Loading...
Home / സാഹിത്യം / പുതിയവ / നാടകങ്ങള്‍ / കല്യാണീകല്യാണം
Author: ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

കല്യാണീകല്യാണം

ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോന്‍

1098 തൃശൂര്‍ വാണീകളേബരം പ്രസ്സ്.

ഒന്നാമങ്കം (പേജ് 01 - 05)

 

-01-


ഒന്നാം രംഗം

ശ്രീഭഗവതൈനമ:

സുകൃതിജനമനസ്സിൽ സൂക്ഷ്മമാം ജ്ഞാനമായും
വികൃതികളുടെ ചിത്തേ ശുദ്ധമേ മായയായും
അകൃതകമഹിമാവോടുജ്വലിക്കുന്ന സാക്ഷാൽ
പ്രകൃതിയുടെ വിലാസം നിങ്ങളെ കാത്തിടട്ടേ.


(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിച്ചു മുൻഭാഗത്തേയ്ക്കു നോക്കി തൊഴുതുകൊണ്ട്)

ചാണയ്ക്കിട്ടുവിളങ്ങിടും വിമലമാം
മാണിക്യമെന്നാവിധം
ഹൂണശ്രീ പടുഭാഷകൊണ്ടു മതിയെ
ശുദ്ധീകരിച്ചേറ്റവും
കാണപ്പെട്ടിടു മീസ്സദസ്യരഖിലം
സാരജ്ഞരാണായത്തോര്‍ -
ത്തോണത്തിൻ വരവിൽ കിടാങ്ങളുടെ മ-
ട്ടുള്ളിൽ തുള്ളുന്നുമേ.


ഇത്രയും യോഗ്യന്മാർ നിറഞ്ഞ സദസ്സു കാണുവാൻ പ്രയാസമാണ്. അതിനാൽ ഈ അവസരത്ത വെറുതെ കളയാതെ നമ്മുടെ വിദ്യയെ അല്പം പ്രകടിപ്പിക്കുകതന്നെ.

(അണിയറയിലെക്കു നോക്കി)

ആര്യേ! ഇവിടെ വരു.

നടി- (പ്രവേശിച്ച്) ആര്യൻ എന്താണാജ്ഞാപിക്കുന്നത്.

സൂത്ര- ആര്യേ! ഗുണാഗുണനിരൂപണത്തിൽ അതിസമര്‍ത്ഥന്മാരായ മഹാന്മാർ നിറഞ്ഞുള്ള ഈ സഭയെ നാം നമ്മുടെ നാട്ട്യവിദ്യയാൽ അഭിനന്ദിക്കേണം.

നടി- അതിന്നെന്താണ് പ്രയാസം? ശാകുന്തളം, ഉത്തരരാമചരിതം, ആശ്ചര്യചൂഡാമണി മുതലായ തര്‍ജ്ജമനാടകങ്ങളും ഭഗവദൂത്, ഉമാവിവാഹം, ലക്ഷണാസംഗം മുതലായ കല്പിതനാടകങ്ങളും അഭ്യാസിച്ചവരല്ലേ നമ്മുടെ നടന്മാർ? അതിൽ ഏതാണ് വേണ്ടതെന്ന് ആര്യൻ നിയോഗിച്ചാലും.

സൂത്ര- ആര്യേ! ആവക നാടകങ്ങളെല്ലാം പ്രൌഢങ്ങളും സരസങ്ങളുമായിരുന്നാലും പരിഷ്ക്കാരപ്രിയന്മാരായ നമ്മുടെ സദസ്യന്മാര്‍ക്കു ചര്‍വ്വിതചര്‍വ്വണമെന്നപോലെ വീണ്ടും വീണ്ടും അതുകളെത്തന്നെ അഭിനയിച്ചാൽ രുചിക്കുമെന്നു തോന്നുന്നില്ല. എന്നു മാത്രവുമല്ല അതെല്ലാം ഒരു രാത്രികൊണ്ട് ആടി തീര്‍ക്കുവാൻ ഞരുക്കവുമാണ്. അതുകൊണ് ഈയിടെ ഉണ്ടാക്കീട്ടുള്ള 'കല്യാണികല്യാണം' എന്ന രൂപകം അഭിനയിക്കുന്നതുകൊള്ളാമെന്നു തോന്നുന്നു.

-02-


നടി- ആര്യ! ആരാണിതിന്റെ കര്‍ത്താവ്?

സൂത്ര- ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ എന്ന ആളാണ്.

നടി- ആര്യ! എന്നാൽ വരട്ടെ. മറ്റെല്ലാ കവികളുടേയും കൃതികൾ ആടിക്കഴിഞ്ഞതിനു ശേഷം ഒടുവിൽ ഇതെടുക്കേണ്ടതാണ്.

സൂത്ര- ആര്യേ! അങ്ങിനെയല്ല. വെള്ളിക്കോൽ എന്നത് ഒരു വെറും ഇരുമ്പു കോലായും "കടലാടി” എന്നു പറയുന്നതു കരയിൽ മാത്രം വളരുന്നതായും ഭവതി കാണുന്നില്ലേ? അതുകൊണ്ടു നാമമാത്രത്താൽ ഭ്രമിച്ചുപോകേണ്ട. എന്നു മാത്രമല്ല അദ്ദേഹം ഒരു ബി. ഏക്കാരനാകയാൽ നമ്മുടെ സദസ്യര്‍ക്ക് അദ്ദേഹത്തിന്റെ കൃതി യിൽ പ്രത്യേകതാല്പര്യമുണ്ടാകുവാനും ഇടയുണ്ട്. അതുകൊണ്ട് അതുതന്നെയാകട്ടെ. ഭവതി; ഋതുവര്‍ണ്ണന ചെയ്ത് അല്പം പാടുക

നടി- ഏത് ഋതുവിനെയാണ് വര്‍ണ്ണിക്കേണ്ടത്?

സൂത്ര- സംശയിപ്പാനുണ്ടോ? ഈ വര്‍ഷത്തുവിനെത്തന്നെ. ഇതു കാണുന്നില്ലേ?

ആകാശത്തിലിരുട്ടടച്ചു, മുകിലിൻ
കൂട്ടം നിരന്നൊത്തുതൻ
പ്രാകാശ്യം വെളിവാക്കുവാനനുവദി-
ക്കുന്നില്ല മാര്‍ത്താണ്ഡനെ
കൈകകാര്യത്തിനു കേസ്സു നൽകുക വശാൽ
ക്രൂദ്ധിച്ച മൂത്താർ, സുഖ-
ക്കൈകാട്ടാതെ വിശിഷ്ടനാം മരുമകൻ
തന്നെ കുഴക്കുംവിധം.


നടി- (പാടുന്നു)

ഞടുഞടയിടിപെട്ടാമട്ടഹാസം മുഴക്കി -
ച്ചടുലതരതടിത്താം ദംഷ്ട്രയൊട്ടൊട്ടു കാട്ടി
കടുജലദശരീരം പൂണ്ടു ലോകം വിറപ്പി-
ച്ചിടുവതിനു വരുന്നു വര്‍ഷയാം രാക്ഷസസ്ത്രീ.


(അണിയറയിൽ) ഒരുമ്പെട്ട കഴുവേറി.

