"നാടകാന്തം കവിത്വം" എന്നുള്ളതിനാൽ ഒരു നാടകം ഉണ്ടാക്കാൻ യോഗ്യത എനിക്കുണ്ടെന്നു ഞാൻ വിചാരിക്കുന്നില്ല. എന്നാൽ ഈയിടെ ഇഷ്ടനായ ഒരാളിന്റെ നിബ്ബന്ധത്താൽ 'രാഘവമാധവം' എന്ന ഈ ചെറിയ നാടകം എഴുതുന്നതിനു് ഇടയായി.
- കേസി കേശവപിള്ള പരവൂർ 1067
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
നാന്ദി
കല്യാണശ്രീ വിളങ്ങുന്നൊരു മൃദുലപദ-
ത്താമരത്താർ ഭജിക്കും
കല്യന്മാരിൽ കിളിര്‍ക്കും മദദുരിതലതാ-
ഖണ്ഡനേ ഖഡ്ഗമായി,
ഉല്ലാസം തേറുമൻപാമമൃതമഴ പൊഴി-
ക്കും നവീനാഭ്രമാകും
മല്ലാരാതിക്കെഴും നൽക്കടമിഴിയിണ ഞാൻ
സാദരം കൈതൊഴുന്നേൻ. 1
(നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ: (മുൻഭാഗത്തു നോക്കീട്ടു്) അല്ലയോ മാന്യ സദസ്യരേ! ഖേചരൻ എന്നു പ്രസിദ്ധനായിരിക്കുന്ന ഒരു നടൻ തന്റെ സ്വാമിനിയായ പത്മിനിയോടു കൂടി ദുരഹങ്കാരഭൂയിഷ്ഠങ്ങളായ ചില നാട്യപ്രയോഗങ്ങൾകൊണ്ടു ഇവിടെ മഹാജനങ്ങൾക്കു് വൈമനസ്യത്തെ ജനിപ്പിച്ചിരിക്കുന്നതായി അറിയുന്നു. അതിനാൽ സരസമായിരിക്കുന്ന ഒരു പ്രബന്ധത്തെ യഥോചിതം പ്രയോഗിക്കുന്നതിനായി ആജ്ഞാപി ച്ചു ഭവാന്മാർ എന്നെ അനുഗ്രഹിക്കണമെന്നു അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ,
സജ്ജനരോഷവുമധികം
ലജ്ജയുമേകുന്ന ഗര്‍വ്വമാം ദോഷം
ഇജ്ജനമുടനടി തീർത്തു സ-
മുജ്ജ്വല മോദാകുലത്വമേകീടാം. 2
(ആകാശത്തിൽ ചെവികൊടുത്തിട്ടു് ) നിങ്ങൾ എന്തു പറയുന്നു? “ഇപ്രകാരമുള്ള കര്‍മ്മത്തിൽ വേണ്ടുന്ന സാമഗ്രിയോടുകൂടാത്ത ഭവാൻ എങ്ങനെ സമര്‍ത്ഥനായി ബ്ഭവിക്കുന്നു?" എന്നോ? (മന്ദഹാസത്തോടും വിനയത്തോടുംകൂടി) ആശ്ചര്യം! ആശ്ചര്യ്യം! നിങ്ങളെന്താണു് ഇങ്ങനെ ആജ്ഞാപിക്കുന്നതു്? നിങ്ങളെപ്പോലുള്ള മഹാന്മാരുടെ കൃപാതിശയംതന്നെ സര്‍വ്വസാധകമാണല്ലോ. അതിനാൽ,
സംബന്ധം തെല്ലുമില്ലെങ്കിലുമലിവിനൊടെൻ
വാസനാവൈഭവത്താൽ
സമ്മാനിച്ചിന്നിതിങ്കൽ സഫലതയണവാ-
നക്ഷദുർവീര്യഗവ്യം
സമ്മോദാൽ സംഹരിച്ചും സവിനയമിഹ സര്‍-
വ്വേശനെസ്സംസ്മരിച്ചും
സന്മാര്‍ഗ്ഗത്തിൽ സുഖിക്കും സുമതികൾ സുസഹാ-
യങ്ങളായിങ്ങളാകും. 3
അതുതന്നെയുമല്ല
ഞാനെന്നുള്ളൊരു ഭാവമുള്ളിലുളവാ-
യെന്നാകിൽ നന്നായവൻ
നൂനം നിന്ദിതനായ്ത്തനിക്കു തുണയൊ-
ന്നില്ലാതെ വല്ലാതെയാം,
മാനം നോക്കി വിനീതനാകിലതിയാ-
മാനന്ദമാകുന്നൊര-
ന്യൂനം നൂതനമായ വേഷമണിയു-
ന്നെന്നാലുമൊന്നാമതാം. 4
(പിന്നെയും ആകാശത്തെ ലക്ഷ്യമാക്കി) എന്താണാജ്ഞാപിക്കുന്നതു? "എന്നാൽ ഭവാൻ,
അര്‍ത്ഥരസം സരളത്വമ-
നര്‍ത്ഥമൊഴിച്ചീടുവാൻ സദുപദേശം
ഇത്ഥം ഗുണമിയലുന്നൊരു
പുത്തനതാം നാടകം പ്രയോഗിക്ക" 5
എന്നോ? വളരെ നന്നായി. (അണിയറയിലേക്കു നോക്കീട്ടു) അല്ല, ഇതെന്തു താമസമാണു?
