ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
ശിഷ്ടന്മാരുടെ ധര്‍മ്മബുദ്ധി വിഹരി-
ച്ചീടുന്ന പുണ്യസ്ഥലം
ദുഷ്ടന്മാരുടെ ദുര്‍മ്മദക്കലികട-
ന്നീടാത്ത ദേവാലയം
ദിഷ്ടത്തിൻറെ നിവാസഭൂമി നിഗമാര്‍-
ത്ഥങ്ങൾക്കു ദൃഷ്ടാന്തമീ
പുഷ്ടശ്രീ പുരുഷാര്‍ത്ഥപൂജ്യമമലം
ശോഭിപ്പു ദിവ്യം പദം. 1
(നാന്ദിയുടെ അവസാനത്തിൽ സൂത്രധാരൻ പ്രവേശിക്കുന്നു.)
സൂത്രധാരൻ:- (തൊഴുതുംകൊണ്ടു്)
'പാരിക്കും നില' പാണ്ഡുപുത്രരെയഹോ!
കാടാണ്ടു കാണിക്കുവാൻ
നേരിട്ടെത്തിയ ധാർത്തരാഷ്ട്രരെയുടൻ
ഗന്ധവ്വർ ബന്ധിക്കവേ
പാരിൽകെട്ടിമറിഞ്ഞുവീണലയുമാ
ക്കൌരവ്യരെക്കാത്തവൻ
ഭൂരിശ്രീയുതനാ യുധിഷ്ഠിരനൃപൻ
പാലിക്കണം നിങ്ങളെ. 2
വാണിക്കു വൈഭവം ചേര്‍ക്കും
വാണിക്കും വിഷ്ണുരാജനും
താണിക്കാലം മുദാ വിദ്വൽ-
ശ്രേണിക്കും കൈതൊഴുന്നു ഞാൻ. 3
(അണിയറയിലേയ്ക്കു നോക്കീട്ട്) മാരിഷ! ഇവിടെ വരു.
നടൻ:-(പ്രവേശിച്ചിട്ട്) ആര്യ! ഇതാ ഞാൻ. എന്തിനാണെന്നെ വിളിച്ചതു്?
സൂത്ര:- പറയാം. "ഭഗവദ്ദൂതും', 'അക്രൂരഗോപാലം' മുതലായ നാടകങ്ങളുടെ കര്‍ത്താവായ നടുവത്ത് അച്ഛൻനമ്പൂരിയുടെ കൊടുങ്ങല്ലൂർ വിദ്വാൻ കുഞ്ഞിരാമവര്‍മ്മതമ്പുരാൻ തിരുമനസ്സിലെ ശിഷ്യനുമായ നടുവത്തു മഹൻനമ്പൂരിയുണ്ടാക്കിയ 'ഘോഷയാത്ര' എന്ന നാടകം ഇവിടെ അഭിനയിക്കണമെന്നാണു് സദസ്യന്മാരുടെ ആദേശം. അതിനുവേണ്ടുന്ന ഏര്‍പ്പാടുകളെല്ലാം ഞാൻ ചെയ്തിട്ടുമുണ്ടു്. എങ്കിലും അങ്ങു ചെന്നു് ആട്ടക്കാരെ ഒന്നു് ഉത്സാഹിപ്പിക്കു.
നടൻ:- അവിടുത്തെ ശിഷ്യന്മാരായ ആട്ടക്കാരെ ഞാൻ ഉത്സാഹിപ്പിക്കേണ്ട ആവശ്യമില്ല. എങ്കിലും നിഷ്ക്കര്‍ഷിക്കാം.
നടുവം മഹനുത്സാഹത്തോടു നിര്‍മ്മിച്ച നാടകം
വെടുപ്പിലാടണം ശിക്ഷാപടുത്വമിഹ കാട്ടണം. 4
സൂത്ര:- (രംഗത്തിലേയ്ക്കു നോക്കീട്ട്)
ഭുവി വിദിതചരിത്രം പുണ്യമീനമ്മളാടാ-
നവികലശമശീലൻ നായകൻ ധര്‍മ്മപുത്രൻ
കവി നടുവമനേകം യോഗ്യരൊക്കും സദസ്സോ
സുവിമലതരമിപ്പോൾ വേണ്ടതൊക്കത്തികഞ്ഞു. 5
നടൻ:- ഇതിൽ ആദ്യത്തെ പ്രവേശം യാത്രോദ്യക്തനായ ഭഗവാൻ ശ്രീകൃഷ്ണന്റെയും ഭഗവദ്വിയോഗസന്താപസന്തപ്തഹൃദയന്മാരായ യുധിഷ്ഠിരഭീമാര്‍ജ്ജുനന്മാരുടേയുമല്ലേ?
സൂത്ര:— അതേ.
നടൻ:- എന്നാൽ ഞാൻ ആട്ടക്കാരെ ഉത്സാഹിപ്പിക്കാൻ പോട്ടെ. (എന്നു പുറപ്പെട്ടു നേരെ നോക്കീട്ട്) ആര്യ! ആദ്യത്തെ വേഷക്കാർ പ്രവേശിച്ചുതുടങ്ങി.
സൂത്ര:-(നോക്കീട്ട്) കാ! ശരിതന്നെ. ഇനി വേണ്ടതു ത യ്യാറാക്കാൻ ഞാനും വരാം.
(എന്നു രണ്ടാളും പോയി)
പ്രസ്താവന കഴിഞ്ഞു
(അനന്തരം പറഞ്ഞപോലെ ഭഗവാൻ ശ്രീകൃഷ്ണനും യുധിഷ്ഠിരഭീമാര്‍ജ്ജുനന്മാരും പ്രവേശിക്കുന്നു.)
ധര്‍മ്മപുത്രർ:- (തൊഴുതുംകൊണ്ടു്)
ശ്രീമംഗല്യനിധാനമേ! തിരുമന-
സ്സല്ലാതകണ്ടോര്‍ക്കിലി-
ക്കാമക്രോധമദാന്ധരാകുമടിയ-
ങ്ങൾക്കില്ലൊരാലംബനം
ഭീമം കാടകമാത്തിര്‍ദം; തിരുമുഖം
കാണാനുമില്ലാ തരം
നാമം ചൊൽവതിനും; വനത്തിലലയും
ജന്തുക്കളെന്നോര്‍ക്കണേ. 6
ഭഗവാൻ:- കഷ്ടം! ശുദ്ധപ്രാകൃതന്മാരെപ്പോലെ എന്താണിങ്ങനെ വ്യസനിക്കുന്നതു്? മാർക്കണ്ഡേയമഹര്‍ഷി ഇപ്പോൾത്തന്നെ അരുളിച്ചെയ്ത അപാരങ്ങളായ ഉപദേശങ്ങളും വിശേഷപ്പെട്ട കഥകളും, തന്നിമിത്തം നിങ്ങൾക്കുണ്ടായ സമാധാനവും ഇത്ര വേഗംതന്നെ തീരെ നിഷ്ഫലമായിക്കഴിഞ്ഞുവോ?'
ഭഗ:- (ആലോചിച്ചിട്ട്) ഭാഗ്യശാലികളായ നിങ്ങളുമായ് പിരിഞ്ഞുപോകുന്നതിൽ എനിക്കും വളരെ വ്യസനമുണ്ടു്.
ധര്‍മ്മ:- (അനുജന്മാരേയും തന്നേയും കാണിച്ചുകൊണ്ട്)
ഭഗവൻ! കാടരെപ്പോലെ യോഗക്ഷേമം വഹിപ്പവർ
ഭാഗധേയികളോ ഞങ്ങളാഗമപ്പൊരുളേ! തൊഴാം. 7
ഭഗ:- (മന്ദസ്മിതത്തോടുകൂടി) ഞാനിത്രദിവസമായിട്ടും ദ്വാരകയിൽ ചെല്ലാത്തതുകൊണ്ടു ഗുരുജനങ്ങൾ എന്നെക്കുറിച്ച് എന്തെല്ലാം വിചാരിച്ചാണാവോ വ്യസനിക്കുന്നതു്? അവരുടെ വ്യസനനിവൃത്തി വരുത്തേണ്ടതും നമ്മുടെ ചുമതലയല്ലേ?
അര്‍ജ്ജു:- (വിചാരം) ബുദ്ധിമാന്മാരുടെ ബുദ്ധിക്കു അഗോചരമായിട്ടെന്താണുള്ളതു്? ഭഗവാനെ വേഗത്തിൽ ദ്വാരകയിൽ എത്തിക്കേണ്ട ഭാരം ജ്യേഷ്ഠന്റെ മുഖ്യചുമതലയാക്കിത്തീർത്തു.
ഭഗ:- അതിന്നുപുറമെ
തെല്ലാര്‍ത്തി നിങ്ങളിലിയന്നതറിഞ്ഞിടുമ്പോ-
ളെല്ലാമിവൻ നൃവര! പിന്തുണയായ്‍വരില്ലേ?
വല്ലായ്മ വേണ്ട, ഗമനത്തിനനുജ്ഞ നല്ക-
യെല്ലാവരും സുഖികളാക; വരാമുടൻ ഞാൻ. 8
ധര്‍മ്മ:- (വിചാരം) ആ മഹാന്മാക്കും ഞാൻ നിമിത്തമായി ഒരു വ്യസനമുണ്ടാക്കുന്നതു വളരെ ചീത്തയാണല്ലോ. (തൊഴുതുംകൊണ്ടു സ്പഷ്ടം)
തിരുവടിയലിയാര്‍ന്നീശ്ശിഷ്യനോടര്‍ത്ഥവത്താ-
യരുളിയൊരുപദേശം സർവ്വവും സമ്മതിച്ചു
ഗുരുപഥവഴിതെറ്റും ശിഷ്യനെദ്ധര്‍മ്മശാസ്ത്ര-
പ്പൊരുളരുളിയടക്കും മാതൃവിഭ്രാന്തി തീര്‍ക്കും. 9
കല്പിച്ചപോലെ ഉടനെ എഴുന്നെള്ളുമല്ലോ?
ഭീമ:-(പരിഭവത്തോടുകൂടി) തൃപ്പാദാശ്രിതന്മാരും അത്യന്തഭക്തന്മാരും ആയ ഞങ്ങളെ കുട്ടിക്കാലംമുതലിതുവരെ ദുഷ്ടന്മാരായ ദുര്യോധനാദികൾ കഷ്ടപ്പെടുത്തീട്ടുള്ളതൊന്നും ആശ്രിതവത്സലനായ ഇവിടേയ്ക്ക് ഓര്‍മ്മയില്ലെന്നു വരാൻ പാടില്ലല്ലോ?
അര്‍ജ്ജു:- (വിചാരം) ഭഗവാനെക്കുറിച്ചാക്ഷേപിച്ചപ്പോഴെയ്ക്കും ജ്യേഷ്ഠന്റെ ഭാവം മാറിക്കഴിഞ്ഞു. ഇതാണല്ലോ ഭക്തിയുള്ളവരുടെ ലക്ഷണം.
ഭഗ:- അല്ലേ ഭീമ! ജ്യേഷ്ഠൻ പറഞ്ഞതു വളരെ ശരിയാണു്. ശ്രീരാമൻ, നളൻ തുടങ്ങിയ പുണ്യശ്ലോകന്മാരുടെ ചരിത്രം കേട്ടിട്ടില്ലേ? ഞങ്ങൾതന്നെ ജരാസന്ധാദികളെ ഭയപ്പെട്ടു സ്വന്തം നാടുപേക്ഷിച്ചു സമുദ്രമദ്ധ്യത്തിൽ പോയി താമസിച്ചില്ലേ? ഇതൊക്കെ വിചാരിക്കു.
കാലത്തിന്റെ തിരിപ്പിലാണിതുവിധം
കൈവന്നതീ നമ്മളാ-
ക്കാലത്തിന്റെ വശത്തിലെന്നറിയണം
കോപിപ്പതാരോടിതിൽ
നീലക്കാർനിര കാറുകൊണ്ടു കിഴുമേൽ
ചുറ്റുംവിധം നമ്മളാ-
ക്കാലപ്പോക്കിലുഴന്നിടുന്നു, ഭയദം
കാലം കലാശം സുഖം. 10
ഭീമ:- ഇതൊക്കെ ശരിയാണു്. എങ്കിലും ദുര്യോധനാദികളുടെ ദുഷ്പ്രവൃത്തി വിചാരിക്കുമ്പോൾ ഉണ്ടാകുന്ന കോപംകൊണ്ടു് ഇങ്ങനെ കുറച്ചു പരിഭവം പറഞ്ഞുപോയതാണു്.
കൂറുകാരറ്റ ഞങ്ങൾക്കീ
നൂറ്റുപേരെജ്ജയിക്കുവാൻ
പോറ്റുവോനല്ലിയിബ്ഭാര-
മേറ്റു പോറ്റുക ഞങ്ങളെ. 11
ഭഗ:- ഇതെന്നോടു പ്രത്യേകം പറവാനില്ല. നിങ്ങളുടെ ബുദ്ധിമുട്ടു കണ്ടു നിങ്ങളേക്കാൾ അധികം വ്യസനിക്കുന്നതു ഞാനാണു്. അല്ലേ ഭീമ!
കുരുബലമടരാടിക്കൊന്നുടൻ ധര്‍മ്മപുത്രൻ
തിരുവടിയവരിപ്പോൾ കാത്തുപോരുന്ന രാജ്യം
വിരുതരനുജരൊന്നിച്ചാത്തസൌഖ്യം ഭുജിക്കും
കരുതുക; ജയമൂലം സത്യധര്‍മ്മങ്ങളല്ലോ? 12
ധര്‍മ്മ:- ഭഗവാന്റെ വാക്ക് ഒരിക്കലും വിഫലമാവില്ല. അതുകൊണ്ടു നമ്മൾക്കും ഇതൊരു അനുഗ്രഹമാണു്.
(എന്നു് എല്ലാവരും നമസ്കരിക്കുന്നു.)
ഭീമ:- സശ്രദ്ധനായിരിക്കുന്നു. അരുളിച്ചെയ്യാം.
ഭഗ:- ഭവാനു കോപം കുറച്ചധികമാണ്. അതു മേലുള്ള കാലങ്ങളിൽ വളരെച്ചുരുക്കണം.
അര്‍ജ്ജു:-(വിചാരം) കുരുടനെ 'കുരുടാ' എന്നു വിളിച്ചാൽ ശുണ്ഠിയെടുക്കും. അതുപോലെ ഇതു കേൾക്കുമ്പോൾ ജ്യേഷ്ഠൻ കുറച്ചു ശുണ്ഠിയെടുക്കുമെന്നാണ് തോന്നുന്നതു്. അറിയാം.
ഭഗ:- തേജസ്സിനൂര്‍ജ്ജിതം കൊടുക്കുന്ന ശൌര്യാദികളെ തീരെ കെടുത്തിക്കളയുന്ന ഈ കോപംകൊണ്ടാണോ, കാര്യസിദ്ധിയെ പ്രാപിക്കുന്നതു്? എന്താണൊന്നും മിണ്ടാത്തതു്?
ഭീമ:- (കോപത്തോടുകൂടി) കോപം ഇത്ര ചീത്തയാണെങ്കിൽ ഈശ്വരൻ ഇതിനെ എന്തിനാണ് സൃഷ്ടിച്ചതു്?
ഭഗ:- (ആലോചിച്ചിട്ട്) മരുന്നല്ലാതെ വേരുകളും മന്ത്ര ങ്ങളല്ലാതെ അക്ഷരങ്ങളും ലോകത്തിലില്ലെന്നു പ്രസിദ്ധമാണല്ലോ? അവയെക്കൂട്ടിച്ചേർത്തു വേണ്ടതുപോലെ ഉപയോഗിക്കുന്ന പുരുഷന്മാരാണു് വളരെച്ചുരുക്കം. അവ വേണ്ടവിധത്തിൽ ചേർത്തുപയോഗിച്ചാൽ ഫലം കിട്ടുന്നതുപോലെ കോപവും വേണ്ട ദിക്കിൽ ഉപയോഗിച്ചാൽ വളരെ നല്ലതാണ്. ഈശ്വരൻ വെറുതേ ഒരു പദാർത്ഥവും സൃഷ്ടിച്ചിട്ടില്ല..
ഭീമ:- എന്നാൽ കോപം എവിടെയാണുപയോഗിക്കേണ്ടതു്?
ഭഗ:- അതു പറയാം.
നില്ലാതരികൾ പൊരുന്നള-
വെല്ലാം കോപം മനുഷ്യനാവശ്യം
ഇല്ലാ താമസമധികം
ചൊല്ലാം കോപിക്കുവാൻ തരംകിട്ടും. 13
അര്‍ജ്ജു:- (വിചാരം) "അധികം താമസിക്കാതെ കോപക്കുവാൻ തരംകിട്ടും" എന്നരുളിച്ചെയ്തതെങ്ങനെയാ ണാവോ? ഭഗവാൻ വാക്കു വിഫലമാവില്ലല്ലോ. എന്തെങ്കിലും ഉണ്ടാവും.
ഭീമ:- ഈ കാട്ടിലിങ്ങനെ ഒളിച്ചിരിക്കുന്ന ആളുകളോടു ആരാണ് യുദ്ധത്തിന്നു വരിക? ആരും വരില്ല. വേണമെങ്കിൽ അങ്ങോട്ടു ചെന്നു നേരിടണം. അതാണു് വേണ്ടതും..
ഒന്നാമങ്കം (പേജ് 06 - 11)
ഭഗ:-
ശരിശരിയടരാടാൻ ദേശകാലം ബലം തൊ-
ട്ടരിഭയമുപപാദിച്ചുള്ള ശാസ്ത്രാര്‍ത്ഥതത്വം
അരിശലഹരി കേറിത്തുള്ളിയോര്‍ക്കാതുരയ്ക്കും
പരിഭവമതിനിന്ദ്യം കോപമാപന്നിദാനം. 14
അമ്പ! കോപം ഇത്ര ചീത്തയാണല്ലോ. അറിവുകൾ സകലം വ്യർത്ഥമാക്കിത്തീർക്കും.
അര്‍ജ്ജു:- (വിചാരം) പൂജ്യന്മാരായ ഇവരുടെ ഭാവം മാറിക്കഴിഞ്ഞപ്പോൾ ജ്യേഷ്ഠനും പശ്ചാത്താപം വന്നുതുടങ്ങി.
ഭീമ:- (വിചാരം) ആയ്! ചീത്ത! ചീത്ത! കോപം വളരെ ചീത്തതന്നെ. അതുകൊണ്ടാണല്ലോ ഞാൻ ഇപ്പോൾ ഇവക്കു ഹൃദയശല്യമായിത്തീര്‍ന്നതു്. (സ്പഷ്ടം) കോപം ചീത്തയാണെന്നും എനിക്കിപ്പോൾ നല്ല ബോദ്ധ്യംവന്നു. മേലാൽ നല്ലവണ്ണം മനസ്സിലാക്കിക്കൊ ള്ളാം (എന്നു വിനയത്തോടുകൂടി തൊഴുതു നില്ക്കുന്നു)
ഭഗ:- ഭവാനോട് ഇതു പറയണമെന്നു കുറച്ചുദിവസമായി വിചാരിക്കുന്നു. ഇപ്പോഴേ കഴിഞ്ഞുള്ളു.
ധര്‍മ്മ:- (ഭീമസേനനോടു സന്തോഷത്തോടുകൂടി) ഈ ബുദ്ധി എന്നേയ്ക്കും നിലനിന്നെങ്കിൽ നന്നായിരുന്നു.
അര്‍ജ്ജു:- (വിചാരം) ഇപ്പോളൊക്കെ ഒരു പാകമായി.
ഭഗ:- വര്‍ത്തമാനം പറഞ്ഞിരുന്നതുകൊണ്ടു നേരം പോയതറിഞ്ഞില്ല. ദാരുകൻ തേരു തയ്യാറാക്കിക്കഴിഞ്ഞുവോ ആവോ?
ഭീമ:- ഞാൻ പോയി അന്വേഷിച്ചു തയ്യാറാക്കീട്ടില്ലെങ്കിൽ ഉടനെ തയ്യാറാക്കിക്കാം. (എന്നു പോയി)
അര്‍ജ്ജു:- (തൊഴുതുംകൊണ്ടു്) ഞങ്ങൾക്കും ഇവിടുന്നു ഇവിടെ എഴുന്നെള്ളിത്താമസിക്കുന്ന കാലത്തു്, ഒരു ദിവ സം ഒരു ക്ഷണംപോലെയാണ് തോന്നാറു്. ഇന്നും എഴുന്നെള്ളത്തു കഴിഞ്ഞാൽ ആ ദിവസങ്ങൾ തന്നെ ഓരോ യുഗങ്ങളായിത്തീരും.
ഭഗ:- ഈ അവസ്ഥ നമ്മൾക്കു രണ്ടാൾക്കും ശരിയല്ലേ? സ്വാര്‍ത്ഥക്കാരനാണെന്നു വരുത്താൻ തന്നെയല്ലേ ഇതു ഇപ്പോൾ പറഞ്ഞതു്?
ഭഗ:-(അജ്ജുനനെ നോക്കീട്ട്) അല്ലേ അര്‍ജ്ജുന! എന്താണിങ്ങനെ പറയുന്നതു്? കഷ്ടം!
ചൊല്ലാളും രാജസൂയം വിജയമൊടു കഴി-
ച്ചുള്ളൊരിദ്ധര്‍മ്മപുത്രര്‍-
ക്കെല്ലാബ്ഭ്രാതാക്കളുംചേന്നടവിയിലധുനാ
വാഴുവാൻ വന്ന യോഗം
ചൊല്ലാൻ വയ്യാത്തതോര്‍ത്തോത്തകമലരെരിയും-
പോതുതാനോര്‍മ്മവെയ്ക്കാ
നല്ലാ ചൊല്ലേണ്ടതമ്പാ, പരിചയമിവനോ-
ടൊട്ടുമില്ലാത്ത നാട്യം! 15
അര്‍ജ്ജു:- (തൊഴുതുംകൊണ്ടു്) ഞങ്ങൾ ഇവിടുത്തെ ഈ വാക്കു കേൾപ്പാൻ തന്നെയാണ് എപ്പോഴും ആഗ്രഹിക്കുന്നതു്.
ഭഗ:- എന്നാൽ ഞാൻ പുറപ്പെടട്ടെ. (എന്നും എഴുന്നേല്ക്കുന്നു)
ധര്‍മ്മ:- എഴുന്നെള്ളത്തു നാളെയായാൽ പോരേ? ഒരു ദിവസമല്ലേ നീങ്ങുന്നുള്ളു.
ഭഗ:- എത്ര ദിവസമായി 'നാളെ' 'നാളെ' എന്നു പറഞ്ഞുതുടങ്ങിയിട്ടു? ഇനി അതു വേണ്ടാ. ഞാൻ ഇപ്പോൾത്തന്നെ പുറപ്പെടുകയാണു്.
ധര്‍മ്മ:- (തൊഴുതുംകൊണ്ടു്) എന്നാൽ ഉടനെ കണ്ടാൽ കൊള്ളാമെന്നാഗ്രഹിക്കുന്നു. അത്രയല്ലേ നിവൃത്തിയുള്ളു.
ഭഗ:- അങ്ങനെതന്നെ. ഉടനെ കാണാം. രാമായണം വായനയ്ക്കുള്ള സമയം അതിക്രമിക്കുന്നു. ഇനി അകത്തേയ്ക്കു പോവാം.
ധര്‍മ്മ:-അങ്ങനെതന്നെ. (എന്നു ഭഗവദ്വിയോഗം നടി ച്ചു പോയി)
ഗേ:-(അജ്ജുനന്റെ കയ്യിന്മേൽ പിടച്ചു ചിരിച്ചുകൊണ്ടു്.)
