1066 മേടം 01നു നാടിക ആരംഭിച്ചുവെന്നും 29നു അവസാനിച്ചുവെന്നും മടവൂര്‍ നാരായണപിള്ളയ്ക്കും കൊട്ടാരത്തിന്‍ ശങ്കുണ്ണിയ്ക്കും അയച്ച കത്തുകളിലൂടെ മനസ്സിലാക്കാം. രചയിതാവിന്റെ ശൃംഗാരരസപ്രധാനമായ സ്വതന്ത്രകൃതി ഇതൊന്നുമാത്രമാണ്. അത് അധികം വിവരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് ഇടവം 29നു നടുവത്തച്ഛന്‍ നമ്പൂതിരിക്കയച്ച കത്തില്‍നിന്നും വ്യക്തമാകുന്നു.
വിപ്രവര്യ, ഭവദുക്തിപോലെ ഞാന്‍
വിപ്രലംഭവിഷയം മഹാമതേ,
കെല്പിലിട്ടിഹ പരത്തിയില്ല, മല്‍-
കല്പിതപ്രകൃതഭംഗരീതിയാല്‍
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
നാന്ദി
സര്‍വോവ്വീധരരാജപുത്രിയെ മുദ്രാ
മാനിച്ചുകൊണ്ടെപ്പൊഴും
സർവ്വേശ്വരിയാക്കിവെച്ചു മടിയിൽ
താന്താനിരുന്നീടിലും
ഭവ്യത്വം കലരും ഭവാനിയറിയാ -
തേകണ്ടു കൊണ്ടാടിയാ-
ദ്ദിവ്യശ്രീ സുരഗംഗയെപ്പുണരുമ -
ച്ചന്ദ്രാങ്കുരാങ്കം ഭജേ. 1
അത്രതന്നെയല്ല,
മഞ്ജുശ്രീമലർമങ്കയാളൊരു പുറ-
ത്തങ്ങേപ്പുറത്തെപ്പൊഴും
മഞ്ഞാലും മലമങ്കയാളിവരിണ -
ങ്ങിച്ചെന്നു ചേരുംവിധൗ
രഞ്ജിപ്പോടിരുപേരെയും പുണരുവാ -
നീരണ്ടുകൈ നീട്ടിടും
കഞ്ജത്താർദളനേത്രനാം ഹരിഹരൻ -
തന്നെ സ്മരിക്കുന്നു ഞാൻ. 2
പിന്നെയും,
മന്ദാക്ഷം പിന്നിൽനിന്നിട്ടിടയിടയിൽ വലി-
ച്ചാലുമൊന്നങ്ങടുക്കൽ
ചെന്നേയ്ക്കൂ എന്നു രാഗം പലപടി പറയു -
ന്നോരു നിർബ്ബന്ധമൂലം
തന്നെക്കാണാത്തനേരം തരമൊടു ഹരനിൽ -
ച്ചെന്നു നോക്കുമ്പോൾ വേഗം
പിന്നോക്കംതന്നെ പോരും ഗിരിജയുടെ കട-
ക്കണ്ണിനെക്കൈതൊഴുന്നേൻ. 3
(നാന്ദികഴിഞ്ഞിട്ട് സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ - മതിമതി. വേഗം വരു. എത്രയായാലും അരങ്ങത്തു വരാറാവില്ലെന്നോ?
നടൻ - (പ്രവേശിച്ചിട്ട്) ഇതാ, ഞാൻ വന്നുവല്ലോ. എന്താണു വേണ്ടതാവോ?
സൂത്രധാരൻ - എന്താണെന്നു സംശയിപ്പാനുണ്ടോ? ഈ തൃക്കുലശേഖരപുരത്തു് ഉത്സവത്തിനുവന്നിരിക്കുന്ന സജ്ജനങ്ങളുടെ സഭയിൽ നമ്മുടെ പതിവിൻപ്രകാരം ഏതെങ്കിലും ഒരു രൂപകം അഭിനയിക്കണം.
നടൻ - ഏതു രൂപകമാണാടേണ്ടതു്?
സൂത്രധാരൻ - നമ്മുടെ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ ഉണ്ടാക്കിയ ചന്ദ്രികയെന്ന നാടികയായാൽ സഭക്കാര്‍ക്കൊക്കെ നന്നേ രസംപിടിക്കുമെന്നാണെനിക്കു തോന്നുന്നതു്.
നടൻ - അവിടുന്നു ഈവക ഗ്രന്ഥങ്ങളുണ്ടാക്കിയാൽ അത്ര വെടിപ്പാകുമോ?
സുത്രധാരൻ - എടോ വിഡ്ഢീ! അവിടുന്നു് ഇന്ന വിഷയത്തിൽ കവിതയുണ്ടാക്കിയാൽ നന്നാവില്ല, ഇന്ന വിഷയത്തിലുണ്ടാക്കിയാലേ നന്നാവു, അങ്ങിനെയുണ്ടോ?
മഞ്ജുശ്രീ കവി വെണ്മണിക്ഷിതിസുരൻ
വാത്സല്യഭാരത്തിനാൽ
ഭഞ്ജിക്കാതെ തനിയ്ക്കെഴുന്ന കവിതാ-
ചാതുര്യമർപ്പിക്കയാൽ
രഞ്ജിക്കും രസമുള്ളനേകകവിതാ-
ഗ്രന്ഥങ്ങൾ നിര്‍മ്മിച്ചൊരി-
ക്കുഞ്ഞിക്കുട്ടനൃപൻ കൃതിച്ച കൃതി ന-
ന്നാകാതെയാകാ ദൃഢം. 4
നടൻ - അയ്യോ! അവിടുത്തെ കവിത നന്നെല്ലെന്നല്ല ഞാൻ പറഞ്ഞതു്. പക്ഷേ വീരരസത്തിലെപ്പോലെ ശൃംഗാരത്തിലങ്ങിനെ ഒരു ഗ്രന്ഥവും കാണാഞ്ഞിട്ടിങ്ങിനെ ശങ്കിച്ചുപോയതാണു്.
സൂത്രധാരൻ - അങ്ങിനെ വരുമോ?
അംഗേശൻ മുതലായനേകമരിവീ-
രന്മാരടുത്താലെടു-
ത്തങ്ങേശും ഭുജശക്തിയാലെയവരെ -
ത്തട്ടിപ്പറപ്പിക്കിലും
തുംഗശ്രീ വിജയന്നു കൃഷ്ണസഹജാ-
കൃഷ്ണാദിസംഗങ്ങളിൽ
ശൃംഗാരക്കുറവുണ്ടതെന്നു വരുമോ?
കാര്യം വിചാരിക്കെടോ. 5
എന്നാൽ വിദ്യാത്ഥികളുടെ ബുദ്ധി തന്റെ ഗ്രന്ഥങ്ങൾ വായിച്ചാൽ കാര്യംവിട്ടു കളിയിലായിപ്പോയി എന്നു വന്നുപോകരുതന്നുള്ള ആലോചനകൊണ്ടു് അവിടുന്നിതുവരെ ഈ രസത്തിലൊരു ഗ്രന്ഥവുമുണ്ടാക്കിയില്ലെന്നേയുള്ളു.
നടൻ - എന്നാൽ എന്തുകൊണ്ടാണ് അവിടുന്നു ഈ ആലോചനയ്ക്കും വിരോധമായിട്ടീ നാടികയുണ്ടാക്കിതു്?
സൂത്രധാരൻ - തന്റെ കവിതയ്ക്കു ശൃംഗാരത്തിൽ പ്രവേശമില്ലെന്നുള്ള ദുര്യശസ്സു കളവാൻതന്നെയായിരിക്കും. എങ്ങിനെയെങ്കിലുമാകട്ടെ. വേഷക്കാരെയൊക്കെ ഉത്സാഹിപ്പിക്കു. ഒന്നുകൂടി അവരോടു പറയണം.
ആടുന്നതോ പുതിയ നാടികയാണു, കാണ്മാൻ
കൂടുന്നതേറ്റമറിവുള്ള ജനങ്ങളത്രെ;
കേടെന്നിയേ സരസമാടുവിനിങ്ങ; മാന-
ക്കേടിന്നു കാരണമതാക്കരുതീ പ്രയോഗം. 6
എന്നാലിനി വേഗം ചെല്ലു.
നടൻ - കല്പനപോലെ (എന്നു പോയി)
സൂത്രധാരൻ - (നാലു പുറത്തും നോക്കീട്ടും) അമ്പാ! ഈ വസന്തകാലത്തിൻെറ ഒരു ഭംഗി!
ബാലസ്ത്രീകുളുർകൊങ്ക മന്നിൽ മുഴുവൻ
ധാരാളമാക്കീടുവാ-
നാലോചിച്ചലരമ്പനാത്മസഖിയാ-
യോരീ വസന്തത്തിനെ
മാലേലാതെ വരുത്തിടുന്നിതവനും
മാമ്പൂക്കുലക്കൈതവ -
ത്താലേ പോർമുലമാല നാട്ടിലധികം
കൂട്ടുന്നതീക്കാട്ടിലും. 7
എന്നുതന്നെയല്ല,
കുട്ടിക്കാറ്റുകൾകൊണ്ടിളക്കി മധുവീ-
മാമ്പൂക്കളെക്കെല്പിനോ -
ടിഷ്ടം പോലെ പറിച്ചെടുക്കുവിനിതിൽ
ബോധിച്ചതെന്നിങ്ങിനെ
കാട്ടീടുന്നിതു കാറണിക്കുഴലിമാര്‍-
ക്കിക്കാലമിക്കാന്തമാർ
പൊട്ടിക്കുന്നു നിജപ്രിയന്റെ ഹിതവും
നോക്കിക്കളിച്ചങ്ങിനെ. 8
(അണിയറയിൽ)
ശരിയാണു് അങ്ങീപ്പറഞ്ഞതു്. ഇതാ കാമിജനാനന്ദകമായ വസന്തമഹോത്സവത്തിൽ,
ഉദ്യാനത്തിലുണര്‍ന്നിണങ്ങിടുമിളം-
കാറ്റേറ്റുകൊണ്ടിഷ്ടയാം
ഹൃദ്യശ്രീകലയോടു ചേര്‍ന്നു വിരഹാ-
തങ്കം കളഞ്ഞങ്ങനെ
അദ്യ ശ്രീശശകേതു സഞ്ചിതരസം
സല്ലാപവും ചെയ്തുകൊ-
ണ്ടുദ്യൽഭംഗി വിളങ്ങിടുന്നു ശശി കാ-
ന്തശ്രീമണിക്കട്ടിലിൽ. 9
ഏയ്! ഇത്രവേഗം ഇവർ വേഷം കെട്ടിപ്പുറപ്പെട്ടുകഴിഞ്ഞുവോ? ഇനി വേണ്ട കാര്യം നടത്തുവാൻ പോക തന്നെ.
(എന്നു പോയി)
പ്രസ്താവന കഴിഞ്ഞു.
[അനന്തരം പറഞ്ഞപോലെ ശശകേതുവും കലയും പ്രവേശിക്കുന്നു.]
കല - ഈ പുഷ്കരാവര്‍ത്തരാജ്യംവിട്ടു ശത്രുനഗരിയായ പുണ്ഡരികാവതിയിലേക്കു് ഇവിടുന്നു പോയതിന്റെ ശേഷം പല കഷ്ട്രവര്‍ത്തമാനങ്ങളും കേട്ടു ഞങ്ങളൊക്കെ എത്ര വളരെ വ്യസനിച്ചു?
ശശകേതു - അങ്ങിനെ വരാം. പല വൈഷമ്യങ്ങളും വരുവാനിടയുള്ള വിഷയമാണല്ലോ ഇതു്. പത്തുപതിനാറുകൊല്ലം മുമ്പു വിജയസേനമഹാരാജാവു ശത്രുവായ ഈ മാർത്താണ്ഡസേനനായിട്ടു നടത്തിയ യുദ്ധത്തിന്റെ ലഹളയിലല്ലേ നമ്മുടെ ചന്ദ്രവര്‍മ്മ മഹാരാജാവിന്റെ പട്ടമഹിഷി കാന്തീദേവിയുടെ അമ്മാമൻ പുഷ്കരവര്‍മ്മാവു നശിച്ചുപോയതു്. അദ്ദേഹത്തിന്റെ കഥയോ അങ്ങിനെ ആയി. അദ്ദേഹത്തിനൊരു പുത്രി മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനെയും കാണാതെയായിപ്പോയി. ഇങ്ങിനെ പടകളിൽ പലക്കും പല ആപത്തുകളും വന്നു കാണാറുണ്ടു്. ഈ വിജയസേനമഹാരാജാവു നാടു നീങ്ങിയതിന്റെശേഷം ചന്ദ്രവര്‍മ്മമഹാരാജാവായിട്ടു നടത്തിയ യുദ്ധത്തിലും പല കഷ്ടങ്ങളും പറ്റി. എന്നെത്തന്നെ ഈ മാര്‍ത്താണ്ഡസേനൻ പിടിച്ചു കെട്ടി കാരാഗൃഹത്തിൽ കൊണ്ടിട്ടു.
കല - അതു കേട്ടിട്ടെനിക്കുണ്ടായ വ്യസനം വിചാരിക്കുമ്പോൾ ഇപ്പോഴും കണ്ണീരു വരുന്നു. (വാക്കിടറക്കൊണ്ട്) തൊണ്ട കിടുകിടുത്തിട്ടു് അക്ഷരമൊന്നും പുറപ്പെടുന്നില്ല.
കയ്യൂക്കു കൂടുമരിവീരധരാവരന്റെ
കയ്യിൽക്കുടുങ്ങിയ നിലയ്ക്കവനക്രമത്താൽ
അയ്യോ ഭവാനതിവിപത്തു പിണച്ചുപോയാ -
ലിയ്യുള്ളൊരെന്റെ കഥയെന്തു പറഞ്ഞിടേണ്ടു? 10
(എന്നു കണ്ണനീരു തുടയ്ക്കുന്നു.)
ശശകേതു - വിഡ്ഢി! ഇപ്പോൾ എന്തിനാണ് കരയുന്നതു്? കാര്യമൊക്കെയും നേരെയായില്ലേ? (എന്നു കരയുന്ന മുഖം പിടിച്ചു പൊക്കീട്ട്) ആയി! ആയി! ഇങ്ങിനെ കരയെ?
എന്നെശ്ശത്രുക്കൾ ബന്ധിയ്ക്കിലുമകമലരിൽ -
പ്പേടിതോന്നീല മന്നോർ -
മ്മന്നശ്രീചന്ദ്രവര്‍മ്മപ്രഭു വിഭുതയൊടും
കാക്കുമെന്നോര്‍ക്കമൂലം
എന്നാലോ നിൻവിയോഗാനലനുടെ പുറമേ
നീ വിഷാദിക്കുമെന്നീ-
യൊന്നാലോചിച്ചഹോ ഞാൻ ചിരതരമതിയാ-
യന്തരാ വെന്തിരുന്നു. 11
കല - ആട്ടെ, പിന്നെയെങ്ങിനെയാണീശ്ശത്രുക്കളുടെ ക യ്യിൽ നിന്നു വിട്ടുപോന്നതു്?
ശശകേതു - എങ്ങിനെയെന്നു ചോദിപ്പാനുണ്ടോ?
എന്നെ വൈരികൾ പിടിച്ചുവെന്നു കേ-
ട്ടന്നു വൈരതരു വേരറുക്കുവാൻ
ചന്ദ്രരമ്യമുഖി, വന്നു പോരിനായ്
ചന്ദ്രവർമ്മ ധരണീതലേശ്വരൻ. 12
പിന്നെ ക്ഷണം കൊണ്ടു ശത്രുസൈന്യമൊക്കെയൊടുക്കിയെന്നു തന്നെയല്ല, മാര്‍ത്താണ്ഡസേനനേയും കൊന്നു. പത്തു പതിമൂന്നു കൊല്ലത്തെ പഴക്കമുള്ള വൈരവും തീര്‍ന്നു. ഇങ്ങിനെ ആ രാജ്യം മുഴുവനും തനിക്കു കീഴടങ്ങിയതിന്റെ ശേഷം,
ഏന്തും നന്ദിയൊടേറെയാ പ്രജകളെ
പ്രീതിപ്പെടുത്തീടുവാൻ
താന്താനാ നഗരത്തിലല്പദിവസം
വാഴേണമെന്നാശയാ
കാന്തീദേവിയുമൊത്തു കാഞ്ചനമണി-
ത്തേരേറി രാജാലയേ
കാന്തശ്രീനിധി ചന്ദ്രവര്‍മ്മധരണീ-
പാലൻ പ്രവേശിച്ചുതേ. 13
കല - പിന്നെ?
ശശകേതു - പിന്നെ, അന്നുതന്നെ അവിടെ ചുരുക്കത്തിലൊരു സഭകൂടി പ്രജാക്ഷേമാഭിവൃദ്ധികളെക്കുറിച്ചാലോചിച്ചുകൊള്ളുന്നതിനുള്ള പ്രധാനമായ ഭാരം പ്രജകൾക്കുതന്നെയാണെന്നു മഹാരാജാവു് അഭിപ്രായപ്പെട്ടു. അന്നത്തെ മഹാരാജാവിന്റെ ഉചിതമായ പ്രസംഗംകൊണ്ടുതന്നെ പ്രജകളൊക്കെ വളരെ സന്തോഷിച്ചു.
കല - എന്താണാ പ്രഥമപ്രസംഗം?
ശശകേതു - പറയാം: മഹാരാജാവു സഭയെ വന്ദിച്ചു - "അല്ലേ മഹാജനങ്ങളേ, നിങ്ങളെല്ലാവരും കേൾക്കണം.
പാരെല്ലാം പറയുമ്പൊളീ പ്രജകളാം
നിങ്ങൾക്കെഴും സ്വത്തതിൻ -
ഭാരം നോക്കുവതിന്നു നിങ്ങൾ നിയമി-
ച്ചാളാണിളാനായകൻ;
വേറിട്ടെന്തധികാരമുള്ളതിവനീ
നാട്ടാരു കൂടിക്കഥി-
പ്പോരാ വേല നടത്തുകെന്നിയെ, യതൊ-
ന്നാദ്യം കഥിയ്ക്കുന്നു ഞാൻ. 14
എന്നാൽ, നിങ്ങൾക്കു ഗുണം വരുന്നവിധത്തിലെന്തെങ്കിലും നിങ്ങളഭിപ്രായപ്പെട്ടാൽ അതുപോലെ നടത്തുന്നതിന്നു വേണ്ടി മുമ്പെ വെച്ചിരുന്നാളെ മാററി നിങ്ങളിപ്പോളെന്നെ വെച്ചിരിക്കുന്നതു കൊണ്ടു് ആ വേലയ്ക്കു ഞാനെല്ലായ്പോഴും ജാഗരൂകനായിരിക്കുന്നു എന്നു മാത്രം ഇപ്പോൾ ഇവിടെ പറഞ്ഞു വിരമിയ്ക്കുന്നു." എന്നാണു് ആദ്യം പ്രസംഗിച്ചതു്.
കല - ഇത്ര ഭംഗിയിൽ പ്രസംഗിച്ചാൽ പ്രജകളൊക്കെ സന്തോഷിയ്ക്കുന്നതൊട്ടും അത്ഭുതമല്ല.
ശശകേതു -
കാര്യസ്വഭാവമറിയും കളവാണി പിന്നെ-
യാര്യസ്വഭാവശുഭനാകിയ ചന്ദ്രദേവൻ
മര്യാദപോലെ നവരക്ഷണയാൽ ക്രമത്തിൽ
പയ്യാപ്തയാകുമഭിവൃദ്ധി വരുത്തി നാട്ടിൽ. 15
വിദ്യാശാലകൾ വൈദ്യശാലകൾ സഭാ-
ജാലങ്ങൾ ബാലാംഗനാ-
വിദ്യാഭ്യാസവിശാലശാല പല കൈ -
വേലപ്രയോഗസ്ഥലം
ഹൃദ്യശ്രീ പുകവണ്ടി കമ്പികൾ തപാ-
ലാപ്പീസ്സിതെന്നേവമാ-
യുദ്യൽ പ്രാഭവമാര്‍ന്നിടും പല പരി-
ഷ്കാരം വരുത്തീടിനാൻ. 16
ഒന്നാമങ്കം (പേജ് 06 - 10)
ഇങ്ങിനെ ആ നാടു പരിഷ്ക്കാരപ്പെടുത്തിക്കൊണ്ടു രണ്ടുമൂന്നു കൊല്ലം അവിടെത്തന്നെ എഴുന്നള്ളിത്താമസിക്കുന്നതിന്നിടയിൽ പല സഭകളിലും അഗ്രാസനാധിപത്യം വഹിച്ച് വിശേഷപ്പെട്ട പ്രസംഗങ്ങൾ ചെയ്കയും, വിദ്യാശാലകളിൽപോയി വിദ്യാര്‍ത്ഥികൾക്കു സമ്മാനങ്ങളും മറ്റും കൊടുത്തു പഠിപ്പാനുത്സാഹം വര്‍ദ്ധിപ്പിക്കുകയും, പഠിച്ചു പരീക്ഷ ജയിച്ചുവരുന്ന വിദഗ്ദ്ധയുവാക്കൾക്കു തക്കതായ ഉദ്യോഗങ്ങൾ കൊടുക്കുകയും, നേരുകേടു ചെയ്യുന്നവര്‍ക്കു മതിയായ ശിക്ഷ ചെയ്യിക്കുകയും മറ്റും പല രാജ്യകൃത്യങ്ങൾ ചെയ്തു ജനങ്ങളെ വളരെ രഞ്ജിപ്പിച്ചു.
കല - നമ്മുടെ മഹാരാജാവിനു് ജനരഞ്ജനയ്ക്കുള്ള സാമര്‍ത്ഥ്യം അന്യാദൃശമാണല്ലൊ.
ശശകേതു - എന്തിനു വളരെപ്പറയുന്നു? മഹാരാജാവു രാജധാനിയിൽ നിന്നു പുറത്തിറങ്ങുമ്പോൾ,
കാണുന്ന കാണികൾ കരാംബുരുഹങ്ങൾ കൂപ്പി-
ത്താണന്നു ചന്ദ്രനൃപചന്ദ്രമുഖത്തെ നോക്കി
ചേണാര്‍ന്നിടുന്നൊരു ചകോരകുലവ്രതത്തെ -
ക്കാണിച്ചിരുന്നു കരുണാമൃതമാസ്വദിച്ച്. 17
പുഷ്പവൃഷ്ടി, മലർ വിതറുക എന്നതുകളുടെ പുറമേ,
മാര്‍ഗ്ഗം തോറും മഹാമാളിക മുകളുകളിൽ
കേറിനിന്നേറെ നന്ദ്യാ
ലാക്കിൽ മിന്നുന്ന മന്ദസ്മിതമണിമലർ മാ-
ല്യങ്ങളും ഭംഗിയോടേ
നോക്കും നോട്ടങ്ങളാകും കുവലയ കുസുമ -
ക്കൂട്ടവും കോട്ടമെന്ന്യേ
വായ്ക്കും മോദേന വാരാംഗനകളവനിപൻ -
തന്നിൽ വര്‍ഷിച്ചിരുന്നു. 18
കല - ആട്ടെ, ആ രാജ്യവും അവിടെയ്ക് ഈ രാജ്യം പോലെ തന്നെ ഇഷ്ടമായ്ത്തീര്‍ന്നുവോ?
ശശകേതു - ഈ രാജ്യത്തിനേക്കാളധികം ഇഷ്ടായ്ത്തീര്‍ന്നു. (എന്നു പുഞ്ചിരിയിടുന്നു.)
കല - (ചിരിച്ചുംകൊണ്ടു്) എന്താണിവിടുന്നു ചിരിച്ചതു്?
ശശകേതു - അങ്ങിനെ പറയത്തക്കവണ്ണമൊന്നുമില്ല. എന്നാൽ, ഇങ്ങോട്ടെഴുന്നള്ളത്തു പുറപ്പെടുന്നതിന്റെ തലേദിവസം പകലേ സവാരി ചെയ്യുമ്പോൾ അവിടുന്നു വഴിയിൽവെച്ചൊരു സുന്ദരിയെ കണ്ടു. സാമാന്യം മനസ്സിളകിവശായി. അതുകൊണ്ടു ആ നാടുവിട്ടുപോരുന്നതു വളരെസ്സങ്കടമായിരുന്നു മഹാരാജാവിനു്.
കല - ഏയ്, അസംബന്ധം പറയേ!
അന്യസ്ത്രീകളെ നോക്കുകി,ല്ലഴകെഴു -
ന്നെൻ തോഴിയാം കാന്തിയോ-
ന്നെന്ന്യേ സുന്ദരിയാരുമില്ല പരമെ-
ന്നുള്ളോരുറപ്പുള്ളവൻ
ധന്യൻ നമ്മുടെ ചന്ദ്രദേവനകതാ-
രാകാത്ത ദിക്കിൽ കൊടു -
ത്തന്യായങ്ങൾ തുടങ്ങുമെന്ന മൊഴിയെൻ
ബുദ്ധിക്കു ബോധിക്കുമോ? 19
ശശകേതു - ശരിയാണു് നീ പറയുന്നതു്. അനർഹസ്ത്രീകളിൽ ചന്ദ്രവർമ്മരാജാവിന്റെ മനസ്സുചെല്ലില്ല. എന്നാൽ അവിടുന്നു കണ്ടുഭ്രമിച്ചത് ഒരു കന്യകയേയാണു്. എന്നാൽ തരക്കേടുണ്ടോ?
കല - എന്നാലോ? ഒരു ഭാര്യയുള്ള പുരുഷൻ വേറിട്ടൊരു പെണ്ണിനെ കാംക്ഷിച്ചാൽത്തന്നെ അന്യായമായില്ലേ? വിചാരിച്ചുനോക്കു.