കാര്യാകാര്യവിവേകവും പരഗുണ-
ത്തിങ്കൽ പരം തോഷവും
ചേരുന്നാര്യജനങ്ങളിങ്ങിഹ വിള-
ങ്ങീടുന്നു രംഗസ്ഥലേ
സാരം വാദ്യകലാവിലാസവിലസൽ
സംഗീതവും ഭംഗിചേര്‍-
ന്നാര്യേ ഹന്ത! മുഴങ്ങിടുന്നു വരുവാൻ
വാർകേശി! വൈകിക്കൊലാ. 6
നടി: (പ്രവേശിച്ചിട്ടു്)
കേളിയുള്ള ജനമിസ്സദസ്സിലതി
മേളമാണിഹ നിറഞ്ഞതും
കാളുമുന്നതരസം കലര്‍ന്നവർ പ-
റഞ്ഞ വാക്യവുമറിഞ്ഞു ഞാൻ,
താള മേളനമനോജ്ഞഗാനമതു-
മങ്ങു കേട്ടിവയിലെന്മന-
സ്സോള തുല്യമിളകിത്തളർന്നിതുവ-
രെയ്ക്കുളായിതു വിളംബവും. 7
എന്നാൽ ഇവിടെ ഏതു നാടകമാണു് അഭിനയിക്കേ ണ്ടതു്?
സൂത്രധാരൻ: നമ്മുടെ പരവൂർ കേശവപിള്ള ഉണ്ടാക്കിയ 'രാഘവമാധവം' എന്ന നാടകം ആയാൽ നന്നായിരിക്കുമെന്ന് എനിക്കു തോന്നുന്നു.
നടി: ഓഹോ, മനസ്സിലായി. ആ നാടകംതന്നെ വേണമെന്നാണു് എന്റെയും അഭിപ്രായം.
സൂത്രധാരൻ: എന്നാൽ ഭവതി മധുരതരമായ സംഗീതം കൊണ്ടു ഈ സദസ്സിനെ സന്തോഷിപ്പിക്കുകതന്നെ.
(നടി ആലോചിക്കുന്നു.)
ഇത്ര ആലോചിക്കാനൊന്നുമില്ല. ഈ വസന്തകാലത്തെക്കുറിച്ചുതന്നെ പാടിയാലും. ഇപ്പോൾ,
പേരാളുന്ന പലാശകാന്തിയധികം
കാളുന്ന മേളം നിറ-
ഞ്ഞാരാൽ നിര്‍മ്മലനാം സദാഗതിയുമു-
ണ്ടേറ്റം ലസിക്കുന്നഹോ!
