Loading...
Home / 2026 / 26 ശ്ലോകകത്തുകള്‍ / കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ കത്തുകള്‍ / കുഞ്ഞിക്കുട്ടൻ 201

201 കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾക്ക്

കൊടുങ്ങല്ലൂർ 26-12-65


അയച്ചിടുന്നേനഴകോടിതാ ഞാൻ
നയത്തിലുണ്ടാക്കിയ പദ്യമെല്ലാം
അയി! സ്വയം പാര്‍ത്തിതു തെറ്റുകണ്ടാൽ
വയസ്യ! നമ്മോടു വചിച്ചിടേണം.


നന്നായ മട്ടിതയി! താങ്കൾ പകർത്തയച്ചു-
തന്നാൽ നമുക്കതു മഹാരസമായിരിക്കും;
എന്നാലതിന്നീട പെടായ്ക്കിൽ മുഷിഞ്ഞിടേണ്ട-
തിന്നായി ഞാനിഹ സഖേ! പറയുന്നതില്ല.


കൂടുമ്പോൾ തെല്ലിരുന്നങ്ങിനെ തെളിവൊടിത-
ങ്ങുന്നു നേരേ പകർത്തി-
ങ്ങോടൻപോടേ വിടേണം മതിയതു മതിമൻ!
സാവധാനത്തിലത്രേ
ആടുമ്പൊൽത്താർനിരയ്ക്കുള്ളതിൽമധു മതിയാ-
മ്മാറ മോന്തിച്ചിലപ്പോൾ
ച്ചാടുമ്പോഴുള്ളൊരന്നപ്രകരരുചി ചിരം
കോര്‍ത്തു തീര്‍ത്തോരു കീര്‍ത്തേ


ഗ്രന്ഥം തീർത്തുതുടങ്ങിയോ? ഗളിതദുര്‍-
വ്വാദം സഖേ! കേളിവൻ
ഗന്ധത്തക്കടി ചൊല്ലുമായതു കണ-
ക്കല്ലെന്നൊഴിക്കുന്നിതോ?
എന്തെന്തായതിലൊന്നുമിന്നു പറയാ-
യ്‍വാനെന്നു ചോദിക്കുവാ-
നെന്തന്ധത്വമെനിക്കു? ഞാൻ ചെറുതുമി-
ക്കാര്യം മറക്കില്ലെടോ!


മുറയ്ക്കു താൻ ഗ്രന്ഥമിരുന്നു തീര്‍ക്കു-
കറയ്ക്കുമെന്നാകിലറച്ചിടട്ടേ;
ഉറയ്ക്കണം വേണ്ടതിൽ വേണ്ടപോലെ-
യിരിക്കണം വന്നതു വന്നു പിന്നെ.


ജനിച്ചിടുമ്പോൾ കവിവര്യനായി-
ജ്ജനിച്ചൊരാളാരിഹ പാരിടത്തിൽ?
നിനയ്ക്കുകുത്സാഹസുധാരസത്താൽ
നനയ്ക്കിൽ നേരേ വളരാത്തതുണ്ടോ?


തുടങ്ങണം കാര്യ, മതങ്ങിടയ്ക്കു
മുടങ്ങിയാലന്നു മുടങ്ങിടട്ടെ;
നടുങ്ങിടാതായതിലേതുമേ പിൻ-
മടങ്ങിടാഞ്ഞാലൊരുനാൾ ജയിക്കും.


പരിശോധന ചെയ്യുവാൻ ഭവാനോ-
ടുരു ശോഭോജ്വല! ചൊന്നതോര്‍ത്തൊരുത്തൻ
പരിഹാസമിതെന്നു ചൊല്ലുമെന്നായ്
പുരുഹാസപ്രിയ! സമ്മതിച്ചു തെറ്റീ.