കിളിപ്പാട്ട് 1093
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ
എത്രയും തപശ്ശക്തി പൂണ്ട് ജാമദഗ്ന്യന്നു,
സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ,
പശ്ചിമരത്നാകരം പ്രീതിയാൽദ്ദാനം ചെയ്ത
വിശ്വൈകമഹാരത്നമല്ലി നമ്മുടെ രാജ്യം?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മായാവിനെ,
വന്ദിപ്പിൻ സമുദ്രാത്മഭൂവാമാ ശ്രീദേവിയെ
പച്ചയാം വിരിപ്പിട്ട സഹ്യനിൽത്തല വെച്ചും,
സ്വച്ഛാബ്ധിമണൽത്തിട്ടാം പാദോപധാനം പൂണ്ടും
പള്ളികൊണ്ടിടുന്ന നിൻ പാര്‍ശ്വയുഗ്മത്തെക്കാത്തു-
കൊള്ളുന്നൂ 'കുമാരി'യും, ഗോകര്‍ണ്ണേ'ശനുമമ്മേ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനുപാസ്യരായുള്ളോര്‍ക്കുമുപാസ്യയെ!
ആഴിവീചികളനു വേലം വെൺനുരകളാൽ,
തോഴികൾ പോലെ തവ ചാരുതൃപ്പദങ്ങളിൽ
തുള്ളിച്ചിലമ്പുകളിട്ടുവിയ്ക്കുന്നൂ; തൃപ്തി
കവരാഞ്ഞഴിയ്ക്കുന്നൂ; പിന്നെയും തുടരുന്നു!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിനനന്യസാധാരണ സൗഭാഗ്യയെ!
മിന്നൽക്കാറുകളായ പൊന്നണിദ്വിപങ്ങളു-
മുന്നതസൂനിതമാം പടഹസ്വനവുമായ്
ഭാസമാനേന്ദ്രായുധതോരണം വര്‍ഷോത്സവം
ഭാര്‍ഗ്ഗവക്ഷേത്രത്തിൽപ്പോലെങ്ങാനുമുണ്ടോ വേറേ?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ സുഭിക്ഷാധിദേവതയായുള്ളോളെ!
ചന്ദനവനക്കുളിർതെന്നലിൻകളികളാൽ
മന്ദമായ്ത്തലയാട്ടിക്കൊണ്ടു മാമലകളിൽ
ഉല്ലസിച്ചീടും ജയവൈജയന്തികളേലാ-
വല്ലികൾ നി തൂമണമെങ്ങെങ്ങു വീശാതുള്ളു?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ഗുണഗണാവർജ്ജിതജനൌഘയെ!
ഹഹ! നിൻ തോട്ടങ്ങളിൽ, ത്താംബൂലലതകളാൽ
ഗൃഹസ്ഥാശ്രമികളായ് ച്ചമഞ്ഞ കവുങ്ങുകൾ
കായ്കൾ തൻകനംകൊണ്ടു നമ്രമൌലികളായി
ലോകോപകാരോന്മേഷാൽ ചാഞ്ചാടി നിന്നീടുന്നു
വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനാഗന്തുകോൽഗീയമാനൌദാര്യയെ!
പഴുപ്പു കായ്കൾക്കെത്തും കാലത്തു പവിഴച്ചാര്‍-
ത്തഴകിലണിയുന്ന മുളകിൻ കൊടികളും,
കനകക്കുടങ്ങളെച്ചുമന്ന കേരങ്ങളും-
നിനയ്ക്കിൽ നിതാന്താഭിരാമമേ നിന്നാരാമം!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ ശുഭഫലപ്രാർത്ഥികൾക്കാരാധ്യയെ!
പിന്തിരിയ്ക്കൊല്ലേ ജനവർണ്ണമാം മുഖം! വീണ്ടും
നിന്തിരുവടിയുടെ മക്കളായ് ത്തീരും ഞങ്ങൾ:
നിത്യവും മുന്നോട്ടെയ്ക്കേ പാഞ്ഞുപോം കാലക്കപ്പ-
ലെത്തിപ്പൂ, പുറപ്പെട്ട ദിക്കിൽത്താൻ യാത്രക്കാരെ
വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ പ്രജാസ്നേഹവ്യാകുലഹൃദന്തയെ!
പാഴ്മണ്ണു പിടിച്ചൊരു മൂലയിൽക്കിടപ്പതാം
സ്വാമിനിയുടെ പള്ളിവാളിതു, വീണ്ടും നമ്മൾ
നന്മെഴുക്കിടുകയാൽ നിർമ്മലാഭമായ് മേന്മേൽ
ചുംബിതമായീടട്ടേ മാർത്താണ്ഡമരീചിയാൽ!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ നിജസൂന്യപോഷിതപ്രവീരയെ!
വാൾകൊണ്ടെന്നതു പോലെ വായ് കൊണ്ടും പ്രതിയോഗി
ലോകത്തെജ്ജയിച്ചോരാം പൂവികരുടെ രക്തം
അല്പാല്പം സിരകളിൽ ബാക്കിയുണ്ട,തിൻചൂടാ-
ലിപ്പൊഴെന്നാലും തെല്ലു കൺ മിഴിച്ചല്ലോ നമ്മൾ
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ ചിരന്തനസുപ്രജാവതിയാളെ!
മാതാവിൻ മഹാഗൃഹം തുണ്ടു തുണ്ടാക്കിത്തീര്‍ത്തു
വേർതിരിപ്പതീ വെറും മാറാലമറകളോ?
ഇവയെപ്പറിപ്പിക്കാനു,ണര്‍ന്ന നമ്മൾ മൂരി-
നിവർന്നു നേരേ വിടും നെടുവീര്‍പ്പൊന്നേ പോരും!
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ
വന്ദിപ്പിൻ യോഗക്ഷേമകല്പനപ്രശസ്തയെ!
ചേലോടേ പല പൂക്കൾകൊണ്ടു സൌഭ്രാത്രപ്പട്ടു-
നൂലിന്മേൽക്കോര്‍ക്കപ്പെട്ട നമ്മുടെ നവമാല്യം
മാലിന്യമേലാതെന്നും നിർവൃതി നൽകിക്കൊണ്ടു
ലാലസിയ്ക്കട്ടേ മാതൃദേവിതൻ തിരുമാറിൽ
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനദ്വൈതസിദ്ധാന്താധ്യാപികയാളെ!
മാതൃവാക്കൊന്നാകണം നമുക്കു സാക്ഷാൽ വേദം;
മാതൃശുശ്രൂഷായത്നമാകണം മഹായജ്ഞം
മാതാവിന്നുഴിഞ്ഞിടുകാത്മജീവിതം! പ്രിയ-
ഭ്രാതാക്കന്മാരേ, പാരിൽ ദ്ദൈവമേതുള്ളൂ വേറേ?
വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിൻ സര്‍വാഭീഷ്ടസാധക പ്രസാദയെ!