കടപ്പാട്: സായാഹ്ന ഫൌണ്ടേഷൻ (ആർ നാരായണപ്പണിക്കർ: കേരള ഭാഷാസാഹിത്യചരിത്രം)
വിഷയവിവരം
പ്രസ്താവന
ജീവചരിത്രസംക്ഷേപം
ഭാഗം ഒന്നു്
ഭാഷയും സാഹിത്യവും
കേരളവും കൈരളിയും
ആദി കേരളീയചരിതം
ഭാഷയുടെ വികാസം
സാഹിത്യോപക്രമണം
കേരളീയചരിതം (തുടർച്ച)
ശങ്കരാചാര്യരും അനാചാരങ്ങളും
ദ്രാവിഡപ്രഭാവകാലം
കേരളീയചരിതം (1400–1600)
സംസ്കൃതപ്രഭാവകാലത്തെ സാഹിത്യം
ഭാഗം രണ്ടു്
സംസ്കൃത പ്രഭാവകാലസാഹിത്യം
സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)
ശ്രീ രാമാനുജൻ എഴുത്തച്ഛൻ
ഭാഗം മൂന്നു്
ആധുനികകാലം
കഥകളിപ്രസ്ഥാനം
ഭാഗം നാലു്
കുഞ്ചൻ നമ്പിയാർ
വിവിധഗാനങ്ങൾ
അദ്ധ്യായം 4.3
ഭാഗം അഞ്ചു്
അദ്ധ്യായം 5.1
ഭാഗം ആറു്
അദ്ധ്യായം 6.1
അധുനാതനകാലം
ഗദ്യസാഹിത്യം
പ്രസ്താവന
ഏതാനും വർഷങ്ങൾക്കു മുമ്പു്, ഞാൻ ഇംഗ്ലീഷ് സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്തു്, മുഖ്യപരീക്ഷാവിജിഗീഷുക്കളായ ചില അദ്ധ്യാപകശിഷ്യന്മാർ എന്നും വൈകുന്നേരത്തു് പള്ളിക്കൂടത്തിൽ വന്നുകൂടുക പതിവായിരുന്നു. അവരുടെ ആവശ്യത്തിലേക്കു് അപ്പൊഴപ്പോൾ പറഞ്ഞുകൊടുത്തിരുന്ന നോട്ടുകളെ “സാഹിത്യചരിത്രസംഗ്രഹം” എന്ന പേരിൽ പ്രസിദ്ധീകരിച്ചാൽ കൊള്ളാമെന്നു് ആ ശിഷ്യന്മാരിൽ ഒരാൾ എന്നോടു് അപേക്ഷിച്ചുവെങ്കിലും, എന്റെ ഗുരുജനങ്ങളിൽ ചിലർ സാഹിത്യചരിത്രം എഴുതിവരുന്നുണ്ടെന്നു് അറിവുകിട്ടിയതിനാൽ ഞാൻ ആ അപേക്ഷയെ തിരസ്കരിക്കയാണു ചെയ്തതു്. പണ്ഡിതകേസരികൾക്കു സ്വച്ഛന്ദം വിഹരിക്കാനുള്ള പുണ്യഭൂമിയിൽ കാലെടുത്തു വെയ്ക്കുന്നതിനു് അസ്മാദൃശന്മാർക്കു് ഒരു അവകാശവുമില്ലല്ലോ. എന്നാൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രം തീർന്നുപോകയും തൽസ്ഥാനത്തു് ഇതേവരെ വേറൊരു പുസ്തകവും ഇല്ലാതെ വരികയും ചെയ്തതു നിമിത്തം ഒരു സാഹിത്യചരിത്രം എഴുതിക്കണമെന്നു് “വിദ്യാവിലാസിനി ബുക്ക്ഡിപ്പോ” ഉടമസ്ഥനു ആഗ്രഹമുണ്ടായതിന്റെ ഫലമായിട്ടാണു് ഞാൻ ഈ സാഹസത്തിനായി ഒരുമ്പെടേണ്ടിവന്നതു്. ഇതിന് ആവശ്യമുള്ള ഒട്ടു വളരെ ഗ്രന്ഥങ്ങൾ തന്നു് അദ്ദേഹം വളരെ സഹായിച്ചിട്ടുമുണ്ടു്.
സാഹിത്യചരിത്രസംഗ്രഹം നേരത്തേ ഞാൻ എഴുതിവെച്ചിരുന്നതുകൊണ്ടു്, അതിനെ അങ്ങനെതന്നെ പകർത്തിക്കൊടുക്കാമെന്നു വിചാരിച്ചു് ഞാൻ അദ്ദേഹവുമായി ഒരു കരാറും എഴുതി. എന്നാൽ സംഗ്രഹം പോരെന്നും, ദേശചരിത്രവും ഭാഷാചരിത്രവുംകൂടി ചേർത്തു് അതിനെ ഒന്നു വികസിപ്പിക്കണമെന്നും അദ്ദേഹം പിന്നീടു നിർബന്ധിക്കയാൽ ഞാൻ അനല്പം ബുദ്ധമുട്ടേണ്ടതായി വന്നു. ആറു മാസങ്ങൾകൊണ്ടു് എഴുത്തും അച്ചടിവേലയും സമവേഗത്തിൽ നടന്നതുകൊണ്ടു് ഇപ്പോൾ ഇതാ ഈ ഒന്നാം പുസ്തകത്തെ സജ്ജനസമക്ഷം സമർപ്പിക്കുന്നതിനു സാധിച്ചിരിക്കുന്നു. കേരളത്തിന്റേയും കേരളഭാഷയുടേയും ചരിത്രം ഏറെക്കുറെ ഇതിൽ സ്പർശിച്ചിട്ടുള്ളതിനാലാണു് കേരളഭാഷാസാഹിത്യചരിത്രം എന്ന വ്യാപകമായ പേരു് നല്കിയിരിക്കുന്നതെന്നു കൂടി ഈ അവസരത്തിൽ വായനക്കാരെ അറിയിച്ചുകൊള്ളുന്നു.
വിഷയത്തിന്റെ സ്വഭാവം കൊണ്ടും ഗ്രന്ഥകാരന്റെ പാണ്ഡിത്യക്കുറവുകൊണ്ടും ഈ ഗ്രന്ഥം അസമഗ്രമായേ ഇരിക്കുകയുള്ളൂ; എന്നു വരികിലും പണ്ഡിതന്മാരായ ഗുരുജനങ്ങളിൽ നിന്നു് കരുണാകടാക്ഷത്തിനല്ലാതെ സാചീവിലോകത്തിനു ഇതു് ഒരിക്കലും പാത്രമാവുകയില്ലെന്നു് എനിക്കു ധൈര്യമുണ്ടു്. നേരെമറിച്ചു് ‘കുറവും കുറ്റവും നോക്കിപ്പറവാ’നായി ‘തുറുകണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്ന’ ജ്ഞാനലവദുർ വിദഗ്ദ്ധന്മാർ എന്തുതന്നെ പറഞ്ഞാലും ഒരു ചേതവും വരാനില്ലതാനും. അവർ തങ്ങളുടെ ധർമ്മം നിറവേറ്റി കൃതകൃത്യരാവുന്നതു കണ്ടു് സന്തോഷിക്കാനേ ഈയുള്ളവനു് അവകാശമുള്ളു.
ഗ്രന്ഥകർത്താ
ഗ്രന്ഥകർത്താവിന്റെ ജീവചരിത്രസംക്ഷേപം
പ്രൌഢങ്ങളായ പ്രസംഗങ്ങൾകൊണ്ടും സരസതരങ്ങളായ ഗദ്യപ്രബന്ധങ്ങൾകൊണ്ടും കൈരളീദേവിയുടെ നിരന്തരോപാസകനും ഇന്നത്തെ ഗ്രന്ഥനിരൂപകന്മാരിൽ എല്ലാത്തരത്തിലും അഗ്രഗണ്യനുമായ ശ്രീമാൻ ആർ. നാരായണപ്പണിക്കർ ബി. ഏ. എൽ. റ്റി.-യുടെ ഒരു ജീവചരിത്രസംഗ്രഹം എഴുതിത്തരണമെന്നു് “കേരളഭാഷാ സാഹിത്യചരിത്രം” ഒന്നാംഭാഗം അച്ചടിച്ചുതുടങ്ങിയ കാലത്തു തന്നെ തൽ പ്രകാശകനും വിദ്യാവിലാസിനി ബുക്കു്ഡിപ്പോ ഉടമസ്ഥനുമായ ശ്രീമാൻ, പി. ഗോവിന്ദപ്പിള്ള അവർകൾ, മിസ്റ്റർ പണിക്കരുടെ ഒരു സ്നേഹിതനെന്ന നിലയിൽ, എന്നോടു് പലകുറി ആവശ്യപ്പെടുകയും, അതിനുവേണ്ടുന്ന കരുക്കൾ ഒരുക്കിത്തരാമെങ്കിൽ ഒന്നു ശ്രമിക്കാമെന്നു് ഞാൻ വാഗ്ദത്തംചെയ്കയും ചെയ്തിട്ടു വർഷം രണ്ടുതികഞ്ഞു. ഈയിടയ്ക്കു് മി. പിള്ള അതിനു വേണ്ടുന്ന കുറിപ്പുകൾ അന്വേഷിച്ചുവരുന്നതായി എന്നെ അറിയിക്കയും ‘സാഹിത്യചരിത്ര’ത്തിന്റെ രണ്ടാം ഭാഗത്തിലെങ്കിലും ചേർക്കത്തക്കവണ്ണം മി. പണിക്കരുടെ ഒരു ജീവചരിത്രം രൂപവൽകരിച്ചു തരണമെന്നു് വീണ്ടും ആവശ്യപ്പെടുകയും ചെയ്തതനുസരിച്ചു് വല്ലതുമൊന്നു എഴുതിച്ചേർക്കാമെന്നു വിചാരിച്ചു. പുരാതന സാഹിത്യകാരന്മാരുടെ ജീവചരിത്രങ്ങളോ നമുക്കു് ഒരുവിധത്തിലും കണ്ടുപിടിയ്ക്കാൻ കഴിയാത്ത നിലയിലാണല്ലോ സ്ഥിതിചെയ്യുന്നതു്. അതിനാൽ അശ്മാനാതന സാഹിത്യകാരന്മാരുടെ ചരിത്രങ്ങൾ എങ്കിലും ഇനിയുള്ള കാലം അത്തരത്തിലായിത്തീരാൻ ഇടവരുത്തുന്നതു് അനുചിതമാണു് എന്നുകൂടി എനിക്കു തോന്നിയതും ഇതെഴുതുന്നതിനു് എനിക്കു പ്രേരകമായി ഭവിച്ചു എന്നുള്ള രഹസ്യത്തേയും മുൻകൂട്ടി അറിയിച്ചുകൊള്ളട്ടെ.
കൈരളീസാഹിത്യ മലർക്കാവിൽ സ്പൃഹണീയതരകാന്തിയോടുകൂടി വികസിച്ചു് കേരളഭൂമണ്ഡലമൊട്ടാകെ ആത്മസൌരഭ്യധോരണികൊണ്ടു് സുരഭീകരിച്ചു് അനേകശതവർഷകാലംമുതൽക്കു ഒരു വാട്ടവും കോട്ടവും തട്ടാതെ പ്രശോഭിച്ചുകൊണ്ടിരിക്കുന്ന അനവധി കാവ്യകുസുമങ്ങളിലെ അനവദ്യവും ഹൃദ്യവുമായ മകരന്ദരസം ശേഖരിച്ചു വച്ചിട്ടുള്ള ഒരു സാഹിത്യചരിത്രത്തിന്റെ രചയിതാവു് എന്ന നിലയിൽ പരിലസിക്കുന്ന ശ്രീമാൻ ആർ. നാരായണപ്പണിക്കർ അവർകൾ പ്രസിദ്ധനായ ഒരു നാവലെഴുത്തുകാരനായിട്ടും ഒരുത്തമചരിത്രകാരനായിട്ടും ഒരു ഒന്നാന്തരം പ്രാസംഗികനായിട്ടും ഒരു മാതൃകാദ്ധ്യാപകനായിട്ടും കൂടി നമ്മുടെ ദൃഷ്ടിപഥത്തിലും കർണ്ണപഥത്തിലും എത്തുന്നു. ഈ മാന്യദേഹം വിവിധഭാഷകളുടെ ഒരു സജീവകോശമെന്ന നിലയിലും ഇന്നത്തെ ഭാഷാപോഷണ വിചക്ഷണന്മാരിൽ അഗ്രിമസ്ഥാനത്തിനു അവകാശിയാവാൻ സന്നദ്ധനായിരിക്കുന്ന ഒരു യുവസാഹിത്യരസികനാകുന്നു.
ഇദ്ദേഹത്തിന്റെ അവതാരംകൊണ്ടു ചാരിതാർത്ഥ്യം അടഞ്ഞ പവിത്രദേശം പ്രാചീനകാലം മുതല്ക്കേ സുപ്രസിദ്ധ കവികളുടേയും ശാസ്ത്രജ്ഞന്മാരുടേയും അധിഷ്ഠാന ഭൂമിയായി പരിശോഭിക്കുന്ന ചെമ്പകശ്ശേരിനാടുതന്നെയാണു്. കൊല്ലവർഷം 1064 മകരം 14-നു വിശാഖനക്ഷത്രംകൊണ്ടു കിരിയത്തു നായർകുലത്തിൽ ഈ മാന്യൻ ഭൂജാതനായി. ഇദ്ദേഹത്തിന്റെ പൂർവകുടുംബക്കാർ ബ്രിട്ടീഷുമലബാറിൽ നിന്നു് ആയിരത്തിൽപരം വർഷങ്ങൾക്കു മുൻപു് വടക്കൻ പറവൂരിൽ വന്നു കുടിപാർത്തവരും കയ്മൾസ്ഥാനീയരുമായിരുന്നു. അവിടെനിന്നു് അഞ്ഞൂറുകൊല്ലങ്ങൾക്കുമുൻപു് ചെമ്പകശ്ശേരി രാജാവിന്റെ ക്ഷണം അനുസരിച്ചു് അവർ അമ്പലപ്പുഴ വന്നു് താമസം തുടങ്ങി. ആശ്രിതജനങ്ങൾക്കു കല്പതരുവായിരുന്ന ആ രാജാവു് അവർക്കു് ഒരു സേനാവിഭാഗത്തിന്റെ ആധിപത്യവും വസ്തുവകകളും നല്കി. ‘കോവിലിടം’ എന്നായിരുന്നു ഈ പുതിയകുടുംബത്തിന്റെ പേരു്. അതിന്റെ രണ്ടുശാഖക്കാർ രണ്ടുകരകളുടെ കരനാഥസ്ഥാനം ഇപ്പോഴും വഹിച്ചുവരുന്നു. ഇങ്ങനെ പല ശാഖകളായിത്തീർന്ന കോവിലിടത്തു കുടംബത്തിന്റെ ഒരുപശാഖയാണു് മി. പണിക്കരുടെ ജനനത്താൽ ചരിതാർത്ഥത അടഞ്ഞതു്. സ്വകുടുംബത്തിനു സിദ്ധമായ ആ പോരാളിത്വം ഈ ചരിത്രനായകനിൽ രൂപാന്തരപ്പെട്ടു് സാഹിത്യവിമർശകപ്പോരാളിയായിരിക്കുന്നുമുണ്ടല്ലോ.
ശൈശവലീലകൾ കഴിഞ്ഞു് അടുത്തപടിയിൽതന്നെ മി. പണിക്കർ ജീവിതത്തിലെ ആദ്യഘട്ടമായ വിദ്യാഭ്യാസത്തിൽ പ്രവേശിച്ചു. അചിരേണ ഈ ബാലൻ, ഗുരുജനങ്ങളുടെ വാത്സല്യത്തിനും സബ്രഹ്മചാരികളുടെ ബഹുമാനാദരങ്ങൾക്കും പാത്രീഭൂതനായി. നാട്ടുഭാഷയിൽ ഒന്നു മുതൽ എലിമെന്ററി ക്ലാസ്സുവരെ ഒന്നിലും തോൽവി എന്നുള്ളതറിയാതെ ഒന്നാമതായി പടിപടിയായിട്ടു ജയിച്ചുവന്നു. ഇദ്ദേഹത്തിന്റെ പഠിത്തത്തെപ്പറ്റി അക്കാലത്തു വളരെ പുകഴ്ത്തിയിരുന്നവനും സന്തോഷിച്ചിരുന്നവനും ആയ പ്രധാനാദ്ധ്യാപകൻ ബ്രഹ്മശ്രീ വി. ശിവരാമകൃഷ്ണയ്യർ അവർകൾ, സ്വശിഷ്യാഗ്രണിയുടെ ക്രമപ്രവൃദ്ധമായ അഭ്യുന്നതിയിൽ സന്തുഷ്ടനായി ഇന്നും ജീവിച്ചിരിപ്പുണ്ടു്.
ഇങ്ങനെ ഏറ്റവും പ്രശംസനീയമാംവണ്ണം മാതൃഭാഷാഭ്യസനം കഴിഞ്ഞു് ക്രമേണ 11-ാമത്തെ വയസ്സിൽ ആംഗലഭാഷാപഠനത്തിനിറങ്ങി. ഈ മാന്യനുണ്ടായിരുന്ന ദുശ്ശാഠ്യങ്ങളിൽ പ്രധാനമായ ഒന്നു് എല്ലാക്ലാസ്സിലും ഒന്നാമതായി പാസ്സാകണമെന്നുള്ളതായിരുന്നു. അക്കാലത്തു് ഇദ്ദേഹത്തിനു് ഏറ്റവും പിടിച്ചതും വാസനയുള്ളതും ആയ വിഷയം കണക്കും ഇംഗ്ലീഷും ആയിരുന്നു എന്നാണു് ഞാൻ അറിഞ്ഞിട്ടുള്ളതു്. എന്നാൽ മാതൃഭാഷയിൽ ഒരുമാതിരി മോശവുമായിരുന്നു. ഒരു മലയാളി മലയാളഭാഷയിൽ മോശമാണെന്നുവരുന്നതു് പോരായ്മയെന്നുള്ള ബോധം മി. പണിക്കരുടെ അന്തരംഗത്തിൽ കടന്നുകൂടുകയാൽ തൽഫലം ഇപ്പോൾ നമുക്കൊക്കെ പ്രത്യക്ഷത്തിൽ അനുഭവിക്കാറായിട്ടുണ്ടു്. ഇതോർക്കുമ്പോൾ സകലവിധ ഉന്നതിയ്ക്കും യശസ്സിനും മുഖ്യനിദാനം ഒരുവന്റെ വാശിയോടുകൂടിയ സ്ഥിരപ്രയത്നം തന്നെയെന്നുള്ള തത്വം ഹൃദയത്തിൽ ഉൽബുദ്ധമാകുന്നുണ്ടു്. നമ്മുടെ പണിക്കർ മൂന്നാം ഫാറത്തിൽ പഠിക്കുന്ന അവസരത്തിൽ ഇംഗ്ലീഷിൽ എഴുതിയ ഒരുപന്യാസത്തെക്കുറിച്ചു് അന്നത്തെ ഹെഡ്മാസ്റ്റർ അവർകളുടെ നിർവ്യാജമായ പ്രശംസാവാക്യംതന്നെ ഇദ്ദേഹത്തിന്റെ പ്രതിഭാശക്തിയെ പ്രസ്ഫുടമാക്കുന്നുണ്ടു്. ഒഴിവുദിവസങ്ങളെ വന്ധ്യമാക്കാതെ ഇംഗ്ലീഷിലുള്ള പലേ നോവലുകളും ഇക്കാലത്തിനു മുമ്പുതന്നെ വായിച്ചുതീർത്തു. പ്രായേണ വിദ്യാർത്ഥികൾക്കു തിക്തത കഷായമായി തോന്നാറുള്ള വ്യാകരണം മി. പണിക്കർക്കു് കദളീരസായനമായിട്ടാണു് തോന്നിയിരുന്നതു്. സാധാരണ വ്യാകരണവിഷയം മനസ്സിലാക്കാനും അതിൽ രസിക്കാനും കെൽപ്പുള്ള ഒരുവനു് ഭാഷാജ്ഞാനം സ്വയമേ കൂടിയിരിക്കുമെന്നുള്ളതു് വിദ്വൽ സമ്മതമായിട്ടുള്ളതാണല്ലോ.
ഈ ക്ലാസ്സിൽ പഠിച്ചുകൊണ്ടിരിക്കവേ വിദ്യാർത്ഥിയായ മി. പണിക്കരുടെ ഹൃദയം തകർന്നുപോകത്തക്കവണ്ണം ഒരു പരിതാപകരമായ സംഭവം നടന്നു. അതായതു് ഇദ്ദേഹത്തിന്റെ പ്രിയജനനി സ്വപുത്രന്റെ ഭാവി യശഃകുസുമസൗരഭ്യം ആഘ്രാണിക്കുന്നതിനിടയാകാതെ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു എന്നുള്ളതാണു്. അടുത്ത കൊല്ലത്തിൽ അദ്ദേഹത്തിന്റെ ഗുരുവരനും പ്രധാനാദ്ധ്യാപകനും ആയ മി. സുബ്ബയ്യർ അവർകളും ദിവംഗതനായി. ഈ രണ്ടു് അകാലനിര്യാണങ്ങളും നമ്മുടെ യുവവിദ്യാർത്ഥിയായ പണിക്കരുടെ ഹൃദയകവാടത്തെ വിപാടനംചെയ്കയും അദ്ദേഹത്തിനെ ഏറെക്കുറെ അന്തർമുഖനാക്കുകയും ചെയ്തു.
4-ാം ഫാറത്തിൽ പഠിത്തം ആരംഭിച്ചതോടുകൂടി സംസ്കൃതഭാഷയും അഭ്യസിച്ചുതുടങ്ങി. ആശാന്മാരുടെ എഴുത്തുപള്ളിയിലെ കറിക്കുലമനുസരിച്ചു് ആദ്യമേതന്നെ അമരകോശവും സിദ്ധരൂപവും ശ്രീരാമോദന്താദി ലഘുകാവ്യങ്ങളും പഠിച്ചിരുന്നതുകൊണ്ടു് ആ വിഷയത്തിൽ അധികം തോൽവിക്കിട പറ്റിയില്ല. കൂടാതെ ആ വിഷയത്തിൽ കൂടുതൽ ശ്രദ്ധയും അദ്ദേഹം പതിപ്പിച്ചു. ഇതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ സഹപാഠികളായി പ്രാഥമികപരീക്ഷാ വിജയികളായ കുറെ വിദ്യാർത്ഥികളുണ്ടായിരുന്നു. അവരൊക്കെ മലയാളത്തിൽ മിടുക്കന്മാരുമായിരുന്നു. പണിക്കർ മാത്രം അക്കൂട്ടത്തിൽ വളരെ പിന്നോക്കമായിരുന്നു. ഈ വഴിയ്ക്കു യാത്രചെയ്താൽ സ്വസഹപാഠികൾക്കൊപ്പമോ മുന്നണിയിലോ എത്തിച്ചേരുന്നതു് അസാദ്ധ്യമെന്നു കരുതി മാർഗ്ഗാന്തരത്തിൽ പ്രവേശിച്ചു് ശുഷ്കാന്തി കാണിക്കുന്നപക്ഷം തന്റെ ഉദ്ദിഷ്ടകാര്യം സാധിതപ്രായമാകുമെന്നു കാൺകയാലും തന്നെ പിന്നിലാക്കിയ കൂട്ടർ തന്നെ ഒരു സമസ്യാ പൂരണത്തിനു് മറ്റുള്ളവരോടൊപ്പം തന്നോടു് ആവശ്യപ്പെടുകയും അതിനു തനിക്കു് ശേഷിയില്ലാതായിത്തീരുകയും ചെയ്കയാൽ പണിക്കരെ അവർ ഒക്കെ കൃതഹസ്തതാളം പരിഹസിക്കയും അതുകൊണ്ടു് ലജ്ജിതനായി ഭവിക്കയും ചെയ്തതിനാലുമാണു് സംസ്കൃതം പഠിച്ചുതുടങ്ങിയതും അതിൽ അശ്രാന്ത പരിശ്രമം ചെയ്തതും. “സ്പർദ്ധയാ വർദ്ധതേ വിദ്യാ” എന്നുണ്ടല്ലോ. കവിത എഴുതാൻ പലവട്ടം പ്രയത്നിച്ചിട്ടുണ്ടായിരുന്നു. അതു മുഴുവനും അക്കാലത്തു നിഷ്ഫലമായതേയുള്ളൂ. എങ്കിലും ആ വിഷയത്തിൽ തുടർന്നു പ്രയത്നിച്ചു. അചിരേണ ആ കവിതാകാമിനിയ്ക്കും നമ്മുടെ പണിക്കരോടു അനുകമ്പയുണ്ടായി സാവധാനം കടാക്ഷിച്ചുതുടങ്ങി. അദ്ദേഹം രചിച്ചിട്ടുള്ള അസംഖ്യം ഗാനങ്ങൾ ഇപ്പോൾ കേരളമൊട്ടുക്കു് പ്രചരിച്ചിട്ടുണ്ടു്.
പുസ്തകപാരായണം എന്നുള്ളതു് നിത്യാനുഷ്ഠാനങ്ങളിൽ ഒന്നാമതായിട്ടാണു് പണിക്കർ കരുതിപ്പോന്നിരുന്നതു്. എന്നാൽ ആ വ്രതം നിർവിഘ്നമായി പരിസമാപിക്കണമെങ്കിൽ ഗ്രന്ഥസാമഗ്രി അത്യാവശ്യമാണല്ലോ. പിന്നത്തേ ശ്രമം അതിലേയ്ക്കായി. അല്പകാലത്തിനുള്ളിൽ സഹസ്രാധികം ഗ്രന്ഥങ്ങൾ ശേഖരിക്കുകയും അവയൊക്കെ യഥാ സൌകര്യം പല ആവർത്തി വായിച്ചു തീർക്കുകയും ചെയ്തു. ഇപ്പോൾ ഒന്നാംകിടയിലുള്ള ഒരു ഗ്രന്ഥസമുച്ചയം അദ്ദേഹത്തിന്റെ കൈവശമുണ്ടു്.
അഞ്ചാം ഫാറത്തിൽ ഉത്സാഹിയായി പഠിച്ചുവരവേ അതികഠിനമായ രോഗം പിടിപെട്ടു് കാലന്റെ പടിവാതുക്കലോളം എത്തി. ഭാവിയെപ്പറ്റി പലരും സംശയഗ്രസ്തരായിരുന്നു. പരീക്ഷ അടുത്തപ്പോൾ രോഗത്തിനു അല്പമൊരു ശമനം കാണുകയും ഉടൻ അക്കൊല്ലത്തെ പരീക്ഷയ്ക്കു കൂടുകയും ക്ലാസ്സിൽ ഒന്നാമതായി പാസ്സാകുകയും ചെയ്തു. അതു കഴിഞ്ഞ ഉടൻ പൂർണ്ണശമനംപ്രാപിക്കാത്ത ആ രോഗം തന്നെ വീണ്ടും തലപൊക്കി. അതു കുറേ നാളത്തേയ്ക്കു നിലനിന്നു. പല ഭിഷക്പ്രവരന്മാരും ചികിത്സിച്ചുനോക്കി. അതിലൊന്നിലും ഫലപ്പെടാതെ ഒടുവിൽ ഒരു ചിന്താമണിവൈദ്യന്റെ കൂടെ കഴിച്ചു കൂട്ടിവരവേ രോഗിയ്ക്കു് ആ വൈദ്യൻ വെറും വൈദ്യംമന്യനാണെന്നു് അയാളുമായുള്ള അഭിമുഖ സംഭാഷണത്തിൽ കാണുകയാൽ അയാളുടെ ചികിത്സയുംമതിയാക്കിയിട്ടു്, പുണ്യശ്ലോകനായ തലവടി ചന്ദ്രശേഖരൻപിള്ള വൈദ്യനെ കണ്ടു് അദ്ദേഹത്തിന്റെ ഔഷധങ്ങൾ സേവിച്ചുതുടങ്ങുകയും അതിന്റെ ഫലം പെട്ടെന്നു് അനുഭവപ്പെടുകയും ചെയ്തു. അന്നുമുതൽക്കു് മി. പണിക്കർക്കു് അഷ്ടാംഗവൈദ്യത്തിൽ നിരതിശയമായ ബഹുമാനം തോന്നിയതിനാൽ തഛാസ്ത്രാഭ്യസനവിഷയത്തിൽ കൂടുതൽ പ്രതിപത്തി കാട്ടിത്തുടങ്ങി. ഈയിടയ്ക്കു എഴുതി പ്രസിദ്ധപ്പെടുത്തീട്ടുള്ള “ആയുർവേദചരിത്രം” തൽഫലമായിട്ടുള്ളതാകുന്നു. ഈ ഗ്രന്ഥരത്നം പല മാന്യ മഹാശയന്മാരുടേയും പ്രശംസയ്ക്കു പാത്രമായിത്തീർന്നിട്ടുള്ള ഒരു സർവതന്ത്ര സ്വതന്ത്രമായ പ്രൌഢ കൃതിയാണു്. തീവ്രമായ അന്വേഷണബുദ്ധി സ്ഥിരവും സ്വതന്ത്രവുംആയ അഭിപ്രായസ്ഥാപനം മുതലായി പല ശക്തിമത്തുകളായ സംഗതികൾ പ്രസ്തുത ചരിത്രത്തിൽ അടങ്ങിയിരിക്ക കൊണ്ടാണു് പണ്ഡിതജനങ്ങളുടെയിടയിൽ അതിനു് അത്രത്തോളം മാഹാത്മ്യം കൂടിയതു്.
ഇദ്ദേഹം മട്രിക്കുലേഷൻക്ലാസ്സിൽ പഠിക്കുന്ന കാലത്തു് നേരം പോക്കായി “ഭാനുമതി” എന്നൊരു നോവൽ എഴുതീട്ടുണ്ടായിരുന്നു. അതു് അച്ചടിച്ചിട്ടില്ല. ഇങ്ങനെ സാഹിത്യ പരിശ്രമങ്ങളിൽ നക്തംദിവം കഴിച്ചുകൂട്ടിയെങ്കിലും അദ്ധ്യായനവിഷയത്തിൽ ഒട്ടും പിന്നോക്കം പോകാതെ സർവകലാശാലാ പരീക്ഷയിലും ക്ലാസ്സിൽ ഒന്നാമനായിത്തന്നെ പാസ്സായി. ഉടനെ എറണാകുളം കാളേജിൽ ചേർന്നു് എഫ്. ഏ. യ്ക്കു പഠിച്ചുതുടങ്ങി. ആ കാളേജിൽ നടത്താറുണ്ടായിരുന്ന പലേ മലയാള സമാജങ്ങളിലും അദ്ധ്യക്ഷം വഹിക്കുക ഉണ്ടായിട്ടുണ്ടു്. പുത്തേഴത്തു മി. രാമൻമേനോൻ പണിക്കരുടെ ജൂനിയർ ആയിരുന്നു എഫ്. ഏ. യിലും പ്രശംസാർഹമായ വിധത്തിൽ തന്നെ പാസ്സായി. ഉപരിവിദ്യാഭ്യാസത്തിനു് തിരുവനന്തപുരം രാജകീയ കാളേജിൽ വന്നുചേർന്നു. ബി. ഏ. ക്ലാസ്സിൽ ഒരുകൊല്ലം പഠിച്ചു. സീനിയർ ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് പ്രൊഫ്സറന്മാരിൽ ഒരാൾ അദ്ദേഹത്തിന്റെ അഭിമാനത്തിനു് ക്ഷയം വരത്തക്കവണ്ണം പെരുമാറിയതിനാൽ പഠിത്തം നിർത്തീട്ടു് സ്വദേശത്തേയ്ക്കു പൊയ്ക്കളഞ്ഞു. ഒരു കൊല്ലത്തോളം ഒരു മലയാം സ്ക്കൂളിലെ ഒന്നാംവാദ്ധ്യാരായി കഴിച്ചുകൂട്ടി. ഇദ്ദേഹം ആ സ്ക്കൂൾ ഭരണം ഏറ്റതിന്റെ ഫലമായി അക്കൊല്ലത്തെ സ്ക്കൂൾലീവിംഗ് പരീക്ഷയ്ക്കു ൧൩ വിദ്യാർത്ഥികളെ അയച്ചതിൽ ൧൨ പേർ പാസ്സായി. അത്തരത്തിലുള്ള ഒരു വിജയഫലം അതിനു മുൻപൊരിക്കലും ആ സ്ക്കൂളിലുണ്ടായിട്ടേയില്ലായിരുന്നു. അന്നു് ഡയറക്റ്റരായിരുന്ന ഡാക്ടർ ബിഷപ്പു് അവർകൾ യാദൃഛികമായി വന്നു് സ്ക്കൂൾ പരിശോധിച്ചതിൽ വളരെ പ്രശംസിക്കയുണ്ടായിട്ടുണ്ട്. ൨൩ വയസ്സു തികയുന്നവർക്കു് ബി. ഏ-യ്ക്കു പ്രൈവറ്റായി ചേരാമെന്നു് യൂണിവേൾസിറ്റിക്കാർ അക്കൊല്ലം അനുവദിച്ചതിനാൽ അദ്ദേഹം അതിനുചേർന്നു് ചരിത്രത്തിലും മലയാളത്തിലും പാസ്സായി. അടുത്ത കൊല്ലം ഇംഗ്ലീഷിലും വിജയം നേടി.
ബീ. ഏ. ക്ലാസ്സിൽ പഠിക്കുന്ന അവസരത്തിൽ “ഡാവിൽ” “ഹക്സിലി” മുതലായവരുടെ പ്രാണിവിജ്ഞാനീയ ഗ്രന്ഥങ്ങളും “പരിണാമവാദവും” നല്ലപോലെ പഠിച്ചു. തത്വദർശനപരങ്ങളും തർക്കശാസ്ത്രപരങ്ങളും ആയ ഗ്രന്ഥങ്ങളിലെ സാരതരങ്ങളായ വിഷയങ്ങളിലും അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നു. എന്നാൽ അതിനോടുകൂടി അദ്ദേഹം ഒരു നിരീശ്വരവാദിയായിത്തീർന്നു വെങ്കിലും ഹക്സിലി എൻസൈക്ലോപീഡയാ ബ്രിട്ടാനിക്കയിൽ എഴുതിയിരുന്ന പ്രാണിവിജ്ഞാനീയലേഖനം മി. പണിക്കരുടെ ചിന്തയെ ഉദ്ദീപിപ്പിച്ചു. അന്നുമുതല്ക്കു് ഗീത, ഉപനിഷത്തുകൾ വിവേകാനന്ദന്റെ പ്രസംഗങ്ങൾ ഇവ പാരായണം തുടങ്ങി. അങ്ങനെയാണു് അദ്ദേഹം ഒരു മതവിശ്വാസിയായിത്തീർന്നതു്. പൌരസ്ത്യപരിഷ്ക്കാരത്തിലും അദ്ദേഹത്തിനു പ്രതിപത്തി വർദ്ധിച്ചു. അതോടുകൂടി ഇദ്ദേഹത്തിന്റെ പഠിത്തകാലത്തു് എഴുതിവായിച്ച “ഹൈന്ദവനാടകങ്ങൾ” എന്ന ലേഖനത്തിനു് ‘ഭാഷാപോഷിണി’ അഗ്രിമസ്ഥാനം നൾകീട്ടുള്ളതിനെ ഓർക്കുമ്പോൾ ടി ലേഖനത്തിനു എത്രകണ്ടു യോഗ്യതയുണ്ടെന്നു് നമുക്കു മനസ്സിലാക്കാവുന്നതാണു്. B. A. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ, അമ്പലപ്പുഴ താലൂക്കിൽനിന്നു് പ്രജാസഭ മെമ്പറായിരുന്ന ആളും സുപ്രസിദ്ധനും ആയ വക്കീൽ കെ. നാണുപിള്ള അവർകളുടെ ഭാഗിനേയി ശ്രീമതി ജാനകിഅമ്മ എന്ന ബാലികയെ പാണിഗ്രഹണം ചെയ്തു് മി. പണിക്കർ ഗൃഹസ്ഥാശ്രമത്തിൽ പ്രവിഷ്ടനായിക്കഴിഞ്ഞിരുന്നു. അധികകാലതാമസം കൂടാതെ ‘കാർത്യായണി’ എന്ന ഒരു ഓമന മകളും ജനിച്ചു.
ബീ. ഏ. പാസ്സായതിനു ശേഷം എടത്വാ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഒരദ്ധ്യാപകനായി ജീവിതം നയിച്ചുതുടങ്ങി. മി. പണിക്കർ അവിടുത്തെ വിദ്യാർത്ഥികളുടെ ഇടയിൽ ഒരുപാസനാവിഗ്രഹമായിട്ടാണു് പരിലസിച്ചിരുന്നതു്. അക്കാലത്തു് എഴുതീട്ടുള്ളതാണു് ‘അശോകൻ’ എന്ന ചെറുകൃതി.
അനന്തരം ബന്ധുക്കളുടെ നിർബന്ധപ്രകാരം ‘ലാകാളേജി’ൽ ചേർന്നു. അക്കാലത്തു നമ്മുടെ സ്നേഹിതനു് പല കഷ്ടനഷ്ടങ്ങൾ സംഭവിച്ചു. ആ ദുഃഖത്തെ പ്രമാർജനം ചെയ്യാൻ എന്ന വണ്ണം ഒരു പുത്രനിധിയും കരസ്ഥമായി. പിന്നീടു കുറെക്കാലം ‘ദക്ഷിണദീപം’ എന്ന മാസികയുടെ പരിപോഷണാർത്ഥം ഉത്സാഹിയായി നടന്നു. ആ മാസികയിൽ കാണുന്ന പലേ ലേഖനങ്ങളുടേയും പ്രണേതാവു് നമ്മുടെ പണിക്കർ തന്നെയാണു്. ആ ലേഖനങ്ങളൊക്കെയും പല മാന്യജനങ്ങളുടേയും പല പത്രങ്ങളുടേയും നിർവ്യാജമായ പ്രശംസാദരങ്ങൾക്കു് വിഷയീഭവിച്ചിട്ടുണ്ടു്. ഗ്രന്ഥനിർമ്മാണവിഷയത്തിലും അക്കാലത്തു് ഇദ്ദേഹം ഉദാസീനനായിരുന്നില്ല.
അടുത്തതായ ജീവിതഘട്ടം പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരുടെ നിലയിലാണു് തുടരുന്നതു്. ഏറ്റവും അധഃപതനാവസ്ഥയിൽ ഇരുന്നിരുന്ന ആ സ്ക്കൂളിനു് അക്കാലം ശുക്രദശയായിരുന്നു. അധികകാലവിളംബമെന്യേ പ്രസ്തുതസ്ക്കൂൾ ഒരു മാതൃകാസ്ക്കൂൾ എന്ന പ്രഖ്യാതിക്കു അർഹമായിഭവിച്ചു. ജാതിസ്പർദ്ധാപിശാചികാവേശമില്ലാതിരുന്നതിനാൽ എല്ലാ ജാതിമതസ്ഥന്മാരുടേയും പ്രീതിബഹുമാനാദരങ്ങൾക്കു് പണിക്കർ പ്രത്യേകം പാത്രമായിരുന്നു. ഈ ഘട്ടത്തിൽ നമ്മുടെ കഥാനായകന്റെ ഹൃദയനാഡി തകർന്നുപോകത്തക്കവണ്ണം ഒന്നു രണ്ടു ഘോരസംഭവങ്ങൾ നടന്നു. അതായതു് ഇദ്ദേഹത്തിന്റേ ഭാര്യയുടേയും പ്രിയപുത്രിയുടേയും അകാലമരണം തന്നെയായിരുന്നു. ശ്രീമതി ജാനകിഅമ്മ പുരാണവനിതകളെപ്പോലെ ഭർതൃഗതപ്രാണനായ ഒരു സതീരത്നമായിരുന്നു. ഈ മരണം നമ്മുടെ യുവാവിനെ ഏറെക്കുറെ വിരക്തനാക്കിത്തീർത്തു എന്നു പറയാം. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും തനിക്കു വാസനാസിദ്ധമായ ലേഖനവിഷയത്തിലും അധ്യയനാധ്യാപനങ്ങളിലും നിരന്തരം പ്രയത്നിച്ചും കൊണ്ടേയിരുന്നു. അക്കാലത്തു് “വേദാന്തം” അഥവാ “സാർവജനീനമായമതം” എന്നൊരുഗാംഭീര്യമായ വിഷയത്തെഅധികരിച്ചു് ആത്മപോഷിണിയിൽ തുടരെ തുടരെ പ്രസിദ്ധീകരിച്ചുംകൊണ്ടിരുന്ന ദീർഘലേഖനം കൊട്ടാരക്കരവച്ചു നടന്ന ഒരു മഹായോഗത്തിൽ വായിച്ചതാണു്. പരവൂർ വച്ചു് ഉള്ളൂർ മി. പരമേശ്വരയ്യർ അവർകളുടെ ആദ്ധ്യക്ഷത്തിൽ നടന്ന ഒരു മഹായോഗത്തിൽ എഴുതി വായിച്ച “ജീവിതോദ്ദേശ്യം” എന്ന വേദാന്തപരമായ പ്രസംഗം കഴിഞ്ഞ ഉടനേ അദ്ധ്യക്ഷൻ എഴുന്നേറ്റു് കൈ കൊടുത്തു് ബഹുമാനിച്ചു. ‘പ്രസംഗം ഉടനടി പ്രസിദ്ധീകരിക്കണ’മെന്നു് സസന്തോഷം ബാഹ്യമായി പ്രസ്താവിക്കയും ചെയ്തതു് പ്രത്യേകം ബഹുമാനിക്കത്തക്കതാണു്.
ഇക്കാലത്തിനിടയിൽ സംസ്കൃതത്തിൽ കൂടുതൽ പാണ്ഡിത്യം സമ്പാദിക്കുന്നതിനു കൊതുകം ഉണ്ടാകയും അതിനായി വ്യാകരണം, അലങ്കാരം, ജ്യോതിഷം, ന്യായം തുടങ്ങിയവ പഠിച്ചുതുടങ്ങുകയും ചെയ്തു. ഈ ഘട്ടത്തിൽ സമ്പാദിച്ച അറിവിന്റെ ഫലമായി പണിക്കരുടെ ലേഖനിയിൽനിന്നും “ഹൈന്ദവനാട്യശാസ്ത്രം” എന്ന പേരിൽ ഒരുത്തമ ഗ്രന്ഥം ഉൽഭൂതമായി. ഈ സാഹിത്യചരിത്രത്തിനു് അടിസ്ഥാനമായിട്ടുള്ളതു് മേൽപറഞ്ഞ ഗ്രന്ഥവും മലയാംസ്ക്കൂളിലെ ഏതാനും ചില അദ്ധ്യാപകന്മാർക്കുവേണ്ടി നടത്തിയ ഹയർക്ലാസ്സിൽ പറഞ്ഞുകൊടുത്ത നോട്ടുകളുമാണു്. അത്തരത്തിലുള്ള അന്നത്തെ ചെറുപരിശ്രമങ്ങൾ ഇന്നു് ഈ നിലയിൽ ഒരു ‘കേരളഭാഷാസാഹിത്യചരിത്ര’മായി പരിണമിച്ചതിൽ നാം ആജീവം ചാരിതാർത്ഥ്യപ്പെടേണ്ടിയിരിക്കുന്നു.
൧൦൯൩-ൽ രണ്ടാമതൊരു വിവാഹംചെയ്തു. പക്ഷേ ആ ദാമ്പത്യവും ഏറെക്കാലം നിലനിന്നില്ല. ൧൦൯൬-ാമാണ്ടു് പ്രസിദ്ധമഹാകവിയായ കെ. സി. കേശവപിള്ളയുടെ ഏകപുത്രിയായി ശ്രീമതി കെ. എൻ. തങ്കമ്മ എന്ന സുശീലയെ സഹധർമ്മചാരിണിയായി സ്വീകരിച്ചു. ആ വിവാഹത്തിൽ രണ്ടു ആൺകുട്ടികളും ഒരു പെൺകുട്ടിയും ഇപ്പോഴും ഉണ്ടു്.
മൂന്നാമത്തെ കാലഘട്ടത്തിൽ മി. പണിക്കരെ നാം കാണുന്നതു് ഒരു സർക്കാർ ഉദ്യോഗസ്ഥനായിട്ടാണു്. ൧൦൯൮-മുതൽക്കു് ഹിന്ദി, ഉർദു, ബംഗാളി, കന്നടം, തമിഴു് എന്നീ ഭാഷകളിൽ പരിജ്ഞാനം സമ്പാദിച്ചുതുടങ്ങി. ഹിന്ദി പഠിച്ചതിന്റെ ഫലമായിട്ടു് മലയാളത്തിനു പല പല നല്ല ഗ്രന്ഥമാലകൾ ലഭിച്ചിട്ടുണ്ടു്. ഈ മാന്യനിൽ നിന്നും മലയാള ഭാഷയ്ക്കും തൽ ഭാഷാഭിമാനികൾക്കും അനർഘങ്ങളായി ലഭിച്ച ഗ്രന്ഥസമ്പത്തുകൾ താഴെ പറയുന്നവയാണു്.
വിവിധ വിഷയങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ള നാല്പതിൽപരം പ്രസംഗങ്ങൾ, ആര്യചരിതം, അശോകൻ, ഹനൂമാൻ ഹൈന്ദവ നാട്യശാസ്ത്രം, പ്രേമോല്ക്കർഷം, (നാടകം) അമൃതവല്ലി, (നോവൽ) അന്നപൂർണ്ണാലയം, (നോവൽ) മേവാർപതനം, (അച്ചടിച്ചിട്ടില്ല) ഭീഷ്മർ (നാടകം, അച്ചടിച്ചിട്ടില്ല) പല ആട്ടക്കഥകളുടേയും സാരഗർഭമായ വ്യാഖ്യാനങ്ങൾ, മുതലായവ. ദേശീയഗാനമഞ്ജരി, ശ്രീരാമകൃഷ്ണകർണ്ണാമൃതം, തുളസീദാസരാമായണം ഗദ്യവിവർത്തനം ‘ആംഗലഭാഷബൃഹൽകോശം’ എന്നൊരു ഇംഗ്ലീഷ് മലയാള നിഘണ്ടുവും വിപുലമായ ഒരു തിരുവിതാംകൂർ ചരിത്രവും ഭാഷാചരിത്രവും അദ്ദേഹം എഴുതി തയ്യാറാക്കിവരുന്നുണ്ടു്.
ഇനി നമ്മുടെ പണിക്കരുടെ സ്വഭാവഗുണത്തെപ്പറ്റി എനിക്കറിയാവുന്നിടത്തോളം പറഞ്ഞു് ഈ ലഘുചരിത്രത്തെ അവസാനിപ്പിക്കാമെന്നു വിചാരിക്കുന്നു. മി. പണിക്കർ ഒരു ഒന്നാന്തരം സ്വദേശാഭിമാനിയും ജാത്യഭിമാനിയുമാണു്. എന്നാൽ നിരഭിമാനികളും അകൈതവമതിമാന്മാരും ആയ വിദ്വാന്മാരെക്കുറിച്ചു് അദ്ദേഹത്തിനുള്ള അഭിമാനവും സ്നേഹവും അന്യാദൃശമാണെന്നു് പറയുന്നതിൽ അത്യുക്തിയില്ല. പിന്നെയൊരു വിശിഷ്ടഗുണമുള്ളതു്–
“ഒരുവനുടനൊരാളിൽ സ്നേഹമായാലവന്നു-
ള്ളൊരു നിരുപമ സൗഖ്യദ്രവ്യമായാളുതന്നെ.”
എന്നൊരു കവിപണ്ഡിതൻ പാടീട്ടുള്ള വചനത്തെ അക്ഷരംപ്രതി അനുവർത്തിച്ചുവരുന്നു എന്നുള്ളതാണു്. മി. പണിക്കർക്കു്, അഹങ്കാരവിജൃംഭണംകൊണ്ടു് ഞെളിഞ്ഞുനടക്കുന്ന ഒരുകൂട്ടം പണ്ഡിതംമന്യരോടുള്ള വെറുപ്പും അന്യാദൃശംതന്നെയാകുന്നു. അദ്ദേഹം,
“എന്തെന്നാലും മനമതിലുദിക്കുന്നപോലേ കഥിക്കാ-
മെന്തായാലും ജനമതിനുരയ്ക്കാതിരിയ്ക്കില്ലദോഷം.”
എന്ന വചനത്തെ സർവാത്മനാ അനുഷ്ഠിച്ചും,
“യേനാമകേചിദിഹനഃ പൃഥയന്ത്യവജ്ഞാം
ജാനന്തിതേകിമപി താൻപ്രതിനൈഷയത്നഃ”
എന്ന വാക്യത്തെ മുദ്രാവാക്യമായിക്കരുതിയും സദാ പോരാടുന്ന ഒരു ധീരപുരുഷനാണു് എന്നുള്ളതിനു പക്ഷാന്തരമില്ല. സ്വാഭിപ്രായത്തെ തുറന്നുപറയുന്ന കാര്യത്തിൽ യാതൊരു സങ്കോചവും അദ്ദേഹത്തിനില്ലെങ്കിലും, വിനയം അദ്ദേഹത്തിന്റെ ‘കൂടപ്പിറപ്പാണു്’.
ആഢംബര വിവർജ്ജിതമായ ജീവിതം, ധനത്തിലും യശസ്സിലും കാംക്ഷയില്ലായ്മ, വിപുലമായ പരഹൃദയജ്ഞാനം, ഫലിതഭാഷണത്തിലുള്ള ചാതുര്യം, അനാചാരങ്ങളോടുള്ള വിദ്വേഷം, സാധുജനങ്ങളോടുള്ള അനുകമ്പ, തീവ്രമായ ഭഗവദ്ഭക്തി ഇവയൊക്കെ മിസ്റ്റർ പണിക്കർക്കുള്ള വിശിഷ്ടഗുണങ്ങളാണെന്നു് അദ്ദേഹത്തിനോടു് അടുത്ത പരിചയമുള്ളവർക്കൊക്കെ അറിയാം. സകല ശാസ്ത്രങ്ങളിലും അദ്ദേഹം സാമാന്യത്തിൽകവിഞ്ഞ ജ്ഞാനം സമ്പാദിച്ചിട്ടുള്ളതിനാൽ, ഏതു വിഷയത്തെപ്പറ്റിയെങ്കിലും ഒരു സംശയം ആർക്കെങ്കിലും ഉണ്ടായാൽ, അതിനെ ക്ഷണത്തിൽ അദ്ദേഹം പരിഹരിക്കുമെന്നു പരിചിതന്മാർക്കു മാത്രമേ അറിവുള്ളു. അദ്ദേഹത്തിനുള്ള ഒരു വലിയ ദൂഷ്യം ശ്രദ്ധക്കുറവാണു്. എന്തെങ്കിലും എഴുതിയാൽ രണ്ടാമതു് ഒന്നു വായിച്ചുനോക്കുകയോ പകർത്തുകയോ ചെയ്കയില്ലെന്നുള്ള കാര്യം തീർച്ചയാണു്. ഈ അശ്രദ്ധ ഊണിലും, വസ്ത്രധാരണത്തിലും, കത്തെടപാടുകളിലുമൊക്കെ കാണാം. ചുരുക്കിപ്പറഞ്ഞാൽ മി. പണിക്കരുടെ അജ്ഞാതമഹിമയുടെ യഥാർത്ഥ രൂപം കാലക്രമത്തിലേ കേരളം അറിയൂ. അദ്ദേഹം ആയുരാരോഗ്യ സമ്പദ്വിഭവങ്ങളോടുകൂടി ദീർഘകാലം ജീവിച്ചിരുന്നു് കൈരളിയേയും കേരളത്തേയും ഉപാസിക്കാൻ ജഗദീശ്വരൻ കടാക്ഷിക്കട്ടെ.
മഹോപാദ്ധ്യായ വിദ്വാൻ എൽ. രാമശാസ്ത്രി
തിരുവനന്തപുരം
കൊല്ലവർഷം 5-5-1104 ഗ്രന്ഥകർത്താ
ഭാഗം ഒന്ന്
അധ്യായം 1
1. ഭാഷയും സാഹിത്യവും
ഭാഷാസാഹിത്യചരിത്രത്തെ വിഷയീകരിച്ചു് നിർമ്മിക്കുന്നതായ ഒരു ഗ്രന്ഥത്തിൽ, ഭാഷയും സാഹിത്യവും തമ്മിലുള്ള ദൃഢബന്ധത്തേയും, സാഹിത്യത്തിന്റെ സ്വഭാവം, ധർമ്മം, പ്രയോജനം മുതലായവയേയും പറ്റി, സംക്ഷിപ്തമായിട്ടെങ്കിലും വിവരിക്കാതെ തരമില്ല. അതിനാൽ ആദ്യമായി ഭാഷ എന്നാൽ എന്തു് എന്നുള്ളതിനെപ്പറ്റി അല്പം ചിന്തിക്കാം. മനുഷ്യർ തങ്ങളുടെ അന്തർഗ്ഗതങ്ങളെ ബുദ്ധിപൂർവ്വകമായ വിധത്തിൽ പരന്മാരെ ധരിപ്പിക്കുന്നതിനു് ഉപയോഗിക്കുന്ന ഉപായമെന്നു് ഭാഷയെ വ്യാപകാർത്ഥത്തിൽ നിർവചിക്കാവുന്നതാണു്. ഈ അർത്ഥത്തിൽ ഭാഷയ്ക്കു വിവിധരൂപങ്ങൾ ഉണ്ടു്.
ആംഗ്യഭാഷ: മൂകന്മാരും, ശ്രോതാവിന്റെ ഭാഷ പരിചയമില്ലാത്തവരും ആംഗ്യങ്ങളെക്കൊണ്ടാണു് തങ്ങളുടെ വിചാരങ്ങളെ അന്യന്മാരെ ധരിപ്പിക്കുന്നതു്.
ചിത്രഭാഷ: ചിത്രങ്ങളുടെ സഹായത്താലും നാം ഇംഗിതങ്ങളെ മറ്റുള്ളവരെ ധരിപ്പിക്കാറുണ്ടു്.
സാഹിത്യചരിത്രകാരന്മാരോ ഭാഷാശാസ്ത്രജ്ഞന്മാരോ ഈ അർത്ഥങ്ങളിൽ ഭാഷാശബ്ദത്തെ പ്രയോഗിക്കാറില്ല. അവരുടെ ഭാഷ കേവലം വാചികമാകുന്നു. വെളിയിൽ എത്ര പ്രാവശ്യമെങ്കിലും യഥേച്ഛം പ്രകാശിപ്പിക്കാവുന്ന വികാരങ്ങളുടേയും വിചാരങ്ങളുടേയും സങ്കേതങ്ങളായ പദസമൂഹങ്ങളാണു് അവരെ സംബന്ധിച്ചിടത്തോളം ഭാഷയുടെ പ്രധാന കരുക്കൾ. മറ്റു രണ്ടു വിധ ഭാഷകളും വാചികമായ ഭാഷയെ സഹായിക്കുന്നതിനുള്ള ഉപകരണങ്ങൾ മാത്രമാണു്.
ഭാഷയെപ്പറ്റി പ്രതിപാദിക്കുന്ന അനേകം മാതിരി ഗ്രന്ഥങ്ങളുണ്ടു്. ഐന്ദ്രികമായോ ബൗദ്ധമായോ ഉള്ള വിവിധാനുഭൂതികളുടെ സമീചീനമായ സമ്മേളനത്തിന്റെ ഫലമായുണ്ടാകുന്ന രൂപങ്ങളേയും ഭാവങ്ങളേയും കുറിക്കുന്നതിനായി ഓരോ ദേശക്കാർ ഉപയോഗിക്കുന്ന ശബ്ദങ്ങളെ ഏതെങ്കിലും ക്രമമനുസരിച്ച് അടുക്കി അർത്ഥഗ്രഹമുണ്ടാകത്തക്കവണ്ണം വിവരിക്കുന്ന ഗ്രന്ഥങ്ങൾക്കു കോശങ്ങൾ എന്നോ നിഘണ്ടുക്കൾ എന്നോ പേർ പറയുന്നു. ഭാഷയെ ശാസ്ത്രദൃഷ്ട്യാ പരിശോധിക്കുന്ന ഗ്രന്ഥത്തിനു വ്യാകരണമെന്നു പേർ. അക്ഷരങ്ങളെ അവയുടെ സ്വഭാവമനുസരിച്ചു് വേർതിരിക്കൂ, ശബ്ദങ്ങളെ ചില ഉപാധികൾ അനുസരിച്ചു് വിഭജിക്കുക, പദങ്ങൾ തമ്മിൽ ചേരുമ്പോൾ ഉണ്ടാകുന്ന വർണ്ണവികാരങ്ങൾ, പ്രക്രിയകൾ, വാക്യഘടന ഇത്യാദി പലേ സംഗതികൾ സാധാരണ വ്യാകരണത്തിന്റെ അധികാരസീമയിൽപ്പെടുന്നവയാണു്. ഓരോ ഭാഷയിലും ഉല്പത്തിമുതൽ ഏതല്ക്കാലപര്യന്തം ഉണ്ടായിട്ടുള്ള ഭേദഗതികളെ സയുക്തികം പ്രതിപാദിക്കുന്ന ഭാഷാചരിത്രവും, ഒരേ കുടുംബത്തിൽപ്പെട്ട ഭാഷകളെ താരതമ്യംചെയ്തു്, എന്തെങ്കിലും സാദൃശ്യ വൈസാദൃശ്യങ്ങൾ ഉണ്ടെന്നു കണ്ടുപിടിക്കുന്ന ഭാഷാതാരതമ്യശാസ്ത്രവും (comparative philosophy) വാസ്തവത്തിൽ വ്യാകരണത്തിന്റെ ശാഖകൾ മാത്രമാണു്. സാഹിത്യചരിത്രത്തിൽ ഇവയൊന്നും ഉൾപ്പെടുന്നില്ല.
1.1 സാഹിത്യം
വിഷയവിശേഷംകൊണ്ടും പ്രതിപാദനരീതികൊണ്ടും ജനസാമാന്യത്തിനു രോചകമായും രൂപവിശിഷ്ടത, തജ്ജന്യമായ ആഹ്ലാദജനകത്വം എന്നീ ധർമ്മങ്ങളോടു കൂടിയതായും ഇരിക്കുന്ന ഗ്രന്ഥങ്ങൾ മാത്രമേ സാഹിത്യത്തിൽ ഉൾപ്പെടുന്നുള്ളു. സാഹിത്യം മനുഷ്യാത്മാവിന്റെ ചരിത്രമാണു്. ഒരു ഉത്തമ സാഹിത്യഗ്രന്ഥം മനുഷ്യജീവിതത്തിൽ നിന്നും നേരേ അങ്കുരിക്കുന്നു. അതു വായിക്കുന്നതിനാൽ നമുക്കു് ജീവിതത്തോടു വിശാലവും, ദൃഢവും, നവ്യവുമായ വേഴ്ചയുണ്ടാകുന്നു. മനുഷ്യർ ജീവിതത്തിൽ എന്തെല്ലാം കണ്ടിട്ടുണ്ടോ, എന്തെല്ലാം അനുഭവിച്ചിട്ടുണ്ടോ, പൊതുവെ നമുക്കെല്ലാം സ്ഥായിയായ ഒരു രസം തോന്നത്തക്കവണ്ണമുള്ള അതിന്റെ അവസ്ഥാവിശേഷങ്ങളെപ്പറ്റി എന്തെല്ലാം ചിന്തിച്ചിട്ടുണ്ടോ, അവയുടെ ഒക്കെ സജീവമായ ഒരു രേഖാപ്രമാണമാണു് സാഹിത്യം.
1.2 സാഹിത്യത്തിന്റെ ഉല്പത്തിക്കു കാരണമായ പ്രേരകശക്തികൾ
1. ആത്മാവിഷ്കരണേച്ഛ: ഇതിൽ നിന്നാണു് ഗ്രന്ഥകാരന്റെ ചിന്തകളേയും വികാരങ്ങളേയും നേരെ പ്രകാശിപ്പിക്കുന്ന ഖണ്ഡകാവ്യങ്ങളുടെ ഉല്പത്തി. സ്വസ്വവികാരങ്ങളേയും വിചാരങ്ങളേയും ഉള്ളിൽ ഒതുക്കിവെച്ചുകൊണ്ടിരിക്കുന്നതിനു് മനുഷ്യർ സ്വഭാവേന അസമർത്ഥന്മാരാകുന്നു. ആ സ്ഥിതിക്കു് ബൗദ്ധമായും മാനസികമായും ഉള്ള വിശിഷ്ടാനുഭവങ്ങളുടെ സ്ഥിതി പറവാനുണ്ടോ?
2. ജനങ്ങളിലും അവരുടെ പ്രവൃത്തികളിലും നമുക്കു സഹജമായുള്ള കൗതുകം: സ്ത്രീപുരുഷന്മാരിലും, അവരുടെ കായികമായും മാനസികമായും ഉള്ള വ്യാപാരങ്ങളിലും, അവർ തമ്മിലുള്ള വിവിധ വേഴ്ചകളിലും നാം പ്രകൃത്യാ കുതുകികളാണു്. ആ കൗതുകത്തിന്റെ ഫലമാണു് മനുഷ്യജീവിതമാകുന്ന—മഹാനാടകത്തേ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളുടെ ആവിർഭാവം.
3. നാം അധിവസിക്കുന്ന വാസ്തവികലോകത്തിലും മനസ്സൃഷ്ടമായ സങ്കല്പലോകത്തിലും നമുക്കുള്ള കൗതുകം: നാം മാംസചക്ഷുസ്സുകൊണ്ടോ സങ്കല്പദൃഷ്ടികൊണ്ടോ കണ്ടിട്ടുള്ള വസ്തുക്കളേപ്പറ്റി അന്യന്മാരോടു പറയുന്നതിനു് സ്വയം പ്രേരിതരായി ഭവിക്കുന്നു. ആ പ്രേരണയിൽനിന്നാണു് വർണ്ണനാപരങ്ങളായ സാഹിത്യഗ്രന്ഥങ്ങൾ ഉത്ഭവിക്കുന്നതു്.
4. രൂപവിശേഷങ്ങളിൽ നമുക്കുള്ള പ്രതിപത്തി: രാമണീയകവിശേഷങ്ങളെക്കണ്ടു് ആസ്വദിക്കുന്നതിനു ശക്തിയുള്ളവർ തങ്ങളുടെ ആശയങ്ങൾക്കു് ചമൽക്കാരകാരകമാകുംവണ്ണം വിചിത്രവേഷങ്ങൾ നൽകുന്നതിനു പ്രേരിതരായി ഭവിക്കുന്നു. അതുകൊണ്ടാണ് സാഹിത്യം ഒരു കലയായിത്തീർന്നതു്.
1.3 സാഹിത്യത്തിന്റെ വിശിഷ്ടഗുണങ്ങൾ
ഒന്നാമതായി സാഹിത്യം സുകുമാരകലകളിൽവെച്ചു് ഏറ്റവും ഉൽകൃഷ്ടമാകുന്നു. കേവലം ലൗകികമെങ്കിലും, ശീഘ്രഗ്രാഹിയായ ഒരുവന്റെ ശ്രദ്ധയ്ക്കു വിഷയീഭവിക്കുന്നതുവരെ മറഞ്ഞുകിടക്കുന്ന ഏതെങ്കിലും പരമാർത്ഥ തത്വത്തിന്റേയും രാമണീയകവിശേഷത്തിന്റേയും പ്രതിഫലനത്തേയാണു് നാം കവിത എന്നു പറയുന്നതു്. കൊയ്ത്തുകഴിഞ്ഞു പാടത്തുനിന്നു ചേറുപുരണ്ടുവരുന്ന കൃഷിവലകന്യകയെ എത്രയോപേർ കണ്ടിരിക്കും. പക്ഷേ, കവിയും ചിത്രകാരനും മാത്രമേ ആ വികൃതരൂപത്തിൽ മറഞ്ഞുകിടക്കുന്ന രാമണീയകവിശേഷത്തേയും സത്യത്തേയും കാണുന്നുള്ളു. കവിയുടെ ഹൃദയത്തിൽ ആ കന്യക എങ്ങനെ പ്രതിഫലിച്ചിരിക്കുന്നുവെന്നു നോക്കുക.
മൂടില്ലാത്തൊരു മുണ്ടുകൊണ്ടു മുടിയും മൂടീട്ടു വൻ കറ്റയും
ചൂടിക്കൊണ്ടരിവാൾ പുറത്തു തിരുകീ പ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻ കച്ചയുടുത്തു മേനി മുഴുവൻ ചേറും പുരണ്ടിപ്പൊഴീ-
പാടത്തുന്നു വരുന്ന നിൻ വരവുകണ്ടേറെക്കൊതിക്കുന്നു ഞാൻ.
ആയിരത്തിൽ ഒരാൾ എങ്കിലും ആ സാധുസ്ത്രീയുടെ ഹൃദയത്തിൽ നിഷ്കപടമായ അദ്ധ്വാനത്തിന്റെയും, ആ വഴിക്കു ലഭിച്ച ജീവിതോപായത്തിന്റേയും ഫലമായി അങ്കുരിച്ച അലംഭാവത്തേയോ, ആനന്ദത്തേയോ, അവളിൽ നിന്നു സ്ഫുരിക്കുന്ന നിർവ്യാജമായ അദ്ധ്വാനമഹിമയേയോ കണ്ടിരിക്കുമോ?
സാഹിത്യത്തിന്റെ രണ്ടാമത്തേഗുണം അതിന്റെ വ്യഞ്ജകത്വം ആകുന്നു. “ഇവളാണോ ആ കണ്വപുത്രിയായ ശകുന്തള?” കാളിദാസൻ ഈ ചൂർണ്ണികയാൽ നമ്മുടെ കല്പനാശക്തിക്കു പുതുതായ ഒരു ലോകത്തിലേക്കു പ്രവേശിപ്പാനുള്ള ഒരു കവാടം തുറന്നുതരുന്നു.
സാർവകാലികത്വമാണു് സാഹിത്യത്തിന്റെ മൂന്നാമത്തെ ഗുണം. മനുഷ്യർ ജീവിതമത്സരത്തിൽ കുടുങ്ങി, ഭൗതികസുഖോപകരണ സമ്പാദനശ്രമത്തിൽ എത്രതന്നെ മുഴുകിയിരുന്നാലും രമണീയമായ വസ്തുക്കളേ നശിച്ചുപോവാൻ ഒരു കാലത്തും സമ്മതിക്കയില്ല. ഓരോ ഭാഷയിൽ അസംഖ്യം പുസ്തകങ്ങളും മാസികകളും അനുക്ഷണം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ടു്. അവയിൽ സൗന്ദര്യാവബോധത്തിനു് ഉതകുന്ന ഉത്തമഗ്രന്ഥങ്ങളോ ലേഖനങ്ങളോ നശിച്ചുപോകുന്നതായി കാണുന്നില്ല. ഈ വിഷയത്തിൽ സാഹിത്യത്തെ കൂലങ്ങൾ കുത്തിമറിയുന്ന ഒരു നദിയിലെ ജലത്തോടു താരതമ്യപ്പെടുത്താം. ഒഴുക്കിനു ശക്തിയുള്ളപ്പോൾ ജലം കലങ്ങിപ്പോകുന്നുവെങ്കിലും, അല്പകാലത്തിനുള്ളിൽ മാലിന്യം നിശ്ശേഷം നീങ്ങി, വീണ്ടും അച്ഛസ്ഫടികസങ്കാശമായിത്തീരുന്നു. അന്തസ്സാരവിഹീനമായ ക്ഷുദ്രവസ്തുക്കൾ ഏതാനും ദിവസത്തേയ്ക്ക് പൊന്തിക്കിടന്നശേഷം എവിടയോ ചെന്നു് അടിയുന്നു. ചെളി അടിയിൽ ചെന്നു് ഉറഞ്ഞുപോകുകയും ചെയ്യുന്നു.
സാഹിത്യത്തിന്റെ നാലാമത്തെ ഗുണം സാർവ്വജനീനത്വമാണു്. നാം സംസ്കൃതസാഹിത്യം, തമിൾസാഹിത്യം എന്നിങ്ങനെ വേർതിരിച്ചു പറയാറുണ്ടെങ്കിലും നല്ല സാഹിത്യഗ്രന്ഥങ്ങൾക്കു് എല്ലാ ദേശക്കാരുടെയും ഹൃദയത്തെ ആവർജ്ജിക്കാനുള്ള ശക്തിയുണ്ടു്. ഉത്തമസാഹിത്യം നാലു എലുകകൾക്കുള്ളിൽ ഒതുങ്ങിരിക്കയില്ല; അതിനു് ജാതിഭേദമോ വർഗ്ഗഭേദമോ ഇല്ല. അത് സർവ്വലോകസാധാരണമായ രതി, ഉത്സാഹം, ശോകം ഇത്യാദി ഭാവങ്ങളെക്കൊണ്ടു് ഉപജീവിക്കുന്നതിനാൽ സർവ്വജനങ്ങളുടേയും ഹൃദയത്തിൽ അതിനു പ്രവേശമുണ്ടു്.
1.4 സാഹിത്യത്തിന്റെ പ്രയോജനം
സാഹിത്യം സുകുുമാരകലയാണെന്നു പറഞ്ഞതുകൊണ്ടു തന്നേ അതിന്റെ പരമമായ പ്രയോജനം ഹൃദയോല്ലാസമാണെന്നു് ഊഹിക്കാം. സൗന്ദര്യാവബോധത്തെ ഉത്തേജിപ്പിക്കുന്ന സകല വസ്തുക്കളും ഹൃദയാനന്ദകരങ്ങളാണു്. സാഹിത്യം നമ്മേ പുതുതായ ഒരു ലോകത്തിൽ പ്രവേശിപ്പിച്ചു് സങ്കല്പശക്തിക്കു് ഉന്മേഷം നൽകുന്നതിനാൽ അതിനു് സംസ്കാരകാരകത്വം എന്നൊരു പ്രയോജനം കൂടിയുണ്ടു്. കാന്താസമ്മിതത്വേന ഉപദേശിച്ചു് അതു നമുക്കു ധർമ്മാധർമ്മവിവേകവും നൽകുന്നു. അതിനുംപുറമേ സാഹിത്യത്തിലാണു് ഒരു ജനമണ്ഡലത്തിന്റെ ആദർശങ്ങളേയും ചിന്താവികാരാദികളേയും സൂക്ഷ്മമായി രേഖപ്പെടുത്തിക്കാണുന്നതു്. ചരിത്രത്തിൽ അവരുടെ ബാഹ്യവ്യാപാരങ്ങളെ മാത്രമേ വിവരിച്ചുകാണുകയുള്ളു. കേരളീയരുടെ ആദിമചരിത്രം വായിച്ചാൽ അവർ പരസ്പരം മത്സരിച്ചു് സ്വാധികാരസ്ഥാപനത്തിനായി ശണ്ഠ കൂടിക്കൊണ്ടിരുന്ന ഒരുകൂട്ടം സ്വാർത്ഥപരന്മാരാണെന്നു മാത്രം മനസ്സിലാക്കാം. അവരെപ്പറ്റി യഥാർത്ഥ വിവരങ്ങൾ അറിയേണമെങ്കിൽ വടക്കൻപാട്ടുകളോ, നമ്പ്യാരുടെ കൃതികളോ വായിക്കണം. അവയിൽ കേരളീയജീവിതത്തിന്റെ നാനാമുഖങ്ങളും വിശദമായി പ്രതിഫലിച്ചുകാണും. അതുകൊണ്ടാണു് സാഹിത്യം ചരിത്രത്തേക്കാൾ ഗൗരവമുള്ളതും വിജ്ഞാനപ്രദവുമാണെന്നു് “അരിസ്റ്റോട്ടൽ” എന്ന മഹാൻ അഭിപ്രായപ്പെട്ടിരിക്കുന്നതു്.
കാവ്യം യശസേഽർത്ഥകൃതേവ്യവഹാരവിദേശിവേദരക്ഷതയേ
സദ്യഃ പരനിർവൃതയേ കാന്താസമ്മിതദയോപദേശയുജേ.
എന്നിങ്ങനെ മമ്മടാചാര്യർ കാവ്യപ്രയോജനങ്ങളേ വിവരിക്കുന്നു. ഇവയിൽ യശസ്സും അർത്ഥവും കാവ്യകൃത്തുക്കളെ സംബന്ധിക്കുന്നതാണു്. ശിവേതരക്ഷതി വായനക്കാർക്കും ഉണ്ടാകാവുന്നതുതന്നെ. എന്നാൽ ലോകവ്യവഹാരജ്ഞാനവും, പരനിർവൃതിയും, ചിത്തസംസ്കാരവും ആണു് വായനക്കാർക്കുള്ള പ്രധാന പ്രയോജനങ്ങൾ. ആചാര്യർതന്നെ മുകളിൽ ഉദ്ധരിച്ചിട്ടുള്ള പദ്യത്തിന്റെ വൃത്തിയിൽ പറഞ്ഞിരിക്കുന്നതു് ഇങ്ങനെയാണു്. ‘സകല പ്രയോജന മൗലിഭൂദം സമനന്തരമേവ രസാസ്വാദനസമുൽഭൂതം വിഗളിത വേദ്യാനന്തരമാനന്ദം…’
ഇതിൽനിന്നും, കാവ്യത്തിന്റെ പരമമായ പ്രയോജനം തഛ്ശ്രവണാനന്തരമുണ്ടാകുന്ന പരമാനന്ദമാണെന്നു വ്യക്തമാകുന്നു.
1.5 സാഹിത്യത്തിന്റെ വിഷയങ്ങൾ
സാഹിത്യവിഭാഗത്തെപ്പറ്റി ആലോചിക്കുന്നതിനുമുമ്പായി അതിന്റെ വിഷയങ്ങളെപ്പറ്റി അല്പം പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
1. വ്യക്തിഗതമായ അനുഭവങ്ങൾ:അതായതു് ഒരുവന്റെ ആന്തരവും ബാഹ്യവും ആയ ജീവിതവൃത്തികളുടെ സമവായം.
2. മനുഷ്യൻ എന്ന നിലയിൽ മനുഷ്യന്നുണ്ടാകുന്ന അനുഭവങ്ങൾ:അതായതു് ജനനമരണാദികൾ, സുകൃതദുഷ്കൃങ്ങൾ, വിധിനിശ്ചയങ്ങൾ, ഈശ്വരൻ, ഈശ്വരനുമായുള്ള ബന്ധം, ഇത്യാദി വിഷയങ്ങളേ സംബന്ധിക്കുന്ന മഹത്തരങ്ങളായ പ്രമേയങ്ങൾ.
3. മനുഷ്യന്റെ സാമുദായികബന്ധങ്ങൾ:സമുദായാംഗമെന്നുള്ള നിലയിൽ ചെയ്യുന്ന കർമ്മങ്ങൾ മുതലായവ.
4. ബഹിർല്ലോകവും മനുഷ്യനു് അതിനോടുള്ള ബന്ധവും.
5. കലാനിർമ്മാണത്തിനായി മനുഷ്യൻ ചെയ്യുന്ന പ്രയത്നങ്ങൾ. ഇവയഞ്ചുമാണു് സാഹിത്യത്തിന്റെ പ്രധാനവിഷയങ്ങൾ.
1.6 സാഹിത്യവിഭാവങ്ങൾ
സാഹിത്യത്തെ രൂപമനുസരിച്ചു് ഗദ്യം, പദ്യം, മിശ്രം എന്നു് പൊതുവേ മൂന്നായി വിഭജിക്കാം. ഛന്ദോനിബദ്ധവും ചമല്ക്കാരകാരകവുമായിട്ടുള്ളതു് പദ്യസാഹിത്യം.
ഛന്ദോരഹിതവും ചമൽക്കാരകാരകവുമായ സാഹിത്യം ഗദ്യസാഹിത്യം.
ഇതു രണ്ടും കലർന്നതു് മിശ്രം.
1.7 സാഹിത്യത്തെ സ്വഭാവമനുസരിച്ചും വേർതിരിക്കാം.
ആത്മാവിഷ്കാരകമായ സാഹിത്യം: ഗാനാത്മകഖണ്ഡകാവ്യങ്ങൾ (Lyrics), വിലാപകാവ്യങ്ങൾ (Elegies), ഉപന്യാസങ്ങൾ, കലാനിരൂപണങ്ങൾ ഇവയിൽനിന്നാണു് ഗ്രന്ഥകാരന്റെ സ്വാഭിപ്രായങ്ങളും വികാരങ്ങളും തെളിഞ്ഞുകാണുന്നതു്. അതായതു് അയാൾ ഇത്തരം കൃതികളിൽ ഏറെക്കുറെ അന്തർമ്മുഖനായി കാണപ്പെടുന്നു.
ഗ്രന്ഥകാരൻ അന്തർമുഖനാവാതെ ബാഹ്യമായ മനുഷ്യലോകത്തേക്കു് മനസ്സിനെ വ്യാപരിപ്പിക്കുമ്പോൾ ഉണ്ടാവുന്ന സാഹിത്യം: ചരിത്രം, ജീവനവൃത്താന്തം, ഉപാഖ്യാനം, ഇതിഹാസം, ആഖ്യായികകൾ മുതലായവ ഈ ഇനത്തിൽപ്പെടുന്നു.
വർണ്ണനാപരമായ സാഹിത്യം.
1.8 സാഹിത്യത്തിന്റെ പ്രധാന അംശങ്ങൾ നാലാണു്
1. ബൗദ്ധാംശം (ഒരു വിഷയത്തെ പ്രതിപാദിക്കുന്നതിനിടയിൽ ഗ്രന്ഥകാരൻ ചെയ്യുന്ന വിമർശനങ്ങൾ)
2. ഭാവവിശിഷ്ടമായ അംശം. ഇതാണു് രസരൂപത്തിൽ വായനക്കാർക്കു് അനുഭവപ്പെടുന്നതു്. കവി സമാധിയിൽ ഉദ്ദീപ്തമാകുന്ന രതിശോകാദിഭാവങ്ങളത്രേ വാങ്മുഖേന ബഹിർഗ്ഗമിച്ചു് ശ്രോതാക്കളുടേയോ പാഠകന്മാരുടേയോ ഹൃദയത്തിൽ ശൃംഗാരാദിരസങ്ങളായി അനുഭവപ്പെടുന്നതു്.
3. സാങ്കല്പികം: ഇതിനേയാണു് നാം ഭാവനാശക്തിയെന്നു വ്യവഹരിക്കുന്നതു്.
4. സാങ്കേതികം: രചനാസാമർത്ഥ്യം, രീതി, ഗുണം ഇവയെല്ലാം സാങ്കേതികാംശങ്ങളാകുന്നു. സാങ്കേതികാംശത്തിൽ ന്യൂനത വന്നാൽ കാവ്യത്തിനു് ദോഷം സംഭവിക്കും. സന്ദേശകാവ്യത്തിനു് മന്ദാക്രാന്തവൃത്തം തിരഞ്ഞെടുത്ത കവി, ശാകുന്തളത്തിൽ, ദുഷ്യന്തൻ ആശ്രമമൃഗങ്ങളുടെ നേർക്കു ശരം പ്രയോഗിക്കുന്നതിനു് ഒരുമ്പെടുന്നതിനെ തടയാനായി വന്ന ഋഷികളെക്കൊണ്ടു പറയിക്കുന്നതു് “നഖലു നഖലു” ഇത്യാദി ദ്രുതഗതിയായ ഒരു വൃത്തത്തിലാണു്. അതിനെ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് “അതിക്രൂരം ബാണം” എന്നിങ്ങനെ ഇഴഞ്ഞവൃത്തത്തിൽ തർജ്ജിമചെയ്തിട്ടുള്ളതു് അനുചിതമായിപ്പോയി എന്നു് ചിലർ ആക്ഷേപിക്കുന്നതും പ്രസ്താവയോഗ്യമത്രേ.
മമ്മടാചാര്യർ കവിക്കുണ്ടായിരിക്കേണ്ട ഗുണങ്ങളെ ഇപ്രകാരം പരിഗണിച്ചിരിക്കുന്നു.
“ശക്തിർന്നിപുണതാ ലോകശാസ്ത്രകാവ്യോദ്യവേക്ഷണാൽ
കാവ്യജ്ഞശിക്ഷയാഭ്യാസ ഇതി ഹേതുസ്തദുത്ഭവേ.”
ശക്തി, ലോകശാസ്ത്രകാവ്യാദികളുടെ അവേക്ഷണംകൊണ്ടു സിദ്ധിക്കുന്ന നിപുണത, കാവ്യജ്ഞന്മാരുടെ ഉപദേശത്താലുണ്ടാവുന്ന അഭ്യാസം ഇവ മൂന്നും കാവ്യത്തിന്റെ ഉല്പത്തിക്കുള്ള ഹേതുക്കളാണു്. ഇതിൽ ശക്തിയെന്നു പറയുന്നതു് പ്രതിഭാ വിലാസത്തെയാകുന്നു. ലോചനകാരൻ പ്രതിഭയേ,
“പ്രതിഭാ അപൂർവവസ്തുനിർമ്മാണക്ഷമാ പ്രജ്ഞ” എന്നു നിർവ്വചിച്ചിരിക്കുന്നു. ഇങ്ങനെ നോക്കിയാൽ കാവ്യകാരനു് വാസനാരൂപമായ ശക്തിയും വ്യുല്പത്തിദാർഢ്യവും അവശ്യമുണ്ടായിരിക്കേണ്ടതാണു്. ബൗദ്ധവും സാങ്കേതികവും ആയ അംശങ്ങൾ വ്യുല്പത്തിയുടെ ഫലങ്ങളാകുന്നു. ബാക്കിയുള്ളവ ശക്തിജന്യങ്ങളത്രേ. സർ വില്യം ടെമ്പിൾ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
“കാവ്യം പ്രതിഭാശക്തിയുടെ സന്താനമാണെന്നുവരികിലും, അതിനു് പരിപുഷ്ടിയും അവയവസന്നിവേശത്താലുണ്ടാകുന്ന സൗന്ദര്യവും വരേണമെങ്കിൽ അഭ്യാസത്താൽ നിയന്ത്രിക്കാതെ തരമില്ല.”
1.9 സാഹിത്യചരിത്രം
നാം ഒരു പുസ്തകം എടുത്താൽ, അതിന്റെ ഗ്രന്ഥകർത്താവിനെപ്പറ്റി ചിന്തിക്കുക സാധാരണമാണല്ലോ. അതുപോലെതന്നെ ഒരു ഗ്രന്ഥകർത്താവിനെക്കുറിച്ചു ചിന്തിക്കുമ്പോൾ നമ്മുടെ വിചാരഗതി അയാൾ ജീവിച്ചിരിക്കുന്ന കാലത്തിലേക്കും, അയാൾ ഉൾപ്പെട്ട ജനമണ്ഡലത്തിലേക്കും കടക്കുന്നു. ഏതെങ്കിലും ഒരു ഭാഷയിലെ സാഹിത്യമെന്നു പറയുന്നതു്, അതു സംസാരിച്ചുവരുന്ന ജനതയുടെ മനോഗതികളുടേയും സ്വഭാവത്തിന്റേയും കാലന്തോറും ഉത്തരോത്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആവിഷ്ക്കരണത്തേയാണു്. അതുകൊണ്ടു് സാഹിത്യപഠനം ഒരുമാതിരി ലോകസഞ്ചാരമാണെന്നുപറയാം. അതു ഭിന്നജനതകളുടെ മനസ്സഞ്ചയങ്ങളിൽക്കൂടി യഥേച്ഛം സഞ്ചരിക്കുന്നതിനു നമ്മെ സമർത്ഥന്മാരാക്കിത്തീർക്കുന്നു. അതുകൊണ്ടു് സാഹിത്യം ചരിത്രത്തിന്റെ ഒരു അനുബന്ധവും വ്യാഖ്യാനവുമാണെന്നു സിദ്ധിക്കുന്നു.
അധ്യായം 2
2. കേരളവും കൈരളിയും
സാഹിത്യത്തിനു ഭാഷയോടും അതു സംസാരിച്ചുവരുന്ന ജനമണ്ഡലത്തോടും അഭേദ്യമായ ഒരു സംബന്ധമുണ്ടെന്നു് ഒന്നാം അദ്ധ്യായത്തിൽനിന്നു വിശദമാകുന്നു. ആ സ്ഥിതിക്കു് കേരളത്തിന്റേയും കൈരളിയുടേയും ചരിത്രത്തെപ്പറ്റിയും ഇവിടെ അല്പം പ്രസ്താവിക്കാതെ തരമില്ല.
‘കേരള’ശബ്ദത്തെ കേരളൻ എന്ന ചേരരാജാവിന്റെ പേരിൽനിന്നു ചിലർ വ്യുല്പാദിപ്പിക്കുന്നു. പ്രാചീനകാലങ്ങളിൽ രാജ്യത്തിന്റെ പേരുചൊല്ലി രാജാവിനെ വിളിക്കുക പതിവായിരുന്നതല്ലാതെ [1] മറിച്ചുകണ്ടിട്ടില്ലാത്തതുകൊണ്ടു് ഈ വ്യുല്പത്തി ശരിയാണെന്നു തോന്നുന്നില്ല. കേരവൃക്ഷം ധാരാളം ഉള്ള ദേശമായതുകൊണ്ടു് കേരളമെന്നുപേർ സിദ്ധിച്ചുവെന്നാണു് ചില പണ്ഡിതന്മാരുടെ മതം.
ഏതു ശബ്ദത്തേയും സംസ്കൃതത്തിൽനിന്നു് വ്യുല്പാദിപ്പിക്കുന്നതിനു് അവർക്കു പൊതുവേ ഒരു പ്രവണതയുള്ള സ്ഥിതിക്കു് ഇതിനെപ്പറ്റി അത്ഭുതപ്പെടാനില്ല. പക്ഷേ, ചരിത്രം ഈ വ്യുല്പത്തിയെ ലേശംപോലും അനുകൂലിക്കുന്നില്ലെന്നു വ്യസനപൂർവ്വം പറയേണ്ടിയിരിക്കുന്നു. കേരവൃക്ഷം ഇവിടെ കൊണ്ടുവന്നതു് ഈഴവരാണെന്നാണു് ഐതിഹ്യം. അവർ കേരളത്തിൽ പ്രവേശിച്ചതു് ക്രിസ്ത്വബ്ദം ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങളുണ്ടു്. അവർക്കു് തീയ്യർ, ഈഴവർ, ചോവർ എന്നു പലേ പേരുകൾ കാണുന്നു. അവയിൽ ‘ഈഴവ’ശബ്ദം ‘സിംഹള’പദത്തിന്റെ, തത്ഭവമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടു്. തീയശബ്ദം ‘ദ്വീപർ’ എന്നതിന്റെ തത്ഭവമാണെന്നു ചിലർ പറയുന്നു. ഈ വ്യുല്പത്തി ശരിയാണെങ്കിൽ, രണ്ടു ശബ്ദങ്ങളും സംസ്കൃതത്തിൽനിന്നു നേരെ വന്നതാണെന്നു വിചാരിക്കുന്നതിനേക്കാൾ പാലിയിൽക്കൂടി കടന്നുവന്നതാണെന്നു വിചാരിക്കുന്നതാണു് അധികം യുക്തിയുക്തമെന്നുതോന്നുന്നു. ഈഴവർ ആദ്യകാലത്തു് ബുദ്ധമതാനുയായികളായിരുന്നുവെന്നാണു് ഊഹിക്കപ്പെട്ടിരിക്കുന്നതു്. ‘ചോവ’ ശബ്ദംതന്നെ ആ ഊഹത്തെ ബലപ്പെടുത്തുന്നു. ചോവൻ (ചേവൻ) എന്നതു് സേവകൻ എന്ന പദത്തിൽനിന്നും ഉത്ഭവിച്ചതായിരിക്കണം. എങ്ങനെ ആയാലും, ക്രിസ്ത്വബ്ദം ഒന്നാംനൂറ്റാണ്ടിൽ കേരളത്തിൽ കേരവൃക്ഷങ്ങൾ കണികാണ്മാൻപോലും ഉണ്ടായിരുന്നില്ല. അക്കാലത്ത് ഗ്രീക്കുഭാഷയിൽ എഴുതപ്പെട്ട ‘പെരിപ്ലസ്’ എന്ന ഗ്രന്ഥത്തിൽ കേരളത്തെപ്പറ്റി പലേ വിവരങ്ങൾ ചേർത്തിട്ടുണ്ടു്. ഈ നാട്ടിലെ ‘കല്പവൃക്ഷ’മെന്നു സുവിഖ്യാതമായ (?) ‘കേരളത്തെ’പ്പറ്റിമാത്രം ഒന്നും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടു്? ഇതുപോലെതന്നെ മറ്റുചില പാശ്ചാത്യഭൂസഞ്ചാരികളും കേരളത്തെപ്പറ്റി ഒന്നും മിണ്ടീട്ടില്ല. ആറാംശതവർഷത്തിൽ കേരളം സന്ദർശിച്ച ഒരു സഞ്ചാരി അതിനെ ‘ആർശില്യ’എന്നപേരിൽ ഭംഗിയായി വിവരിച്ചുകാണുന്നുമുണ്ടു്. കേരളോല്പത്തിയിൽ പറഞ്ഞിരിക്കുന്ന കഥ വിശ്വസിക്കാമെങ്കിൽ ഭാസ്കരരവിവർമ്മപ്പെരുമാളുടെ കാലത്തായിരിക്കണം ഈഴവർ കേരളത്തിൽ കടന്നുകൂടിയതു്. പക്ഷേ സ്ഥാണുരവിഗുപ്തപ്പെരുമാളുടെ ഒരു താമ്രശാസനത്തിൽ ഈഴവരുടെ ഒരു യോഗത്തെപ്പറ്റിയും അവരുടെ ചില അവകാശങ്ങളെപ്പറ്റിയും പ്രസ്താവിച്ചുകാണുന്നതുകൊണ്ടു്, അക്കാലത്തിനുമുമ്പുതന്നെ അവർക്കു പറയത്തക്ക പ്രാബല്യം കേരളത്തെപ്പറ്റി (???) അശോകന്റെ ലേഖനങ്ങൾ മുതലായവയിലും പ്രസ്താവങ്ങൾ കാണുന്നസ്ഥിതിക്കു് കേരശബ്ദത്തേക്കാൾ കേരളശബ്ദത്തിനു പഴക്കമുണ്ടെന്നു നിശ്ശംശയം പറയാം. കേരത്തിനു ചേരരാജ്യത്തെ മരമെന്നേ അർത്ഥമുള്ളു. ഈ ആഗമത്തെ ചെരട്ട, കരിക്കു്, ചകിരി ഇത്യാദി കേരസംബന്ധമായ പദങ്ങൾ അനുകൂലിക്കുന്നുമുണ്ടു്. മലയാളത്തിലെ ചകാരം കർണ്ണാടകത്തിലും വിരളമായി തമിഴിലും ‘ക’ കാരരൂപത്തിൽ കാണാറുമുണ്ടു്. ചീര, കീര; ചില, കെലവു; ചെറു, കെറു ഇത്യാദി ഉദാഹരണങ്ങൾ കാണുക. ഇങ്ങനെ നോക്കിയാൽ ചേരക്കായു്, കരിക്കായും; ചേരച്ചട്ട, ചെരട്ടയായും; ചേരി ചകിരിയായും പിന്നീടു കയറായും പരിണമിച്ചതാണെന്നു വിചാരിക്കുന്നതിൽ അസാംഗത്യമില്ല. തേങ്ങ എന്ന പദത്തിനു തെൻകായു് എന്നാണർത്ഥം. പ്രസ്തുതപദം തെങ്ങിന്റെ ഉല്പത്തിസ്ഥാനത്തേയാണു കാണിക്കുന്നതു്.
ഭാരതത്തിലും അശോകന്റെ ശാസനങ്ങളിലും മറ്റും കേരളശബ്ദം കണ്ടുവരാറുള്ളതുകൊണ്ടും ഈ നാടിനെ സ്ഥാണുരവിഗുപ്തപ്പെരുമാളിന്റെ കാലംവരെ ‘അളതേയം’ എന്നുവിളിച്ചുവന്നതുകൊണ്ടും ചേരദേശത്തിന്റെ അളം എന്നു് ഈ പദത്തെ വിശേഷിപ്പിക്കുന്നതാണു് യുക്തം. അളം എന്നാൽ അനൂപപ്രദേശം എന്നത്രേ അർത്ഥം. ഗുണ്ടർട്ടുസായ്പു് ചേരളം എന്നൊരുപദം തന്റെ അകാരാദിയിൽചേർത്തിട്ടുമുണ്ടു്. ചോളരാജാവായ രാജകേസരിവർമ്മൻ ‘വീരപാണ്ഡ്യ ചേരള ചോള ലങ്കാ’ദി ദേശങ്ങളെ പിടിച്ചടക്കിയതായി തഞ്ചാവൂർ ജില്ലയിൽനിന്നും കിട്ടിയ ഒരു താമ്രശാസനത്തിൽ പറഞ്ഞിരിക്കയും ചെയ്യുന്നു.
കേരളം പരശുരാമനിർമ്മിതമാണെന്നു പറയുന്ന ഐതിഹ്യത്തിൽ വല്ല സത്യവും ഉണ്ടെങ്കിൽ അതു് ഇത്രമാത്രമേയുള്ളൂ. അദ്ദേഹം ആയിരിക്കാം കേരളത്തിൽ ആര്യബ്രാഹ്മണരെ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതു്. അദ്ദേഹം കൊണ്ടുവന്ന ബ്രാഹ്മണർ നാഗങ്ങളെക്കണ്ടു തിരിച്ചുപോയെന്നും, പിന്നീടു കൊണ്ടുവന്നവരും ഓടിക്കളയാതിരിപ്പാനായി അവർക്കു മുൻകുടുമവെച്ചുവെന്നും ഒരു ഐതിഹ്യമുണ്ടു്. നാഗങ്ങൾ ഇന്ത്യയുടെ എല്ലാഭാഗങ്ങളിലും വിശേഷിച്ചു് ആര്യന്മാരുടെ ആദ്യനിവേശസ്ഥാനങ്ങളിലും ഉണ്ടായിരുന്നസ്ഥിതിക്കു് അവർ പാമ്പുകളെക്കണ്ടു് ഭയപരവശരായിച്ചമഞ്ഞുവെന്നു വിചാരിക്കുന്നതിനേക്കാൾ അക്കാലത്തെ നാടുവാഴികളും, (???) പ്രബലന്മാരായിരുന്ന നായന്മാരെപേടിച്ചു് ഓടിപ്പോയതാണെന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിച്ചതു്. അല്ലാത്തപക്ഷം മുൻകുടുമവെച്ചതുകൊണ്ടുമാത്രം അവർക്കു തിരിച്ചുപോകാൻ സാധിക്കാതെ വന്നു എന്നുവരണം. വീണ്ടും മുൻകുടുമമാറ്റി പിൻകുടുമയാക്കുന്നതിനു സാധിക്കാത്തവണ്ണം അത്ര ബാലിശന്മാരായിരുന്നുവെന്നു് നമ്പൂതിരിബ്രാഹ്മണരെപ്പറ്റി അറിവുള്ളവരാരും സമ്മതിക്കയില്ല. ഇന്നും അവരുടെ ബുദ്ധിശക്തിയെ കേരളീയർ വാഴ്ത്തിക്കൊണ്ടുതന്നെ ഇരിക്കുന്നു. സംഖ്യാബലം ഇല്ലാതിരുന്ന മലയാളബ്രാഹ്മണർ ഇന്നാട്ടുകാരുടെ വേഷവിശേഷങ്ങളും ആചാരങ്ങളും സ്വീകരിച്ചതു മുതൽക്കു് അവർക്കു് ഇവിടെ താമസം സുകരമായെന്നുമാത്രമെ ആ ‘കുടുമമാറ്റ’ക്കഥകൊണ്ടു മനസ്സിലാക്കേണ്ടതായുള്ളു.
നായന്മാരെ പൂർവ്വകാലങ്ങളിൽ നാഗന്മാരെന്നു വിളിച്ചുവന്നുവെന്നു വിചാരിക്കുന്നതിലും ചില ലക്ഷ്യങ്ങളുണ്ടു്. തെക്കൻദിക്കുകളിൽ പ്രചാരമുണ്ടായിരുന്ന ചില പാട്ടുകളിൽ ‘നാകന്മാ’രുടെ രൂപം, വേഷം, ആചാരമര്യാദകൾ മുതലായവയെപ്പറ്റി വിവരിച്ചിട്ടുണ്ടു്.
“നെടുമീശൈ വിരിമാറു തിടമേനി പടവാള
നീറണി നെറ്റി നേർന്തകോളരിമേത്തടം
പൊടിച്ചിതറി വമർത്തും നെടും തിടക്കൈ”
അതുപോലെതന്നെ ഒരു പഴയ വഞ്ചിപ്പാട്ടിൽ,
“അന്തിമന്തിരമോതും വേതിയോൻ
അന്തികാലേ കുളിച്ചകംപുക്കു്
അണിന്തപൂവാരിയഭിഷേകം ചെയ്തി-
ട്ടരളിപ്പുമാലചാർത്തവേ
തിത്തിമിം തിമിനെന്നു മുത്തളം
തിമിലച്ചെണ്ടയുംകൈമണി
തിമൃത്തക വിമൃതക്കൊമ്പൊടു
വീരാളൻ കുഴലൂതവേ.
കൊടികുടതഴയെടുത്തുശീവേലി
നടത്തവേ കോവിലകം പുക്കു
ഇരുകരങ്ങളും കവിച്ചു നാകന്മാര
തെരുതെരെത്തുതിമുഴക്കവേ
തെളുതെളെ നെറ്റിത്തടത്തിൽ നീറിട്ടു
നറുമലർ വാരിച്ചൊരിയവേ” ഇത്യാദി [2]
പക്ഷേ, ഈ നാഗന്മാർ ഉത്തരഭാരതത്തിൽനിന്നു് ഉപനിവേശിച്ചവരോ, അതോ അവരുടെ വീര്യപരാക്രമങ്ങളോർത്തു് നാഗന്മാരെന്നപേരു നമ്പൂതിരിമാർ നൽകിയതോ എന്നു തീർച്ചപ്പെടുത്തുന്നതു് ഇപ്പോൾ വിഷമമായിരിക്കുന്നു. ഇതിൽ രണ്ടാമത്തെ ഊഹമാണ് കുറെക്കൂടെ സംഗതമായിട്ടുള്ളതു്.
കേരളത്തിന്റെ എലുകകളേ സംബന്ധിച്ചും പലേ അഭിപ്രായവ്യത്യാസങ്ങൾ കാണുന്നുണ്ടു്. ഒരു കേരളോൽപത്തിയിൽ ഇപ്രകാരമാണു് പറഞ്ഞിരിക്കുന്നതു്:
“കന്യാകുമാരി ഗോകർണ്ണത്തിനിട നൂറ്റിഅറുപതുകാതം വഴി മലയാളം എന്ന ഭൂമി ചമച്ചു. അതു നാലു ഖണ്ഡമാക്കി. അതിൽ ഗോകർണ്ണത്തിൽനിന്നു തുടങ്ങി തുളുനാട്ടു പെരുമ്പുഴയോളം തുളുരാജ്യം; തുളുനാട്ടുപെരുമ്പുഴയ്ക്കു തെക്കു് പുതുപ്പട്ടണത്തോളം കൂപദേശം; പുതുപ്പട്ടണത്തിനുതെക്കു് കനാറ്റിപ്പാലത്തോളം കേരളം; കന്നറ്റിയിന്നു തെക്കു് കന്യാകുമാരിയോളം മൂഷികദേശമെന്നും ചൊല്ലുന്നു.” കാളിദാസൻ വേത്രവതി, ശരാവതി, കാളിനദി എന്നീ മൂന്നുനദികൾ കേരളത്തിലുള്ളതായി വർണ്ണിച്ചിരിക്കുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തു് കേരളത്തിൽ തെക്കെ കന്നടയും മലയാളജില്ലയിൽ ഒരംശവും ഉൾപ്പെട്ടിരിക്കണം. മഹാകൂടശിലാലേഖനത്തിൽ, കേരളത്തെ മൂഷികദേശത്തിൽനിന്നു വേർതിരിച്ചും പറഞ്ഞുകാണുന്നു. കൈവല്യനവനീതം എന്ന പഴയഗ്രന്ഥത്തിൽ മാത്രം ഗോകർണ്ണം മുതൽ കന്യാകുമാരിവരെയുള്ള പ്രദേശത്തിനു് കേരളം എന്ന പേർ നൽകിയിട്ടുണ്ടു്. ഈ അർത്ഥത്തിലാണു് ഇപ്പോൾ ഈ പദത്തെ ഉപയോഗിക്കാറുള്ളതും.