പരതരുണിജനത്തിനോര്‍ത്തിടുമ്പോൾ
പരപുരുഷാഗ്രഹമെത്രയോ നികൃഷ്ടം!
അറിവുടയ പുമാനുമാവിധം താ-
നരുതു ദൃഢം പരനാരിമാരിലാശ. 20
ശശകേതു - അങ്ങിനെപറയാൻ പാടുണ്ടോ? എത്ര പുരുഷന്മാരുണ്ടു രണ്ടും മൂന്നും ഭാര്യമാരുള്ളവരായിട്ടു? അവരൊക്കെ അനീതിക്കാരാണെന്നോ?
കല - ശരി, ഈ യുക്തി വേണ്ടില്ല. ഇതു സ്ത്രീകളേയും ബാധിക്കില്ലേ? എത്ര സ്ത്രീകളുണ്ടു് രണ്ടും നാലും അഞ്ചും ഭർത്താക്കന്മാരുള്ളവരായിട്ടു്? അതുകൊണ്ടു് ഈവകയൊന്നും നടപ്പുണ്ടെന്നും മറ്റും പറഞ്ഞാൽപ്പോരാ. അപമര്യാദയ്ക്കെന്തു കീഴ്മര്യാദ?
ശശകേതു - ആട്ടെ, ഞാൻ വേറെ ഒരു യുക്തിപറയാം. പുരാണപ്രസിദ്ധന്മാരായി ധര്‍മ്മപ്രവര്‍ത്തകന്മാരായിരിക്കുന്ന യയാതി, പാണ്ഡവന്മാർ, സാക്ഷാൽ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരപുരുഷനായ ശ്രീകൃഷ്ണൻ തുടങ്ങിയ മഹാരാജാക്കന്മാരൊക്കെ ബഹുഭാര്യന്മാരല്ലേ? അതുകൊണ്ട്, ഒരു പുരുഷനിഷ്ടംപോലെ എത്രയെങ്കിലും ഭാര്യമാരെ ഉണ്ടാക്കാമെന്നുള്ളതിനു ശ്രുതികൾ, സ്മൃതികൾ, പുരാണങ്ങൾ ഇതൊക്കെയും അനുവദിച്ചിട്ടുണ്ടെന്നു കാണുന്നില്ലേ?
ആര്യേ, ശ്രുതിസ്മൃതി പുരാണനിഷിദ്ധമായ
കാര്യം തുടങ്ങരുതിതിൽ പറയുന്നപോലെ
മര്യാദയെന്നു കരുതീടണമായതെന്ന്യേ
നീയെന്തിനിന്നിതിലെതിർത്തു പറഞ്ഞിടുന്നു? 21
കല - ശ്രുതിസ്മൃതിപുരാണങ്ങളിൽ പറയുന്നപോലേയും അവതാരപുരുഷന്മാർ പ്രവത്തിച്ചതുപോലേയും ആക്കെങ്കിലും ചെയ്യാമെന്നുവന്നാൽ നാട്ടിൽ അനീ തിയേ ഉണ്ടാവുള്ളു.
ഇന്ദ്രൻ ഗൗതമപത്നിയൊത്തു സുരതം
ചെയ്തെന്നു വേദം സ്തുതി-
ക്കുന്നില്ലേ? സ്‌മൃതിയിൽ സഹോദരവധൂ-
സംഗം വിധിച്ചില്ലയോ?
എന്നല്ലോര്‍ക്ക, പുരാണമോതിയ പുമാൻ -
കൂടിപ്പരസ്ത്രീരതം
തന്നത്താനെ നടത്തി, യായതു പുരാ-
ണത്തിൽ പുകഴ്ത്തീലയോ? 22
എന്നുതന്നെയല്ല,
ധര്‍മ്മജ്ഞനാകിയൊരു മന്നവനാം യയാതി
ബ്രഹ്മർഷി നന്ദിനിയെ നന്ദിയിൽ വേട്ടതില്ലേ?
ധര്‍മ്മാത്മജാദി നൃപരൈവരുമൊത്തൊരുത്തി-
യ്ക്കമ്മാര്‍ഗ്ഗമാര്‍ന്നു ബത വല്ലഭരായതില്ലേ? 23
അയ്യേ, ശ്രീകൃഷ്ണന്റെ കഥ പറയേണ്ട.
ബാല്യത്തിൽത്തന്നെ ഗോപീജനമൊടുമൊരുമി-
ച്ചീശ്വരൻ വാസുദേവൻ
വല്ലാത്താ ദുഷ്പ്രവൃത്തിക്കൊരു കുലഗുരുവായ്
കാനനേ വാണതില്ലേ?
എല്ലാംകൊണ്ടും നമുക്കീപ്പഴയ കഥകളെ-
ക്കൊണ്ടു ദൃഷ്ടാന്തമാക്കി-
ച്ചൊല്ലാൻ നന്നല്ലതെന്നേ വരു പുതിയ പരി-
ഷ്കാരമായ" ചേരുകില്ല. 24
അതുകൊണ്ടു പുരാണാദികഥകളിൽ പറയുന്ന നല്ല ഭാഗങ്ങളേ എടുക്കാവു. ഈശ്വരാവതാരപുരുഷന്മാരുടെ പ്രവൃത്തികളെപ്പോലെയൊക്കെ നമുക്കു പ്രവര്‍ത്തിച്ചുകൂടാ എന്നു പുരാണങ്ങളിൽത്തന്നെ പലേടത്തും കൊട്ടിഘോഷിച്ചിട്ടില്ലേ? വിചാരിക്കൂ. അതുകൊണ്ടു വേണ്ടാത്ത ദുർയുക്തിയൊന്നും പറഞ്ഞാൽ ഞാൻ സമ്മതിക്കില്ല. എന്തിനു വളരെപ്പറയുന്നു?
ക്ഷിതിതലപതിവീരനേകപത്നീ-
വ്രതധരനാകിന രാമചന്ദ്രദേവൻ
മതിയിലറിവൊടാചരിച്ച സാക്ഷാൽ
മതമതുതാൻ മമ സമ്മതം മനസ്സാൽ. 25
ശശകേതു - (വിചാരം ) ഇവൾ പറയുന്നതും നല്ല യുക്തിയാണു്. എങ്ങിനെയാണവളെസ്സമ്മതിപ്പിക്കേണ്ടതു്? (ആലോചിച്ചിട്ടു്) ആട്ടെ, ഇങ്ങിനെ പറയുക തന്നെ. (സ്പഷ്ടം) കഷ്ടം! സ്ത്രീകൾതന്നെ സ്ത്രീകളെ ദ്രോഹിച്ചാലോ? വിചാരിച്ചുനോക്കു.
ലോകത്തിൽ ജനസംഖ്യ നോക്കിടുകിലി-
ന്നാണുങ്ങളേക്കാൾ വധൂ-
ലോകം കൂടുമസംഖ്യ, മിത്തരുണികൾ -
ക്കോരോ പുമാന്മാർകളെ
പാകംപോലെ തിരഞ്ഞെടുക്കുകിലനേ-
കം നാരിമാർ മന്മഥ-
ക്കൈ കാണാതെ നരച്ചിരുന്നു മരണം
പ്രാപിക്കുകെന്നേ വരൂ. 26
എന്നുതന്നെയല്ല, ശ്രുതിസ്മൃതിവിഹിതവും നാട്ടിലൊക്കെ നടപ്പുള്ളതുമായ വിഷയമല്ലേ ഇതു്?
കല - ആട്ടെ, ആ പ്രകൃതം പോട്ടെ. മഹാരാജാവിനൊരു സുന്ദരിയിലഭിലാഷം ജനിച്ചു എന്നുള്ളതിനെന്താണിവിടെക്കു നിശ്ചയം ? അതു കേൾക്കട്ടെ.
ശശകേതു - അതും പറയാം. മഹാരാജാവു് അന്നു സവാരിചെയ്യുമ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. രാജമാര്‍ഗ്ഗത്തിൽക്കൂടി വണ്ടിയോടിച്ചുപോകുംവഴി ബാലികാ പാഠശാലയുടെ അരികിൽക്കൂടിയാണു പുറപ്പെട്ടതു്.
പാഠം കഴിഞ്ഞു പല ബാലികമാരിറങ്ങി-
ക്കൂടുന്നൊരാ സമയമാണു മഹീമണാളൻ
ഓടുന്ന വണ്ടിയതിലേറിയതിന്നടുക്കൽ -
ക്കൂടിക്കടന്നു നടകൊണ്ടതു കൊണ്ടൽവേണി! 27
അപ്പോൾ അവിടെവെച്ചു,
നീരിത്താർനടുവിൽ കിടന്നു വിലസും
ഹംസാംഗനയ്ക്കും മണീ-
ഹാരത്തിന്നിടചേര്‍ത്തു കോര്‍ത്തൊരു മുഴു -
പ്പേറുന്ന വെണ്മുത്തിനും
താരാമധ്യമതിൽ തിരിഞ്ഞു തെളിയും
തിങ്കൾക്കലയ്ക്കും സമം
നാരീസംഘമതിങ്കൽ വെച്ചൊരുവളെ -
ക്കണ്ടെത്തി ധാത്രീശ്വരൻ. 28
അത്രതന്നെയല്ല,
പുണ്യം പുകഴ്ത്തുന്നവനാശ വെച്ചു
പെണ്ണുങ്ങളിൽ ദൃഷ്ടി പതിപ്പതുണ്ടോ?
അവിടെയെല്ലാം ആ വ്രതമൊക്കെ ദൂരെത്തെറിച്ചു പോയി.
വര്‍ണ്ണിച്ചു വീണ്ടും നൃപനന്നു കണ്ണു
കര്‍ണ്ണാന്തദീര്‍ഘാക്ഷിയിലേയ്ക്കയച്ചു. 29
പിന്നെ രാജധാനിയിൽച്ചെന്നിട്ടും എന്നോടു ഗൂഢമായി കല്പിച്ചു ചോദിച്ചു.
കല - എന്താണ് ചോദിച്ചതു?
ശശകേതു -
"താരേശാസ്യത്തിലോമന്മുകിൽ മുടി ചെറു കാ-
റ്റേറ്റു ചിന്നിക്കരത്തിൽ-
ച്ചേരും നല്പുസ്തകത്തെച്ചെറു മുലകളണി-
ച്ചട്ടമേൽ ചേര്‍ത്തുവെച്ചു്
നേരേ നോക്കുന്ന ബാലത്തരുണികൾ നടുവിൽ
ബാലികാപാഠശാലാ-
ദ്വാരേ നാണിച്ചുനിന്നോരഴകൊഴുകിന പെൺ -
പൈതലേതായിരിക്കും?" 30
എന്നു്. പിന്നെ ഞാനന്വേഷിച്ചിട്ടും ആ കന്യകയുടെ വിവരമൊന്നുമുണ്ടായില്ല. പിറ്റേന്നാളിങ്ങോട്ടു പോരുകയുംചെയ്തു.
കല - അതു പന്തിയായില്ല. കുറച്ചെങ്കിലും വിവരം അറിഞ്ഞുവെക്കേണ്ടതായിരുന്നു.
ശശകേതു - നീ വിചാരിച്ചാലറിയാൻ വഴിയുണ്ടാവുമെന്നാണ് തോന്നുന്നതു്.
കല - (ചിരിച്ചുകൊണ്ടു്) അതെങ്ങിനെയാണു ?
ശശകേതു - അതു പറയാം.
ദേവിയെഴുന്നള്ളി തദാ
സ്ത്രീവിദ്യാഭ്യാസശാലയിൽ പലനാൾ
ആവഴിയവളുടെ വിവരം
നീ വഴിയേ തിരയുമെങ്കിലുണ്ടാവും. 31
ഇതു നല്ലവണ്ണം വിചാരിക്കേണ്ടതാണ്.
മാരൻ ദുസ്സഹനെന്നുമീ ക്ഷിതിപതി-
യീപ്പെൺകിടാവിൻ വഴി-
യ്ക്കേറും ദുര്‍ദ്ദശ പോക്കുകെന്നതു നമു-
ക്കാവശ്യമെന്നുള്ളതും
ഓരോ ബുദ്ധിയെടുത്തു വല്ലവിധവും
ചേരുന്നൊരിസ്ത്രീപുമാ-
ന്മാരെച്ചേര്‍ക്കണമെന്നും (പുഞ്ചിരിയിട്ടു്) അല്ലെങ്കിൽ
ഇന്നിതു പറ-
ഞ്ഞീടാതറിഞ്ഞീടുമേ. 32
കല - (വിചാരിച്ചിട്ടു്) ഒരു ദുഘടമുണ്ടല്ലോ.
സ്ത്രീവൈഭവപ്രൗഢിമയുള്ള കാന്തീ-
ദേവിക്കിതത്യപ്രിയമാകുമല്ലോ
ആവശ്യമില്ലാത്തതിനെന്തിനീ ഞാൻ
പോവുന്നു? വേണ്ടാത്തതു ചൊല്ലിടോല്ലേ. 33
ശശകേതു - നമ്മളിങ്ങിനെ ഈ കാര്യത്തിൽ പിൻവലിച്ചാൽ മഹാരാജാവിന് ആരാണവലംബം? കാമദേവൻ നിഷ്കണ്ടകനാണു്.
കാന്തന്നു പറ്റുന്ന വിപത്തു ദേവി
കാന്തിക്കുമൊട്ടും ഹിതമായ്‍വരില്ല;
എന്തെങ്കിലും ഭൂപതിയെത്തുണപ്പാൻ
നോംതന്നെ നോക്കിത്തുനിയേണ്ടതാണു്. 34
അതൊടുക്കം ദേവിക്കും രസമായിക്കൊള്ളും.
കല - ആട്ടെ, എന്നാലങ്ങിനെയാവാം.
കാവൽക്കാരത്തി - (പ്രവേശിച്ചിട്ടു") എന്താണ് ഇവിടുന്നു് ഇവിടെ ഇരിക്കുന്നതു്? തമ്പുരാനു നല്ല സുഖമില്ല. അങ്ങോട്ടു പോവുക.
കല - എന്താണ് അവിടുത്തെ സുഖക്കേടിന്റെ സ്വഭാവം? കേൾക്കട്ടേ.
കാവൽക്കാരത്തി - പറയാം.
ഒന്നും മിണ്ടാതിരിക്കും, ചില പൊഴുതരുൾചെ-
യുന്ന വാക്കും പിഴയ്ക്കും,
പിന്നെത്തൂകും വിലക്ഷ്മസ്മിത,മഥ നെടുവീര്‍-
പ്പിട്ടു മേല്പട്ടുനോക്കും,
എന്നുള്ളീമട്ടിലിപ്പോൾ ക്ഷിതിപതി കഷണി-
ക്കുന്നു വല്ലാതെ, ചൊല്ലാ-
നൊന്നും കണ്ടീല ഞാൻ കാരണ,മിനിയിവിടു-
ന്നാണതിങ്കൽ പ്രമാണം. 35
കല - (വിചാരം) ഈ ഉപശ്രുതികൊണ്ടും ഞാൻതന്നെ പ്രമാണമെന്നാണ് കണ്ടതു്. അതുകൊണ്ടു അങ്ങിനെ ശ്രമിക്കുകതന്നെ. (സ്പഷ്ടമായി ചിരിച്ചുകൊണ്ടു്) എന്നാൽ താമസിക്കണ്ട, ഇവിടുന്നു മഹാരാജാവിന്റെ അടുക്കലേയ്ക്കു പോവാൻ. ഞാനും ദേവിയെക്കാണാൻ പോട്ടെ.
ശശകേതു - (ചിരിച്ചുകൊണ്ടു്) അങ്ങിനെയാവട്ടെ. ഞാൻ ഇതാ പോകുന്നു.
(എന്നു എല്ലാവരും പോയി.)
[ഒന്നാമങ്കം കഴിഞ്ഞു]
രണ്ടാമങ്കം (പേജ് 11 - 15)
രണ്ടാമങ്കം
[അനന്തരം രജനിയും ചകോരികയും പ്രവേശിക്കുന്നു.]രജനി - കുട്ടി ചകോരികേ ഇന്നു ചന്ദ്രികയുടെ സുഖക്കേ ടിനു വല്ലതും കുറച്ചാശ്വാസമുണ്ടോ?
ചകോരിക - എന്റെ അമ്മേ, എവിടെ ആശ്വാസം! ഞാനൊന്നും കണ്ടില്ലേ.
നിത്യം ബുക്കുകൾ നോക്കുവാനധികമാ-
യുത്സാഹമാര്‍ന്നോരവൾ -
ക്കുൾത്താരിന്നൊരു മാന്ദ്യമാണു തലതാ-
ഴ്ത്തിക്കൊണ്ടിരിക്കും സദാ
പുത്തൻ പൂവൊളി മൈ ചാടച്ചു വിളറി-
ക്ഷീണിച്ചുപോയ് ഹന്ത ഞാ-
നെത്താഞ്ഞാൽ കുളിയൂണുറക്കമിവയും
നേരേ നടക്കാതെയായ്. 36
രജനി - (ദീർഘശ്വാസമിട്ടിട്ടു്) എന്തു രോഗമാണെന്നു മനസ്സിലാവാഞ്ഞാൽ വൈദ്യന്മാരെക്കൊണ്ടു ചികിത്സിപ്പാനും കഴിയുന്നതല്ലല്ലോ. "മകളേ, നിനക്കെന്താണു സുഖക്കേടു്" എന്നു ചോദിച്ചാൽ "എനിക്കൊന്നുമില്ലെന്റെ അമ്മേ" എന്നേ അവൾ പറയുന്നുള്ളുതാനും. ഞാനെന്തുകാട്ടും?
ചകോരിക - (വിചാരം) ദീനമെന്താണെന്നെനിക്കു വിവരമുണ്ടു്. പക്ഷേ, പറയാൻ പാടില്ല. പറഞ്ഞാലും ഈ വൈദ്യന്മാരുടെ ചികിത്സകൊണ്ടൊന്നും മാറുന്നതല്ല താനും. (സ്പഷ്ടം) അങ്ങിനെതന്നെയാണു്. ഇവൾക്കീ സുഖക്കേടുള്ള വിവരമെങ്ങാനും കാന്തീദേവി കേട്ടാൽ വളരെ വ്യസനിക്കും.
രജനി - അയ്യോ! അവിടെയ്ക്കിവളുടെ നേരെ എന്തു വാത്സല്യമാണെന്നു നോക്കു. പറവാനുണ്ടോ? വിചാരിച്ചു നോക്കു.
ലക്ഷിച്ചന്നു മുതല്ക്കു, സര്‍വ്വ ചിലവും
കല്പിച്ചുതന്നീവിധം
രക്ഷിക്കുന്നതുമിഷ്ടമുള്ളതു വിളി-
ച്ച്ചേകീട്ടു ലാളിപ്പതും
അക്ഷീണാദരവോടുമെന്നനുജയെ-
ന്നോതുന്നതും, നോക്കിയാ-
ലക്ഷോണീശ്വരിതന്റെ ബുദ്ധിഗുണമെ-
ന്നല്ലാതെ ചൊല്ലാവതോ? 37
ചകോരിക - അങ്ങിനെതന്നെയാണ്, സംശയമില്ല.
കാന്തീദേവി കനിഞ്ഞു നമ്മുടെയൊരീ
രാജ്യത്തിൽ വാഴുന്ന നാ-
ളാന്തീടും പ്രിയമോടുദിയ്ക്കുമളവും
സന്ധ്യയ്ക്കുമെൻതോഴിയാൾ
താന്താനേ പതിവിൻപടിയ്ക്കു തിരുമു-
മ്പാകെയും പോകായ്കിലോ
സ്വാന്തേ സങ്കടമായിരിക്കുമവിട-
യ്ക്കെന്നായിരുന്നീലയോ? 38
ഇപ്പോളെങ്ങിനെയാണു കാണാതെ കഴിച്ചുകൂട്ടുന്നതെന്നു ഞാനറിഞ്ഞില്ല.
രജനി - ഇപ്പോഴും അവിടെയ്ക്കു കാണാൻ വൈകി എന്നാണെനിയ്ക്കിന്നലെ അവിടത്തെ തിരുവെഴുത്തുവന്നതിൽ പറഞ്ഞിട്ടുള്ളത്. നോക്കു. (എന്നെഴുത്തെടുത്തു കാണിക്കുന്നു.)
ചകോരിക - (വാങ്ങിച്ചു വായിക്കുന്നു.)
ശ്രീ
പുഷ്കരാവര്‍ത്തത്തിൽ നിന്നും
1066 മേടം. 3-ാം൲
ഞങ്ങൾ അവിടെനിന്നു പോന്നതിന്റെശേഷം ഇവിടെ എല്ലാവര്‍ക്കും ക്ഷേമം തന്നെ. എന്നാൽ നിങ്ങളേയും, നിങ്ങളുടെ പുത്രിയായും എന്റെ അനുജത്തിയായുമിരിക്കുന്ന ചന്ദ്രികയേയും സഖിയായ ചകോരികയേയും കാണായ്മകൊണ്ടു എന്റെ മനസ്സിന്നൊട്ടും സ്വാസ്ഥ്യമില്ല. എന്നു തന്നെയല്ല, എന്റെ സഖിയായ കലയും, "ഇവിടുത്തെ അനുജത്തിയേയും മറ്റും എന്നെപ്പോലെയുള്ളാളുകൾ പലരും ഇവിടെ കാണാനാഗ്രഹിക്കുന്നതുകൊണ്ടു തരമുണ്ടെങ്കിൽ ഇങ്ങോട്ടു വരുത്തിയാൽ കൊള്ളാം” എന്നു പലതവണയായി പറയുന്നു. ആയതുകൊണ്ടു പാഠശാല മദ്ധ്യവേനലിൽ പൂട്ടിയാലുടൻ തന്നെ നിങ്ങൾ ഇങ്ങോട്ടു പുറപ്പെടേണമെന്നു മുമ്പിൽ പറഞ്ഞതുപോലെ തന്നെ ചെയ്യുന്നതിന്നൊട്ടും ഉപേക്ഷ വെയ്ക്കരുതേ.
എന്നു- അമ്മയ്ക്കു്
നിങ്ങളുടെ പ്രഥമപുത്രിയായ കാന്തി.
രജനി - ഇങ്ങിനെ അവിടുന്നെഴുതിയയച്ചിരിക്കുന്ന അവസ്ഥയ്ക്കു് എങ്ങിനെയാണു പോകാതിരിക്കുന്നതു്? കുട്ടിക്കിങ്ങനെ സുഖക്കേടുള്ളപ്പോൾ എങ്ങിനെയാണു പോകുന്നതു്?
ചകോരിക - (വിചാരം) അവിടെപ്പോയാലേ ഈ ദീനത്തിനു ചികിത്സിപ്പാൻ തരമുണ്ടോ എന്നു തന്നെ അറിവാൻ പാടുള്ളു. (സ്പഷ്ടം) എന്റെ പക്ഷം ഇങ്ങിനെയാണു്.
വല്ലെങ്കിലും വലിയൊരീയഴൽ പൂണ്ടു മാഴ്കും
മല്ലാക്ഷിയാകുമൊരു ചന്ദ്രികയെജ്ജവത്തിൽ
ചൊല്ലാര്‍ന്ന കാന്തിയുടെ കാക്കലണച്ചുവെങ്കി-
ലെല്ലാം ക്രമാലവിടെ നിന്നതിസൗഖ്യമാക്കും. 39
രജനി - അതു ശരിയാണു നീ പറഞ്ഞതു്. എന്നാൽ അവിടെ ചെല്ലുമ്പോൾ കാന്തീദേവിക്കു വിശേഷമായിട്ടെന്തെങ്കിലും തിരുമുൽക്കാഴ്ചവെയ്ക്കുണ്ടേ ?
ചകോരിക - അതിനും വേറിട്ടൊന്നും വേണമെന്നില്ല.
കാന്തിയെഴും ചന്ദ്രികയെ-
ക്കാന്തീദേവിയും കാട്ടിയെന്നാകിൽ,
സന്തോഷമാകുമിവിടു-
ന്നെന്തിനു വേറിട്ടു കാഴ്ചവെക്കുന്നു? 40
ഞാനും ചന്ദ്രികയും മുറയ്ക്കൊരുവിധം
മൂന്നാലുനാൾ മുമ്പിലി-
ങ്ങൂനം ചെറ്റണയാതെ കണ്ടെഴുതിയാ-
ച്ചേലൊത്ത ചിത്രങ്ങളെ
സാനന്ദം നരനായികയ്ക്കും തിരുമുൽ-
ക്കാഴ്ചയ്ക്കു കൊള്ളിച്ചിടാം;
നൂനം ദേവി തെളിഞ്ഞുകൊള്ളുമിതിനാ-
ലെന്നല്ലഭീഷ്ടം തരും. 41
(വിചാരം) എന്നുതന്നെയല്ല, ആ ചിത്രം തിരിഞ്ഞുമറിഞ്ഞു മഹാരാജാവിനും കാണ്മാനിടയായേക്കാം. എന്നാൽ ചന്ദ്രികയുടെ മനോരാജ്യവും ഫലിച്ചു എന്നും വരാം. ( ആലോചിച്ചിട്ടു) ഇന്നലെ അവിടെനിന്നു വന്ന വാരിവാഹൻ എന്ന ഹരിക്കാരൻ പറഞ്ഞതായ ചന്ദ്രവര്‍മ്മ മഹാരാജാവിന്റെ അസ്വാസ്ഥ്യവും ഇവളെ സംബന്ധിച്ചിട്ടാണങ്കിൽ വളരെ നന്നായിരുന്നു.
