-
വരരുചി
ഗണിതശാസ്ത്രത്തിനു് ആവശ്യമുള്ള വാക്യവും പരല്പേരും രചിച്ചതു വരരുചി എന്ന ഒരു പണ്ഡിതനായിരുന്നു എന്നാണു് കേരളത്തിൽ പ്രചരിക്കുന്ന ഐതിഹ്യം. അദ്ദേഹം ക്രി. പി. നാലാം ശതകത്തിൽ ജീവിച്ചിരുന്നതായി സങ്കല്പിക്കാവുന്നതാണു്. പ്രാകൃതപ്രകാശം, വാരരുചകോശം, ആശൗചാഷ്ടകം എന്നിവ വരരുചിയുടെ കൃതികളായി കരുതപ്പെടുന്നു.
-
ശങ്കരാചാര്യര്‍
സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. അദ്ദേഹത്തിന്റെ ജീവിതകാലം ക്രി. പി. 655 മുതൽ 687 വരെയെന്നു പറയാവുന്നതാണു് എന്ന് ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍. .അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു.
-
കുലശേഖര ആഴ്‍വാര്‍
ക്രി. പി. 767 മുതൽ 834 വരെ ജീവിച്ചിരുന്നിരിക്കാമെന്നു ഊഹിക്കുന്ന കുലശേഖര ആഴ്‍വാരുടെ അത്യുത്തമമായ ഒരു വിഷ്ണുസ്തോത്രമാണു് മുകുന്ദമാല.
-
ശക്തിഭദ്രൻ
ശങ്കരാചാര്യരുമായി ശക്തിഭദ്രകവിയെ അദ്ദേഹവുമായി ഘടിപ്പിക്കുന്ന ഒരൈതിഹ്യം കേരളത്തിൽ പ്രചരിക്കുന്നുണ്ടു്. ശങ്കരാചാര്യര്‍ തിരുവിതാംകൂറിൽ ദിഗ്വിജയം ചെയ്ത അവസരത്തിൽ ചെങ്ങന്നൂരിൽ വെച്ചു ശക്തിഭദ്രൻ അദ്ദേഹത്തെ സന്ദർശിക്കുകയും തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചുകേൾപ്പിക്കുകയും ചെയ്തു. അന്നു മൗനവ്രത്തിലിരുന്ന അദ്ദേഹം ആ ഗ്രന്ഥത്തെപ്പറ്റി ഒരഭിപ്രായവും പറയാത്തതിനാൽ കവി നിരാശനായി അതു തീയിലിട്ടു ചുട്ടുകളഞ്ഞു. ശങ്കരാചാര്യര്‍ ദേശാടനം കഴിഞ്ഞു തിരിയെ ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വരുത്തി “നിന്റെ ‘ഭുവനഭൂതി’ എവിടെ” എന്നു ചോദിച്ചു. അതിന്റെ സ്മരണത്തിൽനിന്നു ജനിച്ച ആനന്ദാതിശയം നിമിത്തമാണു് ആ ചോദ്യം ചോദിക്കുവാനിടയായതു്. കവി കാര്യം മനസ്സിലായപ്പോൾ താൻ അതു് നശിപ്പിച്ചു എന്നു പറയുകയും അദ്ദേഹത്തിന്റെ മുഖത്തു നിന്നു് ആ നാടകം മുഴുവൻ വീണ്ടും കേട്ടു് എഴുതിയെടുത്തു ചരിതാർത്ഥനാകുകയും ചെയ്തു. ഇതാണു് ആ ഐതിഹ്യം. ഇതു് എത്രമാത്രം വിശ്വസനീയമാണെന്നു പറയുവാൻ നിവൃത്തിയില്ല. രാജശേഖരൻ എന്ന കേരളരാജാവിന്റെ മൂന്നു നാടകങ്ങളെപ്പറ്റിയും ഇത്തരത്തിൽ ഒരു കഥ ശങ്കരവിജയത്തിൽ കാണുന്നുണ്ടു്. അതുപോലെതന്നെ മേല്പാഴൂരില്ലത്തിൽ ശങ്കരാചാര്യര്‍ പൂജിക്കുവാൻ കൊടുത്തിരുന്ന ബ്രഹ്മസൂത്രഭാഷ്യം മീമാംസകനായ അദ്ദേഹത്തിന്റെ മാതുലൻ ദഹിപ്പിച്ചു എന്നും പത്മപാദൻ “പറഞ്ഞുകൊടുത്ത് അതു വീണ്ടുമെഴുതിയെന്നും അതേ ഗ്രന്ഥത്തിൽത്തന്നെ പറയുന്നു.