Loading...
Home / സാഹിത്യം / സാഹിത്യക‍ൃതികള്‍ / ഗദ്യം / നാടകം / ഭാഷാശാകുന്തളം
സമ്പാദകർ: ഡോ.കെ.വി തോമസ് Author: ആയില്യംതിരുനാള്‍ രാമവര്‍മ്മരാജാ

ഭാഷാശാകുന്തളം

ആയില്യംതിരുനാള്‍ രാമവര്‍മ്മരാജാ

ഡോ.കെ.വി തോമസിന്റെ ലൈബ്രറിയിന്‍നിന്നും

ശാകുന്തളം എന്ന വനനിലാവ് - ഡോ.കെ.വി തോമസ്

 

-i-

ശാകുന്തളം എന്ന വനനിലാവ്

ഡോ.കെ.വി തോമസ്




അഭിജ്ഞാനശാകുന്തളത്തിന് ഏ. ആർ: രാജരാജവർമ്മ തയ്യാറാക്കിയ മലയാളശാകുന്തളം ബിരുദപ്പരീക്ഷയ്ക്കു പഠിക്കാനുണ്ടായിരുന്നു. പിന്നീട് മലയാളം എംഎയ്ക്കു ചേർന്നപ്പോൾ രണ്ടു തവണ ശാകുന്തളം പഠിക്കാനവസരമുണ്ടായി –ആറ്റൂരിന്റെ കേരളശാകുന്തളവും അഭിജ്ഞാനശാകുന്തളം മൂലകൃതിയും. മൂലകൃതി (സംസ്കൃതം) പഠിക്കുന്നതിന്റെ ഭാഗമായി മറ്റുചില പരിഭാഷകളെയും ആശ്രയിക്കേണ്ടി വന്നു. ഒരേ ശ്ലോകത്തിന്റെ വിവിധ പരിഭാഷകൾ മനഃപാഠമാക്കുന്നത് ക്രമേണ ഒരു ഹോബിയായിത്തീർന്നു. അതുകൊണ്ടു പ്രയോജനമുണ്ടായി. ആറ്റൂരിന്റെ കേരളശാകുന്തളപരിഭാഷയുടെ സവിശേഷതകളെ ആസ്പദമാക്കി പരീക്ഷയ്ക്ക് ഒരു ഉപന്യാസ ചോദ്യമുണ്ടായിരുന്നു (1979). മൂലശ്ലോകങ്ങളും വിവിധ പരിഭാഷകളുടെ ഗുണദോഷങ്ങളും വിസ്തരിച്ച് ഞാൻ ഉത്തരമെഴുതി. വൈവ പരീക്ഷയ്ക്കു വന്ന പരീക്ഷകർ ഈ ഉപന്യാസത്തെ ശ്ലാഘിച്ചു സംസാരിച്ചത് എനിക്കു വലിയ ഉത്തേജനമായി. ശാകുന്തളത്തിന്റെ വിവിധ പരിഭാഷകൾ ശേഖരിക്കുക അന്നുമുതൽ ഒരു കൗതുകമായിത്തീർന്നു. നാല്പതു വർഷത്തോളം നീണ്ട അധ്യാപന ജീവിതത്തിൽ ശാകുന്തളത്തിന്റെ വിവിധ പരിഭാഷകൾ പഠിപ്പിക്കാൻ അവസരമുണ്ടായി.



-ii-

മലയാളത്തിൽ ശാകുന്തളത്തിന് അറുപതിലധികം പരിഭാഷകളുണ്ടായിട്ടുണ്ട്. അവയിൽ അൻപതിനടുത്ത എണ്ണം ശേഖരിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. അതിൽ അഞ്ചെട്ടെണ്ണം പല വഴിയിൽ നഷ്ടമായി.


2000 മാണ്ടിൽ അത്യപൂർവമായ പത്രമാസികളുടെയും ഗ്രന്ഥങ്ങളുടെയും ഒരു പ്രദർശനം മലബാർ ക്രിസ്ത്യൻ കോളേജിൽ ഞാനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ചിരുന്നു. എന്റെ ശാകുന്തള ശേഖരവും അക്കൂട്ടത്തിൽ പ്രദർശിപ്പിച്ചിരുന്നു. വളരെയേറെ മാധ്യമ ശ്രദ്ധ കിട്ടിയ ഈ പ്രദർശനം റിപ്പോർട്ടു ചെയ്യാനെത്തിയ Zee TV യുടെ യുവാവായ റിപ്പോർട്ടർ ശാകുന്തളത്തിന്റെ നിര കണ്ട് ‘ഇതെന്താണ് ?’ എന്ന് എന്നോടു ചോദിച്ചു. കാളിദാസൻ എഴുതിയ ശാകുന്തളത്തിന്റെ വിവിധ പരിഭാഷകളാണെന്നു ഞാൻ വിശദീകരിച്ചപ്പോൾ വന്ന ഉപചോദ്യം കേട്ടു ഞാൻ വല്ലാതെ വിഷമിച്ചു പോയി. “Kalidasa? who is he?”


പഴയതെല്ലാം ഒന്നാകെ അപ്രസക്തമാണെന്നു കരുതുന്ന വിവരക്കേട് ഒരു ഭാഗത്തും പഴയതെല്ലാം കെങ്കേമമാണെന്നു കരുതുന്ന ശുംഭത്തം മറുഭാഗത്തുമായി നമ്മുടെ സംസ്കാരത്തെ ഞെരിക്കുന്ന ഇക്കാലത്ത് കുപ്പയിലെ മാണിക്യം തിരഞ്ഞു നടക്കുന്ന ചിലരുണ്ട്. “താളിളക്ക”ത്തിന്റെ ഉപജ്ഞാതാവായ പ്രവീൺ ആ ഗണത്തിൽ പെടുന്ന ഒരു ഉത്സാഹിയാണ്. എന്റെ പക്കലുള്ള ശാകുന്തള ശേഖരത്തെപ്പറ്റി കേട്ടറിഞ്ഞ് അദ്ദേഹം പലവട്ടം എന്നെ വന്നു കണ്ടിരുന്നു. നിധി കാക്കുന്ന ഞാനെന്ന ഭൂതം ചിലതെല്ലാം അദ്ദേഹത്തിനു നൽകുകയും ചെയ്തു. മലയാളത്തിലെ ആദ്യത്തെ ശാകുന്തള പരിഭാഷ അങ്ങനെ വീണ്ടും വെളിച്ചപ്പെടുകയാണ്.


റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ സ്ഥാപകനും പ്രശസ്ത ഓറിയന്റലിസ്റ്റുമായ സർ വില്യം ജോൺസ് 1789 ൽ അഭിജ്ഞാന ശാകുന്തളത്തിന് ഒരിംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയപ്പോൾ അതൊരു വൈജ്ഞാനിക വിപ്ലവത്തിനു വഴിവയ്ക്കും എന്നദ്ദേഹം കരുതിയിട്ടുണ്ടാകില്ല. ഇംഗ്ലീഷ് പരിഭാഷയെ തുടർന്ന് ജർമൻ പരിഭാഷ ഉണ്ടായി. ആ പരിഭാഷ കാണാനിടയായ വിശ്വ മഹാകവി ഗെയ്ഥേ ശാകുന്തളത്തിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ചതോടെ രണ്ടു കാര്യങ്ങൾ സംഭവിച്ചു.



-iii-
ഒന്ന്- താരതമ്യ സാഹിത്യ പഠനത്തിന്റെ ഊർജ്ജം വർദ്ധിക്കുകയും ഗതി മാറുകയും ചെയ്തു.
രണ്ട് - ഇന്തോളജി എന്ന പഠന ശാഖയുടെ ഊക്കു വർദ്ധിച്ചു. പാശ്ചാത്യർ ഇന്ത്യൻ സാഹിത്യത്തിലേക്കു തിരിഞ്ഞു തുടങ്ങി.

 


മലയാളത്തിൽ ഒരു നൂറ്റാണ്ടിലധികം നീണ്ടു നിന്ന ശാകുന്തള വിവർത്തന മഹായജ്ഞത്തിനു തുടക്കം കുറിച്ചത് ആയില്യം തിരുനാൾ രാമവർമ്മയാണ് (1832 മാർച്ച് 14 - 1880 മെയ് 30). മലയാളത്തിലെ ഗദ്യസാഹിത്യത്തിന്റെ അവസ്ഥ തുലോം പരിതാപകരമാണെന്നു ബോധ്യപ്പെട്ട അദ്ദേഹം ആ കുറവു പരിഹരിക്കാൻ പണ്ഡിതന്മാരെ ഉത്സാഹിപ്പിക്കുകയും താൻ തന്നെ ആ മേഖലയിൽ ചില പരിശ്രമങ്ങൾ ചെയ്യുകയും ചെയ്തു. അക്കൂട്ടത്തിൽ പ്രധാനമാണ് “അഭിജ്ഞാന ശാകുന്തളത്തിനു തയ്യാറാക്കിയ ഗദ്യപരിഭാഷയായ ഭാഷാശാകുന്തളം”


അദ്ദേഹം യുവരാജാവായിരിക്കെ 1853 ലാണിത്. 1860 ൽ അദ്ദേഹം രാജാവാകുകയും 1880 ൽ അന്തരിക്കുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം 1882 ൽ ആണ് ഇത് അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നതു്. വിശാഖം തിരുനാൾ മഹാരാജാവിന്റെ നിർദ്ദേശപ്രകാരം കേരള വർമ വലിയകോയിത്തമ്പുരാണ് ഈ പ്രസിദ്ധീകരണത്തിനു നേതൃത്വം കൊടുത്തത്. 1882 ൽ തന്നെ കേരളവർമ സ്വന്തമായി നടത്തിയ ശാകുന്തള പരിഭാഷയും പ്രസിദ്ധീകരിച്ചിരുന്നു.” കേരളീയ ഭാഷാശാകുന്തളം” എന്നാദ്യം പേരിട്ട കേരള വർമയുടെ ശാകുന്തളം മൂന്നാം പതിപ്പായപ്പോൾ “മണിപ്രവാള ശാകുന്തളം” എന്നറിയപ്പെട്ടു.


കാളിദാസ ശാകുന്തളത്തിനു നിരവധി പാഠഭേദങ്ങളുണ്ട്. ദേവനാഗരി, കാശ്മീരി , ബംഗാളി, ദാക്ഷിണാത്യം എന്നിവയാണതിൽ മുഖ്യം. ഇതിൽ ബംഗാളി പാഠത്തെയാണ് ആയിലും തിരുനാൾ പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. അനുഗത തർജുമയുടെ രീതിയാണ് പൊതുവേ ആശ്രയിച്ചിരിക്കുന്നതെങ്കിലും ചിലയിടങ്ങളിൽ പരിഭാഷാരീതി കെട്ടു പൊട്ടിച്ചു സ്വതന്ത്രമായി ചലിക്കുന്നതു കാണാം..




പ്രസിദ്ധമായ നാന്ദീ പദ്യവും തുടർന്നു വരുന്ന സൂത്രധാര പ്രവേശവും പ്രസ്താവനയുമൊക്കെ ഉപേക്ഷിച്ചിരിക്കുന്നു. ശ്ലോകങ്ങൾ എല്ലാം ഗദ്യത്തിൽ പരാവർത്തനം ചെയ്തിരിക്കുന്നു. ബംഗാളി പാഠത്തെ ആശ്രയിച്ചതു കൊണ്ടാകാം ശാർങ്ഗരവൻ സാർണഗർവാവ് എന്നും ശാരദ്വതൻ ശാരദവേത്താവ് എന്നും മാറുന്നു. സാർണഗർവാവ് ചിലയിടങ്ങളിൽ സാർണവേത്താവായി മാറിയതു് ശ്രദ്ധക്കുറവു കൊണ്ടാകാം. വനജ്യോത്സ്ന വനോല്ലാസിനിയായും മാഢവ്യൻ മാധവ്യനായും ഹംസപദിക ഹംസമതിയായും മാറുന്നു. മറ്റു ചിലർക്കുമുണ്ട് ഇപ്രകാരം പേരു മാറ്റം. മൂലകൃതിയിൽ പേരില്ലാത്ത ചിലർക്കു പേരു കിട്ടുന്നു. പേരുണ്ടായിരുന്ന ചിലർക്കതു നഷ്ടപ്പെടുന്നു.


മലയാള ഗദ്യത്തിന്റെ ശൈശവദശയിൽ രചിക്കപ്പെട്ട ആയില്യത്തിന്റെ പരിഭാഷയിൽ ഇന്നത്തെ ഭാഷാരീതി വച്ചു നോക്കുമ്പോൾ പല വൈകൃതങ്ങളും ചേർച്ചക്കുറവുകളുമുണ്ട്. സംസ്കൃതത്തിന്റെയും ഇംഗ്ലീഷിന്റെയും വാക്യരചനാ രീതികൾ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നു. സർവ്വനാമങ്ങളുടെ പരിഭാഷയാണു വേറൊരു ദുർഘടം. രാജാവിനെയും കണ്വമഹർഷിയെയുമൊക്കെ “നീ” എന്നു വിളിക്കുന്നതു കാണാം. വാക്യഘടനാപരവും ശൈലീപരവുമായ ദൗർബല്യങ്ങൾ ഏറെയുണ്ടിതിൽ. ഭാഷാപരമായ ഇത്തരം കുറ്റങ്ങളും കുറവുകളും പരിഹരിച്ചു കൊണ്ട് എസ്. ഷണ്മുഖം പിള്ള കൊ.വ.1105 ൽ (1930) പുതിയൊരു പതിപ്പ് പ്രസിദ്ധീകരിച്ചു. എന്നാൽ മലയാളത്തിലെ ഈ പ്രഥമസംരംഭത്തിന്റെ ഭാഷാസ്വരൂപം അതിന്റെ ദൗർബല്യങ്ങളോടെതന്നെ നിലനിർത്തുന്നതാണ് ചരിത്രപരമായ ഔചിത്യം എന്ന തിരിച്ചറിവുമൂലം 1965 ൽ AD. ഹരിശർമയുടെ നേതൃത്വത്തിൽ NBS പ്രസിദ്ധീകരിച്ച പതിപ്പിൽ 1930 ൽ ഷണ്മുഖം പിള്ള വരുത്തിയ തിരുത്തുകൾ ഉപേക്ഷിച്ചു. കുറ്റങ്ങളും കുറവുകളുമുള്ള ആദ്യപതിപ്പിന്റെ പുന: പ്രകാശനമാണ് ഇപ്പോൾ പുറത്തു വരുന്നത്.


പ്രാചീന കൃതികൾ തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ലാഭേച്ഛയില്ലാതെ കഠിന പരിശ്രമം ചെയ്യുന്ന പ്രിയ സുഹൃത്ത് ശ്രീ പ്രവീണിന്റെ ഈ സാഹസിക സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു.


ഡോ. കെ.വി.തോമസ്
സുവർണ രേഖ
എരഞ്ഞിപ്പാലം
കോഴിക്കോട്, 673006
20 ഡിസം 2023




 

ആമുഖോപന്യാസം (പേജ് i - v)

 

-i-

ആമുഖോപന്യാസം



കാളിദാസനെന്നും ശാകുന്തളമെന്നും ഉള്ള നാമങ്ങൾ കേൾക്കാത്തവർ ആധുനികസാഹിത്യലോകത്തിൽ ആരുംതന്നെ കാണുകയില്ല. മഹത്തുക്കളും പണ്ഡിതാഗ്രേസരന്മാരും ശാകുന്തളം ''സർവോൽകൃഷ്ടമായ ഗ്രന്ഥ"മെന്നു സമ്മതിച്ചുകാണുന്നു. "ലോകത്തുള്ള സകല ഗ്രന്ഥങ്ങളും നശിച്ചുപോകട്ടെ; ശാകുന്തളവും ഭാരതവും എന്റെ അധീനത്തിലുള്ള പക്ഷം ഞാൻ തീരെ വ്യസനിക്കുകയില്ല'' എന്നൊരു സാഹിത്യ പ്രണയി പ്രസ്താവിക്കുന്നു. "ലോകത്തുള്ള സർവവും ശാകുന്തളത്തിൽ അടങ്ങുന്നു എന്നല്ല, ശാകുന്തളം ഭൂമിയേയും സ്വർഗ്ഗത്തേയും കൂട്ടിച്ചേർക്കുന്ന ഒന്നാകുന്നു" എന്നു ജർമ്മൻ കവിയായ "ഗീഥെ"യും അഭിപ്രായപ്പെടുന്നു. "ശാകുന്തളം കേവലം ഒരു നാടകം മാത്രമല്ല; അതു മനുഷ്യനെ ഭൂലോകത്തിൽ നിന്നു സ്വർലോകത്തിലേക്കു നയിക്കുന്ന ഒന്നാണു്" എന്നു് കവിസാര്‍വഭൌമനായ ടാഗൂറും സമ്മതിക്കുന്നു. അതെ, സാഹിത്യം മനുഷ്യമനസ്സിനെ വശീകരിച്ചു് സന്മാർഗ്ഗത്തിലേക്കു നയിക്കുന്നു. വാസ്തവത്തിൽ അതു മനുഷ്യനെ ഭൂലോകത്തിൽ നിന്നും സ്വർഗ്ഗലോകത്തിലേക്കു ഉയർത്തുന്നു. ശാകുന്തളം ഇതിന് ഉത്തമോദാഹരണമാകുന്നു. ഒന്നാമങ്കത്തിൽ ശകുന്തള സഖിമാരുമായി വിഹരിക്കുന്നു. അവർ കേവലം ലൌകികസുഖത്തിലാസക്തകളായിത്തന്നെ കാണപ്പെടുന്നു. ചപലപ്രകൃതിയായ മനസ്സിനെ വിഷയസുഖങ്ങളിൽ പ്രവേശിപ്പിക്കുന്നതിനുള്ള ആശയാണ് നാം അവിടെ അതിപ്രധാനമായി കാണുന്നതു്. അതുനിമിത്തം ഉണ്ടാകുന്ന ഫലം ഒടുവിൽ അനർത്ഥഹേതുകമായി പരിണമിക്കുന്നതു് ഉടൻ നമുക്കു അനുഭവപ്പെടുകയും ചെയ്യുന്നു. ഗർഭിണിയായ ശകുന്തള രാജാവിനാൽ ധിക്കരിക്കപ്പെടുന്നതിനേക്കാൾ വിഷയാസക്തിയുടെ നിന്ദ്യമായ ഫലം മറ്റെന്താണു്. യൗവ്വനത്തിളപ്പിനാൽ മദിച്ച്

-ii-
ദുസ്വാതന്ത്ര്യം പ്രവർത്തിക്കുന്ന രാജാവും, ആകസ്മികമായ അനുരാഗപാശത്താൽ ബന്ധിക്കപ്പെട്ട് ഇതികർത്തവ്യതാമൂഢയായിത്തീര്‍ന്ന ഋഷികന്യകയും തത്തൽഫലമായിട്ടനുഭവിക്കുന്ന പശ്ചാത്താപം അതി കഠോരമായിരിക്കുന്നു! അവരുടെ ഹൃദയമാലിന്യത്തെ മാർജ്ജനം ചെയ്തപ്പോൾ ഏഴാം അങ്കത്തിൽ കാണുന്ന ദുഷ്യന്തനും ശകുന്തളയും നമ്മുടെ മുമ്പിൽ വേറൊരു വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. അവിടെ അഹങ്കാരവും മോഹാവേശവും നശിച്ചു പരിശുദ്ധനായ രാജാവിനേയും ഭർതൃവിരഹവും വ്രതധ്യാനാനുഷ്ഠാനങ്ങളും കൊണ്ടു കൃശശരീരയെങ്കിലും പഴുക്കച്ചട്ടതങ്കം പോലെ പരിശുദ്ധയായി പരിലസിക്കുന്ന ശകുന്തളയേയും നാം ദർശിക്കുന്നു. അവരുടെ ബന്ധം അപ്പോൾ മുതൽ സുദൃഢമായിത്തീരുന്നു. വിഷയവ്യാമോഹത്താൽ പെട്ടെന്നുണ്ടാകുന്ന പ്രേമബന്ധം യഥാവൽക്ഷണേന ശിഥിലമാകുന്നു. എന്നാൽ വിവേകവും പരിപാകവുംകൊണ്ടു പരമപാവനാവസ്ഥയെ പ്രാപിച്ച ഹൃദയങ്ങളുടെ പരസ്പരസംഘടനം അനശ്വരമായ സൽഫലത്തെ പ്രദാനംചെയ്യുന്നു. ഇങ്ങനെ ഒന്നാംഅങ്കം ലോകവും, ഏഴാം അങ്കം സ്വർഗ്ഗവും, ഇടക്കുള്ള അങ്കങ്ങൾ ഭൂലോകത്തിൽനിന്നു സ്വർഗ്ഗലോകത്തിലേക്കു പ്രവേശിക്കാനുള്ള സോപാനങ്ങളും ആകുന്നു” എന്നിങ്ങനെയാണ് ടാഗൂർ ശാകുന്തളത്തിന്റെ മാഹാത്മ്യത്തെ വണ്ണിക്കുന്നത്. അനർഘവും അപരിമേയവും ആയ ധർമ്മോപദേശങ്ങളാൽ ആപാദമസ്തകം ആനന്ദപരിപൂരിതമായ ശാകുന്തളം, മനുഷ്യലോകത്തിനു അപാരമായ അനുഗ്രഹമാണെന്നുള്ളതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

 


ശ്രീമഹാഭാരതത്തിലെ അസംഖ്യം ഉപാഖ്യാനങ്ങളിൽ ഒന്നായ ശാകുന്തളംകഥ ഇപ്രകാരം ലോകോത്തരമാക്കിത്തീർക്കുന്നതിനും തദ്വാരാ ജനങ്ങൾക്കു ആനന്ദാനുഭൂതിയുളവാക്കുന്ന തിനും കാരണഭൂതൻ കാളിദാസൻ തന്നെ. ദുർവാസസ്സിന്റെ ശാപം, അംഗുലീയവൃത്താന്തം, സ്വർഗ്ഗയാത്ര മുതലായവ കൂട്ടിച്ചേർത്തു കഥാഗാത്രത്തിന് ജീവനും ഓജസ്സും പുഷ്ടിയും നൽ<

-iii-
കിയതുക്കൊണ്ടാണ് ദുഷ്യന്തനും ശകുന്തളയും ഇന്നും നമ്മുടെ മുമ്പിൽ സജ്ജീവമായി പ്രശോഭിക്കുന്നത്. അംഗുലീയവൃത്താന്തം കഥാമർമ്മമായി തീർന്നതിനാൽ നാടകത്തിനു അഭിജ്ഞാനശാകുന്തളമെന്ന അഭിധാനം നൽകപ്പെട്ടു. ആകപ്പാടെ,

 


"കവിതാ കാളിദാസസ്യ
തത്രശാകുന്തളം മതം"

എന്നുള്ള പ്രശംസയ്ക്കു പാത്രമായിത്തീർന്ന ഈ കൃതിയുടെ മഹത്വം അവർണ്ണനീയമെന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ.


മഹാകവികൾ ഒരു ദേശത്തേക്കൊ രാജ്യത്തേക്കോ മാത്രം അവകാശപ്പെടുന്നവരല്ല. അവർ ലോകത്തിന്റെ പൊതുസ്വത്താകുന്നു. അവരുടെ വിശിഷ്ടകൃതികളും അതുപോലെതന്നെ. അതിനാൽ ശാകുന്തളം നാടകം എല്ലാ പരിഷ്കൃത ഭാഷകളിലും തർജ്ജിമ ചെയ്യപ്പെട്ടിട്ടുള്ളതിൽ വിസ്മയിക്കാനില്ല. ഒരു ഭാഷയിൽ തന്നെ ഈ കൃതി പലതരത്തിലും തർജ്ജിമ ചെയ്തിട്ടും ഉണ്ട്. ഇങ്ങനെ നാനാമുഖമായി വ്യാപിച്ചു ദിഗന്തവിശ്രുതമായിത്തീർന്നിട്ടുള്ള ശാകുന്തളം മലയാളഭാഷയിലും പ്രചരിപ്പിക്കുവാൻ മഹാകവികൾ അമാന്തിച്ചില്ല. ഇപ്പോൾ യശശ്ശരീരനായിത്തീർന്നിരിക്കുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടാണ് ഈ നാടകത്തെ മലയാളത്തിലും നാടൊട്ടുക്കു കൊണ്ടാടത്തക്ക വിധം ദൃശ്യമാക്കിത്തീർത്തത്. സംസ്കൃതബഹുലമായ മണിപ്രവാളരീതിയിൽ വേഷം കെട്ടിയ ശാകുന്തളം കാലസ്ഥിതിയും ഭാഷാരീതിയും മാറിയതോടുകൂടി മലയാളികൾക്കു അത്രത്തോളം രുചിക്കുന്നില്ലെന്നറിഞ്ഞു അദ്ദേഹംതന്നെ കേരളീയ ഭാഷാശാകുന്തളം അല്പം ചില ദേദഗതികളോടു കൂടി പ്രസിദ്ധമാക്കി. എന്നാൽ ഭാഷാകവിതയുടെ പ്രചാരത്തോടുകൂടി ഇതും ക്രമേണ രസിക്കാതെ വന്നതിനാൽ അവിടുത്തെ ഭാഗിനേയനും വിദ്വൽശിരോമണിയും ആയ എ. ആർ. രാജ രാജവർമ്മ കോയിത്തമ്പുരാൻ അവർകൾ മലയാള ശാകുന്തളം എന്ന പേരിൽ മറ്റൊരു ശാകുന്തളം നിമ്മിച്ചു. ശാകുന്തളത്തിനു സംസ്കൃതത്തിൽതന്നെ വളരെ

-iv-
പാഠഭേദങ്ങളുള്ളതിനാൽ ഓരോരുത്തനും ഓരോ വ്യാഖ്യാനങ്ങളും മൂലഗ്രന്ഥങ്ങളും സ്വീകരിച്ചാണ് തർജ്ജിമ ചെയ്തിട്ടുള്ളത്. ഇതിൽ പി. ജി. രാമയ്യർ അവർകളുടെ തർജ്ജിമയും പ്രസ്ഥാവയോഗ്യമാണു്. ശാകുന്തളത്തിനു കൽക്കത്തയിൽ പ്രസിദ്ധം ചെയ്തിട്ടുള്ള ഒരു പാഠഭേദത്തെ ആശ്രയിച്ചാണ് ദിവാൻ ബഹുദൂർ ഗോവിന്ദപ്പിള്ള അവർകൾ ഈ കൃതിയ തർജ്ജമ ചെയ്തിട്ടുള്ളത്. ഇതിനുപുറമേ ആറ്റൂർ കൃഷ്ണപിഷാരടി, കരുവാ കൃഷ്ണനാശാൻ തുടങ്ങിയ മറ്റു പല പണ്ഡിതന്മാരും ഇതിനെ ഭാഷപ്പെടുത്തിയിട്ടുള്ളതായി അറിയുന്നു. എന്തിനു വളരെ, മലയാളത്തിലും ശാകുന്തളം നാടകം സുലഭമായി തീർന്നിട്ടുണ്ട്. പിന്നെ ഗദ്യങ്ങളായും മറ്റും പലരും പ്രസിദ്ധപ്പെടുത്തിയിരിക്കാം. എന്നാൽ 'കേരള കാളിദാസൻ' എന്ന പ്രശസ്ത നാമം കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേക്കുതന്നെയാണ് കരസ്ഥമായത്.

 


മേല്പറഞ്ഞപ്രകാരം പലരും ശാകുന്തളത്തെ മലയാളത്തിലേക്ക് തർജ്ജിമ ചെയ്തതു ഗദ്യപദ്യമിശ്രമായ നാടകരൂപമായിട്ടുതന്നെയായിരുന്നു. എന്നാൽ കാളിദാസകൃതിയെ നാടകരീതിയിൽതന്നെ ഗദ്യമായി പരാവർത്തനം ചെയ്തിട്ടുള്ള, ഒരു കൃതി മാത്രമെ മലയാളത്തിൽ ഉള്ളു. ഇപ്പോൾ ലുപ്തപ്രായമായിത്തീർന്നിരിക്കുന്ന ആ വിശിഷ്ടകൃതിയെ പുനശ്ച അവതരിപ്പിക്കുന്നതിനാണു ഇവിടെ ഉദ്യമിക്കുന്നതു്.


രാജ്യഭരണത്തിലെന്നപോലെ വഞ്ചിരാജാക്കന്മാർ സാഹിത്യത്തിലും അദ്വിതീയന്മാരായിരുന്നു എന്നുള്ളത് സർവവിദിതമായ ഒരു വസ്തുതയാകുന്നു. ഉദ്ദേശം ഇരുപതുവർഷത്തോളം നമ്മുടെ രാജ്യം പ്രശസ്തമായ വിധത്തിൽ ഭരിച്ചിരുന്ന ആയില്യം തിരുനാൾ മഹാരാജാവ് തിരുമനസ്സുകൊണ്ടുതന്നെയാണു ഈ ഗ്രന്ഥത്തിന്റെ നിർമ്മാതാവ്. അതിനാൽ ശാകുന്തളത്തെ ആദ്യമായി തർജ്ജിമചെയ്തു മലയാളികളെ അനുഗ്രഹിച്ച പുണ്യശ്ലോകൻ ആ തിരുമനസ്സുകൊണ്ടാണെന്നു തെളിയുന്നു. ഈ കൃതി ശാകുന്തളം നാടകത്തിന് നിരവധി പരി

-v-
ഭാഷകളുള്ളതിൽ നിസ്തുല്യവും ഹൃദ്യവും ആയ ഒന്നാണ്. പദ്യങ്ങൾ ഇതിൽ കാണുന്നില്ല; എങ്കിലും അവയുടെ ആശയം വിശദമായും ശക്തിമത്തായും ഇതിൽ പ്രതിപാദിച്ചിട്ടുണ്ട്. ഗദ്യനാടകങ്ങൾ ധാരാളം പ്രചരിച്ചുതുടങ്ങിയിരിക്കുന്ന ഇക്കാലത്തു നാടകങ്ങൾക്കു പദ്യങ്ങൾ കൂടിയേ തീരു എന്നുള്ള നിർബന്ധം അധികം പേർക്കും ഉണ്ടാവാൻ ഇടയില്ല. വിശേഷിച്ച് കാളിദാസകൃതികളിൽ അന്തർല്ലീനമായ ആശയവിശേഷങ്ങളും അർത്ഥകല്പനകളും ഏറ്റക്കുറവുകൂടാതെ മലയാളഗദ്യത്തിലാക്കി പണ്ഡിതന്മാരെ സമാധാനപ്പെടുത്തുന്നതു പ്രയാസവുമാകുന്നു. അതിനാൽ ഈ കൃതി ശാകുന്തളം നാടകത്തിന്റെ ആദ്യത്തെ മലയാള തർജ്ജിമ എന്ന പറയുന്നതിൽ സംശയിക്കാനില്ല. അഥവാ ഇതിനു് ശാകുന്തളം ഗദ്യനാടകം എന്നു നാമകരണം ചെയ്യുന്നതിലും വിരോധമില്ലാത്തതാണ്.

 


ഈ കൃതിയിലെ ഗദ്യരീതിയെക്കുറിച്ചു പ്രതിപാദിക്കുന്നതിനുമുമ്പായി, അക്കാലത്തെ ഗദ്യസാഹിത്യത്തിന്റെ നിലയെക്കൂടി നാം സമീക്ഷിക്കേണ്ടിയിരിക്കുന്നു. ഏതൊരു ഭാഷയിലും പദ്യകൃതികളാണല്ലൊ ആദ്യമായി ഉത്ഭവിക്കുന്നത്. മലയാളത്തിലും ഇക്കാര്യത്തിൽ വ്യത്യാസമൊന്നുമില്ല. അയില്യംതിരുനാൾ തിരുമേനിയുടെ ഭരണകാലത്തു നമ്മുടെ ഭാഷ പദ്യകൃതികളാലലംകൃതമായിരുന്നു. തുഞ്ചൻ, കുഞ്ചൻ തുടങ്ങിയവരുടെ കിളിപ്പാട്ട്, തുള്ളപ്പാട്ട്, മുതലായവയും 'കൊട്ടാരക്കര കോട്ടയത്തരചർ' ധർമ്മരാജ, അശ്വതിതിരുനാൾ, ഇരയിമ്മൻ തമ്പി എന്നിവരുടെ ആട്ടക്കഥകൾ, ചെറുശ്ശേരിയുടെ ഗാഥ, പുനം, മഴമംഗലം തുടങ്ങിയവരുടെ അനവധി ചമ്പൂഗ്രന്ഥങ്ങൾ എന്നിവയാൽ കൈരളി പുഷ്ടശരീരയായിരുന്നു. എങ്കിലും സാഹിത്യത്തിന്റെ മറെറാരു ശാഖയായ ഗദ്യഗ്രന്ഥങ്ങൾ അക്കാലത്തു തുലോം ചുരുക്കമായിരുന്നു. ഗവണ്മെന്റാവശ്യത്തിനായും ക്ഷേത്രങ്ങളിൽ പാഠകം പറയുന്നതിനായും അക്കാലത്തു ഗദ്യം ധാരാളം ഉപയോഗിച്ചുവന്നിരുന്നു. ഇവയുടെ രീതി ഇപ്പോഴും പാഠകം പറയുന്നതു കേട്ടിട്ടുള്ളവരോടു

ആമുഖോപന്യാസം (പേജ് vi - x)

 

-vi-
പ്രത്യേകിച്ച പറഞ്ഞു മനസ്സിലാക്കണമെന്നില്ല. ചമ്പൂഗ്രന്ഥങ്ങളിൽ ഉപയോഗിച്ചു വന്നിരുന്ന ഗദ്യമാകട്ടെ ആ പേരു പറയുന്ന എന്ന ഒരുതരം പദ്യങ്ങൾതന്നെയായിരുന്നു. സംസ്കൃതഭാഷയുടെ സഹായത്തോടെ വളർന്നുവന്ന കൈരളിയുടെ സ്ഥിതി ഈവിധമല്ലാതെ വരുവാൻ തരവുമില്ല. എന്നാൽ ഗദ്യസാഹിത്യത്തിനു പോഷണം നൽകാൻ ശക്തമല്ലെങ്കിലും സംസ്കൃതം പദ്യസാഹിത്യത്തെ വേണ്ടതിലധികം സഹായിക്കാൻ ഒരുങ്ങിയെന്നു തോന്നുന്നു. മണിപ്രവാളത്തിന്റെ പുറപ്പാട് ഇങ്ങനെയാണു. കുറെക്കാലത്തേക്കു നമ്മുടെ കവികൾ മണിപ്രവാളവ്യാപാരം തന്നെ നടത്തിക്കൊണ്ടിരുന്നു എന്നു പല കൃതികളും സാക്ഷ്യം വഹിക്കുന്നുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ശാകുന്തളവും മണിപ്രവാളവേഷത്തിൽ തന്നെയാണ് ആദ്യമായി ഭാഷാരംഗത്തെ അലംകരിച്ചത്. അന്നത്തെ ഗദ്യത്തിലും ഈ മണിപ്രവാളം സ്ഥാനംപിടിച്ചിരുന്നു. വിശേഷണവിശേഷ്യങ്ങൾക്കു ലിംഗവചനപ്പൊരുത്തം, സസ്കൃതശൈലികൾ, ഇവ അന്നത്തെ ഗദ്യത്തിൽ ധാരാളമാണു് . ഈ പ്രസ്താവനയുടെ ഉദ്ദേശ്യം മറെറാന്നുമല്ല. പ്രസ്തുത ശാകുന്തളത്തിലെ ഗദ്യരീതി കണ്ടു പരിഷ്കാരികൾ മുഖംചുളുക്കരുതെന്നു ഓർമ്മപ്പെടുത്തുവാൻ മാത്രമാകുന്നു.

 


''ഈശ്വരന് എന്തു കാരണത്താൽ കൃപതോന്നുന്നില്ല" "വേല ചെയ്യിപ്പിക്കുന്ന വിഷയത്തിങ്കൽ ഈ ഋഷികന്യകയുടെ സൌന്ദര്യം എത്രമാത്രം ഇരിക്കാൻ പോകുന്നു." (അത്ര ധാരാളം സൌന്ദര്യമുണ്ടായിരിക്കാൻ വഴിയില്ലെന്നർത്ഥം) ഇത്യാദി സംസ്കൃത ശൈലികളും, “അല്ലെ! അനസൂയെ! അല്ലേ പ്രിയംവദെ!” എന്നിങ്ങനെ ചാക്യാന്മാർ ഉപയോഗിക്കുന്ന സംബോധനകളും, "വൃക്ഷത്തിന്റെ ഛായയിൽ മറഞ്ഞുനിന്നുകൊണ്ടു് ഇവരുടെ പ്രവൃത്തികളെ സൂക്ഷിക്കണമെന്നു വിചാരിച്ചിട്ടു വൃക്ഷത്തിന്റെ ഛായയിൽ മറയുന്നു.'' "അതിനെ ദോഷാരോപണം ചെയ്യാനുള്ളതല്ലാതെ എന്റെ പേരിൽ ദോഷാ <

-vii-
രോപണം ചെയ്യുന്നത് ഉചിതമല്ല." എന്നിങ്ങനെ സർവനാമം പ്രയോഗിക്കാതെയുള്ള പദാവർത്തനവും, "ആ സുന്ദരസ്ത്രീ എളുപ്പത്തിൽ കിട്ടുകയില്ല; വളരെ പ്രയാസമുണ്ടെന്നു തോന്നുന്നു. ' ഇത്യാദി പൌനരുക്ത്യവും,"കുറെ വിശ്രാന്തിയെ പ്രാപിച്ചതിൽ പിന്നെ നിനക്കു ദുഃഖദായകമല്ലാതെയുള്ള ഒരു പ്രകരണത്തിൽ നിന്നാൽ ആകേണ്ട കാര്യം അല്പം ഉണ്ട്." ഇത്യാദി വക്രതയും, "നിന്റെ മനോഭാവത്തിനെ ഒരു പത്രത്തിൽ സൂചിപ്പിച്ചും അടിയറയ്ക്കായിക്കൊണ്ട് മനോജ്ഞമായുള്ള ഒരു പുഷ്പവും എന്റെ അടുക്കൽ തന്നാൽ ഞാൻ ദൌത്യം ചെയ്യുന്നതിനു പരമസന്തുഷ്ടയായിരിക്കുന്നു.” എന്നിങ്ങനെയുള്ള സമുച്ചയവികല്പങ്ങളും ധാരാളമായി ഈ കൃതിയിൽ കാണാം. എന്നാൽ പ്രാചീനഗദ്യങ്ങളെ അപേക്ഷിച്ചു ഈ ഗദ്യരീതി എത്രയോ ഭേദമാണെന്നുള്ളതു കൂടി നാം ഓർമ്മിക്കേണ്ടിയിരിക്കുന്നു. 'ഒന്നുകൂടി പറയാനുള്ളത്, എത്രത്തോളം വ്യാകരണവിധികളെ ലംഘിച്ചാലും പഴയ ഗദ്യത്തിന്റെ ശക്തിയും ഓജസ്സും ഒന്നു വേറെ തന്നെ എന്നുള്ളതാകുന്നു. പ്രസ്തുത ശാകുന്തളത്തിലെ ഗദ്യം ഇതിനു സാക്ഷ്യം വഹിക്കുന്നു.

 


"സായംകാലത്തിൽ സരസമായുള്ള മേഘങ്ങൾ സൂര്യകിരണങ്ങളെ പ്രാപിച്ച് സുവർണ്ണമയമായിരിക്കുന്ന കാന്തിയോടു വേഷ്ടിതങ്ങളായിരിക്കുന്നപോലെ നീലവർണ്ണമായിരിക്കുന്ന മേഘമണ്ഡലത്തിന്റെ മദ്ധ്യയിൽ കാഞ്ചനകാന്തിയോട് ശോഭായമാനമായിരിക്കുന്ന പർവ്വതം" എന്നും, "സാലരസാലചമ്പകപാരിജാതാദികല്പകവൃക്ഷങ്ങളിൽനിന്നും ഉണ്ടാകുന്ന സുരഭീകൃതമലയമാരുതംകൊണ്ട് അലംകൃതമായിരിക്കുന്ന ആശ്രമവാസം" എന്നും, “സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു് പീതവര്‍ണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല അമൃതഝരിയിങ്കൽ സ്നാനാനുഷ്ഠാനവുംചെയ്തു വജ്രവൈഡൂര്യത്തിനേക്കാളും നിർമ്മലമായും ശോഭായമാനമായും ഇരിക്കുന്ന ശിലാതലം" എന്നുംമറ്റും ഗംഗാപ്രവാഹംപോലെ കര്‍ണ്ണാനന്ദകരമായ രീതിയിൽ പ്രതിപാദിക്കുവാൻ ഗ്രന്ഥകർ

-viii-
ത്താവിനുള്ള പാടവം അത്ഭുതജനകവും ഹൃദയാവർജവും ആകുന്നു.

 


"വലിയ വിഷമമായിരിക്കുന്നു; ഒരു ദിക്കിൽ ഋഷിവരന്മാരുടെ ആജ്ഞ; ഒരു ദിക്കിൽ മാതാവിന്റെ കല്പന; ഈ രണ്ടിൽവച്ചു ഏതിനെ തിരസ്കരിക്കാവു" എന്നിങ്ങനെ ഇക്കാലത്തും ആർക്കും അനുകരണീയമായ വിധത്തിൽ പ്രയോഗിക്കുന്നതിനും ഗ്രന്ഥകർത്താവിനു സ്വാധീനമുണ്ടു്. എന്തിനു വളരെ പറയുന്നു. ഈ ഗ്രന്ഥത്തിൽ നിന്നും മലയാള ഗദ്യത്തിന്റെ പിതൃസ്ഥാനം ആയില്യം തിരുമനസ്സിലേക്കാണു നൽകേണ്ടതു എന്നു വ്യക്തമാകുന്നു.


നമുക്കു ചിരപരിചിതമായി തീർന്നിരിക്കുന്ന കേരളീയ ഭാഷാശാകുന്തളത്തിൽനിന്നും ഈ കൃതിയിൽ അവിടവിടെ കാണുന്ന ഏതാനും ചില വ്യത്യാസങ്ങളെക്കൂടി ചൂണ്ടിക്കാണിക്കാം.


'ദുഷ്ഷന്തൻ' എന്നു മറ്റു ഗ്രന്ഥങ്ങളിൽ കാണുന്നത് ഇവിടെ “ദുഷ്യന്തനെന്നും, വനജ്യോത്സ്നി' എന്നതിനെ “വനോല്ലാസിനി” എന്നും, “മാഢവ്യനെ" "മാധവ്യനെ" ന്നും "സോമരാതനെ” “സോമരതൻ” എന്നും പ്രസ്തുതഗ്രന്ഥത്തിൽ ഭേദപ്പെടുത്തിയിരിക്കുന്നു. അതോടുകൂടി ശാകുന്തളത്തിലെ ശാർങ്ഗരവനേയും, ശാരദ്വതനേയും, സാർണ്ണഗർവായായും ശാരദവേത്താവായും നാമം മാറ്റിയും കാണുന്നു. ശാരദവേത്താവ് ചിലേടത്തു സാര്‍ണ്ണവേത്താവായും മാറ്റിക്കാണുന്നുണ്ടു്. ഏതുതരത്തിലായാലും അതുപോലെതന്നെ പകർത്തി കൂടി പകർത്താ അച്ചടപ്പിച്ചിരിക്കയാണ്.


"ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ പായൽ പതിഞ്ഞീടിലും" എന്നു തുടങ്ങുന്ന പ്രസിദ്ധ പദ്യത്തിൽ രണ്ടു ഉപമാനങ്ങൾ കാണ്മാനുണ്ട്. ശകുന്തള മരവുരിയാണ് ധരിച്ചിരിക്കുന്നത് എന്നു സ്പഷ്ടമാക്കീട്ടും ഉണ്ട്. എന്നാൽ പ്രസ്തുതഗ്രന്ഥത്തിലാകട്ടെ, "ശകുന്തളയുടെ ഉരസ്സിങ്കൽ നാനാവിധ വൃക്ഷങ്ങളുടെ പല്ലവങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്ന കഞ്ചുകം

-ix-
ഇട്ടിരിക്കുന്നു; അതു രക്തോല്പലം ശൈലത്താൽ മൂടപ്പെട്ടിരിക്കുന്നതിനു തുല്യമെന്നും മാത്രമെ പ്രതിവാദിക്കപ്പെടുന്നുള്ളു. “ഇതാ ഈ ഇലഞ്ഞിമരം കാറ്റുകൊണ്ടിളകുന്ന തളിരുകളാകുന്ന വിരലുകളാൽ എന്നെ ബദ്ധപ്പെട്ടു വിളിക്കുന്നതുപോലെ തോന്നുന്നു'' എന്ന് നാടകത്തിലും "ദൂരത്തിരിക്കുന്ന ആമ്രവൃക്ഷങ്ങൾ മഞ്ജുളമായിരിക്കുന്ന സ്വരത്തോട് വിശേഷമായുള്ള ഒരു വർത്തമാനം പറയുന്നതിനു അപേക്ഷിക്കുന്നതു പോലെ തോന്നുന്നു" എന്നു് ഗദ്യത്തിലും കാണുന്നു. സഖിമാരുടെ പ്രശ്നത്താൽ കള്ളം പറയാൻ മടിച്ച് ദുഷ്ഷന്തൻ, പൗരവനായ രാജാവിനാൽ ധർമ്മാധികാരത്തിൽ നിയുക്തനായ ഞാൻ” എന്നു പറയുന്നതിനു പകരം "ഞാൻ പൂരുകുലാവതംസനായിരിക്കുന്ന രാജാവിന്റെ രാജധാനിയിൽ പാർക്കുന്ന ഒരു ഘനപാഠി ആകുന്നു” എന്നാണു പറയുന്നതു. ഒന്നാമങ്കത്തിൽ ശകുന്തള രാജാവിനെ നോക്കിക്കൊണ്ട് സവ്യാജം താമസിച്ച് സഖിമാരോടുകൂടി പോയി എന്നുമാത്രം കാണുന്നു. രണ്ടാമങ്കത്തിൽ രാജാവ് അതിന്നപ്രകാരമാണെന്നു "കൊണ്ടൽവേണിയൊരു രണ്ടുനാലടി” ഇത്യാദി പദ്യത്താൽ വ്യക്തമാക്കുന്നു. എന്നാൽ ഗദ്യകൃതിയിൽ ഒന്നാമങ്കത്തിൽ ശകുന്തളതന്നെ ഇക്കാര്യങ്ങൾ സഖിമാരോടു പറയുന്നതായി വര്‍ണ്ണിക്കുന്നു. "എന്താ മോദകംതിന്നാനൊ'' എന്ന വിദൂഷകവാക്യം; എന്താ ശാല്യന്നം ഭക്ഷിക്കുന്നതിനേക്കാൾ വിശേഷങ്ങൾ വല്ലതും ഉണ്ടോ?'' എന്നു മാറ്റിയിരിക്കുന്നു. മറ്റു പരിഭാഷകളിൽ സേനാപതിയുടെ പേരു പറയുന്നില്ല. ഗദ്യകൃതിയിൽ "ഭദ്രസേനൻ” എന്ന് പേരു പറഞ്ഞിരിക്കുന്നു. ശിപായിമാർക്കു "ജാനുകൻ'' "സൂരുകൻ' എന്നീവിധമുള്ള നാമങ്ങൾ പ്രസ്തുതകൃതിയിൽ കാണുന്നില്ല. മുക്കുവനു് "കാഭീലകൻ" എന്ന നാമം ഗദ്യപരിഭാഷയിൽ മാത്രമെ ഉള്ളൂ. മൂന്നാം അങ്കത്തിന്റെ അന്ത്യത്തിൽ രാജാവ് മുഖം ഉയർത്തുന്നതിനു ഭാവിക്കുന്നു; അവൾ തിരിച്ചുകളയുന്നു എന്നു മാത്രം പറഞ്ഞ് അവസാനിപ്പിക്കുന്ന ശൃംഗാരഘട്ടത്തെ കുറേക്കൂടെ നീട്ടി മിക്കവാറും

-x-
സീമാലംഘനം വരുത്തിയിരിക്കുന്നു. അഞ്ചാം അങ്കം ആരംഭത്തിൽ മറ്റു പരിഭാഷകളിൽ ആസനസ്ഥരായ രാജാവും വിദൂഷകനും പ്രവേശിക്കുന്നു. ഗദ്യത്തിൽ ആദ്യം ഹരിക്കാൻ പ്രവേശിക്കുന്നു. "സംസാരബന്ധമുപേക്ഷിച്ചവൻ അപ്സരസ്ത്രീകളുടെ കയ്യിൽ അകപ്പെട്ടാൽ എന്നപോലെ ഹംസപദിയുടെ പരിചാരികമാർ എന്റെ കുടുമ്മയിൽ പിടികൂടിയാൽ പിന്നെ എനിക്ക് മോക്ഷം എപ്പോഴാണ്" എന്ന വിദൂഷകവാക്യത്തിനു പകരം ഈ ഗ്രന്ഥത്തിൽ "റാണിയുടെ സമാധാനാർത്ഥമായി എന്നെ അയക്കുന്നതു ഏതുപോലെ എന്നാൽ ശസ്ത്രത്തിന്റെ തീക്ഷ്ണതയെ പരീക്ഷിക്കുന്നതിനായിട്ട് അന്യന്റെ അംഗുലത്തിൽ പ്രയോഗിക്കുന്നതുപോലെ” എന്നാണു് കാണുന്നത്. "മുട്ടമുറ്റുംവരേക്കും കുയിലിൻപിടപോറ്റിടു"ന്ന കഥ ഗദ്യത്തിലില്ല. അതിനു പകരം "സ്ത്രീകൾക്ക് വിദ്യാഭ്യാസം കൂടിയുണ്ടായാൽ എന്തെല്ലാം പ്രമാദങ്ങൾ സംഭവിക്കയില്ല" എന്നാണു പറയുന്നതു്. നാടകത്തിൽ പടമെഴുതാൻ നിയോഗിക്കുന്നതു ചതുരികയാണു്. ഈ ഗ്രന്ഥത്തിൽ ചതുരയായ ഒരു സ്ത്രീയെയാണ്. നാടകത്തിലെ സാനുമതി ഗദ്യത്തിൽ കേവലം അപ്സരസ്ത്രീയായി കാണുന്നു. എന്നിങ്ങനെ പല വ്യതാസങ്ങളും ഇതിൽ കാണാൻ കഴിയും. ഈ വ്യത്യാസം നിമിത്തം ഗദ്യകൃതിക്കുണ്ടായിട്ടുള്ള ഉൽക്കർഷാപകർഷങ്ങളെ വിവരിക്കുവാൻ സന്ദർഭം ഇതല്ലല്ലൊ. പ്രസ്തുത ഉദാഹരണങ്ങളാൽ കേരളകാളിദാസപ്രഭൃതികൾ പരിഭാഷപ്പെടുത്തീട്ടുള്ള മൂലഗ്രന്ഥമല്ല ഈ ഗദ്യപരിഭാഷക്ക് അടിസ്ഥാനമെന്നു തെളിയുന്നു. ദിവാൻ ബഹുദൂർ ഏ ഗോവിന്ദപ്പിള്ള അവർകളുടെ തർജ്ജിമയോട് ഇതിൽ ചിലഭാഗങ്ങൾ യോജിച്ചു കാണുന്നതിനാൽ ഈ രണ്ടു കൃതികളും ഒരേ മൂലഗ്രന്ഥത്തെ ആശ്രയിച്ചുണ്ടായവയാണെന്നു് അനുമാനിക്കുന്നതിൽ തരക്കേടില്ല.

 


ചുരുക്കത്തിൽ ഈ ഗദ്യപരിഭാഷ, കാളിദാസമഹാകവി സംസ്കൃതഭാഷയിൽ രചിച്ചിട്ടുള്ള ശാകുന്തളം നാടകത്തിന്റെ <

ആമുഖോപന്യാസം (പേജ് xi - xiv)

 

-xi-
പാഠാന്തരങ്ങളിൽ ഒന്നിനെ ആശ്രയിച്ചുണ്ടായിട്ടുള്ളതാണെന്നു കാണാം. ഈ കൃതിയുടെ നിർമ്മാണകാലത്തു സാഹിത്യപരമായ ഗദ്യഗ്രന്ഥങ്ങൾ മലയാളഭാഷയിൽ അധികം കാണ്മാൻ വഴിയില്ല. ഉണ്ടായിരുന്നാൽ തന്നെ അവ പ്രസിദ്ധപ്പെടുത്തീട്ടുണ്ടായിരുന്നിരിക്കയില്ല. അന്നത്തെ ഗദ്യരീതിതന്നെ തമിഴിനേയും സംസ്കൃതത്തേയും അനുകരിച്ചുള്ളതായിരുന്നു. ആകപ്പാടെ ഗദ്യപ്രസ്ഥാനം കേവലം ശുഷ്കമായിരുന്നു. ആംഗലഭാഷാപ്രചാരത്താൽ മലയാളഗദ്യത്തിനു ഇന്നത്തെപ്പോലെ സർവസമ്മതമായ ഒരു രീതി ഏർപ്പെട്ടു എന്നുവേണം പറവാൻ. പ്രസ്തുത കൃതിയുടെ നിർമ്മാതാവു ആംഗലഭാഷയിൽ മാത്രമല്ല ശബ്ദസൌഷ്ഠവവും ഊർജ്വസ്വലതയും ഉള്ള ഹിന്തുസ്ഥാനി മുതലായ ഇതരഭാഷകളിലും നൈപുണ്യമുള്ള മഹാനായിരുന്നു. അവയെ അനുകരിച്ച് മലയാളഗദ്യത്തിനുവേണ്ട രചനാരസികത്വം നൽകാൻ തിരുമനസ്സിലേക്കു പ്രയാസമുണ്ടായിരുന്നില്ല. എങ്കിലും ചിരപരിചിതമായ തമിഴിന്റെ ഛായ അവിടുത്തേക്കു ഒഴിച്ചുവയ്പാൻ കഴിഞ്ഞില്ലെന്നു ഈ കൃതി സാക്ഷ്യം വഹിക്കുന്നു. ഇംഗ്ലീഷു മുതലായ അന്യഭാഷകളോടു അവിടത്തേക്കുള്ള പരിചയത്തെ ആസ്പദമാക്കി അവിടുന്നു ഗദ്യനിർമ്മാണവിഷയത്തിൽ സ്വന്തമായ ഒരു പദ്ധതി സ്വീകരിക്കയാണുണ്ടായത്. ഇതു അന്നത്തെ പദ്യസാഹിത്യസരണിയെ അനുകരിച്ചുള്ള ഒരു രീതിയും ആയിരുന്നു. സംസ്കൃതശബ്ദങ്ങൾ ധാരാളം ഇതിൽ കാണാമെങ്കിലും ഇംഗ്ലീഷ് ഭാഷക്കുള്ള ഓജസ്സും ഗാംഭീര്യവും ആണ് മലയാള ഭാഷയ്ക്കും, മാർഗ്ഗദർശകമായി തിരുമനസ്സുകൊണ്ടു സ്വീകരിച്ചിട്ടുള്ളതെന്ന് ഈ കൃതിയിൽനിന്നു നമുക്കു മനസ്സിലാക്കാം! മൂലഗ്രന്ഥത്തിലെ അർത്ഥവത്തായ ശബ്ദങ്ങൾക്ക് അനുപദം പരിഭാഷ ചെയ്യുന്നതിൽ അവിടുത്തെ ശ്രദ്ധ സവിശേഷം പതിഞ്ഞിട്ടുണ്ട്. സഃ എന്ന സർവനാമത്തിന് എല്ലായിടത്തും ഒരുപോലെ അവൻ എന്നാണ് പരിഭാഷ. ഈ പദം ആദ്യവസാനം രാജാവിനും പരിചാരകനും കണ്വമഹർഷിക്കും കശ്യപനുകൂടിയും ഉപയോഗിച്ചുകാ

-xii-
ണുന്നു. ഇക്കാലസ്ഥിതിക്കു ആ പ്രയോഗം നന്നല്ലെന്നു കരുതി അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ബഹുമാനസൂചകമായ സർവനാമശബ്ദങ്ങൾ ഉപയോഗിച്ചിട്ടുള്ളതു പ്രസാധകന്റെ സ്വാതന്ത്ര്യമാണെന്നു സമ്മതിച്ചുകൊള്ളുന്നു. ഇതിനും പുറമെ ''ജപാകുസുമം പോലെ ഇരിക്കുന്ന അധരം" ഇത്യാദിഭാഗങ്ങളിൽ മൂലഗ്രന്ഥത്തിലെ അന്വയസമ്പ്രദായക്രമത്തിൽ മിക്കവാറും പകർത്തീട്ടുള്ളതായി ഈ കൃതിയിൽ കാണാം. ആവക പ്രയോഗങ്ങളിൽ ഭേദഗതിവരുത്തുക എന്ന സാഹസകൃത്യത്തിനു പ്രസാധകൻ തുനിഞ്ഞിട്ടില്ല.

 


മലയാളഭാഷയിൽ അനുകരണീയമായ ഗദ്യരീതി നടപ്പായിട്ടില്ലാതിരുന്ന ഒരുകാലത്തു ഇപ്രകാരം ഗദ്യപന്ഥാവിനെ പരിഷ്കരിച്ച് മലയാളികളെ അനുഗ്രഹിച്ച ആ പുണ്യശ്ലോകന്റെ അനുകമ്പാമസൃണമായ ആത്മവീര്യവും ഔദാര്യബുദ്ധിയും ആരാലും അഭിനന്ദനീയമത്രെ. കേരളീയക്ക് ഒരമൂല്യസ്വത്തായി പണ്ഡിതപാമരന്മാർ ഒന്നുപോലെ കൊണ്ടാടത്തക്ക ശാകുന്തളത്തെ ആശയങ്ങളെ വിശദമായി പ്രകാശിപ്പിക്കുന്നതിനു ശക്തമായ ഒരു ഗദ്യരീതി ഏപ്പെട്ടിട്ടില്ലാതിരുന്ന അന്നത്തെകാലത്തു് അതിലെ പ്രൌഢങ്ങളായ ആശയവിശേഷങ്ങൾക്കു അല്പവും രസവിഛേദം വരാത്തവിധം നിർമ്മിച്ചിട്ടുള്ളതോർക്കുമ്പോൾ മലയാളികളുടെ മഹാഭാഗ്യത്തെപ്പറ്റി പരമാത്ഭുതംതോന്നാത്തതാർക്കാണ്. വിശിഷ്യ ക്ലേശഭൂയിഷ്ഠമായ തന്റെ രാജ്യഭരണകായ്യങ്ങൾക്കിടയിൽ സാമാന്യജനങ്ങളുടെ വിദ്യാഭ്യാസകാര്യത്തിൽ ശ്രദ്ധിച്ച ഈ വിധം സ്വയം മാതൃകയായിത്തീർന്ന അവിടുത്തെ ദീർഘദർശിത്വത്തിനു കൈരളിയും കേരളഭൂമിയും എന്നെന്നേക്കും കടപ്പെട്ടിരിക്കുന്നു.


ഇതിന്റെ ആദ്യപതിപ്പ് കൊല്ലവർഷം 1057 അച്ചടിച്ച് പ്രസിദ്ധം ചെയ്തിട്ടുള്ളതാണ്. അതിന്റെ മുഖവുര താഴെ പകർത്തുന്നു.


"ഈ ഭാഷാ ശാകുന്തളം ആയില്യം തിരുനാൾ തിരുഅവതാരം ചെയ്തരുളിയ വലിയ തമ്പുരാൻ തിരുമനസ്സുകൊണ്ടു

-xiii-
പരിഭാഷപ്പെടുത്തിയതാണു. യുവരാജാവായിട്ടു ഭജനപ്പുരയിൽ എഴുന്നെള്ളിയിരുന്ന സമയമാണ് ഈ പരിശ്രമം അവിടുന്നു ചെയ്തതു്. അന്നുമുതൽ 1057 -മാണ്ട് വൃശ്ചികമാസംവരെയും ഇതു വെളിപ്പെടാതെ കിടന്നിരുന്നു. വിദ്വജ്ജനശിരോരത്നമായിരിക്കുന്ന ചങ്ങനാശേരിയിൽ പുയാതിരുനാൾ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ കാരണം ഇതു ഇപ്പോൾ അച്ചിട്ടു പ്രസിദ്ധമാക്കുന്നതിനു സംഗതിവന്നിരിക്കുന്നു. കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് വലിയ കൊട്ടാരം വക ഗ്രന്ഥങ്ങൾ പരിശോധനചെയ്യുന്ന സമയം ഈ ഗദ്യം കണ്ടുകിട്ടുന്നതിനു ഇടവന്നു. ഇത്ര വിശേഷമായിരിക്കുന്ന ഗദ്യപാഠം പരോപകാരാർത്ഥമായി വെളിപ്പെടുത്തേണ്ടത് ആവശ്യമെന്നു കണ്ട് വിവരം തിരുമനസ്സറിയിച്ചു; ഏതെങ്കിലും ഒരു പ്രൈവറ്റു അച്ചുക്കൂടത്തിൽ കൊടുത്തു പ്രസിദ്ധംചെയ്യുന്നതിനു അനുവാദം വാങ്ങി; ഇങ്ങിനെ അനുവാദം സിദ്ധിച്ചിരിക്കുന്നതിനാൽ കേരളവിലാസം അച്ചുക്കൂടക്കാർക്കു അച്ചടിക്കുന്നതിനു മനസ്സുണ്ടൊ എന്നു ചോദിച്ചതിൽ അവർ സമ്മതിക്കയും ഞങ്ങൾ അതിനെ വന്ദനാപൂർവം സ്വീകരിക്കുകയും ചെയ്തു. ഗ്രന്ഥകർത്താവിന്റെ ഒരു ചരിത്രത്തോടും പടത്തോടുംകൂടി പ്രസിദ്ധചെയ്യണമെന്നു വിചാരിച്ചു പടം കൊത്തിത്തീർന്നു ചിത്രം എഴുതിയതിൽ 20 കൊല്ലത്തിനിടക്കു നടന്നിട്ടുള്ള വിവിധങ്ങളായിരിക്കുന്ന കാര്യങ്ങളെ ചുരുക്കമായെങ്കിലും പ്രസ്താവിക്കുന്നതായിരുന്നാൽ പുസ്തകം ഇതിൽ രണ്ടിരട്ടിവരുമെന്നു കണ്ടു് ആ ചരിത്രം പ്രത്യേകം പ്രസിദ്ധപ്പെടുത്താമെന്നു നിശ്ചയിച്ചു. ഇപ്പോൾ ഈ പുസ്തകം പടത്തോടുകൂടി അച്ചുക്കൂടം ഉടമസ്ഥൻ പി. കൃഷ്ണപിള്ളയുടെ ചിലവിന്മേൽ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തുകൊള്ളുന്നു.

 


എന്ന്, പ്രസിദ്ധകൻ,
പി. ഗോവിന്ദപ്പിള്ള.



-xiv-

അടിയിൽ കാണുന്ന പി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രകർത്താവായ സർവാധികാര്യക്കാർ ഗോവിന്ദപ്പിള്ളയാണെന്നു തെളിയുന്നു. ആധുനിക ഗദ്യത്തിന്റെ പിതാവെന്ന നിലയിൽ നാം അറിയപ്പെടുന്ന കേരളവർമ്മവലിയകോയിത്തമ്പുരാൻ തിരുമനസ്സിലേക്കും ഈ ഗ്രന്ഥനിര്‍മ്മിതി അത്യന്തം പ്രയോജനപ്പെട്ടിരിക്കുമെന്നുള്ളതിൽ സംശയമില്ല. സർവജനമനോഹരിയായ ശാകുന്തളം കഥാവസ്തു; മഹാകവി കാളിദാസചരിതമായ ഇതിവൃത്തം; സർവകലാവല്ലഭനായ മഹാരാജാവിനാൽ നിർമ്മിതമായ പരിഭാഷ; സംസ്കൃതബഹുലമെങ്കിലും സരസമായ ഗദ്യരീതി; ഇന്നത്തെ മലയാള ഗദ്യഗ്രന്ഥങ്ങൾക്കു മാർഗ്ഗദർശകം എന്നിങ്ങനെ സർവസൗഭാഗ്യസമ്പൂർണ്ണമായ ഈ കൃതി സ്വാധീനത്തിലുള്ളവർ പ്രസിദ്ധപ്പെടുത്താതെ വച്ചുകൊണ്ടിരിക്കുന്നതു ക്ഷന്തവ്യമല്ലാത്ത ഒരു അപരാധമാണെന്നുള്ള ധർമ്മബോധം മാത്രമാണ് ഇപ്രകാരമുള്ള പ്രസിദ്ധീകരണവ്യാപാരത്തിലേക്കു പ്രസാധകനെ പ്രേരിപ്പിച്ചിട്ടുള്ളത്.


കൃത്യാന്തര ബാഹുല്യത്താലും കഴിയുന്നതും വേഗത്തിൽ പ്രസിദ്ധമാക്കണമെന്നുള്ള മോഹത്താലും ശരിയായി പ്രൂഫ് തിരുത്താൻ സാധിക്കാതെ ഈ പതിപ്പിൽ ചില സ്ഖലിതങ്ങൾ വന്നിട്ടുണ്ട് അവൻ ഇവൻ എന്നീ സർവനാമങ്ങൾ ആകപ്പാടെ മാറ്റിയതാണെങ്കിലും ചിലേടത്തു ആ വിധത്തിൽ തന്നെ കാണാം. അവയെ സൗകര്യംപോലെ ഭേദപ്പെടുത്തി വായിച്ചുകൊള്ളണമെന്നപേക്ഷ. മറ്റു തെറ്റുകൾക്ക് ഒരു ശുദ്ധിപത്രം ചേത്തിട്ടുണ്ട്. അടുത്ത പതിപ്പ് വേണ്ടിവന്നാൽ അപ്പോൾ ഈ കുറവുകൾ പരിഹരിച്ചുകൊള്ളാമെന്നുള്ള സമാധാനത്തോടുകൂടി ഈ ആമുഖാപന്യാസം ഇവിടെ അവസാനിപ്പിക്കുന്നു.


തിരുവനന്തപുരം,
105.. ചിങ്ങം - 1


ജി. അച്യുതൻപിള്ള
(ജർണ്ണലിസ്റ്റ്)




 

ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംഗ്രഹം (പേജ് 1 - vi)

 

-i-

ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംഗ്രഹം



വിശ്വവിശ്രുതമായ വഞ്ചിരാജവംശത്തിൽ സന്താനാഭാവം നിമിത്തമുള്ള സങ്കടാവസ്ഥയെ പരിഹരിച്ച് നാടുവാണിരുന്ന ലക്ഷ്മിറാണി 990-ൽ സുരലോകപ്രാപ്തയായി. ആ സമയം അവിടുത്തെ സഹോദരിയായി 13 വയസ്സു പ്രായമുള്ള പാർവതിറാണിയും പുത്രിയായി 7 വയസ്സു പ്രായം ചെന്ന രുഗ്മിണിഭായിയും 18-ം 3-ം മാസം വീതം പ്രായമുള്ള രാമവർമ്മ സ്വാതിതിരുനാൾ, മാർത്താണ്ഡവർമ്മ ഉത്രംതിരുനാൾ ഇങ്ങിനെ രണ്ടു രാജകുമാരന്മാരും അവശേഷിച്ചരുന്നു. വിദുഷിയായ രുഗ്മിണിഭായി തമ്പുരാട്ടിയെ 995-ല്‍ തിരുവല്ലാ കോയിത്തമ്പുരാനെക്കൊണ്ടു പള്ളിക്കെട്ടു കഴിപ്പിച്ചു. ഇവർ 1022 മിഥുനമാസം 12-ാംനു ഉത്രംതിരുനാളിനേയും 1005 ധനു 13-ാംനു പൂരാടംതിരുനാൾ ലക്ഷ്മിറാണി(മൂലംതിരുനാൾ തിരുമനസ്സിലെ മാതാവ്)യേയും 1007 മീനം 2-ാംനു ആയില്യംതിരുനാളിനേയും 1011 തുലാം 12-ാംനു ഉത്രാടംതിരുനാളിനേയും 1012 ഇടവം 8ന് വിശാഖംതിരുനാളിനേയും പ്രസവിച്ചശേഷം പരലോകപ്രാപ്തയായി. ഇങ്ങിനെ നമ്മുടെ കഥാനായകന്റെ മാതാവ് രുഗ്മിണിഭായിത്തമ്പുരാട്ടിയും പിതാവ് തിരുവല്ലാ കോയിത്തമ്പുരാനും ആയിരുന്നു. തിരുമനസ്സിലെ ശോഭനമായ ബാല്യകാലത്തു അവിടുത്തെ ശിക്ഷാക്രമത്തിൽ മാതുലന്റെ ശ്രദ്ധ സവിശേഷം പതിഞ്ഞിരുന്നു. രാജകുമാരന്മാരെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഉത്രംതിരുനാൾ മഹാരാജാവ് വിശിഷ്ടന്മാരായ ഗുരുക്കന്മാരെ പ്രത്യേകം നിയോഗിക്കയുണ്ടായി. വിഖ്യാതനായ സർ ടി. മാധവരായരുടെ പക്കൽനിന്നും നമ്മുടെ തിരുമേനി ഇംഗ്ലീഷ്ഭാഷ അഭ്യസിക്കയും ആ ഭാഷയിൽ പ്രശസ്തമായ പാണ്ഡിത്യം സമ്പാദിക്കുകയും ചെയ്തു. സംസ്കൃതം, മലയാളം, തമിഴ്, തെലുങ്ക്,

-ii-
മഹാരാഷ്ട്ര, ഹിന്ദുസ്ഥാനി ഈ ഭാഷകളിലും തിരുമേനി അസാമാന്യമായ പാണ്ഡിത്യം സമ്പാദിക്കയുണ്ടായി. തിരുമനസ്സിലേക്കു സാഹിത്യം മാത്രമല്ല സംഗീതവും സാമാന്യം അഭ്യസിക്കുവാൻ സാധിച്ചു. ബാല്യത്തിൽത്തന്നെ അവിടുത്തെ അസാധാരണ ബുദ്ധിസാമർത്ഥ്യം കണ്ടു ഗുരുനാഥന്മാർ ആശ്ചര്യപ്പെടുകയുണ്ടായി. അനന്തരകാലത്തിൽ തിരുമനസ്സിലേക്കുണ്ടായ അപ്രമേയമായ പ്രഭാവത്തിനും അനുപമമായ യശസ്സിനും അവിടുന്നു ബാല്യകാലത്തു സമ്പാദിച്ചിരുന്ന വിദ്യാഭ്യാസം പല പ്രകാരത്തിൽ പര്യാപ്തമായി. കാലസ്ഥിതിയെ കവിഞ്ഞു പിൻകാലങ്ങളിൽ അവിടുന്നു പ്രസ്ഫുരിതമാക്കിയിരുന്ന ആദർശങ്ങൾ അവിടുത്തെ ഉൽകൃഷ്ടഗുരുനാഥന്മാരിൽനിന്നു അവിടുത്തേക്കു സിദ്ധിച്ചിട്ടുള്ള അമോഘങ്ങളായ ആശിസ്സുകളായിരുന്നു എന്നു അറിവാൻ പ്രയാസമില്ല. അവിടുന്നു യുവരാജാവായിരിക്കുമ്പോൾത്തന്നെ അതിപ്രധാനങ്ങളായ രാജ്യഭരണകാര്യങ്ങളിൽ സ്വമാതുലനു സഹായി ആയി ഭവിച്ചിരുന്നതിനാൽ രാജ്യഭരണതന്ത്രത്തിലും തിരുമനസ്സുകൊണ്ടു് അതിരറ്റ പാണ്ഡിത്യം സമാർജ്ജിച്ചു. അതിൽ പിന്നെ തിരുമനസ്സുകൊണ്ടു സ്വമാതുലനായ ഉത്രംതിരുനാൾ തിരുമനസ്സിലെ പുത്രിയെ, 1026-ൽ വിവാഹം ചെയ്തു.