രജനി - ആട്ടെ. നമുക്കീ വിവരം ചന്ദ്രികയോടു പറഞ്ഞു നോക്കുക. അവളുടെ മനസ്സുപോലെ ആവാം യാത്ര. അല്ലേ?
ചകോരിക - ചന്ദ്രികയ്ക്കും മനസ്സാവാതിരിയ്ക്കുമോ? ദേവിയേയും 'മറ്റും' കാണ്മാൻ വളരെ മോഹമല്ലേ?
രജനി - എന്നാൽ വരൂ.
(എന്നു രണ്ടാളും പോയി)
വിഷ്കംഭം കഴിഞ്ഞു.
[അനന്തരം വിചാരിച്ചും കൊണ്ടു രാജാവും വിദൂഷകനും പ്രവേശിക്കുന്നു.]
രാജാവു് - (ദീർഘശ്വാസം വിട്ടിട്ടു്) ആവൂ! ദുർഘടമായി.
നാമെൻ ചിത്തചകോരചന്ദ്രികയതാ -
മാത്തന്വിയാൾക്കുള്ളൊരാ
നാമം ചന്ദ്രികയെന്നുമെൻ പ്രിയ വളര്‍-
ത്തും പൈതലാണെന്നതും
സാമോദം ശശകേതു ചൊന്ന മൊഴിയാൽ
കേട്ടപ്പൊഴേ മാനസേ
കാമം, പേടി, പരിഭ്രമം, ഭൂമ,മിതൊ
ക്കെക്കൂട്ടമായ്ക്കൂടിതേ. 42
(ധൈര്യത്തോടുകൂടി) ഛി! എന്തിനാണു വേണ്ടാത്ത ദുര്‍മ്മോഹത്തിനു പുറപ്പെടുന്നതു്? ഒരു ധൈര്യം വേണ്ടേ? (പിന്നെയും വിചാരിച്ചിട്ട്) ആയി! ധൈര്യത്തിനുമില്ലാ ധൈര്യം.
ആരോമൽച്ചന്ദ്രികപ്പെണ്മണിയുടെ ചികുരം,
ചഞ്ചലഭ്രൂവിലാസം,
നേരേ നില്ക്കാത്ത നോട്ടം, മതിയൊടു പൊരുതും
മഞ്ജുവക്ത്രാരവിന്ദം,
മാറിൽ സ്ഥാനം പിടിച്ചിട്ടൊരുമയിലുയരും
നൽക്കുചദ്വന്ദ്വ,മെന്നീ
യോരോന്നോര്‍ക്കുന്നനേരത്തലിവൊടുടനൊലി-
ക്കുന്നതുണ്ടെന്റെ ധൈര്യം. 43
(കാമദേവനോടു നേരിട്ടുപറയും പോലെ) അമ്പട കാമദേവ! എന്റെ ധൈര്യത്തെ ജയിപ്പാൻ നോക്കുന്നുണ്ടു് ഇല്ലെ? അതു പറ്റില്ല.
(ധൈര്യത്തോടു നേരിട്ടു പറയുംപോലെ)
അല്ലേ നമ്മുടെ ധൈര്യമേ, മദനനെ-
പ്പേടിച്ചു നീ പിൻവലി-
യ്ക്കൊല്ലേ, നില്ക്കുക മേലിലീ വിഷയമേ
ചിന്തിച്ചിടുന്നില്ല ഞാൻ.
(ധൈര്യം പിടിച്ചിരുന്നിട്ടും) കാണട്ടെ, ഇനി കാമദേവനെന്തെടുക്കും? (കാമപാരവശ്യം നടിച്ചു തൊഴുതുംകൊണ്ടു്.)
അല്ലിത്താർശര! കൈതൊഴാമധികമായ്
ശല്യം തുടങ്ങായ്ക്ക നീ.
(ആലോചിച്ചു ഭയത്തോടുകൂടിട്ടു) ഇങ്ങിനെ ചാപല്യം കാട്ടിയാലോ?
ഈവണ്ണമീയലർശരൻ പറയും വഴിയ്ക്കു
പോവുന്നതിന്നു ബത ഞാൻ തുടരുന്നുവെന്നാൽ
ഹാ വര്‍ണ്ണനീയഗുണയായിടുമെന്റെ കാന്തീ-
ദേവിക്കു കോപമതിനൊന്നിതുതന്നെ പോരും. 44
ആട്ടെ! ദേവിയോടിങ്ങിനെ പറഞ്ഞുനോക്കട്ടെ! (ദേവിയോടു നേരിട്ടുപറയുമ്പോലെ.)
കല്യേ കാന്തി മുഷിഞ്ഞിടായ്ക മനമാ-
ണന്യായി ഞാനല്ലെടോ. 45
വിദൂഷകൻ - എന്താണിത്? നല്ല കമ്പം തന്നെയായിയെന്നുണ്ടോ ഇവിടെയ്ക്കു്? (ആലോചിച്ചിട്ട്) എന്തിനാണിവിടുന്നിങ്ങിനെ ബുദ്ധിമുട്ടുന്നതു്? ദേവി എന്നല്ല ആരും അറിയാതെ ചന്ദ്രികയെ ഇവിടേയ്ക്കനുഭവിപ്പാനൊരു കൗശലം ഞാൻ കണ്ടുപിടിച്ചു.
രാജാവു് - എന്താണതു കേൾക്കട്ടെ.
വിദൂഷകൻ -
സങ്കല്പകല്പന കൊടുത്തവളേ വരുത്തി-
ത്തങ്കൽ പരം പ്രണയമാക്കിയടുത്തിരുത്തി,
സങ്കല്പയോനിസമരം സരസം തുടങ്ങു-
കെങ്കിൽ പ്രയാസമിതിനില്ലൂടനേ സുഖിയ്ക്കാം. 46
രാജാവു് - അതു വേണ്ടില്ല.
(അണിയറയിൽ)
രാജൽപ്രാഭവമോടു തോഴികളിൽ വെ-
ച്ചൊട്ടേറെയും മുഖ്യയാം
രാജശ്രീശശകേതു കാന്ത കലയോ-
ടൊന്നിച്ചു നന്ദിച്ചിതാ
ഭൂജാനിപ്രിയ ദേവി കാന്തിയെഴുനെ-
ള്ളീടുന്നു നിന്നീടൊലാ
രാജദ്വാരമതിങ്കൽനിന്നു പുരുഷ -
ന്മാരൊക്കെ മാറീടണം. 47
രാജാവ് - ഓ! ദേവി വരുന്നുണ്ടെന്നു തോന്നുന്നു.
വിദൂഷകൻ - ഇനിയെങ്കിലും ഈ ഉള്ളിലുള്ള വിചാരം പുറത്താക്കാതെ സൂക്ഷിക്കണം. ഈ കൗശലം നമുക്കു ദേവി പോയാലെടുക്കാമല്ലോ. എന്നാൽ പോരേ?
(പിന്നെയും അണിയറയിൽ) ദേവി ഇതിലെ ഇതിലെ.
വിദൂഷകൻ - (ചെവിയോര്‍ത്തിട്ട്) ആരാണീ പറയുന്നതു്?
രാജാവു് -
പല്ലെല്ലാം പോകയാലേ പറവൊരു മൊഴികൾ-
ക്കക്ഷരവ്യക്തിയില്ലാ-
തല്ലോ കേൾക്കുന്നതെന്നാൽ സ്വരമിതു നിയതം
വാരിവാഹന്റെ തന്നെ.
അല്ലല്ലാ പുണ്ഡരീകാവതിയിലിവനുടൻ
പോയിയിങ്ങോട്ടു വന്നോ?
(സന്തോഷത്തോടുകൂടീട്ടു്)
മല്ലാക്ഷിത്തയ്യലാം മൽപ്രിയയെയുമിവിടെ-
ക്കൊണ്ടുവന്നെന്നതുണ്ടോ? 48
ഛീ! മനസ്സു പിന്നെയും വേണ്ടാത്തതിനു പോകുന്നു.
[അനന്തരം ദേവിയും കലയും വാരിവാഹനും പ്രവേശിക്കുന്നു.]
രാജാവു് - (ആദരവോടുകൂടി) ദേവി ഇങ്ങോട്ടു്.
രണ്ടാമങ്കം (പേജ് 16 - 20)
ദേവി - (അടുത്തുചെന്നിട്ടു്)
കാര്യാ കാര്യവിവേകത്തിൽ
സ്ഥൈര്യമുള്ളോരിലുത്തമൻ
ആര്യശീലൻ സദാകാല -
മാര്യപുത്രൻ ജയിക്കണം. 49
കല - മഹാരാജാവു ജയിച്ചാലും.
വാരിവാഹൻ - ജയ ജയ മഹാപ്രഭോ!
വിദൂഷകൻ - (എണീറ്റിട്ട്) ദേവി ജയിച്ചാലും
രാജാവു് - എല്ലാവരും ഇരിക്കു.
വിദൂഷകൻ - (ഇരുന്നിട്ട്) ഞാനിരുന്നുവേ!
ദേവി - (ഇരുന്നിട്ടു്) എന്താണ് കലയിരിക്കാത്തതു്?
കല - ഞാൻ ഇരുന്നോളാം. (എന്നിരിക്കുന്നു )
ദേവി - ഹേ വാരിവാഹ! അങ്ങവിടെച്ചെന്നു് ചിത്രയോടു് ഇന്നു വന്ന രണ്ടു ചിത്രപ്പടങ്ങളും കൊണ്ടു വരാൻ പറയൂ.
വാരിവാഹൻ - കല്പനപോലെ. (പോയി)
രാജാവു് - എവിടേനിന്നാണിപ്പോൾ ചിത്രം വരുത്തിയതു്?
കല - പുണ്ഡരികാവതിയിൽനിന്നു വന്ന ചിലർ ഇവിടേയ്ക്കു തിരുമുൽക്കാഴ്ചവെച്ചതാണു്.
ദേവി - നല്ലെഴുത്തായിട്ടുണ്ടു് അതാണിപ്പോൾത്തന്നെ ഇവിടെ കാണിക്കാമെന്നു നിശ്ചയിച്ചത്.
വിദൂഷകൻ - എന്താണവളിത്ര താമസിക്കുന്നതു് പടം കൊണ്ടുവരാൻ? എനിക്കു ഗുണദോഷം പറയാൻ വൈകി.
(അനന്തരം ചിത്രപ്പടങ്ങളും കൊണ്ടു് ചിത്ര പ്രവേശിക്കുന്നു.)
ദേവി - കലേ! അവളോട് ആപ്പടം രണ്ടും മേടിച്ചു വെളിച്ചവും ഇരുട്ടും അധികം തട്ടാത്തവിധം ചാരിവെക്കൂ.
(കല അങ്ങിനെ ചെയ്യുന്നു.)
രാജാവു് - (നോക്കീട്ടു) വളരെ നന്നായിട്ടുണ്ടു്, രണ്ടെഴുത്തും.
വിദൂഷകൻ - (നല്ലവണ്ണം നോക്കീട്ട്) ഒരു പടം ആണിന്റെ ഛായയും മറ്റേതു് പെണ്ണിന്റെ ഛായയുമാണു്, അല്ലേ?
രാജാവു് - (ചിരിച്ചും കൊണ്ടു്) തനിക്കു നല്ല ഗുണദോഷജ്ഞാനമുണ്ടല്ലോ.
ദേവി - ആട്ടെ, ഏതാണധികം നന്നായതെന്നാണു് ഇവിടത്തെപ്പക്ഷം? അതു കേൾക്കട്ടെ.
രാജാവു് - ഞാൻ പറയുമ്പോൾ ഈ പുരുഷച്ഛായയാണധികം നന്നായതെന്നു പറയും. വസ്തുത പറയണമല്ലോ. നല്ല സൗന്ദര്യമുണ്ടു് ഈ രൂപത്തിനു്?
ദേവി - ആരുടെ രൂപമാണിതെന്നു മനസ്സിലായോ?
രാജാവു് - (ലജ്ജയോടുകൂടി ചിരിച്ചുകൊണ്ട്) ദേവി എന്നെ വിഡ്ഢിയാക്കുകയാണ് ഈ ചെയ്തതു്.
ദേവി - ഞാൻ എന്താണു വിഡ്ഢിയാക്കിയതു്? ഇവിടുന്നെന്താണു വിഡ്ഢിയായതു്?
കല - ദേവി പറഞ്ഞതു ശരിയാണു്.
പാരം ഭംഗി വിളങ്ങിടുന്നൊരിവിടു-
ത്തെച്ഛായയാമീയെഴു-
ത്തേറെത്തന്നെ വിശേഷമെന്നു പറയും
കണ്ടീടുമാളൊക്കെയും
സാരസ്യം പെരുകും ഭവാനിതരുളേ -
ണേ നാണമെന്തിന്നിതിൽ?
പോരും ലജ്ജ വരേണ്ടതന്നെഴുതിയോ-
രാൾക്കാണു നോക്കുംവിധൗ. 50
രാജാവു് - ആട്ടെ, അതുപോട്ടെ. ദേവിയുടെ ഛായ എഴുതീട്ടുള്ളതും ഒന്നാംതരമായിട്ടുണ്ടു്. നോക്കു.
യുക്തിയും പുനരതാതുടല്ക്കെഴും
വ്യക്തിയും നിഴലിടുന്ന രീതിയും
നോക്കിയാൽ തവ സമാനതയ്ക്കെഴും
ശക്തിയും ബഹു വിശേഷമൊക്കെയും. 51
എങ്കിലും, മറ്റേപ്പടത്തോളം തന്നെ വെടിപ്പു മതിയായിട്ടില്ലെന്നാണ് എന്റെ അഭിപ്രായം.
ദേവി - അങ്ങിനെതന്നെയാണു് എന്റെ പക്ഷവും. (വിചാരം) ചകോരികയല്ലേ എന്റെ ഛായയെഴുതിയതു്. അവിടുത്തെ ഛായ ചന്ദ്രികയാണല്ലൊ.
ചന്ദ്രികയോളം ചതുരത -
യൊന്നിനുമുണ്ടോ ചകോരികയ്ക്കോര്‍ത്താൽ?
എന്നാലവളുടെ കൂടെ ന-
ടന്നാകപ്പാടെയിതിനു മതിയായി. 52
എന്നേയുള്ളു.
രാജാവു് - ദേവിക്ക് ഇത്ര നല്ല പടം കാഴ്ചവെച്ചതിനു അവക്കു വല്ലതും സമ്മാനം കൊടുക്കേണ്ടതാണു്.
ദേവി - അതു വേണ്ടതാണു്, സംശയമില്ലല്ലോ.
കല - (ദേവിയോടു സ്വകാര്യമായിട്ടു്) അതെന്തിനാണ്? ഇവിടുന്നല്ലേ അവര്‍ക്ക് സകല ചെലവിനും കൊടുക്കുന്നതു്. ഇപ്പോൾ വിശേഷിച്ചൊന്നു കൊടുപ്പാനുണ്ടോ?
ദേവി - ഏയ്, അങ്ങിനെ വെക്കാൻ പാടില്ല.
എന്തെന്നാലും തനിക്കുള്ളൊരു വിഭവമെഴും
വിദ്യ കാട്ടുന്നവര്‍ക്കാ
യന്തര്‍ന്നന്ദ്യാ കൊടുത്തീടണമഴകൊടതി-
ന്നൊന്നു സമ്മാനമപ്പോൾ
എന്തെന്നാലായവര്‍ക്കായതു പുനരതിനു -
ത്സാഹമുണ്ടാക്കുമെന്നാ -
ച്ചിന്തും നീത്യര്‍ത്ഥസാരം സഖി പറകറിവു-
ള്ളോര്‍ക്കു തള്ളാവതാമോ? 53
വിദൂഷകൻ - (വിചാരം) അഹ്! ഇതു മഹാരാജാവിന്റേയും ഇതു ദേവിയുടേയും ഛായയാണല്ലേ? ആട്ടെ. ഇനിയും ചിലതു ചോദിക്കുകതന്നെ. ഒക്കെ അറിയണമല്ലൊ. (സ്പഷ്ടം) ഇതു രണ്ടും ഒരാളുടെ എഴുത്താണെന്നു തോന്നുന്നില്ല.
ദേവി - അതല്ലല്ലോ. ഇതറിയുവാൻ അത്ര ഞെരുക്കമുണ്ടോ? (വിചാരം) ഓ! ഞാനിതുതന്നെ പറയേണ്ടിയിരുന്നില്ല.
വിദൂഷകൻ - എന്നാൽ ഇതെഴുതിയവരുടെ പേരു കേൾക്കണമല്ലൊ.
ദേവി - (വിചാരം) ഇനി ചന്ദ്രികയുടെ പേരു പുറത്താവാതെ തരമില്ലെന്നായല്ലോ.
കല - ചന്ദ്രികയെന്നും ചകോരികയെന്നുമാണു്.
ചിത്ര - തമ്പുരാട്ടിയുടെ ഛായയെഴുതിയതു ചകോരികയാണത്രെ.
കല - എടീ നിന്നോടതു ചോദിച്ചുവോ?
രാജാവു് - (വിചാരം) ചോദിച്ചില്ലെങ്കിലും ചോദിക്കണമെന്നു വിചാരിച്ചു ഞാൻ. ഇതെന്റെ ഭാഗ്യം തന്നെ.
അന്യോന്യയോഗ്യതയെഴും നരനാരിമാര്‍ക്ക-
ങ്ങന്യോന്യ യോഗമതിനായ" വഴിവെച്ചുകൊണ്ടു്
നന്നായ് തൃതീയപുരുഷാര്‍ത്ഥഫലം കൊടുക്കും
കുന്ദാശുഗന്റെ വിഭവത്തിനൊരന്തമുണ്ടോ? 54
വിദൂഷകൻ - ഞാൻ ഇപ്പോളൊന്നൂഹിച്ചു. മഹാരാജാവിന്റെ ഛായയെഴുതിയതു ചന്ദ്രികതന്നെ, അല്ലേ?
കല - ഇതു നല്ല ഊഹം.
രാജാവ് - (ആലോചിച്ചിട്ട് വിചാരം) ഇതു് അതിമോഹംതന്നെ.
ചിത്രത്തിൽ ശീലമുള്ളോരവരതു പരിശീ-
ലിക്കുവാൻവേണ്ടി വീണ്ടും
ചിത്തത്തിൽ തോന്നിടുമ്പോൾ പലതുമെഴുതുമാ -
മട്ടിലിപ്പെൺകിടാവും
ഓര്‍ത്തോര്‍ത്തെൻഛായയൊന്നന്നെഴുതിയതിവനിൽ
പ്രീതിയാൽ ചെയ്തതാക്കി -
ത്തീര്‍ന്നിത്ഥം ദുര്‍വിചാരം തുടരുകിലതിനെ -
ന്തന്ത,മെൻ ഭ്രാന്തുതന്നെ. 55
വിദൂഷകൻ - സമ്മാനം കൊടുക്കുന്നപക്ഷം മഹാരാജാവിന്റെ ഛായയെഴുതിയതിനു മഹാരാജാവിൻെറ വകയായിട്ടും ദേവിയുടെ ഛായയെഴുതിയതിനു ദേവിയുടെ വകയായിട്ടും ആയാൽ അധികം ഭംഗിയായിരിക്കും.
കല - അതെന്തിനാണു്? ഒക്കെയും മഹാരാജാവിന്റെ വകയല്ലേ? ദേവി കൊടുത്താൽത്തന്നെ പോരേ? എന്നല്ല, ദേവിക്കു കാഴ്ചവെച്ച അവസ്ഥയ്ക്കു ദേവി തന്നെയാണു കൊടുക്കേണ്ടതു് എന്നാണെന്റെ പക്ഷം.
രാജാവു് - കല പറഞ്ഞതു ശരിയാണു്.
വിദൂഷകൻ - അതിനു തരക്കേടില്ല. അല്ലേ ദേവി?
മന്നവൻ മതി തെളിഞ്ഞു നിൻകരേ
തന്ന വസ്തു പുനരെന്തതെങ്കിലും
നന്ദിയോടുമിഹ ദേവി നൽകിയാൽ
നന്നു, യോഗ്യതയുമായിടും ദൃഢം. 56
രാജാവു് - അതിനെന്താണ് വൈഷമ്യം? (എന്നു് കയ്യിൽനിന്നും ഒരു മോതിരം ഊരി ദേവിയുടെ കയ്യിൽ കൊടുക്കുന്നു.)
ദേവി - (വിചാരം) ഇതൊടുക്കം ദുർഘടമായിത്തീരുമോ, ആവോ? ഇല്ല. എന്തെങ്കിലുമാകട്ടെ. (എന്നു വാങ്ങിച്ചിട്ടു്) എന്നാൽ ഞങ്ങൾ പോകട്ടെ. എടീ ചിത്രേ! ഈ പടം രണ്ടും കയ്യിലെടുത്തോളു.
ചിത്ര - കല്പനപോലെ. (എന്നെടുക്കാൻ ഭാവിക്കുന്നു.)
വിദൂഷകൻ - വരട്ടേ. ഇതു രണ്ടും ഇപ്പോൾ ഇവിടെ ഇരിക്കട്ടെ.
ദേവി - (വിചാരം) അപകടമെഴുന്നെള്ളിക്കാനൊന്നും ഇയാളു മറന്നുപോയി എന്നു വരില്ലല്ലോ.
കല - എന്തിനാണതു്?
വിദൂഷകൻ - (വിചാരം) എന്തിനാണെന്നാണു് ഇനിപ്പറയേണ്ടതു്? ആട്ടെ. ഇങ്ങിനെ പറയുകതന്നെ. (സ്പഷ്ടം)
ചിത്രരസജ്ഞനതാം നൃപ-
മിത്രം ശശകേതുകൂടി നോക്കട്ടെ!
നേത്രാനന്ദദമാമിതു
രാത്രിയിലങ്ങോട്ടുതന്നെയെത്തിക്കാം. 57
കല - (ലജ്ജയോടുകൂടി സ്വകാര്യമായി ദേവിയോടു്) ഇനി അനുസരിക്കാതെന്തുകാട്ടും?
ദേവി - എന്നാൽ നമുക്കു പോവുക. (എന്നു മൂന്നുപേരും പോയി.)
രാജാവ് - (വിചാരം)
എന്നിൽ ചന്ദ്രിക വല്ലതും സ്മരസഹാ-
യത്താൽ സ്മരിക്കുന്നതു-
ണ്ടെന്നാൽ ചന്ദ്രിക മന്ദവായു കുസുമം
തൊട്ടുള്ളതിന്നൊക്കെയും
എന്നിച്ഛയ്ക്കനുകൂലമായിടുമതി-
ല്ലെന്നാൽ മനോരാജ്യമായ്
നിന്നിച്ചിത്തജവഹ്നിതന്നിലിഹ മേ
സപക്ഷംവ്വാംഗദാഹം ഫലം. 58
വലിയ വൈഷമ്യമായ്ത്തീർന്നു. എന്താണിനി വേണ്ടതു് എന്നുതന്നെ രൂപമില്ലാതായി. (ദീര്‍ഘശ്വാസമിട്ടിട്ടു സ്പഷ്ടം)
ഗൂഢകാര്യമതിലും തുണച്ചുകൊ-
ണ്ടീടുകെന്നതിനെനിക്കു സമ്മതൻ
പ്രൗഢകീർത്തി ശശകേതുവിപ്പൊൾ വ-
ന്നീടുകിൽ ബഹുസഹായമുണ്ടു മേ. 59
കാവൽക്കാരത്തി - (വന്നീട്ട്) ശശകേതു ഇവിടെ കാണാന്‍ പുറത്തുവന്നു നില്ക്കുന്നുണ്ടു്.
രാജാവു് - ഉ്ം. ആട്ടെ, വരാൻ പറയൂ.
കാവൽക്കാരത്തി - കല്പനപോലെ. (എന്നു പോയി)
ശശകേതു - (വന്നീട്ട്)
ചിന്തിച്ചോരുവിധം ക്രമേണ കലയെ-
ക്കൊണ്ടിട്ടു കാര്യങ്ങളെ-
സ്സന്ധിപ്പിച്ചു വരുത്തി ചന്ദ്രികയെ ഞാ-
നിദ്ദിക്കിലെന്നാകിലും,
എന്തൊക്കെപ്പണി ചെയ്തിടേണമിവരെ-
ച്ചേര്‍ത്തീടുവാൻ? ദേവിയാം
കാന്തിക്കപ്രിയമായിടാതെ വരുവാ-
നാണേറ്റവും ദുർഘടം. 60
(അടുത്തുചെന്നിട്ട്) മഹാരാജാവു ജയിച്ചാലും. എന്താണിപ്പോഴത്തെ സ്ഥിതി?
രാജാവു് - (പുഞ്ചിരിയിട്ടിട്ടു്) വിശേഷിച്ചൊന്നുമില്ല. എന്നാൽ, തന്റെ കൗശലം കഴിഞ്ഞേടത്തോളം ഒരു മാതിരി ഫലിച്ചു.
ശശകേതു - (ചിരിച്ചും കൊണ്ട്) മേല്പട്ടും ഫലിക്കാതെ എവിടെപ്പോകുന്നു? (തിരിഞ്ഞുനോക്കീട്ടു )ഏയ്. ഗൗരീശങ്കരം പോലെ ചേത്തുവെച്ചിരിക്കുന്ന ഈ പടം രണ്ടും ആരെഴുതിയതാണു്?
രാജാവു് - (ചിരിച്ചും കൊണ്ടു്) അതു പറയാം. ഇരിക്കു. എന്നിട്ടിതു നന്നായോ എന്നു പറയൂ.
