1065 ഇടവത്തില്‍ നാടകനിര്‍മ്മാണം (രണ്ടാമത്തെ നാന്ദിശ്ലോകത്തില്‍ കാണുന്ന കലിദിനസംഖ്യ), മിഥുനം 13ന് കൊട്ടാരത്തില്‍ ശങ്കുണ്ണിക്കയച്ചു, 1066 തുലാം 19 നാടകം അച്ചടിക്കാന്‍ ശ്രമം (നടുവത്തച്ഛന് അയച്ച കത്ത്). ഒന്നാം പതിപ്പ് 1066ല്‍ തൃശൂര്‍ കേരളകല്പദ്രുമത്തില്‍ സിപി അച്യുതമോനോന്‍ വിദ്യാവിനോദിനി വകയായി 41 പേജുള്ള പുസ്തകമായി പ്രസിദ്ധീകരിച്ചു. 1067ല്‍ കോട്ടയം മലയാളമനോരമ രണ്ടാം പതിപ്പ് പുറത്തിറക്കി.
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമയ്തു
സന്ധിക്കും ലക്ഷണാസംഗമതഴകൊടുതാൻ
ചേര്‍ത്തു സാംബന്നുമൊന്നായ്
ബന്ധിക്കും ചെഞ്ചിടക്കൂടിനുമിളകുകിലും
ഗംഗയാൽ ഭംഗിയാക്കി
എന്തൊക്കെക്കാട്ടിയെന്നാലതു മുഴുവനുമേ
വെണ്മയാം രേവതീശൻ
തൻതൽക്കാലപ്പകിട്ടാലരുണിതകിരണം
നിങ്ങളെക്കാത്തിടട്ടെ.
(നാന്ദി കഴിഞ്ഞിട്ടു സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ- (തൊഴുതുകൊണ്ടു്)
മോദമോടിഭമുഖൻ ഭവപ്പനി-
ക്കാദിവൈദ്യനറുവിഘ്നവായുവാൽ
ഖേദദോരുരുജയെങ്കലിന്നു തൊ-
ട്ടാദരത്തൊടണയാതെയാക്കണം.
(അണിയറയിലേക്കു നോക്കീട്ട്)
മതിയൈ, ഇങ്ങോട്ടു വരൂ.
മോടിത്തട്ടിപ്പുകൂടും മൃദകസവുകര -
പ്പട്ടു കൈമോതിരം മെയ്
മൂടിത്തേച്ചോരു നൽച്ചന്ദനമരിയൊരു നൽ-
ച്ചുട്ടി പൊട്ടെന്നിതെല്ലാം
കൂടാത്തച്ചാരുവേഷത്തിനുമയി തവ തെ -
റ്റില്ലെടോ തീർച്ച ചൊല്ലാ-
മാടാത്തച്ചാക്കിയാര്‍ക്കാനാണിയലമധികം
ധീപ്രധാനപ്രധാനം. 3
നടൻ- (വന്നീട്ട്.) ഏയ്, അതല്ല കുറച്ചമാന്തമായിപ്പോയതു്. അവിടെ ആട്ടക്കാരു തമ്മിൽ ഒരു തര്‍ക്കമായിരുന്നു.
സൂത്രധാരൻ- എന്താണതു"?
നടൻ- ഈ മലയാളഭാഷയിൽ നാടകമുണ്ടാക്കുന്നത് അത്ര രസമില്ല, അതാടുന്നതും അത്ര രസം കൊള്ളുന്നതല്ല എന്നും, അങ്ങിനെയല്ല ഭാഷയേതായാലും വേണ്ടില്ല അതാതുരസം പുറപ്പെട്ടാൽ മതി എന്നും, എന്നാലും മലയാളത്തിൽ നാടകങ്ങൾ അധികം മുമ്പില്ലായ്കകൊണ്ട് ആളുകൾ അത്ര മനസ്സവെച്ചു രസിക്കയില്ല എന്നും, അതുകൊണ്ടുതന്നെയാണു് അറിവുള്ളാളുകൾ അധികം മനസ്സുവെച്ചു രസിക്കുക എന്നും മറ്റുമായിരുന്നു. ഈ വ്യവഹാരം കേട്ടുനിന്നുപോയതാണു്. എന്നാൽ ഇതിൽ ഇവിടത്തെ പക്ഷവുംകൂടി ഒന്നു കേട്ടാൽ കൊള്ളാം.
സൂത്രധാരൻ- ഞാനീ ഒടുക്കത്തെപ്പക്ഷക്കാരനാണു്. എന്താണെന്നല്ലെ?
പാരിൽ ഗ്രാമ്യരസങ്ങൾ മാത്രമറിയു-
ന്നോര്‍ക്കും രസിക്കാമിതിൽ
ഭൂരിഗ്രന്ഥഗുണങ്ങൾ കണ്ടൊരു ഗുണ-
ജ്ഞന്മാർ ഗുണം കണ്ടിടും
സാരഗ്രാഹികൾ സത്തെടുക്കുമിവരി-
ബ്ഭാഷാവിശേഷത്തിലും
സൂരിഗ്രാഹ്യരസാർദ്രനാടകമഹോ
കാണ്ടാശു കൊണ്ടാടിടും.
എന്നുതന്നെയല്ല,
പുത്തനാമിതിലെന്തെന്തു
ചിത്തധര്‍മ്മങ്ങളെന്നതും
ബുദ്ധിമാന്മാർ വിശേഷിച്ചും
ബുദ്ധിവെക്കാതിരിക്കുമൊ?
അതുകൊണ്ടു് ഇന്നുതന്നെ നമുക്കു്,
ചൊൽക്കൊള്ളും കുലശേഖരാലയമതെ -
ന്നുള്ളോരു നല്ലോരിടം
കൈക്കൊള്ളുന്ന മുകുന്ദദേവനുടെയോ -
രീയുൽസവം കാണുവാൻ
ഉൾക്കൊള്ളും രസമോടു വന്നു നിറയും
മാലോകരെസ്സേവ -
യ്തിക്കൊള്ളുന്ന നടിപ്പുവിദ്യയെ വെടി-
പ്പോടൊന്നെടുപ്പിക്കണം.
നടൻ- ഏതു നാടകമാണ് ഇവിടുന്നും ഇവിടെ പ്രയോഗിപ്പാൻ വിചാരിക്കുന്നതു്?
സൂത്രധാരൻ- കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാനുണ്ടാക്കിയ ലക്ഷണാസംഗമാണ് നല്ലതെന്നാണു് ഞാൻ വിചാരിച്ചതു്. ഇനി തന്റെ പക്ഷവും കൂടി കേൾക്കട്ടെ .
നടൻ- എന്റെ പക്ഷവും അതുതന്നെയാണു്.
നരപതി കുഞ്ഞിക്കുട്ടൻ
സരസദ്രുതകവികിരീടമണിയല്ലോ
പറയും കഥയും നന്നീ
നിറയും സഭയും രസജ്ഞയതിഭാഗ്യം. 7
സൂത്രധാരൻ- എന്നാലീ വിവരം ആട്ടക്കാരെ ധരിപ്പിക്കു.
നടൻ- ഇവിടുത്തെ കല്പനപോലെ (എന്നുപോയി)
സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്) അമ്പ! വസന്തകാലത്തിന്റെ ഒരു ഭംഗി കേമം തന്നെ. ഇപ്പോൾ,
സ്മരശരമേറ്റുദ്യാനാ-
ന്തരമതിലുഴലുന്ന തരുണലോകത്തിൽ
പൊരുതു ജയിച്ചവരിൽപോ-
ലുരുമലർ പെയ്യുന്നിതാ മരക്കൂട്ടം 8
(അണിയറയിൽ ) അല്ല, യുദ്ധം കഴിഞ്ഞുവോ?
ചത്തും ചാകാതെയും വീണനവധി മുറിപെ -
ട്ടാനയാളശ്വമെല്ലാം
പൃഥ്വീഭാഗത്തു ചോരപ്പുഴയിൽ മുഴുകിയി-
ട്ടുണ്ടിതാ കണ്ടിടുന്നു
മൂത്തീടും സിംഹനാദം പടുപടഹരവം
ഞാണൊലിക്കുത്തിതെല്ലാം
നേര്‍ത്തീമട്ടായി കഷ്ടേ നഭസി സുരവിമാ-
നങ്ങൾ നീങ്ങിത്തുടങ്ങി.
സൂത്രധാരൻ- ഓ ലക്ഷണയേ അപഹരിച്ചുംകൊണ്ടു പോകുന്ന സാംബനും ദുര്യോധനാദികളും കൂടിയുണ്ടായ യുദ്ധം കാണ്മാൻ വരുന്ന വിജയപ്രിയൻ എന്ന ഗന്ധർവ്വന്റെ വേഷം കെട്ടി പ്രവേശിക്കുന്ന നമ്മുടെ കളകണ്ഠന്റെ ഒച്ചയാണിതു്. ഇനി പോകതന്നെ. (എന്നുപോയി)
പ്രസ്താവന കഴിഞ്ഞു
(അനന്തരം വിമാനത്തിൽ കയറി പരിഭ്രമിച്ചും കൊണ്ടു വിജയപ്രിയൻ പ്രവേശിക്കുന്നു )
വിജയപ്രിയൻ- അല്ല, യുദ്ധം കഴിഞ്ഞുവോ?
ചത്തും ചാകാതെയും വീണനവധി മുറിപെ -
ട്ടാനയാളശ്വമെല്ലാം
പൃഥ്വീഭാഗത്തു ചോരപ്പുഴയിൽ മുഴുകിയി-
ട്ടുണ്ടിതാ കണ്ടിടുന്നു
മൂത്തീടും സിംഹനാദം പടുപടഹരവം
ഞാണൊലിക്കുത്തിതെല്ലാം
നേര്‍ത്തീമട്ടായി കഷ്ടേ നഭസി സുരവിമാ-
നങ്ങൾ നീങ്ങിത്തുടങ്ങി.
എന്തിനു പറയുന്നു?
കണ്ണൻതന്നുടെ മക്കളിൽ ചതുരനാം
സാംബന്നു ദുര്യോധനൻ
കർണ്ണർ ഭീഷ്മർ ഭയം വെടിഞ്ഞൊരു ശലൻ-
താൻ ഭൂരി യജ്ഞദ്ധ്വജൻ
തിണ്ണെന്നിങ്ങിനെയാറുപേരൊടുളവാ -
യോരീ രണം കാണുവാൻ
കണ്ണിന്നില്ലിഫ പുണ്യം
(വിചാരിച്ചിട്ടു)
ആട്ടെയിതിനി-
ക്കേട്ടാദരിക്കട്ടെ ഞാൻ. 10
ആരോടാണീ വിവരം ചോദിക്കേണ്ടതു്? (വലത്തു പുറത്ത് നോക്കീട്ട്.)
അഃ, ഈ പോകുവാൻ ഭാവിക്കുന്ന രണപ്രിയനെന്ന വിദ്യാധരനെ വിളിച്ചുനിർത്തി ചോദിക്കതന്നെ. ഇയ്യാൾക്കും രസം തന്നെ ആവും. രണപ്രിയനല്ലെ? (കുറച്ചൊറക്കെ)
ഹേ ഹേ രണപ്രിയ, എന്താണിക്കാണാത്ത പോലെ പോകുന്നതു്?
രണപ്രിയൻ- ഏയ് വിജയപ്രിയനൊ? കാണാത്തപോലെയെന്നല്ല, വസ്തുതയായിട്ടും ഞാൻ കണ്ടില്ല. ഈ യുദ്ധത്തിന്റെ ഓരോരോ അവസ്ഥകളും വിചാരിച്ചു രസിച്ചുംകൊണ്ടു പോകയായിരുന്നു.
വിജയപ്രിയൻ- ആട്ടെ. ഞാനൊന്നുചോദിക്കട്ടെ. എന്നെ പരിഹസിക്കരുതു്.
രണപ്രിയൻ- ഇല്ല ചോദിച്ചോളു.
വിജയപ്രിയൻ- എങ്ങിനെയെല്ലാമാണ് ഇവിടെ യുദ്ധം ഉണ്ടായതു്? എങ്ങിനെയാണവസാനം?
രണപ്രിയൻ- അല്ല. അങ്ങിതു കണ്ടില്ലെ?
വിജയപ്രിയൻ- ഇല്ലല്ലൊ. എന്തുപറയേണ്ടു, കഷ്ടകാലം. ഞാനിപ്പോൾ വന്നേയുള്ളു.
രണപ്രിയൻ- ആട്ടെ. ഞാൻ ചുരുക്കിപ്പറയാം. കേൾക്കു. ഇവിടെ സ്വയംവരത്തിൽ അനവധി രാജാക്കന്മാരെ ക്ഷണിച്ചു വരുത്തി.
ഹർമ്മ്യംപോലെ വിളങ്ങിടും പലതരം
മഞ്ചങ്ങളിൽ ഭൂപരെ -
ദ്ധർമ്മംപോലെ സുയോധനൻ സുഖമൊടും
മാനിച്ചിരുത്തീടിനാൻ
സൌമ്യശ്രീസുമുഹൂര്‍ത്തമോടുമവിടെ -
ച്ചെല്ലും വിധൌ കാർഷ്ണിയാം
സാംബൻ ലക്ഷണയെ ക്ഷണത്തൊടു ബലാൽ
തേരേറ്റിനാൻ നിര്‍ഭയം 11
വിജയപ്രിയൻ- ഇദ്ദേഹത്തിന്റെ അവസ്ഥയ്ക്കിതൊരത്ഭുതമല്ല. രുഗ്മിണിയെ അപഹരിച്ച ഹരിയുടെ പുത്രനല്ലെ?
രണപ്രിയൻ-
മാങ്കൂട്ടത്തിങ്കൽ നേരിട്ടൊരു ഹരി തരസാ
ചെന്നു മാമ്പേടയെപ്പോ-
ലാങ്കൂട്ടത്തിൽ കടന്നാ ഹരിസുതനവളെ -
ക്കൊണ്ടുപോരുന്നനേരം
തങ്കൂട്ടം കൂടിയെന്താണിതിനൊരു വഴിയെ -
ന്നോത്തുടൻ ധാർത്തരാഷ്ട്രൻ
പിങ്കൂട്ടാമഞ്ചുതേരാളികളൊടുമിടചേര്‍-
ന്നീട്ടു നില്കെന്നു ചൊന്നാൻ. 12
കര്‍ണ്ണൻ, ശലൻ, ഭൂരി, ഭൂരിശ്രവസ്സ്, ഭീഷ്മൻ ഇവരായിരുന്നു അഞ്ചു തേരാളികൾ. പിന്നെ വളരെ പടജ്ജനങ്ങളുമുണ്ടായിരുന്നു.
വിജയപ്രിയൻ- ഇതു ഞാൻ തുംബുരുവും ചിത്രരഥനും കൂടിപ്പറഞ്ഞുകൊണ്ടു പോകുമ്പോൾ കേട്ടു. ആട്ടെ പിന്നെ?
രണപ്രിയൻ-
ആറാളിൽനിന്നും കുറയാതൊരൊറ്റ-
ത്തേരാളി സാംബൻ പടവെട്ടിനിന്നു
പാരാളിടും മാറിഹ ധൂളി പൊങ്ങി
നേരാളെ നേരാളറിയാതെയായി. 13
പിന്നെ സാംബൻ മുറിച്ചു വീഴിച്ച സൈന്യങ്ങളുടെ ചോര കൊണ്ട് ആ പൊടിനിന്നുള്ളു.
വിജയപ്രിയൻ - ഓഹോ മഹാകേമം തന്നെ. കഷ്ടേ ഞാനിതു കണ്ടില്ലല്ലൊ. ആട്ടെ പറയു കേൾക്കട്ടെ.
രണപ്രിയൻ- അപ്പോൾ ഞങ്ങളെല്ലാവരും സാംബനെ പുഷ്പവൃഷ്ടി ചെയ്തു. പിന്നെ ആറുപേരോടും ആ കുട്ടി തന്നെ എതിർത്തുനിന്നു യുദ്ധം ചെയ്യുന്നതിനിടയൊരാളു വില്ലു മുറിച്ചു. ആത്തരത്തിൽ മറ്റൊരാളു സാരഥിയെ കൊന്നു. ശേഷം നാലുപേരും നാലു കുതിരകളേയും കൊന്നു. എന്തിനു പറയുന്നു? എന്നിട്ടു ഞെരുങ്ങിപ്പിടിച്ച് അവരാറുപേരും കൂടി അദ്ദേഹത്തിനെപ്പിടിച്ചുകെട്ടി.
വിജയപ്രിയൻ- അയ്യൊ ഇതു വലിയ പോരായ്മയായി കൌരവന്മാരുടെ അവസ്ഥയ്ക്ക്.
രണപ്രിയൻ- നന്നെ സാമര്‍ത്ഥ്യമായി എന്നാണെനിക്കു തോന്നുന്നതു്.
