ഡോ.എം.എൻ.രാജന്റെ ലൈബ്രറിയിന്‍നിന്നും
കേരളീയഭാഷാശാകുന്തളം വന്ന വഴി (പേജ് i - iv)
ഇന്ത്യയിൽനിന്നു് ലോകം ഏറ്റുവാങ്ങിയ ആദ്യനാടകമാണു് കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’. കൽക്കട്ടയിൽ ജഡ്ജിയായെത്തിയ സർ വില്യം ജോൺസ് എന്ന ബ്രിട്ടീഷുകാരൻ തന്റെ സംസ്കൃതഭാഷാപഠനത്തിന്റെ ഭാഗമായി ‘അഭിജ്ഞാനശാകുന്തളം’ 1789-ൽ ഇംഗ്ലിഷിലേക്കു വിവർത്തനംചെയ്തു. അതു് യൂറോപ്പിൽ പലയിടത്തും ഇന്ത്യാപഠനം തുടങ്ങാനുള്ള താത്പര്യത്തിനു പ്രേരണയായി. പിന്നീടു് 1855-ൽ സർ മോണിയർ വില്യംസും ‘അഭിജ്ഞാനശാകുന്തളം’ ഇംഗ്ലിഷിലേക്കു വിവർത്തനംചെയ്തു. ഇവയുടെ പ്രേരണയോ കൌതുകമോ ആകാം മലയാളത്തിലും ‘അഭിജ്ഞാനശാകുന്തള’ത്തിനു വിവർത്തനമുണ്ടാകാനിടയാക്കിയതു്.
കാളിദാസന്റെ ‘അഭിജ്ഞാനശാകുന്തളം’ എന്ന സംസ്കൃതനാടകത്തിനു മലയാളത്തിൽ അറുപതോളം വിവർത്തനങ്ങളുണ്ടായിട്ടുണ്ടു്. സാങ്കേതികമായി ഇതാരംഭിക്കുന്നതു് തിരുവിതാംകൂറിലെ മഹാരാജാവായിരുന്ന (1860-1880) ആയില്യംതിരുനാൾ രാമവർമ്മ തന്റെ യൌവ്വനകാലത്തു് തയ്യാറാക്കിയ (1853) ‘ഭാഷാശാകുന്തളം’ എന്ന ഗദ്യവിവർത്തനത്തിലൂടെയാണു്. പക്ഷേ, അദ്ദേഹം അതു പ്രസിദ്ധീകരിച്ചിരുന്നില്ല. 1882-ൽ കേരളവർമ്മ വലിയകോയിത്തമ്പുരാനാണു് ആയില്യംതിരുനാളിന്റെ വിവർത്തനം പ്രസിദ്ധീകരിച്ചതു്. അതിനുമുന്നേതന്നെ തിരുവനന്തപുരത്തുനിന്നു സർവ്വാധികാര്യക്കാർ പി.ഗോവിന്ദപ്പിള്ളയുടെ മേൽനോട്ടത്തിൽ പ്രസിദ്ധീകരിച്ചിരുന്ന ‘വിദ്യാവിലാസിനി’ എന്ന മാസികയിൽ 1881 മേയ്-ജൂൺ മുതൽ 1882 ജൂൺ-ജൂലൈ വരെയുള്ള 14 ലക്കങ്ങളായി ‘കേരളീയഭാഷാശാകുന്തളം’ എന്ന പേരിൽ കേരളവർമ്മവലിയകോയിത്തമ്പുരാൻ ‘അഭിജ്ഞാനശാകുന്തളം’ വിവർത്തനംചെയ്തു് ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്നു. സ്വന്തം പേരിനുപകരം ‘ഒരു കേരളീയൻ’ എന്ന തൂലികാനാമത്തിലായിരുന്നു അതു നിർവ്വഹിച്ചതു്. തുടർന്നു് കൊ.വ. 1058 തുലാമാസത്തിൽ (1882 നവംബർ) സ്വന്തം പേരുവെച്ചുതന്നെ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. (കേരളവർമ്മയുടെ ശ്രമത്തിനുമുമ്പുതന്നെ വെളുത്തേരി കേശവൻവൈദ്യൻ ‘അഭിജ്ഞാനശാകുന്തളം’ വിവർത്തനംചെയ്തതായി പറഞ്ഞുപോരുന്നുണ്ടെങ്കിലും അതു പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല). പ്രസിദ്ധീകരിക്കപ്പെട്ടവ മുൻനിർത്തി നോക്കിയാൽ മലയാളത്തിലെ രണ്ടാമത്തെ ശാകുന്തളവിവർത്തനമാണു് ‘കേരളീയഭാഷാശാകുന്തളം’.
1883 മുതൽ തിരുവട്ടാർ നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മനോമോഹനം നാടകക്കമ്പനി പല തവണ അതു രംഗത്തവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിന്നെയും പല നാടകസഭക്കാരും ആവശ്യമുന്നയിച്ചതോടെ 1892-ൽ രണ്ടാമതൊരു പതിപ്പുകൂടി ‘കേരളീയഭാഷാശാകുന്തള’ത്തിനുണ്ടായി. കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ വ്യാഖ്യാനത്തോടെ കണ്ടത്തിൽ വറുഗീസ് മാപ്പിളയാണു് ഇതു പ്രസിദ്ധീകരിച്ചതു്. വ്യാപകമായ പ്രചാരവും അവതരണസിദ്ധിയുമുണ്ടായ ഈ നാടകം ചന്തുമേനോന്റെയും പ്രശംസ നേടുകയുണ്ടായി. എന്നാൽ, അതോടൊപ്പം ഇതിലെ ഭാഷാപരമായ കാഠിന്യവും ക്ലിഷ്ടതയുംകൊണ്ടു പുതുതലമുറക്കാർക്കു് വിയോജിപ്പുമുണ്ടായി. അവരുടെ പ്രതിനിധിയായിരുന്ന എ.ആർ.രാജരാജവർമ്മ തന്റെ അമ്മാവൻകൂടിയായ കേരളവർമ്മയുടെ അനുമതിയോടെ ‘കേരളീയഭാഷാശാകുന്തള’ത്തിലെ ഭാഷ പരിഷ്കരിച്ചു പ്രസിദ്ധീകരിക്കാനുള്ള ചുമതലയേറ്റു. പരിഷ്കരണത്തിനിടയിൽ അഭിപ്രായവ്യത്യാസമുണ്ടായെങ്കിലും 1910-ൽ എ.ആർ.രാജരാജവർമ്മ പരിഷ്കരിച്ചു് ‘കേരളീയഭാഷാശാകുന്തള’ത്തിന്റെ മൂന്നാംപതിപ്പു പ്രസിദ്ധീകരിക്കപ്പെട്ടു. അതോടെ പരിഷ്കരണത്തെച്ചൊല്ലി അനുകൂലിച്ചും എതിർത്തും വിവിധാഭിപ്രായങ്ങളുണ്ടായി. പരിഷ്കരണത്തോടെ ‘കേരളീയഭാഷാശാകുന്തള’ത്തിന്റെ ഗൌരവം നഷ്ടപ്പെട്ടുവെന്നതായിരുന്നു എതിർത്തവരുടെ അഭിപ്രായം. എന്നാൽ ഭാഷാപരമായ ലാളിത്യമുണ്ടാകുകയാണു ചെയ്തതെന്നു് അനുകൂലികളും വാദിച്ചു. ശാകുന്തളവാദം എന്നു വിളിക്കപ്പെടുന്നതരത്തിൽ അഭിപ്രായാന്തരങ്ങൾ ഇക്കാര്യത്തിലുണ്ടായി. ഈ വിഷയത്തെ മുൻനിർത്തി എ.ആറും കേരളവർമ്മയും തമ്മിൽ പിണങ്ങി. ഈ പ്രശ്നം പരിഹരിക്കാനായി ഇടനിലക്കാരുടെ ഇടപെടലുമുണ്ടായി. ഇതിനിടെ എ.ആർ. തന്റെ സങ്കല്പങ്ങൾക്കനുസരിച്ചു് ‘അഭിജ്ഞാനശാകുന്തളം’ സ്വതന്ത്രമായി വിവർത്തനംചെയ്യാനാരംഭിച്ചു. കേരളവർമ്മയാകട്ടെ ‘കേരളീയഭാഷാശാകുന്തളം’ സ്വയം പരിഷ്കരിക്കാനും തുടങ്ങി. അവ പൂർത്തിയായതോടെ അവർ തമ്മിൽ രഞ്ജിപ്പിലെത്തുകയും കേരളവർമ്മ സ്വയം പരിഷ്കരിച്ചതു് ‘മണിപ്രവാളശാകുന്തളം’ എന്ന പേരിലും എ.ആറിന്റെ സ്വതന്ത്രവിവർത്തനം ‘മലയാളശാകുന്തളം’ എന്ന പേരിലും 1912-ൽ പ്രസിദ്ധീകരിക്കുകയുംചെയ്തു.
മലയാളത്തെസ്സംബന്ധിച്ചു് ശാകുന്തളവിവർത്തനങ്ങളുടെ ചരിത്രവും സംവാദങ്ങളും സാഹിത്യചരിത്രപരവും ഭാഷാപരവുമായി സവിശേഷപ്രാധാന്യമുള്ള വസ്തുതയാണു്. ഒരു കൃതിക്കു് നിരവധിയായ വിവർത്തനങ്ങളുണ്ടാകുക, സ്വന്തം വിവർത്തനം കാലോചിതമായി പരിഷ്കരിച്ചു് പുതിയ പേരിൽ പ്രസിദ്ധീകരിക്കുക, വിവർത്തനത്തിലെ ഭാഷ പ്രശ്നവത്കരിക്കപ്പെടുക, ഭാഷാപരമായ അഭിപ്രായവ്യത്യാസത്താൽ എതിർവിവർത്തനമുണ്ടാകുക, വിവർത്തനപ്രക്രിയയുടെ പല പ്രകാരങ്ങളുടെയും മാതൃകാരൂപങ്ങളുണ്ടാകുക, വിവർത്തനത്തിലെ രാഷ്ട്രീയവും സംസ്കാരവും പഠിക്കാനുള്ള ഉപാധിയുണ്ടാകുക എന്നിങ്ങനെ ഒട്ടേറെക്കാര്യങ്ങൾ മലയാളത്തിലെ ശാകുന്തളവിവർത്തനങ്ങളുണ്ടാക്കിയിട്ടുണ്ടു്.
ഇപ്പോൾ ശ്രീ. പ്രവീൺവർമ്മയുടെ ശ്രമഫലമായി ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നതു് കേരളവർമ്മ വിവർത്തനംചെയ്യുകയും പില്ക്കാലത്തു് എ.ആർ.രാജരാജവർമ്മ പരിഷ്കരിക്കുകയുംചെയ്ത ‘കേരളീയഭാഷാശാകുന്തള’മാണു്. അതായതു് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ച ‘കേരളീയഭാഷാശാകുന്തള’ത്തിന്റെ മൂന്നാംപതിപ്പു്. 1910-ലെ ഈ പതിപ്പിനു് എ.ആറിന്റെ മുഖവുരയും കേരളവർമ്മയുടെ ആമുഖോപന്യാസവും ഗ്രന്ഥാവസാനത്തിൽ രാമകൃഷ്ണശാസ്ത്രികളുടെ വ്യാഖ്യാനവുമുണ്ടു്. തിരുവനന്തപുരത്തെ ബി.വി.ബുക്കുഡിപ്പോയ്ക്കുവേണ്ടി തൃശൂരിലെ കേരളകല്പദ്രുമം പ്രസ്സിലാണു് ഇതിന്റെ അച്ചടി നിർവ്വഹിച്ചതു്.
തന്റെ ഗ്രന്ഥത്തിനു ലഭിച്ച സ്വീകാര്യതയെക്കുറിച്ചുംമറ്റും ആമുഖോപന്യാസത്തിൽ കേരളവർമ്മ പറയുന്നുണ്ടു്. ചെറുപ്പകാലത്തു് കാളിദാസകവിതയോടു മമതയുണ്ടായിരുന്നില്ലെന്നും തന്റെ സഹൃദയനായ ജ്യേഷ്ഠൻ കാളിദാസകവിതയുടെ രസപുഷ്ടിയെപ്പറ്റി ഉദാഹരണത്തോടെ വിശദീകരിച്ചതിനുശേഷമാണു് കാളിദാസകൃതികളോടു് അഭിരുചിയുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ടു്. ‘ഓരോ അവസരങ്ങളിൽ മാനസികങ്ങളും ദൈഹികങ്ങളും ആയ ക്ലേശങ്ങളെ വിസ്മരിക്കാൻ’ ശാകുന്തളത്തിന്റെ വായനകൊണ്ടു സാധിച്ചുവെന്നും അതിനാൽ കാളിദാസനു നല്കുന്ന പ്രത്യുപകാരമായാണ് ‘ഈ നാടകരത്നത്തിന്റെ രാമണീയകത്തെ സംസ്കൃതപരിചയമില്ലാത്ത കേരളീയന്മാരെ ഗ്രഹിപ്പിക്കുന്നതിനു് ഇതിനെ ഭാഷാന്തരീകരിക്കുന്നതെന്നും’ അദ്ദേഹം വിശദമാക്കുന്നു. തന്റെ ഈ കൃതിയിൽ വല്ല ഗുണവുമുണ്ടെങ്കിൽ അതു ‘കാളിദാസഗ്രഥിതവസ്തു’ എന്നുള്ളതാണെന്നു് കേരളവർമ്മ വിനയാന്വിതനാകുന്നു. “...പിന്നെ വേണമെങ്കിൽ ആദ്യമായി ഒരു സംസ്കൃതനാടകം മലയാളത്തിൽ ആക്കപ്പെട്ടിട്ടുള്ളതു് ഇതാണു് എന്നുംകൂടി ഒരു വിശേഷം ഇതിനു പറയാം” എന്നു പറയുമ്പോൾ, തന്റെ വിവർത്തനമാണു് ആദ്യത്തേതു് എന്നുകൂടി അദ്ദേഹം ഉറപ്പിക്കുകയാണല്ലോ. 1882-ൽ കേരളവർമ്മതന്നെയാണു് ആയില്യംതിരുനാളിന്റെ വിവർത്തനം പ്രസിദ്ധീകരിച്ചതു് എന്ന വസ്തുത ഇവിടെ വിസ്മരിച്ചതാണോ എന്നു വ്യക്തമല്ല. ആയില്യംതിരുനാളിന്റെ വിവർത്തനം ഗദ്യരൂപത്തിലായിരുന്നല്ലോ. തന്റേതു് സംസ്കൃതനാടകത്തിന്റെ ഘടനയിൽത്തന്നെ പദ്യവും ഗദ്യവും കലർന്ന വിവർത്തനമായതിനാലും ശരിയായ വിവർത്തനത്തിനു രൂപപരമായ തുല്യതകൂടി വേണമെന്ന വിചാരത്താലുമാകാം തന്റേതു് ആദ്യവിവർത്തനമാണെന്നു് അദ്ദേഹം പറഞ്ഞതെന്നു വേണമെങ്കിൽ വിശ്വസിക്കാം.
‘കേരളീയഭാഷാശാകുന്തള’ത്തിന്റെ ഈ പതിപ്പു് എനിക്കു ലഭിച്ചതു് എന്റെ ഭാര്യാപിതാവും നിഘണ്ടുനിർമ്മാണ വിദഗ്ദ്ധനും ബഹുഭാഷാപണ്ഡിതനുമായിരുന്ന യശശ്ശരീരനായ ശ്രീ.കെ.ഒ.ഷംസുദീന്റെ പക്കൽനിന്നാണു്. അദ്ദേഹത്തിനു ചെറുപ്പകാലത്തെന്നോ ലഭിച്ച പുസ്തകത്തിന്റെ കാലപ്പഴക്കത്താൽ കവർപ്പേജുകൾ പൂർണ്ണമായി നഷ്ടപ്പെട്ടിരുന്നു. കൂടാതെ മുഖവുര, ആമുഖോപന്യാസം, വ്യാഖ്യാനം എന്നിവയുൾപ്പെടുന്ന തുടക്കത്തിലും അവസാനത്തിലുമുള്ള പേജുകൾ അധികവും നിറംമങ്ങിയും പൊടിഞ്ഞുമിരിക്കുന്നതിനാൽ ആ ഭാഗങ്ങൾ മുഴുവൻ വ്യക്തമായി വായിക്കാനാകാത്ത അവസ്ഥയിലാണുള്ളതു്. അതുകൊണ്ടാണു് മുഖവുരയും ആമുഖോപന്യാസവും ഈ പുനഃപ്രസിദ്ധീകരണത്തിലില്ലാതെ പോയതു്. എന്നാൽ, ഉള്ളടക്കത്തിലെ പ്രധാനഭാഗമായ വിവർത്തനകൃതി വായിക്കാൻ പ്രയാസമില്ലാത്ത വിധത്തിലുമുള്ളതാണു്. ഈ കൃതിയിലൂടെയും അതിന്റെ ചരിത്രത്തിലൂടെയും കടന്നുപോകുമ്പോൾ മലയാളത്തിലെ ശാകുന്തളവിവർത്തനങ്ങളുടെ ഉത്ഭവവികാസപരിണതികളും കാലോചിതമായ ഭാവുകത്വസ്വഭാവവും എന്തുകൊണ്ടു് ഇത്രയേറെ വിവർത്തനങ്ങളുണ്ടായി എന്നതും ഗൌരവതരമായി പഠിക്കപ്പെടേണ്ടതുണ്ടു് എന്നു വ്യക്തമാകുന്നു.
ഡോ.എം.എൻ.രാജൻ
(റിട്ട. അസോസിയേറ്റ് പ്രൊഫസർ, മലയാളം)
പവിഴമല്ലി, വില്ല-6, സ്പാരോ എലീസിയം ഗാർഡൻസ്
രാജീവ് നഗർ, മൺവിള റോഡ്,
ഗവ.എഞ്ചിനിയറിങ് കോളെജ് പി.ഒ.
തിരുവനന്തപുരം-16
ഒന്നാമങ്കം (പേജ് ൧ - ൫)
ഹരിഃ ശ്രീഗണപതയേ നമഃ. അവിഘ്നമസ്തു.
കേരളീയഭാഷാശാകുന്തളം
പ്രസ്താവന
നാന്ദി.
ധാതാവാദൌ ചമച്ചോരുദകമഥ ഹവിർ-
വാഹിയാം വീതിഹോത്രൻ
ഹോതാ താനും ദിനേശൻ നിശയുടെ പതിയും
നാദലക്ഷ്യം നഭസ്സും,
ഭൂതാനാം സഞ്ചയത്തിൻ പ്രകൃതി പൃഥിവിയും
പ്രാണദൻ മാരുതൻ താ-
നേതാഭിർ മൂർത്തിഭിശ്ശോഭിതനവതു ഭവാ-
ന്മാരെയഷ്ടാഭിരീശൻ.
സൂത്രധാരൻ
[നാന്ദിയുടെ അവസാനത്തിൽ പ്രവേശിച്ച്
അണിയറയ്ക്ക് അഭിമുഖമായി നോക്കിക്കൊണ്ട്]
നടി
[പ്രവേശിച്ച്]
ആര്യാ! ഞാനിതാ വന്നിരിക്കുന്നു. ഭവാന്റ എന്തു നിയോഗത്തെയാണു ഞാൻ അനുഷ്ഠിക്കേണ്ടത്?സൂത്രധാരൻ
ആര്യേ! ഈ സഭയിൽ വിദ്വാന്മാർ വളരെ കൂടിയിട്ടുണ്ട്. കാളിദാസകൃതിയായ 'അഭിജ്ഞാനശാകുന്തളം' എന്ന നൂതനനാടകത്തെ പ്രയോഗിച്ചു സാമാജികന്മാരെ നാം ആരാധിക്കണം. ആയതുകൊണ്ടു വേഷങ്ങൾക്കെല്ലാം വേണ്ടതൊക്കെയും ചെയ്ക തന്നെ.
നടി
ആര്യന്റെ ശിക്ഷാസാമർത്ഥ്യവിശേഷത്താൽ ഒന്നിനും ഒരു കുറച്ചിലും ഉണ്ടാകയില്ല.
സൂത്രധാരൻ
[ചിരിച്ചും കൊണ്ട്]
ആര്യേ! നിന്നോടു ഞാൻ വാസ്തവത്തെ പറയാം.വിജ്ഞന്മാഭിനന്ദിച്ചേ വിജ്ഞാനം സാധുവായ്‍വരും
നല്ല ശിക്ഷ കഴിച്ചോർക്കുമില്ല വിശ്വാസമാത്മനി
നടി
[വണക്കത്തോടു കൂടെ.]
ശരി തന്നെ. ഇനി വേണ്ടതിനെ ആര്യൻ ആജ്ഞാപിച്ചാലും.സൂത്രധാരൻ
ആര്യേ! ഈ സാമാജികന്മാർക്കു കർണ്ണാനന്ദകരമായ ഗാനം ഒഴിച്ചു മറ്റെന്താണിപ്പോൾ നീ ചെയ്യേണ്ടതായിട്ടുള്ളത്?
നടി
എന്നാൽ ഏത് ഋതുവിനെക്കുറിച്ചാണു പാടേണ്ടത്?
സൂത്രധാരൻ
ആര്യേ! ആരംഭിച്ചേറയായിട്ടില്ലാത്തതും അനുഭവയോഗ്യവുമായ ഈ ഗ്രീഷ്മർത്തുവിനെക്കുറിച്ചു തന്നെ ഗാനം ചെയ്താലും. ഇതാ ഇപ്പോൾ-
നീരാടുവാൻ സുഖമനല്പമണഞ്ഞിടുന്നൂ
പാരാതെ പാടലസുഗന്ധി വനാന്തവാതം,
ധാരാളമാർക്കുമുളവാം തണലത്തുറക്കം
സാരാ ഭവന്തി ദിവസാഃ പരിണാമരമ്യാഃ
നടി
അങ്ങിനെ തന്നെ.
[പാടുന്നു]
ഭ്രമരങ്ങളാൽ കിമപി ചുംബിതം സ്ഫുരൽ-
കമനീയകേസരശിഖാതിപേലവം,
പ്രമദാജനങ്ങൾ കനിവോടണഞ്ഞിടു-
ന്നമലം ശിരീഷസുമമാത്മമൌലിഷു.
സൂത്രധാരൻ
ആര്യേ! പാടിയതു വളരെ നന്നായി. പാട്ടിന്റ മാധുര്യത്താൽ അപഹൃതചിത്തവൃത്തികളായ രംഗസ്ഥിതജനങ്ങൾ ചിത്രത്തിലെഴുതപ്പെട്ടവരെന്ന പോലിരിക്കുന്നു. എന്നാൽ ഇനി ഇവരെ ഏതു നാടകം പ്രയോഗിച്ചാണു സന്തോഷിപ്പിക്കേണ്ടത്?
നടി
'അഭിജ്ഞാനശാകുന്തളം' എന്ന നൂതനനാടകത്തെ പ്രയോഗിക്കണമെന്ന് ആദ്യം തന്നെ ആര്യൻ നിയോഗിച്ചില്ലയോ?
സൂത്രധാരൻ
ആര്യേ! ഉള്ളതു തന്നെ. ഈ ക്ഷണത്തിൽ അതു ഞാൻ മറന്നുപോയി. എന്തെന്നാൽ-
ചേതസ്സമാകർഷകമായിടും നിൻ-
ഗീതസ്വരത്താൽ ഹൃതനായി ഞാനും,
സ്ഫീതദ്രുതം പൂണ്ട മൃഗത്തിനാലി-
ശ്ശീതദ്യുതേര്‍വംശജനാം നൃപൻ പോൽ.
[രണ്ടു പേരും പോയി]
ഒന്നാം അങ്കം
[രഥാരൂഢനായി വില്ലും അമ്പും ധരിച്ച് ദുഷ്ഷന്ത മഹാരാജാവും സൂതനും പ്രവേശിക്കുന്നു.]
സൂതൻ
[രാജാവിനേയും മാനിനേയും നോക്കീട്ട്]
മൃഗമതിനെയുമാത്തചാപനാകും
ജഗദഭിവന്ദ്യ! ഭവാനെയും വിലോക്യ,
മൃഗമനുഗതനാം പിനാകപാണിം
നഗപതിനന്ദിനി തൻപതിം സ്മരാമി .
രാജാ
സൂതാ! ഈ മാൻ നമ്മെ ബഹുദൂരം ആകർഷിച്ചുകൊണ്ടു പോന്നു. ഇതാ ഇതിപ്പൊഴും-
കണ്ഠനാളമഴകിൽ തിരിച്ചനുപ-
ദം രഥം പിറകിൽ നോക്കിയും
കുണ്ഠനായ് ശരഭയേന പൃഷ്ഠമതു
പൂർവകായഗതമാക്കിയും,
ഇണ്ടൽകൊണ്ടു വിവൃതാന്മുഖാൽ പഥി ച-
വച്ച ദർഭകൾ പതിക്കവേ
കണ്ടുകൊൾക കുതികൊണ്ടു കിഞ്ചിദവ-
നൌ ഭൃശം നഭസി ധാവതി.
[ആശ്ചര്യത്തോടു കൂടെ]
നാം പുറമേ എത്തിക്കൊണ്ടിരിക്കവേ തന്നെ ഈ മാൻ പ്രയാസപ്പെട്ടു ദൃഷ്ടി എത്തത്തക്ക ദൂരത്തിൽ ആയതെങ്ങനെ?
സൂതൻ
ഭൂമിക്കു നിരപ്പില്ലാതിരുന്നതുകൊണ്ട് അടിയൻ കുതിരകളുടെ കടിഞ്ഞാൺ അടക്കിയതിനാൽ രഥത്തിന്റ വേഗം മന്ദീഭവിച്ചു. അതുനിമിത്തം ഈ മാൻ ദൂരസ്ഥമായി ഭവിച്ചതാണ്.
ഇപ്പോൾ സമഭൂമിയിൽ ആയതിനാൽ ഇതു തിരുമനസ്സിലേക്കു ദുഷ്പ്രാപമായി ഭവിക്കയില്ല.
രാജാ
എന്നാൽ കടിഞ്ഞാൺ വിടുക തന്നെ.
സൂതൻ
ഇതാ കല്പന പോലെ ചെയ്യുന്നു.
[അധികമായ രഥവേഗത്തെ നടിച്ചിട്ട്]
തൃക്കൺപാർത്താലും തൃക്കൺപാർത്താലും തിരുമേനീ!
സ്വച്ഛന്ദം കടിഞാണു വിട്ടയുടനേ
നീട്ടിക്കഴുത്തേറ്റവും
ഗുച്ഛാഗ്രങ്ങൾ ചലിച്ചിടാതെ ചെവികൾ
കൂർമ്പിച്ചനങ്ങാതെയും
ഗച്ഛന്ത്യാത്മസമുദ്ധതൈരപി രജഃ-
പുഞ്ജൈരലംഘ്യങ്ങളായ്
തുച്ഛീകൃത്യമൃഗസ്യദം രഥഹയാഃ
സ്പർദ്ധാനുബന്ധാ ദിവ.
രാജാ
[സന്തോഷത്തോടു കൂടെ]
ഉള്ളതു തന്നെ. കുതിരകളുടെ വേഗം ആദിത്യാശ്വങ്ങളുടെ വേഗത്തേയും അതിശയിച്ചിരിക്കുന്നു. എന്തെന്നാൽ,
നോക്കുമ്പോൾ ചെറുതായ വസ്തു വലുതാ-
യീടുന്നു മാത്രാന്തരേ
പാർക്കിൽ പാതിയിൽ വേർപിരിഞ്ഞതു ഭവി -
ച്ചീടുന്നു യോജിച്ചപോൽ
വക്രം യൽ പരമാർത്ഥമായതുമഹോ
തോന്നുന്നൃജുപ്രായമായ്
ശീഘ്രംകൊണ്ടു നിമേഷവും കിമപി മേ
ദൂരേ ന പാർശ്വേ ന വാ.
സൂതൻ
തിരുമേനീ! ഇതാ ഈ മാൻ സമീപസ്ഥമായി. ഇനി തൃക്കൈവിളയാടാം
[രാജാവു ശരം തൊടുക്കുന്നു.]
ഒന്നാമങ്കം (പേജ് ൬ - ൧൦)
[അണിയറയിൽ]
മഹാരാജാവേ! ആശ്രമമൃഗത്തെ വധിക്കരുതേ! വധിക്കരുതേ!
സൂതൻ
തിരുമേനിയുടെയും ശരലക്ഷ്യമായ മാനിന്റെയും മദ്ധ്യേ മഹർഷിമാർ വന്നു നില്ക്കുന്നു.
രാജാ
[പരിഭ്രമിച്ചിട്ട്]
എന്നാൽ കുതിരകളേ വേഗത്തിൽ നിറുത്ത്.
സൂതൻ
അടിയൻ ഇതാ നിറുത്തി
[രഥം നിറുത്തുന്നു]
[രണ്ടു ശിഷ്യന്മാരോടുകൂടി ഒരു മഹർഷി പ്രവേശിക്കുന്നു.]
മഹർഷി
[കയ്യുയർത്തിക്കൊണ്ട്]
രാജാവെ!
അതിക്രൂരം ബാണം കുസുമതതിയിൽ ചെങ്കനലു പോൽ
പതിപ്പിച്ചീടൊല്ലാ പരിമൃദുലയാമീ മൃഗതനൌ,
നിതാന്തം നിസ്സാരം ബത! മൃഗമതിൻ ജീവനെവിടേ?
കൃതാന്താ ദൈത്യാനാം തവ ച കടുബാണങ്ങളെവിടേ?
ആയതുകൊണ്ട്-
കീർത്തനീയഗുണ! സാധു മൌർവിയിൽ
ചേർത്ത ബാണമുപസംഹരിക്ക നീ,
ആർത്തരക്ഷ ഭവദായുധക്രിയാ
പാർത്തലേശ! ന തു സാധുബാധനം.
രാജാ
ഇതാ ഞാൻ ശരത്തെ ഉപസംഹരിച്ചിരിക്കുന്നു.
[അമ്പിനെ ആവനാഴിയിൽ ഇടുന്നു.]
മഹർഷി
ഇതു പുരുമഹാരാജാവിന്റ വംശത്തിനലംകാരഭൂതനായിരിക്കുന്ന അങ്ങേയ്ക്കു യുക്തം തന്നെ.
ജനനാഥമൌലി പുരുവിന്റ കുലേ
ജനനാൽ ഭവാനുചിതരൂപമിദം,
തനയം ലഭസ്വ ഭവതസ്സദൃശം
സനയം സമസ്തധരണീ രമണം.
ശിഷ്യന്മാർ
[കൈകൾ ഉയർത്തിക്കൊണ്ട്]
സർവഥാ ചക്രവർത്തിയായ പുത്രനെ ലഭിച്ചാലും.
രാജാ
[നമസ്ക്കാരപൂർവം]
ബ്രാഹ്മണാശിര്‍വാദത്തെ ഞാന്‍ ഭക്തിയോടെ സ്വീകരിക്കുന്നു.
മഹർഷി
രാജാവേ! ഞങ്ങൾ ചമതയ്ക്കായി പുറപ്പെട്ടിരിക്കയാണ്. ഇതാ മാലിനിനദിയുടെ തീരത്തിൽ കുലപതിയായ കണ്വന്റ ആശ്രമം കാണപ്പെടുന്നൂ. കാര്യാന്തരങ്ങൾക്കു വിഘാതം വരികയില്ലെങ്കിൽ അവിടെച്ചെന്ന് അതിഥിസൽക്കാരത്തെ സ്വീകരിച്ചാലും. അത്ര തന്നെയുമല്ല,
വീക്ഷിച്ചു വിഘ്നരഹിതം മുനികൃത്യമെല്ലാ-
മക്ഷീണവിക്രമവിജൃംഭിതമാം ത്വദീയം,
രക്ഷിച്ചിടുന്നിവിടെയും ഭുജമെത്രയെന്നു
സൂക്ഷിച്ചുകണ്ടു കൃതകൃത്യത പൂണ്ടുകൊൾക.
രാജാ
കുലപതി ഇവിടെത്തന്നെയുണ്ടോ?
മഹർഷി
അദ്ദേഹം ഇഷ്ടപുത്രിയായ ശകുന്തളയെ അതിഥിസൽക്കാരത്തിനായി നിയോഗിച്ചുംവച്ച് അവളുടെ ദൈവപ്രാതികൂല്യത്തിനു ശാന്തി ചെയ്യുന്നതിനായി സോമതീർത്ഥത്തിലേക്കു പോയിരിക്കുന്നു.
രാജാ
ആകട്ടെ. അവളെച്ചെന്നു കാണുക തന്നെ. അവൾ എന്റെ ഭക്തിയെ കണ്വമഹർഷിയോട് അറിയിക്കുമല്ലോ.
മഹർഷി
എന്നാൽ ഞങ്ങൾ ഇപ്പോൾ പോകുന്നു.
[ശിഷ്യരോടുകൂടി പോയി.]
രാജാ
സൂതാ! കുതിരകളെ വിട്. പുണ്യാശ്രമത്തെ ദർശിച്ച് ആത്മശുദ്ധി വരുത്താം.
സൂതൻ
ഇതാ അടിയൻ കല്പനപോലെ ചെയ്യുന്നു.
[രഥവേഗത്തെ നടിക്കുന്നു.]
രാജാ
[ചുറ്റും നോക്കീട്ട്]
സൂതാ! പറയാതെതന്നെ ഇതു തപോവനപ്രദേശമെന്നറിയാം
സൂതൻ
അതെങ്ങനെ തിരുമേനീ?
രാജാ
നീ കാണുന്നില്ലയോ? ഇതാ ഇവിടെ -
അന്തഃ കീരങ്ങൾ വാഴും തരുകുഹരമതിൽ -
നിന്നു വീണോരു ധാന്യം
ചന്തം ചേർന്നൈംഗുദച്ഛേദനചിരമസൃണീ-
ഭൂതമാമശ്മപട്ടം,
സ്വാന്തത്തിൽ ഭൂരിവിസ്രബ്ധതയൊടു രഥഘോ-
ഷം സഹിക്കും മൃഗൌഘം
പ്രാന്തങ്ങൾ വൽക്കലാന്തസ്രുതജലകണകാ-
ന്തങ്ങൾ തോയാശയാനം.
അത്ര തന്നെയുമല്ല,
കല്യാംഭസ്സുകൾ കാറ്റിലാഞ്ഞു തരുമൂ-
ലത്തേ നനയ്ക്കുന്നിതാ
ചൊല്ലേറും തളിരിൻ നിറങ്ങൾ പകരു-
ന്നീ ഹോമധൂമങ്ങളാൽ,
മെല്ലെപ്പുല്ലുകൾ തിന്നുകൊണ്ടുപവന-
പ്രാന്തങ്ങളിൽ സന്തതം
നല്ലോരേണകിശോരകങ്ങൾ വിളയാ-
ടുന്നൂ വിശങ്കാം വിനാ.
സൂതൻ
എല്ലാം ശരിയായിരിക്കുന്നു.
രാജാ
[കുറച്ചു ദൂരം പോയിട്ട്]
ആശ്രമപീഡയുണ്ടാകരുതല്ലൊ. അതുകൊണ്ടു രഥം ഇവിടെത്തന്നെ നിറുത്ത്. ഞാൻ ഇറങ്ങി നടക്കാം.
സൂതൻ
ഇതാ കുതിരകളെ നിറുത്തിയിരിക്കുന്നു. തിരുമേനി താഴെ എഴുന്നള്ളാം.
രാജാ
[താഴെയിറങ്ങീട്ട്]
ആശ്രമത്തിനുള്ളിൽ ചെല്ലുന്നത് വിനീതവേഷത്തോടെ വേണ്ടതാണല്ലൊ. അതുകൊണ്ട് ഈ ആഭരണങ്ങളും വില്ലും നീ വച്ചുകൊള്ളണം.
[ആഭരണങ്ങളും വില്ലും സൂതന്റെ പക്കൽ കൊടുക്കുന്നു.]
ഞാൻ ആശ്രമവാസികളെ കണ്ടു തിരിച്ചു വരുമ്പോഴത്തേക്ക് കുതിരകളെ നനച്ചു കൊണ്ടുവരണം
സൂതൻ
അടിയൻ കല്പനപോലെ ചെയ്യാം
[പോയി]
രാജാ
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ ആശ്രമം. ഇതിലേക്കു കടക്കാം
[കടക്കുന്ന സമയം വലത്തെകൈ സ്ഫുരിക്കുന്ന ലക്ഷണത്തെ നടിച്ചിട്ട്]
കേവലമാശ്രമമിങ്ങതിശാന്തം
കൈവലതെന്തു ചലിച്ചിഹ സാധ്യം?
ദൈവഗതിക്കഥവാ ഭുവനേഽസ്മിൻ
നൈവ കവാടനിരോധമൊരേടം
[അണിയറിയൽ]
ഇതാ ഇങ്ങോട്ടു വരുവിൻ, ഇഷ്ടതോഴിമാരേ!
രാജാ[ചെവി കൊടുത്തിട്ട്]
ഉപവനത്തിന്റ തെക്കുഭാഗത്തായിട്ട് ആരോ സംസാരിക്കുന്നതുപോലെ തോന്നുന്നൂ. അങ്ങോട്ടു തന്നെ പോകാം.
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ മഹർഷി കന്യകമാർ അവരവരുടെ വയസ്സിന് അനുരൂപങ്ങളായ കുടങ്ങൾ എടുത്തു ബാലവൃക്ഷങ്ങളെ
നനയ്ക്കുന്നതിനായി ഇങ്ങോട്ടു തന്നെ വരുന്നൂ.
[സൂക്ഷിച്ചു നോക്കിട്ട്]
ഇവരുടെ രൂപലാവണ്യം ദർശനീയമായിരിക്കുന്നു.
ഉടജത്തിൽ വസിച്ചിടും ജനത്തി -
ന്നുടലേവം രമണീയമെന്നു വന്നാൽ,
അടവീലതയാ ഗുണൈസ്സ്വകീയൈഃ
സ്ഫുടമുദ്യാനലതാഃ കൃതാ വിദൂരേ.
ഈ തണലിൽ മറഞ്ഞു നിന്ന് ഇവരെ നോക്കാം.
[നോക്കികൊണ്ടു നിൽക്കുന്നു.]
[അനസൂയ എന്നും പ്രിയംവദ എന്നും രണ്ടു സഖിമാരോടുകൂടി ശകുന്തള പ്രവേശിക്കുന്നു.]
ശകുന്തള
ഇതാ ഇങ്ങോട്ടു വരുവിൻ, ഇഷ്ടതോഴിമാരേ!
അനസൂയ.
ശകുന്തളേ! മുല്ലപ്പൂപോലെ സുകുമാരശരീരയായ നിന്നെയും ഈ ആശ്രമവൃക്ഷങ്ങളെ നനയ്ക്കുന്നതിനു നിയോഗിച്ചതിനാൽ താതകണ്വനു നിന്നെക്കാലും ഇവ പ്രിയതരങ്ങളാണെന്നു ഞാൻ വിചാരിക്കുന്നു.
ശകുന്തള
അനസുയേ! അച്ഛന്റ നിയോഗം കൊണ്ടു മാത്രമല്ല ഞാൻ ഇവയെ നനയ്ക്കുന്നത്, എനിക്കും ഇവയേക്കുറിച്ചു സഹോദര സ്നേഹമുണ്ട്.
[വൃക്ഷങ്ങളെ നനയ്ക്കുന്നു.]
പ്രിയംവദ
ശകുന്തളേ ! ഗ്രീഷ്മകാലത്തിൽ പൂക്കുന്ന വൃക്ഷങ്ങളെ നനച്ചുവല്ലൊ. ഇനി ഇപ്പോൾ പൂക്കാതെയുള്ള വൃക്ഷങ്ങളെയും നനയ്ക്കാം. പ്രയോജനേച്ഛയില്ലാതെ ചെയ്യുന്ന ധർമ്മത്തിന് അധികശ്രേഷ്ഠതയുണ്ടെന്നല്ലോ പറയുന്നു.
ശകുന്തള
പ്രിയംവദേ നീ ശരിയാണു പറഞ്ഞത്.
[പിന്നെയും വെള്ളം ഒഴിക്കുന്നു.]
രാജാ
[സൂക്ഷിച്ചു നോക്കീട്ട്. ആത്മഗതം.]
അഹോ! ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള? ഇവളെ
ഒന്നാമങ്കം (പേജ്൧൧ - ൧൫)
ആശ്രമ കൃത്യങ്ങളിൽ നിയോഗിക്കുന്ന ആ മഹർഷി ഔചിത്യം ഇല്ലാത്ത ആളു തന്നെ.
വപുസ്സിതു നിസർഗ്ഗസുന്ദരമയേ! വിനാ സംശയം
തപസ്സിനനുരൂപമാക്കുവതിനിച്ചതുവാം താപസൻ,
കൃപാകണികയെന്നിയേ കഠിനമാം സമിദ്രാശിയേ
വിപാടയിതുമീഹതേ കുവലയച്ഛദാന്തത്തിനാൽ.
ആകട്ടെ, ഈ വൃക്ഷങ്ങളുടെ ഇടയിൽ മറഞ്ഞു നിന്ന് ഇവളേ നല്ലവണ്ണം നോക്കാം
[അപ്രകാരം ചെയ്യുന്നു.]
ശകുന്തള
അനസൂയേ! പ്രിയംവദ ഈ മരവിരി വളരെ മുറുക്കിക്കെട്ടിയിരിക്കുന്നു. ഇതിനെ കുറേ അയയ്ക്ക്.
അനസൂയ.
അങ്ങനെ തന്നെ.
[അയച്ചു കെട്ടുന്നു.]
പ്രിയംവദഈ കായ്യത്തിൽ എന്നെ കുറ്റപ്പെടുത്തേണ്ട. നിന്റെ കുചങ്ങളെ വലുതാക്കുന്ന യൌവനത്തെ കുറ്റപ്പെടുത്തണം.
രാജാ.
ഇവളുടെ സുകുമാരമായ ഈ ശരീരത്തിനും വയസ്സിനും ഈ മരവിരിവസ്ത്രം അനുരൂപമല്ലെങ്കിലും ഒരലങ്കാരമായിത്തന്നേ ഇരിക്കുന്നു. എന്തെന്നാൽ,
ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ
പായൽ പതിഞ്ഞീടിലും?
ചൊല്ലാർന്നോരഴകല്ലയോ പനിമതി-
ക്കങ്കം കറുത്തെങ്കിലും?
മല്ലാക്ഷീമണിയാൾക്കു വല്ക്കലമിതും
ഭൂയിഷ്ഠശോഭാവഹം
നല്ലാകാരമതിന്നലങ്കരണമാ-
മെല്ലാപ്പദാർത്ഥങ്ങളും.
ശകുന്തള
[മുൻപോട്ടു നോക്കീട്ട്]
തോഴിമാരേ! ഇതാ ഈ ഇലഞ്ഞിമരം കാറ്റുകൊണ്ട് ഇളകു
ന്ന തളിരുകളാകുന്ന വിരലുകൾകൊണ്ട് എന്നെ ബദ്ധപ്പെട്ടു വിളിക്കുന്നതുപോലെ തോന്നുന്നു. ഞാൻ അതിന്റെ അടുക്കൽ ചെല്ലട്ടെ
[അങ്ങോട്ടു ചെല്ലുന്നു.]
പ്രിയംവദ
ശകുന്തളേ! നീ അവിടെത്തന്നെ ക്ഷണനേരം നില്ക്കണേ. നിന്നെകൊണ്ട് ആ ഇലഞ്ഞി ഒരു നല്ല വള്ളി ചുറ്റിയതുപോലെ ശോഭിക്കുന്നു.
ശകുന്തള
ഇതുകൊണ്ടു തന്നെയാണു നിന്നെ പ്രിയംവദ എന്നു വിളിക്കുന്നത്.
രാജാ.
സത്യവുമാണു പ്രിയംവദ പറഞ്ഞത്. എന്തെന്നാൽ,
തളിരുപോലധരം സുമനോഹരം
ലളിതശാഖകൾപോലെ ഭുജദ്വയം,
കിളിമൊഴിക്കു തനൌ കുസുമോപമം
മിളിതമുജ്ജ്വലമാം നവയൌവനം.
അനസൂയ.
ശകുന്തളേ! ഇതാ ഈ തൈമാവിനെ സ്വയംവരിച്ചിരിക്കുന്ന പെണ്ണും നീ വനജ്യൌൽസ്നി എന്നു വിളിക്കുന്നതുമായ ഈ മുല്ലയെ നീ മറന്നുപോയൊ?
ശകുന്തള
എന്നാൽ ഞാൻ എന്നെയും മറന്നു പോയേക്കാം.
[മുല്ലയുടെ അടുക്കൽ ചെന്നു നോക്കീട്ട്]
നല്ലൊരു സമയമാണ് ഈ വൃക്ഷജാതിയിലേ ഭാര്യാഭർത്താക്കന്മാർക്കു ചേച്ചയുണ്ടായിരിക്കുന്നത്. എന്തെന്നാൽ ഈ മുല്ല പുത്തനായി പുഷ്പിച്ചു യൌവനാവസ്ഥയെ പ്രാപിച്ചതുപോലെയും ഈ മാവു നല്ലവണ്ണം തളിർത്ത് അനുഭവയോഗ്യമായും ഇരിക്കുന്നൂ.
[സൂക്ഷിച്ചു നോക്കിക്കൊണ്ടു നില്ക്കുന്നു.]
പ്രിയംവദ
[ചിരിച്ചും കൊണ്ട്]
അനസൂയേ! ശകുന്തള വനജ്യൌൽസ്നിയെ ഇത്ര സൂക്ഷിച്ചു നോക്കുന്നതിന്റെ സാരം മനസ്സിലായോ?
അനസൂയ
ഇല്ലല്ലൊ. കേൾക്കട്ടെ.
പ്രിയംവദ.
വനജ്യൌൽസ്നി അനുരൂപനായ ഒരു വൃക്ഷവരനോടു ചേർന്നിരിക്കുന്നതുപോലെ താനും യോഗ്യനായ ഒരു ഭർത്താവിനോടു ചേരുമെന്നാണ്.
ശകുന്തള
[കോപഭാവത്തോടുകൂടെ]
അതു നിന്റെ മനസ്സിൽ തന്നെയുള്ള താല്പര്യമാണ്.
[മുല്ലയ്ക്കു വെള്ളം ഒഴിക്കുന്നു.]
രാജാ
ഹാ! ഇവൾ കണ്വമഹർഷിക്ക് അന്യജാതിസ്ത്രീയിൽ ജനിച്ചവളായിരുന്നെങ്കിലോ! അഥവാ എന്തിനു സംശയിക്കുന്നു? നിശ്ചയം തന്നെ.
ക്ഷത്രയോഗ്യയിവളാര്യമാം മന-
സ്സത്ര മേ സമനുരക്തമാകയാൽ,
സത്തുകൾക്കു വിചികിൽസിതങ്ങളിൽ
ചിത്തവൃത്തിയതു താൻ പ്രമാണമാം.
തോഴിമാരേ? അയ്യോ! ഇതാ ഈ മുല്ലയ്ക്കു വെള്ളം ഒഴിച്ചപ്പോൾ ഇതിൽനിന്നും ഒരു വണ്ട് ഇളകി പുറപ്പെട്ട് എന്റെ മുഖത്തിനു നേരിട്ടു വരുന്നു.