സാരാധിക്യവിലാസമാര്‍ന്നൊരു സുപര്‍-
ണ്ണാശോകസംവര്‍ദ്ധിത-
ക്രൂരാത്ത്യാ വലയുന്നു പാന്ഥരുമിതാ
ണ്ടീടു തണ്ടാർമിഴി! 8
അത്രതന്നെയുമല്ല,
ഈടേറുന്നതിസൗരഭം ചെറുമലർ-
ക്കൂട്ടങ്ങൾ തന്നിൽ കലര്‍-
ന്നീടും സദ്രസമോദിതാളിവചന-
ശ്രുത്യാ സമസ്താദൃതാ
കൂടും മാധവസംഗമാലതിമദം
ചിത്താംബുജത്തിൽ ഭരി-
ച്ചീടും കോകിലവാണി താനിഹ വിള-
ങ്ങീടുന്നു കേടെന്നിയേ. 9
അങ്ങനെതന്നെ. (പാടുന്നു)
നടി:
ഭൈരവി -രൂപകം
പല്ലവി: മധുരാഭമിഹ ഭാതി കേളിവനമതി ചാരു മധുരാഭം.
അനു: അധരീകൃതസമയാന്തര-
ഗഡോജ്ജ്വലമധുസംഗതി (മധുരാ)
ചരണം: പേശലപവമാനോത്ഭവ-
ഹുങ്കാരമനോജ്ഞം പര -
മാശാകരമാപ്താഗമ-
സാധുദ്വിജലപിതാന്വിത-
മാഹതമദമുനീമാനസ
മോഹനകാരണമനുപമ-
മധിഗതമാനമനോഹര
യുവതിമണീമതിശാന്തിദ. (മധുര)
(സംഭ്രമിച്ചു എഴുനേല്ക്കാൻ ഭാവിക്കുന്നു.)
സൂത്രധാരൻ:
മാകന്ദവൃന്ദമധുവുണ്ടു മദിച്ചു മോദാൽ
കൂകുന്ന പെൺകുയിലുതന്റെ മനസ്സനല്പം
വേകുന്നവണ്ണമതിമാധുരി ചേന്ന ഗാന-
മാകും നറും സുധ നുകര്‍ന്നു തെളിഞ്ഞു രംഗം. 10
അതിനാൽ സന്തുഷ്ടയാകേണ്ട ഭവതി എന്താണിങ്ങനെ ബദ്ധപ്പെട്ടെഴുനേല്ക്കാൻ ഭാവിക്കുന്നതു്?
നടി: ഇതാ, ഭവാൻ കാണുന്നില്ലയോ? ആരോ അതി ദിവ്യന്മാരായ രണ്ടു പുരുഷന്മാർ ഇങ്ങോട്ടുതന്നെ വരുന്നു. ഇവരെ നാം ഉപചരിക്കേണ്ടതാണല്ലോ.
സൂത്രധാരൻ: (നോക്കീട്ട്) ആര്യേ! സംഭ്രമിക്കേണ്ട. നമ്മുടെ സംഘത്തിലുള്ള നടന്മാർതന്നെ ശ്രീകൃഷ്ണന്റെയും നാരദന്റെയും വേഷം ധരിച്ച് രംഗത്തിലേക്കു വരികയാണു അതുകൊണ്ടു് നമുക്കു മേൽ വേണ്ട കാര്യം നടത്തുവാനായി പോകതന്നെ. (രണ്ടുപേരും പോയി.)
പ്രസ്താവന കഴിഞ്ഞു
(അനന്തരം ശ്രീകൃഷ്ണനും നാരദമഹർഷിയും പ്രവേശിക്കുന്നു.)
നാരദൻ: അല്ലയോ ജഗദീശ്വരാ!
എന്തിനു ലൗകികവചസ്സുകളേവമോതി-
ച്ചിന്തുന്ന മോഹമകതാരിൽ വളര്‍ത്തിടുന്നു?
ചെന്താർ തൊഴുന്ന ഭവദീയപദങ്ങൾ ക്രുപ്പി-
സ്സന്താപമാശു കളവാനിഹ വന്നു ഞാനും. 11
ശ്രീകൃഷ്ണൻ: മഹാനുഭാവനായ മഹര്‍ഷേ! അങ്ങ് ഇപ്പോൾ അരുളിച്ചെയ്തതിന്റെ അര്‍ത്ഥം എനിക്കു മനസ്സിലാകുന്നില്ല. ഞാൻ എന്തുകൊണ്ടാണ് അങ്ങേയ്ക്കും മോഹം വളര്‍ത്തുന്നതു്?
