-
കുണ്ടൂർ നാരായണമേനോൻ (1036–1111)
കണ്ടൂർ നാരായണമേനോൻ കോമത്തു കൃഷ്ണമേനോൻ താസിൽദാരുടേയും കല്യാണിഅമ്മയുടേയും പുത്രനായി 1036-ാമാണ്ടു മിഥുനമാസം 11-ആംനു- ജനിച്ചു. തറവാട്ടുപേരാണു് കുണ്ടൂർ. അതു തൃശ്ശൂർനിന്നു് ആറുമൈൽ തെക്കുള്ള ഊരകംദേശത്തു സ്ഥിതിചെയ്യുന്നു. നാരായണമേനോന്റെ പിതാമഹൻ തൃശ്ശൂർ വടക്കേക്കുറുപ്പത്തു സ്രാമ്പിക്കൽ കൊച്ചുകൃഷ്ണമേനോനും ഒരു താസിൽദാരായിരുന്നു. മദിരാശിയിൽ പ്രസിഡൻസി കോളേജിൽനിന്നു് 1058-ൽ ബി.എ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ മലയാളമായിരുന്നു എങ്കിലും തന്നത്താൻ പരിശ്രമിച്ചു സംസ്കൃതത്തിലും പരിനിഷ്ഠിതമായ ലോകവ്യുൽപത്തി സമ്പാദിച്ചു. ബി.ഏ. ജയിച്ചതിനു മേൽ കോഴിക്കോട്ടു പോലീസ്ട്രെയിനിംഗ് സ്ക്കുളിൽ ജോർജ്ജ് ഗന്തറുടെ കീഴിൽ ആ തുറയിലേക്കു വേണ്ട പ്രായോഗിക പരിശീലനം നേടി. കൊച്ചി പോലീസ് സൂപ്രണ്ടിന്റെ ആഫീസിൽ ഹെഡ്ക്ലാർക്കായി. അവിടെനിന്നു പിതൃപിതാമന്മാരാൽ മുമ്പു് അലംകൃതമായ താസിൽദാർപണിയിലേക്കു നിയുക്തനായി. സ്വരാജ്യത്തു മിക്കവാറും എല്ലാതാലൂക്കുകളിലും ആ പണി നോക്കി. ആ നിലയിൽത്തന്നെ പെൻഷൻപറ്റി. സർക്കാർജോലി അത്ര വളരെ അഭികാമ്യമായി അദ്ദേഹത്തിനു് ഒരിക്കലും തോന്നിയിരുന്നില്ല. ദിവാൻ ബാനർജ്ജിയുടെ കാലത്തു് 55 വയസ്സു തികയുന്നതിനുമുൻപു തന്നെ ഉദ്യോഗം രാജിവെച്ചു. പിന്നീടു് കുറേക്കാലം പാലിയം മാനേജരായിരുന്നു. തൃശ്ശൂരിൽ ഒരു ഗൃഹം പുത്തനായി പണിയിച്ചു് അവിടെ താമസമാക്കി. ആ ഗൃഹത്തിൽവച്ചു് 1111-ാമാണ്ടു കർക്കടമാസം 4-ആം നു- യശശ്ശരീരനായി.
(1) കോമപ്പൻ, (2) കൊച്ചി ചെറിയ ശക്തൻതമ്പുരാൻ, (3) പാക്കനാർ, (4)കണ്ണൺ, (5) അജാമിള മോക്ഷം, (6) സാംബൻ, (7) മറുകത്തു്, (8) ഒരു രാത്രി, (9) അകവൂർ ചാത്തൻ, (10) നാറാണത്തുഭ്രാന്തൻ, (11) വടുതല നായർ, (12) ഒരു വിദ്യ എന്നീ കാവ്യങ്ങളും, (13)കിരാതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (14) പൂതനാമോക്ഷം വഞ്ചിപ്പാട്ടു്, (15) സുന്ദോപസുന്ദോപാഖ്യാനം വഞ്ചിപ്പാട്ടു് എന്നീ ഗാനങ്ങളും കുണ്ടൂരിന്റെ സ്വതന്ത്രകൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു
-
ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ (1045–1091)
കുഞ്ഞികൃഷ്ണമേനോൻ കൊച്ചിതലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി ഏങ്കക്കാടു് അംശത്തിൽ ഒടുവു് എന്ന തറവാട്ടിൽ 1045-ാമാണ്ടു തുലാമാസം 10-ആംനു- തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവു് ആലത്തൂർ ജനാർദ്ദനൻനമ്പൂതിരിപ്പാടും മാതാവു് ഒടുവിൽ കുഞ്ഞിക്കുട്ടിയമ്മയുമായിരുന്നു. ജനാർദ്ദനന്നമ്പൂരിപ്പാടു കുഞ്ഞുണ്ണി എന്ന ഓമനപ്പേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പുത്രനാണു് ആലത്തൂർ അനുജൻനമ്പൂരിപ്പാടു്. ജനാർദ്ദനൻനമ്പൂരിപ്പാടു് ആ രണ്ടു വിവാഹങ്ങൾക്കും പുറമേ പാലിയത്തു് ഒരു സംബന്ധവും ചെയ്തിരുന്നു. ആ വിവാഹത്തിലാണു് പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചന്റെ ജനനം. കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെ അവരും കവികളായിരുന്നു. കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059-ൽ ജനിച്ച ശങ്കരൻകുട്ടിമേനോനും കവികളുടെ ഗണനയിൽ സ്ഥാനമുണ്ടു്. 1061-ൽ ആദ്യം എറണാകുളത്തും പിന്നീടു മദിരാശിയിലും പഠിച്ചു് 1096-ൽ എഫ്. ഏ. പരീക്ഷ ജയിച്ചു്, അന്നു പ്രൈമറിസ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂളായി ഉയർന്നിരുന്ന വടക്കാഞ്ചേരി ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ഹെഡ്മാസ്റ്റരായി രണ്ടു കൊല്ലം പണിനോക്കി. തിരുവനന്തപുരത്തു രാജകീയ കോളേജിൽ ചേർന്നു പഠിച്ചു് 1073-ൽ ബി.ഏ.പാസ്സായി. അക്കാലത്തു മലയാളമനോരമയ്ക്കു പല ലേഖനങ്ങളുമെഴുതി വറുഗീസുമാപ്പിളയുടെ ധനസാഹായ്യ്യം സമ്പാദിച്ചതിനു പുറമേ തിരുവനന്തപുരത്തു ശങ്കരയ്യർ എന്ന പുസ്തകവ്യാപാരിയുടെ ഉടമസ്ഥതയിൽ ആരംഭിച്ച “രാമരാജൻ” എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചു് ആ വഴിക്കും അല്പം ആദായമുണ്ടാക്കി. ബി.ഏ. ജയിച്ചു തിരിയെ കൊച്ചിയിൽ ചെന്നപ്പോൾ അദ്ദെഹത്തിനു ഹജൂരാപ്പീസിൽ ഒരു ഗുമസ്തന്റെ ജോലി കിട്ടി. പിന്നീടു സംപ്രതിയായി ചിറ്റൂർ, തലപ്പിള്ളി, തൃശ്ശിവപേരൂർ എന്നീ താലൂക്കുകളിൽ സേവനമനുഷ്ഠിച്ചു് ആ നിലയിൽനിന്നു യഥാകാലം ഉയർന്നു കൊടുങ്ങല്ലൂർ തഹശീൽമജിസ്ട്രേട്ടായി. പിന്നീടു് ഇരിങ്ങാലക്കുട, കൊച്ചി, എറണാകുളം എന്നീ താലൂക്കുകളിൽ മജിസ്ട്രേട്ടായിരുന്നു. എറണാകുളത്തുവച്ചു പ്രമേഹരോഗം മൂർച്ഛിച്ചു് 1091 ഇടവം 5-ആംനു- യശശ്ശ്രീരനായി. കുഞ്ഞിക്കൃഷ്ണമേനോൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാൻ തിരുമനസ്സിലെ പത്നിയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബിഅമ്മയെ 1073-ൽ വിവാഹം ചെയ്തു. 1080-ൽ ആ സാധ്വി മരിച്ചു. അനന്തരം ഭഗവൽഗീത, ബാലവതീരാമകുമാരം മുതലായ കൃതികളുടെ പ്രണേതാവായ സബ്ജഡ്ജി റ്റി.വി. അനന്തൻനായർ ബി.ഏ. എല്ലിന്റെ ദ്വിതീയപുത്രി തൃശ്ശൂർ ആളത്തു പുരുതൽ വീട്ടിൽ ചിന്നമ്മുഅമ്മയെന്ന നാരായണിഅമ്മയെ ഭാര്യയായി സ്വീകരിച്ചു. ആ യുവതി ഒരു സാഹിത്യരസികയായിരുന്നു. ചിന്നമ്മുഅമ്മ 1086-ൽ പരേതയായതിനുമേൽ പഴയന്നൂർ ആച്ചാട്ടിൽ കൊച്ചുകുട്ടിഅമ്മയുടെ ഭർത്താവായി.
-
പെട്ടരഴിയത്തു വലിയ രാമനിളയതു് (1042–1110)
രാമനിളയതിന്റെ അച്ഛൻ വാസുദേവനിളയതായിരുന്നു കുടുംബത്തിലെ കാരണവർ. അദ്ദേഹം തൃശ്ശിവപേരൂർ കണിമംഗലത്തിനടുത്തുള്ള വെമ്പള്ളിയില്ലത്തു് ഇട്ടിവാസു ഇളയതിന്റെ പ്രഥമപുത്രിയായ ഉണ്ണിമായ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അവരുടെ ആദ്യത്തെ പുത്രനായ രാമനിളയതു് ആ ഇല്ലത്തിൽ 1042-ാമാണ്ടു കർക്കടകമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. വാസുദേവനിളയതു് 1047-ൽ ചാവക്കാട്ടു ‘ചക്കക്കണ്ട’ക്കടവിനടുത്തു് ഒരു പുതിയ ഗൃഹം പണിയിച്ചു പെട്ടരഴിയത്തു കുടുംബത്തെ അവിടെ മാറ്റിത്താമസിപ്പിച്ചു. അപ്പോഴേക്കു നല്ല കാര്യസ്ഥനെന്നു പൊതുജനസ്സമ്മതി നേടിയിരുന്ന വാസുദേവനിളയതിനു കടം വർദ്ധിച്ചു് അതിന്റെ ഫലമായി കാരാഗൃഹവാസം അനുഭവിയ്ക്കേണ്ടിവരികയും തന്നിമിത്തം നമ്മുടെ രാമനിളയതിനു യൗവനാരംഭത്തിൽത്തന്നെ കുടുംബത്തിന്റെ സംരക്ഷണഭാരം കൈയേല്ക്കേണ്ടിവരികയും ചെയ്തു. എന്നാൽ ആ വിഷാദാത്മകത യാതൊന്നും മറ്റുള്ളവരോടുള്ള പെരുമാറ്റത്തിലോ രചിക്കുന്ന കൃതികളിലോ പ്രതിഫലിക്കാതെയിരിക്കത്തക്ക ശാന്തമായ മനോവൃത്തി അദ്ദേഹത്തിനുണ്ടായിരുന്നു. ഇളയതു് 1062-ാമാണ്ടിടയ്ക്കു് തൃപ്പറയാറ്റുക്ഷേത്രത്തിൽനിന്നു് ആറുനാഴിക തെക്കുള്ള കൈപ്പമംഗലം എന്ന ദേശത്തു കണ്ണംകുളത്തു ബ്ലാഹയില്ലത്തു വാസുദേവനിളയതിന്റെ മകൾ സാവിത്രി എന്ന കന്യകയെ വേളികഴിച്ചു. ആ ഇളയതിന്റെ അച്ഛന്റെ അമ്മാത്തുമുത്തച്ഛനായിരുന്നു സാക്ഷാൽ മച്ചാട്ടിളയതു്. ആ ദമ്പതികളുടെ ദ്വിതീയപുത്രനാണു് ചെറിയ രാമനിളയതു്. അദ്ദേഹം 1015-ൽ ജനിച്ചു. പിതാവിന്റെ കവനപാരമ്പര്യം പ്രശസ്തമായ രീതിയിൽ പാലിച്ചിരുന്നു. 1110-മാണ്ടു കർക്കടമാസം 6-ആംനുയായിരുന്നു വലിയ രാമനിളയതിന്റെ നിര്യാണം. വാതമാണു് മരണഹേതുകമായിത്തീർന്ന രോഗം.
(1) അംബോപദേശം, (2) ഒരു സ്വപ്നം, (3) ഒരു മിടുക്കൻ, (4) കുചേലവൃത്തം എന്നീ ലഘുകാവ്യങ്ങളും, (5) ശംബരവധം, (6) പാഞ്ചാലീവസ്ത്രാക്ഷേപം എന്നീ വഞ്ചിപ്പാട്ടുകളും, (7) വസ്ത്രാപഹരണം കൈകൊട്ടിക്കളിപ്പാട്ടുമാണു് ഇളയതിന്റെ മുൻകൃതികൾ. ശേഷമെല്ലാം പലവകയിൽ ഉൾപ്പെടുത്താം.
-
മാപ്രാണം നാരായണപ്പിഷാരടി (1057–1116)
നാരായണപ്പിഷാരടി ശ്രീകൃഷ്ണപുരം പുത്തൻ പിഷാരത്തിൽ കുഞ്ഞിക്കുട്ടിപ്പിഷാരസ്യാരുടേയും കിഴുപ്പള്ളിക്കരെ ചെറുമുക്കില്ലത്തു പരമേശ്വരൻനമ്പൂരിയുടേയും പുത്രനായി 1057-ാമാണ്ടു ധനുമാസം ഉത്രംനക്ഷത്രത്തിൽ ജനിച്ചു. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം അക്കാലത്തെ ഒരു പ്രസിദ്ധ ദൈവജ്ഞനായിരുന്ന ഇരിങ്ങാലക്കുട തെക്കേവാരിയത്തു കുട്ടൻവാരിയരോടു ജ്യോതിശ്ശസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും തദന്തരം കൊടുങ്ങല്ലൂർക്കുപോയി അവിടെ വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ ശിഷ്യനായി താമസിച്ചു് ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങളിൽ അവഗാഹവും പ്രായോഗികപദ്ധതിയിൽ പരിശീലനവും സമ്പാദിക്കുകയും ചെയ്തു. സംസ്കൃതവും ജ്യോതിഷവും പഠിപ്പിക്കുവാൻ സമർത്ഥനായ ഒരധ്യാപകനെ കിട്ടണമെന്നു പാഴൂർ പടിപ്പുരയ്ക്കലെ കുഞ്ഞിരാമൻ കണിയാർ അപേക്ഷിക്കുകയാൽ വലിയ കൊച്ചുണ്ണിത്തമ്പുരാൻ പിഷാരടിയെ അങ്ങോട്ടയച്ചു. 1079 മുതൽ മൂന്നു കൊല്ലം അദ്ദേഹം അവിടെ ആ പണി നോക്കി. പിന്നീടു് എറണാകുളം കോൺവെന്റു ഹൈസ്കൂളിൽ ഭാഷാപണ്ഡിതനായി നിയമിതനാകുകയാൽ താമസം അങ്ങോട്ടേയ്ക്കു മാറ്റി. പതിന്നാലു കൊല്ലത്തോളം ആ സ്കൂളിൽ അധ്യാപകനായിരുന്നതിനുശേഷം പരീക്ഷായോഗ്യത ഇല്ലെന്ന കാരണത്താൽ പിരിച്ചുവിടപ്പെടുകയാൽ ജ്യോതിഷവിദ്യയും സംസ്കൃതാധ്യാപനവും കാലക്ഷേപമാർഗ്ഗമാക്കിക്കൊണ്ടു നാലഞ്ചുകൊല്ലം കുമാരനല്ലൂരിലും രണ്ടുമൂന്നു കൊല്ലം കോട്ടയ്ക്കലും പിന്നീടു ഗുരുവായൂരിലും താമസിച്ചു. ആദ്യം സ്വജാതിയിലുണ്ടായിരുന്ന ഭാര്യയെ ഉപേക്ഷിച്ചു് കുടമാളൂർവച്ചു് ഒരു നായർസ്ത്രീയെ സംബന്ധം ചെയ്തു. ഗുരുവായൂരിൽ വച്ചു വീണ്ടും ഞാറയ്ക്കാട്ടു കുടുംബത്തിലെ ഒരു പിഷാരസ്യാരെ ഭാര്യയായി സ്വീകരിച്ചു. ആകെക്കൂടി ഭാഗ്യഹീനരായ കേരളീയ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തെയും കൂട്ടാവുന്നതാണു്. ഗുരുവായൂരിൽ താമസിക്കുന്ന കാലത്തു് 1116-ൽ വയനാട്ടു് ഒരു ഇല്ലത്തെ ആവശ്യത്തിലേയ്ക്കു പ്രശ്നത്തിനായി പോകുകയും അവിടെവച്ചു് ഹൃദയസ്തംഭനംമൂലം 1116 മേടം 24-ആംനു മകം നക്ഷത്രത്തിൽ മരിക്കുകയും ചെയ്തു.
(1) സങ്ഗമേശ്സ്തവം, (2) വിഷ്ണുപുരാണം ഭാഷ, (3) വിശ്വരൂപം, (4) ഉദയാദുദയാന്തം, (5) നാരായണീയം ഭാഷ എന്നിവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. (6) ജാതകാദേശവും തർജ്ജമ ചെയ്തിട്ടുണ്ടു്. (7) നമ്പൂരിമാരോടു് എന്നൊരു കൃതിയും കുടമാളൂർ താമസിക്കുമ്പോൾ ഉണ്ടാക്കി.
-
കൊട്ടാരത്തിൽ ശങ്കുണ്ണി (1030–1112)
കോട്ടയത്തു “കൊട്ടാരത്തിൽ” എന്ന പേരിൽ തീയാട്ടുണ്ണീമാരുടെ ഒരു ഭവനമുണ്ടു്. പ്രസ്തുത കുടുംബത്തിലെ വാസുദേവനുണ്ണിയുടേയും വൈക്കത്തിനു് ആറു നാഴിക അകലെയുള്ള മൂടായിക്കുന്നത്തു മടിയപ്പള്ളി എന്ന ഗൃഹത്തിലെ ഒരു സ്ത്രീരത്നത്തിന്റേയും ദ്വിതീയപുത്രനായി 1030-ാമാണ്ടു മീനമാസം 23-ാംനു ജനിച്ചു. നമ്മുടെ കവിക്കു രണ്ടു സഹോദരന്മാരുണ്ടായിരുന്നവരിൽ ഒന്നു ജ്യേഷ്ഠനും ഒന്നു് അനുജനുമാണു്. അച്ഛൻ മന്ത്രവാദത്തിനു പുറമെ സംഗീതത്തിലും നിഷ്ണാതനായിരുന്നു. ശങ്കുണ്ണിയുടെ പിതൃദത്തമായ നാമധേയവും വാസുദേവൻ എന്നുതന്നെയായിരുന്നു. ആ പേർ ഭർത്തൃനാമമാകയാൽ മാതാവു് ശൈശവത്തിൽ തങ്കം എന്ന ഓമനപ്പേരിലാണു് നമ്മുടെ കവിയെ വിളിച്ചുവന്നതു്. തങ്കം തങ്കുവായും ശങ്കുവായും ക്ഷണത്തിൽ രൂപഭേദപ്പെട്ടു. ജാതിപ്പേർകൂടി ഒടുവിൽ ചേർന്നപ്പോൾ തങ്കുണ്ണി ശങ്കുണ്ണിയുമായി. ഏഴു വയസ്സു മുതൽ പത്തു വയസ്സു വരെ ഒരു നാട്ടാശാന്റെ കീഴിൽ പഠിച്ചു് കഷ്ടിച്ചു മലയാളം എഴുതുവാനും വായിക്കുവാനും മനസ്സിലാക്കി. പിന്നെ പതിനാറാമത്തെ വയസ്സുവരെ യാതൊരു വിദ്യയും അഭ്യസിച്ചില്ല. സമവയസ്കന്മാരായ മറ്റു ചിലരുടെ വിദ്യാസമ്പാദനരീതി നേരിട്ടു കാണുകയും മറ്റും ചെയ്തപ്പോൾ തനിക്കും പഠിത്തം വേണമെന്നുള്ള വിചാരം അങ്കുരിച്ചു. മണർക്കാട്ടു ശങ്കു വാരിയരുടെ ശിഷ്യനായി സിദ്ധരൂപവും രഘുവംശവും പ്രഥമസർഗ്ഗത്തിലെ ചില ശ്ലോകങ്ങളും പഠിച്ചുകഴിഞ്ഞപ്പോൾ വയക്കര ആര്യൻ നാരായണൻമൂസ്സതിനെ പറ്റിക്കൂടി മാഘനൈഷധാദി മഹാകാവ്യങ്ങളും, സഹസ്രയോഗം, ചികിത്സാക്രമം, അഷ്ടാങ്ഗഹൃദയം എന്നീ ഗ്രന്ഥങ്ങളും നിഷ്കർഷിച്ചു പഠിച്ചു. 1047-ാമാണ്ടു മിഥുനമാസത്തിൽ ആരംഭിച്ച ആ പഠിത്തം 1057 വരെ നിർവിഘ്നമായി നടന്നു. ശിഷ്യന്റെ ബുദ്ധിശക്തിയെക്കുറിച്ചും വാസനാവൈഭവത്തെക്കുറിച്ചും മൂസ്സതിനു വലിയ മതിപ്പുണ്ടായിരുന്നു. അച്ഛന്റെ വാർദ്ധക്യവും ജ്യേഷ്ഠന്റെ കുടുംബഭരണവൈമുഖ്യവും നിമിത്തം ശങ്കുണ്ണി തന്നെ ആ ഭാരം വഹിക്കേണ്ടിവരിക കൊണ്ടാണു് സാഹിത്യാഭ്യാസം 1057-ൽ മുടങ്ങിയതു്. എങ്കിലും ശങ്കുണ്ണി സ്വയമേവ പല ഗ്രന്ഥങ്ങളും വായിച്ചു തന്റെ സംസ്കൃതവ്യുൽപ്പത്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. 1048 തുലാമാസത്തിൽ മാതാവു് മരിച്ചു. ജ്യേഷ്ഠന്റെ പത്നി വന്ധ്യയാനെന്നു് കണ്ടതിനാൽ അദ്ദേഹത്തിനു വിവാഹബന്ധത്തിൽ ഏർപ്പെടേണ്ടിവന്നു. 1056 മകര മാസത്തിലാണു് ആ വിവാഹം നടന്നതു്. 1057-ാമാണ്ടു ചിങ്ങം 17-ാംനു ആ സാധ്വി മരിച്ചുപോയി. 1061 മകരത്തിൽ പിതാവു് പരഗതിയെ പ്രാപിച്ചു. സന്തത്യഭാവം പരിഹരിക്കുന്നതിന്നായി 1062-ൽ കവി വീണ്ടും വിവാഹം ചെയ്തു. അവരും പ്രസവിക്കുന്നതല്ലെന്നു വൈദ്യന്മാർ ഖണ്ഡിച്ചുപറയുകയാൽ 1081 മിഥുനത്തിൽ മൂന്നാമതായി ഒന്നുകൂടി ദാരസംഗ്രഹം ചെയ്തു. ഏവൂർ പനവേലി ഇല്ലത്തെ ശ്രീദേവിഅമ്മയും തിരുവല്ലാ നെടുമ്പുറത്തു പനവേലിയിൽനിന്നു് ലക്ഷ്മിയമ്മയും തൃപ്പുണിത്തുറ പെങ്ങാലി തെക്കേടത്തുനിന്നും ദേവകിയമ്മയുമാണു് അദ്ദേഹത്തിന്റെ പത്നിമാർ. ദ്വിതീയപത്നി 1083 മേടത്തിൽ പരേതയായി. മൂന്നാമത്തെ വിവാഹത്തിലും സന്താനമുണ്ടായില്ല. 1090 മേടത്തിൽ ഏവൂർ പനവേലി കൃഷ്ണശർമ്മാവിന്റെ ഒരു പുത്രനെ ദത്തെടുത്ത് ആ പുത്രനെക്കൊണ്ടു് 1101 മേടത്തിൽ വിവാഹം ചെയ്യിച്ചു. 1112-ാമാണ്ടു കർക്കടകമാസം 7-ാംനുയായിരുന്നു ആ ജനകീയകവിയുടെ ദേഹവിയോഗം.
(1) സുഭദ്രാഹരണം (ശതകത്രയം), (2) രാജാകേശവദാസചരിതം (നാലധ്യായങ്ങൾ), (3) ആസന്നമരണചിന്താശതകം, (4) കേരളവർമ്മശതകം, (5) ലക്ഷ്മീഭായിശതകം, (6) മാടമഹീശശതകം, (7) യാത്രാചരിതം, (8) അത്തച്ചമയസപ്തതി, (9) മുറജപചരിതം എന്നീ ലഘുകാവ്യങ്ങൾ; (10) കുചേലഗോപാലം, (11) സീമന്തിനീചരിതം, (12) ഗങ്ഗാവതരണം, (13) പാഞ്ചാലധനഞ്ജയം, (14) വിക്രമോർവശീയം, (15) മാലതീമാധവം, (16) രവിവർമ്മാ, (17) ജാനകീപരിണയം, (18) ദേവീവിലാസം എന്നീ നാടകങ്ങൾ; (19) ഹരിവംശസങ്ഗ്രഹം, (20) അധ്യാത്മരാമായണം എന്നീ രണ്ടു പുരാണാനുവാദങ്ങൾ, (21) കിരാതസൂനുചരിതം, (22) ശ്രീരാമാവതാരം, (23) സീതാവിവാഹം, (24) ശ്രീരാമപട്ടാഭിഷേകം, (25) ഭൂസുരഗോഗ്രഹണം എന്നീ അഞ്ചു ആട്ടക്കഥകൾ; (26) നിവാതകവചവധം (ഇരുപത്തിനാലുവൃത്തം), (27) ശ്രീമൂലരാജവിലാസം (പത്തുവൃത്തം), (28) വിക്ടോറിയാ ചരിതം (പന്ത്രണ്ടുവൃത്തം), (29) ധ്രുവചരിതം (പതിനാറുവൃത്തം), (30) ശോണാദ്രീശ്വരീമാഹാത്മ്യം (ഏഴുവൃത്തം) എന്നീ കൈകൊട്ടിക്കളിപ്പാട്ടുകൾ; (31) ഭദ്രോൽപത്തി (പാന), (32) ശ്രീമൂലരാജഷഷ്ടിപൂർത്തിമഹോത്സവം, (33) ശ്രീഭൂതനാഥോത്ഭവം എന്നീ രണ്ടു തുള്ളലുകൾ; (34) കല്യാണോത്സവം വഞ്ചിപ്പാട്ടു്, (35) വിനായകമാഹാത്മ്യം കിളിപ്പാട്ടു്, (36) ഭാഷഗൗളിശാസ്ത്രം (പദ്യം), (37) വിക്രമോർവശീയകഥാനാടകസങ്ഗ്രഹം, (38) നൈഷധം, (39) വിശ്വാമിത്രചരിതം, (40) അർജ്ജുനൻ, (41) ശ്രീകൃഷ്ണൻ, (42) ഐതീഹ്യമാല എട്ടുഭാഗങ്ങൾ, (43) കേരളകവികൾ, (44) ക്ഷേത്രമാഹാത്മ്യം, (45) സ്മരണാവലി എന്നീ ഗദ്യ പ്രബന്ധങ്ങൾ.
-
ഒടുവിൽ ശങ്കരൻകുട്ടിമേനോൻ (1059–1120)
ശങ്കരൻകുട്ടിമേനോൻ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ഠസഹോദരനായി 1059 മിഥുനത്തിൽ കൊച്ചി വടക്കാഞ്ചേരിയിൽ ഒടുവിൽഭവനത്തിൽ ജനിച്ചു. തീയതി തിട്ടമില്ല. അമ്മയെക്കുറിച്ചു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടു്. പിതാവു കോന്നനാത്തു ശങ്കരമേനോനായിരുന്നു. ശങ്കരൻകുട്ടി ജന്മനാ അന്ധനായിരുന്നു. എങ്കിലും പൂർവജന്മസംസ്കാരം നിമിത്തം അസാധാരണബുദ്ധിശക്തിയും സാഹിത്യാസക്തിയും ബാല്യത്തിൽത്തന്നെ പ്രദർശിപ്പിച്ചുതുടങ്ങി. ജ്യേഷ്ഠൻ ഓരോ പദ്യങ്ങൾ ചൊല്ലിക്കൊടുത്തു് അക്കാലത്തു് അദ്ദേഹത്തെ പഠിപ്പിച്ചുവന്നു. കുഞ്ഞിക്കൃഷ്ണമേനോൻ സംപ്രതിയായി ചിറ്റൂർത്താലൂക്കിലേക്കു പോയപ്പോൾ ശങ്കരൻകുട്ടിയെക്കൂടി കൊണ്ടുപോയി വരവൂർ ശാമുമേനോന്റെ ശിഷ്യത്വത്തിൽ കാവ്യനാടകങ്ങൾ പരിശീലിപ്പിച്ചു. പാഠമെല്ലാം കേട്ടുപഠിത്തമായിരുന്നുവെങ്കിലും ശിഷ്യന്റെ മേധാബലംകൊണ്ടു് അതൊക്കെയും അദ്ദേഹത്തിന്റെ ഹൃദയത്തിൽ ശിലാരേഖപോലെ പതിഞ്ഞു. ചിറ്റൂർ വെങ്കടരാമശാസ്ത്രികളായിരുന്നു ജ്യോതിഷം അഭ്യസിപ്പിച്ചതു്. രാമശാസ്ത്രി എന്നൊരു ദൈവജ്ഞനായിരുന്നു പിന്നീടു ജ്യോതിഷം പഠിപ്പിച്ചതു്. അദ്ദേഹത്തേയും പിതാവായ കോന്നനാത്തു ശങ്കരമേനോനേയുംകൂടി കവി ആ കൃതിയിൽ നമസ്കരിക്കുന്നുണ്ടു്. കുഞ്ഞിക്കൃഷ്ണമേനോൻ കൊടുങ്ങല്ലൂർ തഹശീൽദാരായിരുന്ന കാലത്തു് അവിടത്തെ വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ അല്പം ശില്പശാസ്ത്രം അഭ്യസിച്ചു. കൊച്ചിമഹാരാജാവു കവിതിലകൻ എന്ന സ്ഥാനം സമ്മാനിച്ചു അവിടുന്നും തിരുവിതാംകൂർ മഹാരാജാവും മാസികവേതനവും നല്കി അനുഗ്രഹിച്ചു. 1120-ാണ്ടു വടക്കാഞ്ചേരിയിൽ സ്വഗൃഹത്തിൽവച്ചു മരിച്ചു. എറണാകുളത്തിനടുത്തു് എളങ്കുളം താന്നിക്കൽ ഗൗരിക്കുട്ടി അമ്മയായിരുന്നു ഭാര്യ.
ശങ്കരൻകുട്ടിമേനോന്റെ പ്രധാനകൃതികൾ (1) സ്കാന്ദപുരാണം, (2) കല്ക്കിപുരാണം, (3) രാമായണമഞ്ജരി എന്നീ കിളിപ്പാട്ടുകളാണു്.
-
പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചൻ (1056–1118)
ചെറിയ കുഞ്ഞുണ്ണിയച്ചൻ കൊച്ചി രാജ്യത്തെ അഭിജാതവും വിഭവസമ്പന്നവുമായ ചേന്നമങ്ഗലം പാലിയത്തു കുടുംബത്തിൽ 1056-ാണ്ടു് ഇടവമാസം 7-ാം൹ തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. അമ്മ പാലിയത്തു കാവുകുഞ്ഞമ്മയും പിതാവു് ആലത്തൂർ അച്ഛൻ ജനാർദ്ദനൻനമ്പൂരിപ്പാടുമായിരുന്നു. പുതുക്കുടി നാരായണൻ ഇളയതിന്റെ അടുക്കൽ കാവ്യനാടകങ്ങളും ചേന്നമംഗലം അയ്യാശാസ്ത്രികളുടെ അടുക്കൽ സ്വല്പം വ്യാകരണവും അഭ്യസിച്ചു. 1085-ാണ്ടുവരെ കാവ്യാധ്വാവിൽ സഞ്ചരിച്ചു യശസ്സു നേടി. പിന്നീടു പത്രപ്രവർത്തകനും പ്രവക്താവുമായി പരിണമിച്ചു. ഒരേകാലത്തു ചക്രവർത്തി, ഭജേകേരളം എന്നീ പത്രങ്ങളും ഒടുവിൽ സനാതനി എന്ന പത്രവും നടത്തി. 1090-ാണ്ടു മുതൽ നാലു കൊല്ലത്തോളം അദ്ദേഹം പ്രചരിപ്പിച്ച ഒരു വിശിഷ്ടമാസികയാണു് കേരളകേസരി. അന്ത്യകാലത്തിൽ സനാതനി എന്ന പത്രത്തിന്റെ ആധിപത്യം വഹിച്ചതും. ഒരൊന്നാന്തരം വാഗ്മിതന്നെയായിരുന്നു അദ്ദേഹം.കേരളത്തിൽ ഒന്നാമതായി രാഷ്ട്രീയകൃതികൾ രചിച്ചതു് അദ്ദേഹമാണു്. ചെറിയ കുഞ്ഞുണ്ണിയച്ചൻ 1118-ാണ്ടു ചിങ്ങമാസത്തിൽ മണലിപ്പുഴവക്കത്തുള്ള തൃക്കൂർ പാലിയത്തുഭവനത്തിൽവച്ചു ചരമഗതിയെ പ്രാപിച്ചു.
(1) കാശിയാത്ര, (2) മഹാവീരചരിതം, (3) ശുക്രനീതി എന്നീ പദ്യകൃതികളും, (4) സഗുണോപാസനവുമാണു് അച്ചന്റെ പ്രധാനവാങ്മയങ്ങൾ.
-
ആലത്തൂർ അനുജൻനമ്പൂരിപ്പാടു് (1057–1118)
അനുജൻനമ്പൂരിപ്പാടു കൊച്ചി വടക്കാഞ്ചേരി ആലത്തൂർ ജനാർദ്ദനൻനമ്പൂരിപ്പാട്ടിലെ പുത്രനായി 1057-ാണ്ടു മേടമാസം 12-ാം൹ ചോതി നക്ഷത്രത്തിൽ ജനിച്ചു. മാതാവിന്റെ പേർ വ്യക്തമായി അറിയുന്നില്ല. ജനാർദ്ദനൻനമ്പൂരിപ്പാടുതന്നെയാണു് പാലിയത്തു ചെറിയകുഞ്ഞുണ്ണിയച്ചന്റേയും പിതാവു്. സംസ്കാരസിദ്ധമായ നാമധേയം കൃഷ്ണൻ എന്നായിരുന്നു. നമ്പൂരിപ്പാടു സാഹിത്യസേവനം, പത്രപ്രവർത്തനം, ബാലചികിത്സ എന്നീ കാര്യങ്ങളിൽ ഏർപ്പെട്ടു് എല്ലാത്തിലും വിജയം നേടി. കുറേക്കാലം ഉണ്ണിനമ്പൂരിമാസികയുടെ പത്രാധിപത്യം വഹിച്ചു. 1083-ൽ ആരംഭിച്ച യോഗക്ഷേമസഭയുടെ അഭ്യുദയത്തിന്നുവേണ്ടി വളരെക്കാലം നമ്പൂരിമാരുടെ സർവതോമുഖമായ പുരോഗമനത്തെ ലക്ഷ്യമാക്കി അദ്ദേഹം നിപുണമായി പ്രയത്നിച്ചു. പരിഷ്കൃത വിദ്യാഭ്യാസം, പരിവേദനം, സജാതീയവിവാഹം തുടങ്ങിയ പ്രധാനവിഷയങ്ങളെസ്സംബന്ധിച്ചു പല സദസ്സുകളിൽ പ്രസംഗിക്കുകയും, പല പത്രങ്ങളിൽ പ്രകൃഷ്ടോപന്യാസങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്വന്തമായി ഒരു വൈദ്യശാല സ്ഥാപിച്ചു രോഗികളെ ചികിത്സിച്ചുവന്നതിനുപുറമേ ചില പുതിയ ഔഷധങ്ങൾ കണ്ടുപിടിച്ചു് അവ തന്റെ പേരിൽ രജിസ്റ്റർ ചെയ്യിക്കുകയും ചെയ്തു. 1118-ാണ്ടു ധനുമാസം 23-ാം൹ മരിച്ചു.
(1) ബ്രഹ്മനന്ദവിലാസം കാവ്യവും, (2) വേളീമഹോത്സവം തുള്ളലും എഴുതിത്തീർത്തു. അവയിൽ ആദ്യത്തേതിൽ കിരാങ്ങാട്ടു സ്വാമിയാരുടെ ജീവചരിത്രത്തേയും രണ്ടാമത്തേതിൽ വടക്കിനിയേടത്തില്ലത്തു നടന്ന ഒരു വിവാഹത്തേയും വർണ്ണിക്കുന്നു. ഉണ്ണിനമ്പൂരി, കവനകൗമുദി മുതലായ മാസികകളിൽ അദ്ദേഹം പ്രസിദ്ധീകരിച്ച ചില ഗദ്യപദ്യലേഖനങ്ങൾ (3) സാഹിത്യ സൗരഭം എന്ന പേരിൽ 1098-ൽ പ്രസിദ്ധീകരിച്ചു. അതു കഴിഞ്ഞു് ഉടൻതന്നെ പുറപ്പെട്ടതാണു് അദ്ദേഹത്തിന്റെ (4) റാണിഗംഗാധരലക്ഷ്മി എന്ന പ്രസിദ്ധമായ ചരിത്രാഖ്യായിക, (5) ഭർത്തൃഹരിസുഭാഷിതം കിളിപ്പാട്ടും, (6) ശ്രീമൂലശതകം കാവ്യവും അദ്ദേഹത്തിന്റെ മറ്റു രണ്ടു കൃതികളാണു്.
-
കെ.പി. കറുപ്പൻ (1060–1113)
കൊച്ചിയിൽ ചേരാനല്ലൂർ ദേശത്തു കണ്ടത്തിൽപ്പറമ്പു് എന്ന ഗൃഹത്തിൽ 1060-ാണ്ടു് ഇടവമാസം 12-ാം൹ ജനിച്ചു. അയ്യനും കൊച്ചുപെണ്ണുമായിരുന്നു യഥാക്രമം അച്ഛനും അമ്മയും. ചേറായി എം. കെ. കൃഷ്ണൻ സംസ്കൃതത്തിലെ പ്രാഥമികപാഠങ്ങൾ അഭ്യസിപ്പിച്ചു. പിന്നീടു് അന്നമനട രാമപ്പുതുവാൾ, കൊടുങ്ങല്ലൂർ വലിയ കൊച്ചുണ്ണിത്തമ്പുരാൻ, മഹാമഹോപാധ്യായൻ കൊടുങ്ങല്ലൂർ ഗോദവർമ്മത്തമ്പുരാൻ, അദ്ദേഹത്തിന്റെ ശിഷ്യൻ കണ്ണൻനായർ, സഹൃദയതിലകൻ രാമപ്പിഷാരടി മുതലായി പല പണ്ഡിതമൂർദ്ധന്യന്മാരുടെ ശിഷ്യനായി ആഭാഷയിൽ ഉൽഗ്രന്ഥങ്ങളും കുറെയെല്ലാം തർക്കവും വ്യാകരണവും പഠിച്ചു. പറമ്പുകാട്ടു ജൂതൻ (ചൂതം) പറമ്പിൽ കുഞ്ഞമ്മയെയാണു് കവി വിവാഹം ചെയ്തതു്. കറുപ്പൻ സർക്കാരുദ്യോഗത്തിലും പടിപ്പാടിയായി ഉയർന്നു. 1086-ൽ കൊച്ചി മത്സ്യവ്യവസായ ഡിപ്പാർട്ടുമെന്റിലെ ഒരു ഗുമസ്തനായി സർവ്വീസ്സിൽ പ്രവേശിച്ചു. 1087-ൽ തൃശ്ശൂർ ശിക്ഷാക്രമപാഠശാലയിൽ പണ്ഡിതനായി. 1102-ൽ വിദ്യാഭ്യാസവകുപ്പിൽത്തന്നെ അധഃസ്ഥിതോപസംരക്ഷകനായി നിയമിക്കപ്പെട്ടു. ആ സ്ഥാനത്തിരുന്നുകൊണ്ടു് അവശസമുദായാങ്ഗങ്ങൾക്കു പല ഉപകാരങ്ങളും ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചു. അവിടെനിന്നു പ്രാഥമികവിദ്യാഭ്യാസപരിഷ്കരണക്കമ്മിറ്റിയുടെ കാര്യദർശിയായി ഉയർന്നു. കൊച്ചി ഗവർമ്മെന്റു്, ആ കമ്മിറ്റിയുടെ പണി അവസാനിച്ചപ്പോൾ നാട്ടുഭാഷാസൂപ്രണ്ടുസ്ഥാനം അദ്ദേഹത്തിനു നല്കി. ആ തസ്തിക നിറുത്തൽചെയ്തപ്പോൾ എറണാകുളം രാജകീയമഹാപാഠശാലയിൽ അമ്മാമൻതമ്പുരാന്റെ കീഴിൽ ഭാഷാപണ്ഡിതനായി. 1104-ാണ്ടിടയ്ക്കു കുറേക്കാലം കൊച്ചി നിയമസഭയിൽ അങ്ഗമായിരുന്നു. മദിരാശിയിൽവെച്ചു തീപ്പെട്ട കൊച്ചി വലിയതമ്പുരാൻ ‘കവിതിലകൻ’ എന്ന ബിരുദം അദ്ദേഹത്തിനു നല്കി. ഭാഷാപണ്ഡിതനായി ജോലി നോക്കിവന്ന കാലഘട്ടത്തിൽ 1112 വൃശ്ചികമാസത്തിൽ പാർശ്വശൂല (Pleuracy) എന്ന രോഗത്തിനു വിധേയനായി. 1113-ാണ്ടു മീനമാസം 10-ാം൹ എറണാകുളത്തു സ്വഗൃഹമായ സാഹിത്യകുടീരത്തിൽവെച്ചു മരിച്ചു.
(1) കാളിയമർദ്ദനം ഓട്ടൻതുള്ളൽ, (2) എഡ്വർഡ്വിജയം സംഗീതനാടകം, (3) ഭാഷാഭൈമീപരിണയം നാടകം, (4) ബാലാകലേശം നാടകം, (5) ലളിതോപഹാരം കിളിപ്പാട്ടു്, (6) ആചാരഭൂഷണം, (7) ശകുന്തള അഥവാ നിരാകൃതയായ നായിക, (8) ശാകുന്തളം വഞ്ചിപ്പാട്ടു് ഒന്നാം ഭാഗം, (9) ഉദ്യാനവിരുന്നു്, (10) ജീതിക്കുമ്മി, (11) ദീനസ്വരം, (12) തിരുനാൾക്കുമ്മി, (13) കൈരളീകൗതുകം മൂന്നു ഭാഗം, (14) ബാലോദ്യാനം മൂന്നു ഭാഗം, (15) ചിത്രാലങ്കാരം ആറുഭാഗം, (16) ജൂബിലിഗാനം മൂന്നു ഭാഗം, (17) ഒരുതാരാട്ടു്, (18) സാമുദായികഗാനകലകൾ മുതലായ പല കൃതികൾ നമ്മുടെ കവി രചിച്ചിട്ടുണ്ടു്. ഇവ കൂടാതെ (19) ധ്രുവചരിതം, സൗദാമിനി, പഞ്ചവടി, ശാകുന്തളം ഉത്തരഭാഗം എന്നീ സംഗീതനാടകങ്ങൾ സ്ക്കൂളുകളിൽ വിദ്യാർത്ഥികൾക്കു് അഭിനയിക്കുന്നതിനായി ഓരോ അവസരത്തിൽ എഴുതിക്കൊടുത്തിട്ടുള്ളതായും കാണുന്നു.
-
കരയംവെട്ടത്തു സുകുമാരപിള്ള (1043–1118)
സുകുമാരപിള്ള പടിഞ്ഞാറേക്കൊല്ലത്തു കുന്നിന്മേൽച്ചേരിയിൽ കരയംവെട്ടത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 24-ാം൹ ജനിച്ചു. അമ്മ ഗോവിന്ദഗുരു എന്നൊരു സിദ്ധന്റെ പുത്രിയായ നങ്ങേലിയമ്മയും അച്ഛൻ കരുനാഗപ്പള്ളി വടക്കുന്തല വലിയവീട്ടിൽ ഇളയ ആശാൻ എന്നുകൂടി അറിയപ്പെട്ടിരുന്ന ഗണപതി കേളുക്കുറുപ്പുമായിരുന്നു. കേശവൻ എന്നായിരുന്നു യഥാർത്ഥ നാമധേയം. അപ്പി എന്ന ഓമനപ്പേരിലാണു് ബാല്യത്തിൽ അറിയപ്പെട്ടിരുന്നതു്. അപ്പിആശാൻ പിന്നീടു് അതിച്ചമ്മൻനായരെന്നും തദനന്തരം സുകുമാരപിള്ളയെന്നും തന്റെ പേരു മാറ്റി. വിഷ്ണുദാസൻ എന്ന ഉപനാമംകൂടി ആ പേരിനുമുമ്പു കുറേക്കാലം എഴുതിക്കൊണ്ടിരിക്കുകയും ഒടുവിൽ ആ വിശേഷണം മാത്രം സ്വനാമധേയമായി ഉപയോഗിക്കുകയും ചെയ്തുവന്നു. അച്ഛൻ പതിനാറാമത്തെ വയസ്സിലും അമ്മ ഇരുപതാമത്തെ വയസ്സിലും മരിച്ചു. അമ്മാവനായ അയ്യപ്പനാശാൻ ഏഴാമത്തെ വയസ്സിൽത്തന്നെ അന്തരിച്ചുപോയി. വിദ്യാഭ്യാസം കഴിഞ്ഞു സുകുമാരപിള്ള വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. അതുതന്നെയായിരുന്നു മുഖ്യമായ ഉപജീവനമാർഗ്ഗം. കേരളവർമ്മവിലാസിനി എന്ന പേരിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു് അതിൽ കുറേക്കാലം വിദ്യാർത്ഥികളെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു. ഇരുപതാമത്തെ വയസ്സിൽ കരുനാഗപ്പള്ളി പടനായർകുളങ്ങരയിൽ കുറുപ്പമ്പളത്തു കിഴക്കേവീട്ടിൽ നാണിയമ്മയെ വിവാഹം ചെയ്തു. ആ ബന്ധം ഉറച്ചില്ല. തന്നിമിത്തം 30-ാമത്തെ വയസ്സിൽ പടിഞ്ഞാറെക്കൊല്ലത്തു പുത്തൻവീട്ടിൽ ലക്ഷ്മിയമ്മയെ വിവാഹം ചെയ്യുകയും ആ യുവതി രണ്ടു കൊല്ലം കഴിഞ്ഞു മരിച്ചപ്പോൾ, മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവരുടെ അനുജത്തി നാരായണിയമ്മയെ പരിഗ്രഹിക്കുകയും ചെയ്തു. ആ ദാമ്പത്യവും ശിഥിലമായി. നാല്പത്തിമൂന്നാമത്തെ വയസ്സിലാണു് ഒടുവിലത്തെ പത്നിയായ പടിഞ്ഞാറെക്കൊല്ലത്തു മംഗലത്തുവീട്ടിൽ ലക്ഷ്മിയമ്മയെ സംബന്ധം ചെയ്തതു്. അവർ 1100-ൽ മരിച്ചു. 1118-ാണ്ടുചിങ്ങമാസം 18-ാം൹ മരിച്ചു.
സുകുമാരപിള്ള ആകെ അൻപതോളം കൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ പലതും ചെറുതും സ്തോത്രരൂപങ്ങളുമാണു്. (1) ശതമുഖരാവണവധം ആട്ടക്കഥ, (2) ശിവരാത്രിമാഹാത്മ്യം ആട്ടക്കഥ, (3) സ്യമന്തകം ആട്ടക്കഥ, (4) ലക്ഷണാസ്വയംവരം ആട്ടക്കഥ, (5) സതീവിവാഹം കിളിപ്പാട്ടു്, (6) ഹരിഹരപുത്രചരിതം കിളിപ്പാട്ടു്, (7) സ്വർഗ്ഗാരോഹണശതകം, (8) ശ്രീവിഷ്ണുസ്തോത്രം (സംസ്കൃതം), (9) സർവദേവനമസ്കാരം (സംസ്കൃതം), (10) ശോണാദ്രീശ്വരിസ്തോത്രം (സംസ്കൃതം), (11) തൃക്കടവൂർ ഭഗവൽസ്തോത്രം (സംസ്കൃതശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും ഇടകലർന്നതു്), (12) ശ്രീപത്മനാഭപ്രണതി (പാട്ടുകൾ) ഇവ അദ്ദേഹത്തിന്റെ വാങ്മയങ്ങളുടെ കൂട്ടത്തിൽ പെടുന്നു.
-
കല്ലമ്പള്ളി വിഷ്ണുനമ്പൂരി (1040–1112)
ഒരു കാലത്തു മനോരമാപംക്തികളിലും മറ്റും ധാരാളം ശ്ലോകങ്ങലെഴുതി സാമാന്യം പ്രസിദ്ധി നേടിയ ഒരു കവിയാണു് കല്ലമ്പള്ളി വിഷ്ണുനമ്പൂരി. അദ്ദേഹത്തിന്റെ കവിതയ്ക്കു ചമൽക്കാരം കുറയുമെങ്കിലും കഷ്ടിച്ചു് അദ്ദേഹത്തേയും ഈ പുസ്തകത്തിൽ ഉൾപ്പെടുത്താവുന്നതാണു്. വിഷ്ണുനമ്പൂരി 1040-ാമാണ്ടു കുംഭമാസം 8-ാം൹ തോട്ടുപുഴ കല്ലമ്പള്ളിമനയ്ക്കൽ ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ വൈദ്യവിശാരദനായിരുന്ന കല്ലമ്പള്ളി ശങ്കരൻപോറ്റിയായിരുന്നു. അമ്മ കോലത്തു നാട്ടുകാരിയാണു്. സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ പിതാവിൽനിന്നു പഠിച്ചതിനുമേൽ പതിമ്മൂന്നാമത്തെ വയസ്സിൽ ഇരിങ്ങാലക്കുട തരണനല്ലൂർ നമ്പൂരിപ്പാട്ടിലെ ഗൃഹത്തിൽ താമസിച്ചു നാലു കൊല്ലംകൊണ്ടു് ആ ഭാഷ നല്ലപോലെ വശമാക്കി. ഇരുപതാമത്തെ വയസ്സിൽ തോട്ടുപുഴ ഏറ്റത്തുവാരിയത്തിൽ ലക്ഷ്മിക്കുട്ടിവാരസ്യാരെ വിവാഹം ചെയ്തു. തോട്ടുപുഴ മജിസ്ത്രേട്ടുകോടതിയിൽ ക്രിമിനൽ വക്കീലായി മുപ്പത്തേഴു കൊല്ലം വ്യവഹരിച്ചു. ആയുർവേദചികിത്സയിലും പ്രത്യേകിച്ചു വിഷചികിത്സയിലും നിപുണനായിരുന്നു. 1112-ാമാണ്ടു കർക്കടകമാസം 22-ാം൹ മരിച്ചു.
(1) ഹരിശ്ചന്ദ്രചരിതം നാടകം, (2) ഭക്തിസംവർദ്ധനം കിളിപ്പാട്ടു്, (3) പഞ്ചാക്ഷരമാഹാത്മ്യം, (4) സീമന്തിനീചരിതം, (5) ഭാഷാശിവാനന്ദലഹരി, (6) അന്തർഗ്ഗതശതകം, (7) ബാലോപദേശം, (8) മാഗധവധം ആട്ടക്കഥ, (9) ലളിതോത്സവശതകം, (10) മംഗളപ്രാർത്ഥനാശതകം, (11) മുറജപമഞ്ജരി ഇവയാണു് വിഷ്ണുനമ്പൂരിയുടെ കൃതികൾ. ഇവയെപ്പറ്റി ഒന്നും വിസ്തരിച്ചു പ്രതിപാദിക്കാനില്ല. ഹരിശ്ചന്ദ്രചരിതം പത്തങ്കത്തിലുള്ള ഒരു നാടകമാണു്. അതിൽനിന്നു മാത്രം ഒരു ശ്ലോകം പകർത്തുന്നു.
-
കുമ്മനം ഗോവിന്ദപ്പിള്ള (1051–1117)
കുമ്മനം കെ. ഗോവിന്ദപ്പിള്ള 1051-ാമാണ്ടു ചിങ്ങമാസം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. തിരുവിതാംകൂർ കോട്ടയംതാലൂക്കീൽ അയ്മനം പക്തിയിൽ കമ്മനംകരയിൽ മൂത്തേടത്തുവീടാണു് തറവാടു്. അച്ഛൻ കണ്ണമല പത്മനാഭപിള്ള ആദ്യം പാർവത്യാരും പിന്നീട് ആഴ്‍വാഞ്ചേരിമനയ്ക്കുലെ കാര്യസ്ഥനുമായിരുന്നു. ശക്തിയെന്നാണു് അമ്മയുടെ പേരു്. മലയാളത്തിൽ പല സാഹിത്യഗ്രന്ഥങ്ങളും നിഷ്കർഷിച്ചു പഠിച്ചതിനുമേൽ കോട്ടയം സി.എം.എസ്. ഹൈസ്ക്കൂളിൽ അധ്യായനം ആരംഭിച്ചു. ഒളശ്ശയിൽ വിഷ്ണുമൂസ്സതിന്റെ സാഹചര്യത്തിൽ സംസ്കൃതവും ആയുർവേദവും അഭ്യസിച്ചു. ആദ്യം കോട്ടയം ഡിവിഷൻ കച്ചേരിയിലും പിന്നീടു് കുറേക്കാലം സ്ക്കൂൾ ഇൻസ്പെക്ടരുടെ ആഫീസിലും ജോലി നോക്കി. ഒടുവിൽ ഒരു മലയാളം മിഡിൽസ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. അക്കാലത്തു കുട്ടൻപിള്ള എന്ന പേരിലാണു് അദ്ദേഹം അധികമായി അറിയപ്പെട്ടിരുന്നതു്. പിന്നീടു പൊതുക്കാര്യങ്ങളിൽ പങ്കകൊള്ളുന്നതിന്നുവേണ്ടി ഏറ്റുമാനൂർ മജിസ്ത്രേട്ടു കോടതിയിൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. അതോടുകൂടി അന്നു മാന്നാനത്തുനിന്നു പ്രചരിച്ചുകൊണ്ടിരുന്ന നസ്രാണി ദീപികയുടെ പത്രാധിപസമിതിയിൽ ഒരംഗമായും ചേർന്നു. തെങ്ങുമൂട്ടിൽ വറുഗീസ്‍മാപ്പിള ആ സമിതിയിലെ മറ്റൊരംഗമായിരുന്നു. 1088-ാണ്ടിടയ്ക്കു അവർ അതിനെ ആഴ്ചയിൽ രണ്ടുവീതമാക്കി പ്രചരിപ്പിച്ചുതുടങ്ങി. ഏറ്റുമാനൂരിലെ എല്ലാ പൊതുക്കാര്യങ്ങളിലും അദ്ദേഹം സജീവമായ നേതൃത്വം വഹിച്ചിരുന്നു. ഒരു കാലത്തു പ്രശസ്തമായിരുന്ന പുന്നത്തുറ പഞ്ചസാരക്കമ്പനിയുടെ സ്ഥാപകൻ അദ്ദേഹമാണു്. 1117-ാമാണ്ടു ഹൃദയസ്തംഭനംമൂലം മരിച്ചു.
(1) ശ്രീചിത്രോദയമഹാകാവ്യമാണു് ഗോവിന്ദപ്പിള്ളയുടെ കൃതികളിൽ അതിപ്രധാനമായിട്ടുള്ളതു്. അതു് 1111-ൽ അച്ചടിപ്പിച്ചു. അതു കൂടാതെ (2) അനർഘരാഘവം നാടകം (തർജ്ജമ), (3) നാഗാനന്ദം കാവ്യം, (4) ശ്രീമൂലരാജ വിജയം അഷ്ടോത്തരശതകം, (5) കുമാരനെല്ലൂർ ദേവീസ്തോത്രം, (6) ഹരിണപുരേശ്വര (ഏറ്റുമാനൂർ) സ്തോത്രം, അവ കൂടാതെ ഒരു സംസ്കൃതകൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്.
-
പന്തളത്തു രാഘവവർമ്മത്തമ്പുരാൻ (1049–1116)
രാഘവവർമ്മത്തമ്പുരാൻ 1049-ാമാണ്ടു മകരമാസത്തിൽ കാത്തികനക്ഷത്രത്തിൽ പന്തളത്തു ചവുക്കയിൽക്കൊട്ടാരത്തിൽ ജനിച്ചു. അച്ഛൻ കോട്ടയം താലൂക്കിൽ പനച്ചക്കാട്ടുകരയിൽ കീഴ്പ്പുറത്തില്ലത്തു വാസുദേവൻനമ്പൂതിരിയും അമ്മ കൊച്ചുകോയിക്കൽ അറപ്പുരശ്ശാഖയിൽ രേവതിനാൾ തന്ങ്ഗിത്തമ്പുരാട്ടിയുമായിരുന്നു. കാവ്യനാടകങ്ങളും വ്യാകരണവും കൊച്ചുകോയിക്കൽ മകയിരംനാൾ കേരളവർമ്മത്തമ്പുരാന്റെ അടുക്കലും തർക്കം കവിതിലകൻതമ്പുരാന്റെ ജ്യേഷ്ഠൻ വീരകേരളവർമ്മത്തമ്പുരാന്റെ അടുക്കലും പഠിച്ചു് ആ രണ്ടു ശാസ്ത്രങ്ങളിലും ഉറച്ച പാണ്ഡിത്യം സമ്പാദിച്ചു. തന്റെ മാതുലന്റെ പുത്രിയായ പന്തളം മുത്തീലേത്തുവീട്ടിൽ കാത്യായനിയമ്മയായിരുന്നു പത്നി. ഗ്രന്ഥപാരായണം, കാവ്യരചന, സംസ്കൃതാധ്യാപനം എന്നീ കാര്യങ്ങളിൽ മാത്രമേ അദ്ദേഹം വ്യാപൃതനായിരുന്നുള്ളു. വലിയകോയിക്കൽ രേവതിനാൾ കേരളവർമ്മത്തമ്പുരാനും, പി.സി. രാമവർമ്മത്തമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 1116-ാമാണ്ടു് ഇടവമാസം 10-ാംനു മരിച്ചു.
തമ്പുരാൻ വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയ തമ്പുരാന്റെ അപദാനങ്ങളെ വർണ്ണിച്ചു (1) മാടഭൂപാലചരിത്രം എന്നൊരു കാവ്യവും (2) കൃത്തികാഭാണവും സംസ്കൃതത്തിലും, (3) പാഞ്ചാലീഹരണം, (4) ജയദ്രഥവധം എന്നീ രണ്ടു് ആട്ടക്കഥകളും (5) രത്നപ്രഭ എന്ന മഹാകാവ്യവും ഭാഷയിലും രചിച്ചിട്ടുണ്ടു്.
-
മണ്ണന്തല നീലകണ്ഠന്‍മുസ്സതു് (1043-—1121)
നീലകണ്ന്‍മുസ്സതു കടത്തനാട്ട കോവിലകങ്ങള്‍ക്കു പടിഞ്ഞാറു മുന്നു നാഴിക അകലെയുള്ള ഇരിങ്ങണ്ണുരംശത്തില്‍ മണന്തല ഇല്ലത്തു കേശവന്‍മുസ്സിന്റേയും തിരുനാവായ കല്വകശ്ശേരി മൂസ്സതിന്റെ മകള്‍ ശ്രീദേവിമനയമ്മയുടേയും മൂത്ത പുത്രനായി 1043-ാമാണ്ടു ധനുമാസം 5നു- ജനിച്ചു. ബാല്യത്തില്‍ത്തന്നെ അത്യന്തം മേധാവിയായിരുന്ന തന്റെ മകനെ അച്ഛന്‍ സംസ്കൃതവിദ്യാഭ്യാസത്തിനായി കിഴക്കേപ്പല്ലത്ത കുഞ്ഞുണ്ണിമുസ്സതിന്റെ അടുക്കല്‍ കൊണ്ടുചെന്നാക്കി. അന്നു വെള്ളാനശ്ശേരിയും പുന്നശ്ശേരി നീലകണ്ഠ ശര്‍മ്മാവും അവിടെ വ്യാകരണം പഠിച്ചുകഴിഞ്ഞിരുന്നു. കുറേക്കാലംകൊണ്ടു കാവ്യനാടകാലങ്കാരങ്ങളിലും വ്യാകരണശാസ്ത്രത്തിലും നല്ല അറിവു കിട്ടി. തര്‍ക്കശാസ്ത്രവും സാമാന്യമായി അഭ്യസിച്ച. വൈദ്യം, ജ്യോതിഷം എന്നി വിദ്യകള്‍കൂടി നിപുണമായി പഠിക്കുകയും അവകൂടി കാലാന്തരത്തില്‍ ജിവികാമാര്‍ഗ്ഗങ്ങളാക്കിത്തീര്‍ക്കുകയും ചെയ്തു. വിദ്യാഭ്യാസാനന്തരം സ്വഗൃഹത്തിലേയ്ക്കു മടങ്ങി ഏതാനുംകൊല്ലം അവിടെവച്ചു പിപഠിഷ്ടകളെ അലങ്കാരം, തര്‍ക്കം, വ്യാകരണം, വൈദ്യം, ജ്യോതിഷം എന്നീ വിഷയങ്ങള്‍ അഭ്യസിച്ചകൊണ്ടിരുന്നു. പിന്നീടു കടത്തനാട്ട് ഉദയവര്‍മ്മത്തമ്പുരാന്റേയും മറ്റും ആശ്രിതനായിക്കൂടി. 1077മാണ്ടു തലശ്ശേരി ബ്രന്നന്‍കോളേജില്‍ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെട്ട. അവിടെ വളരെക്കാലം ആ പണി നിര്‍വഹിച്ചതിനുമേല്‍ വീണ്ടും സ്വഗൃഹത്തിലേക്കു പോയി വൈദ്യവൃത്തിയില്‍ ഏര്‍പ്പെട്ടു. 1121-ാമാണ്ടു മേടമാസം 21-ാംനു മരിച്ചു. വൈദ്യരത്നം തൃപ്രങ്ങോട്ടു ശങ്കരന്‍ മൂസ്സതിന്റെ പുത്രി നങ്ങയ്മ മനയമ്മയെയായിരുന്നു വിവാഹം ചെയ്തിരുന്നതു്.
(1) കുമാരകണ്ലാഭരണം (2) നീലകണശതകം. (3) ശ്രീരാമപഞ്ജരം, (4) വിജയവിംശതി മുതലായ സ്തോത്രങ്ങളും, (5) ശങ്ഗാരശുങ്ഗകം എന്നൊരു ഖണ്ഡകാവ്യവും രചിച്ചു. (6) ശബ്ദ ശാസ്ത്രക്രമം (7) ലഘുകനമുദീപ്രകാശം എന്ന പേരില്‍ ലഘുകനമുദിക്ക് ഒരു ഭാഷാവ്യാഖ്യാനവുമെഴുതി. ഉദയവര്‍മ്മത്തമ്പുരാനാണ് അദ്ദേഹത്തിന്റെ സാഹിത്യസേവനം ഭാഷയിലേയ്ക്കു തിരിച്ചുവിട്ടത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് (8) രാമായണം എന്ന പേരില്‍ ഒരാട്ടക്കഥയും, (9) അത്ഭുതരാമായണം ഭാഷാനാടകം, (10) കമലം എന്നൊരു നോവലും ഉണ്ടാക്കി. (11) കല്യാണോദയം എന്ന മഹാകാവ്യത്തിന്റേ യും, (12) കൃഷ്ണവര്‍മ്മപ്രശസ്തി എന്ന ചന്പുവിന്റേയും, () ഭൈമീഭ്രൂപവിജയം എന്ന നാടകത്തിന്റേയും നിര്‍മ്മാണം. (14) ശാസ്താവിനെപ്പറ്റി ധര്‍മ്മ പ്രശാസ്തശതകം എന്നൊരു സ്തോത്രം 1085-ല്‍ പ്രസിദ്ധീകരിച്ചു. (15) ആരോഗ്യസങ്കേതസങ്ഗ്രഹം, (16) ജാതികലും, (17) ഭാരതസാമ്രാജ്യം
-
എം. കുഞ്ഞന്‍വാരിയര്‍ (1047-1118)
തെക്കേ മലബാറില്‍ പൊന്നാനിത്താലുക്കു മേഴത്തുരംശത്തില്‍ മങ്കളങ്ങര എന്ന ദേശത്തു മങ്കുളങ്ങര പടിഞ്ഞാറേ വാരിയത്തായിരുന്നു കുഞ്ഞന്‍വാരിയരുടെ ജനനം. തറവാടിന്റെ പഴയ പേര്‍ മാരായമംഗലം എന്നാണ്. 1047 ഇടവമാസത്തില്‍ പുണര്‍തംനാളിലാണ് ജനനം. മാതാവ് മാധവിവാരസ്യാരും പിതാവ് ഇരട്ട ഇല്ലത്തെ ഒരു നമ്പുരിയുമായിരുന്നു. കുഞ്ഞന്‍വാരിയരുടെ യഥാര്‍ത്ഥനാമധേയം ഉഴുത്തിരന്‍ (രുദ്രദാസന്‍) എന്നായിരുന്നു. മങ്കുളങ്ങര വാരിയത്തുനിന്നു സുമാര്‍ ഒന്നര നാഴിക തെക്കു പടിഞ്ഞാറായി വൈദ്യമഠം എന്നൊരു സുപ്രസിദ്ധമായ വൈദ്യഗൃഹമുണ്ട്. ആ ഇല്ലക്കാര്‍ അഷ്ടവൈദ്യന്മാരുടെ കൂട്ടത്തില്‍ പെട്ടവരല്ലെങ്കിലും അവരെപ്പോലെതന്നെ ആയൂര്‍വേദ ചികിത്സയില്‍ വിഖ്യാതന്മാരാണ്. ആ ഇല്ലത്തിലാണ് കുഞ്ഞന്‍വാരിയര്‍ സംസ്കൃതവും വൈദ്യവും പഠിച്ചത്. ഇക്കണ്ടത്തു കുഞ്ഞന്‍ വാരിയരുടെ അടുക്കല്‍നിന്നു തര്‍ക്ക ശാസ്ത്രം പഠിച്ചു. പിന്നീട്ട് അക്കാലത്തു കലക്ടരായിരുന്ന കോഴിക്കോട്ടു മാനവേദന്‍രാജാവിന്റെ പ്രഥമപുത്രനായ മുള്ളത്ത വിക്കരവെള്ളോടിയെ ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നതിനു വേണ്ടി ആ രാജാവിന്റെ ഗൃഹത്തില്‍ ഒരു കൊല്ലം കഴിച്ചുകൂട്ടി. വീണ്ടും തൃപ്പൂണിത്തുറയ്ക്ക പോയി അവിടത്തെ ഹൈസ്കുളില്‍ സംസ്കൃതപണ്ഡിതനായി. അതിനുമേല്‍ ഇരിങ്ങാലക്കുട, ഒല്ലൂര്‍, കുന്നംകുളം എന്നീ ഹൈസ്റ്റളുകളിലും അതേ പണി നോക്കി. അങ്ങനെ പതിനാറു കൊല്ലത്തിനുമേല്‍ സര്‍ക്കാര്‍സേവനം അനുഷ്ഠിച്ച് ഒടുവില്‍ അനാരോഗ്യംമുലം 55 വയസ്സു തികയുന്നതിനുമുന്‍പുതന്നെ ജോലിയില്‍നിന്നു പിരിഞ്ഞു. കാലക്ഷേപത്തിനുവേണ്ടി വീണ്ടും വൈദ്യവൃത്തിയില്‍ത്തന്നെ ഏര്‍പ്പെട്ട. ആദ്യം ചെറുതുരുത്തി ആയുര്‍വേദവൈദ്യശാലയില്‍ കുറേക്കാലം പണി നോക്കി; പിന്നീടു കോഴിക്കോട്ട് ആര്യവൈദ്യശാലയിലും പത്തു കൊല്ലത്തിലധികം പ്രവൃത്തിയെടുത്തു. ഒടുവില്‍ സ്വദേശമായ തൃത്താലയില്‍ത്തന്നെ ഒരു വൈദ്യശാല സ്ഥാപിച്ചു വൈദ്യവൃത്തി നടത്തി. തൃപ്പൂണിത്തുറെ കൂടെക്കൂടെ പോകുകയും അവിടത്തെ തമ്പുരാക്കന്മാരുടെ വാത്സല്യപൂര്‍വമായ സംസര്‍ഗ്ഗത്തിനു പാത്രീഭവിക്കുകയും ചെയ്തിരുന്നു. ശാലീനനും സഹൃദയധുരീണനും സംഭാഷണചതുരനുമായ അദ്ദേഹത്തിനു പരിചിതന്മാരെല്ലാം സുഹൃത്തുക്കളായിരുന്നു. 118-ാമാണ്ടു വൃശ്ചികമാസം 14-0൦൯ ഹൃദയസ്തംഭനംമൂലം യശശ്ശരീരനായി. കുഞ്ഞന്‍വാരിയരുടെ ആദ്യത്തെ ഭാര്യ കരിമ്പുഴ പുതിയ വാര്യത്തു കുട്ടിവാരസ്യാരായിരുന്നു. കുറേക്കാലം കഴിഞ്ഞു ആ സംബന്ധം വേര്‍പെടുത്തിക്കൊണ്ടു ഗുരുവായൂര്‍ വടക്കേപ്പാട്ടുവാരിയത്തെ അമ്മുക്കുട്ടിവാരസ്യാരെ വിവാഹം ചെയ്തു. ആ ദാമ്പത്യവും വിച്ഛിന്നമായി. മുന്നാമത്തെ ഭാര്യ പാലക്കാട്ടതാലുക്കില്‍ കോങ്ങാടിനടൂത്തുള്ള മുണ്ടൂര്‍ വാരിയത്തു പാരുക്കുട്ടിവാരസ്യാരായിരുന്നു. ആ സ്ത്രീ വസൂരിയില്‍ മരിച്ചതിനുമേല്‍ ദാരസംഗ്രഹം ചെയ്തില്ല.