[വണ്ടിനെക്കൊണ്ടുള്ള ഉപദ്രവത്തെ നടിക്കുന്നു]
രാജാ
[നോക്കീട്ട് അസൂയപ്പെട്ടെന്നപോലെ]
അല്ലയോ വണ്ടേ!
അത്യന്തം വേപമാനാം സ്പൃശസി തരളിതാ-
പാംഗമാലോക്യമാനഃ
ശ്രുത്യന്തേ ചെന്നു പിന്നെ സ്വനസി മൃദു രഹ-
സ്യം കഥിക്കുന്നപോലെ,
ഭീത്യാ കൈകൾ കുലുക്കുന്നവളുടെയധരം
ചുംബസി പ്രേമസാരം
സത്യാന്വേഷംനിമിത്തം വിധുരനഹമഹോ!
ധൂർത്ത! നീ താൻ കൃതാർത്ഥൻ.
ശകുന്തള
എന്റെ തോഴിമാരേ! ഈ ദുഷ്ടനായ വണ്ട് എന്നെ ഉപദ്രവിക്കുന്നു. നിങ്ങൾ എന്നെ രക്ഷിക്കണേ.
പ്രിയംവദയും അനസൂയയും
[ചിരിച്ചുംകൊണ്ട്]
ഞങ്ങളാണോ രക്ഷിക്കാൻ? ദുഷ്ഷന്തനെ വിളിച്ചു നിലവിളിക്ക്. തപോവനങ്ങളെ രക്ഷിക്കുന്നതു രാജാക്കന്മാരല്ലയോ?
രാജാ
പ്രത്യക്ഷമായി ഇവരുടെ മുൻപിൽ ചെല്ലുന്നതിന് ഇതുതന്നേ അവസരം. ആരാണ്?-
[അർദ്ധോക്തിയിൽ വിരമിച്ച് ആലോചിച്ച്]
രാജത്വം വെളിപ്പെടുമല്ലോ. ആകട്ടെ, ഇങ്ങനെ പറയാം.
ശകുന്തള
ഈ ദുഷ്ടജന്തു വിട്ടു മാറുന്നില്ലല്ലോ. ഞാൻ തന്നെ മാറിപ്പോയേക്കാം.
[മാറി നിന്നിട്ടു കടാക്ഷവിക്ഷേപത്തോടുകൂടെ]
ഇവിടെയും ഇത് എന്റെ പിന്നാലെ എത്തുന്നല്ലൊ.
രാജാ
[ബദ്ധപ്പെട്ട് അടുക്കൽ ചെന്ന്]
ഉർവ്വി തന്റെ പരിരക്ഷ ചെയ്യവേ
ദുർവിനീതജനശാസി പൌരവൻ,
നിർവിശങ്കമൃഷികന്യകാജനേ
ദുർവിധങ്ങൾ തുടരുന്നതാരവൻ?
[എല്ലാവരും രാജാവിനെ കണ്ടു കുറഞ്ഞോന്നു സംഭ്രാന്തമാരായി ഭവിക്കുന്നു.]
പ്രിയംവദയും അനസൂയയും.
ആര്യാ! ഇവിടെ പ്രമാദമായിട്ടൊന്നും ഉണ്ടായില്ല. ഞങ്ങളുടെ ഈ ഇഷ്ടതോഴി ഒരു വണ്ടിന്റെ ഉപദ്രവം നിമിത്തം കുറേ ഭയപ്പെട്ടു. അത്രേയുള്ളു.
[ശകുന്തളയെ ചൂണ്ടിക്കാണിക്കുന്നു.]
രാജാ
[ശകുന്തളയേ നോക്കി]
തപസ്സു വര്‍ദ്ധിക്കുന്നോ?
[ശകുന്തള വ്യാകുലതയോടുകൂടെ മിണ്ടാതെ അധോമുഖിയായി നില്ക്കുന്നു.]
അനസൂയ
ഇപ്പോൾ വിശിഷ്ടനായ അതിഥിയെ ലഭിക്കയാൽ തപസ്സിന് അഭിവൃദ്ധി തന്നെ. ആര്യനു സ്വാഗതം, ശകുന്തളേ! പർണ്ണശാലയിൽ ചെന്ന് ഫലസമ്മിശ്രമായ അർഘ്യത്തെ എടുത്തുകൊണ്ടു വരികതന്നെ. പാദ്യത്തിനു ജലം ഇവിടെയുണ്ട്.
രാജാ
നിങ്ങളുടെ നല്ല വാക്കിനാൽ തന്നെ എനിക്ക് ആതിഥ്യം ചെയ്യപ്പെട്ടിരിക്കുന്നു.
പ്രിയംവദ
എന്നാൽ നല്ല തണലുകൊണ്ടു തണുപ്പുള്ളതായിരിക്കുന്ന ഈ ഏഴിലംപാലയുടെ മൂട്ടിലുള്ള തറയിൽ ഇരുന്ന് ആര്യൻ വിശ്രമിച്ചാലും.
രാജാ
നിങ്ങളും വൃക്ഷസേചനംകൊണ്ടു ക്ഷീണിച്ചിരിക്കുന്നല്ലൊ.
അനസൂയ
ശകുന്തളേ! നമുക്ക് അതിഥികളുടെ പര്യുപാസനം ഉചിതമാണല്ലൊ. അതിനാൽ ഇവിടെ ഇരിക്കാം.
[എല്ലാവരും ഇരിക്കുന്നു.]
ശകുന്തള
[ആത്മഗതം]
ഇദ്ദേഹത്തിനെ കണ്ടിട്ടു തപോവനസ്ഥിതിക്കു വിരുദ്ധമായ വികാരം എന്റെ മനസ്സിൽ തോന്നുന്നതെന്താണ്?
രാജാ
[എല്ലാവരേയും നോക്കീട്ട്]
അഹോ! നിങ്ങളുടെ സഖ്യം സദൃശങ്ങളായ വയോരൂപങ്ങളെക്കൊണ്ട് രമണീയമായിരിക്കുന്നൂ.
പ്രിയംവദ
[അനസൂയയോടു അപവാര്യ]
ചാതുര്യവും ഗാംഭീര്യവും ഉള്ള ആകൃതിയോടുകൂടി പ്രിയമായും മധുരമായും സംസാരിക്കുന്ന ഇദ്ദേഹം ആരാണ്? ഒരു പ്രഭു എന്നപോലെ തോന്നുന്നല്ലൊ.
അനസൂയ
എനിക്കും അറിയാൻ കൌതുകമുണ്ട്. ഞാൻ ഇദ്ദേഹത്തിനോ
ഒന്നാമങ്കം (പേജ് ൧൬ - ൨൦)
ടു ചോദിക്കാം.
[രാജാവിനോടു പ്രകാശം]
ആര്യന്റെ മധുരമായ വാക്കു കേട്ടിട്ടുള്ള വിശ്വാസത്താൽ ധൈര്യപ്പെട്ടു ഞാൻ ചോദിച്ചുകൊള്ളുന്നു. ഏതൊരു രാജർഷിവംശമാണു ഭവാനാൽ അലങ്കരിക്കപ്പെടുന്നത് ? ഏതു ദേശമാണു ഭവാന്റ അസന്നിധാനത്താൽ ഉത്കണ്ഠിതജനമാക്കിച്ചെയ്യപ്പെട്ടിരിക്കുന്നത്? എന്തു സംഗതിവശാലാണു സുകുമാരനായിരിക്കുന്ന ഭവാൻ ആത്മാവിനെ തപോവനസഞ്ചാരപരിശ്രമത്തിനു പാത്രമാക്കിച്ചെയ്യുന്നത്?
ശകുന്തള
[ആത്മഗതം]
ഹൃദയമേ! സ്വസ്ഥമായിരിക്ക്. നീ വിചാരിക്കുന്നതിനെത്തന്നെ ഇതാ അനസൂയ പറയുന്നു.
രാജാ
[ആത്മഗതം]
എങ്ങനെയാണിപ്പോൾ എന്റെ വാസ്തവത്തെ പറയുന്നത്? എങ്ങനെയാണ് എന്നെ ഞാൻ മറ്റൊരാളെന്നു പറയുന്നത്? ആകട്ടേ, ഇങ്ങനെ പറയാം.
[പ്രകാശം]
പൌരവനായ രാജാവിനാൽ ധർമ്മാധികാരത്തിങ്കൽ നിയുക്തനായ ഞാൻ ആശ്രമവാസികളുടെ കർമ്മങ്ങളെല്ലാം നിർവിഘ്നമായി നടക്കുന്നോ എന്നു നോക്കുന്നതിനായി ഈ ധർമ്മാരണ്യത്തിൽ വന്നിരിക്കയാണ് .
അനസൂയ.
എന്നാൽ ഇപ്പോൾ ധർമ്മചാരികൾ സനാഥന്മാരായി.
[ശകുന്തള ശൃംഗാരലജ്ജയെ അഭിനയിക്കുന്നു.]
അനസൂയയും പ്രിയംവദയും
[ശകുന്തളയുടെയും രാജാവിന്റെയും ഭാവം കണ്ടിട്ട് ശകുന്തളയോട് അപവാര് ]
ശകുന്തളേ! ഇപ്പോൾ ഇവിടെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ -
ശകുന്തള
[ദേഷ്യപ്പെട്ട്]
എന്നാലെന്താണ്?
പ്രിയംവദയും അനസൂയയും
അദ്ദേഹം ഈ അതിഥിയെ ജീവിതസർവസ്വംകൊണ്ടു കൃതാർത്ഥനാക്കിച്ചെയ്യും.
ശകുന്തള
പോവിൻ. നിങ്ങൾ ഏതാണ്ടൊക്കെ മനസ്സിൽ വിചാരിച്ചുംകൊണ്ടു സംസാരിക്കുന്നു. ഞാൻ നിങ്ങളുടെ വാക്കു കേൾക്കയില്ല.
രാജാ
ഞാനും നിങ്ങളുടെ സഖിയെക്കുറിച്ചു കുറഞ്ഞോന്നു ചോദിക്കട്ടയോ?
പ്രിയംവദയും അനസൂയയും
അനുഗ്രഹമത്രെ ആര്യൻ ചോദിക്കുന്നത്.
രാജാ
മഹാത്മാവായ കണ്വമുനി നിത്യബ്രഹ്മചാരിയാണല്ലോ. നിങ്ങളുടെ ഈ സഖി അദ്ദേഹത്തിന്റ പുത്രിയാകുന്നു എന്നുള്ളതെങ്ങനെയാണ്?
അനസൂയ
ആര്യൻ കേട്ടാലും. കൌശികൻ എന്നു ഗോത്രനാമത്തോടുകൂടി മഹാപ്രഭാവനായിട്ടൊരു രാജർഷിയെ കേട്ടിരിക്കുമല്ലൊ.
രാജാ
കേട്ടിട്ടുണ്ട്. പ്രസിദ്ധനായ വിശ്വാമിത്രമുനി തന്നെ.
അനസൂയ
അദ്ദേഹത്തിനെ തോഴിയുടെ ജന്മഹേതുവായി അറിഞ്ഞാലും അദ്ദേഹം ഉപേക്ഷിച്ചതിന്റെ ശേഷം എടുത്തു വളർത്തിയതിനാൽ താതകണ്വനും ഇവളുടെ അച്ഛനായി.
രാജാ
ഉപേക്ഷിച്ചു എന്നു കേൾക്കയാൽ എനിക്കു ജീജ്ഞാസ ജനിച്ചിരിക്കുന്നു. അതിനാൽ ആദ്യം മുതൽക്കു തന്നെ കേൾക്കാനാഗ്രഹമുണ്ട്.
അനസൂയ
ആര്യൻ കേട്ടുകൊണ്ടാലും. പണ്ട് ആ രാജർഷി ഘോരമായ തപസ്സു ചെയ്തുകൊണ്ടിരിക്കുമ്പോൾ ദേവന്മാർക്കു ശങ്ക ജനിച്ചിട്ട് അവർ അദ്ദേഹത്തിന്റ തപോവിഘ്നത്തിനായി മേനകയെന്ന അപ്സരസ്ത്രീയെ പറഞ്ഞയച്ചു.
രാജാ
മറ്റുള്ളവരുടെ തപസ്സിനെക്കുറിച്ചു ദേവന്മാർക്കിങ്ങനെ ശങ്ക പതിവുള്ളതാണല്ലൊ. പിന്നയോ?
അനസൂയ
പിന്നെ വസന്താരംഭത്താൽ രമണീയമായ സമയത്തിൽ ഉന്മാദജനകമായ മേനകാരൂപത്തെ കണ്ടിട്ട് -
[അർദ്ധോക്തിയിൽ ലജ്ജിതയായി വിരമിക്കുന്നു.]
രാജാ
ശേഷം മനസ്സിലായി. സർവഥാ ഇവൾ അപ്സരസ്സംഭവയാന്ന്
അനസൂയ
അതെ
രാജാ
മറിച്ചു വരാൻ സംഗതിയില്ല.
മനുഷ്യലോകാബലമാരിലീദൃശം
മനോജ്ഞമാം രൂപമുദിപ്പതെങ്ങനെ?
അനർഗ്ഗളം വൈദ്യുതമായ വിഭ്രമം
നിനയ്ക്കിലിബ്ഭൂമിയിലുൽഭവിക്കുമോ?
ശകുന്തള
[ലജ്ജിച്ച് അധോമുഖിയായിരിക്കുന്നു. ആത്മഗതം]
എന്റ മനോരഥത്തിന് അവകാശം ലഭിച്ചു. എന്നാൽ ഇനിയും ഒരു സംശയമുണ്ട്.
പ്രിയംവദ.
[ശകുന്തളയെ നോക്കീട്ട് രാജാവിനോട്]
ആര്യൻ പിന്നെയും എന്തോ ചോദിക്കാനിച്ഛിക്കുന്നതുപോലെ തോന്നുന്നു.
[ശകുന്തള പ്രിയംവദയെ ചൂണ്ടുവിരലുകൊണ്ട് തർജ്ജനം ചെയ്യുന്നു.]
രാജാ
ഭവതിക്കു തോന്നിയതു ശരിതന്നെ. സച്ചരിതത്തെ കേൾക്കാനുള്ള ലോഭത്താൽ എനിക്ക് ഇനിയും ഒന്നുകൂടി ചോദിക്കാനുണ്ട്.
പ്രിയംവദ
എന്നാൽ എന്തിനു സംശയിക്കുന്നു? തപസ്വിജനത്തോട് ഏതും തടവുകൂടാതെ ചോദിക്കാമല്ലൊ.
രാജാ
നിങ്ങളുടെ സഖിയെക്കുറിച്ച് ഇത്രയും കൂടി അറിഞ്ഞാൽ കൊള്ളാം.
വ്രതനിയമമിവൾക്കു വേൾക്കുവോളെ-
യ്ക്കതനുവിഹാരവിരോധിയാകുമാറോ?
ഉത ഹരിണികളോടു വാഴുമാറോ?
സതതമിയം മദിരേക്ഷണപ്രിയാഭിഃ?
പ്രിയംവദ
അര്യാ! ധമ്മാനുഷ്ഠാനത്തിലും ഇവൾ പരതന്ത്രയാണ്. എന്നാൽ താതകണ്വൻ ഇവളെ അനുരൂപനായ ഭർത്താവിനു കൊടുക്കണമെന്നു തന്നെ സങ്കല്പിച്ചിരിക്കുന്നു.
രാജാ
[സന്തോഷത്തോടു കൂടെ ആത്മഗതം]
മനമേ! ഭവ സാഭിലാഷമിപ്പോൾ
ഘനകേശീം പ്രതി സംശയങ്ങൾ തീർന്നു,
കനലെന്നു നിനച്ചു പോയി നീ താ-
നനഘം വക്ഷസി, ധാര്യമായ രത്നം.
[ദേഷ്യഭാവത്തോടുകൂടെ]
അനസൂയേ! ഞാനിതാ പോകുന്നു.
അനസൂയ
അതെന്താണ്?
ശകുന്തള
ഈ പ്രിയംവദ അസംബന്ധങ്ങൾ പ്രലപിക്കുന്നതിനെ ഞാൻ ഗൌതമിയമ്മയോടു ചെന്നു പറയട്ടെ.
അനസൂയ
തോഴീ! ആശ്രമവാസിയായ ജനത്തിന് അതിഥിവിശേഷത്തെ സൽക്കരിക്കാതെ അനാദരിച്ചുംവച്ചു തോന്നിയതുപോലെ പൊയ്ക്കളയുന്നതു യുക്തമല്ല.
[ശകുന്തള ഒന്നും പറയാതെ എഴുന്നേറ്റു പോകുന്നതിനു ഭാവിക്കുന്നു.]
രാജാ
[ആത്മഗതം]
ഇവൾ പോകാൻ ഭാവിക്കുന്നല്ലോ.
[ഓർക്കാതെ തടുക്കുന്നതിനു ഭാവിച്ച് ഉടനേ നിവർത്തിച്ചിട്ട് ]
അഹോ! കാമീജനങ്ങളുടെ
മനോവ്യാപാരം ശരീരചേഷ്ടയെ അനുസരിച്ചാണ്. എന്തെന്നാൽ -
മുനിതനയാനുയാനമതിനുദ്യുതനായ് സഹസാ
വിനയനിവാരിതപ്രസരനായൊരെനിക്കധുനാ,
തനതു പദത്തിൽനിന്നു ചലിയാതെയുമിങ്ങുളവാ-
യനുഭവമങ്ങു പോയ് തിരിയെ വന്നതുപോൽ മനസി.
പ്രിയംവദ
[ശകുന്തളയെ തടഞ്ഞുംകൊണ്ട്]
തോഴീ! നീ പൊയ്ക്കൂടാ
ശകുന്തള
[ഭ്രൂഭംഗത്തോടുകൂടെ]
എന്തുകൊണ്ടാണ്?
പ്രിയംവദ
രണ്ടു വൃക്ഷങ്ങളെ ഞാൻ നിനക്കുവേണ്ടി നനച്ചിട്ടുണ്ട്. അതിനാൽ നീ എനിക്ക് കടപ്പെട്ടിരിക്കുന്നു. ആ കടം വീട്ടീട്ടു പിന്നെ പൊയ്ക്കൊള്ളാം.
[ബലാൽകാരേണ പിടിച്ചു നിറുത്തുന്നു]
രാജാ
ഭദ്രേ! വൃക്ഷങ്ങളെ നനച്ചിട്ടു തത്രഭവതി ഇപ്പോൾതന്നെ പരിശ്രാന്തയായിരിക്കുന്നു. എന്തെന്നാൽ ഇവൾക്ക് -
ഏററം കൈകൾ ചുകുന്നഹോ കുടമെടു-
ത്തംസങ്ങളും സ്രംസികൾ
മുറ്റും പോർമുലകൾക്കിളക്കമിനിയും
നിന്നീല നിശ്വാസജം,
പററി സ്വേദകണോൽകരം മുഖമതിൽ
പൂങ്കർണ്ണികാരോധിയാ-
യൊറ്റക്കയ്യതിനാൽ ഗൃഹീതമഴിയും
വാർകൂന്തളം വ്യാകുലം.
അതുകൊണ്ടു ഞാൻ ഇവളുടെ കടം വീട്ടാം.
[മുദ്രമോതിരം ഊരി പ്രിയംവദയ്ക്കു കൊടുക്കാൻ ഭാവിക്കുന്നു.
സഖിമാർ അതിൽ കൊത്തിയിരിക്കുന്ന നാമാക്ഷരങ്ങളെ
വായിച്ചിട്ട് ആശ്ചര്യത്തോടു കൂടെ പരസ്പരം നോക്കുന്നു.]
രാജാ
നിങ്ങൾ അന്യഥാ വിചാരിക്കേണ്ട. രാജാവിൽനിന്നു ലഭിച്ചിട്ടുള്ള മുദ്രയാണിത് .
ഒന്നാമങ്കം (പേജ് ൨൧ - ൨൩)
പ്രിയംവദ
എന്നാൽ ഇതിനെ ആര്യൻ കയ്യിൽനിന്നും വേർപെടുത്തുന്നതു യുക്തമല്ല. ആര്യന്റെ വാക്കിനാൽത്തന്നെ ഇവളുടെ കടപ്പാടു തീർന്നു.
അനസൂയ
ശകുന്തളേ! ദയാലുവായ ആര്യനാൽ അല്ലെങ്കിൽ മഹാരാജാവിനാൽ നീ മോചിക്കപ്പെട്ടു. ഇനി പോകാം.
ശകുന്തള
[ആത്മഗതം]
ഞാൻ സ്വതന്ത്രയായിരുന്നെങ്കിൽ.
പ്രിയംവദ
ഇനി എന്താണിപ്പോൾ പോകാത്തത്?
ശകുന്തള
എന്നെ പോകാനും നില്ക്കാനും പറയാൻ നീ ആരാണ്?
രാജാ
[ശകുന്തളയെ നോക്കികൊണ്ട് ആത്മഗതം]
എനിക്ക് ഇവളെ കുറിച്ചു തോന്നുന്നതുപോലെ ഇവൾക്കെന്നെക്കുറിച്ചും തോന്നുന്നുണ്ടായിരിക്കുമോ? അഥവാ എന്റെ പ്രാർത്ഥന ലബ്ധാവകാശംതന്നെ. എന്തെന്നാൽ,
എന്നാലാപമതോടു സമ്മിളിതമാ-
യൊന്നും കഥിക്കുന്നതി-
ല്ലെന്നാലും ചെവി നൾകിടുന്നവഹിതാ
സംഭാഷമാണേ മയി,
കന്നൽക്കണ്ണി മമാനനാഭിമുഖിയായ്
നില്ക്കുന്നതില്ലെങ്കിലും
തന്വിക്കില്ല മദന്യഗോചരമതിൽ
ഭൂയിഷ്ഠമാലോകനം
[അണിയറയിൽ]
ഹോ! ഹോ! മഹർഷിമാരേ! തപോവനത്തിലേ ജന്തുക്കളുടെ രക്ഷയ്ക്കായിക്കൊണ്ടു നിങ്ങൾ സന്നദ്ധരായി ഭവിക്കിൻ. ദുഷ്ഷന്തമഹാരാജാവു വേട്ടയാടിക്കൊണ്ടു സമീപത്തിൽ എത്തിയിരിക്കുന്നു. ഇതാ,
തുരഗഖുരപുടത്താലുദ്ധതം ധൂളിജാലം
പരിണതരവിശോഭം പർണ്ണശാലയ്ക്കു ചാലേ,
മരവിരിസലിലാർദ്രം ശാഖയിൽ ചേർത്തിരിക്കും
തരുവിതതിയിലീയ്യാംപാറ്റപോൽ വീണിടുന്നൂ.
അത്ര തന്നെയുമല്ല.
അമ്പേ! കുത്തി മുറിച്ചു കൂർത്തു നെടുതാം
കൊമ്പിൽ തറച്ചോരു വൻ-
കമ്പും കൊണ്ടു വലിഞ്ഞണഞ്ഞു ലതകൾ
ചുറ്റിപ്പിണഞ്ഞങ്ങനേ,
കമ്പം പൂണ്ടു രഥേക്ഷയാ മൃഗകുലം
ഭേദിച്ചു ധർമ്മാശ്രമേ
കൊമ്പൻ കേറി വരുന്നു. മൂര്‍ത്തിധരമാ-
മസ്മത്തപോവിഘ്നമോ?
[എല്ലാവരും പരിഭ്രമം നടിക്കുന്നു.]
രാജാ
[ആത്മഗതം.]
ഛേ! കഷ്ടം! സൈന്യങ്ങൾ എന്നെ അന്വേഷിച്ചു തപോവനത്തെ ഉപരോധിക്കുന്നൂ. ആകട്ടെ, അങ്ങോട്ടു പോക തന്നെ.
അനസൂയ
ആര്യാ! കാട്ടിലേ ഈ വർത്തമാനം കേട്ടിട്ട് ഞങ്ങൾക്കു വളരെ ഭയമായിരിക്കുന്നൂ. അതുകൊണ്ട് പർണ്ണശാലയ്ക്കുള്ളിൽ പോകുന്നതിനു ഞങ്ങൾക്ക് അനുവാദം തരണം.
രാജാ
നിങ്ങൾ പോകുവിൻ. ഞാൻ ചെന്ന് ആശ്രമത്തിന് ഉപദ്രവം ഉണ്ടാകാതിരിക്കവണ്ണം യത്നം ചെയ്തുകൊള്ളാം.
[എല്ലാവരും എഴുന്നേല്ക്കുന്നു]
പ്രിയംവദയും അനസൂയയും
ആര്യനെ ഞങ്ങൾ വേണ്ടുംവണ്ണം സൽക്കരിച്ചില്ലല്ലൊ. ഇനിയും കാണുന്നതിനെക്കുറിച്ച് അറിയിക്കുന്നതിനു ഞങ്ങൾ ലജ്ജിക്കുന്നൂ.
രാജാ
അങ്ങനെ പറയേണ്ട. നിങ്ങളുടെ ദർശനംതന്നെ എനിക്ക് വേണ്ടുംവണ്ണമുള്ള സൽക്കാരമായിരിക്കുന്നൂ.
[ശകുന്തള സവ്യാജമായി താമസിച്ചു സഖിമാരോടുകൂടി പോയി]
രാജാ
എനിക്ക് നഗരത്തിലേക്കു തിരിച്ചുപോകുന്നതിനു താൽപര്യം
തോന്നുന്നില്ല. ഏതെങ്കിലും ഒരുമിച്ചു വന്നവരെ ചെന്നു കണ്ട് ആശ്രമത്തിൽനിന്നും അധികം അകലയല്ലാതെ ഒരേടത്തു നിറുത്താം. ശകുന്തളയുടെ വിലാസചേഷ്ടിതങ്ങളിനിന്നും മനസ്സിനെ നിവർത്തിപ്പിക്കുന്നതിനു ഞാൻ ശക്തനാകുന്നില്ല. എന്തെന്നാൽ എനിക്കിപ്പോൾ-
യാതീഹ മുൻപെട്ടു വപുസ്സു മാത്രം
ചേതസ്സു പശ്ചാദവശം പ്രയാതി,
വാതസ്യ വേഗം പ്രതി നീയമാനം
കേതോഃ പതാകാംശുകമെന്നവണ്ണം.
[പോയി.]
രണ്ടാമങ്കം (പേജ് ൨൪- ൨൫)
രണ്ടാം അങ്കം
[വിദൂഷകൻ മാഢവ്യൻ വ്യസനഭാവത്തോടുകൂടെ പ്രവേശിക്കുന്നു.]
മാഢവ്യൻ
[നെടുവീർപ്പു വിട്ട്]
ഈ വേട്ടക്കാരൻ രാജാവിന്റെ തോഴരായിത്തീർന്നു ഞാൻ നന്നാ വലഞ്ഞു. ''ഇതാ ഒരു മാൻ! അതാ ഒരു പന്നി! അതാ ഒരു കടുവാ!" എന്നിങ്ങനെ നട്ടുച്ചയ്ക്കും വേനൽകൊണ്ടു തണൽ കുറഞ്ഞിരിക്കുന്ന കാടുകളിൽ കടന്നു ചുറ്റിനടക്കുന്നു. ഇലകൾ വീണഴുകി കവർപ്പുള്ളതും വെയിൽകൊണ്ടു കാഞ്ഞതുമായ കാട്ടാറുകളിലെ വെള്ളമാണു ദാഹിച്ചാൽ കുടിക്കാൻ. കാലനിയമം കൂടാതെ പ്രായേണ ചുട്ടമാംസം തന്നെ ആഹാരം. കുതിരയുടെ പിന്നാലേ ഓടി സന്ധികളെല്ലാം ഇളകിയിരിക്കുന്ന എനിക്കു രാത്രിയിലെങ്കിലും സുഖമായി കിടന്നുറങ്ങാൻ വയ്യാ. അഥവാ, ഒന്നു കണ്ണടച്ചാൽ വെളുക്കുന്നതിനേറെ മുൻപിൽ തന്നെ ദാസിപുത്രന്മാർ കട്ടാളന്മാർ വന്നു കാടു വളയുന്ന ഘോഷംകൊണ്ട് ഉണർന്നുപോകുന്നു. ഇത്രമാത്രംകൊണ്ടും ഗ്രഹപ്പിഴ തീർന്നില്ല. ഇപ്പോൾ വ്രണത്തിൽ ഒരു കുരു പുറപ്പെട്ടതുപോലെ ആയിരിക്കുന്നു. ഇന്നലെ ഞാൻ ഒരുമിച്ചില്ലാതിരുന്ന സമയം ഒരു മാനിന്റെ പിന്നാലേകൂടി പുറപ്പെട്ട് ആശ്രമത്തിൽ ചെന്നു കേറി രാജാവു ശകുന്തള എന്നൊരു മഹർഷികന്യകയെ എന്റെ കഷ്ടകാലത്തിനു കണ്ടു വശമായി. ഇപ്പോൾ നഗരത്തിലേക്കു പോകുന്ന കഥ കൂടെ പ്രസംഗിക്കുന്നില്ല. ഇതുതന്നെ വിചാരിച്ചുംകൊണ്ട് ഉറക്കമില്ലാതെ കിടന്ന് ഇതാ നേരവും വെളുത്തു. നിർവാഹമില്ലല്ലൊ. ഏതെങ്കിലും തോഴരെ ചെന്നു കാണുക തന്നെ.
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ വില്ലുകളും കയ്യിലെടുത്തു കാട്ടുപൂക്കൾ കെട്ടി മാലയും ഇട്ടുംകൊണ്ടിരിക്കുന്ന പട്ടാണിച്ചികളുടെ കൂട്ടത്തോടുകൂടി തോഴരിങ്ങോട്ടുതന്നെ വരുന്നൂ. ആകട്ടെ, അംഗഭംഗത്താൽ അശക്തത ഭാവിച്ചു നില്ക്കാം. അങ്ങനെയെങ്കിലും കുറേ വിശ്രമം കിട്ടിയെങ്കിലോ.
[വടി ഊന്നിക്കൊണ്ടു നില്ക്കുന്നു.]
[മേൽ പറഞ്ഞപ്രകാരമുള്ള പരിവാരത്തോടുകൂടി രാജാവു പ്രവേശിക്കുന്നു.]
രാജാ
സുദതി സുലഭയല്ലെന്നാകിലാമെങ്കിലും മേ
ഹൃദയമതിനു യത്നം തന്മനോഭാവബോധേ,
മദനവിധി ഫലിച്ചീലെങ്കിലും സ്ത്രീപുമാന്മാർ-
ക്കുദയതി രതിലാഭം പ്രാർത്ഥനാസാമ്യമൂലം.
[മന്ദഹാസം ചെയ്ത്]
അഹോ! ഇപ്രകാരം തന്റെ അഭിപ്രായത്തെ അനുസരിച്ച് ഇഷ്ടജനത്തിന്റെ ചിത്തവൃത്തിയെ ഊഹിക്കുന്ന കാമീജനം ഭ്രമിച്ചുപോകുന്നു. എങ്ങനെയെന്നാൽ,
മല്ലാക്ഷീമണി വല്ല നോട്ടമതിലും
സസ്നേഹമീക്ഷിച്ചതും
സോല്ലാസം ശനകൈർന്നിതംബഗുരുതാ-
മൂലം നടന്നെന്നതും,
അല്ലേ! പോകരുതെന്നു ചൊല്ലുമളവിൽ
കോപിച്ചതും തോഴിയോ-
ടെല്ലാമെന്നെ നിനച്ചു പോൽ സ്വതയതേ
തോന്നുന്നഹോ! കാമിനാം.
മാഢവ്യൻ
[അങ്ങനെതന്നെ നിന്നുംകൊണ്ട്]
തോഴരേ! ഇനിക്കു കയ്യും കാലും ഒന്നും അനക്കാൻ വയ്യേ. വാ കൊണ്ടു പറയാം, സ്വാമി വിജയിയായി ഭവിക്കണം.
രാജാ
[ചിരിച്ചുംകൊണ്ട്]
എന്താണു ശരീരത്തിന് ഈ ഉപദ്രവം?
മാഢവ്യൻ
കൊള്ളാം. തോഴർ കണ്ണിൽ കുത്തിയേച്ചു കണ്ണുനീരിന്റെ കാരണം ചോദിക്കുന്നൂ.
രാജാ
എനിക്കു മനസ്സിലായില്ല.
മാഢവ്യൻ
തോഴരേ! ആറ്റുവഞ്ചി കൂനന്റെ കളികാട്ടുന്നതു തന്റെ ശക്തികൊണ്ടോ അതോ ഒഴുക്കിന്റെ ശക്തികൊണ്ടോ?
രാജാ
നദീവേഗമാണ് അതിനു കാരണം.
രണ്ടാമങ്കം (പേജ് ൨൬ - ൩൦)
മാഢവ്യൻ
എന്നാൽ എന്റെ ഈ അംഗഭംഗത്തിനു തോഴരുതന്നെയാണു കാരണം
രാജാ
അതെങ്ങനെയാണ്?
മാഢവ്യൻ
തോഴരു രാജകാര്യങ്ങളും ഉപേക്ഷിച്ച് ഇങ്ങനെ കാട്ടാളവൃത്തിയായി കൂടിയിരിക്കുന്നൂ. ഞാനോ ബ്രാഹ്മണൻ. എന്നും ജന്തുക്കളെ ഓടിച്ചു സന്ധിബന്ധങ്ങൾ ആസകലം ഇളകി അവയവങ്ങളെക്കൊണ്ടു സ്വേച്ഛപോലെ ചേഷ്ടിക്കാൻ വയ്യാതെയായി കഷ്ടപ്പെടുന്നൂ. അതുകൊണ്ടു തിരുമനസ്സുണ്ടായിട്ട് ഒരു ദിവസമെങ്കിലും വിശ്രമിക്കാൻ എന്നെ വിട്ടയയ്ക്കണേ.
രാജാ
[ആത്മഗതം]
തോഴരും ഇങ്ങനെ പറയുന്നൂ. എനിക്കും ശകുന്തളയെ ഓർത്തിട്ടു നായാട്ടിൽ ഉത്സാഹം തോന്നുന്നില്ല. എന്തെന്നാൽ,
ഏണങ്ങളിൽ ചാപഗുണം വലിച്ചു
ബാണപ്രയോഗത്തിനുഞാനശക്തൻ,
പ്രാണപ്രിയയ്ക്കീക്ഷണഭംഗി സാർദ്ധം
വാണഭ്യസിപ്പിച്ചതിവറ്റയല്ലി?
മാഢവ്യൻ
[രാജാവിന്റെ മുഖത്തു നോക്കിക്കൊണ്ട്]
തോഴർ എന്തോ മനോരാജ്യം വിചാരിക്കയാണ്. ഞാൻ പറഞ്ഞതു വൻകാട്ടിൽ കിടന്നു നിലവിളിച്ചതുപോലെ തന്നെ.
രാജാ
[ചിരിച്ചുംകൊണ്ട്]
മറ്റൊന്നുമല്ല. ഇഷ്ടവാക്യം തട്ടരുതല്ലോ എന്നു വച്ച് ആലോചിക്കയാണ്.
മാഢവ്യൻ
ആവു! തോഴരു ദീർഘായുസ്സായിരിക്കണം.
[പോകാൻ ഭാവിക്കുന്നു.]
രാജാവരട്ടെ, നില്ക്കു. ശേഷം കൂടി കേൾക്കു.
മാഢവ്യൻ
കല്പിക്കണം.
രാജാ
തോഴരു വിശ്രമിച്ചു തീർന്നിട്ട് ഇനി അധ്വാനം ഇല്ലാത്ത ഒരു കാര്യത്തിൽ എനിക്കു സഹായിക്കണം.
മാഢവ്യൻ
എന്താന്നാ മോദകം തിന്നാനാണോ?
രാജാ
പറയാം
മാഢവ്യൻ
ആട്ടെ, അതുവരെ ക്ഷമിക്കാം.
രാജാ
ആരവിടെ?
നടയിൽ തവണക്കാരൻ
[പ്രവേശിച്ച് ]
തിരുമനസ്സുകൊണ്ടു കല്പിച്ചാലും.
രാജാ
ദൈവതകാ! സേനാപതിയെ വിളിച്ചു കൊണ്ടുവാ.
നടയിൽ തവണക്കാരൻ.
അടിയൻ.
[പോയി സേനാപതിയോടുകൂടി പ്രവേശിക്കുന്നു.]
ഇതാ കല്പന തരുന്നതിനായി ഇങ്ങോട്ടു തൃക്കൺപാർത്തുംകൊണ്ടു മഹാരാജാവ് എഴുന്നള്ളിയിരിക്കുന്നു. ആര്യൻ അടുക്കൽ ചെല്ലണം.
സേനാപതി.
[രാജാവിനെ നോക്കി.]
നായാട്ടു ദോഷമുള്ളതെങ്കിലും ഈ തിരുമേനിയിൽ കേവലം ഗുണത്തിനായിത്തന്നെ തീർന്നിരിക്കുന്നു. എന്തെന്നാൽ,
നിത്യം ചാപഗുണാഭിഘാതകഠിനീ-
ഭൂതോർധ്വബാഹാഞ്ചിതം
മാർത്താണ്ഡദ്യുതിയെസ്സഹിപ്പതിനലം
ചെറ്റും വിയർപ്പെന്നിയേ,
പാർത്താൽ ക്ഷീണമതെങ്കിലും ദൃഢത കൊ-
ണ്ടുല്ലാഘവം സ്വാമിതൻ-
ഗാത്രം വന്മലയിൽ ചരിക്കുമിഭരാ-
ജസ്യേവ സാരോത്തരം.
[സമീപത്തു ചെന്ന്]
മഹാരാജാവു സർവ്വോൽകർഷേണ വർത്തി
ച്ചാലും. കാടുകൾ വളഞ്ഞു ജന്തുക്കളുടെ സഞ്ചാരം തടയപ്പെട്ടിരിക്കുന്നൂ. ഇനിയും എഴുന്നള്ളത്തിന് എന്താണു താമസം?
രാജാ
സേനാപതീ! മാഢവ്യൻ നായാട്ടിനെ ദുഷിച്ചു പറഞ്ഞ് എന്നെ ഭഗ്നോൽസാഹനാക്കിത്തീർത്തിരിക്കുന്നൂ.
സേനാപതി
[മാഢവ്യനോട് അപവാര്യ]
സഖേ! വിദൂഷകാ! സ്ഥിരപ്രതിജ്ഞനായിരുന്നു കൊള്ളണേ. ഞാൻ പ്രഭുവിന്റെ ചിത്തവൃത്തിയെ അനുവർത്തിക്കാം.
[പ്രകാശം]
.ഈ വിഡ്ഢ്യാൻ അസംബന്ധം പുലമ്പുകയാണ്. ഇതിനു തിരുമേനിതന്നെ ദൃഷ്ടാന്തമായിരിക്കുന്നല്ലൊ. നായാട്ടിന്റെ ഗുണത്തെ കല്പിച്ചു വിചാരിക്കണം.
മേദസ്സറ്റു മെലിഞ്ഞു കുക്ഷി ലഘുവാം
ദേഹം വിഹാരക്ഷമം
ഭേദപ്പെട്ടു മൃഗങ്ങൾതൻപ്രകൃതിയും
കാണാം ഭയക്രോധയോഃ,
കോദണ്ഡിക്കിളകുന്ന ലാക്കിലിഷുവെ-
യ്തേൾപ്പിപ്പതും ശ്രൈഷ്ഠ്യമാം
വാദം വേട്ടയസാധുവെന്നതു മൃഷാ
മറ്റെന്തിലുള്ളീ രസം?
മാഢവ്യൻ
[ദേഷ്യഭാവത്തോടെ]
പോവു തന്റെ പാട്ടിന്! മഹാരാജാവു സ്വഭാവസ്ഥിതിയിലായാലും താൻ പറഞ്ഞിളക്കുന്നോ? വേണങ്കിൽ താൻ കാടുതോറും ഓടിനടന്നു മൂക്കു കടിച്ചു തിന്നുന്ന വല്ല മൂത്ത കരടിയുടെയും വായിൽ ചെന്നു ചാടു
രാജാ
സേനാപതീ! എന്തിനു വളരെ പറയുന്നൂ. ഇന്ന് ആശ്രമസമീപത്തിൽ താമസിക്കുന്നതാകയാൽ ഞാൻ നിന്റെ വാക്കിനെ അഭിനന്ദിക്കുന്നില്ല. ഇപ്പോളാകട്ടെ,
കാട്ടുപോത്തുകൾ വിഷാണഘട്ടിതസ-
രോജലേഷു വിഹരിക്കയാം
കൂട്ടമായി ഹരിണങ്ങൾ ചേർന്നു തണ-
ലിൽ കിടന്നയവിറക്കയാം,
വിട്ടു പേടി ചെറുപൊയ്കയിൽ കിടികൾ
മുങ്ങി മുസ്തകൾ കിളയ്ക്കയാം.
കെട്ടയച്ചു മമ ചാപയഷ്ടിയിതു-
മൊട്ടു വിശ്രമമെടുക്കയാം
സേനാപതി
തിരുമനസ്സുപോലെയാകട്ടെ
രാജാ
എന്നാൽ മുൻപിൽകൂട്ടി കാടു വളയുന്നതിനായി പോയിരിക്കുന്നവരെ തിരിയെ വിളിച്ചേയ്ക്കണം. സൈന്യങ്ങൾ മഹർഷിമാരുടെ ആശ്രമഭൂമിക്കു സമീപത്തെങ്ങും പോകരുതെന്നു പ്രത്യേകം പറകയും വേണം. എന്തെന്നാൽ,
ശമധനരായ മാമുനിജനേഷു നിഗൂഢമഹോ
കിമപി മഹഃ കൃശാനുമയമുണ്ടവരായതിനെ,
ഹിമശിശിരങ്ങളായ ഹരിദശ്വമഹാമണിഭി-
സ്സമമുടനുൽഗിരന്തി പരധാമസമാക്രമണേ.
സേനാപതി
കല്പനപോലെ ചെയ്യാം.
മാഢവ്യൻ
തന്റെ ഉത്സാഹം ഭഗ്നമായി. കണക്കായിപ്പോയി. പോവൂ പോവൂ
[സേനാപതി പോയി]
രാജാ
[പരിജനങ്ങളെ നോക്കി.]
നിങ്ങൾ ഈ നായാട്ടുവേഷം മാറ്റിക്കൊള്ളുവിൻ. രൈവരുകാ! നീയും നിന്റെ പ്രവൃത്തിക്കു പൊയ്ക്കോ.
പരിജനങ്ങൾ
കല്പനപോലെ
[പോയി]
മാഢവ്യൻ
തോഴർ ഈച്ചകളെ ഒക്കെയും ആട്ടിയോടിച്ചുകളഞ്ഞു. ഇനി ഇതാ! ഈ മരത്തിന്റെ തണലിൽ വള്ളികൂട്ടങ്ങളെ കൊണ്ട് മേക്കെട്ടി കെട്ടിയതുപോലിരിക്കുന്ന ആ കൽത്തറയിൽ എഴുന്നള്ളിയിരിക്കാം. ഞാനും ഇരുന്നു കാലുകഴപ്പു തീര്‍ക്കട്ടെ.
രാജാ
മുൻപേ അങ്ങോട്ടു നടക്കു
മാഢവ്യൻ
തോഴരെഴുന്നള്ളണം.
[രണ്ടു പേരും ചുറ്റി നടന്നു ചെന്ന് ഇരിക്കുന്നു.]
രാജാ
മാഢവ്യാ! കാണേണ്ടതിനെ കാണായ്കയാൽ തന്റെ കണ്ണു നിഷ്ഫലം തന്നെ.
മാഢവ്യൻ
തോഴരുതന്നെ എന്റെ മുൻപിൽ ഇരിക്കുന്നുണ്ടല്ലൊ.
രാജാ
എല്ലാവർക്കും സ്വകീയമായ മിത്രാദിജനം നയനരമണീയമായിത്തന്നെ തോന്നും. എന്നാൽ ഞാൻ ആ ആശ്രമത്തിന് അലങ്കാരഭൂതയായ ശകുന്തളയെക്കുറിച്ചാണു പറയുന്നത്.
മാഢവ്യൻ
[ആത്മഗതം]
ആട്ടെ, ഈ താല്പര്യത്തെ വർദ്ധിപ്പിക്കാൻ ഇട കൊടുത്തുകൂടാ
[പ്രകാശം]
ആഗ്രഹിക്കാൻ യോഗ്യയല്ലാത്ത ആ തപസ്വികന്ന്യകയെ കണ്ടിട്ടു കാര്യമെന്താണ്?
രാജാ
ഛേ! മൂഢാ!
ജനമെല്ലാമുൻമുഖമാ-
യനിമേഷകളായ നേത്രപങ്‍ക്തികളാൽ,
മനമതിലെന്തൊരു ഭാവാൽ
പനിമതിലേഖാം വിലോകതേഽഭിനവാം?
വർജ്യമായ വസ്തുവിൽ പൌരന്മാരുടെ മനസ്സു പ്രവർത്തിക്കുന്നതുമല്ലല്ലൊ.
മാഢവ്യൻ
ഈ ബ്രാഹ്മണകന്യകയിൽ പിന്നെയെന്താണു തോഴരുടെ മനസ്സു പ്രവർത്തിച്ചിരിക്കുന്നത്?
രാജാ
കേട്ടാലുമിത്തരുണി മേനകയെന്ന വാനോർ-
മട്ടോലുമുക്തമണി തള്ളിയ പിള്ളയത്രേ,
പെട്ടെന്നു കണ്വമുനിനാ ധൃതയായെരിക്കിൽ
ഞെട്ടറ്റു വീണ നവമാലികതന്റെ പൂപോൽ.
മാഢവ്യൻ
[ചിരിച്ച്]
തോഴരേ! ഈന്തപ്പഴം നറച്ചു തിന്നു മനം മറിഞ്ഞാൽ പിന്നെ പുളയിൽ രുചി തോന്നുന്നതുപോലെയാണ് ഉത്തമസ്ത്രീകളെ അനുഭവിച്ചു മതിയായിട്ടു തോഴർക്കിപ്പോൾ ഈ താൽപര്യം തോന്നിയിരിക്കുന്നത്.
രണ്ടാമങ്കം (പേജ് ൩൧ - ൩൫)
രാജാ
താൻ അവളെ കാണാഞ്ഞിട്ടാണിങ്ങനെ പറയുന്നത്
മാഢവ്യൻ
തോഴർക്കും ആശ്ചര്യത്തെ ജനിപ്പിക്കുന്നതായ വസ്തു രമണീയമായിത്തന്നെ ഇരിക്കണം.
രാജാ
എടോ!' എന്തിനു വളരെ പറയുന്നു?
കണ്ടാലത്ഭുതമായ ചിത്രമെഴുതി-
സ്സത്വം കൊടുത്താനെടു-
ത്തുണ്ടാക്കീ വിധി രൂപസാരമഖിലം
താം ചേതസൈവാഥവാ,
പണ്ടില്ലാതൊരു രത്നസൃഷ്ടിയിവളെ-
ന്നത്രേ നിനയ്ക്കുന്നു ഞാൻ
വീണ്ടും ധാതൃവിഭുത്വവും വിരവിനോ-
ടോർത്തിട്ടു തന്മൂർത്തിയും.
മാഢവ്യൻ
അങ്ങനെയാണെങ്കിൽ എല്ലാ സുന്ദരിമാരും ഇവളോടു തോറ്റുപോകണമല്ലൊ.
