Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ഒരുൾന്നാട്ടിലെ മഞ്ഞുകാലം - വള്ളത്തോള്‍

ഒരുൾന്നാട്ടിലെ മഞ്ഞുകാലം

വള്ളത്തോള്‍ നാരായണമേനോന്‍

1088

കഴിഞ്ഞുപോയ് നിർമ്മലതാഗുണത്താൽ
കൃതാഭമായ് വാണ ശരത്തുകാലം
കനത്ത മഞ്ഞാൽക്കലുഷാശമായ
കാലം കരാളം കലി പോലണഞ്ഞു .

ഹാ. കാലഭേദം ചെറുതോ? കരങ്ങ-
ളോരായിരം പൂണ്ട ദിവാകരന്നും
തടുത്തുകൂടാത്ത വിധത്തിലല്ലോ-
ജൃംഭിച്ചിടുന്നു ജഡമാം ഹിമൌഘം.

ആവോളമീടാര്‍ന്നു വളർന്ന മഞ്ഞാ-
ലാപാണ്ഡുരശ്രീ പെടുമന്തരിക്ഷം,
പെരുത്തു പാച്ചോറ്റിമരങ്ങൾ പൂത്ത
പാർത്തട്ടിനൊക്കും പരിപാടി നേടി.

താനേ ശരീരം മരവിച്ചുപോമീ
ത്തണുപ്പു താങ്ങാനരുതാത്ത മട്ടിൽ
എല്ലായ്പൊഴും നല്ല പനിപ്പുതപ്പി-
ട്ടിരിയ്ക്കുയാണാശകൾ പോലുമിപ്പോൾ.

ഇതാ, വിയുക്തപ്രമദാജനങ്ങൾ
പോലു,ഗ്രശിതാനിലബാധമൂലം
നിഷ്പത്രപുഷ്പാഭരണങ്ങളായി
വിളര്‍ത്തു നില്ക്കുന്നു ലതാഗണങ്ങൾ

ഹാ! ഹന്ത! ഹേമന്തമഹോത്സവത്തിൽ
ക്രൌഞ്ചങ്ങളാം പക്ഷികൾ പാടിടുമ്പോൾ,
തണുത്തു തുള്ളും നരർ താടികൊണ്ടു
താളം പിടിയ്ക്കുന്നു തരത്തിനൊപ്പം.

ദിനാധിപൻ വിത്തപദിക്കു വിട്ടു
നിശ്ശ്രീകനായ് വന്നതിലല്ലൽകൊണ്ടോ,
തുഷാരബാഷ്പാര്‍ദ്രമുഖങ്ങളായി-
ക്കൃശങ്ങളാകുന്നു ദിനങ്ങളിപ്പോൾ

ശരിയ്ക്കുഷസ്സിങ്കലുണര്‍ന്നെണീറ്റീ
ശ്ശീതയേതും വകവെച്ചിടാതേ
കൂലിപ്പണിയായ് നടകൊണ്ടിടുന്നൂ
ദാരിദ്രതാപാവൃതരാം ജനങ്ങൾ,

പ്രശീതമാം പല്വലനീരിൽ നീണ്ട
കൊക്കൊന്നു മുക്കാനരുതായ്കമൂലം,
പ്രാതല്ക്കു മീൻകുഞ്ഞിനെ നേടിടാഞ്ഞീ-
ച്ചിത്രാംഗമാം പൊന്മയുഴന്നിടുന്നു.

ചെമ്പിച്ചതാം വൻചിറകും, വെളുത്ത-
കഴുത്തുമുള്ളോരു പരുന്തിദാനം
മത്സ്യത്തെ റാഞ്ചുന്നതിനായ്ക്കുളത്തിൻ
മേലേ വലംവെച്ചു പറന്നിടുന്നു.

ഹിമാക്രമാലാത്മജപത്മനാശ-
മാപ്പെട്ടതിൽ ദുഷ്പ്രസഹാര്‍ത്തിയാലോ,
ക്രമണ ശോഷിച്ചുവരും കുളങ്ങൾ-
ക്കല്പേതരം ബാഷ്പമുയർന്നിടുന്നു.

പറമ്പിലങ്ങിങ്ങു വിരിഞ്ഞു നില്ക്കും
പട്ടിനു നേരാം പനിനീർസ്സുമങ്ങൾ,
ആകമ്പമിങ്ങേകിയ ശീതകാല-
ക്രൌര്യത്തെയൊട്ടൊട്ടു മറച്ചിടുന്നു!

തലേന്നു രാവിൽ പ്പനിനീർമലര്‍ക്കു
മേലേ വിരിച്ചോരു നനുത്ത വസ്ത്രം
കാലത്തെടുത്തൊന്നു പിഴിഞ്ഞു, നല്ല
ഗന്ധദ്രവം നാരികൾ ശേഖരിപ്പും.

വിലോലപത്രങ്ങളിൽ മുത്തുരത്നം
പോലേ വിളങ്ങും ഹിമബിന്ദുതോറും
ബാലാതപം തട്ടി, വിചിത്രഭാസ്സായ് -
ക്കാണപ്പെടുന്നു കദളീകദംബം.

അങ്കസ്ഥലം കേറിയിരിയ്ക്കുമാട്ടിൻ
കിടാവിനെ,പ്പുത്രനെയെന്നപോല
മാറോടണയ്ക്കുന്നിടയര്‍ക്കു ശീതം
മഹാര്‍ഹസൌഖ്യപ്രദമെന്നു തോന്നും.

കടുത്ത നക്രങ്ങളിതാ! കളത്തിൻ
കരപ്പുറത്താതപമേല്ക്കുവാനായ്
കേറിക്കിടക്കുന്നു പലേടമോരോ
നടുംകരിങ്കല്ലു പതിച്ച പോലെ.