വിജയപ്രിയൻ- എങ്ങിനെയെങ്കിലും ഇദ്ദേഹത്തിനോടിടയുകയല്ലായിരുന്നു അവര്‍ക്കു ഗുണം. എന്താണെന്നല്ലേ?
പുത്രിക്കുത്തമസൽഗുണങ്ങൾ തികയു-
ന്നാളായവരും വല്ലഭൻ,
പുത്രന്മാർ വഴിയായ് പുരാണപുരുഷൻ
താൻതന്നെ തൽബന്ധുവാം,
ചിത്തത്തിൽ ബലഭദ്രനാം ഗുരുവിനും
സന്തോഷമേന്തീടു,മെ -
ന്നിത്തത്വം കരുതീല കശ്മലതയാൽ
ദുര്യോഗി ദുര്യോധനൻ. 14
രണപ്രിയൻ- ആട്ടെ നമുക്കു തരം തന്നെ.
വിജയപ്രിയൻ- ഉം- എന്താണതു്?
ഒന്നാമങ്കം (പേജ് 06 - 10)
രണപ്രിയൻ- ഈ കാരണംകൊണ്ടു കൌരവന്മാരും യാദവന്മാരുമായിട്ടു വലുതായ യുദ്ധമുണ്ടാകുമല്ലൊ, അതു തന്നെ. ശ്രീകൃഷ്ണാദികളും മറ്റും ഇതു കേട്ടാൽ യുദ്ധത്തിനു പുറപ്പെടാതിരിക്കുന്ന കാലമുണ്ടോ?
വിജയപ്രിയൻ- വരട്ടെ. ഉറയ്ക്കാറായില്ല. നോക്കു.
കര്‍ണ്ണൻ പ്രദ്യുമ്നനസ്സാത്യകിയിവർമുതലാം
യാദവശ്രേഷ്ഠരോടും
കര്‍ണ്ണൻ പിന്നുള്ള ദുര്യോധനനൃപതിയൊടാ-
യ്പോരിനുള്ളൂന്നിയാലും
അണ്ണൻ സാക്ഷാൽകൃപാവാരിധി ബലനിതിനെ -
സ്സമ്മതിക്കില്ല, വേണ്ടും-
വണ്ണം സന്ധിക്കു നോക്കും, കുരുപതിയവിടെ -
ക്കിഷ്ടനാം ശിഷ്യനല്ലേ? 15
രണപ്രിയൻ- അങ്ങിനെയൊരു ദുര്‍ഘടമുണ്ടു്.
വിജയപ്രിയൻ- ആട്ടെ യാദവന്മാരീ വിവരം ധരിച്ചുവൊ?
രണപ്രിയൻ- ഓഹോ.
പോരിൽ പെരുത്തു വിഷമിച്ചു ജയിച്ചൊടുക്കം
പാരാതെ സാംബനെയരാതികൾ കെട്ടിടുമ്പോൾ
പാരം തെളിഞ്ഞു മുനിയൊന്നു ചിരിച്ചു വീണ-
ക്കാരൻ തിരിച്ചു കുതുകേന കുശസ്ഥലിക്ക്. 16
ആട്ടെ. നമുക്കിനി ദ്വാരകയിലെ വര്‍ത്തമാനം അറിയാൻ പോക.
വിജയപ്രിയൻ- അങ്ങിനെ തന്നേ.
(എന്നു രണ്ടാളും പോയി)
വിഷ്കംഭം കഴിഞ്ഞു.
(അനന്തരം നാരദനും ശ്രീകൃഷ്ണാദികളും പ്രവേശിക്കുന്നു.)
ശ്രീകൃഷ്ണൻ- പിന്നെ പിന്നെ?
നാരദൻ- അപ്പോൾ സാംബൻ
നിങ്ങൾക്കുള്ളൊരു വീര്യമെന്നൊടെതിരിട-
ട്ടൊറ്റയും കാണിക്കുകിൽ
ഭംഗം ഭീഷ്മ വരും ഭവാനു കുമതേ,
നീ കര്‍ണ്ണ കര്‍ണ്ണത്തിലാം
മങ്ങും കൌരവമന്ന, നീ ശല, ഭയം
തേടും ഭവാൻ ഭൂരി പിൻ
വാങ്ങും പ്രാജ്ഞത യജ്ഞകേതു ശതയ -
ജ്ഞാര്‍ദ്ധാസനേ കാട്ടിടും. 17
എന്നു പറഞ്ഞു.
സാത്യകി- നന്നായി വാക്ക്.
നാരദൻ- അപ്പോൾ കര്‍ണ്ണൻ പറഞ്ഞു.
"മടങ്ങിടും നിന്നുടെ വീര്യവാദ -
മടങ്ങിടട്ടേ ഫലമെന്തെടോ നീ
കുടുങ്ങി കാരാഗൃഹമുക്കിൽ മുള്ളൻ
കിടങ്ങിൽ വാണീടുക ചാകുവോളം."
പ്രദ്യുമ്നൻ- (ദേഷ്യത്തോടുകൂടി ആകാശത്തിൽ ലക്ഷം വച്ചിട്ട്) അല്ലേ, അർജ്ജുനാ,
അങ്ങേക്കായിട്ടുഴിഞ്ഞിട്ടൊരു ഖലമതിയാം
കണ്ണനെക്കൊല്ലുവാനായ്
തിങ്ങും കോപാലെടുക്കും ശരമിതിവിടെ ഞാൻ
പിൻവലിക്കുന്നതല്ല
ഭംഗംകൂടാതെ സത്യം സകലനയനിധേ
കാക്കുവാനുള്ളുപായം
മങ്ങീടാതൊത്തു ചിന്തിക്കുക നിജഹിതനാ-
കുന്ന ഗോവിന്ദനോടും 19
നാരദൻ- (വിചാരം) ഒട്ടു ഫലിച്ചുതുടങ്ങി എന്റെ മനോരാജ്യം. (പ്രകാശം) അപ്പോൾ സാംബൻ കണ്ണീരൊലിപ്പിച്ചുംകൊണ്ടു നോക്കുന്ന ലക്ഷണയെ നോക്കി പുഞ്ചിരിയിട്ടിട്ടു്,
അച്ഛനാകിയ മുകന്ദനഗ്രജൻ
സ്വച്ഛനായ ബലഭദ്രനെന്നിവർ
ഇച്ഛയോടു ഭുവി വാണിടുമ്പൊളി-
ത്തുച്ഛസങ്കടമെനിക്കിരിക്കുമോ? 20
എന്നു പറഞ്ഞു.
ശ്രീകൃഷ്ണൻ- (ചാിരിച്ചുംകൊണ്ട്) പിന്നെ പിന്നെ
നാരദൻ- അപ്പോൾ ദുര്യോധനൻ.
ഗുരുവാം ബലഭദ്രപാദപത്മം
ഗുരുഭക്ത്യാ നിരുപിക്കകൊണ്ടു നിന്നെ
പെരുതായൊരു തെറ്റു കാൺകിലും ഞാ-
നുരുശിക്ഷയ്ക്കിരയാക്കിടുന്നതില്ല. 21
എന്നു പറഞ്ഞു. അതുകേട്ടു സാംബൻ ചിരിച്ചും കൊണ്ടു ഓഹോ എന്തെങ്കിലും ചെയ്തോളു.
എന്നെക്കൊന്നെങ്കിലും നന്നിഹ ചെറുതുടനേ
സജ്ജനം മാഴ്‌കിലും മേൽ
നന്ദിക്കും നന്മയുണ്ടാം സപദി പെരുതു പാ -
രിന്നു ഭാരം നശിക്കും
ഇന്നിക്കാണുന്ന ദുഷ്ടസ്ഥിതിപർ മുഴുവനും
വാസുദേവന്റെ കയ്യാൽ
മിന്നിക്കൊള്ളുന്ന ചക്രായുധമതിനിരയായ്
വെന്തു വെണ്ണീറടിക്കും. 22
എന്നു പറഞ്ഞു.
സാത്യകി- നോക്കു ആപത്തിങ്കലുമുള്ള ധൈര്യത്തിന്റെ ഒരുറപ്പു്.
നാരദൻ- (വിചാരം) ഈ വിദ്വാനെ ഒന്നു ദേഷ്യപ്പെടീക്കട്ടെ. (പ്രകാശം) അപ്പോൾ ഭൂരിശ്രവസ്സു ചിരിച്ചും കൊണ്ടു്.
സാത്യകി പ്രമുഖരായ യാദവര്‍ -
ക്കാര്‍ത്തി ചേരുമിഹ സാംബബന്ധനാൽ,
എന്നുപറഞ്ഞു.
സാത്യകി- (ദേഷ്യത്തോടുകൂടി) അഹാ ഞങ്ങൾ സങ്കടപ്പെടുന്നതുകൊണ്ടോ ആ മഹാനുഭാവൻ സന്തോഷിക്കുന്നതു്? (നേരിട്ടു പറയുന്നതുപോലെ)
ഒട്ടും കൂസാതെ പോരിൽ പുരുശരനികരം
തൂകി നിൻ വില്ലുമത്തേര്‍ -
ത്തട്ടും യൂപദ്ധ്വജം തന്നെയുമഥ കുതിര -
ക്കൂട്ടവും സൂതനേയും
തട്ടിക്കൈവാളുമേന്തിത്തവ ഗളമതിലാ-
യിട്ടു ഭൂരിശ്രവസ്സേ
വെട്ടിക്ഖണ്ഡിച്ച മൂര്‍ദ്ധാവൊടു കടു കളിയാ-
ടാതടങ്ങില്ലെടോ ഞാൻ. 24
നാരദൻ- അപ്പോൾ കർണ്ണൻ
മൂര്‍ത്തി മൂന്നിനുടയോരു കണ്ണനാം
മൂര്‍ത്തിയും ചെറുതു സങ്കടപ്പെടും.
എന്നു പറഞ്ഞു.
ശ്രീകൃഷ്ണൻ- (ചിരിച്ചും കൊണ്ടു്) ആട്ടെ സങ്കടമോ സന്തോഷമോ എന്നു ക്രമത്തിലറിയാറാവും. പിന്നെ?
നാരദൻ- എന്നിട്ടവർ സാംബനെപ്പിടിച്ചു കെട്ടിക്കൊണ്ടു പോകുംവഴി കണ്ട സജ്ജനങ്ങളൊക്കെ വളരെ സങ്കടപ്പെട്ടു.
കഷ്ടംവെച്ചങ്ങുനിന്നൂ പിതൃപതിതനയൻ
വായുജൻ കൈകുടഞ്ഞു
ധൃഷ്ടൻ പാർത്ഥൻ സകോപം ധൃതിയൊടുടനുടൻ
കയ്യുതമ്മിൽ തിരുമ്മീ
ഒട്ടും നന്നല്ലിതെന്നാ യമജർ ബഹുവിധം
ഭാവഭേദം നടിച്ചൂ
പെട്ടെന്നിങ്ങോട്ടു ഞാനും തവ കഴലിണ ക-
ണ്ടീടുവാൻ വെച്ചടിച്ചു. 25
ശ്രീകൃഷ്ണൻ- എന്നാൽ നമുക്കൊന്നാലോചിക്കേണ്ട ദിക്കായി.
എന്തോക്കിലും കുരുയദൂത്ഭവർ പണ്ടുപണ്ടേ
ബന്ധുക്കളാണിതു മനസ്സിൽ നിനച്ചിടാതെ
എന്തക്രമം സമിതി സമ്പ്രതി സാംബനെത്താൻ
ബന്ധിക്കയെന്നതു കുരുക്കൾ കഴിച്ചുവെച്ചു?
ഇനി നമ്മളെന്താണ് ചെയ്യണ്ടതു?
സാത്യകി- എന്താണു സംശയിക്കാൻ?
ചാര്‍ച്ചക്കാരിൽ ചിലപേർ
ചേര്‍ച്ചയ്ക്കായ് ചെയ്തപോലെ മറ്റവരും
വേഴ്ചയൊടു ചെയ്തീടാഞ്ഞാൽ
വീഴ്ചവരും ലൌകികത്തിനെന്നില്ലേ?
അതുകൊണ്ടു കൌരവന്മാർ ചെയ്തപോലെയൊ അതിലധികമൊ നമ്മളങ്ങോട്ടും ചെയ്യണം.
പ്രദ്യുമ്നൻ- എന്നാൽ,
വാര്‍ദ്ധിക്കൊത്ത ഗഭീരഭാവമൊടഹോ
വിദ്യാവയോവൃത്തിയാൽ
വാര്‍ദ്ധക്യംപെടുമുഗ്രസേനനൃപനെ-
ക്കെൽപ്പോടു കേൾപ്പിച്ചുടൻ
ഹാര്‍ദ്ദിക്യന്മുതലായ യാദവചമു-
പാലര്‍ക്കൊരുങ്ങീടുവാ-
നാദ്യംതന്നെ മുറയ്ക്കു കല്പനയയ -
പ്പിപ്പാൻ ശ്രമിക്കേണമേ. 28
ശ്രീകൃഷ്ണൻ- ജ്യേഷ്ഠൻ ബലഭദ്രരുടെ തിരുമനസ്സുകൂടി അറിഞ്ഞിട്ടു വേണ്ടേ?
നാരദൻ- അതങ്ങിനെവേണം. സംശയമില്ല.
ശ്രീകൃഷ്ണൻ- എന്നാൽ ഇവിടുന്നുതന്നെ ഈ വിവരം അവിടെദ്ധരിപ്പിച്ചെങ്കിലൊ?
നാരദൻ- അങ്ങിനെ തന്നെ. (എഴുന്നീറ്റു് വിചാരം) അദ്ദേഹം ക്ഷണത്തിൽ ദേഷ്യപ്പെട്ടോളും. അതു പിന്നെ ശമിക്കാതെകണ്ടിരുന്നാൽ മതി. കാര്യം ഭദ്രമായി. (എന്നു പോയി)
(ബലഭദ്രൻ ദേഷ്യത്തോടുകൂടി പ്രവേശിച്ചിട്ടു്)
ആറാളൊത്തു കുരുപ്രവീരരൊരുപോ-
ലെൻപൈതലാം സാംബനെ -
പോരാടിക്കഷണിച്ചനീതിയിൽ ബലാൽ-
ക്കാരേണ ബന്ധിച്ചതും
നേരോടോര്‍ക്കുമെനിക്കുദിച്ചൊരു കടും
ക്രോധക്കനൽക്കട്ടയ -
ക്രൂരന്മാരുടെ കണ്ഠഖണ്ഡരുധിരം
തട്ടാതെ കെട്ടീടുമോ?
(എന്നു ചുററിനടക്കുന്നു)
സാത്യകി- ഇതാ ബലദേവനെഴുന്നെള്ളുന്നുണ്ടു്. അവിടുത്തെ മുഖരസം ഭയങ്കരമായിരിക്കുന്നു. നമ്മുടെ അഭിപ്രായത്തോടു കൂടിച്ചേരും, അവിടുത്തെ അഭിപ്രായവുമെന്നാണ് തോന്നുന്നതു്.
ബലഭദ്രൻ- (വിചാരിച്ചിട്ട്)
കഷ്ടം നമ്മുടെ ശിഷ്യനായിടുമൊര -
ദ്ദുര്യോധനൻ കേവലം
ദുഷ്ടന്മാരുടെ പോലെ ബാലനെ ബലാൽ
ബന്ധിച്ചതെന്തിങ്ങിനേ?
(ദയയോടുകൂടി)
വിഡ്ഢിത്തം പിണയാത്തതാര്‍ക്കൊരുപിഴ -
യ്ക്കൊക്കെ ക്ഷമിക്കേണമേ
(പ്രസാദത്തോടുകൂടി)
പുഷ്ടശ്രീ വിനയാദി നൽഗുണമവ -
ന്നോര്‍ത്തൊട്ടടങ്ങട്ടെ ഞാൻ. 30
[എന്നു് അടുത്തുചെല്ലുന്നു. എല്ലാവരും എഴുനീറ്റാചാരോപചാരങ്ങൾ ചെയ്യുന്നു. ബലഭദ്രൻ പ്രത്യുപചാരം ചെയ്തു സിംഹാസനത്തിന്മേൽ ഇരിക്കുന്നു. പിന്നെ എല്ലാവരും യഥാസ്ഥാനം ഇരിക്കുന്നു.]
ശ്രീകൃഷ്ണൻ- ഇവിടുന്നു വിവരമൊക്കെ കേട്ടിരിക്കുമല്ലോ.
ബലഭദ്രൻ- ഉവ്വ്, കേട്ടു.