രാജാഇനി എന്നാൽ ഇതും എന്റെ മനസ്സിലുള്ളതാണ്
അനാവേധോൽകീർണ്ണം മണി തളിരലൂനം കരരുഹൈ-
രനാഘ്രാതം പുഷ്പം പുതുമധുവനാസ്വദിതരസം,
അനന്തം പുണ്യത്തിൻ ഫലമവളുടേ രൂപമനഘം
മനംതന്നിൽ തോന്നീലിദമനുഭവിക്കുന്നതെവനോ?
ഈ ശ്ലോകത്തിനു വേറൊരു തർജിമ-
ഘ്രാണിക്കാത്ത സുമം, നഖൈരദലിതം
ബാലപ്രവാളം, തുള-
യ്ക്കാണിക്കോലണയാത്ത നന്മണി, നവം
താർത്തേനനാസ്വാദിതം,
ക്ഷീണിക്കാത്ത തപഃഫലം തദനഘം
രൂപം മഹാഭാഗ്യനാം
പ്രാണിക്കേവനു ദൈവമേകുമനുഭോ-
ഗത്തിന്നറിഞ്ഞീല ഞാൻ
മാഢവ്യൻ
എന്നാൽ ഓടലെണ്ണകൊണ്ടു മെഴുക്കു പിടിച്ച തലയോടുകൂടിയ കാട്ടിൽ കിടക്കുന്ന വല്ല താടിക്കാരുടെയും കയ്യിൽ അകപ്പെടാതെ അവളെ തോഴരുതന്നെ വേഗത്തിൽ രക്ഷിക്കണം.
രാജാ
അവൾ പരതന്ത്രയാണല്ലൊ. ഗുരുജനം ഇവിടെ ഇല്ലതാനും.
മാഢവ്യൻ
ആട്ടെ, തോഴരെക്കുറിച്ച് അവളുടെ നോട്ടത്തിലേ ഭാവം എങ്ങനെയിരുന്നു?
രാജാ
സ്വാഭാവികമായി തപസ്വികന്യാജനം അപ്രൽഗഭമാണല്ലൊ. എങ്കിലും,
തിരിച്ചു നോട്ടം മയി സമ്മുഖസ്ഥിതേ
ചിരിച്ചു വേറേ ചില കാരണങ്ങളാൽ,
സ്മരിച്ചു മര്യാദ മനോജനേ സ്ഫുടീ-
കരിച്ചുമില്ലിങ്ങു മറച്ചുമില്ലവൾ.
മാഢവ്യൻ
അല്ലേ, പിന്നെക്കണ്ടയുടനേ അവൾ വന്നു തോഴരുടെ മടിയിൽ കേറുമോ?
രാജാ
ഞങ്ങൾ തങ്ങളിൽ പിരിയുന്ന സമയം സഖിമാരും ഒരുമിച്ച് അവൾ പുറപ്പെട്ടപ്പോൾ ലജ്ജയോടുകൂടിത്തന്നെ എങ്കിലും അവളാൽ അഭിപ്രായം കുറെക്കൂടി പ്രകാശിപ്പിക്കപ്പെട്ടു. എങ്ങനെയെന്നാൽ, -
കല്യാണാംഗീ കതിപയപദാന്യേവ പോയിട്ടകസ്മാൽ
പുല്ലിന്റഗ്രം പദഭുവി തറച്ചെന്നപോൽ നിന്നുകൊണ്ടാൾ,
ചൊല്ലാമല്ലോ തരുതതിയതിൻശാഖകൾകൊണ്ടുടക്കീ-
ട്ടല്ലെന്നാലും മരവിരി വിടീക്കുന്നപോൽ പിൻതിരിഞ്ഞാൾ.
മാഢവ്യൻ
എന്നാൽ ഇനി ഇവിടെ താമസിക്കുന്നതിനുതന്നെ വട്ടം കൂട്ടുകയല്ലേ? തോഴര്‍ തപോവനത്തെ ഇപ്പോൾ ഉപവനമാക്കിയിരിക്കുന്നതായി തോന്നുന്നു.
രാജാ
ആകട്ടെ, തോഴരേ! മഹർഷിമാരിൽ ചിലർ ഞാൻ ഇവിടെ ഉണ്ടെന്നറിഞ്ഞിരിക്കുന്നല്ലൊ. എന്തൊരു വ്യാജേന ആണ് ഇനി ഒരിക്കൽകൂടി ആശ്രമത്തിനുള്ളിൽ ചെല്ലാവുന്നതെന്ന് ആലോചിക്കു.
മാഢവ്യൻ
ആശ്രമത്തിൽ കേറിച്ചെല്ലാൻ നല്ല അവകാശമുണ്ടല്ലൊ. തോഴരു മഹാരാജാവല്ലേ?
രാജാ
അതുകൊണ്ടെന്താണ്?
മാഢവ്യൻ
ഈ വനവാസികൾ അവരുടെ ധാന്യങ്ങളിൽ ആറിലൊരു ഭാഗം കരം തരണമെന്നു ചോദിക്കണം.
രാജാ
എടോ സാധുബ്രാഹ്മണാ! മറ്റെല്ലാ ഉൽകൃഷ്ടവസ്തുക്കളെക്കാളും അഭിനന്ദിക്കത്തക്കതായ ഒരു കരം ഇവരെ രക്ഷിക്കുന്നതിനാൽ കിട്ടുന്നുണ്ട്. എന്തെന്നാൽ-
നൃപന്മാർക്കു മറ്റുള്ള വർണ്ണങ്ങളിൽനി-
ന്നുപാദീയമാനം ധനം നശ്വരം താൻ,
തപസ്സാം ധനത്തിന്റെ ഷഷ്ഠാംശമല്ലോ
തരുന്നൂ നമുക്കക്ഷയം താപസന്മാർ.
അണിയറയിൽ
ഹാഹാ! നമ്മുടെ കാര്യം സിദ്ധമായി
രാജാ
[ചെവി കൊടുത്ത്]
ഗംഭീരമായും ശാന്തമായും ഉള്ള സ്വരത്തോടുകൂടി അവിടെ സംസാരിക്കുന്നവർ മഹർഷിമാരായിരിക്കണമെന്നു തോന്നുന്നൂ.
നടയിൽ തവണക്കാരൻ
[പ്രവേശിച്ച്]
മഹാരാജാവു സർവോൽക്കർഷേണ വർത്തിച്ചാലും. രണ്ടു മഹർഷികുമാരന്മാർ നടയിൽ വന്നു നില്ക്കുന്നൂ.
രാജാ
വേഗത്തിൽ അവരെ ഇങ്ങോട്ടു കൂട്ടിച്ചുകൊണ്ടുവാ
നടയിൽ തവണക്കാരൻ
അടിയൻ ഇതാ കൊണ്ടുവരുന്നൂ.
[പോയി മഹർഷിമാരോടു കൂടി പ്രവേശിക്കുന്നു.]
ഭഗവാന്മാർ ഇങ്ങനെ എഴുന്നള്ളാം.
[ഋഷികുമാരന്മാർ രണ്ടുപേരും രാജാവിനെ നോക്കുന്നു.]
ഒന്നാം ഋഷികുമാരൻഅഹോ! മഹാതേജസ്സോടു കൂടിയതെങ്കിലും ഈ ആകൃതി എത്ര വിശ്വാസത്തെ തോന്നിക്കുന്നു. അഥവാ, ഋഷിമാരിൽനിന്നും അധികം ഭേദമില്ലാത്ത രാജാവിങ്കൽ ഇതു യുക്തം തന്നെ. എന്തെന്നാൽ-
ഇപ്പാരിൽ സാരസൌഖ്യാനുഭവസുഭഗമാ-
മാശ്രമത്തിൽ വസിച്ചി-
ട്ടെപ്പേർക്കും രക്ഷചെയ്തന്വഹമയമതിമാ-
ത്രം തപസ്സഞ്ചിനോതി,
ഇപ്പോഴും ദ്യോവിലെത്തുന്നമരപരിഷകൾ
പാടിയിപ്പുണ്യവാന്റേ
ചൊല്പൊങ്ങും നാമധേയം മുഹുരപി മുനിരി-
ത്യേവ രാജോപസൃഷ്ടം.
രണ്ടാം ഋഷികുമാരൻ
ഗൌതമാ! ഇദ്ദേഹം ആ ഇന്ദ്രസഖനായ ദുഷ്ഷന്തമഹാരാജാവാണ്.
ഒന്നാം ഋഷികുമാരൻ
അതേ
രണ്ടാം ഋഷികുമാരൻ
അതിനാലത്രേ,
ദംഭോളിപ്രതിമപ്രചണ്ഡഭുജനാ-
മിദ്ദേഹമേകാകിയാ-
യംഭോരാശിപരീതയാം ധരണിയെ-
പ്പാലിപ്പതെന്തത്ഭുതം?
രംഭാദിത്രിദശീജനത്തിനസുര-
ധ്വംസാശ രണ്ടിങ്കലേ
ജംഭാരേഃ കുലിശയുധത്തിലുമമു-
ഷ്യാധിജ്യമാം വില്ലിലും
ഋഷികുമാരന്മാർ രണ്ടുപേരും
[അടുത്തു ചെന്നിട്ട്]
മഹാരാജാവു സർവോൽക്കർഷേണ വർത്തിച്ചാലും.
രാജാ
[ആസന്നത്തിൽനിന്ന് എഴുന്നേറ്റ്]
ഭവാന്മാരെ ഞാൻ അഭിവാദനം ചെയ്യുന്നൂ
[ഋഷികുമാരന്മാർ രണ്ടുപേരും ഫലങ്ങളെ കൊടുക്കുന്നു.]
രാജാ
[നമസ്ക്കരിച്ചു ഫലങ്ങളെ വാങ്ങിച്ച്]
നിങ്ങളുടെ നിയോഗത്തെ കേൾക്കാൻ ഞാനാഗ്രഹിക്കുന്നു.
ഋഷികുമാരന്മാർ രണ്ടുപേരും
മഹാരാജാവ് ഇവിടെ ഉണ്ടെന്ന് ആശ്രമവാസികൾ അറിഞ്ഞ് ഇപ്രകാരം അപേക്ഷിക്കുന്നു.
രാജാ
എന്താണാജ്ഞാപിക്കുന്നത്?
ഋഷികുമാരന്മാർ രണ്ടുപേരും
മഹാത്മാവായ കണ്വമഹർഷി ഇവിടെ ഇല്ലാത്തതിനാൽ രാക്ഷസന്മാർ ഞങ്ങളുടെ യാഗകർമ്മങ്ങൾക്കു വിഘ്നത്തെ ചെയ്യുന്നു. ആയതുകൊണ്ട് ഏതാനും ദിവസം സാരഥിയോടും ആയുധസാമഗ്രിയോടുംകൂടി മഹാരാജാവ് ആശ്രമത്തെ പ്രാപിച്ചു യാഗരക്ഷ ചെയ്തുതരണം.
രാജാ
ഈ നിയോഗം എനിക്ക് അനുഗ്രഹമത്രെ
മാഢവ്യൻ
[അപവാര്യ]
ആശ്രമവാസികളുടെ അപേക്ഷ നല്ല തരത്തിനു വന്നു ചേർന്നു.
രാജാ
[ചിരിച്ച്]
രൈവതകാ! സജ്ജീകൃതായുധമായ രഥത്തെ കൊണ്ടുവരണമെന്നു ഞാൻ പറഞ്ഞതായി സാരഥിയോടു ചെന്നു പറയണം
നടയിൽതവണക്കാരൻ
അടിയൻ കല്പനപോലെ ചെയ്യാം
[പോയി]
ഋഷികുമാരന്മാർ രണ്ടുപേരും
[സന്തോഷത്തോടെ]
ഗുരുവർത്മനി നിഷ്ഠയോടിരിക്കും
പുരുഷോത്തംസ! ഭവാനു യുക്തമേതൽ,
പുരുവംശ്യരജസ്രമാർത്തിഭാജാ-
മുരുഭദ്രായ ഗൃഹീതദീക്ഷരല്ലോ.
രാജാ
നിങ്ങൾ മുൻപിൽ നടന്നാലും. ഞാൻ പിന്നാലെതന്നെ എത്തിക്കൊള്ളാം.
ഋഷികുമാരന്മാർ രണ്ടുപേരും
മഹാരാജാവു സർവ്വോൽക്കർഷേണ വർത്തിച്ചാലും
[പോയി]
രാജാമാഢവ്യാ! തനിക്കു ശകുന്തളയെ കാണാനാഗ്രഹമില്ലയോ?
മാഢവ്യൻ
തോഴരേ! ആദ്യം എനിക്ക് ആഗ്രഹം പ്രവാഹമായി ഒഴുകി
രണ്ടാമങ്കം (പേജ് ൩൬ - ൩൮)
ക്കൊണ്ടിരുന്നു. ഇപ്പോൾ ഈ രാക്ഷസന്മാരുടെ കഥ കേട്ടതിൽ പിന്നെ തുള്ളിപോലും ശേഷിച്ചിട്ടില്ല.
രാജാ
ഭയപ്പെടേണ്ടാ, എന്റെ അടുക്കൽ തന്നെ നിറുത്തിക്കൊള്ളാം.
മാഢവ്യൻ
എന്നാൽ എന്നെ ആരും വന്നു പിടിക്കയില്ലെങ്കിൽ ഞാൻ തോഴരുടെ രഥചക്രം സൂക്ഷിക്കുന്ന അകമ്പടിക്കാരനായിരുന്നുകൊള്ളാം.
നടയിൽ തവണക്കാരൻ.
[പ്രവേശിച്ച്]
മഹാരാജാവു സര്‍വോൽകർഷേണ വർത്തിച്ചാലും. എഴുന്നള്ളത്തിനു പള്ളിത്തേരു തയാറായിരിക്കുന്നു. എന്നാൽ കൊട്ടാരത്തിൽനിന്നും അമ്മതമ്പുരാൻ തിരുമനസ്സിലേ കല്പനയോടുകൂടി കരഭകൻ വെളിയിൽ വന്നു നില്ക്കുന്നു.
രാജാ
[ആദരത്തോടെ]
അമ്മ കല്പിച്ചയച്ചിട്ടോ?
നടയിൽ തവണക്കാരൻ.
അടിയൻ, അങ്ങനെതന്നെ.
രാജാ
എന്നാൽ കൂട്ടിച്ചുകൊണ്ടു വരാമല്ലോ.
നടയിൽ തവണക്കാരൻ
അടിയൻ.
[പോയി കരഭകനോടുകൂടി പ്രവേശിക്കുന്നു.]
ഇതാ എഴുന്നള്ളിയിരിക്കുന്നു. അങ്ങോട്ടു ചെല്ലാം.
കരഭകൻ.
[അടുക്കൽ ചെന്ന്]
മഹാരാജാവു സർവോൽകർഷേണ വർത്തിച്ചാലും. വരുന്ന നാലാംനാൾ തിരുനോൻപു കാലംകൂടുന്നതാകകൊണ്ട് അന്നു തിരുമേനി അവശ്യം കൊട്ടാരത്തിൽ എഴുന്നള്ളണമെന്ന് അമ്മതമ്പുരാൻ കല്പിച്ചയച്ചു.
രാജാ
മഹർഷിമാരുടെ ആവശ്യവും അമ്മയുടെ കല്പനയും രണ്ടും അതിക്രമിക്കാൻ പാടുള്ളതല്ല. എന്താണിനി ഇവിടെ പൊത്തുവരുത്തം?
ത്രിശങ്കുവിനെപ്പോലെ ഇടയിൽ നില്ക്കണം.
രാജാ
നേരംപോക്കല്ല. സത്യമായി ഞാൻ എന്താണു ചെയ്യേണ്ടതെന്നറിയുന്നില്ല.
ഇന്നിഗ്ഗുരുപ്രേരിതകൃത്യയുഗ്മം
ഭിന്നപ്രദേശങ്ങളിലാകയാലേ
കുന്നിൽ തടഞ്ഞൊരു നദീപ്രവാഹ-
മെന്നോണമായാത്മഗതം ദ്വിധാ മേ.
[ആലോചിച്ച്]
അമ്മ തോഴരെ പുത്രനെപ്പോലെയാണു ഭാവിച്ചിരിക്കുന്നത്. അതുകൊണ്ടു താൻ ഇവിടെനിന്നും തിരിച്ചുപോയി ഞാൻ മഹർഷിമാരുടെ ആവശ്യത്തിനായി ഇവിടെ താമസിക്കുന്ന വിവരം അമ്മയോട് അറിയിച്ചു പുത്രകൃത്യത്തെ അനുഷ്ഠിക്കണം.
മാഢവ്യൻ
അങ്ങനെതന്നെ. ഞാൻ രാക്ഷസരെ ഭയപ്പെട്ടു പോകയാണെന്നു തോഴർ വിചാരിക്കരുതേ.
രാജാ
മഹാബ്രാഹ്മണനായ അങ്ങേക്കുറിച്ച് അപ്രകാരം വിചാരിക്കാൻ ഇടയില്ലല്ലൊ.
മാഢവ്യൻ
എന്നാൽ മഹാരാജാവിന്റെ അനുജനേപ്പോലെ തന്നെ എന്നെ പറഞ്ഞയക്കണം.
രാജാ
തപോവനത്തിന് ഉപദ്രവം ഉണ്ടാകാതിരിക്കാൻ വേണ്ടി എന്റെ പരിവാരങ്ങളെ ഒക്കയും തന്റെ കൂടെത്തന്നെ അയച്ചേക്കാം.
മാഢവ്യൻ
എന്നാലിപ്പോൾ ഞാൻ യുവരാജാവായിത്തീർന്നല്ലൊ.
രാജാ
[ആത്മഗതം]
ഇയാൾ ഒരു വിടുവായനാണ്. ഒരുവേള എന്റെ ഇപ്പോഴത്തെ അഭിനിവേശത്തെക്കുറിച്ച് അന്തഃപുരത്തിൽ ചെന്നു പറഞ്ഞേയ്ക്കും. ആട്ടെ, ഇയാളോടിങ്ങനെ പറഞ്ഞേക്കാം.
[മാഢവ്യന്റെ
തോഴരേ! ഞാൻ മഹർഷിമാരെക്കുറിച്ചുള്ള ഗൌരവം വിചാരിച്ചാണേ ആശ്രമത്തിലേയ്ക്കു പോകുന്നത്. അല്ലാതെ സത്യമായി ആ മുനികന്യകയായ ശകുന്തളയിൽ എനിക്കൊരു താൽപര്യവും ഇല്ല.
മാനോടൊത്തു വളർന്നു മന്മഥകഥാ-
ഗന്ധം ഗ്രഹിക്കാത്തവൾ-
താനോ നാഗരികാംഗനാരസികനാ-
മെന്നെ ഭ്രമിപ്പിക്കുവാൻ,
ഞാനോരോന്നു വൃഥാ പറഞ്ഞു പരിഹാ-
സാർത്ഥം പരം തോഴരേ!
താനോ ശുദ്ധനതൊക്കെയിന്നു പരമാർ-
ത്ഥത്വേന ബോധിക്കൊലാ.
മാഢവ്യൻ
അങ്ങിനെതന്നെ.
[എല്ലാവരും പോയി.]
മൂന്നാമങ്കം (പേജ് ൩൯ - ൪൦)
മൂന്നാം അങ്കം
പൂർവാംഗം
[ഭർഭപ്പുല്ലുകളെ എടുത്തുംകൊണ്ട് ഒരു ശിഷ്യൻ പ്രവേശിക്കുന്നു.]
ശിഷ്യൻ
[ആശ്ചര്യത്തോടെ]
ദുഷ്ഷന്തമഹാരാജാവു മഹാനുഭാവൻ തന്നെ. എന്തെന്നാൽ ആശ്രമത്തിൽ അദ്ദേഹം പ്രവേശിച്ച ക്ഷണത്തിൽതന്നെ ഞങ്ങളുടെ കർമ്മങ്ങളൊക്കയും നിർബാധങ്ങളായിത്തീർന്നു.
എന്തഹോ! കഥ ശരം തൊടുക്കിലി -
ന്നന്തരായമപഹന്തി മന്നവൻ,
ഹന്ത! ഹുംകൃതിനിഭേന ധന്വന-
സ്സന്തതം ഗുണരവേണ കേവലം.
എന്നാൽ ഇനി യാഗശാലയിൽ വിരിക്കാനുള്ള ഈ ദർഭപ്പുല്ലുകളെ ഋത്വിക്കുകൾക്കു കൊണ്ടുചെന്നു കൊടുക്കാം.
[ചുറ്റി നടന്നു നോക്കീട്ട് ആകാശത്തിൽ ലക്ഷ്യം ബന്ധിച്ച്]
പ്രിയംവദേ! ആർക്കാണ് രാമച്ചം അരച്ചതും തണ്ടോടുകൂടിയ താമരയിലകളും കെണ്ടുപോകുന്നത്?
[കേട്ടതുപോലെ ഭാവിച്ച്]
എന്താണു പറയുന്നത്? 'വെയിൽ കൊണ്ടിട്ടു ശകുന്തള വളരെ അസ്വസ്ഥയായിരിക്കുന്നു. അവളുടെ ശരീരതാപം ശമിപ്പിക്കാൻ' എന്നോ ? എന്നാൽ ഒട്ടും ഉദാസീനതകൂടാതെ പ്രതിവിധികൾ ചെയ്യണേ. അവൾ കുലപതിയായ കണ്വന്റെ പ്രാണനാണ്. ഞാനും യാഗസംബന്ധിയായ തീര്‍ത്ഥജലത്തെ അവൾക്കായിക്കൊണ്ടു ഗൌതമിയുടെ കയ്യിൽ കൊടുത്തയയ്ക്കാം.
[പോയി.]
മൂന്നാം അങ്കം
[കാമപാരവശ്യത്തോടുകൂടി രാജാവു പ്രവേശിക്കുന്നു.]
രാജാ
അറിവേനഹമാർഷമാം പ്രഭാവം
ചെറുപെണ്ണായവളസ്വതന്ത്രയെന്നും,
ചെരിവീന്നരിവീടെ വാരി പോലേ
തിരിയുന്നീല തതസ്തു മാനസം മേ
[കാമപീഡയെ നടിച്ച്]
അല്ലയോ പുഷ്പായുധാ! അങ്ങും ചന്ദ്രനും വിശ്വസനീയന്മാരായിരുന്നുംകൊണ്ട് കാമീജനങ്ങളെ ചതിക്കുന്നു. എന്തെന്നാൽ -
സുമം ത്വദീയസായകം ഹിമം ശശാങ്കരശ്മി പോൽ
ഭ്രമം ജഗത്തിലിത്തരം പ്രമാ മറിച്ചു മാദൃശം,
വമത്യസൌ ഹുതാശനം ഹിമച്ഛലേന രശ്മിഭി-
സ്ത്വമപ്യനംഗ! വജ്രവൽ സുമാശുഗാൻ വിമുഞ്ചസി.
[ക്ലേശത്തോടുകൂടി ചുറ്റി നടന്ന്]
മഹർഷിമാരുടെ യജ്ഞകർമ്മം സമാപ്തമായി. അതിനാൽ ശാലയിൽ താമസിക്കണമെന്നില്ലെന്ന് അവർ പറഞ്ഞു. ഇനി എവിടെ ചെന്നിരുന്നാണ് കുറേ വിശ്രമിക്കേണ്ടത് ?
[നെടുവീർപ്പൂ വിട്ട്]
എനിക്ക് എന്റെ പ്രിയയുടെ ദർശനമൊഴിച്ചു മറ്റെന്താണു ശരണ്യമായിട്ടുള്ളത്? തത്ര ഭവതി എവിടെയാണെന്ന് അന്വേഷിക്കാം.
[സൂര്യനെ നോക്കീട്ട്]
ഈ കടുത്ത വെയിലുള്ള സമയത്തെ പ്രായേണ ശകുന്തള സഖിമാരോടുകൂടി വള്ളിക്കെട്ടുള്ള മാലിനീതീരപ്രദേശങ്ങളിലാണു കഴിച്ചുകൂട്ടുന്നത്. അങ്ങോട്ടുതന്നെ പോകാം.
[ചുററി നടന്ന് സ്പർശസുഖത്തെ നടിച്ച്]
ഇവിടെ നല്ല കാറ്റടിക്കുന്നു.
പുണരാമിഹ മാലിനീജലത്തിൻ-
കണവാഹീ മദനജ്വരാതുരാംഗൈഃ
മണമോടു വികസ്വരാംബുജാനാ-
മണയും മാരുതപോതമാവതോളം.
[ചുറ്റി നടന്നു നോക്കീട്ട്]
ശകുന്തള ആറ്റുവഞ്ചികളാൽ ചുറ്റ
മൂന്നാമങ്കം (പേജ് ൪൧ - ൪൫)
മുന്നിടമഭ്യുന്നതമായ്
സന്നതമായ് പിന്നിടം ജഘനഭാരാൽ,
പെണ്മണിയുടെ ചുവടിവിടേ
വെണ്മണലിൽ കാണ്മതുണ്ടു നവമാരാൽ.
ഈ ശാഖകളുടെ ഇടയിൽ മറഞ്ഞുനിന്നുംകൊണ്ടു നോക്കാം.
[അപ്രകാരം നിന്നു നോക്കീട്ട്]
ഹാഹാ! കണ്ണിനു പരമാനന്ദം ലഭിച്ചു. ഇതാ എന്റെ പ്രാണപ്രിയയായിരിക്കുന്ന ശകുന്തള പൂക്കൾ വിരിച്ചിട്ടുള്ള ഒരു കൽത്തറയിൽ കിടക്കുന്നൂ. സഖിമാർ അടുക്കലിരുന്നു ശുശ്രൂഷിക്കുന്നൂ. ഇവരുടെ അന്തരംഗസംഭാഷണങ്ങളെ കേൾക്കാം.
[നോക്കി കൊണ്ടു നില്ക്കുന്നു.]
[യഥോക്തസ്ഥിതയായി സഖിമാരോടുകൂടി ശകുന്തള പ്രവേശിക്കുന്നു.]
അനസൂയയും പ്രിയംവദയും.[വീശിക്കൊണ്ട്]
ശകുന്തളേ ! ഈ താമരയിലയുടെ കാറ്റു നിനക്കു സുഖത്തെ ചെയ്യുന്നുണ്ടോ?
ശകുന്തള
തോഴിമാരെന്നെ വീശുന്നുണ്ടോ?
[അനസൂയയും പ്രിയംവദയും വിഷാദഭാവത്തോടെ അന്യോന്യം നോക്കുന്നു.]
രാജാ
ശകുന്തളയ്ക്കു നല്ലവണ്ണം അസ്വാസ്ഥ്യം ഉള്ളതായി കാണുന്നു. അതു വെയിൽനിമിത്തമായിരിക്കുമൊ, അതോ കാമനിമിത്തമായിരിക്കുമൊ? രണ്ടുപ്രകാരത്തിലും എന്റെ മനസ്സിൽ തോന്നുന്നു. അഥവാ സംശയം വേണ്ട.
കൊങ്കയിൽ നളദപങ്കിലം മൃദുമൃ -
ണാളികാകലിതകങ്കണം
പങ്കജാക്ഷിയുടെ മേനി സവ്യഥമ -
ഥാപി നേത്രരമണീയമേ,
സങ്കടം സമരനിദാഘതാപകൃത-
മൊന്നുപോലെ വരുമെങ്കിലും.
മീവിധം സുഭഗമായ് വരാ.
പ്രിയംവദ.
[അനസൂയയോട് അപവാര്യ]
അനസൂയേ! ആ രാജർഷിയെ ആദ്യം കണ്ടതുമുതൽ ശകുന്തള മനസ്സിൽ എന്തോ വിചാരപ്പെട്ടു ക്ലേശിക്കുന്നതുപോലെ തോന്നുന്നു. ഈ സൌഖ്യക്കേടെല്ലാം അതുനിമിത്തംതന്നെ ആയിരിക്കുമോ?
അനസൂയ
പ്രിയംവദേ! എനിക്കും ഉള്ളിൽ ഈ സംശയം ഉണ്ട്. ആകട്ടെ, ഇവളോടുതന്നേ ചോദിക്കാം
[പ്രകാശം]
ശകുന്തളേ! നിന്നോടൊരു കാര്യം ചോദിക്കാനുണ്ട്. നിനക്കു പ്രബലമായി അസ്വാസ്ഥ്യം കാണുന്നല്ലൊ.
ശകുന്തള
[പൂമെത്തയിൽനിന്നു പാതി എഴുന്നേറ്റ്]
തോഴി! നീ എന്തോന്നാണു ചോദിക്കാനിച്ഛിക്കുന്നത്?
അനസൂയ
തോഴീ! ശകുന്തളേ! കാമത്തെ സംബന്ധിച്ചുള്ള കഥയൊന്നും നമുക്ക് അറിഞ്ഞുകൂടല്ലോ. എന്നാൽ കാമീജനങ്ങളുടെ അവസ്ഥ ഇതിഹാസപുരാണങ്ങളിൽ എങ്ങനെ പറഞ്ഞു കേട്ടിരിക്കുന്നോ, ഇപ്പോൾ നിന്റെ അവസ്ഥ അങ്ങനെയായിട്ടു കാണുന്നു. അതുകൊണ്ട് ഈ ക്ലേശം എന്തുമൂലമായിട്ടാണെന്നു പറയണം. വികാരത്തിന്റെ സ്വരൂപം പരമാർത്ഥമായി അറിയാതെ എങ്ങനെയാണു പ്രതികാരം ആരംഭിക്കുന്നത് ?
രാജാ
എന്റെ ഊഹം അനസൂയയ്ക്കും ഉണ്ടായല്ലൊ.
ശകുന്തള
[ആത്മഗതം]
എന്റെ മനസ്സിൽ പ്രബലമായി തോന്നുന്ന അഭിനിവേശത്തെ ഈ തോഴിമാരോടും ഉടനേ പറയുന്നതിനു ഞാൻ ശക്തയാകുന്നില്ല.
പ്രിയംവദ
തോഴീ ശകുന്തളേ! അനസൂയ ശരിയല്ലയോ പറഞ്ഞത്? തന്റെ സൌഖ്യക്കേടിനെ പറഞ്ഞ് എന്താണു പ്രതിവിധി ചെയ്യാതിരിക്കുന്നത്? നിന്റെ ശരീരം ദിവസംപ്രതി ക്ഷീണിച്ചു വരുന്നല്ലൊ. സൌന്ദര്യംകൊണ്ടുള്ള ഒരു ശോഭ മാത്രം വിട്ടുപോകുന്നില്ല.
സത്യമാണു പ്രിയംവദ പറയുന്നത്. എന്തെന്നാൽ-
താന്തം പ്രക്ഷാമഗണ്ഡം വദനമുരസിജം
മുക്തകാഠിന്യമേറ്റം
ക്ലാന്തം മദ്ധ്യപ്രദേശം വിനതമതിതരാം
തോൾ നിറം പാണ്ഡരാഭം,
ചെന്താർബാണാർത്തയായിട്ടിവളതിദയനീ-
യാ ച ദൃഷ്ടിപ്രിയാ മേ
കാന്താ ഘർമ്മാനിലേന
ഗ്ലപിതദലകുലാ
മല്ലികാവല്ലികേവ
ശകുന്തള
[ലജ്ജയോടുകൂടി]
മററാരോടു ഞാൻ പറയും? പക്ഷേ നിങ്ങൾക്കു ഞാൻ ശ്രമകാരിണിയായിത്തീരും
അനസൂയയും പ്രിയംവദയും.
അതിനാൽ തന്നെയാണു ഞങ്ങൾ നിർബന്ധിക്കുന്നത്. ദുഃഖത്തെ ഭാഗം ചെയ്താൽ ഭാരത്തിനു കുറവുണ്ടാകുമല്ലൊ.
രാജാ
ഏതും ഭേദിച്ചിടാതേ സുഖവുമസുഖവും
പങ്കുകൊള്ളുന്ന സഖ്യാ
ഹേതും ചേതോഗതാധേർ ധ്രുവമിയമനുയു-
ക്താ വദേദേവ ബാലാ,
കാതും കണ്ണും തൊടീച്ചങ്ങനെ മുഹുരനയാ
സസ്പൃഹം വീക്ഷിതോപി
ശ്രോതും കാതര്യവാനസ്മ്യഹമിവളുരചെ-
യ്യുന്നതെന്തെന്നിദാനീം.
ശകുന്തള
[ലജ്ജയോടുകൂടി]
തോഴീ! തപോവനത്തെ രക്ഷിക്കുന്ന ആ രാജർഷി എന്നാണോ എന്റെ ദൃഷ്ടിമാര്‍ഗ്ഗത്തെ പ്രാപിച്ചു -
[ലജ്ജകൊണ്ടു വിരമിക്കുന്നു]
അനസൂയയും പ്രിയംവദയും.
ഇഷ്ടതോഴീ! പറകതന്നെ പറകതന്നെ
ശകുന്തള
അന്നുമുതൽ അദ്ദേഹത്തിനെക്കുറിച്ചുള്ള അഭിനിവേശം ഹേതുവായിട്ടു ഞാൻ ഈ അവസ്ഥയെ പ്രാപിച്ചിരിക്കുന്നു.
[സന്തോഷാതിശയത്തോടുകൂടി]
കേൾക്കേണ്ടതു കേട്ടു.
സന്താപത്തിൻ ഹേതുവായിത്തീർന്നതും മേ
ചെന്താർബാണൻ തൽപ്രശാന്തിക്കുമായീ
ജന്തുവ്രാതത്തിന്നു നൈദാഘകാല-
സ്യാന്തേ മേഘശ്യാമമാം വാസരം പോൽ.
ശകുന്തള
അതുകൊണ്ടു നിങ്ങൾക്കു സമ്മതമാണെങ്കിൽ ആ രാജർഷിക്ക് എന്റെ മേൽ കരുണ തോന്നുന്നതിനുള്ള മാർഗ്ഗം ഉണ്ടാക്കണം. അല്ലെങ്കിൽ താമസിക്കാതെ എന്റെ ഉദകക്രിയ ചെയ്യേണ്ടിവരും.
രാജാ
ഈ വാക്കു സകലസംശയത്തേയും കളയുന്നു.
പ്രിയംവദ
[അപവാര്യ]
അനസൂയേ! ഇവളുടെ കാമം കവിഞ്ഞ സ്ഥിതിയിൽ ആയിരിക്കുന്നു. ഇനി കാലതാമസം പാടില്ല. ഇവൾക്ക് അഭിനിവേശം ജനിച്ചിരിക്കുന്നതു പൌരവവംശത്തിന് അലങ്കാരഭൂതനായിരിക്കുന്ന മഹാപുരുഷനിലാണല്ലൊ. അതുകൊണ്ടു നാം അതിനെ അഭിനന്ദിക്കണം
അനസൂയ
പ്രിയംവദേ! നീ പറഞ്ഞതു ശരിയാണ്.
പ്രിയംവദ
[പ്രകാശം]
ശകുന്തളേ! നിനക്കു സർവഥാ അനുരൂപനായ പുരുഷനിൽ അഭിലാഷം ജനിച്ചതു ഭാഗ്യം തന്നെ. മഹാനദി സമുദ്രത്തെ വിട്ടു മറ്റെവിടെ ചെന്നു ചേരുന്നു?
അനസൂയ
തേൻമാവല്ലാതെ തളിർത്തിരിക്കുന്ന മുല്ലയ്ക്കു ചേരുന്നതിനു യോഗ്യമായ വൃക്ഷം മറേറതാണ്?
രാജാ
വിശാഖാനക്ഷത്രങ്ങൾ രണ്ടും ചന്ദ്രലേഖയേ അനുവർത്തിക്കുന്നതിൽ എന്താശ്ചര്യം?
അനസൂയ
എന്നാൽ ഇനി നമ്മുടെ ഇഷ്ടതോഴിയുടെ മനോരഥത്തെ ശീഘ്രമായും ഗൂഢമായും സാധിപ്പിക്കേണ്ടതിന് എന്താണുപായം?
ഗൂഢമായിട്ടെങ്ങനെ എന്നേ ആലോചിക്കാനുള്ളു. ശീഘ്രമായിട്ടാകുന്നതിനു പ്രയാസമില്ല.
അനസൂയ
അതെന്താണ് ?
പ്രിയംവദ
ആ രാജർഷി ഇവളെ സ്നേഹത്തോടുകൂടി നോക്കുന്നതുകൊണ്ടു തന്റെ അഭിലാഷത്തെ സൂചിപ്പിക്കുന്നതും ഈയിടെ ഉറക്കം ഇല്ലാതെ പരവശനായിരിക്കുന്നതും കാണുന്നില്ലയോ?
രാജാ
സത്യം. എന്റെ അവസ്ഥ ഇപ്പോൾ അങ്ങനെ തന്നെ.
നിത്യം രാത്രിയിലന്തരാർത്തി പെരുകി-
പ്പെട്ടെന്നു ചുട്ടീടവേ
ഹസ്താന്തേ പൊഴിയുന്ന ബാഷ്പവിസരൈർ
വിച്ഛായരത്നീകൃതം,
അത്യന്തം മറയാത്ത ഞാണടികിണ-
ത്തോടേ മണീബന്ധനാൽ
സ്രസ്തം സ്രസ്തമിദം സുവർണ്ണവലയം
പ്രത്യാനയിക്കുന്നു ഞാൻ.
പ്രിയംവദ.
[ആലോചിച്ച്]
എനിക്കൊരുപായം തോന്നുന്നു. ശകുന്തള രാജാവിന് ഒരു കാമപത്രിക എഴുതട്ടെ. അതിനെ ഞാൻ പൂക്കളുടെ ഉള്ളിൽ വച്ചു മറച്ച് പ്രസാദം എന്നുള്ള വ്യാജേന അദ്ദേഹത്തിന്റെ കയ്യിൽ എത്തിക്കാം.
അനസൂയ
കൊള്ളാം. അതു നല്ല ഉപായമാണ്. എനിക്കു ബോധിച്ചു. ശകുന്തള എന്തു പറയുന്നു?
ശകുന്തള
നിങ്ങൾ പറയുന്നതിൽ എനിക്കെന്തു വികല്പമാണ്?
പ്രിയംവദ
എന്നാൽ തന്റെ അവസ്ഥയെ ഉപന്യസിച്ചു ലളിതമായി ഒരു ശ്ലോകം ആലോചിച്ചുണ്ടാക്കണം.
ശകുന്തള
അതു ഞാൻ ഉണ്ടാക്കാൻ നോക്കാം, എന്നാൽ തിരസ്ക്കരിച്ചേക്കു<
മൂന്നാമങ്കം (പേജ് ൪൬ - ൫൦)
രാജാ
ഈയാശങ്ക നിനക്കു യം പ്രതി ജനം
ഭീയാലധീരീകൃതേ!
പ്രേയാനാശ പെരുത്തു നിന്നിൽ മരുവു -
ന്നായാളിഹൈവാന്തികേ,
ആയാസിപ്പവനബ്ധിനന്ദിനി വശ-
ത്തായാലുമില്ലേലുമാം
ശ്രീയാലിപ്സ്വിതനായവൻ കഥമഹോ
ഭൂയാദ്ദുരാപസ്തയാ
പ്രിയംവദ.
അല്ലയോ തന്റെ ഗുണഗൌരവത്തെ അറിയാത്തവളേ! ഏതൊരുത്തനാണു ദേഹത്തെ തണുപ്പിച്ച് ആനന്ദിപ്പിക്കുന്ന ശരൽക്കാലത്തേ നിലാവിനെ കുട പിടിച്ചു മറയ്ക്കുന്നത്?
ശകുന്തള
[ചിരിച്ചുംകൊണ്ട്]
എന്നാൽ നിങ്ങൾ പറയുന്നതുപോലെ ഞാൻ ചെയ്യാം.
[ഇരുന്നു ശ്ലോകം ഉണ്ടാക്കുന്നതിനായി വിചാരിക്കുന്നു.]
രാജാ
ഞാൻ എന്റെ പ്രിയതമയെ നിമേഷരഹിതങ്ങളായ നേത്രങ്ങളെ കൊണ്ടു നോക്കി നില്ക്കുന്നതു യുക്തം തന്നെ. എന്തെന്നാൽ -
വാമാക്ഷി പദ്യത്തിനു സംഗ്രഹീതു-
കാമാ പദാന്യുന്നമിതൈകചില്ലീ,
രോമാഞ്ചമാർന്നോരു കവിൾത്തടത്താൽ
പ്രേമാണമെന്നിൽ പ്രകടീകരോതി
ശകുന്തള
തോഴീ! ഞാൻ ഒരു ശ്ലോകം മനസ്സിൽ വിചാരിച്ചു വച്ചിരിക്കുന്നു. എഴുതുന്നതിനു സാധനങ്ങൾ ഒന്നുമില്ലല്ലൊ.
പ്രിയംവദ
പച്ചക്കിളിയുടെ വയറുപോലെ കോമളമായിരിക്കുന്ന ഈ താമരയിലയിൽ നഖംകൊണ്ട് എഴുതാമല്ലൊ.
[ശ്ലോകം എഴുതീട്ട്]
തോഴിമാരേ! ശരിയായോ എന്നു നിങ്ങൾ കേട്ടു പറയിൻ.
അനസുയയും പ്രിയംവദയും.
ഞങ്ങൾ ഇതാ മനസ്സിരുത്തി കേട്ടുകൊള്ളുന്നു.
ശകുന്തള
[വായിക്കുന്നു]
ആയി! പടുധിഷണാ! നിന്നാശയം നൈവ ജാനേ
ത്വയി പരമനുരാഗം പൂണ്ട മേ മെയ്യശേഷം,
ദയിതതമ! നികാമം രാപ്പകൽ കാമദേവൻ
മയി തവ കനിവില്ലാഞ്ഞുത്തപിപ്പിച്ചിടുന്നു.
രാജാ
[പ്രത്യക്ഷനായി വേഗത്തിൽ അടുത്തു ചെന്ന്]
പരമതനുശരീരേ! ത്വാം തപിപ്പിച്ചിടുന്നൂ
പരമതനുരജസ്രം മാം ദഹിപ്പിച്ചിടുന്നൂ,
പരവശത ദിനത്താലമ്പിളിക്കെത്രയുണ്ടോ
പരഭൃതമൊഴി പാത്താർലാമ്പലിന്നത്രയില്ല.
അനസൂയയും പ്രിയംവദയും
[രാജാവിനെ കണ്ടിട്ടു സന്തോഷത്തോടുകൂടി എഴുനേറ്റ്]
പ്രാത്ഥനാനുരൂപമായി ഉടനേ സിദ്ധിച്ച മനോരഥത്തിനായിക്കൊണ്ടു സ്വാഗതം
ശകുന്തള
[എഴുന്നേൽക്കുന്നതിനു ഭാവിക്കുന്നു.]
രാജാ
ആയാസപ്പെടരുതേ.
മടുമലർശയനക്ഷതചിഹ്നിതം
ഝടിതി ശുഷ്ക്കവിസാംകുരസൌരഭം,
സ്ഫുടതരജ്വരമാമുടൽകൊണ്ടു നീ
തുടരൊലാ മമ സൽക്രിയയിങ്ങനെ.
അനസൂയ
സ്വാമി! ഈ ശിലാതലത്തിന്റെ ഒരു ഭാഗത്തിൽ ഇരുന്നരുളിയാലും
[രാജാവ് ഇരിക്കുന്നു. ശകുന്തള സലജ്ജമായി സ്ഥിതിചെയ്യുന്നു]
പ്രിയംവദ
നിങ്ങൾ രണ്ടുപേര്‍ക്കും പരസ്പരം അനുരാഗം പ്രത്യക്ഷമായി
രാജാ
ഭദ്രേ! പറയാൻ ഒട്ടും സംശയിക്കരുത്. പറയാൻ തോന്നുന്നതിനെ പറയാതിരുന്നാൽ പശ്ചാത്താപത്തിന് ഇടയായിത്തീരുന്നു.
പ്രിയംവദ
ആപത്തിനെ പ്രാപിച്ചിരിക്കുന്ന രാജ്യവാസിജനത്തിന്റെ സങ്കടത്തെ തീർക്കേണ്ടത് രാജാവിന്റെ ധർമ്മമല്ലയോ?
രാജാ
അതിൽ പരം മറെറാന്നുമില്ല.
പ്രിയംവദ
എന്നാൽ ഞങ്ങളുടെ ഈ ഇഷ്ടതോഴി അത്രഭവാൻനിമിത്തമായിത്തന്നെ കാമദേവനാൽ ഈ അവസ്ഥാന്തരത്തെ പ്രാപിതയായിരിക്കുന്നു. അതിനാൽ ഇവളെ അനുഗ്രഹിച്ചു പ്രാണരക്ഷ ചെയ്യണം
രാജാ
ഭദ്രേ! ഈ പ്രാർത്ഥന ഉഭയസാധാരണിയായിരിക്കുന്നു. എന്നാൽ ഞാൻ ഇതിനാൽ സർവപ്രകാരേണയും അനുഗൃഹീതനായി ഭവിക്കുന്നു.
ശകുന്തള
[പ്രിയംവദയെ നോക്കി]
തോഴീ! അന്തഃപുരത്തിൽനിന്നു പിരിഞ്ഞു പോന്നിട്ടു മനസ്സിനു സുഖമില്ലാതെ അങ്ങോട്ടു തിരിച്ചു പോകുവാൻ താൽപര്യപ്പെട്ടുംകൊണ്ടിരിക്കുന്ന രാജാവിനെ എന്തിനാണു തടഞ്ഞു താമസിപ്പിക്കുന്നത്?
രാജാ
അനന്യഗതി മാസ്മ മേ ഹൃദയമന്യഥാ മന്യഥാ
മനസ്വിനി! തവ സ്ഥിതിർമ്മമ മനസ്സിലല്ലോ സദാ,
അനന്യജശരൈർ ഹതം പ്രഥമമേവ മാമീവിധം
നിനച്ചു മദിരേക്ഷണേ! പുനരഹോ! ഹനിച്ചീടൊലാ.
അനസൂയ.
സ്വാമീ! രാജാക്കന്മാർക്കു വളരെ ഭാര്യമാരുണ്ടെന്നാണു കേൾവി. എന്നാൽ ഞങ്ങളുടെ ഈ ഇഷ്ടതോഴി ബന്ധുജനങ്ങൾക്കു ശോചനീയയായി ഭവിക്കാത്ത വിധത്തിൽ ഇവളെ നോക്കിക്കൊള്ളണേ.
ഭദ്രേ! ഞാൻ ചുരുക്കത്തിൽ പറഞ്ഞേക്കാം.
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം
രണ്ടേ കുലത്തിന്നു മമ പ്രതിഷ്ഠകൾ,
ഒന്നാമതേഴാഴികൾചൂഴുമൂഴിയും
രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും.
അനസൂയയും പ്രിയംവദയും
ഞങ്ങൾക്കു കൃതാർത്ഥതയായി.
പ്രിയംവദ
[കണ്ണു കാണിച്ച്]
അനസൂയേ! ഇതാ ഈ മാൻകുട്ടി തള്ളയെ കാണാതെ വ്യാകുലതയോടുകൂടി അങ്ങുമിങ്ങും നോക്കുന്നു. വാ, അതിനെ തള്ളയുടെ അടുക്കൽ കൊണ്ടാക്കാം.
[രണ്ടുപേരും പുറപ്പെടുന്നു]
ശകുന്തള
തോഴിമാരേ! എന്നെ ശരണമില്ലാതെ തനിച്ചാക്കിയേച്ചു പോകരുതേ. ഒരാളിവിടെ നില്ക്കണേ.
അനസൂയയും പ്രിയംവദയും
ഈ ലോകത്തിനൊക്കയും ശരണമായിട്ടുള്ള ആളല്ലേ നിന്റെ സമീപത്തുതന്നെയിരിക്കുന്നത്?