തങ്ങൾക്കു കൺകാഴ്ച കെടുക്കുമര്‍ക്ക-
നുച്ചയ്ക്കുമിപ്പോളൊളി കെട്ടമൂലം
മഹാരസം പൂണ്ട, മരങ്ങൾതന്മേ-
ലിരുന്നിതാ, മൂങ്ങകൾ മൂളിടുന്നു

അതാതിടം വീടുകൾ, മിക്കവാറും
വാതായനക്കണ്ണു തുറന്നിടാതേ
കാണായ്‍വരാൻ കാരണമിത്തുഷാര-
വിഷസ്രവോൽപന്നവിമൂര്‍ച്ഛ താനോ!

പേരും പിശുക്കുള്ള ജനങ്ങൾവെച്ചു
സൂക്ഷിച്ച നാണ്യങ്ങളിലെന്നപോല,
വ്യാപാരലോപാലിഹ താലവൃന്ത-
വൃന്ദങ്ങളിൽ'പ്പൂപൽ' പിടിച്ചിടുന്നു.

രാവിങ്കലത്യുഗ്രഹിമാക്രമത്താൽ
പേര്‍ത്തും വിറയ്ക്കുന്ന ജനത്തിനെല്ലാം
ശരണ്യമിപ്പോൾ പകലാണ; -തിന്നോ
ക്രമത്തിലായുസ്സു കുറഞ്ഞുമായി!

മഞ്ഞായ മാറ്റാനൊടു തോറ്റുഴന്നോ,
മഹജവാൽപ്പോയ് മറയുന്ന സൂര്യൻ
അത്യുന്നതസ്ഥാനഗർ മാറ്റലര്‍ക്കു
കീഴ്പെട്ടിരുന്നീടുകയില്ലയല്ലോ.

ഉടല്ക്കു ദൈവം ദയയാൽ കൊടുത്ത
രോമാഞ്ചമാമഞ്ചിത കഞ്ചുകത്താൽ
തണുപ്പു തട്ടാത്തവർ പോലെ, പിച്ച-
ക്കാരങ്ങുമിങ്ങും നടകൊണ്ടിടുന്നു.

സാൽവ പ്പുതപ്പിട്ട നരേന്ദ്രരേയും
ചെന്നാക്രമിയ്ക്കും ജഡിമോച്ചയത്തെ
അഹോ! കരസ്വസ്തികബന്ധമൊന്നാ-
ലടക്കി നിർത്തുന്നിതകിഞ്ചനന്മാർ.

തണുപ്പിനാൽക്കോച്ചി വലിച്ചിടുന്ന
കൈകാൽകളിൽക്കിഞ്ചന ചോരയോടാൻ,
തോട്ടങ്ങളിൽച്ചപ്പില കൂട്ടി നന്നായ്-
ത്തീയിട്ടു കായുന്നു കൃഷിപ്പണിക്കാർ.

ജ്വാലയ്ക്കു നേരേ മുകളിൽക്കമിഴ്ത്തി-
പ്പിടിച്ചിട്ടും പാണികൾകൊണ്ടു നൂനം
അനുഗ്രഹിയ്ക്കുന്നു, ഹിമാര്‍ത്തി തീർത്തു
രക്ഷിച്ച ധൂമധ്വജനെജ്ജനങ്ങൾ!

ചെന്തീക്കനൽച്ചാര്‍ത്തകമേ നിറച്ച
വെറും നരിപ്പൊടിനെ, ലോകരിപ്പോൾ,
രത്നങ്ങളുൾത്തിങ്ങിയ പൊൻകുടത്തെ-
പ്പോലാണു മാനിപ്പതു കാലഭേദാൽ!

ഗൃഹത്തിലെജോലി കഴിച്ചു, കാന്തൻ
വരുന്നതും കാത്തമരും വധൂക്കൾ
പൂമച്ചിലന്തിയ്ക്കു പുകച്ച 'മട്ടി-
പ്പാലിൻ' മണം ഹാ! പടരുന്നു പാരിൽ.

അതാതിടം കൊയ്ത്തു കഴിഞ്ഞിടാത്ത
പാടങ്ങൾ പാടേ വിളവാര്‍ന്ന നെല്ലാൽ,
തണ്ടാരിൽമാതന്‍പൊടു നൃത്തമാടും
തങ്കത്തറയ്ക്കൊത്തു വിളങ്ങിടുന്നു.

'ചെമ്പോത്തിനും പ്രീതി കുറഞ്ഞിമെന്നെ-
ക്കൊണ്ടാടുവാനെ'ന്നഴലാര്‍ന്ന പോലെ,
നിറഞ്ഞ മഞ്ഞിൻനിരയാൽ നിതാന്തം
വിവർണ്ണമായ്ത്തീര്‍ന്നിതു വെണ്ണിലാവും

പാടത്തു നെൽകാപ്പതിനായ്, ച്ചുവട്ടിൽ-
ത്തീയിട്ട മാടത്തിലെഴും ജനങ്ങൾ
ഇടയ്ക്കിടയ്ക്കീ, നിശ പോലെ നീണ്ടു
നില്ക്കും നിനാദത്തോടു കൂക്കിടുന്നു.

മംജുശ്രീയണിമഞ്ഞുകാലമിതിനെ
പാടിപ്പുകഴ്ത്തും വിധം,
കർണ്ണത്തിന്നമൃയാം കളസ്വനമുതിര്‍-
ക്കാരിളംതത്തകൾ
നിത്യം, നൽപ്പവിഴപ്പൊളിയ്ക്കു ശരിയാം
കൊക്കിന്നലങ്കാരമായ്
മിന്നും പൊന്നെതിര്‍നെല്‍ക്കുലമുദാ
നേടുന്നു സമ്മാനമായ്.