ആദിമകേരളീയർ ദക്ഷിണ പഥത്തിൽനിന്നും കേരളത്തിലിറങ്ങി കുടിപാർത്തവരാണ് എന്നാണു കരുതുന്നതു്. ‘നായർ’ ശബ്ദത്തെ ‘നാഗ’ ശബ്ദത്തിൽനിന്നോ ‘നായക’ ശബ്ദത്തിൽനിന്നോ വ്യുല്പാദിപ്പിക്കുന്നതു് ശരിയായിരിക്കുമോ എന്നു സംശയമാണു്. ‘നായർ’ ശബ്ദത്തിനു് ‘എജമാനൻ’ എന്നർത്ഥമേ ഉള്ളു. ഏതാണ്ടു് ഇതേ അർത്ഥം തന്നെയാണു് തമിൾ നാടുകളിലേ ‘നായ്ക്കനും’ തെലുങ്കുദേശത്തിലെ ‘നായിഡു’വിനും ഉള്ളതു്. ആര്യോപനിവേശത്തിനുമുമ്പു് നാടുവാണിരുന്നതു് ഇവരായിരുന്നതുകൊണ്ടു് ഈ പേർ സിദ്ധിച്ചതായിരിക്കണം. പേരിൽ കാണുന്ന ഈ സാദൃശ്യം അവർ ഒരുകാലത്തു് ഒരേവർഗ്ഗത്തിൽപ്പെട്ടവരായിരുന്നുവെന്നു കാണിക്കുന്നു. ഇതിനും പുറമേ മലയാളികൾ ‘കീഴു്’ ‘മേക്കു്’ എന്നീ പദങ്ങൾ ഉപയോഗിക്കുന്നതുനോക്കിയാൽ, അവർ സഹ്യാദ്രിക്കു അപ്പുറത്തുനിന്നു വന്നവരാണെന്നു കാണാം. ഇതിനും പുറമേ വേറൊരു ലക്ഷ്യമുള്ളതും പ്രസ്താവയോഗ്യമാണു്. ആര്യന്മാർ ‘അസുരന്മാരെന്നു’ ഗണിച്ചു വന്നവരുടെ കൂട്ടത്തിൽ ദ്രാവിഡരും ഉൾപ്പെടുന്നുണ്ടെന്നു് ആധുനികചരിത്രകന്മാർ സമ്മതിക്കുന്നുണ്ടു്. ദ്രാവിഡരിൽ പലരും അസുരരാജാക്കന്മാരുടെ പേരുകൾ സ്വീകരിച്ചുവരാറുള്ളതും, കേരളത്തിൽ ‘മഹാബലി’ യെ ആരാധിക്കുന്നതും ഈ ഊഹത്തിനു് അവഷ്ടാഭകമായിരിക്കുന്നുണ്ടു്. കേരളീയരാജാക്കന്മാർ മഹാബലി വംശക്കാരെന്നും ബാണവംശക്കാരെന്നും രണ്ടുതരത്തിൽപ്പെട്ടവരായിരുന്നുതാനും. മഹാബലിയേ-സത്യസന്ധത, ദാതൃത്വം ഈ സൽഗുണങ്ങൾക്കു് വിളനിലമായിരുന്ന മഹാബലിയേ- ആര്യന്മാർ വഞ്ചിച്ച് ഓടിച്ചതിന്റെ ശേഷം കേരളത്തിൽ വന്ന പുണ്യദിനത്തിന്റെ സ്മാരകമല്ലയോ ചിങ്ങമാസത്തിൽ തിരുവോണം എന്നു ശങ്കിപ്പാനും വഴിയുണ്ടു്. മഹാബലി ഉത്രാടംനാൾ രാത്രിയിൽ വരുമെന്നാണു് എല്ലാ പഴമക്കാരായ മലയാളികളുടേയും വിശ്വാസം. അതിനായി അവർ തൂത്തുതളിച്ചു് ഗൃഹം ശുചിയാക്കിവെയ്ക്കുന്നതു് ഇന്നും നടന്നുവരുന്നതാണല്ലോ.
കേരളത്തിനു് മലയാളം എന്ന പേരാണു് ഇന്നുള്ളവർക്കു് അധികംപത്ഥ്യമായിട്ടുള്ളതു്. അവരുടെ ഭാഷയ്ക്കു് മലയായ്മ, മലയാർമ, മലയാണ്മ എന്നിങ്ങനെയൊക്കെ പേരുകളുണ്ടായിരുന്നു.‘മലനാട്ടിനെ ആളുന്ന’വരുടെ ഭാഷയായതിനാൽ ഈ പേരു് വന്നുകൂടിയതായിരിക്കണം. ഇപ്പോൾ ‘പ്രാചീന’ഭാഷയെക്കുറിക്കുന്നതിനു മാത്രമേ ‘മലയാണ്മ’ എന്ന പേരു്, അറബികളിൽനിന്നു സിദ്ധിച്ചതാണെന്നാണു് കാൽഡ്വൽ സായ്പിന്റെ മതം.
‘മലയാളഭാഷ’യുടെ ഉൽപത്തിയെപ്പറ്റിയാണു് ഇനി ചിന്തിക്കേണ്ടതു്. കോവുണ്ണിനെടുങ്ങാടി കേരളകൗമുദിയിലെ മംഗളപദ്യത്തിൽ,
“സംസ്കൃതഹിമഗിരി ഗളിതാ
ദ്രാവിഡ വാണികളിന്ദജാമിളിതാ
കേരള ഭാഷാഗംഗാ
വിഹാതുമേ ഹൃത്സരസ്വദാസംഗാ”
എന്നു പറഞ്ഞിരിക്കുന്നു: ഈ പദ്യത്തിനെ അദ്ദേഹം ഇങ്ങനെയാണു് വ്യാഖ്യാനിക്കുന്നതു്:
“സാക്ഷാൽ സംസ്കൃതമാകുന്നൊരു ഹിമവാങ്കൽനിന്നു് പുറപ്പെട്ടും, ദ്രാവിഡവാണി (എന്നാൽ, തമിഴു്, തെലുങ്കു്, കന്നടം,തുളു, മഹാരാഷ്ട്രാ ഈ പഞ്ചഭാഷകളിൽ പ്രധാനമായ തമിഴു്) ആകുന്ന കാളിന്ദിയോടും വാണിയാകുന്ന വാണി എന്നു് അന്തർഭവിച്ചിരിക്കുന്നതിനാൽ അന്തർവാഹിനിയായി മറ്റൊരു ദ്രാവിഡമാകുന്ന സരസ്വതീനദിയോടും ചേർന്നു ഇരിക്കുന്ന മലയാളഭാഷയാകുന്നൊരു ഗംഗ എന്റെ ഹൃദയമാകുന്ന സമുദ്രത്തിൽ നിരന്തരം പ്രവഹിച്ചുവിളയാടണം എന്നർത്ഥം.”
വീണ്ടും—
“ആര്യദ്രാവിഡവാഗ്ജാതാകേരളീയോക്തി കന്യകാ
ഏതൽസൂത്രവരാരോഹാ പ്രസൂതാ പ്രൗഢസമ്മതം”
എന്നു ഭാഷാഗമത്തെപ്പറ്റി ഒരു പദ്യം ചേർത്തിട്ടു് ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു.
“ആര്യവ്യവഹാരമെന്ന സംസ്കൃതത്തിന്റേയും ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ ദ്രാവിഡവാക്കെന്ന തമിഴിന്റേയും കലർപ്പിൽനിന്നുണ്ടായ ഈ കേരളഭാഷയാകുന്ന കന്യക ഈ വ്യാകരണമാകുന്നൊരു നേതാവിനോടുചേർന്നു് പ്രൗഢയായി മേലാൽ വിദ്വാന്മാരുടെ സന്തോഷമാകുന്നൊരു സന്തതിയെ പ്രസവിക്കേണമേ എന്നു താല്പര്യം.
ഇങ്ങനെ മലയാളഭാഷയുടെ പിതൃഭാവം സംസ്കൃതത്തിനും, മാതൃഭാവം ദ്രമിളത്തിനും അദ്ദേഹം നൽകിയിരിക്കുന്നു. ഈ അഭിപ്രായം മണിപ്രവാളത്തെ സംബന്ധിച്ചിടത്തോളം ശരിയാണെന്നല്ലാതെ ഭാഷയുടെ ഉൽപ്പത്തിയെ വിശദീകരിക്കുന്നതിനു് പര്യാപ്തമല്ല. ഗുണ്ടർട്ടുസായ്പു മലയാളഭാഷാവ്യാകരണത്തിന്റെ മുഖവുരയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“മലയാളഭാഷ ദ്രമിളം എന്നുള്ള തമിഴിന്റെ ഒരു ശാഖയാകുന്നു. അതു് തെലുങ്കു്, കർണ്ണാടകം, തുളു, കുടകു് മുതലായ ശാഖകളേക്കാൾ അധികം തമിഴരുടെ സൂത്രങ്ങളോടു് ഒത്തുവരികയാൽ ഉപഭാഷയത്രേ.” ഏകദേശം ഈ മതത്തെത്തന്നെ ഭാഷാപരികർത്താവും സ്വീകരിക്കുന്നു.
മലയാളം സംസ്കൃതത്തിൽനിന്ന് ഉത്ഭവിച്ചതാണെന്നു വിശ്വസിക്കുന്നവർ ഇന്നു് അപൂർവ്വമാണെങ്കിലും അങ്ങനെയും ചിലരുണ്ടെന്നു പറയാതെ തരമില്ല. രണ്ടുഭാഷകളുടെ ജന്യജനകഭാവം നിർണ്ണയിക്കുന്നതിനു് ഭാഷാശാസ്ത്രജ്ഞന്മാർ നിശ്ചയിച്ചിട്ടുള്ള ഏതു തോതുകൾവെച്ചു നോക്കിയാലും ഈ വാദം നില്ക്കയില്ല. “ആദിയിൽ വാക്കുമുണ്ടായി (പ്രണവ)” എന്നിങ്ങനെ ക്രൈസ്തവവേദപുസ്തകത്തിൽ കാണുംപോലെ ‘ആദിയിൽ സംസ്കൃതമുണ്ടായി’ എന്നിങ്ങനെ ഒരു ചൂർണ്ണിക എല്ലാ ഭാഷകളുടേയും ചരിത്രത്തിന്റെ ആദിയിൽ ചേർത്തുകാണാനാഗ്രഹിക്കുന്ന ഗീർവാണീഭക്തന്മാരിൽ യുക്തിയേക്കാൾ ഭക്തിയാണു് പ്രബലമായി കാണുന്നതു്.
1. ശരീരാവയവങ്ങളേയും, അവയുടെ വ്യാപാരങ്ങളേയും കുറിക്കുന്ന പദങ്ങൾ (കണ്ണു, ചെവി, നാക്കു്, മൂക്കു്, കാണുക, കേൾക്കു, തിന്നുക, മണക്കുക, ഇത്യാദി).
2.നമ്മുടെ ജീവിതോപകരണങ്ങളെക്കുറിക്കുന്ന പദങ്ങൾ (വീടു്, മുറ്റം, പുര, തീയു്, അരി, ചോറു്, നെല്ലു്, ഇത്യാദി).
3.നിത്യോപയോഗമുള്ള ജന്തുക്കളുടെ പേരുകൾ (നായ, ആടു്, മാടു്, കാള, കുതിര ഇത്യാദി).
4. ;ബന്ധുനാമങ്ങൾ (അമ്മ, മകൾ, തന്ത ഇത്യാദി).
5.സർവ്വനാമങ്ങളും അക്കങ്ങളും.
6. ;സാധാരണ ക്രിയകളെ കുറിക്കുന്ന ശബ്ദങ്ങൾ.
ഇവയെല്ലാം ദ്രാവിഡ സാധാരണങ്ങളാണു്.
വ്യാകരണസംബന്ധമായി നോക്കിയാലും സംസ്കൃതത്തിനും മലയാളത്തിനും തമ്മിലുള്ള വ്യത്യാസം പ്രകടമാകുന്നു.
1. മലയാളത്തിൽ ലിംഗഭേദം അർത്ഥാനുരൂപമായിട്ടാണു് ചെയ്തിരിക്കുന്നതു്. സംസ്കൃതത്തിൽ അങ്ങനെയല്ല. സംസ്കൃതത്തിൽ ‘അസി’ശബ്ദാപുല്ലിംഗം. മലയാളത്തിലൊ ‘വാൾ’ നപുംസകമാണു്. ‘ദാരാഃ’ എന്ന ശബ്ദം സംസ്കൃതത്തിൽ പുല്ലിംഗമാണെങ്കിലും ‘ഭാര്യ’ എന്നാണർത്ഥം. അതേ അർത്ഥത്തിലുള്ള കളത്രം നപുംസകവുമാണു്.
2. സംസ്കൃതത്തിലെപ്പോലെ മലയാളത്തിൽ ദ്വിവചനം ഇല്ല.
3. മലയാളത്തിൽ വിശേഷണവിശേഷങ്ങൾക്കു് സംസ്കൃതത്തിലെപ്പോലെ ലിംഗവിവേചനപ്പൊരുത്തമില്ല.
‘സത്യവാൻബാലകഃ; സത്യവതിബാലികഃ; സത്യവസന്തഃ ബാലകാഃ’ ഇങ്ങനെയാണു് സംസ്കൃതത്തിൽ. മലയാളത്തിലോ ‘നേരുള്ള കുട്ടി, നേരുള്ള പെണ്ണു് ഇങ്ങനെ മതി’.
പക്ഷേ, ക്രിയയോടു് ലിംഗപ്രത്യയം ചേർക്കുന്ന പതിവു് സംസ്കൃതത്തിലില്ലെങ്കിലും മലയാളത്തിലുണ്ടു്.
‘അറിവേനഹമാർഷമാം പ്രഭാവം’ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.
1. മലയാളത്തിൽ, ക്രിയാശബ്ദങ്ങൾക്കു സംസ്കൃതത്തിലുള്ള പദവ്യവസ്ഥയില്ല.
2. ധാതുവിനോടു് പ്രത്യയം ചേർക്കുമ്പോൾ വികരണം ചേർക്കുന്ന സമ്പ്രദായവും സംസ്കൃതത്തിലേ ഉള്ളു.
3. ഭാഷയിൽ കർമ്മണിപ്രയോഗവും ഭാവേപ്രയോഗവും ഇല്ല.
4. വ്യപേക്ഷകസർവ്വനാമങ്ങളും ആര്യഭാഷയിലേ കാണ്മാനുള്ളു. ഇങ്ങനെ നോക്കിയാൽ മലയാളം സംസ്കൃതഭാഷയിൽനിന്നു് ഉത്ഭവിച്ചതല്ലെന്നു കാണാം.
ഇനി ആലോചിക്കാനുള്ളതു് അതിനു് ചെന്തമിഴുമായുള്ള വേഴ്ച ഏതു തരത്തിലാണെന്നുള്ളതാണു്.
ആദ്യമായി ചെന്തമിഴിനു മാതൃസ്ഥാനം കല്പിക്കുന്നവരുടെ യുക്തിയേപ്പറ്റി ചിന്തിക്കാം. (ഒന്നാമതായി മലയാളത്തിനു സ്വന്തമായി ഒരു വ്യാകരണമില്ലെന്നു പറയുന്നു. അതായത് മലയാളത്തിന്റെയും ചെന്തമിഴിന്റെയും വ്യാകരണനിയമങ്ങൾ ഒന്നുതന്നെയാണെന്നർത്ഥം.) രണ്ടാമതായി മലയാളത്തിലെ രൂഢിശബ്ദങ്ങളെല്ലാം ചെന്തമിഴിലുള്ളവതന്നെ.
ഈ രണ്ടുയുക്തികളും സാധുവല്ല. വ്യാകരണനിയമങ്ങളെ സംബന്ധിച്ചിടത്തോളം മലയാളത്തിനു് ചെന്തമിഴിനോടുമാത്രമല്ല, കർണ്ണാടകം തുടങ്ങിയ മറ്റു ഭാഷകളോടും സാദൃശ്യമുണ്ടു്. നോക്കുക.
കർണ്ണാടകം.
സിംഹവു മൃഗരാജനൊദു കരയല്പടുത്തദെ. പൂർവ്വകാലദല്ലി അനേകദേശഗളല്ലി സിംഹഹളു ഇദ്ദവു.
മലയാളം.
സിംഹം മൃഗരാജനെന്നു പറയപ്പെടുന്നു. പൂർവ്വകാലത്തിൽ അനേകദേശങ്ങളിൽ സിംഹങ്ങൾ ഉണ്ടായിരുന്നു.
ഈ രണ്ടുവാക്യങ്ങളെ പരിശോധിച്ചാൽ കർണ്ണാടകത്തിന്റെയും മലയാളത്തിന്റെയും വാക്യബന്ധങ്ങൾക്കും പ്രത്യയങ്ങൾക്കും ധാതുക്കൾക്കും അത്യന്തം സാദൃശ്യമുണ്ടെന്നു കാണാം. ചെന്തമിഴിൽ ‘എൻറു’ കർണ്ണാടകത്തിൽ ‘എംദു’ മലയാളത്തിൽ ‘എന്നു’.
‘കര’ ധാതു എല്ലാ ദ്രാവിഡഭാഷകൾക്കും സാധാരണമാണു്. പക്ഷേ മലയാളത്തിൽ അല്പം അർത്ഥം ഭേദിച്ചിട്ടുണ്ടെന്നുമാത്രമേ വ്യത്യാസമുള്ളു. ‘പെടു’ ധാതുവിന്റെ രൂപങ്ങൾ ചേർത്താണ് മലയാളത്തിലും കണ്ണാടകത്തിലും കർമ്മണിപ്രയോഗം സാധിക്കുന്നതും.
കർണ്ണാടകത്തിൽ ‘പടു’ തമിഴിൽ ‘പടു’ മലയാളത്തിൽ ‘പെടു’. വർത്തമാനകാലത്തെ കുറിക്കുന്ന സമ്പ്രദായവും ഈ ഭാഷകളിൽ തുല്യമാണു്.
ഉദാ: (ക) ‘നാനു ഹോഗുത്തേനേ’. (ത) നാൻ പോകിന്റേൻ. (മ) ഞാൻ പോകുന്നേൻ. സപ്തമീവിഭക്തിയുടെ പ്രത്യയം നോക്കുക.
കർണ്ണാടകത്തിൽ ‘അല്ലി’ മലയാളത്തിൽ ‘ഇൽ’.
ഇനി ഹിന്ദിഭാഷയോടോ, മഹാരാഷ്ട്രഭാഷയോടോ, വംഗഭാഷയോടോ ഒന്നു സാദൃശ്യപ്പെടുത്തി നോക്കുക. ആ ഭാഷകൾക്കുതമ്മിൽ സാദൃശ്യം കാണുമെങ്കിലും അവയ്ക്കു മലയാളത്തിനോടോ കർണ്ണാടകത്തിനോടോ ലേശംപോലും സാമ്യം കാണുകയില്ല. നോക്കുക:
മറാട്ടി
ശിഷ്യ:
മഹാരാജ, ഹേ ആപ്മി തയാർ അഹോംത.
കശ്യപ:
ആപല്യാ ബഹിണീ ലാ മാർഗ്ഗദാഖ്വാ.
ഹിന്ദി
ശിഷ്യ:
മഹാരാജ! ഹം തയ്യാർ ഹൈം.
കശ്യപ:
അപനി ബഹൻകോ മാർഗ്ഗദിഖാവോ.
മലയാളം
ശിഷ്യൻ:
ഗുരോ, ഞങ്ങൾ തയ്യാറായിരിക്കുന്നു.
കശ്യപൻ:
നിങ്ങളുടെ സഹോദരിക്കു വഴി കാണിക്കു.
മലയാളഭാഷയിലുള്ള രൂഢശബ്ദങ്ങളെല്ലാം ചെന്തമിഴാണെന്നു പറയുന്നതും ശരിയല്ല. അവ ചെന്തമിഴായിരിക്കുന്നിടത്തോളം കർണ്ണാടകവും തെലുങ്കുമാണെന്നും പറയാം. ലീലാതിലകത്തിന്റെ വൃത്തികാരൻ മലയാളം ചെന്തമിഴിന്റെ സന്തതിയാണെന്നുള്ള മതത്തെ നിശ്ശേഷം ഖണ്ഡിച്ചിട്ടുണ്ടു്.
“മൂന്നാമതായി സംസ്കൃതസമ്പർക്കം ഉണ്ടാകുന്നതിനു മുമ്പുണ്ടായിട്ടുള്ള ഭാഷാ കൃതികൾ എല്ലാം തമിഴിൽനിന്നു ഭിന്നമല്ല.”
“നാലാമതായി മലയാളത്തിനു് തമിൾ എന്നുകൂടി പേർ പറഞ്ഞുകാണുന്നു. തമിഴു് രാമായണം, തമിഴു് ഭാരതം ഇത്യാദി നോക്കുക.”
ഈ യുക്തികളും നിൽക്കുകയില്ല. രാമചരിതം മുതലായ കൃതികളിലേയും പട്ടയങ്ങളിൽ കാണുന്ന ഭാഷയേയും അടിസ്ഥാനപ്പെടുത്തിയാണു് ഇങ്ങനെ ഒരു അഭിപ്രായം പുറപ്പെടുവിക്കുന്നതു്. സംസ്കൃതസമ്പർക്കം ഭാഷയെ തമിഴിൽനിന്നും പൂർവ്വാധികം അകറ്റുന്നതിനു സഹായിച്ചിട്ടുണ്ടെന്നു സമ്മതിക്കാമെങ്കിലും അതിനുമുമ്പുതന്നെ മലയാളം ഒരു സ്വതന്ത്രഭാഷയായി തീർന്നിരുന്നുവെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ ലക്ഷ്യങ്ങളുണ്ടു്. ആധാരങ്ങൾ, പട്ടയങ്ങൾ മുതലായ പ്രാചീനരേഖകൾ ചെന്തമിഴിൽ ആയിരിക്കുന്നതിനു് പ്രത്യേക കാരണമുണ്ടു്. ഒന്നാമതായി ചെന്തമിഴു് അക്കാലത്തെ വിദ്വജ്ജനഭാഷയായിരുന്നു. ഇതിനും പുറമേ ചോളപാണ്ഡ്യരാജാക്കന്മാർ പലപ്പോഴും കേരളത്തെ ആക്രമിച്ചു കീഴടക്കിയശേഷം രക്ഷാപുരുഷന്മാരെ നിയമിച്ചിട്ടു് മടങ്ങിപ്പോയിട്ടുണ്ടു്. എഴുത്തുകുത്തുകളെല്ലാം ചെന്തമിഴിൽ ആയിരിക്കണമെന്നു് അവർ വ്യവസ്ഥചെയ്തും കാണണം. മലയാളബ്രാഹ്മണരുടെ പ്രാബല്യകാലത്തും പെരുമാക്കന്മാരായി വാഴിക്കപ്പെട്ടവർ പരദേശികളായിരുന്നതിനാൽ, ചെന്തമിഴിന്റെ പ്രാബല്യം കുറയാൻ ഇടവന്നിട്ടില്ല. മൂവരശരുടെ വാഴ്ച അസ്തമിച്ചതിനുശേഷമേ കേരളത്തിനു പറയത്തക്ക പാർത്ഥക്യം സംഭവിച്ചിട്ടുള്ളു. അതിനുമുമ്പു് വിവാഹം, യുദ്ധം മുതലായ പല കാരണങ്ങളാൽ കേരളത്തിനും ചോളപാണ്ഡ്യദേശങ്ങൾക്കും തമ്മിൽ പലപ്പോഴും അടുക്കേണ്ടതായി വന്നിട്ടുണ്ടു്. രാമചരിതത്തിൽ കാണുന്നഭാഷ മലയാളവും ചെന്തമിഴും കലർന്ന ഒരുതരം മണിപ്രവാളമാണു്. അതിന്റെ ഉല്പത്തിസ്ഥാനം തമിഴു് ദേശങ്ങളോടു് വളരെ അടുത്തിരുന്നതിനാൽ അതിൽ ചെന്തമിഴു് പ്രയോഗങ്ങൾ വളരെ അധികമായി കടന്നുകൂടിയതാണെന്നു വിചാരിക്കാനേ മാർഗ്ഗമുള്ളു.
‘തമിഴു്’ ശബ്ദത്തിന്റെ വ്യാപകമായ അർത്ഥത്തിൽ മലയാളവും കർണ്ണാടകവും തമിഴുതന്നെയാണു്. സംസ്കൃതത്തിലെ ദ്രാവിഡശബ്ദം ‘തമിഴു്’ എന്നതിന്റെ തത്ഭവമാകുന്നു. അതിനു് ‘ഭാഷാ’ എന്നേ അർത്ഥമുള്ളു. ഇപ്പോഴത്തെ സാഹിത്യഭാഷയായ ചെന്തമിഴു് ചോളനാട്ടുതമിഴിന്റെ സംസ്കരിക്കപ്പെട്ട രൂപമാണു്. ‘ചൊ’ ധാതുവിനു് നന്നാക്കുക, പരിഷ്കരിക്കുക എന്നത്രേ അർത്ഥം. ‘ചെമ്മേ’ എന്ന ഭാഷാപദത്തിൽ കാണുന്നതു് ആ ‘ചെം’ എന്ന ധാതുതന്നെയാണു്. അതുകൊണ്ടു് ചെന്തമിഴിനെ സംസ്കരിക്കപ്പെട്ട ഭാഷ എന്നർത്ഥം വന്നുകൂടുന്നു. സംസ്കൃതശബ്ദത്തിനും അതുതന്നെ അർത്ഥം. സംസ്കൃതം സംസ്കരിക്കപ്പെട്ട ആര്യഭാഷ; ചെന്തമിഴു് സംസ്കരിക്കപ്പെട്ട തമിഴുഭാഷ. ഇതാണു് അവതമ്മിലുള്ള വ്യത്യാസം. ഈ ആദിമദ്രാവിഡത്തിൽനിന്നും തെലുങ്കുഭാഷ വളരെ നേരത്തെ പിരിഞ്ഞുപോയതിനാൽ അതിനു മറ്റു ദ്രാവിഡഭാഷകളിൽനിന്നു കൂടുതൽ അകൽച്ച കാണുന്നു. കരിനാട്ടുതമിഴു് കർണ്ണാടകമായും മലൈനാട്ടുതമിഴു് മലയാളമായും വേർപിരിഞ്ഞതു് ചെന്തമിഴുഭാഷ സ്വരൂപപ്പെടുന്നതിനു വളരെ മുമ്പുതന്നെയാണെന്നു് കാൽഡ്വെൽസായ്പും കേരളപാണിനിയും ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. ഇപ്രകാരം പാർത്ഥക്യം സമ്പാദിച്ച മറ്റു തമിഴുകളെ, ചെന്തമിഴ് വൈയ്യാകരണന്മാർ ‘കൊടുന്തമിഴ്’ ശബ്ദത്താൽ നിർദ്ദേശിച്ചതു്, അവ മുത്തമിഴ്ശാഖകളാണെന്നുള്ള സൂക്ഷ്മബോധംകൊണ്ടോ അഥവാ സ്വഭാഷാഭിമാനവിജൃംഭണത്താലോ ആയിരിക്കാം. പ്രാകൃതികളും രാഷ്ട്രീയങ്ങളുമായ കാരണങ്ങളാൽ ദ്രാവിഡജനങ്ങൾക്കു പരസ്പരസഹവാസത്തിനുള്ള സൗകര്യങ്ങൾ നശിച്ചുപോയപ്പോഴാണു് അവരുടെ ഭാഷകൾക്കു് ഈ സ്വാതന്ത്ര്യം പ്രകടമായിത്തുടങ്ങിയതു്.
ലീലാതിലകത്തിന്റെ വൃത്തികാരൻ ആരായിരുന്നാലും അദ്ദേഹം ദ്രാവിഡഭാഷാപണ്ഡിതനാണെന്നും കേരളഭാഷയിൽ അക്കാലംവരെയുണ്ടായിട്ടുള്ള ഗ്രന്ഥങ്ങളെ പരിശോധിച്ചിട്ടുള്ളവനാണെന്നും വ്യക്തമാണു്. അദ്ദേഹം കേരളഭാഷയുടെ സ്വതന്ത്രനിലയെപ്പറ്റി ദീർഘമായി ഉപന്യസിച്ചിട്ടുള്ളതിനു പുറമേ ഇങ്ങനെ ചോദിക്കുന്നു. പഴയതോ പുതിയതോ നിങ്ങൾതന്നെ ഉണ്ടാക്കിയതോ ആയ മണിപ്രവാളത്തിൽ ഏതെങ്കിലും ‘വന്താൻ’ ‘ഇരുന്താൻ’ എന്നാണോ കണ്ടിട്ടുള്ളതു്? ‘വന്നാൻ’ ‘ഇരുന്നാൻ’ എന്നല്ലേ? തേങ്ക, മാങ്ക, കഞ്ചി, പഞ്ചി എന്നൊക്കെയോ കണ്ടിരിക്കുന്നതു്? അതോ തേങ്ങ, മാങ്ങ, കഞ്ഞി, പഞ്ഞി എന്നൊക്കെയോ? ‘യാൻ’ ‘ആന’ എന്നോ ‘ഞാൻ’ ‘യാനൈ’ എന്നോ? അതനൈ, ഇതിനൈ… എന്നോ?… അതിനെ, ഇതിനേ… എന്നോ? ഉണ്ടനർ, നിന്റനർ എന്നോ?… ഉണ്ടാർ, നിന്നാർ എന്നെല്ലാമോ? ഇതിൽനിന്നു് ഒരു സംഗതി വെളിവാകുന്നുണ്ടു്.
ലീലാതിലകവൃത്തകാരന്റെ കാലത്തിനു വളരെ മുമ്പുതന്നെ കേരളഭാഷ സ്വതന്ത്രമായിത്തീർന്നിരിക്കുന്നു. എന്നിട്ടും കണ്ണശ്ശകൃതികളിൽ ചോളഭാഷാരൂപങ്ങൾ കാണുന്നതു് വിദ്യാഭ്യാസം ചെന്തമിഴു് ഭാഷവഴിക്കായിരുന്നതുകൊണ്ടും ആ ഭാഷയോടുള്ള പക്ഷപാതാതിരേകംകൊണ്ടുമാണെന്നോ ഊഹിപ്പാൻ വഴികാണുന്നുള്ളു. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രാവിഡരാകയാൽ തമിഴരായിരിക്കാമെന്നും, കർണ്ണാടകരും തെലുങ്കരും ദ്രാവിഡവേദത്തിൽ പെട്ടവരല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നതിനാൽ മലയാളത്തിനു് ചോളത്തമിഴിനോടു കർണ്ണാടകത്തേക്കാളും തെലുങ്കിനെക്കാളും അടുപ്പം അക്കാലത്തുണ്ടായിരുന്നുവെന്നു വിചാരിക്കാം. വാസ്തവത്തിൽ തെലുങ്കും പിന്നീടു് കർണ്ണാടകവും ദ്രാവിഡജനനിയിൽ നിന്നു വേർപിരിഞ്ഞശേഷവും മലയാളം പല കാരണത്താൽ ചോളത്തമിഴിനോടു ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു് തമിഴെന്നപേരും അതിനു കുറേക്കാലത്തേക്കുകൂടി നിലനിന്നതായിരിക്കണം. പക്ഷേ “സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും” ഇത്യാദി പദ്യത്തിലും, “തമിഴായിക്കൊണ്ടറിയിക്കിന്നേൻ” എന്ന സ്ഥലത്തും തമിൾശബ്ദത്തിനു് ശുദ്ധഭാഷ എന്നല്ലാതെ വേറൊരർത്ഥവും വിവക്ഷിച്ചിട്ടില്ലെന്നുള്ളതു സംശയമറ്റ സംഗതിയാകുന്നു. ചോളത്തമിഴിനെ ആ നാട്ടുകാർ എന്നപോലെ, മലൈനാട്ടുതമിഴിനെ ഇന്നാട്ടുകാരും നറ്റമിഴായി വിചാരിച്ചു വന്നിരിക്കാം. രണ്ടും ഒരേ മൂലഭാഷയുടെ ശാഖകളായിരുന്നതിനാൽ ഇരുകൂട്ടർക്കും ആ അഭിമാനത്തിനു വഴിയുണ്ടായിരുന്നുതാനും. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം. രാമചരിതം വളരെ പുരാതനമായ ഒരു ഗ്രന്ഥമാണെന്നു് എല്ലാവരും സമ്മതിക്കുന്നുണ്ടല്ലോ. അതു വെറും തമിഴു് ഗ്രന്ഥമാണെന്നു് മിസ്റ്റർ ഗോപിനാഥറാവു തുടങ്ങിയ ചില തമിഴർ ശഠിക്കത്തക്കവണ്ണം അതിൽ ചെന്തമിഴുരൂപങ്ങൾ കാണുന്നുമുണ്ടു്. മലയാളികളിൽ ചിലരാകട്ടെ, അതിൽ കാണുന്ന ഭാഷ കൈരളിയുടെ പൂർവ്വരൂപമാണെന്നും വാദിക്കുന്നു. ഏതെങ്കിലും ഗ്രന്ഥത്തിൽ തമിഴിന്റെ കലർപ്പു് അധികംകണ്ടാൽ, ആ ഗ്രന്ഥം അതിപ്രാചീനമാണെന്നാണു് ഇക്കൂട്ടരുടെ അഭിപ്രായം. പരമാർത്ഥത്തിൽ രാമചരിതം മലയാളഗ്രന്ഥംതന്നെയെന്നു് അതിൽകാണുന്ന നിരവധി മലയാളപ്രയോഗങ്ങൾ നോക്കിയാൽ അറിയാം. എന്നാൽ മലയാളത്തിന്റെ പൂർവ്വരൂപം അതിൽ കാണുന്ന ഭാഷതന്നെയോ എന്നു വളരെ ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കയുള്ളു. എഴുത്തച്ഛന്റെ കാലത്തിനപ്പുറം ദക്ഷിണതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപോലും ചെന്തമിഴുരൂപങ്ങളുടെ പ്രാചുര്യം കാണ്മാനുണ്ടെന്നു് കുഞ്ചുത്തമ്പിക്കഥ മുതലായ പാട്ടുകളിൽ നിന്നുകാണാം. അങ്ങിനെ വന്നുചേരാനുള്ള ഹേതു ദക്ഷിണതിരുവിതാംകൂറിനു് തമിഴ്‌നാട്ടുകളോടുണ്ടായിരുന്ന സാമീപ്യം മാത്രമാണു്. കൊല്ലത്തിനു തെക്കുവശത്തുള്ള ദേശങ്ങളിൽ തമിഴരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയും തമിഴ് പ്രചാരത്തിനെ സഹായിച്ചിട്ടുണ്ടു്. കൊല്ലത്തിനു തെക്കുമുതല്ക്കു് കന്യാകുമാരിക്കിപ്പുറം പാണ്ടിക്കരയിൽ ‘കോൾക്ക’ എന്ന ദിക്കുവരെയുള്ള ദേശത്തിനു പേർ ‘പറേയില’ എന്നായിരുന്നുവെന്നും ആ ദേശം പാണ്ഡ്യരാജാവിനു് അധീനമായിരുന്നെന്നും ടോളമിയും പെരിപ്ലസ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും പറഞ്ഞിട്ടുണ്ടു്. കൊല്ലവർഷാരംഭത്തിനുമുമ്പു് മാരൻ ചടയൻ എന്ന പാണ്ഡ്യരാജാവിനാൽ തോല്പിക്കപ്പെട്ട കരുനന്ദനെന്ന യദുവംശ രാജാവാണു് ആദ്യമായി വിഴിഞ്ഞത്തു വന്നു് യദുവംശത്തിന്റെ സ്ഥാനം ഉറപ്പിച്ചതു്. ഇതും ക്രിസ്ത്വബ്ദം എട്ടാംശതകത്തിലായിരുന്നു. ക്രിസ്ത്വബ്ദം പത്താംശതകത്തിന്റെ അന്ത്യത്തിൽ, രണ്ടാംപരാന്തകചടയൻ തെക്കൻതിരുവിതാംകൂർ മുഴുവനും കൈവശപ്പെടുത്തി, യദുവംശരാജാവിനെ വിഴിഞ്ഞത്തുനിന്നു് ഓടിച്ചു. അങ്ങനെ വിഴിഞ്ഞത്തുനിന്നും ഓടിപ്പോവാനിടവന്ന യദുവംശരാജാവാണു് ചിറവായു് സ്വരൂപം സ്ഥാപിച്ചതു്. അക്കാലത്തും പിന്നീടും കൊല്ലം രാജാക്കന്മാർക്കു പാണ്ഡ്യരാജവംശത്തോടു വേൾച്ചയുണ്ടായിരുന്നുവെന്നു കാണുന്നു. ക്രിസ്ത്വബ്ദം പതിന്നാലാം ശതകത്തിന്റെ ആരംഭത്തിൽ, കൊല്ലം ചക്രവർത്തിയായ രവിവർമ്മ പാണ്ഡ്യചോളരാജ്യങ്ങളെ ജയിച്ചു് പാണ്ഡ്യപുത്രിയെ വിവാഹം ചെയ്തുവെന്നു് അദ്ദേഹത്തിന്റെ ഒരു ശാസനത്തിൽ പറഞ്ഞിട്ടുമുണ്ടു്.
“ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവൽ കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം
ത്രയസ്ത്രിംശദ്ദ്വർഷോ യശ ഇവ യയൌ കേരളപദം
രരക്ഷ സ്വം രാഷ്ട്രം നഗരമിവ കോളംബമധിപഃ”
ഈ രവിവർമ്മയുടെ കിരീടധാരണം ക്രിസ്തുവർഷം 1313-ൽ ആയിരുന്നെന്നു്
“ഷട്ചത്വാരിംശദബ്ദസ്തടഭുവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാംസിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീരമാഭീഃ”
എന്ന കാഞ്ചീപുരശാസനത്തിൽനിന്നു് ഖണ്ഡിതമായി നമുക്കു് അറിയാം. പന്തളം രാജാക്കന്മാരുടെ ആവിർഭാവവും തമിഴിന്റെ പ്രാബല്യത്തിനു കാരണമായിത്തീരുന്നു. അവർ തമിഴ്ദേശത്തുനിന്നു വന്നവരാണെന്നു ചരിത്രപ്രസിദ്ധമാണല്ലോ. വടക്കൻദിക്കുകളിലും തമിഴു് രാജഭാഷയായി അംഗീകരിക്കപ്പെട്ടിരുന്നു. പെരുമാക്കന്മാരെല്ലാരും ചോളപാണ്ഡ്യാദിദേശങ്ങളിൽനിന്നു വന്നവരായതുകൊണ്ടും, പെരുമാക്കന്മാരുടെ വാഴ്ച അവസാനിച്ചശേഷവും, ചില രാജകുടുംബങ്ങൾക്കു പാണ്ഡ്യരാജകുടുംബവുമായി വേഴ്ചയുണ്ടായിരുന്നതുകൊണ്ടും തമിഴ് സാഹിത്യം ഇതിനിടയ്ക്കു് ഒരു ഉത്തമസാഹിത്യഭാഷയായി പരിണമിച്ചുകഴിഞ്ഞിരുന്നതുകൊണ്ടും, ചെന്തമിഴിനു് ഇങ്ങനെയൊരു മാന്യപദവി ലഭിച്ചതിൽ അത്ഭുതപ്പെടാനില്ല. ഉദ്ദണ്ഡശാസ്ത്രികളുടെ കോകിലസന്ദേശം എന്ന കാവ്യത്തിന്റെ 46-ാം ശ്ലോകത്തെ വ്യാഖ്യാനിക്കുന്നിടത്തു് വ്യാഖ്യാതാവു് ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“അവർ മക്കത്തായാവലംബികളായി കുറെക്കാലം ഇരുന്നിരുന്നു. എന്നാൽ ഇപ്പോൾ ഏറിയകാലമായി അവർ മരുമക്കത്തായത്തെ പിന്തുടരുന്നു. കോട്ടയം രാജവംശത്തിലേക്കു് തൃപ്പൂണിത്തുറയിൽനിന്നു് ദത്തെടുത്തിട്ടുണ്ടു്…
… പണ്ടു് ആ സ്വരൂപത്തിലുള്ളവർ പരദേശത്തുനിന്നാണു് വിവാഹം കഴിച്ചുവന്നതു്.”
ഇങ്ങനെ [3] രാഷ്ട്രീയവും സാമുദായികവുമായ പല സംഗതികൾ ഒന്നിച്ചു് ഒരേ കാലത്തു പ്രവർത്തിച്ചതിനാൽ മലയാളഭാഷയിലേക്കു ചെന്തമിഴ് രൂപങ്ങൾ തെരുതെരെക്കടന്നുകൂടാൻ ഇടയായി. ചമ്പൂകാരന്മാരുടെ ഭാഷകണ്ടു് ചില പണ്ഡിതന്മാർ മലയാളം സംസ്കൃതത്തിൽ നിന്നുത്ഭവിച്ചതാണെന്നു സിദ്ധിച്ചതുപോലെ രാമചരിതാദി ഗ്രന്ഥങ്ങളിലും പല ശാസനങ്ങളിലും ചെന്തമിഴ് പ്രയോഗങ്ങളുടെ പ്രാചുര്യം കണ്ടു്, ചിലർ മലയാളഭാഷയുടെ ജനയിത്രിപദം തമിഴിനു നൽകാൻ പ്രേരിതരായെന്നേ ഉള്ളു. പിൽക്കാലത്തു സംസ്കൃതത്തിൽ നിന്നെന്നപോലെ പൂർവ്വകാലങ്ങളിൽ, അതായതു് ചെന്തമിഴ് രാജഭാഷയായിരുന്ന കാലങ്ങളിൽ, ചെന്തമിഴിൽ നിന്നു് പദങ്ങളേയും ക്രിയാരൂപങ്ങളേയും തത്തൽഭാഷാപക്ഷപാതികൾ മലയാളത്തിലേക്കു് കടത്തിവിട്ടുകാണണം. ലീലാതിലകത്തിൽനിന്നു് ഈ സംഗതി വ്യക്തമായി ഗ്രഹിക്കാം. പാട്ടിന്റെ ഉദാഹരണമായി.
“തരതലന്താനളന്തവിളന്തപൊന്നന്റരിക ചെന്താർവിരീന്തമൽവാണൻതന്നെ
കുരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ പുരാനേ
മുരാരികണാ ഒരു വരന്താപരന്താമാമേ… ”
ഇത്യാദി പാട്ടിനെ ചേർത്തിട്ടു്, വൃത്തികാരൻ പറഞ്ഞിരിക്കുന്നതു നോക്കുക.
“ഓ,ഉ എന്നതു രണ്ടും ഓഷ്ഠ്യമാകകൊണ്ടു് അവയ്ക്കു സാമ്യമുണ്ടു്. ചി,തി ഇതുകൾക്കു സാമ്യം അനുഭവസിദ്ധമാണു്. തര,താനവ, താമ, ഉരക, ചായീ, ആനന്ത ഇവ പാണ്ഡ്യസംസർഗ്ഗംകൊണ്ടു് ദുഷിച്ച സംസ്കൃതശബ്ദങ്ങളാകുന്നു.
ഈ കാണിച്ച പാട്ടിൽ മിക്കതും സംസർഗ്ഗംകൊണ്ടു് പാണ്ഡ്യഭാഷയോടു തുല്യമായിത്തീർന്ന കേരളഭാഷയാണു്. അതാണു് ‘അളന്ന’ ‘വിളഞ്ഞ’ എന്നല്ലാതെ ‘അളന്ത’ ‘വിളന്ത’ എന്നൊക്കെ കാണുന്നതു്.”
ഈ കാരണങ്ങളാൽ രാമചരിതത്തിലും മറ്റും കാണുന്നഭാഷ അന്നത്തെ കേരളഭാഷയാണെന്നു പറയാവുന്നതല്ല. അതിപുരാതനകാലത്തുതന്നെ നല്ല ഭാഷാഗദ്യങ്ങളും പദ്യങ്ങളും ഉണ്ടായിരുന്നുവെന്നുള്ളതിനു് പല ലക്ഷ്യങ്ങൾ ഉണ്ടു്. ഭാസ്കരരവിപ്പെരുമാളിന്റെ ദാസനായിരുന്ന തോലകവിയും യുധിഷ്ഠിരവിജയകർത്താവായിരുന്ന പട്ടത്തു വാസുദേവൻ നമ്പൂതിരിപ്പാടും നല്ല മലയാളത്തിൽ പല പദ്യങ്ങൾ രചിച്ചിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. പുരാതന ശാസനങ്ങളിൽതന്നെ ചിലതു് നല്ല ഭാഷയിലാണു് കാണുന്നതു്.
കറുത്തുമില്ലന്നിറമെങ്കിലേറ്റം
വെളുത്തുനല്ലമ്മുലചാഞ്ഞുമില്ല
വെറുപ്പുമാകാ പടവാർത്ത കേട്ടാ-
ലൊരുത്തി പോനാളവളാകിലോതാൻ.
കുളിച്ചു കൂന്തൽപ്പുറവും തുവർത്തി-
ക്കുളുർക്കനോക്കിപ്പുനരെന്മളാരേ
ഒരുത്തി പോനാളധുനാമണന്മേ-
ലവൾക്കുപോലങ്ങിനിയെങ്ങൾ ചേതഃ
എന്നിങ്ങനെ ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ പലതും ശുദ്ധകേരളഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളവയാണു്.
“കൊല്ലം 565-ാമതു മീനഞായറ്റിൽ എഴുതിയ വപ്പനോലക്കരണമാവിതു്. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും കയ്യാൽ ആറ അച്ചുകൊണ്ട മണിമയിലിരവിക്കുമരനും തമ്പിമാരും കൊണ്ടാർകൊണ്ട പരിചാവിതു്. ഇക്കൊണ്ട അച്ചആറിനും കാരിയം തന്റെ വെങ്ങിലിച്ചേരി തേചത്തു മടപ്പാട എന്ന പറമ്പ. അതിലെ മേപ്പലവും കീൾപ്പലവും കൂടി ആറു അച്ചും കൊടുത്തു വെയ്പിച്ചുകൊണ്ടാൻ. ചെങ്ങനാഴി നാരണി ചങ്കരനും തമ്പിമാരും അമ്മാക്കമേ. ഇതറിയും താക്കി മണിമലേ വിളഞ്ഞൂരചക്കൻ പൊന്നനറിക.”
ഈ പുരാതനലേഖനത്തിലും ചെന്തമിൾ അധികമായി കലർന്നുകാണുന്നില്ല. ഭാഷാരീതി കാലന്തോറും മാറിമാറിക്കൊണ്ടിരിക്കുമെങ്കിലും, പെട്ടെന്നു് ഒരു രീതി മറഞ്ഞിട്ടു് അതിന്റെ സ്ഥാനത്തു മറ്റൊന്നു ആവിർഭവിക്കയില്ലെന്നു ഭാഷാശാസ്ത്രജ്ഞന്മാരെല്ലാവരും സമ്മതിക്കും. കണ്ണശ്ശന്റെ കാലത്തിനിപ്പുറംവരെ, എന്നുവേണ്ട, എട്ടാംശതകത്തിൽ പോലും ചോളഭാഷാരൂപങ്ങളെക്കൊണ്ടു് മലയാളം നിറഞ്ഞിരുന്ന സ്ഥിതിക്കു് ചെറിശ്ശേരി നമ്പൂതിരിയുടെ കൃതി ശുദ്ധമലയാളമായിത്തീർന്നതു് എങ്ങനെ? അദ്ദേഹം പുതുതായി ഒരു മലയാളം കണ്ടുപിടിച്ചതായി വരാൻ തരമില്ലല്ലോ. ഭാഷാഭിമാനിയായിരുന്ന ചെറുശ്ശേരി അന്നത്തെ മലയാളത്തിലും, കണ്ണശ്ശന്മാരും മറ്റും ചോളഭാഷാസങ്കലിതമായ തെക്കൻഭാഷയിലും അവരുടെ കൃതികൾ രചിച്ചതായിരിക്കാനേ തരമുള്ളു. പ്രാചീനതമിൾ ഗ്രന്ഥകാരന്മാരും ഏറെക്കുറെ മലയാളഭാഷയുടെ സ്വതന്ത്രനിലയെ അംഗീകരിച്ചിട്ടുണ്ടു്. തൊൽകാപ്പിയമുനി മലനാടായ കേരളത്തിലെ ഭാഷ ചെന്തമിഴിൽ നിന്നു് വ്യതിരിക്തമായ ഒരു ദ്രമിളശാഖാഭാഷയാണെന്നു വ്യക്തമായിപ്പറഞ്ഞിരിക്കുന്നു. അദ്ദേഹം ചെന്തമിൾഗ്രന്ഥങ്ങളിൽ കാണുന്ന വാക്കുകളെ ഇയർച്ചൊൽ (ശുദ്ധ ചെന്തമിൾ പദങ്ങൾ) തിരിച്ചൊൽ, (പര്യായപദങ്ങളും നാനാർത്ഥപദങ്ങളും) വടചൊൽ, (ആര്യഭാഷാശബ്ദങ്ങൾ) തിലൈച്ചൊൽ (കൊടുന്തമിൾ നാടുകളിൽ മാത്രം പ്രചാരമുള്ള പദങ്ങൾ) എന്നു് നാലായി വിഭജിച്ചിട്ടുണ്ടു്. കൊടുന്തമിൾ നാടുകളേതെല്ലാമെന്നു പറഞ്ഞിരിക്കുന്നു [4] കേരളീയനായിരുന്ന ചിലപ്പതികാരകർത്താവു്,
കുമരിവെങ്കടംകുണകുടകടലാ
മങ്ങിണിമരങ്കിറ്റന്റമിൾവരൈപ്പി-
ർച്ചെന്തമിൾ കൊടുന്തമിഴെന്റിരുപകുതിയി-
നൈന്തിണൈ മരുങ്കിനിറം പൊരുളിമ്പ.
എന്നിങ്ങനെ കന്യാകുമാരി, വെങ്കടം, പൂർവപശ്ചിമസമുദ്രങ്ങൾ, ഈ നാലു എലുകകൾക്കിടയിലുള്ള ദേശങ്ങളിൽ, ചെന്തമിൾ, കൊടുന്തമിൾ എന്നു രണ്ടു ദ്രാവിഡഭാഷകൾ സംസാരിച്ചുവന്നതായി പ്രസ്താവിച്ചിരിക്കുന്നു. ഇവിടെ കാണുന്ന തമിൾ ശബ്ദം കൊണ്ടു് സൂചിപ്പിച്ചിരിക്കുന്നതു് മലയാളഭാഷയെ ആയിരിക്കാനേ തരമുള്ളു. ശരി. അങ്ങനെ ആയാലും മലയാളം തമിഴിൽനിന്നു് ഉണ്ടായതുതന്നെ ആയിരിക്കണമല്ലോ എന്നു ചിലർ വാദിച്ചേക്കാം. അതിനും സമാധാനമുണ്ടു്. എന്തുകൊണ്ടെന്നാൽ കന്നടം, തെലുങ്കു്, ചെന്തമിൾ, മലയാളം ഇവയൊക്കെ മൂലദ്രാവിഡമായ തമിഴിന്റെ ശാഖകളെന്നല്ലാതെ, മലയാളം ചെന്തമിഴിൽനിന്നു് ഉണ്ടായതായി വരുന്നില്ല. കരിനാട്ടുതമിൾ കർണ്ണാടകമായും ആന്ധ്രദേശത്തമിൾ തെലുങ്കായും പരിണമിച്ചതുപോലെ, മലനാട്ടുതമിൾ മലയാളമായി രൂപാന്തരപ്പെട്ടുവെന്നേ ഉള്ളു. തമിൾ വ്യാകരണന്മാർ ചെന്തമിൾ സംസാരിച്ചുവരുന്ന ദേശങ്ങളെ ചെന്തമിൾനാടായും മൂലദ്രാവിഡശാഖകളായ കന്നടം, മലയാളം, തെലുങ്കു് മുതലായ ഭാഷകൾ സംസാരിച്ചുവരുന്ന ദിക്കുകളെ കൊടുന്തമിൾനാടുകളായും പറഞ്ഞിരിക്കുന്നതാണു്. ചെന്തമിഴു് വ്യാകരണം വ്യവസ്ഥപ്പെടുന്നതിനു മുമ്പുതന്നെ തെലുങ്കു്, കർണ്ണാടകം, മലയാളം മുതലായവ സ്വതന്ത്രങ്ങളായിത്തീർന്നു കഴിഞ്ഞിരുന്നുവെന്നും മുമ്പുദ്ധരിച്ചിട്ടുള്ള സൂത്രങ്ങളിൽ നിന്നു ഗ്രഹിക്കാം. ഒരു നിലയിൽ നോക്കിയാൽ ചെന്തമിഴിന്റെ ജനനിസ്ഥാനം പോലും കൊടുന്തമിഴുകൾക്കാണു്. ചെമ്മാക്കിയ (സംസ്കരിക്കപ്പെട്ട) കൊടുന്തമിൾ തന്നെയാണല്ലോ ചെന്തമിൾ.
ഇത്രയും പറഞ്ഞതുകൊണ്ടു് മലയാളം മൂലദ്രാവിഡത്തിന്റെ ഒരു സ്വതന്ത്രശാഖയും കന്നടം, ചെന്തമിൾ, തെലുങ്കു തുടങ്ങിയ ഭാഷകളുടെ സഹോദരിയും ആണെന്നു വ്യക്തമായിട്ടുണ്ടെന്നു വിശ്വസിക്കുന്നു. വാസ്തവത്തിൽ പ്രസ്തുത വാദത്തിനു് ഭാഷാചരിത്രത്തിലല്ലാതെ സാഹിത്യചരിത്രത്തിൽ പ്രവേശനമില്ലാത്തതിനാൽ, ഇതിൽകൂടുതലായി ഒന്നും പറയണമെന്നു് ഉദ്ദേശിക്കുന്നില്ല.
കുറിപ്പുകൾ
[1] മാഗധൻ, ചൈദ്യൻ, നൈഷധൻ, ചോളൻ, പാണ്ഡ്യൻ ഇത്യാദി നോക്കുക.
[2] നാകാസ്സവേ സമാഗത്യ ശ്രീമൂലസ്ഥാനമണ്ഡപേ ചതുഷഷ്ടിതമാ നാകാ വയമേവ ന സംശയഃ വരുണസ്തു പുരാസ്മാകം ദത്തവാൻ ദ്വിജസത്തമാഃ കേഃമാഃ അസിഹസ്തൈഃ രക്ഷിതത്വാൽ പ്രഭുഭിന്നാകനാമകൈഃ —മലയാദ്രിമാഹാത്മ്യം നായകാഖ്യായത്ര ശൂദ്രാരാജനസ്സന്തി —സഹ്യാദ്രിഖണ്ഡം
[3] കേരളരാജാക്കന്മാരുടെ സദസ്സുകളിൽ കപീലർ, ചാത്തനാർ തുടങ്ങി ചെന്തമിൾപണ്ഡിതന്മാർ അംഗങ്ങളായിരുന്നു.
[4] “ചെന്തമിൾനിലത്തു വഴക്കൊടു ചിവണി- ത്തമ്പൊരുൾവാഴാമൈയിയർക്കും ചൊല്ലേ” “ഒരുപൊരുൾകുറിത്തവേറുചൊല്ലാകിനും വേറുപൊരുൾകുറിത്തവൊരു ചൊല്ലാകിനും ഇരുപാറ്റെമ്പ തിരി ചൊർക്കിളവി”
അധ്യായം 3
3. ആദി കേരളീയചരിതം
ഏതെങ്കിലും ഒരു സാഹിത്യത്തിന്റെ ചരിത്രം നല്ലപോലെ ഗ്രഹിക്കണമെങ്കിൽ, ആ സാഹിത്യത്തിനു് ആധാരമായിരിക്കുന്ന ഭാഷ സംസാരിച്ചുവരുന്ന ജനമണ്ഡലത്തിന്റെ ചരിത്രം അവശ്യം അറിഞ്ഞിരിക്കണം. എന്തുകൊണ്ടെന്നാൽ സാഹിത്യം മനുഷ്യജീവിതത്തിന്റെ വാങ്മുഖേനയുള്ള ബഹിഃപ്രകാശനം മാത്രമാകുന്നു. മലയാളസാഹിത്യം സ്മരണാർഹങ്ങളായ ഗദ്യപദ്യങ്ങൾവഴിക്കു് മലയാളികളുടെ ജീവിതരീതികളേയും സ്വഭാവത്തേയും നല്ലപോലെ പ്രകാശിപ്പിക്കുന്നു. കേരളീയജനമണ്ഡലത്തിനു് എന്തെല്ലാം ദശാപരിണതികൾ സംഭവിച്ചിട്ടുണ്ടോ അവയൊക്കെ അതിന്റെ സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുണ്ടു്. തന്മൂലം കേരളീയരുടെ ചരിത്രത്തെ ദിങ്മാത്രമായിട്ടെങ്കിലും ഇവിടെ വിവരിക്കാതെ തരമില്ല.
കേരളം ചേരദേശത്തിന്റെ അളമാണെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് അവിടെ ആദ്യമായി കുടിപ്പാർത്തവർ ചേരളന്മാർ അഥവാ കേരളന്മാർ ആയിരിക്കണം. ആ കേരളന്മാർ ആരു്? ഒരു പുരാതന കേരളോല്പത്തിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“എങ്കിലോ പണ്ടു് ബ്രഹ്മനരുളാൻ അലകടലടിച്ചുകൊള്ളും എണ്ണംകൊണ്ടടങ്ങാക്കൈകളെല്ലാം പൊലിവുവിട്ടപ്പിൻ വാങ്ങിക്കൊൾവൂതാകവേ, സമുദ്രരാജനായിരിപ്പൊരു വരുണരാജൻ മകിൾവുറ്റു താനേതാൻ പെറ്റുകൊൾവൂതും ചെയ്തു.”
ഈ വാക്യങ്ങളിൽനിന്നും സമുദ്രം ഈശ്വരജ്ഞയാ താനേ പിൻവാങ്ങിയതാണെന്നു വ്യക്തമാകുന്നു. പിന്നെയും പറയുന്നു:
“എങ്കിലോ അക്കടലുടയവർ നാകത്താന്മാരെല്ലോ ആകുന്നത്. അവർക്കല്ലോ ആദികാലത്തെ വരുണൻ ഒരു നൂറ്റെട്ടുക്കാതം കൊണ്ട തറമുഴുവതും കൊടുത്തു എന്നു ചൊല്ലിയതു്” ഈ ഭാഗത്തിൽനിന്നു് ആദ്യമായി കേരളത്തിൽ കുടിപാർത്തവർ ‘നാകന്മാർ’ ആണെന്നു തെളിയുന്നു. മഹാഭാരതത്തിൽ കേരളീയരുടെ യുദ്ധസാമർത്ഥ്യത്തെ വർണ്ണിച്ചിട്ടുണ്ടെങ്കിലും അവരുടെ വിലക്ഷണാചാരങ്ങളെ, വിശേഷിച്ച് മരുമക്കത്തായത്തെ ആക്ഷേപിച്ചിരിക്കുന്നതു നോക്കുമ്പോൾ, മഹാഭാരതകാലത്തു് കേരളത്തിൽ ‘നാക’ന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നു് ഊഹിക്കാം.
മലയാളബ്രഹ്മണർ പിന്നീടു വന്നവരാണെന്നും, അവർക്കു് ആദ്യകാലത്തു് നാകന്മാരെപ്പറ്റി വലിയ ഭയം ഉണ്ടായിരുന്നെന്നും താഴെ ചേർക്കുന്ന ഖണ്ഡികയിൽനിന്നു കാണാം.
“… നാകരോചീറും പടിയാക മഹാബ്രാഹ്മണർക്കു വശമില്ലാഞ്ഞു; കാറിടിയൊത്തുച്ചീറിമിഴിക്കപ്പേടിമുഴുത്തുക്കൈകളൊതുക്കിക്കൂറുചുരുക്കിത്തലയതു താഴ്ത്തിക്കാതംവിട്ടുക്കണിയംവിട്ടുത്താനംവിട്ടു,ഇരവിൽ താനേ മൂട്ടുവിടാതപ്പാറപ്പറ്റപ്പലവഴി പോയാർ.”
ബ്രാഹ്മണനിർമ്മിതങ്ങളായ ചില പുരാണങ്ങളും ഈ കേരളോല്പത്തികഥയെ സ്ഥിരീകരിക്കുന്നുണ്ടു് (രണ്ടാം അദ്ധ്യായം നോക്കുക.).
വരുണൻ കേരളൻ എന്ന രാജാവിനു് തന്റെ പുത്രിയെ ദാനം ചെയ്തതായി പറയുന്ന കഥ സർവഥാ വിശ്വാസയോഗ്യമാണു്. കേരളരാജാവിന്റെ നേതൃത്വത്തിൽ കേരളീയർ, സമുദ്രം പിൻവാങ്ങിയ ഈ ഭൂപ്രദേശത്തു കുടിയേറിപ്പാർത്ത കഥയെ ആണു് അതു് ഉപലക്ഷിക്കുന്നതു്.
ക്രൈസ്തവവേദപ്രഖ്യാതനായ സോളമന്റെ കാലത്തുപോലും, കേരളീയർക്കു യവനദേശങ്ങളുമായി കച്ചവടമുണ്ടായിരുന്നുവെന്നു് ഇപ്പോൾ ചരിത്രകാരന്മാർ സമ്മതിക്കുന്നുണ്ടു്. അങ്ങനെ വിദേശീയരുമായി കച്ചവടം നടക്കണമെങ്കിൽ, തീർച്ചയായും അക്കാലത്തു് നല്ലനല്ല തുറമുഖങ്ങൾ ഉണ്ടായിരുന്നുവെന്നുവരണം. ‘കുരുവൂർ’ എന്നൊരു പട്ടണത്തെപ്പറ്റി ടോളമി മുതലായ പല യവനന്മാർ പറഞ്ഞുകാണുന്നുമുണ്ടു്.
ഒരു കാലത്തു് ചേരരാജാക്കന്മാരുടെ തലസ്ഥാനം ഈ കരുവൂർ പട്ടണമായിരുന്നുവെന്നു് ‘പുറനാനൂർ’ തുടങ്ങിയ പുരാതന ചെന്തമിൾ ഗ്രന്ഥങ്ങളിൽ നിന്നു തെളിയുന്നു. ‘കുരുവൂർ’ കൊടുങ്ങല്ലൂർ തന്നെയാണെന്നു തോന്നുന്നു. ‘കൊടുംകോരൂർ’ ശബ്ദം ആയിരിക്കാം കൊടുംകൊലൂർ ആയും പിന്നീടു കൊടുങ്ങല്ലൂരായും [1] പരിണമിച്ചതു്. കൊടുങ്ങല്ലൂരിനു സമീപത്തു് കരുപ്പടന്ന എന്നൊരു പ്രദേശമുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു.
“മന്നർകോൻചേരൻ വളവഞ്ചിനാൾ വേന്തൻ” എന്നു് ചിലപ്പതികാരത്തിലും
“തൺപൊരുനൈപ്പുനൽപായും, വിൺപൊരുപുകൾ വിറൽവഞ്ചി” എന്നു പുറനാനൂറിലും, പറഞ്ഞിരിക്കുന്ന വഞ്ചി അഥവാ [2] തിരുവഞ്ചിക്കുളത്തിന്റെ മറ്റൊരു പേരായിരിക്കും കോരൂർ. വാല്മീകിരാമായണത്തിലും രഘുവംശത്തിലും ‘മരുചി’ [3] എന്നൊരു പട്ടണത്തെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടു്. അതിനെ പ്രാചീന പാശ്ചാത്യ ഭൂസഞ്ചാരികൾ മുസ്സിരിസു് എന്നു വിളിച്ചുവന്നിരുന്നു. ഈ മുരചീപത്തനവും കൊടുങ്ങല്ലൂർ തന്നെയാണെന്നാണു് പലരുടേയും അഭിപ്രായം.
ക്രിസ്ത്വബ്ദം ആരംഭിക്കുന്നതിനു് അനേകശതവർഷങ്ങൾക്കുമുമ്പു്, കേരളൻ അഥവാ ചേരരാജാവിനാൽ ആനീതരായ നാകന്മാർ കേരളത്തിൽ സ്ഥിരവാസം തുടങ്ങിയെന്നും, സോളമന്റെ കാലത്തുപോലും കേരളം സർവസമ്പത്സമൃദ്ധമായും പരിഷ്കൃതാവസ്ഥയിലും ഇരുന്നിരുന്നുവെന്നും വിചാരിക്കുന്നതിനു മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്.
ക്രിസ്തുവർഷാരംഭത്തിൽപോലും നാകന്മാരുടെ ഇടയ്ക്കു് ജാതിവ്യത്യാസം ആരംഭിച്ചിട്ടില്ലായിരുന്നുവെന്നു് തൊൽകാപ്പിയം, ചിലപ്പതികാരം മുതലായ ഗ്രന്ഥങ്ങളിൽ നിന്നു കാണാവുന്നതാണു്. കാഞ്ചീപുരത്തെ ഒരു രാജാവു് ഒരു നാകകന്യകയെ വിവാഹം ചെയ്തുവെന്നും, ആ സ്ത്രീയിൽ നിന്നു ജാതനായ ഇളന്തിരയൻ ആ രാജാവിന്റെ കാലത്തുതന്നെ രാജ്യാഭിഷിക്തനായെന്നും പെരുപാണാറ്റുപ്പടയിലും, ‘കിള്ളിവളവൻ’ എന്ന ചോളരാജാവു് നാകലോകത്തെ ചാവകനാടു ഭരിച്ചുവന്ന വളവണനെന്ന നാകരാജാവിന്റെ പുത്രിയായ പീലിവളയെ വിവാഹം ചെയ്തുവെന്നു് മണിമേഖലയിലും പറഞ്ഞിരിക്കുന്നതിനാൽ, അന്നത്തെ കേരളീയരാജാക്കന്മാരും നാകവംശജന്മാരായിരുന്നുവെന്നു തെളിയുന്നു. പ്രധാനമായി യുദ്ധവൃത്തി അവലംബിച്ചുവന്നു എന്നല്ലാതെ അവർ ചതുർവർണ്ണവിഭാഗത്തെ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. നാകന്മാരിൽ ചിലർ സർവസംഗപരിത്യാഗിയായ ജ്ഞാനികളായിരുന്നുവെന്നു്,
“പുല്ലനെവെല്ലാം തുറക്കും നാകത്താരേ”
“ചുട്ടറവേവെട്ട വെളിതനിയായേങ്കി
മട്ടറവേ യടഞ്ഞ നില നില താനാകം
അന്നിലതാനഴിയാതൊരറവായൊരു
വിണ്ണിലൈയെന്നമതാകൻ വിളമ്പിനാരേ”
ഇത്യാദി പല പാട്ടുകളിൽനിന്നു വെളിപ്പെടുന്നു. ചിലപ്പതികാരം രചിച്ച കാലത്തു്, മലയാളബ്രഹ്മണരേക്കാൾ നാകവംശജരായ ‘തുറവരും’ (ത്യാഗികളും) അറവരും (ധർമ്മനിഷ്ഠരും) പൂജാർഹരായിരുന്നു എന്നുള്ളതിനു് അതിലെ ചില ഗാനങ്ങൾ സാക്ഷ്യം വഹിക്കുന്നു.
ക്രിസ്തുവർഷാരംഭത്തിനു മൂന്നു നാലു ശതകങ്ങൾക്കു മുമ്പുതന്നെ മലയാളബ്രാഹ്മണർ കേരളത്തിൽ പ്രവേശിച്ചുകാണണം. ആദ്യം വന്നവർ കേരളീയാചാരങ്ങളിൽ പലതും, മരുമക്കത്തായംപോലും സ്വീകരിച്ചു. രണ്ടാമതു വന്നവരും ഏറെക്കുറെ അവയ്ക്കു കീഴടങ്ങേണ്ടതായി വന്നു. ചിലർ തങ്ങളുടെ സമുദായ രക്ഷയ്ക്കുവേണ്ടി ആയുധവിദ്യ അഭ്യസിക്കുകയും, കളരികളും സംഘങ്ങളും സ്ഥാപിക്കുകയും ചെയ്തു; കാലക്രമേണ അവരുടെ സംഘങ്ങൾ പ്രബലാവസ്ഥയെ പ്രാപിച്ചു. നാകന്മാരുടെ അനൈകമത്യവും, താൻ താൻ വലിയവനെന്ന ഔദ്ധത്യാപരപര്യായമായ ദുരഭിമാനവും ഒരുവഴിക്കു ബ്രാഹ്മണശക്തി വർദ്ധിപ്പിക്കുന്നതിനു സഹായിച്ചുകൊണ്ടിരുന്നു. എന്നാൽ ക്ഷേത്രങ്ങൾ വഴിക്കാണു് അവരുടെ പ്രാബല്യം പ്രധാനമായി വർദ്ധിച്ചുവന്നതു്. ഇതിനിടയ്ക്കു് ഇടപ്രഭുക്കന്മാരുടേയും രാജാക്കന്മാരുടേയും അധ്യാത്മഗുരുക്കന്മാരെന്ന നില സമ്പാദിച്ച് ഒട്ടുവളരെ ഭൂസ്വത്തുക്കൾ കരസ്ഥമാക്കുന്നതിനും അവർക്കുസാധിച്ചു. എല്ലാംകൊണ്ടും കേരളീയരുടെ രാഷ്ട്രീയകാര്യങ്ങളിൽ കാര്യക്ഷമമാകുംവണ്ണം തലയിടുന്നതിനു് പര്യാപ്തമായ ശക്തി അവർക്കു വേണ്ടുവോളം ഉണ്ടായി. ചേരരാജാക്കന്മാരുടെ ഭരണദശ എന്തു കാരണവശാലോ അവസാനിച്ചപ്പോൾ, മലയാളബ്രാഹ്മണരെ നാം മുന്നണിയിൽ കണ്ടുതുടങ്ങി. ബ്രാഹ്മണരും നാകന്മാരും യോഗംകൂടി കേരളത്തെ നാലു തളികളായി വിഭജിച്ചു്, ഓരോ തളിയുടേയും രക്ഷാധികാരിയായി അതാതു തളിയിൽ നിന്നു് ഒരാളെ തിരഞ്ഞെടുത്തു് അവരോധിച്ചു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട ബ്രാഹ്മണനു് തളിയാതിരി എന്നായിരുന്നു പേർ. ഈ അവസരത്തിലും തളിയാതിരിമാരുടെ മന്ത്രിപദം അലങ്കരിച്ചിരുന്നതു് നാകന്മാർ തന്നെയായിരുന്നു. അവരെ നിശ്ശേഷം അകറ്റിനിറുത്തുന്നതിനുള്ള പ്രാബല്യം അവർക്കു സിദ്ധിച്ചിരുന്നില്ലെന്നു് ഇതിൽനിന്നു നമുക്കു ഗ്രഹിക്കാം. തളിയാതിരിമാരുടെ വാഴ്ചക്കാലം മുമ്മൂന്നു് കൊല്ലത്തേയ്ക്കേ ഉണ്ടായിരുന്നുള്ളു. ഇങ്ങനെ ചേരരാജാക്കന്മാരുടെ കാലത്തിനുശേഷവും ജനാധിപത്യഭരണം നിലനിന്നുപോന്നു. ഈ കാലത്തായിരിക്കണം നാകന്മാരുടെ ഇടയ്ക്കും ജാതിവ്യത്യാസം ഏർപ്പെട്ടുതുടങ്ങിയതു്. ആദ്യമായി ക്ഷേത്രവൃത്തിയെ അവലംബിച്ചു സ്വതന്ത്രരായി ജീവിച്ചുവന്നവർ കിരിയത്തു നായന്മാരെന്ന നിലയിൽ മറ്റുള്ളവരിൽ നിന്നു് അകന്നുകാണണം. മലയാളബ്രാഹ്മണരുടെ ദാസ്യം കൈക്കൊണ്ടു് ജീവിച്ചവർ ‘ശൂദ്രനായ’ന്മാരായി പിരിഞ്ഞു. അവരോടു മറ്റുള്ളവർ വിവാഹബന്ധത്തിൽ ഏർപ്പെടാതായി. പക്ഷേ ബ്രാഹ്മണശക്തി അപ്രതിഹതമാകുംവണ്ണം സ്ഥാപിതമായപ്പോൾ ഈ ശൂദ്രനായന്മാർക്കും പ്രാമാണ്യം സിദ്ധിച്ചതിനാൽ, കിരിയത്തു നായന്മാരിൽ പലരും പിന്നീടു് ഓരോ ഇല്ലങ്ങളിൽ പര്യപ്പെട്ടു്, ശുദ്രനായന്മാർ അഥവാ ഇല്ലക്കാരായിത്തീർന്നുതുടങ്ങി. നായന്മാർക്കു പൊതുവെ ശൂദ്രരെന്നു പേരു വന്നുകൂടാൻ ഇടയാക്കിയതു്, ഈ ശൂദ്രനായന്മാരാണു്. ക്ഷേത്രപരികർമ്മങ്ങൾ ചെയ്തു ജീവിക്കാൻ തുടങ്ങിയ നാകന്മാർ അമ്പലവാസികളായിത്തീർന്നു. ഇങ്ങനെ വലിയവലിയ പരിവർത്തനങ്ങൾ ഇക്കാലത്തു് നാകന്മാരുടെ ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടു്.
മലയാളബ്രാഹ്മണരുടെ ഇടയ്ക്കും വിവിധ വിഭാഗങ്ങൾ ഇക്കാലത്തു തന്നെ ഉണ്ടാവാനിടയായി. രക്ഷാപുരുഷന്മാരുടെ വംശപരമ്പരയിൽപ്പെട്ടവരായിരിക്കണം അഷ്ടഗൃഹത്തിലാഢ്യന്മാർ. മലയാളബ്രാഹ്മണരുടെ ആധിപത്യസ്ഥാപനാർത്ഥം ആയുധം ധരിച്ചു് പതിനെട്ടു കളരികൾ സ്ഥാപിച്ച ശാസ്ത്രനമ്പൂരിമാർ കാലക്രമേണ ആഭിജാത്യം കുറഞ്ഞവരായി ഗണിക്കപ്പെട്ടുതുടങ്ങി. വേറെയും പല വിഭാഗങ്ങൾ വിവിധകാരണങ്ങളാൽ അവരുടെ കൂട്ടത്തിൽ ഉണ്ടാവാൻ ഇടയായിട്ടുണ്ടു്. അവയെപ്പറ്റി സവിസ്തരം പ്രതിപാദിക്കേണ്ട ആവശ്യം ഇവിടെ ഇല്ലാത്തതിനാൽ കഴിയുന്നത്ര ചുരുക്കുന്നു.
തളിയാതിരിമാർ, അധികാരഭ്രമത്താലും ധനതൃഷ്ണയാലും ജനങ്ങളെ പീഡിപ്പിച്ചുതുടങ്ങിയപ്പോഴാണു്, വേദോച്ചാരണ ചെയ്തു ജീവിക്കേണ്ടവർക്കു് രാജ്യശാസനം നടത്താൻ സാധിക്കയില്ലെന്നു പ്രത്യക്ഷപ്പെട്ടതു്. തളിയാതിരിമാർ അവരോധാവസരത്തിൽ ചെയ്തിട്ടുള്ള ശപഥത്തേ ലംഘിച്ചു മൂന്നു കൊല്ലം കഴിഞ്ഞിട്ടും സ്വാധികാരം അന്യനു വിട്ടുകൊടുക്കാതെ ആയി. രക്ഷാപുരുഷന്മാർക്കു ഭൂസ്വത്തുക്കൾ സമ്പാദിക്കാൻ പാടില്ലെന്നു ചെയ്തിരിക്കുന്ന വ്യവസ്ഥയ്ക്കു വിപരീതമായി അവർ, കഴിയുന്നത്ര സ്വത്തുക്കൾ തേടിവെയ്ക്കാൻ ശ്രമിച്ചു. അതിന്റെ ഒക്കെ ഫലമായി തളിയാതിരിമാരും മന്ത്രിയായ നായർപ്രഭുവും ഒരുവശത്തും, ബ്രാഹ്മണജന്മികളും നാകപ്രഭുക്കന്മാരും മറുഭാഗത്തും ആയി ഒരു ഘോരസമരം ആരംഭിച്ചു. [4] ആ സമരം കൊണ്ടു രാജ്യാധിപതിയുടെ നയവൈദഗ്ദ്ധ്യത്താൽ ഒട്ടു വളരെക്കാലത്തേയ്ക്കു നീണ്ടുനിന്നു. രണ്ടുകൂട്ടരും ജയിക്കയില്ലെന്ന മട്ടിലായപ്പോൾ, അവർ കൊങ്ങുരാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിച്ചു്, അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഒരു രാജവംശത്തെ രക്ഷാധികാരത്തോടു കൂടി വാഴിക്കാൻ തീർച്ചപ്പെടുത്തി. അവർ ‘ബാണവർമ്മൻ ഉദയൻ’ എന്ന ആ രാജാവിനെത്തന്നെ ആദ്യത്തെ പെരുമാളായി അഭിഷേകം ചെയ്തു. അദ്ദേഹത്തിനെ ആണത്രേ, മുരിങ്ങൂർ മുടിനാഗരാജൻ എന്ന കവി ഇപ്രകാരം വർണ്ണിച്ചിരിക്കുന്നതു്:
“നിൻ കടർ പിറന്ത ഞായിറുപേയർത്തു നിൻ
വെണ്ടലൈപ്പുണരിക്കുട കടർകളിക്കും
യാണർവൈപ്പി നിന്നാട്ടുപൊരുന
വാണവരമ്മെനൈ, നീയെ പെരുമ
വലം കളൈപ്പുരവി യൈവരോടു ചിനൈയി-
നിലന്തലൈക്കൈണ്ടു പൊലമ്പൂന്തുമ്പൈ
യിരെമ്പതിമ്മരും പൊരുതുകളൊത്തൊഴിയ-
പ്പെരുഞ്ചോറ്റു മികുപതംവരൈ യാതു കൊടുത്തോയ്”
ഈ സംഭവം ക്രിസ്തുവർഷാരംഭത്തിനു് 100-ൽപരം വർഷങ്ങൾക്കു മുമ്പായിരുന്നുവെന്നു ചെന്തമിഴു് ഗ്രന്ഥങ്ങളുടെ പരിശോധനയിൽ നിന്നു വെളിപ്പെടുന്നു. കേരളത്തിലെ ഐതിഹ്യപ്രകാരവും ആദ്യത്തെ പെരുമാളിന്റെ വാഴ്ച ആരംഭിച്ചതു് ‘ദദുർദ്ധരാം’ എന്ന കലിവത്സരത്തിൽ (ക്രി-മു-113) ആയിരുന്നു. പെരുമാക്കന്മാരുടെ വാഴ്ച ഏഴെട്ടു ശതവർഷകാലം നിലനിന്നു. ആ കാലം കേരളത്തിനു് പല വിധത്തിലുള്ള അഭിവൃദ്ധികൾ ഉണ്ടായിട്ടുണ്ടു്. കേരളീയചരിത്രത്തിലെ സുവർണ്ണകാലം അതുതന്നെ ആയിരുന്നുവെന്നു നിസ്സംശയം പറയാം. [5]
ആദ്യത്തെ പെരുമാളായ ഉദയനൻ നിമിത്തമായിരിക്കാം, തിരുവഞ്ചിപത്തനത്തിനു് മഹോദയപുരം (മാകോതയർ പത്തനം) എന്ന പേരു കൂടി സിദ്ധിച്ചതു്. ഈ നയവിദഗ്ദ്ധനായ പെരുമാൾ, പ്രജാധിപത്യഭരണത്തെ നശിപ്പിക്കാതെ, കീഴ്‌നടപ്പുകളിൽ ചിലതിനെ പുതുക്കിയും ചില പുതിയ വ്യവസ്ഥകൾ നടപ്പിൽ വരുത്തുകയും ചെയ്തു. തളികളിൽ ഓരോന്നിലും അദ്ദേഹം പഴയപോലെ ഓരോ തളിയാതിരിമാരെ മുമ്മൂന്നു കൊല്ലത്തേക്കു് സമ്യങ്നിയന്ത്രിതമായ അധികാരങ്ങളോടുകൂടി നിയമിക്കയും അവർ തലസ്ഥാനനഗരിക്കു സമീപംതന്നെ താമസിക്കണമെന്നു നിർബന്ധിക്കുകയും ചെയ്തതായി കേരളോല്പത്തിയിൽ നിന്നു ഗ്രഹിക്കാം. ഇതു ബ്രാഹ്മണരെ പിണക്കാതിരിക്കാനായി പ്രയോഗിച്ച കൗശലമായിരിക്കണം. പ്രജകളുടെ അഭാവാഭിയോഗങ്ങളെ യഥാകാലം അറിഞ്ഞു്, അവരുടെ ഇംഗിതാനുസരണം രാജ്യകാര്യങ്ങൾ നിർവഹിക്കുന്നതിനായി ജനപ്രതിനിധിസഭ, മന്ത്രിസഭ, വൈദികസഭ, വൈദ്യസഭ, ജൗതിഷികസഭ എന്നു് അഞ്ചു മഹാ സഭകളും അദ്ദേഹം സ്ഥാപിച്ചു. ഈ ഭരണപടുവായ രാജാവിന്റെ കാലത്തു് അദ്ദേഹത്തിന്റെ മന്ത്രിമാരും മറ്റു ഭരണകർത്താക്കന്മാരും,
“പാൽപുളിപ്പിനും പകലിരുളിനും നാൽവേതനെറിതിരിയിനും, തിരിയാച്ചുറ്റമൊടുമുഴുതുചെൺവിളങ്കി” അത്രേ. അദ്ദേഹത്തിന്റെ പുത്രനും അടുത്ത പെരുമാളുമായ ഇവയവർമ്മൻ നെടുചേരനാഥൻ, ഇന്ത്യയുടെ വടക്കേ അറ്റംവരേ ജൈത്രയാത്ര ചെയ്തതായി പതിറ്റിപ്പത്തു്, ചിലപ്പതികാരം മുതലായ കൃതികളിൽ പറഞ്ഞിരിക്കുന്നു.
“വൻ ചൊൽയവനർ വളനാടാണ്ടു
പൊൻപടനെടുവരൈ പുകന്തോനായിനും”
“വൻചൊൽ യവനർ വളനാടുവൻ പെരുങ്ക
റ്റെങ്കുമരിയാണ്ടചെറുവിർക്കയർ പുലിയാൻ.” (ചില. 28-29)
ഇക്കാലത്തിനുമുമ്പുതന്നെ കേരളത്തിൽ ബുദ്ധമതം പ്രചരിച്ചുതുടങ്ങിയിരിക്കണം. എന്നാൽ നെടുഞ്ചോരനാഥന്റെ കാലത്തു് ഒരു ചരിത്രപ്രധാനമായ സംഭവം നടന്നു. അദ്ദേഹത്തിന്റെ മിത്രവും ബുദ്ധമതപ്രചരണാർത്ഥം ലങ്കയിൽനിന്നു വന്ന ധർമ്മശാസനന്റെ ഉപദേശാനുസാരം ആ മതം അംഗീകരിച്ച ആളുമായ കോവലൻ തിരുവഞ്ചിനഗരത്തിൽ ഒരു ബുദ്ധചൈത്യം പണികഴിപ്പിച്ചു. നാലാമത്തെ പെരുമാളായ ബാണവർമ്മൻ നാർമുടിച്ചേരനാഥന്റെ മൂത്ത പുത്രൻ പോലും ബുദ്ധമതം സ്വീകരിച്ചു് വിഷയസംഗപരിത്യാഗം ചെയ്തുവത്രേ. ഇങ്ങനെ രാജകുടുംബാംഗങ്ങൾ പോലും സ്വീകരിക്കാൻ പ്രേരിതമായ ബുദ്ധമതത്തോടു് അക്കാലത്തു് ആർക്കും ബഹുമതിക്കുറവില്ലായിരുന്നുവെന്നു്, രാജസഭയിലും മറ്റും ബുദ്ധമതാനുയായികൾ ഉണ്ടായിരുന്നതിൽ നിന്നു് ഊഹിക്കാം. ധർമ്മശാസനന്റെ കൂടെ ബുദ്ധമതപ്രചരണാർത്ഥം വന്ന സിംഹളരുടെ സന്താനങ്ങളായിരിക്കാം ഇന്നത്തെ ഈഴവർ. ചേരൻ ചെങ്കുട്ടുവന്റെ കാലത്തു് കേരളത്തിലെ ഫലവർഗ്ഗങ്ങളുടെ കൂട്ടത്തിൽ ‘തെങ്കിൽപഴനും തേമാങ്കനിയും’ ഉൾപ്പെടുത്തിയിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലത്തിനു മുമ്പേതന്നെ ഈഴവർ തീർച്ചയായും കേരളത്തിൽ വന്നു കാണണം. ചെങ്കുട്ടുവന്റെ കാലം ക്രിസ്തുവർഷം രണ്ടാം ശതകമായിരുന്നു.
ഇമയവർമ്മൻ ചെങ്കുട്ടുവൻ പതിമൂന്നാമത്തെ പെരുമാളായിരുന്നത്രെ. അദ്ദേഹത്തിന്റെ അപദാനങ്ങളെ അന്നത്തെ അനേകകവികൾ കീർത്തിച്ചുകാണുന്നുണ്ടു്. വിദ്യാപ്രചാരണവിഷയത്തിൽ അദ്ദേഹം അത്യുൽസുകനായിരുന്നു. ചിലപ്പതികാരകർത്താവായ ഇളംകൂറടികൾ ചെങ്കുട്ടുവന്റെ അനുജനായിരുന്നുവെന്നാണു് ഐതിഹ്യം. പ്രസ്തുതകാവ്യത്തിൽ നിന്നും കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം പണികഴിപ്പിച്ചിട്ടുള്ളതു് ഈ പെരുമാളായിരുന്നുവെന്നു് തീർച്ചപ്പെടുത്താം. “പടുകടലോട്ടിയവെൻപുകൾക്കുട്ടുവൻ” എന്നു പതിറ്റുപത്തിലും, “പൊങ്കിരുമ്പരപ്പിൽ കടൽ പിറകോട്ടിയ” കുട്ടുവനെന്നു് ചിലപ്പതികാരത്തിലും, അദ്ദേഹത്തിനെ വർണ്ണിച്ചിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കാലത്തു് ഒരു കടൽക്ഷോഭം ഉണ്ടായെന്നും തൽഫലമായി കേരളത്തിന്റെ ഒരു ഭാഗത്തു് കടൽവെച്ചു് കരയുണ്ടായെന്നും ഊഹിക്കാം. കരപ്പുറം ഇങ്ങനെ കടൽ പിൻവാങ്ങിയതിന്റെ ഫലമായുണ്ടായ ഭൂഭാഗമായിരിക്കാൻ ഇടയുണ്ടു്. ടോളമിയുടെ കാലത്തു് സമുദ്രം വേമ്പനാട്ടുകായലിന്റെ കിഴക്കേതീരംവരെ വ്യാപിച്ചിരുന്നതായി അദ്ദേഹത്തിന്റെ ലിഖിതങ്ങളിൽ നിന്നു കാണുന്നതും, ആധുനികഭൂഗർഭശാസ്ത്രജ്ഞരുടെ അന്വേഷണങ്ങളും ഈ ഊഹത്തിനു് അവഷ്ടംഭകമായിരിക്കുന്നു.
ആദിപെരുമാക്കന്മാരുടെ കാലം കേരളത്തിന്റെ സൗവർണ്ണദശയായിരുന്നുവെന്നു പറവാൻ പല കാരണങ്ങളുണ്ടു്. യവനന്മാരെപ്പോലും ആകർഷിക്കത്തക്കവണ്ണം ഉണ്ടായിരുന്ന സമ്പത്സമൃദ്ധിയോ പോകട്ടെ. ജനങ്ങൾ വളരെ ഐക്യമത്യത്തോടുകൂടിയാണു ജീവിച്ചുവന്നതു്. തീണ്ടൽ, തൊടീൽ ഇവയൊന്നും അക്കാലത്തു് അറിയപ്പെട്ടിരുന്നതേ ഇല്ല. പരമതാസഹിഷ്ണുത കേരളീയർക്കു കണികാണ്മാൻ പോലും ഇല്ലായിരുന്നു. ഒരേ കുടുംമ്പത്തിൽ തന്നെ വൈദികന്മാരോടുകൂടി ബുദ്ധമതക്കാരും ജൈനന്മാരും ജീവിക്കുന്നതിൽ യാതൊരു പ്രതിബന്ധവും ഉണ്ടായിരുന്നില്ലെന്നു് ചിലപ്പതികാരം വായിച്ചാൽ അറിയാം. അവർക്കു തമ്മിൽ വിവാഹബന്ധംപോലും നിഷേധിക്കപ്പെട്ടിരുന്നില്ല. ഇന്നു് നാം നിർദ്ദയം ആട്ടിയോടിക്കുന്ന കാണിക്കാർ, [6]
1. കാണിക്കാർ ഇവർ പശ്ചിമഘട്ടത്തിനു് അപ്പുറം വാണിരുന്ന ശ്രീരംഗൻ, വീരപ്പൻ എന്നീ രണ്ടു മലയരയന്മാരുടെ സന്താനങ്ങളെന്നു് ഇപ്പോഴും അഭിമാനിച്ചുവരുന്നു. ഭാഷയ്ക്കും തമിഴിനോടാണു് അധികം അടുപ്പം, ദായക്രമം മക്കത്തായമാണു്.
2. മുതുവർ ഇവർ പൂഞ്ഞാറ്റു തമ്പുരാനു വേണ്ടി മധുരയിൽ നിന്നു് മീനാക്ഷിയുടെ വിഗ്രഹം മുതുകത്തു വഹിച്ചുകൊണ്ടു വന്നവരുടെ സന്താനങ്ങളത്രെ.
3. ഊരാളികൾ ഇവരും മധുരരാജാക്കന്മാരുടെ ആശ്രിതന്മാരായിരുന്നവരാണു്. തൊടുപുഴത്താലൂക്കിന്റെ ഒരു ഭാഗം ഒരു കാലത്തു് മധുരരാജ്യത്തോടു ചേർന്നിരുന്നു. അന്നു് മധുരരാജാക്കന്മാർ തൊടുപുഴയിലേക്കു ഘോഷയാത്ര പുറപ്പെടാറുണ്ടായിരുന്നു. ആ അവസരങ്ങളിൽ കുട പിടിക്കുന്ന ജോലി ഊരാളിമാർക്കായിരുന്നുവത്രെ. ആ ഊരാളിമാരിൽ ഒരുവനെ ആ ഊരിനെ ആളുന്നതിനായി മധുരരാജാവു വിട്ടും വെച്ചുപോയതായി ഒരു ഐതിഹ്യമുണ്ടു്.
4. ചെറുമന്മാരിൽ പുലയർ, പറയർ, പള്ളർ എന്ന മൂന്നു വർഗ്ഗക്കാർ ഉൾപ്പെടുന്നുണ്ടു്. ഇവരെ ആദിചേരന്മാരെന്നു് സാധാരണ പറയാറുണ്ടെങ്കിലും ഇവർ പില്ക്കാലത്തു കേരളത്തിൽ വന്നവരാണെന്നുള്ളതിനു പല ലക്ഷ്യങ്ങൾ കാണുന്നു. മലയർ, കുറിച്ചിയർ തുടങ്ങിയവർക്കും അന്നു് പൊതു ജനതയുടെ ഇടയിൽ സ്വൈരമായി സഞ്ചരിക്കാമായിരുന്നു.
പെരുമാക്കന്മാരുടെ വാഴ്ചക്കാലത്താണു് ജൂതന്മാരും ക്രിസ്ത്യാനികളും മുഹമ്മദീയരും കേരളത്തിൽ ആദ്യമായി പ്രവേശിച്ചതു്. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ സെന്റ് തോമസ് ഏ. ഡി. ഒന്നാം ശതകത്തിൽ മലയാളത്തിൽ വന്നു് നിരണം, ചായൽ, കൊല്ലം, പാലൂർ, കൊടുങ്ങല്ലൂർ, കോട്ടയ്ക്കായൽ ഇങ്ങനെ ഏഴുദിക്കുകളിൽനിന്നു് കേരളീയരിൽ പലരേയും ക്രിസ്തുമതം സ്വീകരിപ്പിച്ചതായി ഭാഷാചരിത്രകർത്താവു പറയുന്നു. അങ്ങനെ ക്രിസ്തുമാർഗ്ഗം സ്വീകരിച്ചവരിൽ കള്ളി, കാളിയാങ്ക, ശങ്കുപുരി, പകലോമറ്റം എന്നു നാലു കുടുംബക്കാർ ആഢ്യബ്രാഹ്മണരായിരുന്നത്രേ. സെന്റ് തോമസ്സിന്റെ കാലശേഷം ഒന്നുരണ്ടു ശതവർഷക്കാലത്തേയ്ക്കു് ക്രിസ്തുമതപ്രചരണാർത്ഥം, ഇവിടെ ആരും വന്നതായി അറിവില്ല. ഏ. ഡി. 345-ൽ തോമാക്കാനായുടെ നേതൃത്വത്തിൽ ബാഗ്ഡാഡ്, നിനീവ, ജറുസലേം എന്നീ പ്രദേശങ്ങളിൽ നിന്നു് ഏതാനും അർമ്മീനിയർ കേരളത്തിൽ മഹോദയപുരത്തു കുടിയേറി. തോമാക്കാനാ മലബാർതീരങ്ങളുമായി വാണിജ്യം നടത്തിക്കൊണ്ടിരുന്ന ഒരു കച്ചവടക്കാരനായിരുന്നു. അന്നത്തെ പെരുമാൾ അവർക്കു വേണ്ട സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തുവെന്നു മാത്രമല്ല, ജൂതന്മാർക്കെന്നപോലെ അവർക്കും മാന്യപദവികളും സ്ഥാനമാനങ്ങളും നൽകുകയും ചെയ്തു. അതിനുശേഷം ആണു് ക്രിസ്തുമതത്തിനു് ഉത്തരോത്തരം പ്രചാരം ഉണ്ടായിത്തുടങ്ങിയതു്.
ഭാസ്കരരവിവർമ്മ വെളുത്ത ജൂതന്മാർക്കു കൊടുത്ത ഒരു താമ്രശാസനവും, സ്താണുരവി ഗുപ്തപ്പെരുമാൾ സെന്റ് തെറിസ പള്ളിയിലേക്കു് കുറെ ഭൂമി അട്ടിപ്പേറായി കൊടുത്ത ഒരു ആധാരവും വീരരാഘവ ചക്രവർത്തി ക്രിസ്ത്യാനികൾക്കു നൽകിയ ഒരു താമ്രശാസനവും ഇപ്പോൾ കണ്ടുകിട്ടിയിട്ടുണ്ടു്. ഇവയിൽ ഭാസ്കരരവിവർമ്മ ജൂതന്മാർക്കു നൽകിയ ശാസനം എട്ടാം ശതകത്തിനപ്പുറം ആവാൻ തരമില്ലെന്നു് ബർണ്ണലും, ഏ. ഡി. 192-ൽ ആണെന്നു് കനകസഭാപിള്ളയും പറയുന്നു. ആ കാരണത്താൽ ചക്രവർത്തി, പകൽ വിളക്കു്, നട, പല്ലക്കു്, കുട, കൊട്ടും കുഴലും എന്നീ പദവികൾ ജോസഫ് റബ്ബിനു നൽകിയതായി കാണുന്നു. വീരരാഘവ ചക്രവർത്തിയുടെ ശാസനം ഏ. ഡി. 774-ൽ ആണെന്നു് ഡാക്ടർ ബർണ്ണലും, 1320 മാർച്ച് 15-ാനു ആണെന്നു് ഡാക്ടർ കെയിൽ ഹോർണ്ണും വാദിക്കുന്നു. എന്നാൽ വി. നാഗമയ്യാ തിരുവിതാംകൂർ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നതു് ഏ. ഡി. 230-ൽ ആണെന്നത്രേ.
കേരളത്തിൽ ആദ്യമായി ഒരു പള്ളി സ്ഥാപിക്കുന്നതിനു് അനുവാദം കിട്ടിയ മഹമ്മദീയൻ അറേബിയായിൽനിന്നു് വന്ന ഷെയികു് ഇബിൻദീനാർ ആണെന്നു പറഞ്ഞുവരുന്നു. അദ്ദേഹം കൊടുങ്ങല്ലൂരിൽ ഒരു പള്ളി സ്ഥാപിച്ചുവത്രേ. പിന്നീടു് അദ്ദേഹത്തിന്റെ ഉപദേശാനുസൃതം മാലികു് ഇബിൻ ഹബീബ് തന്റെ കുടുംബസമേതം കൊല്ലത്തുവന്നു് അവിടെയും ഒരു പള്ളി പണിയിച്ചു. അചിരേണ മഹമ്മദീയരുടെ സംഖ്യയും വർദ്ധിച്ചുവന്നു. പോർത്തുഗീസുകാരുടെ വരവുവരെ കേരളവുമായുള്ള കച്ചവടം മുഴുവനും അറബികളുടെ കൈവശമായിരുന്നു.
ഒടുവിലത്തെ പെരുമാൾ കപ്പൽ വഴി കൊടുങ്ങല്ലൂരിൽ വന്നിറങ്ങിയ ചില മഹമ്മദീയരുടെ ഉപദേശപ്രകാരം ഇസ്ലാംമതം സ്വീകരിച്ചു് മക്കത്തേയ്ക്കു പോയതായി ഒരു കഥയുണ്ടു്. അദ്ദേഹം അതിനുമുമ്പായി രാജ്യത്തെ ഉറ്റ ബന്ധുക്കൾക്കും ആശ്രിതന്മാർക്കും പ്രഭുക്കന്മാർക്കും ആയി പങ്കിട്ടു കൊടുത്തുവത്രേ. ഈ കഥ വിശ്വാസയോഗ്യമല്ല. അതിനെപ്പറ്റി ആദ്യമായി പറഞ്ഞുകാണുന്നതു് കമോയൻസ് എന്ന പോർത്തുഗീസുകാരൻ എഴുതിയ ലൂസിയഡ് എന്ന കാവ്യത്തിലും 16-ാം ശതകത്തിൽ ഷെയികു് സെയിനുഡീൻ എഴുതിയ ചരിത്രത്തിലും ആകുന്നു. ഷെയികു് സെയിനുഡീൻ അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രധാനമായി വിവരിച്ചിരിക്കുന്നതു് തഹാഫുടു് ഉൾമുജാഹുദീൻ എന്നു പേരായ അറബികൾ കേരളത്തിൽ കുടിപാർത്ത കഥയേയാണു്. മലയാളികൾ പെരുമാളിന്റെ മതംമാറ്റത്തെപ്പറ്റിപ്പറഞ്ഞുവരുന്ന കഥ [7] വിശ്വാസാർഹമല്ലെന്നും, അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽതന്നെ നബിയുടെ സ്വർഗ്ഗാരോഹണാനന്തരം രണ്ടുശതവർഷം കഴിഞ്ഞായിരിക്കാനേ തരമുള്ളുവെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ക്രിസ്താബ്ദം ഒൻപതാം ശതകം മുതല്ക്കു് പതിനഞ്ചാംശതകം വരെ ഉണ്ടായിട്ടുള്ള പാശ്ചാത്യരേഖകളിലൊന്നിലും ഈ സംഭവത്തെപ്പറ്റി ഒന്നും പറഞ്ഞു കാണുന്നില്ലതാനും. നേരേമറിച്ചു് അറബിവ്യാപാരിയായ സുലൈമാൻ (851–852) ഇങ്ങനെ എഴുതിയിരിക്കയും ചെയ്യുന്നു.