[പോയി]
ശകുന്തള
ആഹാ! രണ്ടു പേരും പൊയ്ക്കളഞ്ഞോ?
രാജാ
ഒട്ടും വിചാരപ്പെടേണ്ട. ഏതു ശുശ്രൂഷ ചെയ്യുന്നതിനും സന്നദ്ധനായി ഞാൻ അടുക്കൽ ഇരിക്കുന്നുണ്ടല്ലോ.
അംഭോബിന്ദുതുഷാരമന്ദമരുതാ
ദേഹക്ലമച്ഛേദിയാ-
മംഭോജച്ഛദതാലവൃന്തമതുകൊ-
ണ്ടൻപോടു വീശട്ടയോ?
രംഭോരു! പ്രചുരാദരം മടിയിൽ വ-
ച്ചിഷ്ടാനുരോധേന ഞാ-
നംഭോജാരുണമാം ഭവൽപദയുഗം
ബാലേ! തലോടട്ടയോ?
മാന്യന്മാരായുള്ളവരിൽ ഞാൻ അപരാധിനിയായി ഭവിക്കയില്ല
[എഴുനേറ്റു പോകാൻ ഭാവിക്കുന്നു]
രാജാ
അല്ലയോ സുന്ദരീ! വെയിലാറിട്ടില്ല. നിന്റെ ശരീരാവസ്ഥയും ഇങ്ങനെയിരിക്കുന്നു.
പൂമയശയ്യ വെടിഞ്ഞയി!
താമരയിലയും കളഞ്ഞു കുചയുഗളാൽ,
ആമയവിധുരതരാംഗീ!
നീ മതിമുഖി! യാതപേ ഗമിക്കാമോ?
[ബലാല്‍ക്കാരേണ തടഞ്ഞു നിറുത്തുന്നു]
ശകുന്തള
പൌരവാ! മര്യാദയെ ലംഘിക്കരുതേ. ഞാൻ കാമപരവശയായിരിക്കുന്നൂ എങ്കിലും തോന്നിയതുപോലെ നടക്കാവുന്നവളല്ല.
രാജാ
അല്ലയോ ഭയശീലേ! ഗുരുജനത്തിൽനിന്നു ഭയപ്പെടേണ്ട. ധർമ്മവ്യവസ്ഥയെ അറിഞ്ഞിരിക്കുന്ന കണ്വമഹർഷി കേട്ടാലും ഇതിനെക്കുറിച്ചാക്ഷേപിക്കയില്ല. എന്തെന്നാൽ -
ഗാന്ധർവ്വമായ് വേളി കഴിഞ്ഞനേക-
രാജർഷികന്യാജനമുണ്ടു പണ്ടും,
നിന്ദിച്ചതില്ലായതിനെക്കുറിച്ചു
നന്ദിച്ചതേയുള്ളു ഗുരുക്കളെല്ലാം.
ശകുന്തള
ഇപ്പോൾ എന്നെ വിട്ടേക്കണേ. ഇനിയും തോഴിമാരോടു ചോദിച്ചുംകൊണ്ടു വരാം.
രാജാ
ആകട്ടെ, വിടാം
ശകുന്തള
എപ്പോളാണ്?
രാജാ
കൊണ്ടാടിയൻപൊടപരിക്ഷതകോമളം നിൻ
ചുണ്ടാകുമിപ്പുതിയ പുഷ്പമതിന്റെ സാരം,
മൂന്നാമങ്കം (പേജ് ൫൧ - ൫൩)
ഇണ്ടൽ വളർന്നു വലയുന്നൊരു വണ്ടുപോലെ
കൊണ്ടൽ തൊഴുംകുഴലി! യാവദഹം പിബേയം.
[ശകുന്തളയുടെ മുഖത്തെ ഉയർത്തുന്നതിനു ഭാവിക്കുന്നു]
[അവൾ മുഖത്തെ തിരിച്ചു പരിഹരിക്കുന്നു]
അണിയറയിൽ
ഹേ! ചക്രവാകീ! കൂട്ടുകാരനോടു യാത്ര പറഞ്ഞുകൊള്ളുക തന്നെ. രാത്രി അടുത്തു വന്നിരിക്കുന്നു.
ശകുന്തള
[കേട്ടു പരിഭമിച്ച്]
എന്റെ ദേഹസ്ഥിതി നോക്കി അറിയുന്നതിന് ആര്യയായ ഗൌതമി ഇങ്ങോട്ടു വരികയാണ്, സംശയമില്ല. അതുകൊണ്ട് ഈ ശാഖകളുടെ ഇടയിൽ മറഞ്ഞു നിന്നുകൊള്ളണേ.
രാജാ
അങ്ങനെതന്നെ
[മറഞ്ഞു നില്ക്കുന്നു]
[കയ്യിൽ ജലപാത്രം എടുത്തും കൊണ്ടു ഗൌതമിയും മുൻപിലായിട്ട് അനസൂയയും പ്രിയംവദയും പ്രവേശിക്കുന്നു.]
അനസൂയയും പ്രിയംവദയും.
ഇതാ അമ്മ ഇങ്ങോട്ടു വരാം.
ഗൌതമി.
[ശകുന്തളയുടെ അടുക്കൽ ചെന്ന്]
കുഞ്ഞേ! നിന്റെ ശരീരത്തിനു സുഖക്കേടു കുറേ ശമിച്ചൊ?
ശകുന്തള.
എനിക്കു ഭേദമുണ്ട് .
ഗൌതമി
ഈ തീർത്ഥംകൊണ്ടു നിനക്കു നല്ല സൌഖ്യമാകും.
[ശകുന്തളയുടെ ശിരസ്സിൽ തീർത്ഥം തളിച്ചിട്ട്]
കുഞ്ഞേ! നേരം വൈകിയല്ലൊ. വരിക, പർണ്ണശാലയിൽതന്നെ പോകാം
[എല്ലാവരും കൂടി പുറപ്പെടുന്നു]
ശകുന്തള
[ആത്മഗതം]
ചപലമായ മനസ്സേ! പ്രയാസം കൂടാതെ ആഗ്രഹം സാധിക്കാമായിരുന്നപ്പോൾ ശങ്കിച്ചിരുന്നുംവച്ച് ഇപ്പോൾ നിർവാഹം ഇല്ലാതായതിന്റെ ശേഷം കിടന്നു പശ്ചാത്തപിക്ക്.
[കുറേ ദൂരംപോയി തിരിഞ്ഞു നിന്നിട്ടു പ്രകാശം]
എന്റെ താപത്തെ ശമിപ്പി
[മറ്റവരോടൊരുമിച്ചു മനസ്സുകേടോടെ പോയി]
രാജാ
[മുൻപിലിരുന്ന സ്ഥലത്തു ചെന്ന് നെടുവീർപ്പു വിട്ട്]
അഹോ! പ്രാർത്ഥിതാർത്ഥങ്ങളുടെ സിദ്ധിക്ക് എങ്ങനെയെല്ലാം പ്രതിബന്ധങ്ങൾ വന്നു കൂടുന്നു. എന്തെന്നാൽ, എന്നാൽ-
ലോലാപാംഗി മുഹുഃ കരാംഗുലികളാൽ
ബിംബാധരത്തേ മറ-
ച്ചാലാപിച്ചരുതെന്നധീരമസകൃൽ
കർണ്ണാമൃതൈർ ഭാഷിതൈഃ,
ലീലാവല്ഗനയാ കപോലഫലകം
തോളിൽ തിരിച്ചീടവേ
ബാലായാ വദനം കഥഞ്ചന ധൃതം
നാസീൽ പുനശ്ചുംബിതം.
ഇനി ഇപ്പോൾ ഞാൻ എവിടെയ്ക്കു പോകേണ്ടു? അഥവാ എന്റെ പ്രിയതമയായ ശകുന്തള ഇരുന്നിരുന്ന ഈ ലതാമണ്ഡപത്തിൽതന്നെ കുറേനേരം നില്ക്കാം
[ചുറ്റും നോക്കീട്ട്]
കല്ലിന്മേൽ പല്ലവാംഗീതനുവിലുളിതമാ-
മുല്ലസൽപുഷ്പതല്പം
നല്ലോരംഭോജപത്രേ നഖരവിലിഖിതം
ക്ലാന്തമാം കാമലേഖം,
കല്യാണാംഗ്യാഃ കരാഗ്രാൽ ഗളിതമിഹ വിസാ-
കല്പമീക്ഷിച്ചിതെല്ലാ-
മില്ലാ മേ ശക്തി വല്ലീഗൃഹമപി വിജനം
വിട്ടു വേഗേന പോകാൻ.
അണിയറയിൽ
മഹാരാജാവേ!
അന്തിക്കുള്ളാരു സപ്തതന്തുവിധിയി-
ങ്ങാരബ്ധമായപ്പൊഴേ
ചെന്തീ ചേർന്നൊരു വേദിയെച്ചുഴലവേ
നാനാവിധാകാരമായ്,
അന്തസ്സർവജനസ്യ ഭീതിജനകം
രാത്രിഞ്ചരന്മാരുടേ
സന്ധ്യാംഭോദപിശംഗമായൊരു നിഴല്-
ക്കൂട്ടം ചരിക്കുന്നിതാ
രാജാ
[കേട്ടിട്ട്]
ഞാന്‍ ഇതാ വരുന്നു. ഭയപ്പെടേണ്ട
[പോയി]
നാലാമങ്കം (പേജ് ൫൪ - ൫൫)
നാലാമങ്കം
പൂർവാംഗം
[പൂ പറിക്കുന്ന ഭാവമായി അനസൂയയും പ്രിയംവദയും പ്രവേശിക്കുന്നു.]
അനസൂയ.
തോഴീ പ്രിയംവദേ! ഗാന്ധർവമായ വിവാഹവിധിപ്രകാരം കല്യാണം കഴിഞ്ഞു ശകുന്തള അനുരൂപനായ ഭർത്താവിനെ പ്രാപിച്ചതിൽവച്ച് എനിക്കു കൃതാർത്ഥതയായി. എങ്കിലും ഒരു വിചാരം ഉണ്ട്.
പ്രിയംവദ.
അതെന്താണ്?
അനസൂയ
ഇപ്പോൾ യാഗകർമ്മങ്ങൾ മുഴുവനായതിനാൽ രാജാവു മഹർഷിമാരുടെ അനുമതിയോടുകൂടി നഗരത്തിലേക്കു പൊയ്ക്കഴിഞ്ഞല്ലൊ. അദ്ദേഹം അന്തഃപുരത്തിൽ ചെന്നു ചേർന്നാൽ ഇവിടെ നടന്ന കഥയെ മറന്നുപോയേക്കുമോ?
പ്രിയംവദ
ആ വിചാരം വേണ്ട. അതുപോലെ സ്വഭാവഗുണം ഉള്ള ഒരു പുരുഷൻ ഒരുനാളും മാനവും മര്യാദയും വിട്ടു നടക്കുന്നതല്ല. താതകണ്വൻ ഈ വർത്തമാനം അറിഞ്ഞാൽ എന്തു പറയുമോ എന്നാണെനിക്കു വിചാരം.
അനസൂയ.
എന്റെ ആലോചനയിൽ താതകണ്വന് ഈ വിവാഹം സമ്മതമായിരിക്കുമെന്നുതന്നെ തോന്നുന്നു.
പ്രിയംവദ
അതെന്താണ്?
അനസൂയ.
താതന് ആദ്യമേയുള്ള സങ്കല്പം ഗുണവാനായ പുരുഷനു കന്യകയെ കൊടുക്കണമെന്നാണല്ലൊ. അത് അദ്ദേഹത്തിനു ശ്രമം കൂ
പ്രിയംവദ
[പൂക്കുടയെ നോക്കീട്ട്]
പൂജയ്ക്കു വേണ്ടുന്ന പൂക്കൾ പറിച്ചു തീർന്നല്ലൊ.
അനസൂയ
ശകുന്തളയ്ക്കു സൌഭാഗ്യ ദേവതാർച്ചനത്തിനുകൂടി പൂ പറിക്കേണ്ടയോ?
പ്രിയംവദ
ശരി തന്നെ.
[പിന്നെയും പൂ പറിക്കുന്നു]
[അണിയറയിൽ]
ഇതാ ഞാൻ ഇവിടെ വന്നിരിക്കുന്നു.
അനസൂയ
[കേട്ടിട്ട്]
വഴിപോക്കരുടെ വാക്കുപോലെ തോന്നുന്നു.
പ്രിയംവദ
ശകുന്തള പര്‍ണ്ണശാലയിലുണ്ടല്ലോ.
അനസൂയ.
പക്ഷേ അവളുടെ മനസ്സ് മറെറാരെടത്തായിരിക്കാം
പ്രിയംവദ
ആകട്ടെ. പൂവിപ്പോളിതു മതി. അങ്ങോട്ടു ചെല്ലാം
[രണ്ടു പേരും പുറപ്പെടുന്നു]
[അണിയറയിൽ]
എടീ അതിഥിധിക്കാരം ചെയ്യുന്നവളേ!
ഗണിച്ചിടാതേ മുനിയായൊരെന്നെ നീ
നിനച്ചിടുന്നൂ യമനന്യമാനസാ,
സ്മരിച്ചിടാ നിന്നെയവൻ കഥിക്കിലും
ഭ്രമിച്ചവൻ പൂർവ്വകൃതാം കഥാമിവ
അനസൂയ,
അയ്യോ കഷ്ടം! അയ്യോ കഷ്ടം! ഞാൻ ശങ്കിച്ചതുപോലെ തന്നെ സംഭവിച്ചല്ലോ. ശകുന്തള രാജാവിങ്കൽ അസക്തചിത്തയായിട്ടു മനോരാജ്യം വിചാരിച്ചുംകൊണ്ട് ആരോ ഒരു പൂജ്യനായ മഹർഷിയെക്കുറിച്ച് അപരാധിനിയായി ഭവിച്ചിരിക്കുന്നു
[പിന്നെയും നോക്കീട്ട്]
അയ്യോ മറ്റാരുമല്ല. ഇതാ മഹാകോപിഷ്ഠനായ ദുർവാസസ്സു മഹർഷി അപ്രകാരം ശപിച്ചുംവച്ചു ദേഷ്യപ്പെട്ടു വിറച്ചുംകൊണ്ടു ബദ്ധപ്പെട്ടു തിരിച്ചു പുറപ്പെട്ടിരിരിക്കുന്നു.
നാലാമങ്കം (പേജ് ൫൬ - ൬൦)
അഗ്നിഭഗവാനല്ലാതെ മറ്റാർക്കാണു ദഹനശക്തി? പ്രിയംവദേ! നീ വേഗത്തിൽ ചെന്നു കാല്ക്കൽ വീണു നമസ്കരിച്ച് അദ്ദേഹത്തിനെ തിരിച്ചു വിളിക്ക്. ഞാൻ അർഘ്യോദകം എടുത്തുംകൊണ്ടിതാ വരുന്നൂ.
പ്രിയംവദ
അങ്ങനെ തന്നെ.
[പോയി]
അനസൂയ.
[ഏതാനും ചുവടു നടന്നപ്പോൾ കാലു തെറ്റിപ്പോയതായി ഭാവിച്ച്.]
അയ്യോ! പരിഭ്രമം കൊണ്ടു കാലിടറി എന്റെ കയ്യിൽ നിന്നും പൂക്കുട വീണുപോയല്ലൊ.
[പൂ പെറുക്കിയെടുക്കുന്ന ഭാവമായി നില്ക്കുന്നു.]
പ്രിയംവദ
[പ്രവേശിച്ച്]
അനസുയേ! പ്രകൃത്യാ കുടിലനായ അദ്ദേഹം ആരുടെ സാന്ത്വവാക്കിനെ എടുക്കും? എങ്കിലും ഞാൻ അല്പം ദയയെ ജനിപ്പിച്ചു.
അനസൂയ
[ചിരിച്ചും കൊണ്ട്.]
അദ്ദേഹത്തിനെ ഉദ്ദേശിച്ച് അതും അധികം തന്നെ എന്നു വിചാരിക്കണം. എങ്ങനെയാണ് അത്രയെങ്കിലും സാധിച്ചതെന്നു പറക, കേൾക്കട്ടെ.
പ്രിയംവദ.
സാന്ത്വവാദങ്ങളെക്കൊണ്ടു തിരിച്ചു വരാൻ ഭാവമില്ലെന്നു കണ്ടപ്പോൾ ഞാൻ ഇപ്രകാരം ഉണർത്തിച്ചു. 'ഭഗവാനേ! തപസ്സിന്റെ പ്രഭാവത്തെ അറിയാത്ത പുത്രിയുടെ ആദ്യമായ അപരാധത്തെ ഈ ഒരു തവണയ്ക്കു ക്ഷമിച്ചു സാധുവായ അവളെ രക്ഷിക്കണേ” എന്ന്
അനസൂയ.
എന്നിട്ടോ?
പ്രിയംവദ
എന്നിട്ട് അദ്ദേഹം 'എന്റെ വാക്കു മറിച്ചു ഭവിക്കുന്നതല്ല, എന്നാൽ അടയാളമായിട്ടുള്ള മുദ്ര കാണിച്ചാൽ ശാപം നിവർത്തിക്കും' എന്നു പറഞ്ഞുംകൊണ്ട് അന്തർദ്ധാനം ചെയ്തു.
അനസൂയ.
എന്നാൽ സമാധാനമായി. ആ രാജർഷി പുറപ്പെടുന്ന സമയം തന്റെ പേരു കൊത്തീട്ടുള്ള മോതിരം സ്മാരകമായി ശകുന്തളയു
ടെ കയ്യിൽ ഇടീച്ചിട്ടുണ്ടല്ലോ. അതിനാൽ ശാപനിവൃത്തിക്കുള്ള ഉപായം അവൾക്കു സ്വാധീനം തന്നെ.
പ്രിയംവദ
എന്നാൽ ഇനി ചെന്നു ശകുന്തളയുടെ സൌഭാഗ്യദേവതാർച്ചനം കഴിപ്പിക്കാം.
[രണ്ടു പേരും ചുറ്റി നടക്കുന്നു,]
പ്രിയംവദ.
[നോക്കീട്ട്]
അനസൂയേ! നോക്ക്, ഇതാ ശകുന്തള ചിത്രത്തിലെഴുതപ്പെട്ടവളെന്നപോലെ ഇടത്തേ കൈകൊണ്ടു മുഖവും താങ്ങി ഭർത്താവിനെ വിചാരിച്ചുംകൊണ്ട് തന്നെക്കൂടിയും മറന്നു നിശ്ചലയായിരിക്കുന്നു. ഇവളാണോ വഴിപോക്കൻ വന്നാൽ അറിയാൻ പോകുന്നത് ?
അനസൂയ
പ്രിയംവദേ! ഈ ശാപവൃത്താന്തം നമ്മുടെ രണ്ടുപേരുടെയും ഉള്ളിൽ ഇരുന്നാൽ മതി. പ്രകൃത്യാ സുകുമാരയായ നമ്മുടെ തോഴിയെ സൂക്ഷിക്കണമല്ലൊ
പ്രിയംവദ
ആരെങ്കിലും മുല്ലയ്ക്കു കാഞ്ഞവെള്ളം ഒഴിക്കുമോ?
[രണ്ടുപേരും പോയി.]
നാലാം അങ്കം
[പ്രഭാതത്തിൽ ഉണര്‍ന്നു കണ്വശിഷ്യൻ പ്രവേശിക്കുന്നു.]
കണ്വശിഷ്യൻസോമതീർത്ഥത്തിൽനിന്നും തിരിച്ചു വന്നിരിക്കുന്ന കുലപതി കണ്വൻ നേരം നോക്കുന്നതിന് എന്നെ പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ടു വെളിയിൽ ചെന്നു നേരം വെളിച്ചമാകുന്നതിന് ഇനി എത്ര നാഴികയുണ്ടെന്നു നോക്കട്ടെ.
[ചുറ്റി നടന്നു നോക്കീട്ട്]
ഓഹോ! നേരം വെളിച്ചമായല്ലൊ. എന്തെന്നാൽ-
ക്ഷീണിച്ചോഷധിനാഥനസ്തശിഖരം
പ്രാപിച്ചിടുന്നേകതോ
മാണിക്യപ്രഭനേതി സൂര്യനരുണം
മുൻപിട്ടുയർന്നേകതഃ,
കാണിച്ചീ വ്യസനോദയങ്ങളൊരുമി-
ച്ചിദ്ദിവ്യതേജോദ്വയേ
പ്രാണിക്കാത്മദശാന്തരേഷു നിയമം
ധാതാവു ചെയ്യുന്നിതോ?
അതു തന്നെയുമല്ല.
നഷ്ടരുചൌ ഗതേ ശശിനി സൈവ കുമുദ്വതിയെൻ-
ദൃഷ്ടിയുഗം ന നന്ദയതി സംസ്മരണീയരുചിഃ,
ഇഷ്ടവിയോഗജന്യമബലാജനദുഃഖഭരം
കഷ്ടമസഹ്യമേറ്റതിനില്ലൊരു സംശയവും.
അനസൂയ.
[ഝടിതിയായി പ്രവേശിച്ച്]
ഈയുള്ളവർക്കു ലൌകിക വ്യവഹാരങ്ങളുടെ ധർമ്മാധർമ്മനിയമങ്ങൾ അറിഞ്ഞുകൂടെങ്കിലും ഈ രാജാവു ശകുന്തളയെക്കുറിച്ചു പ്രവർത്തിച്ചിരിക്കുന്നത് അന്യായം തന്നെ എന്നുള്ളതിന് എനിക്കു സംശയമില്ല.
കണ്വശിഷ്യൻ
എന്നാൽ ഹോമത്തിനു നേരമായിരിക്കുന്നു എന്ന് ഗുരുവിനെ അറിയിക്കാം.
[പോയി]
അനസൂയ
ഞാൻ ഇപ്പോൾ ഉണർന്നിട്ടും വിചാരംകൊണ്ടു കർത്തവ്യകർമ്മങ്ങളെ ചെയ്യുന്നതിൽ അവയവങ്ങളെ വ്യാപരിപ്പിക്കുന്നതിനു ശക്തയാകുന്നില്ല. അസത്യസന്ധനായ ആ രാജാവിങ്കൽ
ശുദ്ധാത്മാവായ ശകുന്തളയ്ക്ക് അഭിനിവേശത്തെ ജനിപ്പിച്ച കാമദേവന്റെ മനോരഥം ഇപ്പോൾ സിദ്ധമായല്ലൊ. അഥവാ, ദു:ർവാസസ്സിന്റെ ശാപംതന്നെ ആയിരിക്കാം ഇങ്ങനെ സംഭവിക്കുന്നതിനു കാരണം. എന്തെന്നാൽ, ആ രാജർഷി അപ്രകാരം ഒക്കെയും പറഞ്ഞിട്ട് ഇത്ര നാളായിട്ടും ഒരെഴുത്തുപോലും അയയ്ക്കാതിരിക്കുന്നതിനു വേറെ ഒരു സംഗതിയും കാണുന്നില്ലല്ലൊ. ആയതുകൊണ്ടു ശാപം നിവർത്തിച്ചു രാജാവിന് ഓർമ്മയുണ്ടാകുന്നതിന് അടയാളമായ ആ മുദ്രമോതിരത്തെ അദ്ദേഹത്തിന്റെ അടുക്കൽ കൊടുത്തയച്ചു കാണിക്കണം. എന്നാൽ തപസ്സുചെയ്തുംകൊണ്ടിരിക്കുന്ന ഉദാസീനന്മാരായ ഈ ആശ്രമവാസികളിൽ ആരാടാണ് ഇതിനെ കൊണ്ടുചെന്നു കാണിക്കാൻ അപേക്ഷിക്കാവുന്നത്? സോമതീർത്ഥത്തിൽ നിന്നും താതകണ്വൻ തിരിച്ചുവന്നിരിക്കയും ചെയ്യുന്നു. അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു 'ശകുന്തള ദുഷ്ഷന്തനാൽ വിവാഹം ചെയ്യപ്പെട്ടു ഗർഭിണിയായിരിക്കുന്നൂ' എന്നെങ്ങനെ പറയുന്നു? അതു കേവലം ശകുന്തളയുടെ തെറ്റെന്നും പറയാനില്ലല്ലൊ. ആകപ്പാടെ ധമ്മസങ്കടമായിരിക്കുന്നു. എന്താണു വേണ്ടത്?
പ്രിയംവദ
[പ്രവേശിച്ചു സന്തോഷത്തോടേ]
അനസൂയേ! വേഗം വാ, വേഗം വാ. ശകുന്തളയെ ഭർത്താവിന്റെ അടുക്കൽ അയയ്ക്കുന്നതിനു ചമയിക്കാൻ പോകാം.
പ്രിയംവദ.
[ആശ്ചര്യത്തോടെ]
എന്ത്?
പ്രിയംവദ
കേൾക്ക്. ഇപ്പോൾ ഞാൻ ശകുന്തളയുടെ അടുക്കലേക്ക് ഉറക്കം സുഖമായോ എന്നു ചോദിക്കാനായി പോയിരുന്നു.
അനസൂയ
എന്നിട്ടോ?
പ്രിയംവദ
അവൾ ലജ്ജിച്ച് അധോമുഖിയായിട്ടിരിക്കയായിരുന്നു. അപ്പോൾ താതകണ്വൻ വന്നു വാൽസല്യത്തോടെ ആലിംഗനം ചെയ്ത് അഭിനന്ദിച്ച് ഇപ്രകാരം പറഞ്ഞു. 'ഹോമിക്കുന്ന യജമാനനു പുകകൊണ്ടു കണ്ണു കാണാൻ വയ്യാതിരുന്നെങ്കിലും ആഹുതി അഗ്നിമദ്ധ്യത്തിൽ തന്നെ വീണു. കുഞ്ഞേ! നല്ല ശിഷ്യനായിക്കൊണ്ടു കൊടുക്കപ്പെട്ട വിദ്യയെക്കുറിച്ചെന്നപോലെ ഇനി എ
നിക്കു നിന്നെക്കുറിച്ചൊന്നും വിചാരപ്പെടാനില്ല. ഇന്നുതന്നെ നിന്നെ ഋഷിമാരാൽ രക്ഷിതയായിട്ടു ഭർത്താവിന്റെ അടുക്കൽ പറഞ്ഞയയ്ക്കാം'.
അനസൂയ
ഈ വിവാഹവൃത്താന്തത്തെ ആരാണു താതകണ്വനോടു ചെന്നു പറഞ്ഞത്?
പ്രിയംവദ
അദ്ദേഹം ഹോമപ്പുരയിൽ പ്രവേശിച്ചപ്പോൾ ശ്ലോകമായിട്ടൊരു അശരീരിവാക്കു കേട്ടു.
അനസൂയ.
എന്ത്? അതു കേൾക്കട്ടെ.
പ്രിയംവദ
കേട്ടോ-
മുധാ ഭവിക്കാത്ത ദുഷ്ഷന്തവീര്യം
ദധാനയെന്നോർക്ക ഭൂമിക്കു ഭൂത്യൈ,
ബുധാഗ്ര്യ! ഭോ! കണ്വ! ഗർഭസ്ഥിതോഷർ-
ബുധാം ശമീമെന്നപോലാത്മപുത്രീം.
അനസൂയ
[പ്രിയംവദയെ ആലിംഗനം ചെയ്ത്]
തോഴീ പ്രിയംവദേ! എനിക്ക് വളരെ സന്തോഷമായി. എന്നാൽ ഇന്നുതന്നെ ശകുന്തളയെ വിട്ടു പിരിയണമല്ലോ എന്നു വിചാരിക്കുമ്പോൾ വ്യസനവും ഉണ്ട്.
പ്രിയംവദ.
നമ്മുടെ വ്യസനത്തിനു നമുക്കു വല്ലതും നിവൃത്തിയുണ്ടാക്കാം. ആ പാവം എങ്ങനെയെങ്കിലും ഭർത്താവിനോടു ചേർന്നു സന്തോഷിക്കട്ടെ.
അനസൂയ
എന്നാൽ ഈ മാവിന്റെ കൊമ്പിൽ തൂക്കിയിരിക്കുന്ന ചിരട്ടക്കുടുക്കയിൽ ഇതിനായിത്തന്നെ കാലാന്തരത്തിലേക്കു കൊള്ളുന്നതായ ഒരു ഇലഞ്ഞിമാല ഞാൻ സൂക്ഷിച്ചിട്ടുള്ളതിനെ നീ എടുക്ക്. ഞാൻ ശകുന്തളയ്ക്കു ഗോരോചനയും തീർത്ഥമണ്ണും കറുകക്കുരുന്നുംകൊണ്ടു മംഗല്യക്കുറിക്കൂട്ടു ചേർക്കട്ടെ.
പ്രിയംവദ
അങ്ങനെതന്നെ.
[അനസൂയ പോയി. പ്രിയംവദ കുടുക്കയഴിച്ചു മാല എടുക്കുന്നു,]
നാലാമങ്കം (പേജ് ൬൧ - ൬൫)
[അണിയറയിൽ]
ഗൌതമീ! ശാർങ്ഗരവൻ മുതലായവരോടു ശകുന്തളയെ കൂട്ടിച്ചു കൊണ്ടുപോകുന്നതിനു സന്നദ്ധരായി ഭവിക്കാൻ പറക.
പ്രിയംവദ
[ചെവി കൊടുത്ത്]
അനസൂയേ! വേഗമാവട്ടെ, വേഗമാവട്ടെ. ഇതാ ശകുന്തളയോടുകൂടി ഹസ്തിനപുരത്തേക്കു പോകുന്നതിനുള്ള ഋഷിമാരെ വിളിക്കുന്നു
അനസൂയ
[കുറിക്കൂട്ടം കൊണ്ടു പ്രവേശിച്ച്]
എന്നാൽ വാ, നമുക്കു പോകാം.
[രണ്ടുപേരും ചുറ്റി നടക്കുന്നു.]
പ്രിയംവദ
[നോക്കീട്ട്]
ഇതാ ശകുന്തള മുങ്ങിക്കുളിച്ചു വന്നിരിക്കുന്നു. താപസിമാർ വന്നു തലയിലരിയിട്ട് അനുഗ്രഹിക്കുന്നു. നമുക്ക് അടുക്കൽ ചെല്ലാം.
[രണ്ടു പേരും അടുത്തു ചെല്ലുന്നു ]
[ഉക്തപ്രകാരേണ ശകുന്തള ആസനസ്ഥയായി പ്രവേശിക്കുന്നു. ]
താപസിമാരിൽ ഒരുത്തി
[ശകുന്തളയോട്]
മകളേ! നിനക്കു ഭർതൃബഹുമാനസൂചകമായ പട്ടമഹിഷീസ്ഥാനം ലഭിക്കട്ടെ!
മറെറാരുത്തി
കുഞ്ഞേ! നിനക്കു മഹാവീരനായ പുത്രൻ ജനിക്കട്ടെ!
പിന്നൊരുത്തി.
പുത്രീ! ഭർത്താവിനു നിന്നെകുറിച്ച് അധികാദരം ഉണ്ടാകട്ടെ!
[ഗൌതമി ഒഴികെ ശേഷം താപസിമാർ ആശിർവാദം ചെയ്തും വച്ചു പോയി.]
അനസൂയയും പ്രിയംവദയും
[അടുക്കൽ ചെന്ന്]
തോഴീ! നിനക്കു മംഗല്യസ്നാനമായല്ലോ.
ശകുന്തള
എന്റെ ഇഷ്ടതോഴിമാർക്കു സ്വാഗതം. ഇവിടെ ഇരിക്കിൻ.
അനസൂയയും പ്രിയംവദയും.
[മംഗാല്യാലങ്കാരങ്ങളെ എടുത്തുംകൊണ്ട് ഇരുന്നിട്ട്]
ശകുന്തളേ ! നേരേയിരിക്ക്. ഞങ്ങൾ മംഗല്യക്കുറി ഇടീക്കട്ടെ.
ശകുന്തള
ഇതു വളരെ പരിചിതമാണെങ്കിലും ഇപ്പോൾ അധികഗൌ
[കരയുന്നു]
അനസൂയയും പ്രിയംവദയും
തോഴീ! മംഗളകർമ്മത്തിന്റെ മദ്ധ്യത്തിൽ കരയുന്നതു ശരിയല്ല.
[കണ്ണുനീർ തുടച്ചുംവച്ച് അലങ്കരിപ്പിക്കുന്നു.]
പ്രിയംവദ
ശകുന്തളേ! ഈ ആശ്രമത്തിൽ കിട്ടുന്ന അലങ്കാരസാധനങ്ങൾ നിന്റെ സൌന്ദര്യത്തിന് അനുരൂപങ്ങളായിരിക്കുന്നില്ലല്ലോ.
[ദിവ്യാഭരണങ്ങൾ എടുത്തുംകൊണ്ടു രണ്ട് ഋഷികുമാരന്മാർ പ്രവേശിക്കുന്നു.]
ഋഷികുമാരന്മാർ
ഇതാ ശകുന്തളയെ അലങ്കരിപ്പിക്കുന്നതിനു യോഗ്യങ്ങളായ ആഭരണങ്ങൾ
[എല്ലാവരും നോക്കി ആശ്ചര്യപ്പെടുന്നു.]
ഗൌതമി
കുമാരനാരദാ! ഇതൊക്കെയും എവിടെനിന്നാണ്?
ഒന്നാം ഋഷികുമാരൻ
താതകണ്വന്റെ പ്രഭാവത്താലുണ്ടായതാണ്.
ഗൌതമി
മനസ്സുകൊണ്ടു സൃഷ്ടിച്ചതാണോ?
രണ്ടാം ഋഷികുമാരൻ
അല്ല. കേട്ടാലും. 'ശകുന്തളയ്ക്കുവേണ്ടി വനത്തിൽ ചെന്നു വൃക്ഷങ്ങളിൽനിന്നും പൂക്കൾ കൊണ്ടുവരുവിൻ' എന്നു താതകണ്വൻ ഞങ്ങളോട് ആജ്ഞാപിച്ചതിൻവണ്ണം ഞങ്ങൾ വനത്തിൽചെന്ന ഉടനേ-
കുറ്റം തീർന്നിന്ദുധൌതം പുടകയൊരു മരം
ഭദ്രമാവിഷ്ക്കരിച്ചൂ
മറ്റൊന്നിൽനിന്നു ലാക്ഷാരസമടിമലരിൽ
ചാർത്തുവാനുദ്ഭവിച്ചു,
പർവ്വത്തോളം വെളിപ്പെട്ടിളതളിരെതിരാം
വന്യദേവ്യഗ്രഹസ്തൈ
ദുത്ഥിതൈർദത്തമായി
പ്രിയംവദ.
[ശകുന്തളയെ നോക്കി]
വനദേവതമാരുടെ ഈ അനുഗ്രഹത്താൽ നിനക്കു ഭര്‍ത്താവിന്റെ ഗൃഹത്തിൽ അനുഭാവ്യമായ ഐശ്വരം സൂചിതമായിരിക്കുന്നു.
[ശകുന്തള ലജ്ജയെ നടിക്കുന്നു.]
ഒന്നാം ഋഷികുമാരൻ
ഗൌതമാ! വരൂ. വനദേവതമാരുടെ ഈ ശുശ്രൂഷയെ സ്നാനത്തിനായി മാലിനിയിൽ ഇറങ്ങിയിരിക്കുന്ന കുലപതിയോടു ചെന്നറിയിക്കാം
രണ്ടാം ഋഷികുമാരൻ
അങ്ങനെതന്നെ
[രണ്ടുപേരും പോയി.]
അനസൂയയും പ്രിയംവദയും
ഈയുള്ളവർ ആഭരണങ്ങളെക്കൊണ്ടു കൈകാര്യം ചെയ്തിട്ടുണ്ടോ? എങ്കിലും ചിത്രത്തിലേ പരിചയത്താൽ ഞങ്ങൾ ഇപ്പോൾ നിന്നെ ചമയിപ്പിക്കാം.
ശകുന്തള
നിങ്ങളുടെ സാമർത്ഥ്യം എനിക്കറിയാം.
[അനസൂയയും പ്രിയംവദയും ശകുന്തളയെ ചമയിപ്പിക്കുന്നു]
[സ്നാനാദികർമ്മങ്ങൾ കഴിച്ചു കണ്വൻ പ്രവേശിക്കുന്നു.]
കണ്വൻപോകുമെൻമകൾ ശകുന്തളാദ്യ പര-
മേവമുൽകലികയാ മന-
സ്സാകുലം ഗളനിരുദ്ധബാഷ്പകലു-
ഷം വിഷാദജഡമീക്ഷണം,
ശോകമീദൃശമരണ്യവാസിമുനി-
യാമെനിക്കുമഭിമാനജം
ഹാ! കഥം ഗൃഹികളാത്മജാവിരഹ-
പീഡയെപ്പരിഹരിച്ചിടും?
[ചുറ്റി നടക്കുന്നു]
അനസൂയയും പ്രിയംവദയും
ശകുന്തളേ ! ആഭരണങ്ങളെല്ലാം ഇട്ടു കഴിഞ്ഞു. ഇനി ഈ പുടക ഉടുക്കണം
[ശകുന്തള എഴുനേറ്റു പുടകയുടുക്കുന്നു.]
ഗൌതമി
കുഞ്ഞേ! ആനന്ദബാഷപത്തെ പ്രവഹിപ്പിക്കുന്ന നേത്രത്താൽ നിന്നെ അത്യന്തവാത്സല്യത്തോടെ നോക്കിക്കൊണ്ട് ഇതാ നിന്റെ അച്ഛൻ വന്നിരിക്കുന്നു. ഉചിതമായ മര്യാദയെ ചെയ്യ്.
ശകുന്തള
[ലജ്ജയോടുകൂടി]
അച്ഛാ. ഞാൻ വന്ദിക്കുന്നു.
കണ്വൻ
മകളേ!
നഹുഷജന്നു വൃഷപർവജപോലെ
ബഹുമതാ ഭവ പതിക്കയി! നീയും,
മഹിതഭാഗ്യമവൾ പൂരുവിനെപ്പോൽ
മഹിയിലേകനൃപമാപ്നുഹി പുത്രം.
ഗൌതമി
ഭഗവാനേ! ഇപ്പോൾ അരുൾ ചെയ്തതു രണ്ടുവരങ്ങൾതന്നെയാണ്. കേവലം ആശീര്‍വാദങ്ങളല്ല.
കണ്വൻ
കുഞ്ഞേ! വാ. ഇതാ ഇവിടെ ഹോമാഗ്നികളെ പ്രദക്ഷിണീകരിച്ചു വന്ദിക്ക്
[എല്ലാവരും ചുറ്റി നടക്കുന്നു]
കണ്വൻ
[മന്ത്രപൂർവം ആശിർവാദം ചെയ്യുന്നു.]
ശാലയെച്ചൂഴവേ ക്ലിപ്തധിഷണ്യാസ്സമിദ്ഭിസ്സമിദ്ധാ
നാലു ഭാഗേഷു സംസ്തീർണ്ണദർഭാ വിതാനാഗ്നയോഽമി
ചാലവേ ഹവ്യഗന്ധൈരപഘ്നന്ത ഏനസ്സമസ്തം
പാലനം ചെയ്തുകൊള്ളട്ടെയെൻനന്ദനാം സർവകാലം.
മകളേ! ഇനി പുറപ്പെടാം.
[തിരിഞ്ഞു നോക്കീട്ട് ]
ശാരങ്ഗരവൻ മുതലായവർ എവിടെ?
ശിഷ്യന്മാർ
[പ്രവേശിച്ച്]
ഭഗവൻ! ഇതാ ഞങ്ങൾ സന്നദ്ധന്മാരായിരിക്കുന്നു.
കണ്വൻ
ശാർങ്ഗരവാ! നിന്റെ ഭഗിനിക്കു വഴി കാണിച്ചു കൊടുക്ക്
ശാർങ്ഗരവൻ
ശകുന്തളേ! ഇങ്ങനെ വരിക.
[എല്ലാവരും ചുറ്റി നടക്കുന്നു.]
അല്ലയോ വനദേവതമാരുടെ സാന്നിദ്ധ്യമുള്ള തപോവനവൃക്ഷങ്ങളേ!
ഇല്ല നിങ്ങളെ നിനച്ചിടാതെയൊരു
നാളിവൾക്കു ജലപാനവും
പല്ലവം തൊടുവതില്ല മണ്ഡനര-
താപി വഃ പ്രിയതകൊണ്ടിവൾ,
നല്ലൊരുൽസവമിവൾക്കു നിങ്ങളുടെ
യാദ്യമായ കുസുമോൽഗമേ
വല്ലഭം വ്രജതി സാ ശകുന്തളയ-
നുജ്ഞ നിങ്ങളരുളീടുവിൻ.
[ശുഭസൂചകമായ കോകിലശബ്ദം കേട്ട്]
ഗന്തും ശകുന്തളയെയൻപൊടരണ്യവാസ-
ബന്ധുക്കളാം തരുകുലങ്ങളനുജ്ഞചെയ്തു,
ഹന്തേദൃശം കളമതാം കളകണ്ഠനാദം
സന്തുഷ്യ ചൊല്ലിയിവയുത്തരമായതിന്നാൽ
[ആകാശത്തിൽ അശരീരവാക്ക്]
താമരകൾ നിറഞ്ഞ സരസീഗണചാരുതരം
മാമരപങ്‍ക്തിയാലുപരിവാരിതസൂരകരം
കോമളപത്മരേണുമസൃണീകൃതമസ്തു പരം
ക്ഷേമമിവൾക്കു മാർഗ്ഗമനുകൂലമരുൽപ്രസരം.
[എല്ലാവരും ആശ്ചയത്തോടുകൂടി കേൾക്കുന്നു]
ഗൌതമി
കുഞ്ഞേ! ജ്ഞാതിജനത്തെക്കുറിച്ചു സ്നേഹമുള്ള തപോവനദേവതമാർ നിന്നെ പോകുന്നതിന് അനുവദിച്ച് അനുഗ്രഹിച്ചിരിക്കുന്നു. ഭഗവതിമാരെ നമസ്കരിക്ക്.
ശകുന്തള
[നമസ്ക്കരിച്ചു ചുറ്റി നടന്നുംകൊണ്ട് അപവാര്യ]
പ്രിയംവദേ! എനിക്ക് ആര്യപുത്രനെ കാണാൻ അധികമായ ഔൽസുക്യമുണ്ടെങ്കിലും ഈ ആശ്രമം വിട്ടു പുറപ്പെടുന്ന എന്റെ പാദങ്ങൾ എത്രയും പണിപ്പെട്ടാണു മുൻപോട്ടു പോകുന്നത് .
പ്രിയംവദ
ശകുന്തളേ! നീ ഈ തപോവനത്തെ വിട്ടു പോകുന്നതുകൊണ്ടുള്ള വ്യസനം നിനക്കു മാത്രമല്ല. നിന്നോടു വേർപെടാൻ ഭാവിക്കുന്ന ഈ തപോവനത്തിന്റെയും അവസ്ഥയെ നോക്ക് .
നാലാമങ്കം (പേജ് ൬൬ - ൭൦)
പുല്ലിനെ മാൻ തുപ്പുന്നൂ
നല്ലിളമയിൽ നർത്തനം നിറുത്തുന്നൂ,
വള്ളികളുൾത്താപത്താൽ
വെള്ളില കണ്ണീർകണക്കു ചൊരിയുന്നൂ.
ശകുന്തള
[ഓർമ്മിച്ച്]
അച്ഛാ! എനിക്കു സഹോദരിയേപ്പോലെ സ്നേഹമുള്ള വനജ്യൌൽസ്നിയോടു യാത്ര പറയട്ടെ.
കണ്വൻ
നിനക്ക് അതിനെക്കുറിച്ചു സഹോദരസ്നേഹമുണ്ടെന്നു ഞാൻ അറിയുന്നു. അതിതാ വലത്തുഭാഗത്തു നില്ക്കുന്നു.
ശകുന്തള
[മുല്ലയുടെ അടുക്കൽ ചെന്ന്]
വനജ്യൌൽസ്നീ! നീ മാവിനോടു ചേർന്നിരിക്കുന്നു എങ്കിലും ദൂരദേശവാസത്തിനായി പോകുന്ന സോദരിയെ ഈ കൊച്ചു ശാഖകളാകുന്ന കൈകൾകൊണ്ട് ഒന്ന് ആലിംഗനം ചെയ്യണേ.
കണ്വൻ
മുന്നേ ഞാൻ നിരുപിച്ചപോൽ സദൃശനാ-
യുള്ളോരു ഭർത്താവിനെ-
ത്തന്നേ പുണ്യവശേന മൽപ്രിയസുതേ!
പ്രാപിച്ചു നീ സാംപ്രതം,
ഔന്നത്യം കലരും രസാലവരനീ
മുല്ലയ്ക്കുമായ് വല്ലഭൻ
നിന്നെച്ചൊല്ലിയുമില്ല കില്ലിനിയെനി-
ക്കീ മുല്ലയേച്ചൊല്ലിയും
എന്നാൽ ഇനി പുറപ്പെടാം.
ശകുന്തള
തോഴിമാരേ! ഞാൻ ഈ മുല്ലയേ നിങ്ങൾ രണ്ടുപേരുടെയും കൂടി കയ്യിൽ ഏല്പിച്ചിരിക്കുന്നു.
അനസൂയയും പ്രിയംവദയും
ഞങ്ങളേ നീ ആരുടെ കയ്യിലാണ് ഏല്പിക്കുന്നത്?
[കരയുന്നു]
കണ്വൻ
കുഞ്ഞുങ്ങളേ! നോക്കിൻ. കരയരുത്. നിങ്ങൾ വേണ്ടയോ ശകുന്തളയെ പറഞ്ഞു. ധൈര്യപ്പെടുത്താൻ?
[എല്ലാവരും ചുറ്റി നടക്കുന്നു]
അച്ഛാ! ഇതാ ഗർഭംഹേതുവായിട്ടു പതുക്കെപ്പതുക്കെ ആശ്രമസമീപത്തിൽ ചരിച്ചുകൊണ്ടിരിക്കുന്ന ഈ മാൻപേട സുഖമായി പ്രസവിച്ചാൽ ഉടൻതന്നെ ആ സന്തോഷവർത്തമാനത്തെ എന്റെ അടുക്കൽ വന്നു പറയുന്നതിന് ഒരാളേ അയയ്ക്കണേ.
കണ്വൻ
കുഞ്ഞേ!
കൊടിയ കുശനിവിദ്ധേ സവ്രണേ യസ്യ വക്ത്രേ
ഝടിതി കൃതവതീ ത്വം രോപണം തൈലസേകം,
വടിവൊടു തുടരുന്നൂ പിന്നിലക്‍കൃഷ്ണസാരഃ
പൊടിവരിയരിമുഷ്ട്യാ പോഷിതഃ പുത്രകസ്തേ
ശകുന്തള
മാൻകിടാവേ! സഹവാസത്തേ ഉപേക്ഷിച്ചു പോകുന്ന എന്റെ പിന്നാലെ എന്തിനു വരുന്നു? നിന്റെ തള്ള നിന്നെ പെറ്റിട്ടേച്ചു പോയതിന്റെ ശേഷം ഞാൻതന്നെയാണു നിന്നെ എടുത്തു വളർത്തിയത് . എന്നാൽ ഇപ്പോൾ ഞാനും പോകുന്നു. അച്ഛൻ നിന്നെ നോക്കിക്കൊള്ളും. തിരിച്ചു പോ.
