ശ്രീ വെണ്മ മണ്ണിലുമെഴും യമുനാതടത്തിൽ
തൂവെണ്ണിലാവു വിരിയും നിശയിൽ സുഖത്തിൽ
സ്ത്രീവേഷമധ്യഗതനായ്ക്കളിയാടിടുന്നോ-
രാ വേണുനാദരസികൻ തുണചെയ്ക കൃഷ്ണൻ. 1
മണ്ടിസ്സമീപമണയും പല ഗോപിമാരെ-
ച്ചുണ്ടിന്റെ ഭംഗിയിലിണക്കിന വേണുപോലെ-
കൊണ്ടാടി രാഗവഴി തന്നുടെ പാട്ടിലാക്കി-
ക്കൊണ്ടാക്കിശോരവിടവീരനു കൈതൊഴുന്നേൻ. 2
സാരസ്യമേരമൊരു കോമളരാസലീലാ-
സാരത്തിനുള്ളഴകു കാണുവതിന്നു വാനിൽ
സ്വൈരം നിരക്കുമമരാംഗനകൾക്കു മന്ത-
സ്സാരം മയക്കിന വിദഗ്ദ്ധനു കൈതൊഴുന്നേൻ. 3
എന്നന്തികത്തിലിരുഭാഗവുമുണ്ടു കണ്ണ-
നെന്നന്തരാ ബഹുരസം കലരുംവിധത്തിൽ
അന്നങ്ങു ഗോപികളിണങ്ങി നിരന്നു വട്ടം-
നിന്നക്കളിച്ച കളി കാണ്മതിനാഗ്രഹം മേ. 4
കണ്ണന്റെ കണ്ണിവളിലാണു പതിപ്പതെന്നീ-
വണ്ണം പരം സുഭഗതാഫലസിദ്ധിമൂലം
തിണ്ണം ലയിച്ചിയലുമച്ചികളിൽ പ്രസാദ-
മെണ്ണപ്പെടാപ്പടി പെടും വിടനെത്തൊഴുന്നേൻ. 5
കാമംവഴിക്കു ഗുണചിന്തനകൊണ്ടു ഗാഢ-
പ്രേമം മനസ്സിനു മിഴിയ്ക്കുടലിന്നുമേകി
സാമർത്ഥ്യസിദ്ധി പശുപാംഗനകൾക്കു കൂട്ടു-
മാ മര്ത്ത്യദൈവതകിശോരനു കൈതൊഴുന്നേൻ. 6
സംസാരബന്ധമണിശൃംഖലയായ കാമം
കമസാരിയിൽക്കരുതിവന്നതു ഭക്തിയാക്കി
സ്വം സാരമാസകലവും വെളിവാക്കിയോരാ-
ഹംസാസ്പദം ഹരി തുണയ്ക്കണമെന്നിലെന്നും. 7
ആറാണുപോലരികളാന്തര,രായവയ്ക്കു-
മാറാതെയുള്ള നിജയോഗവിലാസമൂലം
മാറാതെ മുക്തിഫലയോഗപദം കൊടുക്കു
മാറായ്വിളങ്ങുമൊരു മാധവനേ സ്മരിപ്പേൻ. 8
വഞ്ചിത്രമാം മുകിൽനിറം മൃദുമന്ദഹാസം
കിഞ്ചിൽ കനിഞ്ഞു പതിയുന്ന കടാക്ഷപാതം
കൊഞ്ചിക്കുഴഞ്ഞ കളിയെന്നിവയുള്ള കണ്ണ-
നെഞ്ചിത്തഭൂമിയിലുറച്ചരുളേണമെന്നും. 9
ഹരിയുടെ തിരുനാമം ചൊൽക നാവേ! വിശേഷി-
ച്ചരിയ കഥകൾ ചൊല്ലിക്കേട്ടുകൊൾകെന്റെ കാതേ!
പെരിയൊരഴകെഴുന്നാക്കണ്ണനെക്കാൺക കണ്ണേ!
തിരിയരുതു മനസ്സേ! കൃഷ്ണനിൽതന്നെ നിൽക്കൂ! 10