നടി- (പരിഭ്രമിച്ച് അങ്ങുമിങ്ങും നോക്കുന്നു)

സൂത്ര- ആര്യേ! പരിഭ്രമിക്കേണ്ട. ചാത്തുമൂത്താരുടെ വേഷംകെട്ടി അരങ്ങത്തയ്ക്കു വരുന്ന നടന്റെ ഒച്ചയാണിത്. അവരെല്ലാം തയ്യാറായെന്നു തോന്നുന്നു. നമുക്കും അങ്ങോട്ടു ചെല്ലുക.

(രണ്ടാളും പോയി)

(പ്രസ്താവന കഴിഞ്ഞു)



-03-


ഒന്നാം രംഗം


(അനന്തരം ക്രോധവിഹ്വലനായ ചാത്തുമൂത്താരും, കരുണാകരക്കുറുപ്പും, ഗോവിന്ദക്കയ്കളും പ്രവേശിക്കുന്നു)

മൂത്താർ- ഒരുമ്പെട്ട കഴുവേറി. അവന്നിത്രയായോ?

കയ്മൾ- എത്രയാണായത്?

മൂത്താർ- എത്രെ ആയതെന്നോ? മേലും കീഴും ആലോചിക്കാതെ നമ്പ്രകൊണ്ടു കൊടുത്തില്ലേ?

കയ്മൾ- കീഴാലോചിക്കാതിരിക്കുന്നത് ഇവിടുന്നല്ലേ? മേലാലോചിക്കാതെ എന്നു കഷ്ടിച്ചു പറയാം . അതും അദ്ദേഹത്തിന്റെ കാര്യത്തിൽ വയ്യാ.

കുറുപ്പു- അതു ശരിയാണ് വൃവഹാരം കൂടാതെ കഴിക്കണമെന്നു വിചാരിച്ചു പല വഴിയും ശ്രമിച്ചു നോക്കി. ശാഠ്യം വിടാതെ പിടിച്ചത് ഇവിടുന്നു തന്നെയാണ്.

മൂത്താർ- 'വ്യവഹാരം' എന്നുള്ള ശബ്ദത്തോടു കൂടീട്ടല്ലേ സന്ധു സംസാരിക്കാൻ തുടങ്ങിയത്. ആ ശബ്ദം പുറപ്പെടോ? അതിലാണ് എനിക്കു ദേഷ്യം കലശലായത്.

കയ്മൾ- അതേ, ഒരു ശബ്ദത്തിൽ ഇത്ര വളരെത്തോന്നിയാൽ അനേകപ്രവൃത്തികളിൽ അവക്കെത്ര ദേഷ്യം തോന്നണം?

മൂത്താർ- ഞാൻ കാരണവനും അവൻ അനന്തിരവനുമല്ലേ?

കയ്മൾ- അതേ. അല്ലെങ്കിൽ ഇവിടുന്നല്ലെ കൈകാര്യ നമ്പ്ര് കൊടുക്കുക?

മൂത്താർ- അതല്ല, ദേഷ്യം ഒപ്പം വരോ?

കയ്മൾ- 'ദ്വേഷ്യം' എന്നു പറയുന്നത് എങ്ങിനെയാണ് വയസ്സോടുകൂടി വളര്‍ന്നുവരുന്ന ഒരു സാധനമാണോ?

കറുപ്പു- മറ്റാളെന്താണ് ദ്വേഷ്യം കാണിച്ചത്?

മൂത്താർ- വ്യവഹാരം കൊടുത്തില്ലേ? ദേഷ്യം വന്നില്ലെങ്കിൽ വ്യവഹാരമുണ്ടോ?

കയ്മൾ- അതു ശരിയാണ് ഇവിടുത്തെ ദേഷ്യമാണ് ഈ വ്യവഹാരത്തിന്നു കാരണം.

മൂത്താർ- ഞാൻ അവനെ ബി. എവരെ പടിപ്പിച്ചില്ലെ, അതിന്നു ചുരുങ്ങിയത് ഒരു പതിനാറായിരം ഉറുപ്പിക ചിലവില്ലേ?

കുറുപ്പു- ഇത്ര വളരെ ചിലവുണ്ടോ?

-04-


കയ്മൾ- അത്ര വളരെ ചിലവുണ്ടായീട്ടല്ല. കൈകാര്യം തുടങ്ങിയതു മുതൽ അനാവശ്യമായി ചിലവായ സംഖ്യ മുഴുവൻ പഠിപ്പിന്റെ വകയ്ക്ക്. അങ്ങിനെയല്ലേ കണക്ക്

മൂത്താർ- ചാപ്പമ്മാൻ പറയും, പിള്ളരെ ഇംഗിരീസ്സു പടിപ്പിക്കരുതെന്ന്. അഥവാൽ പടിപ്പിക്ക്യാണങ്കിൽ മട്ടിക്ലാസ്സുവരെ.

കയ്മൾ- അപ്പോൾ ദീര്‍ഘം കുറച്ച ചാപ്പനായി ഇവിടുന്ന് അല്ലേ?

മൂത്താർ- ചപ്പൻ, ചപ്പൻ, സംശയമില്ല! ഞാൻ സമ്മതിക്കാം. പടിപ്പിച്ചതുകൊണ്ടുള്ള ദൂഷ്യമാണിത്.

കയ്മൾ- അദ്ദേഹം പഠിച്ചതുകൊണ്ടല്ല, ഇവിടുന്നു പഠി ക്കാത്തതു കൊണ്ടാണ് വൈഷമ്യം.

മൂത്താർ- ഹ, ഹ, ഞാൻ കൂടെ പടിക്യ അല്ലേ? എന്നാൽ അവൻ കൈകാര്യമൊഴിപ്പിപ്പാൻ നമ്പ്ര് കൊടുത്തതോടുകൂടി, ഒഴിപ്പിക്കാതിരിക്കാൻ ഒരു നമ്പ്ര് ഞാനും കൂടി കൊടുക്കുമായിരുന്നു. അല്ലേ? എനിയ്ക്കും തന്റെ വാക്കു കേൾക്കുമ്പോൾ ദേഷ്യവും വരുന്നുണ്ട് സന്തോഷവും വരുന്നുണ്ട്.

കയ്മൾ- അപ്പോൾ എന്റെ വാക്കു "വിരോധാഭാസ" മാണ്.

മൂത്താർ- വിരോധമല്ല, ആഭാസംതന്നെ.

കയ്മൾ- ആഭാസത്തിൽ സന്തോഷം ആര്‍ക്കാണാവോ?

മൂത്താർ- അധികം പറയിക്കല്ലെ.

കയ്മൾ- എന്താണ് പറയിച്ചാൽ?

“അമ്മായിയ്ക്കൊക്കവേണം, കൃഷി, പുര പണവും
പണ്ടവും പാത്രവും കേ-
ളുമ്മാനുംനൽകിടാതേപകലിരവുശകാ-
രിച്ചിടും വീട്ടുകാരെ
അമ്മാമൻ കാട്ടുമീപ്പേകുളികളനുവദി-
ച്ചീടുകിൽപിള്ളർകൊള്ളാം
തെമ്മാടിക്കൂട്ടരായ ചെറുത്തതിനുചെറു-
ത്തൊന്നുചൊല്ലുന്നതായാൽ.


