മലയാളികവിപ്രൌഢ-
തലയാളിശിരോമണേ!
ചില വാക്കിന്നു താങ്കൾക്കായ്
ചിലവാക്കുന്നു ഞാൻ സഖേ!
തിയ്യേന്തും കണ്ണു, തിങ്കൾക്കല, കല, ചുടല-
ച്ചാമ്പൽ,പാ,മ്പെല്ലു,വെള്ളം
പെയ്യും തൃച്ചെഞ്ചിടക്കെട്ടിവ പലതുമെഴും
ദേവനെസ്സേവചെയ്തു്
കയ്യേറിക്കേളികേൾക്കും കവികടെ റസിഡ-
ണ്ടായി രണ്ടായിരത്താ-
ണ്ടിയൂഴിത്തട്ടിൽ വാണീടുക വിമലമതേ,
താങ്കളാതങ്കമെന്ന്യേ.
ക്ഷീരം പഞ്ചാര പഞ്ചാമൃതമമൃതു പഴം
നൈ ഗുളം തേനിതെല്ലാം
തിരെത്തോറ്റോടിടും മാതിരി മധുരിമ വാ-
ക്കിന്നു വായ്ക്കും ഭവാനെ
നേരേ കണ്ടെത്തുവാനും നലമൊടൊരു മണി-
ക്കൂറുപോലും കുറെസ്സം-
സാരിപ്പാനും തരം മേ തലയിലെഴുതിവി-
ട്ടീല വിഡ്ഡ്യാൻ വിരിഞ്ചൻ
സമ്മോദത്തൊടൊരിക്കലെൻകവിമണേ,
സംഭാഷണംതന്നെയാ-
ണിമ്മര്‍ത്ത്യര്‍ക്കു മനസ്സിണങ്ങിവരുവാ-
നൊന്നാന്തരം കാരണം;
നമ്മൾക്കായതു സംഭവിച്ചു കുറിമാ-
നംമൂലമിക്കാരണാൽ
തമ്മിൽ പ്രീതി വളര്‍ന്നിരിക്കണമിനി
ഛിന്നൻ വലിക്കുംവരെ.