 


സാഹിത്യത്തിൽ അദ്ദേഹം സമ്പാദിച്ചിരുന്ന ജ്ഞാനം സ്വപ്രജകൾക്ക് ഉപയുക്തമായ തരത്തിൽ അന്നത്തെ ഗദ്യരീതിയെ പരിഷ്കരിക്കുന്നതിനു മാർഗ്ഗദർശകമായി ഭവിച്ചു. തിരുമേനി ഭജനപ്പുരക്കൊട്ടാരത്തിൽ എഴുന്നെള്ളി താമസിച്ചിരുന്ന കാലത്താണ് ഈ ഗ്രന്ഥനിർമ്മിതി സാധിച്ചിട്ടുള്ളതു്. അവിടുത്തെ കൃതികളിൽ ശാകുന്തളം ഗദ്യവും, മീനകേതനചരിത്രവും മാത്രമെ കേരളീയരുടെ ദൃഷ്ടിക്കു വിഷയീഭവിച്ചുള്ളു. ഒന്നു സംസ്കൃതത്തിൽ നിന്നും മറ്റൊന്നും ഇംഗ്ലീഷിൽനിന്നും തർജ്ജിമയാണു്. മലയാളഭാഷയിൽ അക്കാലത്തു ഗ്രന്ഥങ്ങൾ വിരളമായിരുന്നു. തുഞ്ചൻ, കുഞ്ചൻ, ചെറുശ്ശേരി തുടങ്ങിയ മഹാകവികളാൽ പോഷിപ്പിക്കപ്പെട്ട പദ്യസാഹിത്യം മല

-iii-
യാളഭാഷയെ അന്നും ഇന്നും അലങ്കരിക്കുന്നു എന്നുള്ള സംഗതി വിസ്മരിക്കത്തക്കതല്ല. എങ്കിലും ഇടക്കാലത്തു ഗദ്യകൃതികളുടെ അഭാവം മലയാള ഭാഷക്ക് ഒരു ദോഷമായി ഗണിച്ചവന്നിരുന്നു എന്നുള്ളത് സർവവിദിതമായ ഒരു സംഗതിയാണു്. ഇതരഭാഷകളിൽനിന്നുള്ള ഭാഷാന്തരീകരണം ഈ കുറവിനെ പരിഹരിക്കാൻ പയ്യാപ്തമാകുമെന്നു തിരുമനസ്സുകൊണ്ടു ധരിക്കയും ഗദ്യഗ്രന്ഥങ്ങളുടെ അഭിവൃദ്ധിക്കായി അടിസ്ഥാനക്കല്ലിടുകയും ചെയ്തു. അനുകരണീയമായ ഒരു ഗദ്യരീതി സംസ്കൃതത്തിൽ ഇല്ലാതിരിക്കെ ഈ വിഷയത്തിൽ ഇംഗ്ലീഷിനെ അവലംബിക്കയാണു നന്നെന്നു ആദ്യം ഗ്രഹിച്ചതു് ആയില്യംതിരുനാൾ തിരുമനസ്സുകൊണ്ടായിരിക്കുമെന്നു ഊഹിച്ചറിയാൻ അദ്ദേഹത്തിന്റെ കണ്ടുകിട്ടിട്ടുള്ള ഗ്രന്ഥങ്ങൾ സഹായിക്കുന്നുണ്ട്. ഗദ്യകൃതികൾ അഭിനയിക്കുന്നതിനുള്ള ആസക്തി അഭിനവയുവാക്കന്മാരിൽ കാണുന്നതു നമുക്ക് അനുഭവമുള്ളതാണല്ലൊ. മാത്താണ്ഡവർമ്മ തുടങ്ങിയ ചില നോവലുകളെ പ്രഹസനരൂപേണ അഭിനയിക്കുന്ന സമ്പ്രദായം ഇപ്പോൾ എങ്ങും കാണപ്പെടുന്നു. ഈ പ്രസ്ഥാനം തിരുമനസ്സിലെ ശ്രദ്ധയ്ക്കു അന്നേ വിഷയിഭവിച്ചിട്ടുണ്ടെന്നുള്ളതിലേക്കും ഈ കൃതി സാക്ഷ്യം വഹിക്കുന്നു.

 


ഇപ്രകാരം അസുലഭമായ പാണ്ഡിത്യം, അനന്യസാധാരണമായ ഭരണപാടവം, സ്വതസ്സിദ്ധമായ കുശാഗ്രബുദ്ധി എന്നിവയാൽ പ്രജാക്ഷേമതല്പരനായി നാടുവാണിരുന്ന ആയില്യം തിരുനാൾ തിരുമനസ്സുകൊണ്ട് 1036-ാമാണ്ട് ചിങ്ങംമാസം 24-ാംനു അവിടുത്തെ ഇരുപത്തിഒൻപതാമത്തെ തിരുവയസ്സിൽ രാജ്യഭരണത്തെ പ്രത്യക്ഷമായി സ്വീകരിച്ചു അപ്പോഴത്തെ റസിഡണ്ടു് കർണ്ണൽ മാൾട്ബിയും മന്ത്രി തിരുമേനിയുടെ ഗുരുവായിരുന്ന മാധവരായരും ആയിരുന്നു. മാധവരായർ തിരുവിതാംകൂറിൽ പ്രശസ്തതരമായി ഓരോ ഉദ്യോഗങ്ങൾ വഹിച്ച് ജനപ്രീതിക്കും രാജപ്രീതിരിക്കും പാത്രമായി 1033-ാമാണ്ടു് മകരമാസം 2-ാംനുമുതല്‍ ദിവാന്‍പദത്തിൽ പ്രവേശിച്ചു.



-iv-

ഈ സമയത്തു നമ്മുടെ രാജ്യത്ത് ഏകദേശം 33ലക്ഷം രൂപാ മുതലെടുപ്പു ഉണ്ടായിരുന്നു. ചെലവിനു മതിയാകാത്ത ഈ തുകതന്നെ ശരിയായി പിരിഞ്ഞുകിട്ടിയിരുന്നില്ല. ധനാദായകരങ്ങളായ കൃഷി, കച്ചവടം, കൈത്തൊഴിൽ എന്നിവയിൽ ജനങ്ങൾ പിന്നോക്കമായിരുന്നു. വസ്തുക്കൾ കുടികളുടെ പേരിൽ പാട്ടമായി പതിഞ്ഞു അവർ അനുഭവിക്കയും കരം തീർത്തുവരികയും ചെയ്തിരുന്നു, എങ്കിലും അവയെ സ്വാതന്ത്ര്യമായി ക്രയവിക്രയം ചെയ്യുന്നതിനു അനുവദിക്കപ്പെട്ടിരുന്നില്ല. പ്രത്യേകം അടിയറ തീർന്നിട്ടുള്ള ഒരു വക ആളുകളെക്കൊണ്ടു മാത്രമെ താന്താങ്ങളുടെ പുരയിടങ്ങളിൽ തേങ്ങ വെട്ടിക്കാൻ പാടുള്ളൂ എന്നും ചട്ടം ഉണ്ടായിരുന്നു. സ്വന്തം സ്ഥലങ്ങളിൽ പണം ചെലവാക്കി പ്രയത്നിക്കാൻ ഈ ഏര്‍പ്പാടു എത്രത്തോളം പ്രതിബന്ധമാണെന്നു പറയണമെന്നില്ലല്ലൊ. ഇതുകൂടാതെ പല തീരുവകളും കരങ്ങളും ഏർപ്പെടുത്തി നാട്ടിലെ വാണിജ്യവ്യവസായങ്ങളുടെ അഭിവൃദ്ധി അനാശാസ്യമായവിധം തടയപ്പെട്ടിരുന്നു. ഗതാഗതത്തിനു സൗക്യപ്രദമായ നല്ല റോഡുകൾ ഉണ്ടായിരുന്നില്ല. കള്ളന്മാരുടേയും കൊള്ളക്കാരുടേയും ശല്യംകൊണ്ടു ആരും സ്വസ്ഥരായി സ്വഗൃഹങ്ങളിൽ പാർക്കയോ വഴിയാത്ര ചെയ്കയോ ചെയ്തിരുന്നില്ല. സകല അഭ്യദയത്തിനും അടിസ്ഥാനമായ വിദ്യാഭ്യാസം നാട്ടിൽ പ്രചരിക്കത്തക്കവണ്ണം ഇപ്പോഴത്തെപ്പോലെ നല്ല വിദ്യാലയങ്ങളും ചുരുങ്ങിയിരുന്നു. അയോഗ്യന്മാരും അക്രമികളും ആയ സർക്കാർ ജോലിക്കാരെക്കൊണ്ടു ജനങ്ങൾ അനുഭവിച്ചുവന്ന സങ്കടത്തിനു ഒരു കയ്യുംകണക്കും ഇല്ലായിരുന്നു. എന്തിനു വളരെ! അന്നത്തെ രാജ്യസ്ഥിതി എത്രത്തോളം സങ്കടകരമായിരുന്നു എന്നു ചിന്തിക്കുന്നതിന് നമ്മുടെ സങ്കല്പശക്തിക്കുപോലും സാധിക്കുന്നതല്ല. ഇതിനിടക്കു അനാവൃഷ്ടി തുടങ്ങിയ ദുരദുഷ്ടസംഭവങ്ങളാൽ കൃഷിയും മറ്റും നശിച്ചു, അതിഭയങ്കരമായ ഒരു ക്ഷാമം ബാധിച്ചു. "മുപ്പത്താറാമ്മാണ്ടത്തെ കരിവ്"എന്നു

-v-
ഇപ്പോഴും രോമാഞ്ചത്തോടുകൂടി ജനങ്ങൾ അതിനെ ഓർക്കാറുണ്ട്. നാടൊട്ടുക്ക് പടർന്നുപിടിച്ച ഈ ഘോരവിപത്ത് കരുണാശാലിയായ മഹാരാജാവിന്റെ ഭരണതന്ത്രപാടവത്താൽ തടുക്കപ്പെട്ടു. ഗവണ്മെൻ്റു ചെലവിന്മേൽ അനേകായിരം ജനങ്ങൾക്കു ആഹാരം നൽകി. രണ്ടുലക്ഷത്തിൽ അധികം രൂപ കരത്തിൽ കുറവുചെയ്തുകൊടുത്തു. ഇങ്ങിനെയുള്ള പല സഹായങ്ങളാലും നമ്മുടെ നാട്ടുകാർ അന്യനാടുകൾതോറും നടന്നു അലയേണ്ടിവന്നില്ല എന്നുള്ളതു പ്രത്യേകം സ്മരണീയമാണ്. വരവു ചുരുങ്ങിയിരിക്കയും ചെലവ് അമിതമായിരിക്കയും ചെയ്തിരുന്ന അന്നത്തെ നിലയിൽ ഏറ്റവും ദുർവഹമായിരുന്ന രാജ്യഭരണത്തെ എത്രയും ഭംഗിയായി നിറവേറ്റി അല്പകാലത്തിനകം "മാതൃകാരാജ്യം" എന്ന പേരിനെ സമ്പാദിക്കാൻ ഇടയാക്കിത്തീർത്ത മഹാരാജാവിനേയും മന്ത്രിസത്തമനേയും ഇന്നും വഞ്ചിരാജ്യനിവാസികൾ ഹർഷാശ്രുക്കളോടുകൂടി സ്തോത്രം ചെയ്‍വാൻ സന്നദ്ധരായിരിക്കുന്നതിൽ അതിശയിക്കാനില്ലല്ലൊ?

 


പലതരം കുത്തകകൾ നിറുത്തി; പുകയില, അവിയൻ മുതലായ ഏതാനും ചില സാധനങ്ങൾക്കു മാത്രം തീരുവ ഏർപ്പെടുത്തി; ബ്രിട്ടീഷിലെന്നപോലെ നമ്മുടെ നാട്ടുകാർക്കും വാണിജ്യസ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തു; നീതിപരിപാലനത്തിലും ബ്രിട്ടീഷ് ഇൻഡ്യയിലെ രീതി നടപ്പാക്കി. പ്രസിദ്ധന്മാരായ തസ്കരപ്രമാണികളെ പിടിച്ചടക്കി മനുഷ്യജീവിതത്തേയും ധനത്തേയും സുരക്ഷിതമാക്കി സർക്കാരിലെ ആനുകൂല്യമുണ്ടെന്നുള്ള വിശ്വാസം സ്വല്പകാലംകൊണ്ടു പ്രജകളിൽ ജനിപ്പിച്ചു. സര്‍ക്കാർ അഞ്ചൽ സർവ്വജനങ്ങൾക്കും ഉപകാരപ്പെടത്തക്കവണ്ണം പരിഷ്ക്കരിച്ചു. നൂറിൽപ്പരം ചില്ലറവരികളെ നിറുത്തി ജനസങ്കടത്തെ കുറച്ചു. പണ്ടാരപ്പാട്ട വസ്തുക്കളെ ജന്മവസ്തുക്കളുടെ നിലയിൽ കൊടുക്കൽവാങ്ങൽ ചെയ്യാവുന്നവയും പരംപരയായി അനുഭവിക്കത്തക്കവയും ആക്കിത്തീർത്തു. വസ്തുക്കളുടെ അനുഭവക്രമത്തെ സുരക്ഷിതമാക്കി. ഇങ്ങിനെയു

-vi-
ള്ള പല പരിഷ്കാരങ്ങളാൽ രാജ്യഭരണം ശ്രേയോന്മുഖമായി പരിണമിച്ചു. 1040-ൽ ദിവാൻജി എഴുതിയിരുന്ന ഭരണറിപ്പോർട്ടിനെപ്പറ്റി അഭിനന്ദിച്ചു മദ്രാസ് ഗവണ്മൻ്റും ഇൻഡ്യാ സ്റ്റേറ്റ് സിക്രട്ടറിയും അനുമോദനപത്രങ്ങൾ അയച്ചു. 1041-ൽ ജില്ലാക്കോട് മുൻസിഫ്കോട് തുടങ്ങിയ കോടതികളുടെ മേൽ സദിർകോടതിക്കുള്ള അധികാരകളെ നിണ്ണയിച്ച് പുതിയ നിയമങ്ങൾ നടപ്പാക്കി.

 


വിദ്യാഭ്യാസ വിഷയത്തിലും, പണ്ഡിതനായ തിരുമനസ്സിലെ ശ്രദ്ധ പ്രത്യേകം പതിയാതിരുന്നില്ല. നാടൊട്ടുക്കു ഇംഗ്ലീഷ് വിദ്യാലങ്ങൾ സ്ഥാപിച്ചു. തിരുവനന്തപുരത്തു ഒരു കോളജ് ഏർപ്പെടുത്തി. അനവധി മലയാളം പള്ളിക്കൂടങ്ങളും സ്ഥാപിതങ്ങളായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ അഭാവത്തെ പരിഹരിക്കണമെന്നുദ്ദേശിച്ച് അവിടുന്നു ആദ്യമായി കരമനെ ഒരു പെൺപള്ളിക്കൂടം സ്ഥാപിക്കുകയുണ്ടായി. വിദ്യാർത്ഥികളുടെ ആവശ്യാർത്ഥം മലയാള പാഠപുസ്തകങ്ങൾ ചുരുക്കമായിരുന്നതിനാൽ ആ കുറവിനെ പരിഹരിക്കുന്നതിന് ഒരു ബുക്കുകമ്മിററി ഏർപ്പെടുത്തി. അതിലെ അദ്ധ്യക്ഷനായി- വിദ്വൽകേസരിയും കവികുലശിരോലങ്കാരവും ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതാവുമായ കേരളകാളിദാസൻ- കേരളവർമ്മ വലിയകോയിത്തമ്പുരാനെയും നിയമിച്ചു. 1041ൽ ആണു വിദ്യാഭ്യാസഡിപ്പാർട്ടുമെൻ്റ് നമ്മുടെ നാട്ടിൽ ആദ്യമായി സ്ഥാപിതമായത്. ഈ തുറയുടെ മേലധ്യക്ഷനായി ആദ്യം നിയമിക്കപ്പെട്ട ആൾ ശങ്കരസുബ്ബയ്യർ അവർകളാണ്. അന്നു ഈ ഡിപ്പാർട്ടുമെന്റിലെ ചെലവ് ഇരുപതിനായിരം രൂപ ആയിരുന്നു. അക്കാലത്തെ സ്ഥിതിക്കു ഇതു് എത്രയും ഗണ്യമായ ഒരു തുകതന്നെ.


തിരുമേനി രാജ്യഭരണം ആരംഭിക്കുമ്പോൾ തിരുവനന്തപുരത്തു മൂന്നും, പുറമെ മൂന്നും ആയി ആകെ ആറു ആശുപത്രികൾ ഉണ്ടായിരുന്നു. ഏതാനും വർഷത്തിനകം അതു 24ആയി വർദ്ധിപ്പിച്ചു. ദീനജനപരിപാലത്തിൽ തിരുമനസ്സു

ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംഗ്രഹം (പേജ് vii - xii)

 

-vii-
കൊണ്ട് എത്ര തല്പരനായിരുന്നുവെന്നു ഇതിൽനിന്നും വ്യക്തമാകുന്നു. അല്പകാലത്തെ ഭരണത്തിനിടയിൽ ഇവയ്ക്കെല്ലാമായി ചെലവു വളരെ കൂടിയിരുന്നിട്ടും മിച്ചം ധാരാളം ഉണ്ടായിരുന്നു എന്നു അന്നത്തെ വരവുചെലവു കണക്കുകൊണ്ട് കാണാം. 1043-ലെ രാജ്യഭരണറിപ്പോർട്ടിൽനിന്നു ഈ സംഗതി മാത്രമല്ല പ്രജാക്ഷേമൈകനിരതനായ അവിടുന്നു അംഗീകരിച്ചിരുന്ന നയം എന്താണെന്നു് നമുക്ക് മനസ്സിലാക്കാം. "ആണ്ടുതോറും ചെലവുമിച്ചം വരുന്ന പണങ്ങളെ ഖജനാവിൽ ഇരുപ്പുവച്ചു. നിരുപയോഗമായി സഞ്ചയിച്ചുവയ്ക്കണം എന്നു തീരെ ആഗ്രഹമില്ല എന്നും ജനങ്ങളുടെ പണത്തെ അവരുടെ കയ്യിൽതന്നെ നിക്ഷേപിച്ച് പ്രജാസാമാന്യോപയുക്തങ്ങൾ ആയ പണികൾക്കായി ചിലവാക്കുന്നതാണു ഉത്തമമായ വിനിയോഗം എന്നു വിചാരിക്കുന്നു'' എന്നും ആ റിപ്പോർട്ടിൽ പ്രസ്താവിച്ചുകാണുന്നു. ഈ പ്രസ്താവനയുടെ ഉദ്ദേശത്തിനു അനുസരിച്ചു പൊതുമരാമത്തുവകുപ്പിലേക്കു ധാരാളം പണം അനുവദിച്ചു. ആദ്യകാലത്ത് ഒരുലക്ഷം രൂപാമാത്രം ഇക്കാര്യത്തിൽ വിനിയോഗിച്ചിരുന്നത് 1084 ആയപ്പോഴേക്കും 134 ലക്ഷമായി വർദ്ധിപ്പിച്ചു. തിരുവനന്തപുരംമുതൽ ആരുവാമൊഴിവരെമാത്രം ഒരു റോഡുണ്ടായിരുന്ന തിരുവിതാംകൂറിൽ 1000 മൈൽ ദൂരത്തിലധികം റോഡുകൾ വെട്ടിച്ചു എന്നുപറഞ്ഞാൽ ഗതാഗത സൌകര്യം എത്രത്തോളം അഭിവൃദ്ധമായി എന്നു പറയണമെന്നില്ലല്ലോ. ഇതിനുപുറമെ അനവധി തോടുകളും, കായലുകളും വെട്ടി കൃഷിസേചനപദ്ധതിയും വർദ്ധമാനമാക്കി. അനവധി ക്ഷേത്രങ്ങളുടെ ജീർണ്ണോദ്ധാരണം നിർവഹിച്ചു. ഗ്രാമങ്ങളും നഗരങ്ങളും ശുചീകരിക്കുവാൻ വേണ്ട മാർഗ്ഗങ്ങൾ ഏപ്പെടുത്തി. പുത്തൻകച്ചേരി, ജനറൽ ആശുപത്രി, മറ്റു ചെറിയ ആശുപത്രികൾ, പല കോടതികൾ ഇവ പണിയിച്ചു. ആലപ്പുഴ ദീപസ്തംഭം ഇക്കാലത്താണ് പണി ആരംഭിച്ചത്. തിരുവനന്തപുരത്ത് കോളേജ് കെട്ടിടത്തിന്റെ പണിയും ആരംഭിച്ചു. വർ

-viii-
ക്കലത്തുരപ്പ്, പുനലൂർ പാലം തുടങ്ങിയ പ്രസിദ്ധവേലകൾ ആരംഭിച്ചതും ഇക്കാലത്തുതന്നെയായിരുന്നു.

 


തിരുമനസ്സുകൊണ്ടു അന്യദേശസഞ്ചാരത്തിൽ അമിതമായ താല്പര്യം പ്രദർശിപ്പിച്ചിരുന്നു. ഈ സഞ്ചാരം അനന്തരകാലത്തു തിരുമനസ്സിലേക്ക് സ്വന്തനാട്ടിനെ അഭിവൃദ്ധമാക്കാൻ അത്യന്തം പ്രയോജനപ്പെട്ടു എന്നു അനായാസന നമുക്കു അറിയാറായിട്ടുണ്ടു്. 1038 തുലാമാസത്തിൽ മദ്രാസ് ഗവർണർ തിരുവനന്തപുരത്തെ സന്ദർശിച്ചു. അടുത്തയാണ്ടിൽ പ്രതിസന്ദർശനാർത്ഥം മഹാരാജാവു മദ്രാസിലേക്കു എഴുന്നെള്ളുകയുണ്ടായി.


നൈററ് ഗ്രാൻഡ് കമാൻഡർ ആഫ് ദി സ്റ്റാർ ആഫ് ഇൻഡ്യാ എന്ന പ്രശസ്തബിരുദം ബ്രിട്ടീഷ് ഗവണ്മെണ്ടിൽനിന്നും തിരുമനസ്സിലേക്കു നൽകുകയുണ്ടായി. ഇതു സംബന്ധിച്ചുള്ള കൂടിക്കാഴ്ച, 1041 മിഥുനമാസത്തിൽ നടത്തപ്പെട്ടു. ഇതിലേക്കുള്ള രാജചിഹ്നങ്ങളെ ധരിക്കുന്നതിനു് തിരുമനസ്സകൊണ്ടു 1042-ൽ മദ്രാസിലേക്കു വീണ്ടും എഴുന്നെള്ളുകയുണ്ടായി.


1042 തുലാമാസത്തിൽ കൊച്ചിരാജാവ് തിരുവനന്തപുരം പട്ടണം സന്ദർശിച്ചു. പ്രസിദ്ധനായ രാമരാജാവിന്റെ കാലത്തിനു ശേഷം ഇപ്പോഴാണു ഈ ഭാഗ്യം തിരുവിതാംകൂറിനു സിദ്ധിച്ചത്.


അപാരപണ്ഡിതനും അതുല്യ പ്രഭാവനും ആയ തിരുമനസ്സിലെ അനന്യസാധാരണമായ ഭരണപാടവത്തെ ആസ്പദമാക്കി അവിടുത്തേക്കു മഹാരാജാ എന്ന സ്ഥാനം ഇൻഡ്യാ ചക്രവർത്തി തിരുമനസ്സുകൊണ്ടു കല്പിച്ചു നൽകുകയുണ്ടായി. ഈ സ്ഥാനം പരമ്പരയായി ഇന്നും വഞ്ചിരാജാക്കന്മാർക്കു ലഭിച്ചുപോരുന്നുണ്ട്.


974-ൽ ഇംഗ്ലീഷ്കാർ ശ്രീരംഗപട്ടണം പിടിച്ചടക്കിയപ്പോൾ പ്രധാന സഹായികളായിരുന്നവർക്കു പല വിശി

-ix-
ഷ്ടസമ്മാനങ്ങളും നൽകിയ കൂട്ടത്തിൽ 983-ൽ തിരുവിതാംകൂറിലേക്കും ഇൻഡ്യാ ചക്രവർത്തി തിരുമനസ്സുകൊണ്ടു ഒരു സ്വർണ്ണമുദ്ര അയച്ചിരുന്നു. എന്നാൽ അതു ഏതോ ചില കാരണങ്ങളാൽ നൽകപ്പെടാൻ ഇടയായില്ല. ആ സ്വർണ്ണമുദ്ര വാങ്ങിധരിക്കുവാൻ ആദ്യമായി ഭാഗ്യമുണ്ടായതു നമ്മുടെ കഥാനായകനായിരുന്നു.

 


1043 കുംഭമാസത്തിൽ മദ്രാസ് ഗവർണർ ലാർഡ് നേപ്പിയർ തിരുവനന്തപുരത്തെ സന്ദർശിച്ചു.


1045-ൽ വിക്റേറാറിയായുടെ തൃതീയ പുത്രനായ ഡ്യൂക്ക് ആഫ് എഡിൻബറോ മദ്രാസ് നഗരത്തിലേക്കു വരികയാൽ അവിടുത്തെ ഗവർണരുടെ ക്ഷണാനുസരണം ഈ അവസരത്തിലും മദ്രാസിലേക്കു മഹാരാജാവ് എഴുന്നള്ളി.


ബോപാലിലെ ബീഗം മഹാരാജാവിന്റെ സ്ഥാനലബ്ധി പ്രമാണിച്ച് മഹാരാജാവ് 1872 നവമ്പർ 6ന് ബാംബയിൽ എഴുന്നെള്ളി 12 ദിവസം താമസിച്ചു. അതോടുകൂടി കാശി മുതലായ പുണ്യസ്ഥലങ്ങളും സന്ദർശിച്ചു.


1050 ധനുമാസത്തിൽ വൈസ്രോയിയുടെ ക്ഷണം അനുസരിച്ചു തിരുമനസ്സുകൊണ്ടു കൽക്കട്ടയിൽ എഴുന്നെള്ളുകയും ആഗ്രാ, ഡൽഹി മുതലായ പ്രസിദ്ധനഗരങ്ങളെ സന്ദർശിക്കയും ചെയ്തു.


1051 വൃശ്ചികത്തിൽ പ്രിൻസ് ആഫ് വെയിത്സ് മദ്രാസിൽ വന്നിരുന്നു. അദ്ദേഹത്തെ സ്വീകരിക്കാൻ മഹാരാജാവ് മദ്രാസിലേക്കു എഴുന്നെള്ളി. അതോടുകൂടി കല്ക്കട്ട, കാശി, ബാംബെ മുതലായ സ്ഥലങ്ങളിൽ ഒരിക്കൽകൂടി സഞ്ചരിക്കയും ലക്ഷദീപത്തിന്റെ തലേദിവസം തിരിയെ തിരുവനന്തപുരത്തു എഴുന്നെള്ളുകയും ചെയ്തു.


1052-ൽ വിക്റ്റോറിയാരാജ്ഞി ഇൻഡ്യാചക്രവർത്തിനി എന്ന നാമം സ്വീകരിച്ചതു സംബന്ധിച്ചതു സംബന്ധിച്ച് ഡൽഹി ഡർബാർ നടത്തപ്പെട്ടു. ഈ ഉത്സവാഘോഷത്തിൽ സംബന്ധി

-x-
ക്കുവാൻ ദേഹാസ്വാസ്ഥ്യം നിമിത്തം തിരുമേനിക്കു സാധിച്ചില്ല. ആ ഉത്സവം ആയാണ്ട് ധനു 12-ാംനു തിരുവനന്തപുരത്തു വച്ചു ആഘോഷിക്കപ്പെട്ടു.

 


ഇപ്രകാരം തിരുമനസ്സുകൊണ്ട് അന്യദേശസഞ്ചാരത്തിൽ ആസക്തനായിരുന്നിട്ടും തിരുവിതാംകൂർ ഗണ്യമായ അഭിവൃദ്ധിയെ പ്രാപിച്ചുതന്നെവന്നിരുന്നു എന്നുള്ള കാര്യം വിസ്മരിക്കത്തക്കതല്ല. ഇതിലേക്കു കാരണഭൂതനായ സർ. ടി. മാധവരായർ അന്ത്യംവരെ മഹാരാജാവു തിരുമനസ്സിലെ വിശ്വാസം വച്ചു പുലർത്തുവാൻ ശക്തനായി ഭവിച്ചില്ല. ഈ അവിശ്വാസം ക്രമേണ വർദ്ധിച്ചു അസംതൃപ്തിക്കു ഹേതുവായി പരിണമിക്കയാൽ 1047-ൽ അദ്ദേഹം രാജികൊടുത്തു. വിശിഷ്ടനായ ഈ മന്ത്രിസത്തമൻ ഈ നാട്ടിലേക്കു ചെയ്തിട്ടുള്ള ഗുണഗണങ്ങളെ സ്മരിച്ച് അദ്ദേഹത്തിനു ഗണ്യമായ ഒരു പ്രതിഫലം നൽകുകയുണ്ടായി.


പിന്നീട് ഈ രാജ്യത്തെ ഭരണം കയ്യേറ്റതു പ്രശസ്തനാ യ ശേഷയ്യാശാസ്ത്രി ആയിരുന്നു. അദ്ദേഹവും ഒട്ടും കുറഞ്ഞ ആളായിരുന്നില്ല. രാജ്യത്തിലെ ചെലവു കൂടിയിരുന്നതിനാൽ ഡിപ്പാർട്ടുമെൻറ് ചെലവുകളെ കുറക്കുകയും ബഡ്ജറ്റ് രൂപീകരിക്കുകയും ചെയ്തു. 6 ലക്ഷം രൂപാവരെ കരക്കുടിശിഖയുണ്ടായിരുന്നതിൽ മിക്കതും കുറവുചെയ്ത് കൊടുത്തു. എഴുത്തുകുത്തുകൾ കടലാസിലാക്കിയതിനാൽ അതു ഏറ്റവും സൌകര്യപ്രദമായിത്തീർന്നു. വർക്കലതുരപ്പിന്റെ പണിക്കു അമിതചെലവ് ആവശ്യപ്പെട്ടതിനാൽ തൽക്കാലം ചെറിയ തുരപ്പു പണിതീർത്തു. ഇതിലേക്കുതന്നെ പത്തുലക്ഷം രൂപയോളം ചെലവായി. ശുചീന്ദ്രം തിരുവനന്തപുരം മുതലായ ക്ഷേത്രങ്ങളിൽ ഗോപുരം പണിതീർത്തു. തിരുവനന്തപുരത്തുള്ള കാളേജ് കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി. പത്മതീർത്ഥം ഉപയോഗപ്രദമായ വിധത്തിൽ നന്നാക്കി അതിലേക്കു ജല പ്രവാഹത്തിനായി കൊച്ചാറു വെട്ടിച്ചു. കാഴ്ചബംഗ്ലാവിന്റെ പണി പൂർത്തിയാക്കി. വിദ്യാഭ്യാസത്തെ പരിഷ്കരിച്ചു.

-xi-
ബി. എൽ. ക്ലാസ് ഇവിടെ ഏർപ്പെടുത്തി. വിദ്യാലയങ്ങൾക്ക് സാഹായികധനം നൽകി പ്രോത്സാഹിപ്പിച്ചു. ഓരോ പ്രവൃത്തിതോറും മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു. പാഠപദ്ധതിയും നടപ്പാക്കി. 1049-ൽ എല്ലാവർക്കും ശമ്പളംകൂട്ടി. 1050-ൽ ജനസംഖ്യക്കണക്ക് എടുക്കപ്പെട്ടു. ഇപ്രകാരം ഗണ്യമായ അഭിവൃദ്ധിയിൽ നമ്മുടെ നാടു പരിഷ്ക്കരിക്കപ്പെട്ടു വരവെ 1051-ൽ ദക്ഷിണഇൻഡ്യയിൽ കലശലായ ക്ഷാമം ബാധിച്ചു. അനവധി ജനങ്ങൾ തിരുവിതാംകൂറിനെ ശരണം പ്രാപിച്ചു. അവർക്കു വേണ്ട സഹായങ്ങൾ നമ്മുടെ ഗവർമ്മെൻ്റ് ചെയ്തു കൊടുത്തു.

 


ശേഷയ്യാശാസ്ത്രിയുടെ ഉദ്യോഗം അഞ്ചുവഷം കൊണ്ടു് അവസാനിച്ചു എങ്കിലും അദ്ദേഹം ഉദ്ദേശിച്ച കാര്യങ്ങൾ പൂർത്തിയായി സാധിക്കുന്നതിലേക്കായി റസിഡണ്ടിന്റെ ശുപാർശപ്രകാരം 6 മാസത്തേക്കുകൂടി അദ്ദേഹത്തിന്റെ ഉദ്യോഗം ദീർഘമാക്കി. പിന്നീട് ആണ്ടുതോറും ആയിരം രൂപാ പെൻഷൻ വാങ്ങിക്കൊണ്ടു് അദ്ദേഹം ഉദ്യോഗത്തിൽനിന്നും വിരമിച്ചു. തിരുമനസ്സിനെക്കുറിച്ചുള്ള ശാസ്ത്രിയുടെ അഭിപ്രായം നോക്കുക.


"എന്റെ ജീവിതകാലത്തിൽ അത്യന്തം ഭാസുരമായ അദ്ധ്യായം തിരുമനസ്സിന്റെ കീഴിൽ ഞാൻ സമ്പാദിച്ചിട്ടുള്ള അല്പമായ ഖ്യാതി, വിശ്രുതനായ ഒരു സ്വാമിയാൽ - ഏതു സ്വാമിയെ അല്പകാലത്തെയ്ക്കെങ്കിലും സേവിക്കുന്നതിനുള്ള അഭിമാനവും, അധികാരവും, ഭാഗ്യവും എനിക്കുണ്ടായിരുന്നുവോ ആ സ്വാമിയാൽ - ദാസങ്കൽ പ്രതിബിംബിതം ആയ തേജസ്സുമാത്രമെ ആകുന്നൊള്ളു."


പിന്നീട്, ഒരു നാട്ടുകാരനെ ദിവാനാക്കണമെന്ന് തിരുമനസ്സിലേക്ക് മോഹമുണ്ടായി. അവിടുന്ന് നാണുപിള്ളയെ 1053 ചിങ്ങം 3-ാംനു ദിവാനാക്കി. ഇദ്ദേഹം 10 കൊല്ലം റവന്യൂഉദ്യോഗങ്ങൾ വഹിച്ചു പ്രസിദ്ധനായിത്തീർന്നു. ഇദ്ദേഹവും മുൻപറഞ്ഞ മന്ത്രിസത്തമന്മാരിൽ ഒട്ടും താണപടിയിലായിരുന്നില്ല.

-xii-

സാദിർക്കോർട്ടിലെ നാലു ജന്മിമാരിൽ ഒരാളെ കുറച്ചു മൂന്നാക്കി. മെഡിക്കൽ ഡിപ്പാർട്ടുമെൻറ് പരിഷ്ക്കരിച്ചു. പ്രധാന സ്ഥലങ്ങളിലൊക്കെ ആശുപത്രികൾ ഏപ്പെടുത്തി .ക്ഷേത്രങ്ങൾ, വഴിയമ്പലങ്ങൾ, ഊട്ടുപുര മുതലായി പല സ്ഥാപനങ്ങളും പണിതീർത്തു. 1054-ൽ പുനലൂർ തൂക്കുപാലത്തിന്റെ പണി പൂർത്തിയാക്കി.


ഇപ്രകാരം പലപല പരിഷ്ക്കാരങ്ങളാൽ രാജ്യം അഭിവൃദ്ധമായ നിലയിൽ വരവെ 1052 മേടത്തിൽ ജ്യേഷ്ഠഭാഗിനേയനായ അത്തംതിരുനാൾ പരമഗതിയെ പ്രാപിച്ചു. ഇതു തിരുമനസ്സിലേക്കു കഠിനവ്യഥക്കു കാരണമായി ഭവിച്ചു. അദ്ദേഹത്തിന്റെ സഹജമായ രോഗം മൂർച്ഛയെ പ്രാപിച്ചു. 1055-ൽ തിരുമേനി രോഗശയെ അവലംബിച്ചു. സഹോദരനായ വിശാഖംതിരുനാൾ തിരുമേനിയുടെ അളവറ്റ പരിചര്യയുടെ ഫലം അനുഭവിച്ചിട്ടും വിധിവൈപരീത്യത്താൽ 1055 ഇടവമാസം 19-ാംനു രാത്രി മഹാരാജാവ് വൈകുണ്ഠസായൂജ്യം പ്രാപിച്ചു.


ദുഃഖപരിപൂർണ്ണമായ ഈ ഘട്ടത്തിൽ തിരുമേനിയുടെ ചരമത്തെക്കുറിച്ച് അനുശോചിച്ച് മദ്രാസ് ഗവണ്മെൻ്റിൽനിന്നും പ്രസിദ്ധപ്പെടുത്തിയ വിളംബരത്തിന്റെ ഒരു ഭാഗംകൂടി താഴെ ചേർത്തു ഈ ചരിത്രസംഗ്രഹം ഉപസംഹരിക്കാം.


"ഈ തിരുമനസ്സുകൊണ്ടു് 1860 അക്റ്റോബര്‍19-ാംനു സിഹാസനാരോഹണം ചെയ്തു. വിവേകവത്തുക്കളും പരിഷ്കൃതങ്ങളും, പ്രതിബോധവത്തുക്കളും ആയ രാജ്യതന്ത്രങ്ങളെ പ്രചരിപ്പിച്ച് രാജ്യധുരയെ നിർവഹിച്ച് തിരുവിരുവിതാംകോട്ടുസംസ്ഥാനം ഏതദ്ദേശിയരാജ്യങ്ങളിൽ വച്ച് പ്രഥമഗണനീയം ആക്കിയിരിക്കുന്നു."




 

ഒന്നാം പതിപ്പിന്റെ മുഖവുര (പേജ് 05- 06)

 

-05-

ഒന്നാം പതിപ്പിന്റെ മുഖവുര



ഈ ഭാഷാശാകുന്തളം ആയില്യംതിരുനാൾ തിരുവവതാരം ചെയ്തരുളിയ വലിയതമ്പുരാൻ തിരുമനസ്സുകൊണ്ട് പരിഭാഷപ്പെടുത്തിയതാണ്. യുവരാജാവായിട്ടു ഭജനപ്പുരയിൽ എഴുന്നള്ളിയിരുന്ന സമയത്താണ് ഈ പരിശ്രമം അവിടുന്നു ചെയ്തത്. അന്നുമുതൽ 1057-ാമാണ്ട് വൃശ്ചികമാസം വരെയും ഈ വെളിപ്പെടാതെ കിടന്നിരുന്നു. വിദ്വജ്ജനശിരോരത്നമായിരിക്കുന്ന ചങ്ങനാശ്ശേരിയിൽ പൂയംതിരുനാൾ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ കാരണം ഇത് ഇപ്പോൾ അച്ചിട്ടു പ്രസിദ്ധമാക്കുന്നതിനു സംഗതി വന്നിരിക്കുന്നു. കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് വലിയകൊട്ടാരംവക ഗ്രന്ഥങ്ങൾ പരിശോധനചെയ്യുന്ന സമയം ഈഗദ്യം കണ്ടുകിട്ടുന്നതിന് ഇടവന്നു. ഇത്ര വിശേഷമായിരിക്കുന്ന ഗദ്യപാഠം പരോപകരാർത്ഥമായി വെളിപ്പെടുത്തേണ്ടത് ആവശ്യമെന്നുകണ്ടു വിവരം തിരുമനസ്സറിയിച്ചു. ഏതെങ്കിലും ഒരു പ്രൈവെറ്റ് അച്ചുകൂടത്തിൽ കൊടുത്തു പ്രസിദ്ധം ചെയ്യുന്നതിന് അനുവാദം വാങ്ങി. ഇങ്ങനെ അനുവാദം സിദ്ധിച്ചിരിക്കുന്നതിനാൽ, "കേരളവിലാസം" അച്ചുക്കുടക്കാർക്ക് അച്ചടിക്കുന്നതിനു മനസ്സുണ്ടോ എന്നു ചോദിച്ചതിൽ അവർ സമ്മതിക്കയും ഞങ്ങൾ അതിനെ വന്ദനാപൂർവം സ്വീകരിക്കയും ചെയ്തു. ഗ്രന്ഥകര്‍ത്താവിന്റെ ഒരു ചരിത്രത്തോടും പടത്തോടും കൂടി പ്രസിദ്ധംചെയ്യണമെന്നു

-06-
വിചാരിച്ചു പടം കൊത്തിത്തീർന്നു. ചരിത്രം എഴുതിയതിൽ 20 കൊല്ലത്തിനിടയ്ക്കു നടന്നിട്ടുള്ള വിവിധങ്ങളായിരിക്കുന്ന കാര്യങ്ങളെ ചുരുക്കമായെങ്കിലും പ്രസ്താവിക്കുന്നതായിരുന്നാൽ, പുസ്തകം ഇതിൽ രണ്ടിരട്ടി വരുമെന്നുകണ്ട് ആ ചരിത്രം പ്രത്യേകം പ്രസിദ്ധപ്പെടുത്താമെന്നു നിശ്ചയിച്ചു. ഇപ്പോൾ ഈ പുസ്തകം പടത്തോടു കൂടി അച്ചുകൂടം ഉടമസ്ഥൻ പി. കൃഷ്ണപിള്ളയുടെ ചിലവിന്മേൽ അച്ചടിപ്പിച്ചു പ്രസിദ്ധം ചെയ്തു കൊള്ളുന്നു.

 


എന്നു പ്രസിദ്ധകൻ,
പി. ഗോവിന്ദപ്പിള്ള

അവതാരിക (പേജ് 07 - 12)

 

-07-

അവതാരിക



സംസ്കൃതസാഹിത്യത്തിൽ കാളിദാസനും കാളിദാസകൃതികളിൽ ശാകുന്തളത്തിനും ഉള്ള സ്ഥാനം സുവിദിതമത്രെ. വിശ്വവ്യാപിയായ പ്രേമവും ആ പ്രേമത്തെ ആവിഷ്ക്കരിക്കുന്നതിൽ കവി കാണിച്ചിട്ടുള്ള കലാകൗശലവുമാണു് ആ കൃതിയെ അത്രമാത്രം മഹത്തരമാക്കിത്തീർത്തതു്. "കാളിദാസന്റെ കല്പനാശക്തി പ്രകൃതിയുടെ ലോകത്തിൽ മനുഷ്യന്റെ ലോകത്തേയും മനുഷ്യന്റെ ലോകത്തിൽ പ്രകൃതിയുടെ ലോകത്തേയും നമുക്കു കാണിച്ചുതരുന്നു. വൃക്ഷങ്ങളും ലതകളും, പർവ്വതങ്ങളും നദികളും, തിര്യക്കുകളും മനുഷ്യരും എല്ലാം പരസ്പരം അനുകരിക്കുകയും സഹകരിക്കുകയും ചെയ്യുന്ന കാഴ്ചയാണു ശാകുന്തളം മുതലായ കൃതികളിൽ നാം കാണുന്നത്." പൗരസ്ത്യരും പാശ്ചാത്യരുമായ എല്ലാ സാഹിത്യകാരന്മാരേയും ഒരുപോലെ ആകർഷിക്കാൻ അഭിജ്ഞാനശാകുന്തളം ശക്തമായിത്തീർന്നതു് ഈവക കാരണങ്ങളാലാണ്.


സമ്പുഷ്ടമായ സാഹിത്യത്തോടുകൂടിയ ലോകത്തിലെ എല്ലാ ഭാഷകളിലും ശാകുന്തളം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ടു്. ഇംഗ്ലീഷ് ഭാഷയിലുള്ള എട്ടോ പത്തോ പരിഭാഷകൾ താൻ വായിച്ചിട്ടുള്ളതായി ഓർക്കുന്നുവെന്ന് ശ്രീ. കെ. എം. പണിക്കർ ഒരിടത്തു രേഖപ്പെടുത്തിയിരിക്കുന്നു. ജർമ്മൻ പണ്ഡിതനായ ഗീഥെ പ്രസ്തുത കൃതിയെപ്പറ്റി പുറപ്പെടുവിച്ചിട്ടുള്ള ശ്ലാഘാവചനങ്ങൾ പ്രസിദ്ധമാണല്ലോ. ജന്മദേശമായ ഭാരതത്തിൽ ആ നാടകത്തിനു സിദ്ധിച്ചിട്ടുള്ള പ്രചാരം അത്ഭുതജനകവും അസൂയാവഹവുമാകുന്നു. ഇവിടത്തെ എല്ലാ സാഹിത്യഭാഷകളിലും ആ കൃതിക്കു പലതരത്തിലുള്ള പരിഭാഷകളും വ്യാഖ്യാനങ്ങളും സംക്ഷേപണങ്ങളും രൂപാന്തരങ്ങളും ഉണ്ടായിട്ടുണ്ടു്. സംസ്കൃതത്തിനു കൂടുതൽ പ്രചാരമുള്ള കേരളമാണു് ഇക്കാര്യത്തിൽ മുന്നിട്ടുനില്ക്കുന്നതു്. ഗദ്യരൂപത്തിലും പദ്യരൂപത്തിലുമായി മുപ്പതോളം വിവർത്തനങ്ങൾ ഇതുവരെ ഭാഷയിൽ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു.


ഭാഷയിലെ ഒന്നാമത്തെ വിവർത്തനമായി സാധാരണന്മാർ കണക്കാക്കീട്ടുള്ളത് വലിയകോയിത്തമ്പുരാന്റെ 'കേരളീയഭാഷാശാകുന്തള'ത്തെയാണ്. വാസ്തവത്തിൽ, അദ്ദേഹം

-08-
ആ പരിഭാഷ എഴുതിത്തുടങ്ങുന്നതിനു പത്തുമുപ്പതു കൊല്ലങ്ങൾക്കു മുമ്പുതന്നെ കാളിദാസശാകുളത്തിനു മലയാളഭാഷയിൽ ഒരു ഗദ്യവിവര്‍ത്തനം ഉണ്ടായിക്കഴിഞ്ഞിരുന്നു. 1036 മുതൽ 1055 വരെ തിരുവിതാംകൂർ ഭരിച്ചിരുന്ന ആയില്യംതിരുനാൾ മഹാരാജാവാണു് അഭിനന്ദനീയമായ ആ കൃത്യം നിർവ്വഹിച്ചത്. യുവരാജാവായിരിക്കുമ്പോൾ 1028 -ൽത്തന്നെ നാടകത്തിന്റെ പരിഭാഷ പൂർത്തിയായിരുന്നു. പരിഭാഷകന്റെ ചരമത്തിനുശേഷം 1057-ൽ വലിയകോയിത്തമ്പുരാനാണ് അതു പ്രസിദ്ധീകരിച്ചതു്.

 


ആയില്യംതിരുനാൾ അതെഴുതുന്നകാലത്തു ഭാഷയിലെ ഗദ്യം ശരിയായ രൂപം പ്രാപിച്ചുകഴിഞ്ഞിരുന്നില്ല. ആധുനികഗദ്യത്തിന്റെ പിതാവായ വലിയകോയിത്തമ്പുരാനു അന്ന് എട്ടുവയസ്സുമാത്രമേ പ്രായമുള്ളൂ. 'മലയാണ്മയുടെ വ്യാകരണം മുതലായ കൃതികളുടെ കർത്താവായ റവ.ജോർജ് മാത്തൻ ആദ്യമായി ഒരു ഗദ്യപ്രബന്ധമെഴുതിയത് 1861-ൽ - അതായത് ശാകുന്തളപരിഭാഷ രൂപമെടുത്തുകഴിഞ്ഞു ഏഴോ എട്ടോ കൊല്ലങ്ങൾക്കുശേഷം - മാത്രമാണു്. സംസ്കൃതത്തെ അനുകരിച്ചുകൊണ്ടുള്ള ഒരുതരം കൃത്രിമഗദ്യരീതിയാണ് അന്നു നിലവിലുണ്ടായിരുന്നത്. വർത്തമാനപുസ്തകം മുതലായ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടുകഴിഞ്ഞിരുന്നില്ല. ഇങ്ങനെയുള്ള ഒരു കാലഘട്ടത്തിലാണ് ശാകുന്തളം ഗദ്യരൂപത്തിൽ പരിഭാഷപ്പെടുത്തപ്പെട്ടത്. ആ പ്രത്യേകത പുസ്തകം വായിച്ചാൽ അനുഭവപ്പെടുകയും ചെയ്യും. ഗദ്യത്തെസ്സംബന്ധിച്ചിടത്തോളം ഭാഷയ്ക്ക് അനുകരണിയമായ മാതൃക ഇംഗ്ലീഷിന്റേതാണെന്നു പരിഭാഷകൻ മനസ്സിലാക്കിയിരുന്നു എങ്കിലും, പഴമയുടെ പിടിയിൽനിന്നു മുക്തിനേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. "വലിയ വിഷമമായിരിക്കുന്നു. ഒരു ദിക്കിൽ ഋഷിശ്വരന്മാരുടെ ആജ്ഞ; ഒരു ദിക്കിൽ മാതാവിന്റെ കല്പന; ഈ രണ്ടിൽവെച്ചു ഏതിനെ തിരസ്കരിക്കാവൂ?" എന്ന് ഒരിടത്തെഴുതുന്ന ആൾതന്നെ മറെറാരിടത്തു “സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു പീതവര്‍ണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല അമൃതഝരിയിങ്കൽ സ്നാനാനുഷ്ഠാനം ചെയ്തു വജ്രവൈഡൂര്യത്തിനേക്കാളും നിശ്ചലമായും ശോഭായമാനമായും ഇരിക്കുന്ന

-09-
ശിലാതലം" എന്നും മറ്റും എഴുതാൻ ഇടയായത് ഇതുകൊണ്ടായിരിക്കണം. "ഏതു രാജാവിനാൽ ഇവന്റെ മാതാവിനെ പാണിഗ്രഹണം ചെയ്യപ്പെട്ടിരിക്കാം?" -"നിന്റെ മനോഭാവത്തിനെ ഒരു പത്രത്തിൽ സൂചിപ്പിച്ചും അടിയറയ്ക്കായിക്കൊണ്ടു മനോജ്ഞമായുള്ള ഒരു പുഷ്പം എന്റെ അടുക്കൽ തന്നാൽ, ഞാൻ ദൗത്യം ചെയ്യുന്നതിനു പരമതുഷ്ടയായിരിക്കുന്നു" എന്നിത്യാദി വാക്യങ്ങളിൽ ഭാഷാവൈകല്യവും അനുഭവപ്പെടുന്നുണ്ടു്. വിദ്യമാനം, പ്രകരണം, പദോപദി എന്നു തുടങ്ങി ആധുനികന്മാക്ക് അപരിചിതങ്ങളായ ചില പദങ്ങളും അങ്ങുമിങ്ങും കാണാം. ഇവ പഴയകാലത്തിന്റെ വ്യക്തിമുദ്രകളായി കണക്കാക്കി സമാധാനിക്കയേ നിവൃത്തിയുള്ളു.

 


ദേശഭേദംപ്രമാണിച്ചു ശാകുന്തളത്തിനു പല പാഠഭേദങ്ങളുള്ളതിൽ വംഗീയപാഠമാണത്രേ ആയില്യംതിരുനാൾ സ്വീകരിച്ചത്. ബംഗാളിൽത്തന്നെ പലതരം പാഠഭേദങ്ങളുണ്ടോ എന്നറിഞ്ഞുകൂടാ. ഉണ്ടെന്നു വിചാരിക്കാൻ ന്യായം കാണുന്നുണ്ടു്. മലയാളത്തിൽ അനേകം പരിഭാഷകകളുണ്ടായിട്ടുള്ളതിൽ മൂന്നെണ്ണം മാത്രമേ വംഗീയപാഠാനുസാരികളായിട്ടുള്ളു. ആയില്യംതിരുനാൾ, ആറ്റുകാൽ ഗോവിപ്പിള്ള, ഡി. പി. ഉണ്ണി എന്നിവരാണു് അവയുടെ പരിഭാഷകന്മാർ. ഇവരുടെ കൃതികളെ താരതമ്യപ്പെടുത്തി നോക്കുന്നപക്ഷം, വംഗീയപാഠത്തിനുള്ള ഭിന്നത സ്പഷ്ടമായിക്കാണാം. ഒരുദാഹരണം മാത്രം ചൂണ്ടിക്കാണിക്കാം; നാലാമങ്കത്തിന്റെ ആരംഭത്തിൽ, 'പുലരാൻ ഇനി എത്രനേരമുണ്ടെന്നു നോക്കാനായി' രംഗപ്രവേശം ചെയ്യുന്ന കണ്വശിഷ്യന്റെ സ്വഗതമായി രണ്ടു പദ്യം മാത്രമാണു് ഡി. പി. ഉണ്ണിയുടെ പുസ്തകത്തിൽ കാണുന്നതു്. ഇവ രണ്ടും മറ്റു ശാകുന്തളങ്ങളിലും കാണാം(1) ഗോവിന്ദപ്പിള്ളയുടെ പരിഭാഷയിലാകട്ടെ ഇതിനുപുറമേ പുതിയ രണ്ടു ശ്ലോകങ്ങൾ കൂടി കാണുന്നു.


കർക്കന്ധൂർദ്ധ്വേ പനിയിലുദയം വർണ്ണമേറ്റുന്നുണർന്നി-
പ്പുൽക്കൂരയ്ക്കും മുകളിലമരും ബർഹി താഴത്തിറങ്ങി


-10-
ത്യക്താലസ്യം ഖുരലിഖിതമാം യജ്ഞവേദ്യങ്കണത്തി-
ന്നുത്ഥാനം ചെയ്തഥ മൃഗമുയർന്നൊട്ടു മെയ്നിട്ടലോടെ;
അദ്രിശ്രേഷ്ഠന്നുപരി നിജപാദങ്ങളൂന്നിട്ടജന്റേ
മദ്ധ്യസ്ഥാനേ തമവിനുദനായാക്രമിച്ചോരു ചന്ദ്രൻ
അദ്യോവിന്നും സ്വകരവലയം സ്വല്പമായ്ത്തീർന്നിഴിഞ്ഞാൻ
വൃദ്ധ്യാധിക്യം വലിയവരെയും സന്നയിക്കുന്നു പാതേ.

 


ഇവയാണു് ആ പദ്യങ്ങൾ. ഇവയിലെയെല്ലാം ആശയം കൂട്ടിക്കലർത്തിയും വേറേ ചിലതുകൂടി കൂട്ടിച്ചേർത്തും കൊണ്ടുള്ള ഒരു ഭാഗമാണ് ആയില്യംതിരുനാളിന്റെ ഗദ്യശാകുന്തളത്തിൽ കാണുന്നതു്. (പേജ് 74.) ഇത് വ്യത്യസ്തമായ വല്ല പാഠഭേദത്തേയും ആശ്രയിച്ച് എഴുതിയതോ, അതോ ഉള്ളൂർ പറയുന്നതുപോലെ പരിഭാഷകൻ ചെയ്ത ആവാപോദ്വാപങ്ങളുടെ ഫലമായി(2) വന്നുചേർന്നതോ എന്നറിഞ്ഞുകൂടാ. എന്നാൽ 'ഫുല്ലാബ്ജത്തിനു രമ്യതയ്ക്കു കുറവോ' എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സ്ഥാനത്തു കാണുന്ന ഈ ഭാഗം 'ആവാപോദ്വാപ'ങ്ങളുടെ ഫലമാണെന്നുള്ളതു തീർച്ചതന്നെ: "ശൈവാലംകൊണ്ടു പരിവേഷ്ടിതമായിരുന്നു എങ്കിലും രക്തോല്പലം എങ്ങനെ ശോഭിക്കുന്നതായിരിക്കുമോ, അങ്ങനെ ഈ ശകുന്തളയുടെ ഉരസ്സിങ്കൽ നാനാവിധവൃക്ഷങ്ങളുടെ പല്ലവങ്ങളെക്കൊണ്ടു നിമ്മിക്കപ്പെട്ടിരിക്കുന്ന കഞ്ചുകം ഇട്ടിരിക്കുന്നു. എങ്കിലും, ഉന്നതങ്ങളായിരിക്കുന്ന ഹേമശിഖരിവരങ്ങളെപ്പോലെ ശോഭായമാനങ്ങളായിരിക്കുന്ന ഇവളുടെ കുചദ്വയങ്ങൾ എന്റെ ഹൃദയത്തുങ്കൽ വളരെ മോഹത്തെ ഉണ്ടാക്കുന്നു."


ഇതുപോലെയുള്ള പല വ്യത്യസ്തതകളും ഈ കൃതിയിൽ കാണാം. കണ്വാശ്രമത്തിലെ 'വനജ്യോത്സ്നി' ഇതിൽ 'വനോല്ലാസിനി'യായിട്ടുണ്ടു്. മാഢവ്യൻ മാധവനും ശാർങ്ങരവൻ സാർണ്ണഗർവ്വാവും ശാരദ്വതൻ ശാരദവേത്താവും ആയി മാറിട്ടുള്ളതും ശ്രദ്ധേയമാണ്. (ശാരദവേത്താവു ചില ദിക്കിൽ സാവേത്താവായും തീരുന്നുണ്ടു്.) ദ്വിതീയാങ്കത്തിൽ ഒരു സേനാപതി പ്രവേശിക്കുന്നുണ്ടല്ലോ. മറ്റു

-11-
ശാകുന്തളങ്ങളിലൊന്നും അയാൾക്കു പ്രത്യേകിച്ചും ഒരു പേരും പറഞ്ഞിട്ടില്ല. ഈ കൃതിയിൽ അയാൾ 'ഭദ്രസേന'നായിട്ടുണ്ടു്. ആറാമങ്കത്തിലെ പ്രവേശകത്തിലുള്ള ശിപായിമാർക്ക് ജാനുകനെന്നും(3) സൂചകനെന്നുമുള്ള പേരുകൾ എല്ലാ ശാകുന്തളങ്ങളിലും കാണാം. ഈ പുസ്തകത്തിൽ മാത്രം അവർ പേരില്ലാത്തവരാണു്. നേരേമറിച്ചു ആരും പേരുപറഞ്ഞിട്ടില്ലാത്ത മുക്കുവനു 'കുംഭീലകൻ' എന്ന പേരു കാണുന്നുമുണ്ടു്.

 


ബംഗാളികൾ തൃതീയാങ്കത്തിൽ കാട്ടിക്കൂട്ടിട്ടുള്ള വിക്രിയകൾ കുറച്ചൊന്നുമല്ല. "മൂന്നാമങ്കത്തിന്റെ അവസാനം വലിച്ചുനീട്ടിട്ടുള്ളതു ശകുന്തളയുടെ സ്വഭാവത്തെപ്പോലും സ്പർശിക്കുന്നു'' എന്നു ഡി. പി. ഉണ്ണിതന്നെ സമ്മതിക്കുന്നുണ്ടു്. ഇതുകൊണ്ടൊന്നും തൃപ്തനാകാഞ്ഞിട്ടെന്നപോലെ, ആയില്യംതിരുനാൾ, വംഗീയപാഠക്കാരെപ്പോലും കവച്ചുവെച്ചുകൊണ്ടു്, അധരാമൃതം പാനംചെയ്യിച്ചു തന്റെ മദനവ്യാധിക്കു ശമനം വരുത്താനായി ദുഷ്യന്തനെക്കൊണ്ടു ശകുന്തളയോടു അഭ്യർത്ഥിപ്പിക്കയും (പേജ് 65), കുറേക്കഴിഞ്ഞു രാജാവു് ബലാൽകാരമായി അങ്ങനെ പ്രവർത്തിച്ചതായി പറയുകയും കൂടി ചെയ്യുന്നു. (പേജ് 66.) പരിഭാഷകന്റെ അതിരുകടന്ന ഈ സ്വാതന്ത്ര്യപ്രകടനത്തിൽ അഭിപ്രായവ്യത്യാസമുണ്ടാകാം.


“ഭാഷയിലുണ്ടായ ഒന്നാമത്തെ ശാകുന്തളപരിഭാഷ ദുർലഭമായിത്തീർന്നിട്ടു വളരെക്കാലമായി. എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നാലും ആ പ്രാചീനകൃതി നശിച്ചു പോകാനിടവരുത്തുന്നതു ശരിയല്ലെന്നു കരുതിയാണ് അതിന്റെ പുനഃപ്രകാശനത്തിനായി ഞങ്ങൾ തുനിഞ്ഞത്. പ്രസാധനത്തെസ്സംബന്ധിച്ചു ചില പരിഷ്ക്കാരങ്ങളൊക്കെ ഇതിൽ വരുത്തീട്ടുണ്ടു്. ഒരു കഥയുടെ രൂപത്തിലാണ് പുസ്തകം പണ്ടച്ചടിച്ചിരുന്നതു്. അതു മാറ്റി കഴിയുന്നിടത്തോളം നാടകത്തിന്റെ രൂപത്തിലാക്കാൻ ശ്രമിച്ചിട്ടുണ്ടു്. തൃതീയാങ്കത്തിന്റെ ആരംഭത്തിൽ "അതിശീതളമായിരിക്കുന്ന വൃക്ഷത്തിന്റെ...'' എന്നുതുടങ്ങി "ഉഭയസഖിമാരോടും കൂടെ ശകുന്തള ഇരിക്കുന്നു" എന്നതുവരെയുള്ള ഭാഗം (പേജ് 51 - 53) ഒരൊറ്റ ഖണ്ഡികയായി നിരത്തി അച്ചടിച്ചിരുന്നത്, ചില ഭാഗം ബ്രാക്കറ്റിനുള്ളിലാക്കിയും ബാക്കിഭാഗം സാക്ഷാൽ

-12-
സംഭാഷണമായും വേര്‍തിരിച്ച് മുദ്രണം ചെയ്തിട്ടുള്ളത് ഇതിലേക്ക് എടുത്തുകാണിക്കാവുന്ന ഒരുദാഹരണമാണ്.

 


1105-ൽ പ്രസ്തുതകൃതി എസ്‌. ഷണ്മുഖംപിള്ള 'പരിഷ്കരിച്ച് അച്ചടിച്ച'പ്പോൾ സർവ്വനാമങ്ങളെസ്സംബന്ധിച്ച ചില പരിഷ്കാരങ്ങൾ വരുത്തിയിരുന്നു. "സഃ' എന്ന സർവ്വനാമത്തിനു് 'അവൻ' എന്നും, ത്വം എന്നതിനു് 'നി' എന്നുമാണു് എല്ലായിടത്തും ഒരുപോലെയുള്ള പരിഭാഷ. ഈ പദങ്ങൾ രാജാവിനും പരിചാരകനും കണ്വമഹർഷിക്കും കശ്യപനുകൂടിയും ഉപയോഗിച്ചുകാണുന്നു. ഇക്കാലസ്ഥിതിക്ക് ആ പ്രയോഗം നന്നല്ലെന്നു കരുതി അത്യാവശ്യമുള്ള ഘട്ടങ്ങളിൽ ബഹുമാനസൂചകമായ സർവ്വനാമശബ്ദങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്" എന്നാണു് ഇതിന് അദ്ദേഹം പറഞ്ഞിട്ടുള്ള സമാധാനം. പക്ഷേ, സാർവത്രികമായ ശ്രദ്ധ ചെലുത്താതിരുന്നതിനാൽ(4) ആ പരിഷ്ക്കാരം വെളുക്കാൻ തേച്ചതു പാണ്ടായിത്തീർന്നു എന്ന നിലയിൽ പയ്യവസാനിക്കയാണുണ്ടായത്. ഒരിടത്തു അങ്ങ്, അവിടന്ന് എന്നൊക്കെ ദുഷ്യന്തനെ വിളിക്കുന്ന ശകുന്തള മറ്റൊരിടത്തു നീ എന്നു വിളിക്കുന്നു. ശകുന്തളതന്നെ അച്ഛനായ കണ്വനെ സംബന്ധിച്ചും ഇതുപോലെ ചെയ്യുന്നുണ്ടു്. ശേവുകക്കാരൻ രാജാവിനയും രാജാവു കണ്വനേയും, അവനെന്നും അദ്ദേഹമെന്നും ഇടകലർത്തി വിളിക്കുന്നതായും കാണുന്നു. ഈവക 'വൈകൃതങ്ങൾ' മാറ്റി പഴയ പാഠംതന്നെ സ്വീകരിക്കയാണ് ഇവിടെ ചെയ്തിട്ടുള്ളത്. ശകുന്തള അച്ഛനേയും രാജാവിനേയും നീ എന്നും അവനെന്നും മറ്റും വിളിക്കുന്നതിൽ ഇന്നത്തെ വായനക്കാര്‍ക്കു വല്ലായ്മതോന്നാമെങ്കിലും, ആയില്യംതിരുനാളെഴുതിയ ശാകുന്താളമാണ് നാം പ്രസിദ്ധീകരിക്കുന്നതു് എന്ന പരമാർഥം വിസ്മരിക്കുന്നതു ശരിയല്ലല്ലോ.


എറണാകുളം
1-3-1961


ഏ. ഡി. ഹരിശർമ്മ



കുറിപ്പുകള്‍
(1)"ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതോ"- 'നഷ്ടരുചൗ ഗതേ ശശിനി സൈവ കുമുദ്വതിയെൻ' എന്നിങ്ങനെ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശ്ലോകങ്ങളാണിവ. വള്ളത്തോളും വെളുത്താട്ടു നാരായണൻനമ്പൂരിയും മാത്രം ഇതിൽ രണ്ടാമത്തെ ശ്ലോകം വിട്ടുകളഞ്ഞിട്ടുണ്ട്.
'(2)'തിരുമനസ്സുകൊണ്ട് അംഗീകരിച്ച മൂലം ശാകുന്തളത്തിന്റെ വംഗീയപാഠമാണു്. എന്നാൽ, സന്ദർഭാനുഗുണമായി പല ആവാപോദ്വാപങ്ങളും ചെയ്യുന്നതിനു അവിടുന്നു മടിച്ചിട്ടുമില്ല.'' ഉള്ളൂർ - കേരളസാഹിത്യചരിത്രം, വാല്യം നാല്, പേജ് 124.
(3)ഗോവിന്ദപ്പിള്ള മാത്രം ജാനുകനെ ജാലുകനാക്കുന്നുണ്ട്.
(4)അവൻ, ഇവൻ, നീ എന്നീ സർവ്വനാമങ്ങൾ ആകപ്പാടെ മാറ്റിയതാണെങ്കിലും ചിലേടത്ത് ആ വിധത്തിൽത്തന്നെ കാണാം. അവയെ സൗകര്യംപോലെ ഭേദപ്പെടുത്തി വായിച്ചുകൊള്ളണമെന്നപേക്ഷ" എന്ന് പ്രസാധകൻ അവതാരികയിൽ ഇതു സമ്മതിച്ചിട്ടുണ്ട്.


ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം (പേജ് 13 - 17)


 

-13-

ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം



തിരുവിതാംകൂർ രാജ്യത്തിനു് 'മാതൃകാസംസ്ഥാനം' എന്ന പേർ സമ്പാദിച്ചുകൊടുത്ത ആയില്യംതിരുനാൾ രാമവര്‍മ്മ മഹാരാജാവു് 1007-ാമാണ്ടു മീനമാസം 2-നു ജനിച്ചു. രുക്മിണീഭായിത്തമ്പുരാട്ടിയും തിരുവല്ലാ പാലിയക്കര രാമവർമ്മകോയിത്തമ്പുരാനുമായിരുന്നു മാതാപിതാക്കന്മാർ. മലയാളം പ്രത്യേകമായി പഠിക്കുന്ന സമ്പ്രദായം അന്നില്ലാതിരുന്നതിനാൽ, പ്രാഥമികപാഠങ്ങൾക്കു ശേഷം സംസ്കൃതമാണഭ്യസിച്ചത്. രാജകീയവിദ്വത്സദസ്സിലെ പല ശാസ്ത്രിമാരുടേയും ശിഷ്യത്വത്തിൽ സംസ്കൃതത്തിൽ നല്ല പാണ്ഡിത്യം നേടി. കാലക്രമേണ തമിഴ്, തെലുങ്ക്, കർണ്ണാടകം, ഹിന്ദുസ്ഥാനി, മഹാരാഷ്ട്രം എന്നീ ഭാഷകളിലും പരിചയം സമ്പാദിച്ചു.


ജ്യേഷ്ഠനായ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മ രാജ്യഭാരംതുടങ്ങിയകാലംമുതല്ക്കുതന്നെ, യുവരാജാവിന്റെ നിലയിൽ ആയില്യംതിരുനാൾ ഭരണകാര്യങ്ങളിൽ പരോക്ഷമായി പങ്കുകൊണ്ടിരുന്നു. ഈ പരിചയം പില്ക്കാലത്തു് അദ്ദേഹത്തിനു വളരെ പ്രയോജനപ്പെട്ടു. 1036 ചിങ്ങം 2-ന് ഉത്രംതിരുനാൾ അന്തരിച്ചതിനെത്തുടന്നു ആ മാസം 24-ന് ഇരുപത്തൊൻപതാമത്തെ വയസ്സിൽ ആയില്യംതിരുനാൾ സിംഹാസനാരോഹണം ചെയ്തു. സർ ടി. മാധവരായരാണ് അന്നു ദിവാനായിരുന്നതു്. അസാമാന്യബുദ്ധിമാനും വലിയ രാജ്യതന്ത്രജ്ഞനുമായിരുന്ന ആ സചിവോത്തമന്റെ സഹായത്തോടുകൂടി തിരുവിതാംകൂർരാജ്യത്തെ അടിമുതൽ മുടിവരെ പരിഷ്കരിക്കുവാൻ ചരിത്രനായകനു സാധിച്ചു. പറയത്തക്ക ചിട്ടയും ക്രമവും ഒന്നുമില്ലാതെയാണ് അന്നു രാജ്യകാര്യങ്ങൾ നടന്നുവന്നിരുന്നത്. പെട്ടെന്ന് ആ നിലയൊക്കെ മാറി. മിക്ക വകുപ്പുകളും പരിഷ്കരിക്കപ്പെട്ടു; നിയമം പുതുക്കി; സഞ്ചാരസൗകര്യം വർദ്ധിച്ചു; ആശുപത്രികളുടെ എണ്ണം കൂടി; നാടുമുഴുവൻ പാഠശാലകൾ സ്ഥാപിക്കപ്പെട്ടു; ഉൽകൃഷ്ടവിദ്യാഭ്യാസത്തിനുള്ള സൗക്യമുണ്ടായി; വാർത്താവിനിമയം സുഗമമായിത്തീര്‍ന്നു; ഓലയുടെ സ്ഥാനം കടലാസ് കൈക്കലാക്കി. (അതുവരെ ആധാരം രജിസ്റ്റർ ചെയ്തിരുന്നതുപോലും ഓലയിലായിരുന്നു.)

-14-
ചുരുക്കിപ്പറഞ്ഞാൽ, തിരുവിതാംകൂറിന്റെ മുഖച്ഛായതന്നെ മാറി. അന്നാണു 'മാതൃകാസംസ്ഥാനം' എന്ന പേരു ആ രാജ്യത്തിനു കിട്ടിയതു്. ആശാസ്യങ്ങളായ ഈവക പരിഷ്കാരങ്ങളാൽ സന്തുഷ്ടിപൂണ്ട ബ്രിട്ടീഷ് ഗവർമ്മെണ്ട് ആയില്യംതിരുനാളിനു 'മഹാരാജ' സ്ഥാനം സമ്മാനിച്ചു. അന്നുമുതൽക്കാണു തിരുവിതാംകൂർരാജാക്കന്മാർ 'മഹാരാജാ'ക്കന്മാരായിത്തീർന്നതു്.

 


ആയില്യംതിരുനാളിന്റെ പ്രവൃത്തികളിൽ ഏറ്റവും പ്രാധാന്യത്തെ അർഹിക്കുന്നത് ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം എന്നിവയെസ്സംബന്ധിച്ച പരിഷ്ക്കാരങ്ങളാണ്. എന്തുകൊണ്ടെന്നാൽ, പ്രജകളുടെ സാംസ്കാരികപുരോഗതിയെ ത്വരിതപ്പെടുത്താൻ ആ പരിഷ്കാരം വളരെ സഹായിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ ആരുവാമൊഴിവരെ മാത്രം ഒരു റോഡുണ്ടായിരുന്ന തിരുവിതാംകൂറിൽ ആയിരം മൈൽ ദൂരത്തിലധികം പുതിയ റോഡുകൾ അന്നു വെട്ടിക്കയുണ്ടായി. തോടുകൾ വഴിക്കുള്ള ഗതാഗതസൗകര്യവും വളരെ വദ്ധിപ്പിച്ചു.


അഞ്ചൽവകുപ്പിന്റെ പരിഷ്കാരവും പ്രത്യേകം എടുത്തു പറയത്തക്കതാണ്. കാർത്തികതിരുനാളിന്റെ കാലത്തു്, സർക്കാർവക എഴുത്തുകൾ കൊണ്ടുപോകുന്നതിനും, കൊട്ടാരത്തിലെ ഉപയോഗത്തിനുവേണ്ട സാമാനങ്ങളും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലേക്ക് ആവശ്യമുള്ള പുഷ്പങ്ങളും പുറംദിക്കുകളിൽനിന്നു കൊണ്ടുവരുന്നതിനും മാത്രമേ അഞ്ചൽവകുപ്പ് ഉപയോഗിച്ചിരുന്നുള്ളു. ഉത്രംതിരുനാളിന്റെ കാലമായപ്പോൾ, കുടിയാനവന്മാർ സർക്കാരിലേക്കയയ്ക്കുന്ന ഹര്‍ജ്ജികളും കൂടി അഞ്ചൽമാർഗ്ഗം കൊണ്ടുപോകാൻ അനുവാദം നല്കയുണ്ടായി. ആയില്യംതിരുനാളിന്റെ കാലത്താണ് ആ വകുപ്പു പൊതുജനങ്ങൾക്ക് ഉപകാരപ്രദമായിത്തീർന്നതു്. വകുപ്പിന്റെ മേലധികാരിയായി ഒരു സുപ്രണ്ടിനെ നിയമിച്ചതും അക്കാലത്താണു്. 1040-ൽ ഉരുപ്പടികൾ രജിസ്ത്രചെയ്യാനുള്ള ഏപ്പാടുണ്ടായി; മൂന്നു കൊല്ലം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മുതൽ ചെറുവണ്ണൂർവരെ തപാൽ വള്ളം നടപ്പാക്കപ്പെട്ടു. പനയോലയ്ക്കു പകരം കടലാസിൽ എഴുത്തയയ്ക്കാമെന്നു വന്നതു് 1045 മുതല്ക്കാണ്.



-15-

ഈവക പരിഷ്കാരങ്ങൾക്കെല്ലാം മകുടം ചാർത്തുന്നതായിരുന്നു വിദ്യാഭ്യാസപരിഷ്ക്കാരം. വിരലുകൊണ്ടെണ്ണാവുന്ന ചുരുക്കം ചില ഇംഗ്ലീഷ് പാഠശാലകൾ മാത്രമേ അന്നു തിരുവിതാംകൂറിലുണ്ടായിരുന്നുള്ളൂ. 1041-ൽ താലൂക്കുതോറും മലയാം പള്ളിക്കൂടങ്ങൾ സ്ഥാപിക്കപ്പെട്ടു. അതിനടുത്തകൊല്ലം അദ്ധ്യാപകന്മാരെ പരിശീലിപ്പിക്കുന്നതിനു തിരുവനന്തപുരത്ത് ഒരു ശിക്ഷാക്രമപാഠശാല ആരംഭിച്ചു. നാട്ടുഭാഷാവിദ്യാഭ്യാസം പ്രത്യേകം ഒരു ഡയറക്ടരുടെ കീഴിലാക്കി. 1047-ാമാണ്ടായപ്പോൾ ഡിസ്ട്രിക്ട് പള്ളിക്കൂടങ്ങളുടെ സംഖ്യ 30-ം, പ്രവൃത്തിപ്പള്ളിക്കൂടങ്ങളുടെ സംഖ്യ 141-ം ആയി വദ്ധിച്ചു. പ്രൈവറ്റുപള്ളിക്കൂടങ്ങൾക്കു ഗ്രാൻറ് അനുവദിച്ചുതുടങ്ങിയതും അക്കാലത്തുതന്നെയാണ്. കലാശാലാവിദ്യാഭ്യാസത്തിനു തിരുവിതാംകൂറുകാർ അന്നു മദ്രാസിലേക്കു പോകേണ്ടിയിരുന്നു. ഈ അസൗകര്യത്തെ പരിഹരിക്കാനായി ചരിത്രനായകന്റെ ഭരണകാലത്ത് തിരുവനന്തപുരത്ത് ഒരു സെക്കണ്ട് ഗ്രേഡ് കോളേജ് സ്ഥാപിക്കപ്പെട്ടു. 1049-ൽ അവിടെ ലാക്കോളേജ് സ്ഥാപിച്ചതിനു ഹേതുഭൂതനും അദ്ദേഹം തന്നെയാണു.


മലയാളം പള്ളിക്കൂടങ്ങൾ സ്ഥാപിച്ച കാലത്തു പഠിപ്പിക്കുന്നതിനു പറ്റിയ പുസ്തകങ്ങളില്ലാതിരുന്നതിനാൽ, ആ ന്യൂനത പരിഹരിക്കുന്നതിനുവേണ്ടി 1042-ൽ ഒരു ടെക്സ്റ്റ്ബുക്കു കമ്മിറ്റി രൂപവൽക്കരിച്ചു. അടുത്തകൊല്ലത്തിൽ കേരളവർമ്മവലിയകോയിത്തമ്പുരാൻ ആ കമ്മിറ്റിയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. അതാതു വിഷയങ്ങളിൽ പാണ്ഡിത്യം സമ്പാദിച്ച വിദ്വാന്മാരെ ക്ഷണിച്ചു പ്രസംഗിപ്പിക്കാനായി ഒരു ലെക്ചർക്കമ്മിററി ഏർപ്പെടുത്തി. സമ്മാനങ്ങൾ നല്കിയും പുസ്തകങ്ങളുടെ കോപ്പികൾ ധാരാളമായി വിലയ്ക്കുവാങ്ങിയും ഉത്തമഗ്രന്ഥകാരന്മാരെ പ്രോത്സാഹിപ്പിച്ചു. വിപുലമായ ഒരു വിദ്വത്സദസ്സ് അന്ന് ആയില്യംതിരുനാളാകുന്ന കല്പവൃക്ഷത്തിന്റെ ശീതളച്ഛായയിൽ വിശ്രമസുഖം അനുഭവിച്ചിരുന്നു. സംഗീതശാസ്ത്രജ്ഞന്മാരും ഇക്കൂട്ടത്തിൽ ധാരാളമുണ്ടായിരുന്നു. മഹാരാജാവു് സ്വയം ഒരു ഗായകനും ഗാനകലാരസികനുമായിരുന്നു. സാഹിത്യത്തിലും അദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു.

<

-16-

യുവരാജാവായിരിക്കുന്നകാലത്തു ചരിത്രനായകനെഴുതിയ രണ്ടു ഗദ്യകൃതികളാണ് മീനകേതനചരിതവും ഭാഷാശാകുന്തളവും. ഗ്രന്ഥകർത്താവിന്റെനിലയിൽ പേരു കേൾക്കണമെന്ന മോഹം തീരയില്ലാതിരുന്നതിനാൽ, അദ്ദേഹം അതച്ചടിപ്പിക്കയുണ്ടായില്ല. വിശാഖംതിരുനാളിന്റെ രാജ്യഭരണകാലത്തു്, 1957-ൽ, വലിയകോയിത്തമ്പുരാനാണു അന്ധകാരത്തിൽനിന്നു വിണ്ടെടുത്തു് അവ പ്രസിദ്ധീകരിച്ചത്. അറബിക്കഥകളിലെ ഒരു ഭാഗമാണ് 'മീനകേതനചരിത'ത്തിന്റെ മൂലം. ശാകുന്തളത്തെപ്പറ്റി പ്രത്യേകിച്ചൊന്നും പറയേണ്ടതായിട്ടില്ലല്ലോ.


കേരളവർമ്മവലിയകോയിത്തമ്പുരാൻ ''ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്രദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും കഷ്ടപ്പെട്ടു"കൊണ്ടു നാലഞ്ചുകൊല്ലം അസ്വതന്ത്രനായി കഴിച്ചുകൂട്ടേണ്ടിവന്ന കഥ, ആയില്യംതിരുനാളിന്റെ ചരിത്രത്തിലെ ഒരു 'കറുത്ത പുള്ളി'യാണ്. അഥവാ, സ്വന്തം സഹോദരനായ വിശാഖംതിരുനാളിന്റെ രാജ്യാവകാശം പോലും ഇല്ലാതാക്കുന്നതിനുവേണ്ടി ബ്രിട്ടീഷ് ഗവണ്ടുമായി എഴുത്തുകുത്തു നടത്തത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സിനെ ക്ഷോഭിപ്പിച്ച ഒരു കാര്യത്തിൽ അകലത്തിരിക്കുന്ന നമ്മൾ ഒരു വിധി കല്പിക്കാതിരിക്കയല്ലേ നല്ലതു?


1055 ഇടവം 19-നു് ആയിരുന്നു ആയില്യംതിരുനാൾ മഹാരാജാവിന്റെ ജീവിതാവസാനം.



 

ഒന്നാമങ്കം (പേജ് 17 - 20)

 

-17-

പ്രഥമാങ്കം



[പൂരുവംശോത്ഭവനായിരിക്കുന്ന ദുഷ്യന്തമഹാരാജാവ് ഒരുദിവസം ധനുഷ്പാണിയായിട്ട് കാഞ്ചനമയമായിരിക്കുന്ന രഥത്തിൽ കേറി ഒരു മഹാരണ്യത്തിന്റെ മദ്ധ്യത്തിങ്കൽ വന്ന മൃഗങ്ങളെ പിൻതുടർന്നുകൊണ്ടു പ്രവേശിക്കുന്നു.]


സാരഥി: (ഹരിണത്തേയും മഹാരാജാവിനേയും നോ ക്കിക്കൊണ്ട് പറയുന്നു) അല്ലെ മഹാരാജാവെ! അങ്ങെയും അങ്ങെ ശരത്തിന്റെ ഭയംകൊണ്ടു ഓടുന്ന ഹരിണത്തെയും കണ്ടാൽ മുമ്പിൽ സ്വപുത്രിയുടെ ലാവണ്യാതിശയത്തിങ്കൽ ഏറ്റവും മോഹിച്ചു മൃഗരൂപിയായിട്ടു പിൻതുടർന്ന ബ്രഹ്മാവിന്റെ ദുഷ്കൃത്യം കണ്ടു കോപിച്ചു കിരാതരൂപം ധരിച്ചു ധനുഷ്പാണിയായിട്ടു പ്രവേശിച്ച പരമേശനെപ്പോലെ തോന്നുന്നു. ഈ വിഷയത്തിങ്കൽ ഒട്ടും തന്നെ സംശയമില്ലാ.


രാജാവ്: ഹരിണത്തെ പിൻതുടർന്നുകൊണ്ടു നാം ഈ വനത്തിൽ വളരെദൂരം വന്നു. (തന്റെ പുറകെ അടുത്തു വരുന്ന രഥത്തെ തിരിഞ്ഞുനോക്കിക്കൊണ്ട്) എത്ര വേഗമായിട്ട് ഹരിണം ഓടുന്നു നോക്കു. വേഗം മൃത്യപഥത്തെ പ്രാപിക്കുമെന്നു ഭയപ്പെട്ടുതന്നെ ഹരിണം ഓടുന്നതുപോലെ തോന്നുന്നു. അതു വളരെ ദൂരത്തിങ്കൽനിന്നും ഓടിവരുന്ന ശ്രമംകൊണ്ടു കോമളമായി

-18-
രിക്കുന്ന പുല്ലുകളെപ്പറിച്ചു തിന്നുംകൊണ്ടു പോകുന്നു. അതിന്റെ വേഗം എത്രയും അധികമായിരിക്കുന്നു. അതിന്റെ ചപലഗതികൊണ്ടു ഖരങ്ങൾപോലും ഭൂമിയിൽ പതിയുന്നില്ല. മനോവേഗത്തിനു തുല്യമായിരിക്കുന്നു.

 


സാരഥി: ഈ പ്രദേശം സമമല്ലാഴികയാൽ നമ്മുടെ രഥം അത്ര വേഗമായിട്ടു പോവാൻ അശക്യമായിത്തീർന്നിരിക്കുന്നു. അതുകൊണ്ട് ആ മൃഗം വളരെ ദുരെ ഓടി പൊയ്ക്കളഞ്ഞു. എന്നാൽ ഇപ്പോൾ നല്ല മാർഗ്ഗം കാണുകയാൽ രഥത്തെ വേഗത്തിൽ ഓടിക്കാം.


രാജാവ്: എന്നാൽ രഥം വേഗം പോകട്ടെ.


സാരഥി: ആജ്ഞയെ ശിരസാ വഹിക്കാം. (എന്നു പറഞ്ഞു രഥാശങ്ങളെ വേഗമായി ഓടിച്ചും കൊണ്ടു്) അല്ലേ, മഹാപ്രഭോ! ആ മൃഗം ഒരിക്കലും അകപ്പെടാതെ പോകയില്ല, രഥാശ്വങ്ങൾ എത്ര ശീഘ്രഗാമികളാകുന്നു എന്നു നോക്കണം.


രാജാവ്: അല്ലെ സാരഥി! രഥം അതിവേഗമായിട്ടുതന്നെ പോകുന്നു. സംശയമില്ല. എങ്ങനെ എന്നാൽ ദൂരത്തിൽ മുമ്പെ ഏതേതു പദാത്ഥങ്ങൾ സൂക്ഷ്മമായിട്ടു തോന്നിക്കൊണ്ടിരുന്നോ അതൊക്കേയും ഇപ്പോൾ സ്ഥൂലമായിട്ടു കാണപ്പെടുകയാൽ രഥം ഹരിണത്തിന്റെ സമീപത്തിലായി എന്നു തോന്നുന്നു. (എന്നു പറഞ്ഞുകൊണ്ടു ഹരിണത്തെ വധിക്കാനായിട്ടു ധനുസ്സിങ്കൽ അസ്ത്രത്തെ സന്ധാനം ചെയ്തു.)


[ആ സമയത്തിൽ അതിന്റെ അടുക്കലുള്ള കാവിൽ നിന്നു വക്ഷ്യമാണപ്രകാരമുള്ള ഒരു ശബ്ദം കേൾക്ക ഉണ്ടായി. അതെന്തെന്നാൽ “ഹാ! ഹാ! മൃഗത്തെ

-19-
വധിക്കരുതേ! ഈ മൃഗം നമ്മുടെ ആശ്രമത്തിങ്കൽ രക്ഷിച്ചുവരുന്നതാകുന്നു. അതുകൊണ്ടു അതിനെ വിട്ടാൽ കൊള്ളായിരുന്നു."]

 


സാരഥി: (നാലുവശത്തും നോക്കിക്കൊണ്ടു്) സ്വാമി! അങ്ങ് ധനുസ്സിങ്കൽ അസ്ത്രം സന്ധാനം ചെയ്തു പ്രയോഗിക്കാൻ ഭാവിക്കുമ്പോൾ വിഘ്നപ്പെടുത്താൻ രണ്ടു ഋഷീശ്വരന്മാർ മുമ്പെ വരുന്നു.


രാജാവു്: എന്നാൽ രഥത്തെ നിറുത്തു.


സാരഥി: (ആജ്ഞാനുസാരം) അങ്ങനെതന്നെ (എന്നു പറഞ്ഞു രഥത്തെ നിറുത്തി.)


[അപ്പോൾ ഒരു ശിഷ്യനോടുകൂടെ ഋഷി പ്രവേശിക്കുന്നു.]


ഋഷി: (രാജാവിനെ അനുഗ്രഹിച്ചുകൊണ്ടു്) അല്ലേ ശ്രേഷ്ഠനായിട്ടുള്ള രാജാവെ! പരമതരുണനായും, കരുണാപാത്രമായും ഇരിക്കുന്ന ഈ മൃഗത്തിനെ വധിക്കരുതെ. ഇതു നമ്മുടെ ആശ്രമത്തിങ്കൽ വസിക്കുന്നതാകയാൽ അതിനു ജീവദാനം ചെയ്താൽ കൊള്ളായിരുന്നു. രാജാക്കന്മാരുടെ ബാണപ്രയോഗത്തിന്റെ സാമർത്ഥങ്ങളൊക്കെയും ദുഷ്ടന്മാരിലല്ലാതെ നിരപരാധി ആയിരിക്കുന്ന ഇങ്ങനെയുള്ള സാധുമൃഗങ്ങളിലല്ലാ കാണിക്കേണ്ടത്.


രാജാവ്: എന്നാൽ ഇതിനെ വധിക്കുന്നില്ല (എന്നുപറഞ്ഞുകൊണ്ടു തന്റെ അസ്ത്രത്തെ തൂണിയിലിടുന്നു.)


ഋഷി: (പരമസന്തുഷ്ടനായിട്ട്) നിന്റെ കൃത്യം വളരെ വന്ദ്യമായിരിക്കുന്നു. പൂരുകുലത്തിന്റെ ഭൂഷണമായിരിക്കുന്ന നിന്റെ യശസ്സിനു ഒരിക്കലും ഒരു ന്യൂനത വരരുത്. പിന്നേയും പരമയശസ്വിയായിട്ട് ഒരു പുത്രൻ നിനക്കു വേഗത്തിൽ ഉണ്ടാകട്ടെ.



-20-

ശിഷ്യൻ: (രാജാവിനോട്) നിനക്കു സകല ലോകാധീശനായും ഗുണവാനായും ഉള്ള ഒരു പുത്രൻ ഉണ്ടാകട്ടെ! (എന്ന് അനുഗ്രഹിച്ചു.)


രാജാവ്: (പരമസന്തുഷ്ടനായിട്ട് ഋഷീശ്വരന്മാരെ നമസ്മകരിച്ച് അത്യാദരവോട്) ബ്രഹ്മകുലാവതംസന്മാരാകുന്ന നിങ്ങളുടെ അനുഗ്രഹത്തെ സ്വീകരിക്കുന്നു.


ഋഷി: ഞങ്ങൾ വിശേഷമായുള്ള ഒരു യാഗത്തിനു സമിത്ത് പെറുക്കിക്കൊണ്ടുപോകുന്നതിനായിട്ടു വന്നു. ഇവിടെ സമീപത്തിൽ മാലിനി എന്ന നദീതീരത്തിൽ കണ്വമഹര്‍ഷിയുടെ ആശ്രമം ഉണ്ട്. അവിടെ വന്ന് തപശ്ചര്യാദി സകല സല്ക്കർമ്മങ്ങളും കണ്ടു് അതിഥിപൂജയും കൈക്കൊണ്ടു പോരണം.


രാജാവു്: മുനിശ്രേഷ്ഠനാകുന്ന കണ്വമഹർഷി ആശ്രമത്തിലുണ്ടോ?


ഋഷി: പുത്രിയായ ശകുന്തളയ്ക്ക് ഇപ്പോൾ ഗ്രഹഗതി കിഞ്ചിൽ പ്രതികൂലമായിരിക്കയാൽ തദ്ദോഷനിവാരണാർത്ഥമായിട്ടു സോമതീതത്തിൽവെച്ചു ചില ക്രിയകൾ ചെയ്യുന്നതിനായി പോയിരിക്കുന്നു. അവൻ ഇല്ലാത്ത സമയത്തിൽ ആശ്രമത്തിൽ വരുന്നവരെ ആദരവായിട്ടു സ്വീകരിക്കുന്നതിനു ശകുന്തളയെ നിയമിച്ചിട്ടുണ്ട്.


രാജാവ്: എന്നാൽ അവളുടെ സല്ക്കാരത്തിനു ഞാൻ പാത്രംതന്നെ. പിന്നെയും എന്റെ ഭക്തികണ്ടു അവൾ കണ്വമഹർഷിയോടും അറിവിക്കുന്നതിനു സന്തുഷ്ടയായിട്ടു ഭവിക്കുമെന്നും വിശ്വസിക്കുന്നു.


ഋഷി: അപ്രകാരം തന്നെ ഭവിക്കും. സന്ദേഹമില്ല. ഞങ്ങൾ പോകട്ടെ (എന്നു പറഞ്ഞു ഋഷീശ്വരന്മാർ ഇരുവരും പോകയും ചെയ്തു)



 

ഒന്നാമങ്കം (പേജ് 21 - 25)

 

-21-

രാജാവ്: അല്ലെ സാരഥി! രഥം ഓടിക്കു. നമുക്കു കണ്വാശ്രമത്തെ പ്രാപിച്ചു ജന്മസാഫല്യം വരുത്തണം.


സാരഥി: കല്പനപ്രകാരം. (രഥത്തെ കണ്വാശ്രമത്തിന്റെ സമീപത്തിൽ കൊണ്ടുപോകുന്നു.)


രാജാവ്: ഈ ശുദ്ധാശ്രമത്തിങ്കൽ ഇനി രഥം കൊണ്ടുപോകുന്നതു യുക്തമല്ലാഴികയാൽ രഥം നില്ക്കട്ടെ.


സാരഥി: (തൽക്ഷണം രഥത്തെ നിറുത്തീട്ടു) സ്വാമി! സന്തോഷമായിട്ടു അവരോഹണം ചെയ്യാം.


രാജാവു്: (രഥത്തിൽ നിന്നു താഴെ ഇറങ്ങി) ഈ പുണ്യാശ്രമത്തിൽ ഇപ്രകാരമായുള്ള ഡംഭസൂചകവേഷത്തോടു പോകുന്നതു ഒട്ടും യുക്തമല്ല. എന്നതുകൊണ്ടു ഈ ആഭരണങ്ങളെ ഒക്കേയും വാങ്ങിച്ചോ, ഞാൻ ആശ്രമത്തിൽ പ്രവേശിച്ചു മുനീശ്വരന്റെ ദർശനംചെയ്തുകൊണ്ടുവരുന്ന ഇടയ്ക്കു നീ ഈ അശ്വങ്ങളെ വെള്ളം കുടിപ്പിച്ചു വിശ്രാന്തങ്ങളാക്കി ചെയ്ക.


[എന്നും ആജ്ഞാപിച്ചിട്ട് ആശ്രമത്തിൽ പ്രവേശിക്കാൻ ഭാവിച്ചപ്പോൾ വലത്തെ കൈ തുടിച്ചുതുടങ്ങി. അതുകണ്ടു രാജാവ് “ഇപ്പോൾ എനിക്കു ശുഭസൂചകമായുള്ള ശകുനം കാണുകയാൽ ഇവിടെ ഒരു ഫലപ്രാപ്തി ഉണ്ടാകുമെന്നു തോന്നുന്നു; എന്നാൽ ഈശ്വരകൃത്യം അറിവാൻ പാടില്ല” - എന്നു ആലോചിച്ചുംകൊണ്ടിരിക്കുന്ന സമയത്തിൽ ഒരു ശബ്ദം കേട്ടു. “സഖിമാരെ! ഇവിടെ വേഗം വരിൻ, എന്തിനു താമസിക്കുന്നു." എന്ന്.]


[രാജാവു്, ഇവിടെ സ്ത്രീകളുടെ സംഭാഷണം കേൾക്കയാൽ അവർ ആരാകുന്നു എന്നു നോക്കണമെന്നുള്ള ഇച്ഛയോടും കൂടെ മുമ്പോട്ടു നടന്നു. അപ്പോൾ അവരെ കണ്ടിട്ടു “പരമസുന്ദരികളായിരിക്കുന്ന ഈ സ്ത്രീകൾ

-22-
അനേകം മൂലികകൾക്കു വെള്ളം ഒഴിക്കുന്നു. അവരുടെ ലാവണ്യാധിക്യം അന്യാദൃശമായിട്ടു കാണപ്പെടുന്നു" എന്നു് മനസ്സിൽ വിചാരിച്ചു. ആ സമയത്തിൽ രണ്ടു സഖിമാരോടുകൂടെ ശകുന്തള പ്രവേശിക്കുന്നു.]

 


അനസൂയ: ഹേ ശകുന്തളെ! മനോജ്ഞമായിരിക്കുന്ന നിന്റെ സഹവാസംകൊണ്ട് ആശ്രമത്തിലുള്ള വൃക്ഷലതാദികളൊക്കെയും പുളകാംകിതയായിട്ടു അതികോമളമായിരിക്കുന്ന നിന്റെ ഹസ്താരവിന്ദംകൊണ്ടു ഒഴിക്കുന്ന ജലത്തെ പ്രാശനം ചെയ്യുന്നതിനു എത്രയും ആഗ്രഹത്തോടുകൂടി ഇരിക്കുന്നു. നോക്കൂ. അല്ലെ മല്ലികാസുമത്തിനു തുല്യമായിരിക്കുന്ന ദേഹത്തോടു കൂടിയ ശകുന്തളെ ! മടികൂടാതെ ഉഷ്ണാധിക്യംകൊണ്ടു വാടിക്കിടക്കുന്ന വൃക്ഷങ്ങൾക്കു വെള്ളം ഒഴിക്കു.


ശകുന്തള: എന്റെ ജനകനാകുന്ന കണ്വഋഷിയുടെ ആജ്ഞാനുസാരമായിട്ടു വൃക്ഷങ്ങൾക്കു ജലംകൊണ്ടു സേചനം ചെയ്യുന്നതിന് എനിക്കു താല്പര്യം ഉണ്ടായി എങ്കിലും മനോജ്ഞങ്ങളായിരിക്കുന്ന അനേകം പുഷ്പങ്ങളെക്കൊണ്ടു ശോഭായമാനങ്ങളായ വല്ലരികളിൽ സഹോദരിയെപ്പോലെയുള്ള വാത്സല്യം എന്റെ ഹൃദയത്തിങ്കൽ ആകസ്മികമായിട്ടു പ്രാപ്തമായിരിക്കുന്നു.


പ്രിയംവദ: അല്ലെ ശകുന്തളെ! പൂർവ്വങ്കത്തിൽ നിന്റെ കരാരവിന്ദാർപ്പിതമായ ജലം കൊണ്ടു പോഷിക്കപ്പെട്ടിരിക്കുന്ന അനേകം ലതകൾ ഈ വസന്തകാലത്തിങ്കൽ എങ്ങനെ പുഷ്പിതകളായിരിക്കുന്നു, നോക്കു. എന്നാൽ നാം പക്ഷപാതം കൂടാതെ ഗതഋതുവിങ്കൽ പുഷ്പങ്ങളെക്കൊണ്ടു ശോഭിച്ചിരുന്ന അനേകം ലതകളെ ലാളനം ചെയ്യുന്ന വിഷയത്തിങ്കൽ ഒരിക്കലും

-23-
ഉദാസീനമായിരിക്കരുത്. എന്തെന്നാൽ നിഷ്പക്ഷപാതം, സുഗുണത്തിന്റെ മകുടാലംകാരമെന്നു ലോകപ്രസിദ്ധമാണല്ലോ.

 


ശകുന്തള: യഥാർത്ഥംതന്നെ. (എന്നു പറഞ്ഞുംകൊണ്ടു് ഇതരമൂലികകൾക്കും വെള്ളം ഒഴിച്ചുതുടങ്ങി.)


രാജാവ്: (പരമസന്തുഷ്ടനായിട്ടു) ഹാ! ഹാ! ഈശ്വരാ! ഇതെന്തൊരാശ്ചമായിരിക്കുന്നു! കോമളാംഗിയായും സ്വതനയയായും ഇരിക്കുന്ന ഈ ശകുന്തളയെ ഇത്ര വളരെ കഠോരമായിട്ടുള്ള വേലചെയ്യുന്നതിന് ആജ്ഞാപിച്ച ജനകന്റെ ഹൃദയം എത്ര കഠിനമായിരിക്കണം. മഞ്ജുളമായിരിക്കുന്ന നീലോൽപ്പലത്തിന്റെ ദളംകൊണ്ടു ശമീവൃക്ഷത്തിന്റെ കഠിനമായുള്ള കാഷ്ഠത്തെ ഭേദിക്കാൻ പ്രവൃത്തിക്കുന്നതുപോലെ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ വില അറിവാൻ വഹ്യാത്ത ഈ ഋഷിയാൽ തനയയെക്കൊണ്ട് ഇത്ര കഠോരമായ വേല ചെയ്യിപ്പിക്കുന്ന വിഷയത്തിങ്കൽ കരുണാശാലിയായിരിക്കുന്ന ഈശ്വരനു എന്തു കാരണത്താൽ കൃപതോന്നുന്നില്ലാ. (എന്നാൽ ഈ വൃക്ഷത്തിന്റെ ഛായയിൽ മറഞ്ഞുംകൊണ്ടു ഇവരുടെ പ്രവൃത്തികളെ സൂക്ഷിക്കണമെന്നു വിചാരിച്ചിട്ടു വൃക്ഷത്തിന്റെ ഛായയിൽ മറയുന്നു.)


ശകുന്തള: അല്ലെ അനസൂയെ! അല്ലെ പ്രിയംവദെ! എന്റെ ഉരസ്സിങ്കൽ ഇട്ടിരിക്കുന്ന കഞ്ചുകം വളരെ ഇറുക്കി കെട്ടിയിരിക്കുകയാൽ എനിക്ക് ഉരസ്സിൽ അല്പം വ്യഥ തോന്നുന്നു.


പ്രിയംവദ: എന്റെ പേരിൽ എന്തിനു വൃഥാ ദോഷാരോപണം ചെയ്യുന്നു. സരസബാല്യത്തിന്റെ അവസാനത്തുങ്കൽ സ്തനദ്വയങ്ങളെ സർവദാ പൂരിപ്പിക്കുന്ന <

-24-
യൗവനാവസ്ഥയുടെ പ്രാദുർഭാവമാകയാൽ അതിനെ ദോഷാരോപണം ചെയ്യാനുള്ളതല്ലാതെ എന്റെ പേരിൽ ദോഷാരോപണം ചെയ്യുന്നതു ഉചിതമല്ല.

 


രാജാവ്: പ്രിയംവദ പറഞ്ഞതു സത്യം തന്നെ. എന്നാൽ ശൈവാലംകൊണ്ടു പരിവേഷ്ടിതമായിരുന്നു എങ്കിലും രക്തോല്പലം എങ്ങിനെ ശോഭിക്കുന്നതായിരിക്കുമൊ അങ്ങനെ ഈ ശകുന്തളയുടെ ഉരസ്സിങ്കൽ നാനാവിധ വൃക്ഷങ്ങളുടെ പല്ലവങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടിരിക്കുന്ന കഞ്ചുകം ഇട്ടിരിക്കുന്നു; എങ്കിലും ഉന്നതങ്ങളായിരിക്കുന്ന ഹേമശിഖരിവരങ്ങളെപ്പോലെ ശോഭായമാനങ്ങളായിരിക്കുന്ന ഇവളുടെ കുചദ്വയങ്ങൾ എന്റെ ഹൃദയത്തുംകൽ വളരെ മോഹത്തെ ഉണ്ടാക്കുന്നു.


ശകുന്തള: (സഖിമാരോട്) ദൂരത്തിരിക്കുന്ന ആമ്രവൃക്ഷങ്ങൾ മഞ്ജുളമായിരിക്കുന്ന സ്വരത്തോടു വിശേഷമായുള്ള ഒരു വർത്തമാനം രഹസ്യമായിട്ടു പറയുന്നതിനു അപേക്ഷിക്കുന്നതുപോലെ തോന്നുകയാൽ നാം അതിന്റെ സമീപത്തിൽ പോകാം (എന്നു പറഞ്ഞു മൂന്നുപേരും ഒന്നിച്ചു ആ വൃക്ഷത്തിന്റെ സമീപത്തിൽ പോകുന്നു.)


പ്രിയംവദ: അല്ലെ ശകുന്തളെ! കിഞ്ചിൽകാലംകൂടെ ഈ ആമ്രവൃക്ഷത്തിന്റെ ഛായയിൽ ഇരിക്കാം.


ശകുന്തള: എന്തിനു ഇവിടെ ഇരിക്കാൻ പോകുന്നു?


പ്രിയംവദ: നിന്റെ സഹവാസംകൊണ്ടു ഈ ആമ്രവൃക്ഷത്തിനു വളരെ സന്തോഷം പ്രാപ്തമായിരിക്കുന്നു. അതുകൊണ്ടു ഇവിടെ ഇരിപ്പാനുള്ളതാകുന്നു.


അനസൂയ: ഹെ ശകുന്തളെ! കുറെ ദിവസത്തിനു മുമ്പ നിന്നാൽ 'വനോല്ലാസിനി' എന്നുള്ള നാമധേയത്തെ

-25-
പ്രാപിതയായ മല്ലികാവല്ലരിയാകുന്നത് ആമ്രവൃക്ഷത്തിനു സ്വഭർതൃത്വം കൊടുത്തിരിക്കുന്നു. നോക്കു.

 


ശകുന്തള: (വൃക്ഷത്തിന്റെ സമീപത്തു ചെന്നു നോക്കീട്ടു പറയുന്നു) ഈ വസന്തകാലത്തിൽ വൃക്ഷലതാദികൾപോലും അത്യന്തം സന്തോഷത്തോടു വിവാഹയുക്തകളായിട്ട് ഭവിച്ചിരിക്കുന്നു. നോക്കു. (എന്നുപറഞ്ഞു ആശ്ചര്യപ്പെടുനിന്നു.)


പ്രിയംവദ: (മന്ദസ്മിതം ചെയ്തു അനസൂയയെ നോക്കി) ഹെ അനസൂയെ! നമ്മുടെ ശകുന്തള ആനന്ദഭരിതയായിട്ടു നോക്കുന്നതിന്റെ കാരണം നിനക്കു മനസ്സിലായൊ?


അനസൂയ: ഞാനൊന്നും അറിഞ്ഞില്ല.


പ്രിയംവദ: ഈ ആമ്രവൃക്ഷം തനിക്കു യോഗ്യയായുള്ള ഒരു സ്ത്രീയെ പാണിഗ്രഹണം ചെയ്തതുപോലെ തനിക്കും അനുഗുണനായുള്ള ഒരു പുരുഷനെ കിട്ടണമെന്നാകുന്നു ഇവളുടെ മനോഭാവം, ഒട്ടും സംശയമില്ല.


ശകുന്തള: ഛി! ഛീ! നിന്റെ മനോഗതം അങ്ങിനെ ആയിരിക്കും. ഇതൊക്കെയും നിന്നാൽ കല്പിതമായിരിക്കുന്ന കുയുക്തിതന്നെ സംശയമില്ല.


അനസൂയ: ഹെ ശകുന്തളെ! ഇതാ കണ്വമഹർഷിയുടേയും നിന്റേയും ലാളനകൊണ്ടു ഈ ലത സുഫലിതയായിരിക്കുന്നു നോക്കു.


ശകുന്തള: ഈ മാധവീലത പുഷ്പിക്കുന്നതിനു ഇതു ഉചിതസമയമല്ല. എങ്കിലും പുഷ്പിതയായിട്ട് എത്ര വലയുന്നു നോക്കു.


പ്രിയംവദ: ശകുന്തളയ്ക്കു താമസിക്കാതെ ഉചിതനായുള്ള ഭർത്താവുലഭിക്കും, എന്നു ഈ ശകുനംകൊണ്ടു

ഒന്നാമങ്കം (പേജ് 26 - 30)

 

-26-
നിശ്ചയിക്കപ്പെടുന്നു. (എന്നു പറഞ്ഞു ഉദയസഖിമാരും ശകുന്തളയുടെ മുഖാവലോകനം ചെയ്തുതുടങ്ങി.)

 


ശകുന്തള: എന്തെല്ലാം നിങ്ങൾ കവനം ചെയ്യുന്നു.


പ്രിയംവദ: ഞാൻ നിന്നെ ഒട്ടും പരിഹസിക്കുന്നില്ല. നിനക്കു ശീഘ്രമായിട്ടു വിവാഹം നടക്കുമെന്നു കണ്വമഹർഷി പറയുന്നതു കേട്ടു.


അനസൂയ: അതുകൊണ്ടുതന്നെയൊ ഇത്ര താല്പര്യമായിട്ടു ഈ ലതയെ ശകുന്തള ലാളിക്കുന്നു?


രാജാവ്: (സ്വഗതം) ഇവൾ ഒരു ഋഷികുമാരിതന്നെയൊ അഥവാ ചഞ്ചലസ്ഥനാകുന്ന എന്റെ ഹൃദയത്തിൽ വൃഥാ അന്യഥാജ്ഞാനം ഉണ്ടായിരിക്കുന്നൊ അറിഞ്ഞുകൂട. എന്നാൽ ഇവൾ എന്റെ മോഹത്തിനു പാത്രമായിട്ടു തീരുകയാൽ ഇവൾ ബ്രാഹ്മണകുമാരി ആയിരിക്കയില്ലെന്നു തോന്നുന്നു.


ശകുന്തള: (ശിരഃകമ്പനം ചെയ്തു പറയുന്നു) ഹാ! ഹാ! ഒരു ഭ്രമരം മല്ലികാപുഷ്പത്തിന്റെ മധുവിനെ ത്യജിച്ചിട്ടു കൂടക്കൂടെ മുഖത്തിൽ വന്നിരിക്കുന്നു.


രാജാവ്: (പരമസന്തുഷ്ടനായിട്ടു പറയുന്നു) ഹെ ഭ്രമരമേ! നീ എത്രയും പുണ്യശാലി ആകുന്നു. എന്തെന്നാൽ മല്ലികാപുഷ്പത്തിലുള്ള മധുവിനെക്കാളും ശകുന്തളയുടെ അധരാമൃതം മധുരമെന്നു വിചാരിച്ചു അവളുടെ അധരത്തിൽ വസിക്കുന്ന സമയത്തിൽ നീ എന്റെ അസൂയയ്ക്കു പാത്രനാകുന്നു.


ശകുന്തള: അല്ലെ സഖിമാരെ! ദുഷ്ടനായിരിക്കുന്ന ഈ ഭ്രമരത്തുങ്കൽ നിന്നും എന്നെ മുക്തയാക്കുവിൻ; അല്ലെങ്കിൽ എന്റെ യത്നം മുഴുവനും വ്യർത്ഥമാകുന്നു.


പ്രിയംവദ: നിന്നെ മുക്തയാക്കുന്നതിനു ഞങ്ങൾക്കു എന്തധികാരമിരിക്കുന്നു? എന്നാൽ ദുഷ്യന്തമഹാരാജാവു്

-27-
എല്ലാവർക്കും യജമാനനാകുകൊണ്ടു അവനാൽ ഈ കാര്യം സാദ്ധ്യമാകുന്നു.

 


രാജാവ്: (“എന്റെ സ്വരൂപത്തെ പ്രകടിപ്പിക്കുന്നതിനു ഇതു നല്ല സമയ"മെന്നു വിചാരിച്ചു നിര്‍ഭയമായിട്ട് ഒരു ചുവടു മുമ്പെ വെച്ചും പിന്നെയും പിൻവാങ്ങീട്ടു പറയുന്നു.) ഇപ്രകാരം പോയാൽ എന്റെ പ്രഭുത്വത്തെ അവർ അറിയും. അതുകൊണ്ട് ഒരു അതിഥിയുടെ വേഷംധരിച്ചു അവരുടെ മുമ്പിൽ ചെല്ലണം.


ശകുന്തള: ഈ ഭ്രമരം ഇനിയും എന്നെ വിടുന്നില്ല. ഞാൻ അന്യസ്ഥലത്തിൽ പോയിരിക്കാം. ഈ ഭ്രമരത്തുങ്കൽനിന്നു എന്നെ രക്ഷിപ്പിൻ.


രാജാവ്: (ശീഘ്രമായിട്ടു മുമ്പിൽ വന്നു പറയുന്നു) പൂരുവംശത്തിലുള്ള രാജാക്കന്മാർ നീതിയായിട്ടു രാജ്യപരിപാലനം ചെയ്തുംകൊണ്ടു ദുഷ്ടനിഗ്രഹശിഷ്ടപരിപാലനം ചെയ്യുന്ന സമയത്തിൽ മുനിനാഥന്റെ പുത്രിയെ ഉപദ്രവിക്കുന്നവൻ ആരുള്ളൂ?


അനസൂയ: സ്വാമി! ഇവിടെ ദുഷ്ടന്മാർ ആരും ഇല്ല. എന്നാൽ നമ്മുടെ സഖിയാകുന്ന ശകുന്തളയ്ക്ക് ഒരു ഭ്രമരത്താൽ കുറെ ഉപദ്രവം ഉണ്ടായിരിക്കുന്നു.


രാജാവ്: (ശകുന്തളയെ നോക്കി പറയുന്നു) അല്ലെ സുന്ദരി! നിന്റെ തപസ്സു സഫലമാകട്ടെ ... [ശകുന്തള ആ വചനം കേട്ടു കൂടുമ്പോൾ ലജ്ജിച്ചു തലകുനിഞ്ഞുംകൊണ്ടു മൗനമായിട്ടു നിന്നു.]


അനസൂയ: ഈ, അതിഥിയുടെ പൂജ നാം വിദ്ധ്യുക്തമായിട്ടു ചെയ്യണം.


പ്രിയംവദ: ഹേ ശകുന്തളെ! ഈ അതിഥി എത്രയും മാന്യനെന്നു തോന്നുന്നു. അതുകൊണ്ടു ഇവനെ <

-28-
വേണ്ടുംവണ്ണം ഉപചരിക്കണം. ആയതിന്നു നീ ആശ്രമത്തിൽ ചെന്നു മധുപർക്കാദികൾ കൊണ്ടുവാ.

 


രാജാവ്: അല്ലെ പ്രിയംവദേ, നിന്റെ വചനംകേട്ടു ഞാൻ വളരെ സന്തുഷ്ടനായിട്ടു ഭവിച്ചു.


അനസൂയ: ഈ സപ്തപർണ്ണങ്ങളുടെ ഛായയിൽ ദൂരത്തിൽ നിന്നും നടന്നു ശ്രമിച്ചു വന്നിരിക്കുന്ന നീ വിശ്രാന്തിക്കായിക്കൊണ്ടു കുറെ ശയിക്കാം.


രാജാവ്: അല്ലെ സുന്ദരിമാരേ! നിങ്ങൾക്കു വൃക്ഷലതാദികൾക്കു വെള്ളം കോരി ഒഴിച്ചതുകൊണ്ട് ശ്രമം ഉണ്ടായിരിക്കാം. അതുകൊണ്ടു നിങ്ങളും സമീപത്തിൽ വന്നിരിപ്പിൻ.


പ്രിയംവദ: (ശകുന്തളയെ നോക്കി) നാമെല്ലാപേരുംകൂടി ഈ മിത്രത്തോടു സംസാരിക്കാം. നമ്മുടെ സഹവാസത്തുങ്കൽ അവൻ അത്യന്തം പ്രീതി ഉള്ളവനെപ്പോലെ കാണപ്പെടുന്നു.


ശകുന്തള: (സ്വഗതം) യൗവനയുക്തനായിരിക്കുന്ന ഈ പുരുഷനെ അവലോകനം ചെയ്ത സമയംതുടങ്ങി എന്റെ ഹൃദയത്തുങ്കൽ അനേകം വികാരങ്ങൾ പ്രാദുഭർവിക്കുന്നു. ഇതിന്റെ കാരണം പരമാശ്ചര്യമായിട്ടു തോന്നുന്നു.


രാജാവ്: അല്ലെ സുന്ദരിമാരെ! നിങ്ങളുടെ സൗന്ദര്യത്തിന്റെയും സ്നേഹത്തിന്റെയും വയസ്സിന്റേയും സൗശീല്യാദി ഗുണങ്ങളുടെയും സാദൃശ്യതയെ വിചാരിക്കുമ്പോൾ വളരെ ആശ്ചര്യകരമായിരിക്കുന്നു.


പ്രിയംവദ: ഇവൻ ആരായിരിക്കും അനസൂയേ? ഇവന്റെ സൗന്ദര്യാധിക്യവും വചനത്തുങ്കൽ ഉള്ള മാധുര്യവും, ഗാംഭീരവും നോക്കുമ്പോൾ ഇവൻ രാജപദവിക്കു ഉചിതനായിരിക്കാം, എന്നു തോന്നുന്നു.



-29-

അനസൂയ: സ്വഗതത്തിങ്കൽ എനിക്കും അതുതന്നെ വിസ്മയമായിരിക്കുന്നു. എന്നാൽ അവനോടു ചിലതു ചോദിച്ചറിയണമെന്നു വിചാരിക്കുന്നു. (രാജാവിനോടു ഒറച്ചു പറയുന്നു.) നിന്റെ മധുരങ്ങളായിരിക്കുന്ന വചനങ്ങളെ കേട്ടിട്ടു എന്റെ മനസ്സിൽ വളരെ വിശ്വാസം തോന്നി ചോദിക്കുന്നു. നിന്റെ ജന്മം കൊണ്ടു് ഏതു രാജഋഷിവംശം സർവോൽകൃഷ്ടമായി തീര്‍ന്നിരിക്കുന്നു? പിന്നെയും ഏതു ദേശം ഇപ്പോൾ നിന്റെ വിയോഗംകൊണ്ടു ഖിന്നദശയെ പ്രാപിച്ചിരിക്കുന്നു? പിന്നെയും നീ വലിപ്പത്തെ ത്യജിച്ചിട്ടു ഈ വനത്തിങ്കൽ ഋഷിയുടെ ആശ്രമത്തിൽ എന്തിനായിട്ടു വന്നിരിക്കുന്നു? അതൊക്കെയും സവിസ്തരമായിട്ടു പറയണം.


ശകുന്തള: (സ്വഗതം), അല്ലെ മനസ്സെ! നിന്റെ അഭീഷ്ടങ്ങളൊക്കെയും വേഗത്തിൽ അനസൂയയാൽ സാധിപ്പിക്കപ്പെടും.


രാജാവു്: (യഥാർത്ഥം പറകയോ അല്ലെങ്കിൽ സ്വപദവിയെ ഗോപനം ചെയ്തു പറകയൊ എന്നു കുറെ നേരം ആലോചിച്ചുംകൊണ്ടു, മറയ്ക്കുന്നതുതന്നെ കൊള്ളാമെന്നു നിശ്ചയിച്ച് അനസൂയയെ നോക്കി പറയുന്നു.) അല്ലെ അനസൂയേ! ഞാൻ പൂരുകുലാവതംസനായിരിക്കുന്ന രാജാവിന്റെ രാജധാനിയിൽ പാർക്കുന്ന ഒരു ഘനപാഠിയാകുന്നു. തപസ്വിയുടെ ദർശനമഹോത്സവംകൊണ്ടു ജന്മസാഫല്യത്തെ ചെയ്യണമെന്നു വിചാരി ച്ചു ഞാൻ ഇവിടെ വന്നിരിക്കുന്നു.


അനസൂയ: അല്ലെ ശ്രേഷ്ഠപുരുഷ! നിന്നെപ്പോലെയുള്ള മഹത്തുക്കളുടെ ദർശനംകൊണ്ടു ഞങ്ങളുടെ ജന്മവും പവിത്രമായിത്തീര്‍ന്നു.



-30-

[എന്നു പറഞ്ഞ സമയത്തിങ്കൽ ശകുന്തള മര്യാദയോടും പ്രീതിയോടും താഴെ നോക്കുന്നു. അപ്പോൾ അവളെ രണ്ടു സഖിമാരും സൂക്ഷിച്ചു നോക്കുന്നു.‍]


അനസൂയ: അല്ലെ ശകുന്തളേ! നമ്മുടെ പിതാവിപ്പോൾ ഇവിടെ ഉണ്ടായിരുന്നാൽ ...


ശകുന്തള: നമ്മുടെ അച്ഛൻ ഇവിടെ ഉണ്ടായിരുന്നാലെന്താ?


അനസുയ: അവൻ ഉണ്ടായിരുന്നാൽ ഈ മഹാപുരുഷനെ വളരെ ആനന്ദിപ്പിക്കും.


ശകുന്തള: (വാക്യം കേട്ടയുടനെ ഖിന്നയായവൾപോലെ ഭേഷജമായിട്ടു നടിക്കുന്നു.) ഛീ! ഛീ! നിനക്ക് എന്തെല്ലാമോ അന്യഥാ ജ്ഞാനങ്ങൾ തോന്നുന്നു. ഇനിമേൽ നിന്റെ വാക്കു കേൾക്കയില്ല.


രാജാവ്: (അനസൂയയോടും പ്രിയംവദയോടും രഹസ്യമായിട്ടു പറയുന്നു.) അല്ലെ സഖിമാരേ! ഈ ശകുന്തളയുടെ സർവ വൃത്താന്തങ്ങളും എന്നോടു പറഞ്ഞാൽ കൊള്ളാമായിരുന്നു.


അനസൂയ: ഞാൻ വളരെ സന്തോഷമായിട്ടു അറിയിക്കാം.


രാജാവ്: പരമഹംസനായിരിക്കുന്ന കണ്വമഹർഷി അനവരതം സാക്ഷാൽ പരബ്രഹ്മധ്യാനത്തുങ്കൽ നിമഗ്നനായിട്ടു തുച്ഛങ്ങളായിരിക്കുന്ന പ്രാപഞ്ചികവിഷയങ്ങളെ തിരസ്കാരം ചെയ്തിരിക്കുന്നവനാകയാൽ ഇവൾ അവന്റെ പുത്രിയാകുന്നു എന്നു പറയുന്നതിനു കാരണം കാണുന്നില്ലല്ലോ?


അനസൂയ: ചിത്തം കൊടുത്തു കേൾക്കണം; കുശവംശത്തുങ്കൽ ഒരു മഹാരാജാവ് മഹാശൂരനായിട്ടും പിന്നത്തതിൽ തപസ്വി ആയിട്ടും ഉണ്ടായിരുന്നു.



 

ഒന്നാമങ്കം (പേജ് 31 - 36)

 

-31-

രാജാവ്: അവൻ ദിവ്യനായിരിക്കുന്ന കൗശികനോ?


അനസൂയ: അവൻതന്നെ ഇവളുടെ ജനകനാകുന്നു. എന്നാൽ മാതാപിതാക്കന്മാർ ഉപേക്ഷിക്കയാൽ കണ്വമഹർഷി ഇവളെ ശൈശവം തുടങ്ങീട്ടു പാലിച്ചുവരുന്നു.


രാജാവ്: നിന്റെ വാക്കു കേട്ടു വളരെ ആശ്ചര്യമായിരിക്കുന്നു. ശൈശവത്തിങ്കൽ ഇവളുടെ മാതാപിതാക്കൾ ഇവളെ എങ്ങിനെ ത്യജിച്ചു?


അനസൂയ: പൂർവത്തിൽ വിശ്വാമിത്രന്റെ തപോബലം കൊണ്ടു സ്വർഗ്ഗവാസികളായ ദേവന്മാർക്കൊക്കെയും ഭയം ഉണ്ടായിട്ടു അവന്റെ തപസ്സിനെ നിഷ്ഫലമാക്കുന്നതിനുവേണ്ടി മേനകയെന്ന അപ്സരസ്ത്രീയെ അയച്ചു. അപ്പോൾ ആ മഹർഷി അവളുടെ സൗന്ദര്യാതിശയം കണ്ടു മോഹിതനായിട്ടു അവളെ... (എന്നിത്രയും പറഞ്ഞിട്ടു ലജ്ജാതുരയായിട്ടും അധോമുഖിയായിട്ടും നിന്നു.)


രാജാവ്: ശേഷം മനസ്സിലായി. ശകുന്തള എന്നവൾ ഒരു രാജാവിന്റെയും, അപ്സരസ്ത്രീയുടെയും പുത്രിയാകുന്നു. സംശയമില്ല. എന്തെന്നാൽ നിരുപമമായിരിക്കുന്ന ഇവളുടെ ലാവണ്യം സ്വർഗ്ഗസ്ഥിതയായിരിക്കുന്ന സ്ത്രീയുടെ ഗർഭത്തിങ്കൽനിന്നല്ലാതെ സംഭവിക്കുന്നതല്ല. ഇരിക്കട്ടെ; ഇനിയും ഒരു പ്രശ്നം ചെയ്യുന്നു. ആ വിഷയത്തിങ്കൽ നിങ്ങൾക്കു ഒരിക്കലും അപ്രീതി തോന്നരുത്. ഈ കണ്വമഹഷിയുടെ മനസ്സിൽ ശകുന്തളയെ കന്യകയായിട്ടുതന്നെ നേത്രസാദൃശ്യം കൊണ്ടു ഇഷ്ടകളായിരിക്കുന്ന മൃഗികളോടുകൂടെ ഇവിടെ പാർപ്പിക്കണമെന്നിരിക്കുന്നൊ, അഥവാ വിവാഹം ചെയ്തുകൊടുക്കണമെന്നു ഇച്ഛ ഉണ്ടായിരിക്കുന്നോ?

<

-32-

പ്രിയംവദ: കുറെ ദിവസത്തേക്കു മുൻപിൽ കണ്വമഹർഷിക്കു അപ്രകാരമുള്ള ആലോചനകൾ ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ കുറെ ദിവസമായിട്ട് അവൾക്കു സദൃശനായുള്ള ഒരു ഭർത്താവിനെ ഉണ്ടാക്കണമെന്നു ഋഷീശ്വരൻ വിചാരിച്ചുകൊണ്ടിരിക്കുന്നു.


ശകുന്തള: (കോപംപോലെ ഭാവിച്ചു പറയുന്നു.) അല്ലേ അനസുയേ! എന്തെല്ലാം കഥിക്കുന്നു? ഞാൻ ഇവിടെ ക്ഷണകാലംപോലും പാർക്കയില്ല.


അനസൂയ: എന്തിനിങ്ങനെ പറയുന്നു?


ശകുന്തള: ഞാൻ ഗൗതമിയുടെ അടുക്കൽ ചെന്നു പ്രിയംവദയുടെ അനുചിതഭാഷണങ്ങളെ പറയുന്നുണ്ട്.


രാജാവ്: എന്ത്! നീ ഇത്ര ഉദാസീനയായിട്ടു തീർന്നോ? ഛീ, ഛീ, എന്റെ മനസ്സിൽ ഉദാസീനയാകുന്നു എന്നു എന്തിനു തോന്നിക്കുന്നു? ലജ്ജിതയായിട്ടു ഗമിക്കുന്നത് ഒട്ടും ഉചിതമല്ല.


പ്രിയംവദ: (ശകുന്തളയുടെ കൈക്കു പിടിച്ചു വലിക്കുന്നു; പിന്നെയും പറയുന്നു.) അല്ലേ കോപിഷ്ഠയായിരിക്കുന്ന ശകുന്തളേ! നീ എന്തിന് ഓടുന്നു?


ശകുന്തള: (പിൻതിരിഞ്ഞുനിന്നിട്ടു കോപത്തോടു പറയുന്നു) ഞാനെന്തിനു ഇവിടെ ഇരിക്കുന്നു?


പ്രിയംവദ: നീ എന്റെ വാക്യത്തിനെ പരിപാലനം ചെയ്യാമെന്നു മുൻപിൽ വാഗ്ദത്തം ചെയ്തിട്ടില്ലയോ? അതുകൊണ്ടു ഇരിക്ക. എന്തിനു പോകുന്നു?


രാജാവ്: (സ്വഗതം) അവൾ വളരെ പരവശയായി എന്നു തോന്നുന്നു; എന്തെന്നാൽ നീണ്ടിരിക്കുന്ന അവളുടെ ഉഭയഹസ്തങ്ങൾ തളർന്നുപോകുന്നു; ഉരസ്ഥലം അധികം പൊങ്ങിക്കാണുന്നു; ക്ഷീണതയെ പ്രാപി

-33-
ച്ചിരിക്കുന്ന ഹസ്തങ്ങൾകൊണ്ടു അഴിഞ്ഞുകിടക്കുന്ന കേശഭാരത്തെ കൂടക്കൂടെ കെട്ടുന്നു; (എന്നുവിചാരിച്ചു ദുഷ്യന്തൻ എന്നെഴുതിയിരിക്കുന്ന തന്റെ മോതിരത്തിനെ ശകുന്തളയെ ഏൽപ്പിച്ചു.)

 


പ്രിയംവദ: ആഹാ! ഈ അംഗുലിയം നിന്റെ പക്കൽത്തന്നെ ഇരിക്കാനുള്ളതാകുന്നു.


അനസൂയ: ഹെ ശകുന്തളെ! ഇപ്പോൾ ആശ്രമത്തിലേക്കു പോകാം.


ശകുന്തള: ഇതെന്തോ പരമാശ്ചര്യമായിട്ടു കാണപ്പെടുന്നു.


പ്രിയംവദ: ഹെ ശകുന്തളെ! നീ പോകുന്നില്ലയോ?


ശകുന്തള: നിന്റെ ഹസ്തകയോ? എനിക്കു ബോധിക്കുമ്പോൾ പോകും. നീ എന്തിനു നിർബന്ധിക്കുന്നു?


രാജാവ്: (സ്വഗതം) അവളും മോഹപരവശയായിട്ടു ഭവിച്ചു സന്ദേഹമില്ല. അതിക്രൂരനായുള്ള യാതൊരു മന്മഥൻ എങ്കൽ ബാണം പ്രയോഗിക്കുന്നോ അവൻ അവളേയും മോഹിതയാക്കി ചെയ്യുന്നു; ഈ അർത്ഥത്തികൾ അവൾ തനിക്കു പ്രാപ്തമായിരിക്കുന്ന വികാരത്തെ മറയ്ക്കുന്നു. എങ്കിലും അവളുടെ നേത്രങ്ങൾ രഹസ്യങ്ങളെ ഒക്കെയും വെളിയിൽ പ്രകടിപ്പിക്കുന്നു.


[ആ സമയത്തിൽ ആശ്രമത്തിൽ നിലവിളി കേട്ടു: “ഹേ ശിഷ്യന്മാരെ! ആശ്രമത്തിൽ ഉള്ള മൃഗങ്ങളെ ഒക്കെയും ജാഗ്രതയായിട്ടു സൂക്ഷിച്ചുകൊൾവിൻ; ദുഷ്യന്തമഹാരാജാവു നായാട്ടിനായിട്ടു വനത്തിൽ പ്രവേശിച്ചിരിക്കുന്നു, മൃഗങ്ങൾ ഒക്കെയും പരിഭ്രമിച്ചു അഷ്ടദിക്കിലേക്കും ഓടുന്നു: ചില മൃഗങ്ങൾ ശൃംഗങ്ങൾകൊണ്ടു നമ്മുടെ പർണ്ണശാലയെ ഭേദിക്കുന്നു; ചില മൃഗങ്ങൾ ശുദ്ധ

-34-
മായിട്ട് ഉണക്കിയിരിക്കുന്ന വസ്ത്രങ്ങളെ ശൃംഗങ്ങൾ കൊണ്ടു കീറുന്നു. പിടികൂടുവിൻ; പിടികൂടുവിൻ; ഗുഹാന്തർഭാഗത്തിങ്കൽനിന്നു വ്യാഘ്രങ്ങൾ ഗർജ്ജിച്ചുംകൊണ്ടും പുറപ്പെടുന്നു. വാനരക്കൂട്ടം ഇളകീട്ടു വൃക്ഷങ്ങളുടെ ശാഖകളെ ഒടിച്ചുകളഞ്ഞ് ആശ്രമത്തിനു ശൈത്യകരമായിരിക്കുന്ന ഛായകളെ ഇല്ലാതെ ആക്കിത്തീർക്കുന്നു; ചില വാനരങ്ങൾ ഊർദ്ധ്വഭാഗത്തിങ്കൽനിന്നും ചാടിവന്നു ഹോമദ്രവ്യങ്ങളേയും, വൈശ്വദേവാർപ്പിതമായിരിക്കുന്ന അന്നത്തിനേയും ഭക്ഷിക്കുന്നു.”]

 


രാജാവ്: ഹാ! ഹാ! എന്നെ അന്വേഷിച്ചുംകൊണ്ട് എന്റെ അമാത്യന്മാർ വനത്തിൽവന്നു എന്തിനു ഇത്ര കലശൽ കൂടുന്നു.


[പിന്നയും വിളികേട്ടു: “മദോന്മത്തനായിരിക്കുന്ന ഒരു കാട്ടാന ദിഗ്ഭ്രമംകൊണ്ടു മാർഗ്ഗംതെറ്റി നമ്മുടെ പർണ്ണശാലയിൽവന്നു ഹോമകുണ്ഡങ്ങളെ ഇടിച്ചു യാഗാർത്ഥമായിട്ടു സംഗ്രഹിച്ചിരിക്കുന്ന ഇക്ഷുദണ്ഡങ്ങളെ തിന്നുന്നു; വൃക്ഷത്തിലുള്ള ശാഖകളെ ഒടിച്ചു പർണ്ണശാലയ്ക്കകത്തിട്ടു കുത്തുന്നു; അനേകം ഭിത്തികളെ ഇടിച്ചുകളയുന്നു; എന്തൊരു കഷ്ടകാലം പ്രാപ്തമായി? നോക്കണം; ഇപ്പോൾ ആ ഗജം ഭയപ്പെട്ട് എവിടേക്കൊ ഓടുന്നു; എടോ ബാലന്മാരേ! നിങ്ങൾ അറിവാൻ വഹിയാഴിക കൊണ്ടു് അതിന്റെ നേരെ ചെന്നു വല്ലതും ചേഷ്ടിച്ചു കലശൽ കൂട്ടരുതു.]


രാജാവു്: (സ്വഗതം) എന്റെ ഹേതുവായിട്ട് എത്ര കഷ്ടം പ്രാപ്തമായി നോക്കണം; നാം വേഗം ദോഷത്തിനെ നിവർത്തിപ്പിക്കേണ്ടതാകുന്നു.


പ്രിയംവദ: അല്ലേ മഹാപ്രഭോ! ഈ ഗജത്തിനെ കണ്ടു

-35-
ഞങ്ങൾക്കു വളരെ ഭയമുണ്ടായിരിക്കുന്നു. അതുകൊണ്ടു ഞങ്ങൾ വേഗം ആശ്രമത്തിലേക്കു പോകുന്നു.

 


അനസൂയ: അതേ; അതേ; നാം വേഗം പോകണം. അല്ലെങ്കിൽ നമ്മുടെ മാതാവാകുന്ന ഗൗതമി നമ്മെ അന്വേഷിച്ചു പുറപ്പെട്ടുവരും.


ശകുന്തള: എനിക്ക് അങ്ങോട്ടു നടപ്പാൻ വഹിയാ പതുക്കെ നടക്കാം. (എന്നുപറഞ്ഞു പതുക്കെ നടക്കുന്നു.)


രാജാവു്: അല്ലേ സുന്ദരിമാരേ! നിങ്ങൾ ഇവിടെ സുഖമായിട്ടു വസിപ്പിൻ. പ്രമാദങ്ങളൊന്നും വരാതെകണ്ട് എന്റെ ബാണം നിങ്ങളെ രക്ഷിക്കും.


പ്രിയംവദ: ഞങ്ങൾക്കു പോയേകഴിയൂ. എന്നാൽ കൃപ ചെയ്തു നീ ഞങ്ങൾക്കു ഇനി ഒരിക്കൽ ദർശനം തരുമ്പോൾ ഉൽകൃഷ്ടമായിരിക്കുന്ന നിന്റെ സ്ഥിതിക്കു തക്കവണ്ണം ഉപചരിക്കുന്ന വിഷയത്തുങ്കൽ ഞങ്ങൾ ഒരിക്കലും വിസ്മൃതിയെ പ്രാപിക്കയില്ല. ഇപ്പോൾ ഞങ്ങൾ ആശ്രമത്തിലേക്കു പോകുന്നു.


ശകുന്തള: അല്ലേ അനസുയേ! ഈ ദർഭം കൊണ്ടു എന്റെ പാദങ്ങൾ ക്ഷതയുക്തങ്ങളായി; ഈ ലതകളുടെ മുള്ളുകൾ എന്റെ കഞ്ചുകത്തിൽ പ്രവേശിച്ചതിനാൽ നടക്കുന്നതിനു ഞാൻ അശക്തയായിട്ടു തീർന്നു; കുറെ താമസിച്ചിട്ടു പോകാമല്ലൊ.


രാജാവ്: (ഗൽഗദസ്വരത്തോട്) ഹാ! ഹാ! അവരെല്ലാവരും പോയി; ഞാനും ഇപ്പോൾ പോകേണ്ടി വരുന്നു; എന്തോ അദൃഷ്ടവശാൽ നിരുപമയായിരിക്കുന്ന ശകുന്തളയുടെ ദർശനം മാത്രം ലഭിച്ചു: ഇപ്പോൾ എന്റെ ഹൃദയം പരമവിവശതയെ പ്രാപിച്ചു. എന്റെ സൈന്യങ്ങളെ നഗരത്തിലേക്കു അയച്ചുംവച്ചു


-36-
ഞാൻ മാത്രം ഇവിടെ വസിക്കാം; എന്റെ ഹൃദയം ചഞ്ചലയുക്തമായി. (എന്നു പറഞ്ഞിട്ടു ആശ്രമത്തിനു വെളിയിൽ പോകണമെന്നു വിചാരിച്ചു ചുവട് എടുത്തുയ്ക്കുന്നതു് പുറകോട്ടാകുന്നു: ഇപ്രകാരം സ്വസ്ഥാനങ്ങളെ പ്രാപിച്ചു.)

