എന്നാടകത്തിനെഴുമാഗ്ഗുണമാരുതന്നെ
ചൊന്നാലുമുണ്ടയി ഭവാനു വിരോധമേവം
ഇന്നോതിടുന്നു പലരും പുനരെന്തിവണ്ണം
വന്നീടുവാനതു നമുക്കറിവില്ലശേഷം.
പത്രത്തിലാദ്യാ ഭവദീയപക്ഷം
പ്രത്യക്ഷമായ് ചേർത്തതുമോര്‍ത്തിടുമ്പോൾ
ചിത്തത്തിലെന്തോ വലുതായിടുന്ന
സിദ്ധാന്തമുണ്ടെന്നു വെളിപ്പെടുന്നു.
പത്രത്തിൽ ചേർത്തയപ്പാൻ പല കവിവരരെൻ
നാടകോദ്ദേശ്യമായി-
ത്തീർത്തിട്ടാപ്പദ്യജാലം തവ കരമതിലെ-
ത്തിച്ചിരിക്കുന്നതെല്ലാം
ചേര്‍ത്തീടാതിപ്രകാരം ശിവശിവ മറവാ-
ക്കുന്നതത്യന്തകഷ്ടം
സത്യത്തെസ്സത്തമന്മാരൊരു പൊഴുതുമൊഴി-
യ്ക്കാതിരിക്കേണ്ടതല്ലേ?
പത്രാധിപര്‍ക്കെഴുതിവിട്ടതു ചേർത്തതില്ല
പത്രത്തിലെന്നു പലരും കുറിമാനമിപ്പോൾ
എത്തിച്ചസംഗതിവശാലുടനിത്രമാത്രം
വൃത്താന്തമോതിയതിനാലരുതപ്രിയം തേ.