ദീനത്തിൻ വിവരങ്ങളാസകലവും
നാരായണൻ തത്ര വ-
ന്നാനന്ദേന പറഞ്ഞറിഞ്ഞയി ഭവാൻ
വാഴുന്നമൂലം സഖേ!
ഞാനിപ്പോളതുവിട്ടു ശേഷമുരചെ-
യ്തീടുന്നു നാട്ടിൽപരം
മാനം ചേർന്ന കവിപ്രവീരരഖിലം
ചൂടുന്ന വൈഡൂര്യമേ!
കയ്മുക്കിൽ സോമയാജിയ്ക്കൊരു പശുവിനെയും
കുട്ടിയേയും മുദാ ഞാ-
നമ്മയ്ക്കുള്ളോരഘൗഘപ്രശമനത്തിനാ
യിട്ടു ദാനം കഴിച്ചു
കര്‍മ്മിത്വം പിന്നെ നാനാഗുണഗണമതിനാൽ
പ്രൊല്ലസത്താംമനസ്സും
ധര്‍മ്മത്തെക്കാത്തിരിപ്പും ധരണിയിലിതുപോ-
ലോര്‍ക്കിലാര്‍ക്കാനുമുണ്ടോ?
തര്‍ജ്ജമയൊന്നു കഴിച്ചേ
നിജ്ജനമോര്‍ക്കുമ്പോളില്ല ഗുണലേശം
സജ്ജനമണിയാമങ്ങിതു
സജ്ജിതകതുകത്തോടൊന്നു നോക്കേണം.
നന്നെദ്ദോഷമില്ലെന്നു തോന്നിയെങ്കിൽ മഹാമതേ!
മാന്യപത്രാധിപര്‍ക്കായിട്ടിന്നുതന്നെയയക്കണേ
ഉണ്ടായവിവരത്തിന്നു രണ്ടായാലും മഹാമതേ!
കണ്ടിനിയ്ക്കറിവാൻ പദ്യമുണ്ടാക്കിയെഴുതീടണേ
വമ്പേരം സുകവെ! കുറിച്ചവിടെ നി-
ന്നെത്തിച്ചപദ്യം നമു-
ക്കമ്പേ പടി താപമിന്നു കരളിൽ
ചേര്‍ക്കുന്നു ഭോഷ്കല്ല മേ
വമ്പോരോന്നുമറിഞ്ഞിടാതമരുമീ
ത്വൽസേവനാമെന്നൊടി-
ന്നമ്പോ രൌദ്രമിതെന്തിനിങ്ങിനെ വൃഥാ
കാട്ടുന്നു കഷ്ടം! ഭവാൻ.
തെറ്റാണു ഞാനിവിടെനിന്നെതൃപദ്യജാലം
തെറ്റാതകണ്ടയി ഭവാനെഴുതാത്ത കാര്യം
മറ്റൊന്നുമല്ല പറയാം കൃതിയിൽ പടുത്വം
മുറ്റും നമുക്കുകുറവാണതു തന്നെ മൂലം.
അയ്യോ! ഭവാൻ പദ്യമയച്ചിടാഞ്ഞാ-
ലിയ്യുള്ളവര്‍ക്കില്ലൊരു സൌഖ്യലേശം
വയ്യെങ്കിലും ഞാൻ കൃതി ചെയ്തയക്കാം
പൊയ്യല്ല മേലാൽ വരികില്ലമാനും.
പത്രാധിപർ നമുക്കായി പ്രത്യേകിച്ചു മനോരമാ
എത്തിക്കുന്നുണ്ടതോക്കുമ്പോൾ നിർത്താം തൽപത്രികാര്‍പ്പണം
പടുത്വമേറും കവിരാജമൌലേ!
മുടക്കി പത്രാധിപരെന്നുവന്നാൽ
ഉടൻ ഭവാനോടിതുപോലെതന്നെ
വിടുന്നതിന്നന്നറിവിച്ചുകൊള്ളാം.