 


പ്രഥമാങ്കം സമാപ്തം




 

രണ്ടാമങ്കം (പേജ് 37 - 40)

 

-37-

ദ്വിതീയാങ്കം



[ഒരു മൈദാനത്തുങ്കൽ അതിശീതളമായിരിക്കുന്ന വൃക്ഷത്തിന്റെ ഛായയിൽ രാജാവിന്റെ കൂടാരം കാണപ്പെടുന്നു. അതിനെ ഉദ്ദേശിച്ചു രാജാവിന്റെ വിദൂഷകനാകുന്ന മാധവ്യൻ പ്രവേശിക്കുന്നു.]


മാധവ്യൻ: (സ്വഗതം) ഇതെന്തൊരു നേരം പോക്കായിരിക്കുന്നു! എനിക്കോ മരണകാലം അടുത്തപോലെ ആയിരിക്കുന്നു. ഈ രാജാവിന്റെ ബുദ്ധി ഇത്ര വിപരീതമായിട്ട് എന്തിന് പ്രവർത്തിച്ചു? നിരുപയോഗികളായും, നിരപരാധികളായുമിരിക്കുന്ന മൃഗങ്ങളെ വധിക്കുന്ന വിഷയത്തിങ്കൽ ഇത്ര തല്പരനായിട്ടു തീർന്നിരിക്കുന്നതെന്തുകൊണ്ടാകുന്നു? അങ്ങോട്ട് ഒരു സൂകരം ഓടി എന്നും, ഇങ്ങോട്ടു ഒരു വ്യാഘ്രം ചാടി എന്നും പറയുന്നതുതന്നെ കേൾക്കുന്നുള്ളു. മദ്ധ്യാഹ്നകാലത്തുംകൽപോലും ശ്രമപരിഹാരം ചെയ്തുകൊള്ളാതേ മൃഗങ്ങളെ പോലെ, മൃഗങ്ങളെ പിൻതുടര്‍ന്നു നടക്കുന്നു. ദാഹിച്ചാൽ കുടിക്കുന്നതിനു നല്ല വെള്ളം കിട്ടുകയില്ല. ചുക്കാമ്പാറ വെള്ളം കുടിച്ചു മൂത്രവ്യാധി ഉണ്ടായിരിക്കുന്നു. ക്ഷുൽബാധയുണ്ടായാൽ ഭക്ഷിക്കുന്നതിനു ഹരിണത്തിന്റെ അപക്വമാംസമെയുള്ളു. അതുകൊണ്ട് ഉദരരോഗം ഉണ്ടായിരിക്കുന്നു. ഇതുകൂടാതെ മൂർഖനായിരിക്കുന്ന നമ്മുടെ രാജാവു് ശകുന്തളാ എന്ന നാമത്തോടുകൂടിയ ഒരു ഋഷികന്യകയെ കണ്ടു മോഹാതുരനായിട്ടു സ്വദേശത്തിനുപോലും വരുന്നില്ല. എന്തൊരാശ്ചമായിരിക്കുന്നു! ഇവന്റെ

-38-
രാജധാനിയിൽ നിരുപമസുന്ദരികളായിട്ട് എത്രയോ സ്ത്രീകൾ വസിക്കുന്നു? എങ്കിലും, വിടവാന്മാരുടെ ലംപടത്വത്തിനു ഒരിക്കലും തൃപ്തിവരുന്നില്ല. ഈ ഋഷികന്യകയുടെ സൗന്ദര്യം എത്രമാത്രം ഇരിക്കാൻ പോകുന്നു ? അവളൊ ഇവനെ മോഹിപ്പിക്കുന്നതു്? എന്തിനു വൃഥാ അവളെയും വിവരിച്ചിട്ട് മറ്റുള്ള തന്റെ സ്ത്രീകളെ ദുഃഖിപ്പിക്കാൻ തുടങ്ങുന്നു ? ധനുഷ്പാണിയായിട്ട് ഇതാ വരുന്നു, നോക്കട്ടെ. ഇനിയും നായാട്ടിനുതന്നെ വരുന്നോ?

 


രാജാവു്: (പ്രവേശിക്കുന്നു) ഓഹോ! ആ സുന്ദരസ്ത്രീ എളുപ്പത്തിൽ കിട്ടുകയില്ല. വളരെ പ്രയാസമുണ്ടെന തോന്നുന്നു. ഇനി എന്തു പ്രയത്നം ചെയ്യേണ്ടു? എന്നാൽ നാം ഇരുവരും അവളുടെ ദൃഷ്ടിഗോചരം ആയാൽ കൊള്ളായിരുന്നു.


മാധവ്യൻ: ഹെ രാജാധിരാജാവേ! എന്റെ ഹസ്തങ്ങൾ എളക്കുവാൻ അശക്യമായിട്ടു തീർന്നിരിക്കുകയാൽ വാക്കുകൊണ്ടു ആശീർവാദം ചെയ്യുന്നു.


രാജാവു്: എന്തുകൊണ്ടു നിൻറെ കരങ്ങൾ നിശ്ചേഷ്ടിതങ്ങളായി?


മാധവൻ: ഉദ്ദാമമായിരിക്കുന്ന രാജധാനിയെ ത്യജിച്ചു സുന്ദരസ്ത്രീകളുടെ ആലിംഗനത്തെ ധിക്കരിച്ചും രാജ്യതന്ത്രങ്ങളെ ഉപേക്ഷിച്ചും, രാവും പകലും രൂപമില്ലാതേ കണ്ടു് ഈ മൃഗങ്ങളുടെ ഇടയിൽ പലായനം ചെയ്ത് സഞ്ചരിക്കകൊണ്ടു ഞങ്ങളുടെ സര്‍വ്വാവയവങ്ങളും നിശ്ചേഷ്ടിതങ്ങളായി.


രാജാവു്: (സ്വഗതം) കണ്വമഹര്‍ഷിയുടെ നിരുപമമായിരിക്കുന്ന പുത്രിയുടെ സൗന്ദര്യത്തിങ്കൽ മോഹിതനായിരിക്കുന്ന എനിക്ക് നായാട്ടുവിഷയത്തിങ്കൽ

-39-
ആസക്തിഇല്ലാ എന്നുള്ളത് അറിയാതെകണ്ടു ഇവൻ വൃഥാ എന്തിനു പുലമ്പുന്നു ? ശകുന്തളയുടെ നേത്രങ്ങൾക്കു സദൃശമായുള്ള ശോഭയോടുകൂടിയ ലോചനകാന്തിയെ പ്രാപിച്ചിരിക്കുന്ന ഹരിണത്തെ വധിക്കാനായ്ക്കൊണ്ടു എന്റെ ശരങ്ങൾ പ്രവൃത്തിക്കുമോ?

 


മാധവ്യൻ: (രാജാവിന്റെ നേരേ നോക്കി പറയുന്നു) എന്താ ഹൃദയത്തിംകൽ ബൃഹത്തായുള്ള കൃത്രിമം സാധിക്കുന്നതിന്റെ ഉപായത്തേയോ ചിന്തിക്കുന്നു?


രാജാവു്: വിശേഷിച്ചൊന്നുമില്ല; എന്നാൽ നമ്മുടെ മിത്രത്തിന്റെ സന്തോഷത്തെ വര്‍ദ്ധിപ്പിക്കണമെന്നുള്ള താല്പര്യം മാത്രം ഉണ്ടായിരിക്കുന്നു.


മാധവ്യൻ: (സന്തുഷ്ടനായിട്ടു്) നമ്മുടെ രാജാവു് ദീർഘായുസ്സോടെ ഇരിക്കട്ടെ. (എന്നു പറഞ്ഞു” എഴിപ്പാനായിട്ടു ഭാവിച്ചു.)


രാജാവു്: ഇരിക്കു, ഇരിക്കു, ഞാൻ പറയുന്നതിനെ ചിത്തംകൊടുത്തു കേൾക്കു.


മാധവ്യൻ: കല്പന കേൾക്കട്ടെ.


രാജാവു്: കുറെ വിശ്രാന്തിയെ പ്രാപിച്ചതിൽ പിന്നെ നിനക്കു ദുഃഖദായകമല്ലാതെയുള്ള ഒരു പ്രകരണത്തിൽ നിന്നാൽ ആകേണ്ട കാര്യം അല്പമുണ്ടു് .


മാധവ്യൻ: എന്താ ശാല്യന്നം ഭക്ഷിക്കുന്നതിനേക്കാൾ ഇതര വിശേഷങ്ങൾ വല്ലതുമുണ്ടോ?


രാജാവു്: ഉചിതകാലത്തിങ്കൽ നിനക്കറിയാം.


മാധവ്യൻ: എന്നാൽ അതിനെ കേൾക്കുന്നതിനു ഞാൻ പരമസന്തുഷ്ടനായിരിക്കും.


രാജാവ്: അവിടെ ആരാകുന്നു ?


[പട്ടക്കാരൻ പ്രവേശിക്കുന്നു.]


പട്ടക്കാരൻ: ആജ്ഞയെ ശിരസാ വഹിക്കുന്നു.


<

-40-

രാജാവു്: അല്ലേ രൈവതക! നമ്മുടെ സേനാപതിയെ വേഗം വരാൻ പറയൂ.


പട്ടക്കാരൻ: കല്പന. (എന്നു പറഞ്ഞുകൊണ്ടു സേനാപതിയെനോക്കി പറയുന്നു) അങ്ങെ കൂട്ടിച്ചുകൊണ്ടു വരുന്നതിനു മഹാരാജാവ് ആജ്ഞാപിച്ചിരിക്കുന്നു. വേഗം വരണം.


സേനാപതി: (ദുഷ്യന്തമഹാരാജാവിനെ നോക്കി സ്വഗതം) സകലയോഗ്യന്മാരാലും യാതൊരു നായാട്ട് അനുചിതമായുള്ള പ്രവൃത്തിയാകുന്നുഎന്നു തിരസ്കരിക്കപ്പെട്ടിരിക്കുന്നോ, അതു് സർവജ്ഞനായിരിക്കുന്ന നമ്മുടെ മാഹാരാജാവിനു് ഇത്ര താല്പര്യത്തെ എന്തിനുണ്ടാക്കുന്നു? (രാജാവിന്റെ അടുക്കൽ വന്നു വന്ദിച്ചറിവിക്കുന്നു) നമ്മുടെ യജമാനൻ എന്നും സൌഖ്യമായിരിക്കട്ടെ. ഈ വനത്തിൽ അസംഖ്യം മൃഗങ്ങൾ നാലുവാക്കിലും ഓടുന്നു. എന്തോന്നു കല്പിക്കുന്നതിനായിട്ട് എന്നെ വരുന്നതിനു ആജ്ഞാപിച്ചതാകുന്നു?


രാജാവ്: ഇവൻ നല്ല ബുദ്ധിവാദം പറയുന്നവനായിരിക്കുന്നു.


മാധവ്യൻ: നമ്മുടെ നായാട്ടു ഉത്സാഹത്തിനെ നിറുത്തിക്കളഞ്ഞു.


സേനാപതി: (മാധവ്യനെ നോക്കീട്ട് സ്വഗതം) നിന്റെ ബുദ്ധിവാദത്തിനെ നല്ലതിൻവണ്ണം ഉറപ്പിച്ചോ; ഞാൻ സ്വധർമ്മാനുസാരമായിട്ട് രാജാവിന്റെ പ്രിയത്തെ പറയാം. (എന്നു പറയുന്നു.) അല്ലേ മഹാപ്രഭോ! നായാട്ടിനു സമമായിട്ടു സുഖദായകമായുള്ള പ്രവൃത്തി മറെറാന്നുണ്ടോ? ദേഹത്തിനു കുറെ ശ്രമം മാത്രം പ്രാപ്തമാകുന്നു. എന്നാൽ വ്യായാമംകൊണ്ടു ശരീരത്തിനു ലാഘവം ഉണ്ടാക്കുന്നു. നമ്മുടെ ശരത്തിനെ കണ്ടുകൂടു

രണ്ടാമങ്കം (പേജ് 41 - 45)

 

-41-
മ്പോൾ വനത്തിലുള്ള മൃഗങ്ങൾ ഭയപ്പെട്ടു് എങ്ങിനെ ഓടുന്നു! പിന്നെയും അതിന്റെ വധാർത്ഥമായിട്ടു ധനുസ്സിന്റെ ജ്യാവിൽ യോജിപ്പിച്ചു പ്രയോഗിക്കുന്ന ശരം സൂക്ഷ്മസ്ഥാനമായുള്ള മർമ്മങ്ങളിൽ കൊണ്ടുകൂടുമ്പോൾ മനസ്സിനു് എത്ര ആനന്ദം ഉണ്ടാകുന്നൊണ്ടു ? നോക്കണം, അതുകൊണ്ടു നായാട്ടിനു സമമായിട്ടു സുഖദായകമായുള്ള പ്രവൃത്തി മറ്റൊന്നുംതന്നെ ഇല്ല.

 


മാധവ്യൻ: ദൂഷ്യം പറഞ്ഞു സേവകൂടുന്നവനെ! ഇവിടെ നിന്നും പൊയ്ക്കോ. ഈ രാജാവു അവന്റെ മനോഭീഷ്ടത്തിനെ പൂർണ്ണമാക്കുന്നു. എന്നാൽ നിന്റെ സ്തോത്രം കൊണ്ടു എന്തു പ്രയോജനമുള്ളു ? പോ, പോ, നിന്റെ കാര്യത്തിനു പൊയ്ക്കോ. നിന്നെ ഒരു വ്യാഘ്രമെങ്കിലും, ഒരു സൂകരമെങ്കിലും പരലോകത്തിലേക്കയയ്ക്കുമെന്നു വിചാരിക്കുന്നു.


രാജാവു്: അല്ലേ ഭദ്രസേന! നാം ഋഷി ആശ്രമത്തിന്റെ സമീപത്തിരിക്കയാൽ നായാട്ടിങ്കൽ തല്പരന്മാരാകുന്നതു ബുദ്ധിമൽകൃത്യമല്ലാ എന്നു തോന്നുന്നു. ഇന്നേദിവസം ദുഷ്ടജന്തുക്കളായിരിക്കുന്ന കാട്ടുപോത്തുകൾ കലങ്ങിക്കിടക്കുന്ന വെള്ളത്തിൽ ആനന്ദമായിട്ടു കിടക്കട്ടെ; പിന്നെയും അതിന്റെ ശൃംഗംകൊണ്ടു സമീപത്തിരിക്കുന്ന തീരങ്ങളെ കുത്തി ഇളക്കട്ടെ; പിന്നെയും ഭയങ്കരങ്ങളായിരിക്കുന്ന സൂകരങ്ങൾ അനേകം വൃക്ഷങ്ങളുടെ മൂലികകളെ കോപത്തോടെ പിഴട്ടെ; വില്ലാളികളെ ഒക്കെയും തിരിച്ചുവരുന്നതിനു വരുതികൊടുക്ക; പിന്നെ യാതൊരുത്തരെയും നമ്മുടെ സൈന്യത്തിൽനിന്നും പുറത്തിറങ്ങുന്നതിന് ഒരിക്കലും സമ്മതിക്കേണ്ട; എന്തുകൊണ്ടെന്നാൽ ഇവിടെ സമീപത്തിൽ വസിക്കുന്ന ഋഷീശ്വരന്മാർ പരമശാന്തന്മാ

-42-
രാകുന്നു: എങ്കിലും, അവരുടെ ഹൃദയത്തിങ്കൽ ജ്വലിച്ചുകൊണ്ടിരിക്കുന്ന കോപാഗ്നി ചില ദുരദൃഷ്ടങ്ങളുടെ ഹേതുവാൽ കൂടക്കൂടെ വെളിയിൽ പ്രകാശിപ്പിക്കുന്നതും കണ്ടിട്ടുണ്ടു്.

 


മാധവ്യൻ: രാജാജ്ഞപ്രകാരം സകല കാര്യവും നടത്തിക്കൂ.


സേനാപതി: ആജ്ഞാനുസാരം വർത്തിക്കാം. (എന്നു പറഞ്ഞുകൊണ്ടു പോകുന്നു.)


രാജാവു്: അല്ലേ ശേവുകക്കാറരെ! നിങ്ങൾ എല്ലാവരും ദൂരെയുള്ള കൂടാരത്തിൽ ചെന്നു മൗനമായിട്ട് ഇരിപ്പിൻ.


ശേവുകക്കാറർ: ആജ്ഞയെ ശിരസാവഹിക്കുന്നു. (എന്ന് പറഞ്ഞുകൊണ്ടു പോകുന്നു.)


മാധവ്യൻ:നല്ലകാര്യം ചെയ്തു. ഈ സ്ഥലത്തിൽ ഒരു മനുഷ്യരേയും കാണുന്നില്ല. ഒരു മശകം പോലും പറക്കുന്നില്ല. മൃദുവായിരിക്കുന്ന ഈ പുല്ലിന്റെ പുറത്തു ഈ വൃക്ഷത്തിന്റെ ഛായയിൽ ഇരിക്കണം. എന്നോടു് പറയാനുള്ള കാര്യം യാതൊന്നുണ്ടോ അതു വേഗം പറയണം.


രാജാവു്: എന്റെ മനസ്സിനെ മോഹിപ്പിച്ചതായ പദാർത്ഥത്തിനെ നീ കണ്ടില്ലല്ലോ? ആയതു നീ അവശ്യമായിട്ടു കാണാനുള്ളതാകുന്നു.


മാധവ്യൻ: യഥാർത്ഥന്തന്നെ. മഹാരാജാവിന്റെ പ്രീതിക്കു പാത്രമായിരിക്കയാൽ അതു ദർശനീയമായുള്ള വിശേഷം വല്ലതും ആയിരിക്കും.


രാജാവു്: പ്രപഞ്ചത്തിങ്കൽ സർവജനങ്ങളും സ്വകാര്യം തന്നെ മുഖ്യമായിട്ടു വിചാരിക്കുന്നു. എന്നാൽ സമസ്തജഗത്തുകൾക്കും ഭൂഷണമായിരിക്കുന്ന ശകുന്തള ഈ

-43-
വനത്തിങ്കൽ സകലജനങ്ങളുടേയും സ്തുതിക്കു പാത്രമായിരിക്കുന്നു.

 


മാധവ്യൻ: (രാജാവിന്റെ മോഹത്തെ ദ്വിഗുണമാക്കി ചെയ്യണമെന്നുറച്ചു പറയുന്നു.) അവളെ ദർശിക്കുന്നതു കൊണ്ടു നിനക്ക് എന്തു പ്രയോജനമുണ്ടാകും? അവൾ ബ്രാഹ്മണകന്യകയാകയാൽ നിനക്കു ഉചിതമായുള്ള സ്ത്രീയല്ല.


രാജാവു്: അങ്ങനെയല്ല. ദുഷ്യന്തന്റെ മോഹം അലഭ്യമായും അനുചിതമായും ഇരിക്കുന്ന വസ്തുവിങ്കൽ ഒരിക്കലുമുണ്ടാകയില്ല.


മാധവ്യൻ: അലഭ്യമല്ല എന്നു എങ്ങനെ പറയുന്നു ?


രാജാവു്: അവൾ ശൂരനായും, യശസ്വിയായും ഇരിക്കുന്ന ഒരു രാജാവിന്റെയും അപ്സരസ്ത്രീയുടേയും പുത്രിയാകുന്നു. അവളെ ശൈശവത്തിങ്കൽതന്നെ മാതാപിതാക്കന്മാർ തിരസ്കരിക്കുകയാൽ കണ്വമഹർഷി ഇത്ര ലാളിച്ചുവരുന്നു.


മാധവ്യൻ: നിരുപമകളായിരിക്കുന്ന നിന്റെ സ്ത്രീകളുടെ സൗന്ദര്യത്തിനെക്കാളും, അരണ്യവാസിനിയായിരിക്കുന്ന ഈ കന്യകയുടെ ലാവണ്യം ഉൽക്കഷ്ടമെന്നു വിചാരിച്ചതു് എന്തുപോലെ ഇരിക്കുന്നു എന്നാൽ, മധുരമായിരിക്കുന്ന ശർക്കരയെ ത്യജിച്ചിട്ടു പുളിച്ചിരിക്കുന്ന പുളിങ്കുരു മധുരമാകുന്നു എന്നു സ്വീകാരം ചെയ്യുന്നതുപോലെ ഹാസ്യാസ്പദമായിരിക്കുന്നു.


രാജാവു്: എടോ മൂർഖനായുള്ളവനെ! ആ സ്ത്രീയുടെ മുഖചന്ദ്രനെ എപ്പോൾ നോക്കുന്നോ അപ്പോൾതന്നെ അറിയും.


മാധവ്യൻ: അറിവാനെന്തിരിക്കുന്നു? സ്ത്രീകളുടെ സൗന്ദര്യം ഇത്രയ്ക്കുണ്ടെന്ന് അറിഞ്ഞുകൂടെയോ? കാമാ <

-44-
ന്ധൻ ആകുംതോറും തന്റെ മോഹത്തിനു പാത്രമായിരിക്കുന്ന പദാർത്ഥം പരമോൽകൃഷ്ടമാണെന്നു തോന്നുന്നതു് ആശ്ചര്യമല്ല.

 


രാജാവ്: മുർഖത്വംകൊണ്ട് എന്തെല്ലാം പറയുന്നു? നിന്നോട് അവളുടെ വർണ്ണനയെ വിസ്തരിച്ചുപറയുന്നതുകൊണ്ടു പ്രയോജനം എന്തുള്ളു? എന്നാൽ ബ്രഹ്മാവിന്റെ ഹസ്താരവിന്ദംകൊണ്ടു് നിർമ്മിതന്മാരായിരിക്കുന്ന അനേകം പുരുഷന്മാരുടെ മനസ്സിനെ മോഹിപ്പിക്കുന്ന അനേകം സ്ത്രീകളുടെ രൂപത്തിൽ വച്ചു സർവോൽകൃഷ്ടമായിരിക്കുന്ന ഇവളുടെ ലാവണ്യം ഏതു് അച്ചിൽനിന്നും ഉല്പന്നമായിരിക്കുന്നുവോ! അറിഞ്ഞുകൂടാ.


മാധവ്യൻ: എന്നാൽ തന്റെ ലാവണ്യം കൊണ്ടു് ശകുന്തള ഇതരസ്ത്രീകളെ ലജ്ജിപ്പിക്കുമോ?


രാജാവു്: എന്റെ അഭിപ്രായം അങ്ങനെതന്നെ ആകുന്നു. പിന്നെയും പ്രപഞ്ചത്തിങ്കൽ സ്വണ്ണഘടംപോലെ ഇരിക്കുന്ന അവളുടെ കുചദ്വയങ്ങളെ വിശാലമായിരിക്കുന്ന ഉരസ്സിങ്കൽ ചേർത്തു് ആലിംഗനംചെയ്യുന്ന ധന്യപുരുഷൻ ആരാകുന്നോ? ഇനിയും പറയാം കേൾക്കൂ: ഇതരന്മാരുടെ അഭിരുചിയുടെ പരീക്ഷയെ പ്രാപിക്കാത്ത നവമധുവിനെപ്പോലെ ഇരിക്കുന്നു.


മാധവ്യൻ: എന്നാൽ വേഗമാകട്ടെ; ചെല്ലുകെ വേണ്ടൂ. അല്ലെങ്കിൽ ഇത്ര സൗന്ദര്യശാലിനി ആയിരിക്കുന്ന അവൾ ദൂരദൃഷ്ടവശാൽ വല്ല ജടാവൽക്കലധാരിയായ ഒരു വൃദ്ധന്റെ ഭാര്യയായിട്ടു ഭവിച്ചേക്കും; പിന്നത്തതിൽ നിന്റെ പ്രയത്നം സഫലമാകയില്ല.


രാജാവ്: അവൾ സ്വതന്ത്രയല്ല; പിന്നെയും അവളുടെ പോഷകപിതാവും ഇവിടെയില്ല.



-45-

മാധവ്യൻ: എന്നാൽ അവളുടെ ചിത്തം നിങ്കൽ എങ്ങനെ പ്രവൃത്തിച്ചിരിക്കുന്നു ?


രാജാവു്: ഹാ! ഹാ! ആ കഥ എന്തിനു പ്രശ്നം ചെയ്യുന്നു? ആശ്രമത്തിങ്കൽ സ്ത്രീകൾക്ക് എത്ര നിർബന്ധമുണ്ടായിരുന്നാലും, അനേകം പ്രയത്നംകൊണ്ടു അവർ തങ്ങളുടെ മോഹത്തിനെ ഗോപനം ചെയ്യുന്നതിനു പ്രവർത്തിക്കുന്നു എങ്കിലും, ഹൃദയസമുദ്രത്തിങ്കൽ വികാരമാകുന്ന തരംഗങ്ങൾ അവരുടെ മുഖേന്ദുവിന്റെ മദ്ധ്യത്തിൽ ചലിച്ചുതുടങ്ങുന്നു. മോഹമാകുന്നത് പ്രപഞ്ചത്തിങ്കൽ തന്റെ പ്രാദുർഭാവത്തെ ഇതരന്മാർക്ക് അപ്രകാശമാക്കി ചെയ്യുന്നതിന് പരമതൽപ്പരനായിരിക്കുന്നു എങ്കിലും, വെളിപ്പെടാതെയിരിക്കുന്നില്ല.


മാധവ്യൻ: എന്താ ഒരു കടാക്ഷവീക്ഷണമാത്രംകൊണ്ടു് അവൾ നിന്റെ ഹൃദയത്തിൽ ഇത്ര മോഹത്തെ ജനിപ്പിച്ചോ?


രാജാവു്: ഉഭയസഖിമാരോടുകൂടെ അവൾ ആശ്രമത്തിലേക്കു പോകുമ്പോൾ വേഗം നടക്കാതെകണ്ടു കൂടക്കൂടെ എന്റെ മുഖത്തിനെ തിരിഞ്ഞുനോക്കി; പിന്നെയും ദർഭംകൊണ്ടിട്ടു പാദങ്ങൾ ക്ഷതയുക്തങ്ങളായി എന്നും പറഞ്ഞു കുറെനേരം ഇരുന്നിട്ടു എന്റെ മുഖാവലോകനം ചെയ്തു; പിന്നത്തതിൽ ഉഭയസഖിമാരുടേയും നിർബന്ധംകൊണ്ടു് ആശ്രമത്തിലേക്കു പോകേണ്ടുന്ന പ്രകരണമുണ്ടായി എങ്കിലും, കഞ്ചുകത്തിൽ മുള്ളുകൊണ്ടു എന്നുള്ള മിഥ്യാകാരണം കല്പിച്ചിട്ടു എന്നെ അനേകം പ്രാവശ്യം തിരിഞ്ഞുനോക്കി. അതൊക്കെയും ഇരിക്കട്ടെ. ഇനി ഒരിക്കൽ ആ ആശ്രമത്തിൽ പോകുന്നതിനു നിനക്കു വല്ലതും യുക്തി തോന്നുന്നുണ്ടെങ്കിൽ പറയൂ.



 

രണ്ടാമങ്കം (പേജ് 46 - 50)

 

-46-

മാധവ്യൻ: രാജാവാകുന്നു എന്നുള്ള പ്രജ്ഞ നിനക്കില്ലയോ?


രാജാവു്: രാജാവായാൽ എന്താ?


മാധവ്യൻ: ഈ ഋഷിയുടെ അനുഭോഗഭൂമിയിൽ സുഫലിതമായിരിക്കുന്ന ധാന്യത്തിന്റെ ഷഷ്ഠാംശം നിനക്കു ന്യായപ്രാപ്തമായിട്ടുള്ളതിനെ പിരിക്കുന്നതിനായിട്ട് വരുന്നതുപോലെ പോകാമല്ലൊ.


രാജാവു്: അല്ലേ മാധവ്യൻ! അപ്രകാരം വിചാരിച്ചും കൊണ്ടു പോകരുതു്. എന്തുകൊണ്ടെന്നാൽ പരമതപസ്വി ആയിരിക്കുന്ന ഇവന്റെ ഫലഭൂമിക്കു് ഷഷ്ഠാംശം വാങ്ങിക്കുന്നതു് യുക്തമല്ല. ബ്രഹ്മക്ഷത്രിയവൈശ്യശൂദ്രാദികളോടു വാങ്ങിക്കുന്ന അംശം ദ്രവ്യങ്ങളൊക്കയും നശ്വരം തന്നെ. എന്നാൽ സകലസുഖാനുഭോഗത്തിനും മുക്തിക്കും കാരണമായിരിക്കുന്നത് ഇവന്റെ അനുഗ്രഹമാകുന്നു. അതുകൊണ്ട് അവനു ഒരു പ്രകാരത്തിലും പ്രതികൂലത്തെ ചെയ്യരുത്. (എന്നു കല്പിച്ചു.)


[ആ സമയത്തിൽ, "ഞങ്ങൾ കൃതാത്ഥന്മാരായി! ഞങ്ങളുടെ മനോരഥം സഫലമായി" എന്നൊരു വചനം കേൾക്കയുണ്ടായി.]


രാജാവു്: ഈ പ്രകരണത്തിനു എന്തോ ഒരു ശുഭചിഹ്നം കാണപ്പെടുന്നു. ചില ഋഷീശ്വരന്മാരുടെ ശബ്ദം കേൾക്കുന്നു.


[ആ സമയത്തിൽ പട്ടക്കാരൻ പ്രവേശിക്കുന്നു.]


പട്ടക്കാരൻ: അല്ലേ മഹാപ്രഭോ! രണ്ടു ഋഷീശ്വരന്മാർ സന്നിധാനത്തിൽ വരുന്നതിനു് അപേക്ഷിക്കുന്നു.


രാജാവു്: എന്നാൽ ശീഘ്രം അവരെ വിളിച്ചുകൊണ്ടുവാ



-47-

പട്ടക്കാരൻ: അല്ലേ ബ്രാഹ്മണശ്രേഷ്ഠന്മാരേ! ഇങ്ങോട്ടു വരണം. (എന്നുപറഞ്ഞു രാജാവിന്റെ സന്നിധാനത്തിൽ കൂട്ടിച്ചുകൊണ്ടുപോകുന്നു.)


പ്രഥമബ്രാഹ്മണൻ: (രാജാവിനെനോക്കി സ്വഗതം) ഈ രാജാവിന്റെ ഉദ്ദാമമായിരിക്കുന്ന മൂർത്തിയുടെ സക്രദർശനംകൊണ്ടു് നമ്മുടെ ഹൃദയത്തിങ്കൽ അത്യാനന്ദമുണ്ടായി; മന്മഥതുല്യനായിരിക്കുന്ന ഇവൻ സൗന്ദര്യവിലാസം കൊണ്ടു് എങ്ങിനെ ശോഭിക്കുന്നു, നോക്കിക്കണം; പിന്നെയും ഇവന്റെ കീർത്തി ദേവന്മാരാൽ സ്തുതിക്കപ്പെടുന്നു, നോക്കണം.


ദ്വിതീയബ്രാഹ്മണൻ: ഇവൻതന്നെയോ പരമസുഗുണങ്ങളെക്കൊണ്ട് വന്ദ്യനായിരിക്കുന്ന ദുഷ്യന്തനെന്നു പറയപ്പെടുന്ന രാജാവു്?


പ്രഥമബ്രാഹ്മണൻ: ഇവൻ തന്നെയാകുന്നു ആ രാജാവു്.


ദ്വിതീയബ്രാഹ്മണൻ: ഇന്ദ്രന്റെ വജ്രായുധത്തിനെക്കാളും, അസുരന്മാരുടെ വധത്തിങ്കൽ തൽപരനായിരിക്കുന്ന ഇവൻ ധനുർവിദ്യയുടെ സാമർത്ഥ്യംകൊണ്ടു ദേവന്മാരുടെ ശ്ലാഘയ്ക്കു പാത്രമായി. അതൊന്നും ആശ്ചര്യമല്ല. (എന്നു പറഞ്ഞിട്ടു രാജാവിനെ അനുഗ്രഹിക്കുന്നു:)


രാജാവു്: നിങ്ങൾ എന്നെ കാണാനായിട്ടുവന്ന കാരണമെന്താകുന്നു? പറയണം.


പ്രഥമബ്രാഹ്മണൻ: നമ്മുടെ ആശ്രമവാസികളായിരിക്കുന്ന സകല ഋഷീശ്വരന്മാരും, തങ്ങൾ തങ്ങളുടെ സൽക്കർമ്മത്തിങ്കൽ അനേകം ദുഷ്ടന്മാരാൽ ബാധിക്കപ്പെടുകയാൽ കുറെദിവസം ഞങ്ങളുടെ ആശ്രമത്തിൽ വന്നു വസിച്ചിട്ടു പോകണമെന്നു അറിവിക്കുന്നതിനായിട്ടു വന്നു.

<

-48-

രാജാവു്: (വളരെ താല്പര്യത്തോട്) എന്നാൽ ഞാൻ വേഗം വരാം!


മാധവ്യൻ: നന്നായി; നല്ല ഹേതു ഉണ്ടായി: അവർ നിന്നെ കഴുത്തെ പിടിച്ചു തള്ളിക്കൊണ്ടു പോകുന്നു; ആയതും നിനക്കു ദുഃഖകരമല്ലല്ലോ.


രാജാവു്: രൈവതക! എന്റെ ധനുർബാണവും രഥവും വേഗം കൊണ്ടുവാ.


രൈവതകൻ: ആജ്ഞയെ ശിരസാ വഹിക്കുന്നു.


രാജാവ്: അല്ലേ മഹഷിമാരേ! നിങ്ങൾ മുൻപേ പോയാലും. ഞാൻ പുറകെ വരുന്നു.


ഉഭയഋഷിമാരും: അങ്ങനെതന്നെ (എന്നു ഗമിക്കുന്നു.)


രാജാവ്: മാധവ്യാ! നമ്മുടെ ശകുന്തളയെ കാണുന്നതിനു വരുന്നില്ലയോ?


മാധവ്യൻ: ഞാൻ വരണമെന്നു തന്നെ നിശ്ചയിച്ചിരുന്നു. എന്നാൽ രാക്ഷസന്മാരുടെ വർത്തമാനം കേട്ടതിന്റെ ശേഷം എനിക്കു വരുന്നതിനു മനസ്സില്ല.


രാജാവു്: നീ ഒട്ടും ഭയപ്പെടേണ്ട; ഞാൻ നിന്നെ രക്ഷിക്കാം. (പട്ടക്കാറൻ പ്രവേശിക്കുന്നു.)

പട്ടക്കാറൻ: അല്ലേ മഹാപ്രഭോ! രഥം സന്നദ്ധമാക്കിക്കൊണ്ടു വന്നിരിക്കുന്നു. ശീഘ്രമായിട്ട് രഥത്തിൽ എഴുന്നള്ളാം. വിശേഷിച്ചും രാജധാനിയിൽ നിന്നു മാതാവിന്റെ ഒരു ദൂതനും വന്നിരിക്കുന്നു.


രാജാവൂ: എന്നാൽ അവൻ ഇവിടെ വരട്ടെ. (അവൻ വന്നു അറിവിക്കുന്നു.)


ദൂതൻ: അല്ലേ മഹാപ്രഭോ! മാതാവ് ഇപ്പോൾ ഒരു വ്രതം ആചരിച്ചു ഉദ്യാപനം ചെയ്കയാൽ തിരുമനസ്സുകൊണ്ട് ശീഘ്രമെഴുന്നള്ളണമെന്നു അറിയിക്കുന്നതിനു ആജ്ഞാപിച്ചിരിക്കുന്നു.



-49-

രാജാവു്: വലിയ വിഷമമായിരിക്കുന്നു. ഒരു ദിക്കിൽ ഋഷീശ്വരന്മാരുടെ ആജ്ഞ; ഒരു ദിക്കിൽ മാതാവിന്റെ കല്പന; ഈ രണ്ടിൽ വെച്ച് ഏതിനെ തിരസ്കരിക്കാവൂ?


മാധവ്യൻ: നന്നായി; ത്രിശങ്കുവിനെപ്പോലെ രണ്ടിനും മദ്ധ്യേ ഒരു സ്ഥലത്തു നിൽക്കണം.


രാജാവ്: ഹേ മാധവ്യ! നീ നമ്മുടെ മാതാവിന്റെ ലാളനയ്ക്കു പാത്രമാകയാലും, എന്റെ പരമമിത്രമാകയാലും നീ മാതാവിന്റെ അടുക്കൽ ചെന്നു സകലവൃത്താന്തങ്ങളും അറിയിച്ചാലും.


മാധവ്യൻ: അതു ഞാൻ ചെയ്യാം; അതു ഞാൻ ചെയ്യാം: എനിക്കു ഭൂതത്തിന്റെ ഭയം ഉണ്ടെന്നു പറഞ്ഞതു യഥാർത്ഥമെന്നു വിചാരിച്ചോ?


രാജാവ്: എടോ, അധൈര്യമുള്ള ബ്രാഹ്മണ! നിനക്ക് ഇപ്പോൾ ഇത്ര ധൈര്യം എങ്ങനെയുണ്ടായി?


മാധവ്യൻ: ഇപ്പോൾ ഞാൻ രാജാവായിട്ട് തീർന്നോ ഇല്ലയോ?


രാജാവ്: യഥാർത്ഥം തന്നെ. അല്ലേ മൂർഖപ്രഭോ! നമ്മുടെ സേവകന്മാരെയും അങ്ങേക്കൂടെ അയയ്ക്കാം. (സ്വഗതം) ഈ മൂർഖൻ ചെന്നു ഒരുവേള ശകുന്തളയുടെ വൃത്താന്തങ്ങളെ ഒക്കെയും നമ്മുടെ സ്ത്രീകളോടു പറഞ്ഞു കലഹത്തെ ഉണ്ടാക്കും. എന്നതുകൊണ്ടു വല്ലതും ഉപായം ഉണ്ടാക്കണം. (പ്രകാശം) എടോ മാധവ്യാ! നിനക്കറിയാമോ? ശകുന്തളയുടെ വിഷയത്തിൽ എന്തെല്ലാം പറഞ്ഞോ, അതെല്ലാം മിഥ്യയാകുന്നു. ഈ അരണ്യത്തിൽ പോഷിക്കപ്പെട്ടിരിക്കുന്ന സ്ത്രീയിൽ മോഹം ജനിക്കത്തക്കവണ്ണം അപരിഷ്കൃതമായു

-50-
ള്ളതല്ലാ എന്റെ ഹൃദയം. ഞാൻ ചുമ്മാ നേരംപോക്കായിട്ടു പറഞ്ഞു.

 


മാധവ്യൻ: എന്നാൽ അവിടെ എന്തിനു പോകുന്നു? നഗരത്തിലേക്കു പോകാമല്ലോ?


രാജാവ്: ആശ്രമത്തിൽ പോയില്ലെങ്കിൽ ശാപത്തിനു പാത്രമാകേണ്ടിവരും. അതുകൊണ്ടു ഞാൻ ആശ്രമത്തിൽ പോയിട്ടു മുനീശ്വരന്മാരെ സന്തോഷിപ്പിക്കട്ടെ. നീ വേഗം രാജധാനിക്കു യാത്ര പുറപ്പെടണം. (എന്നു പറഞ്ഞിട്ടു എല്ലാവരും ഗമിച്ചു.)


ദ്വിതീയാങ്കം സമാപ്തം




 

മൂന്നാമങ്കം (പേജ് 51 - 55)

 

-51-

തൃതീയാങ്കം



[അതിശീതളമായിരിക്കുന്ന വൃക്ഷത്തിന്റെ ഛായയിൽ ഋഷിയുടെ ആശ്രമം കാണപ്പെടുന്നു; അതിന്റെ സമീപത്തിൽ ദർഭം അറുക്കുന്ന ഋഷീശ്വരന്റെ ശിഷ്യന്മാർ.]


ശിഷ്യന്മാർ: (സ്വഗതം) ദുഷ്യന്തന്റെ സാമർത്ഥ്യം അന്യാദൃശം തന്നെ; നോക്കണം. അവൻ ധനുഷ്പാണിയായിട്ട് ആശ്രമത്തിൽ പ്രവേശിച്ചുകൂടുമ്പോൾ പിശാചുകളുടെ ബാധ നിവാരിതമായി; അവന്റെ സാമർത്ഥ്യത്തെ ആർക്കു വർണ്ണിപ്പാൻ കഴിയും? പിന്നെയും ഈ രാജാവിനു ശരം വേണമെന്നില്ല; ജ്യാവിന്റെ ഹുംകാരശബ്ദംകൊണ്ടുതന്നെ നമ്മുടെ കർമ്മങ്ങളെ നിർവിഘ്നങ്ങളാക്കി ചെയ്യുന്നു; അതുകൊണ്ടു നാം ഇപ്പോൾ നിർഭയമായിട്ടും, സന്തോഷമായിട്ടും ഈ ദർഭയെ ഹോമകുണ്ഡത്തിനു ചുററി വിരിക്കുന്നതിനു കൊണ്ടുപോകുന്നു. (തിരിഞ്ഞുനോക്കിയതിൽ പ്രിയംവദയെ കണ്ട് അവളോട്) അല്ലെ പ്രിയംവദേ! അത്യന്തം ശീതളമായിരിക്കുന്ന ഈ ഉശീരതൈലവും നാളസഹിതമായുള്ള കമലപത്രവും എന്തിനായിട്ടു കൊണ്ടുപോകുന്നു? ഉഷ്ണാധിക്യംകൊണ്ടു സുഖഹീനയായിരിക്കുന്ന ശകുന്തളയുടെ താപോപശമനാർത്ഥമായിട്ടു കൊണ്ടുപോകുന്നോ? പ്രിയംവദേ! കണ്വമഹർഷിയുടെ വലുതായ ലാളനയ്ക്കു പാത്രമായിരിക്കുന്ന ഈ ശകുന്തളയ്ക്കു് ജാഗ്രതയായിട്ടു ശീതോപചാരം <

-52-
ചെയ്യേണ്ടതാകുന്നു. (എന്നു പറഞ്ഞു് ആശ്രമത്തിലേക്ക് പ്രവേശിക്കുന്നു.)

 


[വിരഹാഗ്നികൊണ്ടു സന്തപ്തനായിരിക്കുന്ന ദുഷ്യന്തമഹാരാജാവു പ്രവേശിക്കുന്നു.]


ദുഷ്യന്തൻ: (സ്വഗതം) ആഹാ! ശകുന്തളയ്ക്കു നിർബന്ധം അധികം തന്നെ; വിശേഷിച്ചു കണ്വമഹർയല്ലാതെ മറ്റാരും ആ നിർബന്ധത്തെ നീക്കുവാൻ ശക്തന്മാരാകയില്ല; പിന്നെയും പ്രവാഹത്തിനു ഉന്നതദേശത്തിലേക്കു കയറുന്നതെങ്ങിനെ അശക്യമോ, അതുപോലെ എന്റെ ഹൃദയവും സമാധാനത്തെ പ്രാപിക്കുന്നതു പരമദുർല്ലഭമെന്നു തോന്നുന്നു. അല്ലേ മന്മഥ അസമമായിരിക്കുന്ന നിന്റെ സായകങ്ങൾ പുഷ്പാങ്ങളാകുന്നു എങ്കിലും ഇത്ര തീക്ഷ്ണങ്ങളായിരിന്നതു് കഷ്ടം; കഷ്ടം! അതിതീക്ഷ്ണംതന്നെ; പിന്നെയും അതു് അത്ര തീക്ഷ്ണമായിരിക്കുന്ന കാരണം തോന്നുന്നുണ്ട്. എന്തെന്നാൽ കോപാതുരനായിരിക്കുന്ന പരമേശ്വരന്റെ തൃതീയനേത്രത്തിങ്കൽ നിന്നു ഉണ്ടായ കോപാഗ്നികൊണ്ടു തൈക്ഷ്‌ണ്യത്തെ പ്രാപിക്കയാൽ അതു ബഡവാഗ്നിപോലെ എന്റെ ഹൃദയത്തിൽ കുത്തുന്നു. അല്ലേ മന്മഥ! സ്വദുഷ്കൃത്യംകൊണ്ടു ഭസ്മീകൃതനായിട്ടു ഭവിച്ചിരിക്കുന്ന നീ ഇനിയും നിദ്ദയനായിട്ട് നമ്മുടെ ഹൃദയത്തിങ്കൽ വിരഹാഗ്നിയെ എന്തിനു ജ്വലിപ്പിക്കുന്നു? നിന്റെ സഖാവായിരിക്കുന്ന ചന്ദ്രൻ സകല പ്രാണികളേയും ആനന്ദിപ്പക്കുന്നവൻ എന്നു പറയപ്പെടുന്നു. എന്നാൽ വിവശന്മാരായിരിക്കുന്ന അസ്മാദൃശജനങ്ങൾ അധികം ബാധയ്ക്കു പാത്രങ്ങളായിട്ടുഭവിക്കുന്നു. എന്തുകൊണ്ടെന്നാൽ ആ ചന്ദ്രൻ ശീതമായിരിക്കുന്ന തന്റെ കിരണനിവഹ

-53-
കൊണ്ടു വിരഹാഗ്നിയിൽ അധികമായിട്ടു തൈലത്തെ ഒഴിക്കുന്നു. അല്ലെ ത്രിഭുവനവിജയി! ഇപ്രകാരമുള്ള കാര്യങ്ങളിൽ കരുണയെ സ്വീകരിച്ചിട്ടു പരപീഡയെ നീക്കേണ്ടതാകുന്നു. വെയിൽകൊണ്ടു് അതിക്രൂരമായിരിക്കുന്ന മദ്ധ്യാഹ്നകാലത്തിങ്കൽ തമാലസാലാമ്രാദി വൃക്ഷങ്ങളുടെ ഛായകൊണ്ടു് ശീതളമായിരിക്കുന്ന മാലിനീനദിയുടെ തീരത്തിൽ ശകുന്തള വസിക്കുന്ന സമയമാകുന്നു. (എന്നു പറഞ്ഞുംകൊണ്ടു് അവളുടെ സമീപത്തിൽ ചെന്നു.)

 


[ലതാഗൃഹത്തിൽ മറഞ്ഞിരുന്നു നോക്കുമ്പോൾ നദീതീരത്തിൽ വ്യക്ഷത്തിന്റെ ഛായയിൽ ഒരു ശിലാതളത്തിന്മേൽ ഉഭയസഖിമാരോടുംകൂടെ ശകുന്തള ഇരിക്കുന്നു.]


പ്രിയംവദ: അല്ലേ ശകുന്തളെ ! വിശാലമായിരിക്കുന്ന ഈ പത്മപത്രം കൊണ്ടു വീശുന്ന കാററ് നിനക്ക് ഉഷ്ണകരമായിരിക്കുന്നോ?


ശകുന്തള: അല്ലേ സഖിമാരെ! നിങ്ങൾ എന്നെ വീശുന്നുണ്ടോ?


പ്രിയംവദ: (അനസൂയയെ നോക്കി) സർവോൽകൃഷ്ടനായിരിക്കുന്ന ദുഷ്യന്തമഹാരാജാവിന്റെ മുഖാവലോകനികൊണ്ടു ശകുന്തളയുടെ ‌‌‌ഹൃദയത്തിൽ എങ്ങനെ മോഹമുണ്ടായി? അതു് നിനക്കറിയാമോ? ഇപ്പോൾ അവളുടെ വ്യാധിയും കാമജ്വരം എന്നുതന്നെ വിചാരിക്കേണ്ടതാകുന്നു.


അനസൂയ: അതേ; അതേ; എനിക്കു് അങ്ങിനെതന്നെ തോന്നുന്നു. ആകട്ടെ ഞാൻ ഇപ്പോൾ അവളോടു ചോദിക്കാം; (എന്നുപറഞ്ഞു ശകുന്തളയെ നോക്കി) അല്ലേ

-54-
ശകുന്തളെ! നിനക്കും പ്രാപ്തമായിരിക്കുന്ന ആലസ്യത്തിന്റെ കാരണത്തെ യഥാർത്ഥമായിട്ടു പറയണം.

 


രാജാവു്: (സ്വഗതം) എത്രതന്നെ ഗോപനം ചെയ്താലും, ഇപ്പോൾ യഥാർത്ഥം അവൾ പറയേണ്ടിവരും.


ശകുന്തള: എന്തുകാരണംകൊണ്ടു് എനിക്കു് പീഢ ഉണ്ടായിരിക്കുന്നു എന്നു നിങ്ങൾക്കു തോന്നുന്നു.


അനസൂയ: അല്ലെ ശകുന്തളേ! നിന്റെ ഹൃദയത്തിൽ ഉണ്ടാകുന്നതൊക്കെയും ഞാനെങ്ങിനെ അറിയുന്നു? എന്നാൽ അനേകം കഥകളിൽ വിരഹാതുരന്മാരുടെ അവസ്ഥ ഇപ്രകാരം ഭവിക്കുന്നു എന്നു പറയുന്നതു് ഞങ്ങൾ കേട്ടിട്ടുണ്ടു്. എന്നാൽ നിന്റെ സുഖക്കേടിന്റെ യഥാർത്ഥകാരണം പറഞ്ഞാൽ കൊള്ളായിരുന്നു. വൈദ്യൻ എത്രതന്നെ സമർത്ഥനായാലും വ്യാധിയുടെ യഥാർത്ഥകാരണം അറിയാതെ കണ്ടു് ചികിത്സിക്കുന്നതിനു പ്രവൃത്തിച്ചാൽ പ്രമാദം ഉണ്ടാകുന്നതല്ലാതെ വ്യാധി ശമനം വരികയില്ല.


ശകുന്തള: എന്റെ ദുഃഖം പരമദുസ്സഹമായിരിക്കുന്നു. അതിന്റെ കാരണം ഞാൻ അത്രവേഗം പറഞ്ഞുകൂട.


പ്രിയംവദ: അല്ലെ ശകുന്തളെ! അനസൂയ പറയുന്ന ബുദ്ധിവാദത്തെ വിവേകത്തോടു കേട്ടു് സ്വീകരിച്ച്, പരമാർത്ഥത്തിനെ പറയണം; അല്ലെങ്കിൽ, ഈ ഉപദ്രവം ദിവസക്രമേണ വർദ്ധിച്ചിട്ടു് ദേഹത്തിനെ ശോഷിപ്പിക്കും.


രാജാവു്: (സ്വഗതം) അവളുടെ കപാലം തപിക്കുന്ന കഴുത്തു തളരുന്നു; ഉരസ്സ തുടിക്കുന്നു; മുഖം വിളറിക്കാണുന്നു. ഇപ്രകാരം ആയിത്തീർന്നു എങ്കിലും, അവളുടെ സൗന്ദര്യം മോഹനീയമായിരിക്കുന്നു; നോക്കണം.



-55-

ശകുന്തള: (ഊർദ്ധ്വശ്വാസം വിട്ടുകൊണ്ടു്) ഞാൻ പറവാനെന്തിരിക്കുന്നു ? എന്തിനു എന്നെ ഇത്ര ശ്രമിപ്പിക്കുന്നു ?


പ്രിയംവദ: അല്ലേ ശകുന്തളേ! ഇപ്രകാരം ദേഷ്യപ്പെടരുതു; എന്തുകൊണ്ടെന്നാൽ നിന്റെ സൗഖ്യം കൊണ്ടുതന്നെ ഞങ്ങൾക്കു തൃപ്തി ഉണ്ടാകണം; അതുകൊണ്ടു മനസ്സിലൊന്നുംവയ്ക്കാതെകണ്ടു് യഥാർത്ഥത്തിനെ വേഗം പറയണം.


രാജാവ്: (സ്വഗതം) ഇപ്പോൾ ശകുന്തള ധർമ്മസങ്കടത്തിൽ അകപ്പെട്ടു; ഇപ്പോൾ യഥാർത്ഥം പറയേണ്ടി വരും; പിന്നെയും മോഹാധിക്യംകൊണ്ടു് സയുക്തികമായുള്ള അവളുടെ കാരണത്തെ കേൾക്കുന്നതിനു ഞാൻ പരമതല്പരനായിരിക്കുന്നു.


ശകുന്തള: നമ്മുടെ ആശ്രമവാസികളായിരിക്കുന്ന ജനങ്ങളെ അത്യന്തം ആനന്ദിപ്പിച്ചവനായും, സുകുമാരനായും ഇരിക്കുന്ന രാജാവിനെ കണ്ടക്ഷണം തുടങ്ങീട്ട് -(എന്നു പറഞ്ഞു ലജ്ജയാൽ തലകുനിച്ചു.)


പ്രിയംവദ: (ആശ്ചര്യഭരിതയായി) കൊള്ളാം പിന്നെ എന്താകുന്നു?


ശകുന്തള: ആ സുന്ദരപുരുഷനെ കണ്ടക്ഷണം തുടങ്ങീട്ടു എന്റെ ദേഹം മോഹപരവശമായിട്ടു് ഉപാധിക്കു പാത്രമായി.


അനസൂയ: നന്നായി. നിന്റെ മോഹം അനുചിതനായിരിക്കുന്ന പുരുഷന്റെ നേർക്ക് ഉല്പന്നമായില്ല.


പ്രിയംവദ: അതെ, വലുതായിരിക്കുന്ന ഒരു നദി സമുദ്രത്തിന്റെ വല്ലഭത്വത്തിനെ തിരസ്തരിച്ചിട്ട് ഒരു തടാകത്തിൽ സംഗമിക്കുമോ?


രാജാവു്: (സ്വഗതം) നന്നായി; നന്നായി; ഇപ്പോൾ <

മൂന്നാമങ്കം (പേജ് 56 - 60)

 

-56-
അവൾ യഥാർത്ഥം പറഞ്ഞു; യാതൊരു മന്മഥാ എന്നെ ഇത്ര ശ്രമിപ്പിക്കുന്നോ, അവൻ ഇപ്പോൾ എന്റെ മനോരഥത്തിനേയും പൂർണ്ണമാക്കി ചെയ്യും, സന്ദേഹമില്ല.

 


ശകുന്തള: അല്ലെ സഖിമാരെ! രാജാവിന്റെ പ്രീതി സമ്പാദിക്കുന്നതിനു യത്നസാദ്ധ്യങ്ങൾ വല്ലതും തോന്നുന്നുണ്ടോ?


പ്രിയംവദ: (അനസൂയയെ നോക്കി) ഇപ്രകാരം ശമനകരമായുള്ള ഔഷധം എളുപ്പമായിട്ടു കിട്ടുന്നതു വളരെ പ്രയാസംതന്നെ; എന്നാൽ ഇതരഹേതുക്കളാൽ അവളുടെ ഉപാധി ശമിക്കുമോ?


അനസൂയ: എനിക്കു തോന്നുന്നില്ല.


പ്രിയംവദ: (ശകുന്തളയോട്) നിന്റെ മനോഭാവത്തിനെ ഒരു പത്രത്തിൽ സൂചിപ്പിച്ചും, അടിയറയ്ക്കായ്ക്കൊണ്ടു മനോജ്ഞമായുള്ള ഒരു പുഷ്പവും, എന്റെ അടുക്കൽ തന്നാൽ ഞാൻ ദൗത്യം ചെയ്യുന്നതിനു പരമസന്തുഷ്ടയായിരിക്കുന്നു.


അനസൂയ: എന്താ ശകുന്തളെ! ഈ ഉപായം കൊള്ളാമെന്നു തോന്നുന്നല്ലോ!


ശകുന്തള: കൊള്ളാം തന്നെ; എന്നാൽ നല്ലതിൻവണ്ണം ആലോചിച്ചു ചെയ്യേണ്ടതാകുന്നു.


പ്രിയംവദ: നിന്റെ മനോഭാവത്തെ സൂചിപ്പിക്കുന്നതായുള്ള ഒരു ശ്ലോകമുണ്ടാക്കി ഒരു പത്രത്തിൽ എഴുതുമല്ലോ?


ശകുന്തള: അങ്ങിനെതന്നെ, ഞാൻ എഴുതാം. ഒരുവേള അവൻ തിരസ്കരിച്ചു എങ്കിൽ എന്തുചെയ്യും?


രാജാവു്: (സ്വഗതം) നിന്റെ സംഗമത്തിങ്കൽ അത്യുത്സുകനായിരിക്കുന്ന ഞാൻ നിന്നാൽ കല്പിതമായിരി

-57-
ക്കുന്ന ശ്ലോകത്തിനെ തിരസ്കരിക്കും എന്നു വിചാരിക്കുന്നത് എന്തുപോലെ എന്നാൽ, ലോകത്തിങ്കൽ സമ്പത്തിനെ ആഗ്രഹിച്ചിരിക്കുന്ന ജനങ്ങൾ സേച്ഛയായിട്ടുവരുന്ന ശ്രീദേവിയെ ഉപേക്ഷിക്കുന്നതുപോലെ ആകുന്നു.

 


അനസൂയ: തന്റെ പ്രൗഢിമയെ അറിയാതെകണ്ടു മനുഷ്യരുടെ സകലയത്നങ്ങൾക്കും വശമായിരിക്കുന്ന ആനയെപ്പോലെയും, ഉഷ്ണാധിക്യംകൊണ്ടു തപിക്കപ്പെട്ടിരിക്കുന്ന ദേഹത്തിനു വിശ്രാന്തിയെ ഉണ്ടാക്കുന്ന ശരൽക്കാലചന്ദ്രികയെ ഛത്രംകൊണ്ടു മറയ്ക്കുന്നതിനു പ്രവൃത്തിക്കുന്ന മൂഢാത്മാവിനെപ്പോലെയും, നീ സ്വസൗന്ദര്യത്തിന്റെ മൂല്യം അറിവാൻ വഹിയാഴികകൊണ്ടു് ഇപ്രകാരമൊക്കെയും വിചാരിക്കുന്നു.


ശകുന്തള: എന്നാൽ എനിക്കു് ഒരു ശ്ലോകം തോന്നുന്നുണ്ടു; അതെഴുതുന്നതിനു പത്രമില്ലല്ലോ?


പ്രിയംവദ: നല്ലതു്; ആ അക്ഷരങ്ങളെ കേൾക്കട്ടെ. ഞാൻ സഹജമായിട്ട് ഈ കമലപത്രത്തിൽ എന്റെ നഖംകൊണ്ടു് എഴുതാം.


[ശകുന്തള ശ്ലോകമുണ്ടാക്കിപ്പറയുന്നു. അതിൻറ താല്പര്യം: അല്ലേ! പൂരുകുലശ്രേഷ്ഠ! നിന്റെ മനോഗതം ഇന്നപ്രകാരമെന്നുള്ളതറിയുന്നില്ല; എന്നാൽ നിങ്കൽ ചേരണമെന്നുള്ള ആഗ്രഹത്തോടുകൂടിയിരിക്കുന്ന എന്റെ അവയവങ്ങളെ രാവും പകലും കാമദേവൻ തപിപ്പിക്കുന്നു എന്നാകുന്നു.]


[രാജാവു്, ലതാഗൃഹത്തിൽ മറഞ്ഞിരുന്നവൻ, വേഗം വെളിയിൽവന്നു താനും ഒരു ശ്ലോകമുണ്ടാക്കിപ്പറയുന്നു; അതിന്റെ താല്പര്യം എന്തെന്നാൽ “അല്ലേ സുന്ദരീ! നിന്റെ ശരീരത്തെ കാമദേവൻ തപിപ്പിക്കുന്നേ

-58-
യുള്ളു; എന്നാൽ അവൻ എന്റെ ശരീരത്തിനെ ദഹിപ്പിക്കുന്നു. അതിനു ദൃഷ്ടാന്തം, ആദിത്യൻ എങ്ങനെ ചന്ദ്രന്റെ ശോഭയെ കുറയ്ക്കുന്നോ അതുപോലെതന്നെ ആമ്പൽപുഷ്പത്തിന്റെ ശോഭയെ കുറയ്ക്കുന്നില്ലാ" എന്നാകുന്നു.]

 


അനസൂയ: നന്നായി, നന്നായി, ശിക്ഷയായി, നമ്മുടെ മനോരഥം ശ്രമംകൂടാതേകണ്ടു സഫലമായി.


[ശകുന്തള മര്യാദചെയ്യുന്നതിനു പ്രവൃത്തിക്കുന്നു.]


രാജാവു്: നീ എഴുനേൽക്കുന്നതു് യുക്തമല്ല. ഹേ ശകുന്തളെ! നീ വളരെ ക്ഷീണിച്ചിരിക്കുന്നു എന്നു തോന്നുന്നു.


ശകുന്തള: (സ്വഗതം) അല്ലേ എന്റെ ഹൃദയമേ! നീ എന്തിനു പരിഭ്രമിക്കുന്നു?


അനസൂയ: അല്ലേ മഹാപ്രഭോ! ശീതളമായിരിക്കുന്ന ശാലാശയ്യയിങ്കൽ ശകുന്തളയുടെ സമീപത്തിൽ വന്നിരിക്കണം.


രാജാവു്: (പ്രിയംവദയെ നോക്കി) ശകുന്തളയുടെ ജ്വരം ഇപ്പോൾ കുറെ ശമനമായില്ലയോ?


പ്രിയംവദ: (മന്ദസ്മിതത്തോടെ) ഇപ്പോൾ അവൾ ദിവ്യൗഷധം സേവിച്ചിരിക്കുന്നു. അതുകൊണ്ടു് അവളുടെ ജ്വരം കുറെ ശമനമായിരിക്കാം. അല്ലേ മഹാപ്രഭോ! നിന്റെ അടുക്കൽ കുറെ അധികം സംഭാഷണം ചെയ്യണമെന്നു തോന്നുന്നു. അതുകൊണ്ടു് ആജ്ഞ ഉണ്ടാകണം.


രാജാവു്: വളരെ സന്തോഷമായിട്ടു ഞാൻ പ്രത്യത്തരം കൊടുക്കും.


പ്രിയംവദ: നമ്മുടെ ആശ്രമവാസികളായിരിക്കുന്ന മുനീശ്വരന്മാരെ സന്തോഷിപ്പിക്കകൊണ്ടു നീ മഹായശസ്വിയാകുന്നു.



-59-

രാജാവ്: അന്യവിഷയത്തിൽ സംഭാഷണംചെയ്യുന്ന മദ്ധ്യേ എന്നെ എന്തിനു സ്തോത്രം ചെയ്യുന്നു?


പ്രിയംവദ: എന്നാൽ പരമാർത്ഥം പറയട്ടോ?


രാജാവു്: പ്രിയംവദേ! പറഞ്ഞാലും.


പ്രിയംവദ: നമ്മുടെ ശകുന്തള നിന്നെ കണ്ട് മോഹിതയായിരിക്കുന്നു. അതുകൊണ്ടു് ഇത്ര ഉപാധി അനുഭവിപ്പാൻ ഇടവന്നു. അതിനാൽ നീതന്നെ അവൾക്കു ജീവദാനം ചെയ്യണം.


രാജാവു്: പ്രിയംവദെ! അങ്ങിനെ പറയേണ്ട; ഞങ്ങൾ രണ്ടുപേർക്കും മോഹം സമം തന്നെയാകുന്നു. അതിനു ഒട്ടും സംശയമില്ല.


ശകുന്തള: (കോപത്തിനെ ഭേഷജമാക്കിപ്പറയുന്നു.) വൃഥാ എന്തിനു ഗുണജ്ഞനായിരിക്കുന്ന ആ രാജാവിനെ ദുഃഖിപ്പിക്കുന്നു? എന്നേക്കാളും അത്യന്തം സുന്ദരികളായിരിക്കുന്ന സ്ത്രീകളുടെ മദ്ധ്യത്തുങ്കൽ എന്നെ സ്മരിക്കത്തക്കവണ്ണം സൗന്ദര്യം എനിക്കുണ്ടോ?


രാജാവു്: അങ്ങിനെ അല്ല; അങ്ങിനെ അല്ല; കപടോക്തികളായിട്ട് എന്തെല്ലാം പറയുന്നു? ഉല്ക്കടമായിരിക്കുന്ന എന്റെ പ്രീതിക്കു നീ പാത്രമായിരിക്കുമ്പോൾ അന്യസ്ത്രീയിങ്കൽ എങ്ങനെ മമതയുണ്ടാകും?


അനസൂയ: രാജാക്കന്മാക്ക് അനേകം സ്ത്രീകളുണ്ടെന്നു ഞങ്ങൾ കേട്ടിരിക്കുന്നു. അതുകൊണ്ടു് നമ്മുടെ ശകുന്തളയ്ക്കും അവരാൽ ഒന്നും ഹിംസ ഉണ്ടാകയില്ല എന്നു വാഗ്ദത്തം ചെയ്യണം.


രാജാവ്: വിശേഷിച്ചു എന്തു പറവാനിരിക്കുന്നു? നമ്മുടെ രാജധാനിയിൽ എത്ര സുന്ദരസ്ത്രീകളിരുന്നാലും നിരുപമയായിരിക്കുന്ന ശകുന്തളയും, സാഗരവലയാ <

-60-
ങ്കിതയായിരിക്കുന്ന വസുന്ധരയും, ഇവരിരുവരുന്തന്നെ എന്റെ പ്രീതിക്കു പാത്രകളാകുന്നു.

 


പ്രിയംവദ: (അനസൂയയോട്) കാമജ്വരംകൊണ്ടു് ശിഥിലമായിരിക്കുന്ന ശകുന്തളയുടെ ദേഹം ദുഷ്യന്തന്റെ വദനമായിരിക്കുന്ന ചന്ദ്രന്റെ കിരണങ്ങളാൽ എങ്ങനെ ആരോഗ്യത്തെ അവലംബിക്കുന്നു-നോക്കണം.


ശകുന്തള: ഹേ മഹാപ്രഭോ! എന്നാൽ സംഭവിച്ചിട്ടുള്ള സമസ്താപരാധങ്ങളേയും, ക്ഷമിച്ചു കരുണാമൃതംകൊണ്ടു നീ എന്നെ മോഹിപ്പിക്കുമെന്നു വിശ്വസിക്കുന്നു.


രാജാവു്: അല്ലെ ശകുന്തളേ! നിന്നെക്കൊണ്ട് എന്തൊരു ദോഷം ഘടിച്ചിരിക്കുന്നു ? ഒരുവേള വല്ലതും ദോഷം ഘടിച്ചിരുന്നാലും ക്ഷമിക്കുന്നതിനു എനിക്കു അധികാരം എന്തിരിക്കുന്നു? നീ ദയവുചെയ്ത് നിന്റെ പാർശ്വത്തിൽ കുസുമതല്പമെന്നു കല്പിച്ചിരിക്കുന്ന ശിലാതലത്തിൽ ഇരിക്കുന്നതിനും എനിക്കു് സ്ഥലം കൊടുക്കുക.


പ്രിയംവദ: എന്താ ശകുന്തളെ! പിന്മാറുന്നതു? അവൻ ഇരിക്കട്ടെ.


ശകുന്തള: (ദ്വേഷ്യഭാവം നടിച്ചു പറയുന്നു.) അല്ലേ ദുഷ്ടേ! മിണ്ടാതെ കണ്ടിരിക്ക; എന്തെല്ലാം ദുശ്ചേഷ്ടകൾ ചെയ്യുന്നു?


അനസൂയ: ഹാ! ഹാ! അതാ നോക്കു; പ്രിയംവദേ! ഋഷീശ്വരന്റെ പരമപ്രീതിക്കു പാത്രമായിരിക്കുന്ന ബാലഹരിണം തന്റെ മാതാവിനെ അന്വേഷിച്ചോടുന്നു. അതുകൊണ്ടു ഞാൻ ശീഘ്രം പോയിട്ടു അതിനെ ഒരു രക്ഷകസ്ഥലത്തിൽ ആക്കട്ടെ.


പ്രിയംവദ: അല്ലേ അനസൂയേ! നിനക്കും ആ മൃഗത്തിനെപ്പോലെ വേഗമായിട്ടും ഓടുന്നതിനു ശക്തിയില്ല;

മൂന്നാമങ്കം (പേജ് 61 - 65)

 

-61-
അതുകൊണ്ടു ഞാനും കൂടെ വരുന്നു. (എന്നു പറഞ്ഞുംകൊണ്ടു ഇരുവരും പോകുന്നു.)

 


ശകുന്തളു: നിങ്ങൾ രണ്ടുപേരും എന്നെ തനിച്ചു വിട്ടുംവച്ചു ദൂരെ പോകുന്നതു് ഒട്ടും യുക്തമല്ല


രണ്ടു സഖിമാരും പറയുന്നു: സമസ്ത പൃഥിവികൾക്കും നാഥനായിരിക്കുന്ന ദുഷ്യന്തമഹാരാജാവ് നിന്റെ അടുക്കൽ ഇരിക്കുമ്പോൾ ഏകാകി എന്നു എന്തിനു പറയുന്നു ?


ശകുന്തള: കഷ്ടം! എന്നെ രണ്ടു സഖിമാരും തന്നെ വിട്ടുംവച്ചു പോയതു് ഉചിതം തന്നെയോ?


