്ക്കു് ശീട്ടെഴുതി കൊടുക്കുന്നതു് ഇവിടയ്ക്കു വളരെ പോരായ്മ യാണ്.
അപ്പു:- ശെരിയാണ് നമ്പൂരി പറഞ്ഞത് : ആറുരൂപ ഇവിടുത്തെ കയ്യിലില്ല എന്നു വരും.
കോന്ത:- എന്നാൽ, അറുനൂറു രൂപയ്ക്കു ശീട്ടെഴുതിക്കോളു. നമ്പൂരി നല്ല കൂറുള്ളാളാണ്. ഇദ്ദേഹം ഇപ്പോൾ ഇവിടെ വന്നില്ലെങ്കിൽ എന്റെ കാര്യംതന്നെ മോശമായേനെ- വളരെ അപമാനവും സംഭവിച്ചേനെ- ഭാഗ്യം!!
വാദ്ധ്യാ:- (സന്തോഷിച്ച്) മഹാഭാഗ്യം! മഹാഭാഗ്യം!. ന മ്പൂരി ദീർഘായുസ്സായിരിയ്ക്കുവേണം. എന്നുടെ ദാരിദ്ര്യമെല്ലാം ഹതമായ് പോച്ചിത്. സഹസ്രമശ്വമേധഫലം കിടയ്ക്കും.
(അപ്പു അയ്യൻ ശീട്ടുമുഴുവൻ എഴുതി വായിയ്ക്കുന്നു]
കോന്ത:- നമ്പൂരി! ഒക്കെ നല്ല വെടപ്പായില്ലെ.?
മധുര:- ഓ-ഹോ- [വിചാരം] ഇനി ഈ വിദ്വാന്റെ കെടുകായ്യസ്ഥതയെ തെളിയിക്കാൻ ഈ പിച്ചളത്താമ്പാളം ഒന്നുകൊള്ളാം
(കോന്തക്കുറുപ്പ് ശീട്ടൊപ്പിട്ടു വാദ്ധ്യാര്‍ക്കു കൊടുക്കുന്നു. വാദ്ധ്യാർ വാങ്ങിച്ച് അനുഗ്രഹിയ്ക്കുന്നു)
മധുര:- വാദ്ധ്യാരേ! ആമണിയാട്ടം എന്നാണു്?
വാദ്ധ്യാ:- ഇരുപത്തഞ്ചാന്തിയ്യതിയാണു് അന്നയ്ക്കു് ആത്തിൽ വരവേണം. ഓര്‍മ്മയ്ക്കു കുട്ടിയെ ചൊല്ലി അനപ്പിക്രേൻ.
മധുര:- അപ്പടിയാകട്ടും.
കോന്ത:- ആമണിയാട്ടത്തിന്നു പ്രധാനവേഷം വാദ്ധ്യാർ തന്നെയല്ലേ?.
വാദ്ധ്യാ:- എല്ലാം എജമാനൻ നിശ്ചയിയ്ക്കുംപടി താൻ.
കോന്ത:- എന്നാൽ ഞാനും വരാം,
വാദ്ധ്യാ:- മൂത്തമകനുടയ തെരക്ഷി- അമ്പിയുടയ കല്യാണം-- ശിന്നക്കോന്തയുടയ ഉപനയനം- ഇപ്പടി എല്ലാ അടിയന്തരങ്ങൾ സമീപിച്ചിരിക്കു്. എല്ലാം എജമാനന്റെ സഹായത്തിന്മൽ തന്നെ നടക്കവേണം. അല്ലാവടിയ്ക്കു് നടത്തറത്ക്ക് എനക്കു് ശക്തിയില്ലെ.
അപ്പു:- എന്നാൽ രാമൻ ഈ പലഹാരം മോഹിനിയാട്ടക്കാര്‍ക്കു് കൊണ്ടുക്കൊടുക്കു.
കോന്ത:- ഇനിയ്ക്കു കാഴ്ചവന്ന പലഹാരമാണെന്നു വിസ്തരിച്ചു പറയണം.
രാമ:- ഒ- (പലഹാരവുംകൊണ്ടു പോയി)
വാദ്ധ്യാ:- ഞാനും വരട്ടെ!
മധുര:- എന്താണ് പരിഭ്രമം? കുറച്ചുകൂടി താമസിയ്ക്കു.
കോന്ത:- വാദ്ധ്യാര് പോവാൻ വരട്ടെ.
മധുര:- വാദ്ധ്യാരെ! ഏതു മോഹിനിയാട്ടക്കാര്‍ക്കാണീ പലഹാരം കൊണ്ടുപോയത്?
വാദ്ധ്യാ:- എനക്ക് തിരിയാത് എല്ലാം യജമാനന്ക്ക് താൻ തെരിയും.
കോന്ത:- അല്ലാ! നമ്പൂരിയ്ക്ക് സാക്ഷാൽ മൂകാംബിയുടെ മോഹിനിയാട്ടമായിട്ടു് പരിചയമില്ലെ?
മധുര:- ഇല്ല.
കോന്ത:- ഇനിയ്ക്ക് നന്നെ പരിചയമുണ്ട് എന്നു മാത്രമല്ല, നല്ല കൊഴുപ്പാണ്.
മധുര:- ഇവിടെ മുമ്പിൽ വന്നിട്ടുണ്ടായിരിയ്ക്കും ഈ മോഹിനിയാട്ടം?
കോന്ത:- അതില്ല. തിരുവനന്തപുരത്തുവച്ചാണ് പരിചയം. ഞാൻ കുലശേഖരപ്പെരുമാളെ കണ്ട്, സമ്മാനം വാങ്ങി, ചോട്ടിലേയ്ക്കും ഇറങ്ങുമ്പോൾ അവിടെവച്ചാണു്
മധുര:- ഈ മോഹിനിയാട്ടം നന്നോ?
കോന്ത:- വിശേഷമാണ് തിരുവനന്തപുരത്തുനിന്നു ആയിരം ഉറുപ്പികയും, നാലു വളയും, എട്ടു മുക്കുത്തിയും, പതിനൊന്നു പട്ടക്കരമുണ്ടും ഈ പെണ്ണിന്നു സമ്മാനം കിട്ടീട്ടുണ്ട്
മധുര:- അ് - ഹ് അത്ര കേമത്തിയാണ്! എന്നാൽ ഇനിയ്ക്ക് ഈ മോഹിനിയാട്ടം ഒന്നു കാണണം.
കോന്ത:- ഞാൻ നല്ലവണ്ണം കാട്ടിത്തരാം.
[രാമൻ പലഹാരവുംകൊണ്ട് പ്രവേശിയ്ക്കുന്നു]
(രാമനോട്) എന്താണ് നീ ഇങ്ങോട്ടു പോന്നത്?
രാമ:- മോഹിനിയാട്ടക്കാർ ഇങ്ങോട്ടു വരുന്നുണ്ട്
കോന്ത:- (എണീറ്റിട്ട്) ഞാൻ പറഞ്ഞില്ലെ? നൊമ്മൾക്കു് പുറത്തു് വ്രാന്തയിലേയ്ക്കു പോവ്വ. മോഹിനിയാട്ടക്കാരുടെവരവ് കാണുകതന്നെ. വരു- എല്ലാവരും വരു.
[എല്ലാവരും നടക്കുന്നു.]
കോന്ത:- രാമാ! അവരെ കാണാനില്ലല്ലോ.
രാമ:- വന്നുതുടങ്ങി. കുറച്ചുനേരം കഴിഞ്ഞാൽ കാണാറാവും.
അനന്ത:- ഇങ്ങിനെയുള്ള വലിയസ്ഥലങ്ങളില്ലാതെകണ്ടു് അവരെവിടെ പോവും? മഹാപ്രഭു! മഹാപ്രഭു!
കോന്ത:- നമ്പൂരി! ഈ രാമന്റെ കയ്യിലുള്ള പലഹാരമൊക്കെ നോക്കിയോ?
മധുര:- ഇല്ല.
കോന്ത:- ഇനിയ്ക്ക് ഈ വാദ്ധ്യാര് കാഴ്ച വച്ചതാണ്.
മധുര:- അ്- ഹ്! എന്നാൽ നോക്കണം. (നോക്കീട്ട്) ഇതിൽ രണ്ടു പലഹാരങ്ങളെ ഞാൻ അറിയും.
കോന്ത:- അത്രേയുള്ളു ? ഞാൻ നൂറിരുപതുകൂട്ടം പലഹാരങ്ങൾ ഉണ്ടാക്കാൻ തന്നെ വശമാക്കീട്ടുണ്ട്
വാദ്ധ്യാ:- നമ്പൂരി അറിയുന്ന പലഹാരങ്ങൾ ഏതെല്ലാമാണ്?
മധുര:- ഒന്നിനിയ്ക്കു പ്രധാനമായിട്ടുള്ളത് . പിന്നെ, നിങ്ങൾക്കു് പ്രധാനമായിട്ടുള്ളത്.
കോന്ത:- അതിന്റെ രണ്ടിൻ്റേയും പേരു കേൾക്കട്ടെ.
മധുര:- ഒന്നു് ഇവിടുന്നു തന്നെ.
കോന്ത:- ഐഃ, ഞാൻ മനുഷ്യനല്ലേ, പലഹാരമാണോ?
മധുര:- അല്ലേ, സുഖിയനല്ലേ?
കോന്ത:- (ചിരിച്ചുകൊണ്ടു്) ശെരി ശെരി നല്ല ശെരി. ഇത് പരമാര്‍ത്ഥമാണ് ഇപ്പോൾ നേരം ഉച്ചയാകുവാൻ ഭാവിയ്ക്കുന്നു, അത്രയല്ലേ അയിട്ടുള്ളൂ ? ഇതിനിടയ്ക്ക് എന്റെ രണ്ടു ഊണും നാലു കാപ്പിയും കഴിഞ്ഞു.
അപ്പു:- നമ്പൂരിയുടെ വാക്കു കേൾക്കാൻ നല്ലരസമുണ്ട്. പിന്നെ ഞങ്ങൾക്കു പ്രധാനമായ പലഹാരം ഏതാണു്?
മധുര:- പിട്ട് (എല്ലാവരും ചിരിയ്ക്കുന്നു.)
ശുപ്പു:- നല്ല ഫലിതക്കാരൻ! നമ്പൂരി മുകാംബിയിൽ ഭജിച്ചിട്ടുണ്ടോ?
മധുര:- അതു ഞാനല്ലാ; ഇവിടുന്നാണു്.
കോന്ത:- ഞാൻ മുകാംബിയിൽ ഭജിച്ചിട്ടുണ്ടോ? ഇനിയ്ക്കു തോന്നുന്നില്ല.
മധുര:- ഇല്ലേ, മോഹിനിയാട്ടക്കാരത്തി മുകാംബി?
കോന്ത:- ഹോ-ഹോ- ശെരിശേരി- നല്ലശേരി-ധാരാളം- ധാരാളം
(എല്ലാവരും ചിരിയ്ക്കുന്നു)
വീര:- [നോക്കിട്ടു്] മോഹിനിയാട്ടക്കാർ വന്നുതുടങ്ങി
[എല്ലാവരും നോക്കുന്നു]
കോന്ത:- ഇതിലേതാണു് മുകാംബി?
വീര:- ആ വടക്കേ അറ്റത്തു നടക്കുന്നതു്
കോന്ത:- ആ തലമുടി ചാച്ചുകെട്ടിവച്ചു വരുന്ന പെണ്ണോ?
വീര:- അതല്ല. അതു നടക്കുന്നതു തെക്കേ അറ്റത്തല്ലേ?
കോന്ത:- ആവോ? താനല്ലേആദ്യം അതു് വടക്കേ അറ്റത്താണു് നടക്കുന്നതെന്നു പറഞ്ഞത്? ഇപ്പോൾ, തെക്കേ അറ്റത്തല്ലേ എന്നു എന്നോട് ചോദിച്ചാലൊ? വിവരം തിരിച്ചു വെടുപ്പായിട്ടു പറയൂ.
(വീരമണി ഒന്നും മിണ്ടുന്നില്ല)
കോന്ത:- ഈ കുട്ടി ഒരു തെക്കുവടക്കില്ലാത്ത വിഡ്ഢിയാണു്
മധുര:- ഞാൻ പറയാം, ഇതിലിന്നതാണു് മൂകാംബിയെന്നു്. ഇതാ, ഇപ്പോൾ ഇവിടുത്തെ നേരെ നോക്കി ചിരിച്ചതാണു്
കോന്ത:- ശെരി- നമ്പൂരി! ഇവരെ നല്ലവണ്ണം സൽയ്ക്കരിയ്ക്കണ്ടേ?
മധുര:-സംശയമോ? അസ്സലായിട്ടു സൽക്കരിക്കണം.
കോന്ത:- രാമാ! നീ പോയി കളവറക്കാരനോടു പറഞ്ഞു ഇവര്‍ക്കു വേണ്ടതൊക്കെ കൊടുപ്പിച്ചു, നല്ലവണ്ണം ഇവരെ സൽക്കരിയ്ക്കു്
രാമ:- അങ്ങിനെ തന്നെ (പോയി)
കോന്ത:- ഈ മോഹിനിയാട്ടക്കാരെ ഒന്നു പകിട്ടണ്ടേ?
മധുര:- നല്ലവണ്ണം പകിട്ടണം.
കോന്ത:- അടുപ്പ്, വിറക് മുതലായതൊക്കെയും ബഹുഭംഗിയിലാക്കണം. അതിന്നു ഞാന്തന്നെ ചെന്നു ശ്രമിച്ചാലെ ഭാഷയാവുള്ളൂ. നിങ്ങളും വരു - പോവ്വാ.
[എല്ലാവരും പോയി]
ഒന്നാമങ്കം കഴിഞ്ഞു.
രണ്ടാമങ്കം (പേജ് 16 - 20)
രണ്ടാമങ്കം
[അനന്തരം കൊച്ചുരാമക്കുറുപ്പ് പ്രവേശിയ്ക്കുന്നു][നാലു പുറത്തും നോക്കീട്ട് ]
കൊച്ചു:-
മുതിര, പയറു, കയ്പ, നല്പടോലം,
ചിതമിയലുന്നൊരു ചീര, ചേന, ചേന,
ഇതി പലപല സന്ധ്യപുഷ്ടികൊണ്ടീ-
ക്ഷിതിയതു പണ്ടതി ര്യമായിരുന്നു. 19
കഷ്ടം! ഇപ്പോളിങ്ങിനെ മുടിയപ്പയും ഇലയിന്മേൽത്തയ്യും നങ്ങണമ്പുല്ലും മറ്റും പിടിച്ചു വെറുതെ കിടക്കുന്നു. (കുറച്ചു നടന്നിട്ട്, വലത്തു പുറത്തേയ്ക്കും നോക്കീട്ട്, വ്യസനിച്ചുംകൊണ്ടു്)
കേടറ്റീടിന വെറ്റിലക്കൊടികളും
തെങ്ങം കവുങ്ങും ഗുണം
കൂടും വാഴകളും കിഴങ്ങു പലതും
മറ്റുള്ള സസ്യങ്ങളും,
വാടീടാതിടചേര്‍ന്നു പണ്ടഴകിയോ-
രിത്തോപ്പിലിപ്പോളുണ-
ങ്ങീടുന്നോരു കവുങ്ങതെങ്ങിവകളു-
ണ്ടല്ലാതെയില്ലൊന്നുമേ 20
[കുറച്ചു നടന്നിട്ടു നേരെ നോക്കീട്ട്]
ഇതാ! ചടച്ചുചടച്ചു രണ്ടുമൂന്നു കന്നാലികളേയും കാളകളേയും തെളിച്ചുകൊണ്ടു ഗോപാലൻ പോവുന്നു.
കണ്ടാൽ കണ്ണേല്ക്കുമാറുള്ളൊരു തടിയൊടഹോ
വന്മദം പൂണ്ടു ചീറ്റി-
ക്കൊണ്ടെത്തും കാള കന്നാലികളിവയതിനു-
ള്ളെണ്ണമെണ്ണൂറുപോരാ
പണ്ടോര്‍ത്താൽ പയ്ക്കൾ നൂറല്ലഴകിനൊടു കറ-
ന്നീടുവാനിപ്പൊളേവം
രണ്ടൊത്തൊന്നായിയല്ലൊ!; പരമിതു കഠിനം
ഹന്ത! മറെറന്തു ചൊൽവൂ. 21
(കുറച്ചു കൂടി നടക്കുന്നു.)
[ആകാശത്തിൽ:- കോന്തക്കുറുപ്പെശമാനനെങ്കെ? അദ്ദേഹം എനക്ക് രണ്ടായിരത്തിൽ ചില്വാനം രൂപ പലിശ തരുവാനുണ്ടായിരുന്നു] (കേട്ടു-നോക്കീട്ടു്)
പത്തു പന്തിരണ്ടു പട്ടന്മാരുണ്ടിവിടെ.
പാട്ടം തീര്‍ത്തു രശീതു വാങ്ങുവതിനായ്
പണ്ടിങ്ങു വന്നേറ്റവും
കെട്ടിക്കാത്തു കിടക്കുമാളുകൾ കുറ-
ച്ചല്ലേ നിനച്ചീടുകിൽ
പെട്ടെന്നിപ്പൊഴുതായതിന്നു പകരം
കഷ്ടം! കടക്കാരതാ
പട്ടന്മാരുടെ കൊള്ളയായിതഖിലം
പൊയ്യല്ല വയ്യോര്‍ക്കുവാൻ. 22
(കുറച്ചു നടന്നിട്ടു, എടുത്തുപുറത്തേയ്ക്കും നോക്കീട്ട് ] ഈ മഠപ്പറമ്പിന്നുമാത്രം നന്നെ തരക്കേടില്ല. (സക്ഷിച്ചു നോക്കീട്ട്)
തെല്ലും ദേഹമനങ്ങിടാതെ സുഖിയായ്
തേച്ചും കുളിച്ചുണ്ടു പ-
ണ്ടുല്ലാസാൽ പതിവായിടുന്ന ഗൃഹകാ-
ര്യാന്വേഷണം ചെയ്തഹോ!
മെല്ലെപ്പാര്‍ത്തൊരു കൃഷ്ണനെന്നു പറയു-
ന്നമ്മാമനിപ്പോളിതാ
വല്ലാതിങ്ങിനെ വേര്‍ത്തുകൊണ്ടിഹ കിള-
ച്ചീടുന്നു കൂടും ശുചാ 23
[അടുത്തു ചെല്ലുന്നു. അനന്തരം കിളച്ചുകൊണ്ടു കൃഷ്ണക്കുറുപ്പു പ്രവേശിയ്ക്കുന്നു]
കൊച്ചു:- എന്താണ് അമ്മാമൻ തന്നെ ഇങ്ങിനെ കിള യക്കുന്നതു്?
കൃഷ്ണ:- [നോക്കീട്ട്] ആവൂ. നീയ്യും വന്നുവല്ലൊ നന്നായി.
വേലൻ പാണനലക്കിടുന്നവർ കുറു-
പ്പും ചെട്ടിയും ക്ഷൌരമാം
വേലയ്ക്കുള്ളവർ കൊല്ലനും കൊശവനും
മൂശാരി യാശാരിയും
പാര്‍ക്കുമ്മണ്ണിവിടുത്തെയായതുവശാൽ
നൽച്ചൊല്പടിയ്ക്കാണുപ-
ണ്ടോര്‍ക്കുമ്പോളധുനാ കിളയ്ക്കുവതിനും
ഞാൻ തന്നെയായ്ത്തീര്‍ന്നുതേ 24
ആട്ടെ നീയ്യെന്താണിത്ര താമസിച്ചതു?
കൊച്ചു:- ഇംഗ്ലീഷ് പഠിപ്പ് അമാന്തമാക്കാനുള്ള മടി കൊണ്ടാണ്.
കൃഷ്ണ:- നിയ്യിപ്പോളഞ്ചെട്ടു കൊല്ലമായില്ലെ ഇതു പഠിച്ചു തുടങ്ങീട്ട്? ഇനി എത്രകാലം പഠിയ്ക്കണം?
കൊച്ചു:- രണ്ടു കൊല്ലം.
കൃഷ്ണ:- എന്നാൽ മുഴുവനുമാവോ?
കൊച്ചു:- അതില്ല; ബി. എ. പാസ്സാവാം.
കൃഷ്ണ:- അതുവേണ്ട. അത്രയിടയില്ല. ഇവിടെ കാര്യമൊക്കെ ദുർഘടത്തിലായി. അതുകൊണ്ടു്, കുഞ്ഞുകുട്ടികൾക്കു് പട്ടിണി കൂടാതെ കണ്ട് കഴിയ്ക്കാൻ വേഗത്തിൽ ഉത്സാഹിയ്ക്കണം. "നിലാവുദിയ്ക്കുവോളം പന്നി നില്ക്കില്ല.”
കൊച്ചു:- അത്ര കലശലായോ? രണ്ടുമൂന്നു കൊല്ലമല്ലേ ആയുള്ള നാരായണമ്മാമൻ മരിച്ചിട്ടു? ഇത്ര വേഗത്തിൽ കോന്തമ്മാമൻ ഇത്ര തകരാറാക്കിയോ?
കൃഷ്ണ:- ഉവ്വ്
പണ്ടിങ്ങു നേടിയൊരു വസ്തു, പറമ്പു, നല്ല
പണ്ടങ്ങളെന്നിതഖിലം പണയത്തിലായി
കണ്ടോകൃഷ്ണക്കു ശീട്ടതിലെഴും കടമൊക്കെ വീട്ടാ-
നുണ്ടോ നിനയ്കിൽ മുതലിങ്ങു വിവാദമാണു്. 25
നാലുണ്ടച്ചികൾ ചേട്ടനു,
നാലിനെയും നല്ല പേടിയതുമുണ്ട്;
ചാലേ ചിലവിനിതിൽപ്പര-
മാലോചിയ്ക്കുമ്പൊൾ വേണ്ടതെന്തുള്ളു? 26
പൊട്ടൻ നമ്മുടെ കോന്ത-
ചേട്ടൻ സ്തുതിവാക്കു കേട്ടുമോഹിച്ചു്
ശീട്ടുകളൊപ്പിട്ടേകും
പട്ടന്മാര്‍ക്കായ് വൃഥാ തന്നെ. 27
ചേട്ടൻ നിനയ്ക്കിൽ വിടുവിഡ്ഢിയതാണു; പക്ഷേ
നാട്ട്യം മഹാമിടുമിടുക്കനതെന്നുമാണു് ;
കോട്ടം വെടിഞ്ഞു ഗുണഭോഷമുരച്ചുവെന്നാൽ
കൂട്ടില്ല ലേശമവനോടു മുഷിച്ചിലാവും. 28
എന്തിന്നു വളരെ പറയുന്നു.
എണ്ണായിരപ്പറയതിൽ കുറയാതെ നെല്ലു
ഖണ്ഡിച്ചു വിറ്റിടുമൊരിത്തറവാട്ടിലിപ്പോൾ
ഉണ്ണാനുമില്ല വകയിങ്ങിനെയായി; രണ്ടു
കണ്ണാണ സത്യ;മിതു ചൊൽകിനിയെന്തുവേണ്ടു? 29
കൊച്ചു:- കാരണവൻ കെടുകാര്യസ്ഥനാവുക കൊണ്ടു് കാര്യാന്വേഷണത്തിന്നു യോഗ്യനല്ലെന്നുള്ള വ്യവഹാരം ആരംഭിച്ചു കഴിഞ്ഞില്ലല്ലോ?
കൃഷ്ണ:- ഉവ്വ്. വ്യവഹാരം കൊടുത്തു; എന്താണ്, അതു് വേണ്ടായിരുന്നുവെന്നുണ്ടോ?
കൊച്ചു:- ഞാൻ അമ്മാമന്റെ ഒടുവിലെ എഴുത്ത് കിട്ടിയപ്പോൾ മഡ്രാസിലുള്ള വലിയ യോഗ്യന്മാരെ അതു കാണിച്ച് ഇനി മേലിലെന്തെല്ലാമാണ് പ്രവർത്തിയ്ക്കേണ്ടതെന്നു് ആലോചിച്ചു.
കൃഷ്ണ:- അതു നന്നായി; അവരെന്താണ് പറഞ്ഞതു്?
കൊച്ചു:- "കാരണവൻ കെടുകാര്യസ്ഥനാവുകകൊണ്ട് കാര്യാന്വേഷണത്തിന്നു യോഗ്യനല്ലെന്നും മറ്റുമുള്ള വ്യവഹാരം ചുരുങ്ങിയപക്ഷം ഒരഞ്ഞൂറു കണ്ടിട്ടുണ്ട് ഞങ്ങൾ. എന്നാൽ അതിൽ ഒന്നോ രണ്ടോ ജയിച്ചിട്ടുണ്ടായിരിയ്ക്കും; അത്രേയുള്ളു. അതുകൊണ്ടു് ഈ വലിയ ദുർഘടമായ വ്യവഹാരത്തിനു പുറപ്പെടേണ്ട. വല്ല വിധത്തിലും നയോപായംകൊണ്ടു് കാരണവനെ സ്വാധീനമാക്കുന്നതാണു് നല്ലത്" എന്നാണവർ പിന്നെയും പിന്നെയും ഉറപ്പിച്ചു പറഞ്ഞതു്.
കൃഷ്ണ:- കായ്യം തെറ്റിയല്ലോ. ഇനിയെന്താണു് വേണ്ടത്? നമ്മുടെ നാരായണിയുടെ സംബന്ധക്കാരൻ മധുരമംഗലത്തു നമ്പൂരി അരുളിച്ചെയ്തിട്ടാണ് ഇങ്ങിനെ വ്യവഹാരം കൊടുത്തത്. ഇതു നന്നെ സ്വകാരമാണെ!