ധാരാളം കാറ്റു വീണൂ നിടിലതടമെരി-
ക്കുന്ന ചൂടൊട്ടു താണൂ
പാരാകെശ്ശാന്തമായീ രസമിനി വഴിയാ-
ത്രയ്ക്കു സൌക്യമായി
തേരാരാൽ വന്നിടുന്നൂ പരമസഖ,
ഭവാൻ കൂടിയുണ്ടോ നമുക്കാ-
പ്പാരാവാരം ചുഴന്നാപ്പുരിയിലുരു സുഖം
പത്തു നാൾ പാര്‍ത്തു പോരാം. 16
ഭഗ:- (വിചാരം) അർജ്ജുനനെ ഇപ്പോളിവിടുന്നു കൊണ്ടു പോയാൽ പന്തിയാവില്ല. (സ്പഷ്ടം) അർജ്ജുന, നില്ക്കു. ഇപ്പോളങ്ങൾ ഒന്നിച്ചു പോരണ്ട. എന്താണെന്നല്ലേ? ഇന്ദ്രലോകംമുതലായ സ്ഥലങ്ങളിൽ വളരെക്കാലം താമസിച്ച് ഇയ്യിടെയല്ലേ ഇവിടെ വന്നുള്ളു? തന്നിമിത്തം അഗ്രജന്മാക്കും അനുജന്മാക്കും ഒന്നിച്ചിരുന്നു മതിയായിട്ടില്ല. അവക്കു വ്യസനിപ്പാനിടയാക്കണ്ട്. അങ്ങനെയല്ലേ?
അര്‍ജ്ജു:- അതേ. എഴുന്നെള്ളത്തു് ഒന്നിച്ചു പോരാനുള്ള രസംകൊണ്ടു ഞാനിതത്ര വിചാരിച്ചില്ലെന്നേയുള്ളു.
(അണിയറയിൽ)
"എത്ര പറഞ്ഞാലും സമാധാനമാവില്ലെന്നുവെച്ചാൽ വിഷമമാണ്, അല്ലേ പാഞ്ചലി? വെറുതെ ഉല്ക്കണ്ഠപ്പെടരുതേ! എന്താണിങ്ങനെ വ്യസിക്കുന്നതു്? ദേവസങ്കാശന്മാരായ ഭർത്താക്കന്മാരാൽ ജയിക്കപ്പെട്ട ഭൂമിയിൽ സുഖമായിരിപ്പാൻ ഭവതിക്കു സംഗതിവരും. "ഇതിരിക്കട്ടെ ഭവതിയോടുകൂടി ഭഗവാനിന്നെഴുന്നെള്ളുവാൻ തീര്‍ച്ചയാക്കിയതു വിചാരിക്കുമ്പോഴാണ്, എനിക്കു വ്യസനം സഹിക്കാൻ പാടില്ലാത്തതും?" "അതിനെന്താ ഞങ്ങളുടനെ വരില്ലേ?
ഭഗ: - (കേട്ടിട്ടു്) സത്യഭാമയും പാഞ്ചാലിയും ഇങ്ങോട്ടു വരുന്നുണ്ടെന്നു തോന്നുന്നു. അവരുടെ ഒച്ചയല്ലേ ഇതു?
അജ്ജു:-അതേ. ഇതാ അവർ വന്നുകഴിഞ്ഞു.
(അനന്തരം സത്യഭാമയും പാഞ്ചാലിയും പ്രവേശിക്കുന്നു.)
സത്യ:- ആര്യപുത്രൻ ജയിച്ചാലും!
പാഞ്ചാ:-ഭഗവാനിതാ നമസ്കാരം.
ഭഗ:- ദേവി! ഇങ്ങോട്ടു വരാം. യാത്രയ്ക്കുള്ള ഒരുക്കങ്ങളൊക്കെ ആയില്ലേ?
സത്യ:- ഉവ്വ്. പാഞ്ചാലിയെ സമാധാനപ്പെടുത്തുകമാത്രം കഴിഞ്ഞില്ല. അതു ഞാൻ വിചാരിച്ചാൽ പ്രയാസവുമാണു്. വേണെങ്കിലാര്യപുത്രൻതന്നെ മനസ്സുവെച്ചെങ്കിൽ.
പാഞ്ചാ:- സോമവംശാലങ്കാരഭൂതന്മാരായ എന്റെ ഭര്‍ത്താക്കന്മാര്‍ക്കും എനിക്കും കാട്ടുമൃഗങ്ങളെപ്പോലെ കാലക്ഷേപം ചെയ്യേണ്ടിവരില്ലല്ലോ. (എന്നു കരയുന്നു)
അര്‍ജ്ജു:-(വിചാരം) വ്യസനത്തിന്റെ ശക്തികൊണ്ടു പാഞ്ചാലി ഇതുവരെ എന്നെക്കണ്ടുകഴിഞ്ഞില്ല.
ഹരനും ബ്രഹ്മനും ലക്ഷ്മീവരനും ദേവരാജനും
ശിരസ്സിൽ ചേര്‍ത്തൊരാ വര്‍ണ്ണനിര മാച്ചെഴുതാവതോ? 17
അതാതു കാലങ്ങളിൽ അനുഭവിക്കേണ്ടതൊക്കെ അനുഭവിക്കണം. അതു കൂടാതെകണ്ടു കഴികയില്ല. വളരെത്താമസം കൂടാതെകണ്ടു വ്യസനം മുഴുവനും ഞാൻ തീര്‍ത്തേയ്ക്കാം. എന്നാൽ പോരേ?
പാഞ്ചാ:- (കഷ്ടപ്പെട്ടു കരച്ചിൽ ഒതുക്കിക്കൊണ്ടു്) ഇങ്ങനെ ഒരു തലയിലെഴുത്താര്‍ക്കെങ്കിലും കേട്ടിട്ടുണ്ടോ? ഇതിന്നു മുമ്പിൽ കേട്ടിട്ടില്ല. ഇനി കേൾക്കുമെന്നും തോന്നുന്നില്ല. (എന്നു പൊട്ടിക്കരയുന്നു.)
അര്‍ജ്ജു:- (വിചാരം) പരദുഃഖം കാണുന്നതു തന്നെയാണധികം വ്യസനം. അവനവനു വന്നാൽ അനുഭവിക്കാം.
ഭഗ:- അല്ലേ ഭദ്രേ കേൾക്കു,
പാകാരാതിപ്രതാപൻ കുവലയഭരണ-
ത്തിങ്കലത്യന്തസക്തൻ
രാകാചന്ദ്രോപമാനൻ നളപതി മുദാ
വേട്ട ദാരങ്ങൾ മുന്നം
ഹാ കാലം! കാട്ടിലൊറ്റയ്ക്കൊരു തുണയണയാ-
തുൾത്തടം കത്തിനീറി-
ച്ചാകാതേ ചത്തു ജീവിച്ചൊരു കഥ നിരുപി-
ച്ചാലിതെന്തത്ര സാരം. 18
അത്രതന്നെയല്ല,
വീരാരാദ്ധ്യനനന്തശക്തനമലൻ
കാലപ്രഭാവജ്ഞനാ
ശ്രീരാമന്റെ കളത്രമെത്ര കഠിനം
കാടാണ്ടു പണ്ടേറനാൾ
പോരാ ലങ്കയിലേകയായ് മനുജരെ-
ത്തിന്മോർനടുക്കാര്‍ത്തയാ-
യോരാസ്സാദ്ധ്വി കിടന്നലച്ച കഥ
നീ നിത്യം നിനച്ചീടുക. 19
ഇങ്ങനെയോരോന്നു വിചാരിച്ചു മനസ്സിനെ സമാധാനപ്പെടുത്താതെ ചപലകളെപ്പോലെ ദുഃഖിക്കയോ? അല്ലേ പാഞ്ചാലി! ഇതിന്നും പുറമെ,
പഞ്ചാസ്യവിക്രമികൾ വല്ലഭർ നിന്റെ ചാര-
ത്തഞ്ചാളുമുറ്റസഖി ബന്ധു വിളിക്കിൽ ഞാനും
അഞ്ചായ്ക, നിന്നഴലറിഞ്ഞു തുണയ്ക്കുകില്ലേ
വഞ്ചാപലങ്ങളരുതേ വെറുതെ വിഷാദം. 20
സത്യ:- (വിചാരം) ആയ്യപുത്രന്റെ വാകചാതുര്യം കേമംതന്നെ.
അര്‍ജ്ജു:- (വിചാരം) ആര്‍ത്തന്മാരെ സമാധാനപ്പെടുത്തുവാൻ ഭഗവാനുള്ള സാമര്‍ത്ഥ്യം ഒന്നു വേറെതന്നെ.
(പാഞ്ചാലി സമാധാനപ്പെടുന്നു.)
ഭഗ:- ഞാനിപ്പോൾ ഭവതിയുടെ ഇഷ്ടജനങ്ങളെ സന്തോഷിപ്പിക്കുന്നതിന്നായി ദ്വാരകയിലോളം പോയ്‍വരാം. ഭവതി ഭര്‍ത്തൃശുശ്രൂഷണതൽപരയായി ഇവിടെ സുഖമായിരിക്കു.
സത്യ:- (വിചാരം) ആര്യപുത്രന്റെ യാത്രകൊണ്ടും പാഞ്ചാലിക്കു വ്യസനമില്ലാതകണ്ടാക്കിത്തീർത്തു.
പാഞ്ചാ:- (സന്തോഷത്തോടുകൂടി) എല്ലാം അവിടുത്തെ തിരുമനസ്സുപോലെ (എന്നു വന്ദിക്കുന്നു.)
ഗേ:- അല്ലേ ഭദ്രേ! രജസ്വലയായ ഭവതിയെ രാജസഭയിൽവെച്ച് അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ആ ദുഷ്ടന്മാരെ എതിരേല്ക്കുന്നതിന്നായി ഈ അര്‍ജ്ജുനൻ മൂകാസുരനെ മുമ്പിൽ കൂട്ടി യമധർമ്മരാജധാനിയിലേയ്ക്ക് അയച്ചിട്ടുണ്ടു്. അവരും പുറപ്പെട്ടുതുടങ്ങി.
സത്യ:- (വിചാരം) വസ്ത്രാക്ഷേപസമയത്തു്, ആര്യപുത്രൻ വസ്ത്രംകൊടുത്തു രക്ഷിച്ചതും, അജ്ജുനൻ ത്ര്യംബകതോഷണാദത്ഭുതകര്‍മ്മങ്ങളും പാഞ്ചാലിയുടെ സമാധാനത്തിന്നായി സൂചിപ്പിച്ചുകൊടുക്കുന്നു.
പാഞ്ചാ:- (അജ്ജുനനെക്കണ്ടു പരിഭ്രമത്തോടുകൂടി) ആര്യപുത്രൻ ജയിച്ചാലും! ജയിച്ചാലും!
അര്‍ജ്ജു:-ഐഃ പരിഭ്രമിക്കേണ്ട; ഭവതി വ്യസനംകൊണ്ടു തന്റേടമില്ലാഞ്ഞിട്ടാണു് എന്നെക്കാണാഞ്ഞതു്. അതെനിക്കറിയാം. ഭഗവൽക്കാരുണ്യംകൊണ്ടു നല്ലതു വരും.
പാഞ്ചാ:- (തൊഴുതുംകൊണ്ടു ഭഗവാനോട്) ഞങ്ങൾക്കു വരുന്ന ശ്രേയസ്സ് എല്ലാം അവിടുത്തെ കാരുണ്യംകൊണ്ടെന്നേ വിചാരിക്കുന്നുള്ളു. (എന്നു വന്ദിക്കുന്നു.)
ഭഗ:- ഭർതൃഭക്തി വർദ്ധിക്കട്ടെ. (എന്നും അനുഗ്രഹിച്ചിട്ടു്) ഇനി അകത്തേയ്ക്കു പൊയ്ക്കോളൂ. ഞാൻ പോകട്ടെ.
പാഞ്ചാ:- അങ്ങനെതന്നെ. (എന്നു ഭഗവാനേയും അര്‍ജ്ജുനനേയും വന്ദിച്ച് സത്യഭാമയെ നോക്കിച്ചിരിച്ചുകൊണ്ടു പോയി)
ഭഗ:- ആരവിടെ?
ദാരുകൻ:- (പ്രവേശിച്ചിട്ട്) സ്വാമിൻ! തേരും തയ്യാറായി. ദേവിയോടുകൂടി ആരോഹംചെയ്താലും.
ഭഗ:- അര്‍ജ്ജുന! തേരിൽ കയറുന്നതുവരെ ഒന്നിച്ചുപോവാം, വരൂ. (സത്യഭാമയുടെ കയ്യു പിടിച്ചുംകൊണ്ടു്) ദേവി! വരൂ. (ദാരുകനോടു്) ദാരുകാ വഴികാണിക്കു.
ദാരു:- തമ്പുരാക്കന്മാർ ഇതിലെ ഇതിലെ. (എന്ന് എല്ലാ വരും പോയി.)
ഭഗവധ്യാനമെന്ന ഒന്നാമങ്കം കഴിഞ്ഞു.
രണ്ടാമങ്കം (പേജ് 12 - 15)
രണ്ടാമങ്കം
(അനന്തരം ഭൂതാന്തകനെന്ന ദാനവേന്ദ്രൻ പ്രവേശിക്കുന്നു.)ദാനവേന്ദ്രൻ:- ആകാരഗുപ്തിയിലും കപടശാസ്ത്രതത്വാര്‍ത്ഥവിചാരത്തിലും ഗാന്ധാരമഹാരാജാവും അദ്വിതീയൻ തന്നെയാണു്. സാദ്ധ്യാസാദ്ധ്യങ്ങളെപ്പറ്റി വിചാരിക്കുമ്പോൾ അദ്ദേഹത്തിന്നു ദിവ്യചക്ഷുസ്സുണ്ടോ എന്നുകൂടി സംശയിക്കണം. ഞങ്ങൾ തമ്മിലുള്ള ഈ സ്നേഹബന്ധം ദീര്‍ഘകാലം നിലനില്ക്കുമാറാകട്ടെ.
ചൂതാടാനുള്ള കള്ളത്തൊഴിലുകളുപദേ-
ശിച്ച വിശ്വസ്തനാം ഞാൻ
വീതാതങ്കം വിളിച്ചോതിയ വഴി ശരിബോ-
ധിച്ച ഗാന്ധാരരാജൻ
നേതാവായ്ധാര്‍ത്തരാഷ്ട്രര്‍ക്കുണർവുതകിയുടൻ
ഗൂഢതന്ത്രം ധരിപ്പി-
ച്ചേതാണ്ടെല്ലാരുമൊന്നിച്ചതിരസമണയും
സംശയം ലേശമില്ല. 1
എന്നാൽ ദേവലശാപം ദേവന്മാരെ സംബന്ധിച്ചുള്ളതാണല്ലോ? അതു മനുഷ്യര്‍ക്കു ബാധകമാവില്ല.
താലം ചുറ്റിച്ചുവീഴ്ത്തും ചുഴലികളിയലും
വാത്യയെന്നൊന്നു കേട്ടാൽ
തൂലം ദൂരെപ്പറക്കും പടി ബലമദമൊ-
ത്തുള്ള സംശപ്തകന്മാർ
ശീലംമാറുമ്പൊളോടും ദനുജരഖിലരും
രാക്ഷസന്മാർ പറക്കും
കോലം കൈവിട്ടൊളിക്കും നരരവരുടയാ-
പേരു കേൾക്കും ക്ഷണത്തിൽ. 2
വികര്‍ണ്ണനെക്കണ്ടു സംസാരിച്ചുകഴിഞ്ഞാൽ ഗാന്ധാരരാജാവു വിവരം എന്നെ അറിയിക്കാതിരിക്കുകയില്ല. (എന്നു നടന്നു നേരെ നോക്കിയിട്ടു്) ഐഃ നാരദനല്ലേ ഈ നേരിട്ടു വരുന്നതു്? ശകുനം നന്നായില്ല. "ഒറ്റ ബ്രാഹ്മണനൊന്നു പിണക്കും?' എന്നാണു് പ്രമാണം.
(നാരദൻ പ്രവേശിക്കുന്നു.)
നാരദൻ:-_ദാനവേന്ദ്രൻ ജയിച്ചാലും. ഭാവിശ്രേയസ്സ് ഭവിക്കട്ടെ.
ദാനവേന്ദ്രൻ:- (തൊഴുതുംകൊണ്ടു്) ഹരി ഹരി! കാണുമെന്നു ലേശംപോലും വിചാരിച്ചില്ല? (എന്നു മഹര്‍ഷിയെ വന്ദിക്കുന്നു.)
നാര:- അങ്ങിപ്പോളെവിടുന്നാണ് വരുന്നത്? എങ്ങോട്ടാണ് പോകുന്നതു്?
നാര:- ദേവലോകങ്ങളിൽ സഞ്ചരിച്ചു മനുഷ്യര്‍ക്കു സ്വപ്നത്തിൽക്കൂടി അസാദ്ധ്യങ്ങളായ പല കാര്യങ്ങളും സാധി ച്ചു യശസ്സാര്‍ജ്ജിച്ചാഗതനായ അർജ്ജുനനെക്കാണാൻ വേണ്ടി ദ്വൈതവനത്തിലോളം പോയി.
ദാന:- (വിചാരം) ദിവ്യലോകങ്ങളിൽ സഞ്ചരിച്ച് ആണും പെണ്ണും കെട്ടവനായി തിരിച്ചുവന്ന അര്‍ജ്ജുനനെ എന്നല്ലേ വേണ്ടതു്? (സ്പഷ്ടം) എന്നിട്ടോ കണ്ടില്ലേ?
നാര:- കണ്ടു. യാത്രോദ്യക്തനായ ഭഗവാൻ ശ്രീകൃഷ്ണൻ തേരു് കേറുന്നിടത്തുവെച്ചാണ് കണ്ടതു്. ഈശ്വരകൃപകൊണ്ടു ഭഗവാനെ കാണ്മാനും പല ഉപദേശങ്ങൾ വാങ്ങാനുംകൂടി സംഗതിവന്നു. അവിടെനിന്നു വരും വഴി ഹസ്തിനപുരത്തിൽ ചിലരെ കാണേണ്ട ആവശ്യത്തിലേയ്ക്ക് ഇവിടെ വന്നു. വന്ന കാര്യം കഴിഞ്ഞു സ്വര്‍ഗ്ഗത്തിലേയ്ക്കു യാത്രയാണുതാനും.
ദാന:- കാര്യം?
നാര:- ദേവേന്ദ്രനെക്കണ്ടു ചില കാര്യം സാധിപ്പാനാണു്.
ദാന:- എനിക്കും തിടുക്കമാണു്. ഞാനും പോട്ടെ. (എന്നു മഹര്‍ഷിയെ വന്ദിച്ചു പോയി.)
നാര:- വേഗം ചെന്നു ഭഗവദാദേശം ഇന്ദ്രനെ അറിയിക്കുകതന്നെ. അവൻ ധൃതിപ്പെടുമ്പോൾ ഞാനും ധൃതിപ്പെടേണ്ടതല്ലേ? രണ്ടാളുടേയും കാര്യം ഒരു ദിക്കിൽ ഒരു സമയത്തു നടക്കേണ്ടതാണല്ലോ?.
(അണിയറയിൽ)
"ഹേ! ഹേ! ദ്വാരപാലന്മാർ കേൾക്കണം:
ചൊല്ലാളും പ്രിയ മാതുലൻ ശകുനിയും
രാധേയനുംകൂടെയാര്‍-
ന്നുല്ലാസാലെഴുനെള്ളിടുന്നു സഭയിൽ
സാക്ഷാൽ കുരുക്ഷ്മാവരൻ
എല്ലാദ്ദ്വാസ്ഥരുമൊത്തുടൻ നടകളിൽ
പാറാവു നിന്നീടുവിൻ
കൊല്ലാം കല്പന കേട്ടിടാബ്ഭടനെയാ
സ്വാമിക്കതോര്‍മ്മിക്കണം." 3
പൊന്നിൻകുന്നിൽ ത്രിലോകപ്രഥിതസഭകളിൽ
പങ്കെടുപ്പോൻ സുരന്മാ-
രൊന്നിച്ചെത്തും സുധര്‍മ്മാസഭയിലുമിടയിൽ
പോയ്പരും പങ്കുകൊള്ളും
ചെന്നിട്ടുണ്ടെത്രയോ ഞാൻ ധ്രുവസഭയിലുമെ-
ന്തത്ഭുതം മുന്നിലേവം
മിന്നിശ്ശോഭിച്ചിടുന്നിക്കുരുസഭയിവനും
വിസ്മയം നല്കിടുന്നു. 4
ഇതു കണ്ടുംകൊണ്ടു നിന്നാലായില്ലല്ലോ? ഇന്ദ്രനെക്കാ ഞാൻ പോവുകതന്നെ.
(എന്നു പോയി.)
വിഷ്കംഭം കഴിഞ്ഞു
(അനന്തരം കൌരവസഭയിൽ ദുര്യോധനനും ശകുനിയും കണ്ണനും ഇരുന്നുകൊണ്ടു പ്രവേശിക്കുന്നു.)
ദുര്യോ:- (സന്തോഷത്തോടുകൂടി) പ്രജകൾക്കു കാലക്ഷേപത്തിന്നുള്ള സുഖസൌക്യങ്ങളും അഭിവൃദ്ധിമാർഗ്ഗങ്ങളും വര്‍ണ്ണാശ്രമാചാരാനുഷ്ഠാനനിഷ്ഠയും ഇന്നത്തെ മനസ്ഥിതിയും പ്രത്യേകം പ്രത്യേകമന്വേഷിച്ചറിവാനയച്ചിരുന്ന ഗൂഢപുരുഷന്മാരിൽനിന്നു കിട്ടിയ വിവരങ്ങൾകൊണ്ടു മനസ്സിന്നു വളരെ സമാധാനം തോന്നുന്നുണ്ടു്.
ശകുനി:- അതിലെന്താ അത്ഭുതം? ഭരണം ആ രീതിയിലല്ലേ നടക്കുന്നതു്?
അല്ലേ മന്നവ! ധര്‍മ്മജാദികളെ നാം
നിസ്സത്വരാക്കീട്ടു വി-
ട്ടില്ലേ കാട്ടിലതസ്തു നാട്ടിലവരെ-
ക്കേറ്റാതയാക്കിബ്ഭവാൻ
ചൊല്ലേറും പടി നാടുവാണരുളണം
നാട്ടാർ തെളിഞ്ഞീവിധം
കില്ലേലാതെ പുകഴ്ത്തണം പൊതുജനാ-
നന്ദം പുലര്‍ത്തീടണം. 5
ദുര്യോ:- നിങ്ങളുടെ സഹായമുള്ളപ്പോൾ ഇതിനെന്താണ് വിഷമം? ആനന്ദതുന്ദിലന്മാരായ ജനങ്ങളുടെ പ്രശംസതന്നെയാണു് മഹാരാജാക്കന്മാരുടെ മഹാഭാഗ്യസമ്പ ത്തു. പാണ്ഡവന്മാരുടെ കഥപോലും നാട്ടിൽ കേൾപ്പാനില്ലെന്നാണ് ചാരന്മാരിൽനിന്നു മനസ്സിലായതു്.
ഘോരം പാണ്ഡവരായ മേഘപടലം
ഗാന്ധാരവൻകാറ്റിനാൽ
ദൂരം പോയളവിൽ തെളിഞ്ഞു വിലസും
രാജാധിരാജൻ ഭവാൻ
സ്വൈരം സൌമ്യകരങ്ങൾകൊണ്ടു പരിലാ-
ളിക്കുമ്പൊളിഷ്ടപ്പെടും
പാരം സർവ്വജനങ്ങളും കുവലയാ-
നന്ദം മുഴക്കും ദൃഢം. 6
ദുര്യോ:- പ്രജാഭിവൃദ്ധിതന്നെയാണു് എന്റെ അഭിവൃദ്ധിയെന്നാണു് ഞാൻ വിചാരിക്കുന്നതു്.
ധീരോദാത്തനിലയ്ക്കു രാജ്യഭരണ-
ത്തിങ്കൽ പരം ശ്രദ്ധവെ-
ച്ചോരോരോ ഗുണജാലമാ പ്രജകളിൽ
ച്ചേര്‍ത്തോര്‍ത്തു രക്ഷിപ്പവൻ
ആരോ ഭൂപ,നവൻ ധരാഭരണമാ-
ണല്ലെങ്കിലാ മന്നവൻ
വേരോടൊത്തു മറിഞ്ഞിടും തരുകണ-
ക്കാലംബമറ്റമ്പിടും. 7
(ശകുനിയോട്) അതിരിക്കട്ടേ. അദ്ദേഹം അന്നുതന്നെ പോയോ?
ശകു:- ഇല്ല. ഇന്നു കാലത്തേ പോയുള്ളു.
ദുര്യോ:- എല്ലാം തീർച്ചപ്പെടുത്തീട്ടല്ലേ പോയതു്?
ശകു:- ഇങ്ങനെയൊക്കെയാണുറച്ചതു്.