“ഇൻഡ്യാക്കാരിലോ ചീനക്കാരിലോ ഇസ്ലാംമതം അംഗീകരിച്ചവരോ അറബിഭാഷ സംസാരിക്കുന്നവരോ ആയി ആരെങ്കിലും ഉള്ളതായി അറിയുന്നില്ല.”
ഒടുവിലത്തെ പെരുമാൾ എഴുപത്തിമൂന്നു കൊല്ലത്തെ ഭരണശേഷം തിരുവഞ്ചിക്കുളത്തുവച്ചു് നൂറാമത്തെ വയസ്സിൽ ചരമഗതിയേ പ്രാപിച്ചതായിട്ടാണു് ഹിന്ദുക്കൾ രേഖപ്പെടുത്തിക്കാണുന്നതു്. പതിനൊന്നും പതിമൂന്നും ശതകങ്ങൾക്കു മദ്ധ്യേ ഉണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽ പെരുമാൾ സുന്ദരമൂർത്തി സ്വാമിയോടൊന്നിച്ചു് ഉടലോടെ സ്വർഗ്ഗത്തു പോയതായി വിവരിക്കയും ചെയ്തിരിക്കുന്നു. തിരുവഞ്ചിക്കുളത്തു ക്ഷേത്രത്തിൽ അദ്ദേഹത്തിന്റേയും, ഗുരുവായിരുന്ന സുന്ദരമൂർത്തിയുടേയും പ്രതിമകൾ ഇപ്പോഴും കാണ്മാനുണ്ടു്. അദ്ദേഹം 352-ാം ആണ്ടുവരെ കൊച്ചിയിലുള്ള ഒരു ദേവാലയത്തിൽ ഏകാന്തവാസം ചെയ്തിരുന്നുവെന്നാണു് മേജർ ഡ്രൂറിയുടെ അഭിപ്രായം.
കേരളരാജാക്കന്മാർക്കു രാജസ്ഥാനം ലഭിച്ചതു് പെരുമാൾ വഴിക്കാണെന്നും പറയാവുന്നതല്ല. എന്തുകൊണ്ടെന്നാൽ ജൂതന്മാർക്കു പെരുമാൾ നൽകിയ താമ്രശാസനത്തിൽ “വേണാടുടയ ഗോവർദ്ധനൻ മാർത്താണ്ഡനും” “ഏർ നാടുടയ മാനവപാലമാനവീയനും” “വള്ളുവനാടുടയ രായിരൻ ചാത്തനും” “നെടുമ്പറയൂർ നാടുടയ കോതെ ഇരവിയും” ഒപ്പിട്ടുകാണുന്നു. വീരരാഘവചക്രവർത്തിയുടെ ചെമ്പുപട്ടയത്തിലും വേണാടു്, ഓടനാടു്, ഏർനാടു്, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാർ സാക്ഷി നിന്നിരിക്കുന്നു. അതിനാൽ ആ രാജ്യങ്ങളും രാജാക്കന്മാരും പെരുമാക്കന്മാരുടെ കാലത്തുതന്നെ ഉണ്ടായിരുന്നുവന്നു തീർച്ചയാണല്ലോ.
കുറിപ്പുകൾ
[1] കൊടുംകൊയിലരായിരിക്കാനും മതി.
[2] ഈ ശബ്ദം “തിരു + അഞ്ചൈ + കലം” (തിരുഅഞ്ചൈക്കുളം) എന്നതിന്റെ രൂപഭേദമാണെന്നു ചിലർ പറയുന്നു. “അഞ്ച” പദത്തിനു് അമ്മ എന്നർത്ഥം. എന്നാൽ ദേവീക്ഷേത്രം പണികഴിക്കുന്നതിനു മുമ്പുണ്ടായിട്ടുള്ള തമിൾഗ്രന്ഥങ്ങളിൽപോലും “വഞ്ചി” ശബ്ദപ്രയോഗം കാണ്മാനുണ്ടു്.
[3] മുരചീമാരുതോദ്ധ തമഗമൽകൈതകം രജഃ (രഘുവംശം) മുരചീപത്തനം ചൈവരമും ചൈവജടാപുരം (വാ. രാ.).
[4] മുടിനാഗരാജൻ തുടങ്ങിയ തമിഴ് കവികൾ വർണ്ണിച്ചിരിക്കുന്ന ഈ യുദ്ധത്തെ ചിലർ കുരുപാണ്ഡവയുദ്ധമായി വ്യാഖ്യാനിച്ചിരിക്കുന്നതു ശരിയല്ല.
[5] For much of what I have said in the latter part of this chapter, I am indebted to Mr. A. Krishna Pisharody, my revered Gurw.
[6] കാണിക്കാർ, മലയർ, മുതുവർ, ഊരാളികൾ, കുറവർ, വേലന്മാർ, ചെറുമികൾ, പുലയർ, പറയർ ഇത്യാദി വർഗ്ഗക്കാർ കേരളത്തിലെ ആദിമനിവാസികളായിരുന്നെന്നാണു് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. എന്നാൽ അവർ പിന്നീടു കേരളത്തിൽ വന്നു കുടിപാർത്തവരാണെന്നു് അവരുടെ ഭാഷ, ആചാരങ്ങൾ, ദായക്രമങ്ങൾ, ഐതിഹ്യങ്ങൾ മുതലായവ നോക്കിയാൽ അറിയാം.
[7] കൊച്ചി ചരിത്രം നോക്കുക.
അധ്യായം 4
4 ഭാഷയുടെ വികാസം
കഴിഞ്ഞ അദ്ധ്യായത്തിൽ ഭാഷാസാഹിത്യപിപഠിഷുക്കൾ അവശ്യം അറിഞ്ഞിരിക്കേണ്ട ആദികേരളചരിത്രസംഭവങ്ങളെ സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു. ആ സംഭവങ്ങൾ ഭാഷാകോശത്തെ എത്രമാത്രം സ്പർശിച്ചിട്ടുണ്ടെന്നു് ഇനി നമുക്കു ചിന്തിക്കാം. ക്രിസ്തുവർഷാരംഭത്തിനു് അനേക ശതവർഷങ്ങൾക്കുമുമ്പു മുതല്ക്കേ കേരളത്തിനു് ഫിനിഷ്യന്മാരോടും ഗ്രീക്കുകാരോടും മിശ്രദേശീയരോടും വാണിജ്യസംബന്ധമുണ്ടായിരുന്നതിനാൽ, അവരുടെ ഭാഷകളിൽ നിന്നു് ചില ശബ്ദങ്ങൾ കൈരളിയിലേക്കു സംക്രമിച്ചുകാണുമെങ്കിലും, അതുകൊണ്ടു പറയത്തക്ക വികാസമൊന്നും ഭാഷയ്ക്കു സിദ്ധിച്ചുകാണുകയില്ല. അകാരാദിയേയും സാഹിത്യത്തേയും സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള ഭാഷകൾ ചെന്തമിഴും സംസ്കൃതവുമാകുന്നു. അതിപുരാതനകാലത്തു തന്നെ ചെന്തമിൾസാഹിത്യത്തിനു് അത്ഭുതാവഹമായ അഭിവൃദ്ധിയുണ്ടായതിനാൽ, അതു കേരളത്തിലും വിദ്വജ്ജനഭാഷയായിത്തീർന്നു. ചോളപാണ്ഡ്യദേശങ്ങളോടു് രാഷ്ട്രീയമായുണ്ടായ വേഴ്ചയും ഈ രണ്ടു ഭാഷകൾ തമ്മിലുള്ള ബന്ധത്തെ ദൃഢീകരിക്കുന്നതിനു് അത്യന്തം ഉപകരിച്ചു. തന്മൂലം വളരെക്കാലത്തേക്കു് മലയാളഭാഷയ്ക്കു് സാഹിത്യാദർശങ്ങൾ നൽകിക്കൊണ്ടിരുന്നതു് ചെന്തമിഴായിരുന്നുവെന്നു് നിസ്സംശയം പറയാം.
മലയാളഭാഷയോടു് ആദ്യകാലത്തു് കേരളബ്രാഹ്മണർക്കു് ലേശംപോലും ബഹുമാനമുണ്ടായിരുന്നില്ലെങ്കിലും, മലയാളികളോടു് പല സംഗതികളിൽ അടുത്തു പെരുമാറേണ്ട ആവശ്യം വന്നിരുന്നതിനാൽ, അവർ മലയാളം പഠിക്കുന്നതിനു് നിർബന്ധിതരായി. കാലക്രമേണ രാഷ്ട്രീയവും സാമുദായികവും പ്രകൃതികവും ആയ ഹേതുക്കളാൽ അവർക്കു കേരളത്തിനുവെളിയിലേ ബ്രാഹ്മണരോടുണ്ടായിരുന്ന ബന്ധം അറ്റുപോകുന്നതിനും കേരളത്തിൽ നേരേമറിച്ചു്, അധികാരശക്തി വർദ്ധിക്കുന്നതിനും ഇടയായതിനാൽ അവർ കേരളീയ ജനമണ്ഡലത്തിന്റെ അഗ്രസ്ഥാനത്തിൽ പ്രതിഷ്ഠിതരാവുകയും മലയാളഭാഷയെ വ്യവഹാരഭാഷയായി സ്വീകരിക്കുകയും ചെയ്തു. ഇങ്ങനെ കേരളീയരായിത്തീർന്ന മലയാളബ്രാഹ്മണരിൽ നിന്നു് ഭാഷയ്ക്കും സാഹിത്യത്തിനും ഉണ്ടായിട്ടുള്ള ഗുണഗണങ്ങളെ എത്ര വർണ്ണിച്ചാലും ഒടുങ്ങുകയില്ല. അവർനിമിത്തം ഭാഷാകോശം സമ്പുഷ്ടമാവുകയും ഗദ്യപദ്യാത്മകങ്ങളായ നവ്യസാഹിത്യമാതൃകകളാൽ സാഹിത്യം വികസിച്ചുതുടങ്ങുകയും ചെയ്തു. മലയാളഭാഷ ക്രിയാശബ്ദങ്ങൾക്കുള്ള പുരുഷപ്രത്യയങ്ങളെ നിരസിച്ചുതുടങ്ങിയതു് ആര്യഭാഷാസമ്പർക്കത്തിന്റെ ഫലമായിട്ടായിരിക്കണം. ഈ വിഷയത്തെപ്പറ്റി അന്യത്ര പറയേണ്ടിയിരിക്കുന്നതുകൊണ്ടു് ഇവിടെ തല്ക്കാലം ചുരുക്കുന്നു.
ബുദ്ധമതപ്രചാരവും ഭാഷാഭിധാനത്തിന്റെ അഭിവൃദ്ധിക്കു സഹായിച്ചിട്ടുണ്ടു്. കേരളീയരിൽ ഒരു വലിയവിഭാഗം, ആദികാലത്തു ബുദ്ധമതം അവലംബിച്ചിരുന്നതിലാൽ പാലിഭാഷാശബ്ദങ്ങളിൽ പലതും ഭാഷയിലേയ്ക്കു കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ല. ഇതുകൂടാതെ ഹീബ്രു, അറബി, സുറിയാനി മുതലായ ഭാഷകളിൽനിന്നും മലയാളത്തിനു് പലേ ശബ്ദങ്ങൾ ലഭിച്ചിട്ടുണ്ടു്.
പെരുമാൾവാഴ്ചയുടെ അവസാനഘട്ടംവരെ മലയാളഭാഷയിൽ കടന്നുകൂടീട്ടുള്ള ചില വിദേശപദങ്ങളെ മാത്രം താഴെ ചേർക്കുന്നു.
അറബി:
ഇനാം, ഉമ്മ, ഉൽവ, കത്തു്, കറാർ, തകരാർ, ദീൻ, പക്കീർ, ബദൽ, ബദാം, മസ്സാല, റാത്തൽ, സലാം. ഇപ്പോൾ ഇരുന്നൂറോളം അറബിശബ്ദങ്ങൾ ഭാഷയിലുണ്ടെങ്കിലും, അവ പിന്നീടു് ഹിന്ദുസ്ഥാനിവഴിക്കു സംക്രമിച്ചവയായിരിക്കണം.
സിറിയൻ:
കപ്പിയാർ, കവർ, കശീശ, കുർബാന, കൂദാശ, നസ്രാണി, മശീഹ, മാമോദീസ.
ഹീബ്രുപദങ്ങൾ:
ഹോശാനാ, ഏബ്രായം.
പാലി:
അച്ഛൻ, പള്ളി.
എല്ലാ ജീവൽഭാഷകളും, അവയെ സംസാരിച്ചുകൊണ്ടിരിക്കുന്ന ജനമണ്ഡലങ്ങളെപ്പോലെ തന്നെ, കാലദേശാദിഭേദങ്ങൾക്കു വഴിപ്പെട്ടു് പരിണാമോന്മുഖമായിരിക്കുന്നു. കാലഭേദംകൊണ്ടു് ഭാഷയ്ക്കുണ്ടായിട്ടുള്ള മാറ്റങ്ങളിൽ പ്രധാനമായവ അക്ഷരലോപം, ഉച്ചാരണഭേദം, പര്യായവിസർജ്ജനം, അർത്ഥവ്യത്യാസം, പ്രത്യയനിരാസം, വിദേശശബ്ദസ്വീകരണം, നൂതനപദസൃഷ്ടി എന്നീ കാരണങ്ങളാലാണു് സംഭവിച്ചിട്ടുള്ളതു്.
ദേശഭേദത്താൽ മലയാളത്തിനു് വടക്കൻഭാഷ, മദ്ധ്യഭാഷ, തെക്കൻ ഭാഷ എന്നു് മൂന്നുവിധരൂപങ്ങൾ ഏർപ്പെട്ടു. കർണ്ണാടകം, തുളു എന്നീഭാഷകളോടുള്ള സമ്പർക്കം നിമിത്തം വടക്കൻമലയാളത്തിനു് ചില വിശിഷ്ടലക്ഷണങ്ങൾ കാണുന്നു. വ്യഞ്ജനത്തിന്റെ പിന്നിലുള്ള സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം കർണ്ണാടകത്തിനും തുളുവിനും സാധാരണമാണു്. മലയാളത്തിലെ ‘എരുതു്’ തുളുവിൽ എരുവും കന്നടത്തിൽ എർദുവും, മലയാളത്തിലെ ‘എരുമ’ തുളുവിൽ എർമ്മേയും കന്നടത്തിൽ എമ്മെയും ആകുന്നു. തുളുവിൽ ‘ഒടേഗ് പോപ്പർ’ എന്നുപറഞ്ഞാൽ, എവിടെയ്ക്കുപോകുന്നു എന്നാണർത്ഥം. ‘ഒടേഗ്’ എന്ന പദത്തിൽ വകാരം കാണുന്നേയില്ല. വടക്കൻ മലയാളത്തിലും ഈമാതിരി അക്ഷരലോപം സാമാന്യേന കാണുന്നു. ചുരുക്കിപ്പറഞ്ഞാൽ വടക്കൻമലയാളത്തിലെ മിക്ക ശബ്ദങ്ങളും തീരെ സങ്കുചിതങ്ങളായിത്തീർന്നിട്ടുണ്ടു്. ഇതിനുപുറമെ വടക്കൻ ഭാഷയിൽ അനേകം കർണ്ണാടകശബ്ദങ്ങളും തുളുശബ്ദങ്ങളും തത്സമങ്ങളായിട്ടു തന്നെ സ്ഥലം പിടിച്ചിട്ടുമുണ്ടു്.
തെക്കൻഭാഷ നേരേമറിച്ചു് തമിൾഭാഷാസാങ്കര്യത്താൽ മലിനമായിരിക്കുന്നു. തനി വടക്കൻഭാഷ സംസാരിച്ചാൽ തെക്കർക്കും, തെക്കൻഭാഷ സംസാരിച്ചാൽ വടക്കർക്കും സുഗമായിരിക്കയില്ല. ഈ രണ്ടു കൂട്ടരുടേയും ഇടയ്ക്കു ജീവിക്കുന്നവരുടെ ഭാഷ ഏറെക്കുറെ ശുദ്ധമായിരിക്കും. അതുകൊണ്ടു് മദ്ധ്യകേരളഭാഷയാണു് സാഹിത്യഭാഷയായി പരിണമിച്ചതു്.
മദ്ധ്യകേരളം എവിടംമുതൽ എവിടംവരെ എന്നുള്ളതിനെപ്പറ്റി പണ്ഡിതന്മാരുടെ ഇടയ്ക്കു് വലുതായ അഭിപ്രായഭേദം കാണുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ചെമ്പകശ്ശേരിരാജ്യം മുതല്ക്കു് വെട്ടത്തുനാടുവരേയുള്ള ഭാഗമാണ് മദ്ധ്യകേരളം.
വിദേശീയസമ്പർക്കം കൊണ്ടു് മലയാളഭാഷയ്ക്കു ലഭിച്ചിട്ടുള്ള സമ്പാദ്യങ്ങളിൽ പ്രധാനമായിട്ടുള്ളതു് വട്ടെഴുത്തു് എന്നുപറയപ്പെടുന്ന ലിപിവിന്യാസമാകുന്നു. കേരളത്തിലും മധുര, തിരുനൽവേലി മുതലായ പൂർവദേശങ്ങളിലും അതിപുരാതനകാലം മുതല്ക്കേ വട്ടെഴുത്തു നടപ്പിലിരുന്നതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു.
വട്ടെഴുത്തു് തമിഴക്ഷരമാലയെക്കാൾ പ്രാകൃതമാണെന്നും, അതിനു് കേരളത്തിലെന്നപോലെ മറ്റെങ്ങും പ്രചാരമുണ്ടായിട്ടില്ലെന്നും, കുറൾ, ചിലപ്പതികാരം, തൊൽകാപ്പിയം മുതലായ പുരാതന തമിൾ ഗ്രന്ഥങ്ങളെല്ലാം ആദ്യം എഴുതിയിരുന്നതു് വട്ടെഴുത്തിലായിരിക്കണമെന്നും, ഈ അക്ഷരമാല ലഭിച്ചതു് അർമ്മിയക്കു് അക്ഷരമാലയിൽനിന്നോ ഫിനിഷ്യന്മാരിൽനിന്നോ ആയിരിക്കണമെന്നും ഡാക്ടർ ബർണ്ണൽ ഊഹിക്കുന്നു. ഗോപിനാഥറാവുമുതൽപേരുടെ അഭിപ്രായത്തിൽ വട്ടെഴുത്തിന്റെ ഉല്പത്തി അശോകന്റെ ബ്രാഹ്മിഅക്ഷരമാലയിൽ നിന്നാണു്. ഈ അഭിപ്രായം തീരെ അസംഗതമാണെന്നു് ബർണ്ണൽ സായ്പു് തെളിയിച്ചിട്ടുണ്ടു്. ഡാക്ടർ ബൂഹ്ലരാകട്ടേ, അതു തമിഴക്ഷരമാലയിൽ നിന്നുണ്ടായതാണെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ അഭിപ്രായവും സാധുവല്ലെന്നു് ഈ രണ്ടു അക്ഷരമാലകളുടേയും ചരിത്രം പരിശോധിക്കുന്നവർക്കു് എളുപ്പത്തിൽ കാണാൻകഴിയും.
പതിമൂന്നാം ശതകത്തിൽ കേരളം സന്ദർശിച്ച മാർക്കോപ്പോളോ മലയാളികൾക്കു് പ്രത്യേക ഭാഷയും അക്ഷരമാലയും ഉണ്ടായിരുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിൽനിന്നു് തമിൾദേശങ്ങളിൽ അക്കാലത്തു് വട്ടെഴുത്തിന്റെ പ്രചാരം കുറഞ്ഞുതുടങ്ങിയെന്നു ഗ്രഹിക്കാം. തിരുക്കുളമെന്ന സ്ഥലത്തുള്ള കുറ്റാലനാഥസ്വാമിക്ഷേത്രം ജീർണ്ണോദ്ധാരണം ചെയ്ത അവസരത്തിൽ, വട്ടെഴുത്തു് ഒഴിച്ചുള്ള അവിടത്തെ രേഖകളെല്ലാം തമിഴക്ഷരമാലയിൽ പുതുക്കി എഴുതിച്ചുവെന്നും, എന്നാൽ തിരിച്ചറിവാനുള്ള ബുദ്ധിമുട്ടുകൊണ്ടു് വട്ടെഴുത്തു ലേഖനങ്ങൾ മാത്രം വിട്ടുകളഞ്ഞുവെന്നും രേഖപ്പെടുത്തീട്ടുള്ളതിനാൽ പതിനഞ്ചാം ശതകത്തിൽ വട്ടെഴുത്തു് തമിൾദേശങ്ങളിൽ തീരെ വിസ്മൃതപ്രായമായെന്നു തെളിയുന്നു. കേരളത്തിലാകട്ടെ, വട്ടെഴുത്തു് അടുത്ത കാലംവരെ നിലനിന്നു. [1] പതിനേഴാം ശതകത്തിലെ, ഈടു വായ്പകളിൽപോലും വട്ടെഴുത്തുതന്നെ ഉപയോഗിച്ചുകാണുന്നു.
അക്ഷരങ്ങളുടെ ഉരുണ്ട വടിവുനിമിത്തം ആയിരിക്കണം വട്ടെഴുത്തു് എന്ന പേരു് അതിനു സിദ്ധിച്ചതു്. അതിനു കാലക്രമേണ തെക്കൻ എന്നും വടക്കൻ എന്നും രണ്ടു സമ്പ്രദായഭേദങ്ങൾ ഏർപ്പെട്ടു. സംസ്കൃതലിപികളെല്ലാം വട്ടെഴുത്തിൽ ഇല്ലാതിരുന്നതുകൊണ്ടു് ആ ലിപികളെ കുറിക്കുന്നതിനു് തമിഴരും കേരളീയരും ഗ്രന്ഥാക്ഷരങ്ങൾ കടംവാങ്ങുന്ന പതിവായിരുന്നു വെന്നു് വീരരാഘവചക്രവർത്തി ഇരവികോർത്തനു കൊടുത്ത ചെമ്പുപട്ടയത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ മലയാളികൾ ഈ ദോഷത്തെ പരിഹരിക്കുന്നതിനു് പ്രായേണ തുളുമലയാളമാണു് ഉപയോഗിച്ചുവന്നതു്. എഴുത്തച്ഛൻ നടപ്പിൽവരുത്തിയ ആര്യലിപികൾതന്നെ തുളുമലയാളത്തിന്റെ ഒരു വകഭേദമാണത്രേ.
മലയാളസാഹിത്യചരിത്രത്തെ സൗകര്യാർത്ഥം നാലു കാലഘട്ടങ്ങളായി വേർതിരിക്കാം.
1. അതിപ്രാചീനകാലം മുതല്ക്കു് പെരുമാൾ വാഴ്ചയുടെ അവസാനഘട്ടംവരെ സാഹിത്യോപക്രമണകാലം.
2. ക്രിസ്ത്വബ്ദം എട്ടാം ശതകം മുതല്ക്കു് ക്രിസ്ത്വബ്ദം പതിനാലാം ശതകം വരെ ദ്രാവിഡപ്രഭാവകാലം.
3. പതിനാലാം ശതകം മുതല്ക്കു് ആധുനികകാലം. സാഹിത്യചരിത്രത്തെ ചില ഉപാധികളനുസരിച്ചു് ഇങ്ങനെ നാലു കാലഘട്ടങ്ങളായി വിഭജിക്കാമെങ്കിലും, അവയെ പ്രത്യേകം അതിരിട്ടു് വേലികെട്ടി വേർതിരിക്കാൻ സാധിക്കയില്ല. യൗവനമാരംഭിച്ച ശേഷവും ചിലർക്കു് ബാല്യത്തിന്റെ ലക്ഷണങ്ങൾ കാണാറുള്ളതുപോലെ സാഹിത്യചരിത്രത്തിലെ ഒരു കാലഘട്ടം അവസാനിച്ചശേഷവും അതിന്റെ വിശിഷ്ടലക്ഷണങ്ങളിൽ പലതും അടുത്ത കാലഘട്ടങ്ങളിലെ സാഹിത്യത്തിൽ കണ്ടുവെന്നു വരാം. അതുകൊണ്ടു് നിഷ്കൃഷ്ടമായ ഒരു വിഭാഗം ദുസ്സാധ്യമെന്നല്ല, അസാധ്യം തന്നെയാണെന്നു നിസ്സംശയം പറയാം. എന്നുവരികിലും ചരിത്രകാരന്മാർ വിമർശനസൗകര്യാർത്ഥം ചില സാമാന്യലക്ഷണങ്ങളെ ആസ്പദമാക്കി കാലവിഭാഗം ചെയ്തുവരുന്നു.
കുറിപ്പുകൾ
[1] ഇടയ്ക്കു വട്ടെഴുത്തിന്റെ രൂപഭേദമായ കോലെഴുത്തും നടപ്പിൽ വന്നു.
അധ്യായം 5
5. സാഹിത്യോപക്രമണം
പെരുമാൾ ഭാഷയുടെ അവസാനഘട്ടംവരെ ഭാഷയിൽ ഉണ്ടായിട്ടുള്ള കൃതികൾ മിക്കവയും നശിച്ചിരിക്കുന്നു. പല മാതിരി സ്തോത്രങ്ങൾ, ഉത്സവാവസരങ്ങളിൽ ഉപയോഗിക്കാനായി ചമച്ചിട്ടുള്ള വിവിധഗാനങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന കഥകൾ, പഴഞ്ചൊല്ലുകൾ മുതലായവയായിരിക്കണം മലയാളഭാഷയുടെ ആദിമസാഹിത്യസമ്പത്തു്. ഇപ്പോൾ നടപ്പിലിരിക്കുന്ന പഴഞ്ചൊല്ലുകളിൽ പലതും അതിപുരാതനങ്ങളാണു്. പാട്ടുകളിൽ മിക്കവയും രൂപാന്തരപ്പെട്ടുപോയിട്ടുണ്ടു്. അവയിൽ തമിൾ പ്രാചുര്യം കാണുന്നതുകൊണ്ടുമാത്രം അക്കാലത്തെ ഭാഷയുടെ രൂപം അതായിരുന്നുവെന്നു വിചാരിക്കാവുന്നതല്ല. തമിൾ രൂപങ്ങൾ പിന്നീടു കടന്നുകൂടിയതായി വരാം. തമിൾ വിദ്വൽഭാഷയായിത്തർന്ന കാലത്തു് പാട്ടുകളിൽ ചിലതിനെ മാറ്റി എഴുതിക്കാണണം. ഈയിടയ്ക്കു് ഒരാൾ എന്റെ ഒരു മാന്യസ്നേഹിതനോടു് തമ്പുരാൻ പാട്ടിനെ ഒന്നു പുതുക്കിക്കൊടുക്കണമെന്നും എന്നാൽ ഇടയ്ക്കിടയ്ക്ക് തമിൾ പദങ്ങൾ കൂടി ഉപയോഗിക്കാൽ വിട്ടുപോകരുതെന്നും പറയുകയുണ്ടായി. തെക്കൻദിക്കുകളിൽ തമിൾ പക്ഷപാതം ഇപ്പോഴും നശിച്ചിട്ടില്ലെന്നു് ഇതിൽ നിന്നു വ്യക്തമാകുന്നു. മധുരയിൽ പോയി പട വെട്ടി, ആത്മബലി ചെയ്ത ‘ഉലകുടയപെരുമാളി’ന്റെ വീരകൃത്യങ്ങളെ ആണു് തമ്പുരാൻപാട്ടു കീർത്തിക്കുന്നതു്. സാഹിത്യഗുണം തികഞ്ഞ പല ഭാഗങ്ങൾ അതിലുണ്ടു്. ഭാഷ ഏറെക്കുറെ ശുദ്ധമായുമിരിക്കന്നു.
5.1 ഭദ്രകാളിപ്പാട്ടു്
ഈ പേരോടുകൂടി പലതരം പാട്ടുകൾ കേരളത്തിൽ പ്രചരിച്ചിട്ടുണ്ടു്. ‘വായ്പാഠ’മായി പഠിക്കയല്ലാതെ ഇത്തരം കൃതികളെ എഴുതിവയ്ക്കുക പതിവില്ലാത്തതിനാൽ, ഭാഷയിൽ വലിയ മാറ്റങ്ങൾ വന്നുകൂടീട്ടുണ്ട്. ചിറയിൻകീഴ് മുതലായ ദിക്കുകളിൽ ഈഴവരുടെ ഇടയ്ക്കു് ഇന്നും ഉപയോഗിച്ചുവരുന്ന ഭദ്രകാളിപ്പാട്ടിലെ ഭാഷയിൽ അധികം തമിൾ കലർന്നുകാണുന്നില്ല. ചില സവർണ്ണക്ഷേത്രങ്ങളിൽ കുറുപ്പന്മാർ എന്നൊരു വകക്കാർ ആണു് ഈ പാട്ടു പാടിവരുന്നതു്. ഭദ്രകാളിയുടെ കളമെഴുതി ഇത്തരം പാട്ടുകൾ പാടുന്നതു് ദേവിക്കു് അത്യന്തം പ്രീതികരമായി വിശ്വസിക്കപ്പെട്ടിരിക്കുന്നു. ഇതു് എഴുതിവെയ്ക്കുന്നതു് മഹാപാപമാണെന്നാണു് പരക്കെ വിശ്വാസം. ചില ഗൃഹങ്ങലും പാനയോടുകൂടി ഭദ്രകാളിപ്പാട്ടു നടത്താറുണ്ടു്.
തെക്കൻദിക്കുകളിലെ ഭദ്രകാളിപ്പാട്ടിനു വിഷയം കോവിലൻചരിത്രമാകുന്നു.
“സുന്ദരമായി രണ്ടു ചിലമ്പുങ്കൊണ്ടു്
ഒരുത്തനുണ്ടോടി പെണ്ണേ ഇതിലേ പോയി”
ഈ വരികൾ ദേവിയുടെ അവതാരമായി ഗണിക്കപ്പെട്ടുവരുന്ന കർണ്ണകി കോവിലനെ അന്വേഷിച്ചു പുറപ്പെടുന്ന ഘട്ടത്തെ വർണ്ണിക്കുന്നവയാണു്.
വടക്കൻദിക്കുകളിൽ നടപ്പുള്ള ഭദ്രകാളിപ്പാട്ടിന്റെ ഒന്നുരണ്ടു വരികൾ മാതൃകയ്ക്കായി താഴെച്ചേർക്കുന്നു.
“കണ്ടചുരൻതല തുണ്ടമിടുന്നവൾ
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ
കുണ്ടലം കാതിന്നു വാരണം പൂണ്ടവൾ
കൂളിപ്പെരുമ്പട ചൂഴത്തടുപ്പവൾ”
ഭദ്രകാളിപ്പാട്ടുകളിൽ ചിലതിനു് പത്തുപതിനാറു വർഷശതകങ്ങളുടെ പഴക്കം കാണണം. ദാരുകവധമാണു് കവിതയുടെ വിഷയം. ഇതിനു തോറ്റൻപാട്ടെന്നും പേരുണ്ടു്.
5.2 ബ്രാഹ്മണിപ്പാട്ടു്
ഇതു ഭദ്രകാളിക്ഷേത്രങ്ങളിലും നായന്മാരുടെ കെട്ടുകല്യാണാവസരങ്ങളിലും പാടാറുണ്ടായിരുന്ന ഒരുതരം പ്രാചീനഗാനമാകുന്നു. ബ്രാഹ്മണികൾ പാടിവന്നതുകൊണ്ടു്, ഇതിനു് ബ്രാഹ്മണിപ്പാട്ടു് എന്ന പേർ സിദ്ധിച്ചു. ബ്രാഹ്മണപ്പാട്ടിനെ ഋഗ്വേദസ്വരത്തിൽ ചൊല്ലണമെന്നായിരുന്നു വിധി. കല്യാണാവസരങ്ങളിൽ ചൊല്ലുന്നതിലേയ്ക്കു് പൗരാണികസ്വയംവരകഥകളെ വിഷയീകരിച്ചു് അനേകം ബ്രാഹ്മണിപ്പാട്ടുകൾ രചിച്ചിരുന്നു. അവയിൽ ചിലതിനുമാത്രമേ പഴക്കമുള്ളു. ക്ഷേത്രങ്ങളിൽ പാടാറുണ്ടായിരുന്ന മിക്ക ബ്രാഹ്മിണിപ്പാട്ടുകളും കാളീപരങ്ങളും പുരാതനങ്ങളുമാകുന്നു.
“ആനരൻ വടിവാർന്നരൻപിള്ളയ്ക്കു്
ആന തൻ മുഖമായ് വരുവാനെന്തു്?
ആനയും പിടിയുമായവരൊന്നിച്ചു
കാനനത്തിൽ പണ്ടുനിന്നു കളിച്ചനാൾ
ഉത്തമമാം കെർപ്പമുണ്ടായി മങ്കയ്ക്കു
അത്തവ്വിൽ വന്നു പിറന്നു ഗണപതി.”
5.3 തീയാട്ടുപാട്ടു്
തീയാട്ടും, കളമെഴുത്തും, പാട്ടും ഭദ്രകാളിക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും വളരെ പ്രാചീനകാലം മുതല്ക്കേ നടപ്പുണ്ടായിരുന്നു. ഈ വൃത്തിയിൽ ഏർപ്പെട്ടിരുന്ന ജാതിക്കാരെ തീയ്യാട്ടുണ്ണികൾ എന്നു വിളിച്ചുവന്നു. ഇക്കാലത്തും തീയാട്ടു് നാട്ടുംപുറങ്ങളിൽ നടക്കാറുണ്ടു്.
5.4 പുള്ളുവൻപാട്ടു്
ഇതിനു സർപ്പപ്പാട്ടെന്നും പേരുണ്ടു്. സർപ്പപ്രീതിക്കായി കാവുകളിൽ ഈ പാട്ടു് ഇപ്പോഴും നടത്തിവരുന്നു. പുള്ളോന്മാർ ഒരുതരം ക്ഷുദ്രമായ വീണവായിച്ചു പാടുകയും സ്ത്രീകൾ താളമൊപ്പിച്ചു് പാന കൊട്ടിക്കൊണ്ടു് ഏറ്റു പാടുകയും ചെയ്യുന്നു. ഇതുകൂടാതെ പുള്ളുവൻ വീടുതോറും നടന്നു് വീണ വായിച്ചു പാടാറുണ്ടു്. സർപ്പപ്പാട്ടുകൾക്കു മറ്റു ജാതിപ്പാട്ടുകളെക്കാൾ പഴക്കം കൂടും. അക്ഷരജ്ഞാനമില്ലാത്തവർ പാരമ്പര്യമനുസരിച്ചു് പാടിവരുന്ന പാട്ടായതുകൊണ്ടു്, ഇതു് തീരെ ദുഷിച്ചുപോയിരിക്കുന്നു.
“അയ്യായെങ്ങുന്നു പോരുന്നെൻ കാളിസർപ്പമേ?”
“മുട്ട വിരിഞ്ഞിട്ടു പോരുന്നതാണത്രേ”
“അയ്യോ കാളിയമ്മേയൊരു കല്ലളയില്ലല്ലോ
കാക്കത്തൊള്ളായിരം മുട്ടയുമിട്ടു
നാങ്കു നൂറായിരം കുഞ്ചു വിരിയുന്നു
അയ്യോയിക്കണ്ട മുട്ടയൊക്കെ വിരിഞ്ഞാലു്
ഇച്ചെറുമനുഷ്യർക്കു പൊറുതി ഇല്ലല്ലോ”<
5.5 നിഴൽക്കുത്തുപാട്ടു്
ശത്രുസംഹാരത്തിനായി വേലന്മാരെക്കൊണ്ടു പാടിക്കുന്ന ഒരുതരം പാട്ടാണു് നിഴല്ക്കുത്തുപാട്ടു്. ദുര്യോധനൻ പാണ്ഡവന്മാരുടെ അഭ്യുദയം കണ്ടു് അവരെ ആഭിചാരപ്രയോഗത്താൽ നശിപ്പിക്കുന്നതിനു് ഒരു വേലനെ നിയോഗിച്ചുവത്രേ. അവൻ ആദ്യം അതിനു വിസമ്മതം പറഞ്ഞുവെങ്കിലും ഒടുവിൽ അങ്ങനെ ചെയ്യേണ്ടിവന്നു. അവന്റെ നിഴൽക്കുത്തുപ്രയോഗത്താൽ പാണ്ഡവന്മാരെല്ലാം അസ്തപ്രാണന്മാരായി നിലംപതിച്ചതു കണ്ടു്, കുന്തീദേവി അത്യന്തം വിലപിച്ചു. ആ വേലന്റെ ഭാര്യ പാണ്ഡവപക്ഷപാതിയായിരുന്നു. അവളുടെ ഭർത്താവു് ദുര്യോധനൻ നൽകിയ സമ്മാനങ്ങളോടുകൂടി ഗൃഹത്തിൽ ചെന്നപ്പോൾ, നിഴൽക്കുത്തുസമയത്തു ധരിക്കാറുള്ള പൊട്ടു് അയാളുടെ നെറ്റിയിൽ കണ്ടു്, അവൾ വിവരങ്ങൾ ഓരോന്നു ചോദിച്ചുതുടങ്ങി. എന്നാൽ അയാൾ മറുപടി ഒന്നും പറഞ്ഞതേ ഇല്ല. വേലത്തി കാര്യം ഏതാണ്ടു് ഊഹിച്ചു് അറിയുകയാൽ നേരേ പാണ്ഡവന്മാരുടെ വാസസ്ഥലത്തേയ്ക്കു തിരിച്ചു. അവളുടെ പ്രതിമന്ത്രപ്രയോഗത്താൽ പാണ്ഡവന്മാർ ജീവിച്ചെഴുന്നേറ്റു. ഇതാണു് നിഴൽക്കുത്തുപാട്ടിലെക്കഥ. ഇതിനു് തോറ്റൻപാട്ടെന്നും പേരുണ്ടു്.
“നാടു പാതിയടക്കി പാണ്ഡവർ വാണിടുന്നതു കാരണം
നാമുമിനിന്നതിനെന്തുവേണ്ടതുമെന്നു ചൊല്ലു നിയെന്നൊടു്”
ഇത്യാദി പാട്ടിൽ കാണുന്ന വൃത്തം പിൽക്കാലത്തു് ഇരുപത്തിനാലു വൃത്തത്തിലും മറ്റും സ്ഥലം പിടിച്ചിരിക്കുന്നു. കരുണരസപ്രചുരമായ പല ഘട്ടങ്ങൾ ഈ പാട്ടിലുണ്ടെങ്കിലും ഭാഷ അത്യന്തം ദുഷിച്ചുപോയിട്ടുണ്ടു്. പ്രാചീനങ്ങളായ ചമ്പൂഗ്രന്ഥങ്ങളിൽ സൂചിപ്പിച്ചുകാണുന്ന മാവാരതംപാട്ടു് ഈ നിഴൽക്കുത്തുപാട്ടായിരിക്കുമോ എന്തോ? മാവാരതംപാട്ടെന്ന പേരിൽ വേറൊരു പാട്ടും കാണുന്നുണ്ടു്.
ഈ മാവാരതം പാട്ടു് സാമാന്യം വലിയ ഒരു കൃതിയാണു്. നല്ല പഴക്കവും തോന്നിക്കുന്നു. ഒരു ഭാഗം താഴെ ചേർക്കുന്നു.
“തലമുടിയും വിരിച്ചു കുഞ്ചുതേവി
മക്കളെ മൂടിയിട്ടങ്ങിരിക്കുന്നേരം
വന്നു വീഴുന്തീയിൻപൊരികളെല്ലാം
പൂക്കളായ് പൊഴിയുന്നു പൂമിയിങ്കൽ
അപ്പോൾ തീയടിച്ചു കെടുത്തു പീമൻ
മാതാവിനെച്ചെന്നു തൊഴുതു നിന്നു
ഓടി വനത്തിനുള്ളിലാക്കിയവരെ
നനകിഴങ്ങും നല്ലകിഴങ്ങും തിന്നി-
ട്ടവിടെ കുഞ്ചുതേവിയും മക്കളും പാർത്തു.”
ഇതുകൂടാതെ കോളേരിപ്പാട്ടു്, പടപ്പാട്ടു്, ഓണപ്പാട്ടു്, കൃഷിപ്പാട്ടു് മുതലായി പലതരം പാട്ടുകൾ പൂർവകാലങ്ങളിൽ നടപ്പുണ്ടായിരുന്നു. അവയെല്ലാം അന്നു നടപ്പിലിരുന്ന ശുദ്ധ കേരളവൃത്തങ്ങളിൽ രചിക്കപ്പെട്ടവയായതുകൊണ്ടു്, അവയെ ശേഖരിച്ചുവെയ്ക്കുന്നതു് ഭാഷാചരിത്രകാരന്മാർക്കു് അത്യന്തം ഉപകാരപ്രദമായിരിക്കും.
ഇതുവരെ പ്രസ്താവിച്ച പാട്ടുകൾക്കു് മതത്തോടുള്ള ബന്ധം പ്രകടമാണല്ലോ. ഇതുകൂടാതെ വിവിധജാതി വിനോദങ്ങൾക്കു് ഉപയോഗപ്പെടുത്താനായി രചിക്കപ്പെട്ട ചില പാട്ടുകളും ദേശം തോറും നടപ്പുണ്ടായിരുന്നു. പാലക്കാട്ടുശ്ശേരിയിൽ ഇന്നും നടപ്പുള്ളതും പുണ്യശ്ലോകനായ ഭാഷാചരിത്രകർത്താവു് ശേഖരിച്ചിട്ടുള്ളതുമായ തേയത്തു കളിയുടെ ചില ഭാഗങ്ങൾ താഴെ ചേർക്കുന്നു.
തേയത്തു കളി മൂന്നു ദിവസംകൊണ്ടേ അവസാനിക്കൂ. ഒന്നാം ദിവസത്തെ കളിക്കു് ആണ്ടിക്കൂത്തെന്നാണു് പേരു്.
കുഞ്ചിടയുള്ളോരാണ്ടി–നാങ്കൾ
കൂടക്കുട വന്തു കൂത്താടുമാണ്ടി.
പൊക്കണവും പുലിത്തോലും–നല്ല-
പൊന്നും ചിലങ്കയും മാത്തിരക്കോലും
അപ്പാ കൊരണനാത–ഉമ–
ക്കൊപ്പരയുണ്ടോ പുലിത്തോലുക്കുള്ളേ.”
ഈ പാട്ടിനെ നൊണ്ടിച്ചിന്തിന്റെ മട്ടിൽ പാടാവുന്നതാണു്.
രണ്ടാം ദിവസത്തെ പാട്ടിനെ വള്ളോൻപാട്ടെന്നു പറഞ്ഞുവരുന്നു.
“ഹരിനമോ നമോ നാരായണ നമഃ
ഹരിയെന്നമ്പത്തോരക്ഷരം വാഴ്ക
മൂവേഴിരുപത്തൊന്നു ഗുരുക്കന്മാർ വാഴ്ക.
എൻ ദൈവം വാഴ്ക പൊന്നവ്വയും വാഴ്ക.”
“മൂലം പോയ് മൂലം പോയ് മൂലമ്പോയവ്വേ
മൂലക്കിഴങ്ങിന്നു മൂന്നല്ലോ വള്ളി
മൂന്നായ വള്ളിക്കു മൂലമൊന്നല്ലോ
മേലും പടർന്നങ്ങു കീഴും പടർന്നു.
ഈ പാട്ടിനു് തിരുവള്ളുവരുടേയും സഹോദരിയായ അവ്വ [1] യാരുടേയും ചരിത്രത്തോടുള്ള ബന്ധം സുവ്യക്തമാണെല്ലോ. മിയ്ക്ക പാട്ടുകളിലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു.
മൂന്നാം ദിവസത്തെ പാട്ടിനു് ‘ശലമ’ പാട്ടെന്നത്രേ പേരു്.
“ലാ ലാ ലാ–ലാ ലാ ലാ ലാ ലാ.
ലേ ലേ ലേ–ലേ ലേ ലേ ലേ ലേ
പാരിൽ പെരിയമന്നാ
പഞ്ചബാണ നികരാ
ചേരമാന്നാടരചാ
ശേഖരികേർമ്മാ മന്നാ
ആരിന്ന പൂരിരുന്നവർ?
തെലുങ്കരോ കന്നടികൾ ചെട്ടികളോ?
അവർകളുമല്ലൈ-
ഉത്തര പൂമിയിലേ ഇരുന്തു വന്ത ലാടരോ,
പിലാടരോ, യോഗികളോ?
അവർകളുമല്ലൈ.”
5.6 തുമ്പിപ്പാട്ടു്
ഇതു് ഓണക്കാലത്തു് സ്ത്രീകളുടെ തുമ്പിതുള്ളലിനു് ഉപയോഗിക്കുന്ന ഒരു പാട്ടാണു്.
ഒന്നാം കുന്നമ്മ ഒന്നര കുന്നമ്മ
ഒന്നല്ലോ മങ്കമാർ പാല നട്ടു.
പാലയ്ക്കില വന്നു, പൂവന്നു, കാവന്നു,
പാലയ്ക്കു പാൽകൊടു് പാർവതിയേ.
ഞാനല്ല പൈങ്കിളി, താമരപ്പൈങ്കിളി
ഞാനിരുന്നാടുന്ന പൊന്നൂയൽ കിളി
ചുണ്ടു കറുപ്പനും തൂവൽ ചുവപ്പനും
മഞ്ഞച്ചിറക്കിളി കൂടറിഞ്ഞു.
അത്തത്തണയിട്ടു താമരണയിട്ടു
എങ്ങനെ കൊത്തിയിണ പിരിക്കാം.
തന്റെ കുലം ചൊല്ലിത്തായാർകുലം ചൊല്ലി-
ത്തങ്ങളിൽക്കൊത്തിയിണ പിരിക്കാം.”
5.7 ഞാറ്റുപ്പാട്ടു്
ഞാറ്റുവേലക്കാലത്തു് ചെറുമികൾ പാടുന്നതാണു് ഈ പാട്ടു്.
“തത്തയ്യാ തത്തയ്യാ താനേ
തത്തയ്യം താതയ്യം താനേ.
തിന്തിനാ തിന്നായി താനേ–തിമി
തിന്തിന്നാ തിന്നായി താനേ.
മാരി മലർ ചൊരിഞ്ചേ
വയലൊക്കെ വെള്ളം നിറഞ്ചേ
പൂട്ടി ഒരുക്കപ്പറഞ്ചേ
ഞാറുകൾ കെട്ടി എറിഞ്ചേ–ഇത്യാദി.
5.8 വഞ്ചിപ്പാട്ടു്
കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ നടപ്പുണ്ടായിരുന്നു. പന്ത്രണ്ടാം വശത്തു ചേർത്തിട്ടുള്ളതു് ഒരുതരം വഞ്ചിപ്പാട്ടാണു്.
“അമ്പനുക്കം ഏലേലം
അമ്പനടി ഏലലലാം.
അമ്പനുക്കും അൻപനെടി ഏലേല ഏലലലാം
ആറുമുഖൻ ഏലേലം.
വേൽക്കുമാരൻ ഏലലലാം [2] ഇത്യാദി.”
5.9 ശാസ്ത്രക്കളി (യാത്രക്കളി)[3]
ശാസ്ത്രാഭ്യാസം ചെയ്തിട്ടുള്ള ‘ചാത്തിര’ നമ്പൂരിമാരേപ്പറ്റി മുമ്പൊരിക്കൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ, ശാസ്താവിനെ പരദൈവതമായി കല്പിച്ചു, ആ ദേവന്റെ പ്രീതിക്കായി നടത്തിവരുന്ന കളിയായതിനാൽ ശാസ്ത്രക്കളി എന്ന പേർ അന്വർത്ഥമായിരിക്കുന്നു. ശാസ്ത്രക്കളിക്കു പതിനെട്ടു സംഘക്കാരുണ്ടു്. പലരും സംഘമായിച്ചേർന്നു നടത്തിവരുന്ന കളിയായതുകൊണ്ടു് അതിനു് സംഘക്കളി എന്ന പേരു കൂടി സിദ്ധിച്ചു. യാത്രക്കളി എന്നാണു് ഇതിനെ സാധാരണ വിളിക്കാറുള്ളതു്. ഭട്ടാചാര്യൻ, ഭട്ടബാണൻ, ഭട്ടവിജയൻ, ഭട്ടമയൂഘൻ, ഭട്ടഗോപാലൻ, ഭട്ടനാരായണൻ എന്ന ഭീമാംസകന്മാർ ബൗദ്ധരെ തോല്പിക്കാനായി പെരുമാളിന്റെ അടുക്കലേയ്ക്കു പുറപ്പെട്ട ഘോഷയാത്രേയേ ആസ്പദമാക്കി നടത്തിവരുന്ന കളിയായതുകൊണ്ടു് വന്നുചേർന്ന പേരായിരിക്കാം ഇതു്.
“അടിക്കൊല്ല, തളിക്കൊല്ല, അടുപ്പിൽ തീയെരിക്കൊല്ല, ഉറങ്ങൊല്ല, ഉറങ്ങിയാൽ പിന്നെ ഉണരൊല്ല;–ഉദിക്കൊല്ല, അസ്തമിക്കൊല്ല ഭഗവാൻപോലും” എന്നിങ്ങനെ ആക്ഷേപിക്കുന്നതു് ഏതോ ബുദ്ധമതാവലംബിയായ ദുഷ്പ്രഭുവിനെ ഉദ്ദേശിച്ചായിരിക്കണം. യാത്രക്കളിയുടെ ആഗമത്തേപ്പറ്റിയുള്ള ഐതിഹ്യം രസാവഹമാണു്.
പള്ളിബാണപ്പെരുമാൾ നാടുവാണിരുന്ന കാലത്തു് കപ്പൽമാർഗ്ഗം ഏതാനും ബൗദ്ധ്യസന്യാസിമാർ കേരളത്തിൽ വന്നെത്തി. അവർ തങ്ങളുടെ മതത്തിന്റെ ഉൽക്കർഷത്തെപ്പറ്റി രാജസദസ്സിൽ വാദിച്ചു. അനേകം ശാസ്ത്രിമാർ ആ വാദത്തിൽ പങ്കുകൊണ്ടു. തോൽക്കുന്ന കക്ഷി ജയിക്കുന്ന കക്ഷിയുടെ മതത്തെ അംഗീകരിക്കണമെന്നായിരുന്നു കരാറു്. അവിടെകൂടിയിരുന്ന ബ്രാഹ്മണർക്കാർക്കും ബൗദ്ധന്മാരെ ജയിക്കുന്നതിനു ത്രാണിയില്ലാതിരുന്നതിനാൽ, അവർ ദുഃഖിതരായി ഈശ്വരസേവ തുടങ്ങി. നാല്പതു ദിവസം തൃക്കാരിയൂർ ക്ഷേത്രത്തിൽ ‘മുട്ടുമറിപ്പാടു’ കിടന്നിട്ടും ഫലമുണ്ടായില്ലെങ്കിലും നാല്പത്തിഒന്നാംദിവസം ഒരു പരദേശബ്രാഹ്മണൻ അവരുടെ മുമ്പിൽ ആവിർഭവിച്ചു അവരുടെ സങ്കടം അന്വേഷിച്ചറികയും തന്നിവാരണാർത്ഥം ഒരു ഗാനം ഉപദേശിക്കുകയും ചെയ്തു. സൂര്യാസ്തമനത്തിനു ശേഷം ഒരു വിളക്കു കത്തിച്ചുവെച്ചിട്ടു് നാലു ബ്രാഹ്മണർ, ഈ ഗാനം ചൊല്ലിക്കൊണ്ടു് അതിനെ പ്രദക്ഷിണം ചെയ്യണമെന്നായിരുന്ന ആ ബ്രാഹ്മണൻ ഉപദേശിച്ചതു്. അതു കേട്ടു് അവർ ഒരു മണ്ഡലകാലം പ്രസ്തുതഗാനം ചൊല്ലി തൃക്കാരിയൂരപ്പനെ ഭജിച്ചുവത്രെ. നാല്പത്തിഒന്നാംദിവസം ആറു മീമാംസകന്മാർ പരദേശത്തുനിന്നും അവരുടെ മുമ്പിൽ ആവിർഭവിക്കുകയും, ആ ശാസ്ത്രിമാർ പെരുമാളുടെ മുമ്പിൽ വെച്ചു് ബൗദ്ധന്മാരെ വാദിച്ചുതോല്പിക്കുകയും ചെയ്തു. അന്നുമുതൽക്കു് ഈ ഗാനം ചെയ്തുകൊണ്ടു് ദീപപ്രദക്ഷിണം നടത്തുന്നതു് കേരളത്തിൽ ഒരു പതിവായിത്തീർന്നുവെന്നാണു് ഐതിഹ്യം.
ഏതാണ്ടു് ഇതിനോടു സദൃശമായ ഒരു സംഭവം പാണ്ടിയിലും നടന്നതായി ഹാലാസ്യമാഹാത്മ്യത്തിൽനിന്നു കാണാം. സംഘകാലത്തു ശാപാനുഗ്രഹകാരന്മാരായ ഏതാനും ബൗദ്ധന്മാർ ദീപാന്തരത്തിൽനിന്നു വന്നു്, വൈദികധർമ്മത്തെ ഖണ്ഡിച്ചു്, സ്വമതം സ്ഥാപിച്ചുവെന്നും, അതു കണ്ടു് ചിദംബരനിവാസികളും ശിവഭക്തന്മാരും ആയ സംഘക്കാർ അവരോടു് വാദത്തിനു പുറപ്പെട്ടുവെന്നും, അവരെ ജയിക്കുന്നതിനു നിവൃത്തി ഇല്ലായ്കയാൽ അവർ ആറാംദിവസം സുന്ദരേശ്വരന്റെ പാദാംബുജത്തിൽ വീണു് പ്രാർത്ഥിച്ചുവെന്നും, ശിവൻ അവർക്കു സ്വപ്നത്തിൽ പ്രത്യക്ഷീഭവിച്ചിട്ടു് “തില്ലാവനത്തിൽ ഒരു ദ്രാവിഡകവി ഉണ്ടു്. അദ്ദേഹത്തിനെ കണ്ടു കാര്യം പറഞ്ഞാൽ നിങ്ങളുടെ ഉദ്ദേശം ഫലിക്കും” എന്നു് ഉപദേശിച്ചുവെന്നും, അവർ അതനുസരിച്ചു് വാതപുരേശാഖ്യാനായ ആ ദ്രാവിഡകവീന്ദ്രനെ കണ്ടു്, തങ്ങളുടെ സങ്കടം അറിവിച്ചപ്പോൾ, അദ്ദേഹം അതു കേട്ടതായി ഭാവിക്കപോലും ചെയ്യാതെ നടന്നുകളഞ്ഞുവെന്നും, ആ സാധുബ്രാഹ്മണർ വീണ്ടും നടേശനെ ഭജിച്ചപ്പോൾ “നിങ്ങൾ ദുഃഖിച്ചിട്ടാവശ്യമില്ല; ഞാൻ പണ്ടു് വാതപുരേശ്വരന്നു് ദിവ്യമന്ത്രോപദേശം ചെയ്ത അവസരത്തിൽ, മാണിക്യവാചകൻ എന്ന ദീക്ഷാനാമം നൽകിയിരുന്നു. ആ പേരുചൊല്ലി വിളിച്ചാൽ അദ്ദേഹം വന്നു് നിങ്ങളുടെ സങ്കടത്തെ നിറവേറ്റിത്തരും” എന്നു് ആകാശത്തിൽ ഒരു അശരീരി കേട്ടുവെന്നും, അവർ പിന്നെയും ആ കവീന്ദ്രനെ കണ്ടു് മാണിക്യവാചകരെന്നു വിളിക്കയാൽ, അദ്ദേഹം അവരോടുകൂടി പുറപ്പെട്ടുവെന്നും ഏതാനും ദിവസത്തേ വാദത്തിനു ശേഷവും ബൗദ്ധന്മാർ പരാജയം സമ്മതിയ്ക്കായ്കയാൽ, രാജാവിന്റെ മാദ്ധ്യസ്ഥം സ്വീകരിക്കാൻ ഉറച്ചുവെന്നും, രാജാവാകട്ടെ, ജന്മനാ മൂകയായ തന്റെ പുത്രിക്കു വാക്പാടവം വരുത്തുന്നതു് ഏതു കക്ഷിയോ അക്കക്ഷി ജയിച്ചതായി സമ്മതിക്കാമെന്നു് കല്പിച്ചുവെന്നും, ബുദ്ധസന്യാസികൾ എത്രതന്നേ ശ്രമിച്ചിട്ടും അതിനു സാധിക്കാതെവരികയും മാണിക്യവാചകർ നിഷ്പ്രയാസം സാധിക്കയും ചെയ്കയാൽ, രാജാവു് ബൗദ്ധന്മാരെ കൊല്ലാൻ ആജ്ഞാപിച്ചുവെന്നുമാണു് ഹാലാസ്യത്തിലേ കഥ. ഈ കഥകൾക്കു തമ്മിലുള്ള സാഹോദര്യം പ്രകടമാണല്ലോ. ഈ ഐതിഹ്യങ്ങളിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ, യാത്രക്കളി ധർമപാലന്റെ ആഗമനത്തിനു ശേഷം ആയിരിക്കണം ഉത്ഭവിച്ചതു്. ബൗദ്ധസന്യാസികളേ തോല്പിക്കാൻ പുറപ്പെട്ടവർ കുമാരിലഭട്ടന്റെ അടുത്ത ശിഷ്യന്മാരാണെന്നു വിചാരിക്കുന്നതിനും ന്യായമുണ്ടു്. കുമാരിലഭട്ടന്റെ കാലം ക്രിസ്ത്വബ്ദം 700-ാമാണ്ടിടയ്ക്കാകയാൽ ശാസ്ത്രക്കളി ഉണ്ടായതു് എട്ടാംശതകത്തിലായിരിക്കണം. ജംഗമമഹർഷി ബ്രാഹ്മണർക്കായി ഉപദേശിച്ച മന്ത്രം ദ്രാവിഡവൃത്തത്തിൽ ആണെന്ന ഐതിഹ്യം ഹാലാസ്യത്തിലേ കഥയോടു് അനുയോജിച്ചുമിരിക്കുന്നു.
യാത്രക്കളിക്കു് നാലു പാദം, പാന, ആംഗ്യങ്ങൾ, ഹാസ്യങ്ങൾ എന്നു് പ്രധാനമായി നാലു് അംഗങ്ങൾ ഉണ്ടു്. അവയിൽ ആദ്യമായുണ്ടായതു് നാലു പാദവും പാനയും ആയിരിക്കണം.
“കണ്ടമിരണ്ടു നടം ചെയ്യിന്നോൻ ചേവടിയേ
എന്നു മരങ്ങൽ നില്ക്ക വിണ്ണോർനായകനെ
വഞ്ചനചെയ്യെമ ഭൂതകൾ വന്തണയും മാലൊഴിയ്ക്ക
കേണികൾ ചൂഴും തിരുക്കാരിയൂർ വാണമുക്കണ്ണരേ”
ഇതാണു് നാലുപാദം. ഒരു നിലവിളക്കു കത്തിച്ചു വെച്ചിട്ടു് അതിനെ പ്രദക്ഷിണം ചെയ്തുകൊണ്ടു് ബ്രാഹ്മണർ ഈ ഗാനത്തെ വേദസ്വരത്തിൽ ചൊല്ലി, തൃക്കാരിയൂർ അപ്പനെ ഉപാസിക്കുകയാണു് ഈ കളിയുടെ ആദ്യത്തേ ചടങ്ങു്. ചതുർവേദങ്ങളിൽ നിന്നു് ഓരോ ഭാഗം സംഗ്രഹിച്ചു രചിച്ചിട്ടുള്ളതാണത്രേ ഈ പാട്ടു്. [4]
“ഗണപതി ഭഗവാനേ നന്മ ഞാനൊന്നിരപ്പൻ
തുണപെടു ശിവപുത്തിരാ തുയപാച്ചോറു തന്തേൻ.
പണമുടയരവു തന്മേൽ പള്ളികൊള്ളുന്ന മായനേ-
യിണയടി തൊഴുതിരന്നേൻ ഇമ്പമായി നൽകിനില്ക്ക
ആർമ്മതി ചൂടുമീശനാനയായ് വേഷം പൂണ്ടാ-
നന്നുടനുമയാൾ താനു മന്നിളം പിടിയുമായി.
ആദരാൽ നവം പുകന്തു ക്രീഡിച്ചു നടന്നകാലം
അമ്പൊടു പിറന്ത പിള്ളയഴകെഴും വിനായകൻ താൻ.
അന്തരമെന്റി വന്തെന്നന്തരംഗം പുകുന്തു്
ചിന്തയിൽ മലമചാത്തിരം പന്തിയിലുരചെയ്യിപ്പാൻ
ചന്തമായൊറ്റക്കൊമ്പൻ വന്തുളനാക മുമ്പിൽ
അന്തരിയാതാദിയുമന്തവും തോന്നിച്ചിപ്പോൾ.
വന്ത മാലോകർ മുമ്പിൽ സന്തതം തുണയ്ക്കുനില്ക്ക”
ഈ പാന ചൊല്ലിത്തീർന്നിട്ടു് നംപൂരിമാർ വിളക്കിന്റെ ചുറ്റും ഇരുന്നു് ഗണപതി പാടുന്നു.
“വറുത്തരിയോ മലരുമെള്ളോ?
മാമ്പഴം തേൻ വളർകനിയോ?
വിരിപ്പവിലോ ഞെരിപ്പടയോ?
ചെറുനാരകപ്പഴമിളനീർ
കുറുക്കിന ശർക്കരയുരുള
കുടവയറാലമൃതു ചെയ്തെൻ
ഗണപതിയേ വരമരുളു്”
ഇതാണു് ഗണപതി. ഗണപതിക്കുശേഷം രണ്ടു നംപൂരിമാർ എഴുന്നേറ്റുനിന്നു് ചില കൈകൾ കാണിക്കയും മറ്റുള്ളവർ ഒരു പാന കമഴ്ത്തിയിട്ടു് അതിന്മേൽ താളംപിടിച്ചുകൊണ്ടു്, “പൂവാതെ മുല്ലേ മുല്ലേ” ഇത്യാദി ഗാനം പാടുകയും ചെയ്യുന്നു.
ഒടുവിലാണു് ഹാസ്യം. അതിനായി അനേകം ഗാനങ്ങളും ഗദ്യങ്ങളും രചിച്ചിട്ടുണ്ടു്. ഒരു ഗാനം താഴെ ചേർക്കുന്നു.
“മൂട്ട കടിച്ചല്ലോ വലിയാനത്തലവൻ ചത്തു;
മൂട്ടിൽക്കിടന്നൊരു മുതുകയ്യൻ പറന്നേപോയി;
കാട്ടിൽ കിടന്ന രണ്ടെലികൂടി കടലുഴുതു;
കാലത്തിളവിത്തു വിതച്ചപ്പോഴടയ്ക്കാകാച്ചൂ.”
5.10 ബ്രാഹ്മണിപ്പാട്ടു്
നമ്പ്യാർപാട്ടു് (ശാസ്താംപാട്ടു്)
ഇതും വളരെ പുരാതനമാണു്. അയ്യപ്പൻകാവുകളിൽ സാധാരണ പാടുന്നതിനു് ഈ പാട്ടു് ഇന്നും ഉപയോഗിച്ചുവരുന്നു.
“ദേവലോകത്തു നേർ നടയിൽ
ചെന്നങ്ങനെ നിലത്തു നിന്നു
ദേവലോകത്തെ ദേവാശാനും
ദേവകളും കാൺക ചെയ്തു.”
5.11 കൂടിയാട്ടവും ചാക്യാർകൂത്തും [5]
പെരുമാൾ വാഴ്ചക്കാലത്തുണ്ടായിട്ടുള്ള സാഹിത്യവിഷയകമായ സംഭവങ്ങളിൽ എല്ലാ വിധത്തിലും പ്രധാനമായിട്ടുള്ളതു് കൂടിയാട്ടത്തിന്റേയും ചാക്യാർകൂത്തിന്റെയും പ്രചാരമാകുന്നു. ചാക്യാന്മാരുടെ നാടകാഭിനയം എത്ര എത്ര മനോഹരങ്ങളായ കാവ്യതല്ലജങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായി ഭവിച്ചുവെന്നു് അടുത്ത അദ്ധ്യായങ്ങളിൽ നിന്നു ഗ്രഹിക്കാം.
ചാക്യാന്മാർ പരശുരാമനോടു കൂടിവന്ന സൂതന്മാരുടെ കുലത്തിൽനിന്നു ജനിച്ചവരാണെന്നാണു് ഐതിഹ്യം. വ്യഭിചാരം നിമിത്തം “കൈകൊട്ടിപ്പുറത്താക്ക”പ്പെടുന്ന ബ്രാഹ്മണസ്ത്രീകളുടെ സന്താനങ്ങളേയും പരശുരാമൻ ഇവരോടു ചേർത്തു് അവരുടെ സംഖ്യ വർദ്ധിപ്പിച്ചുവെന്നും, “ശ്ലാഘ്യകുല” ജാതന്മാരായിരുന്നതിനാൽ അവരെ ചാക്യാന്മാരെന്നു വിളിച്ചുവെന്നും ഉള്ള കഥയേ വിശ്വസിക്കാൻ യാതൊരു നിവൃത്തിയും ഇല്ല. വ്യഭിചാരം കൊണ്ടു ദുഷിച്ചവരുടെ സന്താനങ്ങൾ ശ്ലാഘ്യരാണെന്നു വരുന്നതെങ്ങനെ? ഇതിനും പുറമേ പരശുരാമൻ കൊണ്ടുവന്ന ഏതാനും ബ്രാഹ്മണകുടുംബങ്ങളിൽ നിന്നു്, സൂതകുലജാതന്മാരുടെ സംഖ്യ വർദ്ധിപ്പിക്കാൻ ഉതകത്തക്കവണ്ണം അത്ര വളരെ വ്യഭിചാരിണികളെ കിട്ടിയെങ്കിൽ, ആ ബ്രാഹ്മണരുടെ അന്നത്തേ സ്ഥിതി എത്ര കഷ്ടമായിരുന്നിരിക്കണം. അതു വിശ്വസിക്കാൻ നിവൃത്തിയില്ല. ചാക്യാന്മാർ ശുദ്ധ കേരളീയർതന്നെയായിരിക്കാനാണു് ഇടയുള്ളതു്. അവരുടെ അഭിനയക്രമവും കേരളീയം തന്നെ. എന്നാൽ കാലക്രമേണ കേരളീയബ്രാഹ്മണർക്കു പ്രാബല്യം സിദ്ധിച്ചതിനോടുകൂടി സംസ്കൃതനാട്യാഭിനയരീതികളും മലയാളത്തിൽ നടപ്പിൽവന്നു.
കൂടിയാട്ടം നടത്തി വന്നതു് ചാക്യാന്മാരും അവരുടെ സ്ത്രീകളായ നങ്ങിയാന്മാരും നമ്പിയാന്മാരും ചേർന്നാണു്. അവരിൽ നമ്പിയാന്മാരുടെ ചുമതല മിഴാവു കൊട്ടുക, രംഗപ്രസാധനവും നാന്ദിയും നിർവഹിക്കുക മുതലായവയായിരുന്നു. ചാക്യാന്മാർ പുരുഷവേഷവും നങ്ങിയാന്മാർ സ്ത്രീവേഷവും കെട്ടി ആടുകയാണു് പതിവു്. മിയ്ക്ക ക്ഷേത്രങ്ങളിലും കൂത്തു നടത്തുന്നതിനായി കൂത്തമ്പലങ്ങൾ കാണുന്നുണ്ടു്.
പെരുമാൾവാഴ്ചയുടെ അന്ത്യഘട്ടത്തിൽ പ്രസ്തുത നാടകാഭിനയത്തിനു് പൂർവാധികം വികാസമുണ്ടായി. തപതീസംവരണം, സുഭദ്രാധനഞ്ജയം എന്നീ നാടകങ്ങളുടെ കർത്താവുതന്നെ ഒരു പെരുമാളായിരുന്നുവെന്നു് ആ ഗ്രന്ഥങ്ങളിൽ നിന്നു മനസ്സിലാക്കാം. തപസീസംവരണത്തിന്റെ പ്രസ്താവനയിൽ ഇപ്രകാരം കാണുന്നു.
സൂത്ര:
ആര്യേ! മാമൈവം–യസ്യ പരമഹംസപാദപങ്കേരുഹപാംസുപടലപവിത്രീകൃതമകുടതടസ്യ വസുധാവിബുധധനായാന്ധകാര മിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമഞ്ജരീ കഥാമധുദ്രവഃ.
അപി ച–
ഉത്തുംഗഘോണമുരുകന്ധരമുന്നതാംസ-
മംസാവലംബി മണികർണ്ണികകർണ്ണപാശം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ-
മായാമി യസ്യ വപുരാർത്തിഹരം പ്രജാനാം.
തസ്യ രാജ്ഞഃ കേരളകല ചൂഡാമണേഃ മഹോദയപുര പരമേശ്വരസ്യ ശ്രീ
കുലശേഖരവർമ്മണഃ കൃതിരയമധുനാ പ്രയോഗവിഷയമവതരതി.
ഈ കുലശേഖര മഹാരാജാവു് തമിഴ് ഭാഷയിലും അനേകം ഗ്രന്ഥങ്ങൾ നിർമ്മിച്ചു കാണണം. ശ്രീവൈഷ്ണവ തമിൾ സാഹിത്യത്തിൽ ‘കുലശേഖര ആൾവാർ’ എന്നു പ്രഖ്യാതനായിത്തീർന്നിട്ടുള്ളതു് ഈ മഹാനുഭാവനായിരിക്കാൻ ഇടയുണ്ടു്. വേദാന്തദേശികരുടെ പ്രബന്ധസാരത്തിൽ കുലശേഖരാൾവാരെപ്പറ്റിപ്പറഞ്ഞിട്ടുള്ള ഭാഗം ശ്രദ്ധാർഹമാകുന്നു.
‘പെൻ പുരൈയും വേർ കുലചേകരനേ മാചിപ്പുനർപൂചത്തെഴിൽ വഞ്ചിക്കുളത്തിറ്റോന്റി അൻപുടനേ നംപെരുമാൾ ചെമ്പൊർ കോയിലനൈത്തുലകിൻ പെരുവാഴവുമടിയാർ തങ്കൾ ഇൻപമികുപെരുംകുഴു ഉങ് കാണമണ്മേലിരുളിരിയവെന്റെടുത്ത വിചൈയാർ ചൊന്ന നൻപൊരുൾ ചേർത്തിരുമൊഴി നൂറ്റെന്തു പാട്ടുനന്റാക വെനക്കരുൾ ചെയ്, നൽകിനീയേ’
‘ഗ്രന്ഥകാലസമകാലഭവ’നായ വ്യംഗ്യവ്യാഖ്യാകാരൻ ഇദ്ദേഹത്തിനെ പരമ ഭാഗവതനായി പറഞ്ഞിട്ടുള്ളതും ഈ ഊഹത്തെ ബലപ്പെടുത്തുന്നു. [6]
ഈ കുലശേഖര കവിയുടെ കാലം ഖണ്ഡിതമായി കണ്ടുപിടിച്ചിട്ടില്ല. തപതീസംവരണത്തിൽ ‘ശൂദ്രകകാളിദാസഹർഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യകവേരിദം നിബന്ധനം, യേനാര്യ മിശ്രാണാമേതാവൽ കൗതുകം വർദ്ധയതി’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് പ്രസ്തുത കവി ശ്രീഹർഷമഹാരാജാവിന്റെ കാലത്തിനു ശേഷം ജീവിച്ചിരുന്ന ആളായിരിക്കണമെന്നു തീർച്ചയാണു്. ആൾവാരന്മാരുടെ കാലം വൈഷ്ണവാചാര്യനായ ശ്രീരാമാനുജന്റെ കാലത്തിനു മുമ്പാണെന്നുള്ള വിഷയത്തിൽ ആർക്കും വിപ്രതിപത്തിയുമില്ല. അതുകൊണ്ടു് കുലശേഖരാൾവാരുടെ കാലം ഹർഷവർദ്ധനന്റേയും രാമാനുജാചാര്യരുടേയും കാലങ്ങൾക്കിടയിലാണെന്നു് ഖണ്ഡിതമായിപ്പറയാം. ദണ്ഡിഹർഷന്റെ കാലത്തിനുശേഷമാണു ജീവിച്ചിരുന്നതെന്നു് പാശ്ചാത്യ പണ്ഡിതന്മാരിൽ ചിലർ വാദിക്കാറുണ്ടെങ്കിലും വാസ്തവം മറിച്ചായിരിക്കാനാണു് സാംഗത്യം. ക്രിസ്ത്വബ്ദം 779-നും 819-നും മദ്ധ്യേ ജീവിച്ചിരുന്ന ജയാപീഡന്റെ സദസ്യരിൽ ഒരുവനായ വാമനൻ കാവ്യാലങ്കാരസൂത്രവൃത്തിയിൽ ഭാമഹന്റെ അഭിപ്രായത്തെ നിരസിച്ചുകൊണ്ടുള്ള കാവ്യദർശസിദ്ധാന്തത്തെ ഖണ്ഡിച്ചു കാണുന്നു. പത്താംശതകത്തിൽ ജീവിച്ചിരുന്നതായി നിർവിശങ്കം പറയാവുന്ന അഭിനവഗുപ്തൻ വാമനെ ഉദ്ധരിച്ചു കാണുന്നതിനാൽ, വാമനന്റെ കാലം അതിനു മുമ്പാണെന്നു തീർച്ചയുമാണു്. ഈ വാമനൻ കാശികാവൃത്തിയുടെ കർത്താവാണെങ്കിൽ, ദണ്ഡിയുടെ കാലം ആറാം ശതകത്തിലേക്കു തള്ളേണ്ടതായി വരും. എന്തുകൊണ്ടെന്നാൽ പ്രസ്തുത വ്യാകരണഗ്രന്ഥത്തിന്റെ നിർമ്മിതി 630-നും 650-നും മദ്ധ്യേ ആയിരുന്നുവെന്നു് ഇറ്റ്സിംഗ് എന്ന ചീനദേശീയന്റെ ലേഖനങ്ങളിൽനിന്നു തെളിയുന്നു. എന്നാൽ കാശികാവൃത്തികാരനായ വാമനൻ കാവ്യാലങ്കാരവൃത്തികാരനിൽനിന്നു ഭിന്നനാണെന്നു് ആ അലങ്കാരഗ്രന്ഥത്തിൽ, സഹോക്തിക്കു് ഉദാഹരണമായി വേണീസംഹാരശ്ലോകം ഉദ്ധരിച്ചിരിക്കുന്നതിൽനിന്നു മനസ്സിലാക്കാം. വേണീസംഹാരകർത്താവായ ഭട്ടനാരായണൻ ജീവിച്ചിരുന്ന കാലം 8-ാം ശതകത്തിന്റെ അവസാന ഘട്ടമായിരുന്നുവെന്നു് ഇപ്പോൾ പൂർണ്ണമായി തെളിഞ്ഞിട്ടുണ്ടുതാനും. പണ്ഡിതമോരേശ്വരകാളേ, ദണ്ഡി ബാണനേക്കാൾ പ്രാചീനനാണെന്നു സ്ഥാപിക്കുന്നതിനു പര്യാപ്തമായ പല തെളിവുകളെ ചൂണ്ടിക്കാണിച്ചിട്ടുമുണ്ടു്. സംസ്കൃത സാഹിത്യചരിത്രകാരനായ മാക് ഡോണാൾഡ് സായ്പും, ഈ അഭിപ്രായത്തോടു യോജിക്കുന്നു. അതുകൊണ്ടു് ദണ്ഡിയുടെ കാലം ക്രിസ്ത്വബ്ദം ഏഴാം ശതകത്തിന്റെ ആരംഭത്തിലോ അതിനു് അല്പം മുമ്പോ ആയിരിക്കണം. രാമാനുജാചാര്യരുടെ ജീവിതകാലം 1017-നും 1137-നും മദ്ധ്യേആയിരുന്നു. അദ്ദേഹം, നമ്മാൾവാർ തൊട്ടു് തുടങ്ങിയ വൈഷ്ണവാചാര്യപരമ്പരയിൽ ഏഴാമത്തെ ആളിയിരുന്നുവെന്നും കാണുന്നു. രാമാനുജാചാര്യരുടെ ഗുരുവായിരുന്ന യമുനാചാര്യർ ജനിച്ചതു് 916-ൽ ആയിരുന്നതിനാൽ അതിനു് ഒട്ടു വളരെ കാലത്തിനു മുമ്പുതന്നെ കുലശേഖരാഴ്‌വാർ സ്വർഗ്ഗാരോഹണം ചെയ്തുകാണണം. ഏതായാലും അദ്ദേഹത്തിന്റെ കാലം പത്താം ശതകത്തിനും 7-ാം ശതകത്തിനും മദ്ധ്യേ ആയിരിക്കണം എന്നുള്ളതു് തീർച്ചയാണു്. കൊല്ലവർഷം ഈ മഹാനുഭാവന്റെ സ്വർഗ്ഗാരോഹണ സ്മാരകമായി ആരംഭിച്ചതാണെന്നുള്ള ചിലരുടെ ഊഹം സംഗതമാണെങ്കിൽ, കുലശേഖരപ്പെരുമാളിന്റെ മരണം ഏ. ഡി. 825- ൽ ആണെന്നു പറയാം. എന്നാൽ ആ ഊഹം ശരിയല്ലെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങിനെ ആണെങ്കിൽ കൊല്ലവർഷം എന്നു പേരുവരാൻ ഇടയില്ല. മഹോദയപുരത്തു വാണിരുന്ന ഒരു രാജാവു് പാണ്ടിയിൽവെച്ചു സ്വർഗ്ഗാരോഹണം ചെയ്തതിനു് സ്മാരകമായി കൊല്ലത്തുവെച്ചു് ഒരു പുതിയ വർഷം ആരംഭിച്ചു എന്നു് എങ്ങനെ വിചാരിക്കാം? കുലശേഖരപ്പെരുമാളും കുലശേഖരാഴ്‌വാറും ഒന്നല്ലെന്നും പെരുമാൾ ക്രിസ്തുവർഷം 825-ൽ പരലോകം പ്രാപിച്ചതായി ഒരു കേരളോല്പത്തിയിൽ താൻ കാണുകയുണ്ടായെന്നും ശ്രീനിവാസയ്യങ്കാർ പറയുന്നു. അങ്ങിനെ ആയിരുന്നാലും നമ്മുടെ അഭ്യൂഹത്തിനു് ബലമേ സിദ്ധിക്കുന്നുള്ളു. ആൾവാറും പെരുമാളും ഒരാളല്ലെന്നു വരുന്നതുകൊണ്ടു് നമുക്ക് ഒരു ദൂഷ്യവും നേരിടാനില്ലല്ലോ. എന്നാൽ പരമാർത്ഥത്തിൽ അവർ വിഭിന്നരല്ലെന്നു വേദാന്തദേശികരുടെ തെളിവിനു പുറമേ വേറെയും ചില ലക്ഷ്യങ്ങളുണ്ട്.
ഈ കുലശേഖരപ്പെരുമാളിന്റെ കാലത്തിനു മുമ്പേതന്നെ കേരളത്തിൽ ചാക്യാർകൂത്തും നാടകവും ഉണ്ടായിരുന്നെങ്കിലും, പെരുമാൾ അതിനെ ഒന്നു പരിഷ്കരിച്ചുകാണണം. അദ്ദേഹത്തിന്റെ സദസ്യനും ഹാസ്യകവനചതുരനും ആയ തോലകവി സംസ്കൃതനാടകാഭിനയത്തിന്റെ ചടങ്ങുകളെ ഗദ്യരുപത്തിൽ എഴുതിവെച്ചിരുന്നു. അതിനുപുറമേ അസംഖ്യം വിദൂഷകശ്ലോകങ്ങളും അദ്ദേഹം മലയാളത്തിൽ രചിച്ചിട്ടുണ്ട്. ഈ തോലകവി എഴുതിയതായി വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ പ്രധാനമായുള്ളവ ആട്ടപ്രകാരവും ക്രമദീപികയുമാണു്. നാടകത്തിലെ ഓരോ ശ്ലോകവും ചൊല്ലി അഭിനയിക്കേണ്ടതു് എങ്ങനെ എന്നു് ആട്ടപ്രകാരത്തിൽ വിവരിച്ചിരിക്കുന്നു്. ഒരു ഉദാഹരണം താഴെ ചേർക്കുന്നു. [7]
‘യസ്യാം ന പ്രിയമണ്ഡനാപി മഹിഷീ
ദേവസ്യ മന്ദോദരീ
സ്നേഹാല്ലുമ്പതി പല്ലവാൻ ന ച പുന-
വീജന്തീ യസ്യാം ഭയാൽ
വീജന്തീ മലയാനിലാ രവികരൈ-
രസ്പൃഷ്ട ബാലദ്രുമാ
സേയം ശക്രരിപോരശോകവനികാ
ഭഗ്നേതി വിജ്ഞാപ്യതാം’
എന്നേടത്തു്, ‘കുതഃ, എന്നു ചൊല്ലി ഈ ഉദ്യാനം എങ്ങനെയുള്ളു എന്നു കാട്ടി, രണ്ടാമതും ചൊല്ലി, യസ്യാ, ന പ്രിയമണ്ഡനാപി, എന്നു തുടങ്ങി, അസ്പൃഷ്ടബാലദ്രുമാ, എന്നേടത്തോളം ശ്ലോകംചൊല്ലി, ചൊല്ലാതെ കാട്ടി അന്വയിച്ചിട്ടു്, ദേവസ്യ മഹിഷീ മന്ദോദരീ യസ്യാം പല്ലവാൻ ന ലുമ്പതി’ എന്നു ചൊല്ലി. അർത്ഥം–ദേവന്റെ മഹിഷിയായിരിപ്പോരു മന്ദോദരി യാതൊരു ഉദ്യാനത്തിലുള്ള പല്ലവങ്ങളെപ്പോലും പറിക്കുന്നില്ല. എന്നാൽ അതിനു സംഗതി എന്തു്?–എന്നുകാട്ടി, സ്നേഹാൽ എന്നു ചൊല്ലി, ഏറ്റവും സ്നേഹം ഹേതുവായിട്ടുതന്നെ എന്നു കാട്ടൂ. പിന്നെ മന്ദോദരി എങ്ങനെ എന്നു കാട്ടി, പ്രിയമണ്ഡനാ അപി എന്നു ചൊല്ലി, അർത്ഥം–അലങ്കാരത്തിൽ വളരെ താല്പര്യത്തോടുകൂടിയവളാണു് എങ്കിലും ഈ ഉദ്യാനത്തിങ്കലേ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ തളിരുകളേപ്പോലും പറിക്കുന്നില്ല–എന്നു് അന്വയിച്ചാടി, അതു് എങ്ങനെ എന്നു കാട്ടി, സഖിമാരുടെ സ്തോഭത്തിൽനിന്നു്, അങ്ങനെതന്നെ എന്നു കാട്ടി, മന്ദോദരിയായിട്ടു് സഖിമാരുടെ കൈയ്യും ചൊല്ലിയുന്തിനടന്നു്, ഇങ്ങനെ ഉദ്യാനത്തിങ്കൽ ചെന്നു് എന്നുകാട്ടി, സഖിമാരിൽ ഓരോരുവളായിട്ടു് അന്യോന്യം നോക്കി, അല്ലേ, നമ്മൾക്കിവളെ അലങ്കരിപ്പിക്കുക എന്നും അങ്ങനെതന്നെ എന്നും കാട്ടി, ഒരുത്തിയായിട്ടു് തലമുടി വിടർത്തിക്കെട്ടിവെച്ചു് സീമന്തരേഖയിൽ സിന്ദൂരപ്പൊട്ടുമിട്ടു മാറി നിന്നു് മറ്റവളുടെ നേരെ നോക്കി ‘നന്നായോ എന്നു നോക്കു്’ എന്നു കണ്ണുകൊണ്ടു കാട്ടി, ഇങ്ങനെ ക്രമത്തിൽ ഓരോന്നു് അലങ്കരിപ്പിച്ചു് അന്യോന്യം നോക്കി, പിന്നെ ഒരുത്തിയായിട്ടു്, അവളുടെ കേശാദിപാദം നോക്കി, അല്ലേ അവളുടെ മുഖം വേണ്ടുംവണ്ണം ശോഭിച്ചില്ല, എന്താണു് നോക്കു് എന്നു കാട്ടി, മറ്റവളായിട്ടു് സൂക്ഷിച്ചുനോക്കി, മനസ്സിലായി എന്നു നടിച്ചു ലജ്ജിച്ചു്, മറന്നുപോയി എന്നു കാട്ടി, അല്ലേ സഖി, കാതിൽ കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചില്ല; എന്നാൽ ഈ വൃക്ഷങ്ങളുടെ തളിരു പറിച്ചു് കർണ്ണപൂരം ഉണ്ടാക്കി അലങ്കരിച്ചാൽ ഏറ്റവും ശോഭയുണ്ടാകും എന്നു കാട്ടി, മറ്റവളായിട്ടു് ‘അല്ലേ സഖി, ഞാൻ പറിക്കയില്ല. ഈ തളിരുകൾ പറിച്ചാൽ സ്വാമി കോപിക്കും’ എന്നാടി, അല്ലേ ദേവി, ഈ ചെറുതായിട്ടുള്ള വൃക്ഷങ്ങളുടെ പല്ലവങ്ങളെ പറിച്ചു് അലങ്കരിച്ചാൽ വളരെ ശോഭയുണ്ടാകും എന്നാടിയാൽ, മന്ദോദരീസ്തോഭത്തിൽനിന്നു് തളിരു പറിക്കാനായി ഭാവിച്ചു്, വഹിയാ എന്നു കാട്ടി, ഇതു പറിച്ചാൽ വാടിപ്പോവും ഇങ്ങനെ ഓരോ തളിരുനോക്കി രണ്ടു മൂന്നു തവണ പറിക്കാനായി ഭാവിച്ചു് വഹിയാ എന്നു കാട്ടുക. പിന്നെ ഈവണ്ണം ഭാര്യയായ മന്ദോദരി കർണ്ണപൂരത്തിനു് അലങ്കരിക്കാനായിട്ടുപോലും യാതൊരുദ്യാനത്തിങ്കലുള്ള തളിരുകളെ പറിക്കുന്നില്ല എന്നുകാട്ടി പിന്നെ ‘മലയാനിലാഃ യസ്യാം ന വീജന്തീ’ എന്നുചൊല്ലുക. (അഭിഷേകനാടകം, തോരണയുദ്ധാങ്കം.)
ഇങ്ങനെ പത്തു പതിനഞ്ചു നാടകങ്ങളിലെ ഓരോ ഭാഗത്തേയും അഭിനയിക്കേണ്ട വിധത്തെ ഈ ഗ്രന്ഥത്തിൽ വിവരിച്ചുകാണുന്നു. ക്രമദീപികയിൽ, സന്ദർഭാനുസാരം ചേർക്കേണ്ട അവതാരിക, നടൻ രംഗാദികളിൽ അനുഷ്ഠിക്കേണ്ട കൃത്യങ്ങൾ, വിദൂഷകന്റെ വിവിധ ചടങ്ങുകൾ മുതലായവയേ ആണു് പ്രതിപാദിച്ചിരിക്കുന്നതു്.
വിദൂഷകന്റെ ശ്ലോകത്തിനു് ഒരു ഉദാഹരണം ചേർക്കുന്നു. തപതീസംവരണം രണ്ടാമങ്കത്തിൽ.
നൈപഥ്യേ, അബ്രാഹ്മണ്യം എന്നേടത്തു്,
‘ബ്രഹ്മാ വേദം പഠിക്കും ജനമിഹ ജഗതി
ബ്രാഹ്മണന്മാരമീഷാം
ബ്രഹ്മസ്വം കൈയ്ക്കലാക്കും നരനൊരു
നരകക്കൂണ്ടു കൂപേ പതിക്കും
നമ്മേ ദ്വേഷിക്ക നന്നല്ലൊരുവനുമനഘ
ബ്രാഹ്മണൻ ഞാൻ വിശുദ്ധൻ
നിർമ്മര്യാദങ്ങൾ നമ്മോടരുതരുതു മഹാ
ലോകരേ കേട്ടുകൊൾവിൻ.’
സ്വപ്നവാസവദത്തത്തിൽ, രാജാവു് വാസവദത്തയേപ്പറ്റി പശ്ചാത്തപിക്കുന്ന ഘട്ടം.
നായകൻ ബഹുശോപ്യുപദേശേഷു യയാ മാം വീക്ഷമാണയാ–ഇത്യാദി ശ്ലോകം ചൊല്ലുന്നിടത്തു്, വിദൂഷകൻ ചൊല്ലുന്ന പ്രതിശ്ലോകം
‘ബഹുശോപാമിചേറുമ്പോൾ
യയാ മാം നോക്കമാണയാ
ഹസ്തേന സ്രസ്തശൂർപ്പേണ
കൃതമാകാശപേരിതം.’
ചാക്യാർകൂത്തു് ഈ അടുത്ത കാലംവരെ മലയാളികളുടെ ഒരു മുഖ്യ വിനോദമായിരുന്നു. ഇക്കാലത്തും അതു് തീരെ നശിച്ചുപോയിട്ടില്ലെങ്കിലും ഏറെക്കുറെ ദുഷിച്ചുവശായിട്ടുണ്ടെന്നു് എല്ലാരും സമ്മതിക്കും. പഴയ കാലങ്ങളിൽ ചാക്യാന്മാർക്കു് രാജാക്കന്മാരുടെ ന്യൂനതകളെപ്പോലും ചൂണ്ടിക്കാണിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ഈ സ്വതന്ത്ര്യത്തെ പാഠകം പറയുന്ന അവസരങ്ങളിൽ, അവർ ദുർവിനിയോഗം ചെയ്തുതുടങ്ങിയതു നിമിത്തമാണു്, കൂത്തിനു് ഈ ശോച്യാവസ്ഥ നേരിട്ടതു്. ഈശ്വരകഥാപ്രസംഗത്താൽ മനുഷ്യരിൽ ധർമ്മബോധവും ഭക്തിയും അങ്കുരിപ്പിക്കയാണു് കൂത്തിന്റെ പ്രധാനോദ്ദേശ്യം. സമുദായ ശരീരത്തിൽ കടന്നുകൂടുന്ന ദൂഷ്യങ്ങളെ ഭംഗിയായും സരസമായും, എന്നാൽ പരുഷമല്ലാത്ത വിധത്തിലും, ചൂണ്ടിക്കാണിച്ചു് അവയേ പരിഹരിക്കുന്നതിനും കൂത്തുകൾ ആദ്യകാലത്തു് വളരെ സഹായിച്ചിരുന്നു. എന്നാൽ കാലക്രമേണ ചാക്യാർ ബീഭത്സങ്ങളും സഭ്യേതരങ്ങളും രംഗസ്ഥിതന്മാർക്കു് അത്യന്തം ഹൃദയോദ്വേജകങ്ങളും ആയ വിധത്തിൽ കഥാപ്രസംഗങ്ങൾ നടത്തിത്തുടങ്ങി. കൂത്തു കാണാൻ വരുന്നവരിൽ, ചാക്യാരുടെ ശകാരം ഏൽക്കാതെ തിരിച്ചുപോകുന്നവർ ദുർലഭമായിത്തീർന്നു. ഇങ്ങനെ ഒക്കെ ആണെങ്കിലും പുരാതനകാലത്തെ ചാക്യാന്മാർക്കുണ്ടായിരുന്ന വാക്പാടവവും വർണ്ണനാചാതുരിയും, അവസരോചിതമായി സംസാരിക്കുന്നതിനുള്ള സാമർത്ഥ്യവും വാചാമഗോചരമായിരുന്നു. നാട്യകലയേ അതിന്റെ പരമകാഷ്ഠയിൽ എത്തിച്ചതു് ചാക്യാന്മാരാണെന്നു നിസ്സംശയം പറയാം. ഈ കലയുടെ അധോമുഖമായ ഗതി അത്യന്തം ശോച്യവും സാഹിത്യാഭിവൃദ്ധിക്കു് പ്രതിബന്ധകവുമായിരിക്കുന്നു.
ചാക്യാർകൂത്തിൽനിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള ഗുണഗണങ്ങൾ സീമാതീതമാകുന്നു. ഉത്തമസാഹിത്യഗുണം നിറഞ്ഞ ഇരുന്നൂറിൽപരം ചമ്പൂഗ്രന്ഥങ്ങളും നൂറിൽ കുറയാതെ ഗദ്യപ്രബന്ധങ്ങളും ചാക്യാർകൂത്തു് ഭാഷയ്ക്കു സമ്പാദിച്ചുകൊടുത്തിട്ടുണ്ടു്. അവയിൽ പലതും ‘ചിതലിന്റെ മുതലാ’യിത്തീർന്നുപോയെങ്കിലും, ശ്രമം ചെയ്താൽ ഒട്ടുവളരെ ഗ്രന്ഥങ്ങളെ വീണ്ടെടുക്കാൻ കഴിയും. ഗദ്യസാഹിത്യത്തിന്റെ ഉല്പത്തിതന്നെ ചാക്യാർകൂത്തിൽ നിന്നല്ലയോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. രാമായണം, ഭാരതം, ഭാഗവതം ഇവയൊക്കെ ഗദ്യപ്രബന്ധങ്ങളായി എഴുതിവെച്ചിരുന്നു. അവയിൽ അധികഭാഗവും കൊല്ലവർഷാരംഭത്തിനു ശേഷം ഉണ്ടായവയായതുകൊണ്ടു് അവയെപ്പറ്റി ഇതിൽ കൂടുതലായി ഇവയെ ഒന്നും പറയുന്നില്ല. എന്നാൽ കൊല്ലവർഷാരംഭത്തിനു മുമ്പുതന്നെ ഭാഷയിൽ ഗദ്യം എഴുതിത്തുടങ്ങിയെന്നുള്ളതിനു ലക്ഷമായി, ഒരു പ്രാചീനഗദ്യഗ്രന്ഥത്തിന്റെ അല്പം ഭാഗം ഇവിടെ ചേർക്കുന്നു.
“മാറ്റലർ കൊടുങ്കോളൊന്നു മേശാമൽ മുത്തറയ്ക്കപ്പാൽ മപ്പടിച്ചു്, കാലൂന്നി, വട്ടക്കാൽ വീശി, മാറ്റലർ കന്നം തെറിക്ക, കൊടും കാലടിക്കും ആൾ, പടക്കാല മാടപ്പെരുന്തലവരയ്യായിരവും കോടരണിവേന്തർ, മയ്ക്കേയ്മ [8] മുഴുക്കയ്മ, കോയിക്കയ്മ, കോയിക്കപ്പെരുംകയ്മ, കയ്മചെളുവെണ്ണൂറു്, നമ്പുകൊണ്ടതാനി [9] നാലായിരിവും, എമ്പുകൊണ്ടതാനി [10] എണ്ണായിരിവും തമ്പുകൊണ്ടു താനിമുല്ലച്ചേരിപ്പിരാൻ, നാരങ്ങൊലിപ്പിരാൻ, ചെങ്ങേലി വട്ടത്തറപ്പിരാൻ, മാമാത്തൻചേരി വട്ടപ്പൂർ പെരമ്പിരാൻ നാല്പത്തിഎട്ടും, പരുവാവണിവട്ടം ഒരു കോവണിപ്പടക്കണക്കു് എണ്ണത്തിച്ചേന്നോരരും, കിരിയത്തു നാകർ കിഴാവൈച്ചെകണുറ്റചേരരോ, എന്നാൽ, എങ്കിലോ, അച്ചേരവേന്തൻ, തിടിനെഴുന്തു്, ചൈംകൈക്കവിത്തു് പരത്തിനീട്ടി, യുശത്തി, പേരുതവിക്കുള്ളിരങ്കിയിമ്പുറ്റുനേരാക വഴിചെപ്പിനാർ. എന്നാൽ തിങ്കൾപതിനി കതിത്തോങ്കമണ്ണുവിണ്ണഞ്ചുംപേരുതവി കനിത്തോങ്കിത്തോങ്കുനാളെല്ലാം ചെമ്മൈച്ചെൽവം, ചെഴുഞ്ചെൽവം, ചേർന്തുവാഴും ശിവച്ചെൽവം, പെമ്മൈച്ചെൽവം, പെരുഞ്ചെൽവം, പേശാവുമൈമപ്പെരുഞ്ചെൽവ മണികളുറ്റുവാഴ്‌വൂതാക. നീട്ടൂഴിവാഴ്‌വൂതാക, നെടുനാൾ വാഴ്‌വൂതാക, തലയേങ്കി വാഴ്‌വൂതാക, പുകഴോങ്കി വെനവൊക്കെനിന്നാർകൂവിനാർ.”
ഒരു പെരുമാളിനെ അവരോധിച്ച അവസരത്തിൽ ഉണ്ടായതാണു് ഈ ഗ്രന്ഥം. കൊല്ലവർഷാരംഭത്തിനു മുമ്പേ പെരുമാൾവാഴ്ച അവസാനിച്ച സ്ഥിതിക്കു്, ഇതിന്റെ പഴക്കത്തേപ്പറ്റി സംശയിക്കാനില്ല. എന്നാൽ ഇനി തമിൾ രൂപങ്ങൾ കാണുന്നതുകൊണ്ടു മാത്രം, അക്കാലത്തെ ഗദ്യത്തിൽ തമിൾ ധാരാളം കലർന്നിരുന്നുവെന്നു വിചാരിക്കാവുന്നതല്ല.
5.12 തോലകവി
സുഭദ്രാധനഞ്ജയ നാടകത്തിന്റെ കർത്താവു് തോലകവി ആയിരിക്കണമെന്നു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ഊഹിക്കുന്നു. അങ്ങനെ ഒരു ഐതിഹ്യവും ഉണ്ടത്രേ. ഈ അഭ്യൂഹം ശരിയാണെങ്കിൽ അദ്ദേഹം പെരിയാറ്റിന്റെ തീരത്തു പരമേശ്വരമംഗലത്തു ജനിച്ച ഒരു നമ്പൂരിയായിരിക്കണം. അദ്ദേഹം കുലശേഖരവംശത്തെ കീർത്തിക്കുന്നതായ ഒരു കാവ്യവും എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു. എന്നാൽ ആ ഗ്രന്ഥം ഇതേവരെ കണ്ടുകിട്ടിയിട്ടില്ല. തോലകവിയുടേതാണെന്നു് പറയപ്പെടുന്ന ഒട്ടുവളരെ ശ്ലോകങ്ങൾ ഇപ്പോൾ പ്രചരിച്ചിട്ടുണ്ട്. എന്നാൽ അവയൊക്കെ അദ്ദേഹത്തിന്റേതാണോ എന്നു സംശയമുണ്ടു്. വാസുഭട്ടതിരിയുടെ ‘യുധിഷ്ഠിരവിജയം’ എന്ന യമകകാവ്യത്തേയും അക്കാലത്തേ സംസ്കൃതകവികളുടെ കൃതികളിൽ കാണാറുള്ള ദൂരാന്വയം, നിരർത്ഥകപദപ്രയോഗം മുതലായവയേയും ഉപഹസിച്ചു് തോലകവി രചിച്ചിട്ടുള്ള രണ്ടു പദ്യങ്ങൾ സുപ്രസിദ്ധങ്ങളാണു്.
‘ഥ പ്രഥനന്ദാനന്ദം
പദദ്വയം നാത്ര, കലിത നന്ദാനന്ദം
തനയം വന്ദേ വക്യാ
നിരന്വയദളിതദാനവന്ദേവക്യാഃ [11]
‘ഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര
മുഖം പ്രക്ഷാളയസ്വ
ഏഷ ആഹ്വയതേ കുക്കു
ചവൈതു ഹി ചവൈതു ഹി.’
എന്തോ കാരണവശാൽ, പെരുമാൾ തോലകവിയേ പുറത്താക്കിയത്രേ. പിന്നീടു് ഒരു ദിവസം രാജാവു് ഈ വികടകവിയെ കാണാൻ ഇട വന്നപ്പോൾ, അയാൾ ചൊല്ലിയതായി പറയുന്ന ശ്ലോകം താഴെ ചേർക്കുന്നു.
“ഉപദംശപദേയോയം
പുരാസീച്ഛിഗ്രുപല്ലവഃ;
ഇദാനീമോദനസ്യാപി
പദമാഹർത്തുമിച്ഛതി”
തോലകവി രചിച്ചിട്ടുള്ള ഭാഷാപദ്യങ്ങളും ഒട്ടു വളരെ കാണണം.