സംസ്കൃതത്തില്‍ അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍ (1 ശ്രീരാമവര്‍മ്മവിജയം കാവ്യമാണ്. (2) ദേവീസ്തവമാലിക എന്നും ആ ഭാഷയില്‍ അദ്ദേഹം മേഴത്തോളംശത്തിലുള്ള കോടനാട്ടമനയ്ക്കല്‍ പ്രതിഷ്ഠിതയായ കൊടിക്കുന്നത്തു ഭഗവതിയെപ്പറ്റി ഒരു സ്തോത്രം നിര്‍മ്മിച്ചിട്ടുണ്ട്. 1086-ലാണ് ആ സ്നോത്രത്തിന്റെ പ്രസിദ്ധീകരണം. (3) ഒടുവിലത്തെ കൃതിയായ മാന വേദചമ്പുവിന്റെ ഭാഷാനുവാദം 1115- ല്‍ പ്രസിദ്ധപ്പെടുത്തി. (4) 1109-ലാണ് അദ്ദേഹത്തിന്റെ സ്വതന്ത്ര ഭാഷാകാവ്യങ്ങളില്‍ മുഖ്യമായ ദക്ഷിണയാത്രയുടെ പ്രകാശനം, ഇവ കൂടാതെ, (5) ജനകോപദേശം, (6) ഒരു പ്രാര്‍ത്ഥന, (7) ഷഷ്ഠിപൂര്‍ത്തി ഗാഥ, (8) ബാലകൃഷ്ണസങ്കീര്‍ത്തനം (കര്‍ണ്ണപര്‍വരീതി), (9) വിശ്വംഭരവിലാസം, (10) കൊച്ചിക്കുള്ള മെച്ചം, (11) കനക ധ്വജോത്സവം ഓട്ടന്‍തുള്ളല്‍, (12) ആര്യവൈദ്യശാലാജൂബിലിവിജയം, (13) ശ്രീമാന്ധാതൃശൈലേശ്വരിസ്തവം, (14) മുക്തിസ്ഥലവിലാസം, (15) ഉത്തരയാത്ര, (16) ശ്രിരാമഹരി എന്നീ കൃതികളും അദ്ദേഹത്തിന്റെ വാങ്മയങ്ങളില്‍ ഉള്‍പ്പെടുന്നു.
-
കടത്തനാട്ടു കൃഷ്ണവാരിയര്‍ (1043-1111)
കടത്തനാട്ട് ഉദയവര്‍മ്മത്തമ്പുരാന്റെ ആസ്ഥാനകവികളില്‍ അഗ്രഗണ്യനായിരുന്ന കടത്തനാട്ടു കൃഷ്ണവാരിയരെപ്പറ്റിയാണ് ഇനി പ്രസ്താവിക്കേണ്ടത്. കൃഷ്ണവാരിയര്‍ കടത്തനാട്ടു ലോകമലയാര്‍കാവിനു സമീപം കീഴുര്‍ദേശത്തു കോളിയോട്ടുവാരിയത്തില്‍ പാര്‍വതിവാരസ്യാരുടേയും താഴത്തുമഠത്തി ചക്രപാണിവാരിയരുടേയും പൂത്രനായി 1043-ാമാണ്ടു കര്‍ക്കടകമാസം 16-ാംനു- ജനിച്ചു. ചക്രപണിവാരിയര്‍ ഒരു ഉറച്ച സംസ്കൃതപണ്ഡിതനും വൈദ്യത്തിലും ജ്യോതിശ്ഗാസ്ത്രത്തിലും നിഷ്ണാതനുമായിരുന്നു. 14-ല്‍ മരിച്ച കടത്തനാട്ടു വലിയ രാജാവിന്റെ ഗുരുവുംകൂടിയായിരുന്നു അദ്ദേഹം. ദ്വാരകാപ്രവേശം എന്നൊരാട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ട്. കെ.സി. നാരായന്‍നമ്പിയാര്‍ അദ്ദേഹത്തിനു തന്റെ കവിരാമായണത്തില്‍ സുമന്ത്രസ്ഥാനം നല്‍കിക്കാണുന്നു. അദ്ദേഹം കടത്തനാട്ടു കോവിലകത്തെ കാര്യസ്ഥനും കൂടിയായിരുന്നതിനാല്‍ പ്രാഥമികവിദ്യാഭ്യാസംകഴിഞ്ഞതിനുമേല്‍ കൃഷ്ണവാരിയര്‍ പന്ത്രണ്ടാമത്തെ വയസ്സില്‍ അദ്ദേഹത്തോടുകൂടി കോവിലകത്തു താമസിച്ചതുടങ്ങി. അച്ഛനില്‍നിന്നും അവിടത്തെ ഇതരപണ്ഡിതന്മാരില്‍നിന്നും സംസ്കൃതം അഭ്യസിച്ച് ആ ഭാഷയില്‍ പ്രാവീണ്യം സമ്പാദിച്ചു. ഉദയവര്‍മ്മത്തമ്പുരാന്റെ ഒരു പ്രധാനാശ്രിതനായി വിനീതനും വിദ്യാസമ്പന്നനുമായ ആ യുവകവി പരിണമിച്ചത് ആശ്ചര്യമല്ലല്ലോ. 1072-ല്‍ ആ തമ്പുരാന്റെ മുക്തിയാര്‍ കാര്യസ്ഥനായി പുറമേരിക്കോവിലകത്തു പാര്‍പ്പുറപ്പിച്ചു. കാവ്യരചനയും കാവ്യാധ്യാപനവുമായിരുന്നു മുഖ്യദിനകൃത്യങ്ങള്‍. കവനോദയത്തിന്റെ പ്രസാധനഭാരം അദ്ദേഹമാണ് വഹിച്ചത്. കടത്തനാട്ട് ഏ.കെ.ശങ്കരവര്‍മ്മത്തമ്പുരാനെ അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്. 1094-൪ അന്തനാട്ട വലിയതനമ്പുരാന്റെ അമ്മയുടെ മാസമടിയന്തിരത്തെസ്സുംബന്ധിച്ച് ഒരു പ്രബന്ധമെഴുതി അദ്ദേഹത്തില്‍നിന്നു വീരശുൃംഖല സമ്മാനമായി വാങ്ങി. 1-ല്‍ മേടമാസം 24-ാം൯- മരിച്ചു. തുണ്ടിയില്‍ ഇട്ടിച്ചിരി എന്നുകൂടി പേരുള്ള പാപ്പിവാരസ്യാരായിരുന്നു അദ്ദേഹത്തിന്റെ പത്നി.
(1) ശ്രീരാമവര്‍മ്മമഹാരാജാഭിഷേകം എന്ന പേരില്‍ ഒരു കാവ്യം നാലു സര്‍ഗ്ഗത്തില്‍ പ്രസിദ്ധീകരിച്ചു. (2) ഭാഷയില്‍ അദ്ദേഹത്തിന്റെ പ്രധാനകൃതി ഭാഷാരാമായണചമ്പുവാണ്. (3) സീമന്തിനീചരിതം കാവ്യം, (4) ചൊവ്വരവച്ചു തിപ്പെട്ട കൊച്ചി രാമവര്‍മ്മമഹാരാജാവിന്റെ ഷഷ്ട്യബ്ദപൂര്‍ത്തിയെ വിഷയീകരിച്ച് 1097-ല്‍ രചിച്ച ഷഷ്ഠിപൂര്‍ത്തി കാവ്യം എന്നീ കൃതികളും അദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. (5) ഭക്തിസംവര്‍ദ്ധനശതകത്തിന്റേയും (6) കോടിവിരഹത്തിന്റെയും തര്‍ജ്ജമകള്‍കൂടി അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു.
-
കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പ് (1056-1119)
ഈ അടുത്ത കാലത്തെ കേരളീയഭാഷാകവികളില്‍ അത്യന്നതമായ ഒരു സ്ഥാനത്തിലാണ് കുട്ടമത്തു കുന്നിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പ് ആരൂഡ്വനായിരുന്നത്. കുഞ്ഞനുക്കുറുപ്പിന്റെ അനുജനായ അദ്ദേഹം 1056-0മാണ്ടു കന്നിമാസം 2൦-ാംനു ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച. മാതാവ് ദേവകിയമ്മയും പിതാവു പ്രസിദ്ധനായ ശങ്കരനാഥജ്യോത്സ്യരുടെ ഭാഗിനേയന്‍ വങ്ങാട്ട് ഉദയവര്‍മ്മന്‍ ഉണിത്തിരിയുമായിരുന്നു. 1079-ലായിരുന്നു ദേവകിയമ്മയുടെ മരണം. കുറുപ്പിനെ അഞ്ചാമത്തെ വയസ്സില്‍ എഴുത്തിനിരുത്തിയതു പിതാവിന്റെ ഭാഗിനേയനായ നാരു ഉണിത്തിരിയായിരുന്നു. പിതൃഗൃഹത്തിനു സമീപമുള്ള കരിവള്ളൂർ ഗ്രാമവിദ്യാലയത്തില്‍ പഠിച്ചകൊണ്ടിരുന്നപ്പോള്‍ത്തന്നെ നാരുഉണിത്തിരിയുടെ അടുക്കല്‍ സംസ്കൃതവും അഭ്യസിച്ചു. 1099-ാമാണ്ടു കണ്ണൂരിലെ ആയുര്‍വ്വേദവൈദ്യശാലയുടേയും മറ്റം ഉടമസ്ഥനായ എം.കെ. കുഞ്ഞിരാമന്‍വൈദ്യന്‍ പുതുതായി ആരംഭിച്ച കേരളചന്ദ്രിക എന്ന മാസികയുടെ പ്രസാധകനായി. ആ മാസിക ഒന്നരകൊല്ലത്തിനുമേല്‍ പ്രചരിച്ചില്ല. അതുവരെ കുറുപ്പ് അധികമൊന്നും എഴുതാതെയാണിരുന്നത്. 1102-ല്‍ നീലേശ്വരം രാജകീയഹൈസ്കളിലെ മലയാളപണ്ഡിതനായി പ്രവൃത്തി ആരംഭിച്ചപ്പോള്‍ അതിന് അത്യന്തം അനുകൂലമായ പരിതഃസ്ഥിതിയും കിട്ടി. 1116-ള്‍ അറുപതാമത്തെ വയസ്സ് തികഞ്ഞതോടുകൂടി അധ്യാപകവൃത്തിയില്‍നിന്നും വിരമിച്ചു. 1117-ല്‍ ചിറക്കല്‍ക്കോവിലകത്തു രാമവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ അദ്ദേഹത്തിന്റെ ഷഷ്ഠിപൂര്‍ത്തിദിനത്തില്‍ കുറുപ്പിനു “മഹാകവി” എന്ന ബിരുദം സമ്മാനിച്ച. തദനന്തരം ചരിത്രനായകന്റെ ഓജസ്സു ക്രമേണ ക്ഷയിക്കുകയും, 1119മാണ്ടു കര്‍ക്കടകമാസത്തില്‍ വാതാദിരോഗങ്ങള്‍ മുര്‍ച്ഛിച്ച് അദ്ദേഹം ഐഹികവാസം ത്യജിക്കുകയും ചെയ്തു. ഏണാടന്‍ വീട്ടില്‍ ശ്രിദേവിഅമ്മയായിരുന്നു അദ്ദേഹത്തിന്റെ സഹധര്‍മ്മിണി.
(1) കാളിയമര്‍ദ്ദനം യമകകാവ്യം, (2) യോഗവാസിഷ്ഠം, (3) ദേവയാനീചരിതം, (4) ബാലഗോപാലന്‍, (5) നചികേതസ്സ്, (6) ധ്രുവമാധവം, (7) ഹരിശ്ചന്ദ്രന്‍, (8) അത്ഭതപാരണ എന്നീ സംഗീതനാടകങ്ങള്‍, (9) ചിത്രാന്തരങ്ങള്‍ (ചില ചെറിയ ഗദ്യദൃശ്യങ്ങള്‍), (10) ബാലഗോപാലന്‍ ആട്ടക്കഥ, (11) ശ്രീരാമകൃഷ്ണഗീത, (12) മുകാംബികാപുരാണം കിളിപ്പാട്ടു, (13) കപിലോപാഖ്യാനംകിളിപ്പാട്ടു, (4) ഇളന്തളിരുകള്‍, (ച) അമൃതരശ്മി എന്ന ഖണ്ഡകൃതികള്‍, (16) സുദര്‍ശനന്‍ എന്ന ഗദ്യകഥ സംസ്കൃതത്തില്‍ അദ്ദേഹം (17) മുകാംബികാഷോഡശീ, (18) അനുഭൂതിമഞ്ജരീ എന്നിങ്ങനെ രണ്ടു സ്തോത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. (19) ഗീതഗോവിന്ദത്തിന്റെ രീതിയില്‍ വേങ്ങയില്‍ ഗോവിന്ദന്‍നായനാരുടെ ആവശ്യപ്രകാരം എഴുതുവാനാരംഭിച്ച ശ്രിദേവീചരണാമൃതം അഥവാ അമൃതാനന്ദന്‍ എന്ന ഭാഷാകൃതിയും, (20) ശ്രീരാമകൃഷ്ണ ഭാഗവതവും പൂര്‍ത്തിയായിട്ടില്ല.
-
റ്റി. സി. അച്യുതമേനോൻ (1045–1117)
റ്റി. സി. അച്യുതമേനോൻ ഗുരുവായൂരിനു സമീപമുള്ള കോട്ടപ്പടിദേശത്തു നടുക്കാട്ടു കൃഷ്ണൻനമ്പൂരിയുടേയും തൃശ്ശൂർ തെക്കേക്കുറുപ്പത്തു രാമഞ്ചിറമഠത്തിൽ പാറുക്കുട്ടിയമ്മയുടേയും പുത്രനായി 1045-ാമാണ്ടു കന്നിമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ മാതൃസഹോദരിയായ കാവമ്മ ഒരു സംഗീതവിദുഷി എന്നതിനുപുറമേ കേരളത്തിലെ ഭാഷാനാടകങ്ങളിൽ ആദ്യത്തെ നടിയുമായിരുന്നു. 23-ാമത്തെ വയസ്സിൽ തൃശ്ശൂർ അമ്പാടി പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1117-ാമാണ്ടു മിഥുനമാസം 25-ാം൹യായിരുന്നു അച്യുതമേനോന്റെ മരണം.
മേനോന്റെ കൃതികളിൽ (1) സങ്ഗീതനൈഷധം, (2) സങാഗീതഹരിശ്ചന്ദ്രചരിതം, (3) ജനോവാപർവ്വം, (4) അവസാനപ്രസ്താവന എന്നീ നാലു രൂപകങ്ങൾ മാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു. അവ കൂടാതെ മദനികാമന്മഥം, പത്മവ്യൂഹഭഞ്ജനം, കുചേലഗോപാലം, രുക്മിണീസ്വയംവരം, ബാലഗോപാലൻ എന്നീ രൂപകങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ട്. അവ അച്ചടിപ്പിച്ചിട്ടില്ല. അവയ്ക്കുപുറമേ, (5) ഭദ്രോത്സവം, (6) ഹരിഹരചരിതം എന്നീ രണ്ടാട്ടക്കഥകൾ കൂടി അദ്ദേഹം രചിച്ചിട്ടുള്ളതായി കാണുന്നു.
-
നീലഞ്ചേരി ശങ്കരന്‍നായര്‍ (1050-1109)
ശങ്കരന്‍നായര്‍ തലശ്ശേരിക്കു സമീപമുള്ള നാരങ്ങാപ്പുറത്തു നീലഞ്ചേരിവീട്ടില്‍ നാരായണിയമ്മയുടേയും വി. ഗോവിന്ദന്‍നായര്‍ എന്ന മാന്യന്റേയും പുത്രനായി 1050-ാമാണ്ടു ജനിച്ചു. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞതിനുമേല്‍ ചുരലാട്ടമഠത്തില്‍ ഗോവിന്ദന്‍ഗുരുക്കളുടെ കീഴില്‍ സംസ്കൃതത്തില്‍ ചില കാവ്യങ്ങളും നാടകങ്ങളും പഠിച്ചു. വിദ്യാഭ്യാസാനന്തരം കടത്തനാട്ട് ഉദയവര്‍മ്മത്തമ്പുരാന്റെ മേല്‍നോട്ടത്തില്‍ ആരംഭിച്ച സാരോദയം മാസികയുടെ പ്രസാധകനായി. പിന്നീടു കല്ലാട്ടു രാഘവന്റെ പ്രസ്സുമാനേജരായി കോഴിക്കോട്ടു താമസം തുടങ്ങി.കുറേക്കാലം അങ്ങനെ കഴിഞ്ഞു. അതിനുമേല്‍ കല്ലാട്ടു രാഘവന്റെ ഉടമസ്ഥതയിലും കെ. സി. നാരായണന്‍നമ്പിയാരുടെ പ്രസാധകത്വത്തിലും തലശ്ശേരിയില്‍നിന്നു പ്രചരിച്ച ഭാരതകേസരിപ്പത്രത്തിന്റെ സഹപ്രവര്‍ത്തകനായി. 1079-ല്‍ കോട്ടയം കിഴക്കേക്കോവിലകത്തു വീരവര്‍മ്മ ഇളയതനമ്പുരാന്റേയും മറ്റും ആശ്രിതനായി ആ സ്ഥലത്തേക്കു പോയി. അവിടെനിന്നു 1082-ല്‍ ആ തമ്പുരാൻ പുറപ്പെടുവിച്ച സുജനവിനോദിനി എന്ന മാസികയുടെ ആധിപത്യം സമര്‍ത്ഥമായി വഹിച്ച. സുജനവിനോദിനി മാര്‍ഗ്ഗമായാണ് ശങ്കരന്‍നായരുടെ യശസ്സുയര്‍ന്നതു്. കൂത്തുപറമ്പില്‍ മേരിമെമ്മോറിയല്‍ പ്രസ്സ് എന്ന പേരില്‍ ആ തമ്പുരാന്‍ സ്ഥാപിച്ച മുദ്രാലയത്തിന്റെ മാനേജരും നായര്‍തന്നെയായിരുന്നു. അതിനുമുന്‍പുതന്നെ നാടകഭൂമം അദ്ദേഹത്തെ ബാധിച്ച. 1079-ല്‍ മമ്പ്രം എന്ന സ്ഥലത്ത് ഒരു നാടകയോഗം സ്വരൂപിച്ച് അതിലെ അംഗങ്ങള്‍ക്കു കളിക്കുവാന്‍ രാഘവമാധവം എന്നൊരു സംഗീതനാടകം എഴുതിക്കൊടുത്തു. അദ്ദേഹം ഒന്നാമതായി അച്ചടിച്ച വാസന്തികാപരിണയം എന്ന സംഗീതനാടകം 1086-ല്‍ സുജനവിനോദിനിയില്‍ ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. ആ മാസിക സ്വല്പകാലമേ പ്രചരിച്ചുള്ളു. പിന്നീടും വളരെക്കാലം കോട്ടയം കോവിലകം മാനേജരായി ജോലി നോക്കി. ആയിടയ്ക്ക നവകേരളം എന്ന പത്രത്തിന്റെ ആധിപത്യവും വഹിക്കുകയുണ്ടായി. സമുദായദീപിക എന്നൊരു പത്രവും അദ്ദേഹത്തിന്റെ പ്രസാധകത്വത്തില്‍ പുറപ്പെടുവിക്കുകയുണ്ടായിട്ടുണ്ട്. വാട്ടാമാണ്ടു ശരീരാസ്വാസ്ഥ്യംനിമിത്തം സകല പ്രവര്‍ത്തനങ്ങളില്‍നിന്നും ഒഴിഞ്ഞു. 1109-ാമാണ്ടു മീനമാസം 23-ാംനു- മരിച്ചു.
(1) രാഘവമാധവം, (2) പാലാഴിമഥനം, (3) സുഭദ്രാഹരണം, (4) ദുതഗോപാലം, (5) വാസന്തികാപരിണയം, (6) സീതാപഹരണം, (൬7 ഉഷാനിരുദ്ധം, (8) ദമയന്തീസ്വയംവരം, (9) ജീവകാരുണ്യം എന്നീ സങ്ഗീതനാടകങ്ങള്‍ അദ്ദേഹം ഉണ്ടാക്കീട്ടുണ്ട്. (10) സതി താര, (1) നിദ്രാഭങ്ഗം ഇങ്ങനെ രണ്ട് ഖണ്ഡകാവ്യങ്ങളും, (12) രാമഗീതയും, (13) കേരളമാഹാത്മ്യം കിളിപ്പാട്ടും ചില തുള്ളലുകളും മറ്റും കൂടി അദ്ദേഹത്തിന്റെ കൃതികളില്‍ ഉള്‍പ്പെടുന്നു.
-
കവിയുർ വെങ്കടാചലമയ്യർ (1050–1116)
കവിയൂർ വെങ്കടാചലമയ്യരുടെ കുടുംബം ടിപ്പുവിന്റെ ചേലക്കലാപകാലത്തു പാലക്കാട്ടു നിന്നു് ഓടിവന്നു തിരുവിതാംകൂറിൽ കവിയൂർദേശത്തു താമസമറപ്പിച്ചതാണു്. കവിയുടെ പിതാവു നാരായണയ്യരും മാതാവു പാർവ്വതിഅമ്മാളുമായിരുന്നു. ജനനദിവസം 1050-ാമാണ്ടു മിഥുനമാസം 8-ാം൹യാണു്. മകനു നാലു വയസ്സു പ്രായമായപ്പോൾ അച്ഛൻ മരിച്ചുപോകയാൽ അമ്മയുടെ പോഷണത്തിൽ ആ ബാലൻ വളർന്നു. പാർവ്വതിഅമ്മാളുടെ സ്വദേശം തിരുനെൽവേലി ജില്ലയിൽപ്പെട്ട അംബാസമുദ്രം ഗ്രാമമാണു്. കവി തിരുവല്ല മലയാം പള്ളിക്കൂടത്തിൽ ചേർന്നു പഠിച്ചു. തെങ്കാശി രാമസ്വാമിശാസ്ത്രികൾ എന്ന പണ്ഡിതനാണ് സംസ്കൃതം പഠിപ്പിച്ചതു്. അനന്തപുരത്തുപോയി കുറേക്കാലം താമസിച്ചു് അവിടെയും ആ ഭാഷ അല്പം അഭ്യസിച്ചു. പിന്നീടു സംസ്കൃതത്തിൽ നേടിയ വിജ്ഞാനമെല്ലാം സ്വപരിശ്രമത്തിന്റെ ഫലമായിരുന്നു. പതിനാറാമത്തെ വയസ്സിൽത്തന്നെ മലയാളം പള്ളിക്കൂടത്തിൽ ഒരു ഉപാധ്യായനും പിന്നീടു പ്രധാനാധ്യാപകനുമായി. ആയിടക്കു പുത്തില്ലത്തിൽ നാരായണൻപോറ്റിയുടെ ആവശ്യമനുസരിച്ച് അഞ്ചങ്കത്തിൽ മോഹിനീവിഭ്രമം എന്ന നാടകം എഴുതി 1068-ൽ കോട്ടയം മനോരമ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു. അതുകണ്ടു് ആനന്ദ ഭരിതനായ കെ.ഐ. വറുഗീസ് മാപ്പിള കോട്ടയത്തു് എം.ഡി. ഹൈസ്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിനുവേണ്ട സൗകര്യം ഉണ്ടാക്കിക്കൊടുക്കാമെന്നു വാഗ്ദാനം ചെയ്യുകയാൽ വാധ്യാർവേല രാജികൊടുത്തു് 1069-ൽ ആ ഹൈസ്കൂളിൽ പഠിത്തം ആരംഭിച്ചു. അവിടെ മട്രിക്കുലേഷൻ ക്ലാസ്സുവരെ എത്തിച്ചേർന്നുവെങ്കിലും രോഗം നിമിത്തം പരീക്ഷയിൽ ചേരുവാൻ സാധിച്ചില്ല. വീണ്ടും മലയാളം സ്കൂളിൽ അധ്യാപകവൃത്തി അംഗീകരിച്ചു. 25-ാമത്തെ വയസ്സിലായിരുന്നു അതു്. കുന്നത്തുനാടു കൂവപ്പടി അഗ്രഹാരത്തിൽ ലക്ഷ്മിയമ്മാളെ വിവാഹം ചെയ്തു. 1106-ൽ അടുത്തൂൺപറ്റി സ്വദേശത്തുപോയി. 1116-മാണ്ടു വൃശ്ചികമാസം 24-ാം൹ ഒരു മോട്ടോർവണ്ടി കയറിയതിന്റെ ഫലമായി മരണം പ്രാപിച്ചു.
വെങ്കടാചലമയ്യർ (1) മോഹിനീവിദ്രമം നാടകത്തിനുപുറമേ, (2) മൂലകാസരവധം അഥവാ സീതാവിജയം, (3) ദ്രൗപദീപരിണയം എന്നീ രണ്ടു് ആട്ടക്കഥകളും, (4) ഉഷാകല്യാണം സംഗീതനാടകവും, (5) ലക്ഷ്മീകേരളം, (6) രുക്മിണീസ്വയംവരം എന്നീ രണ്ടു കാവ്യങ്ങളും, (7) ഭാഷാഭാരതചമ്പു ആദ്യത്തെ മൂന്നു സ്തബകങ്ങളും, (8) വിവിധ വിഷയങ്ങളെക്കുറിച്ച് അന്യാപദേശരൂപത്തിൽ കുസുമമഞ്ജരീവൃത്തത്തിൽ 100-ൽപ്പരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിതത്ത്വം എന്ന കാവ്യവും, (9) അശ്രുകിരണം എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുടെ സമാഹാരവും, (10) ആഞ്ജനേയസ്തവം എന്നപേരിൽ സംസ്കൃതത്തിൽ ഒരു ശതകവും നിർമ്മിച്ചിട്ടുണ്ടു്.
-
ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ (1040–1111)
പുരാണങ്ങളിലും തർക്കത്തിലും പണ്ഡിതനായിരുന്ന അയിരൂർവാരിയത്തു ശൂലപാണിവാരിയരുടെയും ആ വാരിയത്തെ മാധവിവാരസ്യാരുടേയും പുത്രിയായ കുഞ്ഞുലക്ഷ്മിവാരസ്യാരെ താന്ത്രികനായ സുബ്ബരായൻപോറ്റി വിവാഹം ചെയ്തു. ആ ദമ്പതികളിൽനിന്നു കഥാനായകനായ ഉണ്ണിക്കൃഷ്ണവാരിയർ 1040-ാമാണ്ട് മീനമാസം 14-ാം൹ ജനിച്ചു. അദ്ദേഹത്തിനു മാധവിവാരസ്യാർ എന്നൊരനുജത്തിയും യഥാകാലം ജാതയായി. 1071-ൽ ഏവൂർവാരിയത്തു ഗോവിന്ദവാരിയരുടെ മകൾ പാർവ്വതിവാരസ്യാരെ വിവാഹം ചെയ്തു. 1073-ൽ അതികഠിനമായ ബാധിര്യബാധയ്ക്കു വിധേയനായി. ചികിത്സയൊന്നും ഫലിച്ചില്ല. അതുകൊണ്ടു് അനന്തപുരത്തെ അധ്യാപകവൃത്തിയിൽ നിന്നു വിരമിച്ചു് 1074-ൽ സ്വഗൃഹത്തിലേക്കുതന്നെ പോന്നു. അനന്തപുരത്തുവച്ചാണു് കേരളവർമ്മകോയിത്തമ്പുരാനെ ആദ്യമായി കണ്ടതു്. സ്വഗൃഹത്തിലും സംസ്കൃതാധ്യാപനവും ആയുവ്വേദചികിത്സയുംതന്നെയായിരുന്നു കാലയാപനമാർഗ്ഗങ്ങൾ. പ്രസിദ്ധവൈദ്യന്മാരായ അരിപ്പാട്ടു ചക്രപാണിവാരിയരും ആറന്മുള നാരായണപിള്ളയും അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരായിരുന്നു. അരിപ്പാട്ടുകൊട്ടാരത്തിൽ കാർത്തികനാൾ അംബാദേവിത്തമ്പരാട്ടിയേയും മറ്റും അദ്ദേഹം സംസ്കൃതം പഠിപ്പിച്ചിട്ടുണ്ട്. ചുനക്കരയ്ക്കു തിരിയെ പോന്നതിനുശേഷം അനുജൻ ബാലകൃഷ്ണവാരിയരും ഭാഗിനേയന്മാരായ ശൂലപാണിവാരിയരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായി. കവനകൗമുദി കോട്ടക്കൽനിന്നു പ്രചരിച്ചു തുടങ്ങിയപ്പോൾ പല ചമ്പുക്കൾ പി. വി. കൃഷ്ണവാരിയരുടെ പ്രേരണയ്ക്കു വശംവദനായി വിവർത്തനം ചെയ്തു് ആ മാസികയിൽ പ്രസിദ്ധീകരിച്ചു. 1094-ൽ പിടിപെട്ട പക്ഷപാതത്തിൽ നിന്നു വിമുക്തനായെങ്കിലും പിന്നെയും പലതരത്തിലുള്ള അസ്വാസ്ഥ്യങ്ങൾക്കു ശരീരം വിധേയമായിരുന്നു. 1111-ാമാണ്ടു മിഥുനമാസം 14-ാം൹ യാണു് കവിയുടെ ചരമദിനം. മരണഹേതുകമായ രോഗം അതിസാരമായിരുന്നു.
ഉണ്ണിക്കൃഷ്ണവാരിയരെപ്പോലെ അത്ര വളരെ സംസ്കൃതചമ്പുക്കൾ ഭാഷയിൽ വിവർത്തനംചെയ്ത കവികൾ വേറെയില്ല. അനന്തഭട്ടന്റെ വിവർത്തനാസഹമായ ഭാരതചമ്പു പന്ത്രണ്ടുസ്തബകങ്ങളും തർജ്ജമചെയ്യുന്നതിൽ അദ്ദേഹം പ്രദർശിപ്പിച്ചിട്ടുള്ള കൃതഹസ്തത ആരെയും ആശ്ചര്യപരതന്ത്രരാക്കുവാൻ പര്യാപ്തമാണു്. (1) വാസന്തികസ്വപ്പം നാടകം (2) സൗരന്ദര്യലഹരി, (3) കേരളീയഭാഷാകംസവധചമ്പു, (4) ഭാഷാരഘുവംശം എന്നിവയാണു് ആദ്യകാലത്തെ കൃതികൾ. (5) ഭാരതചമ്പു (1093), (6) അഷ്ടമീപ്രബന്ധം (1094), (7) നിരനുനാസികം (1098), (8) കിരാതം (1100), (9) ദൂതവാക്യം (1100), (10) കൈലാസവർണ്ണനം (1101), (11) നൃഗമോക്ഷം (1101), (12) രാജസൂയം (1103), (13) പാഞ്ചാലീസ്വയംവരം (1104), (14) ദ്രൗപദീപരിണയം (1104), (15) കുചേലവൃത്തം (1105), (16) സ്വാഹാസുധാകരം, (17) അജാമിളമോക്ഷം, (18) സുഭദ്രാഹരണം, (19) ഭക്തിസംവർദ്ധനശതകം (1105), (20) സന്താനഗോപാലം, (21) കാർത്തവീര്യവിജയം, (22) ശ്രീപാർവ്വതീവിരഹം, (23) ഭോജചമ്പു, (24) നാരദമോഹനം എന്നീ കൃതികളും നിർമ്മിച്ചു.
-
മാവേലിക്കര ഉദയവർമ്മതമ്പുരാൻ (1044–1119)
ഉദയവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ജ്യേഷ്ഠൻ അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാന്റെയും മാവേലിക്കര ചതയംനാൾ ഭാഗീരഥിഅമ്മതമ്പരാട്ടിയുടെയും സീമന്തപുത്രനായി 1044-ാമാണ്ടു് ഇടവമാസം അശ്വതിനക്ഷത്രത്തിൽ ജനിച്ചു. ജ്യോത്സ്യൻ കണ്ടിയൂർ നാരായണപ്പിഷാരടിയായിരുന്നു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിപ്പിച്ചത്. മാവേലിക്കര ഹൈസ്ക്കൂളിൽനിന്നു മട്രിക്കുലേഷൻ ജയിച്ചതിനുമേൽ തിരുവനന്തപുരത്തു രാജകീയ മഹാപാഠശാലയിൽ ചേർന്നു് 1066-ൽ ബി. ഏ. പരീക്ഷയിൽ ഉത്തീർണ്ണനായി. നാടകാലങ്കാരങ്ങളിൽ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു ഗുരുനാഥൻ. മാവേലിക്കരയിൽ ക്ഷത്രിയർക്കുള്ള സ്പെഷ്യൽസ്ക്കൂളിൽ നാലു കൊല്ലം പ്രഥമാദ്ധ്യാപകനായി പണിനോക്കി. പിന്നീട് ഒട്ടുവളരെ അംഗങ്ങളുള്ള സ്വകുടുംബത്തിലെ കാരണവസ്ഥാനത്തിൽ ആരൂഢനാകേണ്ടിവരികയാൽ ആ ജോലിയിൽ നിന്നു വിരമിച്ചു. ആ വലിയ തറവാട് എല്ലാവർക്കും തൃപ്തികരമായ രീതിയിൽ ആജീവനാന്തം ഭരിക്കുവാൻ പരേംഗിതജ്ഞനും സ്വാർത്ഥചിന്താരഹിതനുമായ അദ്ദേഹത്തിനു് അനായാസേന സാധിച്ചു. സാഹിത്യവ്യവസായത്തിനുള്ള സൗകര്യം തന്നിമിത്തം വളരെ വിരളമായിത്തീർന്നുവെങ്കിലും തദ്വിഷയകമായ ഔത്സുക്യം അദ്ദേഹത്തെ ഒരിക്കലും വിട്ടപിരിഞ്ഞില്ല. ചരിത്രപരമായ ഗവേഷണത്തിലും അദ്ദേഹം പ്രഗല്ഭനായിരുന്നു എന്നു് അനേകം വിജേഞയങ്ങളായ ഉപന്യാസങ്ങൾ മൂലം തെളിയിച്ചിട്ടുണ്ട്. ഒടുവിൽ ഹിന്ദിഭാഷ നിഷ്കർഷിച്ചു പഠിക്കുകയും, സ്വഗൃഹത്തിൽ ഒരു ഹിന്ദിവായനശാല സ്ഥാപിച്ചു ആ ഭാഷയുടെ പ്രചാരത്തെ പലപ്രകാരത്തിൽ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്തു. 1119-ാമാണ്ടു കന്നിമാസം 24–ാം൹ യശശ്ശരരീരനായി. ആദ്യത്തെ ഭാര്യയായിരുന്ന കീരക്കാട്ടു വട്ടപ്പറമ്പിൽ കല്യാണിയമ്മ മരിച്ചതിനുമേൽ 1077-ൽ ഇടശ്ശേരിവീട്ടിൽ ലക്ഷ്മിക്കുഞ്ഞമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1094-ൽ പരേതയായി.
1. ലക്ഷ്മീശാല എന്നൊരു പദ്യകൃതിയും, 2. മുദ്രാരാക്ഷസനാടകത്തിന്റെ തർജ്ജമയും, 3. അതിരൂപചരിതം എന്നൊരു ചെറിയ ഗദ്യപുസ്തകവും, 4. പ്രവേശിക എന്നൊരുശാസ്ത്രഗ്രന്ഥത്തിന്റെ ഭാഷാനുവാദവുമാണു് ഉദയവർമ്മതമ്പുരാന്റെ പ്രധാനകൃതികൾ.
-
ഓടാട്ടിൽ കേശവമേനോൻ (1051–1121)
കേശവമേനോന്റെ കുടുംബം ബ്രിട്ടീഷ് മലബാറിൽ ഒറ്റപ്പാലത്തുനിന്നു പത്തു നാഴിക വടക്കുള്ള ചെർപ്പുളശ്ശേരിക്കു സമീപമുള്ള ഓടാട്ടാണു്. കേശവമേനോന്റെ പിതാവു മുല്ലശ്ശേരിത്തറവാട്ടിലെ ഒരംഗവും മൂവാറ്റുപുഴ മുൻസിഫ് കോടതിയിൽ വക്കീലുമായിരുന്ന കവളപ്പാറ ഗോവിന്ദമേനോനായിരുന്നു. ജനനം 1051-ാമാണ്ടു മീനമാസം 28-ാം൹യാണു്. ബാല്യത്തിൽത്തന്നെ അച്ഛൻ മരിച്ചുപോയതിനാൽ അദ്ദേഹത്തിന്റെ കൊച്ചമ്മയുടെ മകനും കോട്ടയം ജില്ലാക്കോടതിവക്കീലുമായിരുന്ന കുമാരമേനോന്റെ സംരക്ഷണത്തിൽ വളർന്നു. കോട്ടയത്തുവച്ചാണു് ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചതു്. അതിനുമുമ്പുതന്നെ അച്ഛന്റെ കീഴിൽ സംസ്കൃതം പഠിച്ചിരുന്നു. ഉന്നതവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സൗകര്യം ഇല്ലാതിരുന്നതിനാൽ തിരുവനന്തപുരത്തു പോയി ലോക്കോളേജിൽ ചേർന്നു പ്ലീഡർഷിപ്പു പരീക്ഷ ജയിച്ചു മുവാറ്റുപുഴയിൽ വക്കീലായി വ്യവഹരിച്ചു തുടങ്ങി. കുമാരമേനോന്റെ ഭാഗിനേയി മുല്ലശ്ശേരി ലക്ഷ്മിയമ്മയായിരുന്നു പത്നി. സാഹിത്യത്തിലെന്നതുപോലെ സംഗീതത്തിലും അദ്ദേഹത്തിനു നല്ല വാസനയുണ്ടായിരുന്നു. 1121-ാമാണ്ടു മിഥുനമാസം 24-ാം൹ കവളപ്പാറ വച്ചു മരിച്ചു.
കേശവമേനോൻ (1) ടിപ്പുവും മലയാളരാജ്യവും, (2) കപോതസന്ദേശം എന്നീ കൃതികളടെ പ്രണേതാവാണു്.
-
കണ്ടിയൂർ മഹാദേവശാസ്ത്രി (1041–1109)
മഹാദേവശാസ്ത്രി മാവേലിക്കരത്താലുക്കിൽ കണ്ടിയൂർ ശിവക്ഷേത്രത്തിനു സമീപമുള്ള വലിയമഠത്തിൽ രാമയ്യരുടേയും സുന്ദരപാണ്ഡ്യപുരത്തു സീതാംബാളുടേയും പുത്രനായി 1041-ാമാണ്ടു കുംഭമാസം 8-ാം൹- രേവതീ നക്ഷത്രത്തിൽ ജനിച്ചു. കണ്ടിയൂർ കുഞ്ഞുവാരിയരുടെ കീഴിൽ കാവ്യങ്ങളും മാവേലിക്കര പുത്തൻകൊട്ടാരത്തിൽ ഉദയവർമ്മതമ്പുരാന്റെ കീഴിൽ നാടകാലങ്കാരങ്ങളും പഠിച്ചതിനുമേൽ സ്വല്പകാലം തിരുവനന്തപുരത്തു താമസിച്ചു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. വിദ്യാഭ്യാസാനന്തരം മജിസ്ത്രേട്ടു പരീക്ഷ ജയിച്ചു ക്രിമിനൽക്കോടതി വക്കീലായി പതിനഞ്ചു കൊല്ലം വ്യവഹരിച്ചു. പിന്നീടു് ഒരു പ്രൈവറ്റു ഹൈസ്ക്കൂളിലും മാവേലിക്കര ഇംഗ്ലീഷ് ഹൈസ്ക്കൂളിലും മലയാളം പണ്ഡിതനായി ഇരുപതിലധികം കൊല്ലം അദ്ധ്യാപകവൃത്തിയിൽ കഴിച്ചുകൂട്ടി. ബാല്യത്തിൽത്തന്നെ ഇലത്തൂരിന്റെ സന്നിധിയിൽനിന്നു ലഭിച്ചിരുന്ന മന്ത്രശാസ്ത്രജ്ഞാനം മാവേലിക്കരവെച്ചു നിരന്തരമായ സാധനകൊണ്ടു ദശഗുണീഭവിപ്പിച്ചു. കുറേക്കാലം യോഗാഭ്യാസവും ശീലിച്ചു വശമാക്കി. അടുത്തൂൺ പറ്റിയതിനു ശേഷം ദേവതാരാധന, പുരാണാദിഗ്രന്ഥപാരായണം, ദേവീപരങ്ങളായ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനനിർമ്മിതി എന്നീ കൃത്യങ്ങളിൽ ഇടതടവില്ലാതെ വ്യാപൃതനായി ആ വഴിക്കു ഭാഷയെ സമർത്ഥമായി പോഷിപ്പിച്ചു. 1109-ാമാണ്ടു തുലാമാസം 19-ാം൹ നിര്യാതനായി; കൊട്ടാരക്കര കുഞ്ചിഅമ്മാളായിരുന്നു പത്നി.
(1) ശൂരപത്മാസുരവധം ആട്ടക്കഥ, (2) അതിരൂപചരിതം, (3) രംഭാപ്രവേശം, (4) കിരാതാർജ്ജുനീയം എന്നീ നാടകങ്ങൾ, (5) കുചേലചരിത്രം, (6) ജയദേവചരിത്രം, (7) ഭൂലോകവിനോദകഥകൾ എന്നീ ഗദ്യഗ്രന്ഥങ്ങൾ (8) ലളിതാസഹസ്രനാമം (ഭാസ്കരരായപണ്ഡിതന്റെ സൗഭാഗ്യഭാസ്കരം എന്ന സർവ്വസംശയച്ഛേദിയായ വ്യാഖ്യാനത്തോടുകൂടിയതു്), (9) ലളിതാത്രിശതി (ശാങ്കരഭാഷ്യത്തോടുകൂടിയതു്), (10) സൌന്ദര്യലഹരി (ഭാഷാവ്യാഖ്യാനസഹിതം), (11) വരിവസ്യാരഹസ്യം (ഭാഷാവ്യാഖ്യാനസഹിതം), (12) ഭാവനോപനിഷത്തു് (ഭാഷാവ്യാഖ്യാനസഹിതം), (13) ശ്രീസ്തുതി അഥവാ ബാലാവിംശതി (ഭാഷാവ്യാഖ്യാനസഹിതം), (14) ദേവീമാഹാത്മ്യം (വിസ്തൃതമായ ഭാഷ്യത്തോടുകൂടിയതു്) എന്നീ കൃതികളും, സർവ്വോപരി പന്ത്രണ്ടു സ്കന്ധങ്ങളിൽ പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ദേവീഭാഗവതമെന്ന മഹാപുരാണത്തിന്റെ വൃത്താനുവൃത്തമായുള്ള ഭാഷാനുവാദവും അതിവിശിഷ്ടങ്ങളാകുന്നു.
-
കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള (1034–1112)
പ്രാചീനവും പ്രശസ്തവുമായ പകലോമറ്റം എന്ന ക്രിസ്തീയകുടുംബത്തിന്റെ ഒരു ശാഖയാണു് മീനച്ചിൽത്താലൂക്കിൽ പാലായങ്ങാടിക്കടുത്തുള്ള കട്ടക്കയം. ചെറിയാൻമാപ്പിള കട്ടക്കയത്തുവീട്ടിൽ 1034-ാമാണ്ടു കുംഭമാസം 13-ാം൹ ഉലഹന്നാന്റേയും ഭരണങ്ങാനത്തു പിലാന്തോട്ടത്തു സിസിലിയമ്മയുടേയും സീമന്തപുത്രനായി ജനിച്ചു. 1051-ൽ പിതാവു മരിച്ചുപോകയാൽ കുടുംബഭരണം ഏറ്റെടുക്കേണ്ടി വന്നു. 1056-ാമാണ്ടുമുതൽതന്നെ ചെറിയാൻമാപ്പിള കവിത എഴുതിത്തുടങ്ങി. 1062 മുതൽ നസ്രാണിദീപികയിൽ ചില ശ്ലോകങ്ങൾ അപ്പോഴപ്പോൾ പ്രസിദ്ധീകരിച്ചു. എങ്കിലും കണ്ടത്തിൽ വറുഗീസ്മാപ്പിള 1065-ൽ മലയാളമനോരമയിൽ കവിതാപംക്തി ഉൽഘാടനം ചെയ്തുതിനുമേലാണു് അദ്ദേഹം കവനത്തിൽ അക്ഷീണമായ വ്യവസായം ആരംഭിച്ചതു്. ഭാഷാകവിതയിൽ പ്രവേശനാനുവാദം സവർണ്ണഹിന്ദുക്കൾക്കുമാത്രമുള്ളതല്ലെന്നും ആർക്കും അതിനുവേണ്ട അധികാരിഭാവമുണ്ടെങ്കിൽ അവിടെ കടന്നുചെല്ലാവുന്നതാണെന്നുമുള്ള വസ്തുത വറുഗീസ്മാപ്പിള നല്ലപോലെ ഗ്രഹിച്ചു. തന്നിമിത്തം വാസനക്കാരായ ക്രിസ്തീയകവികളെ അദ്ദേഹം വിശേഷിച്ചു പ്രോത്സാഹിപ്പിച്ചുപോന്നു. അവരുടെ കൂട്ടത്തിൽ ഏതു നിലയിൽ നോക്കിയാലും പ്രഥമഗണനീയനായി കാണപ്പെട്ടതു ചെറിയാൻമാപ്പിളയായിരുന്നു. ഹിന്ദുക്കളുടെ രീതി അനുകരിച്ചു പത്രങ്ങളിൽ കവിത എഴുതുന്ന ക്രിസ്ത്യാനികൾ തങ്ങളുടെ പേരോടുകൂടി ‘മാപ്പിള’ എന്ന വർഗ്ഗനാമം ചേർക്കുന്നതു് അഭിലഷണീയമാണെന്നുള്ള വറുഗീസ് മാപ്പിളയുടെ ഉപദേശത്തെ അക്കാലത്തെ ക്രിസ്തീയകവികൾ അനുകൂലിച്ചതിന്റെ ഫലമായിട്ടാണു ബാല്യകാലത്തെ ചെറിയാൻ അനന്തരകാലത്തെ ചെറിയാൻമാപ്പിളയായതു്. 1067-ലെ കവി സമാജപരീക്ഷയിൽ അദ്ദേഹവും ചേരുവാൻ ധൈര്യപ്പെട്ടു. 1075 മുതൽ 1085 വരെ പത്തു കൊല്ലത്തോളം കൊണ്ടൂർപ്പകുതിയിൽ അഞ്ഞൂറ്റിമംഗലം ചേരിക്കലിൽ ആ വൃത്തി അനുസ്യൂതമായി തുടന്നു് ഒരു മാതൃകാകർഷകനെന്ന ഖ്യാതിക്കു പാത്രീഭവിച്ചു ധനാർജ്ജനം ചെയ്തു. അതിനിടയ്ക്കു സാഹിത്യവ്യവസായം തുടർന്നുകൊണ്ടുപോയി. മാർപ്പാപ്പാ അദ്ദേഹത്തിന്റെ സമുന്നതമായ സാഹിത്യസേവനത്തെ അഭിനന്ദിച്ചു് ഒരു കീർത്തിമുദ്ര അയച്ചുകൊടുത്തു. 1086-ൽ മീനച്ചിൽ റബ്ബർക്കമ്പനി സ്ഥാപിച്ചു് അതിന്റെ ഡയറക്ടരായും പത്തു കൊല്ലം ജോലി നോക്കി. ഒടുവിൽ കുറേക്കാലം വാതരോഗം ബാധിച്ചതോടുകൂടി വാർദ്ധക്യത്തിൽ ദുർന്നിവാരങ്ങളായ വേറേയും ചില ശരീരാസ്വാസ്ഥ്യങ്ങൾക്കു് അദ്ദേഹത്തിനു വിധേയനാകേണ്ടിവരികയും അവയുടെ പീഡനിമിത്തം 1112-ാമാണ്ടു വൃശ്ചികമാസം 14-ാം൹ യശശ്ശരീരനാകുകയും ചെയ്തു. കൊട്ടുകാപ്പള്ളിവീട്ടിൽ ജനിച്ചു് അവകാശവഴി പാലാ കുടക്കച്ചിറവീട്ടിലെ അംഗമായ മറിയാമ്മയായിരുന്നു പത്നി. മാതാവു് 1079 കുംഭം 15-ാം൹ മരിച്ചു.
ചെറിയാൻമാപ്പിള (1) യുദജീവേശ്വരി, (2) വില്ലാൾവെട്ടം, (3) സാറാവിവാഹം, (4) കലാവതി എന്നീ രൂപകങ്ങളും, (5) ഒലിവേർവിജയം അട്ടക്കഥയും, (6) മാർത്തോമ്മാചരിതം, (7) വനിതാമണി, (8) തിരഞ്ഞെടുക്കപ്പെട്ട പാത്രം എന്നീ ഖണ്ഡകാവ്യങ്ങളും രചിച്ചിട്ടുണ്ട്. എങ്കിലും കേരളത്തിലെ ഒന്നാംകിടക്കാരായ കവികളുടെ കൂട്ടത്തിൽ അദ്ദേഹം ഗണനാർഹനായിത്തീർന്നതു് ഇരുപത്തിനാലു സർഗ്ഗങ്ങൾ ഉൾക്കൊള്ളുന്ന (9) ശ്രീയേശുവിജയം എന്ന മഹാകാവ്യത്തിന്റെ പ്രണയനം കൊണ്ടാകുന്നു.
-
കെ. വി. സൈമൺ (1058–1118)
തിരുവല്ലാത്താലൂക്കിൽ പമ്പാനദിയുടെ തെക്കേക്കരയിൽ ആറന്മുള ക്ഷേത്രത്തിൽ നിന്നു് അല്പം പടിഞ്ഞാറു മാറി ഇടയാറന്മുള എന്നൊരു ഗ്രാമമുണ്ട്. അവിടെ കുന്നുംപുറം എന്ന കുടുംബത്തിൽ വറുഗീസിന്റെ പുത്രനായി കെ. വി. സൈമൺ 1058-ാമാണ്ടു മകരമാസം 27-ാം൹ ജനിച്ചു. തന്റെ മാതാപിതാക്കന്മാരുടെ ദശമസന്താനമായിരുന്നു അദ്ദേഹം. ജ്യേഷ്ഠസഹോദരൻ കെ. വി. ചെറിയാന്റെ അടുക്കലാണു് പ്രധാനമായി സംസ്കൃതം അഭ്യസിച്ചതു്. തനിക്കു സിദ്ധിച്ചുകഴിഞ്ഞിരുന്ന ലോകവ്യുൽപത്തി സൈമൺ സ്വപ്രയത്നംകൊണ്ടു് അഭിവൃദ്ധമാക്കി. ബാല്യംമുതല്ക്കുതന്നെ അദ്ദേഹം കവിതാനിർമ്മാണത്തിലും വിവിധഭാഷാപഠനത്തിലും ഉത്സുകനായിരുന്നു. കാലക്രമത്തിൽനിസ്തന്ദ്രമായ വ്യവസായം കൊണ്ടു സംസ്കൃതത്തിൽ സാമാന്യമായ വ്യുൽപത്തി സമ്പാദിക്കുകയും അതോടുകൂടി തമിഴ്, തെലുങ്കു്, കർണ്ണാടകം, ഹിന്ദി, ഇംഗ്ലീഷ് മുതലായ ഭാഷകളും സാമാന്യമായി ഗ്രഹിക്കുകയും ചെയ്തു. കെ. വി. ചെറിയാൻ നടത്തിക്കൊണ്ടിരുന്ന ഒരു പ്രാഥമിക വിദ്യാലയത്തിൽ ഇരുപത്തൊന്നു കൊല്ലം അദ്ധ്യാപകനായി പണിനോക്കി. സംഗീതത്തിലും അദ്ദേഹത്തിനു വാസനയുണ്ടായിരുന്നു. ക്രമത്തിൽ അദ്ദേഹത്തിന്റെ മനസ്സ് ആത്മീയചിന്തയിലേയ്ക്കു തിരിയുകയും അതിന്റെ ഫലമായി അദ്ദേഹം വളരെക്കാലം ദക്ഷിണാപഥം മുഴുവൻ പര്യടനം ചെയ്തു ക്രിസ്തുമതപരമായി പ്രസംഗങ്ങൾ ചെയ്യുകയും ചെയ്തു. വിവിധ മതഗ്രന്ഥങ്ങൾ ശ്രദ്ധാപൂർവ്വം പാരായണം ചെയ്തിരുന്ന ആ വിശാലഹൃദയൻ ഒരു മതത്തെയും ദുഷിച്ചില്ല. സ്വരമാധുര്യം ശബ്ദസൗഷ്ഠവം, ഗാനകുശലത, വാഗ്മിത്വം മുതലായ സിദ്ധികളെക്കൊണ്ടു് ഏതു സദസ്സിനേയും വശീകരിക്കുവാനുള്ള ശക്തി അദ്ദേഹത്തിനു് അധീനമായിരുന്നു. 1118-ാമാണ്ടു കുംഭമാസം 8–ാം൹ രക്തസമ്മർദ്ദം നിമിത്തം പരഗതിയെ പ്രാപിച്ചു.
സൈമൺ (1) വേദവിഹാരം, (2) നല്ല ശമര്യൻ എന്നീ പദ്യകൃതികളും, (3) സങ്ഗീതരത്നാവലി എന്ന ഗാനപുസ്തകവും, (4) ഉത്തമഗീതാവ്യാഖ്യ എന്നൊരു ഗദ്യപുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നല്ല ശമര്യൻ ബൈബിളിലെ ലൂക്കോസ് സുവിശേഷത്തിൽ ഉൾപ്പെട്ട A Good Samaritan എന്ന ഉപാഖ്യാനത്തെ ആസ്പദമാക്കി രണ്ടു ഭാഗങ്ങളിലായി എഴുതീട്ടുളള ഒരു ഖണ്ഡകാവ്യമാണു്. ഭക്തിഭാവപ്രധാനങ്ങളായ 300-ൽപ്പരം ഗാനങ്ങളുടെ സമാഹാരമാകുന്നു സംഗീതരത്നാവലി. ബൈബിളിലെ Song of Songs എന്ന യോഗാത്മകഭാഗത്തിന്റെ ഒരു ഭാഷ്യമാണ് ഉത്തമഗീതാവ്യാഖ്യ. ഇവ കൂടാതെ (5) 1089-ാമാണ്ടു ശാർദ്ദൂലവിക്രീഡിതവൃത്തത്തിൽ നിശാകാലം എന്ന പേരിൽ ഒരു ചെറിയ സംസ്കൃതകാവ്യവും നിർമ്മിച്ചിട്ടുണ്ടു്.
-
കൊങ്ങോട്ടു കൃഷ്ണൻനായർ (1059–1119)
കൃഷ്ണൻനായർ മലബാറിൽ കൊല്ലങ്കോട്ട കാമ്പ്രത്തു് ഈശ്വരമേനോന്റേയും മഞ്ഞപ്ര കൊങ്ങോട്ടു തില്ലുഅമ്മയുടേയും പുത്രനായി 1059-ാമാണ്ടു് ഇടവമാസം അത്തംനക്ഷത്രത്തിൽ ജനിച്ചു. ധനികനും അംശമധികാരിയുമായിരുന്ന ഇരശ്വരമേനോൻ താരകാസുരവധം ആട്ടക്കഥയുടേയും തോരണ യുദ്ധം മൂന്നു ദിവസത്തെ തുള്ളൽക്കഥയുടേയും പ്രണേതാവായിരുന്നു. കൊല്ലങ്കോട്ടു ഹൈസ്ക്കൂളിൽ മെട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. ആദായകരമായ പ്രവൃത്തിയിലൊന്നും ഏർപ്പെട്ടില്ല. വിഭവസമ്പന്നയായ ജേഷ്ഠത്തിയുടെ, കുടുംബകാര്യങ്ങൾ അന്വേഷിച്ചുകൊണ്ടു കൊല്ലങ്കോട്ടു തന്നെ താമസിച്ചു. മാതാവു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ മരിച്ചു. കൃഷ്ണൻനായർ സംസ്കൃതത്തിലും ഇംഗ്ലീഷിലും അഭിജ്ഞനായിരുന്നതിനു പുറമേ ജ്യോതിഷത്തിലും ഹസ്തരേഖാശാസ്ത്രത്തിലും നിപുണനും ചരിത്രസംബന്ധമായുള്ള ഗവേഷണത്തിൽ സദാ വ്യാപൃതനുമായിരുന്നു. 1119-ാമാണ്ടു വൃശ്ചികമാസം സ്വാതിനക്ഷതരത്തിൽ ദേഹവിയോഗം ചെയ്തു. മരണസമയം മുൻകൂട്ടി അറിഞ്ഞിരുന്നു.
കൃഷ്ണൻനായർ (1) ശ്രീദേവീഹരണം ഭാഷാനാടകം, (2) ഋതുമഞ്ജരി, (3) വീരരവിവർമ്മചക്രവത്തി, (4) ഭാവകുതൂഹലം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനം, (5) വ്യവഹാരഭ്രമം അഥവാ കണ്ടൻമേനോന്റെ ഒസ്യത്തു് എന്നീ അഞ്ചു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
-
കരുവാ എം. കൃഷ്ണനാശാൻ (1043–1111)
കരുവാ എം. കൃഷ്ണനാശാൻ 1043-ാമാണ്ടു കുംഭമാസം 9-ാം൹ കൊല്ലത്തു് ഏറത്തു വീട്ടിൽ ജനിച്ചു. മാധവനാശാനായിരുന്നു അച്ഛൻ. വെളുത്തേരിൽ കേശവൻവൈദ്യൻ, ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ, കൊല്ലത്തു് അധ്യാപകന്മാരായിരുന്ന സുബ്രഹ്മണ്യശാസ്ത്രികൾ, ആപദുദ്ധാരണശാസ്ത്രികൾ ഇവരായിരുന്നു ആദ്യകാലത്തെ ഗുരുക്കന്മാർ. ഹിന്ദുമതത്തിന്റെ മൂലതത്ത്വങ്ങൾ നിഷ്കർഷിച്ചു പഠിക്കുകയും വിഗ്രഹാരാധനത്തിലും ഭസ്മധാരണത്തിലും മറ്റും വിശ്വസിക്കുകയും അത്തരത്തിലുള്ള പൂർവ്വാചാരങ്ങളെ എതിർക്കുന്നവരോടു വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തുകൊണ്ടിരുന്നു. പരമതഖണ്ഡനശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനും, ജ്ഞാനോദയസാരം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പ്രണേതാവുമായ കോയമ്പത്തൂർ വെങ്കിടഗിരിശാസ്ത്രികളുടേയും കുഞ്ഞൻപിള്ള ചട്ടമ്പിസ്വാമികളടേയും സവ്വോപരി നാരായണഗുരുസ്വാമികളുടേയും അന്തേവാസിയായി വളരെക്കാലം കഴിഞ്ഞുകൂട്ടുകനിമിത്തമാണു് അത്തരത്തിലുള്ള ഒരു ജീവിതം അദ്ദേഹത്തിനു നയിക്കുവാനിടവന്നതു്. വൈദ്യത്തിലും നല്ല വൈദുഷ്യം സമ്പാദിച്ചു. കേരളവർമ്മവിദ്യാമന്ദിരം എന്നൊരു സംസ്കൃതവിദ്യാലയവും രാജരാജവിലാസം അച്ചുക്കൂടവും കരുവായിൽ സ്ഥാപിച്ചു. വിദ്യാവിലാസിനി എന്ന പേരിൽ ഒരു മാസിക 1073-ാമാണ്ടു മേടമാസം മുതൽ കുറേക്കാലം സ്യാലനായ കൊല്ലം പെരിനാട്ടു ചന്തിരഴികത്തു് എസ്. പത്മനാഭനാശാന്റെ ഉടമസ്ഥതയിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. സദസ്സുകളിൽ പ്രഭാഷകൻ എന്ന നിലയിൽ വിഖ്യാതി നേടി. 1111-ാമാണ്ടു വൃശ്ചികമാസം 17-ാം൹ മരിച്ചു. കൊല്ലം മുണ്ടയ്ക്കൽ വലിയവീട്ടിൽ കൊച്ചുണ്ണിയായിരുന്നു ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ മരണാനന്തരം 1083-ൽ ചവറ തെക്കുംഭാഗത്തു പൈന്തൊടി തെക്കേതിൽ പുത്തൻമഠത്തിൽ കെ. കൊച്ചുപെണ്ണിനെ പരിഗ്രഹിച്ചു.
ആശാൻ സാഹിത്യസംബന്ധമായും മതപരമായും ആയുർവ്വേദവിഷയകമായും ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ശാകുന്തളത്തിനു് അദ്ദേഹം തർജ്ജമ രചിച്ചു, വിജയധ്വജം, ആര്യജയഭേരി മുതലായവ ആ കൂട്ടത്തിൽ ഉൾപ്പെടും. അർക്കുപ്രകാശം, ചികിത്സാക്രമകല്പവല്ലി, വൈദ്യമനോരമ എന്നീ വൈദ്യഗ്രന്ഥങ്ങൾ തർജ്ജമ ചെയ്തിട്ടുണ്ടു്.
-
അമ്പലപ്പുഴ മാധവപ്പുതുവാൾ (1040–1123)
മാധവപ്പുതുവാൾ അമ്പലപ്പുഴ വടക്കേമഠത്തിൽ കുഞ്ഞിക്കുട്ടിപ്പുതുവാൾസ്യാരുടേയും വടക്കൻപറവൂർ വന്നത്തു തേക്കുംകാട്ടിൽ ഒരിയിൽ വക്കീൽ രാമപ്പുതുവാളിന്റേയും ദ്വിതീയപുത്രനായി 1040-ാമാണ്ടു മേടമാസത്തിൽ ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. രാമപ്പുതുവാൾ വൈക്കത്തു തെക്കുംഭാഗത്തിൽ താമസമായിരുന്നതിനാൽ മാധവപ്പുതുവാളും അദ്ദേഹത്തോടുകൂടിത്തന്നെയ്രാണു് പാർത്തിരുന്നതു്. അവിടെ നിന്നു് അരിപ്പാട്ടു പോയി രാജരാജവർമ്മ മൂത്തകോയിത്തമ്പുരാനോടു കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചു. തിരിയെ വന്നതിനുമേൽ കുറേക്കാലം തരണനല്ലൂരില്ലത്തെ കാര്യസ്ഥനും തിരുവല്ലായിലെ ഒരു പ്രൈമറി സ്ക്കൂളിൽ അദ്ധ്യാപകനുമായിരുന്നു. ഒടുവിൽ വൈക്കത്തായിരുന്നു അദ്ധ്യാപകവൃത്തിനോക്കിയിരുന്നത്. 1070-ാമാണ്ടു തിരുവനന്തപുരത്തു നടന്ന ഭാഷാപോഷിണിസഭായോഗത്തിൽ കവിതാവേഗപരീക്ഷയിൽ രണ്ടാം സമ്മാനത്തിനർഹനായി. പുതുവാൾ പരിഗ്രഹിച്ചതു മൂഴിക്കുളത്തു തേക്കുംകാട്ടിൽ എന്നുകൂടി പേരുള്ള പുത്തനറയ്ക്കൽ മഠത്തിൽ പാവ്വതിപ്പുതുവാൾസ്യാരെയായിരുന്നു. അവരെ പാപ്പി എന്നു ബന്ധുക്കൾ വിളിച്ചുവന്നു. 1123 കർക്കടകം 23-ാം൹യായിരുന്നു പുതുവാളിന്റെ മരണം.
വലിയ പഠിത്തമൊന്നുമില്ലെങ്കിലും വാസനയുള്ള ഒരു കവിയായിരുന്നു പുതുവാൾ. 1 വെണ്മണിക്കായിതം, 2 സഹസ്രകലശം ശീതങ്കൻതുള്ളൽ ഉത്തരഭാഗം, 3 ദുഷ്ഷന്തൻ 4 സന്താനപ്രാർത്ഥന ഇവയാണു് പ്രധാനകൃതികൾ.
-
വി. കൃഷ്ണൻതമ്പി (1065–1113)
തിരുവനന്തപുരത്തു പാൽക്കുളങ്ങരയിൽ കൈപ്പള്ളി എന്ന ഭവനത്തിലെ ലക്ഷ്മിക്കുട്ടിയമ്മ എന്ന സ്ത്രീയെ നാഗരുകോവിൽ അമ്മവീട്ടിൽ കല്യാണിക്കുട്ടിയമ്മച്ചിയുടെ ആഗമനത്തോടുകൂടി ഇരിങ്ങാലക്കുട നടവരമ്പത്തുനിന്നു തിരുവനന്തപുരത്തേക്കു പോന്ന കൃഷ്ണൻനായർ വിവാഹം ചെയ്തു. കൃഷ്ണൻനായർ കൃഷ്ണപിള്ള എന്ന പേരിൽ ആ അമ്മവീട്ടിലെ വിചാരിപ്പുകാരനായിത്തീർന്നു. ആ ദാമ്പത്യബന്ധത്തില്‍ 1065-ാമാണ്ടു ധനുമാസം ആയില്യം നക്ഷത്രത്തിൽ ജനിച്ച ആ ആൺകുട്ടിയാണു കൃഷ്ണൻ തമ്പി, കുട്ടൻ എന്ന പേരിലായിരുന്നു ബാല്യത്തിൽ അദ്ദേഹത്തെ വിളിച്ചിരുന്നതു്. 1083-ൽ മെട്രിക്കുലേഷൻ പരീക്ഷയിൽ വിജയിയായി. എഫ്. ഏ. പരീക്ഷയിൽ ഒരു കൊല്ലം പരാജിതനായെങ്കിലും അടുത്ത കൊല്ലം അതിനു പകരം ഏർപ്പെടുത്തിയ ഇൻടർമീഡിയേറ്റു പരീക്ഷയിൽ പ്രശസ്തമായ വിജയം നേടി വിദ്യാർത്ഥിവേതനത്തിനു് അർഹനായി. പരിഷ്കരിച്ച പാഠപദ്ധതിപ്രകാരമുള്ള ആദ്യത്തെ ബി. ഏ. പരീക്ഷയിൽ സംസ്കൃതവും മലയാളവും ഐച്ഛികവിഷയങ്ങളായി സ്വീകരിച്ചു ജയിച്ചു. തദനന്തരം 1088-ൽ ആ വിദ്യാലയം വിട്ടു. 1086-ൽ തമ്പി തിരുവട്ടാറ്റമ്മവീട്ടിലെ രുൿമിണിപ്പിള്ളക്കൊച്ചമ്മയെ വിവാഹം ചെയ്തു. ബി. ഏ. ബിരുദം സമ്പാദിച്ചതിനുമേൽ സ്വല്പകാലം ഹജൂരാപ്പീസിൽ ഗുമസ്തനായി പണി നോക്കി. അതിനുമേൽ 1090-ൽത്തന്നെ ഉന്നതവിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കു പോയി. അക്കാലത്തു് ഐർലാൻഡിൽ സ്വാതന്ത്ര്യത്തിന്നുവേണ്ടിയുള്ള പ്രക്ഷോഭണം തീവ്രമായി നടന്നുകൊണ്ടിരുന്നു. സ്വാതന്ത്ര്യകാംക്ഷിയും സാധുജനാനുകമ്പിയുമായ തമ്പി താൻ അധ്യയനം തുടർന്നുകൊണ്ടിരുന്ന ഓക്സ്ഫോഡ് ബേലിയൽകാളേജ് വിട്ടു് 1091-ൽ സമരരംഗത്തിലേക്കു കുതിച്ചുപാഞ്ഞു. തന്നിമിത്തം 1092-ൽ ഇംഗ്ലണ്ടിലെ പഠിത്തം വിട്ടു ബിരുദമൊന്നുംകൂടാതെ തിരിയെപ്പോരേണ്ടിവന്നു എന്നു ചുരുക്കത്തിൽ പറഞ്ഞാൽ മതിയാകുന്നതാണല്ലോ. 1096-ൽ രുൿമിണിപ്പിള്ളക്കൊച്ചമ്മ മരിച്ചപ്പോൾ ആ സാധ്വിയുടെ സഹോദരി ഭഗവതിപ്പിള്ളക്കൊച്ചമ്മയെ പരിഗ്രഹിച്ചു. 1102-ൽ കടൽപ്പുറത്തു ശംഖിൻ മുഖത്തു് ഒരു ഗൃഹം പണിയിച്ച് അവിടെ താമസം തുടങ്ങി. 1109-ൽ തമ്പി ഗവർമ്മെന്റ് ആർട്ട്സ്കാളേജിലെ പൗരസ്ത്യ ഭാഷാപര്യവേക്ഷകനായി നിയമിക്കപ്പെട്ടു. ആ സ്ഥാനലാഭത്തിനുമേൽ തമിഴും ശാസ്ത്രീയരീതിയിൽ പഠിച്ചു. 1113-ാമാണ്ട് കുംഭമാസം 22-ാം൹ താൻ ജീവിതതുല്യമായി സ്നേഹിച്ച തന്റെ കാളേജിൽ ഒരു വിദ്യാർത്ഥിസമ്മേളനത്തിൽ പ്രസങ്ഗിച്ചുകൊണ്ടുനില്ക്കുന്ന അവസരത്തിൽ രക്തസമ്മർദ്ദം നിമിത്തം കഥാവശേഷനായിത്തീരുകയാണു് ചെയ്തതു്. കൃഷ്ണൻതമ്പിയെ നാം ഒരു കവി, വാഗ്ഗേയകാരൻ, പ്രഹസനപ്രണേതാവു്, ഗദ്യകർത്താവു്, കലാപ്രവർത്തകൻ എന്നിങ്ങനെ പല നിലകളിൽ സാഭിമാനം സ്മരിക്കേണ്ടതുണ്ട്. 1111-ൽ സഹൃദയ എന്നൊരു മാസിക തുടങ്ങിച്ച് അതു് ഉൽക്കൃഷ്ടമായ രീതിയിൽ കറേക്കാലം നടത്തിച്ചു.