കര്‍ണ്ണ:--അദ്ദേഹം ഒരു ബുദ്ധിമാനും കപടതന്ത്രങ്ങളിൽ കണ്ണുതെളിഞ്ഞ ഒരു ദിവ്യനുമാണു്. ജയാപജയങ്ങളെപ്പറ്റി വിചാരിക്കുന്നരീതി കണ്ടാൽ ദിവ്യചക്ഷുസ്സുണ്ടെന്നു കൂടി തോന്നിപ്പോകും.
ശകു:-പ്രജാപാലനവിഷയത്തിൽ എന്നുമാത്രമല്ല, എല്ലാ വിഷയത്തിലും മഹാരാജാവിനു് അസാമാന്യമായ അറിവുണ്ടു്. അന്ന് ആ സഭാപ്രവേശസമയത്തു മഹാരാജാവിനെ കാര്യംകൂടാതെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ആ ഭീമസേനനും പാഞ്ചാലിയും അതിന്റെ ഫലം അനുഭവിച്ചില്ലേ?
കര്‍ണ്ണ:- (പുഞ്ചിരിയോടുകൂടി) 'അനുഭവിച്ചില്ലേ' എന്നെന്താ? ഇപ്പോഴും അനുഭവിക്കുകയല്ലേ? ഇനിയും അനുഭവിക്കില്ലേ?
രണ്ടാമങ്കം (പേജ് 16 - 20)
ഒരിമ്പംകൊണ്ടു പൂളൂരിയെറിയും കപിപോലവെ
അരിഷ്ടിക്കുമനാവശ്യം പരിചിൽ ചെയ്തിടും നരൻ. 8
ശകു:-ശരിയാണ്, അല്ലേ കര്‍ണ്ണ! രാജസൂയം കഴിഞ്ഞു് അവഭൂതസ്നാനത്തിന്നു പോകുമ്പോൾ നാം ആ ധർമ്മപുത്രരിൽ കണ്ട ഐശ്വര്യസമൃദ്ധി മുഴുവനും ഇപ്പോൾ നമ്മുടെ മഹാരാജാവിനു സിദ്ധിച്ചുകഴിഞ്ഞു. ഇദ്ദേഹം
പേരുറ്റാ ഗ്രഹപംക്തിയൊത്തുവിലസും
ത്താരേശനെപ്പോലെയും
ചാരുശ്രീസുരരൊത്തിണങ്ങിയരുളും
ദേവേന്ദ്രനെപ്പോലെയും
ശ്രീരുദ്രാദികളോടുചേര്‍ന്ന ഹരിയെ-
പ്പോലേയുമാസ്സൽഗുണം
ചേരും സോദരരാലലംകൃതനഹോ!
ശോഭിപ്പു ദുര്യോധനൻ. 9
(ദുര്യോധനൻ ലജ്ജിക്കുന്നു.)
കര്‍ണ്ണ:- അതൊട്ടും അതിശയോക്തിയാണെന്നു ഞാൻ വി ചാരിക്കുന്നില്ല. (ദുര്യോധനനോട്)
പണ്ടാപ്പൃഥാതനയരിൽ പരമുജ്വലിച്ചു-
കണ്ടാപ്പുകൾപ്പൊലിമ നിങ്ങളൊടൊത്തിണങ്ങി
കൊണ്ടാടിയങ്ങനെ ലസിപ്പതു കണ്ട ഞങ്ങൾ-
ക്കുണ്ടാം കൃതാത്ഥത കൃതാത്ഥതതന്നെ രാജൻ! 10
ദുര്യോ:- (വിചാരം) ഈ സ്ഥിതിയിൽ ആ പാണ്ഡവന്മാരെ ഒന്നു കാണാനെന്താണ് വേണ്ടതു്? (സ്പഷ്ടം)
എല്ലാം കണ്ടറിയുന്ന നിങ്ങളുടെ നൽ-
കാരുണ്യമുണ്ടാകകൊ-
ണ്ടല്ലാതെങ്ങനെ വന്നുകൂടുമിവനി-
സമ്രാട്‌പദം ദുര്‍ല്ലഭം
ചൊല്ലാം നിങ്ങടെ കൈമിടുക്കഖിലവും;
ഞാൻ ചട്ടകപ്രായമാ-
ണില്ലാ സംശയമെന്തിനിങ്ങനെ വൃഥാ-
വാദം മഹാസങ്കടം. 11
കര്‍ണ്ണ:- (വിചാരം) മഹാരാജാവിന്റെ വിചാരം കേമം തന്നെ.
ദുര്യോ:- ഞാൻ വിചാരിച്ചുംകൊണ്ടിരിക്കുന്നതുതന്നെ അമ്മാമൻ പറഞ്ഞു. നമ്മളുടെ ഇന്നത്തെ ആലോചനയും അങ്ങോട്ടു ചെന്നു വഴക്കുണ്ടാക്കണമെന്നല്ലേ? എന്താ കര്‍ണ്ണനൊന്നും മിണ്ടാത്തതു്?
കര്‍ണ്ണ:- (സന്തോഷത്തോടുകൂടി) ഇതു വളരെ ആവശ്യമായിട്ടുള്ളതാണു്. കഷ്ടപ്പെട്ടു കാലക്ഷേപം ചെയ്യുന്ന ശത്രുക്കളെ കണ്ടതുകൊണ്ടും അവരെ അവസ്ഥ കാണിച്ചതുകൊണ്ടും ആയില്ല. അവരെ കാട്ടിൽനിന്നും പറപ്പിച്ചുകളയണം. (എന്നു ദുര്യോധനനെ നോക്കുന്നു)
ദുര്യോ:- (വ്യസനത്തോടുകൂടി) ഈ കാര്യം എപ്പോഴും ഞാൻ വിചാരിക്കാറുള്ളതാണു്. പക്ഷേ ഇതിന്നു് അച്ഛൻ സമ്മതിക്കുമെന്നു തോന്നുന്നില്ല. അച്ഛൻ അവരെക്കുറിച്ചും എപ്പോഴും വ്യസനിക്കുകയാണത്രേ. അവർ നമ്മളേക്കാൾ ധര്‍മ്മിഷ്ഠന്മാരാണെന്നും പരാക്രമികളാണെന്നും ദിവ്യാസ്ത്രസമ്പന്നന്മാരാണെന്നും മറ്റുമാണു് അച്ഛന്റെ വിശ്വാസം. പോരെങ്കിൽ വിദുരരും മറ്റും അടുക്കൽ ഉണ്ടുതാനും.
ശകു:- അതിനെന്താ വേറെ ഒരു കാരണം പറഞ്ഞു പോവാം! എന്നാൽ കഴിഞ്ഞില്ലേ?
ദുര്യോ:- ദ്വൈതവനം മുതലായ സ്ഥലങ്ങളിൽ ഇതല്ലാതെ നമുക്കെന്താ കാര്യം? ആട്ടെ, നിങ്ങൾതന്നെ ഒന്നാലോചിക്കുവിൻ.
(കര്‍ണ്ണനും ശകുനിയും ആലോചിക്കുന്നു.)
കര്‍ണ്ണ:- എനിക്കൊന്നു തോന്നി; മഹാരാജാവു കേട്ടാലും:
"കാടുകളിൽ ഘോഷങ്ങൾ പരിശോധിച്ചു ഘോഷവൃദ്ധന്മാരെ സന്തോഷിപ്പിക്കുന്നതിന്നും അവിടങ്ങളിൽ ചില പരിഷ്കാരങ്ങൾ ചെയ്യുന്നതിന്നും മറ്റും സാധാരണ രാജാക്കന്മാർ ഘോഷയാത്ര ചെയ്യുന്നകൂട്ടത്തിൽ ഞാനും ഘോഷയാത്രചെയ്താൽ കൊള്ളാമെന്നാഗ്രഹിക്കുന്നു” എന്നു പറഞ്ഞാൽ അച്ഛൻ സമ്മതിക്കുമെന്നാണെന്റെ വിശ്വാസം.
ദുര്യോ:- ഈ ഉപായംകൊണ്ടച്ഛൻ സമ്മതിച്ചു എങ്കിൽ,
ഞെട്ടിപ്പോം വിപിനങ്ങളിൽ ജടികളായ്
വില്ലും നിഷംഗങ്ങളും
കെട്ടിബ്ഭേസി നടന്നു ദാരസഹിതം
കഷ്ടപ്പെടും കൂട്ടരെ
തട്ടിപ്പാര്‍ന്നു കടന്നുചെന്നു രസമായ്
കാണാമവര്‍ക്കുള്‍ത്തടം
പൊട്ടിപ്പോം പടി പുത്രമിത്രയുതരായ്
കാണിച്ചിടാം വൈഭവം. 12
കര്‍ണ്ണ:- അത്രതന്നെയല്ല.
ധീരൻ ധര്‍മ്മജ,നുഗ്രവീര്യനിധിയാം
ഭീമൻ, സുഭദ്രാവരൻ,
വീരൻ കേൾക്കുക മാദ്രിതന്റെ തനയ, -
ന്മാരേവമഞ്ചാളുകൾ
ചാരത്തുണ്ടു പുലർത്തുവാൻ പ്രിയതമ-
ന്മാരാവനേ, ഗോപികാ-
ജാരൻ പിന്തുണയെന്നിരുന്നു ഞെളിയും
പാഞ്ചാലിയെക്കണ്ടിടാം. 13
ദുര്യോ:- അനുജനെ ക്ഷണിച്ചതു നന്നായി. ഇക്കാര്യത്തിൽ അയാളുടെ അഭിപ്രായം കൂടി അറിയുന്നതു വളരെ ആവശ്യമാണു്. അയാൾ വലിയ നീതിജ്ഞനാണല്ലോ?
ശകു:- നമ്മളുടെ ഉദ്ദേശം പറഞ്ഞുകൂടാ. വ്യാജം പറയാം. ഏകദേശം വിദുരാദികളുടെ കൂട്ടത്തിലാണയാളുടെ സ്വഭാവം.
വികര്‍ണ്ണൻ:- (പെട്ടെന്നു പ്രവേശിച്ച്) ജ്യേഷ്ഠൻ സര്‍വ്വോല്ക്കര്‍ഷേണ വർത്തിച്ചാലും. (ശകുനിയെ നോക്കി) അമ്മാമൻ ജയിച്ചാലും. (കര്‍ണ്ണനെ നോക്കിച്ചിരിക്കുന്നു.)
ദുര്യോ:- ഉണ്ണി! ഇരിക്കു. ഇന്നെന്താണിത്ര വൈകിയതു്?
ശകു:-(വിചാരം) ഈ താഴത്തു നില്പും പെട്ടന്നുള്ള വരവും മനസ്സിനു സുഖമില്ലാതാക്കിത്തീർത്തു. അറിയാം.
ദുര്യോ:- ഉണ്ണി! ഘോഷയാത്ര ചെയ്യുന്നതിന്നു ഞാനാഗ്രഹിക്കുന്നു. ഇവരോടു പറഞ്ഞതിൽ വളരെ ഉത്സാഹമായിട്ടാണു് പറഞ്ഞതു്. ഉണ്ണിയുടെ അഭിപ്രായമെന്താണ്?
വിക:- (വിചാരം) ഇത് ഇവർ മൂന്നുപേരും കൂടി ആലോചിച്ചുറച്ചതാവും. സൈന്യങ്ങളോടുകൂടി കാട്ടിലേയ്ക്കു പോകണമെന്നാണുദ്ദേശം. (ആലോചിച്ചിട്ട്) ഇവരുടെ ബുദ്ധി വിചാരിക്കുമ്പോൾ കാര്യം ഈ പറഞ്ഞത് ആവില്ല. (ഒന്നുകൂടി ആലോചിച്ചിട്ട്) കാട്ടിൽ കിടന്നു കഷ്ടപ്പെടുന്ന പാണ്ഡന്മാരെ ഇവരുടെ ദുര്‍മ്മദംകൊണ്ടുള്ള ഡംഭം ഒന്നു കാണിക്കാനായിരിക്കാം. ഇവരുടെ സംസാരത്തിന്നിടയ്ക്കു കേട്ട 'അദ്ദേഹം' ആ പണ്ടത്തെ ദുഷ്ടദാനവനായിരിക്കുമോ? എന്നാൽ തീര്‍ച്ചതന്നെ. അവരെ ഉപദ്രവിക്കണമെന്നുകൂടി കരുതലുണ്ടാവും. ആട്ടെ. ഇങ്ങനെ പറയുകതന്നെ. (സ്പഷ്ടം) ഇതു വളരെ ആവശ്യമായിട്ടുള്ളതാണു്. എന്നാൽ നമ്മളുടെ സ്ഥിതിക്കും ഒന്നുകൂടി പറവാനുണ്ടു്.
ദുര്യോ:- എന്താണതു്? കേട്ടക്കട്ടെ.
വിക:- പറയാം. നമ്മൾ നിരപരാധികളായ പാണ്ഡവന്മാരെ ചതിച്ചു സവ്വസ്വവും ഹരിച്ചാണ് കാട്ടിലേയ്ക്കയച്ചതു്. അവർ സവ്വാത്മനാ നമ്മളെ ഉപദ്രവിക്കാതിരിക്കുകയില്ല. ആ സ്ഥിതിക്കു നമ്മൾ കാട്ടിൽ ചെന്നു വശാവുന്നതു് അത്ര ഗുണമല്ല. എന്നു മാത്രമല്ല വല്ല ആപത്തും വന്നേയ്ക്കാനും മതി.
കര്‍ണ്ണ:-(വിചാരം) ബുദ്ധിമാന്മാരെ സര്‍വ്വദാ ഭയപ്പെടണം.
ദുര്യോ:-(വിചാരം) അമ്മാമന്റെ ഊഹം കത്തു.
ശകു:- (വിചാരം) താഴത്തുനിന്നും ഇയ്യാളിവിടെ നടന്ന ആലോചനകൾ വല്ലതും മനസ്സിലാക്കിയെന്നുണ്ടോ? (സ്പഷ്ടം) പാണ്ഡവന്മാരിൽനിന്നു നമ്മൾക്കാപത്തോ? എന്തൊരു മൂഢതയാണിതു്? കഷ്ടം!!
ശ്രീമത്വം കലരും യുധിഷ്ഠിരനൃപൻ
ധര്‍മ്മിഷ്ഠനാ വീര്യവാൻ
ഭീമൻ പാശുപതം ലഭിച്ച വിജയൻ
മാദ്രേയരീയൈവരും
സാമര്‍ത്ഥ്യത്തൊടു വാണിടുന്ന വനമ-
ദ്ധ്യത്തിൽ ഗമിച്ചാൽ കുല-
ക്ഷേമത്തിന്നൊരിടിച്ചിലെന്ന കഥയി-
ന്നമ്മാമനോര്‍മ്മിക്കണേ. 14
ശകു:- ധര്‍മ്മപുത്രനിൽ എന്തൊരു ശ്രീയാണുള്ളതു്?
കര്‍ണ്ണന്‍:-
വില്ലാണ്ട ഞാൻ വിശിഖമാരി ചൊരിഞ്ഞിടുമ്പോൾ
വില്ലാളിയെന്നു ഞെളിയും വിജയൻ വികര്‍ണ്ണ!
നില്ലാതപാഞ്ഞു വിപിനത്തിൽ മനുഷ്യഗന്ധ-
മില്ലാത്ത ദിക്കിലൊരു മുക്കിലൊളിച്ചിരിക്കും. 15
വിക:-_ഇതൊക്കെ ശരിയാണു്. (മിണ്ടാതിരിക്കുന്നു.)
ശകു:-മഹാരാജാവിന്റെ ആഗ്രഹം സാധിപ്പിക്കുന്നതിന്നു നമ്മൾ എല്ലാവരും ശ്രമിക്കേണ്ടതാണു്.
കര്‍ണ്ണ:-അതിന്നാര്‍ക്കാണ് സംശയമുള്ളതു്?
വിക:-(വിചാരം) മിണ്ടാതിരുന്നാൽ പന്തിയാവില്ല. വരാൻപോവുന്നതു മുഴുവൻ പറഞ്ഞേയ്ക്കാം. പിന്നെ ഇഷ്ടംപോലെയാവട്ടെ. (സ്പഷ്ടം) മഹാരാജാവേ! ഇതുകൂടി കേൾക്കണം:
ആരംഭം പിഴ, മൂടിവെയ്പപകടം,
കൂട്ടും പിടിച്ചില്ല, നി-
സ്സാരം സംഗതി, മന്ത്രി പോണ,മരചൻ
ചെയ്യേണ്ടതല്ലിപ്പണി;
സാരം കേൾക്കുക 'ഘോഷയാത്ര'യിതിനാൽ
ഡംഭുള്ളവര്‍ക്കേററിടും
പാരം കഷ്ടത; നല്ലവര്‍ക്കു വിജയം
താനേവമെന്നാം ഫലം. 16
ശകു:-(വിചാരം) ഈയാളെന്തോ ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ടു്. (സ്പഷ്ടം) കാട്ടിലേയ്ക്കു പോവുന്നതിന്റെ പ്രധാനോദ്ദേശം ഇതല്ല. രാജാക്കന്മാക്കും അവശ്യം അനുഷ്ഠിക്കേണ്ടതു നായാട്ടാണു്. അതു വേണ്ടതല്ലേ?
രണ്ടാമങ്കം (പേജ് 21 - 22)
ശകു:- നായാട്ടിന്നു കാലം നോക്കാനുണ്ടോ? (വിചാരം) ഈയാളെ ശുണ്ഠിയെടുപ്പിച്ചാൽ പന്തിയാവില്ല.
ദുര്യോ:-(വിചാരം) ഇയ്യാളെ സ്വാധീനത്തിൽ വെച്ചാലച്ഛന്റെ അനുവാദം വാങ്ങാനെളുപ്പമുണ്ടു്. ഇങ്ങനെ പറയുകതന്നെ (സ്പഷ്ടം)
അല്ലേ വികര്‍ണ്ണ! വഴിമാറി നിനച്ചിവണ്ണം
ചൊല്ലേണ്ട ഞങ്ങളവിടേയ്ക്കു ഗമിപ്പതില്ല
ഇല്ലേ വികല്പ,മറിയാമൊരുമിച്ചു പോരു-
ന്നില്ലേ സഹോദര! വിശിഷ്ടവിശുദ്ധബുദ്ധേ! 17
വിക:-(വിചാരം) ഇവർ ഒഴിക്കാനുള്ള വട്ടമല്ല. ഇനി സ്വന്തം നില നോക്കുകതന്നെ. "തെളിച്ച വഴിക്കു പോവാഞ്ഞാൽ പോയ വഴിക്കു തെളിക്ക? അങ്ങനെയല്ലേ പതിവു്. വരുന്നതെല്ലാം അനുഭവിക്കാം. അച്ഛന്റെ പൂര്‍ണ്ണസമ്മതമുണ്ടെങ്കിൽ മാത്രമേ ഞാൻ പോവുള്ളു. ഇതുംകൂടി പറഞ്ഞേയ്ക്കാം. (സ്പഷ്ടം)
ഘനം നദിക്കട്ടെ മൃഗേന്ദ്രരൊപ്പം
സ്വനം മുഴക്കട്ടെ മുകൾപ്പരപ്പിൽ
അനങ്ങുമാറില്ലചലം മഹാന്മാർ
നിനയ്ക്കുമീത്തത്വമറിഞ്ഞിടേണം. 18
ദുര്യോ:-എന്നാൽ ഉണ്ണി പോയി അച്ഛന്റെ അനുവാദം വാങ്ങി വരു. ഞാനപ്പോഴെയ്ക്കും യാത്രയ്ക്കുള്ളതൊക്കെ തയ്യാറാക്കാം.
വിക:- കല്പനപോലെ. അച്ഛന്റെ അടുക്കലേയ്ക്ക് എല്ലാവരുംകൂടി പോവുകയല്ലേ വേണ്ടതു്?
എല്ലാവരും:-ഓഹോ! എന്നാൽ അങ്ങനെതന്നെ.
കര്‍ണ്ണ:-അല്ലേ മഹാരാജാവേ! യാത്രയുടെ കാഴ്ചത്തിൽ വികര്‍ണ്ണൻ കുറച്ചു തടസ്ഥം പറഞ്ഞതു പാണ്ഡവന്മാരിൽ പക്ഷപാതംകൊണ്ടല്ല. മഹാരാജാവിനപജയം വരുന്നതിലുള്ള ഭയംകൊണ്ടാണു്.
ദുര്യോ:-ഇതെനിക്കു മുമ്പെത്തന്നെ അറിയാം.
(അണിയറയിൽ വൈതാളിക്കാർ.)
ചൊല്ലാളും കലകൾക്കിരിപ്പിടമഹോ
സാക്ഷാൽ കുരുക്ഷ്മാവരൻ
നല്ലാളിന്ദുസമപ്രഭൻ കുവലയോ-
ല്ലാസം വളർത്തുന്നവൻ
നില്ലാതജ്ജളമദ്ധ്യവർത്തികളുമൊ-
ത്തേറ്റം സ്തുതിക്കും മഹാ-
നെല്ലാദ്ദിക്കിലുമൊന്നുപോലെ വിജയി-
ച്ചീടുന്നു വിശ്വോത്തരൻ. 19
വിക:- (വിചാരം) സാക്ഷാൽ കുരുക്ഷ്മാവരൻ ധര്‍മ്മപുത്രരല്ലാതെവരുന്നതെങ്ങനെ ? അപ്പോൾ ശരി.
രണ്ടാമൻ:-
തക്കത്തിൽ ജീവനത്തെക്കരനിരവഴിയാ-
യൂഴിമേൽനിന്നെടുക്കും
വെക്കംതാൻ വേണ്ടകാലങ്ങളിലുതകുമതീ-
ലോകരക്ഷയ്ക്കുവേണ്ടി
ഉൾക്കമ്പം വിട്ടു കൂപ്പും ദിനമനു സുഖമായ്
നാട്ടുകാർ മാനമാര്‍ന്നീ-
പ്പൊക്കത്തിൽ കാണുമര്‍ക്കൻ ശരി ശരി
ധൃതരാഷ്ട്രാത്മജൻ ഭൂമിപാലൻ. 20
അതുംപോര,
സൂരൻ മദ്ധ്യസ്ഥനായി സകലരുമധുനാ
വൈലുകൊണ്ടന്ധരായി
ഘോരം ഹാ, കൂട്ടിലായീടിന ശുകനികരം-
കൂടി മിണ്ടാതെയായീ
നേരം മദ്ധ്യാഹ്നമായീ സപദി നിയമകര്‍-
മ്മങ്ങൾ ചെയ്യാറുമായീ
പാരം തയ്യാറുമായീ സകലവുമായി ഭോ!
കാലമിന്നേവമായീ. 21
ദുര്യോ:- (കേട്ടിട്ട്) നേരം വൈകി ഉച്ചതിരിഞ്ഞു. അച്ഛനെക്കാണ്മാൻ പോവാം. ഇപ്പോൾ സഭ പിരിയുകതന്നെ.
എല്ലാവരും:-അങ്ങനെ. (എന്നു പോയി.)
ഘോഷയാത്രാനിശ്ചയമെന്ന രണ്ടാമങ്കം കഴിഞ്ഞു.
മൂന്നാമങ്കം (പേജ് 23 - 25)
മൂന്നാമങ്കം
(അനന്തരം ഒരു ഭൃത്യൻ പ്രവേശിക്കുന്നു)ഭൃത്യൻ:- "അല്ലേ ദൈവതക! വേദവ്യാസമഹര്‍ഷി ഇവിടെ എഴുന്നെള്ളീട്ടുണ്ടു്. അതിനാലവിടുത്തെ വന്ദിക്കുന്നതിന്നായി വേഗം ഇങ്ങോട്ടുവരാൻ ഞാൻ പറഞ്ഞതായിപറഞ്ഞു” അടുത്ത പ്രദേശങ്ങളിലെവിടെയോ വിശ്രമിക്കുന്ന ഭീമസേനനേയും അര്‍ജ്ജുനനേയും ഇങ്ങോട്ടു കൂട്ടിക്കൊണ്ടുവരൂ" എന്നു വലിയതമ്പുരാൻ തിരുമനസ്സുകൊണ്ടു് എന്നോടു കല്പിച്ചിരിക്കുന്നു. ഈ നട്ടുച്ചയ്ക്കു ഞാനവരെ എവിടെയാണന്വേഷിക്കേണ്ടതു്? (ആലോചിച്ചു നേരെ നോക്കീട്ടു്)
അല്പം തെക്കുപുറത്തനേകശിഖര-
ശ്രേണീസമുന്നദ്ധമാ
യൊപ്പം വൃത്തമിയന്നുയർന്നിടുമൊരീ
വൃക്ഷത്തറയ്ക്കൽ ക്ഷണം
സ്വല്പം ചെന്നു തിരഞ്ഞിടാം തണലുമാ
ക്കാററും പെടുന്നാസ്ഥല-
ത്തപ്പപ്പോളവർ വിശ്രമിപ്പതുചില-
പ്പോൾ കാണുമാറുണ്ടു ഞാൻ. 1
(എന്നു കുറച്ചു നടന്നു എടത്തു പുറത്തു നോക്കീട്ട്) ആ! കരഭകനല്ലേ ഈ പോകുന്നതു്? ഈ വിദ്വാനെന്തിനായിട്ടാണാവോ പുറപ്പെട്ടിരിക്കുന്നതു്? (ഏതെങ്കിലും വിളിക്കതന്നെ) ഹേ! ഹേ! ഇവിടെ വരൂ. ഒന്നു ചോദിക്കട്ടെ.