രാജാവു്: അല്ലേ വിദ്യല്ലതികാസമാനമായിരിക്കുന്ന ദേഹകാന്തിയോടുകൂടിയവളേ! എന്തിനു വിഷാദിക്കുന്നു ? സകല പൃഥ്വികൾക്കും നായകനായിരിക്കുന്ന ഞാൻ പാർശ്വത്തിലിരിക്കുന്നല്ലോ! (എന്നു പറഞ്ഞിട്ടു സ്വഗതം) ഇപ്പോൾ എന്റെ വികാരത്തെ അവളോടു പറകയോ? (പിന്നെയും നോക്കിപ്പറയുന്നു) താലവൃന്ദംപോലെ മനോജ്ഞമായിരിക്കുന്ന ഈ കമലപത്രംകൊണ്ടു ഞാനും വീശിയാലെന്താ? പിന്നെയും രക്തോല്പലംപോലെ മൃദുവായിരിക്കുന്ന നിന്റെ ചരണത്തെ മർദ്ദനംചെയ്യുന്നതുകൊണ്ടു് നിനക്കും അപ്രിയം തോന്നുമോ?


ശകുന്തള: സകലലോകനായകനായിരിക്കുന്ന നിന്നെക്കൊണ്ടു ഇത്ര ശ്രമിപ്പിക്കുന്നത് യുക്തമല്ല. (എന്നുപറഞ്ഞ് അവിടെനിന്നും എഴിച്ചു പോകുന്നതിനായി ഭാവിച്ചു.)


രാജാവു്: അദ്യാപി മദ്ധ്യാഹ്നകാലം അതിക്രമിച്ചില്ല; വെയിലിന്റെ പ്രകോപവും അധികമായിരിക്കുന്നു; ആയതു സഹിക്കുന്നതിനു് ശിഥിലമായിരിക്കുന്ന

-62-
നിന്റെ ദേഹം അശക്തമാകുന്നു. അതുകൊണ്ടു് ഈ ശീതളച്ഛായയിൽ ഇനിയും കുറെ നേരം കൂടെ ചുമ്മായിരിക്കു!

 


ശകുന്തള: എന്നെ വിടണം; എന്നെ വിടണം; ഞാൻ സ്വതന്ത്രയല്ല; ഇവർ രണ്ടുപേരും എന്നെ നിർബന്ധക്കുന്നതിനായിട്ടു നിയമിക്കപ്പെട്ടിരിക്കുന്നവരാകുന്നു. ഇപ്പോൾ എന്നാൽ എന്തു ചെയ്‍വാൻ കഴിയും? (എന്നു പറഞ്ഞു പോയപ്പോൾ രാജാവു് പുറകെ ചെന്ന് വസ്ത്രത്തെപ്പിടിച്ചു വലിക്കുന്നു.)


ശകുന്തള: അല്ലേ പൂരുകുലശ്രേഷ്ഠ! വികാരത്തിന്റെ കവാളത്തിനെ വിടേണ്ട; വിവേകത്തിനെ വേഗം അവലംബിച്ചാലും; ഋഷീശ്വരന്മാർ നാലു വാക്കിലും സഞ്ചരിക്കുന്നു.


രാജാവു്: അല്ലെ പ്രിയതമേ! എന്തിനു വൃഥാ ഭയപ്പെടുന്നു? സകലകലാനിധിയായിരിക്കുന്ന കണ്വമഹർഷിപോലും, നമ്മുടെ വിവാഹത്തിനു വിഘ്നം ചെയ്കയില്ല; പ്രപഞ്ചത്തുങ്കൽ ഗാന്ധർവവിവാഹം എന്നുള്ളത് ആത്മസമ്മതമായുള്ള പാണിഗ്രഹണമാകുന്നു. അതിൻവണ്ണം അനേകം ഋഷികന്യകമാര്‍ക്കു് വിവാഹം നടന്നിരിക്കുന്നു; അതു നീ അറിഞ്ഞിട്ടില്ലയോ? അങ്ങനെ ഇരിക്കുമ്പോൾ അദ്യാപി നീ മുഷ്കരയായിരിക്കുന്നോ? കഷ്ടം! കഷ്ടം! ഞാൻ പോകുന്നു. (എന്തപറഞ്ഞു കുറേദൂരം ചെന്നു തിരിഞ്ഞുനോക്കുന്നു.),


ശകുന്തള: (അവളും കുറേദൂരം ചെന്നിട്ടു തിരിഞ്ഞുനോക്കി പറയുന്നു) അല്ലേ രാജാധിരാജാവേ! ഞാൻ നിന്റെ വാക്കിനെ അനുസരിച്ചില്ല എങ്കിലും, നീ ഒരു നാളും എന്നെ മറക്കരുതേ!



-63-

രാജാവു്: അല്ലെ കൃത്രിമത്തോടുകൂടിയവളെ! എന്തെല്ലാം പറയുന്നു?


ശകുന്തള: (സ്വഗതം) ഇപ്പോൾ ഞാൻ ഈ ലതാഗൃഹത്തിൽ മറഞ്ഞുനിന്നു അവൻ എന്തു പറയുന്നോ അതിനെ സൂക്ഷിച്ചു കേൾക്കണം. (എന്നു നിശ്ചയിച്ചു മറയുന്നു.)


രാജാവു്: (സ്വഗതം) അല്ലെ ശകുന്തളെ! നിന്റെ പേരിലുള്ള മോഹംകൊണ്ടു് കൃശഗാത്രനായിരിക്കുന്ന എന്നെ ഉപേക്ഷിച്ചുംവച്ചു പോകുന്നത് യുക്തം തന്നെയോ? ഇത്ര ക്ഷണത്തിൽ നിനക്ക് വിരസത തോന്നിയതു് എന്തു? എന്തൊരപരാധം എന്നാൽ ചെയ്യപ്പെട്ടു? നിന്റെ ഹൃദയം എത്രയും കഠിനമാകുന്നു.


ശകുന്തള: (സ്വഗതം) ഓഹോ! രാജാവ് എത്ര ഖിന്നനായി? നോക്കണം.


രാജാവു്: (പിന്നെയും സ്വഗതം) ഇപ്പോൾ എന്തു ചെയും? പോകേണ്ടിവരുന്നു. (എന്നു പറഞ്ഞു നാലുവശത്തും നോക്കുന്നു.) നന്നായി. ഇവിടെ അവളുടെ പുഷ്പാഞ്ചിതവലയം കിടക്കുന്നു; അതു എന്നെ അത്യന്തം സുഖത്തിനു പാത്രമാക്കി ചെയ്യും


[ശകുന്തള, “ഈ ഹേതു പ്രമാണിച്ചു പിന്നെയും അവന്റെ സമീപത്തിൽ പോകാം" എന്നു നിശ്ചയിച്ചു് മന്ദഗതിയായിട്ട് അവന്റെ എതിരെ പോകുന്നു.]


രാജാവു്: (പുളകാങ്കിതനായിട്ടു പറയുന്നു) എന്റെ ഹൃൽപത്മത്തിനെ ആഹ്ലാദിപ്പിക്കുന്ന ശകുന്തളയെ കാണുന്നതിനു എന്റെ നേത്രങ്ങൾക്കു് ഭാഗ്യം ഉണ്ടായല്ലോ. അതു് തൃഷാക്രാന്തനായിരിക്കുന്ന ചാതകപക്ഷിക്കു ഈശ്വരൻ കൃപചെയ്തു വർഷിപ്പിച്ചതുപോലെ എന്റെ <

-64-
താപം കണ്ടു ഈശ്വരനു കരുണതോന്നി ഈ ശകുന്തളയെ ഇവിടെ അയച്ചു എന്നു തോന്നുന്നു.

 


ശകുന്തള: അല്ലെ മഹാപ്രഭോ! ഞാൻ ആശ്രമത്തിലേക്കു് പോകണമെന്നു വിചാരിച്ചു കുറെ ദൂരം ചെന്നപ്പോൾ എന്റെ കയ്യിൽ വിരാജിതമായിരുന്ന പുഷ്പാഞ്ചിതവലയം അദൃശ്യമായി; അതു് നീയല്ലാതെ മറ്റാരും എടുക്കയില്ല എന്നുള്ളതു് ദൃഢനിശ്ചയമായിരികയാൽ അതിനെ നീ വേഗം തരണം; അല്ലെങ്കിൽ നാം രണ്ടുപേരും ഋഷീശ്വരന്റെ തർജ്ജനത്തിനു പാത്രമാകും.


രാജാവു്: അതെ; എന്റെ മനോഭാവം ഒന്നുണ്ടു്. അതിനെ പരിപൂർണ്ണമാക്കിയാൽ ഞാൻ തരാം.


ശകുന്തള: അങ്ങേ മനോഭീഷ്ടം എന്താകുന്നു? വേഗം പറയണം.


രാജാവു്: എന്റെ കരംകൊണ്ടു് കോമളമായിരിക്കുന്ന നിന്റെ ഹാസ്തത്തിൽ പുഷ്പാഞ്ചിതവലയത്തെ ഇടുന്നതിനു സമ്മതിക്കണം.


ശകുന്തള: (സ്വഗതം) ഇപ്പോൾ അനുസരിച്ചേകഴിയൂ (എന്ന നിശ്ചയിച്ചു രാജാവിന്റെ സമീപത്തിൽ പോകുന്നു.)


രാജാവു്: എന്നാൽ ആ വലയം നിന്റെ കയ്യിൽ ഇടണമെങ്കിൽ മുൻപിൽ നാം സന്തോഷമായിരുന്ന ശയ്യാതലത്തിൽ ചെന്നിരിക്കണം.


[രണ്ടുപേരും ആ പാറപ്പുറത്തു ചെന്നിരിക്കുന്നു.]


രാജാവു്: (അവളുടെ ഹസ്തങ്ങളെ നോക്കി പറയുന്നു) ഈ കൈയ്ക്കു് എത്ര മാർദ്ദവമുണ്ടു്, നോക്കണം.


ശകുന്തള: എന്റെ ഹൃദയത്തിനു സന്തോഷദായകനായിരിക്കുന്നവനേ! വേഗം വലയത്തെ ഇട്ടാലും.




-65-

രാജാവു്: (സ്വഗതം) ഞാൻ ഇപ്പോൾ മഹാഭാഗ്യശാലിയായി. അവൾ തന്റെ ഹൃദയത്തിനെ സന്തോഷിപ്പിക്കുന്നവൻ എന്നു പറകകൊണ്ടു് ആ നാമധേയം സ്ത്രീകളാൽ ഒരു നായകനുതന്നെ കല്പിക്കപ്പെടുന്നു.


ശകുന്തള: സമീപത്തിലുള്ള പരാഗം എന്റെ കണ്ണിൽ വീണിരിക്കുന്നു. അതുകൊണ്ടു് എന്റെ നേത്രങ്ങൾ നല്ലതിൻവണ്ണം കാണുന്നില്ല.


രാജാവു്: നിനക്കു സമ്മതമാണെങ്കിൽ ഞാൻ കണ്ണിൽ ഊതാം.


ശകുന്തള: അതുകൊണ്ടു ഞാൻ വളരെ കൃതജ്ഞയായിരിക്കും. എന്നാൽ നിന്നെ ഒരിക്കലും വിശ്വസിക്കയില്ല.


രാജാവു്: നീ ഒട്ടും ഭയപ്പെടേണ്ട; നൂതനനായിരിക്കുന്ന ഭൃത്യൻ ഒരിക്കലും തന്റെ യജമാനന്റെ ആജ്ഞയെ ഉല്ലംഘിക്കയില്ല.


ശകുന്തള: എന്നാൽ അധികം വ്യവഹരിക്കുന്ന ഭൃത്യൻ ഒരിക്കലും വിശ്വാസത്തിനു പാത്രമാകയില്ല.


രാജാവു്: അല്ലെ ഹരിണലോചനേ! എന്നെക്കൊണ്ടു നിനക്ക് ഒട്ടും ഉപദ്രവം ഉണ്ടാകയില്ല; ചെമ്പരത്തിപ്പുഷ്പംപോലെ മനോജ്ഞമായും അമൃതമയമായും ഇരിക്കുന്ന നിന്റെ അധരമാകുന്ന ദിവ്യൗഷധം കൊണ്ടു എന്റെ മദനവ്യാധിയെ ശമനം വരുത്തുന്നതിനു പ്രാശനംചെയ്യാമെന്നു വാഗ്ദത്തം ചെയ്യണം?


ശകുന്തള: സ്വവാഗ്ദത്തത്തിനെ ഉല്ലംഘനം ചെയ്‍വാൻ നീ പ്രവൃത്തിക്കുന്നു എന്നു തോന്നുന്നു.


രാജാവു്: നിന്റെ നേത്രങ്ങളുടേയും കമലത്തിന്റെയും സാദൃശ്യം നോക്കീട്ടു് ഞാൻ എത്രയും വലയുന്നു. (എന്നുപറഞ്ഞ് അവളുടെ കണ്ണിൽ പതുക്കെ ഊതുന്നു.)



 

മൂന്നാമങ്കം (പേജ് 66 - 68)

 

-66-

ശകുന്തള: നന്നായി; നിനക്കു പ്രത്യപകാരം ചെയ്യുന്നതിനു ഞാൻ ഒരിക്കലും ശക്തയാകയില്ല.


രാജാവു്: മനോജ്ഞമായിരിക്കുന്ന നിന്റെ അധരാമൃതദാനത്തിനെക്കാൾ പ്രത്യപകാരമായിട്ടു മറെറന്തോന്ന് എനിക്കാവശ്യമുള്ള?


ശകുന്തള: അത്ര ഉപകാരം നിനക്കു മതിയോ?


രാജാവു്: മധുകരം, താമരപ്പൂവിന്റെ സുഗന്ധംകൊണ്ടുതന്നെ തൃപ്തനാകുന്നു.


ശകുന്തള: അതു് അത്രമാത്രംകൊണ്ടു് തൃപ്തിയെ പ്രാപിക്കാത്ത പക്ഷത്തുംകൽ അതിനു മറെറന്തു കിട്ടുവാൻ പോകുന്നു?


രാജാവു്: ഇതുകിട്ടും, ഇതുകിട്ടും. (എന്നു പറഞ്ഞുകൊണ്ടു് അധരാമൃതത്തെ പാനം ചെയ്യുന്നു.)


[ഉടനെ ഒരു ശബ്ദം കേൾക്കയുണ്ടായി. “കേൾപ്പിൻ, ചക്രവാകപക്ഷി തന്റെ സ്ത്രീയെ സദനത്തിലേക്കു വിളിക്കുന്നു. പിന്നെയും രാത്രിയുടെ പ്രാദുർഭാവമായി"]


ശകുന്തള: (വേഗം പരിഭ്രമിച്ച് എഴീച്ച് രാജാവിന നോക്കിപ്പറയുന്നു.) അല്ലെ മഹാപ്രഭോ! മാതാവാകുന്ന ഗൗതമി ഇപ്പോൾ എന്റെ ക്ഷേമത്തെ പരാമര്‍ശം ചെയ്യുന്നതിനായിട്ടു വരും; അതുകൊണ്ടു് നീ ആ ലതാഗൃഹത്തിങ്കൽ മറഞ്ഞിരിക്കേണ്ടതാകുന്നു.


രാജാവു്: അങ്ങനെതന്നെ (എന്നുപറഞ്ഞുംകൊണ്ടു പോകുന്നു.)


[ആ സമയത്തിൽ കയ്യിൽ ഒരു പാത്രവും എടുത്തുകൊണ്ടു് ഗൗതമി പ്രവേശിക്കുന്നു.]


ഗൗതമി: അല്ലെ പ്രിയേ! സർവസാക്ഷി ആയിരിക്കുന്ന ഈശ്വരൻ അല്ലാതെ മറ്റാരും നിന്റെ കൂടെ ഇല്ലയോ?




-67-

ശകുന്തള: പ്രിയംവദയും അനസൂയയും ഇപ്പോൾതന്നെ നദിക്കുപോയി.


ഗൗതമി: നിന്റെ ജ്വരം കുറെ ശമനമായോ?


ശകുന്തള: എനിക്കു കുറെ ആശ്വാസമുണ്ട്.


ഗൗതമി: എന്നാൽ ഒന്നും ഭയമില്ല. നീ ചിരംജീവിയായിരിക്കണം. രാത്രിയുടെ പ്രാദുർഭാവമാകകൊണ്ടു ആശ്രമത്തിലേക്കു പോകാം! നടക്കു.


ശകുന്തള: (ഉദാസീനയായിട്ടു പതുക്കെ എഴീച്ച്, സ്വഗതം) അല്ലെ 'എന്റെ ജീവാത്മാവേ! സൗഖ്യമാകുന്ന അമൃതത്തെ പാത്രത്തിലെടുത്തു് അധരത്തിനോടു യോജിപ്പിക്കാനായിട്ടു ഭാവിക്കുന്ന സമയത്തിൽ പാത്രം ദൈവഗത്യാ കൈയിൽനിന്നും ഇഴുകിവീണുപോയി നോക്കണം. (പിന്നെയും കുറെദൂരം ചെന്നിട്ട് വൃക്ഷത്തിനെ നോക്കിപ്പറയുന്നു.) അത്യുഗ്രമായിരിക്കുന്ന എന്റെ താപത്തിനെ കളഞ്ഞ വൃക്ഷമേ! ഞാൻ വേഗം ഇവിടെ തിരിച്ചുവരുന്ന സമയത്തിൽ നീ എനിക്കു ദ്വിഗുണം ആനന്ദത്തെ നൾകണം. (എന്നു പറഞ്ഞുംവച്ചു ആശ്രമത്തിലേക്കു പോകുന്നു.)


രാജാവു്: (ആ സ്ഥലത്തിൽ അശ്രുപാതം ചെയ്തുംകൊണ്ടു സ്വഗതം) കഷ്ടം! കഷ്ടം! എന്റെ ആഗ്രഹം പരിപക്വമാകുന്ന സമയത്തിൽ വിഫലമായി, നോക്കണം. ഞാൻ അവളുടെ അധരാമൃതപ്രാശനം ചെയ്യുന്നതിനു യോഗ്യനോ; അവളുടെ കുചദ്വയത്തെ എന്റെ വക്ഷസ്ഥലത്തിൽ ചേർത്ത് അവളാൽതന്നെ ആലിംഗനം ചെയ്യപ്പെടും എന്നു ഏതൊരു ദൈവത്തിനോ, അസൂയ തോന്നീട്ടു എന്റെ യത്നത്തിനെ നിരർത്ഥകമാക്കി ചെയ്തു; അതെ; അവൾ ഇവിടെത്തന്നെ ഇരുന്നിരുന്നു; ഹാ! ഹാ! എനിക്ക് എഴുതിയ <

-68-
പത്രം ഇവിടെത്തന്നെ കിടക്കുന്നു നോക്കണം; അങ്ങോട്ടു പോകുന്നതിനു എന്റെ പാദങ്ങൾ എന്തുകൊണ്ടു് പ്രവത്തിക്കുന്നില്ല.

 


[എന്നു പറഞ്ഞുംകൊണ്ടിരിക്കുന്ന സമയത്തിൽ ഉച്ചസ്വരമായിട്ടും ഒരു വചനം കേട്ടു: “അല്ലേ മഹാപ്രഭോ! ഞങ്ങൾ ഞങ്ങളുടെ ക്രിയകൾ ചെയ്യുന്നതിനു ആരംഭിക്കുന്ന സമയത്തിൽ മേഘരൂപത്തെ അവലംബിച്ചരിക്കുന്ന ദുഷ്ടപിശാചുകൾ ഞങ്ങളെ വളരെ ഉപദ്രവിക്കുന്നു."]


രാജാവു്: ഋഷീശ്വരന്മാരേ! ഭയപ്പെടേണ്ട; നിങ്ങളുടെ രാജാവു നിങ്ങളെ രക്ഷിക്കും. (എന്നു പറഞ്ഞു സന്തോഷേന നിഷ്ക്രാന്താഃ)


തൃതീയാങ്കം സമാപ്തം


 

നാലാമങ്കം (പേജ് 69 - 70)

 

-69-

ചതുർത്ഥാങ്കം



[ആശ്രമത്തിന്റെ എതിരെയുള്ള വനത്തിൽ അനസൂയയും, പ്രിയംവദയും പുഷ്പം ഇറുത്തും കൊണ്ടു് പ്രവേശിക്കുന്നു.‍‍‍]


അനസൂയ: അല്ലെ പ്രിയംവദെ! നമ്മുടെ പരമമിത്രമായിരിക്കുന്ന ശകുന്തള തനിക്ക് സൗന്ദര്യംകൊണ്ടും പ്രഭുത്വംകൊണ്ടും ഉചിതനായിരിക്കുന്ന വരനു ഗാന്ധർവരീതിയായിട്ടു ഭർതൃത്വം നല്കി എങ്കിലും, എന്റെ ഹൃദയത്തിൽ പലവിധം ചാഞ്ചല്യമുണ്ടാകുന്നു; പിന്നയും എല്ലാത്തിനേക്കാളും അധികം ഒരു സംഗതികൊണ്ടു വിഷാദം തോന്നുന്നു.


പ്രിയംവദ: അല്ലെ അനസൂയേ! അതെന്തൊരു ചിന്തയാകുന്നു?


അനസൂയ: ഇന്നു പ്രാതഃകാലത്തിങ്കൽ മനോജ്ഞനായിരിക്കുന്ന രാജാവിനെ നമ്മുടെ ഋഷീശ്വരന്മാർ സന്തുഷ്ടഹൃദയന്മാരായിട്ട് അനുഗ്രഹിച്ചു രാജധാനിക്കയച്ചു. അവൻ തന്റെ രാജധാനിയിൽ പൂണ്ണചന്ദ്രനിഭാനനകളായിരിക്കുന്ന അനേകം സ്ത്രീകളുടെ സമൂഹത്തിൽ ചേർന്നു ലയിച്ചിരിക്കുമ്പോൾ നമ്മുടെ ശകുന്തളയെ സ്മരിക്കുമോ എന്നു് എനിക്കു സംശയം തോന്നുന്നു.


പ്രിയംവദ: ഈ വിഷയത്തിങ്കൽ നിനക്കുണ്ടായിരിക്കുന്ന സംശയം സയുക്തികമായുള്ളതല്ല; എന്തുകൊണ്ടെന്നാൽ, ഈ രാജാവിനെപ്പോലെ വിവേകികളായും, ജ്ഞാനികളായും ഇരിക്കുന്നവർ സ്വഭാര്യയെ മറന്നു വലിപ്പത്തെ ഉപേക്ഷിക്കയില്ല. എന്നാൽ നമുക്കു

-70-
വേറിട്ടൊരു കായ്യം ആലോചിക്കേണ്ടിയിരിക്കുന്നു. എന്തെന്നാൽ കണ്വമഹർഷി തിരിച്ച് ആശ്രമത്തിൽ വന്നുകൂടുമ്പോൾ ഈ വർത്തമാനം മുഴുവനും കേട്ടാൽ എന്തുപറയുമോ അതറിവാൻ പാടില്ല.

 


അനസൂയ: എന്റെ മനോഗതം എന്തെന്നാൽ ആ മഹർഷി സന്തുഷ്ടനായിട്ട് ഭവിക്കുന്നതല്ലാതെ ഈ കാര്യത്തിൽ കുപിതനാകയില്ല.


പ്രിയംവദ: നിനക്ക് അങ്ങനെ തോന്നുന്നത് എന്തുകൊണ്ടാകുന്നു?


അനസൂയ: കണ്വമഹർഷി ശകുന്തളയ്ക്കു സദൃശനായിട്ടുള്ള ഒരു പുരുഷൻ കിട്ടണമെന്നു ഇച്ഛിച്ചുകൊണ്ടിരിക്കുന്നു; അങ്ങനെ ഇരിക്കുമ്പോൾ ഉചിതനായുള്ള വരനെ കിട്ടുകയാൽ അത് ഋഷീശ്വരന് അധികം സമ്മതമായിരിക്കുമെന്നു തോന്നുന്നു.


പ്രിയംവദ: നീ വിവേകത്തോടു പറയുന്നു; അതു യഥാർത്ഥം തന്നെ; (എന്നുപറഞ്ഞു കൂടയിൽ നോക്കീട്ടു) അല്ലെ അനസൂയേ! ഇപ്പോൾ നാം ഇറുത്ത പഷ്പങ്ങൾ. യഥേഷ്ടമായി; ഇനി നമുക്ക് ആശ്രമത്തിലേക്കു പോകാം; നടന്നെ.


അനസൂയ: ഇനിയും കുറെ പുഷ്പങ്ങൾ ഇറുക്കാം; എന്തിനായിട്ടെന്നാൽ, നമ്മുടെ ശകുന്തളയെ സദൃശനായുള്ള ഒരു പുരുഷനോടു ചേർത്താൽ ഈ പുഷ്പം കൊണ്ടു മാല കെട്ടി ഭവാനിയുടെ മൂർത്തിയിങ്കൽ ചാർത്താമെന്നു ഞാൻ പ്രാത്ഥിച്ചിരുന്നു.


[ആ സമയത്തിൽ ഒരു ശബ്ദം കേൾക്കയുണ്ടായി "അവിടെ ആരാകുന്നു? ഞാൻ ഇവിടെ വന്നിരിക്കുന്നു. നോക്കുവിൻ."]




 

നാലാമങ്കം (പേജ് 71 - 75)

 

-71-

അനസൂയ: ഇതാ ആരോ നൂതനമായിട്ട് ഒരതിഥി ആശ്രമത്തിൽ വന്നിരിക്കുന്നു എന്നു തോന്നുന്നു.


പ്രിയംവദ: എന്നാൽ നാം വേഗം പോകാം; സ്വരമണനെ ശീഘ്രം സംഘടിക്കണമെന്നുള്ള ആഗ്രഹംകൊണ്ടു ശകുന്തള ഇതരകളുടെ ലാളനയിങ്കൽ ഒരിക്കലും സന്തുഷ്ടയായിട്ടു തീരുകയില്ല; അതുകൊണ്ടു നാം വേഗം പോകണം.


അനസൂയ: അതെ, അങ്ങനെതന്നെ, എന്നാൽ നമുക്കു അധികം പുഷ്പത്തിനു ആവശ്യമിരിക്കുന്നു.


[പിന്നെയും ഒരു ശബ്ദം കേൾക്കയുണ്ടായി; ''നീ മൂഢയാകുന്നു; വന്ദ്യനായിരിക്കുന്ന ഒരതിഥിയെ മാനിക്കുന്നില്ല; എന്റെ ശാപത്തിനെ കേൾക്ക - തപോബലം കൊണ്ടു വന്ദ്യനായിരിക്കുന്ന ഒരു മഹാപുരുഷനെ അലക്ഷ്യമാക്കി ചെയ്‍വാൻതക്കവണ്ണം നിന്റെ ഹൃദയം സർവദാ യാതൊന്നിങ്കൽ അനുരക്തമായിരിക്കുന്നോ പിന്നെയും മദിരാപാനം ചെയ്തു ബുദ്ധിഭ്രമം വന്നിരിക്കുന്ന സമയത്തിൽ പുലമ്പുന്ന വാക്കുകളെ ലഹരി പോയതിന്റെ ശേഷം എങ്ങനെ മറക്കുന്നോ, അങ്ങനെ അവൻ നിന്നെ വേഗം മറന്നുപോകും; സന്ദേഹമില്ല.”]


പ്രിയംവദ: കഷ്ടം! കഷ്ടം! എന്തൊരനർത്ഥം സംഭവിച്ചു; ഇതിനു് ഇനി എന്തുചെയ്യേണ്ടു? ശകുന്തള വിരഹാധിക്യംകൊണ്ടു വന്ദ്യനായിരിക്കുന്ന ഒരു ഋഷീശ്വരനെ തിരസ്കരിച്ചു എന്നു തോന്നുന്നു.


അനസൂയ: അതെ; അങ്ങനെ തന്നെ എന്നു തോന്നുന്നു; പരമകോപിഷ്ഠനാകുന്ന ദുർവാസാമഹര്‍ഷി അതാ പോകുന്നു, നോക്കു്.


പ്രിയംവദ: ഇവൻ തന്നെ; അതിനു സംശയമില്ല. മററാർക്കും ഇത്ര ഉഗ്രശക്തിയില്ല; അല്ലെ അനസൂയേ! <

-72-
വേഗം ചെന്നു് അവന്റെ കാല്‍ക്കല്‍ വീണു് ശരണം പ്രാപിക്കു്; പിന്നയും നല്ലവാക്കു് പറഞ്ഞു അവന്റെ ശാപത്തിനു വല്ലതും ഉപശമനം ചോദിക്കു്.

 


അനസൂയ: എന്നാൽ വേഗം പോകാം. (എന്നുപറഞ്ഞുകൊണ്ടു പോയി.)


പ്രിയംവദ: (സ്വഗതം) എന്തൊരനർത്ഥം സംഭവിച്ചു; നോക്കണം. എന്നാൽ അനസൂയ തന്റെ സാമർത്ഥ്യംകൊണ്ടു വല്ലതും യത്നം ചെയ്തിരിക്കുമെന്നു തോന്നുന്നു. (അനസൂയ പിന്നയും പ്രവേശിക്കുന്നു.)


അനസൂയ: അല്ലെ പ്രിയംവദേ! അവന്റെ ക്രോധത്തിനെ അവൻ ഒരിക്കലും തടുക്കുന്നില്ല; എത്രതന്നെ നമസ്കരിച്ചിട്ടും എത്രതന്നെ നല്ലവാക്കു പറഞ്ഞിട്ടും അവൻ ശാന്തനായില്ല. അവന്റെ കോപത്തെ ശമനം വരുത്തുന്നതിനു ആരാൽ കഴിയും? എന്നാൽ അവൻ ഒടുക്കം കുറെ പശ്ചാത്താപത്തെ പ്രാപിച്ചു.


പ്രിയംവദ: എന്നാൽ അവൻ എങ്ങനെ പശ്ചാത്താപയായിട്ട് ഭവിച്ചു? നീ എന്തെല്ലാം പറഞ്ഞു? എന്നെ ധരിപ്പിക്കു്.


അനസൂയ: അവൻ എപ്പോൾ തിരിച്ചുവരികയില്ല എന്നു ഖണ്ഡിതമായിട്ടു് പറഞ്ഞോ, അപ്പോൾ ഞാൻ അവന്റെ കാല്കൽ വീണ് ഇപ്രകാരം പ്രാത്ഥിച്ചു "അല്ലെ മുനിശ്രേഷ്ഠ! നീ എങ്ങനെയെങ്കിലും ക്ഷമിക്കണം എന്തുകൊണ്ടെന്നാൽ മനോജ്ഞയായിരുക്കുന്ന കന്യകയ്ക്ക് നിന്നെക്കുറിച്ചു് അശ്രദ്ധ ഉണ്ടായിരുന്നില്ല; എന്നാൽ കുറെ മനശ്ചാഞ്ചല്യം കൊണ്ടു അവൾ നീയാകുന്നു എന്നുള്ളതറിഞ്ഞില്ല."


പ്രിയംവദ: പിന്നെ എന്തായി?




-73-

അനസൂയ: അവൻ പറഞ്ഞതെന്തന്നാൽ, "എന്റെ ശാപം വൃർത്ഥമാകയില്ല; എന്നാൽ ഒരിക്കലും പിന്മാറുകയില്ല. എങ്കിലും ശകുന്തളയ്ക്കും ഈ രാജാവിനും ഉണ്ടായിട്ടുള്ള സകൃദ്ദര്‍ശനത്തിങ്കൽ രാജാവു തന്നാൽ കൊടുക്കപ്പെട്ടിരിക്കുന്ന അംഗുലീയത്തെ കണ്ടുകൂടുമ്പോൾ നല്ലതിൻവണ്ണം ഓർമ്മിക്കും; പിന്നത്തതിൽ അവൻ തന്റെ ഭാര്യയെ സ്വീകരിക്കും." (എന്നു പറഞ്ഞിട്ട് അദൃശ്യനായി.)


പ്രിയംവദ: ഇപ്പോൾ ഉറപ്പായിട്ടുള്ള വിശ്വാസത്തിനു ആസ്പദമായി; എന്തുകൊണ്ടെന്നാൽ നമ്മുടെ പ്രഭു നഗരത്തിലേക്കു പോകുന്നതിനു മുമ്പിൽ തന്റെ മുദ്രാമോതിരം ശകുന്തളയുടെ അംഗുലിയിൽ ഇട്ടുംവച്ചു പോയിരിക്കുന്നു. അതുകൊണ്ടു് അവൻ അതിനെ നോക്കുമ്പോൾ സകലവും യഥാക്രമമായിട്ടു സംഭവിക്കും.


അനസൂയ: ഭയങ്കരമായുള്ള ഈ ശാപവും, അതിന്റെ നിവൃത്തിയും രഹസ്യമായിട്ടു മനസ്സിൽ ധരിക്കേണ്ടതാകുന്നു; എന്തുകൊണ്ടെന്നാൽ, ശകുന്തളയ്ക്കു് ധൈയ്യമില്ലാഴികകൊണ്ടു് ഉഗ്രമായിരിക്കുന്ന ശാപത്തെ കേട്ടുവെങ്കിൽ വളരെ സുഖഹീനയായിട്ടു ഭവിക്കും.


പ്രിയംവദ: യഥാർത്ഥം തന്നെ. മനോജ്ഞമായിരിക്കുന്ന പിച്ചിലതയ്ക്കു ആരെങ്കിലും തിളയ്ക്കുന്ന ഉഷ്ണോദകം, കൊണ്ടു് സേചനം ചെയ്യുമോ?


[ആ സമയത്തിൽ കണ്വമഹർഷിയുടെ ശിഷ്യൻ പ്രവേശിക്കുന്നു.]


ശിഷ്യൻ: (സ്വഗതം) ഇപ്പോൾ യാത്ര കഴിഞ്ഞു തിരിച്ചുവരുന്ന കണ്വമഹർഷി എന്നെ പ്രാതഃകാലം സമീപിച്ചൊ എന്നു നോക്കുന്നതിനു ആജ്ഞാപിച്ചിരി

-74-
ക്കുന്നു. (നാലുവശത്തും നോക്കി പറയുന്നു) ആഹ്ലാദകരനാകുന്ന ചന്ദ്രൻ പശ്ചിമസമുദ്രത്തിൽ മുങ്ങുന്നു. പിന്നെയും അരുണന്റെ സാരഥ്യംകൊണ്ടു ശോഭായമാനമായിരിക്കുന്ന രഥത്തിൽ ആദിത്യഭഗവാൻ ആസനസ്ഥനായിട്ടു ഉഗ്രമായിരിക്കുന്ന തന്റെ കിരണാവലികളെ വീശുന്നു. അതെ; അതെ; ഇപ്പോൾ ചന്ദ്രാസ്തമനമായി; അതിനാൽ നീലോല്പലങ്ങൾ പ്രാണ നായകൻറെ വിയോഗവിരഹംകൊണ്ടു ചിന്താഗ്രസ്തകളായിരിക്കുന്ന തരുണിജനങ്ങളെപ്പോലെ വാടിക്കിടക്കുന്നു; സുന്ദരമായിരിക്കുന്ന മയൂരങ്ങൾ ഹോമശാലയുടെ ഉപരിഭാഗത്തിൽനിന്നും സുസ്വരത്തെ ആലാപിക്കുന്നു; നോക്കണം. പിന്നെയും ജംബുകങ്ങൾ തങ്ങളുടെ സദനമാകുന്ന കാവുകളിലേക്കു ഓടുന്നു.

 


അനസൂയ: (സ്വഗതം) പ്രപഞ്ചരീതികളെ ഒട്ടും അറിവാൻവഹിയാത്ത വിഡ്ഡിയാകുന്ന ശകുന്തളയ്ക്കു ഇത്ര മോഹം പ്രാപ്തമായിരിക്കുന്നു; എന്നാൽ വിവേകിയായിരിക്കുന്ന ഈ രാജാവ് ഇവളെ മറന്നോ?


ശിഷ്യൻ: (സ്വഗതം) ഹോമകാലം പ്രാപ്തമായി. (സന്ധ്യാവന്ദനം ചെയ്യുന്നതിനു നല്ല സമയമെന്ന് കണ്വമഹർഷിയോടു അറിവിക്കുന്നതിനായിട്ടു പോകുന്നു.)


അനസൂയ: (സ്വഗതം) എന്തുചെയ്യാം? ക്രൂരനായിരിക്കന്ന മന്മഥൻ വാക്ശുദ്ധിയില്ലാത്ത ഒരു രാജാവിന്റെ ഹേതുവായിട്ടു ശകുന്തളയെ ഇത്രവളരെ ഉപദ്രവിക്കുന്നോ? അഥവാ ഉഗ്രനായിരിക്കുന്ന ദുർവാസാവിന്റെ ശാപം ഫലിക്കുന്നതിനു ആരംഭമായോ? അങ്ങിനെതന്നെ തോന്നുന്നു ; എന്തുകൊണ്ടെന്നാൽ, ഇത്ര ബുദ്ധിശാലിയായിരിക്കുന്ന പ്രഭു കാരണംകൂടാതെ ഒരിക്കലും

-75-
ഇവളെ മറക്കയില്ല. ഈ മോതിരത്തെ അവന്റെ അടുക്കൽ അയയ്ക്കട്ടൊ. അഹോരാത്രവും അശ്രുഭരിതയായിരിക്കുന്ന ശകുന്തളയുടെ, വിരഹശമനാർത്ഥമായിട്ടു ഒരുപായവും കാണുന്നില്ല. എന്നാൽ അവൾ എന്തൊരു അപരാധം ചെയ്തു? ശകുന്തളയുടെ പേരിൽ എനിക്കു നിരുപമമായിരിക്കുന്ന മമത ഉണ്ടായിരുന്നു എങ്കിലും കണ്വമഹർഷിയോടു അവൾ വിരഹിണിയായിരിക്കുന്നു എന്നു ഇപ്പോൾ അറിവിക്കാനും പാടില്ല. കഷ്ടം! കഷ്ടം! ഞാൻ നിരുപിച്ചാൽ എന്തോന്നു സാദ്ധ്യമാകും?

 


[ആ സമയത്തിൽ പ്രിയംവദ പ്രവേശിക്കുന്നു.]


പ്രിയംവദ: അല്ലെ അനസൂയേ! വേഗം വാ! വേഗം വാ! ത്വരചെയ്ക; ത്വര ചെയ്ക; ശകുന്തളയെ സ്വരമണന്റെ രാജധാനിക്കു കൂട്ടിച്ചുകൊണ്ടുപോകുന്നതിന് ഉചിതമായുള്ള യത്നങ്ങൾ നടക്കുന്നുണ്ടു്.


അനസൂയ: (വിസ്മിതയായിട്ട്) നീ എന്തെല്ലാം പറയുന്നു?


പ്രിയംവദ: കേൾക്കു്; ഇപ്പോൾ ഞാൻ ശകുന്തളയുടെ അടുക്കൽ കുശലപ്രശ്നം ചെയ്‍വാനായിട്ടു പോയിരുന്നു.


അനസൂയ: അപ്പോൾ എന്തു പ്രസ്താവമുണ്ടായി?


പ്രിയംവദ: അവൾ അധോമുഖിയായിട്ടു രോദനം ചെയ്തു കൊണ്ടിരുന്നു. ആ സമയത്തിൽ കണ്വമഹർഷി പ്രവേശിച്ചിട്ട് അവളെ ആലിംഗനം ചെയ്ത്, വക്ഷ്യമാണരീതിയായിട്ടു പറഞ്ഞതെന്തന്നാൽ, "ഇന്നു നല്ല ശകുനം ഉണ്ടായി. എന്തെന്നാൽ, പുകകൊണ്ടു കണ്ണു കാണാതെ ഇരുന്നു എങ്കിലും നാം ഹോമിച്ച ഹവിർഭാഗം ഒക്കെയും ഹോമകുണ്ഡത്തിന്റെ മധ്യത്തിൽതന്നെ വീണു. അതുകൊണ്ടു് ഇനി നിനക്കൊട്ടും <

നാലാമങ്കം (പേജ് 76 - 80)

 

-76-
വ്യസനം വേണ്ട. ഇന്നേദിവസംതന്നെ ദീനയായിരിക്കുന്ന നിന്നെ വൃദ്ധഋഷീശ്വരന്റെ പർണ്ണശാലയിൽനിന്നും ഉദ്ദാമമായിരിക്കുന്ന രാജധാനിയിൽ നിന്റെ രമണന്റെ സദനത്തിൽ അയയ്ക്കുന്നതിനായിട്ടു നിയോഗിക്കുന്നു.''

 


അനസൂയ: അല്ലെ പ്രിയംവദേ! കണ്വമഹർഷി തന്റെ വിയോഗകാലത്തുങ്കൽ നടന്നിട്ടുള്ള പ്രകരണങ്ങളെ മുഴുവനും എങ്ങനെ അറിഞ്ഞു? അഥവാ ആരാൽ പറയപ്പെട്ടു?


പ്രിയംവദ: അവൻ ആശ്രമത്തിൽ പ്രവേശിച്ചുകൂടുമ്പോൾ ആകാശവാണി ഉണ്ടായിപോൽ.


അനസൂയ: എന്തു്! പരമാശ്ചയകരമായിരിക്കുന്നു!


പ്രിയംവദ: കേൾക്കു: ആകാശവാണി എങ്ങിനെ ഉണ്ടായി എന്നാൽ, “അല്ലെ മുനീശ്വര! പ്രീതികൊണ്ട് നിന്നാൽ സ്വീകരിക്കപ്പെട്ടിരിക്കുന്ന കന്യകയ്ക്കു സകലലോകനായകനായിരിക്കുന്ന ദുഷ്യന്തന്റെ പക്കൽനിന്നും അമൂല്യമായിരിക്കുന്ന ഒരു പദാർത്ഥം ലഭിച്ചിരിക്കുന്നു."


അനസൂയ: (പ്രിയംവദയെ ആലിംഗനംചെയ്ത്) ഇരിക്കു, ഇരിക്കു; ഞാൻ വളരെ സന്തുഷ്ടയായി. എന്റെ സന്തോഷസാഗരത്തിനു തീരം കാണുന്നില്ല. എന്നാൽ ഇത്രവേഗം ശകുന്തള നമ്മെ വിട്ടുംവച്ചു പോകുന്ന പ്രകരണത്തുങ്കൽ എന്റെ സന്തോഷത്തിനു തുല്യമായുള്ള വ്യസനവും പ്രാപ്തമാകുന്നു.


പ്രിയംവദ: അങ്ങിനെ പറയണ്ട. എത്ര വ്യസനം ഉണ്ടായിരുന്നാലും സുഖപ്രദമായിരിക്കുന്ന അവളുടെ സ്ഥിതിയെ വിചാരിക്കുമ്പോൾ നമുക്ക് അത്യാനന്ദമുണ്ടാകും, സന്ദേഹമില്ല.




-77-

അനസൂയ: നാം വേഗം പോയിട്ട് അവൾക്ക് ഉചിതമായുള്ള വസ്ത്രധാരണം ചെയ്യാം. (എന്നു പറഞ്ഞും കൊണ്ടു രണ്ടുപേരും പോകുന്നു.)


[പിന്നത്തതിൽ ഒരു ശബ്ദം കേൾക്കയുണ്ടായി. "അല്ലെ ഗൗതമി! ശിഷ്യന്മാരാകുന്ന സാർണ്ണഗർവാവിനെയും സാർണ്ണവെത്താവിനേയും ശകുന്തളയുടെ കൂടെ പോകുന്നതിനായിട്ട് ഒരുങ്ങി ഇരിപ്പാൻ പറ.”]


പ്രിയംവദ: അല്ലേ അനസൂയേ! വേഗംവാ! വേഗംവാ! ശകുന്തളയെ ഹസ്തിനപുരത്തിലേക്കു കൂട്ടിച്ചുകൊണ്ടു പോകുന്നതിനായിട്ടു് നമ്മുടെ ജനകനാകുന്ന കണ്വമഹർഷി ആജ്ഞാപിക്കുന്ന കേൾക്കു.


അനസൂയ: അങ്ങിനെതന്നെ; പോകാം നടക്കു്.


പ്രിയംവദ: ഇതാ! മനോജ്ഞമായിരിക്കുന്ന വിദ്യുല്ലതയെപ്പോലെ ശോഭായമാനയായിരിക്കുന്ന ശകുന്തള ഋഷിപത്നികളാൽ അനുഗ്രഹിക്കപ്പെടുന്ന നോക്കു്; നാം ഇരുവരും ചെന്നു അവളോടു കുശലപ്രശ്നം ചെയ്യാം.


[ആ സമയത്തിൽ ശകുന്തളയും ഗൗതമിയും ചില ഋഷിപത്നിമാരും പ്രവേശിക്കുന്നു.]


ശകുന്തള: എല്ലാപേരേയും ഞാൻ നമസ്കരിക്കുന്നു.


ഋഷിപത്നികൾ: നിനക്കു ദീർഘായുസ്സും രമണന്റെ പൂർണ്ണവാത്സല്യത്തിനു പാത്രതയും വലശാസനതുല്യനായിരിക്കുന്ന പുത്രനും ശീഘ്രം ഉണ്ടാകട്ടെ.


പ്രിയംവദയും അനസൂയയും: അല്ലെ ശകുന്തളേ! പ്രാതഃകാലം നിനക്കു സുഖപ്രദമായിരിക്കുന്നോ?


ശകുന്തള: പരമസുഖകരംതന്നെ. നാമെല്ലാവരും ഇവിടെ ഇരിക്കാം (എന്നു പറഞ്ഞു ഇരിക്കുന്നു.)


അനസൂയ: ഇപ്പോൾ കുളിച്ചു കെട്ടിയ കുന്തളത്തിനെ

-78-
മണപ്പിക്കുന്നതിനായിട്ടു കുറെ ധൂപം കൊണ്ടുവന്നിരിക്കുന്നു. ഞാൻ അതുകൊണ്ടു കേശത്തിനെ വാടകെട്ടട്ടൊ?

 


ശകുന്തള: എന്നാൽ വളരെ കൃതജ്ഞയായിരിക്കുന്നു; ബാല്യമൈത്രികളായിരിക്കുന്ന നിങ്ങളെ പിരിഞ്ഞുപോകുന്ന പ്രകരണത്തുങ്കൽ എനിക്കു വളരെ വ്യസനം ഉണ്ടാകുന്നു. (എന്നു പറഞ്ഞു അശ്രുപതനം ചെയ്തുതുടങ്ങി)


പ്രിയംവദ: പ്രിയേ! നീ രമണന്റെ സദനത്തിലേക്കു പോകുന്ന സമയത്തുങ്കൽ രോദനം ചെയ്യുന്നതു് അനുചിതമാകുന്നു. (എന്നു പറഞ്ഞു രണ്ടുപേരും അവൾക്കു് അലങ്കാരം ചെയ്യുന്ന സമയത്തിൽ അശ്രുപാതം ചെയ്തുതുടങ്ങി.) അല്ലെ ശകുന്തളേ ! മനോജ്ഞമായിരിക്കുന്ന നിന്റെ ദേഹത്തിനു ദിവ്യവസ്ത്രം ധരിപ്പിക്കണം; പാന്നെ വനത്തിൽനിന്നും ഞങ്ങളാൽ സമ്പാദിക്കപ്പെട്ടിരിക്കുന്ന സമഗ്രപുഷ്പങ്ങളെക്കൊണ്ടും നിർവഞ്ചനയായിട്ട് നിന്നെ അലങ്കരിക്കാം.


[ആ സമയത്തിൽ കണ്വമഹർഷിയുടെ ശിഷ്യൻ പ്രവേശിക്കുന്നു.)


ശിഷ്യൻ: ഇതാ! ഒരു ഉത്തമവസ്ത്രവും, ആഭരണവും, കുരുകുലശ്രേഷ്ഠനായിരിക്കുന്ന രാജാവിന്റെ ഭാര്യയായി മനഃപൂർവ്വകമായിട്ടു സ്വീകരിക്കപ്പെടട്ടെ; പിന്നയും അവൾക്കു സകല സൗഖ്യങ്ങളും ആചന്ദ്രാർക്കപര്യന്തം ഘടിക്കട്ടെ.


ഗൗതമി: എടോ ബാലകാ! ഇപ്രകാരം മനോജ്ഞമായുള്ള അലങ്കാരം എവിടെനിന്നും പ്രാപ്തമായി?


ശിഷ്യൻ: കണ്വമഹർഷിയുടെ തപോബലം കൊണ്ട് പ്രാപ്തമായി.




-79-

ഗൗതമി: ഇതു പരമാശ്ചര്യകരമായിരിക്കുന്നു; ഇതിന്റെ വൃത്താന്തത്തെ പറ,


ശിഷ്യൻ: കേട്ടാലും മാതാവേ! ശ്രേഷ്ഠനായിരിക്കുന്ന മഹർഷി മനോജ്ഞമായുള്ള വസ്ത്രം വേണമെന്നു മനസ്സിൽ ഇച്ഛിച്ചുകൂടുമ്പോൾ വനദേവതകൾ നാനാപ്രകാരമായുള്ള പുഷ്പാഞ്ചിതവസ്ത്രവും ചിലർ പല്ലവം പോലെ ഇരിക്കുന്ന ശകുന്തളയുടെ ചരണാലങ്കാരാർത്ഥമായിട്ടു ലാക്ഷാരസവും ചിലർ മനോജ്ഞമായിരിക്കുന്ന ആഭരണങ്ങളും കൊണ്ടുവന്നു കൊടുത്തു.


ഗൗതമി: ശകുന്തളയുടെ നായകനായിരിക്കുന്ന ദുഷ്യന്തന്റെ രാജലക്ഷ്മിയാൽ വനദേവതകളെ ഇത്ര ഉപചാരം ചെയ്യുന്നതിനായിട്ടു ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു എന്നു തോന്നുന്നു.


ശിഷ്യൻ: അതെ; അങ്ങിനെതന്നെ ആയിരിക്കണം. എന്നാൽ ഇപ്പോൾ കണ്വമഹർഷി മാലിനീനദിയിൽ . സ്നാനാർത്ഥമായിട്ട് പോയിരിക്കകൊണ്ടു എനിക്കും കുറെ കാര്യമുണ്ടു്. അതിനാൽ ഞാനും പോകുന്നു.


[ആ സമയത്തിൽ കണ്വമഹർഷി പ്രവേശി ക്കുന്നു.]


കണ്വഋഷി: (സ്വാഗതം) ഇന്നേദിവസം ശകുന്തള പോകുന്നു എന്നുള്ളതു നിശ്ചയമായി, എങ്കിലും എന്റെ ഹൃദയം ഇത്ര ചഞ്ചലതയെ എന്തിനു പ്രാപിക്കുന്നു? പിന്നെയും അനേകം പ്രാവശ്യം വിവേകബലംകൊണ്ടു വ്യസനത്തിനെ എത്രതന്നെ ചെറുത്താലും അശ്രുപ്രവാഹത്താൽ നേത്രങ്ങൾ പ്രകാശമായിട്ടു കാണുന്നില്ല. കണ്ഠവും ശോഷിക്കുന്നു. അത്യാശ്ചര്യം; അത്യാശ്ചര്യം; സകലപ്രാപഞ്ചികവ്യവഹാരങ്ങളേയും തിരസ്കരിച്ചിട്ടു അരണ്യത്തിൽ വസിക്കുന്ന എനിക്കു <

-80-
കൂടെ എന്തിനിത്ര ചഞ്ചലത പ്രാപ്തമായിരിക്കുന്നു? അതുകൊണ്ടു നോക്കുമ്പോൾ ദൂരദേശസ്ഥനായിരിക്കുന്ന ജാമാതാവിന്റെ സദനത്തിലേക്കു സ്വകന്യക പോകുന്ന സമയത്തിൽ മാതാപിതാക്കന്മാർക്കു എത്ര വ്യസനമുണ്ടായിരിക്കാം!

 


ഗൗതമി: ശകുന്തളേ! കണ്വമഹർഷി നിന്റെ മാഗ്ഗം നോക്കിക്കൊണ്ടിരിക്കുന്നു. വേഗം ചെന്നു അദ്ദേഹത്തിനെ നമസ്കരിക്ക. (ഇപ്രകാരം പറഞ്ഞതിനെ കേട്ട് ശകുന്തള കണ്വമഹർഷിയെ നമസ്കരിക്കുന്നു.)


കണ്വഋഷി: ശചിയും ദേവന്ദ്രനും രമിക്കുംവണ്ണം നിങ്ങളും ചിരകാലം സുഖമായിട്ടു വസിപ്പിൻ; പിന്നെയാ ജയന്തനെപ്പോലെ ഒരു പുത്രൻ വേഗം ഉണ്ടാകും, സന്ദേഹമില്ല.


ഗൗതമി: അല്ലെ ബാലേ! ഈ ആശീവാദത്തിനെ മനഃപൂവമായിട്ട് സ്വീകരിച്ചോ.


കണ്വഋഷി: അല്ലെ, എന്റെ പ്രീതിക്കു പാത്രമായുള്ളവളേ! ഈ ഹോമകുണ്ഡത്തിനു പ്രദക്ഷിണംവയ്ക്കുക. എന്തുകൊണ്ടെന്നാൽ ഹവിർഭാഗംകൊണ്ടും ആജ്യംകൊണ്ടും ജാജ്വല്യമാനമായിരിക്കുന്ന ഈ ജ്വാല സകലപാപങ്ങളേയും ഛേദിക്കുന്നു. ഇപ്പോൾ നല്ല ശമനം വരുന്നു. നീ യാത്രപറപ്പെടു്; എടോ ശിഷ്യന്മാരേ! എവിടെയെല്ലാം ചുറ്റുന്നു? വേഗം വരിൻ. --


ശിഷ്യന്മാർ: സ്വാമി! ഞങ്ങൾ സന്നദ്ധന്മാരായിരിക്കുന്നു. അല്ലെ സാർണ്ണഗർവ! ശകുന്തളയ്ക്കു മാർഗ്ഗം കാണിക്ക്. -


സാർണ്ണഗർവ: ഇങ്ങിനെ വരിക ശകുന്തളെ.


[എന്നു പറഞ്ഞു കൊണ്ടു് എല്ലാവരും പോകുന്നു.]


ശകുന്തള: (പ്രിയംവദയേയും അനസൂയയേയും നോക്കി) അല്ലെ സഖിമാരെ! ഞാൻ സ്വനായകന്റെ സദന

നാലാമങ്കം (പേജ് 81 - 85)

 

-81-
ത്തിലേക്കു പോകുന്നതിനു പരമസന്തുഷ്ടയായിരിക്കുന്നു; എങ്കിലും ഈ ആശ്രമത്തെ ഉപേക്ഷിച്ചുംവെച്ചു പോകുന്നതിനു് എന്റെ പാദങ്ങൾ പ്രവൃത്തിക്കുന്നില്ല.

 


പ്രിയംവദ: അതെ യഥാർത്ഥംതന്നെ; ആശ്രമവാസികളായ സകല ജനങ്ങളും നിന്റെ വിയോഗത്തെ അറിഞ്ഞു പരമഖിന്നന്മാരായിട്ടു തീർന്നു. മനോജ്ഞമായിരിക്കുന്ന ഹരിണസമൂഹങ്ങൾ കോമളമായിരിക്കുന്ന പുല്ലിനെ തിന്നുന്നതിനു സന്തുഷ്ടന്മാരായിട്ടു ഭവിക്കുന്നില്ല. പിന്നെയും സകലവൃക്ഷങ്ങളും നിശ്ചേഷ്ടിതങ്ങളായിട്ടും ശോഭാവിഹീനങ്ങളായിട്ടും തീർന്നിരിക്കുന്നു.


ശകുന്തള: (കണ്വമഹർഷിയെ നോക്കി പറയുന്നു.) അല്ലെ വന്ദ്യനായുള്ള പിതാവേ! ഈ ആശ്രമത്തിനു് ഉല്ലാസം നൽകുന്ന ഈ മാധവീലത എന്റെ സ്ഥാനത്തിൽ അവിടത്തെ ലാളനയ്ക്കു പാത്രമായിട്ടു ഭവിക്കട്ടെ.


കണ്വഋഷി: അല്ലെ ശകുന്തളേ! വന്ദ്യമായിരിക്കുന്ന നിന്റെ ഗുണങ്ങൾകൊണ്ട് ഉചിതമായുള്ള പുരുഷൻ നിനക്കു കിട്ടി; അതിനാൽ എനിക്കു വളരെ ദിവസമായിട്ടുണ്ടായിരുന്ന ചിന്ത നിവൃത്തിച്ചു; പിന്നെയും എന്റെ മനോരഥം പരിപൂണ്ണമായി; എന്നതുകൊണ്ടു ഈ മാധവീലതയ്ക്കും സമീപത്തിലുള്ള ആമ്രവൃക്ഷത്തിനും വിവാഹം കഴിപ്പിക്കാം. ഇപ്പോൾ യാത്ര പുറപ്പെടുന്നതിനു നല്ലസമയമായിരിക്കകൊണ്ടു വേഗം പുറപ്പെടു.


ശകുന്തള: അല്ലെ സഖിമാരെ! നിങ്ങളെ വിട്ടുംവച്ചുപോകുന്ന പ്രകരണത്തുങ്കൽ എനിക്കു വളരെ വ്യസനം തോന്നുന്നു.


[അനുസൂയയും പ്രിയംവദയും “ഇനിമേൽ നമ്മുടെ

-82-
ഹൃദയകുവലയത്തിനെ ആരുടെ വദനചന്ദ്രനെക്കൊണ്ടു് സന്തോഷിപ്പിക്കപ്പെടും?" എന്നു അശുപാതം ചെയ്തുതുടങ്ങി.]

 


കണ്വഋഷി: അല്ലെ അനസൂയേ! അല്ലെ പ്രിയംവദേ! ശകുന്തള ശുഭപ്രകരണത്തിനായിട്ടു യാത്ര പുറപ്പെടുന്ന സമയത്തിൽ അശ്രുപ്രവാഹത്തെ ചെയ്യുന്നതു വളരെ നിന്ദ്യമാകുന്നു.


ശകുന്തള: അല്ലെ പിതാവേ! ഇപ്പോൾ ഗഭിണിയായിരിക്കുന്ന ഈ ഹരിണം പ്രസവിക്കുന്ന സമയത്തിൽ ആ വർത്തമാനം അവശ്യമായിട്ടു എന്നെ ധരിപ്പിക്കണം.


കണ്വഋഷി: ശകുന്തളേ! ഒരിക്കലും മറക്കുകയില്ല.


ശകുന്തള: (കുറെദൂരം പോയിട്ടു പിൻതിരിഞ്ഞു നോക്കുന്നു) ഇതെന്താ എന്റെ വസ്ത്രത്തെ പിടിച്ചു വലിക്കുന്നു?


കണ്വഋഷി: പരമോൽക്കടമായിരിക്കുന്ന നിന്റെ ലാളനയ്ക്കു പാത്രമായിരിക്കുന്ന ഒരു തരുണഹരിണം നിന്റെ വിയോഗത്തെ അറിഞ്ഞു സ്വകൃതജ്ഞതയെ സൂചിപ്പിക്കുന്നതിനായിട്ടു വന്നു എന്നു തോന്നുന്നു.


ശകുന്തള: മൃതയായിരിക്കുന്ന ജനനിയുടെ കഠോരദുഃഖത്തിനെ മറക്കാൻ തക്കവണ്ണം നിന്നെ പുത്രവാത്സല്യമായിട്ട് ഇത്രനാളും ലാളിച്ചുംവച്ച്, ഇപ്പോൾ പിരിഞ്ഞുപോകുന്ന പ്രകരണത്തുങ്കൽ എനിക്കു വളരെ ദുഃഖം തോന്നുന്നു. (എന്നു പറഞ്ഞ് നേത്രങ്ങളെ തുടയ്കുന്നു.)


കണ്വഋഷി: അല്ലെ വത്സേ! നിശ്ചയത്തെ ത്യജിച്ചിട്ടു് എന്തിനു വ്യസനിക്കുന്നു? അശ്രുപ്രവാഹം നേത്രങ്ങളിൽ നിറഞ്ഞുകൂടുമ്പോൾ നിശ്ചയാത്മകമായിരി

-83-
ക്കുന്ന വിവേകത്തിന്റെ കരംകൊണ്ടു നിരോധം ചെയ്യണം; എന്തുകൊണ്ടെന്നാൽ, ലോകത്തിൽ ജന്മപഥത്തിൽ സുഖദുഃഖാത്മകമായിരിക്കുന്ന കുന്നും കുഴിയും വളരെ ഇരിക്കുന്നു. അതിൽ വിവേകമെന്നും സുഗുണമെന്നും ഉഭയമാഗ്ഗദർശികൾ ഇല്ലാഞ്ഞാൽ പന്ഥാക്രമണം ചെയ്യുന്നതു അത്യന്തം ദുർല്ലഭം തന്നെ എന്നറിയണം. അതുകൊണ്ടു വിവേകത്തിനെ ഒരിക്കലും മറക്കരുതു്.

 


സാർണ്ണഗർവ: അല്ലെ മഹർഷിശ്രേഷ്ഠ! ലോകത്തിങ്കൽ സ്വജനങ്ങളെ യാത്ര പറഞ്ഞയയ്ക്കാനായിട്ടു പോകുമ്പോൾ മാഗ്ഗത്തിൽ അധികം ജലം കണ്ടാൽ മറികടന്നു പോകരുതെന്നു ന്യായം പറയുന്നുണ്ടു്. അതിനാൽ ഇപ്പോൾ ഒരു വലിയ ചിറയുടെ കര അടുക്കകൊണ്ടു ഇവിടെനിന്നും സ്വാശ്രമത്തിലേക്കു തിരിക്കാം.


കണ്വഋഷി: എന്നാൽ കുറെ നേരമെങ്കിലും ഈ വടവൃക്ഷത്തിന്റെ ഛായയിൽ ഇരിക്കാം. ദുഷ്യന്തമഹാരാജാവിനു ഞാൻ പറഞ്ഞയയ്ക്കാൻ തക്കവണ്ണം എന്തിരിക്കുന്നു?


അനസൂയ: ശകുന്തളേ! നിന്റെ വിയോഗത്തെ സഹിക്കുന്നതിനു് എന്റെ ദേഹം അശക്തമായിരിക്കുന്നു; നിരുപമമായിരിക്കുന്ന രാജമന്ദിരത്തിന്റെ മധ്യത്തിങ്കൽ രാജത്വത്തിന്റെ വിരുതുകൊണ്ടു് വേഷ്ടിതയായിരിക്കുന്ന നീ ദീനകളായും ബാല്യസഖികളായും ഇരിക്കുന്ന ഞങ്ങളെ മറക്കാതെ ഇരിക്കുമോ?


കണ്വഋഷി: എനിക്കു ഒന്നു തോന്നുന്നു; അതിനെ പറയാം കേൾക്കു്. നീ ദുഷ്യന്തന്റെ അടുക്കൽ പോയ ഉടനെ ഇപ്രകാരം ഞാൻ പറഞ്ഞയച്ചു എന്നു പറയണം: "ഗാന്ധർവവിവാഹമായിട്ടു് സ്വീകരിക്കപ്പെട്ടി <

-84-
രിക്കുന്ന ഈ ശകുന്തള അജസ്രം നിന്റെ പ്രീതിക്കു പാത്രമായിരിക്കട്ടെ; എന്തുകൊണ്ടെന്നാൽ മാതാപിതാക്കന്മാരുടെ അഭാവംകൊണ്ടും ഉൽക്കടയായിരിക്കുന്ന എന്റെ പ്രീതിക്കു പാത്രയാകകൊണ്ടും നിന്റെ അനേകം സ്ത്രീകളെപ്പോലെതന്നെ ഇവളേയും ലാളിക്കേണ്ടതാകുന്നു; അവരെ ഒക്കെയും ത്യജിച്ചിട്ട് ഇവളെത്തന്നെ പ്രീണിതയാക്കി ചെയ്യണമെന്ന് അപേക്ഷിക്കുന്നതു സയുക്തികമല്ല. എന്തുകൊണ്ടെന്നാൽ പ്രഭുചിത്തത്തിനെ ഒരിക്കലും വിശ്വസിച്ചുകൂട."

 


സാർണ്ണഗർവ: മഹാസ്വാമി! നിന്റെ വാക്യം സർവ്വം എന്റെ ചിത്തത്തിൽ വഹിക്കുന്നു.


കണഋഷി: (ശകുന്തളയെനോക്കി പറയുന്നു.) അല്ലെ ശകുന്തളെ! നിനക്കു കുറെ ബുദ്ധിവാദങ്ങൾ പറയാം കേൾക്കു്. നാം പ്രപഞ്ചത്തെ തിരസ്കരിച്ചു എങ്കിലും ലൗകികവിഷയത്തിങ്കലുള്ള ബോധം ഇനിയും നമുക്കു് നല്ലതിന്മണ്ണം ഇരിക്കുന്നു.


സാർണ്ണഗർവ: യഥാർത്ഥംതന്നെ; യോഗ്യന്മാര്‍ക്കു സർവജ്ഞത സ്വതസിദ്ധംതന്നെ.


കണ്വഋഷി: അല്ലെ ശകുന്തളെ! ചിത്തംകൊടുത്തു കേൾക്കു്. നീ വല്ലഭന്റെ സദനത്തിൽ വസിക്കുന്ന സമയത്തിൽ നിന്റെ ഭർത്താവിന്റെ പ്രീതിക്കു യാതൊരുത്തർ പാത്രമായിരിക്കുന്നോ, അവരെ അത്യന്തം ഗൗരവമായിട്ടു പൂജ്യരെന്നു വിചാരിക്കണം. പിന്നെയും അവർ ഇതരസ്ത്രീകൾ ആകുന്നു എങ്കിലും അവരോടു മത്സരിക്കാതെകണ്ടു് അന്യോന്യമായിരിക്കണം. പിന്നെയും നിനക്ക് ഖിന്നത പ്രാപ്തമാവാൻ തക്കവണ്ണം അവരാൽ അപരാധം കൃത്യമായി എങ്കിലും കോപത്തിനും അപമര്യാദയ്ക്കും ഒരിക്കലും പ്രവൃത്തിക്ക

-85-
രുതു്. പിന്നെയും നിന്റെ ഭൃത്യന്മാരിൽ നല്ലതിന്മണ്ണം പക്ഷപാതവും ഉചിതമായുള്ള ക്ഷമയും വഹിക്കണം. ഇപ്രകാരമുള്ള ബുദ്ധിവാദത്തെ അംഗീകരിച്ചു വർത്തിക്കുന്ന സ്ത്രീകൾ വളരെ സുഖത്തെ പ്രാപിക്കുന്നു. എന്നാൽ ഇതൊക്കെയും മറന്നു സേച്ഛാവിഹാരം ചെയ്യുന്നവൾ കുടുംബത്തിൽ അനേകം കലഹങ്ങളെ ഉണ്ടാക്കുന്നു; അല്ലെ ഗൗതമി! നിനക്കു ഈ ബുദ്ധിവാദം എങ്ങിനെ തോന്നുന്നു?

 


ഗൗതമി: ഇതു് അമൂല്യമായുള്ള ബുദ്ധിവാദം തന്നെ, സംശയമില്ല. അല്ലെ ശകുന്തളേ! ഈ ബുദ്ധിവാദത്തെ ദൃഢമായിട്ടു മനസ്സിൽ ധരിച്ചൊ.


കണ്വഋഷി: ശകുന്തളേ! ഇപ്പോൾ ഞാൻ ആശ്രമത്തിലേക്കു പോകുന്നു. എനിക്കു ശീഘ്രമായിട്ടു് ഒരു ആലിംഗനം തരിക.


ശകുന്തള: അനസൂയയും പ്രിയംവദയും ആശ്രമത്തിലേക്കു തിരിച്ചുവരണോ?


കണഋഷി: അവർക്കും ഉചിതനായുള്ള പുരുഷൻ ലഭിക്കുന്നതിനു മുമ്പിൽ അവർ പട്ടണപ്രവേശം ചെയ്യുന്നതു ലൗകികധർമ്മത്തിനു പരമവിരുദ്ധമാകുന്നു. എന്നാൽ ഗൗതമി നിന്റെകൂടെ വരും.


ശകുന്തള: മലയാചലത്തിന്റെ ശിഖരത്തിൽ സുരക്ഷിതമായി വളർന്നിരിക്കുന്ന ചന്ദനവൃക്ഷത്തെ സ്വസ്ഥലത്തിൽ നിന്നും ബലാൽകാരമായിട്ടു കൊണ്ടുപോകുന്നതുപോലെ ഞാൻ നിന്നെ പിരിഞ്ഞു എങ്ങിനെ സുഖിയായിരിക്കും?


കണഋഷി: നിന്റെ ചിത്തത്തിൽ ഇപ്രകാരം ചഞ്ചലതയ്ക്കു ഒരിക്കലും സ്ഥലം കൊടുക്കരുതു്. പിന്നെയും ഒരു മഹാപ്രഭുവിന്റെ പട്ടമഹിഷിയായിട്ടു ഭവിച്ചു

നാലാമങ്കം (പേജ് 86 - 88)

 

-86-
എങ്കിലും മാതാപിതാക്കന്മാരുടേയും സഖിമാരുടേയും വിയോഗത്താൽ ഉണ്ടാകുന്ന സങ്കടങ്ങൾ മദൈശ്വര്യസമൃദ്ധികൊണ്ടും ബാലസൂര്യനെപ്പോലെ നിനക്കുണ്ടാകുന്ന പുത്രന്റെ മുഖാവലോകനഞ്ചെയ്യുന്നതുകൊണ്ടും നിവാരിതമാകും, സംശയമില്ല. പിന്നെയും അറിഞ്ഞിരിക്കേണ്ടതെന്തെന്നാൽ നശ്വരമായിരിക്കുന്ന ഈ ദേഹം വിധിയാൽ നിർണ്ണയം ചെയ്യപ്പെടുന്ന സമയത്തിൽ തനിക്കു സുഖദായകനായിരിക്കുന്ന ആത്മാവിൽനിന്നും വിഘടിക്കപ്പെടുന്നു. ആ സമയത്തിൽ എത്രതന്നെ അധികം വ്യസനം ഇരുന്നാലും പ്രയോജനമെന്തുള്ളു? അതുകൊണ്ടു മനുഷ്യയത്നങ്ങളൊക്കയും നിരത്ഥകമാകുന്നു.