1 ലളിത, 2 അജ്ഞാതവാസം, 3 പേടികാസന്യാസി, 4 ദ്രൗപദീവിജയം എന്നീ നാലു് ഏകാങ്കങ്ങളും, 5 ശ്രീരാമകൃഷ്ണചരിതം ഗേയപ്രബന്ധവും (1106), 6 പാദുകാപട്ടാഭി ഷേകവും സംസ്കൃതകൃതികളാകുന്നു. 7 മുദ്രാരാക്ഷസനാടകത്തെ സംക്ഷേപിച്ചു തൎജ്ജമ ചെയ്തിട്ടുള്ള ഒരു ഭാഷാകൃതിയാണു് ചാണക്യൻ (1096). 8 ഷഷ്ടിപുർത്തിദപ്പണം (1093) ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ട്യബ്ദപൂർത്തി സംബന്ധിച്ചു രചിച്ചിട്ടുള്ള ഒരു ഗാനകാവ്യമാകുന്നു. 9 ഭാഷയിൽ ഹരികഥാകാലക്ഷേപത്തിനുവേണ്ടി രചിച്ച ഗദ്യഗേയ സമ്മിളിതമായ ഒരു കൃതിയാണു് ധ്രുവചരിതം. 10 വല്ലീകുമാരം, 11 ചുഡാമണി, 12 താടകാവധം ഇവ അദ്ദേഹത്തിന്റെ മൂന്നു് ആട്ടക്കഥകളാണു്. 13 കപാലകണ്ഡല, 14 സൗദാമിനി ഇവ നോവലുകളാകുന്നു. ബങ്കിമചന്ദ്രചതോപാധ്യായൻ ബംഗാളിയിൽ രചിച്ച സുപ്രസിദ്ധമായ മൂലഗ്രന്ഥത്തിന്റെ ആംഗലഭാഷാനുവാദം വായിച്ചു കഥാവസ്തു ഗ്രഹിച്ചു നിർമ്മിച്ച ഒരു സ്വതന്ത്രകൃതിയാണതു്. തമ്പി ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകവും അതുതന്നെയാണു്. 15 വിധി യന്ത്രത്തിരിപ്പ്, 16 കമലത്തിന്റെ കന്നിക്കേസ്, 17 മരതകമാല, 18 ഭാരതിക്കുട്ടി, 19 പ്രതിക്രിയ, 20 മൃണാളിനി, അഥവാ ഇന്നത്തെ വനിത ഇവയെല്ലാം പ്രഹസനങ്ങളാകുന്നു. തമ്പി സംസ്തൃതപാഠശാലാധ്യാപകനായതുമുതൽ കൊല്ലന്തോറും ഓരോ പ്രഹസനം എഴുതുകയും അതു വിദ്യാർത്ഥികളെക്കൊണ്ടു് അഭിനയിപ്പിക്കുകയും ചെയ്യുക പതിവായിരുന്നു. 21 ഉർവ്വശി, വിക്രമോർവ്വശീയം കഥയിൽ സ്വല്പം വ്യത്യാസം വരുത്തി കേകാവൃത്തത്തിൽമാത്രം പദ്യങ്ങൾ ഘടിപ്പിച്ചു. പാശ്ചാത്യരീതിയിൽ ഗദ്യത്തിന്റെ സ്പർശം കൂടാതെ എഴുതീട്ടുള്ള ഒരു നവീന നാടകമാകുന്നു. അതിൽ നാലു രംഗങ്ങളേ ഉള്ളു. 22 നളിനി ഒരു ചെറുകഥയാണ്.
-
പട്ടം എൻ. കൊച്ചുകൃഷ്ണപിള്ള (1061–1097)
എൻ. കൊച്ചുകൃഷ്ണപിള്ള തിരുവനന്തപുരം പട്ടത്തു കുറുങ്ങാനൂർ മഠത്തുവിളവീട്ടിൽ അനന്തുഅമ്മയുടേയും ജ്യോത്സ്യൻ നെയ്യാറ്റിൻകര ഏണിത്തോട്ടത്തു പത്മനാഭപിള്ളയുടേയും പുത്രനായി 1061–ാമാണ്ടു മേടമാസം ചിത്തിരനക്ഷത്രത്തിൽ ജനിച്ചു. തിരുവനന്തപുരത്തു ഗവർമ്മെന്റുകോളേജിൽ മട്രിക്കുലേഷൻപരീക്ഷ ജയിച്ചതിനുമേൽ തൃശ്ശിനാപ്പള്ളി സെന്റ്ജോസഫ് കോളേജിൽനിന്നു് ഇന്റർമീഡിയറ്റിലും തിരുവനന്തപുരം കോളേജിൽനിന്നു ബി. ഏ. യിലും ഉത്തീർണ്ണനായി. പ്രിന്നീട പ്രൈവറ്റായി പഠിച്ച് എം. ഏ. പരീക്ഷയിലും വിജയം നേടി. ആദ്യം ഹജ്ജൂർസെക്രറേററിയറ്റിൽ ഒരു ക്ലാർക്കായി പ്രവേശിച്ച അദ്ദേഹം എക്സൈസ് ഇൻസ്പെക്ടരായി ഉയർന്നു. 1092-ാമാണ്ടു മകരമാസം 27-ാം൹ കവയിത്രിയായ തെക്കേക്കുന്നത്തു കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്ത. പുനലൂർനിന്നു പ്രചരിച്ചിരുന്ന ശാരദ എന്ന മാസികയുടെ ആധിപത്യം വഹിച്ചതു കല്യാണിക്കുട്ടിയമ്മയായിരുന്നു. അതിൽ അനേകം ഉപന്യാസങ്ങൾ കൊച്ചുകൃഷ്ണപിള്ള പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കല്യാണിക്കുട്ടിയമ്മ തന്റെ കൃതികൾ സാഹിത്യസൗന്ദര്യം ഒന്നാം ഭാഗം എന്ന പേരിൽ 1121-ൽ അച്ചടിപ്പിക്കുകയുണ്ടായി. 1097-ാമാണ്ടു് ഇടവമാസം 15-ാം൹ സന്നിപാതജ്വരംനിമിത്തം കൊച്ചുകൃഷ്ണപിള്ള അല്പായുസ്സിൽ മരിച്ചുപോയി.
കൊച്ചുകൃഷ്ണപിള്ള വൃത്താനുവൃത്തമായും കേരളപ്രാസം സാർവ്വത്രികമായി ദീക്ഷിച്ചും മേഘസന്ദേശം ഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ടു്.
-
ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള (1040–1121)
ജി. പത്മനാഭപിള്ള 1040-ാമാണ്ടു വൃശ്ചികം 12-ാം൹ ചിത്തിരനക്ഷത്രത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു കുളവറ വിളാകത്തുവീട്ടിൽ ജനിച്ചു. പിതാവു മേൽകങ്ങാണം അമീനാദാരായിരുന്ന ശ്രീകണ്ഠേശ്വരം പരുത്തിക്കാട്ടു നാരായണപിള്ളയും മാതാവു ഭാഷാചരിത്രകർത്താവായ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ മൂത്ത സഹോദരി നാരായണിയമ്മയുമായിരുന്നു. പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞു പേട്ടയിൽ രാമൻപിള്ള ആശാൻ സ്ഥാപിച്ച പള്ളിക്കൂടത്തിൽ ഇംഗ്ലീഷു പഠിച്ചുതുടങ്ങി. രാമക്കുറുപ്പ മുൻഷി, അദ്ദേഹത്തിന്റെ അസിസ്റ്റന്റായി ഹൈസ്ക്കൂളിൽ മലയാളം പഠിപ്പിച്ചിരുന്ന പുരുഷോത്തമൻപിള്ള മുതൽപേരുടെ പ്രോത്സാഹനം ആ ബാലനു സിദ്ധിച്ചു. ആയിടയ്ക്കുതന്നെ പഴവങ്ങാടി വാഞ്ചേശ്വരശാസ്ത്രികളുടെ കീഴിൽ സംസ്കൃതവും, കവിയൂർ പരമേശ്വരൻമുസ്സതിന്റെ കീഴിൽ വൈദ്യവും പഠിച്ചുതുടങ്ങി. മെട്രിക്കുലേഷൻപരീക്ഷ ഒരു കുറി തോറ്റതിനുമേൽ അച്ഛൻ മരിച്ചു പോകുകയാൽ പഠിത്തം ആ നിലയിൽ അവസാനിപ്പിക്കേണ്ടി വന്നു. അക്കാലത്തു കവിക്കു കണ്ടെഴുത്തുവകുപ്പിൽ ഒരു ചില്പറ പണിയുണ്ടായിരുന്നു. 1073-ൽ മജിസ്രേട്ടുപരീക്ഷ ജയിച്ചപ്പോൾ ആ ജോലിയിൽ നിന്നു തൽക്കാലം വിരമിച്ചു തിരുവനന്തപുരത്തു- ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ വീണ്ടം പഴയ ജോലിതന്നെ സ്വീകരിക്കേണ്ടിവന്നു. കൈതമുക്കിൽ വാറുവിളാകത്തുവീട്ടിൽ ഗൗരിയമ്മയെ 1077 മേടമാസം 2-ാം൹ വിവാഹം ചെയ്തു. 1072–ാമാണ്ടു കുംഭമാസത്തിലാണു് മലയാളത്തിൽ ഒരു നിഘണ്ടു നിർമ്മിക്കണമെന്ന മോഹം ഉദിച്ചതു്. ആ ഉദ്യമത്തിൽ അതിനുമുൻപുതന്നെ അദ്ദേഹത്തിന്റെ സാഹിത്യപരിശ്രമങ്ങളെ അഭിനന്ദിച്ചിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാനും വേണ്ട പ്രോത്സാഹനം നല്കി. 20 കൊല്ലംകൊണ്ടു പ്രസ്തുതവ്യവസായം പൂർത്തിയാക്കി. 1081-ൽ കണ്ടെഴുത്തിലെ ജോലി രാജി കൊടുത്തു നെയ്യാറ്റിൻകരെ ക്രിമിനൽ വക്കീലായി. അപ്പോഴും നിഘണ്ടു നിർമ്മിതിതന്നെയായിരുന്നു പ്രധാനമായ കൃത്യം. 1085-ൽ ഭാഷാവിലാസം എന്ന പേരിൽ ഒരു മാസിക ആരംഭിച്ചു് ഒരു കൊല്ലം നടത്തി. പിന്നെ കുറേക്കാലം വർക്കല മജിസ്ത്രേട്ടുകോടതിയിൽ വക്കീലായിരുന്നു. 1098-ാമാണ്ടു് ഇടവം 8-ാം൹ അദ്ദേഹത്തിന്റെ സാഹിത്യപോഷണത്തെ അനുമോദിച്ചു ശ്രീമുലംതിരുനാൾ മഹാരാജാവു് ഒരു വിരശൃംഖല സമ്മാനിച്ചു. ഒടുവിൽ കൈതമുക്കിലുള്ള സ്വഭവനത്തിലായിരുന്നു താമസം. സാഹിത്യാഭരണം നിഘണ്ടു അവിടെവെച്ചാണു് എഴുതിക്കൊണ്ടിരുന്നതു്. 1121-ാമാണ്ടു കുംഭമാസം 21-ാം൹ യശശ്ശരീരനായി.
1 ധർമ്മ ഗുപ്തവിജയം, 2 സുന്ദോപസുന്ദയുദ്ധം എന്നീ ആട്ടക്കഥകൾക്കും, 3 കനകലതാസ്വയംവരം, 4 പാണ്ഡവവിജയം, 5 മദനകാമ ചരിതം എന്നീ നാടകങ്ങൾക്കും പുറമെ, പത്മനാഭപിള്ള 6 കീചകവധം തുള്ളൽ, 7 കേരളവർമ്മചരിതം, 8 കുഞ്ചൻ നമ്പിയാർ, 9 കാളിയമർദ്ദനം എന്നീ ലഘുകാവ്യങ്ങൾ, 10 ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടു്, 11 ലക്ഷ്മീരാജ്ഞി, 12 നമ്മുടെ മഹാരാജാവു് എന്നീ ഗദ്യകൃതികൾ മുതലായി അനേകം പുസ്തുകങ്ങൾ രചിച്ചിട്ടുണ്ട്. എന്നാൽ 13 ശബ്ദതാരാവലി എന്ന ബൃഹൽകോശമാണു് അദ്ദേഹത്തെ ഭാഷയുടെ പരമോപകർത്താക്കളിൽ അന്യതമനായി പ്രദർശിപ്പിക്കുന്നതു്. 14 സാഹിത്യാഭരണം നിഘണ്ടുവിനെപ്പറ്റി മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
-
സി. പി. ഗോവിന്ദപ്പിള്ള (1052–1114)
സി. പി. ഗോവിന്ദപ്പിള്ള ചിറയിൻകീഴ് കരിങ്ങാടത്തുവീട്ടിൽ കല്യാണിക്കുട്ടിയമ്മയുടെ പുത്രനായി 1052-ാമാണ്ടു് ഇടവമാസം 8-ാം൹ ജനിച്ചു. പിതാവു വർക്കല കടവറത്തൂർവീട്ടിൽ പരമേശ്വരൻപിള്ളയായിരുന്നു. ബാല്യംമുതല്ക്കു തന്നെ ഭാഷയിൽ ഗദ്യപദ്യങ്ങൾ എഴുതുന്നതിൽ അഭിരുചി പ്രദർശിപ്പിച്ചു. ചിറയിൻകീഴ് പി. ഗോവിന്ദപ്പിള്ള എന്ന പേരിലാണു് അക്കാലത്തു് അദ്ദേഹം അറിയപ്പെട്ടിരുന്നതു്. ആദ്യം ഒരു പത്രപ്രവർത്തകനായി രംഗപ്രവേശംചെയ്തു് 1077–നുമുൻപു കേരളപഞ്ചികയും മറ്റും നടത്തി. പിന്നീടു വക്കത്തുനിന്നു പുറപ്പെടുവിച്ച സ്വദേശാഭിമാനിയുടെ ആധിപത്യം വഹിച്ചു. 1081-ൽ അദ്ദേഹത്തിന്റെ സഹപ്രവർത്തകനായിരുന്ന കെ. രാമകൃഷ്ണപിള്ള അതിന്റെ പ്രസാധകത്വം സ്വീകരിച്ചപ്പോൾ അവിടെനിന്നു മാറി. ഭാഷാപോഷിണിക്കു നിരന്തരം ലേഖനമയച്ചു സഹായിച്ചു. വറുഗീസുമാപ്പിളയുടെ സുഹൃത്തും ആ വഴിക്കു വലിയകോയിത്തമ്പുരാന്റെ ആശ്രിതനുമായി. ആ മഹാന്റെ ശിപാർശകൊണ്ടു ഗോവിന്ദപ്പിള്ളയ്ക്കു സർക്കാർ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മലയാളം പണ്ഡിതനാകുവാൻ സാധിച്ചു. പേരു് സി. പി. ഗോവിന്ദപ്പിള്ളയെന്നു മാറ്റി. പല സ്ഥലങ്ങളിൽ ആ ഉദ്യോഗത്തിൽത്തന്നെ പണിനോക്കി. അതിനിടയ്ക്കു തെക്കൻ തിരുവിതാംകൂറിലും മറ്റും പ്രചരിയ്ക്കുന്ന പല വില്ലടിച്ചാൻ പാട്ടുകളും ഇരണിയൽ മുതൽ കൊല്ലംവരെയുള്ള സ്ഥലങ്ങളിൽ നടപ്പിലുള്ള മറ്റു നാടോടിപ്പാട്ടുകളം നിപുണമായ ഗവേഷണത്തിന്റെ ഫലമായി സഞ്ചയിച്ചു മലയാളത്തിലെ പഴയ പാട്ടുകൾ ഒന്നാം ഭാഗം എന്ന പേരിൽ 1093-ൽ പ്രസിദ്ധീകരിച്ചു. 1114-ാമാണ്ടു മീനമാസം 20-ാം൹ തിരുവനന്തപുരത്തു തമ്പാനൂരുള്ള സ്വഗൃഹത്തിൽവച്ചു മരിച്ചു. മരിക്കുന്നതുവരെക്കും പലതരത്തിൽ സാഹിത്യസേവനം ചെയ്തുകൊണ്ടിരുന്നു. ഇടക്കാലത്തു ജ്യോതിഷത്തിലും നല്ല അറിവു സമ്പാദിച്ചു. ആദ്യം ചിറയിൻകീഴ് അണ്ണാർവിളാകത്തുവീട്ടിൽ പാർവ്വതിയമ്മയേയും, 1085-ൽ ആ സാധ്വിയുടെ മരണാനന്തരം തമ്പാനൂർ കുഞ്ചുവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയേയും വിവാഹം ചെയ്തു.
1 മലയാളത്തിലെ പഴയ പാട്ടുകടൾ ഒന്നാം ഭാഗം, 2 കൃഷ്ണകാന്തന്റെ പത്രിക, 3 മാലതി, 4 സാഹിത്യസുധാകരം, 5 നാടകകഥാചതുഷ്ടയം, 6 കാളിദാസചരിത്രം, 7 ക്രിസ്റ്റഫർ കൊളംബസ്, 8 വാസ്കോഡിഗാമാ, 9 ചന്ദ്രസേനൻ, 10 ആര്യഭൂഷണം, 11 പുരാണപ്രഭാവം, 12 ജാതകഫലബോധം ഇവയാണു് ഗോവിന്ദപ്പിള്ളയുടെ പ്രധാനകൃതികൾ.
-
കെ. സി. കുട്ട്യപ്പനമ്പ്യാർ (1057–1114)
കട്ട്യപ്പനമ്പ്യാർ ഉത്തരകേരളത്തിൽ ചിറയ്ക്കൽ താലൂക്കിൽ മക്രേരിഅംശത്തിൽ കടലാ ചാത്തോത്തു ശ്രീദേവിയമ്മയുടെ പുത്രനായി ജനിച്ചു. ജനനം 1057-ാമാണ്ടിടയ്ക്കാണു്. അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥൻ വി. ഒ. കുഞ്ഞിരാമൻനമ്പ്യാർ എന്ന പണ്ഡിതനായിരുന്നു. 38-ാമത്തെ വയ്യസ്സിൽ കോഴിക്കോട്ടു സാമൂതിരിക്കോളേജിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടു. ഇരുപതുകൊല്ലക്കാലം ആ കോളേജിൽ ജോലിനോക്കി. അവിടെവച്ചു പലരേയും സംസ്കൃതം അഭ്യസിപ്പിച്ചിട്ടുണ്ട്. സർവ്വീസിൽ നിന്നു പിരിയുന്നതിനുമുൻപു നിര്യാതനായി. 1114-ാമാണ്ടു കുംഭമാസത്തിൽ (1939 മാർച്ച് 26) മരിച്ചു. 42-ാമത്തെ വയസ്സിൽ കോട്ടയിൽ കൂലോത്തു മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. അദ്ദേഹത്തിനു കവിമണി എന്ന സ്ഥാനം ഇടപ്പള്ളി കൃഷ്ണരാജാവു സമ്മാനിച്ചതാണു്.
നമ്പിയാരുടെ കൃതികൾ എല്ലാം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. അച്ചടിപ്പിച്ചിട്ടുള്ളവയിൽ പ്രധാനങ്ങൾ, 1 വിഘ്നരാജോത്ഭവം ആട്ടക്കഥ, 2 സാഹിതീ വിലാസം (ഖണ്ഡകൃതികൾ) മൂന്നു ഭാഗങ്ങൾ, 3 ഗദ്യകുമാരസംഭവം എന്നിവയാകുന്നു.
-
കെ. എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ (1052–1122)
ബ്രിട്ടീഷ് മലബാറിൽ കോട്ടയം താലുക്കിൽ ഒളവിലംശത്തിൽ കണ്ണാരത്തു മല്ലോളിൽ എന്ന തറവാട്ടിൽ കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മ 1052-ാമാണ്ടു മേടമാസത്തിൽ രോഹിണി നക്ഷത്രത്തിൽ ജനിച്ചു. പിതാവു് അക്കാലത്തെ ഒരു പേരുകേട്ട അഭിഭാഷകനായിരുന്ന കൊയ്യോടൻകുന്നത്തു കണ്ണൻനമ്പിയാരും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. മാതാപിതാക്കന്മാർ കഞ്ഞുലക്ഷ്മിയുടെ വിദ്യാഭ്യാസത്തിൽ സവിശേഷമായ ശ്രദ്ധപതിപ്പിച്ചു. അന്നു വടക്കേ മലബാറിലെ ഒരു പണ്ഡിതമശ്രേഷ്ഠനായിരുന്ന കൊല്ലച്ചേരി കുഞ്ഞിരാമക്കുറുപ്പായിരുന്നു ബാലികയുടെ ഗുരുനാഥൻ. അദ്ദേഹത്തോടു കാവ്യനാടകങ്ങളും അലങ്കാരവും അഭ്യസിച്ചു. ശിവഭക്തനായിരുന്ന ആ ഗുരു തന്റെ ശിഷ്യവർഗ്ഗത്തോടു് ഒരവസരത്തിൽ ഒരു ശിവസ്തോത്രം ഉണ്ടാക്കണമെന്നാജ്ഞാപിച്ചു. അപ്പോൾ രചിച്ചതാണു് സദാശിവസ്തോത്രം. അതു് ഓടാട്ടിൽ കേശവമേനോന്റെ സ്തവരത്നമാലികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 19-ാമത്തെ വയസ്സിൽ കവയിത്രിയെ ഇരുവനാട്ടു പ്രഭുക്കുന്മാരിൽ പ്രഥമഗണനീയനായ കിഴക്കേടത്തുചന്ദ്രോത്തു കുഞ്ഞിയനന്തൻ വലിയനമ്പിയാർ വിവാഹം ചെയ്ത. അതിൽപ്പിന്നീടം ആ സ്ത്രീരത്നം തന്റെ സംസ്തൃതവിജ്ഞാനത്തിനു വൈപുല്യവും അഗാധതയും വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. കുറേക്കഴിഞ്ഞു സ്വകുടുംബവും ഭർത്തൃകടുംബവും തമ്മിൽ പല വ്യവഹാരങ്ങളും ഉണ്ടാകയും അതിന്റെ ഫലമായി ആ വിവാഹബന്ധം വിച്ഛിന്നമാകയും ചെയ്തു. പിന്നീടു് ഏതാനും വർഷങ്ങൾക്കുമേൽ ഉത്തരകേരളത്തിലെ പ്രശസ്തവും ധനാഢ്യയവുമായ താഴക്കാടു് എന്ന നമ്പുരികുടുംബത്തിലെ അന്നത്തെ മൂപ്പുനായിരുന്ന നീലകണ്ഠൻതിരുമുൻപു് കവയിത്രിയെ വിവാഹം ചെയ്ത. അന്നുമുതല്ക്കാണു് നമ്മുടെ ചരിത്രനായിക കെട്ടിലമ്മയായതു്. ആ വിവാഹത്തിൽ ഒരു പുത്രനും ഒരു പുത്രിയും ജനിച്ചു. അതിനുമുമ്പിലത്തെ വിവാഹത്തിൽ ഒരു പുരുഷപ്രജയും ജനിച്ചിരുന്നു. കുട്ടമത്തു കുഞ്ഞിക്കൃഷ്ണക്കുറുപ്പു കെട്ടിലമ്മയടെ അയല്‍പക്കക്കാരനായിരുന്നു. അതിനാൽ അദ്ദേഹവുമായയള്ള സഹവാസത്തിനു സംഗതി വന്നുചേരുകയും അതു കെട്ടിലമ്മയുടെ കവനപാടവത്തെ വളരെ വർദ്ധിപ്പിക്കുകയും ചെയ്തു. 1096-ൽ ഭർത്താവു മരിച്ചു. അതിനെത്തുടർന്നു സ്വപുത്രിയായ പത്മിനിക്കെട്ടിലമ്മയുടെ ഭർത്താവായ കടത്തനാട്ട് ഇടവലത്തു കോവിലകത്തു കുഞ്ഞിശ്ശങ്കരവർമ്മത്തമ്പുരാന്റെ നിര്യാണവും സംഭവിച്ചു. ഈ കുടുംബദുഃഖങ്ങൾ കഞ്ഞിലക്ഷ്മിക്കെട്ടിലമ്മയുടെ ജീവിതത്തിൽ ഒരു വലിയ മാറ്റം വരുത്തി. മുമ്പുതന്നെ വിനീതയും ഭഗവൽഭക്തയും പരോപകാരപ്രവണയുമായ ആ മനസ്വിനി ബഹിർമ്മുഖങ്ങളായ വ്യാപാരങ്ങളിൽനിന്നു പ്രായേണ വിരമിച്ചു. ഒട്ടവിൽ വാതരോഗം ബാധിച്ച് 1122-ാമാണ്ടു ഇടവമാസം 283-ാം൹ യശശ്ശരീരയായി.
കെട്ടിലമ്മയുടെ കൃതികളിൽ സംസ്കൃതത്തിൽ 1 പ്രാർത്ഥനാഞ്ജലിയും, ഭാഷയിൽ 2 സാവിത്രീവൃത്തം കൈകൊട്ടിക്കളിപ്പാട്ടം, 3 കൗസല്യാദേവി, 4 പുരാണചന്ദ്രിക എന്നീ കാവ്യങ്ങളും, 5 ഗോകർണ്ണപ്രതിഷ്ഠ, കടാംകോട്ടു മാക്കം കിളിപ്പാട്ട് എന്നീ കൂട്ടുകവിതകളം പ്രസിദ്ധീകരിച്ചിട്ടണ്ടു്. ഇനിയും കവനകൗമുദിയിലെ ആഴ്വാഞ്ചേരിത്തമ്പ്രാക്കളും, ആത്മപപോഷിണിയിലെ കേളനും, സമുദായദീപികയിലെ ഏലക്കൻകോരനും, ശാരദയിലെ ഒരൈതിഹ്യവും, ദക്ഷിണ ദീപത്തിലെ ഒരത്ഭുതവൃത്തവും മറ്റും അപ്രകാശിതങ്ങളായി കിടക്കുന്നു.
-
പരുത്തിക്കാട്ടു ഗോപാലപിള്ള (1073–1117)
പരുത്തിക്കാട്ടു ഗോപാലപിള്ളയുടെ തറവാടു തിരുവല്ലയ്ക്കു രണ്ടര മൈൽ അകലെ പടിഞ്ഞാറുള്ള ചാത്തങ്കരിയിൽ പരുത്തിക്കാട്ടുവീടാണു്. ഹജൂർ ഹെഡ് രായസം തിരുവല്ലാ കൃഷ്ണപിള്ള അച്ഛനും ലക്ഷ്മിയമ്മ അമ്മയുമായിരുന്നു. ജനനം 1073-ാമാണ്ടു മേടമാസത്തിലാണു്. തിരുവനന്തപുരത്തു കോളേജിൽ പഠിച്ചു ബി. ഏ. പരീക്ഷ ജയിച്ചു. കുറേക്കാലം തിരുവിതാംകൂർ കർഷകമാസികയുടെ ആധിപത്യം വഹിച്ചു. പിന്നീടു തിരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ടുമെന്റിൽ ഗ്രൂപ്പു സൂപ്രണ്ടുപണി നോക്കിക്കൊണ്ടിരിക്കവേ 1117-ആമാണ്ടു മിഥുനം 3-ാം൹ മരിച്ചു. ഇംഗീഷ് കാവ്യങ്ങളെ വിവർത്തനം ചെയ്കയും അനുകരിക്കയും ചെയ്യുന്നതിൽ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വകയായി മല്ലിക എന്നൊരു കാവ്യം 1096-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
-
വി. കെ. ജോസഫ് മാപ്പിള (1049–1120)
വി. കെ. ജോസഫ് മാപ്പിള തൃപ്പൂണിത്തുറെനിന്നു രണ്ടര നാഴിക തെക്കു കണിയാപ്പള്ളി എന്ന ദേശത്തു വേമ്പനാട്ടു വീട്ടിൽ 1049-ാമാണ്ടു ജനിച്ചു. ചെറുപ്പത്തിലേ ഒരു സമുദായ പ്രവർത്തകനായിത്തീർന്നു. കൊച്ചിയിലെ ജന്മികുടിയാൻ നിയമം മുതലായ പല നല്ല നല്ല കാര്യങ്ങൾക്കുവേണ്ടി അക്ഷീണമായി പരിശ്രമിച്ചു. പദ്യത്തിലായാലും ഗദ്യത്തിലായാലും തനിക്കു തോന്നിയതു തുറന്നുപറയുക എന്നുള്ളതായിരുന്നു അദ്ദേഹത്തിന്റെറ വ്രതം. തുളച്ചുകയറി ഹൃദയത്തിലേക്കു പായുന്ന ഒരു മാതിരി ഫലിത ശൈലി അദ്ദേഹത്തിനു സ്വാധീനമായിരുന്നു. പരമാർത്ഥമായി ജീവിതം നയിച്ച ഒരു ഗ്രാമീണനായ കർഷ്കനാണു് അദ്ദേഹമെന്നു പറയാം. വില്ലാൾവട്ടം ചക്രവർത്തി, യൂദകുലദീപിക, അത്ഭുതപ്രസവം, വേദമണിഗാഥ, സംഗീതരൂപമാല, ചോദ്യാദിപാന, സാറാമ്മ മുതലായി പത്തുപന്ത്രണ്ടു പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1120–ാമാണ്ടു വൃശ്ചികമാസം 11-ാം൹ മരിച്ചു.
-
കല്ലന്മാരുതൊടിയിൽ രാമുണ്ണിമേനോൻ (1079–1126)
കല്ലന്മാരുതൊടിയിൽ രാമുണ്ണിമേനോൻ പുസ്തകമായി ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. അദ്ദേഹം കവന കൗമുദിയിലും മാതൃഭൂമിയിലും മറ്റും ചില ലഘുകൃതികൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. അവയെല്ലാം അദ്ദേഹത്തെ ഒരു നല്ല കവിയായി പ്രദർശിപ്പിക്കുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മാവിന്റെ കീഴിൽ പട്ടാമ്പി മഹാപാഠശാലയിലാണു് സംസ്കൃതഭാഷ പ്രധാനമായി അഭ്യസിച്ചതു്. കുറേക്കാലം ചില ഡിസ്ത്രിക്ട് ബോർഡ് സ്ക്കൂളുകളിലും ഒറ്റപ്പാലം ഹൈസ്കൂളിലും മലയാളപണ്ഡിതനായിരുന്നു. 1105-ാമാണ്ടിടയ്ക്കു ഖദർ ധരിക്കുന്ന വിഷയത്തിൽ വിദ്യാഭ്യാസാധികൃതന്മാർ കൈക്കൊണ്ട നയത്തെ പ്രതിഷേധിച്ചു് ഉദ്യോഗം രാജിവെച്ചു. 1098 മുതല്‍ക്കുതന്നെ അദ്ദേഹം ഒരു കോൺഗ്രസ്സുകാരനായിരുന്നു. 1105 മുതൽ സത്യാഗ്രഹസമരത്തിൽ സജീവമായി പങ്കെടുത്തു. വള്ളുവനാട്ടു താലൂക്കുബോർഡിലും മലബാർ ഡിസ്ത്രിക്ട് ബോർഡിലും അംഗമായിരുന്നിട്ടുണ്ട്. ഒടുവിൽ വയറ്റിൽ ഒരു പഴുപ്പുണ്ടായി മാന്നന്നൂർ എന്ന സ്ഥലത്തു് അദ്ദേഹത്തിന്റെ സഹോദരിയുടെ ഗൃഹത്തിൽവച്ചാണു് മരിച്ചതു്. ആദ്യകാലത്തു സംസ്കൃതവൃത്തങ്ങളിലും പിന്നീടു പ്രായേണ ഭാഷാവൃത്തങ്ങളിലും ഭാവാത്മകങ്ങളായ കവിതകൾ എഴുതിക്കൊണ്ടിരുന്നു.
-
വി. സി.ബാലകൃഷ്ണപ്പണിക്കര്‍ (1064-1090)
ബ്രിട്ടീഷ്മലബാറിൽ ഏറനാട്ടു താലൂക്കിൽ ഊരകം അംശത്തിൽ വെള്ളാട്ടു ചെമ്പലശ്ശേരി വീട്ടിൽ 1064-ാമാണ്ടു കുംഭമാസം ചതയംനക്ഷത്രത്തിലായിരുന്നു ബാലകൃഷ്ണപ്പണിക്കരുടെ ജനനം. പിതാവു കപ്പേടത്തു കൃഷ്ണനുണ്ണിനായരായിരുന്നു. ഒരു നാട്ടെഴുത്തച്ഛനായ കറുപ്പൻ പൂശാരി എന്നൊരാളെക്കൊണ്ടു സംസ്കൃതത്തിൽ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിച്ചു. ഭാഗ്യവശാൽ പണിക്കർക്കു് 1075-ാമാണ്ടു ചിങ്ങമാസത്തിൽ കേരളഭോജരാജനെന്നു പ്രസിദ്ധനായ പടിഞ്ഞാറെക്കോവിലകത്തു് ഏട്ടൻതമ്പുരാനെ സന്ദർശിക്കുന്നതിനു് ഇടവരികയും ശിഷ്യനെന്ന നിലയിൽ കൂടെത്താമസിച്ചുകൊള്ളുവാൻ അദ്ദേഹത്തിന്റെ അനുവാദം ലഭിക്കുകയും ചെയ്തു. തനിക്കു കിട്ടിയ ആ ശുഭാവസരം കവി പാഴാക്കിയില്ല. കാവ്യനാടകാലങ്കാരങ്ങളും കൗമുദിയിൽ ഏതാനും ഭാഗവും അതോടുകൂടി നിത്യോപയോഗത്തിനുവേണ്ട ഇംഗ്ലീഷും അവിടെവച്ചു വശമാക്കി. വിദ്യാഭ്യാസം സമാപിച്ചു പത്രപ്രവർത്തനത്തിലേക്കു നയിച്ചു. അന്നു കോഴിക്കോട്ട് ഏട്ടൻതമ്പുരാന്റെ പ്രധാനാശ്രിതനായ പുളിയമ്പറ്റ കുഞ്ഞിക്കൃഷ്ണമേനവൻ മനോരമ എന്ന പത്രം പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. പത്രാധിപത്യം കൊണ്ടു വേണം ലോകസേവനം ചെയ്‍വാൻ എന്നു് അതിനുമുമ്പു തന്നെ തീർച്ചപ്പെടുത്തിക്കഴിഞ്ഞിരുന്ന പണിക്കർ കുഞ്ഞിക്കൃഷ്ണമേനവനെ ആ തൊഴിലിൽ തന്റെ ഗുരുനാഥനായി വരിച്ചു് ഏതാനും മാസം ആ വിദഗ്ദ്ധന്റെ കീഴിൽ പത്രപ്രവർത്തനരഹസ്യങ്ങൾ മനസ്സിലാക്കി. അപ്പോഴേക്കു തൃശ്ശൂരിൽനിന്നു പി.ഐ. കൃഷ്ണൻ എന്ന പ്രശസ്തനായ പുസ്തകവ്യാപാരി തന്റെ ചുമതലയിൽ ‘കേരളചിന്താമണി’ എന്ന പേരിൽ പ്രതിമാസം മൂന്നു തവണ പ്രചരിക്കുന്ന ഒരു പത്രം ആരംഭിക്കണമെന്നു നിശ്ചയിക്കുകയും അതിന്റെ ആധിപത്യം വഹിക്കുവാൻ പണിക്കരെ തിരഞ്ഞെടുക്കുകയും ചെയ്തു. 1080-ാമാണ്ടു കുംഭമാസത്തിൽ നമ്മുടെ കവി ആ പത്രത്തിന്റെ അധിപനായി. അന്നു പതിനാറാമത്തെ വയസ്സിൽ അദ്ദേഹം കാലുകുത്തുന്നു; മൂന്നു കൊല്ലത്തോളം ചിന്താമണിയുടെ അധിപരായിരുന്നതിനുശേഷം കോഴിക്കോട്ടു മലബാറി എന്ന വാരികയുടെ നായകത്വം സ്വീകരിച്ചു് അങ്ങോട്ടു പോയി. അതിൽപ്പിന്നീട് ബ്രിട്ടീഷ്കൊച്ചിയിൽ ചക്രവർത്തി എന്ന പത്രത്തിന്റെ അധിപരായി. കുറേ കൊല്ലങ്ങൾക്കുമുമ്പു തന്നെ ബാധിച്ചിരുന്ന ക്ഷയരോഗം അതിനിടയിൽ ക്രമേണ വർദ്ധിക്കുകയും തന്നിമിത്തം 1090-ാമാണ്ടു പരലോകപ്രാപ്തനാകുകയും ചെയ്തു.
കൃതികൾ താഴെക്കുറിക്കുന്നവയാണു്. (1) മാനവിക്രമീയം, (2) കുമാരസ്തോത്രമാല, (3) കുമാരചരിത്രം നാടകം, (4) നാഗാനന്ദം, (5) സൂക്തിമുക്താമണിമാല, (6) മീനാക്ഷി—ഒരു മലയാളതരുണി, (7) ഇന്ദുമതീസ്വയംവരം നാടകം, (8) സാമ്രാജ്യഗീത, (9) മങ്കിഗീത, (10) ദുർഗ്ഗാഷ്ടകം, (11) ചില നീതിസാരങ്ങൾ, (12) ദേവീസ്തവം, (13) ഒരു നിശ, (14) ഒരു വിലാപം, (15) വിശ്വരൂപം, (16) മാലതീദേവി, (17) നീതിസാരങ്ങൾ.
-
വള്ളത്തോള്‍ കെ. ഗോപാലമേനവ൯ (1057-1115)
ബ്രീട്ടീഷ് മലബാറിൽ വെട്ടത്തുനാടു പൊന്നാനിത്താലൂക്കിൽ മംഗലം അംശത്തിൽപ്പെട്ട പുല്ലുണി ദേശത്തു വള്ളത്തോൾ കുടുംബത്തിൽപ്പെട്ട വെള്ളറക്കാടു പള്ളിയത്തുശാഖയിൽ നാണിയമ്മയുടേയും കറുത്തേടത്തു വിഷ്ണുനമ്പൂതിരിയുടേയും പുത്രനായി ഗോപാലമേനവൻ 1057-ാമാണ്ട് ഇടവമാസം തിരുവാതിരനക്ഷത്രത്തിൽ ജനിച്ചു. ഗോപാലമേനവന്റെ പിതാവു ശൈശവത്തിൽത്തന്നെ മരിച്ചുപോയി; മാതാവു 1088–ാമാണ്ടു മകരത്തിൽ അമ്പത്തേഴാമത്തെ വയസ്സിൽ പരേതയായി. 1079 കർക്കടകത്തിൽ ഇളയതു മരിച്ചു. ഗോപാലമേനവൻ പള്ളിയത്തു നാരായണൻനായർ നടത്തിവന്ന ഒരു പാഠശാലയിൽ അദ്ധ്യാപകനായി. സ്വല്പകാലത്തേക്കുമാത്രമേ അദ്ദേഹം സംസ്കൃതം പഠിച്ചുള്ളു. 1083-ൽ അദ്ദേഹം മഹാകവിയുടെ പത്നിയുടെ അനുജത്തി ചിറ്റഴിനാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1096-ാമാണ്ടു തുലാം 15-ാം൹യായിരുന്നു ആ സുചരിതയുടെ അപ്രതീക്ഷിതമായ ദേഹവിയോഗം. 1083 മുതൽ മഹാകവിയുടെ അനുചരനും ആജ്ഞാനുവർത്തിയും ശിഷ്യനുമായി ജീവിതം നയിച്ചു. 57-ാമത്തെ വയസ്സിൽ 1115-ാമാണ്ടു ചിങ്ങമാസം ഉത്രംനക്ഷത്രത്തിലാണ് യശശ്ശരീരനായതു്.
പഞ്ചതന്ത്രം മണിപ്രവാളകാവ്യം, മധുമഞ്ജരി ഒന്നാം ഭാഗവും, ഗോപാലകൃഷ്ണനുമാണു്. മധുമഞ്ജരിയിൽ 16 കൃതികളും ഗോപാലകൃഷ്ണനിൽ മറ്റു രണ്ടു കൃതികളും സഞ്ചയിച്ചിട്ടുണ്ട്.
-
എന്‍. കുമാരനാശാന്‍ (1048-1099)
ചിറയിൻകീഴു് താലൂക്കിൽ കടയ്ക്കാവൂർ പകുതിയിൽ ഒട്ടുവളരെ ഈഴവകുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന കായിക്കര എന്ന പ്രദേശത്തെ തൊമ്മൻവിളാകത്തുവീട്ടിൽ കൊച്ചുപെണ്ണു് എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാളിയമ്മയുടേയും നാരായണന്റേയും ദ്വിതീയപൃത്രനായി 1049-ാമാണ്ടു് മേടമാസം 1-ാം൹ ചിത്രാപൗർണ്ണമാസിനാളിൽ കുമാരനാശാൻ ജനിച്ചു. ഏഴാമത്തെ വയസ്സിലാണു് അദ്ദേഹം കുമാരുവിനെ എഴുത്തിനിരുത്തിയതു്. ആദ്യത്തെ സംസ്കൃതഗുരു കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനായ ഉടയാൻകുഴി കൊച്ചുരാമൻവൈദ്യനായിരുന്നു. സ്വദേശത്തുള്ള സർക്കാർപള്ളിക്കൂടത്തില്‍ പതിന്നാലാമത്തെ വയസ്സുവരെ പഠിച്ചതിനുശേഷം ഒരു ഉപാധ്യായനാകുകയും ചെയ്തു. സർക്കാർസർവ്വീസിൽ ചേരുന്നതിനുവേണ്ട വയസ്സു തികയാതിരുന്നതിനാൽ ആ പണി തുടർന്നുകൊണ്ടുപോകുവാൻ സാധിച്ചില്ല. ഗത്യന്തരമില്ലാത്തതിനാൽ സമീപത്തുള്ള ഒരു കച്ചവടക്കാരന്റെ കണക്കെഴുത്തുപിള്ളയായി ജോലിനോക്കി. ആയിടയ്ക്കു് ഒരിക്കൽ അരുവിപ്പുറത്തു നാണുഗുരു തന്റെ ഒരു പര്യടനത്തിൽ കായിക്കരെ ചെന്നുചേരുകയും കുമാരുവിന്റെ അച്ഛൻ അദ്ദേഹത്തെ തന്റെ ഗൃഹത്തിൽ അതിഥിയായി സ്വീകരിക്കുകയും ചെയ്തു. കുമാരനാശാന്റെ അത്രമാത്രമുള്ള പുരോഗമനംകൊണ്ടു നാണുഗുരു തൃപ്തനായില്ല. ആ കുട്ടി ഒരു ശാസ്ത്രജ്ഞനായിത്തീരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിസന്ധി. അതോടുകൂടി അരുവിപ്പുറത്തു താമസിക്കുവാൻ ആദ്യമായി ആജ്ഞാപിക്കുകയും, അനന്തരം ശിഷ്യനാക്കി ചില ഉപദേശങ്ങൾ നല്കുകയും ചെയ്തു. വേദാന്തപരിശീലനത്തിനും യോഗാഭ്യാസത്തിനുമായാണു് അവിടെ കിട്ടിയ സമയം ആശാൻ വിനിയോഗിച്ചതു്. മൂന്നു കൊല്ലം ആ നിലയിൽ കഴിഞ്ഞു. 1071-ൽ മൈസൂർരാജ്യത്തിലെ മെഡിക്കൽ വകുപ്പിൽ ഒരു വലിയ ഉദ്യോഗസ്ഥനായിരുന്ന പേട്ടയിൽ തച്ചക്കുടിയിൽ പി. പല്പുവിന്റെ അടുക്കൽ ആശാനെ കൂടുതൽ സംസ്കൃതം പഠിപ്പിക്കണമെന്നുള്ള നിർദ്ദേശത്തോടുകൂടി അങ്ങോട്ടയച്ചു. ആശാൻ തർക്കശാസ്ത്രം ഐച്ഛികമായി എടുത്തു ‘ന്യായവിദ്വാൻ’ എന്ന പരീക്ഷക്കു ബാംഗളൂർ സംസ്കൃതവിദ്യാലയത്തിൽച്ചേർന്നു പഠിത്തവും ആരംഭിച്ചു. സംസ്കൃതപഠനത്തിലുള്ള തൃഷ്ണ ആശാനു വർദ്ധിച്ചുവന്നതിനാൽ ബാംഗളൂരിൽനിന്നു മദിരാശിയിലേക്കു പോയി, അനന്തരം ഡോക്ടർ പല്പുവിന്റേയും മറ്റും ഉത്സാഹത്തിലും ചിലവിലും കല്ക്കത്തയിൽപ്പോയി മഹാമഹോപാദ്ധ്യായ കാമാഖ്യനാഥതർക്കവാഗീശൻ എന്ന പണ്ഡിതന്റെ കീഴിൽ ഉൽഗ്രന്ഥങ്ങൾ പരിശീലിക്കുകയും തർക്കതീർത്ഥപരീക്ഷയ്ക്കു ചേരുവാൻ സജ്ജനാകുകയും ചെയ്തു. 1075-ൽ കല്ക്കത്തയിലും പ്ലേഗിന്റെ ഭയങ്കരമായ ബാധയുണ്ടാകയാൽ നാട്ടിലേക്കുതന്നെ മടങ്ങി. 1093-ാമാണ്ടുചിങ്ങമാസത്തിലാണു് ആശാൻ തിരുവനന്തപുരം കുന്നുകുഴിയിൽ വയലിൽ വീട്ടിൽ ഭാനുമതിയമ്മയെ വിവാഹംചെയ്തതു്. അതു സമുദായത്തിൽ പല കോളിളക്കങ്ങളുമുണ്ടാക്കി; ഓരോ കാരണവശാൽ വിരോധമുള്ളവർക്ക് അപവാദങ്ങൾ പ്രയോഗിക്കുന്നതിനു് ഒരവസരവും ഉൽപ്പാദിപ്പിച്ചു. മഹാത്മാവായ ഗുരുദേവന്റെ പൂർണ്ണാനുമതിയോടുകൂടിത്തന്നെയാണു് അദ്ദേഹം ഗൃഹസ്ഥാശ്രമം സ്വീകരിച്ചതു് എന്നുള്ള വസ്തുത അവർ ധരിച്ചിരുന്നില്ല. 1097-ൽ വെയിത്സിലെ രാജകുമാരൻ അദ്ദേഹത്തിനു മദിരാശിയിൽവെച്ചു് ഒരു കേരളീയമഹാകവി എന്ന നിലയിൽ പട്ടും വളയും സമ്മാനിച്ചു. ആയിടയ്ക്കുതന്നെ തിരുവനന്തപുരത്തുനിന്നു സുമാർ പന്ത്രണ്ടു നാഴിക വടക്കു തോന്നക്കൽ എന്ന സ്ഥലത്തു് ഒരു പുരയിടം വാങ്ങി ഗൃഹം പണിയിച്ചു് അവിടെ സ്ഥിരതാമസമാക്കി. ആ സ്ഥലത്തു തന്റെ പുസ്തകങ്ങളുടെ പ്രചരണത്തിനും പ്രചാരത്തിനുമായി ‘ശാരദാ ബുക്കുഡിപ്പോ’ എന്ന പേരിൽ ഒരു പുസ്തകശാലയും സ്ഥാപിച്ചു. കുറേക്കാലം ആലുവായിൽ യോഗംവക അദ്വൈതാശ്രമത്തിലെ കാര്യങ്ങളുടെ ഊർജ്ജിതമായ പര്യവേക്ഷണത്തിനായി സകുടുംബം താമസിക്കുകയും ഉണ്ടായിട്ടുണ്ട്. 1099-ാമാണ്ടു മകരമാസം 3-ാം൹ തൃക്കുന്നപ്പുഴക്കു് അല്പം വടക്കുള്ള പല്ലനയാറ്റിൽ റെഡിമർ എന്ന ബോട്ടപകടത്തിൽപെട്ടു് ഭാഷാകവിതയുടെ ആ പരമോപകർത്താവു പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു.
(1) ശാങ്കരശതകം, (2) സുബ്രഹ്മണ്യശതകം, (3) സൗന്ദര്യലഹരി തർജ്ജമ, (4) മേഘസന്ദേശം തർജ്ജമ, (5) വിചിത്രവിജയം നാടകം, (6) പ്രബോധചന്ദ്രോദയം നാടകം (തർജ്ജമ), (7) മുത്യഞ്ജയനാടകം (കണ്ടുകിട്ടാത്തതു്), ഇവയും ചില സംസ്കൃതശ്ലോകങ്ങളും ഭാഷാശ്ലോകങ്ങളും ആ ഇനത്തിൽപ്പെടും. (8) ഒരു വീണപൂവു് (1083), (9) ഒരു സിംഹപ്രസവം (1084), (10) നളിനി (1087), (11) ലീല (1086), (12) ശ്രീബുദ്ധചരിതം കിളിപ്പാട്ടു് (1090), (13) ബാലരാമായണം 1092), (14) ഗ്രാമവൃക്ഷത്തിലെ കുയിൽ, (15) പ്രരോദനം (1094), (16) ചിന്താവിഷ്ടയായ സീത (1095), (17) പുഷ്പവാടി (1097), (18) ദുരവസ്ഥ, (19) ചണ്ഡാലഭിക്ഷുകി (1098), (20) കരുണ, (21) മണിമാല, (22) വനമാല എന്നീ പദ്യകൃതികളാണു് ഉത്തരകാലകൃതികളിൽ പ്രധാനങ്ങൾ, ഇവ കൂടാതെ (23) രാജയോഗം (1090), (24) മൈത്രേയി, (25) മനശ്ശക്തി, (26) ദൈവികമായ പ്രതികാരം എന്നീ ഗദ്യകൃതികളമുണ്ടു്.
-
ഇടപ്പള്ളി രാഘവന്‍പിള്ള (1084-1111)
രാഘവൻപിള്ളയുടെ കുടുംബം വടക്കൻപറവൂരിലാണു്. അവിടെനിന്നു കല്യാണിയമ്മ എന്നൊരു യുവതിയെ ഇടപ്പള്ളി പാണ്ടവത്തു നീലകണ്ഠപ്പിള്ള വിവാഹം ചെയ്ത. രാഘവൻപിള്ള അവരുടെ സന്താനമായി 1084-ാമാണ്ടിടയ്ക്കു ജനിച്ചു. ബാല്യത്തിൽത്തന്നെ അമ്മ മരിച്ചുപോകയാൽ അച്ഛന്റെ സംരക്ഷണത്തിൽ വളർന്നു. അദ്ദേഹത്തിനുണ്ടായിരുന്ന ഒരു സർക്കാർശിപായിപ്പണിയിൽനിന്നു ലഭിച്ച തുച്ഛമായ വേതനംകൊണ്ടു വേണ്ടിയിരുന്നു പുലരാൻ. ഏതാനും കൊല്ലം കഴിഞ്ഞപ്പോൾ നീലകണ്ഠപ്പിള്ള വേറെയും വിവാഹം ചെയ്തു. രാഘവൻപിള്ള തീരെ നിരാശ്രയനായി പള്ളിക്കൂടങ്ങളിൽ വളരെ അരിഷ്ടിച്ചു വിദ്യാഭ്യാസം ചെയ്തു് എറണാകുളം ഗവർമ്മെൻറ് ഹൈസ്ക്കൂളിൽ ഇ.എസ്.എൽ.സി. ക്ലാസ്സുവരെ വായിച്ചു. അദ്ദേഹത്തിന്റെ ചരമവും ദയനീയമായിരുന്നു. തന്നെക്കാൾ പല പ്രകാരത്തിൽ ഉപരിതലസ്ഥയായ ഒരു യുവതിയിൽ അദ്ദേഹം തന്റെ പ്രേമം സമർപ്പിച്ചു. യുവതിയുടെ പിതാവു് ആ വിവാഹബന്ധത്തെ അനുകൂലിച്ചില്ല. കവിയുടെ നൈരാശ്യം അതിന്റെ മുദ്ധന്യദശയിലെത്തി. 1111-ാമാണ്ടു മിഥുനമാസം 21-ാം൹ കൊല്ലത്തുള്ള ആ യുവതിയുടെ ഗൃഹത്തിൽവച്ചുതന്നെ ആ ഇതികർത്തവ്യതാമൂഢൻ ആത്മഹത്യചെയ്തു. അദ്ദേഹത്തിന്റെ മാതാവും ആത്മഹത്യചെയ്തതാണെന്നു ജനപ്രവാദമുണ്ടു്.
രാഘവൻപിള്ളയുടെ കൃതികൾ സമാഹൃതങ്ങളായി തുഷാരഹാരം എന്ന പേരിൽ 1110-ാമാണ്ടു പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽപ്പിന്നീടു നവസൗരഭം എന്നൊരു കാവ്യസമുച്ചയം 1111 ചിങ്ങമാസത്തിൽ അച്ചടിക്കപ്പെട്ടു. ഇവയ്ക്കുപുറമേ ഹൃദയസ്മിതം, മണിനാദം, അവ്യക്തഗീതം ഇവകൂടി കൂട്ടി അദ്ദേഹത്തിന്റെ കവിതകളെല്ലാം ചേത്തു് ഗ്രന്ഥകാരന്റെ മരണാനന്തരം ഒരൊറ്റ പുസ്തകമാക്കി ചങ്ങമ്പുഴ കൃഷ്ണപിള്ള പ്രകാശിപ്പിച്ചു.
-
ചങ്ങമ്പുഴ കൃഷ്ണപിള്ള (1089-1123)
രാഘവൻപിള്ളയുടെ ബഹിശ്ചരപ്രാണനും സന്തതസഹചാരിയുമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതവും ഹ്രസ്വവും ക്ലേശഭൂയിഷ്ടവുമായിരുന്നു. അദ്ദേഹം 1089-ാമാണ്ടു കന്നിമാസം 24-ാം൹ ഇടപ്പള്ളി ചങ്ങമ്പുഴവീട്ടിൽ സി. കെ. പാറുക്കുട്ടിയമ്മയുടേയും കൊച്ചിശ്ശീമയിൽ തെക്കേടത്തു നാരായണമേനോന്റെയും പുത്രനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഇടപ്പള്ളിയിൽവെച്ചുതന്നെയാണു് നിർവ്വഹിച്ചതു്. പിന്നീട് ആലുവാ, എറണാകുളം എന്നീ കോളേജുകളിൽ വായിച്ചു് ഇൻറർമീഡിയേറ്റു പരീക്ഷ ജയിച്ചു. അതിനുമേൽ തിരുവനന്തപുരത്തു യൂണിവേഴ്സിറ്റി കോളേജിൽ ബി. ഏ. ഓണേഴ്സ് ക്ലാസ്സിൽ മലയാളവും സംസ്കൃതവും ഗ്രൂപ്പിൽ ചേന്നു് ആ പരീക്ഷയിലും ഉത്തീർണ്ണനായി. അതു് 1116-ാമാണ്ടായിരുന്നു. 1115-മാണ്ടു മീനമാസത്തിൽ ഇടപ്പള്ളി എസ്.കെ. ശ്രീദേവിയമ്മയെ വിവാഹം ചെയ്തു. വിദ്യാഭ്യാസാനന്തരം രണ്ടു കൊല്ലം പൂനാ, കൊച്ചി ഇവിടങ്ങളിൽ മിലിറ്ററി ഡിപ്പാർട്ടുമെൻറിൽ പണിനോക്കി. ആ പണി കവിതാരചനയ്ക്കു പ്രതിബന്ധമായി തോന്നിയതിനാൽ അതു രാജിവെച്ചു. അദ്ദേഹത്തിന്റെ ആദ്യകാലത്തെ കൃതികളിൽ അതിപ്രധാനമായ രമണൻ 1112-ൽ പ്രസിദ്ധീകരിച്ചു. അതു് എഴതിത്തീർന്നതു് ആ കൊല്ലം കന്നി 5-ാം൹യായിരുന്നു. ഇടപ്പള്ളി രാഘവൻപിള്ളയുടെ അകാലനിര്യാണത്തിൽ അതിതീവ്രമായി അനുശോചിച്ചു പാശ്ചാത്യരീതിയിൽ എഴുതിയ ഒരു ഗ്രാമീണവിലാപകാവ്യമായിരുന്നു അതു്. രണ്ടിൽച്ചില്വാനം മാസങ്ങളേ ഇരുപത്തിരണ്ടു വയസ്സമാത്രം പ്രായമുണ്ടായിരുന്ന ആ യുവാവിനു് അതെഴുതുവാൻ വേണ്ടിവന്നുള്ളു. പിന്നീട് കേരളത്തിലെ സുപ്രസിദ്ധമുദ്രണാലയമായ മംഗളോദയത്തിന്റെ ഉടമസ്ഥനും അദ്ദേഹവും തമ്മിൽ സ്നേഹമായി. തന്റെ പുസ്തകങ്ങൾ ശീഘ്രമായും ഭംഗിയായും അച്ചടിപ്പിക്കുന്നതിനുവേണ്ടി ചങ്ങമ്പുഴ തൃശൂരിൽ കാനാട്ടുകരയ്ക്കു താമസം മാറ്റി. മംഗളോദയത്തിന്റെ പത്രാധിപസമിതിയിൽ ഒരു അംഗമായിച്ചേർന്നു. 1121-ാമാണ്ടു് ഒടുവിൽ തൃശൂർ വിട്ടു. 1122-ാമാണ്ടു നമ്മുടെ കവി രോഗഗ്രസ്തനായി. അതു ഭയങ്കരമായ രാജയക്ഷ്മാവായിരുന്നു. 1123-ാമാണ്ടു മിഥുനമാസം 4-ാം൹ തൃശൂർ മംഗളോദയം നഴ്സിങ്ഹോമിൽവച്ചു ചരമഗതിയെ പ്രാപിച്ചു.
1110 മുതൽ 1123 വരെ പതിമ്മൂന്നു കൊല്ലങ്ങളിലാണു് ചങ്ങമ്പുഴ തന്റെ കൃതികൾ പ്രസിദ്ധീകരിച്ചതു്. അവയിൽ നാല്പതിൽപ്പരം ഗ്രന്ഥങ്ങൾ ഉൾപ്പെടുന്നു. കളിത്തോഴി മുതലായി ചിലതെല്ലാം ഗദ്യങ്ങളാണു്. (1) ബാഷ്പാഞ്ജലി (1110), (2) ആരാധകൻ (1110), (3) ഫേമന്തചന്ദ്രിക (1110), (4) മദിരോത്സവം (1110), (5) മണിവീണ (ബാഷ്പാഞ്ജലിയിലെ ചില ഭാഗങ്ങൾ 1110), (6) രമണൻ (1112), (7) കലാകേളി (1112), (8) മയൂഖമാല (1115), (9) ദേവയാനി (1115), (10) കഥാരത്നമാലിക (1115), (11) രക്തപൃഷ്പങ്ങൾ (1116), (12) സങ്കല്പകാന്തി (1117), (13) വത്സല (1119), (14) തിലോത്തമ (1119), (15) ശ്രീതിലകം (1119), (16) അപരാധികൾ (1119), (17) ഓണപ്പൂക്കൾ (1120), (18) മോഹിനി (1120), (19) ദേവത (1120), (20) ചൂഡാമണി (1120), (21) അമൃതവീചി (1120), (22) ഉദ്യാനലക്ഷ്മി (1120), (23) സ്പന്ദിക്കുന്ന അസ്ഥിമാടം ( 1120), (24) സാഹിത്യചിന്തകൾ (1120), (25) വിവാഹാലോചന (1120), (26) സുധാംഗദ (1120), (27) ആകാശഗംഗ (1121), (28) കളിത്തോഴി (1121), (29) കരടി 1121), (30) അനശ്വരഗാനം (1121), (31) ദിവ്യഗീതം (1121), (32) ദേവഗീത (1121), (33) മാനസേശ്വരി (1121), (34) യവനിക (1121), (35) നിർവൃതി, (36) മാനസാന്തരം, (37) പെല്ലീസും മെലിസാന്ദയും (1123), (38) പ്രതികാരദുർഗ്ഗ (1123), (39) മൗനഗാനം, (40) കല്ലോലമാല, (41) നിവ്വാണമണ്ഡലം, (42) അസ്ഥിയുടെ പുക്കൾ, (43) മഞ്ഞക്കിളികൾ, (44) പാടുന്ന പിശാച്.
-
കെ. രാമപ്പിഷാരടി (1042-1122)
ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നിന്നു് അകലെയായി കല്ലങ്കര എന്ന പേരിൽ ഒരു പിഷാരമുണ്ടു്. ആ ഗൃഹത്തിൽ വെള്ളാങ്ങല്ലൂർ വാഴപ്പള്ളിമനയയ്ക്കൽ നമ്പൂരിപ്പാട്ടിലേയും കുഞ്ചിപ്പിഷാരസ്യാരുടേയും മൂത്ത പുത്രനായി രാമപ്പിഷാരടി 1042-ാമാണ്ടു തുലാമാസത്തിൽ ആയില്യം നക്ഷത്രത്തിൽ ജനിച്ചു. തന്റെ മരുമകനായ പ്രഫസർ കെ. രാമപ്പിഷാരടിയിൽനിന്നു തിരിച്ചറിയുന്നതിനുവേണ്ടി കഥാനായകനെ വലിയ രാമപ്പിഷാരടി എന്ന പേരിലാണു് വ്യവഹരിക്കാറുള്ളതു്. അച്ഛനമ്മമാർ ബാല്യത്തിൽ മരിച്ചുപോവുകയാൽ മാതുലനായ അച്യുതപ്പിഷാരടിയാണു് രാമപ്പിഷാരടിയെ പാഠങ്ങൾ പഠിപ്പിച്ചതു്. കൊച്ചി മഹാരാജകുടുംബത്തിലെ ഗുരുസ്ഥാനം കല്ലങ്കരപ്പിഷാരത്തേക്കായിരുന്നതിനാൽ അച്യുതപ്പിഷാരടിയുടെ താമസം അധികവും തൃപ്പൂണിത്തുറയായിരുന്നു. ഉദ്ദേശം പത്താമത്തെ വയസ്സിൽ അദ്ദേഹത്തോടുകൂടി രാമപ്പിഷാരടിയും അവിടെത്തന്നെ താമസമായി. അച്യുതപ്പിഷാരടി പ്രധാനമായി ആശ്രയിച്ചതു മദിരാശിയിൽവച്ചു തീപ്പെട്ട വലിയതമ്പുരാനെയായിരുന്നു. ആ തമ്പുരാന്റെ അടുക്കൽ നമ്മുടെ ബാലൻ മുക്താവലിയും ദിനകരീയവും പഠിച്ചു. പിന്നീടു ന്യായശാസ്ത്രം അഭ്യസിപ്പിച്ചതു രങ്ഗപ്പാചാര്യരും അദ്ദേഹത്തിന്റെ പുത്രൻ മാധ്വാചാര്യരുമാണു്. ഒടുവിൽ ശഠകോപാചാര്യർ ആ ശാസ്ത്രത്തിലെ ഉൽഗ്രന്ഥങ്ങൾ പഠിപ്പിച്ചു.
രാമപ്പിഷാരടിയുടെ വകയാണു് ചുവടേചേർക്കുന്ന കൃതികൾ. (1) ശാകുന്തളവ്യാഖ്യാനം, (2) മാളവികാഗ്നിമിത്രവ്യാഖ്യാനം (സാരാർത്ഥദീപിക), (3) ധ്വന്യാലോകലോചന വ്യാഖ്യാനം (ബാലപ്രിയ), (4) രാമവർമ്മശതകം (വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാന്റെ ഷഷ്ട്യബ്ദപൂർത്തിയവസരത്തിൽ എഴുതിയതു്. കുവലയാനന്ദത്തിന്റെ അംഗീകൃതങ്ങളായ നൂറർത്ഥാലങ്കാരങ്ങൾക്കും ഇതിൽ ഉദാഹരണങ്ങൾ ഉൾക്കൊള്ളിച്ചിട്ടണ്ടു്), (5) രത്നാവലീവ്യാഖ്യാനം, (6) വിക്രമോർവ്വശീയവ്യാഖ്യാനം, (7) ശുകസന്ദേശവ്യാഖ്യാനം, (8) ചിത്രമീമാംസാടിപ്പണി, (9) കുവലയാനന്ദവ്യാഖ്യാനം, (10) ദശരൂപകവ്യാഖ്യാനം, (11) വ്യുൽപ്പത്തിവാദവ്യാഖ്യാനം, (12) നാരായണീയവ്യാഖ്യാനം, (13) ശിവാനന്ദലഹരീവ്യാഖ്യാനം, (14) ശിവപാദാദികേശവ്യാഖ്യാനം, (15) ശിവകേശാദിപാദവ്യാഖ്യാനം, (16) ദിനകരീയടിപ്പണി, (17) ദേവീമാഹാത്മ്യവ്യാഖ്യാനം, (18) വ്യഞ്ജനാവൃത്തി (സംസ്കൃതഗദ്യം).
-
കെ.സാംബശിവശാസ്ത്രി (1054-1121)
തിരുവനന്തപുരത്തു് ആയില്യംതിരുനാൾ മഹാരാജാവിന്റേയും വിശാഖംതിരുനാൾ മഹാരാജാവിന്റേയും ആശ്രിതനായി വൈക്കം കൃഷ്ണശാസ്ത്രി എന്നൊരു വ്യാകരണപണ്ഡിതൻ ജീവിച്ചിരുന്നു. ആ കൃഷ്ണശാസ്ത്രിയുടെ പുത്രനാണ് സാംബശിവശാസ്ത്രി. അച്ഛനു മകനെ ഇംഗ്ലീഷ് പഠിപ്പിച്ചാൽക്കൊള്ളാമെന്നു് ആഗ്രഹമുണ്ടായിരുന്നെങ്കിലും മകനു സംസ്കൃതപഠനത്തിലായിരുന്നു വാസന. പത്താമത്തെ വയസ്സിൽ പിതാവു മരിച്ചുപോകയാൽ നാലാം ഫാറത്തിൽവെച്ചു് ആ ദരിദ്രനായ ബാലനു് ഇംഗ്ലീഷു് വിദ്യാഭ്യാസം മതിയാക്കേണ്ടിവന്നു. അനന്തരം സംസ്കൃതമഹാപാഠശാലയിൽ പഠിച്ചു മഹോപാധ്യായ പരീക്ഷയിൽ വ്യാകരണവും സാഹിത്യവും ഐച്ഛികവിഷയമായി സ്വീകരിച്ചു് ഒന്നാമനായി ജയിച്ചു. അക്കാലത്തെ ഒരു മഹാവൈയാകരണനായ തുറവൂർ നാരായണശാസ്ത്രിയായിരുന്നു ഗുരുനാഥൻ. സാംബശിവശാസ്ത്രി ആദ്യം നെയ്യാറ്റിൻകരെ മലയാംപള്ളിക്കൂടത്തിൽ മലയാളംമുൻഷിയായി നിയമിക്കപ്പെട്ടു. അവിടെനിന്നു താൻ പഠിച്ച മഹാപാഠശാലയിലേക്കു മാറ്റംകിട്ടി അവിടെ വ്യാകരണപണ്ഡിതനായി ഉയർന്നു. തദനന്തരം ഗവർമ്മെൻറ് കോളേജിൽ സംസ്കൃതാധ്യാപനത്തിനു നിയുക്തനായി. 1101-ൽ റ്റി. ഗണപതിശാസ്ത്രി പ്രാച്യഗ്രന്ഥപ്രകാശനശാഖയുടെ അധ്യക്ഷപദത്തിൽനിന്നു പെൻഷൻപറ്റി പിരിഞ്ഞപ്പോൾ ആ സ്ഥാനത്തിൽ ആരൂഢനായതു സാംബശിവസ്ത്രിയായിരുന്നു. 1114-ാമാണ്ടു തുലാമാസംവരെ ആ പണി തുടർച്ചയായി നോക്കി.
(1) ലക്ഷ്മീവിലാസം എന്ന അതിവിസ്തൃതവും അതലസ്പർശിയുമായ വ്യാഖ്യാനമാകുന്നു. (2) ഹിന്ദുമതതത്വങ്ങളെ വിശദീകരിച്ചു ഹിന്ദുമതപ്രദീപിക എന്നൊരുഗ്രന്ഥവും ഗവർമ്മെന്റിന്റെ ആവശ്യപ്രകാരം ഉണ്ടാക്കി. (3) എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു് ഒരു ഭാഷാവ്യാഖ്യാനമെഴുതി. അതു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതിയാണു്. സംസ്കൃതത്തിൽ, (4) ചിത്രോദയമണി മുതലായിചില ഗ്രന്ഥങ്ങൾ എഴുതീട്ടുണ്ടു്.
