Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ഒരരിപ്പിറാവ് - വള്ളത്തോള്‍

ഒരരിപ്പിറാവ്

വള്ളത്തോള്‍ നാരായണമേനോന്‍

1090

പുലർകാലമെനിയ്ക്കു പുണ്യമിന്നു,-
ജ്ജ്വലതേജസ്സെഴുമോമനപ്പിറാവേ
ഉലകിൽ പ്രിയദർശനൻ ഭവാനെൻ
നിലയോപാന്തമലങ്കരിച്ചുവല്ലോ.

ചിറകിന്റെ ചിതപ്പെടുന്ന നാനാ-
നിറവും, തുണ്ഡപദങ്ങൾതൻ തുടുപ്പും-
പറവാൻ പണി, ഗാത്രസൗഭഗം തേ
പറവച്ചാര്‍ത്തിനു മാനഹേതു പാരം.

ഇരുകണ്ണിതു കുങ്കുമദ്രവത്താൽ
നറുതേൻവാണികൾ തൊട്ട പൊട്ടു പോലെ;
ചുരുളിപ്പൊഴുതേ വിടുര്‍ത്ത വാഴ-
ച്ചെറുകുമ്പിൻപടി കോമളം തവാംഗം.

അലസാതൊരു സൂചിശില്പദക്ഷൻ
പല വർണ്ണങ്ങളിലുള്ള പട്ടുനൂലാൽ
നലമാം പടി തയ്ച്ചു തീര്‍ത്തതോ, നിന്‍
മലർമെത്ര മനോഹരം പിഠാവേ!

ജനിസിദ്ധമനോജ്ഞമാർദ്ദവത്താൽ
തനിവില്ലീസൊടിടഞ്ഞ താവകാംഗം
കനിവിൽത്തടവുന്നു ബാലസൂര്യൻ,
പനിനീർപ്പൂ പണിയുന്ന തൻകരത്താൽ

സ്ഫുരദംഗമരീചിവീചിയാലെൻ;
പുരമുറ്റത്തു, പുരന്ധ്റിമാർ കണക്കേ,
വിരവോടു വിചിത്രമംഗളപ്പൂ-
നിര കാലത്തു വിരിച്ചിടുന്നിതോ നീ!

ഭുവനത്രയശില്പി ചിത്രരത്ന-
പ്രവരശ്രേണി പതിച്ചതിൻ പ്രകാശം
അവ മെയ്യിലിതാ, പതിന്മടങ്ങായ്
നവസൂര്യക്കതിരേറ്റു മിന്നിടുന്നു.

അതിരറ്റഴകുള്ളതായ കാർവി-
ല്ലതിവേഗേന മറഞ്ഞു പോകുമല്ലോ;
അതിനാൽ വിധി പേര്‍ത്തു തീർത്തതാവാ,-
മതിനൊക്കുന്നൊളി വീശുമിക്ഖഗത്തെ!

തവ ഗേഹിനിയെങ്ങു? ലോകനേത്രോ-
ത്സവമേ, താങ്കൾ തനിച്ചു പോന്നതെന്തേ?
അവൾ കൊച്ചുകിടാങ്ങൾതൻ തുണയ്ക്കായ്-
ബ്ഭവനത്തിങ്കൽ വസിയ്ക്കുയായിരിക്കാം.

പ്രകൃതിസ്പൃഹണീയ, നിൻകുടുംബ-
പ്രകൃതപ്രാശനസമുദ്യമം വൃഥാ മേ
പ്രകൃതീശ്വരി തന്നെ കാത്തുപോരും
സുകൃതാത്മാക്കളിലെങ്ങു സൌഖ്യഭംഗം?

അരി ഞാൻ വിതറിത്തരാം നിനക്കെ-
ന്നരികത്തെയ്ക്കണകെന്നരിപ്പിറാവേ
ശരിയായ് മമ മന്ദിരാഗതൻ നീ-
യരിമപ്പെട്ട വിരുന്നുകാരനത്രേ.