(ആലോചിച്ച്)
ഗംഭീര മാനസനതായി വിളങ്ങിടുന്നീ-
നമ്പൂരി ശാസ്ത്രിവരനും ഗുണവാനുമാണ് ;
അമ്പോടു പാകൃഷ്ണക്കിലതുകൊണ്ടവിടുന്നു ചൊന്ന
വമ്പുള്ള പക്ഷമതു ദുർഘടമാകയില്ല. 30
കൊച്ചു:- മഡ്രാസിലുള്ള വക്കീൽമാരേപ്പോലെ ഈ നമ്പൂരിയ്ക്കും കാഴ്ചബോധം ഉണ്ടാകുമോ? ആട്ടെ!
മധുസിതാ മധുരോത്തമ ഭാഷിതൻ
മധുരമല ഭൂസുരപുംഗവൻ
മതിയതിന്നതി നന്മയെഴുന്നവൻ
ചിതമൊടിപ്പൊഴുതെങ്ങു വസിപ്പതും? 31
അദ്ദേഹത്തിന്റെഅഭിഃപ്രായം എന്താണെന്നു് നേരിട്ടു ചോദിക്കണം
കൃഷ്ണ:- കോന്തച്ചേട്ടൻ പൊന്നുതമ്പുരാനെ കാണാൻ പോയിട്ടുണ്ടു്. ആ കൂട്ടത്തിൽ നമ്പൂരിയും പോയിട്ടുണ്ട്. ഇന്നു വരുമെന്നാണ് വച്ചിരിയ്ക്കുന്നത്.
കൊച്ചു:- അമ്മാമൻ എന്തിനാണ് തമ്പുരാനെ കാണാൻ പോയത്?.
കൃഷ്ണ:- നല്ല രൂപമില്ല. എങ്കിലും, ഈ തറവാട്ടിലേയ്ക്കുള്ള സ്ഥാനമാനങ്ങളൊക്കെ കാരണവനു മാത്രമേ പാടുള്ളു എന്നുള്ള കല്പന വരുത്താനാണെന്നാണ് കേൾവി.
(അണിയറയിൽ:- അപ്പു അയ്യാ! എന്നെ കണ്ടാൽ അപമാനപ്പെട്ടു വരികയാണെന്നു തോന്നുമോ?)
കൃഷ്ണ:-
അമ്പോടിതാ നമ്മുടെ പൂര്‍വ്വജന്റെ
ഗംഭീരമാകും ധ്വനി കേട്ടിടുന്നു
വമ്പേറിടും ബുദ്ധി കലര്‍ന്നിടുന്നീ
നമ്പൂരിയും വന്നുവിതെന്നു നൂനം. 32
എങ്കിലു നമ്പൂരി ഈ കാര്യത്തേപ്പറ്റി ചോദിയ്ക്കേണ്ട എന്നാണെന്റെ പക്ഷം.
കൊച്ചു:- അതെന്താണ്?
(രണ്ടാമതും അണിയറയിൽ :- എന്താണ് അപ്പുഅയ്യാ! ഉത്തരം പറയാത്തത്?)
കൃഷ്ണ:- (നോക്കീട്ട്) ഓ- നോക്കിനി ഇവിടെ നില്ക്കുണ്ട മാറിപ്പോവാ.
പട്ടന്മാരൊടുകൂടി
ച്ചേട്ടനിതാ വേഗമോടുമെത്തുന്നു.
കോട്ടമതെന്നിയെ നൊമ്മൾ-
ക്കൊട്ടും വൈകാതെ പോകതന്നെ ഗുണം 33
അല്ലെങ്കിൽ തെറി കേൾക്കേണ്ടി വരും.
[എന്നു് രണ്ടാളും പോയി]
വിഷ്കംഭം കഴിഞ്ഞു.
രണ്ടാമങ്കം (പേജ് 21 - 25)
[അനന്തരം കോന്തക്കുറുപ്പും പട്ടന്മാരും പ്രവേശിയ്ക്കുന്നു.]
അപ്പു:- (വിചാരം) ഈയാൾക്കു് കുറച്ചപകടം പറ്റിയെന്നാണ് തോന്നുന്നത്. (സ്പഷ്ടം) അവസ്ഥപോലെ എജമാനനെ ബഹുമാനിയ്ക്കാൻ ആരു വിചാരിച്ചാലും കഴിയാത്തതുകൊണ്ടു് എജമാനന്റെ സ്ഥിതി എല്ലായ്പോഴും അപമാനപ്പെട്ടുകൊണ്ടു തന്നെയാണെന്നാണ് എന്റെ പക്ഷം.
കോന്ത:- താൻ സാരജ്ഞൻ. തന്നോടു് ഉള്ളതൊക്കെ പറയുകതന്നെ എന്നു നിശ്ചയിച്ചു. ഞാൻ തമ്പുരാനെ കാണാനായിട്ട് ആ കോവിലകത്തേയ്ക്കു കടന്നു. അപ്പോൾ ഒരു ശിഫായി പുറത്തേയ്ക്കു കടക്കണം എന്നു പറഞ്ഞു.
അപ്പു:- എജമാനനോടോ?
കോന്ത:- എന്നോടാവില്ലല്ലോ എന്നു വിചാരിച്ചു ഞാൻ അകത്തേയ്ക്കു തന്നെ നടന്നു.
അപ്പു:- അപ്പോഴൊ?
കോന്ത:- അവൻ എന്നെ വന്നു തടുത്തു. ഞാൻ അതു കണ്ടു എന്നു നടിയ്ക്കാതെകണ്ടു് പിന്നെയും അങ്ങോട്ടയ്ക്കു തന്നെ നടന്നു.
അപ്പു:- ശിവ! ശിവ! അത്ഭുതം. അത്ഭുതം!! ഇത്ര ധൈര്യമുണ്ടായിട്ട് ഇന്നാരാണുള്ളത്!!
കോന്ത:- താൻ സാരജ്ഞൻ - താൻ ഒരുമിച്ചു പോരാതെകണ്ടിരുന്നതു് വളരെ തെറ്റായി. ആ ശിഫായി തടുത്തപ്പോൾ ഞാൻ പിന്നാക്കം പോവാതെ കണ്ടിരുന്നതു് വിഡ്ഢിത്തമായി എന്നാണിവരുടെ പക്ഷം. നമ്പൂരിയുടെ മാത്രം അങ്ങിനെയല്ല. നമ്പൂരി! നമ്പൂരി! (മധുരമംഗലം പ്രവേശിയ്ക്കുന്നു.)
മധുര:- അപ്പുഅയ്യൻ നല്ല ബുദ്ധിയുള്ളാളാണു്
കോന്ത:- അതുകൊണ്ടു് ഞാൻ ഇദ്ദേഹത്തിനോട് ഉള്ളതൊക്കെ പറഞ്ഞു.
മധുര:- അതു നന്നായി. ഈ ബുദ്ധിശൂന്യന്മാർ ഈ വിവരം പുറത്തേയ്ക്കു പറയാതെകണ്ടിരിപ്പാൻ എന്താണു് വേണ്ടതു്?
അപ്പു:- കുറച്ചു രൂപ കൊടുക്കുകതന്നെ
കോന്ത:- എത്ര കൊടുക്കണം.
അപ്പു:- പതിപ്പത്തു രൂപ വീതം.
കോന്ത:- എന്നാൽ ശീട്ടുകളെഴുതു. എത്ര ശീട്ടെഴുതണം?.
മധുര:- പതിനഞ്ച്.
അപ്പു:- ഈ പോക്കു വരത്തിന്നു വാങ്ങിയ രൂപ എന്നു കാണിയ്ക്കാം, അല്ലേ?
കോന്ത:- അതേ.
അപ്പു:- എന്നാൽ, എല്ലാവക്കും വിശ്വാസമുണ്ടായിട്ടു് ഒരാൾക്ക് ശീട്ടെഴുതി കൊടുക്കയല്ലേ നല്ലത്?
മധുര:- അതെ.
(അപ്പുഅയ്യൻ ശീട്ടെഴുതുന്നു.)
മധുര:- രൂപയുടെ സംഖ്യ വച്ചുവോ?
അപ്പു:- ഇല്ല.
മധുര:- പതിപ്പത്തു രൂപവീതം കൊടുത്താൽ പോരാ, ഇവിടുത്തെ അവസ്ഥയ്ക്ക്, എന്നാണു് എന്റെ പക്ഷം.
കോന്ത:- ശെരി - എന്നാൽ ഇതിൽ പത്തിരട്ടിച്ചാവട്ടേ.
ശുപ്പു:- ആരുടെ പേര്‍ക്കാണ് ശീട്ടെഴുതുന്നതു്?
അപ്പു:- എന്റെ പേര്‍ക്കു തന്നെ.
ശുപ്പു:- എന്റെ പേര്‍ക്കു വേണം.
രാമ:- എന്റെ പേര്‍ക്കു വേണം
അപ്പു:- ഒന്നരപണം പലിശ വച്ചാൽ ഞാൻ ആയിരത്തിഅഞ്ഞൂറ് രൂപ ഇപ്പോൾ റൊക്കം തരാം. എന്നാലീവാദം വേണ്ടല്ലോ.
കോന്ത:- ശെരി, എന്നാൽ അങ്ങിനെയാവട്ടെ. (ഉചിതം പോലെ രൂപ എല്ലാവക്കും കൊടുത്ത് ശീട്ടു ഒപ്പിട്ടു കൊടുക്കുന്നു.)
മധുര:- (വിചാരം) ഇപ്പോൾ ഈ വിദ്വാന്റെ കെടുകാര്യസ്ഥത തെളിയിയ്ക്കാൻ ഒന്നു കൂടി ആയി.
കോന്ത:- ഇനി എല്ലാവരും ഇനിയ്ക്കു തമ്പുരാനെ കാണാൻ പോയിട്ടു വളരെ മാനമായി എന്നു പറയണം.
(എല്ലാവരും സമ്മതിയ്ക്കുന്നു)
വീര:- എല്ലാവരും ഒരുപോലെ പറയുന്നതിനു് ഇന്ന വിധം പറയണമെന്ന് എല്ലാവരും കൂടി ഇപ്പോൾ തന്നെ ഒന്നു നിശ്ചയിയ്ക്കണ്ടേ?
കോന്ത:- വിഡ്‌ഢി! വിഡ്‌ഢി! അതു വേണോ? അവരവരുടെ സരസ്വതീപ്രസാദം പോലെ പറഞ്ഞോട്ടെ എന്നു വച്ചാൽ അധികം നന്നാവില്ലെ?
മധര:- സംശയമോ?
കോന്ത:- എന്നാൽ നമ്പൂരിയും അപ്പു അയ്യനും ഒഴിച്ച് എല്ലാവരും പോയി നാട്ടുകാരോടെന്നെ സ്തുതിയ്ക്കു. അവരിങ്ങോട്ടയ്ക്ക് കാണാൻ വരട്ടെ.
[കോന്തക്കുറുപ്പും, മധുരമംഗലവും, അപ്പുഅയ്യനും ഒഴിച്ച് എല്ലാവരും പോയി]
കോന്ത:- നൊമ്മൾക്കിനി മാളികയുടെ മോളിലേയ്ക്കും പോവാം.
[എല്ലാവരും നടക്കുന്നു]
കോന്ത:- കഴുത്തു നീറുന്നു. ആ കള്ളശിഫായിയുടെ നഖം കൊണ്ടിട്ടാണെന്നാണ് തോന്നുന്നത്. പൊട്ടിയിട്ടുണ്ടോ? നോക്കുക!
അപ്പു:- (നോക്കീട്ട്) ഇല്ല- പാറീട്ടുണ്ട് അത്രേയുള്ള.
മധുര:- പതക്കം കെട്ടിയാ ഇതത്ര ശോഭിയ്ക്കില്ല.
കോന്ത:- ശെരി- പതക്കം കെട്ടാൻ എന്താണ് ഞെരുക്കം (പെട്ടി തുറന്നു് പതക്കം കെട്ടി കസാലയിൽ ഇരുന്നിട്ട്) നമ്പൂരിയും ഇരിയ്ക്കുക.
മധുര:- (ഇരുന്നിട്ട്) ഇപ്പോഴെ ഇവിടയ്ക്കും ശോഭ തികഞ്ഞുള്ളൂ.
കോന്ത:- (പതക്കത്തിന്മേൽ നോക്കീട്ട്) ഒന്നാന്തരം പതക്കമാണിത്. ഇനിയ്ക്കു മുമ്പിൽ കോഴിക്കോട്ടിൽനിന്നു സമ്മാനം കിട്ടിയതാണ്. ഇതിന്നൊരു പതിനായിരം രൂപ വിലയുണ്ടു്.
മധുര:- അതു പണ്ടത്തെ വിലയാണ് ഇപ്പോൾ അതു കൊണ്ടു് മതിയാവില്ലെന്നാണു് തോന്നുന്നത്
കോന്ത:- ശെരി. ഇനിയ്ക്കു് ഇപ്പോഴത്തെ വില അത്ര രൂപമില്ല.
അപ്പു:- ഇതാ കുഞ്ഞിക്കാവമ്മ വരുന്നുണ്ടു്
കോന്ത:- ഈ മുണ്ടൊന്നുമാറിച്ചിറ്റട്ടേ. (അതുചെയ്യുന്നു)
കുഞ്ഞി:- (പ്രവേശിച്ചിട്ടു്) ഇന്നലത്തെ കുറിയ്ക്കു് ഇരുനൂററമ്പത് രൂപ വയ്ക്കാനുള്ളത് ആരെയാണ് ഏല്പിച്ചിട്ടുള്ളതു്?
കോന്ത:- ഓ-ഞാൻ അതു അന്ധാളിച്ചുപോയി. ഉടനേ തരാം.
കുഞ്ഞി:- തരാം എന്നു പറഞ്ഞാലും മറ്റും പോരാ. ഇപ്പോൾത്തന്നെ തരണം. കുട്ടികളുടെ പണ്ടം പണയം വച്ചിട്ടാണു് ഞാൻ രൂപ കടംവാങ്ങി കുറിയ്ക്കു വച്ചത് വയ്ക്കു രൂപ.
കോന്ത:- തല്ക്കാലം രൂപ കൈവശം ഇല്ല- വല്ലാതെ കണ്ടു് പരിഭ്രമിയ്ക്കല്ലേ. കുറച്ചുനേരം ഈ അകത്തിരിയ്ക്കു.
(കുഞ്ഞിക്കാവമ്മ പോകുന്നു.)
കോന്ത:- ഇതിന്നൊരു കഥയില്ല. വകതിരിയില്ല.
കുഞ്ഞി:- (തിരിഞ്ഞുനിന്നിട്ടു) എടാ! പ്രാന്ത! നിയെന്താണു് പറഞ്ഞതു്? എന്നെക്കൊണ്ടധികം പറയിയ്ക്കല്ലേ--ആട്ടെ ഇപ്പോൾ നമ്പൂരിയുണ്ടാവുകകൊണ്ടു് ഞാനൊന്നും മിണ്ടുന്നില്ല.
കോന്ത:- ആട്ടെ- ഒരിയ്ക്കൽ മുറുക്കാനുണ്ടാക്കിത്തരു.
(കുഞ്ഞിക്കാവ് കൂട്ടാക്കാതെകണ്ടു് പോകുന്നു.)
(അനന്തരം നാണുപ്പണിയ്ക്കർ പ്രവേശിച്ചിട്ട്)
നാണു:- ഇപ്പോൾ വന്നെത്തി, അല്ലെ?
കോന്ത:- ആ ശിഫായിയ്ക്കു് നല്ല വകതിരിയും ലൌകികുവും ഉണ്ടു്. അവൻ എന്നെ നന്നെ മാനിച്ചു.
നാണു:- തമ്പുരാനെ കണ്ടില്ലേ?
കോന്ത:- പണിയ്ക്കര്‍ക്ക് എന്താണു് സംശയം? കാണരുതേ! ഈ പതക്കം തമ്പുരാൻ കല്പിച്ചു തന്നതാണു്.
നാണു:- ഇതു കുറച്ചു പഴക്കമായി എന്നു തോന്നുന്നുവല്ലോ?
കോന്ത:- പണ്ടു പണ്ടുള്ള തമ്പുരാക്കന്മാരായിട്ട് ഈടുവയ്പിൽ സമ്പാദിച്ച് വച്ചിട്ടുള്ളതാണിത്. പഴയ പതക്കമാണു് ഒന്നാന്തരമാണ് ഇരുപത്തയ്യായിരം രൂപ വില പിടിച്ചതാണു്. ഇതിന്നു മുമ്പിൽ ഇത്ര നല്ല സമ്മാനം ആര്‍ക്കും അവിടന്നു കല്പിച്ചു കൊടുത്തിട്ടില്ല.
നാണു:- ഇവിടയ്ക്ക് കടുക്കൻ സമ്മാനം കിട്ടിയില്ലേ?
കോന്ത:- ഇല്ല.
നാണു:- ആ വീരമണിപ്പട്ടർ പറഞ്ഞു എജമാനന്നു് ആയിരം രൂപയ്ക്കു ഒരു വൈരജോടുസമ്മാനം കൊടത്തു എന്നു്.
കോന്ത:- നോക്കട്ടെ- ഉവ് എന്നു തന്നെയാണു് തോന്നുന്നതു്.
നാണു:- എന്താണിവിടയ്ക്കും, തന്നെ രൂപമില്ലേ?
കോന്ത:- ഉവ്വ്- ഉവ്വ്.
നാണു:- അതൊന്നിനിയ്ക്കു കാണണം.
കൊന്ത:- അതു ഞാൻ ഒരാൾക്കു കൊടുത്തു.
നാണു:- ആര്‍ക്കാണു മകന്നോ?
കോന്ത:- അതെ- മീനാക്ഷിയുടെ മകൻ ഗോപാലന്നു്.
[ദേഷ്യത്തോടു കൂടി കുഞ്ഞിക്കാവമ്മ പ്രവേശിച്ചിട്ട് ]
കുഞ്ഞി:- എടാ! പ്രാന്താ! അച്ചിക്കോര! എൻ്റെ രൂപ വയ്ക്ക് മീനാക്ഷിയുടെ മകന്നു മാത്രം ആഭരണം കെട്ടിയാൽ പോരാ.
[കോന്തക്കുറുപ്പ് നിലത്തുരുണ്ടു വീഴുന്നു.]
നാണു:- (പരിഭ്രമിച്ചു നോക്കീട്ട്) ഓ ഹോ- നമ്പൂരി! കൃഷ്ണമണിയൊക്കെ മോളിലേയ്ക്കും പോയിരിയ്ക്കുന്നു. ഇയാൾക്കു തന്റേടമില്ലെന്നാണു് തോന്നുന്നതു് നോക്കു.
മധുര:- നോക്കണ്ട. ഇനിയ്ക്കു നല്ല നിശ്ചയമുണ്ടു്, ഇയാൾക്കു ഒട്ടും തന്റേടമില്ല
കുഞ്ഞി:- ഇയാൾ നല്ല ചതിയനാണു്. ഇതൊക്കെ കള്ളത്തൊഴിലാണു് നമ്പൂരിയ്ക്ക് ഇതത്ര രൂപമില്ലായിരിയ്ക്കും.
അപ്പു:- നമ്പൂരിയ്ക്കു രൂപമുള്ളപോലെ ഇന്നാര്‍ക്കാണു് രൂപമുള്ളതു്? കുഞ്ഞിക്കാവെന്താണു് കഥയില്ലാതെകണ്ടു സംസാരിയ്ക്കുന്നത്?
കുഞ്ഞി:- ഇനിയ്ക്കു വൈദ്യത്തിന്റെ ഒന്നും ഇല്ല.
നാണു:- എന്നാൽ ഞാൻ വേഗം പോയി നമ്പ്യാരേയും കൂട്ടിക്കൊണ്ടു വരാം. (പോയി)
കുഞ്ഞി:- ഇവിടയ്ക്കും ഉപായത്തിലുള്ള ചികിത്സ ഉണ്ടല്ലോ. തല്ക്കാലം തന്റെടമുണ്ടാവാനെന്താണ് ചെയ്യേണ്ടതു്?
രണ്ടാമങ്കം (പേജ് 26 - 30)
മധുര:- വേണമെങ്കിൽ വേഗത്തിൽ തന്റേടമുണ്ടാക്കാം. പക്ഷേ, കുറച്ചു വേദനയാവും.
കുഞ്ഞി:- വേദനയാവാതെകണ്ടു് ദണ്ഡം മാറുമോ?
മധുര:- കുരുമുളകരച്ചു് കണ്ണിലെഴുതിയാൽ മതി.
കുഞ്ഞി:- അങ്ങിനെ തന്നെ. ഇപ്പോൾ കുരുമുളകരച്ചു കൊണ്ടുവരാം. (പോയി)
കോന്ത:- അയ്യോ! ആവൂ! (ഉറക്കെ നിലവിളിയ്ക്കുന്നു)
(കുഞ്ഞിക്കാവു വന്നിട്ടു)
കുഞ്ഞി:- അല്ല! തന്റേടമുണ്ടായിക്കഴിഞ്ഞുവോ?
കോന്ത:- ഉവ്വ്.
കുഞ്ഞി:- എന്താണിങ്ങിനെ നിലവിളിയ്ക്കുന്നതു്?
കോന്ത:- ഇനിയ്ക്കു സഹിക്കാൻ വയ്യാതെകണ്ടാരു ദണ്ഡം. (നമ്പ്യാരോടുകൂടി നാണുപ്പണിയ്ക്കർ പ്രവേശിയ്ക്കുന്നു)
മധുര:- നമ്പ്യാരേ! ഇദ്ദേഹത്തിന്റെ ഈ ദണ്ഡം വേഗത്തിൽ മാറ്റണം.
[കോന്തക്കുറുപ്പു നിലവിളിച്ചു കൊണ്ടു് കിടന്നുരുളുന്നു]
നമ്പ്യാ:- [അടുത്തുചെന്നു നോക്കീട്ട്] എവിടെയാണുപദ്രവം?
കോന്ത:- മേലാസകലവും ഉണ്ടു്.
നമ്പ്യാ:- എന്താണുപദ്രവം?
കോന്ത:- എല്ലാ ഉപദ്രവവും ഉണ്ടു്
മധുര:- നമ്പ്യാര്‍ക്ക് രോഗം മനസ്സിലായിക്കഴിഞ്ഞില്ല, അല്ലെ?
നമ്പ്യാ:- അതെ.
മധുര:- ആദ്യം തന്റേടമില്ലായ്മയ്ക്കാണ് തുടങ്ങിയത്. അതുകൊണ്ടു് ഈ രോഗത്തിന്നു കാരണം തന്റേടമില്ലായ്മയാണെന്നാണ് വിചാരിയ്ക്കേണ്ടതു്
കോന്ത:- എൻറെ രോഗത്തിന്റെ സ്വഭാവമൊക്കെ നമ്പൂരിയ്ക്കു് നല്ല നിശ്ചയമുണ്ടു് അതുകൊണ്ടു് വേണ്ടതൊക്കെ നമ്പൂരിയോടു ചോദിച്ചാൽ മതി.
നമ്പ്യാ:- അങ്ങിനെ തന്നെ.
മധുര:- തുടയിന്മേലല്ലെ, കാര്യമായിട്ടുള്ള ഉപദ്രവം?
കോന്ത:- തുടയിന്മേലും മുട്ടിന്മേലും ഉണ്ടു്.
മധുര:- പല്ലു കുത്തുപോലെയോ, വയറു വേദനപോലെയോ, തലയിൽക്കുത്തുപോലെയോ എന്തു പദ്രവമാണുള്ളത്?
കോന്ത:- അരിയസ്സിന്റെ ഇളകിയമാതിരിയാണ്.
മധുര:- എന്നാൽ തലയിൽ രാസ്നാദി പൊടിയിട്ടു തിരുമ്മിയാലൊ, നമ്പ്യാരെ?
[കുഞ്ഞിക്കാവും നാണുപ്പണിക്കരും ചിരിയ്ക്കുന്നു.]
നമ്പ്യാ:- തരക്കേടില്ല. [അതു ചെയ്യുന്നു.]
മധുര:- ഇപ്പോൾ അസാരം ഭേദമുണ്ടോ?
കോന്ത:- ഉവ്വ് വളരെ ആശ്വാസമായി. [ എണീറ്റിരിയ്ക്കുന്നു.]
കുഞ്ഞി:- എന്നാൽ ഞാൻ പോട്ടെ; നാളെ കാലത്തു് രൂപ എത്തിച്ചില്ലെങ്കിൽ പിന്നെ എന്നെ കാണാൻ കഴികയില്ല. [പോയി]
കോന്ത:- ഇതിന്നൊരു കഥയില്ല.
അപ്പു:- കുഞ്ഞിക്കാവമ്മ ഇങ്ങിനെയൊക്കെ പറയുന്നതു് സ്നേഹം കൊണ്ടാണ്
കോന്ത:- മുകാംബി ഇന്നാളൊരുദിവസം എന്നെ ചവിട്ടുകതന്നെ പറ്റിച്ചു.
അപ്പു:- പാറുക്കുട്ടി അമ്മയുടെ മാതിരി എന്താണ്?
കോന്ത:- അതി സ്നേഹമാണവൾക്കു് അടിയാണ് പ്രധാനം.
മധുര:- മീനാക്ഷിയുടെ സ്വഭാവം എങ്ങിനെയാണ്?
കോന്ത:- അമ്പോ! അവൾ മഹാ കേമിയാണ്. തരംപോലെ ഇതൊക്കെ പറ്റിയ്ക്കും.
നാണു:- [സ്വകാjdയമായിട്ട് ] നമ്പ്യാര്‍ക്കു വല്ലതും കൊടുക്കണ്ടേ?
കോന്ത:- ഇവിടെ എന്തു ചിലവാണ്? ഇപ്പോൾ അതൊക്കെ ഞെരുക്കമാണ്
നാണു:- അങ്ങിനെയായാൽ മതിയോ?
കോന്ത:- ഓഹോ- ഒട്ടും പോരായ്മയില്ല. ഈ വൈദ്യക്കാർ മഹാ കള്ളന്മാരാണ് പണിയ്ക്കര്‍ക്ക് അതിന്റെ അത്ര വിവരം രൂപമില്ലാഞ്ഞിട്ടാണ് ഇങ്ങിനെ പറയുന്നത്
നാണു:- എന്നാൽ അത്രേ വേണ്ടു. [വിചാരം) വേണ്ട ദിക്കിലൊക്കെ പിശുക്കും വേണ്ടാത്ത ദിക്കിലൊക്കെ ധാരാളവും ഇതുപോലെ മറ്റൊരാൾക്കുമില്ല. എന്തുചെയ്യാം? [സ്പഷ്ടം] നമ്പ്യാരെ! നൊമ്മൾക്കു പോവാ.