നാരദൻ: ആശ്ചര്യം! സര്‍വ്വജ്ഞനായ അവിടന്നു ഇപ്രകാരം പറയുന്നതു് യുക്തമല്ല. എങ്കിലും എന്നെക്കൊണ്ടു പറയിക്കണമെന്നാണല്ലോ അവിടത്തെ അഭിപ്രായം. എന്നാൽ ഞാൻ പറയാം.
കല്യശ്രീ കലരുന്ന കാലിണയതാം
ബാലാര്‍ക്കനോലുനാ നൽ-
ക്കല്യാണപ്രഭകൊണ്ടു കല്മഷതമസ് -
ക്കാണ്ഡങ്ങൾ ഖണ്ഡിച്ചിടും
മല്ലാരേ! തവ ഭക്തനാകുമിവനെ-
ക്കണ്ടോരു നേരം ഭവാ-
നില്ലാതായ് ദുരിതങ്ങളെന്നമല! നീ
ചൊല്ലുന്നതും നല്ലതോ? 12
അതുകൊണ്ടുതന്നെയാണു മോഹം വളർത്തുന്നു എന്നു ഞാൻ പറഞ്ഞതു്
ശ്രീകൃഷ്ണൻ: എന്നാൽ എന്റെ വാക്യം അയഥാര്‍ത്ഥമായി വരുന്നതല്ല.
നാരദൻ: (ആത്മഗതം) അതിനു സംശയമുണ്ടോ?
ശ്രീകൃഷ്ണൻ: എന്തുകൊണ്ടെന്നാൽ,
നന്മയൊടൊത്തു വസിക്കും
നിര്‍മ്മലജനമോടു ചേര്‍ന്നുവെന്നാകിൽ
കല്മഷമഖിലവുമതിജവ-
മുന്മൂലിതമാകുമില്ല കില്ലേതും 13
നാരദൻ: ഐ: അങ്ങനെയാണു്? എന്നാൽ ഇതും എന്റെ മനസ്സിലുള്ളതാണു്:
യാതൊന്നില്ലെന്നു വന്നാൽ ഭുവനമഖിലമീ-
മട്ടിൽ നില്ക്കില്ലയെന്ന-
ല്ലാതങ്കം സൗഖ്യമെന്നുള്ളതുമിഹ സമമായ്
കാണുവാനും പ്രയാസം
ഭൂതങ്ങൾക്കൊക്കെയുള്ളിൽ ബഹിരപി വിലസീ-
ടുന്നതായിന്നപോലെ-
ന്നോതാവല്ലാത്തൊരശ്ശക്തിയുമയി ജഗതീ-
നാഥ! ചിൽക്കാതലാം നീ. 14
ശ്രീകൃഷ്ണൻ: എന്റെ സര്‍വ്വവ്യാപിത്വത്തെക്കുറിച്ചു അങ്ങേയ്ക്കു നല്ലവണ്ണം അറിവുണ്ടു് അല്ലേ? എന്നാൽ ഈ വിചാരം ഇപ്പോൾ ഉണ്ടായതാണെന്നു തോന്നുന്നു.
നാരദൻ: അല്ല. ഈ വിചാരം എനിക്കു് എല്ലായ്പോഴും ഉള്ളതുതന്നെയാണു്.
ശ്രീകൃഷ്ണൻ: (മന്ദഹാസത്തോടുകൂടി) അങ്ങ് ഇപ്പോൾ ആലോചനാപൂർവ്വകമാണു് എന്നോടു സംസാരിക്കുന്നതെന്നു ഞാൻ വിചാരിക്കുന്നില്ല. 'എല്ലായ്പോഴും' എന്നു പറഞ്ഞതിൽ എനിക്കു വളരെ സംശയമുണ്ടു്. വ്യാപാരവും വചനവും ഭിന്നങ്ങളായിവരാമോ?