രണ്ടാമങ്കം (പേജ് 21 - 22)
ശശകേതു - (ഇരുന്നു നിഷ്കര്‍ഷിച്ചു നോക്കീട്ട്) രണ്ടും നന്നായിട്ടുണ്ടു്. (രാജാവിന്റെ ഛായ കാണിച്ചിട്ട്) എന്നാൽ
എണ്ണച്ചായമതിൻ പകിട്ടൊടുമിരു -
ട്ടിങ്ങിട്ടതും യുക്തിയും
വര്‍ണ്ണച്ഛായയുമങ്ങതാതുടലിനൊ-
ത്തൗന്നത്യവും താഴ്ചയും
കണ്ണിൽച്ചേര്‍ന്നൊരു ജീവനും മുഖമതിൻ
ഗാഭീര്യവും ഭംഗിയും
വര്‍ണ്ണിച്ചാലവസാനമെന്തു പറയാ,-
മിച്ചിത്രമൊന്നാന്തരം. 61
(മറ്റെപ്പടം കാണിച്ചിട്ടു്) അതുപോലെതന്നെ നന്നായിട്ടില്ലെങ്കിലും, ഇതും വേണ്ടില്ല; കൊള്ളാം.
അര്‍ക്കാംശു തട്ടിടുമിടം നിഴലിട്ട ഭാഗം
മുക്കാൽ മുഖം തെളിയുമാറു ചെരിഞ്ഞ നോട്ടം
നല്ക്കാൽകരങ്ങളുടെ വെയ്പിവയൊക്കെ യുക്തി-
യ്ക്കൊക്കാത്തതല്ല പറവാൻ കുറവില്ലിതിന്നും. 62
ആട്ടെ, ആരാണെഴുതിയതു്, കേൾക്കട്ടെ.
വിദൂഷകൻ - ചന്ദ്രികയും ചകോരികയും എഴുതി ദേവിക്കു കാഴ്ചവെച്ചതാണു്.
ശശകേതു - (ചിരിച്ചുംകൊണ്ടു്) ആഹാ! വേണ്ടില്ല.
വിദൂഷകൻ - മഹാരാജാവിന്റെ ഛായ ആ പെൺകുട്ടി എഴുതിയ അവസ്ഥയ്ക്കു ഇവിടുന്നു് അവളുടെ ഛായയും ഒന്നെഴുതേണ്ടതാണു്.
ശശകേതു - ചന്ദ്രികതന്നെയല്ലേ ഇവിടുത്തെ ഛായ എഴുതിയതു്?
വിദൂഷകൻ - അതല്ലേ ഞാൻ പറയുന്നതു്? അവൾക്കു ചിത്രമെഴുതുവാൻ തന്നെപ്പോലെ സാമര്‍ത്ഥ്യയമുണ്ടായിട്ടു് ആരുമില്ലെന്നൊരു ഗര്‍വ്വുണ്ടായിരിക്കും. അതു പന്തിയാവില്ലല്ലൊ. എന്നുതന്നെയല്ല,
കേമത്തമൊക്കയിലുമുള്ളൊരു തോഴരെക്കാൾ
ശ്രീമത്വമേറുമൊരു ചിത്രമെഴുത്തിലേറ്റം
സാമര്‍ത്ഥ്യമേറുമിഹ ചന്ദ്രികയെന്നവൾക്കെ-
ന്നാമിത്തരത്തിലിവിടുന്നെഴുതാതിരുന്നാൽ. 63
ശശകേതു - ഇവിടെയ്ക്കു ബുദ്ധിമുട്ടെന്നു തോന്നുന്നില്ലെങ്കിൽ, ഈയാളു പറയുംപോലെ ചെയ്താൽ നന്ന്.
രാജാവ് - എനിക്കു ബുദ്ധിമുട്ടെന്താണു? (വിചാരം) എന്നുതന്നെയല്ല, ഇതുകൊണ്ടു വല്ല ഗുണവും ഉണ്ടായി എന്നും വരാം.
ആവാമെന്നവിധത്തിൽ ഞാനധികമായ്
നിഷ്കര്‍ഷ വെച്ചാദരി-
ച്ചാ വാമാക്ഷികൾമൗലിതന്നുടൽ കുറി-
ച്ചെന്നാകിലെന്നാകിലും
ദൈവാലായവൾ കണ്ടുവെങ്കിലിവനു-
ള്ളാച്ചിത്രനൈപുണ്യമ-
ന്നാവോളം സഫലീഭവിക്കു, മിവിടെ-
ക്കൊള്ളാം വിനോദത്തിനും. 64
വിദൂഷകൻ - എഴുത്തു തീർന്നു കിട്ടിയാൽ എങ്ങിനെയെങ്കിലും, ഞാൻ ആ പെണ്ണിനെക്കാട്ടി കൊതിപ്പിക്കാതിരിക്കില്ല, നിശ്ചയം തന്നെ. എന്താണു്, ഇവിടെയും ദേവിയെങ്ങാനും അറിഞ്ഞാൽ ഇടഞ്ഞെങ്കിലോ എന്നു പേടിയുണ്ടായിരിക്കും, ഇല്ലേ? അതിനപ്പോൾ നമുക്കു വല്ല യുക്തിയും പറഞ്ഞു നില്ക്കാമെയ്. എഴുതു, എഴുതു.
രാജാവ് - ഏയ്, അതൊന്നുമില്ല. പക്ഷേ, ഇപ്പോൾ എഴുതാനിടയില്ലല്ലോ. നേരം സന്ധ്യയായില്ലേ? നോക്കു.
ആപത്താകുന്ന കാലത്തനിശമഖിലസ-
ന്താപമേകും പുമാനും
പ്രാപിക്കും ശാന്തഭാവം പരമിതു പറയാ-
തേ പഠിപ്പിച്ചുകൊണ്ടു്,
ദീപാളിക്കാഭ നല്കിദ്ദിനധനവുമതിൽ
സ്നേഹവും പോയ് ത്രിലോകീ-
ദീപം മങ്ങുന്നു, മുങ്ങുന്നിതു ഝടിതി പടി-
ഞ്ഞാറണഞ്ഞാഴിതന്നിൽ. 65
വിദൂഷകൻ - അതു ശരിയാണു്. ഇതാ നോക്കു.
സദ്യയ്ക്കു വെപ്പാൻ വിറകിട്ടു തീയു
കത്തിക്കുമപ്പോൾ പുകയെന്നപോലെ
എത്തിക്രമത്തിൽ പതറിപ്പരന്നി-
ട്ടിദ്ദിക്കിലെല്ലാമിരുൾ തിങ്ങിടുന്നു. 66
ശശകേതു - (കിഴക്കോട്ടുനോക്കീട്ട്) ഇങ്ങോട്ടു നോക്കു.
പോരാടിക്കൂരിരുട്ടാമരികളെയഖിലം
വെല്ലുവാൻവേണ്ടി മുമ്പിൽ
താരാസേനാഗണത്തെപ്പടുതയോടുമയ -
ച്ചിട്ടു പറ്റായ്കയാലേ
നേരിട്ടെത്തിക്കരംകൊണ്ടഹിതരെയകലെ -
ത്തട്ടിയോടിച്ചു മാന-
ശ്രീ രാജ്യത്തെപ്പിടിപ്പാൻ ദ്വിജവരനൊരു രാ-
ജാവിതാ വന്നിടുന്നൂ. 67
രാജാവ് - നമുക്കു സന്ധ്യാവന്ദനത്തിനു പോവുക.
വിദൂഷകൻ - ഓ! പോവാൻ വൈകി. അതു കഴിഞ്ഞിട്ടുവേണ്ടേ വല്ലതും സാപ്പടാൻ?
ശശമതു - മഹാരാജാവു് ഇതിലെ ഇതിലെ.
(എന്നു എല്ലാവരും പോയി.)
[രണ്ടാമങ്കം കഴിഞ്ഞു]
മൂന്നാമങ്കം (പേജ് 23 - 25)
മൂന്നാമങ്കം
[അനന്തരം രോഹിണിയും സ്വാതിയും പ്രവേശിക്കുന്നു.]രോഹിണി - അമ്പോ! കാന്തീദേവിയ്ക്കും ചന്ദ്രികയുടെ പേരിലുള്ള വാത്സല്യം കേമം തന്നെ.
അല്ലായെന്നനുജത്തിയെങ്ങു വരികെ -
ന്നായിട്ടു കല്പിയ്ക്കു,മെ-
ന്നല്ലാ തൊട്ടതിനൊക്ക വേണമരികിൽ-
ച്ചന്തത്തിലാച്ചന്ദ്രിക,
എല്ലായ്പോഴുമടുത്തിരുത്തുമവളെ-
ldതൃക്കണ്ണുതെറ്റാതഹോ,
വല്ലാതിങ്ങിനെയുള്ള വത്സലത ഞാൻ
കണ്ടിട്ടതില്ലെങ്ങുമേ. 68
(അസൂയ നടിച്ചിട്ടു) ചന്ദ്രിക വളരെ ഗുണമുള്ളവൾതന്നെ; എന്നാലും എന്താണിത്രയൊക്കെ നടിക്കാനുള്ളതു്?
സ്വാതി - അതില്ലേ? ഇങ്ങിനെ ഗുണം തികഞ്ഞിട്ടൊരു പെണ്ണുണ്ടോ ലോകത്തിൽ? ദേവിയുടെ ഒരു ഗുണപക്ഷപാതിത്വം തന്നെയാണിത്, അത്രേ ഉള്ളു. വിചാരിച്ചുനോക്കു.
സംഗീതം സാഹിത്യമ-
നംഗവിലാസം വിളഞ്ഞ സൗന്ദര്യം
തിങ്ങിന കലാവിദഗ്ദ്ധത -
യിങ്ങിനെയെല്ലാം ഗുണങ്ങളാര്‍ക്കുള്ളു? 69
രോഹിണി - അതൊക്കെശ്ശരി; എന്നാലും ഇത്ര സ്നേഹം നടിക്കുന്നതുകൊണ്ടു് എനിയ്ക്കും വേറെ ഒരു ദുശ്ശങ്ക ജനിയ്ക്കുന്നുണ്ടു്.
സ്വാതി - എന്താണതു്?
രോഹിണി -
എപ്പോഴും സവിധത്തിലേവമിവളെ -
സ്സൂക്ഷിച്ചതില്ലെങ്കിലോ
പൊയ്പോവും നൃപനിൽത്തനിയ്ക്കു കലരും
സൗഭാഗ്യമെന്നിങ്ങിനേ
ഉൾപ്പൂവിൽ ഭയമുത്ഭവിച്ചു കപടം
കാണിച്ചുമായ്ത്തീർന്നിടാ-
മിപ്പൂവേണിയിലിത്ര വേഴ്ച വെളിവാ-
യിക്കാന്തി കാട്ടുന്നതും. 70
സ്വാതി - അതും ഇല്ലെന്നു വയ്ക്കുണ്ട. എന്താണെന്നല്ലെ? അങ്ങിനെ വിചാരിപ്പാനും ചില കാരണങ്ങളുണ്ടായിട്ടുണ്ടു്.
രോഹിണി - (ചിരിച്ചുംകൊണ്ട്) എന്താണതു്? കേൾക്കട്ടെ.
സ്വാതി - പറയാം. ഒരു ദിവസം നമ്മുടെ ബ്രഹ്മദത്ത ബ്രാഹ്മണനില്ലെ? ആ വിദ്വാൻ ഈ ചന്ദ്രികയുടെ അടുക്കൽ ഒരു ചിത്രപ്പടവുംകൊണ്ടു ചാടി വീണു.
രോഹിണി - എന്നിട്ടോ?
സ്വാതി - എന്നിട്ടു്, 'ഇതാ കുട്ടി, നീ മഹാരാജാവിന്റെ ഛായയെഴുതിയില്ലെ അതിനുപകരം നിന്റെ ഛായ മഹാരാജാവും എഴുതീട്ടുണ്ട്. നോക്കു. നിനക്കു മാത്രമേ ചിത്രമെഴുതുവാൻ ശീലമുള്ളു എന്നാണു വിചാരിക്കുന്നതു' എന്നും മറ്റും പറഞ്ഞു അതു കാണിച്ചുകൊടുത്തു.
രോഹിണി - (വിദൂഷകനോടു നേരിട്ടു പറയുന്നപോലെ) അമ്പട കള്ള! ഇങ്ങിനെ ഒരുപായത്തിൽ വേറെ ഒരു കാര്യം നടത്തുവാൻ ഉത്സാഹിക്കയാണെന്നുണ്ടോ താൻ? (സ്വാതിയോടു്) ആട്ടെ. എന്നിട്ടു ചന്ദ്രികയെന്തു കാട്ടി?
സ്വാതി - ചന്ദ്രിക അപ്പോൾ നാണിച്ചു തലതാഴ്ത്തിക്കൊണ്ടു ഒന്നും മിണ്ടാതെ നിന്നു. അത്ര തന്നേ ഉള്ളു. അപ്പോൾ ചകോരിക അടുക്കൽ നില്ക്കുന്നുണ്ടായിരുന്നു.
രോഹിണി - ചകോരികയെന്തുപറഞ്ഞു?
സ്വാതി - ആട്ടെ, നോക്കട്ടെ, എന്നു പറഞ്ഞു കയ്യിൽ വാങ്ങിച്ചു. അപ്പോഴയ്ക്കും കാന്തീദേവി അവിടയെഴുന്നള്ളുന്നതു കണ്ട്, ആ വിദ്വാൻ അവിടെ നിന്നോടെടാ ഓട്ടം!
രോഹിണി - ഇതു ദേവിയ്ക്കു ചില ദുശ്ശങ്കകൾക്കു കാരണമായ്ത്തീർന്നു.
സ്വാതി - അതില്പിന്നെയാണു അതിബുദ്ധിയുള്ള അവിടുന്നീച്ചന്ദ്രികയെ അധികം വെച്ചുലാളിച്ചു തുടങ്ങിയതു്.
രോഹിണി - ആട്ടെ. ചന്ദ്രികയുടെ മഹാരാജാവിനെക്കുറിച്ചുള്ള സ്ഥിതിയെങ്ങിനെയാണു ?
സ്വാതി - അതു പറയാം.
ദിഷ്ട്യാ ചന്ദ്രിക മുന്നമീ നൃപതിയെ -
ക്കണ്ടാളതന്നാളക -
ത്തട്ടിൽക്കൺവഴിയേ കടന്നു മദനൻ -
താനും മഹീപാലനും
നല്ല പുഷ്പശരൻ തരത്തിലവിടെ-
ച്ചിന്താലതാത്തയ്യതും
വിട്ടീടാതെ പടര്‍ന്നു ചുറ്റിയതിയാ-
യീ രാജവൃക്ഷത്തിലും. 71
അത്രതന്നെയല്ല,
നരാധിപനിലാശയാൽ നളിന
നേത്രയാം ചന്ദ്രിക -
യ്കൊരാധിയുളവായി വന്നിതു നി-
താന്തമെല്ലായ്പോഴും
ദുരാധിയിതുപോലെ താനത
മുതല്ക്കു പൃഥ്വീശനും
വിരോധിനിലയായിതേ വിഷമ
സായകസ്വാമിയും 72
രോഹിണി - (ചിരിച്ചും കൊണ്ടു്) ആഹ്! അങ്ങിനെയായോ? ആട്ടെ. അവർതമ്മിൽ സാമാന്യം പോലെ ഒരിയ്ക്കലെങ്കിലും കാണുകകഴിഞ്ഞുവോ?
സ്വാതി - ഇല്ലല്ലോ. അതിനൊരു വഴികാണാതെ കിടന്നു ബുദ്ധിമുട്ടുന്നതേയുള്ളു. ചന്ദ്രികയുടെ മനസ്സറിയാഞ്ഞിട്ടു മഹാരാജാവിനും, മഹാരാജാവിന്റെ മനസ്സറിയാഞ്ഞിട്ടു ചന്ദ്രികയ്ക്കും ഒരു പേടിയാണു ഉള്ളിൽ.
രോഹിണി - എന്നിട്ടിന്നേവരെ ഒരു നിവൃത്തിയും ഉണ്ടായില്ലെന്നോ? കഷ്ടംതന്നെ. നല്ല മിടുക്കുള്ള സഹായികളില്ലാഞ്ഞിട്ടുള്ള തരക്കേടാണിതു്.
സ്വാതി - എന്നാൽ, ഇന്നു പക്ഷേ തമ്മിൽ കാണാൻ തരം വന്നു എന്നും വരാം.
രോഹിണി - എങ്ങിനേയാണതു്?
സ്വാതി - പറയാം.
മദ്ധ്യാഹ്നത്തോടുകൂടിബ്ബഹുവിഭവമോടീ-
ബാലികാപാഠശാലാ -
മദ്ധ്യത്തിൽക്കൂടിടുന്നുണ്ടഴകെഴുമബലാ-
സംഘ സംഗീതരംഗം
മദ്ധ്യസ്ഥസ്ഥാനമെന്നാലധികഗുണമെഴു -
ന്നീസ്സഭയ്ക്കൊക്കെയും മേ-
ലദ്ധ്യക്ഷംതന്നെയെല്ലാത്തിലുമറിവു പരം
ചിന്തിടും കാന്തിയല്ലോ. 73
അതിനായിട്ടു കാന്തീദേവിയെഴുന്നള്ളുമ്പോൾ ചന്ദ്രികയെ കാണ്മാൻ തരമുണ്ടാവുമെന്നുപറഞ്ഞു് മഹാരാജാവിനെ പുറപ്പെടുവിച്ചിട്ടുണ്ടു്, ഇവരെ കൂട്ടിഘടിപ്പിപ്പാനുത്സാഹിയ്ക്കുന്ന കലയുടെ ഭർത്താവു് ശശകേതു.
രോഹിണി - സംഗീതശാലയിലേയ്ക്കു ദേവി എഴുന്നള്ളുമ്പോൾ ചന്ദ്രികയെ കൂടെ കൊണ്ടുപോകാതിരിയുമോ? വിശേഷിച്ചു ചന്ദ്രിക പാട്ടിൽ വളരെ പാണ്ഡിത്യമുള്ളവളും കൂടിയല്ലേ?
സ്വാതി - അതോ കലയുടെ കള്ളസ്സൂത്രംകൊണ്ട്,
നാരീജനങ്ങൾ തുടരും സദിരിന്നു കൂടെ-
പ്പോരാൻ നരേശ്വരി വിളിച്ചരുൾ ചെയ്തിടുമ്പോൾ
ചാരത്തുചെന്നു ചതിയായ്ത്തലനോവു ഭാവി-
ച്ചാരോമലാകുമൊരു ചന്ദ്രിക പോകയില്ല. 74
പിന്നെ ദേവി പോയാൽ -
രോഹിണി - മഹാരാജാവു വന്നുകാണും, അല്ലേ? ആട്ടെ നിന്നോടു് ഇത്ര ഗൂഢമായിട്ടുള്ളതു മുമ്പിൽത്തന്നെ ആരാണു പറഞ്ഞതു്?
സ്വാതി - അതോ, ചകോരികയാണ്.
രോഹിണി - ആ്, അവളായിട്ടു നന്നേ ഇഷ്ടമാണല്ലൊ. (മേല്പോട്ടു നോക്കീട്ട്) ഓ! നേരം ഉച്ചയായി. ആവൂ! വെയ്ലിനു എന്തു ചൂടാണു!
വാരസ്ത്രീവദനങ്ങൾ വന്നു വളരും
വൈലിന്റെ ചൂടേല്ക്കയാ -
ലേറെത്തന്നെ ചുവന്നണിഞ്ഞൊരു വിയര്‍-
പ്പോടും വിളങ്ങുന്നുതേ
ചോരും തേനണിയും വിധം വിലസിടും
ചെന്താമരപ്പൂക്കളി-
ന്നേരം തോറ്റിത നോക്കിടുന്നു രവിയേ
വായും പിളന്നങ്ങിനെ. 75
മൂന്നാമങ്കം (പേജ് 26- 30)
സ്വാതി - ഏയ്, ബാലികാപാഠശാലയിൽ നിന്നു്,
ഇതാ കുഴിത്താളമൊടൊത്തു ചേരും
ശ്രുതിക്കു നൽത്തംബുരുവോടുകൂടി
മൃദംഗവും കേട്ടുതുടങ്ങി; നോക്കും
മുദാ ഗമിച്ചീടുക പാട്ടു കേൾപ്പാൻ. 76
രോഹിണി - അങ്ങിനെതന്നെ. (എന്നു രണ്ടാളും പോയി.)
[വിഷ്കംഭം കഴിഞ്ഞു.]
(അനന്തരം ചന്ദ്രികയും ചകോരികയും പ്രവേശിക്കുന്നു.)
ചകോരിക - (ചിരിച്ചുംകൊണ്ട്) എന്താണു് ചന്ദ്രികേ!
നേരല്ലാതുള്ള വാക്യം പരമൊരുപൊഴുതും
ചൊല്ലുകില്ലെന്നിവണ്ണം
ചേരും സത്യത്തിലത്യാസ്ഥയൊടനിശമെഴും
നീയുമീയല്ലലാലേ
ഏറെക്കേഴുന്നതോര്‍ത്തിട്ടകതളിരതിയാ -
യിട്ടു മേ വാടിടുന്നൂ;
സാരജ്ഞേ സാധുശീലേ! പറയുക തലനോ -
വല്പമാശ്വാസമായോ? 77
ചന്ദ്രിക - (ലജ്ജയോടും വ്യസനത്തോടുംകൂടി) കഷ്ടം! എനിക്കിങ്ങനെ ഒരു നേരുകേടു കാണിക്കേണ്ടിവന്നുവല്ലോ. എന്നാൽ, ഇങ്ങിനെ ചെയ്താലും വിചാരിച്ചതുപോലെ വല്ലതും ഇഷ്ടം സാധിക്കുമോ? അതും ഉവ്വെന്നു തോന്നുന്നില്ല. ഒന്നാമതു്, ദൈവാനുകൂല്യമില്ല. പിന്നെ, ആ ദൈവത്തിനെ ദ്രോഹിക്കുകയാണു് ഞാൻ ഈ ചെയ്യുന്നത്. അമ്മയെപ്പോലെ എന്നിൽ വാത്സല്യമുള്ള കാന്തീദേവിയെ വഞ്ചിപ്പാനല്ലേ വിചാരിക്കുന്നതു്? പിന്നെ എങ്ങിനെയാണ് നേരേയാവുന്നതു?
ചകോരിക - ഇങ്ങിനെ വ്യസനിപ്പാനുണ്ടോ ഈ കാര്യത്തിൽ? മഹാരാജാവിന്റെ അഭിപ്രായത്തോടുകൂടി ശശകേതു പറഞ്ഞതായി കല പറഞ്ഞിട്ടല്ലേ നിയ്യിങ്ങിനെയൊരു വേഷംകെട്ടിയതു്?
ചന്ദ്രിക - (ദീര്‍ഘശ്വാസമിട്ടിട്ടു്) അതുകൊണ്ടു് ഈ കാര്യത്തിൽ ഞാൻ മാത്രമല്ല തെറ്റുകാരത്തി എന്നും വിചാരിക്കാം. (അത്യാശയോടുകൂടി വിചാരം) മഹാരാജാവിങ്ങോട്ടു വന്നുവെങ്കിൽ (കണ്ണുകളോടു നേരിട്ടു പറയുമ്പോലെ.)
അന്നാപ്പാഠകശാലതന്നരികിൽ വെ-
ച്ചൊന്നാശു കാണാൻ തരം
വന്നാലും വലിയോരു നാണമിടയിൽ
പോക്കിക്കുഴക്കീലയോ?
ഇന്നേറെക്കുതുകം കലര്‍ന്നമരുവിൻ
വേണ്ടുംവിധംതന്നെയാ -
സ്സൗന്ദര്യാമൃതസാരമെൻ മിഴികളേ!
നിങ്ങൾക്കു കൈവന്നിടും. 78
ഇന്നും അവിടുത്തെ കാണുമ്പോൾ ആ പണ്ടത്തെ നാണം വന്നുപദ്രവിച്ചെങ്കിലോ? അതുണ്ടാവില്ല. വന്നാലും, അത്ര കൂട്ടാക്കാൻ ഭാവമില്ല.
ശ്ലാഘ്യമുഖ്യഗുണമുള്ള ചന്ദ്രഭൂ-
ചക്രശക്രനുടെ ചാരുമേനിയിൽ
നോക്കിനോക്കി മതിയായിടാതെ പി-
ന്നാക്കമാക്കിടുകയില്ല കണ്ണു ഞാൻ. 79
ചകോരിക - എന്താണു നീ ഇങ്ങിനെ മനോരാജ്യം വിചാരിക്കുന്നതു്? അല്ലെങ്കിൽ, എന്താണിതെന്നു ചോദിപ്പാനുണ്ടോ?
വളരെവളരെനാളായ് കാത്തുകാത്തങ്ങിരിക്കു -
ന്നളവു തെളിവിനോടും തന്മനോരാജ്യരാജൻ
വെളിവിലുടനെഴുന്നള്ളുമ്പൊൾ വേണ്ടുന്ന വട്ട -
ങ്ങളെയഖിലമൊരുക്കും വൻതിരക്കായിരിക്കും. 80
അല്ലേ?
ചന്ദ്രിക - (ലജ്ജയോടുകൂടി പുഞ്ചിരിയിട്ടും കൊണ്ട്) എന്താണു നീ വിഡ്ഡിത്തം പറയുന്നതു്? മിണ്ടാതിരിക്കരുതേ ?
ചകോരിക - ഞാൻ വിഡ്ഢിത്തം പറയാതിരുന്നാൽ നിനക്കു വിഡ്ഢിത്തം വിചാരിപ്പാൻ എളുപ്പമുണ്ടായിരിക്കും, ഇല്ലേ? ഞാനൊന്നും മിണ്ടുന്നില്ലേ!