നമ്പ്യാ:- അങ്ങിനെ തന്നെ.
[നാണുപ്പണിയ്ക്കരും നമ്പ്യാരും പോയി]
അപ്പു:- ഇവിടന്നു നല്ല ഉപായശാലിയാണു്
മധുര:- അനേക ദേശസഞ്ചാരം കഴിച്ചിട്ടുള്ളവര്‍ക്കു ഉപായങ്ങളില്ലാതെകണ്ടു വരില്ല
കോന്ത:- കഷ്ടം! നിങ്ങൾ കാശി കണ്ടിട്ടില്ലല്ലോ. അവിടെ പരമസുഖമാണ്. ഒരു പൈസയ്ക് പതിനെട്ടിടങ്ങഴി പാലു കിട്ടും. ഹരിശ്ചന്ദ്രഭജാരിൽ കിട്ടാത്ത സാമാനം ഇല്ല. ഈ കൊച്ചിയും മറ്റും ഒരു സാരവുമില്ല. നല്ല നല്ല തേവിടിശ്ശികൾ ധാരാളം! ഹനൂമന്തം ഘട്ടത്തിൽ ഓരോരോ കുരങ്ങന്മാരെ കാണാം; കൂറ്റന്മാരാണു് വിശ്വനാഥന്റെ അമ്പലത്തിലൊക്കെ കൂവളത്തിലയാണ്. അറുപത്തിനാലു ഘട്ടത്തിലും സ്നാനം ചെയ്തിട്ടുണ്ട് ഞാൻ. പഞ്ചവടിയിൽ എത്ര ജടാധാരികളാണിരിയ്ക്കുന്നത്, തീയ്യം മുട്ടിയും ഇട്ടു കാഞ്ഞുകൊണ്ടു!
മധുര:- ഗണേശസ്വാമികളെ കണ്ടിട്ടോ ഇവിടന്നു് ?
കോന്ത:- ഇനിയ്ക്ക് അവനെ അത്ര ബഹുമാനം തോന്നീട്ടില്ല; ഒരു വങ്കനാണു്. മത്സ്യതീത്ഥത്തിലുള്ള മത്സ്യങ്ങൾ ഓരോ ആനയോളമുണ്ട് അവിടെ. ഞാൻ ആയിരം പറ അരി ഇട്ടു.
അപ്പു:- മഹാപ്രഭു! മഹാപ്രഭു! ഇവിടയ്ക്ക് അങ്ങിനെയൊക്കെ കഴിയും.
കോന്ത:- ഗോകര്‍ണ്ണത്തു പോയിട്ടുണ്ടോ?
അപ്പു:- ഉവ്വ്.
മധുര:- ചിദംബരത്തു ഞാൻ പോയിട്ടുണ്ട്
കോന്ത:- ഇതു രണ്ടും സാരമില്ല. ഗയയിൽ അക്ഷയവടം മഹാ കേമാണു്. അവിടെ അണ്ണാക്കുട്ടി വാദ്ധ്യാർ എന്നൊരു വിദ്വാനുണ്ട്. സാംബാർ അസ്സലായിട്ടു വയ്ക്കും അദ്ദേഹം. പരദേശത്തെ സാംബാറുപോലെ ഇവിടെ എങ്ങിനെയായാലും നന്നാവില്ല; പക്ഷെ, അവിടെ നേന്ത്രക്കായ കിട്ടില്ല; അങ്ങിനെ ഒരു ദോഷമുണ്ടു്. എങ്കിലും മധുര, വൃന്ദാവനം, ഗോകുലം ഗോവര്‍ദ്ധനം, പഞ്ചവടി, ദ്വൈകവനം ഇവിടെയൊക്കെ താമസിയ്ക്കാൻ നല്ല സുഖമാണ്.
മധുര:- ഇവിടുന്നു പോവാത്ത ദിക്കില്ല എന്നാണ് പ്രസിദ്ധം. ഉള്ളതിൽവച്ച് നല്ല ദിക്കേതാണ്?
കോന്ത:- രായച്ചൂർ കോട്ടയ്ക്കകമാണു് അവിടെ എത്ര വളരെ തുലുക്കന്മാരുണ്ടു്! വലിയ കോട്ടയാണു് കിടങ്ങിൽ നിറച്ചു മുതലകളാണു്. രണ്ടു് ഏരികളുണ്ടു്: രണ്ടിലും കുമ്മായവെള്ളമാണു്. വേനൽക്കാലത്ത് കഴിച്ചുട്ടാൻവയ്യ. അത്ര ഉഷ്ണഭൂമിയാണു്. തീവണ്ടിയാപ്പീസ്സ് അതി കേമമാണു് ഹൈദ്ര രാജ്യമാവുകകൊണ്ടു് അവിടെയൊക്കെ മുഷന്മാരെ ഉള്ള.
മധുര:- ഓഹോ - ഉഷ്ണം സഹിയ്ക്കാൻ വയ്യാതെ കണ്ടായ്ത്തുടങ്ങി.
താരേശാദി ഗ്രഹങ്ങൾക്കുടയൊരു വിപുല-
ശ്രീയശേഷം മുടിയ്ക്കു-
ന്നോരിച്ചണ്ഡാംശുവാകും സകലഭുവനസ-
ഞ്ചാരിയായോരു വിദ്വാൻ
പാരം ഗാസഞ്ചയത്തെദ്ദിശി ദിശി വിതറീ-
ടുന്നമൂലം രസിച്ചി-
ന്നേരം വല്ലാതെ കണ്ടീ ജ്ജലജതതി ചിരി-
യ്ക്കുന്നു. ചിക്കന്നിദാനീം 34
പാരിച്ച വേഗമൊടു പാരിനെഴുന്ന നല്ല
സാരം മുടിച്ചിടുമൊരീ ജ്ജലജാതനാഥൻ
പാരാതുയര്‍ന്ന പദമായതിൽ നില്ക്കയാലീ-
നേരം തപിച്ചു വലയുന്നു ജനങ്ങളെല്ലാം 35
നീരജ ബാന്ധവനധുനാ
നീരാഴിയിൽനിന്നു തന്നുടെ കരത്താൽ
സാരമെടുത്തതു വിരസ-
ന്മാരിൽ സ്വേദച്ഛലേന ചേര്‍ക്കുന്നു 36
അപ്പു:- ഒ- നേരം ഉച്ചയായി. ഇവിടെയും ഭക്ഷണം കഴിയ്ക്കായ്കകൊണ്ടു് ക്ഷീണംതുടങ്ങിയായിരിയ്ക്കും
കോന്ത:- ഐഃ ഇനിയ്ക്ക് അങ്ങിനെ ഒരു ക്ഷീണവും മറ്റും ഇല്ല. ശരീരത്തിന്നു് നല്ല ബലമുണ്ടു്.
അപ്പു:- അതല്ല- ഇവിടുന്നൊന്നും ഭക്ഷിച്ചില്ലല്ലൊ? നേരം കുറച്ചധികമായല്ലൊ എന്നു വിചാരിച്ചിട്ടാണ് ഞാൻ പറഞ്ഞതു്
കോന്ത:- ഞാൻ വേണമെങ്കിൽ നാലുദിവസം പട്ടിണി കിടക്കാം. അതിന്നൊരു പ്രയാസവും തോന്നീട്ടില്ല.
മധുര:- ഇവിടയ്ക്കു് ശരീരം സൂക്ഷിയ്ക്കാൻ നല്ലവണ്ണം വശം. പിന്നെ എങ്ങിനെയാണ് ബലമില്ലാതെകണ്ടുവരുന്നത്?
കോന്ത:- മൂസ്സിന്റെ എണ്ണയും ലേഹവും നെയ്യും പൊടിയും ഞാൻ പതിവായിട്ട് ശീലിയ്ക്കാറുണ്ട്
മധുര:- എന്നുതന്നെയല്ല, ഇവിടുന്നു് നല്ല സുഖമായിട്ടല്ലാതെകണ്ടിരിയ്ക്കില്ല.
കോന്ത :- സാക്ഷാൽ കുലശേഖരപ്പെരുമാളും കൂടി എന്നേപ്പോലെ സുഖിയനല്ല. ഇനിയ്ക്കു് പിശുക്കു ലേശമില്ല. ഉണ്ണാൻ വൈകി; പോവാം.
[എല്ലാവരും പോയി]
രണ്ടാമങ്കം കഴിഞ്ഞു.
മൂന്നാമങ്കം (പേജ് 31- 35)
മൂന്നാമങ്കം
[അനന്തരം നാരായണി പ്രവേശിയ്ക്കുന്നു ]നാരാ:- ഈ ദാരിദ്രദുഃഖംപോലെ ഇത്രദുസ്സഹമായിട്ടു മറ്റെന്താണുള്ളത്?
പാരിയ്ക്കും മാരി മഞ്ഞാതപമതിഭയദം
രോഗമൊട്ടല്ല ദുഷ്ട-
നാരെന്നോരൊവിപത്തിന്റെ പ്രതിവിധിയതു
ചെയ്തീടുവാൻ ശക്തിയെന്ന്യെ
പാരം ദേഹം ചടച്ചു ശിവശിവ!! വളരു
ക്ഷുത്തിനാൽ മൈ തളര്‍ന്നും
ദാരിദ്രക്കാർ കഴങ്ങുന്നിതു മലിനതയോ-
ടസ്തമാനാപമാന 37
(ഒന്നു ദീർഘശ്വാസമിട്ടിട്ട്) ദാരിദ്ര്യം കൊണ്ടു ഉണ്ടാവുന്ന ദുഃഖങ്ങൾ തന്നെ ഒക്കെയും ഒരുപോലെയല്ല.
സമ്പന്നന്നു ദരിദ്രഭാവമണകിൽ
ചേരും മഹാസങ്കടം
മുമ്പിൽ തന്നെ ദരിദ്രനായ പുരുഷ
ന്നോര്‍ക്കുമ്പോളുണ്ടായ്‍വരാ
വമ്പേറും പലകാഴ്ച കണ്ടതിരസം
കൈക്കൊണ്ടവന്തന്റെ ക-
ണ്ണമ്പിൽപ്പിന്നെ നശിയ്ക്കിലേന്തു മഴല -
ജ്ജാത്യന്ധനുണ്ടാകുമോ? 38
(നാലുപുറത്തും നോക്കീട്ട്) വീടു കുന്നിന്റെ മുകളിലാവുകകൊണ്ടു് ഈ അകത്തിരുന്നു നോക്കിയാൽ നാലുപുറത്തും രണ്ടുമൂന്നു നാഴിക അകലെയുള്ളതൊക്കെ നല്ലവണ്ണം കാണാം. നാരായണമ്മാമന്റെ കാലത്തിൽ ഈ സ്ഥലമൊക്കെ എത്ര നന്നായ് കിടന്നിരുന്നു! ഒരു ദിക്കാസകലം ചിലപ്പോൾ ഒരു പ്രായത്തിലുള്ള ഞാറുകൾ കൊണ്ടും, ചിലപ്പോൾ വിളവായ നെല്ലുകൾകൊണ്ടും, മറ്റൊരു ദിക്കൊക്കെ നിലയ്ക്കു നില്ക്കുന്ന തെങ്ങുകൾകൊണ്ടും, വേറെയൊരു ദിക്കുമുഴുവനും കരുമ്പുകൾകൊണ്ടും, മറ്റു പലപല സസ്യങ്ങൾകൊണ്ടും നിറഞ്ഞിരിയ്ക്കുകകൊണ്ട് ഈ അകത്തിരുന്നു് നാലു പുറത്തേയ്ക്കു നോക്കാൻ പണ്ടെത്ര രസമുണ്ടായിരുന്നു! കഷ്ടം! ഈ സ്ഥലമൊക്കയും, ഇപ്പോൾ പണയത്തിലായി. എന്നുതന്നെയല്ല, ഓരോ ചീത്ത പുല്ലും മറ്റും പിടിച്ചു വഷളായി കിടക്കുന്നു; ഇങ്ങിനെയായല്ലോ! കൃഷിഗുണം കൊണ്ടും മറ്റും പണ്ടത്തെ ഗൃഹഭരണം എത്ര നന്നായിരുന്നു!
നന്നാവണം കറികളൊക്കെയുമേറ്റ,മായ-
തിന്നായ് കറിയ്ക്കു ചിതമാകിയ വസ്തുവെല്ലാം
അന്നന്നു തോപ്പുകളിൽനിന്നു പറിച്ചിടേണ-
മെന്നായിരുന്നു നിയമം ദൃഢമിങ്ങു പണ്ടു് 39
ചാരുശ്രീ ചെറുമുത്തൊടൊത്തരി മഹാ
ധാരാളമുണ്ടായ്‍വരും,
തൈരും നെയ്യുമൊടുങ്ങുകില്ല ഗുണമു-
ള്ളെളെളണ്ണയും വെണ്ണയും
ഓരോരൊ തരമുപ്പിലിട്ടതുകളി-
ങ്ങഞ്ചെട്ടു കൂട്ടം സദാ-
ചേരും സര്‍വജനത്തിനും രുചിയതുൾ-
ക്കൊണ്ടോരു കൊണ്ടാട്ടവും 40
നൽത്തേൻ, ശക്കര, പഞ്ചസാര, കദളീ-
പക്വം, വെളിച്ചെണ്ണ, മൂ-
പ്പെത്തീടുന്നൊരു തേങ്ങയെന്നിവകളും
താംബൂല പൂഗാദിയും,
കൊത്തമ്പാലരി, കാപ്പി, നല്‍ത്രിഫലംചുട്ടാ
ക്കി,ന്തുപ്പു,കര്‍പ്പൂരമെ-
ന്നത്യാവശ്യമതാം മരുന്നുകളു
മിങ്ങുണ്ടാകുമെല്ലാപ്പൊഴും 41
അതുപോയിട്ട് ഇപ്പോൾ പട്ടിണി കൂടാതെ കണ്ടു് ദിവസം കഴിച്ചുകൂട്ടുവാൻതന്നെ വളരെപ്രയാസമായി തീര്‍ന്നിരിയ്ക്കുന്നു. (ഒന്നു രണ്ടു ദീർഘശ്വാസമിട്ടിട്ട്) കുറ്റമല്ല കൊച്ചുരാമോപ്പയ്ക്ക് ഭ്രാന്തു പിടിച്ചത്.
പണ്ടത്തല ലൌകികങ്ങളെയുമാ
ഭുക്ത്യാദിതൻ നന്മയും
കൊണ്ടാടിക്കുതുകത്തൊടോര്‍ത്തു പലരും
വന്നിങ്ങ കേറും വിധൌ
ഉണ്ടീടുന്നതിനും ഞെരുക്കമെഴുമി-
ക്കാലത്തു സര്‍വ്വവുംനിന-
ച്ചുണ്ടാകും വ്യസനത്തിനാലെവനമുൾ-
ക്കാമ്പിന്റെ കമ്പം വരും 42
[ അണിയറയിൽ:- അല്ല!. നിയ്യിങ്ങിനെയാണു് ധരിച്ചിരിയ്ക്കുന്നത്?] (കേട്ടിട്ട്)
അപ്പുപ്പട്ടരുടെ ഒച്ചയല്ലേ ഇത്?
(അനന്തരം അപ്പുഅയ്യൻ പ്രവേശിയ്ക്കുന്നു.)
അപ്പു:-
കൊച്ചുരാമക്കുറുപ്പിന്നീ
യുച്ചക്കമ്പം പിടിയ്ക്കുവാൻ.
നിശ്ചയം, ഹേതു നീയ്യിപ്പോൾ
തീര്‍ച്ചയാക്കിയതല്ലടോ 43
നാരാ:- പിന്നെ, എന്താണ്?
അപ്പു:- അതു പറഞ്ഞാൽ നിണക്കു് രസമാവില്ല
നാരാ:- ഐഃ- അതൊന്നുമില്ല. ഓപ്പയ്ക്കു ഭ്രാന്തു പിടിക്കാനുള്ള കാരണം സൂക്ഷ്മമായിട്ടു അറിയണമല്ലോ? പറയൂ
അപ്പു:- നിന്റെ സംബന്ധക്കാരന്റെ വിദ്യയാണു്
നാരാ:- നമ്പൂരിയുടേയോ?
അപ്പു:- അതേ.
നാരാ:- എന്നാൽ അതു വിസ്തരിച്ചു കേൾക്കണമല്ലോ.
അപ്പു:- പറയാം, മനസ്സിരുത്തി കേൾക്കു. നിങ്ങൾക്കു എല്ലാപേര്‍ക്കും വിശേഷിച്ച് കൃഷ്ണക്കുറുപ്പിന്നും കൊച്ചുരാമക്കുറുപ്പിന്നും, ഈ മധുരമംഗലത്തു നമ്പൂരിയുടെ നേരെ വളരെ സ്നേഹവും ബഹുമാനവും വിശ്വാസവും ഉണ്ടെന്നുള്ളതിനെ ഞാൻ പറയാതെകണ്ടുതന്നെ നിനക്ക് അറിവുണ്ടല്ലോ.
നാരാ:- ഉവ്വ്; അതുകൊണ്ടെന്താണു്?
അപ്പു:- ഇങ്ങിനെയൊക്കെ ഇരിയ്ക്കുന്ന ഈ നമ്പൂരിയാണു് നിങ്ങളുടെ തറവാട്ടിൽ ഇത്ര അധികം കടം വരുത്തിക്കൂട്ടുന്നതെന്നുള്ളത് ഒരു ദിവസം കൊച്ചുരാമക്കുറുപ്പിന്നു് ഞാൻ നല്ല അനുഭവം വരുത്തിക്കൊടുത്തു.
നാരാ:- അതെങ്ങിനെയാണു്?
അപ്പു:- അതും പറയാം: കോന്തക്കുറുപ്പും നമ്പൂരിയുമായുള്ള സല്ലാപം ഒരു നാലുനാഴിക ഒളിച്ചുനിന്നു കേട്ടാൽ ഈ നമ്പൂരിയുടെ ദുസ്സ്വഭാവം തനിയ്ക്ക് നല്ല അനുഭവം വരുമെന്നു് ഞാനൊരു ദിവസം കൊച്ചുരാമക്കുറുപ്പിനോടു് പറഞ്ഞു. അദ്ദേഹം തരം നോക്കി ഒളിച്ചുനിന്നു് ഇവരുടെ രണ്ടു നാഴികനേരത്തെ സല്ലാപം കേട്ടു. അതിനിടയ്ക്ക് ഈ നമ്പൂരിയുടെ വാക്കുകാരണം കോന്തക്കുറുപ്പ് ചരക്കു കച്ചവടക്കാരൻ വിശ്വലിംഗൻ പട്ടര്‍ക്ക് പതിനയ്യായിരം ഉറുപ്പികയ്ക്കുള്ള ശീട്ടെഴുതി കൊടുത്തു. നമ്പൂരിയുടെ കള്ളത്തൊഴിൽ നല്ലവണ്ണം അനുഭവം വന്നപ്പോൾ "കഷ്ടം! ഇത്ര ഇഷ്ടനായ നമ്പൂരിയും കൂടി ചതിച്ചുവല്ലോ!” എന്നുള്ള ആധികൊണ്ടു് അന്നുമുതൽക്കാണു് കൊച്ചുരാമക്കുറുപ്പിന്നു ഭ്രാന്തു പിടിച്ചതു്.
നാരാ:- എന്നാൽ ഇത്ര കഠിനമായ വിവരം ഓപ്പയോടു് സ്വാമികൾ എന്തിനായിട്ടാണു് പറഞ്ഞതു്?
അപ്പു:- കൊമരപ്പറമ്പിൽ തറവാടു് മുടിപ്പിയ്ക്കുന്നതൊക്കെ പട്ടന്മാരാണെന്നുള്ള ജനാപവാദം തീരുന്നതിന്നുതന്നെ "ആരാനും ചെയ്ത അപരാധം വാരിയന്റെ തലയിൽ" എന്നുള്ള മാതിരിയല്ലേ ജനങ്ങൾ ഈ അപവാദം ഞങ്ങളെക്കൊണ്ടു പറയുന്നതു്? അതു് ആരെങ്കിലും സഹിയ്ക്കുമോ?
നാരാ:- (വിചാരം) പട്ടന്മാരുടെ പിട്ടു് മഹാ കേമം തന്നെ (സ്പഷ്ടം) ആട്ടെ- സ്വാമികൾ പിന്നെ വരു. ഇപ്പോൾ ഇനിക്കു തെല്ലു ബദ്ധപ്പാടാണു്.
അപ്പു:- അങ്ങിനെ തന്നെ (പോയി)
നാരാ:- (ആലോചിച്ചിട്ട്) എല്ലാ ജാതികളിലുമുണ്ട് ഗുണവാന്മാരും ദോഷവാന്മാരും; അവരെ തിരിച്ചറിവാൻ വളരെ പ്രയാസവുമാണ്. ഈ പട്ടന്മാർ കള്ളന്മാരാണ് നിശ്ചയംതന്നെ. എത്ര ആലോചിച്ചിട്ടും ഈ നമ്പൂരി ഞങ്ങളെ ച തിയ്ക്കുമെന്നു ഇനിയ്ക്കു് തോന്നുന്നില്ല; -ം- എങ്ങിനെയെങ്കിലുമാവട്ടെ. സുഖമെങ്കിലും ദുഃഖമെങ്കിലും വരേണ്ടതൊക്കെ വരുമെന്നുറച്ച് ഇദ്ദേഹത്തിനെത്തന്നെ വിശ്വസിയ്ക്കുകയല്ലാതെ മറ്റൊരു നിവത്തിയുമില്ല. "മുരുക്കുന്മേലാണെങ്കിലും മുറുക്കിപ്പിടിയ്ക്കണ" മെന്നുണ്ടല്ലൊ. അതുകൊണ്ടു് ഇദ്ദേഹത്തിന്റെ നേരെ ഒരു ലേശം പോലും അവിശ്വാസം വിചാരിപ്പാൻ വയ്യ.
(അണിയറയിൽ:- എടി! നാരായണി)
നാരാ:- (കേട്ടിട്ട്) എന്താണമ്മെ!
[അനന്തരം പാര്‍വ്വതി പ്രവേശിയ്ക്കുന്നു.]
പാര്‍വ്വ:- നിന്റെ ആ കട്ടപ്പൂത്താലി കിട്ടണമെന്നു പറഞ്ഞുംകൊണ്ടു് ഇവിടെ നില്ക്കുന്നുണ്ട് കൃഷ്ണൻ : എന്താണ് വേണ്ടത്?
നാരാ:- ഇനി ഇതുമാത്രമല്ലേ ഉള്ളൂ ഇവിടെ പണ്ടം? ഇതും പോയാൽ ആളുകൾക്കൊക്കെ നല്ല സുഖമാവുമല്ലൊ; അങ്ങിനെയാവട്ടെ.
പാര്‍വ്വ:- നിയ്യെന്താണിങ്ങിനെ ദേഷ്യപ്പെടുന്നത്?
നാരാ:- അമ്മയ്ക്ക് നല്ല നിശ്ചയമില്ലെ, ഞാനിതാര്‍ക്കും ഇരവായിട്ടും കൊടുക്കാറില്ലെന്നു്? പിന്നെയും ഇങ്ങിനെ ചോദിച്ചാൽ അതിന്റെ മറുവടി ഞാൻ വേറെ എന്താണ് പറയേണ്ടത്?
പാര്‍വ്വ:- "നാരായണിയ്ക്കു് ഈ കട്ടപ്പൂത്താലി എന്നുവച്ചാൽ പ്രാണനാണു്; ഒരാൾക്കും ഇരവിന്നുംകൂടി കൊടുക്കാറില്ല; എന്നുതന്നെയല്ല മുമ്പിലത്തെ കാരണവർ ഇത് പണിയിപ്പിച്ചു കൊടുത്തിട്ട് ഇപ്പോൾ ഏഴെട്ടു കൊല്ലമായല്ലൊ; ഇതിനിടയ്ക്ക് നാലഞ്ചു ദിവസമെ ഇതു അവൾതന്നെ കെട്ടിയിട്ടുള്ളു;" എന്നും മറ്റും ഉള്ള വിവരങ്ങളൊക്കെ ഞാൻ കൃഷ്ണനോടു പറഞ്ഞു.
നാരാ:- എന്നിട്ടൊ?
പാര്‍വ്വ:- കൃഷ്ണൻ ഇതൊക്കെ കേട്ടിട്ടും സമ്മതിയ്ക്കുന്നില്ല. വ്യവഹാരച്ചിലവിന്നു് അതല്ലാതെകണ്ട് ഇപ്പോൾ മറ്റൊരു നിർവാഹവുമില്ല എന്നും മറ്റുമാണു് പറയുന്നത്
നാരാ:- ആട്ടെ ഇപ്പോൾ എടുപ്പാൻ തരമില്ല. പണ്ടം വയ്ക്കുന്ന പെട്ടിയുടെ താക്കോല് നമ്പൂരിയുടെ കയ്യിലാണെന്നു് അമ്മാമനോടു പറയു.
പാര്‍വ്വ:- അങ്ങിനെതന്നെ (പോയി)
മൂന്നാമങ്കം (പേജ് 36 - 40)
നാരാ:- ഇനി ഈ പണ്ടം പണയത്തിൽ വച്ചാലെന്താണ്? ആലോചിച്ചുനോക്കുമ്പോൾ ഒരു തരക്കേടുമില്ല. "മൂക്കുമുങ്ങിയാൽ മൂവ്വാള" എന്നുവയ്ക്കാനെ ഉള്ളു എങ്കിലും ഈ പണ്ടം പെട്ടിയിൽ നിന്നെടുത്താൽ മഹാ സങ്കടമാണിനിയ്ക്ക്. പിന്നെ ഉറക്കം വരില്ല. (ആലോചിച്ചിട്ടു്)
കളിയിൽ ബാലജനത്തിന്നു,
ചെളിയിൽ പന്നിയ്ക്കും, പൊടിയിലാനയ്ക്കു്,
അളവില്ലാത്തൊരു കൊതിയു-
ണ്ടളികുഴൽമണിമാര്‍ക്കു നല്ല പണ്ടത്തിൽ 44
ഇതു സ്വഭാവമാണു് - എന്തുചെയ്യും- മാറ്റിയാൽ മാറുന്നതല്ല.