കരഭകൻ:- (കോപത്തോടുകൂടി പ്രവേശിച്ചിട്ട്) എന്താണെന്നെ വിളിച്ചതു്? കാര്യം കേൾക്കട്ടെ.
ദൈവ:- താനെന്താ ശുണ്ഠി എടുത്തിരിക്കുന്നതു്?
കര:- താനായാൽ ശുണ്ഠി എടുക്കില്ലേ?
ദൈവ:- എട വിഷമേ! കേൾക്കട്ടെ.
കര:- അതോ പറയാം. ഏതോ ഒരു താടിക്കാരൻ വന്നിട്ടുണ്ടത്രേ. അയാളെ വിശ്രമിപ്പിക്കുവാനുള്ള ഉപകരണങ്ങൾ കൊണ്ടുവരാൻ നകുലസഹദേവന്മാർ തമ്പുരാക്കന്മാർ കല്പിച്ചയച്ചിരിക്കുകയാണ്. ഉച്ചനേരത്തു രണ്ടു നാഴിക മൃഗങ്ങൾകൂടി വല്ലദിക്കിലും കിടക്കില്ലേ? എന്റെ തലയിലെഴുത്തിങ്ങനെയായല്ലോ! എന്റെ കുരുത്തക്കേടിന്റെ ശക്തികൊണ്ടു വല്ല കഴുക്കളും കേറിവരും ശേഷമുള്ളവരെ ഉപദ്രവിക്കാൻ. അതല്ലേ പറയേണ്ടു! താനെങ്ങോട്ടാണ് പോകുന്നതു്?
ദൈവ:- വേദവ്യാസമഹര്‍ഷിയെ വന്ദിക്കുന്നതിന്നു ഭീമസേനാര്‍ജ്ജുനന്മാരെ കൂട്ടിക്കൊണ്ടുവരാൻ വലിയ തമ്പുരാൻ കല്പിച്ചിട്ടാണു്.
രൈവ:- അദ്ദേഹവും വലിയതമ്പുരാനും കൂടി സംസാരി ച്ചുകൊണ്ടിരിക്കയാണു്. കഷ്ടം! എന്തൊരു മൂഢതയാണിതു്?
ചൊല്ലാര്‍ന്ന കല്പന വഹിച്ചൊരമാന്തമേതു-
മില്ലാതതിന്നു തുനിയുന്നവരുത്തമന്മാർ
വല്ലാതകണ്ടു മടികൊണ്ടു വെറുത്തുപായം
ചൊല്ലാൻ തുടങ്ങുമവരാണധമാധമന്മാർ. 2
താൻ ശ്രദ്ധയോടുകൂടി തന്റെ വേല നോക്കൂ. രാജകല്പനയ്ക്കു തിയ്യും വെയിലും ഇല്ല. അതു നല്ലവണ്ണം ഓര്‍മ്മവെച്ചോളു.
കര:- ഞാൻ ശുണ്ഠികൊണ്ടു പറഞ്ഞുപോയതാണേ! ഇതൊക്കെ താൻ തമ്പുരാക്കന്മാരെ അറിയിക്കരുതേ.
രൈവ:- താൻ ശുണ്ഠിക്കാരനാണെന്നെനിക്കറിയാം. ഒട്ടും പേടിക്കേണ്ട. ഞാനൊന്നും സംസാരമാക്കില്ല. വേഗം ചെല്ലു. ഞാനുമവരെ അന്വേഷിക്കട്ടെ. (എന്നു രണ്ടാളും പോയി)
പ്രവേശകം കഴിഞ്ഞു
(അനന്തരം വേദവ്യാസമഹര്‍ഷിയും ധർമ്മപുത്രരും പ്രവേശിക്കുന്നു)
ധര്‍മ്മ:- (വിഷാദത്തോടുകൂടി വിചാരം) അല്ലേ മനസ്സേ! പരാപരജ്ഞനായ ഇവിടുത്തെ വാക്കുകൾ കേട്ടിട്ടും നീയെന്താണു് സമാധാനപ്പെടാത്തതു്? സമാധാനത്തിന്നും ഇത്ര നന്നായിട്ടു മറ്റെന്താണുള്ളതു്?
വേദ:- (ധര്‍മ്മപുത്രരെ നോക്കി)
അല്ലേ ധര്‍മ്മതനൂജ! പാര്‍ക്കുക പതി-
മ്മൂന്നാണ്ടു കാലം കഴി-
ഞ്ഞല്ലേ നോക്കു നിവൃത്തിയുള്ളു; പറയാ-
മല്ലൽപ്പെടാതേവരും
ചൊല്ലേറുംപടി വാണുകൊള്ളുക; പതി-
ന്നാലായ കൊല്ലത്തിൽ ഞാ-
നല്ലേ ചൊല്ലുവതല്ലൽതീർന്നനുജരൊ-
ത്തിക്ഷോണി രക്ഷിച്ചിടും. 3
ധര്‍മ്മ- ഇവിടുത്തെ ഈ അനുഗ്രഹം വിഫലമാവില്ലെന്നു എനിക്കറിയാം. എങ്കിലും,
വില്ലാളിശ്രേഷ്ഠനാകും ഗുരു, ഗുരുസുത,നാ-
ക്കര്‍ണ്ണനാര്‍ക്കും കയര്‍ക്കാ-
വല്ലാത്താബ്ഭീഷ്മരെന്നീ വിജയികൾ വിലസും
വിശ്രുതം വൈരിസൈന്യം
എല്ലാനേരത്തുമോര്‍ത്തോര്‍ത്തധികമവശനായ്
രാത്രിയും ഞാനുറങ്ങാ-
റില്ലാ കല്യാണമൂര്‍ത്തേ, കനിയുക ഭഗവൻ!
ഭീതിദം ഭാവികാലം. 4
(എന്നു ദീര്‍ഘനിശ്വാസമിടുന്നു.)
വേദ:- (എഴുന്നേററു് ധര്‍മ്മപുത്രരുടെ കൈപിടിച്ചു പുറത്തു തലോടിക്കൊണ്ടു്) കഷ്ടം! കഷ്ടം! എന്താണിങ്ങനെ വ്യസനിക്കുന്നതു്? ഒട്ടും വ്യസനിക്കേണ്ട. ദ്രോണര് അപ്രതിമപ്രഭാവനാണു്. എങ്കിലും അദ്ദേഹത്തിനെ കൊല്ലുന്നതിന്നായി ഒരു മഹനുണ്ടാവണമെന്നുവെച്ചു ദ്രുപദരാജാവു വളരെക്കാലം തപസ്സുചെയ്തിട്ട് അതിനുണ്ടായ മകനാണു ധൃഷ്ടദ്യറ്റൻ. അതു വിഫലമാവില്ല. നിശ്ചയമായിട്ടും ദ്രോണരെ ധൃഷ്ടദ്യമ്നൻ കൊല്ലും. പിന്നെ അംബോപാഖ്യാനം കേട്ടിട്ടില്ലേ? അതിന്റെ തത്വം വിചാരിച്ചാലത്ഭുതങ്ങളനേകം ചെയ്തിട്ടുള്ളാളാണു ഭീഷ്മര്. എങ്കിലും അദ്ദേഹത്തിനെ ശിഖണ്ഡി കൊല്ലാതകണ്ടു കഴിയുകയില്ല.
ധര്‍മ്മ:- ഈ കഥ മുമ്പൊരിക്കൽ നാരദമഹര്‍ഷി എന്നോടും അരുളിച്ചെയ്തിട്ടുണ്ടു്. (എന്നു കുറച്ചു സമാധാനപ്പെടുന്നു.)
ദേവന്മാക്കൊരു കണ്ണിലുണ്ണി, ശിവനും
ശ്രീപാർവ്വതിക്കും പ്രിയൻ,
ഭാവം കണ്ടു കൊടുത്തു പാശുപതവും
മറ്റുള്ള ദിവ്യാസ്ത്രവും
ഏവം ഫൽഗുനനുജ്ജ്വലിക്കെയവിടെ-
പത്തായിരം കര്‍ണ്ണരു-
ണ്ടാവട്ടേ, ഭയമോ ധനഞ്ജയനിലി-
യ്യാമ്പാറ്റ വൈരിവ്രജം. 5
(ആലോചിച്ചിട്ടു്) അശ്വത്ഥാമാവിന്റെ കഥ ഈ കൂട്ടത്തിൽ പറവാനുള്ളതല്ലെങ്കിലും ഭഗവാൻ ശ്രീകൃഷ്ണനിൽനിന്നാണദ്ദേഹത്തിനാപത്ത്. അതിന്നുംപുറമേ,
മല്ലാരിയുടെ കാരുണ്യ-
മെല്ലാസ്സമയവും പരം
ചൊല്ലാം നിങ്ങളിലുള്ളപ്പോൾ
വല്ലാതെന്തിനു കുണ്ഠിതം? 6
ധര്‍മ്മ:- (വിചാരം) ഇവിടുത്തെ വാക്കുകൾ കേൾക്കുമ്പോളാശ്വാസം തോന്നുന്നുണ്ടു്.
മൂന്നാമങ്കം (പേജ് 26- 30)
തിരിവൊരു ഭവചക്രം പുക്കിരിക്കുന്നു ദുഃഖം
ശരി സുഖമിവയെന്നാൽ ചുറ്റിടും രണ്ടുമൊപ്പം
പിരിയുമണയുമപ്പോൾ ദുഃഖസൌഖ്യങ്ങൾ മര്‍ത്ത്യര്‍-
ക്കറിയുക നിലയുണ്ടോ ഭാരമാക്കാനുമുണ്ടോ? 7
ധര്‍മ്മ:- (വിചാരം) ഇങ്ങനെയുള്ള മഹാന്മാരുടെ വാക്കു കേൾക്കുമ്പോളെങ്ങനെയാണ് സമാധാനമുണ്ടാകാതെ വരുന്നതു്? ദൈവമേ! സര്‍വ്വദാ സജ്ജനസംസര്‍ഗ്ഗത്തിന്നിടവരുത്തണേ!
വേദ:- ഒന്നുകൂടി കേൾക്കു:
"തപസോ ഹി പരം നാസ്തി തപസാ വിന്ദതേ മഹൽ നാസാദ്ധ്യം തപസഃ കിഞ്ചിദിതി ബുദ്ധ്യസ്വരാഘവ!" എന്നു കേട്ടിട്ടില്ലേ? അതിനെ നല്ലവണ്ണം വിശ്വസിച്ചു തപസ്സ് വഴിപോലെ വര്‍ദ്ധിക്കുന്നതിനായി സത്യം, ആര്‍ജ്ജവം, അക്രോധം, സംവിഭാഗം, ദമം, ശമം, അനസൂയ, അഹിംസ, ശൌചം, എന്നിവകളെ വേണ്ടതുപോലെ ആശ്രയിച്ചുകൊണ്ടിരുന്നാൽ വ്യസനിപ്പാനിടവരില്ല. എന്നുമാത്രമല്ല.
"ഇഹ യൽ ക്രിയതേ കര്‍മ്മ തൽ പരത്രോപഭുജ്യതേ
തസ്മാൽ ശരീരം യുഞ്ജീത തപസാ നിയമേന"
ഇതും പ്രത്യേകം ഓര്‍മ്മവെയ്ക്കേണ്ടതാണ് എന്നും അറിയാമല്ലോ?
ധര്‍മ്മ:-(വിചാരം) ഇത്ര വാത്സല്യമുണ്ടായിട്ടാരാണുള്ളതു്? തൊഴുതുംകൊണ്ടു (സ്പഷ്ടം) ഇങ്ങനെയുള്ള മഹാന്മാരുടെ വാക്കുകൾ കേൾക്കുമ്പോൾ ആര്‍ക്കാണ് സമാധാനമുണ്ടാവാത്തതു്?
(അനന്തരം ഭീമസേനനും അർജ്ജുനനും പ്രവേശിക്കുന്നു.)
ഭീമസേനാര്‍ജ്ജുനന്മാർ:- (മഹഷിയെക്കണ്ടു ഭക്തിയോടുകൂടി തൊഴുതുകൊണ്ടു്)
കരുണയൊടവിടുന്നീ'യല്ലലെല്ലാം നശിക്കെ'-
ന്നരുളണമവിടുത്തെപ്പൌത്രരീപ്പൌരവന്മാർ
തിരുമൊഴി മുനിമാരൊന്നോര്‍ത്തുരച്ചാലതിങ്കൽ
പൊരുളുകളുടനെത്തിക്കൂടുമെന്നാപ്തവാക്യം. 8
(എന്നു നമസ്കരിക്കുന്നു)
വേദ:-(അവരെപ്പിടിച്ചെഴുന്നേൽപിച്ചിട്ട്) വിജയികളായിബ്ഭവിക്കട്ടെ! (എന്നും അനുഗ്രഹിക്കുന്നു)
ധര്‍മ്മ:- ഇവിടുത്തെ അനുഗ്രഹംകൊണ്ടു നിങ്ങൾക്കും നല്ലതു വരട്ടെ.
വേദ:- അല്ലേ ഭീമ! അങ്ങയുടെ സൌഗന്ധികാഹരണം തുടങ്ങിയ അത്ഭുതകര്‍മ്മങ്ങൾ കേട്ടറിഞ്ഞു ഞാൻ വളരെ സന്തോഷിക്കുന്നു.
(ഭീമൻ ലജ്ജിച്ചു തലതാഴ്ത്തുന്നു.)
വേദ:-അല്ലേ അര്‍ജ്ജുന! ത്ര്യംബകതോഷണംമുതൽ കാലകേയവധംവരെയുള്ള അത്ഭുതകര്‍മ്മങ്ങൾ അങ്ങെയൊഴിച്ചു മറ്റെല്ലാവർക്കും അസാദ്ധ്യമായിട്ടുള്ളതാണു്.
(അജ്ജുനൻ ലജ്ജിച്ചു തലതാഴ്ത്തുന്നു.)
ഭീമ:- നകുലസഹദേവന്മാരെവിടെ?
ധര്‍മ്മ:- അവർ ഇവിടുന്നെഴുന്നെള്ളി എത്തിയപ്പോൾത്തന്നെ ഇവിടെ ഉണ്ടായിരുന്നു. ഇപ്പോളിവിടേയ്ക്കു വിശ്രമസ്ഥാനം തയ്യാറാക്കാൻ ഞാൻ പറഞ്ഞയച്ചിരിക്കയാണു്.
അജ്ജു:- ഭിക്ഷ കഴിച്ചായിരിക്കാം എഴുന്നെള്ളത്ത് എത്തിയതു്?
വേദ:- അതേ.
സഹദേവൻ:- (പ്രവേശിച്ചും എല്ലാവരേയും യഥാക്രമം വന്ദിച്ചു്) ഇവിടയ്ക്കു വിശ്രമസ്ഥാനം തയ്യാറാക്കി ജ്യേഷ്ഠൻ കാത്തുനില്ക്കുന്നു. അങ്ങോട്ടെഴുന്നെള്ളാം.
വേദ:- എന്നാൽ ഞാനങ്ങോട്ടു ചെല്ലട്ടെ (എന്നും എഴുന്നേല്ക്കുന്നു.)
(എല്ലാവരും തൊഴുതും ഒതുങ്ങിനില്ക്കുന്നു)
ധര്‍മ്മ:- (മഹഷിയെ നിര്‍ദ്ദേശിച്ച്) ഉണ്ണി! ഇവിടുത്തെ വഴികാണിച്ചുകൊണ്ടുപോയി വേണ്ടതുപോലെ വിശ്രമിപ്പിക്കു.
സഹ:- കല്പനപോലെ. (മഹര്‍ഷിയോട്) ഇതിലെ ഇതിലെ (എന്നു സഹദേവനും മഹർഷിയും പോയി.)
ധര്‍മ്മ:- (ഇരുന്നിട്ടു്) മഹാനുഭാവനായ മഹര്‍ഷിയുടെ എഴുന്നെള്ളത്തുകൊണ്ടു മനസ്സിനിപ്പോൾ ഒരു കൃതാത തോന്നുന്നുണ്ടു്.
(അണിയറയിൽനിന്നു്) "രക്ഷിക്കണേ രക്ഷിക്കണേ” (എന്നും എല്ലാവരും കേട്ടിട്ട്) എന്താണിതു്? (എന്നും ചെവികൊടുക്കുന്നു.)
"അല്ലേ ധര്‍മ്മജ! വീരനായരുളിടും
ഹേ ഭീമ! കാലാരിയായ്-
വില്ലേന്തി പ്രഹരിച്ചു വീര്യനിധിയാം
ഹേ പാര്‍ത്ഥ! പാലിക്കണേ
ഇല്ലേ പിന്തുണ തോറ്റു ഞങ്ങളുടെയീ-
യാപത്തകറ്റീടുവാൻ
ചൊല്ലേറും തിരുമേനിമാരുടെ വെറും
കയ്യൂക്കു താനാശ്രയം." 9
അജ്ജു:- (കേട്ടു്, ശൌര്യത്തോടുകൂടി) പേടിക്കേണ്ട, പേടിക്കേണ്ട. നിങ്ങളുടെ ആപത്തിന്നതാണെന്നു് ഇവിടെ വന്നു വ്യക്തമായി നിസ്സംശയം പറഞ്ഞുകൊൾവിൻ. പേടിക്കേണ്ട, ഒട്ടും പേടിക്കേണ്ട.
രണ്ടു ചാരന്മാർ:- ( പ്രവേശിച്ചിട്ട്) രക്ഷിക്കണേ! രക്ഷിക്കണേ! (ധര്‍മ്മപുത്രരുടെ കാൽ വീഴുന്നു)
ധര്‍മ്മ:- (കരുണയോടുകൂടി) രക്ഷിക്കാം. നിങ്ങൾ ഒട്ടും പേടിക്കേണ്ട. എഴുന്നേറ്റു സങ്കടമിന്നതാണെന്നു പറയു.
ചാര:- (എഴുന്നേറ്റു കരഞ്ഞുംകൊണ്ടു്) ബലവാന്മാരായ നിങ്ങൾ കേൾക്കണം.
(എല്ലാവരും ഉത്സാഹത്തോടുകൂടി കേൾക്കുന്നു)
ചാരന്മാർ:- ദുശ്ശാസനൻതുടങ്ങിയ അനുജന്മാരോടും, ഭാനുമതിമുതലായ ധര്‍മ്മദാരങ്ങളോടും, ശകുനിയാദിയായ ബന്ധുക്കളോടുംകൂടി ദുര്യോധനമഹാരാജാവിനെ യുദ്ധത്തിൽ ജയിച്ചു ഗന്ധർവ്വന്മാർ പിടച്ചുകെട്ടിക്കൊണ്ടുപോയി. ആശ്രിതവത്സലന്മാരും കൃപാലുക്കളുമായ നിങ്ങളുടനേവന്നു രക്ഷിക്കണേ! രക്ഷിക്കണേ! (എന്നും ഉറക്കെ കരഞ്ഞുംകൊണ്ടു വീണ്ടും കാല്ക്കൽ വീഴുന്നു.)
ഭീമ:- (കേട്ട് അഹങ്കാരത്തോടുകൂടി)
കള്ളച്ചൂതു കളിച്ചു ഞങ്ങളുടെ സര്‍-
വ്വസ്വം ഹരിച്ചുള്ളൊരീ-
ക്കള്ളന്മാരെയിവണ്ണമിജ്ജനമുടൻ
ചെയ്യേണ്ടതാണെങ്കിലും
കൊള്ളത്തക്കതുതന്നെ നല്ലൊരുചിതം
ഗന്ധർവ്വരീച്ചെയ്തതാ-
ബ്ഭള്ളല്പം കുറയട്ടെ ഞങ്ങളവരെ-
ക്കാക്കില്ല പൊയ്ക്കൊള്ളുവിൻ. 10
ധർമ്മപുത്രൻ:- ശിവ! ശിവ!
വല്ലാതിന്നിവിടെക്കിടന്നുഴലുമി-
ക്കൌന്തേയരെക്കാട്ടിൽ വ-
ന്നുല്ലാസത്തോടു കണ്ടെടുത്തു കളിയാ-
ക്കി പ്രൌഢി കാണിക്കുവാൻ
ചൊല്ലാം മാതുലനൊത്തു വന്ന വികൃതി-
ക്കൂട്ടത്തെ ദാരാന്വിതം
കൊല്ലാതിങ്ങനെ കെട്ടിയിട്ടതു രസം
പാര്‍ക്കുമ്പൊളയ്യാ! രസം! 11
ചാര:- അയ്യോ! ഇങ്ങനെ കല്പിക്കരുതേ! രക്ഷിക്കണേ! രക്ഷിക്കണേ! (എന്നു മാറത്തടിച്ചു കരയുന്നു.)
ധർമ്മ:- ഒട്ടും പേടിക്കേണ്ടാ.
അജ്ജു:- ഇവരുടെ കൂട്ടത്തിൽ കര്‍ണ്ണൻ ഉണ്ടായിരുന്നില്ലേ?
ചാര:-_ഉണ്ടായിരുന്നു. അദ്ദേഹം ആദ്യംതന്നെ ഗന്ധർവ്വന്മാരുടെ ശരവഷംകൊണ്ടു നെറികെട്ടോടി കാടു കേറിക്കഴിഞ്ഞു.
അര്‍ജ്ജു:- (അഹങ്കാരത്തോടുകൂടി) എന്നെ ജയിക്കാനുള്ള ശക്തി സമ്പാദിക്കാനായിരിക്കാം അയാൾ കാടു കേറി
ധര്‍മ്മ:- (കുറച്ചു കോപത്തോടുകൂടി) അഹങ്കാരം മതി മതി. ഗന്ധർവ്വന്മാർ ബലാല്ക്കാരേണ സ്ത്രീസമേതന്മാരായ കുരുരാജാക്കന്മാരെ പിടിച്ചു കെട്ടിപ്പോയി എന്നുള്ള കാര്യം നമ്മളുടെ വംശത്തിന്നുകൂടി ദൂഷണമായിത്തീര്‍ന്നു. (എന്നു വിഷാദിക്കുന്നു.)
ഭീമ:- (കോപത്തോടുകൂടി) വികൃതികളുണ്ടായാൽ കുലം നിശ്ചയമായിട്ടും ദുഷിക്കും. അതിനൊട്ടും വ്യസനിപ്പാനില്ല.
ധര്‍മ്മ:-
കലമ്പൽ കൂട്ടായ്മ, കുലം ദുഷിച്ചതോര്‍-
ത്തലം മനസ്സാളിയെരിഞ്ഞിടുന്നു മേ
നിലയ്ക്കു നിന്നുൾക്കറ വിട്ടു മാനമായ്
കുലം നയിക്കാത്ത നരൻ നപുംസകം. 12
അര്‍ജ്ജു:- (വിചാരം) ഭഗവാൻ തേരിൽ കയറുന്ന സമയം പെട്ടെന്നുണ്ടായ ആ സംഭവവും ഒടുവിലെന്നോടരുളിച്ചെയ്തതും ഇപ്പോൾ ഇവിടെ നടന്ന സംഗതിയും എല്ലാംകൂടി വിചാരിക്കുമ്പോളെനിക്കു പല ശങ്കകളും തോന്നുന്നുണ്ടു്. ഇതെല്ലാം ഒടുവിൽ ഒരു നൂലിൽ കോർത്ത മാലയായിത്തീരുമോ ആവോ? ഈശ്വരനറിയാം!