“മാടിൻ കൊടിമടവാരേ
കാടും പടലും പിടിച്ച മുടിയോന്റെ;
ഊടുക്ക ടപ്പാനൊരുവഴി
യടിപിടിയോ പേരുചൊല്ലി മുറവിളിയോ”
എന്ന പദ്യം തോലകവിയുടേതാണെന്നാണു് പരക്കേ വിശ്വാസം
കിടപ്പവറ്റൈക്കിടയാതവറ്റോ-
ടണച്ചുകൊണ്ടേവമനന്വിതാനി;
പദാനിതാൻ മൂരികളെക്കണക്കേ-
ക്കവിക്കരിങ്കയ്യർ ചമയ്ക്കയന്തി.
ഇതു് ദുഷ്കവികളെ ആക്ഷേപിച്ചു് തോലകവി രചിച്ച ഒരു സരസപദ്യമാകുന്നു.
സുഭദ്രാധനഞ്ജയത്തിൽ തോലകവി എഴുതിച്ചേർത്തിട്ടുള്ള ഏതാനും ശ്ലോകങ്ങളെക്കൂടി ഉദ്ധരിക്കാം.
“ഞരമ്പു കൊത്തുന്ന ഭിക്ഷക്കുപോലേ
തരിമ്പു കാരുണ്യമിവൾക്കു നാസ്തി
ഉറച്ചു വസ്ത്രേണ വരിഞ്ഞു കണ്ഠം
പുറപ്പെടുന്നില്ലൊരു വാക്കെനിക്കു്.
ഭൂവനൈകമനോഹരാംഗിയാളാ-
മിവൾതാനേവ സുഭദ്രയെങ്കിലിപ്പോൾ
മമ തോഴരുടെ മനോഭിലാഷം
രമണീയം രസികാഗ്രഗണ്യബുദ്ധേ.
മുലപ്പടം കട്ടൊരു കള്ളനെങ്കിലും
മുനീശ്വരൻതന്നുടെ ശിഷ്യനേഷഞാൻ
കുലോത്തമബ്രാഹ്മണവാര്യനാകുമീ
പുമാനഹം പൂജനയോഗ്യനല്ലയോ?”
“അടുത്തു മദ്ധ്യാഹ്നം തവ മദനസന്താപമധികം
കടുത്ത കാന്താരേ തരുലതകൾ വാടീതു തരസാ
തുടങ്ങേണം മദ്ധ്യന്ദിനസവനകർമ്മാദിഭഗവാ-
നടങ്ങേണം മറ്റുള്ളഭിമതവിനോദാദി സകലം.”
ഈ മാതിരി നല്ല ഭാഷാപദ്യങ്ങൾ കണ്ടാൽ തോലകവി ആധുനികനാണെന്നും കുലശേഖരകവിയുടെ സമകാലികനല്ലെന്നും തോന്നിപ്പോകും. എന്നാൽ മലയാളം കുറേക്കാലത്തേക്കു് തമിഴിന്റേയും പിന്നീടു് സംസ്കൃതത്തിന്റേയും ആക്രമണത്താൽ വിപഥസഞ്ചാരം ചെയ്തുപോയതാണെന്നു വന്നുകൂടായ്കയില്ല.
തോലകവിയേപ്പറ്റി കേട്ടിട്ടുള്ള ഒന്നു രണ്ടു് ഐതിഹ്യങ്ങൾകൂടി ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു.
ഒടുവിലത്തെ പെരുമാളായ ചേരമാൻപെരുമാൾ സുഭദ്രാധനഞ്ജയം രചിച്ചു്, അതിനു വിദ്വത്സമ്മതി വരുത്താൻ വേണ്ടി ഏതാനും വിദ്വാന്മാരെ വരുത്തി വായിച്ചുകേൾപ്പിക്കവേ, അക്കൂട്ടത്തിൽ ഉണ്ടായിരുന്ന തോലകവി ചാടി എഴുന്നേറ്റു് ‘അയ്യോ! എന്റെ അംഗങ്ങളെച്ഛേദിച്ചു് മറ്റൊരു ശരീരത്തിൽ അനുബന്ധിച്ചിരിക്കുന്നതു് എനിക്കു ദുസ്സഹമാണേ’ എന്നു് കാളിദാസൻ വെളിച്ചപ്പെട്ടു പറയുന്ന മട്ടിൽ നിലവിളിച്ചുവത്രേ. ഇവിടെ തോലകവി സൂചിപ്പിച്ചതു്, കുലശേഖരകവി ശാകുന്തളാദി നാടകങ്ങളിൽനിന്നു് ഛായാപഹരണം ചെയ്തിട്ടുണ്ടെന്നു മാത്രമായിരുന്നു. ഈ സംഭവം രാജാവിനു വളരെ കുണ്ഠിതമുണ്ടാക്കി. അതുകൊണ്ടു് അദ്ദേഹം തോലനെ വിളിച്ചുവരുത്തിയിട്ടു് ഇങ്ങനെ പറഞ്ഞു: “അങ്ങു് വിനോദാർത്ഥം പറഞ്ഞതു് എനിക്കു വലിയ ഇടിവിനു കാരണമായിരിക്കുന്നു. എന്റെ നാടകത്തിനു് തീരെ പ്രാചാരം കുറഞ്ഞുതുടങ്ങി. അതുകൊണ്ടു് ഇതിനു് ഏതെങ്കിലും പ്രതിവിധി അങ്ങുതന്നെ ചെയ്തുതരണം. എന്നു മാത്രമല്ല ഇന്നുമുതല്ക്കു് എന്റെ കൂടെത്തന്നെ താമസിക്കയും ചെയ്യണം.” രാജാവിന്റെ ഈ അപേക്ഷ അനുസരിച്ചു് തോലൻ ആ കൊട്ടാരത്തിൽ വിദൂഷകനെന്ന നിലയിൽ വാസമുറപ്പിക്കയും സൂഭദ്രാധനഞ്ജയത്തിൽ ഒട്ടു വളരെ വിദൂഷകശ്ലോകങ്ങളും പ്രതിശ്ലോകങ്ങളും എഴുതിച്ചേർത്തു് വിജയപൂർവ്വകം അഭിനയിപ്പിക്കയും ചെയ്തുവെന്നാണു് ഒരു ഐതിഹ്യം.
തോലകവി ബ്രഹ്മചാരിയായിരുന്ന കാലത്തുതന്നെ അച്ഛൻ മരിച്ചുപോയി. ഇല്ലത്തു് അമ്മയും ചക്കിയെന്ന ഒരു ദാസിയും മാത്രമേ ഉണ്ടായിരുന്നൊള്ളു. ഒരു ദിവസം ഈ ഉണ്ണിനമ്പൂതിരി ഊണുകഴിച്ചുകൊണ്ടിരുന്ന തക്കം നോക്കി ചക്കി നെല്ലു മോഷ്ടിക്കാനായി പത്തായത്തിൽ കേറി. അതു് യദൃച്ഛയാ ഉണ്ണി കാണാനിടയായി. എന്നാൽ ഊണു കഴിച്ചുകൊണ്ടിരിക്കെ ബ്രഹ്മചാരികൾ ഒന്നും മിണ്ടിക്കൂടെന്നും അഥവാ മിണ്ടിയേ കഴിയൂ എന്നുണ്ടെങ്കിൽ, സംസ്കൃതത്തിലേ പാടുള്ളൂവെന്നും നിയമമുണ്ടായിരുന്നതിനാൽ, അദ്ദേഹം ‘പനസി ദശായാം പാശി’ [12] എന്നു പറഞ്ഞു. അദ്ദേഹത്തിന്റെ മാതാവു് ബുദ്ധിമതി ആയിരുന്നതിനാൽ കാര്യം മനസ്സിലാക്കുകയും ചക്കിയുടെ കള്ളം കണ്ടുപിടിക്കയും ചെയ്തുവത്രേ.
സമാവർത്തനം കഴിയുന്നതിനു മുമ്പുതന്നേ ഈ ബാലൻ ചക്കിയുടെ വലയിൽപ്പെട്ടു് ബ്രഹ്മചര്യവ്രതഭംഗം വരുത്തിയതിനാൽ തക്കതായ പ്രായശ്ചിത്തം കഴിപ്പിച്ച് അദ്ദേഹത്തിനു് സമാവർത്തനം നടത്തുന്നതിനു് ആരും ഇല്ലാതെ വന്നുവെന്നും, തന്നിമിത്തം സമാവർത്തനകാലം കഴിഞ്ഞിട്ടും തോൽ ധരിച്ചുകൊണ്ടുനടക്കേണ്ടതായി വന്നുവെന്നും, അതുകൊണ്ടു് മറ്റുള്ളവർ പരിഹാസമായി തോലൻ എന്നു വിളിച്ചുതുടങ്ങിയെന്നുമാണു് ഇപ്പേരിനെപ്പറ്റിയുള്ള ഐതിഹ്യം. പിന്നീടു് തോൽ അദ്ദേഹം സ്വയം പൊട്ടിച്ചു കളഞ്ഞുവത്രേ. സുഭദ്രാധനഞ്ജയത്തിൽ ചക്കിയേപ്പറ്റി രണ്ടു ശ്ലോകങ്ങളും കാണുന്നുണ്ടു്.
“വാ നാറ്റം കവർനാറ്റമീറപൊടിയും ഭാവം കൊടുംക്രൂരമാം
വാക്കുംനോക്കുമിതാദിസർഗ്ഗവിഭവാൻ നിശ്ശേഷചക്കീഗുണാൻ
ഇച്ചക്യാമുപയുജ്യ പത്മജനഹോ ചക്യാണചക്യന്തരം
സൃഷ്ടിപ്പാനവവേണമിങ്കിലിഹവന്നെല്ലാമിരന്നീടണം.
അപി ച,
നാഴീഭിരുരിഭീരുഴഗ്ഭി
പാതിമണൽഭിസ്തഥൈവചാവലരിഭിഃ
യത്ര മനോരഥമുടനേ
സിദ്ധ്യതിതസൈനമോനമശ്ചകൈ.
5.13 വാസുഭട്ടതിരി
ഈ കവിയെപ്പറ്റി വിവരമായി യാതൊന്നും അറിയുന്നില്ല. യുധിഷ്ഠിരവിജയം കാവ്യത്തിൽ, [13] അസ്തി സഗജരാജഗതീ രാജവരോയേനഗതശുഗജരാജഗതീ; ഭീഷണമധികം കവയഃസ്തുവന്തിജന്യംയദീയമധികം കവയഃ
വസ്യ ച വസുധാമവതഃ
കാലേ കുലശേഖരസ്യ വസുധാമതഃ;
വേദാനാമദ്ധ്യായീ
ഭാരതഗുരുരഭവദദ്യനാമധ്യായി.
യാ പ്രാപ രമാചാര്യം;
ദേവീ ച ഗിരാം പുരാണ പരമാചാര്യം;
യമശുഭസന്തോദാന്തം
പരമേശ്വരമുപദിശന്തി സന്തോദാന്തം.
സമജനികശ്ചിത്തസ്യ
പ്രവണശിഷ്യോനുവർത്തകശ്ചിത്തസ്യ,
കാവ്യാനാമാലോകേ
പടുമനസോ വാസുദേവനാമാലോകേ.”
ഈ ഗ്രന്ഥത്തിന്റെ ഒരു പ്രാചീനസംസ്കൃതടീകയിൽ കുലശേഖരൻ മഹോദയപുരത്തിൽ വാണിരുന്ന ഒരു പെരുമാളാണെന്നും അദ്ദേഹത്തിന്റെ പേരു രാമവർമ്മാവെന്നാണെന്നും പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് അദ്ദേഹം കൊല്ലവർഷാരംഭത്തിനുമുമ്പ് പെരുമാളിനെ ആശ്രയിച്ചു് കൊടുങ്ങല്ലൂർ അധിവസിച്ചിരുന്ന ആളാണെന്നു പറയാം. ഭട്ടതിരിയുടെ ഗുരു പരമേശ്വരനാമാവായിരുന്നുവെന്നും ഊഹിക്കാവുന്നതാണു്. പ്രക്രിയാകാവ്യമായ വാസുദേവവിജയത്തിന്റേയും ഭ്രമരസന്ദേശത്തിന്റേയും കർത്താക്കന്മാരായി വേറെയും രണ്ടു വാസുദേവന്മാരെ കാണുന്നുണ്ടു്. ഇവർ മൂന്നുപേരും മൂന്നുകാലത്തു ജീവിച്ചിരുന്നവരെന്നാണു് പരേതനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സിന്റെ അഭിപ്രായം. ഇവരിൽ പ്രാക്തനനായ യുധിഷ്ഠിരവിജയകർത്താവിനെപ്പറ്റി പല കഥകൾ ഉണ്ടു്. അവയെ സംക്ഷേപിച്ചു് ഇവിടെ ചേർക്കുന്നു.
ഗതശുക ഗതമായ ശുക്കോടുകൂടിയതു്. ശുകു് ശോകം. അജരാ യൗവനക്ഷയം വരാത്ത. അതികങ്കവയസ്സു് അധിഗതമായ (പ്രാപിച്ച) കങ്ക പക്ഷി (കഴുകൻ) കളോടുകൂടിയതു്.
വാസുധാമവാനായി (വസ്തുക്കളോടും പുരങ്ങളോടും കൂടിയവനായി) വസുധയെ അവന്നായി (രക്ഷിച്ചിയങ്ങുന്നവനായി ഇരിക്കുന്ന) ആ കുലശേഖരന്റെ കാലത്തു് വേദാധ്യായിയായും ആദ്യന്റെ (ഈശ്വരന്റെ) നാമത്തെ ധ്യാനിക്കുന്നവനായും ഇരിക്കുന്ന ഭാരതഗുരു ഭവിച്ചു.
അദ്ദേഹം ബാല്യദശയിൽ വിദ്യ അഭ്യസിക്കാതെ ഒരു ഓതിക്കോന്റെ ദാസ്യം വഹിച്ച് ജീവിച്ചുവന്നു. അദ്ദേഹത്തിന്റെ അക്ഷരജ്ഞാനവിഹീനത നിമിത്തം, സമവയസ്തന്മാർ ‘വാതു’ എന്നാണു് വിളിക്കാറുണ്ടായിരുന്നതു്. വേദവും മറ്റും പഠിച്ചിട്ടില്ലെങ്കിലും പുരാണശ്രവണത്തിൽ അദ്ദേഹത്തിനു വളരെ ജാഗ്രത ഉണ്ടായിരുന്നു. തിരുവിളക്കാവു ശാസ്താൻകോവിലിനു സമീപത്തായിരുന്നു ‘വതു’വിന്റെ ഇല്ലം. ആ കോവിലിൽ പോയി ദേവദർശനം നടത്തുന്ന വിഷയത്തിൽ അദ്ദേഹത്തിനു വലിയ നിഷ്ഠയായിരുന്നു. ഒരു ദിവസം മഴയുടെ കാഠിന്യംകൊണ്ടു് കോവിലിൽ പോകുന്നതിനു താമസം നേരിട്ടു. ദർശനം കഴിഞ്ഞു് തിരിച്ചു വന്നപ്പോൾ, തോണി അക്കരെക്കിടക്കുന്നതു കണ്ടു് ‘ഇന്നു് ശാസ്താവുതന്നെ ഗതി’ എന്നുള്ള വിചാരത്തോടുകൂടി തിരിച്ചു നടന്നു് നാലമ്പലത്തിൽ കേറിക്കിടന്നു. മഴനനഞ്ഞ് മുണ്ടു് ഈറനായിരുന്നതിനാൽ “ശാസ്താവേ ഞാൻ എന്തുചെയ്യേണ്ടു” എന്നു ദീനസ്വരത്തിൽ വിലപിച്ചു. അപ്പോൾ, ‘ നീ എന്തിനു വ്യസനിക്കുന്നു? ഇതാ തടപ്പള്ളിയിൽ വിറകും തീയും ഇരിക്കുന്നു. കത്തിച്ചു തീ കാഞ്ഞുകൊള്ളരുതോ?’ എന്നു് ഒരു അശരീരിയുണ്ടായി. കുളിരു മാറിയപ്പോൾ വിശപ്പു സഹിക്കാതെയായി. ക്ഷുൽബാധ ശമിപ്പിക്കുന്നതിനു് ഒരു മാർഗ്ഗവും ഇല്ലല്ലോ എന്നു വിചാരിച്ചുകൊണ്ടിരിക്കേ, ‘മൂലയിൽ ഒരു കദളിപ്പഴക്കുല ഇരിപ്പുണ്ടു്; എടുത്തു തിന്നുകൊള്ളുക’ എന്നു് വീണ്ടും ഒരു അശരീരി കേട്ടു് ചെന്നു നോക്കിയപ്പോൾ, അവിടെ പഴം ഇരിക്കുന്നതായി കണ്ടു. പഴം മുഴുവനും തിന്നു തീർന്നിട്ടു് തൊലി അവിടെ ഇട്ടിരുന്നു. പിറ്റേദിവസം വാരസ്യാരു വന്നുനോക്കിയപ്പോൾ വിറകു കാണായ്കയാൽ, ‘ആരു വിറകെടുത്തു’ എന്നു ചോദിച്ചു. അതിനു്,
“വിറ കെടുപ്പാൻ വിറകെടുത്തു
വിറകെടുത്തു വിറ,കെടുത്തു.”
എന്നു പദ്യരൂപമായിട്ടാണു് മറുപടി പുറപ്പെട്ടതു്. നിരക്ഷരകുക്ഷിയായിരുന്ന ഭട്ടതിരിയിൽ ഈ മാറ്റം കണ്ടപ്പോൾ, ബുദ്ധിശാലിനിയായ വാരസ്യാർക്കു് അതിൽ എന്തോരഹസ്യമുണ്ടെന്നു മനസ്സിലായി. അവൾ ഭട്ടതിരിയോടു് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. പഴത്തിനു് ഇത്രമാത്രം ശക്തിയുണ്ടായാൽ, അതിന്റെ തൊലിക്കും അല്പമെങ്കിലും ശക്തി കാണാതിരിക്കയില്ലെന്നു വിചാരിച്ചു് ആ വാരസ്യാരും ഒരു എഴുത്തച്ഛനും അവയെ പറക്കി തിന്നുകയും അപ്പോൾ മുതല്ക്കു കവികളായിത്തീരുകയും ചെയ്തുവത്രേ. [14]
നാഴികമണിയാറായി
നാരീണാം ഭൂഷണൗഘമണിയാറായി;
വാസരമണയാറായി
കോകീനാമശ്രജാലമണയാറായി.
എന്ന പദ്യം ഈ വാരസ്യാരുടേതാണെന്നാണു് കേൾവി. ഇതു കൂടാതെ സുകുമാരകൃതമെന്നു പറഞ്ഞുവരുന്ന ശ്രീകൃഷ്ണവിജയം കാവ്യം ഈ വാരസ്യാരുടേതാണെന്നു ചിലരും, ശ്രീരാമോദന്തം അവരുടേതാണെന്നു മറ്റുചിലരും പറയുന്നു. കാളിദാസന്റെ രഘുവംശത്തിനു് അണ്ണാമല എന്നൊരു വ്യാഖ്യാനം കൂടി ഈ വാരസ്യാർ എഴുതിവെച്ചിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചുകാണുന്നു. എന്നാൽ അണ്ണാമല എന്നതു് അരുണാചലം എന്നതിന്റെ തത്ഭവമാണെന്നും തൽക്കർത്താവു് ‘കാളീപുത്ര’നായ ഒരു അരുണാചലനാഥനായിരുന്നുവെന്നും വ്യാഖ്യാനത്തിൽ നിന്നു ഗ്രഹിക്കാം.
‘അരുണാചല നാഥനേ, ദ്വിജ പാദാബ്ജസേവിനാ,
ശിവദാസാപരാഖ്യേന മയാ ടീകാ വിതന്യതേ.’
എന്നു വ്യാഖ്യാന പ്രാരംഭത്തിൽ പറഞ്ഞിട്ടുണ്ടു്.
ഏതായാലും പഴവും തൊലിയും തിന്നു് കവിത്വം സമ്പാദിച്ചവരായ ഒന്നിലധികം ആളുകളേപ്പറ്റി ഭാഷാചരിത്രത്തിൽ പ്രാസ്താവിച്ചിട്ടുണ്ടു്. ഇക്കാലത്തു് അങ്ങനെ ഒന്നും സംഭവിക്കാത്തതു് വലിയ ഉപകാരമായെന്നേ പറയേണ്ടൂ. യുധിഷ്ഠിരവിജയംപോലെ ഏതാനും കവിതകൾ കൂടി ഉണ്ടാവാനിടവന്നിരുന്നെങ്കിൽ വായനക്കാരുടെ സ്ഥിതി എത്ര പരുങ്ങലിൽ ആവുമായിരുന്നു.
“കീർത്തിമദഭ്രാം തേന
സ്മരതാം ഭാരതസുധാമദഭ്രന്തേന;
ജഗദപഹാസായ മിതാ
പാർത്ഥകഥാ കന്മഷാപഹാ യമിതം.”
എന്നിങ്ങനെ അദഭ്രകീർത്തിയേ സ്മരിച്ചിയങ്ങുന്നവനായ പ്രസ്തുത കവിയാൽ രചിക്കപ്പെട്ട ഈ കാവ്യം ജഗദപഹാസത്തിനു പാത്രീഭവിക്കാതിരുന്നില്ലെന്നു് തോലകവി അതിനെ,
‘ഥ പ്രഥനന്ദാനന്ദം’ ഇത്യാദി പദ്യത്താൽ സല്ക്കരിച്ചതിൽനിന്നു. പ്രസ്തുതകാവ്യം പദങ്ങൾകൊണ്ടുള്ള ഒരു വെറും ചെപ്പിടിക്കളിയാണു്. നളോദയകാവ്യവും, ചിലർ പറയുംപോലെ ഭട്ടതിരിയുടെ കൃതിയാണെന്നുവരികിൽ, അദ്ദേഹത്തിന്റെ ജീവിതം, അത്യന്തം അധന്യമായ ഒരു വ്യവസായത്തിനു വേണ്ടി വ്യർത്ഥമായി ബലി കഴിക്കപ്പെട്ടുപോയല്ലോ എന്നു വ്യസനിക്കയേ നിവൃത്തിയുള്ളു.
5.14 ഉപസംഹാരം
പലതരം പാട്ടുകളുടെ മാതൃകകൾ [15] ഈ അദ്ധ്യായത്തിൽ ചേർത്തിട്ടുണ്ടല്ലോ. അനന്തരകാലത്തുണ്ടായിട്ടുള്ള ഭാഷാവൃത്തങ്ങളിൽ മിക്കവയും പഴയ പാട്ടുകൾക്കു കടപ്പെട്ടിരിക്കുന്നു. വിസ്താരഭയത്താൽ രണ്ടു മൂന്നു ഉദാഹരണങ്ങൾ മാത്രമേ ഇവിടെ ചേർക്കുന്നുള്ളു.
“മുപ്പത്തിമൂന്നുമരം നട്ടകാലം
മൂന്നു മരമൽ താനേ മുളച്ചു;
ആ മരം പൂത്തൊരു പൂവുണ്ടേ എങ്കയ്യിൽ
ആർക്കാർക്കു ഇപ്പൂവു ചൂടാംപോൽ മാമ.”
എന്ന വള്ളോൻപാട്ടിലെ വൃത്തം പൂന്താനത്തിന്റേയും മറ്റും പാനകളിലും ഇരുപത്തിനാലുവൃത്തത്തിലും ജീവിക്കുന്നു.
“അമളിയോടു പിരമിച്ച പൂകുറ പൈതലൊന്നറിവിച്ചുടൻ”
എന്ന തോറ്റൻ പാട്ടിലെ വൃത്തം ഇരുപത്തിനാലുവൃത്തത്തിലും തുള്ളൽപാട്ടുകളിലും കാണുന്നുണ്ടു്.
“നന്തിയാർവട്ടപ്പൂവും, നടുമലർ വിളക്കും ചാന്തും
അന്തിയും പകലുമെല്ലാം അർച്ചിച്ചേൻ അടിമപുക്കേ.”
“കണ്ട ചുരൻ തല തുണ്ടമിടുന്നവൾ
ചാമുണ്ടിയെന്നുള്ള നാമം തരിപ്പവൾ”
ഈ വൃത്തങ്ങൾ അല്പം രൂപാന്തരപ്പെട്ടു് നമ്പ്യാരുടെ തുള്ളൽ പാട്ടുകളിൽ സ്ഥലം പിടിച്ചിരിക്കുന്നു.
ഇത്തരം പാട്ടുകളിലെല്ലാറ്റിലും കാവ്യരസം വിരളമാണെങ്കിലും അന്നത്തേ മലയാളികളുടെ സ്വഭാവഗതികൾ അവയിൽ ഏറെക്കുറെ പ്രതിഫലിച്ചിരിക്കുന്നു. ഒന്നാമതായി മലയാളികൾ പൊതുവേ ശൈവന്മാരായിരുന്നെന്നും ശിവൻ, ശാസ്താ, കാളി മുതലായ ദേവതകളേയാണു് അവർ ഉപാസിച്ചുവന്നതെന്നും അതിപുരാതനങ്ങളായ ഗാനങ്ങൾ വായിച്ചുനോക്കിയാൽ അറിയാം. കാലക്രമേണ വൈഷ്ണവമത തത്വങ്ങളും അവരുടെ ഇടയ്ക്കു് പ്രചരിച്ചുതുടങ്ങി. ഭൂതപ്രേതപിശാചാദികളിലും മറ്റും അവർക്കു് അതിരറ്റ വിശ്വാസമുണ്ടായിരുന്നു. ഭൂതങ്ങളുടെ പ്രീതിക്കായും മറ്റും ചില പാട്ടുകളും തുള്ളലുകളും [16] വീടുതോറും അവർ നടത്തിവന്നു. സർപ്പാരാധന ഇന്നും അസ്തമിച്ചിട്ടില്ല. പ്രാചീനകാലത്തു് സർപ്പപ്പാട്ടു് ഓരോ വീട്ടിലും നടത്താറുണ്ടായിരുന്നു.
അക്ഷരജ്ഞാനം ഇല്ലാത്ത കേരളീയർ ചുരുക്കമായിരുന്നു. ‘ശൂദ്രമക്ഷരസംയുക്തം ദൂരതഃ പരിവർജ്ജയേൽ’ എന്ന നീതി സാരവാക്യത്തേ ആധാരമാക്കി കേരളീയർക്കു് ആദികാലത്തു് അക്ഷര ജ്ഞാനമില്ലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ അഭ്യൂഹിക്കുന്നു. എന്നാൽ ആ വാക്യം തന്നെ വിപരീതാർത്ഥത്തേയാണു് ദ്യോതിപ്പിക്കുന്നതു്. കേരളീയർ എല്ലാവരും ശൂദ്രരല്ലെന്നും, അഭ്യസ്തവിദ്യനായ ഒരുവനെ ശൂദ്രവൃത്തിയ്ക്കു്, അതായതു് ദാസ്യത്തിനു നിയമിക്കുന്നതു് ഉചിതമല്ലെന്നും മാത്രമേ ആ നീതിവാക്യത്തിൽനിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളു. ആദികാലങ്ങളിൽ കൃഷ്ണ, രാമ, ഗോവിന്ദ ഇത്യാദി നാമങ്ങളെ കേരളീയർ സ്വീകരിക്കാതിരിപ്പാൻവേണ്ടി, അവരുടെ ഇടയിൽ ഉമ്മിണി, കഞ്ചാളമ്പി, കുഞ്ചുമാടൻ, ചിരുത, ചക്കി, വള്ളി എന്നീ നികൃഷ്ടപ്പേരുകൾ നമ്പൂതിരിമാർ നടപ്പാക്കി എന്നു് അദ്ദേഹം പറഞ്ഞിട്ടുള്ളതും വാസ്തവവിരുദ്ധവുമാകുന്നു. എന്തുകൊണ്ടെന്നാൽ മാടൻ, വള്ളി ഇവ രണ്ടും ദ്രാവിഡ ദേവതകളുടെ പേരുകളായതിനാൽ, അവയേ നമ്പൂതിരിമാർ വരുന്നതിനുമുമ്പും പിമ്പും കേരളീയർ ഉപയോഗിച്ചുവന്നു. ചിരുത ശ്രീദേവിയുടേയും, ചക്കി ശക്തിയുടേയും തത്ഭവങ്ങളാകുന്നു. തത്ഭവനാമങ്ങൾ നമ്പൂതിരിമാരും ധാരാളം സ്വീകരിക്കാരുണ്ടായിരുന്നു. ഇന്നും ‘തുപ്പൻ’ നമ്പൂതിരിമാർ അപൂർവമല്ല. രാജാക്കന്മാർക്കുപോലും ആതിച്ചൻ, ചാത്തൻ, കോത മുതലായ പേരുകൾ ആക്ഷേപാർഹമായി തോന്നിയിരുന്നില്ല. ആ സ്ഥിതിക്കു് ഭാഷാഭിമാനികളായിരുന്ന കേരളീയർ ദ്രാവിഡനാമങ്ങൾ ഉപേക്ഷിച്ചു് സംസ്കൃതനാമങ്ങൾ കൈക്കൊള്ളാതിരുന്നതിനു് ബ്രാഹ്മണരെ അപരാധികളാക്കേണ്ട ആവശ്യമില്ല. ഇക്കാലത്തു് രാമൻ, കൃഷ്ണൻ മുതലായ പേരുകൾപോലും പരിഷ്കാരത്തിനു യോജിക്കുന്നില്ലെന്നു വിചാരിച്ചു് ആളുകൾ നല്ല നല്ല പേരുകൾക്കായി വംഗഭാഷാഖ്യായികകൾ പരിശോധിച്ചുതുടങ്ങിയിരിക്കുന്നതു് അവരുടെ ജാതീയബോധം (nationalism) നശിച്ചുപോയതുകൊണ്ടുമാത്രമാണു്. നമ്പൂരിമാർ എത്രതന്നെ പ്രബലന്മാരായിരുന്നെങ്കിലും, ക്ഷത്രവൃത്തി അവലംബിച്ചിരുന്ന നായന്മാരെ ചവുട്ടിത്താഴ്ത്തത്തക്ക ശക്തി അവർക്കു് ഒരു കാലത്തും സിദ്ധിച്ചിരുന്നില്ല. എന്നുമാത്രമല്ല, നമ്പൂരിമാരുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരുന്നാലും, ‘വസുധൈവ കുടുംബക’ന്മാരായ ശങ്കരാചാര്യപ്രഭൃതികളുടെ ജനനം അവരുടെ കുലത്തിൽ ആയിരുന്നെന്നും, അവരുടെ മനസ്ഥിതി അത്ര വളരെ ഇടുങ്ങിയതായിരുന്നില്ലെന്നും വിചാരിക്കുന്നതിൽ വലിയ പിശകുണ്ടെന്നു തോന്നുന്നില്ല. പല അനാചാരങ്ങൾ അവർ പിൽക്കാലങ്ങളിൽ ഏർപ്പെടുത്തിയെന്നുള്ളതു പരമാർത്ഥംതന്നെ. എന്നാൽ അക്കാലംമുതല്ക്കു് അവരുടെ ആദ്ധ്യാത്മികനിലയ്ക്കു് ഇടിവു തുടങ്ങിയെന്നും ഓർക്കേണ്ടതാണു്.
നായന്മാരുടെ ഇടയ്ക്കു് അതിപുരാതനകാലം മുതല്ക്കു് എഴുത്താശാന്മാരുണ്ടായിരുന്നുവെന്നു സ്ഥാപിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങളുണ്ടു്. ഒരു ക്ലിപ്തസമയം നിർബന്ധമുണ്ടായിരുന്നതിനാൽ, അവർക്കു സാഹിത്യക്കളരിയിൽ ഏറിയകാലം പയറ്റുന്നതിനു സാധിക്കാറില്ലായിരുന്നുവെന്നേയുള്ളു. ആയുധാഭ്യാസത്തിനു പ്രത്യേകം കളരികൾ ഉണ്ടായിരുന്നു. അവിടെ പതിനെട്ടു് അടവുകൾ ഓരോരുത്തനും ശീലിക്കേണമെന്നായിരുന്നു അന്നത്തേ ഏർപ്പാടു്. ഇങ്ങനെ ശാസ്ത്രാഭ്യാസം സിദ്ധിച്ച അടവിൽ–ജനങ്ങളായിരുന്നു അതാതു നാടുകളെ സംരക്ഷിച്ചു വന്നതു്. ഓരോ അടവിലും ഇരുന്നൂറുപേർ വിതം അനേകം അടവുകൾ ഓരോ ദേശത്തും കാണാറുണ്ടായിരുന്നു. ഇപ്രകാരം ആയുധവിദ്യാസമ്പന്നരായി, ക്ഷത്രവൃത്തി അവലംബിച്ചു ജീവിക്കുന്നവർക്കു്, എഴുത്താണിയേ ഏകജീവികാവലംബമായി ഗണിച്ചുവരുന്നവരോടു് അതിരറ്റ ബഹുമാനം കാണുമോ എന്നു സന്ദിഗ്ദ്ധമാണു്. അതുകൊണ്ടു് അക്കാലത്തു് എഴുത്താശാന്മാരുടെ സ്ഥിതി വളരെ ശോഭനമായിരുന്നു എന്നു വിചാരിക്കാൻ നിവൃത്തിയില്ല.
ഉള്ളതിനേ പൊതിഞ്ഞുവയ്ക്കാതെ തുറന്നു പറയുന്ന സ്വഭാവവും, അതിരറ്റ ആത്മാഭിമാനവും കേരളീയജനതയുടെ വ്യവച്ഛേദകധർമ്മങ്ങളാകുന്നു. ആ ഗുണങ്ങൾ അവരുടെ കവിതകളിലും പ്രതിഫലിച്ചു കാണാം. വിവിധങ്ങളായ കേരളീയ വിനോദങ്ങളിലും, അവയുടെ ഉപയോഗത്തിനായിട്ടു രചിക്കപ്പെട്ടിട്ടുള്ള പാട്ടുകളിലും നിന്നു് അവരുടെ ജീവിതക്രമങ്ങൾ, സ്വഭാവം, നടപടികൾ മുതലായവയെപ്പറ്റി നമുക്കു ഗ്രഹിക്കാം.
“എങ്കൾകുഴാം നല്ലറവർകുഴാമേ
ചൊല്ലുവോം മെയ്ചൊൽതഴപ്പു്
കള്ളരുന്തിടുവതുമില്ലോം
കൊണ്ടറപ്പറണവകൈ
യോരുവകയുമുൺപതില്ലോം.”
ഇത്യാദി പാട്ടിൽനിന്നു് അന്നത്തെ നാകന്മാർ ജ്ഞാനികളും ധർമ്മനിഷ്ഠന്മാരും, മദ്യം മാസം മുതലായവ ഭക്ഷിക്കാത്തവരും, പരസ്ത്രീകളെ ദർശിക്കപോലും ചെയ്യാത്തവരും, ചോദിച്ചാലില്ലെന്നു പറയാൻ സംഗതി വന്നാൽ പ്രാണത്യാഗം ചെയ്യുന്നവരും ആയിരുന്നുവെന്നു കാണുന്നു. ഇതു് യുധിഷ്ഠിരന്റെ അശ്വമേധത്തെ അധികരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രാചീനഗാനത്തിന്റെ അംശമാണു്. തിറ വാങ്ങാനായി തെക്കൻ ദിക്കുകളിലെക്കു പുറപ്പെട്ട അർജ്ജുനന്റെ അടവുകളൊന്നും നാകന്മാരുടെ അടുക്കൽ പറ്റാതിരുന്നതുനിമിത്തം വിമനസ്തരായി ധർമ്മപുത്രരുടെ അടുക്കൽ ചെന്നു്, അവരോടു് യുദ്ധം ചെയ്വാൻ അനുവാദം ചോദിച്ചപ്പോൾ, അദ്ദേഹം അതിനു സമ്മതിച്ചില്ല. ധർമ്മിഷ്ഠന്മാരും സത്യവാദികളും ശൂരന്മാരുമായ നാകന്മാരോടു പടവെട്ടാൻ ഒരുമ്പെടുന്നതു വിഹിതമല്ലെന്നു് അദ്ദേഹം ഉപദേശിച്ചുവത്രേ. നാകന്മാർ അർജ്ജുനനോടു പറഞ്ഞ വാക്കുകളിൽ ചിലതിനേയാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്നതു്.
“അറന്താനേ യുരുവാന നാകത്താരേ
അറന്താനേ കരുവി [17] യാന നാകത്താരേ
അറന്താനേ ഉള്ളമാന നാകത്താരേ
അറന്താനേ കടവുളാന നാകത്താരേ
അറന്താനേ ഉലകമാന നാകത്താരേ
അറന്താനേ എവൈയുമാന നാകത്താരേ
ഉൾത്തിടമേ യുരുവാന നാകത്താരേ
കൈത്തിട [18] മേ കരുവാന നാകത്താരേ
മെയ്ത്തിടമേ മേനി [19] യാന നാകത്താരേ
പൊയ്ത്തിടരേ [20] പൊടിയാക്കും നാകത്താരേ
എത്തിശൈയും പുകൾക്കൊണ്ടു് നാകത്താരേ
ചിത്തി [21] മുത്തി [22] കൈകണ്ട നാകത്താരേ
വില്ലാളി വീരനാന നാകത്താരേ
വിരുതുകെട്ടി പടൈ വെല്ലും നാകത്താരേ
പുല്ലെന [23] വെല്ലാം തുറക്കും [24] നാകത്താരേ”
ഈ ഗാനത്തിൽ നാകന്മാരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതെല്ലാം അക്ഷരംപ്രതി ശരിയാണെന്നു്, അവരെപ്പറ്റി പിൽക്കാലങ്ങളിൽ പാശ്ചാത്യന്മാർ പറഞ്ഞിട്ടുള്ളതിൽ നിന്നു തെളിയുന്നു. [25]
കുട്ടികളുടെ വിനോദഗാനങ്ങൾ പോലും കേരളീയരുടെ സത്യനിഷ്ഠയ്ക്കു് ഉപലക്ഷകമായിരിക്കുന്നു. ഈക്കീക്കിത്തമ്പലം എന്നൊരു വിനോദം അതിപുരാതനകാലം മുതല്ക്കേ കേരളത്തിൽ നടപ്പുണ്ടു്. കുറേ മണൽ കൂട്ടി അതിൽ ഒരു ചെറിയ ഈർക്കിൽ മുറി ഒളിച്ചുവെയ്ക്കുന്നു. മറ്റൊരു കുട്ടി അതിനെ കണ്ടുപിടിക്കാൻ നോക്കീട്ട് ഫലിക്കാത്ത പക്ഷം ആദ്യത്തെ കുട്ടി അവനെ കണ്ണുപൊത്തി ദൂരത്തു് ഒരു സ്ഥലത്തു കൊണ്ടുപോയി വിടുന്നു. സമാധാനരക്ഷ പഴയ കാലങ്ങളിൽ നായന്മാരുടെ ജോലി ആയിരുന്നതിനാൽ, അവരുടെ കുട്ടികൾ കള്ളം തെളിയിക്കുന്നതിനു ബാല്യദശയിലെ ശീലിച്ചുവന്നതു സ്വാഭാവികമായിരുന്നു. ആ വിഷയത്തിൽ പരാജിതന്മാരാകുന്നതു വലിയ കുറവാണെന്നു സൂചിപ്പിച്ചു്, ഈ കളി അവർക്കു് ഉന്മേഷവും നൽകിവന്നു.
മോഷണം ഒരു വലിയ പാതകമായി ഗണിക്കപ്പെട്ടിരുന്നുവെന്നു്, അറുപ്പൊത്തിറുപ്പോത്തിക്കളിയിൽനിന്നു് മനസ്സിലാക്കാം.
“അറുപ്പോത്തിറുപ്പോത്തി, തൊങ്ങലം മങ്ങലം [26]
അറുപ്പാൻ പന്തലിൽ പന്ത്രണ്ടാന പടി കടന്നു
ചീപ്പു കണ്ടില്ല, ചിറ്റാട കണ്ടില്ല,
കോതിമുടിഞ്ഞ തലമുടി കണ്ടില്ല
ആരെടുത്തു? കോതയെടുത്തു. കോതേടെ കയ്യീന്നു തട്ടിപ്പറിച്ചു.
പണ്ടാരത്തോക്കും പടയും വരുമ്മുമ്പേ എന്റെ
കുഞ്ഞിന്റെ കാലോ കയ്യോ ഒന്നു കള.”
കേരളീയർ പൊതുവെ ശൈവന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക ഗാനങ്ങളിലും ശിവസ്തുതിയാണു് ആദ്യമായി കാണുന്നതു്. വേദാന്ത തത്വങ്ങൾ കേരളീയരുടെ ഇടയ്ക്കു പ്രചരിപ്പിച്ചതു് കേരളീയബ്രാഹ്മമരാണെന്നു പലരും വിശ്വസിച്ചുപോരുന്നുണ്ടു്. എന്നാൽ സംഘകാലത്തിനു മുമ്പും പിമ്പും ഉണ്ടായ ദ്രാവിഡകവികളാണു് ഈ സംഗതിയിൽ കേരളീയർക്കു് മാർഗ്ഗദർശികളായിരുന്നതെന്നു തീർച്ച പറയാവുന്നതാണു്. വെറും വിനോദങ്ങൾക്കായി നിർമ്മിക്കപ്പെട്ടിട്ടുള്ള ഗാനങ്ങളിൽപോലും വേദാന്തതത്വങ്ങൾ അന്തർഭവിച്ചിരിക്കുന്നു. ഒന്നുരണ്ടു ഉദാഹരണങ്ങൾ മാത്രം എടുത്തുകാണിക്കാം.
5.15 കോളരിപ്പാട്ടു്
“കോളരിയേ [27] കോളരിയേ, കോലമിയന്തൊരു കോളരിയേ,
കണ്ടാരുൾവെളികോളരിയേ, കാണാതോർക്കിരുൾ കോളരിയേ
ഒമ്പതു വായ്ക്കൂട്ടിൽ മുകടുള്ളത്തുറ്റുവിളങ്കിയ കോളരിയേ,
ആറും താണ്ട ച്ചെന്നാലക്കരെയരൺമനൈമേവിന കോളരിയേ”
വള്ളുവൻപാട്ടു വേദാന്തപരമാണെന്നു് മുമ്പു് പറഞ്ഞിട്ടുണ്ടല്ലോ. ഇനി കോനാർപാട്ടു് ഒന്നു നോക്കുക.
“കോനാരേ, കൈകൊട്ടിപ്പാടുവീരേ!
കൊണ്ടു നടിച്ചു കൂത്താടുവീരേ!
മാനമെനക്കോട്ട പോടു വീരേ!
മാലറ്റു മാവിൻപം കൂടുവീരേ!
തീയും പുനലും വളി വീശുമ്പം
മണ്ണും കലർന്തു മടമ്പിക്കെട്ടി
വീട്ടിലിരിക്കും നർപ്പേരനാരേ
പാടുവീർ, പാടുവീർ, പാവലരേ.”
ഇതും വേദാന്തപരം തന്നെ. താഴെ ഉദ്ധരിച്ചിരിക്കുന്ന പെരുമ്പെട്ടിപ്പാട്ടും അങ്ങിനെതന്നെ.
“തിങ്കൾ പരിതി തിരിന്തൊടുങ്കം പെരുമ്പെട്ടി,
തേനൂറിവന്തു തെളിന്തിരുക്കും പെരുമ്പെട്ടി,
മാനമറ്റത്തുയർക്കുമാളാപ്പെരുമ്പെട്ടി,
മണ്ണു വിണ്ണു മറ്റനൈത്തു മടംകും പെരുമ്പെട്ടി.”
വേദാന്തതത്വങ്ങൾ അതിപുരാതനകാലത്തേ കേരളീയരുടെ ഇടയ്ക്കു് പ്രചരിച്ചുവെങ്കിലും, മായാവാദത്തിനു് അടിമപ്പെട്ടു് അവർ ജീവിതത്തെ വലിയ ഭാരമായി ഗണിച്ചിരുന്നില്ല. അവർ സദാ ഉത്സാഹശീലന്മാരും പ്രസന്നരും ആയിരുന്നു. പോരിനു പുറപ്പെടുന്ന അവസരത്തിൽപ്പോലും, അവർ വെടി പറഞ്ഞുവന്നു. ഉത്സവം കാണാൻ പോകുംപോലെയായിരുന്നു യുദ്ധത്തിനുള്ള ഒരുക്കവും പുറപ്പാടും.
പഴയപാട്ടുകളെ സ്വയം ശേഖരിച്ചു വെയ്ക്കുന്നതിനോ, അങ്ങനെ ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനോ ഇന്നത്തെ കേരളീയർ ശ്രമിക്കാത്തതു വലിയ കഷ്ടമാണു്. ഈ വിഷയത്തിൽ സരസഗദ്യകാരനായ മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള ചെയ്തിട്ടുള്ള ശ്രമം സർവഥാശ്ലാഘാർഹമാകുന്നു. കേരളീയചരിത്രത്തിന്റെ ഇരുളടഞ്ഞമൂലകളിൽ വെളിച്ചം പതിപ്പിക്കുന്ന ഇത്തരം ഗാനങ്ങൾ സാഹിത്യരസം കുറഞ്ഞവയാണെന്നിരുന്നാലും ചരിത്രകാരന്റെ ദൃഷ്ടിയിൽ അമൂല്യസമ്പത്തുകൾ തന്നെയാണു്.
5.16 കുറിപ്പുകൾ
[1] ‘അവ്വ’ എന്നു പറഞ്ഞിരിക്കുന്നതു് സരസ്വതിയെ ഉദ്ദേശിച്ചാണെന്നു് ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നതു് ശരിയല്ല.
[2] ഇത്യാദി വേറൊരു ജാതി വഞ്ചിപ്പാട്ടാകുന്നു.
[3] അനുബന്ധം“എ” നോക്കുക.
[4] ഈ സാഹിത്യവും ഹാലസ്യകഥയോടു യോജിച്ചിരിക്കുന്നു.
[5] അനുബന്ധം “ബി” നോക്കുക.
[6] വ്യംഗ്യവ്യാഖ്യാകാരൻ പെരിയാറ്റിന്റെകരയിൽ പരമേശ്വരമംഗലം എന്ന സ്ഥലത്തുള്ള ഒരു നമ്പൂരിയാകുന്നു. ‘കാലേഽഥേതി വർത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുർത്ഥായ ദൃഷ്ടപരമേശ്വരമംഗലസ്ഥ പരമപുരുഷേണ പ്രാപ്താത്മ മന്ദീരാളീന്ദദേശപ്രക്ഷാളിതകരചരണേന… … മയം കേരളേശ്വര വചനകാരീകശ്ചിൽ ബ്രഹ്മബന്ധൂ സരലക്ഷ്യത മയാമുനാസഹ… … നാവാ ചൂർണ്ണികാസരിദ്വാഹ്യമാനയാ സത്വരം മഹോദയപുരം ഗമ്യതേസ്മ.
[7] Taken from the appendix to Bhasa’s works, a criticism by Mr. A. Krishna Pisharody.
[8] കയ്മൾ.
[9] നംപൂരി.
[10] എമ്പ്രാൻ.
[11] ഥ പ്രഥനം ദാനന്ദം ഈ രണ്ടു വാക്കുകളും ഈ പദ്യത്തിൽ ഇല്ലെന്നു വിചാരിച്ചുകൊള്ളണം; “വക്യാ” നിരന്വയമാണു്. ബാക്കി എടുത്താൽ ദളിതദാനവും കലിതനന്ദാനന്ദം ദേവക്യാഃ തനയം വന്ദേ” എന്നു കിട്ടും.
[12] പനസം=ചക്ക. പനസി=ചക്കി. ദശം=പത്തു്. ദശയാം=പത്തായത്തിൽ. പാശം=കയറു്. പാശി=കയറി.
[13] യാവനൊരുത്തനാൽ ജഗതി ഗതശുക്കായും അജരയായും ഭവിക്കുന്നു. കവികൾ യാവനൊരുവന്റെ ഭീഷണമായും അധീകങ്കവയസ്സായും ഇരിക്കുന്ന ജന്യത്തെ സ്തുതിക്കുന്നു. ആ ഗജരാജഗതിയായ രാജവരൻ ഭവിക്കുന്നു.
[14] ഭട്ടതിരിയുടെ ജനനസ്ഥലം തിരുനാവായിൽ ആയിരുന്നെന്നും, ചെമ്രവട്ടത്തു ശാസ്താവിനെ മുടങ്ങാതെ ഭജിച്ചുകൊണ്ടു വരവേ, ഒരു ദിവസം ക്ഷേത്രദർശനത്തിനു് സമയം വൈകിപ്പോയതിനാൽ, മാർഗ്ഗമദ്ധ്യേ ശാന്തിക്കാരനെ കണ്ടുവെന്നും “നട അടച്ചിട്ടില്ല; മലരും പഴവും നിവേദിച്ചുവെച്ചിട്ടുണ്ടു്” എന്നു ശാന്തിക്കാരൻ പറഞ്ഞതനുസരിച്ചു് അദ്ദേഹം ദർശനം നടത്തിയിട്ടു് മലരും പഴവും തിന്നുവെന്നും, തിരിച്ചു പോരുംവഴി ശാന്തിക്കാരന്റെ ഭാര്യാഗൃഹമായ വാര്യത്തു കേറി അല്പം വിറകെടുത്തപ്പോൾ, അതു് വാരസ്യാർ യദൃച്ഛയാ കണ്ടു്, എന്തിനു് വിറകെടുത്തു? എന്നു ചോദിച്ചുവെന്നും, മറ്റും ഈഷൽ ഭേദത്തോടുകൂടിയും ഈ കഥ ചില ദിക്കുകളിൽ പ്രചരിച്ചിട്ടുണ്ടു്. ശാന്തിക്കാരന്റെ രൂപത്തിൽ വഴിയിൽ കണ്ടതു് സാക്ഷാൽ ശാസ്താവണത്രേ.
[15] അനുബന്ധം ‘സി’ നോക്കുക. അവിടെ കല്യാണക്കളി, കയ്യാങ്കളി, കൈകൊട്ടിക്കളി, കമ്പടിക്കളി ഇവയെപ്പറ്റി സംക്ഷിപ്തമായി വിവരിച്ചിട്ടുണ്ടു്.
[16] കണിതുള്ളൽ, ഗന്ധർവൻപാട്ടു് മുതലായവ.
[17] ഇന്ദ്രീയം.
[18] കൈയൂക്കു്.
[19] അഴകു്.
[20] കള്ളന്മാർ.
[21] സിദ്ധി.
[22] മുക്തി.
[23] പുല്ലെന്നപോലെ.
[24] ത്യജിക്കും.
[25] കൊച്ചിരാജാവിന്റെ കീഴിൽ അമ്മാച്ചി എന്നും നായർ എന്നും വിളിക്കപ്പെടുന്ന ഒട്ടു വളരെ പ്രമാണികൾ ഉണ്ടെന്നും അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രാണൻ പോലും ബലികഴിക്കുന്നുവെന്നും പർച്ചാസ് പറഞ്ഞിരിക്കുന്നു.
[26] ഈ പാട്ടു് വളരെ പുരാതനമാണെന്നു് അഭിപ്രായമില്ല.
[27] സിംഹമേ.
അധ്യായം 6
6. കേരളീയചരിതം (തുടർച്ച)
പെരുമാക്കന്മാരുടെ വാഴ്ച ക്രിസ്തുവർഷം എട്ടാം ശതകത്തോടുകൂടി അവസാനിച്ചുവെന്നു് വിചാരിക്കാനാണു് ന്യായം. ഒടുവിലത്തെ പെരുമാൾ ഭാസ്കരരവിവർമ്മയായിരുന്നുവെന്നും അദ്ദേഹം ക്രിസ്തുവർഷം 345-ൽ രാജ്യഭാരം തുടങ്ങിയെന്നും പന്ത്രണ്ടുകൊല്ലം വളരെ ശോഭനമായ വിധത്തിൽ നാടുവാണശേഷം തിരിച്ചുപോകാൻ ഭാവിച്ചപ്പോൾ, ബ്രാഹ്മണർ തടഞ്ഞതിനാൽ ക്രിസ്തുവർഷം 428-വരെ രാജ്യം ഭരിച്ചുവെന്നും, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ സുന്ദരസ്വാമി എന്നു് ഒരു കവിയുണ്ടായിരുന്നെന്നും ഭാഷാചരിത്രകർത്താവു് അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ ഈ കാലഗണന ശരിയാവാൻ തരമില്ലെന്നു് തപതീസംവരണാദി നാടകങ്ങളുടെ കർത്താവായ കുലശേഖരപ്പെരുമാളെപ്പറ്റി പറഞ്ഞിട്ടുള്ളതിൽനിന്നും തെളിയുന്നു. ‘ഭൂമം ഭുപോയം പ്രാപ്യ’ എന്ന ഒരു കലിദിനം കേരളപ്പഴമകളിൽ കാണുന്നുണ്ടു്. എന്നാൽ കേരളമാഹാത്മ്യത്തേയും കേരളോല്പത്തിയേയും നമുക്കു് പ്രമാണഗ്രന്ഥങ്ങളായി അംഗീകരിക്കാൻ നിവൃത്തിയില്ല. ഒടുവിലത്തേ പെരുമാൾ മഹമ്മദുമതം സ്വീകരിച്ചതായി പറഞ്ഞിടുള്ളതുതന്നെ അതിന്റെ അവിശ്വാസ്യതയ്ക്കു നിദർശകമായിരിക്കുന്നു. ക്രിസ്തുവർഷം നാലാം ശതകത്തിൽ മഹമ്മദു നബി ജനിക്കാൻ ഭാവിക്കപോലും ചെയ്തിട്ടില്ലല്ലോ.
ഇക്കാലത്തിനിടയ്ക്കു് കേരളത്തിൽ വലിയ മാറ്റങ്ങൾ പലതും സംഭവിച്ചുകഴിഞ്ഞിരുന്നു. ബ്രാഹ്മണർ ക്ഷേത്രങ്ങൾ സ്ഥാപിച്ചും നയവൈദഗ്ദ്ധ്യം കൊണ്ടും ക്ഷത്രതേജസ്വികളായിരുന്ന നായന്മാരെ കീഴടക്കുകയും ജാതിക്കോട്ട അല്പാല്പമായി കെട്ടിയുറപ്പിച്ചു തുടങ്ങുകയും ചെയ്തു. ഇപ്പോൾ കിട്ടീട്ടുള്ളതും മുമ്പു സൂചിപ്പിക്കപ്പെട്ടിട്ടുള്ളതുമായ മൂന്നു ലേഖനങ്ങളിൽനിന്നും ജാതിവ്യത്യാസം ഉറച്ചുതുടങ്ങിയെന്നു് നമുക്കു് നിഷ്പ്രയാസം ഗ്രഹിക്കാം. ചരിത്രപിപഠിഷുക്കൾക്കു് അത്യന്തം ഉപയോഗപ്രദമായതുകൊണ്ടു് ആ താമ്രശാസനങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു.
6.ഒന്നാം ശാസനം
സ്വസ്തിശ്രീ കോ(ഗോ)ണ്മൈക്കൊണ്ടാൻ കോശ്രീപാർക്കര ഇരവിവർമ്മൻ തിരുവഡി പലനൂറായിരത്താണ്ടും ചെംകോൽ നടത്തിയാളാനിന്റയാണ്ടു ഇരണ്ടാമാണ്ടേക്കു് എതിർ മുപ്പത്താറാമാണ്ടു മുയിരിക്കോടു ഇരുന്തരുളിയ നാൾ പിരശാദിച്ചു അരുളിയ പിരശാതം ആവതു്. ഇസൂപ്പ ഇരുപ്പാനുക്കു് അഞ്ചുവണ്ണം പിടിയാളും വായനത്താളും പകുതമും അഞ്ചുവണ്ണപ്പേരും പകൽ വിളക്കും പാവാടയും അയ്ന്തോളകമും മകകലമും, അയ്ക്കൊളമും കുടയും വടുകപ്പറയും മലകലമും ഇടുപിടിയും തോരണവും തോരണവിദാനമും സർവം മിക്കും എഴുപത്തിരണ്ടു വീടുപേരും, കൂടെ കുടുത്തോം. ഉലകിൽ തല കൂലിയും വിടോം. മറ്റും നഗരത്തിൽ കുടികൾ കോയിൽക്ക് ഇറക്കുമതു ഇവൻ ഇരമെയും പെറുമതുപെറുവും ആക ചെപ്പേടു ചെയ്തു കുടുത്തോം. അഞ്ചുവണ്ണമുടയ ഇസൂപ്പ ഇറുപ്പാനുക്കും പെൺമക്കളെക്കൊണ്ടു മരുമക്കൾക്കും സന്തിതിപിരകിരിതി ഉലകം ശന്തിരനും ഉള്ള അളവും അഞ്ചുവണ്ണം സന്തിതിപ്പിരകിരിതി (ശ്രീ) ഇപ്പരി അറിവേൻ വേണാടുടയകോവർത്തനമാർത്താണ്ഡൻ. ഇപ്പരി അറിവേൻ പെൺപലിനാടുടയ കോതൈ ശിതികണ്ടൻ. ഇപ്പരി അറിവേൻ എറളനാടുടയ ഇരായിരൻ ശാത്തൻ. ഇപ്പരി അറിവേൻ കീഴ്ചണ്ടിനായകം ശെയ്യിന്റെ മൂർക്കൻ ശാത്തൻ വന്റലശേരിക്കണ്ടൻ കുന്റപ്പൊഴനായ കീഴ്‌വായിക്കേളപ്പനെഴുത്തു.
6.2 രണ്ടാം ശാസനം
ഹരിശ്രീമഹാഗണപതയേ നമഃ ശ്രീഭൂപാല നരപതി വീരകേരളചക്രവർത്തി ആതിയായി മുറമുറൈയേ പല നൂറായിരത്താണ്ടു ചെങ്കോൽ നടത്തായിനിന്റ ശ്രീ വീരരാഘവശക്രവർത്തി തിരുവിരാജ്യം ചൊല്ലായിന്റെ മകരത്തുൾവിയാഴം മീനഞായറ്റു ഇരുപത്തൊന്റു ചെന്റ ശനിരോഹണിനാൾ പെരിൻകോയിലകത്തിരുന്നരുളെ മകോതൈയർ പടണത്തു ഇരവികോർത്തനാന ചേരമാൻ ലോകപെരുംചെടിക്കു് മണക്കിരാമപ്പടം കുടുത്തോം. വിളാപാടയും പവനത്താങ്കും വെറുപേരും കടത്തുവളെഞ്ചിയവും വളഞ്ചിയത്തിൽ തനിച്ചെടും, മു(ൻ)ച്ചൊല്ലും, മുന്നടൈയും, പഞ്ചവാദ്യമും ശംഖും, പകൽവിളക്കും, പാവാടായും, അയ്ന്തോളവും കൊറ്റക്കുടയും, വടുകപ്പറയും, ഇടുപിടിത്തോരണവും, നാലുചേരിക്കും തനിച്ചെടും കുടുത്തോം. വാണിയരേയും, കമ്മാളരേയും അടിമ കുടുത്തോം. നഗരക്കൂത്തു കർത്താവായ ഇരവി കൊർത്തനുക്കു് പറകൊണ്ടളന്തു നിറകൊണ്ടു തൂക്കി നൂൽകൊണ്ടു പാകിയെണ്ണിന്റതിലും ഉവി(പ്പി)നോടു ശർക്കരയോടു കസ്തൂരിയോടു വിളക്കെണ്ണയോടു ഇടയിൽ ഉള്ളതു് എപ്പേർപെട്ടതിനും തരകും അതിനടുത്ത ചുങ്കവും കൂട കൊടുങ്കല്ലൂർ അഴിവിയോടു, ഗോപുരത്തോടു, വിശേഷാൽ നാലുതളിയും തളിക്കടുത്ത കിരാമത്തോടിടയിൽ നീർമുതലായി ചെപ്പേടു എഴുതിക്കുടുത്തോം. ചേരമാൻ ലോകപ്പെരുംചെടിയാന ഇരവി കൊർത്തനുക്കു് ഇവൻ മക്കൾ മക്കൾക്കെ വഴിവഴിയെ വേറാക കുടുത്തോം. ഇതറിയും പൻറിയൂർ കിരാതമും ചൊകിരകിരമമും അറിയ കുടുത്തോം. ഏറനാടും പുള്ളുവനാടുമറിയക്കുടുത്തോം. ചന്ദ്രാദിത്യകളുള്ള നാളെക്കു കുടുത്തോം. ഇവർകൾ അറിയെ ചെപ്പേടെഴുതിയ ചെരമാൻ ലോകപ്പെരുന്തടാൻ നമ്പിച്ചടയൻ കയ്യെഴുത്തു്.
6.3 മൂന്നാം ശാസനം
സ്വസ്തി കൊത്താണു ഇരവികുത്താൻ പല നൂറായിരത്താണ്ടും മമകുതലൈ ശിറന്തടിപ്പടുത്താളാ നിന്റയാണ്ടുൾ ശെല്ലാനിന്റെയാണ്ടൈന്തുളർവാണ്ടു വേണാടു വാഴ്കിന്റ അയ്യനടികടിരുവടിയുമതികാരരും പിരകിരുതിയുമഞ്ചൈ വർണ്ണവും പുന്നൈത്തലേപ്പതിയുമുൾവൈത്തുക്കുരക്കേണിക്കൊല്ലത്തുഈശോ തവിരായിശെയവിത്ത തരുസാപ്പള്ളിക്കു അയ്യനടി കടിരുവടി കുടുത്തവിടുപെറാവതു. നാങ്കുടി ഈഴവരും മയ്ക്കുടിക്കെറുമിഴകൈയരെത്തമരും ഇവ(ർ)കൾ വന്നിരുപമൊരു വണ്ണാക്കുടിയും മിവ്വതിനവർക്കുന്തളൈക്കാണമുമേണിക്കാണമുമാനൈമേയിപ്പാൻ കൊള്ളുമിറൈയുഞ്ചാൻറാൻ ചാടുമെരി പൊന്നുംപൊലിപൊന്നുമിരപുശോഭങ്കെ ള്ളപ്പെരാർ വാരക്കൊലുങ്കുവ്വാനും പൈഞ്ചക കണ്ടിയും മുന്നമ് പെറ്റുടൈയൻ താനുമ്വിടുപെറാക അട്ടികുടുത്തെൻ. ഇന്നംക്കുടി ഈഴവരുമൊരുക്കുടിവണ്ണാരു(മ്) ഇരണ്ടു കുടിയരും ഒ(ഇ)രുക്കടി തച്ചരുമടൈ(പൈ)യപൂമിയ്ക്കു് കാരാഴർ നാങ്കുടി വെള്ളാളരും ഇവ്വനൈവരും തേവർക്കു നടുവൻനടു ഇടുവൻ ഇട്ടുപള്ളിയ്ക്ക് എണ്ണൈയ്ക്കും മറ്റുമ്ചെണ്ടുഞ്ചടങ്കറവു പാരാതെയ് ശെയ്യക്കടവരാക ശമൈച്ചു ഇന്നകരമ്കണ്ട നീരെറ്റമരുവാൻ സവിരീശോശെയ്വിത്തു് തരിസാപ്പള്ളിക്കുക്കുടുത്ത ഭൂമിയാവതു്. കോയിലതികാരികൾ വിജയരാകുതേവർ ഉൾപ്പട ഇരുന്തരുളി പിടിനടത്തി നീർത്തുള്ളിയൊടുകൂട അയ്യനടികൾ തിരുവടിയും, ഇളംകൂർവാഴിന്റെ രാമതിരുവടിയും അതികാരരും, പ്രകൃതിയും, അറുനൂറ്റുവരും, പുന്നൈത്തലൈപ്പതിയും, പൂളൈക്കുടിപ്പതിയും, ഉൾപ്പടവച്ചു ഇപ്പൂമിക്കെല്ലൈ കിഴക്കു വയലു് കാടെയെല്ലൈയാകവും കോവലുൾപ്പെടത്തെൻകിഴക്കു ശിറുവാതിൽക്കാൽ മതിലെയെല്ലൈയാകവും പടിഞ്ഞാറു കടലെയെല്ലൈയാകവും വടക്കുത്തൊരണത്തൊടുമെയെല്ലൈയാകവും വടകിഴക്കുപുന്നൈത്തലൈ അണ്ടിലൻ തൊടുമെയെല്ലയാകവുമ്-ഇന്നാൻ കെല്ലൈക്കുമ് അകപ്പെട്ട ഭൂമിപിടിനടത്തി ഉലകും ശന്തിരാതിത്തിയരും ഒള്ളനാളെല്ലാഞ്ചെപ്പു പത്തിരാശെയിതു കുടുത്തേൻ അയ്യനടികൾ തിരുവടിയും ഇരാമതിരുവടിയും കൊയിലതികാരികളും പടമൈ(വ)ത്തരുളി ഇപ്പൂമിയിൽ കുടികളയും എപ്പിഴൈശൊല്ലിയും പള്ളിയാരെയിപ്പിഴൈയുമയഴിയും തലൈവിലൈയും മുലൈവിലയും പള്ളിയാരെ കൊള്ളപ്പെറുവാർ-നന്തമർ എപ്പേർപെട്ടോരും എപ്പിഴൈശൊല്ലിയും പൂമിത്തലൈയും കുടികൾ പാടഞ്ചൊല്ലപ്പെറാർ. അറുന്നൂറ്റുവരും അഞ്ചുവർണ്ണമും മണിക്കിരാമമും ഇരക്ഷിക്കടവർ പള്ളിയൈയും ഭൂമിയും ഉലകുശന്തിരാതിത്തിയരുമ് ഒള്ള നാളെല്ലാഞ്ചെപ്പുപത്തിരത്തിൽപ്പട വണ്ണഞ്ചെയ്തു കൊള്ളക്കടവർ. അഞ്ചുവണ്ണമും മണിക്കിരാമമുമ് ഇവ(ർ)കൾക്കു് കൊയിലതികാരികൾ വിയരാകു(ശ?) തേവരുൾപ്പട്ട ഇരുന്തരുളി ഇവ(ർ)കൾക്കു കുടുത്ത വിടുപൊറാവതു അറുപതിനൊൻറുലകങ്കൾ പ(വ)പരത്തിലുലകിലൈയാകവും അഴിവുലകില്ലൈയാകവും ഇവ(ർ)കൾ കൊള്ളുമ് അടിമൈക്കു ആൾകാശുകൊള്ളപ്പെറാരാകവും പായിനമ് വരുമതിൽ വരത്തിലും പോക്കിലും എടുകാശുകൊള്ളക്കടവാരാകവും- പെടിയിലും പടകിലും പോകിലും വരത്തിലുന്നാലുകാശു കൊള്ളകടവരാകവും ഉലകുപടുഞ്ചരക്കു ഇവ(ർ)കളൈ കൂടവച്ചു ഉലകുവിടുപ്പതാകുമുമ് ശരക്കുമിലൈ യിടുമിടത്തും മറ്റുമേ സാമികാരിയം എക്കാരിയമുമ് ഇവ(ർ)കളെ കൂടിയെ ശെഴ്‌വതാകുവുമ്-അന്റന്റു പടുമുലകു അഞ്ചുവണ്ണവുമ് മണിക്കിരാമവും ഇലച്ചിച്ചു വൈയ്യതാകവുമ് നാലുവാതിലകത്തുമ് വിളക്കും പൂമിയാക കാരാൺമൈ കൊടുക്കുമെടുത്തും കൊപ്പതവാരം കോയിൽ കൊണ്ടുപതിപ്പതവാരം അഞ്ചുവണ്ണവും മണിക്കിരാമവുങ്കൊൾ വതാക-ഇവ(ർ)കൾക്ക് മങ്കലത്തുക്ക് ആനൈമൈൽ മണ്ണുനീർ മുതലാക എഴുപത്തിരണ്ടു വിടപെറും വച്ചുകുടുത്താർ.–കോയിലതികാരികൾ വിയരാക തേവർ ഉൾപ്പട്ട ഇരുന്തരുളി അയ്യനടികൾ തിരുവടിയും രാമതിരുവടിയും, പ്രകൃതിയും, അതികാരരും, അറുന്നൂറ്റുവരും പുന്നൈത്തലൈപ്പതിയും പൂളൈക്കുടിപ്പതിയും ഉൾപ്പെട വൈത്തു ഉലകം ശന്തിരാതിത്തിയരും ഒള്ള നാളെല്ലാവും ഇപ്പടിപേറെല്ലാഞ്ചെപ്പു പത്തിരത്തിൽപ്പടവണ്ണഞ്ചെയ്തുകൊള്ളപ്പെറുവർ. അഞ്ചു വർണ്ണമുമ് മണിക്കിരാമവുമ് ഇവ(ർ)കൾക്കു് അന്നിയായം ഒണ്ടായാൽ ഉലകു തുലാക്കൂലി തടുത്തുന്തങ്കൾ അഞ്ഞ്യായം തീത്തുകൊള്ളക്കടവർ താങ്കൾ ചെയ്യും പിഴെയുണ്ടാകിറ്റങ്കളൈക്കൊണ്ടെയാരാഞ്ഞു കൊള്ളക്കടവരാകവും ഇന്നരകത്തുക്കു കാരാളരാകന്നീരേറ്റാർ അഞ്ചുവണ്ണവും മണിക്കിരാമവും ഇവകളി രണ്ടുതലൈയാരുംകൂടി ചെയ്വതെയ് കരുമമാകവും ഇന്നകരം കണ്ടു നീരെറ്റാർ മരുമാൻ സവിരീശോ മുന്നം പള്ളിയാർ പെറ്റുടൈയവാരക്കൊലുർവ്വഞ്ചക്കണ്ടിയും മറൈവാനസപിരീശൊ പെറുത്തു നിറൈക്കൂലി പള്ളിക്കു കുടുക്കക്കടവർ. ഇതുവുമ് അടിവപ്പെറാക കൊടുത്തേൻ- ഉലകുശന്തിരാതിത്തിയരും ഉള്ളനാളെല്ലാം മെവ്വക്കൈപ്പട ഇറൈയുന്തിരിസാപ്പള്ളിയാർക്കു വിടുപെറാകശെപ്പുപ്പത്തിരഞ്ചെയ്തടിക്കുടുത്തെൻ-ഇപ്പിഴവർ തമപ(വ)ണ്ടികുണന്തങ്കാടിയിലും മതിലിലും വിയാപരിക്കപ്പെറുവർവണ്ണാനും വന്തങ്കാടിയിലും മതിലിലും വന്തു തൻ പണിചെയ്തു കൊള്ളപ്പെറുന്തീയവാൾ വാനും മതിനായകനും മറ്റു മെർവ്വകൈപ്പടാരും മെപ്പിഴൈ ശൊല്ലിയുമിവ(ർ)കളെ തടുമാറുപ്പേറാർ-ഇവ(ർ)കളൈപ്പിഴൈ ശെയ്യിലും പള്ളിയാരെയി ആരാന്തു കൊള്ളപ്പെറുവർ ഉലകും ശന്തിരാതിത്തരും ഉള്ള നാളെല്ലാം ചെപ്പുപ്പത്തിരത്തിൽ പടവരിതു വീടുപേരു ആടിപ്പേറാക അടിക്കുടുത്തേൻ-ഇപ്പരിതു വീടുപെറു അടിപ്പേറാകു അയ്യനടി കടിരുവടിയാൽ തരിസാപള്ളിക്കു അടുപിടുത്തുക്കുടുത്തു മരുവാന് സപീരിശോ ഇതുകാലത്തില(ച്ചി)ക്കിൽ കെതിക്കും മവർകുത്തെവരൈയനക്കിരാമഞ്ചൈയ്വാറാക അയനെഴുത്തു–വെൾക്കുലശൂന്തരനുക്കുമൊക്കും വിശൈയ.
ഈ ലേഖനങ്ങളിൻനിന്നു് ജാതിവ്യത്യാസം കേരളത്തിൽ ഏറെക്കുറെ പ്രബലപ്പെടുതുടങ്ങി എന്നു വ്യക്തമാകുന്നു.
ഇവയുടെ കാലംനിർണ്ണയിക്കുന്ന കാര്യം വളരെ വിഷമമായിടാണു് ഇരിക്കുന്നതു്. ശ്രീ. വീരരാഘവപ്പെരുമാളിന്റെ കാലം ഏ. ഡി.230 ആണെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ പറയുന്നു. മകരവ്യാഴം, മീനഞായർ 21-ാനു-രോഹിണി നക്ഷത്രം ഇവയൊക്കെ ശരിയായിഒക്കുന്ന ഒരു വർഷമാണെന്നു മാത്രമേ ഈ ലേഖനത്തിൽനിന്നും ഗ്രഹിക്കാവു. സ്ഥാണുരവിഗുപ്തപെരുമാളിന്റെ ശാസനം 280-ലും ഭാസ്കരരവിവർമ്മയുടേതു് 381-ലും ആയിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. ഈ കാലഗണനങ്ങൾ ശരിയാണെങ്കിൽ ഒടുവിലത്തെപെരുമാൾ ഭാസ്കരരവിവർമ്മ ആയിരിക്കാൻ ഇടയില്ലെന്നുമാത്രമേ തല്ക്കാലം പറയാൻ നിവൃത്തിയുള്ളു. പ്രസ്തുത ശാസനങ്ങൾ കൊല്ലവർഷാരംഭത്തിൽ ഉണ്ടായതാണെന്നാണു് ബർണ്ണലിന്റെ അഭിപ്രായം.
6.4 കൊല്ലവർഷാരംഭം
കലിവർഷം 3926-നു് ക്രിസ്ത്വബ്ദം 825-ൽ തിരുവിതാംകൂർ രാജ്യഭാരം ചെയ്തിരുന്ന ഉദയമാർത്താണ്ഡവർമ്മ മഹാരാജാവു് കൊല്ലത്തു് എഴുന്നള്ളി കേരളത്തിലെ സകല വിദ്വാന്മാരേയും വരുത്തി സൂര്യന്റെ ഗതി കണക്കുകൂടി നോക്കി ചിങ്ങമാസം ഒന്നാംതിയതി മുതൽക്കു് ഒരു പുതിയ വർഷം നിശ്ചയിച്ചു. അതിനു് കൊല്ലവർഷമെന്ന പേർ വിളിച്ചു. കേരളത്തിലെ സകല ജനങ്ങളും അതിനെ സമ്മതിക്കുകയും ചെയ്തു. ഇങ്ങനെ ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിരുക്കുന്നു. കൊല്ലവർഷം ആരംഭിച്ചതു് ഉദയമാർത്താണ്ഡവർമ്മരാജാവായിരുന്നുവെന്നു നിസ്സംശയം പറയാം. ഒന്നാം കൊല്ലവർഷം അഞ്ചാം തീയതി വേണാടിലെ അഞ്ചുശാഖകളിലേയും മൂത്തരാജാക്കന്മാരും സ്വാമിയാരും മാടമ്പിമാരും പത്മനാഭക്ഷേത്രത്തിൽ കൂടി ക്ഷേത്രത്തിലെ പൂജാദികളെ സംബന്ധിച്ച ചില നിശ്ചയങ്ങൾ ചെയ്തതായി ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്നു. [1] അഞ്ചാമാണ്ടു് ഈ വീരഉദയമാർത്താണ്ഡവർമ്മ നാടുനീങ്ങി.
കോളംബാബ്ദം തുടങ്ങിയതു് ഉദയമാർത്താണ്ഡവർമ്മ ആയിരുന്നതാനാൽ അതിനെ ഉദയവർഷാബ്ദം എന്നുകൂടി പറഞ്ഞുവന്നു. ഇപ്പോൾ കേരളത്തിൽ മാത്രമേ ഈ കാലഗണനഉപയോഗിച്ചുവരുന്നുള്ളുവെങ്കിലും, ഒരു കാലത്തു് ചേരരാജ്യത്തിലുൾപ്പെട എല്ലാ ദിക്കുകളിലും കോയമ്പത്തുർ, തിരുനൽവേലി, മധുര മുതലായ പ്രദേശങ്ങളിലും ഉപയോഗിച്ചു വന്നതായി ലക്ഷ്യങ്ങളുണ്ടു്.
ഇങ്ങനെ ഇരിക്കേ പ്രസ്തുാബ്ദത്തെ ശങ്കരാചാര്യരുടെ പേരിനോടു ചിലർ ഘടിപ്പിക്കാൻ ശ്രമിക്കുന്നതും യുക്തിയ്ക്കും പ്രമാണങ്ങൾക്കും പ്രതികൂലമായിരിക്കുന്നു. ശങ്കരാചാര്യർ ‘ആചാര്യവാഗഭേദ്യാ’ എന്ന കലിദിനത്തിൽ, കൊല്ലത്തുവച്ചു് എല്ലാ രാജാക്കന്മാരേയും വിളിച്ചുകൂടി കേരളാചാരങ്ങളെ ക്രോഡീകരിച്ചു് ഒരു പുതിയ ആചാരപദ്ധതി പ്രസിദ്ധീകരിച്ചുവെന്നാണു് ഐതിഹ്യം. ഈ ഐതിഹ്യത്തെ വിശ്വസിക്കാൻ ഒരു നിവൃത്തിയും ഇല്ല. ആചാര്യർ ഏർപ്പെടുത്തിയതായി പറയപ്പെടുന്ന അറുപത്തിനാലു അനാചാരങ്ങൾ നോക്കിയാൽ തന്നെ അതിന്റെ യുക്തിഹീനത പ്രസ്പഷ്ടമാകുന്നതാണു്. കേവലം ഒരു സന്യാസിയുടെ–അതും കേരളബ്രാഹ്മണരുടെ പ്രീതിബഹുമാനങ്ങൾക്കു് അക്കാലത്തു് പാത്രീഭവിക്കാതിരുന്ന ഒരു സന്യാസിയുടെ–ആജ്ഞ അനുസരിച്ചു് എല്ലാ രാജാക്കന്മാരും കൊല്ലത്തുവന്നുകൂടുക എന്നുള്ളതു് തീരെ സംഭാവ്യവുമല്ല. ‘ശിവോ ഹം’ ‘ശിവോ ഹം’ എന്നു പാടിക്കൊണ്ടു നടന്നിരുന്ന ഒരു സർവ്വസംഗപരിത്യാഗിയും അദ്വൈതവാദിയും ആയിരുന്ന ശങ്കരാചാര്യർ, ഒരു തൊഴിലും ഇല്ലാത്തവനെപ്പോലെ നിരർത്ഥങ്ങളായ ആചാരങ്ങളെ ഉദ്ഘോഷിച്ചുകൊണ്ടു് കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ നടന്നു എന്നുവിചാരിക്കുന്ന കാര്യം തന്നെ വിഷമമായിരിക്കുന്നു. അതിനും പുറമേ, കൊല്ലവർഷാരംഭത്തിൽ, കൊല്ലത്തുവച്ചു് അനാചാരങ്ങളെ പ്രഖ്യാപനം ചെയ്തിട്ടു് ഉടനേതന്നെ വടക്കോട്ടു തിരിച്ചുവെന്നു വരണം. അല്ലാത്തപക്ഷം, പത്മനാഭസ്വാമിക്ഷേത്രത്തിലെ പൂജയെ സംബന്ധിച്ചും മറ്റും ആലോചിക്കാനായി കൊല്ലവർഷം ഒന്നാമാണ്ടു ചിങ്ങമാസം അഞ്ചാംതീയതി കൂടിയ മഹായോഗത്തിലേയ്ക്കു അധികാരികൾ ഈ പുണ്യപുരുഷനെക്കൂടി ക്ഷണിക്കുമായിരുന്നു. അങ്ങനെ ചെയ്തു കാണുന്നുമില്ല. അതിനും പുറമെ കേരളത്തിന്റെ ഒരു പകുതിയിൽ ചിങ്ങം ഒന്നാംതിയതി മുതല്ക്കും, മറ്റേ പകുതിയിൽ കന്നി ഒന്നാംതിയതി മുതൽക്കും നവവത്സരാരംഭം തുടങ്ങുന്നതിനും കാരണം കാണുന്നുമില്ല. ശങ്കരാചാര്യർ ആചാരങ്ങളെ നാടുതോറും പ്രഖ്യാപനം ചെയ്തുചെയ്തു് ഉത്തരകേരളത്തിൽ എത്തിയപ്പോൾ കന്നി ഒന്നാംതിയ്യതി ആയിപ്പോയതുകൊണ്ടു് അന്നുമുതൽ അവിടെ പുതുവത്സരം തുടങ്ങിയെന്ന പറയുന്നതു് ഒരു മുടന്തൻ സമാധാനമാകുന്നു. ഒരു പുതിയ അബ്ദം തുടങ്ങണമെണമെങ്കിൽ അതിനു മതിയായ കാരണം കൂടിയേ മതിയാവു. പരശുരാമൻ ഏർപ്പെടുത്തിയ ആചാരങ്ങളെ താൻ പുതുക്കുകമാത്രമേ ചെയ്തിടുള്ളു എന്നു് ശങ്കരാചാര്യരെക്കൊണ്ടു ശങ്കരസ്മൃതികാരൻതന്നെ പറയിച്ചിടുമുണ്ടു്.
ശങ്കരാചാര്യരുടെ ജീവിതകാലം ഏതെന്നു ഖണ്ഡിതമായി ഇതേവരെ നിർണ്ണയിച്ചിടുമില്ല. ആദിമശങ്കരന്റെ കാലത്തിനുശേഷം എത്ര ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു. അദ്ദേഹം സ്ഥാപിച്ചിടുള്ള മഠങ്ങൾ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും ഉണ്ടെന്നുമാത്രമല്ല, അദ്ദേഹത്തിനെ സർവ്വാത്മനാ പൂജിച്ചുവരുന്നതു് വിദേശീയരുമാകുന്നു. കേരളീയർ അദ്ദേഹത്തിനെ അനാചാരക്കോടയുടെ പിതാവായിടല്ലാതെ അറിയുന്നുണ്ടോ എന്നു സംശയമാണു്. എല്ലാ മഠങ്ങളിലും ഓരോ ഗ്രന്ഥവരി സൂക്ഷിച്ചുവരുന്നുണ്ടെങ്കിലും മിക്കവയും ഭാഗ്യദോഷത്താൽ അസമ്പൂർണ്ണമായിടാണിരിക്കുന്നതു്. അതുകൊണ്ടു് ഓരോരോ ദേശക്കാർ അവരവരുടെ മനോധർമ്മംപോലെ ശങ്കരാചാര്യചരിതം നിർമ്മിച്ചുവരുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി കേരളമല്ലെന്നു പറയുന്നവരും ധാരാളമുണ്ടു്. ഈയിടെ സിൻഡിലോ മറ്റോ ഉള്ള ഒരു ശങ്കരാചാര്യമഠത്തിലെ ഗ്രന്ഥവരി പരിശോധിച്ചതിൽനിന്നു് അദ്ദേഹം ക്രിസ്തുവർഷാരംഭത്തിനു് അടുത്താണു ജീവിച്ചിരുന്നതെന്നു തെളിഞ്ഞിരിക്കുന്നതായി ഒരു ശങ്കരാചാര്യചരിതത്തിൽ വായിക്കാനും ഇടയായി. അതെങ്ങനെയും ഇരിക്കടെ. മറ്റു രാജ്യങ്ങളിൽ മതസ്ഥാപകന്മാരുടെ ആവിർഭാവത്തെ അടിസ്ഥാനപ്പെടുത്തി നവ്യകാലഗണന ആരംഭിച്ചുകാണുന്നുണ്ടെങ്കിലും ഭാരതഖണ്ഡത്തിലെ അബ്ദങ്ങൾ എല്ലാം രാഷ്രീയസംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണു് സമാരംഭിച്ചിടുള്ളതു്. താഴെ ചേർത്തിരിക്കുന്ന പടിക നോക്കുക.
വിക്രമാബ്ദം ബി. സി. 58
ശകാബ്ദം ഏ. ഡി. 78
ചേദ്യബ്ദം ഏ. ഡി. 249
ഹർഷാബ്ദം ഏ. ഡി. 605
നേവാരാബ്ദം ഏ. ഡി. 879
ലക്ഷ്മണസേനാബ്ദം ഏ. ഡി. 1119
ഇവയിലൊന്നെങ്കിലും മതസംബന്ധമായോ സാമുദായികമായോ ഉള്ള സംഭവങ്ങളെ അവലംബിച്ചു് ഉണ്ടായിടുള്ളതല്ല. അഥവാ അങ്ങനെയും സംഭവിക്കാമെന്നു വന്നാൽതന്നെയും ശ്രീ ശങ്കരാചാര്യർ ഒരു പുതിയ മതത്തെ സ്ഥാപിച്ചുവെന്നു് എങ്ങനെ പറയാം? വിശുദ്ധദ്വൈതമതസ്ഥാപകനെന്നു് അദ്ദേഹത്തിനെ ഔപചാരികമായി പറഞ്ഞുവരാറുണ്ടെങ്കിലും വാസ്തവത്തിൽ മാധ്യമികസമ്പ്രദായത്തെ ഒന്നു പുതുക്കി ബൗദ്ധന്മാർക്കും ഹിന്ദുക്കൾക്കും ഒരുപോലെ രോചകമായ വിധത്തിൽ പ്രകാശിപ്പിക്കമാത്രമേ അദ്ദേഹം ചെയ്തിടുള്ളു. അതുകൊണ്ടാണു് പ്രച്ഛന്നബുദ്ധൻ എന്നു പ്രതിപക്ഷികൾ അദ്ദേഹത്തിനെ ആക്ഷേപിക്കാൻ ഇടവന്നതും. ശങ്കരാചാര്യർ ലോകത്തിൽ ഇതേവരെ ഉണ്ടായിടുള്ള തത്വചിന്തകന്മാരിൽവച്ചു് അഗ്രഗണ്യനാണെന്നു നിസ്സംശയം പറയാം. എന്നാൽ അതുകൊണ്ടുമാത്രം അദ്ദേഹത്തിന്റെ നാമത്തെ ഒരു പുതിയ അബ്ദത്തോടു ഘടിപ്പിക്കേണ്ട ആവശ്യം ഒന്നുമില്ല.
ഈ കാരണങ്ങളാൽ കൊല്ലവർഷാരംഭത്തിനു് വേറെ ഹേതുതേടിപ്പിടിക്കയേ നിവൃത്തിയുള്ളു.
പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതിനു മുമ്പുതന്നെ സാമന്തന്മാരായും കോവിലധികാരികളായും ഇരുന്ന പലരും ഏറെക്കുറെ സ്വതന്ത്രനിലയെ പ്രാപിച്ചുകഴിഞ്ഞിരുന്നു. ഒടുവിലത്തെ പെരുമാൾ സ്വർഗ്ഗാരോഹണം പ്രാപിച്ചശേഷം ആദിചേരവംശജനായ വേണാടു തിരുവടികൾ, ചേരമാൻപെരുമാൾ എന്ന സ്ഥാനംകൈയേറ്റു് തന്റെ അധികാരശക്തിയെ വ്യാപിപ്പിച്ചുവെന്നു് ഊഹിക്കുന്നതിനു് മതിയായ ലക്ഷ്യങ്ങൾ ഉണ്ടു്. ഇങ്ങനെ അന്നത്തെ വേണാടു തിരുവടികളായ ഉദയമാർത്താണ്ഡവർമ്മ കൊല്ലത്തുവച്ചു് കുലശേഖരപ്പെരുമാൾപടം കൈക്കൊണ്ട ദിനത്തിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതായി വരാം. കൊല്ലവർഷം ഒന്നാമാണ്ടു് അഞ്ചാംതിയ്യതി തിരുവനന്തപുരത്തുവച്ചു കൂടിയ യോഗത്തിൽ അഞ്ചു തായ്വഴിയിലെ രാജാക്കന്മാരും സന്നിഹികരായിരുന്നതു നോക്കുമ്പോൾ, ഉദയമാർത്താണ്ഡവർമ്മയുടെ നേതൃത്വം എല്ലാവരും അംഗീകരിച്ചതായി വിചാരിക്കാവുന്നതാണു്. മൂപ്പുമുറയ്ക്കു്, ഓരോ ശാഖയിലേയും രാജാക്കന്മാർക്കു്, ഈ സ്ഥാനം ലഭിച്ചുവന്നതായിരിക്കണം. തിരുവിതാംകോടു്, വേണാടു്, തൃപ്പാപ്പൂർ, ദേശിങ്ങനാടു്, ചിറവായി ഇവ അഞ്ചും ആയിരുന്നു ആ അഞ്ചു ശാഖകൾ.
ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ ചെമ്പുപടയത്തിൽ ഒന്നാം സാക്ഷിയായി നിന്നുകാണുന്നതു് വേണാടുടയഅയ്യനടികൾ തിരുവടികളായതുകൊണ്ടും സ്താണുരവിഗുപ്തപ്പെരുമാൾ വേണാടുതിരുവടികളുടെ അനുവാദത്തോടുകൂടി പടയം കൊടുത്തതായി തെളിയുന്നതുകൊണ്ടും അക്കാലങ്ങളിൽപോലും വേണാടധിപതിക്കു് ഒരു മാന്യസ്ഥാനം പെരുമാൾ കല്പിച്ചുവന്നതായി ഊഹിക്കാം. അതിനും പുറമേ, തിരുവിതാംകൂർ രാജാക്കന്മാർ, വഞ്ചീശൻ, ചേരമാൻപെരുമാൾ, കുലശേഖരൻ ഇത്യാദി സ്ഥാനങ്ങൾ പരമ്പരയായി സ്വീകരിച്ചു കാണുന്നസ്ഥിതിക്കു് പെരുമാക്കന്മാരുടെ കാലശേഷം അവരുടെ സ്ഥാനം വേണാടടികൾക്കു കരസ്ഥമായെന്നു ന്യായമായി വിചാരിക്കാവുന്നതുമാണു്. ഏ. ഡി. 1170-ൽ പന്തളത്തേയ്ക്കും, 1189-ൽ പൂഞ്ഞാറ്റിലേയ്ക്കും തിരുവിതാംകൂർ രാജാവു് ഓരോ ദേശംവിടുകൊടുത്തതായി കാണുന്നതിനാൽ അക്കാലത്തു് വേണാടിന്റെ അധികാരം ആ ദിക്കുകളിൽ വ്യാപിച്ചിരുന്നുവെന്നു തീർച്ചയാണല്ലോ. കൊല്ലവർഷം ആറാംശതകത്തിന്റെ ആരംഭത്തിൽ ആദിത്യവർമ്മ എന്ന വേണാടർകോൻ വൈക്കംക്ഷേത്രത്തിൽ അധികാരം നടത്തിയതായും രേഖകൾ കാണുന്നു. കൊല്ലവർഷം 79 പൂരുടാശിമാസം 11-ാം തിയ്യതി ഉണ്ടായ ഒരു താമ്രശാസനവും ഈ അഭ്യൂഹത്തിനു് അനുകൂലമായിരിക്കുന്നു.
കേരളം അഥവാ ചേരരാജ്യത്തിന്റെ അതിർത്തികൾ മാറിമാറിക്കൊണ്ടേ ഇരുന്നിരുന്നു എന്നു് പുരാതന രേഖകൾ നോക്കിയാൽ അറിയാം. എന്നാൽ കമ്പരുടെ കാലത്തു് അതിന്റെ അതിർത്തികൾ എന്തായിരുന്നുവെന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിടുണ്ടു്.
“വടക്കുത്തലം പഴനി വാൻ കിഴക്കുത്തെൻകാശി
കുടതിശൈ കോഴിക്കോടാകും കടർ കരയിതോരമതു
തെർക്കാകുമോരെൺപതിൻകാതം
ചേരനാടെൽകൈയെനുവ്വെപ്പു”
ഇതിൽനിന്നു് ഈ നാടുമുഴുവൻ ഒരു രാജാവിന്റെ അധികാരത്തിൻകീഴിൽ ഇരുന്നകന്നു എന്നൊരു അഭ്യൂഹത്തിനു വഴിയും കാണുന്നു. ആ ഊഹം ശരിയാണെന്നു വിചാരിക്കാൻ വേറെ ചില ലക്ഷ്യങ്ങൾ ഇല്ലാതെയുമില്ല. ഒടുവിലത്തെ പെരുമാൾ രാജ്യത്തെ മക്കൾക്കായും മരുമക്കൾക്കായും പങ്കിടു കൊടുത്തിടു മക്കത്തുപോയതായിടാണല്ലോ കേരളോല്പത്തിയിൽ കാണുന്നതു്. കേരളമാഹാത്മ്യത്തിലാകടെ രാജ്യം പകുത്ത കഥയേ കാണുന്നില്ല. പരശുരാമൻ ഉത്തരകേരളത്തിലും ഓരോ രാജകുടുംബങ്ങളെ പ്രതിഷ്ഠിച്ചുവെന്നേ അതിൽ പറയുന്നുള്ളു. ആ കുടുംബങ്ങൾ കോലത്തിരിയും വേണാടും ആണു്. തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“പെരുമ്പടപ്പു സ്വരൂപത്തിൽ ഇളയ താവഴി പ്രമാണമായി വന്നതു് “ഷോഡശാംഗം സുരാജ്യം” എന്ന കലിയുഗ ദിവസത്തുനാൾ ചേരമാൻ പെരുമാൻ പെരുമാൾ രാജ്യം പകുതി ചെയ്തു് നീലേശ്വരത്തിനു വടക്കു പതിനേഴംശവും അതിനു തെക്കുപതിനേഴംശവും ഇങ്ങനെ മുപ്പത്തിനാലായി അംശിച്ചു് എല്ലാർക്കും പടും വാളും കൊടുത്തതു മുതല്ക്കാകുന്നു. നെടുവിരിപ്പു സ്വരൂപത്തിലേക്ക് വാളും പുടവയും കൊടുത്തു. തന്റെ മരുമക്കൾ അഞ്ചു പെൺവഴിത്തമ്പുരാക്കന്മാർ ഉണ്ടായിരുന്നതിൽ ഇളയതമ്പുരാന്റെ തിരുവയറു ഒഴിഞ്ഞുണ്ടായിരുന്ന തമ്പുരാനു് കന്യാകുമാരി ഗോകർണ്ണത്തിനകത്തു് മുപ്പത്തിനാലു രാജ്യത്തിനുംമേൽക്കോയ്മയായി രക്ഷിക്കത്തക്കവണ്ണം അന്യം വന്നുപോയാൽ വേറെ ദത്തുവേണമെങ്കിൽ പടും വാളും കൊടുത്തു കല്പിക്കത്തക്കവണ്ണവും മുപ്പത്തിനാലു സ്ഥാനത്തുനിന്നും ആണ്ടിനാൽ തിരുവഞ്ചിക്കുളത്തു ശിവരാത്രി അഹസ്സിൽ തങ്ങൾ തന്നെ എത്തീടും തങ്ങളുടെ തേവാരിയുടെ പക്കൽ കൊടുത്തയച്ചിടും 360 അച്ചുരാശി മുതൽ 510 അച്ചുരാശിവരെ രക്ഷാഭോഗം ദേവന്റെ തൃപ്പടിമേൽ വെയ്ക്കത്തക്കവണ്ണവും നിശ്ചിയിക്കയും ചെയ്തു. ശേഷം താവഴി നാലിനും ആൺവഴിത്തമ്പുരാക്കന്മാർ അന്നു് ഉണ്ടായിടുമില്ല.”
കൊച്ചി രാജ്യത്തിന്റെ അതിർത്തി പിൽക്കാലത്തു് തെക്കോടു് തിരുവല്ലവരെയും വടക്കോടു് പൂക്കൈതക്കൽവരെയും വ്യാപിക്കാൻ ഇടയായെങ്കിലും ഈ ഗ്രന്ഥവരിയിൽ പറഞ്ഞിടുള്ളതുപോലെ യാതൊന്നും യാതൊരുകാലത്തും സംഭവിച്ചിടില്ല. കന്യാകുമാരി മുതൽ ഗോകർണ്ണംവരെ കൊച്ചി അധികാരം നടത്തിയ കാലം ഒരിക്കലെങ്കിലും ഉണ്ടായിടുണ്ടെന്നു് തെളിവുകിടുന്നപക്ഷം ഈ ഗ്രന്ഥവരിയെ വിശ്വസിക്കാമായിരുന്നു. കേരളോല്പത്തികഥയേ അവർ പകർത്തിവെച്ചിരിക്കുന്നുവെന്നേയുള്ളു. ഒടുവിലത്തെപ്പെരുമാൾ മക്കത്തു പോയകഥയും ഗ്രന്ഥവരിയിൽ പകർത്തിയിടുണ്ടു്. ‘ഷോഡശാംഗം സുരാജ്യം’ എന്ന കലിദിനത്തിൽ മഹമ്മദുമതം ഉണ്ടായിടേ ഇല്ല. അതാണു് ഈ കഥ വിശ്വസിക്കുന്ന വിഷയത്തിൽ മറ്റൊരു വൈഷമ്യം.
ഗോകർണ്ണം മുതൽക്കു് കന്യാകുമാരിവരെയുള്ള സ്ഥലങ്ങളുടെ മേൽക്കോയ്മ കൊച്ചിയിലേക്കായിരുന്നുവെങ്കിൽ അതേ കാലത്തുതന്നെ വേണാടുതിരുവടികൾ വഞ്ചീശപടവും, കുലശേഖരപ്പെരുമാൾ സ്ഥാനവും കൈക്കൊണ്ടതെങ്ങനെ? അങ്ങനെ ആണെങ്കിൽ ഈ രണ്ടു രാജകുടുംബങ്ങൾ തമ്മിൽ ശത്രുത്വത്തിനായിരുന്നല്ലോ അവകാശം. നേരെ മറിച്ചു് തിരുവിതാംകൂർ രാജാവു് കൊ. വ. 938-ാമാണ്ടുവരെ കൊച്ചി രാജാവിനു പിന്തുണയായി നിന്നുവെന്നാണു് ചരിത്രത്തിൽ കാണുന്നതു്. കോഴിക്കോടേ ഓരോ രാജാവും സിംഹാസനാരൂഢനായാലുടനേ കൊച്ചിയെ ആക്രമിച്ചു്, കീഴടക്കി, കപ്പം വാങ്ങിയതിന്റെ ശേഷമേ വാൾ ഉറയിൽ ഇടാറുണ്ടായിരുന്നുള്ളു. പുറത്തു കാൽ കൊച്ചിയിൽ കച്ചവടത്തിനായി വന്നു ചേർന്നതുവരെ തിരുവിതാംകൂറിന്റെ സഹായത്തോടുകൂടിയായിരുന്നു കൊച്ചി കോഴിക്കോടിനെ അകറ്റി നിർത്തിക്കൊണ്ടിരുന്നതു്.
പാശ്ചാത്യസഞ്ചാരികളും കൊച്ചിയുടെ അന്നത്തെ ദയനീയസ്ഥിതിയെ രേഖപ്പെടുത്തീടുണ്ടു്. അതു വളരെ ചെറിയ രാജ്യമായിരുന്നെന്നും സ്വന്തമായ ഒരു നാണയംപോലും അതിനു് ഉണ്ടായിരുന്നില്ലെന്നും അവരുടെ ലേഖനങ്ങളിൽ നിന്നു ഗ്രഹിക്കാം.
ഈ കാരണങ്ങളാൽ പ്രബലനായിരുന്ന ഒരു വഞ്ചിരാജാവു് സമാരംഭിച്ചതായ കൊല്ലവർഷത്തെ മറ്റു കേരളരാജാക്കന്മാരും സ്വീകരിച്ചതിൽ അത്ഭുതപ്പെടാനില്ല. കോരപ്പുഴയ്ക്കു് അപ്പുറത്തു് ഗോകർണ്ണംവരെ വഞ്ചിരാജവംശത്തിന്റെ ഒരു അകന്ന ശാഖക്കാരായ കോലത്തിരി രാജാക്കന്മാർ ഭരിച്ചു വന്നതിനാലും ഈ രണ്ടു രാജവംശങ്ങൾ തമ്മിൽ [2] ദത്തുസംബന്ധവും മറ്റു ഉണ്ടായിക്കൊണ്ടിരുന്നതിനാലും ഉത്തരകേരളവും കോളംബാബ്ദത്തെ സ്വീകരിക്കാനിടവന്നതായിരിക്കണം.