പ്രദ്യുമ്നൻ- (ശൌര്യത്തോടുകൂടീട്ടു്)
ഉള്ളിൽ കണ്ണാകുമുഴീപതിയുടെ ചിലപേർ
മക്കളും കൂട്ടുകാരും
വെള്ളത്തിൻ പുത്രനും മറ്റഖിലകുരുനൃപ-
ന്മാരുമിന്നാരുമേ മേ
തള്ളിക്കേറുന്ന ശൌര്യപ്രസരമതിനിര -
യ്ക്കാകയില്ലാകുലം വി-
ട്ടുള്ളിൽക്കൊള്ളും കൃപാഭാവമൊടുടനിവിടു-
ന്നൊന്നു കണ്ണിട്ടുവെന്നാൽ. 31
ഒന്നാമങ്കം (പേജ് 11 - 13)
സാത്യകി- സജ്ജനങ്ങളുടെയും ദുര്‍ജ്ജനങ്ങളുടെയും ബുദ്ധിയും വൃത്തിയും മറ്റുമൊക്കെ പരസ്പരം വിരുദ്ധമായിട്ടാണു്. എന്നാൽ ചില ദുർജ്ജനങ്ങളുണ്ടു സജ്ജനങ്ങളുടെ നാട്യം നടിക്കുന്നവരായിട്ടു്. അവരുടെ അവസ്ഥയെങ്ങിനെയാണെന്നു വെച്ചാൽ,
സത്തന്മാരെന്ന നാട്യം സരസത പരമി-
സ്സംപ്രദായങ്ങളാലേ
ചിത്തം മാറിദ്ധരിപ്പിച്ചൊരു കുടിലഖല -
ന്മാരഹോ മാറിടാതെ
ശുദ്ധന്മാരെ ഭ്രമിപ്പിച്ചിടുമൊടുവവര -
ങ്ങാത്മദോഷം നിമിത്തം
ക്രുദ്ധന്മാരാം മഹാന്മാരുടെ മഹിതമഹാ-
രോഷവെന്തീയിൽ വേവും 32
ആക്കൂട്ടത്തിലാണീ ദുര്യോധനാദികളുടെ അവസാനം.
ബലഭദ്രൻ- (വിചാരം) ഓ, ഇവർ നന്നായി ദേഷ്യപ്പെട്ടു വശായിട്ടുണ്ട്. എങ്ങിനെയാണിവരെ സമാധാനപ്പെടുത്തേണ്ടതു്?
സാത്യകി- അതുകൊണ്ടു ഇവിടുത്തെ കല്പന കിട്ടിയാൽ ഞങ്ങളിന്നുതന്നെ ഹസ്തിനപുരത്തു ചെന്നു,
കടുപടുപടവെട്ടിക്കൌരവന്മാരെയെല്ലാ-
മിടിപൊടി തവിടാക്കിത്താമസിക്കാതെകണ്ടു്
വടിവൊടവിടെനിന്നസ്സാംബനെബ്ഭാര്യയോടും
തടവിനിടപെടാതേ കൊണ്ടുപോരുന്നതുണ്ടു്. 33
ബലഭദ്രൻ- (വിചാരം) നന്നെ പരിഭ്രമിച്ചു തുടങ്ങിയല്ലൊ.
ശ്രീകൃഷ്ണൻ- ഇവിടുന്നെന്താണിതിനൊരു പ്രതിവിധി വിചാരിക്കുന്നതു്?
ബലഭദ്രൻ- പറയുമ്പോൾ ശരിയാണു്. മഹാ അക്രമമാണവർ ചെയ്തിരിക്കുന്നതു്. എങ്കിലും ഒരിക്കലൊക്കെ ക്ഷമിക്കണമെന്നാണെന്റെ പക്ഷം.
സാത്യകി- ഇവിടുന്നീക്കുറ്റവും ക്ഷമിക്കുന്നപക്ഷം സാംബൻ അവിടെ കാരാഗൃഹത്തിൽ തന്നെ കിടന്നോട്ടെ എന്നോ?
ബലഭദ്രൻ- ഏയ് അങ്ങിനെയല്ല. സാംബനെ എങ്ങനെയെങ്കിലും വിടുവിക്കാമല്ലൊ.
സാത്യകി- കുറ്റം ചെയ്താളുകൾ ഇങ്ങോട്ടപേക്ഷിച്ചാലല്ലേ ക്ഷമിക്കേണ്ട കാര്യം വിചാരിപ്പാൻ തന്നെ പാടുള്ളു ? ഇവിടെ അതുതന്നെ ഇല്ലല്ലൊ.
ശ്രീകൃഷ്ണൻ- അതു ശരി തന്നെ.
ബലഭദ്രൻ- എങ്കിലും സാഹസം ഒന്നിനും അരുതെന്നല്ലേ അറിവുള്ളവർ പറഞ്ഞു കേട്ടിരിക്കുന്നതു്?
സാത്യകി- എന്നാൽ കാര്യം ദുര്‍ഘടമായി. നമുക്കങ്ങോട്ടൊന്നും ചെയ്‍വാനും പാടില്ല. അവരു സാംബനെ വിട്ടയയ്ക്കുകയുമില്ല.
ബലഭദ്രൻ- നിവൃത്തിയുണ്ട്.
സാത്യകി- എന്താണതു്?
ബലഭദ്രൻ- ഉഗ്രസേനമഹാരാജാവിനെക്കൊണ്ടു ധൃതരാഷ്ട്രനു് ഒരെഴുത്തയപ്പിക്കണം, സാമപൂർവ്വമായി സാംബനെ വിട്ടയപ്പാനായിട്ടു്.
സാത്യകി- എഴുത്തുകൊണ്ടും വിട്ടയച്ചില്ലെങ്കിലോ?
ബലഭദ്രൻ- എന്നാൽ നമുക്കു വേറേ വഴി ആലോചിക്കാം.
പോരാടുന്നോരു പക്ഷം പരമിവിടെ ജയം
കയ്യിലാണെന്നിരിക്കെ -
പോരായ്മയ്ക്കുള്ളൊരുള്ളാം ശമവഴി നിനയാ-
തക്രമം വിക്രമത്താൽ
ഏറീടും മട്ടു നോക്കും ശമവിധി ഫലിയാ-
തുള്ളൊരേടത്തു പിന്നെ-
ക്കേറീടുന്നോരുപായം ചരമമതു മതം
മാന്യരാം മാനികൾക്കും 34
ശ്രീകൃഷ്ണൻ- ശരിയാണതു്. അതുകൊണ്ടല്ലേ ശ്രീരാമൻ ലങ്കയിൽ ചെന്നിട്ടു പിന്നെയും അംഗദനെ ദൂതിനയച്ചതു്? എന്നാൽ എഴുത്തിലെന്താണു വാചകമെഴുതേണ്ടതു? അതിവിടുന്നു തന്നെ എഴുതിയുണ്ടാക്കിയാൽ ഉഗ്രസേനമഹാരാജാവിനെക്കൊണ്ടു രാജമുദ്ര പതിപ്പിച്ചയച്ചാൽ മതിയല്ലൊ.
ബലഭദ്രൻ- അങ്ങിനെതന്നെ. കടലാസും മഷിയും തൂവലും എവിടെ?
പ്രദ്യുമ്നൻ- ഇതാ. (എന്നു എടുത്തുകൊടുക്കുന്നു.)
ബലഭദ്രൻ- (എഴുതി വായിക്കുന്നു.)
സ്വസ്തിശ്രീമൻ കുരുകല-
വൃദ്ധൻ ധൃതരാഷ്ട്രനെ പ്രിയത്തോടെ
ചേര്‍ത്തു പുണര്‍ന്നഥ യാദവ-
പാര്‍ത്ഥിവനാമുഗ്രസേനനെഴുതുന്നു. 35
പണ്ടുള്ളോരു യദുക്കളും കുരുനൃപ-
ന്മാരും പരം തമ്മിലാ
വേണ്ടും വേഴ്ച നിനച്ചിടാതെ വെറുതേ
മൽബാലനാം സാംബനെ
കുണ്ടാമണ്ടി പിണച്ചു നിങ്ങൾ കഷണി-
ച്ചീമട്ടു ബന്ധിക്കുവാൻ
കണ്ടില്ലിന്നൊരു കാരണം കഠിനമാ-
യെന്നേ കഥിക്കേണ്ടു ഞാൻ. 36
എന്തിനു കഴിഞ്ഞ കാര്യം
ചിന്തന ചെയ്യുന്നു പറ്റിയതും പറ്റി
ഞാൻ തന്നു മാപ്പിതിന്നി-
ന്നെന്തെന്നാലൊരു പിഴയ്ക്കൊരൊഴിവുചിതം. 37
ശോചിഷ്കേശനെതിർപ്രതാപമൊടഹോ
യുദ്ധത്തിലസ്ത്രം നദീ-
വീചിക്കൊത്തു ചൊരിഞ്ഞിടും യദുഭട-
ന്മാരെത്തടഞ്ഞങ്ങിനെ
യാചിക്കുന്നു യഥാക്രമം പ്രിയയൊടും
മൽസാംബനേ നീ മുദാ
മോചിക്കെന്നു ഭവാനൊടെന്നുടെയൊരീ
നിതൈകമത്യാഗ്രഹം. 38
ശ്രീകൃഷ്ണൻ- (വിചാരം) ഇതുകൊണ്ടവർ സാംബനെ വിട്ടയയ്ക്കില്ല നിശ്ചയം തന്നെ.
പ്രദ്യുമ്നൻ- (സാത്യകിയോടു സ്വകാര്യമായിട്ടു്) ഈ എഴുത്തു കണ്ടു പേടിച്ചു അവർ സാംബനെ വിട്ടയച്ചെന്നു വരുമൊ? ഇല്ല. അത്ര ഗര്‍വ്വിഷ്ഠന്മാരാണവര്.
സാത്യകി- ഈ എഴുത്തു കണ്ടാൽ വിട്ടയയ്ക്കുന്നവരാ ണെങ്കിൽ മുമ്പെ പിടിച്ചുകെട്ടുകതന്നെ ചെയ്യില്ലായിരുന്നു.
ബലഭദ്രൻ- ഈ എഴുത്തുകൊണ്ടുതന്നെ അവരു സാംബനെ വിട്ടയച്ചില്ലെന്നും വരാം. (വിചാരം) ഞാൻ തന്നെ ചെന്നൊന്നു പറഞ്ഞാൽ കാര്യം നേരെയാവും നിശ്ചയം തന്നെ. (സ്പഷ്ടം) എങ്കിലും സാമപൂർവ്വമായിത്തന്നെയിരിക്കട്ടെ.
ശ്രീകൃഷ്ണൻ- എന്നാൽ ഉഗ്രസേനസഭയിലേക്കു പോവുകയല്ലെ?
ബലഭദ്രൻ- അങ്ങിനെതന്നെ. (എന്നു എല്ലാവരും പോയി.)
ഒന്നാമങ്കം കഴിഞ്ഞു
രണ്ടാമങ്കം (പേജ് 14 - 15)
രണ്ടാമങ്കം
[അനന്തരം കാവൽസ്ഥലത്തുറക്കം തൂങ്ങിക്കൊണ്ടൊരു ശിപായി പ്രവേശിക്കുന്നു.]
ശിപായി- (ഞെട്ടിയുണര്‍ന്നിട്ടു്) ഏയ്. എന്തൊരൊച്ചയാണിക്കേട്ടതു്? (വിചാരിച്ചിട്ട്) ഓ ശരി. നേരം വെളുക്കാറായി. ദുര്യോധനൻപൊന്നുതമ്പുരാനെ പള്ളിയുണര്‍ത്തുന്ന പെരുമ്പറയുടെ ഒച്ചയാണിക്കേട്ടതു്.
(മേൽപ്പട്ടു നോക്കീട്ട്)
ബമ്പാമുത്തുകണക്കിലായ് പ്രഭ കുറ-
ഞ്ഞൊട്ടൊട്ടു നക്ഷത്രം-
(നാലു പുറത്തും നോക്കീട്ടും)
അമ്പമ്പാ നീങ്ങിയൊതുങ്ങി മിക്കതുമിരുട്ടു്
(മാളികയിലേയ്ക്ക് നോക്കീട്ട്)
ഈ സൌധ ദീപങ്ങളും.
(പൂച്ചെടിയിലേയ്ക്ക് നോക്കീട്ടു്)
കൂമ്പും കൈതകൾ മൊട്ടുകൾക്കു കിടയായ്
(വിചാരിച്ചിട്ടു)
കര്‍ണ്ണന്റെ പിമ്പേ വരും
വമ്പൻ കൌരവനെന്നപോലരുണനൊ-
ത്താദിത്യനെത്താറുമായ്. 39
ഇനിക്കരാറായിട്ടു കാത്തു നിൽക്കുകതന്നെ.
(അങ്ങിനെ ചെയ്യുന്നു)
(അണിയറയൽ)ഇന്നലെയുറക്കം നന്നെയമാന്തമായി.
ശിപായി- ആരാണതു്?
ചേടി- (വന്നിട്ട്) ഞാനാണെയ്.
ശിപായി- എങ്ങോട്ടാണ് നീ ഇത്ര നേര്‍ത്തേ പുറപ്പെട്ടതു്?
ചേടി- നേര്‍ത്തേ കുളിച്ചു കൊച്ചുതമ്പുരാട്ടിയായ ലക്ഷണയ്ക്കു ശ്രീപാർവ്വതീപൂജയ്ക്കു വേണ്ട ഒരുക്കം ചെയ്യാനാണു്.
ശിപായി- എന്താണിന്നലെയുറക്കം നന്നെ അമാന്തമായി എന്നു പറഞ്ഞതു്.
ചേടി- എനിക്കു കളിക്കുവാൻ പോകാൻ വൈകി; എങ്കിലും ചുരുക്കിപ്പറയാം. തമ്പുരാൻ സാംബനെ പിടിച്ചു കെട്ടിയിട്ടതിന്റെ ശേഷം കൊച്ചുതമ്പുരാട്ടിക്കു വളരെ വ്യസനമായിയെന്നുള്ളതു പറയേണ്ടതില്ലല്ലൊ.
ശിപായി- ഓഹോ. അതു ഞാൻ ധരിച്ചിട്ടുണ്ടു്. ആട്ടെ, എന്നിട്ടോ?
ചേടി- എന്നിട്ടവിടുന്നു തമ്പുരാട്ടി ഭാനുമതിയുടെ അടുക്കൽ ചെന്നു വളരെസ്സങ്കടം പറഞ്ഞു.
ശിപായി- അപ്പഴോ?
ചേടി- അപ്പോൾ തമ്പുരാട്ടി ഇതു വലിയ വൈഷമ്യമായ കാര്യമാണു്. എന്താണെന്നല്ലേ? അവിടെക്കു ദുര്‍വ്വാശിയും മറ്റും കലശലാണു്. എങ്കിലും ഞാൻ പറഞ്ഞുനോക്കാമെന്നരുളിച്ചെയ്തു. എന്നിട്ടവിടുന്നു കൊച്ചുതമ്പുരാട്ടി വ്യസനത്തോടുകൂടിത്തന്നെ അവിടുത്തെ മാളികയിലേക്കെഴുന്നെള്ളീട്ടെന്നോടരുളിച്ചെയ്തു.
ശിപായി- എന്തെന്നു ?
ചേടി- എടീ ദക്ഷിണ, നീയൊരുപകാരം ചെയ്യണം.
ശിപായി- ഓഹോ! നിണക്കു നല്ല മാനമായല്ലൊ. ആട്ടെ പിന്നെ?
ചേടി- 'അച്ഛനും അമ്മയും കൂടി ശയ്യാഗ്രഹത്തിലേക്കു പോയാൽ അവരെന്നെക്കുറിച്ചെന്തെല്ലാമാണ് സംസാരിക്കുന്നതെന്നു പതുങ്ങിനിന്നു കേട്ടു വരണം' എന്നു്. ഞാനും അങ്ങിനെ ചെയ്തു.
ശിപായി- (ചിരിച്ചുംകൊണ്ടു്) എന്താണു് പതുങ്ങിനിന്നു കേട്ടതു്?
ചേടി- ഞാൻ അവിടെ പതുങ്ങിച്ചെന്നു നിന്നപ്പോൾ തമ്പുരാട്ടി- 'എന്നാലും മകളായ ലക്ഷണയിങ്ങിനെ വ്യസനിക്കുന്നതിനെക്കുറിച്ചവിടുന്നൊന്നും വിചാരിക്കാതെകണ്ടായാലൊ?' തമ്പുരാൻ - 'ഞാനെന്തു ചെയ്യുന്നു ? ക്ഷത്രിയധര്‍മ്മം സ്നേഹധര്‍മ്മത്തെ അതിക്രമിക്കുന്നതല്ലേ?' തമ്പുരാട്ടി- 'ആട്ടെ, എന്നാലിതിനെന്താണൊരു നിവൃത്തി?' തമ്പുരാൻ - "യാദവന്മാരിങ്ങോട്ടപേക്ഷിച്ചല്ലാതെ ഇനി സാംബനെ വിട്ടയപ്പാനൊരു മുറ കാണുന്നില്ല.' തമ്പുരാട്ടി- 'ആട്ടെ സ്വയംവരത്തിൽ കന്യകയെ അപഹരിക്കുക രാജാക്കന്മാക്കൊരു മുറയല്ലെ? അങ്ങിനെയിരിക്കുമ്പോൾ എന്തിനാണ് വെറുതെയിവിടുന്നിങ്ങിനെയൊക്കെച്ചെയ്തതു്?' തമ്പുരാൻ - 'അതു വേണ്ടായിരുന്നുവെങ്കിലും ആ വിദ്വാന്റെ ഒരു ഗർവും കൂസലില്ലായ്കയും കണ്ടിട്ടു ചെയ്തതാണു്. കഴിഞ്ഞതു കഴിഞ്ഞില്ലേ? ഇനിയിങ്ങിനേ ഒരു നിവൃത്തിയുള്ളു താനും. ' എന്നവരു തമ്മിൽ പറയുന്നതു കേട്ടു, അതു കൊച്ചുതമ്പുരാട്ടിയെ ധരിപ്പിച്ചു.