ഭീമ:- (പശ്ചാത്താപത്തോടുകൂടി വിചാരം) കോപം ചീത്തയാണെന്നു ഭഗവാനെഴുന്നെള്ളുന്ന സമയം പ്രത്യേകം അരുളിച്ചെയ്തിട്ടുണ്ടു്. എന്നിട്ടും ഇതു് എന്നെ ബലാല്ക്കാരേണ ബാധിക്കുന്നുവല്ലോ!
ധര്‍മ്മ:-
തമ്മിത്തമ്മിലിരിപ്പവര്‍ക്കു പലതും
വൈരങ്ങളുണ്ടായ്‍വരും
തമ്മിത്തല്ലുമിടയ്ക്കിടയ്ക്കധികമാ-
യെന്നാലുമൊന്നോര്‍ക്കണം
ഇമ്മിക്കും കൃപവിട്ടു തൽകുലമല-
ഞ്ഞാര്‍ത്തിപ്പെടുമ്പോൾതിമര്‍-
ത്തമ്മിത്രസ്ഥിതിയും മറന്നരുളുവോ-
രയ്യോ കുലദ്രോഹികൾ. 13
ഭീമ:- (ആലോചനയോടുകൂടി വിചാരം) ഭഗവാനെഴുന്നെള്ളുന്ന സമയം അകാരണമായിട്ടെന്നെ വിളിച്ചു "കോപം ചീത്തയാണെന്നും ഉടനേ കോപിക്കുവാൻ തരം കിട്ടും?' എന്നും അരുളിച്ചെയ്തതു വിചാരിക്കുമ്പോൾ ഈ സമയം ജ്യേഷ്ഠനോടു കോപം ചീത്തയാണെന്നും ഗന്ധര്‍വന്മാരുടെ നേരെ കോപിക്കേണ്ടതാണെന്നും ആയിരിക്കണമവിടുത്തെ അഭിപ്രായം. അവിടേയ്ക്കിതൊക്കെ മുമ്പേകൂട്ടി അറിയാൻ പ്രയാസമില്ലല്ലോ? കോപം വന്നപ്പോളിതൊന്നും വിചാരിച്ചില്ല. (എന്നു ശൌര്യവത്തോടുകൂടി സ്പഷ്ടം) "ഗന്ധർവ്വന്മാരുടെ മുഷ്കിൽനിന്നു ദുര്യോധനാദികളെ ഉടനേ വിട്ടയച്ചേയ്ക്കാം" എന്നു ഞങ്ങൾ പറഞ്ഞതായി അവരെ അറിയിയ്ക്കു. നിങ്ങൾ നില്ക്കണ്ട ഞങ്ങളിതാ വന്നുകഴിഞ്ഞു.
ചാര:- (സന്തോഷത്തോടുകൂടി) കല്പനപോലെ. (എന്നു പോയി)
അര്‍ജ്ജു:-(വിചാരം) ആദ്യം കോപിച്ചെങ്കിലും ഇതു വളരെ നന്നായി.
ധര്‍മ്മ:-(സന്തോഷത്തോടുകൂടി) നമ്മളെപ്പലവിധത്തിലും വളരെ ഉപദ്രവിച്ചവരും ഇപ്പോൾ കല്പിച്ചുകൂട്ടി അവമാനിക്കുന്നതിന്നായി വന്നവരും ആയ ഈ ദുര്യോധനാദികൾ നമ്മളുടെ ബാഹുബലംകൊണ്ടു ശത്രുഭയം തീര്‍ന്നു ജീവിച്ചിരിക്കുന്നു എന്നു കേൾക്കുന്നതുപോലെ ഇത്ര ശ്രേയസ്കരമായിട്ടും മറ്റെന്താണുള്ളതു്?
ഭീമ:- ഇതു വളരെ ശരിയാണു്. കോപംകൊണ്ടും അഹങ്കാരംകൊണ്ടും ഞാനിതാദ്യം വിചാരിച്ചില്ല.
മൂന്നാമങ്കം (പേജ് 31 - 32)
ഭീമ:- ഓ! ശരിതന്നെ. ഞാൻ നൂറിനേയും കൊന്നേയ്ക്കാമെന്നാണു സത്യംചെയ്തിരിക്കുന്നതു്. അതും ഞാൻ വിചാരിച്ചിട്ടില്ല. ശുണ്ഠിയെടുത്താലവന്റെ കഥ പരുങ്ങലാവും.
അര്‍ജ്ജു:- ഭഗവാൻ "ഉടനേ കോപിക്കുവാൻ തരം കിട്ടും" എന്ന് അരുളിച്ചെയ്തത് ഈ ഗന്ധർവ്വന്മാരോടു നമ്മൾ കോപിക്കണം എന്നു വിചാരിച്ചിട്ടാവും.
ധര്‍മ്മ:- ഇതു വളരെ ശരിയാണു്. അവിടേയ്ക്കിതു മുമ്പേ കൂട്ടി അറിയാമല്ലോ.
ഭീമ:- (കോപത്തോടുകൂടി ആകാശത്തു ലക്ഷ്യംവെച്ചിട്ടു്)
കട്ടത്തീയെതൃദൃഷ്ടിയിട്ടുടനുരു-
ട്ടിക്കൊണ്ടു കോപിച്ചു നേ-
രിട്ടന്നട്ടഹസിച്ചു വന്ന ബകനെ
ക്കാലന്നു കാഴ്ചയ്ക്കു ഞാൻ
തിട്ടം വിട്ടവനുഗ്രനോര്‍ക്കുവിനഹോ!
ഗന്ധർവ്വരേ! നിങ്ങളെ-
പ്പൊട്ടപ്പല്ലിനു കൂസുകില്ല വിടുവിൻ
ഭീമൻ വരുന്നുണ്ടിതാ. 14
അര്‍ജ്ജു:- (വിചാരം) "ഇപ്പോളൊന്നിച്ചു പോരണ്ട?' എന്നുd ഭഗവാനെന്നോടരുളി ചെയ്തതും ഇതുതന്നെയായിരിക്കും.
ധര്‍മ്മ:- ഗന്ധർവ്വന്മാർ ബലവാന്മാരും ദിവ്യന്മാരും ആകകൊണ്ടു സാമത്തിലാണ് അവരോടു ചെല്ലേണ്ടതു്. അപ്പോൾ അവർ കോപിക്കാനാണ് ഭാവമെങ്കിൽ പിന്നെ പരാക്രമം കാണിക്കുന്നതാണുചിതം.
അര്‍ജ്ജു:- (കോപത്തോടുകൂടി ആകാശത്തു ലക്ഷ്യംവെച്ചിട്ടു്)
സദ്ധര്‍മ്മം കരുതിക്കുരുക്കളെ വിടാ-
നര്‍ത്ഥിക്കുമെന്നോടുടൻ
യുദ്ധത്തിന്നു വരുന്നപക്ഷമവരെ-
ക്കൂസില്ല കാണാം കളി
സിദ്ധന്മാരുടെ മാംസശോണിതമശി-
ച്ചേമ്പക്കമിട്ടാര്‍പ്പുമായ്
ബദ്ധപ്പെട്ടു നടന്നിടട്ടെയിവിടെ
കൂടുന്ന കൂളീകുലം. 15
ധര്‍മ്മ:- യുദ്ധത്തിൽ നിങ്ങൾ വിജയികളായി ഭവിക്കട്ടെ! (എന്നനുഗ്രഹിക്കുന്നു) സഹായത്തിന്നു നകുലസഹദേവന്മാരെക്കൂടി അയയ്ക്കാം.
ഭീമാര്‍ജ്ജുനന്മാർ:- (തൊഴുതുംകൊണ്ടു്) കല്പനപോലെ. (എന്നു നമസ്കരിച്ചു പോയി)
ധര്‍മ്മ: നകുലസഹദേവന്മാരെ വേഗം അയയ്ക്കുതന്നെ. (എന്നു പോയി)
ധാർത്തരാഷ്ട്രപരിത്രാണനിശ്ചയം എന്ന മൂന്നാമങ്കം കഴിഞ്ഞു.
നാലാമങ്കം (പേജ് 33 - 35)
നാലാമങ്കം
(അനന്തരം കര്‍ണ്ണൻ പ്രവേശിക്കുന്നു)കര്‍ണ്ണൻ:- (ലജ്ജാവിഷാദങ്ങളോടുകൂടി) ധാനുഷ്കശിരോമണിയായ സാക്ഷാൽ ശ്രീരാമൻതിരുവടിക്കുതന്നെ ഖരയുദ്ധത്തിൽ മൂന്നടി പിന്നാക്കംവെച്ചു എന്നുള്ള അപവാദം ജീവിതാവസാനംവരെ എന്നല്ല ഇതുവരെ തീര്‍ന്നിട്ടില്ല. വില്ലാളികൾക്കിതിലധികം അപമാനമായി ട്ടു മറ്റെന്താണുള്ളതു്? കുട്ടികൾക്കുകൂടി എന്നെ മനസ്സി ലാക്കുന്നതിന്നും ഇതൊരു ലക്ഷണമായി തീര്‍ന്നുവല്ലോ. (എന്നു ദീര്‍ഘശ്വാസമായിട്ട്) അയ്യോ! കഷ്ടം കഷ്ടം!
മല്ലിന്നു തെല്ലിവരൊടേറ്റു മടങ്ങി ഞാനീ
വില്ലിട്ടു പാഞ്ഞ കഥ പാണ്ഡവർ കേട്ടിടുമ്പോൾ
ചൊല്ലിച്ചിരിക്കുമവരിഷ്ടരൊടൊത്തിരുന്നു
കില്ലില്ല; ജീവിതമെനിക്കു വെറുത്തിടുന്നു. 1
എന്റെ കുറവു കണ്ടുപിടിക്കുന്നതിന്നു ജാഗരൂകന്മാരായിരിക്കുന്ന ഭീഷ്മദ്രോണാദികൾക്കും ഇതൊരു വകയായി. ദൈവമേ! ഈ അപവാദത്തിൽനിന്നു നിവർത്തിപ്പാനെന്താണു വഴി?
യുദ്ധമദ്ധ്യത്തിൽ വില്ലിട്ടു ബദ്ധപ്പെട്ടു ഗതരൂപം
ഇദ്ധരിത്രിയിലോടുന്ന മുഗ്ദ്ധന്മാർ ചാവണം ക്ഷണം. 2
എന്നാലെനിക്കതും ചെയ്‍വാൻ നിവൃത്തിയില്ലല്ലോ. ദുര്യോധനമഹാരാജാവെന്നെ സ്നേഹപാശംകൊണ്ടല്ലേ കെട്ടിയിട്ടിരിക്കുന്നതു്. (എന്നു നടക്കുന്നു) ദുശ്ശാസനനോടുകൂടി മഹാരാജാവിപ്പുഴയിലേയ്ക്ക് എറങ്ങിപ്പോയിട്ടുണ്ടെന്നാണല്ലോ ആ കാട്ടാളന്മാർ പറഞ്ഞതു്. അവരെ അന്വേഷിക്കതന്നെ. (എന്നു ചുറ്റിനടന്നു നേരേ നോക്കി ആവേഗത്തോടുകൂടി ദീര്‍ഗ്ഘമായി ശ്വസിച്ച്)ഇതാ മഹാരാജാവു്,
ഉൾക്കോലും ശോകഭാരം തിരുമിഴിവഴി കാ-
ട്ടുന്നു ദീര്‍ഗ്ഘം ശ്വസിപ്പൂ
വിൽക്കോൽ വിട്ടാക്കരത്താൽ വിളറിയ വദനം
താങ്ങിയാശ്വാസഹീനം
മെയ്ക്കോപ്പം വിട്ടു ചിന്താലഹരിയിലിവനെ-
പേർത്തുമോര്‍ത്തോര്‍ത്തു വാടു-
ന്നിക്കോലം കാണ്മു കഷ്ടേ! സഹജനരികിൽ നി-
ന്നാത്തനായ്‍വീശിടുന്നു. 3
(ഒന്നുകൂടി സൂക്ഷിച്ചുനോക്കീട്ട്) എന്തോ മഹാരാജാവു ഒന്നു പറയാൻ ഭാവിക്കുന്നുണ്ടു്. വേഗം അടുത്തു ചെല്ലുകതന്നെ. (എന്നു നടക്കുന്നു) (അനന്തരം പറഞ്ഞപോലെ ദുര്യോധനനും ദുശ്ശാസനനും പ്രവേശിക്കുന്നു.)
ദുര്യോ:- (ഇടനെഞ്ഞു പൊട്ടിക്കൊണ്ടു്) ഉണ്ണി! ദുശ്ശാസന! ആ ധര്‍മ്മപുത്രർ വളരെ സ്നേഹം നടിച്ചു ആലിംഗനംചെയ്തു പുറത്തു തലോടിക്കൊണ്ടു്,
"എന്നുണ്ണി! കേൾക്കുക സുയോധന സാഹസങ്ങ-
ളൊന്നും തുടങ്ങരുതഹമ്മതി ഗർവ്വിതെല്ലാം
എന്നും മനുഷ്യനു വിപല്ക്കരമാണതെല്ലാം
നിന്നുള്ളിലോര്‍ത്തു പെരുമാറുക മംഗളം തേ" 4
എന്നു പറയുമ്പോഴത്തെ 'അവലേപവിലേപസുന്ദര'മായ ആ മുഖം കണ്ട ഞാൻ ഇനിയെങ്ങനെയാണ് ജീ വിച്ചിരിക്കുക. (എന്നു ദീര്‍ഘശ്വാസമിട്ടു മോഹിക്കുന്നു.)
കര്‍ണ്ണ:- (വിഷാദത്തോടുകൂടി വിചാരം) കാമരൂപികളും അമേയബലവാന്മാരും ശത്രുക്കളുമായ ഗര്‍ന്ധവ്വന്മാരെ സോദരന്മാരോടുകൂടി അനായാസേന ജയിച്ച ഇദ്ദേഹം എന്താണിപ്പോൾ ഇങ്ങനെ വ്യസനിക്കുന്നതു്? (ആലോചിച്ചിട്ടു്) ഈ വ്യസനം എന്നെക്കുറിച്ചാവാം. ഞങ്ങൾ തമ്മിലുള്ള സ്നേഹം അത്രമാത്രം ഉണ്ടു്.
ഉള്ളാലധികമിണങ്ങീ-
ട്ടുള്ളാത്തോഴര്‍ക്കു തോലി നേരിട്ടാൽ
കൊള്ളാവുന്നവരഴലുൾ-
ക്കൊള്ളാതെവരാൻ ഞെരുക്കമാണല്ലോ? 5
ദുശ്ശാ:- (വ്യസനത്തോടുകൂടി) അല്ലേ ജ്യേഷ്ഠ! സമാശ്വസിക്കു, സമാശ്വസിക്കു! എന്താണ് എന്നെ ഇങ്ങനെ കഠിനമായി വ്യസനിപ്പിക്കുന്നതു്?
(ദുര്യോധനൻ മോഹം തീര്‍ന്നു സ്നേഹത്തോടുകൂടി ദുശ്ശാസനനെ നോക്കി ദീര്‍ഘശ്വാസമിടുന്നു.)
കര്‍ണ്ണൻ:- (അടുത്തു ചെന്നിട്ടു്) ദിവ്യാസ്ത്രസമ്പന്നന്മാരായ ഗന്ധർവ്വന്മാരെജ്ജയിച്ച മഹാരാജാവു സര്‍വ്വോൽക്കര്‍ഷേണ വര്‍ത്തിച്ചാലും.
(ദുര്യോധനൻ ലജ്ജിച്ചു തല താഴ്ത്തുന്നു)
കര്‍ണ്ണ:- മഹാരാജാവേ! ഇഷ്ടനായ ഈ കര്‍ണ്ണനെ നോക്കാത്തതെന്താണു്?
ദുര്യോ:- (വിചാരം) എനിക്കു നോക്കാൻ വളരെ ആഗ്രഹം തോന്നുന്നുണ്ടു്. ഈ സ്ഥിതിയിലെങ്ങനെയാണു ഞാൻ കര്‍ണ്ണന്റെ മുഖത്തു നോക്കുന്നതു്?
ദുശ്ശാ:- അല്ലേ ജ്യേഷ്ഠ! അടുക്കൽ നില്ക്കുന്ന ഇഷ്ടനായകജനോടെന്താണ് മിണ്ടാത്തതു്?
ദുര്യോ:- (വിചാരം) ഇതും ഞാൻ കേൾക്കേണ്ടിവന്നു. ഇനി വേഗത്തിലുത്തരം പറയാഞ്ഞാൽ കര്‍ണ്ണൻ കഠിനമായി വ്യസനിക്കും. (എന്നു മനസ്സുറപ്പിക്കുന്നു)
കര്‍ണ്ണ:- (കണ്ണീരോടുകൂടി) മഹാരാജാചെന്നോടു പരിഭവിക്കുന്നപക്ഷം ഞാൻ ജീവിച്ചിരിക്കണമെന്നു വിചാരിക്കുന്നില്ല.
ദുര്യോ:- ശിവ! ശിവ! കഷ്ടം! കഷ്ടം! അല്ലേ കര്‍ണ്ണ! എനിക്കങ്ങയുടെ പേരിൽ യാതൊരു പരിഭവവും തോന്നീട്ടില്ല. ഇനി തോന്നുകയും ഇല്ല. പിന്നെ ആ ഗന്ധർവ്വന്മാരെ ജയിച്ചതു ഞങ്ങളെന്നാണോ വിചാരിക്കുന്നതു്?
കര്‍ണ്ണ:- (വിചാരം മഹാരാജാവു തെളിഞ്ഞു സംസാരിക്കുന്നുണ്ടു്. (സ്പഷ്ടം) ഇതുവരെ എന്റെ വിശ്വാസം മഹാരാജാവുതന്നെയാണവരെ ജയിച്ചതെന്നായിരുന്നു. ഞാനൊഴിച്ചുപോയതിൽപ്പിന്നെ അവർ എന്തൊക്കെയാണു ചെയ്തതു്? എങ്ങനെയൊക്കെയാണു കലാശം?
ദുര്യോ:- അതു വിചാരിക്കാൻ കൂടി വയ്യാത്തതാണ്. എങ്കിലും അങ്ങുചോദിച്ചാൽ പറയാതകണ്ടു കഴികയില്ലല്ലോ?
കര്‍ണ്ണ:- വാസ്തവം മുഴുവൻ അറിഞ്ഞാൽക്കൊള്ളാമെന്നു വളരെ ആഗ്രഹമുണ്ടു്.
ദുര്യോ:- പറയാം, കേൾക്കൂ:
ചൊല്ലാം കര്‍ണ്ണ! ഭവാൻ തിരിച്ചിവിടെനി-
ന്നോടിക്കഴിഞ്ഞപ്പൊൾ ഞാ-
നെല്ലാസോദരരോടുമൊത്തു നിതരാം
മല്ലിട്ടു ഗന്ധർവ്വരായ്
നില്ലാതായവർ ഞങ്ങളെക്കഠിനമായ്
മര്‍ദ്ദിച്ചടുത്തു കഴി-
ഞ്ഞില്ലാ പുത്രകളത്രമാതൃസഹിതം
ബന്ധിച്ചുവല്ലോ സഖേ! 6
കര്‍ണ്ണൻ:-എന്നിട്ടു പിന്നെ?
നാലാമങ്കം (പേജ് 36 - 40)
ചൊല്ലുള്ളര്‍ജ്ജുനനും ചൊടിപ്പുതുമ കാ-
ണിക്കുന്ന മാദ്രേയരും
കല്ലും പുല്ലുമൊരേനിലയ്ക്കു പൊടിപാ-
റ്റീടുന്നൊരാബ്ഭീമനും
എല്ലും പൂണ്ടു തുളച്ചിടും വിശിഖമെ-
യ്തെത്തുമ്പോഴാ ഞങ്ങളെ-
ച്ചൊല്ലുമ്പോളിടറുന്നു; കെട്ടി മുറുകെ-
ഗ്ഗന്ധവർ കൊണ്ടോടിനാർ. 7
അപ്പോളര്‍ജ്ജുനൻ ശൌര്യത്തോടുകൂടി അവക്ക് ഒരുവിധത്തിലും പോവാൻ വയ്യാത്ത വിധത്തിൽ ശരകൂടം കെട്ടി ബന്ധിച്ചു! ഉടനെ ഗന്ധർവ്വരാജാവായ ചിത്രസേനൻ അര്‍ജ്ജുനൻറെ അടുക്കൽ വന്നു,
വില്ലാളിവീര! മതി പോരിഹ ഞാൻ പ്രസാദി-
ച്ചെല്ലാസ്സഹോദരരെയും തവ തന്നീടുന്നേൻ
ഉല്ലാസമാന്നിവരെ വാങ്ങുക; വര്‍ത്തമാനം
ചൊല്ലാൻ നമുക്കിനി യുധിഷ്ഠിരപാര്‍ശ്വമെത്താം. 8
ധര്‍മ്മത്തിന്റെ വിശുദ്ധതത്വമറിവോൻ
സത്യം ത്രിലോകിക്കെഴും
മര്‍മ്മസ്ഥാനമനന്തമംഗളകരം
കാണ്മാൻ കരുത്തുള്ളവൻ
കര്‍മ്മത്തിൽ പിഴ വന്നിടാത്ത വിമലൻ
ധമ്മാത്മജൻതന്നെയി-
ശ്ശര്‍മ്മംകെട്ടവരിൽ പരം കരുണയോ
കയ്യേറ്റമോ ചെയ്യണം. 9
അതാണ് വേണ്ടതു്. നമ്മൾക്കും ഇവരെ അവിടെ കൊണ്ടും ഏല്പിക്കേണ്ട ഭാരം മാത്രമേ ഉള്ളു എന്നു പറഞ്ഞു ഞങ്ങളെ എണ്ണി ഏല്പിച്ചുകൊടുത്തു. പിന്നെ അര്‍ജ്ജുനന്റെ കയ്യും പിടിച്ചു വളരെപ്പരിഹാസത്തോടുകൂടി അല്ലേ കര്‍ണ്ണ! നമ്മളന്നു വികര്‍ണ്ണനെക്കൂടി അറിയിക്കാതെ ആലോചിച്ച 'ആ ഗൂഢാലോചന' അവിടെ വിളിച്ചുപറഞ്ഞു. ഞാനപ്പോൾ ലജ്ജകൊണ്ടു സുതലംവരെ കീഴ്പ്പോട്ടു താന്നുപോയി.
കര്‍ണ്ണൻ:- (ദീര്‍ഘശ്വാസമിട്ടിട്ടു്) പിന്നെ പിന്നെ?
ദുര്യോ:- “തന്നിമിത്തം ഇവരെ ബന്ധിക്കുന്നതിന്നായ് ഇന്ദ്രന്റെ കല്പനപ്രകാരമാണ് ഞങ്ങൾ വന്നതു്?' എന്നും പറഞ്ഞു.
ദുര്യോ:- (ഇടനെഞ്ഞു പൊട്ടിക്കൊണ്ടു്)
പിന്നെപ്പാര്‍ഷതിയോടുകൂടിയമരും
ധര്‍മ്മിഷ്ഠനാം ധര്‍മ്മജൻ
തന്നെക്കാണുവതിന്നു പാണ്ഡസുതരും
ഗന്ധർവ്വരും ഞങ്ങളും
ചെന്നെത്തും പൊഴുതെന്റെ കര്‍ണ്ണ! പരി-
ഹാസത്തോടു പാഞ്ചാലിയൊ-
ന്നെന്നെപ്പാര്‍ത്തു ചിരിച്ചു... 10
(മദ്ധ്യത്തിൽ അക്ഷരം പുറപ്പെടാതെ ദീർഘശ്വാസമിട്ടു മോഹിക്കുന്നു)
ദുശ്ശാ:- (നോക്കീട്ടു് വിചാരം) ഇതുവരെ ജ്യേഷ്ഠൻ കുറച്ചു തെളിഞ്ഞു സംസാരിച്ചിരുന്നു. കഷ്ടം! ഇപ്പോൾ മുമ്പിലത്തെപ്പോലെതന്നെയായി.
വേര്‍ക്കുന്നു വിളറുന്നു മെയ് ചുടു ചുടെ-
ദ്ദീർഘം ശ്വസിക്കുന്നു ഹാ!