ക്യുറേറ്റർ എന്ന നിലയിൽ അദ്ദേഹം പല ഗ്രന്ഥങ്ങൾ പ്രകാശിപ്പിച്ചിട്ടുണ്ടു്. (1) സ്കന്ദസ്വാമിയുടേയും വേങ്കടമാധവന്റേയും വ്യാഖ്യാനങ്ങളോടുകൂടിയ ഋൿസംഹിത, (2) സുചരിതമിശ്രന്റെ കാശികാവ്യാഖ്യാനത്തോടുകൂടിയ മീമാംസാശ്ലോകവാർത്തികം, (3) നീലകണ്ഠസോമയാജിയുടെ ഭാഷ്യത്തോടുകൂടിയ ആര്യഭടീയം, (4) ഹേലാരാജന്റെ പ്രകീർണ്ണപ്രകാശവ്യാഖ്യാനത്തോടുകൂടിയ വാക്യപദീയം, (5) ഭോജരാജാവിന്റെ സരസ്വതീകണ്ഠാഭരണം (വ്യാകരണം) എന്നിവ സംസ്കൃതഗ്രന്ഥങ്ങളിലും, (6) കണ്ണശ്ശഭാഗവതം, (7) കണ്ണശ്ശഭാരതം, (8) കൗടലീയം അർത്ഥശാസ്ത്രം, (9) രാമചരിതം, (10) ബ്രഹ്മാണ്ഡപുരാണം ഗദ്യം എന്നിവ ഭാഷാഗ്രന്ഥങ്ങളിലും പ്രാധാന്യത്തെ അർഹിക്കുന്നു.
-
കരമന കേശവശാസ്ത്രി (1042-1109)
കേശവശാസ്ത്രിയുടെ ജന്മഭൂമി പത്മനാഭപുരമാണു്. ജനനം 1042 കന്നി 16-ാം൹യാണു്. അച്ഛനമ്മമാർ ബാല്യത്തിൽത്തന്നെ മരിച്ചുപോകയാൽ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ അന്നു താമസിച്ചിരുന്ന തന്റെ പിതൃവ്യനായ അഞ്ചൽമാസ്റ്റർ നാണുവയ്യരുടെ സംരക്ഷണത്തിലാണു വളർന്നതു്. കരമന ശാമുശാസ്ത്രിയായിരുന്നു ആദ്യത്തെ ഗുരു. ദാരിദ്ര്യബാധകൊണ്ടു് 1060-ാമാണ്ടു കുംഭമാസത്തിൽ കണ്ടുകൃഷിക്കച്ചേരിയിൽ അഞ്ചു രൂപാ ശമ്പളത്തിൽ ഒരു ഗുമസ്തനായി സക്കാർ സർവ്വീസിൽ പ്രവേശിച്ചു. അത്തരത്തിൽ നാലു കൊല്ലം പണി നോക്കിയതിന്റെശേഷം 1064-ൽ തിരുവനന്തപുരത്തു സംസ്കൃതപാഠശാല സ്ഥാപിച്ചപ്പോൾ അവിടെ സാഹിത്യാധ്യാപകനായി നിയമിക്കപ്പെട്ടു. 20 കൊല്ലം അവിടെ ജോലി ചെയ്തു. 1084-ൽ ഹൈസ്ക്കൂൾ സംസ്കൃതമുൻഷിയായി നിയമിതനായി. തുടർന്നു് 1087-ാമാണ്ടു കുംഭമാസത്തിൽ മലയാളം മുൻഷിവേല നോക്കിത്തുടങ്ങി. 1090-ൽ രാജകീയ മഹാപാഠശാലയിൽ സംസ്കൃതപണ്ഡിതനായി. 1094-ൽ കർക്കിടകമാസത്തിലേ ആ ഉദ്യോഗം ഉറച്ചുള്ളു. 1097 വരെ അവിടെ സാൻസ്ക്രിറ്റ് അസിസ്റ്റന്റു് എന്ന നിലയിൽ തുറവുർ നാരായണശാസ്ത്രിയുടെ അനന്തരഗാമിയായി പണിനോക്കിയപ്പോൾ വയഃക്ലുപ്തി നിയമമനുസരിച്ചു സർവ്വീസിൽനിന്നു പിരിയേണ്ടിവന്നു. 1109–ാമാണ്ടു മേടമാസം 20-ാം൹ ചരമഗതിയെ പ്രാപിച്ചു.
(1) കൃതജ്ഞതാശതകം (1074), (2) അനുഭവജ്ഞാനം (1074), (3) ഇക്കാവമ്മയുടെ സുഭദ്രാർജ്ജുനനാടകത്തിന്റെ സംസ്കൃതാനുവാദം (1075), (4) സൂര്യശതകം (1077), (5) ശിഖരിണീസ്തുതി (1074), (6) ആര്യാസ്തുതി, (7) ദേവകീനന്ദനാശ്രമസ്വാമിവിജയ ഖണ്ഡകാവ്യം (1100), (8) ആര്യാഗീതിസഹസ്രം (1103), (9) ഗോമതീപഞ്ചാശിക, (10)ഭഗവതീനവമഞ്ജരി, (11) വഞ്ചിസേതുലക്ഷ്മീവിജയഖണ്ഡകാവ്യം, (12) ഉപസർഗ്ഗവൃത്തി, (13) ശങ്കരവിജയകഥാസാരം,(14) നീലകണ്ഠദീക്ഷിതരുടെ കലിവിഡംബനത്തിന്റെയും സഭാരഞ്ജനത്തിന്റെയും വൈരാഗ്യശതകത്തിന്റെയും ഭാഷാനുവാദം.
-
റ്റി.സി. പരമേശ്വരന്‍ മുസ്സുതു്(1042-1114)
റ്റി. സി. പരമേശ്വരൻ മൂസ്സതു ബ്രിട്ടീഷ്മലബാർ ഏറനാടു താലൂക്കു പൊന്മുള അംശത്തിൽ ചോലക്കരയില്ലത്തു് 1042-മാണ്ടു മേടമാസത്തിൽ മൂലംനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു വാസുദേവൻമൂസ്സതും മാതാവു ദേവകിയമ്മയും (തേതി) ആയിരുന്നു. നമ്മുടെ കഥാപുരുഷനു് ഒരു ജ്യേഷ്ഠനും രണ്ടു സഹോദരിമാരുമുണ്ടായിരുന്നു. ആദ്യത്തെ ഗുരു വരയ്ക്കൽ പാറമഠത്തിൽ കൃഷ്ണനമ്പിയായിരുന്നു. അദ്ദേഹം കാവ്യനാടകാലങ്കാരങ്ങൾ പഠിപ്പിച്ചു. 1058-ാമാണ്ടു മീനമാസം 13-ാം൹ അച്ഛൻ മരിച്ചു. 1060-ാമാണ്ടു കുംഭം 4-ാം൹ പട്ടാമ്പിയിൽ പോയി പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി. സിദ്ധാന്തകൗമുദി, അഷ്ടാങ്ഗഹൃദയം, ലീലാവതി തുടങ്ങിയ ഗ്രന്ഥങ്ങൾ പഠിപ്പിച്ചതു് ആ ആചാര്യനാണു്. 1063-ൽ അച്യുതത്തു വാസുദേവൻ മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു. 1068-ൽ മൂസ്സതു് ഇല്ലത്തേക്കു മടങ്ങി. അവിടെ ചില വിദ്യാർത്ഥികളെ സംസ്കൃതം അഭ്യസിപ്പിച്ചു. 1078-ൽ കോട്ടക്കൽനിന്നു പുറപ്പെട്ട ധന്വന്തരി എന്ന മാസികയുടെ ഉപപത്രാധിപരായി. പത്രാധിപർ വൈദ്യരത്നം പി. എസ്സ്. വാരിയരായിരുന്നു. 1080-ൽ മാളിയമ്മാവിൽ കുഞ്ഞുവറിയതു തൃശൂരിൽ ഭാരതവിലാസം അച്ചുക്കൂടം സ്ഥാപിച്ചപ്പോൾ മൂസ്സതു താമസം അങ്ങോട്ടു മാറ്റി. അദ്ദേഹത്തിനു വേണ്ടി പുസ്തകങ്ങൾ എഴതിക്കൊടുത്തു തുടങ്ങി. 1081-ൽ കൊച്ചി കടവല്ലൂരിൽ ഒരു സ്ഥലം വാങ്ങി പുരപണിനടത്തി അതിനു ദ്വാരക എന്നു നാമകരണം ചെയ്തു. 1090-ൽ പട്ടാമ്പി ഗുരുഗൃഹത്തിൽ കാര്യസ്ഥനായി. 1114-ാമാണ്ടു വൃശ്ചികമാസം 7-ാം൹ചരമഗതിയെ പ്രാപിച്ചു. രക്തവാതമായിരുന്നു മരണകാരണമായ രോഗം.
മൂസ്സതു് 35 പുസ്തകങ്ങൾ രചിച്ചിട്ടുളളതായി അറിവുണ്ടു്. (1) അമരം പാരമേശ്വരീവ്യാഖ്യാനം, (2) അമരംസംക്ഷിപ്ത പാരമേശ്വരീവ്യാഖ്യാനം, (3) അമരം പദാർത്ഥദീപികാവ്യാഖ്യാനം, (4) അമരം ത്രിവേണീവ്യാഖ്യാനം, (5) നാരായണീയം ശ്യാമസുന്ദരം വ്യാഖ്യാനം, (6) ശാങ്കരസ്മൃതി എന്നുകൂടി പേരുള്ള ലഘുധർമ്മപ്രകാശികയുടെ വ്യാഖ്യാനം, (7) വിഷ്ണുസഹസ്രനാമം മുക്തിമാർഗ്ഗപ്രദീപവ്യാഖ്യാനം, (8) വിഷ്ണുസഹസ്രനാമം ഭാഷാവ്യാഖ്യാനം, (9) ശിവാനന്ദലഹരി ഉമാമഹേശ്വരം വ്യാഖ്യാനം, (10) ഭഗവൽഗീത മാർഗ്ഗദർശിവ്യാഖ്യാനം, (11) ഭഗവൽഗീത ഭാഗ്യോദയം വ്യാഖ്യാനം, (12) ഭഗവൽഗീതലോകമാന്യം വ്യാഖ്യാനം, (13) ലോകമാന്യതിലകന്റെ ഗീതാരഹസ്യം പൂവ്വാർദ്ധം പരിഭാഷ, (14) രുക്മിണീസ്വയംവരം വ്യാഖ്യാനം, (15) ഏറ്റുമാനൂർക്ഷേത്രമാഹാത്മ്യം ഭാഷാവിവരണം, (16) സുബ്രഹ്മണ്യപൂജാകല്പം വ്യാഖ്യാനം, (17)സന്ധ്യാവന്ദനഭാഷ്യം, (18) വൈദ്യമനോരമ ഭാഷാവ്യാഖ്യാനം, (19) കൈക്കുളങ്ങര രാമവാരിയരുടെ ജീവചരിത്രം, (20) പരശുരാമന്റെജീവചരിത്രം, (21) കാളീകല്പം മാർഗ്ഗദർശിവ്യാഖ്യാനം, (22) ശ്രിരുദ്രചമകങ്ങൾക്കു ഭാഷാഭാഷ്യം, (23) രുദ്രസൂക്തം ഭാഷാഭാഷ്യം, (24) ശാസ്താവിന്റെ മൂലതത്വം, (25) ഭാഗവതം മാർഗ്ഗദശിവ്യാഖ്യാനം, (26) കാഠകോപനിഷത്തു്ഭാഷാസാരം വ്യാഖ്യാനം, (27) കേരളാചാരം ഭാഷാവ്യാഖ്യാനം, (28) ഭാവപ്രകാശം അഭിനവവാചസ്പത്യവ്യാഖ്യാനം, (29) ചരകസംഹിത വാചസ്പത്യവ്യാഖ്യാനം, (30) ഗുരുവായുപുര മാഹാത്മ്യം കിളിപ്പാട്ട്, (31) ദൃഗ്ദൃശ്യവിവേകം അർത്ഥവിവരണം, (32) രത്നത്രയം മാർഗ്ഗദർശിവ്യാഖ്യാനം എന്നിവയ്ക്കുപുറമേ, മുൻസൂചിപ്പിച്ച (33) സമുദായബോധവും, (34) സ്വൈരക്കേട് എന്നൊരു ചെറുകഥയുംകൂടി അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. (35) ബൗധായനച്ചടങ്ങു് എന്നും അദ്ദേഹത്തിന്റെ വകയായി ഒരു പുസ്തകമുണ്ടു്.
-
പി. എസ്. അനന്തനാരായണശാസ്ത്രി (1060-1122)
പി. എസ്സ്. അനന്തനാരായണശാസ്ത്രി തൃശൂർ ഡിസ്ത്രിൿറ്റ് കോടതി വക്കീൽ സീതാരാമയ്യരുടേയും നാരായണിയമ്മാളുടേയും പുത്രനായി 1060-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു. തൃശൂർ സർക്കാർ സ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ബാല്യത്തിൽതന്നെ അച്ഛൻ മരിച്ചുപോകയാൽ സ്ക്കൂൾ വിടേണ്ടിവന്നു. സംസ്കൃതം ആദ്യകാലത്തു കുറേ പഠിച്ചിരുന്നു. പുതുക്കോട്ടു രാമശാസ്ത്രികൾ, എടമന നമ്പൂരിപ്പാട്, വാടാനങ്കുറിശ്ശി നാരായണശാസ്ത്രികൾ, പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ, മഹാമഹോപാധ്യായൻ ആർ.വി. കൃഷ്ണമാചാര്യർ ഇവരായിരുന്നു പ്രധാനഗുരുനാഥന്മാർ. പുതുക്കോട്ട രാമശാസ്ത്രി തർക്കത്തിൽ പ്രകരണപാഠവും ചിലവാദഗ്രന്ഥങ്ങളും, മനുസ്മൃതി വൈദ്യനാഥദീക്ഷിതീയം തുടങ്ങിയ സ്മൃതിഗ്രന്ഥങ്ങളും വാടാനങ്കുറിശ്ശി നാരായണശാസ്ത്രി വേദാന്തഭാഷ്യവും, എടമന നമ്പൂരിപ്പാട് ദിനകരീയവും, പുന്നശ്ശേരിനമ്പി വ്യാകരണം, ജ്യോതിഷം, വൈദ്യം എന്നിവയും, ആർ. വി. കൃഷ്ണമാചാര്യർ വ്യാകരണവുമാണു് അഭ്യസിപ്പിച്ചതു്. 1084-ൽ തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകുകയും അവിടെനിന്നു സമ്മാനം ലഭിക്കുകയും ചെയ്തു. ഇംഗ്ലീഷും ഹിന്ദിയും സ്വയം അഭ്യസിച്ചു.
ശാസ്ത്രികൾക്കു സംസ്കൃതത്തിലും മലയാളത്തിലും ഒന്നുപോലെ പ്രൗഢഗംഭീരമായ രീതിയിൽ ഗദ്യമെഴുതുവാൻ പാടവമുണ്ടായിരുന്നു. (1) മണിമഞ്ജുഷ, (2) നവപുഷ്പമാല. (3) ഭഗവൽഗീതയയ്ക്കു് അനുസ്വാനം എന്ന മർമ്മസ്പൃക്കായ വ്യാഖ്യാനം, (4) ദേവീമാഹാത്മ്യ വ്യാഖ്യാനം, (5) നാരായണീയ വ്യാഖ്യാനം (അപൂർണ്ണം), (6) വാകൃതത്വം, (7) തർക്കസാരം, (8) പ്രവേശകത്തിനു വിവൃതി എന്ന സംസ്കൃതവ്യാഖ്യാനം, (9) ബാലരാമായണം, (10) മേഘസന്ദേശവിമർശനം. ഇവയ്ക്കുപുറമേ അനേകം സംസ്കൃതഗ്രന്ഥങ്ങൾ അദ്ദേഹം മംഗളോദയം കമ്പനിക്കും മറ്റും വേണ്ടി പ്രസാധനം ചെയ്തിട്ടുണ്ടു്. ഇതുകൂടാതെ ലഘുകൗമുദി, സാംഖ്യകാരിക എന്നീ രണ്ടു ഭാഷാവ്യാഖ്യാനങ്ങളും അദ്ദേഹത്തിന്റെ വകയായുണ്ടു്. ശങ്കരന്റെ ശ്രീകൃഷ്ണവിജയം കാവ്യവും അത്തരത്തിലുള്ള ഒരു ഗ്രന്ഥമാണു്. മംഗളോദയം മാസികയുടെ ആധിപത്യവും കുറേക്കാലം വഹിക്കുകയുണ്ടായി.
-
വാഴകുന്നത്തു വാസുദേവന്‍ നമ്പൂരി (1066-1122)
തെക്കേ മലബാറിൽ തിരുവേഗപ്പുറ എന്ന പ്രസിദ്ധമായ ദേശത്തിൽ വാഴകുന്നം എന്നൊരു നമ്പൂരിയില്ലമുണ്ടു്. ആ ഇല്ലത്തിൽ രാമൻ അടിതിരിപ്പാട്ടിലേയും മുണ്ടക്കിഴി കാലടി മനയ്ക്കൽ പാർവ്വതി അന്തർജ്ജനത്തിന്റേയും പുത്രനായി വാസുദേവൻ നമ്പൂരി 1066-ാമാണ്ടു മേടമാസം 12-ാം൹ ജനിച്ചു. സമാവർത്തനം കഴിഞ്ഞു തിരുനാവായിൽ നാലു കൊല്ലം താമസിച്ചു വേദം വേണ്ടവിധത്തിൽ അഭ്യസിച്ചു. ജട, രഥ എന്നിവയിൽ പാണ്ഡിത്യം നേടി. ഇരുപത്തൊന്നാമത്തെ വയസ്സിൽ മാത്രമാണു് വാസുദേവൻനമ്പൂരി സംസ്കൃതപഠനം ആരംഭിച്ചത്. ആദ്യം വരിക്ക മാഞ്ചേരി മനയ്ക്കൽ താമസിച്ചു കാവ്യനാടകങ്ങൾ പഠിച്ചു. കുറേ തർക്കവും വശമാക്കി. പിന്നീടു മുക്കോലയിൽ പോയി പകരാവൂർ മനയ്ക്കൽ നീലകണ്ഠൻ നമ്പൂരിപ്പാട്ടിലെ കീഴിൽ ചതുർദ്ദശലക്ഷണി അഭ്യസിച്ചു. തദനന്തരം തൃപ്പൂണിത്തുറ സംസ്കൃതപാഠശാലയിൽച്ചേർന്നു് ഒരു കൊല്ലം പഠിക്കുകയും അവിടത്തെ വേദാന്താചാര്യനായിരുന്ന പഞ്ചാപകേശശാസ്ത്രികളോടു പഞ്ചദശി, സിദ്ധാന്തലേശസംഗ്രഹം തുടങ്ങിയ വേദാന്തഗ്രന്ഥങ്ങൾ വായിക്കുകയും ചെയ്തു. കിരാങ്ങാട്ടു കുഞ്ഞുണ്ണിനമ്പൂരിപ്പാട്ട് സാമാന്യനിരുക്തി പഠിപ്പിച്ചു. പരീക്ഷിത്തു തമ്പുരാൻ തിരുമേനിയും തർക്കത്തിൽ അദ്ദേഹത്തിന്റെ ഗുരുവാണു്. അദ്ദേഹം ദിനകരീയം അഭ്യസിപ്പിച്ചു. 1093-ൽ അവിടം വിട്ടു കടത്തനാട്ടേക്കുപോയി. അവിടെവച്ചു കഠിനമായ വാതരോഗം പിടിപെട്ടു. അതിന്റെ ശാന്തിക്കായി ഗുരുവായൂരപ്പനെ പ്രാർത്ഥിച്ചു. ആ പ്രാർത്ഥന ഫലവത്തായി. രോഗം ഉടൻതന്നെ മാറി. നേരേ ഗുരുവായൂരിലേക്കു പോയി. അവിടെ 12 ദിവസം ദേവനെഭജിച്ചു.1097-ാമാണ്ടു തുലാമാസം 27-ാം൹ ഒരുളൂർമന പാർവ്വതി അന്തർജനത്തെ വിവാഹം ചെയ്തു. 1098 മുതൽ അദ്ദേഹം പ്രഭാഷണത്തിനായി ഒരുങ്ങി. 1121-ാമാണ്ടു രോഗശയ്യയെ അവലംബിച്ചു. 1122 ധനു 2-ാം തീയതി കൊച്ചി രവിവർമ്മവലിയതമ്പുരാൻ അദ്ദേഹത്തിനു ഭക്തശിരോമണി എന്ന സ്ഥാനവും 20 ഉറുപ്പിക മാസികവേതനവും നല്കി. ശരീരാസ്വാസ്ഥ്യം നിമിത്തം തമ്പുരാനോടു് ആ പാരിതോഷികങ്ങൾ നേരിട്ടു വാങ്ങുവാൻ നിവൃത്തിയില്ലാതിരുന്നതിനാൽ സർവ്വാധികാര്യക്കാർ സ്ഥാനചിഹ്നം മുതലായവ ഒരുളൂരിൽ കൊണ്ടുചെന്നു കൊടുക്കുകയാണുണ്ടായതു്. ആകൊല്ലം മേടം 10-ാം൹ വാഴകുന്നം യശശ്ശരീരനായി വിഷ്ണുസായൂജ്യം പ്രാപിച്ചു.
(1) വാസുദേവകർണ്ണാമൃതം എന്ന പ്രഥമകൃതി 1106-ൽ എഴുതി. (2) അതിൽപ്പിന്നീടു് 335 ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഭാഗവതസംഗ്രഹം എന്ന ഗ്രന്ഥംനിർമ്മിച്ചു. (3) ശ്രീധരാചാര്യർ എന്ന ഒരു ഏകാങ്കനാടകവും, (4) ഭാഗവതസംഗ്രഹം ഗാഥയും ഉണ്ടാക്കി. (5) അദ്ദേഹത്തിന്റെ അതിപ്രധാനകൃതിയാണു് ഭാഗവതത്തിനു വിശദവും വിസ്തൃതവുമായ ഭാഷാവ്യാഖ്യാനം. (6) ഓർമ്മക്കുറിപ്പുകൾ, (7) ഭാഗവതമകരന്ദം,(8) ലഘുഭാഗവതം ഭാഷ, (9) രാമകഥാസുധ, (10) വാല്മീകിയും വ്യാസനും തുടങ്ങിയ മറ്റു ചില നാടകങ്ങൾ ഇവയും അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. സംസ്കൃതത്തിൽ (11) ഭാഗവതാധ്യായസാരം, അഥവാ ലഘുഭാഗവതം, (12) വാല്മീകിരാമായണസർഗ്ഗസാരം, (13) ശ്രീകൃഷ്ണകൃപാസ്തോത്രം എന്നീ ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ടു്.
-
ശ്രീ നാരായണഗുരുസ്വാമികള്‍ (1032-1104)
തിരുവനന്തപുരം നഗരത്തിനു് ഏഴു നാഴിക വടക്കു ചെമ്പഴന്തി എന്നൊരു ഗ്രാമവും അവിടെ മണയ്ക്കുൽ എന്നൊരു ക്ഷേത്രവുമുണ്ടു്. അതു് ഈഴവരുടെ ക്ഷേത്രമാണ്. അതിന്റെ വടക്കുപടിഞ്ഞാറായി വയൽവാരം എന്നൊരു പറമ്പും അതിൽ ഒരു ചെറിയ ഗൃഹവുമുണ്ടു്. ആ ഗൃഹത്തിൽ നാരായണഗുരുസ്വാമികൾ 1032-ാമാണ്ടു ചിങ്ങമാസം ചതയം നക്ഷത്രത്തിൽ ജനിച്ചു. നാരായണൻ എന്നായിരുന്നു അച്ഛൻ നല്കിയ പേരു് എങ്കിലും നാണു എന്നാണു് ആ ശിശുവിനെ എല്ലാവരും വിളിച്ചുവന്നതു്. മാതാവു കുട്ടിയമ്മയും, പിതാവു മാടനാശാനുമായിരുന്നു. മാടനാശാൻ സാമാന്യവിദ്യാഭ്യാസം സിദ്ധിച്ച ഒരു കുടിപ്പള്ളിക്കൂടം അധ്യാപകനായിരുന്നുവെന്നു കേട്ടിട്ടുണ്ടു്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതും അവനവനാത്മസുഖത്തിനാചരിക്കുന്നവയപരന് സുഖത്തിനായി വരേണം എന്നുള്ളതും ആയിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ സമൂഹ്യതിന്മകൾക്കെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും പോരാടിയ അദ്ദേഹം കേരളീയ സമൂഹത്തെയാകെ നവോത്ഥാനത്തിലേയ്ക്ക് നയിച്ചു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്യ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവായിരുന്നു ശ്രീനാരായണ ഗുരു. താഴ്ന്ന ജാതിയിൽപ്പെട്ടവർക്കുൾപ്പെടെ ദൈവാരാധാന നടത്തുവാനായി, ശ്രീനാരായണഗുരു കേരളത്തിലും കർണാടകയിലും തമിഴ്നാട്ടിലുമായി ഏതാണ്ട് നാൽപ്പത്തഞ്ചോളം ക്ഷേത്രങ്ങൾ സ്ഥാപിച്ചു. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കുന്നതിനായ് ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് അദ്ദേഹത്തിന്റെ ആപ്തവാക്യം.70-ാമത്തെ വയസ്സിനുമേലും സ്വാമികൾ തെക്കേ ഇന്ത്യയിലും സിലോണിലും ഒരു ദീർഘസഞ്ചാരം നടത്തി. വഴിയ്ക്കുവച്ചു രോഗഗ്രസ്തനാകുക നിമിത്തം തിരിയെ ശിവഗിരിയ്ക്കു പോന്നു. അവിടെവച്ചു് 1104-ാമാണ്ടു കന്നിമാസം 5-ാം൹ ആ അത്ഭുതമഹസ്സു് ചിത്സ്വരൂപത്തിൽ വിലയം പ്രാപിച്ചു.
(1) കണ്ഡലിനിപ്പാട്ട്, (2) വൈരാഗ്യദശകം, (3) മുനിചര്യാപഞ്ചകം, (4) ശിവശതകം, (5) മതമീമാംസ, (6) കാളീനാടകം (ഒരു ദണ്ഡകം), (7) ദർശനമാല ഇവയാണു് വാങമയങ്ങളിൽ പ്രധാനം.
-
നീലകണ്ഠതീര്‍ത്ഥപാദര്‍ (1047-1096)
മുവാററുപുഴത്താലൂക്കിൽ തിരുമാറാടി ഗ്രാമത്തിൽ വാളാനിക്കാട്ടു കല്യാണിയമ്മ എന്ന പുണ്യവതിയുടേയും, നീലകണ്ഠപ്പിള്ള എന്ന ഒരു മാന്യന്റേയും തൃതീയപുത്രനായി നീലകണ്ഠതീർത്ഥപാദർ 1047 ഇടവം 13-ാം൹ തൃക്കേട്ടനാളിൽ ജനിച്ചു. അച്ഛന്റെ ഗൃഹം പാഴൂരിനു രണ്ടുമൂന്നു നാഴിക അകലെയാണു്. അമ്മയുടേയും അച്ചന്റെയും കുടുംബങ്ങൾ സമ്പന്നങ്ങളായിരുന്നു. പിതാവും പത്മനാഭപിള്ള, നാരായണപിള്ള എന്ന രണ്ടു ജ്യേഷ്ഠന്മാരും വിദ്വാന്മാരായിരുന്നു. അമ്മാവൻ പരമേശ്വരക്കുറുപ്പാണു് എഴുത്തിനിരുത്തിയതു്. കഥാപുരുഷനു 15 വയസ്സായപ്പോൾ അച്ഛൻ മരിച്ചു. തൃപ്പൂണിത്തുറ സ്ക്കൂളിൽനിന്നു മിഡിൽസ്ക്കൂൾ പരീക്ഷ ജയിച്ചതിനുമേൽ കഥാപുരുഷൻ എറണാകുളം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ആറാം ഫാറംവരെ വായിച്ചു. 20-ാമത്തെ വയസ്സിൽ വേദാന്തവിചാരത്തിൽ മനസ്സുവെച്ചു. യാവജ്ജീവം അദ്ദേഹം ഒരു വിദ്യാർത്ഥിയായിത്തന്നെ കാലയാപനം ചെയ്തു. ഉപനിഷത്തുകൾ, സ്മൃതികൾ, ജ്ഞാനവാസിഷ്ഠം, പഞ്ചദശി എന്നീ വിശിഷ്ടഗ്രന്ഥങ്ങളിൽ അദ്ദേഹത്തിനുള്ള അന്യാദൃശമായ അവഗാഹം ആരെയും ആശ്ചര്യപരതന്ത്രന്മാരാക്കി. അന്നത്തെ സംഭവങ്ങൾ ഒരു ഡയറിയിൽ എഴുതി സൂക്ഷിച്ചിരുന്നുവെന്നുള്ളതു വിശിഷ്യ അഭിനന്ദനീയമാണു്. 1096-ാമാണ്ടു കർക്കടകമാസം 23-ാം൹ കരുനാഗപ്പള്ളിയിൽ പള്ളിത്തോട്ടത്തുമഠത്തിൽവച്ചു സായൂജ്യം പ്രാപിച്ചു. അപ്രാപ്തകാലമായിരുന്നു ആ നിര്യാണം എന്നു പറയേണ്ടതില്ലല്ലോ.
(1) മൗസലം മണിപ്രവാളം 14-ാമത്തെ വയസ്സിലും, (2) സുന്ദോപസുന്ദം നാടകം 20-ാമത്തെ വയസ്സിലും എഴുതി. അദ്വൈതസ്തബകം എന്ന പേരിൽ എട്ടു വാങ്മയങ്ങൾ 1079-നു മുൻപു നിർമ്മിച്ചു. (3) വേദാന്താര്യാശതകം, (4) ശ്രീരാമഗീതഭാഷ, (5) ആനന്ദമന്ദാരം, (6) ഹരികീർത്തനം, (7) രാമഹൃദയം ഭാഷ, (8) ആത്മപഞ്ചകം ഭാഷ, (9) കൈവല്യകന്ദളി വ്യാഖ്യാനം ഗദ്യം, (10) ശ്രീമദാരാധ്യപാദപഞ്ചകം ഇവയാണു് ആ എട്ടു വാങ്മയങ്ങൾ. ഇവയിൽ ഒടുവിലത്തേതുമാത്രമേ സംസ്കൃതത്തിൽ നിബന്ധിച്ചിട്ടുള്ളു. ശ്രീകണ്ഠാമൃതാർണ്ണവത്തിൽ അന്തർഭവിച്ചിരിക്കുന്നവയാണു്, (11) പ്രശ്നോത്തരമഞ്ജരി, (12) ശിവാമൃതം, (13) അദ്വൈതപാരിജാതം, (14) ഹരിഷഡ്രത്നം എന്നീ നാലു കൃതികൾ. ഇവയിൽ രണ്ടാമത്തേതിൽ 262 ശ്ലോകങ്ങളണ്ടു്. യോഗാമൃതതരങ്ഗിണിയിൽപ്പെട്ട (15) ഹരിഭജനാമൃതം, (16) വിധുനവസുധാഝരി, (17) ഹരിപഞ്ചകം, (18) വിധുസ്തവമധുദ്രവം, (19) സ്വാത്മസുധാകരം, (20) യോഗരഹസ്യകൌമുദി, (21) യോഗമഞ്ജരി, (22) അമൃതലത (കൈവല്യകന്ദളി), (23) കാളീപഞ്ചകം ഇവയും, സങ്കല്പലതികയിൽ ചേർത്തിട്ടുള്ള (24) ദിവ്യക്ഷേത്രാദർശം, (25) ലക്ഷ്മീകടാക്ഷമാല, (26) ഭുവനേശ്വര്യഷ്ടകം, (27) സൂര്യാഷ്ടകം, (28) ശങ്കരാർഭോദയം, (29) അച്യുതാനന്ദലഹരി, (30) നീലകണ്ഠപഞ്ചകം, (31) ദക്ഷിണാമൂർത്തിഭുജംഗം, (32) അംബാകൃപാംബുവാഹം, (33) സ്വാരാജ്യലക്ഷ്മീപഞ്ചകം എന്നിവയും സംസ്കൃതനിബദ്ധങ്ങളാണു്. (34) കണ്ണാമൃതലഹരി ശിഖരിണീവൃത്തത്തിൽ കവി നിർമ്മിച്ചിട്ടുള്ള ഒരു വിദ്വൽപ്രിയമായ ലഘുകാവ്യമാണു്. ആത്മാമൃതം എന്ന പുസ്തകത്തിൽ (35) പഞ്ചാക്ഷരസ്ലോത്രം, (36) വിഷമൃത്യുഞ്ജയം, (37) സ്തവമാല എന്നീ സംസ്കൃതകൃതികൾ കാണാം. (38) സ്വരാജ്യസർവ്വസ്വം എന്നതാണു് മറ്റൊരു വാങ്മയം. (39) ബ്രഹ്മാഞ്ജലി, (40) ഹഠയോഗപ്രദീപിക, (41) ആചാരപദ്ധതി, (42) ദേവാർച്ചാപദ്ധതി ഗദ്യം ഇവ ഭാഷാകൃതികളാകുന്നു.
-
തീത്ഥപാദപരമഹംസസ്വാമി (1057-1114)
തീർത്ഥപാദപരമഹംസസ്വാമി എന്ന പേർ സന്യാസാശ്രമം അങ്ഗീകരിച്ചപ്പോൾ കൈക്കൊണ്ടതാണു്. വടക്കൻപറവൂരിൽ വടക്കേക്കരപ്പകുതിയിൽ മഠത്തിൽ ഭവനത്തിൽ നാരായണക്കുറുപ്പ് എന്നാണു് ആദ്യകാലത്തെ പേർ. അദ്ദേഹം 1057 തുലാമാസത്തിൽ പൂരം നക്ഷത്രത്തിൽ ജനിച്ചു. പുതുക്കുടി നാരായണൻ ഇളയതാണു് ആദ്യകാലത്തു സംസ്കൃതം പഠിപ്പിച്ചതു്. പതിനാറാമത്തെ വയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. പണ്ഡിതന്റേയും വേദാന്തിയുടേയും നിലയിൽ ഉയർന്നു. കവിതയും ഉണ്ടായിരുന്നു. താഴെക്കുറിക്കുന്ന കൃതികൾ അദ്ദേഹം രചിച്ചിട്ടണ്ടു്. (1) ലേഖനമാലിക (രണ്ടു ഭാഗങ്ങൾ — ഗദ്യം), (2) നവാലയേശ്വരീസ്തവം (പറവൂർ പുതിയകാവു ദേവിയെപ്പറ്റി), (3) സർവ്വേശ്വരാഷ്ടകം, (4) വേദാന്തചിന്താശതകം, (5) ചുഡാലാശിഖിധ്വജം നാടകം, (6) ശ്രീകുമാരാഭരണശതകം, (7) വിഷ്ണുസ്തോത്രശതകം, (8) അമൃതാനന്ദലഹരി (ഗുരുസ്തോത്രം). ഇവയിൽ നവാലയേശ്വരീസ്തവം, വിഷ്ണുസ്തോത്രശതകം, അമൃതാനന്ദലഹരി ഇവ സംസ്കൃതഗ്രന്ഥങ്ങളാണു്.
-
പന്നിശ്ശേരി നാണുപിള്ള (1061-1118)
കരുനാഗപ്പള്ളിത്താലൂക്കിൽ മരുതൂർകളങ്ങര എന്ന ഗ്രാമത്തിൽ പന്നിശ്ശേരി എന്നൊരു ഭവനമുണ്ടു്. അവിടെ കല്യാണിയമ്മയുടേയും പത്മനാഭക്കുറുപ്പ് എന്ന ഒരു പണ്ഡിതന്റേയും പുത്രനായി നാണുപിള്ള 1061-ാമാണ്ടു കന്നിമാസം 7-ാം൹ ജനിച്ചു. കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ മൂന്നാം ഫാറംവരെ വായിച്ചു. പിന്നീടു സ്വല്പകാലത്തേയ്ക്കു് അമ്മാവന്റേയും ജ്യേഷ്ഠൻ വേലുപ്പിള്ളയുടേയും സംരക്ഷണത്തിൽ വളർന്നു. അമ്മാവന്റെ പേരു് കൃഷ്ണൻ എന്നായിരുന്നുവെന്നറിയുന്നു. സ്ക്കൂളിലെ അദ്ധ്യയനം അവസാനിപ്പിക്കേണ്ടിവന്നുവെങ്കിലും ഇംഗ്ലീഷിൽ വേദാന്തപ്രതിപാദകങ്ങളായ പുസ്തകങ്ങൾ ധാരാളമായി വായിച്ചു് ആ ഭാഷ കുറേക്കൂടി സ്വാധീനമാക്കി. അപ്പോഴാണു് നീലകണ്ഠതീർത്ഥപാദസ്വാമികൾ ആസ്ഥലത്തു ചെന്നുചേർന്നതു്. അദ്ദേഹവുമായുള്ള സഹവാസത്തിന്റെ ഫലമായി സംസ്കൃതം പഠിക്കണമെന്നുറച്ചു. കരിങ്ങോലിൽ കൃഷ്ണനാശാനായിരുന്നു ആദ്യത്തെ ഗുരു. പിന്നീടു നാരായണദേശികൻ എന്നൊരു പണ്ഡിതന്റെ കീഴിൽ പഠിത്തം തുടർന്നു. നാണുപിള്ളയുടെ തീക്ഷ്ണമായ ബുദ്ധിശക്തിയും മേധാബലവും വിശിഷ്യ വേദാന്തവാസനയുംകണ്ടു സന്തുഷ്ടനായ നീലകണ്ഠതീർത്ഥപാദർ അദ്ദേഹം ചട്ടമ്പിസ്വാമികളോടു ശിഷ്യപ്പെടണമെന്നുപദേശിച്ചു. അവിടെച്ചെന്നു വേദാന്തത്തിന്റേയും തർക്കത്തിന്റേയും മർമ്മങ്ങൾ ഗ്രഹിച്ചു. സംസ്കൃതത്തിലും പാണ്ഡിത്യം ഉറപ്പിച്ചു. നാണുപിള്ളയ്ക്കു ബാല്യംമുതല്ക്കുതന്നെ കഥകളിയിൽ അസാമാന്യമായ അവഗാഹമുണ്ടായിരുന്നതിനാൽ പല നടന്മാർക്കും മുദ്രക്കൈകളും മറ്റും മനസ്സിലാക്കിക്കൊടുത്തു് അവരുടെ ആചാര്യസ്ഥാനം വഹിക്കുവാൻ പ്രാപ്തിനേടി. പരമാനന്ദനാഥൻ എന്ന ബിരുദത്താൽ അദ്ദേഹം അറിയപ്പെട്ടിരുന്നു. 1118-ാമാണ്ടു ചിങ്ങമാസം 4-ാം൹യായിരുന്നു മരണം.
നാണുപിള്ള താഴെ പേരു കുറിക്കുന്ന കൃതികൾ രചിച്ചിട്ടുണ്ടു്. (1) പഞ്ചദശി കിളിപ്പാട്ടു (തർജ്ജമ,അപൂർണ്ണം), (2) നീലകണ്ഠതീർത്ഥപാദരുടെ ബ്രഹ്മാഞ്ജലിയിലെ ചില ഭാഗങ്ങൾ, (3) നിഴൽക്കുത്തു്, (4) ഭദ്രകാളീവിജയം, (5) പാദുകാപട്ടാഭിഷേകം, (6) ശങ്കരവിജയം എന്നീ നാലു് ആട്ടക്കഥകൾ, (7) സൂര്യശതകം (തർജ്ജമ). ഇവ കൂടാതെ നീലകണ്ഠതീർത്ഥപാദചരിത്രസമുച്ചയത്തിലെ പ്രഥമഭാഗവും അദ്ദേഹമാണു് എഴുതിയതു്.
-
റ്റി. എം. അപ്പനെടുങ്ങാടി (1038-1109)
തെക്കേ മലബാറിൽ വള്ളുവനാട്ടു താലൂക്കിൽ ഒററപ്പാലത്തിനുസമീപം കോതകുറിശ്ശി അംശത്തിൽ തലക്കോടിമഠം എന്നൊരു സാമന്തഭവനത്തിന്റെ ഒരു ശാഖ കോഴിക്കോട്ടു മാങ്കാവു് കോവിലകത്തിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്നു. പുതിയപറമ്പു് എന്നാണു് ആ ശാഖാഗൃഹത്തിന്റെ പേർ. അപ്പുനെടുങ്ങാടിയുടെ മാതാമഹികുഞ്ഞുക്കുട്ടിക്കോവിലമ്മയും മാതാവു കുഞ്ചുക്കുട്ടിക്കോവിലമ്മയും അവിടെയാണു് താമസിച്ചിരുന്നതു്. കുഞ്ചുക്കുട്ടിക്കോവിലമ്മ സംഗീതസാഹിത്യങ്ങളിൽ നിപുണയായിരുന്നു. കഥാപുരുഷന്റെ അച്ഛൻ സാമൂതിരിക്കോവിലകത്തെ മൂന്നാങ്കൂർവാഴ്ചയായിരുന്ന മാനവിക്രമൻതമ്പുരാനാണു്. അപ്പുനെടുങ്ങാടി കോഴിക്കോട്ടു ഗവർമ്മെന്റ് കോളേജിലും കേരളവിദ്യാശാലയിലും പഠിച്ചു് എഫ്. ഏ. പരീക്ഷ ജയിച്ചു. പിന്നീടു മദിരാശിയിൽ പോയി ഡാക്ടർ മില്ലറുടെ കീഴിൽ ഒരധ്യേതാവായി ബി. ഏ. ജയിച്ചു. തദനന്തരം കണ്ണൂരിൽ ഒരു ഉപാദ്ധ്യായനായി ജോലിനോക്കി. അതിനുമേൽ കോഴിക്കോട്ടു മിഷണറിസ്ക്കൂളിൽ സയൻസ്ടീച്ചറായി. ഒടുവിൽ മദിരാശി ക്രിസ്ത്യൻകോളേജിൽ ഒരു ട്യൂട്ടറായി മില്ലർസായിപ്പ് അദ്ദേഹത്തെ നിയമിച്ചു. ആ പണിയിൽ ഇരിക്കുമ്പോൾ ബി. എൽ. പരീക്ഷയിൽ കുശാഗ്രബുദ്ധിയായ അദ്ദേഹം ബാങ്കനടത്തുന്നതിനും മറ്റും സ്വപരിശ്രമംകൊണ്ടു പ്രായോഗികപരിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷ് വർഷം 1888-ൽ അപ്പുനെടുങ്ങാടി കോഴിക്കോട്ടു വക്കീലായി വ്യവഹരിച്ചുതുടങ്ങി. 1897-ൽ അവിടത്തെ ഒരു ഒന്നാംകിടയിലുള്ള അഭിഭാഷകനായി. ആ കൊല്ലം മദിരാശി ഹൈക്കോടതിയിൽ വ്യവഹരിക്കാൻ തുടങ്ങിയെങ്കിലും ശരീരാസ്വാസ്ഥ്യം നിമിത്തം കോഴിക്കോട്ടേക്കു തിരിയെപ്പോന്നു. 1899-ലാണു്, അദ്ദേഹത്തിന്റെ പേരുമായി ഘടിപ്പിച്ചതും, ഇന്നും നല്ല നിലയിൽ നടന്നു പോരുന്നതുമായ നെടുങ്ങാടിബാങ്ക് അവിടെ സ്ഥാപിചതു. തന്റെ ഒരു കാരണവരായിരുന്ന നെല്ലായ കിഴക്കേപ്പാട്ടു കേളു ഏറാടിയുടെ പുത്രി മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. 1906-ൽ കോഴിക്കോട്ടു പബ്ലിക്പ്രാസിക്യുട്ടറായി നിയമിതനായി. ഒൻപതു കൊല്ലത്തോളം ആ പണി നോക്കി. മലബാറിൽ ആദ്യം ക്ഷീരവ്യവസായത്തിനായി ഒരു കമ്പനി സ്ഥാപിച്ചു കുറേക്കാലം അതിന്റെ മാനേജിംഗ് ഡയറക്ടറായിരുന്നു. വേറേയും ഷാപ്പുസാമാനങ്ങൾ, തുണി മുതലായ പല കച്ചവടങ്ങളിലും അദ്ദേഹം ഏർപ്പെട്ടു. ഒരേ സമയത്തു ബുദ്ധി പല കാര്യങ്ങളിലും ചെലുത്തുവാൻ കഴിവുള്ള ഒരു നിർഭീകനും കർമ്മകുശലനും സ്ഥിരോത്സാഹിയും നിരന്തരവ്യവസായിയുമായിരുന്നു അദ്ദേഹം. അപ്പുനെടുങ്ങാടി കുന്ദലതയ്ക്കുപുറമേ ഒരു പാഠാവലി മാത്രമേ എഴുതിയിട്ടുള്ള.
-
കൊച്ചിരാമവര്‍മ്മ (അപ്പന്‍) തമ്പുരാന്‍ (1051-1117)
അപ്പൻതമ്പുരാൻ ഒരു മാസികാപ്രവർത്തകൻ, കേരളചരിത്രഗവേഷകൻ, ഗ്രന്ഥവിമർശകൻ, ആഖ്യായികാകാരൻ, ഉപന്യാസകർത്താവു്, ഗദ്യകവി എന്നിങ്ങനെ പലനിലകളിൽ ഒന്നുപോലെ വിജയം നേടിയിട്ടുമുണ്ടു്. അപ്പൻതമ്പുരാൻ 1051-ാമാണ്ടു തുലാമാസം 24-ാം൹ പൂരൂരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. സ്ഥാനസന്യാസംചെയ്ത കൊച്ചി രാമവർമ്മ വലിയതമ്പുരാന്റെ മൂത്ത സഹോദരി കൊച്ചിക്കാവുതമ്പുരാട്ടിയായിരുന്നു മാതാവു്. ആ സാധ്വി പാഴൂർ പടുതോൾ തുപ്പൻ നമ്പൂരിപ്പാട്ടിലെ സഹധർമ്മിണിയായി. അവരുടെ സന്താനങ്ങളായി ഒരു സ്ത്രീപ്രജയും, നാലു പുരുഷപ്രജകളും ജനിച്ചതിൽ നാലാമത്തെ പുരുഷസന്താനമാണ് അപ്പൻതമ്പുരാൻ. അങ്ങനെ മാതാവിൽനിന്നു ലഭിച്ചതാണു് അപ്പൻതമ്പുരാന്റെ സംഗീതവാസന. ആ തമ്പുരാട്ടി 1053-ൽ തീപ്പെട്ടു. ചിറ്റമ്മയായ അമ്മുത്തമ്പുരാട്ടിയാണു് പിന്നീടു കുമാരനെ വളർത്തിയതു്. ചാഴൂർ കോവിലകത്തുവച്ചു വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാന്റെ മേൽനോട്ടത്തിൽ ആശാൻതമ്പാൻ എന്നൊരു പണ്ഡിതൻ സിദ്ധരൂപവും മറ്റും പഠിപ്പിച്ചു. ശേഷാചാര്യ പാഠശാലയിൽ ഈച്ചരവാരിയർ കാവ്യങ്ങൾ അഭ്യസിപ്പിച്ചു. കല്ലിങ്കൽ വലിയ രാമപ്പിഷാരടിയും അദ്ദേഹത്തിന്റെ സംസ്കൃതാധ്യാപകന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു. 1068-ൽ എറണാകുളം കോളേജിൽ അഞ്ചാംഫാറത്തിൽ ചേർന്നു. 1070-ൽ മെടിക്കുലേഷൻ പരീക്ഷ ജയിച്ചു. മദിരാശി പ്രസിഡൻസി കോളേജിൽനിന്നു് എഫ്. ഏ. പാസ്സായി. ബി. ഏ.യ്ക്കു സംസ്കൃതം വിട്ടു മലയാളം ഉപഭാഷയാക്കി. 1074-ൽ ബി. ഏ. യ്ക്കു മലയാളത്തിനുമാത്രം ജയിച്ചു. അടുത്തകൊല്ലത്തിൽ ഇംഗ്ലീഷിലും ഉത്തീർണ്ണനായി. ഐച്ഛികവിഷയത്തിൽ തോറ്റുപോയി. ഇംഗ്ലീഷുവിദ്യാഭ്യാസം അവിടെ നിറുത്തി. പിൽക്കാലത്തു് തൃശ്ശൂരിൽ താമസമാക്കിയതിനുമേൽ പി. എസ്. അനന്തനാരായണശാസ്ത്രിയോടു വ്യാകരണവും, ആറ്റൂർ കൃഷ്ണപ്പിഷാരടിയോടു തർക്കവും, വെയിലൂർശങ്കരവാരിയരോടു അഷ്ടാംഗഹൃദയവും പഠിക്കുകയുണ്ടായി. വേദാന്തം തന്നത്താൻ അഭ്യസിച്ചതാണു്.
1074-ൽത്തന്നെ ഭാഷയിൽ ഉത്തമമായ രീതിയിൽ ചിത്രങ്ങളോടുകൂടിയ ഒരു മാസിക പുറപ്പെടവിക്കണമെന്നും അന്നു ശൈശവപ്രായത്തിൽ വളർന്നുവന്ന മദിരാശിയിലെ ഇൻഡ്യൻ റെവ്യൂ (Indian Review) അതിനൊരു മാർഗ്ഗദർശകമാണെന്നും ആ പുണ്യശ്ലോകനു തോന്നി. മദിരാശിയിൽ പഠിക്കുമ്പോൾ മദ്രാസ് സ്റ്റാൻഡേർഡ് പത്രത്തിലേക്കു ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. തന്റെ മാസികസംബന്ധിച്ചുള്ള ആലോചനകൾ 1077 കുംഭം 14-ാം൹യേ പൂർത്തിയായുള്ളു. 1078 ചിങ്ങത്തിൽ രസികരഞ്ജിനി എന്ന അന്വർത്ഥനാമത്തോടുകൂടി അദ്ദേഹത്തിന്റെ മാസിക ഉദയം ചെയ്തു. എറണാകുളത്തു വടക്കേമാളികയിലായിരുന്നു അക്കാലത്തു് അദ്ദേഹത്തിന്റെ താമസം. അവിടെ മാസികയുടെ പുരോഗതിക്കു നിത്യമെന്നപോലെ സുഹൃത്സമ്മേളനങ്ങളും നടത്തി. 1065-ൽ സി. പി. അച്യുതമേനോൻ തൃശ്ശൂരിൽ ആരംഭിച്ചു 12 കൊല്ലം പ്രചരിച്ച വിദ്യാവിനോദിനി അന്നു് അസ്തമിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ടു രസികരഞ്ജിനി മാത്രമേ അന്നു കേരളത്തിൽ ഗണനീയമായ ഒരു സാഹിത്യമാസികയായി ഉണ്ടായിരുന്നുള്ളു. അതോടുകൂടി മഹാനുഭാവനായ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനെ പത്രാധിപരായി ലഭിക്കുന്നതിനുള്ള ഭാഗ്യവും അപ്പൻതമ്പുരാനു സിദ്ധിച്ചു. 3000 ഉറുപ്പിക കെട്ടിവെച്ചുകൊണ്ടാണു് അപ്പൻതമ്പുരാൻ രസികരഞ്ജിനി ആരംഭിച്ചതു്. നാലു കൊല്ലവും നാലു മാസവും അതു നടന്നു. രസികരഞ്ജിനിയുടെ അന്തർദ്ധാനത്തിനുശേഷം തമ്പുരാൻ എറണാകളത്തുനിന്നു തൃശൂരിലേക്കു മാറി. അവിടെ ആദ്യം തോട്ടേക്കാട്ടു കുടുംബക്കാരുടെ വകയായ ഒരു ഗൃഹത്തിലാണു് താമസിച്ചതു്. പിന്നീട് 1083-ാമാണ്ടിടയ്ക്കു് അയ്യന്തോളിൽ ഒരു സ്ഥലം വാങ്ങി കുമാരമന്ദിരം എന്ന പേരിൽ ഒരു കോവിലകം പണിയിച്ചു് അവിടെ പാർത്തുതുടങ്ങി. ഗുരുവായൂർക്കു സമീപം അമ്പാടി വടക്കേ മുടവക്കാട്ടിൽ നാനിക്കുട്ടിയമ്മയെ പത്നിയായി സ്വീകരിച്ചു. സ്വന്തമായി ഒരു അച്ചുകൂടം ഇല്ലാത്തതായിരുന്നു രസികരഞ്ജിനിയുടെ പരാജയത്തിനു പ്രധാന കാരണമെന്നു തമ്പുരാൻ ദൃഢമായി വിശ്വസിച്ചു. അതുകൊണ്ടു തൃശൂരിൽ താമസമുറപ്പിച്ചതിനുമേൽ മംഗളോദയം മാസിക നമ്പൂരിമാരെക്കൊണ്ടു 1084 വൃശ്ചികത്തിൽ ആരംഭിപ്പിക്കുവാൻ ഏർപ്പാടുചെയ്തു. ദേശമംഗലം അച്ചുക്കൂടത്തിലാണു് ആദ്യത്തെ ലക്കങ്ങൾ അച്ചടിപ്പിച്ചതു്. താമസിയാതെ മംഗളോദയം എന്ന പേരിൽ ഒരു കമ്പനി സ്ഥാപിക്കുകയും ലിപികളുടെ മനോജ്ഞതയ്ക്കു കീർത്തിപ്പെട്ട കേരളകല്പദ്രുമം അച്ചുക്കൂടം അതിന്റെ ആവശ്യത്തിനായി വിലക്കു വാങ്ങിക്കുകയും ചെയ്തു. മംഗളോദയം എന്ന പേർ മാസികയ്ക്കു നല്കിയതും ഉടമസ്ഥതയും പത്രാധിപത്യവും അന്യർക്കായിരുന്നുവെങ്കിലും അതിന്റെ യഥാർത്ഥ സൂത്രധാരത്വം വഹിച്ചിരുന്നതും ആ കമ്പനിയുടെ മാനേജിംഗ് ഡയറക്ടരായ തമ്പുരാൻതന്നെയായിരുന്നു. എറണാകത്തു വടക്കേ മാളികയിലെന്നപോലെ മംഗളോദയം അച്ചുക്കൂടത്തിലും അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ധാരാളം ചർച്ചായോഗങ്ങൾ നടന്നുവന്നിരുന്നു. ആദ്യകാലത്തു മംഗളോദയത്തിനു് ഓരോ കൊല്ലത്തിന്റെയും ആരംഭത്തിൽ പ്രസ്താവന എഴുതിക്കൊണ്ടിരുന്നതും മററാരുമല്ല. മാസികയുടെ ഉദ്ദേശം രസികരഞ്ജിനിയുടേതിൽ നിന്നു ഭിന്നമായിരുന്നു. പിന്നീടു് തമ്പുരാൻ തൃശൂർ സരസ്വതീവിലാസം അച്ചുക്കൂടത്തിൽനിന്നു പ്രാചീനഗ്രന്ഥമാല എന്ന പേരിൽ ഒരു മാസിക പ്രസിദ്ധീകരിച്ചുതുടങ്ങി. ഒരു കൊല്ലത്തേക്കുമാത്രം നിലനിന്നിരുന്ന അതും ബാംബയിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കാവ്യമാല (സംസ്കൃതം) യുടെ രീതിയിൽ പ്രാചീനഭാഷാകാവ്യങ്ങളും പഴയ പാട്ടുകളമാണു് പ്രകാശിപ്പിച്ചുവന്നതു്. 1106-ൽ ഇടപ്പള്ളിയിൽ വച്ചു് ആവിർഭവിച്ച സമസ്തകേരളസാഹിത്യപരിഷത്തിന്റെ ജനയിതാക്കളിൽ ഒരാൾ അദ്ദേഹമായിരുന്നു. വാൎദ്ധക്യത്തിൽ വലിയ സാമ്പത്തികക്ലേശം തമ്പുരാനു് അനുഭവിക്കേണ്ടിവന്നു. 1111-ാമാണ്ടു തുലാമാസം 20-ാം൹ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി ആഘോഷപൂർവ്വം നടക്കുകയും പൊതുജനങ്ങൾ കുസുമാഞ്ജലി എന്നൊരു സ്മാരകഗ്രന്ഥം അദ്ദേഹത്തിനു സമർപ്പിക്കുകയും ചെയ്തു. അതു കഴിഞ്ഞു തമ്പുരാന്റെ ശരീരം ക്ഷീണിച്ചു് ഓജസ്സ് കുറഞ്ഞുവന്നു. പ്രമേഹമായിരുന്നു രോഗം. പിന്നീടു രോഗം ക്രമേണ മൂർച്ഛിച്ചു. 1117-ാമാണ്ടു തുലാമാസം മൂന്നാം തീയതി ആ പ്രാതഃസ്മരണീയനായ മഹാപുരുഷൻ വിഷ്ണുസായൂജ്യം പ്രാപിച്ചു.
(1) ഭാസ്കരമേനോൻ, (2) ഭൂതരായർ, (3) പ്രസ്ഥാനപഞ്ചകം, (4) കാലവിപര്യയം, (5) ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളം, (6–10) മങ്ഗളമാല അഞ്ചു ഭാഗങ്ങൾ, (11) സംഘക്കളി, (12) മുന്നാട്ടുവീരൻ. ഇവ കൂടാതെ വിദ്യാർത്ഥികളെ ഉദ്ദേശിച്ചു് (13) കൊച്ചിരാജ്യചരിതങ്ങൾ ഒന്നാം ഭാഗം എന്നൊരു ചെറിയ പുസ്തകവും രചിച്ചിട്ടുണ്ട്.
-
മുത്തിരിങ്ങോട്ട ഭവത്രാതന്‍ നമ്പുതിരിപ്പാടു (1077-1119)
ഭവത്രാതൻനമ്പൂരിപ്പാട് തെക്കൻ വള്ളുവനാട്ടിലെ ഒരു പ്രഭുകടുംബമായ മൂത്തിരിങ്ങോട്ടുമനയ്ക്കൽ 1077-ാമാണ്ടു കുംഭമാസം 1–ാം൹ ജനിച്ചു. അച്ഛൻ സുബ്രഹ്മണ്യൻനമ്പൂരിപ്പാടും ഒരു വൈയാകരണൻ എന്ന നിലയിൽ പേർ പുലർത്തിവന്നു. ഭവത്രാതൻനമ്പൂരിപ്പാട്ടിലെ അമ്മയുടെ ഗൃഹം ധനാഢ്യമായ ഒളപ്പമണ്ണ മനയ്ക്കലായിരുന്നു. കഥാപുരുഷന്റെ വലിയമ്മാവന്റെ ഒരനുജനായ ഇരശ്വരൻനമ്പൂരിപ്പാടാണു് സാഹിതിയുടെ (മാസിക) പ്രസാധകനായിരുന്നതു്. സ്വകുടുംബത്തിലെ ഓതിക്കോന്റെ നാടായ പാഞ്ഞാളിൽ താമസിച്ചു സാമവേദം അഭ്യസിയ്ക്കുകയും അതിൽ നൈപുണ്യം നേടുകയും ചെയ്തു. അതിൽപ്പിന്നീടു് അച്ഛന്റെയും അപ്ഫന്റെയും അടുക്കൽ തർക്കം പഠിച്ചു. ആദ്യം എടക്കുന്നി നമ്പൂരിവിദ്യാലയത്തിലും പിന്നീടു് ഒരു ഗാർഹികാധ്യാപകനെ ഏർപ്പെടുത്തി അദ്ദേഹത്തിന്റെ കീഴിലും കറേ ഇംഗ്ലീഷും വശമാക്കി. 1117-ാമാണ്ടിടയ്ക്കു സ്വല്പം വേദാന്തവും പഠിച്ചു. പത്തൊൻപതാമത്തെ വയസ്സിൽ മന്ത്രേടത്തു മനയ്ക്കൽനിന്നു വേളികഴിച്ചു. നമ്പൂരിയോഗക്ഷേമസഭയുടെ പ്രവർത്തനം നമ്പൂരിപ്പാട്ടിലെ യൗവനാരംഭത്തിൽ സജീവമായി നടന്നുകൊണ്ടിരുന്നു. മുടങ്ങിക്കിടന്ന മംഗളോദയം മാസികയെ 1107 ചിങ്ങത്തിൽ പുനരുദ്ധരിപ്പിച്ചു് അതിന്റെ നായകനായി. അതു സ്വല്പകാലത്തേക്കേ പ്രചരിച്ചുള്ളു. സോദ്ദേശമായിരുന്നു ആ സമുദായബന്ധുവിന്റെ സാഹിത്യവ്യാപാരം. 1119-ാമാണ്ടു ധനുമാസം 22-ാം൹ മരിച്ചു.
(1) അപ്ഫന്റെ മകൾ, (2) പൂങ്കല, (3) ആത്മാർപ്പണം, (4) മറുപുറം എന്നീ നാലു കൃതികൾ മൂത്തിരിങ്ങോടു രചിച്ചിട്ടുണ്ടു്.
-
പി.കെ. കൊച്ചീപ്പന്‍തരകന്‍ (1036-1115)
കൊച്ചീപ്പൻതരകൻ മാവേലിക്കര പോളച്ചിറക്കുടുംബത്തിൽ 1036-ാമാണ്ടു ജനിച്ചു. ആ കുടുംബം അന്നു ദാരിദ്രബാധിതമായിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം മാത്രമേ തരകനു ലഭിക്കുന്നതിനു യോഗമുണ്ടായുള്ളു. പതിനഞ്ചാമത്തെ വയസ്സിൽ രജിസ്ട്രേഷൻ പരീക്ഷ ജയിച്ചു് ആ ഡിപ്പാർട്ടുമെന്റിൽ ഒരു ഗുമസ്തനായി. കുറേക്കാലം വക്കീൽഗുമസ്തനായും പണി നോക്കീട്ടുണ്ട്. സാഹിത്യത്തിൽ കുറേ വാസനയുണ്ടായിരുന്ന അദ്ദേഹത്തെ മാതുലനായ കണ്ടത്തിൽ വറുഗീസുമാപ്പിള കോട്ടയത്തേയ്ക്കു കൂടെക്കൊണ്ടുപോകകയും മലയാളമനോരമയുടെ പ്രാരംഭകാലംമുതൽ സഹപ്രവർത്തകനാക്കുകയും ചെയ്തു. അവിടെ കൊട്ടാരത്തിൽ ശങ്കണ്ണിയുടേയും മറ്റും സാഹചര്യത്തിൽ തന്റെ സാഹിത്യപരിചയം വർദ്ധിപ്പിച്ചു. വറുഗീസുമാപ്പിളയുടെ മരണാനന്തരം ഭാഷാപോഷിണി മാസികയുടെ പ്രവർത്തനത്തിന്റെ ഭാരം ഏറ്റെടുത്തു പതിനഞ്ചു കൊല്ലക്കാലം അതിനെ ഉത്തമമായ രീതിയിൽ പ്രചരിപ്പിച്ചു ഗദ്യരചനയ്ക്കു നൈപുണ്യം നേടി. മനോരമയുടെ സൂപ്രണ്ടായിരുന്ന കാലത്തു് അതിൽ ഒരു ചതുരംഗപംക്തി ഉൽഘാടനം ചെയ്തു. കേരളവർമ്മവലിയകോയിത്തമ്പുരാന്റെ അധ്യക്ഷതയിലും തന്റെ കാര്യദശിത്വത്തിലും ഒരു ചതുരംഗസമിതി സ്ഥാപിച്ചു് അതിന്റെ ആഭിമുഖ്യത്തിൽ കൊല്ലന്തോറും ഒരു മത്സരപ്പരീക്ഷ നടത്തി വിജയികൾക്കു സമ്മാനം നല്കുകയും ചെയ്തു. കോട്ടയം മുനിസിപ്പാലിറ്റിയിലെ ഒരു അംഗമായും, ശ്രീമൂലം പ്രജാസഭാസാമാജികനായും, കേരള ക്രൈസ്തവസേവാസമിതിയുടെ കാര്യദർശിയായും ജനസേവനം ചെയ്തിട്ടുണ്ടു്. കാർഷികവ്യവസായത്തിൽ അത്യന്തം വിദഗ്ദ്ധനായിരുന്ന അദ്ദേഹം ബ്രിട്ടീഷ് മലബാർ മുതലായ പ്രദേശങ്ങളിൽ തോട്ടങ്ങൾ സ്ഥാപിച്ചു ധാരാളമായി ധനം സമ്പാദിച്ചു. 1115-ാമാണ്ടു് ഇടവമാസം 8-ാം൹ മരിച്ചു.
തരകന്റെ പ്രധാന കൃതികൾ (1) മറിയാമ്മനാടകവും, (2) ബാലികാസദനം നോവലുമാണു്. അവ കൂടാതെ (3) മധുവർജ്ജനം നാടകം, (4) കുതൂഹല കഥാമാല എന്നീരണ്ടു ഗദ്യപുസ്തകങ്ങളും (5) ചൂതപ്രബോധനം എന്നൊരു പദ്യഗ്രന്ഥവും കൂടി അദ്ദേഹം രചിച്ചിട്ടുണ്ടു്.
-
കെ. നാരായണക്കുരുക്കള്‍ (1036-1123)
കേരളത്തിലെ ഒന്നാമത്തെ രാഷ്ട്രീയനോവലിന്റേയും മറ്റു് അനേകം ബൃഹൽകഥകളുടേയും പ്രണേതാവായ കെ. നാരായണക്കുരുക്കൾ 1036-ാമാണ്ടു മീനമാസം 8–ാം൹ തിരുവനന്തപുരത്തു പാല്‍ക്കുളങ്ങരെ ഉദയന്നൂർ മഠത്തിൽ ജനിച്ചു. പിതാവു പാല്‍ക്കുളങ്ങരെ ദേവീക്ഷേത്രത്തിൽ മേൽശാന്തിയും ദേവ്യുയപാസകനുമായ വെങ്കടാചലം പോറ്റിയും, മാതാവു പാല്‍ക്കുളങ്ങരെ ഉദയനനൂർമഠത്തിലെ ഭാരതിയമ്മയുമായിരുന്നു. ഗ്രന്ഥകാരൻ 1041 മുതൽ 1048 വരെ സമീപമുള്ള ഒരു മലയാംപള്ളിക്കൂടത്തിലും, 1051 വരെ ചാല സെൻട്രൽ വർണ്ണാക്യുലർ സ്ക്കൂളിലും, 1061 വരെ സ്ഥലം ഇംഗ്ലീഷ് ഹൈസ്ക്കൂളിലും കോളേജിലും പഠിച്ചു ബി. ഏ. പരീക്ഷ ജയിച്ചു. 1061-ൽ താൻ പഠിച്ച ഹൈസ്കൂളിൽ ഒരധ്യാപകനായി നിയമിയ്ക്കപ്പെട്ടു. ആ വൃത്തിയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണു് പാറപ്പുറം എന്ന രാഷ്ടീയ നോവൽ രചിച്ചതു്. 1068 മുതൽ സ്ക്കൂൾ അസിസ്റ്റന്റ് ഇൻസ്പെക്ടരായി തിരുവനന്തപുരത്തുനിന്നു മാറി നെയ്യാറ്റിൻകരയിലും അവിടെ നിന്നു നെടുമങ്ങാടു്, ചിറയിൻകീഴു് എന്നീ താലൂക്കുകളിലും ജോലിനോക്കി. തദനന്തരം പറവൂർ, വൈക്കം എന്നീ ഇംഗ്ലീഷ് ഹൈസ്ക്കൂളുകളിൽ ഹെഡ്മാസ്റ്റരായി. 1081-ൽ സർവ്വീസിൽനിന്നു പിരിഞ്ഞുപോകുവാൻ ഇടയായി. ഒടുവിൽ കുടുംബസ്വത്തുക്കൾ രണ്ടു ശാഖകളിലുമുള്ള അനന്തരഗാമികൾക്കു വീതിച്ചുകൊടുത്തു. തപോനിഷ്ഠനായി കുറേക്കാലം ജീവിതം നയിച്ചു. ആദ്യം തയ്ക്കാട്ടിനു സമീപമുള്ള തെക്കേ മഠത്തിൽ കാത്യായനിയമ്മയെ പരിഗ്രഹിച്ചു. ആ സാധ്വിയുടെ മരണാനന്തരം സ്ക്കൂൾമിസ്റ്റ്റസ് ആറ്റിങ്ങൽ അമ്മുക്കുട്ടിയമ്മയെ (നായർ സ്ത്രീ) വിവാഹം ചെയ്തു. 1123-ാമാണ്ടു് ഇടവമാസം 30-ാ൹ ആറ്റിങ്ങൽ വച്ചു പരഗതിയെ പ്രാപിച്ചു.
കൃതികൾ. (1) പാറപ്പുറം മൂന്നു ഭാഗങ്ങൾ, (2) ഉദയഭാനു, (3) എന്റെ ഗീത, (4) സത്യഗ്രാഹി, (5) വിജയമംഗളം അഥവാ മൗനചന്ദ്രിക, (6) ജ്യോതിഷ്മതി, (7) ജ്ഞാനസുധ, (8) കുസുമമഞ്ജൂഷ (കുസുമമഞ്ജുഷി എന്നു് അച്ചടിയിൽ).
