കിട്ടീ ഭവാനുടയ സൌഹൃദവലിതന്നിൽ
പൊട്ടീടുമാപ്പുതിയപത്രമതായ പത്രം
തട്ടീ മനസ്സിലതു നന്മയിലൊട്ടുബുക്കി-
ലൊട്ടീടുമാറു പശവെച്ചു പതിച്ചു പിന്നെ
പെട്ടീടുമാദരരസത്തൊടു കണ്ടു "കുണ്ടൂർ
തൊട്ടീയിടെക്കവികളാകിയ കൂട്ടരെല്ലാം
കെട്ടീടുമുത്തമരസത്തിര വന്നലഞ്ഞു
പൊട്ടീ മനസ്സൊടു മുഖത്തവർകൾക്കു മോഹം
ഞെട്ടീ പിതാവിനുടെ വാതവുമെന്നിലങ്ങൾ-
പ്പെട്ടീടുമാപ്രണയവും കൃപയും നിനച്ചു
വിട്ടീമുറയ്ക്കുകലേ വാഴുമിനിയ്ക്കു കണ്ണീർ
കെട്ടീടിലുന്നിലപെടാതെയൊലിച്ചുപോയി
കിട്ടീല താങ്കടെ മനോരമ ഞാനൊരേട-
മിട്ടീലിളാസുരമണേ! പരിശോധിയാതെ;
മട്ടീവിധം ലഹളയാണിഹ ബുക്കിലെങ്ങാൻ
കെട്ടി പൊതിഞ്ഞ ചിലരെന്നിഹ തോന്നിടുന്നൂ
പൊട്ടീ മനോരമ തെറിച്ചു നിനച്ചു പിന്നെ-
കൂട്ടീല ഞാൻ കലശലെന്നു ധരിച്ചിടേണ്ടാ;
കാട്ടീ കുറച്ചു ചില പൌരുഷമെന്തു സാദ്ധ്യം
കെട്ടീല കയ്യൊരു പൂമാനുടെ പേരുപോലും
പിട്ടീവചസ്സിതി നിനയ്ക്കരുതേ ഗണേശൻ
വിട്ടീല നല്ലൊരു കരാറൊടു വന്നു കേറി
ഇട്ടീയകത്തരിയൊരങ്ങു മറന്നതെല്ലാം
കെട്ടീട്ടു മജ്ജന നിതന്നുടെകയ്യിൽ നൾകി.
കോടൻകോപമുഴുത്തങ്ങിനെ പൊടിപൊടിയായ് -
പ്പത്രികയ്ക്കുള്ളിലേറ്റം
കൂടും കോമാളിഭാവത്തോടുമെഴുതിയതി-
ന്നുത്തരം സത്വരം താൻ
ചാടും തേനൊത്ത പദ്യപ്പടി വടിവിലയ-
ച്ചീലതെന്നാകിലുണ്ടാ-
യീടും മാനക്ഷയം മത്സരികളിലരിശം
വേണമാണുങ്ങളായാൽ
തയ്യാറാണെന്തിനും ഞാനതി മമ ഗുരുവാം
താങ്കളോതിടേണ്ടെൻ-
കയ്യാൽ പക്ഷേ കുറിച്ചീടകിലതു തിരിയും
തീർച്ച പത്രാധിപര്‍ക്ക്
വയ്യാ താങ്കൾക്കതാണീ നൃപതിയെഴുതുവാ-
നെന്നു ശങ്കിയ്ക്കുമോയെ-
ന്നയ്യാ ദുശ്ശങ്കമൂലം മറുവടിയെഴുതാ
തിട്ടിടുന്നേൻ കവീന്ദ്ര!
അതുകൊണ്ടു മടിച്ചിടാതെയങ്ങി-
കൃതികണ്ടീടിന കോടനുത്തരത്തെ
മതികൊണ്ടു നിനച്ചയച്ചുകൊൾവാൻ
ധൃതികൊണ്ടീടണമെന്നുമെന്റെ പക്ഷം
ഇവിടെക്കവിതാപരീക്ഷ ഭാഷാ-
കവിമൌലേ! മുറയായ് നടന്നിടുന്നു;
വിവരം പറയുന്നതുണ്ടൊതുക്കീ-
യ്യവരിൽ കൂറുകലര്‍ന്ന താങ്കളോടായ്
അങ്കമേഴായി ഞാനൊന്നു
ശങ്കവിട്ടു കവിപ്രഭോ!
തങ്കും പ്രീത്യാ നാടകം തീർ-
ത്തേങ്കൾ നാഴിക മുപ്പതാൽ
കഥ സന്താനഗോപാല-
മതാണെന്നറിയേണമേ!
മതിയൊക്കും കീർത്തികേൾക്കും
മതിമൻ! സിതരത്നമേ!
അല്ലാ അന്നങ്ങുന്നു-
ണ്ടല്ലേ പിന്നത്തെ വാര്‍ത്ത പറകിൽ മതി;
അല്ലേ അല്ല-ല്ല-ങ്ങു-
ന്നില്ലതുമാറാന്തിയാണല്ലോ
പരമിഹ പതിനെട്ടാന്തീയ്യതിക്കും വിശേഷാൽ
വരകവിമണിരാജൻ രാജവിപ്രൻ സഖേ! ഞാൻ
അറിയണമിരുപേരും ഹേ! പരീക്ഷിച്ചു പക്ഷേ
പറയുകിലിഹ മെല്ലെപ്പാരമൊട്ടേറെയുണ്ടേ