Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / 12. അംബോപദേശം

12. അംബോപദേശം


സമ്പാദകൻ - ഒറ്റശ്ശേഖരമംഗലം ടി. ജി. അച്യുതൻനമ്പൂതിരി

 

സമസ്തകേരള സാഹിത്യപരിഷത്തു വക ത്രൈമാസിക അഞ്ചാം പുസ്തകം കൊ.വ. 1113 മകരം

-Page 225-
അംഗനാമണി ജാനകീദേവിയെ
അമ്മതാനങ്ങകത്തു വിളിച്ചുടൻ
നന്മയാംവണ്ണം ചൊല്ലിനാൾ മെല്ലവേ
ഒന്മയാംവണ്ണം രാമ ഹരേ ജയ.

ആഴിവര്‍ണ്ണനാം രാമനും നീയുമായ്
ആനന്ദത്തോടങ്ങൊന്നിച്ചു വാഴ്‌ക പോയ്
നാഴികപോലും നിന്ദിക്കപാടില്ല
രാമദേവനെ രാമ ഹരേ ജയ.

-Page 226-
ഇല്ലെന്നുള്ള മൊഴി പറഞ്ഞീടല്ലേ
വല്ലതുമവൻ ചോദിച്ചെന്നാകിലും;
നല്ലവാക്കെന്യേയൊന്നും പറയല്ലേ
വല്ലഭനോടു രാമ ഹരേ ജയ.

ഈശ്വരനെന്നു സങ്കല്പിച്ചീടണം
അച്ഛനേയും നിൻ ഭർത്താവുതന്നെയും
കാന്തി ഭവ്യവും സമ്പത്തും ഭർത്താവും
കരുതിടേണമേ രാമ ഹരേ ജയ.

ഉറങ്ങല്ലേയവൻ നിദ്രയ്ക്കു മുമ്പു നീ
വെറുക്കല്ലേയവൻ ചൊല്ലുന്നനേരത്തു്
വെറുത്തൊന്നങ്ങവൻ ചൊല്ലിയെന്നാകിലും
ക്ഷമിച്ചിടേണമേ രാമ ഹരേ ജയ.

ഊണിനെന്തവനിച്ഛയെന്നാലതു
വേണുംവസ്തുവൊരുക്കിക്കൊടുപ്പാനും
പ്രാണനാഥനിവനെന്നുറയ്ക്കണം
ഏണലോചനേ രാമ ഹരേ ജയ.

എങ്ങു രാമൻ പോയ്‍വാഴുന്നതാകിലും
മങ്ങിടാതെയനുയാത്രയായി നീ
ഏതുമേ മടിക്കേണ്ട മനോഹരേ
കൂടെപ്പോകണം രാമ ഹരേ ജയ.

ഏറിയ സുഖദുഃഖമുണ്ടെങ്കിലും
ഹേതുകൂടാതെ വേർപെട്ടിരിക്കിലും
മാനസത്തിങ്കൽ ധ്യാനിക്ക രാമനെ-
സ്സൂനനേർമിഴി! രാമ ഹരേ ജയ.

-Page 227-
ഐയോ നിൻ പതിയാകിയ രാമനേ
ദൈവമെന്നു കരുതേണമെപ്പൊഴും;
മയ്ക്കണ്ണാളേ മനസ്സിന്നു നീരസം
തോന്നിച്ചീടല്ലേ രാമ ഹരേ ജയ.

ഒത്തഭർത്താവു സൽഗുണൻ ചൊൽവതും
അഗ്നിയിൽതന്നെ ചാടുവാനെങ്കിലോ
ഏതുമേ മടിക്കേണ്ട മനോഹരേ
ചാടണമുടൻ രാമ ഹരേ ജയ

ഓരോന്നേ നിന്റെ ഭർത്താവു ചൊൽവതും
നേരെന്നുള്ളതു നീയങ്ങുറയ്ക്കണം;
നാരിമാക്കുര്‍ള്ള ധര്‍മ്മദൈവം വരൻ
നാരീരത്നമേ രാമ ഹരേ ജയ.

ഔവണ്ണമുള്ള വാക്കുകൾ കേട്ടവൾ
കൈവണങ്ങി നിന്നീടിനാൾ ദേവിയും;
ദിവ്യഭൂഷകളച്ഛനുമമ്മയും
ദേവിക്കു നല്കി രാമ ഹരേ ജയ.

>അമ്മതന്നെന്നെയും ബന്ധുജനത്തെയും
അച്ഛനേയും വണങ്ങി ജനകജ;
ഹസ്തം പൊക്കിയനുഗ്രഹിച്ചാരവർ
അപ്പൊഴേതന്നെ രാമ ഹരേ ജയ.

അക്കനത്തോടുമര്‍ത്ഥങ്ങൾ നല്കിനാ-
രാദരവോടു മേടിച്ചു ദേവിയും;
അര്‍ക്കവംശജനൊത്തു സുഖിക്കുവാൻ
പുക്കയോദ്ധ്യയിൽ രാമ ഹരേ ജയ.