 


ശകുന്തള: നിന്റെ അനുഗ്രഹത്തിനെ മനഃപൂർവ്വകമായിട്ടു സ്വീകരിക്കുന്നു.


കണ്വഋഷി: എന്റെ അനുഗ്രഹം നിനക്കു ശീഘ്രം സഫലമാകട്ടെ.


ശകുന്തള: അല്ലെ പ്രിയംവദേ! അല്ലെ അനസൂയേ! നിങ്ങൾ എനിക്കു ആലിംഗനം തന്നിട്ട് സ്വസ്ഥലത്തേക്കു പോവിൻ.


അനസൂയ: അല്ലെ! ശകുന്തളേ! ഒരുവേള രാജാവു നിന്നെ ശീഘ്രമായിട്ടു സ്മരിക്കയില്ല എന്നു തോന്നിയാൽ, അദ്ദേഹത്തിന്റെ മുദ്രാമോതിരത്തെ ദർശിപ്പിക്കണെ.


ശകുന്തള: നീ പറയുന്നതുകേട്ടാൽ എനിക്കെന്തെല്ലാമോ സംശയം തോന്നുന്നു.


പ്രിയംവദ: ശകുന്തളേ! ഭയപ്പെടേണ്ട; മോഹത്തിൽ ചിലപ്പോൾ കഷ്ടകാലം പ്രാപ്തമാകുന്നു എന്നു മനുഷ്യർക്കു് വൃഥാ ഭ്രമം ഇരിക്കുന്നു.




-87-

സാർണ്ണഗർവ: അല്ലേ ഋഷിശ്രേഷ്ഠ! മധ്യാഹ്നകാലം പ്രാപ്തമാകയാൽ ഞങ്ങൾ ശീഘ്രം പോകുന്നു.


ശകുന്തള: അല്ലെ പിതാവേ! ഈ പുണ്യാശ്രമത്തെ ഞാൻ ഇനിമേൽ എപ്പോൾ കാണും?


കണ്വഋഷി: അല്ലെ പ്രിയേ! അനേകദിവസം സുഖമായിട്ടു രാജ്യഭാരം ചെയ്തതിന്റെശേഷം പ്രഖ്യാതനായിരിക്കുന്ന പുത്രനു പട്ടാഭിഷേകം ചെയ്തിട്ടു് ഒടുക്കം സ്വഭർത്താവിനോടുകൂടി മുക്തിസാധനമായിരിക്കുന്ന തപശ്ചര്യാദികൾ ചെയ്യുന്നതിനായിട്ട് നീ ഈ ആശ്രമത്തിൽ വരും; സന്ദേഹമില്ല.


ഗൗതമി: നല്ല സമയങ്ങൾ ഒക്കെയും വ്യർത്ഥമായിട്ടു പോകുന്നു; അതുകൊണ്ടു നാം വേഗം പോകാം; അല്ലേ മഹർഷിശ്രേഷ്ഠ! എന്തിനു വൃഥാ ചഞ്ചലപ്പെടുന്നു? ശീഘ്രമായിട്ട് ആശ്രമത്തിലേക്കു പോയാലും.


കണ്വഋഷി: എനിക്കു ആലിംഗം തന്നിട്ടു നടക്കു്. (എന്നുപറഞ്ഞു ആലിംഗനം ചെയ്യുന്നു.)


[ശകുന്തള, ഗൗതമിയോടും ഉഭയശിഷ്യന്മാരോടും കൂടെ പന്ഥാക്രമണഞ്ചെയ്യുന്നു.]


പ്രിയംവദയും അനസൂയയും: (കണ്വനെ നോക്കി പറയുന്നു.) ആഹാ! ഇനി ഞങ്ങൾ എങ്ങിനെ കാലം കഴിക്കുന്നു ? ശകുന്തള ഇപ്പോൾ ദൂരത്തിൽ കാണുന്ന വൃക്ഷസമൂഹത്തിൽ അദൃശ്യയായി.


കണ്വഋഷി: ഇനി എന്തിനു് അധികം വ്യസനപ്പെടുന്നു? തിരിഞ്ഞു നടപ്പിൻ പോകാം.


അനസൂയയും പ്രിയംവദയും: ഇനിമേൽ നമ്മുടെ ആശ്രമത്തിനു ശോഭ കുറഞ്ഞു കാണും.


കണ്വഋഷി: നിങ്ങൾക്കു ശകുന്തളയുടെ പേരിലുള്ള പ്രീതികൊണ്ടു് അങ്ങിനെ തന്നെ തോന്നും; അതെ; <

-88-
ഇപ്പോൾ എന്റെ ഹൃദയത്തിനു ഉറപ്പായുള്ള നിശ്ചയം വന്നു; അതെ; കന്യക എന്നു ജനിച്ചൊ, അന്നുതന്നെ അവൾ ഇതരന്റെ ഭാര്യയായി; ഇപ്പോൾ അവളെ ഭർതൃഗൃഹത്തിലേക്കു് അയച്ചതുകൊണ്ടു എനിക്കു വളരെ സന്തോഷമായി; എങ്ങിനെയെങ്കിലും സാനിയന്താവായിരിക്കുന്ന ഈശ്വരൻ ഇവർ രണ്ടുപേരേയും നല്ലതിൻവണ്ണം പരിപാലനം ചെയ്യട്ടെ. (എന്നു സര്‍വേ നിഷ്ക്രാന്താഃ.)

 


ചതുർത്ഥാങ്കം സമാപ്തം



 

അഞ്ചാമങ്കം (പേജ് 89 - 90)

 

-89-

പഞ്ചമാങ്കം



[രാജധാനിയുടെ ദ്വാരപ്രദേശത്തിങ്കൽ ഒരു സേവകൻ പ്രവേശിക്കുന്നു.]


സേവകൻ: (സ്വഗതം) ആഹാ! വൃഥാ ഗർദ്ദഭത്തിനെപ്പോലെ എന്റെ വയസ്സ് വർദ്ധിച്ചുവല്ലൊ; നോക്കണം; രാജാവിന്റെ സകലഭൃത്യന്മാരെക്കാളും ഉൽകൃഷ്ടതയെ സൂചിപ്പിക്കുന്ന ഈ വെള്ളിത്തടി ഇപ്പോൾ എനിക്ക് ആധാരമായിട്ടു തീര്‍ന്നിരിക്കുന്നു. വിശേഷിച്ചും ഇപ്പോൾ എനിക്ക് ഒരു ധർമ്മസങ്കടം പ്രാപ്തമായിരിക്കുന്നു. എന്തെന്നാൽ മഹാരാജാവിന്റെ സന്നിധാനത്തിൽ ഒരു കാര്യം അറിവിക്കേണ്ടിയിരിക്കുന്നു; ആ വിഷയത്തിൽ ഒട്ടും താമസിക്കാൻ പാടില്ല. ആഹാ! കണ്വമഹർഷിയുടെ ശിഷ്യന്മാർ സാംപ്രതം മഹാരാജാവിനെ കാണണമെന്നു അപേക്ഷിക്കുന്നു; നോക്കണം; ആ രാജാവ് സ്വജനങ്ങൾക്കു ന്യായത്തെ ഘടിപ്പിച്ചിട്ട് രാജ്യതന്ത്രവിചാരം കൊണ്ടു് ശ്രാന്തനായിട്ട് വിശ്രാന്തിയെ പ്രാപിക്കുന്നതിനു സ്വമന്ദിരത്തിൽ ഗമിക്കുന്നു. അതു എങ്ങിനെ ഇരിക്കുന്നു എന്നാൽ, ഗജസമൂഹത്തിലുള്ള ഒരുമത്തഗജം മധ്യാഹ്നകാലത്തിങ്കൽ ഉഷ്ണാധിക്യം കൊണ്ടു തപിക്കപ്പെട്ടു താപശമനാർത്ഥമായിട്ടു ആ സമൂഹത്തിൽ നിന്നും പിരിഞ്ഞു തടാകോപകണ്ഠപ്രാന്തത്തെ അന്വേഷിച്ചു വരുന്നതു പോലെ ഇരിക്കുന്നു. ഇപ്പോൾ രാജാവ് വളരെ ശ്രാന്തനായിരിക്കയാൽ അദ്ദേഹത്തോട് ഈ വർത്തമാനം ധരിപ്പിക്കുന്നതിനും എനിക്കു വളരെ ആ

-90-
ശങ്കയായിരിക്കുന്നു. എന്നാൽ രാജത്വത്തിനു ഒരിക്കലും സൗഖ്യമില്ല; ആദിത്യന്റെ രഥാശ്വങ്ങൾ എത്രതന്നെ ദൈന്യതയെ പ്രാപിച്ചാലും, അതിന്നുണ്ടൊ വിശ്രാന്തി പ്രാപ്തമാകുന്നതു്? പിന്നെയും അനുദിനവും നിജസഹസ്രഫണങ്ങൾ കൊണ്ട് അഗാധയായിരിക്കുന്ന ഈ വസുന്ധരാഭാരത്തെ വഹിക്കുന്ന ആദിശേഷനു് എത്ര ശ്രമം ഉണ്ടായിരിക്കാം? അതുപോലെ കുടിയാനവന്മാരോടു ഷഡാംശം വാങ്ങിക്കുന്ന രാജാവിനും വിശ്രാന്തിയുടെ അഭാവം തന്നെ പ്രാപ്തമാകുന്നു. എന്നാൽ ഇവിടെ രാജാവു് എഴുന്നെള്ളുന്നു നോക്കണം.

 


[ആ സമയത്തിൽ ദുഷ്യന്തമഹാരാജാവ് മാധവ്യനോടും കൂടെ പ്രവേശിക്കുന്നു.]


രാജാവു്: (രാജ്യകാര്യങ്ങൾകൊണ്ടു ശ്രാന്തനായിട്ടു പറയുന്നു.) ആഹാ! നിഷ്പക്ഷപാതമായിട്ട് ജനരഞ്ജന ഉണ്ടാകുന്ന വിഷയത്തിങ്കൽപ്പോലും രാജാവിനു പ്രാപ്തമാകുന്ന ശ്രമത്തിനു ഒട്ടും കുറവില്ല. അനേകം ശത്രുക്കളെ ജയിക്കുന്ന വിഷയത്തിലുള്ള ഇച്ഛതന്നെ സുഖഹീനതയെ പ്രാപിപ്പിക്കുന്നതു്. അതു കൂടാേതേയും നൂതനമായിരിക്കുന്ന ദേശത്തെ ജയിച്ചതിന്റെശേഷം അവിടെ ഉള്ള പ്രജകളെ സംരക്ഷിക്കുന്ന പ്രയത്നത്തിങ്കലോ വളരെ കഷ്ടം പ്രാപ്തമാകുന്നു. അതു എങ്ങിനെ ഇരിക്കുന്നു എന്നാൽ, യാതൊരു മനുഷ്യൻ സൂര്യന്റെ കോപാഗ്നിയിൽനിന്നും സ്വശരീരസംരക്ഷണയ്ക്കായിട്ടു പിടിച്ചിരിക്കുന്ന ഛത്രം വെയിലിന്റെ പ്രകോപത്തിങ്കൽനിന്നും തന്നെ രക്ഷിക്കുന്നു എങ്കിലും ആ ഛത്രം തന്റെ ഭാരം കൊണ്ടു അധികം ശ്രമിപ്പിക്കുന്നതുപോലെ ഇരിക്കുന്നു.


[അപ്പോൾ ശബ്ദം കേൾക്ക ഉണ്ടായി:

അഞ്ചാമങ്കം (പേജ് 91 - 95)

 

-91-
“രാജാവ് സുഖമായിരിക്കട്ടെ!” ആ സമയത്തിൽ രണ്ടു കവീശ്വരന്മാർ പ്രവേശിക്കുന്നു.]

 


പ്രഥമകവീശ്വരൻ: അല്ലേ മഹാപ്രഭോ! 'ജനാൻ രഞ്ജയതീതി രാജാ' എന്നുള്ള വചനത്തെ നീ യഥാർത്ഥമാക്കി ചെയ്യുന്നു. പിന്നെയും നീ വളരെ അധ്വാനപ്പെട്ടിട്ടും മാതൃവാത്സല്യമായിട്ട് സകല പ്രജകളുടെയും സങ്കടത്തെ തീർക്കുന്നു. അതെ ലോകത്തിങ്കൽ വൃക്ഷങ്ങളുടെ ഗുണം എങ്ങിനെ എന്നാൽ തന്റെ ശിരസ്സിൽ സൂര്യകിരണങ്ങളുടെ താപത്തെ വഹിച്ചും കൊണ്ടു സ്വാശ്രിതന്മാരാകുന്ന പാന്ഥന്മാർക്കു വിശ്രാന്തിയെ നൾകുന്നു. അതുപോലെ ഉള്ള ധർമ്മബുദ്ധി നിനക്കും സ്വതസ്സിദ്ധമായിരിക്കുന്നു.


ദ്വിതീയ കവീശ്വരൻ: ന്യായസഭയിൽ ചെന്നിരുന്നുകൂടുമ്പോൾ യഥാർത്ഥമായുള്ള ന്യായം ജനങ്ങൾക്കു സഹജമായിട്ടു് ഘടിക്കുന്നു; പിന്നെയും നിനക്കു പ്രജകളെക്കുറിച്ചു പുത്രവാത്സല്യം ഉണ്ടായിരിക്കുന്നു; അതു ആശ്ചര്യമല്ല. എന്നാൽ ജനങ്ങൾക്കു നിന്നിൽ പിതൃവാത്സല്യം ഉണ്ടായിരിക്കുന്നതു പരമാത്ഭുതം തന്നെ,


രാജാവ്: ഈ സ്തോത്രംകൊണ്ടു ഞാൻ പരമസന്തുഷ്ടിനായി .


മാധവ്യൻ: അതെ; അതെ; പകൽ മുഴുവനും കലപ്പയെ വലിച്ചു ശ്രമപ്പെട്ടിരിക്കുന്ന വൃഷഭം ഗോരാജാവ് എന്നുള്ള മിഥ്യാവലിപ്പത്തെ പ്രാപിച്ചിട്ട് എങ്ങിനെ പുളകാംകിതനായിട്ടു ഭവിക്കുന്നോ, അതുപോലെ നീയും ആയിത്തീന്നോ?


രാജാവു്: (മന്ദസ്മിതനായിട്ട്) എടാ മൂർഖാ! കുബുദ്ധി! നീ ഇവിടെ എപ്പോൾ വന്നു?


<

-92-

മാധവ്യൻ: മൗനത്തെ സ്വീകരിച്ചാലും; ഇവിടെ മഞ്ജുളമായിരിക്കുന്ന ഒരു വീണാഗാനശബ്ദം കേൾക്കുന്നു. അതിനെ ചിത്തം കൊടുത്തു കേൾക്കാം. പട്ടമഹിഷിയാകുന്ന ഹംസമതി നിന്റെ പേരിൽ നൂതനമായിട്ടു . കവിത ഉണ്ടാക്കി പാടുന്നു എന്നു തോന്നുന്നു.


രാജാവു്: അതെ; അതെ; കേൾക്കാം.


[എന്നു വക്ഷ്യമാണപദത്തിനെ കേൾക്കുന്നു. "അല്ലെ ദുർഗുണിയായുള്ള മധുകരമേ! നീ പൂവ്വികമായുള്ള കമലത്തിന്റെ സ്നേഹത്തെ ത്യജിച്ചിട്ട് ആമ്രവൃക്ഷത്തിനോടു നൂതനമായിട്ടു എന്തിനു സ്നേഹം കാട്ടുന്നു."]


രാജാവ്: ഇതു അത്യന്തം മനോജ്ഞമായിരിക്കുന്നു.


മാധവ്യൻ: മഹാപ്രഭോ! ഇതിന്റെ താല്പര്യം അങ്ങറിഞ്ഞോ?


രാജാവു്: അതെ; അതെ; അറിഞ്ഞു. കുറെ ദിവസത്തിനു മുമ്പിൽ ഹംസമതിയിങ്കൽ നമുക്കു വളരെ പ്രീതിയുണ്ടായിരുന്നു. ഇപ്പോൾ ആ പ്രീതി കുറെ കുറയുകയാൽ അവൾ ഇപ്രകാരം പറയുന്നു. ആവട്ടെ, താമസിക്കാതെ അവളുടെ നിവാസസ്ഥാനത്തിൽ വരുന്നതായിരിക്കുമെന്നു അവളെ ധരിപ്പിക്ക.


മാധവ്യൻ: നിന്റെ ആജ്ഞയെ ശിരസാ വഹിക്കുന്നതിനു എനിക്കൊട്ടും മടിയില്ല. എന്നാൽ നിന്നെക്കുറിച്ചു് കോപാതുരയായിരിക്കുന്ന റാണിയുടെ സമാധാനാർത്ഥമായിട്ടു എന്നെ അയയ്ക്കുന്നത് എങ്ങിനെ ഇരിക്കുന്നു എന്നാൽ, ശസ്ത്രത്തിന്റെ തീക്ഷണതയെ പരീക്ഷിക്കുന്നതിനായിട്ടു അന്യന്റെ അംഗുലത്തിൽ പ്രയോഗിക്കുന്നതുപോലെ ഇരിക്കുന്നു.


രാജാവു്: പോവാൻ പറഞ്ഞാൽ പോ. ഇല്ലാത്ത ആക്ഷേപങ്ങളൊക്കെയും പറയേണ്ട. നിന്റെ വചനാമൃത

-93-
ദ്വാരാ സഹജമായിട്ട് അവൾക്കു സമാധാനം ഉണ്ടാകും.

 


മാധവ്യൻ: അങ്ങിനെതന്നെ ആകട്ടെ. (എന്നു പറഞ്ഞു കൊണ്ടു പോകുന്നു.)


രാജാവു്: ആഹാ! എന്റെ വിയോഗത്തെ നിന്ദിക്കപ്പെടുന്നതായുള്ള ഈ പദ്യം കേട്ടുകൂടുമ്പോൾ നിരുപിച്ചിരിക്കാതെകണ്ട് പൂർവത്തിലുള്ള പ്രേമപ്രവാഹം ആ റാണിയിങ്കൽ ദ്വിഗുണമായിട്ട് ഒഴുകുന്നു. (എന്നു പറഞ്ഞു കുറെ ആലോചിച്ചുകൊണ്ടിരിക്കുന്നു.)


[ആ സമയത്തിൽ ഒരു ശേവുകക്കാരൻ പ്രവേശിക്കുന്നു.]


ശേവുകക്കാരൻ: മഹാപ്രഭോ! ധവളഗിരിയുടെ സമീപത്തിലുള്ള ആശ്രമത്തിൽ വസിക്കുന്ന കണ്വമഹർഷിയുടെ ശിഷ്യന്മാർ ചില സ്ത്രീകളോടുകൂടെ വന്നു ദർശനത്തിനു അപേക്ഷിക്കുന്നു.


രാജാവു്: (ആശ്ചര്യഭരിതനായിട്ട്) നിഷ്കാമികളായിരിക്കുന്ന ഋഷികൾപോലും സ്ത്രീസഹിതന്മാരായിട്ടു വന്നൊ?


ശേവുകക്കാരൻ: മഹാപ്രഭോ! അതെ; അങ്ങിനെതന്നെ.


രാജാവു്: നമ്മുടെ പുരോഹിതനാകുന്ന സോമരതനോടു അവർക്കു ഉചിതമായുള്ള പൂജ ചെയ്യുന്നതിനും, പിന്നെയും അവരെ അർഘ്യപാദ്യാചമനീയാദികളെ ക്കൊണ്ടു ഉപചരിച്ചിട്ടു എന്റെ അടുക്കൽ കൂട്ടിച്ചു കൊണ്ടുവരുന്നതിനും പറയുക.


ശേവുകക്കാരൻ: ആജ്ഞയെ ശിരസാവഹിക്കുന്നു. (എന്നുപറഞ്ഞും കൊണ്ടു പോകുന്നു.)


രാജാവ്: എടൊ സേവക! ഔപാസനശാലയിലേക്കു മാർഗ്ഗം കാണിക്കു്.



-94-

സേവകൻ: മഹാപ്രഭോ! ഇങ്ങിനെ എഴുന്നെള്ളണം; ഇതുതന്നെ ഔപാസനശാലയാകുന്നു. വിശേഷിച്ചും ഇവിടെ പുണ്യാഹതീർത്ഥം കൊണ്ടു പരിശുദ്ധം ചെയ്യപ്പെട്ടിരിക്കുന്ന കാമധേനു നിൾക്കുന്നു; മഹാരാജാവു കല്പിച്ചു എഴുന്നെള്ളണം.


രാജാവു്: (സിംഹാസനാരൂഢനായിട്ടു്, മനസ്സിൽ വിചാരിക്കുന്നു.) എന്നെ ധരിപ്പിക്കുന്നതിനു കണ്വമഹർഷിയാൽ പറഞ്ഞയയ്ക്കപ്പെട്ടിരിക്കുന്ന വർത്തമാനം എന്തായിരിക്കാം? പിന്നെയും അവരുടെ തപശ്ചര്യാദികൾക്കു പിശാചുക്കളാൽ വല്ലതും ഉപദ്രവങ്ങൾ ഉണ്ടായിട്ടൊ? അഥവാ മററു വല്ലതും കഷ്ടകാലം സംഭവിച്ചിട്ടൊ, അറിഞ്ഞുകൂടാ.


സേവകൻ: അല്ലെ രാജനീകരമകുടാലംകാരമേ! വിജയിയായിരിക്കുന്ന അങ്ങയുടെ ധനുസ്സിന്റെ ജ്യാശബ്ദംകൊണ്ടു ഭയാകുലന്മാരായിരിക്കുന്ന ദുഷ്ടജനങ്ങൾ ഒരിക്കലും മുനീശ്വരന്റെ വിഡംബത്തിനു് പ്രവത്തിച്ചിരിക്കയില്ല. എന്നാൽ ഇപ്പോൾ ഋഷീശ്വരന്മാർ വന്നിരിക്കുന്നതു് അനുഗ്രഹിക്കുന്നതിനായിട്ടാണെന്നു തോന്നുന്നു.


[ആ സമയത്തിൽ ശകുന്തളയെ മുമ്പിലാക്കിയുംകൊണ്ട് സാർണ്ണഗർവാവും ശാരദവെത്താവും ഗൗതമിയും പ്രവേശിക്കുന്നു. അവർക്കു മുമ്പിലായിട്ട് ശേവുകക്കാരനും രാജപുരോഹിതനും പ്രവേശിക്കുന്നു.)


ശേവുകക്കാരൻ: മഹഷിമാരെ! ഇവിടെ വരണം; ഇവിടെ വരണം.


സാർണ്ണഗർവ: അല്ലെ ശാരദവേത്ത! വലശാസനതുല്യനായിരിക്കുന്ന നരപതി നിരുപമമായിരിക്കുന്ന ഗാംഭീര്യത്തോടുകൂടി ഇവിടെ ഇരിക്കുന്നു; നോക്കു. പിന്നെയും

-95-
ഉദ്ധാമമായിരിക്കുന്ന ഇദ്ദേഹത്തിന്റെ ഇരിപ്പും കരുണാരസംകൊണ്ടു ശോഭായമാനമായിരിക്കുന്ന കടാക്ഷവീക്ഷണങ്ങളും ആരാൽ വണ്ണിപ്പാൻ കഴിയും?

 


ശാരദവേത്ത: എനിക്കും നിന്നേക്കാൾ അധികം ആശ്ചര്യം തോന്നുന്നുണ്ടു്. എന്തുകൊണ്ടെന്നാൽ ഈ നഗരത്തിൽ പ്രവേശിച്ച കാലം തുടങ്ങീട്ട് നിരുപമസുഖികളായിരിക്കുന്ന പ്രാണികളെ അല്ലാതെ ദീനനായും സുഖഹീനനായും ഉള്ള ഒരു പ്രാണിയേയും കാണ്മാനില്ല. ഇപ്രകാരം ഒരു പ്രാണിപോലും ദുഃഖിയല്ലാതെ ഇരിക്കണമെങ്കിൽ രാജാവിന്റെ സാമർത്ഥ്യവും അധികാരധോരണിയും നിഷ്പക്ഷപാതമായിരിക്കുന്ന നീതിനിപുണതയും എത്ര ഉണ്ടായിരിക്കണം.


ശകുന്തള: അല്ലെ മാതാവേ! എന്റെ വലത്തെ കണ്ണു തുടിക്കുന്നു; ഇതിന്റെ ഭാവം എന്താകുന്നു?


ഗൗതമി: അല്ലെ വത്സേ! ഈ അപശകുനത്തെ ഈശ്വരൻ നീക്കിവയ്ക്കട്ടെ; പിന്നെയും നിനക്കു സകലസുഖങ്ങളേയും വേഗം നൾകട്ടെ.


പുരോഹിതൻ: ദുഷ്യന്തമഹാരാജാവു് നിങ്ങളുടെ മാർഗ്ഗം നോക്കിയുംകൊണ്ടു് എഴുന്നള്ളിയിരിക്കുന്നു. ശീഘ്രമായിട്ടു സന്നിധാനത്തിൽ വരണം.


സാർണ്ണഗർവ: അതുതന്നെ അപേക്ഷിക്കുന്നു. എന്നാൽ ഞങ്ങൾക്കു ഇതിൽവച്ച് ആത്മഹിതമായുള്ള കാര്യം ഒന്നുമില്ല; സകലവും അദ്ദേഹത്തിന്റെ തന്നെയാകുന്നു.


സേവകൻ: ഋഷീശ്വരന്മാർ മഹാരാജാവിന്റെ സന്നിധാനത്തിൽ വന്നിരിക്കുന്നു.


രാജാവു്: (ശകുന്തളയെനോക്കിപ്പറയുന്നു.) വസ്ത്രംകൊണ്ടു ആച്ഛാദനം ചെയ്യപ്പെട്ടിരിക്കുന്നു എങ്കിലും സ്വസൗന്ദര്യാധിക്യത്തെ പ്രകടിപ്പിക്കുന്ന ഈ രമണി

അഞ്ചാമങ്കം (പേജ് 96 - 100)

 

-96-
ആരായിരിക്കാം? പിന്നെയും വൃദ്ധന്മാരായും നിരീഹന്മാരായും ഇരിക്കുന്ന ഈ മുനീശ്വരന്മാരുടെ മധ്യത്തിംകൽ അവൾ വസിക്കുന്നതു എങ്ങനെ ഇരിക്കുന്നു എന്നാൽ ഉഷ്ണകാലത്തിങ്കൽ ഉണങ്ങിയിരിക്കുന്ന ശാഖാഗ്രത്തിങ്കൽ വികസിതമായിട്ടു് ശോഭിച്ചുംകൊണ്ടിരിക്കുന്ന പനിനീർപുഷ്പംപോലെ ഇരിക്കുന്നു.

 


സേവകൻ: അല്ലെ മഹാപ്രഭോ! അതു വ്യക്തമായിട്ടുതന്നെ ഇരിക്കുന്നു; വിശേഷിച്ചും മനോജ്ഞമായിരിക്കുന്ന അവളുടെ ദേഹം അങ്ങേ അവലോകനത്തിനു സ്വതന്ത്രയുക്തമായിരിക്കുന്നു.


രാജാവു്: കഷ്ടം! കഷ്ടം! ഞാൻ പ്രഭുവാകുന്നു എങ്കിലും അന്യന്റെ സ്ത്രീയുടെ വസ്ത്രാവരണത്തെ മാറ്റിക്കുന്നതു ഒട്ടും ഉചിതമല്ല.


ശകുന്തള: (തന്റെ ഉരസ്സിൽ കൈവച്ചുംകൊണ്ടു് സ്വഗതം) അല്ലെ എന്റെ ഹൃദയമേ! എന്തിനു ചാഞ്ചല്യസാഗരത്തിന്റെ തരംഗങ്ങളിൽ അകപ്പെട്ടു പരിഭ്രമിക്കുന്നു ? പ്രാണനായകന്റെ പൂർവത്തിലുള്ള പ്രീതിയുടെ പ്രാദുർഭാവം ഉണ്ടാകുമെന്നുള്ള വിശ്വാസത്തോടുകൂടെ നീ സമാധാനപ്പെട്ടിരിക്കു്.


പുരോഹിതൻ: വന്ദ്യന്മാരായിരിക്കുന്ന ഈ അതിഥികൾക്ക് ഉചിതമായുള്ള സൽക്കാരം ലഭിച്ചു. അവർ ഇപ്പോൾ മഹാരാജാവിനോടു കണ്വമഹർഷിയുടെ വചനത്തെ അറിയിക്കുന്നതിനായിട്ട് അത്യാതുരന്മാരായിരിക്കുന്നു; ചിത്തംകൊടുത്തു കേൾക്കണം.


രാജാവ്: ഞാൻ ഏറ്റവും മര്യാദയായിട്ട് കേൾക്കാം.


ഉഭയഋഷികൾ: (രാജാവിനെ ആശീവാദം ചെയ്തിട്ടു പറയുന്നു.) നിന്റെ ധ്വജം സദാ വിജയിആയി ഭവിക്കട്ടെ.




-97-

രാജാറു്: ഞാൻ നിങ്ങളെ നമസ്കരിക്കുന്നു.


ഉഭയഋഷികൾ: നിനക്കു സകലസുഖങ്ങളും പ്രാപ്തമാകട്ടെ.


രാജാവു്: നിങ്ങളുടെ തപശ്ചര്യാദികൾക്കു ദുരദൃഷ്ടവശാൽ ഏതെങ്കിലും വിഘ്നങ്ങൾ ഉണ്ടായിരിക്കുന്നോ?


സാർണ്ണഗർവ: ദുഷ്ടനിഗ്രഹശിഷ്ടപരിപാലനം ചെയ്യുന്ന ദുഷ്യന്തമഹാപ്രഭു രാജ്യഭാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഞങ്ങൾക്കു എങ്ങിനെ കഷ്ടകാലം പ്രാപ്തമാകുന്നു?


രാജാവ്: എന്നാൽ കണ്വമഹർഷി സുഖമായിരിക്കുന്നൊ?


സാർണ്ണഗർവ: പരമസുഖിയായും സന്തുഷ്ടനായും ഇരിക്കുന്നു. അവൻ നിന്റെ ദേഹസ്ഥിതിയേയും ശത്രുജയത്തിനേയും കുറിച്ചു കുശലപ്രശ്നം ചെയ്തതിന്റെ ശേഷം വക്ഷ്യമാണരീതിയായിട്ടു അറിവിക്കണമെന്നു ആജ്ഞാപിച്ചിരിക്കുന്നു.


രാജാവു്: എന്നാൽ ആ ആജ്ഞയെ വേഗം പറയണം.


സാർണ്ണഗർവ: "സുഗുണം തന്നെ മൂർത്തീകരിച്ചിരിക്കുന്ന ഈ ശകുന്തള പരമയശസ്വിയായും മാന്യനായും ഇരിക്കുന്ന നിന്നെ പാണിഗ്രഹണം ചെയ്ത സമയംമുതൽ എനിക്കു ബഹുദിവസമായിട്ടു് ഈ കന്യകയുടെ വിവാഹത്തെക്കുറിച്ചു ഉണ്ടായിരുന്ന ചിന്ത നിവൃത്തിച്ചു. അതുകൊണ്ടു് ഗാന്ധർവവിവാഹരീതിയായിട്ടു നിന്നാൽ സ്വീകൃതയായും നിരുപമസുന്ദരിയായും ഇരിക്കുന്ന ഈ സ്ത്രീയെ രാജധാനിയിലുള്ള നിന്റെ ഇതരസ്ത്രീകളോടുകൂടെ വാത്സല്യമായിട്ടു ലാളിക്കേണ്ടതാകുന്നു. വിശേഷിച്ചും നിന്റെ സമ്പക്കംകൊണ്ടു അവൾ ഇപ്പോൾ ഗർഭിണിയായിരിക്കയാൽ ആവശ്യ

-98-
മുള്ള ക്രിയകൾ ശാസ്ത്രോക്തമായിട്ട് ശീഘ്രം ചെയ്യണം.” എന്നു അറിവിക്കുന്നതിനായിട്ട് കണ്വമഹർഷി ഞങ്ങളോടു ആജ്ഞാപിച്ചിരിക്കുന്നു.

 


ഗൗതമി: മഹാപ്രഭോ! ലളിതമായിരിക്കുന്ന നിന്റെ മുഖാംബുജം നോക്കി എനിക്കും കുറെ സംഭാഷണം ചെയ്യണമെന്നു തോന്നുന്നു.


രാജാവു്: അല്ലെ മാതാവെ! അതെന്താകുന്നു? പറഞ്ഞാലും; കേൾക്കുന്നതിനു ഞാൻ സന്നദ്ധനായിരിക്കുന്നു.


ഗൗതമി: ഈ ശകുന്തള നിന്നെ വരിക്കുന്നതിൽ ആതുരയായിരുന്നസമയം വിയോഗിയായിരിക്കുന്ന കണ്വമഹർഷിയുടെ ആജ്ഞയേയും അസ്മദാദികളുടെ സമ്മതത്തിനേയും ധിക്കരിച്ചിട്ടു പരസ്പരം മോഹാധിക്യംകൊണ്ടു നീ വിവാഹംചെയ്ത സ്ഥിതിക്കു് ഇപ്പോൾ ഇവളെ നിന്റെ പൂർണ്ണപ്രീതിക്കു പാത്രയാക്കിയാലും.


ശകന്തള: (സ്വഗതം) ഇതിനു് എന്റെ നാഥൻ എന്തു പറയും?


രാജാവ്: എത്ര ആശ്ചയകരമായുള്ള പ്രകരണം ഉണ്ടായിരിക്കുന്നു, നോക്കണം!


ശകുന്തള: (സ്വഗതം) ആഹാ! ഇവൻ എന്നെ ധിക്കരിക്കുമെന്നു തോന്നുന്നു.


സാർണ്ണഗർവ: മഹാപ്രഭോ! തന്റെ മാതൃഭവനത്തിൽ വസിക്കുന്ന സ്ത്രീ എത്രതന്നെ പരിശുദ്ധയാകുന്നു എങ്കിലും അവളുടെ പേരിൽ ദോഷാരോപണം ചെയ്യുന്നതു പ്ര പഞ്ചികധമ്മമാകുന്നു. എന്നാൽ ഈ സ്ത്രീയിങ്കൽ നിനക്കു പ്രീതി ഉണ്ടായിരുന്നാലും ഇല്ലെങ്കിലും ഇവളെ നിന്റെ സദനത്തിൽ പാർപ്പിച്ചു രക്ഷിക്കേണ്ടതു നിന്റെ ധർമ്മമാകുന്നു.




-99-

രാജാവ്; നിങ്ങൾ എന്തെല്ലാം പറയുന്നു; ഞാൻ ഈ സ്ത്രീയുടെ വല്ലഭനോ?


ശകുന്തള: (ഊർദ്ധ്വശ്വാസംവിട്ടുകൊണ്ടു് സ്വഗതം) അല്ലെ എന്റെ ഹൃദയമേ! നിനക്കു ആശ്രയിക്കേണ്ടുന്ന ശ്രമം ഉണ്ടാകുമെന്നു തോന്നുന്നു.


സാർണ്ണഗർവ: അല്ലെ മഹാപ്രഭോ! പൂർവ്വത്തിങ്കൽ വാഗ്ദത്തംചെയ്തിരിക്കുന്ന നീ ഇപ്പോൾ പശ്ചാത്താപി ആയിട്ടു ഭവിക്കയാൽ നീതിവിരുദ്ധമായുള്ള ഈ നടത്ത നിനക്ക് എങ്ങിനെ ഉചിതമായി ഭവിക്കും?


രാജാവു്: 'ജയം ഉണ്ടാകട്ടെ' എന്നു നീ അനൃതമായുള്ള വാക്യത്തെ സഹജമായിട്ടു എങ്ങിനെ കല്പിച്ചു?


ശകുന്തള: (കോപിഷ്ഠയായിട്ട്) അധികാരംകൊണ്ടു മദാന്ധന്മാരായിരിക്കുന്ന ജനങ്ങൾക്കു് ഇപ്രകാരം തന്നെ വാക്കിനു വ്യവസ്ഥ ഇല്ലാതായിത്തീരുന്നു.


രാജാവു്: (അത്യാക്രോശത്തോടുകൂടി) ഈ സ്ത്രീ എന്തിനു എന്നെ നിന്ദിക്കുന്നു?


ഗൗതമി: അല്ലെ ശകുന്തളെ! നീ ലജ്ജാപരവശയാകരുത്. നിന്റെ ആച്ഛാദനത്തെ ഞാൻ എടുത്തിട്ട് സുകുമാരമായിരിക്കുന്ന ദേഹത്തെ രാജാവിനെ ദർശിപ്പിക്കാം. അതുകൊണ്ടു അവൻ നിന്നെ സ്മരിക്കുന്നതിനു കാരണമാകും: (മൂടുപടം എടുക്കുന്നു.)


രാജാവ്: (ശകുന്തളയെ നോക്കീട്ടു സ്വഗതം) നിഷ്കളങ്കമായിരിക്കുന്ന ഈ സുന്ദരസ്ത്രീയുടെ കുചദയങ്ങൾ ഇതരസ്ത്രീകളുടെ ഉരസ്ഥലത്തിങ്കൽ സ്ഥാപിക്കപ്പെടുമോ എന്നുള്ള സംശയംകൊണ്ടു് ഞാൻ ഇവളെ സ്വീകരിക്കുന്നതിനും അഥവാ തിരസ്കരിക്കുന്നതിനും അശക്യനായിട്ടു തീർന്നിരിക്കുന്നു.




-100-

സാർണ്ണഗർവ: അല്ലെ മഹാപ്രഭോ! നീ മൗനത്തെ സ്വീകരിച്ചിരിക്കുന്നതിന്റെ അർത്ഥ‌ം എന്താകുന്നു?


രാജാവു: മഹർഷിശ്രേഷ്ഠ! ഞാൻ ഏതു പ്രകാരത്തിൽ ആലോചിച്ചു നോക്കിയാലും ഈ സ്ത്രീയെ പാണിഗ്രഹണം ചെയ്ത വിദ്യമാനം എനിക്കു ഓർമ്മ തോന്നുന്നില്ല. അതുകൊണ്ടു ക്ഷത്രിയധർമ്മത്തെ ത്യജിച്ചിട്ട് അന്യന്റെ സഹവാസം കൊണ്ടു ഗർഭിണിയായിരിക്കുന്ന ഈ സ്ത്രീയെ ഞാൻ എങ്ങിനെ സ്വസദനത്തിൽ പാർപ്പിക്കും?


ശകുന്തള: കഷ്ടം! കഷ്ടം! ഒടുക്കം നമ്മുടെ വിവാഹം കൂടെ സംശയാസ്പദമായിട്ടു തീന്നോ? പിന്നെയും ഒരു ഉത്തമവൃക്ഷം സുരക്ഷിതമായിട്ടുവളരുന്ന സമയത്തിൽ വിദ്യുല്പാദം കൊണ്ടു ദഗ്‌ധമായതുപോലെ എന്റെ ആഗ്രഹം മുഴുവനം വൃത്ഥമായല്ലൊ.


സാർണ്ണഗർവ: ക്രൂരനായുള്ള ഒരു ചോരനെപ്പോലെ നമ്മുടെ ആശ്രമത്തിൽ പ്രവേശിച്ച് അമുല്യരത്നമായിരിക്കുന്ന ശകുന്തളയെ മോഷണം ചെയ്തു സ്വകാര്യം സാധിച്ചതിന്റെ ശേഷം ഈ സ്ത്രീയെ തിരസ്കരിക്കുന്നു! ഈ വിദ്യമാനത്തിങ്കൽ നീ പരമഹംസനായിരിക്കുന്ന നമ്മുടെ ഋഷീശ്വരന്റെ ഉഗ്രമായിരിക്കുന്ന ശാപത്തിനു പാത്രനായിട്ടു ഭവിക്കേണ്ടിവരും.


ശാരദ: എടൊ സാർണ്ണഗർവ! അല്പം ക്ഷമിക്കു; ധൃതിപ്പെടേണ്ട. അല്ലെ ശകുന്തളേ! നിന്റെ അഭിപ്രായത്തിനെ നീയും കുറെ പറഞ്ഞുനോക്ക്; അതുകൊണ്ടെങ്കിലും അവനു ഒരുവേള ഓർമ്മയുണ്ടാവാം.


ശകുന്തള: ഇവനു് പൂർവത്തിൽ എന്റെ ദേഹത്തിൽ ഉണ്ടായിരുന്ന മമത ഇപ്പോൾ ഇല്ലാതെ പോയാൽ അവനോടു ഞാൻ എന്തുതന്നെ പറഞ്ഞാലും പ്രയോ

അഞ്ചാമങ്കം (പേജ് 101 - 105)

 

-101-
ജനമെന്തു? എങ്കിലും എന്റെ ജീവനു അധികം കഷ്ടകാലം പ്രാപ്തമാകണമെങ്കിൽ ഞാൻ തന്നെ പറയേണ്ടിയിരിക്കുന്നു. (എന്നു രാജാവിനെ നോക്കിപ്പറയുന്നു.) അല്ലെ രമണ! രമണൻ എന്നുള്ള ശബ്ദം നിനക്കു സംശയാത്മകമായിരുന്നാൽ അല്ലെ പുരുകുലശ്രേഷ്ഠാ! നിന്റെ മോഹാധിക്യം കൊണ്ടും ആത്മസമ്മതമായിട്ടും എന്നെ പാണിഗ്രഹണം ചെയ്തു സ്വമനോരഥം സാധിച്ചതിന്റെ ശേഷം ഇപ്രകാരം അനുചിതരീതിയായും രസവർജ്ജിതമായും ഇരിക്കുന്ന വചനം കൊണ്ട് എന്നെ തിരസ്കരിക്കുന്നതു് ഉചിതം തന്നെയൊ?

 


രാജാവ്: (ചെവിയിൽ വിരൽവച്ചുംകൊണ്ടു പറയുന്നു ) കഷ്ടം! കഷ്ടം! ഇപ്രകാരം കൃരമായുള്ള ദുഷ്കൃത്യം എന്നിൽ സ്വപ്നേപി ഘടിപ്പിക്കേണ്ട. നിഷ്കളകമായിരിക്കുന്ന എന്റെ കീർത്തിക്കും നിരുപമമായിരിക്കുന്ന വലിപ്പത്തിനും ഹാനിവരുത്തുന്നതിനായിട്ട് ഇപ്രകാരമുള്ള അനുചിതവചനങ്ങളെ സഭയിൽ വച്ചും ധൈര്യമായിട്ടും പറയുന്നതിനു നീ ചില ദുഷ്ടന്മാരാലും അയോഗ്യന്മാരാലും പ്രേരിതയായിട്ടു തീർന്നൊ?


ശകുന്തള: നിനക്ക് സ്മരണയുടെ അഭാവം കൊണ്ടു ഇപ്രകാരം ഒക്കെയും തോന്നിയാൽ നിന്നാൽ കൊടുക്കപ്പെട്ടിരിക്കുന്ന മുദ്രാമോതിരം നിന്നെ നല്ലതിൻവണ്ണം ഓർമ്മിപ്പിക്കും.


രാജാവു്: ഈ ഉപായം നന്ന്.


ശകുന്തള: (തന്റെ അംഗുലത്തെ നോക്കിപ്പറയുന്നു) കഷ്ടം! കഷ്ടം! ഇവിടെ മോതിരം കാണുന്നില്ലല്ലൊ! (എന്നു വ്യസനഗ്രസ്തയായിട്ടു് ഗൗതമിയെ നോക്കുന്നു.)



-102-

ഗൗതമി: വഞ്ചകിയായിരിക്കുന്ന ആ മോതിരം ശക്രാവതാരമെന്നു പറയുന്ന ഗ്രാമത്തിലുള്ള ചന്ദ്രപുഷ്കരണിയിൽ നീ സ്നാനം ചെയ്തപ്പോൾ കയ്യിൽ നിന്നു ഊരി വീണുപോയെന്നു തോന്നുന്നു.


രാജാവ്: (മന്ദസ്മിതനായിട്ടു പറയുന്നു) സ്ത്രീകൾക്കു ഒരു കാര്യം ഉണ്ടായാൽ സാഹസംകൊണ്ടു നാനാവിധമായുള്ള മിഥ്യാകാരണങ്ങളെ ഉണ്ടാക്കുന്നതിനു എന്തു സാമർത്ഥ്യം ഇരിക്കുന്നു എന്നു നോക്കണം.


ശകുന്തള: യാതൊന്നു വിധിലിഖിതമായുള്ളതൊ അതൊക്കയും സംഭവിച്ചുതന്നെ തീരണം. എന്നാൽ ഇനിയും ഒരു പ്രകരണം അറിയിക്കാം.


രാജാവു്: സന്തുഷ്ടനായിട്ടു ഞാൻ കേൾക്കാം.


ശകുന്തള: ഒരു ദിവസം നാമിരുവരും മാലിനിനദീതീരത്തിൽ വടവൃക്ഷത്തിന്റെ ഛായയിലിരിക്കുമ്പോൾ കമലപത്രംകൊണ്ടു നിർമ്മിക്കപ്പെട്ട ഒരു കുത്തിലയിൽ നീ ജലം കൊണ്ടുവന്നു.


രാജാവു്: പിന്നത്തതിൽ എന്തായി?


ശകുന്തള: ആ സമയത്തിൽ ഒരു ബാലഹരിണം നിന്റെ സമീപത്തിൽ വന്നു. അപ്പോൾ നീ അധികവാത്സല്യത്തോടെ ആ ഹരിണത്തിനെ വെള്ളം കുടിപ്പിക്കുന്നതിനു ഉദ്യക്തനായി, എങ്കിലും അത്യന്തം തൃഷാക്രാന്തനായിരിക്കുന്ന ആ മൃഗം അന്യനായിരിക്കുന്ന നിന്റെ ഹസ്തത്തിങ്കലുള്ള വെള്ളം കുടിക്കുന്നതിനു അസമ്മതമായിട്ടു എന്റെ കരംകൊണ്ടു കൊടുത്ത വെള്ളത്തെ കുടിച്ചു. ആ സമയത്തിൽ നീ “ഇപ്രകാരം തന്നെ പ്രപഞ്ചത്തിൽ സകല ജനങ്ങളും തങ്ങളുടെ മിത്രന്മാരോടു സുഖികളായിരിക്കുന്നു. അതു

-103-
പോലെ നിങ്ങളിരുവരും വനവാസികളെന്നും സമമനോജ്ഞകൾ" എന്നും പറഞ്ഞ വചനം മറന്നൊ?

 


രാജാവു്: സ്വകാര്യം സാധിക്കുന്നതിനായിട്ടു പറയുന്ന ഇത്യാദി മധുരങ്ങളായുള്ള അനൃതഭാഷണജാലത്തിൽ വിഷയാലംപടന്മാർ സർവദാ അകപ്പെടുന്നു.


ഗൗതമി: അല്ലെ രാജാധിരാജനായുള്ളോനെ! ഇപ്രകാരം അനുചിതമായുള്ള വാക്ക് ഒരിക്കലും പറയരുത്. എന്തുകൊണ്ടെന്നാൽ അവൾ ഒരു പുണ്യാശ്രമത്തിൽ പാലനം ചെയ്യപ്പെട്ടവളാകകൊണ്ടു അവൾക്കു ഇത്ര വളരെ കപടവും കുചോദ്യവും അറിവാൻ പാടില്ല.


രാജാവ്: അല്ലെ മാതാവെ! അങ്ങിനെ പറയേണ്ട. എത്ര തന്നെ അപരിഷ്കൃതയായുള്ള സ്ത്രീയാകുന്നു എങ്കിലും അവരുടെ സാഹസവും കൃത്രിമവും യുക്തിയും അതിവിശാലമായിട്ടുതന്നെ ഇരിക്കും; ഈ ഗുണങ്ങൾ അവർക്കു സ്വതസ്സിദ്ധമായിട്ടുള്ള ജന്യസ്വഭാവമാകുന്നു. ഇങ്ങിനെ ഇരിക്കുന്ന പ്രകരണത്തുങ്കൽ അവർക്കു നല്ലവണ്ണം വിദ്യാഭ്യാസവും ഉണ്ടായാൽ എന്തെല്ലാം പ്രമാദങ്ങൾ സംഭവിക്കയില്ല?


ശകുന്തള: (കോപയുക്തയായിട്ടു പറയുന്നു.) വിവേകശൂന്യനായും പാപിയായും കരുണാഹീനനായും ഇരിക്കുന്ന നീ ഹൃദയത്തുങ്കൽ എന്തിനു് ഇപ്രകാരമൊക്കെയും ഗണിക്കുന്നു. തന്റെ കപടഹൃദയത്തെ സഗുണങ്ങൾ കൊണ്ടു് മറയ്ക്കുന്ന ദുര്‍ഗ്ഗുണിപ്രഭുവിനെപ്പോലെ മറ്റൊരു പ്രഭുക്കളും ഉണ്ടായിരിക്കയില്ല. പിന്നെയും നിന്റെ ഹൃദയം എങ്ങിനെ ഇരിക്കുന്നു എന്നാൽ മുഖദ്വാരത്തിങ്കൽ മനോജ്ഞമായും സുവാസിതമായും ഇരിക്കുന്ന പുഷ്പാവരണങ്ങളെ കൊണ്ടു മുടപ്പെട്ടിരിക്കുന്ന കൂപം പോലെ ഇരിക്കുന്നു.


<

-104-

രാജാവ്: (സ്വഗതം) ഒരു ആശ്രമവാസിയായിരിക്കുന്ന ഇവൾ നാഗരികവനിതകൾക്കു സഹജമായുള്ള കൃത്രിമത്തെ നല്ലതിൻവണ്ണം അറിയുന്നില്ല; എങ്കിലും സ്വകാര്യം സാധിക്കുന്നതിനായിട്ട് പരമാർത്ഥത്തിന്റെ വേഷം നടിച്ചു കാര്യം നിരർത്ഥകമായതിന്റെ ശേഷം എങ്ങിനെ കോപയുക്തയായിട്ടു ഭാവിക്കുന്നു, നോക്കണം. എന്തിനു വൃഥാ ശരാസനകൃതമായിരിക്കന്ന ചില്ലീലതയിങ്കൽ മധുരവാക്യമാകുന്ന സായകത്തെ സന്ധാനം ചെയ്തു് എന്റെ ഹൃദയമൃഗത്തെ ഗ്രസിക്കുന്നതിനു പ്രയത്നം ചെയ്യുന്നു ? എന്നാൽ അവൾക്കു് ആ ധനുസ്സ് തന്റെ അല്ലാ മന്മഥന്റെ ആകുന്നു എന്നുള്ള ജ്ഞാനം ഇല്ല എന്നു തോന്നുന്നു. (പിന്നെയും ശകുന്തളയെ നോക്കിപ്പറയുന്നു.) അല്ലേ വനിതേ! ദുഷ്യന്തന്റെ ഹൃദയം സർവജനങ്ങൾക്കും ബോധമുള്ളതാകുന്നു; എന്നാൽ നിന്റെ കപടം ഇത്രനാളും ഗോപനം ചെയ്യപ്പെട്ടിരുന്നു. ആയത് ഇപ്പോൾ തന്നെ വ്യക്തമായി.


ശകുന്തള: അതെ, അതെ, പരമാര്‍ത്ഥം തന്നെ. നീ രാജാവ്; സകല കാര്യങ്ങളും അറിയുന്നു; അതു എനിക്കറിയാം. അതെ, പ്രപഞ്ചത്തിങ്കൽ സ്ത്രീകളുണ്ടോ പരമാർത്ഥം പറയുന്നതു്? ആ കഥ നിന്നോടു പറഞ്ഞിട്ടു് പ്രയോജനമെന്തുള്ളു ? ഞാൻ നല്ല സമയത്തിൽ ഇവിടെ വന്നു. പിന്നെയും നല്ല സമയത്തിൽതന്നെ എന്റെ വക്ഷസ്ഥലത്തെ ഭേദിക്കാനുള്ള ശരത്തിനെ സ്വഹൃദയത്തിൽ ഗോപനം ചെയ്തിട്ട് ബഹിരംഗത്തിൽ അമൃതവചനപ്രയോഗം ചെയ്തവനായുള്ള മഹായോഗ്യപ്രഭുവാകുന്ന നിന്നെ ഞാൻ പാണിഗ്രഹണം ചെയ്തല്ലോ. (എന്നു രോദനം ചെയ്യുന്നു.)




-105-

സാർണ്ണഗർവ: അതിനിന്ദ്യമായിരിക്കുന്ന ഈ രാജാവിന്റെ ചാപല്യം എന്നെ വളരെ കുപിതനാക്കിചെയ്യുന്നു. ഇനിമേലാൽ പ്രപഞ്ചത്തിൽ സർവജനങ്ങളും ഗാന്ധർവവിവാഹം ചെയ്യുന്ന വിഷയത്തിങ്കൽ ആലോചിച്ചു ചെയ്യട്ടെ. എന്തുകൊണ്ടെന്നാൽ സ്ത്രീപുരുഷന്മാർക്കു പരസ്പരം തങ്ങളുടെ ഹൃദ്‌ഗതം അവഗാഹമാകുന്നതിനു മുമ്പിൽ തൽക്കാലജന്യമായിരിക്കുന്ന മോഹംകൊണ്ടു് ചെയ്യപ്പെടുന്ന സംബന്ധങ്ങൾ ഒക്കെയും വേഗം വിരോധത്തിനുതന്നെ ഹേതുവായിട്ടു ഭവിക്കും.


രാജാവ്: എന്താ! അവളുടെ ക്രിത്രിമവാക്കുകളെ വിശ്വസിച്ചിട്ട് ദുഷ്കൃത്യം ചെയ്യാൻ പറയുന്നോ?


സാർണ്ണഗർവ: പുണ്യാശ്രമത്തിൽ സുഗുണപഥത്തിൽ പാലിക്കപ്പെട്ടിരിക്കുന്ന ഈ ശകുന്തളയുടെ വാക്യത്തെ നീ അനൃതമെന്നു വിചാരിക്കുന്നു. എന്നാൽ ഇതരന്മാരുടെ പേരിൽ ദോഷാരോപണം ചെയ്യുന്ന വിഷയത്തുംകൽ പരമചതുരമായിരിക്കുന്ന നിന്റെ വാക്യത്തെ യഥാർത്ഥമെന്ന് എന്തിനു പറയുന്നു ?


രാജാവ്: എടോ മൂഢാത്മാവെ! ഞാൻ പ്രപഞ്ചത്തുംകൽ ഇത്ര നിന്ദ്യനോ? നീ വിവേകമില്ലാതെ കണ്ടു ഇപ്രകാരം പറയുന്നു. ഈ സ്ത്രീയുടെപേരിൽ വൃഥാ ദോഷാരോപണം ചെയ്യുന്നതുകൊണ്ട് എനിക്കു എന്തോന്നു പ്രാപ്തമാകും?


സാണ്ണഗർവ: ശാശ്വതമായുള്ള കഷ്ടകാലം.


രാജാവു്: ഇല്ല; പൂരുവംശത്തിനു ഒരിക്കലും കഷ്ടകാലം പ്രാപ്തമാകയില്ല.


സാർണ്ണഗർവ: ഇനിമേൽ നാം പറവാനെന്തിരിക്കുന്നു? നമ്മുടെ ഗുരുവിന്റെ ആജ്ഞയെ നാം നടത്തിക്ക

അഞ്ചാമങ്കം (പേജ് 106 - 109)

 

-106-
ഴിഞ്ഞു. ഇവളൊ നിന്റെ ഭാര്യയാകുന്നു. ഇവളെ നീ തിരസ്കരിച്ചാലും കൊള്ളാം, സ്വീകരിച്ചാലും കൊള്ളാം. ആ മാനാപമാനം നിനക്കുതന്നെ. ഇപ്പോൾ ഞങ്ങൾ പോകുന്നു അല്ലെ ഗൗതമി! പോകാം: നടന്നാലും.

 


ശകുന്തള: കപടനായിരിക്കുന്ന ഭർത്താവിനാൽ ഞാൻ വഞ്ചിക്കപ്പെട്ടു. നിങ്ങളും എന്നെ ഉപേക്ഷിച്ചുംവച്ചു പോകാമോ? (എന്നു പുറകെ പോകുന്നു.)


ഗൗതമി: അല്ലെ സാർണ്ണഗർവ! ശകുന്തള നമ്മോടു പ്രാർത്ഥിച്ചുകൊണ്ടു പുറകെ വരുന്നു. അവൾ വിശ്വാസമില്ലാത്ത ഭർത്താവിന്റെ അടുക്കൽ എങ്ങിനെ പാര്‍ക്കും?


സാർണ്ണഗർവ: (ശകുന്തളയെ നോക്കി കോപത്തോടെ പറയുന്നു.) അപരിഷ്കൃതമായിരിക്കുന്ന സ്വബുദ്ധിയെ വിശ്വസിച്ചു സ്വാതന്ത്ര്യം പ്രവർത്തിക്കണമെന്നുള്ള ആഗ്രഹംകൊണ്ടു വരിക്കപ്പെട്ടിരിക്കുന്ന ഭർത്താവിനെ ഉപേക്ഷിച്ചുംവച്ചു വരുന്നതിനു പ്രവൃത്തിക്കുന്നോ?


ശാരദവെത്ത: ശകുന്തളേ! കേൾക്കു്. നീ മനഃപൂർവ്വമായിട്ട് ഈ രാജാവിനെ വരിച്ചിട്ടുള്ളതും പ്രപഞ്ചത്തിൽ ഈശ്വരനു ന്യായത്തിൽ പക്ഷപാതം ഉള്ളതും പരമാർത്ഥമായിരുന്നാൽ നിന്റെ ഭർത്താവ് തിരസ്കരിക്കുന്നിടത്തു പ്രാണത്യാഗം ചെയ്‍വാനുള്ളതല്ലാതെ ഞങ്ങളോടുകൂടെ ഒരിക്കലും വരരുത്.


രാജാവു്: നിഷ്ഫലമായിരിക്കുന്ന ആഗ്രഹംകൊണ്ടു അവളെ വിട്ടു വച്ചുപോകരുത്.


സാണ്ണഗർവ: അല്ലെ മഹാപ്രഭോ! നീ ഗുണിയും ആചാരശീലനും ആകുന്നു എങ്കിൽ നിനക്കുതന്നെ സകല കാര്യങ്ങളും ഓമ്മയുണ്ടായിട്ട് സ്വഭാര്യയെ സ്വീകരിക്കും; അല്ലാതെ കണ്ടു ഞങ്ങൾക്കു ഇതിൽവച്ചു

-107-
എന്തു പ്രയോജനമുള്ളു? (എന്നു പറഞ്ഞിട്ട് ഉഭയശിഷ്യന്മാരും ഗൗതമിയോടും കൂടെ പോകയും ചെയ്തു.)

 


രാജാവ്: (പുരോഹിതനെ നോക്കി) ഈ സ്ത്രീയെ പാണിഗ്രഹണം ചെയ്ത ഓർമ്മ എനിക്കു ഒട്ടുമില്ല. എന്നാൽ സ്വസ്ത്രീയെ ത്യജിക്കുന്നതും അന്യന്റെ സ്ത്രീയോടു സംയോഗം ചെയ്യുന്നതും ഈ രണ്ടു കാര്യത്തിൽവച്ചു അധികം പാപം ഉള്ളത് ഏതാകുന്നു?


പുരോഹിതൻ: നാം ഒരു മധ്യമോപായം കണ്ടുപിടിക്കണം.


രാജാവ്: അത് എങ്ങിനെ?


പുരോഹിതൻ: ഇവൾ പ്രസവകാലം വരെയും എന്റെ ഗ്രഹത്തിൽ വസിക്കട്ടെ.


രാജാവ്: എന്തിനായിട്ടു?


പുരോഹിതൻ: മഹാബുദ്ധിശാലികളായിരിക്കുന്ന ജോത്സ്യന്മാർ സാഗരവലയാങ്കിതയായിരിക്കുന്ന വസുന്ധരയുടെ രാജാവാകുന്ന ഒരു പുത്രൻ നിനക്കുണ്ടാകുമെന്നു നിശ്ചയിച്ചിരിക്കുന്നു. ഇപ്പോൾ ഗഭിണിയായിരിക്കുന്ന ഇവൾ സകലലോകാധിപത്യം ഭരിക്കുന്ന പുത്രനെ പ്രസവിച്ചു എങ്കിൽ ഇവളെ ഞാൻ നിന്റെ പട്ടമഹിഷി എന്നു മാനിക്കും. ഇല്ലെങ്കിൽ പ്രസവിച്ചതിന്റെ ശേഷം അവളെ പിതാവിന്റെ ആശ്രമത്തിലേക്കു അയയ്ക്കാം.


രാജാവു്: അതെ; അങ്ങിനെതന്നെ ചെയ്യണം.


പുരോഹിതൻ: (ശകുന്തളയെ നോക്കി) ഇതിലെ വാ, ശകുന്തളെ!


ശകുന്തള: പൂർവത്തിൽ പരിശുദ്ധയായിരിക്കുന്ന തന്റെ പേരിൽ സംശയം വിചാരിച്ച് ശ്രീരാമചന്ദ്രന്റെ <

-108-
വചനത്തെ കേട്ട് കുപിതയായിട്ടു ഭവിച്ച സീതാദേവിക്കു സ്വ ഉദരത്തിൽ സ്ഥലംകൊടുത്തതുപോലെ അല്ലെ ഭൂദേവി! എന്നെയും നിന്റെ വക്ഷസ്ഥലത്തിൽ സ്വീകരിച്ചോ (എന്നു പറഞ്ഞു ആ പുരോഹിതന്റെ പുറകെ ഗമിക്കുന്നു.)

 


[രാജാവു്, ശകുന്തളയെ പാണിഗ്രഹണം ചെയ്ത ഓർമ്മയില്ലാതെ കണ്ടു ആശ്ചര്യംകൊണ്ടു നിശ്ചേഷ്ടിതനായിട്ടു നിൾക്കുന്നു. ആ സമയത്തിൽ ഒരു വക്ഷ്യമാണ ശബ്ദം കേൾക്ക ഉണ്ടായി: “പരമാശ്ചര്യം പരമാശ്ചര്യം” എന്ന്.]


രാജാവു്: ഇതെന്തോ അറിവാൻ പാടില്ല. (എന്നു വിചാരിച്ചിരിക്കുന്ന സമയത്തിൽ പുരോഹിതൻ പ്രവേശിക്കുന്നു.)


പുരോഹിതൻ: മഹാപ്രഭോ! കേട്ടാലും; പരമാശ്ചര്യമെന്നു കേൾക്കപ്പെട്ട വചനം ശകുന്തള എന്റെ പുറകെ രോദനംചെയ്തുകൊണ്ടുവരുന്ന സമയത്തിലാകുന്നു.


രാജാവു്: എന്താണത് ?


പുരോഹിതൻ: അപ്സരസ്സുതീർത്‌ഥത്തിന്റെ സമീപത്തിൽ പോകുമ്പോൾ ജാജ്വല്യമാനയായിട്ട് ഒരു സ്ത്രീ സ്വർഗ്ഗത്തിൽനിന്നും താഴെ ഇറങ്ങിവന്നു ശകുന്തളയെ നഭഃപ്രദേശത്തിൽ കൊണ്ടുപോയി.


രാജാവു്: ഇതിലെന്തൊ മന്ത്രവാദത്തിന്റെ കാര്യം ഉണ്ടെന്നു എനിക്കു നിശ്ചയമായിട്ടു തോന്നുന്നു. ഇപ്പോൾ ആ അസഹ്യം തീര്‍ന്നു; നീ സ്വസ്ഥചിത്തനായിട്ടിരിക്കു്.


പുരോഹിതൻ: അങ്ങിനെതന്നെ, മഹാപ്രഭോ! (എന്നു പറഞ്ഞും കൊണ്ടു പോകയും ചെയ്തു.)




-109-

രാജാവു: അല്ലേ സേവകൻ! വിശ്രാന്തിയെ പ്രാപിക്കുന്നതിന് ഒരു മാര്‍ഗ്ഗം കാണിക്കു്. എന്തുകൊണ്ടെന്നാൽ ഇന്നു നടന്നിട്ടുള്ള സമഗ്രപ്രകരണങ്ങളെക്കൊ ണ്ടും എന്റെ ചിത്തം പരിഭ്രമിച്ചിരിക്കുന്നു. അതിനെ കുറെ നിവാതവാസംകൊണ്ടു സുഖാസ്പദത്തിനു പാത്രമാക്കി ചെയ്യണം. (സർവേ നിഷ്ക്രാന്താഃ)


പഞ്ചമാങ്കം സമാപ്തം



 

ആറാമങ്കം (പേജ് 110 - 115)

 

-110-

ഷഷ്ടാങ്കം



[രാജവീഥിയിൽക്കൂടെ ഒരു ചോരനെ പിടിച്ച് കെട്ടിയുംകൊണ്ടു രണ്ടു പോലീസുശിപായിമാരും അവരുടെ അധികാരിയും കൂടെ രാജധാനിയെ ഉദ്ദേശിച്ചു പ്രവേശിക്കുന്നു.]


പ്രഥമദൂതൻ: (ചോരനെ പ്രഹരിച്ചിട്ടു പറയുന്നു.) എടാ കുംഭീലക! നിന്റെ പേരു കുംഭീലകനല്ലയോ? രാജനാമാങ്കിതമായിരിക്കുന്ന ഈ മുദ്രാമോതിരം നിനക്കു എങ്ങിനെ പ്രാപ്തമായി. വേഗം പറ?


കുംഭീലകൻ: (കിടുകിട വിറച്ചുംകൊണ്ടു പറയുന്നു.) എന്നെ ബന്ധമുക്തനാക്കുവിൻ; ബന്ധമുക്തനാക്കുവിൻ; ഞാൻ അപരാധിയല്ല.


പ്രഥമദൂതൻ: നിനക്കു ഈ മുദ്രാമോതിരം എങ്ങിനെ കിട്ടി? പറയെട മൂഢാ!


കഭീലകൻ: യജമാനൻ കേട്ടാലും! ഞാൻ ശക്രാവതാര എന്ന പ്രദേശത്തിൽ പാർക്കുന്നവനാണു്. അതിദീനനായുള്ള ഒരു മത്സ്യഘാതകനാകുന്നു.


പ്രഥമദൂതൻ: എടാ കള്ളാ! ഞങ്ങൾ നിന്റെ വംശപരമ്പരയെ ചോദിച്ചില്ല.


മുഖ്യാധികാരി: അല്ലേ ഭടന്മാരേ! അവനെ ഉപദ്രവിക്കേണ്ട; അവൻ തന്റെ വൃത്താന്തങ്ങളെ മുഴുവനും മനഃപൂർവകമായിട്ടു പറയട്ടെ.


കംഭീലകൻ: മത്സ്യം പിടിക്കുന്ന പ്രവൃത്തികൊണ്ടു്. ഇത്രനാളും ഭാര്യാപുത്രാദികളോടുകൂടെ കുടുംബഭരണംചെയ്തും കൊണ്ടുവരുന്നു.




-111-

അധികാരി: (മന്ദഹാസംചെയ്ത്) എടാ! നീ കുടുംബഭരണംചെയ്യുന്ന മാർഗ്ഗം നന്നു്.


കുംഭീലകൻ: എന്റെപേരിൽ ദോഷാരോപണം ചെയ്യേണ്ട; പൂർവികന്മാർ ആചരിച്ചുവന്ന വൃത്തി എത്ര തന്നെ അനുചിതമാകുന്നു എങ്കിലും അതിനെ നാമും അംഗീകരിച്ചേ കഴിയൂ.


അധികാരി: എടാ! വീൺവാക്കുകൾ പറയേണ്ട. കാര്യത്തിനെ പറക.


കുംഭീലകൻ: ഒരു ദിവസം ജാതിസ്വഭാവാനുസാരമായിട്ടു മത്സ്യംപിടിക്കുമ്പോൾ ഒരു വലിയ മത്സ്യം വലയിലകപ്പെട്ടു; അതിന്റെ ആകൃതി, അതിശയാസ്പദമായിരിക്കയാൽ അതിനെ ഭവനത്തിൽ കൊണ്ടുചെന്നു കീറിനോക്കിയാറെ അതിന്റെ ഉദരത്തിൽ ജാജ്വല്യമാനമായിരിക്കുന്ന ഈ മോതിരം ഉണ്ടായിരുന്നു: അതു നമുക്കു ഒട്ടും ഉപയോഗമുള്ളതല്ലാഴികയാൽ വിക്രയം ചെയ്യാനായിട്ട് അങ്ങാടിയിൽ കൊണ്ടുചെന്നു; അപ്പോൾ അങ്ങെ ഭൃത്യന്മാർ കണ്ടു എന്നെ പിടിച്ചു കെട്ടി ഇപ്രകാരമുള്ള ശല്യങ്ങൾ ചെയ്യുന്നു; അതുകൊണ്ടു അങ്ങ് കൃപചെയ്തു എന്നെ രക്ഷിക്കണം.


അധികാരി: (മോതിരത്തെ മണപ്പിച്ചിട്ട്) അതെ, അതെ; യഥാർത്ഥംതന്നെ; ഈ മോതിരം മത്സ്യത്തിന്റെ ഉദരത്തിൽ ഇരുന്നതായിരിക്കാം; സന്ദേഹമില്ല; ഈ കാര്യം ആശ്ചര്യകരമായിരിക്കയാൽ ഈ വിവരം മഹാരാജാവിന്റെ സന്നിധാനത്തിൽ അറിയിക്കുന്നതിനായിട്ടു ഞാൻ പോകുന്നു. നിങ്ങൾ രണ്ടു പേരും ഇവനെ രാജധാനിയുടെ സമീപത്തിൽ കൊണ്ടുവരുവിൻ. (എന്നു പറഞ്ഞിട്ടു പോകയും ചെയ്തു.)