ഇനി കേരളത്തിലെ പ്രധാന രാജകുടുംബങ്ങളെപ്പറ്റി ചിന്തിക്കാം.
6.5 വേണാടു്
തിരുവിതാംകൂർ രാജ്യത്തിന്റെ പുരാതനനാമം വേണാടെന്നായിരുന്നുവെന്നു് നിസ്സംശയം പറയാം. കൊല്ലവർഷം ആറാം ശതകംവരെ ഉണ്ടായിടുള്ള എല്ലാ രേഖകളിലും വേണാടടികൾ എന്നാണു കാണുന്നതു്. ഭാസ്കരരവിവർമ്മയുടെ നാലു ശാസനങ്ങളിലും സ്താണുരവിഗുപ്തന്റെ ചെപ്പേടിലും വേണാടടികളെപ്പറ്റി പ്രസ്താവിച്ചിടുള്ളതിനു പുറമേ കൊ. വ. 343-ാമാണ്ടുണ്ടായ കൊല്ലം ശാസനത്തിലും, 368-ലെ വീരകേരളക്ഷേത്രരേഖയിലും, 389-ലെ കഠിനങ്കുളം മഹാദേവക്ഷേത്രരേഖയിലും, ‘വേണാടുവാഴ്‍ന്തരുളിന്റെ തിരുവടി’കളെ കാണുന്നു. കണ്ടിയൂർരേഖയിൽ (393) “വേണാടുടയകീഴ്പേരൂർ തൃപ്പാപ്പൂർ മൂപ്പു വാഴ്‌ന്തരുളിന്റെ ഇരവികേരളവർമ്മ” എന്നു വിശദമായി പറഞ്ഞിടുമുണ്ടു്.
വേണാടു് എന്ന പദത്തിന്റെ ഉത്ഭവത്തെപ്പറ്റി പലരും പലവിധം പറയുന്നു. അതു് വാനവനാടിന്റെ തത്ഭവമാണെന്നാണു് തിരുവിതാംകൂർചരിത്രകാരനായ മിസ്റ്റർ ശങ്കുണ്ണിമേനോന്റെ അഭിപ്രായം. അദ്ദേഹത്തിന്റെ പുത്രനും കേരളചരിത്രകാരനുമായ മിസ്റ്റർ കെ. പി. പത്മനാഭമേനോനാകട്ടെ മിസ്റ്റർ ഗോപിനാഥറാവുവിന്റെ ഊഹത്തെ അടിസ്ഥാനപ്പെടുത്തി അതിനെ വേൾനാടെന്നു വ്യാഖ്യാനിക്കുന്നു. ‘വേൾനാടു്’ എന്ന പദത്തിനു് കീഴടങ്ങിയ രാജ്യമെന്നർത്ഥം. ദ്രാവിഡദേശത്തു് ചേരചോളപാണ്ഡ്യരാജാക്കന്മാർ, അഥവാ മൂവരശർ മാത്രമേ മുടിയുടയമന്നരായിടുണ്ടായിരുന്നുള്ളുവെന്നും, അഗസ്ത്യമഹർഷിയോടുകൂടി ദ്വാരകയിൽനിന്നു ദ്രാവിഡത്തിൽ വന്നു് അവിടവിടെയായി താമസിച്ചിരുന്ന പതിനെട്ടു വൃഷ്ണിവംശജരേയാണു് വേളായർകുലം എന്നു വിളിച്ചുവന്നതെന്നും ആണു് ശ്രീമാൻ ഗോപിനാഥറാവു സ്ഥാപിക്കുൻ ശ്രമിച്ചിട്ടുള്ളതു്. ഈ വേൾനാട്ടു അരചന്മാരിൽ ചിലരുടെ പേരുകൾ ദക്ഷിണതിരുവിതാംകൂറിലെ രേഖകളിൽ കാണുന്നുണ്ടെങ്കിലും, വേണാടു അവർ സ്ഥാപിച്ചതായിരിക്കാൻ ഇടയില്ല. വേൾനാടു ആദ്യം വേണ്ണാടായും പിന്നീടു വേണാടായും പരിണമിക്കാമെങ്കിലും തൊൽകാപ്പിയക്കാരനും നന്നൂൽകാരനും ഈ രാജ്യത്തിനെ വേണു എന്നാണു പറഞ്ഞിടുള്ളതു്. വേൾ എന്നല്ല, അതിനുംപുറമേ കുരുനന്തൻ വിഴിഞ്ഞത്തുവന്നു് യദുവംശത്തിന്റെ സ്ഥാനമുറപ്പിച്ചതു് ക്രിസ്ത്വബ്ദം എട്ടാംശതകത്തിന്റെ അന്ത്യപാദത്തിലായിരുന്നു. ഏറെക്കാലം കഴിയുന്നതിനു മുമ്പേ, ആ വംശക്കാർക്കു് അവിടംവിട്ടു പോകേണ്ടതായും വന്നു. ഈ ചെറിയ രാജവംശത്തിനു് 825-ൽ തിരുവനന്തപുരത്തുവച്ചു് പത്മനാഭസ്വാമിക്ഷേത്രത്തിലെ കാര്യങ്ങളെപ്പറ്റി ആലോചിക്കുന്നതിനായി അഞ്ചു തായ്വഴിത്തമ്പുരാക്കന്മാർ കൂടിയിരുന്നല്ലോ. ഇങ്ങനെയും വേറെയും അനേക ശാസനങ്ങളിൽ കാണുന്നുണ്ടു്.
വേണാട്ടുരാജകുടുംബം അന്നും മരുമക്കവഴിയായിരുന്നുവെന്നു് [3] പുരാതനരേഖകളിൽനിന്നും നിഷ്പ്രയാസം ഗ്രഹിക്കാം. മുമ്പു് ഉദ്ധരിച്ച ഒരു താമ്രശാസനത്തിൽ വേണാടടികളും ഇളമുറ വാഴുന്ന രാമതിരുവടികളും സാക്ഷ്യം വഹിച്ചിരിക്കുന്നതു നോക്കുക. എന്നാൽ വിഴിഞ്ഞത്തു വന്നു് ആയർവംശം സ്ഥാപിച്ച കുരുനന്തന്റെ ദായക്രമം മക്കവഴിയായിരുന്നെന്നു കാണുന്നു. കാലക്രമംകൊണ്ടു് യദുവംശക്കാരും മരുമക്കവഴിക്കാരായിത്തീരുകയും ആഭിജാത്യമുള്ളവരായിരുന്നതിനാൽ വേണാടുമായി സംബന്ധപ്പെടുകയും ചെയ്തിരിക്കാം. അങ്ങനെ ആയിരിക്കണം വേണാടുരാജാക്കന്മാരും യദുവംശക്കാരായിത്തീർന്നതു്. ആദ്യമായി വേണാടന്റെ ഒരു ശാഖയായിരുന്ന ഓടനാടു രാജകുടുംബവും പിന്നീടു ദേശിങ്ങനാടും യദുവംശക്കാരായി. കേരളം ഒട്ടുക്കു കീഴടക്കി ഭരിച്ച രവിവർമ്മചക്രവർത്തിയുടെ പിതാവു് യദുവംശജനായ ജയസിംഹനായിരുന്നു. ആ ജയസിംഹൻ കൊല്ലം രാജാവായി വാണിട്ടുണ്ടെന്നും അതുകൊണ്ടു് അക്കാലത്തു് കൊല്ലം രാജാക്കന്മാർ മക്കത്തായികളായിരുന്നുവെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. എന്നാൽ ജയസിംഹൻ രാജാവായതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. പെരുമാക്കന്മാരുടെ കാലത്തു് അങ്ങനെ സംഭവിച്ചിട്ടുണ്ടു്. പാണ്ടിരാജാക്കന്മാർ പെരുമാക്കന്മാരുടെ കുടുംബത്തിൽ വിവാഹം കഴിക്കാറുണ്ടായിരുന്നുവെന്നു് തമിഴു സാഹിത്യത്തിൽ നിന്നു മനസ്സിലാക്കാം. ആ വഴിക്കായിരിക്കണം ഒരു പാണ്ടിപ്പെരുമാൾ കേരളത്തിലുണ്ടാവാൻ ഇടയായതു്.
വേണാടടികൾ ചേരവംശജരായിരുന്നതിനാൽ അവർ മുടിയുടയവർ തന്നെ ആയിരുന്നു. അവരുടെ രാജ്യത്തിനു് വേണാടെന്നും തിരുവടിദേശം എന്നും പേരുകൾ പറഞ്ഞുവന്നു. കുലശേഖരപടവും ചേരമാൻപെരുമാൾസ്ഥാനവും രവിവർമ്മചക്രവർത്തിയുടെ കാലശേഷമാണു സ്വീകരിച്ചുതുടങ്ങിയതെന്നു് ശ്രീപത്മനാഭമോഹൻ പറഞ്ഞിരിക്കുന്നതു് ശരിയാവാൻ തരമില്ല. കലിവർഷം 3412 ൽ ഒരു വീരകേരളകുലശേഖരപ്പെരുമാൾ ഉണ്ടായിരുന്നതായി ചരിത്രത്തിൽ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി മാത്രമായിരുന്നാലും 278-ലെ കൊല്ലംരേഖയിൽ ഒരു കുലചേകിര ചക്രവർത്തിയെ കാണുന്നു.
വേണാടിനു് അഞ്ചുശാഖകൾ ഉണ്ടായിരുന്നതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവയിൽ ഓരോന്നിനെപ്പറ്റിയും സംക്ഷിപ്തമായി ഇവിടെ വിവരിക്കാം.
6.6 തൃപ്പാപ്പൂർ
തൃപ്പാപ്പൂർ സ്വരൂപം തിരുവനന്തപുരത്തുനിന്നും ഏഴു മൈൽ വടക്കാണു് സ്ഥിതിചെയ്യുന്നതു്. തിരുവടിദേശം, ശ്രീപാദം, തൃപ്പാദപുരം (തൃപ്പാപ്പൂരു്) ഈ ശബ്ദങ്ങളെല്ലാം ഏകാർത്ഥങ്ങളായിരിക്കയും, നാടുവാഴുന്ന വഞ്ചിരാജാക്കന്മാർ ഇന്നും അവിടെ എഴുന്നരുളീ അരിയിട്ടുവാഴ്ച നടത്തുകയും ചെയ്യുന്നതിനാൽ തൃപ്പാപ്പൂർസ്വരൂപത്തിന്റെ പ്രാധാന്യം വെളിപ്പെടുന്നു. അതിനും പുറമേ ആ പ്രദേശം വഞ്ചിശവംശസംവർദ്ധിനികളായ ആറ്റുങ്ങൽ തമ്പുരാടിമാരുടെ കൈവശം ഏറിയ കാലം ഇരുന്നിട്ടുള്ളതും പ്രത്യേകം സ്മരണീയമാണു്. ഇന്നും ആറ്റുങ്ങൽ തമ്പുരാടിമാരുടെ പ്രത്യേക സ്വത്തിന് ശ്രീപാദംസ്വത്തുക്കൾ എന്നാണു പറയാറുള്ളതും.
തൃപ്പാദസ്വരൂപം പരശുരാമമഹർഷി ദക്ഷിണകേരളത്തിൽ സ്ഥാപിച്ചതാണെന്നാണു് കേരളമാഹാത്മ്യത്തിൽ കാണുന്നതു്. കോരളോല്പത്തിയിലും ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“തെക്കു (കുലശേഖരന്റെ സ്വരൂപമായ) വേണാടടികൾക്കു് 350000 നായന്മാരെ ഓമന പുതിയകോവിലിനകത്തു ചുരികകെടി ചേകിപ്പാൻ തക്കവണ്ണം നാട്ടുകോയ്മസ്ഥാനവും ഓണനാട്ടും വേണനാടോടുചേർത്തും കല്പിച്ചു കൊടുത്തു. കൂവളരാജ്യത്തു വാഴുവാൻ കല്പനയും ചെയ്തു.”
കൂവളരാജ്യം കോലരാജ്യമാണെന്നു ചിലരും കൂപകരാജ്യമാണെന്നു മറ്റുചിലരും അഭിപ്രായപ്പെടുന്നുണ്ടു്. കോലത്തിരിവംശത്തിനും വേണാട്ടു രാജവംശത്തിനും തമ്മിൽ പുലസംബന്ധം കാണുന്നതിനാൽ, ഇവിടെ വിവക്ഷിക്കപ്പെടിരിക്കുന്നതു് കോലത്തിരിവംശം ആയിരിക്കണമെന്നാണു് ആദ്യത്തെകൂടർ പറയുന്നതു്. എന്നാൽ ശ്രീമാൻ സുന്ദരൻപിള്ള, പല രേഖകളേയും പരിശോധിച്ചിട്ടു്, കൂവളം കൂപകം തന്നെയെന്നു തീർച്ചപ്പെടുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തോടു യോജിക്കാനേ ഇവിടെ തരം കാണുന്നുള്ളു. ഒരു പെരുമാളിന്റെ വിഭജനം അനുസരിച്ചു് തെക്കുംകൂറിന്റെ വടക്കേ അതിർത്തി മുതൽക്കു് കന്യാകുമാരിവരെയുള്ള ദേശത്തെ കൂപകം എന്നു വിളിച്ചുവന്നതായി കേരളോല്പത്തി പറയുന്നുണ്ടു്. പ്രമാണങ്ങളും ആ വിഭജനത്തെ അനുകൂലിക്കുന്നു. ആറ്റുങ്ങൽ ഉള്ള ആവണീശ്വരം കോവിലിനെ ജീർണ്ണോദ്ധാരണം ചെയ്തതു് ഒരു കൂപക രാജ്ഞിയാണെന്നു് 751-ലെ ശിലാരേഖയിൽ കാണുന്നു. അതിനു് ഒരു ശതവർഷത്തിനു മുമ്പു് അതായതു് കൊ. വ. 643-ൽ കുലശേഖരത്തമ്പുരാടി എന്ന കൂപകരാജ്ഞി അഗസ്തീശ്വരം താലൂക്കിൽ എംപെരുമാൾകോവിൽ പണിയിച്ചതായി രേഖയുണ്ടു്. അതിന്റെ ജീർണ്ണോദ്ധാരണം ചെയ്തതും കൂപകരാജ്ഞിയത്രേ. പക്ഷേ, ആവണീശ്വരം ക്ഷേത്രത്തേയും എംപെരുമാൾ ക്ഷേത്രത്തേയും പുതുക്കിയതു് ഒരേ രാജ്ഞിതന്നെയായിരിക്കാം. കൊല്ലവർഷം 292-ാമാണ്ടു് ചിങ്ങം 11-ാംനു ഒരു കൂപകരാജാവു് പാണ്ഡ്യരാജാവായ രാജസിംഹനെ തോല്പിച്ചു് നാഞ്ചിനാടു കൈവശപ്പെടുത്തുകയുണ്ടായി. ഈ മാതിരി ലക്ഷ്യങ്ങൾ നോക്കിയാൽ വേണാട്ടു രാജവംശത്തിന്റെ പ്രധാനസ്ഥാനം തൃപ്പപ്പൂരായിരുന്നുവെന്നും, ‘വേണാട്ടു രാജാക്കന്മാർക്കു’ കൂപകരാജാക്കന്മാർ എന്നു പേരുണ്ടായിരുന്നുവെന്നും ഊഹിക്കാം. ഈ രാജാക്കന്മാർ തലസ്ഥാനം കൊല്ലത്തേക്കു മാറ്റിയതിനുശേഷം, തൃപ്പാപ്പൂർ വേണാടിന്റെ ഒരു ശാഖയായി ഗണിക്കപ്പെട്ടുപോന്നു. കൊല്ലം 480-ൽ കോയത്തുനാടിൽനിന്നും വേണാടിലേയ്ക്കു് രണ്ടു റാണിമാരെ ദത്തെടുത്തുവെന്നും, അവർക്കായി ആറ്റുങ്ങൽ ഒരു കൊടാരം പണികഴിപ്പിച്ചുവെന്നും അതിനു ചുറ്റുമുള്ള ദേശം അവർക്കായി വിട്ടുകൊടുത്തുവെന്നും ചരിത്രകാരന്മാർ പറയുന്നതിൽ വാസ്തവം ഉണ്ടായിരിക്കണം. എന്തുകൊണ്ടെന്നാൽ കൊല്ലം അഞ്ചാംശതകത്തിനുശേഷം കൂപകരാജ്ഞിമാരെയല്ലാതെ കൂപകരാജാക്കന്മാരെ ഒരു രേഖകളിലും കാണുന്നില്ല.
6.7 ദേശിങ്ങനാടു്
ഇതു് കൊല്ലത്തിനുള്ള മറ്റൊരു പേരാകുന്നു. ഈ ശാഖയുടെ സ്ഥാപകൻ രവിവർമ്മചക്രവർത്തിയുടെ പിതാവായ ജയസിംഹനായിരുന്നുവെന്നു ചിലർ ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയാവാൻ ഇടയില്ല. ദേശിങ്ങനാടു് എന്ന പദത്തിന്റെ അർത്ഥം ജയസിംഹന്റെ നാടെന്നു തന്നെ. എന്നാൽ ആ ജയസിംഹൻ, ഉമയമ്മറാണിയുടെ ഭർത്താവും രവിവർമ്മ ചക്രവർത്തിയുടെ പിതാവും ആയിരുന്നോ എന്നുള്ള കാര്യമേ സന്ദിഗ്ദ്ധമായിരിക്കുന്നുള്ളു. രവിവർമ്മ ചക്രവർത്തിയേ പിന്തുടർന്നതു് അദ്ദേഹത്തിന്റെ അനുജനായ ആദിത്യവർമ്മ ആയിരുന്നതുകൊണ്ടു തന്നേ, അന്നും വേണാട്ടുരാജാക്കന്മാർ മരുമക്കത്തായികളായിരുന്നുവെന്നു തീർച്ചപ്പെടുത്താം. ജയസിംഹൻ രാജ്യം വാണതു് ഉമാദേവിയുടെ ഭർത്താവെന്ന നിലയിൽ മാത്രമേ ആയിരുന്നുള്ളു. എന്നാൽ ദേശിങ്ങനാടു സ്വരൂപത്തിന്റെ സ്ഥാപകനായ ജയസിംഹൻ ആ പേരു് വെറും ബിരുദനാമം ആയിരുന്നു.
‘സ്വസ്ത്യസ്തു ജയസിംഹസ്യ വീരകേരളവർമ്മണഃ’
എന്നു് കൊല്ലത്തെ ഗണപതികോവിലിൽ കാണുന്നതും കൊ. വ. 671-ൽ ഉണ്ടായതും ആയ രേഖയിലും ജയസിംഹബിരുദുധാരിയായ ഒരു രാജാവിനെ കാണ്മാനുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ രേഖകളിലാകടെ,
“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം”
എന്നു മാത്രമല്ലാതെ, ജയസിംഹൻ ദേശിങ്ങാനാടുസ്വരൂപത്തിന്റെ സ്ഥാപകനാണെന്നു് എടുത്തുപറഞ്ഞിടേ ഇല്ല. അദ്ദേഹം ഒരു പുതിയ വംശത്തിന്റെ സ്ഥാപകനായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ പുത്രൻ ആ വിഷയത്തെപ്പറ്റി മൗനം അവലംബിക്കുമായിരുന്നോ?
ഏതായിരുന്നാലും കേരളം ഒട്ടുക്കു കീഴടക്കിയതിനുപുറമേ, പാണ്ടിരാജാവിനേ തോല്പിച്ചു്, അദ്ദേഹത്തിന്റെ പുത്രിയെ വിവാഹം കഴിച്ചുകൊണ്ടുവന്ന ആ ദക്ഷിണഭോജരാജാവിനെപ്പോലെ വേറൊരു രാജാവു് തിരുവിതാംകൂറിൽ മാത്രമല്ല മലനാടിലൊരേടത്തും പിന്നീടുണ്ടായിടില്ല. അദ്ദേഹത്തിന്റെ ശാസനങ്ങളിൽ ഇങ്ങനെ കാണുന്നു.
“സ്വസ്തി ശ്രീജയസിംഹ ഇത്യഭിഹിതസ്സോമാന്വയോത്താസകോ
രാജാസീദിഹ കേരളേഷു വിഷയേ നാഥോ യദുക്ഷ്മാഭൃതാം,
ജാതോസ്മാദ്രവിവർമ്മഭൂപതിരുമാദേവ്യാം കുമാരശ്ശിവാ-
‘ദ്ദേഹവ്യാപ്യ’ ശകാബ്ദഭാജിസമയേ ദേഹീവ വീരോ രസഃ”
ക്ഷയം നീത്വാ സോയം കലിബലമിവാരാതിനിവഹാൻ
ജയശ്രീവത് കൃത്വാ നിജസഹചരീം പാണ്ഡ്യതനയാം;
ത്രയത്രിംശദ്വർഷോ യശ ഇവ യയൗ കേരളപദം
രരക്ഷ സ്വം രാഷ്രം നഗരമിവ കോളംബാധിപഃ.”
കാഞ്ചീപുരത്തേ ശാസനത്തിൽനിന്നു് അദ്ദേഹത്തിന്റെ പടാഭിഷേകം വേഗവതീതീരത്തുവച്ചു് നാല്പത്തിയാറാമത്തെ വയസ്സിലായിരുന്നുവെന്നും മനസ്സിലാക്കാം.
“ഷചത്വാരിംശദബ്ദസ്തടഭൂവി മകുടം ധാരയൻ വേഗവത്യാഃ
ക്രീഡാം സിംഹാസനസ്ഥശ്ചിരമകൃതമഹീകീർത്തിവാണീ രമാഭിഃ”
കേരളചോളപാണ്ഡ്യന്മാരെ ജയിച്ചശേഷം അദ്ദേഹം കൊങ്കണരാജ്യത്തെ കീഴടക്കിയെന്നു് അതേ ശാസനത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടു്.
“കൃത്വാ കേരളചോളപാണ്ഡ്യവിജയം ക്ലിപ്താഭിഷേകോത്സവ-
സ്സംഗ്രാമാപജയേന കൊങ്കണഗതം തം പാണ്ഡ്യവീരം നൃപം;
നീത്വാ സ്ഫീതബലംതതോപി വിപിനം ജിത്വാദിശാമുത്തരാം
കാഞ്ച്യാമത്ര ചതുർത്ഥമബ്ദമലിഖത്സംഗ്രാമധീരോ നൃപഃ”
ആ രേഖയിൽ താഴെ പറയുന്ന ബിരുദനാമങ്ങളെല്ലാം പ്രയോഗിച്ചുകാണുന്നു.
‘സ്വസ്തിശ്രീ, ചന്ദ്രകുലമംഗളപ്രദീപ, യാദവനാരായണ, കേരളദേശപുണ്യപരിണാമ, നാമാന്തരകർണ്ണ, കൂപകസാർവഭൗമ, കുലശേഖരപ്രതിഷ്ഠാപിതഗരുഡദ്ധ്വജ, കോളംബപുരാധീശ്വം, ശ്രീപത്മനാഭ പദകമല പരമാരാധകപ്രണത രാജപ്രതിഷ്ഠാചാര്യ, വിമതരാജബന്ദീകര, ധർമ്മതരുമൂലകന്ദ സദ്ഗുണാലങ്കാര, ചതുഷ് ഷഷ്ടികലാവല്ലഭ, ദക്ഷിണഭോജരാജ, സംഗ്രാമധീര, മഹാരാജാധിരാജ, പരമേശ്വര, ജയസിംഹദേവനന്ദന, രവിവർമ്മരാജകുലശേഖരദേവ, ത്രിഭുവനചക്രവർത്തീ’-ഇത്യാദി.
അദ്ദേഹം ഒരു മഹാകവിയായിരുന്നുവെന്നും പ്രദ്യുമ്നാഭ്യുദയം തുടങ്ങിയ ഉത്തമകൃതികൾ രചിച്ചിട്ടുണ്ടെന്നും കൂടി ഓർക്കുമ്പോൾ നമുക്കു് അദ്ദേഹത്തിനോടു് തോന്നുന്ന ബഹുമാനം ശതഗുണീഭവിക്കുന്നു.
6.8 ഓണനാ (ഓടനാ)ടു്
ഈ രാജവംശവും വേണാടിന്റെ ഒരു ശാഖയായിരുന്നു. ദത്തുവഴിയ്ക്കു് ചിറവാസ്വരൂപവും ഓണാടും ഒന്നാകയും പിന്നീടു് രണ്ടിനും കൂടി ചിറവാസ്വരൂപം എന്നു പേർ വന്നുകൂടുകയും ചെയ്തു. ചിറവായി മന്നന്റെ മകപ്പടയെപ്പറ്റി ഓണാട്ടുകരെ ഒരു ചോല്ലുള്ളതിനു പുറമേ അവിടെവച്ചു നടത്താറുള്ള ഓണത്തല്ലിനെപ്പറ്റി ‘ഹര്യക്ഷമസമരോത്സവം’ എന്നൊരു പടപ്പാട്ടും ഉണ്ടായിട്ടുണ്ടു്. കണ്ടിയൂർക്ഷേത്രത്തിൽ കൊത്തട്ടുള്ള ഒരു ശിലാശാസനത്തിൽ (കൊ.393) “ഓടൈനാട്ടു വാഴ്‌ന്തരുളിന്റെ ഉതൈചിറമംഗലത്തിൽ സ്രവിരപെരുമറ്റത്തു കോതവർമ്മൻ തിരുവടി” എന്നു കാണുന്നു. ഓടനാട്ടു രാജാവിന്റെ പേരു് ഭാസ്കരരവിവർമ്മപ്പെരുമാളിന്റേയും വീരരാഘവചക്രവർത്തിയുടെയും ശാസനങ്ങളിൽ കാണുന്നതിനാൽ ആ രാജവംശം അതിപുരാതനമാണെന്നു തെളിയുന്നു. തൃക്കണങ്കുടിക്ഷേത്രത്തിൽ മണിതൂക്കിയ ആദിത്യവർമ്മ രാജാവിനെ ചിറവാങ്മണ്ഡലേന്ദ്രൻ എന്നുകൂടി വിവരിച്ചിരിക്കുന്നതാനാൽ, അക്കാലത്തോ അതിനുമുമ്പോ വേണാട്ടും ഓടനാട്ടും സംബന്ധപ്പെട്ടു കഴിഞ്ഞുവെന്നു് ഊഹിക്കാം. എന്നാൽ ഈ രാജകുടുംബങ്ങൾ അതിപുരാതനകാലത്തേ വേർപിരിഞ്ഞ രണ്ടു ശാഖകളായിരുന്നിരിക്കാനാണു് അധികം സാംഗത്യം.
6.9 തിരുവാംകോടു്
ഈ ശബ്ദത്തെ ശ്രീവാഴുംകോടെന്നു വ്യാഖ്യാനിച്ചുവരുന്നു. എന്നാൽ ഇതു തിരുആയൻകോടായി വരരുതോ എന്നു സംശയിക്കുന്നു. തെക്കു് തിരുവാംകോടെന്നു് ഒരു സ്ഥലം ഇപ്പോഴും ഉണ്ടു്. ആ സ്ഥലത്തിനടുത്താണു് പാണ്ഡ്യരാജ്യത്തുനിന്നുവന്ന യദുവംശജർ അഥവാ വേൾകുലത്തരചർ സ്ഥാനം ഉറപ്പിച്ചതും. ആയക്കുടി എന്ന സ്ഥലത്തിരുന്നു് ദക്ഷിണതിരുവിതാംകൂറിനെ ഭരിച്ചിരുന്ന ആയി ആന്തിരവൻ എന്നൊരാളിനേപ്പറ്റി ശ്രീമാൻ കെ. പി. പത്മനാഭമേനോൻ പറയുന്നു. ആയി എന്നൊരു ദിക്കിനെപ്പറ്റി ഗ്രീക്കുകാർ പ്രസ്താവിച്ചിട്ടുള്ളതും ഈ രാജ്യഖണ്ഡത്തെപ്പറ്റി ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ തിരുവിതാംകൂർ രാജവംശം മിസ്റ്റർ പത്മനാഭമേനോനും മിസ്റ്റർ ഗോപിനാഥറാവുവും ഊഹിക്കുന്നതുപോലെ ഈ ആയകുലമല്ല. ചോരാജവംശം തന്നെയാണു്. കാലക്രമേണ ഈ ആയകുലം മരുമക്കത്തായം സ്വീകരിച്ചു് വേണാട്ടുരാജവംശത്തിൽ ദത്തുവഴിക്കോ മറ്റോ അന്തർഭവിച്ചിരിക്കാം. അതോ വേണാട്ടു രാജാക്കന്മാർ അവരേയടക്കി അവിടെയൊരു പുതിയ രാജവംശം സ്ഥാപിച്ചതോ എന്നും നിശ്ചയമില്ല. ഏതായിരുന്നാലും ശ്രീവാഴുമകോടിന്റെ ഇടത്തുവശത്തു് സ്ഥിതിചെയ്യുന്ന വീരകേരളപുരം ഒരു കാലത്തു് തിരുവിതാംകൂറിന്റെ തലസ്ഥാനനഗരിയായിരുന്നു. തിരുവിതാംകോടിനു അടുത്തുള്ള ശ്രീവർദ്ധനപുരിയും പുരാണപ്രസിദ്ധമാകുന്നു. അതിനെപ്പറ്റി കേരളമഹാത്മ്യത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
“ഇത്യേവം കല്പിയത്വാഥ ജഗാമ ജമദഗ്നിഭൂഃ;
ശ്രീവർദ്ധനപുരീം തത്ര കാരയാമസ ശോഭനാം.
നാനാജാതിനിവേശ്യാഥ പണ്യവീഥിഷു വർത്തകാൻ
നാനാവർണ്ണോത്ഭവാംശ്ചൈവ സ്ഥാപയാമാസ ഭാർഗ്ഗവഃ.
കശ്ചിന്മൂഷക സാമന്ത ആഹൂതസ്തൽപുരേ വസൻ;
സോമവംശേത ജാതായാംകന്യായാംബ്രാഹ്മണോത്തമാൽ.
ചത്വാരോ ജജ്ഞിരേ വീരസ്സാമന്താസ്സാമതേജസഃ;
യോനുഷു ക്ഷത്രിയസ്ത്രീണാമേവം ബ്രാഹ്മണവീര്യതഃ.
ജായന്തേ താംസ്തു ഭുവനേ സാമന്താൻ വിബുധാ വിദുഃ;
ഭാനു വിക്രമസാമന്തസ്തതശ്ചരണവിക്രമഃ.
തയോരനുജസാമന്തഃ കുലശേഖരനാമകഃ
തത്സോദര്യസ്സുതഃ കശ്ചിൽ ബാലവീംഃ പ്രതാപവാൻ.”
(വീര) കേരളപുരം എന്നൊരു നഗരി ഇപ്പോഴും ഉണ്ടെന്നും അതിന്റെ സ്ഥാപകൻ ആദ്യത്തെ കേരളചക്രവർത്തിയായിരുന്ന വീരകേരളചക്രവർത്തിയായിരുന്നെന്നും മി: ശങ്കുണ്ണിമേനോൻ തിരുവിതാംകൂർചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. പ്രസ്തുത നഗരത്തിന്റെ അവശേഷങ്ങൾ ഇപ്പോഴും കാണ്മാനുണ്ടത്രെ.
തിരുവിതാംകൂർ രാജവംശത്തിന്റെ ഈ ശാഖകളിലെ മൂത്ത തമ്പുരാക്കന്മാർ വേണാടു ഭരിച്ചുവന്നു. കാലക്രമേണ ഓരോ ശാഖക്കാരും സ്വതന്ത്രരാകയും ഒടുവിൽ മാർത്താണ്ഡവർമ്മ മഹാരാജാവു് അവരെ എല്ലാം കീഴടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിക്കയും ചെയ്തു.
6.10 കൊച്ചി രാജവംശം
കൊച്ചിയുടെ ഉല്പത്തിയെപ്പറ്റി പറയുന്ന കഥയും വളരെ രസാവഹമാണു്. പരശുരാമൻ ലവപുത്രനെ അവിടെ കൊണ്ടുവന്നു വാഴിച്ചുവെന്നും വൈശ്രവണപുത്രിയായ ബാല തന്റെ പേരിനു് അനുസാരമായി ഒരു സ്ഥലം ഉണ്ടാക്കിക്കൊടുക്കണമെന്നു് അപേക്ഷിച്ചതനുസരിച്ചു്, പരശുരാമൻ സമുദ്രക്കരയിൽ ഉദ്ധരിച്ച സ്ഥലമായതുകൊണ്ടു് കൊച്ചി എന്നു പേരുവന്നുവെന്നുമാണു് കഥ. പെരുമാക്കന്മാരുടെ ശാസനകളിലെല്ലാം അവരുടെ പേരിനു മുമ്പിൽ ഗോശ്രീ എന്നതിന്റെ തത്ഭവമായ കൊച്ചിരി എന്ന പദം കാണുന്നുണ്ടു്. കൊച്ചി എന്ന പേരിനു് അതിനോടു് വല്ല സംബന്ധവും ഉണ്ടോ എന്തോ? ഇതുപോലെ തന്നെ പെരുമ്പടപ്പു്, മാടസ്വരൂപം ഈ പേരകൾക്കും രസാവഹങ്ങളായ ഉപപത്തികൾ പറഞ്ഞുകാണുന്നു. പെരുമ്പടപ്പുനമ്പൂതിരി തൃത്താലി ചാർത്തിയതിനുശേഷം ഉണ്ടായതായ തമ്പുരാനായതുകൊണ്ടും ആ നമ്പൂതിരിക്കു സന്താനമില്ലാതെ വരികയാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ തമ്പുരാൻ അടങ്ങിയതുകൊണ്ടും പെരുമ്പടപ്പുസ്വരൂപമെന്നു് പേർ സിദ്ധിച്ചുപോലും. മാടത്തുംകീഴ്സ്വരൂപം ക്ഷയിച്ചുപൊയപ്പോൾ കൊച്ചിയിലെ എളയ താവഴിയിൽനിന്നു ദത്തുകേറ്റി; അതിന്റെ മേൽക്കോയ്മസ്ഥാനം രാജാവു കൈയേറ്റതുമുതല്ക്കു് അദ്ദേഹത്തിനു് മാടഭൂപതി എന്ന പേരും വന്നുകൂടിയത്രേ.
ചേരമാൻപെരുമാൾ രാജ്യം പകുത്തുകൊടുത്ത കഥ മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ കഥയെ അതേവിധത്തിൽ വിശ്വസിക്കാൻ നിവൃത്തി ഇല്ലെങ്കിലും, കൊച്ചീ രാജകുടുംബം എന്നാൽ പരശുരാമൻ അനേകം ക്ഷേത്രങ്ങൾ നിർമ്മിച്ചു്, ഓരോന്നിലും ഓരോ കോവിലധികാരിയെ നിയമിച്ചിരുന്നെന്നും ആ കോവിലധികാരികൾ ക്രമേണ പ്രബലന്മാരായിത്തീർന്നുവെന്നും അങ്ങനെ പ്രബലനായ ഒരു കോവിലധികാരി സ്ഥാപിച്ച ഒരു രാജ്യമാണു് കൊച്ചിയെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഗംഗാധര കോവിലധികാരികൾ എന്നൊരു സ്ഥാനം കൊച്ചി രാജാക്കന്മാർക്കു് ഇപ്പോഴും ഉണ്ടത്രേ. കേരളത്തിലെ മിക്ക രാജാക്കന്മാരെയും കോവിലധികാരികളായി പുരാതന രേഖകളിൽ പറഞ്ഞുകാണുന്നുണ്ടു്. എന്നാൽ കോവിൽശബ്ദത്തിനു് ക്ഷേത്രം എന്ന അർത്ഥം കല്പിക്കാമോ എന്നു സംശയമായിരിക്കുന്നു. കോവിൽ, കോയിൽ ഈ പദങ്ങൾക്കു് കൊടാരം എന്ന അർത്ഥം കൂടി ഉണ്ടല്ലോ. പെരുമാൾ ജൂതന്മാർക്കു നൽകിയ ചെപ്പേടിൽ വേണാട്ടുടയ ഗോവർദ്ധൻമാർത്താണ്ഡനെയും പെൺപലനാട്ടുടയ കോതൈ ശ്രീകണ്ടനേയും ഏർനാട്ടുടയ മാനവപാലമാനവീയനേയും വള്ളുവനാട്ടുടയ ഇരായിൻ ചാത്തനേയും നെടുമ്പറയൂർ നാട്ടുടയ കോതൈ ഇരവിയേയും സാക്ഷികളാക്കിയിരിക്കെ, കൊച്ചീ രാജാവിനെപ്പറ്റി ഒന്നും മിണ്ടീടില്ലാത്തതു് അർത്ഥവത്താകുന്നു. പെരുമ്പടപ്പു രാജകുടുംബം പെരുമാളിന്റെ അവകാശികളാകയാൽ സാക്ഷിവർഗ്ഗത്തിൽ ചേർക്കാതിരുന്നതാണെന്നുകൂടി ആ പടയത്തിന്റെ അവസാനത്തിൽ ചേർത്തിട്ടുണ്ടെന്നു് ഡോക്ടർ.ഗുണ്ടർ പറഞ്ഞിരിക്കുന്നു. ആ സ്ഥിതിക്ക്, ഒടുവിലത്തെ പെരുമാളിനു് അഞ്ചു സഹോദരിമാരുണ്ടായിരുന്നെന്നും, അവരിൽ ഏറ്റവും ഇളയ തമ്പുരാടിക്കു മാത്രമേ പുരുഷസന്താനം ഉണ്ടായിരുന്നുള്ളുവെന്നും തൃപ്പൂണിത്തുറ ഗ്രന്ഥവരിയിൽ കാണുന്നഭാഗം വിശ്വസിക്കാവുന്നതാണു്. മൂത്തതാവഴി, ഇളയ താവഴി, മുരിഞ്ഞൂർ താവഴി, ചാഴിയൂർ താവഴി, പള്ളുരുത്തി താവഴി ഈ അഞ്ചുതാവഴികളും ആ സഹോദരിമാരിൽ നിന്നും ഉണ്ടായവയാണ്. പെരുമാൾവാഴ്ച അവസാനിച്ച കാലത്തു് ഇളയ താവഴിയിൽ മാത്രം സന്താനമുണ്ടായിരുന്നതുകൊണ്ടു് അവർ പ്രബലന്മാരായിത്തീരുകയും ശാഖകൾ തമ്മിൽ കൂടെക്കൂടെ ശണ്ഠകൾ ഉണ്ടാകാൻ ഇടവരികയും ചെയ്തു.
ഡച്ചുകാരുടെ കാലത്തു് പുറക്കാ, പറവൂർ, തെക്കുംകൂർ, വടക്കൻകൂർ, മങ്ങാ ഈ അഞ്ചുസ്വരൂപങ്ങളും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്ന ഖണ്ഡാധിപതികളായിരുന്നെന്നു് ജേക്കബ് കാന്റർ, വിഷ്ഷർ തുടങ്ങിയ പശ്ചാത്യന്മാരുടെ രേഖകളിൽ കാണുന്നു.
6.11 വടക്കുംകൂർ
വടക്കൂംകൂർ സ്വരൂപത്തിന്റെ പുരാതനനാമധേയം വെൺപലനാടെന്നായിരുന്നു. ജൂതന്മാർക്കുകൊടുത്ത താമ്രശാസനത്തിൽ വെൺപലനാട്ടുടയ കോതൈ ശീകണ്ടനും സാക്ഷ്യം വഹിച്ചിരുന്നതിൽ അവർ അക്കാലത്തും ഏറെക്കുറെ പ്രബലന്മാലരായിരുന്നെന്നു ഊഹിക്കാം. വെൺപലനാട്ടുശബ്ദത്തിന്റെ ആഗമത്തെപ്പറ്റി പണ്ഡിതന്മാർ മനോധർമ്മംപോലെ ഓരോവിധം പറഞ്ഞുവരുന്നു. വെണ്മലനാട്ടു് പിന്നീടു് വെൺപലനാടായും ഒടുവിൽ വേമ്പനാടായും പരിണമിച്ചതാണെന്നാണ് പ്രസിദ്ധ പണ്ഡിതനായ മി: പി. കെ. നാരായണപിള്ളയുടെ അഭിപ്രായം. എന്നാൽ ‘മ്പ’ ‘ംബ’ മുതലായവ മലയാളത്തിൽ ‘മ്മ’ യായി മാറുന്നതല്ലാതെ മറിച്ചുകാണാറില്ല. ‘അംബുജാക്ഷി’ ശബ്ദത്തെ ‘അമ്മുജാക്ഷി’ എന്നും വേമ്പനാടിനെ വേമ്മനാ എന്നുമാണു് മലയാളികൾ സാധാരണ ഉച്ചരിക്കാറുള്ളതു്. അതുകൊണ്ടു് വെണ്പലനാ വെണ്മലനാടായി രൂപാന്തരപ്പെടതാണെന്നു വിചാരിക്കുന്നതു് ഭാഷാനയത്തിനു കുറേക്കൂടി അനുയോജിച്ചിരിക്കുന്നുവെന്നു് പറയാം. വെപ്പിൻ നാടു് വേമ്പനാടായതാണെന്നു് വേറെ ചിലർ പറയുന്നു. വെപ്പിൻമകൾ (പാർവ്വതി) എന്നുംമറ്റും രാമചരിതത്തിൽ പ്രയോഗം കാണുന്നുമുണ്ടു്. ഇരുമ്പു്, കറുമ്പൻ, ഇത്യാദി പദങ്ങളിൽ ‘പ്പ’ ‘മ്പ’ ആയി മാറിക്കാണാറുള്ളതിനെ അവർ ഒരു പ്രമാണമായി ഉദ്ധരിക്കുയും ചെയ്യുന്നു. എന്നാൽ വെൺപുലിനാ, വെൺപലനാടായതാണെന്നും, വ്യാഘ്രാലയം എന്നു് വൈക്കത്തിനു് ഒരു പേരുള്ളതുതന്നെ അതിനു് ഒരു ലക്ഷ്യമാണെന്നും ആരും പറഞ്ഞുകാണാത്തതു് എന്തുകൊണ്ടാണാവോ?
വെൺപലശബ്ദത്തിന്റെ സംസ്കൃതരൂപമാണു് ബിംബിലീശബ്ദം. വടക്കുംകൂർശബ്ദം കൊ. വ. ഏഴാം ശതകത്തിനുശേഷം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംവരെ കൊച്ചിയുടെ കീഴിലായിരുന്നു.
6.12 ചെമ്പകശ്ശേരി
ഈ രാജ്യം കൊല്ലവർഷം അഞ്ഞൂറാമാണ്ടിനിടയ്ക്കാണു് ഉത്ഭവിച്ചതു്. അതിന്റെ ഉത്ഭവത്തെപ്പറ്റി പല കഥകളുമുണ്ടു്. സാഹിത്യചരിത്രത്തിൽ ഈ രാജ്യത്തിനുള്ള സ്ഥാനം അദ്വിതീയമാകുന്നു. ചെമ്പകനാടിലെ ദേവനാരായണന്മാർ കവികുലത്തിനു കല്പവൃക്ഷങ്ങളായിരുന്നുവെന്നു് എഴുത്തച്ഛൻ, കുഞ്ചൻനമ്പ്യാർ, നാരായണ ഭടതിരി മുതലായ മഹാകവികൾ അവരെ ആശ്രയിച്ചു ജീവിച്ചിരിക്കുന്നതിൽനിന്നു വ്യക്തമാകുന്നു. ഈ രാജ്യവും കൊച്ചിയുടെ മേൽക്കോയ്മയെ സ്വീകരിച്ചിരുന്നു.
എടപ്പിള്ളി, ആലങ്ങാ, പറവൂർ എന്നീ ദേശങ്ങളിലെ രാജാക്കന്മാരും കൊച്ചീരാജ്യത്തിന്റെ കീഴിലുള്ള ഖണ്ഡാധിപതികൾ ആയിരുന്നെന്നു് താഴെ ഉദ്ധരിച്ചിരിക്കുന്ന പടപ്പാടിൽ നിന്നു് അറിയാം.
“ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും
വൻപെഴും നെടുംതളിവാഴും വിണ്ടണിക്കോട- [4]
ത്തമ്പെഴും മഹീസുരമന്നനും തെളിഞ്ഞിതു.
ചെമ്പകച്ചേരിവാഴും ദേവനാരായണർക്കു-
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
മങ്ങാടു പടിഞ്ഞാറ്റു കൂറുവാഴുന്ന വീര-
നങ്ങനെ നിരന്നു സന്തോഷവുമുണ്ടായ് വന്നു.”
6.13 പൂഞ്ഞാറു്
ഈ രാജകുടുംബം മധുരരാജാക്കന്മാരുടെ വംശത്തിൽപ്പെടതാകുന്നു. ഈ സ്വരൂപത്തിൽ ഉൾപ്പെട ദേശങ്ങൾ പണ്ടു് തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജാക്കന്മാരുടെ അടുക്കൽനിന്നു സമ്പാദിച്ചവയാണു്. കണ്ണൻതേവന്മല കൊ. വ. 427-ൽ കീഴ്മലനാടിലെ അധിപതിയും മഞ്ഞമല കൊ. വ. 594-ൽ വെൺമലനാട്ടു ഗോദവർമ്മരും പൂഞ്ഞാറ്റിലേക്കു നൽകിയതായി രേഖകളുണ്ടു്. കൊല്ലവർഷം 364-ാമാണ്ടിടയ്ക്കു് ആദിത്യവർമ്മ എന്ന തിരുവിതാംകൂർ മഹാരാജാവിന്റെ കാലത്തു് ഈ രാജകുടുംബം കുടിയേറിയതായും ആ മഹാരാജാവു് ഒരു സ്ഥലം നൽകിയതായും തിരുവിതാംകൂർ ചരിത്രത്തിൽ പ്രസ്താവിച്ചിരുക്കുന്നതു വാസ്തവമാണെങ്കിൽ അക്കാലത്തു്, തിരുവിതാംകൂറിന്റെ ആധിപത്യം വടക്കൻദിക്കുകളിലും വ്യാപിച്ചിരുന്നിരിക്കണം.
6.14 പന്തളം
കൊ. വ. 79 പൂരുടാശി 11-ാംതിയതിയിലെ ഒരു ശിലാശാസനത്തിൽനിന്നു് പാണ്ഡ്യരാജാവിന്റെ കീഴിലിരുന്ന ഒരു രാജാവു് തിരുവിതാംകൂറിൽ കുടിപാർത്തതായി കാണുന്നു.
6.15 കോഴിക്കോടു്
കോഴിക്കോടു രാജവംശത്തിന്റെ ഉല്പത്തിയേ പറ്റിയും ചില ഐതിഹ്യങ്ങളുണ്ടു്. മലയാളചരിത്രം ഒന്നാം ഭാഗത്തിൽ കാണുന്ന ഒരു ഐതിഹ്യത്തെ അതേവിധത്തിൽതന്നെ ഇവിടെ പകർത്തുന്നു.
“ഒരു ദിവസം ചേരമാൻപെരുമാൾ ഉറങ്ങാൻ പോയിക്കിടന്ന ശേഷം എന്തോ ആലോചന നിമിത്തം ലേശംപോലും ഉറക്കമുണ്ടായില്ല. പിന്നെ അദ്ദേഹം കിടന്ന ദിക്കിൽനിന്ന് എഴുന്നേറ്റു് മുറ്റത്തുപോയി അങ്ങോട്ടുമിങ്ങോട്ടും നടന്നുതുടങ്ങി. അപ്പോൾ കിഴക്കും പടിഞ്ഞാറും രണ്ടു പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയരുന്നതും ക്രമേണ അവ രണ്ടും ഒന്നിച്ചുകൂടി പതിവുപോലെ പടിഞ്ഞാറു് അസ്തമിക്കുന്നതും രാജാവിനു കാണ്മാൻ സംഗതിയായി. ഇതുകണ്ടു് രാജാവു് ഏറ്റവും ആശ്ചര്യപ്പെടുകയും പിറ്റേദിവസം രാവിലെ യോഗ്യന്മാരായ പല വിദ്വാന്മാരെയും വരുത്തി വിവരം അറിയിക്കുകയും ചെയ്തു. അവരിൽ യാതൊരാൾക്കും ഇങ്ങനെ സംഭവിച്ചതിനു് യാതൊരു കാരണവും പറവാൻ കഴിയാഞ്ഞതിനാൽ രാജാവു് ഏറ്റവും ചിന്താകുലനായിത്തീർന്നു. കച്ചവടത്തിനായി കേരളത്തിൽ വന്നവരോടെല്ലാം അടുത്തകാലത്തു് അവരുടെ രാജ്യത്തിൽ വല്ല സവിശേഷസംഭവവും ഉണ്ടായിട്ടുണ്ടോ എന്നു് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്നു. ആ അവസരത്തിൽ അറബിക്കാരായ ഒരു കൂടം കച്ചവടക്കാർ കേരളത്തിൽ വന്നിരുന്നു. അവരുടെ തലവൻ തങ്ങളുടെ രാജ്യത്തിൽ പുതിയ മതസിദ്ധാന്തത്തെപ്പറ്റി പ്രസംഗിച്ചുവരുന്ന മഹാനായ മുഹമ്മദുനബി അവിശ്വാസികളെ വിശ്വസിപ്പിക്കാൻ വേണ്ടി ചന്ദ്രനെ രണ്ടായി ഉദിപ്പിച്ചു കാണിച്ചിരുന്നുവെന്നും മറ്റും രാജാവിനോടറിയിച്ചു. രാജാവു് അങ്ങനെ സംഭവിച്ച കാലത്തേയും സംഭവത്തേയും പറ്റി വീണ്ടും അന്വേഷിച്ചതിൽ സംഭവം നടന്നതായി അവർ പറഞ്ഞ സമയവും താൻ (സ്വപ്നം) കണ്ട സമയവും ഒന്നുതന്നെയാണെന്നു തീർച്ചപ്പെടുത്തുകയും അവരുടെകൂടെ അറബി രാജ്യത്തിലേക്കുപോയി മുഹമ്മദുനബിയെ കാണണമെന്നു് ഉറയ്ക്കുകയും ചെയ്തു. കുറേ കാലത്തോളം തന്റെ നിശ്ചയത്തെ ആരെയും അറിയിച്ചില്ല. രാജ്യത്തെ പ്രധാന നാടുവാഴികൾക്കും ക്ഷത്രിയവംശക്കാർക്കും സാമന്തന്മാർക്കും യഥായോഗ്യം ഭാഗിച്ചുകൊണ്ടു് ഒരു നിശ്ചയപത്രം എഴുതിയുണ്ടാക്കയും തനിക്കു പുറപ്പെടേണ്ട ദിവസം അടുത്തപ്പോൾ മന്ത്രിസഭയേയും പ്രധാന ഉദ്യോഗസ്ഥന്മാരേയും നാട്ടുപ്രമാണികളേയും വരുത്തി നിശ്ചയപത്രം വായിച്ചുകേൾപ്പിക്കയും ചെയ്തു. രാജാവു് തന്റെ ഉദ്ദേശം സാധിക്കുന്നതിനുവേണ്ടി രാജ്യഭാരം ഒഴിഞ്ഞു് മെക്കയിലേക്കു പോവാൻ വിചാരിക്കയാണെന്നു് അപ്പോൾ മാത്രമേ ജനങ്ങൾ അറിഞ്ഞുള്ളു. പിന്നെ സഭയുടെ മുമ്പാകെ രാജ്യഭാരം പ്രധാനമന്ത്രിയെ ഏല്പിച്ചു് യാത്രയ്ക്കു് ആവശ്യമായ ധനവും എടുത്തുകൊണ്ടു് അറബിക്കാരുടെ കൂടത്തിൽ കൊടുങ്ങല്ലൂരിൽനിന്നു് കപ്പൽ കയറുകയും ചെയ്തു.”
ഇങ്ങനെ പെരുമാൾ രാജ്യം പങ്കിട്ടു കൊടുത്ത സമയത്തു് അദ്ദേഹത്തിന്റെ സേനാധിപന്മാരായ മാനിച്ചനും വിക്രമനും പാലക്കാട്ടു താഴ്‌വരയിൽ ശത്രുക്കളോടു യുദ്ധം ചെയ്തുകൊണ്ടിരിക്കയായിരുന്നതിനാൽ അവർക്ക് ഒരു ഓഹരി നൽകുന്നതിനു വിസ്മരിച്ചുപോയി. പെരുമാൾ തങ്ങളെ ഏല്പിച്ചിരുന്ന കാര്യം സാധിച്ചിട്ടു് അവർ മടങ്ങിവന്നപ്പോൾ ആണു് രാജ്യം ഭാഗിച്ച കഥ അറിഞ്ഞതു്. അവർ വേഗത്തിൽ രാജസന്നിധിയിൽ എത്തി. അപ്പോഴും രാജസഭ പിരിഞ്ഞിട്ടില്ലായിരുന്നു. പെരുമാൾ ഈ സഹോദരന്മാരെ അടുക്കെ വിളിച്ചുവരുത്തിയിട്ടു രാജ്യം ഭാഗിച്ചുകൊടുത്തുപോയെന്നു പറഞ്ഞപ്പോൾ അതുകൊണ്ടു തങ്ങൾക്കു യാതൊരു വിരോധവുമില്ലെന്നും രാജകീയഖഡ്ഗം മാത്രം കിട്ടിയാൽ മതിയെന്നും അവർ മറുപടി പറഞ്ഞു. പെരുമാൾ പൊൻവിളക്കു കത്തിച്ചു വച്ചു് പൊൻ കിണ്ടിയിൽ നീരും പകർന്നു് “ചുള്ളിക്കാടും കോഴിക്കോടും സമുദ്രവീഥിയിൽ കോഴി കൂകിയാൽ കേൾക്കുന്നിടത്തോളം സ്ഥലവും നിങ്ങൾക്കു തന്നിരിക്കുന്നു” എന്നു പറഞ്ഞു. ‘പെണ്ണുപിള്ളയും പശുവും രക്ഷിച്ചു് ബ്രാഹ്മണരെ ആനന്ദിപ്പിച്ചു് മക്കത്തു കപ്പൽ വെപ്പിച്ചു മാമാങ്കം രക്ഷിച്ചു നാടടക്കി സകല രാജാലങ്കാരങ്ങളോടും കൂടി ഏകച്ഛത്രാധിപതിയായി ആഴിചൂടും ഊഴിയിങ്കൽ കന്യാകുമാരി ഗോകർണ്ണപര്യന്തം അടക്കി വാഴുക’ എന്ന ആജ്ഞയും അനുജ്ഞയും കൊടുത്തു. മലനാടിൽ കുന്നലക്കോനാതിരി രാജാവു് എന്നു തിരുനാവു് ഒഴിഞ്ഞു. ‘ചത്തും കൊന്നും അടക്കികൊൾക’ എന്നു പറഞ്ഞു് വാളും വാളിന്മേൽ നീരും കൂടി കൊടുത്തു. ‘വള്ളുവക്കോനാതിരി രാജാവിന്നു തടുത്തു നിന്നു കൊൾക’ എന്നു പറഞ്ഞു നീർ പകർന്നു പരിശയും കൊടുത്തു.
പെരുമാൾ ജൂതന്മാർക്കു നൽകിയ ചെമ്പുപട്ടയത്തിൽ ‘ഏർനാടുടയ മാനവ പാലമാനവീയനെ’ സാക്ഷിയാക്കിയിരിക്കുന്നതിനാൽ ഈ ഐതിഹ്യത്തിൽ സത്യത്തിന്റെ കണിക പോലും ഇല്ലെന്നു പ്രത്യക്ഷമാണു്. കോഴിക്കോട്ടുരാജാക്കന്മാർക്കു് മാനവിക്രമൻ എന്ന മാറാപ്പേരു കാണുന്നതിനു പറഞ്ഞുവന്ന കാരണവും വിശ്വാസയോഗ്യമല്ല. മാനിച്ചൻ, വിക്രമൻ എന്നീ പേരുകളെ രണ്ടിനേയും കൂടിച്ചേർത്തു നിർമ്മിച്ച പേരാണത്രേ മാനവിക്രമൻ. ഏർനാടു ഉടയവർ, ഏറനാടിൽ പുലിക്കാവുദേശത്തു് നെടിയിരുപ്പു് എന്ന സ്ഥലത്തായിരുന്നതിനാൽ, അവരുടെ സ്വരൂപത്തിനു് നെടിയിരിപ്പുസ്വരൂപം എന്ന പേരു കൂടി സിദ്ധിച്ചു. കോഴിക്കോടു് രാജാവിനെ സാമൂതിരി എന്നാണു വിളിക്കാറുള്ളതു്. ആ പദത്തിന്റെ അർത്ഥം സാമന്തന്മാരിൽവെച്ചു് ശ്രേഷ്ഠൻ എന്നാണെന്നു ചിലർ പറയുന്നു. [5]
6.16 വള്ളുവനാടു്
ഭാസ്ക്കരരവിവർമ്മപ്പെരുമാളിന്റെ ശാസനത്തിൽ ഇരായിരൻ പാത്തൻ എന്ന വള്ളുവനാടു രാജാവിന്റെ പേർ പറഞ്ഞിട്ടുണ്ടു്. തിരുമാന്ധങ്കുന്നു ഭഗവതിയായിരുന്നു വള്ളുവനാട്ടു രാജാക്കന്മാരുടെ കുലദേവത. ഈ ദേശം ഇപ്പോൾ തെക്കെ മലയാളത്തിലെ ഒരു താലൂക്കാകുന്നു.
6.17 വെട്ടത്തുനാടു്
ഇതു് പൊന്നാനിത്താലൂക്കിലെ വടക്കുകിഴക്കെ അംശമാകുന്നു. ഈ രാജവംശം 18-ാം ശതകത്തിൽ സന്താനമില്ലാതെ നിശ്ശേഷം അറ്റുപോയി.
6.18 പോർളാതിരിനാടു്
ഇപ്പോഴത്തെ കോഴിക്കോടിനു സമീപമായിരുന്നു പോർളാതിരിനാടു്. കൊ. വ. 230-ാമാണ്ടിടയ്ക്കു് ഈ രാജ്യത്തെ സാമൂതിരി പിടിച്ചടക്കി.
6.19 പാലക്കാടു്
ഈ രാജ്യം മലയാളജില്ലയുടെ ഏറ്റവും തെക്കുകിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്നു. അതിപുരാതനകാലം മുതല്ക്കേ ഇതു് ചേരരാജാക്കന്മാരുടെ അധീനത്തിലായിരുന്നു. പാലക്കാടു രാജവംശം ചേരവംശത്തോടു ബന്ധപ്പെടിരുന്നുവെന്നു വിചാരിക്കാനും അവകാശം ഇല്ലാതില്ല. കാലക്രമേണ ഈ വംശം രണ്ടു ശാഖകളായിപ്പിരിഞ്ഞു് ഒന്നു് അകത്തേത്തറ എന്ന ദിക്കിലും മറ്റൊന്നു് വടക്കുഞ്ചേരിയിലും താമസമുറപ്പിച്ചു. ഇപ്പോൾ അതിനു് വേറെയും അനേക ഉപശാഖകൾ ഉണ്ടായിടുണ്ടു്. കൊല്ലവർഷാരംഭം മുതൽക്കു് ഒരു നൂറു കൊല്ലത്തോളം പാലക്കാടു് കൊങ്ങരുടെ ആക്രമണത്തിനു വഴിപ്പെടുകൊണ്ടിരുന്നു. ക്രി. വ. 916-ാമാണ്ടിടയ്ക്കു് രാജ്യം ഭരിച്ചുകൊണ്ടിരുന്ന ശേഖരവർമ്മ എന്ന രാജാവു് കൊച്ചി, കോഴിക്കോടു്, വള്ളുവനാടു് എന്നീ രാജ്യങ്ങളിലെ രാജാക്കന്മാരുടെ സഹായത്തോടുകൂടി ചിറ്റൂരിൽ വെച്ചു്, കൊങ്ങരെ നിശ്ശേഷം തോല്പിച്ചുവെന്നും തനിക്കുവേണ്ടി കൊച്ചീരാജാവു ചെയ്ത സഹായത്തിനു പ്രത്യുപകാരമായി ചിറ്റൂർ, അദ്ദേഹത്തിനു വിടുകൊടുത്തുവെന്നും മലയാളചരിത്രത്തിൽ പറഞ്ഞിരിക്കുന്നു. പിന്നീടു് കൊങ്ങരുടെ ഉപദ്രവം ഏറിയകാലത്തേയ്ക്കു് ഉണ്ടായിട്ടില്ലത്രേ. ഇപ്പോൾ പാലക്കാടു രാജ്യത്തിൽ തെമ്മലപ്പുറം, വടുവടം, വടമലപ്പുറം എന്നീ മൂന്നു നാടുകൾ ഉൾപ്പെടിരിക്കുന്നു. എന്നാൽ ഒരു കാലത്തു് വടമലപ്പുറം വേങ്ങനാടുനമ്പിയുടെ അധീനത്തിലാണിരുന്നതു്. ആ വംശത്തിൽപ്പെടവരാണു് ഇപ്പോഴത്തെ കൊല്ലംകോട്ടു രാജാക്കന്മാർ. വേങ്ങനാടിന്റെ തലസ്ഥാനമായിരുന്നു കൊല്ലംകോടു്.
6.20 കോലത്തിരി
ഈ രാജവംശം തിരുവിതാംകൂർ രാജകുടുംബംപോലെ ആദിചേരരാജാക്കന്മാരുടെ പരമ്പരയിൽ പെട്ടതാണു്. പെരുമാക്കന്മാരുടെ ശാസനങ്ങളിൽ കോലത്തിരി രാജാവിനെ സാക്ഷിയാക്കിയിട്ടില്ലാത്തതു് അക്കാലത്തു് കോലത്തുനാടു സ്വതന്ത്രമായിരുന്നതുകൊണ്ടായിരിക്കാം. ബ്രഹ്മാണ്ഡപുരാണത്തിൽ ഈ രാജ്യത്തെ കേരളത്തിൽ ഉൾപ്പെടുത്താതെ പ്രധാനപ്പെട നാലു ദാക്ഷിണാത്യരാജകുടുംബങ്ങളിൽ ഒന്നായി പറഞ്ഞിരിക്കുന്നതു നോക്കുക.
“പാണ്ഡ്യാശ്ച കേരളാശ്ചൈവ
ചോളാഃ കുല്യസ്തഥൈവ ച”
‘കൂവള’ശബ്ദത്തിന്റെ സങ്കുചിതരൂപമാണു് കോലം. തിരുവിതാംകൂർരാജകുടുംബത്തിനും കൂവളശബ്ദം ഉപയോഗിച്ചുവന്നിരിക്കുന്നുവെന്നുള്ള സംഗതിയും, വടക്കേ മലയാളത്തിൽ കോലത്തുനാടിനെ വടക്കൻകോലത്തിരി എന്നും, വേണാടിനെ തെക്കൻ കോലത്തിരി എന്നും വിളിക്കാറുണ്ടെന്നുള്ള വസ്തുതയും നോക്കുമ്പോൾ ഈ രണ്ടു രാജകുടുംബങ്ങൾക്കും തമ്മിലുള്ള വേഴ്ച കേവലം ദത്തുസംബന്ധംകൊണ്ടുണ്ടായതല്ലെന്നു കാണാം. കേരളത്തിലെ രാജാക്കന്മാരിൽ ഈ രണ്ടു കുടുംബങ്ങളോളം പുരാതനത്വം മറ്റൊരു രാജകുടുംബത്തിനും ഇല്ലെന്നു് മിസ്റ്റർ ശങ്കുണ്ണിമേനോൻ അഭിപ്രായപ്പെടിടുള്ളതു് ശരിയല്ലെന്നു പറവാൻ സാധിക്കയില്ല. വടക്കൻ കോലത്തിരി വംശത്തിലും ചിലർ തുലാഭാരം, ഹിരണ്യഗർഭം മുതലായ വൈദികക്രിയകൾ കഴിച്ചു് ചേരമാൻ പെരുമാൾസ്ഥാനം വഹിച്ചിരുന്നു. വടക്കേ മലയാളത്തിലേ ഏറ്റവും പ്രധാനപ്പെട രാജകുടുംബം കോലത്തിരിവംശമായിരുന്നെന്നു നിസ്സംശയം പറയാം. വടക്കൻ കൊല്ലംമുതൽ പെരുമ്പുഴവരെയുള്ള സ്ഥലം മുഴുവനും പണ്ടു് കോലത്തിരിക്കായിരുന്നു. അവരുടെ ആദ്യത്തെ തലസ്ഥാനം കരിപ്പത്തു് എന്ന സ്ഥലത്തായിരുന്നു. ക്രിസ്ത്വാബ്ദം ഒൻപതാംശതകത്തിൽ അവർ തലസ്ഥാനത്തെ ഏഴിമലയ്ക്കു മാറ്റുകയാൽ അവർക്കു് ഏഴിഭൂപന്മാർ എന്ന പേർ കൂടി സിദ്ധിച്ചു. [6]
കോലത്തിരി രാജാക്കന്മാരുടെ കാലത്തു് ഏകദേശം ഇരുനൂറ്റിഅമ്പതോളം തൗളവബ്രാഹ്മണർ, ആ നാടിൽകുടിയേറി. അവർ പിൻകുടുമ വെയ്ക്കയും മലയാളാചാരാങ്ങൾ സ്വീകരിക്കയും ചെയ്തു. അവരുടെ വംശക്കാരെയാണു് എമ്പ്രാന്മാർ എന്നു വിളിച്ചുവരുന്നതു്.
6.21 നീലേശ്വരം
ഇത് കോലത്തുനാടിന്റെ വടക്കേ ഖണ്ഡമാകുന്നു. കൊ. വ. 117-ാമാണ്ടിടയ്ക്കു് ഒരു കോലത്തിരി രാജാവു് തന്റെ പുത്രനെ അവിടത്തെ രാജാവായി വാഴിച്ചു. നീലേശ്വരംരാജാക്കന്മാർ തെക്കെളംകൂർ വംശക്കാരാണെന്നു പറയപ്പെടുന്നു. തെക്കളംകൂർ എവിടെ ആണോ ആവോ?
6.22 കോട്ടയം
ഈ രാജവംശത്തെപ്പറ്റി ഉദ്ദണ്ഡശാസ്ത്രികൾ.
“യേഷാം വംശേ സമജനി ഹരിശ്ചന്ദ്രനാമാ നരേന്ദ്രഃ
പ്രത്യാപത്തിഃ പതഗ്ര! യദുപജ്ഞശ്ച കൗമാരിലാനാം”
എന്നു പറഞ്ഞിരിക്കുന്നു. കോട്ടയം രാജവംശം തിരുവിതാംകൂറിന്റെ ദക്ഷിണഖണ്ഡത്തിൽ കൂടിപാർത്തവരും ഒടുവിൽ വേണാടു രാജവംശത്തിൽ ലയിച്ചവരും ആയ യദുവംശ രാജാക്കന്മാരുടെ ഒരു ശാഖയായിരിക്കാൻ ഇടയുണ്ടു്. കോട്ടയം പുരളീ [7]
എന്നീ പേരുകൾ ഈ ഊഹത്തെ ബലപ്പെടുത്തുന്നു. പെരിപ്ലസ്സ് എന്ന ഗ്രന്ഥത്തിന്റെ കർത്താവും ടോളമിയും ദക്ഷിണേന്ത്യയുടെ പടിഞ്ഞാറെക്കരയിൽ പറേലിയ എന്നൊരു രാജ്യമുണ്ടെന്നും, അതു കോളംബപുരംമുതല്ക്കു് കന്യാകുമാരിക്കും അപ്പുറം കോൾക്ക എന്ന പാണ്ടിക്കരവരെ വ്യാപിച്ചു കിടക്കുന്നുവെന്നും രേഖപ്പെടുത്തീടുണ്ടു്. ഈ പറേലിയയുടെ തലസ്ഥാനം കൊടിയാറാ ആണെന്നും അവർ പറഞ്ഞിരിക്കുന്നു. പ്രസ്തുത നഗരം കോടാറായിരിക്കണമെന്നുള്ള കാൽഡ്വൽ സായ്പിന്റെ അഭിപ്രായം ശരിയായിരിക്കാനേ തരമുള്ളു. ഈ ലക്ഷ്യങ്ങളാൽ കോട്ടയം രാജാക്കന്മാരുടെ പൂർവ്വകുടുംബം തിരുവിതാംകൂറിലായിരുന്നെന്നു പറയാവുന്നതാണു്. കോട്ടയം കേരളവർമ്മരാജാ കുറെക്കാലം തിരുവിതാംകൂർ ഭരിക്കയും ചെയ്തിടുണ്ടല്ലോ.
6.23 കടത്തനാടു്
സാമൂതിരി പോർളാതിരിനാടു പിടിച്ചടക്കിയപ്പോൾ ആ രാജകുടുംബത്തിലെ ചില അംഗങ്ങൾ കോലത്തിരിയെ അഭയം പ്രാപിച്ചു. കോലത്തിരിയാകടെ അവരെ ബഹുമാനപൂർവ്വം സ്വീകരിച്ചു് അഭയം നല്കി. അങ്ങിനെ അവിടെ വന്നു ചേർന്നവരുടെ കൂട്ടത്തിൽ ഒരു രാജകന്യകയും ഉൾപ്പെടിരുന്നു. ആ കന്യകയെ കോലത്തിരി വടക്കെളംകൂർരാജാവു് വിവാഹം കഴിക്കയും അവരിൽനിന്നുണ്ടായ സന്താനങ്ങൾക്കായി കോലത്തുനാടിന്റെ തെക്കെ അംശമായ കടത്തനാടു ദാനം ചെയ്കയും ചെയ്തു. ഈ വിധത്തിലാണു് കടത്തനാട്ടു പോർളാതരിവംശത്തിന്റെ ഉത്ഭവം.
6.24 അറയ്ക്കൽ രാജവംശം
ഈ രാജവംശത്തിന്റെ ഉത്ഭവം ക്രിസ്ത്വാബ്ദം പന്ത്രണ്ടാം ശതകത്തിലായിരുന്നു. അരയൻകുളങ്ങര നായർ എന്ന ഒരു വിശ്വസ്തമന്ത്രി കോലത്തിരി രാജാവിനുണ്ടായിരുന്നു. അദ്ദേഹം മഹമ്മതുമതം സ്വീകരിച്ചു. എന്നിടും രാജാവു് അദ്ദേഹത്തിനെ മന്ത്രിസ്ഥാനത്തുനിന്നു നീക്കിയില്ലെന്നു മാത്രമല്ല, വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ കുടുംബത്തിൽനിന്നുതന്നെ മന്ത്രിമാരെ നിയമിച്ചുവരികയും ചെയ്തു. അഞ്ചാമത്തെ തലമുറക്കാരനായ ആലിമൂസ കോലത്തിരിയുടെ ആവശ്യമനുസരിച്ചു് ലക്ഷദ്വീപും മാലദ്വീപും പിടിച്ചുകൊടുത്തുകൊണ്ടു്, അദ്ദേഹത്തിനായി രാജാവു് കണ്ണൂർതുറയും ഏതാനും ദേശങ്ങളും വിടുകൊടുത്തു. ഇങ്ങനെയാണു് അറയ്ക്കൽ ആലിരാജകുടുംബത്തിന്റെ ഉത്ഭവം.
വേറെയും ചില രാജകുടുംബങ്ങൾ ഉണ്ടായിരുന്നു. ഗ്രന്ഥവിസ്തരഭയത്താൽ, അവയെപ്പറ്റി യാതൊന്നും പ്രസ്താവിക്കുന്നില്ല.
കോലത്തിരി രാജാക്കന്മാർ പെരുമാക്കന്മാരുടെ കാലത്തും സ്വതന്ത്രന്മാരായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചല്ലോ. മറ്റു രാജാക്കന്മാരും പെരുമാൾവാഴ്ച അവസാനിച്ചതിനോടു കൂടി സ്വാതന്ത്ര്യം പ്രാപിച്ചു. എന്നാൽ പോർട്ടുഗീസുകാരുടെ ആഗമനംവരേയുള്ള കേരളചരിത്രം മിക്കവാറും അജ്ഞാതമായിരിക്കുന്നേ ഉള്ളു. പുരാതന വസ്തുസംരക്ഷകഡിപ്പാർടുമെന്റുകാരുടെ പരിശ്രമഫലമായി നമുക്കു് ഈയിടെ വിശ്വാസയോഗ്യമായ പല രേഖകൾ കിടീടുണ്ടെങ്കിലും സമ്പൂർണ്ണമായ ഒരു കേരളചരിത്രം ഇനിയും എഴുതേണ്ടതായിത്തന്നെ ഇരിക്കുന്നു. ചരിത്രം എന്ന നാമധേയത്തിൽ ഇപ്പോൾ പ്രചരിച്ചിടുള്ള ഗ്രന്ഥങ്ങൾ മിക്കവയും പ്രമാദജടിലങ്ങളും അസത്യപ്രസ്താവങ്ങൾകൊണ്ടു നിർഭരങ്ങളുമാകുന്നു. ഈ വിഷയത്തിൽ ശ്രീമാൻ ശങ്കുണ്ണിമേനോനും അദ്ദേഹത്തിന്റെ പുത്രനായ മി: കെ. പി. പത്മനാഭമേനോനും ചെയ്തിടുള്ള പ്രയത്നങ്ങൾ അത്യന്തം സ്തുത്യർഹങ്ങളാണെങ്കിലും, അവരെ പിന്തുടരുന്നതിനു് ആരും ഇല്ലാതെ പോയതു് പരിതാപകരമായിരിക്കുന്നു.
ക്രിസ്ത്വബ്ദം ഒൻപതാം ശതകം അവസാനിച്ചപ്പോൾ, ചോളരാജാക്കന്മാർ പ്രബലന്മാരായിത്തുടങ്ങുകയും അവർ കൂടക്കൂടെ കേരളത്തെ ആക്രമിക്കയും ചെയ്തിടുണ്ടു്. ക്രി. പി. 985-ൽ രാജരാജദേവചോളനും ക്രി. പി. 1070-നും 1118-നും മദ്ധ്യേ ഒന്നാമത്തെ കുലോത്തുംഗചോളനുംരാജാവു് 1118-നും 1127-നും ഇടയ്ക്കു് വിക്രമചോളനും കേരളത്തെ കീഴടക്കിയതായി കാണുന്നു. ഇവരിൽ വിക്രമചോളൻ തോല്പിച്ച എടു രാജാക്കന്മാരുടെ കൂടത്തിൽ വേണാട്ടുരാജാവും ഉൾപ്പെടിരുന്നത്രേ. കേരളരാജാക്കന്മാർ തമ്മിലുണ്ടായ ശണ്ഠകളും കേരളത്തിന്റെ ശക്തിയെ ഏറെക്കുറെ ക്ഷീണിപ്പിച്ചു. ഈ ക്ഷീണം മലയാളബ്രാഹ്മണരുടേയും ഇടപ്രഭുക്കന്മാരുടേയും ശക്തിയെ വർദ്ധിപ്പിക്കുന്നതിനു സഹായ്യകമായും തീർന്നു. താവഴികൾ തമ്മിലും മത്സരങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. തിരുവിതാംകൂറിൽ ആ വഴക്കു് യോഗക്കാരുടേയും എടുവീട്ടിൽപിള്ളമാരുടേയും ശക്തി വർദ്ധിപ്പിച്ചതുപോലെ കൊച്ചിയിലെ മത്സരം സാമൂതിരിപ്പാടിന്റെ ആക്രമണത്തിനു പലപ്പോഴും ഇടയാക്കി.
സാമൂതിരി, കോലത്തുനാടു് ഒഴിച്ചുള്ള രാജാക്കന്മാരെ ഓരോന്നായി തോല്പിച്ചു. തന്റെ രാജ്യത്തിന്റെ അതിർത്തികളെ വർദ്ധിപ്പിച്ചുകൊണ്ടേയിരുന്നു. കൊ. വ. ഇരുന്നൂറാമാണ്ടിനു മുമ്പേ തന്നെ സാമൂതിരി ഏറനാടിനോടുകൂടി പൊലനാടു്, നെടുങ്ങനാടു് ഈ രണ്ടു ദേശങ്ങളേയും ചേർത്തു. ഇരുന്നൂറാമാണ്ടു മുതല്ക്കു് രണ്ടു വർഷശതകാലത്തോളം സാമൂതിരിമാർ വള്ളുവനാടുമായി നിരന്തരം യുദ്ധത്തിൽ ഏർപ്പെടിരുന്നു. തൽഫലമായി ആ ദേശത്തിന്റെ ചില അംശങ്ങൾ സാമൂതിരിക്ക് അടങ്ങുകയുംചെയ്തു. കുറുമ്പ്രനാടും വാളനാടും സാമൂതിരിയുടെ മേൽക്കോയ്മ സ്വീകരിക്കേണ്ടതായി വന്നു. വടക്കേ മലയാളത്തിൽ കോലത്തിരിയും തെക്കേ മലയാളത്തിൽ വള്ളുവനാടു്, പാലക്കാടു്, വേങ്ങനാടു് എന്നീ നാടുകളും മാത്രമേ കോഴിക്കോടിന്റെ മേൽക്കോയ്മ സ്വീകരിക്കാതെ ഇരുന്നുള്ളു.
കോലത്തിരിയുടെ ശക്തിയും ഉത്തരോത്തരം വർദ്ധിച്ചുകൊണ്ടേ ഇരുന്നു. കൊല്ലവർഷം നാലാം ശതകത്തിന്റെ അവസാനത്തോടുകൂടി കോലസ്വരൂപം അത്യുന്നതാവസ്ഥയെ പ്രാപിച്ചു. എന്നാൽ ഇതിനിടയ്ക്ക് അവിടത്തെ കോലത്തിരി, തെക്കേ ഇളംകൂർ, വടക്കേ ഇളംകൂർ, നാലാംകൂർ, അഞ്ചാംകൂർ എന്നിങ്ങനെ വയഃക്രമം അനുസരിച്ചു ചെയ്ത സ്ഥാനവിഭാഗം പില്ക്കാലത്തു് പല ശണ്ഠകൾക്കു് ഇടവരുത്തുകയും ഒടുവിൽ രാജവംശത്തിന്റെ അധഃപതനത്തിനു കാരണമാകയും ചെയ്തു.
6.25 രാജ്യഭരണക്രമം
രാജാവു്, സ്വരൂപികൾ, ലോകർ ഇവ മൂന്നും ആയിരുന്നു രാജ്യഭരണയന്ത്രത്തിന്റെ പ്രധാനാംഗങ്ങൾ. സ്വരൂപികളുടെ കൂടത്തിൽ സാമന്തന്മാരും, ഇടപ്രഭുക്കന്മാരും, മാടമ്പികളും ഉൾപ്പെടിരുന്നു. മേൽക്കോയ്മയ്ക്കു് ശത്രുബാധ നേരിടുന്ന അവസരങ്ങളിൽ, അവരെ ആളുകൊണ്ടും ധനം കൊണ്ടും രക്ഷിക്കേണ്ട ചുമതല സ്വരൂപികളായ ദേശവാഴികൾക്കുണ്ടായിരുന്നു. എന്നാൽ ആ ദേശവാഴികളുടെ കീഴിലുള്ള നാടുകളെ ഭരിക്കുന്ന വിഷയത്തിൽ, മേൽക്കോയ്മയ്ക്കു കൈകടത്താൻ അവകാശമുണ്ടായിരുന്നില്ല.
ലോകരിൽ പ്രധാനികൾ നായന്മാരായിരുന്നു. [8] രാജാക്കന്മാർ മാലോകരുടെ അഭിപ്രായംകൂടി മുൻകൂടി അറിഞ്ഞേ രാജ്യത്തിനു പൊതുവേ സംബന്ധിക്കുന്ന കാര്യങ്ങളിൽ പ്രവേശിക്കാറുണ്ടായിരുന്നുള്ളു. കൊല്ലവർഷം 410-ാമാണ്ടു മേടമാസം 28-ാനു തിരുവിതാംകൂർ രാജാവായിരുന്ന ശ്രീവീര ഇരവികേരളവർമ്മൻ തിരുവടി കൃഷിപ്പിഴ വരുന്ന കാലത്തു് നികുതി പിരിച്ചെടുക്കേണ്ടവിധത്തെപ്പറ്റി ചില തീരുമാനങ്ങൾ ചെയ്തതു് സ്വരൂപികളേയും കോതനല്ലൂർ സഭാവാസികളേയും ഗ്രാമക്കാരേയും വരുത്തി ആലോചിച്ചതിന്റെ ശേഷമായിരുന്നുവെന്നു് അന്നുണ്ടായ തിരുവെഴുത്തുവിളംബരത്തിൽ കാണുന്നു. മധുര നായ്ക്കന്മാരുടെ ആക്രമണകാലത്തു് പുതിയ ചില കരങ്ങൾ ഏർപ്പെടുത്തുന്നതിനു് മഹാരാജാവു് നിർബന്ധിതനായി. എടുവീട്ടിൽ പിള്ളമാരും യോഗത്തിൽ പോറ്റിമാരും നികുതി പിരിക്കുന്നു എന്ന വ്യാജേന ജനങ്ങളെ അത്യന്തം പീഡിപ്പിക്കയാൽ 878 അല്പശി 1-ാനു വടശ്ശേരിയിലെ നാടാർ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കിയത്രേ. മാർകഴിമാസം അശ്രാമത്തുവച്ചും ഒരു യോഗം നടന്നു. രാജസ്ഥാനത്തെപ്പറ്റി തങ്ങൾക്കുള്ള ഭക്തിയെ പ്രദർശിപ്പിക്കുന്നതോടുകൂടി കീഴ്‌നടപ്പനുസരിച്ചു് അഞ്ജലിമേൽവാരം മാത്രം കൊടുക്കുമെന്നും പതിവില്ലാത്ത കോടപ്പണം കൊടുക്കുന്നതല്ലെന്നും തങ്ങളുടെ പൂർവ്വികന്മാർ അനുഭവിച്ചു വന്ന അവകാശങ്ങളേയും നടത്തിവന്ന അധികാരങ്ങളേയും സംരക്ഷിക്കേണ്ടതാണെന്നും, അങ്ങനെ ചെയ്യുന്നതിനാൽ കോയ്മയിലെ ഉദ്യോഗം കൊണ്ടു കാലയാപനം ചെയ്യുന്നവർക്കു വല്ല നഷ്ടവും നേരിടുന്ന പക്ഷം ആ നഷ്ടത്തേ കൂടസ്വത്തിൽനിന്നും പരിഹരിക്കേണ്ടതാണെന്നും ആ യോഗത്തിൽ തീർച്ചയാക്കി. [9]
ഭടജനങ്ങളിൽ അധികഭാഗവും നായന്മാരായിരുന്നു. ശത്രുബാധ ഉണ്ടാവുന്ന അവസരങ്ങളിൽ സൈന്യശേഖരം സുകരമാക്കുന്നതിലേക്കു്, രാജ്യത്തെ നാടുകളായും, നാടുകളെ പകുതികളായും, പകുതികളെ കരകളായും വിഭജിച്ചിട്ടു് കരതോറും കരനാഥന്മാരേയും, പകുതി (ദേശം) തോറും ദേശവാഴികളോടും, നാടുതോറും നാടുവാഴികളെന്ന പേരോടുകൂടി ഇടപ്രഭുക്കന്മാരെയും നിശ്ചയിച്ചിരുന്നു. രാജാവു് ആവശ്യപ്പെടുന്ന അവസരത്തിൽ ദേശവാഴികൾ നായന്മാരോടുകൂടി യുദ്ധസന്നദ്ധരായി പുറപ്പെടണമെന്നായിരുന്നു വ്യവസ്ഥ. അങ്ങിനെ യുദ്ധം ചെയ്യുന്ന കാലത്തു് രാജാവു് ഭടന്മാരുടെ ചെലവുകൾ നടത്തി വന്നു. അല്ലാതെ അവർക്കു മാസപ്പടി കൊടുക്കുക പതിവില്ലായിരുന്നു. ഓരോ ദേശവഴിക്കും ‘ചാർന്ന’വരായി നൂറുവരെ നായന്മാരുണ്ടായിരിക്കും. എന്നാൽ നാടുവാഴിക്കു് മൂവായിരത്തോളം നായന്മാർ കാണുമായിരുന്നു. കയ്മൾ, കർത്താ ഇത്യാദിയായിരുന്നു നാടുവാഴികളുടേയും ദേശവാഴികളുടേയും സ്ഥാനങ്ങൾ.
കേരളമാഹാത്മ്യകർത്താവു് വർഗ്ഗീയസ്പർദ്ധ, കുറുമ്പു്, കൃതഘ്നത ഇത്യാദി ദുർഗ്ഗുണങ്ങളുടെ വാസഭൂമിയായിരുന്നിടും ഇത്തരം സ്ഥാനികളെ അപമാനിക്കാൻ ഒരുമ്പെടാതിരുന്നതു്, അവരുടെ കൈയൂക്കിനെ ഭയപ്പെടിടായിരിക്കുമോ എന്തോ? എഴുപത്തിഏഴുവരേയുള്ള അദ്ധ്യായങ്ങൾ വായിച്ചാൽ കേരളമാഹാത്മ്യകർത്താവു് നായന്മാരെ ശൂദ്രരായി ഗണിച്ചട്ടില്ലായിരുന്നുവെന്നുപോലും ഊഹിക്കാം. ആയുധാഭ്യാസശാലകല്പനാദ്ധ്യായത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“അഷ്ടാദശവിധം പ്രോക്തമായുധാഭ്യാസശാസ്ത്രകം പതിനെട്ടു് അടവുകൾ
ദീർഘഞ്ച കടകഞ്ചൈവ ചടുലം മണ്ഡലം തഥാ
വൃത്തചക്രം സുകങ്കാളം വിജയം വിശ്വമോഹനം
തിര്യങ മണ്ഡലമന്യോന്യം ഗദയാ ഖേടഗഹ്വരം
ശത്രുഞ്ജയഞ്ച സൌഭദ്രം പടലഞ്ച പുരഞ്ജയം
കായവൃദ്ധിശ്ശിലാഖണ്ഡം ഗദാശാസ്ത്രമനുത്തമം.”
ഇങ്ങനെ പതിനെട്ടു് അടവുകളെ വിവരിച്ചിട്ടു് ആയുധം അഭ്യസിക്കുന്നതിനു് ശസ്ത്രാഭ്യാസശാലയിൽ ഒരു ‘നായകനെ’ നിയമിച്ചതായി പറയുന്നു.
“നിത്യാഭ്യാസായ തത്രാഥ
ഗവാക്ഷനാമനായകം
ഭാർഗ്ഗവഃ കല്പയിത്വാഥ
വേഷ്ടനഞ്ച ഗദാം ദദൗ”
പരശുരാമൻ പിന്നീടു് അവിടെനിന്നു് നായന്മാരോടു കൂടി ലക്ഷ്മീപുരത്തു ചെന്നു് അവിടെ ഒരു കളരി പണിയിച്ചു് അവിടെയും ഒരു നായകനെ ഗുരുവായി കല്പിച്ചിടു് അദ്ദേഹം നേരേ അംബികാപുരത്തേയ്ക്കു പുറപ്പെട്ടു. അവിടെ ആയുധഗുരുവായി നിശ്ചയിച്ചതു് ‘ക്രപനായക’നെ ആയിരുന്നു. അനന്തരം തിരുനാവായിൽ എത്തിയിട്ടു്, ഛത്രാലയനായകനെ നിയമിച്ചു.
നായകാനാം ഗുരുർഭൂത്വാ
തിഷ്ഠത്വം ഛത്രനായക
ഗദാഞ്ച വേഷ്ടനം ദത്വാ
ബാലപൂര്യാം യയൗ പ്രഭുഃ.
ബാലപുരി എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് കൊച്ചിയേയാണു്. അവിടെ പാലിയാലയസംസ്ഥനായ നായകന്നായിരുന്നു ആ മാന്യപദവി സിദ്ധിച്ചതു്. പാലിയാലയ നായകൻ പാലിയത്തുമേനോൻ ആണെന്നു് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അവിടെനിന്നു് ഭാർഗ്ഗവരാമൻ ശ്രീവർദ്ധനപുരത്തു വന്നു് ‘അർക്കാലയനായക’നെ ‘ത്രിശതാർദ്ധസഹസ്രാണാം നായക’ (350,000നായ)ന്മാരുടേയും ഭൂപതിയുടേയും ഗുരുവായി കല്പിച്ചുവത്രേ. ഇങ്ങനെ അദ്ദേഹം ദേശംതോറും നടന്നു് കളരികളെ സ്ഥാപിച്ച് ആയുധഗുരുക്കന്മാരായി നായന്മാരെ നിയമിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ മൂന്നു് അദ്ധ്യായങ്ങളിൽ ഒരിടത്തും നായന്മാർ ശൂദ്രരാണെന്നു പറഞ്ഞിട്ടേ ഇല്ല. ആയുധഗുരുക്കന്മാർക്കു് പണിക്കർ, കുറുപ്പു് എന്നീ സ്ഥാനങ്ങളാണു് ഉണ്ടായിരുന്നതു്. ഒരു നായർകുടി ജനിച്ചാലുടനെ, വെടി വെയ്ക്കുക പതിവായിരുന്നെന്നും, അങ്ങനെ ചെയ്തുവന്നതു്, അവർക്കു മേലിൽ ഭയം എന്നൊരു ചേതോവികാരം ഉണ്ടാകാതിരിക്കാൻ വേണ്ടി ആയിരുന്നെന്നും തച്ചോളിപ്പാട്ടുകളിൽ പ്രസ്താവിച്ചിടുണ്ടു്. ഇപ്പോഴും മടലടിച്ച ശബ്ദം ഉണ്ടാക്കാറുണ്ടെങ്കിലും അതിന്റെ അർത്ഥം മനസ്സിലാക്കീട്ടുള്ളവർ വളരെ ചുരുക്കമാകുന്നു ഓരോ കുടിയേയും മൂന്നു വയസ്സിൽ മുടി കളഞ്ഞ്, അഞ്ചു വയസ്സിൽ എഴുത്തിനിരുത്തണമെന്നായിരുന്നു പഴയ കാലത്തേ വ്യവസ്ഥ. മൂന്നു കൊല്ലംവരെ എഴുത്തു പഠിച്ചതിനുശേഷമേ ആയുധവിദ്യ അഭ്യസിച്ചു തുടങ്ങൂ. ശരീരത്തിനെ എണ്ണ തേച്ച് ഉഴിഞ്ഞ് നല്ലപോലെ വശപ്പെടുത്തിയതിനുശേഷം ഓടം, ചാടം, മറിച്ചിൽ മുതലായ അഭ്യാസങ്ങളും വിവിധങ്ങളായ ആയുധങ്ങളെക്കൊണ്ടുള്ള പ്രയോഗങ്ങളും ആശാന്മാർ അവരെ പഠിപ്പിച്ചുവന്നു. ‘പടിച്ചാലേ പണിക്കാരാവു’ എന്നൊരു പഴഞ്ചൊല്ലു കേരളത്തിലുണ്ടല്ലോ. പതിനെട്ടു് അടവുകളും പഠിക്കാത്തവൻ പണിക്കർസ്ഥാനത്തിനു് അർഹനായിരുന്നില്ല.
ഇക്കാലത്തു് ‘നായർ’ എന്ന പേരു് എല്ലാവരും ഉപയോഗിക്കാറുണ്ടെങ്കിലും, പുരാതനകാലത്തു് അങ്ങനെ പതിവില്ലായിരുന്നെന്നു് തച്ചോളിപ്പാട്ടുകൾ സാക്ഷ്യം വഹിക്കുന്നതിനു പുറമേ, വിദേശിയരും രേഖപ്പെടുത്തീടുണ്ടു്.
ആയുധവിദ്യ സിദ്ധിച്ചിടുള്ളവർക്കു് നായർ എന്ന സ്ഥാനപ്പേരു വിശേഷാൽ നൽകിവന്നുവെന്നു് പർച്ചാസും പറഞ്ഞിട്ടുണ്ടു്. ഈ സ്ഥാനത്തിനു് അർഹതയുള്ളവനെ വാൾ ധരിപ്പിച്ചിട്ടു് രാജാവു് അയാളുടെ ശിരസ്സിൽ കൈവച്ചു് മന്ത്രോച്ചാരണപുരസ്സരം ‘ബ്രാഹ്മണരേയും പശുക്കളേയും രക്ഷിക്കുക’ എന്നു കല്പിക്കുന്നു. ഇങ്ങനെ ആയിരുന്നുവത്രേ പണ്ടു് നായർപദത്തിൽ ആളുകളെ അവരോധിച്ചുവന്നതു്. യൂറോപ്പിൽ നൈറ്റ് സ്ഥാനം നൾകി വന്നതുപോലെ ആയിരുന്നു കേരളത്തിൽ നായർസ്ഥാനം കല്പിച്ചുവന്നതും. [10]
കേരളോല്പത്തി എഴുതിയ വിദ്വാനാണു് നായന്മാരെ പൊതുവെ ശൂദ്രവർഗ്ഗത്തിൽപ്പെടുത്തിയതു്. (1) കിരിയത്തു നായർ. (2) ഇല്ലത്തുനായർ. (3) സ്വരൂപത്തിൽ നായർ. (4) മേനോക്കി. (5) പട്ടോല മേനോൻ. (6) മാരാരു്. (7) പാദമംഗലം. (8) പള്ളിച്ചാൻ. (9) ചെമ്പുകൊടി നായർ. (10) ഓടത്തു നായർ. (11) എടച്ചേരി നായർ. (12) വടക്കാട്ടു നായർ (13) ആത്തൂർ നായർ. (14) അസ്തിക്കുറിച്ചി നായർ. ഇങ്ങനെ പതിന്നാലു വർഗ്ഗക്കാരായ നായന്മാരെ ആയുധാഭ്യാസം ചെയ്തു യുദ്ധത്തിനു പോവാൻ അനുവദിച്ചിരുന്നതായി കേരളോല്പത്തിയിൽ പ്രസ്താവിച്ചു കാണുന്നു. ആകെ പതിനെട്ടു ജാതിക്കാർ ഉണ്ടായിരുന്നതിൽ ബാക്കി നാലു ജാതിക്കാർക്കു് താളി പിഴിഞ്ഞു കുളിപ്പിക്ക, തണ്ടെടുക്ക, ചുമടു കെടുക, എള്ളിടുക, പൂഞ്ചേല മുക്കുക മുതലായ കൂലിച്ചേവുകങ്ങളാണത്രേ കല്പിച്ചിരുന്നതു്. ഇപ്രകാരം നായന്മാർ പിൽക്കാലത്തു് ‘ശൂദ്രരായി’ എണ്ണപ്പെട്ടു തുടങ്ങിയെങ്കിലും കേരളക്ഷിതിരത്നമാല എന്ന ഗ്രന്ഥത്തിന്റെ കർത്താവു് ഇപ്രകാരം വിധിച്ചിരിക്കുന്നു. [11]
“കേവിച്ഛസ്ത്രഭൃതാം വര്യാസ്സർവശാസ്ത്രഭൃതാം വരാഃ;
തേഷാം വൈ ശസ്ത്രശാലാസു വർത്തന്തേഖിലദേവതാഃ”
“വിപ്രൈരപി ച തേ മാന്യാഃ പാണിപാദഭവാ അപി;
ഉത്ഥാനമാചരേത്തേഭ്യസ്സാർവഭൗമോപ്യസംശയഃ.
ശസ്ത്രിണാം ഗുരവസ്തേസ്വുഃപ്രാണശ്ശസ്ത്രേ ഫി ഭൂഭുജാം.”
ഇങ്ങനെ ചില വിധികൾ കാണുന്നതിനാൽ ക്ഷാത്രതേജസ്വികളായ നായന്മാരെ ബ്രാഹ്മണർ പൂജിച്ചുവന്നുവെന്നു് ഊഹിക്കാം. ജാതിവ്യത്യാസം ഉറച്ചശേഷവും, ആയുധം എടുക്കാനായി തലയിൽ കെടിക്കഴിഞ്ഞാൽ തിരികെ അതു് അഴിക്കുന്നതുവരെ മറ്റു ജാതിക്കാരെ തൊട്ടാൽ അശുദ്ധിയില്ലെന്നു് ഒരു നിയമവുമുണ്ടായിരുന്നു.
ഭടന്മാർ യുദ്ധത്തിനു പുറപ്പെടുമ്പോൾ ഉടുത്തുകെടുന്നതല്ലാതെ വിശേഷവസ്ത്രങ്ങളൊന്നും ധരിക്കാറുണ്ടായിരുന്നില്ല. അമ്പലപ്പുഴ വേലകളിക്കാരുടെ ഉടുത്തുകെട്ടു് കണ്ടിട്ടുള്ളവർക്കു് അതിന്റെ രീതി ഏതാണ്ടു് ഊഹിച്ചറിയാം. തച്ചോളി കുഞ്ഞിച്ചന്തു അങ്കം പൊരുതുന്നതിനു പുറപ്പെടുന്നതു് എങ്ങനെ എന്നു നോക്കുക.
“……………ചന്തു
നിലയറവാതിൽ തുറക്കുന്നുണ്ടു്
മെയ്യാഭരണപ്പെടി വലിച്ചുവച്ചു
ചമയങ്ങളൊക്കെയെടുത്തു ചന്തു
അങ്കപട്ടാട എടുക്കുന്നുണ്ടു്
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്”
നാല്പത്തിരുമുഴം പുള്ളിക്കച്ച
കുഴലീന്നു കച്ച വലിച്ചെടുത്തു
പന്തുകണക്കിൽ ചുരുട്ടികച്ച
ആകാശം ചൂണ്ടി എറിഞ്ഞു കച്ച
കച്ചേടെ വാലും പിടിച്ചു ചന്തു
അയ്യാളെകരം വരുന്ന മുമ്പിൽ
പകിരി തിരിഞ്ഞങ്ങു കെടുന്നുണ്ടേ
വടക്കൻ ഞെറിവെച്ചു ഞായംവെച്ചും
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചും
ആനമുഖംവെച്ചും കെട്ടുന്നുണ്ടു്
കുതിരമുഖംവെച്ചും കെട്ടുന്നുണ്ടു്
ചന്തംപെരുമയിൽ കെട്ടുന്നുണ്ടു്
അങ്കപുലിവാലുഴിഞ്ഞു കെട്ടി
കച്ചചമയങ്ങൾ ചമഞ്ഞൊരുങ്ങി
ഏലസ്സരഞ്ഞാൺ അരമുറുക്കി
നാടു് വാഴികൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു
… … …
ചന്ദനപ്പരിശ പൊടിതുടച്ചു
ഉറുമിപ്പരിശ തൊഴുതെടുത്തു
വേഗത്തിൽ തന്നെയും പുറപ്പാടായി”
യൂറോപ്യൻ യുദ്ധസമ്പ്രദായം നടപ്പിൽ വരുന്നതിനു മുമ്പു് നായന്മാർ യുദ്ധം ചെയ്യാറുണ്ടായിരുന്നതെങ്ങനെ എന്നു് അറിയുന്നതിനു് വർത്തിമയുടെ ഒരു വിവരണം ഇവിടെ ഉദ്ധരിക്കാം. [12] സാധാരണയായി അവർ ദിവസംപ്രതി വാൾ, പരിച, കുന്തം ഇവയെ പയറ്റി ശീലിക്കുന്നു. കോഴിക്കോട്ടുരാജാവു് യുദ്ധത്തിനു പുറപ്പെടുമ്പോൾ അദ്ദേഹത്തിന്റെ കീഴിൽ ലക്ഷത്തിൽ കുറയാതെ കാലാൾ ഉണ്ടായിരിക്കും. കുതിരകളെ ഉപയോഗിക്കാറില്ല. എന്നാൽ രാജാക്കന്മാർ ആനപ്പുറത്തു കയറിപ്പോകുന്നു. എല്ലാവരും കടുംചുവപ്പുനിറത്തിലുള്ള പട്ടു തലയിൽ കെട്ടിയിരിക്കും. അവരുടെ ആയുധങ്ങൾ വാളു്, പരിച, കുന്തം, വില്ലു് ഇതുകളാകുന്നു. കൊടിയുടെ സ്ഥാനത്തു് രാജാവു് ഒരു കുട പിടിക്കുന്നു.
