Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / ഇന്ദുമതീസ്വയംവരം
Author: വിസി ബാലകൃഷ്ണപ്പണിക്കര്‍

ഇന്ദുമതീസ്വയംവരം

വിസി ബാലകൃഷ്ണപ്പണിക്കര്‍

നാഗാനന്ദവും ഇന്ദുമതീസ്വയംവരവും ശ്രീവാസുദേവാഷ്ടകം എന്ന കൃതിയും കവനോദയത്തില്‍ തന്നെ പ്രസിദ്ധപ്പെടുത്തീട്ടുള്ളതാണ്.
- പിവി കൃഷ്ണവാര്യര്‍

ഒന്നാമങ്കം (പേജ് 01 - 05)

 

-01-

ഒന്നാമങ്കം

ധാരാളം ബുദ്ധിമുട്ടൊക്കെയുമണയുകിലും
ദൈവയോഗത്തി നാല-
പ്പാരാവാരം കടന്നിട്ടതിലഘു വലുതാം
ലങ്കയിൽ ചേന്നശേഷം
പോരാടിക്കാന്തയെത്തൻ കരതലഗതയാ-
ക്കീട്ടു രത്നപ്രഭാത്മാ-
വാരാണിപ്പാരു കാത്തോൻ പുരുസുഖമരുളും
പാര്‍ക്കിലാ രാമഭദ്രൻ.


അത്രയുമല്ല,

മിന്നും ശുദ്ധാക്ഷമാല്യം തിരളുമൊരു കരം,
പുസ്തകാഭീതി യുഗ്മം
ചിന്നും കൈ രണ്ടു, വേറിട്ടൊരു കരമിവയാം
നാലു തൃക്കൈകളോടും
എന്നും കൽഹാരപുഷ്പത്തിനു നടുവണിയി-
ച്ചാദരാലര്‍ക്കതേജ-
സ്സിന്നും നാണംകൊടുക്കും പ്രഭയൊടു വിലസും
കാന്തി കാമം തരട്ടെ.


(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു)

സൂത്രധാരൻ- (അണിയറയ്ക്കു നേരെ നോക്കിക്കൊണ്ടു്) വേഷധാരണം കഴിഞ്ഞുവെങ്കിൽ ഇങ്ങോട്ടു വരികതന്നെ,

നടി- (പ്രവേശിച്ച്) ഇതാ ഞാൻ എത്തിപ്പോയി. ഇനി എന്തു ചെയ്യേണമെന്നു ആര്യൻ കല്പിക്കുക.

സൂത്രാധരൻ- അതികീര്‍ത്തിമാനും അത്യൗദാര്യവാരാശിയുമായ വിദ്വാൻ മാനവിക്രമ ഏട്ടൻ തമ്പുരാൻ തിരുമനസ്സിലെ ക്ഷണപ്രകാരം ഇന്നു ഇവിടെ കൂടിയിരിക്കുന്ന ഈ സാമാജികന്മാരെ ഭവതി കാണുന്നില്ലേ? ഈ അവസരത്തിൽ നാം സഹൃദയന്മാരായ ഇവരുടെ വിനോദത്തിന്നു് ഒരു നൂതന നാടകം അഭിനയിക്കുന്നതു തന്നെ ഉചിതമായ കൃത്യം.

നടി- എന്നാൽ ഏതു നാടകമാണ് വേണ്ടതു്?

-02-

ഗുട്ടും വേണ്ട മിടുക്കു കാട്ടുവതിനായ്
പോരുന്നമട്ടിൽ കഥ-
ക്കെട്ടും ലക്ഷണവും തികഞ്ഞു വിലസും
നാട്യം നടിച്ചിടണം
ഒട്ടും സംശയമില്ലതി,ന്നിതുമറി-
ച്ചെന്നാകിലിന്നാം പണി.
പ്പെട്ടുണ്ടാക്കിയ കീർത്തി പോകുമതിനാ-
ലിക്കാര്യമോര്‍ത്തോതണം.


സൂത്രാധരൻ- അതിനെന്താണ് ഇത്ര ആലോചിപ്പാനുള്ളതു്? നാം കുറച്ചുകാലം മുമ്പു അഭ്യസിച്ചു തീർന്നതും വിദ്വാൻ മാനവിക്രമ നടത്രാൾപാടു തമ്പുരാൻ തിരുമനസ്സിലെ ശിഷ്യനും ബാലകവിയുമായ വി. സി. ബാലകൃഷ്ണപ്പണിക്കരാൽ ഉണ്ടാക്കപ്പെട്ടതുമായ "ഇന്ദുമതീസ്വയംവരം" എന്ന നവീന നാടകംതന്നെയാവട്ടെ. പക്ഷെ, ഭവതി ചിലപ്പോൾ ചോദിച്ചിട്ടുള്ളമാതിരിയിൽ ഇയാൾ കുട്ടിയല്ലേ? മറ്റു പ്രൌഢനാടകങ്ങളുള്ളപ്പോൾ ഇതെന്തിനാണ് അഭിനയിക്കുന്നതു് എന്നും മറ്റുമുള്ള കുതര്‍ക്കങ്ങളെക്കൊണ്ടു അരങ്ങു മുഷിപ്പിക്കുവാൻ പുറപ്പെട്ടാൽ ഞാൻ ഉത്തരം പറകയില്ല.

നടി- ഈ നാടകവിഷയത്തിൽ ഞാൻ അങ്ങിനെ ചോദിപ്പാനേ വിചാരിച്ചിട്ടില്ല. ഏതായാലും ഇതായതു് വളരെ നന്നായി.

പുതിയൊരുവിധമിച്ചരിതം
മതിമാൻ നേതാവു വത്സയുവരാജൻ;
കൃതിമണി വിക്രമഭൂമീ-
പതിശിഷ്യൻ കവിയുമൊത്തു ഗുണമഖിലം.


ആകയാൽ അനന്തരകരണീയത്തെ ആര്യൻ ആജ്ഞാപിച്ചാലും.

സൂത്രധാരൻ- ഇനി കര്‍ണ്ണാനന്ദകരമായ ഭവതിയുടെ ഗാനം തന്നെയാകട്ടെ.

നടി - എന്നാൽ ഏതു ഋതുവിനെയാണു് ഞാൻ വർണ്ണിക്കേണ്ടതു്?

സൂത്രധാരൻ - അതിനെന്താണ് സംശയം? ഈ വസന്ത ഋതുവിനെത്തന്നെ- ഇപ്പോളിതാ ഭവതി കാണുന്നില്ലേ?

-03-

ഒന്നായ് ശോഭിച്ച മല്ലീലതകളുടെ നറും-
പൂങ്കുലക്കൊങ്കയുഗ്മ -
ക്കുന്നാകെത്താനുലച്ചും ബത! പുതുതളിരാ-
മോഷ്ഠമൂനപ്പെടുത്തും
നന്നായ് തെക്കായ ദിക്കീന്നൊരു പടുവിടനെ-
പ്പോലെ മാരപ്രസംഗ-
ത്തിന്നായിച്ചുറ്റിയെത്തുന്നിതു മൃദുപവനൻ
കണ്ടിതോ കൊണ്ടൽവേണീ?


നടി- ശരിതന്നെ (എന്നു പാടുന്നു)

മാമ്പൂമഞ്ജരിയായിടും മുല കുലു-
ക്കിക്കൊണ്ടു നൽതാമര-
പ്പൊമ്പൂവാം മുഖമങ്ങുയര്‍ത്തി ലതയാം
തങ്കയ്യിളക്കിത്തഥാ
വമ്പാളുന്ന വസന്തലക്ഷ്മി കുയിലിൻ
പാട്ടായ സംഗീതമി-
ട്ടെമ്പാടും പൊടി പാറ്റിയിങ്ങിനെ മിര-
ട്ടീടുന്നു നാടൊക്കെയും.


സൂത്രധാരൻ- ആര്യേ! ഗാനം വളരെ വിശേഷമായി.

എന്തെന്നാൽ,

നൂതനസ്വഭാവമിയലുന്നൊരു നിന്റെഗാനം
യത്നംവെടിഞ്ഞു സഭതൻ ഹൃദയം ഹരിച്ചു!
പ്രത്നപ്രഭാവമിയലുന്നൊരു നിഷ്കുടം സ-
ദ്രത്നപ്രഭപ്രഭുവരന്റെ മനസ്സിനെപ്പോൽ.


ആകട്ടെ, ഇനി നമുക്കു പോവുക (എന്നു രണ്ടാളും പോയി)

(പ്രസ്താവന കഴിഞ്ഞു)



-04-

രംഗം 1


(അനന്തരം രത്നപ്രഭനും സുകുമാരനും പ്രവേശിക്കുന്നു)

രത്നപ്രഭൻ - ഹേ! വയസ്യ ഈ ഉദ്യാനത്തിന്റെ ഒരു ഭംഗി നോക്കു ഹാ!

ചീരത്തയ്യുകളിങ്ങു വെട്ടി വളരെ-
ബ്ഭേഷാക്കിയോരോതരം
സരസ്യത്തൊടു വെച്ചമട്ടു പുതുതാ-
ക്കീടുന്നിതുൾപ്രീതി മേ
വാരസ്ത്രീവരദേഹവര്‍ണ്ണമിയലു-
ന്നോരിപ്പനീർച്ചെമ്പക-
ത്താരത്യന്ത സുഗന്ധമേകിയിവനെ
സ്വാധീനമാക്കുന്നുതേ!


അത്രതന്നെയുമല്ല,

ഒന്നായിട്ടൊരു വത്സരം വിരഹമാര്‍-
ന്നീടും വസന്തപ്രിയൻ
വന്നാനെന്നു നിനച്ചമൂലമുളവാ-
യീടും പ്രമോദത്തിനാൽ
നന്നായ് പുഞ്ചിരിതൂകിടുന്നൊരു വന
ശ്രീ തൻ ദന്തങ്ങളാ-
ണ്ടെന്നായിപ്പതു മുല്ലമൊട്ടുകളെനി-
ക്കേകുന്നു ചിത്തഭ്രമം


സുകുമാരൻ - ഇവിടുന്നു കല്പിച്ചതു ശരിതന്നെ. ഇതാ ഇവിടെ,

തത്തിക്കളിച്ച ചില പൂവിലെഴും നറുന്തേൻ
കൊത്തിക്കുടിച്ചു കളനാദമുതിർത്തു പാരം
എത്തിപ്പറന്നിഹ വരും പ്രിയമാരൊടൊത്തു
മുത്തിൽപെടും കളികളിങ്ങൊരു കാഴ്ചയത്രേ.


രത്നപ്രഭൻ - സഖേ! സുകുമാര! ഈ കൃത്രിമതടാകം നോക്കൂ.

-05-

തിങ്ങിക്കരയ്ക്കു വരെയെത്തിവിളങ്ങിടുംനീ-
രിങ്ങിത്തരം വലിയ ശോഭ വഹിച്ചിടുന്നു;
പൊങ്ങിത്തെറിച്ചുടനെ വീണു ജലം കുടിച്ചു
മുങ്ങിക്കളിക്കുന്നതിലെജ്ഝഷജാതി നോക്കൂ.


സുകുമാരൻ- ഓ! ഞാൻ കാണുന്നുണ്ട്. ഇന്നു വസന്തകാലം ആരംഭിച്ചിരിക്കയാൽ ഉദ്യാനം വളരെ മോടിയായിരിക്കുന്നു. എന്നാൽ ഇവിടെ പണ്ടു പണ്ടേ നടത്തിവന്നിരുന്ന വസന്തോത്സവം എന്താണിന്നുമുതൽക്കു് ആരംഭിക്കാത്തത് ?

രത്നപ്രഭൻ - സഖേ! അതു പറയാം.

ഉണ്ടുഗുണം പരമെന്നാൽ
പണ്ടുള്ളൊരു ചട്ടമാദരിക്കണം;
കണ്ടു വിനാശം താനതു
കൊണ്ടുടണെന്നാൽ ത്യജിക്കയും വേണം.


ആകയാൽ "ഉദയനൻ" മുതലായ പുരാതനന്മാർ ചെയ്തുവന്നിരുന്ന ഈ ഉത്സവം കൊണ്ടു ഭണ്ഡാരത്തിലെ മുതൽ ചിലവാക്കുകയെന്നല്ലാതെ യാതൊരു പ്രയോജനവുമില്ലെന്നുള്ള എന്റെ അഭിപ്രായത്തോടു അച്ഛനും യോജിച്ചിരിക്കയാൽ ഇത് ഈ കൊല്ലംമുതല്ക്കു വേണ്ടെന്നുവെച്ചതു താനറിഞ്ഞില്ലേ?