നാരദൻ: (ആത്മഗതം) ഇദ്ദേഹം എന്താണ് ഇങ്ങനെ പറയുന്നതു്? ഓഹോ! മന്ദനായ ഞാൻ ഭാര്യാഭവനങ്ങളിലൊക്കെ പരീക്ഷിക്കാൻ നടന്ന വിവരം ഇദ്ദേഹം ധരിച്ചുകൊണ്ടു് എന്നോടിങ്ങനെ ചോദിക്കയാണു്; ആകട്ടെ. (പ്രകാശം)
ഒന്നാമങ്കം (പേജ് 06 - 08)
മായാപതേ! ബത ഭവാനൊടു ചൊൽവതെന്തീ
മായാനുസാരമൊടു മാനസശാന്തിയെന്യേ
പേയായലഞ്ഞനിശമിങ്ങ വലഞ്ഞിടുന്നോ-
രീയുള്ള ഞങ്ങൾ കരുണാവരുണാധിവാസ! 15
(അണിയറയിൽ)
കണ്ടാൽ കണ്ണിനു രമ്യഭാവമിയലും
രമ്യങ്ങൾ ഹര്‍മ്മ്യങ്ങളി-
ങ്ങുണ്ടാകാശതലം കടന്നു ദിവി നോ-
ക്കീടുന്ന വെണ്മാടവും
രണ്ടാമത്തെയമര്‍ത്ത്യമന്ദിരമിതെ-
ന്നുണ്ടായ്‍വരും ചിന്തയും
കണ്ടാലും കമനീയകല്പതരുവും
നന്നായ് വിളങ്ങുന്നിതാ. 16
ശ്രീകൃഷ്ണൻ: ആരാണു് ഇങ്ങനെ പുരവര്‍ണ്ണനം ചെയ്യുന്നതു്?
(വീണ്ടും അണിയറയിൽ)
ഏഴാം മാളികമേലുറങ്ങുവതിനു-
ണ്ടേറെസ്സുഖം കൂറെഴും
കേഴക്കണ്ണികൾ മൗലിമാരുമതിയാ-
യുണ്ടിങ്ങ കൊണ്ടാടുവാൻ
ആഴിക്കുള്ള നിറം കലര്‍ന്നവനിവ-
ണ്ണം ദണ്ഡമേൽക്കുന്നൊരി-
പാഴന്മാരുടെ പീഡ തീര്‍ത്തരുളുവാൻ
കാരുണ്യമുണ്ടാകുമോ? 17
ശ്രീകൃഷ്ണൻ: കഷ്ടം! ആരാണിവിടെ പീഡ അനുഭവിക്കുന്നതു്? (ആലോചിച്ചിട്ട്)
സ്വര്‍ഗ്ഗാതിശായി സുഖമോടിഹ വാണിടുമ്പോൾ
ദുര്‍ഗ്ഗര്‍വ്വമാര്‍ക്കുമെളുതായുളവാകുമല്ലോ,
സര്‍ഗ്ഗം പിഴച്ചു പരിപീഡകൾ ഹന്ത! സാധു-
വര്‍ഗ്ഗത്തിൽ വല്ലവരുമിങ്ങു വളര്‍ത്തിടുന്നോ? 18
നാരദൻ: (ആത്മഗതം) എന്തെങ്കിലും ഒരു കലഹം ഉണ്ടായെങ്കിൽ മനസ്സിനെ ഒന്നു വിനോദിപ്പിക്കാമായിരുന്നു. (പ്രകാശം) ആരെങ്കിലും ദുസ്സാമര്‍ത്ഥ്യം നന്നായി പ്രകടിപ്പിച്ചിട്ടുണ്ടു് നിശ്ചയംതന്നെ.
കഞ്ചുകി: (പ്രവേശിച്ചിട്ടു്) സ്വാമി വിജയിയായി ഭവിച്ചാലും. രണ്ടു ബ്രാഹ്മണർ സ്വാമിയെ കാണ്മാനായി വന്നിരിക്കുന്നു.
ശ്രീകൃഷ്ണൻ: എന്നാൽ അവരെ വേഗത്തിൽ കൂട്ടിക്കൊണ്ടു വരൂ.
(കഞ്ചുകി പോയി.)
(അനന്തരം രണ്ടു ബ്രാഹ്മണർ പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ: (എഴുനേറ്റിട്ടു്) ഇതാ ഞാൻ വന്ദിക്കുന്നു. ഭവാന്മാർ ഇവിടെ ഇരിക്കാം.
(എല്ലാവരും ആചാരോപചാരങ്ങൾ ചെയ്തും ഇരിക്കുന്നു.)
ഒന്നാം ബ്രാഹ്മണൻ: ഈ ആചാരങ്ങളൊന്നും ഇല്ലെങ്കിലും അത്ര തരക്കേടില്ലായിരുന്നു!