<

-112-

രണ്ടാമത്തെ ദൂതൻ: നമ്മുടെ യജമാനൻ വരുന്നതിനു താമസിക്കുമെന്നു തോന്നുന്നു.


പ്രഥമദൂതൻ: അതെ; രാജദര്‍ശനം സഹജമായിട്ടു ഘടിക്കുന്നതു വളരെ ദുർല്ലഭംതന്നെ.


രണ്ടാമത്തെ ദൂതൻ: അല്ലേ മിത്ര! ഈ കള്ളനെ കൊല്ലുന്നതിനു എന്റെ വിരലുകൾക്കു കടി ഇളകിയിരിക്കുന്നു.


കുംഭീലകൻ: എന്നാൽ നിരപരാധിയായിരിക്കുന്ന ഒരു മനുഷ്യനെ നിങ്ങൾ കൊല്ലുമൊ?


പ്രഥമദൂതൻ: ഇതാ നോക്കു; നമ്മുടെ യജമാനൻ വരുന്നു. രാജാവു് താമസിക്കാതെ ദർശനം കൊടുത്തു എന്നു തോന്നുന്നു. എടാ കുംഭീലക! നീ ഒന്നിലൊ ഇപ്പോൾ സ്വദേശത്തിലേക്കു പോകും; അല്ലെങ്കിൽ ഊളന്റേയും രണഗീത പക്ഷിയുടേയും ആഹാരമായിട്ടു ഭവിക്കും.


[ആ സമയത്തിൽ അധികാരി പ്രവേശിക്കുന്നു.]


അധികാരി: ഈ മത്സ്യഘാതകനെ വേഗം..


കുംഭീലകൻ: (ഗതജീവിയായിട്ട്) അയ്യയ്യോ! ഞാൻ പ്രാണത്യാഗം ചെയ്യേണ്ടിവരുമൊ?


അധികാരി: അവനെ ബന്ധവിമുക്തനാക്കുവിൻ. പോകട്ടെ; ഇവനെ തടവിൽ നിന്നും വിട്ടുകളവിൻ; ഇവന്റെ മനശുദ്ധിയുടെ വസ്തുത മഹാരാജാവിനു നല്ലതിൻവണ്ണം ബോധം വന്നു എന്നു തോന്നുന്നു.


രണ്ടാമത്തെ ദൂതൻ: ആജ്ഞയെ ശിരസാവഹിക്കുന്നു. (എന്നു പറഞ്ഞു കൊണ്ടു കെട്ടഴിക്കുന്നു. പിന്നെയും പറയുന്നു) യമപുരത്തിൽ നിന്നും ഇവന്റെ അദൃഷ്ടബലം ഇവനു പുനജ്ജന്മം നൾകി എന്നു തോന്നുന്നു.




-113-

കുംഭീലകൻ: മഹാപ്രഭോ! അങ്ങെ കൃപകൊണ്ട് എന്റെ പ്രാണൻ രക്ഷിക്കപ്പെട്ുട: അതുകൊണ്ടു ഞാൻ കൃതജ്ഞനായിരിക്കുന്നു.


അധികാരി: കേൾക്ക മിത്ര! നീ വിഫലനായിട്ടു പോകണ്ട; നിനക്കു യഥേഷ്ടം ദ്രവ്യംകൊടുക്കുന്നതിനു ആജ്ഞാപിച്ചിരിക്കുന്നു. (എന്നു പറഞ്ഞു ദ്രവ്യസഞ്ചിയെ കൊടുക്കുന്നു.)


കുംഭീലകൻ: എന്റെ സന്തോഷസാഗരത്തിനു തീരം കാണുന്നില്ല.


പ്രഥമദൂതൻ: ശൂലത്തിലിടുന്നതിന് നിയമിതനായിരുന്ന ഇവൻ അദൃഷ്ടബലം കൊണ്ടു മത്തഗജോപരിസ്ഥിതനായി; നോക്കണം.


രണ്ടാമത്തെ ദൂതൻ: രാജാവിനു ഈ മോതിരത്തിങ്കൽ വളരെ പ്രേമമുണ്ടെന്നു തോന്നുന്നു.


അധികാരി: അങ്ങിനെയല്ല പരദുഃഖത്തിനെ കണ്ടുകൂടുമ്പോൾ മഹാരാജാവിന്റെ മനസ്സിൽ എന്തൊ സങ്കടം ഉണ്ടായി എന്നു തോന്നുന്നു.


ഉഭയദൂതന്മാർ: എന്തൊരു ആശ്ചര്യമായിരിക്കുന്നു.


അധികാരി: ഇവനെ കണ്ടുകൂടുമ്പോൾ മഹാരാജാവിന്റെ ഹൃദയത്തിൽ ഏതോ ഒരു ആപ്തന്റെ സ്മരണ ഉണ്ടായിട്ടു നേത്രങ്ങളിൽ നിന്നും അശ്രുധാര ഒഴുകിത്തുടങ്ങി; പിന്നത്തതിൽ അദ്ദേഹം ഈ മോതിരത്തിനെ നോക്കീട്ടു അത്യന്തം വിസ്മിതനായിട്ടു താഴെ ഇരുന്നു.


പ്രഥമ ദൂതൻ: എന്നാൽ നമ്മുടെ യജമാനൻ മഹാരാജാവിനെ നല്ലതിൻവണ്ണം സന്തോഷിപ്പിച്ചു എന്നു തോന്നുന്നു.


രണ്ടാമത്തെ ദൂതൻ: അതെ; ഈ മത്സ്യഘാതകന്റെ ഹേതുവായിട്ടു.



-114-

കുംഭീലകൻ: ദേഷ്യപ്പെടല്ലേ. പാതി ദ്രവ്യം ചിലവഴിച്ചിട്ടു് നാമെല്ലാവരും മദിരാപ്രാശനം ചെയ്യാം.


പ്രഥമദൂതൻ: ഇപ്പോൾ നീ നമ്മുടെ പരമമിത്രമായി. എന്തെന്നാൽ നല്ല മദ്യം ഞങ്ങൾക്കു അത്യന്തം പ്രീതിയുള്ള പദാർത്ഥമാകുന്നു. വേഗം അങ്ങാടിക്കു പോകാം; നടക്കു. (എന്നു പറഞ്ഞിട്ടു എല്ലാപേരും പോയി.)


[അനന്തരം, രാജധാനിയിലുള്ള ആരാമവനിയിൽ അപ്സരസ്ത്രീ പ്രവേശിക്കുന്നു.]


അപ്സരസ്ത്രീ: (സ്വഗതം) ശകുന്തളയുടെ വിയോഗംകൊണ്ടു രാജാവു് എങ്ങിനെ ഖിന്നനായിരിക്കുന്നോ ആയതു് നോക്കുന്നതിന് എനിക്കു വളരെ അഭിലാഷം ഉണ്ടായിരിക്കുന്നു. പിന്നെയും മേനകയിങ്കൽ എനിക്കു സഹോദരവാത്സല്യം ഉണ്ടായിരിക്കയാൽ ശകുന്തള എന്റെ പൂർണ്ണപ്രീതിക്കു പാത്രമായിരിക്കുന്നു. (എന്നിട്ട് നാലുവശത്തും നോക്കിപ്പറയുന്നു.) ഹാ! ഹാ! ഇതെന്തൊരാശ്ചയമായിരിക്കുന്നു! ഈ വസന്തകാലത്തിൽ അത്യന്തം ഘോഷമായിട്ടു നടക്കുന്ന കൗമുദിഉത്സവത്തിന്നാൾ രാജവംശത്തിനു എന്തൊ വ്യസനം പ്രാപ്തമായെന്നു തോന്നുന്നു. ഇതറിയുന്നതിനുവേണ്ടി ഞാൻ ഗുപ്തരൂപമായിട്ടിരുന്നു നടക്കുന്ന പ്രകരണങ്ങളെ മുഴുവനും അറിഞ്ഞു സഖിയായിരിക്കുന്ന മേനകയെ ധരിപ്പിക്കണം. (എന്നു നിശ്ചയിച്ച് ഒരു ലതാനികഹത്തിൽ മറയുന്നു.)


[ആ സമയം രാജഗൃഹത്തിൽ ഉള്ള രണ്ടു തരുണികൾ പ്രവേശിക്കുന്നു.]


പ്രഥമതരുണി: ഈ ആമ്രവൃക്ഷത്തിന്റെ കിസലയങ്ങളും സുഗന്ധഭരിതങ്ങളായിരിക്കുന്ന പുഷ്പങ്ങളും വസന്ത

-115-
കാലത്തുള്ള മലയമാരുതനെപ്പോലെ എത്ര മനോജ്ഞങ്ങളായിരിക്കുന്നു, നോക്കണം; അതുകൊണ്ടു ഈ പുഷ്പങ്ങളെ സ്വബാണത്തുങ്കൽ സന്ധാനംചെയ്തു അനേകം യൗവനപുരുഷന്മാരുടെ ഹൃദയത്തുങ്കൽ വർഷിക്കുന്ന മന്മഥനു ഞാൻ അർപ്പിക്കാം.

 


രണ്ടാമത്തെ തരുണി: അല്ലേ പ്രിയേ! എന്തിനു ഇപ്രകാരം പറയുന്നു? എനിക്കു സ്വാതന്ത്ര്യമായുള്ള അർദ്ധഭാഗം തരുന്നതിനു നിനക്കു പൂർണ്ണതൃപ്തി തോന്നാത്തതു എന്തുകൊണ്ടാകുന്നു ?


പ്രഥമതരുണി: ഒരിക്കലുമില്ല; ഈ പുഷ്പങ്ങളുടെ മനോജ്ഞത്വത്തിന്റെ വലയിൽ എന്റെ മനസ്സ് ഗ്രസിക്കപ്പെടുകകൊണ്ടു എനിക്കു സ്മരണസ്ഥിതിയുടെ അഭാവം സഹജമായിട്ടു പ്രാപ്തമായി; ഈ വിഷയത്തിങ്കൽ നീന്റെ ക്ഷമയെ യാചിക്കുന്നതായുള്ള വിഹിതധർമ്മത്തെ ഒരിക്കലും തിരസ്കരിക്കുന്നതിനു അസമ്മതയുക്തയായിരിക്കുന്നു.


രണ്ടാമത്തെ തരുണി: എന്താ മധുമാസം ജനിതമായൊ?


പ്രഥമതരുണി: അതെ, സംശയമില്ല; മോഹത്തിന്റേയും മദ്യത്തിന്റെയും പ്രശംസയെ വർദ്ധിപ്പിക്കുന്ന സരസമാധവസമയം ഇപ്പോൾ സംപ്രാപ്തമായിരിക്കുന്നു. (എന്നു പറഞ്ഞിട്ടു വൃക്ഷത്തിൽക്കേറി പുഷ്പഭരിതമായിരിക്കുന്ന ഒരു ശാഖയെ ഒടിച്ചു ഇപ്രകാരം അർപ്പിക്കുന്നു.) അല്ലെ! ത്രിഭുവനജയിയായിരിക്കുന്ന കാമദേവൻ! ശരാസനകൃതമായിരിക്കുന്ന ഇക്ഷുദണ്ഡത്തിങ്കൽ നിശിതങ്ങളായിരിക്കുന്ന ഈ സ്വസായകത്തിനെ വിരഹരൂപഗരളമിശ്രിതമാക്കീട്ടു വിധുരതയെപ്പോലെ ദിഗ്ഭ്രമം ഉണ്ടായിരിക്കുന്ന ജനങ്ങളുടെ ഹൃദയ

ആറാമങ്കം (പേജ് 116 - 120)

 

-116-
ദുഃഖത്തെ ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവൃത്തിയെ സ്വീകരിച്ചാലും. [ആ സമയത്തിൽ ശേവുകക്കാരൻ പ്രവേശിക്കുന്നു.]

 


ശേവുകക്കാരൻ: (കോപിഷ്ടനായിട്ടു്) ഛീ! ഛീ! മൂഢകളെ! വികടങ്ങൾ കാണിക്കേണ്ട; ഈ വൃക്ഷത്തിലുള്ള ഈ പുഷ്പത്തിനെ വ്യഥാ എന്തിനു പറിച്ചുകളയുന്നു. ഈ സംവത്സരത്തിൽ കൗമുദിഉത്സവം നിറുത്തൽ ചെയ്യുന്നതിനു മഹാരാജാവു ആജ്ഞാപിച്ചിരിക്കുന്നു;- ആ വസ്തുത നിങ്ങൾ അറിഞ്ഞില്ലയൊ?


ഉഭയസ്ത്രീകൾ: സ്വാമി! ക്ഷമിച്ചാലും; ക്ഷമിച്ചാലും; ഇപ്രകാരം കല്പന ഉണ്ടായതു ഞങ്ങൾ അറിഞ്ഞില്ല.


ശോകക്കാരൻ: എന്നാൽ നിങ്ങൾ ഇപ്രകാരം ഒന്നും പ്രവത്തിക്കല്ലെ.


ഉഭയസ്ത്രീകൾ: ഉത്സവം നിറുത്തുവാനുള്ള കാരണത്ത കൃപചെയ്തു പറഞ്ഞാൽ കൊള്ളാമായിരുന്നു.


ശോകക്കാരൻ: ഞാൻ പറയണമെന്നില്ല. എല്ലാപേരും അറിഞ്ഞുതന്നെയിരിക്കുന്നു. എന്തെന്നാൽ ദുരദൃഷ്ടവശാൽ ശകുന്തളയെ തിരസ്കരിച്ച വിദ്യമാനം നിങ്ങൾ അറിഞ്ഞിട്ടില്ലയൊ?


പ്രഥമസ്ത്രീ: വഞ്ചകമായിരിക്കുന്ന മുദ്രമോതിരം അദൃശ്യമായതുവരെ ഉള്ള വർത്തമാനങ്ങൾ മുഴുവനും ഞങ്ങൾ കേട്ടിരിക്കുന്നു; പിന്നത്തതിൽ നടന്നിട്ടുള്ള പ്രകരണങ്ങൾ അസാരമെ ഉള്ളൂ; എന്തെന്നാൽ ആ മോതിരം അനായാസമായിട്ടു എപ്പോൾ കിട്ടിയൊ അപ്പോൾ തുടങ്ങി രാജാവിനു മുമ്പിൽ നടന്നിട്ടുള്ള കാര്യങ്ങളൊക്കെയും ഓർമ്മയുണ്ടായിട്ടു്, ശകുന്തള നമ്മുടെ സ്ത്രീയെന്നും അവളെ തിരസ്കരിച്ചതു് അവിവേകംകൊ

-117-
ണ്ടാകുന്നു എന്നും രാജാവു പറഞ്ഞു തുടങ്ങി; പിന്നത്തതിൽ മുമ്പിലത്തെ മോഹപ്രവാഹം ദ്വിഗുണീകരിച്ചിട്ട് ബലാൽക്കാരേണ ആക്രമിച്ചു തുടങ്ങി; അപ്പോൾ രാജാവ് കേവലം ഖിന്നതയെ പ്രാപിച്ചിട്ടു പ്രാപഞ്ചികസുഖങ്ങളെ ഒക്കെയും തിരസ്കരിച്ച് പ്രജകളുടെ ഹിതമായിട്ട് ന്യായസഭയിൽ ഒരിക്കലും വന്നിരിക്കുന്നില്ല; കിസലയശയ്യയിങ്കൽ അത്യന്താസക്തിയോടുകൂടെ അങ്ങുമിങ്ങും പെരളുന്നു: പിന്നെയും. നിരുപമസുന്ദരികളായിരിക്കുന്ന സ്ത്രീകളുടെ കരപത്മം കൊണ്ടു് അർപ്പിതമായിരിക്കുന്ന ഗന്ധപുഷ്പഹാരങ്ങളും ഹിമജലവും അനലപ്രായമായിട്ടു വിചാരിക്കുന്നു; സകലസ്ത്രീകളേയും നോക്കി ശകുന്തള എന്നു വിളിക്കുന്നു. പിന്നത്തേതിൽ തന്റെ അവിവേകത്തെ അറിഞ്ഞ് സുകുമാരമായിരിക്കുന്ന മുഖപത്മത്തിൽ അശ്രുധാര ഒഴുക്കുന്നു; ആഹാരനിദ്രാദി വർജ്ജിക്കകൊണ്ട് കൃശതയെ പ്രാപിച്ചു സകല ജനങ്ങളുടേയും കരുണയ്ക്കു സഹജമായിട്ടു പാത്രനായിരിക്കുന്നു.

 


അപ്സരസ്ത്രീ: (സ്വഗതം) ഇതു എനിക്കു അത്യന്തം സന്തോഷകരമായുള്ള വർത്തമാനമാകുന്നു.


ശേവുകക്കാരൻ: ഈ കാരണം കൊണ്ടുതന്നെ കൗമുദിയുത്സവം നിറുത്തലായി.


ഉഭയസ്ത്രീകളും: അതെ, ആ ഉത്സവം നിറുത്തുന്നതിന് ഇതു നല്ല കാരണമാകുന്നു.


[ആ സമയത്തിൽ ഒരു ശബ്ദം കേൾക്ക ഉണ്ടായി, “പ്രഭുവിന്റെ ആഗമനം ഉണ്ടാകുന്നു.'']


ശേവുകക്കാരൻ: ' അല്ലെ സ്ത്രീകളേ! മഹാരാജാവ് വിഹാരവനത്തിങ്കൽ വിശ്രാന്തിക്കായിക്കൊണ്ടു് എഴു

-118-
ന്നെള്ളുകയാൽ നിങ്ങൾ അതിശീഘ്രമായിട്ടു് സ്വസ്ഥാനത്തിലേക്കു പോവിൻ.

 


[ആ സമയത്തിൽ മാധവ്യനോടുകൂടി ദുഷ്യന്തമഹാരാജാവു പ്രവേശിക്കുന്നു.]


ശേവുകക്കാരൻ: (രാജാവിനെ നോക്കിപ്പറയുന്നു) ഹാ ഹാ! വ്യസനസാഗരത്തിങ്കൽ വിലോലനായിരിക്കുന്ന ഈ രാജാവിന്റെ മുഖപത്മം മ്ലാനതയെ പ്രാപിച്ചിരിക്കുന്നു എങ്കിലും ഗാംഭീര്യവും പ്രസന്നതയും ഒട്ടും കുറഞ്ഞു കാണുന്നില്ല; നോക്കണം; വിരഹാധിക്യം കൊണ്ടു അവന്റെ മോതിരം വലയാകൃതമായി എങ്കിലും ഊർദ്ധശ്വാസത്തിന്റെ ഉഷ്ണംകൊണ്ടു് ഉണങ്ങിപ്പോകുന്ന അധരം ജപാകുസുമംപോലെ ഇരിക്കുന്നു; പിന്നെയും നിദ്രാഭാവംകൊണ്ടു് വിശാലമായിരിക്കുന്ന നേത്രങ്ങൾ അരുണിതങ്ങളായും കുഴിവായിട്ടും തീർന്നു എങ്കിലും നിഷ്കളങ്കമായിരിക്കുന്ന വജ്രത്തിന്റെ ജാജ്വല്യതപോലെ ഇവന്റെ മുഖപത്മത്തിങ്കൽ രാജലക്ഷ്മി പ്രകാശമാനമായിരിക്കുന്നു.


അപ്സരസ്ത്രീ: (രാജവിനെ നോക്കിപ്പറയുന്നു.) യഥാർത്ഥം തന്നെ; ശകുന്തള തന്റെ പരമപ്രീതിയെ ഇവങ്കൽ വയ്ക്കാതെ ഇരിക്കുന്നതിനു രാജാവു് കാമദേവനെക്കാളും സൗന്ദര്യംകൊണ്ടു ഒട്ടും കുറഞ്ഞവനല്ല.


രാജാവു്: (ഗാംഭീര്യഗജഗതിയുക്തനായിട്ടു് പ്രവേശിക്കുന്നു.) കുരംഗശാബത്തിന്റെ മനോജ്ഞമായിരിക്കുന്ന ലോചനകാന്തിയെ ലജ്ജിപ്പിക്കുന്ന സാമര്‍ത്ഥ്യങ്ങളെക്കൊണ്ടു എന്റെ പ്രിയകരയായിരിക്കുന്ന ശകുന്തള അനേകം പ്രകാരേണ ചാതുര്യരീതിയായിട്ട് വിസ്മൃതയായിരിക്കുന്ന നമ്മുടെ, ഗാന്ധർവവിവാഹപ്രകരണത്തെ ഓർമ്മിപ്പിച്ചു; അപ്പോൾ കഷ്ടകാലത്തിന്റെ

-119-
പ്രാബല്യംകൊണ്ട് വിസ്മൃതിക്കു പാത്രവാനായിട്ടുതീർന്നു അവളെ തിരസ്കരിച്ചു; ആ വിദ്യമാനം ഇപ്പോൾ എന്നെ അനുപമമായിരിക്കുന്ന സന്താപജലാലയത്തുങ്കൽ മഗ്നനാക്കിയിരിക്കുന്നു.

 


മാധവ്യൻ: (സ്വഗതം) മൂർഖനായുള്ള ഈ രാജാവു് യഥാപ്രകാരം വിലക്ഷണനായിരിക്കുന്ന ഋഷീശ്വരന്റെ പുത്രിയുടെ ഭ്രമയിങ്കൽ വശനായി; ഇദ്ദേഹം വിവേകശൂന്യനായതു് എന്തുകൊണ്ടാകുന്നു? അഥവാ ഇവനു് പ്രാരബ്ധാനുഗുണമായുള്ള ദശ വല്ലതും പ്രാപ്തമായിരിക്കുന്നോ?


ശേവുകക്കാരൻ: മഹാപ്രഭോ! ശിശിരീകരസ്‌ഫടികശിലാനിർമ്മിതമായിരിക്കുന്ന ഈ നാലുകെട്ടിനകത്തു ചന്ദനമല്ലികാദികളെക്കൊണ്ടു സുരഭീകൃതമായിരിക്കുന്ന പവനാശ്രയത്തുങ്കൽ ഫുല്ലാരവിന്ദനിബിഡീകൃതമായിരിക്കുന്ന കമലാകരത്തിന്റെ തീരത്തിൽ വിശ്രാന്തിക്കായിക്കൊണ്ടു വസിക്കണം.


രാജാവു്: അങ്ങിനെതന്നെ; അല്ലേ സേവകൻ! നീ വേഗംചെന്ന്, നാം കുറെദിവസത്തേക്കു ആസ്ഥാനമണ്ഡപത്തിൽ വരുന്നില്ല എന്നുള്ള വർത്തമാനം നമ്മുടെ മുഖ്യ അമാത്യന്മാരെ ധരിപ്പിക്കുന്നതുമല്ലാതെ നാം ഇല്ലാത്ത സമയത്തിൽ ഉണ്ടാകുന്ന അനേകം വലിയ കാര്യങ്ങളും നമ്മുടെ സ്ഥാനത്തെ വഹിച്ചു നടത്തിക്കുന്നതിനു ആജ്ഞാപിച്ചിരിക്കുന്നു എന്നു പറയണം.


ശേവുകക്കാരൻ: ആജ്ഞാനുസാരം (എന്നു പറഞ്ഞുകൊണ്ടു പോയി.)


മാധവ്യൻ: നിവാതമായിരിക്കുന്ന ആരാമവനത്തിന്റെ അതിശയരമണീയത യാതൊന്നുണ്ടോ അതു അത്യുഗ്രമായിരിക്കുന്ന എന്റെ സന്താപത്തെ ശമിപ്പിക്കു <

-120-
ന്നതിനു പരമചതുരയായിരിക്കുന്ന നിന്റെ പ്രീതിക്കു എന്തുകൊണ്ടു പാത്രമായിട്ടു ഭവിക്കുന്നില്ല?

 


രാജാവു": അല്ലെ മാധവ്യൻ! പ്രബല അപരാധി എന്നു നിർണ്ണയിക്കപ്പെട്ടവൻ ഒടുക്കം നിരപരാധിയാകുന്നു എന്നു് എപ്പോൾ ന്യായാധീശനു് സഹജമായിട്ടു തോന്നുന്നുവൊ, അപ്പോൾ അവന്റെ ഹൃദയത്തിലുള്ള ചാഞ്ചല്യം എത്ര നിസ്സീമമായിട്ടു ഭവിക്കുന്നു, നോക്കണം: പിന്നെയും മദാന്ധതകൊണ്ടു് നിഷ്കളങ്കയായിരിക്കുന്ന ആ ഋഷികുമാരിയെ ഞാൻ തിരസ്കരിച്ചു; എന്നാൽ ഇപ്പോൾ കരുണാഹീനനായിരിക്കുന്ന മന്മഥൻ എങ്കൽ നിശിതസായകങ്ങളെ വർഷിക്കുന്നു; അതുകൊണ്ടു അത്യഗ്രതാപം അനുഭവിക്കുന്നു; വിശേഷിച്ചും വഞ്ചകിയായിരിക്കുന്ന ഈ മോതിരം സകല പ്രകരണങ്ങളേയും ഓർമ്മിപ്പിക്കകാരണത്താൽ ഈ മാധവസമയത്തുങ്കൽ ഇതരയൗവനപുരുഷന്മാരൊക്കെയും സുഖാനുഭോഗം ചെയ്യുമ്പോൾ ഞാൻ മാത്രം പ്രാരബ്ധവശാൽ ദുഃഖസാഗരത്തിന്റെ തരംഗങ്ങളിൽ മുങ്ങിക്കൊണ്ടു വലയുന്നു.


മാധവ്യൻ: നിനക്ക് മന്മഥബാണംകൊണ്ടു് വളരെ ദുഃഖം സംപ്രാപ്തമായിരിക്കുന്നു എന്നു പറയുന്നു. അതുകൊണ്ടു മന്മഥന്റെ ബാണത്തിനെ ഖണ്ഡിച്ചുകളയുന്നുണ്ടു; നോക്കണം. (എന്നു പറഞ്ഞു ആമ്രവൃക്ഷത്തിലുള്ള ചില പുഷ്പങ്ങളെ ഛേദിച്ചുകളയുന്നു.)


രാജാവു്: (സ്വഗതം) ലലാടലിഖിതമായിട്ടുള്ളതൊക്കെയും ക്രമേണ അനുഭവിച്ചു തന്നെ തീരണം. (മാധവ്യനെനോക്കി) നിരുപമസുന്ദരിയായിരിക്കുന്ന ശകുന്തളയുടെ വിയോഗംകൊണ്ടു സംഭവിച്ചിരിക്കുന്ന

ആറാമങ്കം (പേജ് 121 - 125)

 

-121-
വിരഹാനലനെ ശമിപ്പിക്കുന്നതിനു ശീതളമായിട്ടു യാതൊരു രമണീയവനവും കാണുന്നില്ല.

 


മാധവ്യൻ: അങ്ങ് ചതുരയായിരിക്കുന്ന ഒരു സ്ത്രീയോടു ശകുന്തളയുടെ രൂപം പടത്തിൽ എഴുതിക്കൊണ്ടുവരുന്നതിനു ആജ്ഞാപിച്ച വസ്തുത മറന്നുപോയൊ?


രാജാവു്: അവളുടെ പടത്തിനെ നോക്കീട്ടെങ്കിലും ഇപ്പോൾ തൃപ്തിയെ പ്രാപിക്കാം; എന്നാൽ രത്നഖചിതമായിരിക്കുന്ന ചൗക്കയിൽ ചെന്നിരിക്കാം.


മാധവ്യൻ: മഹാപ്രഭോ! നാനാപ്രകാരങ്ങളായുള്ള അമൂല്യരത്നങ്ങളെക്കൊണ്ടു രചിക്കപ്പെട്ടിരിക്കുന്ന ഈ ചവുക്ക സുവാസിതമായിരിക്കുന്ന മലയമാരുതംകൊണ്ടു വിശ്രാന്തിയെ ദാനം ചെയ്യുന്നതിനു തല്പരയാകുന്നു എന്നു തോന്നുന്നു; അതുകൊണ്ടു സ്ഫ‌ടികശിലാനിർമ്മിതമായും മനോജ്ഞമായും ഇരിക്കുന്ന ചവുക്കയിൽ എഴുന്നെള്ളി ഇരിക്കണം.


[എന്നുപറഞ്ഞു രണ്ടുപേരും അവിടെ വസിക്കുന്നു.]


അപ്സരസ്ത്രീ: (സ്വഗതം) നിബിഡമായിരിക്കുന്ന ഈ കുസുമവല്ലരിയുടെ പർണ്ണമധ്യത്തിങ്കൽ മറഞ്ഞിരുന്നു രാജാവിനു ശകുന്തളയിങ്കലുള്ള ഭാവത്തെ ഞാൻ അവശ്യമായി നോക്കീട്ട് പിന്നത്തതിൽ ശകുന്തളയോടു സ്വരമണന്റെ പ്രീതിഭാവത്തെ സന്തോഷമായിട്ടു പറയും.


രാജാവു്: (ഗൽഗദസ്വരത്തോടു പറയുന്നു.) അല്ലെ സഖാവേ! ഇപ്പോൾ, കണ്വാശ്രമത്തിൽ വച്ചു നടന്നിട്ടുള്ള പ്രകരണങ്ങൾ മുഴുവനും എന്റെ എതിരെ മൂർത്തീകരിച്ചുനിൽക്കുന്നു; നീയും സകല വൃത്താന്തങ്ങളും അറിഞ്ഞിരിക്കാമെല്ലൊ; എത്ര വളരെ പ്രീതിയോടുകൂടെ മനോഹരമായിരിക്കുന്ന അവളുടെ നാമ

-122-
ധേയം എന്റെ രസനാഗ്രത്തിൽ വസിച്ചുകൊണ്ടിരുന്നു; ആയതൊക്കെയും നീ തീരുമാനം മറന്നൊ?

 


മാധവ്യൻ: ഇല്ല; മുമ്പിൽ ആ സ്ത്രീയിങ്കൽ നിനക്കുണ്ടായിരുന്ന പ്രീതിയും ഒടുക്കം അവൾ നിന്റെ ഗൃഹത്തിൽ വന്നപ്പോൾ നീ ദാക്ഷിണ്യംകൂടാതെ തിരസ്കരിച്ച പ്രകരണവുംകൂടെ യോജിപ്പിച്ചുനോക്കുമ്പോൾ ഇതെന്തൊ പരമാത്ഭുതമായിട്ടുതോന്നുന്നു; ഈ പ്രകരണത്തെക്കുറിച്ചു മേലാൽ സ്വർഗ്ഗത്തിൽ ഏതാണ്ടൊ ഒരു വലിയ കാര്യം നടക്കാൻപോകുന്നു എന്നു തോന്നുന്നു.


അപ്സരസ്ത്രീ: (സ്വഗതം ) ഇതു സത്യം; സത്യം.


രാജാവു്: അല്ലെ എന്റെ മിത്രാ! ഉഗ്രമായിരിക്കുന്ന എന്റെ താപാനലനു ശമനകരമായുള്ള ഔഷധം ഉണ്ടാക്കുന്നില്ലയൊ?


മാധവ്യൻ: എന്താ നിനക്കു താപം വർദ്ധിക്കുന്നൊ? നിന്നെപ്പോലെ സുഗുണിയായിരിക്കുന്ന ജനങ്ങൾ ഇപ്രകാരം ഒരിക്കലും ഖിന്നതയെ പ്രാപിക്കരുത്; എത്ര വലിയ കാറ്റുണ്ടായാലും പർവ്വതം ഒട്ടും ചലിക്കുന്നില്ല.


രാജാവു്: എന്റെ അയുക്തതിരസ്കാരം കൊണ്ടു് ഖിന്നയായിരിക്കുന്ന ശകുന്തളയുടെ സ്ഥിതിയെ വിചാരിക്കുമ്പോൾ എന്റെ ഹൃദയത്തിൽ പശ്ചാത്താപംകൊണ്ടു നിശിതങ്ങളായിരിക്കുന്ന ശതാവധി ഈട്ടികൾ ഏകകാലത്തുങ്കൽ കുത്തുന്നു.


മാധവ്യൻ: സ്വർഗ്ഗവാസിയായിരിക്കുന്ന ദേവനൊ അഥവാ ഗന്ധർവ്വനൊ അവളെ കൊണ്ടുപോയിരിക്കണം; സംശയമില്ല.


രാജാവ്: ഇല്ല; ഇത്ര വളരെ പ്രീതിയായിട്ട് എങ്കൽ സ്വഭർതൃത്വത്തിനെ നൾകിയിരിക്കുന്ന സ്ത്രീയെ

-123-
യാതൊരു പുരുഷനാകട്ടെ, ദൈവമാകട്ടെ ഒരിക്കലും സ്പർശിക്കയില്ല. എന്നാൽ ഒരുവേള മാതാവാകുന്ന മേനകയുടെ ആജ്ഞാനുസാരമായിട്ട് ഇവളെ എന്റെ ഹേളനയ്ക്കായിക്കൊണ്ടു ഗുപ്തരൂപമായിട്ട് പാർപ്പിച്ചിരിക്കുമെന്നു തോന്നുന്നു.

 


മാധവ്യൻ: ആയതു നിശ്ചയമായിരുന്നാൽ അവൾ നിനക്കു ശീഘ്രമായിട്ടു ലഭിക്കും.


രാജാവ്: ഹാ! ഹാ! നിനക്കു എന്തുകൊണ്ടു അങ്ങിനെ തോന്നുന്നു?


മാധവ്യൻ: എന്തുകൊണ്ടെന്നാൽ പ്രപഞ്ചത്തുങ്കൽ മാതാപിതാക്കന്മാക്ക്, സ്വപുത്രിക്കു ഭർതൃവിയോഗദുഃഖം പ്രാപ്തമായാൽ അവർക്കും വളരെ ദുഃഖം തന്നെ പ്രാപ്തമാകും.


രാജാവു: ഹാ! ഹാ! ശകുന്തള എന്റെ മുമ്പിൽ വന്നു സംസാരിക്കുന്ന സമയത്തിൽ എന്തൊ നിദ്രാധിക്യം കൊണ്ടു വിസ്മൃതി ഉണ്ടായോ? അഥവാ എന്റെ വിവേകത്തിനുതന്നെ ന്യൂനാധിക്യം സംഭവിച്ചോ? അല്ലെങ്കിൽ എന്റെ പാപം വിസ്മൃതിരൂപമായിട്ടു് പ്രവൃത്തിച്ചോ? ഇതൊന്നുംതന്നെ അറിവാൻ വഹിയാ; എന്നാൽ ഒന്നു നിശ്ചയമാകുന്നു; അതെന്തെന്നാൽ ശകുന്തള മനോഹരമായിരിക്കുന്ന കുചദ്വയങ്ങളെ എന്റെ വക്ഷസ്ഥലത്തിൽ ചേക്കുന്നതുവരെ ഞാൻ ഒരിക്കലും സുഖിയായിട്ടു ഭവിക്കയില്ല.


മാധവ്യൻ: നീ ഹൃദയത്തിങ്കൽ പരാധീനതയ്ക്കു ഒരിക്കലും സ്ഥലം കൊടുക്കരുതു്; എന്തുകൊണ്ടെന്നാൽ കളയപ്പെട്ടിരുന്ന ഈ മോതിരം എങ്ങിനെ അനായാസേന കിട്ടിയൊ അങ്ങിനെ തന്നെ ആ സ്ത്രീയുടെ ദർശനവും നിനക്കു ലഭിക്കും, സന്ദേഹമില്ല.


<

-124-

രാജാവ്: (തന്റെ മുദ്രമോതിരത്തിനെ നോക്കിപ്പറയുന്നു.) അല്ലെ അംഗുലീയമേ! നിനക്കു വാസസ്ഥാനമായും, മരുതോന്നി തേയ്ക്കകൊണ്ടു് രക്തവർണ്ണമായും അതികോമളമായും ഇരിക്കുന്ന ശകുന്തളയുടെ അംഗുലത്തിനെ വഞ്ചനകൊണ്ടു തിരസ്കരിച്ചതുമല്ലാതെ അത്യന്തം ലഘുവായിരിക്കുന്ന നീ എന്നെ എത്രവളരെ ദുഃഖത്തിനു പാത്രമാക്കിച്ചെയ്യുന്നു ?


മാധവ്യൻ: അല്ലെ മഹാപ്രഭോ! നിന്റെ ഈ മുദ്രമോതി അവളുടെ വിരലിൽ എങ്ങിനെ ചെന്നുചേര്‍ന്നു?


രാജാവ്: എപ്പോൾ ഞാൻ അവളെ പാണിഗ്രഹണം ചെയ്തു് സ്വനഗരത്തിലേക്കു തിരിച്ചൊ ആ സമയത്തിൽ ശകുന്തള അശ്രുഭരിതയായിട്ട് എത്ര ദിവസം ഞാൻ എന്റെ പ്രാണനായകന്റെ വിയോഗത്തെ അനുഭവിക്കേണ്ടിവരുമോ എന്നു പറഞ്ഞു; ആ സമയത്തിൽ ഞാനും ഈ മുദ്രമോതിരത്തെ അവളുടെ വിരലിൽ ഇട്ടു: ഇതിലുള്ള മുന്നക്ഷരങ്ങളേയും മൂന്നു ദിവസത്തിൽ കൂട്ടിവായിക്കുന്നതിനു മുമ്പിൽ എന്റെ അമാത്യൻ വന്നു” അവളെ രാജസദനത്തിൽ കൂട്ടിച്ചു കൊണ്ടുപോകുമെന്നു് വാഗ്ദത്തം ചെയ്തിരുന്നു ; എന്നാൽ ദുരദൃഷ്ടവശാൽ അവളുടെ സ്മരണ എനിക്കില്ലാതെ കണ്ടായി.


മാധവ്യൻ: പിന്നെ ഈ മോതിരം എങ്ങിനെ മത്സ്യത്തിന്റെ ഉദരത്തിൽ പോയി?


രാജാവു: ശക്രാവതാരമെന്ന പ്രദേശത്തിലുള്ള ശചീതീർത്ഥത്തിൽ അവൾ കുളിക്കുമ്പോൾ ഈ മോതിരം അവളുടെ വിരലിൽ നിന്നു ഊരിവീണുപോയിരിക്കുമെന്നു തോന്നുന്നു.


മാധവൻ: അതെ: അങ്ങിനെതന്നെ ആയിരിക്കാം.




-125-

രാജാവു്: ഈ മോതിരത്തിന്റെ നേർക്കു ഞാൻ കോപയുക്തനായിരിക്കുന്നു.


മാധവ്യൻ: അതെ; ഞാനും അപ്രകാരംതന്നെ. ഈ വടിയുടെ നേർക്കു കോപിഷ്ഠനായിരിക്കുന്നു.


രാജാവു്: എന്തടൊ മിത്രാ! നിനക്കു കോപത്തിനു കാരണമെന്തുള്ളു.


മാധവ്യൻ: ഞാൻ ഇത്ര വക്രനായും കുരൂപിയായും ഇരിക്കുമ്പോൾ അവക്രയായും കാന്തിയുക്തയായും ഇരിക്കുന്ന ഈ പെരമ്പു് എന്നെ പരിഹസിക്കകൊണ്ടു എനിക്കു കോപം ഉണ്ടാകുന്നു.


രാജാവ്: ഹാ! ഹാ! അല്ലെ ശകുന്തളേ! ദ്രോഹിയായിരിക്കുന്ന നിന്റെ ഭർത്താവിനു ഇനിയും ഒരിക്കൽകൂടെ കൃപചെയ്തു താമസിക്കാതെ ദർശനം കൊടുക്കയില്ലയൊ?


മാധവ്യൻ: (സ്വഗതം) മൂർഖപ്രഭുവാകുന്ന ഇവൻ വൃഥാ ഇല്ലാത്ത ദുഃഖങ്ങളെ ഒക്കെയും ആരോപണം ചെയ്തുകൊണ്ടു നിരർത്ഥകമായിട്ടു പുലമ്പുന്നതിനെ ഒക്കെയും അത്യന്തം ക്ഷുധാക്രാന്തനായിരിക്കുന്ന ഞാൻ എത്രനേരം കേൾക്കണൊ, അറിഞ്ഞു കൂടാ.


[ആ സമയത്തിൽ ശകുന്തളയുടെ പടത്തിനെ എടുത്തുകൊണ്ടു ഒരു സ്ത്രീ പ്രവേശിക്കുന്നു.]


സ്ത്രീ: മഹാരാജാവേ! ഈ പടം തയ്യാറായി.


രാജാവ്: (ആ പടത്തിനെനോക്കീട്ടു സ്വഗതം) അതെ; ഇതുതന്നെ. മധുകരപംക്തിയെക്കാളും ശ്യാമവർണ്ണമായിരിക്കുന്ന അവളുടെ ഭൃംഗാളകം; അർദ്ധചന്ദ്രന്റെ ഗർവഭംഗം ചെയ്യുന്ന വിഷയത്തിങ്കൽ പരമചതുരയായും വിശാലമായും ഇരിക്കുന്ന ഫാലദേശം ; അതെ; അവളുടെ ഉഭയചില്ലികളാകുന്ന വല്ലരിയെ നോക്കു

ആറാമങ്കം (പേജ് 126 - 130)

 

-126-
മ്പോൾ സ്വഭ്രാതാവായിരിക്കുന്ന മന്മഥന്റെ വിജയത്വത്തിങ്കൽ അസൂയാഗ്രസ്തനായിരിക്കുന്ന ബ്രഹ്മദേവൻ പൂർവോക്തമന്മഥന്റെ ധനുസ്സിനെ ഖണ്ഡിച്ചു് ഇവളുടെ ഫാലപ്രദേശത്തിന്റെ അന്തത്തുങ്കൽ തന്റെ ജയപ്രാപ്തിയെ സുചിപ്പിക്കുന്നതിനായിട്ടു പ്രകടിപ്പിച്ചു എന്നു തോന്നുന്നു; അനുപമമായിരിക്കുന്ന മമതയും മനോജ്ഞമായിരിക്കുന്ന ചാഞ്ചല്യത്വവും ഇതു രണ്ടും ശോഭായമാനമായിരിക്കുന്ന ഇവളുടെ നേത്രങ്ങൾ; പിന്നെയും എങ്ങിനെയിരിക്കുന്നു എന്നാൽ കിരാതന്റെ ബാണത്തിനെ ഭയപ്പെട്ടു ചഞ്ചലത പ്രാപ്തമായിരിക്കുന്ന തരുണഹരിണത്തിന്റെ നേത്രങ്ങൾ പോലെയും ഇരിക്കുന്നു; പൂർണ്ണചന്ദ്രനെ ലജ്ജിപ്പിക്കുന്നതായുള്ള മുഖാംബുജത്തിങ്കൽ അപാരസന്താപസാഗരത്തിനു താരകമായും കപടയുക്തമായും ഇരിക്കുന്ന മൃദുമന്ദഹാസം യഥാർത്ഥമായിട്ടു ശോഭിക്കുന്നു; ഇതുതന്നെ പൂർവ്വത്തിങ്കൽ തന്റെ അമൃതംകൊണ്ടു അത്യുഗ്രമായിരുന്ന എന്റെ മദനജ്വരത്തിനെ ശമിപ്പിച്ചതായുള്ള ബിംബാധരം. അവളുടെ കണ്ഠധ്വനി കേട്ടപ്പോൾ എനിക്കു ഇപ്രകാരം തോന്നി. അതെന്തെന്നാൽ വൃദ്ധനായിരിക്കുന്ന ബ്രഹ്മദേവൻ വിരഹകരങ്ങളായിരിക്കുന്ന കോകിലത്തിന്റെ നേർക്കു കോപിഷ്ഠനായിട്ടു് അതുകളെ ശകുന്തളയുടെ കണ്ഠപ്രദേശത്തിൽ ബന്ധിച്ചിട്ട് അതിനു ആഹാരാർത്ഥമായ അധരബിംബത്തിനെ നിയമിച്ചിരിക്കുന്നതുപോലെ തോന്നുന്നു; അതെ അവളുടെ യൗവനാധിക്യംകൊണ്ടു പൂരിതങ്ങളായിരിക്കുന്ന കുചകലശയുഗളങ്ങൾ പിന്നെയും അതു എങ്ങിനെ ഇരിക്കുന്നു എന്നാൽ ഇന്ദ്രന്റെ വജ്രായുധത്തിനു ഭയപ്പെടാതെ കണ്ടു് മദോ

-127-
ന്മത്തങ്ങളായിരിക്കുന്ന പർവതശൃംഗങ്ങളെപ്പോലെ ഇരിക്കുന്നു; ഇതുതന്നെ സൂക്ഷ്മമായിരിക്കുന്ന മധ്യപ്രദേശം; ഹാ! ഹാ! ചിത്രം എഴുതുന്ന വിഷയത്തിന്ലുള്ള സകല ചാതുര്യങ്ങളേയും ഔദാര്യംകൊണ്ടു് ഉപയോഗം ചെയ്യപ്പെട്ടു; എങ്കിലും അവളുടെ നിരുപമമായിരിക്കുന്ന ദേഹകാന്തിക്ക് ഒട്ടും സമ്പൂർണ്ണത വന്നില്ല: ഇപ്രകാരം രതിയെ ലജ്ജിപ്പിക്കുന്നവളായിരിക്കുന്ന സ്ത്രീയെ മൗഢ്യംകൊണ്ടു ധിക്കരിച്ചിട്ട് ഇപ്പോൾ പശ്ചാത്താപയുക്തനായിട്ട് തീന്നിരിക്കുന്ന എന്റെ സ്ഥിതി എല്ലാവരുടേയും കരുണയ്ക്കു പാത്രമായിരിക്കുന്നു; സംശയമില്ല.

 


മാധവ്യൻ: ഈ പടത്തിലുള്ള മൂന്നു നാലു സ്ത്രീകളും സമാനസുന്ദരികളായിട്ടു തന്നെ കാണപ്പെടുന്നു; അതിൽ ശകുന്തളയുടെ രൂപം ഏതാകുന്നു? പറഞ്ഞാലും.


രാജാവ്: നിനക്കു സഹജമായിട്ട് അറിയപ്പെടുന്നില്ലയൊ? ഞാൻ കണ്ടുകൂടുമ്പോൾ അറിഞ്ഞല്ലൊ?


മാധവ്യൻ; അതെ, അതെ; നീയറിയുന്നതു ആശ്ചര്യമൊ? നിന്റെ ദൃഷ്ടിക്കു എന്തെല്ലാം കാണപ്പെടുന്നൊ ആയതു ഒക്കെയും ശകുന്തളതന്നെയല്ലെ ആകുന്നതു്? നല്ല ഭ്രാന്തു പിടിച്ചു.


രാജാവു്: ഇപ്രകാരമുള്ള സ്ഥിതി നിനക്കു പ്രാപ്തമായാൽ അതിന്റെ ദുഃഖം അപ്പോളത്രെ അറിയും.


മാധവ്യൻ: എനിക്കു പ്രാപ്തമായിട്ടില്ല എന്നു വിചാരിക്കുന്നൊ? എന്റെ ദുരദൃഷ്ടദശയെ നിന്നെ ധരിപ്പിക്കുമ്പോൾ നീ വളരെ ആശ്ചര്യപ്പെടും.


രാജാവു്: വൃദ്ധമർക്കടത്തിനെപ്പോലെ ഇരിക്കുന്ന നിന്റെ കുരൂപദേഹത്തിനെക്കണ്ടു മോഹിക്കുന്ന സ്ത്രീയും പ്രപഞ്ചത്തിൽ ഉണ്ടോ?


<

-128-

മാധവ്യൻ: സ്വാമീ! കേൾക്കണം; കോപിക്കരുത്. എന്റെ പരമവാത്സല്യയുക്തയായുള്ള സ്ത്രീയാകുന്ന ശാല്യന്നത്തിന്റെ കബളങ്ങളെ ഇപ്പോൾ നാലഞ്ചു യാമമായിട്ടു കാണാഴികകൊണ്ടു ഞാൻ ഗതപ്രാണനായിട്ടു തീരും; സന്ദേഹമില്ല.


രാജാവു്: ഇത്രേ ഉള്ളൊ? എന്തോ ഒരു വലിയ വർത്തമാനം പറവാൻ ഭാവിക്കുന്നു എന്നു വിചാരിച്ചിരുന്നു.


മാധവ്യൻ: എന്താ ഈ കാര്യം എനിക്കു വലുതുതന്നെ. നിന്റെ ശകുന്തള നിനക്കു ശീഘ്രമായിട്ടു് ദർശനം തരികയില്ല; എന്നാൽ എന്റെ സ്ത്രീമാത്രം നിർവഞ്ചനയായിട്ടു എന്റെ ആഗമനത്തെ ആക്ഷേപിച്ചും കൊണ്ടിരിക്കും.


രാജാവ്: (പടംകൊണ്ടുവന്ന സ്ത്രീയെ നോക്കി) അല്ലെ ബാലികേ! ഈ പടം മുഴുവനും ആയില്ല; അതുകൊണ്ടു ചായപ്പെട്ടകം മുതലായതു വേഗം കൊണ്ടുവാ.


സ്ത്രീ: ആജ്ഞാനുസാരം. (എന്നു പറഞ്ഞുംകൊണ്ടു പോയി.)


മാധവ്യൻ: നിനക്കു എന്തൊരു ഭ്രാന്തു പിടിച്ചിരിക്കുന്നു. മൃഷ്ടാന്നമായുള്ള അഷ്ടി കഴിച്ചുകൊണ്ടു പട്ടമഹിഷിയാകുന്ന വസുമതിയുടെ ഗൃഹത്തിൽ ചെന്നു സുഖമാകുംവണ്ണം ക്രീഡാസുഖം അനുഭവിക്കരുതൊ?


രാജാവു്: ശകുന്തളയുടെ സ്മരണ ഉണ്ടായ കാലം തുടങ്ങീട്ട് മറ്റുള്ള വിഷയങ്ങൾ ഒക്കയും എനിക്കു വിഷപ്രായമായിട്ടു തോന്നുന്നു.


[എന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സ്ത്രീ പ്രവേശിക്കുന്നു.]


സ്ത്രീ: മഹാപ്രഭോ! ഞാൻ ചായപ്പെട്ടകം മുതലായതു കൊണ്ടുവരികയായിരുന്നു.




-129-

രാജാവു്: അപ്പോൾ എന്തുണ്ടായി?


സ്ത്രീ: പിംഗാളിക എന്ന ദാസി ചെന്നു വസുമതിയോടു ഈ വിവരങ്ങൾ അറിയിച്ചായിരിക്കണം. ഉടൻ അവൾ ഓടിവന്നു എന്റെ കയ്യിലുള്ള പെട്ടകത്തിനെ പിടിച്ചുപറിച്ചു; അവൾതന്നെ മഹാരാജാവിനു കൊടുക്കുന്നതിനായിട്ടു കൊണ്ടുവരുന്നു.


രാജാവു്: എന്നാൽ നീ എങ്ങിനെ അവളുടെ കയ്യിൽ നിന്നും മുക്തയായിട്ടു മുമ്പേവന്നു?


സ്ത്രീ: വനത്തുംകൽ അവളുടെ വസ്ത്രം മുള്ളിൽത്തൊടുത്തു; അപ്പോൾ അവൾ മുള്ളിൽ നിന്നും വസ്ത്രത്തിനെ എടുക്കാനായിട്ടു കുറെ നിന്നു.


രാജാവു്: എന്നാൽ അല്ലെ മാധവ്യൻ! ഞാൻ കുറെദിവസമായിട്ടു വസുമതിയിങ്കൽ അധികം വാത്സല്യത്തെ ചെയ്കയാൽ അവൾ ഇത്ര അധികപ്രസംഗിയായിട്ടു ഭവിച്ചു എന്നു തോന്നുന്നു; ഇരിക്കട്ടെ, നീ പടത്തിനെ എടുത്തുംകൊണ്ട് കുറേനേരത്തേക്കു് എവിടെ എങ്കിലും ചെന്നു മറഞ്ഞിരിക്കു; അവൾ വേഗം വരുമെന്നു ഇവിടെ തോന്നുന്നു.


മാധവ്യൻ: (സ്വഗതം) ഇപ്പോൾ ഞാനെന്തു ചെയ്യട്ടെ? വിശപ്പൊ ദുസ്സഹമായിരിക്കുന്നു; ഈ സമയത്തിങ്കൽ എവിടെപ്പോകും? എന്തുചെയ്യും? (എന്നു നിശ്ചയിച്ചു രാജാവിനെ നോക്കിപ്പറയുന്നു.) മേഘമണ്ഡലംവരെ വ്യാപിച്ചിരിക്കുന്ന മേഘചണ്ഡം എന്നുള്ള പേരോടുകൂടിയ ഈ സദനത്തിൽ പോകുന്നതിനു് ആജ്ഞാപിച്ചാൽ അവിടെച്ചെന്നു സുഖമായിട്ടു വസിക്കാം.


രാജാവ്: അങ്ങിനെ തന്നെ; പൊയ്ക്കൊ. ഞാൻ വിളിക്കുമ്പോൾ വേഗം വരണം.



-130-

മാധവ്യൻ: അപ്രകാരം തന്നെ വർത്തിക്കാം. (എന്നുപറഞ്ഞും കൊണ്ടു പോകയും ചെയ്തു.)


[ആ സമയത്തിൽ ഒരു ശേവുകക്കാരൻ എഴുത്തുംകൊണ്ടു പ്രവേശിക്കുന്നു.]


രാജാവു്: എടോ ശേവുകക്കാരൻ! നീ പട്ടമഹിഷിയാകുന്ന വസുമതിയെ കണ്ടോ?


ശേവുകക്കാരൻ: മഹാപ്രഭോ! ഞാൻ കണ്ടു. എന്നാൽ എഴുത്തും കൊണ്ടു വരുന്ന എന്നെ കണ്ടു എന്തോ വിശേഷ കാര്യം ഉണ്ടായിരിക്കും, ഈ സമയത്തിൽ പോകുന്നതു ഉചിതമല്ല, എന്നു നിശ്ചയിച്ചു തിരിച്ചു സ്വസ്ഥാനത്തിലേക്കു പോയെന്നു തോന്നുന്നു.


രാജാവു്: അതെ, യഥാർത്ഥമായിരിക്കാം. റാണിക്കു ഉചിതമായുള്ള സമയങ്ങൾ നല്ലതിൻവണ്ണം അറിയാം.


ശേവുകക്കാരൻ: നിന്റെ ആജ്ഞാനുസാരമായിട്ടു അമാത്യന്മാർ സകല കാര്യങ്ങളും നോക്കിവരുമ്പോൾ അപൂർവ്വമായുള്ള ഒരു പ്രകരണം വന്നു സംഭവിച്ചിരിക്കുന്നു. അതെങ്ങിനെ എന്നാൽ മഹാധനികനായുള്ള ഒരു വർത്തകൻ വ്യാപാരാർത്ഥമായിട്ടു ദേശാന്തരത്തിൽ പോയാറെ മരണത്തെ പ്രാപിച്ചു. അവനു പുത്രനില്ലാഴികയാൽ അവന്റെ ദ്രവ്യങ്ങളെ ഏതുപ്രകാരത്തിൽ വിനിയോഗം ചെയ്യേണ്ടു എന്നു മഹാരാജാവിന്റെ ആജ്ഞയെ അറിഞ്ഞുകൊള്ളുന്നതിനായിട്ടു എന്നെ അയച്ചിരിക്കുന്നു.


രാജാവു്: ഹാ! ഹാ! അപുത്രമരണം അതികഷ്ടതരമാകുന്നു. എന്നാൽ ഇത്ര വളരെ ദ്രവ്യസ്ഥനായിരുന്ന വർത്തകനു ബഹു സ്ത്രീകൾ ഉണ്ടായിരിക്കാം; അതിൽവച്ചു യാതൊരുത്തി എങ്കിലും ഗർഭിണി ആയിരിക്കുന്നോ എന്നു അന്വേഷിക്കേണ്ടതാകുന്നു.




 

ആറാമങ്കം (പേജ് 131 - 135)

 

-131-

ശേവുകക്കാരൻ: മഹാപ്രഭോ! അവന്റെ ഭാര്യമാരിൽവച്ച് ഒരു സ്ത്രീ എട്ടുമാസത്തെ ഗഭിണിയായിരിക്കുന്നു.


രാജാവു്: എന്നാൽ ആ ധനങ്ങൾ ഒക്കെയും ആ സ്ത്രീയുടെ പേരിൽ ആക്കി പിന്നത്തേതിൽ പ്രസവിച്ച കുഞ്ഞിന്റെ പേർക്കു അവകാശമാക്കി കൊടുക്കേണ്ടതാകുന്നു.


ശേവുകക്കാരൻ: ആജ്ഞാനുസാരം (എന്നുപറഞ്ഞുംകൊണ്ടു പോയി. പിന്നെയും പ്രവേശിക്കുന്നു.) മഹാപ്രഭോ! നീതിശാസ്ത്രപ്രകാരമുള്ള ന്യായം ഘടിച്ചു; അതുകൊണ്ടു ജനങ്ങൾ ഒക്കെയും പരമസന്തുഷ്ടന്മാരായിട്ടു ഭവിച്ചു; കല്പിച്ചു ന്യായസഭയിൽ എഴുന്നെള്ളാഴികകൊണ്ടു് അത്യന്തം ഖിന്നന്മാരായിരുന്ന ജനങ്ങൾ അങ്ങെ ഈ നീതിനിപുണതയെ വിചാരിച്ച് പരസ്പരം പറയുന്നതെന്തെന്നാൽ, നമ്മുടെ പേരിൽ മഹാരാജാവ് പിതൃവാത്സല്യത്തെ ചെയ്യുന്നതിൽ ഒട്ടും കുറവു കാണിക്കുന്നില്ല, എന്നു നിശ്ചയമായിട്ടു വിശ്വസിക്കുന്നു.


രാജാവു്: (ഊർദ്ധശ്വാസം വിട്ടിട്ട്) ഹാ! ഹാ! സ്വാർജ്ജിതമായിരിക്കുന്ന ധനം സന്തത്യഭാവംകൊണ്ടു ഇതരനു ലഭിക്കുന്നു. അങ്ങിനെതന്നെ എന്റെ വലിപ്പവും അത്യൽകൃഷ്ടമായിരിക്കുന്ന പദവിയും ഒടുക്കം പൂരുവംശത്തിലെ കീർത്തിയും ആർക്കു ലഭിക്കുന്നോ? അ നേകം പിതൃക്കളെ ഉദ്ദേശിച്ചു് പിണ്ഡപ്രദാനം ചെയ്യുന്നവനായുള്ള ഞാൻ പുത്രാഭാവം കൊണ്ടു രൗരവാദി നരകത്തിങ്കൽ കഷ്ടം അനുഭവിക്കേണ്ടിവരും. ഹേ! ദൂരദൃഷ്ടികളായുള്ള പിതൃക്കളേ! സ്വവംശസ്ഥനാൽ അർപ്പിതമായിരിക്കുന്ന പിണ്ഡപ്രദാനവും തിലോദകവും ഭക്ഷിക്കുന്നതിനു പകരം പുത്രാഭാവവ്യസനം <

-132-
കൊണ്ടു ഒഴുകുന്ന എന്റെ അശ്രുജലത്തെ പാനം ചെയ്യുന്നതുതന്നെ നിങ്ങളുടെ ലലാടലിഖിതമെന്നു തോന്നുന്നു.

 


[ആ സമയത്തിങ്കൽ ഒരു ശബ്ദം കേൾക്കയുണ്ടായി: “ബ്രാഹ്മണൻ വധ്യനായിട്ടു ഭവിക്കുന്നു. ശീഘ്രം വന്നു ബ്രാഹ്മണനു ജീവദാനം നൾകി രക്ഷിക്കണം."]


രാജാവു്: (പരിഭ്രമിച്ചിട്ട്) കഷ്ടം! കഷ്ടം! മാധവ്യനല്ലയോ നിലവിളിക്കുന്നത് ?


സ്ത്രീ: അതെ; ഒരുവേള റാണിയുടെ ഭൃത്യന്മാർ ഇവനെ പ്രഹരിക്കുന്നു എന്നു തോന്നുന്നു.


രാജാവു്: ഛി! ഛി! ഇപ്രകാരമുള്ള ദുഷ്കൃത്യം ചെയ്യുന്നതു അനുചിതമാകുന്നു എന്നു റാണിയോടു പറക.


സ്ത്രീ: ആജ്ഞാനുസാരം വത്തിക്കാം. (എന്നു പറഞ്ഞും കൊണ്ടു പോയി.)


[പിന്നെയും ഒരു ശബ്ദം കേൾക്കയുണ്ടായി: “അയ്യയ്യൊ! ബ്രാഹ്മണനെ ഹിംസിക്കുന്നു; ശിരച്ഛേദനം ചെയ്യാൻ ഭാവിക്കുന്നു."]


രാജാവു്: ആരാകുന്നു അവിടെ?


ശേവുകക്കാരൻ: മഹാപ്രഭോ! ഹാജരായിരിക്കുന്നു. ആജ്ഞാപിക്കണം.


രാജാവു്: മാധവ്യൻ എന്തിനു നിലവിളിക്കുന്നു എന്നു് അറിഞ്ഞു കൊണ്ടുവാ.


ശേവുകക്കാരൻ: ആജ്ഞ. (എന്നു പറഞ്ഞും കൊണ്ടുപോയി പിന്നെയും പ്രവേശിക്കുന്നു.)


ശേവുകക്കാരൻ: (കിടുകിടാ വിറച്ചുംകൊണ്ടു്) മഹാപ്രഭോ! മഹാപ്രഭോ!


രാജാവു: എന്തായെടാ?


ശേവുകക്കാരൻ: ഒരു ദുഷ്ടപ്പിശാചുവന്നു അങ്ങെ മിത്ര

-133-
നായിരിക്കുന്ന മാധവ്യനെ ഉപദ്രവിക്കുന്നു. അതുകൊണ്ടു വേഗം ചെന്നു രക്ഷിക്കണം.

 


രാജാവ്: (ആക്രോശയുക്തനായിട്ട്) ആരെടാ! എന്റെ അന്തഃപുരത്തിൽ പ്രവേശിച്ചു എന്റെ മിത്രനെ ഇപ്രകാരം പീഡിപ്പിക്കുന്നതു്? ഞാൻ പരമന്യായമായിട്ടു രാജ്യഭാരം ചെയ്യുന്നു; പിന്നെയും എന്റെ ധനുസ്സിങ്കലുള്ള ഭീതികൊണ്ടു് സകല രാക്ഷസന്മാരും ഓടുമ്പോൾ ആരെടാ! ഇത്രവളരെ ധൈയ്യത്തോടുകൂടെ ഉപദ്രവിക്കുന്നവൻ ? എടോ ശേവുകക്കാരാ! ശീഘ്രമായിട്ടു എൻറെ ധനുർബ്ബാണത്തിനെ ഇവിടെ കൊണ്ടുവാ.


ശേവുകക്കാരൻ: (ധനുസ്സിനെയും ബാണത്തിനെയും എടുത്തുകൊണ്ടു വന്ന്) മഹാരാജാവേ! ഇതാ വിജയിയായിരിക്കുന്ന അങ്ങയുടെ ധനുർബാണം.


രാജാവു്: എടാ രാക്ഷസാ! മന്ത്രബലം കൊണ്ടു നീ എത്രതന്നെ അഗോചരനായിരുന്നു എങ്കിലും ഈ ബാണം നിന്നെ അതിവേഗേന മൃത്യപുരത്തിൽ അയയ്ക്കും; നീ നിർഭയമായിട്ട് ദുഷ്യന്തന്റെ രാജധാനിയിൽ പ്രവേശിച്ചു് എന്റെ പരമമിത്രമായിരിക്കുന്ന മാധവ്യനെ കൊല്ലുവാൻ തുടങ്ങുന്നോ?


[ആ സമയത്തിൽ ഒരു വക്ഷ്യമാണശബ്ദം കേൾക്കയുണ്ടായി: “എന്തെടാ! നിന്റെ യജമാനനാകുന്ന രാജാവു പുലംപുന്നു? ഒരു പശുക്കുട്ടിയെ വ്യാഘ്രം സഹജമായിട്ടു വധിച്ചു എങ്ങിനെ രക്തപാനം ചെയ്യുന്നൊ അതുപോലെ ഞാൻ നിന്റെ ദേഹത്തെ ഇക്ഷുഖണ്ഡങ്ങൾ പോലെ ഖണ്ഡിച്ചിട്ടു ഭക്ഷിക്കാം."]


രാജാവു്: എടാ! ഇനിയും എന്നെ ഉപദ്രവിക്കുന്നോ?

-134-
ഈ ബാണം നിന്നെ മൃത്യപുരത്തിൽ അയയ്ക്കും. (എ ന്നുപറഞ്ഞു ബാണം സന്ധാനം ചെയ്യുന്നു.)

[ആ സമയത്തിൽ ദേവേന്ദ്രന്റെ രഥസഹിതനായിട്ട് മാതലി പ്രവേശിക്കുന്നു.]


മാതലി: നില്ക്കു; നില്ക്കു; ബാണത്തിനെ പ്രയോഗിക്കേണ്ട; ഞാൻ തന്നെ ഈ മാധവ്യനെ ഉപദ്രവിച്ചു.


രാജാവ്: അല്ലെ ഇന്ദ്രസാരഥി! സൗഖ്യം തന്നെയോ? നീ എവിടെ വന്നു?


മാധവ്യൻ: ഈ ദുഷ്ടപിശാചിനെ കൊല്ലാതെകണ്ട് എന്തിനു ഉപേക്ഷിക്കുന്നു? ഇവൻ എന്റെ ഗളമർദ്ദനം ചെയ്കകൊണ്ടു് ഇതുവരെ എന്റെ കഴുത്തു ചെവ്വായില്ല.


മാതലി: മഹാപ്രഭോ! നിനക്ക് വിരഹകാലത്തിങ്കൽ ക്രോധംവരാതെ രണമദം വരുന്നതിനായിട്ട് ഇപ്രകാരം ഉള്ള ഉപായം ചെയ്തു; ഇപ്പോൾ ഞാൻ പറയുന്നതു കേൾക്കണം.


രാജാവു്: അതെന്താ വേഗം പറയൂ?


മാതലി: ദുഷ്ടന്മാരായിരിക്കുന്ന ചില അസുരന്മാർ യുദ്ധത്തിനായിട്ടു വന്നിരിക്കുന്നു; അവരെ ജയിക്കുന്നതു സഹജകാര്യമല്ലാഴികകൊണ്ടു ശതമഖൻ നിന്നെ വിളിച്ചുകൊണ്ടുവരുന്നതിനായിട്ടു ആജ്ഞാപിച്ചിരിക്കുന്നു; അതുകൊണ്ടു വിജയിയായിരിക്കുന്ന അങ്ങ് ധനുർബ്ബാണസഹിതനായിട്ട് രഥാരോഹണം ചെയ്യണം.


രാജാവു്: അപ്രകാരം തന്നെ മഹേന്ദ്രന്റെ ആജ്ഞയെ ശിരസാവഹിക്കുന്നു ; (മാധവ്യനെ നോക്കി) എടോ മാധവ്യൻ! ഞാൻ ദേവേന്ദ്രന്റെ ആജ്ഞാനുസാരമായിട്ടു സ്വർഗ്ഗത്തിലേക്കു പോകുന്നു; അതുകൊണ്ടു സകല കാര്യങ്ങളും അമാത്യന്മാരെ ജാഗ്രതയായിട്ടു നോക്കി

-135-
ക്കൊള്ളത്തക്കവണ്ണം ആജ്ഞാപിച്ചിരിക്കുന്നു എന്നു പറയൂ. (എന്നാജ്ഞാപിച്ചിട്ടു രഥത്തിൽ പ്രവേശി ക്കുന്നു.)

 


മാതലി: മഹാരാജാവേ! രഥത്തിനെ ഓട്ടിക്കട്ടോ?


രാജാവു്: അപ്രകാരം തന്നെ ഓടിക്ക്.


മാതലി: ആജ്ഞ. (എന്നു മേഘമണ്ഡലത്തിൽ രഥത്തിനെ കൊണ്ടു പോകുന്നു.)


ഷഷ്ടാങ്കം സമാപ്തം



 

ഏഴാമങ്കം (പേജ് 136 - 140)

 

-136-

സപ്തമാങ്കം



[ദുഷ്യന്തമഹാരാജാവു് സ്വർഗ്ഗത്തെ പ്രാപിച്ചു ഇന്ദ്രന്റെ ശത്രുക്കളെ ആസകലം നിഗ്രഹിച്ച ദേവസാർവഭൗമനായിരിക്കുന്ന ഇന്ദ്രനാൽ ബഹുമാനസ്ഥനായിട്ട് ഇന്ദ്രന്റെ രഥത്തിൽ കേറി മാതലിയോടുകൂടെ ഭൂലോകത്തിലേക്കു പ്രവേശിക്കുന്നു.]


രാജാവു്: (മാതലിയെനോക്കി) അല്ലെ മാതലി! ഞാൻ അധികം ശ്രമിച്ചുമില്ല, എന്നാൽ മഹേന്ദ്രനു യാതൊരു ഭാരി ഉപകാരവും ഘടിച്ചുമില്ല. എങ്കിലും മഹേന്ദ്രൻ എന്നെ അധികം ഉപചരിച്ച വിദ്യമാനത്തുങ്കൽ മഹേന്ദ്രന്റെ സൽകീർത്തിയെ ശ്ലാഘിക്കുന്നതിനു ഞാൻ കേവലം അശക്തനായിരിക്കുന്നു.


