-
ലക്ഷ്മീദാസൻ
കൊച്ചിരാജ്യത്തു കണയന്നൂർത്താലൂക്കിൽ വെള്ളാരപള്ളിയിൽ വടക്കുഭാഗത്തു തൃപ്പൂതമംഗലം എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനടുത്തുള്ള പോലീസ്‍സ്റ്റേഷന്റെ തെക്കേ പറമ്പിലായിരുന്നുവത്രേ കരിങ്ങമ്പള്ളിമന സ്ഥിതിചെയ്തിരുന്നതു്. ആ കുടുംബത്തിലായിരുന്നു ലക്ഷ്മീദാസൻ നമ്പൂതിരിപ്പാട്ടിലെ ജനനം. കാളിദാസനെ അനുകരിച്ചു തന്നെസ്സംബന്ധിച്ചു് അന്വർത്ഥമായ ലക്ഷ്മീദാസനെന്ന പേർ കവി സ്വീകരിച്ചു എന്നേ ഊഹിക്കേണ്ടതുള്ളൂ; പിതൃദത്തമായ നാമധേയം എന്തെന്നറിവാൻ മാർഗ്ഗമില്ല. ക്രി. പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ അദ്ദേഹം രചിച്ച കൃതിയായിരിക്കും ശുകസന്ദേശം എന്നു പറവാൻ തോന്നുന്നുണ്ടു്. മറ്റു ചില വിശിഷ്ടകവികളെപ്പറ്റി എന്ന പോലെ ലക്ഷ്മീദാസനെപ്പറ്റിയും ഒരു കഥ പറയാനുണ്ടു്. ബാല്യത്തിൽ അദ്ദേഹം മന്ദബുദ്ധിയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ശാസ്ത്രികൾ പിരിഞ്ഞുപോകാൻ നിശ്ചയിച്ചു. അപ്പോൾ അകായിലുള്ളവർ ‘ഈ ചെപ്പുകുടം കൊട്ടത്തളത്തിലുള്ള കരിങ്കല്ലിനെക്കൂടി കുഴിച്ചിട്ടുണ്ടു്’ എന്നു പറഞ്ഞു ശാസ്ത്രികളെ ആശ്വസിപ്പിച്ചു. കാലക്രമത്തിൽ അദ്ദേഹത്തിന്റെ ശ്രമം ഫലവത്തുമായി. ഇതാണു് ആ കഥ. മറ്റൊരു കഥ കവിയുടെ പരദേശയാത്രയുമായി കെട്ടുപെട്ടു കിടക്കുന്നു. പരദേശത്തു ലക്ഷ്മീദാസൻ ഒരു ദിവസം രാത്രിയിൽ ഒരു ബ്രാഹ്മണഗൃഹത്തിൽ ചെന്നു. ആ ഗൃഹത്തിന്റെ നായകൻ അദ്ദേഹത്തിനു് അത്താഴമാകട്ടെ അകത്തുകിടക്കുവാൻ സ്ഥലമാകട്ടെ കൊടുത്തില്ല. കവി പുറന്തിണ്ണയിൽ കിടന്നു് ഉറക്കം വരാതെ വലഞ്ഞു. അപ്പോൾ ഗൃഹത്തിനകത്തു ചിലർ പുതിയ വാവ്യമായ ശുകസന്ദേശം വായിച്ചു് അർത്ഥവിചാരം ചെയ്തുകൊണ്ടിരിന്നു. ഒരു ശ്ലോകത്തിന്റെ അർത്ഥത്തെപ്പറ്റിയുള്ള വാഗ്വാദം മൂത്തപ്പോൾ ആഗന്തുകൻ കവിഹൃദയമിന്നതെന്നു വെളിയിലിരുന്നു വിശദീകരിച്ചു. അതുകേട്ടു് അവർ കതകു തുറന്നു “നീർതാനാ കരിങ്ങമ്പള്ളി?” എന്നു ചോദിക്കുകയും ആണെന്നുള്ള മറുപടി കേട്ടു് ആനന്ദവിവശരായി അദ്ദേഹത്തെ അകത്തു വിളിച്ചുകൊണ്ടുപോയി സല്ക്കരിക്കുകയും ചെയ്തു. ഈ ഐതിഹ്യം യഥാർത്ഥമാണെങ്കിൽ അതു ലക്ഷ്മീദാസന്റെ ആദ്യത്തെ വിദേശസഞ്ചാരമായിരിയ്ക്കുകയില്ല; എന്തെന്നാൽ ഒരു വിദേശസഞ്ചാരം കഴിച്ചിട്ടാണല്ലോ ശുകസന്ദേശം നിർമ്മിച്ചതു്. കവിതന്നെയാണു് നായകൻ എന്നു വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ള വസ്തുത പ്രകൃതത്തിൽ സ്മരണീയമാണു്.