(അണിയറയിൽ കളകളം കേട്ടിട്ട്)
ആരാണിങ്ങിനെ ചിരിയ്ക്കുന്നത്. (നോക്കീട്ടു)
മാനം കലര്‍ന്ന സഹപാഠികളായ രാമ-
മേനോൻ, പണിയ്ക്കരഥ ശങ്കരനാമധേയൻ
ദീനം വെടിഞ്ഞിവരൊടൊത്തു തകര്‍ത്തിതാ ന-
ല്ലാനന്ദഭാവമൊടുമോപ്പ വരുന്നു വേഗാൽ 45
ഭ്രാന്തു പിടിച്ചാൽ ഒരുവിധം നല്ല സുഖം തന്നെയാണു്. ഇപ്പോളുള്ള ഈ വ്യസനങ്ങളൊന്നും അറിയേണ്ടല്ലോ. ഒ! ഇനി ഇവിടെ ഇങ്ങിനെ അകവും തുറന്നിട്ടു നിന്നാൽ കാര്യം ദർഘടമാവും: ഇന്നാളത്തേപ്പോലെ ഓപ്പ വന്നു കേറി മുണ്ടും മറ്റും വലിച്ചുകൊണ്ടുപോവും (വാതിൽ പൂട്ടി പോയി.)
വിഷ്കംഭം കഴിഞ്ഞു.
[അനന്തരം രാമമേനവനോടും ശങ്കരപ്പണിയ്ക്കരോടും കൂടി കൊച്ചുരാമക്കുറുപ്പു പ്രവേശിക്കുന്നു.]
രാമ:-
ഊനം വെടിഞ്ഞൊരഴൽകൊണ്ടു മനസ്സുമാറി
ദ്ദീനം പിടിച്ചൊരു വയസ്യനുഴന്നിടുമ്പോൾ
ആനന്ദമോടധികമായ്‍ത്തലയും കുണുക്കി
ത്താനെന്തടോ ഹ-ഹ-ഹ-യെന്നു ചിരിച്ചിടുന്നു 46
ശങ്കര:-
വല്ലാതെയുണ്ടഴലിനിയ്ക്കു;മതെങ്കിലും കേൾ,
മെല്ലെന്നിയാളുടയ പേമൊഴി കേട്ടിടുമ്പോൾ
നില്ലാതകണ്ടുവരുമച്ചിരിയൊന്നൊതുക്കാ-
നില്ലാ മിടുക്കിഹ നമുക്ക, ഹമെന്തു ചെയ്‍വൂ! 47
രാമ:- [വിഷാദിച്ചുകൊണ്ട് വിചാരം]
ഉന്മേഷം നന്മനീഷയ്ക്കുടയൊരു ഗുരുവും
കൂടി വാക്യങ്ങൾ നന്നായ് -
ത്തമ്മിൽച്ചേര്‍ത്തര്‍ത്ഥമോതുന്നതിനു വിരുതു പോ-
രാഞ്ഞു കഷ്ണിച്ചിടുമ്പോൾ
ചെമ്മേ വാക്യങ്ങൾ ചേർത്തിട്ടവയുടെ പൊരുളോ-
തീടുമീബുദ്ധിമാൻ താ-
നിമ്മട്ടിപ്പോൾ കഥിയ്ക്കുന്നിതു പലതുമസം-
ബന്ധമായെന്തു ചെയ്‍വൂ 48
(കൊച്ചുരാമക്കുറുപ്പിനോട് സ്പഷ്ടം)
ആട്ടെ താൻ പഠിത്തം മതിയാക്കാനുള്ള കാരണമെന്താണ്?
(കൊച്ചുരാമക്കുറുപ്പു കേൾക്കാതെ ധ്യാനിച്ചു നില്ക്കുന്നു)
രാമ:-എടോ! താനെന്താണൊന്നും മിണ്ടാത്തതു? തന്റെ പഠിത്തം മതിയാക്കാനുള്ള കാരണമെന്താണു്?
കൊച്ചു:- ഞാൻ തനിയ്ക്കു ഒരു സാരോപദേശം തരണമെന്നു വിചാരിയ്ക്കുന്നു..
രാമ:- എന്താണു്?
കൊച്ചു:- താനാരേയും വിശ്വസിയ്ക്കല്ലേ?
രാമ:- ഇതാണു് സാരോപദേശം?
കൊച്ചു:- അതേ.
രാമ:- എന്താണ് നേരുള്ളവരെ വിശ്വസിച്ചാൽ?
കൊച്ചു:- കഷ്ടം! കണ്ടില്ലേ, ഇപ്പോൾ ഒരു വെള്ളയ്ക്ക പോലും ഇല്ലാതെ കണ്ട് ഉണങ്ങിനില്ക്കുന്ന തെങ്ങുകൾ! പലഹാരത്തിന്റെ സ്വാദ് മഹാകേമം തന്നെ. അല്ലാതെ കണ്ടു മറ്റൊന്നും സാരമില്ല. അല്ലേ, രാമമേന്നേ?
രാമ:- ഉത്തരം നന്നായി.
കൊച്ചു:- ഇപ്പോൾ നല്ല താഴിയക്കുടമായി. ഈ മധുരം പോലെ ഇത്ര ചീത്തയായിട്ടു മറ്റൊന്നുമില്ല.
ശങ്കര:- കയ്പോ?
രാമ:- (സ്വകാര്യമായിട്ട്) അനാവശ്യം ചോദിയ്ക്കുന്നെന്തിനാണു്? മിണ്ടതെകണ്ടിരിയ്ക്കു.
കൊച്ചു:- കയ്പയ്ക്കയുടെ സ്വാദു് ഞാൻ ഇപ്പോൾ തീരെ മറന്നു. മധുരം ഇനിയ്ക്കു കച്ചുപോയി.
രാമ:- ആട്ടെ നൊമ്മൾക്കു് മഡ്രാസിലേയ്ക്കും പോവാ. അവിടെയുള്ള ഡാക്ടർമാരെ കാട്ടി ചികിത്സിപ്പിച്ചു തന്റെ ഈ ദീനമൊക്കെ മാറ്റാം.
കൊച്ചു:- വരട്ടെ ഞാനൊരു കൂട്ടം ആലോചിയ്ക്കട്ടേ
ശങ്കര:- എന്താണ് താനാലോചിയ്ക്കുന്നത്?
കൊച്ചു:- എല്ലായ്പോഴും ഹ-ഹ-ഹ യെന്നു ചിരിയ്ക്കുന്ന തന്റെ പല്ല് വെളുക്കുവാനുള്ള കാരണം എന്താണെന്നു തന്നെ.
ശങ്കര:- എന്നിട്ടു മനസ്സിലായൊ?
കൊച്ചു:- ഓ-ഹോ. പഞ്ചസാര തിന്നിട്ടൊ, പന്തു കളിച്ചിട്ടൊ, അല്ലേ?
ശങ്കര:- (ചിരിച്ചുംകൊണ്ട്) തന്റെ പല്ലു വെളുക്കാനുള്ള കാരണമെന്താണ്?
രാമ:- (സ്വകാര്യമായിട്ട് ! ഐഃ-അനാവശ്യം ചോദിയ്ക്കല്ലേ? (വിചാരം) എന്താണു് വേണ്ടതു ഇയ്യാളുടെ ദീനം ആശ്വാസമാക്കാൻ? ഇദ്ദേഹം എത്ര യോഗ്യനായിരുന്നു! ഇദ്ദേഹത്തിന്റെ ബുദ്ധിയുടെ വലിപ്പവും, നിഷ്കർഷയും നല്ലവാക്കും മറ്റു പലപല ഗുണങ്ങളുമോര്‍ത്തു് സഹപാഠികളും മറ്റും വളരെ ബഹുമാനത്തോടു കൂടി സര്‍വ്വചേഷ്ടകളിലും ഇദ്ദേഹത്തിനെ അനുകരിച്ചു കൊണ്ടായിരുന്നു. കഷ്ടം! ഇപ്പോളിദ്ദേഹം ഈ മട്ടിലായല്ലോ! എന്തുകാട്ടാം.! (ആലോചിച്ചിട്ട് സ്പഷ്ടം). താനിങ്ങിനെ വ്യസനിയ്ക്കേണ്ട. തന്റെ തറവാട്ടിൽ ഇപ്പോൾ വന്നിട്ടുള്ള കടമൊക്കെയും തീര്‍ക്കാൻ അത്ര ഞെരുക്കമില്ല. ആ കാര്യം ഞാനേറ്റു.
കൊച്ചു:- ഈ കാര്യം താനേറ്റാൽ തനിയ്ക്ക് നടത്താൻ മാത്രം ശേഷിയുണ്ടോ?
രാമ:- ഉവ്വ്.
കൊച്ചു:- ഞാൻ ചില ചോദ്യം ചോദിയ്ക്കാം. അതിനൊക്കെ ഉത്തരം പറഞ്ഞാലെ ഇതിനിയ്ക്കു വിശ്വാസമാവുള്ളു. അല്ലെങ്കിൽ താനും കടക്കാരനാവും.
രാമ:- ആട്ടെ തന്റെ ചോദ്യങ്ങൾ കേൾക്കട്ടെ.
കൊച്ചു:- അതിന്റെ ഉത്തരം പറഞ്ഞില്ലെങ്കിൽ താനും കടക്കാരനാവും; പക്ഷെ, പുറപ്പെട്ടാൽ മതി.
രാമ:- അങ്ങിനെതന്നെ. ചോദിയ്ക്കാം.
കൊച്ചു:- നാട്യത്തിൽ ഗുണങ്ങളും നാട്ടിലൊക്കെ അസൂയയും ആര്‍ക്കാണ്? *
രാമ:- (വിചാരം) ഇതിന്നാൾക്ക് ആണു് എന്നു പറഞ്ഞാൽ കാര്യം തെറ്റും. (ആലോചിച്ചിട്ട്) ആട്ടെ, പറയാം. (സ്പഷ്ടം) ദുര്യോധനന്നു്.
കൊച്ചു:- വിഡ്ഢിത്തംകൊണ്ട് വീരവേഷം കെട്ടിയിരിയ്ക്കുന്നതാരാണ്?
രാമ:- ഉത്തരന്‍ [കോന്തക്കുറുപ്പ്]
കൊച്ചു:- ചേട്ടത്തം കണ്ടിട്ട് ചേട്ടനായിട്ടിടഞ്ഞതാരാണ്?
രാമ:- വിഭീഷണൻ [കൃഷ്ണക്കുറുപ്പ്]
ശങ്കര:- വിദുരരും ആവാം.
കൊച്ചു:- കളവുകൊണ്ടു കളിയ്ക്കുന്നതാരാണ്?
രാമ:- ശകുനി [മധുരമംഗലം]
കൊച്ചു:- ചത്താലും ചതിയ്ക്കാത്തതാരാണ്?
രാമ:- ധർമ്മപുത്രൻ [കൃഷ്ണക്കുറുപ്പ്]
കൊച്ചു:- തരമില്ലെങ്കിൽ താനല്ലെന്നു പറയുന്നതാരാണ്?
രാമ:- കർണ്ണൻ [മധുരമംഗലം]
കൊച്ചു:- അധര്‍മ്മം തീര്‍ക്കാൻ അമ്മാമനോടു പൊരുതിയതാരാണു്
രാമ:- ശ്രീകൃഷ്ണൻ [കൊച്ചുരാമക്കുറുപ്പ്]
കൊച്ചു:- ശീട്ടുകളി ആരാണു് ശീലിയ്ക്കുന്നതു്?
രാമ:- മുടിയൻ
കൊച്ചു:- എടാവീര! രണ്ടും താനറിഞ്ഞുവല്ലോ? കേമൻ -രാമൻ -കേമൻ -രാമൻ --കേമൻ (എന്നു പറഞ്ഞുകൊണ്ടു താളം പിടിച്ചു തുള്ളുന്നു) നെല്ലും പുല്ലും- നെല്ലും പുല്ലും -പണവും തൃണവും - പണവും തൃണവും- ശെരി ശരി ശെരി ശെരി ശേ. [എന്നു കലാശിച്ചിട്ട് ] അജ്ഞാനസുഖം ആര്‍ക്കാണു്?
രാമ:- ഉറക്കക്കാരന്നു് [കോന്തക്കുറുപ്പിന്നു്]
കൊച്ചു:- ഒച്ചതുറക്കാനല്ലാതെകണ്ടു് ഒന്നിന്നും കൊള്ളാത്തതെന്ത് ?
രാമ:- ചെണ്ട [കോന്തക്കുറുപ്പിന്നു്]
കൊച്ചു:- കുളിച്ചു കുളിച്ചു കുഡംബം ദ്രോഹിയ്ക്കുന്നതാരാണു്.
രാമ:- (ആലോചിച്ചിട്ടു ചിരിച്ചിട്ടു്) ദീവാളിക്കാരൻ [കോന്തക്കുറുപ്പ്]
ശങ്കര:- വങ്കരസികനുമാവാം.
മൂന്നാമങ്കം (പേജ് 41 - 45)
കൊച്ചു:- ശങ്കരനില്ലൊരു ങ്കുമ്പുങ്കും - ശങ്കരനില്ലൊരു ങ്കുമ്പുങ്കും (പാടിക്കൊണ്ടു് നൃത്തം വച്ചിട്ടു്)
കൊച്ചു:- അനങ്ങാതകണ്ടിരുന്നുകൊണ്ടു് ആഗ്രഹം സാധിയ്ക്കുന്നതാരാണ്?
രാമ:- കൊക്ക്. [മധുരമംഗലം)
കൊച്ചു:- നേരമ്പോക്കിൽ പ്രാണൻ പോക്കുന്നതാരാണ്?
രാമ:- നായാട്ടുകാരൻ [മധുരമംഗലം]
കൊച്ചു:- എല്ലാം സാധിയ്ക്കാനെന്താണു് വേണ്ടതു?
രാമ:- നല്ല ബുദ്ധി.
കൊച്ചു:- (മാറത്തടിച്ചുകൊണ്ടുറക്കെ) അയ്യോ!അയ്യോ! അയ്യോ! (രാമമേനവനും ശങ്കരപ്പണിയ്ക്കരും പരിഭ്രമിച്ചുകൊണ്ടു്) എന്തെന്തു്? അരുതരുതു്. (എന്നുപിടിച്ചുനിർത്തുന്നു.)
(അണിയറയിൽ ആരേയും ബഹുമാനം കൂടാതെകണ്ടു് ഏതു തെമ്മാടിയാണു് അവിടെക്കിടന്നു തൊള്ള തുറക്കുന്നതു്?)
(എല്ലാവരും കേൾക്കുന്നു)
ശങ്കര:- ആരാണീ പറയുന്നതു്?
കൊച്ചു:- കെന്ത്രമ്പല്ലനമ്മാമൻ.
( അനന്തരം കോന്തക്കുറുപ്പു പ്രവേശിയ്ക്കുന്നു]
കോന്ത:- ശപ്പക്കയ്യ! കുരുത്തം കെട്ട കഴുവേറി! നിയെന്താണ്ടാ ഇവിടെക്കിടന്നു തൊള്ള തുറക്കുന്നതു്? നല്ല തട്ടു വച്ചു കൊടുക്കണം അതാണു് വേണ്ടതു്.
രാമ:- ഇയ്യാൾക്കു് നല്ല സുഖമില്ല
കോന്ത:- താനെന്തറിഞ്ഞു? ഇവൻ മഹാ കള്ളൻ. ഇ തൊക്കെ കള്ളത്തൊഴിലാണു്. നല്ല അടി വച്ചു കൊടുക്കുവാൻ ആരുമില്ലാഞ്ഞിട്ടാണു് ഈ വക തോന്നിവാസം കാട്ടുന്നതു്. ഞാൻ സമ്പാദിച്ച മുതലൊന്നും ഇവരെ തൊടിവിയ്ക്കില്ല.
രാമ:- അതു ശെരിയാണോ?
കോന്ത:- എന്റെ മുതലൊന്നും അനുഭവിയ്ക്കാൻ ഇവര്‍ക്കു് സംഗതി വരില്ല.
കൊച്ചു:- ഇതു ശെരിയാണ് കോന്തമ്മാമ! കോന്തമ്മാമ! (താളം പിടിച്ചുകൊണ്ടു് പറയുന്നു)
കോന്ത:- ഇവന്നു ഒരു ബഹുമാനമുണ്ടോ എന്നു നോക്കു. എന്റെ മുമ്പിൽനിന്നുകൊണ്ടു് താളം പിടിച്ചു പാടുന്നു. ഇനിയ്ക്കിവനേക്കാൾ അമ്പതു വയസ്സേറും. കള്ളൻ കുരുത്തം കെട്ടു പോവുകേയുള്ളു.
കൊച്ചു:- എന്നാലത്രേ വേണ്ടു (ഓടിപ്പോയി)
ശങ്കര:- എന്താണിങ്ങിനെ പറയുന്നതു്?
കോന്ത:- ഞാനിവര്‍ക്കൊക്കെ ധാരാളമായിട്ട് കുരുത്തക്കേടു് കൊടുത്തിട്ടുണ്ടു്
ശങ്കര:- ഇവിടന്നു അത്രവളരെ കുരുത്തക്കേടു സമ്പാദിച്ചിട്ടുണ്ടോ?
കോന്ത:- ഈ പച്ചണ്ടിപ്പിള്ളരുടെ നിന്ദ കുറെ ഏറുന്നുവല്ലോ.
രാമ:- ഇവിടുന്നു പറയുന്നത് ശെരിയാണ്.
കോന്ത:- ഒക്കേനയും പിടിച്ചു ഞാൻ സര്‍ക്കാരിലേൾപ്പിയ്ക്കും.
രാമ:- അയ്യോ! ഇവിടന്നു സാഹസം പ്രവൃത്തിയ്ക്കല്ലേ.
കോന്ത:- ഞാനും ഒരു സക്കാരുമായിട്ട് മുമ്പിൽ വലുതായിട്ടൊരു വ്യവഹാരം ഉണ്ടായിട്ടുണ്ടു്.
രാമ:- ഏതു സക്കാരായിട്ടാണു് ?
കോന്ത:- പ്രവൃത്തിക്കച്ചേരിയായിട്ടാണു്. വ്യവഹാരം വളരെ കേമമായി. നാലു വക്കീലന്മാരെ വരുത്തി. ബലാൽസംഗം കുറ്റത്തിലാണു് തര്‍ക്കം. ഒടുക്കം ഞാൻ തന്നെ ജയിച്ചു. ആ പ്രവൃത്ത്യാരുടെ ഭാര്യയെ ഞാൻ അനുഭവിച്ചിട്ടുണ്ടെന്നു തന്നെ ജഡിജിയെക്കൊണ്ടു് വിധിപ്പിച്ചു പി ന്നെ അപ്പീൽ കൊടുത്തു.
രാമ:- ആര്, ഇവിടന്നോ?
കോന്ത:- ഐഃ- ആ വക്കീലന്മാരു്. അവിടെയും മുമ്പിലത്തെപ്പോലെതന്നെ ഇനിയ്ക്കു അനുകൂലമായിട്ടു വിധിച്ചു.
രാമ:- നേരായിട്ടീക്കാഴ്ച നടന്നിട്ടുള്ളതാണോ?
കോന്ത:- അതൊക്കെ, എന്തിനു താൻ അന്വേഷിയ്ക്കുന്നു? തനിയ്ക്കു അപ്പം തിന്നണോ കുഴിയെണ്ണണോ? സഭയിൽ ചെന്നപ്പോൾ ഞാൻ ജയിച്ചു. എന്നു വയ്ക്കണ്ട, ഈ പ്രവൃത്തിക്കച്ചേരി മുതലായ ഉപായത്തിലുള്ള സര്‍ക്കാരും മറ്റും എന്നോടെതൃത്താൽ ജയിക്കാൻ കഴിയില്ല. വലിയ വലിയ ഇംക്രീസ്സു കച്ചേരിയും മറ്റും വന്നാലും നമ്മടെ മീനാക്ഷിയുടെ മോൻ ഗോപാലനുണ്ടാവുകകൊണ്ടു. ഇനിയ്ക്കു പേടിയില്ല.
ശങ്കര:- അവന്നു ഇംഗ്ലീഷിന്റെ അറിവു നന്നെ കുറയും. മിഡിൽ സ്കൂളിനു തോറ്റിരിയ്ക്കയാണു്.
കോന്ത:- ഐഃ- താനെന്തറിഞ്ഞു? അവൻ കമ്പനി രൂപയിലുള്ള അക്ഷരങ്ങളൊക്കെ വായിച്ചു. എന്നെ പത്തു എന്നുവരെ ഇക്രീസ്സ പഠിപ്പിച്ചതു അവനാണു്.
രാമ:- ഇവിടുന്നു പഠിച്ചിട്ടുണ്ടെങ്കിൽ അതൊന്ന് കേൾക്കണമല്ലോ?
കോന്ത:- (മനസ്സിരുത്തി കണക്കും പിടിച്ചുകൊണ്ട്) ഒന്നു് - രണ്ടു് - മൂന്നു് (എന്നുമുതൽ പത്തുവരെ എണ്ണീട്ടു്) ശെരിയായില്ലേ?
ശങ്കര:- (ചിരിച്ചു കൊണ്ടു്) നല്ല ശെരിയായി.
കോന്ത:- ഗോപാലൻ സാമാന്യം നല്ല ഒരു മധുരാശിയായിട്ടുണ്ടെന്നാണു് ജനങ്ങൾ സംസാരിയ്ക്കുന്നതു്
ശങ്കര:- ഇവിടുന്നായിട്ടു ഇരുപത്തിമൂന്നുലക്ഷം രൂംപ ടം വരുത്തിയെന്നു് ജനങ്ങൾ സംസാരിയ്ക്കുന്നുണ്ടു് അതു ശെരിയാണോ?
കോന്ത:- ഞാൻ അസാരം കടം വരുത്തീട്ടുണ്ട്. പക്ഷേ, ഒക്കെ സൽക്കര്‍മ്മമായിട്ടാണു് ചോദിച്ചുനോക്കു. ബ്രാഹ്മണര്‍ക്കല്ലാതെകണ്ടുള്ള കടം ചുരുക്കമാണു്. പിന്നെ തറവാട്ടിലേയ്ക്കുവേണ്ടി വളരെ ഗുണങ്ങളും ഞാൻ ചെയ്തിട്ടുണ്ടു്. പക്ഷെ അതു പറവാൻ ആരുമില്ല. ഈ കാലത്തിൽ ഗുണം പറയില്ല, ദോഷമേ പറയുള്ളു ; അങ്ങിനെയാണു് ജനങ്ങളുടെ സ്വഭാവം.
ശങ്കര:- ഇവിടുന്നു് തറവാട്ടിലേയ്ക്കു ഗുണം ചെയ്തിട്ടുണ്ടോ?
കോന്ത:- പിന്നെയൊ? വളരെ വളരെ ഗുണം ചെയ്തിട്ടുണ്ടു്. ഈ മതിലിങ്ങിനെ കെട്ടിച്ചതൊക്കെ ഞാനാണ്. പിന്നെ, മുകളിൽ ഗുളോപ്പു, മേക്കട്ടി, കോളാമ്പി, കട്ടിൽ, കിടക്ക, വിളക്കു്, കവുച്ചി മുതലായ സകല സാമാനങ്ങളും ഉണ്ടാക്കി വച്ചിട്ടുണ്ടു്. അനന്തിരവന്മാർ അനുഭവിച്ചോട്ടെ എന്നുവച്ചിട്ടാണു് ഞാൻ ഇങ്ങിനെയൊക്കെ അദ്ധ്വാനിച്ചു പ്രവത്തിയ്ക്കുന്നതു്. അതറിവാനീ കള്ളന്മാര്‍ക്കു ബുദ്ധിയില്ല.
രാമ:- ഇവിടുന്നു ഇത്രയൊക്കെ ഗുണം ചെയ്തിട്ടുണ്ടോ?
കോന്ത:- പോര- നിങ്ങൾ എന്തറിയുന്നു പിള്ളേരേ! നാലു വീട്ടിപ്പെട്ടി സമ്പാദിച്ചു വച്ചിട്ടുണ്ടു്. ഇനി അനന്തിരവന്മാര്‍ക്കു ഒരു ശാട്ടമാട്ടുവേണ്ട. വേണ്ടതൊക്കെ ഞാൻ സമ്പാദിച്ചു വച്ചിട്ടുണ്ടു്. ഈ കള്ളന്മാരിങ്ങോട്ടയ്ക്കു ഉപദ്രവിയ്ക്കുകയേ ഉള്ളൂ. എങ്കിലും അങ്ങോട്ടയ്ക്ക് ഞാൻ ഗുണം തന്നെയാണു് ചെയ്യാറു്.
രാമ:- ഇതാണു് ബുദ്ധിയ്ക്കു ഗുണമുള്ളവരുടെ ലക്ഷണം.
കോന്ത:- ഇതാ! ഈ നാലു പച്ചമുളകുന്തയും ഈ രണ്ടു തെങ്ങുന്തയ്യും വച്ചതു ഞാനായിട്ടാണു്. മുമ്പിൽ ഈ സ്ഥലമൊക്കെ എത്ര മിശ്രമായിക്കിടന്നതാണെന്നു് അവസാനമില്ല. ഒരു ഫലവുമില്ലാത്ത പനീർ പിച്ചകവും മുല്ലയും മറ്റും പടർന്നു പിടിച്ചു ഒരു മണ്ണിനും ചാണകത്തിനും കൊള്ളാതെകണ്ടു കിടന്നിരുന്നു.
