രാവൊക്ക ഗോപവനിതാവിടുവേല ചെയ്യും
പോലും വെളുപ്പിനു വനത്തിനു കാലിമേപ്പാൻ
ഈവണ്ണമേറെദിവസം രസമായ് കഴിച്ച
കാർവർണ്ണനെക്കരളിലോര്‍ത്തിത കൈതൊഴുന്നേൻ
തെറ്റന്നു പദ്യമിവിടുന്നെഴുതാത്തതേറ്റം
തെറ്റന്നുതന്നെ പറയാമതിനില്ല വാദം
മറ്റൊന്നുമല്ല പറയാം നൃപതേ! നിമിത്തം
മറ്റുള്ളവന്നു കൃതിയിൽകുറയും പടുത്വം.
അതുമാത്രവുമല്ല പാര്‍ത്തിടുമ്പോ-
ളതിമാത്രം ഭവദീയപുത്രനാശാൻ
മതിതാപമിയന്നു വാണിരുന്നൂ
മതി ഞാനെന്തിനതിന്നിയോതിടുന്നു
ഇഷ്ടന്മാര്‍ക്കുള്ളദുഃഖങ്ങളൊട്ടു ഭാഗിച്ചെടുത്തിടും
ശിഷ്ടന്മാരെന്നുലോകത്തിൽ കേട്ടുകേളിയതില്ലയോ?
ആട്ടേ നമ്മുടെ വിധിയതു പോട്ടേ ദൈവം തരുന്നതാവട്ടേ
തുഷ്ട്യാ നിജദൈവത്തെ ചട്ടംസേവിച്ചുകോൾകനോക്കല്ലേ?
രാജൻ! ഭവാനിവിടെനിന്നു ഗമിച്ച ശേഷം
രാജാവുകാഴ്മതിനു നന്നെ ഞരുങ്ങിവന്നു
രാജീവലോചനയിലുള്ളതി സക്തിമൂല-
മാജാതിയാനു തവ ദർശനമൂർദ്ധ്വമായി.
എന്നല്ല താലപ്പൊലി കാഴ്മതിന്നും
വന്നില്ല രാജാവവിടത്തിലല്ലേ
നന്നല്ലമട്ടാദയിതാശ്രയം വി-
ട്ടൊന്നില്ല വിദ്വാനു വിചാരമിപ്പോൾ!