-
അമ്പാടി നാരായണപ്പതുവാള്‍ (1046-1111)
മലയാളത്തിലെ അതിപ്രമുഖന്മാരായ ചെറുകഥാകർത്താക്കന്മാരിൽ ഒരാളായിരുന്നു അമ്പാടിനാരായണപ്പുതുവാൾ. പുതുവാൾ തൃശ്ശിവപേരൂരിലുള്ള സുപ്രസിദ്ധമായ അമ്പാടി എന്ന ഭവനത്തിൽ 1046-ാമാണ്ടു് ഇടവമാസം ഉത്രാടം നക്ഷത്രത്തിൽ ജനിച്ചു. പിതാവു വക്കീൽ ശേഷയ്യരും മാതാവു പാപ്പി എന്നു വിളിച്ചുവന്ന പാർവ്വതിപ്പുതുവാൾസ്യാരുമായിരുന്നു. തൃശ്ശൂർ ഹിന്ദുഹൈസ്കൂളിൽച്ചേർന്നു മട്രിക്കുലേഷൻപരീക്ഷ ജയിച്ചു. പിന്നീടു് എറണാകുളം കോളേജിൽ ഒരു വിദ്യാർത്ഥിയായി ഇന്റർമീഡിയേറ്റുക്ലാസ്സിൽ പഠിക്കുമ്പോൾത്തന്നെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചു. ദീർഘകാലത്തെ ഗവർമ്മെന്റു സേവനത്തിനുശേഷം 1101-ാമാണ്ടു സബ്രജിസ്ത്രാരുദ്യോഗത്തിൽ ഇരിക്കവേ പെൻഷൻവാങ്ങി പിരിഞ്ഞു. തൃശ്ശൂരിൽ പെരിങ്ങാവു് എന്ന സ്ഥലത്തു വെച്ചു 1111-ാമാണ്ടു മിഥുനമാസം 32-ാ൹ കാലധർമ്മം പ്രാപിച്ചു. മുണ്ടല്ലൂർ അടമ്പുങ്കളത്തു അമ്മാളുഅമ്മയായിരുന്നു പത്നി. ആ സാധ്വി മരിച്ചതിനുമേൽ ചെറുവത്തു വടക്കാഞ്ചേരി അമ്മുഅമ്മ എന്ന നാരായണിയമ്മയെ പരിഗ്രഹിച്ചു.
പുതുവാൾ തന്റെ ചെറുകഥകൾ സമാഹരിച്ചു മൂന്നു് ഭാഗങ്ങളിലായി കഥാസൗധം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്”. അതു കൂടാതെ മോചനം എന്നൊരു നാടകവും, കേരളപുത്രൻ എന്നൊരു നോവലുംകൂടി അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
-
സി. എസ്. ഗോപാലപ്പണിക്കര്‍ (1047-1105)
സി. എസ്. ഗോപാലപ്പണിക്കർ കൊച്ചിരാജ്യത്തു കിഴക്കൻ ചിറ്റൂർത്താലുക്കിൽ ചിറ്റൂർദേശത്തു പ്രസിദ്ധമായ ശ്രീകണ്ഠത്തുവീട്ടിൽ 1047-ാമാണ്ടു് ഇടവമാസം 17-ാം൹ ചതയം നക്ഷത്രത്തിൽ ജനിച്ചു. പാലക്കാട്ടുതാലൂക്കു പല്ലഞ്ചാത്തനൂരംശം തച്ചങ്കാട്ടുദേശം പെരിങ്ങാട്ടുവീട്ടിൽ നാരായണപ്പണിക്കർ പിതാവും ലക്ഷ്മിയമ്മ മാതാവുമായിരുന്നു. പല്ലഞ്ചാത്തനൂർ വീശുപലം ദേശം ആറ്റിശ്ശേരി ചാത്തപ്പ എഴുത്തച്ഛനായിരുന്നു ആദ്യത്തെ ഗുരുനാഥൻ. ചിറ്റൂർ ഡസ്ത്രിക്ട് മിഡിൽ സ്ക്കൂൾ പരീക്ഷ ജയിച്ചതിനുശേഷം മലബാറിൽ പെരുവെമ്പാ ഹൈസ്കൂളിലും പാലക്കാട്ടു വിക്ടോറിയാ ഹൈസ്ക്കൂളിലും പഠിച്ചു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. എഫ്. ഏ.യ്ക്കു വായിച്ചതു് കോഴിക്കോട്ടു കേരളവിദ്യാശാലയിലും എറണാകുളം കോളേജിലുമായിരുന്നു. പിന്നീടു മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു ജന്തുശാസ്ത്രം ഐച്ഛികവിഷയമായി സ്വീകരിച്ചു് 1071-ൽ ബി. ഏ.യും ജയിച്ചു. ബി. ഏ. പാസ്സായി മൂന്നു മാസം കഴിയുന്നതിനുമുമ്പ് എറണാകുളത്തു ഹജ്ജൂരാപ്പീസിൽ ലാൻഡ് റവന്യു വകുപ്പിൽ പണിക്കർ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. 1072-ാമാണ്ടു മീനമാസം 1-ാം൹ ആ വകുപ്പിൽ ആക്ടിംഗ് ഹെഡ്ഗുമസ്തനായും 1073 വൃശ്ചികമാസം, 21-ാം൹ ആക്ടിംഗു് ശിരസ്തദാരായും ഉയർന്നു. ഗവർമ്മെന്റിന്റെ അനുവാദത്തോടുകൂടി കുറേക്കാലം ഇടപ്പള്ളിസ്വരൂപം കാര്യക്കാരായി പണിനോക്കി. പിന്നീടു ക്രമേണ 1087-ൽ താസിൽദാർ, 88-ൽ സ്റ്റാമ്പുസൂപ്രണ്ടു്, പഞ്ചായത്തു രജിസ്റ്റ്രാർ തിരുമല ദേവസ്വം മാനേജർ, ആക്ടിംഗ് ദേവസ്വം കമ്മീഷണർ എന്നീ തസ്തികകളിൽ നിയമിതനായി. തിരുമല ദേവസ്വം മാനേജരായി ആറു കൊല്ലത്തോളം ജോലിനോക്കി. 1104-ൽ പെൻഷൻ പറ്റി. തദനന്തരം നിലമ്പൂർക്കോവിലകം മാനേജിംഗ് ഏജന്റായി. 1105 മകരം 17-ാം൹ മരിച്ചു. തന്റെ അമ്മാമന്റെ മകളായ ചിറ്റൂർ വലിയതച്ചാട്ടു മീനാക്ഷിയമ്മയെ വിവാഹം ചെയ്തു.
ചില മാസികകളിൽ അവയുടെ പ്രവർത്തകന്മാരുടെ നിർബ്ബന്ധം കൊണ്ടു പണിക്കർ ചില ഉപന്യാസങ്ങളും ചെറുകഥകളും എഴുതീട്ടുണ്ടു്. വിദ്യാവിനോദിനി, രസികരഞ്ജിനി തുടങ്ങിയ മാസികകളിലാണു് അദ്ദേഹത്തിന്റെ തൂലിക വ്യാപരിച്ചത്. സ്വയംപ്രകാശമുള്ള ചില ജന്തുക്കൾ, പക്ഷികളുടെ ആസ്പത്രി, മൊണാക്കോ, ജപ്പാൻകാരും അവരുടെ ചക്രവർത്തിയും ഇത്യാദിവിജ്ഞാനപ്രദങ്ങളായ ലേഖനങ്ങളെക്കുറിച്ചു് പ്രകൃതത്തിൽ ഒന്നും പ്രസ്താവിക്കേണ്ടതില്ല. മേൽവിലാസം മാറി, നീളംകുറഞ്ഞ കത്തു്. ഒരു മുതലനായാട്ട് എന്നിവയാണു് അദ്ദേഹത്തിന്റെ ചില ചെറുകഥകൾ.
-
ചെങ്കളത്ത ചെറിയ കുഞ്ഞിരാമമേനോന്‍ (1057-1115)
കേരളപത്രികയുടെ ജനയിതാവായ ചെങ്കളത്തു വലിയ കുഞ്ഞിരാമമേനോന്റെ ഭാഗിനേയനാണു് ചെറിയ കുഞ്ഞിരാമമേനോൻ. അച്ഛന്റെ വീടു വടക്കേ മലബാറിൽ ചിറയ്ക്കൽ വളർപട്ടണത്തിലായിരുന്നു. അവിടെ പുഴാതി എന്ന ദേശത്തിൽ ഒരു സംസ്കൃതവിദ്വാനും ജ്യോതിശ്ശാസ്ത്രപണ്ഡിതനുമായ കുഞ്ഞികണ്ണൻ ഗുരുക്കൾ നടത്തിവന്ന എഴുത്തുപള്ളിയിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. നാലാം ക്ലാസ്സ് പരീക്ഷ പാസ്സായതിനുമേൽ രണ്ടു കൊല്ലം ഗണിതവും കാവ്യങ്ങളും ഗുരുക്കളുടെ അടുക്കൽ നിന്നു പഠിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ കണ്ണൂരിലുള്ള മുനിസിപ്പൽ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചു. ഇംഗ്ലീഷ് വർഷം 1899-ൽ മദിരാശിക്കു പോയി അപ്പർ സെക്കൻഡറി പരീക്ഷ ജയിച്ചു. 1900-ൽ മലബാർ ജന്മം രജിസ്ത്രേഷൻ ആപ്പീസ്സിൽ ഒരു ഗുമസ്ഥനായിച്ചേരുകയും പിന്നീടു നാലു കൊല്ലം കോഴിക്കോട്ടു റവന്യൂ ഡിപ്പാർട്ടുമെന്റിൽ പണി നോക്കുകയും ചെയ്തു. അക്കാലത്തു കോഴിക്കോട്ടു പുത്തനായി ഏർപ്പെടുത്തിയ വാണിജ്യവിദ്യാലയത്തിൽ നിന്നു ചുരുക്കെഴുത്തു്, ടൈപ്പ്റൈറ്റിംഗു്, ബുൿകീപ്പിംഗ്, കമേഴ്സ്യൽ കറസ്പാണ്ഡൻസ് എന്നീ വിഷയങ്ങൾ പഠിച്ചു ജയിച്ചു. സർവ്വേ തുടങ്ങിയ റവന്യൂ ടെസ്റ്റുകളിലും ഉത്തീർണ്ണനായി. കോട്ടയ്ക്കൽവെച്ചു നടത്തിയിരുന്ന ജന്മി, ലക്ഷ്മിവിലാസം എന്നീ മാസികകളിൽ എസ്റ്റേറ്റുഭരണത്തെപ്പറ്റി അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ഉപന്യാസങ്ങൾ ‘മലയാളത്തിലെ ജന്മികൾ’ എന്ന പേരിൽ ഒരു പുസ്തകമായി പുറത്തുവന്നു. 1115-ാമാണ്ടു ചിങ്ങമാസം 4-ാം൹ ആ സതതോത്ഥായിയായ ഭാഷാഭിമാനി യശശ്ശരീരനായി.
കുഞ്ഞിരാമമേനോന്റെ പ്രധാന കൃതികൾ, (1) മലയാളത്തിലെ ജന്മികൾ, (2) ജോർജ്ജ് പട്ടാഭിഷേകം, (3) സർരാമവർമ്മ (വാഴ്ചയൊഴിഞ്ഞ കൊച്ചി മഹാരാജാവു്), (4) കമ്പരാമായണം, (5) രഘുവംശചരിത്രം, (6) ഭാർഗ്ഗവരാമൻ, (7) വെള്ളുവക്കമ്മാരൻ, (8) ചെറുകഥകൾ ഒന്നും രണ്ടും ഭാഗങ്ങൾ ഇവയാകുന്നു.
-
വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാര്‍ (1036-1090)
വേങ്ങയിൽത്തറവാടു മൂന്നു നൂറ്റാണ്ടുകൾക്കുമേലായി സ്ഥാനമാനങ്ങളോടും ധനപുഷ്ടിയോടും വടക്കേ മലയാളത്തിൽ ജീവിച്ചുപോന്ന ഒരു നായർ പ്രഭുകുടുംബമായിരുന്നു. നായനാർ 1036-ാമാണ്ടിടയ്ക്കു (ക്രിസ്തുവർഷം 1861-ൽ) ജനിച്ചു. പിതാവു പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ പുളിയമ്പടപ്പു ഹരിദാസൻ സോമയാജിപ്പാടവർകളും, മാതാവു കഞ്ഞാക്കം അമ്മയുമായിരുന്നു. അവരുടെ കനിഷ്ഠപുത്രനാണു് നായനാർ. തളിപ്പറമ്പിൽ ഇംഗ്ലീഷ്സ്ക്കൂളിൽച്ചേർന്നു് ആ ഭാഷയിലെ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു കോഴിക്കോടു ഗവർമ്മെന്റ് കോളേജിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം തുടർന്നു. എഫ്. ഏ. പരീക്ഷയ്ക്കു തോറ്റുപോവുകയാൽ മദിരാശി പ്രസിഡൻസി കോളേജിലെ ഒരു വിദ്യാർത്ഥിയായി. അവിടെവെച്ചു ലോഗൻസായിപ്പിന്റെ ഉപദേശമനുസരിച്ചു സൈദാപ്പേട്ട കാർഷികവിദ്യാശാലയിൽ ചേർന്നു പഠിത്തം പൂർത്തിയാക്കി. ഒരു സംസ്കൃതപണ്ഡിതനും ബ്രഹ്മവിദ്യാവിശാരദനും ഒന്നാം ക്ലാസ്സ് മുൻസിപ്പുമായിരുന്ന അറയ്ക്കൽകണ്ടോത്തു കണ്ണൻ നമ്പിയാരുടെ മരുമകൾ എം. സി. കല്യാണിയമ്മയെയാണു് നായനാർ വിവാഹം ചെയ്തതു്. 1892-ൽ മലബാർ ഡിസ്ത്രിക്ട് ബോർഡിലെ ഒരങ്ഗമായി. കുടുംബത്തിൽ മൂപ്പുകിട്ടിയതു് 1904-ലായിരുന്നു. 1907-ൽ വീണ്ടും ഡിസ്ത്രിക്ട് ബോർഡങ്ഗമായി. ജോർജ്ജു ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവത്തിനു് ബ്രിട്ടീഷ് ഗവർമ്മെന്റ് അദ്ദേഹത്തിനു് ഒരു കീർത്തിമുദ്ര സമ്മാനിച്ചു. 1912-ൽ മദിരാശി നിയമസഭയിൽ മലബാർ, ദക്ഷിണകർണ്ണാടകം ഈ ജില്ലകളിലെ ജന്മിപ്രതിനിധിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു. 1090-ാമാണ്ടു് (1914 നവമ്പർ 14-ാം൹) ആ സദസ്സിൽ പ്രസങ്ഗിച്ചുകഴിഞ്ഞതിനുശേഷം അവിടെവച്ചുതന്നെ ഹൃദയസ്തംഭനംമൂലം നിര്യാതനായി. ‘കേസരി’ എന്ന തൂലികാനാമധേയമാണു് നായനാർ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ പ്രായേണ സ്വീകരിച്ചിരുന്നതു്. ആ പേരില്ലാതേയും അദ്ദേഹം പല ലേഖനങ്ങൾ എഴുതീട്ടുണ്ടു്. 1067 മുതൽ വിദ്യാവിനോദിനിയുടെ സഹപത്രാധിപരായിരുന്ന കാലത്തു പേരുവയ്ക്കാതെയാണു് എല്ലാ ഉപന്യാസങ്ങളും പ്രസിദ്ധീകരിച്ചുവന്നതു്. എങ്കിലും കേരളീയരുടെ കേസരി നായനാർതന്നെയാണു്. 1879-ൽ തിരുവനന്തപുരത്തുനിന്നു പ്രചരിച്ചുകൊണ്ടിരുന്ന കേരളചന്ദ്രിക എന്ന പത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഥമലേഖനത്തിന്റെ പ്രകാശനം. മുൻകാലത്തെ നായർകുടുംബങ്ങളിലെ കാരണവന്മാരെ അവഹേളനംചെയ്തു് അദ്ദേഹം പത്രികയിൽ ദേശാഭിമാനി എന്ന വ്യാജനാമത്തിൽ ഒരു സരസമായ ലേഖനം എഴുതുകയുണ്ടായി. സ്വകുടുംബത്തെത്തന്നെയാണു് അതിൽ പ്രതിപാദിച്ചിരിയ്ക്കുന്നതു്.
ദ്വാരക, പരമാർത്ഥം, മദിരാശിപ്പിത്തലാട്ടം, ഒരു പൊട്ടബ്ഭാഗ്യം എന്നീ ചെറുകഥകളുടെ സ്വാരസ്യവും അന്യാദൃശമാണു്.
-
എം. രാമുണ്ണിനായര്‍ (1078-1119)
എം. രാമുണ്ണിനായർ തലശ്ശേരിയിൽ ഒതയോത്തു് എന്ന ഒരു പുരാതനമായ നായർ കുടുംബത്തിൽ ഇംഗ്ലീഷു് വർഷം 1903 ജൂൺമാസം 13-ാം൹ (1078) ജനിച്ചു. അദ്ദേഹത്തിന്റെ പിതാവു തലശ്ശേരി ബി. ഇ. എം. പി. സ്ക്കൂളിൽ മലയാളപണ്ഡിതനായിരുന്ന മാടാവിൽ ചെറിയ കുഞ്ഞിരാമൻവൈദ്യരും മാതാവു മാണിക്കോത്തു പാറുവമ്മയുമായിരുന്നു. മാണിക്കോത്തു് എന്നതു് അദ്ദേഹത്തിന്റെ തറവാട്ടു പേരാണു്. ചെറിയകുഞ്ഞിരാമൻവൈദ്യർ വലിയ കുഞ്ഞിരാമൻവൈദ്യരുടെ അനന്തരവനായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. മാണിക്കോത്തു രാമുണ്ണി നായർ കാലാന്തരത്തിൽ എം. ആർ. നായരായി. പക്ഷേ പത്രപ്രവർത്തകനായപ്പോൾ പല തൂലികാനാമധേയങ്ങൾ അദ്ദേഹം സ്വീകരിക്കുകയും അവയിൽ പാറപ്പുറത്തു സഞ്ജയൻ എന്ന പേരിൽ അദ്ദേഹം സുപ്രസിദ്ധനാകുകയും ചെയ്തു. തിരുവങ്ങാടു ഗവർമ്മെന്റ് ബ്രണ്ണൻ ബ്രാഞ്ച് സ്ക്കൂൾ, തലശ്ശേരി ഗവർമ്മെന്റ് ബ്രണ്ണൻകോളേജ്, പാലക്കാട്ടു വിക്ടോറിയാകോളേജ്, മദിരാശി ക്രിസ്ത്യൻകോളേജ് എന്നീ വിദ്യാലയങ്ങളിൽ ഇംഗ്ലീഷു പഠിച്ചു് 1927-ൽ ഇംഗ്ലീഷ്സാഹിത്യം ഐച്ഛികവിഷയമായി സ്വീകരിച്ചു ബി. ഏ. ആണേഴ്സ് പരീക്ഷ ജയിച്ചു. ഫ്രഞ്ചു്, ജർമ്മൻ എന്നീ ഇതരപാശ്ചാത്യ ഭാഷകളിലും പ്രായോഗികമായ വിജ്ഞാനം സമ്പാദിച്ചിരുന്നതായി അഭിജ്ഞന്മാർ പറയുന്നു. പരീക്ഷാവിജയത്തിനുശേഷം നായർ കോഴിക്കോട്ടു ഹജൂരാപ്പീസിൽ ഒരു ഗുമസ്തനായി പണി നോക്കി. അദ്ദേഹം ആ പണി രാജിവച്ചു വെളിയിലേക്കുകടന്നു. പിന്നീടു കുറേക്കാലം കോഴിക്കോട്ടു ക്രിസ്ത്യൻ കാളേജിൽ ഒരു അധ്യാപകനായിരുന്നു. അനന്തരം തിരുവനന്തപുരത്തു ലാക്കാളേജിൽ ചേർന്നുവെങ്കിലും എഫ്. എൽ. പരീക്ഷ ജയിച്ചതിനുമേൽ പഠിത്തം തുടരാൻ സാധിച്ചില്ല. 1932-ൽ ആ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ തിരുവനന്തപുരത്തേക്കു വീണ്ടും പോയിയെങ്കിലും പരീക്ഷയ്ക്കു സ്വല്പം മുൻപു ക്ഷയരോഗബാധിതനായിത്തീർന്നു കിടപ്പിലായിപ്പോയി. അന്നു് അദ്ദേഹത്തിനു മുപ്പതു വയസ്സു തികഞ്ഞിരുന്നില്ല. 1933-ൽ അവിടെനിന്നു തിരിച്ചെത്തി. വീണ്ടും കോഴിക്കോട്ടു ക്രിസ്ത്യൻ കോളേജിൽ ലെക്ചററായി. അങ്ങനെ 1935 മുതൽ 1942 ഏപ്രിൽമാസം വരെ അദ്ദേഹം കോഴിക്കോട്ടുതന്നെ അദ്ദേഹത്തിന്റെ പ്രവർത്തനരംഗമാക്കി സാഹിത്യസേവനം ചെയ്തു. തദനന്തരം ശരീരത്തിനു് അസുഖം കൂടിവരുന്നതായി കണ്ടതിനാൽ നാട്ടിലേയ്ക്കുതന്നെ മടങ്ങി. 1927-ൽ തന്റെ അമ്മാമനായ റിട്ടയർഡു് ഡെപ്യൂട്ടി കലക്ടർ എം. അനന്തൻനായരുടെ ദ്വിതീയപുത്രി കാത്യായനിയമ്മയെ വിവാഹംചെയ്തു. 1929-ൽ ആ ദാമ്പത്യത്തിന്റെ ഫലമായി ബാബു എന്നൊരു പുത്രൻ ജനിച്ചു. 1930-ൽ പത്നിയും 1939-ൽ ബാബുവും അന്തരിച്ചു. മലയാംകൊല്ലം 1117-ൽ ജ്യേഷ്ഠസഹോദരനും മരിച്ചു. 1944-ാമാണ്ടു സെപ്തമ്പർമാസം 13-ാം൹ ആ മഹാപുരുഷൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു.
എം. ആർ. നായർ വേറേ ചില കൃതികൾകൂടി പ്രസിദ്ധീകരിച്ചിട്ടില്ലെന്നില്ല. (1) കേരളപത്രികയിൽ എഴുതിയിരുന്ന ആറു നിരൂപണങ്ങൾ 1935-ൽ സാഹിത്യനികഷം എന്ന പേരിൽ അച്ചടിപ്പിച്ചു. (2) 1942-ൽ ഷേക്സ്പീയർമഹാകവിയുടെ ലോകപ്രസിദ്ധമായ ഒഥെല്ലോ എന്ന നാടകം ഗദ്യമായി തർജ്ജമചെയ്തു.
-
ഈ. വി. കൃഷ്ണപിള്ള (1070-1113)
കുന്നത്തൂർതാലൂക്കിൽ കുന്നത്തൂർ എന്ന സ്ഥലത്തു് ഇഞ്ചക്കാട്ടുപുത്തൻവീടു് എന്നൊരു ഗൃഹമുണ്ടു്. ആ വീട്ടിലെ കല്യാണിയമ്മയുടേയും, പിന്നീടു് അടൂർ മജിസ്ത്രേട്ടുകോടതിയിലെ ഒരു വക്കീലായി വളരെക്കാലം വ്യവഹരിച്ചിരുന്ന കുന്നത്തൂർ പപ്പപിള്ളയുടേയും പുത്രനായി ഈ. വി. കൃഷ്ണപിള്ള 1070-ാമാണ്ടു ചിങ്ങമാസം 30-ാം൹ ജനിച്ചു. ഏഴു മാസത്തോളം മാത്രമേ അവിടെ താമസിച്ചുള്ളു. അടൂരിൽനിന്നു രണ്ടു നാഴിക അകലെയുള്ള പെരുങ്ങനാടു് എന്ന സ്ഥലത്തെ ചെറുതെങ്ങിലഴികത്തുവീട്ടിലേയ്ക്കു് അദ്ദേഹം താമസം മാറ്റി. കൃഷ്ണപിള്ള ആദ്യം പെരുങ്ങനാട്ടു പ്രൈമറിസ്ക്കൂളിലും 1093-ൽ ബി. ഏ. പരീക്ഷ ജയിച്ചു. മലയാളത്തിനു് ഒന്നാമതായി ജയിക്കുകയാൽ കേരളവർമ്മ മെഡലിനു് അർഹനായി. 1094 തുലാത്തിൽ ഹജൂർക്കച്ചേരിയിൽ ഒരു ക്ലാർക്കായി; അവിടെനിന്നു കല്ക്കുളം അസിസ്റ്റന്റ് തഹശീൽദാരായി ഉയർന്നു. പിന്നീടു ലാന്റ് റവന്യൂ കമ്മീഷണർ ആഫീസിലും, അക്കാണ്ടാഫീസിലും ജോലിനോക്കി. 1094 ഇടവത്തിൽ സി. വി. യുടെ കനിഷ്ഠപുത്രി മഹേശ്വരിയമ്മയെ വിവാഹം ചെയ്തു. 1097-ലായിരുന്നുവല്ലോ സി. വി. യുടെ ചരമം. 1099-ൽ ബി. എൽ. ജയിച്ചു് ഈ. വി. തിരുവനന്തപുരത്തെ കോടതികളിൽ വ്യവഹരിക്കുവാൻ ആരംഭിച്ചു. 1100-ാമാണ്ടു ചിങ്ങമാസത്തിൽ പ്രവർത്തനകേന്ദ്രം കൊല്ലത്തേക്കു മാറ്റി. 1106-ൽ നിയമസഭയിലെ ഒരംഗമായി. മലയാളരാജ്യം ചിത്രവാരിക 1109-ൽ ചിങ്ങം 26-ാം൹ ആരംഭിച്ചപ്പോൾ ത്രിലോകസഞ്ചാരി എന്ന നിഗൂഢനാമത്തിൽ പല വിഷയങ്ങളെപ്പറ്റി ഫലിതമയങ്ങളായ ഉപന്യാസങ്ങൾ എഴുതി. 1113 ചിങ്ങം 13–ാം൹ കോട്ടയം മനോരമക്കാർ ഒരു പുതിയ വാരിക തുടങ്ങിയപ്പോൾ അതിൽ നേത്രരോഗി എന്ന വ്യാജപ്പേരിൽ അതേമാതിരി ലേഖനങ്ങൾ തുടർന്നെഴുതി. 1110-ൽ തിരുവനന്തപുരത്തേക്കു വീണ്ടും പ്രാക്ടീസു മാറ്റി. ആ രണ്ടു വാരികകൾക്കും പ്രശസ്തി നേടിക്കൊടുത്തതു് ഈ. വി. ആയിരുന്നു. മനോരമയുമായുള്ള ബന്ധം അവസാനംവരെ നിലനിന്നു. 1113-ാമാണ്ടു് മീനമാസം 17-ാം൹ യശശ്ശരീരനായി. മഹേശ്വരിയമ്മയുമായുള്ള ബന്ധത്തെപ്പറ്റി മുമ്പു പ്രസ്താവിച്ചുവല്ലോ. മരിക്കുന്നതിനു കറേക്കാലംമുമ്പു് ഒരു ബി. ഏ. ക്കാരിയെ രജിസ്റ്റർ വിവാഹവും ചെയ്തു.
(1) ബാലകൃഷ്ണൻ, (2) ബാഷ്പവർഷം ഇവയാണു് അദ്ദേഹത്തിന്റെ നോവലുകൾ. (3) കേളീസൗധം എന്ന പേരിൽ അറുപതു ചെറുകഥകൾ നാലു ഭാഗങ്ങളിലായി മുദ്രണം ചെയ്യിച്ചു. നാടകങ്ങളാണു് ഭൂരിപക്ഷവും. (4) കള്ളപ്രമാണം, (5) സീതാലക്ഷ്മി (1101), (6) രാജാകേശവദാസൻ (1105), (7) രാമരാജപട്ടാഭിഷേകം (1107) (8) പ്രണയക്കമ്മീഷൺ (1107), (9) വിസ്മൃതി (1108), (10) ബി. ഏ. മായാവി (1108), (11) ഇരവിക്കുട്ടിപ്പിള്ള (1109), (12) വിവാഹക്കമ്മട്ടം (1109), (13) മായാമാനുഷൻ (1109), (14) പെണ്ണരശുനാടു് എന്നിവ അക്കൂട്ടത്തിൽ ഉൾപ്പെടുന്നു. (15) വീരമഹത്ത്വം, (16) ഗുരുസമക്ഷം, (17) ബാലലീല, (18) ഭാസ്കരൻ ഇവ സ്ക്കൂളുകളിൽ പാഠ്യപുസ്തകങ്ങളാക്കുന്നതിനുവേണ്ടി എഴുതിയവയാണു്. (19) സുഖജീവിതം എന്ന പേരിൽ ഗ്രാമോദ്ധാരണ മാർഗ്ഗങ്ങളെ വിവരിച്ചു് ഒരു പുസ്തകവും രചിച്ചിട്ടുണ്ടു്. (20) കാൺഗ്രസ് ചിത്രങ്ങൾ എന്ന പുസ്തകത്തിൽ മഹാത്മാഗാന്ധി, തേജ്ബഹദൂർ സ്പ്രു, എം. ആർ. ജയക്കാർ, ജവഹർലാൽ നെഹറു എന്നീ ഭാരതീയനേതാക്കന്മാരെ പരാമർശിക്കുന്നു. (21). എം. എൽ. സി. കഥകൾ (1103-ൽ തിരുവിതാംകൂർ നിയമസഭയിലേയ്ക്കു തിരഞ്ഞെടുത്തു് അയയ്ക്കപ്പെട്ടിരുന്നവരിൽ ചിലർക്കു് അതിനുള്ള അപ്രാപ്തിയെ എം. എൽ. സി. കഥകളിൽ വർണ്ണിക്കുന്നു) (22) ഈ. വി. ക്കഥകൾ, (23) കവിതക്കേസ്, (24) പോലീസ് രാമായണം. മലയാളരാജ്യത്തിലും മനോരമയിലും പ്രസിദ്ധീകരിച്ചിരുന്ന ഫലിതോപന്യാസങ്ങളിൽ ചിലതെല്ലാം സമുച്ചയിച്ചു് (25) ചിരിയും ചിന്തയും എന്ന തലക്കെട്ടിൽ രണ്ടു പുസ്തകങ്ങളായി പ്രസിദ്ധപ്പെടുത്തി. . (26) ജീവിതസ്മരണകൾ എന്ന ശീർഷകത്തിൽ ഒരു പുസ്തകം രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ടു. അതും അപൂർണ്ണമാണു്.
-
കെ. ചിദംബരവാദ്ധ്യയാര്‍ (1035-1115)
കെ. ചിദംബരവാദ്ധ്യയാർ തിരുവനന്തപുരത്തു കരമനഗ്രാമത്തിൽ പൌരോഹിത്യം കുലവൃത്തിയായ ഒരു ഗൃഹത്തിൽ ജനിച്ചു. പിതാവു കൃഷ്ണവാദ്ധ്യാരും മാതാവു വള്ളിഅമ്മാളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതം അഭ്യസിച്ചതിനുമേൽ രാജകീയമഹാപാഠശാലയിൽ ചേർന്നു് 1054-ൽ ബി. ഏ. പരീക്ഷ ജയിച്ചു. ഐച്ഛികഭാഷ സംസ്കൃതമായിരുന്നു. ലക്ഷ്മിയമ്മാളായിരുന്നു സഹധർമ്മിണി. വാദ്ധ്യാർ 1115-ാമാണ്ടു മകരമാസം 26-ാം൹മരിച്ചു. ദിനചര്യയിൽ യാതൊരു നിഷ്കർഷയുമില്ലായിരുന്നുവെങ്കിലും അവസാനംവരെ അരോഗദൃഢഗാത്രനായിരുന്നു.
കോളേജ് വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ വാദ്ധ്യാർ ലാംബ് എഴുതിയ ഷേൿസ്പീയർ കഥകളിൽ (Lamb’s Tales from Shakespeare) നിങ്ങളുടെ ഇഷ്ടംപോലെ (As you like it) എന്ന കഥ കാമാക്ഷീചരിതം എന്ന പേരിൽ ഭാഷാന്തരീകരിച്ചു. (2) വർഷകാലകഥ (Winter’s Tale), (3) സിംഹളനാഥൻ (Cymbeline) ഇവ ലാംബിന്റെ ഷേൿസ്പീയർ കഥകളുടേയും, (4) ശരീരരക്ഷ ദിവാൻ രാമയ്യങ്കാരുടെ ആജ്ഞയനുസരിച്ചു കണ്ണിങ്ഹാം സായ്പിന്റെ സാനിറ്റെറി പ്രൈമർ (Sanitary Primer) എന്നപുസ്തകത്തിന്റേയും, (5) വ്യവസ്ഥിതിയും ബോധവും എന്ന പുസ്തകം ജെ. റ്റി. ഫൗളർ (J.T. Fowler) സായ്പിന്റെ ഡിസിപ്ലിൻ ആൻഡ് ഇൻസ്ട്രൿഷൺ (Discipline and Instruction) എന്ന പുസ്തകത്തിന്റേയും വിവർത്തനങ്ങളാണു്. അക്കാലത്തെഴുതീട്ടുള്ള പുസ്തകങ്ങളിൽ, (6) ക്ഷേത്രവ്യവഹാരം പ്രത്യേകഗണനയെ അർഹിയ്ക്കുന്നു. (7) ഇന്ത്യൻ പീനൽകോഡ് നോട്ടോടുകൂടി 1069-ൽ എഴുതി പ്രസിദ്ധീകരിച്ചു. യഥാകാലം ഹജൂരാപ്പീസിൽ ഹെഡ്ട്രാൻസ്ലേറ്ററായി ജോലിനോക്കി. അക്കാലത്തു പല പുതിയ മലയാളപദങ്ങൾ ഓരോ ആവശ്യത്തിനായി സൃഷ്ടിച്ചതിൽ ചിലതെല്ലാം ഇന്നും പ്രചാരത്തിലിരിക്കുന്നു. ഷേൿസ്പീയരുടെ, (8) റിച്ചർഡ് തൃതീയൻ (Richard III), (9) മാക്ബത്ത് (Macbeth) (10) റോമിയോ ആൻഡ് ജുലിയേററ് (11) ട്വൽത്ത് നൈറ്റ് (Twelfth Night) എന്നീ നാടകങ്ങളും അദ്ദേഹം തർജജമ ചെയ്തിട്ടുള്ളതായി കാണുന്നു. 1074-ൽ തയാറാക്കപ്പെട്ട പുതിയ മലയാളം റീഡർ പരിശോധിയ്ക്കുന്നതിൽ നിയമിതനായതു് അദ്ദേഹം തന്നെയാണു്. ഇവയെക്കാൾ അദ്ദേഹം അനുഷ്ഠിച്ചിട്ടുള്ള പ്രധാനകൈരളീസപര്യ, ഭാഷാരാമായണചമ്പുവിലെ, (12) രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാവിവാഹം, വിച്ഛിന്നാഭിഷേകം, ബാലിവധം എന്നീ ഭാഗങ്ങളുടെയും, (13) സ്വാതിതിരുനാൾ സംഗീതകൃതികളുടെയും പ്രസിദ്ധീകരണമാണു്.
-
മൂര്‍ക്കോത്തു കുമാരന്‍ (1049-1116)
കുമാരൻ 1049-ാമാണ്ടു് (ഇംഗ്ലീഷ്‍വർഷം 1874-ാമാണ്ടു്) രേവതീനക്ഷത്രത്തിൽ തലശ്ശേരിയിൽ ജനിച്ചു. പിതാവു മൂർക്കോത്തു രാമുണ്ണിയും മാതാവു് കുഞ്ഞിച്ചിരുതയുമായിരുന്നു. ഏകദേശം ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. കുമാരൻ അച്ഛന്റെ തറവാട്ടിൽ വളർന്നു. കാലാന്തരത്തിൽ അച്ഛന്റെ മരുമകൾ ചൂര്യയി മൂർക്കോത്തു യശോദമ്മയെ വിവാഹം ചെയ്തു. തലശ്ശേരി ഗവർമ്മെന്റ് ബ്രണ്ണൻ കോളേജിൽ എഫ്. ഏ. പരീക്ഷ ജയിച്ചതിനുശേഷം മദിരാശി ക്രിസ്ത്യൻ കോളേജിൽ ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ബാക്കി രണ്ടു ഭാഗങ്ങളിലും ജയിച്ചുവെങ്കിലും ഐച്ഛികവിഷയമായ ചരിത്രത്തിൽ തോറ്റുപോയി. സൈദാപ്പേട്ട് കോളേജിൽ ട്രയിനിംഗ് കഴിച്ചു മലബാറിലേക്കു മടങ്ങി. ഇംഗ്ലീഷ് വർഷം 1890-ൽ കോഴിക്കോട്ടു സെന്റ് ജോസഫസ് ബോയിസ് ഹൈസ്കൂളിൽ ആദ്യം ഉപാധ്യായനായി. കമാരൻമാസ്റ്റർ എന്ന പേരു് അദ്ദേഹത്തിനു് അങ്ങനെയാണു് സിദ്ധിച്ചതു്. അവിടെ നിന്നു കോഴിക്കോട്ടു പ്രോവിഡൻസ് കോൺവെന്റിലേയ്ക്കു മാറി. പിന്നീടു തലശ്ശേരി നെട്ടൂർ ബി. ഈ. എം. സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റരായും തദനന്തരം മംഗലാപുരം സെന്റ് അലൂഷിയസ് കോളേജ് മലയാളപണ്ഡിതനായും ഒടുവിൽ തലശ്ശേരി സെന്റ് ജോസഫ്സ് സെക്കണ്ടറി സ്ക്കൂളിൽ ഒന്നാം അസിസ്റ്റന്റായും പണി നോക്കി. 1105-ൽ (ഏപ്രിൽ 1930) അധ്യാപകവൃത്തിയിൽനിന്നു വിരമിച്ചു. 45-ൽപ്പരം കൊല്ലം പല പ്രവർത്തനരംഗങ്ങളിലും പ്രേക്ഷകന്മാരുടെ കണ്ണും കരളും കുളുർപ്പിക്കുമാറു ചൊല്ലിയാടി. 1934-ൽ അദ്ദേഹത്തിന്റെ ഷഷ്ട്യബ്ദപൂർത്തി കേരളമെങ്ങും ആഡംബരപൂവ്വം ആഘോഷിയ്ക്കപ്പെട്ടു. ഒടുവിൽ അർബുദം ബാധിച്ചു് ഒരു കൊല്ലത്തോളം കാലം ശയ്യാശരണനായി. അദ്ദേഹം ചില ലേഖനങ്ങൾ പറഞ്ഞുകൊടുത്തു് അന്നും എഴതിച്ചിരുന്നു. ആടിയ കാലും പാടിയ വായും അതാതിന്റെ തൊഴിലിൽനിന്നു വിരമിയ്ക്കുവാൻ പ്രയാസമുണ്ടു്. 1116-ാമാണ്ടു് (1941 ജൂൺ 25) യശശ്ശരീരനായി.
(1) മർക്കടസന്ദേശം, (2) ആശാകല, (3) ഇലഞ്ഞിപ്പൂമാല മുതലായ ഖണ്ഡകൃതികൾ, (4) ദർശനമാല (തർജ്ജമ), (5) ലോകാപവാദം, (6) കനകംമൂലം, (7) അമ്പുനായർ, (8) വസുമതി, (9) ഒരു വൈദ്യന്റെ അനുഭവങ്ങൾ, (10) ജാഹനീറ, (11) രജപുത്രവിവാഹം, (12) കൂനിയുടെ കുസൃതി, (13) യാദവകൃഷ്ണൻ, (14) ഒയ്യാരത്തു ചന്തുമേനോൻ, (15) വേങ്ങയിൽ കുഞ്ഞിരാമൻനായനാർ, (16) ശ്രീനാരായണഗുരുസ്വാമി, (17) കാകൻ, (18) പ്രകൃതിശാസ്ത്രത്തിലെ ചില അത്ഭുതങ്ങൾ, (19) ഗദ്യമഞ്ജരി ഒന്നാം ഭാഗം, (20) സൈരന്ധ്രി, (21) മുത്തശ്ശന്റെ കഥകൾ, (22) നൂറ്റിൽപ്പരം ചെറുകഥകൾ, (23) അമ്മമാരോടു്, (24) വെള്ളിക്കൈ.
-
കെ. രാമകൃഷ്ണപിള്ള (1053-1091)
കെ. രാമകൃഷ്ണപിള്ള നെയ്യാറ്റിൻകരത്താലൂക്കിൽ മുൻസീഫ് കോടതിവക്കീൽ എം. കേശവപിള്ളയുടെ ജ്യേഷ്ഠസഹോദരി ചക്കിയമ്മയുടേയും സ്ഥലം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ശാന്തി നരസിംഹൻ പോറ്റിയുടേയും പുത്രനായി 1053-ാമാണ്ടു് ഇടവമാസം 16-ാം൹ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. ആദ്യഗുരു നെയ്യാറ്റിൻകര മലയാംപള്ളിക്കൂടത്തിൽ വാധ്യാരായിരുന്ന കൂട്ടപ്പന നാഗനാഥയ്യരായിരുന്നു. 1062-ൽ സ്ഥലം ഇംഗ്ലീഷ് മിഡിൽസ്ക്കൂളിൽ പഠിത്തമാരംഭിച്ചു. 1073-ൽ എഫ്. എ. ജയിച്ചു. 1075 ചിങ്ങമാസത്തിൽ തിരുവനന്തപുരത്തുനിന്നു കേരളദർപ്പണമെന്നും വഞ്ചിഭൂപഞ്ചിക എന്നും രണ്ടു പത്രങ്ങൾ പുറപ്പെടുകയും രാമകൃഷ്ണപിള്ള കേരളദർപ്പണത്തിന്റെ ആധിപത്യം വഹിച്ചുതുടങ്ങുകയും ചെയ്തു. ആ കൊല്ലം മലയാളത്തിൽമാത്രം ബി. ഏ. യ്ക്കു ചേന്നു് ഒന്നാംക്ലാസ്സിൽ ഒന്നാമനായി ജയിച്ചു കേരളവർമ്മ കീർത്തിമുദ്രയ്ക്കു് അഹനായി. 1076 മകരത്തിൽ തിരുവനന്തപുരത്തു പാല്ക്കുളങ്ങര തോപ്പുവീട്ടിൽ നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1079 മകരത്തിൽ നാണിക്കുട്ടിയമ്മ മരിച്ചു. 1080-ാമാണ്ടു ചിങ്ങമാസം 7-ാം൹ രാമകൃഷ്ണപിള്ള തിരുവനന്തപുരത്തു വഞ്ചിയൂർ കഴിവിളാകത്തുവീട്ടിൽ ബി. കല്യാണിയമ്മയെ പരിഗ്രഹിച്ചു. വിവാഹാനന്തരം കല്യാണിയമ്മയോടുകൂടി താമസിക്കുവാൻ കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കു തിരിയെപ്പോന്നു. മലയാളിയുടെ പ്രസാധകത്വവും അതോടുകൂടി വിട്ടു. 1080 മേടത്തിൽ കേരളൻ എന്ന പേരിൽ രാജ്യകാര്യസംബന്ധമായ ഒരു മാസിക തനതുടമസ്ഥതയിലും പത്രാധിപത്യത്തിലും തിരുവനന്തപുരത്തുനിന്നു പുറപ്പെടുവിച്ചു. കേരളൻ തികച്ചും വിപ്ലവാത്മകമായ ഒരു പത്രഗ്രന്ഥമായിരുന്നു, അക്കാലത്തു് ചിറയിൻകീഴു താലൂക്കിൽ വക്കത്തുനിന്നു സ്വദേശാഭിമാനിയെന്ന പത്രം പുറപ്പെട്ടുകൊണ്ടിരുന്നു. 1081-ാമാണ്ടു കുംഭമാസത്തിൽ ആ പത്രത്തിന്റെ ആധിപത്യം സ്വീകരിച്ചു. 1082 മിഥുനത്തിൽ ആ പത്രത്തിന്റെയും സ്വദേശാഭിമാനി അച്ചുക്കൂടത്തിന്റെയും കൂട്ടുടമസ്ഥനായി അവ രണ്ടും തിരുവനന്തപുരത്തു മാറ്റിസ്ഥാപിച്ചു. 1081-ലാണു് കുരുക്കളുടെ പാറപ്പുറം ഒന്നാംഭാഗം പ്രസിദ്ധീകരിച്ചതു്. 1080 വൃശ്ചികം മുതൽ ശാരദ എന്ന പേരിൽ സ്ത്രീകളെ ഉദ്ദേശിച്ചു് ഒരു മാസിക തൃപ്പൂണിത്തുറനിന്നും പുറപ്പെട്ടുകൊണ്ടി രുന്നു. അതിലേക്കു നിരന്തരമായി ലേഖനസാഹായം ചെയ്തുകൊണ്ടിരുന്നു. ശാരദയുടെ അവകാശം രാമകൃഷ്ണപിള്ള ഏറ്റുവാങ്ങുകയും വിദ്യാർത്ഥിയെന്ന നാമധേയത്തിൽ മറ്റൊരു മാസിക കൂടി ആരംഭിയ്ക്കുകയും ചെയ്തു. മൂന്നു വർഷവും രണ്ടു മാസവും വളരെ ക്ലേശിച്ചു പത്രം സംബന്ധിച്ചുള്ള എല്ലാ ജോലികളും താൻ തന്നെ നോക്കി. രാമകൃഷ്ണപിള്ളയും തിരുവിതാംകൂർ ഗവർമ്മെന്റും തമ്മിലുള്ള വിരോധം ഒന്നിനൊന്നു വർദ്ധിച്ചു് 1086-ൽ മൂർദ്ധന്യദശയിലെത്തി. 1086-ാമാണ്ടു കന്നിമാസം 10-ാം൹ (1910 സെപ്തമ്പർ 26) ഗവർമ്മെന്റ് അദ്ദേഹത്തെ തിരുവിതാം കൂറിൽനിന്നു് ഇരുചെവിയറിയാതെ നിഷ്കാസനം ചെയ്തു. പി. രാജഗോപാലാചാരിയായിരുന്നു അന്നത്തെ ദിവാൻജി. ഉടൻ തനിയ്ക്കു തിരുവനന്തപുരം ഗേള്‍സ് ഹൈസ്ക്കൂളിൽ ഉണ്ടായിരുന്ന ജോലി രാജിവെച്ചു കല്യാണിയമ്മ അദ്ദേഹത്തെ അന്വേഷിച്ചു തമിഴ്നാട്ടിലേയ്ക്കു പോയി. തിരുനെൽവേലിയിൽ എത്തി ഭർത്താവിനെ മലിനവസ്ത്രധാരിയായി, കയ്യിൽ ഒരു കാശുപോലുമില്ലാതെ, കുളിച്ചു് ഈറൻമാറാൻ പോലും വസ്ത്രം കൂടാതെയാണു് കണ്ടതു്. ഭാര്യയുടെ കയ്യിലുണ്ടായിരുന്ന സ്വല്പം പണംകൊണ്ടു മദിരാശിയിൽ ചെന്നുചേർന്നു. പെരിയമേട്ടിൽ ഒരു ചെറിയ വീടു വാടകയ്ക്കെടുത്തു് അതിൽ താമസമാരംഭിച്ചു. പാലക്കാട്ടു് അവർക്കു് ഒരു ഉദാരചരിതയുടെ അതിഥികളാകുവാൻ ഭാഗ്യം സിദ്ധിച്ചു. ആ വിദുഷി ഒരു ഉത്തമഗദ്യകർത്രിയായ തരവത്തു് അമ്മാളുവമ്മയായിരുന്നു. 1086-ൽ എഫ്. എൽ. പരീക്ഷജയിച്ചു. ശരീരം ഭയങ്കരമായ ക്ഷയരോഗത്താൽ ഗ്രസ്തമായിത്തുടങ്ങിയിരുന്നതിനാൽ ബി. എൽ. പരീക്ഷക്കു ചേരുവാൻസാധിച്ചില്ല. 1912-ാമാണ്ടു മലേഷ്യാ മലയാളികളുടെ ഒരു പ്രതിനിധി പാലക്കാട്ടെത്തി അദ്ദേഹത്തിനു സ്വദേശാഭിമാനി എന്ന ബിരുദം സമർപ്പിക്കുകയുണ്ടായി. കുന്നങ്കുളത്തുനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന ആത്മപോഷിണിയിൽ പല ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തുകയും 1913-ൽ അതിന്റെ സാഹിത്യനായകനായിത്തീരുകയും ചെയ്തു. 1915-ൽ ഒരു ഇംഗ്ലീഷ് മലയാളനിഘണ്ടു രചിക്കുവാൻ തുടങ്ങി. അതിനിടയ്ക്കും 1913-ൽ കല്യാണിയമ്മ ബി. ഏ. പരീക്ഷയിൽ ജയിച്ചു. 1915-ാമാണ്ടു ജനുവരി മാസത്തിൽ കണ്ണൂർ ഗവർമ്മെന്റ് ബാലികാപാഠശാലയിൽ ഒരു ഉപാധ്യായയായി. രാമകൃഷ്ണപിള്ളയും അവിടെത്തന്നെ താമസിച്ചു. രോഗം ക്രമേണ വർദ്ധിച്ചു; 1091-ൽ (1916 മാർച്ച് 28-ാം൹) അവിടെവച്ചുതന്നെ അദ്ദേഹം യശശ്ശരീരനായി.
(1) സോക്രട്ടീസ്, (2) നായന്മാരുടെ സ്ഥിതി, (3) ഭാര്യാധർമ്മം എന്നീ പുസ്തകങ്ങളും, (4) കൃഷിശാസ്ത്രം, (5) അങ്കഗണിതം മുതലായ സ്ക്കൂൾ ബുക്കുകളും 1079-നു മുമ്പ് എഴുതി. 1080-ൽ (6) ക്രിസ്റ്റഫർ കൊളംബസ്സും, (7) വാമനനും രചിച്ചു. 1087-ലാണു് (8) ഡൽഹി ഡർബാർ ഒന്നും രണ്ടും ഭാഗങ്ങളുടെയും, (9) വൃത്താന്തപത്രപ്രവർത്തനത്തിന്റേയും നിർമ്മിതി. (10) തിരുവിതാംകൂർ നാടുകടത്തൽ (മലയാളത്തിലും ഇംഗ്ലീഷിലും), (11) കാറൽമാർക്സ്, (12) ബെൻജമിൻ ഫ്രാങ്ക്ളിൻ, (13) മോഹനദാസ് ഗാന്ധി, (14) മന്നന്റെ കന്നത്തം, (15) നരകത്തിൽനിന്ന് (രണ്ടും കഥാപുസ്തകങ്ങൾ) ഇവയെല്ലാം 1085-നുമേൽ നിർമ്മിച്ചവയാണു്.
-
കോരാത്തു നാരായണമേനവ൯(1048-1113)
കോരാത്തു നാരായണമേനവൻ പാലക്കാട്ടുനഗരത്തിനു പതിന്നാലു നാഴിക തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന വടവന്നൂർ അംശത്തിൽ 1048-ാമാണ്ടു മകരമാസത്തിൽ വിശാഖം നക്ഷത്രത്തിൽ ജനിച്ചു. പിതാവു് എടത്തറവീട്ടിലെ കാക്കുണ്ണിനായരും മാതാവു കോരാത്തു ‘ചോണ’ അമ്മയുമായിരുന്നു. ആലമ്പള്ളം ഗ്രാമത്തിലെ പത്മനാഭശാസ്ത്രിയുടെ അടുക്കലാണു് ബാല്യത്തിൽ സംസ്കൃതം പഠിച്ചതു്. പിന്നീടു കൊല്ലങ്കോട്ടു ഹൈസ്ക്കൂൾ മലയാളപണ്ഡിതരായ ആർ. ശങ്കണ്ണിമേനവന്റെയും പട്ടഞ്ചീരി ശിവരാമശാസ്ത്രിയുടെയും ശിക്ഷണത്തിൽ ഉപരികാവ്യങ്ങൾ അഭ്യസിച്ചു. ഒടുവിൽ വേദംശാസ്ത്രികളുടെ ശിഷ്യനായി വേദാന്തം നിഷ്കർഷിച്ചു് അഭ്യസിച്ചു് ആ ശാസ്ത്രത്തിൽ നിഷ്ണാതനായി. ധനസമൃദ്ധമായ ഒരു കുടുംബത്തിലാണു് ജനിച്ചതെങ്കിലും ഒരു ത്യാഗിയുടെ ജീവിതം നയിക്കുന്നതിനു വേണ്ട മനഃപാകം അദ്ദേഹത്തിനുണ്ടായി. വേദാന്തത്തിൽ അനേകം ശിഷ്യയന്മാരുണ്ടായിരുന്നു. പണ്ഡിതനും വൈദ്യനുമായ വടക്കേപ്പാട്ടു വടവന്നൂർ നാരായണൻനായരാണു് അവരിൽ അഗ്രഗണ്യൻ. 1113-ാമാണ്ടു കർക്കടകമാസം 21-ാം൹ ചരമഗതിയെ പ്രാപിച്ചു. വടക്കേപ്പാട്ടെ കല്യാണിയമ്മയെയാണു് പരിഗ്രഹിച്ചതു്.
വിവേകചൂഡാമണി, സിദ്ധഗീത, ആത്മപുരാണം എന്നീ മൂന്നു ഗ്രന്ഥങ്ങളുടെ തർജ്ജമകളും, വിചാരസാഗരവുമാണു്.
-
ഉള്ളൂർ എസ് പരമേശ്വരയ്യർ (1877-1949)
ചങ്ങനാശ്ശേരിക്കടുത്ത്, പെരുന്നയിലെ താമരശ്ശേരി എന്ന സ്ഥലത്താണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ചങ്ങനാശേരി സ്വദേശിനിയായ ഭഗവതിയമ്മ. അദ്ദേഹം, പെരുന്നയിൽത്തന്നെയാണു തന്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി. അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽച്ചേർന്ന അദ്ദേഹം, 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി. ജോലിയിലിരിക്കേ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാവകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങൾവഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്. ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീക്കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് 'കവിതിലകൻ' പട്ടവും കാശിവിദ്യാപീഠം 'സാഹിത്യഭൂഷൺ' ബിരുദവും സമ്മാനിച്ചു.
ഉമാകേരളം, കേരളസാഹിത്യചരിത്രം, കർണ്ണഭൂഷണം, പിംഗള
-
വള്ളത്തോൾ നാരായണമേനോൻ (1878-1958)
1878 ഒക്ടോബർ 16-ന് മലപ്പുറം ജില്ലയിലെ തിരൂരിനു സമീപം ചേന്നര ഗ്രാമത്തിൽ വള്ളത്തോൾ കോഴിപ്പറമ്പിൽ കുട്ടിപ്പാറു അമ്മയുടെയും മല്ലിശ്ശേരി ദാമോദരൻ ഇളയതിന്റെയും മകനായി ജനിച്ചു. സംസ്കൃതപഠനത്തിനുശേഷം കൈക്കുളങ്ങര രാമവാര്യരിൽനിന്നു തർക്കശാസ്ത്രം പഠിച്ചു. വാല്മീകി രാമായണവിവർത്തനം 1907-ൽ പൂർത്തിയാക്കി. 1908-ൽ ഒരു രോഗബാധയെതുടർന്ന് അദ്ദേഹം ബധിരനായി. 1958 മാർച്ച് 13-ന് 79-ാം വയസ്സിൽ വള്ളത്തോൾ അന്തരിച്ചു. പന്ത്രണ്ടാം വയസ്സു മുതൽ വള്ളത്തോൾ കവിതകൾ എഴുതിത്തുടങ്ങി. കിരാത ശതകം, വ്യാസാവതാരം എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകാല കൃതികൾ. 1894-ൽ ഭാഷാപോഷിണി മാസികയുടെ കവിതാ പുരസ്‌കാരം അദ്ദേഹം നേടി. തുടർന്ന് ഭാഷാപോഷിണി, കേരള സഞ്ചാരി, വിജ്ഞാന ചിന്താമണി തുടങ്ങി നിരവധി പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി. വാൽമീകി രാമായണത്തിന്റെ മലയാളത്തിലേക്കുള്ള വിവർത്തനമായിരുന്നു വിവർത്തനത്തിൽ അദ്ദേഹത്തിന്റെ ആദ്യത്തെ പ്രധാന സാഹിത്യ സംഭാവന. 1905-ൽ ആരംഭിച്ച ഈ കൃതി പൂർത്തിയാക്കാൻ രണ്ട് വർഷമെടുത്തു.
വാല്മീകിരാമായണം, അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയ സംസ്കൃതകൃതികൾ അദ്ദേഹം മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.
സാഹിത്യമഞ്ജരി-പതിനൊന്നാം ഭാഗം, ശിഷ്യനും മകനും, ബന്ധനസ്ഥനായ അനിരുദ്ധൻ, ബധിരവിലാപം, എന്റെ ഗുരുനാഥൻ, അച്ഛനും മകളും -
കുറ്റിപ്പുറത്ത് കേശവൻ നായർ (1883-1959)
വള്ളത്തോൾ കൊച്ചുണ്ണി മേനോന്റേയും കുറ്റിപ്പുറത്തു മീനാക്ഷി അമ്മയുടേയും പുത്രനായി തിരുവില്വാമലയ്ക്കടുത്തുള്ള കുറ്റിപ്പുറത്തു വീട്ടിൽ 1882- ഓഗസ്റ്റ് 28 ന് (കൊല്ലവർഷം 1058) കേശവൻ നായർ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം ഗുരുകുലത്തിലായിരുന്നു. തൃശൂർ ബോയ്സ് സ്കൂളിൽ ഒരു ഭാഷാദ്ധ്യാപകനായി ജോലി ചെയ്തിട്ടുള്ള അദ്ദേഹം 1921 ൽ എറണാകുളം മഹാരാജാസ് കോളജിലും ഒരു ഭാഷാദ്ധ്യാപകനായി നിയമിതനാകുകയും 17 വർഷക്കാലം അവിടെ തുടരുകയും ചെയ്തു. 1959 ജനുവരി 16 ന് അദ്ദേഹം അന്തരിച്ചു. പ്രശസ്ത കവി വള്ളത്തോളിന്റെ സഹോദരി അമ്മാളുക്കുട്ടി അമ്മയെ അദ്ദേഹം വിവാഹം ചെയ്തു.
നവ്യോപഹാരം, കാവ്യോപഹാരം, ഓണം കഴിഞ്ഞു (കാവ്യ സമഹാരങ്ങൾ), പ്രപഞ്ചം, സുഭാഷിതങ്ങൾ എന്നിവയാണ് അദ്ദേഹം രചിച്ച പ്രധാന കൃതികൾ. പ്രതിമാനാടകം, അഭിജ്ഞാന ശാകുന്തളം എന്നിവയുടെ വിവർത്തനങ്ങളും അദ്ദേഹം തയ്യാറാക്കിയിരുന്നു.
-
നാലപ്പാട്ട് നാരായണ മേനോൻ (1887-1955)
പൊന്നാനിക്കടുത്ത് വന്നേരിയിലാണ് 1887 ഒക്‌ടോബർ ഏഴിനാണ് നാലപ്പാട് നാരായണമേനോൻ ജനിച്ചത്. നാലപ്പാടിന്റെ പ്രാഥമിക വിദ്യാഭ്യാസം തൃശൂരും കോഴിക്കോടുമായിരുന്നു. ഇംഗ്ലീഷും വേദാന്തവും പഠിച്ച അദ്ദേഹം കുറച്ചുകാലം ഒരു പ്രസ്സിന്റെ മാനേജരായി ജോലി നോക്കി. 1954 ഒക്ടോബർ 31 ന് അന്തരിച്ചു. പ്രശസ്തസാഹിത്യകാരി ബാലാമണിയമ്മ, ഇദ്ദേഹത്തിന്റെ അനന്തരവളാണ്. വള്ളത്തോൾ പാരമ്പര്യത്തിൽ പെട്ട കവിയിൽ നിന്ന് നാരായണ മേനോൻ ദാർശനിക കവിയായി, തത്ത്വചിന്തകനായി വിലാപകാവ്യകാരനായി, വിവർത്തകനായി, ആർഷജ്ഞാനിയായി പിന്നെ ലൈംഗിക ശാസ്ത്രാവബോധകനായി. ആർഷജ്ഞാനത്തിന്റെയും രതിലോകത്തിന്റെയും വഴികൾ ആവിഷ്കരിക്കുക തുടങ്ങി വ്യത്യസ്തങ്ങളായ വഴികളിലൂടെ യാത്ര ചെയ്ത് സമഗ്രമായൊരു ജീവിതസങ്കൽപം സാക്ഷാത്കരിച്ച വ്യക്തിയായിരുന്നു നാലപ്പാട്ട് നാരായണമേനോൻ.
കണ്ണുനീർത്തുള്ളി, പാവങ്ങൾ, ആർഷജ്ഞാനം, രതിസാമ്രാജ്യം
-
ജി ശങ്കരക്കുറുപ്പ് (1900-1978)
1901 ജൂൺ 3-ന്, നെല്ലിക്കാമ്പളളി വാര്യത്ത് ശങ്കരവാര്യരുടേയും വടക്കിനി മാരാത്ത് ലക്ഷ്മിക്കുട്ടി മാരാസ്യാരുടേയും മകനായി എറണാകുളം ജില്ലയിലെ കാലടിക്കടുത്തുള്ള നായത്തോട് എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന് അഞ്ച് വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. തുടർന്ന് അമ്മാവനാണ് അദ്ദേഹത്തെ വളർത്തിയത്. അമ്മാവൻ ആണ് മൂന്നാം വയസിൽ എഴുത്തിനിരുത്തിയത്. സംസ്കൃതത്തിലെ ആദ്യ പാഠങ്ങൾ മുതൽ രഘു വംശത്തിലെ ഏതാനും പദ്യങ്ങൾ വരെ അമ്മാവൻ പഠിപ്പിച്ചു. തുടർന്ന് പെരുമ്പാവൂരിലെ മലയാളം സ്കൂളിൽ ചേർന്ന് ഏഴാം ക്ലാസ് പാസായി. മൂവാറ്റുപുഴയിലുള്ള വെർണകുലർ ഹയർ സെക്കണ്ടറിക്ക് (വി. എച്ച് ) ചേർന്നു. അതിന് ശേഷം പണ്ഡിത പരീക്ഷയും തുടർന്ന് വിദ്വാൻ പരീക്ഷയും പാസായി. 17-ആം വയസ്സിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു. 1937-ൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1956-ൽ അദ്ധ്യാപകജോലിയിൽ നിന്നും വിരമിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേന്ദ്ര സാഹിത്യ അക്കാദമി അംഗം, രാജ്യസഭാംഗം എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു. 1978 ഫെബ്രുവരി 2-ന് അന്തരിച്ചു. ആദ്യത്തെ ജ്ഞാനപീഠം ജേതാവായിരുന്നു അദ്ദേഹം.
സൂര്യകാന്തി, നിമിഷം, ഓടക്കുഴൽ, പഥികന്റെ പാട്ട്, വിശ്വദർശനം, മൂന്നരുവിയും ഒരു പുഴയും, ജീവനസംഗീതം, സാഹിത്യകൗതുകം (3 വാല്യങ്ങൾ), പൂജാപുഷ്പം
-
പി. കുഞ്ഞിരാമൻ നായർ (1906-1978)
പി. കുഞ്ഞിരാമൻ നായർ ( ഒക്ടോബർ 4, 1905 - മേയ് 27, 1978) മലയാള ഭാഷയിലെ പ്രശസ്തനായ കാൽപ്പനിക കവിയായിരുന്നു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം കവിതകളിലേക്കാവാഹിച്ചു കുഞ്ഞിരാമൻ നായർ. പി എന്നും മഹാകവി പി എന്നും അദ്ദേഹം അറിയപ്പെട്ടു. നിത്യസഞ്ചാരിയായിരുന്നു. 1905 ഒക്ടോബർ 4 കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, വെള്ളിക്കോത്ത് ഗ്രാമത്തിൽ പനയന്തട്ട തറവാടുവക അടിയോടി വീട്ടിലാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ; അമ്മ- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം. കണ്ണൂരിൽ നിന്നും നവജീവൻ എന്നൊരു പ്രസിദ്ധീകരണം ആരംഭിച്ചങ്കിലും അത് നിർത്തേണ്ടി വന്നു. തുടർന്ന് തൃശുരിലെ സരസ്വതി പ്രസ്സിലും ഒലവക്കോടുള്ള ശ്രീരാമകൃഷ്ണോദയം പ്രസ്സിലും ജോലി ചെയ്തു. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലിചെയ്തു. പത്രപ്രവർത്തകൻ എന്ന നിലയിലും പല സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരു ചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം. കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപര ഗ്രന്ഥങ്ങളായ 'കവിയുടെ കാൽപ്പാടുകൾ','എന്നെ തിരയുന്ന ഞാൻ', 'നിത്യകന്യകയെത്തേടി' എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന് ഉത്തമോദാഹരണങ്ങളാണ്. കവിതമാത്രം സന്തതസഹചാരിയായിരുന്ന ജീവിതയാത്രകൾക്കൊടുവിൽ 1978 മേയ് 27ന് തിരുവനന്തപുരത്തെ സി. പി സത്രത്തിൽ വച്ച് ഹൃദയസ്തംഭനംമൂലം അന്തരിച്ചു.
സൗന്ദര്യപൂജ, കളിയച്ഛൻ, ഓണസദ്യ, പൂക്കളം, താമരത്തോണി, വസന്തോത്സവം , ചിലമ്പൊലി, രഥോത്സവം (രണ്ടു വാല്യങ്ങൾ), താമരത്തേൻ
-
പാലാ നാരായണൻ നായർ (1911-2007)
1911 ഡിസംബർ 11ന് കീപ്പള്ളിൽ ശങ്കരൻ നായരുടേയും പുലിയന്നൂർ പുത്തൂർ വീട്ടിൽ പാർവതിയമ്മയുടേയും മകനായി അദ്ദേഹം കോട്ടയം ജില്ലയിലെ പാലായിൽ ജനിച്ചു. കുടിപ്പള്ളിക്കൂടം അദ്ധ്യാപകനായിരുന്ന പിതാവിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം, പാലാ വി. എം സ്കൂൾ, സെന്റ് തോമസ് സ്കൂൾ എന്നിവിടങ്ങളിൽ നിന്നും ഉപരി പഠനവും നേടി. അദ്ധ്യാപകനും, കണക്കെഴുത്തുകാരനും, പട്ടാളക്കാരനുമായി ജീവിച്ചു. 1943-ൽ രണ്ടാം ലോകമഹായുദ്ധത്തിലെ ഭടനായി ഇന്ത്യയിലും ബർമ്മയിലും ജീവിച്ചു. തിരിച്ചെത്തി തിരുവിതാംകൂർ സർവകലാശാലയിൽ പ്രസിദ്ധീകരണ വിഭാഗത്തിലെ ഉദ്യോഗസ്ഥനായി. 1956-ൽ കേരള സർവകലാശാലയിൽനിന്ന് എം.എ റാങ്കോടെ പാസായി. 1957-ൽ കേരള സാഹിത്യ അക്കാദമിയുടെ ആദ്യ അസിസ്റ്റന്റ് സെക്രട്ടറിയായി നിയമിതനായി. 1959-ൽ സർവകലാശാലയിൽ തിരിച്ചെത്തി പഴയ ഡിപ്പാർട്ട്‌മെന്റിൽ ജോലിചെയ്തു. 1965-ൽ പ്രസിദ്ധീകരണ വിഭാഗം മേധാവിയായി.
തരംഗമാല, അമൃതകല, അന്ത്യപൂജ, ആലിപ്പഴം, എനിക്കുദാഹിക്കുന്നു, മലനാട്, പാലാഴി, വിളക്കുകൊളുത്തൂ, സുന്ദരകാണ്ഡം, ശ്രാവണഗീതം
-
ബാലാമണിയമ്മ (1909-2004)
ചിറ്റഞ്ഞൂർ കോവിലകത്ത് കുഞ്ഞുണ്ണിരാജയുടെയും നാലപ്പാട്ട് കൊച്ചുകുട്ടിയമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ നാലപ്പാട്ട് തറവാട്ടിൽ ബാലാമണിയമ്മ 1909 ജൂലൈ 19ന് ജനിച്ചു. കവിയായ നാലപ്പാട്ട് നാരായണമേനോൻ അമ്മാവനായിരുന്നു. അമ്മാവന്റെ ഗ്രന്ഥശേഖരവും ശിക്ഷണവും ഔപചാരികവിദ്യാഭ്യാസം ലഭിക്കാതിരുന്ന ബാലാമണിക്ക് മാർഗ്ഗദർശകമായി. 1928-ൽ മാതൃഭൂമി മാനേജിങ് ഡയറക്ടറും മാനേജിങ് എഡിറ്ററുമായിരുന്ന വി.എം. നായരെ വിവാഹം ചെയ്തു. 1977-ലാണ് അദ്ദേഹം അന്തരിക്കുന്നത്. മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രശസ്ത സാഹിത്യകാരിയായിരുന്ന കമലാ സുരയ്യ എന്ന മാധവിക്കുട്ടി ബാലാമണിയമ്മയുടെ മകളാണ്. ഡോ. മോഹൻദാസ്, ഡോ. ശ്യാം സുന്ദർ, സുലോചന നാലപ്പാട്ട് എന്നിവരാണ് മറ്റു മക്കൾ. ലളിതവും പ്രസന്നവുമായ ശൈലിയിൽ മനുഷ്യമനസ്സിന്റെ അഗാധതയെ പ്രതിഫലിപ്പിക്കുന്നതാണ് ബാലാമണിയമ്മയുടെ കവിതകൾ. മാതൃത്വവും നിഷ്കളങ്കമായ ശൈശവഭാവവും അവയിൽ മുന്നിട്ടുനിന്നു. ബാലാമണിഅമ്മയുടെ ഭാവഗീതങ്ങളിലെ മുഖ്യമായ ഭാവധാര മാതൃവാത്സല്യമാണ്. അഞ്ചുവർഷത്തോളം അനുഭവിച്ച അൽഷിമേഴ്സ് രോഗത്തിനൊടുവിലാണ് ബാലാമണിയമ്മ മരിക്കുന്നത്. 95-ആമത്തെ വയസ്സിൽ 2004 സെപ്റ്റംബർ 29-നായിരുന്നു മരണം.