രാമ:- ഇപ്പോളിതു വളരെ നന്നായിട്ടുണ്ടു് : ഒന്നു് ചൊട്ടയിട്ടു തുടങ്ങി: ഒന്നു കുലച്ചു തുടങ്ങി.
കോന്ത:- ഇതിന്റെ തേങ്ങ ഞാൻ അനുഭവിച്ചു തുടങ്ങിയില്ല. മുമ്പിൽ ധര്‍മ്മദൈവങ്ങൾക്കു വഴിപാടു കഴിച്ചിട്ടുവേണം അനുഭവിയ്ക്കാൻ എന്നു വിചാരിച്ചിട്ടാണു്.
രാമ:- ഇതാണു് ഈശ്വരഭക്തിയുള്ളവരുടെ ലക്ഷണം.
കോന്ത:- എന്റെ ചേട്ടനെ നിങ്ങൾ അറിയില്ലല്ലോ?
രാമ:- ഉവ്വ് ; നാരായണക്കുറുപ്പിനെ ധാരാളമായിട്ടു അറിയും.
കോന്ത:- അങ്ങോരല്ല; അങ്ങോരു സാരമില്ല: അങ്ങോര്‍ക്കൊക്കെ നാട്യമേയുള്ളു. എന്റെ നേരെ ചേട്ടൻ - കേളുക്കുറുപ്പ് എന്നു പറയും- അദ്ദേഹമിപ്പോൾ മരിച്ചിട്ടു ഒരു മുപ്പതു കൊല്ലത്തിലധികമായി. അദ്ദേഹം വിളിച്ചാൽ വിളിപ്പുറത്തു വരും ഭഗവതി. അന്നു് കാണണം ഈ കളരിയിലെ കോലാഹലങ്ങൾ!! എത്ര വിളക്കാണ്! എത്ര കുരുത്തോലയാണു്! എന്തു വിതാനമാണു്! എത്ര ചെത്തിപ്പൂവാണ്! എത്ര കുരുതിയാണ്! എത്ര കോഴിയാണു്! എത്ര ചാരായമാണു്! എത്ര ഇളനീരാണ് ഒന്നും പറഞ്ഞാൽ ഒടുങ്ങില്ല. തുള്ളലും ഓട്ടവും ചാട്ടവും ഒക്കെ അത്ഭുതമാണ്. കുളിച്ചു രക്തചന്ദനവും തേച്ച്, ചുമന്ന പട്ടും ഉടുത്തു് കണ്ണടച്ചു് അങ്ങോരു ജപത്തിനിരിയ്ക്കുന്നതു് കണ്ടാൽ ഭഗവതി മുമ്പിൽ വന്നു നില്ക്കുന്നുണ്ടെന്നു തോന്നും. അന്നിവിടെ ചൊവ്വാഴ്ച തോറും ഒരാടിനെ വെട്ടും.
രാമ:- ഓ- ഹോ- ഇദ്ദേഹത്തിനെ ഭയപ്പെടണം.
കോന്ത:- അന്നുള്ള കാലത്തു ഒരാളും പേടിച്ചിട്ടു അങ്ങോരുടെ നേരെ നോക്കില്ല. അങ്ങിനെ ആരെങ്കിലും ചെയ്താൽ നാല്പത്തൊന്നു ദിവസത്തിനിടയ്ക്കു് അവന്റെ കഥ കഴിയും. ഭഗവതി അങ്ങോരുടെ അത്ര കയ്യിലാണു്. ഞാനിപ്പോൾ ഒരു വിധം ഇതൊക്കെ നടത്തിക്കൊണ്ടു പോവുന്നുണ്ടു്. ഇനി, താഴെയുള്ളവൻ ഇതൊക്കെ കളഞ്ഞു കുളിയ്ക്കും.
രാമ:- അതു ശെരിയാണ്.
കോന്ത:- ആ! ചേട്ടന്റെ മരണം കേട്ടിട്ടുണ്ടോ?
രാമ:- ഇല്ല.
കോന്ത:- ചക്രശ്വാസം വലിച്ചുകൊണ്ടാണ് അങ്ങോരു ചത്തത്: കണ്ടാൽ ഭയമാവും.
രാമ:- - എന്താണത്
കോന്ത:- സേവിച്ച മൂര്‍ത്തികളുടെ ശക്തിതന്നെ. നടുമുറ്റത്തു് വലിയ കല്ലും മറ്റും വന്നുവീഴുക, വാതലിന്മേലും മറ്റും ഉറക്കെ ഇടിയ്ക്കുക, ഓരോ ഭയങ്കരമായ ശബ്ദം കേൾക്കുക, ഇങ്ങിനെ പലതുമുണ്ടായി അങ്ങോരു ദീനത്തിൽ കിടക്കുമ്പോൾ, ഇപ്പോൾ ആമൂര്‍ത്തികളെയൊക്കെഒരുവിധം ഒതുക്കിനിര്‍ത്തുന്നത് ഞാൻ തന്നെയാണു്
രാമ:- അ് -ഹാ! ഇവിടയ്ക്കു മന്ത്രവാദമുണ്ടോ?
കോന്ത:- ഞാനല്ലേ, വരുന്നാണ്ടിൽ ഇരുപത്തെട്ടുച്ചാലുന്നാൾ നട്ടുച്ചയ്ക്കു ഒരു ഭൂതം പുറപ്പെട്ടപ്പോൾ അതിനെ ആണിവച്ചു തറച്ചു നിര്‍ത്തിയതു്.
രാമ:- അതെ- എവിടുന്നാണു് ഭൂതം പുറപ്പെട്ടതു്?
കോന്ത:- ഇതാ ഈ ഏഴിലാമ്പാലയുടെ മുകളിൽ നിന്നാണു്.
രാമ:- ഇവിടന്നു കണ്ടുവോ? ഉള്ളതു പറയണം
കോന്ത:- ഞാൻ കണ്ടു; പക്ഷെ ഇരുട്ടാവുകകൊണ്ടു് നല്ലവണ്ണം കണ്ടില്ല. വാലിയക്കാരൻ കിട്ടു നല്ലവണ്ണം കണ്ടു. മീനാക്ഷി ഒച്ച കേട്ടു. അവളോടു ചോദിച്ചാൽ നൊമ്മൾക്കു വിവരം മുഴുവനും അറിയാം; മാളികയുടെ മുകളിലേയ്ക്കു പോവാം.
(എല്ലാവരും നടക്കുന്നു; കൊച്ചുരാമക്കുറുപ്പു ഞെട്ടക്കവണ്ണം ഒരു ശബ്ദം പുറപ്പെടീച്ചു വാതിൽപ്പിന്നിൽനിന്നു നേരിട്ടു ചാടി ഓടിപ്പോകുന്നു; കോന്തക്കുറുപ്പു ഭയപ്പെട്ടു മലച്ചു വീഴുന്നു.)
ശങ്കര:- നല്ല മന്ത്രവാദി! കൊള്ളാം
(അണിയറയിൽ എന്തൊരൊച്ചയാണീകേട്ടതു്?)
രാമ:- ആരാണീവരുന്നതു്? മീനാക്ഷിയമ്മയായിരിക്കണം.
(അനന്തരം മീനാക്ഷിയമ്മ പ്രവേശിച്ചിട്ടു കോന്തക്കുറുപ്പിനെ വീശുന്നു.)
കോന്ത:- (എണീററിട്ടു്) ഞാൻ മുമ്പിൽത്തന്നെ പറഞ്ഞില്ലേ, ഇങ്ങിനെ ചില ശബ്ദങ്ങളൊക്കെ കേൾക്കുമെന്നു്? ചേട്ടന്റെ മൂര്‍ത്തികളുടെ ഉപദ്രവം ഇവിടെ കലശലാണു്. പിള്ളർ പേടിച്ചില്ലല്ലോ?
ശങ്കര:- വീഴുമ്പോൾ മേലുവന്നലയ്ക്കുമോ എന്നു പേടിച്ചു.
കോന്ത:- അങ്ങിനെ! ഇപ്പോൾ ഞാനുണ്ടാവുകകൊണ്ടു് നിങ്ങൾ പേടിയ്ക്കേണ്ട. ഇനിയ്ക്ക് ഈ മൂര്‍ത്തികളെ പേടിയില്ല; നല്ല പരിചയമാണു് ചേട്ടനിരിയ്ക്കുമ്പോൾ ഞാനൊരു തല പിടിച്ചു നേദ്യം വാങ്ങീട്ടുണ്ട്. എന്നാൽ മറ്റേത്തല പിടിയ്ക്കാൻ അന്നു് ഈ മൂര്‍ത്തികളാണു്. ഇനിയ്ക്കു വല്ലാതെകണ്ടു് ദാഹിയ്ക്കുന്നു. നൊമ്മൾക്കു് പോവാ.
(എല്ലാവരും പോയി)
മൂന്നാമങ്കം കഴിഞ്ഞു
നാലാമങ്കം (പേജ് 46 - 50)
നാലാമങ്കം
(അനന്തരം കേശവമേനോൻ പ്രവേശിയ്ക്കുന്നു)കേശവ:- (നാലുപുറത്തും നോക്കീട്ട്) ഇവിടെ അറിയുന്നതായിട്ടു് ആരേയും കാണ്മാനില്ലല്ലോ. എന്താണു് വേണ്ടതു്? (കുറച്ചുകൂടി നടന്നിട്ടു് നേരെ നോക്കീട്ടു്) ആ- ഈ വരുന്നാളോട് ചോദിയ്ക്കുകതന്നെ. ഹേ- ഹേ- ഇവിടെ വരു, ഇവിടെ വരു.
(അനന്തരം ഒരാൾ പ്രവേശിയ്ക്കുന്നു)
കേശവ:- ഇദ്ദിക്കുകാരൻ തന്നെയല്ലേ?
മറെറയാൾ:-അതെ.
കേശ:- വീട്ടുപേരും പേരും മററും എന്താണു്?
മറെറയാൾ:- ഗോപുരത്തിൽ എന്നാണു് വീട്ടുപേരു്; ഗോവിന്ദനെന്നാണു് പേരു്; ജില്ലാക്കോടതിയിൽ വക്കീലാണ്. ഇവിടുത്തെ വിവരങ്ങളൊക്കെ അറിഞ്ഞാൽ കൊള്ളാമെന്നുണ്ടു്.
കേശ:- ആശാൻ കണ്ടത്ത് എന്നാണ് വീട്ടുപേരു് ; കേശവനെന്നാണ് പേരു്.
ഗോവി:- (ബഹുമാനത്തോടു കൂടി വിചാരം) ആശാൻകണ്ടത്ത് കേശവമേനോൻ മുൻസിഫ് എന്നു കേട്ടിട്ടുണ്ടു്. ഇദ്ദേഹം വലിയ കാഴ്ചസ്ഥനാണു് ഒററയ്ക്കിങ്ങിനെ നടക്കുന്നത് പുതിയ ഇംഗ്ലീഷ്ക്കാരുടെ സ്വഭാവമാണു്. [സ്പഷ്ടം] ആദ്യം കണ്ടപ്പോൾ ഇവിടുത്തെ അറിഞ്ഞില്ല ഞാൻ. എങ്ങോട്ടാണു് പോവുന്നതു്?
കേശ:- ഇവിടുത്തോളം തന്നെ.
ഗോവി:- എന്തിനാണ്?
കേശ:- ആ മധുരമംഗലത്തു നമ്പൂരിയെ കാണ്മാൻ.
ഗോവി:-
ക്രൌര്യം, കൌടില്യഭാവം, കുസൃതിയിലധികം
കൌശലം, ദുന്നയത്തിൽ
സ്ഥൈര്യം, ദുര്‍ബുദ്ധിയെന്നുള്ളിവകൾ കലരുമീ
ക്കുള്ള നമ്പൂരിതന്നെ
കാര്യസ്ഥന്മാരശേഷം കഴലിണ കളവി-
ല്ലാതെ ക്രൂപ്പും ഭവാന്താ-
നാര്യ ശ്രീപൂര്‍ണ്ണ! കാണുന്നതു സമുചിതമാ-
ണെന്നു തോന്നുന്നതില്ല. 49
കേശ:- [വിചാരം] "കൌടില്യഭാവം" എന്നാണ് പ്രയോഗിച്ചിരിക്കുന്നതു! നല്ല വക്കീൽസംസ്കൃതം!! [സ്പഷ്ടം]
ദോഷജ്ഞനാകിയ ഭവാനധുനാ പറഞ്ഞ
ദോഷങ്ങളീ മധുരമംഗലവിപ്രനില്ല.
ദോഷങ്ങൾ തീര്‍ക്കുവതിനായ് പലമട്ടിലുള്ള
വേഷങ്ങൾ കെട്ടുമിവനെന്നുതിനുള്ള ദോഷം? 50
ഗോവി:- ഇദ്ദേഹം ഇയ്യിടെ ചെയ്ത പ്രവൃത്തികളെ ഒന്നും ഇവിടുന്നറിയാഞ്ഞിട്ടാണിങ്ങിനെ പറയുന്നതു്
കേശ:- എന്നാൽ അതൊക്കെയും പറയു
ഗോവി:- ഈ കോന്തക്കുറുപ്പിനെ മേനികേറ്റി അയാളെക്കൊണ്ടു് കണ്ടോര്‍ക്കൊക്കെ കടശ്ശീട്ടെഴുതിക്കൊടുപ്പിച്ചു് കൊമരപ്പറമ്പിൽ തറവാടു മുടിച്ചു.
കേശ:- ഇദ്ദേഹത്തിന്നു ഇങ്ങിനെ ചെയ്തിട്ട എന്താണൊരു ലാഭം.
ഗോവി:- ഒരു ലാഭവും ഇല്ല. അതുകൊണ്ടു തന്നെയാണു് ഇദ്ദേഹം മഹാബുദ്ധിയാണെന്നു ഞാൻ പറഞ്ഞതു്.
കേശ:- [ആലോചിച്ചിട്ട് ] കാലുകളെ നടക്കുന്നതിന്നും കൈകളെ പല പ്രവൃത്തികൾ ചെയ്‍വാനും പായൂപസ്ഥങ്ങളെ മലമൂത്രങ്ങൾ കളവാനും മറ്റും, കണ്ണിനെ കാണ്മാനും, ചെവിയെ കേൾപ്പാനും, മൂക്കിനെ നാറ്റുവാനും, നാവിനെ സ്വാദറിവാനും മറ്റും, ത്വക്കിനെ സ്പര്‍ശജ്ഞാനത്തിന്നും മനസ്സിനെ ഈ സര്‍വേന്ദ്രിയങ്ങളേയും അതാതു ദിക്കുകളിൽ പ്രവൃത്തിപ്പിപ്പാനുമായി ഈശ്വരൻ നിയമിച്ചിരിക്കുന്നതു പോലെതന്നെ ലോകത്തിലുള്ള എല്ലാപദാര്‍ത്ഥങ്ങളേയും ഉചിതങ്ങളായ സ്ഥലങ്ങളിൽ എടുത്തു വയ്ക്കാൻ മിടുക്കനായ നമ്പൂരി സ്വതെ തന്നെ മഹാമുടിയനായ കോന്തക്കുറുപ്പിന്റെ ആ ദുസ്വഭാവം കോടതികളിൽ നല്ലവണ്ണം തെളിവാനായിട്ടായിരിയ്ക്കാം അയാളെക്കൊണ്ടിങ്ങിനെ പ്രവൃത്തിപ്പിയ്ക്കുന്നതു്
ഗോവി:- ഇവിടുത്തോടും മറ്റും എതൃത്തുപറവാൻ വയ്യല്ലോ; അതുകൊണ്ട് ഈ വാദം വേണ്ട. ഞാനിതൊക്കെ സമ്മതിയ്ക്കാം.
കേശ:- അങ്ങിനെ വയ്ക്കെണ്ട. എന്തെങ്കിലും യുക്തിയോടുകൂടിയോ സ്വാനുഭവം പോലെയൊ പറയുന്നതിന്നു എന്തുവിരോധമാണ്?
ഗോവി:- ഈ പറഞ്ഞ ഗുണം നമ്പൂരിയ്ക്കുണ്ടോ ഇല്ലയോ എന്നുള്ള തര്‍ക്കം അവിടെ ഇരിയ്ക്കട്ടെ. ലോകത്തിലുള്ള സര്‍വ്വപദാര്‍ത്ഥങ്ങളുടേയും സത്തായ സ്വഭാവം അറിഞ്ഞു് അവകളെ ഉചിതംപോലെ വേണ്ട ദിക്കുകളിൽ എടുത്തുവെയ്പാൻ മാത്രം മിടുക്കുണ്ടായിട്ടൊരുവൻ ഈ ബ്രഹ്മാണ്ഡകടാഹത്തിലുണ്ടെന്നു് എനിയ്ക്കും തോന്നുന്നില്ല.
കേശ:- "കമ്പിത്തപാലും പൊകവണ്ടിയും മറ്റും ശുദ്ധം ഭോഷ്കാണ് ; വെള്ളക്കാരുടെ പകിട്ടാണ്." എന്നു് പഴയ മനുഷ്യരിൽ പലരും പറയുന്നത് ഗോവിന്ദമേനോൻ കേട്ടിട്ടുണ്ടോ?
ഗോവി:- അതുപോലെയാണോ ഞാൻ പറഞ്ഞതു്.
കേശ:- അതുപോലെയാണെന്നു തീർച്ചയാക്കുന്നില്ല. ആട്ടെ, ഇതിവിടയിരിയ്ക്കട്ടെ ഇപ്പോൾ ഒരാൾ വിമാനത്തിൽ കേറി ആകാശമാര്‍ഗ്ഗത്തിൽ സഞ്ചരിച്ചു എന്നു പറഞ്ഞാൽ അതു ഗോവിന്ദമേനവന്ന് സത്യമാണെന്ന് സമ്മതമാകുമോ?
ഗോവി:- ഇല്ല.
കേശ:- ഇപ്പോൾ താങ്കൾ പറഞ്ഞത് പഴയ മനുഷ്യരുടെ വാക്കുപോലെ തന്നെയായി. ഞാനെന്നു മാത്രമല്ല, അനേക ജനങ്ങൾ, കഴിഞ്ഞ മാസം അഞ്ചാ തിയ്യതി, മയിസൂർവച്ച് ഈ വിദ്യയെ ഒരാൾ പ്രവൃത്തിക്കുന്നതുകണ്ട് അത്യാശ്ചര്യപ്പെട്ടു.
ഗോവി:- (അബദ്ധമായ നാട്ടത്തോടുകൂടി) ഇതു ശെരിയായിരിക്കാം. ഈ വെള്ളക്കാരുടെ കൌശലങ്ങൾ ഇത്രത്തോളമേ ഉള്ളു എന്നു് ആര്‍ക്കും നിശ്ചയിപ്പാൻ വയ്യ.
കേശ:- ഇതുപോലെതന്നെയാണ് - എന്തു വസ്തുവായാലും വേണ്ടില്ല- ഇതില്ലാത്തതാണെന്ന് നിശ്ചയിപ്പാൻ വളരെ ആലോചിച്ചിട്ടുവേണം'
ഗോവി.- ഇയ്യാൾ സർവ്വ പദാര്‍ത്ഥങ്ങളുടേയും സത്തായ സ്വഭാവം അറിയുമെന്നു നിശ്ചയിപ്പാനോ?
കേശ:- (വിചാരം) ഈ വക്കീൽ ബുദ്ധിമാനാണ് (സ്പഷ്ടം) അതും അങ്ങിനെതന്നെയാണ് എന്നാൽ, നമ്പൂരിയെക്കുറിച്ച് ഞാൻ പറഞ്ഞതിന്നു അത്രത്തോളം അര്‍ത്ഥം വിചാരിയ്ക്കേണ്ട. ഇദ്ദേഹത്തിന്നു് പ്രയോജനം അറിഞ്ഞുകൂടാത്ത പദാര്‍ത്ഥം ഞാൻ അറിഞ്ഞിട്ടില്ല, എന്നുള്ളടത്തോളം വിചാരിച്ചാൽ മതി.
ഗോവി:- (വിചാരം) എന്നാൽ ഈ മഹാൻ മുമ്പിൽ പറഞ്ഞത് തെറ്റാവില്ല (സ്പഷ്ടം) അത്ര യോഗ്യനാണൊ ഈ നമ്പൂരി?
കേശ:- ഇനിയ്ക്കു അനുഭവം വന്നിട്ടുള്ളതിൽ ചില സംഗതികളെ പറയാം.
ഗോവി:- കേട്ടാൽ കൊള്ളാം.
കേശ:- വീട്ടിലുള്ളവരോടും കണ്ണിൽക്കണ്ടവരോടൊക്കയും തമ്മിൽത്തല്ലാൻ മിടുമിടുക്കനായിട്ട് ഇനിയൊരനുജനുണ്ടു്. വീട്ടിലുള്ളവര്‍ക്കും ആ നാട്ടിലുള്ളവര്‍ക്കും, അയാളെക്കൊണ്ട് ഒരു ഇരിയ്ക്കപ്പൊറുതി ഇല്ലാതെകണ്ടായ്ത്തീര്‍ന്നു. അയാളെ ഒന്നമര്‍ത്താൻ ഞാൻ പഠിച്ചപണി മുഴുവനും പ്രയോഗിച്ചു. എന്നിട്ടും ലേശം ഫലിച്ചില്ല.
ഗോവി:- ഇങ്ങിനെയുള്ളാളുകൾ ഒടുക്കം മുടിയന്മാരും കഴുവേറികളുമായിട്ടു തീരുന്നതുകൂടാതെ എന്തുതന്നെ ചെയ്താലും മയ്യാദക്കാരാവില്ല.
കേശ:- ഇങ്ങിനെ ഞാൻ ബുദ്ധിമുട്ടുന്ന കാലത്തിൽ ഒരിക്കൽ ഈ നമ്പൂരി അവിടെ വന്ന് "ഇയ്യാൾക്ക് ഒരു കാൺസ്റ്റേബിൾ ഉദ്ദ്യോഗം കൊടുപ്പിക്കണം, അതാണുചിതം" എന്നു പറഞ്ഞു. അതുപോലെ ഞാൻ പ്രവൃത്തിച്ചു. ഇയ്യാളുടെ ആ ദുസ്വഭാവം കള്ളന്മാരുടെ നേരെ ചെന്നപ്പോൾ രാജ്യത്തിന്നു വളരെ ഗുണമായി എന്നു തന്നെയല്ലാ ഇയ്യാൾക്കു ക്രമേണ കേറ്റം കിട്ടി; ഇപ്പോൾ വലിയ ഇൻസ്പെക്ടർ ആയിരിയ്ക്കുന്നു.
ഗോവി:- ശെരി. നമ്പൂരി ബുദ്ധിമാൻ തന്നെ.
കേശ:- ഇതുപോലെ പല സംഗതികളിലും ഇനിയ്ക്കിദ്ദേഹത്തിന്റെ ബുദ്ധിശക്തി അനുഭവം വന്നിട്ടുണ്ട്. ഒന്നു കൂടി പറയാം. അദ്ദിക്കിൽ വലുതായ ഒരു തറവാട്ടിൽ കുട്ടികൃഷ്ണൻ എന്നൊരാളുണ്ടു്. അയാളെ കാര്‍ന്നവന്മാർ ഇഗ്ലീഷ്, സംസ്കൃതം, മുതലായതു പലതും പഠിപ്പിച്ചു നോക്കി; ഒരു ഫലവും ഉണ്ടായില്ല. പത്തിരുപതു വയസ്സായപ്പോൾ അയാൾ നല്ല പശു പ്രായനായിത്തീർന്നു. "കഷ്ടം! ഒന്നിനും കൊള്ളാത്ത ഒരു ജന്തുപ്രായനായിത്തീര്‍ന്നുവല്ലോ ഇയ്യാൾ; എന്തു ചെയ്യും?" എന്നും മറ്റും വിചാരിച്ചു കാര്‍ന്നവന്മാർ വ്യസനിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ഈ നമ്പൂരി അവിടെ ചെന്നു് ഇയ്യാളെ കൃഷിപ്പണില്ലാക്കിയാൽ നന്നെന്നു പറഞ്ഞു. അവർ അങ്ങിനെതന്നെ പ്രവൃത്തിച്ചു. രാവും പകലും പാടങ്ങളിലും പറമ്പുകളിലും കിടപ്പാൻ മടിയില്ലായ്കയും, വെയിലും മഴയും കൊണ്ടാൽ രോഗം വരായ്കയും മറ്റുമായ ഇയ്യാളുടെ പശുധര്‍മ്മങ്ങളെക്കൊണ്ടു് കൃഷിയ്ക്കു വളരെ ഗുണം സിദ്ധിയ്ക്കയാൽ ഇപ്പോൾ ആ തറവാട്ടിൽ ധനപുഷ്ടി പത്തിരട്ടിച്ചിട്ടുണ്ടു്. എന്തിന്നു വളരെ പറയുന്നു.
"അമന്ത്രമക്ഷരം നാസ്തി- നാസ്തിമൂലമനൌഷധം
അയോഗ്യഃ പുരുഷോനാസ്തി - യോജകസ്തത്ര ദുർല്ലഭഃ"
എന്നുള്ള ശുക്രനീതിയിലെ ശ്ലോകത്തിന്റെ അര്‍ത്ഥം യഥാര്‍ത്ഥമാണെന്നു് ഇദ്ദേഹത്തിന്റെ പ്രവൃത്തികൾകൊണ്ടു് പലര്‍ക്കും അനുഭവം വന്നിട്ടുണ്ടു്.
ഗോവി:- ഈ ശ്ലോകത്തിന്റെ അര്‍ത്ഥം എനിയ്ക്കും നല്ലവണ്ണം മനസ്സിലായില്ല.
കേശ:-
വേരു മരുന്നല്ലാതി-
ല്ലോരുകിലക്ഷരമമന്ത്രമായില്ല.
ആരുമയോഗ്യനതില്ലീ
പ്പാരിൽ; പക്ഷേ, ഞെരുക്കമിവചേര്‍പ്പാൻ 51
എന്നാണിതിന്റെ വന്നുകൂടിയ അര്‍ത്ഥം.