സുകുമാരൻ - അങ്ങിനൊയൊക്കെ ചിലർ ഇവിടേക്കും മനസ്സിനു് എന്തോ ഒരു അസ്വാസ്ഥ്യം ബാധിച്ചിരിക്കുന്നതിനാലാണ് ഈ കൊല്ലം ഇ തു നിര്‍ത്തൽ ചെയ്തതെന്നും പ്രസ്താവിക്കുന്നതു കേട്ടു.

രത്നപ്രഭൻ - (സ്വഗതം) എന്റെ എത്രയും വിശ്വാസപാത്രമായ ഇദ്ദേഹത്തേയും കൂടി മറച്ചുവെച്ചിരുന്ന ഈ കഥ ലോകപ്രസിദ്ധമായിപ്പോയോ? എങ്കിലും എനിക്കതു പറവാൻ ലജ്ജകൊണ്ടു അസാദ്ധ്യമാകയാൽ ഇങ്ങിനെ പറകതന്നെ.

(പ്രകാശം)

നിയതസൌഖ്യമെനിക്കൊരു ദുഃഖമെ-
ന്തുയരുവാനിവിടത്തിലുരയ്ക്ക നീ;
പ്രിയവയസ്യ! ഭവാൻ ചിലരോതിടും
പ്രിയവചസ്സു മനസ്സിലുറയ്ക്കാലാ.



 

ഒന്നാമങ്കം (പേജ് 06 - 10)

 

-06-

സുകുമാരൻ- ഇവിടുന്നെന്തിനാണീ ധീരോദാത്തനായിട്ടുകൂടി കളവു പറയുന്നതു് ? ഇവിടുത്തെ സ്വഭാവമാറ്റംതന്നെ ഇതിനെ എനിക്കു ദൃഢമാക്കി ചെയ്യുന്നു. എന്തെന്നാൽ -

ഉത്സാഹക്കുറവുണ്ടു് കാണ്മതയി തേ
കൃത്യങ്ങളിൽ സര്‍വ്വവും;
സത്സാരസ്യമെഴുന്ന വാക്കുമരുളി-
ച്ചെയ്യുന്നതില്ലൊന്നുമേ;
ചിത്സാരൂപ്യമെഴാൻ കൊതിപ്പൊരു ജന-
ത്തെപ്പോലെയെല്ലായ്പോഴും
വത്സാധീശ്വര! ചിന്തകൊണ്ടു ദിവസം
പോക്കുന്നു കഷ്ടം ഭവാൻ.


രത്നപ്രഭൻ- (സ്വഗതം) ഇയ്യാൾക്ക് എന്റെ മാതിരിയെല്ലാം നല്ലവണ്ണം മനസ്സിലായിരിക്കകൊണ്ടു സുഖക്കേടുണ്ടെന്നു നിവൃത്തിയില്ല

(പ്രകാശം) സഖേ

ഇച്ഛപോലെ വേണ്ട വസ്തു തന്നു രക്ഷചെയ്യുവാ-
നച്ഛനുണ്ടു വമ്പനാം സുഹൃത്തു നീയുമുണ്ടു മേ,
പുച്ഛ മറ്റു കീഴടങ്ങിടുന്നു ശത്രുഭൂപരും
തുച്ഛ ദുഃഖമെങ്കിലും നമുക്കെഴേണ്ടതല്ലയോ?


എന്നാലും മമ മിത്ര! രണ്ടു ദിനമാ-
യീയുള്ളവൻ തന്മ
സ്സൊന്നാം മാതിരിയുള്ളൊരാധി പിടിപെ-
ട്ടേറ്റം വ്യഥിക്കുന്നുതേ;
എന്നാലായതിനുള്ള ഹേതു പറവാൻ
സാധിക്കുവോളം ഭവാൻ
നിന്നാണീ വിരഹം പരസ്യനിലയിൽ
പാരിൽ പരത്തീടൊലാ.


സുകുമാരൻ- കഷ്ടമേ കഷ്ടം! ഇതുവരെ വിശ്വാസപാത്രമാണെന്നു അഭിമാനിച്ചിരുന്ന എന്നെപ്പറ്റിയും ഇവിടേക്കു ഈവിധമാണോ അഭിപ്രായം! തരക്കേടില്ല.

രത്നപ്രഭൻ- സഖേ! താൻ അങ്ങിനെ ശങ്കിക്കരുതു്. എന്റെ അഭിപ്രായംകൊണ്ടല്ല ഞാൻ അങ്ങിനെ പറഞ്ഞതു്.

-07-

സുകുമാരൻ- അതിരിക്കട്ടെ, മനുഷ്യന്നു താൻ അറിയാതെ യാതൊരു ദുഃഖകാരണങ്ങളും ഉണ്ടാകുന്നതല്ല. ആകയാൽ ഇവിടുത്തെ ദുഃഖത്തിന്റെ അല്ലെങ്കിൽ അസ്വാസ്ഥ്യത്തിന്റെ ഹേതു ഇവിടേക്കുതന്നെ അറിവുണ്ടായിരിക്കണം. മഹാനുഭാവനും തന്റെ സുഹൃത്തുക്കളോടു സുഖക്കേടു പറകയും, അവരിൽനിന്നു അതിന്റെ പ്രതികാരത്തെ കിട്ടുന്നതിന്നു ആഗ്രഹിക്കുകയും ചെയ്യുമാറുണ്ട്. അതിനാൽ അവിടുന്നു എന്നേയും അവിടുത്തെ സുഹൃൽക്കോടിയിൽ ഉൾപ്പെടുത്തി വിചാരിക്കുന്നുണ്ടെങ്കിൽ ഈ അസ്വാസ്ഥ്യത്തിന്റെ കാരണം എന്നോട്ട് പറയേണ്ടതാണ്. ഇനി അവിടുത്തെ ഇഷ്ടംപോലെ.

രത്നപ്രഭൻ- സഖേ! എനിക്കു ഹേതു അറിവുണ്ടെങ്കിലും വെളിവായി പറയുന്നതിന്നു ലജ്ജ അനുവദിക്കുന്നില്ല. എങ്കിലും പ്രിയ സുഹൃത്തായ തന്നോടു ഞാൻ എങ്ങിനെ മറച്ചു വെക്കുന്നു? അതുകൊണ്ടു സത്യം പറയാം.

ഇന്നാളല്ലിലുറങ്ങി ഞാനുണരവേ
തല്പത്തിലൊപ്പം കിട-
ന്നെന്നാത്മപ്രിയപോലുറങ്ങിടുമൊര-
പ്പെൺകുട്ടിയെക്കണ്ടു ഞാൻ;
നിന്നേനെന്തിദ മെന്നതോർത്തുമതുപോ-
തെങ്ങാനുമേ കണ്ടതി-
ല്ലന്നേരം മുതലീവിധത്തിലഴലും
വന്നെത്തിയുള്ളത്തിലും.


ഇതെന്താണെന്നുവെച്ചു ഞാൻ വല്ലാതെ പരിഭ്രമിച്ചു. ഒടുവിൽ ഇത് ആരേയും അറിയിക്കേണ്ടെന്നും വെച്ചു, ഞാൻ അവിടെ കിടന്നുറങ്ങുകയും ചെയ്തു. ഇതെന്തു് അസംഭവമാണ് ?

സുകുമാരൻ - തിരുമേനീ! ഒരസംഭവവുമില്ല. ഞാൻ കുറച്ചു ദിവസംമുമ്പ് കൊട്ടാരത്തിൽ പടിക്കലുള്ള ആൽത്തറയിൽ കാറ്റുകൊണ്ടിരിക്കയായിരുന്നു, നല്ല ചന്ദ്രികയുമുണ്ട്. അപ്പോൾ അതിന്റെ മുകളിൽനിന്ന് ഒരു യക്ഷനും യക്ഷിയും തമ്മിൽ ഇങ്ങിനെ ഒരു സംഭാഷണമുണ്ടായി.

യക്ഷൻ - പ്രിയേ!

-08-

എന്നീരജാക്ഷിമണി! നമ്മളിലുള്ള വേര്‍വ്വാ-
ടിന്നീയിവന്റെ മനതാരു കരിച്ചിടുന്നൂ;
അന്യായമട്ടിലുരചെയ്കിലുമോര്‍ത്തു കണ്ടാൽ
സന്യാസിമാരുടെ വചസ്സുമസത്യമാമോ?


ആകയാൽ കുറേക്കാലത്തേക്കു നാം തമ്മിൽ പിരിഞ്ഞിരിക്കേണ്ടിവരുന്ന ദുഃഖം സഹിപ്പാനും സഹാക്കാതെയിരിപ്പാനും കഴിയുന്നില്ല. എന്തു ചെയ്യുന്നു?

യക്ഷി- പ്രാണപ്രിയാ! ഭ്രാന്തനായ ഒരു രാജാവിനെ കാണുന്ന സമയം അങ്ങേക്കു ശാപമോക്ഷം വരുമെന്നല്ല ആ സന്യാസി പറഞ്ഞതു് ?

യക്ഷൻ - അതേ, ഞാൻ ഇപ്പോൾ തന്നെ പാർസി രാജധാനിയിൽ ഒരു കുതിരയായി ജനിക്കുന്നുണ്ടു്. നീ എന്റെ ശാപമോക്ഷത്തിന്നു വേണ്ടതു ശ്രമിച്ചുകൊൾക.

യക്ഷി- അങ്ങിനെതന്നെ. ഞാൻ അതിന്നു ഒന്നാമതായി ഇവിടുത്തെ രാജകുമാരന്നും ഒരു കന്യകയില്‍ അനുരാഗം ജനിപ്പിച്ചു ആ കന്യകയെ സ്വാധീനപ്പെടുത്തിയതിനുശേഷം എങ്ങിനെയെങ്കിലും ആ കുമാരനെക്കൊണ്ടു ഇവിടുത്തേക്കു ശാപമോക്ഷം വരുത്തുന്നുണ്ട്. ഇങ്ങിനെ അവർ തമ്മിൽ നിശ്ചയം ചെയ്തു അവിടുന്നു പോയി. അതുകൊണ്ടു് ഇതു് ആ യക്ഷിയുടെ വിദ്യയായിരിക്കണം. ഇവിടേക്കു അനുരൂപയായ കന്യക ഏതാണെന്നറിയുവാൻ ആ യക്ഷി പലകന്യകമാരെയും ഇവിടുത്തെ ശയ്യയിൽ കൊണ്ടുവന്നു കിടത്തിനോക്കീട്ടുണ്ടായിരിക്കാം, അതിൽ ഇവിടുന്നു കണ്ട കന്യകയാണ് അനുരൂപയെന്നു കണ്ടു അവിടെത്തന്നെ കിടത്തിയിരിക്കണം. അതിനുശേഷം ഇവിടുന്നു് ഉണര്‍ന്നു് അവളെ കാണുന്നവരെ കാത്തിരുന്നു. പിന്നെ അവളെ യഥാസ്ഥാനത്തു കൊണ്ടുപോയിരിക്കണം. അതാണ് ഇങ്ങിനെ അസംഭവമായി കാണുവാൻ കാരണം.

രത്നപ്രഭൻ-

ശരിയായിട്ടിരിക്കുന്നി-
തുരീയാടിയ വാക്കു നീ;
തെരിക്കെന്നവളെക്കൊണ്ടു
തിരിക്കാനെന്തു വേണ്ടതും?


(ഒരു ശിപായി പ്രവേശിക്കുന്നു)

-09-

ശിപായി- യുവരാജാവു സര്‍വ്വോല്ക്കര്‍ഷേണ വര്‍ത്തിക്കട്ടെ! കൊട്ടാരത്തിലേക്കെഴുന്നള്ളുന്നതിന്നു മഹാരാജാവ് അരുളിച്ചെയ്തിരിക്കുന്നു.

രത്നപ്രഭൻ - സഖേ! സുകുമാര! ഇക്കാര്യത്തെപ്പററി നമുക്കു കുറച്ചുകൂടി സ്വൈരസല്ലാപം ആവശ്യമായിരിക്കുന്നു. എങ്കിലും താതാജ്ഞകൊണ്ട് അതിനു തടസ്ഥം വന്നിരിക്കുന്നുവല്ലോ. (ശിപായിയോടു്) എടോ കൊട്ടാരത്തിലേക്കു വഴികാണിക്കു,

ശിപായി- ഇതിലെ; ഇതിലെ. (എന്നു മൂന്നുപേരും ചുറ്റിനടക്കുന്നു)

സുകുമാരൻ- മഹാരാജാവ് ആ സ്ഥാനത്തുനിന്നു ആലോചനാശാലയിലേക്കു എഴുന്നെള്ളുവാൻ പുറപ്പെട്ടിരിക്കുന്നു.