അമ്മ , കുടുംബിനി , ധർമ്മമാർഗ്ഗത്തിൽ , സ്ത്രീഹൃദയം , പ്രഭാങ്കുരം , ഭാവനയിൽ , ഊഞ്ഞാലിന്മേൽ , കളിക്കൊട്ട , വെളിച്ചത്തിൽ , അവർ പാടുന്നു , പ്രണാമം , ലോകാന്തരങ്ങളിൽ , സോപാനം , മുത്തശ്ശി , മഴുവിന്റെ കഥ , അമ്പലത്തിൽ , നഗരത്തിൽ , വെയിലാറുമ്പോൾ , അമൃതംഗമയ , സന്ധ്യ , നിവേദ്യം , മാതൃഹൃദയം
-
കടത്തനാട്ട് മാധവിയമ്മ (1909-1999)
1909-ൽ തിരുവോരത്ത് കൃഷ്ണക്കുറുപ്പിന്റെയും കല്യാണിയമ്മയുടെയും മകളായി ജനിച്ചു. കടത്തനാട്ട് കൃഷ്ണവാര്യർ എന്ന ഗുരുവിൽ നിന്ന് വിദ്യാഭ്യാസം നേടി. കൗമാരപ്രായത്തിൽ തന്നെ കവിതാരചനയോട് താല്പര്യം കാണിച്ചു. കടത്തനാട്ടെ നാടൻ പാട്ടുകൾ അവർ ഹൃദിസ്ഥമാക്കി. എ.കെ. കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് ഭർത്താവ്. മാലതി എന്ന തൂലികാനാമത്തിലും ഇവർ കവിതകൾ എഴുതിയിരുന്നു. രചിച്ച മിക്ക കവിതകളും നാടൻ പാട്ടിന്റെ താളത്തിലുള്ളവയാണ്. 1999-ൽ അന്തരിച്ചു.
കാവ്യോപഹാരം, കണിക്കൊന്ന, ജീവിത തന്തുക്കൾ, തച്ചോളി ഒതേനൻ, പയ്യമ്പള്ളിച്ചന്തു, മുത്തച്ഛന്റെ കണ്ണുനീർ, ഗ്രാമശ്രീകൾ
-
മേരി ജോൺ തോട്ടം (സിസ്റ്റർ മേരി ബനീഞ്ജ) (1899-1985)
1899 നവംബർ 6-ന് ഏറണാകുളം ജില്ലയിൽ ഉൾപ്പെട്ട ഇലഞ്ഞിയിലെ തോട്ടം കുടുംബത്തിൽ ഉലഹന്നാന്റേയും മാന്നാനം പാട്ടശ്ശേരിൽ മറിയാമ്മയുടേയും മകളായി ജനിച്ചു. ആശാൻ കളരിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം മാന്നാനം സ്കൂളിലും, മൂത്തോലി കോൺവെന്റ് സ്കൂളിൽ നിന്നും വെർണാക്കുലർ സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്തു. തുടർന്ന് വടക്കൻ പറവൂരിലെ സെന്റ് തോമസ് പ്രൈമറി സ്കൂളിൽ അദ്ധ്യാപികയായി പ്രവർത്തിച്ചു. രണ്ട് വർഷത്തിനുശേഷം കൊല്ലം ഗവണ്മെന്റ് മലയാളം സ്കൂളിൽ ചേരുകയും മലയാളം ഹയർ പരീക്ഷ പാസ്സാകുകയും ചെയ്തു. അതിനുശേഷം വടക്കൻ പറവൂരിൽ സ്ഥിതിചെയ്തിരുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അദ്ധ്യാപികയാകുകയും ചെയ്തു. 1922-ൽ കുറുവിലങ്ങാട് കോൺവെന്റ് മിഡിൽ സ്കൂളിൽ അദ്ധ്യാപിക ആകുകയും പിറ്റേ വർഷം മുതൽ പ്രാഥമിക അദ്ധ്യാപിക ആകുകയും ചെയ്തു. 1928 ജൂലൈ 16 ന് കർമ്മലീത്ത സന്യാസിനി സഭയിൽ അംഗമായി ചേരുകയും 'സിസ്റ്റർ മേരി ബനീഞ്ജ' എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1950-ൽ ഇലഞ്ഞി ഹൈസ്കൂളിലേക്ക് സ്ഥലം മാറുകയും 1961-ൽ അദ്ധ്യാപകവൃത്തിയിൽ നിന്നും വിരമിക്കുകയും ചെയ്തു.1985 മെയ് 21-ന് നിര്യാതയായി.
മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്.
-
വൈലോപ്പിള്ളി ശ്രീധരമേനോൻ (1911-1985)
എറണാകുളം ജില്ലയിൽ തൃപ്പൂണിത്തറയിൽ കൊച്ചുകുട്ടൻ കർത്തയുടെയും നാണിക്ക്ട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11ന് ജനിച്ചു, സസ്യശാസ്ത്രത്തിൽ ബിരുദമെടുത്തതിനുശേഷം 1931-ൽ അദ്ധ്യാപനവൃത്തിയിൽ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. രണ്ട് ആൺമക്കൾ, ശ്രീകുമാർ, വിജയകുമാർ. 1966-ൽ ഹൈസ്കൂൾ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. രക്തസ്രാവത്തെ തുടർന്ന് 1985 ഡിസംബർ 22-ന് അന്തരിച്ചു.
മാമ്പഴം , ആൽബിനും മച്ചാന്മാരും, സഹ്യന്റെ മകൻ , ശ്രീരേഖ , കുടിയൊഴിക്കൽ , ഓണപ്പാട്ടുകാർ , വിത്തും കൈക്കോട്ടും , കടൽക്കാക്കകൾ , കയ്പവല്ലരി , വിട , മകരക്കൊയ്ത്ത് , പച്ചക്കുതിര , കുന്നിമണികൾ(), കുരുവികൾ(), മിന്നാമിന്നി , വൈലോപ്പിള്ളിക്കവിതകൾ, മുകുളമാല, കൃഷ്ണമൃഗങ്ങൾ, അന്തി ചായുന്നു, ആസാംപണിക്കാർ
-
ഇടശ്ശേരി ഗോവിന്ദൻ നായർ (1906-1974)
ഇടശ്ശേരി ഗോവിന്ദൻ നായർ പൊന്നാനിക്കടുത്തുള്ള കുറ്റിപ്പുറത്ത് 1906 ഡിസംബർ 23ന് പി .കൃഷ്ണക്കുറുപ്പിന്റെയും ഇടശ്ശേരിക്കളത്തിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. സാമാന്യ വിദ്യാഭ്യാസത്തിനു ശേഷം ആലപ്പുഴ, പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്തു. 1938ൽ ഇടക്കണ്ടി ജാനകിയമ്മയെ വിവാഹം ചെയ്തു. കേരള സാഹിത്യ അക്കാദമിയുടെയും സംഗീത നാടക അക്കാദമിയുടെയും ഭരണ സമിതി അംഗമായിരുന്നു. 1974 ഒക്ടോബർ 16-നു സ്വവസതിയിൽ വച്ച് മരിച്ചു. കഥാകൃത്ത് ഇ. ഹരികുമാർ മകനാണ്. 19 പുസ്തകങ്ങളും 10 സമാഹാരങ്ങളിലായി 300-ലധികം കവിതകളും 6 നാടകപുസ്തകങ്ങളും ലേഖനങ്ങളുടെ ഒരു ശേഖരവും ഇടശ്ശേരിയുടെ കൃതികളിൽ ഉൾപ്പെടുന്നു.
കവിതകൾ: അളകാവലി(), പുത്തൻ കലവും അരിവാളും , പൂതപ്പാട്ട്, കുറ്റിപ്പുറം പാലം, കറുത്ത ചെട്ടിച്ചികൾ, വായാടി, ഇടശ്ശേരിയുടെ തിരഞ്ഞെടുത്ത കവിതകൾ , ഒരു പിടി നെല്ലിക്ക , അന്തിത്തിരി , അമ്പാടിയിലേക്കു വീണ്ടും, ഹനൂമൽ സേവ തുഞ്ചൻ പറമ്പിൽ, തൊടിയിൽ പടരാത്ത മുല്ല, ഇസ്ലാമിലെ വന്മല, നെല്ലുകുത്തുകാരി പാറുവിന്റെ കഥ, കൊച്ചനുജൻ, ലഘുഗാനങ്ങൾ , ത്രിവിക്രമന്നു മുമ്പിൽ, കുങ്കുമപ്രഭാതം, അന്തിത്തിരി
നാടകങ്ങൾ: നൂലുമാല , കൂട്ടുകൃഷി , കളിയും ചിരിയും , എണ്ണിച്ചുട്ട അപ്പം , ചാലിയത്തി , 'ഇടശ്ശേരിയുടെ നാടകങ്ങൾ' -
എൻ.വി. കൃഷ്ണവാരിയർ (1916-1989)
1916 മെയ് 13 -ന് തൃശൂരിലെ ചേർപ്പിൽ ഞെരുക്കാവിൽ വാരിയത്താണ് എൻ.വി.കൃഷ്ണവാരിയരുടെ ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭാഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ കരസ്ഥമാക്കി. ശ്രീമൂലനഗരം അകവൂർ , കാലടി ബ്രഹ്മാനന്ദോദയം എന്നീ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്ന വാരിയർ 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. 1989 ഒക്ടോബർ 12 ന് കൃഷ്ണവാരിയർ അന്തരിച്ചു.
കവിതകൾ: എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം), അകം കവിതകൾ, അക്ഷരം പഠിക്കുവിൻ, എൻ വിയുടെ കൃതികൾ, കാവ്യകൗതുകം, കാളിദാസന്റെ സിംഹാസനം, നീണ്ടകവിതകൾ, കുറേക്കൂടി നീണ്ട കവിതകൾ, കൊച്ചുതൊമ്മൻ, പുഴകൾ, രക്തസാക്ഷി, തീവണ്ടിയിലെ പാട്ട്, വിദ്യാപതി, ഗാന്ധിയും ഗോഡ്‌സേയും, ചാട്ടവാർ, ചിത്രാംഗദ (ആട്ടക്കഥ), ബുദ്ധചരിതം(ആട്ടക്കഥ), വെള്ളപ്പൊക്കം (കവിത ), മഴവില്ലും ചൂരൽവടിയും
ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ: എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ, എൻ വിയുടെ സാഹിത്യ വിമർശനം, വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം), വെല്ലുവിളികൾ പ്രതികരണങ്ങൾ, മനനങ്ങൾ നിഗമനങ്ങൾ, വീക്ഷണങ്ങൾ വിമർശങ്ങൾ, അന്വേഷണങ്ങൾ,കണ്ടെത്തലുകൾ, ആദരാഞ്ജലികൾ, പരിപ്രേക്ഷ്യം, പ്രശ്നങ്ങൾ,പഠനങ്ങൾ, ഭൂമിയുടെ രസതന്ത്രം, മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ, വിചിന്തനങ്ങൾ വിശദീകരണങ്ങൾ, വ്യക്തിചിത്രങ്ങൾ, സമസ്യകൾ സമാധാനങ്ങൾ, സമാകലനം, സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ, സ്മൃതിചിത്രങ്ങൾ, ഹൃദയത്തിന്റെ വാതായനങ്ങൾ, A History of Malayalam (English)
യാത്രാവിവരണം: അമേരിക്കയിലൂടെ, ഉണരുന്ന ഉത്തരേന്ത്യ, പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ
നാടകങ്ങൾ: അസതി, എൻ വിയുടെ നാടകങ്ങൾ, വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും, വീരരവിവർമ്മ ചക്രവർത്തി
ബാലസാഹിത്യം: ജാലവിദ്യ, ലേഖനകല
വിവർത്തനങ്ങൾ: ഏഴു ജർമ്മൻ കഥകൾ, ഗാന്ധിയുടെ വിദ്യാർത്ഥി ജീവിതം, ദേവദാസൻ, മന്ത്രവിദ്യ, സുമതി -
പി. ഭാസ്കരൻ (1924-2007)
തൃശ്ശൂർ ജില്ലയിൽ പെട്ട കൊടുങ്ങല്ലൂരിൽ കവിയും അഭിഭാഷകനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന നന്തിലത്ത് പത്മനാഭമേനോന്റെയും പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മയുടെയും ഒമ്പതുമക്കളിൽ ആറാമത്തെ സന്തതിയായി 1924 ഏപ്രിൽ 21-നാണ് പുല്ലൂറ്റുപാടത്ത് ഭാസ്കരൻ എന്ന പി. ഭാസ്കരൻ ജനിച്ചത്. ഭാസ്കരൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ പത്മനാഭമേനോൻ മരിച്ചു. ശൃംഗപുരം ഗവ: ബോയ്സ് ഹൈസ്കൂളിലും മഹാരാജാസ് കോളേജിലുമായാണ് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കവിതകൾ എഴുതിത്തുടങ്ങിയ ഭാസ്കരന്റെ ആദ്യകവിതകൾ അധികവും അക്കാലത്തെ മാസികകളിലൂടെയാണ് പുറത്തുവന്നത്. ജീവിതത്തിന്റെ അവസാനകാലത്ത് അൾഷിമേഴ്സ് രോഗം ബാധിച്ചു. 2007 ഫെബ്രുവരി 25-ന് ഉച്ചയ്ക്ക് 1:10-ന് തന്റെ 83-ആം വയസ്സിൽ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. ഭാര്യ ഇന്ദിര. മക്കൾ രാജീവൻ, വിജയൻ, അജിതൻ, രാധിക.
ഓർക്കുക വല്ലപ്പോഴും, ഒറ്റക്കമ്പിയുള്ള തമ്പുരു, വയലാർ ഗർജ്ജിക്കുന്നു, ഒസ്യത്ത്, പാടും മൺതരികൾ, ഓടക്കുഴലും ലാത്തിയും തുടങ്ങിയവയാണ് പ്രധാന കൃതികൾ.
-
വയലാർ രാമവർമ്മ (1928-1975)
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിൽ വയലാർ ഗ്രാമത്തിൽ 1928 മാർച്ച് - 25-ന് ജനിച്ചു. അച്ഛൻ വെള്ളാരപ്പള്ളി കേരളവർമ. അമ്മ വയലാർ രാഘവപ്പറമ്പിൽ അംബാലിക തമ്പുരാട്ടി. അദ്ദേഹത്തിന് മൂന്നര വയസ്സുള്ളപ്പോൾ അച്ഛൻ കേരളവർമ അന്തരിച്ചു. ചേർത്തല ഹൈസ്കൂളിൽ ഔപചാരിക വിദ്യാഭ്യാസവും അമ്മയുടെയും അമ്മാവന്റെയും മേൽനോട്ടത്തിൽ ഗുരുകുല രീതിയിൽ സംസ്കൃത പഠനവും നടത്തി. ഗുരുതരമായ കരൾ രോഗം ബാധിച്ചിരുന്ന അദ്ദേഹം 1975 ഒക്ടോബർ 27-നു പുലർച്ചെ നാലുമണിയ്ക്ക് തന്റെ നാൽപ്പത്തിയേഴാമത്തെ വയസ്സിൽ വയലാർ അന്തരിച്ചു. മകൻ ശരത്ചന്ദ്രവർമ്മ.
പാദമുദ്രകൾ , കൊന്തയും പൂണൂലും, എനിക്കു മരണമില്ല , മുളങ്കാട് , ഒരു യൂദാസ് ജനിക്കുന്നു , എന്റെ മാറ്റൊലിക്കവിതകൾ , സർഗസംഗീതം , രാവണപുത്രി, അശ്വമേധം, സത്യത്തിനെത്ര വയ്യസ്സായി, താടക, ആയിഷ
-
തിരുനല്ലൂർ കരുണാകരൻ (1924-2006)
1924 ഒക്ടോബർ 8-ന് കൊല്ലം താലൂക്കിൽ അഷ്ടമുടിക്കായൽത്തീരഗ്രാമമായ പെരിനാട് പി.കെ.പത്മനാഭന്റെയും എൻ. ലക്ഷ്മിയുടെയും മകനായാണ് തിരുനല്ലൂർകരുണാകരൻ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസവും സംസ്‌കൃതപഠനവും ഒന്നിച്ചായിരുന്നു. എസ്.എൽ.സി.ക്ക് പ്രാക്കുളം എൻ.എസ്.എസ്. ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ബി.എ.യ്ക്ക് കൊല്ലം എസ്.എൻ.കോളേജിലും പഠിച്ചു. ചരിത്രത്തിൽ ബിരുദം നേടിയ ഇദ്ദേഹം കൊല്ലം എസ്.എൻ. കോളേജിൽ മലയാളം ട്യൂട്ടറായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ഒരു വർഷം ജോലി ചെയ്തു. 1954-ൽ യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മലയാള സാഹിത്യത്തിൽ എം.എ നേടി. ആ വർഷം തന്നെ കോളേജ് അദ്ധ്യാപകനായി സർക്കാർ സർവീസിൽ പ്രവേശിച്ചു. ആദ്യത്തെ മൂന്നുവർഷം ഗവ.ആർട്‌സ് കോളേജിലും അതിനുശേഷം 1975വരെ യൂണിവേഴ്‌സിറ്റി കോളേജിലും. 1975-ൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ അംഗമായി. 1981-ൽ ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. ഏറെക്കാലം വാർദ്ധക്യസഹജമായ രോഗങ്ങളുമായി ബുദ്ധിമുട്ടിയ തിരുനല്ലൂർ 2006 ജൂലൈ 5-ന് തന്റെ 82-ആം വയസ്സിൽ സ്വവസതിയിൽ വച്ച് അന്തരിച്ചു. നിരീശ്വരവാദിയായ തിരുനല്ലൂരിന്റെ ആഗ്രഹമനുസരിച്ച് മതാചാരങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.
സമാഗമം, മഞ്ഞുതുള്ളികൾ, സൌന്ദര്യത്തിന്റെ പടയാളികൾ, പ്രേമം മധുരമാണ് ധീരവുമാണ്, രാത്രി, റാണി, അന്തിമയങ്ങുമ്പോൾ(ഗാന സമാഹാരം), താഷ്‌കെന്റ്, തിരുനല്ലൂർ കരുണാകരൻറെ കവിതകൾ], ഗ്രീഷ്മസന്ധ്യകൾ, വയലാർ, മലയാള ഭാഷാപരിണാമം-സിദ്ധാന്തങ്ങളും വസ്തുതകളും, ഒരു മഹായുദ്ധത്തിന്റെ പര്യവസാനം, പുതുമഴ , അനുസ്മരണങ്ങൾ
-
പുനലൂർ ബാലൻ (1929-1987)
പുനലൂരിൽ ആനന്ദാലയത്തിൽ കേശവന്റെയും പാർവ്വതിയുടെയും മകനായി 1929 ജനുവരി 3ന് ജനിച്ചു.സ്കൂൾ വിദ്യാഭ്യാസം പുനലൂരിലും ഇന്റർമീഡിയറ്റിന് തിരുവനന്തപുരത്തും പഠിച്ചു. സാഹിത്യവിശാരദിന് സംസ്ഥാനത്ത് ഒന്നാമനായി പരീക്ഷ ജയിച്ചു. 1950 ൽ സ്കൂൾ അദ്ധ്യാപകനായി. പുനലൂർ സ്കൂളിലും ചെമ്മന്തൂർ സ്കൂളിലും അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകനായിരിക്കെ എം.എ, എം.എഡ് ബിരുദങ്ങൾ നേടി. കായംകുളത്തെ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി ഗാന രചന നടത്തി. എന്റെ മകനാണ് ശരി എന്ന കെ.പി.എ.സി. യുടെ ആദ്യനാടകത്തിലെ പാട്ടുകൾ എഴുതി. ഇരുപതു വർഷത്തോളം അദ്ധ്യാപകനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് ജോലി രാജി വച്ച് കേരള കൗമുദിയിൽ സഹപത്രാധിപരായി. പിന്നീട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉദ്യോഗസ്ഥനായി.വിജ്ഞാനകൈരളി മാസികയുടെ പത്രാധിപർ ആയിരുന്നു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ അസിസ്റ്റന്റ് ഡയറക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. അർബുദ ബാധിതനായി 1987 -ൽ അന്തരിച്ചു.
തുടിക്കുന്ന താളുകൾ, രാമൻ രാഘവൻ, കോട്ടയിലെ പാട്ട്, മൃതസഞ്ജീവനി, അരം
-
ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരി (1923-2000)
അദ്ദേഹം വെള്ളിനേഴിയിൽ 1923 ജനുവരി 10ന് ജനിച്ചു. ഒരു വ്യവസായിയും കേരള കലാമണ്ഡലത്തിന്റെ അദ്ധ്യക്ഷനുമായിരുന്നു അദ്ദേഹം. പ്രശസ്ത കവിയും ഡൽഹി സർവ്വകലാശാലയിൽ മലയാളം പ്രൊഫസറുമായിരുന്ന ഡോ. ഒ.എം. അനുജൻ സഹോദരനാണ്. ഋഗ്വേദത്തിനു ഭാഷാഭാഷ്യം രചിച്ച ഒ.എം.സി. നാരായണൻ നമ്പൂതിരിപ്പാട് സഹോദരപുത്രനാണ്. 2000 ഏപ്രിൽ 10 മരിച്ചു.
വീണ, കൽപ്പന, അശരീരികൾ, കിലുങ്ങുന്ന കൈയാമം, കുളമ്പടി, പാഞ്ചാലി, കഥാകവിതകൾ, നങ്ങേമക്കുട്ടി, ദുഃഖമാവുക സുഖം, നിഴലാന, ജാലകപ്പക്ഷി, വരിനെല്ല്
-
എം.ഗോവിന്ദൻ (1919-1989)
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. എം.എൻ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു. 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.
കവിതകൾ:- ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, കവിത, മേനക, എം.ഗോവിന്ദന്റെ കവിതകൾ, നോക്കുകുത്തി, മാമാങ്കം, ജ്ഞാനസ്നാനം, ഒരു കൂടിയാട്ടത്തിന്റെ കഥ, തുടർക്കണി
നാടകം:- നീ മനുഷ്യനെ കൊല്ലരുത്, ചെകുത്താനും മനുഷ്യരും, ഒസ്യത്ത്
കഥകൾ:- മണിയോർഡറും മറ്റു കഥകളും, സർപ്പം, റാണിയുടെ പട്ടി, ബഷീറിന്റെ പുന്നാര മൂഷികൻ,
വിവർത്തനം:- വിവേകമില്ലങ്കിൽ വിനാശം
ലേഖനം:- ഇനി ഇവിടെനിന്ന് എങ്ങോട്ട്
ഉപന്യാസങ്ങൾ:- പൂണൂലിട്ട ഡെമോക്രസി, ജനാധിപത്യം നമ്മുടെ നാട്ടിൽ, ഇനി ഇവിടെനിന്ന് എങ്ങോട്ട്, പുതിയ മനുഷ്യൻ പുതിയ ലോകം -
എൻ.എൻ. കക്കാട് (1927-1987)
കോഴിക്കോട് ജില്ലയിലെ അവിടനല്ലൂർ എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. കോഴിക്കോട് സാമൂതിരി ഹൈസ്കൂളിലും തൃശൂർ കേരളവർമ കോളജിലുമായിരുന്നു വിദ്യാഭ്യാസം. പാരമ്പര്യ രീതിയിലുള്ള സംസ്കൃത പഠനവും തന്ത്രവും മറ്റും അദ്ദേഹം കുടുംബത്തിൽ നിന്ന് പഠിച്ചിരുന്നു. കേരളവർമ്മ കോളേജിലെ അദ്ധ്യാപകനായിരുന്ന എൻ. വി. കൃഷ്ണവാര്യരാണ് കക്കാടിലെ കവിയെ വളർത്തിയത്. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു. 1955 ഏപ്രിൽ 26ന് ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു. അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് ആകാശവാണിയിലാണ് ജോലിചെയ്തത്. നടുവണ്ണൂർ സ്കൂളിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചുവെങ്കിലും മാനേജുമെൻറുമായുണ്ടായ തർക്കത്തെത്തുടർന്ന് അദ്ദേഹം ആ ജോലി ഉപേക്ഷിച്ചു. കോഴിക്കോട് ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനായി കുറച്ചുകാലം ജോലി ചെയ്തു. ആകാശവാണിയിൽ ഉദ്യോഗസ്ഥനായ അദ്ദേഹം അവിടെ കലാകാരന്മാരുടെ അസോസിയേഷൻ ഉണ്ടാക്കി സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ ശ്രമിച്ചവരിൽ ഒരാളാണദ്ദേഹം. കേരള സാഹിത്യ സമിതി, വള്ളത്തോൾ വിദ്യാപീഠം എന്നിവയിലും അദ്ദേഹം പ്രവർത്തിച്ചിരുന്നു. 1985ൽ അദ്ദേഹം ആകാശവാണിയിലെ പ്രൊഡ്യൂസർ സ്ഥാനത്തു നിന്ന് വിരമിച്ചു. കേരള സാഹിത്യ അക്കാഡമിയിലും സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിലും അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 1987 ജനുവരി 6ന് അർബുദരോഗ ബാധയാൽ അദ്ദേഹം മരിച്ചു.
ശലഭഗീതം, പാതാളത്തിന്റെ മുഴക്കം, വജ്രകുണ്ഡലം, സഫലമീ യാത്ര, നന്ദി തിരുവോണമേ നന്ദി, 1963, ഇതാ ആശ്രമമൃഗം കൊല്ല് കൊല്ല്, പകലറുതിക്കു മുൻപ്, നാടൻചിന്തുകൾ, പോത്ത്, വഴി വെട്ടുന്നവരോട്, ചെറ്റകളുടെ പാട്ട്, കഴുവേറിപ്പാച്ചന്റെ പാട്ട്, പാർക്കിൽ
-
വി.ടി. കുമാരൻ (1927-1986)
എസ്. കോരന്റെയും തിരുവാലയുടേയും മകനായി 1927 ജൂലൈ 1നു കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം സംസ്കൃത പണ്ഡിതനായിരുന്ന കാവിൽ പി. രാമൻ പണിക്കരിൽ നിന്നും സംസ്കൃതം അഭ്യസിച്ചു. തുടർന്ന് പട്ടാമ്പി കോളേജിൽ നിന്നും സംസ്കൃതം വിദ്വാൻ പരീക്ഷ പാസ്സായി. മടപ്പള്ളി ഫിഷറീസ് സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ആദ്യം പ്രൈമറി സ്കൂളിലും പിന്നീട് ഹൈസ്കൂളിലും അദ്ധ്യാപകനായി ജോലി ചെയ്തു. 1972ൽ വി. ടി. കുമാരന് മികച്ച അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി, തുഞ്ചൻ സ്മാരക സമിതി എന്നിവയിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ശാന്തയാണ് ഭാര്യ. ഗായകൻ വി.ടി. മുരളി മകനാണ്. 1986 ഒക്ടോബർ 11ന് അദ്ദേഹം അന്തരിച്ചു.
നീലക്കടമ്പ്, ഓണക്കിനാവുകൾ, വോൾഗയിലെ താമരപ്പൂക്കൾ (കവിതകൾ), വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത കവിതകൾ, വി.ടി. കുമാരന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ
-
കടമ്മനിട്ട രാമകൃഷ്ണൻ (1935-2008)
പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ട എന്ന ഗ്രാമത്തിലാണ് 1935 മാർച്ച് 22ന് രാമകൃഷ്ണൻ ജനിച്ചത്. അച്ഛൻ പടയണി ആചാര്യൻ മേലേത്തറയിൽ കടമ്മനിട്ട രാമൻ നായർ ആശാൻ, അമ്മ കുട്ടിയമ്മ. ഹൈന്ദവ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട അനുഷ്ഠാന കലകളിലൊന്നായ പടയണിക്കു പ്രശസ്തമാണ് കടമ്മനിട്ട ഗ്രാമം. രാമകൃഷ്ണന്റെ ജീവിതത്തിൽ ഈ കല ചെറുതല്ലാത്ത സ്വാധീനം ചെലുത്തി. ബിരുദ പഠനത്തിനുശേഷം കൊൽക്കത്തയിലേക്കു പോയി. പിന്നീട് മദ്രാസിലെത്തി 1959ൽ പോസ്റ്റൽ ഓഡിറ്റ് ആൻഡ് അക്കൌണ്ട്സ് വകുപ്പിൽ ഉദ്യോഗം സ്വീകരിച്ചു. 1967 മുതൽ 1992ൽ വിരമിക്കുന്നതുവരെ തിരുവനന്തപുരത്തായിരുന്നു ജോലി. 2008 മാർച്ച് 31ന് മരിച്ചു.
കുറത്തി, കുഞ്ഞേ മുലപ്പാൽ കുടിക്കരുത്, മഴപെയ്യുന്നു മദ്ദളംകൊട്ടുന്നു, വെള്ളിവെളിച്ചം, ഗോദോയെ കാത്ത്, സൂര്യശില, കോഴി, കാട്ടാളൻ
-
അയ്യപ്പപ്പണിക്കർ (1930-2006)
1930 സെപ്റ്റംബർ 12നു ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കാവാലം കരയിലായിരുന്നു അയ്യപ്പപ്പണിക്കരുടെ ജനനം. അച്ഛൻ ഇ.നാരായണൻ നമ്പൂതിരി; അമ്മ എം. മീനാക്ഷിയമ്മ. കാവാലം ഗവൺമെന്റ് പ്രൈമറി സ്കൂൾ, എൻ.എസ്.എസ്. മിഡിൽ സ്കൂൾ, മങ്കൊമ്പ് അവിട്ടം തിരുനാൾ ഹൈസ്കൂൾ, പുളിങ്കുന്ന് സെന്റ് ജോസഫ്സ് ഹൈസ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലായിരുന്നു ബിരുദ പഠനം. അമേരിക്കയിൽ ഇൻഡ്യാന സർവകലാശാലയിൽ നിന്ന് എം.എ., പിഎച്ച്.ഡി. ബിരുദങ്ങൾ നേടി. കോട്ടയം സി.എം.എസ്. കോളേജിൽ ഒരു വർഷത്തെ അദ്ധ്യാപകവൃത്തിക്കുശേഷം 1952-ൽ തിരുവനന്തപുരം എം.ജി. കോളേജിലെത്തി. ദീർഘകാലം ഇവിടെയായിരുന്നു അധ്യാപന ജീവിതം. പിന്നീട് കേരള സർവകലാശാലയുടെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പ്രവർത്തിച്ചു. 2006 ഓഗസ്റ്റ് 23 ന് 75-ആം വയസ്സിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ മൂലം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അദ്ദേഹം അന്തരിച്ചു.
അയ്യപ്പപ്പണിക്കരുടെ കൃതികൾ (നാലു ഭാഗം), കുരുക്ഷേത്രം, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾ (രണ്ടു ഭാഗം), തകഴി ശിവശങ്കരപ്പിള്ള (ജീവചരിത്രം), കാർട്ടൂൺ കഥകളും മഹാരാജ കഥകളും, 10 കവിതകളും പഠനങ്ങളും, പൂക്കാതിരിക്കാൻ എനിക്കാവതില്ലേ, ഗോത്രയാനം, പുരൂരവസ്, പൂച്ചയും ഷേക്സ്പിയറും (വിവർത്തനം), കവിതകൾ (വിവർത്തനം), ക്യൂബൻ കവിതകൾ, ഗുരുഗ്രന്ഥസാഹിബ്, ഹേ ഗഗാറിൻ, കുടുംബപുരാണം, മൃത്യു, കുതിര കൊമ്പ്, മർത്യപൂജാ
-
കുഞ്ഞുണ്ണി മാഷ് (1927-2006)
ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണിയമ്മയുടെയും മകനായി 1927 മേയ് 10-ന് കുഞ്ഞുണ്ണിമാഷ് ജനിച്ചു. ചേളാരി ഹൈസ്കൂളിൽ അദ്ധ്യാപകനായി, തന്റെ ഔദ്യോഗികജീവിതമാരംഭിച്ച കുഞ്ഞുണ്ണിമാഷ്, ജീവിതത്തിന്റെ സിംഹഭാഗവും കോഴിക്കോടാണു ചെലവഴിച്ചത്. 1953ൽ കോഴിക്കോട് ശ്രീരാമകൃഷ്ണാമിഷൻ ഹൈസ്കൂളിൽ അദ്ധ്യാപകനായിച്ചേർന്നു. 1982ൽ അദ്ധ്യാപനരംഗത്തുനിന്നു വിരമിച്ചു. 1987-ൽ സ്വദേശമായ വലപ്പാട്ടേക്കു തിരിച്ചുപോകുകയും തൃശൂരിൽ സാമൂഹിക-സാംസ്കാരികപ്രവർത്തനങ്ങളിലേർപ്പെടുകയും ചെയ്തു. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്നപേരിലെഴുതിയിരുന്നു. മലയാളത്തിലെ പല എഴുത്തുകാരെയും കൈപിടിച്ചു വളർത്തിക്കൊണ്ടുവന്നതു കുഞ്ഞുണ്ണിമാഷാണ്. ബാലസാഹിത്യം അദ്ദേഹത്തിന്റെ പ്രിയപ്പെട്ട പ്രവർത്തനരംഗവുമായിരുന്നു. വലപ്പാടുള്ള അതിയാരത്തുവീട്ടിൽ കുട്ടികൾ മാഷെത്തേടിയെത്തുക പതിവായിരുന്നു. കുട്ടികളുമായി സല്ലപിക്കുകയും അവരുടെ സംശയങ്ങൾക്കു മറുപടിനല്കുകയുംചെയ്യുന്ന ഒരപ്പൂപ്പനായി വാർദ്ധക്യകാലത്ത് അദ്ദേഹം കഴിഞ്ഞു. കുട്ടികളുടെ കത്തുകൾക്കു മറുപടിയും കുട്ടികളുടെ സാഹിത്യസൃഷ്ടികൾക്കു തിരുത്തലുകളും പോസ്റ്റുകാർഡുകളിൽ അദ്ദേഹമയച്ചു. 2006 മാർച്ച് 26ന് മരിച്ചു.
ഊണുതൊട്ടുറക്കംവരെ, പഴമൊഴിപ്പത്തായം, കുഞ്ഞുണ്ണിയുടെ കവിതകൾ, വിത്തും മുത്തും, കുട്ടിപ്പെൻസിൽ, നമ്പൂതിരി ഫലിതങ്ങൾ, രാഷ്ട്രീയം, കുട്ടികൾ പാടുന്നു, ഉണ്ടനും ഉണ്ടിയും, കുട്ടിക്കവിതകൾ, കളിക്കോപ്പ്, പഴഞ്ചൊല്ലുകൾ, പതിനഞ്ചും പതിനഞ്ചും, അക്ഷരത്തെറ്റ്, നോൺസെൻസ് കവിതകൾ, മുത്തുമണി, ചക്കരപ്പാവ, കുഞ്ഞുണ്ണി രാമായണം, കദളിപ്പഴം, നടത്തം, കലികാലം, ചെറിയ കുട്ടിക്കവിതകൾ, എന്നിലൂടെ (ആത്മകഥ)
-
തേലപ്പുറത്ത് നാരായണനമ്പി (1876-1924)
1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തിൽ ഏറനാടു താലൂക്കിൽപ്പെട്ട തൃപ്പനച്ചി ഗ്രാമത്തിൽ ജനിച്ചു. നമ്പിയുടെ അച്ഛൻ തേലപ്പുറത്തു നാരായണനമ്പിയും അമ്മ ചെറുവണ്ണൂർ (ഫറോക്ക്) ദേവകി ബ്രാഹ്മണിഅമ്മയുമായിരുന്നു. അച്ഛൻ നാരായണനമ്പി സംസ്കൃതപണ്ഡിതനും ജ്യോതിശ്ശാസ്ത്രജ്ഞനുമായിരുന്നു. നമ്പിയുടെ ആറാമത്തെ വയസ്സിൽ അമ്മ മരിച്ചു. അദ്ദേഹത്തിന്നു് ഒരിളയ സഹോദരികൂടിയുണ്ടായിരുന്നു. അമ്മ മരിച്ച ശേഷം കുട്ടികൾ അച്ഛന്റെയും അഫന്റെയും സംരക്ഷണത്തിൽത്തന്നെ വളർന്നു. നമ്പി സംസ്കൃതവും ജ്യോതിഷവും പഠിച്ചതു് അവരുടെ അടുക്കൽനിന്നുതന്നെയാണു്. 24 - ാമത്തെ വയസ്സിൽ നമ്പി കരിമ്പുഴ പടിഞ്ഞാറെ പുഷ്പോത്ത് നങ്ങയ്യ (ആര്യ) ബ്രാഹ്മണിഅമ്മയെ വിവാഹം ചെയ്തു. അദ്യകാലത്തു് ജീവിതമാരംഭിച്ചത് ബാലന്മാരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടായിരുന്നു. മഞ്ചേരികോവിലകത്തും നിലമ്പൂർ കോവിലകത്തും നമ്പി കുട്ടികളെ പഠിപ്പിച്ചു താമസിച്ചിട്ടുണ്ടു്. 1075-നു് ശേഷം മണ്ണാർമല രാജാവായിരുന്ന മഞ്ചേരി കോവിലകത്ത് അപ്പുക്കുട്ടി തമ്പുരാന്റെ കൂടെ പത്രപ്രവർത്തനം ആരംഭിച്ചു. മണ്ണാർമല രാജാവിന്റെ ഉടമസ്ഥതയിൽ പട്ടാമ്പിനിന്നു് 1080-ൽ ആരംഭിച്ച ‘സാഹിത്യ ചിന്താമണി’ മാസികയുടെ പത്രാധിപ ജോലി നിർവഹിച്ചിരുന്നതു് നാരായണനമ്പി തന്നെയായിരുന്നു. അക്കാലത്തുണ്ടായിരുന്ന മിക്ക സാഹിത്യമാസികകളിലും പത്രങ്ങളിലും അദ്ദേഹം ഒരു സ്ഥിരം ലേഖകനായിരുന്നു. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോട്ടക്കൽ വെച്ച് മഹാഭാരതം തർജ്ജമ ചെയ്യുമ്പോൾ കേട്ടു പകർക്കാനായി നാരായണനമ്പി മൂന്നു കൊല്ലത്തോളം കോട്ടയ്ക്കൽ താമസിക്കുകയുണ്ടായി. 1083 മുതൽ നിലമ്പൂർ കോവിലകത്ത് അപ്പുക്കുട്ടൻ തമ്പുരാന്റെ മക്കളെ പഠിപ്പിക്കാനായി നമ്പി നിയുക്തനായകാലത്താണദ്ദേഹം ഇംഗ്ലീഷിൽ അവഗാഹം നേടിയതു്. 1099-ൽ നമ്പിയ്ക്കു് വസൂരിരോഗം പിടിപെട്ടു. ശ്രീ സി. കൃഷ്ണൻ വക്കീലിന്റെ മേൽനോട്ടത്തിലായിരുന്നു ചികിത്സയും ശുശ്രൂഷയും. അദ്ദേഹത്തിന്റെ ചേവായൂർ ബംഗ്ലാവിലായിരുന്നു കിടന്നിരുന്നതു്. രോഗം മൂർഛിച്ചു. 1099 മകരത്തിൽ വിശാഖത്തുന്നാൾ നിര്യാതനായി.
നാടകങ്ങൾ:- യയാതിചരിതം, സുമംഗലീചരിതം, ശാർങ്ഗധരചരിത്രം
കാവ്യങ്ങൾ:- സ്വാഹാ സുധാകരം, ആർദ്രാ പ്രബന്ധം, കല്യാണസൗഗന്ധികം, ശ്രീബുദ്ധൻ, സ്വാത്മനിരൂപണം
തർജ്ജുമ:- ധർമ്മപദം, ബുദ്ധമതദർപ്പണം (ജിനരാജദാസൻ), ചന്ദ്രശേഖരൻ (ബങ്കിംബാബു), മാധവീകങ്കണം (ആർ. സി. ഡട്ട്), നീതിബോധകഥകൾ (ജാതകകഥകൾ)
നോവൽ:- സുകുമാരി, ആനന്ദപുരം, വനജം (അച്ചടിച്ചിട്ടില്ല)
കഥകൾ:- സരസകഥകൾ
-
കാരൂർ നീലകണ്ഠപ്പിള്ള (1898-1974)
1898 ഫെബ്രുവരിയിൽ കോട്ടയത്തിനടുത്ത് ഏറ്റുമാനൂരിൽ പാലമ്പപടത്തിൽ നീലകണ്ഠപ്പിള്ളയുടെയും കാരൂർ വീട്ടിൽ കുഞ്ഞീലിയമ്മയുടെയും മകനായാണ് കാരൂർ നീലകണ്ഠപ്പിള്ള ജനിച്ചത്. അഞ്ചാം വയസ്സിൽ നീലകണ്ഠപ്പിള്ളയെ എഴുത്തിനിരുത്തി. തുടർന്ന് വെച്ചൂർ സ്കൂളിൽ ചേർത്തു. ഏറ്റുമാനൂർ സ്കൂളിൽനിന്ന് ഏഴാം ക്ലാസ് ജയിച്ചയുടനെ കടപ്പൂരുള്ള പള്ളിവക സ്കൂളിൽ കാരൂരിന് ജോലികിട്ടി. അദ്ദേഹം ആ ജോലി വേണ്ടെന്നു വച്ചു. ഒട്ടും വൈകാതെ തന്നെ അദ്ദേഹത്തിന് പോത്താനിക്കോട് സർക്കാർ സ്കൂളിൽ അധ്യാപകജോലി ലഭിച്ചു. വാദ്ധ്യാർക്കഥകൾ രചിക്കുന്നതിന് പ്രചോദകമായ ജീവിതം ഇവിടെ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തുടർന്ന് ഏറ്റുമാനൂർ, കാണക്കാരി, വെമ്പള്ളി, പേരൂർ എന്നിവടങ്ങളിൽ അദ്ദേഹം അധ്യാപകനായി. മരണം സെപ്റ്റംബർ 30, 1975നാണ്.
ഉതുപ്പാന്റെ കിണർ, കാരൂരിന്റെ ബാലകഥകൾ (വാല്യം.1), മേൽവിലാസം , കൊച്ചനുജത്തി, ഇരുട്ടിൽ , തൂപ്പുകാരൻ, ആസ്ട്രോളജർ , ഗൃഹനായിക , പൂവൻപഴം, മീൻകാരി , തേക്കുപാട്ട് , കഥയല്ല , സ്മാരകം , ഒരുപിടി മണ്ണ്, കരയിക്കുന്ന ചിരി , അമ്പലപ്പറമ്പിൽ, പിശാചിന്റെ കുപ്പായം , മരപ്പാവകൾ, കോഴിയും കിഴവിയും, പത്തു കഥകൾ , തിരഞ്ഞെടുത്ത കഥകൾ (വാല്യം 1, വാല്യം 2), മോതിരം, പൊതിച്ചോറ്, ഈ സഹായത്തിൽ ചരടുണ്ട് , രഹസ്യം
-
പി. കേശവദേവ് (1904-1983)
1904 ൽ പറവൂരിൽ ജനിച്ചു. 1930കളിൽ മലയാള കഥാസാഹിത്യത്തിലെ നേതൃത്വം നൽകി.20 നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും 7 ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥ രൂപത്തിലുള്ള രണ്ട് ഗ്രന്ഥങ്ങളും ചില ഗദ്യ കവിതകളും നിരൂപണങ്ങളും കേശവദേവ് എഴുതിയിട്ടുണ്ട്. സ്വദേശാഭിമാനി, രാജഭാരതം, പ്രതിദിനം, മഹാത്മാ എന്നീ ആനുകാലികങ്ങളുടെയും തൊഴിലാളി പത്രത്തിന്റെയും പത്രാധിപരായിരുന്നു. കേരള സാഹിത്യ അക്കാദമിയുടെയും സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെയും പ്രസിഡന്റായിരുന്നു. കുറച്ചുകാലം ആകാശവാണിയിൽ പ്രൊഡ്യൂസറായി ജോലി ചെയ്തു. ആദ്യ ഭാര്യ ഗോമതിയമ്മ. പൊരുത്തക്കേടുകളാൽ ആ ദാമ്പത്യം മുന്നോട്ടു പോയില്ല. അക്കാലത്ത് അവർ ഒരു പെൺകുട്ടിയെ വളർത്തുമകളായി സ്വീകരിച്ചു. ദാമ്പത്യബന്ധം തകർന്നിട്ടും ദേവ്, ഈ വളർത്തു പുത്രിയോടുള്ള ബന്ധം നിലനിർത്തി. ഏറെ കഴിയുംമുൻപ് അദ്ദേഹം വീണ്ടും വിവാഹം ചെയ്തു. സിതാലക്ഷ്മിയുമായി നടന്ന ഈ വിവാഹം കുറെ ഒച്ചപ്പാടുണ്ടാക്കി. അദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടു. 1983 ജൂലൈ ഒന്നിന് അന്തരിച്ചു.
നോവല്‍: ഓടയിൽ നിന്ന്, ഭ്രാന്താലയം, അയൽക്കാർ, റൗഡി, കണ്ണാടി, സ്വപ്നം, എനിക്കും ജീവിക്കണം, ഞൊണ്ടിയുടെ കഥ, വെളിച്ചം കേറുന്നു, ആദ്യത്തെ കഥ, എങ്ങോട്ട്, ഒരു ലക്ഷവും കാറും
ചെറുകഥ: അന്നത്തെ നാടകം, ഉഷസ്സ്, കൊടിച്ചി, നിയമത്തിൻറെ മറവിൽ, ഒരു രാത്രി, റെഡ് വളണ്ടിയർ, പണത്തേക്കാൾ വലുതാ മനുഷ്യൻ, മരിച്ചീനി, അവൻ വലിയ ഉദ്യോഗസ്ഥനാ, പി.സി.യുടെ പ്രേമകഥ, ഭവാനിയുടെ ബോധധാര, മലക്കറിക്കാരി, വാതിൽ തുറക്കാം, പങ്കൻപിള്ളയുടെ കഥ, ഉണർവ്വ്, ഘോഷയാത്ര, പ്രേമിക്കാൻ നേരമില്ല, ആലപ്പുഴയ്ക്ക്, മീൻകാരൻ കോരൻ, കൊതിച്ചി, ക്ഷേത്രസന്നിധിയിൽ, രണ്ടുപേരും നാടുവിട്ടു, വേശ്യാലയത്തിൽ, കാരണവവിരുദ്ധ സംഘം, കഞ്ചാവ്, മൂന്നാല് കൊച്ചുങ്ങളുണ്ട്, ജീവിതസമരം, സ്വർഗ്ഗത്തിലൊരു ചെകുത്താൻ, ദുഷിച്ച പ്രവണത, സ്നേഹത്തെ അന്വേഷിച്ച്, എന്നെപ്പോലെ വളരണം അവൻ
നാടകം: നാടകകൃത്ത്, മുന്നോട്ട്, പ്രധാനമന്ത്രി, ഞാനിപ്പൊ കമ്യൂണിസ്റ്റാവും, ചെകുത്താനും കടലിനുമിടയിൽ, മഴയങ്ങും കുടയിങ്ങും, കേശവദേവിന്റെ നാടകങ്ങൾ
-
ഇളംകുളം കുഞ്ഞൻപിള്ള (1904-1973)
കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ ഇളംകുളം പുത്തൻപുരക്കൽ കുടുംബത്തിൽ നാണിക്കുട്ടിയമ്മയുടേയും കടയക്കോണത്തു കൃഷ്ണക്കുറുപ്പിന്റേയും മകനായാണ് 1904 നവംബർ 8ല്‍ പി.എൻ.കുഞ്ഞൻപിള്ള ജനിച്ചത്. തിരുവനന്തപുരത്തും കൊല്ലത്തുമായിട്ടായിരുന്നു ഇളംകുളം കുഞ്ഞൻപിള്ളയുടെ ജീവിതം. പറവൂരിലും മണിയാംകുളത്തും പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം കുഞ്ഞൻപിള്ള കുറച്ചുനാൾ സ്കൂൾ അദ്ധ്യാപകനായി. കൊല്ലത്തെ മലയാളം ഹൈസ്കൂളിലും തിരുവനന്തപുരം എസ്.എം.വി. സ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1927-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റ് പരീക്ഷ പസ്സായി. തുടർന്ന് അണ്ണാമല സർവകലാശാലയിൽനിന്നും സംസ്കൃതം ഐച്ഛികമായി ബി.എ. ഓണേഴ്‌സ് എടുത്തു. അതോടൊപ്പം മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് മലയാളം വിദ്വാൻ പരീക്ഷയും പാസ്സായി. 1934-ൽ തിരുവനന്തപുരം ആർട്ട്സ് കോളേജിൽ ഭാഷാവിഭാഗത്തിൽ ലക്ചററായി. തുടർന്ന് 1942-ൽ യൂണിവേഴ്സിറ്റി കോളേജ് സ്ഥാപിതമായപ്പോൾ അവിടെ അദ്ധ്യാപകനായി. പഠനം പൂർത്തിയാക്കിശേഷം പഠിച്ച ആർട്‌സ് കോളേജിൽതന്നെ ലക്ചററായി . യൂണിവേഴ്‌സിറ്റി കോളേജ് തുടങ്ങിയപ്പോൾ അവിടെ പൗരസ്ത്യഭാഷാ വകുപ്പിൽ അദ്ധ്യാപകനായി. മലയാളം വിഭാഗം തലവനായി 1960 ൽ റിട്ടയർ ചെയ്തു. തിരുവനന്തപുരത്തു വെച്ച് 1973 മാർച്ച് 3-ന് ഇളംകുളം കുഞ്ഞൻപിള്ള അന്തരിച്ചു.
സാഹിത്യമാലിക, കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ, സംസ്കാരത്തിൻ റെ നാഴികകല്ലുകൾ, ജന്മി സമ്പ്രദായം കേരളത്തിൽ, ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്ടിയിൽ, കേരളം അഞ്ചും ആറും നൂറ്റാണ്ടിൽ, ചേരസാമ്രാജ്യം ഒൻപതും പത്തും നൂറ്റാണ്ടിൽ, സ്റ്റഡീസ് ഇൻ കേരള ഹിസ്റ്ററി
-
പൊൻകുന്നം വർക്കി (1908-2004)
1910 ജൂലെെ 1ന് ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് വർക്കി ജനിച്ചത്. അദ്ദേഹം ജനിച്ച് ഏതാനും ദിവസങ്ങൾക്കുശേഷം അദ്ദേഹത്തിന്റെ കുടുംബം കോട്ടയം ജില്ലയിലെ പൊൻകുന്നത്തേക്ക് താമസംമാറി. മലയാളഭാഷയിൽ ഹയർ, വിദ്വാൻ ബിരുദങ്ങൾ പാസായ ശേഷം അദ്ധ്യാപകനായി. തിരുമുൽക്കാഴ്ച എന്ന ഗദ്യകവിതയുമായാണ് 1939-ൽ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. സി. പി. രാമസ്വാമി അയ്യരെ വിമർശിച്ചു മോഡൽ എന്ന കഥ എഴുതിയതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. മദ്യപാനത്തിനടിമായയിരുന്ന വർക്കി, ജീവിതത്തിന്റെ അവസാന പകുതിയിൽ രചനകൾ നടത്തിയിരുന്നില്ല. ഇടയ്ക്കിടെ ആനുകാലികങ്ങളിൽ സംഭാഷണങ്ങളോ ലേഖനങ്ങളോ ഇക്കാലത്ത് രചിച്ചിരുന്നു. 2004 ജൂലൈ 2-ന്, തന്റെ 93-ആം ജന്മദിനത്തിന് പിറ്റേന്ന്, പാമ്പാടിയിലുള്ള വസതിയിൽ വച്ച് അദ്ദേഹം അന്തരിച്ചു.
അന്തിത്തിരി, തിരുമുൽക്കാഴ്ച, വികാരസദനം (ഒന്നാം ഭാഗം), വികാരസദനം (രണ്ടാം ഭാഗം), ആരാമം, അണിയറഹൃദയനാദം, നിവേദനം, പൂജ, പ്രേമവിപ്ലവം, ഭർത്താവ്, ഏഴകൾ, ജേതാക്കൾ, ശബ്ദിക്കുന്ന കലപ്പ, അന്തോണീ നീയും അച്ചനായോടാ?, പാളേങ്കോടൻ, നോൺസെൻസ്, ഒരു പിശാചു കൂടി, രണ്ടു ചിത്രം, പള്ളിച്ചെരുപ്പ്, മോഡൽ, വിത്തുകാള, ആ വാഴെവെട്ട്, ഇടിവണ്ടി, പൊട്ടിയ ഇഴകൾ, ശബ്ദിക്കുന്ന കലപ്പ
-
വൈക്കം മുഹമ്മദ് ബഷീർ (1912-1994)
1908 ജനുവരി 21 ന് തിരുവിതാംകൂറിലെ വൈക്കം താലൂക്കിലുൾപ്പെട്ട തലയോലപ്പറമ്പ്ഗ്രാമത്തിൽ ജനിച്ചു. പിതാവ് കായി അബ്ദുറഹ്‌മാൻ, മാതാവ് കുഞ്ഞാത്തുമ്മ. ഇവരുടെ ആറുമക്കളിൽ മൂത്തയാളായിരുന്നു ബഷീർ. അബ്ദുൾഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു സഹോദരങ്ങൾ. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലുമായിരുന്നു. സ്കൂൾ പഠനകാലത്ത്(അഞ്ചാം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെക്കാണാൻ വീട്ടിൽനിന്ന് ഒളിച്ചോടിയതാണ് ബഷീറിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. കാൽനടയായി എറണാകുളത്തുചെന്നു കള്ളവണ്ടികയറി കോഴിക്കോടെത്തിയ ബഷീർ, സ്വാതന്ത്ര്യസമരരംഗത്തേക്ക് എടുത്തുചാടി. ഗാന്ധിജിയെത്തൊട്ടുവെന്ന് പിൽക്കാലത്തദ്ദേഹം അഭിമാനത്തോടെ പരാമർശിച്ചിട്ടുണ്ട്. 1930-ൽ കോഴിക്കോടുവച്ച്, ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തതിന്റെപേരിൽ ജയിലിലായി. പിന്നീട് ഭഗത് സിംഗ്മാതൃകയിൽ തീവ്രവാദ സംഘമുണ്ടാക്കി. തീവ്രവാദസംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ് ആദ്യകാലകൃതികൾ. 'പ്രഭ' എന്ന തൂലികാനാമമാണ് അന്നദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടർന്നു കുറേവർഷങ്ങൾ ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. ഉത്തരേന്ത്യയിൽ ഹിന്ദു സന്ന്യാസിമാരുടെയും സൂഫിമാരുടെയുംകൂടെ ജീവിച്ചു. പാചകക്കാരനായും മാജിക്കുകാരന്റെ സഹായിയായും പലജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടർന്നുളള സഞ്ചാരം. ഏകദേശം ഒമ്പതു വർഷത്തോളംനീണ്ട ഈ യാത്ര. ഏറെ വൈകിയാണ് ബഷീർ വിവാഹിതനായത്, 50-ആം വയസ്സിൽ. ഫാത്തിമ ബീവി ഭാര്യ. അനീസ്, ഷാഹിന എന്നിവരാണ് മക്കൾ. 1994 ജൂലൈ 5-ന് ബഷീർ അന്തരിച്ചു.
പ്രേമലേഖനം (നോവൽ), സർപ്പയജ്ഞം (നോവൽ), ബാല്യകാലസഖി (നോവൽ), ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്, ആനവാരിയും പൊൻകുരിശും (നോവൽ), പാത്തുമ്മായുടെ ആട് (നോവൽ), മതിലുകൾ, ഭൂമിയുടെ അവകാശികൾ (ചെറുകഥകൾ), ശബ്ദങ്ങൾ (നോവൽ), അനുരാഗത്തിന്റെ ദിനങ്ങൾ, സ്ഥലത്തെ പ്രധാന ദിവ്യൻ (നോവൽ), വിശ്വവിഖ്യാതമായ മൂക്ക് (ചെറുകഥകൾ), ഭാർഗ്ഗവീനിലയം, കഥാബീജം (നാടകത്തിന്റെ തിരക്കഥ), ജന്മദിനം (ചെറുകഥകൾ), ഓർമ്മക്കുറിപ്പ് (ചെറുകഥകൾ), അനർഘനിമിഷം (ലേഖനങ്ങൾ), വിഡ്ഢികളുടെ സ്വർഗ്ഗം (ചെറുകഥകൾ), മരണത്തിൻറെ നിഴൽ (നോവൽ), മുച്ചീട്ടുകളിക്കാരൻറെ മകൾ (നോവൽ), പാവപ്പെട്ടവരുടെ വേശ്യ (ചെറുകഥകൾ), ജീവിതനിഴൽപാടുകൾ (നോവൽ), വിശപ്പ് (ചെറുഥകൾ), ഒരു ഭഗവദ്ഗീതയും കുറെ മുലകളും (ചെറുകഥകൾ), താരാ സ്പെഷ്യൽസ് (നോവൽ), മാന്ത്രികപ്പൂച്ച (നോവൽ), നേരും നുണയും, ഓർമ്മയുടെ അറകൾ (ഓർമ്മക്കുറിപ്പുകൾ), ആനപ്പൂട (ചെറുകഥകൾ), ചിരിക്കുന്ന മരപ്പാവ (ചെറുകഥകൾ), എം.പി. പോൾ (ഓർമ്മക്കുറിപ്പുകൾ), ശിങ്കിടിമുങ്കൻ (ചെറുകഥകൾ), കഥാബീജം (നാടകം), ചെവിയോർക്കുക! അന്തിമകാഹളം, യാ ഇലാഹി! (ചെറുകഥകൾ), സർപ്പയജ്ഞം (ബാലസാഹിത്യം)
-
എസ്.കെ. പൊറ്റെക്കാട്ട് (1913-1982)
1913 മാർച്ച് 14 ന് കോഴിക്കോട് ഒരു കുടുംബത്തിൽ ജനിച്ചു. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട്ട് ഒരു ഇംഗ്ലീഷ് സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളേജിൽ നിന്നും ഇന്റർമീഡിയറ്റ് നേടിയ ശേഷം കോഴിക്കോട്ടെ ഗുജറാത്തിവിദ്യാലയത്തിൽ 1937-1939 വർഷങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. ഇക്കാലത്താണ് അദ്ദേഹത്തിന് യാത്രകളിൽ താല്പര്യം ജനിച്ചത്. 1939ൽ ബോംബേയിലേക്കുള്ള യാത്രയിൽ നിന്നാണ് പിൽക്കാലത്ത് അദ്ദേഹത്തിന്റെ കീർത്തിയുടെ അടിസ്ഥാനമായ ലോകസഞ്ചാരങ്ങൾ ആരംഭിക്കുന്നത്. 1949ൽ കപ്പൽമാർഗ്ഗം ആദ്യത്തെ വിദേശയാത്ര നടത്തി. യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക, ദക്ഷിണേഷ്യ, പൂർവേഷ്യ എന്നിവിടങ്ങളിലെ മിക്ക രാജ്യങ്ങളും പല തവണ സന്ദർശിക്കുകയും ഓരോ സ്ഥലത്തെയും സാമാന്യ മനുഷ്യരുമായി ഇടപഴകുകയും ചെയ്തു. മലയാളത്തിനു ഏറെക്കുറെ നവീനമായ യാത്രാവിവരണ സാഹിത്യശാഖയ്ക്ക് എസ്. കെയുടെ സംഭാവനകൾ വിലപ്പെട്ടതാണ്. ജയവല്ലിയായിരുന്നു പൊറ്റെക്കാട്ടിന്റെ ഭാര്യ. 1950-ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തിൽ ഇവർക്ക് നാലുമക്കളുണ്ടായി - രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും. 1980-ലുണ്ടായ ജയവല്ലിയുടെ മരണം പൊറ്റെക്കാട്ടിനെ തളർത്തി. കടുത്ത പ്രമേഹബാധിതൻ കൂടിയായിരുന്ന അദ്ദേഹം, മസ്തിഷ്കാഘാതത്തെത്തുടർന്ന് 1982 ഓഗസ്റ്റ് 6-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. 69 വയസ്സായിരുന്നു .
നോവൽ: വല്ലികാദേവി, നാടൻ പ്രേമം, പ്രേമശിക്ഷ, മൂടുപടം, വിഷകന്യക, കറാമ്പൂ, ഒരു തെരുവിന്റെ കഥ, ഒരു ദേശത്തിന്റെ കഥ, കുരുമുളക്, കബീന, നോർത്ത് അവന്യൂ
ചെറുകഥ: ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, നിശാഗന്ധി, പുള്ളിമാൻ, മേഘമാല, ജലതരംഗം, വൈജയന്തി, പൌർണ്ണമി, ഇന്ദ്രനീലം, ഹിമവാഹിനി, പ്രേതഭൂമി, രംഗമണ്ഡപം, യവനികയ്ക്കു പിന്നിൽ, കള്ളിപ്പൂക്കൾ, വനകൗമുദി, കനകാംബരം, അന്തർവാഹിനി, എഴിലംപാല, തെരഞ്ഞെടുത്ത കഥകൾ, വൃന്ദാവനം, കാട്ടുചെമ്പകം, ഒട്ടകം, അന്തകന്റെ തോട്ടി, നദീതീരത്തിൽ, കടവുതോണി, മെയിൽ റണ്ണർ, രഹസ്യം, മലയാളത്തിന്റെ ചോര, ജയിൽ
യാത്രാവിവരണം: കാഷ്മിർ, യാത്രാസ്മരണകൾ, കാപ്പിരികളുടെ നാട്ടിൽ, സിംഹഭൂമി, നൈൽ ഡയറി, മലയ നാടുകളിൽ, ഇന്നത്തെ യൂറോപ്പ്, ഇന്തൊനേഷ്യൻ ഡയറി, സോവിയറ്റ് ഡയറി, പാതിരാസൂര്യന്റെ നാട്ടിൽ, ബാലിദ്വീപ്, ബൊഹീമ്യൻ ചിത്രങ്ങൾ, ഹിമാലയസാമ്രാജ്യത്തിൽ, നേപ്പാൾ യാത്ര, ലണ്ടൻ നോട്ട്ബുക്ക്, കയ്റോ കത്തുകൾ, ക്ലിയോപാട്രയുടെ നാട്ടിൽ, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ
-
തകഴി ശിവശങ്കരപിള്ള (1914 -1999)
1912 ഏപ്രിൽ 17-ന് (കൊല്ലവർഷം:1087 മേടം 5-ആം തീയതി) പൊയ്പള്ളിക്കളത്തിൽ ശങ്കരക്കുറുപ്പിൻറെയും പടഹാരംമുറിയിൽ അരിപ്പുറത്തുവീട്ടിൽ പാർവ്വതിയമ്മയുടെയും മകനായി ജനിച്ചു. പ്രസിദ്ധകഥകളി നടൻ ഗുരു കുഞ്ചുക്കുറുപ്പ് തകഴിയുടെ പിതൃസഹോദരൻ ആയിരുന്നു. അച്ഛനും, ചക്കംപുറത്തു കിട്ടു ആശാൻ എന്ന ആളും ആണ് തകഴിയെ നിലത്തെഴുത്ത് പഠിപ്പിച്ചത്. തകഴി സ്കൂളിലായിരുന്നു പ്രൈമറി വിദ്യാഭ്യാസം. അമ്പലപ്പുഴ കടപ്പുറം ഇംഗ്ലീഷ് സ്‌ക്കൂളിൽ നിന്ന് ഏഴാം ക്ലാസ് ജയിച്ചു. തുടർന്ന് വൈക്കം ഹൈസ്‌ക്കൂളിൽ ചേർന്നെങ്കിലും ഒൻപതാം ക്ലാസ്സിൽ തോറ്റതിനെത്തുടർന്ന് കരുവാറ്റ സ്‌ക്കൂളിലേയ്ക്ക് പഠനം മാറ്റി. കരുവാറ്റയിൽ കൈനിക്കര കുമാരപിള്ളയായിരുന്നു ഹെഡ്മാസ്റ്റർ. പത്താം ക്ലാസ് പാസായശേഷം തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പ്ലീഡർഷിപ്പ് പരീക്ഷയിൽ ജയിച്ചു. പ്ലീഡർ പരീക്ഷ ജയിച്ച ഉടനെ കേരളകേസരി പത്രത്തിൽ റിപ്പോർട്ടറായി. 1934-ൽ നെടുമുടി തെക്കേമുറി ചെമ്പകശ്ശേരി ചിറയ്ക്കൽ കമലാക്ഷിയമ്മയുമായുളള (കാത്ത) വിവാഹം നടന്നു. തകഴി, അമ്പലപ്പുഴ മുൻസിഫ് കോടതിയിൽ പി. പരമേശ്വരൻ പിള്ള വക്കീലിന്റെ കീഴിൽ പ്രാക്ടീസ് ആരംഭിച്ചു. 1999 ഏപ്രിൽ 10-ആം തീയതി തന്റെ 87-ആം വയസ്സിൽ അന്തരിച്ചു.
തോട്ടിയുടെ മകൻ, രണ്ടിടങ്ങഴി, തഹസിൽദാരുടെ അച്ചൻ, ഏണിപ്പടികൾ, അനുഭവങ്ങൾ പാളിച്ചകൾ, കയർ തുടങ്ങി 39 നോവലുകളും അറുന്നൂറിൽപ്പരം ചെറുകഥകളും ഇദ്ദേഹത്തിന്റേതായുണ്ട്. ഒരു നാടകം, ഒരു യാത്രാവിവരണം, മൂന്നു ആത്മകഥകൾ എന്നിവയും അദ്ദേഹത്തിന്റേതായുണ്ട്. ത്യാഗത്തിനു പ്രതിഫലം, ചെമ്മീൻ (നോവൽ), അനുഭവങ്ങൾ പാളിച്ചകൾ, അഴിയാക്കുരുക്ക്, ഏണിപ്പടികൾ, ഒരു മനുഷ്യന്റെ മുഖം, ഔസേപ്പിന്റെ മക്കൾ, കയർ , കുറെ കഥാപാത്രങ്ങൾ, തോട്ടിയുടെ മകൻ , പുന്നപ്രവയലാറിനു ശേഷം, ബലൂണുകൾ, രണ്ടിടങ്ങഴി. ചെറുകഥാ സമാഹാരങ്ങൾ ഒരു കുട്ടനാടൻ കഥ, ജീവിതത്തിന്റെ ഒരേട്, തകഴിയുടെ കഥ. ചങ്ങാതികൾ, ഇങ്ക്വിലാബ്, മകളുടെമകൾ, പ്രതീക്ഷകൾ, പതിവ്രത, ഘോഷയാത്ര, അടിയൊഴുക്കുകൾ, പുതുമലർ, പ്രതിജ്ഞ, മാഞ്ചുവട്ടിൽ, ആലിംഗനം, ഞരക്കങ്ങൾ,ഞാൻ പിറന്ന നാട്, വെള്ളപ്പൊക്കത്തിൽ. ലേഖനം എന്റെ ഉള്ളിലെ കടൽ
-
പി.സി. കുട്ടികൃഷ്ണൻ (ഉറൂബ്) (1915-1979)
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തിൽ കരുണാകരമേനോന്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂൺ 8-നാണ് പരുത്തുള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണൻ എന്ന പി.സി. കുട്ടികൃഷ്ണൻ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളിൽ നിന്നു പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം ചെറുപ്പത്തിൽത്തന്നെ കാല്പനികകവിയായ ഇടശ്ശേരി ഗോവിന്ദൻ നായരുമായി സൗഹൃദത്തിലായി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അദ്ദേഹം കവിതയെഴുതാനാരംഭിച്ചത്. ആദ്യമെഴുതിയ കവിതയും കഥയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചോടെ പൊന്നാന്നിയിലെ സാഹിത്യമണ്ഡലത്തിൽ കവിയായി അദ്ദേഹം പേരെടുത്തു. 1934-ൽ നാടുവിട്ട അദ്ദേഹം ആറുവർഷത്തോളം കാലം ഇന്ത്യയുടെ പലഭാഗങ്ങളിലായി പല ജോലികളും ചെയ്തു. 1948-ൽ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദേഹത്തിന്റെ വിവാഹം നടന്നു. 1975-ൽ ആകാശവാണിയിൽ നിന്ന് പ്രൊഡ്യൂസറായി വിരമിച്ചു. 1979 ജൂലൈ 10-ന് കോട്ടയത്തു വച്ച് അന്തരിച്ചു.