"പാട്ടംവാങ്ങിക്കുഡുംബച്ചിലവുകൾശരിയായ്
നിർവ്വഹിക്കേണമല്പം
നേട്ടംകണ്ടാലതാട്ടത്തിനുമതിനിതിനും
ദുര്‍വ്യയം ചെയ്തുകൂടാ
കോട്ടംകൂടാതെ കാൽവെയ്ക്കുക പഴയ-
വഴിക്കൊന്നു താളം പിഴച്ചാൽ
കൂട്ടംകൂടിക്കലാശക്കളിഝടുതികളി-
പ്പിച്ചിടുംകോട്ടരങ്ങിൽ,



-05-


മൂത്താർ- തന്റെ ഉദ്ദേശമെന്താ? എനിക്കു ബുദ്ധി ഉപദേശിക്കാനോ? എന്നെ പേടിപ്പിക്കാനൊ?

കയ്മൾ- ഇതുരണ്ടുമല്ല. ഉള്ളതുപറയാനാണ്.

മൂത്താർ- ആട്ടെ തോന്നിയതു പറയൂ. അവന്റെ ഒരൂറ്റം ഞാൻ നിർത്താം. അതു ഞാൻ വിചാരിച്ചാൽ കഴിയും.

കയ്മൾ- അതെന്താണ് കേൾക്കട്ടെ പറയൂ.

മൂത്താർ- മനസ്സില്ലെങ്കിലൊ?

കയ്മൾ- മനസ്സില്ലെങ്കിലും പറയൂ.

മൂത്താർ- പറയാൻ മനസ്സില്ലെങ്കിലോ?

കയ്മൾ- കേൾക്കാൻ മനസ്സുണ്ടെങ്കിലൊ?

കുറുപ്പ്- എന്നോടു പറവാൻ വിരോധമുണ്ടൊ ആവൊ?

മൂത്താർ- കുറുപ്പിനോടു സ്വകാര്യമായി പറയാം. (ചെകിട്ടിൽ സ്വകാര്യം പറയുന്നതായി നടിക്കുന്നു)

കുറുപ്പ്- ഛേ! അതു സാഹസമാണ്. ഈ നിസ്സാരകാരണത്താൽ അവര്‍ക്കു മേലാലുണ്ടാകാൻ പോകുന്ന അഭ്യുദയത്തെ തടയുകയോ?

മൂത്താർ- എന്തഭ്യുയമാണ് ഈ തെമ്മാടികളെക്കൊണ്ടു ഉണ്ടാവാൻ പോണത്? ഞാൻ തീര്‍ച്ചയാക്കി. ഞാൻ ജീവനോടു കൂടിയിരിക്കുമ്പോൾ സമ്മതിക്കില്ല.

കയ്മൾ- (ആത്മഗതം)

ഈവാക്കെൻ കര്‍ണ്ണരന്ധ്രങ്ങളിൽ വലിയൊരെഴു-
ത്താണിയായികടന്നൂ
ശ്രീവായ്ക്കുംസ്നേഹിതന്നിക്കടുമൊഴിയൊരിടി-
ത്തിയ്യുമായിബ്ഭവിക്കും
ദൈവാജ്ഞയ്ക്കില്ലനീക്കം, ദൃഢതയെഴുമതി-
പ്രേമവായ്പാൽകുഴങ്ങി-
ച്ചാവാതെചാവുമക്കൂട്ടരിൽമലമകളേ!
നീകനിഞ്ഞീടവേണം.


(അണിയറയിൽ) പഴയരി തയ്യാറായി. നേരവും ക റെയായി.

മൂത്താർ- ഞാനിതാവരുന്നു. (മറ്റവരോട്) എന്നാൽ പിന്നെക്കാണാം.

കുറുപ്പും കയ്മളും- അങ്ങിനെതന്നെ.

എല്ലാവരും പോയി.

ഒന്നാം രംഗം കഴിഞ്ഞു



 

രണ്ടാമങ്കം (പേജ് 06 - 09)

 

-06-


രണ്ടാം രംഗം

(അനന്തരം വിചാരമഗ്നനായ കൃഷ്ണൻനായർ പ്രവേശിക്കുന്നു)

കൃഷ്ണൻ നായർ- കാര്യം വലിയ വൈഷമ്യമായി.

ധാരാളംധനമുള്ളവീട്ടിലെയിള-
ങ്കുഞ്ഞുങ്ങളെപ്പട്ടിണി-
ക്കാരായ്കാണ്കനിമിത്തമുള്ളിലെരിയും
സന്താപവന്തീയിനാൽ
നേരായ്കാരണവര്‍ക്കുതെല്ലുകനിവു-
ണ്ടായീടുവാനാവതു-
ള്ളോരാമാതിരിയൊക്കനോക്കി, യധുനാ
കച്ചേരിയുംകേറിനാൻ.


എന്തുചെയ്യാം? ദുഷ്കാലവൈഭവമെന്നല്ലാതെ ഒന്നും പറവാനില്ല.

ഉറച്ചമുതൽകാണ്കയാലതുകരസ്ഥമാക്കീടുവാ-
നുറച്ചുപണിചെയ്തതല്ലതിനുമോഹമില്ലല്പവും
പൊറുപ്പതിനുദുര്‍ഘടംപിണകമൂലമമ്മാമനീ
വെറുപ്പുവരുമാറുഞാനിതിനൊരുങ്ങിഹാ! കഷ്ടമേ.


അമ്മാമന്റെ സ്ഥിതിയറിഞ്ഞുവരാരും എന്നെ കുറ്റം പറകയില്ല. എങ്കിലും ഗുരുജനദ്രോഹം നിമിത്തം എനിക്കു മനസ്സിന്നു തീരെ സുഖമില്ല. എന്നു മാത്രവുമല്ല, കല്യാണിയെസ്സംബന്ധിച്ച് അമ്മാമൻ ചെയ്ത ഉഗ്രനിശ്ചയം എന്നെ സാമാന്യത്തിലധികം വ്യസനിപ്പിക്കുന്നുമുണ്ട്. ഞങ്ങൾ രണ്ടുപേരിലും അതിവാത്സല്യവും ഞങ്ങളുടെ പ്രേമാവസ്ഥയെക്കുറിച്ച് അറിവും ഉള്ളതുകൊണ്ടു ഇക്കാര്യത്തിന്നു തടസ്ഥം വരുത്തുമെന്ന് ആലോചിച്ചില്ല. എന്തുചെയ്യാം ? പ്രതിബന്ധങ്ങൾ വരുന്നത് ആലോപിയാതെയാണല്ലൊ. അല്ലയോ! പ്രിയതമെ!

കല്യാണിമാരുടെസഭയ്ക്കൊരുരത്നദീപ
തുല്യാഭപൂണ്ടു വിലസും മമജീവനാഥെ!
കല്യാണി! നിങ്കഥനിനച്ചുമനസ്സിനുള്ള
ശല്യാതിരേകമുരചെയ്തിലൊടുക്കമില്ല.