പൊന്നിൻചൂരലെടുത്തിടാമിവ, നിവൻ
കൈവാളെടുക്കാ, മിവൻ
മുന്നിൽ ഛത്രമുടൻ പിടിക്കുവ, നിവൻ
രത്നച്ചെരുപ്പേറ്റിടാം;
എന്നിത്ഥം പലതും പറഞ്ഞു പലരും
പായുന്നു തന്മൂലമീ-
മന്നിൻനാഥ! ഭവൽ പിതാവു മണിപീ-
ഠത്തീന്നെഴുന്നേററുപോയ്.


രത്നപ്രഭൻ - നാദസ്വരത്തിന്റെ ശബ്ദം ഏകദേശം അവസാനിച്ചതുകൊണ്ട് അച്ഛനും പരിവാരങ്ങളും ആലോചനാശാലയിൽ എത്തിയെന്നു അനുമാനിക്കാം.

സുകുമാരൻ - ഓഹോ! അതാ ഇരിക്കുന്നു; കാണുന്നില്ലേ?

സ്വര്‍ണ്ണത്തൊപ്പി ധരിച്ചു തന്റെ തലയിൽ
തങ്കാഭയും തോറ്റിടും
വര്‍ണ്ണം ചേര്‍ന്നൊരു കോട്ടുമിട്ടതിനുമേൽ
പട്ടാംബരം കെട്ടിയും
പൂര്‍ണ്ണപ്പൊങ്കരപൂണ്ട വേഷ്ടികളുടു-
ത്തഗ്രാസനാരൂഢനായ്
കര്‍ണ്ണം മന്ത്രി വചസ്സിനേകി വിലസി-
ച്ചീടുന്നിതിത്തമ്പുരാൻ.


(അനന്തരം യഥോക്തവേഷനായ രാജാവും മന്ത്രിമാരും പ്രവേശിക്കുന്നു)

(രത്നപ്രഭനും സുകുമാരനും നമസ്കരിക്കുന്നു. രാജാവു പിടിച്ചെഴുനേൽപ്പിക്കുന്നു)

-10-

രത്നപ്രഭൻ- ഞങ്ങളോടു വരുവാൻ ആജ്ഞാപിച്ചതു എന്തിനാണ് ?

രാജാവ് - ഉണ്ണി രത്നപ്രഭ!

പണ്ടേ നമ്മുടെ പൂർവ്വഭൂപനൊരുവൻ
ചെയ്തുള്ളതാം ബാന്ധവം
കൊണ്ട് നമ്മുടെ മിത്രമായി മരുവും
ശ്രീസിംഹളാധീശ്വരൻ
തണ്ടേറീട്ടിവിടെത്തരേണ്ട വലുതാം
കപ്പം തരാതുള്‍മദം
കൊണ്ടേറ്റം രിപുവെന്നപോലെ നിവസി-
ച്ചീടുന്നു കൂടും മുദാ.


അല്ല! മന്ത്രിപുംഗവ! ഇതിനെപ്പറ്റി നാം എഴുതിയതിന്നു മറുപടി അയച്ചത് ഒന്നു വായിക്കു.

മന്ത്രി- (വായിക്കുന്നു)

കിട്ടീ തീട്ടിവിടുന്നയച്ചതഖിലം
വായിച്ചു കപ്പം തരും
മട്ടീഞാൻ പുതുതാക്കയില്ലതു പുരാ
വേണ്ടെന്നു വെച്ചുള്ളതാം;
തട്ടീ തന്നുടെയാജ്ഞയെന്നുകരുതി-
പ്പാരിന്നു പോരിന്നൊരു-
ക്കൂട്ടീട്ടെത്തുകയെങ്കിലായതിനിവന്‍
പൊയ്യല്ല തയ്യാറുതാൻ.


രാജാവ് - എത്ര അധികപ്രസംഗമാണു് ആ എഴുതിയിരിക്കുന്നതു ? അതുകൊണ്ട് ഇനി എന്താണ് ചെയ്യേണ്ടതെന്നാലോചിക്കുവാനാണ് അയച്ചു വരുത്തിയതു്

രത്നപ്രഭൻ- അതിനെന്താണിത്ര ആലോചിക്കാനുള്ളത്? പൂർവ്വബന്ധുവായതുകൊണ്ട് മയ്യാദക്കു ഒരാൾ പോയിത്തന്നെ ചോദിക്കുക. അതിന്നുശേഷവും തരുവാൻ ഭാവമില്ലെങ്കിൽ ആ രാജ്യം യുദ്ധംചെയ്തു കീഴടക്കിക്കളകതന്നെ.

മന്ത്രി- ഞങ്ങളുടെ എല്ലാവരുടേയും അഭിപ്രായം ഈ വഴിക്കു തന്നെയാണ് പോയിരിക്കുന്നതു്. പക്ഷെ മര്യാദക്കു ചോദിക്കാൻ പോകുമ്പോൾതന്നെ യുദ്ധത്തിനൊരുങ്ങിപ്പോകയല്ലേ നല്ലതെന്നുകൂടി അഭിപ്രായമുണ്ട്.

രാജാവ് - അതു് ശരിതന്നെ. അങ്ങിനെയാണ് നല്ലതു്. അല്ലേ! ഉണ്ണി സുകുമാരാ?

 

ഒന്നാമങ്കം (പേജ് 11 - 12)

 

-11-

സുകുമാരൻ - കല്പനപോലെ.

രത്നപ്രഭൻ - അതാണ് ഉചിതം.

മന്ത്രി- പക്ഷെ, അതിനുള്ള ഭാരം യുവരാജാവിനേയും സുകുമാരനേയും ഏല്പിക്കുന്നതു് നല്ലതെന്നാണ് എന്റെ പക്ഷം,

രാജാവ് - എന്റെ പക്ഷവും അങ്ങിനെതന്നെ. എന്നാൽ, അല്ലേ! ഉണ്ണി രത്നപ്രഭാ! സുകുമാരനോടും കൂടി പോയി കാര്യം സാധിച്ചു ശുഭമായി വരിക.

(എന്നു അനുഗ്രഹിക്കുന്നു)

മന്ത്രി- ഇപ്പോൾ കാര്യം വെടിപ്പായി, എന്തെന്നാൽ

കൃത്യമൊന്നിഹ നടത്തിയെത്തിടാൻ
ഭൃത്യവർഗ്ഗമൊരു നൂറു പോകുകിൽ
സത്യമാണറിക താൻ ഗമിക്കുകിൽ
സ്തുത്യമായി വരുമില്ല സംശയം.


രത്നപ്രഭനും സുകുമാരനും- അവിടുത്തെ കല്പനയെ ഞങ്ങൾ ശിരസാ വഹിക്കുന്നു.

(അണിയറയിൽ )

ശ്രീകാന്തന്നൊത്ത രത്നപ്രഭയുവനൃവരൻ
സിംഹളാദ്വീപിനായി-
പ്പോകാൻ പോകുന്നു പോതം പരിചൊടു കടൽവ-
ക്കത്തു തെയ്യാറുവേണം;
ലോകാലോകം നടക്കും പടി നളികമുതൽ
ക്കുള്ള ശസ്ത്രങ്ങളേന്തി-
ശ്രീകാളും മട്ടിലേറെ ദ്‍ധൃതിയൊടു ശരിയായ്
നില്ക്ക പട്ടാളമെല്ലാം.


രാജാവ് - (കേട്ടിട്ട്) നമ്മുടെ പടനായകനായ രാജവീരദത്തൻ ഇത്രവേഗം പുറപ്പാടിന്നു വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്തുതുടങ്ങിയോ? വേണ്ടതുതന്നെ. ഇവിടുന്നു ഇപ്പോൾ ആജ്ഞാപിച്ചെങ്കിലേ സുന്ദരപുരം കടൽപുറത്തു ചെല്ലുമ്പോഴേക്കു തോണിയും കപ്പലും തയ്യാറായിരിക്കയുള്ളു.

മന്ത്രി- ഇവിടുന്നു കുറച്ചു ദൂരമുണ്ടല്ലോ.

-12-

രാജാവ്- ഉണ്ണീ രത്നപ്രഭാ! നീയും സുകുമാരനുംകൂടി ഭക്ഷണാദികൾ കഴിഞ്ഞു അമ്മ മുതലായവരോടു യാത്രയും പറഞ്ഞു കുറച്ചു നേരത്തെ പുറപ്പെടണം.

രത്നപ്രഭനും സുകുമാരനും- അങ്ങിനെതന്നെ. (എന്നു പോയി)

(അണിയറയിൽ)

കൂടുന്നൂ വഴി പോക്കരൊത്തു തണലും
വൃക്ഷച്ചുവട്ടിൽ, കിട-
ന്നോടുന്നു ഝഷവൃന്ദമൊത്തടിയിലേ-
ക്കാറ്റിൻ തണുപ്പാകവേ;
തേടുന്നു ജലമേവരും, വഴിയഹോ!
സദ്വീദ്രുമഛായമാ-
യീടുന്നു തരുണീവരാധര സമം
മദ്ധ്യാഹ്നകാലത്തി താ


രാജാവ് - ഓ! നേരം മദ്ധ്യാഹ്നമായോ? നമുക്കു മദ്ധ്യാഹ്നകൃത്യത്തിന്നു പോവുക,

(എന്നു എല്ലാവരും പോയി)


 

രണ്ടാമങ്കം (പേജ് 13 - 15)

 

-13-

രണ്ടാമങ്കം

- വിഷ്കംഭം -


(അനന്തരം സിംഹളരാജാവിന്റെ മന്ത്രി പ്രവേശിക്കുന്നു)

മന്ത്രി - കഷ്ടം! കഷ്ടം! ഈ മന്ത്രികൃത്യംപോലെ പ്രയാസമുള്ളതായി യാതൊരു കാര്യവുമില്ല. മറ്റുള്ളവരെ സേവിച്ചു അഹോവൃത്തി കഴിക്കുന്നതുതന്നെ സങ്കടമാണു് . അതിൽവെച്ചു ഒരു മന്ത്രിയുടെ നിലയിലായാൽ മഹാ പ്രാണസങ്കടമായി. സേവതന്നെ വലിയ ബുദ്ധിമുട്ടാണ്.

ആളുകൾക്കു നൃപസേവയോര്‍ക്കിലോ
വാളുകൊണ്ടു ബത വെട്ടിടുന്നതാം,
വ്യാലനാരിയുടെ വൿത്രചുംബനം-
പോലെയാണിതു വിനാശമേകുവാൻ.


കാണുന്നവര്‍ക്ക് മഹാമന്ത്രിയാണ് ; നല്ല സൌഖ്യമാണ്; എന്നൊക്കെ തോന്നുന്നുണ്ടായിരിക്കും. ഇവിടെ കാര്യം മഹാ കമ്പിളിയാണ്. തരംപോലെ ഭക്ഷണം കഴിക്കുവാനോ അന്യസുഖങ്ങൾ അനുഭവിപ്പാനോ ഇടയില്ല. എന്തെന്നാൽ,

രാജ്യത്തുള്ള സുഭിക്ഷനാശയുഗളം
ബോധിച്ചു നാശം സദാ
ത്യാജ്യം നീതിവിടാതെ കണ്ടു ഭരണം
ചെയ്യേണ്ട മട്ടോര്‍ക്കണം;
പ്രാജ്യം കോശധനം തൊടാതെ വലുതാ-
ക്കേണം വിളങ്ങുന്ന സാ-
മ്രാജ്യശ്രീയിനു പുഷ്ടിയേകണമിദം
സന്മന്ത്രിതൻ കൃത്യമേ.


പാരാകെത്തെളിവാര്‍ന്ന ചാരവരരെ-
പ്പായിച്ചു പായിച്ചു ത-
ദ്വാരാ മാറ്റലരോര്‍ത്തിടുന്നതഖിലം
താനേ ധരിച്ചീടണം;
പോരാടാനതി വീരരാകുമവരെ-
ത്തീടിൽത്തടുത്തീടുവാൻ
ധീരാഗ്ര്യത്വമെഴും ഭടാധിപതിയെ-
സ്സന്നദ്ധനാക്കീടണം.