നോക്കുന്നു ചിലതോതുവാൻ മൊഴി കുഴ-
ഞ്ഞൊക്കാഞ്ഞു ചിന്താന്ധനായ്
പാര്‍ക്കുന്നു ശിവരാമ! ഞാൻ വിശറികൊ-
ണ്ടത്യാദരം വീശുവാൻ
നോക്കുന്നുണ്ടഴലാറ്റുവാനകമലര്‍-
ക്കാലസ്യമാറീടണേ! 11
കര്‍ണ്ണ:- പിന്നെ യാത്രപറഞ്ഞു നിങ്ങൾ ഇങ്ങോട്ടും ഗന്ധവ്വന്മാർ അങ്ങോട്ടും പോയി, അല്ലേ?
ദുശ്ശാ:- ഞങ്ങളിങ്ങോട്ടു പോന്നപ്പോൾ അവർ പോയി
കര്‍ണ്ണ- (ദുര്യോധനനെക്കണ്ടു വിഷാദത്തോടുകൂടി) മഹാരാജാവു് വളരെ ക്ഷീണിച്ചിരിക്കുന്നു. ഞാനൊണ് ചെയ്യേണ്ടതു്?(ആലോചിച്ചിട്ട്) ഇപ്പോൾ ശകുനിയും ദാനവരാജാവും കൂടി ഇവിടെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു. അവർ ഇപ്പോൾ എവിടെയാണാവോ? (ഒന്നുകൂടി ആലോചിച്ചിട്ട്) ഞാനും ഇവരെപ്പോലെ വ്യസനിച്ചതുകൊണ്ടാവില്ലല്ലോ. (എന്നും മനസ്സുറപ്പിക്കുന്നു) അനന്തരം ശകുനിയും ഭൂതാന്തനെന്ന ദാനവേന്ദ്രനും പ്രവേശിക്കുന്നു.)
കര്‍ണ്ണ:- (ശകുനിയോടും ദാനവേന്ദ്രനോടുംകൂടി) നിങ്ങളിവിടെ ഉണ്ടായിരുന്നെങ്കിൽ വളരെ നന്നായിരുന്നു എന്നു ഞാൻ വിചാരിച്ചു. അപ്പോഴേയ്ക്കും എത്തിയല്ലോ?
ദുശ്ശാ:- (വീശിക്കൊണ്ടു്) അല്ലേ ജ്യേഷ്ഠ! സമാശ്വസിക്കണേ! സമാശ്വസിക്കണേ!
ദുര്യോ:- (മോഹം തീര്‍ന്നു വ്യസനത്തോടുകൂടി)
... ... ... ... ... ... ... ... ... ... ഞാനിനി
മരിച്ചീടുന്നതല്ലേ ഗുണം?
ശത്രുക്കളായ പാണ്ഡവന്മാരുടെ ബാഹുബലംകൊണ്ടിങ്ങനെ ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം ഗര്‍ന്ധവ്വന്മാരുടെ കയ്യുകൊണ്ടു മരിക്കുകതന്നെയായിരുന്നു. എന്നാലക്ഷയമായ സ്വര്‍ഗ്ഗം അനുഭവിക്കാമായിരുന്നു. കഷ്ടം! ദുഷ്ടദൈവം അതിന്നു സംഗതി വരുത്തിയില്ലല്ലോ? അല്ലേ കര്‍ണ്ണ! ഞാനിവിടെത്തന്നെ പ്രായോപവേശം ചെയ്യാനാണ് വിചാരിക്കുന്നതു്. അങ്ങ് എന്റെ ബന്ധുക്കളോടും സഹോദരന്മാരോടും സൈന്യങ്ങളോടും കൂടി ദുശ്ശാസനനെ മുമ്പിൽ നടത്തിക്കൊണ്ടു ഹസ്തിനപുരത്തിലേയ്ക്കു പൊയ്ക്കോളു. (ദീര്‍ഘശ്വാസമിട്ടു്) സുഹൃത്തുകൾക്കു സന്താപത്തെ ജനിപ്പിക്കുന്നവനായും ശത്രുക്കൾക്കു സന്തോഷത്തെ ഉണ്ടാക്കുന്നവനായും ഇരിക്കുന്ന ഞാനെങ്ങനെയാണ് അവിടെച്ചെന്ന് അച്ഛനെക്കാണേണ്ടതു്? ഭീഷ്മദ്രോണാദികളോടും ഉദാസീനന്മാരായ ബ്രാഹ്മണരോടും മറ്റും എന്താണ് പറയേണ്ടതു്? അവർ ഈ വര്‍ത്തമാനം ചോദിക്കുമ്പോളെന്താണുത്തരം പറയേണ്ടതു്? "ആ പാണ്ഡവന്മാരെ കഠിനമായി ഉപദ്രവിച്ചതിന്റെ ഫലമാണിതു്" എന്നും എന്നോടുതന്നെ ചിലർ നേരിട്ടു പറയും. അതെങ്ങനെയാണ് കേൾക്കേണ്ടതു്? (എന്നു ദീർഘശ്വാസമിട്ടു മിണ്ടാതിരിക്കുന്നു.)
ദുശ്ശാ:- (ഇടനെഞ്ഞു പൊട്ടിക്കൊണ്ടു്) അല്ലേ ജ്യേഷ്ഠൻ, ... ... ... ... (ഇത്രയും പറഞ്ഞു് അക്ഷരം പുറപ്പെടാതെ വിരമിക്കുന്നു.)
കര്‍ണ്ണ:- (വിചാരം) ഇവരെക്കാണുമ്പോൾ ധൈര്യത്തിന്നും ധൈര്യമില്ലാതകണ്ടാകുന്നു.
ഭൂതാ:- (വിചാരം) ബുദ്ധിശക്തി എന്തൊരാവശ്യത്തിന്നാണുപയോഗിക്കേണ്ടതെന്നിവരാരും മനസ്സിലാക്കീട്ടില്ലെന്നാണു് തോന്നുന്നതു്.
ദുര്യോ:- വികര്‍ണ്ണന്റെ വാക്കിപ്പോൾ വേദവാക്യം പോലെ തോന്നുന്നുണ്ടു്. (ആലോചിച്ചിട്ട്) ഐശ്വര്യം കൊണ്ടു മത്തനും ദുർബുദ്ധിയും ആയ ഈ ഞാൻനിമിത്തമാണു് വംശത്തിന്നുകൂടി അപമാനം സംഭവിച്ചതു്.
ഭൂതാ:- (വിചാരം) ഒറ്റബ്രാഹ്മണനെ ശകുനം കണ്ടതിന്റെ ഫലം ലണക്കിനു പറ്റി. ശകുനശാസ്ത്രത്തിനു നമസ്മാരം, ശകുനം പറ്റിച്ച പറ്റ്! അമ്പാ!
ദുര്യോ:- ജീവിതാശ തീരെ നശിച്ചു. ഇനി പ്രായോപവേശംതന്നെയാണുചിതം.
കര്‍ണ്ണ:- (വ്യസനത്തോടുകൂടി) മഹാരാജാവെന്തിനാണു വ്യസിനിക്കുന്നതു്? (വിചാരം) എന്റെ വാക്കു മഹാരാജാവു കേൾക്കുന്നില്ലെന്നു തോന്നുന്നു. (എന്നു മനസ്സുപ്പിക്കുന്നു.)
ദുര്യോ:- (ദുശ്ശാസനനെ ആലിംഗനം ചെയ്തിട്ടു്.)
കാലാനുകൂലമിഹ സോദരരൊത്തു നിയ്യീ-
നാലാഴിചൂഴുമവനീതലമാത്തസൌഖ്യം
മാലാറ്റി വാണിടുക വാനവരൊത്തു നാകം
ചേലാര്‍ന്ന പാകരിപു കാത്തിരുന്നപോലെ.
ധീരൻ ബൃഹസ്പതിയൊടൊത്ത മതിപ്രഗത്ഭ -
സാരം പെടും ശകുനി മാതുലനൊത്തു നിത്യം
വീരൻ വിശാഖവിഭവൻ ബലി കര്‍ണ്ണനൊത്തീ-
ഭാരം ഭരിക്കുക ഭവാനു ശുഭം ഭവിക്കും. 12
ഉണ്ണി! ഒട്ടും വ്യസനിക്കേണ്ട. ഇവരൊന്നിച്ചു പൊയ്ക്കോളൂ. ജ്യേഷ്ഠൻ എങ്ങനെയാണു ഈ സ്ഥിതിയിൽ ഹസ്തിനപുരത്തിൽ പ്രവേശിക്കുന്നതു്? (ഒന്നുകൂടി ആലിംഗനം ചെയ്തു ഇരിക്കുന്നു.)
ഭൂതാ:- (വിചാരം) അനുഗ്രഹം നന്നായി. ദുശ്ശാസനന്റെ മറുപടികൂടി കേൾക്കട്ടെ.
ദുശ്ശാ:- (മാറത്തു കൈവെച്ചും ഇടനെഞ്ഞു പൊട്ടിക്കൊണ്ടു്) അല്ലേ ജേഷ്ഠൻ, പ്രസാദിക്കണേ, പ്രസാദിക്കണേ!
കഠിനമായി വ്യസനിക്കുന്ന എന്നോടിങ്ങനെ കല്പിക്കരുതേ!
അല്ലേ പൂർവ്വജ! ചുട്ടിടും ജലവുമാ-
ത്താരേശനും സൂര്യനും
ചൊല്ലേറും ശിഖിയും തണുക്കുമനിലൻ
നിശ്ചഞ്ചലം നിന്നുപോം
ഇല്ലേ സംശയമബ്ധി വറ്റി വരളും
കുന്നും പറക്കും മറി-
ച്ചല്ലേ ഞാൻ തിരുമേനിയായ് പിരിയുമ-
ന്നെന്നോര്‍ക്കണേ കാക്കണേ. 13
ഭൂതാ:- (വിചാരം) കഷ്ടം! ദുശ്ശാസനനും തന്റടമില്ല. ഇങ്ങനെയാണോ മഹാരാജാവിനെ സമാധാനിപ്പിക്കേണ്ടതു്? ശകുനി എന്താ പറയുന്നതെന്നറിയട്ടെ.
കര്‍ണ്ണ:- (വിചാരം) ഇപ്പോൾ വ്യസനത്താൽ രണ്ടാളും ഒരുപോലെയായി. ഇവരോടു് എന്തു പറഞ്ഞാലുമിപ്പോൾ ഉള്ളിൽ കേറുമെന്നു തോന്നുന്നില്ല. എങ്കിലും ഇങ്ങനെ പറയുകതന്നെ.
ശകുനി:- (വിചാരം) ഇത്ര വിചാരബുദ്ധിയില്ലാഞ്ഞാൽ വിഷമമാണു്. ആട്ടെ, കര്‍ണ്ണനെന്താ ഭാവമെന്നറിയട്ടെ.
ദുര്യോ:- ഉണ്ണി! എഴുന്നേല്ക്കു. എഴുന്നേല്ക്കു. (എന്നു് എഴുന്നേല്പിക്കുന്നു.) (ദുശ്ശാസനൻ വിഷണ്ണനായി എഴുന്നേറ്റു തൊഴുതു നില്ക്കുന്നു.)
കര്‍ണ്ണ:- (വിനയത്തോടുകൂടി) അല്ലേ മഹാരാജാവേ! ഞാൻ കുറച്ചൊന്നറിയിച്ചാൽക്കൊള്ളാമെന്നു വിചാരിക്കുന്നു. പക്ഷേ ശുദ്ധമുഗ്ദ്ധന്മാരെപ്പോലെ നിലവിട്ടു പരിതപിക്കുന്ന ഇവിടുത്തോടും എങ്ങനെയാണ് കാര്യം പറയുന്നതു്? എന്നെ സ്നേഹമുണ്ടെങ്കിലൊരു മുഹൂര്‍ത്തനേരം മനസ്സുറപ്പിച്ചു ഞാൻ പറയുന്നതു ശ്രദ്ധിച്ചു കേട്ടാൽക്കൊള്ളാം.
ദുര്യോ:- (ഞരുങ്ങി മനസ്സുറപ്പിച്ചിട്ടു്) ഞാൻ സശ്രദ്ധനായിരിക്കുന്നു. പറയാം.
കര്‍ണ്ണ:- തന്റെ കീഴിലുള്ള പ്രജകൾ സകലസമയത്തിങ്കലും രാജാക്കന്മാർക്കിഷ്ടം ചെയ്തുകൊണ്ടിരിക്കണം എന്നുള്ളതു് ഇവിടേയ്ക്കു സമ്മതമായിട്ടുള്ളതാണല്ലോ? ആ സ്ഥിതിക്കു്,
വയ്യാതേവം വലയുമരചൻ
തന്റെ ദുഃഖം സദാ തൻ
കയ്യാലെത്തി പ്രജകൾ നിതരാം
തീർത്തുപോരേണ്ടതല്ലേ?
അയ്യാ പാര്‍ത്താലിതുവഴിയിതാ-
പാണ്ഡവന്മാരവശ്യം
ചെയ്യാനല്ലേ മുറയവരെ നാം
കാത്തു രക്ഷിപ്പതില്ലേ? 14
മഹാരാജാവിനാപത്തു വരുമ്പോൾ മഹാജനങ്ങളും ജനപ്രതിനിധികളുമല്ലേ മഹാരാജാവിനു സഹായം? പരാജയം വരുമ്പോൾ മരിക്കുകയാണ് വേണ്ടതെങ്കിലിന്ദ്രനിപ്പോളെത്ര പ്രാവശ്യം മരിച്ചിരിക്കണം?
ഭൂതാ:- (വിചാരം) കര്‍ണ്ണൻ കാര്യം പറയുന്നുണ്ടു്. പക്ഷേ വേണ്ടതുപോലെയായില്ല.
നാലാമങ്കം (പേജ് 41 - 45)
ദുര്യോ:- ഇതൊക്കെ ശരിയാണു്. എങ്കിലും മനസ്സിന്നു സമാധാനം വരുന്നില്ല. ഞാനെന്തു ചെയ്യാം.
ശകു:- അല്ലേ മഹാരാജാവേ! മനസ്സമാധാനമുണ്ടാവാൻ ബുദ്ധിതന്നെയാണ് പ്രത്യേകമാവശ്യം.
ദുര്യോ:- (പരിഭ്രമത്തോടുകൂടി) അല്ലാ അമ്മാമനോ? ഞാൻ കണ്ടില്ല. അമ്മാമനിതാ നമസ്കാരം.
ശകു:- അതിരിക്കട്ടെ, കേൾക്കു:
ഗോത്രദ്വേഷി വിശുദ്ധഗൌതമിയില-
ന്നെന്തൊക്കയോ ചെയ്തവൻ
സൂത്രം കൊണ്ടുനടപ്പവൻ പരഗുണം
കണ്ടാൽ സഹിക്കാത്തവൻ
പുത്രസ്നേഹവഴിക്കെടുത്ത പണിയെ
നോതും ധരിക്കാതാ
ചിത്രം പാകവിമര്‍ദ്ദി ചെയ്ത ചതിയിൽ
ചത്താൽ ചിരിക്കും ജനം. 15
വളരെക്കാലം കഷ്ടപ്പെട്ട വനവാസം കഴിച്ച് ഈ പാണ്ഡവന്മാർ നാട്ടിൽ വന്നു നമ്മളോടു യുദ്ധം ചെയ്തു രാജ്യം വാങ്ങുന്ന കാര്യം വളരെ അസാദ്ധ്യമായിട്ടുള്ളതാണു് എന്ന് ഇന്ദ്രനു നല്ലവണ്ണം അറിയാം. വല്ലവിധത്തിലും പാണ്ഡവന്മാര്‍ക്കു രാജ്യം കിട്ടിയാൽക്കൊള്ളാമെന്നു നന്നെ ആഗ്രഹവും ഉണ്ടു്. എന്നാലതിന്നു ദുര്യോധനാദികളെ ജയിച്ച ഗന്ധർവ്വന്മാരെ പാണ്ഡവന്മാർ ജയിച്ചു എന്നു വരുത്തിയാലൊരുസമയം നമ്മൾ ഭയപ്പെട്ടു രാജ്യം കൊടുത്തെങ്കിലോ എന്നാണീ പ്രവൃത്തിയുടെ ഉദ്ദേശം. ഇന്ദ്രനെ നല്ലവണ്ണം അറിയില്ലേ? അല്ലെങ്കിലര്‍ജ്ജുനൻ കര്‍ണ്ണനേക്കാളധികമായി എന്തൊരു പരാക്രമമാണു് കാണിച്ചതു്? ഞാൻ കൂടെ ഉണ്ടായിരുന്നല്ലോ. മഹാരാജാവിനും അനുഭവമുള്ളതല്ലേ?
ഭൂതാ:- (വിചാരം) ശകുനിയുടെ വാക്കു വേണ്ടവഴിക്കായി. ബുദ്ധിമാന്മാക്കു വഴി തെറ്റില്ല.
ശകു:- മഹാരാജാവു ദാനവേന്ദ്രനെ കണ്ടില്ലെന്നുണ്ടോ? അദ്ദേഹം ഇതാ അടുത്തു നില്ക്കുന്നു.
ദുര്യോ:- (പരിഭ്രമിച്ചെഴുന്നേറ്റു) വാസ്തവം, ഞാൻ കണ്ടില്ല. ദാനവേന്ദ്രൻ വിജയിയായിബ്ഭവിക്കട്ടെ.
ദുര്യോ:- (വിചാരം) ഇവരുടെ ആലോചന വളരെ ശരിയാണു്. (എന്നു കുറച്ചു സമാധാനിക്കുന്നു.)
ശകു:- നമ്മളിവിടെ വരുംമുമ്പുതന്നെ ഇദ്ദേഹം പറഞ്ഞു പിരിഞ്ഞപ്രകാരം സൈന്യങ്ങളോടുകൂടി പാണ്ഡവന്മാർ താമസിക്കുന്ന സ്ഥലത്തിന്നു ചുററുമുള്ള കാടുകളിൽ പതുങ്ങിയൊതുങ്ങി തയ്യാറായിട്ടുണ്ടായിരുന്നു. പക്ഷേ ഗന്ധർവ്വന്മാരോടവര്‍ക്കു പോരാടുവാൻ വയ്യല്ലോ.
ദുര്യോ:- ശരി, ഇതിനിടയ്ക്കു ദേവലശാപത്തിന്റെ ഓര്‍മ്മ എനിക്കും ഉണ്ടായില്ലെന്നില്ല. (എന്നു കുറച്ചുകൂടി സമാധാനിക്കുന്നു.)
ഭൂതാ:- മഹാരാജാവൊന്നുകൂടി വിചാരിക്കണം. പാണ്ഡവന്മാർ വിചാരിച്ചാലജ്ഞാതവാസവുമസാദ്ധ്യമാണെന്നു വിചാരിച്ചിട്ടാണീ പ്രയോഗമതിന്നുമുമ്പിലാക്കിയതു്.
(ദുര്യോധനൻ ഭൂതാന്തകനെ നോക്കി മന്ദസ്മിതംചെയ്യുന്നു.)
ഭൂതാ:- മഹാരാജാവിനു കുറച്ചൊരു തെളിമ കാണ്മാനുണ്ടു്. മനസ്സുവെച്ചു കേൾക്കാമെങ്കിൽ എനിക്കും ചിലതറിയിക്കാനുണ്ടു്.
ദുര്യോ:- ഞാൻ സശ്രദ്ധനായിരിക്കുന്നു. പറയാം.
ഭൂതാ:- കേൾക്കു: അങ്ങു ഭാരതഭൂമിക്കധിനാഥനല്ലേ? അല്ലേ ദുര്യോധനമഹാരാജാവേ! നല്ലവണ്ണം വിചാരിക്കു. ആത്മത്യാഗിക്കധഃപതനമല്ലേ? ദുര്‍യശസ്സും പരിഹാസവും എന്നും നിലനില്ക്കില്ലേ? കാര്യാകാര്യവിചാരം ചെയ്യാതെ ഈ മാതിരിയുള്ള നീചകര്‍മ്മങ്ങൾ മഹാരാജാവിനെപ്പോലെയുള്ള ബുദ്ധിമാന്മാര്‍ക്കു ചെയ്യാവുന്നതാണോ? ശത്രുക്കൾക്കു സന്തോഷപ്രദമായ ഈ ക്രിയയിൽനിന്നുടനെ വിരമിക്കണം. മഹാരാജാവിന്റെ സ്ഥിതി നല്ലവണ്ണം മനസ്സിരുത്തി കേൾക്കു.
മുക്കണ്ണൻ തിരുമേനി ദാനവതപ-
സന്തുഷ്ടനായന്നുടൻ
തൃക്കണ്ണിൻമുനയൊന്നിളക്കിയളവിൽ
കാണായ ദിവ്യൻ ഭവാൻ
ഇക്കമ്രം തിരുമേനി വജ്രകൃതമാ-
ണസ്ത്രങ്ങളേറ്റാൽ പരു-
ക്കൊക്കത്തക്കതുമല്ല, ദാനവകുലം
കാക്കാൻ കടപ്പെട്ടവൻ. 16
പോരാ; പാർവ്വതി തൃക്കരത്തളിരിനാൽ
സൌന്ദ്യസമ്പൂര്‍ണ്ണമായ്
നീരാളപ്രഭമായ് മിനുക്കി വിലപേ-
റില്ലാത്തതാക്കിപ്പരം
പേരാളും സുരസുന്ദരീമണികളും
കാമിക്കുമാറീവിധം
ശ്രീരാജിപ്പൊരു ദിവ്യമായ തീരുമെ-
യ്യയ്യോ നശിപ്പിക്കയോ? 17
ഭഗദത്തൻ കര്‍ണ്ണൻ തുടങ്ങിയ ദിവ്യാസ്ത്രസമ്പന്നന്മാരായ മഹാരഥന്മാർ അസുരാംശമാണെന്നു ലോകപ്രസിദ്ധമാണല്ലോ. അവരും നിഷ്കളങ്കമായി അവിടേയ്ക്കു സഹായിക്കും.
ദുര്യോ:- ദാനവേന്ദ്രന്റെ വാക്കുകളെന്നെ കുളുര്‍പ്പിക്കുന്നു.
കര്‍ണ്ണ:- (വിചാരം) ശകുനിയെക്കാളിദ്ദേഹത്തിന്നു ബുദ്ധി ശക്തി വളരെ കൂടും.
ശകു:- (വിചാരം) ദാനവേന്ദ്രന്റെ നയം വിസ്മയനീയം തന്നെ.
ഭൂതാ:- അല്ലേ ദുര്യോധനമഹാരാജാവേ! ഇതുംകൂടി കേൾക്കു
ധീരൻ ശാന്തനവൻ കൃപൻ ഗുരുവരൻ
ദ്രോണൻ ജഗത്സമ്മതൻ
വീരന്മാരിയർ പാണ്ഡവപ്രിയമെഴു-
ന്നോരെന്നു കാണുന്നു ഞാൻ
ഭാരം തോന്നരുതേ രണം തുടരുവോ-
രബ്ബുദ്ധി മാറീട്ടു ദു-
ഷ്പാരം ദാനവശക്തി ചേര്‍ക്കുമവരിൽ
ക്ഷുദ്രാഭിചാരത്തിനാൽ. 18
യുദ്ധംതന്നെ ആസുരമാണ്. ആ മനസ്ഥിതിയോടുകൂടി അതിൽ പ്രവർത്തിച്ചുംകൊണ്ടിരിക്കുന്ന അവരിൽ ആസുരഭാവം ആരോപിക്കുന്ന കാര്യം ഏററവും സുകരമാണു്. അതു് അവിടേയ്ക്ക് അറിയാമല്ലോ. ശാസ്ത്രസിദ്ധമല്ലേ ഇതു് ?
ദുര്യോ:- (സമാധാനത്തോടുകൂടി എഴുന്നേറ്റു ദാവവേന്ദ്രനെ ആലിംഗനം ചെയ്തു്) എനിക്കു വളരെ ബോധിച്ചു. പറ്റുന്ന പണിയാണിതു്.
ദുശ്ശാ:- (വിചാരം) ജ്യേഷ്ഠൻ സന്തുഷ്ടനായിരിക്കുന്നു. ബുദ്ധിമാനും വാഗ്മിയുമായ ദാനവേന്ദ്രനു നമസ്കാരം.
കര്‍ണ്ണൻ:- (വിചാരം) ആവു! മഹാരാജാവ് ഉത്സാഹത്തോടുകൂടി സംസാരിച്ചുതുടങ്ങി.