പാപത്തിന്‍ശക്തിയാലെൻപ്രണയിനിഭവതി-
ക്കെന്നിലിഷ്ടംഭവിച്ചൂ
താപത്തെത്തന്നെരാവുംപകലുമനുഭവി-
ച്ചീടുവാൻഹേതുവായീ
സ്വാപത്തിൽപോലുമീനമ്മളിലലിവുപുരാ
പൂണ്ടൊരാമാതുലൻതൻ
കോപത്തീയിൽദഹിക്കുംശലഭയുഗളമായ്
തീര്‍ന്നുനാംരണ്ടുപേരും.


ഇതുവേണമെങ്കിൽ ഈശ്വരേച്ഛയാണെന്നു പറയാം. അല്ലെങ്കിൽ എന്തിന്?

-07-


ശ്രീമത്തായിപ്രകൃത്യാതരുണതരുണിമാര്‍-
ക്കങ്കുരിക്കുന്നഗാഢ
പ്രേമത്തിൻപോക്കിലെന്തെങ്കിലുമപകടമൊ-
ന്നുത്ഭവിക്കാതിരിക്കാ
കേമത്തംകൂടുമാംഗ്ലേയകസുകവിവരൻ
ചൊന്നൊരീവാക്കിനര്‍ത്ഥം
നാമത്യന്തംപണിപ്പെട്ടനുദിനമറിയാ-
റായിതെന്നായതാക്ഷി!


ഹാ കഷ്ടം! ജീവിതകാലത്തിൽ സുഖത്തേക്കാൾ ദുഖം ഏറുമെന്നും അതിനാൽ ജീവിച്ചിരിക്കുന്നതു ഭോഷത്വമാണെന്നും ഒരുവക തത്വജ്ഞന്മാർ പറയുന്നതു തീരെ അബദ്ധമല്ല.

(ഒരു വാലിയക്കാരൻ പ്രവേശിച്ചു ഒരെഴുത്തു കൊടുക്കുന്നു.)

കൃഷ്ണൻ നായർ- (എഴുത്തു വാങ്ങി) നീ പൊയ്ക്കൊൾക.

വാലിയക്കാരൻ- മറുപടി വാങ്ങിക്കൊണ്ടു വരേണമെന്നേല്പിച്ചീട്ടുണ്ട്.

കൃഷ്ണൻ നായർ- മറുപടി ഞാൻ സാവധാനത്തിൽ അയച്ചുകൊള്ളാം.

വാലിയക്കാരൻ- അങ്ങിനെതന്നെ. (എന്നുപോയി)

കൃഷ്ണൻ നായർ- (എഴുത്തു തുറന്നു വായിക്കുന്നു)

"കൈവിറയാൽ എഴുതുവാനും, ഇടവിടാതെ വീഴുന്ന കണ്ണീരാൽ എഴുതുന്നതു വായിപ്പാനും സാധിക്കുന്നില്ല. നിശ്ചയത്തിന്റെ പ്രകൃതം കേട്ടിരിക്കുമല്ലൊ. ദിവസംതോറും നിശ്ചയത്തിന്നു ശക്തി കൂടിവരുന്നു. തമ്മിൽ കാണുകയും സംസാരിക്കുകയും തീരെ വിരോധിക്കപ്പെട്ടിരിക്കുന്നു. യാതൊന്നിനായി ഞാൻ ജീവിച്ചിരിക്കുന്നുവോ, യാതൊന്നുകൊണ്ടുഞാൻ ജീവസന്ധാരണം ചെയ്യുന്നുവൊ അതിന്നു തടസ്ഥംവന്നാൽ പിന്നത്തെക്കഥ എഴുതണമെന്നില്ലല്ലൊ. ഇനി എന്താണാലോചിക്കുന്നത്? നേത്രശ്രോത്രേന്ദ്രിയങ്ങൾക്കുള്ള സുഖവും നിന്നു, പഞ്ചേന്ദ്രിയങ്ങളും നിഗ്രഹിക്കപ്പെട്ടു. ഇനി മോക്ഷമടയുവാൻ അനുവാദം മാത്രം കിട്ടിയാൽ മതി. അധികം എഴുതുവാൻ വയ്യ. ശേഷം മറുപടിപോലെ.

സ്വന്തം കല്യാണി."

അയ്യോ കഷ്ടം! എന്താണിനി നിവൃത്തി.

തേനേന്തുംവാണിയാളേ ! ഭവതിയുടെപിതാ-
വെന്നിനിദ്ദേഹമായീ,
ഞാനെന്തിന്നീശ്ശഠാത്മാവിനു മരുമകനാ-
യെന്തിനീഭ്രാന്തുനമ്മിൽ?
സാനന്ദം നിന്മുഖപ്പൂങ്കുളുർമതിചൊരിയും
പുഞ്ചിരിപ്പൂനിലാവെ-
പാനംചെയ്യാതിരുന്നാൽമമനയനചകോ
രത്തിനെന്താണുസൌഖ്യം



-08-


മന്മഥജ്വരരസായനാധരസുധയ്ക്കെ-
നിക്കുകൊതിയില്ലെടോ!
നിന്മനോജ്ഞമൃദുമെയ്തൊടേണ്ട, മധുരോക്തി
കേൾക്കയുമൊഴിച്ചിടാം
എന്മനസ്വിനിതവാസ്യദര്‍ശനസുഖത്തി-
നുംവിഷമമാകിലി-
ജന്മമെന്തിനുവഹിച്ചിടുന്നുചുമടേറ്റി-
ടുംകഴുതപോലെഞാൻ?


(അണിയറയിൽ)

അയ്യൊ കഴുതയോടുപമിക്കല്ലെ. (അനന്തരം കയ്മൾ പ്രവേശിച്ചു സലാം ചെയ്തു കൈകൊടുത്തിരിക്കുന്നു)

കൃഷ്ണൻ നായർ-

കഴുതയോടുപമിച്ചാലേതുമേദോഷമില്ലാ
മുഴുമതിമുഖിയാൾതൻ കാഴ്ചയുംപൂജ്യമായി
കഴുതയുടെകണക്കേകേഴുകല്ലാതെയെന്തി-
പ്പോഴുതൊരു ഗതിയുള്ളൂ ? ഹന്ത!മേബന്ധുമൌലേ


കയ്മൾ- (പരിഭ്രമം നടിച്ചു) എന്തേ അവരുടെ കണ്ണിനു പറ്റിയത്?

കൃഷ്ണൻ നായർ- കണ്ണിനു വല്ലതും പറ്റി എന്നു ഞാൻ പറഞ്ഞുവൊ?

കയ്മൾ- "കാഴ്ചയുംപൂജ്യമായി" എന്നല്ലേ പറഞ്ഞത്?

കൃഷ്ണൻ നായർ- ആഹാ! അതിന്നര്‍ത്ഥം അതാണോ? അവരെ കാണുവാൻ സൌകര്യമില്ലാതായി എന്നല്ലെ?

കയ്മൾ- അത്രയേ ഉള്ളുവോ? ഞാൻ വല്ലാതെ പരിഭ്രമിച്ചു.

കൃഷ്ണൻ നായർ- തന്റെബുദ്ധി അപകടത്തിലാണല്ലൊ അധികം ചെല്ലുക.