ചന്ദ്രിക - (വിചാരം) ഇവൾ പറയുന്നതു ശരിയാണു്. ഞാൻ വിചാരിക്കുന്നതൊക്കെ വിഡ്ഢിത്തം തന്നെയാണു്. എന്നാൽ, അതു വിചാരിക്കാതിരിപ്പാൻ മനസ്സ് സമ്മതിക്കുന്നില്ലതാനും. (മനസ്സിനോടു നേരിട്ടു പറയുമ്പോലെ.)
ഒന്നാമത്തതിലന്യചിത്തമറിയാ -
തൊന്നിൽ പ്രവര്‍ത്തിക്കൊലാ,
പിന്നെദ്ദുർല്ലഭമായ കാര്യമതിലോ
ലേശം പ്രവേശിക്കൊലാ,
എന്നെല്ലാമറിവുള്ള നീയധികമായ്
ചാപല്യവും പൂണ്ടുകൊ-
ണ്ടെന്നെക്കഷ്ടമിവണ്ണമിട്ടു കഷണി-
പ്പിക്കായ്ക മച്ചിത്തമേ! 81
(സ്പഷ്ടം) ആട്ടെ, എന്താണിനി നമുക്കു കുറച്ചുനേരത്തേയ്ക്കു നേരംപോക്കു വേണ്ടതു്?
ചകോരിക - ബ്രഹ്മദത്തൻ കൊണ്ടുതന്ന മഹാരാജാവിന്റെ ചിത്രമെഴുത്തെടുത്തു നോക്കാം.
ചന്ദ്രിക - (ലജ്ജയോടുകൂടി) ആട്ടെ, കൊണ്ടുവരു.
ചകോരിക - അങ്ങിനെതന്നെ. (എന്നു പോയി പടത്തോടുകൂടി പ്രവേശിക്കുന്നു.)
ചന്ദ്രിക - അവിടെത്തന്നെ വെക്കു. വെളിച്ചം നല്ല പാകമാണവിടെ.
ചകോരിക - (അങ്ങിനെ ചെയ്തു് ഇരിക്കുന്നു.)
ചന്ദ്രിക - (വിചാരം) അമ്പാ! അവിടത്തെ ചിത്രമെഴുത്തിലുള്ള സാമര്‍ത്ഥ്യം! ഇതുകണ്ടാൽ ഇതുതന്നെയാണിത്രനാളും ശീലിച്ചിരുന്നതെന്നു തോന്നും. വെക്കേണ്ട.
കണ്ടാൽ കണ്ണുള്ള പെണ്ണുങ്ങളിലഴകുതകും
കാമസാരോപദേശം
കൊണ്ടാടും ശീലമെല്ലാവരുമഖിലകലാ-
കൗശലം ചൊല്ലവല്ല,
തണ്ടാരിൽദ്ദേവനീമട്ടവനിപനു ഗുണം
സര്‍വ്വവും ചേര്‍ത്തതെന്നുള്‍ -
ത്തണ്ടാടുംമാറു മാരന്നപകടമധികം
കാട്ടുവാൻ മുലമായി. 82
എന്തെങ്കിലും ഇങ്ങിനെ വിചാരിച്ചുവിചാരിച്ചു വ്യസനിക്കുകതന്നെ. അതിനാരും സഹായം വേണ്ടല്ലൊ.
ചകോരിക - ചന്ദ്രികേ, നോക്കു മഹാരാജാവിന്റെ ചി ത്രകലാകൗശലം.
വണ്ടാടുംമട്ടു കാറ്റത്തിളകിന ചികുര -
ച്ഛായയും കാമശാസ്ത്രം
കൊണ്ടാടും നാണമോടൊത്തണിമുഖകമലം
താഴ്ത്തി നോക്കുന്ന നോക്കും
തണ്ടാരൊക്കും കരത്താൽകളർകുചമമരും
ചട്ടമേൽ ബുക്കുവയ്പും
കണ്ടാലും കയ്യയച്ചിട്ടൊരു തവ നിലയും
നേർപകര്‍പ്പീപ്പടത്തിൽ. 83
ചന്ദ്രിക - (ലജ്ജിക്കുന്നു.)
ചകോരിക - എന്താണ് നീ മിണ്ടാത്തതു്? നിന്റെ ഹൃദയവല്ലഭനായ മഹാരാജാവടുക്കലുണ്ടോ? ഇത്ര നാണിയ്ക്കാനെന്താണു്?
(അനന്തരം രാജാവും വിദൂഷകനും പ്രവേശിക്കുന്നു.)
രാജാവു് - ഇപ്പോൾ ദേവി സംഗീതശാലയിലേയ്ക്കു പോയി, നിശ്ചയം തന്നെ,
വിദൂഷകൻ - ദേവിയ്ക്കിവിടുത്തെപ്പോലെതന്നെ പരിഭ്രമമില്ല പോവാൻ.
രാജാവു് - ആട്ടെ- പോയാലും വേണ്ടില്ല, പോയില്ലെങ്കിലും വേണ്ടില്ല. നമുക്കു ദേവിയുടെ ഭവനത്തിvdറെ അകത്തേയും കടക്കുകതന്നെ.
വിദൂഷകൻ - അതിനു തരക്കേടില്ല. ദേവിയെങ്ങാനും കണ്ടാൽ ദേവിയെ കാണാൻവന്നു എന്നുപറയാം. കണ്ടില്ലെങ്കിൽ, കാര്യം ഭദ്രമായി. (എന്നു രണ്ടാളും ചുറ്റിനടക്കുന്നു.)
വിദൂഷകൻ - (നോക്കിട്ട്) ഇതാ അങ്ങോട്ടു നോക്കു.
രാജാവു് - (പരിഭ്രമിച്ചിട്ട്) എന്താണു ദേവി പോയില്ലെന്നുണ്ടോ? (നോക്കി ദീര്‍ഘശ്വാസമിട്ടിട്ട്) ആവൂ! അസാരം ഭേദം.
വേട്ടാളൻ കൂട്ടിലിട്ടീടിന പുഴുവവനെ-
ത്തന്നെ ചിന്തിച്ചിരിക്കും
മട്ടാളും പേടിയാൽ ദേവിയെ മനസി നിന-
യ്ക്കുന്നൊരീ ഞാനിദാനീം
ഞെട്ടിപ്പോയ് തോഴിയോടൊത്തമരുമൊരിവളെ -
ദ്ദേവിയെന്നോര്‍ത്തു ചിത്തം
മട്ടിപ്പോയാദ്യമെന്നാലിവൾ കുലയൊടെഴും
കാന്തിയല്ലെന്റെ ഭാഗ്യം. 84
വിദൂഷകൻ - (വിചാരം) മുമ്പിലൊക്കെ കാന്തി കാന്തി എന്നു വിചാരിച്ചുകാണ്മാൻ കൊതിച്ചിരുന്ന ദേവിയെ, കണ്ടാൽ പേടിയായിത്തുടങ്ങിയല്ലോ മഹാരാജാവിനു്. അല്ലെങ്കിൽ "യൗവനം പോയിത്തുടങ്ങിയാൽ പെണ്ണുങ്ങളുടെ കഥ പേയായി” എന്നു പറയുന്നതു ശരിയാണു്.
രാജാവു് - (നല്ലവണ്ണം നോക്കീട്ട്) ഇതെന്റെ മഹാഭാഗ്യം എന്നുതന്നെ പറയണം.
സന്ധിച്ചിടുന്ന രുചിയോടു കൊതിച്ചിരുന്നു
ചിന്തിച്ചുതന്നെ ദിവസം വിരഹം സഹിച്ച
ഭ്രാന്ത്യാ കുഴങ്ങിന ചകോരകനാമെനിക്കു
കാന്ത്യാ ലഭിച്ച കുളുർചന്ദ്രികയാണിതല്ലോ. 85
ചന്ദ്രിക - ദേവി പോയിട്ടസാരം നേരമായല്ലോ.
ചകോരിക - വ്യസനിക്കണ്ട. നിന്റെ ഇഷ്ടം സാധിക്കും.
രാജാവു് - അകത്തേയ്ക്കു കടക്കുക, അല്ലേ?
വിദൂഷകൻ - ഓഹോ!
രാജാവ് - അല്ലെങ്കിൽ വരട്ടെ; ഇവരിപ്പോൾ,
നിറഞ്ഞ വിശ്വാസമൊടൊത്തു തമ്മിൽ -
പ്പറഞ്ഞിടും നല്ലൊരു വാക്കസാരം
മറഞ്ഞു നിന്നങ്ങിനെ കേട്ടു സാര -
മറിഞ്ഞു ചെല്ലാമരികിൽ പ്രകാശം. 86
അതിനും നല്ല രസമുണ്ടു്.
വിദൂഷകൻ - (വിചാരം) ഒ, ഇത്ര അടന്തയിലാണു് പുറപ്പാടു് എന്നു വച്ചാൽ അടുത്തുചെന്നു വല്ലതും പറഞ്ഞുതുടങ്ങുമ്പോളയ്ക്കും ദേവി വന്നു കണ്ടെത്താനും മതി. ആയിക്കോട്ടെ. അതും ഒരു നേരംപോക്ക്! അല്ലാതെന്താണ്? (സ്പഷ്ടം) ഇഷ്ടംപോലെ. (എന്നു് അങ്ങിനെ ചെയ്യുന്നു.)
ചന്ദ്രിക - (ദീർഘശ്വാസമിട്ടിട്ടു്) കല പറഞ്ഞതൊക്കെ കളവാണെന്നുണ്ടൊ? അല്ലെങ്കിൽ അവിടുന്നു വരാതിരിപ്പാൻ സംഗതിയില്ലല്ലൊ.
ചകോരിക - എന്ത്! അങ്ങിനെ വരില്ല. ഇതിലും വലിയതായ കാര്യം വല്ലതും തിടുക്കമായിച്ചെയ്യേണ്ടതായി വന്നുവായിരിയ്ക്കും. അല്ലാതെകണ്ടിത്ര താമസിപ്പാൻ സംഗതിയില്ല.
രാജാവു് - (വിചാരം) ഈ ചകോരികയ്ക്ക് എന്റെ അവസ്ഥ ഇപ്പോഴും നല്ലവണ്ണമറിവു കിട്ടീട്ടില്ല, നിശ്ചയം തന്നെ.
സ്മരന്റെ കയ്യൂക്കിലമർന്നു രാജ്യ-
ഭരത്തിലും തൊല്ലൊരനാദരത്വം
വരും നമുക്കിന്നിതിലും മുടക്കം
തരുന്നതായ് മറ്റൊരു കാര്യമുണ്ടോ? 87
ചകോരിക - പിന്നെ കല പറഞ്ഞതു കബളമാണെങ്കിൽ മഹാരാജാവിത്ര നിഷ്കര്‍ഷവെച്ചു നിന്റെ ഛായ യെഴുതുമോ?
ചന്ദ്രിക - (ദീർഘശ്വാസമിട്ടിട്ടു")
എന്‍മേനിയൊന്നെഴുതി മന്നവനന്നു ചിത്ര-
ത്തിന്മേലെഴും പടുത കാട്ടിയതീവിധത്തിൽ
നൊമ്മെപ്പകിട്ടുവതിനായ് കല ചൊന്നതാണു
ദുര്‍മ്മോഹമാണിതിനു ഭാഗ്യമെനിയ്ക്കും പൂജ്യം. 88
ഒന്നുകൂടി വിചാരിയ്ക്കു. ദേവിയുടെ പരമസഖിയായ കല അവിടെക്ക് അഹിതമായ കാര്യത്തിൽ പ്രവേശിക്കുമോ?
രാജാവു് - ഇവളൂഹിയ്ക്കുന്നതും നല്ല യുക്തിയോടുകൂടിത്തന്നെയാണു.
ചകോരിക - (ചന്ദ്രികയുടെ കയ്യിന്മേൽ പിടിച്ചുകൊണ്ടു്)ഈ മോതിരം നോക്കു. മഹാരാജാവു തന്നതാണെന്നരുളിച്ചെയ്തു ദേവി തന്നതല്ലെ? അവിടുന്നു് അസത്യം പറയില്ല, നിശ്ചയമല്ലേ?
ചന്ദ്രിക - അതു വേലയെടുത്തതിനു സമ്മാനം തന്നു എന്നേ വിചാരിച്ചുകൂടു. അല്ലെങ്കിൽ ദേവിയെക്കൊണ്ടു തരുവിക്കുമോ?
ചകോരിക - എന്തെങ്കിലും ആവട്ടെ, ഇനി നിനക്കു സുഖമാവാറായി നിശ്ചയം.
ചുററും കാന്തി കതിര്‍ത്തിടും ചെറുതരം
വൈരപ്പൊടിക്കല്ലുവെ-
ച്ചറ്റം വിട്ടൊരു രാഗമുള്ള മണിയും
മദ്ധ്യേ പതിച്ചങ്ങിനെ
കറ്റക്കാർകുഴലാൾമണേ, തവ വിരൽ -
ക്കൊക്കുന്നൊരീ മോതിരം
മുറ്റും ലക്ഷണമൊക്കെ നോക്കുകയിതേ
കല്യാണി കല്യാണദം. 89
രാജാവു് - എത്രനേരമാണിങ്ങിനെ നില്ക്കുക? അകത്തയ്ക്കു കടന്നുചെല്ലുക തന്നെ.
വിദൂഷകൻ - (അടുത്തുചെന്നീട്ട്) വിഡ്ഢി, മോതിരമാണോ കല്യാണം കൊടുക്കുന്നതു്, മഹാരാജാവല്ലെ കല്യാണം കഴിപ്പാൻ ഭാവിയ്ക്കുന്നതു്? (തിരിഞ്ഞു നോക്കീട്ട്) ഏയ് മഹാരാജാവു ഇങ്ങിനെ പുറത്തു നിന്നാലോ? അകത്തേയ്ക്കു കടക്കാം.
രാജാവ് - (അടുത്തുചെല്ലുന്നു. ചന്ദ്രികയും ചകോരികയും പരിഭ്രമിച്ചെണീറ്റു നിൽക്കുന്നു.)
വിദൂഷകൻ - നിങ്ങളിങ്ങിനെയായാൽ മതിയൊ? മഹാരാജാവിനെ ഇരുത്തു. എനിക്കും ഇവിടുത്തെസ്സേവയ്ക്കു പുറത്തു നിന്നിട്ടു കാലു കഴയ്ക്കുന്നു. ഇരിക്കാൻ വൈകി.
ചന്ദ്രിക - (ലജ്ജയോടുകൂടി വിചാരം) കഷ്ടം! ഞാൻ പറഞ്ഞ വിഡ്ഢിത്തമൊക്കെ മഹാരാജാവു കേട്ടുവല്ലൊ.
ചകോരിക - മഹാരാജാവിവിടെത്തന്നെ ഇരിയ്ക്കാം.
(എന്നു ചന്ദ്രിക ഇരുന്നിരുന്ന കിടക്കയിലിരുത്തുന്നു.)
വിദൂഷകൻ - (ഇരുന്നീട്ട്) മഹാരാജാവിവരോടിരിയ്ക്കാൻ കല്പിക്കേണ്ടതാണു്. എത്രനേരമാണീക്കുട്ടികൾ നിന്നു ബുദ്ധിമുട്ടുക?
രാജാവു് - (ചന്ദ്രികയെ നോക്കിപ്പുഞ്ചിരിയിട്ടുംകൊണ്ടു്)
ബാലേ സുന്ദരി! സമ്മതിച്ചു വിനയം
നീയ്യിന്നു ഞാൻ കാരണ-
ത്താലേ നിന്നു കുഴങ്ങിടേണ്ട വെറുതേ
വൈഷമ്യമായ് തീർന്നിടും
ചാലേ വന്നു വളന്നിടും കുളുർമുല-
പ്പൊന്നിൻ കുടത്തിൻ കന-
ത്താലേ മദ്ധ്യമുലഞ്ഞു പോമധികമായ്
ചെയ്യൊല്ലെടൊ സാഹസം. 90
ചന്ദ്രിക - (ലജ്ജിച്ചു തലതാഴ്ത്തിനില്ക്കുന്നു.)
രാജാവ് - ചകോരികേ! ഞാൻ പറഞ്ഞിട്ടു ചന്ദ്രിക വഴിപ്പെടുന്നില്ല.
ആണുങ്ങളായ് പരിചയം കുറവാകമുല -
മാണംഗനാമണി കുഴങ്ങുവതിപ്രകാരം;
നാണങ്കുണുങ്ങിയകലെത്തലതാഴ്ത്തി നിൽക്കു -
മേണാങ്കനേർമുഖിയെ നീയ്യരികത്തിരുത്തു. 91
എന്നിട്ടിരിയ്ക്കും.
മൂന്നാമങ്കം (പേജ് 31 - 35)
വിദൂഷകൻ - (സ്വകാര്യമായി രാജാവിനോട്) അല്ലാ! ഇനി മേൽപ്പോട്ടുള്ള കാര്യത്തിനെങ്ങിനെയാണു്? ഒക്കേതിനും ചകോരിക വേണമെന്നു വരുമോ?
രാജാവ് - ഇപ്പോൾ ആദ്യമല്ലേ? പരുങ്ങലുണ്ടാവും.
ചകോരിക - എന്ത്! അവിടുന്നരുളിച്ചെയ്തിട്ടല്ലേ? ഇരിയ്ക്കു, ചന്ദ്രികേ. ഇരിക്കു.
ചന്ദ്രിക - (പിന്നെയും ലജ്ജിച്ചുനില്ക്കുന്നു.)
വിദൂഷകൻ - ഏയ്. ഇങ്ങിനെയായാൽ മഹാരാജാവു കുഴങ്ങുമല്ലൊ. ഈ കുട്ടിപ്പിടിയാനയെ ഭാഷ പഠിപ്പിച്ചു പറഞ്ഞപോലെ കൊണ്ടു നടക്കാറാക്കാൻ കുറേക്കാലം താമസം വേണ്ടിവരുമെന്നാണെനിയ്ക്കു തോന്നുന്നതു്. ഞാൻ എന്റെ സ്വന്തത്തിന്റെ അടുക്കൽ ആദ്യം ചെന്നപ്പോൾ പരുങ്ങി വിയർത്തു എന്താണു വേണ്ടതെന്നു രൂപമില്ലാതെ നിന്നുപോയി. അപ്പോളവളാണെന്നെ പിടിച്ചിരുത്തിയതും മറ്റും. അവൾ മിടുക്കത്തി; ഇതു വിഡ്ഢിയാണു്, നിശ്ചയം.
(എല്ലാവരും ചിരിക്കുന്നു.)
രാജാവ് - (ചന്ദ്രികയെ നോക്കീട്ടും വിചാരം)
ഇന്നീയ്യിളാസുരനുരച്ചൊരു വാക്കിലേറെ-
ച്ചിന്നുന്ന ഹാസ്യരസമുള്ളിൽ നിറഞ്ഞമൂലം
ഇന്ദുപ്രസന്നമുഖിയാകുമിവൾക്കു വന്ന-
മന്ദസ്മിതം സപദി ലജ്ജയെ മാച്ചിടുന്നു. 92
ചകോരിക - (ബലാല്ക്കാരേണ ചന്ദ്രികയെ രാജാവിന്റെ അടുക്കലിരുത്തി, താനുമിരുന്നിട്ട്) വളരെക്കാലമായി ഇവിടുത്തെ കണ്ടാൽ കൊള്ളാമെന്നു വിചാരിക്കുന്നു. ഇവൾ സ്വന്തം നാട്ടിൽ നിന്നിങ്ങോട്ടു പോരുമ്പോൾ,
"സൗന്ദര്യദുഗ്ദ്ധജലധിയ്ക്കമൃതായിടുന്ന
മന്ദസ്മിതം വിതറിടുന്നൊരു ചന്ദ്രവക്ത്രം
എന്നീക്ഷണങ്ങൾ കുതുകത്തോടു കണ്ടു കണ്ടു
നന്ദിയ്ക്കുമായതിനു ദൈവമനുഗ്രഹിച്ചു. 93
എന്നും മററും പറഞ്ഞിരുന്നു. പക്ഷേ, ഇവിടെ വന്നിട്ടും ഇതുവരെക്കാണാൻ കഴിഞ്ഞില്ല.
ചന്ദ്രിക - (ലജ്ജയോടുകൂടി സ്വകാര്യമായിട്ട്) ഏയ്! എന്തിനാണീ വേണ്ടാത്തതൊക്കെ പറയുന്നതു്? ചകോരികേ മിണ്ടാതിരിയ്ക്കു.
രാജാവ് - ഞാൻ അന്നു പാഠശാലയിൽ വെച്ച് ഈ ചന്ദ്രികയെ കണ്ടതു മുതൽ എത്ര കുഴങ്ങീട്ടുണ്ടെന്നു അവസാനമില്ല പറഞ്ഞാൽ.
ചന്ദ്രിക - (വിചാരം) ഞാനോ വ്യസനമനുഭവിപ്പാനായിട്ടു സൃഷ്ടിച്ചിട്ടുള്ളവളാണു്. എന്നിൽ ദയ വിചാരിക്കകൊണ്ടു് മഹാരാജാവിനും കൂടി കുഴക്കം വന്നുവല്ലോ. കഷ്ടം! എന്റെയൊരു ഭാഗ്യമില്ലായ്മയുടെ ശക്തിയാണിതും, നിശ്ചയം.
രാജാവു് - വ്യസനിച്ചിട്ടുള്ളതസാരം പറയാം:
ഏണാക്ഷിത്തയ്യലെക്കാണ്മതിനൊരു വഴിയും
കണ്ടതില്ലെന്തു ചെയ്യാം?
കാണാം സ്വപ്നത്തിലാരാണിതിനു തടവു ചെ-
യ്തീടുവാനെന്നിവണ്ണം
ക്ഷീണിച്ചുൾത്താരിലോര്‍ക്കും പകൽ, നിശയിലുറ -
ക്കം വരി,ല്ലിപ്രകാരം
പ്രാണൻ പോകാതെ ചത്തേൻ, പലദിനമലര്‍ശ -
ല്യന്റെ ശല്യങ്ങളാലേ. 94
പിന്നെ,
ഞാനിച്ഛപോലെ ബത! ചന്ദ്രികയേ മനസ്സിൽ
ധ്യാനിച്ചിരിക്കുമതുനേരവുമിഷ്ടഭംഗം
താനേ വരും പലവിധത്തിലുമേറ്റമീയ്യു-
ള്ളോനെന്തു കാട്ടുമിളമാൻമിഴി, കേഴുകെന്യേ. 95
വിദൂഷകൻ - ഞാനാണു ചന്ദ്രികേ, സങ്കല്പമെന്ന ബ്രഹ്മവിദ്യ മഹാരാജാവിന്നുപദേശിച്ചു കൊടുത്തതു്.
ചന്ദ്രിക - (വിചാരം) അല്ലേ നാവേ! വല്ലതും പറയുവാൻ ഭാവിയ്ക്കുമ്പോളെന്താണിത്ര പേടി?
രാജാവു് - ഇതിലൊക്കെ പുറമേ ഇനി വലുതായൊരു വിഷമമുണ്ടു്.
ചന്ദ്രിക - (വിചാരം ) എന്താണാവോ അതു്!
ചകോരിക - (വിചാരം) കാന്തീദേവിയെ മറയ്ക്കുവാനുള്ള വിഷമമായിരിയ്ക്കും.
വിദൂഷകൻ - (വിചാരം) മൂപ്പരനുഭവിച്ച സങ്കടങ്ങളൊക്കെ പറയുക എന്നുവച്ചു എന്നു തോന്നുന്നു. കാന്തീദേവിയെപ്പേടിയ്ക്കുന്ന കഥയും പറയുമോ ആവോ?
രാജാവു് -
കെല്പിൽ ചിതത്തൊടിഹ ചിത്തജനായ ദൈവം
കല്പിച്ചപോലെ പല ഗോഷ്ടികൾ കാട്ടിടുമ്പോൾ
ഉൾപ്പിച്ചുദാരമതി കാന്തിയറിഞ്ഞിടാതെ -
യൊപ്പിച്ചു മാറുവതിനാണധികം പ്രയാസം. 96
(അനന്തരം ദേവിയും കലയും പ്രവേശിക്കുന്നു.)
ദേവി - ആകപ്പാടെ സദിരു നന്നായി, ഇല്ലെ?
കല - ഉവ്വ്, പാടിയ കുട്ടികളൊന്നും വിഡ്ഢികളല്ല. പിന്നെ,
സംഗീതമഞ്ജരി കളശ്രുതി രാഗയോഗ-
മംഗീകരിച്ചു മനതാരലിയും പ്രകാരം
മങ്ങാതെ പാടിയൊരു പാട്ടിനെഴും ഗുണങ്ങ -
ളിങ്ങാരു സര്‍വ്വമറിവാൻ തിരുമേനിയെന്ന്യേ. 97
ദേവി - കഷ്ടം ചന്ദ്രികയുണ്ടായിരുന്നില്ലല്ലൊ. തലനോവായിപ്പോയില്ലെ? എന്തുകാട്ടും? ഉണ്ടായിരുന്നു എങ്കിൽ ഇതിന്റെ ഗുണദോഷങ്ങളൊക്കെയെറിയുകയും ഇതിലും നന്നായിട്ടു പാടുകയും ചെയ്യുമായിരുന്നു. ഇനി പറഞ്ഞിട്ടെന്താണു് ഫലം?
കല - (ശങ്കയോടുകൂടീട്ടും വിചാരം) മഹാരാജാവു കാണുക കഴിച്ചുപോയോ ആവോ? ഇല്ലെങ്കിൽ ദേവിയവിടെച്ചെന്നാൽ വലിയ ചീത്തയായിത്തീരും. ആട്ടെ, വല്ല കൗശലംകൊണ്ടും താമസിപ്പിക്കുവാൻ നോക്കുകതന്നെ.