ശിപായി- എന്നിട്ടോ?
ചേടി- എന്നിട്ടവിടുന്നു വ്യസനിച്ചുതന്നെ രാത്രി മുഴുവനുമുറങ്ങാതെകണ്ടു് ഇരുന്നും നടന്നും കിടന്നും കരഞ്ഞു കഴിച്ചുകൂട്ടി. വെളിച്ചം വീഴുന്നതിനു കുറച്ചു മുമ്പിൽ ഇരുന്നസാരം മയങ്ങി. അപ്പോൾ സ്വപ്നത്തിൽ രണ്ടു ശ്ലോകം ചൊല്ലി. അതു ഞാൻ ചൊല്ലുന്നതു കേട്ടെഴുതിയെടുത്തിട്ടുണ്ടു്.
രണ്ടാമങ്കം (പേജ് 16 - 20)
ശിപായി- (ചിരിച്ചുംകൊണ്ടു") അതെവിടെ?
ചേടി- ഇതാ! (എന്നു മടിയിൽനിന്നു കടലാസെടുത്തു കാണി ക്കുന്നു.)
ശിപായി- (വായിക്കുന്നു.)
മുമ്പേതന്നെ ഭവൽഗുണങ്ങൾ വളരെ -
ക്കേട്ടാഗ്രഹപ്പെട്ടൊരെൻ -
മുമ്പേ വന്നു പറഞ്ഞിതെൻ കണവനാ -
മങ്ങുന്നതന്നംഗജൻ
വമ്പന്മാർ നിറയും സ്വയംവരമതാ-
ണെൻവേളിയെന്നും ശ്രവി-
ച്ചമ്പിൽ സുന്ദരനാം ഭവാന്റെ വരവും
പ്രാര്‍ത്ഥിച്ചു പാര്‍ത്തേനഹം. 40
പിന്നെപ്പെട്ട പിണച്ചിലൊക്കെയുമഹോ
നിൻവെമ്പലിന്മൂലമാ -
ണെന്നങ്ങൊട്ടിടയങ്ങടങ്ങുകിൽ നട
ന്നേനേ മനോരാജ്യവും
എന്നല്ലച്ഛനുമീവിധം വികടദുര്‍-
വാശിക്കു ചാടില്ലിനി-
ക്കനൽക്കാറണിവര്‍ണ്ണനണ്ണനൊടിതിൽ
താനേ തുണയ്ക്കേണമേ! 41
ഇപ്പോൾ ഇതിന്നൊരു നിവൃത്തിയുണ്ടാവാറായി എന്നാണ് തോന്നുന്നതു്.
ചേടി- എന്താണതു്?
ശിപായി - ഇന്നലെ രാത്രി രണ്ടാം യാമത്തിലെ കാവല്ക്കാരൻ പറയുകയുണ്ടായി. "ഒരു അരിക്കാരൻ വന്നിരുന്നു. ധൃതരാഷ്ട്രൻതമ്പുരാൻ തന്നതായി ദുര്യോധനൻതമ്പുരാനു കൊടുക്കാനായിട്ടൊരെഴുത്തുണ്ടു്. ദ്വാരകയിൽനിന്നും വന്നതാണെന്നും പറഞ്ഞു. അപ്പോൾ ഞാൻ 'പള്ളിക്കുറുപ്പിന്നെഴുന്നെള്ളി. ഇപ്പോൾ കൊടുപ്പാൻ തരമാകുമൊ ആവോ? നാളെക്കാലത്തല്ലേ നല്ലത്?' എന്നു ചോദിച്ചു. അരിക്കാരൻ 'ഓഹോ' എന്നു പറഞ്ഞു പോകയും ചെയ്തു” എന്നു്. അതിതിനെപ്പററി വല്ല എഴുത്തുമായിരിക്കുമെന്നാണ് തോന്നുന്നതു്. അല്ലാണ്ടെന്താ ദ്വാരകയിൽ നിന്നിപ്പോൾ ഒരെഴുത്തു വരാനുനുള്ളതു്?
ചേടി- (സന്തോഷത്തോടുകൂടീട്ട്) എന്നാൽ ഞാൻ ഇതു കൊച്ചുതമ്പുരാട്ടിയെദ്ധരിപ്പിച്ചേ കുളിക്കാൻ പോകുന്നുള്ളു. (എന്നു പോയി)
ശിപായി- ഇതാ എന്റെ ഊഴം കഴിഞ്ഞു. ഇനിയത്തെ ഊഴക്കാരൻ ഹാജരായല്ലൊ. പോവുകതന്നെ. (എന്നു പോയി.)
പ്രവേശകം കഴിഞ്ഞു.
[അനന്തരം രാജചിഹ്നങ്ങളോടുകൂടിയ ദുര്യോധനനും കര്‍ണ്ണനും ശകുനിയും പ്രവേശിക്കുന്നു.]
കര്‍ണ്ണൻ- (ചിരിച്ചു കൊണ്ടു് )
എന്തിക്കാട്ടിയതക്രമം കുരുനൃപൻ -
തൻ ചാര്‍ച്ചയും വേഴ്ചയും
ചിന്തിക്കാതെ യദുക്കിടാവിനെ ബലാൽ
ബന്ധിച്ചതെന്തെങ്കിലും
സന്ധിക്കാൻ വഴിനോക്കയാണിഹ ഗുണം
മറ്റേവിധം നല്ലൊരാ-
പ്പന്തിക്കാവുകയില്ലിതെന്നൊരു വക -
ക്കാരിന്നു ചൊല്ലുന്നുപോൽ. 42
ശകുനി-
ഗുണമതിലതിയാകും രാജലോകങ്ങളെല്ലാം
തൃണമതിലഘുവെന്നായ് മുഷ്കൊടും ധിക്കരിച്ചു
അണിമതിമുഖിയാളാം കന്യയെക്കൈപിടിച്ച -
ങ്ങണുമതി ബത സാംബൻ വീണ്ടു കൈക്കൊണ്ടതോർക്കൂ. 43
ദുര്യോധനൻ- അതു കണ്ടപ്പൊഴല്ലേ എനിക്കു വല്ലാതെ കണ്ടു വാശികയറിപ്പോയതു്. എന്നിട്ടല്ലേ ഞാൻ,
വിരവൊടു ഗുരുവാമാ സ്വാമി മൽക്കാമപാലൻ
തിരുവടിയെയുമുള്ളിൽ ചെറു ചിന്തിച്ചിടാതെ
ഒരു വിധമവനെപ്പോർചെയ്തു ബന്ധിച്ചു മേലാ -
റിവവനു വരാനാ കേറ്റി കാരാഗൃഹത്തിൽ. 44
ശകുനി- ശരിയാണതു്. കുട്ടിയാണെങ്കിലും മറെറാരുത്തൻ അതിഗർവുകാട്ടുന്നതു ശൂരന്മാര്‍ക്കസഹ്യമായിരിക്കും. അതല്ലേ വൃദ്ധനായിരിക്കുന്നെങ്കിലും അതിശൂരനായ ഭീഷ്മരും യുദ്ധത്തിനു പുറപ്പെട്ടതു്?
കര്‍ണ്ണൻ- (ചിരിച്ചും കൊണ്ട്) എങ്കിലും അങ്ങിനെ വേണ്ടായിരുന്നു എന്നുണ്ടൊരു പക്ഷം. എന്താണെന്നല്ലേ? പുത്രിക്കു സുന്ദരനായും ശൂരനായുമുള്ള ഒരു രാജകുമാരൻ ഭർത്താവാകും. ശ്രീനാരായണന്റെ പൂര്‍ണ്ണാവതാരപുരുഷനാണെന്നു പ്രസിദ്ധനായ ശ്രീകൃഷ്ണനായിട്ടും വലിയ ചാർച്ചയാവും. ഗുരുനാഥനായ ബലഭദ്രക്കും വളരെസ്സന്തോഷമാവും. (കുറച്ചു പതുക്കെ) പിന്നെ ചാർച്ചയുണ്ടു് ശ്രീകൃഷ്ണനായിട്ടെന്നുള്ള പാണ്ഡവന്മാരുടെ ഡംഭം ഒന്നു കുറയും. എന്നുതന്നെയല്ല,
സിദ്ധാന്തമില്ലെന്നൊരു നാട്യമുള്ളിൽ
ബദ്ധാനുമോദം ബഹുപക്ഷപാതം
ശുദ്ധം പകിട്ടീവക മേലിലെല്ലാം
മുഗ്ദ്ധൻ മുകുന്ദൻ മതിയാക്കിവെക്കും. 45
ശകുനി- അതൊക്കെ ശരിയാണു്.
ദുര്യോധനൻ- എന്നാലോ എന്തു കാട്ടുന്നു? ഇനി യാദവന്മാരപേക്ഷിച്ചല്ലാതെകണ്ട് നമുക്കു സാംബനെ വിട്ടയപ്പാൻ പാടുണ്ടോ?
കര്‍ണ്ണൻ- യാദവന്മാരിങ്ങോട്ടപേക്ഷിക്കെ എന്തൊരു കഥയാണിക്കേട്ടതു്? അവരുടെ അവസ്ഥ എത്ര വലിയ അവസ്ഥയാണു? വിചാരിച്ചു നോക്കു.
മെല്ലെ ശ്രീമമുകുന്ദൻതിരുവടിയരുളി-
ച്ചെയ്കയാൽ ദ്വാരകയ്ക്കായ്
കല്യശ്രീകല്പവൃക്ഷാദികളമരർ പറ-
പ്പിച്ചയപ്പിച്ചുവത്രെ
സല്ലോകശ്ലാഘ്യമാകുന്നൊരു നിയമമൊടും
കേവലം രാജ്യകാര്യം
സ്വര്‍ല്ലോകശ്രീസുധര്‍മ്മാസഭയിലവർ വിചാ-
രിച്ചുപോരുന്നു പോലും. 46
പിന്നെയും അവർ നമ്മോടെതിര്‍ക്കുകയേ ഉണ്ടാവൂ.
ശകുനി- എന്റെ പക്ഷമങ്ങിനെയല്ല.
ഭാവം നോക്കിയനേകകാലമരികിൽ
സേവിച്ചൊരാശ്ശിഷ്യനാ-
ണേവം നന്ദി കുരുക്ഷമാരമണനിൽ
പ്രത്യേകമുണ്ടാകയാൽ
ഗോവിന്ദാദികൾ പോരിനായ് മുതിരുമെ-
ന്നാലും ബലൻ ബുദ്ധിവെ-
ച്ചാവുന്നോളമിതിൽ ശ്രമിക്കുമഴകിൽ
സന്ധിക്കു ബന്ധുക്രമാൽ. 47
ദുര്യോധനൻ- (ഭക്തിയോടുകൂടീട്ടു്) എനിക്കവിടുത്തെ വിചാരിക്കുമ്പോൾ ഈ മുൻ ചെയ്ത കാര്യത്തിൽ ലജ്ജ തോന്നുന്നുണ്ട്. എന്നാലും നിവൃത്തിയില്ലല്ലൊ. തുടങ്ങിയ കാര്യം പിൻവലിക്കുവാൻ പാടില്ലല്ലൊ. അവിടേക്കുതന്നെ രസമാവില്ലല്ലൊ. എന്നാൽ അവിടുത്തെ സന്ധിശ്രമത്തെ പറഞ്ഞില്ലാതെകണ്ടാക്കി ശ്രീകൃഷ്ണാദികൾ യുദ്ധത്തിന്നു പുറപ്പെടുന്ന പക്ഷവുംകൂടി നമുക്കാലോചിക്കണം.
കര്‍ണ്ണൻ- എന്നാലും നമുക്കത്രയും കൂസേണ്ടിവരില്ല. നോക്കു.
ഭീഷ്മൻ ദ്രോണൻ കൃപൻ ദ്രോണജനതിബലിയാ-
മർജ്ജുനൻ ഞാൻ ഭവാനാ-
ബ്ഭീമൻ ഭൂരിശ്രവസ്സെന്നിതി പല ബലവാ-
ന്മാരു പോരാടിടുമ്പോൾ
കേമന്മാരെന്നിരുന്നീടിലുമിഹ യദുഭൂ-
പര്‍ക്കു സാമര്‍ത്ഥ്യമൊന്നും
കാണിപ്പാൻ ലാക്കു കിട്ടില്ലനവധിയുഗസാ-
ഹസ്രകാലങ്ങളാലും. 48
ദുര്യോധനൻ- രാമകൃഷ്ണന്മാരീശ്വരന്മാരാണെന്നല്ലേ വെപ്പു്. അവർ ദേഷ്യപ്പെട്ടമാനുഷമായ ശക്തിയെടുത്താൽ നമ്മുടെ പകിട്ടൊന്നും പറ്റില്ലെന്നുണ്ടോ?
ശകുനി- അപ്പോൾ നമുക്കു വേറേയൊരുപായമുണ്ടാകും.
കരിണ്ണൻ- എന്താണ്?
ശകുനി-
ക്രമം വിട്ടു കോപിച്ചു വല്ലാതെകണ്ട-
ക്രമം ചെയ്തയാണീശ്വരന്മാരതെന്നാൽ
'സമസ്താപരാധം ക്ഷമിച്ചാലു'മെന്നായ്
നമസ്കാരമെന്നുള്ള ദിവ്യാസ്ത്രമില്ലേ?
അവര്‍ക്കാശ്രിതവത്സലന്മാരാണെന്നല്ലെ അഭിമാനം ? ആശ്രയിച്ചാലൊന്നും ചെയ്യാൻ പാങ്ങില്ലല്ലൊ.
രണ്ടാളും- ശരി അങ്ങിനെയൊരു വഴിയുണ്ടു്.
ശകുനി- എന്നാലും നമുക്കതു മുട്ടിയ കയ്യിനെടുത്താൽ മതി.
കര്‍ണ്ണൻ- ആട്ടെ, യാദവന്മാരുടെ പ്രവൃത്തി വല്ലതും വിവരമുണ്ടൊ?
(ഒരു അരിക്കാരൻ വന്നിട്ടു്)
ധൃതരാഷ്ട്രൻതമ്പുരാൻ തന്നയച്ചതായി ദ്വാരകയിൽനിന്നു വന്ന ഒരെഴുത്തുണ്ടു്.
കര്‍ണ്ണൻ- കാണട്ടെ.
(അരിക്കാരൻ എഴുത്തു കൊടുത്തു പോകുന്നു.)
കര്‍ണ്ണൻ- (വായിച്ചിട്ടു്) ഓഹോ! ഗർവു മഹാകേമം തന്നെ. ഈ ഉഗ്രസേനൻ ധൃതരാഷ്ട്രമഹാരാജാവിനു മാപ്പു കൊടുക്കുന്നുവത്രെ. പടയ്ക്കു പുറപ്പെടുന്ന യാദവ ഭടന്മാരെ തടഞ്ഞുനിർത്തി ഐകമത്യാഗ്രഹം യാചിക്കുന്നുവത്രെ, സാംബനെ വിട്ടയപ്പാനായിട്ടു്.
ദുര്യോധനൻ- അല്ലാതെ യാദവന്മാരാരും യാചിച്ചില്ലല്ലൊ. നോക്കു വിട്ടയപ്പാനും പാടില്ല.
കര്‍ണ്ണൻ- ഉഗ്രസേനാദികൾ യാചിക്കേ? അതുണ്ടാവില്ല. കണ്ടില്ലെ ഗർവിന്റെ ഒരു തള്ളിച്ച?
ശകുനി- അതു ശരിയാണു്. ആ വിദ്വാൻ മഹാ അക്രമിയാണെന്നു പണ്ടതന്നെ സിദ്ധമാണു്. അതുകൊണ്ടാണു്,
മറ്റില്ലാരും കിടയ്ക്കെന്നൊരു മദമൊടുമ -
ത്യുഗ്രനാമുഗ്രസേനൻ
പറ്റില്ലാ രാജ്യകാര്യം നയമൊടിഹ നട-
ത്താനതെന്നോത്തു കംസൻ
ഒറ്റെല്ലാം മാഗധക്ഷ്മാപതിയൊടുമറിയി
ച്ചൊത്തു താങ്കയ്യുകേറി-
ത്തെറ്റില്ലാതൂഴിയെല്ലാം പരിചൊടു പരിപാ-
ലിച്ചതെന്നുണ്ടു കേൾപ്പൂ. 50
ദുര്യോധനൻ- അതു ശരിയായിരിക്കാം. എന്നാൽ കൃഷ്ണാദികളെന്തു വിചാരിച്ചാണീവിദ്വാനെ രാജാവാക്കി വച്ചതു്?