കയ്മൾ- പിന്നെയെന്താണ്? കടത്തിലാണോ ചെല്ലേണ്ടത്? അതുമല്ല. അപകടത്തിലേ എല്ലാവരുടേയും ബുദ്ധി ചെന്നു ചാടാറുള്ളു.

കൃഷ്ണൻ നായർ- ശരിയാണ് സ്നേഹിത! ഇനിയെന്താണ് നിവൃത്തി?

കയ്മൾ- ഇനിയെന്താ? തത്ര ഭവാൻ ദുഷ്യന്തനായി. ഭവതി ശകുന്തളയായി (ഞാനും ഒരു തത്ര എടുത്തോട്ടെ) തത്ര ഞാൻ മഢവ്യനായി. ഇനി കോണിപ്പടിയിലേക്കു വഴികാണിപ്പാൻ ഒരു വേത്രവതിയും, ഒരു പട്ടാണിച്ചിയും, ഒരു മുദ്രമോതിരവും, ഒരു ചിത്രവും, ഒരംഭോജവും, അതിനകത്തടച്ചു തടവിൽ പാര്‍പ്പിക്കുവാൻ ഒരു ബംഭരവും, ഒരുമേഘമാളികപ്പുറവുമുണ്ടായാൽ മുഴുത്ത ശാകുന്തളമായി. ഇന്ദ്രദൂതൻ തേരുംകൊണ്ടു വരികയായി. ഉടലോടെ സ്വര്‍ഗ്ഗത്തിൽ പ്രവേശിക്കുകയുമായി.

കൃഷ്ണൻ നായർ- ഇന്ദ്രദൂതന്റെ വരവും സ്വര്‍ഗ്ഗപ്രവേശനവും ഒരു സമയം ഉണ്ടാവും.

-09-


കയ്മൾ- മര്യാദയും മരിച്ചെങ്കിലല്ലേ സ്വർഗ്ഗത്തിൽ പ്രവേശം കിട്ടുകയുള്ളു?

കൃഷ്ണൻ നായർ- ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്നു പറകയുണ്ടായൊ? മനോവിഷാദത്തിന്റെ കാഠിന്യത്താൽ എണ്ണയില്ലാത്ത തിരിപോലെ താനേ ക്ഷയിക്കും.

കയ്മൾ- ഉപമ എനിക്കു പിന്നെയും പിടിച്ചില്ല. തിരികെടുന്നത് എണ്ണയില്ലാഞ്ഞിട്ട്. മറ്റതു വ്യസനം ഉണ്ടായിട്ട്. രണ്ടും കൂടി ചേർത്തതു നന്നായില്ല, "കൊടുങ്കാറ്റടിച്ചിട്ട്" എന്നോ മറ്റൊ ആയാൽ നന്ന്

കൃഷ്ണൻ നായർ- എങ്ങിനെയെങ്കിലും ആക്കുന്നതിനു വിരോധമില്ല. ഞാനൊന്നുറച്ചു.

കയ്മൾ- അതെന്താണ്?

കൃഷ്ണൻ നായർ-

സ്ഫുടപ്രേമശ്രീവാണരുളുമവൾതന്നാസ്യനളിനം
കിടയ്ക്കാതെൻകണ്ണാമളിയുഗമിരുത്തില്ലിവിടെ മാം
ഉടൻചത്തീടാനും വിഷമ, മതിനാൽ വല്ല വഴിയും
നടക്കാം, സഞ്ചാരപ്പെടുമിവനു സഞ്ചാരമുതകും.


താങ്കൾകൂടി ഉണ്ടെങ്കിൽ രസമായി.

കയ്മൾ-

കൂമ്പുനുള്ളിയ ചെടിക്കു തുല്യവും
പാമ്പു ചത്ത കുറവന്റെ മട്ടിലും
ഞാമ്പുകഞ്ഞെരിയുമല്ലലാണ്ടക-
ക്കാമ്പുചേര്‍ന്ന സഖി പോയ്‍വസിക്കുമോ?


അതുകൊണ്ട് ഞാനാണ് മുമ്പെ നടക്കാൻ.

എന്നാൽ ആ സാധു-

കൃഷ്ണൻ നായർ- ഏ. അതു വിചാരിപ്പാനില്ല.

ഈശാര്‍ദ്ധമേനി വിഭജിച്ചൊരു ദേവിതന്റെ
കേശാദിപാദവു, മടുത്തവർ തൻ വചസ്സും
ദേശാന്തരസ്ഥനിവനിൽ ദൃഢരാഗവായ്പു-
മാശാനു ബന്ധവുമവൾക്കു തുണയ്ക്കും നിൽക്കും.


നമുക്കു നാളെത്തന്നെ പോകണം.

കയ്മൾ- ഞാൻ ഇന്നു രാത്രിതന്നെ അങ്ങോട്ടു വന്നേക്കാം.

കൃഷ്ണൻ നായർ- എന്നാൽ അങ്ങിനെയാകട്ടെ.

(രണ്ടു പേരും പോയി)

രണ്ടാം രംഗം കഴിഞ്ഞു



 

മൂന്നാമങ്കം (പേജ് 10- 12)

 

-10-


മൂന്നാം രംഗം

(അനന്തരം ചാത്തുമൂത്താരും, കരഞ്ഞുംകൊണ്ടു കല്ല്യാണിയും പ്ര വേശിക്കുന്നു)

കല്യാണി- അച്ഛാ! അച്ഛൻ കാരണമായിട്ടല്ലെ അദ്ദേഹം പോയത്?

മൂത്താർ- മകളേ! എത്താണിത്ര വ്യസനിപ്പാനുള്ളത്? പോയവൻ തിരിച്ചുവരാതിരിക്കുമോ?

കല്യാണി- അച്ഛന്ന് എന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ലേ പറഞ്ഞയച്ചത്?

മൂത്താർ- തൽക്കാലത്തെ ദേഷ്യംകൊണ്ടങ്ങിനെയൊക്കെപ്പറഞ്ഞു എന്നേ ഉള്ളു. അവൻ ചാടിപ്പോകുമെന്നു ഞാൻ വിചാരിച്ചില്ല. പോയപ്പോളെല്ലാം എനിക്കു വേണ്ടിരുന്നില്ല എന്നു തോന്നി.

കല്യാണി- ഞാൻ അച്ഛനോട് എത്ര അപേക്ഷിച്ചു പറഞ്ഞു. എന്നിട്ടും അച്ഛൻ കൈക്കൊണ്ടില്ലല്ലോ

മൂത്താർ- എന്റെ പേരിൽ അന്യായം കൊടുത്തില്ലേ? അത് അവന്നു ചെയ്യൊ?

കല്യാണി- വെറുതെയാണോ അച്ഛാ കൊടുത്തത്?

മൂത്താർ- അല്ലാ, വിലയ്ക്ക്. പോയതു നന്നായി. തെണ്ടിത്തിരിഞ്ഞു പട്ടിണികിടന്നു പല്ലിളിക്കുമ്പോൾ ഇവിടെ വരും.