ഭൂതാ:- ഞാൻ മഹാരാജാവിനൊന്നുകൂടി ചെയ്യാൻ ഭാവിക്കുന്നുണ്ടു്. പരേതനായ നരകാസുരന്റെ ആസുരമായ ദിവ്യശക്തി അസുരന്മാരിൽ ലയിച്ചുകിടക്കുന്നുണ്ടു്. അതു് ആവാഹിച്ചെടുത്തു കര്‍ണ്ണനിൽ ആവേശിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടു്. അതു കഴിഞ്ഞാലയ്യായിരം അര്‍ജ്ജുനന്മാർ വന്നാലും കര്‍ണ്ണനെ ജയിക്കാൻ കഴികയില്ല.
ദുര്യോ:- നിങ്ങളെപ്പോലെയുള്ള സഹായികളുള്ളപ്പോൾ പ്രായോപവേശമെന്നും മറ്റും പറയുകയോ വിചാരിക്കുകയോ ചെയ്തതുതന്നെ വലിയ ചാപല്യമായിപ്പോയി.
(എല്ലാവരും സന്തോഷചിഹ്നങ്ങൾ കാണിക്കുന്നു.)
ഭൂതാ:- എന്റെ ഉപദേശപ്രകാരം ഇങ്ങോട്ടു യാത്ര പുറപ്പെട്ട മഹാരാജാവിനു കുറച്ചിച്ഛാഭംഗത്തിനിടവന്നു. അതെനിക്കറിയാം. അതിന്റെ പരിഹാരത്തിനായി ഇരുപതിനായിരം പോരുന്ന ഈ സംശപ്തകസൈന്യത്തെ ഞാൻ മഹാരാജാവിനും ഉദകമായി തന്നിരിക്കുന്നു. സദയം സ്വീകരിക്കണമെന്നപേക്ഷയുമുണ്ടു്. അവരെ ഹസ്തിനപുരത്തിലേയ്ക്കുടനേ അയച്ചേയ്ക്കാം.
ശകു:- (വിചാരം) എന്റെ മോഹം സാധിച്ചു.
(ദുര്യോധനൻ പുളകാവൃതഗാത്രനായി സന്തോഷാശ്രുവിൽ കുളിച്ചു ദാനവേന്ദ്രനെ വന്ദിച്ചുംകൊണ്ടു നില്ക്കുന്നു.)
ഭൂതാ:- ഇപ്പോൾ മഹാരാജാവിനു സംശയങ്ങളൊക്കെ തീര്‍ന്നില്ലേ? മരണത്തിലല്ലാ മഹിമ കിടക്കുന്നതെന്നു ബോദ്ധ്യം വന്നില്ലേ? സൈന്യങ്ങളെ ശരിപ്പെടുത്തി അയയ്ക്കുന്നതിന്നു ഞാനങ്ങോട്ടു ചെല്ലട്ടെ. (എന്നു് എഴുന്നേല്കുന്നു)
ദുര്യോ:-ഞാനെന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിഞ്ഞുകൂടാ. ഒന്നുമാത്രം പറയാം:
എന്നോടേവം പ്രണയനിലയിൽ
പാണ്ഡവന്മാരെ വെൽവാ-
നിന്നോരോന്നായ് പലതുമരുളി-
ച്ചെയ്തു സൈന്യം സമസ്തം
തന്നോരങ്ങയ്ക്കടിമയിവനെ-
ന്നോര്‍ക്കണേ വേണ്ടതെല്ലാം
വന്നോതാനും കൃപകലരണ
കാൽ പിടിക്കാം നമിക്കാം. 19
ശകു:- അങ്ങനെയാകട്ടെ. എനിക്കു ചിലതാലോചിക്കാനും പറയാനുമുണ്ടു്. ഉടനെ കാണണം.
ഭൂതാ:- അങ്ങനെതന്നെ. (എന്നു പോയി)
കര്‍ണ്ണ:- അല്ലേ മഹാരാജാവേ! ആ പരഗുണവ്യസനിയായ ഇന്ദ്രൻ ഇങ്ങനെകൂടി വിചാരിച്ചിട്ടുണ്ടാവും. അഥവാ ഭയപ്പെട്ടു രാജ്യം കൊടുക്കാതെ ഒരു സമയം,
അരികളടർനടത്തിക്കാത്തതോത്തോര്‍ത്തു ലജ്ജാ-
ഭരിതരിഹ വിഷാദാൽ കൌരവന്മാരശേഷം
ഹരി ഹരി മനമാളിക്കത്തി വെണ്ണീറടിച്ചാൽ
ശരി മഹനു സുഖിക്കാമല്ലലില്ലാതജസ്രം. 20
ദുര്യോ:- അല്ലേ, കര്‍ണ്ണ! വിചാരിക്കു
നിര്‍മ്മായമിയ്യിവർ സുഖിക്കണമെന്നുവെച്ചി-
ട്ടമ്മാമനും ദനുജനും തുണചെയ്തുനില്ക്കെ
ദുര്‍മ്മാഗ്ഗാചാരികൾ പൃഥാസുതരോര്‍ത്തെടുക്കു-
മിമ്മാതിരിപ്പണികൾ പമ്പകടന്നുപോകും. 21
കര്‍ണ്ണ:- ഇതു നമ്മൾക്കു പലപ്പോഴുമനുഭവമുള്ളതല്ലേ? ഇപ്പോൾ പ്രത്യേകം പറയാനുണ്ടോ?
ദുശ്ശാ:- (വിചാരം) ഇപ്പോൾ ജ്യേഷ്ഠന്റെ മനസ്സിന്നു നല്ല സമാധാനം വന്നു.
ശകു:- അല്ലേ മഹാരാജാവേ! ഇപ്പോൾ മനസ്സിന്നു സമാധാനം വന്നില്ലെ? അവിടുത്തെ ആലോചന വിഡ്ഢിത്തമായിപ്പോയി എന്നും അനുഭവവും വന്നില്ലേ? പ്രായോപവേശം ചെയ്തെങ്കിൽ പിന്നെ പാണ്ഡവന്മാര്‍ക്കു സുഖമായി അത്രതന്നെ. അതിന്റെ പുറമെ ഭീഷ്മദ്രോണാദികൾ മഹാരാജാവിനെ എത്ര പരിഹസിക്കും. ഇന്ദ്രന്റെ പകിട്ട് അവർ നല്ലവണ്ണം അറിഞ്ഞിട്ടുള്ളവരാണു്. ഇവിടേയ്ക്കിത്ര ശുദ്ധതയുള്ള കാര്യം ഞാൻ ഇതിന്നു മുമ്പിൽ അറിഞ്ഞിട്ടില്ല.
നാലാമങ്കം (പേജ് 46 - 47)
ചൊല്ലേറശ്ശരി ഞാനിതത്ര നിരുപി-
ച്ചില്ലാദ്യമിന്നീവിധം
തെല്ലോച്ചപലത്തരങ്ങളിവിടെ-
ക്കാണിച്ചു ലജ്ജിപ്പു ഞാൻ
അല്ലേ മാതുല! ബുദ്ധി കെട്ടു നില മു-
ട്ടുമ്പോൾ ഭവൽബുദ്ധികൊ-
ണ്ടല്ലേ ഞങ്ങടെ ജീവിതം സുരകുലാ-
ചാര്യപ്രഭാവപ്രഭോ! 22
ശകു:- അതു പറയാമല്ലോ? ആദ്യം കര്‍ണ്ണൻ പറഞ്ഞതും വളരെ ശരിയാണു്. ഭൂതാന്തകന്റെ വാക്കും മനസ്സിലാക്കേണ്ടവതന്നെ.
കര്‍ണ്ണ:- നമ്മൾക്കു് ഇനി വേണ്ട കാര്യം ചെയ്യാൻ പോകതന്നെ. നേരം സന്ധ്യയായി.
ശകു:- മഹാരാജാവിന്റെ വ്യസനം കേട്ടറിഞ്ഞു കഠിനമായി വ്യസനിക്കുന്ന സ്ത്രീജനങ്ങളേയും സഹോദരന്മാരേയും സമാധാനപ്പെടുത്തുകയാണിനി ആദ്യം വേണ്ടതു്.
ദുര്യോ:- അങ്ങനെതന്നെ.
ദുശ്ശാ:- (പടിഞ്ഞാട്ടു നോക്കീട്ട്)
കാലാഖ്യനായ പുരുഷന്റെ തിരുപ്പുകൊണ്ടു
മാലാര്‍ന്നിടുന്നു കുരുരാജസമം ദിനേശൻ
ചേലാര്‍ന്ന പത്മിനികളീക്കുരുരാജരാജ-
നീലാളകാമണികൾപോലെ മയങ്ങിടുന്നു. 23
കര്‍ണ്ണ:-(കിഴക്കോട്ടു നോക്കീട്ട്)
വല്ലായ്മതീര്‍ന്നമൃതദീധിതി ധാര്‍ത്രരാഷ്ട്ര-
നുല്ലാസമാര്‍ന്നു വിലസുന്നവിധം വിയത്തിൽ
അല്ലാ തെളിഞ്ഞു പരമാമ്പലുണര്‍ന്നു ഭൂപ-
നല്ലാർകുലം നൃപതി ചെല്ലുകിലെന്നപോലെ. 24
അനാദരം കാലഖഗാധിരാജൻ
ദിനാഹിയെത്താൻ ബലമായ് നയിക്കവേ
ദിനാധിപശ്രീ ഫണദിവ്യരത്നം
വിനാശമായ് വാര്‍ദ്ധിയിൽ വീണതാണുപോയ്. 25
ദുര്യോ:- (കിഴക്കോട്ടു നോക്കീട്ട്)
ഇന്നാച്ചന്ദ്രൻ തെളിഞ്ഞൂ കമലമഖിലവും
നന്നെ വാടിക്കഴിഞ്ഞൂ
നന്നായ് മോദം നിറഞ്ഞൂ കുവലയനികര-
ത്തിന്നു ചൂടും കുറഞ്ഞൂ
എന്നാലിപ്പോൾക്കഴിഞ്ഞൂ പകലിതു മുഴുവൻ
സന്ധ്യയായിക്കഴിഞ്ഞൂ
തന്നാൽ വന്നിങ്ങണഞ്ഞൂറിടുമഴലകലെ-
പ്പോയി ഞാനും തെളിഞ്ഞൂ 26
നമ്മൾക്ക് അവരെ സമാധാനപ്പെടുത്തുവാൻ പോകാം.
(എന്നു് എല്ലാവരും പോയി)
ദുര്യോധനസമാശ്വാസനമെന്ന നാലാമങ്കം കഴിഞ്ഞു.
അഞ്ചാമങ്കം (പേജ് 48 - 50)
അഞ്ചാമങ്കം
(ഒരു ബ്രാഹ്മണൻ പ്രവേശിക്കുന്നു)ബ്രാഹ്മ:- (എല്ലാടവും നോക്കീട്ട്) ശരൽകാന്തി വളരെ വിശേഷംതന്നെ. ഇതാ കാശസുമവസ്ത്രാലംകൃതയായി, വികസിതപത്മവദനയായി ഉന്മത്തഹംസരണപൂരനാദയായി ബാലവനിതയെപ്പോലെ ശോഭിക്കുന്നു. (ആലോചിച്ചിട്ടു്) പോരാ,
പാരിൽപ്പെടും മലിനവസ്തുവടിച്ചുതൂത്തു
നേരിൽ തുടച്ചുകളയുന്നു ശരത്തിദാനീം
പൂരിച്ച വിഷ്ണുവരഭക്തി ഗൃഹസ്ഥരിൽ ചെ-
ന്നൂറിക്കിടപ്പൊരശുഭാദികളെക്കണക്കേ. 1
പൊട്ടിച്ചുകൂട്ടിയ അഞ്ജനക്കല്ലുപോലെ മനോഹരങ്ങളായ നഭോവിഭാഗങ്ങളും ബന്ധൂകപുഷ്പപ്പൊടികൊണ്ടു ചുവന്നിരിക്കുന്ന ഭൂപൃഷ്ഠങ്ങളും മനോജ്ഞങ്ങളായ ശാഖാപല്ലവങ്ങളോടുകൂടിയും മത്തദ്വിരേഹങ്ങളാൽ ശോഭിക്കുപ്പെട്ടവയായും ഇരിക്കുന്ന ഈ കോവിദാരവൃക്ഷങ്ങളും ആര്‍ക്കാണ് സന്തോഷത്തെ ജനിപ്പിക്കാത്തതു്? (ഒന്നുകൂടി ആലോചിച്ചിട്ട്)
ചൊല്ലാര്‍ന്ന മേഘനിര നേടിയ നേട്ടമെല്ലാം
പുല്ലാക്കി വിഷ്ണുപദമാര്‍ന്നു തെളിഞ്ഞിടുന്നു
ചൊല്ലാം വിശുദ്ധപദലബ്ധിയിലുൾതെളിഞ്ഞി-
ട്ടെല്ലാം വെടിഞ്ഞ വരമാമുനിമാർകണക്കേ. 2
(നേരേ നോക്കീട്ടും) എഃ എന്റെ പ്രിയസഖനും സബ്രഹ്മചാരിയും ആയ പൈലവനല്ലേ ഈ വരുന്നതു്? ഇയ്യാളെ അങ്ങോട്ടു ചെന്ന് എതിരേല്ക്കുകതന്നെ. (എന്നു നടക്കുന്നു)
പൈലവൻ:- (പ്രവേശിച്ചിട്ട്) ഇനി എന്റെ പ്രിയസഖനും സബ്രഹ്മചാരിയും ആയ ശാര്‍ങ്ഗരവനെക്കാണുകതന്നെയാണ് ആദ്യം വേണ്ടതു്. (നടക്കുന്നു)
ശാര്‍ങ്ഗരവൻ:- ഹേ! ഹേ! വരു വരു. (എന്ന് അടുത്തു ചെന്നു കൈയിന്മേൽ പിടിക്കുന്നു)
പൈലവൻ:- (സന്തോഷത്തോടുകൂടി) തന്നെക്കാണണമെന്നു വിചാരിച്ചപ്പോഴേയ്ക്കും കണ്ടെത്തിയല്ലോ. ഇതാണു് മനസ്സിന്റെ യോജിപ്പ്.
ശാ:- അതിരിക്കട്ടെ. നമ്മൾക്കിവിടെ ഇരിക്കുക.
(എന്നു രണ്ടാളും ഇരിക്കുന്നു)
പൈല:- ഇവിടെ വിശേഷമൊന്നുമില്ലല്ലോ?
പൈല:-
ഏനസ്സേല്ക്കാത്ത പുണ്യാടവികളിലമരാം
സാധുസംഗംനിമിത്തം
ജ്ഞാനം നേടാം നിദാനം പലവിധമൊഴുകും
തീര്‍ത്ഥതോയത്തിലെല്ലാം
സ്നാനം ചെയ്യാം നൃപന്മാരുടെ പദവികൾക-
ണ്ടാദരിക്കാം നിനച്ചാ-
ലാനന്ദംതന്നെ ദേശാടനമനവധി കാ-
ണാത്തിടം ചെന്നു കാണാം. 3
ശാ:- ദേശസഞ്ചാരത്തിന്നും എനിക്കും വളരെ ആഗ്രഹമുള്ള കൂട്ടത്തിലാണ്. അന്നുതന്നെ ഞാനും പോരാൻ ഭാവിച്ചില്ലേ; പക്ഷേ പോരാഞ്ഞതെല്ലാം വളരെ നന്നായി.
പൈല:- അതെന്താണ്?
ശാ:- ഇവിടെ ദുര്യോധനാദികളുടെ വരവും മറ്റും നല്ല നേരംപോക്കായിരുന്നു.
പൈല:- ഓഹോ, അതൊക്കെ ഞാൻ കേട്ടു. അത്രതന്നേയല്ല, ഇവിടെനിന്നു ദുര്യോധനാദികൾ ഹസ്തിനപുരത്തിൽ വന്നപ്പോൾ ഞാനവിടെ ഉണ്ടായിരുന്നു.
ശാ:- ഉവ്വോ? അവിടെ വന്നിട്ടെന്തെല്ലാമാണ് നേരം പോക്കു്? കേൾക്കട്ടെ, പറയു.
പൈല:- പറയാം. ഞാനിങ്ങോട്ടു പോരുന്ന ദിവസം കാലത്ത്,
അടവൊടു തവിടാക്കിബ്ഭൂമിപൃഷ്ഠങ്ങളെല്ലാം
ചടചട വെടിവെച്ചും വീരവാദം കഥിച്ചും
കടലൊടു കിടയായിപ്പിന്നിലെത്തുന്ന കാലാൾ
പടയൊടു കുരുനാഥൻ തത്ര വന്നെത്തിയല്ലോ. 4
ശാ:- പിന്നെ, പിന്നെ?
പൈല:- പിന്നെ വൃദ്ധന്മാരായ സചിവന്മാർ വന്നു എതിരേറ്റുകൊണ്ടുപോയി രാജധാനിയിൽ പ്രവേശിപ്പിച്ചു. അവിടെ കുറച്ചു വിശ്രമിച്ച ഉടനെത്തന്നെ ശകുനിയോടും കര്‍ണ്ണനോടും കൂടി ധൃതരാഷ്ട്രരുടെ അടുക്കലേയ്ക്കു ചെന്നു. അപ്പോളവിടെ ഭീഷ്മരും ദ്രോണരും വിദൂരരും മറ്റും ഉണ്ടായിരുന്നു. യഥാക്രമം ആചാരോപചാരങ്ങളും മറ്റും കഴിഞ്ഞതിന്റെ ശേഷം ഭീഷ്മർ ദുര്യോധനനോടിങ്ങനെ ചോദിച്ചു.
അല്ലാ കൌരവരാജനോ കുശലമ-
ല്ലേ ഹന്ത വൃത്താന്തമെ-
ന്തെല്ലാമാണു വനങ്ങളിൽ പറകെടോ
നായാട്ടു നന്നായിതോ?
ചൊല്ലാളുന്നൊരു ഘോഷവൃദ്ധരഖിലം
തോഷിച്ചുവോ ഘോഷമ-
ങ്ങെല്ലാം കണ്ടു രസിച്ചുവോ വിരുതരാം
കൌന്തേയരെക്കണ്ടുവോ? 5
ശാ:- അപ്പോൾ ദുര്യോധനൻ എന്തു പറഞ്ഞു?
പൈല:- ഒന്നും മറുപടി പറഞ്ഞില്ല. പിന്നെയും ഭീഷ്മർ ചോദിച്ചു:
എന്തിന്നങ്ങു ഗമിച്ചിടുന്നു വെറുതേ
പോകേണ്ട കാര്യം ഭവാ-
നെന്തിന്നാ വിപിനത്തിലെത്ര വിഷമം
കാട്ടിൽ കഴിച്ചീടുവാൻ
ചിന്തിച്ചീടുക സർവ്വ,മെന്നു വളരെ-
ച്ചൊല്ലുമ്പോൾ നീ കേട്ടുവോ
വെന്തില്ലേ ഹൃദയം സുധാസദൃശമീ
വൃദ്ധോക്തിയെന്നോര്‍ക്കണം. 6
ശാ:- ഈ വര്‍ത്തമാനങ്ങളൊക്കെ അവർ അറിഞ്ഞുക ഴിഞ്ഞുവോ?
പൈല:- നാരായണ! അദ്ദേഹം ഇവർ വരുന്നതിനും എത്ര മുമ്പറിഞ്ഞു. അതു പോട്ടെ. ഭീഷ്മർ പിന്നെ ചോദിച്ചതല്ലേ കേൾക്കേണ്ടതു്:
ബന്ധപ്പെട്ടവനായൊരീശ്ശകുനി നോ-
ക്കിക്കൊണ്ടു നില്ക്കുമ്പോളാ-
ഗ്ഗന്ധർവ്വാവലിയിഷ്ടദാരസഹിതം
വിഖ്യാതരാം നിങ്ങളെ
ബന്ധംകൊണ്ടടിമപ്പെടുത്തിയുടനേ
കൌന്തേയർ ബന്ധം വിടുര്‍-
ത്തന്ധത്വങ്ങളൊഴിച്ചതോത്തു ചെറുതും
നാണം ഭവാനില്ലയോ? 7
വില്ലാളിയാം വിജയനെന്തൊരു സാരമെന്നാ-
യെല്ലായ്പോഴും പറയുമീയഭിമാനി കര്‍ണ്ണൻ
വില്ലാടി വാടി നെറികെട്ടു കുതിച്ചുപാഞ്ഞെ-
ന്നെല്ലാജ്ജനങ്ങളുമുരപ്പതു സത്യമാണോ? 8
ശാ:- ബലെ ബലെ; ഭീഷ്മരുടെ ചോദ്യങ്ങൾ കുറിക്കു കൊള്ളുന്നുണ്ടു്. പിന്നെ, പിന്നെ?
പൈല:- പിന്നെ ഭീഷ്മരിതും കൂടി ചോദിച്ചു:
അഞ്ചാമങ്കം (പേജ് 51 - 55)
ചൊല്ലാളുന്നൊരു പാണ്ഡുപുത്രരുടയാ-
കയ്യൂക്കു കണ്ടില്ലയോ
വില്ലാട്ടത്തിനു കര്‍ണ്ണനുള്ള വിരുതും
സൂക്ഷിച്ചുനോക്കീലയോ?
ചൊല്ലാം ഞാനതു കേൾക്ക കര്‍ണ്ണനുമഹോ!
കൌന്തേയരും നോക്കിയാ-
ലില്ലാ സംശയമഗ്നിയും തൃണവുമായ്
കാണും കരുത്തുള്ളവർ! 9
ശാ:- ഓടിപ്പോകുന്ന കര്‍ണ്ണന്റെ വിരുതു കാണാൻ സൂക്ഷിച്ചു നോക്കേണ്ടതത്യാവശ്യം തന്നെ. പിന്നെ, കേൾക്കട്ടെ.
പൈല:-
"ഇന്നു ഞാനുരചെയ്യുന്ന-
തൊന്നും ബോദ്ധ്യം വരാതെ നീ
നിന്നു തുള്ളും പൃഥാപുത്രർ
വന്നുകൊല്ലും സുയോധന!" 10
എന്നുകൂടി പറഞ്ഞു.
ശാ:- ബഹുരസം, ബഹുരസം. ഭീഷ്മർ മഹാവിശിഷ്ടനാണു്. അദ്ദേഹത്തിന്റെ വാക്കു വിഫലമായില്ല. പിന്നെ, പിന്നെ?
പൈല:- പിന്നെ ദ്രോണരിങ്ങനെ പറഞ്ഞു:
"ആരാണഗ്നിയെ വിശ്വസിച്ചു തലയിൽ-
ചൂടുന്നതാരാണു ന-
ല്ലോരാശ്ശൂലമതിൽ കിടപ്പതഹിയെ-
ക്കാലിന്മേലെല്ലായ്പോഴും
നേരായ് കെട്ടുവതാരു സിംഹവരനെ-
ക്കെട്ടിപ്പിടിക്കുന്നതി-
ന്നാരാണായവനീപ്പൃഥാസുതരൊടും
മല്ലിന്നു ചെല്ലും ദൃഢം." 11
ശാ:- ഇതൊക്കെ കേട്ടിട്ടും ദുര്യോധനനൊന്നും പറഞ്ഞില്ലേ?
പൈല:- കര്‍ണ്ണന്റെ നേരെ ഒന്നു നോക്കി, അത്രതന്നെ. അതിന്റെ ശേഷം ദീഘശ്വാസമിട്ടുംകൊണ്ടു വദുരരിങ്ങനെ പറഞ്ഞു:
"ദേവബ്രാഹ്മണഭക്തിയും വിനയവും
ശസ്ത്രാസ്ത്രസമ്പൂര്‍ത്തിയും
കൈവന്നുന്നതിയാര്‍ന്ന പാണ്ഡുസുതരും
നോക്കുമ്പൊഴീ നിങ്ങളും
ഭാവം ചേന്നൊരു സന്ധിയാണുചിതമി-
ദ്ദുശ്ശാഠ്യമാപത്തിനാ-
ണേവം ഞാനുരുവിട്ടതന്നു വികൃതി-
ക്കൂട്ടങ്ങൾ കേട്ടാൽ മതി." 12
"ഓതാം തുറന്നി,പ്പൊളുറച്ച കാര്യ-
മേതാണ്ടെനിക്കൊക്കെ മനസ്സിലായി
ഭ്രാതാക്കളേ! വേണ്ട ഗമിച്ചിടേണ്ട
പീതാംബരാലംബികൾ പാണ്ഡവന്മാർ" 13
എന്നു വിര്‍കണ്ണൻ പിന്നാലെ വന്നു പറഞ്ഞതെങ്കിലും കേട്ടാൽ മതിയായിരുന്നു. പിന്നത്തെ അനുഭവംകൊണ്ടു വികര്‍ണ്ണvdറെ വാക്ക് വേദവാക്യമാണെന്നു തോന്നിയിട്ടുണ്ടാവണം.