-14-

സൂര്യൻ പോയ് മറവോളവും നൃവരനൊ-
ത്താസ്ഥാനിയിൽ ചേര്‍ന്നൊരോ
കാര്യം തീര്‍ത്തു വസിക്കണം, വഴുകിയാൽ
കോപിക്കുമൂഴീശ്വരൻ,
ആര്യൻ ഭൂപതിയോടു സേവ പറവാൻ
പോയീടണം, മന്ത്രിതൻ
കാര്യം ദുർഘടമാണിതൊക്കെയൊരുവൻ
താനേ നിവൃത്തിക്കുമോ?


ഇങ്ങിനെ മന്ത്രിയുടെ ദുർഘടകാര്യങ്ങളെപ്പററി വിസ്തരിക്കുന്നതായാൽ അവസാനമേതൊക്കെ അനുഭവിച്ചവർക്കേ അറിഞ്ഞുകൂടു. ഇങ്ങിനെയുള്ള ഈ കൃത്യം വേണ്ടപോലെ വഹിച്ചുപോരുന്ന എനിക്കിപ്പോൾ ഒരു മാലുകൂടി ഉണ്ടായിരിക്കുന്നു. ഉദയരാജാവിന്റെ ബാന്ധവം കൊണ്ടു് ഇവിടേനിന്നു കൊടുക്കേണ്ട എന്നു നിശ്ചയിച്ചിരുന്ന കപ്പം ഇപ്പോഴത്തെ വത്സരാജാവായ ശ്രീകുമാരൻ മടക്കി ചോദിച്ചിരിക്കുന്നതിന്നു തരേണ്ടതില്ലെന്നും അഥവാ തരേണ്ടതാണെന്നു വിചാരിക്കുന്നപക്ഷം യുദ്ധത്തിന്നു വരാമെന്നും ഇവിടേ നിന്നു മറുപടി അയച്ചിരിക്കുന്നു. അവിടെ അതു് എത്തിയാൽ പ്രബലനായ ആ രാജാവ് യുദ്ധത്തിന്നു വരികയും, ഇവിടെ ഒരു യുദ്ധം വേണ്ടിവരികയും ചെയ്യും. ഇതിനു വേണ്ട സൈന്യങ്ങളെ ഒരുക്കുകൂട്ടി തെയ്യാറാക്കുവാനായി ഭടാധിപതിയായ ജീവാനന്ദനെ ഏല്പിച്ചുപോയി, ശത്രുക്കൾ സമുദ്രത്തിൽ നിന്നു ഈ രാജ്യത്തേക്കു കയറാതിരിപ്പാൻ തുറമുഖത്തിൽ ഒരു സൈന്യാധിപനും സൈന്യവും നിറുത്തേണ്ടതുണ്ട്. അതിനു മേല്ലധ്യക്ഷനായ പ്രഹസ്തനെ ഭാരം ഏൽപ്പിക്കുന്നതാണ് നല്ലതു്. അപ്പോൾ അയാളുടെ ഒഴിവിലേക്കു പുരുഷനെ വെക്കേണ്ടിവന്നിരിക്കുന്നു. അതിനു തക്കതായ ഒരാൾ ഇനി ആരാണ് ഈ രാജധാനിയിൽ ഉള്ളതു് ?

ഒരു ശിപായി - (പ്രവേശിച്ച്) ഇവിടുത്തെ കാണുവാൻ പട്ടണത്തിലെ രത്നവ്യാപാരിയായ മാണിക്യരത്നച്ചെട്ടിയാർ സമയംനോക്കി നില്ക്കുന്നുണ്ട് .

മന്ത്രി- കൂട്ടിക്കൊണ്ടുവരു.

(അനന്തരം ഒരു യുവാവും ചെട്ടിയാരും പ്രവേശിക്കുന്നു)

-15-

മന്ത്രി - ഐഃ! ചെട്ടിയാരോ? സുഖംതന്നെയല്ലേ? കച്ചവടം ശരിയായി നടക്കുന്നില്ലേ? ഇക്കുറിയത്തെ കപ്പലോട്ടത്തിൽ എത്ര ലാഭമുണ്ടായി?

ചെട്ടിയാര് - ഇവിട്ടത്തെ ദയകൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടും ഒരുവിധം സുഖംതന്നെ, കച്ചവടം ശരിയായി നടക്കുന്നുണ്ട്. ഇക്കുറിയത്തെ കപ്പലോട്ടത്തിൽ കിട്ടിയ ഒരു നല്ല ലാഭം ഇതാ ഇവിടെ സമര്‍പ്പിക്കുന്നു. (എന്നു യുവാവിനെ പിടിച്ചുകൊടുക്കുന്നു)

മന്ത്രി- ഈ ലാഭം ഏതുവിധത്തിൽ കിട്ടിയതാണ് ?

ചെട്ടിയാർ- ഞാൻ വംഗദേശത്തു നിന്നു കപ്പലോടിച്ചു ഇങ്ങോട്ടു പോരുന്ന വഴിക്കു ഒരാൾ സമുദ്രത്തിന്റെ നടുവിൽ കിടന്നു നിലവിളിക്കുന്നതു കണ്ടു. ഞാൻ വേഗത്തിൽ അയാളുടെ അടുക്കെ ചെന്നു തോണിയിറക്കി പിടിച്ചുകയറ്റി കപ്പ ലിൽ ഇരുത്തി. അയാൾ "മഹീശൂരപുരത്തുള്ള വ്യാപാരിയും ക്ഷത്രിയവംശമാണെന്നും അവിടേനിന്നു് ഇങ്ങോട്ട് പോരുന്ന വഴിക്കു ഒരു ദ്വീപിന്മേൽ കപ്പലണച്ചുവെന്നും കുറച്ചു കഴിഞ്ഞപ്പോൾ കപ്പൽ തകർന്നു പലവിധത്തിലും തന്റെ കൂടെയുണ്ടായിരുന്നവർ ദൂരെത്തെറിച്ചുവെന്നും, താൻ മാത്രം ആ ദ്വീപിന്മേൽ വീണു എന്നും ഒരുവിധം എഴുന്നേറ്റപ്പോഴേക്കു ദ്വീപു ക്രമേണ താണു കാണാതായി" എന്നും മറ്റും എന്നോടു പറഞ്ഞു. അയാളാണീ യുവാവ്. അനാഥനായ ഈ യുവാവിനെ ഞാ൯ വെച്ചു രക്ഷിക്കുന്നതിനേക്കാൾ രാജ്യത്തേക്കു ഉപകാരത്തിനുതകത്തക്കവണ്ണം ഇവിടെ സമര്‍പ്പിച്ചുകളയാമെന്നുവെച്ചു ഇങ്ങോട്ടു കൊണ്ടുവന്നതാണ്. ശേഷം കല്പനപോലെ ചെയ്യാം.

മന്ത്രി- ആഹാ! ഇതൊരത്ഭുതം തന്നെ, ആ ദ്വീപു വല്ല മത്സ്യവുമായിരിക്കണം. ഏതായാലും ചെട്ടിയാർ അപ്പോഴേക്കു അവിടെ എത്തിയതു് ഭാഗ്യം തന്നെ. ഏറെ ഒന്നും ആലോചിക്കേണ്ടതില്ല. ഇയ്യാൾ ഇവിടെ ജീവപര്യന്തം നിന്നുകൊള്ളട്ടെ. ഇന്നു തന്നെ തിരുമുഖം കാണിച്ചു വല്ല ഉദ്യോഗവും കൊടുപ്പിക്കാം. (യുവാവിനോടു്) തനിക്കു ശിക്ഷിക്കുവാനും കല്പിക്കുവാനും ധാരാളം പരിചയമില്ലേ?

യുവാവ് - ഇല്ലെന്നില്ല.

മന്ത്രി- എന്നാൽ നല്ല തരമായി, എന്താണ് തന്റെ പേര്‍?

 

രണ്ടാമങ്കം (പേജ് 16 - 20)

 

-16-

യുവാവ് - കാന്തകൻ എന്നാണ് .

മന്ത്രി- എന്നാൽ ചെട്ടിയാർ പോയ്ക്കൊള്ളു. ഇയ്യാൾ ഇവിടുത്തെ ഒരു രാജപുരുഷൻ തന്നെയായി. സംശയമില്ല.

ചെട്ടിയാർ- എന്നാൽ ഇനി സമയംപോലെ വന്നു കണ്ടുകൊള്ളാം, (പോയി )

മന്ത്രി- കാന്തക! ഇനി നമുക്കും മുഖം കാണിക്കുന്നതിനു തിരുമുൻപാകെ പോവുക.

കാന്തകൻ- അങ്ങിനെതന്നെ.

(എന്നു രണ്ടാളും പോയി)

രംഗം 2


(അനന്തരം കാന്തകൻ പ്രവേശിക്കുന്നു)

കാന്തകൻ -

ദൈവം വരുത്തുകിലഹോ! നിയതം മഹാനി-
ദ്ദൈവം വരുന്നു സുരനായകനും നിനച്ചാൽ,
ഭൂവിങ്കലാര്‍ക്കുമിഹ ദൈവമതം തടുപ്പാ-
നാവില്ലയെന്നു പറയുന്നിതു പണ്ഡിതന്മാർ.


എന്റെ ദൈവമേ! നിന്റെ മതം അനിവാര്യം തന്നെ, എന്റെ ഒന്നിച്ചുവന്ന ആ പ്രിയ സുകുമാരനേയുംകൂടി കാണാതെ ഈ ശത്രുരാജാവിൻ കീഴിൽ പ്രവൃത്തി എടുത്തു ഉപജീവിക്കേണ്ടുന്ന കാലം എനിക്കു വന്നല്ലൊ. എന്തുചെയ്യുന്നു? ഇവിടെ ഇപ്പോൾ യുദ്ധത്തിന്നു ഒരുങ്ങി നിന്നിരിക്കുന്നതുകൊണ്ടു് യാതൊരു കപ്പലും അന്യരാജ്യത്തേക്കു കൊണ്ടുപോകയുമില്ല. എന്റെ പേരും ദേശാദികളും മാറിപ്പറഞ്ഞതുകൊണ്ടു് എനിക്കു ഇവിടെ ശത്രുബാധയുണ്ടാവാൻ തരമില്ല. എങ്കിലും ഇവിടുത്തെ കാര്യം ഓര്‍ക്കുമ്പോളാണു് എനിക്കു സഹിക്കാതിരിക്കുന്നതു്. ഹതവിധേ! നീയെത്ര കഠിനഹൃദയനാണ് ?

-17-

തത്ര സിംഹള മഹീന്ദ്രനോടു വിവ-
രങ്ങളോതിയവനെപ്പരം
മിത്രമാക്കിയിഹ കീഴടക്കിയുട-
നെത്തുമെന്നെയെതിരേല്ക്കുവാൻ;
പുത്രവത്സലത പൂണ്ടുകൊണ്ടു ഭട-
രോടുകൂടി മരുവുന്നൊരെൻ
മിത്രകാന്തി ജനകൻ ധരിക്കിലിതു
നീ കഥിക്കുക പൊറുക്കുമോ?


സിംഹളേശ്വരപുരത്തിലെത്തിയതി
ഗര്‍വ്വിയാം രിപുനൃപാലനെ-
സ്സംഹരിച്ചു നിണധാര ചോരുമസി-
യാണ്ടുകൊണ്ടു വിലസീടുവാൻ
സിംഹവിക്രമി മമാത്മജൻ വിരുത-
നെന്നുറച്ചു മരുവുന്ന ഭൂ-
സിംഹനന്റെ ജനകൻ ഭവൽകഠിന-
കര്‍മ്മമീയിതു പൊറുക്കുമോ?


മേനി ചൊല്ലിടുകയല്ല ഞാനിതു വി,
ധേ! ഭവൽകടുമകൊണ്ടഹോ!
മേ നിനക്കിലൊരു ലേശവും ഹൃദി വി-
ഷാദമില്ല പുനരെങ്കിലും
ഞാനീവണ്ണമമരാലയത്തിനു ഗ-
മിച്ചുവെന്നു നിരൂപിച്ചിട്ടും
മാനിതാതനു വരുന്നതാകുമഴ-
ലോര്‍ത്തുഞാൻ വ്യസനിയായിതെ.


എന്തിന്നുവെറുതേ ഞാൻ നിന്നോട്ടു വിലപിക്കുന്നു? നിന്റെ സ്വഭാവം എല്ലായ്പോഴും ഒരുപോലെ അല്ലെന്ന് എനിക്കുതന്നെ നല്ല നിശ്ചയമുണ്ട്. ആകയാൽ ഞാൻ ഭവൽകൃതമായ ഈ ദുഃഖം സഹിച്ചേക്കാം. അല്ലാതെ എന്തു ചെയ്യുന്നു?