(അണിയറയിൽ)

തൂകട്ടേരക്തവര്‍ഷം ഘനനിര, ഗഗനം
വിട്ടുചന്ദ്രാര്‍ക്കരെങ്ങോ-
പോകട്ടേ, കാറ്റടിച്ചിട്ടുഡുതതിയുതിര-
ട്ടേ, ഇടിത്തീവിഴട്ടേ
ചാകട്ടേ ജീവജാലം മുഴുവനുമൊരുമി-
ച്ചാര്യനാംകൃഷ്ണനാമാ-
ഹാകഷ്ടം! പ്ലേഗുപെട്ടിട്ടവനിതലമുപേ-
ക്ഷിച്ചു, ഭാഗ്യംക്ഷയിച്ചു.


കല്യാണിയും മൂത്താരും- അയ്യോ കഷ്ടം! അയ്യോ കഷ്ടം!

(പിന്നേയും അണിയറയില്‍)

വല്ലാതുള്ളൊരു രോഗമെങ്കിലുമതി-
സ്നേഹംവശാൽ കയ്മൾതാ-
നെല്ലായ്പോഴുമടുത്തിരുന്നു പലതും
ശുശ്രൂഷചെയ്തീടിനാൻ
എല്ലാം നിഷ്ഫലമായ് ഭവിച്ചു, സതതം
കല്യാണി! കല്യാണി! യെ-
ന്നല്ലാതില്ലൊരുനാമമിത്രവളരെ
പ്രേമക്കൊഴുപ്പാര്‍ക്ക ഹോ!


കല്യാണി- അയ്യോ! (എന്നു മോഹിക്കുന്നു)

-11-


മൂത്താർ- എന്റെ മകളേ! വൃസനിക്കരുതെ. എന്റെ തലയിൽ ഇടത്തീ വിഴട്ടെ. അല്ലാതെ എന്തു പറയേണ്ടൂ? കുട്ടി! എണീക്കു! (എന്നു വീശുന്നു)

(പിന്നേയും അണിയറയിൽ)

"ഇമ്പത്തോടൊത്തു ബാല്യംമുതലിതുവരെയും
സ്വത്തുവര്‍ഷിച്ചുവിദ്യാ
സമ്പത്തുണ്ടാക്കിവെച്ചൂ ശിവശിവ! ഗുരുവാം
മാതുലൻ സാധുശീലൻ
കമ്പത്താൽ ഞാൻ കുറഞ്ഞോന്നവിഹിതമവിട-
യ്ക്കാചരിച്ചേ, നിദാനീം
തമ്പത്തോര്‍ക്കുന്നു, മാപ്പേക്കുകസകരുണ”മെ-
ന്നോതിനാൻ മൂന്നു വട്ടം.


മൂത്താർ- അയ്യോ! (എന്നു മോഹിക്കുന്നു)

(കുറുപ്പു പെട്ടെന്നു പ്രവേശിച്ചു വെള്ളമെടുത്തു രണ്ടുപേരുടേയും മുഖത്തു തളിക്കുന്നു )

(രണ്ടാളും എഴുന്നേറ്റിരിക്കുന്നു. കുറുപ്പും ഇരിക്കുന്നു)

കല്യാണി- “ഒടുക്കത്തെ എഴുത്ത്" എന്നു പറഞ്ഞതുപോലെ തന്നെ ഫലിച്ചുവല്ലോ.

മൂത്താർ- എന്റെ ദൈവങ്ങളേ! എന്റെ തലകൂടി തെറിപ്പിക്കണം.

(പിന്നെയും അണിയറയിൽ)

ധീരത്വത്തോടുറക്കമൂണുകുളിയെ-
ന്നെല്ലാം വെടിഞ്ഞപ്പൊഴും
ചാരത്തങ്ങിനെ പാര്‍ത്തുതാൻ പരിചരി-
ച്ചീടും ഫലിക്കായ്കയാൽ
ചോരത്തുള്ളികണക്കു ബാഷ്പനിവഹം
തൂകിസ്സശോകം ഹരി-
ദ്വാരത്തേക്കു നടന്നു കയ്മൾ കടുത-
യീടും തപംചെയ്യുവാൻ.


കല്യാണി- എനിക്കു സാധിക്കാത്ത ഭാഗ്യം കയ്മൾക്കുണ്ടായല്ലൊ. ഭാഗ്യവാൻ.

മൂത്താർ- കഷ്ടം! കയ്മൾ എത്രചാലാണ് എൻറെ അടുക്കൽ നടന്നിട്ടുള്ളത് ഉത്തമസ്നേഹിതന്റെ ലക്ഷ ണം ഇതുതന്നെയാണ്.

(പിന്നെയും അണിയറയിൽ)

പോകുമ്പോൾ ദൈവഗത്യാ വഴിയുടെ നടുവേ
ഞങ്ങളെക്കണ്ടുമുട്ടീ
തൂകുംകണ്ണീരുമായിച്ചരിതമഖിലവും
ഞങ്ങളോടോതിമെല്ലേ
ആകുന്നെന്നാകിലീവസ്തുതയിവിടമണ-
ഞ്ഞോതുവാനും പറഞ്ഞു
പോകുന്നൂഞങ്ങളിസ്സങ്കടകഥകഥനം
ചെയ്തുനാവുംകുഴഞ്ഞു.



-12-


കല്യാണി- അച്ഛ! അവർ പോകുന്നതിന്നു മുമ്പായി എനിക്കൊന്നു കണ്ടു കുറേക്കൂടി വർത്തമാനം ചോദിച്ചറിവാനുണ്ട്. ഞാൻ പോകുന്നു.

മൂത്താർ- വേണെങ്കിൽ അവരെ ഇങ്ങോട്ടു വരുത്താലൊ.

കല്യാണി- അതുവേണ്ടാ ഞാനങ്ങോട്ടു ചെല്ലാം.

മൂത്താർ- അങ്ങിനെതന്നെ.

(കല്യാണി പോയി)

മൂത്താർ- കുറുപ്പെ! 'ആപത്തുവന്നത്തിടുന്ന നേരത്തു ശോഭിക്കയില്ലെടോ സജ്ജനഭാഷിതം' എന്നു പറഞ്ഞതു ശരിയാണ് അല്ലെങ്കിൽ നിങ്ങളെല്ലാം അന്നെത്ര പറഞ്ഞു. ആരേയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. അവന്നിപ്പോൾ ഒരു ദശാന്ത്യമാണ് രാഹുവെച്ചു വ്യാഴം എടുക്കുകയാണ്. കുറെ അസാദ്ധ്യമാണെന്നു മൂത്തപണിക്കർ തന്നെ പറഞ്ഞിട്ടുണ്ട്. അവന്റെ തള്ള അതു കേട്ടിട്ടുള്ള ആധിയാൽതന്നെയാണ് തീര്‍ന്നുപോയത്.

കുറുപ്പ്- കര്‍മ്മമറ്റല്ലാതെ ചാവില്ല. അതിനു സംശയമില്ല.

മൂത്താർ- അതു ശരിയാണ് എങ്കിലും ഞാനൊരു മഹാപാപിയായിത്തീർന്നു. അതു തീരണമെങ്കിൽ ഒരു ഗംഗാസ്നാനവും ഒരു സേതുസ്നാനവും കഴിക്കണം.

കുറുപ്പ്- അതേതായാലും നന്ന്.

മൂത്താർ- എന്നാൽ പുറപ്പെട്ടോളു. ശൂന്യം കഴിഞ്ഞാൽ യാത്രനിശ്ചയം.