ദേവി - കലേ, ചന്ദ്രികയുടെ തലനോവു കുറച്ചാശ്വാസമായോ എന്നറിയുവാൻ വൈകി. വേഗം പോവുകതന്നെ.
കല - (വിചാരം) ഇനി എന്താണ് നിര്‍വ്വാഹം? (സ്പഷ്ടം) കല്പനപോലെ. (എന്നു രണ്ടാളും ചുറ്റിനടക്കുന്നു.)
ദേവി - (നോക്കീട്ട്) എ്, മഹാരാജാവുണ്ടോ ഇവിടെ? (വിചാരം) കാര്യമൊക്കെത്തെറ്റി. അവിടുന്നു ച ന്ദ്രികയെക്കണ്ടു. എന്നുതന്നെയല്ല. തമ്മിൽ സംസാരിപ്പാനും ഇടയായി.
ചാര്‍വ്വംഗി ചന്ദ്രികയിലാശ സുസൂക്ഷ്മമായി-
ട്ടുര്‍വീശനുള്ളതു നിനയ്ക്കിലെനിയ്ക്കുമൂഹ്യം
ചൊവ്വോടു ചന്ദ്രനൃപനിൽ ഭ്രമമിന്നുതൊട്ടു
നിര്‍വ്വാഹമെന്തിനിയിവൾക്കുമുദിയ്ക്കുമല്ലൊ. 98
വലിയ വൈഷമ്യമായിത്തീര്‍ന്നുവല്ലൊ.
കല - അകത്തേയ്ക്കു കടക്കുകതന്നെ.
ദേവി - വരട്ടെ, ഇവരെന്താണു പറയുന്നതെന്നു കേട്ടിട്ടു കടന്നാൽ മതി. ഇവിടെ മറഞ്ഞുനിന്നു കേൾക്കുക തന്നെ. (എന്നു് അങ്ങിനെ ചെയ്യുന്നു.)
വിദൂഷകൻ - ദേവി അറിഞ്ഞാലെന്താണു്?
രാജാവ് - ഏയ്, അങ്ങിനെയായാലോ? സ്ത്രീകൾക്കിതിലധികം അവമാനകരമായിട്ടും വ്യസനകരമായിട്ടും മറ്റൊന്നും തന്നെ ഇല്ല.
ചന്ദ്രിക - (വിചാരം) കഷ്ടം ദേവിയ്ക്കും അഹിതകാരിണിയായിത്തീർന്നുവല്ലോ ഞാൻ.
രാജാവ് - ദേവിയ്ക്കു് അഹിതമാണെങ്കിലും എനിക്കീ ക്കാര്യത്തിൽനിന്നു പിൻവാങ്ങുവാനും നിവൃത്തിയില്ല. എന്താണെന്നല്ലേ?
ത്രൈലോക്യമാസകലവും കിഴുമേൽ മറിച്ചു
മാലോകരെപ്പലവിധേന വലച്ചിടുന്നോൻ
ചേലേറിടും മലര്‍ശരൻ തിരുമേനി കല്പി-
ച്ചാലേതു ധീരനുമതിന്നെതിർവാദിയാമോ? 99
കല്പനയല്ലേ? എന്തുകാട്ടാം?
ചകോരിക - ശരിയാണിവിടുന്നു കല്പിച്ചതു്. അല്ലെങ്കിൽ ദേവിയ്ക്കും വിരോധമായ കാര്യത്തിൽ ചന്ദ്രിക പ്രവേശിക്കുമോ?
ചന്ദ്രിക - (വിചാരം) ചകോരിക പറഞ്ഞതു വസ്തുതയാണു്.
ദേവി - (വിചാരം) പരസ്പരം ഇവർ അനുരാഗിച്ചിട്ടുണ്ടെന്നും എനിയ്ക്കു് അപ്രിയമാണെങ്കിലും ഈ വിചാരത്തിൽനിന്നു പിൻവലിയ്ക്കില്ലെന്നും നിശ്ചയമായി.
കല - (വിചാരം) ഇവർ പറയുന്നതൊക്കെ ദേവി കേൾക്കുക എന്നും വന്നു. (ദീർഘശ്വാസമിട്ടിട്ട്) എന്തെല്ലാമാണാവോ വന്നുകൂടുന്നതു്?
ചകോരിക - (എണീറ്റിട്ട്) ഹേ! ഹേ! മഹാബ്രാഹ്മണ, ഇവിടെ വരൂ. ഗൂഢമായിട്ടൊന്നു പറവാനുണ്ടു്.
വിദൂഷകൻ - (സന്തോഷത്തോടുകൂടി വിചാരം) മഹാരാജാവിന്റെ നേരെ ചന്ദ്രികയ്ക്കനുരാഗമുണ്ടായപോലെ ഇവൾക്കെന്റെ നേരേ ഉണ്ടായോ? ആട്ടേ നന്നായി. (എണീറ്റിട്ടു സ്പഷ്ടം) എത്ര ഗൂഢമാണു്?
ചകോരിക - കുറച്ചധികം ഗൂഢമാണു്. ഇങ്ങോട്ടു വരൂ. (എന്നു രണ്ടാളും ചുറ്റിനടക്കുന്നു.)
ചന്ദ്രിക - എയ്, നീയ്യു പോയാലോ? ഞാൻ തന്നെയാവില്ലേ? ചകോരികേ, ഞാനും കൂടെ വരാം. (എന്നു എണീയ്ക്കുന്നു.)
ചകോരിക - ഞങ്ങളിപ്പൊ വരില്ലേ? (എന്നു വിദൂഷകനോടുകൂടിപ്പോയി.)
രാജാവു് - ഏയ്, ഗൂഢകാര്യത്തിനു വിഘ്നം ചെയ്യരുത്. ഇരിയ്ക്കു, ഇരിയ്ക്കു. (എന്നു കൈ പിടിക്കുന്നു.)
ചന്ദ്രിക - എന്നെത്തൊടരുതു്. ഞാൻ കന്യകയല്ലേ? ഇരുന്നോളാം. (എന്നിരിക്കുന്നു.)
ദേവി - ഏയ്! പപലനായ മഹാരാജാവ് കൈകടത്തി വച്ചു തുടങ്ങിയല്ലൊ. (വിചാരം)
തന്നിൽ പ്രേമമിയന്നു താനുമധികം
രഞ്ജിച്ചിടും വല്ലഭൻ
നന്നായ് പ്രീതി വളര്‍ന്ന തന്നനുജയോ-
ടാണെന്നിരുന്നീടിലും
കര്‍ന്ദപ്പാഗമരീതി ചൊല്ലുക,വളെ-
ത്തൊട്ടീടുകെന്നൊക്കെയും
നിന്നുൾപ്പൂവു വെറുത്തിടാതനുഭവി-
ച്ചീടാൻ ഞെരുങ്ങുന്നു ഞാൻ. 100
കല - (വിചാരം) ശരിയാണു ദേവിയരുളിച്ചെയ്തതു്. എന്തെല്ലാമാണിനിയും കാട്ടാൻ പോവുന്നതാവോ?
രാജാവു് - അല്ലേ സുന്ദരി!
മുട്ടാതെ കണ്ടധികമായ് വളരുന്ന കൊങ്ക -
മൊട്ടാകെയുള്ളിലിടതിങ്ങി ഞെരുങ്ങിയാലും
പട്ടാകയാൽ മൃദുലമായൊരു നിന്റെ ചട്ട
പൊട്ടാത്തതെന്തു മമ ലോചന ഭാഗ്യദോഷം! 101
(എന്നു ചട്ടയിൽ തൊടുന്നു.)
ചന്ദ്രിക - (ലജ്ജയോടുകൂടി കൈ തട്ടുന്നു.)
ദേവി - ഇനി കണ്ടു നില്ക്കുകയില്ല. വരൂ കലേ. (എന്നു അടുത്തുചെല്ലുന്നു )
ചന്ദ്രിക - (ഭയത്തോടും സംഭ്രമത്തോടും എണീറ്റിട്ടു്) ദേവി ജയിച്ചാലും.
ദേവി - (രാജാവിനെ മറച്ച് കോപത്തോടുകൂടീട്ട്) അഹാ, അമ്പടി കള്ളി! ഇതിനാണു് തലനോവാണെന്നു പറഞ്ഞതു്. പൊയ്ക്കോളൂ - എന്റെ മുമ്പിൽ കാണരുതു്.
ചന്ദ്രിക - (പേടിയോടുകൂടി തൊഴുതും കൊണ്ട്) ദേവി അറിവില്ലാത്ത ഇവളുടെ ഒരു തെറ്റു ക്ഷമിയ്ക്കണേ!
ദേവി - അറിവില്ലായ്കയൊക്കെ മനസ്സിലായി. പൊയ്ക്കോളൂ. പൊയ്ക്കോളൂ. (ചന്ദ്രികവ്യസനത്തോടുകൂടിപ്പോകുന്നു.)
കല - (വിചാരം) ഇങ്ങിനെ അപ്രിയവാക്കു് ഇതുവരെ ചന്ദ്രികയോടു പറഞ്ഞിട്ടില്ല ദേവി.
ദേവി - മഹാരാജാവു ജയിച്ചാലും.
രാജാവു് - (അബദ്ധമായ ചിരിയോടുകൂടീട്ടും) ദേവി ഇരിയ്ക്കു.
ദേവി - (പുഞ്ചിരിയിട്ടിട്ട്) എനിയ്ക്കും വെയിലത്തു പാട്ടിനു പോകകൊണ്ടു നല്ല സുഖമില്ല. കുറച്ചുപോയി കിടക്കട്ടെ. അതിനനുവാദം തരണം. (എന്നു രാജാവിനെനോക്കി കലയോടുകൂടി പോയി.)
രാജാവ് - ദേവി എന്നോടിടഞ്ഞു. നിശ്ചയം.
മിണ്ടായ്കെന്നതുമില്ല, മന്ദഹസിതം
തൂകായ്കയി,ല്ലേറ്റവും
കൊണ്ടാടും മറിമാൻ കിശോരമിഴിയാൾ
നോക്കായ്ക്കയി,ല്ലെങ്കിലും
കുണ്ടാമണ്ടികൾ കൂസൽ വിട്ടു വെളിവിൽ
കാണിച്ചൊരെന്നിൽ പരം
വണ്ടാർവേണി തിരിച്ചുകാട്ടി, സകലം-
കൊണ്ടും വിരോധോദയം 102
അടുത്തു ചെന്നു പ്രസാദിപ്പിയ്ക്കുവാൻ നോക്കുക.
(എന്നു് എല്ലാവരും പോയി)
[മൂന്നാമങ്കം കഴിഞ്ഞു]
നാലാമങ്കം (പേജ് 36 - 40)
നാലാമങ്കം
(അനന്തരം രണ്ടു പെണ്ണുങ്ങൾ പ്രവേശിക്കുന്നു.)ഒന്നാമത്തവൾ - ഫു: നിന്നെ ഞാൻ പേടിയ്ക്കുമോ എടി ചൂലേ!
രണ്ടാമത്തവൾ - എടി, തേവിടിശ്ശിച്ചൂലേ! നിന്റെ ധൂളിത്തം ഞാൻ സമ്മതിക്കുമോ? എടി! നീയ് കുഴഞ്ഞാടിക്കുഴഞ്ഞാടി എന്റെ സമ്മന്തക്കാരനെ ഭൂമിപ്പിക്കാനല്ലെ പുറപ്പെട്ടത്?
ഒന്നാമത്തവൾ - കാര്യമറിയാണ്ടു കണ്ണിക്കണ്ടോരെ തെറി പറയാൻ പുറപ്പെട്ടാൽ പന്തിയാവുമോടി? ഞാനെന്തെല്ലാമാണ് ബ്രഹ്മദത്തബ്രാഹ്മണനോട് പറഞ്ഞതെന്നും അദ്ദേഹത്തിനോടു ചോദിച്ചോ? നിന്നോടദ്ദേഹം നൊണ പറയാറില്ലെന്നല്ലേ നിന്റെ അഭിമാനവും നീയ്യ് പറയാറും?
രണ്ടാമത്തവൾ - (ചിരിച്ചുകൊണ്ട്) അങ്ങേരെന്നോടു നൊണ പറയില്ല. ആട്ടെ എന്താണു നിങ്ങൾ തമ്മിൽ പറഞ്ഞിരുന്നത്: അതു പറ, കേക്കട്ടെ.
ഒന്നാമത്തവൾ - അങ്ങിനെ മര്യാദയ്ക്കു ചോദിക്ക്. ആദ്യംതന്നെ എന്നെ തെറിപറയാൻ പുറപ്പെട്ടിട്ടല്ലേ ഞാനും നിന്നെ തെറിപറഞ്ഞതു്? നിന്റെ ചാടിക്കടിക്കലു കണ്ടിട്ടാ ശുദ്ധബ്രാഹ്മണൻ ഓടിപ്പോയിട്ടല്ലേ എനിയ്ക്കീ തെറി കേക്കേണ്ടിവന്നതു്? നിനക്കു കാര്യം പറഞ്ഞാൽ ബോദ്ധ്യം അതാ വിഢ്യാൻ വിചാരിച്ചില്ല. പാവം!
രണ്ടാമത്തവൾ - ഇപ്പറഞ്ഞതുകൊണ്ടൊന്നും നീയ്യെന്നോടു മുഷിയരുതു്. (എന്നു കയ്യിന്മേൽ പിടിക്കുന്നു.)
ഒന്നാമത്തവൾ - അങ്ങനെയുണ്ടോ? നമ്മൾതമ്മിൽ എന്തു പറഞ്ഞാലെന്താണു്?
രണ്ടാമത്തവൾ - ആട്ടെ, നീയ്യിനി ഉണ്ടായതൊക്കെ പറ.
ഒന്നാമത്തവൾ - പറയാം, കേട്ടോ. തമ്പുരാട്ടി, തമ്പുരാനും ചന്ദ്രികയും കൂടി ചില ചേട്ടത്തം കാട്ടുന്നതു കണ്ടെത്തി എന്നു നീയ്യു കേട്ടില്ലേ?
രണ്ടാമത്തവൾ - ഉവ്വ്. അതെന്നോടങ്ങോരു പറഞ്ഞു.
ഒന്നാമത്തവൾ - അതു കണ്ടതിന്റെ ശേഷം തമ്പുരാട്ടി ചന്ദ്രികയെ പുറത്താക്കി.
രണ്ടാമത്തവൾ - ഏ! എന്തുക്കൂട്ടാണീ കേട്ടതു്? തമ്പുരാട്ടിക്കും തമ്പുരാനും നന്നേ ഇഷ്ടമാണല്ലോ ആ പെങ്കിടാവിനെ.
ഒന്നാമത്തവൾ - അതൊക്കെശ്ശരി. 'ഏറെച്ചിത്രം ഓട്ടപ്പാത്രം' എന്നില്ലേ? പിന്നെ, കലയുടെ ശിപാര്‍ശികൊണ്ടും രജനിയുടെ ആവലാതികൊണ്ടും മറ്റും കോലോത്തു കടക്കാൻ സമ്മതിച്ചു. എങ്കിലും, ഒരകത്താക്കി കൂട്ടിലിട്ടപോലെ പുറത്തിറങ്ങാൻ വയ്യാതെ കണ്ടിട്ടു സൂക്ഷിക്കുകയാണിപ്പോൾ.
രണ്ടാമത്തവൾ - ആട്ടെ തമ്പുരാനിതിനു വല്ലതും നിവൃത്തിയുണ്ടാക്കിക്കൊടുക്കില്ലേ?
ഒന്നാമത്തവൾ - ഉവ്വ്: അവിടുന്നു തമ്പുരാട്ടിയുടെ മുഖം മുറിച്ചരുളിച്ചെയ്യുവോ? അതിനു ധൈര്യമുണ്ടോ അവിടെയ്ക്കു്?
രണ്ടാമത്തവൾ - ആട്ടെ. അതിനെന്താണെന്റെ അങ്ങോരു നിന്നോടാലോചിച്ചതു? അതു കേക്കട്ടെ.
ഒന്നാമത്തവൾ - അതൊ, ഒരുദിവസം വല്ലപ്പഴും തമ്പുരാനാ പെങ്കിടാവിനെ കാണാൻ തരമുണ്ടാക്കിക്കൊടുക്കോ എന്നാണു് ചോദിച്ചത്.
രണ്ടാമത്തവൾ - എന്നിട്ടു നീയെന്തു മറുപടി പറഞ്ഞു?
ഒന്നാമത്തവൾ - എന്നെ വെറുതെ വഷളാക്കരുതേ! ഞാൻ വിചാരിച്ചാൽ പ്രയാസമാണേ! എന്നു പറഞ്ഞു.
രണ്ടാമത്തവൾ - ആട്ടെ, തമ്പുരാട്ടി ഇതുകൊണ്ടു തമ്പുരാനോടൊന്നും അപ്രിയം കാണിച്ചില്ലേ?
ഒന്നാമത്തവൾ - ഇല്ലല്ലോ. അതല്ലെ തമ്പുരാട്ടീടെ ബുദ്ധീടെ ഗുണം.
രണ്ടാമത്തവൾ - അങ്ങിനെവരില്ല. നീയ്യറിയാഞ്ഞിട്ടാണു്.
ഒന്നാമത്തവൾ - അറിയത്തക്കോണം ഒന്നും കാണിക്കുന്നില്ല, നിശ്ചയം. രാത്രി കിടക്കുമ്പോളത്തെ പ്രവൃത്തിയ്ക്കു മാത്രം വല്ലതും വ്യത്യാസമുണ്ടോ എന്നു രൂപമില്ലേ! ആട്ടെ നോക്കു് അകത്തേയ്ക്കു പോവ്വ.
(എന്നു രണ്ടാളും പോയി)
പ്രവേശകം കഴിഞ്ഞു.
(അനന്തരം വ്യസനിച്ചുകൊണ്ടു രാജാവും ശശകേതുവും പ്രവേശിക്കുന്നു.)
രാജാവു്- കഷ്ടം! ഞാൻ കാരണമായിട്ടു ചന്ദ്രികയ്ക്കു് വലിയ അവമാനവും വ്യസനവും അനുഭവിക്കേണ്ടി വന്നുവല്ലൊ.
രാജീവാശുഗമാൽ മുഴുത്തവശനായ്
ഞാൻ ചെന്നു കണ്ടപ്പൊഴേ
രാജാവാണിവനെന്നുവച്ചൊരഹിതം
നേരിട്ടു കാട്ടായ്കയാൽ
വ്യാജം ചെയ്തവളായതിപ്രിയമെഴും
ദേവിയ്ക്കുമപ്രീതിയായ്
രാജീവേക്ഷണ കൂട്ടിലിട്ട മെരുവിൻ -
മട്ടായി കഷ്ടം സഖേ! 103
എന്താണിതിനിനിയൊരു നിവൃത്തി? താൻ വല്ലതുമാലോചിച്ചു നിശ്ചയിക്കു.
ശശകേതു - വലിയ ദുര്‍ഘടമാണീക്കാര്യം. എന്താണെന്നല്ലേ?
ദേവിയ്ക്കു പ്രിയമാകവ,യ്യവനിപ-
ന്നാനന്ദമായീടണം,
ദേവസ്ത്രീസമയായ ചന്ദ്രിക വിഷാ-
ദം വിട്ടു കേറീടണം
ഈവണ്ണം വരുമാറ ബുദ്ധിബലമോ-
ടെന്തൊക്കെ ഞാൻ ചെയ്കിലും
ദൈവം തന്നെ തുണച്ചിടാതഭിമതം
പറ്റാൻ പ്രയാസപ്പെടും. 104
എങ്കിലും ഞാനാലോചിച്ചുനോക്കാം, വല്ലതും വഴിയുണ്ടാവുമോ എന്നു്.
രാജാവ് - (ദീര്‍ഘശ്വാസമിട്ടിട്ടു്)
സാമര്‍ത്ഥ്യം പെരുകും സുഹൃജ്ജനമുഴ-
ന്നീടട്ടെ ഞാനേറ്റവും
കാമത്തീയ്യിലെരിഞ്ഞിടട്ടെ സതതം
സര്‍വ്വം സഹിക്കാം സഖേ;
ഓമൽത്തേന്മൊഴിയെൻനിമിത്തമവമാ-
നപ്പെട്ടു ദുഃഖിയ്ക്കയാൽ
നാമത്രേ പരദു:ഖദു:ഖിതയൊടും
വല്ലാതെയാവുന്നതും. 105
ശശകേതു - ബുദ്ധിമാനായ ഇവിടുന്നിങ്ങിനെ വ്യസനിച്ചാലോ? പുരുഷപ്രയത്നം കൊണ്ടു സാധിയ്ക്കാതെ കണ്ടു ലോകത്തിൽ വല്ല കാര്യവുമുണ്ടോ? (ആലോചിച്ചിട്ടു്) ഒരു വഴി കണ്ടു ഞാൻ.
രാജാവു് - (സന്തോഷത്തോടുകൂടീട്ടു്) എന്താണതു്?
ശശകേതു - പറയാം.
നൃപാലമൗലേ, ഗുണമുള്ള ദേവി-
യ്ക്കപാരസന്തോഷമുദിയ്ക്കുവാനായ്
ഉപായമുണ്ടാക്കണമെങ്കിലിഷ്ട -
മപായമില്ലാതഖിലം ഫലിയ്ക്കും. 106
അതിനെന്താണിനി വേണ്ടതെന്നാലോചിച്ചാൽ
(അണിയറയിൽ അയ്യോ-അയ്യോ-എന്നു്.)
രാജാവു് - ഏയ്, നമ്മുടെ ബ്രഹ്മദത്തന്റെ ഒച്ചയല്ലെ !
വിദൂഷകൻ - (പ്രവേശിച്ചു പരിഭ്രമിച്ചു കോണികയറുന്നതു നടിച്ചിട്ട്) അയ്യോ-അയ്യോ. എനിയ്ക്കു പേടിയാവുന്നു. (അടുത്തുചെന്നിട്ടു്) മഹാരാജാവു രക്ഷിയ്ക്കണേ, രക്ഷിയ്ക്കണേ!
രാജാവ് - (സംഭ്രമത്തോടുകൂടീട്ടു") എന്താണു് എന്താണ്?
വിദൂഷകൻ - നോക്കു. ഒരു ഭയങ്കര മൂര്‍ത്തി.
ചുറ്റിക്കെട്ടിയൊതുക്കിവെച്ചൊരു ജടാ -
ഭാരത്തൊടും മാറിടം
പറ്റിത്തൂങ്ങിയ താടിയോടുമുടലിൽ -
ത്തേച്ചോരു ഭസ്മത്തൊടും
ചുററും കണ്ണു മിഴിച്ചു നോക്കിയടിവെ
ച്ചൂഴിക്കിളക്കം കൊടു-
ത്തൊററയ്ക്കുഗ്രകഠാരധാരിയൊരുവൻ
നേരേ വരുന്നുണ്ടിതാ. 107
അയ്യോ! കണ്ടിട്ടെനിയ്ക്കു പേടിയാവുന്നു. (എന്നു രാജാവിന്റെ പിന്നിൽച്ചെന്നിരിക്കുന്നു.)
ശശകേതു - (ചിരിച്ചും കൊണ്ടു ') എന്താണിത്ര പേടിയാകാനുള്ളതു്? എന്റെ ശുദ്ധബ്രാഹ്മണ! അദ്ദേഹം അങ്ങയെപ്പിടിച്ചു തിന്നാനാണു വരുന്നതെന്നുണ്ടോ?
വിദൂഷകൻ - ആവോ, ആര്‍ക്കറിയാം?
രാജാവു് - (ചിരിച്ചുംകൊണ്ട്) ആട്ടെ തന്നെ ഉപദ്രവിയ്ക്കാതെ നോക്കിക്കോളാം. എന്നാൽ പോരേ?
വിദൂഷകൻ - (സന്തോഷത്തോടുകൂടീട്ട്) എന്നാൽ മതി- ധാരാളം.
(അനന്തരം പറഞ്ഞപോലെ ഒരു ഗോസായി പ്രവേശിക്കുന്നു.)
ഗോസായി - (വ്യസനത്തോടുകൂടിട്ടു്) കഷ്ടം! വിജയസേന മഹാരാജാവു സ്വര്‍ഗ്ഗാരോഹണം ചെയ്തുപോയല്ലോ. (ദീര്‍ഘശ്വാസമിട്ടിട്ടു") അങ്ങിനെയുള്ള മനുഷ്യരുടെ ഒക്കെ സ്ഥിതി.
എല്ലാം നമ്മുടെ രാജ്യമാണിതെവനും
നമ്മേ നമിച്ചീടണം
വില്ലാളിപ്രവരര്‍ക്കു ഞാൻ തലവനെൻ-
മന്ത്രീന്ദ്രനോ ബുദ്ധിമാൻ
ഇല്ലാ മത്സമനായൊരൂഴിവരനെ -
ന്നൊക്കെസ്സുഖിക്കുമ്പൊഴേ
വല്ലാതട്ടി മറിഞ്ഞുപോം പിതൃപതി-
യ്ക്കാൾഭേദമില്ലെങ്ങുമേ. 108
അതുകൊണ്ടു് ഈ കഥ വിചാരിച്ചു വ്യസനിച്ചിട്ടൊരു സാദ്ധ്യവുമില്ല. എന്നാൽ നമ്മുടെ ചന്ദ്രവര്‍മ്മരാജാവായിട്ടു ശത്രുരാജ്യം പിടിച്ചതും, അദ്ദേഹത്തിന്റെ ഗുണങ്ങളെക്കൊണ്ടു നാട്ടുകാരൊക്കെ വളരെ രഞ്ജനയോടുകൂടി പ്രശംസിയ്ക്കുന്നതും, വളരെ സന്തോഷം. ഇനി ഈ രാജാവിനെ കാണുക തന്നെ. (ചുറ്റിനടന്നു നോക്കീട്ടു്) ഈ രാജധാനിയും മറ്റും വളരെ ഭംഗിയോടുകൂടിത്തന്നെയിരിക്കുന്നു.