മിതമാകില, മുൾപ്രിയത്തോടെന്നാൽ
കൃതമായിത്ഥ്യമിതാദരിച്ചിടാതെ,
ധരമൌനമെഴിഞ്ഞു പോവതെന്താ-
ണിതരാന്വേഷണസക്തനാംവിധം നീ

അഥവാ, തവ കുറ്റമല്ലിതോര്‍ത്താൽ;
കഥമെന്നിൽ പ്രതിപത്തി തോന്നിടും തേ?
'കഥ'യേറുകയാൽ സ്വകാര്യമാത്ര-
പ്രഥമാനോദ്യമനല്ലയോ മനുഷ്യൻ

നരർ മേന്മ നടിച്ചു ജന്തുഹിംസാ-
കരമാം ജീവിതസംഗരം മുതിര്‍ക്കേ,
പരപീഡ പെടാതെ നാൾ കഴിപ്പൂ
ചിരമിസ്സാഖഗങ്ങൾ ശാന്തവൃത്ത്യാ

ധരതൻ ദയകൊണ്ടു വലുതും തെ-
ല്ലിര കിട്ടീടിലിതിന്നു തൃപ്തിയായി;
മരണം വരെയും മനുഷ്യനുണ്ടോ
ദുര മാറുന്നു സുഖോപഭുക്തിയിങ്കൽ?

അതിമോഹനരത്നമേട കേറി
സ്ഥിതി ചെയ്താലു, മവന്നു തുഷ്ടി തോന്നാ;
ഇതിനോ ചെറുതായ വല്ല പൊത്തും
മതി, പൈതങ്ങളുമായ് സ്സുഖിച്ചു പാര്‍പ്പാൻ.

അവനീശച വേണമാഢ്യനു; ര്‍വീ-
ധവനാശിപ്പിതു ചക്രവർത്തിയാകാൻ;
അവനോ ഭുവനാധിപത്യലുബ്ധൻ;
ശിവനേ! മര്‍ത്ത്യനു തൃഷ്ണ തീരലുണ്ടോ?

ഗുരുഗര്‍വോടു തന്റെ മേന്മ മാത്രം
കരുതും 'ബുദ്ധിവിശേഷ'മുള്ള മര്‍ത്ത്യന്‍
ഒരു കോലളവൂഴി കിട്ടുവാനായ്-
പ്പുരുരക്ത കടലായിരം ചമപ്പൂ!

മുടിയും ഭുവനങ്ങളൊക്കെയെന്നാൽ
മുടിയട്ടേ, നരനത്ര ഭീരുവാണോ!
ചൊടി കൂടുമവന്നു തൻജയച്ചെ-
ങ്കൊടി പൊങ്ങിക്കണമിന്ദ്രനാട്ടിലോളം!!

അതിനിഷ്ഠൂരജീവിതാഹവാഹം-
കൃതിയാലെത്ര ഭയങ്കരം പ്രപഞ്ചം!
അതിനൊട്ടൊരു സൗമ്യഭാവമേകു-
ന്നതിനാണീദൃശസത്ത്വസൃഷ്ടി നൂനം.

മഴവില്ലു പിഴിഞ്ഞെടുത്ത സത്താ-
മഴകേ, മന്ദമകന്നകന്നുപോയ് നി
ങ്ങഴലിങ്ങരുളായ്ക സൌകുമാര്യ-
പ്പുഴതൻ കൊച്ചുതരംഗമേ, പിഠാവേ!

ഭൂവി കൊക്കകൾകൊണ്ടു കൊത്തിയും, തന്‍
പവിഴച്ചെങ്കഴൽ മെല്ലെ മെല്ലെ വെച്ചും,
സവിലാസമിവന്റെ കൺ കുളര്‍പ്പി-
ച്ചിവിടെത്തെല്ലിടകൂടി ലാത്തണേ നീ

ഇവനിൽക്കനിയാതെ, തോപ്പിലുൾപ്പു-
ക്കവശം ചപ്പിലയിൽച്ചരിക്കൊലാ നീ
തവ പട്ടുവിരിപ്പിൽ വച്ചിടേണ്ടമ-
ന്നവയാം കാൽകളിൽ മുള്ളു തട്ടിയാലോ!

വളരെച്ചെറുരക്തരേഖ ചേരും
ഗളമേതാനുമുയർത്തിയെന്നെ നോക്കി,
പുളകപ്രദമാം മൃദുസദനത്താൽ
കളകാണ്ഠോത്തമ, യാത്ര ചൊൽവിതോ നീ?

എന്നാലങ്ങിനെയങ്ങു തൃപ്തി തവമെ-
യ്യീക്ഷിച്ചവര്‍ക്കൊട്ടിട-
യ്ക്കെന്നാലും സുഖമെൻമിഴിയ്ക്കംളിയോ-
രങ്ങയ്ക്കിതാ വന്ദനം!
ചെന്നാശ്വാസമണയ്ക്കു, സമ്പ്രതി ഭവൽ-
പ്രത്യാഗമം കാത്തിരി-
യ്ക്കുന്നാത്മീയ കുടുംബകത്തിനിതു താ-
നത്രേ ഗൃഹസ്ഥവ്രതം.