-
വില്വമംഗലത്തു സ്വാമിയാർ
ശങ്കരാചാര്യരെ കഴിച്ചാൽ വില്വമംഗലത്തു സ്വാമിയാരോളം അഖിലഭാരതപ്രശസ്തി മറ്റൊരു കേരളീയനും സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി വംഗദേശമാണെന്നും ഉൽകല (ഒറീസ്സ) മാണെന്നും ആന്ധ്രമാണെന്നും മറ്റും അതാതു ദേശക്കാർ വാദിക്കുന്നു. ഉള്ളൂര്‍ അങിപ്രായപ്പെടുന്നത് അദ്ദേഹത്തിന്റെ അവതാരദേശം കേരളമാണെന്നുമാകുന്നു എന്നാണ്. പന്നിയൂർ ഗ്രാമത്തിൽ പെട്ടിരുന്ന ‘വെള്ള’ എന്ന ഗൃഹത്തിലെ ഒരു ശാഖ പിന്നീടു വടക്കൻ തിരുവിതാംകൂറിൽ പറവൂരിൽ പുത്തൻചിറയിൽ താമസിക്കുവാനിടവന്നു. വെള്ളാങ്ങല്ലൂർ കുടുംബക്കാരെന്നാണു് അവരെ പറഞ്ഞുവന്നതു്. അവരുടെ പല കുടുംബങ്ങളിൽ ഒന്നിലാണു വില്വമംഗലത്തിന്റെ ജനനം. വില്വമംഗലമെന്നല്ല വില്ലുമംഗലമെന്നായിരുന്നു ഇല്ലപ്പേർ. അതിനെ സംസ്കൃതീകരിച്ചു കോദണ്ഡമങ്ഗലം എന്നും പറയാറുണ്ടു്. സ്വാമിയാരുടെ അച്ഛൻ ദാമോദരനും അമ്മ നീലിയുമായിരുന്നു ലീലാശുകൻ അഥവാ കൃഷ്ണലീലാശുകൻ എന്നതു ശ്രീകൃഷ്ണന്റെ ബാലലീലകളെപ്പറ്റി ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ അമൃതമധുരമായി ഗാനം ചെയ്യുക നിമിത്തം അദ്ദേഹത്തിനു സമകാലികന്മാരായ സഹൃദയന്മാർ നൽകിയ ബിരുദനാമമാണെന്നു ഊഹിക്കാം. പിതൃദത്തമായ പേരെന്തെന്നു് അറിയുന്നില്ല. ഈശാനദേവൻ എന്നതു് അദ്ദേഹത്തിന്റെ ഒരു ഗുരുവിന്റെ നാമധേയമാണെന്നു പറയപ്പെടുന്നു. (1) ശ്രീകൃഷ്ണകർണ്ണാമൃതം, (2) ശ്രീചിഹ്,നം (3) പുരുഷകാരം, ഇവയ്ക്കുപുറമേ സ്വാമിയാർ (4) അഭിനവകൗസ്തുഭമാല, (5) ദക്ഷിണാമൂർത്തിസ്തവം, (6) കാലവധകാവ്യം, (7) ദുർഗ്ഗാസ്തുതി, (8) ബാലകൃഷ്ണസ്തോത്രം, (9) ബാലഗോപാലസ്തുതി, (10) ഭാവനാമുകുരം, (11) രാമചന്ദ്രാഷ്ടകം, (12) ഗണപതിസ്തോത്രം, (13) അനുഭവാഷ്ടകം, (14) മഹാകാളാഷ്ടകം, (15) കാർക്കോടകസ്തോത്രം, (16) ശ്രീകൃഷ്ണവരദാഷ്ടകം, (17) വൃന്ദാവനസ്തോത്രം, (18) കൃഷ്ണലീലാവിനോദം, (19) ശങ്കരഹൃദയങ്ഗമ, (20) സുബന്തസാമ്രാജ്യം, (21) തിങന്തസാമ്രാജ്യം, (22) ക്രമദീപിക എന്നിങ്ങനെ പല ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടു്.