ശാസ്ത്ര:- ഇതിന്നു ദുര്യോധനൻ മറുപടി പറയാതിരിക്കില്ല.
പൈല:- ഉടനെ കര്‍ണ്ണനോടും ശകുനിയോടും കൂടി ഒന്നും മിണ്ടാതെ ശുണ്ഠിയെടുത്തും എഴുന്നേറ്റുപോയി. പിന്നത്തെ കഥ എനിക്കൊന്നും രൂപമില്ല. ഞാനന്നുതന്നെ ഇങ്ങോട്ടു പോരികയും ചെയ്തു.
ശാ:- ആ കഥ പോട്ടെ. താനിന്നു വന്നതു നന്നായി.
പൈല:- അതെന്താണു്?
ശാ:- ഗന്ധര്‍വ്വരാജാവായ ചിത്രസേനൻ ഇവിടെ ഉണ്ടു്. അദ്ദേഹത്തിനെ കാണാൻ തരമായല്ലോ?
പൈല:- അല്ലാ! അദ്ദേഹം ഇതുവരെപ്പോയില്ലേ? ഇപ്പോളെവിടെയാണു്? ഒന്നു കാണണമല്ലോ?
ശാ:- അദ്ദേഹം ധര്‍മ്മപുത്രരും അര്‍ജ്ജുനനും ഒന്നിച്ചു സംസാരിച്ചുകൊണ്ടിരിക്കയാണു്. ഇപ്പോൾ പുറത്തേയ്ക്കു വരാറായിത്തുടങ്ങി.
പൈല:- അപ്പോഴെയ്ക്കും ഞാനീപ്പുഴയിൽ പോയി കുളിച്ചു കുറച്ചു വെള്ളം കുടിച്ചു വരാം. താനും വരൂ. വെടി പറഞ്ഞു പോവാം.
ശാ:- ഓഹോ! ഞാൻ വരാം, പോവാ. (എന്നു രണ്ടാളും പോയി.)
വിഷ്കംഭം കഴിഞ്ഞു
ചിത്ര:- അതു ശരിയാണു്. സത്യസന്ധനായി ജീവിക്കുന്ന ഒരു ധർമ്മിഷ്ഠനു ഭഗവൽഭക്തികൂടി ഉണ്ടെങ്കിൽ ലോകത്തിലസാദ്ധ്യവും സാദ്ധ്യമല്ലേ? വിചാരിക്കൂ. ഭക്തിബഹുമാനങ്ങളോടുകൂടി വിനയപുരസ്സരം ദുര്യോധനൻ ഭവത്സമീപത്തിലിങ്ങനെ തൊഴുതുംകൊണ്ടുനിന്നു സംസാരിക്കാനിടവന്നില്ലേ?
കുരുപതി കുലവന്ദ്യൻ രാജസൂയം കഴിച്ചു-
ള്ളൊരു സുകൃതി സുവൃത്തൻ ധര്‍മ്മരാജാത്മജാതൻ
തിരുവടി തിരുമുമ്പിൽ കാത്തു കൈകെട്ടി നില്ക്കേ -
ണ്ടൊരുവനിവനതിപ്പോൾ ഭംഗിയായ് നിർവ്വഹിച്ചു. 14
ഇതിന്നു മുമ്പിൽ സംഭവിക്കാത്തതും ഇനി സംഭവിക്കാനിടയില്ലാത്തതുമല്ലേ ഇതു്? ഭഗവൽക്കാരുണ്യത്തിന്നെവിടെയാണതിരു്?
അര്‍ജ്ജു:- ജ്യേഷ്ഠൻ സ്നേഹത്തോടുകൂടി അടുക്കൽ വിളിച്ചു കയ്യിന്മേൽ പിടിച്ചുകൊണ്ടും ഉപദേശപൂർവ്വം ദുര്യോധനനോടു സംസാരിക്കുമ്പോൾ ദുശ്ശാസനന്റെ കണ്ണും മുഖവുമാണ് കാണേണ്ടതു്. പോര; കോപദുർദേവതയുടെ കോമരം പോലെ ദേഹം മുഴുവൻ വിറച്ചിരുന്നു. പക്ഷേ പിടിച്ചു വരിഞ്ഞു കെട്ടി നിറുത്തിയ അവിടുത്തെ ഭയപ്പെട്ടിട്ടാണു് കലിമുഴുത്തു തുള്ളാഞ്ഞതു്.
ചിത്ര:- ശരിയാണ്! ഞാനും കണ്ടു. മറ്റുള്ള സോദരന്മാരും ഒന്നിച്ചുണ്ടായിരുന്ന സ്ത്രീജനങ്ങളും ഇവിടെ വളരെ ഭംഗിയായിട്ടാണ് പെരുമാറിയതെന്നാണെന്റെ അറിവു്. വികര്‍ണ്ണൻ ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നില്ല, ഉവ്വോ?
അര്‍ജ്ജു:- ശരിയാണ്. അവിടെനിന്നിവരിങ്ങോട്ടു പുറപ്പെട്ടപ്പോൾ ചില ദാനവന്മാരോ പിശാചുക്കളോ ഒക്കെ കൂടെ ഉണ്ടായിരുന്നു. അതു വികര്‍ണ്ണനു് അത്ര പിടിച്ചില്ല. അതുകൊണ്ടദ്ദേഹം ഒന്നിച്ചു പോന്നില്ലെന്നാണു് ആ സ്ത്രീജനങ്ങളുടെ സംസാരത്തിൽനിന്നിവിടെയുള്ളവർ മനസ്സിലാക്കിയതു്.
ധര്‍മ്മ:- (വിചാരം) ദേവകൾക്കും അടക്കത്തക്ക ബാധയല്ല അഹങ്കാരം.
ചിത്ര:- വരാഞ്ഞതു വളരെ നന്നായി.
ദുഷ്ടിയന്നുള്ള പാപിഷ്ഠർ
ദൃഷ്ടിയിൽ പെട്ടിടായ്കയാൽ
തുഷ്ടിതന്നെ മഹാഭാഗ്യ-
വൃഷ്ടിയേറ്റവരായി നാം. 15
ധര്‍മ്മ:- കഴിഞ്ഞ കഥകള്‍ കളയൂ,
അല്ലേ ഗന്ധർവ്വരാജപ്രവര! ശുഭമതേ
പാരിതിൽ പുണ്യമുള്ളോര്‍-
ക്കല്ലേ പാർത്താൽ ഭവാന്മാരൊടു ദിനമനു മോ-
ദിക്കുവാനുള്ള ഭാഗ്യം?
ചൊല്ലേറും താങ്കളല്പം ദിവസമിവിടെയീ
ഞങ്ങളൊന്നിച്ചഹോ! പാര്‍-
ത്തില്ലേയിക്കാര്യ്മോര്‍ത്തെൻ മനമതികുതുകം
പൂണ്ടു കൂത്താടിടുന്നു. 16
അര്‍ജ്ജു:-(സന്തോഷത്തോടുകൂടി) ഗന്ധർവ്വരാജാവായ ഇവിടുന്നൊന്നിച്ചിരുന്നു സന്തോഷിപ്പാൻ സംഗതി വന്നതു വിചാരിക്കുമ്പോൾ ധാർത്തരാഷ്ട്രന്മാർ ചെയ്തിട്ടുള്ളതൊക്കെ വളരെ അനുഗ്രഹമാണെന്നുകൂടി തോന്നുന്നുണ്ടു്.
ചിത്ര:-
സത്യം ക്രോധമക ഭാവമറി-
വങ്ങേറ്റം ശമം ശൌചമൊ-
ത്തത്യന്തം ദമമാര്‍ജ്ജവം പരഗുണാ-
നന്ദം തപഃപ്രാഭവം
ഇത്യാദ്യഗ്ര്യഗുണങ്ങളുള്ളൊരു ഭവൽ-
പാര്‍ശ്വത്തിൽ വന്നീവിധം
പ്രീത്യാ വാഴ്‍വതിനെത്രയോ വളരെ നാൾ
മോഹിച്ചൊരാളീയിവൻ. 17
അര്‍ജ്ജു:-(വിചാരം) സ്വര്‍ഗ്ഗത്തിൽവെച്ചു ജ്യേഷ്ഠന്റെ വര്‍ത്തമാനം ഇദ്ദേഹം പിന്നേയും പിന്നേയും ചോദിക്കാറുണ്ടു്.
ചിത്ര:- അല്ലേ അര്‍ജ്ജുന! അങ്ങ് ദേവകളുടെ സന്തോഷഭാജനമാണല്ലോ?
എന്തിത്ര മോദമയി! ഞാനൊരുമിച്ചു നല്ല-
പന്തിക്കിരിപ്പതിലമര്‍ത്ത്യഗണം സമസ്തം
ചിന്തിച്ചിടുന്നു തവ ദര്‍ശന,മത്ര താങ്ക-
ളെന്തിന്നു ഭംഗിപറയുന്നു സുരേന്ദ്രസൂനോ! 18
അര്‍ജ്ജു:- (തൊഴുതും കൊണ്ടു്) ഭംഗിയാണെന്നു വിചാരിച്ചാൽ സങ്കടമാണു്.
എല്ലാക്കും പൂജ്യർ നിങ്ങൾക്കധികമിവരിലു
ള്ളോരു വാത്സല്യവും ഹാ!
ചൊല്ലാളും സ്നേഹവായ്പും കരുണയുമറിവു
ണ്ടായതിന്നുള്ളവണ്ണം
ഇല്ലാ ചൊല്ലിഷ്ഫലിപ്പിപ്പതിനു വിരുതഹോ!
കൃച്ഛ്രസാദ്ധ്യം മനുഷ്യര്‍-
ക്കെല്ലാം ത്വദ്ദര്‍ശനത്താൽ കുശലികളധുനാ
മര്‍ത്ത്യരീസ്സോദരന്മാർ. 19
ചിത്ര:- ദുര്യോധനാദികൾ എനിയ്ക്കും അനുഗ്രഹമാണു ചെയ്തതു്. അവർനിമിത്തമാണല്ലോ നിങ്ങളൊന്നിച്ചിരിക്കാൻ സംഗതി വന്നതു്.
അഞ്ചാമങ്കം (പേജ് 56 - 59)
മല്ലാടിയന്നു ചിലരൊക്കെ മരിച്ചതോര്‍ത്തു
വല്ലാത്ത കുണ്ഠിതമെനിക്കെരിയുന്നു ചിത്തം
എല്ലാം ക്ഷമിക്കണമതോര്‍ത്തവരോടനിഷ്ട-
മില്ലാതിരിക്കണമനന്തഗുണംബുരാശേ 20
ചിത്ര:- അതിനെപ്പററി വ്യവസനിക്കേണ്ടാ. ദേവേന്ദ്രൻ ഉടനെത്തന്നെ അമൃതുകൊണ്ടു ജീവിപ്പിച്ചു.
ധര്‍മ്മ:- അതുവ്വോ? അതു ഞാനറിഞ്ഞില്ല. യുദ്ധത്തിലുണ്ണികളിവിടേയ്ക്കു വല്ല അപരാധവും ചെയ്തിട്ടുണ്ടെങ്കിലതൊക്കെ ക്ഷമിക്കണേ.
ചിത്ര:- (ചിരിച്ചുകൊണ്ടു്)
പോരിൽ പാണ്ഡവ പാർത്ഥനും വിരുതെഴും
മാദ്രേയരും ഭീമനും
നേരിട്ടെന്നൊടെടുത്ത വിക്രമശതം
കണ്ടിട്ടു സന്തുഷ്ടനായ്
ഭൂരിസ്നേഹമണച്ചണച്ചു തലയിൽ
ചുംബിച്ചുപോന്നത്ര ഹൃ-
ത്താരിൽ പ്രീതികലർന്നടുത്തവരുമീ
ഞാനന്യനെന്നോര്‍ക്കയോ? 21
ധര്‍മ്മ:- ദുര്യോധനാദികളുടെ ഈ പുറപ്പാടു സഹസ്രാക്ഷനെങ്ങനെയാണറിഞ്ഞതു്?
ചിത്ര:- അതു് അറിഞ്ഞേടത്തോളം പറയാം. ഭഗവാൻ ശ്രീകൃഷ്ണനിവിടെ താമസിക്കുന്ന കാലത്തൂണുകഴിഞ്ഞു ലാത്തുമ്പോൾ നേരം പോക്കു പറയുവാനടുത്തുകൂടുന്ന അതിഥിബ്രാഹ്മണരെക്കൊണ്ടു നാട്ടുവർത്തമാനം പറയിക്കുക ഒരു പതിവായിരുന്നുവല്ലോ? അതിന്നിടയിൽ അവരിൽനിന്നു കിട്ടിയതാണ് ഈ ദുഷ്ടന്മാരുടെ കുതന്ത്രം. ഭഗവാനും കുറച്ചൊന്നു പരിഭ്രമിക്കായ്കയില്ല. എങ്കിലും അതിന്നു വേണ്ടുന്ന പരിഹാരങ്ങളെല്ലാം ആലോചിച്ചുറച്ചു. അതു നാരദൻ മുഖാന്തരം പ്രവൃത്തിയിൽ വരുത്താൻ തീര്‍ച്ചപ്പെടുത്തി. അതിന്നു നാരദനെ വിചാരിച്ചും കഴിഞ്ഞു. അതാണ് ഭഗവാനിവിടെനിന്നും എഴുന്നെള്ളുവാനിത്ര ധൃതിപ്പെട്ടതു്. തേരിൽ കേറിയപ്പോഴേയ്ക്കും നാരദൻ അവിടെ എത്തി.
അര്‍ജ്ജു:- ഉവ്വ്, വളരെ നേരം അവർ രണ്ടുപേരും കൂടി സ്വകാര്യം പറയുകയുണ്ടായി. അതു കഴിഞ്ഞു നാരദൻ പോയതിന്നുശേഷം ഭഗവാനെന്നോട് 'ജ്യേഷ്ഠന്റെ മനസ്സിന്നലച്ചിലുണ്ടാക്കാതെ പ്രത്യേകം മനസ്സിരുത്തിയിരിക്കണം' എന്നും അരുളിച്ചെയ്തിട്ടാണു് തേരു വിട്ടതു. സംഭാഷണത്തിന്നിടയ്ക്ക് അവർ രണ്ടുപേരും എന്നെ പ്രത്യേകം നോക്കിക്കൊണ്ടിരുന്നിരുന്നു.
ധര്‍മ്മ:- പിന്നെ, പിന്നെ?
ധര്‍മ്മ:- ഞങ്ങളുടെ നേരെ ഇത്ര സ്നേഹവാത്സല്യങ്ങളോടുകൂടി പെരുമാറുന്ന ഭഗവാനു നമസ്കാരം. എന്നാലെഴുന്നെള്ളുന്ന സമയം എന്നോടും അനുജന്മാരോടും ഉള്ള ഭഗവാന്റെ സംഭാഷണം ഇപ്പോളോർത്തുനോക്കുമ്പോൾ ഭഗവാനെന്തോ ഉള്ളിൽ വിചാരിച്ചായിരുന്നു എന്നു തോന്നുന്നുണ്ടു്. ഈശ്വരന്മാർ പ്രത്യക്ഷത്തിൽ പറയുന്നതും മനുഷ്യബുദ്ധിക്കഗോചരമാണല്ലോ.
അര്‍ജ്ജു:- 'ഉടനെ കോപിക്കുവാൻ തരം കിട്ടും' എന്നു പ്രത്യക്ഷത്തിൽ അരുളിച്ചെയ്തപ്പോൾ എനിക്കും സംശയമുണ്ടായി. ഒന്നും ചോദിക്കാൻ തോന്നിയില്ല. മായാമാനുഷനു നമസ്കാരം!
കാവല്ക്കാരൻ:- (പ്രവേശിച്ചിട്ടു്) സ്വാമി! ഗന്ധർവ്വരാജാവിനെ കാണാൻ ഒരു ദേവദൂതൻ പുറത്തുവന്നു നില്ക്കുന്നു..
ധര്‍മ്മ:-- എന്നാൽ വേഗം ഇങ്ങോട്ടു പറഞ്ഞയയ്ക്കു. ഒട്ടും താമസിപ്പിക്കരുതു്.
കാവ:- കല്പനപോലെ (എന്നു പോയി)
അര്‍ജ്ജു:- (വിചാരം) ഈ ദേവദൂതൻ അച്ഛന്റെ കല്പനപ്രകാരം ഇദ്ദേഹത്തിനെ കൊണ്ടുപോകുവാൻ വന്നിരിക്കയായിരിക്കാം എന്നാണ് തോന്നുന്നത്.
ചിത്ര:- (വ്യസനത്തോടുകൂടി വിചാരം) ഇവരായി പിരിയാറായി എന്നുണ്ടോ?
ധര്‍മ്മ:- എന്തിനാണാവോ ദേവദൂതൻ വന്നിരിക്കുന്നതു്?
ചിത്ര:- ആവോ? ഞാനും അതുതന്നെയാണ് വിചാരിക്കുന്നതു്.
ദേവ:- (പ്രവേശിച്ചിട്ടു നേരെ നോക്കി അത്ഭുതത്തോടു കൂടി) ആരാണീഗ്ഗന്ധർവ്വരാജാവിന്റെ അടുക്കൽ?
ധര്‍മ്മാധര്‍മ്മവിവേകമോ വിനയസ-
മ്പത്തിന്റെ സർവ്വസ്വമോ
നിര്‍മ്മായം നിഗമത്തിനുള്ള പൊരുളോ
സാക്ഷാൽ പരബ്രഹ്മമോ
ശര്‍മ്മാപായമകറ്റിടും കരുണ സൂ-
ക്ഷിക്കുന്ന സൽപാത്രമോ
ശര്‍മ്മാനന്ദദനോ ധനഞ്ജയനുതൻ
കാണുന്നൊരീപ്പുണ്യവാൻ. 22
(ദേവദൂതനെക്കണ്ടു് എല്ലാവരും യഥാക്രമം ആചാരോപചാരങ്ങൾ ചെയ്യുന്നു.)
ദേവ:- ഗന്ധർവ്വരാജാവു സര്‍വ്വോൽക്കര്‍ഷേണ വത്തിച്ചാലും! തിരുമനസ്സിലെ ഉടനെ സ്വഗ്ഗത്തിലേയ്ക്കു കൊണ്ടുവരുവാൻ അരുളിച്ചെയ്തു തേരും തന്നു ദേവരാജാവ് എന്നെ കല്പിച്ചയച്ചിരിക്കുന്നു. ഉടനെ എഴുന്നെള്ളത്തു പുറപ്പെടണം..
(ധര്‍മ്മപുത്രരും അര്‍ജ്ജുനനും വ്യസനിക്കുന്നു.)
ചിത്ര:- അങ്ങനെതന്നെ, തേരു തയ്യാറാക്കിക്കൊള്ളു.
ദേവ:- അങ്ങനെതന്നെ. (ധർമ്മപുത്രരോടു്) മഹാരാജാവു ജയിച്ചാലും! ഞാൻ സ്വാമിയുടെ കല്പന നടത്തട്ടെ. (എന്നു പോയി.)
ചിത്ര:- നിങ്ങളുടെ അനുവാദമുണ്ടെങ്കിൽ ഞാൻ മഹാരാജാവിന്റെ അടുക്കൽ നിരപരാധിയായിരുന്നാൽക്കൊള്ളാമെന്നു വിചാരിക്കുന്നു.
ധര്‍മ്മപുത്രരും അര്‍ജ്ജുനനും:- ഇവിടുത്തെ എഴുന്നെള്ളത്തിനു വ്യസനമുണ്ടെങ്കിലും ദേവരാജാവിന്റെ കല്പന ഞങ്ങൾക്കും തള്ളിക്കൂടല്ലോ!
ചിത്ര:- ഒട്ടും വ്യസനിക്കണ്ട; ഇന്ദ്രൻ മരുത്തുക്കളോടുകൂടി വൃത്രൻ, നമുചി, ദീര്‍ഘജിഹ്വൻ തുടങ്ങിയ അസുരന്മാരെ നിഗ്രഹിച്ചു സ്വര്‍ഗ്ഗം സംരക്ഷിക്കുന്നപോലെ അനുജന്മാരോടുകൂടി ധാരാഷ്ട്രന്മാരെ മുഴുവനും കൊന്നു ക്ലേശമൊക്കെ തീര്‍ന്നു വളരെക്കാലം വസുന്ധരയെ രക്ഷിക്കാൻ സംഗതി വരും.
(അണിയറയിൽ)
"തേരു തെയ്യാറാക്കി അടിയൻ കാത്തുനില്ക്കുന്നു.''
ചിത്ര:-(കേട്ടിട്ടു്) ഒ! എന്നാൽ ഞാൻ പുറപ്പെടട്ടെ.
(എന്നു് എഴുന്നേല്ക്കുന്നു.)
അര്‍ജ്ജു:- (തൊഴുതും കൊണ്ട്) മാതാപിതാക്കന്മാരോടും വിശേഷിച്ചു ഗുരുനാഥനായ ചിത്രരഥമഹാരാജാവിനോടും ഞങ്ങളുടെ വർത്തമാനം പ്രത്യേകം പറഞ്ഞാൽക്കൊള്ളാമെന്നാഗ്രഹിക്കുന്നു.
ധര്‍മ്മ:- (തൊഴുതുംകൊണ്ട്) അച്ഛനായ പാണ്ഡുമഹാരാജാവിനോടും ഞങ്ങളുടെ വർത്തമാനം പ്രത്യേകം പറഞ്ഞാൽക്കൊള്ളാമെന്നാഗ്രഹമുണ്ടു്.
ധര്‍മ്മപുത്രരും അര്‍ജ്ജുനനും:- ഞങ്ങൾക്കു നല്ലതു വരാൻ അനുഗ്രഹിക്കണം. (എന്നു നമസ്കരിക്കുന്നു.)
ചിത്ര:- നിങ്ങളുടെ യശസ്സ് ആചന്ദ്രതാരം നിലനില്ക്കട്ടെ! നിങ്ങൾക്കു ജയവും വരട്ടെ! (എന്നും അനുഗ്രഹിച്ചിട്ടു്)
കെല്പോലുന്നൊരു നിങ്ങളെപ്പരിഹസി-
ച്ചീടുന്നതിന്നിങ്ങണ-
ഞ്ഞപ്പോൾ കൌരവരോടെതിര്‍ത്തടരിൽ ഞാൻ
തോല്പിച്ചു ബന്ധിച്ചുടൻ
ഇപ്പോൾ നിങ്ങൾ മുഖാന്തരം ഹൃദയശ-
ല്യം തീത്തു ബന്ധം വിടു-
ത്തിപ്പോരാളികളൊത്തെഴുന്നൊരവിടേ-
യെന്തിഷ്ടമേകീടണം? 23
ഇതിലധികമായി ഇവിടുന്നു ചെയ്യേണ്ടതായിട്ടെന്താണുള്ളതു്? എല്ലാം പരിപൂര്‍ണ്ണമായിരിക്കുന്നു. എങ്കിലും ഇങ്ങനെ വരട്ടെ.
(ഭാരതവാക്യം)
ദുഷ്ടന്മാരുടെ ദുര്‍മ്മദപ്രഭവമാം
കൂത്താട്ടമാശ്ശിഷ്ടരിൽ
കഷ്ടപ്പാടുകൾ ചേർത്തിടാത്ത നിലയിൽ
സൂക്ഷിച്ചു വീക്ഷിപ്പവൻ
ഇഷ്ടന്മാരുടെ ഭാവി കാത്തരുളിടും
കാരുണ്യപൂജൻ ഗുണോൽ-
കൃഷ്ടൻ കൃത്രിമമൂര്‍ത്തി കൃഷ്ണഭഗവാൻ
സര്‍വ്വം സഹായിക്കണം. 24
(എന്നു് എല്ലാവരും പോയി)
ചിത്രസേനയാനമെന്ന അഞ്ചാമങ്കം കഴിഞ്ഞു.
.