(അണിയറയിൽ )

സഖി! രത്നകാന്തി!- ഈ പൊയ്കയിലുള്ള പൂവു മുഴുവൻ പറിച്ചല്ലാതെ ഞാൻ അങ്ങോട്ടു വരികയില്ല

കാന്തകൻ- ഇതാരാണ് ഈ ഉദ്യാനത്തിൽ നിന്നു വീണയുടെ ധ്വനിപോലെയുള്ള ശബ്ദംകൊണ്ടു വ്യസനിയായ എന്റെ കര്‍ണ്ണങ്ങളിൽ അമൃതത്തെ വര്‍ഷിക്കുന്നതു്? ആകട്ടെ, ചെന്നു നോക്കുക തന്നെ.

(എന്നു ചുറ്റിനടക്കുന്നു)

(അനന്തരം രത്നകാന്തിയോടും സുശീലയോടും കൂടി ഇന്ദുമതി പ്രവേശിക്കുന്നു)

-18-

രത്നകാന്തി - സഖീ! ഇന്ദുമതി! അമ്മയുടെ ദേവതാര്‍ച്ചനത്തിന്നു വേണ്ടുന്ന പൂവുകൾ ധാരാളമായി. ഇനി നീ എന്തിനാണ് വെറുതെ ആയാസപ്പെടുന്നതു് ?

ഇന്ദുമതി- ഞാൻ അമ്മയുടെ ആവശ്യത്തിലേക്കല്ല; എനിക്കുവേണ്ടിയാണ് പറിക്കുന്നതു് .

രത്നകാന്തി- നിനക്കു് ഈ പൂവുകൊണ്ട് എന്താണ് ആവശ്യം?

ഇന്ദുമതി - തോഴിക്ക് അതെല്ലാം പറഞ്ഞു മനസ്സിലാക്കാൻ എന്നാൽ സാദ്ധ്യമല്ല. എനിക്കു ദേഹത്തിനു നല്ല സുഖമില്ലാത്തതിനു കിടക്കുന്നതിനു കിടക്കയും മറ്റും അത്ര പിടിക്കുന്നില്ല. അതിനാൽ ഈ പൂക്കളെക്കൊണ്ടു ഒരു പൂമെത്ത ഉണ്ടാക്കുവാനാണ് എന്റെ ഉത്സാഹം.

സുശീല- തോഴി! എന്താണ് ദേഹത്തിന്നു സുഖക്കേടു്?

ഇന്ദുമതി- വിശേഷിച്ചൊന്നുമില്ല. സമയം അതികലശലായ ഉഷ്ണം ശരീരത്തെ ബാധിക്കുന്നുണ്ട് . അതു ഞാൻ അത്ര സാരമാക്കീട്ടുമില്ല.

സുശീലയും രത്നകാന്തിയും- (മുഖത്തോടുമുഖംനോക്കി ) സഖീ! അങ്ങിനേയുള്ള ഉഷ്ണത്തിന്നു ഈ പുഷ്പശയ്യാനിർമ്മാണം അനുരൂപംതന്നെ.

ഇന്ദുമതി- എന്താണ് നിങ്ങൾ "അങ്ങിനെയുള്ള" എന്ന പദത്തിന്നു അര്‍ത്ഥം കല്പിച്ചിരിക്കുന്നതു്?

രത്നകാന്തി- "മദനകൃതമായ' എന്നാണ്.

ഇന്ദുമതി- നിങ്ങൾക്കു വല്ല ഭ്രാന്തുമുണ്ടോ? എന്താണ് അർത്ഥം? മദനകൃതമായ എന്നോ? ഇതെന്തു മായയാണ്? എന്നെക്കുറിച്ചു ഈവക മായകളൊന്നും തുടങ്ങേണ്ട. ആരോടെങ്കിലും പറയിൻ,

മല്ലാക്ഷീമണി കണ്വപുത്രിയിവള,
ല്ലല്ലോര്‍ക്ക വൈദര്‍ഭി ഞാൻ,
ചൊല്ലാമെങ്ങിനെ പിന്നെയെന്നിലുളവാ-
യീടുന്നു കാമജ്വരം?
നല്ലാര്‍ക്കിങ്ങിനെയുള്ളതാം പനി വരാ-
മെന്നിപ്പൊഴോതിടുകിൽ
പുല്ലാണായതെടോ പരിഷ്കൃതജനം
കൈക്കൊണ്ടു കൊണ്ടാടിടാ.


അത്രയുമല്ല,

ആമട്ടു നല്ല പനിയുള്ളൊരു നാരിമാര്‍ക്കു
പൂമെത്ത തൊട്ടവ തണുപ്പു തരുന്നതെന്നായ്
ഈ മന്നിലുള്ള കവിനിശ്ചയവും നിനച്ചാ-
ലോമന്നതാംഗി! പരിഹാസ്യ മതില്ല വാദം.



-19-

ഈവക അന്ധവിശ്വാസങ്ങൾ പുരാതനകവികൾ പുറപ്പെടുവിച്ചുവെന്നല്ലാതെ അതിനു അടിസ്ഥാനമില്ലെന്നു നമുക്കു അനുഭവസിദ്ധമല്ലേ!

സുശീല- തോഴി! അതൊക്കെ ശരിയാണെന്നു പക്ഷെ ഞങ്ങൾ സമ്മതിക്കാം. എന്നാൽ നിണക്കു ഈവിധം ഒരു ഉഷ്ണം ബാധിക്കുന്നതിനെന്താണ് കാരണം?

ഇന്ദുമതി- തലച്ചോറിനു തട്ടുന്നവിധത്തിൽ വല്ലതും ആലോചിച്ചാൽ ഇങ്ങിനെ ഉഷ്ണം ഉണ്ടാവുന്നതാണ്. ആകയാൽ ഞാൻ പഠിക്കുന്നതിൽ അതിയായി ശ്രദ്ധവെക്കുന്നതുകൊണ്ടായിരിക്കണം.

രത്നകാന്തി- സഖീ! നീ എന്തിനാണിതൊക്കെ പറയുന്നതു്? ഞങ്ങളെ മറച്ചുവെക്കേണ്ട ഒരു കാര്യമല്ലല്ലോ നിന്റെ മനസ്സിൽ കിടന്നു കളിക്കുന്നതു്?

ഇന്ദുമതി - (ലജ്ജയോടുകൂടി) തോഴികൾ പറയുന്നതു് ശരിതന്നെ. പക്ഷെ, എനിക്കു വെളിവിൽ പറവാൻ ലജ്ജകൊണ്ടു കഴിയുന്നില്ലെന്നേയുള്ളൂ.

(അണിയറയിൽ)

തങ്കത്താരിനു നാണമേകി വിലസും
തങ്കാന്തിയാം നീരി നാ-
ലെങ്കൽ ചേര്‍ന്നൊരു ദുഃഖമാം ചളികള-
ഞ്ഞീടേണ്ടാരപ്പുരുഷൻ
തങ്കയ്യാൽ തടവീടുമെന്റെ പുളകം
ചേരുന്നതാകും മുഖ-
ത്തിങ്കൽ ചുംബനമാശു ചെയ്തിടുക, യെ-
ന്നാകുന്നു രത്നപ്രഭൻ.


രത്നകാന്തി - സുശീലേ! കേൾക്കു! നിണക്കിപ്പോൾ കാര്യം മനസ്സിലായില്ലേ?

ഇന്ദുമതി - സുശീലേ! എന്താണ് ആ കിളി അ സംബന്ധം പറയുന്നതു് ?

രത്നകാന്തി - തോഴി! നിന്റെ അറയുടെ ഉമ്മറത്തുള്ള ശാരികയാണ് ആ പറയുന്നതു്. ഇതു് അസംബന്ധവര്‍ത്തമാനമാണോ? സംബന്ധവത്തമാനമല്ലേ പറയുന്നതു?

സുശീല- രത്നകാന്തി! ഇനിയും തോഴി നമ്മെ മറച്ചുവെക്കുന്നതു് എന്തിനാണു് ?

കാന്തകൻ - ദൈവമേ! ശാരികയുടെ വാക്ക് എന്നേയും കൂടി സംബന്ധിപ്പിക്കുന്നുണ്ടോ? രണ്ടുപേർക്കും ഛായ ഒരുപോലെ ഇരിക്കുന്നതുകൊണ്ട് എന്റെ മനസ്സിനെ എല്ലാ സമയവും വ്യാകുലപ്പെടുത്തുന്ന ആ രമണീയരൂപം ഇതുതന്നെയായിരിക്കുമോ? ആകപ്പാടെയുള്ള ലക്ഷണംകൊണ്ട് ഇവളുടെ അനുരാഗം ഈ നിര്‍ഭാഗ്യവാനായ എന്നെക്കുറിച്ചാണെന്നു തോന്നിപ്പോകുന്നു.

എന്തിന്നെന്നുടെ മനമേ!
പൊന്തിയ മലയിൽ കരേറി വീഴുന്നു?
എന്തിനു മതിയെക്കിട്ടാ-
നേന്തി വൃഥാ വിഡ്ഢിയായ് ഭവിക്കുന്നു?



-20-

അങ്ങിനെ വിചാരിക്കേണ്ടുന്ന ആവശ്യം ഇല്ല.

ഒരു സമയം പാര്‍ത്താലി -
ത്തരുണി നമുക്കായിയെന്നു വന്നേക്കാം;
പുരുഷന്നെഴുന്നതാകും
പുരുഭാഗ്യമൊരുത്തനും ഗണിക്കാമോ?


അയ്യോ! അങ്ങിനെ വരുമോ? എന്റെ അവസ്ഥ ഇവിടെ എത്ര നിസ്സാരം! ഇവൾ എത്ര യോഗ്യതാ പദവിയിലിരിക്കുന്നു. ആകട്ടെ, ഇവരുടെ സംഭാഷണം മുഴുവൻ കേൾക്കതന്നെ.

രത്നകാന്തി- എന്തിനാണ് ? അതു് ശരിയല്ലേ പറയുന്നതു്?

ഇന്ദുമതി - തോഴീ! ആ ശാരികയെ എവിടെയെങ്കിലും കൊണ്ടുപോയി വിട്ടേച്ചു വരൂ.

രത്നകാന്തി - എന്തിനാണ് ? അതു് ശരിയല്ലേ പറയുന്നതു്?

ഇന്ദുമതി- തോഴികളേ! നിങ്ങൾ ഇങ്ങിനെ ബുദ്ധിമുട്ടിക്കുന്നപക്ഷം ഞാൻ സ്വകാര്യമായ ഈ വാസ്തവം പറഞ്ഞുകളയാം. (എന്നു ചെകിട്ടിൽ പറയുന്നു)

കാന്തകൻ-

അല്പഭാഗ്യനിവനെ പ്രിയാഖ്യയാ-
ലുല്പലാക്ഷി മണിതാൻ വിളിക്കുമോ?
തല്പസീമനി പിടിച്ചിരുത്തുമോ
തല്പദത്തിനധികാരിയോയിവൻ?


എന്മനസ്സിലിയലുന്നപോലവേ
തന്മനസ്സിലുമുദിക്കുമോ പ്രിയം?
ഇമ്മനോജ്ഞമുഖിയോടുകൂടി ഞാൻ
തിന്മ വിട്ടു ഭുവനത്തിൽ വാഴുമോ?


ഇത്യാദികളായ എന്റെ ചിന്തകൾക്കു ഈ സംഭാഷണം ഒരു ഉത്തേജകമായിത്തീർന്നിരിക്കുന്നു. ഈശ്വരാ! ഇനി ഞാൻ എന്തുചെയ്യേണ്ടു?

(അണിയറയിൽ )

അല്ലേ! സുശീലാരത്നകാന്തികളേ! നിങ്ങളെ രാജ്ഞി വിളിക്കുന്നു, അവിടെ ചെന്നു പോരുവിൻ.