ഗോവി:- ഇവിടുത്തെ അഭിഃപ്രായത്തോടു കൂടിത്തന്നെ ഞാനും യോജിയ്ക്കുന്നു.
കേശ:- ഇനിയ്ക്കു തന്നോടു ചില സംഗതികളും കൂടി ചോദിപ്പാനുണ്ടു്.
ഗോവി:- കേട്ടാൽ കൊള്ളാമായിരുന്നു.
കേശ:- കൊമരപ്പറമ്പിൽ കോന്തക്കുറുപ്പു സ്വതെ തന്നെ മുടിയനാണൊ?
ഗോവി:- അതെ.
കേശ:- ഗുണദോഷം പറഞ്ഞാൽ ഇദ്ദേഹത്തിന്റെ ഈ ദുസ്വഭാവം മാറുന്നതാണോ?
ഗോവി:- അല്ല.
കേശ:- ഇത്ര സ്പഷ്ടമായും ഇത്ര ധാരാളമായും ഇയ്യാൾ നശിപ്പിയ്ക്കുന്നതുകൊണ്ടു് ഇപ്പോൾ ഈ സംഗതി കോടതിയിൽ തെളിവിപ്പിയ്ക്കാൻ തനിയ്ക്കു വളരെ എളുപ്പമില്ലെ?
ഗോവി:- ഉവ്വ്, ഇനി ഈ വാദം വേണ്ട. ഇവിടുത്തെ അഭിഃപ്രായം മുഴുവനും ഇനിയും നല്ലവണ്ണം സമ്മതമായി. (ആലോചിച്ചിട്ട്) നല്ല ബുദ്ധിമാന്മാർ ആലോചിച്ച് പ്രയത്നം ചെയ്താൽ ലോകത്തിലുള്ള ജനങ്ങളൊക്കെ മഹായോഗ്യന്മാരാവും: എന്നുതന്നെയല്ല, സകല വസ്തുക്കളും വളരെ വിശേഷങ്ങളാവും; സംശയമില്ല.
കേശ:- ശെരിയാണിതു് അസംഖ്യം ദോഷങ്ങളുള്ള മുള്ളും ചളിയുംകൂടി വേലി കെട്ടുവാനും വൃക്ഷാദിയ്ക്കു് വളത്തിന്നും മറ്റും അതി വിശേഷമായിട്ടു് കാണുന്നുണ്ടല്ലൊ.
ഗോവി:- ആട്ടെ; ഇനി ഈ കഥ ഇവിടെയിരിയ്ക്കട്ടെ. നേരം കുറച്ചധികമായി; ഇവിടുത്തെ ഭക്ഷണാദികൾ എന്റെ വീട്ടിൽതന്നെ ആയാൽ കൊള്ളാമെന്നു് ഇനിയ്ക്ക് അപേക്ഷയുണ്ടാവുകകൊണ്ടു് അതിനുത്സാഹിച്ചാൽ കൊള്ളാം.
കേശ:- അങ്ങിനെതന്നെ; തന്റെ ഈ വാക്കിനിയ്ക്കിപ്പോൾ ഉപകാരമായി.
(രണ്ടാളും നടക്കുന്നു)
കേശ:- ആ നമ്പൂരി ഇട്ടിക്കിലുണ്ടോ?
ഗോവി:- ഉവ്വ് : അദ്ദേഹത്തിനെ കണ്ടിട്ടുള്ള ആവശ്യം ഗൂഢമായിരിയ്ക്കും.
കേശ:- ഗൂഢമല്ല: പറയാം (ചിരിച്ചുകൊണ്ട്) എട്ടു മണി ഒമ്പതു മണിയാവുമ്പോൾ സംബന്ധവീട്ടിൽനിന്നു് പുറപ്പെട്ടു കുളത്തിലെത്തും; പിന്നെ രണ്ടു മണിയാവുന്നതുവരെ കുളിയ്ക്കും; പിന്നെ ഊണു കഴിച്ച് സന്ധ്യയാവോളം ഉറങ്ങും. പിന്നെ കുളത്തിൽചെന്നു് അര്‍ദ്ധരാത്രിവരെ മേൽതേയ്ക്കും ; പിന്നെ ഊണുകഴിച്ചു് സംബന്ധവീട്ടിലേയ്ക്കു പോകും; ഇങ്ങിനെ ഒരാളുണ്ടു്; ഇയ്യാളെ എന്തിനു കൊള്ളാമെന്നു ചോദിയ്ക്കാനാണ്.
ഗോവി:- ഈ ചോദ്യം നല്ല കഠിനംതന്നെ. ഇതിന്നുത്തരം പറയാൻ നമ്പൂരിയും കുറച്ചു ഞെരുങ്ങുമെന്നാണ് തോന്നുന്നത്.
കേശ:- ഇപ്പോളദ്ദേഹം എവിടെയായിരിയ്ക്കും?
ഗോവി:- ഞാനിപ്പോൾത്തന്നെയാണ് കൊമരപ്പറമ്പിൽ പോയതു്. അപ്പോൾ, അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യ നാരായണി അമ്മയും തമ്മിൽ ഓരോന്നു സംസാരിച്ചുകൊണ്ടു് അകത്തിരിയ്ക്കുകയായിരുന്നു.
കേശ:- എന്നാൽ കുളിയും ഭക്ഷണവും മറ്റും കഴിച്ചിട്ടാണ് അദ്ദേഹത്തിനെ കാണാൻ പോവുക നല്ലതു്; അല്ലെ?
ഗോവി:- അതെ.
കേശ:- എന്നാൽ നൊമ്മൾക്കു വേഗം പോവ്വാ
(രണ്ടാളും പോയി)
വിഷ്കംഭം കഴിഞ്ഞു.
നാലാമങ്കം (പേജ് 51 - 55)
(അനന്തരം മധുരമംഗലവും നാരായണിയും പ്രവേശിയ്ക്കുന്നു.)
മധുര:-
മട്ടൊക്കും വാണി! നാരായണി! ഗുണമിയലും
വല്ലഭേ! നല്ലസൌഖ്യം
കുട്ടിയ്ക്കില്ലെന്നതുണ്ടോ, കരടു വളയിവ-
യ്ക്കറ്റകുറ്റങ്ങൾ വന്നോ?
തട്ടിക്കേറ്റം തകര്‍ത്തോ, പറക, വലിയൊര-
മ്മാമനിക്കാലമെന്തീ-
മട്ടിൽക്കഷ്ടം! മുഖത്തിൽ തെളിവു കുറയുവാൻ
കാരണം ചാരുശീലെ? 52
നാരാ:- ഇവിടയൊക്കയും നേരമ്പോക്കേയുള്ളു.
മധുര:- ഐഃ ഇതു നേരമ്പോക്കല്ല.
മുഖപ്രസാദം കലരാതെ ചന്ദ്ര-
മുഖി! പ്രിയേ! കേൾ ഇവിടത്തിലേവം
സുഖംവിനാ നീയ്യമരുന്നകണ്ടു
സഖേദമാകുന്നു മദീയ ചിത്തം 53
അതുകൊണ്ട് ഇതിന്റെ കാരണം അറിഞ്ഞാൽ കൊള്ളാമെന്നു വളരെ താല്പര്യമുണ്ടു്.
നാരാ:-
"ഞാൻ താനിക്കാര്യദോഷം കളവനഖില"മെ-
ന്നായ് ഭവാൻ ചൊൽകയാലി-
ക്കോന്തമ്മാമൻ കളിയ്ക്കുന്നതു കരുതി നമു-
ക്കല്ലലിന്നില്ല തെല്ലം
ഭ്രാന്തായിട്ടോപ്പയേവം ശിവ ശിവ! പലതും
ഗോഷ്ഠികാട്ടുന്നു കണ്ടി-
ട്ടേന്തും സല്ലാപമോടെൻ മനതളിരുരുകീ-
ടുന്നു വാടുന്നു ദേഹം 54
(കണ്ണീർ തുടച്ചുകൊണ്ടു്)
ചൊല്ലാര്‍ന്ന സൽഗുണഗണങ്ങളിണങ്ങു മോപ്പ-
യ്ക്കല്ലൽപ്പെടും വലിയ കമ്പമതെന്നമൂലം
നല്ലോരു ശീലം അതിബുദ്ധി മിടുക്കുമെന്നി-
തെല്ലാം വൃഥാ ഫലമതായിഹ തീന്നുവല്ലൊ 55
മധുര:- (വിചാരം) ഈ പെണ്ണങ്ങളേപ്പോലെ ഇത്ര കരച്ചിൽ സ്വാധീനം മറ്റൊരു ജാതിയ്ക്കില്ല. [സൃഷ്ടം] കരയുന്നതെന്തിനാണ്? കരഞ്ഞാൽ ഓപ്പയുടെ ഭ്രാന്തു മാറുമൊ? ആട്ടെ. ഞാൻ ഒന്നു ചോദിയ്ക്കട്ടെ. കൊച്ചുരാമക്കുറുപ്പിന്നു ഇങ്ങിനെ ഭ്രാന്തു പിടിയ്ക്കാനുള്ള കാരണം നിണക്കു് രൂപമുണ്ടോ?
നാരാ:- ഇനിയ്ക്കെങ്ങിനെയാണ് രൂപമുണ്ടാവുന്നത്? പലരും പലവിധത്തിൽ പറയുന്നുണ്ടു്. അധികം മനസ്സിരുത്തി പഠിച്ചിട്ടു തല കാഞ്ഞിട്ടാണെന്ന് ഒരു വക; കോന്തമ്മാമൻ ദുര്‍മ്മൂത്തികളെ ജപിച്ചു കേറ്റീട്ടാണെന്നു് മറെറാരുവക; കടം ഇങ്ങിനെ വല്ലാതെ വർദ്ധിച്ചതുകൊണ്ടു് ആധികേറീട്ടാണെന്നു വേറിട്ടൊരുവക; ഇങ്ങിനെ പല പക്ഷമായിട്ടു് ജനങ്ങൾ സംസാരിയ്ക്കുന്നുണ്ടു്. ഇതിൽ ഇന്നതാണു് വിശ്വസിയ്ക്കേണ്ടതു് എന്നു നിശ്ചയിപ്പാൻ മാത്രം ഇനിയ്ക്കു ബുദ്ധിശക്തിയില്ല.
മധുര:-
ഇന്നുള്ളീവ്യവഹാരമായതു ജയി-
പ്പാൻ ദുർഘടം, നൽക്കട-
ത്തിന്നോര്‍ത്താലവസാനമില്ല; പരമീ
നമ്പൂരിയും കള്ളനായ്;
എന്നുള്ളാധിയതാണു മൂലമിഹനി-
നോപ്പയ്ക്കും കമ്പംവരാ-
നെന്നാണെന്നുടെ പക്ഷം; ഏണമിഴിമാർ
മാനിച്ചിടും മാനിനി! 56
നാരാ:- ആട്ടെ എന്നാൽ ഇനി ഈ ഭ്രാന്തു മാറ്റാൻ എന്താണു വേണ്ടതു്?
മധുര:- അതിനൊക്കെ ഉപായമുണ്ടാവും- (വിചാരം) ഇനി ഈ പ്രകൃതം മാറ്റുകതന്നെ [സ്പഷ്ടം] കുട്ടി എവിടെയാണു"?
നാരാ:- ഒ! അമ്മയുടെ കയ്യിലാണു്. കുറച്ചുനേരമായി കുട്ടിയ്ക്കു മുലകൊടുത്തിട്ടു്. വേഗം മേടിച്ചു കൊണ്ടുവരാം. (പോയി, കുട്ടിയെ എടുത്തു മുലകൊടുത്തുകൊണ്ടു പ്രവേശിയ്ക്കുന്നു)
മധുര:- (എണീറ്റു് അടുത്തു ചെന്നിട്ടു്)
പാപ്പച്ചവും പപ്പടവും തരാം നൽ
പാപ്പം തരാം പീപ്പിയതും തരാംഞാൻ
കുപ്പായവും തൊപ്പിയതും തരാം ന-
ല്ലപ്പം തരാം; നീ വരികെന്റെ കുട്ടാ! 57
(കുട്ടിയെ എടുപ്പാനുത്സാഹിയ്ക്കുന്നു; കുട്ടി സമ്മതിയ്ക്കുന്നില്ല.)
നാരാ:- മുലകുടിച്ചു തെല്ലു മതിയാവാതെകണ്ടു് ഇവൻ വരില്ല. (കുട്ടിയോടായിട്ടു്) അച്ചൻ ഇണ്ടീണ്ടി കൊട്ടിയ്ക്കും: ആനയെ കാട്ടിത്തരും; വേണമെങ്കിൽ പൊയ്ക്കൊ.
(കുട്ടി ചിരിച്ചുകൊണ്ടു കയ്യെടുത്തിടുന്നു)
മധുര:- കുട്ടികളുടെ ഉള്ളറിവാൻ അമ്മമാര്‍ക്കുള്ളതുപോ ലെ സാമ്യം ഇനിയ്ക്കില്ല. തോറ്റു (കുട്ടിയെ എടുത്തു ലാളിയ്ക്കുന്നു)
(അനന്തരം വീരമണി പ്രവേശിയ്ക്കുന്നു)
വീര:- എശമാനൻ നമ്പൂരിയെ ക്രുപ്പിടറാൻ.
മധുര:- എന്നത്ത്ക്കു്?
വീര:- എന്നത്ത്ക്കോ തിരിയാത്
മധുര:- അങ്കെ ആരെല്ലാമിര്ക്കു് ?
വീര:- അന്ത എരിശ്ശേരിനമ്പൂരി, പുളിശ്ശേരിനമ്പൂരി, മാധവമേനോൻ, കൃഷ്ണവാരിയർ ഇവരെല്ലാമിര്ക്കു്.
മധുര:- (വിചാരം) കവിതക്കാരുടെ യോഗമാണവിടെ. കോന്തക്കുറുപ്പ് കവിതക്കാരത്തി മാധവിയെക്കണ്ടു് ഭ്രമിച്ചിട്ടു് കാട്ടുന്ന ഗോഷിയാണിതെന്നാണു് തോന്നുന്നത് (സ്പഷ്ടം, നാരായണിയോടു്) എന്നാൽ, ഞാൻ അങ്ങോട്ടയ്ക്കു പോവട്ടെ
നാരാ:- അങ്ങിനെതന്നെ; അമ്മയ്ക്കു കഷായം കുറുക്കുക കഴിഞ്ഞില്ല; ഞാനും പോകുന്നു. (കുട്ടിയെ മേടിച്ചു പോയി)
മധുര:- വീരമണി തന്നെ മുമ്പിൽ നടക്കു.
വീര:- അപ്പടിതാൻ.
[രണ്ടാളും നടക്കുന്നു.)
മധുര:- [നേരെ നോക്കീട്ടു്]
എടശ്ശേരിവിപ്രൻ, പുഴശ്ശേരിവിപ്രൻ,
പടുത്വം പെടും മേനവൻ മാധവാഖ്യൻ
മിടുക്കേറിടും വാരിയൻ കൃഷ്ണനെന്നീ
വിടന്മാരൊടൊന്നിച്ചിരിയ്ക്കുന്നു കോന്തൻ 58
(അനന്തരം പറഞ്ഞതുപോലെ എടശ്ശേരി മുതൽ പേരോടുകൂടി കോന്തക്കുറുപ്പു പ്രവേശിയ്ക്കുന്നു.)
കോന്ത:- (നോക്കീട്ടു്) നമ്പൂരി വന്നുതുടങ്ങി. [എണീല്ക്കുന്നു.]
മധുര:- ഇരിയ്ക്കു; ഇരിയ്ക്കു.
കോന്ത:- ഇവിടുന്ന് ഈ കസാലയിലിരിയ്ക്കു. [എല്ലാവരും ഉചിതംപോലെ ഇരിയ്ക്കുന്നു.]
കോന്ത:- [സ്വകാര്യമായിട്ട് മധുരമംഗലത്തിനോട്]
ആ മാവിൻ തോട്ടത്തിൽ മാധവിയെ സ്വാധീനമാക്കാൻ കവിതയാണത്രെ നല്ല ഉപായം.
മധുര:- [സ്വകാരമായിട്ട് കോന്തക്കുറുപ്പിനോട്) ശെരിയാണിത്: അവൾക്കു് കവിതാഭ്രമം കലശലാണു്
കോന്ത:- [സ്പഷ്ടം] എന്നാൽ ഇനി കവിത തുടങ്ങകതന്നെയല്ലേ?
മധുര:- അങ്ങിനെതന്നെ.
എട:- എന്താണു് വിഷയം വേണ്ടതു്?
കോന്ത:- വിഷോ, എന്തുവിഷം? കവിതയ്ക്കും വിഷം വേണോ?
[എല്ലാവരും ചിരി ഒതുക്കുന്നു.]
മധുര:- അതല്ല എടശ്ശേരി ചോദിച്ചതു്. എന്തിനെപ്പറ്റിയാണു് ശ്ലോകമുണ്ടാക്കേണ്ടതു് എന്നാണു്
കോന്ത:- അതു് ഇവിടുന്നു തന്നെ നിശ്ചയിച്ചാൽ മതി.
മധുര:- ഒരു സ്ത്രീയോടു കാമപരിതാപം പറയുകയായിട്ടാവട്ടെ.
പുഴ:- മധുരവും ശ്ലോകമുണ്ടാക്കണം.
കോന്ത:- ശെരി; ഇതും വേണം.
(എല്ലാവരും ആലോചിയ്ക്കുന്നു)
മധുര:- കൃഷ്ണന്റെ ശ്ലോകം മുഴുവനായി, ഇല്ലേ?
കൃഷ്ണ:- എറാൻ.
മധുര:- എന്നാൽ ചൊല്ലു.
കൃഷ്ണ:- എല്ലാവരുടേയും കഴിഞ്ഞിട്ടല്ലേ നല്ലത്?
മധുര:- മുമ്പിൽത്തന്നെ ചൊല്ലാം.
കൃഷ്ണ:-
സാരം വച്ചു പറഞ്ഞിടും മൊഴി, രതി-
യ്ക്കുള്ളാഭ കട്ടീടുവാ-
നാരംഭിച്ചിടുമംഗമെന്നിവയെഴും
നിൻ കാന്തിയെക്കാണ്കയാൽ
സ്വൈര്യം കൊച്ചുകുരംഗലോലനയനേ!
കഞ്ജാസ്ത്രനും ഞാനുമായ്
പാരം വച്ചരശാണു്; മൂടുവതിനായ്
പോർ കൊങ്ക പോരും തവ. 59
മധുര:-
വണ്ടോടും കുഴലാൾമണേ! ഗുണഗണം
കൊണ്ടെൻ മനം പണ്ടു നീ
കൊണ്ടാടും കുതുകം കലര്‍ന്നു തരസാ
മയ്ക്കണ്ണി! കയ്ക്കൊൾകയാൽ
തണ്ടോടൊത്തമരുന്ന ചിത്തഭവനാം
ചെന്താർ ശരൻ താതനെ
ക്കണ്ടീടാഞ്ഞു കയര്‍ത്തിടുന്നിതിഹനിൻ
കാലാണാരാലംബനം 60
പോകുന്നേൻ പുതുമേഘവേണി! കടുമാ-
ഹാണിയ്ക്കുമെൻ കാര്യമൊ-
ന്നാകുന്നീല നമുക്കുജോലി പലതു
ണ്ടില്ലത്തു മല്ലേക്ഷണെ!
ചാകുന്നോളവുമുള്ളിലിങ്ങിനെ മനോ-
രാജ്യം വിചാരിച്ചു നിൻ
പാകം നോക്കിയിളിച്ചിനിയ്ക്കിഹവൃഥാ-
വാസം പ്രയാസം പ്രിയെ! 61
പുഴ:-
ബ്രഹ്മാവീശൻ മുകുന്ദൻ മുതലഖിലരെയും
ശങ്കയെന്യെ ജയിച്ചി-
ബ്രഹ്മാണ്ഡൈകാധിപത്യത്തൊടുവിലസിനപൂ
വ്വമ്പനമ്പെയ്തിടുന്നു;
ബ്രഹ്മന്താനാണ സത്യം; മമകഥ കഴിയും
നിൻകുചാശ്ലേഷമാമി-
ബ്രഹ്മാസ്ത്രത്തെ പ്രയോഗിപ്പതിനൊരു നിമിഷം
വൈകിയെന്നാകിലിപ്പോൾ 62
കോന്ത:- ഞാനും ഒരു സ്ലോഹമുണ്ടാക്കി.
മധുര:- അതുവൊ.
എട:- എന്നാൽ കേൾക്കണം
കോന്ത:- ഉണ്ണീ വാവാ കുളിച്ചു കുളിച്ചു വളിച്ചു വിളിച്ചുണ്ണണം നീ- ഇന്നാണ് നിന്റെ പിറന്നാളു് (സ്വകാര്യമായിട്ട് മധുരമംഗലത്തിനോടു്) ഇപ്പോൾ സ്നോഹം മുഴുവനായില്ലെ?
മധുര:- ഇല്ല; കുറച്ചുകൂടി വേണം.
കോന്ത:- (സ്പഷ്ടം) ഉണ്ണീ വാവാ താലോലം പൈതലെ- കുളിച്ചു തെളിച്ചുണ്ണണം- നിന്റെ പിറന്നാളിന്നാണ് (സ്വകാര്യമായിട്ടു്) ഇപ്പോൾ മുഴുവനായി; ഇനിയ്ക്കു നിശ്ചയമുണ്ട്.
മധുര:- ശെരി.
എട:- ഇത്ര ഫലിതം മറ്റാരുടെ കവിതയ്ക്കുമില്ല. ചിറിച്ചിട്ടു വല്ലാതെ ശ്വാസം മുട്ടി കുഴങ്ങി ഞാൻ. ഇനി എന്റെ ശ്ലോകം ചൊല്ലാൻ നാണമാവുന്നു.
കോന്ത:- ഐഃ അതു സാരമില്ല. ചൊല്ലു. ചെറുവിരൽ മൂത്താൽ പെരുവിരലോളം എന്നു വയ്പാനെ ഉള്ളു
എട:- ശെരി. ചൊല്ലാം.
ജീവൻ പോകുന്നതിന്നായ് മുനയതിനധികം
മൂർച്ച കൂടുന്ന ബാണം
പൂവ്വമ്പൻവന്നു രാവും പകലുമിഹ പൊഴി-
യ്ക്കുന്നു, വായ്ക്കുന്ന രോഷാൽ;
ആവൂ! പെയ്യുന്നിതേറ്റം മഴയതു മിനിയൊ-
ന്നോണമുണ്ടീടുമോ ഞാ-
നാവോ, എന്നായി കഷ്ടം, കരുതുക
മറിമാൻ കണ്ണി! കാരുണ്യമെന്നിൽ 63
നാലാമങ്കം (പേജ് 56 - 60)
മാധ:-
കേളിപ്പോൾ മകരദ്ധ്വജോഗ്രമകരം
ചേരുന്ന ശൃംഗാരമാം
കേളിപ്പെട്ടു വിളങ്ങിടുന്ന പുഴയിൽ
ക്കല്ല്യേ! കളിച്ചീടുവാൻ
മേളപ്പെട്ടു നടത്തിടും മമ മന-
സ്സാം വഞ്ചി നിഞ്ചില്ലിയാ-
മോളപ്പാത്തിയിൽ വീണുപോയിനിയുടൻ
മുങ്ങിക്കിടുങ്ങാച്ചിയാം 64
പുഴ:- ഇനി ഏതു വിഷയമാണ് വേണ്ടതു്?
കൃഷ്ണ:-
കാമസങ്കടം തീരുവാൻ തരം കിട്ടിയതുകൊണ്ടുള്ള സന്തോഷമാവട്ടെ എന്നു നിശ്ചയിയ്ക്കണം.
കോന്ത:- ശെരി അങ്ങിനെതന്നെയാണ് വേണ്ടതു. (എല്ലാവരും ആലോചിയ്ക്കുന്നു)
കൃഷ്ണ:-
നിന്മൈ പുൾകുന്നതിനായൊരു തരമുളവാ-
കാഞ്ഞു കാഞ്ഞിങ്ങു ബുദ്ധി
യ്ക്കുന്മേഷം വിട്ടു കാമക്കടലുടെ നടുവിൽ
പ്പെട്ടു വീര്‍പ്പിട്ടിടുന്നേൻ;
നന്മാൻനേർകണ്ണിയാളേ! പകലിരവുമൊഴി-
യ്ക്കാത്ത നിൻ വല്ലഭൻ ത-
ന്നമ്മാമൻ ചത്തതിപ്പോൾ കളമൊഴി കളിയ
ല്ലെന്റെ ദൈവാനുകൂലം. 65
കോന്ത:- എന്റെ സ്ലോഹമുണ്ടാക്കുക കഴിഞ്ഞു.
എട:- എന്നാൽ കേൾക്കട്ടേ.
കോന്ത:- -ം- എന്താണാദ്യ -ം-? ആദ്യത്തെ അക്ഷരം കിട്ടിയാൽ ജയിച്ചു; എന്താണു ?
എട:- പ- എന്നായിരിയ്ക്കും.
കോന്ത:- ശെരി. കിട്ടി, കിട്ടി.
പഞ്ചസാര നനയ്ക്കുമ്പോൾ
അഞ്ചാറു സുഖം സുഖം
അഞ്ചാറുകയ്യു വാരീട്ട്
തൊഴാം തൊഴാം തൊഴാം
മധുര:-
ധന്യേ! തവ പ്രിയനെഴും പണി ദൂരെയായ-
തിന്നത്തെ നാൾ മുതലതെന്നൊരു വാര്‍ത്തകേട്ടേൻ;
നിന്നെക്കൊതിച്ചു മരുവുന്ന നമുക്കു കാര്യം
നന്നായി വന്നിതു തിരിഞ്ഞുമറിഞ്ഞൊടുക്കം 66
എട:-
മൂപ്പെത്താത്തളിരൊത്ത നിൻ തനുലഭി-
ച്ചീടാത്തൊരെന്നോടുടൻ
മൂപ്പിച്ചങ്ങിനെ കൂര്‍പ്പെഴും ശരമുതൃ-
ത്തെത്തുന്നു ചിത്തോത്ഭവൻ.