പാരം ധാവള്യമേറും സുധ ബഹുമിനുസം
തേച്ചു സൗധങ്ങൾ നന്നാ -
യേറെപ്പൊക്കം കലര്‍ന്നങ്ങിനെ നിരനിരവേ
ചാരവേ കണ്ടിടുന്നു;
ഓരോരോ ജാലമാര്‍ഗ്ഗങ്ങളുമിടയിടയിൽ -
ച്ചില്ലു വാതിൽക്കലൂടേ
നേരേ കാട്ടിത്തരുന്നുണ്ടഴകുടയൊരക -
ത്തുള്ള വസ്തുക്കളെല്ലാം. 109
അത്രതന്നെയല്ല,
കാണാകുന്നുണ്ടു മാൻനേർമിഴികളുടെ ശശാ-
ങ്കാഭവക്ത്രങ്ങളും കണ്‍-
കോണാടും കള്ളനോട്ടങ്ങളുമിടയിൽ മണീ-
ജാലമാർഗ്ഗത്തിലൂടെ
ആണായോണ്‍ക്കുള്ളകക്കാമ്പുടലിനുടവുടൻ
വന്നു പോകാതിരിപ്പാ-
നാണാരാൽ ദിവ്യദൃൿസൂത്രമിതലർശരമാൽ
മാറ്റുവോർ ചെയ്തതത്രേ. 110
(വലത്തു പുറത്തുനോക്കി സന്തോഷത്തോടുകൂടീട്ടു്)
തുമ്പിക്കൈ പൊക്കി നന്നായ് വെളുവെളെ
വിലസും വക്രമാകും വലത്തെ -
ക്കൊമ്പിന്മേൽ വെച്ചിടത്തേയമരമതുമയ -
ച്ചാസ്യമല്പം ചെരിച്ചു്
അമ്പിൽക്കണ്ണൊട്ടു ചീമ്പിപ്പുറമതിലണിയു-
ന്നോരു ചെമ്മണ്ണുമായി-
കുംഭീന്ദ്രൻ നിന്നിടുന്നുണ്ടൊരുവനിഹ തള-
ച്ചിട്ടു വൃക്ഷച്ചുവട്ടിൽ. 111
(നല്ലവണ്ണം നോക്കീട്ട്) അല്ലാ നമ്മുടെ കല്യാണകളഭമല്ലേ ഇതു്? വളണ്‍ച്ചകൊണ്ടു കണ്ടപ്പോളറിഞ്ഞില്ല. ഇവൻ ചുവപ്പുമാറി അക്കാലങ്ങളിൽ,
ചട്ടറ്റൊന്നു വളഞ്ഞ നല്ല ബിസമൊ -
ക്കും കൊമ്പുമായിച്ചെവി-
ത്തട്ടും വീശി വലിപ്പമുള്ള തലയി-
ട്ടാട്ടിക്കളിച്ചങ്ങിനെ
കുട്ടിക്കാലമതാകയാൽ കൊതിയൊടും
തുമ്പിക്കരം നീട്ടി നാ-
ല്ക്കെട്ടിൽച്ചോറിനു ചെന്നിരുന്നു ചപലൻ
നല്കീടുവാൻ വൈകിയാൽ. 112
നാലാമങ്കം (പേജ് 41 - 45)
ശശകേതു - (നോക്കീട്ട്) പറഞ്ഞതുപോലെ ഒരു ഗോസായി വരുന്നുണ്ട്. ഈയാളുടെ ഉറക്കഭ്രാന്തും മറ്റുമല്ല.
വിദൂഷകൻ - ഉറക്കഭ്രാന്തിനു ഞാനിപ്പോളുറങ്ങുകതന്നെ ഉണ്ടായിട്ടില്ല. എന്നിട്ടുവേണ്ടേ?
രാജാവു് - (നോക്കീട്ട്) ഏ്! ആ വിദ്വാൻ ആനഭ്രാന്തനാണെന്നു തോന്നുന്നു. കല്യാണകളഭത്തിനെ സൂക്ഷിച്ചുനോക്കുന്നുണ്ടു്.
ഗോസായി - (ചുറ്റിനടന്നിട്ടുറക്കെ) ഭോ ഭോഃ കം വാ പ്രാസാദമദ്ധ്യാസ്തേ മഹാരാജഃ?
ശശകേതു - (ഉറക്കെ) അയി രാജദര്‍ശനാര്‍ത്ഥിൻ! ഇഹൈവ പ്രാസാദപീഠമധിതിഷ്ഠതി ദേവഃ
വിദൂഷകൻ - (പരിഭ്രമിച്ച് ശശകേതുവിന്റെ വായപൊത്തി പിടിച്ചിട്ടുറക്കെ) ണ -ഖു -ണ ഖു . കഹീ വാ പ അളിദൊ ദാണി മഹാരാഒ
ശശകേതു - (കൈതട്ടീട്ട്) ഇങ്ങോട്ടുവരാൻ പറയട്ടെ.
രാജാവ് - ഓഹോ.
വിദൂഷകൻ - അയ്യോ എന്തിനാണാബ്ഭൂതത്തിനെ ഇങ്ങോട്ടാവാഹിച്ചു വരുത്തുന്നതു്? നൊമ്മളെ എങ്ങാനും ബാധിയ്ക്കും.
രാജാവു് - ഇല്ല. ഞാനില്ലേ? ബാധിച്ചാലും ഒഴിപ്പിയ്ക്കാൻ വലിയ മാന്ത്രികനല്ലേ ഞാൻ?
വിദൂഷകൻ - ഓ. അതു ശരി. രാജാക്കന്മാര്‍ക്കും മന്ത്രം ശീലമില്ലാതിരിക്കില്ലല്ലൊ.
ശശകേതു - ഭോഃ പാരദേശിക, ഇത ആഗമ്യതാം. അവസരം ദദാതി ഭവതോവലോകനായ ദേവഃ
ഗോസായി - (മാളികയിൽ കയറുന്നതു നടിച്ചിട്ട്) ജയതു ജയതു മഹാരാജഃ
രാജാ - ശ്രീമന്നിത ആസ്യതാം,
ഗോസായി - (ഇരുന്നിട്ട്.)
സമ്പദ്വൃദ്ധിസ്സദര്‍ത്ഥിപ്രകരഹിതകരീ
നീതിനിഷ്ണാതമൂര്‍ത്തി-
ബ്ബുദ്ധിസ്സത്യപ്രവൃത്തിസ്സതതമനയകൃ-
ദ്ദണ്ഡനേ ചണ്ഡതാ ച
ശീലം ഭൂരിപ്രജാരഞ്ജകമതിമദവ -
ദ്വൈരിവിച്ഛേദി വീര്യം
വിദ്യാ വിജ്ഞാനദാ ച പ്രചരതു ഭവതോ
രാജരാജേശ്വരസ്യ. 113
രാജാവു് - (എണീറ്റിട്ട്)
ഏഷ സൽപഥോപദേശപ്രവണേഭോ ഭവൽഭ്യഃ
പ്രണമതി ചന്ദ്രവര്‍മ്മാ. (എന്നു നമസ്ക്കരിക്കുന്നു.)
ഗോസായി - ഏ്, ഏ്. (എന്നു തടുക്കുന്നു.)
രാജാവു് - (ഇരുന്നു നല്ലവണ്ണം നോക്കീട്ടു വിചാരം) അല്ലാ, ദേവിയുടെ അമ്മാമൻ പുഷ്കരവർമ്മാവല്ലേ ഇതു്? (സ്പഷ്ടം) അയ്യോ! ഞാനീ ഗോസായിവേഷം കൊണ്ടും വളരെക്കാലമായിട്ടു കാണായ്കകൊണ്ടും ഇങ്ങിനെ കാണുമെന്നു വിചാരിയ്ക്കായ്കകൊണ്ടും ആദ്യം കണ്ടപ്പോളറിഞ്ഞില്ല. (ശശകേതുവിനോടു്) ഇദ്ദേഹം ആരാണെന്നു മനസ്സിലായോ തനിയ്ക്കു്?
ശശകേതു - (ചിരിച്ചുംകൊണ്ട്") ഇനിയും മനസ്സിലാവാഞ്ഞാൽ മഹാകഷ്ടമല്ലേ? (വിദൂഷകനോട്) ബ്രാഹ്മണാ, അങ്ങയ്ക്കു മനസ്സിലായോ?
വിദൂഷകൻ - ഓഹോ! എനിയ്ക്കു മനസ്സിലായി. ഒരു ശിവഭൂതമാണു് അല്ലേ? ഞാനാദ്യം ബാധിയ്ക്കുന്ന വകയാണെന്നാണു് വിചാരിച്ചതു്.
(എല്ലാവരും ചിരിയ്ക്കുന്നു)
ഗോസായി - (ചിരിച്ചുംകൊണ്ട്) ഹേ ശുദ്ധബ്രാഹ്മണ! ഭൂതവുംമറ്റുമല്ല ഞാൻ. മഹാരാജാവിന്റെ ഭാര്യയില്ലേ കാന്തീദേവി, ആ ദേവിയുടെ അമ്മാമൻ പുഷ്കരവര്‍മ്മാവാണു്.
വിദൂഷകൻ - അയ്യയ്യോ! ഇനി നൊമ്മളെന്തു കാട്ടും? പുഷ്കരവര്‍മ്മാവിന്റെ പ്രേതം നൊമ്മളെ ഒക്കെ തിന്നുകയായി. ഞാനാദ്യംതന്നെ പറഞ്ഞില്ലേ, ശശകേതുവിനോട് ഇങ്ങോട്ടാവാഹിക്കേണ്ട എന്നു്. (എന്നു കരയുന്നു.)
പുഷ്ക്കരവര്‍മ്മാവു് - പുഷ്കരവര്‍മ്മാവു ചത്തിട്ടില്ല. ദിക്കുകളിൽ സഞ്ചരിക്കുകയായിരുന്നു ഞാൻ.
വിദൂഷകൻ - ചത്തിട്ടു പ്രേതമായിട്ടെല്ലാ ദിക്കുകളിലും സഞ്ചരിക്കുകയോ?
ശശകേതു - എന്തൊരു കഷ്ടമാണിതു ? ഈ കലിയുഗത്തിലും പ്രേതങ്ങളിങ്ങിനെ പ്രത്യക്ഷമായി സഞ്ചരിക്കുമോ? ഇത്ര ഭീരുവായാലോ?
വിദൂഷകൻ - എന്നാൽ പിന്നെ എങ്ങിനെയാണു ഈ പുഷ്കരവര്‍മ്മാവിന്റെ പ്രേതം പ്രത്യക്ഷമായിട്ടിങ്ങിനെ നൊമ്മൊടെ മുമ്പിൽ വന്നിരിയ്ക്കുന്നതു്?
രാജാവു് - പുഷ്കരവര്‍മ്മാവു മരിച്ചില്ല എന്നു പറയുന്നതു കേട്ടില്ലേ?
വിദൂഷകൻ - (ആശ്വസിച്ചിട്ട്) ആഹാ. എന്നാൽ ശരി. സമ്മതിച്ചു.
രാജാവു് - (പുഷ്ക്കരവര്‍മ്മാവിനോട്) ഇനി ജടയും മറ്റും കളഞ്ഞു സ്വതേയുള്ള വേഷമെടുക്കരുതേ ?
പുഷ്ക്കരവമ്മാവു് - ഓഹോ, അങ്ങിനെയാവാം.
രാജാവു് - (വിദൂഷകനോട്) എന്നാൽ താനും കൂടെ ചെല്ലു. ഇദ്ദേഹത്തിനു വേണ്ടതൊക്കെ ശട്ടംകെട്ടിക്കൊടുത്തിട്ടു് ഈ സന്തോഷവര്‍ത്തമാനം ദേവിയെച്ചെന്നറിവിയ്ക്കു.
വിദൂഷകൻ - കല്പനപോലെ,
പുഷ്കരവര്‍മ്മാവു് - എന്നാൽ വേഷംമാറി വരാം. (എന്നു വിദൂഷകനോടുകൂടിപ്പോയി)
ശശകേതു - (ചിരിച്ചുംകൊണ്ട്) വിചാരിയ്ക്കാതെ ജീവനോടുകൂടിയ പുഷ്ക്കരവര്‍മ്മാവിനെ കിട്ടിയതിന്റെ പുറമേ ദേവിയ്ക്കു സന്തോഷമാകകൊണ്ടു നമ്മുടെ മറ്റേ കാര്യത്തിനും ഇദ്ദേഹത്തിന്റെ വരവു സഹായകമായിത്തീരും! എന്താണെന്നല്ലേ?
അമ്മാമൻ വന്നുവെന്നുള്ളൊരു വിവരമറി -
ഞ്ഞാകിലാനന്ദമായി-
സ്സമ്മാനം നല്കുമിഷ്ടംതടവിടുമൊരവര്‍-
ക്കൊക്കെയും ദേവി നൂനം;
ദുര്‍മ്മാനത്തീ കെടുത്തും പ്രമദസലിലസം -
ഭാരസംഭ്രാന്തിയാലേ
നിര്‍മ്മായം ചന്ദ്രികപ്പെണ്മണിയെയുമിതിനാൽ
വിട്ടിടാനാണെളുപ്പം. 114
രാജാവ് - ദേവിയുടെ പ്രണയകോപവും ബഹുഗംഭീരം തന്നെയാണ്. അന്തസ്സാരമില്ലാത്തര്‍വക്കു് അറിയുവാൻ പ്രയാസമാണു്.
എന്നിൽ പ്രേമപ്രകര്‍ഷം പതിവിലുമധികം
വ്യക്തമായുണ്ടു ചിത്തം -
തന്നിൽ പ്രൌഢപ്രകോപോദയമിതുവരെയും
തീര്‍ന്നു കാണുന്നതില്ല
എന്നാലാ നാട്യമൊന്നും നളിനമിഴി നടി-
യ്ക്കില്ല ദാക്ഷിണ്യശക്ത്യാ
നന്നായ്പണ്ടത്തെമട്ടീയ്യിവനിൽ മനമഴി-
ച്ചിട്ടിടുന്നില്ലതാനും. 115
(അണിയറയിൽ) ദേവി ഇതിലെ ഇതിലെ.
രാജാവ് - ദേവി വന്നു തുടങ്ങി എന്നു തോന്നുന്നു.
(അനന്തരം ദേവിയും കലയും വിദൂഷകനും പ്രവേശിക്കുന്നു.)
ദേവി - (സന്തോഷത്തോടുകൂടീട്ടു്)
ഇഹലോകമഹോ വെടിഞ്ഞുവെന്നാ-
യിഹ ചിന്തിച്ചു വരുന്ന മാതുലൻ മേ
ബഹുഭാഗ്യബലേന വന്നമൂലം
ബഹുളപ്രീതി കലര്‍ന്നിടുന്നു ചിത്തേ. 116
പിന്നെയും എനിയ്ക്കീ ശുദ്ധബ്രാഹ്മണന്റെ വാക്കിൽ വിശ്വാസം മതിയാവുന്നില്ല.
വിദൂഷകൻ - ദേവിയ്ക്കെന്തൊരു മൗഢ്യമാണിത്! ബ്രാഹ്മണർ അസത്യം പറയുമോ?
കല - അങ്ങിനെയല്ല. അസംഭവമാണെന്നു തോന്നുന്ന ഈ സന്തോഷവര്‍ത്തമാനത്തിൽ എത്രയായാലും മനസ്സിനുറപ്പുവരുന്നില്ല എന്നേയുള്ളു. അങ്ങസത്യം പറയുമെന്നു വിചാരിച്ചിട്ടല്ല. മാറിദ്ധരിച്ചു പറയുന്നതായിരിക്കുമൊ എന്നു ശങ്കിക്കുകയാണു ദേവി.
വിദൂഷകൻ - എന്നാൽ മഹാരാജാവു പറഞ്ഞാൽ വിശ്വാസമാവില്ലേ?
കല - ഓഹോ!
വിദൂഷകൻ - എന്നുതന്നെയല്ല, ഇപ്പോൾ ആ പുഷ്കരവര്‍മ്മാവിനെ കാണുകയും ചെയ്യാം.
ദേവി - ഉള്ളതുതന്നെയാണിദ്ദേഹം പറയുന്നതു്. അല്ലെങ്കിൽ ഇത്ര തീർച്ചയായി പറയില്ല.
വിദൂഷകൻ - ദേവി കോണി കയറാം.
(മൂന്നുപേരും കോണികയറുന്നതു നടിക്കുന്നു.)
ദേവി - മഹാരാജാവു ജയിച്ചാലും!
രാജാവു് - ദേവി ഈ സന്തോഷവര്‍ത്തമാനം കേട്ടില്ലേ? ഇവിടെത്തന്നെ ഇരിയ്ക്കാം. (എന്നര്‍ദ്ധാസനം കൊടുക്കുന്നു.)
ദേവി - (ഇരുന്നിട്ടു്) ഉവ്വ്. എങ്കിലും എനിക്കു പൂര്‍ണ്ണവിശ്വാസം വരുന്നില്ല.
ശശകേതു - ദേവി ജയിച്ചാലും. സന്തോഷിച്ചാലും. എന്നാൽ ഈ അവിശ്വാസം തോന്നുന്നതു ദേവിയുടെ തെറ്റല്ല.
ചിന്തിച്ചിടാതെ മരുവുമ്പൊഴുതിപ്രകാരം
സന്തോഷവാര്‍ത്തയൊരുവൻ പറയുന്നതായാൽ
ഏന്തും പ്രമോദജലധിത്തിരമാലതന്നിൽ
നീന്തും മനസ്സിനൊരുറപ്പു വരുന്നതല്ല. 117
ഇതു ലോകസ്വഭാവമാണല്ലൊ.
രാജാവ് - കലയെ ഇരുത്താത്തതെന്താണു് ദേവി?
ദേവി - ഇതു ഞാൻ സന്തോഷംകൊണ്ടു വിചാരിച്ചില്ല. ഇരിക്കൂ കലേ!
കല - (ഇരുന്നിട്ടു്) ഇവിടുന്നിസ്സന്തോഷവര്‍ത്തമാനം പറഞ്ഞ ഈ ബ്രാഹ്മണനു സമ്മാനം കൊടുക്കേണ്ടതാണു്.
ദേവി - ഓ! ഇതും ഞാനോര്‍ക്കാഞ്ഞിട്ടാണു് ചെയ്യാഞ്ഞതു്. (വിദൂഷകനോട്) ഇതിനെന്തു തന്നാലും മതിയാവില്ല. എന്നാലും ഇതിരിക്കട്ടെ. (എന്നു കയ്യിന്മേൽനിന്നു വളയൂരിക്കൊടുക്കുന്നു.)
വിദൂഷകൻ - (വാങ്ങിച്ചു തുള്ളിക്കൊണ്ട്) എന്റെ ഭാഗ്യം ഭാഗ്യം! ഇനി ദിവസവും ഓരോ പുഷ്ക്കരവര്‍മ്മാവു വരട്ടെ. (എന്നിരിക്കുന്നു. എല്ലാവരും ചിരിക്കുന്നു.)
ദേവി - കലേ! വേഗത്തിൽ ഗൃഹത്തിൽചെന്നു്,
എന്തോഴി, നീ മമ മനസ്സിലുദിച്ചിടുന്നീ-
സ്സന്തോഷസൂചകമതായ് മണിഭൂഷണങ്ങൾ
ചിന്തിച്ചമാതിരിയെടുത്തു കൊടുത്തിടേണ-
മന്തഃപുരത്തിലമരുന്ന ജനത്തിനെല്ലാം. 118
കല - കല്പനപോലെ. (എന്നു് എണീറ്റിട്ടു വിചാരം) ഈസ്സന്തോഷത്തിൽ ചന്ദ്രികയും ബന്ധനത്തിൽ നിന്നു വിട്ടുപോരാൻ സംഗതിവന്നാൽ നന്നായിരുന്നു.
രാജാവു് - (വിചാരം.)
സാക്ഷാൽ മാതുലനെത്തിയെന്നൊരു മഹാ-
സന്തോഷമായ് ദേവി താൻ
ദാക്ഷിണ്യത്തൊടു വേണ്ടവര്‍ക്കു പലതും
സമ്മാനമേകും വിധൌ
സൂക്ഷ്മത്തിൽ കുറവറ്റ ചന്ദ്രികയതാം
ബാലയ്ക്കുമീ ബന്ധനാൽ
മോക്ഷം നൽകുകിലായതേറ്റവുമെനി-
യ്ക്കാനന്ദമായീടുമേ. 119
ദേവി - (ലജ്ജയോടുകൂടി) കലേ, വരട്ടെ; ഇതും കൂടി വേണം.
ശശകേതു - (വിചാരം) ചന്ദ്രികയെ വിട്ടയയ്ക്കണമെന്നാണിനിപ്പറയുവാൻ തന്നെ. ഭാവിക്കുന്നതു്. നിശ്ചയം
കല - എന്താണാവോ?
ദേവി -
ഞാനെന്തോ ചില തെറ്റു കണ്ടു വെറുതേ
ബന്ധത്തിലായ്‍വച്ചൊരാ-
ത്തേനേന്തുംമൊഴിയായ ചന്ദ്രികയെയും
ബന്ധം വിടുര്‍ത്തങ്ങിനെ
മാനം നൽകി മനോജ്ഞഭൂഷണഗണം
കെട്ടിച്ചിരുത്തേണമി-
ന്നാനന്ദിച്ചവളെ പ്രസന്നമുഖിയായ്
കാണ്മാനെനിയ്ക്കാഗ്രഹം. 120
രാജാവു് - (സന്തോഷത്തോടുകൂടി വിചാരം) അമ്പാ! ശശകേതു പറഞ്ഞപോലെ ഫലിച്ചു. ആവൂ! സന്തോഷമായി.
കല - കല്പനപോലെ (എന്നുപോയി.)
നാലാമങ്കം (പേജ് 46 - 50)
(അണിയറയിൽ)
ക്ഷൌരം കഴിച്ചാജ്ജടയും കളഞ്ഞു
ചേരും സ്വദേശോചിതവേഷമോടും
ആരാലിതാ കോവിലകത്തിലേയ്ക്കു
കേറുന്നിതാ പുഷ്ക്കരവര്‍മ്മവീരൻ. 121
ദേവി - (സന്തോഷത്തോടുകൂടീട്ടു്) ഇതാ, അമ്മാമൻ വന്നു തുടങ്ങി.
രാജാവു് - എന്നാൽ നമുക്കെല്ലാവക്കും ചെന്നെതിരേല്കാൻ പോകതന്നെ.
വിദൂഷകൻ - ഇതിലെ ഇതിലെ.
[എന്ന് എല്ലാവരും എണീറ്റു കോണിയിറങ്ങുന്നതു നടിച്ചു ചുറ്റി നടക്കുന്നു. പുഷ്കരവര്‍മ്മാവു പ്രവേശിച്ച നോക്കി സന്തോഷത്തോടുകൂടീട്ടു്]
എന്നാഗമത്താൽ ശശകേതുവൊത്തു
നന്ദിച്ചുകൊണ്ടീ ദ്വിജരാജരാജൻ
മന്ദസ്മിതശ്രീസിതചന്ദ്രികേഡ്യൻ
ന്ദ്രൻ വിളങ്ങുന്നിത കാന്തിയോടും. 122
(എല്ലാവരും കണ്ടു യഥോചിതം ഉപചാരം ചെയ്തിരിക്കുന്നു.)
ദേവി - ഇതാ മരുമകളായ കാന്തി നമസ്കരിക്കുന്നു.
പുഷ്തരവർമ്മാവ് -
വത്സേ കാന്തി നിനക്കു നല്ലതു വരും
ദൈവത്തിനോടൊക്കുമീ-
സ്സത്സംപൂജ്യത പൂണ്ടിടുന്ന പതിയാം
ചന്ദ്രന്റെ ശുശ്രൂഷയിൽ
ഉത്സാഹത്തോടു വാണുകൊൾകൊരഹിതം
കാട്ടൊല്ല തന്നെപ്രിയൻ
ഭർത്സിച്ചാലുമതും സഹിയ്ക്കുകതിനാ-
ലുണ്ടായ്‍വരും മംഗളം. 123
(എന്നും അനുഗ്രഹിക്കുന്നു.)
ദേവി- (ഇരുന്നീട്ടു വിചാരം) അമ്മാമൻ പറഞ്ഞതു കാര്യമാണു്. ഇങ്ങിനെയാണ് സ്ത്രീധര്‍മ്മസാരം. കഷ്ടം! ഇതറിഞ്ഞുകൊണ്ടും ഞാൻ മഹാരാജാവിനോടു സല്ലാപം ചെയ്തതുകൊണ്ടു് കോപിച്ചു സോദരിയെപ്പോലെയുള്ള ചന്ദ്രികയെപ്പിടിച്ചു ശിക്ഷിച്ചുവല്ലൊ. സ്ത്രീകൾക്കു ചാപല്യം ജന്മസിദ്ധമാണന്നു പറയുന്നതു ശരിയാണു്. ഇപ്പോൾ നല്ലനുഭവം വന്നു. (ലജ്ജയോടുകൂടിട്ടു സ്പഷ്ടം) അമ്മാമൻ പറയുന്നതൊക്കെ ഉപദേശമായി സ്വീകരിച്ചു. (രാജാവിനോടു സ്വകാര്യമായിട്ടു്) അമ്മാമൻ ദേശസഞ്ചാരം ചെയ്‍വാനുള്ള കാരണവും മറ്റും വിസ്തരിച്ചു കേട്ടാൽ കൊള്ളാമായിരുന്നു.