-
രവിവർമ്മകുലശേഖരൻ
ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ കൊല്ലത്തു രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മകുലശേഖരൻ. കൊല്ലത്തു ജയസിംഹൻ എന്ന രാജാവിന്റേയും ഉമാദേവി എന്ന രാജ്ഞിയുടേയും പുത്രനായി ചിങ്ങമാസത്തിൽ ചതയം നക്ഷത്രത്തിൽ അവതരിച്ചു. രവിവർമ്മാവു് കുലശേഖരന്റെ കുമാരിയെ പാണിഗ്രഹണം ചെയ്കയും ചെയ്തു. മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അദ്ദേഹം ദിഗ്വിജയത്തിനു പുറപ്പെട്ടു കേരളം മുഴുവൻ കീഴടക്കി. പിന്നീടു നാല്പത്താറാമത്തെ വയസ്സിൽ ചോളരാജ്യവും കാഞ്ചീപുരവും ഭരിച്ചിരുന്ന കാകതീയരാജപ്രതിനിധിയായ മന്മസിദ്ധിയെ തോല്പിച്ചു തൊണ്ടമണ്ഡലവും സ്വായത്തമാക്കി. പാലാറ്റിന്റെ ഒരു പോഷകനദിയായ വേഗവതിയുടെ തീരത്തുള്ള ആ പുരാണനഗരത്തിൽ അരുളാളപ്പെരുമാൾ (വരദരാജസ്വാമി) ക്ഷേത്രത്തിലെ ഒരു മണ്ഡപത്തിൽവച്ചു് അദ്ദേഹം തന്റെ വിജയാഭിഷേകമഹോത്സവം ആഘോഷിക്കുകയും ത്രിക്ഷത്രചൂഡാമണി (ചേരപാണ്ഡ്യചോളേശ്വരൻ) എന്ന ബിരുദം സ്വീകരിക്കുകയും ചെയ്തു. ‘മദിരാശിയിൽ പൂനമലയിൽ അദ്ദേഹത്തിന്റെ ഒരു ശിലാരേഖ കണ്ടുകിട്ടിയിട്ടുണ്ടു്. പൂനമലയ്ക്കു അദ്ദേഹം ചേരപാണ്ഡ്യചുതുർവേദിമങ്ഗലം എന്നു പേർ നല്കി തിരുനെൽവേലിയിൽ രവിവർമ്മചതുർവേദിമങ്ഗലം എന്നൊരു ഗ്രാമവും അദ്ദേഹം സ്ഥാപിച്ചു. തിരുവിതാംകൂറിൽ തിരുവനന്തപുരത്തു വലിയചാലയിലും ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു വലിയ പാത്രത്തിലും അദ്ദേഹത്തിന്റെ രേഖകൾ കാണുന്നു. സംഗ്രാമധീരരവിവർമ്മന്റെ ഒരു കൃതി മാത്രമേ നമുക്കു കിട്ടീട്ടുള്ളു. അതു പ്രദ്യുമ്നാഭ്യുദയമെന്ന അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. ശ്രീപദ്മനാഭന്റെ യാത്രോത്സവത്തിൽ അഭിനയിക്കുന്നതിനുവേണ്ടി നിർമ്മിച്ചതാണു് പ്രസ്തുതനാടകമെന്നും കവി രേഖപ്പെടുത്തീട്ടുണ്ടു്; ശ്രീകൃഷ്ണന്റെ പുത്രനായ പ്രദ്യമ്നൻ വജ്രപുരാധീശ്വരനായ വജ്രണാഭൻ എന്ന അസുരനെ വധിച്ചു് അദ്ദേഹത്തിന്റെ പുത്രിയായ പ്രഭാവതിയെ പാണിഗ്രഹണം ചെയ്യുന്നതാണു് ഇതിലെ ഇതിവൃത്തം.