“പടനിലത്തു് എത്തി ഇരുഭാഗക്കാരും തമ്മിൽ രണ്ടമ്പു് എയ്ത്തിന്റെ ദൂരത്തിലാകുമ്പോൾ രാജാവു് ഒരു ബ്രാഹ്മണനെ വിളിച്ചു് ഇപ്രകാരം പറയുന്നു. ‘ശത്രുവിന്റെ കൈനിലയിൽ പോയി ശത്രുരാജാവോടു് അദ്ദേഹത്തിന്റെ ആളുകളായ നൂറു നായന്മാരെ അയയ്ക്കാൻ പറയൂ. ഞാൻ എന്റെ ആളുകളായ നൂറു നായന്മാരോടു കൂടി വരാം.” ഇങ്ങനെ ഓരോ ഭാഗത്തെ നൂറു നൂറു ആളുകൾ വീതം പടനിലത്തിന്റെ നടുവിൽവന്നു് യുദ്ധം ആരംഭിക്കുന്നു. മൂന്നു ദിവസംവരെ ഇങ്ങനെ നിന്നു പൊരുതിയാലും അവർ ഒരിക്കൽ തലയ്ക്കു നേരെ രണ്ടും കാലിന്മേൽ ഒന്നും വീതം അടിക്കയോ ഇടിക്കയോ കുത്തുകയോ ചെയ്യുന്നതല്ലാതെ ഒന്നും പ്രവർത്തിക്കയില്ല. ഓരോ ഭാഗത്തും നാലോ ആറോ ആൾ മരിച്ചാൽ ഉടനെ പൊരുതി നിൽക്കുന്നവരുടെ ഇടയിൽ ബ്രാഹ്മണർ വന്നു് അവരെ വേർപെടുത്തി അവരുടെ കൈനിലയിൽ അയയ്ക്കും. എന്നിടു് ഈ ബ്രാഹ്മണർ ഇരുഭാഗത്തെയും സൈന്യത്തിൽ പോയി, ഇനിയും യുദ്ധം വേണോ എന്നു ചോദിക്കും. വേണ്ട എന്നു രാജാക്കന്മാർ മറുപടിയും പറയും. ഇങ്ങനെ ഓരോ ഭാഗത്തുനിന്നു് നൂറു നൂറു നായന്മാർ വീതം വന്നു യുദ്ധം ചെയ്യുന്നു.
“അവർ പടവെടിയതു് ഇപ്രകാരമാണു്. രണ്ടു മൂവായിരം നായന്മാർ വാദ്യഘോഷത്തോടും വെടിക്കെട്ടുകളോടും ഓരോ മുക്കിലായി പാഞ്ഞു നേരിട്ടു് ഓടിവന്നു. അവർ പാച്ചിലിന്റെ ഊക്കുകൊണ്ടു് പതിനായിരം ആളുകളെക്കൂടി ഭയപ്പെടുത്തിക്കളയും.” വേറെയും പല പാശ്ചാത്യന്മാർ നായർഭടന്മാരുടെ ധൈര്യപരാക്രമങ്ങളേയും സത്യനിഷ്ഠയേയും മറ്റും പറ്റി രേഖപ്പെടുത്തീടുണ്ടു്.
രാത്രികാലത്തോ ഒളിവിൽ പതുങ്ങിയിരുന്നോ അവർ ഒരു കാലത്തും യുദ്ധം ചെയ്യാറുണ്ടായിരുന്നില്ല. “സൂര്യൻ ഉദിച്ചു പൊങ്ങിയതിന്റെ ശേഷം പകൽ സമയത്തു മാത്രമേ അവർ പട വെട്ടുകയുള്ളു. ഇരുഭാഗക്കാരുടേയും കൈനിലകൾ അടുത്തിരിക്കും. രാത്രി മുഴുവനും രണ്ടു ഭാഗക്കാരും അല്ലൽ കൂടാതെ സുഖമായി ഉറങ്ങുന്നു. നേരം പുലർന്നു് സൂര്യോദയമായാൽ രണ്ടു കൂടരും കുളത്തിങ്കൽ കൂടി, കുളി മുതലായ [13]
നിത്യവൃത്തികളും സാപ്പാടും കഴിച്ചു്, ചട കുപ്പായം മുതലായതു ധരിച്ചു്, മുറുക്കി വെടിയും നേരമ്പോക്കും പറഞ്ഞുകൊണ്ടിരിക്കും. പടഹദ്ധ്വനി കേട ഉടനെ അവരവരുടെ കൈനിലയിലേക്കു പോന്നു് അണി നിരക്കുന്നു. ആദ്യമായി പടഹമടിക്കുന്നതു മിടുക്കായി വിചാരിച്ചുവന്നുവെങ്കിലും മറുഭാഗത്തെ പടഹദ്ധ്വനി കേൾക്കുന്നതിനു മുമ്പു് പട തുടങ്ങിക്കൂട. ആദ്യത്തേ അണിയിൽ വാൾക്കാർ നിൽക്കുന്നു. അവരുടെ പരിചകൾ തമ്മിൽത്തമ്മിൽ തൊട്ടു് നിലത്തോടു ചേർത്തു പിടിച്ചുംകൊണ്ടു് കുനിഞ്ഞു താണു് പദം പദമായി ചുവടുവെച്ചു് എത്രയും സാവധാനത്തിൽ മുമ്പോക്കം വന്നുതുടങ്ങും. അതിന്റെ പിന്നാലെ വില്ലുകാർ ശത്രുസൈന്യത്തിന്റെ കാലുകളിന്മേൽ കൊള്ളത്തക്കവണ്ണം നിലത്തോടു ചേർത്തു് അമ്പുപൊഴിക്കും. അവരുടെ കൂടത്തിൽ കരിമരംകൊണ്ടുണ്ടാക്കപ്പെട്ട ഘനമുള്ള ഗദകളോ മൂർച്ചയുള്ള ഇരിമ്പുചക്രങ്ങളോ നിലത്തോടു അടുപ്പിച്ചു് ശക്തിയോടെ എറിയുന്നവരും ഉണ്ടാകും. ഈ വക ആയുധങ്ങൾ വല്ല എല്ലിന്മേലും കൊണ്ടാൽ ആ എല്ലു് തകർന്നുപോകും.
“എല്ലാത്തിനും പിന്നിലായി ഈടിക്കാരും കുന്തക്കാരും വരും. തമ്മിൽ ശണ്ഠ പിടിക്കുന്നതു് എപ്പോഴും മൈതാനമായ സ്ഥലത്തുവെച്ചാണു്. മുമ്പോടുള്ള എല്ലാവരുടേയും ഗതി കുനിഞ്ഞും വളരെ സാവധാനത്തിലും ആണു്. ചുവടുവെച്ചു് മുമ്പോടു കടന്നു് പിന്നോക്കം മാറിയും, പിന്നെയും മുമ്പോടുവന്നും പിന്നെയും പിന്നോക്കം ചെന്നും ഇങ്ങനെ ചില സമയം ഒരു ദിവസം മുഴുവനും കഴിച്ചുകൂടി എന്നുവരും. പടഹദ്ധ്വനി കേട്ടാൽ എല്ലാവരും ശണ്ഠമതിയാക്കി അന്നത്തേ പടനിർത്തുന്നു. എന്നാൽ ഇരുഭാഗക്കാരുടേയും മുമ്പോക്കമോ പിന്നോക്കമോ ഉള്ള ഗതി നിൽക്കുമ്പോൾ മാത്രമേ പടഹമടിക്കാൻ പാടുള്ളു.”
“പടഹദ്ധ്വനി കേട്ടാൽ ഉടനെ പട പിരിഞ്ഞു് അതു വരെ തമ്മിൽ ശണ്ഠയിടിരുന്നവർ ഒന്നായിക്കൂടി ഉല്ലസിക്കുന്നു. ജ്യേഷ്ഠാനുജന്മാരെ ധർമ്മയുദ്ധത്തിൽ കൊലപ്പെടുത്തിയവരുടെ മേൽപ്പോലും മുഷിച്ചലും ദ്വേഷവും വിചാരിക്കയില്ല.” [14]
നായന്മാരുടെ ഇടയിൽ അക്കാലത്തു നടപ്പുണ്ടായിരുന്ന ചില ആചാരങ്ങളേയും ഈ സന്ദർഭത്തിൽ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ടു്. ആയുധം കൂടാതെ ഒരു നായരും പുറത്തു സഞ്ചരിക്ക പതിവില്ലായിരുന്നു. [15] ആരെങ്കിലും ഒരു നായരെ അവമാനിക്കയോ ഉപദ്രവിക്കയോ ചെയ്താൽ അവർ ഉടനെ അയാളുടെ വാളിനു് ഇരയാകും. പതിനെട്ടാം ശതകം വരെയും അതിനിപ്പുറവും കേരളത്തെ സന്ദർശിച്ചിടുള്ളവരെല്ലാം ഈ വിഷയത്തിൽ സാക്ഷ്യം വഹിക്കുന്നുണ്ടു്. റോമിലും മറ്റും പണ്ടു നടപ്പുണ്ടായിരുന്ന രീതിയിൽ കുടിപ്പക എന്നൊന്നു് ഇവിടെയും ഉണ്ടായിരുന്നു. തന്റെ കുടുംബത്തിൽ ആരെയെങ്കിലും അവമാനിക്കയോ വഞ്ചിക്കയോ ഉപദ്രവിക്കയോ ചെയ്ത ഒരുവനോടോ, അവൻ മരിച്ചുപോയാൽ അവന്റെ കുടുംബത്തോടോ പക വീടാതെ ഒരു കേരളീയൻ അടങ്ങാറില്ലായിരുന്നു. ഒരു നായരെ ഒരാൾ കൊലപ്പെടുത്തി എന്നിരിക്കടെ. മരിച്ച ആളുടെ അടുത്ത ചാർച്ചക്കാർ അയാളുടെ രക്തത്തിൽ ഒരു തുണി മുക്കിയെടുത്തിടു്, ആ കുടിപ്പക തീർക്കുന്നതുവരെ, അതിനെ സൂക്ഷിച്ചുകൊള്ളാമെന്നു് ശപഥം ചെയ്യും. മൃതശരീരത്തെ ഘാതകന്റെ ഗൃഹത്തിൽ കൊണ്ടുചെന്നിട്ടു് വീടോടുകൂടി ദഹിപ്പിക്ക പതിവായിരുന്നെന്നു് മിസ്റ്റർ ലോഗൻ പറയുന്നു. ഒരു നായർസ്ത്രീയെ താഴ്‌ന്ന ജാതിക്കാരിലാരെങ്കിലും തൊടുപോയാൽ അവനേ അവിടെവെച്ചുതന്നെ കൊല്ലുകയും അവൾക്കു ഭ്രഷ്ടുകല്പിക്കയും ചെയ്തുവന്നു.
അങ്കം പൊരുതുക എന്നൊരു സമ്പ്രദായം കേരളത്തിൽ പ്രചരിച്ചിരുന്നു. അന്യൻ ദുഷിക്കയോ മറ്റേതെങ്കിലും വിധത്തിൽ അവമാനിക്കയോ ചെയ്താൽ അവർ തമ്മിലോ അവരുടെ പ്രതിനിധികൾ തമ്മിലോ അങ്കംപൊരുതു വന്നു. ഇതിനു് യൂറോപ്പിലെ മല്ലയുദ്ധത്തിനോടു duelling സാദൃശ്യമുണ്ടായിരുന്നു. ഈ വിഷയത്തിൽ നാടുവാഴിയാണു് മാദ്ധ്യസ്ഥ്യം വഹിച്ചുവന്നതു്. എന്നാൽ അപ്രകാരം മാദ്ധ്യസ്ഥ്യം വഹിക്കുന്നവകയ്ക്ക് ഒരു നിശ്ചിതസംഖ്യ കെട്ടിവയ്ക്കണമെന്നായിരുന്നു നിയമം. അവകാശത്തർക്കം തീർക്കുന്നതിനും അങ്കംപൊരുതാറുണ്ടായിരുന്നുവെന്നു് തച്ചോളിപ്പാടുകളിൽ നിന്നു ഗ്രഹിക്കും. ‘ആരോമൽ ചേകവർ അങ്കം പൊരുതുന്ന പാട്ടു്’ ഈ മാതിരിയിലുള്ള ഒരു ദ്വന്ദ്വയുദ്ധത്തിനെ സംബന്ധിച്ചാണു്.
പടക്കളി അഥവാ ഓണത്തല്ലു് എന്നൊരു കാര്യമായ വിനോദം ഈ അടുത്തകാലം വരെ നിലനിന്നു. ഒരു ദേശത്തുള്ളവർ രണ്ടു സംഘക്കാരായി പിരിഞ്ഞു് ഓണത്തുന്നാൾ ഊണുകഴിഞ്ഞു് രാജാക്കന്മാരുടേയും നാടുവാഴികളുടേയും സ്ത്രീജനങ്ങളുടേയും മുമ്പിൽവെച്ചു് യുദ്ധം നടത്തുകയാണു് ഓണത്തല്ലിന്റെ പ്രധാന ചടങ്ങു്. ഇപ്രകാരമുള്ള ഒരു യുദ്ധത്തെ ആണു് ഹര്യക്ഷസമരോത്സവം എന്നു ഗാനത്തിൽ വർണ്ണിച്ചിരിക്കുന്നത്.
6.26 രാജഭോഗം
അക്കാലത്തു നടപ്പിലിരുന്ന പലമാതിരി നികുതികളിൽ ചിലതിനെപ്പറ്റി താഴെ ഉദ്ധരിച്ചിരിക്കുന്ന ശിലാലേഖനത്തിൽ നിന്നു ഗ്രഹിക്കാം.
“സ്വസ്തി ശ്രീകോനേർ ഇൽമൈകൊണ്ടാൻ യാണ്ടു നാലുനാൾ നൂറ്റൈമ്പത്തുനാലിനാൽ ഇരട്ടൈ പാടി ഏഴരൈ ഇലക്കമു കൊണ്ടു പേരാറ്റംകരൈയ്ക്കൊപ്പത്തു ആഹവ മല്ലനൈ അഞ്ചുവിത്തു ആനൈയും കുതിരയും പെണ്ടീർ പണ്ടാരമും കൈക്കൊണ്ടു വിജയ അപിഷേകം ചെയ്തു വീരസിഹാസനത്തു വീറ്റിരുന്തരുളിന കോപ്പറകേചരി ന്മാരായ ഉടൈയാർ ശ്രീരാജേന്തിരതേവരകം കൈക്കൊണ്ടു ചോഴപുരത്തു നാം കേരളൻ മാളികൈയിൽ (തേവാതാന)ത്തു കാടുവെടിയിൽ എഴുത്തി(ൽ വരിയിലിട്ടിരു)ന്ത രാജരാജപാണ്ടിനാടു ഉത്തമചോഴവളനാട്ടുപ്പുറത്തായ നാടുക്കുമരിയാനകം (കൈകൊ)ണ്ട ചേരഴപുരത്തു കന്നിപ്പിടാരിയാർ തേവതാനമാന വിടക്കടവ ഊർക്കഴഞ്ചു (1) കുമരിക്കച്ചാണമു (2) മീൻപാടമും (3) തറിപ്പുടൈവൈയും (4) തട്ടാരപ്പാടമും (5) ഉള്ളിട്ട കീഴിരൈപാടമും മേരമുംതിങ്കൾ കരമേ കാലളവു പാട്ടമും (6) കാവൽക്കൂലിയും (7) കോൽക്കൂലിയും (8) ആട്ടുപ്പാട്ടമും (9) പേർമുതലായമും (10) തരകുകൂലിയും (11) അന്തരായങ്കൾ കരൈക്കുടലായ് വരുകിറൈ പടിയാണ്ടു നാലിൽ പലമുതൽ തവിർന്തരുളിന (കടമൈവേ)ണ്ടും നിവന്തങ്കളുക്കു ഇരുപ്പതാകവും ഇവ്വൂർ രാജരാജേശ്വരമുടൈയ തേവതാനമാന ഊർകൾ, കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണവും, മീൻപാടമും, തറിഇരൈ തടാരമും ഉള്ളിടകീഴിരൈപ്പാടം മുതലാന പാടവും പാടികാവർകൂലിയും ആട്ടുപ്പാട്ടമും (12) കാലളവുപാട്ടമും പാടികാവർകൂലിയും ആട്ടുപ്പാട്ടമും പേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കടലായ് വരുകിന്റ പടിയാണ്ടു നാലവതു മുതൽ തവിർന്തു ഇത്തേവർക്കുവേണ്ടി നിവന്തങ്കളുക്കു ഇറപ്പതാകവും ഇവ്വൂർ രാജനരാജൻ ചാലൈക്കുപോകമാന ഊർകൾ കടവ ഊർക്കഴഞ്ചു കുമരിക്കച്ചാണമും മീൻപാട്ടമും ഇലൈവാണിയപ്പാട്ടമും കാലളവു പാട്ടമും പാടുകാവർകൂലിയും ആട്ടുപ്പാട്ടമും നേർ മുതലായമും തരകുകൂലിയും ഉള്ളിട അന്തരായങ്കൾ കരൈക്കുടലായ് വരുകിൻറ പടിയാണ്ടു നാലാവതു മുതൽ തവിർന്തുവേണ്ടു നിവർന്തങ്കളക്കു ഇരുപ്പതാകവും. [16]
ഇപ്പടിയാണ്ടു നാലാവതുമുതൽ ഇരയിലിയാകവരിയിലത്തിരുവായ് മൊഴിന്തരുളിനാർ എൻറു തിരുമന്തിരവോലൈ ജയം കൊണ്ടു ചോഴമകാരാജൻ എഴുപത്തിനാലും തിരുമന്തിരവോലൈ നായകം ഉത്തമചോഴകോനും രാജരാജ ബ്രഹ്മരായനും കാലിങ്കരാജനും തൊണ്ടൈമാനും തിരുപുവനപ്പല്ലവൻ നാടുടൈയോനും പൂപേന്തിരചോഴ കകന തിരുവപ്പോരയനും ഒപ്പിട്ടുപ്പുകന്ത കേൾവി വരിയിട്ടുകൊൾക എൻറു ചില്ലവരാജരും കാടുവെട്ടികളും ഏവ ഇവർകൾ ഏവിനപടി ഉടൻ കൂടത്തു അധികാരികൾ,
രാജരാജമഴവരായരും
രാജരാജ ചോഴബ്രഹ്മരായരും–
491 കുംഭം 21-ാംതീയതിയിലെ കേരളപുരം രേഖയിൽ ഓതിരൈ, അഴകെരുതു, പനക്കരം, കരൈപ്പാട്ടം, ആനൈവരി മുതലായ മറ്റു ചില കരങ്ങളേയും പ്രസ്താവിച്ചിടുണ്ടു്.
ഏതൽക്കാലസ്ഥിതിഗതികളെ രാമവർമ്മ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് ഭൂതരായർ എന്ന ആഖ്യായികയിൽ ഇങ്ങനെ സരസമായി വർണ്ണിച്ചിരിക്കുന്നു. [17]
“കൂരോടു മേഞ്ഞ പുരകൾ കേരളത്തിൽ അന്നുണ്ടായിരുന്നില്ല. ഓലമേഞ്ഞ അരമനകൾ അരചരുടെ അവസ്ഥയ്ക്കൊരു കുറവും വരുത്തിയിരുന്നില്ല. വയ്ക്കോൽപ്പുരയിൽ പാർത്തിരുന്ന വലിയവരെക്കുറിച്ചു കുറ്റവും കുറവും ആരും പറഞ്ഞിരുന്നതും ഇല്ല. എട്ടുകെടും നടപ്പുരയും തെക്കേക്കെട്ടുമാളികയും ആയാൽ നാടിന്നുടയവന്റെ പെരുമയ്ക്കു പോന്നതായി. നാലുകെട്ടും പുരയും നാലുപേർ കേടാൽ നിരക്കാതിരുന്നില്ല. പദവിയില്ലാത്തവർ പടിപ്പുര പണിതാൽ നാട്ടിലൊക്കെ കൂട്ടവും കുറിയുമായി. പാമ്പിൻകാവും മുല്ലത്തറയ്ക്കൽ ഭഗവതിയും നടുമുറ്റത്തു തുളസിത്തറയും വടക്കിനിയിലോ പടിഞ്ഞാറ്റയിലോ പരദേവതയും ഇല്ലാത്ത തറവാടുകൾ തറവാടുകളായിരുന്നില്ല. നാല്പത്തീരടി നിലം വീതം നാടുതോറും കേരളത്തിൽ കളരികൾക്കായി ഉഴിഞ്ഞിട്ടിരുന്നു. നൂറ്റെട്ടു നാല്പത്തീരടി നിലങ്ങൾക്കു് ആശായ്മസ്ഥാനം വഹിച്ചിരുന്ന പണിക്കന്മാരും കുറുപ്പന്മാരും കുടിവെച്ചിരുന്ന കാരണവന്മാർക്കും കുലദൈവങ്ങൾക്കും കണക്കിൽ കവിഞ്ഞുകുടിയിരുപ്പുകൾ ഏർപ്പെടുത്തിയിരുന്നു. മാലോകർ കുടിപാർത്തിരുന്ന ഇടങ്ങളിൽ അമ്പലങ്ങളും കുളങ്ങളും ചിറകളും ചാലുകളും പുഴകളും പാടങ്ങളും അടിപരന്ന അരയാലുകളും മുടി കുളുർത്ത മുല്ലമലർക്കാവുകളും ഒത്തിണങ്ങി ജലസൗഖ്യത്തേയും ലോഭം കൂടാതെ നൽകിയിരുന്നു. ഒരിടത്തു പടനിലം, മറ്റൊരിടത്തു കൈനിലം. കോട, കൊത്തളം, കഴുനിലം, കൂത്തുപറമ്പു്, നിലവാട്ടുതറ, പട്ടിണിപ്പുര മുതലായി രക്ഷയ്ക്കും ശിക്ഷയ്ക്കും വിനോദത്തിനും വിരോധത്തിനും ഉതകുന്ന സങ്കേതസ്ഥാനങ്ങൾ അന്നത്തെ നാട്ടുനടപടികളെ പ്രത്യക്ഷപ്പെടുത്തുന്ന ലക്ഷ്യങ്ങളായിരുന്നു.
“ഗ്രാമസങ്കേതങ്ങൾ വിട്ടാൽ പിന്നെ ഉൾനാടെന്നും പുറനാടെന്നും ഉള്ള വ്യത്യാസം അത്ര കാര്യമായിരുന്നില്ല. അവിടങ്ങൾ ആൾ പെരുമാറ്റം കുറഞ്ഞും കാടു തോടു്, കുണ്ടു കുഴി, കല്ലു കരടു കാഞ്ഞിരക്കുറ്റി, മുള്ളു മുരട്ടു മൂർക്കൻപാമ്പു മുതലായി വിജനസ്ഥലങ്ങൾക്കു സഹജങ്ങളായ സാമഗ്രികളെക്കൊണ്ടു നിറഞ്ഞും കിടന്നിരുന്നു. മുന്നൂറ്റവർ, അഞ്ഞൂറ്റവർ, അറുന്നൂറ്റവർ, ഒന്നുകുറഞ്ഞ് ആയിരത്തവർ, അയ്യായിരത്തവർ എന്നു തുടങ്ങിയ നാടുവാഴിത്തലവന്മാരുടേയും തളിയാതിരിമാരുടേയും ചേവകം ഏറ്റുകൊണ്ടും നായാട്ടു നടത്തിക്കൊണ്ടും കാലക്ഷേപം കഴിച്ചപോന്നകാവൽച്ചെങ്ങ തികളുടെ കുടിയിടങ്ങളും അവർ വില്ലു കുത്തി കണ്ണുറപ്പിച്ചു നിൽക്കുന്ന മാടുകളും മേടുകളും ഈ വിജനപ്രദേശങ്ങളിൽ അവിടവിടെ ചിന്നിച്ചിതറിക്കിടക്കുന്നതു കാണാമായിരുന്നു. ഓരോരോ ചേരിക്കാർ പടയാളികളെ പാർപ്പിച്ചിരുന്നതും, കുറ്റിയും വാടയും തീർത്തുറപ്പിച്ചിരുന്നതും ആയ ചേറ്റിൽ കൊടിലുകളെന്നും പടക്കൊടിലുകളെന്നും പറഞ്ഞുവന്നിരുന്ന സങ്കേതങ്ങളും എതിരാളികളുടെ കയ്യേറ്റങ്ങളുണ്ടാവുന്ന അതിരുകളിൽ അങ്ങുമിങ്ങും കണ്ടിരുന്നു.”
***
“ദേശസഞ്ചാരത്തിനെന്നല്ല ദേശം പകരുവാൻ തന്നെ, ഇന്നത്തെ സൗകര്യങ്ങളൊന്നും അന്നുണ്ടായിരുന്നില്ല. ഇട്ടുപടി ചാടിക്കടക്കണം, കടമ്പ കേറിക്കടക്കണം, കല്ലും മുള്ളും നോക്കിച്ചവുടണം, കുണ്ടനിടവഴിയിൽ കുനിഞ്ഞുനടക്കണം, വരമ്പത്തു വഴുക്കാതെ നോക്കണം. വരുന്നവർക്കൊക്കെ വഴി മാറിക്കൊടുക്കണം, തോടു കവച്ചു കടക്കണം, ചാലു ചാടിക്കടക്കണം, പുഴ നീന്തിക്കടക്കണം, കുണ്ടിറങ്ങിക്കയറണം, കുന്നുകേറി മറിയണം. ഇങ്ങനെയുള്ള യാത്രയ്ക്കു് ഏകദേശം ഒത്തതുതന്നെ ആയിരുന്നു അന്നത്തെ വാഹനങ്ങളും. തണ്ടിൽ കേറി മലർന്നുകിടന്നാൽ, തണ്ടെല്ലു നിവർത്തുവാൻ അമാലന്മാരുടെ അനുവാദം വേണം. മഴ പെയ്താൽ മുക്കാലും കൊള്ളാം. തണ്ടെടുത്തു മൂളിക്കുന്നവരുടെ കാലിടറാതെയിരുന്നാൽ വീഴാതെയും കഴിക്കാം. കുതിരയെ നടത്തുന്നതല്ലാതെ ഓടിക്കുവാൻ അഭ്യാസികൾക്കൊഴികെ സാധാരണക്കാർക്കു സാധിച്ചിരുന്നില്ല. അപൂർവ്വം ചിലർക്കുമാത്രമേ ആനപ്പുറത്തു കയറി നടക്കുവാൻ അധികാരമുണ്ടായിരുന്നുള്ളു. പടയ്ക്കുപോകുന്ന പ്രമാണികളും കിടാങ്ങളും ഒഴികെ ആരും ആൾക്കഴുത്തിൽ കയറുക പതിവു് ഉണ്ടായിരുന്നില്ല.”
“വിനോദങ്ങൾക്കുള്ള വഴികൾ മലർക്കേ തുറന്നുതന്നെ കിടന്നിരുന്നു. ആചാരനിഷ്ഠയ്ക്കും മതവിശ്വാസത്തിനും ഉറപ്പും പരപ്പും കൂടിയിരുന്നു. വീര്യവും ശൗര്യവും കൂറുമത്സരവും സ്ഥാനവഴക്കും മുഴുത്തിരുന്ന കാലമായിരുന്നതുകൊണ്ടു് കാലക്ഷേപത്തിന്നു കഷ്ടപ്പാടൊട്ടുമുണ്ടായിരുന്നില്ല. അങ്കംവെട്ടു്, പടകളി, ഓണത്തല്ലു തുടങ്ങിയ വീരപരീക്ഷകളും ചൂതുകളി, ചതുരംഗം, തലപ്പന്തു മുതലായ വീട്ടുവിനോദങ്ങളും, കാരം, കടുന്തുടി തൊടുള്ള കുടിക്കളികളും, കൈകൊട്ടിക്കളി, ഉഴിഞ്ഞാൽ എന്നു തുടങ്ങിയ അബലാലീലകളും കൂത്തുംപാട്ടും, കൊട്ടും വേലയും മറ്റുമായി നാനാജാതികൾക്കും പല പ്രായങ്ങൾക്കും, അനേക രുചിഭേദങ്ങൾക്കും, എല്ലാ സ്ഥാനങ്ങൾക്കും, ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും, പാകത്തിനുള്ള വിവിധ വിനോദങ്ങൾ കാണ്മാനും കേൾപ്പാനും അനുഭവിപ്പാനും ഒത്തവണ്ണം വേണ്ടുവോളമുണ്ടായിരുന്നു.”
“കലക്കമില്ലാത്ത കല്യാണപ്പന്തൽ മലനാട്ടിലെങ്ങും ഉണ്ടായിരുന്നില്ല. കൂറു ചൊല്ലിയും സ്ഥാനം പിടിച്ചും വഴക്കില്ലാത്ത വീടുകളില്ല. അടിപിടിയില്ലാത്ത അടിയന്തിരങ്ങൾ ഇല്ല. പേരുകേട്ടോരു പൊങ്കൊടിയാൾക്കു വേണ്ടി പ്രാണൻ കളവാൻ മടിച്ചിരുന്നവരില്ല. തന്നതും തിന്നതും മറക്കുന്നവരില്ല. നാണം കെട്ട നായരില്ല. മാനംകെട്ട മനുഷ്യനില്ല. നേരില്ലാത്തവരാരുമില്ല. കോണവും കുടുമയും നേരും നെറിയും വിടുള്ള മര്യാദകളും അന്നൊന്നുമുണ്ടായിരുന്നില്ല.”
“കൊടുക്കേണ്ടും പണം കൊടുക്കാതിരുന്നാൽ പട്ടിണിപ്പുരയിലോ പടിപ്പുരയിലോ കുളപ്പുരയിലോ പട്ടിണികിടന്നു കടക്കാരന്റെ കുടി കെടുത്തോ, കള്ളക്കുറ്റി പിരിച്ചോ അല്ലാതെ പിന്തിരികയില്ല. തറവാടുകൾ തമ്മിൽ വൈരമുണ്ടായാൽ വാളെടുത്തു കുടിപ്പക വീടും. ‘ഇണങ്ങീടെങ്കിൽ പൊട്ടു്, പിണങ്ങീടെങ്കിൽ വെട്ടു്,’ എന്നായിരുന്നു അക്കാലത്തെ ന്യായം. കൂറുചൊല്ലി വഴക്കടിച്ചാൽ പടവെടി കാര്യം തീർക്കും. ഇരുപേർ തമ്മിൽ മത്സരിച്ചു മരണം വന്നു സംഭവിച്ചാൽ കൊന്നവനെയും കൊന്നു്, ചത്തവന്റെ ശവം മാറ്റാന്റെ മുറ്റത്തു വെടിക്കൂടി ദഹിപ്പിച്ചു് കത്തുന്ന ചിതയിൽ കാളുന്ന കൊള്ളിയെടുത്തു് പുര ചുട്ടുകരിച്ചില്ലെങ്കിൽ, മറുവീട്ടുകാരുടെ തല പിന്നെ താഴ്ത്തീടല്ലാതെ കാണുകയില്ല. നാലാൾ കൂടുന്ന കൂടുന്ന ദിക്കിൽ അവരെ നോക്കീടും ആവശ്യമില്ല. യജമാനന്മാരെ പ്രാണനിൽ പരം സ്നേഹിച്ചിരുന്ന ചാവേർ എന്നു കേളി കേട്ടു കൂടക്കാർ മലനാടിലെ മാന്യകുടുംബങ്ങളിൽപ്പെട്ട പ്രധാനികളായിരുന്നു. അവർ ആശ്രയിച്ചു നിൽക്കുന്ന സ്ഥാനികളുടെ മാനവും ജീവനും കാക്കുവാൻ വേണ്ടി വാളെടുത്താൽ പിന്നെ ഉയിരറ്റുവീഴുന്നതുവരെ ഒഴിക്കുന്നതല്ല.”
“പങ്ങച്ചാരു, കേളച്ചാരു, ഇടിണിക്കണ്ടൻ, കുഞ്ഞിടുണ്ണാൻ തൊട പുരുഷനാമങ്ങൾ പെണ്ണുങ്ങൾക്കൊടും പിടിക്കായ്കയില്ല. ആട്ടി, ഇടാട്ടി, ഇട്ടിച്ചിരി, ചക്കി, ചിരുത, നങ്ങ തുടങ്ങിയ കാമിനീമണികൾക്കിട്ടിരുന്ന ഓമനപ്പേരുകൾ ആണുങ്ങൾക്കു മധുരങ്ങളായിത്തന്നെയാണ് തോന്നിയിരുന്നത്. മൃദുളങ്ങളും സരളങ്ങളും ആയ വർണ്ണങ്ങൾ ചേർത്തു കോർത്തു കർണ്ണാനന്ദമുളവാക്കത്തക്കവണ്ണം ഉണ്ടാക്കിയിടുള്ള നാമധേയങ്ങളിൽ പഴകീട്ടുള്ള ഇപ്പോഴത്തെ പരിഷ്കൃതലോകം പണ്ടത്തെ പേരുകൾകേടു് പരിഭ്രമിക്കുന്നുവെങ്കിൽ കാലം പോയ പോക്കും, രുചി മാറുന്ന മടും, സമുദായമര്യാദയുടെ നീക്കുപോക്കും വഴിപോലെ വിചാരിച്ചു് പണ്ടത്തെപേരുകളുടെ സ്വരസം അനുഭവിക്കാൻ ഒരുങ്ങുക തന്നെ വേണം.”
***
“ഇന്നലെക്കണ്ടവസ്ത്രങ്ങളും ഭൂഷണങ്ങളും ഇന്നേക്കു മാറിമാറി കാണുന്നതോർത്താൽ ആയിരത്തെണ്ണൂറുകാലം മുമ്പുള്ള ആടകളും ആഭരണങ്ങളും എങ്ങനെ ആയിരുന്നു എന്നുചോദിച്ചാൽ അങ്ങനെതന്നെ എന്നേ മറുപടി പറവാൻ കാണുന്നുള്ളു. അണിയുന്ന ഇനത്തിൽ ആണും പെണ്ണും എന്ന ഭേദം അക്കാലങ്ങളിൽ അത്ര കണക്കാക്കിയിരുന്നില്ല. കാതിലോല, മണിക്കാതില, താലി, തണ്ടും മോതിരം, തൂക്കുംകുഴലു്, കുഴൽമോതിരം, തരിവള, നാഗപൊന്മണി മോതിരം, അരഞ്ഞാൺ, ചിലമ്പുതൊടുള്ള പണ്ടങ്ങൾ അണിഞ്ഞ പൊന്മകൾക്കെതിരായിട്ടു്, പൊന്മകനാകടെ, നെറുകയ്ക്കു് നീർപ്പൂവും നെറ്റിക്കു നെറ്റിപ്പട്ടം, കഴുത്തിനു കൊരലാരം, മാറിന്നു മാർത്താലി, വയറിന്നു ഉദരബന്ധം, അരയ്ക്കു അല്ലിചൊട, കാലിന്നു കാൽചിലമ്പു്, കൈരണ്ടിനും കനകവള, വിരൽ പത്തിനും മണിമോതിരങ്ങളും ചേർത്തണിഞ്ഞല്ലാതെ പുറത്തിറങ്ങാറില്ല. മുടിപ്പടം കെടാവുന്ന പുരുഷന്മാർക്കേ മുട്ടിനു താഴെ മുണ്ടു ചുറ്റിക്കൂടൂ. മടിക്കുത്തുരണ്ടും മുയൽച്ചെവിയാക്കി, മടക്കിക്കുത്തി, കോന്തല രണ്ടും കേറ്റിയുടുക്കും. പ്രായം കവിഞ്ഞ പെണ്ണുങ്ങളാരും ഞാത്തിയുടുത്തു നടക്കാറില്ല. പ്രായം ചെന്ന പെൺകിടാങ്ങൾമാത്രം മുണ്ടു മടക്കി മാറു മറയ്ക്കും. ഇടക്കര, തുടക്കര, പട്ടുക്കര തൊടുള്ള കരമുണ്ടുകളായിരുന്നു പണ്ടു നടപ്പുണ്ടായിരുന്നതു്.”
6.27 അന്യമതക്കാർ
ബുദ്ധമതവും ജൈനമതവും കേരളത്തിൽനിന്നു് നിശ്ശേഷം മാഞ്ഞുപോയിരുന്നില്ല. നാഗർകോവിലിലേ നാഗരാജക്ഷേത്രത്തൂണുകളിൽ എഴുതിയിരിക്കുന്ന രണ്ടു ലേഖനങ്ങളിൽ [18] ഗുരുവീരപണ്ഡിതനെന്നും, കമലവാഹന പണ്ഡിതനെന്നും രണ്ടു ജൈനപുരോഹിതന്മാർക്കു ഭൂദാനം ചെയ്തിരിക്കുന്നതിനെ വിവരിച്ചിരിക്കുന്നതിനാൽ ഏകദേശം എഴുനൂറാമാണ്ടുവരെ ജൈനമതം കേരളത്തിൽ പ്രചരിച്ചിരുന്നുവെന്നു കാണാം.
മഹമ്മദുമതവും ക്രിസ്തുമതവും ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരുന്നു. കേരളരാജാക്കന്മാർ അവർക്കു വേണ്ടുന്ന സൗകര്യങ്ങൾ എല്ലാം ചെയ്തുകൊടുത്തു. 696 ചിത്തിര 15-നു കുമരിമുടത്തു കരിങ്കൽത്തൂണിൽ, കുമരിമുടത്തു റോമൻ കത്തോലിക്കർക്കു കുമരിമുടത്തേയും ചുങ്കത്തീരുവകൾ വിടുകൊടുത്തതിനെ പ്രസ്താവിച്ചുകാണുന്നു.
6.28 കുറിപ്പുകൾ
[1] അനുബന്ധം ‘ഡി’ നോക്കുക
[2] ക്രിസ്ത്വബ്ദം ആറാം നൂറ്റാണ്ടോടുകൂടി കദംബചൗലുക്യ രാജവംശക്കാർ മലയാളത്തിൽ പ്രവേശിച്ചു. അപ്പോൾ തിരുവിതാംകൂർ രാജാവും കോലത്തിരിയും യോജിച്ചു് അവരെ കേരളത്തിൽനിന്നു് ഓടിച്ചുകളഞ്ഞ (മി) സ്റ്റേറ്റുമാനുവൽ കൊല്ലവർഷം 540-ൽ രണ്ടു റാണിമാരെ കോലത്തുനാടിൽനിന്നു വേണാടിലേക്കു ദത്തെടുത്തു.
[3] യദുവംശക്കാർ വിഴിഞ്ഞത്തുനിന്നും കൊല്ലത്തേക്കുമാറി ആ നഗരത്തെ ഉദ്ധരിച്ചതിന്റെ സ്മാരകമായി കൊല്ലവർഷം ആരംഭിച്ചതാണെന്നാണു് മിസ്റ്റർ പത്മനാഭമേനോന്റെ ഊഹം. ഈ ഊഹം ശിരിയാവാൻ തരമില്ല. രണ്ടാം പരാന്തകചടയനാണു് യദുവംശത്തെ വിഴിഞ്ഞത്തു നിന്നും ഓടിച്ചതു്. അതു് ഏ. ഡി. പത്താംശതകത്തിലുമായിരുന്നു. എന്നു മാത്രവുമല്ല, പത്താംശതകത്തിനിടയ്ക്കു് അവരുടെ കുടുംബത്തിൽ ഒരു ഉദയമാർത്താണ്ഡവർമ്മ ഉണ്ടായിരുന്നതായി ലക്ഷ്യവുമില്ല.
[4] പറവൂർ
[5] കോഴിക്കോടു്, ഏറനാടു്, വള്ളുവനാടു്, പൊന്നാനി, പാലക്കാടു് മുതലായ താലൂക്കുകൾ അടങ്ങിയ സ്ഥലത്തിനെ തെക്കെ മലയാളമെന്നും ചിറക്കൽ, കോടയം, കുറവനാടു്, വയനാടു് ഈ താലൂക്കുകൾ ഉൾപ്പെട ദേശത്തിനു് വടക്കേ മലയാളമെന്നും പേർ.
[6] കോലത്തിരി രാജാക്കന്മാരെപ്പറ്റി പല ഐതിഹ്യങ്ങൾ കേടിടുണ്ടു്. പരശുരാമ മഹർഷിയാൽ നൽകപ്പെടിരുന്ന അവരുടെ അധികാരങ്ങളും പെരുമാക്കന്മാർ അപഹരിച്ചില്ലെന്നും ഭാസ്കരരവിവർമ്മപ്പെരുമാളിന്റെ നായർപത്നിയിൽ ഉണ്ടായ രണ്ടു പുത്രന്മാരെയും ഒരു കോലത്തിരി ക്ഷണിച്ചുവരുത്തി ചൂളിയിൽനായർ നീപ്പറ്റ നായർ എന്നിങ്ങനെ പ്രത്യേക സ്ഥാനങ്ങളോടുകൂടിയ ദേശവാഴികളാക്കിയെന്നും ആണു് ഒരു ഐതിഹ്യം. കോലത്തിരി തളിപ്പറമ്പിൽ കരിപ്പത്തു വാണിരുന്ന കാലത്തു് പെരിഞ്ചലൂർ ഗ്രാമക്കാരായ നമ്പൂതിരിമാരോടു പിണങ്ങാൻ ഇടയായെന്നും അവർ ക്ഷേത്രത്തിൽ കടക്കാതായതുകൊണ്ടു് പൂജ മുടങ്ങുന്നതായാൽ അദ്ദേഹം ഏഴിമലയിലേക്കു താമസം മാറ്റീടു് തുളുനാടിൽ നിന്നും കുറെ ബ്രാഹ്മണരെ കൊണ്ടുവന്നു് അഞ്ചു ദേശങ്ങളിലായി താമസിപ്പിച്ചുവെന്നും അവർ കാലക്രമേണ മലയാളാചാരങ്ങൾ സ്വീകരിച്ചുവെന്നും അഞ്ചുദേശികൾ എന്നു പറഞ്ഞുവരുന്നതു് അവരെ ആണെന്നും വേറൊരു ഐതിഹ്യം.
[7] പുരളീ വരവഞ്ചികേരളനരപാലൻ കരളീലിരുന്നരുളീടുക വാണിമാതേ —വൈരാഗ്യ ചന്ദ്രോദയം.
[8] ഇന്നും നായന്മാരെ ചില വർഗ്ഗക്കാർ മാളോരെ എന്നു വിളിക്കാറുണ്ടല്ലോ.
[9] കൊ. ച.
[10] “പുലസ്യം അണിഞ്ഞാലേ നായരാവൂ പൂണൂലുമിട്ടാലേ നമ്പൂരിയാവൂ മംഗല്യമണിഞ്ഞാലേ നാരിയാവൂ” —എന്നിങ്ങനെ തച്ചോളിപ്പാടിൽ പറഞ്ഞിരിക്കുന്നതു നോക്കുക.
[11] ചിലർ സർവശാസ്ത്രഭൃത്തുകളിൽ വെച്ചു് ശ്രേഷ്ഠന്മാരും ആയുധപാണികളിൽ വെച്ചു് ഉത്തമന്മാരുമാകുന്നു. അവരുടെ കളരികളിൽ അഖില ദേവതകളും വർത്തിക്കുന്നു. ആയുധപാണികൾ പാണീപാദഭവന്മാരായിരുന്നാലും വിപ്രന്മാരാൽപ്പോലും മാന്യന്മാരാണു്. സാർവ്വഭൗമന്മാർകൂടി അവരെ കണ്ടാൽ എഴുന്നേല്ക്കണം. എന്തുകൊണ്ടെന്നാൽ രാജാക്കന്മാരുടെ പ്രാണൻ ആയുധത്തിലാണിരിക്കുന്നതു്. അവരോ രാജാവിന്റെ ശാസ്ത്രഗുരുക്കന്മാരാകുന്നു.
[12] കൊ. ച. ഒന്നാംഭാഗം.
[13] അതിരാവിലെ ഗംഗയുണർത്തിക്കുളിച്ചു് കടവിൽ തേവാരം നടത്തിയ ശേഷമേ ഓരോ നായരും അവനവന്റെ ജോലിക്കു പോകാറുണ്ടായിരുന്നുള്ളു.
“അരയോളം വെള്ളത്തിലിറങ്ങിനിന്നു
ഗംഗയുണർത്തിക്കുളിച്ചിതല്ലോ
കുളിയും കഴിഞ്ഞു കയറിവേഗം
കടവത്തു മന്ത്രവും ചൊല്ലീടുന്നു
കല്ലിന്മേൽ കർമ്മവും കുഴിച്ചിടുന്നു
സൂര്യന്നു വെള്ളം ജപിച്ചെറിഞ്ഞു
കൈരണ്ടും കൂപ്പിത്തൊഴുതുനിന്നു.”
(തച്ചൊളിപ്പാട്ടുകൾ)
[14] കൊ. ച. ഒന്നാംഭാഗം വശം 81–82.
[15] Camoens.
[16] (1) Village tithes. (2)(11) Tax Marriage dues. (3) Fishery Tax. (4) Tax on looms. (5) Tax on Goldsmith. (6, 7, 8) Taxes on measure & measurements and protection dues. (9) Cattle Tax. (10) Tax on title deeds. on commissions. (12)Tax on oil merchants
[17] ഗ്രന്ഥകാരൻ പെരുമാക്കന്മാരുടെ കാലത്തെ ഉദ്ദേശിച്ചാണു് എഴുതിയിരിക്കുന്നതു്. എന്നാൽ ഈ വിവരണം പെരുമാൾവാഴ്ച അവസാനിച്ച ശേഷമുള്ള കാലഘട്ടത്തിന്നാണു് അധികം യോജിച്ചിരിക്കുന്നതെന്നു തോന്നുന്നു. തച്ചൊളിപ്പാട്ടുകളെപ്പറ്റി ഈ ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്ന വിമർശം വായിച്ചുനോക്കുക.
[18] ഒന്നു് 681 അല്പശി 21-ാം തിയതിയും മറ്റൊന്നു് 692 പൂരുടാശി 29-ാം തീയതിയും ഉണ്ടായതായിരുന്നു.
അധ്യായം 7
7. ശങ്കരാചാര്യരും അനാചാരങ്ങളും
യഥാർത്ഥ മഹത്വത്തിന്റെ ചരമാദർശത്തെ ഉദാഹരിക്കുന്ന ശ്രീമഛങ്കരാചാര്യ ഭഗവൽപാദപൂജ്യപാദരുടെ തിരുവവതാരം പോലെ ലോകഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചിട്ടുള്ള സംഭവങ്ങൾ വളരെ ചുരുക്കമാകുന്നു. അദ്ദേഹത്തിന്റെ ജനനി ആയ ആര്യാദേവിയെപ്പോലെ തന്നെ ജന്മഭൂമിയായ കേരളക്ഷിതിയും ധന്യയാണെന്നു നിസ്സംശയം പറയാം. തത്വദർശകന്മാർ മുമ്പും പിമ്പും ഉണ്ടായിട്ടുണ്ടു്. “എന്നാൽ ഊർജ്ജസ്വലവും സൂക്ഷ്മതത്വപ്രവിഷ്ടവുമായ ജഗദ്ഗുരുവിന്റെ ദർശനം ഒന്നുകൊണ്ടു മാത്രമാണു് നമ്മുടെ ജ്ഞാനശാസ്ത്രം അഭേദ്യവും സർവോൽകൃഷ്ടവുമായിരിക്കുന്നതു്. കലങ്ങി മറിഞ്ഞു് കുത്തിയൊലിച്ചു് തട്ടിത്തകർന്നൊഴുകുന്ന വെള്ളം നിരപ്പിലെത്തി നിലനിൽക്കുമ്പോൾ നിറഞ്ഞും തെളിഞ്ഞും അഗാധമായി അനക്കം കൂടാതെ ഇരിക്കുന്ന സമ്പ്രദായം ലോകത്തിലുള്ളിടത്തോളം കാലം ആ പൂജ്യപാദർ പ്രപഞ്ചകോലാഹലത്തിൽനിന്നു് മോക്ഷസ്ഥിതിയിലേക്കു കാണിച്ചുതന്നിട്ടുള്ള വഴിക്കും യാതൊരു നീക്കുപോക്കും വരുന്നതല്ല.” [1]
കേരളത്തിനു വെളിയിലുള്ളവരെല്ലാം ഈ ലോകഗുരുവിന്റെ ചരിത്രത്തെ അറിഞ്ഞും ആദരിച്ചും വരവേ, ദൈവദുർനിയോഗം കൊണ്ടായിരിക്കാം, കേരളീയർ അദ്ദേഹത്തിനെ അറുപത്തിനാലു അനാചാരങ്ങളുടെ പ്രതിഷ്ഠാപകൻ എന്ന നിലയിൽ മാത്രമേ അറിയുന്നുള്ളു. തങ്ങളുടെ നാടിനേയും വംശത്തേയും കളങ്കപ്പെടുത്താൻ യാതൊരു മടിയുമില്ലാതിരുന്ന ചില ക്ഷുദ്രബുദ്ധികൾ, കപടപ്രമാണങ്ങൾ ചമച്ചു്, അദ്ദേഹത്തിന്റെ തലയിൽ വെച്ചുകെട്ടിയതു നിമിത്തമാണു് ഇങ്ങനെ ഒരു വിശ്വാസം മലയാളനാടൊട്ടുക്കു പ്രചരിക്കാൻ ഇടയായതു്. ആചാര്യരുടെ യശശ്ചന്ദ്രനെ മറയ്ക്കുന്ന ഈ അപവാദധൂമികയെ അകറ്റുന്നതിനു് ഓരോ മലയാളിയും മനസ്സുറ്റു ശ്രമിക്കേണ്ടതാകുന്നു.
ശങ്കരാചാര്യരുടെ ജീവിതകാലം ഇന്നും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു.
“ദുഷ്ടാചാരവിനാശായ
പ്രാദുർഭൂതോ മഹീതലേ;
സ ഏവ ശങ്കരാചാര്യഃ
സാക്ഷാൽ കൈവല്യനായകഃ
നിധിനാഗേ ഭവാന്യബ്ദേ (3889)
വിഭവേ ശങ്കരോദയഃ,
അഷ്ടവർഷേ ചതുർവേദാൻ
ദ്വാദശേ സർവശാസ്ത്രകൃൽ.
ഷോഡശേ കൃതവാൻ ഭാഷ്യം
ദ്വാത്രിംശേ മുനിരഭ്യഗാൽ;
കല്യബ്ദേ ചന്ദ്രനേത്രാങ്ക
വഹ്ന്യബ്ദേ തു ഗുഹാവശഃ (3922)
വൈശാഖേ പൂർണ്ണിമായാം തു
ശങ്കരഃ ശിവതാമഗാൽ.”
ഇത്യാദി പദ്യങ്ങളെ ആധാരമാക്കി മാക്സ്മുള്ളർ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരും മി: സുന്ദരൻപിള്ള, മി: സീ. എൻ. കൃഷ്ണസ്വാമി അയ്യർ മുതലായ പൌരസ്ത്യന്മാരും, ആചാര്യരുടെ ജീവിതകാലം ക്രി. വ. 788 മുതല്ക്കു് 820–വരെ ആയിരുന്നു എന്നു പറയുന്നു. പ്രൊഫസർ സുന്ദരമയ്യർ ആകട്ടേ ഈ അഭിപ്രായത്തോടു വിയോജിച്ചു്, ആചാര്യരുടെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിന്റെ അന്ത്യഘട്ടത്തിലായിരുന്നിരിക്കണമെന്നു് അഭിപ്രായപ്പെട്ടുകാണുന്നു. പ്രസിദ്ധ പണ്ഡിതനായ മി: ടി. സുബ്ബറാവു അദ്ദേഹത്തിനെ കൂറേക്കൂടി പ്രാചീനനാക്കിയിരിക്കുന്നു. ബുദ്ധമതക്കാരുടെ രേഖകൾ നോക്കിയാൽ, ആചാര്യർ ജനിച്ചതു് ബി. സി. 510–ആണെന്നു കാണാം. സുധന്വഭൂപതി ആചാര്യർക്കു നല്കിയ ഒരു താമ്രശാസനപട്ടം ഇപ്പോഴും ഉണ്ടെന്നും, അതിൽ 2663 എന്ന യൌധിഷ്ഠിരശകം ഉട്ടങ്കിതമായി കാണപ്പെടുന്നുവെന്നും ഒരു വിദ്വാൻ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ഒരു ലക്കത്തിൽ എഴുതിയിരിക്കുന്നതും ഇവിടെ പ്രസ്താവയോഗ്യമാണു്. ഈ വാദകോലാഹലങ്ങൾക്കിടയിൽ നമുക്കു് എന്താണ് ഗതി? ഈ അഭിപ്രായങ്ങൾ എല്ലാം ശരിയാവാൻ തരമില്ലല്ലോ.
ശങ്കരാചാര്യരുടെ ചരിത്രം നിർമ്മിക്കുന്നതിനു് ഉപകരിക്കുന്ന സാമഗ്രികൾ ഒട്ടു വളരെയുണ്ടു്. മാധവീയ ശങ്കരവിജയാദികൾ [2] നിഷ്പ്രയോജകങ്ങളാണെങ്കിലും, കാഞ്ചീശങ്കരാചാര്യമഠത്തിന്റെ അധ്യക്ഷന്മാരായിരുന്ന സർവ്വജ്ഞസദാശിവബോധൻ, ആത്മബോധൻ തുടങ്ങിയ ആചാര്യന്മാർ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളും വ്യാഖ്യകളും വിലയേറിയ പ്രമാണങ്ങളാകുന്നു. സദാശിവബോധന്റെ പുണ്യശ്ലോകമഞ്ജരിയിൽ നിന്നു് അദ്ദേഹത്തിന്റെ പൂർവ്വികന്മാരായിരുന്ന മഠാധിപതികളെപ്പറ്റി പല വിവരങ്ങൾ ഗ്രഹിക്കാം. ആത്മബോധൻ ആ ഗ്രന്ഥത്തിനു് ഒരു പരിശിഷ്ടം രചിച്ച് അദ്ദേഹത്തിന്റെ കാലംവരെയുള്ള ഗുരുപരമ്പരയെ പൂർത്തിയാക്കിയിട്ടുമുണ്ടു്. അറുപതാമത്തെ മഠാധിപതിയായിരുന്ന പരമശിവേന്ദ്രസരസ്വതിയുടെ ശിഷ്യനായ സദാശിവബ്രഹ്മേന്ദ്രന്റെ ഗുരുരത്നമാലയും അതിനു് ആത്മബോധൻ രചിച്ചിട്ടുള്ള സുഷമാവ്യാഖ്യയും ആചാര്യരുടെ കാലനിർണ്ണയത്തിനു് അത്യന്തം ഉപകരിക്കുന്നു. ഈ രേഖകൾ കൂടാതെ ഓരോ മഠങ്ങളിലും സൂക്ഷിച്ചിട്ടുള്ള ഗ്രന്ഥവരികളും സമകാലികകവിതകളുടെ പ്രസ്താവങ്ങളും ആചാര്യകൃതികളിൽ കാണുന്ന ആഭ്യന്തരലക്ഷ്യങ്ങളും ചേർത്തുവെച്ചു് പരിശോധിക്കാതെ ആദിശങ്കരനെപ്പറ്റി ഖണ്ഡിതമായി ഒന്നും നിർണ്ണയിക്കാവുന്നതല്ല.
ആദ്യമായി നമുക്കു് പ്രധാനപ്പെട്ട ശങ്കരാചാര്യമഠങ്ങളിൽനിന്നു ലഭിക്കുന്ന രേഖകളെ കൂലംകഷമായി പരിശോധിച്ചുനോക്കാം. ഈ മഠത്തിന്റെ സ്ഥാപകൻ ആദിശങ്കരൻ തന്നെ ആയിരിക്കണം.
7.1 ഗുരുപരമ്പര - ആദിശങ്കരൻ (ബി. സി. 44–12)
1. സുരേശ്വരാചാര്യർ. 2. നിത്യബോധഘനൻ. 3. തത്വബോധഘനൻ 4. ജ്ഞാനോത്തമൻ. 5. ജ്ഞാനഗിരി. 6. സിംഹഗിരീന്ദ്രൻ. 7. ഈശ്വരതീർത്ഥൻ. 8. നൃസിംസതീർത്ഥൻ. (1) 9. വിദ്യാശങ്കരതീർത്ഥൻ (1228–1331). 10. ഭാരതീകൃഷ്ണൻ (1331–1380). 11. വിദ്യാരണ്യൻ (1331–1386) 12. വിദ്യാചാര്യർ. 13. ശ്രീചന്ദ്രശേഖരഭാരതി (1). 14. നൃസിംഹഭാരതി (2). 15. ശങ്കരാചാര്യർ (2). 16. പുരുഷോത്തമഭാരതി (1). 17. ചന്ദ്രശേഖരഭാരതി (2). 18. നരസിംഹഭാരതി (3). 19. പുരുഷോത്തമഭാരതി (2). 20. രാമചന്ദ്രഭാരതി. 21. നരസിംഹഭാരതി (4). 22. നരസിംഹഭാരതി (5). 23. നൃസിംഹാഭിനവഭാരതി (6). 24. സച്ചിദാനന്ദൻ. 25. നരസിംഹഭാരതി (7). 26. സച്ചിദാനന്ദഭാരതി (2). 27. അഭിനവസച്ചിദാനന്ദഭാരതി (3). 28. അഭിനവനൃസിംഹഭാരതി (8). 29. സച്ചിദാനന്ദഭാരതി (4). 30. അഭിനവ സച്ചിദാനന്ദഭാരതി (5). 31. നൃസിംഹഭാരതി (9).
ഈ ഗ്രന്ഥവരിയെ മുഴുവനും വിശ്വസിക്കാൻ പാടില്ലെങ്കിലും വിദ്യാരണ്യരുടെ കാലം മുതല്ക്കുള്ള ചരിത്രം വിശ്വാസയോഗ്യമാണു്. വിദ്യാരണ്യൻ വിദ്യാതീർത്ഥന്റെ ശിഷ്യനും വിജയനഗരത്തിലെ ബുക്കരാജാവിന്റെ മന്ത്രിയും ആയിരുന്നു. ബുക്കന്റെ [3] കാലം സ്വതന്ത്രമായി നിർണ്ണയിക്കപ്പെട്ടിട്ടുണ്ടു്. ആ കാലവും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാരണ്യർക്കു പറഞ്ഞിരിക്കുന്ന കാലവും യോജിക്കുന്നതുകൊണ്ടു് ഈ സംഗതിയിൽ ഗ്രന്ഥവരിയെ വിശ്വസിക്കാം. വിദ്യാതീർത്ഥൻ കാഞ്ചിയിലെ കാമകോടിപീഠത്തിലെ 49-ാമത്തെ അധ്യക്ഷനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചകാലം 1297-മുതൽ 1385–വരെ ആയിരുന്നുവെന്നു് അവിടുത്തെ ഗ്രന്ഥവരിയിലും കാണുന്നുണ്ടു്. മാധ്വമതപ്രചാരത്തെയും വിദേശീയർ കൊണ്ടുവരുന്ന റോമൻകത്തോലിക്കമതത്തിന്റെ പ്രചാരത്തേയും തടഞ്ഞുനിർത്തുന്നതിനു വേണ്ടി വിദ്യാതീർത്ഥൻ കന്നടദേശത്തിന്റെ പല ഭാഗങ്ങളിലായി എട്ടു മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്, അവയിൽ ഒന്നായ വിരൂപാക്ഷമഠത്തിൽ തന്റെ പ്രധാനശിഷ്യനായ വിദ്യാരണ്യമാധവനെ [4] അവരോധിച്ചു. ശൃംഗേരി മഠത്തിലെ പരമ്പരയിലും ഈ വിദ്യാരണ്യന്റെ പേരു കൊള്ളിച്ചിട്ടുള്ളതു് ആ മഠത്തിന്റെ പുനരുദ്ധാരകൻ എന്ന നിലയിൽ മാത്രമായിരുന്നുവെന്നു്, അതേ കാലത്തു തന്നെ ഭാരതീകൃഷ്ണൻ വാണിരുന്നതായി പറഞ്ഞിട്ടുള്ളതിൽ നിന്നു് ഊഹിക്കാം. ശൃംഗേരി മഠം എട്ടു വർഷ ശതകാലങ്ങളോളം പൂട്ടിയിട്ടിരുന്നതായി ആത്മബോധൻ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണെന്നു് ശൃംഗേരിയിലെ ഗ്രന്ഥവരിയിൽനിന്നു നിഷ്പ്രയാസം തെളിയുന്നു. എന്തുകൊണ്ടെന്നാൽ വിദ്യാതീർത്ഥന്റെ ശിഷ്യനായ ഭാരതീകൃഷ്ണന്റെ പൂർവ്വികനായി അതിൽ കൊള്ളിച്ചിരിക്കുന്നതു് വിദ്യാശങ്കരനെയാണു്. ഈ വിദ്യാശങ്കരൻ ജീവിച്ചിരുന്നതോ എ. ഡി. ആറാം ശതകത്തിലുമായിരുന്നു. അദ്ദേഹം ബാംബെ നഗരത്തിന്റെ സമീപത്തു സ്ഥിതിചെയ്യുന്ന ‘നിർമ്മല’ എന്ന ദിക്കിൽ വെച്ചാണു് അന്ത്യസമാധി അടഞ്ഞതു്. ആ ദിനത്തെ അന്നാട്ടുകാർ ഇന്നും കൊണ്ടാടിവരുന്നുണ്ടു്. ആ ദിക്കിൽ നിന്നും കിട്ടീട്ടുള്ള രേഖകളാൽ, വിദ്യാശങ്കരന്റെ നിര്യാണകാലം എ. ഡി. 569 ആണെന്നു നിർണ്ണയിക്കാം. എന്നിട്ടും ശൃംഗേരി ഗ്രന്ഥവരിയിൽ വിദ്യാശങ്കരന്റെ നിര്യാണകാലം 1333–ൽ ആയിരുന്നുവെന്നു പറഞ്ഞിരിക്കുന്നതു് എന്തുകൊണ്ടു്? 764 വർഷകാലത്തെ അന്തരം എങ്ങനെ വന്നുകൂടി? മുടങ്ങിക്കിടന്നിരുന്ന ആ മഠത്തെ വിദ്യാരണ്യർ പുനരുദ്ധരിച്ചതിനു ശേഷം, ആരോ ഗുരുപരമ്പരയെ പൂർത്തിയാക്കിക്കാണണം. ഓരോ ആചാര്യന്മാരുടേയും പേരുകളും വാഴ്ചക്കാലവും അവിടെത്തന്നെ ഉണ്ടായിരുന്നതു് എടുത്തുവെച്ചുകൊണ്ടു്, അയാൾ പുറകോട്ടു ഗണിച്ചു. ഒടുവിൽ വന്ന 764 കൊല്ലങ്ങളെ സുരേശ്വരന്റെ തലയിൽ വെച്ചുകെട്ടിയതായിരിക്കാം. [5] ആദിശങ്കരൻ മുപ്പത്തിരണ്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു എന്നു് എല്ലാവർക്കും അറിയാമായിരുന്നതിനാൽ ആയിരിക്കണം സുരേശ്വരാചാര്യർക്കു് ഇത്ര ദീർഘകാലത്തേ വാഴ്ച കല്പിക്കാൻ അയാൾ നിർബന്ധിതനായതു്. ആധുനിക പണ്ഡിതന്മാർ ആകട്ടെ, ഈ വസ്തുത ഗ്രഹിക്കാതെ, ശൃംഗേരിമഠം ഗ്രന്ഥവരിയിൽ ആദിശങ്കരാചാര്യർക്കു പറഞ്ഞിരിക്കുന്ന കാലത്തോടു ഈ ഏഴിൽ പരം ശതവർഷങ്ങളെ കൂട്ടിയിട്ടു് അദ്ദേഹം എട്ടാം ശതകത്തിൽ ജീവിച്ചിരുന്നതായി തീർച്ചപ്പെടുത്തിയിരിക്കുന്നു. അവരുടെ ഈ അഭിപ്രായത്തിനു് ഉപോദ്ബലകമായി മുമ്പു് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും മാധവാചാര്യരുടെ ഒരു പ്രമാദത്തിന്റെ ഫലകവുമായ പദ്യങ്ങൾ കിട്ടിയപ്പോൾ, അവർ ചരിതാർത്ഥരാവുകയും ചെയ്തു. എന്നാൽ ശൃംഗേരിയിൽ ഗ്രന്ഥവരി മാത്രം പരിശോധിച്ചിട്ടു്, ശങ്കരാചാര്യരുടെ കാലം നിർണ്ണയിക്കുന്നതിൽപരം അബദ്ധം മറ്റൊന്നുമില്ല. അതിനാൽ നമ്മുടെ ഊഹം ശരിയാണോ എന്നു് മറ്റു തെളിവുകളെ ആസ്പദമാക്കി ഒന്നു പരിശോധിച്ചുനോക്കുക.
[6] കാഞ്ചീപുരത്തെ ആചാര്യപരമ്പര താഴെ ചേർക്കുന്നു.
ആദിശങ്കരൻ (508 ബി. സി.–476 ബി. സി.) സുരേശ്വരൻ (476 ബി. സി.–406 ബി. സി.)
1. സർവ്വജ്ഞാത്മൻ 2. സത്യബോധൻ 3. ജ്ഞാനനന്ദൻ 4. ശുദ്ധാനന്ദൻ 5. ആനന്ദജ്ഞാനൻ 6. കൈവല്ല്യാനന്ദൻ (28–69) 7. കൃപാശങ്കരൻ (എ. ഡി. 28–68) 8. സുരേശ്വരൻ (69–127) 9. ചിദഘ്നൻ 10. ചന്ദ്രശേഖരൻ 11. സച്ചിദഘ്നൻ 12. വിദ്യാഘ്നൻ (1) 13. ഗംഗാധരൻ (1) 14. ഉജ്ജ്വലശങ്കരൻ (329–367) 15. സദാശിവൻ 16. സുരേന്ദ്രൻ 17. വിദ്യാഘനൻ 18. മൂകശങ്കരൻ (3) (398–437) 19. ചന്ദ്രചൂഡൻ (1) 20. പരിപൂർണ്ണബോധൻ 21. സച്ചിൽസുഖൻ 22. ചിൽസുഖൻ (1) 23. സച്ചിദാനന്ദഘനൻ (1) 24. പ്രജ്ഞാഘനൻ 25. ചിദ്വിലാസൻ 26. മഹാദേവൻ (1) 27. പൂർണ്ണബോധൻ 28. ബോധൻ 29. ബ്രഹ്മാനന്ദഘൻ (1) 30. ചിദാനന്ദഘനൻ 31. സച്ചിദാനന്ദഘനൻ (2) 32. ചന്ദ്രശേഖരൻ (2) 33. ചിൽസുഖൻ 34. ചിൽസുഖാനന്ദൻ 35. വിദ്യാഘനൻ (3) 36. അഭിനവശങ്കരൻ (4) (788–840) 37. സച്ചിദ്വലാസൻ 38. മഹാദേവൻ (2) 39. ഗംഗാധരൻ (2) 40. ബ്രഹ്മാനന്ദഘൻ (2) 41. ആനന്ദഘനൻ 42. പൂർണ്ണബോധൻ ബോധൻ (2) 43. പരമശിവൻ (1) 44. ബോധൻ (2) 45. ചന്ദ്രശേഖരൻ (3) 46. അദ്വൈതാനന്ദബോധൻ 47. മഹാദേവൻ (3) 48. ചന്ദ്രചൂഡൻ (2) (1247–99) 49. വിദ്യാതീർത്ഥൻ (1297–95) 50. ശങ്കരാനന്ദൻ (1385–1417) 51. പൂർണ്ണാനന്ദസദാശിവൻ 52. മഹാദേവൻ (5) 53. ചന്ദ്രചൂഡൻ (3) 54. സർവജ്ഞസദാശിവബോധൻ 55. പരമശിവൻ (2) 56. ആത്മബോധൻ 57. ബോധൻ (3) 58. അധ്യാത്മപ്രകാശൻ 59. മഹാദേവൻ (5) 60. ചന്ദ്രശേഖരൻ (1) 61. മഹാദേവൻ (6) 62. ചന്ദ്രശേഖരൻ (5) 63. മഹാദേവൻ (7) 64. ചന്ദ്രശേഖരൻ (6) 65. മഹാദേവൻ (8) (1428–1507) 66. ചന്ദ്രശേഖരേന്ദു സരസ്വതി. ഇനി ഈ പട്ടികയെ നമുക്കു് എത്രത്തോളം വിശ്വസിക്കാമെന്നു നോക്കാം.
മഹാദേവചതുർത്ഥന്റെ കാലം 1498–1507 ആണെന്നു് പട്ടികയിൽ കാണുന്നു. അതു ശരിയാണെന്നുള്ളതിനു് താൽക്കാലികചരിത്രം സാക്ഷ്യം വഹിക്കുന്നുണ്ടു്. 1495–1509-വരെ വിജയനഗരം ഭരിച്ച നൃസിംഹദേവരായനും അദ്ദേഹത്തിനുശേഷം 1530 വരെ നാടു വാണ കൃഷ്ണദേവരായനും ഈ മഹാദേവനും അടുത്ത രണ്ടു ആചാര്യന്മാർക്കും താമ്രശാസന പട്ടയങ്ങൾ നൽകീട്ടുണ്ടു്. [7] വിദ്യാതീർത്ഥന്റെ വാഴ്ച 1297-നും 1385നും മദ്ധ്യേ ആണെന്നു പറഞ്ഞിരിക്കുന്നതു് തെറ്റാൻ ഇടയില്ലെന്നു്, അദ്ദേഹത്തിന്റെ ശിഷ്യനായ മാധവാചാര്യർ 1354 മുതല്ക്കു് 23 കൊല്ലം വിജയനഗരാധിപതിയായിരുന്ന വീരബുക്കന്റെ മന്ത്രിയായിരുന്നതിൽനിന്നു തെളിയുന്നു.
“ഇത്യുക്തോ മാധവര്യേണ വീരബുക്കമഹീപതിഃ”
(തൈത്തരീയ സംഹിതഭാഷ്യം.)
ശങ്കരാനന്ദനും (1385–1417) മാധവാചാര്യരും സതീർത്ഥ്യന്മാരായിരുന്നു. അവർ രണ്ടുപേരും ചേർന്നു് അനേകം മഠങ്ങൾ സ്ഥാപിച്ചിട്ടുണ്ടു്. ബൃഹദാരണ്യകോപനിഷദ്ദീപികയിൽ ശങ്കരാനന്ദൻ ഗുരുവായ വിദ്യാതീർത്ഥനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.
“കാഞ്ചീപീഠജൂഷഃ കഠോരധിഷണാനിർദ്ധൂത ദുർദ്ധൂ വർഹ-
ദ്വൈതിവ്രാതദുരാഗ്രഹഗ്രഹഭയാൻ മായാവിദൂരക്രിയാൻ
ആചാര്യൻ മമ ചന്ദ്രമൌലിചാണധ്വാനൈകതാനാശയാൻ
വിദ്യാതീർത്ഥമഹേശ്വരാൻ ഹൃദിസദാ വിദ്യോതമാനാൻഭജേ.”
ഇത്രയും ലക്ഷ്യങ്ങൾ ഇരിക്കുന്നതുകൊണ്ടു് വിദ്യാതീർത്ഥൻ, വിദ്യാരണ്യൻ, ശങ്കരാനന്ദൻ ഇവരുടെ കാലത്തെപ്പറ്റിയുള്ള സംശയങ്ങൾ എല്ലാം നീങ്ങുന്നു.
7.2 ചന്ദ്രചൂഡദ്വിതീയൻ
രഘുവംശകുമാരസംഭവാദി കാവ്യങ്ങളുടെ വ്യാഖ്യാതാവും, ഒരു ശാക്തേയനും ആയിരുന്ന അരുണഗിരിയുടെ പുത്രനായിരുന്നു. അദ്ദേഹത്തിനു് ‘വിജയഗണ്ഡഗോപാലദേവൻ’ എന്ന ചോളരാജാവ് 1291–ൽ നൽകിയ ഒരു താമ്രശാസനം കണ്ടുകിട്ടീട്ടുണ്ടു്. അതിനാൽ ഈ ആചാര്യരെ സംബന്ധിച്ചും മുകളിൽ കൊടുത്തിരിക്കുന്ന പട്ടികയെ വിശ്വസിക്കാം.
ചന്ദ്രശേഖര തൃതീയൻ (ചന്ദ്രചൂഢൻ എന്നും പേരുണ്ടു്) ശ്രീകണ്ഠചരിതകർത്താവായ മങ്ഖന്റേയും പ്രബോധ ചന്ദ്രോദയകർത്താവായ കൃഷ്ണമിശ്രന്റേയും, വൈദ്യാഭിധാനചിന്താമണികാരനായ സുഹലന്റേയും, പ്രസന്നരാഘവം ചന്ദ്രലോകം മുതലായവയുടെ കർത്താവായ ജയദേവന്റേയും സമകാലികനായിരുന്നു. അദ്ദേഹം വിദ്യാലോലകുമാരപാലന്റെ രാജസദസ്സിലെ അംഗവും കുമാരപാലചരിതത്തിന്റെ രചയിതാവും ആയ [8] ഹേമചന്ദ്രനെ തോല്പിക്കുകയും കാശ്മീരത്തിലെ ജയസിംഹന്റെ കൊട്ടാരത്തിൽ കുറേക്കാലം പാർക്കയും ചെയ്തിട്ടുണ്ടു്. ജയസിംഹൻ സിംഹാസനാരോഹണം ചെയ്തതു് എ. ഡി. 1128-ൽ ആയിരുന്നു എന്നു് കൽഹണൻ പറയുന്നു. ഈ രാജാവ്, കൽഹണന്റെ സമകാലികനായിരുന്നതിനാൽ ഈ വിഷയത്തിൽ രാജതരംഗിണിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം. ജയദേവന്റെ പീയൂഷവർഷത്തിൽ,
“ശ്രീചന്ദ്രചൂഡചരണാൻ ശ്രിതകാഞ്ചിപീഠാൻ
സർവ്വജ്ഞശേഖരമണീൻ സതതം ശ്രയാമഃ”
എന്നും സുഹലൻ, വൈദ്യാഭിധാനചിന്താമണിയിൽ,
“ദ്വാത്രിംശൽകവിരത്നമധ്യതരളശ്രീമംഖരാജാനക
പ്രേങ്ഖോലജ്ജയസിംഹകാഞ്ചനഗുണോദ്ദാമ പ്രഭാഭാസ്വരം;
കാശ്മീരേന്ദ്രസഭാവരോരുഹൃദയം ഗോശീർഷചര്യാരസൈ-
ശ്ചക്രേയഃ ശിശിരം ചകാസ്തു സ മമ ശ്രീചന്ദ്രചൂഡോ ഹൃദി”
എന്നും സ്തുതിച്ചു കാണുന്നു. [9] കൃഷ്ണമിശ്രൻ ഗുരുവിജയം എന്നൊരു ഗ്രന്ഥം ആ ആചാര്യരെപ്പറ്റി രചിച്ചിട്ടുള്ളതിൽ, അദ്ദേഹം ഹേമചന്ദ്രനെ തോല്പിച്ച സംഗതി ഇപ്രകാരം സൂചിപ്പിച്ചിരിക്കുന്നു.
ബോധദ്വിതീയൻ (1061–1098) കഥാസരിത്സാഗര കർത്താവായ സോമദേവനാകുന്നു. അദ്ദേഹത്തിനു് ധാരാധിപതിയായ ഭോജൻ മുത്തുപ്പല്ലക്കു സമ്മാനിക്കയുണ്ടായിട്ടുണ്ടു്. ഭോജരാജാവിന്റെ കാലം ഇപ്പോൾ നിർണ്ണയിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ.
7.3 ഗംഗാധരദ്വിതീയൻ (915–950)
രാജശേഖരകവിക്കു് നഷ്ടപ്പെട്ടുപോയ കാഴ്ച വീണ്ടും വരുത്തിക്കൊടുത്തതായി പറയുന്നു. ഈ രാജശേഖരൻ ബാലരാമായണം, പ്രചണ്ഡപാണ്ഡവം, കർപ്പൂരമഞ്ജരി, വിദ്ധസാലഭഞ്ജിക എന്നീ കൃതികളുടെ കർത്താവാണു്. അദ്ദേഹത്തിനെ മാധവാചാര്യർ ശങ്കരാചാര്യരുടെ സമകാലികനാക്കിയിരിക്കുന്നതു പിശകാകുന്നു. യായാവര കുടുംബത്തിൽപെട്ട രാജശേഖരകവി കനൗജിലെ രാജാക്കന്മാരായ മഹേന്ദ്രപാലന്റെയും മഹപാലന്റെയും കാലത്തു ജീവിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ടു്. [10]
7.4 അഭിനവശങ്കരൻ
ഇദ്ദേഹമാണു് 788 മുതൽ 840 വരെ ജീവിച്ചിരുന്ന ശങ്കരാചാര്യർ. ഈ ആചാര്യർ ആദിശങ്കരനെപ്പോലെ ദ്വിഗ്വിജയം നടത്തുകയും കാശ്മീരത്തുവെച്ചു് സർവ്വജ്ഞപീഠം കയറുകയും ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിന്റെ ശിഷ്യനായ വാക്പതിഭട്ടൻ നിർമ്മിച്ചിട്ടുള്ള ശങ്കരേന്ദ്രവിലാസത്തിൽ നിന്നു ഗ്രഹിക്കാം. വിധവാപുത്രൻ എന്നു് ആദിശങ്കരാചാര്യരെ ഉദ്ദേശിച്ചു് മാദ്ധ്വന്മാർ പറയാറുള്ള അപവാദം ചെന്നു പറ്റുന്നതു് അഭിനവശങ്കരനിലാണു്. മാധവാചാര്യർ ഈ വസ്തുത ഗ്രഹിക്കാതെ പ്രസ്തുത കളങ്കത്തെ ആദിശങ്കരനിലേക്കു പകർത്തുകയും മറ്റുള്ളവർ [11] അദ്ദേഹത്തിനെ അന്ധമായി പിന്തുടരുകയും ചെയ്തു. കേരളീയരുടെ ശങ്കരാചാര്യചരിതത്തിൽ അങ്ങനെ ഒരു കളങ്കം അദ്ദേഹത്തിൽ ആരോപിച്ചിട്ടില്ലെന്നുള്ളതും ഈ അവസരത്തിൽ സ്മർത്തവ്യമാണു്. അഭിനവശങ്കരനേയും മഹാദേവന്റെ അവതാരമായിട്ടാണു് ഗണിച്ചുവന്നതു്.
“ഹായനേഥ വിഭവേ വൃഷമാസേ
ശുക്ലപക്ഷദശമീദിനമധ്യേ
ശേവധിദ്വിപദിശാനലവർഷേ
തിഷ്യ ഏനമുദസോഷ്ടവിശിഷ്ടം”
എന്ന പദ്യം ആദ്യമായി കണ്ടുകിട്ടിയപ്പോൾ അതിൽ പറഞ്ഞിരിക്കുന്നതു് ആദിശങ്കരന്റെ ജനനകാലമാണെന്നു് പാശ്ചാത്യന്മാർ ഭ്രമിച്ചുപോയി. വാസ്തവത്തിൽ അഭിനവശങ്കരന്റെ ജനനത്തേയാണു് ഇവിടെ നിർദ്ദേശിച്ചിരിക്കുന്നതെന്നു് ഗുരുരത്നമാല തുടങ്ങിയ ഗ്രന്ഥങ്ങളിൽനിന്നും കാഞ്ചീപുരത്തിലെ ഗ്രന്ഥവരിയിൽനിന്നും ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം. മീ. പഥക് കണ്ടുപിടിച്ചതും ഈ പ്രകരണത്തിന്റെ ആരംഭത്തിൽ ഉദ്ധരിച്ചതുമായ പദ്യങ്ങളും അതുപോലെതന്നെ ഈ അഭിനവശങ്കരനെപ്പറ്റി രചിക്കപ്പെട്ടിട്ടുള്ളവയാണു്.
വാക്പതിഭട്ടൻ, ക്ഷീരസ്വാമി, ചടകൻ, മനോരഥേശൻ, സന്ധിമാൻ, ശംഖകൻ, ദാമോദരൻ, ഥക്യൻ, വാമന മഹോപാദ്ധ്യായൻ എന്നിവരെല്ലാം ഏ. ഡി. 780 മുതല്ക്കു് 810–വരെ കാശ്മീരം ഭരിച്ച ജയാപീഡവിനയാദിത്യന്റെ സദസ്യരായിരുന്നെന്നും അവരുടെ എല്ലാം അഗ്ര്യസ്ഥാനം വാക്പതി ഭട്ടനായിരുന്നെന്നും സദ്ഗുരുസന്താനപരിമളത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
“ക്ഷീരസ്വാമിമനോരഥേരശചടകശ്രീസന്ധിമച്ഛംഖക
ശ്രീദാമോദരഥക്യവാമനമഹോപാദ്ധ്യായമുഖ്യാൻകവീൻ;
അഷ്ടാവപ്യഭിഭൂയ ദുർജയതയാഭട്ടോൽഭടഃ പ്രത്യഹം
യോദീനാരകലക്ഷവേതനവഹഃ കോസ്യാഗ്രതഃസോപ്യഭൂൽ”
ഈ വാക്പതിഭട്ടനേയാണു് അഭിനവശങ്കരൻ ജയിച്ചു സർവ്വജ്ഞപീഠം കയറിയതെന്നു്.
‘ദേദീധ്യച്ശുക്രദത്തോത്ഭടനവഭടവാഗ്ബദ്ധബുദ്ധാധ്വമധ്വ
സ്വാദപ്രോദസ്ത വദാദൃതിരഥ സ ജയാപീഠസമ്രാഡപിദ്രാക്
യദ്വാഗുദ്ഭൂത ബാധശ്രുതിമഥവപുഷഃശാരദായാഃപുരസ്താൽ
പീഠേസർവജ്ഞയോഗ്യേനിദധദധിപദച്ഛായമാർച്ചീദ്യമർച്യം’
എന്ന പദത്തിൽനിന്നും വ്യക്തമാകുന്നു.
ഈ ശങ്കരാചാര്യരുടെ കാലത്തെപ്പറ്റി യാതൊരു ശങ്കയ്ക്കും അവകാശമില്ല. ഇനി കുറേക്കൂടി പുറകോട്ടു കടന്നുനോക്കാം.
7.5 ബ്രഹ്മാനന്ദഘനൻ (1) (655–688)
ഈ ആചാര്യർ കാശ്മീരാധിപതിയായ ലളിതാദിത്യമുക്താപീഠന്റേയും ഭവഭൂതിയുടേയും പൂജയ്ക്കു പാത്രീഭവിച്ച ഒരു മഹാനായിരുന്നു. ഭവഭൂതിയുടെ കാലം ഇപ്പോൾ സുനിർണ്ണീതമായിട്ടുണ്ടു്. അതുപോലെ തന്നെ, യശോവർമ്മനെ തോല്പിച്ചശേഷം ദക്ഷിണേന്ത്യയെ ആക്രമിച്ച ലളിതാദിത്യന്റെ കാലവും ചരിത്രകാരന്മാർ നിർണ്ണയിച്ചു കഴിഞ്ഞിരിക്കുന്നു. കാഞ്ചീഗ്രന്ഥവരിയിൽ ബ്രഹ്മാനന്ദഘനനു പറഞ്ഞിരിക്കുന്ന കാലവും ചരിത്രകാരന്മാർ ലളിതാദിത്യനു [12] പറഞ്ഞിരിക്കുന്ന കാലവും പരസ്പരം യോജിക്കുന്നുണ്ടു്.
7.6 സച്ചിൽസുഖൻ (481–512)
സച്ചിൽസുഖൻ ആര്യഭട്ടന്റെ സമകാലികനായിരുന്നതിനാൽ, അദ്ദേഹത്തിന്റെ കാലം ഇവിടെ പറഞ്ഞിരിക്കുന്നതു് ശരിയാണോ അല്ലയോ എന്നു നിർണ്ണയിക്കുന്നതിനു പ്രയാസമില്ല. ആര്യഭട്ടൻ ഒരു സൂര്യഗ്രഹണം നോക്കുന്നതിനായി ഒരിക്കൽ കപ്പൽ കയറി എവിടെയോ പോവാൻ ഇടയായി. സച്ചിൽസുഖൻ ഈ വിവരം അറിഞ്ഞു് അദ്ദേഹത്തിനെ ശാസിക്കയും ശുദ്ധികർമ്മം നടത്തുകയും ചെയ്തുവത്രേ. അവിശ്വാസിയായിരുന്ന ആ ജ്യോതിശ്ശാസ്ത്രജ്ഞനെ വൈദികധർമ്മ വിശ്വാസിയാക്കിതീർത്തതും ഈ സന്യാസിയായിരുന്നു. ആര്യഭട്ടൻ ഏ. ഡി. 499–ൽ ജീവിച്ചിരുന്നതായി ചരിത്രകാരന്മാർ തീർച്ചപ്പെടുത്തീട്ടുള്ളതിനാൽ, ഈ സംഗതിയിലും നമുക്കു് കാഞ്ചീപുരത്തെ ഗ്രന്ഥവരിയെ വിശ്വസിക്കാം.
7.7 മൂകശങ്കരാചാര്യർ. (398–437)
ഇദ്ദേഹമാണു് മൂകപഞ്ചാശതിയുടെ കർത്താവു്. ആദിശങ്കരാചാര്യർ എട്ടാം ശതകത്തിനുമുമ്പു ജീവിച്ചിരുന്നു എന്നുള്ളതിനു് മൂകശങ്കരാചാര്യരുടെ പ്രാചീനശങ്കരവിജയം സാക്ഷ്യം വഹിക്കുന്നു. ഈ ഗ്രന്ഥത്തിൽ നിന്നു് ആത്മബോധൻ അനേകം പദ്യങ്ങൾ ഉദ്ധരിച്ചിട്ടുമുണ്ടു്. അതിൽനിന്നു് മൂകശങ്കരന്റെ കാലത്തും കാഞ്ചീമഠം സുസംഘടിതമായ ഒരു ഉത്തമസ്ഥാപനമായി വർത്തിച്ചിരുന്നുവെന്നു് ഊഹിക്കാം. ആദിശങ്കരന്റെ കാലം കലിവർഷം 2593 ആയിരുന്നുവെന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതും പ്രത്യേകം സ്മരണീയമാകുന്നു.
മൂകശങ്കരാചാര്യരുടെ കാലം സ്വതന്ത്രമായി നിർണ്ണയിക്കുന്നതിനു മാർഗ്ഗമുണ്ടു്.
മാതൃഗുപ്തൻ, രാമിലൻ, മേണ്ഠൻ, പ്രവരസേനൻ മുതലായ കവികളെല്ലാം മൂകശങ്കരാചാര്യരുടെ സമകാലികന്മാരായിരുന്നു. അന്നത്തെ ഭാരതചക്രവർത്തി ഹർഷാപര നാമധേയനായ വിക്രമാദിത്യശകാരിയായിരുന്നു എന്നു കാണുന്നു. എന്നാൽ ചിലർ, ഹർഷശബ്ദം കണ്ടു ഭ്രമിച്ചു് ആ രാജാവു് പില്ക്കാലത്തു ജീവിച്ചിരുന്ന സാക്ഷാൽ ശ്രീഹർഷനാണെന്നു് അഭിപ്രായപ്പെടുന്നുണ്ടു്. ആ അഭിപ്രായം സാധുവല്ലെന്നു് രാമിലകൃതമായ മണിപ്രഭയിലെ പ്രസ്താവന നോക്കിയാൽ അറിയാം.
സൂതഃ–ന ജാനാസി?–
ആചാര്യേശദ്വിജന്മാർഥ്യതിഥിഷുവിനതോവൈനതേയഃശകാ
കാശ്മീരാനേവ കാവ്യംകിമപികവയിതുദ്ദത്തവാനപ്രമത്തം(ഹേഃ
രക്ഷാദത്തപ്രഹർഷപ്രകൃതികൃതിശരുാധ്മാതഹർഷഃ സഹർഷഃ
കർണ്ണാഭ്യർണ്ണാവതീർണ്ണഃ കഥമഥതവ നോ വിക്രമീ”വക്രമാർക്കഃ
ഈ വിവരണം ഉജ്ജയിനിയിലെ വിക്രമാദിത്യശകാരിക്കല്ലാതെ സാക്ഷാൽ ശ്രീഹർഷനു് തീരെ യോജിക്കുന്നില്ലെന്നു് വിൻസന്റ് ഏ സ്മിത്തു തുടങ്ങിയ ചരിത്രകാരന്മാർ ഗുപ്തവംശജനായ ചന്ദ്രഗുപ്തവിക്രമാദിത്യനെപ്പറ്റിയും ശ്രീഹർഷനെപ്പറ്റിയും പറഞ്ഞിട്ടുള്ള ഭാഗങ്ങളിൽനിന്നു് നിഷ്പ്രയാസം ഗ്രഹിക്കാം. മാതൃഗുപ്തൻ വിക്രമാദിത്യശകാരിയെ ആശ്രയിച്ചുജീവിച്ച ഒരു കവിയായിരുന്നു. അദ്ദേഹത്തിന്റെ കവിത കണ്ടു സന്തോഷിച്ചു്, ചക്രവർത്തി കാശ്മീരരാജ്യം ദാനം ചെയ്തതിനെയാണു് മുകളിൽ ഉദ്ദരിച്ച ശ്ലോകത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഏ. ഡി. 413–ൽ വിക്രമാദിത്യൻ പരലോകം പ്രാപിച്ചപ്പോൾ മാതൃഗുപ്തൻ രാജ്യമുപേക്ഷിച്ചിട്ടു് സന്യസിച്ചു. പിന്നീടു് യഥാർത്ഥാവകാശിയായ പ്രവരസേനദ്വിതീയൻ രാജാവായി. എന്നിട്ടും നികുതി പിരിഞ്ഞു കിട്ടിയ തുകയേ അദ്ദേഹം സന്യാസിയായി കാശിയിൽ താമസിച്ചിരുന്ന മാതൃഗുപ്തനു് അയച്ചുകൊടുത്തുകൊണ്ടിരുന്നു.
മേണ്ഠകൃതിയായ ഹയഗ്രീവവധത്തിൽ ശങ്കരാചാര്യരേയും ഈ കവികളേയും ചേർത്തു് ഒരു പദ്യം കാണുന്നു.
“ഖ്യാതശ്രീ ശംകരേന്ദ്രപ്രചുരതരകൃപാലബ്ധസാഹിത്യവിദ്യഃ
സദ്യഃസാധൂക്തിസമ്മോദ്യപിപരകവിതാമർഷിണോമാതൃഗുപ്താൽ
പ്രൌഢാഃപ്രൌഢോക്തിരൂഢൈർനിബിഡരസഭരെർഗ്ഗുംഫനൈര്യത്രമേദു-
മ്മേർദുർമ്മോഹാദനാദീദ്ധയവദനവധം വാഗ്മ്യകുണ്ഠഃ സമേണ്ഠ”
നാലാം ശതകത്തിനു് അപ്പുറം ഉള്ള പതിനെട്ടു ആചാര്യന്മാരുടെ കാലം വിശ്വാസയോഗ്യമായിരിക്കുന്നില്ല. [13] അതുകൊണ്ടു് ശരാശരി ഇരുപത്തഞ്ചു കൊല്ലം വീതം തള്ളിയാൽ ആദിശങ്കരന്റെ ജീവിതകാലം ബി. സി. ഒന്നാംശതകത്തിൽ വരും. അതിനപ്പുറമായിരിക്കാൻ ഇടയില്ല. എന്തുകൊണ്ടെന്നാൽ ശങ്കരാചാര്യർക്കു മഹാഭാഷ്യകർത്താവായ പതഞ്ജലിയെക്കാൾ പ്രാചീനത്വം കല്പിക്കുന്നതു സാഹസമാണു്. ആചാര്യരുടെ ഗുരുവായിരുന്ന ഗോവിന്ദഭഗവൽപാദർ ആണു് കാശ്മീരത്തിൽ ഇദം പ്രഥമമായി മഹാഭാഷ്യത്തെ പ്രചരിപ്പിക്കുന്നതെന്നു് രാജതരംഗിണിയിൽ കാണുന്നതിനെ അവിശ്വസിക്കാൻ ന്യായവുമില്ല. ഗോവിന്ദഭഗവൽപാദർ ഗൌഡപാദാചാര്യരുടെ ശിഷ്യനായിരുന്നുവെന്നു്, ശങ്കരാചാര്യർ അദ്ദേഹത്തിനെ പലേ സ്ഥലങ്ങളിൽ പരമഗുരുവായി വർണ്ണിച്ചിട്ടുള്ളതിൽ നിന്നും ഊഹിക്കാം. ഗൌഡപാദർ ജീവിച്ചിരുന്നതു് ബി. സി. ഒന്നാംശതകത്തിലായിരുന്നു. ഏ. ഡി. രണ്ടും മൂന്നും ശതകങ്ങളിൽ ജീവിച്ചിരുന്ന തമിൾ കവികളിൽ ശാങ്കരമതം പ്രതിഫലിച്ചുകാണുന്നതും നമ്മുടെ ഊഹത്തിനു് അവഷ്ഠാഭകമായിരിക്കുന്നു. ഏതൽക്കാരണങ്ങളാൽ ആചാര്യരുടെ കാലം ബി. സി. ഒന്നാംശതകത്തിലായിരുന്നുവെന്നു തീർച്ചപ്പെടുത്താം.
7.8 ആചാര്യരുടെ ജീവിതചരിത്രസംക്ഷേപം
അദ്ദേഹം കുന്നത്തുനാടു താലൂക്കിൽ മഞ്ഞപ്രപ്രവൃത്തിയിൽ കാലടി എന്ന ദേശത്തു ജനിച്ചു. പിതാവായ ശിവഗുരുവും മാതാവായ ആര്യാംബയും സന്താനമില്ലാതെ ദുഃഖിച്ചു വളരെക്കാലം ശിവനേ ഭജിച്ചുവെന്നും ഒടുവിൽ ശിവൻ പ്രസന്നനായിട്ടു് താൻ അവരുടെ സന്താനമായി ജനിക്കാൻ പോകുന്നുവെന്നു് സ്വപ്നത്തിൽ അവരെ അറിയിച്ചുവെന്നുമാണു് ഐതിഹ്യം. [14] അഞ്ചാമത്തെ വയസ്സിൽ പിതാവു മരിച്ചു. ആര്യാംബ അമ്മാത്തുള്ളവരുടെ സഹായത്തോടുകൂടി ഉപനയനം നടത്തി. പതിനാറു വയസ്സുവരേയുള്ള വിദ്യഭ്യാസം വൈക്കത്തു മാതൃഗൃഹത്തിൽ വച്ചാണു് നടന്നതു്. കാവ്യനാടകാലങ്കാരാദികളും ഇതിഹാസപുരാണങ്ങളും ദർശനങ്ങളും അദ്ദേഹം അതിനിടയ്ക്കു വേണ്ടപോലെ പഠിച്ചുകഴിഞ്ഞു.
പ്രകൃത്യാ വിചിന്തനശീലനായ ഈ ബാലനിൽ വൈരാഗ്യം അതിബാല്യത്തിലേ ഉദിച്ചു. അതിനാൽ പതിനാറാമത്തെ വയസ്സിൽ അദ്ദേഹം പ്രിയമാതാവിന്റെ അനുവാദത്തോടുകൂടി ഒരു ഗുരുവിനെ തേടി പുറപ്പെട്ടു. കാശിയിൽ ചെന്നു് ഗോവിന്ദഭഗവൽപാദരുടെ കീഴിൽ വേദാന്തം അഭ്യസിച്ചു് തിരിയിൽനിന്നു കൊളുത്തിയ പന്തംപോലെ പ്രകാശിച്ചു. അവിടെവെച്ചാണു അദ്ദേഹം വേദാന്തസൂത്രഭാഷ്യവും ഗീതാഭാഷ്യവും ഉപനിഷദ്ഭാഷ്യങ്ങളും രചിച്ചതു്.
അനന്തരം അദ്വൈതമതസ്ഥാപനത്തിനും പാഷണ്ഡമതഖണ്ഡനത്തിനുമായി അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു് സഞ്ചരിക്കാൻ തീർച്ചപ്പെടുത്തി. ആദ്യമായി മഗധയിലേയ്ക്കു പുറപ്പെട്ടു. ആ രാജ്യം ഭരിച്ചിരുന്നതു് ഹാലൻ എന്ന ആന്ധ്രാരാജാവായിരുന്നു. അവിടെ താമസിക്കവേ, പ്രസിദ്ധ മീമാംസകനായ കുമാരിലഭട്ടന്റെ അന്ത്യദശ ആസന്നമായിരുന്നുവെന്നാണു് പരക്കേ വിശ്വസിക്കപ്പെട്ടിരുന്നതു്. അദ്ദേഹത്തിനെ ജയിക്കാൻ അക്കാലംവരെ ആർക്കും സാധിച്ചിരുന്നില്ല. ഉത്തരമീമാംസയെ ഖണ്ഡിച്ചു് പൂർവ്വമീമാംസയുടെ അധികാരത്തെ പുനഃസ്ഥാപിക്കണമെന്നുള്ള തന്റെ ഉദ്ദേശ്യസിദ്ധിക്കു്, കുമാരിലനെ ജയിക്കാതെ നിവൃത്തിയില്ലെന്നു കണ്ടിട്ടു് അദ്ദേഹവുമായി വാദത്തിൽ ഏർപ്പെട്ടു. തൽഫലമായി കുമാരിലൻ പരാജിതനാവുകയും ശങ്കരന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
അതിനുശേഷം കർമ്മമാർഗ്ഗക്കാരുടെ പ്രധാന മല്ലനെന്നു സുവിഖ്യാതനായിരുന്ന മണ്ഡനമിശ്രനെ കാണുന്നതിനായി പ്രയാഗയിലേക്കു തിരിച്ചു. പത്മവനത്തിൽവെച്ചു് രണ്ടു പേരുമായി ഒരു വാതം നടക്കുകയും മണ്ഡനമിശ്രൻ പരാജയം സമ്മതിച്ചു് ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഈ മണ്ഡനമിശ്രനായിരുന്നു ആചാര്യരുടെ പ്രധാന ശിഷ്യനായ സുരേശ്വരാചാര്യർ. അദ്ദേഹം നൈഷ്കർമ്മ്യസിദ്ധി മുതലായ ഒട്ടു വളരെ അദ്വൈതഗ്രന്ഥങ്ങൾ രചിച്ചിട്ടുമുണ്ടു്.
പ്രയാഗയിൽനിന്നു് ആചാര്യർ നേരെ ബദരികാശ്രമത്തിലേക്കാണു തിരിച്ചതു്. അവിടെ വെച്ചു് അദ്ദേഹത്തിനു തന്റെ പരമഗുരുവായ ഗൌഡപാദാചാര്യനെ കാണ്മാനുള്ള ഭാഗ്യം സിദ്ധിച്ചു. [15]
ബദര്യാശ്രമത്തിൽനിന്നു് ശങ്കരൻ കൈലാസത്തിലേയ്ക്കു പോയി അഞ്ചുശിവലിംഗങ്ങൾ കൊണ്ടുവന്നു. ആ ശിവലിംഗങ്ങളേയാണു് അദ്ദേഹം സ്ഥാപിച്ച മഠങ്ങളിൽ പ്രതിഷ്ഠിച്ചതു്. പിന്നീട് ഉത്തര ഇൻഡ്യയിലുള്ള അനേക പുണ്യസ്ഥലങ്ങളെ സന്ദർശിച്ചശേഷം ദ്രാവിഡദേശത്തേക്കു പുറപ്പെട്ടു. [16] പോയ ദിക്കിലൊക്കെ, വിജയലക്ഷ്മി അദ്ദേഹത്തിനു് അനുകൂലമായിരുന്നു. എല്ലായിടത്തും ശിഷ്യന്മാരുമുണ്ടായി. കാഞ്ചീപുരത്തുനിന്നു തിരിച്ചു് കന്യാകുമാരി, തൃച്ചംതൂർ, രാമേശ്വരം മുതലായ ദിക്കുകളൊക്കെ സന്ദർശിച്ചിട്ടു്, വീണ്ടും കാഞ്ചിയിലെത്തി. കാഞ്ചീപുരത്തു് അദ്ദേഹം ഒട്ടു വളരെക്കാലം പാർത്തുവെന്നു തോന്നുന്നു. തുംഗഭദ്രാതീരത്തു്, ഇപ്പോൾ ശൃംഗേരിമഠം ഇരിക്കുന്ന സ്ഥലത്തു് അദ്ദേഹം ഒരു ശാരദാക്ഷേത്രം പണിയിച്ചു്, വേദാന്തസൂത്രങ്ങൾ പഠിപ്പിച്ചുകൊണ്ടിരുന്നു. അങ്ങിനെ അവിടെ താമസിക്കവേ, തന്റെ മാതാവിന്റെ മരണം സന്നിഹിതമായിരിക്കുന്നുവെന്നു് ദിവ്യദൃഷ്ട്യാ അറിഞ്ഞു് സ്വഗൃഹത്തിൽ എത്തുകയും യഥോചിതം അന്ത്യശുശ്രൂഷകൾ നടത്തുകയും ചെയ്തു. എന്നാൽ സന്യാസിക്കു അപരക്രിയകൾ ചെയ്യുന്നതിനു് അധികാരമില്ലെന്നു നമ്പൂതിരിമാർ ശഠിച്ചു് ബന്ധുകൃത്യം ചെയ്യാതെ മാറിക്കളഞ്ഞതിനാൽ, അദ്ദേഹം നായന്മാരുടെ സഹായത്തോടുകൂടി ഹോമാഗ്നി ജ്വലിപ്പിച്ചു്, മൃതശരീരത്തെ ദഹിപ്പിക്കുകയും ആ നാട്ടിലെ ബ്രാഹ്മണർക്കു് വേദാധ്യയനം ചെയ്‍വാൻ അനധികാരികളായിപ്പോകട്ടേ എന്നു ശപിക്കുകയും ചെയ്തുവെന്നാണു് ഐതിഹ്യം. അതിനു ശേഷം കാഞ്ചീപുരത്തുവെച്ചാണു് ആചാര്യർ സർവജ്ഞപീഠം കയറിയതു്.