[കരഞ്ഞു കൊണ്ടു നടക്കുന്നു.]
കണ്വൻ
ഉൽപക്ഷ്മപ്രകരങ്ങളാം നയനയോ-
രർത്ഥഗ്രഹത്തെത്തട-
ഞ്ഞുൽപ്പന്നസ്ഥിതിയായ ബാഷ്പമുദിത-
സ്ഥൈര്യം നിയന്ത്രിക്ക നീ,
ത്വൽപാദങ്ങലക്ഷീതോന്നതനത-
ക്ഷോണീവിഭാഗങ്ങളാ-
മിപ്പന്ഥാക്കളിലങ്ങുമിങ്ങുമിടറി-
പ്പോകാതെ സൂക്ഷിക്കണേ.
ശാർങഗരവൻ
ഭഗവാനേ! ഉദകാന്തം സ്നിഗ്ധജനത്തെ അനുഗമിക്കയെന്നാണല്ലൊ ശാസ്ത്രം. ഇവിടെ സരസ്സിന്റെ തീരമായി. അതുകൊണ്ടു സന്ദേശാർത്ഥത്തെ ഞങ്ങളോട് അരുൾചെയ്തുംവച്ച് തത്ര ഭവാൻ തിരിച്ചെഴുന്നള്ളുകയല്ലേ?
എന്നാൽ ക്ഷണനേരം ഈ ക്ഷീരവൃക്ഷത്തിന്റെ ഛായയിൽ നില്ക്കാം.
[എല്ലാവരും ചുറ്റി നടന്നു നില്ക്കുന്നു ]
കണ്വൻ
[ആത്മഗതം]
ദുഷ്ഷന്തമഹാരാജാവിനു യുക്തരൂപമായ ഒരു സന്ദേശമായിട്ട് ഞാൻ എന്താണിപ്പോൾ പറഞ്ഞയയ്ക്കേണ്ടത് ?
[ആലോചിക്കുന്നു]
ശകുന്തള
[അപവാര്യ]
അനസൂയേ! വലത്തോട്ടു നോക്ക്. മദ്ധ്യേ ഒരു താമരയിലകൊണ്ടു മാത്രം മറഞ്ഞിരിക്കുന്ന ഇണയെ കാണാതെ ദുഃഖപരവശയായി ഒരു ചക്രവാകി അതാ ഇരുന്നു നിലവിളിക്കുന്നു. ഞാൻ ചെയ്യുന്നതു കടുപ്പമല്ലയോ?
അനസൂയ
ശകുന്തളേ! അങ്ങനെ പറയരുത്.
ഏഷാപി കോകിയഴൽകൊണ്ടതിദീർഘമായ
ദോഷാ വിനാ കണവനോടു കഴിച്ചിടുന്നൂ,
ആശാനുബന്ധമതുകൊണ്ടു ഗരീയസോഽപി
ക്ലേശാനഹോ! നനു! ജനങ്ങൾ സഹിച്ചിടുന്നൂ.
കണ്വൻ
ശാർങ്ഗരവാ! നീ ശകുന്തളയെ മുൻപിൽ കൊണ്ടുചെന്ന് രാജാവിനോട് ഇപ്രകാരം ഞാൻ പറഞ്ഞയച്ചതായി പറയണം.
ശാർങ്ഗരവൻ,
തത്രഭവാൻ ആജ്ഞാപിച്ചാലും
കണ്വൻ
നന്നായോർത്തു ജനം തപോധനമിമം
നിന്നന്വയം ചോന്നതാം
തന്നാളാലകൃതാം ത്വയി പ്രണയിതാ-
മസ്യാഃ കഥഞ്ചിച്ച താം,
ഒന്നായ് ഗ്രാഹ്യയിവൾ പരിഗ്രഹഗണേ
സാമാന്യബുദ്ധ്യാ ത്വയാ
പിന്നാൽ ഭാഗ്യവിധേയമായതു വധൂ -
ബന്ധുക്കളാൽ വാച്യമോ?
സന്ദേശത്തെ ഞാൻ ധരിച്ചു.
കണ്വൻ
[ശകുന്തളയോട്]
ഇനി നിന്നോടു പറയാനുള്ളതിനെ പറയാം. നോക്ക്. കാട്ടിൽ വസിക്കുന്നു എങ്കിലും ഞാൻ ലൌകികത്തെയും അറിയുന്നു.
ശാർങ്ഗരവൻ
ബുദ്ധിമാന്മാരുടെ ബുദ്ധിക്ക് അവിഷയമായി ഒന്നും ഇല്ലല്ലൊ.
കണ്വൻ
ശകുന്തളേ! നീ ഇവിടെനിന്നു ഭർതൃഗൃഹത്തിൽ ചെന്നു ചേർന്നാൽ-
ഭക്ത്യാ സേവിക്ക പൂജ്യാൻ മരുവുക സഖിയെ-
പ്പോൽ സപത്നീജനത്തിൽ
ഭർത്താവിൻവിപ്രിയം ചെയ്യരുതു നികൃതയെ-
ന്നാകിലും കോപമൂലം,
അത്യന്തം ഭൃത്യരിൽ വാഴുക സരളതയാ
ഗർവമുൽസൃജ്യ ഭോഗേ-
ഷ്വിത്ഥം സ്ത്രീകൾ ഭവിക്കുന്നിഹ ഗൃഹിണികളാ-
യന്യഥാ ഗേഹബാധാഃ
ഗൌതമിയുടെ അഭിപ്രായം എന്താണ് ?
ഗൌതമി.
വധൂജനത്തിന് ഇത്രതന്നേ ഉപദേശിക്കാനുള്ളൂ. കുഞ്ഞേ! ഇതെല്ലാം നല്ലതിൻവണ്ണം ധരിച്ചുകൊള്ളണം.
കണ്വൻ
കുഞ്ഞേ! എന്നെയും സഖിമാരെയും ആലിംഗനം ചെയ്തു പറഞ്ഞയയ്ക്ക്.
ശകുന്തള
അച്ഛാ! ഇവിടെവച്ചുതന്നെ എന്റെ തോഴിമാരും തിരിച്ചു പോകയാണോ?
കണ്വൻ
കുഞ്ഞേ! ഇവരെയും വേളികഴിച്ചു കൊടുക്കണമല്ലൊ. ഇവർ കൂടെ അങ്ങോട്ടു വരുന്നതു ശരിയല്ല. ഗൌതമി നിന്നോടൊരുമിച്ച് പോരും.
[കണ്വനെ ആലിംഗനം ചെയ്ത്]
ഞാൻ എങ്ങനെയാണിപ്പോൾ അച്ഛന്റെ മടിയിൽ നിന്നും പരിഭ്രഷ്ടയായിട്ടു മലയപർവതത്തിന്റെ തടത്തിൽ നിന്നും പറിക്കപ്പെട്ട ചന്ദനലതപോലെ ദേശാന്തരത്തിൽ പ്രാണധാരണം ചെയ്യുന്നത് ?
കണ്വൻ
കുഞ്ഞേ! എന്താണിങ്ങനെ അധൈര്യപ്പെടുന്നത്?
ശീലേനാപി കുലേന യോഗ്യതമനാം
ഭർത്തുഃ പ്രിയാദേവിയായ്
ചാലേ പാർത്തു തദർത്ഥമായ് ബഹുതരൈഃ
കൃതൈശ്ച നിത്യാകുലാ,
കാലേ കല്മഷഹീനനായ മകനെ-
പ്പെറ്റർക്കനെ പ്രാചിപോൽ
ബാലേ! നീ മമ വിപ്രയോഗകൃതമാം
മാലേതുമാലോചിയാ
[ശകുന്തള കണ്വന്റെ കാൽക്കൽ വീണു നമസ്കരിക്കുന്നു]
കണ്വൻ
നിന്റെ സർവാഭീഷ്ടങ്ങളും സിദ്ധിക്കട്ടെ.
ശകുന്തള
[സഖിമാരുടെ അടുക്കൽ ചെന്ന്]
എന്റെ തോഴിമാരേ! നിങ്ങൾ രണ്ടുപേരും എന്നെ ഒരുമിച്ച തന്നെ ആലിംഗനം ചെയ്യിൻ.
അനസൂയയും പ്രിയംവദയും.
[അപ്രകാരം ചെയ്ത്]
ശകുന്തളേ! രാജാവു നിന്നെ കണ്ടിട്ട് ഒരുവേള ഉടനേ ഓർമ്മിക്കാതെ ഇരുന്നാൽ അദ്ദേഹത്തിന്റെ പേരു കൊത്തിട്ടുള്ള ഈ മുദ്രമോതിരം കാണിക്കണേ.
ശകുന്തള
നിങ്ങളുടെ ഈ ശങ്കയെ കേട്ടിട്ടു ഞാൻ ഞെടുങ്ങുന്നു.
അനസൂയയും പ്രിയംവദയും.
ഭയപ്പെടേണ്ട. അതിസ്നേഹം അസ്ഥാനത്തിലും അനിഷ്ടശങ്കിയാണല്ലൊ.
ശാർങ്ഗരവൻ
നേരം വൈകുന്നു. ഇനി വേഗത്തിൽ പുറപ്പെടാം.
നാലാമങ്കം (പേജ് ൭൧ - ൭൨)
[ആശ്രമാഭിമുഖിയായി നിന്നിട്ട്]
അച്ഛാ! എന്നാണു ഞാൻ ഇനിയും ഈ തപോവനത്തെ കാണുന്നത്?
കണ്വൻ
ഞാൻ പറയാം. കേട്ടോ.
ചിരായ ചതുരന്തയാം ധരണിതൻസപത്നിഭവി-
ച്ചരാതികുലമാഥിനം തനയമാപ്യ ദുഷ്ഷന്തജം,
ധരാഭരമവൻ വഹിക്കുമളവിൽ സഹ പ്രേയസാ
വരാമിനി വസിക്കുവാനൊടുവിലെൻമകൾക്കിങ്ങുതാൻ
ഗൌതമി
കുഞ്ഞേ! യാത്രാമുഹൂർത്തം അതിക്രമിക്കുന്നു. അച്ഛനെ തിരിച്ചയയ്ക്ക്. അല്ലെങ്കിൽ അത്രഭവാൻതന്നെ തിരിച്ചു പോക നല്ലൂ. ഇവൾ പിന്നയും പിന്നയും ഇങ്ങനെ ഓരോന്നൊക്കയും പറഞ്ഞും കൊണ്ടിരിക്കും
കണ്വൻ
കുഞ്ഞേ! എന്റെ തപോനുഷ്ഠാനത്തിനു താമസമാകുന്നു.
ശകുന്തള
[പിന്നയും കണ്വനെ ആലിംഗനം ചെയ്ത്]
ഇപ്പോൾതന്നെ തപസ്സുകൊണ്ടു ക്ഷീണിച്ചിരിക്കുന്ന ഈ ശരീരത്തെ അച്ഛൻ എന്നെക്കുറിച്ചു വ്യസനിച്ച് ഇനിയും ക്ഷീണിപ്പിക്കരുതേ.
കണ്വൻ
[നെടുവീർപ്പോടുകൂടി]
ഭവത്യാ കൃതപൂർവം മേ ഭവനദ്വാരരൂഢമാം,
നീവാരബലി കാണുമ്പോൾ കോ വാ വത്സേ! ശമശ്‍ശുചാ:
എന്നാൽ പോകതന്നെ. മാർഗ്ഗങ്ങളിൽ നിനക്കു മംഗളം ഭവിക്കട്ടെ.
[ശകുന്തളയും സഹായികളും പോയി]
അനസൂയയും പ്രിയംവദയും
[ശകുന്തളയുടെ പിന്നോടേ നോക്കിക്കൊണ്ട്]
ഹാ കഷ്ടം! ഹാ കഷ്ടം! ശകുന്തളയെ വൃക്ഷങ്ങളുടെ മറവുകൊണ്ടു കാണാൻ പാടില്ലാതെയായല്ലോ.
കണ്വൻ
[നെടുവീർപ്പോടുകൂടി]
അനസൂയേ! നിങ്ങളുടെ ഒരുമിച്ചു കളിച്ചു നടക്കുന്നവൾ പോയി. വ്യസനത്തെ അടക്കിക്കൊണ്ട് എന്റെ കൂടെ വരുവിൻ.
ഞങ്ങൾ എങ്ങനെയാണു ശകുന്തളയില്ലാതെ ശൂന്യമെന്ന പോലിരിക്കുന്ന ആശ്രമത്തിൽ കടക്കുന്നത്?
കണ്വൻ
നിങ്ങളുടെ സ്നേഹത്തിന്റെ അവസ്ഥയ്ക്ക് ഇങ്ങനെ തോന്നുന്നതു സഹജമാണ്.
[വിചാരത്തോടുകൂടെ ചുറ്റി നടന്ന്]
ആവൂ ശകുന്തളയെ ഭർത്താവിന്റെ അടുക്കലേക്കു പറഞ്ഞയച്ച് ഇപ്പോൾ ഞാൻ സ്വസ്ഥചിത്തനായി. എന്തെന്നാൽ,
പരസ്വമത്രേ കുലകന്യകാജനം
പരിഗ്രഹിത്രേ തമയച്ചു സാംപ്രതം,
പരം പ്രസാദം കലരുന്നു മേ മനം
തിരിച്ചു നൾകിപ്പണയത്തെയെന്ന പോൽ.
[എല്ലാവരും പോയി.]
അഞ്ചാമങ്കം (പേജ് ൭൩ - ൭൫)
അഞ്ചാം അങ്കം.
[ആസനസ്ഥനായി രാജാവും മാഢവ്യനും പ്രവേശിക്കുന്നു,]
മാഢവ്യൻ
[ചെവി കൊടുത്ത്]
തോഴരേ! കേട്ടോ? സംഗീതശാലയുടെ ഉള്ളിൽ മനോഹരമായി ഒരു പാട്ടു കേൾക്കുന്നൂ. മനസ്സിലായോ? തത്രഭവതി ഹംസപദിക വർണ്ണപരിചയം ചെയ്കയാണ്.
രാജാ
മിണ്ടാതിരിക്കൂ, കേൾക്കട്ടെ.
അണിയറയിൽ.
[ഗാനം ചെയ്യപ്പെടുന്നു. ]
ജൃംഭിച്ച ലോഭമൊടു നൽപുതുതേൻ കുടിപ്പാൻ
ചുംബിച്ചു ചൂതകലികാമതികൌശലേന,
അംഭോജിനീവസതിമാത്രകൃതാർത്ഥനായി-
ക്കിം ഭോ! മറന്നു കിതവ ഭ്രമര! ത്വമേനാം?
രാജാ
അഹോ! ഗീതിയിൽ രാഗം പ്രവഹിക്കുന്നോ എന്നു തോന്നുന്നു.
മാഢവ്യൻ
ആകട്ടെ, പാട്ടിന്റെ താൽപര്യം സ്വാമിക്കു മനസ്സിലായോ?
രാജാ
[ചിരിച്ചുംകൊണ്ട്]
ഞാൻ ഒരിക്കൽ ഹംസപദികയിൽ കൃതപ്രണയനായിരുന്നിട്ട് ഇപ്പോൾ വസുമതീദേവിയുടെ അടുക്കൽതന്നെ ഇരിക്കുന്നു എന്നു വച്ചു ഹംസപദിക മുള്ളു പറകയാണ്. ആകട്ടെ, മാഢവ്യാ! താൻ അവളുടെ അടുക്കൽ ചെന്നു 'ശകാരം നല്ല ശിക്ഷയായി' എന്നു ഞാൻ പറഞ്ഞയച്ചതായി പറയണം.
മാഢവ്യൻ
സ്വാമിയുടെ കൽപന.
[എഴുന്നേറ്റ്]
തോഴരേ! സംസാരബന്ധം ഉപേക്ഷിച്ചു മുമുക്ഷുവായിരിക്കുന്നവനെ അപ്സരസ്ത്രീകൾ പിടികൂടിയാൽ പിന്നെ അവനു മോക്ഷം ഇല്ലാത്തതുപോലെ ഹംസപദികയുടെ പരിചാരികമാർ എന്റെ കുടുമ്മിയിൽ പിടികൂടിയാൽ പിന്നെ എനിക്കു മോക്ഷം എങ്ങനെയാണ്?
ആട്ടെ, പോവൂ. കൌശലത്തിൽ പറയൂ
മാഢവ്യൻ
നിർവാഹം ഇല്ലല്ലോ
[പോയി]
രാജാ
എന്താണെനിക്ക് ഈ ഗാനം കേട്ടിട്ട് ഇഷ്ടജനവിരഹം ഇല്ലെങ്കിലും ഉള്ളിൽ ബലവത്തായി എന്തോ ഒരു ഔൽസുക്യം തോന്നുന്നത് ? അഥവാ,
സന്തോഷിച്ചു വസിച്ചിടുന്നളവിലും
രമ്യങ്ങളാം ഗോചരൈർ
ജന്തോരന്തരുദിച്ചിടും പ്രബലയാ-
മുല്‍ക്കണ്ഠതന്‍കാരണം,
എന്തോ പൂർവ്വജനുസ്സിലുള്ള മമതാ-
ബന്ധം സ്വഭാവസ്ഥിരം
ചിന്തോപസ്ഥിതമാകതാനിഹ പുന-
സ്സന്ദേഹമില്ലേതുമേ.
[പര്യാകുലനായി സ്ഥിതി ചെയ്യുന്നു.]
[ഹരിക്കാരൻ പ്രവേശിക്കുന്നു.]
ഹരിക്കാരൻ
[നെടുവീർപ്പിട്ട്]
അഹോ! ഞാൻ ഈ മട്ടിലായി.
നാലുകെട്ടിലധികാരമുദ്രയായ്
കോലു കിട്ടിയതെനിക്കു സാംപ്രതം,
കാലു തട്ടി മറിയാതിരിക്കുവാൻ
കാലമൊട്ടു കഴിയെപ്‍ഫലിച്ചിതേ
മഹാരാജാവിനു ധർമ്മകാര്യം അനതിക്രമണീയം തന്നെ. എങ്കിലും ഇപ്പോൾ തന്നെ രാജ്യകാര്യങ്ങൾ കേട്ടു കഴിഞ്ഞു ധർമ്മാസനത്തിൽ നിന്നും എഴുന്നേറ്റ് അകത്തെഴുന്നള്ളിയിരിക്കുന്ന മഹാരാജാവിനോടു കണ്വമഹർഷിയുടെ ശിഷ്യന്മാർ വന്നിരിക്കുന്ന വിവരം ചെന്നറിയിച്ചു പിന്നെയും ഉടനേ ശ്രമപ്പെടുത്തുന്നതിനു ഞാൻ മടിക്കുന്നു. അഥവാ ലോകരക്ഷയെന്ന ജോലിക്കൊരിക്കലും വിശ്രമം ഇല്ലല്ലൊ. എന്തെന്നാൽ-
തുരംഗമാൻ ചേർത്തു സകൃദ്രഥേ രവിര്‍-
ന്നിരന്തരാരബ്ധഗതിസ്സദാഗതിഃ
ഭരം വഹിക്കുന്നു ഭുവസ്സദാ ഫണീ
കരം ഗ്രഹിക്കും നൃപതിക്കുമിക്രമം.
അതുകൊണ്ട് ഇപ്പോൾതന്നെ ചെന്ന് അറിയിച്ചേക്കാം.
[ചുറ്റി നടന്നു നോക്കീട്ട്]
ഇതാ മഹാരാജാവ്,
പ്രജകൾക്കു നിജപ്രജകൾക്കു സമം കൃതഭവ്യവിധിർ
ഭജതേ വിജനം ഭവനം കൃതകൃത്യതയോടധുനാ,
നിജയൂഥമരണ്യമതിങ്കൽ നയിച്ചു ദിവാ ശ്രമവാൻ
ഗജയൂഥപനാതപവർജിതശീതളദേശമിവ.
[അടുക്കൽ ചെന്ന്]
മഹാരാജാവു സർവോൽകർഷേണ വർത്തിച്ചാലും. ഹിമവാന്റെ സമീപവനത്തിൽ വസിക്കുന്ന താപസന്മാർ കണ്വമഹർഷിയുടെ സന്ദേശവും കൊണ്ടു സ്ത്രീസഹിതന്മാരായി വന്നിരിക്കുന്നു. മേൽ വേണ്ടതു കല്പന പോലെ.
രാജാ
കണ്വമഹർഷിയുടെ സന്ദേശവും കൊണ്ടു വന്നിരിക്കുന്നോ?
ഹരിക്കാരൻ.
സ്വാമി
രാജാ
എന്നാൽ ആ താപസന്മാരെ യഥാവിധി സൽക്കരിച്ചു കൂട്ടിച്ചു കൊണ്ടുവരുന്നതിനു ഞാൻ പറഞ്ഞിരിക്കുന്നു എന്നു പുരോഹിതൻ സോമരാതന്റെ അടുക്കൽ ചെന്നു പറയണം. ഞാനും അവരെ കാണുന്നതിനു യോഗ്യമായ സ്ഥലത്തു ചെന്നു മുൻപിൽകൂട്ടി നില്ക്കാം.
ഹരിക്കാരൻ
കല്പനപോലെ ചെയ്യാം.
[പോയി]
രാജാ
[എഴുന്നേറ്റു]
ആരവിടെ?
നടയിൽ തവണക്കാരത്തി
[പ്രവേശിച്ച്‍]
തിരുമേനി കല്പിച്ചാലും.
രാജാ
വേത്രവതീ! അഗ്നിഹോത്രഭവനത്തിലേക്കു വഴി കാണിക്ക്
നടയിൽ തവണക്കാരത്തി
ഇങ്ങനെ എഴുന്നള്ളാം
രാജാ
[ചുററി നടന്നുംകൊണ്ട് രാജ്യഭാരത്തെ നടിച്ച്]
എല്ലാവരും ഇഷ്ടം ലഭിച്ചാൽ സുഖികളായിത്തീരുന്നു. രാജാ
അഞ്ചാമങ്കം (പേജ് ൭൬ - ൮൦)
പ്രതിഷ്ഠാലാഭത്താലറുതി വരുമൌൽസുക്യമതുതാ-
ന്നതിക്ലേശോപേതം പുനരധിഗതാർത്ഥസ്യ ഭരണം,
ക്ഷിതിക്ഷിത്തിന്‍കൃത്യം ശ്രമഹരവുമാം ശ്രാന്തിദവുമാ-
മതിന്നൊപ്പം ചേർപ്പാൻ സ്വകരധൃതദണ്ഡം കൊടയതേ
[അണിയറയിൽ സ്തുതിപാഠകന്മാർ]
മഹാരാജാവു സർവ്വോൽകർഷേണ വർത്തിച്ചാലും
ഒന്നാം സ്തുതിപാഠകൻ
ജനഹിതമതിനായിക്കൈവെടിഞ്ഞാത്മസൌഖ്യം
ദിനമനു വലയും നിൻവൃത്തിയീവണ്ണമത്രേ,
അനുഭവതി ശിരസ്സാൽ ഭൂരുഹം ഘോരമുഷ്ണം
നനു ഹരതി ച താപം ഛായയാലാശ്രിതാനാം
രണ്ടാം സ്തുതിപാഠകൻ
ഭുവി ഖലജനശിക്ഷയ്ക്കായി നിത്യാഭിയുക്തോ
ഭവസി കലഹശാന്തിക്കായി രക്ഷയ്ക്കുമായി,
ദ്രവിണമനുഭവിപ്പാൻ ഭൂരിദായാദരുണ്ടാം
ഭവതി തു പരിപൂർണ്ണം ബന്ധുകൃത്യം പ്രജാനാം.
രാജാ
രാജ്യഭാരശ്രമത്താൽ ക്ലാന്തമനസ്സായ ഞാൻ ഈ സ്തുതിപാഠകവാക്യങ്ങളാൽ പിന്നയും പ്രോൽസാഹിതനായി ഭവിക്കുന്നൂ.
[ചുറ്റി നടക്കുന്നു.]
നടയിൽ തവണക്കാരത്തി.
ഇതാ! ഇപ്പോൾ തന്നെ തൂത്തുതളിച്ചു തുടയ്ക്കപ്പെട്ടു ശോഭിക്കുന്നതും സമീപത്തു നില്ക്കുന്ന ഹോമപശുവോടുകൂടിയതുമായ അഗ്നിഹോത്രഭവനത്തിന്റെ തിണ്ണ. മഹാരാജാവ് ആരോഹണം ചെയ്താലും.
രാജാ
[പരിജനത്തിന്റെ തോളില്‍ താങ്ങി കയറി നിന്ന്]
വേത്രവതീ! എന്തുദ്ദേശിച്ചായിരിക്കും ഭഗവാൻ കണ്വൻ എന്റെ അടുക്കലേക്കു താപസന്മാരെ പറഞ്ഞയച്ചിരിക്കുന്നത് ?
നിത്യാനുഷ്ഠാനവിഘ്നം കിമപി വരികയോ?
താപസനാം നിവാസ-
ചെയ്കയോ കോപി ധൂർത്തൻ?
കൃത്യാനാം തെറ്റുമൂലം മമ വിളവു ഭവി-
ക്കായ്കയോ ഭൂരുഹാണാ-
മിത്യാരൂഢപ്രതർക്കപ്രകരമപരിനി-
ഷ്ഠാകുലം മാനസം മേ.
നടയിൽ തവണക്കാരത്തി
സുചരിതത്തെ കൊണ്ടാടുക ശീലമുള്ളവരായ മഹർഷിമാർ മഹാരാജാവിനെ സംഭാവനംചെയ്യാൻ വന്നിരിക്കയാണെന്നു ഞാൻ ഊഹിക്കുന്നു.
[ഗൌതമിയേയും ശകുന്തളയേയും മുൻപിലാക്കി താപസന്മാരും അവരുടെ മുൻപിലായി പുരോഹിതനും ഹരിക്കാരനും പ്രവേശിക്കുന്നു.]
ഹരിക്കാരൻ
ഭഗവാന്മാർ ഇതാ ഇങ്ങനെ എഴുന്നള്ളാം.
ശാർങ്ഗരവൻ
ശാരദ്വതാ!
നൃപനതിഭാഗ്യവാനധികധാർമ്മികനസ്യ ജനേ-
ഷ്വപഥമതിൽ പ്രവൃത്തനപകൃഷ്ടനുമില്ലൊരുവൻ,
അപരിചിതസ്തഥാപി ഗൃഹമേതദവൈമി ജനൈ-
രപരിമിതൈർ വൃതം ഹുതവഹേന പരീതമിവ
ശാരദ്വതൻ
ഈ പുരപ്രവേശത്താൽ അങ്ങേക്ക് ഇങ്ങനെ തോന്നുന്നതു യുക്തം തന്നെ. അതുപോലെ ഞാനും-
സ്നാതൻ യഥാഭ്യക്തനെയസ്തശൌചനെ-
പ്പൂതൻ യഥാ സുപ്തനെയുത്ഥിതൻ യഥാ,
സ്വാതന്ത്ര്യവാൻ യന്ത്രിതനേ യഥാ തഥാ
ഹ്യേതം വിലോകേ സുഖസംഗിനം ജനം,
ശകുന്തള
[ദുർന്നിമിത്തത്തെ നടിച്ച്]
അയ്യോ! എന്താണെന്റെ വലത്തേ കണ്ണു സ്ഫുരിക്കുന്നത്?
ഗൌതമി
കുഞ്ഞേ! ഭർതൃകുലദേവതമാർ അശുഭത്തെ നിവർത്തിപ്പിച്ചു നിനക്കു സകലമംഗളങ്ങളേയും തരട്ടെ!
[ചുറ്റി നടക്കുന്നു]
[രാജാവിനെ കാണിച്ച്]
താപസന്മാരേ! ഇതാ! നാലുജാതികളുടെയും നാലാശ്രമങ്ങളുടെയും രക്ഷിതാവായ രാജാവു മുൻപേകൂട്ടിത്തന്നെ എഴുനേറ്റു നിങ്ങളെ പ്രതീക്ഷിച്ചു നില്കുന്നൂ. ഇദ്ദേഹത്തെ നോക്കിൻ.
ശാർങ്ഗരവൻ
മഹാബ്രാഹ്മണാ! രാജാവിന്റെ ഈ വിനയസ്വഭാവം അഭിനന്ദിക്കാനുള്ളതു തന്നെ. എന്നാൽ ഞങ്ങൾ ഇതിനെക്കുറിച്ച് ആശ്ചര്യപ്പെടുന്നില്ല. എന്തെന്നാൽ-
ഫലഭരേണ തരുക്കൾ നമിച്ചിടും
ജലഭരേണ ഘനങ്ങളുമങ്ങനേ,
അലഘുസംപദി സജ്ജനവും തഥാ
വിലസതി പ്രകൃതിർ ഗുണിനാമിയം
നടയിൽ തവണക്കാരത്തി
മഹാരാജാവേ! മഹർഷിമാരുടെ മുഖഭാവം തെളിഞ്ഞിരിക്കകൊണ്ട് ഇവർക്കു ക്ലേശകാരണം ഒന്നുമില്ലെന്നു ഞാൻ ഊഹിക്കുന്നു.
രാജാ
[ശകുന്തളയെ കണ്ടിട്ട്]
ആ സ്ത്രീ ആരായിരിക്കും?
പുഷ്ക്കലദ്യുതി മറച്ചുടൽ മൂടി-
പ്പുഷ്ക്കരാക്ഷി മുനിമാരുടെ മധ്യേ,
ശുഷ്ക്കപത്രനടുവിൽ വിലസീടും
നിഷ്ക്കളങ്കതളിരെന്നതുപോലെ.
നടയിൽ തവണക്കാരത്തി
ഇവളാരെന്ന് അറിയാൻ എനിക്കും കൌതുകം തോന്നുന്നു. ആരായാലും ഇവളുടെ ആകൃതി ദർശനീയയായിരിക്കുന്നു.
രാജാ
ഇരിക്കട്ടെ. പരകളത്രത്തെ നർവ്വർണ്ണനം ചെയ്യുന്നതു നമുക്കു യോഗ്യമല്ല
ശകുന്തള
[മാറത്തു കൈവച്ചുകൊണ്ട്]
[ആത്മഗതം]
ഹൃദയമേ! എന്താണിങ്ങനെ തുടിക്കുന്നത്? ഭർത്താവിന്റെ അപ്രകാരമുള്ള സ്നേഹത്തെ ഓർത്തു ധൈര്യപ്പെട്ടുകൊൾക.
[മുൻപോട്ടു ചെന്ന്]
രാജാവേ! ഈ താപസന്മാർ യഥാവിധി പൂജിതന്മാരായി ഇവരുടെ കുലപതി പറഞ്ഞയച്ചതായിട്ടൊരു കാര്യം ഇവർക്കു ഗ്രഹിപ്പിക്കാനുണ്ട്. അതിനെ രാജാവു കേൾക്കണം.
രാജാ
ഞാൻ ശ്രദ്ധയോടു കൂടി ഇരിക്കുന്നു.
[കയ്യുയർത്തിക്കൊണ്ട്]
രാജാവു സർവോൽകർഷേണ വർത്തിച്ചാലും
രാജാ
ഞാൻ നിങ്ങളെ എല്ലാവരെയും അഭിവാദനം ചെയ്യുന്നു.
താപസന്മാർ
ഭവാനു മംഗളവും ഇഷ്ടസിദ്ധിയും ഭവിക്കട്ടെ.
രാജാ
മഹർഷിമാർക്കു തപസ്സു നിർവിഘ്നമായിരിക്കുന്നോ?
താപസന്മാർ
തപസ്സിനേതും തടവില്ല സജ്ജനാൻ
വിപത്തുകൾ തീർത്തു ഭവാൻ ഭരിക്കവേ,
തപത്യശീതത്വിഷി കൂരിരുട്ടിഹ
പ്രപഞ്ചഭാഗേ പ്രസരിപ്പതെങ്ങനേ?
രാജാ
ഇനിക്ക് ഇപ്രകാരം ലോകരഞ്ജനംഹേതുവായിട്ടു രാജാവെന്നുള്ള പേർ അർത്ഥവത്തു തന്നെ. മഹാത്മാവായ ഭഗവാൻ കണ്വൻ ലോകാനുഗ്രഹത്തിന്നായിക്കൊണ്ടു കുശലിയായിരിക്കുന്നോ?
ശാർങ്ഗവൻ
സിദ്ധിമാന്മാർക്കു കുശലം സ്വാധീനമാണല്ലോ. അദ്ദേഹം ഭവാനോടു കുശലപ്രശ്നപൂർവ്വം ഇപ്രകാരം പറയുന്നു.
രാജാ
എന്താണു ഭഗവാൻ ആജ്ഞാപിക്കുന്നത് ?
ശാർങ്ഗരവൻ
അന്യോന്യസമ്മതപ്രകാരം ഗൂഢമായി എന്റെ പുത്രിയെ ഭവാൻ വിവാഹം ചെയ്തതിനെ നിങ്ങൾ രണ്ടുപേരിലും പ്രീതിയോടുകൂടി ഞാൻ സമ്മതിച്ചിരിക്കുന്നു. എന്തെന്നാൽ-
പൂർത്തി കലർന്ന യോഗ്യതയിലഗ്ര്യനവൈമി ഭവാൻ
മൂർത്തിമതീവ സൽക്രിയ ശകുന്തള പെണ്മണിയാൾ,
ചേർത്തിഹ തൌ സമാനഗുണരായ വധൂവരരെ-
ക്കീർത്തി പിതാമഹന്നു ചിരകാലമബാധിതയായ്.
ആയതുകൊണ്ടു ഗർഭിണിയായിരിക്കുന്ന ഇവളെ ഒരുമിച്ചു ധർമ്മാചരണത്തിനായി സ്വീകരിച്ചുകൊണ്ടാലും' എന്ന്
ഗൌതമി
ആര്യാ! ഈ പ്രകൃതത്തിൽ എനിക്കും ചിലതു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്. എന്നാൽ പറയേണ്ടതിനുള്ള സംഗതി കാണുന്നില്ല. എന്തെന്നാൽ-
ഞങ്ങളോടുരിയാടാതെ നിങ്ങൾതന്നെ രഹസ്യമായ്
തങ്ങളിൽ ചെയ്ത കാര്യത്തിലിങ്ങു ഞാനെന്തു ചൊല്ലിടാം?
ശകുന്തള
[ആത്മഗതം]
ഭർത്താവെന്തു പറയുന്നോ?
രാജാ
ഇതെന്താണ് ഉപന്യസിച്ചത്?
ശകുന്തള
[ആത്മഗതം]
ഈ വാക്ക് എന്റെ മേൽ തീ കോരിയിടുന്നു.
ശാർങ്ഗരവൻ
ഇതെന്താണ് ഉപന്യസിച്ചതെന്നോ ചോദിക്കുന്നത്? കൊള്ളാം, നിങ്ങൾ ലോകതന്ത്രങ്ങളിൽ എത്രയും സാമർത്ഥ്യമുള്ളവരാണല്ലൊ. ഇതു മനസ്സിലായിട്ടില്ലയോ?
ജാതവിവാഹയാം യുവതി സച്ചരിതാപി നിജ-
ജ്ഞാതികുലൈകവാസിനി മറിച്ചു വിശങ്കിതയാം,
താതമുഖാസ്തതോ ഹ്യഭിലഷന്തി പതിക്കവളിൽ
പ്രീതി വരായ്കിലും പ്രമദയെത്തദുപാന്തഗതാം.
രാജാ
അത്രഭവതി എന്നാൽ മുൻപിൽ വിവാഹം ചെയ്യപ്പെട്ടവളാണോ?
രാജാ
അത്ര ഭവതി എന്നാൽ മുൻപിൽ വിവാഹം ചെയ്യപ്പെട്ടവളാണോ?
ശകുന്തള
[വിഷാദത്തോടുകൂടി ആത്മഗതം]
ഹൃദയമേ! നിന്റെ ആശങ്ക ഇപ്പോൾ ശരിയായി.
ശാർങ്ഗരവൻ
കൃതവൈരമതോ ധർമ്മേ
ബത! വിമുഖതയോ? കൃശേഷു നിന്ദയതോ?
അഞ്ചാമങ്കം (പേജ് ൮൧ - ൮൫)
ഇല്ലാത്ത കാര്യങ്ങളെ ഉണ്ടെന്നു സ്ഥാപിച്ച് ഇങ്ങനെ ചോദിക്കുന്നതെന്താണ്?
ശാർങ്ഗരവൻ
അതിയാകുന്നീ വികൃതികൾ -
മതിയതിലതിവിത്തമത്താനാം.
രാജാ
ഞാൻ സവിശേഷം അധിക്ഷിപ്തനായി.
ഗൌതമി
കുഞ്ഞേ! ക്ഷണനേരം ലജ്ജിക്കാതിരിക്ക്. നിന്നെ മൂടിയിരിക്കുന്ന മുണ്ടു ഞാൻ എടുക്കാം. അപ്പോൾ ഭർത്താവു നിന്നെ കണ്ടറിയാം
[പറഞ്ഞതുപോലെ ചെയ്യുന്നു.]
രാജാ
[ശകുന്തളെ നോക്കി ആത്മഗതം]
കൊണ്ടാടത്തക്ക രൂപം തദിദമുപനതം
പണ്ടു ഞാൻ സ്വീകരിച്ചി-
ട്ടുണ്ടാമോയില്ലയോയെന്നനധിഗതപരി-
ച്ഛേദനായിട്ടിദാനീം,
കണ്ടെത്തി പ്രാതരാരാദഭിനവമിഹികാ-
ഗർഭമാം കുന്ദപുഷ്പം
വണ്ടത്താനെന്നപോലെ ന ച ഖലു പരിഭോ-
ക് തും ന ച ത്യക്തുമീശേ.
[വിചാരമഗ്നനായി സ്ഥിതി ചെയ്യുന്നു]
നടയിൽ തവണക്കാരത്തി
[ആത്മഗതം]
അഹോ! മഹാരാജാവിന്റെ ധമ്മനിഷ്ഠ വിസ്മയനീയം തന്നെ. അനായാസേന പ്രാപ്തമായ ഇങ്ങനെയുള്ള രൂപത്തെ കണ്ടിട്ടു മറ്റാരെങ്കിലുമായിരുന്നാൽ സംശയിക്കുമോ?
ശാർങ്ഗരവൻ
എന്താണെന്നും മിണ്ടാതിരിക്കുന്നത് ?
രാജാ
അല്ലയോ മഹർഷേ! ഞാൻ നന്നായി വിചാരിച്ചു നോക്കീട്ടും അത്രഭവതിയെ സ്വീകരിച്ചതായി തോന്നുന്നില്ല. പിന്നെ എങ്ങനെയാണു സ്പഷ്ടമായ ഗർഭലക്ഷണത്തോടുകൂടിയ ഇവളെ കളത്രത്വേന സ്വീകരിക്കുന്നത്?
[വിഷാദത്തോടുകൂടി ആത്മഗതം]
ഹാ കഷ്ടം! വിവാഹത്തെക്കുറിച്ചുതന്നെ സംശയമായ സ്ഥിതിക്കു ഇനി അത്യാഗ്രഹങ്ങൾകൊണ്ട് എന്തു ഫലം?
ശാർങ്ഗരവൻ
എന്നാൽ വേണ്ട
ഇഷ്ടാത്മജാം രഹസി വേട്ടതു സമ്മതിച്ച
ശിഷ്ടാഗ്ര്യനാം മുനി നിനക്കവമാന്യനത്രേ,
മുഷ്ടം ധനം തിരിയെ മോഷകനേ വിളിച്ച-
ദ്ദുഷ്ടന്നു നൽകുവതുപോലിതു ചെയ്കമൂലം.
ശാരദ്വതൻ
ശാർങ്ഗരവാ! താൻ ഇനി മിണ്ടാതിരിക്കു. ശകുന്തളേ! ഞങ്ങൾ പറയേണ്ടതു പറഞ്ഞുകഴിഞ്ഞു. ഇദ്ദേഹം ഇങ്ങനെ പറയുന്നതിനു മറിച്ചു ബോധപ്പെടുത്തുന്നതായ ഉത്തരം നീതന്നെ ഇദ്ദേഹത്തിനോടു പറയണം.
ശകുന്തള
[ആത്മഗതം]
അപ്രകാരം ഇരുന്ന അനുരാഗം ഈ വിധമായിത്തീർന്ന സ്ഥിതിക്ക് ഓർമ്മപ്പെടുത്തിയതുകൊണ്ടു ഫലമുണ്ടോ? എങ്കിലും ആത്മശോധനത്തിനു വേണ്ടി പറയാനുള്ളതു പറകതന്നെ.
[പ്രകാശം]
ഭർത്താവേ!...
[അർദ്ധോക്തിയിൽ വിരമിച്ച് ]
വിവാഹം സംശയിതമായിരിക്കുമ്പോൾ ഈ സംബോധനം മര്യാദയല്ലല്ലൊ. പൌരവാ! മുൻപിൽ ആശ്രമത്തിൽവച്ച് അങ്ങേ വാക്കുകൾ കേട്ടു വിശ്വസിച്ചുപോയ ഋജുബുദ്ധിയായ എന്നെ അപ്രകാരം പ്രതിജ്ഞ ചെയ്തു വഞ്ചനയായി പരിഗ്രഹിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പറഞ്ഞുപേക്ഷിക്കുന്നത് അങ്ങേക്കു യുക്തമല്ല.
രാജാ
[ചെവി പൊത്തീട്ട്]
ശിവ! ശിവ! കഷ്ടം! കഷ്ടം!
കാലുഷ്യം സ്വയമേവ പേരിനുമെനി-
ക്കത്യന്തവിഭ്രംശവും
കാലേസ്മിൻ കളവോതിയെന്തു കളവാ-
ണീ! ഹന്ത! ചെയ്യുന്നു നീ?
കൂലം കുത്തി മറിച്ചിടും കുടിലയാം
കുല്യാ തെളിഞ്ഞോരപാം
മാലിന്യം തരസാ തടസ്ഥതരുവിൻ-
പാതം ച ചെയ്യുന്നപോൽ.
ആകട്ടെ, അങ്ങു പരമാർത്ഥമായി എന്നെ പരകളത്രമെന്നു ശങ്കിച്ച് ഇങ്ങനെ പറയുന്നതാണെങ്കിൽ ഈ അടയാളം കൊണ്ട് അങ്ങേ സംശയത്തെ ഞാൻ കളയാം.
രാജാ
കൊള്ളാം. അതുത്തമപക്ഷം തന്നെ.
ശകുന്തള
[മോതിരവിരൽ തൊട്ടു നോക്കീട്ട്]
അയ്യോ! എന്റെ വിരലിൽ മോതിരം കാണുന്നില്ലല്ലോ.
[വിഷാദത്തോടുകൂടി ഗൌതമിയെ നോക്കുന്നു]
ഗൌതമി
ശക്രാവതാരത്തിനു സമീപത്തുവച്ചു ശചീതീർത്ഥത്തെ വന്ദിക്കുന്ന സമയം നിന്റെ കയ്യിൽ നിന്നു മോതിരം വെള്ളത്തിൽ വീണുപോയിരിക്കണം.
രാജാ
[ചിരിച്ചുംകൊണ്ട്]
ഇതാണ് സ്ത്രീകൾക്കു സമയോചിതമായി ബുദ്ധികൌശലം തോന്നും എന്നു പറയപ്പെടുന്നത്.
ശകുന്തള
ഇതു ദൈവം തന്റെ പ്രഭുത്വത്തെ കാണിച്ചതാണ്. മറ്റൊരു സംഗതി പറയാം.
രാജാ
കാണാൻ അടയാളം ഇല്ലെന്നായപ്പോൾ കേൾക്കണമെന്നായി. ആകട്ടെ, കേൾക്കാം.
ശകുന്തള
ഒരു ദിവസം നവമാലികാമണ്ഡപത്തിൽ അങ്ങു താമരയിലകൊണ്ടുള്ള പാത്രത്തിൽ വെള്ളം കോരി കയ്യിൽ വച്ചുംകൊണ്ടിരുന്നു
രാജാ
മുഴുവൻ കേൾക്കട്ടെ.
ശകുന്തള
അപ്പോൾ എന്റെ കൃത്രിമപുത്രനായ ദീർഘാപാംഗൻ എന്ന മാൻകുട്ടി അടുക്കൽ വന്നു. എന്നിട്ട് ആദ്യം അങ്ങുതന്നെ ദയയോടുകൂടി വെള്ളം അതിനു കുടിക്കാൻ കാണിച്ചു കൊടുത്തപ്പോൾ പരിചയം ഇല്ലായ്കകൊണ്ട് അതടുക്കൽ വന്നു കുടിച്ചില്ല. പിന്നെ ആ വെള്ളംതന്നെ അങ്ങേ കയ്യിൽനിന്നും ഞാൻ വാങ്ങിച്ചു
രാജാ
സ്വാർത്ഥത്തെ സാധിക്കുന്നതിനു വേണ്ടി ഇങ്ങനെയൊക്കയും സ്ത്രീകൾ ചേർത്തു പറഞ്ഞുണ്ടാക്കുന്ന മധുരകളായ വ്യാജവാക്കുകളാൽ കാമൈകനിരതന്മാർ ആകർഷിക്കപ്പെട്ടുപോകും,
ഗൌതമി
മഹാഭാഗനായ അങ്ങ് ഇങ്ങനെ പറയരുത്. തപോവനത്തിൽ വളർന്ന ഇവൾക്ക് വ്യാജമെന്നുള്ളത് അറിഞ്ഞുകൂട.
രാജാ
അല്ലയോ വയോധികയായ താപസീ!
സ്ത്രീകൾക്കശിക്ഷിതപടുത്വമമാനുഷീഷ്വ-
പ്യാകല്യതേ പറവതെന്തിഹ മാനുഷീഷു,
ആകാശദേശഗമനത്തിനു മുൻപപത്യം
കാകാലയേ പികവധൂടി വളർത്തിടുന്നൂ.
ശകുന്തള
[കോപത്തോടു കൂടി.]
മയ്യാദകെട്ടവനായ അങ്ങ് തന്റെ ദുർബുദ്ധിയെ അനുസരിച്ചു മറ്റുള്ളവരുടെ പ്രകൃതിയെ ഊഹിക്കയാണ്. ധാർഷ്ട്യമായി ധർമ്മിഷ്ഠന്റെ വേഷം കെട്ടി മുകളിൽ പുല്ലുകൊണ്ടു മറഞ്ഞ കിണറുപോലെ ഭയങ്കരനായിരിക്കുന്ന അങ്ങേ ഈ മാതിരി പ്രവർത്തി മറ്റാരെങ്കിലും ചെയ്യുന്നതാണോ?
രാജാ
[ആത്മഗതം]
എനിക്കു സംശയം തോന്നിക്കത്തക്ക വിധമായി എന്നെ ഉദ്ദേശിച്ചുള്ള ഇവളുടെ കോപം നിർവ്യാജമെന്നപോലെ കാണപ്പെടുന്നു. എങ്ങനെയെന്നാൽ ഇവളാൽ-
ഇത്തരമസ്മൃതിവ്യതികൃതാശയനായൊരു ഞാൻ
വൃത്തമുപാംശു വേഴ്ചയറിയാതെയിരുന്നിടവേ,
ചീർത്ത രുഷാ വളഞ്ഞ പുരികങ്ങൾ ചുളുക്കുകയാൽ
ചിത്തജകാർമുകം ത്രുടിതമോ ഭൃശരക്തദൃശാ.
