-
ആശൗചാഷ്ടകം
വരരുചിയുടെ ഈ ഗ്രന്ഥത്തിൽ എട്ടു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. എങ്കിലും ആ സങ്കുചിതമായ പരിധിക്കുള്ളിൽ കവി അത്യന്തം വിസ്തൃതമായ ആശൗചവിഷയത്തിന്റെ സകലമർമ്മങ്ങളേയും സ്പർശിച്ചിട്ടുണ്ടു്.
-
മുകുന്ദമാല
കുലശേഖര ആഴ്‍വാരുടെ വിഷ്ണുസ്തോത്രമാണ് മുകുന്ദമാല. സംസ്കൃത ഭാഷയിലുള്ള ഈ ഗ്രന്ഥം ശ്രീവൈഷ്ണവന്മാർ നിത്യപാരായണത്തിന് ഉപയോഗിക്കുന്നു. ഇതിന്റെ കാശ്മീരപാഠത്തിൽ 34-ഉം കേരളീയപാഠത്തിൽ 31-ഉം ശ്ലോകങ്ങൾ കാണുന്നു. ഒടുവിലത്തെ ശ്ലോകം സാഹിത്യചരിത്രകാരന്മാർക്കു വളരെ പ്രയോജനമുള്ളതാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
-
ആശ്ചര്യചൂഡാമണി
ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി ഏഴങ്കത്തിലുള്ള ഏറ്റവും വിശിഷ്ടമായ ഒരു നാടകമാകുന്നു. സംസ്കൃതത്തിൽ അഭിനയത്തിനു് പറ്റിയതായി അധികം നാടകങ്ങളില്ല. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു പല മഹാകവികളും നാടകങ്ങൾ നിബന്ധിച്ചിട്ടുണ്ടെങ്കിലും അവയിൽ പ്രഥമസ്ഥാനത്തെ അർഹിക്കുന്നതു് – ചില അംശങ്ങളിൽ ഉത്തരരാമചരിതത്തെ കഴിച്ചാൽ – ഈ നാടകം തന്നെയാണു്. ചൂഡാമണിയിൽ ഒന്നാമത്തേ അങ്കത്തിനു പർണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂർപ്പണഖാങ്കമെന്നും മൂന്നാമത്തേതിനു മായാസീതാങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അങ്ഗുലീയാങ്കമെന്നും പേർ പറയുന്നു. ഇവയിൽ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്. നാലാമങ്കത്തിൽ നാട്യശാസ്ത്രനിബന്ധനകൾക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂർപ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തിൽ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാൽ പ്രേഷിതനായ നാരദമഹർഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തിൽ അവസാനിക്കുകയും ചെയ്യുന്നു. കവി മൂലകഥയിൽനിന്നു് അവസരോചിതമായ പല വ്യതിയാനങ്ങളും സ്വീകരിച്ചിട്ടുണ്ടു്. ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, രാവണൻ ഈ നാലു പാത്രങ്ങൾക്കും അദ്ദേഹം വരുത്തീട്ടുള്ള തന്മയത്വം അത്യത്ഭുതമായിരിക്കുന്നു. ഗദ്യവും പദ്യവും രചിക്കുന്നതിനു് അദ്ദേഹത്തിനുള്ള പാടവവും അസാധാരണം തന്നെ. ആശ്ചര്യചൂഡാമണിക്കു ഒരു പണ്ഡിതൻ വിവൃതി എന്ന പേരിൽ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അദ്ദേഹം ഒരു ശ്രീരാമഭക്തനാണെന്നു വ്യാഖ്യാനത്തിന്റെ ഒടുവിൽ കാണുന്ന ഒരു ശ്ലോകത്തിൽനിന്നു് അനുമാനിക്കാം. ഒന്നോ അധികമോ പൂർവ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയിൽ സ്മരിച്ചുകാണുന്നു.