ആചാര്യരുടെ അന്ത്യദശയെ കേരളീയ ശങ്കരാചാര്യചരിതത്തിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“തതഃ ക്ഷേത്രാണി പുണ്യാനി തീർത്ഥാനി ച നിഷേവ്യ സഃ;
ക്രമേണ ശിഷ്യസംയുക്തോ വൃഷാചല [17] മവാപ്തവാൻ.
തത്ര ദക്ഷിണകൈലാസേ [18]
ജ്ഞാത്വാ നിജ ശരീരാന്തം സഹശിഷ്യൈഃപ്രസന്നധീ;
കാസാരേ പശ്ചിമേ സ്നാത്വാ നത്വാ തത്രസ്ഥമീശ്വരം;
ശ്രീമൂലസ്ഥാനമാസാദ്യ ചക്രേ തസ്യ പ്രദക്ഷിണം.”
ശങ്കരാചാര്യരെ വടക്കുന്നാഥക്ഷേത്രവളപ്പിൽ സമാധിയിരുത്തിയതായിട്ടാണു് ഈ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതു്. [19]
ശങ്കരാചാര്യർ കാഞ്ചി [20] ബദരി, ദ്വാരക, ശൃംഗേരി, പുരി എന്നീ സ്ഥലങ്ങളിൽ ഓരോ മഠങ്ങൾ സ്ഥാപിച്ചു. കാമകോടിപീഠത്തിൽ ആചാര്യർതന്നെ അദ്ധ്യക്ഷം വഹിച്ചു. മറ്റു ശാരദാമഠങ്ങളിൽ യഥാക്രമം തോടകൻ, പത്മപാദൻ, പൃഥ്വീമാധവൻ, ഹസ്താമലകൻ എന്നീ പ്രധാന ശിഷ്യന്മാരെ അദ്ധ്യക്ഷന്മാരായി അവരോധിച്ചിട്ടു്, അവയുടെ ഭരണത്തെ നിയന്ത്രിക്കാനായി മഠാമ്നായം എന്നൊരു ഗ്രന്ഥവും അദ്ദേഹം നിർമ്മിച്ചുവത്രേ.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ മുമ്പു പ്രസ്താവിച്ച ഭാഷ്യങ്ങളും, വിവേകചൂഡാമണി, വേദാന്തസിദ്ധാന്തസംഗ്രഹം, ദശശ്ലോകീ, പഞ്ചീകരണം, അപരോക്ഷാനുഭൂതി, മുതലായ കൃതികളും ആകുന്നു. സൌന്ദര്യലഹരി, ആനന്ദലഹരി, ശവഭുജംഗം മുതലായ അഭിനവ ശങ്കരന്റെയോ ഉജ്വലമൂകാശങ്കരന്മാരുടേയോ കൃതികളാണെന്നു തോന്നുന്നു.
“തവ സ്ഥാനം മന്യേ ധരണിധരകന്യേ ഹൃദയതഃ
പയഃപാരാവാരഃ പരിവഹതി സാരസ്വതമിവ;
ദയാവത്യാ ദത്തം ദ്രവിഡശിശുരാസാദ്യ തവ യൽ
കവീനാം പ്രൗഢാനാമജനി കമനീയഃ കവയിതാ.”
എന്ന സൗന്ദര്യലഹരീപദ്യത്തിൽ ജ്ഞാനസംബന്ധരെന്ന ദ്രാവിഡകവിയെപ്പറ്റിയും,
മാർഗ്ഗാവർത്തിതപാദുകാ പശുപതേരംഗസ്യ കൂർച്ചായതേ
ഗണ്ഡൂഷാംബു നിഷേചനം പുരരിപോർദ്ദിവ്യാഭിഷേകായതേ;
കിഞ്ചിദ്ഭക്ഷിതമാംസശോഷകബളം നവ്യോപഹാരായതേ
ഭക്തിഃകിം ന കരോത്യഹോ വനചരോ ഭക്താവതംസായതേ.
എന്ന ആനന്ദലഹരീപദ്യത്തിൽ കണ്ണപ്പനായനാരേയും, ശിവഭുജംഗത്തിൽ സുന്ദരൻ, ചിറുതൊണ്ടൻ തുടങ്ങിയവരേയും സൂചിപ്പിച്ചു കാണുന്നതിനാൽ ഈ കൃതികളുടെ കർത്താവു് ആദിശങ്കരനേക്കാൾ അർവാചീനനായിരിക്കാനേ മാർഗ്ഗമുള്ളു.
ഇനി ആദിശങ്കരാചാര്യർ അനാചാരങ്ങളുടെ സ്ഥാപകനായിരുന്നോ എന്നു പരിശോധിക്കാം.
ഒന്നാമതായി ഒരു ശങ്കരവിജയത്തിലും അദ്ദേഹം കേരളത്തിൽ അനാചാരങ്ങൾ നിർമ്മിച്ചതായി പറയുന്നില്ല. രണ്ടാമതായി, അദ്ദേഹത്തിന്റെ ജീവിതത്തിനും അനാചാരങ്ങൾക്കും തമ്മിൽ ഒരു പൊരുത്തവും ഇല്ലെന്നു പറയേണ്ടിയിരിക്കുന്നു. ഭാരതഖണ്ഡത്തിന്റെ മറ്റു ഭാഗങ്ങളിൽ സർവധർമ്മസമന്വയമായ അദ്വൈതത്തെ ഉപദേശിച്ചു് അനേക സഹസ്രം ജീവികൾക്കു നിത്യപ്രകാശം അരുളിക്കൊണ്ടു സഞ്ചരിച്ചിരുന്ന ആ പുണ്യശ്ലോകൻ സ്വമാതൃഭൂമിയായ കേരളത്തെ മാത്രം ഒരു ഭ്രാന്താലയമാക്കിത്തീർക്കുന്നതിനു ശ്രമിച്ചു എന്നു പറയുന്നതു് മഹാപാപമാണു്. എന്നുമാത്രമല്ല, അങ്ങനെ ഒരു അനാചാരാമ്നായം നിർമ്മിച്ചു് കേരളീയരെ ശിക്ഷിക്കാൻ അദ്ദേഹം ഒരുങ്ങിയെന്നു വന്നാൽ തന്നെയും, അതിനെ കേരളബ്രാഹ്മണർ സ്വീകരിക്കുമായിരുന്നോ എന്ന കാര്യം സന്നിഗ്ദ്ധവുമാണു്. ശങ്കരാചാര്യർക്കു കേരലീയനായ ഒറ്റ ശിഷ്യൻപോലും ഇല്ലായിരുന്നു എന്നുള്ള സംഗതിയും, ശങ്കരാചാര്യമഠങ്ങളിൽ പില്ക്കാലത്തു് ഒരു കേരളീയനും അധ്യക്ഷനാവാൻ സാധിച്ചിട്ടില്ലെന്നുള്ള കാര്യവും പ്രത്യേകം നാം ഓർക്കേണ്ടതാണു്. കർമ്മകാണ്ഡത്തെ മുറുകെപ്പിടിച്ചുകൊണ്ടിരുന്ന കേരളബ്രാഹ്മണരുണ്ടോ അദ്വൈതമതത്തേ സ്വീകരിക്കുന്നു? ഏതൽക്കാലപര്യന്തം പൂർവ്വമീമാംസയ്ക്കുള്ളിടത്തോളം പ്രാബല്യം അദ്വൈതത്തിനു് അവരുടെ ഇടയ്ക്കു ലഭിച്ചിട്ടുമില്ല. എല്ലാറ്റിനുംപുറമേ, ബി. സി. ഒന്നാം ശതകത്തിൽ, കേരളീയർ ചാതുർവർണ്ണ്യമാകുന്ന മഹാവാഗുരത്തിൽ കുടുങ്ങീട്ടുമില്ലായിരുന്നു. അക്കാലത്തുണ്ടായ തമിഴ്ഗ്രന്ഥങ്ങളിൽ കേരളീയാചാരങ്ങളെപ്പറ്റി ഭംഗിയായി വിവരിച്ചിട്ടുള്ളതിനാൽ ആ വിഷയത്തിൽ സന്ദേഹത്തിനൊന്നിനും വകയില്ലാതെയുമാണിരിക്കുന്നതു്. ശങ്കരസ്മൃതി എന്നൊന്നു് ഇപ്പോൾ കാണുന്നുണ്ടു്. അതു് ഏതോ ക്ഷുദ്രഹൃദയന്മാരുടെ കൂടലേഖനമാകുന്നു എന്നുള്ളതിനു് അതിൽതന്നെ ലക്ഷ്യങ്ങൾ കാണുന്നു.
നമുക്കു് ആദ്യമായി 64 അനാചാരങ്ങളേതെല്ലാമാണെന്നു നോക്കാം.
1. പല്ലു തേയ്ക്കുവാൻ കോൽ ഉപയോഗിക്കരുത്.
2. ഉടുത്ത വസ്ത്രത്തോടുകൂടി മുങ്ങരുത്.
3. കുളിക്കാൻ വരുമ്പോൾ ഉടുത്ത മുണ്ടു് തോർത്തുവാൻ ഉപയോഗിക്കരുത്.
4. പ്രാതസ്സന്ധ്യയ്ക്കുമുമ്പു കുളിക്കരുത്.
5. കുളിക്കാതെ ഭക്ഷണസാധനങ്ങൾ പാകം ചെയ്യരുത്.
6. ഇന്നലെ കോരിവെച്ച വെള്ളം ഇന്ന് ഉപയോഗിക്കരുത്.
7. നിഷ്കാമമായിട്ടേ കർമ്മം ചെയ്യാവൂ.
8. കാൽ കഴുകാനോ മറ്റോ എടുത്ത വെള്ളം പാത്രത്തിൽ ബാക്കിവന്നാൽ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത്.
9. ബ്രാഹ്മണാദികൾ ശൂദ്രാദികളെ തൊട്ടാലും, കുളിക്കണം
10. താണജാതിക്കാരെ അടുത്താലും, കുളിക്കണം
11. താണ ജാതിക്കാർ തൊട്ട ജലാശയങ്ങൾ തൊട്ടാലും,
12. ചൂൽകൊണ്ട് അടിച്ചനിലത്തു തളിക്കാതെ ചവുട്ടിയാലും,
13. ഭസ്മം ആദ്യം മേല്പോട്ടു് ഒന്നും പിന്നെ വിലങ്ങത്തിൽ മൂന്നും വരിയായി കുറിയടണം.
14. ബ്രാഹ്മണർ ചെയ്യുന്ന എല്ലാ കർമ്മങ്ങൾക്കും വേണ്ടുന്ന മന്ത്രം കർമ്മം ചെയ്യുന്ന ബ്രാഹ്മണൻ തന്നെ ഉച്ചരിക്കണം.
15. തലേദിവസത്തെ ചോറും കറിയും ഉപയോഗിക്കരുതു്
16. കുട്ടികൾ ഭക്ഷിച്ച ബാക്കിയും ഉപയോഗിക്കരുതു്
17. ശിവന്നു നിവേദിച്ച സാധനവും ഉപയോഗിക്കരുതു്
18. കൈകൊണ്ടു വിളമ്പിയ ആഹാരദ്രവ്യവും, ഉപയോഗിക്കരുതു്
19. ഹോമാദികൾക്കു് എരുമയുടെ പാൽ മുതലായതും ഉപയോഗിക്കരുതു്
20. ചോറു് ഉരുട്ടാതെ വാരിത്തിന്നുകയോ, ഉരുട്ടിയ ഉരുള പകുതി ഉണ്ടിട്ടു് താഴെ വെയ്ക്കുകയോ ചെയ്യരുത്.
21. അശുദ്ധമായാൽ വെറ്റിലമുറുക്കുകകൂടി ചെയ്യരുത്.
22. ബ്രഹ്മചാരി നിഷ്ഠയേയും വ്രതത്തേയും അനുഷ്ഠിക്കണം.
23. പഠിപ്പു കഴിഞ്ഞാൽ ഗുരുദക്ഷിണ ചെയ്യണം.
24. പെരുവഴിയിൽ വെച്ചു് വേദം ഉച്ചരിക്കരുത്.
25. ഷോഡശകർമ്മങ്ങൾ യഥാകാലം യഥാവിധി ചെയ്യണം.
26. കന്യകയെ വില്ക്കരുത്.
27. ഫലത്തെ ആഗ്രഹിച്ചു് വ്രതത്തെ അനുഷ്ഠിക്കരുത്.
28. പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകൾ കുളിച്ചിട്ടേ ഉണ്ണാവൂ.
29. കൈക്കോളന്റേയും വേലകൾ ബ്രാഹ്മണർ ചെയ്യരുതു്
30. വെളുത്തേടന്റേയും വേലകൾ ബ്രാഹ്മണർ ചെയ്യരുതു്
31. രുദ്രാക്ഷാദികളിൽ ബ്രാഹ്മണർ മാത്രമേ ശിവപൂജ ചെയ്യാവൂ.
32. ശൂദ്രന്റെ ശ്രാദ്ധത്തിനു് ബ്രാഹ്മണർ പ്രതിഗ്രഹം വാങ്ങരുത്.
33. പിതാമഹന്റെയും മാതാമഹന്റെയും അവരുടെ പത്നിമാരുടെയും ശ്രാദ്ധങ്ങൾ ഊട്ടണം.
34. എല്ലാ അമാവാസിക്കും ശ്രാദ്ധം ഊട്ടണം.
35. മാതാപിതാക്കന്മാർ മരിച്ച കൊല്ലം തികയുന്ന ദിവസം സപിണ്ഡി എന്ന ക്രിയ ചെയ്യണം.
36. മേല്പറഞ്ഞ സപിണ്ഡി തികയുന്ന ദിവസംവരെ ദീക്ഷയും വേണം.
37. ശ്രാദ്ധം ഊട്ടേണ്ടതു് നക്ഷത്രത്തിലാണ്.
38. സപിണ്ഡികാലത്തു പുല വന്നാൽ അതു കഴിഞ്ഞേ സപിണ്ഡി ചെയ്യാവൂ.
39. ദത്തെടുക്കപ്പെട്ട മക്കളും സ്വന്തം അച്ഛനമ്മമാരുടെ ശ്രാദ്ധം ഊട്ടണം.
40. സ്വന്തം ഭൂമിയിലേ ശവം ദഹിപ്പിക്കാവൂ.
41. സന്യാസി സ്ത്രീകളെ കാണരുത്.
42. സന്യാസി മരിച്ചാൽ യാതൊരു ക്രിയയും ചെയ്യരുത്.
43. സന്യാസിക്കായി ഗയാശ്രാദ്ധം പോലും ഊട്ടരുതു്.
44. ഭർത്താവിനെ ഒഴിച്ച് അന്യനെ കാണുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
45. ദാസിമാരോടുകൂടാതെ പുറത്തിറങ്ങുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
46. വെളുത്ത നിറത്തിലുള്ളതല്ലാത്ത വസ്ത്രം ധരിക്കുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
47. മൂക്കു കുത്തുകയൊന്നും ബ്രാഹ്മണസ്ത്രീകൾ ചെയ്യരുതു്
48. മദ്യപിച്ചാലും ബ്രാഹ്മണൻ ഭ്രഷ്ടനാകും
49. മറ്റൊരു ബ്രാഹ്മണസ്ത്രീയിൽ പ്രവേശിച്ചാലും ബ്രാഹ്മണൻ ഭ്രഷ്ടനാകും
50. ദേവാലയങ്ങളിൽ പ്രേതപ്രതിഷ്ഠ ചെയ്യരുത്.
51. ദേവപ്രതിമയെ ശൂദ്രാദികൾ തൊട്ടുകൂട.
52. ഒരു ദേവന്നു നിവേദിച്ച സാധനം മറ്റൊരു ദേവന്നു നിവേദിക്കരുത്.
53. ഹോമം ചെയ്യാതെ വിവാഹാദികർമ്മങ്ങൾ ചെയ്യരുത്.
54. ആശീർവദിക്കുക ബ്രാഹ്മണർ അന്യോന്യം ചെയ്യരുതു്
55. നമസ്കരിക്കുക ബ്രാഹ്മണർ അന്യോന്യം ചെയ്യരുതു്
56. കൊല്ലംതോറുമുള്ള പശുമേധം ചെയ്യരുത്.
57. ശൈവവൈഷ്ണവാദി ഭേദങ്ങൾ അരുത്.
58. ഒരു പൂണുനൂൽ മാത്രമേ ധരിച്ചുകൂടൂ.
59. മൂത്ത മകനേ വേളികഴിക്കാവൂ.
60. ക്ഷത്രിയാദികൾ അന്നംകൊണ്ടാണു് ശ്രാദ്ധമൂട്ടേണ്ടത്.
61. അവർ അമ്മാവന്റെ ശ്രാദ്ധമൂട്ടണം.
62. അവരുടെ മുതൽ മരുമക്കൾക്കാണു്.
63. ഭർത്താവു മരിച്ച സ്ത്രീ സന്യസിക്കണം.
64. അവൾ ഉടന്തടി ചാടരുത്.
പരദേശത്തു നടപ്പില്ലാത്തതുകൊണ്ടാണത്രേ ഇവ അനാചാരങ്ങളായതു്. പ്രബലന്മാരായ രാജാക്കന്മാർ ചില ആചാരങ്ങൾ അവിടവിടെ നടപ്പിൽ വരുത്തിയതായി കേൾവിയുണ്ട്. എന്നാൽ ഇത്ര വളരെ ആചാരങ്ങൾ ഒരാൾ സൃഷ്ടിച്ച്, എല്ലാവരുടേയും തലയ്ക്കു മീതെ വെച്ചുകൊടുത്തതായി ലോകചരിത്രത്തിൽ ഒരിടത്തും കണ്ടിട്ടില്ല.
“ചതുഃഷഷ്ടിരനാചാരാൻ കേരളേഷു വദന്തി ഹി
അന്യത്രാചരണാഭാവദനാചാര ഇതീരിതഃ
ധർമ്മശാസ്ത്രാണി സകലാന്യാലോപഃ ശ്രേയസേ നൃണാം
ശ്രീശങ്കരാചാര്യപാദശ്ചക്രേ താൻ കൃപയാന്വിതഃ”
എന്നിങ്ങനെ ആചാരസംഗ്രഹം അഥവാ കേരളാചാരം എന്ന ഗ്രന്ഥത്തിൽ ഒരു പ്രസ്താവം കാണുന്നുണ്ടെങ്കിലും, ശങ്കരസ്മൃതിയിൽ പറഞ്ഞിരിക്കുന്നതു് ഇപ്രകാരമാണു്:
“അഥാതോ നു പ്രവക്ഷ്യാമി നൃണാം കേരളവാസിനാം
അനാചാരാൻ സമാസേന ഭാർഗ്ഗവേണ പ്രദർശിതാൻ
അന്യത്രാചരണാഭാവാദനാചാരാൻ ഭൃഗ്രുദ്വഹഃ
യാനാചഷ്ട ചതുഷ്ഷഷ്ടിമാഖ്യാസ്യേ തത്ര താനപി
ഏതാവന്തോഹ്യനാചാരാഃ പ്രാധാന്യപരിചിന്തയാ
ഭാഗ്ഗവേണ സമാമ്നാതാ യേചാന്യേ കിഞ്ചിദൂനതാം.”
ശാങ്കരസ്മൃതി ശങ്കരാചാര്യരുടേതാണെന്നു വാദിക്കുന്നവർക്കു്, അനാചാരങ്ങളുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു പറവാൻ നിവൃത്തിയില്ലാത്ത വിധത്തിലാണു് ഇതുകൊണ്ടു വന്നിരിക്കുന്നതു്. ഗ്രന്ഥകാരൻ ഭാർഗ്ഗവസ്മൃതിയിൽ നിർദ്ദേശിച്ചിരിക്കുന്ന ആചാരങ്ങളെയല്ലാതെ സ്വമേധയാ യാതൊന്നും പറയുന്നതായി അഭിമാനിക്കുന്നില്ലല്ലോ. അനാചാരങ്ങൾ ശങ്കരാചാര്യർതന്നെ നിർമ്മിച്ചതാണെന്നുവരികിൽ, ശാങ്കരസ്മൃതി വേറെ ആരോ എഴുതിയുണ്ടാക്കിയതാണെന്നു തീർച്ചയുമാണു്. അസത്യം പറഞ്ഞുണ്ടാക്കിയാൽ ഉള്ള ദുർഘടം നോക്കുക. പരമാർത്ഥം പറയുന്നതായാൽ ഈ രണ്ടു ഗ്രന്ഥങ്ങളും പ്രമാണഗ്രന്ഥങ്ങളേ അല്ല. ഭാർഗ്ഗവസ്മൃതി എന്നോ, ശാങ്കരസ്മൃതി എന്നോ ഒന്നുണ്ടായിരുന്നെങ്കിൽ, ശാങ്കരശിഷ്യപരമ്പരയിലുൾപ്പെട്ട വിശ്വരൂപാചാര്യൻ, മനുസ്മൃതിയുടെ വ്യാഖ്യാനത്തിൽ ധർമ്മശാസ്ത്രപ്രവർത്തികന്മാരുടെ പേരുകൾ പറയുന്നിടത്തു്
“മന്വത്രിവിഷ്ണുഹാരീതയാജ്ഞവല്ക്യേ ശനോംഗിരാ
യമാപസ്തംബസംവർത്താഃ കാത്യായന ബൃഹസ്പതീ
പരാശരവ്യാസശാഖ ലിഖിതാ ദക്ഷഗൗതമൗ
ശാതാതപോ വസിഷ്ഠശ്ച ധർമ്മശാസ്ത്രപ്രയോജകാഃ”
എന്ന യാജ്ഞവല്ക്യസ്മൃതിയിലെ പദ്യങ്ങളെ മാത്രം ഉദ്ധരിച്ചിട്ടു് ശങ്കരാചാര്യരെപ്പറ്റിയോ ഭാർഗ്ഗവനെപ്പറ്റിയോ ഒന്നും മിണ്ടാതിരിക്കുമായിരുന്നോ? ഈ വിശ്വരൂപാചാര്യരും സുരേശ്വരാചാര്യരും ഒന്നായിരുന്നുവെന്നു ശങ്കരവിജയങ്ങളിൽ കാണുന്നു. എന്നാൽ വാസ്തവം അങ്ങനെ അല്ല. വിശ്വരൂപാചാര്യർ കൃപാശങ്കരന്റെ ശിഷ്യനായിരുന്നു. അദ്ദേഹത്തിനെ ആചാര്യർ ശൃംഗേരിമഠത്തിന്റെ അദ്ധ്യക്ഷനായി വാഴിച്ചു. കൃപാശങ്കരന്റെ അനുഗാമിയും ഒരു സുരേശ്വരനായിരുന്നു. ആരോ ഒരാൾ തന്റെ കാലത്തു നടപ്പിലിരുന്ന കേരളീയാചാരങ്ങളെ ശേഖരിച്ചു് എഴുതിവെച്ചതായിരിക്കണം പ്രസ്തുതഗ്രന്ഥം. ഗ്രന്ഥകാരനായിരുന്നാലും, കേരളമാഹാത്മ്യകർത്താവിനെപ്പോലെതന്നെ കൃതഘ്നനും, സ്വാർത്ഥലാഭസിദ്ധിക്കു വേണ്ടി ജനനീജന്മഭൂമികളെ കളങ്കപ്പെടുത്താൻ മടിയില്ലാത്തവനും ആയിരുന്നു. കേരളമാഹാത്മ്യകർത്താവു്. മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമനെ കേരളഭൂമിയുടെ ഉദ്ധാരകനായി മനഃപ്പൂർവം വിശ്വസിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ പേരു കേൾക്കുമ്പോൾതന്നെ വിഷൂചികയുടെ സർവലക്ഷണങ്ങളും ഉണ്ടാകത്തക്കവണ്ണം അദ്ദേഹത്തിനെക്കൊണ്ടു് ഓരോന്നു പറയുകയും പ്രവർത്തിക്കുകയും ചെയ്യുമായിരുന്നില്ല. അതുപോലെ തന്നെ, കേരളത്തിന്റെ യശസ്തംഭം നാട്ടിയ പുണ്യശ്ലോകനായ ശങ്കരാചാര്യരോടു് ശാങ്കരസ്മൃതികർത്താവിനു ബഹുമാനത്തിന്റെ കണികയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിനെ ഈ അനാചാരങ്ങളുടെ കർത്താവായി ഉൽഘോഷിക്കയുമില്ലായിരുന്നു.
പരസ്ത്രീപ്രവേശനം നിന്ദ്യമാണെന്നു് ലോകമെല്ലാം വിധിച്ചിരിക്കേ, ബ്രാഹ്മണൻ വിപ്രപത്നിയിൽ പ്രവേശിച്ചാലേ ഭ്രഷ്ടനാവുവെന്നാണത്രേ ശങ്കരാചാര്യരുടെ മതം! തന്നെയും തന്റെ വംശത്തെയും തീറ്റിപ്പോറ്റി കൊഴുപ്പിച്ച മഹാരാജാക്കന്മാരുടെ സ്ത്രീകൾക്കുപോലും പാതിവ്രത്യം വേണ്ടെന്നു് എഴുതിവെച്ച പരമദുഷ്ടനോ ശങ്കരാചാര്യർ? ശാന്തം പാപം! അഹോ! മനുസ്മൃതിയിലും യാജ്ഞവല്ക്യസ്മൃതിയിലും [21] കാണുന്ന ആര്യപരിഷ്കാരത്തിനും ഈ വിലക്ഷണാചാരങ്ങളിൽ തെളിഞ്ഞുകാണുന്ന ചീഞ്ഞ ദുർഗ്ഗന്ധമലീമസമായ പരിഷ്കാരത്തിനും തമ്മിൽ എന്തു അന്തരം!
ശങ്കരാചാര്യർ കാഞ്ചീപുരത്തായിരുന്നു ജീവിതത്തിന്റെ അധികാംശവും കഴിച്ചുകൂട്ടിയതു്. അദ്ദേഹം ശിഷ്യന്മാരാരും അറിയാതെ കേരളത്തിൽ വന്നു് അനാചാരങ്ങളെ പ്രതിഷ്ഠിച്ചിട്ടു് കടന്നുകളഞ്ഞോ? ഒരു ശങ്കരവിജയത്തിലും, കേരളീയശങ്കരാചാര്യചരിതത്തിൽപോലും, അതിന്റെ കഥയേ പ്രസ്താവിച്ചിട്ടില്ലാത്തതിനു് എന്തു സമാധാനമാണുള്ളതു്? അദ്വൈതമതസ്ഥാപകനായ ശങ്കരാചാര്യർ എവിടെ? ശാങ്കരസ്മൃതികാരൻ എവിടെ? പിൽകാലങ്ങളിൽ എത്രയോ ശങ്കരാചാര്യന്മാർ ഉണ്ടായിരിക്കുന്നു! അവരിൽ ആരെങ്കിലുമാണു് ഈ അനാചാരങ്ങൾ ക്രോഡീകരിച്ചതെന്നു പറഞ്ഞാൽ ആർക്കും ഒരു വിരോധവുമില്ല. മതസ്ഥാപകന്മാരുടെ ഉദ്ദേശ്യങ്ങളിൽ നിന്നു് എല്ലാ മതങ്ങളും അകന്നകന്നു പൊയ്ക്കൊണ്ടാണിരിക്കുന്നതു്. അക്കൂട്ടത്തിൽ ശങ്കരാചാര്യമഠങ്ങളും കാലക്രമേണ ദുഷിച്ചുപോയെന്നു് ഒറ്റനോട്ടത്തിൽ നമുക്കു കാണാൻകഴിയും. അങ്ങനെ പാതാളത്തിനു് ഏതാണ്ടു് അടുത്തെത്തിയിട്ടുള്ള ഏതോ നാമമാത്രാദ്വൈതമഠത്തിന്റെ അധിപതിയായ ഒരു ശങ്കരാചാര്യർ വമിച്ച കാളകൂടത്തെ സാക്ഷാൽ ശങ്കരന്റെ കണ്ഠത്തിൽ തള്ളിക്കയറ്റിയിട്ടു് ഒരു കാര്യവുമില്ല. ഒരു സംഗതി തീർച്ചയാണു്. ഈശ്വരദത്തമായ വിശേഷബുദ്ധി ഇരിക്കുന്നിടത്തോളം കാലം മനുഷ്യൻ അനാചാരങ്ങളോടു മല്ലിട്ടു് ഒടുവിൽ വിജയം പ്രാപിക്കതന്നെ ചെയ്യും.
ഇത്രയും പറഞ്ഞതിൽനിന്നു് കേരളീയാചാരങ്ങൾ ആപാദചൂഢം നിന്ദ്യങ്ങളാണെന്നു് ആരും വിചാരിച്ചുപോകരുത്. ആചാരങ്ങൾ ശ്രുതിവിരുദ്ധമാകാതെയും ധർമ്മബുദ്ധിസമുത്തേജകമായും ഇരിക്കുന്നിടത്തോളംകാലം സ്വീകാര്യമാണു് “ആചാരം ധർമ്മ (മതം) ത്തിലേക്കുള്ള പ്രഥമസോപാനമാകുന്നു. അതിന്റെ പ്രധാനഘടകം ശരീരമനസ്സുകളുടെ ശുചിത്വമാണു്.” എന്നു് സ്വാമി വിവേകാനന്ദൻ പറഞ്ഞിരിക്കുന്നു. ഈ വസ്തുതയെ സ്മൃതികാരന്മാരും നിഷേധിക്കുന്നില്ല.
“വേദോ ഖിലോ ധർമ്മമൂലം സ്മൃതിശീലേ ച തദ്വിദാം;
ആചാരശ്ചൈവ സാധൂനാമാത്മനസ്തുഷ്ടിരേവച” (മനു)
അതുകൊണ്ടത്രേ, ശ്രുതിസ്മൃതികൾ പരസ്പരം വിപരീതമായി വരുന്നിടത്തു്, ശ്രുതിയെത്തന്നെ സ്വീകരിക്കണമെന്നു് ആചാര്യന്മാർ വിധിച്ചിട്ടുള്ളതു്. ഈ തോതു വെച്ചു നോക്കിയാൽ, കേരളീയാചാരങ്ങളിൽ പലതും, പ്രത്യേകിച്ചു് സ്നാനാദികർമ്മങ്ങളേയും, ഭോജ്യാഭോജ്യാന്നങ്ങളേയും പറ്റി ചെയ്തിരിക്കുന്ന വ്യവസ്ഥകൾ ശ്ലാഘ്യങ്ങൾതന്നെയാണു്. സർവകർമ്മങ്ങളും സങ്കല്പവിവർജ്ജിതങ്ങളായിരിക്കണമെന്നു് വിധിച്ചിട്ടുള്ളതു തന്നെ ഉൽകൃഷ്ടമായ ഒരു മനഃസ്ഥിതിയേ ആണു് ഉപലക്ഷിക്കുന്നതു്. എന്നാൽ, ഇത്തരം സദാചാരങ്ങളുടെ കൂട്ടത്തിൽ ശ്രുതിവിരുദ്ധങ്ങളും കാമചാരിതയേ പ്രേരിപ്പിക്കന്നവയുമായ ചില ദുരാചാരങ്ങളെക്കൂടി ഉൾപ്പെടുത്തിയിരിക്കുന്നതു് ആക്ഷേപാർഹമാകുന്നു.
ഈ അവസരത്തിൽ കേരളത്തിലേ ജാതിവ്യത്യാസത്തെപ്പറ്റിയും ഒന്നുരണ്ടു വാക്കു പറയാതെ കഴികയില്ല. മലയാളദേശത്തെ വാതുലാലയമെന്നു നാമകരണം ചെയ്യുന്നതിനു് വിശ്വസ്നേഹിയായ സ്വാമി വിവേകാനന്ദനെ പ്രേരിപ്പിക്കത്തക്കവണ്ണം അത്ര വളരെജാതികൾ ഇവിടെ ഇപ്പോൾ കാണുന്നു. മനുഷ്യരെ മൃഗങ്ങളാക്കുന്ന ഇത്തരം ജാതിയേർപ്പാടുകൾ വരുത്തിവെച്ചതും ശ്രീമല്ശ്രീശങ്കരഭഗവൽപാദരാണെന്നാണു് ചിലർ പറയുന്നതു്. ഓരോ കാരണവശാൽ, ലോകത്തിൽ, ജാതിവ്യത്യാസം ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു എന്നല്ലാതെ, ഒരാൾ വന്നു് ജാതിവ്യവസ്ഥകൾ ഉണ്ടാക്കിവെച്ചാൽ, അയാളെ അനുസരിക്കാൻ അയാൾ മാത്രമേ കാണൂ. ശങ്കരഭഗവാനെപ്പോലെയുള്ള ഒരു മഹാൻ അതിനായി തുനിയുകയുമില്ല. വൈവിധ്യത്തിൽ ഏകത്വത്തേ ദർശിച്ച ഒരു യതീശ്വരൻ, മനുഷ്യസമുദായത്തെ അലങ്കോലപ്പെടുത്തുന്നതിനും, അവരിൽ ഒരു വലിയ ഭാഗത്തെ മൃഗങ്ങളാക്കി വിടുന്നതിനും ശ്രമിച്ചു എന്നു പറഞ്ഞാൽ ആരാണു് വിശ്വസിക്കുക! പരമാർത്ഥത്തിൽ ശാങ്കരസ്മൃതി എന്നൊരു കൂടപ്രമാണം സൃഷ്ടിച്ച ആൾ ആരായിരുന്നാലും അദ്ദേഹത്തിന്റെ പരമശത്രുക്കളിലൊരുവനായിരുന്നിരിക്കണം.
കേരളത്തിലെ ജാതികളുടെ പട്ടിക നോക്കിയാൽ ആർക്കും വിസ്മയം തോന്നും.
7.9 വിപ്രന്മാർ 8
1. തമ്പ്രാക്കൾ, 2. അഷ്ടഗൃഹത്തിലാഢ്യർ, 3. വിശിഷ്ടബ്രാഹ്മണർ (അക്കിത്തിരി, അടിതിരി, ചോമാതിരി, ഭട്ടതിരി മുതലായവർ), 4. സാമാന്യബ്രാഹ്മണർ, 5. ജാതിമാത്രന്മാർ, 6. സാങ്കേതികന്മാർ (പോറ്റിമാർ, എമ്പ്രാന്മാർ), 7. ശാപഗ്രസ്തന്മാർ, 8. പാപിഷ്ഠന്മാർ (പന്നിയൂർ ഗ്രാമക്കാർ, ഗ്രാമണികൾ മുതലായവർ).
7.10 ന്യൂനജാതിബ്രാഹ്മണർ 2
1. എളയന്മാർ, 2. മൂത്തതു്.
ശൂദ്രർ പതിനെട്ടു്. മുമ്പു വിവരിച്ചുകഴിഞ്ഞു.
7.11 അന്തരാളജാതികൾ 12
1. അടികൾ, 2. പുഷ്പകൻ, 3. പൂപ്പള്ളി, 4. പിഷാരൊടി, 5. വാരിയർ, 6. ചാക്യാർ, 7. നമ്പിയാർ, 8. തീയട്ടുണ്ണി, 9. പിടാരന്മാർ, 10. കുരുക്കൾ, 11. നാട്ടുപ്പട്ടൻ (പട്ടരുണ്ണി), 12. പൊതുവാൾ.
7.12 ശില്പികൾ 6
1. ആശാരി, 2. കല്ലാശാരി, 3. മൂശാരി, 4. തട്ടാൻ, 5. കൊല്ലൻ, 6. ഈർച്ചക്കൊല്ലൻ.
7.13 പതിതജാതി 10
1. കണിയാൻ, 2. വിൽകുറുപ്പു്, 3. വേലൻ, 4. കുറുപ്പു്, 5. തോൽകുറുപ്പു്, 6. പാണൻ, 7. പരവൻ, 8. ഈഴവൻ, 9. മുക്കുവൻ, 10. വാലൻ.
7.14 നീചജാതി 8
1. പറയൻ, 2. പുലയൻ, 3. നായാടി, 4. ഉള്ളാടൻ, 5. വേടൻ, 6. കാണിക്കാരു്, 7. കുറുമ്പൻ, 8. മലയരയർ.
ഈ ജാതിപ്പട്ടികയിലെങ്ങും തന്നെ ക്ഷത്രിയരേയും വൈശ്യരേയും കാണുന്നതേ ഇല്ല. ആ രണ്ടു കൂട്ടരും കേരളത്തിൽ ഇല്ലായിരുന്നോ? ലവപൌത്രനേ കൊച്ചിയിൽ കൊണ്ടുവന്നു വാഴിച്ചതായി കേരളമാഹാത്മത്തിൽ പറഞ്ഞിട്ടുള്ള കഥ ഗ്രന്ഥകാരൻ മറന്നുകളഞ്ഞോ? ഇങ്ങനെ വരാനുള്ള കാരണം ആരായുന്നതു് രസാവഹമാണു്. ദ്രാവിഡജനങ്ങളുടെ കൂട്ടത്തിലെങ്ങും ക്ഷത്രിയരേരും വൈശ്യരേയും കാണ്മാനില്ലെന്നു് വിൽസന്റ് എ. സ്മിത്തു് പ്രസ്താവിച്ചിട്ടുള്ളതും ഈ അവസരത്തിൽ ഓർമ്മയിൽ വരുന്നു. ദ്രാവിഡാദശങ്ങളിൽ രാജാക്കന്മാരില്ലായിരുന്നു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കയില്ല. നേരേമറിച്ചു് ദ്രാവിഡരാജാക്കന്മാരെപ്പോലെ, ലോകരാഞ്ജനവ്രതം അനുഷ്ഠിച്ചു ജീവിച്ച മഹാമനസ്തന്മാർ മറ്റെങ്ങും ഉണ്ടായിട്ടില്ല. വിശാലഹൃദയത്വം, ധർമ്മനിഷ്ഠ, സമഭാവന ഈ ഉൽകൃഷ്ട ഗുണങ്ങൾക്കു് അവർ വിളനിലമായിരുന്നു. വീര്യപരാക്രമങ്ങളിൽ അവരെ അതിശയിക്കത്തക്കവണ്ണം ഒരു രാജകുലവും ഉത്തരഇന്ത്യയിൽ ഉണ്ടായിട്ടില്ല. ഭാരതഖണ്ഡത്തിലെ ക്ഷാത്രവർഗ്ഗക്കാരുടെ (military races) കൂട്ടത്തിൽ ഒരു പ്രധാന സ്ഥാനം ഇന്നും മലയാളികൾക്കു കല്പിച്ചു വരുന്നുണ്ടു്. ഭിന്നജാതിമതസ്ഥന്മാർ ഏതല്ക്കാലപര്യന്തം ഏകോദരസഹോദരങ്ങളെപ്പോലെ വർത്തിച്ചുവന്ന ഒരു നാടു് വല്ല ദിക്കിലുമുണ്ടെങ്കിൽ അതു് ദ്രാവിഡദേശം ഒന്നു മാത്രമാണ്. മഹമ്മദീയർ ഉത്തരഇൻഡ്യയിൽ ധാരാളമുണ്ടെങ്കിലും, അവർ വാളുകൊണ്ടാണു് അവിടെ തങ്ങളുടെ ശക്തി സ്ഥാപിച്ചതു്. കേരളത്തിലാകട്ടെ, രാജാക്കന്മാരുടെ സൌജന്യവും, സമഭാവനയും, മഹാമനസ്കതയും നിമിത്തം ഉണ്ടായ മഹമ്മദീയദേവാലയങ്ങൾ ഒട്ടുവളരെയുണ്ടു്. കൃസ്ത്യാനികൾക്കും മലയാളനാട്ടിലുള്ളതുപോലെ സംഖ്യാബലവും മറ്റു ഭാരതീയ രാജ്യങ്ങളിലൊരേടത്തും കാണുന്നില്ല. അവരുടെ ഈ അഭിവൃദ്ധിക്കു കാരണഭൂതന്മാരും കേരളീയരാജാക്കന്മാർ തന്നെയാണു്. അവർ തങ്ങളുടെ നാട്ടുകാരിൽ പ്രധാനികൾക്കു് എന്തെല്ലാം സ്ഥാനമാനങ്ങളും പദവികളും നൽകിവന്നോ അവയൊക്കെ ജൂതന്മാർ, കൃസ്ത്യാനികൾ, മഹമ്മദീയർ മുതലായ വിദേശീയർക്കും നൽകാതിരുന്നില്ല. ഈഴവർക്കു് ഇന്നു തീണ്ടൽ കല്പിച്ചുവരുന്നുണ്ടെങ്കിലും, അവരോടു് പെരുമാക്കന്മാർ വർത്തിച്ചതെങ്ങനെയെന്നു് വടക്കൻപാട്ടുകൾ വായിച്ചുനോക്കിയാൽ അറിയാം. അരോമൽ ചേകവർ അങ്കം പൊരുതുവാൻ പുറപ്പെട്ടപ്പോൾ അനുജനോടു് തന്റെ കുടുബചരിത്രത്തെ ഇങ്ങനെ വിവരിക്കുന്നു.
“നമ്മുടെ പണ്ടത്തേ കാരണോന്മാർ
ഇഴുവത്തുനാട്ടീന്നു വന്നോരാണേ.
ചേരമാൻപെരുമാളു തമ്പുരാനും
ഓല എഴുതി അയച്ചിതല്ലോ
ഇഴുവത്തുരാജാവിന്നു കത്തുകിട്ടി
കത്തങ്ങു വായിച്ചു നോക്കുന്നുണ്ടേ.
അപ്പോൾ പറയുന്നു രാജാവല്ലോ
‘ഇവിടിന്നിഴുവരെ അയക്കവേണം
മലയാളത്തേക്കങ്ങയക്കവേണം’
മലയാളപെരുമാളുടെ കല്പനയാൽ
പച്ചക്കുടയുമേ പച്ചപൊന്തീ
കുലവിരുതൊത്തൊരു ചേകവരും
മലയാളത്തേയ്ക്കങ്ങു യാത്രയായീ
***
തമ്പുരാൻ തിരുമുമ്പിൽ ചെന്നുനിന്നു
തൃക്കാലും കണ്ടു തൊഴുതുണർത്തി.”
പെരുമാൾ അവർക്കു താഴെപ്പറയുന്ന വിരുതുകൾ നൽകിയത്രേ.
“നെറ്റിപ്പടവും നെറുകപ്പൂവും
പാവാട താനും വകൽ വിളക്കും,
കുത്തുവിളക്കുമേ പന്തക്കുഴം,
ഏഴുക്കുകവുമേ തന്നിട്ടുണ്ടേ;
തോരണം നാലുമേ തന്നിട്ടുണ്ടേ;
പൊന്നുംപല്ലക്കുമേ തന്നിട്ടുണ്ടേ.
ഇരുപ്പും നടപ്പുമൊരാർപ്പുകളും
പഞ്ചവാദ്യവും നടവെടിയും
നാഗവർണ്ണത്തിനെ രക്ഷിപ്പാനും
കെട്ടും മാറാപ്പുമൊരെണ്ണക്കുറ്റി
ചെന്നാലവിടെയിരിപ്പാനായി
തണ്ടാര്യസ്ഥാനവും കീൾവാഴ്ചയും
വീട്ടായ്മസ്ഥാനവും ഉണ്ടു നോക്കേ.
***
പൂത്തൂരം വീടും കളരിതന്നു;
അട്ടിപ്പേരായി എഴുതിത്തന്നു.
പുത്തൂരം പാടത്തേക്കണ്ടം നാലും
നമ്മക്കു കഴിവാനായ്ത്തന്നിട്ടുണ്ടേ.
***
അങ്കക്കളരി ചെറുക്കളരി
തൊട്ടുവോർക്കളരി തൊടുക്കളരി,
നാല്പത്തുരണ്ടു കളരിപ്പാടെ
നാലുകളരിയും നോക്കുള്ളതേ.” [22]
ഇങ്ങനെ നോക്കിയാൽ കേരളരാജാക്കന്മാർ ക്ഷത്രിയധർമ്മത്തെ ശരിക്കു നിറവേറ്റിയവരാണെന്നു കാണാം.
വൈശ്യവൃത്തിയിൽ ഏർപ്പെട്ടിരുന്നവരും കേരളത്തിൽ അതിപുരാതനകാലം മുതല്ക്കേ ഉണ്ടായിരുന്നു. ചെട്ടി, വാണിയൻ എന്നീ ശബ്ദങ്ങൾ വൈശ്യപര്യായങ്ങളായിരുന്നിട്ടും, അവരെ കേരള ജാതിനിർണ്ണയകാരൻ ശൂദ്രരായിട്ടാണു് കല്പിച്ചിരിക്കുന്നതു്. ഉത്തമ ജീവിതവൃത്തികളെ അവലംബിച്ചു ജീവിച്ചവരെ ഇങ്ങനെ ശൂദ്രരായിട്ടും അതിലും താണവരായിട്ടും ഗണിച്ചിട്ടു് അവരുടെ മേൽ ആന്തരാളികവർഗ്ഗക്കാർ എന്നൊരു കൂട്ടരെ പ്രതിഷ്ഠിച്ചിരിക്കുന്നതാണു് ബഹുവിചിത്രം. അവരുടെ ഉല്പത്തിയെപ്പറ്റി പറഞ്ഞിട്ടുള്ള ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.
ശ്രീ പരശുരാമൻ ശ്രീമൂലസ്ഥാനത്തു താമസിക്കവേ,
“തസ്മ ൻ പുരവരേ രമ്യേ കശ്ചിൽ ബ്രാഹ്മണസത്തമഃ
വൃദ്ധോ മൂർഖഃസ്ഥിതസ്തസ്യ പത്നീ പതിഹിതേ രതാ.
പൂർണ്ണയൌവനസമ്പന്നാ പാതിവ്രത്യാഗ്നിസംഭവാ,
സഞ്ജാതാ ജാതഗർഭാ സാ വിപ്രപത്നീ പതിവ്രതാ.”
മൂർഖനായ വൃദ്ധബ്രാഹ്മണനു് അവളിൽ സംശയം ജനിക്കയാൽ യോഗസ്ഥന്മാരായ ഭൂസുരാശ്രേഷ്ഠന്മാരെ വിവരം ധരിപ്പിച്ചു. അവരാകട്ടെ, ആ സാധ്വിയെ ബഹിഷ്കരിച്ചു്, എക്സ് പാർട്ടി വിധികല്പിച്ചതിനാൽ, അവൾ എവിടെയോ പോയി താമസിക്കയും, യഥാകാലം ഒരു കന്യകയെ പ്രസവിക്കുകയും ചെയ്തു. അഹോ! എന്തൊരു നീതിനിഷ്ഠ! പരശുരാമനു് ആ കന്യകയെ കണ്ടപ്പോൾ ദുഃഖമുണ്ടായിപോലും. അതിനാൽ യോഗപട്ടദ്വിജേശ്വരനെ വിളിച്ചു് അവൾക്കു വല്ല ദോഷവും ഉണ്ടോ എന്നു ചോദിച്ചപ്പോൾ, അദ്ദേഹം നൽകിയ മറുപടിയാണു് ബഹുവിചിത്രം.
“ദോഷലേശോപി കന്യായാം ന മേ ഭാതി ഭൃഗ്രുത്തമഃ
തഥാപികിഞ്ചിദ്ദോഷോ സ്യാ വിപ്രോക്ത്യാ കല്പ്യതേ മയാ.”
“അവളിൽ ഞാനൊരു ദോഷവും കാണുന്നില്ല; എന്നാലും വിപ്രോക്ത്യാ അവൾക്കു് ഞാൻ അല്പം ദോഷം കല്പിക്കുന്നു.” ഇത്തരം ന്യായാധിപതിമാരെയും പഞ്ചായത്തുകാരെയും മഷിയിട്ടാൽപോലും കാണാതാക്കിയ ബ്രിട്ടീഷ് സിംഹത്തിനു് കോടി കോടി നമസ്കാരം!
ഭാർഗ്ഗവന്റെ സാത്വികതേജസ്സെല്ലാം രാമചന്ദ്രനിലേക്കു പകർന്നുപോയതുകൊണ്ടായിരിക്കാം–അതു കേട്ടിട്ടു്, അദ്ദേഹം ഒരക്ഷരംപോലും ഉരിയാടാതെ അവളെ ഒരു പ്രത്യേക ഗൃഹത്തിൽ പാർപ്പിച്ചു. കന്യകയ്ക്കു വയസ്സു പന്ത്രണ്ടായി. അവൾ ഒരുദിവസം ശിവക്ഷേത്രത്തിനു സമീപം പൂവിറുത്തുകൊണ്ടു് നില്ക്കുന്നതു് അദ്ദേഹം കാണാൻ ഇടയായി. ആ ക്ഷേത്രത്തിനുള്ളിൽ അദ്ദേഹം ചെന്നപ്പോൾ, വിഗ്രഹത്തിൽ ഒരു വിചിത്രമായ മാല ചാർത്തിയിരിക്കുന്നതു കണ്ടു്, അതു് ആരു ചാർത്തിയ മാലയാണെന്നു് പൂജാരിയോടു ചോദിച്ചതിൽ, അതു ചാർത്തിയതു് താനല്ലെന്നും ആരു ചാർത്തിയതാണെന്നു് തനിക്കു നിശ്ചയമില്ലെന്നും പൂജാരി പറഞ്ഞപ്പോൾ, അദ്ദേഹത്തിനു കാര്യം മനസ്സിലായി. ഉടൻതന്നെ അദ്ദേഹം അവളുടെ അടുത്തുചെന്നു്,
“ശിവാലയേ സുന്ദരീ ത്വം നിത്യം പ്രത്യഗ്രമാലയാ
ശിവസ്യ വിപുലം വക്ഷശ്ശോഭനം കുരു ശോഭനേ.
ശിവാലയസ്യ ശുശ്രൂഷാം കൃതാ ത്വം വസ കന്യകേ
പുത്രാർത്ഥം ബ്രാഹ്മണാന്നിത്യമംഗീകുരു യഥേഹിതം
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം അന്വഹം കുരു കന്യകേ.”
എന്നു് ആജ്ഞാപിച്ചുവത്രേ. അവളുടെ ദിവ്യത്വം ഇങ്ങനെ വെളിപ്പെട്ടിട്ടും, അവളെ ബ്രാഹ്മണരെക്കൊണ്ടു് സ്വീകരിപ്പിക്കാൻ പരശുരാമൻ ശ്രമിക്കാഞ്ഞതോ പോകട്ടെ; അവളുടെ അധഃപതനത്തിനു കാരണമാക്കിയ ബ്രാഹ്മണകുലത്തെ ശുശ്രൂഷിച്ചു വസിച്ചുകൊള്ളണമെന്നു് ആജ്ഞാപിക്കയും ചെയ്തതാണു് സാഹസമായിരിക്കുന്നതു്. ബ്രാഹ്മണി എന്നൊരു ജാതി ഉണ്ടായതിനു് ഒരു കാരണം കണ്ടുപിടിക്കാൻ കേരളമാഹാത്മ്യകർത്താവു് എത്ര ബുദ്ധിമുട്ടിയിരിക്കുന്നു എന്നു നോക്കുക. അതിനുവേണ്ടി പരശുരാമനെ തിരുമണ്ടനാക്കിയെന്നു മാത്രമല്ല, യോഗക്കാരെ കണ്ണിൽചോരയില്ലാത്ത കഠിനഹൃദയന്മാരാക്കി ജനസമക്ഷം നിർത്തുകയും ചെയ്തു. എന്നിട്ടും കേരളാചാരകർത്താവു് ഈ മാതിരി ‘കുരുത്തക്കേടി’നൊക്കെ കാരണഭൂതൻ ശങ്കരാചാര്യരാണെന്നു പറഞ്ഞിരിക്കുന്നതെന്താണാവോ?
(2) ഉത്തരദേശസ്ഥനായ ഒരു യതി സംഗമേശപുരത്തുവന്നു് തത്രസ്ഥനായ ഒരു ബ്രാഹ്മണന്റെ നവയൌവനവതിയായ ഒരു പത്നിയെ വശീകരിച്ചു രമിച്ചുകൊണ്ടിരുന്നു. കാലക്രമേണ അവൾ ജാതഗർഭയാകയും യഥാകാലം ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ഒടുവിൽ ഈ കുട്ടിയേയും യതിയേയും ബ്രാഹ്മണൻ ഒരുമിച്ചു് കാണാനിടയായി. അപ്പോഴാണു് സാധുവിനു് കഥ മനസ്സിലായതു്. ഉടനെതന്നെ അയാൾ പുത്രനെ ബഹിഷ്കരിച്ചു. ആ സ്ത്രീ മരിച്ചശേഷം, യതി പരശുരാമനോടു്,
“ശുശ്രൂഷാർത്ഥമിഹാലയേ കല്പയബ്രാഹ്മണീപുത്രം
മദിന്ദ്രിയസമുത്ഭവം”
എന്നു നിർലജ്ജം അപേക്ഷിക്കയാൽ, പരശുരാമൻ അവനെ വിളിച്ചു്,
“നിത്യഞ്ച കുർവന്നത്രൈവ വസത്വം യതിനന്ദന;
ബ്രാഹ്മണാനാഞ്ച ശുശ്രൂഷാം കുരു ഭക്ത്യാ ത്വമന്വഹം.”
എന്നു കല്പിച്ചു എന്നു മാത്രമല്ല, ദയാപൂർവം ഒരു ശൂദ്രകന്യകയെ അയാൾക്കു കൊടുത്തിട്ടു്, അവളെ സഹോദരിയായി ഗണിച്ചുകൊള്ളണമെന്നും പറഞ്ഞു. പരശുരാമനു് ഒരു കാര്യത്തിലായിരുന്നുവത്രേ വലിയ നിർബന്ധം. ബ്രാഹ്മണരുടെ തൃതീയപുരുഷാർത്ഥം സാധിപ്പിച്ചുകൊടുക്കുന്ന വിഷയത്തിൽ അദ്ദേഹം എന്തെല്ലാം ക്ലേശങ്ങൾ അനുഭവിച്ചിരിക്കുന്നു! അതിനായി,
“സാമന്താദ്യാ മദീയേത്ര കേരളേ നിത്യസംസ്ഥിതാഃ,
പാതിവ്രത്യം വിനൈവാത്ര നിവസന്തു മദാജ്ഞയാ”
എന്നൊരു രാജകീയവിളംബരം പോലും അദ്ദേഹം പ്രസിദ്ധപ്പെടുത്തി. രേണുകയുടെ പാതിവ്രത്യഭംഗത്തെ ശങ്കിച്ചു് ജമദഗ്നിമഹർഷി അവളെ ഹനിക്കാൻ ആവശ്യപ്പെട്ടപ്പോൾ, യാതൊരു കൂസലുംകൂടാതെ അങ്ങനെ ചെയ്ത പരശുരാമൻ, സാക്ഷാൽ പാതിവ്രത്യാഗ്നിസംഭൂതയും നാമസ്മരണമാത്രത്താൽ സർവപാപങ്ങളേയും ദൂരീകരിക്കുന്ന മഹിളാകുലമണിഭൂഷയും ആയ സീതാദേവിയുടെ പൗത്രന്റെ [23] വംശത്തിലുള്ള സ്ത്രീജനങ്ങൾക്കു പോലും പാതിവ്രത്യം വേണ്ടെന്നു കല്പിച്ചുപോലും. ഇതൊക്കെ കാണുമ്പോൾ പരശുരാമൻ തന്നെ, ബ്രാഹ്മണരുടെ തൃതീയ പുരുഷാർത്ഥസാധനത്തിനായി, സ്വാത്മാവിനെ കോടിശഃവിഭജിച്ചു് അത്രയും സ്ത്രീജനങ്ങളായി കേരളത്തിൽ വന്നു ജനിച്ചു എന്നു് കേരളമാഹാത്മകർത്തവു പറഞ്ഞുകാണാത്തതിൽ അത്ഭുതം തോന്നുന്നു. ഒരു കാര്യം തീർച്ചയാണു്. കേരളീയരുടെ വാൾ തുരുമ്പു പിടിച്ചു തുടങ്ങുന്നതുവരെ ഈ ഗ്രന്ഥം ആരും വെളിയിൽ എടുത്തു കാണുകയില്ല.
ഈമാതിരി ഒട്ടു വളരെ കഥകൾ കേരളമാഹാത്മ്യത്തിൽ ഉണ്ടു്. അവയിൽ വെച്ചു് പരശുരാമൻ സ്വർഗ്ഗത്തു ചെന്നു സ്വർന്നാരികളെ കൊണ്ടുവന്ന കഥയാണു് ചിത്രാൽ ചിത്രതരമായിരിക്കുന്നതു്. പരശുരാമൻ, ബ്രാഹ്മണരുടെ രത്യർത്ഥം സ്ത്രീകളെ ആനയിക്കാനായി ദേവലോകത്തു ചെന്നു് “ഹേ, ദേവേന്ദ്ര, ഞാൻ കേരളം എന്നൊരു ഭൂമി സൃഷ്ടിച്ചു്, ഒട്ടുവളരെ ബ്രാഹ്മണരെക്കൊണ്ടുവന്നു പാർപ്പിച്ചിട്ടുണ്ടു്. അവർക്കു ജോലിയൊന്നുമില്ല. അവരെ രമിപ്പിക്കാനായി നിങ്ങളുടെ സ്ത്രീകളെ എന്റെ കൂടെ അയയ്ക്കണം എന്നു പറഞ്ഞപ്പോഴെ ഇന്ദ്രൻ ജയന്തന്റെ പുത്രി തുടങ്ങിയ ഏതാനുംപേരെ പരശുരാമന്റെ കൂടെ അയച്ചുവത്രേ. അവരും അവരുടെ സന്താനങ്ങളും ആണു് ദേവദാസിമാർ. ഇവിടെ ഒരു സംഗതി യുക്തിക്കു വിപരീതമായി കാണുന്നു. ബ്രാഹ്മണർ ഭൂമിക്കു മാത്രം സുരന്മാരാണു്. അവരെക്കാൾ സാക്ഷാൽ സുരന്മാർ എത്രയോ പൂജനീയന്മാരായിരിക്കണം. ആ സ്ഥിതിക്കു് ദേവേശന്റെ പൌത്രിയിലുണ്ടായ സന്താനങ്ങൾ ബ്രാഹ്മണരെക്കാൾ പൂജാർഹരായിരിക്കേണ്ടതല്ലേ? ബ്രാഹ്മണർ തങ്ങളുടെ കന്യകകളെ ആദ്യമായി ദേവന്മാർക്കായിട്ടു കല്പിക്ക പതിവാണു്. കേരളമാഹാത്മ്യകർത്താവിനു് അതു കണ്ടിട്ടു് അസൂയ തോന്നുകയാലായിരിക്കാം, ദേവകന്യകകളെ ഇങ്ങോട്ടു് ആനയിക്കണമെന്നു് ആഗ്രഹം ജനിച്ചതു്. ഇത്തരം കഥകൾ എഴുതിയുണ്ടാക്കിയ ആൾ ആരായിരുന്നാലും, അയാൾ കേരളീയർക്കു് ഒരു ഉപകാരം ചെയ്തിട്ടുണ്ട്. ഇന്ദ്രനെന്നും ദേവകളെന്നും പരശുരാമനെന്നും മറ്റും പറയപ്പെടുന്നവർ വെറും കല്പിതപാത്രങ്ങളാണെന്നു് അയാൾ ഈ ഗ്രന്ഥത്താൽ വെളിപ്പെടുത്തിത്തന്നിരിക്കുന്നു. ഇന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അയാളുടെ പൌത്രിയെ ഒരു ദാസിയാക്കാൻ ആവശ്യപ്പെടുമോ? രാമചന്ദ്രനെക്കുറിച്ചു് ഭക്തിയുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ വംശത്തിൽ ഉത്ഭവിച്ച സ്ത്രീകൾക്ക് പാതിവ്രത്യം വേണ്ടെന്നു് ഒരു നിയമം പാസ്സാക്കുമായിരുന്നോ? പരശുരാമൻ മഹാവിഷ്ണുവിന്റെ അവതാരമാണെന്നു് അയാൾക്കു വിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിനെക്കൊണ്ടു് ഇത്രവളരെ ധർമ്മവിരുദ്ധമായ പ്രവൃത്തികൾ ചെയ്യിക്കുമായിരുന്നോ?
കേരളത്തിൽ ക്ഷത്രിയന്മാരില്ലെന്നു വരുത്തിയിരിക്കുന്നതിന്റെ രഹസ്യം കണ്ടുപിടിക്കാൻ വിഷമമില്ല. രാജാക്കന്മാരെ ഹിരണ്യഗർഭാദി ക്രിയകളിൽ കുടുക്കി ബ്രാഹ്മണരുടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മാത്രമായിരുന്നു. ദ്രാവിഡർ ചാതുർവർണ്ണ്യത്തിൽ ഉൾപ്പെട്ടവരേ ആയിരുന്നില്ല. അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന യോഗികളേയും മറ്റും ബ്രാഹ്മണർ തങ്ങളുടെ വർഗ്ഗത്തിൽ ചേർത്തുകാണണമെന്നു് കേരളമാഹാത്മ്യത്തിൽ ശിവദ്വിജനെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു് ഊഹിക്കാം. പരശുരാമൻ അസംഖ്യം പേർക്കു് ബ്രാഹ്മണ്യം നൽകിയതായി പുരാണങ്ങളിൽ പറഞ്ഞുകാണുന്നുമുണ്ടു്. രാമാനുജാചാര്യരും അപ്രകാരം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നു. ബാക്കിയുള്ളവരിൽ, ക്ഷേത്രസംബന്ധമായ പരിചര്യകൾ ചെയ്തുവന്നവർ, കാലക്രമേണ അന്തരാളിക ജാതികളായിപ്പിരിഞ്ഞു. ചില കെട്ടുകഥകൾ മിടഞ്ഞുണ്ടാക്കി, ആ ജാതികളെ മലയാള ബ്രാഹ്മണർ നല്ലപോലെ ഉറപ്പിച്ചു. ശേഷിച്ച ദ്രാവിഡരെയെല്ലാം ശൂദ്രരായും ഗണിച്ചു. ഇങ്ങനെയാണു് ജാതിവ്യത്യാസം കേരളത്തിൽ ഉണ്ടാവാനിടയായതു്. അല്ലാതെ ശങ്കരാചാര്യർ ഈ വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ല.
7.15 കുറിപ്പുകൾ
[1] Professor A. R. Rajaraja Varma.
[2] മാധവീയശങ്കരവിജയം കാവ്യരീതിയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു കൃതിയാണു്. പ്രമാദജടിലമായിരിക്കുന്നതിനാൽ, അതിനെ വിശ്വസിക്കാൻ തരമില്ല. ആനന്ദഗിരിയുടേതാണെന്നു പറഞ്ഞുവരുന്ന ശങ്കരവിജയമാകട്ടെ ഒരു കൂടപ്രമാണമാണു്. ആദിശങ്കരന്റെ ശിഷ്യനായിരുന്ന ആനന്ദഗിരി അദ്ദേഹത്തിന്റെ കാലശേഷം ജീവിച്ചിരുന്ന രാമാനുജാദികളെ പറ്റി അറിയാൻ ഇടയായില്ലല്ലോ.
[3] ഒന്നാം ബുക്കന്റെ കാലം 1354 മുതൽ 1374–വരെ ആയിരുന്നു എന്നു് ചരിത്രത്തിൽ കാണാം.
[4] വിദ്യാരണ്യനും സന്മേണനും ഒന്നാണെന്നു് ചിലർ വിചാരിക്കുന്നു. എന്നാൽ അതു ശരിയല്ലെന്നു് താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളിൽനിന്നു ഗ്രഹിക്കാം.
ശ്രീമതി ജനനീ യസ്യ സുകിർത്തിരമ്മായണഃപിതാ;
സായണോ ഭോഗനാഥശ്ച മനോബുദ്ധി സഹോദരൌ
ബോധായനം യസ്യ സൂത്രാ ശാഖാ യസ്യ ച യാജൂഷീ;
ഭാരദ്വാജം കുലം യസ്യ സർവജ്ഞഃ സ ഹി മാധവഃ
(പരാശരമാധവീയം)
“ആദിശന്മാധവാചാര്യം വേദാർത്ഥന്യ പ്രകാശനേ;
സഹ്യാഹ നൃപതിം രാജൻ സായന്നായ്യോ മമാനുജഃ
സർവം വേത്ത്യേഷ വേദാനാം വ്യാഖ്യാതൃത്വേ നിയുജ്യതാം;
ഇത്യുക്തോ മാധവാര്യേണ വരബുക്കമഹീപതിഃ
അന്വശാസൽ സായണാര്യം വേദാർത്ഥസ്യ പ്രകാശനെ”
(തൈത്തിരീരയസംഹിതാഭാഷ്യേ)
[5] മാധവാചാര്യരുടെ കാലത്തു് ഇങ്ങനെ ഒരു ഗ്രന്ഥവരി പരിപൂർണ്ണരൂപത്തിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ ശങ്കരവിജയത്തിൽ നിന്നു തെളിയുന്നുണ്ടു്.
[6] എല്ലാവരുടേയും കാലം ഇവിടെ ചേർക്കേണ്ട ആവശ്യമില്ലാത്തതിനാൽ വിട്ടുകളഞ്ഞിരിക്കുന്നു.
[7] നൃസിംഹദേവരായർ ശകാബ്ദം 1429-ൽ രണ്ടും കൃഷ്ണദേവരായർ 1444-ൽ ഒന്നും വീതം ശാസനങ്ങൾ മഹാദേവനു നൽകി.
[8] കുമാരപാലന്റെ (1143–1172) സദസ്യൻ, ഡഫ്.
[9] കീർത്തിവർമ്മന്റെ (1050–1100)സദസ്യൻ ബി. ഏ. സിമിത്ത്.
[10] “ന ഭയഗുരുർവ്യാധത്ത ച വാല്മീകികഥാം കിമധികൃത്യ” “ഫുല്ലാകീർത്തിർഭ്രമതി സുകുവേർദ്ദിഷ്ഠ യായാവരസ്യ” “മാപി ച കിം ന ശ്രുതം സഭീകസ്യ ശങ്കരവർമ്മണോവർണ്ണനം?” (ബാലരാമായണം) കൽഹണൻ ശങ്കരവർമ്മന്റെ ജീവിതകാലം 888 മുതല്ക്ക് 902–വരെ ആയിരുന്നു എന്നു പറഞ്ഞിരിക്കുന്നു. ആ കാലഗണന ഇവിടെ യോജിക്കുന്നുമുണ്ടു്.
[11] ചിദംബരത്തുകാരനായ വിശ്വജിത്തു് എന്ന ബ്രാഹ്മണൻ മരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ വിധവ ഉടന്തടി ചാടുവാൻ ഒരുങ്ങി. ആ സമയം അവർ ഗർഭിണിയായിരുന്നതിനാൽ ബന്ധുജനങ്ങൾ അവരെ ആ ഉദ്യമത്തിൽനിന്നു പിൻവലിപ്പിച്ചു് ഗൃഹത്തിലേക്കു് അയച്ചു. ക്രമേണ ഗർഭലക്ഷണങ്ങൾ മാഞ്ഞുപോയി. എന്നാൽ മൂന്നാം കൊല്ലത്തിൽ അവർ ഒരു പുരുഷപ്രജയെ പ്രസവിക്കുകയും അപവാദം ഭയപ്പെട്ടു അതിനെ കാട്ടിൽ തള്ളുകയും ചെയ്തു. അവിടെവച്ചു് വ്യാഘ്രപാദനെന്ന മഹർഷിയുടെ പത്നി എടുത്തു വളർത്തി. ഇങ്ങനെയാണ് കഥ.
[12] ലളിതാദിത്യൻ ബ്രഹ്മാനന്ദഘനന്റെ കാലത്തു് കാഞ്ചീപുരം സന്ദർശിച്ചു് അനേകായിരം സാധുക്കൾക്കു ഭക്ഷണം കൊടുത്തതായി രാജതരംഗിണിയിലും ഭവഭൂതിവിരചിതമായ മഹാപുരുഷവിലാസത്തിലും പുണ്യശ്ലോകമഞ്ജരിയിലും കാണുന്നു. “രട്ടാം കർണ്ണാടരാജ്ഞിം പ്രസഭമഭിഭവൻ കേരളീയാംശ്ചകീശ പ്രഖ്യാൻ പ്രഖ്യാപയിഷ്യന്നചലവദജഹാദ്ദീർഘകൌപീനപുച്ഛാൻ മ്ലേച്ഛാൻ മൂർദ്ധമുണ്ഡാനപി വിദധഥോ വിദ്രവഹ്രീഃ വിവൃത്യൈ ശ്രീകാഞ്ചീകാമകോടീമഠമസദദസൌശ്രീഗുരോഃ സേവനാപ്ത്യൈ ചോളാനഭ്യേത്യലീലാവലയിതവസുധാമദ്ധ്യകാഞ്ച്യാംസകാഞ്ച്യാ മസ്താചാര്യനു സപര്യാപ്രമുദിത ഹൃദയാദാദധാനഃ സ സമ്രാട് യത്സ്മൃത്യൈ ജേഷ്ഠരുദ്രാലയമപിവിദധേ സാധുസാഹസ്രഭക്തം നാമ്നാ ലക്ഷോത്തരാണാമപിരുദശനദം വേശ്മ കാശ്മീരദേശേ”
[13] ഏ. ഡി. 367-ൽ അന്ത്യസമാധി അടഞ്ഞ ഉജ്വല ശങ്കരന്റെ അനുഗ്രഹത്താൽ സ്യാനന്ദ രാധിപതിയായ ഒരു കുലശേഖരൻ കവിയായിത്തീർന്നുവെന്നു പറഞ്ഞിരിക്കുന്നു. അക്കാലത്തു് ഒരു വീരകേരളകുലശേഖരൻ തിരുവിതാംകൂർ ഭരിച്ചിരുന്നതായി ശങ്കുണ്ണിമേനോന്റെ ചരിത്രത്തിലും കാണുന്നു. ഈ ശങ്കരന്റെ ആദ്യത്തെ പേരു് അച്യുതകേശവൻ എന്നായിരുന്നു.
[14] കയ്പള്ളി എന്നായിരുന്നു ഇല്ലപ്പേരും.
[15] ബദരികാശ്രമത്തിൽ താമസിച്ചിരുന്ന ഈ ഗൗഡപാദാചാര്യർ തന്നെ ആയിരിക്കണം വേദാന്തസൂത്രകാരനായ ബാദരായണൻ. കേരളീയ ശങ്കരാചാര്യ ചരിതത്തിൽ ബദര്യാശ്രമത്തിൽവെച്ചു് അദ്ദേഹം വ്യാസനെ കണ്ടതായി പറഞ്ഞിട്ടുള്ളതും ഈ അവസരത്തിൽ സ്മരണീയമാകുന്നു. വ്യാസന്മാർ അനേകമുണ്ടെന്നുള്ളതു തർക്കമറ്റ ഒരു സംഗതിയാണ്.
[16] ആസ്സാമിൽവെച്ചു് ഉഗ്രഭൈരവൻ എന്ന കാപാലികൻ ഇദ്ദേഹത്തിനെ ഹനിക്കാൻ ശ്രമിച്ചുവെങ്കിലും ശിഷ്യനായ പത്മപാദന്റെ സഹായത്താൽ രക്ഷപ്പെട്ടുവത്രേ.
[17] തൃശ്ശിവപേരൂർ.
[18] വടക്കുന്നാഥക്ഷേത്രം.
[19] ഗ്രന്ഥകാരന്റെ പേരു ഗോവിന്ദയതി എന്നായിരുന്നു.
[20] കാമകോടിപീഠം.
[21] ഈ സ്മൃതികളേയും ആധുനികന്മാർ ഇടശ്ലോകങ്ങൾ തിരുകി ദുഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്.
[22] ഇരവിക്കത്താനു പെരുമാൾ കൊടുത്ത ചെപ്പേട്ടിനോടു സാദൃശ്യപ്പെടുത്തുക.
[23] കൊച്ചീരാജ്യത്തു് ലവപുത്രനെ പരശുരാമൻ രാജാവാക്കി വാഴിച്ചതായി പ്രസ്താവിച്ചിട്ടുള്ളതും കേരളമാഹാത്മ്യകർത്താവു തന്നെയാണല്ലോ.
അധ്യായം 8
8. ദ്രാവിഡപ്രഭാവകാലം (സാഹിത്യം)
ഈ കാലത്തിനിടയ്ക്കു് ഭാഷയിൽ ഉണ്ടായതായി ഭാഷാചരിത്രകർത്താവു പറഞ്ഞിരിക്കുന്ന പ്രധാന സാഹിത്യഗ്രന്ഥങ്ങൾ രാമചരിതം, രാമകഥപ്പാട്ടു്, തച്ചൊളിപ്പാട്ടുകൾ, കൃഷ്ണനാട്ടം ഇവയാകുന്നു. എന്നാൽ ഇവയിൽ ഒടുവിലത്തെ മൂന്നു ഗ്രന്ഥങ്ങളും കൊല്ലം ആറാംശതകത്തിനു ശേഷം രചിക്കപ്പെട്ടവയാണെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. രാമചരിതത്തെപ്പറ്റി അദ്ദേഹം ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
“അഞ്ചാം ശതവർഷത്തിൽ,തിരുവിതാംകൂർരാജ്യം ഭരിച്ചിരുന്ന ഒരു മഹാരാജാവു് ഉണ്ടാക്കിയിട്ടുള്ള രാമചരിതം മലയാളത്തിന്റെ പൂർവ്വകൃതിക്കു് ലക്ഷ്യമാകുന്നു. ഈ ഗ്രന്ഥം ഇപ്പോൾ മലയാളത്തിൽ ഉള്ള എല്ലാ ഗ്രന്ഥങ്ങളെക്കാളും തുലോം പഴക്കമുള്ളതാകുന്നു. അതിൽ സംസ്കൃത വാക്കുകൾ വളരെ അപൂർവമാകയാൽ അതു് സംസ്കൃതം തെക്കൻകേരളത്തിൽ അധികം നടപ്പിൽ വരുന്നതിനു മുമ്പിൽ ഉണ്ടാക്കപ്പെട്ടതെന്നു നിശ്ചയിക്കാം. ആ ഗ്രന്ഥം ഇപ്പോൾ ഒരു നല്ല മലയാളി വായിച്ചാൽ മനസ്സിലാകുന്നതല്ല. എന്നാൽ ആ കാലത്തു് സാധാരണയായിരുന്ന ഭാഷയിൽ തന്നെ എഴുതി ഇരിക്കുന്നതെന്നു നിശ്ചയമാകുന്നു.”
ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാകുന്നു. ആദ്യമായി അതിന്റെ കർത്താവാരായിരുന്നു എന്നു ചിന്തിക്കാം. ഗ്രന്ഥാവസാനത്തിൽ,
“ആതിതേവനിലമഴ്‌ന്ത മനകാമ്പുടയ ചീ
രാമനൻപിനൊടിയമ്പിന തമിഴ്കവി ചൊൽവോ-
രോതിൻമാതിനിടയാവർ ഉടൽവീഴ്‌വളവു പിൻ
പോകിപോകചയനൻ ചരണതാരടവരേ.”
എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനാൽ, അദ്ദേഹത്തിന്റെ പേരിനെപ്പറ്റിയുള്ള സംശയം പാടേ നീങ്ങുന്നു. ആദിത്യവർമ്മയല്ലെന്നു തീർച്ചയാണു്. ഈ ചീരാമൻ ആരായിരുന്നു എന്നു മാത്രമേ ആലോചിക്കേണ്ടതായിട്ടുള്ളു. ഈ വിഷയത്തെപ്പറ്റി പണ്ഡിതാഗ്രണിയായ ഉള്ളൂർ എസ്. പരമേശ്വരയ്യർ പ്രാചീന മലയാളമാതൃകകൾ എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ പറഞ്ഞിട്ടുള്ള വാക്കുകൾ ഉദ്ധാരണയോഗ്യമാകുന്നു.
“രാമചരിതം ശ്രീരാമൻ (ചീരാമൻ) എന്ന ഒരു കവിയുടെ കൃതിയാണെന്നും ആ കവി ‘ആതിതേവനിലമഴ്‍ന്ത മനകാമ്പുടയവൻ’ അതായത് ഒരു പരമഭാഗവതനായിരുന്നു എന്നും, അദ്ദേഹത്തിന്റെ കൃതിയിൽ (വല്ലോർ) ജ്ഞാനമുള്ളവർ (പോതു് = പൂവു്) അവസാനത്തിൽ ലക്ഷ്മീദേവിയോടും ഭോഗിഭോഗശയനനായ ശ്രീപത്മനാഭനോടും ചേരുമെന്നും പറഞ്ഞുകാണുന്നു.
[1] …ശ്രീരാമൻ ആരാണെന്നു സൂക്ഷ്മമായി അറിവാൻ മാർഗ്ഗമില്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആരംഭത്തിലും അവസാനത്തിലും അനന്തശായിയായ ശ്രീപത്മനാഭസ്വാമിയെ സ്തുതിച്ചും തന്റെ നാമത്തോടുകൂടി ‘ശ്രീ’ എന്ന പദം ചേർക്കയും ചെയ്തിരിക്കുന്നതിൽ നിന്നു് ഇദ്ദേഹം തിരുവിതാംകൂർ മഹാരാജവംശത്തിൽപ്പെട്ട ഒരാളായിരിക്കണമെന്നും ഈ ഗ്രന്ഥത്തിന്റെ കർതൃത്വത്തെപ്പറ്റി മുമ്പു് എഴുതിയ ഐതിഹ്യം കേവലം അവിശ്വസനീയമല്ലെന്നും ഊഹിക്കേണ്ടിയിരിക്കുന്നു. ശ്രീവീരരാമവർമ്മാവെന്നൊരു രാജാവു് കൊല്ലം 371–ൽ വേണാടു ഭരിച്ചിരുന്നതായി ശിലാശാസനങ്ങളിൽ നിന്നു് അറിയുന്നു. അദ്ദേഹം ആയിരിക്കണം രാമചരിതകർത്താവു് എന്നു് തല്ക്കാലമനുമാനിക്കാം”
പ്രാചീനരേഖകൾ വേണ്ടുവോളം കിട്ടുന്നതുവരെ ഇങ്ങനെ ചില അഭ്യൂഹങ്ങൾക്കേ വഴിയുള്ളു. ഇവിടെ കവി ഒരു രാമവർമ്മരാജാവായിരിക്കണം എന്നൊരു അനുമാനത്തിന് ഇടവരുത്തിയ സംഗതികൾ പ്രധാനമായി മൂന്നാണു്.
1. ‘ശ്രീരാമൻ’ എന്നിങ്ങനെ തന്റെ പേരിനോടു് കവി ‘ശ്രീ’ പദം ചേർത്തിരിക്കുന്നതു്.
2. അനന്തശായിയായ പത്മനാഭനെ സ്തുതിച്ചിരിക്കുന്നതു്.
3. ഐതിഹ്യം.
ഇവയിൽ ഓരോന്നിനെപ്പറ്റിയും നമുക്കു് ഒരു വിചിന്തനം ചെയ്തു നോക്കാം.
1. ചീമാൻ, ചീമാട്ടി, ചിരുദേവി ഇത്യാദി പദങ്ങളെ പരിശോധിച്ചു നോക്കിയാൽ, ശ്രീ ശബ്ദം ചീ ആയും ‘ചിരു’ ആയും പരിണമിക്കാറുണ്ടെന്നു കാണാം. എന്നാൽ അതു പോലെതന്നെ ശിവശബ്ദവും ‘ചീ’ ആയി രൂപാന്തരപ്പെടാറുണ്ടു്. ‘ശിവരാമൻ’ എന്നു പറയുന്നതിനുപകരം ‘ചീരാമൻ’ എന്നാണു് പഠിപ്പില്ലാത്തവർ സാധാരണ പറയാറുള്ളതു്. ‘ചിവ’ ശബ്ദത്തിലെ വകാരം ലോപിക്കുമ്പോൾ അതിനുമുമ്പിലിരിക്കുന്ന ഇകാരത്തിനു് ദീർഘം വരുന്നു. നാടോടിഭാഷയിൽ, ഈ മാതിരി വ്യഞ്ജനലോപത്തിനും തൽഫലമായി പൂർവ്വസ്വരം ദീർഘിക്കുന്നതിനും എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ കിട്ടും. അതുകൊണ്ടു് കവി ഒരു ശിവരാമനായിക്കൂടെ? ഇനി ഒരു ശിവരാമനേ കണ്ടുപിടിക്കാനാണെങ്കിൽ, അതിനു വലിയ വിഷമവുമില്ല. തപതീസംവരണം തുടങ്ങിയ കേരളീയകൃതികളുടെ വ്യാഖ്യാതാവായ ഒരു ശിവരാമനുണ്ടുതാനും. അദ്ദേഹത്തിൽ ഇതിന്റെ കർതൃത്വം ആരോപിച്ചിട്ടു് ആവൂ എന്നു നെടുതായി ഒന്നു നിശ്വസിക്കാമല്ലോ. ഒന്നു പറഞ്ഞുകൊള്ളട്ടേ. ഈയിടെ ഒരു പ്രാചീനകൃതിയെ ഒരാൾ പ്രസാധനം ചെയ്കയുണ്ടായി. ആ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളിൽ ‘ശങ്കര’ ശബ്ദം പ്രയോഗിച്ചിരിക്കുന്നതു കണ്ടു്, കവി ഒരു ശങ്കരനായിരിക്കണമെന്നു് പ്രസാദകൻ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. സങ്കല്പശക്തിയുടെ ഉന്മേഷം നോക്കുക. അതുകൊണ്ടു് അവസാനിച്ചോ? ശങ്കരനാണു കവിയെങ്കിൽ, അതു തീർച്ചയായും മഴമംഗലംതന്നെ ആയിരിക്കണം. ഈ കേരളത്തിൽ വേറെ ആർക്കെങ്കിലും ശങ്കരനെന്നു പേരുണ്ടായിട്ടുണ്ടോ? പ്രസാധകൻ അതിന്റെ കർതൃത്വം തന്നിൽതന്നെ ആരോപിക്കാതിരുന്നതു് ചരിത്രദൃഷ്ടിയുടെ കൂർമ്മകൊണ്ടായിരിക്കാനേ തരമുള്ളു. പാർവതീപരിണയം ആണു് കഥ. പാർവതിയുടെ വിവാഹാനന്തരം ദേവിയെ കുടിയിരുത്തിയതായി പറഞ്ഞിരിക്കുന്നതിനാൽ ഗ്രന്ഥകാരൻ നമ്പൂതിരിയായിരിക്കണമെന്നും ദേവിയുടെ പല അലങ്കാരങ്ങളുടെ കൂട്ടത്തിൽ ‘തോട’ കൂടി പ്രസ്താവിച്ചു കണ്ടതിനാൽ, ആ നമ്പൂരിക്കു് ഒരു നായർഭാര്യ കൂടി ഉണ്ടായിരുന്നെന്നും തട്ടിവിട്ടതു കണ്ടപ്പോൾ, അഹോ! ഇങ്ങനെയുണ്ടോ ഒരു കുശാഗ്രബുദ്ധി? ചരിത്രകാരനായാൽ ഈമാതിരി കാര്യങ്ങളെ ചികഞ്ഞുനോക്കുന്ന ബുദ്ധി കൂടിയേ തീരൂ എന്നു് എനിക്കു തോന്നിപ്പോയി.
3. കവി കഥാവസാനത്തിൽ അനന്തശായിയെ സ്തുതിച്ചിരിക്കുന്നതുകൊണ്ടു്, അദ്ദേഹം രാജവംശത്തിൽപ്പെട്ട ആളായിരിക്കണമെന്നില്ല. ഏതു കവിയായിരുന്നാലും രാമായണത്തെ ഈ വിധത്തിലേ അവസാനിപ്പിക്കൂ. മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്റെ കഥ വായിക്കുന്നവർ മരണശേഷം വിഷ്ണുവിന്റെ പാദപത്മത്തിൽ ചേരുമെന്നല്ലാതെ പിന്നെ എന്താണു പറയുക?
3. ഐതിഹ്യത്തേയും ആധാരമാക്കി യാതൊന്നും പറയാവുന്നതല്ല. ഐതിഹ്യപ്രകാരം ഏതദ്ഗ്രന്ഥകർത്താവു് ആദിത്യവർമ്മ മഹാരാജാവാണല്ലോ. അദ്ദേഹമല്ലെന്നു വന്നാൽ, പിന്നെ ഏതെങ്കിലും ഒരു രാജാവായിരിക്കണമെന്നു് എന്തിനു വിശ്വസിക്കുന്നു? അഥവാ അങ്ങനെ വരാനേ തരമുള്ളു എന്നു ശഠിക്കുന്ന പക്ഷം, ഒരു ആദിത്യവർമ്മയോട് അടുത്തു ചാർച്ചയുള്ള ഒരു ശ്രീരാമനാവുന്നതല്ലേ ഭേദം? പക്ഷേ, കൊല്ലവർഷം നാലാംശതകത്തിൽ ആ മാതിരി ഒരു രാമവർമ്മരാജാവിനെ കാണുകയില്ലായിരിക്കാം. അതുകൊണ്ടു് എന്താണു ദോഷം?
“സ്വസ്തിശ്രി കലിയുഗസംവത്സരം നാലായിരത്തി അഞ്ഞൂറ്റെൺപത്തിനാലിൽ മേൽ ചെല്ലാനിന്റ കൊല്ലം അറുനൂറ്റിഅമ്പത്തിഒമ്പതു വർഷം മാശിമാസം പതിന്നാലാം തീയതി പൂർവ്വപക്ഷത്തു ത്രയോദശിയും സോമവാരവും പെറ്റപൂയത്തുന്നാൾ ആദിത്യവർമ്മരാന ജയതുംഗനാട്ടു മൂത്ത തിരുവടി ഇരുന്തരുളിയിടമും ഇവർ തിരുത്തമ്പിയാർ ഇരാമവർമ്മരാന ചിറവായി മൂത്ത തിരുവടി ഇരുന്തരുളിയിടമും ചെയ്തരുളിന തിരുമുകത്തിൻപടി അരുളിച്ചെയ്യൽ.” ഈ രേഖയിൽ കാണുന്ന ചിറവായി രാമവർമ്മ മൂത്ത തിരുവടി ആയിരുന്നു പ്രസ്തുത ഗ്രന്ഥത്തിന്റെ കർത്താവെന്നു വരരുതോ? ഭാഷാരീതി നോക്കി ഒന്നും ഖണ്ഡിതമായി പറവാൻ നിവൃത്തിയില്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.
“കമ്പർ കേരളത്തിൽവന്നു് അദ്ദേഹത്തിന്റെ കവിതയുടെ മാഹാത്മ്യം ശ്രീരാമകവി ധരിച്ചു് അതിന്റെ ചൂടാറുന്നതിനു മുമ്പാണു് രാമചരിതം ഉണ്ടാക്കിയതെന്നനുമാനിക്കാൻ ന്യായം കാണുന്നുണ്ടു്.” എന്നു് മി. പരമേശ്വരയ്യർ പറയുന്നു.
അതിനു ലക്ഷ്യമായി അദ്ദേഹം,
“പിന്നും വിടണനൈയ നിൻറമല പെരിയോർ
മുന്നൈനാളവൻ മുനിന്തിടക്കിളൈയോടു മുടിന്താർ
ഇന്നമുണ്ടിയാനിയം പൂവതിരണിയനെൻപാൻ
തന്നൈയുള്ളവാകേട്ടിയെൻറുരൈ ചെയ്യച്ചമൈന്താൻ”
എന്ന കമ്പരാമായണഗാനത്തേ ഉദ്ധരിച്ചിട്ടു്,
“അല്ലൽ ചെയ്തുലകുലയ്ക്കുമചുരരെയറുപ്പാൻ മുന്നം
നല്ലതോർ വരാകമാനാൻ; നരചിങ്കവടിവുമാനാൻ;
ചൊല്ലേറും കുറളായ്ത്തൂയമഴുവേന്തും മുനിയുമാനാൻ;
മെല്ലനം കുലം മുടിപ്പാനായ് പിറന്താനിപ്പോൾ”
എന്ന രാമചരിതഗാനം അതിന്റെ അനുകരണമാണെന്നു് സിദ്ധാന്തിച്ചിരിക്കുന്നു. ഇതു് കുറെ സാഹസമായിപ്പോയി. ഇവിടെ രാമചരിതകർത്താവു് രാമചന്ദ്രനു മുമ്പുണ്ടായ മഹാവിഷ്ണുവിന്റെ അവതാരങ്ങളെ എടുത്തുപറഞ്ഞിട്ടേ ഉള്ളു. രാമനെ മഹാവിഷ്ണുവിന്റെ അവതാരമായി വാത്മീകി ഗണിച്ചിരുന്നില്ലെന്നു വച്ചു് അങ്ങനെ ആദ്യമായിച്ചെയ്തതു് കമ്പരായിരിക്കണമെന്നില്ല.
ലീലാതിലകവൃത്തികാരൻ കൊല്ലവർഷം ആറാം ശതകത്തിനു ശേഷം ജീവിച്ചിരുന്ന ആളാണെന്നു് അതിലെ ആന്തരമായ ലക്ഷ്യങ്ങൾകൊണ്ടു തെളിയുന്നു. അദ്ദേഹത്തിനു് തെക്കൻ ദിക്കുകളുമായി ധാരാളം പരിചയവുമുണ്ടായിരുന്നു. എന്നിട്ടും പാട്ടിനു് ഉദാഹരണമായിട്ടോ, അല്ലാതെയോ രാമചരിതത്തെപ്പറ്റി ഒരിടത്തും പ്രസ്താവിച്ചു കാണാത്തതിനാൽ ഈ കൃതിക്കു് അത്ര വളരെ പ്രാചീനത്വം കല്പിക്കാമോ എന്നു സംശയവുമായിരിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ, രാമചരിതകർത്താവു് ഒരു ചീരാമനാണെന്നല്ലാതെ, അദ്ദേഹം 389-ലെ കഠിനംകുളം രേഖയിൽ കാണുന്ന ‘ശ്രീവീരള’രാമനോ മുകളിൽ ഉദ്ധരിച്ചിരിക്കുന്ന രേഖയിലെ ചിറവായി മൂത്തതിരുവടിയായ ശ്രീരാമവർമ്മരോ അഥവാ ഒരു വെറും ശിവരാമനോ എന്നു നിർണയിക്കാൻ തരമില്ലാതെയാണു് ഇരിക്കുന്നതു്. അഥവാ തിരുവിതാംകൂർ രാജവംശത്തിലെ രാജാവായിരുന്നുവെന്നു വരികിൽ, അദ്ദേഹം ചിറവായി മൂത്ത തിരുവടി ആയിരിക്കാനാണു് അധികം സാംഗത്യം. ഏതായാലും ദ്രാവിഡപ്രഭാവകാലത്തേ പാട്ടുകളെ ഉദാഹരിക്കുന്നതിനു് ഈ കൃതിയെ ഒരു മാതൃകയായി സ്വീകരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ, ലീലാതിലകത്തിൽ പാട്ടിനു കൊടുത്തിരിക്കുന്ന ലക്ഷണം ഈ കൃതിക്കു പൂർണ്ണമായി യോജിച്ചുകാണുന്നുണ്ടു്. ഇക്കാലത്തുണ്ടായ പാട്ടുകളിൽ മിക്കവയും നഷ്ടപ്പെട്ടുപോയിരിക്കുന്നു.
“തരതലന്താനളന്തവിളന്തപൊന്നൻതനക ചെന്താർവിരിന്തമൽബാണൻ തന്നേ
കരമരിന്തപെരുന്താനവന്മാരുടെ കരളരിന്ത പുരാനേ, മുരാരീ, കണാ
ഒരുവരന്താ പരന്താമമേ നീ കുനിംതൂരകചായി പിണിപാർപ്പനിന്തവണ്ണം
ചിരതരം താൾപണിന്തേനായ്യാതാങ്കെന്നെത്തിരുവനന്തപുരംതങ്കുമാനന്താന”
എന്ന് ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്ന ഗാനം ഏതു കൃതിയിൽനിന്നാണാവോ?
രാമചരിതത്തിലെ ഭാഷ അക്കാലത്തെ മലയാളഭാഷയെ ഉദാഹരിക്കുന്നില്ലെന്നും അതു് ചോളഭാഷയും മലയാളഭാഷയും കലർന്ന ഒരു മിശ്രഭാഷയാണെന്നും ഖണ്ഡിച്ചു പറയാവുന്നതാണു്. പത്താം ശതകത്തിനിപ്പുറം തെക്കൻതിരുവിതാംകൂറിൽ ഉണ്ടായിട്ടുള്ള കൃതികളിൽപ്പോലും തമിഴിന്റെ കലർപ്പു ധാരാളം കാണുന്നുണ്ടു്. എന്നാൽ ഈ കൃതികളിലെല്ലാം ശുദ്ധ കേരളഭാഷാരൂപങ്ങൾ സുലഭങ്ങളായിരിക്കുന്നതിൽ നിന്നും അക്കാലത്തെ വ്യവഹാരഭാഷയുടെ സ്വഭാവം നമുക്കു് ഏതാണ്ടു് ഊഹിച്ചറിയാം. പ്രസ്തുത രൂപങ്ങൾ പണ്ഡിതസാർവഭൌമനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ചൂണ്ടിക്കാണിച്ചിട്ടുള്ള ആറു നയങ്ങളനുസരിച്ചു് തമിഴിൽനിന്നു സംക്രമിക്കപ്പെട്ടവയാണെന്നു വിചാരിക്കുന്നവർ പലരുമുണ്ടു്. എന്നാൽ വാസ്തവം മറിച്ചായിരുന്നു. ഭാഷാരൂപങ്ങളെ പരിഷ്കരിച്ചു തമിഴാക്കിയിരിക്കുകയാണു് ഗ്രന്ഥകാരന്മാർ ചെയ്തിട്ടുള്ളതു്. സംസ്കൃതപ്രഭാവകാലത്തു്, കോട്ടി, തടത്തം മുതലായ പദങ്ങളെ കവികൾ സംസ്കൃതവേഷം കെട്ടിച്ചു നിർത്തിയതുപോലെ, രാമചരിതകർത്താവു് മന്നു മുതലായ പദങ്ങളെ തമിൾവേഷം അണിയിക്കാൻ ശ്രമിച്ചു് ഒടുവിൽ അബദ്ധനായിത്തീർന്നതു നോക്കുക. മലയാളത്തിലും തമിഴിലും ‘മന്നു’ മന്നു തന്നെ എന്നു് ഓർക്കാതെ അദ്ദേഹം ‘മന്റാക്കി’ പ്രയോഗിച്ചിരിക്കുന്നു.
അക്കാലങ്ങളിൽ ഉണ്ടായ ശിലാശാസനങ്ങളിലും മറ്റും ഉപയോഗിച്ചുവന്ന ഭാഷ നോക്കീട്ടാണു് അന്നത്തെ ഭാഷാരീതി ഏറെക്കുറെ തമിഴായിരുന്നു എന്നൂഹിക്കുന്നതു്. എന്നാൽ ഈ അടുത്തകാലംവരെ, തിരുവിതാംകൂറിലെ കോർട്ടുഭാഷ തമിഴായിരുന്നതിനാൽ മാത്രമാണു്, കരണങ്ങളിലെല്ലാം തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നതു്. ഇന്നും പ്രാമിസ്സരി നോട്ടുകളിലും രസീതുകളിലും മറ്റും അപൂർവ്വം ചില തമിൾപദങ്ങൾ കടന്നുകൂടാറുണ്ടു്. ഏതാനും ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം.
8.1 ക്രി. പി. എട്ടാംശതകത്തിലെ ഒരു വട്ടെഴുത്തുരേഖ
“ശ്രീ കോമാരൻ ചടൈയർക്കിരുപത്തേഴാമണ്ടു ചേരമാനാർ പടൈ വിഴഞ്ഞത്തു യൂത്തത്തു വിട്ടിഴക്ക കരൈക്കോട്ടൈ അഴിപ്പാൻവര പെരുമാനടികളുളൻ ഇരണകീർത്തിയും അമർക്കഴിയും ഉൾവീട്ടിനൊറൈറച്ചേവകർ കോട്ടൈ അഴിയാമൈ കത്തെതിർക്കപലരും പട്ടയിടത്തു ഇരണകീർത്തി ഉൾവീട്ടുച്ചേവകൻ കോഴുവൂക്കററത്തുപ്പെരുമൂർത്തി തംപെരുത്തിണൈ ആത്തിരത്താർ പലരോടും കുത്തിപ്പട്ടാൻ ഇരണതുങ്കമെള്ളി …”
8.2 കൊല്ലവർഷം 622-ലെ കോലെഴുത്തുരേഖ
“സ്വസ്തിശ്രീ കൊല്ലം 622-ാ-മാണ്ടു കുമ്പവിയാഴമിതുനനായററിൽ ചെങ്ങവനാട്ടു മനിപ്പനവമകരത്തിനു 116 പണം വൈച്ചു.”
8.3 കൊല്ലവർഷം 820-ലെ കോലെഴുത്തുരേഖ
“കൊല്ലവർഷം എണ്ണൂറാമാണ്ടു് ചിങ്ങമാസത്തിൽ പണിതുടങ്ങിച്ചു. എണ്ണൂറ്റി ഇരുപതാമാണ്ടു് മേടമാതത്തിൽ പണിതീർത്തു കലചം ആടിച്ചിതു.”
8.4 കൊല്ലവർഷം 1016-ൽ ഉണ്ടായ ഒരു കരണം
“കൊല്ലം 1016-മതു മീനഞായറ്റിൽ എഴുതിയ മറു പട്ടോലക്കരണമാവിത. ആരൂം അട്ടപ്പാടത്തെ പങ്കൻ ഇട്ടിയും തമ്പിമാരും കയ്യാൽ മുപ്പത്തൊന്നു പുതുപ്പണം കൊണ്ടാൻ. നാമങ്ങലത്തെ തുപ്പൻ നാരായണൻ കൊണ്ടാർകൊണ്ട പരിചാവിത. ഇക്കൊണ്ട പുതുപ്പണം 31-നും കാരിയം ഇതിന്ന പാട്ടം തന്റെ പാത്തിരമങ്ങലം തേചത്ത പരിയക്കിടത്ത തനിക്കുള്ള പടിഞ്ഞാറേ പുഞ്ച അഞ്ചുപങ്കു അഞ്ചുവടിപ്പൻ നെല്ലിന്നു പാട്ടമായി പാട്ടമാണ്ട പാട്ടനെല്ലിൽ തന്റെ പണത്തിനു പത്തിന്നരപ്പലിശയും പലിചപ്പണത്തിനു പറവിലയും കണ്ടുള്ള നെല്ല് 1 പറ അഞ്ചും കിഴിച്ച നീക്കി മിക്കുള്ള പാട്ടനെല്ലു 3 പറ 5-ാം ഓണവാഴക്കുലയും ആണ്ടുതോറും കൊടുക്കവും കൊള്ളവും കടവർ.”