[പ്രകാശം]
ഭദ്രേ! ദുഷ്ഷന്തന്റെ ചരിത്രം എല്ലാവരും അറിഞ്ഞിട്ടുള്ളതാണ്. ഭവതി ഒരുത്തി മാത്രം ഇങ്ങനെ പറയുന്നതെന്താണെന്നു മനസ്സിലാകുന്നില്ല.
വായിൽ തേനും മനസ്സിൽ വിഷവും വച്ചു കൊണ്ടിരിക്കുന്ന ഇദ്ദേഹത്തിനെ വിശ്വസിച്ചു സ്വാധീനയായി ഭവിച്ച എന്നെ തോന്നിയതു കാണിക്കുന്ന കുലടയെന്നാക്കിത്തീർത്തതു നല്ല ഭംഗിയായി.
[പുടകയുടെ അറ്റംകൊണ്ടു മുഖം മറച്ചു കരയുന്നു]
ശാർങ്ഗരവൻ
ഇങ്ങനെയാണു പര്യാലോചിച്ചു നിരോധിക്കപ്പെടാത്ത ചപലപ്രവൃത്തി പശ്ചാത്തപിപ്പിക്കുന്നത്. ആയതുകൊണ്ട്-
എല്ലാവിധം പ്രണയവും ബഹുധാ പരീക്ഷി-
ച്ചല്ലാതെ ചെയ്യരുതുപാംശു പുനർവിശേഷാൽ
വല്ലാത്ത വേഴ്ചയിതുപോലെ മനസ്സറിഞ്ഞി-
ട്ടില്ലാത്തയാളുകളിൽ വൈരമതായിടുന്നൂ.
രാജാ
അല്ലയോ! ഇതെന്താണ് ഈ സ്ത്രീയുടെ വാക്കിനെത്തന്നെ വിശ്വസിച്ച് എന്നെ ഇപ്രകാരം അധിക്ഷേപിക്കുന്നത്?
ശാർങ്ഗരവൻ
[ആക്ഷേപത്തോടെ]
കീഴ്മേലായി സംസാരിക്കുന്നതു നിങ്ങൾ എല്ലാവരും കേട്ടോ?
ജനനം മുതൽ ചതിയറിഞ്ഞിടാത്തയി
ജ്ജനമോതിയോരു മൊഴി സത്യമല്ല പോൽ,
തനതായ വിദ്യ പരവഞ്ചനേതി താം
പുനരഭ്യസിക്കുമവരാപ്ത വാക്കുകൾ.
രാജാ
അല്ലയോ സത്യവാദിൻ! നിങ്ങൾ പറയുന്നതിനെ ഞാൻ സമ്മതിച്ചു. എന്നാൽ ഈ സ്ത്രീയെ വഞ്ചിച്ചിട്ട് എന്താണിനിക്കൊരു പ്രയോജനമുള്ളത്?
ശാർങ്ഗരവൻ
ധർമ്മഭ്രംശം തന്നെ.
രാജാ
പൌരവന്മാരാൽ ധമ്മഭ്രംശം പ്രാർത്ഥിക്കപ്പെടുമെന്നുള്ളതു വിശ്വാസയോഗ്യമല്ലല്ലൊ.
ശാർങ്ഗരവൻ
അല്ലയോ രാജാവേ! വാഗ്വാദംകൊണ്ടു ഫലമില്ല. ഞങ്ങൾ ഗുരു പറഞ്ഞയച്ചതിൻവണ്ണം ചെയ്തു. ഇനി തിരിച്ചു പോകുന്നു.
അഞ്ചാമങ്കം (പേജ് ൮൬ - ൮൯)
എന്നാലേഷാ നിന്നുടേ ധർമ്മപത്നീ
നിന്നാലിപ്പോൾ ത്യജ്യതാം ഗൃഹ്യതാം വാ,
ഭർത്തവ്യായം സർവ്വകർത്തവ്യശക്തിഃ
പുത്രാധാനം ചെയ്ത ഭർത്താവിനത്രേ.
ഗൌതമീ! മുൻപേ നടന്നാലും.
[പുറപ്പെടുന്നു]
ശകുന്തള
ഈ ധൂർത്തനായ രാജാവ് എന്നെ ചതിച്ചുകളഞ്ഞു. നിങ്ങളും അനാഥയായ എന്നെ ഉപേക്ഷിച്ചുംവച്ചു പോകുന്നോ?
[പിന്നാലെ പുറപ്പെടുന്നു]
ഗൌതമി
[നിന്നു തിരിഞ്ഞു നോക്കീട്ട്]
ശാർങ്ഗരവാ! ഇതാ കരഞ്ഞുംകൊണ്ടു ശകുന്തള നമ്മുടെ പിന്നാലെ വരുന്നു. ഭർത്താവ് ഇപ്രകാരം നിർദ്ദയനായി നിരസിച്ച സ്ഥിതിക്ക് എന്റെ കുഞ്ഞു പിന്നെന്തു ചെയ്യും?
ശാർങ്ഗരവൻ
[കോപത്തോടെ തിരിഞ്ഞു നിന്നു.]
എന്താണിത്? ദോഷൈകദർശിനീ! താന്തോന്നിത്വം കാണിക്കുന്നോ?
[ശകുന്തള ഭയപ്പെട്ടു വിറയ്ക്കുന്നു.]
ശാർങ്ഗരവൻ
ശകുന്തളേ!
യഥാ വദത്യേഷ തഥാസി ചേത്ത്വയാ
പിതാവിനെന്തുൽകുലയാ പ്രയോജനം?
അഥവദാതം സ്വമവൈഷി യൂജ്യതേ
കൃതാവമത്യാ അപി വാസമത്ര തേ
നില്ക്ക് . ഞങ്ങൾ പോകുന്നു.
രാജാ
അല്ലയോ മഹർഷേ! എന്തിനാണ് ഈ സ്ത്രീയേ വ്യാമോഹിപ്പിക്കുന്നത്?
ശശി കുമുദാന്യേവ ധിനോ-
ത്യശിശിരദീധിതി സരോരുഹാണ്യേവ,
വശികൾക്കു പരപരിഗ്രഹ-
ദൃശികർമ്മീകരണവിമുഖതാ പ്രഥിതാ
ശാർങ്ഗരവൻ
പൂർവവൃത്താന്തത്തെ കളത്രാന്തരത്തിൽ ആസംഗം നിമിത്തം
രാജാ
ഇതിൽ ഗുരുലഘുത്വത്തെ നിങ്ങളോടുതന്നെ ഞാൻ ചൊദിക്കുന്നു
ചേതസോ മമ വിമോഹമോയിവൾ
കൈതവം വദതി വേതി സംശയേ,
ദാരസംഗമമൊഴിക്കയോ വരം
പാരദാരികതയെ ഗ്രഹിക്കയോ?
പുരോഹിതൻ.
[വിചാരിച്ച്]
എന്നാൽ ഇങ്ങനെ ചെയ്കതന്നെ
രാജാ
എങ്ങനെയെന്ന് അനുശാസിച്ചാലും,
പുരോഹിതൻ
അത്രഭവതി പ്രസവം വരെയും എന്റെ ഗൃഹത്തിൽ താമസിക്കട്ടെ. അതെന്താണെന്നു വച്ചാൽ മഹാബ്രാഹ്മണർ ആദ്യം തന്നെ ഭവാനു ചക്രവർത്തിയായ പുത്രനുണ്ടാകുമെന്നു പറഞ്ഞിട്ടുണ്ടല്ലോ. ഈ കണ്വപുത്രിക്കു ജനിക്കുന്ന പ്രജ താദൃശലക്ഷണങ്ങളോടു കൂടിയിരുന്നാൽ അത്രഭവതിയെ സൽക്കാരപൂർവം സ്വീകരിച്ച് അന്തഃപുരത്തിൽ പ്രവേശിപ്പിക്കാം. അല്ലെങ്കിൽ അച്ഛന്റെ സമീപത്തേക്കു തന്നെ പറഞ്ഞയയ്ക്കാം.
രാജാ
പുരോഹിതന്റെ മനസ്സുപോലെ ആകട്ടെ.
പുരോഹിതൻ.
കുഞ്ഞേ! എന്റെ ഒരുമിച്ചു വരിക.
ശകുന്തള
ഭൂമിദേവീ! എനിക്കു പ്രവേശദ്വാരം തരണേ!
[കരഞ്ഞും കൊണ്ടു പുരോഹിനോടും താപസന്മാരോടും കൂടി പോയി.]
[രാജാവു ദുർവാസസ്സിന്റെ ശാപശക്തിയാൽ തിരോഹിതസ്മൃതിയായി ശകുന്തളയെക്കുറിച്ചു തന്നെ വിചാരിച്ചു കൊണ്ടിരിക്കുന്നു.]
അണിയറയിൽ.
ആശ്ചര്യം! ആശ്ചര്യം!
രാജാ
[കേട്ടിട്ട്]
അതെന്തായിരിക്കാം?
പുരോഹിതൻ
[പ്രവേശിച്ച് ആശ്ചര്യത്തോടെ]
മഹാരാജാവേ! അത്യൽഭുതമായ ഒരു കാര്യം സംഭവിച്ചിരിക്കുന്നു
രാജാ
അതെന്തൊന്നാണ്?
പുരോഹിതൻ.
മഹാരാജാവേ! കണ്വശിഷ്യന്മാർ തിരിച്ചു പോയിക്കഴിഞ്ഞപ്പോൾ-
നിന്ദനം ചെയ്തു തൻഭാഗധേയാനി ബാലാ
ക്രന്തനായോദ്യതാ സാ ഭുജാവുൽക്ഷിപന്തീ,
രാജാ
എന്നിട്ടോ, പിന്നെയെന്താണുണ്ടായത്?
പുരോഹിതൻ.
അപ്പൊഴാഗത്യ തേജോഽംഗനാരൂപമേനാ-
മപ്സരസ്തീർത്ഥമാരാൽ ഗൃഹീത്വാ തിരോഭൂൽ.
[എല്ലാവരും വിസ്മയത്തെ നടിക്കുന്നു.]
രാജാ
മുൻപേ തന്നെ ഞാൻ ആ സ്ത്രീയുടെ കാര്യത്തെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞില്ലയോ? നിഷപ്രയോജനങ്ങളായ ഊഹങ്ങളെക്കൊണ്ട് എന്തൊന്നു മനസ്സിലാക്കുവാൻ കഴിയും? പുരോഹിതൻ പോയി വിശ്രമിക്കു തന്നെ.
പുരോഹിതൻ.
മഹാരാജാവു സർവോൽകർഷേണ വർത്തിച്ചാലും.
[പോയി]
രാജാ
വേത്രവതി! എനിക്കു ക്ഷീണമായിരിക്കുന്നു. ശയ്യാഗൃഹത്തിലേക്കു വഴി കാണിക്ക്.
നടയിൽ തവണക്കാരത്തി
മഹാരാജാവ് ഇങ്ങനെ എഴുന്നള്ളാം.
[ചുറ്റി നടക്കുന്നു.]
[ആത്മഗതം]
പ്രത്യാദിഷ്ടാം കാമമക്കണ്വപുത്രീം
മത്യാമോർക്കുന്നീല ഞാൻ വേട്ടതായി,
അത്യന്താർത്തിഗ്രസ്തമാം കിന്തു ചിത്തം
സത്യം താനേ പ്രത്യയിപ്പിച്ചിടുന്നോ?
[പോയി]
ആറാമങ്കം (പേജ് ൯൦ - ൯൫)
ആറാം അങ്കം.
പൂർവാംഗം.
[ടൌൺ പോലിസ് മുതൽപ്പേരും ഒരു മുക്കുവനെ പിൻകൈ കെട്ടി പിടിച്ചുംകൊണ്ട് രണ്ടു ശിപായികളും പ്രവേശിക്കുന്നു.]
ശിപായികൾ
[മുക്കുവനെ മുതുകിൽ ഇടിച്ചിട്ട്]
എടാ കള്ളാ! പറ. പൊന്നുതമ്പുരാന്റെ തിരുനാമമുദ്രയുള്ള ഈ തിരുവാഴി നിനക്കെവിടെ കിട്ടി?
മുക്കുവൻ
[ഭയഭാവത്തോടെ]
യജമാനന്മാരേ! നിങ്ങൾക്കു നല്ല മനസ്സുണ്ടാകണേ. പൊന്നെജമാനന്മാരേ! ഞാൻ കള്ളം ചെയ്യുന്നവനല്ല.
ഒന്നാം ശിപായി
പിന്നെ ഈ തിരുവാഴി പൊന്നുതമ്പുരാൻ നിന്നെ വിളിച്ച് ഉത്തമബ്രാഹ്മണനെന്നു വച്ചു ദാനം ചെയ്തോ?
മുക്കുവൻ
ഞാൻ പറയുന്നതു നിങ്ങൾ കേൾക്കണേ. ഞാൻ ശക്രാവതാരതീർത്ഥത്തിനു സമീപത്തു പാർക്കുന്ന ഒരു മുക്കുവനാണ്.
രണ്ടാം ശിപായി.
കള്ളാ! ഞങ്ങൾ നിന്റെ ജാതി ചോദിച്ചോ?
മുതൽപ്പേർ
സൂചകാ! അവൻ മുഴുവനും ക്രമത്താലെ പറയട്ടെ. ഇടയിൽ തടയെണ്ട.
ശിപായികൾ
അങ്ങുന്നു പറയുന്നതുപോലെയാട്ടെ.
[മിണ്ടാതിരിക്കുന്നു]
മുതൽപ്പേർ
പറ പറ! കേൾക്കട്ടെ!
മുക്കുവൻ
ഞാൻ വല, ചൂണ്ടൽ മുതലായവകൊണ്ടു മീൻ പിടിച്ചാണു തറവാടടക്കം ദിവസവൃത്തി കഴിക്കുന്നത്.
[ചിരിച്ചും കൊണ്ട് ]
കൊള്ളാം. നിന്റെ ഉപജീവനം പരിശുദ്ധം തന്നെ.
മുക്കുവൻ
യജമാനൻ അങ്ങനെ ഉത്തരവാകരുത് .
തൻകുലക്രമാഗതം കർമ്മമേറെ നിന്ദ്യമാ-
മെങ്കിലും ജനങ്ങളാൽ വർജനീയമല്ലത്,
ശങ്കയെന്യെയാടിനെക്കൊന്നിടുന്നു മാനസ-
ത്തിങ്കലേറ്റവും ദയാ ശ്രോത്രിയന്നിരിക്കിലും.
മുതൽപ്പേർ
ആട്ടെ, പിന്നെക്കാര്യം കേൾക്കട്ടെ.
മുക്കുവൻ
പിന്നെ ഒരു ദിവസം ഒരു ചെമ്മീൻ എന്റെ വലയിൽ അകപ്പെട്ടു. അതിനെ ഞാൻ കണ്ടിച്ചപ്പോൾ അതിന്റെ വയറ്റിനകത്ത് ഈ മോതിരം തെളങ്ങിക്കൊണ്ടു കണ്ടു. എന്നിട്ട് എടുത്തു വിൽക്കാനായി ഞാൻ കൊണ്ടുനടന്നു കാണിക്കുമ്പോൾ യജമാനന്മാർ എന്നെ പിടിച്ചു. എന്നെ കൊന്നാലും ശരി, വിട്ടാലും ശരി, ഇതെനിക്കു കിട്ടിയതിങ്ങനെയാണ്.
മുതൽപ്പേർ
ജാനുകാ! ഇവന്റെ മേത്തേ ചംപനാറ്റവും ഈ ബീഭത്സവേഷവും കൊണ്ട് ഇവൻ മുക്കുവൻതന്നെ എന്നു നിശ്ചയിക്കാം. മത്സ്യത്തിന്റെ വയറ്റിൽ ഇവൻ ഈ തിരുവാഴി കണ്ടതിനെക്കുറിച്ച് ആലോചിക്കാനുണ്ട്. അതുകൊണ്ട് കൊട്ടാരത്തിലേക്കു തന്നെ പോകാം.
ശിപായികൾ
അങ്ങനെതന്നെ. എടാ മുന്തിയറക്കുന്നവനേ! നട
[എല്ലാവരും ചുറ്റി നടക്കുന്നു]
മുതൽപ്പേർ
സൂചകാ! ഇവനെ കോട്ടവാതുക്കൽ ഭദ്രമായി സൂക്ഷിച്ചു നടത്തിക്കൊള്ളണം. ഞാൻ ഈ തിരുവാഴി കൊണ്ടുചെന്നു തിരുമുൻപിൽ കാണിച്ച് വിവരം അറിയിച്ചു കൽപനയറിഞ്ഞും കൊണ്ടു വരാം.
ശിപായികൾ
അങ്ങുന്ന് അകത്തു പോകണം. പൊന്നുതമ്പുരാന്റെ തിരുവളം അങ്ങേപ്പേരിൽ ഉണ്ടാകട്ടെ.
[മുതൽപ്പേർ പോയി.]
ജാനുകാ! മുതൽപ്പേരങ്ങുന്നു കുറേനേരമായല്ലൊ പോയിട്ട്.
രണ്ടാം ശിപായി
നല്ല സമയം കണ്ടല്ലാതെ തപുരാക്കന്മാരുടെ തിരുമുൻപിൽ ബോധിച്ചതുപോലെ കേറിച്ചെല്ലാൻ പാടുണ്ടോ?
ഒന്നാം ശിപായി
ജാനുകാ! ഇവനെ കൊലമാലയിടീച്ചു കൊല്ലുന്നതിനു ബദ്ധപ്പെട്ട് എന്റെ കൈകൾ തരിക്കുന്നു.
[മുകുവന്റെ നേരേ കയ്യോങ്ങുന്നു]
മുക്കുവൻ
അയ്യോ! കാരണം കൂടാതെ യജമാനൻ എന്നെ കൊല്ലരുതേ.
ഒന്നാം ശിപായി
[നോകീട്ട്.]
ഇതാ മുതൽപ്പേരങ്ങുന്നു കൽപനയും വാങ്ങിച്ചുംകൊണ്ടു വരുന്നു. എന്നാൽ ഇനി നീ കഴുവൻപക്ഷികൾക്ക് ആഹാരമായിത്തീരാറായി.
മുതൽപ്പേർ
[പ്രവേശിച്ച് .]
സൂചകാ! ഈ മുക്കുവനെ വിട്ടേക്കാം. തിരുവാഴിയുടെ വിവരം ഇവൻ പറഞ്ഞതു ശരിതന്നെയാണ്.
ഒന്നാം ശിപായി.
അങ്ങുന്നു പറയുന്നതുപോലെയാട്ടെ.
രണ്ടാം ശിപായി.
ഇവർ കാലന്റെ അടുക്കൽ പോയി തിരിച്ചുവന്നു.
[മുക്കുവനെ കെട്ടഴിച്ചു വിടുന്നു.]
മുക്കുവൻ
[മുതൽപ്പേരെ തൊഴുത്.]
അങ്ങുന്ന് എന്റെ ജീവനെ രക്ഷിച്ചു.
മുതൽപ്പേർ
ഇതാ! തിരുവാഴിയുടെ വില പൊന്നുതംപുരാൻ നിനക്ക് ഇനാമായി തരുവിച്ചയച്ചിരിക്കുന്നു.
[പണക്കിഴി മുക്കുവന്റെ കയ്യിൽ കൊടുക്കുന്നു.]
മുക്കുവൻ
[ആനന്ദപാരവശ്യത്തോടെ നമസ്കരിച്ചു പണക്കിഴി വാങ്ങിച്ചിട്ട്]
പൊന്നുതംപുരാൻ തിരുമനസ്സിലേക്ക് ഇങ്ങനെ തിരുവളം തോന്നിയല്ലൊ. എനിക്കു നല്ല കാലം തന്നെ.
ഇവനെ തൂക്കുമരത്തിൽനിന്നു താഴെ ഇറക്കി അംപാരിപ്പുറത്തു കേറ്റിയ കണക്കാക്കിച്ചെയ്തതു നല്ല കാലം തന്നെ എന്നു പറയാനുണ്ടോ?
ജാനുകൻ
അങ്ങുന്നേ! പൊന്നുതംപുരാന് ആ തിരുവാഴി വളരെ പ്രിയമാണെന്ന് ഈ ഇനാം കൊണ്ടു നിശ്ചയിക്കാം.
മുതൽപ്പേർ
അതിന്റെ വിലയേക്കുറിച്ചല്ല തിരുമനസ്സിൽ ഗൌരവം വിചാരിച്ചതെന്നു തോന്നുന്നു. അതു തൃക്കൺപാര്‍ത്തതിനാൽ ഏതോ ഒരിഷ്ടജനത്തിന്റെ ഓര്‍മ്മ തിരുമനസ്സിൽ ജനിച്ചിരിക്കുന്നു. അതെന്താണെന്നു വച്ചാൽ തിരുമനസ്സിനു സ്വാഭാവികമായി ഗാംഭീര്യമുണ്ടെങ്കിലും ക്ഷണനേരം തൃക്കണ്ണുകൾ കണ്ണുനീരുകൊണ്ടു നിറഞ്ഞുപോയി.
സൂചകൻ
എന്നാൽ അങ്ങുന്നു പൊന്നുതംപുരാന് ഒരു ഉപകാരമാണല്ലൊ ചെയ്തത്.
ജാനുകൻ
ഈ മീൻകൊല്ലിക്കും അതു നല്ല ഉപകാരമായല്ലൊ.
[മുക്കവനെ അസൂയയോടുകൂടി നോക്കുന്നു.]
മുക്കുവൻ
യജമാനന്മാരേ! ഇതിൽ പാതി നിങ്ങൾക്കിരിക്കട്ടെ. എന്റെ മേൽ നിങ്ങൾക്കു നല്ല മനസ്സുണ്ടാകട്ടെ.
ജാനുകൻഅതു യുക്തമാണ്.
മുതൽപ്പേർ അരയരേ! തന്നെ ഞാൻ ഇപ്പോൾ എന്റെ ഇഷ്ടനായ ചെങ്ങാതിയാക്കിയിരിക്കുന്നു. നമ്മുടെ ഈ ആദ്യസ്റ്റേഹം ഉറപ്പിക്കുന്ന.തിനു നമുക്കൊരുമിച്ചു മദ്യപാനം ചെയ്യണം. അതുകൊണ്ട് അടുത്ത ചാരായക്കടയിലേക്കുതന്നെ പോകാം.
മുക്കുവൻ
അങ്ങനെ തന്നെ.
[എല്ലാവരും പോയി.]
ആറാം അങ്കം.
[മാനത്തിൽ വന്നിറങ്ങുന്ന ഭാവമായി സാനുമതി എന്ന് അപ്സരസ്ത്രീ പ്രവേശിക്കുന്നു.
സാനുമതി
എനിക്ക് അപ്സരസ്തീർത്ഥത്തിൽ ഇരിക്കേണ്ടുന്ന തവണ കഴിഞ്ഞു. ഇപ്പോൾ അവിടെ മഹാബ്രാഹ്മണരുടെ സ്നാനത്തിനുള്ള സമയവും ആയല്ലൊ. അതുകൊണ്ട് ഈ രാജർഷിയുടെ വർത്തമാനം എന്താണെന്നു ചെന്നു നോക്കാം. മേനകയുമായുള്ള സംബന്ധം നിമിത്തം ശകുന്തളയേക്കുറിച്ച് എനിക്ക് അത്മനിർവിശേഷമായ സ്നേഹമുണ്ട്. മുൻപിൽതന്നെ മേനക മകളുടെ കഥയെക്കുറിച്ചു വല്ലതും പ്രസ്താവം ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന് എന്നോടു പറഞ്ഞിരിക്കയും ചെയ്യുന്നു.
[ചുറ്റും നോക്കിട്ട്]
ഇതെന്താണ് ? ഉൽസവകാലത്തിലും രാജകുലം ഉൽസവത്തിന്റെ ആരംഭംപോലും ഇല്ലാത്തതായി കാണപ്പെടുന്നത്? ദിവ്യദൃഷ്ടികൊണ്ട് എനിക്കെല്ലാം അറിയുന്നതിനു ശക്തിയുണ്ടെങ്കിലും മേനക പറഞ്ഞിരിക്കുന്നത് എല്ലാം പ്രത്യക്ഷമായിത്തന്നെ കണ്ടറിഞ്ഞു ചെന്നു പറയണമെന്നാണല്ലൊ. ആകട്ടെ, തിരസ്കരണികൊണ്ടു മറഞ്ഞ് ഈ ഉദ്യാനപാലികമാരുടെ അടുക്കൽ ചെന്നു നിന്ന് അവരുടെ കഥാപ്രസ്താവം എന്താണെന്നറിയാം.
[താഴെ ഇറങ്ങി തിരസ്കരണികൊണ്ടു മറഞ്ഞു നില്ക്കുന്നു. ഒരു മാവു തളിർത്തു നിൽക്കുന്നതു നോക്കിക്കൊണ്ടു പരഭൃതിക എന്നൊരു പെണ്ണും അവളുടെ പുറമേ മധുകരിക എന്നൊരുത്തിയും പ്രവേശിക്കുന്നു.]
പരഭൃതിക
മധുരാകൃതി ചൂതമുദഞ്ചിതമോദപികം
മധുമാസമതിന്നുടെ ജീവനു തുല്യമിതാ
മധുപാലുളിതം മമ നേത്രമുദം നിതരാ-
മധുനാ ജനയത്യുതുമംഗളമെന്നതു പോൽ.
തോഴീ! പരഭൃതികേ! നീ എന്തൊന്നാണു തന്നെ നിന്നെക്കൊണ്ടു പറയുന്നത്?
പരഭൃതിക
മധുകരികേ ! എനിക്കു കുയിലിന്റെ പേരല്ലയോ? മാവു പൂത്തു കണ്ടാൽ കുയിലിന് ഉൽസാഹം ഇളകുമല്ലൊ.
മധുകരിക
[സന്തോഷത്തോടുകൂടി ബദ്ധപ്പെട്ട് അടുക്കൽ ചെന്ന്]
ഹാ! ഹാ! വസന്തകാലം വന്നല്ലോ.
പരഭൃതിക
മധുകരികേ! നിനക്കു വണ്ടിന്റെ പേരല്ലയോ? അതുകൊണ്ട് ഇപ്പോൾ മദിച്ച് ഉൽസാഹമായി പാടുന്നതിനുള്ള കാലമാണ്.
മധുകരിക
തോഴീ! എന്നെ ഒന്നു താങ്ങിക്കോ. ഞാൻ ഒരു മാംപൂവ് എത്തിപ്പറിച്ചു കാമദേവനെ അർച്ചിക്കട്ടെ.
പരഭൂതിക
അർച്ചിക്കുന്നതിന്റെ ഫലത്തിൽ പാതി എനിക്കു കിട്ടുമോ?
മധുകരിക
അതു പ്രത്യേകം ചോദിക്കണോ? നമ്മുടെ ജീവൻ ഒന്നല്ലയോ? ശരീരമേ ഭേദിച്ചിട്ടുള്ളതല്ലോ.
[പരഭൃതികയാൽ അവലംബിതയായിട്ടു മാമ്പൂവ് എത്തിപ്പറിക്കുന്നു.]
ഹാ! ഇതു നല്ലവണ്ണം വിരിഞ്ഞിട്ടില്ലെങ്കിലും ഞെട്ടൊടിച്ചതുകൊണ്ടു നല്ല മണമുള്ളതായിരിക്കുന്നു.
[മാമ്പൂവ് കരസമ്പുടത്തിൽ ഗ്രഹിച്ച്]
അഞ്ചിതദ്യുതി ചൂതപുഷ്പ! ധ-
നുസ്സെടുത്തൊരു വീരനാം
പഞ്ചബാണനു നിന്നെ ഞാനിഹ
സഞ്ചിതാദരമേകിനേൻ,
കുഞ്ചിതാളകമാർ മനസ്സിനു
ചഞ്ചലത്വവിധായകം
തഞ്ചമോടു ഭവാധുനാ പുന-
രഞ്ചിലേറിയ സായകം.
[അർച്ചിക്കുന്നു.]
ഹരിക്കാരൻ.
[ബദ്ധപ്പെട്ട പ്രവേശിച്ചു കോപത്തോടെ]
അരുതരുത്. വിചാരം കൂടാതെ എന്താണ് കാണിക്കുന്നത്? മ
ആറാമങ്കം (പേജ് ൯൬ - ൧൦൦)
മധുകരികയും പരഭൃതികയും
[ഭയപ്പെട്ട്]
ആര്യൻ പ്രസാദിക്കണേ. ഞങ്ങൾ ആ വിവരം അറിഞ്ഞില്ല.
ഹരിക്കാരൻ
ഈ വാസന്തികങ്ങളായ വൃക്ഷങ്ങളും അവയിലിരിക്കുന്ന പക്ഷികളുംകൂടി അനുസരിക്കുന്നതായ മഹാരാജാവിന്റെ കല്പനയെ നിങ്ങൾ കേട്ടില്ലയോ? ഇതാ നോക്കിൻ.
മാവിൻമൊട്ടുകളിൽ പരാഗമുളവാ-
യിട്ടില്ല നാൾ വൈകിയും
പൂവില്ലാ ധൃതകോരകം കുരവകം
സന്നദ്ധമെന്നാകിലും,
വാ വിട്ടാൺകുയിൽ നിർഗ്ഗതേഽപി ശിശിരേ
നൈവാദ്യ ശബ്ദായതേ
പൂവില്ലാളിയുമമ്പു സംഹരതി കിം
തൂണാർദ്ധകൃഷ്ടം ഭിയാ?
സാനുമതി.
അതിനെക്കുറിച്ചു സംശയമില്ല. രാജർഷി മഹാപ്രഭാവനാണല്ലൊ.
പരഭൃതിക
ആര്യാ! മഹാരാജാവിന്റെ മച്ചിനൻ മിത്രാവസു ഞങ്ങളെ തൃപ്പാദശുശ്രൂഷയ്ക്കായി പറഞ്ഞയച്ചിട്ട് ഏറെ നാളായില്ല. അന്നുമുതൽ കല്പനപ്രകാരം ഞങ്ങൾ ഇവിടെ വന്ന് ഈ ഉദ്യാനത്തെ സൂക്ഷിച്ചുകൊണ്ടിരിക്കയാണ്. അതിനാൽ ഞങ്ങൾ ഈ വർത്തമാനം ഇതിനു മുൻപിൽ കേട്ടില്ല.
ഹരിക്കാരൻ.
ആകട്ടെ, മേൽ ഇങ്ങനെ ചെയ്യരുത് .
മധുകരികയും പരഭൃതികയും
ആര്യാ! മഹാരാജാവ് എന്തൊരു സംഗതിവശാലാണു വസന്തോൽസവത്തെ നിഷേധിച്ചിരിക്കുന്നതെന്നു ഞങ്ങളോടു പറയാവുന്നതാണെങ്കിൽ കേട്ടാൽ കൊള്ളാമെന്നാഗ്രഹമുണ്ട്.
സാനുമതി
മനുഷ്യർ ഉൽസവാഘോഷങ്ങളിൽ വളരെ ഉൽസാഹികളാണല്ലൊ. അതിനാൽ വസന്തോൽസവത്തെ രാജാവു നിഷേധിച്ചതിനു തക്കതായ കാരണം ഉണ്ടായിരിക്കണം.
[ആത്മഗതം]
ഇതു പരക്കെ പ്രസിദ്ധമായിരിക്കുന്നല്ലൊ. പിന്നെ എന്തിനു പറയാതിരിക്കുന്നു?
[പ്രകാശം]
മഹാരാജാവു ശകുന്തളയെ നിരാകരണം ചെയ്ത സംഗതി നിങ്ങൾ കേട്ടിട്ടില്ലയൊ?
മധുകരികയും പരഭൃതികയും
ഓഹോ, തിരുവാഴി കണ്ടുകിട്ടിയതുവരെയുള്ള വർത്തമാനം മഹാരാജാവിന്റെ മച്ചിനൻ തന്നെ പറഞ്ഞു കേട്ടു.
ഹരിക്കാരൻ
എന്നാൽ കുറച്ചു പറഞ്ഞാൽ മതിയല്ലോ. മഹാരാജാവിന് ആ തിരുവാഴി കണ്ടിട്ടു ശകുന്തളയെ രഹസ്യമായി താൻ മുൻപിൽ പരിഗ്രഹിച്ചതു സത്യം തന്നെ എന്നും അതിന്റെ ഓര്‍മ്മയില്ലാതെയാണു നിരാകരണം ചെയ്തുപോയതെന്നും സ്മരണം ഉണ്ടായതുമുതൽ കഠിനമായ പശ്ചാത്താപം ജനിച്ചിരിക്കുന്നു. എന്തെന്നാൽ,
സ്വാക്ഷിശ്രോത്രാദിഖാനാം സ്വസുഖവിമുഖതാ
രാജ്യകാര്യേഷ്വനാസ്ഥാ
സാക്ഷിത്വം ശർവരിക്കും ശയനമതിനുമേ
തസ്യ നിദ്രാക്ഷയാർത്തേഃ,
ദാക്ഷിണ്യം കൊണ്ടു വേണ്ടും മൊഴിയൊരുപൊഴു-
തന്തഃപുരേ ചൊല്ലുമപ്പോൾ
ഭൂക്ഷിത്തയ്യോ! വിലക്ഷീഭവതി മുനിസുതാ-
പേരു ചൊല്ലിസ്സമക്ഷം.
സാനുമതി
എനിക്കു വളരെവളരെ സന്തോഷം.
ഹരിക്കാരൻ
ഇപ്രകാരം തിരുമനസ്സിന് ഒട്ടും സ്വാസ്ഥ്യം ഇല്ലായ്കയാലാണു വസന്തോൽസവം നിഷേധിക്കപ്പെട്ടത്.
മധുകരികയും പരഭൃതികയും.
എത്രയും യുക്തം തന്നെ.
അണിയറയിൽ,
ഇങ്ങനെ എഴുന്നള്ളാം
ഹരിക്കാരൻ.
[ചെവികൊടുത്ത്]
ഒ! മഹാരാജാവ് ഇങ്ങോട്ടേക്കുതന്നെ എഴുന്നള്ളുന്നു. നിങ്ങൾ നിങ്ങളുടെ വേലയ്ക്കു പോവിൻ.
അങ്ങനെ തന്നെ
[പോയി]
[അനുതാപാനുരൂപവേഷനായ മഹാരാജാവും കൂടെ വിദൂഷകൻ മാഢവ്യനും നടയിൽതവണക്കാരത്തിയും പ്രവേശിക്കുന്നു.]
ഹരിക്കാരൻ
[രാജാവിനെ നോക്കി,]
അഹോ! ശ്രേഷ്ഠകളായ ആകൃതികൾക്ക് ഏതവസ്ഥയിലും സൌന്ദര്യത്തിനു കുറവില്ല. എന്തെന്നാൽ തിരുമനസ്സിൽ അധികമായ ക്ലേശം ഉണ്ടെങ്കിലും തിരുമേനി ദർശനീയമായിരിക്കുന്നു.
ദൂരത്യക്തവിശേഷഭൂഷണഗണോ
ദുഃഖിച്ചിടത്തെബ്ഭുജേ
ഹൈരണ്യം ദധദേകമേവ കടകം
നിശ്വാസധൂമ്രാധരഃ
ആരക്താക്ഷനുറക്കമെന്യെ നികഷാ-
ശീമോല്ലീഢസദ്രത്നവൽ
പാരം കർശിതനെങ്കിലും സ്വമഹസാ
തോന്നുന്നതില്ലങ്ങനെ.
സാനുമതി.
[രാജാവിനെ കണ്ടിട്ട്]
ഇദ്ദേഹം ശകുന്തളയെ നിരാകരണം ചെയ്ത അവമാനിച്ചിട്ടും അവൾ ഇദ്ദേഹത്തിനെ വിചാരിച്ചു വ്യസനിക്കുന്നതു യുക്തം തന്നെ.
രാജാ
[വിചാരമഗ്നനായി പതുക്കെ ചുറ്റി നടന്ന്]
പ്രഥമം പ്രിയയാ പ്രബോധ്യമാനം
പ്രഥമാനഭ്രമമാർന്നു സുപ്തമായി,
അഥ മേ ഹതമേതദദ്യ ചിത്തം
കഥമപ്യാധി വളർത്തുവാനുണർന്നു.
സാനുമതി
ശോച്യയായ ശകുന്തളയുടെ ഭാഗ്യം ഇങ്ങനെ ഒക്കയുമാണ്.
മാഢവ്യൻ
[അപവാര്യ]
ഇദ്ദേഹത്തിന് ആ ശകുന്തളാവ്യാധി പിന്നയും വന്നു പിടിപെട്ടല്ലോ. ഇനി എങ്ങനെയാണ് ചികിൽസിക്കേണ്ടതെന്നു ഞാൻ അറിയുന്നില്ല.
ഹരിക്കാരൻ
[അടുക്കൽ ചെന്ന്]
മഹാരാജാവ് സർവോൽകർഷേണ വർത്തിച്ചാലും. ഉദ്യാനപ്രദേശങ്ങളൊക്കയും എന്നാൽ ചുറ്റി നടന്നു നോക്കപ്പെട്ടു. വിനോദ
രാജാവ്
വേത്രവതീ! ഇന്ന് ഉറക്കച്ചടവുകൊണ്ടു കാര്യങ്ങൾ കേൾക്കുന്നതിനു ഞാൻ ആസ്ഥാനമണ്ഡപത്തിൽ വരുന്നില്ല. അതിനാൽ ഞാൻ തീർച്ച ചെയ്യാനുള്ള കാര്യം ഏതെങ്കിലും ഉണ്ടായിരുന്നാൽ അതിനെ എഴുത്തുമുഖേന തെര്യപ്പെടുത്തിക്കൊള്ളണമെന്നു ഞാൻ പറഞ്ഞിരിക്കുന്നതായി ദിവാൻ പിശുനനോടു പറയണം.
നടയിൽ തവണക്കാരത്തി
അടിയൻ കല്പനപോലെ ചെയ്യാം.
[പോയി]
രാജാ
വാതായനാ! തന്റെ വേലയ്ക്കു പൊയ്ക്കാള്ളു.
ഹരിക്കാരൻ.
സ്വാമി
[പോയി]
മാഢവ്യൻ
തോഴർ ഈച്ചകളെ ഒക്കയും ആട്ടി ഓടിച്ചുകളഞ്ഞു. ഇനി ഈ മനോഹരമായ ഉദ്യാനത്തിൽ സുഖമായി എഴുന്നള്ളിയിരുന്നു തിരുമനസ്സിനെ സന്തോഷിപ്പിക്ക തന്നെ.
രാജാ
[നെടുവീർപ്പിട്ട്]
തോഴരേ! അനർത്ഥങ്ങളെല്ലാം തരം നോക്കി വരുമെന്നു പറയുന്നതു യഥാർത്ഥമാണ്. എന്തെന്നാൽ,
താപസപുത്രിതൻപരിണയസ്മരണാപഹമാം
താമസവൈകൃതേന മമ മാനസമുജ്ഝിതമായ്,
താപസമർപ്പണത്തിനു തുനിഞ്ഞ മനോഭവനാൽ
ചാപമതിങ്കൽ മാങ്കണയുമാശു നിവേശിതമായി.
മാഢവ്യൻ
സ്വാമി നില്ക്കണം. ഞാൻ ഈ വടികൊണ്ടു കാമദേവൻ അസ്ത്രത്തെ ധ്വംസിച്ചേക്കാം.
[വടി ഉയർത്തി മാമ്പൂവ് അടിച്ചിടുന്നതിനു ഭാവിക്കുന്നു.]
രാജാ
[ചിരിച്ചും കൊണ്ട് ]
ആകട്ടെ, ബ്രഹ്മതേജസ്സു കണ്ടു. തോഴരേ! ഇനി എവിടെ ഇരുന്നാണ് എന്റെ പ്രാണനാഥയെ ഏകദേശം അനുകരിക്കുന്ന ലതകളെ നോക്കി കണ്ണിനെ വിനോദിപ്പിക്കുന്നത്?
തിരുമുമ്പിൽ തവണക്കാരത്തി ചതുരികയുടെ അടുക്കൽ ഈ സമയത്തേ മാധവീമണ്ഡപത്തിൽ കഴിച്ചുകൂട്ടാമെന്നും ചിത്രപടത്തിൽ സ്വാമിതന്നെ എഴുതിയ ശകുന്തളയുടെ ഛായയേ അവിടെ കൊണ്ടുവരണമെന്നും കല്പിയച്ചില്ലയോ?
രാജാ
ഉള്ളതു തന്നെ. അത്രയും മനസ്സിന് ആശ്വാസഹേതുവായി മറെറാന്നും തോന്നുന്നില്ല. അതിനാൽ മാധവീമണ്ഡപത്തിലേക്കു തന്നെ വഴി കാണിക്കു.
മാഢവ്യൻ
സ്വാമീ! ഇതാ ഇങ്ങനെ എഴുന്നള്ളാം.
[രാജാവു ചുറ്റിനടക്കുന്നു. സാനുമതി പിന്നാലെ പോകുന്നു,]
മാഢവ്യൻ
ഇതാ നല്ല കുളിരുകൽത്തറയോടു കൂടിയ ഈ മാധവീമണ്ഡപം എല്ലാവിധത്തിലുമുള്ള സൌഷ്ഠവത്താൽ നമ്മെ സൽകരിക്കാൻ നോക്കി നിൽക്കുന്നതുപോലെ തോന്നുന്നു. അതിനാൽ ഉള്ളിലെഴുന്നള്ളിയിരിക്കാം.
[രണ്ടുപേരും പ്രവേശിച്ചതായി നടിച്ച് ഇരിക്കുന്നു.]
സാനുമതി
ഈ വള്ളികളുടെ ഇടയിൽ നിന്നു സഖിയുടെ ഛായയെ നോക്കാം. എന്നിട്ടു ഭർത്താവിന്റെ സ്നേഹാതിശയത്തെ അവളോടു ചെന്നു പറയാം.
[വള്ളികളുടെ ഇടയിൽ നില്ക്കുന്നു.]
രാജാ
തോഴരേ! ശകുന്തളയുടെ പ്രഥമവൃത്താന്തമെല്ലാം ഇപ്പോൾ ഞാൻ ഓർക്കുന്നു. ആദ്യം അവളെ കണ്ട വർത്തമാനം തന്റെ അടുക്കലും പറഞ്ഞിട്ടുണ്ടല്ലോ. അവൾ ഇവിടെ വന്നിട്ടു ഞാൻ ഓർമ്മയില്ലാതെ നിരാകരണം ചെയ്ത സമയം താൻ എന്റെ അടുക്കൽ ഇല്ലായിരുന്നു. എന്നാൽ അതിനു മുമ്പിലും സല്ലാപകാലങ്ങളിൽ ഒരിക്കലും അവളുടെ പേരിനെ താൻ പറയാതിരുന്നതെന്താണ്? എന്നെപ്പോലെ താനും മറന്നുപോയോ?
മാഢവ്യൻ
ഞാൻ മറന്നുപോയിട്ടല്ല. അന്ന് എല്ലാം കല്പിച്ചിട്ട് ഒടുക്കം 'പരിഹാസമായി പറഞ്ഞതാണ്, പരമാർത്ഥമായിട്ടല്ല' എന്നു സ്വാമി കല്പിച്ചു. എന്റെ ബുദ്ധി മൺകട്ടിയാകകൊണ്ടു ഞാൻ
ആറാമങ്കം (പേജ് ൧൦൧ - ൧൦൫)
സാനുമതി
അതു ശരിയാണ്
രാജാ
[ധ്യാനിച്ചിട്ട്]
തോഴരേ! എന്നെ രക്ഷിക്കണേ.
മാഢവ്യൻ
സ്വാമീ! ഇതെന്താണ്? ഇവിടെക്കിതു യുക്തമല്ല. മഹാത്മാക്കൾ ഒരിക്കലും ദുഃഖത്തിന് അധീനന്മാരായി ഭവിക്കയില്ലല്ലോ. കൊടുങ്കാറ്റടിച്ചാലും കുന്നിളകുമോ?
രാജാ
തോഴരേ! മോഹാന്ധനായ ഞാൻ കാരണം കൂടാതെ നിരാകരണം ചെയ്തതിനാൽ വ്യസനാകുലയായ എന്റെ പ്രിയതമയുടെ ആ അവസ്ഥയെ വിചാരിച്ചിട്ട് എനിക്കൊരു സമാധാനം തോന്നുന്നില്ലല്ലൊ. അവളാകട്ടെ-
നിഷ്‍കൃപം ബത! നിരാകൃതാ നിജജ-
നാനുയാനമതിനുദ്യതാ
നില്ക്കയെന്നു ഗുരുതുല്യനായ ഗുരു-
ശിഷ്യനുച്ചമുരചെയ്യവേ,
ഉൽകടാശ്രു കലുഷേക്ഷണം മയി നൃ-
ശംസചേതസി ഭൃശം സതീ
നോക്കി നിന്നതു ദഹത്യഹോ! ഗരള-
ദഗ്ധശല്യമതുപോലെ മാം.
സാനുമതി.
അഹോ! സ്വാർത്ഥം എല്ലാവക്കും വലുതു തന്നെ. ഇദ്ദേഹത്തിന്റെ ഇപ്രകാരമുള്ള വ്യസനവും എനിക്കു സന്തോഷത്തെ ജനിപ്പിക്കുന്നു.
മാഢവ്യൻ
ആകാശസഞ്ചാരികളായ യക്ഷഗന്ധർവ്വാദികളിൽ ആരെങ്കിലും തത്രഭവതിയെ കൊണ്ടുപൊയ്ക്കളഞ്ഞിരിക്കുമെന്ന് എനിക്കൊരൂഹം തോന്നുന്നു.
രാജാ
പതിവ്രതയായ അവളെ മറെറാരുത്തൻ തൊടുന്നതിനുദ്യോഗിക്കുമോ? മേനകയെന്ന അപ്സരസ്ത്രീയാണ് അവളെ പ്രസവി
സാനുമതി
ഇദ്ദേഹത്തിനുണ്ടായ വ്യാമോഹത്തെക്കുറിച്ചാണ് എനിക്കാശ്ചര്യം തോന്നുന്നത്. ഇപ്പോഴത്തെ ഓര്‍മ്മയെക്കുറിച്ചല്ല.
മാഢവ്യൻ
അങ്ങനെയാണെങ്കിൽ തത്രഭവതിയുടെ സമാഗമം സ്വാമിക്കു താമസിക്കാതെ ലഭിക്കും.
രാജാ
അതെങ്ങനെയാണ്?
മാഢവ്യൻ
ഭർത്താവിനോടു പിരിഞ്ഞു വ്യസനിച്ചുംകൊണ്ടിരിക്കുന്ന പുത്രിയെ മാതാപിതാക്കന്മാർ ചിരകാലം കണ്ടു സഹിച്ചുംകൊണ്ടിരിക്കയില്ല.
രാജാ
തോഴരേ!
സ്വപ്നമോ? മായയോ? മതിഭ്രാന്തിയോ?
സ്വല്പപുണ്യസ്യ താവൽഫലപ്രാപ്തിയോ?
അപ്രതിപ്രാപ്യമായ് തൽപ്രയാതം പരം
ക്ലിപ്തിരാശാപ്രവാഹസ്യ കിം രോധസാ?
മാഢവ്യൻ
അങ്ങനെ കല്പിക്കെണ്ട. അവശ്യം കിട്ടാനുള്ള വസ്തുവിനു ചിന്തിക്കാൻ ശക്യമല്ലാത്ത വിധത്തിൽ സമാഗമം ഉണ്ടാകുമെന്നുള്ളതിലേക്ക് ഈ തിരുവാഴിതന്നെ ദൃഷ്ടാന്തമായിരിക്കുന്നില്ലയോ?