കുറുപ്പ്- ഓ ഹോ ഞാനൊരുക്കമാണ്.

മൂത്താർ- ഇതിനെപ്പറ്റി പിന്നെപ്പറയാം. ഞാനങ്ങോട്ടു ചെല്ലട്ടെ, കുട്ടി വ്യസനിക്കാതെ നോക്കട്ടെ.

(രണ്ടാളും പോയി)

മൂന്നാംരംഗം കഴിഞ്ഞു



 

നാലാമങ്കം (പേജ് 13 - 15)

 

-13-


നാലാം രംഗം


(അനന്തരം കുറുപ്പു പ്രവേശിക്കുന്നു)

കുറുപ്പ്-

എല്ലാദിക്കുമടിച്ചുതേച്ചുവഴിയിൽ
പുല്ലാകവേ ചെത്തിയെ-
ന്നല്ലാ വെങ്കിളിയിട്ടു ദിത്തിമതിലെ-
ന്നെല്ലാം വെളുപ്പിച്ചതേ
കല്യാണാംഗികൾ ചാര്‍ത്തിടുന്നമകുട
ക്കല്ലായ് വിളങ്ങീടുമ-
കല്യാണിക്കു വരൻവരും പുടമുറിക്ക-
ല്യാണമിന്നാണഹോ!


കഷ്ടം ഈ കുട്ടിയുടെ ബുദ്ധി ഇത്ര പകച്ചുപോയല്ലൊ.

ആറാംമാസം മുതൽക്കിശ്ശിശുവിനു പതിനാ-
റാം വയസ്സാകുവോളം
കൂറാമാറ്റിൽ കുളിപ്പിച്ചൊരുശുഭമതിതൻ
നായർ കായം വെടിഞ്ഞു
ആറാം മാസം കഴിഞ്ഞീലിനിയുമതിനുമു-
മ്പീക്കയൽ കണ്ണി ദേഹം
തീറായന്യന്നു നൽകുന്നിതു തരുണികൾതൻ
ചിത്തമത്യുഗ്രവജ്രം.


കഠിനഹൃദയനായ കാരണവർകൂടി ആ യുവാവിനെ ഓര്‍ത്ത് ഇന്നും കണ്ണീരുവാര്‍ത്തുകൊണ്ടിരിക്കുന്നു. ആ വ്യസനംകൊണ്ടുതന്നെ പുതിയ മണവാളന്റെ മുഖത്തു താൻ നോക്കുന്നതല്ലെന്ന് ആ വൃദ്ധൻ ശപഥം ചെയ്തതും ഈ പെണ്ണിന്റെ മനസ്സ് ഇങ്ങിനെ മറിഞ്ഞതുംകൂടി ആലോചിക്കുമ്പോൾ അത്യത്ഭുതം തോന്നുന്നു. എനിക്കു തന്നെ ഈ കല്യാണത്തിൽ പങ്കുകൊള്ളുവാൻ ഒട്ടും മനസ്സില്ല. മൂത്താരുടെ വേഴ്ചക്കു കൂടാതെ കഴികയില്ലല്ലൊ. ഏതായാലും മൂത്താരുടെ അടുക്കൽ ചെല്ലുകതന്നെ. (ചുറ്റിനടന്ന് നേരെ നോക്കി) ഇതാ-

മൂത്താർ കീഴ്പോട്ടുനോക്കി സ്ഥിരമതിയൊടിരി-
ക്കുന്നു തമ്പുത്രിതാനും
മൂത്താളും മോദമോടും പലപലവിധമാം
മോടിയാം ധാടിയോടും
ഭര്‍ത്താവെത്തുന്നതുംകാത്തിളകിനമിഴിയും
പൂണ്ടുനിൽക്കുന്നു ചാരേ
സത്തായീടും പഠിപ്പുള്ളബലകളുമിതിൻ
മട്ടുകാട്ടുന്നുവെല്ലൊ.


(പറഞ്ഞപ്രകാരം മൂത്താരും കല്ല്യാണിയും പ്രവേഷിക്കുന്നു)

കുറുപ്പ്- (അടുത്തുചെന്ന്) എന്താ? എത്തിക്കഴിഞ്ഞില്ലാ അല്ലേ?

മൂത്താർ- എന്നോടൊന്നും ചോദിക്കല്ലെ. എനിക്കു സമയം അടുത്തുവരുന്തോറും വ്യസനം വര്‍ദ്ധിച്ചു വരുന്നു.

കല്യാണി- (ആത്മഗതം) അച്ഛന്ന് അദ്ദേഹത്തിലുള്ള വാത്സല്യം ഇപ്പോഴേ വെളിപ്പെട്ടുള്ളൂ. യഥാര്‍ത്ഥമായസ്നേഹം ആപത്തിങ്കലാണല്ലൊ പ്രത്യക്ഷപ്പെടുക.

കുറുപ്പ്- കുട്ടിക്കു വലി സുഖക്കേടൊന്നുമില്ലാത്തതുതന്നെ നമുക്കു സമാധാനം.

മൂത്താർ- അവൾക്കെന്താ? കുറെ നാൾ ഒന്നിച്ചു കളിച്ച നടന്നു. അത്രയല്ലെ ഉള്ളൂ? പോയതൊക്കെ എനിക്കുതന്നെ.

-14-


കല്യാണി- (വ്യസനകോപങ്ങളോടുകൂടി നെടുവീപ്പിട്ട്) അച്ഛ! എന്നെ അകാരണമായി ശകാരിക്കരുത്. ഇത്ര അന്തസ്സാരമില്ലാത്തവളാണ് അച്ഛന്റെ മകൾ എന്നും വിചാരിക്കരുത്. ഞാൻ ഇജ്ജന്മം അന്യപുരുഷനെ സ്വീകരിക്കുക എന്നുള്ളതുണ്ടാകുമോ?

മൂത്താർ- (പരിഭ്രമിച്ച്) പിന്നെ എന്താണ് നീ ഭാവം?

കല്യാണി- ഞാൻ ഉള്ളതു പറയാം. പ്രകൃത്യ ശുദ്ധാത്മാവായ അച്ഛന്നു ഞങ്ങളിലുണ്ടായിരുന്ന അതിവാത്സല്യമെല്ലാം ഞങ്ങളുടെ ഭാഗ്യദോഷത്താൽ ഇല്ലാതായി ഈവിരോധവ്രതമാചരിച്ചതിനെ ഭേദപ്പെ ടുത്തി പൂർവ്വസ്ഥിതിപോലെയാക്കുവാൻ ഒരു സൂത്രം പ്രയോഗിച്ചതാണ്. അച്ഛന്റെ മരുമകനു യാതൊരു കേടും വന്നിട്ടില്ല. അദ്ദേഹവും കയ്മളും ഇന്നത്തെ വണ്ടിക്കിറങ്ങി തോപ്പിൽ മഠത്തിൽ ഇരിപ്പുണ്ട്. അച്ഛൻ പ്രസാദിച്ചാൽ ഇപ്പോൾ ഇവിടെ വരും. ആ വഴിയാത്രക്കാരുടെ കയ്യിൽ വിവരമായൊരെഴുത്തു കൊടുത്തയച്ചിട്ടില്ലായിരുന്നു എങ്കിൽ എന്റെ കഥ അന്നുതന്നെ അവസാനിക്കുമായിരുന്നു.