കര്‍ണ്ണൻ- കംസൻ ചെയ്തതനീതിയാണെന്നും തങ്ങൾ ചെയ്യുന്നതു നീതിയാണെന്നും വരുത്തുന്നതിനായിട്ടായിരിക്കാം. എന്താണെന്നല്ലെ?
ദുര്‍മ്മാഗ്ഗി താതനുടെ നാടു കവര്‍ന്നു കംസാ-
നമ്മാമനാകിലുമതാണു വധിച്ചതും ഞാൻ
ഇമ്മാതിരിക്കൊരു നിലയ്ക്കിവനൂഴിയന്നു
സമ്മാനമേകണമതേ മതിയാകയുള്ളു. 51
പിന്നെത്തന്റെ ചൊൽപ്പടിക്കു നിൽക്കാത്തപക്ഷം കംസന്റെ നേരേ ചെയ്ത കയ്യുണ്ടല്ലൊ എന്നായിരിക്കാം.
ശകുനി- അങ്ങിനെ വരാം.
ദുര്യോധനൻ- ആട്ടെ, ഈ എഴുത്തിനെന്താ മറുപടി അയയ്ക്കേണ്ടതു്?
ശകുനി- കര്‍ണ്ണൻതന്നെ ഒന്നെഴുതിയുണ്ടാക്കട്ടെ.
കണ്ണൻ- അങ്ങിനെതന്നെ. (കടലാസും മഷിയും തൂവലും എടുത്തെഴുതുന്നു.)
മുഴുത്തിടും മോദമൊടങ്ങയച്ചോ -
രെഴുത്തു കൈപ്പറ്റിയറിഞ്ഞു കാര്യം
കൊഴുത്തു നിൻ കാഴ്ചയതായൊരര്‍ത്ഥ -
പഴത്തെവെച്ചൊന്നെഴുതുന്നു ഞാനും. 52
ഉള്ളോടു പണ്ടേ കുരുയാദവന്മാര്‍-
ക്കുള്ളോരു പത്ഥ്യം നിനയാതെ കണ്ടു
ഭള്ളോടു താനേ കുരുകന്ന്യയെക്കൈ -
ക്കൊള്ളോ ബലാൽ വന്നൊരു യാദവന്നു ? 53
എന്നൊരു ചോദ്യമുണ്ടു്. എങ്കിലും അതവിടെച്ചോദിപ്പാൻ പാടില്ലല്ലൊ. എന്നാൽ ഞങ്ങൾ ആക്കുട്ടിക്കു താൻ ചെയ്തതു സാഹസമായി എന്നൊരോര്‍മ്മയ്ക്കു പിടിച്ചു കെട്ടിയിട്ടേയുള്ളു. അല്ലാതെ കണ്ടൊന്നും ചെയ്തിട്ടില്ലല്ലൊ. അങ്ങിനെയിരിക്കു മ്പോൾ,
കൂപ്പു കൂടുമൊരു ബുദ്ധികൊണ്ടുക -
ണ്ടിപ്രവൃത്തി പിഴയെന്നു കണ്ടതിൽ
തീര്‍പ്പുചെയ്തു കൃപവെച്ചെനിക്കു നീ
മാപ്പുതന്നതിനു കൈതൊഴുന്നു ഞാൻ. 54
എന്നാൽ സാംബനെ വിട്ടയയ്ക്കുന്ന കാര്യം ആലോചിച്ചു വരുന്നുണ്ടു്. (എന്നു രണ്ടാളെയും കാണിക്കുന്നു.)
രണ്ടാളും- നന്നായിട്ടുണ്ടെഴുത്ത്.
കര്‍ണ്ണൻ- ഇതിനി ധൃതരാഷ്ട്രമഹാരാജാവിനെ കേൾപ്പിച്ചു രാജമുദ്ര പതിപ്പിച്ചയച്ചാൽ മതി.
രണ്ടാമങ്കം (പേജ് 21 - 22)
വികര്‍ണ്ണൻ- (വന്നിട്ടും വിചാരം.)
കാര്യം വൈഷമ്യമായീ കനിവൊടരുളിടും
കണ്ണനിൽ കയ്യിരിക്കും
വീര്യം കൂടുന്ന സാംബപ്രവരയദുഹരി-
ക്കുട്ടിയെക്കെട്ടിയിട്ടു
ആര്യന്മാരായ ഭീഷ്മപ്രഭൂതികളുമിതിൽ
തെല്ലു ദുശ്ശീലരായീ
ധൈര്യം പോരെന്നു മാത്രം വരുമിവിടെ വിരോ-
ധിച്ചു ഞാനൊന്നു ചൊന്നാൽ. 55
എന്നാലും പറയേണ്ടതു പറയാതെകണ്ടു കഴികയില്ലല്ലൊ .
വിനീതിഭാവത്തോടു വന്ദ്യരോടു -
മനീതികണ്ടാലതു ചൊല്ലിടാഞ്ഞാൽ
സുനീതിശാസ്ത്രങ്ങൾ പഠിക്കുവാനായ്
മനീഷികൾക്കെന്തിനു ബുദ്ധിവെച്ചു? 56
(എന്നു അടുത്തുചെന്നിട്ടു്)
ആര്യന്മാരേ, വികര്‍ണ്ണൻ അഭിവാദ്യം ചെയ്യുന്നു.
എല്ലാവരും- വളരെ ആയുസ്സോടുകൂടിയിരുന്നാലും.
ദുര്യോധനൻ- (സ്നേഹത്തോടുകൂടി)
സുരകുലഗുരുവോടെതിര്‍ത്തബുദ്ധേ!
കുരുകുലശുക്തിയിൽനിന്നു മൂത്ത മുര്‍ത്തേ !
അരികുലമതിനുള്ള കാലനേ! വ-
ന്നരികിലിരിക്കുക നീ വികര്‍ണ്ണ! വീര! 57
വികര്‍ണ്ണൻ- (വിനയത്തോടുകൂടി ഇരിക്കുന്നു.)
ശകുനി- ഇപ്പോഴത്തെ കൌരവന്മാരും യാദവന്മാരും തമ്മിലുള്ള വിരോധത്തെപ്പറ്റിയെന്താണഭിപ്രായം?
വികണ്ണൻ- എനിക്കിതിന്റെ ആരംഭംതന്നെ സമ്മതമായിട്ടില്ലാ.
കര്‍ണ്ണൻ- (ചിരിച്ചുകൊണ്ട്) ആരംഭമെന്നുവെച്ചാൽ ലക്ഷണയെ അപഹരിച്ചതോ?
വികര്‍ണ്ണൻ- അല്ല. അതു ക്ഷത്രിയധമ്മമല്ലേ? പിന്നെ യുദ്ധം ചെയ്തതു്.
കര്‍ണ്ണൻ- അല്ലാ, യുദ്ധം ചെയ്തതു ക്ഷത്രിയധർമ്മമല്ലേ?
വികര്‍ണ്ണൻ- അതെ. എങ്കിലും ആവാമെന്നുള്ള ദിക്കിലേ ആവാവു. ബന്ധുക്കളോടായാലതു തെറ്റാണു്.
തെറ്റു ചെയ്യരുതറിഞ്ഞു ചെയ്യണം
പറ്റിയാലുമതു കയ്യൊഴിക്കണ
ചെറ്റു ചെയ്യിലുമതാണറിഞ്ഞവര്‍-
ക്കുറ്റ കയ്യിതി പറഞ്ഞുകേൾപ്പു ഞാൻ. 58
അതുകൊണ്ടിനിയെങ്കിലും വേഗത്തിൽ സാംബനെ വിട്ടയയ്ക്കണമെന്നാണെന്റെ പക്ഷം.
കര്‍ണ്ണൻ- ഇല്ലെങ്കിൽ എന്താണു വൈഷമ്യം?
വികര്‍ണ്ണൻ- ശ്രീകൃഷ്ണാദികൾ യുദ്ധത്തിനു പുറപ്പെടും. അതു തന്നെ.
കര്‍ണ്ണൻ- എന്നാലെന്താണ്?
ഭീഷ്മാർജ്ജുനഭീമാദിക-
ളൂഷ്മള ബലമോടസംഖ്യമിങ്ങില്ലേ?
താഴ്ച വരുമോ രണത്തിനു
പാഴ്മരമോ പറക നമ്മുടെ പടക്കാർ? 59
വികര്‍ണ്ണൻ- (ചിരിച്ചുംകൊണ്ട്) എന്തൊ കഥ?
പാരാതെ ചൊല്ലാം പല വീരവാദം
പോരാതെയാം കാര്യമടുത്തുവന്നാൽ
നാരായണൻ രാമനൊടൊത്തിടഞ്ഞു
പോരാടി നമ്മെപ്പൊടിഭസ്മമാക്കും. 60
കര്‍ണ്ണൻ- കഷ്ടം! അങ്ങിങ്ങിനെ പേടിക്കുന്നുവല്ലൊ.
വീരന്മാര്‍ക്കീവിധത്തിൽ പടനടുവിൽ മരി-
ച്ചാലുമെന്തുള്ള ചേതം?
പോരായ്മയ്ക്കാകുമെന്നോ പറകതിസുഖമാം
നാകലോകാധിവാസം
ആരും മാനം കളഞ്ഞീടരുതിഹ വെറുതേ
ലേശവും വാശി വേണം
സാരം മാറിദ്ധരിച്ചീടരുതയി സുമതേ
സൂക്ഷ്മമൊന്നോര്‍ത്തിടേണം. 61
വികര്‍ണ്ണൻ- അത്ര ഉറപ്പുണ്ടെങ്കിൽ ഭേദമുണ്ടല്ലൊ. അതുണ്ടാവില്ല. അവരെ അടുത്തു കണ്ടാൽ പേടിച്ചോടിത്തുടങ്ങുമല്ലൊ ഓരോ വിദ്വാന്മാർ.
കർണ്ണൻ- അതപ്പോളറിയാം.
ശകുനി- ആട്ടെ, നമുക്കു ധൃതരാഷ്ട്രസഭയിലേക്കു പോവുകയല്ലെ?
ദുര്യോധനൻ- അങ്ങിനെതന്നെ.
(എല്ലാവരും പോയി.)
രണ്ടാമങ്കം കഴിഞ്ഞു
മൂന്നാമങ്കം (പേജ് 23- 25)
മൂന്നാമങ്കം
[അനന്തരം ധൃഷ്ടദ്യുമ്നനും വിശോകനും പ്രവേശിക്കുന്നു.]
വിശോകൻ- ഇതിലെ ഇതിലെ.
ധൃഷ്ടദ്യുമ്നൻ- (ചുററിനടന്നിട്ട്) എന്താണിപ്പോൾ ഹസ്തിനപുരത്തിലെ വർത്തമാനം?
വിശോകൻ- ഇന്നവിടെനിന്നൊരു ദൂതൻ വന്നിട്ടുണ്ടു്.
ധൃഷ്ടദ്യുമ്നൻ- എന്തിനാണ്?
വിശോകൻ- സാംബനെ ദുര്യോധനാദികൾ കെട്ടിയിട്ടതിന്റെ ശേഷം വിട്ടയയ്ക്കുന്നതിന്നു വേണ്ടി.
ഉഗ്രസേനനൃപനങ്ങയച്ചൊര-
ത്യുഗ്രമാകിയൊരു കയ്യെഴുത്തൊടും
വ്യഗ്രഭാവമതകന്നു വന്നു രാ -
ജാഗ്രഭൂമിയിലൊരുത്തനിന്നലെ. 62
ധൃഷ്ടദ്യുമ്നൻ - എന്നിട്ടോ?
വിശോകൻ - എന്നിട്ടു്,
മുറുക്കമെന്തിന്നവിടുന്ന കാര്യം
മുറയ്ക്കു ചിന്തിക്കുവനെന്നുമാത്രം
കുരുക്കൾ നൂറ്റിന്നു പിതാവതാക -
ന്നൊരക്ഷിതീശൻ മറുകത്തയച്ചു. 63
ധൃഷ്ടദ്യുമ്നൻ- ഓ, എന്നാലിനി യാദവന്മാരുടെ മട്ടൊന്നു മാറുമായിരിക്കും.
പടയ്ക്കു കോപ്പിട്ടവർ വന്നു ഭേരി-
യടിക്കുമെന്നാലിവരെന്തു പിന്നെ
മിടുക്കു കാട്ടും? യദുവീരർ ചുട്ടു
പൊടിക്കുമിക്കൌരവവംശമെല്ലാം. 64
വിശോകൻ- അന്നു യുദ്ധത്തിൽ സഹായിക്കാൻ വേണ്ടിയാണു് ദൂതനെ അയച്ചിരിക്കുന്നതു്.
ധൃഷ്ടദ്യമ്നൻ- അ്, വികൃതിത്തം ചെയ്യാൻ അവര്‍ക്കാരും സഹായം വേണ്ടല്ലൊ. വൈഷമ്യം വരുമ്പൊഴേ സഹായം വേണ്ടു, അല്ലെ? ആട്ടേ, പാണ്ഡവന്മാരി ക്കാര്യത്തിൽ കൌരവര്‍ന്മാക്കു സഹായിക്കുമൊ?
വിശോകൻ- ആവോ നിശ്ചയമില്ല. ആ ആലോചനയ്ക്കു തന്നെയാണിവിടുത്തെ കൂട്ടിക്കൊണ്ടുവരാൻ എന്നെപ്പറഞ്ഞയച്ചതു്.
ധൃഷ്ടദ്യുമ്നൻ- വലിയ ദുഘടമായി കാര്യം. ഒന്നാമതു പാണ്ഡവന്മാരും ധാർത്തരാഷ്ട്രന്മാരും ജ്യേഷ്ഠാനുജപുത്രന്മാരാണു്. പിന്നെ,
മുന്നം വൈരികളാകിലും നൃപർ പട-
യ്ക്കായിട്ടു മുമ്പിൽ ക്ഷണി-
ച്ചെന്നാൽ ക്ഷത്രിയധർമ്മമോർക്കുകിലവർ-
ക്കായിസ്സഹായിക്കണം
എന്നാലോ മുരവൈരിയാണു മറുഭാ-
ഗം ചാർച്ചയും വേഴ്ചയും
പിന്നെ സ്വാശ്രയവും നിനയ്ക്കുകിലറി-
ഞ്ഞങ്ങോട്ടിണങ്ങീടണം 65
നന്ന ആലോചിക്കേണ്ട വിഷയമാണു്. വേഗം പോവുക തന്നെ. (ചൂററ്റിനടന്നിട്ടു്) ഇതാ പാണ്ഡവ സഭ കണ്ടുതുടങ്ങി.
രത്നത്തൂണുകളും രസം വിലസിടും
ചിത്രപ്പണിപ്പാവയും
യത്നം വിട്ടുടൽ കണ്ടിടും കളരുചി-
ശ്രീമന്മണിത്തിണ്ണയും
ധന്യശ്രീ വിളയും നിരന്തരമണീ-
സിംഹാസനശ്രേണിയും
പിന്നെ പ്രാഭവമോടു കാൺക സരസം
ശ്രീപാണ്ഡവന്മാരെയും. 66
പ്രദക്ഷിണമായിട്ടകത്തേയും കടക്കുകതന്നെ.
(രണ്ടാളും പോയി.)
വിഷ്കംഭം കഴിഞ്ഞു.
[അനന്തരം പാണ്ഡവന്മാർ പ്രവേശിക്കുന്നു.]
ഭീമസേനൻ-
ചാഞ്ചല്യമില്ലാതുടനേ വിശോകൻ-
താൻചൊല്ലുമെല്ലാമവനില്ലമാന്തം
താൻ ചാലവേ വന്നണയേണ്ട ദിക്കിൽ
പാഞ്ചാലനെത്തായ്‍വതിനെന്തു ബന്ധം? 67
അർജ്ജുനൻ- ഇപ്പോൾ കാണാം.
[അനന്തരം ധൃഷ്ടദ്യുമ്നൻ പ്രവേശിക്കുന്നു. എല്ലാവരും കണ്ടു സന്തോഷിക്കുന്നു.]
ധൃഷ്ടദ്യുമ്നൻ- (അടുത്തുചെന്നിട്ടു്.)
രാജരാജശിരോരത്സരാജൽ പാദ! ജയിക്ക നീ
രാജൻ ദ്രുപദജൻ ധമ്മരാജപുത്ര, തൊഴുന്നു ഞാൻ 68
ധർമ്മപുത്രൻ- വളരെ ആയുസ്സോടുകൂടി ഇരുന്നാലും, അടുക്കൽ തന്നെ ഇരിക്കു.
ധൃഷ്ടദ്യുമ്നൻ- (ഇരിക്കുന്നു.)