നോവല്‍: ആമിന, കുഞ്ഞമ്മയും കൂട്ടുകാരും,
ഉമ്മാച്ചു, മിണ്ടാപ്പെണ്ണ്, സുന്ദരികളും സുന്ദരന്മാരും, ചുഴിക്കു പിൻപേ ചുഴി, അണിയറ, അമ്മിണി, കരുവേലക്കുന്ന്, ഇടനാഴികൾ
ചെറുകഥ: നീർച്ചാലുകൾ, തേന്മുള്ളുകൾ, താമരത്തൊപ്പി, മുഖംമൂടികൾ, തുറന്നിട്ട ജാലകം, നിലാവിന്റെ രഹസ്യം, തിരഞ്ഞെടുത്ത കഥകൾ, രാച്ചിയമ്മ, ഗോപാലൻ നായരുടെ താടി, വെളുത്ത കുട്ടി, മഞ്ഞിൻമറയിലെ സൂര്യൻ, നവോന്മേഷം, കതിർക്കറ്റ, നീലമല, ഉള്ളവരും ഇല്ലാത്തവരും, ലാത്തിയും പൂക്കളും, വസന്തയുടെ അമ്മ, മൗലവിയും ചങ്ങാതിമാരും, റിസർവ് ചെയ്യാത്ത ബർത്ത്, കൂമ്പെടുക്കുന്ന മണ്ണ്, ഉറൂബിന്റെ കുട്ടിക്കഥകൾ, നീലവെളിച്ചം, മൂവായിരത്തി മുന്നൂറ്റി മുപ്പത്തിനാലിന്റെ ചരിത്രം, അങ്കവീരൻ, അപ്പുവിന്റെ ലോകം, മല്ലനും മരണവും
കവിത: നിഴലാട്ടം, മാമൂലിന്റെ മാറ്റൊലി, പിറന്നാൾ
ഉപന്യാസം: കവിസമ്മേളനം, ഉറൂബിന്റെ ശനിയാഴ്ചകൾ, ഉറൂബിന്റെ ലേഖനങ്ങൾ
നാടകം: തീ കൊണ്ടു കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും ലേഡി ജാനുവും
തിരക്കഥ: നീലക്കുയിൽ, രാരിച്ചൻ എന്ന പൗരൻ, നായര് പിടിച്ച പുലിവാല് , മിണ്ടാപ്പെണ്ണ്, കുരുക്ഷേത്രം , ഉമ്മാച്ചു , അണിയറ, ത്രിസന്ധ്യ
-
ലളിതാംബിക അന്തർജ്ജനം (1909-1987)
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിലെ കോട്ടവത്ത് തെങ്ങുന്നത്തു മഠത്തിൽദാമോദരൻപോറ്റിയുടെ പുത്രിയായി 1909 മാർച്ച് 30ന് ജനിച്ചു. പിതാവ് ശ്രീമൂലം പ്രജാസഭ അംഗവും പണ്ഡിതനും സമുദായ പരിഷ്കർത്താവും ആയിരുന്നു. മാതാവ് ഹരിപ്പാട് ചെങ്ങാരാപള്ളി നങ്ങയ്യ അന്തർജനം. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്നു ലളിതാംബിക. പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയായിരുന്നു ഭർത്താവ്. മലയാളത്തിലെ പ്രമുഖകഥാകൃത്തുക്കളിൽ ഒരാളായിരുന്ന എൻ. മോഹനൻ ഇവരുടെ രണ്ടാമത്തെ പുത്രനായിരുന്നു. വിദ്യാഭ്യാസം സ്വഗൃഹത്തിൽവച്ചു നടത്തി. മലയാളം, സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾവശമാക്കി. കവിതയിലൂടെ സാഹിത്യ ജീവിതം ആരംഭിച്ചു. ഒരു മുത്തശ്ശിയായിരിക്കേ എഴുതിയ “അഗ്നിസാക്ഷി" എന്ന ഒറ്റ നോവൽ കൊണ്ട് മലയാള സാഹിത്യത്തിലെ ചിരപ്രതിക്ഷ്ഠയായി മാറി . 1987 ഫെബ്രുവരി 6ന് അന്തരിച്ചു.
ചെറുകഥ: മൂടുപടത്തിൽ, കാലത്തിന്റെ ഏടുകൾ, തകർന്ന തലമുറ, കിളിവാതിലിലൂടെ, കൊടുങ്കാറ്റിൽ നിന്ന്, കണ്ണീരിന്റെ പുഞ്ചിരി, അഗ്നിപുഷ്പങ്ങൾ, തിരഞ്ഞെടുത്ത കഥകൾ, സത്യത്തിന്റെ സ്വരം, വിശ്വരൂപം, ധീരേന്ദ്ര മജുംദാറിന്റെ അമ്മ, പവിത്ര മോതിരം, മാണിക്കൻ
നോവൽ: അഗ്നി സാക്ഷി, മനുഷ്യനും മനുഷ്യരും
ആത്മകഥ: ആത്മകഥക്ക് ഒരാമുഖം
കവിതാസമാഹാരം: ലളിതാഞ്ജലി, ഓണക്കാഴ്ച, ശരണമഞ്ജരി, ഭാവദീപ്തി, നിശ്ശബ്ദസംഗീതം, ഒരു പൊട്ടിച്ചിരി, ആയിരത്തിരി
മറ്റുകൃതികൾ: ഗ്രാമബാലിക, പുനർജന്മം,വീരസംഗീതം, കുഞ്ഞോമന,ഗോസായി പറഞ്ഞ കഥ -
വി.ടി. ഭട്ടതിരിപ്പാട്(1896-1982)
1896 മാർച്ച് 26 ന് വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ കൈപ്പിള്ളി മനയിൽ ജനിച്ചു. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒരു അപ്ഫൻ നമ്പൂതിരിയായിരുന്നു വി.ടി. വി.ടി.യുടെ ബാല്യകാലം ഒട്ടും ശോഭനമായിരുന്നില്ല. അത്രയൊന്നും സാമ്പത്തികമില്ലാത്ത ഒരില്ലത്താണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലം കൂടുതലും പാതാക്കര മനയ്ക്കലും മുതുകുർശി മനയ്ക്കലുമായാണ് കഴിച്ചുകൂട്ടിയത്. മുതുകുർശിമനയിൽ വേദം അഭ്യസിച്ചകാലത്ത് അദ്ദേഹം അപ്ഫന്മാരുടെ കൂട്ടിരിപ്പിനേയും മൂസ്സ് നമ്പൂതിരിമാരുടെ അധിവേദനത്തേയും മറ്റുമുള്ള ചൂടുപിടിച്ച ചർച്ചകൾക്ക് സാക്ഷിയായിരുന്നു. വേദപഠനത്തിനു ശേഷം നിവൃത്തികേടുകൊണ്ട് അദ്ദേഹം മുണ്ടമുക ശാസ്താംകോവിലിലെ ശാന്തിക്കാരനാവേണ്ടി വന്നു. ഇല്ലത്ത് സാമ്പത്തിക നില കൈവന്നപ്പോൾ അദ്ദേഹം ശാന്തിവൃത്തി ഉപേക്ഷിച്ചു പഠനം പുന:രാരംഭിച്ചു. പിന്നീട് പാതാക്കരമനയ്ക്കൽ നമ്പൂതിരിപ്പാടിന്റെ നിർദ്ദേശമനുസരിച്ച് പെരിന്തൽമണ്ണ ഹൈസ്കൂളിൽ 1918-ൽ ഒന്നാം ക്ലാസിൽ ചേർന്നു പഠനം ആരംഭിച്ചു. 1921 ൽ ഇടക്കുന്നി നമ്പൂതിരി വിദ്യാലയത്തിലാണ് തുടർന്ന് പഠിച്ചത്. 1923-ൽ അദ്ദേഹം യോഗക്ഷേമം കമ്പനിയിൽ ഗുമസ്തനായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് അദ്ദേഹത്തെ മംഗളോദയം കമ്പനിയിലേക്ക് മാറ്റി നിയമിക്കപ്പെട്ടു. പരിവേദനം, മിശ്രവിവാഹം , വിധവാവിവാഹം തുടങ്ങിയവക്ക് സ്വന്തം പ്രവർത്തനങ്ങളിലൂടെ മാതൃക സൃഷ്ടിച്ചു. അപ്ഫനായ അദ്ദേഹം ഇട്ട്യാമ്പറമ്പത്ത് വാസുദേവൻ നമ്പൂതിരിയുടെ മകൾ ശ്രീദേവി അന്തർജനത്തെ 1930-ല് വിവാഹം ചെയ്തു. അതിനു മുന്ന് 1924-ല് തൃത്താല വടക്കെവാര്യത്ത് മാധവിക്കുട്ടി വാരസ്യാരെ സംബന്ധമുറ പ്രകാരം വിവാഹം ചെയ്തിരുന്നു. വി.ടി.യ്ക്ക് ഈ സംബന്ധത്തിൽ രണ്ടുമൂന്ന് മക്കളുണ്ടായിരുന്നു. അവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. വി.ടി.യ്ക്ക് ശ്രീദേവി അന്തർജനത്തിലുണ്ടായ മകനാണ് തൃത്താല ഹൈസ്കൂൾ റിട്ട. അദ്ധ്യാപകനായിരുന്ന വി.ടി. വാസുദേവൻ മാസ്റ്റർ. 1935-ല് ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാ വിവാഹത്തിന് തുടക്കം കുറിച്ചു. 1940-ല് സ്വന്തം സഹോദരി പാർവതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തിരികൊളുത്തി. അദ്ദേഹം വീണ്ടും ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ സി.പി.ഐ. നേതാവായിരുന്ന കല്ലാട്ട് കൃഷ്ണന് വിവാഹം ചെയ്തു കൊടുത്തു. മരണം-1982 ഫെബ്രുവരി 12ന്.
നാടകം: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, കരിഞ്ചന്ത
കഥാസമാഹാരം: രജനീരംഗം, പോംവഴി, തെരഞ്ഞെടുത്ത കഥകൾ
ഉപന്യാസം: സത്യമെന്നത് ഇവിടെ മനുഷ്യനാകുന്നു, വെടിവട്ടം, കാലത്തിന്റെ സാക്ഷി
ആത്മകഥ, അനുഭവം: കണ്ണീരും കിനാവും, കർമ്മവിപാകം, ജീവിതസ്മരണകൾ -
പി.സി.ഗോപാലൻ (നന്തനാർ) (1926-1974)
1926-ൽ ഇന്നത്തെ മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറത്ത് പരമേശ്വര തരകന്റേയും, നാണിക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന്റെ കിഴക്കേ നടയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട്. വീടിനടുത്തുള്ള തരകൻ ഹയർ എലിമെന്ററി സ്കൂളിലായിരുന്നു വിദ്യാഭ്യാസം. 1942 മുതൽ 1964 വരെ പട്ടാളത്തിൽ സിഗ്നൽ വിഭാഗത്തിൽ ജോലി നോക്കി. 1965 മുതൽ മൈസൂരിൽ എൻ.സി.സി ഇൻസ്ട്രക്ടറായിരുന്നു. 1967 മുതൽ ഫാക്റ്റിൽ പബ്ലിസിറ്റി വിഭാഗത്തിലായിരുന്നു. ജോലിയിലിരിക്കവേ 1974-ൽ പാലക്കാട്ടെ ഒരു ലോഡ്ജ് മുറിയിൽ വച്ച് നന്തനാർ ആത്മഹത്യ ചെയ്തു. മരിക്കുമ്പോൾ അദ്ദേഹത്തിന് 48 വയസ്സേ ആയിരുന്നുള്ളൂ.
നോവൽ: ആത്മാവിന്റെ നോവുകൾ, അനുഭൂതികളുടെ ലോകം, ഉണ്ണിക്കുട്ടന്റെ ഒരു ദിവസം, ഉണ്ണിക്കുട്ടൻ സ്കൂളിൽ, മഞ്ഞക്കെട്ടിടം , ഉണ്ണിക്കുട്ടൻ വളരുന്നു, ആയിരവല്ലിക്കുന്നിന്റെ താഴ്വരയിൽ, അനുഭവങ്ങൾ
ചെറുകഥ: തോക്കുകൾക്കിടയിലെ ജീവിതം, നിഷ്കളങ്കതയുടെ ആത്മാവ്, മിസ്റ്റർ കുൽക്കർണി, കൊന്നപ്പൂക്കൾ, ഇര, ഒരു സൗഹൃദ സന്ദർശനം, നെല്ലും പതിരും, വിലാസിനി -
കമലാദാസ് (മാധവിക്കുട്ടി)(1934-2009)
1934 മാർച്ച് 31ന് ബ്രിട്ടീഷ് ഇന്ത്യയിലെ ഭാഗമായിരുന്ന മലബാറില്‍ തൃശൂർ ജില്ലയിൽ ഉൾപ്പെട്ട പുന്നയൂർക്കുളത്ത് നാലപ്പാട്ട് തറവാട്ടിൽ ജനിച്ചു. അമ്മ കവയിത്രിയായ ബാലാമണിയമ്മ, അച്ഛൻ മാതൃഭൂമി ദിനപത്രത്തിന്റെ മുൻ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായർ. പ്രസിദ്ധകവി നാലപ്പാട്ട് നാരായണമേനോൻ വലിയമ്മാവനായിരുന്നു.സുലോചന നാലപ്പാട്ട് സഹോദരിയാണ്. കമലയുടെ ബാല്യകാലം പുന്നയുർക്കൂളത്തും കൽക്കട്ടയിലുമായാണ് കഴിഞ്ഞത്.പതിനഞ്ചാം വയസ്സിൽ കമലയുടെ വിവാഹം ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയർ കൺസൽടന്റായിരുന്ന മാധവദാസുമായി നടന്നു. മക്കൾ: എം.ഡി. നാലപ്പാട്ട്, ചിന്നൻ ദാസ്, ജയസൂര്യ. 1999ൽ ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. അവസാനകാലം മകന്റെ കൂടെ പൂനെയിലായിരുന്നു. 2009 മേയ് 31-നു് പൂനെയിൽ വെച്ച് അന്തരിച്ചു. മരിക്കുമ്പോൾ അവർക്ക് 75 വയസ്സായിരുന്നു.
മൂന്നു നോവലുകൾ, കടൽ മയൂരം, ഭയം എന്റെ നിശാവസ്ത്രം, എന്റെ സ്നേഹിത അരുണ, ചുവന്ന പാവാട, പക്ഷിയുടെ മണം, തണുപ്പ്, മാനസി, മാധവിക്കുട്ടിയുടെ തിരഞ്ഞെടുത്ത കഥകൾ, എന്റെ കഥ, കോലാട്, ബാല്യകാല സ്മരണകൾ, വർഷങ്ങൾക്കു മുൻപ്, ഡയറിക്കുറിപ്പുകൾ, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, മനോമി, വീണ്ടും ചില കഥകൾ, ഒറ്റയടിപ്പാത, എൻ്റെ കഥകൾ, സുരയ്യ പാടുന്നു, അമ്മ, സസ്നേഹം, യാ അല്ലാഹ്, കവാടം (സുലോജനയുമോത്ത്), അമാവാസി (കെ.എൻ.മോഹനവർമ്മയുമൊത്ത്), വണ്ടിക്കാളകൾ.
-
പാറപ്പുറത്ത് (1924-1981)
മാവേലിക്കര താലൂക്കിലെ കുന്നം ഗ്രാമത്തിൽ 1924 നവംബർ 14-ന് കിഴക്കേ പൈനുംമൂട്ടിൽ കുഞ്ഞുനൈനാ ഈശോയുടെയും ശോശാമ്മയുടെയും മകനായാണ് കെ.ഇ. മത്തായിയുടെ ജനനം. കുന്നം സി.എം.എസ്. എൽ.പി. സ്കൂൾ, ഗവണ്മെന്റ് മിഡിൽ സ്കൂൾ, ചെട്ടികുളങ്ങര ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. 1944-ൽ തന്റെ 19-ആം വയസ്സിൽ പട്ടാളത്തിൽ ചേർന്നു. പയനിയർ കോറിൽ ഹവിൽദാർ ക്ലർക്കായിട്ടായിരുന്നു നിയമനം. പട്ടാള ക്യാമ്പിലെ കലാപരിപാടികളിൽ അവതരിപ്പിക്കുവാൻ നാടകങ്ങൾ എഴുതിയിരുന്ന മത്തായിക്ക് ഇക്കാര്യത്തിൽ മേലുദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ നേടാനായി. ഇരുപത്തിയൊന്നു വർഷത്തെ പട്ടാളജീവിതത്തിനു ശേഷം 1965-ൽ നാട്ടിൽ മടങ്ങിയെത്തി. പാറപ്പുറത്ത് എന്ന തൂലികാനാമത്തിൽ എഴുതിയ കെ.ഈശോ മത്തായി മലയാളത്തിലെ പ്രശസ്തനായ നോവലിസ്റ്റും ചെറുകഥാകൃത്തും ആയിരുന്നു. 1981 ഡിസംബർ 31-ന് അന്തരിച്ചു.
ചെറുകഥാസമാഹാരം: പ്രകാശധാര, ഒരമ്മയും മൂന്നു പെൺമക്കളും, കുരുക്കൻ കീവറീത് മരിച്ചു, ആ പൂമൊട്ടു വിരിഞ്ഞില്ല, തോക്കും തൂലികയും, ദിനാന്ത്യക്കുറിപ്പുകൾ, ജീവിതത്തിന്റെ ആൽബത്തിൽനിന്ന്, നാലാൾ നാലുവഴി, സൂസന്ന, തെരഞ്ഞെടുത്ത കഥകൾ, കൊച്ചേച്ചിയുടെ കല്യാണം, അളിയൻ, വഴിയറിയാതെ, കീഴടങ്ങൽ,
നോവൽ: നിണമണിഞ്ഞ കാല്പാടുകൾ, അന്വേഷിച്ചു; കണ്ടെത്തിയില്ല, ആദ്യകിരണങ്ങൾ, മകനേ, നിനക്കുവേണ്ടി, പണിതീരാത്ത വീട്, ഓമന, തേൻ വരിക്ക, അരനാഴിക നേരം, വെളിച്ചം കുറഞ്ഞ വഴികൾ, ചന്ത, പ്രയാണം, നന്മയുടെ പൂക്കൾ, വഴിയമ്പലം, അച്ഛന്റെ കാമുകി, ധർമ്മസങ്കടം, അവസ്ഥാന്തരം, മനസ്സുകൊണ്ട് ഒരു മടക്കയാത്ര, ആകാശത്തിലെ പറവകൾ, ഇവനെ ഞാൻ അറിയുന്നില്ല, കാണാപ്പൊന്ന്
സ്മരണ: മരിക്കാത്ത ഓർമ്മകൾ -
ഒ.വി. വിജയൻ (1930-2005)
1930 ജൂലൈ രണ്ടിന് പാലക്കാട് ജില്ലയിലെ മങ്കരയിലാണ് ഓട്ടുപുലാക്കൽ വേലുക്കുട്ടി വിജയനെന്ന ഒ.വി.വിജയന്റെ ജനനം. അച്ഛൻ വേലുക്കുട്ടി, അമ്മ കമലാക്ഷിയമ്മ. കുട്ടിക്കാലത്ത് അച്ഛൻ ജോലി ചെയ്തിരുന്ന മലപ്പുറത്ത് എം.എസ്.പി ക്വാട്ടേഴ്സിൽ ആയിരുന്നു വിജയൻ താമസിച്ചിരുന്നത്. അനാരോഗ്യം കാരണം രണ്ടാം തരം മുതലേ സ്കൂളിൽ ചേർന്ന് പഠിക്കാൻ കഴിഞ്ഞുള്ളൂ. കുറച്ചുകാലം അരീക്കോട്ടുള്ള ഹയർ എലിമെന്ററി സ്കൂളിൽ പഠിച്ചു. രണ്ടാം തരം കോട്ടയ്ക്കൽ രാജാസ് ഹൈസ്കൂളിലായിരുന്നു. മൂന്നാം തരം കൊടുവായൂര്‍ ബോർഡ് ഹൈസ്കൂളിൽ. നാലാം തരം മുതൽ ആറാം തരത്തിന്റെ മദ്ധ്യംവരെ പാലക്കാട് മോട്ടിലാൽ മുനിസിപ്പൽ ഹൈസ്കൂളിൽ. ആറാം തരത്തിന്റെ അവസാന ഭാഗം മദിരാശിയിലെ താംബരം കോർളി ഹൈസ്കൂളിൽ. ഇൻറ്‍റർമീഡിയറ്റും ബി.എയും പാലക്കാട് ഗവൺമെൻറ്‍റ് വിക്ടോറിയ കോളേജിൽ. മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ ബിരുദം നേടി . പ്രസിഡൻസി കോളേജിൽ നിന്ന് ഇംഗ്ളീഷിൽ എം.എ. ജയിച്ച (1954) ശേഷം കോളേജ് അദ്ധ്യാപകനായി. കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ ആയിരുന്നു അദ്ധ്യാപകനായിരുന്നത്. താനൊരു മോശം അദ്ധ്യാപകനായിരുന്നുവെന്ന് പിൽക്കാലത്ത് വിജയൻ അനുസ്മരിക്കുന്നുണ്ട്[അവലംബം ആവശ്യമാണ്]. അക്കാലത്ത് കടുത്ത ഇടതുപക്ഷവിശ്വാസിയായിരുന്നു വിജയൻ. എഴുത്തിലും കാർട്ടുൺ ചിത്രരചനയിലും അക്കാലത്ത് തന്നെ വിജയൻ താല്പര്യം പ്രകടമാക്കിയിരുന്നു. അദ്ധ്യാപകവൃത്തി ഉപേക്ഷിച്ച് ശങ്കേഴ്സ് വീക്കിലിയിലും (1958) പേട്രിയറ്റ് ദിനപത്രത്തിലും (1963) കാർട്ടൂണിസ്റ്റായി ജോലി ചെയ്തു. 1967 മുതൽ സ്വതന്ത്ര പത്രപ്രവർത്തകനായി. ഭാര്യ ഡോക്ടർ തെരേസ ഗബ്രിയേൽ ഹൈദരാബാദ് സ്വദേശിയാണ്. ഏകമകൻ മധുവിജയൻ അമേരിക്കയിലെ ഒരു പരസ്യക്കമ്പനിയിൽ ക്രീയേറ്റീവ് ഡയറക്ടറായി ജോലിചെയ്യുന്നു. പ്രശസ്ത കവയിത്രിയും ഗാനരചയിതാവുമായ ഒ.വി. ഉഷ, ഒ.വി വിജയന്റെ ഇളയ സഹോദരിയാണ്.അവസാനക്കാലത്ത് പാർക്കിൻസൺസ് രോഗം ബാധിച്ചിരുന്ന വിജയൻ 2005 മാർച്ച് 30ന് ഹൈദരാബാദിൽ വെച്ച് അന്തരിച്ചു.
ഖസാക്കിന്റെ ഇതിഹാസം, ധർമ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, വർഗ്ഗസമരംസ്വത്വം, കുറിപ്പുകൾ, ഒരു പാനീയത്തിന്റെ രാഷ്ട്രീയം, ഒരു സിന്ദൂരപ്പൊട്ടിന്റെ ഓർമ്മ, സന്ദേഹിയുടെ സംവാദം, വർഗ്ഗസമരം, സ്വത്വം, ഹൈന്ദവനും അതിഹൈന്ദവനും, അന്ധനും അകലങ്ങൾ കാണുന്നവനും, പ്രവാചകന്റെ വഴി, ഒ.വി. വിജയന്റെ ലേഖനങ്ങൾ, എന്റെ ചരിത്രാന്വേഷണപരീക്ഷകൾ, ഇത്തിരി നേരംപോക്ക് ഇത്തിരി ദർശനം, ട്രാജിക് ഇടിയം, സമുദ്രത്തിലേക്ക് വഴിതെറ്റിവന്ന പരൽമീൻ
-
വി.കെ.എൻ (1932-2004)
തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ 1929 ഏപ്രിൽ ഏഴിനാണ് വി കെ എൻ ജനിച്ചത് (മീനമാസത്തിലെ ചതയം നാളിൽ). മെട്രിക്കുലേഷൻ കഴിഞ്ഞ് 1951 മുതൽ എട്ടു വർഷത്തോളം മലബാർ ദേവസ്വം ബോർഡിൽ ഗുമസ്തനായി. പാലക്കാട്ടായിരുന്നു ആദ്യ നിയമനം. എന്നാൽ അദ്ദേഹമെഴുതിയ ദ് ട്വിൻ ഗോഡ് അറൈവ്‌സ് എന്ന ലേഖനം ദേവസ്വം കമ്മീഷണറെ പരിഹസിക്കുന്നതാണെന്ന കുറ്റം ചുമത്തി കോയമ്പത്തൂരിലേക്കു സ്ഥലം മാറ്റപ്പെട്ടു. കുറെക്കാലത്തിനു ശേഷം മലപ്പുറം ജില്ലയിലെ പുളിക്കൽ അമ്പലത്തിൽ മാനേജരായി നിയമിതനായി. എന്നാൽ, പ്രസ്തുത അമ്പലം ഒരു സ്വകാര്യ ട്രസ്റ്റിന് സർക്കാർ കൈമാറിയപ്പോൾ ജോലി നഷ്ടപ്പെട്ടു. ജോലിയന്വേഷിച്ച് 1959-ലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. പത്രപ്രവർത്തനത്തോടൊപ്പം അക്കാലത്ത് പ്രസിദ്ധമായിരുന്ന ശങ്കേഴ്സ് വീക്കിലിയിലും ലേഖനങ്ങളെഴുതി. വാർത്താ ഏജൻസിയായ യു. എൻ. ഐ. ആകാശവാണി എന്നിവിടങ്ങളിലായിരുന്നു പത്രപ്രവർത്തനജീവിതം. പത്തുവർഷക്കാലത്തെ ഡൽഹി ജീവിതം ഒട്ടേറെ സാഹിത്യ സൗഹൃദവും അദ്ദേഹത്തിനു സമ്മാനിച്ചു. 1969-ൽ ഡൽഹി ജീവിതം അവസാനിപ്പിച്ച് തിരുവില്വാമലയിൽ തിരിച്ചെത്തി. എഴുത്തും വായനയുമായി വി കെ എൻ ജന്മനാട്ടിൽ തന്റേതായ ഒരു ലോകം സൃഷ്ടിച്ചു. 75-ആമത്തെ വയസ്സിൽ 2004 ജനുവരി 25-ന് തിരുവില്വാമലയിലെ സ്വവസതിയിൽവച്ച് മരണമടഞ്ഞു. മസ്തിഷ്കാർബുദമായിരുന്നു മരണകാരണം.
കഥാസമാഹാരങ്ങൾ: മന്ദഹാസം, പയ്യൻ, ക്ലിയൊപാട്ര, പയ്യന്റെ കാലം, കാലഘട്ടത്തിലെ പയ്യൻ, പയ്യന്റെ സമരം, പയ്യന്റെ യാത്രകൾ, കുഞ്ഞൻമേനോൻ, അതികായൻ, ചാത്തൻസ്, ചൂർണാനന്ദൻ, സർ ചാത്തുവിന്റെ റൂളിംഗ്, വികെഎൻ കഥകൾ, പയ്യൻ കഥകൾ, ഹാജ്യാര്, മാനാഞ്ചിറ ടെസ്റ്റ്, ഒരാഴ്ച, പയ്യന്റെ ഡയറി.
നോവലുകൾ: അസുരവാണി, മഞ്ചൽ, ആരോഹണം, ഒരാഴ്ച, സിൻഡിക്കേറ്റ്, ജനറൽ ചാത്തൻസ്, പയ്യന്റെ രാജാവ്, പെൺപട, പിതാമഹൻ, കുടിനീർ, നാണ്വാര്, അധികാരം, അനന്തരം.
നോവലൈറ്റ്: അമ്മൂമ്മക്കഥ.
നർമ്മലേഖനം: അയ്യായിരവും കോപ്പും. -
എം. പി. നാരായണപിള്ള (1939-1998)
പെരുമ്പാവൂരിനു അടുത്തുള്ള പുല്ലുവഴിയിൽ നാണപ്പൻ എന്ന് സ്നേഹത്തോടെ അറിയപ്പെട്ടിരുന്ന എം.പി. നാരായണപിള്ള 1939 നവംബർ 22ന് ജനിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്നും കാർഷിക ശാസ്ത്രത്തിൽ ബിരുദം നേടിയതിനു ശേഷം അദ്ദേഹം ദില്ലിയിലെ കിഴക്കൻ ജർമ്മൻ എംബസിയിൽ ടെലെഫോൺ ഓപ്പറേറ്റർ ആയി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. അതിനുശേഷം ഒരു സാമ്പത്തിക വിദഗ്ദ്ധനായി ദേശീയ ആസൂത്രണ കമ്മീഷനിൽ അദ്ദേഹം 5 വർഷം ജോലിചെയ്തു. ഹോങ്കോങ്ങിലെ ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂവിൽ സബ് എഡിറ്ററായി ചേർന്ന് ധനകാര്യപത്രപവർത്തനം ആരംഭിച്ചു. 1970 മുതൽ 1972 വരെ അദ്ദേഹം ബോംബെയിൽ വാണിജ്യവകുപ്പിന്റെ പ്രസിദ്ധീകരണ വിഭാഗം തലവനായും മക് ഗ്രാ ഹില്ല് ലോക വാർത്തയുടെ ഇന്ത്യൻ വാർത്താ ലേഖകൻ ആയും ജോലി ചെയ്തു. ഇതിനുശേഷം മിനറത്സ് ആന്റ് മെറ്റത്സ് റിവ്യൂ-വിന്റെ പത്രാധിപരായി അദ്ദേഹം പ്രവർത്തിച്ചു. ഏഷ്യൻ ഇൻഡസ്റ്റ്രീസ് ഇൻഫൊർമേഷൻ സെന്റർ എന്ന സ്ഥാപനത്തിന്റെ തലവൻ ആയിരുന്നു. മലയാളം വാരികയായിരുന്ന ട്രയലിന്റെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്. 1998 മെയ് 19 -ന് മുംബൈയിൽ വച്ച് അന്തരിച്ചു. 56 സത്രഗലി, പരിണാമം, എം.പി. നാരായണപിള്ളയുടെ കഥകൾ, ഹനുമാൻ സേവ, അവസാനത്തെ പത്തുരൂപാ നോട്ട് , മൂന്നാംകണ്ണ് , വായനക്കാരെ പൂവിട്ടു തൊഴണം, ഉരുളയ്ക്കുപ്പേരി, ഇന്നലെ കാക്ക വന്നോ? പിണ്ഡം കൊത്തിയോ?, ആറാം കണ്ണ്, മദ്യപുരാണം, പിടക്കോഴി കൂവാൻ തുടങ്ങിയാൽ, വെളിപാടുകൾ, കാഴ്ചകൾ ശബ്ദങ്ങൾ, കെന്റക്കി ചിക്കൻ കടകൾ തല്ലിപ്പൊളിക്കണോ?, വിവാദം, മുരുകൻ എന്ന പാമ്പാട്ടിയും മറ്റു കഥകളും, തിരനോട്ടം, വെങ്കായയുഗം, എം.പി.നാരായണപിള്ളയുടെ കഥകൾ സമ്പൂർണം, ജാതി ചോദിക്കുക പറയുക
-
പട്ടത്തുവിള കരുണാകരൻ (1925-1985)
മലയാളസാഹിത്യത്തിലെ ശ്രദ്ധേയനായ ഒരു എഴുത്തുകാരനാണ് പട്ടത്തുവിള കരുണാകരൻ 1925 ജൂലൈയില്‍ കൊല്ലത്ത് പട്ടത്തുവിള കുടുംബത്തിൽ ജനിച്ചു. പിതാവ് കൊച്ചുകുഞ്ഞ്, മാതാവ് കൊച്ചുകുഞ്ചാളി. ക്രേവൻ ഹൈസ്ക്കൂളിൽ സ്ക്കുൾ വിദ്യാഭ്യാസത്തിനു ശേഷം മദിരാശി പ്രസിഡൻസി കോളേജിൽ ചേർന്നു. നിയമ പഠനം തുടങ്ങിയെങ്കിലും പൂർത്തിയാക്കിയില്ല. കുറച്ചുകാലം കേരള കൌമുദിയിൽ പത്രപ്രവർത്തകനായിരുന്നു. ന്യൂയോർക്കിലെ സിറാക്യൂസ് കോളേജിൽ നിന്ന് എം.ബി.എ. ബിരുദം നേടി. കോഴിക്കോട് പിയേഴ്സ് ലെസ്ളി കമ്പനിയിൽ മാനേജരായിരുന്നു. പിയേഴ്സ് ലെസ്ളി കമ്പനിയിൽ കോഴിക്കോട്ട് മാനേജരായി നിയമിതനായ പട്ടത്തുവിള കരുണാകരന് നഗരത്തിൽ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. 1955 ൽ വിവാഹം ഭാര്യ സാറ. മക്കൾ അനിത, അനുരാധ. 1985 ജൂൺ 5 ന് അന്തരിച്ചു. ബൂർഷ്വാ സ്നേഹിതൻ, മുനി, കണ്ണേ മടങ്ങുക, സത്യേന്വേഷണം, നട്ടെല്ലികളുടെ ജീവിതം, ബലി, കഥ-പട്ടത്തുവിള, പട്ടത്തുവിളയുടെ കഥകൾ
-
വിലാസിനി (1928-1993)
വടക്കാഞ്ചേരിക്ക് അടുത്തുള്ള കരുമത്രയിൽ ജൂൺ 23, 1928ന് ജനിച്ചു. 1947-ൽ മദിരാശി സർവ്വകലാശാലയിൽ നിന്നും ബിരുദം നേടിയ അദ്ദേഹം രണ്ടുവർഷം കേരളത്തിൽ അദ്ധ്യാപകനായും നാലുവർഷം ബോംബെയിൽ ഗുമസ്തനായും ജോലിനോക്കിയശേഷം 1953-ൽ സിംഗപ്പൂരിലേക്ക് പോയി. തുടർന്നുള്ള 25 വർഷക്കാലം ഏ. എഫ്. പി എന്ന അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ കീഴിൽ ജോലിനോക്കിയ അദ്ദേഹം അതിന്റെ തെക്കുകിഴക്കനേഷ്യൻ കേന്ദ്രത്തിന്റെ ഡയറക്ടറായാണ് വിരമിച്ചത്. 1977-ൽ കേരളത്തിലേക്ക് തിരിച്ചുപോന്ന ഇദ്ദേഹം 1993-മേയ് 15ൽ അന്തരിക്കുന്നത് വരെ മലയാള സാഹിത്യത്തിലെ സജീവ സാനിധ്യമായിരുന്നു. നിറമുള്ള നിഴലുകൾ, ഇണങ്ങാത്ത കണ്ണികൾ, ഊഞ്ഞാൽ, ചുണ്ടെലി, അവകാശികൾ(നാലു വാല്യം), യാത്രാമുഖം, തുടക്കം
-
സി.പി. അച്യുതമേനോൻ (1863- 1937)
സി.അച്യുതമേനോൻ എന്നും സി.പി.അച്യുതമേനോൻ എന്നും അറിയപ്പെടുന്ന ചങ്ങരംപൊന്നത്ത് അച്യുതമേനോന്റെ ജനനം 1863ൽ തൃശ്ശൂരിലാണ്.പിതാവ് വടക്കേക്കുറുപ്പത്ത് കുഞ്ഞൻമേനോൻ,മാതാവ് ചങ്ങരംപൊന്നത്ത് പാർവ്വതിയമ്മ. മദിരാശി പച്ചയ്യപ്പാസ് കോളേജിലെ മലയാളം പണ്ഡിതനായിട്ടാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. 1886 മുതൽ കൊച്ചിസർക്കാരിന്റെ കീഴിൽ സേവനമാരംഭിച്ചു. അന്നത്തെ ദിവാനായിരുന്ന തോട്ടയ്ക്കാട്ട് ഗോവിന്ദമേനോൻ സംസ്ഥാനവ്യാപകമായി മലയാളവിദ്യാലയങ്ങളുടെ ശൃംഖല ആരംഭിച്ചപ്പോൾ അതിനായി രൂപവത്കരിയ്ക്കപ്പെട്ട വിദ്യാഭ്യാസവകുപ്പിന്റെ തലവനായി നിയമിതനായി. കൊച്ചിയിലെ ശിലാശാസനങ്ങളെപ്പറ്റിയുള്ള പഠനം, വ്യവസായപരിഷ്കരണ റിപ്പോർട്ട്, ഇൻഡസ്ട്രിയൽ സ്ക്കൂളുകളുടെ സ്ഥാപനം, ദേവസ്വം ഏകീകരിക്കുന്നതിനെപ്പറ്റിയുള്ള റിപ്പോർട്ട്, കുടിയായ്മ റിപ്പോർട്ട്, ലാന്റ് റവന്യു മാന്വൽ, എൻജിനീയറിങ്ങ് ഡിപ്പാർട്ടുമെന്റ് കോഡ്, വില്ലേജ് ഉദ്യോഗസ്ഥന്മാർക്കുവേണ്ടിയുള്ള നിർദ്ദേശങ്ങൾ, കൊച്ചിൻ സ്റേറ്റുമാന്വൽ ഇവയൊക്കെ അദ്ദേഹത്തിന്റെ സൃഷ്ടികളാണ്. തന്റെ ഭരണകാലത്ത് പെൺകുട്ടികൾക്കുള്ള സ്കൂൾ ഫീസ് നിർത്തലാക്കി എന്നത് ഇതിനൊരുദാഹരണമാണ്. 1937ന് അന്തരിച്ചു. കൊച്ചി സ്റ്റേറ്റ് മാനുവൽ, ലാൻഡ് റവന്യു മാനുവൽ, ശാകുന്തളം, ഉത്തരരാമചരിതം, ഭഗവദ്ദൂത്
-
സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള (1978- 1938)
1878 മാർച്ച് 23 (കൊല്ലവർഷം 1053 മീനം 9)നു അമ്പലപ്പുഴ ആമയിട ഗ്രാമത്തിൽ കടമ്മാട്ടു കുഞ്ഞുലക്ഷ്മി അമ്മയുടേയും ആലപ്പുഴ പറവൂർ പൊഴിച്ചേരി മഠത്തിൽ ദാമോദരൻ പിള്ളയുടേയും മകനായാണ് സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ള ജനിച്ചത്. അമ്പലപ്പുഴ ഹൈസ്കൂൾ, ആലപ്പുഴ ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മഹാരാജാസ് കോളജിൽ നിന്ന് രസതന്ത്രത്തിൽ ബി.എ. ബിരുദം നേടി. കോളജ് വിദ്യാഭ്യാസ കാലത്ത് പിതാവ് അന്തരിച്ചതിനാൽ മലയാള മനോരമ, കേരള താരക, ചന്ദ്രിക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളെഴുതിയാണ് വിദ്യാഭ്യാസ ചെലവുകൾക്കുള്ള പണം കണ്ടെത്തിയതു്. ഏ.ആർ. രാജരാജവർമ്മ, മുൻഷി രാമക്കുറുപ്പ് തുടങ്ങിയ പ്രശസ്ത വ്യക്തികളുടെ ശിഷ്യനായിരുന്നു അദ്ദേഹം. റെയിൽവേ ഗുമസ്തൻ, സ്കൂൾ അദ്ധ്യാപകൻ, കലാലയ അദ്ധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 1908ൽ നിയമ ബിരുദമെടുത്ത അദ്ദേഹം അഭിഭാഷകനായി സേവനമനുഷ്ഠിച്ചു. തിരുവിതാംകൂർ നിയമ സഭാംഗം, മദിരാശി സർവകലാശാല സെനറ്റ് മെമ്പർ, ഹൈക്കോടതി ജഡ്ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച് 1934ൽ വിരമിച്ചു. നായർ സമുദായ പരിഷ്കരണ ശ്രമങ്ങൾ നടത്തുകയും അത് ലക്ഷ്യമാക്കിയുള്ള സംഘടനകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ ആദ്യ സമ്മേളനം ഉദ്ഘാടനം ചെയ്തത് പി.കെ. നാരായണപിള്ളയാണ്. 1938 ഫെബ്രുവരി 10(കൊല്ലവർഷം 1113 മകരം 30)നു അദ്ദേഹം അന്തരിച്ചു.
ചില കവിതാ പ്രതിധ്വനികൾ, പ്രസംഗതരംഗിണി, ശ്രീമൂലമുക്താവലി, ലഘുവ്യാകരണം, ഗദ്യമുക്താവലി, ക്ഷേത്രപ്രവേശനവാദം, പ്രയോഗദീപിക, കാവ്യമേഖല, വ്യാകരണപ്രവേശിക
-
എ. ബാലകൃഷണപിള്ള(കേസരി) (1889-1960)
1889 ഏപ്രിൽ 13ന് തമ്പാനൂരിലെ പുളിക്കൽ മേലേ വീട്ടിൽ ജനനം. പണ്ഡിതനും ഗ്രന്ഥകാരനുമായ ദാമോദരൻകർത്താവാണ് അച്ഛൻ. അമ്മ പാർവ്വതി അമ്മ. കുടിപ്പള്ളിക്കൂടത്തിലും കൊല്ലം ഹൈസ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം. 1908ൽ തിരുവനന്തപുരം മഹാരാജാസ് കോളെജിൽ നിന്ന് ചരിത്രം ഐഛികമായെടുത്ത് ബി.എ ജയിച്ചു. ഗേൾസ് കോളെജിലും കൊല്ലം മഹാരാജാസ് കോളെജിലും ചരിത്രാദ്ധ്യാപകനായി ജോലി ചെയ്തു. സായാഹ്നക്ലാസിൽ പഠിച്ച് 1913ൽ ബിഎൽ ജയിച്ചു. 1917ൽ ജോലി രാജി വെച്ചു വക്കീലായി പ്രാക്റ്റീസ് തുടങ്ങി. 1922 വരെ തിരുവനന്തപുരം ഹൈക്കോടതിയിൽ വക്കീലായിരുന്നു. 1922 മെയ് 14൹ സമദർശിയുടെ പത്രാധിപത്യം ഏറ്റെടുത്തുകൊണ്ട് പത്രപ്രവർത്തനരംഗത്തേക്ക് പ്രവേശിച്ചു. 1926 ജൂൺ 19൹ സമദർശിയുടെ പത്രാധിപത്യം രാജിവെച്ചു. സ്വന്തമായി ഒരു പത്രം തുടങ്ങുന്നതിനുള്ള പണം ശേഖരിക്കുന്നതിനായി തിരുവിതാംകൂറിലും, മലേഷ്യയിലും പര്യടനങ്ങൾ നടത്തി. 1930 ജൂൺ 4൹ പ്രബോധകൻ ശാരദാ പ്രസിൽ നിന്നും അച്ചടി ആരംഭിച്ചു. 1930 സെപ്തംബർ 10൹ ലൈസൻസ് റദ്ദാക്കിയതുകൊണ്ട് പ്രബോധകൻ നിർത്തി. പിന്നീട് 1930 സെപ്തംബർ 18൹ തന്നെ കേസരി പത്രം പ്രസിദ്ധീകരണം ആരംഭിക്കുന്നു. 1931 ഫെബ്രുവരി 19൹ കോടതിയലക്ഷ്യത്തിന് 200 രൂപ പിഴ ചുമത്തുന്നു. 1935 ഏപ്രിൽ മാസത്തോടെ കേസരി പ്രസിദ്ധീകരിക്കാൻ കഴിയാതാവുകയും 1936-ൽ കടം താങ്ങാനാവാതെ ശാരദാ പ്രസും ഉപകരണങ്ങളും വിൽക്കുകയും ചെയ്യുന്നു. 1942 സെപ്തംബർ 3-ന് തിരുവനന്തപുരത്തു നിന്നും വടക്കൻ പറവൂരിലേക്ക് താമസം മാറ്റി. 1960 ഡിസംബർ 18-ന് ലോകത്തോടു വിടപറഞ്ഞു.
കാമുകൻ, ലാർഡ് കിച്ചനർ, പുരാതത്വ പ്രദീപം, അലക്സാണ്ടർ മഹാൻ, യുളിസസ് ഗ്രാന്റ്, രണ്ട് സാഹസികയാത്രകൾ, ഐതിഹ ദീപിക, വിക്രമാദിത്യൻ ത്രിഭുവന മല്ലൻ, ഹർഷ വർദ്ധനൻ, കാർമെൻ, നവലോകം, പ്രേതങ്ങൾ, രൂപമജ്ഞരി, ഒരു സ്ത്രീയുടെ ജീവിതം, ഓമനകൾ, ആപ്പിൾ പൂമൊട്ട്, നോവൽ പ്രസ്ഥാനങ്ങൾ, മൂന്ന് ഹാസ്യ കഥകൾ, മോപ്പസാങ്ങിന്റെ ചെറുകഥകൾ, സാഹിത്യ ഗവേഷണ മാല, പ്രാചീന കേരള ചരിത്ര ഗവേഷണം, സാങ്കേതിക ഗ്രന്ഥ നിരൂപണങ്ങൾ, ഒമ്പത് പ്രഞ്ച കഥകൾ, നാല് ഹാസ്യ കഥകൾ, സാഹിത്യ വിമർശനങ്ങൾ, ആദം ഉർബാസ്, എട്ട് പാശ്ചാത്യ കഥകൾ, കേസരിയുടെ മുഖ പ്രസംഗങ്ങൾ, ചരിത്രത്തിന്റെ അടിവേരുകൾ, കേസരിയുടെ സാഹിത്യ വിമർശനങ്ങൾ, കേസരിയുടെ ലോകങ്ങൾ, നവീന ചിത്ര കല, ചരിത്ര പഠനങ്ങൾ, കേസരിയുടെ ചരിത്ര ഗവേഷണങ്ങൾ (നാലു വാള്യം)
-
എസ്. ഗുപ്തൻ നായർ (1919-2006)
1919 ഓഗസ്റ്റ് 22-ന് കൊല്ലം ജില്ലയിലെ ഓച്ചിറയിൽ അപൂർവ്വ വൈദ്യൻ എന്നുവിശേഷിപ്പിക്കപ്പെട്ട ഒളശ്ശ ശങ്കരപിള്ളയുടെയും മേമനയിലെ ചെങ്ങാലപ്പള്ളി വീട്ടിൽ ശങ്കരിയമ്മയുടെയും മകനായി ഗുപ്തൻ നായർ ജനിച്ചു. 1941 തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബി.എ ഓണേഴ്‌സ് രണ്ടാം റാങ്കോടെ ജയിച്ച ഗുപ്തൻ നായർ 1945-ൽ അതേ കലാലയത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 1958-ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. തുടർന്ന് പാലക്കാട് വിക്ടോറിയ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി പ്രവർത്തിച്ചു. കാലിക്കറ്റ് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിന്റെ തലവനായി ഔദ്യോഗിക ജീവിതത്തിൽ നിന്നു 1978-ൽ വിരമിക്കുകയും ചെയ്തു. തുടർന്ന് കേരള സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു ശ്രീ ചിത്ര ഗ്രന്ഥശാല, മാർഗി, തുടങ്ങി നിരവധി പ്രസ്ഥാനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനത്ത് പ്രവർത്തിച്ചു. മലയാളി, ഗ്രന്ഥാലോകം, വിജ്ഞാന കൈരളി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപർ ആയിരുന്നു. 1983-ൽ 1984 വരെ കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും, 1984 മുതൽ 1988 വരെ കേരള സാഹിത്യ അക്കാദമിയുടെയും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഭാഗീരഥിയമ്മ, മക്കൾ: ലക്ഷ്മി, ചരിത്രകാരൻ എം.ജി. ശശിഭൂഷൺ, സുധാ ഹരികുമാർ. ശ്വാസകോശസംബന്ധമായ അസുഖങ്ങളെത്തുടർന്ന് 2006 ജനുവരി 5-ന് തിരുവനന്തപുരത്തെ ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗുപ്തൻ നായർ അവിടെ വച്ച് ഫെബ്രുവരി 6-ന് രാവിലെ പത്തുമണിയോടെ 86-ആമത്തെ വയസ്സിൽ അന്തരിച്ചു.
ആധുനിക സാഹിത്യം, ക്രാന്ത ദർശികൾ, ഇസങ്ങൾക്കപ്പുറം, കാവ്യസ്വരൂപം, തിരയും ചുഴിയും, തിരഞ്ഞെടുത്ത പ്രബന്ധങ്ങൾ, സൃഷ്ടിയും സ്രഷ്ടാവും, അസ്ഥിയുടെ പൂക്കൾ, ചങ്ങമ്പുഴ -കവിയും മനുഷ്യനും, കേസരിയുടെ വിമർശനം, സമാലോചനയും പുനരാലോചനയും, ആദ്ധ്യാത്മിക നവോത്ഥാനത്തിന്റെ ശിൽപികൾ, തുളുമ്പും നിറകുടം, കൺസൈസ് ഇംഗ്ലീഷ് - മലയാളം ഡിക്ഷണറി, വിവേകാനന്ദ സൂക്തങ്ങൾ, കേരളവും സംഗീതവും, ഗുപ്തൻ നായരുടെ ലേഖനങ്ങൾ, അമൃതസ്മൃതി, മനസാസ്മരാമി (ആത്മകഥ)
-
കെ. ദാമോദരൻ (1912-2006)
മലപ്പുറം ജില്ലയിലെ തിരൂർ വില്ലേജിൽ പൊറൂർ ദേശത്ത് കീഴേടത്ത് എന്ന സമ്പന്ന നായർ കുടുംബത്തിൽ കിഴക്കിനിയേടത്ത് തുപ്പൻ നമ്പൂതിരിയുടേയും കീഴേടത്ത് നാരായണി അമ്മയുടേയും മകനായാണ് ഫെബ്രുവരി 05, 1912ല്‍ ദാമോദരൻ ജനിച്ചത്. സ്കൂൾ പഠനം തിരൂരങ്ങാടി മാട്ടായി പ്രൈമറി സ്കൂൾ തിരൂർ സർക്കാർ സ്കൂൾ എന്നിവിടങ്ങളിലും, കോളേജ് പഠനം കോഴിക്കോട്ടെ സാമൂതിരി കോളേജിലുമായിരുന്നു. നിസ്സഹകരണ പ്രസ്ഥാനത്തിൽ പങ്കുകൊണ്ടതിന് 1931 ൽ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും 23 മാസം കഠിനതടവ് അനുഭവിക്കുകയുമുണ്ടായി. കോയമ്പത്തൂർ ജയിലിലായിരിക്കുമ്പോൾ അദ്ദേഹം തമിഴും ഹിന്ദിയും പഠിച്ചു. 1935 ൽ സംസ്കൃതം പഠിക്കുന്നതിനായി കാശിയിലെ ആചാര്യനരേന്ദ്രദേവിന്റെ നേതൃത്വത്തിലുള്ള കാശിവിദ്യാപീഠത്തിൽ ചേർന്നു. അവിടെന്ന് ശാസ്ത്രി പരീക്ഷ വിജയിച്ചു. കാശിയിലായിരിക്കുമ്പോൾ അദ്ദേഹം ഉർദുവും ബംഗാളിയും പഠിക്കുകയുണ്ടായി. കാശിവിദ്യാപീഠത്തിലേത് വളരെ വലിയൊരു ഗ്രന്ഥശാലയായിരുന്നു. വിജ്ഞാനകുതുകിയായ ദാമോദരൻ അത്തരം സാഹിത്യങ്ങളെല്ലാം കൗതുകപൂർവ്വം വായിച്ചു. ക്രമേണ കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. നവയുഗം വാരികയുടെ പത്രാധിപ ചുമതലയും വഹിച്ചു. ലേഖനങ്ങളും പുസ്തകങ്ങളും എഴുതിക്കൊണ്ടും പുതിയ ഭാഷകൾ പഠിച്ചും വിവിധ വേദികളിൽ സംവദിച്ചും ബൗദ്ധികരംഗത്തും അദ്ദേഹം ഇക്കാലത്ത് വളരെ സജീവമായിരുന്നു. 1964 ൽ രാജ്യസഭാംഗമായി. ഐ.സി.എച്ച്.ആർ (ICHR) ഫെലോഷിപ്പിൽ ജെ.എൻ.യുവിൽ ഗവേഷണത്തിൽ മുഴുകി. 1976 ജൂലൈ 3 ൻ അദ്ദേഹം മരണപ്പെട്ടു.
ജവഹർലാൽ നെഹ്‌റു, ഏക വഴി, കണ്ണുനീർ (ചെറുകഥകൾ), കാറൽ മാർക്സ്, സമഷ്ടിവാദ വിജ്ഞാപനം, പാട്ടബാക്കി (നാടകം), രക്തപാനം (നാടകം), റഷ്യൻ വിപ്ലവം (ഇം.എം.എസുമായി ചേർന്ന് എഴുതിയത്), മനുഷ്യൻ[2],ധനശാസ്ത്രപ്രവേശിക, ഉറുപ്പിക[2], കമ്മ്യൂണിസം എന്ത് എന്തിന്? ,കമ്മ്യൂണിസവും ക്രിസ്തുമതവും,മാർക്സിസം (പത്തു ഭാഗങ്ങൾ), ഇന്ത്യയുടെ ആത്മവ് ,കേരളത്തിലെ സ്വാതന്ത്ര്യസമരം, ധനശാസ്ത്ര ത്വത്തങ്ങൾ, ധാർമ്മിക മൂല്യങ്ങൾ, എന്താണ് സാഹിത്യം, ചൈനയിലെ വിപ്ലവം, പുരോഗമന സാഹിത്യം എന്തിന് ? ,കേരള ചരിത്രം, സാഹിത്യ നിരൂപണം, ഇന്ത്യയും സോഷ്യലിസവും, ഇന്ത്യയുടെ സാഹിത്യാഭിവൃദ്ധി, ഇന്നത്തെ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി , യേശുക്രിസ്തു മോസ്കോവിൽ, സാമൂഹ്യ പരിവർത്തനങ്ങൾ ,സോഷ്യലിസവും കമ്മ്യൂണിസവും.
-
പി.കെ. ബാലകൃഷ്ണൻ (1926-1991)
എറണാകുളം എടവനക്കാട് എന്ന ഗ്രാമത്തിൽ 1926-ൽ ജനിച്ചു. മുഴുവൻ പേര് പണിക്കശ്ശേരിൽ കേശവൻ ബാലകൃഷ്ണൻ. പിതാവ് കേശവൻ ആശാൻ, മാതാവ് മണി അമ്മ. എടവനക്കാട്ടും ചെറായിയിലുമായി പ്രാഥമിക വിദ്യാഭ്യാസം നടത്തി. ജാനകി, ലക്ഷ്മി, പാർവ്വതി എന്നിവരായിരുന്നു ജ്യേഷ്ഠ സഹോദരിമാർ. വിദ്യാരംഭം കുറിച്ചത് മാധവൻ എന്ന ആശാന്റെ കളരിയിലായിരുന്നു. 1940-ൽ ചെറായിയിലെ രാമവർമ്മ യൂണിയൻഹൈസ്കൂളിലും പഠിച്ചു. സ്കൂളിൽ നിന്ന് സ്വർണ്ണമെഡലോടെയും ഉന്നത വിദ്യാഭ്യാസത്തിന് സ്കോളർഷിപ്പോടെയുമാണ് അദ്ദേഹം പുറത്തു വന്നത്. ഏതാണ്ട് ഇതേ സമയത്ത് പിതാവ് പക്ഷാഘാതം മൂലം തളർന്ന് കിടപ്പിലായി. എങ്കിലും ബാലകൃഷ്ണന്റെ പഠിപ്പ് മുടക്കാൻ അദ്ദേഹം അനുവദിച്ചില്ല. ഉന്നതവിദ്യാഭ്യാസം എറണാകുളത്തെ മഹാരാജാസ് കോളേജിലായിരുന്നു. ശാസ്ത്രമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. പഠിക്കുന്ന കാലത്ത് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ജയിൽവാസം അനുഷ്ടിച്ചതിനെ തുടർന്ന് കലാലയ വിദ്യാഭ്യാസം മുടങ്ങി. നാലുവർഷം കലാലയത്തിൽ പഠിച്ചെങ്കിലും അദ്ദേഹത്തിന് ബിരുദം സമ്പാദിക്കാനായില്ല. തുടർന്ന് രാഷ്ട്രീയ പ്രവർത്തനവും പത്രപ്രവർത്തനവുമായി മുന്നോട്ട് പോയി. 1991ല്‍ അദ്ദേഹം മരണപ്പെട്ടു.
ഇനി ഞാൻ ഉറങ്ങട്ടെ (നോവൽ), നാരായണഗുരു (സമാഹാര ഗ്രന്ഥം), ചന്തുമേനോൻ - ഒരു പഠനം, നോവൽ സിദ്ധിയും സാധനയും, കാവ്യകല -കുമാരനാശാനിലൂടെ, എഴുത്തച്ഛന്റെ കല- ചില വ്യാസഭാരത പഠനങ്ങളും(നിരൂപണം), പ്ലൂട്ടോ പ്രിയപ്പെട്ട പ്ലൂട്ടോ,(നോവൽ), ടിപ്പു സുൽത്താൻ, ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും, നോവൽ - സിദ്ധിയും സാധനയും, ബാലകൃഷ്ണന്റെ ലേഖനങ്ങൾ, കേരളീയതയും മറ്റും, വേറിട്ട ചിന്തകൾ
-
എം. കൃഷ്ണൻ നായർ (1923-2006)
തിരുവനന്തപുരത്ത് വി കെ മാധവൻ പിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1923 മാർച്ച് 3നു കൃഷ്ണൻ നായർ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദം നേടി. പഠനത്തിനു ശേഷം മലയാള സാഹിത്യാധ്യാപകനായി അദ്ദേഹം പല കലാലയങ്ങളിലും സേവനം അനുഷ്ഠിച്ചു. എറണാകുളം മഹാരാജാസ് കോളജിൽ നിന്നു മലയാള വിഭാഗം തലവനായി വിരമിച്ചു. 2006 ഫെബ്രുവരി 23-ന് വൈകീട്ട് 3:30-ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ കൃഷ്ണൻ നായർ അന്തരിച്ചു.
ഏകാന്തതയുടെ ലയം, മാജിക്കൽ റിയലിസം, പ്രകാശത്തിന് ഒരു സ്തുതിഗീതം, മനോരഥങ്ങളിലെ യാത്രക്കാർ, ആത്മാവിന്റെ ദർപ്പണം, മണൽക്കാട്ടിലെ പൂമരങ്ങൾ, ശരത്ക്കാലദീപ്തി; പ്രഭാത് , പനിനീർപ്പൂവിന്റെ പരിമളം പോലെ , മുത്തുകൾ, വിശ്വസുന്ദരി; വൃദ്ധരതി, വായനക്കാരാ; നിങ്ങൾ ജീവിച്ചിരിക്കുന്നോ?, കലാസങ്കൽപ്പങ്ങൾ, മോഹഭംഗങ്ങൾ, സൗന്ദര്യത്തിന്റെ സന്നിധാനത്തിൽ, ആധുനിക മലയാള കവിത, ചിത്രശലഭങ്ങൾ പറക്കുന്നു, കറുത്ത ശലഭങ്ങൾ, ഒരു ശബ്ദത്തിൽ ഒരു രാഗം, പ്രതിഭയുടെ ജ്വാലാഗ്നി, സ്വപ്നമണ്ഡലം, എം കൃഷ്ണൻ നായരുടെ പ്രബന്ധങ്ങൾ, സാഹിത്യ വാരഫലം.
-
കെ.പി. അപ്പൻ (1936-2008)
1936 ഓഗസ്റ്റ് 25-ന് ആലപ്പുഴ ജില്ലയിലെ പൂന്തോപ്പിൽ പത്മനാഭൻ-കാർത്ത്യായനി ദമ്പതികളുടെ മകനായാണ് അദ്ദേഹം ജനിച്ചത്. ആലപ്പുഴ സനാതന വിദ്യാലയം, എസ്.ഡി. കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ആലുവ യു.സി. കോളേജ്, എസ്.എൻ. കോളേജ്, ചേർത്തല , കൊല്ലം എസ്.എൻ. കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1971 നവംബർ 28-നായിരുന്നു വിവാഹം. നങ്ങ്യാർകുളങ്ങര ടി.കെ. മാധവൻ സ്മാരക കോളേജിൽ അദ്ധ്യാപികയായിരുന്ന ഓമനയാണ് ഭാര്യ. രജിത്ത്, ശ്രീജിത്ത് എന്നിവർ മക്കളാണ്. തന്റെ സ്വകാര്യവായനാമുറിയിൽ ശ്രീ നാരായണഗുരുവിന്റെ ചിത്രത്തിനു് പ്രത്യേക സ്ഥാനം നൽകിയ അദ്ദേഹം ഗുരുവിന്റെ തത്ത്വങ്ങളോടും ആദർശങ്ങളോടും ആഭിമുഖ്യം പുലർത്തിയിരുന്നു. അർബ്ബുദരോഗത്തെത്തുടർന്ന് 2008 ഡിസംബർ 15-ന് കായംകുളത്ത് അന്തരിച്ചു.
ക്ഷോഭിക്കുന്നവരുടെ സുവിശേഷം, പ്രകോപനങ്ങളുടെ പുസ്തകം, കലഹവും വിശ്വാസവും, മലയാള ഭാവന: മൂല്യങ്ങളും സംഘർഷങ്ങളും, വരകളും വർണ്ണങ്ങളും, ബൈബിൾ വെളിച്ചത്തിന്റെ കവചം, കലാപം- വിവാദം- വിലയിരുത്തൽ, സമയപ്രവാഹവും സാഹിത്യകലയും, കഥ: ആഖ്യാനവും അനുഭവസത്തയും, ഉത്തരാധുനികത വർത്തമാനവും വംശാവലിയും, ഇന്നലെകളിലെ അന്വേഷണപരിശോധനകൾ, വിവേകശാലിയായ വായനക്കാരാൻ, രോഗവും സാഹിത്യഭാവനയും, ചരിത്രത്തെ അഗാധമാക്കിയ ഗുരു, സ്വർഗ്ഗം തീർന്നുപോവുന്നു; നരകം നിലനിൽക്കുന്നു, തിരസ്‌കാരം, മാറുന്ന മലയാള നോവൽ, പേനയുടെ സമരമുഖങ്ങൾ, മധുരം നിന്റെ ജീവിതം, അഭിമുഖസംഭാഷണങ്ങൾ, ചരിത്രത്തെ നിങ്ങൾക്കൊപ്പം കൂട്ടുക, ഫിക്‌ഷന്റെ അവതാരലീലകൾ
-
എം. എൻ. വിജയൻ (1930-2007)
1930 ജൂൺ 8-നു കൊടുങ്ങല്ലൂരിൽ ലോകമലേശ്വരത്ത് പതിയാശ്ശേരിൽ നാരായണമേനോന്റെയും മൂളിയിൽ കൊച്ചമ്മു അമ്മയുടെയും മകനായി എം.എൻ. വിജയൻ ജനിച്ചു. പതിനെട്ടരയാളം എൽ.പി. സ്കൂളിലും കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളെജിലും എറണാകുളം ഗവണ്മെന്റ് ലോ കോളെജിലും പഠിച്ചു. നിയമപഠനം പൂർത്തിയാക്കിയില്ല. മദിരാശി സർവ്വകലാശാലയിൽ നിന്ന് മലയാളം എം.എ. 1952-ൽ മദിരാശി ന്യൂ കോളെജിൽ അദ്ധ്യാപകനായി. 1959-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളെജിൽ അദ്ധ്യാപകനായി ചേർന്നു. 1960-ൽ തലശ്ശേരി ബ്രണ്ണൻ കോളെജിൽ മലയാളവിഭാഗം അദ്ധ്യാപകനായി ചേർന്നു. 1985-ൽ വിരമിക്കുന്നതുവരെ അവിടെ തുടർന്നു. ശാരദയാണ് ഭാര്യ. ചെറുകഥാകൃത്തും കണ്ണൂർ സർവകലാശാല സ്റ്റുഡൻസ് സർവീസസ് ഡയറക്ടറുമായ വി.എസ്. അനിൽകുമാർ, കേരള കാർഷിക സർവകലാശാലയിൽ റിസർച്ച് ഓഫീസറായ വി എസ് സുജാത, കൊച്ചിയിൽ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥയായ വി എസ് സുനിത എന്നിവർ മക്കളാണ്. 2007 ഒക്ടോബർ 3-ന് ഉച്ചയ്ക്ക് 12 മണിയോടെ തൃശ്ശൂർ പ്രസ് ക്ലബ്ബിൽ വച്ച് വിജയൻ മാഷ് അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. തൃശ്ശൂർ പ്രസ് ക്ലബ്ബിൽ ഒരു പത്രസമ്മേളനം നടത്തുന്നതിനിടയിൽ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്ഥലത്തുവച്ചുതന്നെ അദ്ദേഹം മരിച്ചുകഴിഞ്ഞിരുന്നതായി ഡോക്ടർമാർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ ശാരദ 2017 ജൂലൈ 23-ന് അന്തരിച്ചു; ഇളയ മകളായ സുനിത 2021 മാർച്ച് 28-നും.
മനുഷ്യർ പാർക്കുന്ന ലോകങ്ങൾ, ചിതയിലെ വെളിച്ചം, മരുഭൂമികൾ പൂക്കുമ്പോൾ, പുതിയ വർത്തമാനങ്ങൾ, നൂതന ലോകങ്ങൾ , വർണ്ണങ്ങളുടെ സംഗീതം, കവിതയും മനഃശാസ്ത്രവും, ശീർഷാസനം, കാഴ്ചപ്പാട് , അടയുന്ന വാതിൽ തുറക്കുന്ന വാതിൽ, വാക്കും മനസും, ഫാസിസത്തിന്റെ മനഃശാസ്ത്രം, സംസ്കാരവും സ്വാതന്ത്ര്യവും, അടയാളങ്ങൾ, ചുമരിൽ ചിത്രമെഴുതുമ്പോൾ, എം. എൻ. വിജയൻ പ്രഭാഷണങ്ങൾ, എം. എൻ. വിജയൻ പ്രബന്ധങ്ങൾ- പ്രഭാഷണങ്ങൾ- സ്മൃതിചിത്രങ്ങൾ, കലയിലെ സ്വാതന്ത്ര്യം, കലയും ജീവിതവും, കവിതയുടെ ലോകപദം, അധിനിവേശത്തിന്റെ വഴികൾ, പ്രതിരോധങ്ങൾ, ഭയവും അഭയവും, ഫാഷിസം സിദ്ധാന്തം, പ്രയോഗം, പ്രതിരോധം, പ്രകൃതിപാഠങ്ങൾ, വിയോജിക്കാനുള്ള സ്വാതന്ത്ര്യം, കാലിഡോസ്കോപ്പ്, ഒളിച്ചുകടത്തിയ ആയുധങ്ങൾ, എഴുത്തും പ്രത്യയശാസ്ത്രവും, സ്വാതന്ത്ര്യത്തിന്റെ അർഥം, എം. എൻ. വിജയൻ സമ്പൂർണ്ണകൃതികൾ, എം എൻ വിജയന്റെലോകങ്ങൾ
-
ശേഷഗിരിപ്രഭു (1855-1924)
1855 ജനനം. 1865 പ്രൊവിഡൻസ് സ്കൂളിൽ. 1875 മെട്രിക്കുലേഷൻ. 1877 എഫ്.എ. 1888 ചരിത്രത്തിൽ ബി.എ. 1891 സംസ്കൃതത്തിൽ ബി.എ. 1892 സ്കൂൾ ഡെപ്യൂട്ടി ഇൻസ്പെക്ടറായി. 1899 എം.എ.; മംഗലാപുരം ഗവൺമെന്റ് കോളേജ് ലക്ചറർ. 1910 ആന്ധ്രാപ്രദേശിലെ രാജമേന്ദ്രി ട്രെയിനിങ് കോളേജിൽ. 1914 സർക്കാർ സർവീസിൽ നിന്നു പെൻഷൻ. 1916 കൊച്ചി ടി.ഡി. ഹൈസ്കൂളിൽ ഹെഡ്മാസ്റ്റർ. മലയാളത്തിലെ പ്രമുഖ വ്യാകരണപണ്ഡിതരിൽ ഒരാളാണു് ശേഷഗിരി പ്രഭു എന്നറിയപ്പെടുന്ന മാധവ ശേഷഗിരി പ്രഭു. കൊങ്കണിയായിരുന്നു അദ്ദേഹത്തിന്റെ മാതൃഭാഷയെങ്കിലും മലയാളഭാഷയിലും വ്യാകരണത്തിലും അദ്ദേഹം അതീവ തത്പരനായിരുന്നു. 1924 മരണം.
ബാലവ്യാകരണം, വ്യാകരണാദർശം, വ്യാകരണമിത്രം, വ്യാകരണാമൃതം, ശിശുമോദകം, ബാലാമൃതം
-
കെ. ഗോദവർമ്മ (1902-1959)
1902 ജനുവരി 12-ന് കിളിമാനൂർ കൊട്ടാരത്തിൽ രോഹിണിത്തമ്പുരാട്ടിയുടേയും വൈക്കം വടയാർവേല മാങ്കോൽ ഇല്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടേയും മകനായി ജനിച്ചു. 1923-ൽ മദിരാശി പ്രസിഡൻസി കോളേജിൽനിന്നും സംസ്കൃതം എം. എ പാസായി 1924-ൽ തിരുവനന്തപുരം ആർട്സ് കോളേജിൽ മലയാളം ലക്ചർ ആയി ജോലിയിൽ പ്രവേശിച്ചു. എ. ആർ രാജരാജവർമ്മയുടെ മകളായ സാവിത്രിയെയാണ് അദ്ദേഹം വിവാഹം കഴിച്ചത്, സ്വാതന്ത്ര്യസമര സേനാനിയും കേന്ദ്രമന്ത്രിയുമായിരുന്ന ജി. രവീന്ദ്രവർമ്മ പുത്രനായിരുന്നു.