-
ദാമോദരച്ചാക്കിയാർ
ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഒടുവിൽ കായംകുളത്തു കേരളവർമ്മരാജാവിന്റെ ആശ്രിതനായി ദാമോദരച്ചാക്യാർ എന്നൊരു കവി ജീവിച്ചിരുന്നു. അദ്ദേഹം തിരുവിതാങ്കൂറിൽ കോട്ടയത്തിനു സമീപമുള്ള മാങ്ങാനത്തു ചാക്കിയാർ കുടുംബത്തിലെ ഒരംഗമായിരുന്നു എന്നും നാവായിക്കുളത്തു ശങ്കരനാരായണമൂർത്തി ആ കുടുംബത്തിന്റെ പരദേവതയാണെന്നും അറിയുന്നു. ദാമോദരൻ കേരളവർമ്മരാജാവും കുട്ടത്തിയെന്ന യുവതിയും തമ്മിൽ നടന്ന വിവാഹത്തെ വിഷയീകരിച്ചു് ഒരു മണിപ്രവാളചമ്പുവും കൊച്ചി രാമവർമ്മമഹാരാജാവും കേരളവർമ്മാവിന്റേയും കുട്ടത്തിയുടേയും പുത്രിയായ ഉണ്ണിയാടിയും തമ്മിലുള്ള വിവാഹത്തെ വിഷയീകരിച്ചു ശിവവിലാസം എന്ന പേരിൽ എട്ടു സർഗ്ഗത്തിൽ ഒരു കാവ്യവും രചിച്ചിട്ടുണ്ടു്.
-
രാഘവാനന്ദൻ
അനേകം ഉത്തമഗ്രന്ഥങ്ങളുടെ വ്യാഖ്യാതാവാണു് രാഘവാനന്ദൻ. അദ്ദേഹം ശ്രീമദ്ഭാഗവതത്തിൻ കൃഷ്ണപദി, ലഘുഭട്ടാരകന്റെ ലഘുസ്തുതിക്കു വൃത്തി, ശേഷന്റെ പരമാർത്ഥസാരത്തിനു വിവരണം, കുലശേഖരന്റെ മുകുന്ദമാലയ്ക്കു താല്പര്യദീപിക, ശങ്കരാചാര്യരുടെ വിഷ്ണുഭുജങ്ഗപ്രയാതത്തിനു വ്യാഖ്യ, ഇവയ്ക്കു പുറമേ സർവസിദ്ധാന്തസങ്ഗ്രഹം അഥവാ സർവമതസങ്ഗ്രഹം, വിദ്യാർച്ചനമഞ്ജരി എന്നിങ്ങനെ രണ്ടു സ്വതന്ത്രഗ്രന്ഥങ്ങളും രചിച്ചിട്ടുള്ളതായിക്കാണുന്നു.
-
നിരണം കവികൾ
നിരണം കവികൾ; ഈ പേരിൽ മൂന്നു കവികളുണ്ടു്. അവരിൽ ഒന്നാമൻ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമൻ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമൻ രാമായണാദി വിവിധപ്രബന്ധ കര്‍ത്താവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കിൽ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ഈ ക്ഷേത്രത്തിനുതൊട്ടു വടക്കുപടിഞ്ഞാറായി കണ്ണശ്ശൻപറമ്പു് എന്ന പേരിൽ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. പ്രസ്തുതകവികൾ ജീവിച്ചിരുന്ന കാലം ഉദ്ദേശം കൊല്ലം 525നു മേൽ 625നു് അകം ഈ കവികൾ ജീവിച്ചിരുന്നു എന്നു ഉള്ളൂര്‍ എസ് പരമേശ്വരയ്യർ അനുമാനിക്കുന്നു. രാമപ്പണിക്കരുടെ കൃതികളെന്നു് ഉറപ്പിച്ചു പറയാവുന്നതു് (1) രാമായണം (2) ഭാഗവതം (3) ശിവരാത്രിമാഹാത്മ്യം (4) ഭാരതം ഇവയാണു്.