ധമ്മപുത്രൻ-
കേട്ടില്ലേ വത്തമാനം പൊരുതൊരുവിധമാ-
സ്സാംബനെദ്ധാർത്തരാഷ്ട്രൻ
കൂട്ടെല്ലാമൊത്തു ബന്ധിച്ചതിനു യദുനൃപാ-
ലാഗ്ര്യനാമുഗ്രസേനൻ
വിട്ടല്ലോ സന്ധിപത്രം പുനരവനതിനെ -
ദ്ധിക്കരിച്ചാ, നിനിപ്പോ -
രിട്ടല്ലാതില്ല വേറിട്ടൊരുവഴി നൃപതി-
ന്യായമെന്നായിവന്നു. 69
ധൃഷ്ടദ്യുമ്നൻ- കേട്ടു. എന്നാൽ വലിയ വൈഷമ്യമായി കാര്യം.
ബലഭദ്രർ മുകുന്ദനെന്നുതൊട്ട -
ബ്ബലഭദ്രാദികളുള്ള യാദവന്മാർ
വലിയോരു പടയൊരുങ്ങിവന്നാൽ
പല യോഗ്യർക്കുമിതിൽ പ്രണാശമുണ്ടാം. 70
ധർമ്മപുത്രൻ- അതുകൊണ്ടുതന്നെയാണു കർണ്ണാദികളോടു കൂടി നല്ലവണ്ണം ആലോചിച്ചു ദൂതനെ ഇങ്ങോട്ടയച്ചതു്. ദുര്യോധനൻ ദൂതനെ പറഞ്ഞയച്ചതെന്താണെന്നൊ?
മാന്യശ്രീമന്മഹാരാജമാന്യനാം ധർമ്മപുത്രനെ
വന്ദിച്ചുണർത്തുന്നതിതു നന്ദിയോടു സുയോധനൻ. 71
നമ്മൾക്കോരോവിധത്തിൽ ചില ചെറുവകയായ്
ഛിദ്രമുണ്ടെങ്കിലും ഹേ
ധർമ്മാത്മൻ നമ്മൾ തമ്മിൽ പിതൃസഹജസുത -
ന്മാരതെന്നുള്ളതുള്ളിൽ
ചെമ്മേ ചിന്തിച്ചു യുദ്ധത്തിനു യദുനൃപരി-
ങ്ങെത്തിയാൽ നിങ്ങൾ നന്നാ-
യുന്മേഷത്താൽ സഹായിക്കണമിതി മതിമൻ
ഞങ്ങൾ ചൊല്ലേണ്ടതുണ്ടോ? 72
എന്നാണു്.
നകുലൻ- നല്ല ഭംഗിയായിട്ടുണ്ടെല്ലൊ പറഞ്ഞയച്ചത്.
അർജ്ജുനൻ- ഇങ്ങിനെയൊക്കെവന്നിരിക്കുമ്പോൾ നമ്മളെന്താണ് ചെയ്യേണ്ടതു്?
ധർമ്മപുത്രൻ- (വിചാരിച്ചിട്ടു്) ദുര്യോധനാദികൾക്കു സഹായിക്കണം സംശയമില്ല.
മൂന്നാമങ്കം (പേജ് 26 - 31)
ഭീമൻ- യൈ, അതു വയ്യ.
കുട്ടിക്കാലം മുതൽക്കിങ്ങിതുവരെയിനിയും
ദ്രോഹകൃത്യത്തിനായി-
ക്കെട്ടിക്കോപ്പിട്ടവർക്കോ ശമനസുത! തുണ -
യ്ക്കുന്നതെന്തീ ഭ്രമം തേ
മട്ടൊക്കില്ലെന്നുമല്ലാ ഹരിയുടെ പടയിൽ
ചെന്നു ചേർന്നിട്ടു നോക്കീ-
ദ്ദുഷ്ടക്കൂട്ടക്ഷയത്തിന്നൊരുമയൊടു സഹാ-
യിക്കതാൻ വേണ്ടതത്രെ. 73
ഒന്നാമതു്, ദുര്യോധനാദികളും നമ്മളുമായിട്ടുള്ള വിരോധം ജന്മസിദ്ധമാണു്. പിന്നെ, നമ്മൾ അവർക്കു സഹായിച്ചാലും, 'ഇതാ നമ്മുടെ പകിട്ടിൽ പാണ്ഡവന്മാരും നമ്മുടെ പക്ഷത്തിൽ ചേർന്നു' എന്നെ വിചാരിക്കുള്ള ദുര്യോധനൻ. പിന്നെയെന്താണൊരു ഫലം അവക്കു സഹായിച്ചിട്ടു്? പിന്നെ മറ്റെ ഭാഗത്തു ചേരുന്നതിന്റെ ഗുണം, ശ്രീകൃഷ്ണാദികളമ്മാമന്റെ മക്കളാണു്. ബാല്യം മുതൽക്കു വളരെ സ്നേഹമായിട്ടാണു് കഴിഞ്ഞു പോരുന്നതു്. വിശേഷിച്ചും, അർജ്ജുനൻ ശ്രീകൃഷ്ണന്റെ സഹോദരിയെയാണു വിവാഹം ചെയ്തിരിക്കുന്നതു്. ഇങ്ങിനെയൊക്കെയിരിക്കുമ്പോൾ,
മുട്ടാതെ സാരം നിരുപിക്ക, ചെണ്ട-
കൊട്ടായ്ക, കള്ളപ്പണിയാണിതെല്ലാം,
ദുഷ്ടിൽപ്പെടും കൌരവർതന്റെ വായ -
പ്പിട്ടിൽ ഭ്രമിച്ചേവമുരച്ചിടല്ലേ. 74
ധർമ്മപുത്രൻ- ശരിയാണീപ്പറഞ്ഞതൊക്കെ. എന്നാലും ഒന്നു വിചാരിക്കു. ശ്രീകൃഷ്ണാദികൾക്കു നമ്മുടെ പ്രത്യേകസ്നേഹമുണ്ടാവാനെന്താണു സംഗതി? അച്ഛൻപെങ്ങളുടെ മക്കളായിട്ടു ശിശുപാലാദികളും മറ്റമില്ലെ? അവരെപ്പോലെയാണൊ നമ്മളെ വിചാരിക്കുന്നതു ഭഗവാൻ?
ഭീമസേനൻ- അതല്ല. അതിനു കാരണം ധർമ്മത്തിങ്കലുള്ള നിഷ്ഠയും ഭക്തിവിശ്വാസവും മറ്റുമാണു്.
ധർമ്മപുത്രൻ- അങ്ങിനെയിരിക്കുമ്പോൾ ധർമ്മം പോലെ പ്രവത്തിക്കാതിരുന്നാലോ? നല്ലവണ്ണം വിചാരിച്ചു നോക്കു.
രണത്തിൽ മുമ്പിൽ ക്ഷണമോതുവോർക്കു
തുണയ്ക്കണം ക്ഷത്രിയനെങ്കിലെന്നു്
രണപ്രിയന്മാർമുടിരത്നമേ! മേൽ
ഗുണം വളർക്കുന്നൊരു ധമ്മമില്ലേ? 75
ഭീമൻ- ഓ, അതു ശരിയാണു്.
ധർമ്മപുത്രൻ- അതുകൊണ്ടു ദുര്യോധനാദികൾക്കു സഹായിച്ചാലാണു് ഭഗവാൻ ശ്രീകൃഷ്ണനുതന്നെ സന്തോഷമാവുക.
ധൃഷ്ടദ്യുമ്നൻ- (വിചാരം) ധർമ്മപുത്രരുടെ ധർമ്മത്തിങ്കലുള്ള ഒരു നിഷ്ഠ കേമം തന്നെ.
അർജ്ജുനൻ-
കൈക്കൊള്ളും കാര്യമമ്പോടൊരുവിധമതുതാൻ
മറ്റുമട്ടിൽക്കലാശി-
പ്പിക്കും നേരേ വിരോധിച്ചൊരുവനതിനെതിർ-
ത്തീടിലും പ്രീതിയാകും
ദുഷ്കീർത്തിക്കൂമ്പു കാട്ടും പുനരതുമധികം
കീർത്തിയാക്കിച്ചമയ്ക്കും
ദുർഗ്ഗം ദുർഗ്ഗം മഹാന്മാർമതമതിമതിമാ -
ന്മാർക്കുകൂടിദ്ദുരൂഹം. 76
അതുകൊണ്ടു് ഭഗവാൻ വാസുദേവന്റെ തിരുമനസ്സെങ്ങിനെയെന്നവിടേക്കുതന്നേ ഊഹിച്ചു
സഹദേവൻ- എന്റെ പക്ഷം ഇവിടെ യുദ്ധംതന്നെ വേണ്ടിവരികയില്ലെന്നാണു്. എന്താണെന്നല്ലേ?
നലമൊത്ത വൃത്തിയൊടു സന്ധി നൂറ്റുപേർ
ചലചിത്തവൃത്തികൾ തിരസ്കരിക്കിലും
പലഭദ്രകീർത്തിനിധിയായതിന്നുതാൻ
ബലഭദ്രമൂർത്തിയിനിയും തുനിഞ്ഞിടും. 77
വിചാരിച്ചുനോക്കിയാലറിയാമല്ലൊ.
നന്നായ്ത്താനഭ്യസിപ്പിച്ചൊരു മുറയറിയാം
സംഗരത്തിങ്കൽ വേണ്ടി-
ല്ലെന്നായ്താൻ തൃപ്തി കയ്ക്കൊണ്ടൊരു കുരുപതിയെ -
പ്പോരിൽ നേരിട്ടടുത്തു
പിന്നത്താന്തന്നെ കൊല്ലാനൊരു മടി കരുണാ-
രാശി ചിന്തിച്ചു സന്ധി-
യ്ക്കുന്നീത്താന്തന്നെ ചെന്നെങ്കിലുമിഹ പടകൂ-
ടാതെ പാകത്തിലാർക്കും. 78
എല്ലാവരും - അതങ്ങിനെ വരാം.
സഹദേവൻ- അതുകൊണ്ടു യുദ്ധത്തിൽ സഹായിക്കാമെന്നുതന്നെ ദുര്യോധനനോട പറഞ്ഞയച്ചാലും വൈഷമ്യം വരില്ല. ധർമ്മവും ലൌകികവുമാവും താനും.
ധർമ്മപുത്രൻ- ആരാണവിടെ?
അരിക്കാരൻ- (വന്നിട്ട്) സ്വാമീ ഞാൻ.
ധർമ്മപുത്രൻ- ഗാർഗ്യായണ! ആ ഹസ്തിനപുരത്തിൽ നിന്നു വന്ന ദൂതനെവിടെ?
അരിക്കാരൻ- ഇപ്പോൾ കൂട്ടിക്കൊണ്ടു വരാം. (എന്നു പോയി.)
(ദൂതൻ പ്രവേശിച്ചിട്ടു് വിചാരം)
സഹോദരീവല്ലഭനാണു പാർത്ഥ-
നഹോ മുകുന്ദന്നതിബന്ധുവാണു്;
മഹാരണത്തിന്നിഹ പാണ്ഡവന്മാർ
സഹായമാമോ കുരുമന്നർവക്ക്? 79
ഉണ്ടാവില്ല, സംശയമില്ല. പിന്നെന്തിനാണാവോ എന്നെ വെറുതെ ഈ ഇന്ദ്രപ്രസ്ഥത്തിലോളമോടിച്ചതു്? (വിചാരിച്ചിട്ട്) അല്ലെങ്കിൽ സഹായിച്ചു എന്നും വരാം. ക്ഷത്രിയധർമ്മമെങ്ങിനെയെന്നു രൂപമില്ലല്ലൊ. (എന്നും അടുത്തുചെന്നു ആചാരോപചാരങ്ങൾ ചെയ്യുന്നു.)
ധർമ്മപുത്രൻ- ഹേ ദൂത! ദുര്യോധനനോടു പറഞ്ഞിരിക്കണം.
ദൂതൻ- (തൊഴുതുകൊണ്ടു്) എന്തെന്നാണാവോ?
ധർമ്മപുത്രൻ- നിങ്ങൾ ഈ യുദ്ധത്തിൽ സഹായിപ്പാനായിട്ടു ദൂതനെ പറഞ്ഞയച്ചതു കുറെ ആലോചനക്കുറവായി.
ദൂതൻ- (വിചാരം) ഇവരു സഹായിക്കയില്ലെന്നുതന്നെയാണു് തോന്നുന്നത്.
ധർമ്മപുത്രൻ- എന്താണെന്നുവെച്ചാൽ,
എന്നോ നോംതമ്മിൽ രണ്ടായതു കുരുധരണീ-
നാഥ! പോരിൽ സഹായി-
ക്കെന്നോ നിൻകൃതവാക്ക്യം മിനുമിനുസമിതി-
ന്നേതുമേ ഭംഗിയില്ല
ഒന്നോ ഗോവിന്ദനായ് ചാർച്ചകൾ പലതരമാ-
യുണ്ടു —
ദൂതൻ- (വിചാരം) ഓ, തീച്ചയായി കാര്യം.
ധർമ്മപുത്രൻ-
അതിന്നെന്തു? പോരു -
ണ്ടെന്നോതീടേണമെന്നാൽ മതിയതിനു നമു-
ക്കല്ലയോ ഭാരമെല്ലാം. 80
ദൂതൻ- (സന്തോഷത്തോടുകൂടി വിചാരം) ഓ, മഹാഗംഭീരംതന്നെ വാക്കു. ഞാനാദ്യം അർത്ഥം മാറി വിചാരിച്ചുപോയി.
ധർമ്മപുത്രൻ- എന്നാൽ ഭീഷ്മരു ദ്രോണരു മുതലായ ആചാര്യന്മാരൊക്കെ കണ്ടിരുന്നാൽ മതി. യുദ്ധത്തിനു പുറപ്പെട്ടില്ലെങ്കിലും വേണ്ടില്ല. ശിഷ്യന്മാരെക്കൊണ്ടുതന്നെ ഇവിടെ കാര്യം നടക്കും.
കർണ്ണന്നർജ്ജുനനും കടുത്തൊരു ബല -
ന്നിബ്ഭീമനാം ഭീമനും
കണ്ണൻ കെല്ലൊടു രൌഗ്മിണേയനുമഹോ
നീ സാത്യകിക്കും സമൻ
തിണ്ണം ഞാൻ യദുമന്നനും കിടകിട-
യ്ക്കായിബ്ബലം നോക്കിയീ-
വണ്ണം പോർ മുതിരുന്നതാകിലിവിടെ -
ക്കൂസേണ്ടിവന്നീടുമോ? 81
എന്നുതന്നെയല്ല, യുദ്ധത്തിൽ മടങ്ങിയാലും ജയിച്ചാലും കൊള്ളാം.
വീര്യസ്വഗ്ഗം മരിച്ചെന്നാൽ
കാര്യസൌഖ്യം ജയിക്കുകിൽ
വീര്യരാശേ ഭവാനിന്നി-
ധൈര്യമോടേ വസിക്കെടോ. 82
വിവരമെല്ലാം മനസ്സിലായില്ലേ?
ദൂതൻ- ഉവ്വ്.
ധർമ്മപുത്രൻ- എന്നാൽ ചെല്ലു.
[ദൂതൻ തൊഴുതു സന്തോഷത്തോടകൂടി പോയി]
ധൃഷ്ടദ്യുമ്നൻ- (നകുലനോടു സ്വകാര്യമായിട്ട്) അവിടുത്തെ ഈ വാക്കുകേട്ടാൽ കൌരവന്മാരുടെ നേരെ വളരെ സ്റ്റേഹമുണ്ടെന്നു തോന്നും ഇല്ലെ?
നകുലൻ- ഉവു. എന്നാൽ വസ്തുതയായിട്ടു സ്നേഹമുണ്ടുതാനും. നോക്കു.
തന്നുള്ളുകൊണ്ടരികൾ മദ്ധ്യമർ ബന്ധുലോക -
രെന്നുള്ളവർക്കനിശവും ശുഭമേകുവാനായ്
നന്നായ് നിനയ്ക്കുകനിമിത്തമജാതശത്രു -
വെന്നുള്ള പേർ നൃപനു ചൊല്ലിവരുന്നതില്ലേ? 83
ധർമ്മപുത്രൻ- ഇങ്ങിനെ പറഞ്ഞതുകൊണ്ടു് വല്ല വൈഷമ്യമുണ്ടോ?
അർജ്ജുനൻ- എന്താണ് വൈഷമ്യം?