രാജാ
[മോതിരത്തെ നോക്കീട്ട്]
കഷ്ടം! ഇതും അസുലഭമായ സ്ഥാനത്തിൽ നിന്നും ഭ്രംശിച്ചിട്ടു ശോചനീയമായിരിക്കുന്നു.
തവ മമ ച സുകർമ്മമൊന്നുപോൽതാ-
നവസിതമിന്നു ഫലത്തിലംഗുലീയ!
നവകിസലയശോണമങ്ങണഞ്ഞി-
ട്ടവളുടെ പാണിമുഭൌ വിയോജിതൌ സ്വഃ
ഈ മോതിരം മറെറാരാളിന്റെ കയ്യിലായിരുന്നാൽ ശോചനീയമായിത്തന്നെ ഭവിച്ചേനെ.
മാഢവ്യൻ
സ്വാമീ! ഈ തിരുനാമമുദ്രയുള്ള തിരുവാഴി തത്രഭവതിയുടെ കയ്യിൽ ചേരുന്നതിനുള്ള സംഗതി എന്തെന്നറിയുന്നില്ല.
സാനുമതി.
എനിക്കു തോന്നിയതുതന്നെ ഇയാൾക്കും തോന്നി.
രാജാ
കേട്ടോളു. അന്നു ഞാൻ ഇങ്ങോട്ടു പോരുന്നതിനായി പുറപ്പെട്ടപ്പോൾ എന്റെ പ്രാണേശ്വരി കണ്ണുനീരോടുകൂടി 'ആര്യപുത്രൻ എന്നെ കൊട്ടാരത്തിൽ വരുത്തി ഇരുത്തുന്നതിന് എത്ര താമസിക്കും ' എന്നു ചോദിച്ചു.
മാഢവ്യൻ
എന്നിട്ടോ?
രാജാ
അപ്പോൾ ഈ മുദ്രമോതിരത്തെ അവളുടെ വിരലിൽ ഇടുവിച്ചു ഞാൻ ഉത്തരം പറഞ്ഞു--
'ഇതിലെഴുതിയിരിക്കും മാമകേ നാമധേയേ
പ്രതിദിനമൊരു വർണ്ണം വീതമായെണ്ണണം നീ
അതിനുടയ സമാപ്താവസ്മദീയാവരോധം
മതിമുഖി! ദയിതേ! ത്വാം നേതുമാളെത്തു'മെന്ന്
ക്രൂരനായ എന്നാൽ വ്യാമോഹം കൊണ്ട് അതിൻവണ്ണം ചെയ്യപ്പെട്ടില്ല.
സാനുമതി
നല്ലൊരവധിയെ ദൈവം തെറ്റിച്ചുകളഞ്ഞു.
മാഢവ്യൻ
പിന്നെ എങ്ങനെയാണ് ഈ തിരുവാഴി മുക്കുവൻ പിടിച്ചറത്ത ചെമ്മീനിന്റെ വയറ്റിനകത്തായത്?
രാജാ
തന്റെ തോഴി ശചീതീർത്ഥത്തെ വന്ദിക്കുന്ന സമയം അവളുടെ കയ്യിൽ നിന്ന് ഗംഗാപ്രവാഹത്തിൽ വീണുപോയിട്ടാണ്.
മാഢവ്യൻ
അതു ശരിയായിരിക്കാം.
അധർമ്മഭീരുവായ ഈ രാജർഷിക്ക് അതുകൊണ്ടായിരിക്കാം സാധുവായ ശകുന്തളയുടെ വിവാഹം സംശയസ്ഥാനമായത്. എന്നാൽ ഇദ്ദേഹത്തിന് ഇപ്രകാരം ഗാഢമായ അനുരാഗം ഉണ്ടായിരിക്കുന്ന സ്ഥിതിക്ക് ഈ അടയാളംകൊണ്ടു വേണമോ വിവാഹത്തെ നിശ്ചയപ്പെടുത്താൻ? ഇതെന്താണെന്നു മനസ്സിലാകുന്നില്ല.
രാജാ
ഈ മോതിരത്തെത്തന്നെ ഞാൻ ശകാരിക്കട്ടെ.
മാഢവ്യൻ
[ആത്മഗതം]
ഇദ്ദേഹത്തിനു ഭ്രാന്തിന്റെ മട്ടായിരിക്കുന്നു എന്നു തോന്നുന്നു
തളിരിനു തുല്യമായ കരമങ്ങു വെടിഞ്ഞയി! നീ
ലളിതതരാംഗുലീലസിതമെങ്ങനെ മുങ്ങി ജലേ?
അഥവാ,
ഗളിതവിവേകമായ ജഡവസ്തു ഗുണം ഗ്രഹിയാ
കിളിമൊഴിയാം പ്രിയാ കിമവധീരതയായി മയാ?
മാഢവ്യൻ
[ആത്മഗതം]
ഇതു കൊള്ളാം. എനിക്കു വിശന്നു പ്രാണൻ പോകുന്നല്ലൊ.
രാജാ
അകാരണമായി പരിത്യജിച്ചതിനാലുള്ള പശ്ചാത്താപത്താൽ ദഹ്യമാനമാനസനായ എന്നെക്കുറിച്ചു ദയചെയ്ത് ഇനിയും ദർശനം തരണേ എന്റെ പ്രാണനാഥേ!
ചതുരിക
[ബദ്ധപ്പെട്ടു പ്രവേശിച്ച്]
ഇതാ ചിത്രഗതമായ സ്വാമിനി
[ചിത്രപടം കാണിക്കുന്നു.]
മാഢവ്യൻ
തോഴരേ! ചിത്രം വളരെ നന്നായിരിക്കുന്നു. ആ ഭാവങ്ങളും നിലകളും ഓരോ അവയവങ്ങളുടെ ഉയർച്ചയും താഴ്ചയും മറ്റും കണ്ടിട്ട് എന്റെ കണ്ണിന് ഇതു ചിത്രംതന്നെയൊ എന്നു ഭ്രമം തോന്നിപ്പോകുന്നു.
സാനുമതി
ഹാ! ഹാ! ഈ രാജർഷിക്ക് ചിത്രമെഴുത്തിലുള്ള സാമർത്ഥ്യം
രാജാ
ചിത്രകർമ്മണി ചേർത്തിടാം കൃത്രിമപ്രഭ മൂർത്തിഷു,
അത്ര തൽഗാത്രലാവണ്യമെത്രയും ലേശമാത്രമേ
സാനുമതി
പശ്ചാത്താപം ഹേതുവായിട്ട് ഏറ്റവും പ്രബലീഭവിച്ചിരിക്കുന്ന തന്റെ അനുരാഗത്തിനും തനിക്കു ചിത്രമെഴുത്തിലുള്ള നൈപുണ്യത്തെക്കുറിച്ച് അഹങ്കാരമില്ലാത്തതിനും അനുരൂപമായിട്ടാണ് ഇപ്പോൾ ഇദ്ദേഹം പറഞ്ഞത്.
മാഢവ്യൻ
സ്വാമീ! ഇതിൽ മൂന്നു പേരെ കാണുന്നല്ലൊ. എല്ലാവരും പ്രിയദർശനമാരായിരിക്കുന്നു. തത്രഭവതി ശകുന്തള ഏതാണ് ?
സാനുമതി.
ഈ വിഡ്ഢിക്കു ശകുന്തളയുടെ രൂപം തിരിച്ചറിയാൻ വഹിയായെങ്കിൽ ഇയാൾക്കു കണ്ണുകൊണ്ടു ഫലമെന്ത്?
രാജാ
തനിക്കേതെന്നാണു തോന്നുന്നത്?
മാഢവ്യൻ
എനിക്കു തോന്നുന്നതു കെട്ടഴിഞ്ഞിരിക്കുന്നതും ഉള്ളിലിരുന്ന മാല വെളിയിലേക്കു പുറപ്പെട്ടിരിക്കുന്നതുമായ തലമുടിയോടും വിയർപ്പുതുള്ളികൾ അങ്കുരിച്ചിരിക്കുന്നതായ മുഖത്തോടും തോളുകള്‍ ഏററവും തളർന്നു താണിരിക്കുന്നവയായ ഭുജങ്ങളോടുംകൂടി തൽക്കാലം വെള്ളം ഒഴിച്ചിട്ടു തളിരുകൾ നനഞ്ഞു ശോഭിക്കുന്ന മാവിന്റെ വശത്തായിട്ടു കുറഞ്ഞൊന്നു ക്ഷീണിച്ചതുപോലെ എഴുതിയിരിക്കുന്നതു തത്രഭവതി ശകുന്തള എന്നും മറ്റവർ രണ്ടുപേരും സഖിമാർ എന്നും ആണ്.
രാജാ
മാഢവ്യൻ മൂഢനല്ല, എന്റെ അനുരാഗനിമിത്തങ്ങളായ പ്രത്യേകകചിഹ്നങ്ങളും ശകുന്തളയുടെ ആകൃതിയിൽ കാണുന്നുണ്ട്.
സ്വിന്നമായ വിരലിന്റെ പാടിതാ
ഭിന്നവർണ്ണമുപരേഖമീക്ഷ്യതേ,
വർണ്ണകോച്ശ്വസിതഹേതുഭൂതമായ്
കണ്ണുനീർ കവിളിൽനിന്നു വീണതും.
ആറാമങ്കം (പേജ് ൧൦൬ - ൧൧൦)
ചതുരികേ! ഇതിലേ വിഹാരസ്ഥലം പാതിയേ എഴുതിത്തീർന്നിട്ടുള്ളു. നീ ചെന്നു ചായങ്ങൾ എടുത്തു കൊണ്ടുവാ.
ചതുരിക
ആര്യ മാഢവ്യാ! ചിത്രപടത്തെ പിടിച്ചുകൊള്ളണം. ഞാന്‍ ചെന്നു ചായപ്പെട്ടി എടുത്തു കൊണ്ടുവരട്ടെ.
രാജാ
പടം ഞാൻതന്നെ വച്ചുകൊള്ളാം.
[പടത്തെ വാങ്ങിക്കുന്നു]
[ചതുരിക പോയി]
രാജാ
അത്രാഗതാം പ്രിയതമാം പ്രഥമം വെടിഞ്ഞു
ചിത്രാർപ്പിതാം പുനരനല്പരസേന പശ്യൻ,
സത്രാശനാപഗ കടന്നുടനദ്ധ്വമദ്ധ്യേ
കുത്രാപി ജാതകുതുകോസ്മി മരീചികായാം.
മാഢവ്യൻ
[ആത്മഗതം]
സത്യം. ഇദ്ദേഹം ഗംഗാപ്രവാഹത്തെ ഉപേക്ഷിച്ചിട്ടു മൃഗതൃഷ്ണയിൽതന്നെയാണ് ഇപ്പോൾ വെള്ളം കുടിക്കാൻ ആഗ്രഹിക്കുന്നത്.
[പ്രകാശം]
തോഴരേ! വേറെ എന്താണിനി ഇതിൽ എഴുതാനുള്ളത്?
സാനുമതി
ഏതെല്ലാം സ്ഥലം ശകുന്തളയ്ക്ക് ഇഷ്ടമായിട്ടുണ്ടോ അതെല്ലാം തന്നെയാണ് ഇദ്ദേഹം എഴുതാനാഗ്രഹിക്കുന്നത്, സംശയമില്ല.
രാജാ
കേട്ടോളൂ.
അൻപിൽ സൈകതലീനഹംസമിഥുനാ
കാര്യാ ധുനീ മാലിനീ
വൻപിൽ ചുറ്റുമതിന്നു പർവ്വതപതേഃ
പാദാ മൃഗാധ്യാസിതാഃ,
കമ്പിൽ കല്പിതവല്കലസ്യ ച തരോർ
മൂലേ ചികീർഷാമ്യഹം
കൊമ്പിൽ കൃഷ്ണമൃഗസ്യ കണ്ണിടതുര-
ച്ചീടുന്ന മാൻപേടയേ.
[ആത്മഗതം]
ഞാനാണെങ്കിൽ നീണ്ട താടിക്കാരായ മഹർഷിമാരുടെ കൂട്ടം കൊണ്ടു ചിത്രം നിറച്ചേക്കുമായിരുന്നു.
രാജാ
തോഴരേ! ഇതുകൂടാതെ ശകുന്തളയുടെ അലങ്കാരങ്ങളിൽ ഞാൻ വിചാരിച്ചിരുന്നതു ചിലതും വിട്ടുപോയിട്ടുണ്ട്.
മാഢവ്യൻ
അതെന്താണ്?
സാനുമതി
സഖിയുടെ വനവാസത്തിനും ശരീരസൌഖ്യത്തിനും അനുരൂപമായി വല്ലതും ആയിരിക്കണം.
രാജാ
ചെവികൾക്കു നാരചി ശിരീഷഭൂഷണം
കവിളിൻതടാവധിവിളംബികേസരം!
സവിശേഷകോമളമകാരി തോഴരേ!
ന വിസാംകുരം ച കുചമണ്ഡലാന്തരേ
മാഢവ്യൻ
എന്താണു തത്രഭവതി ചെന്താമരയുടെ ദളം പോലെ ശോഭിക്കുന്ന കയ്യിന്റെ അറ്റം കൊണ്ടു മുഖത്തെ മറച്ചു ഭയപ്പെട്ടതുപോലെ നിലക്കുന്നത് ?
[സൂക്ഷിച്ചു നോകിട്ട്]
ഛേ! ഈ പുംശ്ചലീപുത്രനായ പൂന്തേൻ കവരുന്ന ദുഷ്ടവണ്ടത്താൻ അത്രഭവതിയുടെ മുഖത്തെ ആക്രമിക്കുന്നു..
രാജാ
ആ ദുഷ്ടനേ തടുക്കരുതോ?
മാഢവ്യൻ
ദുഷ്ടന്മാരെ ശാസിക്കുന്ന സ്വാമിതന്നെ ഇവനെ തടുക്കുന്നതിനു ശക്തനായി ഭവിക്കും
രാജാ
ശരിതന്നെ. ഹേ പുഷ്പവല്ലീപ്രിയാതിഥേ! എന്തിനിവിടെ വന്നു ചുറ്റിപ്പറന്നു കഷ്ടപ്പെടുന്നു? അതാ നോക്ക്,
ഫുല്ലമായ കുസുമത്തിലിരിക്കും
വല്ലഭാ തവ തൃഷാ വിവശാപി
അല്ലയോ മധുപ! നിന്നെ നിനച്ചി-
ട്ടല്ലലാൽ പിബതി നോ മകരന്ദം.
രാജാവു നല്ല മര്യാദയായിട്ടാണ് ഇപ്പോൾ പറഞ്ഞത്.
മാഢവ്യൻ
ഇതു നിഷേധിച്ചാലും ഒഴിച്ചു പോകാതെ വിപരീതമായി തിരിച്ചുതന്നെ പിന്നെയും വരുന്ന ജാതിയാണ്.
രാജാ
ആഹാ! അതുവ‍്വോ? ഞാൻ പറഞ്ഞാൽ കൂട്ടാക്കയില്ലയോ? എന്നാൽ കണ്ടോ?
സംഭോഗാവസരങ്ങളിൽ കരുണയോ-
ടത്രേ മയാസ്വാദിതം
രംഭോരുപ്രിയതന്റെ ചെന്തളിർ പണി-
ഞ്ഞിടുന്ന ബിംബാധരം,
ദംഭോദ്രിക്തമതേ! മദോൽകട! തൊടു-
ന്നാകിൽ വിടാ നിന്നെ ഞാ-
നംഭോജത്തിനകത്തടച്ചു തടവിൽ
പാർപ്പിച്ചിടും ബംഭര!
മാഢവ്യൻ
ഇപ്രകാരമുള്ള കഠിനശിക്ഷയ്ക്ക് എങ്ങനെ ഭയപ്പെടാതിരിക്കും?
[ചിരിച്ച് ആത്മഗതം]
ഇദ്ദേഹത്തിനിപ്പോൾ ഭ്രാന്തുതന്നെയാണ്. ഈ സംസർഗ്ഗത്താൽ ഞാനും ഭ്രാന്തനായിത്തീരുന്നു.
[പ്രകാശം]
സ്വാമീ! ഇതു ചിത്രമാണല്ലൊ.
രാജാ
എ! ചിത്രമാണോ ?
സാനുമതി
ഞാനും ഇപ്പോൾ അത് ഓർത്തില്ല, പിന്നെയാണോ എഴുതിയതുപോലെ മനസ്സിലും അനുഭവിക്കുന്ന ഇദ്ദേഹം?
രാജാ
തോഴരേ! എന്തിനാണു വെറുതേ ഈ ദോഷൈകഫലമായ കാര്യം ചെയ്തത്?
ഉണ്മയിലീക്ഷണസൌഖ്യം
തന്മയമാം ഹൃത്തുകൊണ്ടനുഭവിക്കേ,
മന്മനസി സ്മരണകൃതാ
പെണ്മണി ചിത്രീകൃതാ പുനർഭവതാ.
[കരയുന്നു.]
ഇദ്ദേഹത്തിന്റെ ഈ വിരഹതാപം പൂർവാപരവിരുദ്ധമായി വിലക്ഷണമായിരിക്കുന്നു.
രാജാ
തോഴരേ! ഞാൻ ഒരു സമയവും ആശ്വാസമില്ലാതെ ഇങ്ങനെ ദുഃഖിക്കേണ്ടിയിരിക്കുന്നല്ലൊ.
വിനാ നിദ്രാമസാധ്യം മേ
കിനാവിൽ തൽസമാഗമം,
അനാരതാശ്രുഭിശ്ചിത്രേഽ
പ്യനാപ്യം തദ്വിലോകനം.
സാനുമതി.
രാജാവ് ശകുന്തളയെ നിരാകരിച്ചതിന് ഇപ്പോൾ അനുഭവിക്കുന്ന അവസ്ഥ വേണ്ടുവോളം പരിഹാരമായി. ഞാൻ പ്രത്യക്ഷമായിട്ടു കാണുന്നല്ലൊ.
ചതുരിക.
[പ്രവേശിച്ച്]
മഹാരാജാവ് സർവോൽകർഷേണ വർത്തിച്ചാലും. അടിയൻ ചായപ്പെട്ടി എടുത്തുകൊണ്ട് ഇങ്ങോട്ടേയ്ക്കു പുറപ്പെട്ടു.
രാജാ
എന്നിട്ടോ?
ചതുരിക.
ഇടയ്ക്കു വസുമതിയമ്മ തരളികയോടുകൂടി വന്ന് അതിനെ കണ്ട് അടിയന്റെ കയ്യിൽ നിന്നും പടിച്ചു പറിച്ച് 'ഞാൻ തന്നെ തൃക്കയ്യിൽ കൊണ്ടുചെന്നു കൊടുക്കാം' എന്നുത്തരവായി.
മാഢവ്യൻ
നിന്നെ വിട്ടേച്ചതു ഭാഗ്യം തന്നെ.
ചതുരിക
അമ്മയുടെ ഏത്താപ്പ് ചെടിയിൽ തടഞ്ഞതിനെ തരളിക വിടീച്ചുംകൊണ്ടിരുന്ന തരം നോക്കി ഞാൻ ഓടിപ്പോന്നു.
രാജാ
തോഴരേ! എന്റെ പ്രീതിഭാവനകൊണ്ട് വസുമതി ഗർവിതയിരിക്കയാണ്. ഇങ്ങോട്ടു കടന്നു വന്നേക്കും. താൻ ഈ ചിത്രത്ത സൂക്ഷിക്കണം.
[ചിത്രത്തെ വാങ്ങിച്ചും കൊണ്ട് എഴുനേറ്റ്]
ആത്മാവിനെ സൂക്ഷിക്കണമെന്നു കല്പിക്കണം. അമ്മ കലശലു കഴിച്ചു പോയാൽ സ്വാമി എന്നെ വിളിച്ചേക്കണം. ഞാൻ മേഘമാളികപ്പുറത്തു ചെന്നിരിക്കാം. അവിടെ മാടപ്രാവല്ലാതെ മറ്റാരും കാണുകയില്ല.
[ഓടിപ്പോയി]
നടയിൽ തവണക്കാരത്തി
[കയ്യിൽ ഒരെഴുത്തും കൊണ്ടു പ്രവേശിച്ച്]
മഹാരാജാവ് സർവോൽകർഷേണ വർത്തിച്ചാലും.
രാജാ
വേത്രവതീ! നീ വരുന്ന വഴിക്കു വസുമതിയെ കണ്ടോ?
നടയിൽതവണക്കാരത്തി
കണ്ടു. അടിയൻ ഈ എഴുത്തു കൊണ്ടുവരുന്നതറിഞ്ഞ് അമ്മ തിരിച്ചുപോയി.
രാജാ
അവൾ ഉചിതജ്ഞയാണ്. ഞാൻ കാര്യങ്ങളിൽ വ്യാപൃതനായിരിക്കുന്ന സമയം ഒഴിച്ചേ അവൾ വരൂ.
നടയിൽ തവണക്കാരത്തി
മന്ത്രി ഇപ്രകാരം തിരുമനസ്സറിയിക്കാൻ പറഞ്ഞു. 'ഇന്നു മുതലെടുപ്പുകണക്കുകൾ അധികം നോക്കാനുണ്ടായിരുന്നതിനാൽ പൌരകാര്യം ഒന്നേ അന്വേഷിക്കുന്നതിനിടയായുള്ളു. അതിനെ ഈ എഴുത്തിൽ എഴുതിട്ടുണ്ട്. ആയത് തൃക്കൺപാർത്തുകൊള്ളു മാറാകണം'.
രാജാ
എഴുത്തിങ്ങോട്ടു കാണിക്ക്
നടയിൽ തവണക്കാരത്തി
[എഴുത്തിനെ തുറന്നു കാണിക്കുന്നു.]
രാജാ
[വായിച്ചു നോക്കീട്ട്]
"ധനമിത്രൻ എന്ന കപ്പൽക്കച്ചവടക്കാരൻ കപ്പൽച്ചേതത്തിൽ അപായപ്പെട്ടുപോയി. അവനു മക്കളില്ല. അവന്റെ അപരിമിതമായ ധനമെല്ലാം സർക്കാരിലേക്ക് അടങ്ങുന്നതാണ്" എന്നു മന്ത്രി എഴുതിയിരിക്കുന്നു. അനപത്യത കഷ്ടം തന്നെ. വേത്രവതീ! അനവധിധനവാനായിരുന്നതിനാൽ അവന് അനേകം ഭാര്യമാരുണ്ടായിരിക്കും. അവരിൽ ആരെങ്കിലും ഗർഭം ധരിച്ചിട്ടുണ്ടോ എന്നു വിചാരണ ചെയ്യാൻ പറയണം.
ആറാമങ്കം (പേജ് ൧൧൧ - ൧൧൬)
അയാളുടെ ഭാര്യമാരിൽ സാകേതശ്രേഷ്ഠിയുടെ മകൾ ഒരുത്തിയുണ്ട്. അവൾക്ക് ഈയിടെ പുംസവനം കഴിഞ്ഞതായി കേട്ടു.
രാജാ
എന്നാൽ ആ പ്രജയ്ക്കാണല്ലൊ പിത്ര്യമായ സകലമുതലിനും അവകാശം. ഈ വിവരം മന്ത്രിയോടു ചെന്നു പറഞ്ഞേക്കണം.
നടയിൽ തവണക്കാരത്തി
അടിയൻ കല്പനപോലെ ചെയ്യാം
[പോകുന്നു]
രാജാ
വേത്രവതീ! ഇവിടെ വാ, പറയട്ടെ.
നടയിൽ തവണക്കാരത്തി
അടിയൻ ഇതാ വിടകൊണ്ടിരിക്കുന്നു.
രാജാ
സന്തതി ഉണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?
ഇഷ്ടബന്ധുയെവർക്കേയാൾ നഷ്ടമാകുന്നു ദിഷ്ടതഃ,
ദുഷ്ടത്വം വിട്ടവർക്കായാൽ ദുഷ്ഷന്ത ഇതി ഘുഷ്യതാം.
നടയിൽ തവണക്കാരത്തി
അടിയൻ അപ്രകാരം പരസ്യം ചെയ്യിപ്പിക്കാം.
[വെളിയിൽ പോയി കുറേ കഴിഞ്ഞിട്ടു തിരിച്ചു വന്ന്]
കാലത്തിലുണ്ടായ വർഷം പോലെ കല്പനപ്രകാരം ചെയ്യപ്പെട്ട പരസ്യം സകലജനങ്ങളാലും അഭിനന്ദിക്കപ്പെട്ടു.
രാജാ
[നെടുവീർപ്പുവിട്ട്]
ഇങ്ങനെയല്ലേ സന്തതിച്ചേദം ഹേതുവായിട്ടു നിരാശ്രയമായ ഐശ്വര്യം മൂലപുരുഷന്റെ അവസാനത്തിങ്കൽ അന്യനെ പ്രാപിക്കുന്നത്? എന്റെ അവസാനത്തിങ്കൽ പൌരവവംശലക്ഷ്മിയുടേയും കഥ ഇപ്രകാരമാകുമല്ലൊ.
നടയിൽ തവണക്കാരത്തി
ഈശ്വരൻ ഒരുനാളും അങ്ങനെ വരുത്തുകയില്ല.
രാജാ
കഷ്ടം! ഞാനെത്ര മൂഢനാണ്? സ്വയം ഉപനതമായ ശ്രേയസ്സിനെ ഞാൻ അനാദരിച്ചുകളഞ്ഞല്ലൊ.
സാനുമതി
ശകുന്തളയെത്തന്നെ മനസ്സിൽ വിചാരിച്ചാണ് ഇദ്ദേഹം ആത്മാവിനെ നിന്ദിക്കുന്നത്, സംശയമില്ല.
കളത്രമായോജിതബീജമാത്മനാ
കുലത്തിന്നൂന്നായതുപേക്ഷിതം മയാ,
കിളച്ചു കാലത്തിൽ വിതച്ചതുച്ഛമാം
ഫലത്തെയേകുന്ന നിലത്തിനൊപ്പമായി.
സാനുമതി
ഭവാന്റെ സന്തതി അപരിക്ഷീണയായി ഭവിക്കും.
ചതുരിക
[നടയിൽ തവണക്കാരത്തിയോട്]
[അപരിവാര്യ]
ഈ കച്ചവടക്കാരന്റെ വർത്തമാനം തിരുമനസ്സിനു വളരെ അസ്വാസ്ഥ്യകാരണമായി തീർന്നിരിക്കുന്നു. ഇതിനു സമാധാനം പറഞ്ഞ് ആശ്വസിപ്പിക്കുന്നതിനു നീ മേഘമാളികയിൽ ചെന്ന് ആര്യമാഢവ്യനെ കൂട്ടിച്ചു കൊണ്ടുവാ.
നടയിൽ തവണക്കാരത്തി
അതുതന്നെ കൊള്ളാം.
[പോയി]
രാജാ
കഷ്ടം! ദുഷ്ഷന്തൻ പിണ്ഡം വയ്ക്കുന്നവർക്ക് അതു മേൽ കിട്ടുന്നതു സംശയസ്ഥാനമായല്ലൊ.
ഹന്താമ്നായവിധിപ്രകാരമുദിത-
ശ്രദ്ധം നമുക്കാരു പോൽ
സന്താനത്തിലിതഃ പരം നിവചനം
നൽകുന്നതെന്നിത്തരം
ചിന്താമാർന്നു പിതൃക്കളപ്രസവനാ-
മെന്നാൽ പ്രസിക്തം ജലം-
സന്താപോഷ്മളബാഷ്പധാവനസമു-
ച്ഛിഷ്ടം പിബന്തി ധ്രുവം.
[മൂർച്ഛയെ പ്രാപിച്ചു വീഴുന്നു]
ചതുരിക.
[പരിഭ്രമിച്ചു രാജാവിനെ താങ്ങിക്കൊണ്ട്]
പൊന്നുതിരുമേനീ! സമാശ്വസിക്കണേ! സമാശ്വസിക്കണേ!
സാനുമതി
ഹാ! ഹാ! കഷ്ടം! കഷ്ടം! ഇദ്ദേഹം വിളിക്കിരിക്കെത്തന്ന ഇടയിൽ മറവുനിമിത്തം ഇരുട്ടിന്റെ ബാധയെ അനുഭവിക്കുന്നു. ഞാൻ ഇപ്പോൾ തന്നെ പരമാർത്ഥം ധരിപ്പിച്ച് ഇദ്ദേഹത്തിനെ ആശ്വസിപ്പിക്കട്ടയോ? അല്ലെങ്കിൽ വേണ്ട. 'യാഗഭാഗത്തിൽ
[മേൽപൊട്ടേക്കു പോയി അന്തർധാനം ചെയ്യുന്നു.]
അണിയറയിൽ.
അയ്യോ! കൊല്ലരുതേ കൊല്ലരുതേ!
രാജാ
[മൂർച്ഛ വിട്ട് എഴുനേറ്റ്]
[ചെവി കൊടുത്ത്]
അതു മാഢവ്യന്റെ നിലവിളിയാണെന്നു തോന്നുന്നല്ലൊ.
ചതുരിക.
ആര്യമാഢവ്യനെ ശകുന്തളാദേവിയുടെ ചിത്രപടത്തോടുകൂടി വസുമതിയമ്മയുടെ ദാസിമാരായ തരളിക മുതൽപേർ പിടികൂടിയെന്നു തോന്നുന്നു.
രാജാ
ചതുരികേ! മാഢവ്യനെ ഉപദ്രവിക്കരുതെന്നു ഞാൻ പറഞ്ഞിരിക്കുന്നപ്രകാരം വസുമതിയോടു ചെന്നു പറ.
നടയിൽ തവണക്കാരത്തി
[സംഭ്രമത്തോടു കൂടി പ്രവേശിച്ച് ]
ഇതാ തിരുമനസ്സിലേ തോഴരേ കഴുത്തിൽ പിടിച്ചു ഞെക്കിക്കൊല്ലാൻ ഭാവിക്കുന്നു. വേഗത്തിൽ രക്ഷിക്കണേ!
രാജാ
ആരാണിങ്ങനെ ദുസ്സാമർത്ഥ്യം കാണിക്കുന്നത്?
നടയിൽ തവണക്കാരത്തി
പൊന്നുതിരുമേനീ! മനുഷ്യർക്കു കാണാൻ വയ്യാത്ത വല്ല ഭൂതമോ മറ്റോ ആയിരിക്കണം. അദ്ദേഹത്തിനെ കഴുത്തിൽ പിടിച്ചു തൂക്കി മേഘമാളികയുടെ മുകപ്പിന്റെ മുകളിൽ കൊണ്ടുപോയിരിക്കുന്നു.
രാജാ
[എഴുന്നേറ്റ്]
എന്റെ ഗൃഹവും ഭൂതങ്ങളാൽ ആക്രമിക്കപ്പെടുന്നോ? അഥവാ,
അനവഹിതതമൂലം തെറ്റെനിക്കെന്തുമാത്രം
ദിനമനു വരുമാറുണ്ടെന്നു ഞാനേ ന ജാനേ,
മനമതിലറിവാൻ ഞാനെങ്ങനേ ശക്തനാകും?
അണിയറയിൽ
അയ്യോ! തോഴരേ! ഓടി വരണേ! ഓടി വരണേ!
രാജാ
[ഗതിഭേദത്തോടെ ചുറ്റിനടന്നുംകൊണ്ട്]
തോഴരേ! ഭയപ്പെടെണ്ട, ഭയപ്പെടെണ്ട!
അണിയറയിൽ
[പിന്നയും യഥാപൂർവം നിലവിളിച്ച്]
ഞാനെങ്ങനെ ഭയപ്പെടാതിരിക്കുന്നു? ഇതാ ആരോ എന്റെ കഴുത്തു പിടിച്ചു പുറകോട്ടു വളച്ചു കരിംപൂ പോലെ ഒടിക്കാൻ ഭാവിക്കുന്നു.
രാജാ
[ദൃഷ്ടിക്ഷേപത്തോടെ]
വില്ലു കൊണ്ടുവരട്ടെ.
പട്ടാണിച്ചി
[വില്ലുംകൊണ്ട് പ്രവേശിച്ച് ]
ഇതാ പള്ളിവില്ലും തൃക്കയ്യുറയും.
രാജാ
[വില്ലു വാങ്ങിക്കുന്നു.]
അണിയറയിൽ.
[ഒച്ചമാറ്റി]
കുടിക്കാനായി കണ്ഠാൽ പുതിയ രുധിരം കൊന്നിടുമിതാ!
പിടയ്ക്കും നിന്നെ ഞാൻ ഝടിതി കടുവാ വൽസകമിവ,
മിടുക്കൻ ഭക്തന്മാർക്കുടനഭയദാനത്തിനു ധനു-
സ്സെടുക്കും ദുഷ്ഷന്തൻ വരണമധുനാ തേ ശരണമായ്
രാജാ
[കോപത്തോടെ]
എന്ത്? എന്നെത്തന്നെ ചൂണ്ടിപ്പറയുന്നോ? ദുഷ്ടഭൂതമേ! നില്ലു നില്ല്! നിന്റെ കഥ ഇപ്പോൾ കഴിയും.
[വില്ലു കുലച്ച്]
വേത്രവതീ! കോണിപ്പടിയിലേക്കുള്ള വഴി കാണിക്ക്.
നടയിൽ തവണക്കാരത്തി
ഇതാ ഇങ്ങനെ എഴുന്നള്ളാം.
[എല്ലാവരും ബദ്ധപ്പെട്ട് അങ്ങോട്ട് ചെല്ലുന്നു.]
രാജാ
[ചുറ്റും നോക്കീട്ട്]
ഇവിടെ ഒന്നും കാണുന്നില്ലല്ലൊ.
അണിയറയിൽ
അയ്യോ! ഓടി വരണേ! രക്ഷിക്കണേ! ഞാൻ സ്വാമിയെ കാണുന്നു. സ്വാമി എന്നെ കാണുന്നില്ല. പൂച്ച പിടിച്ച എലിപോലെ ഞാൻ ജീവനിൽ നിരാശനായിരിക്കുന്നു.
ദുഷ്ടഭൂതമേ! നിന്റെ ഈ തിരസ്കരണികൊണ്ടുള്ള ഊററം എന്റെ അസ്ത്രത്തോടു പറ്റുകയില്ല. ഇതു നിന്നെക്കാണും. നോക്കിക്കൊ! ഇതാ ഞാൻ തൊടുക്കുന്ന ഈ അസ്ത്രം-
ശിക്ഷിക്കും ശിക്ഷ്യനാം നിന്നെ
രക്ഷിക്കും രക്ഷ്യനാം ദ്വിജം
ഭക്ഷിക്കും ക്ഷീരമേ ഹംസ-
പക്ഷീ സക്ഷീരനീരതഃ
[അസ്ത്രത്തെ തൊടുക്കുന്നു.]
[മാഢവ്യനെ വിട്ടേച്ചു മാതലിയും മാഢവ്യനും പ്രവേശിക്കുന്നു.]
മാതലി
വൃത്രദ്വിഷാ തവ കൃതാ ദ്വിതീജാശ്ശരവ്യാ-
സ്തത്ര ത്വമാനമയ ചാപമിതമ്പയപ്പാൻ,
നേത്രങ്ങളാദരഭരേണ സതാം പതന്തി
മിത്രങ്ങളായവരിലുഗ്രശരങ്ങളല്ല.
രാജാ
[അസ്ത്രത്തെ പ്രതിസംഹരിച്ചുംകൊണ്ട്]
എ! മാതലിയോ? ദേവേന്ദ്രസാരഥിക്കായിക്കൊണ്ടു സ്വാഗതം.
മാഢവ്യൻ
കൊള്ളാം. ഇഷ്ടപശുവിനെ എന്നപോലെ എന്നെക്കൊല്ലാൻ ഭാവിച്ച ഈയാളെ സ്വാഗതം പറഞ്ഞ് അഭിനന്ദിക്കയാണു വേണ്ടത്?
മാതലി
[ചിരിച്ച്]
രാജാവേ! ദേവേന്ദ്രൻ എന്നെ ഭവൽസമീപത്തിൽ അയച്ചിരിക്കുന്നതിന്റെ കാരണം കേട്ടാലും.
രാജാ
ഞാൻ എത്രയും ശ്രദ്ധയോടെ കേൾക്കുന്നു.
മാതലി
കാലനേമിയുടെ സന്താനങ്ങളായി ദുർജ്ജയന്മാരെന്നു പ്രസിദ്ധിയുള്ള ഒരു അസുരസംഘം ഉണ്ട്.
രാജാ
ഉള്ളതു തന്നെ. നാരദമഹർഷി പറഞ്ഞു മുൻപിൽ കേട്ടിട്ടുണ്ട്.
മാതലി
തവ സഖി ശതമന്യുവിന്നജയ്യാ-
നവരെയെതൃത്തു വധിക്കുവാൻ ഭവാൻതാൻ,
നിവഹമനുഷ്ണകരഃ ക്ഷിണോതി നക്തം.
അതിനാൽ ഗൃഹിതശസ്ത്രനായിരിക്കുന്ന ഭവാൻ ഇപ്പോൾതന്നെ ഈ മാഹേന്ദ്രമായ രഥത്തിൽ കയറി വിജയത്തിനായിക്കൊണ്ടു പുറപ്പെട്ടാലും.
രാജാ.
മഹേന്ദ്രന്റെ ഈ സംഭാവനയാൽ ഞാൻ അനുഗൃഹീതനായി ഭവിക്കുന്നു. എന്നാൽ ഈ മാഢവ്യന്റെ നേരേ മാതലി ഇപ്രകാരം പ്രവർത്തിച്ചതിന്റെ ഉദ്ദേശ്യം ഞാൻ അറിയുന്നില്ല.
മാതലി
അതും പറയാം. എന്തോ മനസ്സിൽ വ്യസനം നിമിത്തം ഭവാനെ വിക്ലബനായി കണ്ടിട്ടു കോപിപ്പിക്കാൻ വേണ്ടി ഞാൻ അങ്ങനെ ചെയ്തതാണ് . എന്തെന്നാൽ-
ദീപിക്കും പ്രവിചലിതേന്ധനൻ ഹുതാശൻ
ക്ഷേപിക്കില്‍ പ്രവരപൃദാകു പത്തി പൊക്കും,
പ്രാപിക്കും പ്രകടതയേ നിജപ്രതാപം
കോപിക്കിൽ പ്രകൃതിയിതൂർജിതാശയാനാം.
രാജാ
മാതലി പ്രവർത്തിച്ചതു യുക്തം തന്നെ.
[മാഢവ്യനോട് അപവാര്യ]
തോഴരേ! ദേവേന്ദ്രന്റെ ആജ്ഞയെ അതിക്രമിക്കാൻ പാടില്ല. അതിനാൽ അമാതൃപിശുനനെ കണ്ടു വിവരം ധരിപ്പിച്ച് ഞാൻ പറഞ്ഞയച്ചതായി അയാളോടിപ്രകാരം പറയണം.
സ്ഥിരഗുണാഞ്ചിതാ തേ മതിഃ പ്രജാ-
ഭരണമേകയായ് ചെയ്തുകൊള്ളണം,
കരധൃതാ ധനുർവല്ലി താദൃശീ
പരനിമിത്തമായുദ്യതാദ്യ മേ
മാഢവ്യൻ
സ്വാമി കൽപിച്ചതുപോലെ ചെയ്യാം.
[പോയി]
മാതലി
രാജാവേ! എന്നാൽ രഥത്തെ ആരോഹണം ചെയ്താലും.
[രാജാവ് രഥാരോഹണത്തെ അഭിനയിക്കുന്നു.]
[എല്ലാവരും പോയി.]
ഏഴാമങ്കം (പേജ് ൧൧൭ - ൧൨൦)
ഏഴാം അങ്കം.
[ആകാശമാർഗ്ഗേണ രഥാരൂഢനായി രാജാവും മാതലിയും പ്രവേശിക്കുന്നു.]
രാജാ
മാതലീ! ഞാൻ മഹേന്ദ്രന്റെ ശാസനയെ അനുഷ്ഠിച്ചു എങ്കിലും അദ്ദേഹം എന്നെ സൽകരിച്ചതിന്റെ അവസ്ഥ വിചാരിക്കുമ്പോൾ അതിനു തക്കവണ്ണം അദ്ദേഹത്തിന് എന്നെക്കൊണ് ഒരുപയോഗവും ഉണ്ടായില്ലെന്നുതന്നെ ഞാൻ നിശ്ചയിക്കുന്നു.
മാതലി
[ചിരിച്ചുംകൊണ്ട്]
രാജാവേ! നിങ്ങൾക്കു രണ്ടു പേർക്കും ഇതിൽ മനസ്സിന് അതൃപ്തി തന്നെ. എന്തെന്നാൽ-
ക്ഷിതിപ!ത്വമാദ്യുപകൃതം മരുത്വതഃ
പ്രതിപത്തിയോർത്തു ലഘുവെന്നു മന്യസേ,
അതിവിസ്മിതസ്ത്വദപദാനതോർഹണാം
മതിയായതായ് ന ഗണയത്യസാവപി
രാജാ
മാതലീ! അങ്ങനെ പറയരുത്. എന്നെ യാത്ര പറഞ്ഞയച്ച സമയത്തുണ്ടായ സൽക്കാരം മനോരഥങ്ങൾക്കും വിഷയമല്ലാത്ത വിധത്തിലായിരുന്നല്ലൊ. സകലദേവന്മാരും കൂടി നിന്നിരുന്ന സുധർമ്മയിൽ എന്നെ അർദ്ധാസനത്തിൽ ഉപവേശിപ്പിച്ചിരിക്കവേ-
അരികിലുദിതാകാംക്ഷം നില്ക്കും ജയന്തമുദീക്ഷ്യ തം
പരിചൊടു ചിരിച്ചാമൃഷ്ടോരഃസ്ഫുരദ്ധരിചന്ദനം,
പരിമളഭരാമന്ദം മന്ദാരമാല്യമെടുത്തുടൻ
ഹരി മമ ഗളേ ചേർത്താനോർത്താലിതിൽ പരമെന്തഹോ?
മാതലി
ദേവരാജങ്കൽ നിന്ന് എന്തൊരു സൽക്കാരത്തിനാണ് ഇവിടെക്കു യോഗ്യതയില്ലാത്തത്? ഓര്‍ത്തു നോക്കുക തന്നെ.
രണ്ടു കൊണ്ടസുരകണ്ടകരറ്റി-
ണ്ടർകോനു ദിവി സൌഖ്യമഖണ്ഡം,
കൊണ്ടുമിന്നു തവ പത്രികൾകൊണ്ടും.
രാജാ
അതും ശതക്രതുവായ ഭഗവാന്റെ മഹിമ തന്നെയാണല്ലൊ.
ബോധിക്കേണമിദം നിയോജ്യരെളുത-
ല്ലാതുള്ള കാര്യങ്ങളും
സാധിക്കുന്നതധീശരായവരുടേ
സംഭാവനാശക്തിതാൻ,
രോധിക്കുന്നതിനെന്തു ശക്തി ഗരുഡ-
ജ്യേഷ്ഠന്നു പാരൊക്കവേ
ബാധിക്കുന്ന തമാംസി തം യദി സഹ-
സ്രാംശുർന്ന ചക്രേ ധുരി.
മാതലി
അതും ശരിതന്നെ.
[കുറേ ദൂരം പോയിട്ട്]
രാജാവേ! ഇതാ സ്വർഗ്ഗലോകത്തിൽ പ്രതിഷ്ഠയെ പ്രാപിച്ചിരിക്കുന്ന ഭവൽകീർത്തിയുടെ സൌഭാഗ്യത്തെ കണ്ടാലും.
ദേവസ്ത്രീമണികളണിഞ്ഞ വർണ്ണശേഷൈർ-
യ്യാവത്ഭിഃ പദവിധിയോർത്തു ഗാനയോഗ്യം,
സൌവർഗ്ഗദ്രുമലതികാദുകൂലജാലേ
ഭാവൽകം ചരിതമമീ ലിഖന്തി ലേഖാഃ.
രാജാ
മാതലീ! ഞാൻ ഇന്നലെ സ്വർഗ്ഗത്തേയ്ക്കു പോകുമ്പോൾ അസുരയുദ്ധത്തിലുള്ള ഔൽസുക്യത്താൽ വഴിയിലെ വിശേഷം മുഴവനും നോക്കി അറിഞ്ഞില്ല. അതിനാൽ ഇപ്പോൾ സപ്തമരുത്തുക്കളിൽ ആരുടെ മാഗ്ഗത്തിലാണു നാം വർത്തിക്കുന്നതെന്ന് അറിഞ്ഞാൽ കൊള്ളാം.
മാതലി
നഭസ്സിങ്കൽ ത്രിസ്രോതസമനവലംബം വഹതി യോ
വിഭക്തജ്യോതിഷ്കം ഭ്രമയതി ച സപ്തർഷിഭഗണം,
നഭസ്വാനാറാമൻ പരിവഹനവന്മാർഗ്ഗമിതുപോൽ
ശുഭത്വം പൂണ്ടിന്ദ്രാവരജനുടെ രണ്ടാം ചുവടിനാൽ.
രാജാ
അതുനിമിത്തം ആയിരിക്കാം ബഹിരന്തഃകരണങ്ങളോടുകൂടിയ അന്തരാത്മാവിനു നിർവൃതി തോന്നുന്നത്.
[രഥചക്രത്തെ നോക്കീട്ട്]
നാം മേഘമാർഗ്ഗത്തിൽ ഇറങ്ങിയിരിക്കുന്നു.
എങ്ങനെ അറിഞ്ഞു?
രാജാ
ചാതകൈരരപംക്തിതൻവിവ-
രാൽബഹിഃ പതയാലുഭിഃ
പീതകാന്തി കലർന്നിടും ഹരി-
ഭിശ്ച വൈദ്യുതരോചിഷാ,
മാതലേ! ജലശീകരാർദ്രിത-
നേമിയാം ഭവതോ രഥ-
ശ്ശീതളാംബുദമണ്ഡലോപരി-
ഹിണ്ഡനം കഥയത്യയം,
മാതലി
ശരിതന്നെ. ഇനി കുറച്ചു നേരം കൊണ്ടു രാജാവു തന്റെ അധികാരഭൂമിയിൽ എത്തും.
രാജാ
[താഴത്തേയ്ക്കു നോക്കീട്ട്]
മാതലീ! ഇപ്പോൾ വേഗത്തിൽ ഇറങ്ങുന്നതിനാൽ ഈ ഭൂലോകത്തിന്റെ കാഴ്ച അത്യാശ്ചര്യമായിരിക്കുന്നു.
പൊങ്ങിപ്പോരുന്നപോലുള്ളഗശിഖരമതിൽ-
നിന്നധോഗേവ ധാത്രീ
തിങ്ങിപ്പത്രൈകരൂപസ്ഥിതതരുതതിരാ-
വിഷ്കരോതി പ്രകാണ്ഡം,
മങ്ങിപ്പാഥസ്സു കാണാഞ്ഞൊരു നദികളഭി-
വ്യക്തതാം യാന്തി കാഴ്ച -
യ്ക്കിങ്ങിപ്പാരുന്നമിപ്പിച്ചൊരുവനരികിലേ-
ക്കാനയിക്കുന്നു കിം മേ?
മാതലി
രാജാവിനു തോന്നിയതു ശരിയായിരിക്കുന്നു.