ഭാഷാശാസ്ത്രം, കേരളഭാഷാ വിജ്ഞാനീയം, ഇൻഡോ ആര്യൻ ലോൺ വേഡ്സ് ഇൻ മലയാളം, പ്രസിഡൻഷ്യൽ അഡ്രസ് ടു ദ് ലിങ്ക്വിസ്റ്റിക് സെക്ഷൻ ഒഫ് ദ് സിക്സ്റ്റീൻത് ഓറിയെന്റൽ കോൺഫറൻസ്, എ ബ്രീഫ് സർവേ ഒഫ് മലയാളം ലിറ്ററേചർ, ഉൽകൃഷ്ടബന്ധങ്ങൾ, വിചാരവീഥി, പ്രബന്ധലതിക, കൈരളീദർപ്പണം, പ്രബന്ധകൗമുദി, പ്രബന്ധസമാഹാരം, രാവണവിജയം ആട്ടക്കഥ, കാദംബരി(തർജ്ജമ), വാസവദത്ത അഥവാ നിയതിയുടെ ഗതി(ഗദ്യനാടകം), പ്രണയ വൈചിത്ര്യം
-
എൻ.പി. മുഹമ്മദ് (1928-2006)
എൻ പി മുഹമ്മദിന്റെ ജനനം കോഴിക്കോട്ടെ ഇടിയങ്ങരയില്‍ ജൂലൈ 1, 1928നാണ്. കോഴിക്കോട് ജില്ലയിലെ കുണ്ടുങ്ങലിൽ സ്വാതന്ത്ര്യ സമരസേനാനി എൻ. പി അബുവിന്റെ മകനായി ജനിച്ചു. പരപ്പനങ്ങാടിയിലും കോഴിക്കോട്ടുമായി വിദ്യാഭ്യാസം. കോഴിക്കോട് ഭവനനിർമ്മാണ സഹകരണസംഘം സെക്രട്ടറിയായി ജോലി ചെയ്തിരുന്നു. കേരളകൗമുദി ദിനപത്രത്തിന്റെ കോഴിക്കോട് പതിപ്പിൽ റസിഡന്റ് എഡിറ്ററായും കുറച്ചുനാൾ പ്രവർത്തിച്ചു. 2003 ജനുവരി 2-ന് അദ്ദേഹം അന്തരിച്ചു. കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീൻ സഹോദരനായിരുന്നു.
ദൈവത്തിന്റെ കണ്ണ്, എണ്ണപ്പാടം, മരം, ഹിരണ്യകശിപു, അറബിപ്പൊന്ന് (എം ടി വാസുദേവൻനായരുമായി ചേർന്ന്), തങ്കവാതിൽ, ഗുഹ, നാവ്, പിന്നെയും എണ്ണപ്പാടം, മുഹമ്മദ് അബ്ദുറഹ്മാൻ-ഒരു നോവൽ, പ്രസിഡണ്ടിന്റെ ആദ്യത്തെ മരണം, എൻ.പി മുഹമ്മദിന്റെ കഥകൾ, ഡീകോളനൈസേഷൻ, എന്റെ പ്രിയപ്പെട്ട കഥകൾ, പുകക്കുഴലും സരസ്വതിയും, മാനുഷ്യകം, മന്ദഹാസത്തിന്റെ മൗന രോദനം, വീരരസം സി വി കൃതികളിൽ, സെക്യുലർ ഡെമോക്രസിയുo ഇന്ത്യയിലെ മുസ്ലിംകളും (പഠനം), അവർ നാലു പേർ, ഉപ്പും നെല്ലും, കളിക്കോപ്പുകൾ, കളിപ്പാനീസ്, ഇസ്ലാം രാജമാർഗ്ഗം (അലി ഇസ്സത്ത് ബെഗോവിച്ച്)
-
കെ.ടി. മുഹമ്മദ് (1927-2008)
1927 സെപ്റ്റംബർ 29- മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ ജനനം.കളത്തിങ്കൽ തൊടിയിൽ കുഞ്ഞാമയാണ് പിതാവ്, മാതാവ് ഫാത്തിമ കുട്ടി.സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ചു. നടി സീനത്തിനെ വിവാഹം ചെയ്തെങ്കിലും വേർപിരിഞ്ഞു.ജിതിൻ ഏക മകനാണ്. 2008 മാർച്ച് 25 ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു . 40 ൽ അധികം നാടകങ്ങളൂടെ രചയിതാവും സംവിധായകനുമായ കെ.ടി 20 ചലച്ചിത്രങ്ങൾക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2006-ൽ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.
ഇത് ഭൂമിയാണ്, കാഫർ, ഭരണത്തിന്റെ യവനിക, നൈറ്റ് ട്രൈൻ, ടാക്സി, കറവറ്റ പശു, നാൽക്കവല, അസ്തിവാരം, മേഘസന്ദേശം, വെളിച്ചം വിളക്കന്വേഷിക്കുന്നു, ചുവന്ന ഘടികാരം, അപരിചിതൻ, കടൽപ്പാലം, തുറക്കാത്ത വാതിൽ, സംഗമം, രാഷ്ട്രഭവൻ, പ്രവാഹം, ചക്രവർത്തി, അന്തഃപുരം, സ്വന്തം ലേഖകൻ, മുത്തു ചിപ്പി, ഒരു പുതിയ വീട്, ഉറങ്ങാൻ വൈകിയ രാത്രികൾ, താക്കോൽ, സൃഷ്ടി, സ്ഥിതി, സംഹാരം, സാക്ഷാൽക്കാരം, ദീപസ്തംഭം മഹാശ്ചര്യം, മാംസ പുഷ്പങ്ങൾ, കണ്ണുകൾ, ചിരിക്കുന്ന കത്തി, പ്രസവത്തിന്റെ വില, മതവും ചെണ്ടയും, രോദനം
-
കെ.പി. കേശവമേനോൻ (1886-1978)
1886ൽ പാലക്കാട്ടെ തരൂർ ഗ്രാമത്തിലായിരുന്നു കേശവമേനോന്റെ ജനനം. മദ്രാസ് സർവകലാശാലയിൽനിന്ന് ആർട്‌സിൽ ബിരുദം നേടിയ ഇദ്ദേഹം 1915ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗമായി. ആനി ബെസന്റിന്റെ ഹോം റൂൾ ലീഗിൽ പ്രവർത്തിചു കേശവമേനോൻ. 1921ൽ നിസ്സഹകരണ പ്രസ്ഥാനവുമായി സഹകരിക്കുന്നതോടെയാണ് ഗാന്ധിയൻ ആദർശങ്ങളിലേക്ക് കൂടുതൽ ആകൃഷ്ടനാകുന്നത്. മാപ്പിള ലഹള നടക്കുമ്പോൾ കെ.പി.സി.സി സെക്രട്ടറിയായിരുന്നു. 1923ലാണ് മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരാകുന്നത്. അക്കാലത്ത് നടന്ന വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെത്തുടർന്ന് തിരുവനന്തപുരം ജയിലിൽ ആറ് മാസം ശിക്ഷയനുഭവിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയായിലേക്കു പോയ കേശവമേനോൻ പിന്നീട് കുറെക്കാലം ഇന്ത്യൻ നാഷണൽ ആർമിയുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചത്. ഇതിനെത്തുടർന്ന് ജപ്പാനിൽ അറസ്റ്റിലായ ഇദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം മാത്രമാണ് മോചിതനായത്. 1946ൽ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി ചുമതലയേറ്റു. സിലോണിലെ ഹൈക്കമ്മീഷണർ ആയി നിയമിതനായെങ്കിലും പിന്നീട് അധികാരികളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് രാജിവെച്ചു. അതിനുശേഷം ഐക്യ കേരളത്തിനു വേണ്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. പാലക്കാട് മഹാരാജാവിന്റെ മകളായ അകത്തേത്തറ മാണിക്കമേലിടം ലക്ഷ്മിനേത്യാരമ്മ ആയിരുന്നു മേനോന്റെ ഭാര്യ. പാലക്കാട്ടുശ്ശേരി വലിയരാജ മാണിക്കമേലിടം ശേഖരീവർമ ഇദ്ദേഹത്തിന്റെ ഒരേ ഒരു മകനാണ്. നവംബർ 9, 1978 മരണം.
കഴിഞ്ഞകാലം, സായാഹ്നചിന്തകൾ, ജവഹർലാൽ നെഹ്‌റു, ഭൂതവും ഭാവിയും, എബ്രഹാംലിങ്കൺ, പ്രഭാതദീപം, നവഭാരതശില്‌പികൾ (Vol. I & II), ബന്ധനത്തിൽനിന്ന്, ദാനഭൂമി, മഹാത്മാ, ജീവിത ചിന്തകൾ, വിജയത്തിലേക്ക്, രാഷ്ട്രപിതാവ്, യേശുദേവൻ
-
ടി.എ. രാജലക്ഷ്മി (1930-1965)
പാലക്കാട് ജില്ലയിലെ ചെർപ്പുളശ്ശേരിയിൽ തേക്കത്ത് അമയങ്കോട്ട് തറവാട്ടിൽ മാരാത്ത് അച്യുതമേനോന്റെയും ടി.എ. കുട്ടിമാളു അമ്മയുടെയും മകളായാണ് 1930 ജൂൺ 2ന് രാജലക്ഷ്മിയുടെ ജനനം. എറണാകുളം ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂളിൽ ഭൗതികശാസ്ത്രത്തിൽ ബിരുദംനേടിയതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ മലയാളസാഹിത്യത്തിൽ ബിരുദാനന്തരബിരുദത്തിനു ചേർന്നുവെങ്കിലും പഠനം പാതിയിൽ നിറുത്തി. പിന്നീട് രാജലക്ഷ്മി ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് 1953-ൽ ഭൗതികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദംനേടി. പെരുന്താന്നി, പന്തളം, ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജുകളിൽ അദ്ധ്യാപകവൃത്തിനോക്കി. 1965 ജനുവരി 18-ന് രാജലക്ഷ്മി ആത്മഹത്യചെയ്തു. ഇവരുടെ സഹോദരിയായിരുന്നു ഗണിതശാസ്ത്രജ്ഞയായ ടി.എ. സരസ്വതിയമ്മ
കൃതികൾ - ഒരു വഴിയും കുറേ നിഴലുകളും, ഉച്ചവെയിലും ഇളംനിലാവും, ഞാനെന്ന ഭാവം എന്നീ നോവലുകളും രാജലക്ഷ്മിയുടെ കഥകൾ, സുന്ദരിയും കൂട്ടുകാരും, മകൾ എന്നീ കഥകളും കുമിള, നിന്നെ ഞാൻ സ്നേഹിക്കുന്നു എന്നിങ്ങനെ രാജലക്ഷ്മിയുടെ രണ്ടു കവിതകളും.
-
മലയാറ്റൂർ രാമകൃഷ്ണൻ (1927-1997)
പാലക്കാട് ജില്ലയിലെ പുതിയ കല്പാത്തിയിൽ 1927 മേയ് 27-നാണ് അദ്ദേഹത്തിന്റെ ജനനം. കെ.വി. രാമകൃഷ്ണ അയ്യർ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർത്ഥ പേര്. കെ.ആർ. വിശ്വനാഥ അയ്യരും ജാനകി അമ്മാളുമായിരുന്നു മാതാപിതാക്കൾ. തിരുവനന്തപുരം, മൂവാറ്റുപുഴ, കൊല്ലം, തിരുവല്ല, പെരുമ്പാവൂർ എന്നിവിടങ്ങളിലായി അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1944-ൽ ആലുവ യു.സി. കോളേജിൽ നിന്നും ഇന്റർമീഡിയേറ്റും ജയിച്ചു. 1946-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും സസ്യശാസ്ത്രവും ജന്തുശാസ്ത്രവും ഐച്ഛികമായെടുത്ത് ബി.എസ്‍സി. ജയിച്ച മലയാറ്റൂർ അതിനുശേഷം ഏതാനും മാസം ആലുവ യു.സി. കോളേജിൽ ഇംഗ്ലീഷ് ട്യൂട്ടറായി. 1949-ൽ തിരുവനന്തപുരം ലോ കോളേജിൽ നിന്നും ബി.എൽ. ബിരുദം നേടി അദ്ദേഹം വക്കീലായി പ്രാക്ടീസ് തുടങ്ങി. ചിത്രകാരൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു മലയാറ്റൂർ. 1952-ൽ പി.ടി. ഭാസ്കരപ്പണിക്കർ, ഇ.എം.ജെ. വെണ്ണിയൂർ, ടി.എൻ. ജയചന്ദ്രൻ എന്നിവർക്കൊപ്പം ചിത്രകലാപരിഷത്ത് ആരംഭിക്കാൻ മലയാറ്റൂരും നേതൃത്വം നൽകി. അതിനുശേഷം കൃഷ്ണവേണിയുമായുള്ള വിവാഹത്തെത്തുടർന്ന് പൊതുജീവിതത്തിൽനിന്നും പിന്മാറിയ മലയാറ്റൂർ കുറച്ചുകാലം മുംബൈയിൽ ഫ്രീ പ്രസ് ജേർണലിൽ പത്രപ്രവർത്തകനായും ജോലി നോക്കി. 1955-ൽ മട്ടാഞ്ചേരിയിലെ രണ്ടാം ക്ലാസ് മജിസ്ട്രേട്ടായതു മുതലാണ് മലയാറ്റൂരിന്റെ ഔദ്യോഗികജീവിതം ആരംഭിച്ചത്. 1958-ൽ അദ്ദേഹത്തിന് ഐ.എ.എസ്. ലഭിച്ചു. സബ് കളക്ടർ (ഒറ്റപ്പാലം), ജില്ലാ കളക്ടർ (കോഴിക്കോട്), ഗവ. സെക്രട്ടറി, റവന്യൂ ബോർഡ് മെമ്പർ, ലളിത കല അക്കാദമി ചെയർമാൻ തുടങ്ങിയ പദവികളിൽ ജോലി ചെയ്ത അദ്ദേഹം 1981 ഫ്രെബ്രുവരിയിൽ ഐ.എ.എസ്സിൽ നിന്നും രാജിവെച്ചു. രണ്ടു മക്കളുണ്ട്. പ്രശസ്ത മലയാളചലച്ചിത്രനടനായ ജയറാം ഇദ്ദേഹത്തിന്റെ അനന്തരവനാണ്. 1997 ഡിസംബർ 27-ന് തന്റെ 70-ആം വയസ്സിൽ അദ്ദേഹം അന്തരിച്ചു. മരണസമയത്ത് അദ്ദേഹം പുതിയൊരു നോവലിന്റെ പണിപ്പുരയിലായിരുന്നു.
യക്ഷി, പൊന്നി, വേരുകൾ, നെട്ടൂർമഠം, യന്ത്രം, എന്റെ ഐ.എ.എസ്.ദിനങ്ങൾ (സർവ്വീസ് സ്റ്റോറി), ബ്രിഗേഡിയർ കഥകൾ. ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും, ഷെർലക് ഹോംസ് നോവലുകളും ആദ്യമായി മലയാളത്തിലേക്ക് തർജ്ജമ ചെയ്തതും ഇദ്ദേഹമാണ്.
-
മുണ്ടൂർ കൃഷ്ണൻകുട്ടി (1935-2005)
1935 ജൂലൈ 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ മണക്കുളങ്ങര ഗോവിന്ദപിഷാരടിയുടെയും അനുപുരത്ത് മാധവി പിഷാരസ്യാരുടെയും മകനായി ജനിച്ചു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടി. വിദ്യാഭ്യാസ വകുപ്പിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ഹൈസ്കൂൾ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചത്. കോട്ടയത്തുനിന്നു പ്രസിദ്ധീകരികരിക്കുന്ന "സഖി" വാരികയുടെ പത്രാധിപരായിരുന്നു. 1957-ൽ മാതൃഭൂമി ആഴ്ച്ചപതിപ്പിൽ വന്ന "അമ്പലവാസികൾ" ആണ് പ്രസിദ്ധീകരിച്ച ആദ്യ കഥ. ഭാര്യയുടെ പേര് കെ.പി. രാധ. ഒരു മകനുണ്ട് - ദിലീപൻ. തന്റെ 70-ആം വയസ്സിൽ 2005 ജൂൺ 4-ന് പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കരൾരോഗം ബാധിച്ച് അദ്ദേഹം അന്തരിച്ചു. കടുത്ത മനോരോഗിയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ നേരത്തേ ആത്മഹത്യ ചെയ്തിരുന്നു.
മാതുവിന്റെ കൃഷ്ണതണുപ്പ് , ഏകാകി, മനസ്സ് എന്ന ഭാരം, ആശ്വാസത്തിന്റെ മന്ത്രച്ചരട്, മൂന്നാമതൊരാൾ, നിലാപ്പിശുക്കുള്ള രാത്രിയിൽ, എന്നെ വെറുതെ വിട്ടാലും, മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ കഥകൾ, അവശേഷിപ്പിന്റെ പക്ഷി, അമ്മക്കുവേണ്ടി
-
മൂർക്കോത്ത് കുമാരൻ (1874-1941)
മൂർക്കോത്തു കുമാരൻ വടക്കേമലബാറിലെ പ്രസിദ്ധമായ മൂർക്കോത്തു കുടുംബത്തിൽ 1874 മെയ് 23-ന് ജനിച്ചു. പിതാവ് - മൂർക്കോത്ത് രാമുണ്ണി, മാതാവ് - പരപ്പുറത്തു കുഞ്ചിരുത. ആറാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ഛനും മരിച്ചു. അച്ഛന്റെ തറവാട്ടിലാണ് കുമാരൻ വളർന്നത്. തലശ്ശേരി, മദ്രാസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. സ്വന്തമായി മിതവാദി എന്നൊരു മാസിക നടത്തി. ചെറുകഥാകാരൻ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധൻ. വിവിധ സ്കൂളുകളിലും കോളേജുകളിലും അദ്ധ്യാപകനായി ജോലി ചെയ്തു. ഗുരുദേവന്റെ പ്രതിമ, തലശ്ശേരി ജഗന്നാഥക്ഷേത്ര സന്നിധിയിൽ സ്ഥാപിക്കാൻ മുൻകൈയെടുത്തതും ആദ്യത്തെ ജീവചരിത്ര ഗ്രന്ഥം രചിച്ചതും ആയിരുന്നു. കേരളസഞ്ചാരി, ഗജകേസരി, മിതവാദി, സമുദായദീപിക, കേരളചിന്താമണി, സരസ്വതി, വിദ്യാലയം, ആത്മപോഷിണി, പ്രതിഭ, ധർമം, ദീപം, സത്യവാദി, കഠോരകുഠാരം എന്നീ പത്രങ്ങളുടെ പത്രാധിപരായിരുന്നു. കുമാരനാശാന്റെ വീണപൂവ് മിതവാദിയിൽ പ്രസിദ്ധീകരിച്ചത് മൂർക്കോത്ത് കുമാരൻ പത്രാധിപരായിരുന്നപ്പോഴാണ്. ഒ.ചന്തുമേനോൻ, കേസരി വേങ്ങയിൽ നായനാർ, ഗുണ്ടർട്ട് എന്നിവരുടെ ജീവചരിത്രം എഴുതിയിട്ടുണ്ട്. 1941 ജൂൺ 25-ന് അന്തരിച്ചു. യശോദയാണ് കുമാരന്റെ ഭാര്യ. മാധ്യമപ്രവർത്തകനായിരുന്ന മൂർക്കോത്ത് കുഞ്ഞപ്പ, നയതന്ത്രവിദഗ്ധനും ഭാരതീയ വായുസേനയിലെ പൈലറ്റുമായിരുന്ന മൂർക്കോത്ത് രാമുണ്ണി, മൂർക്കോത്ത് ശ്രീനിവാസൻ എന്നിവരാണ് മക്കൾ.
-
എൻ. കൃഷ്ണപിള്ള (1916-2006)
കേരള ഇബ്സൻ എന്ന് ചില പണ്ഡിതന്മാർ വിളിക്കുന്ന എൻ. കൃഷ്ണപിള്ള 1916 സെപ്തംബർ 22-ംതിയ്യതി വർക്കലക്കടുത്തുള്ള ചെമ്മരുതിയിൽ ജനിച്ചു. വിദ്യാഭ്യാസം തിരുവനന്തപുരം ആർട്സ് കോളേജിൽ. 1938-ൽ എം എ ബിരുദം നേടി. കേരളസംസ്കാരത്തിലെ ആര്യാംശം എന്ന വിഷയത്തിൽ തിരുവിതാംകൂർ സർവകലാശാലയിൽ ഗവേഷണം നടത്തി. 1988 ജൂലൈ 10 ന് അന്തരിച്ചു.
കൈരളിയുടെ കഥ, പ്രതിപാത്രം ഭാഷണഭേദം, അടിവേരുകൾ, കാളിദാസൻ മുതൽ ഒ എൻ വി വരെ, നിരൂപണരംഗം, ഭഗ്നഭവനം, കന്യക, അഴിമുഖത്തേക്ക്, ഇത്തിൾകണ്ണിയും കൂനാങ്കുരുക്കും, എൻ കൃഷ്ണപ്പിള്ളയുടെ ലഘുനാടകങ്ങൾ, ബലാബലം, ദർശനം, അനുരഞ്ജനം, മുടക്കുമുതൽ, ചെങ്കോലും മരവുരിയും, കുടത്തിലെ വിളക്ക്, മരുപ്പച്ച, പ്രിയസ്മരണകൾ
-
എസ്.എൽ. പുരം സദാനന്ദൻ (1926-2005)
ആലപ്പുഴ ജില്ലയിലെ എസ്.എൽ പുരത്താണ് ഏപ്രിൽ 15, 1926ല്‍ ജനനം. എസ്.എൽ. പുരം എന്ന പേരിലാണ് ഇദ്ദേഹം നാടകരംഗത്ത് അറിയപ്പെടുന്നത്. 13-ആം വയസ്സിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുവേണ്ടി വിപ്ലവഗാനങ്ങൾ എഴുതി. പിന്നീട് ആർ. സുഗതനെന്ന തൊഴിലാളിനേതാവിന്റെ അനുഗ്രഹാശിസ്സുകളോടെ നാടകരചനാരംഗത്തേക്ക് കടന്ന എസ്.എൽ. പുരം കർഷകരുടേയും തൊഴിലാളികളുടേയും കഷ്ടപ്പാടുകളും ദുരിതവും നേരിട്ടറിയുകയും അവയെ തന്റെ നാടകങ്ങളുടെ വിഷയമാക്കുകയും ചെയ്തു.കരൾ സംബന്ധമായ അസുഖത്തെത്തുടർന്ന് 2005 സെപ്റ്റംബർ 16-ന് രാത്രി 9.30നു് അന്തരിച്ചു.
ഒരാൾ കൂടി കള്ളനായി, വില കുറഞ്ഞ മനുഷ്യർ, യാഗശാല, കാക്കപൊന്ന്, അഗ്നിപുത്രി, കല്ലു കൊണ്ടൊരു പെണ്ണ്, കാട്ടുകുതിര തുടങ്ങിയ നാല്പതിലേറെ നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തു.
-
എൻ.എൻ. പിള്ള (1918-1995)
1918 ൽ വൈക്കത്ത് ജനിച്ചു. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇന്റർമീഡിയറ്റ് പരീക്ഷയിൽ തോറ്റതോടെ നാടുവിട്ട് മലയയിൽ എത്തി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. ഒട്ടേറെ നാടകങ്ങൾ രചിക്കുകയും 1952-ൽ വിശ്വകേരള കലാസമിതി സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ അരങ്ങിലെത്തിക്കുകയും ചെയ്തു.ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.1995 നവംബർ 14-ന് അന്തരിച്ചു.
ആത്മബലി, പ്രേതലോകം, വൈൻ ഗ്ലാസ്സ്, ഈശ്വരൻ അറസ്റ്റിൽ, ക്രോസ് ബെൽറ്റ്, കണക്കു ചെമ്പകരാമൻ, ജന്മാന്തരം, മെഹർബാനി, വിഷമവൃത്തം, ഞാൻ സ്വർഗ്ഗത്തിൽ, കാപാലിക, ആദ്യ രാത്രി, ഗൊറില്ല, ഫോളിഡോൾ, ഡൈനാമൈറ്റ്, മന്വന്തരം, സുപ്രീം കോർട്ട്, ദ പ്രസിഡന്റ്, ഡാം, ടു ബി ഓർ നോട് ടു ബീ, എൻ. ഓ. സി, ദ ജഡ്ജ്മെന്റ്, മലയും മനുഷ്യനും, ബൂമെറാംഗ്, ക്ലൈമാക്സ്, പോട്ടർ കുഞ്ഞാലി, മനുഷ്യന്റെ മാനിഫെസ്റ്റോ, ദ ഡബിൾ, ഓവർ ബ്രിജ്, ശ്രീദേവി, അതിനുമപ്പുറം, കുടുംബയോഗം, താങ്ക് യൂ, ഗുഡ് നൈറ്റ്, മശകോപനിഷത്ത്, ശുദ്ദമദ്ദളം, മഹത്തായ സന്ദർഭം, മുടിഞ്ഞ കൂലി, ജഡ്ജ്മെന്റ്, മൗലികാവകാശം, ലോട്ടറി, അണ്ടർവെയർ, ഫാസ്റ്റ് പാസ്സഞ്ചർ, ബേബിക്കു കരളില്ല, ആ മരം, അന്താരാഷ്ട്ര സസ്യ സമ്മേളനം, അരപ്പവൻ, ഫ്ലാഷ് ബാക്ക്, ഗ്രൂപ്പ് ഫോട്ടോ, വാറ്റ് 69, നാടകദർപ്പണം, കർട്ടൻ, നാടകം വേണോ നാടകം, ഞാൻ
-
കൈനിക്കര കുമാരപിള്ള (1900-1952)
1900 സെപ്തംബർ 27-ആം തീയതി ചങ്ങനാശ്ശേരിയിലെ പെരുന്നയിൽ കൈനിക്കര വീട്ടിൽ കൈനിക്കര പത്മനാഭപിള്ളയുടെ അനുജനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പെരുന്നയിലും, ചങ്ങനാശ്ശേരിയിലും ആയിരുന്നു. 1922-ൽ പെരുന്ന എൻ.എസ്.എസ്. സ്കൂളിൽ അദ്ധ്യാപകനായി ചുമതലയേറ്റു. പിന്നീട് ഇദ്ദേഹം 1924 മുതൽ 1944 വരെ തുടർച്ചയായി കരുവാറ്റ എൻ.എസ്.എസ്. സ്കൂൾ പ്രധാനാധ്യാപകനായി പ്രവർത്തിച്ചു. 1944-ൽ തിരുവനന്തപുരം ട്രെയിനിങ് കോളജ് അദ്ധ്യാപകനായും അദ്ദേഹം സേവനം അനുഷ്ഠിച്ചു. പിന്നീട് സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടറുടെ പേഴ്സണൽ അസിസ്റ്റന്റായും, തുടർന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, മഹാത്മാഗാന്ധി കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിലും തന്റെ ഔദ്യോഗിക ജീവതം കഴിച്ചു. 1957 - 64 വർഷക്കാലയളവിൽ ആകാശവാണി നിർമ്മാതാവീയും ആയും കൈനിക്കര കുമാരപിള്ള തന്റെ സേവനം നടത്തി.
ഹരിശ്ചന്ദ്രൻ, മോഹവും മുക്തിയും, അഗ്നി പരീക്ഷ, വേഷങ്ങൾ, നാടകീയം, കെടാവിളക്കുകൾ, ഒഥെല്ലോ, ആന്റണിയും ക്ളിയോപാട്രയും, അച്ഛനെകൊന്ന മകൻ, ദുരന്തദുശ്ശങ്ക, ബാലഹൃദയം, മാതൃകാമനുഷ്യൻ
-
കൈനിക്കര പത്മനാഭപിള്ള (1898-1952)
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, പെരുന്നയിൽ ജനനം 1898-ൽ ജനനം. കൈനിക്കര കുമാരപിള്ളയുടെ സഹോദരൻ. നാടകകൃത്തെന്നതിലുപരിയായി പ്രഭാഷകൻ, വിദ്യാഭ്യാസ വിചക്ഷണൻ, ഭരണാധികാരി, ചിന്തകൻ തുടങ്ങി നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. 1976-ൽ നിര്യാതനായി. നാടക നടനും ആയിരുന്നു. നാടക പൂർണ്ണിമ എന്ന സൈദ്ധാന്തിക കൃതിയും രചിച്ചിട്ടുണ്ട്. മലയാളരാജ്യം, കൗമുദി എന്നിവയുടെ പത്രാധിപരായും പ്രവർത്തിച്ചു.
വേലുത്തമ്പി ദളവ, കാൽവരിയിലെ കല്പ പാദപം, വിധിമണ്ഡപം, അഗ്നിപഞരം, സ്വാതി തിരുനാൾ
-
ചെറുകാട് (1914-1976)
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിലെ ചെമ്മലശ്ശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ് 26-ന് ചെറുകാട് ജനിച്ചത്. ഗുരു ഗോപാലൻ എഴുത്തച്ഛന്റെ കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികവിദ്യാഭ്യാസം നേടിയ ഇദ്ദേഹം പിന്നീട് മലപ്പുറം, ചെറുകര, പെരിന്തൽമണ്ണ, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. പ്രൈവറ്റായി പഠിച്ച് മലയാളം വിദ്വാൻ പരീക്ഷ വിജയിക്കുകയും ചെയ്തു. ചെറുകര, ചെമ്മലശ്ശേരി സ്കൂളുകളിൽ അദ്ധ്യാപകനായി സേവനനമനുഷ്ഠിച്ചുകൊണ്ടാണ് അധ്യാപനത്തിലേക്ക് കടക്കുന്നത്. പിന്നീട് പാവറട്ടി കോളേജിലും ഗവൺമെന്റ് സംസ്കൃത കോളേജ് പട്ടാമ്പിയിലും അദ്ധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. 1960-ൽ ജോലിയിൽനിന്നു വിരമിച്ചശേഷം യു.ജി.സി. പ്രൊഫസറായി സേവനമനുഷ്ഠിച്ചു. 1936ൽ കിഴീട്ടിൽ ലക്ഷ്മി പിഷാരസ്യാരെ വിവാഹം കഴിച്ചു. രവീന്ദ്രൻ, രമണൻ,കെ.പി. മോഹനൻ (സാഹിത്യകാരൻ), മദനൻ, ചിത്ര, ചിത്രഭാനു എന്നിവർ മക്കളാണ്. 1976 ഒക്ടോബർ 28-ന് അന്തരിച്ചു.
മുത്തശ്ശി, മണ്ണിന്റെ മാറിൽ, ഭൂപ്രഭു, മരണപത്രം, ശനിദശ, ദേവലോകം, സ്നേഹബന്ധങ്ങൾ, മനുഷ്യഹൃദയങ്ങൾ, കുട്ടിത്തമ്പുരാൻ, വാൽനക്ഷത്രം, വിശുദ്ധനുണ, ചിറ്റുവിളക്ക്, തറവാടിത്തം, നമ്മളൊന്ന്, സ്വതന്ത്ര, മുളങ്കൂട്ടം, അടിമ, ജന്മഭൂമി, അണക്കെട്ട്, രക്തേശ്വരി, കൊടുങ്കാറ്റ്, കുട്ടിത്തമ്പുരാട്ടി, ഡോക്ടർ കചൻ, ഒടുക്കത്തെ ഓണം, ചെകുത്താന്റെ കൂട്, തെരുവിന്റെ കുട്ടി, മുദ്രമോതിരം, ചുട്ടൻമൂരി, ഒരു ദിവസം, ചെറുകാടിന്റെ ചെറുകഥകൾ, മനുഷ്യനെ മാനിക്കുക, അന്തഃപുരം, മെത്താപ്പ്, ആരാധന, തിരമാല, ജീവിതപ്പാത
-
ജഗതി എൻ.കെ. ആചാരി (1924-1997)
മലയാളത്തിലെ ഒരു നാടക അഭിനേതാവും രചയിതാവുമായിരുന്നു ജഗതി എൻ.കെ. ആചാരി 1924 ല്‍ ജനിച്ചു. മലയാളചലച്ചിത്രനടനായ ജഗതി ശ്രീകുമാർ ഇദ്ദേഹത്തിന്റെ മകനാണ്. മലയാള റേഡിയോ നാടകങ്ങൾ ഉൾപ്പെടെ നിരവധി നാടകങ്ങൾ രചിക്കുകയും റേഡിയോ നാടകങ്ങൾക്ക് ശബ്ദം നൽകുകയും ചെയ്തിരുന്നു. ആകാശവാണിയിൽ പ്രോഗ്രാം എക്സിക്യൂട്ടിവായും പ്രവർത്തിച്ചു. കേരളത്തിലെ ഒരു സ്ഥിരം നാടകവേദിയായ കലാനിലയം നാടകസമിതിയുടെ ഒരു പാർട്ണറുമായിരുന്നു. കായംകുളം കൊച്ചുണ്ണി, കടമറ്റത്ത് കത്തനാർ തുടങ്ങിയ നാടകങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മൂന്നാം പക്കം, ദേശാടനക്കിളി കരയാറില്ല, വേലുത്തമ്പി ദളവ തുടങ്ങിയ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചു. 1997-ൽ 73-ആം വയസ്സിൽ ഇദ്ദേഹം അന്തരിച്ചു.
ടിപ്പുസുൽത്താൻ
-
ജി. ശങ്കരപ്പിള്ള (1930-1989)
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ നാലുതട്ടുവിളവിൽ ഒറ്റവീട്ടിൽ വി. ഗോപാലപിള്ളയുടേയും മുട്ടയ്ക്കാല് കമലാക്ഷിയമ്മയുടേയും മകനായി 1930 ജൂൺ 22-ന് ജനിച്ചു. 1952 ഓണേഴ്സ് ബിരുദം. 1954 കേരളസർവകലാശാലയിൽ ഗവേഷണം. 1957 മധുര ഗാന്ധിഗ്രാം ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപകൻ. 1960-കളിൽ മലയാള നാടകവേദിയിൽ പരിഷ്ക്കാരങ്ങൾക്കായി നിരവധി സെമിനാറുകളും ചർച്ചകളും സംഘടിപ്പിച്ചു. 1977- കോഴിക്കോട് സർവകലാശാലയിൽ സ്കൂൾ ഓഫ് ഡ്രാമ സ്ഥാപിച്ചു, അതിന്റെ മേധാവി ആയിരുന്നു. 1989-ലെ പുതുവത്സരദിനത്തിൽ അദ്ദേഹം അന്തരിച്ചു.
സ്നേഹദൂതൻ, വിവാഹം സ്വർഗത്തിൽ നടക്കുന്നു, റയിൽപ്പാളങ്ങൾ, പൂജാമുറി, ഭരതവാക്യം, ബന്ദി, മണൽത്തരികൾ, കറുത്ത ദൈവത്തെ തേടി, കിരാതം, സബർമതി ദൂരെയാണ്
-
ടി.എൻ. ഗോപിനാഥൻ നായർ (1918 - 1999)
കവിയും സാഹിത്യകാരനുമായിരുന്ന ടി.എൻ. ഗോപിനാഥൻ നായർ 1918 ഏപ്രിൽ 27-ന് തിരുവനന്തപുരത്താണ് ജനിച്ചത്. ഇദ്ദേഹം 1958 മുതൽ 1978 വരെ ആൾ ഇന്ത്യ റേഡിയോയിലെ നാടകനിർമാതാവായി ജോലി ചെയ്തിട്ടുണ്ട്. മലയാളി ദിനപത്രം, ചിത്ര ആഴ്ച്ചപ്പതിപ്പ്, സഖി ആഴ്ച്ചപ്പതിപ്പ്, എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായിരുന്നു. സാഹിത്യപഞ്ചാനനൻ പി.കെ. നാരായണപിള്ളയുടെ പുത്രനാണ്. പ്രമുഖ കവി കുറ്റിപ്പുറത്ത് കേശവൻ നായരുടെ മകൾ സൗദാമിനിയമ്മയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പ്രമുഖ ചലച്ചിത്രനടൻ രവി വള്ളത്തോൾ മകനാണ്. 1999 മേയ് 24-ന് ഇദ്ദേഹം അന്തരിച്ചു.
അകവും പുറവും, മൃഗം, വൈതരണി, പരീക്ഷ, രണ്ടു ജന്മം, ഇടവേള, സാക്ഷി, മുകുളാഞ്ചലി, തിലകം, എന്റെ മിനി
-
തിക്കോടിയൻ (1916-2001)
1916 ജനിച്ചു. കൊയിലാണ്ടി ബാസൽ മിഷൻ മിഡിൽ സ്‌കൂളിൽ പഠിച്ചശേഷം വടകര ടീച്ചേഴ്‌സ് ട്രെയിനിങ് സ്‌കൂളിൽ ചേർന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച പഠിച്ച കൊയിലാണ്ടി സ്‌കൂളിൽതന്നെ 1936 ൽ അദ്ധ്യാപകനായി നിയമനം ലഭിച്ചു, 1942 ൽ ആയിരുന്നു വിവാഹം. സ്‌കൂൾ അദ്ധ്യാപികയായിരുന്നു ഭാര്യ. ഏഴു വർഷം മാത്രമേ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളു. 1949 ൽ ഭാര്യ മരിച്ചു. പിന്നെ കൂട്ടുണ്ടായിരുന്നത് മകൾ പുഷ്പ മാത്രം. ആത്മകഥയായ അരങ്ങ് കാണാത്ത നടൻ എന്ന പുസ്തകത്തിൽ മലബാറിന്റെ സാമൂഹിക സാംസ്കാരിക വിശേഷങ്ങൾ മനോഹരമായി വിവരിച്ചിട്ടുണ്ട്.
പുഷ്പവൃഷ്ടി, ഒരേ കുടുംബം, ജീവിതം, പ്രസവിക്കാത്ത അമ്മ, പുതുപ്പണം കോട്ട, യാഗശില(നാടകം), അശ്വഹൃദയം, ചുവന്നകടൽ, പഴശ്ശിയുടെ പടവാൾ (നോവൽ), അരങ്ങു കാണാത്ത നടൻ(ആത്മകഥ)
-
പി.എം. താജ് (1956-1990)
പി.എം.ആലിക്കോയയുടേയും കെ.ടി.ആസ്യയുടേയും പുത്രനായി 1956 ജനു. 3-ന് കോഴിക്കോട്ട് ജനിച്ചു. ഗുജറാത്തി ഹൈസ്കൂളിലും ഗുരുവായൂരപ്പൻ കോളജിലുമായിരുന്നു വിദ്യാഭ്യാസം. അമ്മാവൻ പ്രശസ്ത നാടകകൃത്തായ കെ.ടി.മുഹമ്മദാണ്. എന്നാൽ അദ്ദേഹത്തിന്റേതിൽ നിന്ന് വ്യത്യസ്തമായ ഒരു നാടക സങ്കല്പമാണ് താജിന് കൗമാരം തൊട്ടുതന്നെ ഉണ്ടായിരുന്നത്. ഉറക്കം, ഓർക്കുന്നുവോ നമ്മൾ, ഒഴിഞ്ഞ ചട്ടിയിൽ ഉണരുന്ന പക തുടങ്ങിയ ചില കവിതകളും ഇദ്ദേഹം രചിച്ചു. ആഹ്വാനം, യുവധാര എന്നീ മാസികകളുടെ വർക്കിങ് എഡിറ്ററുമായിരുന്നു. 1990 ജൂല. 29-ന് മുപ്പത്തിനാലാമത്തെ വയസ്സിൽ അന്തരിച്ചു. ദേശാഭിമാനി സ്റ്റഡി സർക്കിളിന്റേയും പുരോഗമന കലാസാഹിത്യസംഘത്തിന്റേയും സജീവ പ്രവർത്തകനുമായിരുന്നു.
പെരുമ്പറ, കനലാട്ടം, രാവുണ്ണി, കുടുക്ക അഥവാ വിശക്കുന്നവന്റെ വേദാന്തം, പാവത്താൻ നാട്, തലസ്ഥാനത്തുനിന്ന് ഒരു വാർത്തയുമില്ല, മേരിലോറൻസ്, കുടിപ്പക, കൺകെട്ട്, സ്വകാര്യം
-
പുളിമാന പരമേശ്വരൻപിളള (1915-1948)
കൊല്ലം ജില്ലയിലെ ചവറയിൽ ചിറ്റേഴത്ത് ശങ്കരപിള്ളയുടെയും പുളിമാന എൽ. കുഞ്ചിപ്പിള്ളയുടെയും മകനായി 1915 സെപ്‌റ്റംബർ 8ന് ജനിച്ചു. ബി.എ ഓണേഴ്സ് പാസായി. ബോംബെയിൽ നിയമ പഠനത്തിനായി പോയെങ്കിലും രോഗ പീഡയാൽ ഉപേക്ഷിച്ചു. പുരോഗമന സാഹിത്യം മലയാളത്തിൽ സജീവമാകാൻ തുടങ്ങിയ കാലത്താണ് പുളിമാന കഥകളെഴുതിത്തുടങ്ങിയത്. കോളേജ് വിദ്യാഭ്യാസത്തിനുശേഷം നാടകരംഗത്ത് സജീവമായ സാന്നിദ്ധ്യമായിരുന്നു. നാടകകൃത്ത്, അഭിനേതാവ്, ഗായകൻ, കഥാകാരൻ എന്നീ നിലകളിൽ പ്രശസ്‌തി നേടി. മലയാളത്തിലെ ആദ്യത്തെ എക്സ്പ്രഷനിസ്റ്റ് നാടകം എന്നറിയപ്പെടുന്ന 'സമത്വവാദി' രചിച്ചു. 1948 ഫെബ്രുവരി 22-ന് അന്തരിച്ചു.
പുളിമാന കൃതികൾ, കാമുകി, സമത്വവാദി (നാടകം)
-
തോപ്പിൽ ഭാസി (1924-1992)
1924 ഏപ്രിൽ 8-ന് ആലപ്പുഴ ജില്ലയിലെ വള്ളികുന്നം എന്ന കൊച്ചു ഗ്രാമത്തിലാണ് തോപ്പിൽ ഭാസി ജനിച്ചത്. അച്ഛൻ പരമേശ്വരൻ പിള്ള, അമ്മ നാണിക്കുട്ടി അമ്മ. വള്ളിക്കുന്നം എസ്.എൻ.ഡി.പി.സ്കൂളിലായിരുന്നു പ്രാഥമികവിദ്യാഭ്യാസം. ചങ്ങൻകുളങ്ങര സംസ്കൃതസ്കൂളിൽ നിന്നും ശാസ്ത്രി പരീക്ഷ വിജയിച്ചു. തിരുവനന്തപുരം ആയുർവേദകോളെജിൽ നിന്നു വൈദ്യകലാനിധി പാസ്സായി. ആയുർവേദ കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ വിദ്യാർത്ഥികോൺഗ്രസ്സിൽ അംഗമായിരുന്നു. അന്ന് ഭാസിയുടെ നേതൃത്വത്തിൽ നടന്ന ഒരു വിദ്യാർത്ഥിസമരത്തിലൂടെ വിദ്യാർത്ഥികളുന്നയിച്ച ന്യായമായി ലഭിക്കേണ്ട പല ആവശ്യങ്ങളും അധികൃതരേക്കൊണ്ട് അംഗീകരിപ്പിക്കാൻ വിദ്യാർത്ഥികൾക്കു കഴിഞ്ഞു. സോമൻ എന്ന അപരനാമത്തിലായിരുന്നു അദ്ദേഹം നാടകം എഴുതിയത് കെ.പി.എ.സി. എന്ന പ്രസിദ്ധമായ നാടകസംഘത്തിന്റെ സ്ഥാപകപ്രവർത്തകരിലൊരാൾ. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകം ഏതാണ്ട് 4000 ഓളം സ്റ്റേജുകളിൽ കളിച്ചു എന്നു കരുതപ്പെടുന്നു.1945-ൽ ആദ്യ നാടകം അരങ്ങേറി- മുന്നേറ്റം. ശൂദ്രകന്റെ മൃച്ഛകടികം പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവതരിപ്പിച്ചു. കാളിദാസന്റെ `അഭിജ്ഞാനശാകുന്തളം' ശകുന്തള എന്ന പേരിൽ ഗദ്യനാടകമായി അവതരിപ്പിച്ചു.മുൻ സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ അനന്തരവൾ അമ്മിണി അമ്മയാണ് സഹധർമ്മിണി[5]. ചലച്ചിത്രസംവിധായകനും ഛായാഗ്രാഹകനുമായ അജയൻ മകനാണ്. ഇദ്ദേഹത്തെ കൂടാതെ, സോമൻ, രാജൻ, സുരേഷ്, മാല എന്നീ മക്കളും ഭാസി അമ്മിണി അമ്മ ദമ്പതികൾക്കുണ്ട്. 1992 ഡിസംബർ 8 ന് അന്തരിച്ചു.
മുടിയനായ പുത്രൻ, മൂലധനം, അശ്വമേധം, ശരശയ്യ, പുതിയ ആകാശം പുതിയ ഭൂമി, തുലാഭാരം, കയ്യും തലയും പുറത്തിടരുത്, പാഞ്ചാലി, സർവേക്കല്ല്, രജനി, ഇന്നലെ ഇന്നു നാളെ, സൂക്ഷിക്കുക, ഇടതു വശം ചേർന്ന് പോകുക
-
സി.എൻ. ശ്രീകണ്ഠൻ നായർ (1928-1976)
1928-ൽ കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ചു. അച്‌ഛൻ: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. ഭാര്യ കനകലത. ഉണ്ണിക്കൃഷ്ണനും അംബികയുമാണ് മക്കൾ. വിദ്യാർത്ഥി കോൺഗ്രസ്, ആർ.എസ്.പി. എന്നീ സംഘടനകളുടെ പ്രവർത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപത്രം, ദേശബന്ധു വാരിക, കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവർത്തിച്ചു. കുറെക്കാലം ജില്ലാ ഇൻഫർമേഷൻ ഓഫീസർ ആയി ജോലി നോക്കി. ചെറുകഥകൾ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്. 1947-48 അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ജനറൽ സെക്രട്ടറി. 1948 ബി.എ. ബിരുദം; 'പ്രബോധ'ത്തിൽ പത്രപ്രവർത്തകൻ. 1941 'നവഭാരത'ത്തിൽ. 1952 'കൗമുദി വാരിക'യിൽ സഹപത്രാധിപർ. 1956 വിവാഹം. സി.എൻ.ശ്രീകണ്ഠൻ നായർ 1976-ൽ അന്തരിച്ചു.
കാഞ്ചനസീത, ലങ്കാലക്ഷ്മി, സാകേതം, നഷ്ടക്കച്ചവടം, ആ കനി തിന്നരുത്, ഏട്ടിലെ പശു, മധുവിധു, സിന്ദൂരപ്പൊട്ട്, തിളക്കുന്ന മണ്ണ്, പിച്ചിപ്പൂ, പുളിയിലക്കര നേര്യത്
-
എം. ഗോവിന്ദൻ (1919-1989)
1919 സെപ്റ്റംബർ 18 ന് മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ കുറ്റിപ്പുറം തൃക്കണാപുരത്താണ് ഗോവിന്ദൻ ജനിച്ചത്. അചഛൻ കോയത്തുമനയ്ക്കൽ ചിത്രൻ നമ്പൂതിരി. അമ്മ മാഞ്ചേരത്ത് താഴത്തേതിൽ ദേവകിയമ്മ. 1945 വരെ സജീവരാഷ്ട്രീയ പ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം പിന്നീട് കേരളത്തിലും ചെന്നൈയിലും ഇൻഫർമേഷൻ വകുപ്പിൽ ജോലിചെയ്തു. എം.എൻ റോയിയുമായുള്ള സൗഹൃദം അദ്ദേഹത്തെ റോയിയുടെ ആശയത്തിലേക്ക് അടുപ്പിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും എഴുതിയ അദ്ദേഹം നവസാഹിതി, ഗോപുരം, സമീക്ഷ എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. 1989 ജനുവരി 23 ന് ഗുരുവായൂരിൽ വച്ച് ഗോവിന്ദൻ മരണമടഞ്ഞു. ഡോ. പത്മാവതിയമ്മ ആണ് ഗോവിന്ദന്റെ ഭാര്യ.
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം, നാട്ടുവെളിച്ചം, അരങ്ങേറ്റം, കവിത, മേനക, എം.ഗോവിന്ദന്റെ കവിതകൾ, നോക്കുകുത്തി, മാമാങ്കം, ജ്ഞാനസ്നാനം, ഒരു കൂടിയാട്ടത്തിന്റെ കഥ, തുടർക്കണി, നീ മനുഷ്യനെ കൊല്ലരുത്, ചെകുത്താനും മനുഷ്യരും, ഒസ്യത്ത്, മണിയോർഡറും മറ്റു കഥകളും, സർപ്പം, റാണിയുടെ പട്ടി, ബഷീറിന്റെ പുന്നാര മൂഷികൻ, വിവേകമില്ലങ്കിൽ വിനാശം, ഇനി ഇവിടെനിന്ന് എങ്ങോട്ട്, പൂണൂലിട്ട ഡെമോക്രസി, ജനാധിപത്യം നമ്മുടെ നാട്ടിൽ, ഇനി ഇവിടെനിന്ന് എങ്ങോട്ട്, പുതിയ മനുഷ്യൻ പുതിയ ലോകം
-
എം.പി. പോൾ (1904-1952)
1904 ൽ മേയ് 1ന് ജനനം. എറണാകുളം ജില്ലയിലെ പുത്തൻപള്ളിയാണു മേനച്ചേരി പൗലോസ് പോൾ എന്ന എം.പി. പോളിന്റെ ജന്മദേശം. കോളജ് അദ്ധ്യാപകൻ എന്ന നിലയിലും പേരെടുത്തിരുന്നു എം.പി. പോൾ. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. അന്ന് ഐ.സി.എസ്. പരീക്ഷയിൽ ഒൻപതാമത്തെ റാങ്ക് കിട്ടിയിരുന്നു, എന്നാൽ ആദ്യത്തെ ആറു പേർക്കു മാത്രമേ ജോലി ലഭിച്ചിരുന്നുള്ളു. അതിനാൽ അദ്ദേഹം തൃശ്ശൂർ വന്നു. സെന്റ് തോമസ് കോളേജ്, തൃശൂർ, എസ്.ബി. കോളേജ് ചങ്ങനാശേരി എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു. തുടർന്ന് “എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് ”എന്ന പേരിൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനം നടത്തി. കേരളത്തിൽ ഏറ്റവും ശ്രദ്ധനേടിയ സമാന്തര വിദ്യാഭ്യാസ സംരംഭമായിരുന്നു അത്. ജൂലൈ 12, 1952ന് മരണം.
നോവൽ സാഹിത്യം, ചെറുകഥാ പ്രസ്ഥാനം, സാഹിത്യ വിചാരം, സൗന്ദര്യ നിരീക്ഷണം, കാവ്യദർശനം, ഗദ്യഗതി, കലയും കാലവും
-
കുട്ടികൃഷ്ണ മാരാർ (1900-1973)
തൃപ്രങ്ങോട് കിഴക്കേ മാരാത്ത് കുട്ടികൃഷ്ണ മാരാർ ജൂൺ 14, 1900ന് കരിക്കാട്ട് മാരാത്ത് കൃഷ്ണമാരാരുടേയും തൃപ്രങ്ങോട്ട് കിഴക്കേമാരാത്ത് ലക്ഷ്മി മാരസ്യാരുടേയും പുത്രനായാണ് ജനിച്ചത്. കൊല്ലവർഷം 1900-ൽ (1924-25) തൃക്കാവിൽ കിഴക്കേ മാരത്ത് നാരായണിക്കുട്ടി മാരസ്യാരെ വിവാഹം ചെയ്തു. കുലവിദ്യയിലായിരുന്നു ആദ്യ അഭ്യസനം. 1923-ൽ പട്ടാമ്പി സംസ്കൃത കോളേജിൽ നിന്ന് സാഹിത്യശിരോമണി പരീക്ഷ ഒന്നാമനായി വിജയിച്ചു. കുട്ടിക്കാലത്ത് തന്നെ ചിത്രകലയിലും സാഹിത്യത്തിലും അതീവ തല്പരനായിരുന്നു മാരാർ. തന്റെ പിതൃഗ്രാമക്ഷേത്രമായ കരിക്കാട് സുബ്രഹ്മണ്യക്ഷേത്രത്തിൽ അയ്യപ്പന്റെ ശ്രീകോവിൽച്ചുമരിൽ അദ്ദേഹം വരച്ച ചിത്രം പ്രശസ്തമാണ്. 1961 മുതൽ പ്രധാനമായും ആധ്യാത്മകോപന്യാസങ്ങളാണ് മാരാർ എഴുതിയിരുന്നത്. മാതൃഭൂമിയിൽ നിന്ന് വിരമിച്ചശേഷം ശ്രീരാമകൃഷ്ണാശ്രമവുമായി ബന്ധപ്പെട്ടാണ് പ്രവർത്തിച്ചു വന്നത്. അക്കാലത്ത് മാരാർ പലർക്കുമെഴുതിയ കത്തുകൾ മരണശേഷം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1966 മെയ് 27-ന് ഭാര്യ മരിച്ചതോടെ പൂർണ്ണമായും ആധ്യാത്മികമാർഗ്ഗത്തിലേക്ക് തിരിഞ്ഞ മാരാർ 1973 ഏപ്രിൽ 6-ന് രാത്രി 12:30-ന് കോഴിക്കോട്ടുവച്ച് അന്തരിച്ചു. അവസാനത്തെ കുറച്ചു വർഷക്കാലം അദ്ദേഹം അൽഷിമേഴ്സ് രോഗബാധിതനായിരുന്നു.
കലജീവിതം തന്നെ, മലയാളശൈലി, സാഹിത്യഭൂഷണം, രാജാങ്കണം, ഭാരതപര്യടനം, പതിനഞ്ചുപന്യാസങ്ങൾ, ഋഷിപ്രസാദം, സാഹിത്യസല്ലാപം, സാഹിത്യവിദ്യ, കൈവിളക്ക്, ചർച്ചായോഗം, ദന്തഗോപുരം, വൃത്തശിൽപം, ഭാഷാപരിചയം, ഹാസ്യസാഹിത്യം, ശരണാഗതി, ഗീതപരിക്രമണം, ഭാഷാവൃത്തങ്ങൾ, ഇങ്ങുനിന്നോളം, പലരും പലതും, നളിനിയും ഇവാൻജലിനും, രഘുവംശം, നിഴലാട്ടം , ജീവിച്ചിരുന്നാൽ , വിശ്വാമിത്രൻ, മാരാരുടെ കത്തുകൾ
-
കുറ്റിപ്പുഴ കൃഷ്ണപ്പിള്ള (1900-1971)
എറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ കുറ്റിപ്പുഴയിൽ ഊരുമനയ്ക്കൽ ശങ്കരൻ നമ്പൂതിരി, കുറുങ്ങാട്ട് വീട്ടിൽ ദേവകി അമ്മ എന്നിവരുടെ മകനായി 1900 ഓഗസ്റ്റ് 1-നാണ് കൃഷ്ണപ്പിള്ള ജനിച്ചത്. അയിരൂർ പ്രൈമറി സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.1922ൽ ആലുവ അദ്വൈതാശ്രമത്തിൽ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി. അവിടെ വച്ച് ശ്രീ നാരായണ ഗുരുവിനെ പരിചയപ്പെട്ടു. 1926-ൽ മദിരാശി സർവകലാശാലയുടെ വിദ്വാൻ പരീക്ഷ വിജയിച്ച ഇദ്ദേഹം ആലുവ യു.സി. കോളേജിൽ മലയാളം അധ്യാപകനായി ജോലി നോക്കി. അവിവാഹിതനായിരുന്നു. 1971 ഫെബ്രുവരി 11-ന് അന്തരിച്ചു.
സാഹിതീയം, വിചാരവിപ്ലവം, വിമർശരശ്മി, നിരീക്ഷണം, ചിന്താതരംഗം, മനസോല്ലാസം, മനനമണ്ഡലം, സാഹിതീകൗതുകം, നവദർശനം, ദീപാവലി, വിമർശദീപ്തി, യുക്തിവിഹാരം, വിമർശനവും വീക്ഷണവും, ഗ്രന്ഥാവലോകനം, സ്മരണമഞ്ജരി
-
നിത്യചൈതന്യയതി (1923-1999)
പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1923 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു. സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിനു അടുത്ത ബന്ധമുണ്ടായിരുന്നു. കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു. 1951-ൽ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. ദീർഘകാലം രോഗബാധിതനായിരുന്ന അദ്ദേഹം, 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ സമാധി പ്രാപിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി.
ഭഗവദ് ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന, ബൃഹദാരണ്യകോപനിഷദ്, ഏകലോകാനുഭവം, പ്രേമവും അർപ്പണവും, ഇതോ അതോ അല്ല , ദർശനമാലയുടെ മനശാസ്ത്രം, പ്രേമവും അനുഗ്രഹങ്ങളും, ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം, ഭാരതീയ മനശാസ്ത്രം, യതിചരിതം - ആത്മകഥ, സ്നേഹസംവാദം, മരണം എന്ന വാതിലിനപ്പുറം, വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി, ലാവണ്യനുഭവവും സൌന്ദര്യനുഭുതിയും, നളിനി എന്ന കാവ്യശില്പം, ഭഗവദ്ഗീത സാദ്ധ്യായം, സിമോൺ ഡി ബുവ അവരുടെ കഥ പറയുന്നു, യാത്ര, പ്രശ്നോത്തരങ്ങൾ, സൗന്ദര്യം അനുഭവം അനുഭൂതി, കലയുടെ മനശ്ശാസ്ത്രം, ഊർജ്ജതാണ്ഡവം, നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ, പരിവർത്തനോന്മുഖ വിദ്യാഭ്യാസം, യതിയുടെ സൗമ്യ സങ്കൽപ്പങ്ങൾ, തുമ്പപ്പൂ മുതൽ സൂര്യൻ വരെ
-
വക്കം അബ്ദുൽ ഖാദർ (1873 - 1932)
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിലെ വക്കം എന്ന സ്ഥലത്ത് 1873-ൽ ജനിച്ചു. മൗലവിയുടെ പിതാവിന്റെ മാതൃകുടുംബം മധുരയിൽനിന്നും തെക്കൻ തിരുവിതാംകൂറിലെ കുളച്ചൽ, കളീക്കരയിൽ വന്ന് താമസിച്ചിരുന്നവരാണ്. ഇദ്ദേഹത്തിന്റെ പിതാവിന്റെ മാതൃകുടുംബം മധുര സുൽത്താനേറ്റിലെ ഒരു ഖാസിയുടെ തലമുറയാണ്. മൗലവിയുടെ മാതാവ് ഹൈദരബാദിൽനിന്നും തിരുവിതാംകൂറിൽ വന്നു താമസമാക്കിയ ഒരു കുടുംബത്തിൽ പെട്ടവരാണ്. ആ കുടുംബത്തിലെ പല അംഗങ്ങളും തിരുവിതാംകൂർ ഗവൺമെന്റിന്റെ പട്ടാളവകുപ്പിൽ ഉദ്യോഗം വഹിച്ചിരുന്നു.അബ്ദുൽഖാദർ മൗലവി അറബി, ഹിന്ദുസ്ഥാനി, തമിഴ്, പേർഷ്യൻ, സംസ്കൃതം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ പ്രാവീണ്യം നേടി. മുസ്‌ലിംകളുടെ സാമൂഹികോന്നതിക്കും സാംസ്കാരിക വളർച്ചയ്ക്കും വേണ്ടി ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. മലയാള പത്രപ്രവർത്തനമേഖലയിൽ അദ്ദേഹത്തിന്റെ സ്വദേശാഭിമാനി പത്രം ശ്രദ്ധേയമായിരുന്നു. ഉദരരോഗം മൂലം 1932-ൽ നിര്യാതനായി.
നബിമാർ, ഖുർആൻ വ്യാഖ്യാനം, ഇസ്ലാംമത സിദ്ധാന്തസംഗ്രഹം, ഇൽമുത്തജ്‌വീദ് ദൗ ഉസ്വബാഹ്, തഅ്‌ലീമുൽ ഖിറാഅ
-
സി. അന്തപ്പായി (1862 - 1936)
1862 ജനുവരി 2-ന് തൃശൂർ പുത്തൻപേട്ടയിലാണ് സി. അന്തപ്പായി എന്ന ചിറയത്തു വീട്ടിൽ തൊമ്മൻ അന്തപ്പായിയുടെ ജനനം. തൃശൂർ മലയാളം പ്രൈമറി സ്കൂളിലും സർക്കാർ വക സ്കൂളിലും പ്രാഥമികവിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നു് എഫ്. എ. പാസായി. സംസ്കൃതപഠനതൽപരനായിരുന്ന അദ്ദേഹം സ്വയം ആ ഭാഷയിൽ അവഗാഹം നേടി. ഫിലോസഫിയിൽ ബിരുദം നേടിയ ശേഷം കൊച്ചി വിദ്യാഭ്യാസവകുപ്പിൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെനിന്നു് യഥാക്രമം ഫോറസ്റ്റ് കൺസർവേറ്റർ ആഫീസ് ഗുമസ്നായും രജിസ്ട്രേഷൻ സൂപ്രണ്ടായും സർക്കാർ അച്ചുക്കൂടം സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു. 1888-ൽ തൃശൂർ ഒല്ലൂർ കാട്ടിക്കാരൻ വീട്ടിൽ മാതിരിയുമായിട്ടായിരുന്നു അന്തപ്പായിയുടെ വിവാഹം. ദിവാനെതിരെ ശക്തമായ വിമർശനം ഉയർത്തിയതിനെത്തുടർന്ന് 1913-ൽ അദ്ദേഹത്തിന് ഉദ്യോഗത്തിൽനിന്ന് വിരമിക്കേണ്ടിവന്നു. ആറുവർഷത്തോളം രോഗശയ്യയിലായിരുന്ന അദ്ദേഹം 1936 മെയ് 31-ന് നിര്യാതനായി. ഒ. ചന്തുമേനോന്റെ അപൂർണ്ണനോവലായ ശാരദ പൂർത്തിയാക്കിയ എഴുത്തുകാരിൽ ഒരാൾ.
നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം (നോവൽ), സുമാർഗപ്രകാശിക (ഗിബ്ബന്റെ ഒരു കൃതിയുടെ തർജ്ജമ), ധർമോപദേശിക, ശാരദ (ഉത്തരഭാഗം), ഭാഷാനാടകപരിശോധന, ദേവീവിലാസം, മാലതീമാധവം, സുഭദ്രാർജ്ജുനം എന്നീ നാടകങ്ങളെ അധികരിച്ചുള്ള നിരൂപണങ്ങൾ) എന്നിവയാണ്.
-
സി.ജെ. തോമസ് (1918 - 1960)
1918 നവംബർ 14–ൽ കൂത്താട്ടുകുളത്തെ പ്രമുഖ ക്രിസ്തീയ വൈദികന്റെ മകനായി ജനിച്ച ചൊള്ളമ്പേൽ യോഹന്നാൻ തോമസ് എന്ന സിജെ വൈദിക വിദ്യാർത്ഥിയായിരിയ്ക്കുന്ന സമയത്തു് ളോഹ ഉപേക്ഷിച്ചു് തിരിച്ചുപോന്ന് വിപ്ലവം സൃഷ്ടിച്ചു. രണ്ട് വർഷക്കാലം വടകര സെന്റ് ജോൺസ് ഹൈസ്കൂളിലും തുടർന്നു് എം. പി. പോൾസ് കോളേജിലും അധ്യാപകനായി ജോലിനോക്കിയിരുന്ന അദ്ദേഹം പിന്നീടു് അവസാനം വരെ പത്രപ്രവർത്തനരംഗത്തു് സജീവമായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണസംഘം, ആകാശവാണി, ദക്ഷിണഭാഷാ ബുക്ക് ട്രസ്റ്റ് എന്നിവയിലും പ്രവർത്തിച്ചു. സാഹിത്യ പ്രവർത്തക സഹകരണസംഘം വക പുസ്തകങ്ങളുടെ പുറംചട്ടകൾക്ക് അത്യധികം ആകർഷകങ്ങളായ ചിത്രങ്ങൾ വരച്ചു് മലയാള പുസ്തകങ്ങളുടെ പുറംചട്ട രൂപകല്പനയുടെ രംഗത്തു് മാറ്റങ്ങളുടെ തുടക്കം കുറിച്ചതു് സിജെയാണു. പ്രസിദ്ധ സാഹിത്യകാരനായിരുന്ന എം.പി. പോളിന്റെ മൂത്ത പുത്രി റോസിയെയാണ് വിവാഹം ചെയ്തതു്. റോസി തോമസ് സിജെയുടെ മരണശേഷം അറിയപ്പെടുന്ന സാഹിത്യകാരിയായി. പ്രശസ്ത കവയിത്രി മേരി ജോൺ കൂത്താട്ടുകുളം സി.ജെ. തോമസിന്റെ മൂത്ത സഹോദരിയായിരൂന്നു. 1960 ജൂലൈ 14-ന് 42-ആം വയസ്സിൽ സി.ജെ. അന്തരിച്ചു.
കൃതികൾ:- സോഷ്യലിസം, മതവും കമ്യൂണിസവും, അവൻ വീണ്ടും വരുന്നു, ഉയരുന്ന യവനിക, വിലയിരുത്തൽ, ഇവനെന്റെ പ്രിയ പുത്രൻ, 1128-ൽ ക്രൈം 27, ശലോമി, ആ മനുഷ്യൻ നീ തന്നെ, ധിക്കാരിയുടെ കാതൽ, മനുഷ്യന്റെ വളർച്ച, പിശുക്കന്റെ കല്യാണം, വിഷവൃക്ഷം, സി.ജെ.വിചാരവും വീക്ഷണവും, അന്വേഷണങ്ങൾ. വിവര്‍ത്തനങ്ങള്‍:- ജനുവരി ഒമ്പത്, ആന്റിഗണി, നട്ടുച്ചക്കിരുട്ട്, ഭൂതം, രണ്ടു ചൈനയിൽ, ലിസി സ്ടാറ്റ, കീടജന്മം
-
മാലി (1914-1994)
സദസ്യതിലകൻ ടി.കെ. വേലുപ്പിള്ളയുടെയും ഭഗവതിയമ്മയുടെയും മകനായി 1914 ഡിസംബർ ആറിന് തിരുവനന്തപുരത്ത് ജനിച്ചു. തിരുവനന്തപുരം മോഡൽ സ്‌കൂൾ, ഗവ. ആർട്‌സ് കോളജ്, ഗവ. ലോ. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയായി. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാസ്ക്കറ്റ് ബോൾ, വോളീബോൾ, ഹൈജമ്പ് തുടങ്ങിയ കായികമത്സരങ്ങളിൽ സംസ്ഥാന തലത്തിൽ വിജയി ആയിരുന്നു. തിരുവിതാംകൂർ സംസ്‌ഥാനത്തിലെ ടെന്നീസ് കളിക്കാരിൽ ഒന്നാം നമ്പറായി കണക്കാക്കപ്പെട്ടിരുന്നു. അത്‌ലറ്റിക്‌സിൽ സംസ്‌ഥാന റെക്കോഡുകളുടെയും ഉടമയായിരുന്നു. നിരവധി സംസ്‌ഥാന-സംസ്‌ഥാനാന്തര മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചു. ബി.എ., ബി.എൽ. പാസ്സായി കുറച്ചുകാലം വക്കീലായി പ്രാക്‌ടീസുചെയ്‌ത ശേഷം പത്രപ്രവർത്തകനായി. ഡൽഹിയിൽ ബ്രിട്ടീഷ് മിനിസ്ട്രി ഓഫ് ഇൻഫർമേഷനിലും മുംബൈയിൽ ഫ്രീ പ്രസ് ജേർണലിലും ജോലി ചെയ്തിരുന്നു. ആകാശവാണിയിലാണ് ദീർഘകാലം ജോലി ചെയ്തത്. ദി ഹിന്ദു, സ്റ്റേറ്റ്സ്മാൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളിലും എഴുതിയിരുന്നു. മാവേലി, വനമാലി എന്നീ തൂലികാനാമങ്ങളും ഉപയോഗിച്ചിട്ടുണ്ട്. 70-കളിൽ മാലിക എന്ന കുട്ടികൾക്കുള്ള മാസികയും നടത്തി. 1994 ജൂലൈ 2ന് മരണം
ഉണ്ണികളേ കഥ പറയാം, ഉണ്ണികൾക്കു ജന്തുകഥകൾ, ഉണ്ണിക്കഥകൾ, മാലി രാമായണം, മാലി ഭാഗവതം, കർണ്ണശപഥം ആട്ടക്കഥ, ജീവനുള്ള പ്രതിമ, മണ്ടക്കഴുത, മാലി ഭാരതം, സർക്കസ്, സർവ്വജിത്തും കള്ളക്കടത്തും, തെന്നാലി രാമൻ, വിക്രമാദിത്യ കഥകൾ, പുരാണ കഥാ മാലിക (12 വാല്യങ്ങൾ), ഐതിഹ്യലോകം, കിഷ്കിന്ധ, ജന്തുസ്ഥാൻ, പോരാട്ടം, സർവജിത്തിന്റെ സമുദ്രസഞ്ചാരം, സർവജിത്ത് ഹിമാലയത്തിൽ, അഞ്ചു മിനിട്ടു കഥകൾ, കേരളസംഗീതം (സംഗീതശാസ്ത്രം)