പാപ്പോയെന്നു പറഞ്ഞുകൊണ്ടു കളിയിൽ-
ത്തുള്ളുന്നൊരാഭീരുപോ-
ലേഭ്യൻ നിൻ പതിയിന്നിടഞ്ഞതഴകിൻ-
വിത്തേ! കുരുത്തം മമ. 67
പുഴ:-
കൂനും ക്രൂരതയും കുശുമ്പുമിയലും
നിന്മുത്തി മൂത്തോരുനൽ
ദ്ദീനം കൊണ്ടു മരിച്ചതും കടിയനാ-
മപ്പട്ടിയെ വിറ്റതും
ആനഭ്രാന്തൊടുമങ്ങമിങ്ങമനിശം
പൂരത്തിനായ് നിൻവരൻ
താനോടുന്നതുമെന്റെ ശുക്രദശയെ-
ന്നല്ലാതെ ചൊല്ലാവതോ? 68
മാധ:-
മുഷ്കൻ നിന്നുടെ വല്ലഭൻ തവ സമീ-
പത്തിങ്കൽ വന്നെങ്കിൽ മാം
ഞെക്കിക്കൊല്ലുമമക്കനെന്നതു കണ-
ക്കല്ലായ്ക്കിൽ മുല്ലായുധൻ;
തക്കക്കേടിതുകൊണ്ടു ഞാനഴൽ പെടു
ന്നേനിന്നു നിൻ കാന്തനീ-
ത്തര്‍ക്കപ്പെട്ടൊരു നമ്പർ വന്നതറികെ-
ന്നായുർബ്ബലം കേവലം. 69
കൃഷ്ണ:- ഇനി സംസ്കൃതത്തിലുള്ള സമസ്യ പൂരിപ്പിയ്ക്കുകയായെങ്കിലൊ?
കോന്ത:- മാധവിയ്ക്കു ഇതു രസമാകുമോ?
എട:- ഏതു മാധവിയ്ക്കു?
കോന്ത:- അല്ല നമ്പൂരിഅറിയില്ലേ, മാവിൻതോട്ടത്തിൽ മാധവിയെ? ഇത്ര ബുദ്ധിയും രസികത്തമുണ്ടായിട്ട് ഒരു പെൺകുട്ടിയില്ല; ഞാനായിട്ടു വളരെ ഇഷ്ടമാണ്; നല്ലപ്രായം; കണ്ടാൽ ബഹുവിശേഷം!
കൃഷ്ണ:- ബുദ്ധിയ്ക്കു രസികത്തമുണ്ടെങ്കിൽ സംസ്കൃതം രസമാവാതെകണ്ടു വരില്ല.
കോന്ത:- എന്നാൽ തരക്കേടില്ല.
കൃഷ്ണ:-
"മുഖാരവിന്ദസ്യത ദേവഭൂഷണം"
പുഴ:- (ആലോചിച്ചിട്ടു്)
നനിര്‍ണ്ണയസ്സുന്ദരവര്‍ണ്ണ നാസികാ
കപോല ദന്താധര ഫാലലോചനാ
വരാംഗനാ ചുംബനലാഞ്ചനം തുയ
ന്മുഖാരവിന്ദസ്യത ദേവഭൂഷണം 70
മധുര:-
അവാര്യയുക്ത്യാ പ്രതിവാദി ഭീഷണം
നഭാഷണം, നോജ്വലകുണ്ഡലാദികം
സദര്‍ച്ചിതം യച്ശിവനാമ മംഗളം
മുഖാരവിന്ദസ്യത ദേവഭൂഷണം 71
കോന്ത:-
കരാരവിന്ദേന പദാരവിന്ദം
മുഖാരവിന്ദേ ഭക്ഷണം.
കൃഷ്ണ:- കഴിഞ്ഞുവോ?
കോന്ത:- ഓഹോ?
കൃഷ്ണ:- നിങ്ങൾ പൂരിപ്പിയ്ക്കുന്നില്ലേ?
എടശ്ശേരിയും മാധവനും:- ഞങ്ങൾക്കു പ്രയാസമാണു്
കൃഷ്ണ:- എന്നാൽ ഞാൻ ഒരു പൂരണവും കൂടി ചൊല്ലാം.
നകുണ്ഡലം കാഞ്ചനരത്ന നിര്‍മ്മിതം
ന ചിത്രകം ചന്ദനപങ്ക ഭാസുരം
ഋതം മിതം യൽതുലിതാമൃതംവചൊ
മുഖാരവിന്ദസ്യത ദേവഭൂഷണം 72
മധുര:-
(സ്വകാര്യമായിട്ടു കോന്തക്കുറുപ്പിനോടു) ഇവിടുത്തോടു സ്വകാര്യമായിട്ടു ചിലകാര്യങ്ങൾ ആലോചിപ്പാനുണ്ടു്.
കോന്ത:- (ചിരിച്ചുകൊണ്ടു്) ഒക്കെമനസ്സിലായി. ഞാൻ മൂര്‍ത്തികളെ ജപിച്ചുകേറ്റി എന്നുള്ള വിവരം ചോദിപ്പാനല്ലേ? (സ്പഷ്ടം) നിങ്ങളൊക്കെ ഇപ്പോൾ ഇവിടെ താമസിയ്ക്കേണ്ട.
എട:- ഇവിടയ്ക്കു നല്ല സുഖമില്ലെന്നുണ്ടോ?
കോന്ത:- ഇല്ല. ഇനിയ്ക്കും തലയിൽ കുത്തോ വയറ്റിൽ വേദനയോ ആണു്
എട:- ദീനമിന്നതാണെന്നു തീര്‍ച്ചയാക്കാൻ വൈദ്യക്കാരുവേണമല്ലോ
കോന്ത:- ശെരി. ഇനിയ്ക്കു മന്ത്രവാദമാണുള്ളതു്.
പുഴ:- ഇവിടയ്ക്കു മന്ത്രവാദമുണ്ടോ?
കോന്ത:- ഇവിടുത്തെ കൊച്ചുരാമന്നു് ഇങ്ങിനെ ഭ്രാന്തുപിടിച്ചതു് ഞാൻ മൂര്‍ത്തികളെ ജപിച്ചു കേറ്റിയതുകൊണ്ടാണെന്നു് കണിയാർക്കുറുപ്പു പ്രശ്‌നം വച്ചുവിളിച്ചു പറഞ്ഞതു നിങ്ങൾ കേട്ടില്ലേ?
എട:- ഉവ്വ്: ഞാൻ കേട്ടിട്ടുണ്ടു്: ഈ പുഴശ്ശേരി വിഢ്യാൻ കേട്ടിട്ടില്ലായിരിയ്ക്കും.
പുഴ:- ഇവിടുന്നും താഴെയുള്ളവരും ആയിട്ടുള്ള വ്യവഹാരം തീര്‍ച്ചയായോ?
കോന്ത:- ഇല്ല നാളെ എന്റെ സാക്ഷിയാണു്. ഇന്നു അസ്തമിച്ചു് ഊണു കഴിച്ചു വഞ്ചികേറണം.
മധുര:- ഇന്നു പോരാൻ ഇനിയ്ക്കു തരമാവില്ലല്ലോ.
കോന്ത:- നമ്പൂരി കൂടാതെകണ്ടു് വയ്യ. പക്ഷെ, മീനാക്ഷിയുടെ മകൻ ഗോപാലനേയും കൂടി കൊണ്ടു പോവാം. അവന്നു ഈ കോടതികളിലും മറ്റും നല്ല ശീലമാണു്. ഗോപാലനെ നിങ്ങൾ കണ്ടിട്ടുണ്ടോ?
കൃഷ്ണ:- ഇല്ല.
കോന്ത:- കാണേണ്ടതാണ്. എന്റെ തത്സ്വരൂപമാണു്. മിടുമിടുക്കനാണു് മീനാക്ഷി മൂകാംബിയെ പോലെ വിശ്വസിച്ചാൽ ചതിയ്ക്കില്ല. നല്ല മര്യാദക്കാരത്തിയാണു്. പതിനായിരം രൂപ കൊടുത്താലും വഞ്ചിയ്ക്കില്ല. അവളെമാത്രമേ ഇനിയ്ക്കു വിശ്വാസമുള്ളു.
മാധ:- ഒ (സ്വകാര്യമായിട്ടു മധുരമംഗലത്തിനോടു്) ഗോവിന്ദമേനോൻ വക്കീലിന്റെ വീട്ടിൽ ആശാൻ കണ്ടത്തു് കേശവമേനോൻ മുൻസിഫ് വന്നിരിയ്ക്കുന്നുണ്ടു്. ഇവിടുത്തെ വേഗത്തിൽ കൂട്ടിക്കൊണ്ടു വരണമെന്നു അദ്ദേഹം എന്നെ ഏല്പിച്ചിട്ടുണ്ടായിരുന്നു. അതുപറയാൻ ഇത്ര നേരം ഞാൻ അന്ധാളിച്ചു.
മധുര:- (സ്വകാര്യമായിട്ടു മാധവമേനവനോടു) അ്- ഹാ-എന്നാൽ പോവാ (സ്പഷ്ടം) അസ്തമിച്ചിട്ടുള്ള യാത്രയ്ക്കു വേണ്ടതൊക്കെ ഇവിടുന്നു ശട്ടം കെട്ടിക്കൊള്ളു. ഞാനും പോവട്ടെ.
എടശ്ശേരി മുതൽ പേർ:- ഞങ്ങളും പോവട്ടെ. നാളെയൊ മറേറന്നാളോ വന്നു കണ്ടുകൊള്ളാം
അങ്ങിനെയാവട്ടെ
[എല്ലാവരും പോയി]
നാലമങ്കം കഴിഞ്ഞു.
അഞ്ചാമങ്കം (പേജ് 61 - 65)
അഞ്ചാമങ്കം
(അണിയറയിൽ)കേടറ്റ ശോഭയൊടിതാ പുതുതായ ശീമ--
യോടിട്ടു പൊങ്ങിയൊരു മാളിക കാണ്മതില്ലേ?
നാടൊക്കയു പുകളെഴും “കൊമരപ്പറമ്പാം”
വീടാണതെന്നു വിരവോടു ധരിച്ചുകൊൾക 73
കൃഷ്ണക്കുറുപ്പ് ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കും. അതുകൊണ്ടു ദാമോദരമേനോൻ അങ്ങോട്ടയ്ക്കു പൊയ്തോളു.
(അനന്തരം ദാമോദരമേനോൻ പ്രവേശിയ്ക്കുന്നു)
ദാമോ:- [നോക്കീട്ട്) ഓഹോ- വഴി കുറച്ചധികമുണ്ടല്ലോ. നടക്കുകതന്നെ [നടന്നിട്ടുനേരെ നോക്കീട്ടു]
ആലസ്യമോടു ചെന്നീ-
ക്കാലം കൃഷ്ണക്കുറുപ്പു ശുഭശീലൻ
നാലഞ്ചാളുകളൊത്തി-
ക്കോലായ്പുറമതിലിതാ വസിയ്ക്കുന്നു 74
(അനന്തരം കൃഷ്ണക്കുറുപ്പും നാലാളുകളും പ്രവേശിയ്ക്കുന്നു)
കൃഷ്ണ:- ശങ്കുവാരിയരും നീലാണ്ടൻ മൂത്തതും ആശാനും പണിയ്ക്കരും നിങ്ങളെല്ലാവരും കൂടി എന്താണിപ്പോളിങ്ങോട്ടയ്ക്കും പുറപ്പെട്ടത്?
ശങ്കു:- എജമാനനു് കുറച്ചു ദീനമാണെന്നുകേട്ടിട്ട് ആ വിവരം അന്വേഷിപ്പാനും വ്യവഹാരത്തിൽ ഇവിടയ്ക്കും ജയമായോ എന്നു ചോദിച്ചു സൂക്ഷ്മമറിവാനുമായിട്ടാണു്
കൃഷ്ണ:- എന്റെ ദീനം സാരമില്ല: നീരെളക്കമാണു്. അത്രേയുള്ളു. നമ്പർ വിചാരണ മിനിഞ്ഞാന്നായിരുന്നു. അതിനേപ്പറ്റി ഇതുവരെ വക്കീലിന്റെ യാതൊരെഴുത്തും വന്നിട്ടില്ല.
നീലാ:- ഇവിടുന്നാണു് ജയിച്ചതെന്നൊരു അങ്ങാടി വർത്തമാനം കേൾപ്പാനുണ്ട്
കൃഷ്ണ:- രണ്ടു ദിവസത്തിനകംവക്കീലിന്റെ എഴുത്തു വരും. നിശ്ചയം തന്നെ. അപ്പോൾ സൂക്ഷ്മം അറിയാം.
പണി:- ഞങ്ങൾക്കീവിവരം സൂക്ഷ്മമായിട്ടറിവാൻ വൈകി
ആശാൻ:- ഇവിടയ്ക്കല്ല ജയം വന്നതെങ്കിൽ ഞങ്ങൾക്കെന്നുതന്നെയല്ല നാട്ടുകാര്‍ക്കൊക്കെ വളരെ വ്യസനമാണു്
കൃഷ്ണ:- പട്ടന്മാര്‍ക്കൊ?
ആശാൻ:- പട്ടന്മാർ നാട്ടുകാരാണൊ? എങ്ങാനും കിടക്കുന്ന വകക്കാരല്ലേ?
കൃഷ്ണ:- (പതുക്കെ ചിരിയ്ക്കുന്നു)
[ദാമോദരമേനോൻ അടുത്തുചെല്ലുന്നു)
കൃഷ്ണ:- (സന്തോഷത്തോടുകൂടി എഴുനീറ്റിട്ടു) ഐ- ദാമോദരമേനോൻ ഇപ്പോളിങ്ങോട്ടയ്ക്കു പുറ പ്പെട്ടതെന്താണാവോ?
ദാമോ:- ഞാൻ വടയ്ക്കോട്ടയ്ക്കു ഒരു കല്യാണത്തിന്നു പോവുകയാണു്.
കൃഷ്ണ:- നിങ്ങളിദ്ദേഹത്തിനെ അറിയില്ലേ? വലിയ വക്കീലാണു്
ശങ്കു:- ദാമോദരമേനോൻ വക്കീലെന്നു പ്രസിദ്ധമായിട്ടു കേട്ടിട്ടുണ്ട്.
കൃഷ്ണ:- ദാമോദരമേനോൻ ഇപ്പോൾ വന്നതു നന്നായി എന്റെ നമ്പർ വിധിയായോ?
ദാമോ:- ഉവ്വ്. ഇവിടയ്ക്കു ഗുണമായിട്ടാണു്
ആശാൻ:- ആവുഃ ജയിച്ചുവല്ലൊ; നന്നായി കൊമരപ്പറമ്പു തറവാടു നശിയ്ക്കാതെകണ്ടു കഴിഞ്ഞുവല്ലൊ.
ദാമോ:- നശിയ്ക്കാതെകണ്ടു് കഴിഞ്ഞു എന്നു പറഞ്ഞാൽ പോര. തറവാട്ടിലേയ്ക്കു മുമ്പിലത്തേക്കാൾ ഗുണമായി എന്നുതന്നെ പറയണം.
കൃഷ്ണ:- വിവരമൊക്കെ വിസ്തരിച്ചുപറയു, കേൾക്കട്ടെ.
ദാമോ:- ഇവിടയ്ക്കായിട്ടു വക്കീൽ ഗോവിന്ദമേനോന്റെ ഒരു എഴുത്തുണ്ട്. അതിൽ ഈ വിവരങ്ങളൊക്കെ വിസ്തരിച്ചെഴുതീട്ടുണ്ടു്. (എഴുത്തു കൊടുക്കുന്നു.)
കൃഷ്ണ:- (എഴുത്തു മേടിച്ചിട്ടു്) ദാമോദരമേനോൻ ഈ തടുക്കുപായയിൽ ഇരുന്നു മുറുക്കു. (ഇരുന്നിട്ടു പതുക്കെ എഴുത്തു വായിയ്ക്കുന്നു.)
ബുദ്ധിമാന്മാരിൽവച്ച് മുമ്പനും, ഗുണങ്ങളും ഉപായങ്ങളും ഉള്ളവരിൽ ഒന്നാമനു, പ്രത്യേകിച്ചു നിങ്ങളുടെ തറവാടിനെക്കുറിച്ച് അതിസ്നേഹമുള്ളവനുമായ മഹാവിദ്വാൻ മധുരമംഗലത്തു നമ്പൂരിയുടെ പ്രയത്നങ്ങൾ കൊണ്ടു് കാരണവനായ കോന്തക്കുറുപ്പ് കെടുകാര്യസ്ഥനാണെന്നു് കോടതിയിൽ നല്ലവണ്ണം തെളിഞ്ഞു എന്നുതന്നെയല്ല ഈ നാട്ടിലുള്ള എല്ലാ ജനങ്ങൾക്കും ഏറ്റം സമ്മതമായി. കോന്തക്കുറുപ്പുതന്നെ വരുത്തീട്ടുള്ള യാതൊരു കടവും തറവാട്ടിലേയ്ക്കു ബാധിയ്ക്കുന്നതല്ലെന്നു് ഇന്നലെ വിധി പറഞ്ഞിരിയ്ക്കുന്നു. അവർ അപ്പീൽ കൊടുത്താലും തെളിവിന്റെ ഗുണംകൊണ്ടു് നൊമ്മാൾക്കു ദോഷം വരില്ല എന്നു തന്നെയല്ല അവർ അപ്പീൽ കൊടുക്കുമെന്നുതന്നെ തോന്നുന്നില്ല. ഈ വിധികൊണ്ട്. അവിടെ ബംഗ്ലാവു പണിയുന്നതിനും മറ്റുമായി പട്ടന്മാരോടു വാങ്ങീട്ടുള്ള കടവും കൂടി തറവാട്ടിലേയ്ക്കും ബാധിയ്ക്കുന്നതല്ലെന്നു് സ്ഥിരപ്പെട്ടതിനാൽ വലിയമുടിയനായും മഹാവിഡ്ഢിയായും ഇരിയ്ക്കുന്ന കോന്തക്കുറുപ്പ് പത്തിരുപതിനായിരം ഉറുപ്പിക തറവാട്ടിലേയ്ക്കു സമ്പാദിച്ചു എന്നാണു് പറയേണ്ടതു്. ഇതൊക്കെയും മധുരമംഗലത്തു നമ്പൂരിയുടെ സാമര്‍ത്ഥ്യം കൊണ്ടുതന്നെയാണു് സാധിച്ചതെന്നു പരക്കെ സമ്മതമാണ്. ഇത്ര മുടിയനും വിഡ്ഢിയുമായ കോന്തക്കുറുപ്പിനെക്കൊണ്ടു് പത്തിരുപതിനായിരം ഉറപ്പികയോളം തറവാട്ടിലേയ്ക്കു ഈ നമ്പൂരി സമ്പാദ്യം ഉണ്ടാക്കിയതു് വളരെ അത്ഭുതമാണെന്നു മറ്റാരു വിചാരിച്ചാലും ഈ കാര്യം ഇങ്ങിനെ സാധിപ്പാൻ കഴിയില്ലെന്നും, അന്യായ പലിശ വാങ്ങുന്ന ഈ പട്ടന്മാര്‍ക്കു ഇങ്ങിനെ നഷ്ടം വരുത്തിയതു നന്നായിഎന്നും, മടിയന്മാരെന്നുവച്ചു നമ്പൂരിമാരെഒക്കെ പുച്ഛിയ്ക്കുവാൻ വയ്യെന്നും, ഈ നമ്പൂരിയില്ലെങ്കിൽ ഈ വലുതായ തറവാടു് മുഴവനും നശിച്ചു പോയേനെ എന്നും, അതുകൊണ്ട് ഈ വിധമുള്ള മുടിയന്മാരായ കാരണവന്മാരുടെ ദുര്‍വ്യയാദി കൊണ്ടുണ്ടാവുന്ന ദോഷങ്ങൾ തറവാട്ടിലേയ്ക്കു ബാധിയ്ക്കാതിരിപ്പാൻ പ്രത്യേകിച്ചൊരു നിയമം സര്‍ക്കാരിൽ നിന്നു ചെയ്യേണ്ടതാണെന്നും മറ്റും ഇദ്ദിക്കിലുള്ള ഉദ്ദ്യോഗസ്ഥന്മാർ പറയുന്നു. ഈ നമ്പൂരിയുടെ പേരിൽ ഞാൻ മുമ്പിൽ ദോഷാരോപണം ചെയ്തതു് വളരെ തെറ്റായി എന്നു് ഇനിയ്ക്കുതന്നെ സമ്മതമായി. ഈ വസ്തുതമുഴുവനും അറിഞ്ഞപ്പോൾ തന്ന കൊച്ചുരാമക്കുറുപ്പിന്റെ ഭ്രാന്തിന്നു വളരെ ഭേദമുണ്ടു്. ഇനി ഡാക്ടരെ കാണിക്കണമെന്നു തോന്നുന്നില്ല. ശേഷം ദാമോദരമേനോൻ പറയും. എന്നു് 1066 എടവം 21-ാം൲ കൊമരപ്പറമ്പിൽ കൃഷ്ണമേനോൻ അവർകൾക്കു് ഇഷ്ടൻ ഗോവിന്ദമേനോൻ. തല്ക്കാലം ഇരുനൂറ്റിയമ്പതു ഉറുപ്പിക ഇനിയ്ക്കു അത്യാവശ്യമായിരിയ്ക്കുന്നതിനാൽ ഈ വിവരവും അറിയിച്ചിരിയ്ക്കുന്നു.
ഗോവിന്ദമേനോൻ.
ദാമോ:- മുഴുവനും നോക്കിയില്ലേ?
കൃഷ്ണ:- ശേഷമെന്താണു്, സ്വകാര്യമാണോ?
ദാമോ:- അല്ല, നേരമ്പോക്കാണ്.
കൃഷ്ണ:- കോന്തചേട്ടന്റെ വകയാണോ?
ദാമോ:- അതെ.
ശങ്കു:- എന്നാൽ വിസ്തരിച്ചു പറയണം.
ദാമോ:- കോന്തക്കുറുപ്പും മധുരമംഗലത്തു നമ്പൂരിയുംകൂടി അവിടെ എത്തിയ ദിവസം നമ്പർ വിചാരണയുണ്ടായില്ല; പിറ്റേ ദിവസത്തേയ്ക്കു നീട്ടിവച്ചു. അന്നൊരു മൂന്നുനാലു നാഴികപ്പകലെ ജഡ്‌ജിമാരും സ്കൂൾ മാസ്റ്റർമാരും വക്കീലന്മാരും മുതലായ പല യോഗ്യന്മാരും പതിവുപോലെ സമുദ്രവക്കത്തു കൂടിയ സമയത്തിൽ കോന്തക്കുറുപ്പിനെ നമ്പൂരി അവിടെ കൊണ്ടുചെന്നു.
അപ്പോൾ, നിസ്സാരബുദ്ധിയും, വളരെ പ്രായവും പഠിപ്പില്ലായ്കകൊണ്ടുള്ള ദോഷം മുഴുവനും അപ്പീൽ ജഡ്‌ജിയാവുകയാൽ പ്രമാണിത്വവും ഉള്ള ഒരാൾ "ഇതാരാണെന്നും ഇദ്ദേഹത്തിന്റെ സ്വഭാവം എങ്ങിനെയാണെന്നും" കോന്തക്കുറുപ്പിനേക്കുറിച്ചു നമ്പൂരിയോടു ചോദിച്ചു.
ഈ അപകടമായ ചോദ്യം കേട്ടിട്ടു് എല്ലാവരും നെറ്റി ചുളിച്ചുകൊണ്ടു പരുങ്ങിത്തുടങ്ങി. നമ്പൂരി ഒട്ടും പരുങ്ങാതെകണ്ട് “ഇദ്ദേഹം കൊമരപ്പറമ്പിൽ കോന്തക്കുറപ്പാണ്. ഇദ്ദേഹത്തിന്റെ ചേട്ടനെ അറിയാമോ?" എന്നു ചോദിച്ചു. "ഓഹോ! കേളുക്കുറുപ്പിനെ ധാരാളമായിട്ടറിയും" എന്നു് ആ വൃദ്ധൻ ജഡ്ജി ഉത്തരം പറഞ്ഞു. “എന്നാൽ, ഇദ്ദേഹത്തിന്റെ സ്വഭാവം മനസ്സിലാക്കാം. 'ചേട്ടന്റെ അനുജൻ കോന്തക്കുറുപ്പ്" എന്നു ധരിച്ചുകൊള്ളു" എന്നു പറഞ്ഞിട്ട് നമ്പൂരി ആ വൃദ്ധനെ ചിരിപ്പിയ്ക്കുകയും മറ്റെല്ലാവരേയും അത്ഭുതപ്പെടുത്തുകയും ചെയ്തു. പിന്നെ ഈ സ്വഭാവത്തെ അവര്‍ക്കു അനുഭവം വരുത്തുവാനായിട്ടു് അവിടെ വച്ചു കോന്തക്കുറുപ്പിനെക്കൊണ്ടു നമ്പൂരി പല വിഡ്ഢിത്തവും പറയിച്ചു.
കൃഷ്ണ:- അതൊക്കെ ഇവിടെവച്ചു വിസ്തരിച്ചിട്ടെന്താണു സാദ്ധ്യം? വേണ്ട
ആശാൻ:- ശെരിയാണിതു്
കൃഷ്ണ:- ഞാൻ ഒന്നു പുറത്തേയ്ക്കിറങ്ങട്ടെ ഉടനേവരാം.
പണി:- എന്തിനാണു്?
കൃഷ്ണ:- ഈ എഴുത്തിൽ വക്കീൽകുറച്ചുറുപ്പികയ്ക്കു ആവശ്യപ്പെട്ടിട്ടുണ്ടു്. അതു കൊടുത്തയപ്പാൻ ശട്ടം കെട്ടാനാണു് (പോയി.)