[ബഹുമാനത്തോടുകൂടി നോക്കീട്ട്]
അഹോ! ഭൂലോകം അത്യന്തരമണീയം തന്നെ
രാജാ
മാതലീ! ഇതേതാണ് പൂർവപശ്ചിമസമുദ്രങ്ങളെ അവഗാഹനംചെയ്തു സന്ധ്യാകാലമേഘംപോലെ സ്വർണ്ണരസനിഷ്യന്ദിയായി ഒരു പർവതം കാണപ്പെടുന്നത്?
രാജാവേ! ഇതു മഹർഷിമാരുടെ സിദ്ധിക്ഷേത്രവും കിംപുരുഷവർഷത്തിലേ പർവതവുമായ ഹേമകുടമാണ്.
സരോജഭൂവിന്റെ ശരീരജാതനാം
മരീചിയിൽ നിന്നു ജനിച്ച കശ്യപൻ,
സുരാസുരാണാം ഗുരുരത്ര ജായയാ
ചിരാദദിത്യാ തപതി പ്രജാപതി:
രാജാ
എന്നാൽ ശ്രേയസ്സുകളെ അതിക്രമിക്കരുതല്ലൊ, ഭഗവാനായ കശ്യപപ്രജാപതിയെ പ്രദിക്ഷണം വച്ചു നമസ്കരിച്ചു പോയാൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്.
മാതലി
ഉത്തമപക്ഷം
[രഥത്തെ ഭൂമിയിലേക്കു നയിക്കുന്നു.]
രാജാ
[ആശ്ചര്യത്തോടുകൂടി]
മാതലീ!
രവമില്ല നേമിയതിനുദ്ധതോ രജോ-
നിവഹോഽപി നാസ്തി ചെറുതില്ലിളക്കവും,
ഭവശ്ശതാംഗമവനൌ തൊടായ്കയാ-
ലവതീർണ്ണമെന്നതറിയാവതല്ലഹോ!
മാതലി
മഹേന്ദ്രന്റെയും ഭവാന്റെയും രഥങ്ങൾ തങ്ങളിൽ ഇതത്രേ വ്യത്യാസം
രാജാ
മാതലീ! എവിടെയായിട്ടാണ് കശ്യപപ്രജാപതിയുടെ ആശ്രമം
മാതലി
[കൈകൊണ്ടു ചൂണ്ടിക്കാണിച്ച്]
പുററിന്നുൾ പാതി ദേഹം മുഴകിയൊരരവ-
ച്ചട്ട പൂണൂലുമായി-
ച്ചുറ്റക്കെട്ടിപ്പിണഞ്ഞുള്ളൊരു പഴയലതാ-
മണ്ഡലാനദ്ധകണ്ഠൻ,
പറ്റിത്തോളിൽ കുലായേ കുരുവികൾ കുടികൊ-
ള്ളും ജടാജൂടമോടെ
കുറ്റിപ്രായം ചമഞ്ഞിങ്ങഭിതപനമസൌ
യോഗി നില്ക്കുന്ന ദിക്കിൽ.
ഏഴാമങ്കം (പേജ് ൧൨൧ - ൧൨൫)
അതികൃച്ശ്രതപസ്സോടുകൂടിയ ഇദ്ദേഹത്തിനായിക്കൊണ്ടു നമസ്ക്കാരം
മാതലി
[കടിഞ്ഞാൺ അമർത്തീട്ട്]
നാം അദിതിദേവിയാൽ നട്ടു വളർത്തപ്പെട്ട മന്ദാരവൃക്ഷങ്ങളോടുകൂടിയ കശ്യപപ്രജാപതിയുടെ ആശ്രമത്തെ പ്രവേശിച്ചിരിക്കുന്നു.
രാജാ
ഇതു സ്വർഗ്ഗത്തെക്കാളും അധികതരമായ സകലേന്ദ്രിയസൌഖ്യത്തെ ജനിപ്പിക്കുന്ന ദിവ്യസ്ഥലമായിരിക്കുന്നു. എനിക്ക് അമൃതമയമായ ഒരു കയത്തിൽ മുങ്ങിയതുപോലെയുള്ള നിർവൃതി തോന്നുന്നു.
മാതലി
[രഥത്തെ നിറുത്തീട്ട്]
എന്നാൽ ഇറങ്ങാം.
രാജാ
[ഇറങ്ങീട്ട്]
മാതലി എന്താണു ഭാവിക്കുന്നത്?
മാതലി
രഥത്തെ ഞാൻ ഉറപ്പിച്ചു നിറുത്തി. ഇതാ ഞാനും ഇറങ്ങുന്നു.
[അപ്രകാരം ചെയ്തിട്ട്]
ഇതാ ഇങ്ങനെ വരാം.
[ചുറ്റി നടന്നുംകൊണ്ട്]
ഇതാ മഹാത്മാക്കളായ ഋഷിമാരുടെ തപോവനപ്രദേശങ്ങളെ നോക്കിക്കണ്ടാലും.
രാജാ
ഇവയെ കണ്ടു വിസ്മയിക്കുന്നു.
സാനന്ദം വായുനാ ജീവനമമരതരു-
വ്രാതവത്താം വനത്തിൽ
സ്നാനം ധർമ്മാർത്ഥമായ് കാഞ്ചനകമലരജഃ-
പിംഗഭാസ്സാം പയസ്സിൽ,
ധ്യാനം വജ്രാദിരത്നത്തറകളിലരികിൽ
സംയമസ്സ്വർവധൂനാം
സ്ഥാനം മുന്യന്തരൈരീപ്സിതമിതു തപസാ-
തന്വതേഽമീ തപോഽത്ര
മാതലി
മഹാത്മാക്കളുടെ പ്രാർത്ഥന ഉത്തരോത്തരം ഉൽകൃഷ്ടശ്രേയസ്സിനെക്കുറിച്ചാണല്ലോ.
[ആകാശത്തിൽ ലക്ഷ്യം ബന്ധിച്ചിട്ട്]
അല്ലയോ വൃദ്ധശാകല്യാ!
[കേട്ടതുപോലെ ഭാവിച്ച് ]
എന്താണു പറയുന്നത്? 'അദിതിദേവിയും മഹർഷിപത്നിമാരും കൂടി ചോദിച്ചിട്ടു പതിവ്രതാധർമ്മത്തെക്കുറിച്ച് അവരോടു പ്രസംഗിച്ചു കൊണ്ടിരിക്കുന്നു' എന്നോ?
രാജാ
എന്നാൽ അവസരത്തെ കാത്തു നില്ക്കാം.
മാതലി
[രാജാവിനെ നോക്കി]
രാജാവ് ഈ അശോകവൃക്ഷത്തിന്റെ മൂട്ടിൽ ഇരിക്കതന്നെ. ഞാൻ ചെന്നു സമയം നോക്കി രാജാവ് വന്ദിക്കുന്നതിനായി വന്നിരിക്കുന്ന വിവരം ഭഗവാനെ അറിയിക്കാം.
രാജാ
മാതലിയുടെ യുക്തം പോലെ ആകട്ടെ.
[മാതലി പോയി]
രാജാ
[വലത്തുകൈ സ്ഫുരിക്കുന്ന ലക്ഷണത്തെ നടിച്ച്]
മന്ദിച്ചു പോയാശയെനിക്കു ചുമ്മാ
സ്പന്ദിച്ചിടുന്നെന്തിനു ഹന്ത! ബാഹോ?
നിന്ദിച്ച ഭാഗ്യം പുനരപ്യവാപ്യ
നന്ദിച്ചിരിപ്പാനെളുതോ നിനച്ചാൽ?
അണിയറയിൽ.
അരുതരുത്. ചാപല്യം കാട്ടരുത്. ജാതിസ്വഭാവം വെളിപ്പെടുന്നല്ലോ
രാജാ
[ചെവികൊടുത്തിട്ട്]
ഈ സ്ഥലത്തിൽ അവിനയത്തിനു പ്രസക്തിയില്ലല്ലൊ? പിന്നെ ആരാണിപ്രകാരം നിഷേധിക്കപ്പെടുന്നത് ?
[ശബ്ദാനുസാരേണ നോക്കീട്ട്]
അഹോ! ഇതാരാണ്? ഒരു വിക്രമിയായ ബാലൻ അടുക്കൽ നില്ക്കുന്ന രണ്ടു താപസിമാരുടെ നിഷേധവചനങ്ങളെ ലക്ഷ്യമാക്കാതെ-
ചാലവേ വലിയ സിംഹിതന്നുടേ
ബാലനേ മുലകുടിച്ചു നില്ക്കവേ,
ലോലയാം സട പിടിച്ചുലച്ചഹോ!
ഖേലനായ രഭസേന കർഷതി
[യഥോക്തവ്യാപാരനായ ബാലനും താപസിമാരും പ്രവേശിക്കുന്നു.]
ബാലൻ
വാ പൊളിക്ക് സിംഹക്കുട്ടീ! വാ പൊളിക്ക്. നിന്റെ പല്ലുകളെ ഞാൻ എണ്ണി നോക്കട്ടെ.
ഒന്നാം താപസി
ദുസ്സാമർത്ഥ്യം കാട്ടുന്നോ ? ഞങ്ങൾ മക്കളെപ്പോലെ വളർത്തുന്ന ജന്തുക്കളെ എന്തിന് ഉപദ്രവിക്കുന്നു. നിന്റെ അഹങ്കാരം വർദ്ധിച്ചു വരുന്നല്ലൊ. മഹർഷിമാർ നിനക്കു സർവദമനൻ എന്നു പേരിട്ടിരിക്കുന്നതു യഥാർത്ഥം തന്നെയാണ്.
രാജാ
എന്താണ് എനിക്ക് ഈ ബാലനിൽ ഔരസപുത്രനിലെന്നപോലെ സ്നേഹം തോന്നുന്നത്? അനപത്യത തന്നെയാണ് ഇപ്രകാരം വാത്സല്യത്തെ ജനിപ്പിക്കുന്നത് .
രണ്ടാം താപസി
സർവദമനാ! ആ സിംഹക്കുട്ടിയെ വിട്ടില്ലെങ്കിൽ അതിന്റെ തള്ള നിന്റെ നേരേ ചാടി വീഴുമേ
ബാലൻ.
[ചിരിച്ചുംകൊണ്ട്]
ഒ! എന്നാലെനിക്കു വലിയ പേടിയാ!
[താഴത്തേ ചുണ്ടു തള്ളിക്കാണിക്കുന്നു]
രാജാ
പെരിയോരു തരസ്വിബീജമായ്
തെരിയുന്നേഷ കുമാരകൻ മമ,
എരിയുന്നതിനിന്ധനേച്ഛയാ
പൊരിയായ് താൻ മരുവുന്നൊരഗ്നിപോൽ.
ഒന്നാം താപസി
കുഞ്ഞേ! സിംഹക്കുട്ടിയെ വിട്ടേയ്ക്ക്. നിനക്ക് കളിക്കാൻ വേറെ ഒരു കളിപ്പാട്ടം തരാം.
ബാലൻ.
എവിടെ? തന്നാട്ടെ.
[കൈ നീട്ടിക്കാണിക്കുന്നു.]
രാജാ
[നോക്കീട്ട് ആശ്ചര്യത്തോടെ]
ഈ കുട്ടിക്കു ചക്രവർത്തിലക്ഷണം കാണുന്നല്ലൊ. എന്തെന്നാൽ ഇവന്റെ-
നിരന്തരാളാംഗുലിഭാസുരം കരം
പരം പ്രലോഭ്യാർത്ഥരസാൽ പ്രസാരിതം,
സ്ഫുരത്യദൃശ്യച്ഛദസന്ധി പുഷ്ക്കരം
വരം പ്രഭാതത്തിൽ വിടുന്നതെന്നപോൽ.
രണ്ടാം താപസി.
സുവ്രതേ! ഇവനെ വാങ്മാത്രത്താൽ അനുസരിപ്പിക്കാൻ പ്രയാസമുണ്ട്. നീ പോയി എന്റെ പർണ്ണശാലയിൽ കൊച്ചുമാർക്കണ്ഡേയന്റെ ഒരു ചായമിട്ട മൺമയിലിരിക്കുന്നതിനെ എടുത്തുകൊണ്ടുവാ.
ഒന്നാം താപസി
അങ്ങനെ തന്നെ.
[പോയി]
ബാലൻ.
അതു കൊണ്ടുവരുന്നതുവരെ ഞാൻ ഈ സിംഹക്കുട്ടിയെക്കൊണ്ടു തന്നെ കളിക്കും
[താപസിയെ നോക്കി ചിരിക്കുന്നു]
രാജാ.
ഈ ഊർജസ്വലനായ ബാലനെക്കുറിച്ച് എനിക്ക് അധികമായ കൌതുകം തോന്നുന്നു.
[നെടുവീർപ്പു വിട്ട്]
ദന്താനാം മുകുളങ്ങൾ കാട്ടിയനിമി-
ത്തോദീയമാനസ്മിതാൻ
ചെന്താരിന്മധുവർഷിണശ്ശ്രവണയോ-
രവ്യക്തവർണ്ണോക്തിഭിഃ,
സന്താനാഭരണാനി ബാലതനയാ-
നങ്കാശ്രയപ്രാർത്ഥിനോ
ഹന്താദായ തദംഗരേണുവണിയു-
ന്നുൽകൃഷ്ടപുണ്യാ ജനാഃ.
താപസി
ഈ കുട്ടി ഞാൻ പറഞ്ഞിട്ട് കൂട്ടാക്കുന്നില്ലല്ലോ.
[തിരിഞ്ഞു നോക്കീട്ട്]
ഇവിടെ ഋഷികുമാരന്മാർ ആരുള്ളൂ?[രാജാവിനെ കണ്ടിട്ട്]
അല്ലയോ, ഇങ്ങോട്ടു വരണേ. ഇതാ ഈ കുട്ടി വിടീക്കാൻ വയ്യാതെ ഉറപ്പായി പിടിച്ചു വച്ചു കളിയായിട്ട് ഉപദ്രവിച്ചുംകൊണ്ടിരിക്കുന്ന സിംഹക്കുട്ടിയെ ഇവന്റെ കയ്യിൽനിന്നും വിടീക്കണേ.
[ചിരിച്ചുംകൊണ്ട്]
[അടുക്കൽചെന്ന്]
അല്ലയോ മഹർഷിപുത്രാ!
ഏവം തപോവനവിരുദ്ധമുദഗ്രമായ
ഭാവം കലർന്നു തവ ജന്മദനാം മുനീന്ദ്രം,
സാവദ്യനാക്കരുതു സത്വഗുണപ്രധാനം
നീ വൽസ! ചന്ദനമിവാസിതസർപ്പശാബാ
താപസി.
ഈ കുട്ടി മഹർഷിപുത്രനല്ല.
രാജാ
ആകൃതിക്കു ശരിയായ വ്യാപാരം കൊണ്ടുതന്നെ അതറിയാം. എങ്കിലും സ്ഥലവിശേഷത്തെ വിചാരിച്ച് അങ്ങനെ ഊഹിച്ചതാണ്.
[താപസി അപേക്ഷിച്ച പോലെ ചെയ്തുംകൊണ്ട് ബാലന്റെ സ്പർശസുഖത്തെ അനുഭവിച്ച് ആത്മഗതം.
ഹന്ത! കസ്യാപ്യസൌ നന്ദനോ മേ സുഖം
തന്തനീത്യംഗസംഗത്തിനാലീദൃശം,
എന്തനന്തം പുനസ്സൌഖ്യമുണ്ടായിടും
തന്തയാകും മഹാധന്യനാം ദേഹിനഃ?
താപസി
[രണ്ടു പേരെയും സൂക്ഷിച്ചു നോക്കീട്ട്]
ആശ്ചര്യം! ആശ്ചര്യം!
രാജാ
എന്താണ്?
താപസി
ഈ കുട്ടിയുടെയും ഭവാന്റെയും ആകൃതിസാദൃശ്യം കണ്ടു ഞാൻ ആശ്ചര്യപ്പെടുന്നു. അതുമാത്രമല്ല ഭവാനെ ഇതിനു മുൻപിൽ കണ്ടു പരിചയമില്ലെങ്കിലും ഈ ബാലൻ അനുകൂലനായിത്തന്നെ ഇരിക്കുന്നല്ലൊ.
രാജാ
[ബാലനെ ലാളിച്ചുംകൊണ്ട്]
ആര്യേ! ഈ ബാലൻ മുനികുമാരനല്ലെങ്കിൽ പിന്നെ ഏതുവംശത്തിൽ ജനിച്ചവനാണ്?
താപസി
ഇവൻ പൂരുവംശത്തിൽ ജനിച്ചവനാണ്.
ഏഴാമങ്കം (പേജ് ൧൨൬ - ൧൩൦)
[ആത്മഗതം]
എന്റെ വംശം തന്നയോ? അതിനാൽതന്നെ ആയിരിക്കാം എന്റെ ഛായയുണ്ടെന്നു താപസിക്കു തോന്നിയത്. പൌരവന്മാർക്ക് അന്ത്യമായ കുലവ്രതം ഇങ്ങനെയാണല്ലൊ.
ഭവനേഷു സുധാസിതേഷു വാണി
ട്ടവനുരചെയ്തവനീതലത്തെയാദൌ,
അവർ പിന്നെ വനത്തിലെത്തി വാഴു-
ന്നവലംബിച്ചൃഷിതാമധസൂത്രണാം.
[പ്രകാശം]
ഈ ദിവ്യസ്ഥലത്തിൽ മനുഷ്യർക്കു സ്വേച്ഛയാ വരുന്നതിനു ശക്തിയില്ലല്ലൊ.
താപസി
അതു ശരിതന്നെ. എന്നാൽ ഈ ബാലന്റെ മാതാവിന് അപ്സരസ്സംബന്ധം ഉള്ളതിനാൽ ദേവഗുരുവായ കശ്യപന്റെ ആശ്രമത്തിലാണ് അവൾ ഇവനെ പ്രസവിച്ചത്.
രാജാ
[ആത്മഗതം]
ഈ സംഗതി പിന്നെയും ആശയ്ക്ക് അവകാശം കൊടുക്കുന്നല്ലൊ.
[പ്രകാശം]
തത്രഭവതി ഏതു രാജർഷിയുടെ പത്നിയാണ്?
താപസി
ആ ധർമ്മപത്നിപരിത്യാഗിയുടെ പേരിനെ സ്മരിക്കപോലും ചെയ്യരുത്.
രാജാ
[ആത്മഗതം]
ഈ പറയുന്നത് എന്നെ ഉദ്ദേശിച്ചുതന്നെ ആണല്ലൊ. ബാലന്റെ അമ്മയുടെ പേരു ചോദിച്ചെങ്കിലോ? അഥവാ പരസ്ത്രീപ്രസംഗം അന്യായമാണല്ലൊ.
ഒന്നാം താപസി
[മൺമയിലിനെയുംകൊണ്ടു പ്രവേശിച്ച്]
സർവ്വദമനാ! ശകുന്തലാവണ്യത്തെ നോക്ക്
ബാലൻ
[ദൃഷ്ടിക്ഷേപത്തോടെ]
എന്റെ അമ്മ എവിടെ?
താപസിമാർ രണ്ടുപേരും
മാതൃപ്രിയനായ ബാലൻ നാമസാമ്യത്താൽ ഭ്രമിച്ചുപോയി.
രണ്ടാം താപസി
കുഞ്ഞേ! പക്ഷിയുടെ ഭംഗിയെ നോക്കാനാണു പറഞ്ഞത്.
[ആത്മഗതം]
ഈ ബാലന്റെ അമ്മയുടെ പേരു ശകുന്തളയെന്നോ? ഒരു പേരുതന്നെ പലർക്കും ഉണ്ടല്ലോ. ഈ പേരിന്റെ പ്രസ്താവം മരുമരീചികപോലെ കേവലം എന്നെ ഭ്രമിപ്പിച്ചു പിന്നെയും വ്യസനിപ്പിക്കാൻ തന്നയോ?
ബാലൻ.
അമ്മാ! ഈ നല്ല മയിലെനിക്കിഷ്ടമായിരിക്കുന്നു.
[കൈ നീട്ടി കളിപ്പാട്ടം വാങ്ങിക്കുന്നു.]
ഒന്നാം താപസി.
[പരിഭ്രമത്തോടുകൂടി]
അയ്യോ! കുഞ്ഞിന്റെ കയ്യിലേ രക്ഷ കാണുന്നില്ലല്ലൊ.
രാജാ.
പരിഭ്രമിക്കെണ്ട. രക്ഷയിതാ കിടക്കുന്നു. ബാലൻ സിംഹക്കുട്ടിയെ പിടിച്ചു വലിച്ചു കളിച്ചുംകൊണ്ടിരുന്നപ്പോൾ അതു താഴെ വീണുപോയി.
[കുനിഞ്ഞെടുക്കുന്നു]
താപസിമാർ രണ്ടു പേരും
അരുതേ! അരുതേ!
[നോക്കീട്ട്]
ഇതെന്തൊരാശ്ചര്യം! ഇദ്ദേഹം രക്ഷ കയ്യിലെടുത്തു വച്ചിരിക്കുന്നല്ലൊ.
[വിസ്മയാന്ധമാരായി നെഞ്ചിൽ കൈ വച്ചും കൊണ്ടു പരസ്പരം നോക്കുന്നു]
രാജാ
എന്താണു നിങ്ങൾ എന്നെ ഇതെടുക്കരുതെന്നു നിഷേധിച്ചത്?
ഒന്നാം താപസി.
മഹാരാജാവു കേട്ടാലും. ഇത് 'അപരാജിത' എന്നു പ്രസിദ്ധമായ ഒരു ഓഷധിയാണ് . ഇതിനെ ഇവന്റെ ജാതകകർമ്മസമയത്തിൽ ഭഗവാൻ കശ്യപൻ രക്ഷാരൂപേണ ധരിപ്പിച്ചു. ഇതു താഴെ വീണാൽ ഇവന്റെ മാതാപിതാക്കന്മാരും ഇവനും അല്ലാതെ വേറെ ആരും ഇതിനെ എടുത്തു കൂടാ.
രാജാ
അഥവാ എടുത്താലോ?
ഒന്നാം താപസി
എടുത്താൽ ഉടനേ സർപ്പമായിത്തീർന്ന് എടുത്ത ആളിനെ കടിക്കും.
നിങ്ങൾ എപ്പോളെങ്കിലും പ്രത്യക്ഷമായി അപ്രകാരം സംഭവിച്ചു കണ്ടിട്ടുണ്ടോ?
താപസിമാർ രണ്ടുപേരും.
ഓഹോ പലപ്പോഴും
രാജാ
[സന്തോഷത്തോടുകൂടി ആത്മഗതം]
ഇപ്പോൾ പൂർണ്ണമായ മനോരഥത്തെയും ഞാനെന്താണ് അഭിനന്ദിക്കാത്തത്?
[ബാലനെ ആലിംഗനം ചെയ്യുന്നു.]
രണ്ടാം താപസി
സുവ്രതേ! വാ. ഈ വർത്തമാനം ജപിച്ചുംകൊണ്ടിരിക്കുന്ന ശകുന്തളയോടു ചെന്നു പറയാം.
[താപസിമാർ പോയി]
ബാലൻ.
എന്നെ വിടണം. എനിക്കമ്മേടടുക്കൽ പോണം.
രാജാ
മകനേ! എന്നോടൊരുമിച്ചുതന്നെ പോയി അമ്മയെ സന്തോഷിപ്പിക്കാം.
ബാലൻ.
എന്റെ അച്ഛൻ ദുഷ്ഷന്തനാണ്. താനല്ല.
രാജാ
[ചിരിച്ചുംകൊണ്ട്]
ഈ വിവാദം തന്നെ എനിക്കു വേണ്ടുവോളം വിശ്വാസജനകമായിരിക്കുന്നു.
[ഏകാവേണീധരയായ ശകുന്തള പ്രവേശിക്കുന്നു.]
ശകുന്തള
സർവദമനന്റെ രക്ഷൗെധിയെ വികാരകാലത്തിലും പ്രകൃതിസ്ഥയായി കേട്ടിട്ടും എനിക്കെന്റെ ഭാഗ്യത്തിൽ വിശ്വാസം തോന്നുന്നില്ല. അഥവാ, സാനുമതി പറഞ്ഞതുപോലെ സംഭവിക്കാമല്ലൊ.
രാജാ
[ശകുന്തളയെ കണ്ടിട്ട്.]
ആര്യേ! ഇതാ തത്ര ഭവതി ശകുന്തളേ,
വാസസ്സു രണ്ടു ദധതീ മലിനം വ്രതോപ-
വാസപ്രതാന്തവദനാ വിധൃതൈകവേണീ,
വാസവ്രതം വഹതി ഹന്ത! ചിരം സുശീലാ.
ശകുന്തള
[പശ്ചാത്താപവിവർണ്ണനായ രാജാവിനെ കണ്ട്]
എന്റെ ഭർത്താവിനെപ്പോലെ ഇരിക്കുന്നില്ലല്ലോ. പിന്നെ ഇതാരാണ് രക്ഷൌധിയോടു കൂടാതിരിക്കുന്ന എന്റെ കുഞ്ഞിനെ ശരീരസംസർഗ്ഗംകൊണ്ടു ദുഷിപ്പിക്കുന്നത്?
ബാലൻ
[അമ്മയുടെ അടുക്കൽ ചെന്ന്]
അമ്മേ! ഇതാ ആരോ ഒരാൾ എന്നെ മകനെന്നു പറഞ്ഞ് ആലിംഗനം ചെയ്യുന്നു.
രാജാ
എന്റെ പ്രാണവല്ലഭേ! ഞാൻ ഭവതിയിൽ പ്രവർത്തിച്ച ക്രൗര്യവും അനുകൂലപരിണാമമായി തീർന്നല്ലോ. ഇപ്പോൾ ഭവതി എന്നെ ഭർത്താവെന്ന് ഓർമ്മിച്ചറിയണമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
ശകുന്തള
[ആത്മഗതം]
ഹൃദയമേ! സമാശ്വസിക്ക് സമാശ്വസിക്ക് . ദൈവം മത്സരത്തെ വിട്ട് എന്റെ മേൽ ദയ ചെയ്തു എന്നു തോന്നുന്നു. ഇതെന്റെ ഭത്താവു തന്നെ.
രാജാ
മോഹതമസ്സകന്നു വിശദാശയനാം മമ നീ-
ഗേഹിനി! സമ്മുഖോപഗതയായധുനാ വിധിനാ,
മോഹനഗാത്രീ! ശീതമഹസോ ഗ്രഹണവസിതൌ
രോഹിണിയെന്നപോൽ സപദി യോഗമുപേതവതീ.
ശകുന്തള
ആര്യപുത്രൻ ജയിച്ചാലും-
[ബാഷ്പോൽഗമം ഹേതുവായിട്ട് മദ്ധ്യേ തൊണ്ടയിടറി വിരമിക്കുന്നു.]
രാജാ
സുന്ദരീ!
സ്ഫീതവാൽസല്യമാം തേ ജയാശംസനം
ജാതമാമശ്രുരോധാൽ തടഞ്ഞെങ്കിലും
കാതരാക്ഷീ! ജയിച്ചേനതാംബൂലതാ-
ശ്വേതരക്താധരം നിൻമുഖം കാൺകയാൽ.
അമ്മേ! ഇതാരാണ്?
ശകുന്തള
കുഞ്ഞേ! നിന്റെ ഭാഗ്യത്തോടു ചോദിക്ക്
രാജാ
[ശകുന്തളയുടെ പാദങ്ങളിൽ നമസ്ക്കരിച്ച്]
വരതനു നിനച്ചീടൊല്ലാ നീ നിരാകരണാപ്രിയം
പരമൊരു മഹാമോഹം ചേതസ്സിന്നുളവായി മേ,
സ്ഫുരതി തമസി പ്രായോ ലോകശ്ശുഭേഽപി പരാങ്മുഖ-
ശ്ശിരസി കുരുടൻ ക്ഷിപ്താം പാമ്പെന്നു തള്ളുമപി സ്രജം.
ശകുന്തള
[കണ്ണുനീരോടുകൂടി]
ആര്യപുത്രൻ എഴുന്നേൽക്കണം. എന്റെ പുണ്യപ്രതിബന്ധകമായ ജന്മാന്തരപാപം ഫലോൻമുഖമായിരുന്നതിനാലത്രെ പ്രകൃത്യാ ദയാലുവായ ആര്യപുത്രനും അന്ന് എന്നെക്കുറിച്ച് അപ്രകാരം തോന്നിയത്.
[രാജാവ് എഴുന്നേൽക്കുന്നു.]
ദുഃഖിതയായ എന്റെ ഓർമ്മ പിന്നെ എങ്ങനെയാണ് ആര്യപുത്രനുണ്ടായത്?
രാജാ
എന്റെ വിഷാദത്തെ കളഞ്ഞിട്ടു പിന്നെ പറയാം.
സുന്ദരാംഗീ! മോഹവിഹ്വലേന ഹാ! തവാധരേ
ബിന്ദുവായ് പതിച്ച ബാഷ്പമന്നുപേക്ഷിതം മയാ,
ഇന്നരാളപക്ഷ്മലഗ്നമാശു തം തുടച്ചു ഞാ-
നുന്നതാനുതാപമുള്ളിൽ നിന്നൊഴിച്ചിടുന്നിതാ.
[ശകുന്തളയുടെ കണ്ണുനീർ തുടയ്ക്കുന്നു.]
ശകുന്തള
[മുദ്രമോതിരം കണ്ടിട്ട്]
ആര്യപുത്രാ! ഇത് ആ മോതിരമല്ലയോ?
രാജാ
അതു തന്നെ. ഈ മോതിരം കണ്ടിട്ടാണല്ലൊ എനിക്ക് ഓർമ്മയുണ്ടായത്.
ശകുന്തള
ഈ മോതിരം അന്യായമല്ലയോ ചെയ്തത്? ആര്യപുത്രനെ ഓർമ്മിപ്പിക്കുന്നതിനുള്ള സമയത്തു നോക്കിയപ്പോൾ കണ്ടില്ലല്ലൊ.
രാജാ
എന്നാലിനി വസന്തസമാഗമചിഹ്നമായ പുഷ്പത്തെ ലഭിച്ചു ലത ശോഭിക്കട്ടെ.
[മോതിരത്തെ കയ്യിലിടീക്കാൻ ഭാവിക്കുന്നു.]
ഏഴാമങ്കം (പേജ് ൧൩൧ - ൧൩൫)
ഞാൻ ഈ മോതിരത്തെ വിശ്വസിക്കുന്നില്ല. ആര്യപുത്രൻതന്നെ ധരിച്ചുകൊണ്ടാലും.
മാതലി
[പ്രവേശിച്ച്]
ദൈവഗത്യാ രാജാവിനു ധർമ്മപത്നീസമാഗമവും പുത്രമുഖദർശനവും ലഭിച്ചു സന്തോഷമായല്ലൊ.
രാജാ
ഈ ശ്രേയോലാഭം മാന്യമിത്രമായ ഭവാൻ നിമിത്തം ഘടിക്കുന്നതിനിടയായതുകൊണ്ട് അതിന്റെ ഫലം എനിക്ക് അധികമാധുര്യമുള്ളതായിരിക്കുന്നു. മഹേന്ദ്രഭഗവാൻ ഈ സംഗതി അറിഞ്ഞില്ലല്ലൊ.
മാതലി
[ചിരിച്ചുംകൊണ്ട്]
ഈശ്വരന്മാക്ക് അപ്രത്യക്ഷമായിട്ടെന്താണുള്ളത് ? രാജാവേ! വരണം. ഭഗവാൻ കശ്യപൻ ഭവാനെ പ്രതീക്ഷിക്കുന്നു.
രാജാ
ശകുന്തളേ ! കുഞ്ഞിനെ എടുത്തുകൊള്ളുക. ഭവതിയെ മുമ്പില്‍ നടത്തിക്കൊണ്ടു ഭഗവാനെ ചെന്നു ദർശിക്കണമെന്നാണ് എന്റെ ഇച്ഛ.
ശകുന്തള
ആര്യപുത്രനോട് ഒരുമിച്ചു ഗുരുസന്നിധിയിൽ ചെല്ലുന്നതിന് എനിക്കു ലജ്ജയുണ്ട് .
രാജാ
ലജ്ജിക്കെണ്ട. അഭ്യുദയകാലങ്ങളിൽ അങ്ങനെ വേണം ആചരിക്കാൻ. വരികതന്നെ.
[എല്ലാവരും ചുറ്റി നടക്കുന്നു.]
[അദിതിയോടു കൂടി ആസനസ്ഥിതനായി കശ്യപൻ പ്രവേശിക്കുന്നു.]
കശ്യപൻ
[രാജാവിനെ നോക്കീട്ട്]
അല്ലയോ അദിതീ!
ഭുവനഭരണകർത്താവേഷ ദുഷ്ഷന്തനാമാ
തവ തനയനു സംഗ്രാമാംഗണേഷ്വഗ്രയായീ,
ഇവനുടയ ധനുസ്സാൽ തസ്യ നിഷ്പാദിതാർത്ഥം
ഭവതി വിഭവമാത്രം കോടിമത്തായ വജ്രം.
ഇദ്ദേഹത്തിന്റെ ആകൃതി സംഭാവനീയമായ അനുഭാവത്തോടു കൂടിയിരിക്കുന്നു.
മാതലി
രാജാവേ! ദേവന്മാരുടെ മാതാപിതാക്കന്മാരായ ഇവർ ഭവാന്റെ മേൽ പുത്രനിർവിശേഷമായ സന്തോഷത്തോടെ നോക്കിക്കൊണ്ടിരിക്കുന്നു. അടുക്കൽ ചെന്നാലും.
രാജാ
മാതലീ!
സാക്ഷാത്തേജോമയന്മാരജനിഷത കില
ദ്വാദശാദിത്യരാഭ്യാം
രക്ഷാകർത്താ ത്രിലോകിക്കഖിലമഖഭുജാം
നാഥനെതൽപ്രസൂതൻ,
ഈക്ഷാസൃഷ്ടപ്രപഞ്ചൻ പരപുരുഷനിതോ
ജന്മവാൻ വാമനാത്മാ
ദക്ഷാജാതം മരീചേരപി മിഥുനമിദം
ധാതുരേകാന്തരസ്ഥം.
മാതലി
ആ മഹാത്മാക്കൾ തന്നെ ഇവർ.
രാജാ
[അടുക്കൽ ചെന്ന്]
ഇന്ദ്രഭഗവാന്റെ ആജ്ഞാകരനായ ദുഷ്ഷന്തൻ നിങ്ങളെ രണ്ടുപേരെയും നമസ്കരിക്കുന്നു.
കശ്യപൻ.
മകനേ! ഏറിയ കാലം ഭൂമിയെ രക്ഷിച്ചാലും.
അദിതി.
അപ്രതിരഥനായി ഭവിച്ചാലും.
ശകുന്തള
പുത്രനും ഞാനും നിങ്ങളുടെ പാദവന്ദനം ചെയ്യുന്നു.
കശ്യപൻ
കുഞ്ഞേ!
പ്രിയൻ തവാഖണ്ഡലനോടു തുല്യൻ
ജയന്തതുല്യൻ തനയൻ ത്വദീയൻ,
വയം തദാശീസ്സിതുതന്നെ ചൊല്ലാം
സ്വയം ത്വമിന്ദ്രാണിയൊടേധി തുല്യാ.
കുഞ്ഞേ! ഭർത്താവിനു ബഹുമതയായി ഭവിച്ചാലും. നിന്റെ പുത്രൻ ദീർഘായുസ്സോടു കൂടിയിരുന്നു രണ്ടു വംശത്തിലേക്കും സന്തോഷകരനായി ഭവിക്കട്ടെ. ഇരിക്കിൻ.
[എല്ലാവരും കശ്യപന് അഭിമുഖമായി ഇരിക്കുന്നു.]
കശ്യപൻ
[എല്ലാവരേയും പ്രത്യേകം നോക്കീട്ട്]
ശുദ്ധാ ഭവൽപത്നിയപത്യരത്നം
സിദ്ധാഭിലാഷസ്ത്വമപീഹ ദിഷ്ട്യാ,
ശ്രദ്ധാ ച വിത്തം ച വിധിശ്ച മൂന്നു
മദ്ധാ സമം ചേർന്നതുപോലെയായി.
രാജാ
ഭഗവാനേ! ഭവദനുഗ്രഹത്തിന്റെ അന്യാദൃശമഹിമാവിനാൽ എനിക്ക് അഭീഷ്ടലാഭം മുൻപിലും ഭവദ്ദർശനം തദനന്തരവുമായി സംഭവിച്ചിരിക്കുന്നു. ഭഗവാൻ ഓർത്തു കണ്ടാലും,
പൂ മുന്നമുണ്ടാം തദനന്തരം ഫലം
ജീമൂതജാലം പ്രഥമം തതോ ജലം,
സാമാന്യമട്ടിങ്ങനെ ഹേതു കാര്യയോ-
ശ്ശ്രീമൽപ്രസാദസ്യ തു മുൻപു സമ്പദഃ
മാതലി
ഇങ്ങനെയാണു ലോകഗുരുക്കളുടെ പ്രസാദവൈഭവം.
രാജാ
ഭഗവാനേ! നിന്തിരുവടിയുടെ ആജ്ഞാകരിയായ ഇവളെ ഞാൻ ഗാന്ധർവവിധിയായി വിവാഹം ചെയ്തതിന്റെ ശേഷം കുറച്ചു നാൾ കഴിഞ്ഞിട്ടു ബന്ധുക്കൾ എന്റെ സമീപത്തു കൂട്ടിച്ചു കൊണ്ടുവന്നപ്പോൾ ഓർമ്മകേടുകൊണ്ടു സ്വീകരിക്കാതിരുന്നതിനാൽ ഞാൻ നിന്തിരുവടിയുടെ സഗോത്രനായ കണ്വമഹർഷിക്കു വലുതായ അപരാധം ചെയ്തുപോയി. പിന്നീട് ഈ മോതിരം കണ്ടിട്ട് ഇവളെ മുൻപിൽ വിവാഹം ചെയ്തതിന്റെ ഓർമ്മയുണ്ടായി. ഇതെനിക്ക് ആശ്ചര്യമായിത്തോന്നുന്നു.
പ്രത്യക്ഷമായൊരു ഗജം വഴി പോകുമപ്പോൾ
സത്യത്വശങ്കയതിനെ പ്രതി പൂണ്ടൊരുത്തൻ,
പ്രത്യേതി തച്ചരണമുദ്രകൾ കണ്ടു പശ്ചാ-
ദിത്യേവമേവ മനസോഽജനി മേ വികാരഃ.
മകനേ! നിന്റെമേൽ തെറ്റുള്ളതായി ശങ്കിക്കേണ്ട. നിനക്ക് അപ്രകാരം സമ്മോഹം ഉണ്ടായതിന്റെ സംഗതി കേട്ടുകൊണ്ടാലും.
രാജാ
ഞാൻ അവഹിതനായിരിക്കുന്നു.
കശ്യപൻ
അപ്സരസ്തീർത്ഥത്തിന്റെ സമീപത്തുനിന്നും മേനക നിന്നാൽ ഉപേക്ഷിക്കപ്പെട്ട ശകുന്തളയെ കൂട്ടിച്ചും കൊണ്ട് അദിതിയുടെ അടുക്കൽ വന്നപ്പോൾതന്നെ ദുർവാസസ്സിന്റെ ശാപത്താലാണ് സാധ്വിയായ ഈ സഹധർമ്മചാരിണിയെ പരിണീതപൂർവയെന്നുള്ള ഓർമ്മയില്ലാതെ നീ നിരാകരിച്ചതെന്നും അംഗുലീയദർശനത്താൽ ആ ശാപം നിവർത്തിക്കുന്നതാണെന്നും പ്രണിധാനശക്തികൊണ്ടു ഞാൻ അറിഞ്ഞു.
രാജാ
[ഉച്ഛാസത്തോടുകൂടെ]
ഞാൻ ലോകാപവാദത്തിൽ നിന്നും മുക്തനായി.
ശകുന്തള
[ആത്മഗതം]
ആവൂ! ഭർത്താവ് അകാരണമായിട്ടല്ലല്ലോ എന്നെ ഉപേക്ഷിച്ചത്. അന്നെനിക്ക് ഒന്നും തന്നെ ഓർമ്മയില്ലായിരുന്നു. വിരഹം ഹേതുവായിട്ടു ശൂന്യഹൃദയയായിരുന്ന സമയത്തായിരിക്കാം ശാപം പ്രാപ്തമായത്. 'ഒരുവേള ഭർത്താവു നിന്നെ കണ്ടിട്ട് ഓർമ്മിക്കാതിരുന്നാൽ ഈ മോതിരം കാണിക്കണം' എന്നു തോഴിമാർ എന്നോട് പറഞ്ഞത് ഇതു കരുതിയാണ്.
കശ്യപൻ
[ശകുന്തളയേ നോക്കി]
കുഞ്ഞേ! കാര്യം മനസ്സിലായല്ലോ. ഭർത്താവിനെക്കുറിച്ച് മനസ്താപം ഒന്നും തോന്നരുത്. എന്തെന്നാൽ,
ഭൂസുരശാപഗതസ്മൃതികർക്കശ-
നാം പതി നിന്നെ വെടിഞ്ഞൂ
ഭാസുരശീലനപേതവിമോഹന
യം ത്വദധീനനിദാനീം,
ധൂസരിതച്ഛവിയായൊരു ദർപ്പണ-
പൃഷ്ഠമതിൽ പ്രതിബിംബം
ലേ തേളിയുന്നഥ തത്ര.
രാജാ
നിന്തിരുവടി അരുൾ ചെയ്തതു ശരിതന്നെ.
കശ്യപൻ
മകനേ! ഞാൻ യഥാവിധി ജാതകര്‍മ്മാദികൾ ചെയ്തിരിക്കുന്ന ശാകുന്തളേയനായ ഈ പുത്രൻ നിന്നാൽ അഭിനന്ദിതനായോ?
രാജാ
ഭഗവാനേ! ഇവങ്കലല്ലോ എന്റെ വംശപ്രതിഷ്ഠ.
[ബാലനെ കൈകൊണ്ടു ഗ്രഹിക്കുന്നു.]
കശ്യപൻ
ഇവനെ ഭാവിയായ ചക്രവർത്തി എന്നറിഞ്ഞുകൊൾക.
ഗത്വാ സ്യന്ദനമേറിയംബരചരം
ലംഘിച്ചു സപ്താംബുധീൻ
ജിത്വാ പാരിടമാകവേ പരമയാം
കീർത്തിക്കിവൻ പാത്രമാം
സത്വാനാം ദമനേന സർവ്വദമനാ-
ഭിഖ്യാമിഹ പ്രാപ്തവാൻ
കൃത്യാസൌ ഭരണം ഭുവോ ഭരതനെ-
ന്നാഖ്യാം ഭജിക്കും പുനഃ
രാജാ
നിന്തിരുവടിയാൽ കൃതസംസ്കാരനായ ഇവനിൽ ഇതെല്ലാം സംഭാവ്യമായിത്തന്നെ ഞാൻ വിചാരിക്കുന്നു.
അദിതി
ഭഗവാനേ! കണ്വന്റെ അടുക്കൽ ആളയച്ചു പുത്രിയുടെ മനോരഥം സാധിച്ചു എന്നുള്ള ഈ സന്തോഷവൃത്താന്തത്തെ അറിയിക്കേണ്ടയോ? പുത്രിയെക്കുറിച്ചു വാൽസല്യമുള്ള മേനക ഇവിടെത്തന്നെ എന്നെ ശുശ്രൂഷിച്ചു താമസിക്കുന്നുണ്ടല്ലോ.
ശകുന്തള
[ആത്മഗതം]
എന്റെ ആഗ്രഹത്തെത്തന്നെ ഭഗവതി കല്പിച്ചല്ലോ.
കശ്യപൻ
തപശ്ശക്തികൊണ്ട് ഇതൊക്കയും അദ്ദേഹം അറിഞ്ഞിരിക്കുന്നു.
ഏഴാമങ്കം (പേജ് ൧൩൬ - ൧൩൭)
അതുകൊണ്ടുതന്നെ ആയിരിക്കാം മഹർഷി എന്നെക്കുറിച്ച് അധികം കോപിക്കാഞ്ഞത്.
കശ്യപൻ
എങ്കിലും ഈ സന്തോഷവര്‍ത്തമാനത്തെ നാം പറഞ്ഞയച്ച് അറിയിക്കേണ്ടത് ഉചിതമത്രെ. ആരവിടെ?
ശിഷ്യൻ
[പ്രവേശിച്ച്]
ഭഗവാനേ! ഇതാ ഞാനിവിടെയുണ്ട്.
കശ്യപൻ.
ഗാലവാ! ഇപ്പോൾതന്നെ ആകാശമാർഗ്ഗേണ പോയി ശാപനിവൃത്തിഹേതുവായിട്ട് ജാതസ്മൃതിയായ ദുഷ്ഷന്തനാൽ പുത്രസഹിതയായ ശകുന്തള പ്രതിഗൃഹീതയായി എന്നുള്ള പ്രിയത്തെ ഞാൻ പറഞ്ഞയച്ചതായി തത്രഭവാൻ കണ്വനെ ഗ്രഹിപ്പിക്കണം.
ശിഷ്യൻ
ഭഗവാന്റെ കൽപന പോലെ ചെയ്യാം.
[പോയി]
കശ്യപൻ
മകനേ! ദുഷ്ഷന്താ! നീയും പുത്രഭാര്യസമേതനായി സഖാവായ ആഖണ്ഡലന്റെ രഥത്തിൽ കയറി രാജധാനിയിലേക്കു പുറപ്പെട്ടാലും.
രാജാ
ഭഗവാന്റെ ആജ്ഞാപ്രകാരം ചെയ്യാം.
കശ്യപൻ
ഭാവൽകേഷു ജനേഷു വൃഷ്ടിയുള്ളവാ-
ക്കേണം യഥേഷ്ടം വൃഷാ
ദേവന്മാർക്കു ഭവാനുമിഷ്ടിവിധിഭി-
സ്സന്തുഷ്ടി നൽകീടണം
ഈവണ്ണം യുഗപര്യയാനുഭവലോ-
കാനുഗ്രഹശ്ലാഘ്യമാം
ഭാവത്തോടിതരേതരം സഖിതയാ
നിങ്ങൾ നയിച്ചീടുവിൻ.
ഭഗവാനേ! യഥാശക്തി ശ്രേയസ്സിനായിക്കൊണ്ടു പ്രയത്നം ചെയ്യാം.
കശ്യപൻ
മകനേ! ഇനിയും നിനക്കെന്തു പ്രിയത്തെയാണു ഞാൻ ചെയ്യേണ്ടത്?
രാജാ
ഭഗവാന്റെ അനുഗ്രഹത്താൽ എനിക്കു സർവപ്രിയവും സിദ്ധിച്ചു. ഇനിയും നിന്തിരുവടി അനുഗ്രഹിക്കുന്നതിന് ഇച്ഛിക്കുന്നു എങ്കിൽ ഇപ്രകാരം ഭവിക്കട്ടെ.
ഭരതവാക്യം.
നന്മയോടരശനെപ്പൊഴും ജനഹി-
തൈകതാനത ഭവിക്കണം
സന്മനോഹരസരസ്വതിക്കു മഹി-
മാവനല്പമുളവാകണം,
ജന്മമൃത്യുമയമായൊരാമയമ-
കറ്റി മോക്ഷമരുളീടണം
ചിന്മയൻ മമ ച നീലലോഹിതന-
മേയശക്തിധരനാത്മഭൂഃ.
[എല്ലാവരും പോയി.]
ശുഭം.
.