മാതലി: ഇരുവർക്കും തൃപ്തിവന്നില്ല. എന്തുകൊണ്ടെന്നാൽ നീ മഹേന്ദ്രനു ഇത്ര വല്യ ഉപകാരം ചെയ്തിട്ടും സുഹൃത്തുക്കളുടെ ധർമ്മാനുസാരമായിട്ടു അതിനെ സ്വധർമ്മമെന്നു വിചാരിക്കുന്നു; എന്നാൽ ആ ശതമഖൻ നിന്റെ ഉപകാരംകൊണ്ടു സന്തുഷ്ടനായിട്ടു് എത്ര ഉപചാരം ചെയ്താലും സാമ്യമാകയില്ല എന്നു വിചാരിക്കുന്നു.


രാജാവു്: അങ്ങനെ പറയല്ലെ. പിന്നെയും സേവകവൃത്തിക്കും സൽക്കാരത്തിനും സാമീപ്യത നൾകണ്ടാ; എന്തുകൊണ്ടെന്നാൽ ഉൽകടയായിരിക്കുന്ന എന്റെ അപേക്ഷയുടെ സീമാവിനെ ഉല്ലംഘിച്ച് അത്യന്തം ആദരവായിട്ടു പ്രപഞ്ചത്തിങ്കൽ ഇതരന്മാർക്കു അസൂയാകാരകമായിരിക്കുന്ന മര്യാദ ചെയ്തിട്ടും ആ ആദര

-137-
വിനു പൂർണ്ണത വരുത്തുന്നതിനായിട്ടു് സ്വസിംഹാസനത്തിൽ എനിക്കു സ്ഥലം കൊടുത്തിട്ടു് എന്റെ വക്ഷഃസ്ഥലത്തിൽ അത്യന്തം പ്രേമാതിശയത്തോടുകൂടെ സുഗന്ധമായുള്ള കളഭം പൂശീട്ടു കല്പകവൃക്ഷത്തിലുണ്ടായിരിക്കുന്ന കുസുമം കൊണ്ടു് നിമ്മിതമായിരിക്കുന്ന ഹാരവും ഇട്ടു സ്വദേശത്തിലേക്കു പോകുന്നതിനു ആജ്ഞാപിച്ചു. അതുകൊണ്ടു് എങ്കൽ സകലദേവന്മാർക്കും പ്രാപ്തമായ ആദരവ് ഒരിക്കലും അന്യഥാ ഭവിക്കയില്ല. കേവലം നരനായും ഖണ്ഡപതിയായും ഇരിക്കുന്ന ഞാൻ വാസവന്റെ ഉത്തമപൂജ്യതയ്ക്കു ഒരിക്കലും പാത്രനോ?

 


മാതലി: മഹാപ്രഭോ! വിബുധശ്രേഷ്ഠനാൽ നിനക്കു പ്രാപ്തമായിട്ടുള്ള സൽക്കാരം അത്ര അധികമായെന്നു പറവാനില്ല. എന്തുകൊണ്ടെന്നാൽ ദനുജന്മാരുടെ ഉപദ്രവത്തുങ്കൽനിന്നും പുരന്ദരനെ നരസിംഹാവതാരം ധരിച്ചു പത്മനാഭൻ മുക്തനാക്കിയതുപോലെ വിജയിയായിരിക്കുന്ന നിന്റെ സായകം കൊണ്ടുതന്നെ ഇന്ദ്രന്റെ സ്ഥാനവും വലിപ്പവും രക്ഷിക്കപ്പെട്ടു.


രാജാവു്: ഹാ! ഹാ! അപ്രകാരം ഒരിക്കലും പറയല്ലെ. എനിക്കു പ്രാപ്തമായ ജയപ്രദങ്ങൾ ഒക്കെയും മഹേന്ദ്രന്റെ അനുഗ്രഹം കൊണ്ടുതന്നെ ജന്യമായിരിക്കുന്നു. സന്ദേഹമില്ല. സഹസ്രഗഭസ്തിമാനായിരിക്കുന്ന വികർത്തനൻ ജാജ്വല്യമാനമായിരിക്കുന്ന തന്റെ രഥത്തിന്റെ സാരഥ്യത്തിനു നിയോഗിച്ചില്ലെങ്കിൽ അരുണൻ സ്വ തേജസ്സുകൊണ്ടു് തമസ്സിനെ പരിഹരിക്കുന്നതിനു എങ്ങിനെ ശക്തനായിട്ടു് ഭവിക്കും?


മാതലി: അതെ; പ്രപഞ്ചത്തുങ്കൽ സ്വ കൃത്യത്തിനെ ശ്ലാഘിക്കാതെ ഇരിക്കുന്നതു സുജ്ഞന്മാരുടെ സഹജ

-138-
സ്വഭാവമാകകൊണ്ടു് നീയും ആ ധർമ്മത്തെ ആചരിക്കുന്നു. അതിനാൽ എനിക്കു വളരെ സന്തോഷം പ്രാപ്തമായിരിക്കുന്നു.

 


രാജാവു്: അല്ലേ മാതലി! സായംകാലത്തുങ്കൽ സരസമായുള്ള മേഘങ്ങൾ സൂര്യകിരണങ്ങളെ പ്രാപിച്ചു് സുവർണ്ണമയമായിരിക്കുന്ന കാന്തിയോടു വേഷ്ടിതങ്ങളായിരിക്കുന്നതുപോലെ നീലവണ്ണമായിരിക്കുന്ന മേഘമണ്ഡലത്തിന്റെ മദ്ധ്യയിൽ കാഞ്ചനകാന്തിയോടു ശോഭായമാനമായിരിക്കുന്ന ഈ പർവതം ഏതാകുന്നു?


മാതലി: മഹാപ്രഭോ! ഇതു ഗന്ധർവന്മാരുടെ വിഹാരം കൊണ്ടു് അലംകൃതമായിരിക്കുന്ന ഹേമകൂടധരണീധരമാകുന്നു. പ്രപഞ്ചത്തുങ്കൽ ഇത്ര രമണീയമായും വിഗതകാമികൾക്കു് സ്വതപശ്ചര്യാദികളെ സാധിക്കുന്നതിനു യോഗ്യമായും മറെറാരു സ്ഥലം ഇല്ല. ഇവിടെത്തന്നെ സ്വയംഭുവാകുന്ന ചതുമ്മുഖന്റെ പൗത്രനാകുന്ന കാശ്യപപ്രജാപതി തന്റെ പത്നിയാകുന്ന അദിതിയോടുകൂടെ വസിക്കുന്നു.


രാജാവു്: എന്നാൽ ഈ പുണ്യക്ഷേത്രത്തെ ഉപേക്ഷിക്കരുതു്. പിന്നെയും അവിടെ ചെന്ന് അവന്റെ അനുഗ്രഹത്തിനു പാത്രനാക്കുന്നതിനു ഒരിക്കലും ഉദാസീനനാകരുതു്.


മാതലി: അതെ; അപ്രകാരംതന്നെ ചെയ്യണം; നിന്റെ ഇച്ഛ അത്യന്തം സ്തുതിഗർഭിതമായിരിക്കുന്നു. ഇപ്പോൾ നാം നഭഃപ്രദേശത്തിൽനിന്നും ഭൂതലത്തിൽ ഇറങ്ങുന്നു.


രാജാവു്: (ആശ്ചര്യഭരിതനായിട്ടു്) എന്താ! രഥാവരോഹണസമയത്തുങ്കൽ ചക്രം ചുററുന്ന ശബ്ദം ഉണ്ടായേ ഇല്ല; ധൂളിയും ഇളകിയില്ല; ശരീരം ഒട്ടും ചലിച്ചില്ല.




-139-

മാതലി: നിന്റെയും ഇന്ദ്രന്റേയും രഥത്തിനു ഭേദം ഇത്രെ


രാജാവ്: സർവോൽകൃഷ്ടനായിരിക്കുന്ന മരീചി കാശ്യപന്റെ ആശ്രമം എവിടെ ഇരിക്കുന്നു?


മാതലി: സമീപത്തിൽ തന്നെ ഇരിക്കുന്നു. എന്നാൽ നിബിഡമായിരിക്കുന്ന തരുക്കളുടെ ഛായകൊണ്ടു ദൃഷ്ടി ഗോചരമാകുന്നില്ല. ഇതാ നോക്കു; ഒരു തപസ്വി താപാഗ്നികൊണ്ടു് ജാജ്വല്യമാനനായിട്ട് പാവപോലെ നിശ്ചഷ്ടിതനായിരിക്കുന്നു. പൂർവത്തുങ്കൽ കുടിലാളകമായിരുന്ന ഇവന്റെ കുന്തളം ഇപ്പോൾ ജടയായിട്ടു തീർന്നിരിക്കുന്നു. അവന്റെ ശരീരത്തിന്മേൽ ചിതൽപ്പുറ്റു വളർന്നിരിക്കുന്നു. വാസുകിതുല്യനായിരിക്കുന്ന ഒരു ആശീവിഷാധീശ്വരൻ അവന്റെ ബ്രഹ്മസൂത്രസ്ഥാനത്തെ സ്വീകരിച്ചിരിക്കുന്നു. ദിനേ ദിനേ പ്രസരണാസക്തിയുക്തങ്ങളായിരിക്കുന്ന അനേകം ലതകൾ ആകണ്ഠദേശപര്യന്തവും വേഷ്ടിതങ്ങളായിരിക്കുന്നു; പിന്നെയും നിശ്ചേഷ്ടിതനായിരിക്കുന്ന അവന്റെ ബാഹുക്കളിൽ അനേകം പക്ഷികൾ സ്വ നിധാനങ്ങളെ കല്പിച്ചിരിക്കുന്നു.


രാജാവു്: നിസ്സീമമായിരിക്കുന്ന ഗൗരവത്തോടും ഭക്തിയോടുംകൂടി എന്റെ മസ്തകംകൊണ്ടു ആ യോഗീന്ദ്രന്റെ ചരണാരവിന്ദത്തിനെ അലംകൃതമാക്കിച്ചെയ്യുന്നു.


മാതലി: ഇത്ര ദൂരം തന്നെ; ഇപ്പോൾ നാം ത്രിഭുവനസൃഷ്ടികാരകനായിരിക്കുന്ന മഹർഷിയുടെ പുണ്യാശ്രമത്തിൽ വന്നു; ഇവിടെ നിർമ്മലോദകപ്രവാഹം കൊണ്ടു് രമണീയമായിരിക്കുന്ന പുളിനയുടെ പാത്രത്തിൽ അതിമഞ്ജുളമായിരിക്കുന്ന ധ്വനിയോടു സുരതടിനിയിങ്കൽ <

-140-
നിന്നും അനേകം പുണ്യനദികൾ പ്രവഹിക്കുന്നു, നോക്കണം.

 


രാജാവു്: ഈ ആശ്രമം സ്വർഗ്ഗത്തിനെക്കാളും സുഖപ്രദമായും രമണീയമായും ഇരിക്കുന്നു. ഇവിടെ പ്രവഹിക്കുന്ന നിർമ്മലോദകത്തിനെ കണ്ടു് എനിക്കു് ശ്രമപരിഹാരാർത്ഥം സ്നാനംചെയ്യണമെന്നു തോന്നുന്നു. അമൃതഝരി എന്നുള്ള നാമത്തെ ഈ നദികൾ യഥാർത്ഥമാക്കിച്ചെയ്യുന്നു.


മാതലി: മഹാപ്രഭോ! ഇപ്പോൾ രഥാവരോഹണം ചെയ്യാം.


രാജാവ്: നീ രഥത്തിനെ വിട്ടും വച്ചു എന്റെകൂടെ എങ്ങിനെ വരും?


മാതലി: ആ വിഷയത്തിങ്കൽ നിനക്കു ചിന്ത ഒട്ടും വേണ്ട. എന്തുകൊണ്ടെന്നാൽ ഇന്ദ്രന്റെ രഥം ദേവയാനം ആകകൊണ്ടു അതു സ്വസ്ഥാനത്തിൽ സുരക്ഷിതമായിരിക്കും. തപോബലംകൊണ്ടു് ജാജ്വല്യമാനനായിരിക്കുന്ന ഈ മഹർഷിയുടെ പുണ്യാശ്രമം എങ്ങിനെയിരിക്കുന്നു?


രാജാവു്: ഉഗ്രതപശ്ചര്യാനുരക്തനായിരിക്കുന്ന ഋഷീശ്വരനേയും വന്ദ്യമായിരിക്കുന്ന അവന്റെ പുണ്യാശ്രമത്തേയും നോക്കുമ്പോൾ സമരസസ്ഥിതി പ്രാപ്തമായിരിക്കുന്ന ആശ്ചര്യം സഹജമായിട്ട് ഉത്ഭവിക്കുന്നു. പിന്നെയും സാലരസാലചെമ്പകപാരിജാതാദി കല്പകവൃക്ഷങ്ങളിൽനിന്നും ഉണ്ടാകുന്ന സുരഭീകൃതമലയമാരുതംകൊണ്ടു് അലംകൃതമായിരിക്കുന്ന ആശ്രമവാസം നിരീഹന്മാർക്ക് ഉചിതം തന്നെ. സഹസ്രപത്രങ്ങളുടെ കാർത്തസ്വരോപമാനമായിരിക്കുന്ന പരാഗംകൊണ്ടു് പീതവർണ്ണം പ്രാപ്തമായിരിക്കുന്ന നിർമ്മല

ഏഴാമങ്കം (പേജ് 141 - 145)

 

-141-
അമൃതഝരിയിങ്കൽ സ്നാനാനുഷ്ഠാനംചെയ്തു വജ്രവൈഡൂര്യത്തിനേക്കാളും നിർമ്മലമായും ശോഭായമാനമായും ഇരിക്കുന്ന, ശിലാതലത്തുങ്കൽ ദേവാംഗനകളുടെ ലാവണ്യാധിക്യംകൊണ്ടു് പരിഭ്രമിക്കാതെ സ്വതപശ്ചര്യയെ സാധിച്ചിട്ട് സർവനിയന്താവായിരിക്കുന്ന ബ്രഹ്മസ്വരൂപത്തിങ്കൽ ഐക്യമാകുന്നതു വിഹിതധർമ്മംതന്നെ ആകുന്നു.

 


മാതലി: പരിഷ്കൃതമായിരിക്കുന്ന ഹൃദയത്തുങ്കൽ ഉൽകൃഷ്ടത വൃദ്ധിയെ പ്രാപിക്കുന്നതു സഹജജന്യമാകുന്നു. (അപ്പുറത്തുനോക്കിപ്പറയുന്നു) അല്ലേ വൃദ്ധശലാകാ! സർവോൽകൃഷ്ടനായിരിക്കുന്ന ജലജോത്ഭവന്റെ പുത്രൻ ഏതു പ്രകരണത്തുങ്കൽ തല്പരനായിരിക്കുന്നു? എന്താ പറയുന്നു? സ്വധർമ്മശീലയായും ദക്ഷപ്രജാപതിയുടെ പുത്രിയായും ഇരിക്കുന്ന അദിതിയോടുംകൂടെ ബ്രഹ്മവിചാരത്തുങ്കൽ നിമഗ്നനായിരിക്കുന്നു? എന്നാൽ നാം അല്പം താമസിച്ചിട്ട് നല്ല സമയത്തുങ്കൽ ചെന്നു കാണണം. (രാജാവിനെനോക്കി) ഈ അശോകവൃക്ഷത്തിന്റെ ഛായയിൽ ഇരുന്നാലും. ഞാൻ മുമ്പെ ചെന്നു വാസവന്റെ ജനകനോടു നിന്റെ ആഗമനപ്രകരണത്തെ അറിയിക്കാം.


[ആ സമയത്തിൽ ഒരു ശബ്ദം കേൾക്ക ഉണ്ടായി: “എടോ ദുഷ്ടാ! അധികം ശല്യം ചെയ്യല്ലേ; സർവദാ മുഷ്കരതയായുള്ള നിന്റെ സ്വഭാവത്തെ കാട്ടുന്നു."]


രാജാവു്: (ശബ്ദത്തിനെ കേട്ട്, സ്വഗതം) ഹൊ! ഹൊ! ഇവിടെ വല്ലവരും മുഷ്ക്കരത കാണിക്കുന്ന പ്രകരണം എന്തായിരിക്കാം? പിന്നെയും ആരാൽ നിന്ദിക്കപ്പെടാം? (എന്നു ആശ്ചയത്തോടു നോക്കുന്നു) അപ്പോൾ രക്ഷകികളായിരിക്കുന്ന ഉഭയസ്ത്രീകളുടെ ലാളനയെ

-142-
തൃണപ്രായമായിട്ടു വിചാരിക്കുന്ന ഒരു ബാലനെ കാണുന്നു. എന്നാൽ അവനിൽ അസാദ്ധ്യമായുള്ള ശക്തിയും മുഖകമലത്തുങ്കൽ അസാധാരണമായുള്ള യോഗ്യതാമഹിമയും പ്രസരിച്ചിരിക്കുന്നു; പിന്നെയും അത്ഭുതപരാക്രമിയായിരിക്കുന്ന ഈ ബാലൻ സ്തന്യപാനത്തുങ്കൽനിന്നും വിഘടിക്കപ്പെടുകയാൽ കോപാഗ്നികൊണ്ടു പരവശനായിട്ട് ഒരു സിംഹക്കുട്ടിയെ നിർഭയമായി പിടിച്ചുകൊണ്ടുവരുന്നു.

 


[എന്നു വിപാരിച്ചിരിക്കുന്ന സമയത്തിൽ ഉഭയസ്ത്രീകളോടും കൂടെ ബാലകൻ പ്രവേശിക്കുന്നു.]


ബാലൻ: അല്ലേ സിംഹതനയാ! വാ പൊളിക്കു്; നിന്റെ ദശനങ്ങളെ എണ്ണട്ടെ.


പ്രഥമസ്ത്രീ: എടോ ദുർഗ്ഗണീ! നമ്മുടെ ആശ്രമവാസികളായിരിക്കുന്ന ജനങ്ങളുടെ ഹൃദയത്തിൽ പുത്രവാത്സല്യത്തിനു തുല്യമായുള്ള ലാളനയ്ക്കു പാത്രമായിരിക്കുന്ന മൃഗത്തിനെ എന്തിനു് ഉപദ്രവിക്കുന്നു? നിനക്കു ഋഷീശ്വരന്മാർ 'സര്‍വദമനൻ' എന്നു നാമകരണം ചെയ്തതു ഒട്ടും ആശ്ചയകരമല്ല:


രാജാവു്: ഹാ! ഹാ! ഈ ശിശുവിങ്കൽ എനിക്കു് പ്രേമാധിക്യം അധികാധികം വർദ്ധിക്കുന്നു. ഇവനോ എന്റെ പുത്രനല്ലല്ലൊ? (പിന്നെയും കുറേനേരം ആലോചിച്ചിട്ടു) കഷ്ടം! കഷ്ടം! പുത്രനില്ലാതെയിരിക്കുന്ന എന്റെ ഹൃദയത്തിൽ ഈ പ്രകരണം യോജിക്കപ്പെടുകകൊണ്ടു ചഞ്ചലതയ്ക്കു സഹജമായിട്ടു് ആസ്പദം ഉണ്ടാകുന്നു.


ദ്വിതീയസ്ത്രീ: ഈ സിംഹക്കുട്ടിയെ വിട്ടില്ലെങ്കിൽ ഇതിന്റെ മാതാവാകുന്ന സിംഹം വന്നു നിന്നെ ഛിന്നഭിന്നമാക്കും.




-143-

ബാലൻ: ഞാൻ അവളെ ഭയപ്പെടുന്നില്ല. (എന്നുപറഞ്ഞു സിംഹക്കുട്ടിയുടെ അധരത്തെ ചുംബനം ചെയ്യുന്നു.)


രാജാവു്: എന്തൊരു ആശ്ചര്യമായിരിക്കുന്നു ? ആജ്യാധിക്യംകൊണ്ടു് നൂതനമായിരിക്കുന്ന ഇന്ധനജാലത്തിങ്കൽ കത്തുന്ന അഗ്നിപോലെ ഇവന്റെ പരാക്രമം ശോഭിക്കുന്നു.


പ്രഥമസ്ത്രീ: ഈ തരുണമൃഗത്തിനെ വിട്ടുകള; നിനക്കു വല്ലതും കളിക്കുന്നതിനു തരാം.


ബാലൻ: പ്രഥമദന്തത്തിനെ തന്നാൽ മൃഗത്തിനെ വിട്ടു കളയാം. (എന്നുപറഞ്ഞു കൈപരത്തുന്നു.)


രാജാവു്: (അവന്റെ കരതലത്തിനെ നോക്കീട്ട്) ഈ ബാലകന്റെ കരതലത്തുങ്കൽ അഖിലഭൂമണ്ഡലങ്ങളുടേയും നിരംകുശത്വം സ്വതസ്സിദ്ധമായിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന അനേകം രേഖകൾ വിരാജമാനമായിരിക്കുന്നു. ഇതുകൂടാതെ കോമളമായിരിക്കുന്ന കരതലത്തുങ്കൽ ശതപത്രത്തിലുള്ള മൃദുരേഖപോലെയും അദൃഷ്ടസൂചകങ്ങളായിരിക്കുന്ന അനേകം രേഖകളും എത്ര പ്രകാശമായിട്ടു് കാണപ്പെടുന്നു, നോക്കണം.


ദ്വിതീയസ്ത്രീ: നേരംപോക്കായിട്ടു പറയുന്ന വാക്കുകൾ കൊണ്ടു ഇവൻ അനുസരിക്കയില്ല. അതുകൊണ്ടു ആശ്രമത്തിൽ ചെന്നു വൃദ്ധഋഷീശ്വരന്റെ തനയനാകുന്ന ശങ്കരനു കളിക്കുന്നതിനായിട്ടു് അങ്ങാടി യിൽനിന്നും വാങ്ങിച്ചുകൊണ്ടുവന്നിരിക്കുന്ന സ്ഫടികശകുന്തത്തിനെ കൊണ്ടുവാ.


പ്രഥമസ്ത്രീ: എന്നാൽ ഞാൻ ചെന്നു വേഗം കൊണ്ടുവരാം. (എന്നു പറഞ്ഞും കൊണ്ടു പോകുന്നു.)


<

-144-

ബാലൻ: എന്നാൽ ആ പദാർത്ഥം കൊണ്ടുവരുന്നതുവരെ ഞാൻ സിംഹത്തിനോടു കളിച്ചുകൊണ്ടിരിക്കും.


രാജാവു്: (സ്വഗതം) പരമദുഷ്ടനായിരിക്കുന്ന ഈ ശിശുവിങ്കൽ എന്റെ ഹൃദയം എന്തിനായിട്ട് അനുരക്തതയെ പ്രാപിക്കുന്നു ? പ്രപഞ്ചത്തുങ്കൽ ജ്ഞാനാഭാവംകൊണ്ടു ശൈശവത്തുങ്കൽ മഞ്ജുളസ്വരത്തോടു പറയുന്ന സ്വകപോലകല്പിതമായിരിക്കുന്ന ബാലവചനത്തെ സന്തോഷമായിട്ടു കേൾക്കുന്നതിനു അദൃഷ്ടവശാൽ ലഭിച്ചു; എന്നാൽ ജനകന്റെ ഭീതി എങ്കൽ നിന്നും ഉണ്ടായിരിക്കാമെന്നു തോന്നുന്നു.


ദ്വിതീയസ്ത്രീ: എടൊ ബാലകാ! എന്തെല്ലാം ചേഷ്ടിക്കുന്നു? സിംഹക്കുട്ടിയെ വിട്ടുകള.


രാജാവ്: ഞാൻ വിടുവിക്കാം. (എന്നുപറഞ്ഞു പ്രവേശിക്കുന്നു.) അല്ലെ സൽകീർത്തി! അതിലോലനായിരിക്കുന്ന നീ, നിന്റെ പൂവികന്മാരുടെ സ്തുതിഗർഭിതമായിരിക്കുന്ന കീർത്തിക്കു ഇപ്രകാരമുള്ള ചേഷ്ടകൾകൊണ്ടു് എന്തിനു ഭ്രംശത്വം വരുത്തുന്നു? (എന്നു സിംഹത്തിനെ വിടുവിക്കുന്നു.)


ദ്വിതീയസ്ത്രീ: അല്ലേ വന്ദ്യനായുള്ള അതിഥിശ്രേഷ്ഠാ! നിന്റെ ചാതുര്യം കണ്ടു ഞാൻ കൃതജ്ഞയായിരിക്കുന്നു. എന്നാൽ ഈ ശിശു ഋഷീശ്വരന്റെ പുത്രനല്ല.


രാജാവു: ഈ ബാലന്റെ മുഖചിഹ്നവും ശൗര്യവും വിചാരിച്ചു നോക്കുമ്പോൾ ഇവൻ വേറിട്ടു പ്രഖ്യാതമായിരിക്കുന്ന വംശത്തിൽ ജനിച്ചിരിക്കും എന്നു തോന്നുന്നു. (ശിശുവിൻറെ കയ്യെപ്പിടിച്ചും കൊണ്ടു പറയുന്നു.) ഹാ! ഹാ! ഇവന്റെ കരസ്പർശംകൊണ്ടു അന്യനായിരിക്കുന്ന എനിക്കു് ഇത്രവളരെ സന്തോഷം പ്രാപ്തമാകുമ്പോൾ ഈ ശിശുവിന്റെ ജനകത്വത്തെ

-145-
പ്രാപിച്ചിരിക്കുന്ന മനുഷ്യന്റെ ഭാഗ്യം എത്രയ്ക്കുണ്ടെന്നു പറയണം?

 


ദ്വിതീയസ്ത്രീ: (രണ്ടുപേരെയും നോക്കീട്ട്) അത്യാശ്ചര്യം; അത്യാശ്ചര്യം!


രാജാവ്: എന്തുകൊണ്ടു ആശ്ചര്യം നിസ്സീമമായിട്ടു ഭവിക്കുന്നു?


ദ്വിതീയസ്ത്രീ: നിങ്ങൾക്ക് പരസ്പരം വല്ലതും സംബന്ധം ഉണ്ടായിരിക്കണം. ആ അന്യോണത്തുങ്കലുള്ള സാദൃശ്യത എന്നെ വിസ്മയാബ്ധിയിങ്കൽ മജ്ജനംചെയ്തിരിക്കുന്നു. വിശേഷിച്ചും, ബാല്യാവസ്ഥകൊണ്ടു ഭയാകരമായ കൃത്യം ചെയ്തുകൊണ്ടിരുന്ന ഈ ബാലൻ നിന്റെ വാക്യത്തെ കേട്ടുകൂടുമ്പോൾ സ്വാധീനമായ വിദ്യമാനത്തെക്കുറിച്ചും എനിക്കു വാചാമഗോചരമായിരിക്കുന്ന ആശ്ചര്യം പ്രാപ്തമായി.


രാജാവു്: (ബാലനെ എടുത്തുംകൊണ്ടു്) അല്ലെ ബാലാ! ഇവൻ ഋഷികുമാരനല്ലെങ്കിൽ ഇവന്റെ ജന്മംകൊണ്ടു ഏതു വംശം പവിത്രമായിരിക്കുന്നു?


ദ്വിതീയസ്ത്രീ: ഇവൻ പൂരുവംശജനാകുന്നു.


രാജാവു്: ഹാ ഹാ! അതുകൊണ്ടുതന്നെ എനിക്കു് ഈ ശിശുവിങ്കൽ പ്രീതി ഉല്പന്നമായിരിക്കുന്നു. (എന്നു പറഞ്ഞു ശിശുവിനെ താഴെ വിടുന്നു.)


പ്രഥമസ്ത്രീ(5): അതെ; പൂരുവംശത്തിലെ രാജാക്കന്മാരൊക്കെയും ന്യായമായിട്ട് രാജ്യപരിപാലനംചെയ്തു് തദ്വാരാ അവർക്കു പദോപദി സുഖവും തൃപ്തിയും സംഭവിച്ചിട്ട് നശ്വരമായിരിക്കുന്ന പ്രപഞ്ചത്തിൽ വാർദ്ധക്യകാലത്തുങ്കൽ വൈരാഗ്യം ഉണ്ടായിട്ടു് മുക്തി

ഏഴാമങ്കം (പേജ് 146 - 150)

 

-146-
സാധനമായിരിക്കുന്ന തപസ്സുചെയ്യുന്നതിനായിട്ട് ഉദ്ദാമമായിരിക്കുന്ന രാജധാനിയെ പരിത്യജിച്ചിട്ട് വാനപ്രസ്ഥാശ്രമപ്രവേശം ചെയ്യുന്നതു സാധാരണ ധർമ്മമാകുന്നു. എന്നാൽ ഇവന്റെ മുഖകമലത്തിങ്കലുള്ള തേജസ്സ നോക്കുമ്പോൾ നിർജ്ജരനായിരിക്കുന്ന ജനകങ്കൽ നിന്നുതന്നെ പ്രാപ്തനായിരിക്കണമെന്നു തോന്നുന്നു.

 


ദ്വിതീയസ്ത്രീ: അല്ലെ അതിഥിശ്രേഷ്ഠാ! ഇവന്റെ മാതാവ് അപ്സരസ്ത്രീയുടെ പുത്രിയാകുന്നു. കാശ്യപന്റെ ആശ്രമത്തിൽ ലാളിക്കപ്പെട്ടുംകൊണ്ടിരിക്കന്നു എന്നു നീ അറിയുന്നില്ലയോ?


രാജാവു്: ഇപ്പോൾ എന്റെ സന്തോഷ സാഗരത്തിനു തീരം ഇല്ലാതെ കണ്ടായി. ആശ്രയഭൂതമായിരിക്കുന്ന വൃക്ഷം ഇപ്പോൾതന്നെ വൃദ്ധിയെ പ്രാപിക്കാൻ തുടങ്ങി. (സ്ത്രീയെ നോക്കിപ്പറയുന്നു.) സുഗുണിയായും യശസ്വിയായും ഇരിക്കുന്ന ഏതു രാജാവിനാൽ പരമലാവണ്യയുക്തയായിരിക്കുന്ന ഇവന്റെ മാതാവിനെ പാണിഗ്രഹണം ചെയ്യപ്പെട്ടിരിക്കാം?


ദ്വിതീയസ്ത്രീ: ഛി! ഛി! ധമ്മശീലയായിരിക്കുന്ന സ്വസ്ത്രീയെ ധിക്കരിച്ച ദുർജ്ജനകന്റെ നാമോച്ചാരണം കൊണ്ടു ഈ ആശ്രമത്തെ അശുദ്ധമാക്കിച്ചെയ്യേണ്ട.


രാജാവു്: ഹാ! ഹാ! ഈ വാക്യം എന്റെ ഹൃദയത്തിൽ അമ്പുപോലെ കൊള്ളുന്നു. ഇപ്പോൾ ഞാൻ ആ സ്ത്രീയുടെ നാമധേയത്തെ ചോദിക്കട്ടൊ? ചോദിച്ചില്ലെങ്കിൽ അപരിഷ്കാരന്റെ അടയാളെമെന്നു വിചാരിക്കും.


[ആ സമയത്തിൽ പ്രഥമസ്ത്രീ ഒരു പ്രതിമയെ എടുത്തുംകൊണ്ടു പ്രവേശിക്കുന്നു.]




-147-

പ്രഥമസ്ത്രീ: മനോജ്ഞമായിരിക്കുന്ന ശകുന്തത്തിന്റെ ലാവണ്യത്തിനെ നോക്കു.


ബാലകൻ: (നാലുവശത്തും നോക്കീട്ട്) ഹേ ശകുന്തളേ! എന്റെ മാതാവു എവിടെ ഇരിക്കുന്നു ?


[ആ സമയത്തിൽ ഉഭയസ്ത്രീകളും ചിരിച്ചുതുടങ്ങി.]


പ്രഥമസ്ത്രീ: ഇവനു മാതാവിങ്കൽ അധികം അഭിമാനം ഇരിക്കുന്നു. ആ നാമത്തെ ഉച്ചരിച്ചുകൂടമ്പോൾ അവൻ എങ്ങിനെ വിവശനായി നോക്കു?


ദ്വിതീയസ്ത്രീ: എടൊ ബാലകാ! നിന്റെ മാതാവിന്റെ നാമധേയത്തെ ഇവിടെ ആരും ഉച്ചരിച്ചില്ല. എന്നാൽ ഈ പക്ഷിയുടെ നാമം മാത്രം അവൾ ഉച്ചരിച്ചു.


രാജാവു്: ( സ്വഗതം) ഹാ! ഹ! എന്റെ പ്രിയകരയായിരിക്കുന്ന ശകുന്തള ഇവന്റെ മാതാവായിരിക്കുമോ? അഥവാ വഞ്ചകീയമായുള്ള ആ നാമം ഇതരന്മാരാൽ അപഹരിക്കപ്പെട്ടിരിക്കുമോ? ആഹാ! ഇതൊക്കെയും നോക്കുമ്പോൾ എന്റെ അപേക്ഷ മുഴുവനും തൃഷാക്രാന്തനായിരിക്കുന്ന ഹരിണത്തിന്റെ ദൃഷ്ടിക്കു ദൂരത്തിലുള്ള പ്രദേശങ്ങൾ ഒക്കെയും ജലപ്രവാഹംപോലെ തോന്നീട്ട് ഒടുക്കം അധികം കഷ്ടം അനുഭവിക്കുന്നതിനു പാത്രനാക്കീട്ട് നിരർത്ഥകമായി ഭവിക്കുമോ?


ബാലൻ: ഈ പക്ഷി പറക്കുന്നെങ്കിലെ എനിക്കുവേണ്ട. അല്ലെങ്കിൽ ഞാൻ ഇതിനെ സ്വീകരിക്കയില്ല.


പ്രഥമസ്ത്രീ: (തുറിച്ചുനോക്കീട്ടു പറയുന്നു. ) ഹാ ഹാ!!,, കുഞ്ഞിന്റെ കങ്കണം കാണായില്ല.


രാജാവ്: നിങ്ങൾ ഒട്ടും വിഷാദിക്കേണ്ട. അവൻ സിംഹകിശോരത്തിനോടു കളിച്ചുകൊണ്ടിരിക്കുമ്പോൾ <

-148-
അതു വിഗളിതയായി; ഞാൻ അതിനെ കൊണ്ടുവന്നു അവന്റെ കയ്യിൽ ഇടാം.

 


ഉഭയസ്ത്രീകളും: ആഹാ! അതിനെ തൊടല്ലെ...


പ്രഥമസ്ത്രീ: ഇവൻ ആ വലയത്തിനെ എടുത്തു; നോക്കു...


[ഉഭയസ്ത്രീകളും ആശ്ചയപ്പെട്ടു നോക്കുന്നു.]


രാജാവു്: ഇതാ നോക്കുവിൻ; അമൂല്യമായിരിക്കുന്ന രത്നങ്ങൾകൊണ്ടു് വിരാജിതമായിരിക്കുന്ന ഈ വലയത്തിനെ സ്പർശിക്കുന്ന വിഷയത്തുങ്കൽ എന്തിനു ആക്ഷേപിച്ചു?


ദ്വിതീയസ്ത്രീ: അല്ലെ രാജാധിരാജാവേ! ശ്രേഷ്ഠമായുള്ള ഈ വലയം അത്ഭുതമായിരിക്കുന്ന ശക്തികൊണ്ടു മരീചികാശ്യപനാൽ നിർമ്മിക്കപ്പെട്ടിരിക്കയാൽ ഇതിനെ ഈ ശിശുവിന്റെ മാതാപിതാക്കളല്ലാതെ തൊടുന്നതിനു ഇതരന്മാർ ശക്തന്മാരാകയില്ല.


രാജാവു്: ഇതരന്മാർ സ്പശിച്ചാൽ അവക്ക് എന്തോന്നു പ്രാപ്തമാകും?


ദ്വിതീയസ്ത്രീ: ആ വലയം സർപ്പാകൃതിയെ സ്വീകരിച്ചിട്ട് ദംശിക്കും.


രാജാവു്: ഇപ്രകാരമുള്ള കഷ്ടതരസ്ഥിതി ഇതരന്മാർക്കു പ്രാപ്തമായിട്ടുണ്ടോ?


ഉഭയസ്ത്രീകളും: അനേകം പ്രാവശ്യം ഉണ്ടായിരിക്കുന്നു.


രാജാവു്: (ആനന്ദഭരിതനായിട്ടു്) എന്റെ ആശ്രിതവൃക്ഷത്തിനു ഫലപ്രാപ്തികാലം സമ്പ്രാപ്തമായി എന്നു തോന്നുന്നു.


പ്രഥമസ്ത്രീ: അല്ലെ പ്രിയേ! വേഗ് വാ. ശുഭകരമായുള്ള ഈ വർത്തമാനത്തെ അനേകം ദിവസമായിട്ട് പതി

-149-
വിരഹംകൊണ്ടു തപ്തയായിരിക്കുന്ന ശകുന്തളയെ ധരിപ്പിച്ചിട്ട് അവൾക്കു സുഖപ്രദാനം ചെയ്യാം.

 


[ഇപ്രകാരം പറഞ്ഞിട്ടു ഉഭയസ്ത്രീകളും ഗമിക്കുന്നു.]


ബാലൻ: ഇപ്പോൾ ഞാൻ മാതാവിന്റെ സമീപത്തിൽ പോകുന്നു. (എന്നു പറഞ്ഞിട്ടു പോകുന്നതിനു് ഉദ്യുക്തനായി.)


രാജാവു്: എന്റെ പ്രിയകരനായുള്ള, ബാലകാ! എന്നേയും നിന്റെ മാതാവിന്റെ സമീപത്തിൽ കൂട്ടിച്ചുകൊണ്ടുചെന്നു ഇരുവർക്കും നിസ്സീമമായുള്ള ആനന്ദത്തെ നൾകിയാലും.


ബാലൻ: പ്രഖ്യാതകീത്തിമാനായിരിക്കുന്ന ദുഷ്യന്തൻ എന്റെ പിതാവാകുന്നു! നീയൊ ദുഷ്യന്തനല്ലല്ലോ?


രാജാവ്: നിന്നാൽ ചെയ്യപ്പെടുന്ന ധിക്കാരം പോലും എനിക്കു സാന്ദ്രാനന്ദപ്രദമായിരിക്കുന്നു.


[ആ സമയത്തിൽ വിരഹാഗ്നികൊണ്ടു സന്തപ്തയായും, പദതലംവരെ വ്യാപിച്ചിരിക്കുന്ന ഭൃംഗാളകത്തിന്റെ അഗ്രഭാഗത്തിങ്കൽ ബന്ധിച്ചിരിക്കുന്നവളായും ഇരിക്കുന്ന ശകുന്തള പ്രവേശിക്കുന്നു.]


ശകുന്തള: എനിക്കു സുദിനോദയം ഇന്നുതന്നെ പ്രാപ്തമായോ? ദേവസ്ത്രീ പൂർവത്തുങ്കൽ പറഞ്ഞിട്ടുള്ള പ്രകരണങ്ങൾ ഒക്കെയും ഈശ്വരകൃപയാൽ ഫലിക്കുന്നതിനു് ആരംഭിച്ചല്ലൊ?


രാജാവു്: (സമമായുള്ള സന്തോഷവും വ്യസനവും പ്രാപിച്ചിട്ടു്) നിർന്നിന്ദ്യയായും നിരുപമയായുമിരിക്കുന്ന ശകുന്തളാവലോകനംകൊണ്ടു എന്റെ നേത്രയുഗങ്ങൾക്കു മഹോത്സവപ്രാപ്തി ആയിരിക്കുന്നു. പിന്നെയും ഉൽകൃഷ്ടമായിരിക്കുന്ന തപശ്ചര്യ ആചരിക്കഹേതുവായിട്ടു ഇവളുടെ മുഖേന്ദുവിലുള്ള കാന്തി അല്പം

-150-
മലിനതയെ പ്രാപിച്ചിരിക്കുന്നു. ലംബമാനമായിരിക്കുന്ന മൃണാളംപോലെ കോമളമായും ദുർബലമായും ഇരിക്കുന്ന കരപത്മങ്ങൾകൊണ്ടു പാദകമലംവരെ വ്യാപിച്ചിരിക്കുന്ന കുചഭാരത്തെ ബന്ധിക്കുന്നതിനു് എന്തിനു വൃഥാ പ്രയത്നം ചെയ്യുന്നു? ഇത്ര അശക്തത പ്രാപ്തമായെങ്കിലും നിസ്സീമമായിരിക്കുന്ന ക്രൗര്യംകൊണ്ടും പ്രിയഹീനത്വംകൊണ്ടും തിരസ്കരിച്ചിട്ടുള്ള വിവേകശൂന്യനായിരിക്കുന്ന രമണനെ സ്മരിച്ചും കൊണ്ടിരിക്കുന്നു; നോക്കണം!

 


ശകുന്തള: (രാജാവിനെ നോക്കീട്ട് പിന്നെയും സംശയിച്ചു) ഇവൻ തന്നെയോ എന്റെ പ്രാണനായകൻ? അഥവാ എനിക്കുതന്നെ സംശയത്തിന്റെ പ്രാദുർഭാവമായോ? അഥവാ മഹത്വത്തിനു രക്ഷകനായിരിക്കുന്ന ശിശുവിന്റെ അത്ഭുതവലയത്തിനെ തൊടുന്നതിനു ആർ ശക്തനായിരിക്കാം?


ബാലൻ: (മാതാവിനെനോക്കിപ്പറയുന്നു) അല്ലേ ജനനി! ഇവിടെ ഒരു അതിഥി എന്നെ പുത്രാ! എന്നു വിളിക്കുന്നു.


രാജാവു്: (ശകുന്തളയെനോക്കി) അല്ലെ പ്രിയേ! നിന്നെ കേവലം അവിവേകഭാവംകൊണ്ടും ക്രൗര്യംകൊണ്ടും തിരസ്കരിച്ചു. എന്നാൽ ഇപ്പോൾ അത്യുൽക്കടമായിരിക്കുന്ന പ്രേമാതിശയം ഉണ്ടായിരിക്കയാൽ എന്നാൽ ചെയ്യപ്പെട്ട സകല അപരാധങ്ങളേയും ക്ഷമിക്കണം എന്നു പ്രാർത്ഥിക്കുന്നു.


ശകുന്തള: (സ്വഗതം) അല്ലേ എന്റെ ഹൃദയമേ! ഇനി മേൽ സ്ഥിരമായുള്ള വിശ്വാസത്തിനെ പ്രാപിക്ക. എന്റെ പ്രാണനാഥന്റെ മനസ്സിനെ സന്തോഷിപ്പി

ഏഴാമങ്കം (പേജ് 151 - 155)

 

-151-
ക്കുന്ന പ്രകരണത്തുങ്കൽ ധര്‍മ്മശീലനായിരിക്കുന്ന അവന്റെ സ്ത്രീ ഒരിക്കലും പിന്മാറുകയില്ല.

 


രാജാവ്: അല്ലെ നിരുപമലാവണ്യവാരിനിലയമേ! രാഹുവിനാൽ ഗ്രസിക്കപ്പെട്ടിരുന്ന സുധാകരനെ ഗ്രഹണമോചനമായതിന്റെ ശേഷം രോഹിണി നക്ഷത്രം പ്രേമഭരത്തോടുകൂടെ എങ്ങിനെ ചെന്ന് ചേരുന്നോ, അതുപോലെ അനേകം ദിവസം ഇരുവരും വിരഹാഗ്നികൊണ്ടു തപിക്കപ്പെട്ടിട്ട് ഇപ്പോൾ സുഖികളായിട്ടു ഭവിക്കുന്നു.


ശകുന്തള: (സ്വഗതം) എന്റെ പ്രാണനായകൻ സവദാ ഇപ്രകാരം... (എന്നുപറഞ്ഞിട്ടു അശ്രുപാതം ചെയ്യുന്നു.)


രാജാവു്: അല്ലേ പ്രിയകരേ! സൗഖ്യമായിരിക്കട്ടെ... (എന്നുള്ള വാക്യം കണ്ഠത്തിൽ തടയപ്പെട്ടു നിൾക്കുന്നു.) എങ്കിലും ഇനിമേൽ നിന്റെ സംയോഗംകൊണ്ടു് എനിക്കു സകല സുഖങ്ങളും ലഭിക്കും. എന്നാൽ പവിഴംപോലെ ഇരിക്കുന്ന നിന്റെ അധരവും വിദ്യുല്ലതപോലെ കാന്തിയോടുകൂടിയിരിക്കുന്ന ഗാത്രവും എന്തുകൊണ്ടു മലിനതയെ പ്രാപിച്ചു?


ബാലൻ: അല്ലേ ജനനീ! ഇവൻ ആരാകുന്നു?


ശകുന്തള: അല്ലെ ബാലകാ! നമുക്കു അദൃഷ്ടപ്രാപ്തിയെ നൾകുന്ന ദൈവത്തിനോടു പ്രശ്നം ചെയ്താൽ യഥാർത്ഥം അറിയാം. (എന്നുപറഞ്ഞു പിന്നെയും രോദനം ചെയ്യുന്നു.)


രാജാവ്: എന്റെ പ്രീതിക്കു പാത്രമായിട്ടുള്ളതു ഒന്നുതന്നെ; എന്നാൽ ചെയ്യപ്പെട്ട ക്രൗര്യത്തെ മറക്ക; നിന്നെ തിരസ്തരിച്ച സമയത്തിൽ എന്റെ ബുദ്ധിക്കു കുറെ ഭ്രമം ഉണ്ടായിരുന്നു ; അതെങ്ങിനെ എന്നാൽ, <

-152-
അന്ധനായിരിക്കുന്ന മനുഷ്യൻ മിത്രനാൽ കൊടുക്കപ്പെട്ട പുഷ്പഹാരത്തിനെ സർപ്പപ്രായമായിട്ട് വിചാരിച്ചു തിരസ്കരിക്കുന്നതുപോലെ ഇരിക്കുന്നു. (എന്നിപ്രകാരം പറഞ്ഞിട്ട് അവളെ പ്രാര്‍ത്ഥിക്കുന്നു.)

 


ശകുന്തള: മതി; മതി: എന്റെ പ്രിയകരനായുള്ള രമണാ! മതി; അനുചിതമായുള്ള ഈ നീതി അത്യന്തം നിന്ദ്യമായിരിക്കുന്നു. കഷ്ടകാലരൂപമായുള്ള അന്ധകാരത്തിനെ പരിഹരിച്ചതായുള്ള അദൃഷ്ടരൂപകസൂര്യൻ ഇപ്പോൾ ഉദിച്ചിരിക്കുന്നു.


രാജാവു്: എന്റെ വക്ഷഃസ്ഥലത്തെ ഭേദിച്ചിരിക്കുന്ന വിഷാദരൂപകമായുള്ള അമ്പുകൊണ്ടു കൃതമായുള്ള വ്രണം ഉണങ്ങിയതിന്റെ ശേഷം എല്ലാ പ്രകരണങ്ങളും നിന്നെ ധരിപ്പിക്കാം. പ്രഥമതഃ ചഞ്ചലഹരിണത്തിന്റെ നേത്രങ്ങൾപോലെ ഇരിക്കുന്ന നിന്റെ നേത്രങ്ങളിൽ ഉണ്ടാകുന്ന അശ്രുപാതത്തിനെ വിചാരിക്കുന്നതിനെക്കാൾ, എന്നാൽ ബുദ്ധിഭ്രമംകൊണ്ടു ചെയ്യപ്പെട്ട സകല അപരാധങ്ങളേയും മറന്നാലും.


ശകുന്തള: (രാജാവിന്റെ അംഗുലത്തിൽ ധരിച്ചിരിക്കുന്ന മോതിരത്തിനെ നോക്കി) ഇതു വഞ്ചകി ആയുള്ള ആ മോതിരം അല്ലയോ?


രാജാവു: അതെ; ഇതിനെ അവലോകനം ചെയ്തകാലം തുടങ്ങീട്ടുതന്നെ എനിക്കു നിന്റെ സ്മരണം ഉണ്ടായി.


ശകുന്തള: എന്നാൽ അതിന്റെ ശക്തി അത്യത്ഭുതമായിരിക്കുന്നു. എന്തുകൊണ്ടെന്നാൽ പ്രഥമതഃ എനിക്കു വിഷാദവും അനന്തരം സന്തോഷപ്രാപ്തിയേയും നൾകി.


രാജാവു്: നിനക്കു ഇതിനെ ഇനിയും തരാം; കോമളമായിരിക്കുന്ന നിന്റെ അംഗുലത്തിങ്കൽ വസിക്കട്ടെ.




-153-

ശകുന്തള: വഞ്ചകിയായിരിക്കുന്ന ഈ മോതിരത്തിനെ ഞാൻ ഒരിക്കലും വിശ്വസിക്കയില്ല; അതുകൊണ്ടു നിന്റെ മോതിരം നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ.


[ആ സമയത്തിങ്കൽ മാതലി പ്രവേശിക്കുന്നു.]


മാതലി: ഈശ്വരകൃപയാൽ രാജാവിനു തന്റെ ഭാര്യയേയും പുത്രനേയും കാണ്മാൻ സംഗതിവന്നു.


രാജാവു്: അതെ; പരമാർത്ഥം തന്നെ. എന്നാൽ ഈ വിഷയത്തുങ്കൽ നിന്റെ ഉപകാരത്തിനെ ഞാൻ വളരെ മാനിക്കുന്നു. എന്നാൽ ഈ വിഷയങ്ങൾ മുഴുവനും ഇന്ദ്രനാൽ അറിയപ്പെട്ടിരിക്കാമോ?


മാതലി: നിർജ്ജരന്മാർക്കു അറിവാൻ വഹിയാത്ത കാര്യം എന്തിരിക്കുന്നു? എന്നാൽ മഹാശ്രേഷ്ഠനായിരിക്കുന്ന കാശ്യപമഹർഷി നിന്റെ വരവിനെ നോക്കിക്കൊണ്ടിരിക്കുന്നു.


രാജാവു്: അല്ലെ പ്രിയകരേ! ഈ ബാലനേയും കൂട്ടിച്ചു കൊണ്ടുവാ. ഇവനെ അമരജനകന്റെ പൂര്‍ണ്ണാശീര്‍വാദത്തിനു പാത്രനാക്കിച്ചെയ്യാം.


ശകുന്തള: നിന്റെകൂടെ വരുന്നതിനു് ഞാൻ വളരെ ലജ്ജിതയായിരിക്കുന്നു. (എന്നു പിന്മാറുന്നു.)


രാജാവു്: പിന്മാറേണ്ട; ഈ സമയത്തിൽ ഒരിക്കലും പിന്മാറരുത്; പിന്നെ ലജ്ജിതയും ആകരുത്.


[എന്നു ആശ്രമത്തുങ്കൽ പ്രവേശിക്കുന്നു. ആ സമയത്തിങ്കൽ അദിതിയോടുംകൂടെ ബ്രഹ്മവിചാരം ചെയ്തുകൊണ്ടിരിക്കുന്ന കാശ്യപനെ നോക്കുന്നു.]


കാശ്യപൻ; (രാജാവിന്റെ നേരെ വിരൽ ചൂണ്ടിക്കാണിച്ചിട്ടു്) അല്ലേ ദക്ഷനന്ദിനീ! ഇവൻതന്നെ നിന്റെ പുത്രനാകുന്ന മഹേന്ദ്രന്റെ ശത്രുക്കളെ വധിച്ചിട്ടു ലോകത്തുങ്കൽ സകല പ്രാണികൾക്കും സുഖപ്രദാനം

-154-
ചെയ്തു. പിന്നെയും ഇവന്റെ ധനുസ്സിന്റെ സാമ്യതയ്ക്കു വജ്രായുധംപോലും ഉപയോഗമില്ലാത്തതായിട്ടു ഇന്ദ്രനു സാധാരണമായുള്ള ഒരു ഭൂഷണംപോലെ ആയി തീർന്നിരിക്കുന്നു.

 


അദിതി: അതെ ഇവന്റെ മുഖചിഹ്നത്തുങ്കൽ ഉൽകൃഷ്ടതാസൂചകമായിരിക്കുന്ന ധീരത്വം പ്രസരിക്കപ്പെട്ടിരിക്കുന്നു.


മാതലി: ആദിത്യന്റെ ജനകജനനിമാർ നിന്നെ നോക്കുന്നു. വേഗം ചെന്നു നമസ്കരിച്ചാലും.


രാജാവ്: അല്ലേ മാതലി! ഇവൻ തന്നെയോ വന്ദ്യനായുള്ള പ്രജാപതി? ഇവൻ തന്നെയൊ ബ്രഹ്മാവിന്റെ പുത്രൻ ? സൃഷ്ടികർത്താവായിട്ടു നിയമിക്കപ്പെട്ടവൻ ഇവൻ തന്നെയൊ ശതമഖങ്ങൾ ചെയ്ത മഹേന്ദ്രന്റെ ജനകൻ?


മാതലി: (രാജാവിനോടുകൂടെ നമസ്കരിച്ചിട്ടു പറയുന്നു.) അല്ലേ മഹഷിശ്രേഷ്ഠാ! ഇന്ദ്രന്റെ പരമസഖാവായിരിക്കുന്ന ദുഷ്യന്തമഹാരാജാവ് നിന്റെ പാദതലത്തുങ്കൽ നമസ്കരിക്കുന്നു.


കാശ്യപൻ: ചിരകാലം അഖണ്ഡഭൂമണ്ഡലാധിപത്യം അനുഭവിക്ക!


അദിതി: രണാങ്കണത്തുങ്കൽ അവിച്ഛിന്നമായിരിക്കുന്ന രഥത്തിനു നായകനായിട്ടു ഭവിക്ക!


[ആ സമയത്തിൽ ശകുന്തള സ്വപുത്രനോടും കൂടി നമസ്കരിക്കുന്നു.]


കാശ്യപൻ: അല്ലെ ബാലേ! നിന്റെ രമണൻ ദേവേന്ദ്രനെപ്പോലെ ഭവിക്കട്ടെ! നിന്റെ പുത്രൻ ജയന്തനെപ്പോലെ ശൗര്യവാനായിട്ടു ഭവിക്കട്ടെ! പിന്നെയും

-155-
നിനക്കു ശ്രേഷ്ഠയായിരിക്കുന്ന പുലോമജയുടെ ശ്രേഷ്ഠതനയാസ്ഥിതി പ്രാപ്തമാകട്ടെ!

 


അദിതി: അല്ലേ സുന്ദരി! നിന്റെ ഭർത്താവിന്റെ മനസ്സിനു ഐകമത്യം ഘടിപ്പിക്കുന്നതിനു പിന്മാറേണ്ട. വിശേഷിച്ചും ഈ ബാലകനും ബഹുകാലം നിങ്ങൾ ഇരുവരുടേയും ഭൂഷണത്തിനും സന്തോഷത്തിനും പാത്രനായിട്ടു ഭവിക്കട്ടെ! ഇപ്പോൾ നിങ്ങൾ ഇരുപേരും ഇവിടെ ഇരിപ്പിൻ.


[എന്നിപ്രകാരം പറഞ്ഞു കൂടുമ്പോൾ രണ്ടുപേരും ഇരിക്കുന്നു.]


കാശ്യപൻ: (രാജാവിനേയും ശകുന്തളയേയും നോക്കിപ്പറയുന്നു) കൃതജ്ഞയായും ധമ്മശീലയായും ഇരിക്കുന്ന സ്ത്രീയുടെ പ്രാപ്തിയും അവളുടെ പുത്രൻ സ്വധർമ്മരതനായും ഇരിക്കകൊണ്ടു് നിനക്കു് അദൃഷ്ടവശാൽ യഥാർത്ഥമായുള്ള മമതയും യഥേഷ്ട്രദ്രവ്യങ്ങളും സർവവന്ദ്യമായുള്ള സുഗുണങ്ങളും പ്രാപ്തമായിരിക്കുന്നു.


രാജാവു്: അല്ലെ മഹർഷിപുംഗവാ! എന്നെ ബഹുകാലം ഖിന്നതയ്ക്കു് പാത്രനാക്കിയ ദുരദൃഷ്ടത്തിന്റെ അവസാനത്തുങ്കൽ പ്രാപഞ്ചികസൗഖ്യത്തിങ്കലുള്ള ഉൽകൃഷ്ടത പ്രാപ്തമായിരിക്കുന്നു. അതൊക്കെയും നിങ്ങളുടെ അനുഗ്രഹംകൊണ്ടുതന്നെ സംശയമില്ല. പ്രഥമതഃ പുഷ്പങ്ങൾ ഉണ്ടാകുന്നു: അനന്തരം അതുങ്കൽനിന്നും ക്രമണ ഫലപ്രാപ്തി ആകുന്നു. പ്രഥമതഃ മേഘങ്ങളൊക്കെയും ഒരു സ്ഥലത്തിൽ കൂടുന്നു; പിന്നത്തേതിൽ അതുങ്കൽനിന്നും വർഷം ഉണ്ടാകുന്നു. അപ്രകാരംതന്നെ പ്രഥമതഃ നിന്റെ അനുഗ്രഹം പ്രാപ്തമായിക്കൂടുമ്പോൾ അവർക്ക് സുഖം പിൻതുടരുന്നു.




 

ഏഴാമങ്കം (പേജ് 156 - 159)

 

-156-

മാതലി: അതെ; മഹാത്മാക്കളുടെ പ്രസാദവൈഭവം ഇപ്രകാരം തന്നെ.


രാജാവ്: അല്ലെ സ്വയംഭൂതനയാ! പൂർവത്തുങ്കൽ ഗാന്ധര്‍വരീതിയായിട്ട് നിർന്നിന്ദ്യയായിരിക്കുന്ന ശകുന്തളയെ പാണിഗ്രഹണം ചെയ്ത് ഒടുക്കം അയുക്തരീതിയായിട്ടും ബുദ്ധിഭ്രമം കൊണ്ടും അവളെ തിരസ്കരിച്ചിട്ടു അപാരമായിരിക്കുന്ന സന്താപസാഗരത്തിൽ വീണു് മുങ്ങിക്കെടന്നിട്ടു ഒടുക്കം നിന്റെ അനുഗ്രഹംകൊണ്ടു ഇന്നു സുഖപ്രാപ്തി ഉണ്ടായി.


കാശ്യപൻ: ഈ കാര്യത്തിൽവച്ചു നീ വൃഥാ ദോഷാരോപണം ചെയ്തുകൊള്ളണ്ട; ഈ കാര്യം നിന്നാൽ കൃതയായതല്ല; എപ്പോൾ അപ്‌സരസ്ത്രീയാകുന്ന മേനക സ്വതനയയെ നീ തിരസ്കരിച്ചുകൂടുമ്പോൾ ഇവിടെ നമ്മുടെ ആശ്രമത്തിൽ കൊണ്ടുവന്നോ, അപ്പോൾ ഞാൻ ജ്ഞാനദൃഷ്ടികൊണ്ടു് വിചാരിച്ചു നോക്കിയാറെ നീ അവളെ തിരസ്കരിച്ച വിദ്യമാനം ദുർവാസമഹർഷിയുടെ ശാപംകൊണ്ടു സംഭവിച്ചതായി വഞ്ചകി ആയിരിക്കുന്ന മോതിരത്തിന്റെ പുനരവലോകനംകൊണ്ടു ശാപമോചനം വരുന്നുണ്ടെന്നും, മുൻകൂട്ടിത്തന്നെ നിശ്ചയിച്ചിരുന്നു.


രാജാവ്: എന്നാൽ അപകീർത്തിയിങ്കൽനിന്നും എന്റെ നാമം രക്ഷിക്കപ്പെട്ടോ? -


ശകുന്തള: എന്നാൽ എന്റെ നായകന്റെ പേരിൽ ഞാൻ ആരോപണം ചെയ്ത ദോഷം ഒരിക്കലും സയുക്തികമല്ലാതെ; എനിക്കു ഇപ്പോളത്രെ ഓർമ്മവന്നു. കണ്വാശ്രമത്തിൽ നിന്നും പുറപ്പെടുന്ന സമയത്തിൽ ഈ പ്രകരണം എന്നോടു പരമരഹസ്യമായിട്ടു പ്രിയംവദ അനസൂയയും പറഞ്ഞു.




-157-

കാശ്യപൻ: അല്ലെ പ്രിയകരേ! ഇപ്പോൾ നിനക്കു എല്ലാ വൃത്താന്തങ്ങളും മനസ്സിലായോ?


രാജാവു്: എന്നാൽ ഞാൻ പരമസന്തുഷ്ടനായിരിക്കുന്നു.


കാശ്യപൻ: അല്ലേ പ്രിയകരനായുള്ള ദുഷ്യന്താ! ശകുന്തളയുടെ പുത്രനാകുന്ന ഈ ബാലകനെ നീ ആലിംഗനം ചെയ്തൊ?


രാജാവു്: മഹഷിശ്രേഷ്ഠാ! ഇവൻ തന്നെ എനിക്കു ആശ്രയഭൂതമായിരിക്കുന്ന വൃക്ഷത്തിന്റെ മൂലമാകുന്നു.


കാശ്യപൻ: നീ നല്ലതിൻവണ്ണം അറിഞ്ഞിരിക്കാനുള്ളതെന്തെന്നാൽ, പ്രഖ്യാതനായിരിക്കുന്ന ഈ ബാലൻ സാഗരവലയാങ്കിതയായിരിക്കുന്ന വസുന്ധരയെ മുഴുവനും ജയിച്ചിട്ടു ഏകച്ഛത്രാധിപത്യം വഹിക്കുന്ന യോഗശാലി ആകകൊണ്ടു് ഇപ്പോൾ ഇവനു ഭരതനെന്നു നാമകരണം ചെയ്താലും; എന്തുകൊണ്ടെന്നാൽ ഇവനാൽ വസുന്ധര മുഴുവനും ഭരിക്കപ്പെടും.


രാജാവു: ഇപ്രകാരമുള്ള മഹാപുരുഷനാൽ പാലിക്കപ്പെട്ടിരിക്കുന്ന ഈ ബാലൻ മഹോന്നതദശയെ പ്രാപിക്കുന്നതിൽ എന്തൊരു ആശ്ചര്യം?


അദിതി: ഇപ്പോൾ ശകുന്തള സകല വൃത്താന്തങ്ങളേയും കണ്വമഹർഷിക്കു പറഞ്ഞയയ്ക്കട്ടെ.


ശകുന്തള: സത്യം; എന്റെ ഗർഭിതാര്‍ത്ഥം അദിതിയാൽ കഥിക്കപ്പെട്ടു.


കാശ്യപൻ: ആ മഹർഷിക്കു ജ്ഞാനദൃഷ്ടികൊണ്ടു സകല വർത്തമാനങ്ങളും അറിയപ്പെട്ടിരിക്കാം.


രാജാവു്: എങ്കിലും ഞാൻ അവന്റെ പുത്രിയെ തിരസ്കരിച്ച വർത്തമാനം കേട്ടു കോപാതുരനായിരിക്കും. അതുകൊണ്ടു ഈ വർത്തമാനം അവനെ ധരിപ്പിക്കുന്നതു സയുക്തികമെന്നു തോന്നുന്നു.



-158-

കാശ്യപൻ: എന്നാൽ അപ്രകാരം തന്നെ ചെയ്യാം; അവനും തന്റെ പൗത്രന്റെ പ്രകരണത്തെ കേട്ട് വളരെ സന്തുഷ്ടനായിട്ടു ഭവിക്കും. ആരാകുന്നു അവിടെ...


[എന്നാജ്ഞാപിച്ചുകൂടുമ്പോൾ ശിഷ്യൻ പ്രവേശിക്കുന്നു. ]


ശിഷ്യൻ: മഹർഷിശ്രേഷ്ഠാ! ഭൃത്യൻ സന്നദ്ധനായിരിക്കുന്നു.


കാശ്യപൻ: എടൊ ശിഷ്യാ! ശകുന്തളയ്ക്കു സ്വപുത്രൻ ഉണ്ടായി എന്നും ദുർവാസാമഹർഷിയുടെ ശാപം മോചനമായതിന്റെ ശേഷം സ്വസ്ത്രീയെ ദുഷ്യന്തൻ അംഗീകാരംചെയ്ത വിദ്യമാനവും അറിയിക്കുന്നതിനു നാം ആജ്ഞാപിച്ചിരിക്കുന്നു എന്നു കണ്വമഹർഷിയെ ധരിപ്പിക്ക.


ശിഷ്യൻ: ആജ്ഞാനുവർത്തിയാകുന്നു. (എന്നുപറഞ്ഞുംകൊണ്ടു പോകയും ചെയ്തു.)


കാശ്യപൻ: അല്ലെ എന്റെ പുത്രാ! നിരുപമസുന്ദരിയായും ധര്‍മ്മശീലയായും ഇരിക്കുന്ന ഭാര്യയോടും, പ്രഖ്യാതനായിരിക്കുന്ന പുത്രനോടും കൂടെ ഇന്ദ്രന്റെ രഥത്തിൽ കയറി, നിന്റെ വിയോഗംകൊണ്ടു ഖിന്നതയെ പ്രാപിച്ചിരിക്കുന്ന രാജധാനിയെ പ്രാപിച്ചാലും.


രാജാവ്: മരീചി മഹർഷിയുടെ ആജ്ഞയെ ശിരസ്സാ വഹിക്കുന്നു.


കാശ്യപൻ: ഇനിമേൽ സർവകാലവും മാഘവാൻ സുദൃഷ്ടികൊണ്ടു നിന്റെ രാജ്യത്തെ സുഭിക്ഷമാക്കിച്ചെയ്യട്ടെ; വിശേഷിച്ചും നീയും അനേകം അശ്വമേധയാഗങ്ങൾ ചെയ്തു ആ ശതമഖന്റെ പ്രീതി സമ്പാദിച്ചിട്ട് സർവ്വദാ പരസ്പരം സ്നേഹാഭിവൃദ്ധിയെ ചെയ്തുംകൊണ്ടു വസിച്ചാലും!




-159-

രാജാവു്: മഹർഷിശ്രേഷ്ഠാ! ഈ ബുദ്ധിവാദതിനെ ഞാൻ പദോപദി ഹൃദയത്തിൽ ധ്യാനിച്ചുംകൊണ്ടിരിക്കാം.


കാശ്യപൻ: ഇതല്ലാതെ വിശേഷിച്ചു എന്തെങ്കിലും അനുഗ്രഹം എന്നാൽ പ്രാപ്തമാകണമെന്നു അപക്ഷയുണ്ടോ?


രാജാവു്: ഇതിനേക്കാളും എന്തൊരു ആനുകൂല്യം ഘടിപ്പാനിരിക്കുന്നു ? ഇനിമേൽ സകല രാജാന്മാരും നീതിയായിട്ടു രാജ്യപരിപാലനം ചെയ്തു ജങ്ങൾക്കു സുഖപ്രദായനം ചെയ്യട്ടെ; ത്രൈഘോഷികാരന്മാരായിരിക്കുന്ന ജനങ്ങളാൽ ചെയ്യപ്പെടുന്ന ഔദാര്യംകൊണ്ടു് സകലവിദ്യാലോലയായിരിക്കുന്ന സരസ്വതിക്കു സമ്മാനം ഘടിക്കട്ടെ! സര്‍വ്വനിയന്താവായിരിക്കുന്ന സ്വയംഭൂവും സച്ചിദാനന്ദസ്വരൂപനായിരിക്കുന്ന നീലകണ്ഠനും അനേകം താപത്രയങ്ങൾകൊണ്ടു് നിബിഡീകൃതമായിരിക്കുന്ന നശ്വരഭവസാഗരത്തുങ്കൽ ജന്മത്തെ നൾകാതെ മുക്തിപ്രദാനം ഘടിക്കട്ടെ


[എന്നു ഇപ്രകാരം സർവ്വേ നിഷ്ക്രാൻ.] .


ശുഭം.





കുറിപ്പുകള്‍ 
(1)"ക്ഷീണിച്ചോഷധിനാഥനസ്തശിഖരം പ്രാപിച്ചിടുന്നേകതോ"- 'നഷ്ടരുചൗ ഗതേ ശശിനി സൈവ കുമുദ്വതിയെൻ' എന്നിങ്ങനെ വലിയകോയിത്തമ്പുരാൻ പരിഭാഷപ്പെടുത്തിയ ശ്ലോകങ്ങളാണിവ. വള്ളത്തോളും വെളുത്താട്ടു നാരായണൻനമ്പൂരിയും മാത്രം ഇതിൽ രണ്ടാമത്തെ ശ്ലോകം വിട്ടുകളഞ്ഞിട്ടുണ്ട്.

'(2)'തിരുമനസ്സുകൊണ്ട് അംഗീകരിച്ച മൂലം ശാകുന്തളത്തിന്റെ വംഗീയപാഠമാണു്. എന്നാൽ, സന്ദർഭാനുഗുണമായി പല ആവാപോദ്വാപങ്ങളും ചെയ്യുന്നതിനു അവിടുന്നു മടിച്ചിട്ടുമില്ല.'' ഉള്ളൂർ - കേരളസാഹിത്യചരിത്രം, വാല്യം നാല്, പേജ് 124.
(3)ഗോവിന്ദപ്പിള്ള മാത്രം ജാനുകനെ ജാലുകനാക്കുന്നുണ്ട്.

(4)അവൻ, ഇവൻ, നീ എന്നീ സർവ്വനാമങ്ങൾ ആകപ്പാടെ മാറ്റിയതാണെങ്കിലും ചിലേടത്ത് ആ വിധത്തിൽത്തന്നെ കാണാം. അവയെ സൗകര്യംപോലെ ഭേദപ്പെടുത്തി വായിച്ചുകൊള്ളണമെന്നപേക്ഷ" എന്ന് പ്രസാധകൻ അവതാരികയിൽ ഇതു സമ്മതിച്ചിട്ടുണ്ട്. സംഭാഷണമായും വേർതിരിച്ചു മുദ്രണം ചെയ്തിട്ടുള്ളത് ഇതിലേക്ക് എടുത്തുകാണിക്കാവുന്ന ഒരുദാഹരണമാണു്.

(5)മുൻപതിപ്പിൽ ഇങ്ങനെയാണ് കാണുന്നതു.

 

.