ശ്രീകൃഷ്ണൻ: എന്താണു് ഭവാന്മാര്‍ക്കും ഇവിടെ വല്ലതും പീഡ സംഭവിച്ചോ?
ഒന്നാം ബ്രാഹ്മണൻ:
വന്ദിച്ചതില്ലതിനു സങ്കടമില്ല തെല്ലും
നന്ദിച്ചതില്ലതിനുമെന്തൊരു ദോഷമുള്ള ?
ശ്രീകൃഷ്ണൻ: പിന്നെയോ?
ഒന്നാം ബ്രാഹ്മണൻ:
നിന്ദിച്ചു ചൊന്ന വചനങ്ങൾ നിനച്ചു ചിത്തേ
കുന്നിച്ചിടുന്നു പരിതാപഭരം മുരാരേ! 19
ശ്രീകൃഷ്ണൻ: ആരാണ് ഇപ്രകാരം ചെയ്തതു്?
രണ്ടാം ബ്രാഹ്മണൻ:
നേരോതീടുവനീശ! ഞങ്ങൾ സരസം
സാപ്പാടുമിപ്പോൾ കഴി-
ച്ചോരോരോ വെടിയും പറഞ്ഞു പരമാ-
നന്ദിച്ചു വന്നേവരും
ശ്രീകൃഷ്ണൻ: എന്നിട്ടു ?
രണ്ടാം ബ്രാഹ്മണൻ:
ക്രൂരൻ ഞങ്ങടെ വാക്കിലല്പവിരസം
തോന്നീട്ടധിക്ഷേപവാ-
ക്കോരോന്നേറ്റമുരച്ചു ദുര്‍മ്മദഭരം
തിങ്ങും വിഹംഗാധിപൻ. 20
ശ്രീകൃഷ്ണൻ: ഗരുഡന്റെ സ്ഥിതി ഇപ്രകാരമാണോ?
നാരദൻ : ഞങ്ങൾക്കു ഇതിൽ യാതൊരാശ്ചര്യവുമില്ല.
ഒന്നാം ബ്രാഹ്മണൻ: "സാക്ഷാൽ ലക്ഷ്മീവരന്റെ ഗതിക്കുപോലും അവലംബം ഞാനാകുന്നു. എന്റെ പരാക്രമത്തിലുള്ള ഭയം ആ ദേവേന്ദ്രന്റെ മനസ്സിൽനിന്നു ഇന്നും വേർപെട്ടിട്ടില്ല. ത്രൈലോക്യത്തിങ്കൽ ഏക വീരൻ ഞാനല്ലാതെ വേറെ ആരാണ്? എനിക്കു് നിങ്ങളെ ഒട്ടും ഭയപ്പെടാനില്ല," എന്നും മറ്റുമായിരുന്നു ഗരുഡന്റെ വാക്കുകൾ.
ശ്രീകൃഷ്ണൻ: ആകട്ടെ, ഭവാന്മാർ ഇപ്പോൾ പോകാം. ഇനിമേൽ ഈവിധം വരാതെ സൂക്ഷിച്ചുകൊള്ളാം.
ഒന്നാം ബ്രാഹ്മണൻ : അവിടത്തെ അഭീഷ്ടം സിദ്ധിക്കട്ടെ.
(ബ്രാഹ്മണർ പോകുന്നു.)
ശ്രീകൃഷ്ണൻ: ഇതിനു് ഒരു നിവൃത്തിയുണ്ടാക്കാതിരുന്നാൽ നന്നാണോ?
നാരദൻ: നന്നല്ലെന്നു മാത്രമല്ല, വളരെ കഷ്ടവുമാണു്.
ശ്രീകൃഷ്ണൻ: ശരിതന്നെ,
വലിപ്പം വന്നീടുന്നതിനു കൊതിയുള്ളോരു പുരുഷൻ
കുലുക്കം കൈവിട്ടിട്ടധികമനിശം താഴണമഹോ!
വലയ്ക്കും ദുര്‍വാരം മദഭരമണഞ്ഞെങ്ങനെ സമു-
ജ്ജ്വലിക്കുന്നെന്നാകിൽക്കളയണമതല്ലെങ്കിൽ വിഷമം 21
നാരദൻ: അങ്ങനെതന്നെ.
(രണ്ടുപേരും പോയി.)
[ഒന്നാമങ്കം കഴിഞ്ഞു]