സമർത്ഥഭാവത്തൊടു കൌരവന്മാർ
സമസ്തരോടും ഗുണദോഷമോതി
ശമത്തിലാക്കും ബലഭദ്രനിഷ്ട -
ക്രമത്തിനായ് നന്നിവിടുത്തെ വാക്കും. 84
ബലദേവൻ പറഞ്ഞാലും അവരടങ്ങാത്തപക്ഷം അവിടുന്നുതന്നെ ദേഷ്യപ്പെട്ടു അമാനുഷമായ വീര്യം കാണിച്ചു അവരെ ഭയപ്പെടുത്തി അടക്കിയെന്നും വരാം. എന്നാൽ നമുക്കു യുദ്ധത്തിനു പോകേണ്ടിവരില്ല. അതല്ല, മുറയ്ക്കു യുദ്ധംതന്നെയാണു ഭാവമെന്നു വച്ചാൽ നമുക്കും അവിടെ ചെന്നു ചേർന്നു്,
പോരിന്നുല്പെട്ടു പോരും പടുതയൊടു പക-
യ്ക്കാതെ പാരം പരപ്പിൽ
പേരിന്നും പ്രേമമോടഗുരുവരനരുളി-
ച്ചെയ്തൊരസ്ത്രാവലിക്കും
ചേരുന്നോരാവിധത്തിൽ ചെറുതു പൊരുതിടാം
ക്ഷത്രധർമ്മത്തെ നോക്കി-
ക്കേറുന്നോളം കളിക്കാം കടലൊളിനിറനെ-
കൂടെയും കൂസിടാതെ. 85
ഭീമൻ- ഞാനും യുദ്ധത്തിൽ ശത്രുക്കളെ പേടിക്കുന്നവനല്ല. അതുകൊണ്ടല്ല മുമ്പെ വിരോധം പറഞ്ഞതും. അങ്ങിനെ ആയിരിക്കുമൊ ധർമ്മം എന്നു വിചാരിച്ചിട്ടാണു്.
താനേതാൻ ബലഭദ്രനോടു പലനാൾ
കയ്യാങ്കളിക്കായ് പിടി-
പ്പാനേതെങ്കിലുമന്നുമിന്നുമവിടെ -
പിൻവാങ്ങവോനല്ലിവൻ
സ്ഥാനേ സ്ഥാവരജംഗമങ്ങൾ മുഴുവൻ
വന്നീടിലും സംഗര -
സ്ഥാനേ ഭീമനൊഴിക്കയില്ല ഗദകൊ-
ണ്ടൊക്കെത്തകർക്കും ദൃഢം. 86
സഹദേവൻ- (ചിരിച്ചും കൊണ്ട്) എന്തോ കഥ!
മുഗ്ദ്ധഭാവം കളഞ്ഞിട്ടു
ബുദ്ധിവെച്ചൊത്തുകൊള്ളുവിൻ
യുദ്ധമുണ്ടാകയില്ലെന്തു
ബദ്ധരോഷതയിങ്ങിനെ?
ധർമ്മപുത്രൻ- അങ്ങിനെതന്നെയാണെല്ലാവർക്കും സന്തോഷം.
ലക്ഷണമൊത്തൊരു സാംബനു
ലക്ഷണയേ നാഗകേതു നല്കട്ടെ
ലക്ഷ്മീപതിയൊടു ബന്ധുത
ലക്ഷ്മികളിവ കൌരവർക്കു കൂടട്ടെ. 88
അണിയറയിൽ
അർക്കൻ മദ്ധ്യസ്ഥനായീ കരനിരകൾ പഴു-
ത്തോരെഴുത്താണിയമ്പി
ന്നഗ്രമ്പോലായി ധാത്രീപതിയുടെ കുടയും
നീർത്തിനിത്താറുമായി
ചൊല്ലൊള്ളും ചന്ദ്രശാലാനിലമതിൽ നിറയും
ചന്ദ്രകാന്തങ്ങളും തീ-
യുൾക്കൊള്ളുന്നുണ്ടു സൂര്യപ്രതിമകൾ ചതിയാൽ
സൂര്യകാന്തങ്ങൾ പോലെ 89
ധർമ്മപുത്രൻ- നേരം ഉച്ചയായി. നമുക്കു സഭ പിരിയുക.
(എല്ലാവരും പോയി.)
മൂന്നാമങ്കം കഴിഞ്ഞു
നാലാമങ്കം (പേജ് 32 - 35)
നാലാമങ്കം
[അനന്തരം ജാംബവാൻ പ്രവേശിച്ചിട്ടു്]
ഞാനെന്നാൽ സാധു രാമൻതിരുവടിയുടെ പൂ-
മേനി ചിന്തിച്ചു ചിന്തി-
ച്ചാനന്ദം പൂണ്ടിരുന്നേനിഹ മകളെ ഹരി-
ക്കായ് കൊടുത്തോരു ശേഷം
ധ്യാനം നന്നായ് നടത്തുന്നളവു വെളിവു മ-
റ്റൊന്നിലും ചെന്നിടാത -
ങ്ങൂനം നേടാതെ നേരിട്ടിടുമൊരു വിശദാ-
മോദമോതാവതല്ലേ. 90
വിശദ- (പ്രാവശിച്ചിട്ടു) ആവൂ. ഞാനിവിടെ എത്തി. (നോക്കീട്ട്) ഓ ഇന്നു സ്വാമി ജാംബവാൻ സമാധിയുണര്‍ന്നിരിക്കുന്നുണ്ടു്. (അടുത്തു ചെന്നിട്ടു്) ഇതാ വിശദ നമസ്കരിക്കുന്നു.
ജാംബവാൻ- നല്ലതു വരട്ടെ. നീയെവിടുന്നോ വരുന്നതു പോലെ ഇരിക്കുന്നുവല്ലൊ.
വിശദ- ശരിയാണു്. ഞാൻ കുമാരി ജാംബവതിയെക്കാണാൻ പോയിരുന്നു.
ജാംബവാൻ- ദ്വാരകയിൽ വിശേഷമൊന്നുമില്ലല്ലൊ.
വിശദ- കുറച്ചൊന്നുണ്ടു്.
ജാംബവാൻ- ഉം? എന്താണതു്?
വിശദ- കുമാരി ജാംബവതിയുടെ പ്രഥമ പുത്രനായ സാംബൻ കൌരവരാജാവു ദുര്യോധനന്റെ മകളായ ലക്ഷണയെ സ്വയംവരത്തിൽ അപഹരിച്ചു.
ജാംബവാൻ- (ചിരിച്ചുംകൊണ്ട്) അ് ഹ്, ക്ഷത്രിയധര്‍മ്മം ഇപ്പോഴും നടന്നുവരുന്നുണ്ട്. അല്ലെ?
വിശദ- അപ്പോൾ കൌരവന്മാരഞ്ചാറുപേരുകൂടി അദ്ദേഹത്തിനെ യുദ്ധത്തിൽ ജയിച്ചു പിടിച്ച് കെട്ടി കാരാഗൃഹത്തിൽ കൊണ്ടിട്ടു. അതുകൊണ്ടു കുറച്ചു വ്യസനമാണു കുമാരി ജാംബവതിക്ക്.
ജാംബവാൻ- ഏ് ? അതുവോ? (ദേഷ്യത്തോടുകൂടി)
സ്വർല്ലോകം കീഴിലാക്കാം സ്വബലമൊടുമെടു-
ത്തൂഴി കീഴ്മേൽ മറിക്കാം
കല്ലോലം തല്ലിയേന്തും കടലതു മുഴുവൻ
കുന്നുകൊണ്ടിട്ടു തൂര്‍ക്കാം
ഉല്ലാസത്തോടു സീതാപതിയുടെ കരുണാ -
സാരമുള്ളോരെനിക്കി-
ന്നെല്ലാം ചെയ്യാ, മിതെന്തോ കഥ?
കുരുനിധനം തുച്ഛമൊന്നിച്ഛവെച്ചാൽ. 91
(എന്നു പൊടുന്നനെ എഴുന്നേൽക്കുന്നു. ആലോചിച്ചിട്ടു്) വരട്ടെ പരിഭ്രമിക്കാൻ.
ശ്രീരാമമൂര്‍ത്തിയുടെ മറ്റൊരു ജന്മമാകു -
ന്നോരാ മുകുന്ദനഥ ലക്ഷ്മണനായ രാമൻ
നേരേ വരുത്തുമിവർ വേണ്ടതുപോലെയെന്തി-
ന്നേരം കിടന്നിവിടെ ഞാൻ ബത വെമ്പിടുന്നു? 92
ആട്ടെ, വർത്തമാനം മുഴുവൻ ചോദിക്കട്ടെ. പിന്നെ ശ്രീകൃഷ്ണാദികൾ എന്തു പ്രവര്‍ത്തിച്ചു? പടയ്ക്കൊരുങ്ങിയില്ലേ?
വിശദ - ഉവ്വ്. എങ്കിലും ബലഭദ്രരതു സമ്മതിച്ചില്ല. 'ഉഗ്രസേന മഹാരാജാവിനെക്കൊണ്ടു ധൃതരാഷ്ട്രനു ഒരെഴുത്തെഴുതിക്കുക; ലൌകികത്തിൽ ആവുന്നെടത്തോളം ബന്ധുക്കൾ തമ്മിൽ ഇണങ്ങിത്തന്നെയല്ലെ കഴിയേണ്ടതു്' എന്നു പറഞ്ഞു” അങ്ങിനെയൊന്നെഴുതിച്ചു.
ജാംബവാൻ- എന്നിട്ടോ?
വിശദ- എന്നിട്ടും സാംഖനെ വിട്ടയച്ചില്ല കൌരവന്മാർ.
ജാംബവാൻ- പിന്നെയൊ?
വിശദ- പിന്നെയും യുദ്ധത്തിനു പുറപ്പെടുന്ന ശ്രീകൃഷ്ണാദികളോടും 'വരട്ടെ പരിഭ്രമിക്കാൻ; ഞാൻതന്നെ ഒന്നു ചെന്നു അവരോടു ഗുണദോഷം പറഞ്ഞു നോക്കട്ടെ; എന്നിട്ടും പറ്റാത്ത പക്ഷം മതി യു ദ്ധം; സാഹസം ഒന്നിനും അരുതല്ലൊ' എന്നും പറഞ്ഞു് ഉദ്ധവർ, അക്രൂരൻ തുടങ്ങിയ അറിവുള്ള യാദവന്മാരും ബ്രാഹ്മണരും ഒരുമിച്ചു ഹസ്തിനപുരത്തിലേക്കു പോയിട്ടുണ്ടിന്നലെ.
ജാംബവാൻ- ഈ ബലഭദ്രനെന്താണിത്ര ശാന്തത വരാനിക്കാര്യത്തിൽ? (വിചാരിച്ചിട്ട് തലകുലുക്കിക്കൊണ്ടു്) ഓഹോ ശരിതന്നെ. ശിഷ്യനാണ് ദുര്യോധനൻ. അങ്ങിനെ വരട്ടെ.
ദാസ്യത്തൊടെന്നരികിൽനിന്നറിയേണ്ടതെന്റെ
ശാസ്യത്തിലന്നിവർ പഠിച്ചവരെന്നിവണ്ണം
മാത്സര്യമോടവരെതിര്‍ക്കിലുമിങ്ങു ശിഷ്യ-
വാത്സല്യമുത്തമജനത്തിനു സിദ്ധമത്രെ. 93
അതുകൊണ്ടവിടുന്നിനിയൊക്കെ നേരേ ആക്കിക്കോളും. എങ്ങിനെയെങ്കിലും ഞാനിനിയും ധ്യാനത്തിനു പോകുന്നു. നീയും അകത്തേക്കു ചെല്ലൂ. (എന്നു രണ്ടാളും പോയി.)
വിഷ്കംഭം കഴിഞ്ഞു.
[അനന്തരം ബലഭദ്രനും അക്രൂരനും പ്രവേശിക്കുന്നു.]
അക്രൂരൻ-
ഏവം നമ്മൊടു കൌരവര്‍ക്കൊരു രസ -
ക്കേടുള്ളപക്ഷം വിഭോ!
ദേവൻ നീയെഴുനെള്ളിയെന്നറിയുകിൽ
സന്തോഷമേന്തീടുമോ?
ഭാവം നോക്കി മുറയ്ക്കു വന്നവരുടൻ
പൂജിക്കുമോ? എന്തിനി -
ബ്ഭാവം നല്ലൊരു സംശയം മമ മദി-
ച്ചെല്ലാം മറിച്ചാകുമോ? 94
ബലഭദ്രൻ- എനിക്കു സംശയമില്ല.
കുരുക്കൾ ഞാനീ മലർവാടികയ്ക്കു -
ള്ളിരിക്കയാണെന്നു ധരിച്ചുപോയാൽ
മുറയ്ക്കു വന്നിങ്ങിഹ സൽക്കരിക്കാ-
തിരിക്കുമോ? മോഹമിതെന്തഫോ തെ? 95
ഈ രസക്കേടെവിടെ? ഞങ്ങൾ തമ്മിലുള്ള വേഴ്ചയെവിടെ? എന്നു വേണ്ട, വളരെ അറിവുള്ള ആളുകളില്ലെ അവിടെ?
അക്രൂരൻ- ആട്ടെ, ഉദ്ധവരു പോയിട്ടുണ്ടല്ലൊ. ഇപ്പോൾ അറിയാം.
(അണിയറയിൽ)
പട്ടും മേക്കട്ടി കെട്ടീടണമിവിടെ വഴി-
ക്കൊക്കെ നന്നായ് നനച്ചി-
ട്ടൊട്ടും മൺ കണ്ടിടാതങ്ങിനെ തളിർ മലർമാ-
ല്യങ്ങൾ വഷിച്ചിടേണം
ഇഷ്ടം മാനിച്ചു താനേ ഹലധരഭഗവാ -
നിങ്ങെഴുന്നെള്ളിയല്ലോ
കൊട്ടും മേളിച്ച പാട്ടും കളിയുമിവ വിശേ-
ഷിച്ചു ഘോഷിച്ചിടേണം. 96
ബലഭദ്രൻ- കേട്ടില്ലെ പറയുന്നതു്? ദുര്യോധനനും മറ്റും വന്നു തുടങ്ങിയെന്നാണ് തോന്നുന്നതു്.
[അനന്തരം ഉദ്ധവരുടെ കയ്യും കോര്‍ത്തുപിടിച്ചു ദുര്യോധനനും കര്‍ണ്ണനും ഭീഷ്മരും പ്രവേശിക്കുന്നു.]
ദുര്യോധനൻ- (സന്തോഷത്തോടുകൂടി)
ഞാനെന്നാലെത്രനാളായ് മമ ഗുരുവരനാം
ദേവനേക്കണ്ടു കുമ്പി-
ട്ടാനന്ദിച്ചിട്ടു കൊള്ളാം സുദിനമിതു നമു-
ക്കത്രയും ഭാഗ്യമായി;
മാനം നല്കും മഹാന്മാരവരഴകൊടെഴു-
ന്നെള്ളിവാഴുന്നമൂലം
സ്ഥാനം നന്നായിതുദ്യാനമിതഖിലജഗൽ -
പൂജ്യനും പൂജ്യമായി.
ആട്ടെ, അവിടുന്നേതു ഭാഗത്താണെഴുന്നെള്ളിയിരിക്കുന്നതു്?
ഉദ്ധവർ- ഈ അത്യുന്നതങ്ങളായ അനേകം അശോകവൃക്ഷങ്ങളെക്കൊണ്ടാദിത്യരശ്മി തട്ടാത്തതായും മുതിര്‍ന്ന മലർ മധുപ്പൊടി തട്ടിക്കളിക്കുന്ന കുട്ടിക്കാറ്റേറ്റു തുള്ളുന്ന തളിർവിശറികൾകൊണ്ടു വീശിത്തളര്‍ച്ചതീര്‍ക്കുന്നതായും കുരുത്ത പൂന്തളിർ തിന്നു പെരുത്ത മദത്തോടുകൂടി കൂകുന്ന കുയിൽനാദം കൊണ്ടു കുശലപ്രശ്നം ചെയ്യുന്നതായും തെണ്ടിമുരണ്ടീടുന്ന വണ്ടുകളുടെ നാദംകൊണ്ടു കര്‍ണ്ണാനന്ദം കൊടുക്കുന്നതായും ഞെട്ടിപൊട്ടിത്താഴെ വീഴുന്ന പൂക്കളിൽ നിന്നൊലിക്കുന്ന പൂന്തേൻകൊണ്ടു പാദ്യം കൊടുക്കുന്നതായും പൂക്കളേക്കൊണ്ടു പൂജിക്കുന്നതായും ഇരിക്കുന്ന അശോകവാടികയുടെ നടുവിലുള്ള സ്വര്‍ണ്ണാശോകവൃക്ഷത്തിന്റെ ഇന്ദ്രനീലത്തറയിൽ വെച്ചിരിക്കുന്ന സ്ഫടിക സിംഹാസനത്തുമ്മൽ ഇതാ എഴുന്നെള്ളിയിരിക്കുന്നു. കൌരവരാജാവ് കണ്ടാലും.
ദുര്യോധനൻ- (അടുത്തു ചെന്നിട്ടു്) ഇതാ ശിഷ്യനായ ദുര്യോധനൻ നമസ്കരിക്കുന്നു. (എന്നു കാല്ക്കൽ വീഴുന്നു.)
ബലഭദ്രൻ- (പിടിച്ചെഴുന്നല്ലിച്ചിട്ട്) വളരെ ശ്രീമാനായി ഭവിച്ചാലും.