സുശീലയും, രത്നകാന്തിയും- ഇന്ദുമതി ഞങ്ങൾ ക്ഷണത്തിൽപോയി വന്നുകളയാം. നീ ഇവിടെ പൂപറിച്ചുകൊണ്ടുതന്നെ നില്ക്കു. (പോയി )

ഇന്ദുമതി - ഇവർ എന്റെ ഈ കള്ളി അമ്മയുടെ മുമ്പിൽ പ്രസംഗിക്കുകയില്ലായിരിക്കാം. കഷ്ടമേ! എൻ മനോവൃത്തി ഇത്രവേഗം മാറിയല്ലോ, ഇതുവരെ എത്രയും വിശ്വസ്തകളായിരുന്ന സഖികളെ എനിക്കു വിശ്വാസമില്ലാതായിത്തുടങ്ങിയല്ലോ. (പൂക്കൊട്ടയിൽ നോക്കി) ഓ, പൂ ധാരാളമായി. ആകട്ടെ ഇതുംകൂടി പറിച്ചുകളയാം. (എന്നു കൈ നീട്ടുമ്പോൾ വെള്ളത്തിൽ കാലുതെറ്റി വീഴുന്നു)

 

രണ്ടാമങ്കം (പേജ് 21 - 23)

 

-21-

കാന്തകൻ- കഷ്ടമേ! ഇവൾ വെള്ളത്തിൽ വീണുപോയോ! ഇപ്പോൾ ചെന്നു് പിടിച്ചു കയറിയാലോ? അതു് ഒരുസമയം ഉചിതമായെന്നും അനുചിതമായെന്നും വന്നേക്കാം. ഏതെങ്കിലും അവൾ പൊന്തിക്കഴിഞ്ഞു, ഇനി പറയുന്നതു് കേൾക്കതന്നെ,

ഇന്ദുമതി-

രയമേറുകയാൽ പൊയ്ക -
ക്കയമതിലയ്യോ! പതിച്ചുപോയീ ഞാൻ
കയറാൻ വയ്യാതുള്ളോ-
രിയമാരെ വിളിച്ചു ഹന്ത! കരയേണ്ടു?


സുകുമാരികളായ സുശീലാരത്നകാന്തികളേ! നിങ്ങളുംകൂടി എന്നെ പിടിച്ചുകയറ്റുന്നതിന്നു എത്തുന്നില്ലല്ലോ!

കാന്തകൻ - (അടുത്തുചെന്നു)

എന്തിന്നു തോഴികളെടോ? കളവാണി! നിന്നെ-
പ്പൊന്തിച്ചു ഞാനയി! കരയ്ക്കിലണച്ചു കൊള്ളാം;


ഇന്ദുമതി- (മുങ്ങിപ്പൊങ്ങി കേട്ടുംകൊണ്ടു് )

എന്തിന്നു ഹന്ത! കരുണായുതനാം ഭവാൻതാൻ
ചിന്തിച്ചിടുന്നു കരയേററുക വേഗമെന്നേ.


(കാന്തകൻ വേഗത്തിൽ സരസ്സിൽ ചാടി എടുത്തു കരയണക്കുന്നതായി നടിക്കുന്നു)

ഇന്ദുമതി - (കയറിനിന്നു ലജ്ജയെ നടിച്ചുംകൊണ്ട് വിചാരം)

ആരിതെന്നുടെ മനഃപ്രിയം തരു-
ന്നോരിവൻ മൃദുതനുപ്രഭോജ്വലൻ
നാരിമാരുടെ മനം മിരട്ടുവാൻ
പാരിലെത്തിയൊരു സോമദേവനോ!


പണ്ടഹോ! പരമയക്ഷിയോതി ഞാൻ
കണ്ട മര്‍ത്ത്യനിവിടുന്നുതന്നെയോ!
ഇണ്ടൽകൊണ്ടു വളരും ഭ്രമങ്ങളോ
കണ്ടതിന്നിഹ കിനാവുതന്നെയോ!


ദൈവമേ! ഇതു് അദ്ദേഹമല്ലെങ്കിൽ ഇപ്പോൾ മരിക്കേണ്ടതായിരുന്നുവല്ലോ. അപ്രകാരമാണല്ലൊ അന്നു യക്ഷി തന്നതായ ഈ മോതിരത്തിന്റെ പ്രഭാവം, പക്ഷെ, ഇദ്ദേഹത്തിന്റെ പേരു ചോദിച്ചാലോ! അതിനും എന്നെ ലജ്ജ അനുവദിക്കുന്നില്ലല്ലോ. എന്തു ചെയ്യേണ്ടു? ആ തോഴികൾ ഇപ്പോൾ ഇങ്ങോട്ടു വന്നിരുന്നു എങ്കിൽ എത്ര നന്നായിരുന്നു.

-22-

(അണിയറയിൽ)

സഖി- ഇന്ദുമതി! ഇതാ ഞങ്ങൾ എത്തിപ്പോയി,

ഇന്ദുമതി - ഓ! സഖികൾ എത്തിപ്പോയോ! നന്നായി.

(അനന്തരം സുശീലയും രത്നകാന്തിയും പ്രവേശിക്കുന്നു)

രത്നകാന്തി - (വിചാരം) ഈ നില്ക്കുന്ന പരമകോമളനായ യുവാവ് ആരായിരിക്കും?

(ഇന്ദുമതി അടുത്തുചെന്നു ചെവിയിൽ പറയുന്നു)

സുശീല - (കാന്തകനോടു്) മഹാമഹിമാവായിരിക്കുന്ന ഇവിടുന്നു ഏതൊരു ദേശത്തെയാണു് സ്വജന്മംകൊണ്ട് അലങ്കരിക്കുന്നതു്? ഏതൊരു ദേശത്തെയാണ് സ്വനിര്‍ഗ്ഗമനംകൊണ്ടു് വ്യഥാകുലമാക്കിത്തീര്‍ക്കുന്നതു്? എന്നും മറ്റുമുള്ള വിവരങ്ങൾ വിസ്തരിച്ചു പറയുന്നതിനു് ഞങ്ങളുടെ സഖി ആവശ്യപ്പെടുന്നു.

കാന്തകൻ - നിങ്ങളുടെ സഖിക്കു അങ്ങിനെ ആവശ്യം വരുന്നപക്ഷം അതെല്ലാം വഴിയെ അറിയുമാറാകും. ഇപ്പോൾ ഞാൻ ഒരു ക്ഷത്രിയവംശ്യനും ഇവിടുത്തെ ഒരു ഉദ്യോഗസ്ഥനുമാണെന്നു് ധരിച്ചാൽ മതി.

രത്നകാന്തി - ആകട്ടെ, സഖി! നിൻെറ സംശയംതന്നെ അനാവശ്യമാണെന്നാണു് എന്റെ അഭിപ്രായം. സ്വാത്മാവിനെ പരിപാലിച്ചുതന്ന ഇദ്ദേഹത്തിനു നീ എന്തുകൊണ്ടു് ഇതുവരെ ഒന്നും പ്രതിഫലം കൊടുത്തില്ല?

ഇന്ദുമതി- തോഴീ! ഞാൻ എന്താണ് കൊടുക്കേണ്ടതു് ?

രത്നകാന്തി - ഈ കയ്യിൽ ഇരിക്കുന്ന താമരപ്പൂവുതന്നെ

(ഇന്ദുമതി ലജ്ജയോടുകൂടി സുകുമാരനായ കാന്തകന്റെ കയ്യിൽ വെക്കുന്നു)

കാന്തകൻ- (വിചാരം)

സരസിജമുഖിയിത്താരെൻ
കരമതിലർപ്പിച്ച മട്ടു കരുതുമ്പോൾ
അരമിവളുടെ ഹൃൽപൂവും
പരമിവനര്‍പ്പിച്ചപോലെ തോന്നുന്നു.


അതിനാൽ ഞങ്ങളുടെ പാണീഗ്രഹണമഹോത്സവമാകുന്ന ഒരു നാടകത്തിന്നു പൂര്‍വ്വാംഗമായിത്തന്നെയാണ് കലാശിച്ചിരിക്കുന്നതു്. ഇനി ദൈവമതംപോലെ വരട്ടെ. അല്ലാതെ എന്തുചെയ്യാം?

-23-

രത്നകാന്തി- സഖീ!- ഇന്ദുമതി! നിന്റെ പ്രത്യുപകാരം വളരെ വിശേഷമായി സംശയമില്ല.

(ഒരു ദാസി ബദ്ധപ്പെട്ട് പ്രവേശിച്ചു)

ദാസി - രത്നകാന്തി! സുശീലേ! നിങ്ങൾ രണ്ടുപേരോടും രാജകന്യകയോടുകൂടി ദേവാലയത്തിലുള്ള കുളത്തിലേക്കു ചെല്ലുന്നതിന്നു മഹാരാജ്ഞി കല്പിച്ചിരിക്കുന്നു. (പോയി)

സുശീല- അല്ലയോ മഹാനുഭാവ! ഞങ്ങൾക്ക് ഇനി രാജ്ഞിയുടെ ആജ്ഞയെ അനുസരിച്ചു ഇപ്പോൾ പിരിയേണ്ടിവന്നിരിക്കുന്നു.

(ഇന്ദുമതി രത്നകാന്തിയുടെ മുഖത്തുനോക്കി നില്ക്കുന്നു)

രത്നകാന്തി - (കാന്തകനോട് ) മഹാനുഭാവനായ അങ്ങയോട് "എന്നെന്നും വിസ്മരിക്കാതിരിപ്പാനും ഇപ്പോൾ പോകുന്നതിന്നു അനുവദിപ്പാനും ആയി ഞങ്ങളുടെ ഈ ഇഷ്ടതോഴി അപേക്ഷിക്കുന്നു.

കാന്തകൻ - ഭവതി! രത്നകാന്തി!

മുറക്കീസ്നേഹമെന്നും ഞാൻ
മറക്കാ മൃതനാകിലും,
ഉരയ്ക്ക സഖിയോടായി-
ട്ടുറക്കുവതിനായിദം.


എന്നാൽ ഇനി ഞാനും നിങ്ങളുടെ ഇഷ്ടസഖിയോടു അവളുടെ അപേക്ഷയെത്തന്നെ തിരിയെ ചോദിക്കുന്നു. എന്നുതന്നെയല്ല വൈകിയതിനാൽ പോകയും ചെയ്യുന്നു. ( എന്നു പോയി)

രത്നകാന്തി- ഇനി നമ്മൾക്കു പോവുക.

(എന്നു എല്ലാവരും പോയി)

 

മൂന്നാമങ്കം (പേജ് 24- 25)

 

-24-

മൂന്നാമങ്കം

(അനന്തരം ഗോപാലദാസൻ പ്രവേശിക്കുന്നു)

ഗോപാലദാസൻ- ഇന്നലെയും ഇന്നും എന്തു ലഹളയാണ് ഈ കൊട്ടാരത്തിന്റെ ഉള്ളിൽ നടക്കുന്നതു് ? ഇതു് സകലം ആ ഏഷണിക്കാരത്തിയായ രാജ്ഞിയുടെ പണിയാണ്. തന്റെ മക്കളേയും ജേലിലിടേണമെന്നു മറ്റു ആർക്കെങ്കിലും തോന്നുമോ? ഇതൊന്നും ഒരു ഈച്ചയുംകൂടി അറിയാതെയാണ്. മന്ത്രിയുമായി ആലോചന കഴിഞ്ഞു. കാന്തകനു മരണശിക്ഷതന്നെയാണത്രെ. കഷ്ടമേ! സാധു കാന്തക! നീ ജേലിൽ ഇരുന്നു ഇതൊന്നും അറിയാതെ ഇപ്പോൾ മരിക്കുമല്ലോ, (പദശബ്ദം കേട്ടതായി നടിച്ചിട്ടു്) ആരാണതു് ?

(അണിയറയിൽ)

ഞാൻ തന്നെയാണ്.

ഗോപാലദാസൻ - ഐഃ! തരളികയോ? എന്താണീ പുറപ്പെട്ടതു്? ഇന്നു ഉദ്യാനം കാവൽ ഇല്ലേ?

(അനന്തരം തരളിക പ്രവേശിക്കുന്നു)

തരളിക- ഒന്നുമുണ്ടായിട്ടല്ല. ഒന്നു സഞ്ചരിച്ചുകളയാമല്ലോ എന്നുവെച്ചു പുറപ്പെട്ടതാണ് . ഉദ്യാനം കാവൽ അംബാലിക വക്കൽ ഏല്പിച്ചിട്ടുണ്ട് .

ഗോപാലദാസൻ- എന്താണ് നീ ഇവിടുത്തെ കഥയൊന്നും അറിഞ്ഞില്ലെന്നുണ്ടോ? നമ്മുടെ കാന്തകനെ കാളികാദ്വീപിൽ കൊണ്ടുപോയി വധിക്കുന്നുവത്രെ.

തരളിക- ഇല്ല, ഞാനറിഞ്ഞില്ല.

ഗോപാലദാസൻ- എടി! ശുദ്ധ പൊളിപറയേണ്ടാ. കാന്തകനെ ഇപ്രകാരം വധിക്കുന്നതിനു നീയല്ലേ പ്രഥമ കാരണം? ഇതിന്റെ വിവരം ഞാനൊന്നു വിസ്തരിച്ചു പറയാം, എന്നാൽ ഇതു് നീതന്നെ ഓർമ്മിക്കും.