വല്ലാതെയച്ഛനു വളന്നൊരു വത്സലത്വം
നില്ലാതെപോയതു തിരിച്ചു വരുത്തിവെപ്പാൻ
വല്ലായ്മയെങ്കിലുമതിങ്ങിനെ ചെയ്തു ഞങ്ങ-
ളെല്ലാം പൊറുത്തു ജനകൻ കനിയേണമിപ്പോൾ


(എന്നു കരഞ്ഞുകൊണ്ടു കാക്കൽ വീഴുന്നു)

മൂത്താർ- (കല്യാണിയെ പിടിച്ചെഴുന്നേൽപ്പിച്ച്) മകളേ! ഇതെല്ലാം നേരാണൊ?

കല്യാണി- അതെ അച്ഛ!

മൂത്താർ- എന്റെ കുട്ടൻ ജീവിച്ചു.

* * * * *
മൂത്താർ- തോപ്പിൽ മഠത്തിൽ പോയി അവിടെ ഇരിക്കുന്നവരെ ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവാ.

വാലിയക്കാരൻ- കയ്കളും കൊച്ചേമാനും പടിപ്പുരയിലുണ്ട്.

മൂത്താർ- ഇങ്ങട്ട് വരാൻ പറ.

(വാലിയക്കാരൻ പോയി)

കുറുപ്പ്- (ആത്മഗതം)

ചാരിത്രത്തികവിന്റെസത്തൊരു വധൂ-
വേഷംധരിച്ചുള്ളൊരി-
ത്താരിത്തേൻമൊഴിയെക്കുറിച്ചുവെറുതേ
ദൂഷ്യം വിചാരിച്ചുഞാൻ
പാരിൽ ബുദ്ധികുറഞ്ഞകൂട്ടരിതുപോ-
ലാകുന്നു സന്മാര്‍ഗ്ഗിതൻ
പേരിൽ കുറ്റമണച്ചുവെപ്പതു വൃഥാ
സൂക്ഷ്മം ധരിക്കാതഹോ.


(സ്പഷ്ടം) അല്ലയോ ഗുണശാലിനി! ഞാൻ ഭവതിയെക്കുറി ച്ച് അല്പം തെറ്റിധരിച്ചുപോയി. അതിനു മാപ്പുതരണം.

കല്യാണി- ആ തെറ്റിധാരണയ്ക്കു കാരണം ഞാനീസംഗതി വെളിപ്പെടുത്താതിരുന്നതല്ലെ? അതുകൊണ്ടു ഞാനാണ് മാപ്പുചോദിക്കേണ്ടത്.

(അനന്തരം കയ്മളും കൃഷ്ണൻനായരും പ്രവേശിക്കുന്നു)

-15-


കല്യാണി- (സന്തോഷലജ്ജാസംഭ്രമങ്ങളോടുകൂടി അല്പം അകന്നുനിൽക്കുന്നു)

കൃഷ്ണൻ നായർ- (മുത്താരുടെ കാക്കൽ വീണിട്ട്)

അപകടവഴികാട്ടും യൌവനത്തള്ളലിൽപെ-
ട്ടുപനയമവിടുത്തോടല്പമൊന്നാചരിച്ചേൻ
കൃപയൊടതു പൊറുത്തെൻമാതുലൻകയ്യുരണ്ടും
സപദിമമശിരസ്സിൽ ചേര്‍ത്തുരക്ഷിച്ചിടേണം.


മൂത്താർ- (കൃഷ്ണൻനായരെ പിടിച്ചെഴുന്നേല്പിച്ചു തലയിൽ കയ്യുവെച്ചു കണ്ണീരോടുകൂടി) എന്റെ കുട്ടാ! ഞാൻ നിന്നെ നല്ലവണ്ണമൊന്നു കാണട്ടെ. നിന്റെ സകല തെറ്റിനും നീ അപേക്ഷിക്കുനതിന്നു മുമ്പേ തന്നെ ഞാൻ മാപ്പുതന്നിരിക്കുന്നു. ഇനി എന്നെ ഈ വയസ്സുകാലത്തു വിട്ടുപിരിയാഞ്ഞാൽ മതി.

കയ്മൾ- (ആത്മഗതം) ഞാൻ അന്നു പറഞ്ഞതു കേൾക്കാഞ്ഞിട്ടല്ലെ ഈ കണ്ണീരൊക്കെ അനാവശ്യമായി ചിലവായത്?

കുറുപ്പ്- ഇപ്പോഴെ എനിക്കു സമാധാനമായുള്ളു.

കയ്മൾ- എപ്പോൾ, ഇവരൊക്കെ കരഞ്ഞപ്പോഴൊ?

(അണിയറയിൽ)

ദേശത്തു പ്രമാണികളും മറ്റും എത്തിയിരിക്കുന്നു. കൃഷ്ണൻനായരെ കാണ്മാൻ പല സ്നേഹിതന്മാരും ധൃതിപ്പെടുന്നു. ഇങ്ങോട്ടു വരാറായില്ലെ?

മൂത്താർ- എന്നാൽ നമുക്കിനി അങ്ങോട്ടു ചെല്ലുക. (എല്ലാവരും ചുറ്റി നടക്കുന്നു)

മൂത്താർ- കുട്ടാ, എനിക്കു പ്രായാധിക്യമായി. അങ്ങോട്ടു പോവാനുള്ള വഴി വല്ലതും നോക്കണ്ടെ? കാര്യമെല്ലാം നിന്നെ ഏല്പിച്ചിരിക്കുന്നു. എല്ലാം നല്ലവണ്ണം നോക്കി ഇവളെ വ്യസനിപ്പിക്കുകയും അരുത്

കൃഷ്ണൻ നായർ- അമ്മാമന്റെ അനുഗ്രഹത്താൽ എല്ലാം വേണ്ടതുപോലെയാവും.

കയ്മൾ- അമ്മാമൻ എനി എന്തൊരിഷ്ടമാണ് അങ്ങയ്ക്കു, ചെയ്യേണ്ടത്.

കൃഷ്ണൻ നായർ- ഇതിൽ പരമായി ഒന്നും ചെയ്യേണ്ടതില്ലാ. എങ്കിലും ഇതിരിക്കട്ടെ.

(ഭരതവാക്യം)

തങ്കുഡുംബപരിരക്ഷചെയ്തുവഴിപോലെ
കാരണവർ വാഴണം
ഹുങ്കുവിട്ടുമരുമക്കൾ മൂത്തവരിൽ നല്ലൊ-
തുക്കമൊടിരിക്കണം
തങ്കുമാദരവുമാതൃഭാഷയൊടു ഹുണ
ഭാരതി പഠിച്ചവര്‍-
ക്കങ്കുരിക്കണ, മഗേന്ദ്രനന്ദിനിയനല്പ
ഭവ്യമരുളീടണം.


(എല്ലാവരും പോയി)

നാലാം രംഗം കഴിഞ്ഞു

കല്യാണീകല്യാണം നാടകം സമാപ്തം.



 

.