ദുര്യോധനൻ- (ഗൽഗദത്തോടു കൂടീട്ടു്) വളരെക്കാലമായി ഇവിടുത്തെ തൃപ്പാദം കണ്ടു വന്ദിച്ചിട്ട്.
അര്‍ഘ്യം പാദ്യമനന്തവൈഭവബല-
സ്വാമിക്കുനന്നെത്രയും
അക്രൂരൻ-
ശ്ലാഘ്യം ശ്ലാഘ്യമതിഷ്ടരൊത്തൊരു സുഖം
കർണ്ണൻ- (അടുത്തു ചെന്നിട്ട്)
കര്‍ണ്ണൻ വണങ്ങുന്നു ഞാൻ.
ബലഭദ്രൻ- വളരെ ദാനശീലനായി ഭവിച്ചാലും.
ഭീഷ്മർ-
മൂക്കും മൂർഖതയുള്ളവര്‍ക്കുമറിവു-
ണ്ടാക്കും ഭവാനെപ്പരം
ഭാഗ്യം ഭാഗ്യമനന്തഭക്തവശനായ്
ചേണാര്‍ന്നു കാണായതും. 98
(എന്നു തൊഴുന്നു.)
ബലഭദ്രൻ- (പരിഭ്രമിച്ചെഴുന്നേറ്റിട്ടു്) ഐ!
വയസ്സു വിദ്യാ വിനയം വിരോധി-
ജയസ്വവീര്യങ്ങളിതൊക്കെയോര്‍ത്താൽ
സ്വയം ഭവാൻ വന്ദ്യനെനിക്കു വന്ദ്യര്‍-
ക്കയി സ്വവൃത്തിക്കിത കൈതൊഴുന്നേൻ. 99
(എന്നു തൊഴുന്നു )
നാലാമങ്കം (പേജ് 36 - 40)
ഭീഷ്മർ- (വിചാരം) അമ്പാ! ഈശ്വരന്മാരുടെ ധർമ്മത്തിങ്കലുള്ള ഒരു നിഷ്ഠ നോക്കൂ. വയസ്സും മറ്റുമേറിയ ആളുകളെ താനും കൂടി വന്ദിച്ചു മറ്റുള്ളാളുകൾക്കു ഇങ്ങിനെയാണു് ചെയ്യേണ്ടതെന്നു അറിവുണ്ടാക്കി കൊടുക്കുകയാണ് ചെയ്യുന്നതു്.
അക്രൂരൻ- (ഭീഷ്മകാരാടായിട്ടു്) ഇതാ അക്രൂരൻ അഭിവാദ്യം ചെയ്യുന്നു.
ഭീഷ്മർ- ഭഗവൽഭക്തന്മാരിൽ മുമ്പനായി ഭവിക്കട്ടെ.
ബലഭദ്രൻ- നമുക്കെല്ലാവര്‍ക്കും ഇരിക്കുകയല്ലേ? (അങ്ങനെതന്നെ എന്നെല്ലാവരും ഇരിക്കുന്നു.) കൌരവരാജാവായ ധൃതരാഷ്ട്രനു സുഖം തന്നെയല്ലേ?
ദുര്യോധനൻ- അതെ.
ബലഭദ്രൻ- നാട്ടിൽ പ്രജകൾക്കൊക്കെ ക്ഷേമം തന്നെയല്ലെ?
ദുര്യോധനൻ- ഇവിടുത്തെ തിരുമനസ്സുകൊണ്ടു് ഒരു വിധം ക്ഷേമം എന്നു വിചാരിച്ചു പോരുന്നുണ്ടു്.
ബലഭദ്രൻ- പാണ്ഡവന്മാരായിട്ടു ഭംഗിയായി ഇണങ്ങിത്തന്നെയല്ലെ കഴിഞ്ഞു പോരുന്നതു്?
ഭീഷ്മർ- ഇതുവരെ അങ്ങിനെതന്നെയാണു്.
ബലഭദ്രൻ- ചിലവു ചെയ്യേണ്ട ദിക്കിൽ വേണ്ടപോലെയുള്ള ചിലവു ചെയ്തുവരുന്നില്ലേ?
കർണ്ണൻ- ഉവ്വെന്നാണു് വെച്ചിരിക്കുന്നതു്.
ഭീഷ്മർ- മായാമനുഷ്യനായ ഭഗവാൻ വാസുദേവൻ ദ്വാരകയിൽ തന്നെ എഴുന്നെള്ളിയിരിക്കുന്നില്ലേ?
ബലഭദ്രൻ- ഉവ്വ്.
ഭീഷ്മർ- അവിടേക്കു സുഖം ഇച്ഛാനുകൂലമാണല്ലൊ.
ദുര്യോധനൻ- വാസുദേവൻ തുടങ്ങിയ ഗുരുക്കന്മാര്‍ക്കൊക്കെ സുഖം തന്നെയല്ലെ?
ബലഭദ്രൻ- അതെ.
കണ്ണൻ- കൃതവർമ്മാവു തുടങ്ങിയ യാദവന്മാര്‍ക്കാര്‍ക്കും വിശേഷം ഒന്നുമില്ലല്ലൊ.
ബലഭദ്രൻ- ഇല്ല. സുഖം തന്നെയാണു്.
ഭീഷ്മർ- (അഭിപ്രായത്തോടു കൂടീട്ടു്) മഹാരാജാവായ ഉഗ്രസേനനു സുഖമല്ലെ?
ബലഭദ്രൻ- അതെ. എന്നാൽ നമ്മുടെ ഒക്കെ സ്വാമിയായ അദ്ദേഹം നിങ്ങളോടൊന്നു പറവാനായിട്ടു കല്പിച്ചയച്ചിട്ടുണ്ടു്. അതുകേട്ട ഉടനെ അതുപോലേ പ്രവർത്തിക്കേണ്ടതാണു്.
കർണ്ണൻ- (ദുര്യോധനനോടു സ്വകാര്യമായിട്ട്) കേട്ടില്ലെ നമ്മുടെ സ്വാമിയാണത്രെ ഉഗ്രസേനൻ. അദ്ദേഹം നമ്മളോടു കല്പിക്കുന്നുവത്രെ.
ദുര്യോധനൻ- കേൾക്കാമല്ലൊ കല്പന.
ഭീഷ്മർ- എന്താണതു്?
ബലഭദ്രൻ-
"നിങ്ങൾ നീതി നിനയാതെ സാംബനെ-
ബ്ഭംഗിയോ പലരുമൊത്തമര്‍ത്തതും?
ഞങ്ങളെങ്കിലുമിടഞ്ഞിടാതെ പിൻ-
വാങ്ങിടുന്നു ശമോര്‍ത്തു ശാന്തരായ്. 100
പിന്നെ ഞാനെഴുതി അയച്ചിട്ടും വിട്ടയയ്ക്കാഞ്ഞതു വിഡ്ഢിത്തം തന്നെ. അതുകൊണ്ടു് ഇനിയെങ്കിലും വേഗം ഭാര്യയോടുകൂടി സാംബനെ വിട്ടയയ്ക്കുവിൻ. അല്ലാതെകണ്ട്,
പൂരുവേഗമൊടും പടര്‍ന്നുപാളു -
ന്നൊരു മൽക്കോപമതായ തീ കൊടുത്തു്
പരിചോടു പരം പരന്നു നില്ക്കും
പുരുവംശം പൊടിഭസ്മമാക്കിടേണ്ട. 101
എന്നാണു്. അതു കൊണ്ടതുപോലെ പ്രവര്‍ത്തിക്കയാണ് നിങ്ങൾക്കു ഗുണം.
ദുര്യോധനൻ - (കര്‍ണ്ണനോടുകൂടി കൈകൊട്ടി ചിരിച്ചിട്ടു്) എന്തൊരു കഥയാണിക്കേട്ടതു്? (തിരിഞ്ഞിരുന്നിട്ടു്)
അമ്പോ കാലമതിന്റെ ശക്തി പറയാ -
വല്ലേ യദുക്കൾക്കുതാൻ
വമ്പോടു കുട ശംഘു, ശയ്യ മകുടം
മറ്റുള്ള പട്ടങ്ങളും
അമ്പോടിജ്ജനമാണു നല്കിയതതൊ-
ന്നോര്‍ക്കാതവക്കിപ്പൊൾ നാം
മുമ്പൊക്കെയ്ക്കുമതെന്നു നമ്മൊടുമുടൻ
കല്പിക്കുമാറായിതെ. 102
കര്‍ണ്ണൻ- കണ്ടില്ലെ ഈ യാദവന്മാർ
ഒന്നിച്ചൂണു കിടപ്പിരിപ്പിവകളും
സംബന്ധമര്യാദയും
നന്നായ് ചെയ്യുകകൊണ്ടു വന്നു തലയിൽ
കേറുന്നു കൂറെന്നിയേ.
ദുര്യോധനൻ- ശരിയാണിപ്പറഞ്ഞതു്. അതുകൊണ്ടു്,
കുന്നിച്ചീടിന ഭള്ളിനിന്നുമുതലി-
ക്കൂട്ടര്‍ക്കു കൂട്ടാക്കൊലാ
മന്നിൽ ചാരുതയുള്ള മന്നവനെഴും
ചിഹ്നങ്ങളൊന്നെങ്കിലും. 103
ഭീഷ്മർ- (വിചാരം) ഓ! ഇവരുടെ ഗര്‍വ്വിന്റെ തള്ളിച്ച കേമം തന്നെ. പടുതിരി കത്തുകയായി എന്നാണു് തോന്നുന്നതു്. അതുകൊണ്ടിപ്പോൾത്തന്നെ കെടുവാനും ഇടയായേക്കാം. എന്താണെന്നല്ലേ?
ബലഭദ്രർ കടുത്ത മാനുഷശ്രീ
ബലമുദ്രാമണിവാതിൽതാൻതുറന്നു
ചില വിദ്യയെടുക്കുമപ്പൊഴിന്നി-
ക്ഖലവിദ്യോതിതവഹ്നി കെട്ടുപോകും. 104
കര്‍ണ്ണൻ- ഈ യാദവന്മാരു നമ്മോടെന്തെടുക്കും?
ഭീഷ്മദ്രോണാജ്ജുനാദിപ്രവരകുരുജനം
കൂസൽകൂടാതൊരുമ്പെ -
ട്ടൂഷ്മാവെറുന്ന കയ്യൂക്കൊടു പടു പരിപാ-
ലിച്ചുപോരും പദാര്‍ത്ഥം
സാമര്‍ത്ഥ്യത്താലെടുപ്പാനമരനൃവരനും
പറ്റുമോ? നാം കൊടുക്കാ -
തീമര്‍ത്ത്യന്മാർ ഹരിപ്പാനലമിതി വരുമോ
സാംബനെത്തൻബലത്താൽ? 105
ദുര്യോധനൻ- (വിചാരിച്ചിട്ടു്) നമുക്കിവിടെ ഇരിക്കേണ്ട. പോവുകതന്നെ.
കര്‍ണ്ണൻ- അങ്ങിനെ തന്നെ.
ഭീഷ്മർ- (ബലഭദ്രനോടു സ്വകാര്യമായിട്ട്) ഇവിടുന്നു തന്നെ ഇവരുടെ ഈ ഗര്‍വ്വൊക്കെത്തീര്‍ത്തു നന്നാക്കി രക്ഷിക്കണം. (എന്നു എല്ലാവരും പോയി.)
ബലഭദ്രൻ- (ദേഷ്യത്തോടുകൂടീട്ടു് പിന്നെയും പിന്നെയും ചിരിച്ചിട്ട് ) അ് ഹാ! ഇവരുടെ മട്ടിങ്ങിനെയാണല്ലെ? ഞാനിത്ര വിചാരിച്ചില്ല. ഇവക്കുര്‍ഗ്രസേന മഹാരാജാവു കല്പിക്കുന്നതു കല്പനയല്ലത്രെ. അദ്ദേഹത്തിനു രാജചിഹ്നവും സിംഹാസനവും മറ്റും ഇല്ലത്രെ. എന്നേ കഷ്ടേ!
ശ്രീവാസുദേവകരുണാരസമൊത്തു സാക്ഷാൽ
ദേവേന്ദ്രനേകിയ സുധര്‍മ്മയതിൽ കരേറി
ആവുന്നപോലെ നൃപനീതി നടത്തുവാനു
ഭൂവല്ലഭത്വമതു യോഗ്യതയല്ലപോലും!
എന്താണിക്കേട്ടതു്? ചെവിക്കു പുത്തരിയാണിതു്.
കുരുക്കൾ കല്പിച്ചിതു തന്നതത്രേ
മുറയ്ക്കു ഞങ്ങൾക്കിഹ രാജചിഹ്നം!
(കയ്യുകൊട്ടി ചിരിച്ചിട്ടു്)
ഹരിക്കയാണിന്നു മുതല്ക്കുപോൽ ശ്രീ
ഹരിക്കെഴും ശ്രീ ഹഹ കൌരവന്മാർ. 107
(എന്നു ദേഷ്യം നടിക്കുന്നു)
ഉദ്ധവർ- അല്ലാ, ബലഭദ്രൻ നന്നെ ദേഷ്യപ്പെട്ടു വശായി. നോക്കു.
ഭാവം മാറിത്തുടങ്ങീ ഭസിതസിതനിറം
രക്തമായിത്തുടങ്ങീ
തീ വീഴും മാറുതിങ്ങീ തിരുമിഴികളിൽ നി-
ന്നശ്രു തൂങ്ങിത്തുടങ്ങീ
സാവജ്ഞം താനിണങ്ങീ സതതമിഹ മിഴി-
ച്ഛായ മാറിത്തുടങ്ങീ
ദേവൻ താനേ നടുങ്ങീ ദയകുറവൊടിതാ-
ഭാവമെന്തോ തുടങ്ങീ. 108
അക്രൂരൻ- (നോക്കീട്ട്) ഓഹോ! ധ്യാനം അതിഭയങ്കരമായി.
പുഷ്ടക്രോധേന രുദ്രൻതിരുവടി പുരവി
ക്ഷോഭണത്തിന്നൊരുങ്ങും -
മട്ടിൽ കോപിച്ചു ഹാ ഹാ ഹലധരഭഗവാ-
നൊന്നു നോക്കുന്നനേരം
ഞെട്ടിക്കൊള്ളുന്നു ലോകം ദ്രുതമിഹ ഗഗന-
ത്തിങ്കൽനിന്നിട്ടിതാ കൈ-
ത്തട്ടില്ക്കേറുന്നു താനേ കരി ഗുരുമുസല -
ത്തോടുമൊത്തെത്ര രൌദ്രം! 109
ബലഭദ്രൻ- (പൊടുന്നനെ എഴുന്നേറ്റിട്ടു്.)
കഷ്ടം മാധവനാദിയാദവജനം
പോരിന്നൊരുങ്ങീടിലും
ശിഷ്ടന്മാര്‍ക്കു ശമം പ്രധാനഗുണമെ-
ന്നോതിശ്ശമിപ്പിച്ചു ഞാൻ
ഇഷ്ടന്മാരൊടു വിഗ്രഹത്തിനു മടി-
ച്ചിട്ടെത്ര വിഡ്ഢിത്തമായ്
ദുഷ്ടന്മാരിവർ സന്ധി പന്തിയിൽ നട-
ത്തില്ലെന്നറിഞ്ഞില്ലഹോ. 110
(ഭൂമി കുലുക്കിക്കൊണ്ടു മൂന്നു നാലടി വെച്ചിട്ട്)
മുഷ്ക്കാളുന്നൊരു ദുഷ്ടസംക്ഷയമതൊ-
ന്നാണിന്നു ഞങ്ങൾക്കൊരീ
മുഖ്യാവശ്യമിളാതലത്തിലവതാ -
രംചെയ്തുകൊണ്ടുള്ളതും
വെക്കം കൌരവവംശമൊക്കവെ മുടി-
ക്കുന്നുണ്ടു ഗംഗാജലേ
ചിക്കെന്നിക്കുരുപട്ടണം മുഴുവനും
കൊണ്ടിട്ടു മുക്കട്ടെ ഞാൻ.
(എന്നു പോയി.)
അക്രൂരൻ- നമുക്കും പിന്നാലെ പോവുകയല്ലെ?
നാരദാദികളുമുമ്പർ വീരരും
സ്വൈരമംബരതലത്തിലൊക്കയും
ഘോരമാം ബലപരാക്രമോദയം
നേരെ നോക്കുവതിനായ് നിറഞ്ഞുതേ. 112
നമുക്കും കാണണ്ടേ?
ഉദ്ധവർ- വേണം.
അത്യത്ഭുതചരിത്രങ്ങ-
ളാസ്ഥയോടൊത്തു കാണുകിൽ
ശക്തരാമീശ്വന്മാരിൽ
ഭക്തിക്കു വഴിയായ്‍വരും 113
(എന്നു എല്ലാവരും പോയി.)
നാലാമങ്കം കഴിഞ്ഞു.