തരളിക - ഈശ്വരി എന്താണീപ്പറയുന്നത് ? കാന്തകനെ കൊല്ലുന്നതിനു് ഞാൻ പ്രഥമകാരണമാണെന്നോ? കഷ്ടം! ആകട്ടെ, വിവരം പറയൂ.

ഗോപാലദാസൻ- ഓ, പറയാം. ഇന്നലെ വൈകുന്നേരം തിരുമനസ്സുകൊണ്ട് പള്ളിയറയിൽ എഴുനള്ളിയപ്പോൾ രാജ്ഞി വ്യസനിച്ചുംകൊണ്ട് കിടക്കുന്നതും കണ്ടു. അപ്പോൾ അവിടുന്നു ഇങ്ങിനെ അരുളിച്ചെയ്തു:-

-25-

വയ്യാതെന്തു കരഞ്ഞീടുന്നു വരനാ-
മിയ്യാളെടോ നിന്മതം
ചെയ്യാനേതുവിധത്തിലും ചിതമൊടും
തെയ്യാറുതാൻ വല്ലഭേ!
കയ്യാൽ ചിന്നിയ ഭൂഷയംഗമതിലീ-
നിയ്യാശു ചേര്‍ത്തീടെടോ
പൊയ്യാവില്ല പറഞ്ഞതെൻ സുമുഖി! യി-
ക്കയ്യാണു സത്യം പ്രിയേ'


രാജ്ഞി ഇതുകേട്ടു ആശ്വസിക്കുന്നതായി നടിച്ചു. ഒരുവിധം എഴുന്നേറ്റിരുന്നു ഇങ്ങിനെ പറഞ്ഞു:

'എന്നുടെയഭിമതമെല്ലാ-
മിന്നു ഭവാൻ ചെയ്യുമെന്നുവെച്ചാലും
മന്നവ! സുതയാലേന്തും
നിന്നവമാനം നിനച്ചു ദുഃഖം മേ'


അപ്പോൾ തിരുമനസ്സുകൊണ്ടു് പരിഭ്രമിച്ചു വാസ്തവം മുഴുവൻ പറയുന്നതിനു് രാജ്ഞിയോടാവശ്യപ്പെട്ടു. രാജ്ഞി ഇങ്ങിനെ മറുപടി പറഞ്ഞു:

ചൊല്ലേറുന്ന ഭവാന്റെ പുത്രി വരനേ-
യില്ലാതെ ഗര്‍ഭം ധരി-
ക്കില്ലേ? ചൊല്ല ഭവാന്റെ പേരുമതിനാൽ
ചീത്തപ്പെടുന്നില്ലയോ?
അല്ലേ വല്ലഭ! മെല്ലെയിത്തടവിലേ-
ക്കദ്ധ്യക്ഷനാം കാന്തകൻ
തെല്ലേറെദ്ദിനമിങ്ങു നില്ക്കിലറിയാ-
മിക്കാര്യമൊക്കെത്തവ


അതുകേട്ടു രാജാവ് 'പ്രിയേ! കാന്തകൻ എത്ര സാധുവാണ്? അവൻ ഈവക വഷളത്തം ചെയ്യുമെന്നു ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല' എന്നു പറഞ്ഞു. എന്തു പറയുന്നു? രാജ്ഞി ഈ വാക്കുകേട്ടു മടിയിൽനിന്നു ഒരു എഴുത്തെടുത്തു കാണിച്ചു. 'ഇതാ ഇന്നു ഇപ്പോൾ മകരന്ദോദ്യാനം കാവല്ക്കാരത്തിയായ തരളിക കൊണ്ടുവന്നുതന്ന ഒരെഴുത്താണിതു് ' എന്നുപറഞ്ഞു രാജാവിന്റെ കൈവശം കൊടുത്തു. രാജാവ് ഈ എഴുത്തു വായിച്ച ഉടൻ മന്ത്രിമാരെ വരുത്തി ആലോചിച്ചു കാന്തകനെ ഞാൻ മുൻപറഞ്ഞപോലെ കൊല്ലുന്നതിനും കന്യകയേയും സഖികളേയും ഇവിടുത്തെ മച്ചിൽ ഇട്ടു പൂട്ടുവാനും മറ്റും പല നിശ്ചയങ്ങൾ ചെയ്തു. അതിനുശേഷമാണ് ഇന്നലെ പള്ളിക്കുറുപ്പായിരിക്കുന്നതു്.

 

മൂന്നാമങ്കം (പേജ് 26 - 31)

 

-26-

തരളിക- കഷ്ടമേ! കഷ്ടം! ഇപ്പോൾ ഞാൻതന്നെയാണ് ഇതിനു കാരണഭൂത എന്നു പറയേണ്ടിവന്നിരിക്കുന്നു. സാധുവായ കാന്തക! ഞാൻ എഴുത്തു വായി ച്ചുനോക്കാതെ രാജ്ഞിയുടെ കയ്യിൽ കൊടുത്തതിനാൽ നിനക്കു് ഈ അവസ്ഥ വന്നുവല്ലോ. ഞാന്‍ ഇനി എന്തു വേണ്ടു? (എന്നു കരയുന്നു?)

ഗോപാലദാസൻ - തരളികേ! നീ എന്തിനാണ് കരയുന്നതു് ? ഇതു നീ അറിയാതെ ചെയ്തുപോയതല്ലേ? അതിൽ നിന്നു ഈ കേസ്സ് ഇത്രത്തോളം പൊന്തിച്ചുകൊണ്ടു വന്നതു് ആ ഏഷണിക്കാരിയായ രാജ്ഞിയല്ലേ? ഈവിധം കഠിനകൃത്യം ആര്‍ക്കെങ്കി ലും ചെയ്‍വാൻ ഉറക്കുമോ?

ഉണ്ണിയാം കാന്തകൻതന്നെ
വിണ്ണിലാക്കുവതോര്‍ക്കുകിൽ
പെണ്ണിന്നുറയ്ക്കാത്ത കയ്യീ-
മണ്ണിലില്ലെന്നു നിശ്ചയം.


ആകട്ടെ, ഞാൻ കാന്തകനോടു ചെന്നു ഈ വിവരം പറയട്ടെ.

തരളിക- ഞാനും ഇനി നടക്കുന്ന വിവരങ്ങളെങ്കിലും അറിയുന്നതിനുവേണ്ടി ദേവിയുടെ അടുക്കലേക്കു പോകട്ടെ.

(എന്നു രണ്ടാളും പോയി)

പ്രവേശകം കഴിഞ്ഞു


(അനന്തരം മദനാവസ്ഥയെ നടിച്ചും കൊണ്ട് കാന്തകൻ പ്രവേശിക്കുന്നു)

കാന്തകൻ- പ്രാണപ്രേയസിയായ ഇന്ദുമതിക്കു എന്നോടു ഇപ്രകാരമുള്ള അനുരാഗമുണ്ടായിരിക്കേ എന്റെ ഈ ദുഃഖശാന്തിക്കു രാജാവിന്റെ ഒരു ഒറ്റ സമ്മതം മാത്രമെ ഇനി ആവശ്യമുള്ളു, അതു് സാധിക്കുമെന്നു ഈ അവസരത്തിൽ എനിക്കു തോന്നുന്നുമില്ല. അഹോ എന്റെ അവസ്ഥ ഇങ്ങിനെയായല്ലോ. പ്രിയേ ഇന്ദുമതി! നിന്റെ ആ എഴുത്തുതന്നെ എത്രമാത്രം എന്നെ വ്യാകുലപ്പെടുത്തുന്നു. അതിനല്ലേ ഞാൻ,

നിയ്യാണു ഹന്ത! വലുതായൊരു ശോകഭാര-
മിയ്യാളുകൾക്കിഹ വരുത്തിയതില്ല വാദം;
തിയ്യാകയാലറിക നീ മൃദുവാകുമെന്റെ
കയ്യാശു കൈവെടിക മൽപ്രിയതന്നെഴുത്തേ!



-27-

എന്നു പറഞ്ഞു അതിനെ വലിച്ചെറിഞ്ഞതു്, കഷ്ടം! അതിലത്തെ ഒരു ശ്ലോകം എനിക്കിപ്പോഴും ഓർമ്മവരുന്നു. എന്തെന്നാൽ:-

ഹേ കാന്ത കാമസമനായിടുമങ്ങയോടൊ-
ത്തേകാന്തസീമ്നിയിവളെന്നു കഴിച്ചുകൊള്ളും?
ശ്രീകാന്തനന്ദനനിവൾക്കു തരുന്നു താപം
ശോകാന്തമിന്നു മതിവക്ത്ര! തരേണമേ മേ!


എന്നാണെന്നു തോന്നുന്നു, അല്ലേ! ദൈവമേ! നീ എന്തിനു എന്നെ ഇത്ര വിഡ്ഡിയായി സൃഷ്ടിച്ചു? എന്തുകൊണ്ടെന്നാൽ,

വെള്ളക്കണ്ണാടിപോലുള്ളവളുടെ കവിളിൽ
കൈകളെച്ചേര്‍ത്തു,വെന്നാ-
ലുള്ളത്തിൽ പേടിമൂലം കിടുകിടെ വിറയാ-
ലൊന്നു ചുംബിച്ചതില്ല;
വെള്ളത്തിൽ ചാടിയപ്പോളവളുടെയധരം
തൊട്ടു ഞാനൊട്ടതിങ്കൽ
കള്ളംകൂടാതെയോലും പുതുസുധയെ നുകര്‍-
ന്നില്ല ദുര്‍ദ്ദൈവയോഗാൽ.


മനസ്സേ! നീ എന്തിന്നു പരിതപിക്കുന്നു?

കഷ്ടകാലമിയലുന്ന പൂരുഷൻ
തുഷ്ടനായിടുകയില്ല ലേശവും;
ദിഷ്ടമമ്പൊടണയുന്നകാലമ-
ങ്ങിഷ്ടപൂര്‍ത്തിയുമുദിക്കുമേവനും.


ദൈവമേ! എന്റെ സഖാവിന്റെ നിലയിലെങ്കിലും എന്നെ ആശ്വസിപ്പിപ്പാൻ ഒരാൾ ഇവിടെ ഇല്ലല്ലോ. പ്രിയേ! ഇന്ദുമതി! നീ എന്തിനാണ് നിന്റെ ഹൃദയപ്രിയനായിരിക്കുന്ന എന്നെക്കൂടി ഇങ്ങിനെ ദുഃഖിപ്പിക്കുന്നതു്? അല്ലെങ്കിൽ ഇതു് നിന്നോടു പറയേണ്ട വാക്കല്ല. ഞാൻ ഇങ്ങിനെ വലയുന്നതിന്നു പ്രധാന കാരണഭൂതൻ കാമദേവനാണെന്നല്ലേ ചില പുരാതനന്മാരുടെ പക്ഷം? എടോ കാമദേവാ!

വയ്യാതിങ്ങിനെ വാണിടും മനുജരെ-
കാണാതൊളിച്ചങ്ങു നി-
ന്നെയ്യാനാര്‍ക്കു പരം പ്രയാസമെവനും
ചെയ്യാത്ത കയ്യാണിദം;
നിയ്യാണോ ഹരിതൻ മകൻ ത്രിദശനും
നിയ്യോ സുമാസ്ത്രാഖ്യനും?
പൊയ്യാണോതുവതൊക്കെയും ഭുവി ജനം
നിന്നേക്കുറിച്ചോര്‍ക്കുകിൽ.



-28-

ഇളംകാറ്റേ! നിയ്യാണോ ഈ കള്ളനായ കാമദേവന്റെ രഥമാണെന്നു പറയപ്പെടുന്നവൻ! എടോ,

പേരാളും മലയാദ്രിതന്റെയടിവാ-
രത്തീന്നു വന്നാദരാ-
ലീ രാജ്യത്തു പരന്നടിക്കുമൊരു നീ-
യിന്നെൻ നറുന്തെന്നലേ!
നേരായ്പ്പൊട്ടിയൊലിച്ചതീ മലയിലെ-
ക്കാറ്റോടു ചേര്‍ന്നെന്തെടോ!
പോരാൻ കാരണമെന്നെയിട്ടു കഷണി-
പ്പിയ്ക്കാനുറച്ചോ പരം?


മാറ്റേറുന്നൊരു തങ്കഭാരമഖിലം
രത്നീകരിപ്പാനിളം-
കാറ്റേ! സൽഫണിയൂതിടുന്ന സമയ-
ത്തുണ്ടായതോ നീയ്യെടോ!
എന്താണിങ്ങിനെ ചെയ്തതെന്നു നിരുപി-
ച്ചീടൊല്ല നീയെത്രയും
സന്താപം മമ നൽകിടുന്നിതു വിയര്‍-
പ്പിക്കുന്നു മെയ്യാകവേ.