രാജാവു് - (പുഷ്ക്കരവര്‍മ്മാവിനോട്) ഇവിടുന്നു മാർത്താണ്ഡസേനനായിട്ടുള്ള യുദ്ധത്തിൽ അപായപ്പെട്ടുപോയി എന്നുതന്നെയാണിവിടെയുള്ളാളുകളൊക്കെ ധരിച്ചിരുന്നതു്.
ശശകേതു - അതീ ബ്രഹ്മദത്തന്റെ വാക്കുകളെക്കൊണ്ടു സ്പഷ്ടമായിരിക്കും, ഇവിടയ്ക്കു്.
പുഷ്ക്കരവർമ്മാവ് - ഉവ്വ്, പ്രേതമാണെന്നല്ലെ ഈ പാവം എന്നെ വിചാരിച്ചിരുന്നതു്.
വിദൂഷകൻ - (വിചാരം) ഞാൻ വിചാരിച്ചതിനെന്താണു കുറ്റം? അങ്ങിനെ വിചാരിക്കില്ലെ ചാത്താളെ കണ്ടു തുടങ്ങിയാൽ?
രാജാവ് - അതുകൊണ്ടു് ആ നാടുവിട്ടുപോയതിന്റെ കാരണം വിസ്തരിച്ചു കേട്ടാൽ കൊള്ളാം.
പുഷ്കരവർമ്മാവ് - പറയാം. അന്നു വിജയസേനമഹാരാജാവു മാത്താണ്ഡസേനനായിട്ടുള്ള യുദ്ധത്തിൽ എന്നെ പടനായകനാക്കിനിശ്ചയിച്ചതിന്റെ ശേഷം ആ അതിര്‍ത്തിസ്ഥലത്തുള്ള നമ്മുടെ പട്ടാളത്തിൽ ഞാൻ സകുടുംബനായി താമസിച്ചിരുന്നു എന്നുള്ളതു പറയേണ്ടതില്ലല്ലൊ.
രാജാവു് - എന്നല്ല, അങ്ങിനെ താമസിയ്ക്കുന്നതിന്നിടയിൽ ഗർഭിണിയായ ഇവിടുത്തെ ഭാര്യ അനന്തലക്ഷ്മി ഒരു പെൺകുട്ടിയെ പ്രസവിച്ചുവെന്നും പ്രസവത്തോടുകൂടിത്തന്നെ മരിച്ചുപോയി എന്നും കേട്ടിട്ടുണ്ടു്.
പുഷ്ക്കരവര്‍മ്മാവു് -
മുമ്പിൽപ്പെറ്റൊരു പേറിലെൻ പ്രിയ മരി-
ച്ചെന്നുള്ള സന്താപമുൾ -
ക്കാമ്പിൽപ്പെട്ടു കുഴങ്ങിടും സമയമാ
മാത്താണ്ഡസേനൻ നൃപൻ
വെമ്പിപ്പുഷ്ടമദേന പോരിനു പുറ-
പ്പെട്ടാനതിൽത്തോറ്റുതോ-
റ്റമ്പപ്പെട്ടു മദീയസേനയൊടു നാ-
മെന്നേ കഥിയ്ക്കേണ്ടു ഞാൻ. 124
ഈ വ്യസനത്തിന്റെ ശക്തിയിലെനിക്കു യുദ്ധത്തിനുത്സാഹം തോന്നായ്മകൊണ്ടു ഛിദ്രാന്വേഷികളായ ശത്രുക്കളുടെ പരാക്രമം ഫലിച്ചു എന്നേയുള്ളു. അല്ലെങ്കിൽ എന്തോ കഥ!
മാര്‍ത്താണ്ഡസേനനൊടു സംഗരമായ തിങ്കൽ
നേര്‍ത്താൽ മടക്കമതെനിയ്ക്കും ഭവിപ്പതാണോ?
പാര്‍ത്താലിതും വിധിവിരോധഫലം കണക്കി-
ലോര്‍ത്താണവൻ ചതി പിണച്ചതുനന്നെപറ്റി 125
ആ അവമാനവ്യസനം കൊണ്ടും ഭാര്യ മരിച്ച ദു:ഖംകൊണ്ടും ശത്രുക്കളുടെ കയ്യില്പെടാതെ ചാടിപ്പോയി ഞാൻ എന്നേ പറയേണ്ടു.
രാജാവ് - എന്നാലെന്തിനാണിങ്ങിനെ ദേശാന്തരം പോയതു്? ഇവിടെത്തന്നെ വന്നു പാര്‍ക്കായിരുന്നില്ലേ? സ്വന്തരാജ്യം പോലെയല്ലേ ഇതു്? മാർത്താണ്ഡസേനന്റെ അച്ഛൻ ഇവിടുത്തെ അച്ഛന്റെ ഭാഗമായ രാജ്യം ബലാൽക്കാരേണ കയ്യുകേറിയതിന്റെ ശേഷം ഇവിടെത്തന്നെയല്ലെ നിങ്ങൾ പാർത്തിരുന്നതും?
പുഷ്കരവര്‍മ്മാവ് - അതൊക്കെശ്ശരി. എന്നാലും ഒന്നു വിചാരിയ്ക്കു.
കാണിയ്ക്കും ഭയമെന്നിയേ കരബലം
നേരിട്ടു പോരാടുകിൽ
കാണിയ്ക്കുംമമ പേരു കേൾക്കിലുഴലും
മാര്‍ത്താണ്ഡസേനൻ പരം
നാണിയ്ക്കും പടി തോലിയാക്കിയവമാ -
നിച്ചോരു കാലത്തിലീ
യ്യാണായ്ക്കണ്ടവർ കാണ്‍കിലെങ്ങിനെ മുഖം
പൊക്കുന്നു നോക്കുന്നു ഞാൻ? 126
എന്നുതന്നെ വിചാരിച്ചാണു നാടുവിട്ടുപോയത്.
രാജാവു് - ശരിയാണിത്. ഈ അവമാനം സഹിയ്ക്കാൻ വയ്യാത്തതുതന്നെയാണു്.
ശശകേതു - ആ മാർത്താണ്ഡസേനനെ മഹാരാജാവു കൊന്നതും ആ രാജ്യം ഇവിടുത്തെ കീഴടക്കിയതും കേട്ടിരിക്കുമല്ലൊ.
പുഷ്ക്കരവര്‍മ്മാവു് - ഉവ്വ്, വിന്ധ്യം കടക്കുന്നതിനു മുമ്പിൽത്തന്നെ പലരും പറയുന്നതു കേട്ടു.
ദേവി - ആ ഇവിടുത്തെ മകളെ എന്തുചെയ്തു?
പുഷ്ക്കരവർമ്മാവു് - (കണ്ണീരോടുകൂടീട്ട്) അവിടെനിന്നു ചാടിപ്പോകുന്നദിവസം രാത്രി നിർഘൃണനായ ഞാൻ ഒരു ഭവനത്തിന്റെ പുറത്തു വാതിൽക്കലിട്ടേച്ചു പോയി എന്നെ പറയേണ്ടു. പിന്നത്തെ വിവരമൊന്നും തന്നെയില്ല.
രാജാവു് - ആ ഭവനമാരുടെയാണെന്നുള്ള വിവരമുണ്ടോ?
പുഷ്കരവർമ്മാവു് - അതുവ്വെയ്. രജനി എന്നു പേരായ ഒരു ക്ഷത്രിയസ്ത്രീയുടെ ഭവനമാണു്. അവിടെ പുരുഷന്മാരാരുമില്ല. നാലുവയസ്സുപ്രായമായ ഒരു പെൺകുട്ടി മാത്രമേ ഉള്ളു ആ അമ്മയ്ക്കു്.
ദേവി - (സന്തോഷത്തോടുകൂടി വിചാരം) എന്നാൽ അമ്മാമന്റെ മകളായിരിക്കുമോ നമ്മുടെ ചന്ദ്രിക!
രാജാവ് - (സന്തോഷത്തോടുകൂടി വിചാരം) മനസ്സേ! നിനക്കു സന്തോഷിപ്പാനൊന്നുകൂടി വകകിട്ടി.
ഇദ്ദേഹം രജനീഗൃഹേ മകളെ ഞാ-
നിട്ടെന്നു ചൊല്ലുന്നതു-
ണ്ടുദ്ദേശം ശരിയാവണം പ്രകൃതമാം
പ്രായം നിനച്ചീടിലും
അദ്ദേവാംഗനയൊത്ത ചന്ദ്രികയിവൻ -
തൻപുത്രിയാം നിശ്ചയം;
മദ്ദൈവം മദനൻ തുണയ്ക്കത്തിലിനി മേ-
ലെല്ലാം ഫലിച്ചീടുമേ. 127
കല - (വന്നിട്ടു) ദേവിയുടെ ഇഷ്ടമ്പോലെയൊക്കെച്ചെയ്തു.
ദേവി - കലേ, ആ രജനിയേയും ചന്ദ്രികയേയും ചകോരികയേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടു വരൂ.
കല - കല്പനപോലെ. (എന്നു പോയി)
പുഷ്കരവർമ്മാവു് - ഇവിടെയുണ്ടോ രജനി?
ദേവി - പുണ്ഡരീകാവതിയിലുള്ള രജനി എന്നൊരമ്മയും ചന്ദ്രികയെന്നും ചകോരികയെന്നും രണ്ടു മക്കളും ഇവിടെവന്നു പാര്‍ക്കുന്നുണ്ടു്.
ശശകേതു - ദേവിയുടെ ചിലവിന്മേലാണു ആ കുട്ടികൾ രണ്ടുപേരും വിദ്യാഭ്യാസം ചെയ്യുന്നത്. ഇപ്പോൾ പാഠശാല പൂട്ടിയിരിക്കുന്ന കാലമാകകൊണ്ടു അവരെ അവിടെനിന്നിങ്ങോട്ടു വരുത്തിയിരിക്കുകയാണു് ദേവി.
പുഷ്കരവർമ്മാവു് - (സന്തോഷത്തോടുകൂടി വിചാരം) എന്നാൽ ആ രജനിതന്നെയായിരിക്കാം ഇത്. ഒന്നു ആ സ്ത്രീയുടെ പുത്രിയും, ഒന്നെന്റെ പുത്രിയും.
അങ്ങിനെയായിരിക്കാം രണ്ടു മക്കളുള്ളതും.
എനിക്കു വല്ലാതെ മനസ്സിലിപ്പോൾ
ജനിച്ചിടുന്നുണ്ടൊരകാണ്ഡമോദം;
നിനയ്ക്കുമീയ്യൂഹമഹോ ഫലിക്കും;
മനസ്സ സര്‍വ്വോത്തമസാക്ഷിയല്ലോ. 128
(അനന്തരം ചന്ദ്രികയും ചകോരികയും രജനിയും കലയും പ്രവേശിക്കുന്നു.)
ചന്ദ്രിക - (ലജ്ജയോടുകൂടി വിചാരം) എങ്ങിനെയാണു ഞാനിനി മഹാരാജാവിനോടുകൂടിയ ദേവിയുടെ മുഖത്തു നോക്കുന്നതു്?
നാണം നാഥനെ നോക്കിടുമ്പൊളുളവാം
ദേവീമുഖാംഭോരുഹം
കാണുമ്പോൾബ്ഭയസംഭ്രമപ്രണയല-
ജ്ജാദ്യങ്ങളുണ്ടായ്‍വരും;
കാണിയ്ക്കാതതൊതുക്കുവാൻ മനസി മേ
പറ്റില്ലഹോ കല്പന-
യ്ക്കാണല്ലോ നടകൊണ്ടിടുന്നതു മടി-
ച്ചാലും കണക്കാകുമോ? 129
എന്തെങ്കിലും ആട്ടെ; അടുത്തുചെല്ലുകതന്നെ.
ചകോരിക - (വിചാരം) എന്തിനാണാവോ ഞങ്ങളെ വിളിച്ചതു്? ഈസ്സങ്കടമൊക്കെത്തീര്‍ന്നു സന്തോഷമാവാറായി എന്നാണു് തോന്നുന്നതു്.
രജനി - (വിച്വാരം) ഇപ്പോളത്തെദ്ദേവി ദേവി. ഇതുവരെ എന്തോ ഒരു ബാധയായിരുന്നു ദേവിക്ക്. അല്ലെങ്കിൽ ഈ ചന്ദ്രികയെ ഇങ്ങിനെ ചെയ്യുമോ?
കല - (വിചാരം) കാര്യമൊക്കെ നേരെയാവാറായി. (എന്നു നാലാളും അടുത്തുചെന്നു ആചാരം ചെയ്യുന്നു.)
ദേവി - വരൂ ചന്ദ്രികേ! (എന്നു പിടിച്ചടുക്കലിരുത്തുന്നു)
രാജാവു് - ദേവി, ഇവര്‍ക്കൊക്കെ ഇരിയ്ക്കാനനുവാദംകൊടുക്കൂ.
ദേവി - എല്ലാവരും ഇരിക്കുവാനാണവിടുന്നു പറയുന്നതു്.
[എല്ലാവരും ഇരിക്കുന്നു.]
പുഷ്ക്കരവർമ്മാവു് - (ചന്ദ്രികയെ നോക്കീട്ടു വിചാരം) ഇവളെന്റെ പുത്രിയാണെന്നെന്റെ മനസ്സിലുള്ള സന്തോഷവും വാത്സല്യവും പറയുന്നുണ്ടു്. (ചകോരികയെ നോക്കീട്ടു്) ദേശസഞ്ചാരത്തിനു പുറപ്പെടുമ്പോൾ എന്റെ മനസ്സിൽനിന്നു പിരിഞ്ഞുപോയ കാമദേവൻ ഇവളെക്കണ്ടപ്പോളടുത്തുകൂടിത്തുടങ്ങിയല്ലോ.
ചകോരിക - (പുഷ്ക്കരവർമ്മാവിനെ നോക്കീട്ടു വിചാരം) ചന്ദ്രികയുടെ വിവാഹം കഴിഞ്ഞല്ലാതെ ഞാൻ എന്റെ വിവാഹത്തിനു സമ്മതിക്കില്ല എന്നുള്ള സത്യത്തിനെ ഈ സുന്ദരപുരുഷൻ അസത്യമാക്കിത്തീര്‍ക്കുമോ?
ചന്ദ്രിക - (പുഷ്ക്കരവര്‍മ്മാവിനെ നോക്കീട്ടു വിചാരം) ഇദ്ദേഹത്തിനെക്കാണുമ്പോൾ എനിയ്ക്ക് അച്ഛനെക്കാണുമ്പോൾ മക്കൾക്കുണ്ടാകുന്ന വിനയാദികളൊക്കെ ഓര്‍മ്മ വരുന്നുണ്ടു്. എന്താണിത്?
ദേവി - (രജനിയോട്) അമ്മേ, ഞാനൊന്നു ചോദിക്കട്ടെ. ഈ ചന്ദ്രികയെ പ്രസവിച്ചതാരാണു്?
രജനി - ആവോ, എനിക്കു നല്ല നിശ്ചയമില്ല. ഒരു ദിവസം രാത്രി എന്റെ ഭവനത്തിന്റെ പുറത്തു വാതില്ക്കൽ കുട്ടി കരയുന്നതുകേട്ട് വാതിൽ തുറന്നു നോക്കിയപ്പോൾ കിട്ടിയതാണിക്കുട്ടി.
ദേവി - (സന്തോഷത്തോടുകൂടീട്ട്) ഇപ്പോൾ അമ്മാമന്റെ മകളാണു് ചന്ദ്രികയെന്നു തീർച്ചയായി. ഞാൻ അനുജത്തി, അനുജത്തി, എന്നു പറഞ്ഞിരുന്നതും സത്യമായി. അല്ലേ? അനുജത്തി, എന്റെ അമ്മാമനായ ഈ പുഷ്കരവർമ്മ രാജാവാണു് നിന്റെ അച്ഛൻ. മരിച്ചുപോയ അനന്തലക്ഷ്മീദേവിയാണു അമ്മ. അച്ഛനെ നമസ്കരിക്കു.
ചന്ദ്രിക - (ആനന്ദാശ്രുവോടുകൂടി എണീറ്റിട്ട്) ഇതാ പുത്രിയായ ചന്ദ്രിക നമസ്കരിക്കുന്നു. (എന്നു അങ്ങിനെ ചെയ്യുന്നു.)
പുഷ്ക്കരവർമ്മാവ് - (ആനന്ദത്തോടും വ്യസനത്തോടും കണ്ണീരൊലിപ്പിച്ചുകൊണ്ടു്.)
ധന്യേ, നിന്നമ്മയോ നിൻപ്രസവമൊടു മരി-
ച്ചാളഹോ ദൈവയോഗാൽ,
ഞാൻ നിന്നെപ്പെറ്റ പിറെറദ്ദിനമയി രജനീ-
ഗേഹവാതിൽക്കലിട്ടേൻ,
പിന്നെപ്പെറ്റമ്മയല്ലെങ്കിലുമിഹ ജനനീ-
കൃത്യമീയമ്മ ചെയ്താ-
ളെന്നാണേ സത്യമെന്നാലിതുവിധമിനിയും
കുട്ടി നന്നായ്‍വരട്ടേ. 130
(എന്നു അനുഗ്രഹിച്ചു പിടിച്ചെണീപ്പിക്കുന്നു.)
രജനി - കേവലം ഒരു നാട്ടുകാരുടെ കുട്ടിയല്ലെന്നും ഇവളുടെ ഗുണങ്ങളെക്കൊണ്ടു ഞാനെന്നല്ലാ എല്ലാവരും ഊഹിച്ചിരുന്നു.
പുഷ്ക്കരവര്‍മ്മാവ് - (രജനിയോടു്.)
എന്നുടെ നന്ദിനിയാണിവ-
ളെന്നാലും രജനിയാണിവൾക്കമ്മ.
(ദേവിയോടു്)
നാലാമങ്കം (പേജ് 51 - 52)
എന്നല്ല ദേവി നീതാ -
നെന്നുമിവൾക്കുടയൊരീശ്വരി ഗുണജ്ഞേ. 131
എന്നാൽ ഞാൻ വഴിയാത്രാക്ഷീണം തീര്‍ക്കാൻ പോട്ടെ. (എന്നു എണീറ്റു പ്രത്യേകിച്ചു ചകോരികയെ നോക്കിപ്പോയി.)
ചകോരിക - (വിചാരം) ഇവിടെനിന്നും അദ്ദേഹം മാത്രമേ പോയുള്ളു എങ്കിലും, ഇവിടെ ആരുമില്ലാത്തതുപോലെ തോന്നുന്നുണ്ടെനിയ്ക്കു്.
ദേവി - (രാജാവിനോട്) സന്തോഷത്തോടും അമ്മാമൻ തന്ന അധികാരത്തോടും ഇവിടുന്നു തന്ന സ്വാതന്ത്ര്യത്തോടും കൂടി ഈ ചന്ദ്രികയെ ഇവിടെയും ഭാര്യയായി ഞാൻ തരുന്നു, വാങ്ങണം.
രാജാവു് - (സന്തോഷത്തോടും ലജ്ജയോടും കൂടീട്ടു്) ദേവി പറഞ്ഞാലെന്തിനും ഞാൻ തയ്യാറാണു്.
(ദേവി ചന്ദ്രികയുടെ കൈ പിടിച്ചു രാജാവിന്റെ കയ്യിൽ വയ്ക്കുന്നു. ചന്ദ്രിക ലജ്ജിക്കുന്നു.]
ശശകേതുവും കലയും - ഉചിതമായി ദേവി ചെയ്തതു്.
രജനിയും ചകോരികയും - സന്തോഷംകൊണ്ട് എനിക്കൊന്നും അറിവാൻ വയ്യാതേകണ്ടായി.
വിദൂഷകൻ - എനിക്കു മാത്രം അത്ര സന്തോഷമായില്ല.
ദേവി - എന്താണതു കേൾക്കട്ടെ.
വിദൂഷകൻ - ബ്രാഹ്മണനു വല്ലതും ദാനംചെയ്തു് അനുവാദം വാങ്ങീട്ടുവേണ്ടേ ഈവക മംഗളകമ്മങ്ങൾ ചെയ്യാൻ? (കോപത്തോടുകൂടീട്ടു്) എങ്ങിനെയാണു നേരേയാവുന്നതു്? ഒക്കെ സ്ത്രീ പ്രധാനമായിപ്പോയി. നായകനും അതിനു ചേര്‍ന്നതുതന്നെ. എന്താണു് പറഞ്ഞിട്ടു ഫലം? കഴിഞ്ഞില്ലെ കാര്യം? ഞാനിതിനായിട്ടെത്ര ബുദ്ധിമുട്ടി? അവസാനം വന്നപ്പോൾ ചീത്തയായി എന്നേ പറയേണ്ടു.
ശശകേതു - പുഷ്‌കരവര്‍മ്മാവു പോയപ്പോൾ ഈ വിദ്വാനോരോന്നു കടന്നു പറഞ്ഞുതുടങ്ങി. അദ്ദേഹമുള്ളപ്പോൾ പൂച്ചയെക്കണ്ട എലിയെപ്പോലെ അടങ്ങിയൊതുങ്ങിയിരുന്നിരുന്നു.
വിദൂഷകൻ - ആ വിദ്വാനെക്കാണുമ്പോൾ എനിക്കിപ്പോഴും മുമ്പിലത്തെ പ്രേതമായിരിക്കുമൊ എന്നു തോന്നുകയാണ്. എന്തു കാട്ടാം?
ദേവി - ശുണ്ഠിയെടുക്കേണ്ട. വിവാഹത്തിന്റെ ക്രിയയൊന്നും കഴിഞ്ഞില്ലല്ലൊ. അപ്പോളങ്ങെ ബ്രഹ്മനായിട്ടുതന്നെ വരിക്കും. എന്നാൽ പോരേ?
വിദൂഷകൻ - (സന്തോഷത്തോടുകൂടീട്ട്) ഓഹോ! എന്നാൽ മതി. ധാരാളമായി, സന്തോഷമായി.
രാജാവു് - ഞാനും ദേവിയുടെ അനുവാദപ്രകാരം ഒരു കാര്യം നടത്തുവാൻ നിശ്ചയിച്ചു.
ദേവി - എന്താണതു്?
രാജാവു് - പറയാം.
ദാരങ്ങൾ തന്നുടയ ദേഹവിയോഗമൂലം
പാരം കുഴങ്ങി ബത പുഷ്ക്കരവര്‍മ്മരാജൻ
കാര്യജ്ഞനാകുമവിടയ്ക്കനുരൂപയായി-
ബ്ഭായാപദത്തൊടു ചകോരികയെക്കൊടുപ്പാൻ. 132
ദേവി - ഓഹോ! എനിക്കതി സമ്മതം.
ചകോരിക - (ലജ്ജയോടുകൂടി വിചാരം) ഇത്ര ഉചിതജ്ഞനായിട്ടീ മഹാരാജാവിനെപ്പോലെ ആരും തന്നെ ഇല്ല.
ചന്ദ്രിക - (വിചാരം) ഇപ്പോളേ എനിക്കു സന്തോഷം പൂര്‍ണ്ണമായുള്ളു.
രജനി - ഇതു സന്തോഷത്തിൽ സന്തോഷം.
രാജാവു് - അത്ര തന്നെയല്ല. വാസ്തവമായിട്ടു പുഷ്കരവര്‍മ്മരാജാവിനവകാശമുള്ള പുണ്ഡരീകാവതി മുഴുവനും അദ്ദേഹത്തിനു സ്വാതന്ത്ര്യത്തോടുകൂടി വിട്ടുകൊടുപ്പാനും നിശ്ചയിച്ചു. എന്താണ് ശശകേതുവിനു സമ്മതമല്ലേ?
ശശകേതു - ഓ- പരമസമ്മതം. ഇങ്ങിനെയാണു് ചെയ്യേണ്ടതു്.
ദേവി - ഈ സന്തോഷത്തിനു പ്രതിഫലമായി ഞങ്ങളെന്താണിവിടയ്ക്കിനിയൊരിഷ്ടം ചെയ്യേണ്ടതു്?
രാജാവു് -
പ്രാജ്യപ്രൌഢി നടിച്ചു നമ്മൊടനിശം
ദ്രോഹിച്ചിടും വൈരിതൻ
രാജ്യം നമ്മുടെ കീഴടങ്ങി, മൃതനാ-
യെന്നോര്‍ത്തിരിയ്ക്കും വിധൌ
പൂജ്യൻ പുഷ്ക്കരവര്‍മ്മ വീരനധുനാ
വന്നെത്തി, തൽപുത്രിയേ
യോജ്യപ്രീതിയൊടേകി നീ സുമുഖി മേ
സര്‍മ്പൂണ്ണമായൊക്കയും. 133
എന്നാലും ഇതിരിക്കട്ടെ.
('ഭരതവാക്യം')
ശുദ്ധശ്രീ നിജകീത്തിയോടെതിരിടും
നാഗേശനാം മെത്തതൻ
മദ്ധ്യേ ശ്രീ ധരണീനതാംഗികളിട-
ഞ്ഞീടാതെ കണ്ടങ്ങിനെ
ബദ്ധാമൊദമീണക്കമാക്കിയവരൊ-
ത്താനന്ദമേന്തും ത്രയീ-
സിദ്ധാന്തപ്പൊരുളായ വസ്തു വടിവോ -
ടേകീടണം മംഗളം. 134
(എന്നെല്ലാവരും പോയി)
[നാലാമങ്കം കഴിഞ്ഞു]
ശുഭം.
.