ശങ്കു:- ഇനി. കോന്തക്കുറുപ്പിന്റെ വിഡ്‌ഡിത്തനേരമ്പോക്കു വിസ്തരിച്ചാലെന്താണു്?
ആശാൻ:- ഒരു തരക്കേടുമില്ല.
പണി:- എന്നാൽ പറയു ദാമോദരമേന്നേ!
ദാമോ:- അങ്ങിനെതന്നെ. അവിടെവച്ചു നമ്പൂരിയും കോന്തക്കുറുപ്പും ആയിട്ട് ഒരു സംവാദമാണുണ്ടായതു്. അതു പറയാം:-
നമ്പൂരി:- ഇവിടുന്നിവരെയൊക്കെ അറിയില്ലേ?
കോന്ത:- ഉവ്വ്; സായുപ്പന്മാരല്ലേ?
നമ്പൂരി:- അല്ല; നാട്ടുകാരാണ്
കോന്ത:- കുപ്പായമിട്ടു മുറുക്കിരിയ്ക്കുന്നത് കണ്ടിട്ടാണു് ഞാൻ സായുപ്പന്മാരാണെന്നു വിചാരിച്ചത്
നമ്പൂരി:- ഇവരുടെ കാതിൽ കടുക്കനുള്ളതു് മനസ്സിരുത്തി നോക്കിയില്ലായിരിയ്ക്കും.
കോന്ത:- ഈ വിലയില്ലാത്ത കടുക്കനൊക്കെ എന്തു സാരം? ഇതാ, ഈ മോതിരം നോക്കു : പതിനായിരം ഉറുപ്പിക കൊടുത്തു ഞാൻ മേടിച്ചതാണ്
നമ്പൂരി:- (മേടിച്ചു എല്ലാവരേയും കാണിച്ചിട്ട്) ഇതിന്മേൽ വച്ചിട്ടുള്ള കല്ലിനു വലിപ്പു ധാരാളം ആണ്.
കോന്ത:- നമ്പൂരിയെന്താണിത്ര സൂക്ഷിച്ചു നോക്കുന്നത്?
നമ്പൂരി:- സ്ഫടികം തന്നെയല്ലേ ഇത് എന്നുനോക്കുകയാണ്
കോന്ത:- സംശയമോ? ഒന്നാന്തരം സ്‌ഫടികമാണു്
നമ്പൂരി:- ഈ കല്ലിനു ഉരച്ചിൽ തട്ടി കുറേശ്ശേ തേമാനം വരുന്നുണ്ടെന്നു തോന്നുന്നു.
കോന്ത:- ഇതിനു കാലപ്പഴക്കത്തിൽ പണത്തുക്കം കുറയും എന്നുണ്ടോ?
നമ്പൂരി:- കുറയും എന്നാണു് തോന്നുന്നത്.
കോന്ത:- ആട്ടെ, ഞാനിതു മേടിയ്ക്കുമ്പോൾ തന്നെ കരുതീട്ടുണ്ടു്; പണത്തൂക്കം നോക്കിച്ചിട്ടില്ല; അങ്ങിനെ ഒരു ഗുണം ഉണ്ട്.
നമ്പൂരി:- ആരോടാണിതു വാങ്ങിച്ചതു്?
കോന്ത:- പട്ടാണികളോടാണു്.
നമ്പൂരി:- അവരെ അറിയുമോ?
കോന്ത:- ഓഹോ! വടക്കരാണു് ; ഈ പട്ടാണികളേപ്പോലെ ഇത്ര ശൌര്യമുള്ള ജാതിക്കാരില്ല. അവരുടെ കയ്യിൽ ഒരു മാറു നീളമുള്ള കത്തികളും മറ്റും ഉണ്ടു്.
നമ്പൂരി:- അവര്‍ക്കഭ്യാസമുണ്ടോ?
കോന്ത:- എന്റെ അച്ചുതമ്മാമനെപ്പോലെ അഭ്യാസക്കാരനായിട്ടു് ആരുമില്ല. പതിനട്ടടവും പിടിയ്ക്കും അങ്ങോരു - അറുപത്തിനാലു കരണം മറിയും. മറിയുന്നതു കണ്ടാൽ നല്ല കരങ്ങനാണെന്നു തോന്നും.
നമ്പൂരി:- ഇവിടുന്നു കച്ചകെട്ടി അഭ്യസിച്ചിട്ടില്ലേ?
കോന്ത:- ഞാൻ പത്തുപതിനെട്ടുകൊല്ലം കച്ചകെട്ടീട്ടുണ്ടു്. ഇപ്പോഴും അഞ്ചെട്ടാളുകൾ വന്നാലും ഇനിയ്ക്കൊരു ഭയവും തോന്നുന്നില്ല.
നമ്പൂരി:- അത്ര ധൈര്യമുണ്ടോ ഇവിടയ്ക്കു്?
കോന്ത:- ഉവ്വ്. ഇതാനോക്കു. ഒരു കോസായിയും ഞാനുമായിട്ടു തമ്മിൽ പൊത്തിപ്പിടിച്ചു മുട്ടുകുത്തി വീണിട്ടാണു് മുട്ടിങ്ങിനെ പൊട്ടിയതു്. അന്നു്, “ഇവനോടു പിടിയ്ക്കാൻ പോവേണ്ട” എന്നു അനവധി ആളുകൾ വിലക്കി. അതുകൊണ്ടൊന്നും ഇനിയ്ക്കു ഒരു കടുമാഹാണിയ്ക്കു കൂസലുണ്ടായില്ല
നമ്പൂരി:- മഹാധൈര്യവാൻ തന്നെ.
കോന്ത:- പിന്നെ ഒരു ഓണക്കാലത്തിൽ ഒരു മാപ്പളയും ഞാനുമായിട്ടു കയ്യാങ്കളിയ്ക്കു വട്ടം കൂട്ടി; പത്തായിരം ആളുകൾ കൂടി; ആ മാപ്പളയെ കണ്ടപ്പോൾത്തന്നെ ഇനിയ്ക്കു സംശയമായി; എങ്കിലും, ധൈര്യം വേണമല്ലോ എന്നു വിചാരിച്ചിട്ടു ഞാൻ രണ്ടടി കൊണ്ടിട്ടെ ഒഴിച്ചുള്ളു. നൂറ്റെട്ടു മര്‍മ്മം വശം ഇനിയ്ക്കു ഞാനൊരു പിടിത്തം പിടിച്ചാൽ ആരായാലും അവിടെയിരിയ്ക്കും വേണമെങ്കിൽ ഇപ്പോൾ അതു പരീക്ഷിയ്ക്കാം.
നമ്പൂരി:- അതുവേണ്ട: ഇവിടയ്ക്കുളുക്കും മറ്റും തിരുമ്പി മാറ്റുവാൻ വശമല്ലേ?
കോന്ത:- ഓഹോ - ധാരാളമായിട്ടു വശം, എന്റെ ഉഴിച്ചിൽ കൊണ്ടാണു് കുതിരപ്പുറത്തു നിന്നു വീണ തമ്പുരാന്റെ കൂനു തീര്‍ന്നതു്
നമ്പൂരി:- അതു ഒരു കമ്പക്കളിക്കാരന്റെ ഉഴിച്ചിൽകൊണ്ടാണു മാറിയതെന്നു കേട്ടിട്ടുണ്ടല്ലോ?
കോന്ത:- ഞാനും നല്ല കമ്പക്കളിക്കാരനാണു്.
നമ്പൂരി:- അതെയോ?
കോന്ത:- സംശയമോ? ഇനിയ്ക്കും കമ്പക്കളി, ഞാണിന്മേൽക്കളി, ഇങ്ങിനെയുള്ള വിദ്യകളൊക്കെ വശം.
നമ്പൂരി:- ശെരി.
ആശാൻ:- ഓ- കൃഷ്ണക്കുറുപ്പു വന്നുതുടങ്ങി. ഇനി ഈ പ്രകൃതം മതിയാക്കാം
(അനന്തരം കൃഷ്ണക്കുറുപ്പു പ്രവേശിയ്ക്കുന്നു)
കൃഷ്ണ:- നമ്പൂരി ഇവിടെ എത്തിയില്ലേ?
ദാമോ:- വന്നു എന്നു കേട്ടിട്ടാണു് ഞാൻ ഇത്ര പരിഭ്രമിച്ചു വന്നതു്
അഞ്ചാമങ്കം (പേജ് 66 - 71)
ശങ്കു:- ഇവിടെ വന്നില്ല നിശ്ചയംതന്നെ.
കൃഷ്ണ:- അങ്ങെപ്പുറത്തെങ്ങാനും വന്നിട്ടുണ്ടോ എന്നു നോക്കിവരാം.
(പോയി, ഉടനെ മധുരമംഗലത്തിനോടുകൂടി പ്രവേശിയ്ക്കുന്നു. എല്ലാവരും ആചാരോപചാരങ്ങൾ ചെയ്യുന്നു)
കൃഷ്ണ:- ചേട്ടനും വന്നില്ലേ?
മധുര:- ഉവ്വ് മാളികയുടെ മോളിലേയ്ക്കു കേറിപ്പോയി
കൃഷ്ണ:- ചേട്ടന്നിപ്പോൾ നന്നെ ബുദ്ധിക്ഷയം ഉണ്ടോ?
മധുര:- ലവലേശം ബുദ്ധിക്ഷയം ഇല്ലെന്നു തന്നെയല്ല, വളരെ സന്തോഷമാണ്
കൃഷ്ണ:- അതിനെന്താണു് കാരണം?
മധുര:- കെടുകാര്യസ്ഥനാണെന്നു കോടതിയിൽ തീര്‍ച്ചപ്പെടുത്തിയതുകൊണ്ടുതന്നെ.
കൃഷ്ണ:- ഇങ്ങിനെ നേരമ്പോക്കു പറയുന്നതെന്തിനാണ്?
മധുര:- ഇതു നേരമ്പോക്കല്ല. കെട്ടകാര്യസ്ഥൻ എന്നുവച്ചാൽ മിടുമിടുക്കൻ എന്നതുപോലെയാണെന്നാണ് കോന്തക്കുറുപ്പ് ധരിച്ചിരിയ്ക്കുന്നതു്.
ദാമോ:- ഇതു നമ്പൂരിയുടെ നേരമ്പോക്കുതന്നെ
നമ്പൂരി:- വിഡ്ഢികൾക്കു് മറ്റുള്ളവരേക്കാൾ വളരെ അധികം വിഡ്ഢിത്തത്തിൽ കോപ്പേറും എന്നുള്ളതിനെ ആലോചിയ്ക്കാഞ്ഞിട്ടാണ് ദാമോദരമേനോൻ ഇങ്ങിനെ പറയുന്നത്
ദാമോ:- ശെരി; അങ്ങിനെതന്നെയായിരിയ്ക്കും.
കൃഷ്ണ:- (ബഹുമാന ഭക്തികളോടുകൂടി തൊഴുതുംകൊണ്ടു്)
അന്തംകൂടാതെ കാളും കൊടിയൊരു കടമാം
തീയ്യിൽ വീണിട്ടുമേവം
വെന്തീടാതിക്കുഡുംബം പരിചൊടു പരിപാ-
ലിച്ചതങ്ങുന്നുതന്നെ
കോന്തച്ചേട്ടന്റെ ബുദ്ധിക്ഷയവുമധികമായ്
ക്കൊച്ചുരാമന്നുചേരും
ഭ്രാന്തു തഞ്ചത്തിനാൽ തീര്‍ത്തതുമറികഭവാൻ
തന്നെ ഭാഗ്യാംബുരാശെ! 75
മധുര:- യഥാര്‍ത്ഥമായിട്ടുള്ളതു മാത്രമേ പറയാവൂ.
ദാമോ:- ഇപ്പോൾ കൃഷ്ണക്കുറുപ്പു പറഞ്ഞതു യഥാര്‍ത്ഥമല്ലേ?
മധുര:- അല്ല.
ദാമോ:- (ഉത്സാഹത്തോടുകൂടി) ഇവിടുത്തോടു വാദിച്ചു ജയിക്കാൻ ഇപ്പോൾ ആരുമില്ലെന്നു പരസമ്മതമാണ്. എന്നാൽ ഈ കാര്യത്തിൽ ഇവിടുത്തെ ജയിച്ചിട്ടുള്ള മാനം നേടാൻ ഇനിയ്ക്കും, നല്ല തരമായി. ഇവിടെയ്ക്കുള്ള മതം വിസ്തരിച്ചൊന്നു പറയൂ, കേൾക്കട്ടെ.
മധുര:-
ന്യായത്താലിഹ സൃഷ്ടി, രക്ഷ, ലയമെ-
ന്നീ മൂന്നു സർവ്വത്തിനും
മായാത്യത്ഭുത ശക്തിയാൽ പരമണ-
ച്ചീടുന്നു കേടെന്നിയെ
കായം പാതി ശിവയ്ക്കു നൽകിയ ജഗ-
ന്നാഥൻ ഹരൻ; ചട്ടുക-
പ്രായം മറ്റു ജനങ്ങളാസകലമെ-
ന്നാണെന്മതം സന്മതൈ! 76
നിങ്ങൾ എഴുത്തച്ഛൻ പാട്ടു വായിച്ചിട്ടില്ലെ?.
കൃഷ്ണ:- എന്താണ് ദാമോദരമേനോൻ ഒന്നും മിണ്ടാത്തതു്?
നീലാ:- മിണ്ടാനൊന്നും തോന്നാഞ്ഞിട്ടു തന്നെയായിരിയ്ക്കും?
ദാമോ:- സാമാന്യംപോലെ യുക്തി പറഞ്ഞാലേ ഇനിയ്ക്കു് ഉത്തരം പറയാൻ കഴിയുള്ളു. ആര്‍ക്കും അനുഭവം വരാത്തതായിട്ടുള്ള വേദാന്തം പറഞ്ഞു തുടങ്ങിയാൽ പിന്നെ പ്രയാസമാണ്
ശങ്കു:- ശെരിയാണിത്. വേദാന്തികളോടു യുക്തിപറഞ്ഞു ജയിപ്പാൻ പ്രയാസമാണ്. "പലായനമപി മിഥ്യാ" എന്നു പറഞ്ഞുകൊണ്ട് ഓടി ഒരു വേദാന്തി എന്നു കേട്ടിട്ടുണ്ട്.
മധുര :- (കുറച്ചു ദേഷ്യത്തോടും വ്യസനത്തോടും കൂടി)
ശിവ! ശിവ ശിവ! കഷ്ടം കഷ്ടമേ! പാപമിപ്പോ-
ളവധിയതു വെടിഞ്ഞിട്ടുണ്ടെനിയ്ക്കും നിനയ്ക്കിൽ
ശിവകരതര വേദാന്തത്തെ നിന്ദിച്ചിടുന്നോ-
രിവിടമതിൽവിചാരംവിട്ടുഞാൻ പെട്ടുവല്ലൊ! 77
മാലെന്യേ ബാലഗോപാലക ഗണയുതനായ്
കാലി മേച്ചും കളിച്ചും
കാലന്നൊക്കുന്നഘൻ തന്നരിയൊരുടൽ പൊളി-
ച്ചും ഭുജിച്ചും രസിച്ചും
ചേലൊക്കും വിശ്വരൂപം വിരവൊടുവിധിയെ -
ക്കാട്ടിയും നൽ സ്തവൌഘ-
ത്താലുൾക്കാമ്പങ്ങലിഞ്ഞും മരുവിന ഹരിയെൻ
ദുഷ്കൃതം പോക്കിടേണം 78
ഡംഭേറിടുന്ന മധു കൈടഭ നാശദാത്രി!
ശംഭുപ്രിയെ! മഹിഷമർദ്ദിനി ലോകനാഥെ!
സുംഭാന്തകേ! ഹതനിസുംഭ മഹാസുരേ! മെ-
ജൃംഭിച്ചിടുന്ന കലുഷം കളകാഽഖിലേഢ്യേ! 79
വാഗീശാച്യുത മുഖ്യനിർജ്ജരനതൻ
വിഘ്നേശ്വരോല്പാദകൻ
യോഗീശാർച്ചിതനീശ്വരൻ ഗിരിസുതാ
കാന്തൻ കൃതാന്താന്തകൻ
നാഗേശാമല ഭൂഷണൻ യതിവരാ-
കാരം ധരിച്ചിട്ടു ഭൂ-
ഭാഗേ ശാന്തരസം നടത്തിയ ശിവ-
ന്തന്നെത്തൊഴുന്നേനഹം 80
പണിയ്ക്കർ:- (വിചാരം) ഇദ്ദേഹത്തിന്റെ മുഖത്തിങ്ങിനെ ഭാവം മാറിയിട്ടു ഞാൻ കണ്ടിട്ടില്ല.
ദാമോദര:- (വിചാരം) വളരെ ശാസ്ത്രം പഠിച്ചിട്ടുള്ള യോഗ്യന്മാര്‍ക്കും മതസംബന്ധമായ സംഗതികളിൽ ധാരാളമായി വിഡ്ഢിത്തം പറ്റി കാണ്മാനുണ്ട് [ആലോചിച്ചിട്ട്] ഈ ബുദ്ധി ഉള്ളിൽത്തന്നെയുള്ളതാണെങ്കിൽ ഞാനാണീ കാര്യമൊക്കെ നടത്തിയതു് എന്നുള്ള അഭിമാനം ഇല്ലാതെകണ്ടിരിപ്പാൻ നന്ന്.
കൃഷ്ണ:- ശ്രീപരമേശ്വരൻ ശങ്കരാചായ്യസ്വാമികളായിട്ട് അവതരിച്ചു എന്നൊരു അങ്ങാടിവര്‍ത്തമാനം കേട്ടിട്ടുണ്ട് ഞങ്ങൾ; അത്രേയുള്ളു. അതൊന്നു വിസ്തരിച്ചു പറഞ്ഞു കേട്ടാൽ കൊള്ളാമെന്നുണ്ടു്.
ദാമോദര:- അതിപ്പോൾ അനാവശ്യമല്ലേ?
കൃഷ്ണ:- അങ്ങിനെയല്ല അതിപ്പോൾ തന്നെ കേൾക്കണം.
ദാമോദര:- ഇപ്പോൾ ഇതു കേൾക്കുന്നവക്കൊര്‍ക്കെ രസമാവില്ല, നിശ്ചയംതന്നെ; ഇനി, ഇവിടയ്ക്കും ബോധിച്ചതുപോലെയാവാം.
കൃഷ്ണ:- അതു ശരിതന്നെയാണു്, എല്ലാവര്‍ക്കും രസമാവില്ല. എല്ലാവക്കും രസകരമായിട്ടം നീരസകരമായിട്ടും ഒരു വസ്തു ലോകത്തിലുണ്ടോ എന്നുതന്നെ സംശയമാണ്.
ദാമോദര:- അതി വിദ്വാനായ അദ്ദേഹത്തിന്റെ ചരിത്രം കേൾക്കുവാൻ ഇനിയ്ക്കു രസംതന്നെയാണു്
ശ്രീവേദാന്താദി വിദ്യാഗണമഖിലവുമ-
ങ്ങുരിച്ചീടുവാനായ്
ദേവൌഘപ്രാര്‍ത്ഥനത്താൽ അമിതഗുണമെഴും
കാലടിക്ഷോണിതന്നിൽ
ആവോളം ഭക്തിചേരും ശിവഗുരുസുതനായ്
ശങ്കരാചാര്യനായി-
ട്ടാവിർഭൂതൻ മഹേശൻ കളയണമഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 81
ബാല്യത്തിൽ ക്ഷുത്തുചേരും സഖിഗണയുതനായ്
വിത്തമില്ലാത്തൊരില്ല-
ത്തുല്ലാസാൽച്ചെന്നു യാചിച്ചളവിലവർ കൊടു-
ത്തോരു നെല്ലിയ്ക്കതിന്നു്
കല്യാണ“ശ്രീസ്തവം"തീര്‍ത്തവിടമതിലുടൻ
പൊന്നു വർഷിച്ചദേവൻ
ചൊല്ലേറും ശങ്കരാഖ്യൻ കളയണമഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 82
“നക്രം വിട്ടീടുമെങ്കിൽ ത്തനയ! ഝടിത നീ
സന്യസിയ്ക്കെ”ന്നു മാതാ-
വുൾക്കമ്പം പൂണ്ടുരച്ചോരളവതിൽ മുതല-
യ്ക്കാശു മോക്ഷം കൊടുത്തു്
വെക്കം ഗോവിന്ദഭിക്ഷൂത്തമനൊടു ചിതസ
ന്യാസവും വാങ്ങിയോരാ
മുക്കണ്ണൻ ദേവദേവൻ കളയണമുടനി
ങ്ങുളിലുള്ളോരു ദോഷം 83
ശ്രീമൽ ബ്ഭാഷ്യം ചമച്ചും, ചതുരമൊഴികളാൽ
അത്ഭുതം വ്യാസനേകി-
ട്ടാമോദാലാത്മവിദ്യാസ്ഥിതി ധരണിയിലു
ണ്ടാക്കിയും, വാക്കുകൊണ്ടു്
ധീമാനാം"മണ്ഡനൻ" തന്നുടയ മതിമദ
പോക്കിയും കീർത്തി പൂണ്ടോ-
രോമൽബ്ബാലേന്ദുചൂഡൻ കളയണ മഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 84
“ഇപ്പോളിമണ്ഡനന്തന്നുടയ മഹിഷിയാം
വാണിയേയും ജയിപ്പാൻ
ചൊല്ലൊങ്ങും കാമശാസ്ത്രം സകലവുമറിയേ-
ണം നമുക്കെ”ന്നുറച്ചു
അപ്പോൾത്താനേ മരിച്ചോരമരപതി നൃപൻ
തന്റെ നല്ലോരു പൂമൈ-
യ്യുൾപ്പുക്കോരിന്ദു ചൂഡൻ കളയണമഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 85
ദാമോദര:- ഇതു ശുദ്ധം അസംഭവംതന്നെ.
ശങ്കു:- "പൊന്നു വര്‍ഷിച്ചു" എന്നും മറ്റും പറഞ്ഞപ്പോൾ എന്തേഒന്നും മിണ്ടാതെകണ്ടിരുന്നതു?
ദാമാദര:- ഒന്നുരണ്ടൊക്കെ ക്ഷമിക്കണമല്ലോ എന്നുവിചാരിച്ചിട്ടാണു.
കൃഷ്ണ:- ഒരു സായു പറന്നു എന്നൊരു വര്‍ത്തമാനം കടലാസ്സിൽ കണ്ടാൽ നിങ്ങളെന്തു വിചാരിയ്ക്കും?
ദാമോദര:- ഞാനൊന്നും തര്‍ക്കിയ്ക്കാൻ വരുന്നില്ല; എന്തെങ്കിലും ആവട്ടെ.
കൃഷ്ണ:- ഇവിടുന്നു് ശേഷം പറയു.
മധുര:-
കൂറൊക്കും ശിഷ്യരൊടൊത്തുലകിടമഖിലം
വെന്നു സര്‍വ്വജ്ഞപീഠം
കേറിക്കാശ്മീരദേശേ വിരവൊടു വിലസും
മണ്ഡപം പുണ്യമാക്കി
ആറാടും മൌലിയോടൊത്തനിശമമിതകാ-
രുണ്യപൂരത്തിൽ നന്നാ-
യാറാടുന്നോരുദേവൻ കളയണമഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 86
ചിത്തത്തിൽബ്ഭക്തിചേരുംജനമതിനമല
ജ്ഞാനമേകീട്ടു പിന്നെ
ദ്ദത്താത്രേയാഖ്യനാകും മുനിതിലകനോടൊ-
ന്നിച്ചു മന്ദിച്ചിടാതെ
ഉത്തുംഗശ്രീവിളങ്ങം രജതഗിരിയതിൽ
ചെന്നു ശര്‍വ്വാണി തന്നോ-
ടൊത്താനന്ദിയ്ക്കു മീശൻ കളയണമഴകോ-
ടുള്ളിലിങ്ങുള്ള ദോഷം 87
ദാമോദര:- ഈ കഥ മുഴുവനും ഞാൻ മനസ്സിരുത്തി കേട്ടു
എന്നാൽ, വിദ്യാഭ്യാസം
നന്നെന്നുള്ളോരു നല്ലൊരുപദേശം
തന്നിടുമീശ്ശങ്കരഗുരു
ധന്യചരിത്രം പവിത്രമതി ചിത്രം 88
കൃഷ്ണ:- (മധുരമംഗലത്തിനോടു്)
നാകേന്ദ്രസൽഗുരു സമാന! ഭവാൻ കടങ്ങ-
ളാകെക്കളഞ്ഞുമഥ സൽക്കഥയെപ്പറഞ്ഞും
ലോകദ്വയത്തിലുമിനിസ്സുഖമായിരിപ്പാൻ
പാകത്തിലാക്കിയടിയന്നിഹ വേണ്ടതെല്ലാം 89
മധുര:- നിങ്ങൾക്കു ഞാനിനി എന്തൊരിഷ്ടമാണു ചെയ്യേണ്ടതു്?
കൃഷ്ണ:- ഇനി ഇപ്പോൾ ഒരുപകാരവും ഇവിടന്നു ചെയ്യേണ്ടതായിട്ടില്ല. ഒക്കെ സമ്പൂര്‍ണ്ണമായിരിക്കുന്നു. എങ്കിലും ഇതിരിയ്ക്കട്ടെ.
(ഭരതവാക്യം)
ലോകം നിറഞ്ഞിടണമിക്കവിനായകന്മാർ
തൂകുന്ന നന്മധുരമംഗല ഭാഷിതത്താൽ
ശോകങ്ങൾ തീര്‍ത്തു ശിവവല്ലഭയായ ഗൌരി
ലോകങ്ങളാസകലമയ്ബൊടു കാത്തിടേണം 90
(എല്ലാവരും പോയി)
അഞ്ചാമങ്കം കഴിഞ്ഞു.
മധുരമംഗലം ഭാഷാനാടകം
സമാപ്തം
>
.