ആരാണീവരുന്നതു് ?

കൂട്ടിത്തന്നുടെ കയ്യിലുള്ള കുടയെ-
പ്പിന്നിൽ പിടിച്ചെത്രയും
മൂട്ടിൽ കീറിയ മുണ്ടു ചുറ്റിയതുപോ-
ലൊന്നിട്ടു തന്തോളിലും
വെട്ടിത്തെല്ലു വിരുത്തിവെച്ച കുടുമ-
ക്കൂട്ടത്തെ മാടാതെക-
ണ്ടിട്ടിട്ടിങ്ങിനെയാർവരുന്നു വഷളാ-
യീടുന്ന വേഷത്തോടും,


ഓഹോ! നമ്മുടെ ദ്വാരപാലൻ ഗോപാലദാസനാണോ?

(അനന്തരം യഥോക്തവേഷനായ ഗോപാലദാസൻ പ്രവേശിക്കുന്നു)

ഗോപാലദാസൻ- എജമാനനേ! എന്താണ് ഇവിടേക്കു ഒരു കുണ്ഠിതം കാണുന്നതു്? മഹാരാജാവ് കല്പിച്ച വർത്തമാനം അറിഞ്ഞിട്ടായിരിക്കുമോ?

കാന്തകൻ- ഞാനൊന്നുകൊണ്ടുമല്ല മിണ്ടാതെയിരുന്നതു്. മഹാരാജാവ് എന്താണ് കല്പിച്ചതു് ഞാനറിഞ്ഞില്ലല്ലോ.

(ഗോപാലദാസൻ ചെകിട്ടിൽ പറയുന്നു)

കാന്തകൻ - (കേട്ടു നിര്‍വ്വികാരനായി നിന്നുകൊണ്ട് വിചാരം) ഈശ്വര!

-29-

ഞാനായെഴുത്തു വിലവിട്ടു വലിച്ചെറിഞ്ഞ-
തീ നാശഹേതുവതിനില്ലൊരു കില്ലു തെല്ലും;
ഹേ നാഥ! നിൻ കരുണകൊണ്ട് പരാസിയേറ്റി
ട്ടീ നാം മതിയ്ക്കരുതതിന്നൊരപേക്ഷമാത്രം.


എടോ ഗോപാലദാസൻ! താൻ തന്റെ പണിക്കു പോവുക, ജന്മാന്തരത്തിലും സ്നേഹം ഉണ്ടായിരിക്കട്ടെ!

ഗോപാലദാസൻ- അങ്ങിനെതന്നെ (പോയി)

കാന്തകൻ- ഈ വിവരം പ്രിയയായ ഇന്ദുമതി അറിയുമ്പോൾ എത്ര ദുഃഖിക്കും? (പദശബ്ദം കേട്ടതായി നടിച്ച്) ഓഹോ! ഇതു് ഇന്ദുമതിയായിരിക്കുമോ? എന്നാൽ അവളോടു യാത്രപറകതന്നെ. (എന്നു ചുററിനടക്കുന്നു)

(അനന്തരം വീശിക്കൊണ്ട് സഖിമാരും, ആശ്വസിപ്പിച്ചുകൊണ്ട് ധാത്രിയും, കിടന്നും കൊണ്ട് ഇന്ദുമതിയും പ്രവേശിക്കുന്നു)

ധാത്രി- കുട്ടി! അദ്ദേഹത്തിന്റെ മറുപടിയിതാ നീ വായിച്ചുനോക്കിയില്ലേ?

ഇന്ദുമതി - അമ്മേ! വായിച്ചുനോക്കി. എന്നിട്ടെന്താണ് ? അതിൽ അദ്ദേഹം സന്ധ്യക്കുമുൻപായി ഇവിടെ വരാമെന്നല്ലേ പറഞ്ഞിരിക്കുന്നതു് ? പിന്നെ ഇത്ര നേരമായിട്ടും വന്നില്ലല്ലൊ,

കാന്തകൻ- ഇതാ ഇന്ദുമതി! ദൂരത്തുനിന്നുതന്നെ കാണ്മാനുണ്ട്.

പാരം ഗണ്ഡം വിളര്‍ത്തും, പനിമതിസമമാ-
മാസ്യമേറ്റം കരിഞ്ഞും
സാരം പൂമേനി വാടിസ്സരസിജബിസമെ-
ന്നുള്ള വണ്ണം കുഴഞ്ഞും,
താരമ്പൻ തട്ടി വിട്ടീടിന കടുകണകൾ-
ക്കൊക്കെയും ലക്ഷ്യമായി
സ്വൈരം കൂടാതെതാനെൻ പ്രിയരമണി കിട-
ക്കുന്നു പൂമെത്തയിന്മേൽ


എന്നാണെൻപ്രിയനിങ്ങു വന്നു തളിരും
തോല്ലുന്ന തങ്കയ്യിനാ-
ലെന്നാത്മപ്രിയയെന്നു ചൊല്ലി മമ ക-
യ്യമ്പിൽ ഗ്രഹിക്കുന്നതും
എന്നാലോചനപൂണ്ടു കാമവശയായ്
ദുഃഖിച്ചു വാഴുന്നൊരി-
പ്പൊന്നോമൽപ്രിയയെന്റെയിദ്ദശയഹോ!
കേട്ടാൽ പൊറുത്തീടുമോ?



-30-

ഇന്ദുമതി- അമ്മേ! അദ്ദേഹം അങ്ങിനെ പറഞ്ഞു ചതിക്കുന്ന ഒരു ചപലപുരുഷനല്ലല്ലോ.

ധാത്രി- കുട്ടി! എങ്കിലും രാജാവിനെ ഭയപ്പെട്ടിട്ടായിരിക്കാം ഇങ്ങോട്ടു പോരാതിരുന്നതു് . നിങ്ങൾതമ്മിലുള്ള ഈ സ്നേഹം അറിഞ്ഞാൽ രാജാവിനും രാജ്ഞിക്കും അത്ര രസമുണ്ടാകയില്ല,

ഇന്ദുമതി- എന്താണിപ്പറയുന്നതു്? യക്ഷി എന്നോടു സത്യം ചെയ്തു പറഞ്ഞിട്ടുള്ള ആ വാക്കു കളവായിരിക്കുമോ? എന്നുതന്നെയല്ല- ഇദ്ദേഹം ഒരു ക്ഷത്രിയനുമാണല്ലോ. കണ്ടാൽ നല്ല സുമുഖനും വീരപുരുഷനുമാണ്. പിന്നെ ധനം ഒന്നുമാത്രം ഇല്ലെന്നു വിചാരിച്ചു അച്ഛനും അമ്മയും ഇദ്ദേഹത്തെ തള്ളിക്കളഞ്ഞു എനിക്കു അപാരമായ ദുഃഖത്തെ ഉണ്ടാക്കുമോ? അഥവാ അവര്‍ക്കു രസമില്ലെങ്കിൽ,

എന്താ ഞങ്ങളിലുള്ളൊരീ സ്ഥിതിയറി-
ഞ്ഞെന്നാകിലന്നാളില-
ങ്ങെന്താതൻ പലതും മറുത്തു പറവാ-
നാളായി വന്നീടുമോ?
ചെന്താർബാണശരാര്‍ത്തിപെട്ടു വലയു-
ന്നെന്മെയ്യു നോക്കാതെക-
ണ്ടെന്താണെന്നുടെയമ്മയപ്പുരുഷനെ-
ത്തല്ലിച്ചു കൊല്ലിക്കുമോ?


കാന്തകൻ- (പ്രവേശിച്ചു, ഉറക്കെ)

നമ്മുടെ വാര്‍ത്തയെടോ നി-
ന്നമ്മ പറഞ്ഞിട്ടറിഞ്ഞു നിൻതാതൻ;
നന്മതിമുഖി! മാം നാളേ
നന്മവരുത്താതെകണ്ടു കൊല്ലിക്കും.


(എല്ലാവരും കേട്ടു പരിഭ്രമിക്കുന്നു. ഇന്ദുമതി മൂർഛിക്കുന്നു, സഖികൾ ശീതോപചാരങ്ങൾ ചെയ്യുന്നു)

ഇന്ദുമതി - (എഴുന്നേറ്റു വിലപിക്കുന്നു) കഷ്ടമേകഷ്ടം! ദൈവമേ! എന്തുചെയ്യേണ്ടു? എനിക്കു ഇവിടുത്തേക്കുറിച്ചു വിലപിക്കാനും നാവു പൊന്തുന്നില്ലല്ലോ. അങ്ങുന്നു എനിക്കു വൈധവ്യദുഃഖം വരുത്തുവാനോ വിചാരിക്കുന്നതു്? അച്ഛ! പ്രിയപ്പെട്ട പിതാവേ! മാതാവേ! നിങ്ങളുടെ ഏകസന്താനമായ എന്നെ ഇങ്ങിനെ ദുഃഖിപ്പിക്കുന്നതിന്നു നിങ്ങൾക്ക് എങ്ങനെ മനസ്സു വന്നു? ഹേ യക്ഷി! വിതഥസത്യേ!

കേൾക്ക യക്ഷി! തവ വാക്കു വിശ്വസി-
ച്ചുൾക്കരുത്തോടുമിരുന്നിരുന്ന ഞാൻ
ഇക്കണക്കു വിധവാത്വമെത്തുകിൽ
തീക്കനൽക്കുഴിയിലിന്നു ചാടുമേ,



-31-

ധാത്രി- കുട്ടി! ഇത്രയൊക്കെ ബുദ്ധിയുള്ളവളായിട്ടും പുരാതന സ്ത്രീസമ്പ്രദായം നിലനിർത്തുവാനായി വിചാരിക്കുന്നതാണ് എനിക്കത്ഭുതം. നീ വിവാഹം കഴിക്കാതെ വിധവയാകുമെന്നു പറഞ്ഞു കരയുന്നതിന്റെ താല്പര്യമെന്താണ് ?

ഇന്ദുമതി - അമ്മേ! ഞങ്ങൾ പാണിഗ്രഹണകർമ്മം ഒന്നും ചെയ്തിട്ടില്ലെങ്കിലും മനസാ പരസ്പരം വരിച്ചിരിക്കുന്നുവെന്നു അമ്മക്കു നിശ്ചയമില്ലേ? (കാന്തകനോടു) പ്രിയ!

യക്ഷനാരിയുടെ വാക്കു വിശ്വസി-
ച്ചക്ഷയപ്രമദ! കാത്തിരുന്നു ഞാൻ;
ഇക്ഷണത്തിലിയലും ശുചം തു ഞാ-
നൃക്ഷനാഥമുഖി ഹാ കഥം സഹേ?


കാന്തകൻ- (വിചാരം) ഞാൻ ഇതിനൊന്നും ഉത്തരം പറവാൻ ശക്തനാകുന്നില്ലല്ലൊ. (മിണ്ടാതിരിക്കുന്നു)

(അണിയറയിൽ)

വൈതാളികന്മാർ-

സൂരൻ തൻകരമാകവേ പരിഹരി-
ച്ചബ്ധൌ പതിച്ചീടുമി-
ന്നേരം പാഞ്ഞു കിതച്ചുകൊണ്ടു വരുമീ-
സ്സാമന്തഭൂപാലകർ
താരിൻ ശോഭ കെടുത്തിടും തവ പദം
സേവിച്ചു കൊണ്ടീടുവാൻ
നേരിട്ടിങ്ങിനെ നോക്കിയൂർദ്ധ്വമുഖരായ്
നില്ക്കുന്നു രാജപ്രഭോ!


കാന്തകൻ - പ്രിയേ! ഇന്ദുമതി! ഇപ്പോൾ സന്ധ്യാകാലമാകയാൽ ഇനി നാം തമ്മിൽ പിരിയേണ്ടിവന്നിരിക്കുന്നു. ഇനി ഈ ജന്മത്തിൽ കാണുവാനും പ്രയാസം. എങ്കിലും സ്നേഹം ജന്മാന്തരത്തിലും ഉണ്ടാകാനപേക്ഷ.

(അനന്തരം രണ്ടു ശിപായികളും ദാസിമാരും പ്രവേശിച്ചു കാന്തകനേയും ഇന്ദുമതിയേയും സഖികളേയും ധാത്രിയേയും പിടിച്ചു കൊണ്ടുപോകുന്നു)

(എല്ലാവരും പോയി)