വണ്ടുതാമരസുമങ്ങളിൽ പ്രിയം
കൊണ്ടു ചേർന്നു കളിയാടിടുംപടി
കണ്ട ഗോപവനിതാകരങ്ങളിൽ
പണ്ടു വാണ പരദൈവമാശ്രയം.
പരഭൃതഭാഷിണി!തമ്മിൽ
പരിചയമില്ലേറ്റമെന്നിരുന്നാലും
പരിചൊടു താവകവസ്തുത
പരമാര്‍ത്ഥം ഞാനറിഞ്ഞിടുന്നുണ്ട്.
വൈകുന്നു തേ വദനപങ്കജമൊന്നു കാഴ്മാ-
നാകുന്നതില്ലതിനു മാര്‍ഗ്ഗമുദാരശീലേ!
മാഴ്കുന്നിതെന്മനമതോത്തധികം കഴിഞ്ഞു
പോകുന്നു തേന്മൊഴി! ദിനങ്ങളതും പ്രകാരം.
കുണ്ടാമണ്ടി നമുക്കിപ്പോ-
ളുണ്ടോര്‍ത്താലായതൊക്കയും
കൊണ്ടാടിപ്പറയാം കേട്ടു
കൊണ്ടാലുംകൊണ്ടൽവേണി! നീ.
ഇപ്പോയീടീന മേടമാസമയസാ-
നിക്കുന്ന നാളെത്രയും
നല്പേറും മമ ജന്മഭൂമി പരലോ-
കത്തെ പ്രവേശിക്കയാൽ
ഇപ്പോൾ വത്സരദീക്ഷയാണ് വനിതാ
ലങ്കാരമേ! കേൾക്ക പി-
ന്നല്പം ദീനവുമുണ്ടിനിയ്ക്കിവകളാ-
ലില്ലത്തിരിപ്പാണു ഞാൻ.
ഭാഷാനാടകമൊന്നുതീർത്തു വഷളാ-
ണെന്നാകിലും പുസ്തകം
യോഷാഭൂഷണരത്നമേ! ഭവതി ക-
ണ്ടീടാനയക്കുന്നു ഞാൻ
ദോഷംനോക്കിലനേകമുണ്ടതിലതെ-
ന്നാലും മുരാരാതിതൻ
തോഷത്തിന്നൊരു മുഖ്യകാരണമതാ-
യ്‍വന്നീടുമെന്നെന്മതം.
സാരള്യം തിരളും ത്വദീയകൃതിയാം
ഭദ്രാർജ്ജുനം പിന്നെ മ-