ഇങ്ങനെ തെക്കൻദിക്കുകളിൽ അടുത്തകാലംവരെ തമിൾ കലർന്ന മലയാളം ഉപയോഗിച്ചുവന്നുവെങ്കിലും, ഉത്തരകേരളത്തിലെ സ്ഥിതി ഇതിൽനിന്നു് ഭിന്നമായിരുന്നുവെന്നു്, കൊല്ലവർഷം 25-ാമാണ്ടത്തെ ഒരു കോഴിക്കോടൻ ശിലാശാസനത്തിൽനിന്നു കാണാം.
“കുംഭവ്യാഴം കർക്കടകം ഞായർ 5-നു നമ്മുടയ കല്ലിക്കുളങ്ങര ഈമൂർ ഭഗവതി തിരുമുമ്പേ വടക്കേ നടയിൽ ശേഖരിവർമ്മ എന്ന തെക്കുന്നാഥൻ നാലുകൂർവാഴ്ചയും രണ്ടു തമ്പുരാട്ടിയും രണ്ടു പെൺവഴി അനന്തിരവന്മാരും കുറൂർ നമ്പൂരിപ്പാടും നാട്ടുകാരും …നഗരക്കാരും യോഗക്കാരും കൊവ്വക്കമന്നാടിയും രണ്ടു കോടക്കർത്താക്കന്മാരും അറിയിക്കന്നും പാറയുടെകീഴേ 14 ചേരിക്കൽ 242 കാലം (നെല്ലു വിതയ്ക്കാവുന്ന) കോട്ടപടി എന്ന നമ്മുടെ ഈമൂർ ഭഗവതിദേവസ്വം നിലവും ഉഭയവും പറമ്പും തൻകര (ക്കടുത്ത കുളങ്ങളും) 42 ചേരിക്കൽ മലയകം ചെമ്പനമുതൽ കാച്ചനടവരെയും മലയകം, അകമല, പുറമല, ചിറമല, കീഴ്മലവരെയും (ഉള്ള) 1200 കലം (നെല്ലു വിതയ്ക്കാവുന്ന) നിലവും ഉഭയവും കല്ലും കാവേരിയും പുല്ലും ഭൂമിയും ഉള്ള നാൾവരെ മാന്യം വിട്ടു (കൊടുത്തിരിക്കുന്നു. അതുകളിൽ നിന്നുള്ള) ചിലവുകൾ ഏറിവരികയും ഇല്ലാമൽ (നടത്തിക്കൊള്ളുകയും വേണം. ഇതുകൂടാതെ) 411 (നെല്ലു വിതയ്ക്കാവുന്ന നിലങ്ങളുടെ) പാട്ടംകൊണ്ടു വിശേഷ അടിയന്തിരം നടക്കും. (ഇവയ്ക്കു) ദോഷം ചെയ്യുന്നവൻ ഗംഗക്കരയിൽ ബ്രഹ്മഹത്തി ചെയ്യുന്ന ദോഷത്തിൽ പോകും. വടക്കുന്നാഥൻ, വില്വാദ്രിനാഥൻ ഈ സാക്ഷികൾ അറിയ.”
ഇതുപോലെ തന്നെ കൊല്ലവർഷം 450-ൽ ഉണ്ടായ ഒരു വടക്കൻ കോലെഴുത്തു കരണത്തിലെ ഭാഷയും നല്ല ‘ഭാഷ’യായിരിക്കുന്നു.
“കണ്ടൻ ദാമോദരൻ തീട്ട്. മങ്കാട്ടുമേനവൻ വായിച്ചു നമ്മുടെ പരദേവത തിരുവാലത്തൂർ ഭഗവതിയുടെ കാര്യാദികൾ നോക്കുന്ന തൃശ്ശൂർ നടുവിലേ മഠത്തിൽ കാക്കോട്ടു തിരുമനസ്സിലെ (തിരുമനസ്സുണർത്തിക്ക) – കാര്യം (എന്തെന്നാൽ) സങ്കേതത്തിൽനിന്നു ചൂപത്തു നമ്പൂരിക്കു നാം ചില കൈകാര്യം ചെയ്തതിനാൽ (ഉണ്ടായ) ഭഗവതിയുടെ തിരുവുള്ളക്കേടു് (നീങ്ങി) നമുക്കു് ശ്രേയസ്സു വരേണ്ടതിനു പ്രായശ്ചിത്തമായി.
***
പറമ്പുകളും ഓവൽകണ്ടത്തിൽ (നിന്നും നമുക്കുള്ള) മിച്ചവാരത്തിൽനിന്നു 20 പറ നെല്ലു മേൽവാരവും കോട്ടവഴി നമ്പൂരിക്കു ചാർത്തിയ 60 പറ നിലവും ദത്തം ചെയ്തു. ഇപ്പടിക്കു കാർത്തിക ഞായറ്റിൽ ബഹുധാന്യവർഷം കാർത്യായനി രക്ഷിക്ക. ഇതിനു സാക്ഷി തിരുവാലത്തൂർ പൊതുവാൾ ചൂതനാരായണൻ വാദമൂലക്കുമാരൻ അറിയ.”
കവികൾ പ്രായേണ യാഥാസ്ഥികന്മാരാണു്. പ്രയോഗ പ്രാചര്യമില്ലാത്ത രൂപങ്ങളെ, രാമചരിതംപോലെ ഗൌരവമേറിയ ഒരു കൃതിയിൽ, പ്രയോഗിക്കാൻ ഒരു കവിയും ഒരുമ്പെടുകയില്ല. അതുകൊണ്ടു് ഇത്തരം കൃതികളിൽ കാണുന്ന ശുദ്ധകേരളഭാഷാരൂപങ്ങൾ അക്കാലത്തു പ്രചുരപ്രയോഗമുള്ളവയായിരുന്നു എന്നു വേണം വിചാരിക്കാൻ.
രാമചരിതം ഭാഷാശാസ്ത്രപിപഠിഷുക്കൾക്കു് ഒരു അമൂല്യ സമ്പത്താണെന്നു് ആരും സമ്മതിക്കും. ഗുണ്ടർട്ടുസായ്പു് തന്റെ നിഘണ്ടുവിൽ ഈ ഗ്രന്ഥത്തിൽനിന്നു് പല ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ടു്; എന്നു വരികിലും അതിനെ ഇദംപ്രഥമമായി അച്ചടിപ്പിച്ചു പ്രചരിപ്പിച്ചതു് ഇന്നത്തെ ഭാഷാസാഹിത്യകാരന്മാരുടെ ‘ഗണനാപ്രസംഗത്തിൽ കനിഷ്ഠികാധിഷ്ഠിത’നായ ഉള്ളൂർ മി: എസ്. പരമേശ്വരയ്യരാണ്. ഇത്തരം ഗ്രന്ഥങ്ങളെ പ്രസാധനം ചെയ്യുന്ന ജോലി അത്യന്തം ശ്രമസാദ്ധ്യമാണെന്നു് ആ വിഷയത്തിൽ പരിശ്രമിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഈ അദ്ധ്യായത്തിൽതന്നെ അന്യത്ര സൂചിപ്പിക്കപ്പെട്ടിട്ടുള്ള പുരാതന ഗ്രന്ഥപരിശോധകനെപ്പോലെ “വായിൽ തോന്നിയതു കോതയ്ക്കു പാട്ടു്” എന്ന മട്ടിൽ മുഹൂർത്തത്തെ മൂത്രമാക്കിയും. കഷണമില്ലാത്ത നീണ്ട നീണ്ട അവതാരികകൾ എഴുതിച്ചേർത്തു് തൊണ്ടാൻമാക്രിയുടെ രൂപത്തിൽ, പഴയ ഗ്രന്ഥങ്ങളെ അടിച്ചുവിടുന്ന സ്വഭാവം അദ്ദേഹത്തിനില്ലാത്തതിനാൽ, അദ്ദേഹം ഈ വിഷയത്തിൽ ചെയ്തിട്ടുള്ള ശ്രമങ്ങൾ സർവഥാ സ്തുത്യർഹമായിത്തീർന്നിട്ടുണ്ടു്.
8.5 കഥാവിഷയം
“ഊഴിയിൽ തചരതൻ തനയനായവതരി-
ത്താതികാലമുള്ളരും തൊഴിൽകൾ ചെയ്തവകഴി-
ഞ്ഞാതിമാനിനിയെമീണ്ടവഴി കൂറ”
ണമെന്നേ കവിയ്ക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. അതിനാൽ രാമായണത്തിലെ യുദ്ധകാണ്ഡമാണു് പ്രതിപാദ്യവിഷയമെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. രാമായണത്തിലെ സർവാംഗസുന്ദരമായ കാണ്ഡം സുന്ദരകാണ്ഡമായിരുന്നിട്ടും, നമ്മുടെ കവി യുദ്ധകാണ്ഡത്തെ തന്റെ കവിതാവിഷയമാക്കിയതു് എന്തുകൊണ്ടായിരിക്കാം എന്നൊരു സംശയം ആർക്കും ഉണ്ടാകാവുന്നതാണു്. [2] “ഇകലിൽ വെൻറി വിളയും” എന്നുള്ള ഫലശ്രുതിയിൽനിന്നു് ഈ കവിത ഭടജനങ്ങളുടെ ആവശ്യം പ്രമാണിച്ചു രചിക്കപ്പെട്ടതായിരിക്കണം എന്നു് ഊഹിക്കാം. അങ്ങനെ ആണു് ഐതിഹ്യവും.
8.6 പ്രതിപാദനരീതി
കവി വാല്മീകിയെ സർവത്ര അനുകരിച്ചുകാണുന്നു. ചില സ്ഥലങ്ങളിൽ നേർ തർജ്ജമ ചെയ്വാനും മടിച്ചിട്ടില്ല. ഒന്നു രണ്ടുദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കുന്നു.
8.7 മൂലം
“അയുതം രക്ഷസാമത്ര പൂർവ്വദ്വാരം സമാശ്രിതം;
ശൂലഹസ്താ ദുരാധർഷാഃ സർവേ ഖഡ്ഗാഗ്രയോധിനഃ
നിയുതം രക്ഷസാമത്ര ദക്ഷിണദ്വാരമാശ്രിതം;
ചതുരംഗേണ സൈന്യേന യോധാസ്തത്രാപ്യനുത്തമാഃ
പ്രയുതം രക്ഷസാമത്ര പശ്ചിമദ്വാരമാശ്രിതം;
ചർമ്മഖഡ്ഗധരാഃ സർവേ തഥാ സർവാസ്ത്രകോവിദാഃ
ന്യർബുദം രക്ഷസാമത്ര ഉത്തരദ്വാരമാശ്രിതം;
രഥിനശ്ചാശ്വവാഹാശ്ച കുലപുത്രാഃ സുപൂജിതാഃ
ശതശോഥ സഹസ്രാണി മധ്യമസ്ക്കന്ധമാശ്രിതാഃ”
8.8 തർജ്ജിമ
“കോഴയററതു കിഴക്കിൻ കോപുരം കാപ്പാൻ നില്പ-
തൂഴിയെക്കുലക്കാം വീരരൊരു പതിനായിരം കാൺ.
ഒരു പതിനായിരത്തോടൊരുത്തനേ പോർചെയ്യാവ-
തിരുപതിനായിരം തെക്കിരട്ടിയുണ്ടതൻവടക്കോ
മുരണൊടു കാപ്പാൻ ചെമ്മേ മുപ്പതിനായിരം വൻ
പരവയും കുലക്കാം വീരർ പച്ചിമതിചൈയുള്ളേതും
തിചകളിൽ പാതി തീണ്മചേർ നടവൂ കാപ്പാൻ
മചകറയതിലിരട്ടി മന്തിരചാല കാപ്പാൻ.”
ഈ ഭാഗങ്ങൾ മൂലത്തിന്റെ ഏറക്കുറെ സ്വതന്ത്രമായ തർജ്ജിമയാകുന്നു.
ലങ്കയുടെ വർണ്ണനയെ കവി,
“കുചൽമികും മയനാചാരി കുവരനു ചമൈത്ത കോയിൽ
തച മുകനിരപ്പതെൻറാൽ ചമയമാരതിനുരപ്പോർ?”
എന്നു ഭംഗിയായി ചുരുക്കിയിരിക്കുന്നു.
ശ്രീരാമന്റെ അപേക്ഷ അനുസരിച്ചു് ഹനുമാൻ ഇങ്ങനെ ലങ്കാനഗരിയുടെ വിശേഷങ്ങൾ എല്ലാം സംക്ഷിപ്തമായി പറഞ്ഞതിനു ശേഷം,
“നീചാചരർ പെരുപ്പം പിന്നെ ഉരക്കലാമവിടം മുന്നലുഴറിയൊൻറുരപ്പേൻ വീര” എന്നിങ്ങനെ ആരംഭിച്ചു് ദേവിയുടെ താല്ക്കാലികസ്ഥിതിയേ വിവരിക്കുന്നു. ഇവിടെ കവി ഒരു വലിയ മനോധർമ്മം ആണു് കാണിച്ചിരിക്കുന്നതു്. ശ്രീരാമൻ ദുഃഖത്തിൽ മുഴുകിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിൽ കോപം ഉജ്ജ്വലിപ്പിക്കുന്നതിനു് ഈ ഒരു മാർഗ്ഗമേ ഉള്ളു. ഈ വർണ്ണന അത്യന്തം മനോഹരമായിട്ടുണ്ടു്.
“താരിടൈ മണം പുണർന്തു തരുനിര തടൈന്തു പായ്‍ന്ത
മാരുതതേവൻ വന്തു, വഴിയിതെൻറരുളിച്ചെയ്ത”
തനുസരിച്ച് ഹനൂമാൻ, ആ വഴിക്കു് ചെന്നു് അശോകവനികയേ പ്രാപിച്ചതും, രാവണൻ സീതയെ പ്രലോഭിപ്പിക്കുന്നതിനായി അവിടെ വന്നതു കണ്ടു് അദ്ദേഹം ‘കുളിരിളം തളിരിടൈപ്പോയി’ മറഞ്ഞതും, രാവണൻ ഒട്ടു വളരെ മിരട്ടിയിട്ടും ദേവി ഒരു ‘ചൊല്ലാൽ പഴിത്തു’ ചൊന്നതു കേട്ടു് ആ ദുഷ്ടൻ ആ സാധ്വിയേ കൊല്ലാൻ ഭാവിച്ചതും, അതുകണ്ടു് ധാന്യമാലിനി [3] എന്ന ‘കുളം കിണർ നിചാചരി’ തടഞ്ഞതും മറ്റും വളരെ ചുരുക്കിയിട്ടാണെങ്കിലും ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.
രാവണൻ പോയതിനുശേഷം രാക്ഷസികൾ ദേവിയെ അയാൾക്കു വശപ്പെടുത്തിക്കൊടുക്കാൻ പ്രയത്നിക്കുന്നു. ഈ ഘട്ടത്തേ വിവരിക്കുന്ന ഭാഗം ചമൽക്കാരവിഷയത്തിൽ മൂലാതിശായിയായിരിക്കുന്നു. നോക്കുക.
8.9 മൂലം
“കിം ത്വമന്തഃപുരേ സീതേ സർവഭൂതമനോരമേ
മഹാർഹശയനോപേതേ ന വാസമനുമന്യസേ.
മാനുഷേ മാനുഷസ്യൈവ ഭാര്യാത്വം ബഹുമന്യസേ
പ്രത്യാഹര മനോരാമാന്നൈവം ജാതു ഭവിഷ്യതി
ത്രൈലോക്യവസുഭോക്താരം രാവണം രാക്ഷസേശ്വരം
ഭർത്താരമുപസംഗമ്യ വിഹരസ്വ യഥാസുഖം
മാനുഷീ മാനുഷം തം തു രാമമിച്ഛസി ശോഭനേ
രാജ്യാദ്ഭ്രഷ്ടമസിദ്ധാർത്ഥം വിക്ലവന്തമനിന്ദിതേ.”
ഇത്യാദി
8.10 തർജ്ജിമ
“എൻറുമിനി നിങ്ങളിലണഞ്ഞിണങ്ങിവാരാ
മൻറിലുയിരോടവനു വാഴുമില്ല നീണാൾ
വെൻറികിളർ നാടുവെറുതേ കളഞ്ഞുപോനാ
നെൻറുമെളിയോൻ പെരികേയിതിനുമൂലം
മൂലമില്ല മുന്നമന്നിചാചരരെയെല്ലാം
ചാലവെടിവാനവനതോചരതം? ഇന്നും
കാലമിടയിട്ടറിയലാം കഴിഞ്ഞവെല്ലാം
നീലനയനേ, നിലനിനക്കിതു ചൊല്ലിൻേറാം.
ഇന്നുമുതലായിനിയിരാകവനിൽ നിന്ന-
മ്പൊന്നു വളരാനാൻറതിങ്ങു രാവണനിലാനാൽ
വന്നപിഴയെന്ത്? വളർപള്ളിയറ പൂവാ-
നിന്നു തുനിഞ്ഞാലിടർ നിനക്കറ നിലയ്ക്കും.
നിലയ്ക്കയില്ല നിൻപെരുമയെങ്കിലതിനേതും
ചലിപ്പുവരൊല്ലാ തചമുകൻ പിറവി നണ്ണി;
പുലർത്തിയനുന്തനനു മൈന്തനിവനൊൻറാൽ
കുലത്തിനും നലത്തിനുമിവന്നു കുറവുണ്ടോ?
പിരിയരുതാതനീയിങ്ങനെ പിതാവു വെടിന്തു നാടും
പിഴകിയിരന്തു കാടുമുറന്തുപോന്നവനോടകൻറാൽ
ഉരുകുമല്ലീ നിനക്കുടനുൾക്കുരുന്ന്? വിരുന്നല്ലീവ
ന്നൊളിവിലലങ്കപുക്കതു? പോരുംനിന്തിറം നില്ക്കതെല്ലാം”
ഈ വരികളിൽ സ്ഫുരിക്കുന്ന ഹാസ്യാരസം അനപലപനീയമായിരിക്കുന്നു.
രാമലക്ഷ്മണന്മാരെ രാവണൻ കൊന്നിരിക്കും എന്നു വിചാരിച്ചു് സീത ആത്മഹത്യയ്ക്കു് ഒരുങ്ങവേ, ശുഭലക്ഷണങ്ങൾ കണ്ടിട്ടു് ആ ശ്രമത്തിൽനിന്നു വിരമിക്കുന്നുവെന്നാണു് മൂലം.
8.11 മൂലം
“ഉപസ്ഥിതാ സാ മൃദുസർവഗാത്രീ
ശാഖാം ഗൃഹീത്വാ ച നഗസ്യ തസ്യ
തസ്യാസ്തു രാമം പരിചിന്ത്യയന്ത്യാ
രാമാനുജം സ്വം ച കുലം ശുഭാംഗ്യാ”
രാമചരിതകർത്താവാകട്ടേ, അതിനെ [4]
ഉറങ്ങിനരന്നിചാചരിമാരെന്മേടമറിഞ്ഞു താന്മെ-
ല്ലൊരു തരുചാക താണ്ണുകിടന്നതും കരുതിക്കരത്താൽ
മുറമുറയായ് വിതുമ്പിവിതുമ്പിനിന്നതുകണ്ടണന്തേൻ
മുടിവുവന്നൊൻറിതെന്നു നിനന്തു വീഴ്‌ന്തുവണങ്ങിനേൻഞാൻ.
എന്നു മാറ്റിയിരിക്കുന്നത് അവസരോചിതമായിട്ടുണ്ടു്.
കവി നല്ല മനോധർമ്മമുള്ള ഒരു വശ്യവാക്കായിരുന്നുവെന്നു് ഇങ്ങനെ ഏതുഭാഗം വായിച്ചു നോക്കിയാലും അറിയാം. [5] പ്രായേണ മൂലത്തെ അനുസരിച്ചുകൊണ്ടുതന്നേ പോകുന്നുണ്ടെങ്കിലും അവിടവിടെ ചില സ്വാതന്ത്ര്യങ്ങൾ കാണിക്കാൻ, അദ്ദേഹം മടിച്ചിട്ടില്ല. “രാമചരിതകർത്താവു് വാല്മീകിമഹർഷിയുടെ ഒരു വെറും ഛായയോ ഛായാപഹാരിയോ മാത്രമല്ലെന്നും, പ്രത്യുത ഒരു പ്രകൃതിമാർമ്മികനും ഫലിതപ്രിയനും ആയ ഒരു മഹാകവിയാണെന്നും കാണാവുന്നതാണു്.” വശ്യവചസ്സായ അദ്ദേഹത്തിനു് ശബ്ദവും അർത്ഥവും ഒന്നുപോലെ അധീനമായിരുന്നു.
“താരിണങ്കിന തഴൈക്കുഴൽമലർ തയ്യൽ മുലൈ
ത്താവളത്തിലിളകൊള്ളുമരവിന്തനയന”
“താരിടൈ മണം പുണർന്തു തരുനിരതടൈന്തു പായ്‍ന്ത മാരുതദേവൻ.”
ഇത്യാദി ഗാനങ്ങളിൽ കാണുന്ന ശബ്ദഭംഗിയും,
“വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാററഞ്ഞവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ച ചിവനേ”
“ഉയിരുണ്ടാകിൽ കണ്ടുകൊള്ളാമുലകത്തിൽ മറ്റുനല്ലവെല്ലാം
തുയരം വാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും
പയമെന്നൊട്ടും നീയറയാ പടയിൽ പിടിത്തണന്തു നിന്നെ-
ക്കയറും പൊട്ടും ചങ്ങലയും കനമിട്ടു കെട്ടിവെക്കിലും;
വൈക്കിന്റെനിച്ചാർച്ചയെല്ലാമിനി വമ്പനാമിരാകവനെ
കൈക്കൊണ്ടാലും നററുണയായ്ക്കനമുണ്ടിനിമ്മിൽ വേണ്ടുകയും,
തക്കംപെററൂനിൻ പേരച്ചനുതമ്പി നീയെന്മേടമെനിക്കൊക്കും നന്നായ്”
ഇത്യാദി പദ്യങ്ങളിൽ കാണുന്ന രസപുഷ്ടിയും അർത്ഥചമൽക്കാരവും നോക്കുക.
8.12 വൃത്തം
‘ദ്രവിഡസംഘാതാക്ഷരനിബന്ധനമെതുകമോനവൃത്തവിശേഷയുക്തം പാട്ടു്’ എന്നാണു് ലീലാതിലകത്തിൽ പാട്ടിന്റെ ലക്ഷണം കൊടുത്തിരിക്കുന്നതു്. അതായതു്, ഒരു കവിത പാട്ടാകണമെങ്കിൽ അതു് ഒന്നാമതായി ദ്രവിഡാക്ഷരമാലകൊണ്ടു നിർമ്മിക്കപ്പെട്ടതും, എതുക, മോന ഇവയോടു ചേർന്ന വൃത്തവിശേഷങ്ങളോടു കൂടിയതുമായിരിക്കണം. ഇവയിൽ ‘എതുക’ മലയാളികളുടെ ദ്വിതീയാക്ഷരപ്രാസം തന്നെയാകുന്നു. ഒരു പാദത്തിന്റെ രണ്ടു ഖണ്ഡങ്ങളിലേയും ആദ്യക്ഷരങ്ങൾക്കു തമ്മിലുള്ള സാമ്യമത്രേ മോന.
“ഉയിരുണ്ടെങ്കിൽ കണ്ടുകൊള്ളാം ഉലകത്തിൽ മററുനല്ലവെല്ലാം
തുയരാവാരാ വൈരികളെത്തുയരാതവർക്കു പോരിലെങ്ങും”
ഇത്യാദി ഗാനത്തിൽ, ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങളിലെ രണ്ടാമത്തെ അക്ഷരം ‘യ’ ആണല്ലോ. ‘എതുക’ എന്ന പ്രാസവിശേഷവും ഈ ഗാനത്തിലുണ്ടു്. ഈ രണ്ടു പാദങ്ങളേയും,
1. ഉയിരു… … …
2. ഉലകുത്തി… … …
3. തുയരം… … …
4. തുയരാ… … …
ഇങ്ങനെ ഈ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാൽ,
പൂർവാപരഖണ്ഡങ്ങളിലെ ആദ്യക്ഷരങ്ങൾക്കു സാമ്യമുണ്ടെന്നു കാണാം. ഒരിടത്തും അതിഖരമൃദുഘോഷങ്ങൾ ഇല്ലതാനും. അതുകൊണ്ടു് ഈ ഗാനത്തിനു് പാട്ടിന്റെ എല്ലാ ലക്ഷണങ്ങളും തികഞ്ഞിരിക്കുന്നു. രാമചരിതത്തിലെ എല്ലാ പദ്യങ്ങളിലും ഈ ലക്ഷണങ്ങൾ കാണുന്നതുകൊണ്ടു് ഈ കാവ്യം ഒരു പാട്ടാകുന്നു.
പ്രാചീനഭാഷാഗാനങ്ങൾക്കു വേറെ ഒരു വിശേഷം കൂടിയുണ്ടു്. ഒരു പാട്ടിന്റെ അന്ത്യഭാഗംകൊണ്ടേ അടുത്ത പാട്ടു് ആരംഭിക്കൂ. ഇതിനെ അന്താദിപ്രാസം എന്നു പറഞ്ഞുവരുന്നു.
രാമചരിതത്തിലെ വൃത്തങ്ങളൊന്നും മാത്രാവൃത്തങ്ങളല്ല. അവയിൽ മിക്കവയും ഈഷദീഷദ്വ്യത്യാസങ്ങളോടുകൂടി ഇന്നും ജീവിക്കുന്നു.
“മന്നവർ പിരാനൊടു വഴക്കിനു മുതിർന്നാൽ
എന്ന കരുമം വരുമതെന്നവിടമെല്ലാം”
ഈ വൃത്തം തന്നെയാണു് ഇരുപത്തിനാലുവൃത്തത്തിലും മറ്റും കാണുന്ന ഇന്ദുവദന.
‘താരിണങ്കിന തഴൈക്കുഴൽമലർതയ്യൽ മുലൈ-
ത്താവളത്തിലിളക്കൊള്ളുമരവിന്തനയന’.
ഈ വൃത്തത്തിലെ രണ്ടാം പാദത്തിലെ രണ്ടക്ഷരങ്ങൾ എടുത്തുകളഞ്ഞാൽ വഞ്ചിപ്പാട്ടിന്റെ വൃത്തമാകും.
‘നിചിചരനരക്കർകോ മാനുചൊന്നാൻതിറം
നിറയുമരിവീരർകോൻ ചൊന്നതക്കാലമേ’
എന്ന വൃത്തമാണു്,
‘ജലധിയിതു ചാടുവാൻ ലങ്ക പുക്കീടുവൻ
രഘുകുലവരപ്രിയദേവിയെത്തേടുവൻ’
എന്ന തുള്ളൽവൃത്തമായി പരിണമിച്ചതു്.
‘വേന്തർകോൻറനയനാകി വിണ്ണവർക്കമുതായുള്ളിൽ
ചാന്തിചേർ മുനിവർ തേടും തനിമറക്കാതലാകി’
എന്ന വൃത്തത്തിന്റെ പരിഷ്കൃതരൂപമത്രേ,
‘ഇപ്രകാരമിരിക്കുന്ന സുപ്രകാശസ്വരൂപിക്ക-
ങ്ങപ്രിയത്തെ വരുത്തുന്ന ദുഷ്പ്രഭുക്കൾക്കിന്നു തന്നേ’
എന്ന തുള്ളൽ വൃത്തത്തിലും,
‘ഹരിഹര സുതനെ കാണ്മാൻ,
മണ്ഡലം നോമ്പുനോറ്റു’
ഇത്യാദി കീർത്തനങ്ങളിലും കാണുന്നു.
രാമചരിതം പാട്ടു് സംസ്കൃതഭാഷ ഈ നാട്ടിൽ പ്രചരിക്കുന്നതിനുമുമ്പുണ്ടായതാണെന്നു് മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ നേരെ മറിച്ചു് സംസ്കൃതത്തിന്റെ അധികാരശക്തി ഈ കവിതയിൽ നല്ലപോലെ തെളിഞ്ഞു കാണ്മാനുണ്ടു്.
‘വയ്യവായ നമഃ’ ‘മലർവില്ലിയെയനങ്കനനേ’ ഇത്യാദി പലേ പ്രയോഗങ്ങൾ പ്രസ്തുതകൃതിയിൽ കാണുന്നു. സംസ്കൃതഭാഷയോടു മലയാളത്തിനുണ്ടായ വേൾച്ചനിമിത്തം അതിനു് ഒട്ടുവളരെ ഗുണങ്ങൾ സിദ്ധിച്ചിട്ടുണ്ടെങ്കിലും മറ്റുവിധത്തിൽ, പരിഹരിക്കാൻ നിവൃത്തിയില്ലാത്ത ചില ദോഷങ്ങളും സംഭവിച്ചിട്ടുണ്ടെന്നു് രാമചരിതം വായിച്ചാലറിയാം. ഒന്നാമതായി, ഒട്ടുവളരെ ഭാഷാശബ്ദങ്ങൾ ലോപിച്ചുപോയി; ഏതാനും ശബ്ദങ്ങൾക്കു് അപകർഷവും മറ്റു ചിലതിനു് അർത്ഥവ്യത്യാസവും വന്നുചേർന്നിരിക്കുന്നു. നാട്ടുഭാഷാശബ്ദങ്ങൾക്കുള്ള ശക്തി ഒരിക്കലും അവയുടെ സ്ഥാനത്തു വന്നുകേറിയിരിക്കുന്ന പരകീയ ശബ്ദങ്ങൾക്കു കിട്ടുകയില്ല. ഓമനപ്പൈതലിന്റെ കിളിക്കൊഞ്ചൽ കാണുമ്പോൾ തായാർക്കുണ്ടാകുന്ന മകിഴ്ച ഒന്നു വേറെ; പ്രിയശിശുവിന്റെ ലീലാവിലാസത്തെ ദർശിക്കുമ്പോൾ സഞ്ജാതമാകുന്ന ആനന്ദമൊന്നു വേറെ. ബാലക എന്ന വിളി കേൾക്കുമ്പോൾ യാതൊരു ഭാവഭേദവും ഉണ്ടാകാത്ത മുഖം, ഉണ്ണി എന്ന വിളി കേൾക്കുന്ന മാത്രയിൽത്തന്നെ വികസിക്കാതിരിക്കയില്ല. രണ്ടാമതായി, പുതിയ പുതിയ അർത്ഥങ്ങളെ കുറിക്കുന്നതിനു് പുതിയ പുതിയ പദങ്ങളെ സൃഷ്ടിക്കേണ്ടതായി വരുമ്പോഴൊക്കെ, അന്യഭാഷകളെ ആശ്രയിക്കേണ്ടതായി വന്നുകൂടിയിരിക്കുന്നു. മെയ്യറിവു്, നൂറ്റിക്കൊല്ലി, ഇത്യാദി പദങ്ങൾ കേൾക്കുന്ന നിമിഷത്തിൽത്തന്നെ അർത്ഥപ്രതീതിയുണ്ടാവും; നേരെ മറിച്ചു് പാരമാർത്ഥികജ്ഞാനം എന്നോ, ശതഘ്നി എന്നോ കേട്ടാൽ സാധാരണക്കാർക്കു് ഒന്നും മനസ്സിലാവുകയില്ല. സംസ്കൃതത്തിന്റെ ദുരധികാരംനിമിത്തം, മലയാളഭാഷയ്ക്കു് നവീനപദങ്ങളെ സൃഷ്ടിക്കാനുള്ള ശക്തിയേ നശിച്ചുപോയി. സംസ്കൃതവൃത്തങ്ങളെ ഉപേക്ഷിച്ചിട്ടു്, ഇന്നുള്ളവർ ദ്രാവിഡവൃത്തങ്ങളെ സ്വീകരിച്ചുതുടങ്ങിയതുപോലെ, കഴിവുള്ളിടത്തൊക്കെ സംസ്കൃതപദങ്ങളെ കൈവിട്ടിട്ടു് തനി ഭാഷാ ശബ്ദങ്ങളെ ഉപയോഗിക്കുന്നതു കൊള്ളാം.
രാമചരിതം ഭാഷാചരിത്രകാരന്മാർക്കു് ഒരു അമൂല്യസമ്പത്താണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കൃതിയെ ഇതേവരെ പൂർണ്ണമായി അച്ചടിപ്പിക്കുന്നതിനു് തുനിഞ്ഞുകാണാത്തതു് മലയാളികൾക്കു് അഭിമാനകരമായിരിക്കുന്നില്ല. ഒരു തമിഴ് പണ്ഡിതനേ ഒന്നു രണ്ടു വർഷങ്ങൾക്കുമുമ്പു് തിരുവിതാംകൂർ സർക്കാർ ചുമതലപ്പെടുത്തുകയുണ്ടായെങ്കിലും ഇതേവരെ അദ്ദേഹത്തിനു് അതിനെ പ്രസിദ്ധപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മി: പരമേശ്വരയ്യരുടെ പ്രസിദ്ധീകരണം അസംപൂർണ്ണമാണെന്നു മാത്രമല്ല അശുദ്ധപാഠങ്ങൾ പലതും അതിൽ കടന്നുകൂടീട്ടുണ്ടു്. ഇതു് അദ്ദേഹത്തിന്റെ കുറ്റമല്ല; ജോലിത്തിരക്കിനിടയിൽ ഇത്രയും സാധിച്ചതുതന്നെ ഒരു വലിയ കാര്യമായി. പ്രാചീനമലയാളഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണവിഷയത്തിൽ അദ്ദേഹം ചെയ്തിട്ടുള്ളിടത്തോളം ശ്രമം ഇതേവരെ മറ്റാരും ചെയ്തിട്ടില്ല. അതിനാൽ മലയാളികൾ എന്നെന്നേയ്ക്കും അദ്ദേഹത്തിനോടു കൃതജ്ഞതയുള്ളവരായിരിക്കും.
8.13 ഉലകുടയപെരുമാൾ പാട്ട്
‘വയക്കരത്തായാരുടെ’ മകനായ ഉലകുടയ പെരുമാളിന്റെ കഥയാണു് ഇതിലെ വിഷയം ‘വയക്കരത്തായാർ’ മധുരമീനാക്ഷിയായിരിക്കണം. ദേവിയെ മാതാവെന്ന നിലയിൽ ഉപാസിച്ചുവന്ന ഒരു ഭക്തശിരോമണിയായ രാജാവായിരുന്നിരിക്കണം ഉലകുടയപെരുമാൾ. ഈ പാട്ടു മുഴുവനും എഴുതിച്ചു എടുക്കുന്നതിനു് കഴിയുന്നത്ര ശ്രമിച്ചിട്ടും ഇതേവരെ സാധിച്ചിട്ടില്ല. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ള അവർകളുടെ കൈവശം അതു പൂർണ്ണരൂപത്തിൽ വന്നുചേർന്നിട്ടുള്ളതായി അറിയുന്നു. എന്നാൽ, അദ്ദേഹത്തിന്റെ ‘പഴയ പാട്ടുകൾക്കു’ മലയാളികളിൽനിന്നു ലഭിച്ച പ്രോത്സാഹനം ഓർക്കുമ്പോൾ, അതിനെ പ്രസിദ്ധീകരിക്കാത്തതിനെപ്പറ്റി ആരും അദ്ദേഹത്തിനോടു പരിഭവിക്കയില്ല. പ്രസ്തുത ഗാനത്തിൽ നിന്നും ഏതാനും വരികൾ ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
‘കരത്തിൽ മാനും മഴുവും തരിത്തയ്ങ്കരൻ
വനത്തിൽ കുളിർ തന്നുരുവ മാകവേ
കരുണയൊടു മലമകളും കരിണിയായ്
വടിവൊടു ചമഞ്ഞു വിളയാടുന്നാൾ
തിരിച്ച പഞ്ചശരത്താൽ കളിച്ച പോതുമയാൾ
തിരുവയററിലന്നു കന മുണരുററനാൾ
തിറമൊടരനരുളാലെ വനമതിൽ വ-
ന്നഴകൊടു പിറന്തൊരു ചെൽവനെ
കരിപോലെ മുകമഴകായവനേ.’
ഈ പാട്ടു് ഇന്നും തെക്കൻദിക്കുകളിൽ പാടിവരുന്നുണ്ടു്. അങ്ങുമിങ്ങായി ഏതാനും ഭാഗം എഴുതിച്ചുവരുത്തുന്നതിനേ എനിക്കു സാധിച്ചിട്ടുള്ളു. പാഠം ശുദ്ധമാണെന്നു തീരെ വിശ്വാസമില്ല. കവിതാരസം വഴിഞ്ഞൊഴുകുന്ന ചില ഘട്ടങ്ങൾ ഇടയ്ക്കിടയ്ക്കുണ്ടു്.
8.14 അഞ്ചുതമ്പുരാൻ പാട്ടു്
ഇതു് തിരുവിതാംകൂർ ചരിത്രകാരന്മാർക്കു വിലയേറിയ ഒരു രേഖയാകുന്നു. ശ്രീമാൻ സി. പി. ഗോവിന്ദപ്പിള്ളയുടെ ‘പഴയ പാട്ടുകൾ’ എന്ന ഗ്രന്ഥത്തിൽ, ഇതിലേ ഏതാനും ഭാഗങ്ങൾ എടുത്തുചേർത്തിട്ടുണ്ടു്. വേണാട്ടുരാജകുടുംബത്തിലെ അഞ്ചു തമ്പുരാക്കന്മാർ തമ്മിൽ സ്വരച്ചേർച്ചയില്ലാതെ വന്നതു നിമിത്തം, രാജ്യത്തിൽ സമാധാനം അസ്തമിച്ചു. അവരെ തമ്മിൽ യോജിപ്പിക്കണമെന്നു് ആവശ്യപ്പെട്ടുകൊണ്ടു് മഹാരാജാവു് കഴക്കൂട്ടത്തുപിള്ളയ്ക്കു് ഒരു കത്തു കൊടുത്തയയ്ക്കുന്നു. ദുതൻ,
……ഉപ്പിടാകയും കടന്തു്,
ഓലയമ്പലം കടന്തു് ഉഴറിവഴി നടന്തു്,
പപ്പനാവാ ചരണമെന്നു പാതിരിക്കരി കടന്തു്,
പാതിരിക്കരികടന്തു പട്ടമേലായും കടന്തു്,
പാങ്ങപ്പാറ തന്നിൽ ചെന്നിട്ടു്, കണ്ടവരോടൊക്കെ,
“കലവറയാന വീടിനിച്ചെത്തത്തൂരമോ?”
എന്നു ചോദിക്കുന്നു.
“കണ്ടാൽ തിരിയാതൊടാ കൽക്കെട്ടും ചിറാമ്പികളും
കാലുകിളന്തന മേടകാണലാമേ”
എന്ന മറുപടി കേട്ടുകൊണ്ടു്, അവൻ നടന്നു് നേരേ പിള്ളയുടെ ഗൃഹത്തിൽ എത്തുന്നു. രാജദൂതൻ വന്നിരിക്കുന്നു എന്നു കേട്ട മാത്രയിൽ തന്നെ, കഴക്കൂട്ടത്തുപിള്ള ഞെട്ടി എഴുന്നേറ്റ്,
‘പെട്ടെന്തിരുകയ്യാൽ
മുന്തിവലിഞ്ഞല്ലൊ നീട്ടൈത്തനവാങ്കി’
ശ്രദ്ധാപൂർവ്വം വായിച്ചുനോക്കീട്ടു് അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഒക്കെ ചെയ്തു. ഈ കഴക്കൂട്ടത്തുപിള്ളയുടെ വംശജന്മാരെ പില്ക്കാലത്തു രാജദ്രോഹികളാക്കിത്തീർത്ത മറിമായമെന്താണാവോ? എല്ലാ ദേശചരിത്രങ്ങളിലും ചില ‘ഇരുട്ടറവധ’ങ്ങൾ സങ്കല്പസൃഷ്ടങ്ങളായി കണ്ടേയ്ക്കും. എന്നാൽ പരമാർത്ഥം ഒരുകാലത്തു വെളിയിലാകാതിരിക്കയില്ല.
അക്കാലത്തു് കേരളത്തിൽ വീരരസപ്രധാനങ്ങളായ പലമാതിരി പാട്ടുകൾ ഉണ്ടായിക്കാണണം. ശരിയായ പ്രോത്സാഹനം മലയാളികളിൽനിന്നു ലഭിക്കുന്ന കാലത്തു് ഏതെങ്കിലും ഒരു ‘പെൾസി’ അവയെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്താതിരിക്കയില്ല. “ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കാണുമ്പോൾ വിറയ്ക്കും” എന്ന പഴമൊഴി അനുസരിച്ചു്, ഈ സദ്വ്യവസായത്തിൽ നിന്നു് തല്ക്കാലം വിരമിച്ചിരിക്കുന്ന മിസ്റ്റർ ഗോവിന്ദപ്പിള്ളതന്നെ, കാലം അനുകൂലമാകുമ്പോൾ അദ്ദേഹത്തിന്റെ കൈവശമുള്ള ഒട്ടു വളരെ പാട്ടുകളെ പ്രസിദ്ധീകരിക്കാതെ വരില്ലെന്നു വിശ്വസിക്കുന്നു.
ഓണം, തിരുവാതിര ഈ ആഘോഷങ്ങളും ഈ അടുത്തകാലം വരെ വിവിധഗാനോല്പാദകങ്ങളായ അവസരങ്ങളായിരുന്നു. ഇന്നും നാട്ടുമ്പുറങ്ങളിൽ പോയാൽ കേരളീയാഗനകളുടെ കാതും കരളും കവരുന്ന ശുദ്ധ നാടൻപാട്ടുകളെ കേൾക്കാവുന്നതാണു്. അനുകരണഭ്രമവും തജ്ജന്യമായ അടിമത്തനവും സൽക്കാവ്യങ്ങളുടെ ഉല്പത്തിക്കു ബാധകമാകുന്നു. എല്ലാ ദേശക്കാർക്കും അവരവർക്കു യോജിച്ച രീതികൾ ഉണ്ടു്. അവയെ വിട്ടിട്ടു്, പരദേശസമ്പ്രദായങ്ങളേ കൈക്കൊണ്ടു തുടങ്ങുമ്പോൾ, സമുദായത്തിന്റെ സങ്കല്പശക്തിക്കു ശൈഥില്യം സംഭവിക്കാതിരിക്കയില്ല. ‘തമിഴക’ത്തേ ചില പണ്ഡിതന്മാർ പുതിയതായി ‘മാർക്കം’ കൂടിയവർക്കു സഹജമായി കാണാറുള്ള അത്യുത്സാഹത്തോടുകൂടി, സംസ്കൃതവൃത്തങ്ങളേയും മറ്റും തമിഴിലേക്കു സംക്രമിപ്പിക്കാൻ നോക്കിയെങ്കിലും, അവരുടെ ശ്രമങ്ങൾ വന്ധ്യങ്ങളായിപ്പരിണമിച്ചേയുള്ളു. ഏതൽഫലമായി, അവരുടെ സാഹിത്യം സംസ്കൃതത്തിനോടു് ഏതാണ്ടു കിടപിടിക്കത്തക്കവണ്ണം അത്ര വിപുലമായിരിക്കുന്നു. ഹിന്ദി, ബംഗാളി, മഹാരാഷ്ട്ര എന്നീ ഭാഷകളിലും, സംസ്കൃതഛന്ദസ്സുകൾക്ക് ഇതേവരെ പ്രതിഷ്ഠ ലഭിച്ചിട്ടില്ല. ദ്രാവിഡരുടെ കൂട്ടത്തിൽ ‘കന്നടി’കളും മലയാളികളും ആണു് ആദ്യമായി മാർക്കം കൂടിയതു്. അതുകൊണ്ടു് അവരുടെ സാഹിത്യം ഏറെക്കുറെ നിർജ്ജീവമായിത്തീർന്നിട്ടുണ്ടു്. കുടിൽ മുതൽ കൊട്ടാരംവരെ പ്രചരിച്ചിട്ടുള്ള അപൂർവ്വം ചില ഗ്രന്ഥങ്ങൾ ഈ ഭാഷകളിലും ഉണ്ടെങ്കിലും, അവ ദ്രവിഡവൃത്തങ്ങളിൽ ബന്ധിക്കപ്പെട്ടിട്ടുള്ളവയാണു്. പാട്ടുകൾ ചൊല്ലുന്ന രീതിയും ദേശന്തോറും വ്യത്യാസപ്പെട്ടിരിക്കും. ഇക്കാലത്തു് കർണ്ണാടകസമ്പ്രദായത്തിന്റെ ആക്രമണത്താൽ കേരളീയരുടെ ഗാനകലയ്ക്കു് ഉടവു തട്ടിത്തുടങ്ങിയെങ്കിലും ഇന്നും യഥാർത്ഥ മലയാളിക്കു് കേരളീയസമ്പ്രദായമാണു് ഹൃദയാവർജ്ജകമായി തോന്നുന്നതു്. മലയാളികൾക്കും സംഗീതത്തിനും തമ്മിൽ പൊരുത്തമില്ലെന്നു് ആക്ഷേപിക്കുന്ന ചില പരദേശികളെ അവിടവിടെ കാണ്മാനുണ്ടു്. തെലുങ്കു്, കർണ്ണാടകം ഈ ഭാഷകളിൽ രചിക്കപ്പെട്ടിട്ടുള്ള കീർത്തനങ്ങളേയും വർണ്ണങ്ങളേയും അലങ്കോലപ്പെടുത്തി തത്തൽ കർത്താക്കന്മാരുടേയും അവയാൽ സ്തുതിക്കപ്പെടുന്ന ദേവന്മാരുടേയും പാപത്തിനു പാത്രീഭവിക്കത്തക്കവണ്ണം പാടുന്നതിനു് മലയാളികൾ സമർത്ഥന്മരല്ലായിരിക്കാം. എന്നാൽ മലയാളികളുടെ സാഹിത്യത്തിൽ ഗാനകവനത്തിനു സങ്കല്പിച്ചിട്ടുള്ള മാന്യസ്ഥാനം നോക്കിയാൽ, അവർ സംഗീതത്തിൽ വിമുഖന്മാരല്ലായിരുന്നുവെന്നു കാണാം. സ്വാതിതിരുനാൾ മഹാരാജാവിനെ അതിശയിക്കുന്ന സംഗീതശാസ്ത്രജ്ഞന്മാരും, ഇരയിമ്മൻതമ്പിയെ കവിഞ്ഞു നിൽക്കുന്ന ഗാനകവികളും, ദക്ഷിണഭാരതഖണ്ഡത്തിൽ അധികമുണ്ടെന്നു തോന്നുന്നില്ല. സംഗീതപ്രയോഗത്തിലും ത്യാഗരാജനെ പുളകിതതനുവാക്കിത്തീർത്ത ഷട്കാലം ഗോവിന്ദമാരാരുടെ ജനയിത്രിപദം വഹിക്കുന്നതിനുള്ള ഭാഗ്യം കേരളത്തിനു് ഉണ്ടായിട്ടുണ്ടു്. വീണാവാദനത്തിൽ വിജയനഗരം, കേരളം എന്നീ രണ്ടു ദേശങ്ങളോടു കിടനില്ക്കത്തക്കവണ്ണം മറ്റൊരു ദ്രാവിഡരാജ്യവുമില്ലെന്നു് ആധുനിക സംഗീതവിദ്വാന്മാർ പോലും സമ്മതിക്കുന്നു.
കല്യാണക്കളി, കൈകൊട്ടിക്കളി ഇവയ്ക്കായി അനവധി ഗാനങ്ങൾ അതിപുരാതനകാലം മുതല്ക്കേ രചിക്കപ്പെട്ടുവരുന്നു. കല്യാണക്കളി പുരുഷന്മാർക്കുള്ള ഒരു വിനോദമാണു്. അതു് ഇപ്പോഴും പരവൂർ മുതലായ ദിക്കുകളിൽ ഓണക്കാലത്തു നടത്തിവരാറുണ്ടു്. എന്നാൽ ആദികാലങ്ങളിൽ കേരളത്തിലെല്ലായിടത്തും, താലികെട്ടുകല്യാണത്തിനു് കല്യാണക്കളി നടത്തിവന്നു.
“ [6] നായന്മാരുടെ ഇടയിൽ നടപ്പുണ്ടായിരുന്ന കളികൾ തന്നെയും അവർ മുൻകാലങ്ങളിൽ കായികാഭ്യാസങ്ങളിൽ അതിസമർത്ഥന്മാരായിരുന്നുവെന്നു കാണിക്കുന്നു. താലികെട്ടു കല്യാണപ്പന്തലിൽ വച്ചു നടത്തിവന്ന കളികൾ ഇപ്പോഴത്തെ സർക്കസ്സുകാർക്ക് പ്രത്യേകാഭ്യാസംകൂടാതെ സാധിക്കാവുന്നതല്ല. നായന്മാരാകട്ടെ ഈ കളികൾ അടുത്ത കാലംവരെ സർവസാധാരണമായി കളിച്ചുവന്നു. വലിയ വിളക്കിനു ചുറ്റും പത്തിരുപതു പേർ വളഞ്ഞുനിന്നു് കുത്തുകാലും കോതുകാലും വച്ചു് തൂശിയും വണ്ടിയുമിട്ടിരുന്നു കാണിക്കുന്ന വിദ്യകൾ കണ്ടല്ലയോ മാർത്താണ്ഡവർമ്മയിലെ ശങ്കുവാശാൻ “പഹവാന്റെ മായാവിലാധങ്ങളു്” എന്നു പറഞ്ഞുപോയതു്. കഥകളിക്കാർ ശൃംഗാരപദം പതിഞ്ഞാടാൻ വട്ടക്കാലിൽ നില്ക്കുന്നതുതന്നെ ആയിരുന്നു കല്യാണക്കളിക്കാർ ഗണപതിയെ വന്ദിക്കുന്ന ‘ആനമുകവൻ’ എന്ന പാട്ടിനായി സ്വീകരിച്ചിരുന്നതു്.”
“പാട്ടുകളെ ആധിമധ്യാന്തങ്ങളിലെ ‘അടവുചവിട്ടു്’ ഇതിലും കടന്ന വിദ്യതന്നെ. പേരു് ‘അടവുചവിട്ടു്’ എന്നാണെങ്കിലും, അടവു മാത്രംകൊണ്ടു് ഇതു ചവിട്ടാൻ ഒക്കുകയില്ല. പ്രത്യേകം പഠിക്കുകതന്നേ വേണം. ഈ അഭ്യാസവിധത്തിന്റെ മാഹാത്മ്യത്തിനു ലക്ഷ്യങ്ങളായ പാട്ടുകൾ എത്രയോ ഉണ്ടു്. കളിക്കു് ഉപയോഗപ്പെടുത്തുന്ന പാട്ടുകൾ തന്നെയും ഈശ്വരസ്തുതികളോ പുരാണകഥാവിവരണങ്ങളോ ആയിട്ടാണോ കാണപ്പെടുന്നതു്.”
8.15 അടവു ചവിട്ടു്
“ആനമുകൻ ഗണപതി വാഴ്ക
അൻപുറ്റന കളിമുറയടവുകളൻപൊടു
പലതരവും നൽകിയ
ആയാനും വാഴ്ക തൈവം വാഴ്ക. ഇന്തത്തൈ
ഊനമില്ലാതുള്ളൊരു നാടും വിളങ്ങുക
ഉള്ളിൽ നിനച്ചെപ്പൊഴുമൊരുപോൽ
വന്നിങ്ങനെയുതവിയരുളാൻ
ഉത്തമമായുള്ളൊരു തേവൻ വിളങ്ങുക
തേവനു പൂമലരിടുക കൈവണങ്ങുന്നോം
ദൈവം തുണ നമുക്കൊന്നേയ്ക്കുമേ. ഇന്തത്തൈ
തിത്തീക്ക തിമൃതക തിമിത്തകത
തക്കിട കൃതികതൈ
അനൈത്തുലകിനെ പടൈത്തലവൻ, ചിരത്തിനെ
മറിച്ചുടനൊരു കരന്തന്നിലേന്തി
അരനുടെ മുടി മേൽ നിന്നരവങ്ങൾ
പുനഞ്ഞിഴഞ്ഞീടവേ–ഇന്തത്തൈ.
കനത്തമത്തക മുരത്തിന്മേൽ തരിത്തിട്ട
ങ്ങുരത്തവൻപുലിത്തോലു മുടുത്തങ്ങനെ
ഹിമഗിരി സുത കണവനെ മനമൊടു
പുണരുകഹേ ഹാ മിന്തത്തൈ.”
കൈകൊട്ടിക്കളി സ്ത്രീകളുടെ വിനോദങ്ങളിൽ സർവ പ്രധാനമായിരുന്നു. ധനുമാസത്തിൽ തിരുവാതിര ആഘോഷിക്കാത്ത ഒരു നായർഗൃഹമോ ബ്രാഹ്മണഗൃഹമോ കേരളത്തിൽ മുമ്പുണ്ടായിരുന്നില്ല. ഈ ആഘോഷത്തിന്റെ ഒരു വിവരണം ഈയിടയ്ക്കു് ‘മഹിള’ എന്ന മാസികയിൽ ചേർത്തിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കുന്നു. [7]
“തിരുവാതിരപക്ഷം ആരംഭത്തോടു കൂടിയോ, അല്ലെങ്കിൽ അഷ്ടമി തുടങ്ങിയോ, പുലർച്ചക്കുളിയും കണ്ണെഴുത്തും ആരംഭിക്കുകയായിരുന്നു പതിവു്. ഏഴര നാഴികയ്ക്കു മുമ്പുതതന്നെ തുടിയും കുളിയും തുടങ്ങണമെന്നാണു് നിശ്ചയം. ഭദ്രകാളി സഞ്ചാരം കഴിഞ്ഞു് ശ്രീകോവിലിലേക്കു മടങ്ങുന്നതിനു മുമ്പു തന്നെ സ്ത്രീജനങ്ങൾ ഉണർന്നെഴുന്നേറ്റു് അയൽവീടുകളിലുള്ള സഖികളെയെല്ലാം വിളിച്ചുണർത്തി, വിളക്കും കൊളുത്തി തുണയ്ക്കായി ആൺകിടാങ്ങളേയും കൂട്ടിക്കൊണ്ടു് കുളക്കടവിലേക്കു പോകുന്ന കാഴ്ച ഒന്നു കാണേണ്ടതുതന്നെയാണു്. ശരീരത്തിനു നല്ല ഓജസ്സും ശക്തിയും ഉള്ളവർ ശൈത്യത്തെ തെല്ലും വകവയ്ക്കാതെ കടവിൽ എത്തിയ ഉടൻതന്നെ വെള്ളത്തിൽ ചാടി തുടിയും പാട്ടും ആരംഭിക്കുന്നു. ചിലർ അവരെ നോക്കി അസൂയപ്പെട്ടു് ദന്തങ്ങൾകൊണ്ടു താളവും പിടിച്ചു് കരയ്ക്കുതന്നെ നില്ക്കുന്നു. അവരുടെ കൂടെ വരുന്ന വൃദ്ധകൾ അടുത്തുള്ള കരിയില അടിച്ചുകൂട്ടി തീ കായുവാൻ ആരംഭിക്കുന്നു. മറ്റെങ്ങും നിശ്ശബ്ദമായിരിക്കുന്ന ഈ സമയത്തു് അവരുടെ പാട്ടും തുടിയും വളരെ ദൂരം കേൾക്കാവുന്നതാണു്. ഏകദേശം അരുണോദയത്തിനു മുമ്പുതന്നെ കുളി കഴിഞ്ഞു തണുത്തു വിറച്ചുകൊണ്ടു് അവർ വീട്ടിലേയ്ക്കു മടങ്ങുന്നു. പിന്നെ വളരെ ശുഷ്കാന്തിയോടു കൂടെ ഇലക്കുറിയും ചാന്തുപൊട്ടും തൊട്ടു് വിനോദങ്ങൾക്കായി ഒരുങ്ങുന്നു.
“ഷഷ്ടിനാൾ തുടങ്ങി എഴുത്തുപള്ളികളിൽ ഒഴിവായതുകൊണ്ടു് ബാലികമാർ ഉഴിഞ്ഞാലാട്ടവും പാട്ടുമായിട്ടാണു് ഈ കാലത്തു സമയം കഴിച്ചുവരുന്നതു്. വൃശ്ചികം, ധനുമാസങ്ങൾ വിശേഷിച്ചും ഉഴിഞ്ഞാലാട്ടത്തിന്റെ കാലമാണല്ലോ. അന്നൊക്കെ ഏതു ഭാഗത്തു തിരിഞ്ഞാലും ഉഴിഞ്ഞാൽ പാട്ടും, തിരുവാതിരപ്പാട്ടും മാത്രമേ കേൾക്കുവാൻ ഉണ്ടായിരുന്നുള്ളു. “കല്യാണി വാ വാ കിളിക്കിടാവേ” എന്നും, “കരിമുഖൻ കാർത്ത്യായനിയുമെന്റെ ഗുരുവരനും ഷൺമുഖദേവൻതാനും” എന്നും, “കളമൊഴിയെ നല്ല കിളിക്കിടാവേ” എന്നും മറ്റുമുള്ള മനോഹരഗാനങ്ങൾ പഴയ രീതിയിൽ ഈ കാലത്തു പാടി കേൾക്കണമെങ്കിൽ മുത്തശിമാരെ ശരണം പ്രാപിക്കയല്ലാതെ നിവൃത്തിയില്ല. അവരും ഇപ്പോൾ അവയിൽ ചിലതെല്ലാം മറന്നു തുടങ്ങിയിരിക്കുന്നു. പ്രഭുകുടുംബങ്ങളിലെ പെൺകിടാങ്ങൾക്കു പ്രത്യേകമായി തിരുവാതിരപ്പാട്ടുകളും എഴുതിക്കൊണ്ടുവന്നു കൊടുത്തു് ആശാന്മാർ സമ്മാനം വാങ്ങുന്ന പതിവു് അക്കാലത്തുണ്ടായിരുന്നു. ഇങ്ങനെ ഓരോരുത്തർക്കു് സ്വന്തമായി കിട്ടിയ പാട്ടുകൾ പ്രത്യേകം കരുതലോടുകൂടി ഉരുവിട്ടു് ഓർമ്മയിൽ നിറുത്തുന്ന പതിവു് ഇപ്പോഴും ചില പഴയ തറവാടുകളിൽ കാണാവുന്നതാണു്.
“ഹേമന്തചന്ദ്രന്റെ തികവോടുകൂടി പക്ഷാവസാനത്തിൽ തിരുവാതിരയും എത്തുന്നു. പാലാഴിത്തൂവെള്ളംപോലെ മഞ്ഞുതൂവുകയാൽ ലോകമെല്ലാം ശുഭ്രമയമായിരിക്കുന്നു. ആണ്ടിൽ മറ്റുള്ള വിശേഷദിവസങ്ങളെല്ലാം പുരുഷന്മാർക്കും കൂടിയുള്ളതാണു്. ഇതൊന്നേ തങ്ങൾക്കു മാത്രമായിട്ടുള്ളു. അതുകൊണ്ടു് ആ ദിവസം കഴിയുന്നതും ഉല്ലാസപ്രദമാക്കുവാൻ യാതൊരു സ്ത്രീയും യത്നിക്കാതിരിക്കയില്ല. തിരുവാതിര ദിവസത്തെ ഓർത്തു് തലേനാൾ രാത്രി നല്ല ഉറക്കംതന്നെ വന്നിട്ടുണ്ടായിരിക്കയില്ല. തുടിയും, പാട്ടും, കുളിയും കഴിയുമ്പോഴേക്കു തന്നെ മിയ്ക്കവർക്കും തൊണ്ടയടഞ്ഞു ശബ്ദം പുറപ്പെടാതായിക്കഴിയും. വീട്ടിൽ മടങ്ങി എത്തിയാൽ വസ്ത്രാദ്യാലങ്കാരങ്ങളുടെ ചിന്തയായി. ഓണപ്പുടവയായി ലഭിച്ച നേരിയതു് അന്നേക്കു പ്രത്യേകമായി അലക്കിച്ചു തെയ്യാറാക്കി വച്ചിരിക്കും. ഈ ദിവസം ഭക്ഷണത്തിന്റെ കാര്യത്തിൽ ആരും ശ്രദ്ധ വെയ്ക്കുക പതിവില്ല. ഉപവാസമായിരിക്കണമെന്നു നിർബന്ധവുമുണ്ടു്. ഗുരുവായൂർ ഏകാദശിദിവസത്തെപ്പോലെ അന്നു് അന്നം കഴിക്കുവാൻ പാടില്ലെന്നാണു് നിശ്ചയം. കായ്കനികളും ഇളന്നീരുമാണു് അന്നത്തെ മുഖ്യഭക്ഷണം. മഞ്ഞപ്പതിറ്റടിക്കു മിക്കവരും ആർദ്രാ ദർശനത്തിനായി അടുത്തുള്ള ഭഗവതി ക്ഷേത്രത്തിലേയ്ക്കു പോകുന്നു. സന്ധ്യയ്ക്കു മുമ്പുതന്നെ സ്വഗൃഹങ്ങളിലേക്കു മടങ്ങി എത്തുകയും ചെയ്യും.
“അംഗശുദ്ധി ചെയ്തു് വല്ല പലഹാരവും കഴിച്ചാൽ ഉറക്കൊഴിച്ചിലിനുള്ള ഒരുക്കമായി. ആ രാത്രി കണ്ണു പൂട്ടിപ്പോയാൽ പകൽസമയത്തെ വ്രതമെല്ലാം നശിക്കുമെന്നു മാത്രമല്ല, ഭർത്താവിനു വലിയ ആപത്തുകൾ സംഭവിക്കുക കൂടി ചെയ്യുമത്രെ. ചിലരെല്ലാം ഉഴിഞ്ഞാലാട്ടംകൊണ്ടുതന്നെ രാവു കഴിച്ചുകൂട്ടുന്നു. പൂർണ്ണചന്ദ്രൻ സ്വച്ഛനീലിമയെ ആകാശത്തിൽ വിളങ്ങുമ്പോൾ കന്യകകളും പ്രായംചെന്നവരും ഒന്നിച്ചുചേർന്നു് ഉഴിഞ്ഞാലിട്ടു പുളിയുടേയോ പ്ലാവിന്റേയോ ചുവട്ടിൽ വന്നു കൂടിയിരിക്കും. യൌവനയുക്തകളായ സ്ത്രീകൾ ഉഴിഞ്ഞാൽ മുറുക്കി ഒരു പാട്ടു മുഴുവൻ ആ ഇഴഞ്ഞ രാഗത്തിൽ നീട്ടിപ്പാടി ആടിത്തീരുമ്പോഴേക്കു് മിയ്ക്കതും തളർന്നുകഴിഞ്ഞിരിക്കും. അവർ തമ്മിൽ മത്സരിച്ചു വിടുന്നതും, അന്യോന്യം മൃദുവായി സംഭാഷണം ചെയ്യുന്നതും, ഇടയ്ക്കിടെ അവരുടെ ഉള്ളിൽ സന്തോഷം നിറഞ്ഞുവഴിഞ്ഞു പുഞ്ചിരിയായി പുറപ്പെടുന്നതും, നാലുപാടും തിരശ്ശീലയിട്ടു മൂടിയപോലെയുള്ള മഞ്ഞും, എല്ലാറ്റിനും മീതെ പാൽക്കതിർ വീശിക്കൊണ്ടു നിൽക്കുന്ന കുളിരമ്പിളിയും–ഇതെല്ലാംകൂടിയുള്ള കാഴ്ച ഒരിക്കൽ കണ്ടാൽ ഒരാളും പിന്നെ മറക്കുന്നതല്ല. ഉഴിഞ്ഞാലാടി ക്ഷീണിച്ചാൽ കൈകൊട്ടിക്കളി, പല്ലാങ്കുഴി, മാണിക്കച്ചെമ്പഴുക്ക, താലി പീലി മുതലായ വിനോദങ്ങളിലേർപ്പെട്ടു് അവർ സമയം പോക്കുന്നു. അപ്പൊഴേക്കും പതിവുപോലെ പുറാട്ടുകാരന്റെ (വിദൂഷകൻ) വരവായി. തന്റെ പാട്ടും, കളികളും, ഫലിതങ്ങളുംകൊണ്ടു് സ്ത്രീകളെ സന്തോഷിപ്പിച്ചു് സമ്മാനം വാങ്ങി അയാൾ പോകുന്നു. ചിലപ്പോൾ ചെറുപ്പക്കാർ മാത്രമല്ല, പ്രായംചെന്നവരും കൂടി വേഷം കെട്ടി ഇത്തരം വിനോദങ്ങൾക്കായി ഒരുങ്ങാറുണ്ടു്. തഴച്ച തറവാടുകളിലെല്ലാം തിരുവാതിര പ്രമാണിച്ചു് കോലാട്ടമോ, ഓട്ടൻതുള്ളലോ, കഥകളിയോ ഉണ്ടായിരിക്കും. കഥകളിയോഗക്കാർക്കു് വിശേഷിച്ചും തിരുവാതിര വളരെ പ്രാധാന്യമുള്ളതാണു്. സാധാരണയായി അന്നായിരിക്കും അരങ്ങേറ്റം. വിഷുവിന്നു പെട്ടി വയ്ക്കുകയും ചെയ്യും. സ്വന്തമായി കഥകളി കഴിപ്പിക്കുവാൻ കോപ്പില്ലാത്തവർ അടുത്തുള്ള വല്ല തറവാട്ടിലും പോയി കളി കണ്ടു് ഉറക്കൊഴിയും. ദുഃഖപര്യവസായികളായ കഥകൾ അന്നു് ആടുക പതിവില്ല. വല്ല സ്വയംവരവുമാണത്രേ തിരുവാതിരദിവസത്തേയ്ക്കു് ഏറ്റവും യോജിച്ചതു്. മേളക്കൊട്ടും തിരപ്പുറപ്പാടും കഴിഞ്ഞു്, മൂന്നോ നാലോ വേഷങ്ങൾ കഴിയുമ്പോൾ പാതിരാപ്പൂ ചൂടേണ്ടതിന്നു സമയമാകും. അപ്പോൾ പ്രത്യേകം കുളിക്കണമെന്നു നിർബന്ധമാണു്. അർദ്ധരാത്രിക്കു ദുർഗ്ഗാദേവിയുടെ പൂജാസമർപ്പണം കഴിഞ്ഞു് ഭഗവതിപ്രസാദമായ പൂവു് കന്യകകളെ ചൂടിക്കുന്നതാണു് ഈ ക്രിയ. വിവാഹിതകളായ സ്ത്രീകളും പൂജിച്ച പുഷ്പം ചൂടുന്ന പതിവുണ്ടു്. ഭക്തിപൂർവ്വം ഈ ക്രിയ നടത്തുന്ന ബാലികമാർക്കു വർഷാവസാനത്തിനു മുമ്പു് ഉൽകൃഷ്ട വരലാഭമുണ്ടകുമെന്നാണു് വിശ്വസിച്ചുവരുന്നതു്. ഇതു കഴിഞ്ഞ ഉടനെ പന്തലിൽ പോയിരുന്നു് കുറേക്കൂടി കഥകളി കാണും. അതിനു ശേഷം പിന്നെയും ഉഴിഞ്ഞാലാടുകയായി. പ്രകാശത്തിനു മുമ്പു് തുടിയും, കളിയും കഴിയും. അതോടുകൂടി തിരുവാതിരഉത്സവവും അവസാനിക്കുന്നു.
“അനംഗോത്സവമെന്നോ, മദനസുദിനമെന്നോ ഈ ദിവസത്തെ നാമകരണം ചെയ്യുന്നതു് തീരെ അനുചിതമല്ലെന്നു് ഇപ്പോൾ പ്രത്യക്ഷമായിരിക്കുമല്ലോ. ദൂരദേശങ്ങളിൽ പോയി വളരെക്കാലം വിരഹം അനുഭവിച്ച ഭർത്താക്കന്മാർ അന്നേക്കു് എങ്ങനെയെങ്കിലും വീട്ടിൽ എത്തിച്ചേരണമെന്നാണു നിശ്ചയം. കാമിനീകാമുകന്മാർക്കും ഇതു വലിയ ഉത്സാഹമാണു്. സ്വൈരസല്ലാപങ്ങൾക്കും, ഗൂഢസമാഗമങ്ങൾക്കും ഉള്ള അവസരങ്ങൾ അവർ ഒന്നെങ്കിലും പാഴാക്കികളയാറില്ല. ഭഗവതി ക്ഷേത്രത്തിലും കഥകളിപ്പന്തലിലും, ഉഴിഞ്ഞാലിന്നടുത്തും ഇതിനു ധാരാളം തരമുണ്ടാകുമെന്നു് എടുത്തുപറയേണ്ടതില്ലല്ലോ. അഗാധതയും, ആവർത്തനങ്ങളുംകൊണ്ടു് ഭയങ്കരമായ ജീവിതനദിയുടെ തീരത്തുവന്നു് ഇദംപ്രഥമമായ പ്രേമസുരഭിയെ ആസ്വദിക്കുന്ന യുവജനങ്ങൾക്കു് ഈ കാലത്തു പ്രത്യേകം ഒരു കുതൂഹലം ജനിക്കുന്നതിൽ എന്താണു് അത്ഭുതപ്പെടുവാനുള്ളതു്. ലോകയാത്രയിൽ എല്ലാവരും ആ കാലം കടന്നു പോന്നിരിക്കണം. യുവാക്കൾ ഇപ്പോൾ മാത്രമേ അതിനു് ആരംഭിക്കുന്നുള്ളു. വൃദ്ധന്മാർ ആ ദശയെ മുമ്പുതന്നെ തരണം ചെയ്തുകഴിഞ്ഞിരിക്കുന്നു. ധനുമാസത്തിലെ ഈ പൂനിലാവു് ആനന്ദമയവും ആഹ്ലാദമധുരവും ആയ ഒരു കാലം കടന്നുപോകുന്നതു് അവരെ അനുസ്മരിപ്പിക്കുന്നതേയുള്ളു. യുവജനങ്ങൾ ഈ കാലത്തു് ആശാസമ്പൂർണ്ണങ്ങളായ നേത്രങ്ങളോടുകൂടി വൈവാഹികമണ്ഡപത്തിലേയ്ക്കു് എത്തിനോക്കുന്നു. തെല്ലൊന്നു പ്രായം ചെന്നവർ പരിചയംകൊണ്ടു് തെളിഞ്ഞുകഴിഞ്ഞ തങ്ങളുടെ നയനങ്ങളെ അതേസ്ഥാനത്തിലേയ്ക്കു തിരിച്ചുവിടുന്നു. ഇങ്ങനെ എല്ലാവർക്കും ഉല്ലാസപ്രദമായ തിരുവാതിരമഹോത്സവം കാലക്രമേണ ക്ഷയിച്ചുപോകുന്നതിനനുവദിക്കാതെ കേരളീയർ, വിശേഷിച്ചു കേരളത്തിലെ വനിതാജനങ്ങൾ കീഴ്‌നാളിലെന്നപോലെ മേൽക്കാലവും ആഘോഷപൂർവം കൊണ്ടാടേണ്ടതാണു്.”
കന്യകകളും ഉത്തമവരലാഭം ഉദ്ദേശിച്ച് ചില വ്രതങ്ങൾ അനുഷ്ഠിച്ചുവന്നു. അവയിൽ ഒന്നാണു് ‘പുനങ്കുളി’ [8] അഥവാ തുലാംകുളി. സൂര്യോദയത്തിനു മുമ്പേ ഒട്ടുവളരെ ബാലികമാർ ആടിപ്പാടി പുഞ്ചോലക്കാവിൽ പുനങ്കുളിപ്പാൻ പോകുന്ന മനോഹരമായ കാഴ്ച അല്പകാലം കൂടി കഴിഞ്ഞാൽ മഷിയിട്ടുനോക്കിയാൽപോലും കാണുകയില്ല. ഒരേകാലത്തു തന്നെ ആരോഗ്യവും ഹൃദയോല്ലാസവും നൽകുന്ന ഈ മാതിരി വ്രതങ്ങളെ പുനർജീവിപ്പിക്കുന്നതിനു് ഇനി ആരെങ്കിലും ഉദ്യമിച്ചാൽ, അയാളെ ഭ്രാന്തനെന്നു വിളിക്കാൻ ആളുകൾ അനവധിയുണ്ടാവും പുനങ്കുളിയുടെ അവസാനചടങ്ങാണു് കൂമ്പടോത്സവം. [9] “ഇതിലധികം ഉത്സാഹകരമായ ഒരവസരം കന്യകമാർക്കു പണ്ടില്ലായിരുന്നു. ഇതിനു് ആയിരം കന്യകമാർ ഒരുമിച്ചു ചേരണമെന്നാണു് ഏർപ്പാടു്. അവർ വസ്ത്രാഭരണവിഭൂഷിതകളായി അരി, പൂവു്, ചെപ്പു്, കണ്ണാടി മുതലായ അഷ്ടമംഗല്യസാധനങ്ങൾ നിറച്ച താലം ഇടത്തുകൈയിലും, ചങ്ങലവിളക്കു് വലത്തുകൈയിലും വഹിച്ചു് വാദ്യഘോഷങ്ങളോടുകൂടി ക്ഷേത്രത്തിലേയ്ക്കു ഘോഷയാത്ര ചെയ്യുന്നതു് ഈ കൂമ്പടോത്സവത്തിന്റെ പ്രധാന ചടങ്ങാണു്.”
8.16 പയ്യന്നൂർപാട്ടു്
ഇങ്ങനെ ഒരു പാട്ടുള്ളതായി ഡാക്ടർ ഗുണ്ടർട്ടു് പറഞ്ഞിട്ടുള്ളതല്ലാതെ, കൂടുതലായ വിവരങ്ങളൊന്നും ഇതേവരെ കിട്ടിയിട്ടില്ല. അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു. [10] “ഇതു് ഞാൻ കണ്ടിട്ടുള്ള മലയാളകവിതകളെ എല്ലാത്തിനേക്കാൾ പുരാതനമായിട്ടുള്ളതാകുന്നു. ഭാഷ വാക്കു പുഷ്ടിയുള്ളതായും ഗാംഭീര്യമുള്ളതായും ഇരിക്കുന്നു. അതിനാൽ ഇതു സംസ്കൃതത്തിൽനിന്നും നിരർത്ഥമായിട്ടുള്ള അവ്യയങ്ങളുടെ കൂട്ടം മലയാളഭാഷയിൽ ചെന്ന് ആ ഭാഷയുടെ ശക്തിയെ കുറയ്ക്കുന്നതിനുമുമ്പു് ഉണ്ടായിട്ടുള്ള കവിതയാണെന്നു സ്പഷ്ടമാകുന്നു.” ആ കാവ്യത്തിന്റെ കഥാസാരം ഭാഷാചരിത്രകർത്താവു് കൊടുത്തിട്ടുള്ളതു നോക്കിയാൽ, അതിനു വളരെ പഴക്കമുണ്ടെന്നു കാണാം. അതിനെ കണ്ടുപിടിക്കുന്നതിനു് ഭാഷാഭിമാനികൾ എല്ലാവരും ശ്രമിക്കേണ്ടതാണ്. അന്നത്തേ ഭാഷാരീതി അറിയുന്നതിനു് ആ ഗ്രന്ഥം വളരെ ഉപകരിക്കാതിരിക്കയില്ല.
8.17 കഥാസംക്ഷേപം
തൃശ്ശിവപേരൂർ നഗരത്തിലുള്ള ഒരു വർത്തകകുടുംബത്തിൽ നീലകേശി എന്നൊരു സ്ത്രീ ഉണ്ടായിരുന്നു. അവൾ പുത്രഹീനയായിത്തീർന്നതിനാൽ, വിരക്തയായിട്ടു് ഒരു ഭിക്ഷുകിയായി തീർത്ഥാടനം ചെയ്യാൻ തീർച്ചപ്പെടുത്തി. സഞ്ചാരമദ്ധ്യേ, അവൾ ഏഴിമലയ്ക്കു സമീപമുള്ള കാച്ചിൽ എന്ന കച്ചവടസ്ഥലത്തെത്തി. അവെടെവെച്ചു്, അവൾ നമ്പുച്ചെട്ടി എന്ന വർത്തകന്റെ ഭാര്യയായിത്തീർന്നു. ആ വിവാഹത്തിൽ നിന്നു്, അവൾക്കു് ഒരു പുത്രസന്താനം ലഭിക്കുകയും ചെയ്തു. പുത്രൻ ജനിച്ച നാല്പത്തിഒന്നാം ദിവസം പയ്യന്നൂർ മൈതാനത്തുവെച്ചു് ഒരു മഹോത്സവം നടത്തി. തത്സമയം നീലകേശിയുടെ സഹോദരന്മാർ അവിടെ കപ്പലിൽ വന്നടുത്തു. വാദ്യഘോഷം കേട്ടു്, അവർ മതിലിൽ കയറി കളികാണാൻ ഭാവിക്കവേ, ചിലർ വിരോധം പറഞ്ഞു. അവർ വലിയ ചെട്ടിയോടു പരാതി ബോധിപ്പിച്ചപ്പോൾ അയാൾ ഒരു ചെട്ടിയുടെ തലയിൽ വടികൊണ്ടു് ഒന്നടിച്ചു. അതിൽ വെച്ചുണ്ടായ ലഹളയിൽ നീലകേശിയുടെ സഹോദരന്മാരെല്ലാം മരിക്കയാൽ, അവൾ ദുഃഖിച്ചു വീണ്ടും ഭിക്ഷുകിയായി നടന്നു. അവളുടെ പുത്രനു പ്രായമായപ്പോൾ, ചെട്ടി അവനെ കച്ചവടസമ്പ്രദായങ്ങളേയും മറ്റും ശ്രദ്ധാപൂർവം പഠിപ്പിച്ചു. യഥാകാലം അവൻ ഒരു കപ്പൽ പണികഴിപ്പിച്ചു്, കച്ചവടത്തിനായി വിദേശയാത്ര ചെയ്കയും നിറച്ചു സ്വർണ്ണവുമായി തിരിച്ചുവന്നു കപ്പലിലെ ജോലിക്കാരായ പാണ്ഡ്യജോനക ചോഴിയന്മാർക്കെല്ലാം യഥോചിതം സമ്മാനം നൽകയും ചെയ്തു. കപ്പൽ തുറമുഖത്തു നിർത്തീട്ടു്, സ്വർണ്ണമത്രയും ഇറക്കിയതിന്റെ ശേഷം അച്ഛനും മകനും കൂടി ചതുരംഗം വെച്ചുകൊണ്ടിരിക്കേ, അവിടെ ഒരു ഭിക്ഷുകി വന്നു് വർത്തകയുവാവിനെ ഒന്നു കാണണമെന്നു് ആവശ്യപ്പെട്ടു. അവർ തമ്മിൽ കുറേനേരം രഹസ്യസംഭാഷണം നടന്നു. പയ്യന്നൂരിൽ ഒരു സ്ത്രീ രാത്രിയിൽ ഒരു സദ്യ നടത്തുമെന്നും അതിൽ അവൻ കൂടിച്ചെന്നു ചേരണമെന്നും ഉപദേശിച്ചിട്ടു് അവൾ പോയി. യാത്രയിൽ ആപത്തൊന്നും വന്നുചേരാതിരിക്കാനായി, അഞ്ചു വർണ്ണത്തിൽ ഒരു ചെട്ടിയുടെ പുത്രന്മാരേയും മണിഗ്രാമത്തിലെ ഏതാനും ആളുകളേയും, നമ്മുടെ വർത്തകൻ അവന്റെകൂടെ അയച്ചു. ഇതാണു് ഭാഷാചരിത്രത്തിൽ കൊടുത്തിരിക്കുന്ന കഥാസംക്ഷേപം.
8.18 അയ്യടികൾ, കഴിനെടിലടികൾ
അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളെ അയ്യടിയെന്നും അതിൽ കൂടുതലുള്ളവയെ കഴിനെടിലടിയെന്നും വിളിച്ചുവന്നു. ഇത്തരം ഗാനങ്ങൾ മലയാളത്തിൽ ഒട്ടുവളരെ ഉണ്ടായിരുന്നു. കാഞ്ഞിരക്കാട്ടു് അഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പത്തു് അഞ്ചടി ഇങ്ങനെ ചില അഞ്ചടികളിൽ നിന്നു് ഡാക്ടർ ഗുണ്ടർട്ടു് ചില ഭാഗങ്ങളെ തന്റെ നിഘണ്ടുവിലും വ്യാകരണത്തിലും ഉദ്ധരിച്ചിട്ടുണ്ടു്. വടക്കൻദിക്കുകളിലുണ്ടായ ഇത്തരം കൃതികൾ നല്ല മലയാളത്തിലും തെക്കൻദിക്കുകളിലുള്ളവ തമിഴു് കലർന്ന ഭാഷയിലും കാണപ്പെടുന്നു.
“പപ്പും ചിറകും വെച്ചുകഴിഞ്ഞാൽ പറവകൾ വാനിൽപായുന്നു
കണ്ടും കേട്ടും കരളിലുറച്ചാൽ കല്ലിലെഴുത്തായ്ത്തീരുന്നു;
എട്ടും പൊട്ടുമതില്ലാതുള്ളോൻ എളിമയൊടെന്നും ചേരുന്നു;
കോപംപൂണ്ടു കലങ്ങിയ മന്തൻ കൊടുനരകത്തിൽ പോകുന്നു;
ഉയിർവതൈചെയ്തു നടന്നോൻ നിത്യമൊരിനരകത്തിൽ പൊരിയുന്നു.”
“പലരോടും നിനയാതങ്ങൊരു കാര്യം തുടങ്ങൊല്ലാ
പണം മോഹിച്ചൊരുത്തനെച്ചതിച്ചീടൊല്ലാ
അറിവള്ള ജനങ്ങളോടെതിർപ്പാനും നിനയ്ക്കൊല്ലാ
അരചനെക്കെടുത്തൊന്നും പറഞ്ഞീടൊല്ലാ
ഗുരുനാഥനരുൾചെയ്താൽ എതിൽവാക്കു പറകൊല്ലാ.”
8.19 മണിപ്രവാളകാവ്യങ്ങൾ
തമിൾപ്രാഭാവകാലത്തും വിവിധജാതി മണിപ്രവാളകൃതികൾ ഉണ്ടായിട്ടുണ്ടെന്നു് ലീലാതിലകം വായിച്ചുനോക്കിയാലറിയാം. അതിൽ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ ഏതേതു ഗ്രന്ഥങ്ങളിൽനിന്നാണെന്നു് അറിയാൻ പോലും [11] ഇപ്പോൾ തരമില്ലാതായിരിക്കുന്നു.
“മുൾകിണ്ണേൻ ഞാനമൃതജലധൌ മുഗ്ദ്ധചന്ദ്രങ്കൽ വീണ്ണേൻ
താണ്ണേൻ ജ്യോൽസ്നാ സരസിപനിനീർതന്നിലാണ്ണേനമിണ്ണേൻ
അല്ലല്ലസ്മന്മനസിജദശാവേദനാം കണ്ടിദാനീ-
മമ്പപ്പുൽകീ തനു നവരസസ്നേഹമെന്നോമലെന്നേ.”
“ആമ്പൽപ്രിയാഭരണമുങ്കിന കാളകൂടം
കൂമ്പുംകുരാൾമിഴി തുളുമ്പിന ഗംഗവെള്ളം
ചാമ്പോഴുമെന്മനസി ചാമ്പലണിഞ്ഞകോലം
കാമ്പോടുകൂടി മരുവീടുക മന്മഥാരേ”
മണിപ്രവാളപ്രസ്ഥാനത്തിന്റെ ആഗമം, സ്വഭാവം മുതലായവയെപ്പറ്റി അന്യത്ര പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.
8.20 ഗദ്യസാഹിത്യം
മലയാളഭാഷയിൽ അതിപുരാതനകാലം മുതല്ക്കേ, ഗദ്യപ്രബന്ധങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ലീലാതിലകത്തിൽ ‘അഭിമന്യുവധാധി’ പ്രബന്ധങ്ങളെപ്പറ്റി പ്രസ്താവിച്ചു കാണുന്നുണ്ടു്. ഇത്തരം പ്രബന്ധങ്ങളെ ‘നമ്പ്യാരുടെ തമിൾ’ എന്നാണു വിളിച്ചുവന്നതു്. എന്നാൽ ഇവിടെ തമിൾശബ്ദത്തിനു് ‘ഭാഷ’ എന്നേ അർത്ഥമുള്ളു.
[12] “കേരളാനാം ദ്രമിഡശബ്ദവാച്യത്വാദപഭ്രംശേന തദ്ഭാഷാ തമിഴിത്യുച്യതേ; ചോളകേരളപാണ്ഡ്യേഷു ദ്രവിഡശബ്ദസ്യവാ പ്രസിദ്ധ്യാ പ്രവൃത്തിഃ” (ലീലാതിലകം)
ഭാരതം, ഭാഗവതം, രാമായണം, ദേവീമാഹാത്മ്യം മുതലായ പുരാണേതിഹാസങ്ങളേ, പാഠകം പറയുന്നവരുടെ ആവശ്യത്തിലേക്കായി ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരുന്നു. ജ്യോതിഷം, വൈദ്യം, അദ്ധ്യാത്മശാസ്ത്രം, ധർമ്മശാസ്ത്രങ്ങൾ ഇവയുടെ ഗദ്യപരിവർത്തനങ്ങളും ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ലീലാവതിഗദ്യം, ഭഗവത്ഗീതാഗദ്യം, ദ്വാദശവർണ്ണകം ഗദ്യം, മത്തവിലാസം കൂത്തു്, ബ്രഹ്മാനന്ദവിവേകസമുദ്രം, തമ്പ്രാക്കൾഭാഷ, ബാലശങ്കരീയം ഗദ്യം, വാസവദത്താഗദ്യം, ഗൗരികഥാ ഭാഷ, കേരളചരിത്രം ഗദ്യം, നളോപഖ്യാനം ഭാഷ, കയ്യാങ്കളി ഗദ്യം കൌഷീതകിഗൃഹം, രാമായണം തമിൾ, ഭാഗവതം തമിൾ എന്നിങ്ങനെ അനേകം ഗദ്യഗ്രന്ഥങ്ങൾ ഇപ്പോൾ കണ്ടുകിട്ടിയിരിക്കുന്നു. ഇവയെല്ലാം ഒരേകാലത്തു് ഉണ്ടായവയാണെന്നു് എനിക്കു് അഭിപ്രായമില്ല. കൊല്ലവർഷാരംഭം മുതല്ക്കു് ഈ അടുത്ത കാലംവരെ ഇത്തരം ഗ്രന്ഥങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. എന്നാൽ അവയിൽ കൊ. വ. എട്ടാംശതകത്തിനുമുമ്പുണ്ടായ ഗദ്യഗ്രന്ഥങ്ങളെ തിരിച്ചറിയാം. ഭാഗവതം തമിൾ പ്രസാധനംചെയ്ത കോളത്തേരി മി. ശങ്കരമേനോൻ അതിന്റെ അവതാരികയിൽ ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു.
“ഗദ്യശൈലിയുടെ സമ്പ്രദായം, ഭാഷാപദപ്രയോഗങ്ങളുടെ പ്രാചുര്യം മുതലായ സംഗതികളെക്കൊണ്ടു് ഊഹിക്കുമ്പോൾ ഈ ഗ്രന്ഥം എഴുതിയതു് ഏതാണ്ടു കൊല്ലവർഷം എട്ടാം നൂറ്റാണ്ടിലായിരിക്കാമെന്നു തോന്നുന്നു.”
ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പ്രസാധകൻ എട്ടാം ശതകത്തിനു മുമ്പും പിമ്പും ഉണ്ടായിട്ടുള്ള ഗദ്യകൃതികളോടു് ഇതിനെ താരതമ്യപ്പെടുത്തീട്ടാണോ ഈ അഭിപ്രായം തട്ടിവിട്ടിരിക്കുന്നതു്? ഈ പ്രബന്ധത്തിലെ ഗദ്യത്തെ, ഈ അദ്ധ്യാത്തിൽതന്നെ അന്യത്ര ഉദ്ധരിച്ചിട്ടുള്ളതും, കൊല്ലവർഷാരംഭത്തിൽ ഉണ്ടായിട്ടുള്ളതുമായ ശിലാശാസനത്തിലെ ഗദ്യത്തിനോടൊന്നു താരതമ്യപ്പെടുത്തി നോക്കുക. ഏതിനാണു പഴക്കം തോന്നുന്നതു്? ചെന്തമിൾരൂപങ്ങൾ കണ്ടാലേ പഴക്കം കല്പിക്കാവൂ എന്നായിരിക്കുമോ പ്രസാധകന്റെ വിവക്ഷ? അങ്ങനെയാണെങ്കിൽ,
“നീരാടമ്മേ നിവസനമിദം ചാർത്തു ദേവാർച്ചനയാ-
മെപ്പൊഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ
എന്നീവണ്ണം നിജ പരിജനപ്രാർത്ഥനാം കർത്തുകാമാ
കേഴന്തീ വാ രഹസിവിരഹവ്യാകുലാ വല്ലഭാ മേ”
“ഉടനുടനലർബാണസ്തച്ചപിച്ചേറി നീറാ-
യുരുകിയിരവിലൊട്ടും കണ്ണടച്ചീല ഞാനോ;
കളഭമിടയുമോമൽകൊങ്കചീർത്താടിവാഴും
നടുവുതുടിയെ വെല്ലും നായികേ നീ പിരിഞ്ഞു്”
ഇത്യാദി പദ്യങ്ങൾ ഏതു കാലത്തുണ്ടായവ ആയിരിക്കണം. ഈ അടുത്ത കാലംവരെ തമിൾ വിദ്വജ്ജനഭാഷ ആയിരുന്നതിനാൽ പദ്യകൃതികളിൽ ചെന്തമിൾപ്രയോഗങ്ങൾ കടന്നുകൂടി എന്നു വിചാരിച്ചു്, അങ്ങനെയുള്ള പ്രയോഗങ്ങൾ കണ്ടാലേ ഒരു ഗ്രന്ഥത്തിനു പ്രാചീനത്വം കല്പിക്കാവൂ എന്നു ശഠിക്കാവുന്നതല്ല. വേറൊരു സംഗതി കൂടി ലീലാതിലകത്തിൽ നിന്നു വ്യക്തമാകുന്നുണ്ടു്. മദ്ധ്യോത്തരകേരളങ്ങളിൽ ഉണ്ടായതായി ശങ്കിക്കാവുന്ന കൃതികളിലൊന്നിലും, ചെന്തമിൾരൂപങ്ങൾ ആധിക്യേന കാണുന്നില്ല. വിശേഷിച്ചും, പദ്യഗ്രന്ഥങ്ങളിലെന്നപോലെ ഗദ്യത്തിലും തമിൾപ്രയോഗങ്ങൾ കാണണമെന്നുമില്ല. എന്തുകൊണ്ടെന്നാൽ സാഹിത്യഭാഷയ്ക്കു വ്യവഹാരഭാഷയോടു പദ്യസാഹിത്യത്തിലെ ഭാഷയ്ക്കുള്ളതിനെക്കാൾ അടുപ്പമുണ്ടായിരിക്കും. മുകളിൽ ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളിലെ ഭാഷയ്ക്കം ഭാഗവതം ഗദ്യത്തിലെ ഭാഷയ്ക്കും തമ്മിൽ യാതൊരു വ്യത്യാസവും കാണുന്നില്ല. പ്രസ്തുത പദ്യങ്ങൾ കൊല്ലം ആറാം ശതകത്തിനു മുമ്പു രചിക്കപ്പെട്ടവയാണെന്നു നിസ്സംശയം പറയാം.
ഭാഷാപദപ്രാചുര്യംകൊണ്ടു്, ഭാഗവതം പ്രബന്ധം എട്ടാം ശതകത്തിലുണ്ടായതാണെന്നു് വിചാരിക്കാമെന്നു പറഞ്ഞിരിക്കുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. പ്രാചീന കൃതികളിൽ ഭാഷാശബ്ദങ്ങൾ കുറഞ്ഞിരുന്നുവെന്നാണോ പ്രസാധകന്റെ അഭിപ്രായം? അങ്ങനെയാണെങ്കിൽ കഥ കുറെ കേമമായി. ഭാഷാസാഹിത്യത്തിന്റെ പ്രാരംഭകാലത്തു് പരകീയശബ്ദങ്ങൾ കൂടിയും, പിന്നീടു് കുറഞ്ഞു കുറഞ്ഞും വരുമെന്നുള്ള ഒരു പുതിയ തത്വത്തെ ആവിഷ്കരിച്ചതിനു് നാം മി. ശങ്കരമേനോനോടു് സവിശേഷം കടപ്പെട്ടിരിക്കുന്നു.
പരമാർത്ഥത്തിൽ, ഇത്തരം ഗ്രന്ഥങ്ങളുടെ ഭാഷാരീതി നോക്കി, അവയുടെ കാലം നിർണ്ണയിക്കുന്ന കാര്യം കുറെ വിഷമമാണു്. വാക്യരചനാവിചാരത്തിൽ അവയിലെ ഗദ്യത്തിനു് സംസ്കൃതഗദ്യത്തിനോടാണു് അധികം ചാർച്ച എന്നു കാണാം.
“യാതൊന്നു മഹാരാജാവിപ്പോൾ ചെല്ലിയതു്, അതെല്ലാം പട്ടാങ്ങാണു്.”
“അസുരശത്രവാകയുമുണ്ടു്. ദേവകൾക്കും ബ്രാഹ്മണനും മൂലമാകയുമുണ്ടു്. അതുകൊണ്ടു് ഋഷികളെയും കൂടി കൊല്ലുക നാം.”
“അതു കേട്ടു് ഇവൾ ഞാൻ പരുഷവ്യവഹാരം ചെയ്യുന്നവൾ”
“യാതൊരിടത്തു ധർമ്മമുള്ളു, അവിടത്തോൻ വിഷ്ണു.”
ഇത്തരം വാക്യബന്ധങ്ങൾ പണ്ഡിതകേസരിയായ കൈക്കുളങ്ങരെ രാമവാര്യരുടെ കൃതികളിലും കാണ്മാനുണ്ടു്.
“അറിവുള്ള ജനങ്ങളിൽ നിന്നു പരിഹാസത്തെ ഉത്ഭവിപ്പിക്കാനായിക്കൊണ്ടു്.”
“സന്ധ്യാസമയത്തിങ്കൽ ഉണ്ടായ ജനനം ഭാന്തത്തെ പ്രാപിച്ചിരിക്കുന്ന ചന്ദ്രൻ, ലഗ്നസ്ഫുടം, പാപന്മാർ ഇങ്ങനെ ഉള്ള മൂന്നു നിമിത്തങ്ങളോടു സഹിതമാകയാൽ അതു സദ്യോമരണത്തിനായിക്കൊണ്ടു ഭവിക്കുമെന്നർത്ഥം.”
ഇത്യാദി വാക്യങ്ങൾ നോക്കുക.
ഇങ്ങനെ സംസ്കൃതശൈലിയേ മുറുക്കിപ്പിടിച്ചുകൊണ്ടാണു് ഗ്രന്ഥകാരന്റെ പുറപ്പാടെങ്കിലും, തമിൾപ്രയോഗങ്ങളും അവിടവിടെ കാണ്മാനുണ്ടു്.
“ഒരിടത്തു ഉളനോ? എങ്കിൽ ഞങ്ങൾ ഉപായമുണ്ടാക്കുന്നുണ്ടു്.”
“ഇവൻ വിരയച്ചത്തുപോയാവൂവെന്നു് ദേവകൾക്കു നിനവു്.”
ചമ്പൂകാരന്മാരുടെ വൃത്തബന്ധത്തോടുകൂടിയ ഗദ്യത്തിൽ പുരുഷപ്രത്യയങ്ങൾ അധികമായി കാണാതിരിക്കയും, നേരേമറിച്ചു് യാതൊരു വൃത്തബന്ധവുമില്ലാത്ത സ്വാഭാവികമായ ഇത്തരം ഗദ്യങ്ങളിൽ, അവയെ സർവസാധാരണമായിട്ടില്ലെങ്കിലും, മിക്ക സ്ഥലങ്ങളിലും ഉപയോഗിച്ചുകാണുകയും ചെയ്യുന്നതിനാൽ, ഇവയ്ക്കു ചമ്പുക്കളേക്കാൾ പ്രാചീനത്വം കല്പിക്കുന്നല്ലേ സംഗതമായിട്ടുള്ളതു്.
‘പിന്നെ പശുക്കിടാങ്ങളും പശുക്കളും തങ്ങളിൽ ഗന്ധിച്ചു മുലയും കുടിപ്പിച്ചു് നക്കൂതും ചെയ്താർ’ എന്നിങ്ങനെ വേണ്ടാത്തിടത്തുകൂടി പുരുഷപ്രത്യയം ചേർത്തുകാണുന്നു.
ഉദാഹരണാർത്ഥം രണ്ടുമൂന്നു ഗദ്യപ്രബന്ധങ്ങളിൽനിന്നു് ഓരോ ഭാഗങ്ങളെ ഉദ്ധരിക്കുന്നു.
8.21 ഭാഗവതം ദശമസ്കന്ധം, എട്ടാം അദ്ധ്യായം
“ഇങ്ങനെ ചിലനാൾ ചെന്നവാറെ മുഴങ്കാൽമേൽ നടന്നു തുടങ്ങിയാർ. ഏതുമറിയുന്നീലെന്നുഭാവം. മെല്ലെ മെല്ലെ നടന്നുതുടങ്ങിയാർ. അപ്പോൾ ചിലമ്പും മണിയുമുണ്ടു്. അച്ചിലമ്പിന്റെ ഒച്ച കേട്ടും, മണിയുടെ ഒച്ച കേട്ടും ലോകരെല്ലാം സന്തുഷ്ടരായാർ. അക്കാലത്താരാനും പോകുമ്പോൾ അവരുടെ വഴിയെ കൂടപ്പോം അറിയുന്നീലെന്നു ഭാവം. മറിഞ്ഞു നോക്കും. അപ്പോൾ പേടിച്ചു വന്നു അമ്മമാരുടെ മടിയിൽ ചെന്നുവീഴും. അപ്പോൾ ചേറുപുരണ്ടിരിക്കിലും അവർ എടുത്തുതട്ടിക്കൊള്ളും. മുലയും കൊടുക്കും. ആ ഗോപസ്ത്രീകളും അങ്ങനെ ചെയ്താർ. ഇവരെല്ലാപേരുടേയും മടിയിൽ ചെന്നുവീഴും. അങ്ങനെയൊരുനാൾ അമ്മയുടെ മുലയും ഒട്ടൊട്ടുകുടിച്ചു് അവൻ മുഖത്തു നോക്കിയപ്പോൾ, അവനു പല്ലു വന്നുതുടങ്ങി. അതു കണ്ടെല്ലാവരും സന്തുഷ്ടരായാർ. പിന്നെ ഇച്ചെറിയവ രണ്ടും പശുക്കിടാങ്ങളുടെ വാൽ പിടിക്കും. അപ്പോഴവയങ്ങു പായും. അപ്പോഴിഴഞ്ഞിട്ടും കൂടെച്ചെല്ലും. അപ്പോഴെല്ലാവരുമെടുപ്പോർ. ഇങ്ങനെയവരുടെ ക്രീഡ കണ്ടു ഗോപസ്ത്രീകളെല്ലാം തങ്ങളുടെ ഗൃഹകൃത്യങ്ങൾ കുടെ മറന്നാർ.”
രാമായണം തമിഴിൽ, സംസ്കൃതത്തിന്റെ അധികാരം കുറേക്കുടെ പ്രബലപ്പെട്ടുകാണുന്നു.
8.22 സുന്ദരകാണ്ഡം
“ഏനേ! ആര്യപുത്രനെക്കുറിച്ച നിരാശയായേനേ ഞാൻ. പാപനിശാചരസ്പർശം ഹേതുവായിട്ടു്, അശുദ്ധയാകിയ ഞാൻ ശുദ്ധജലാവഗാഹങ്ങളേക്കൊണ്ടു ശുദ്ധയായി പ്രാണങ്ങളെ പരിത്യജിപ്പൂ എന്നു കല്പിച്ചു് പുഷ്കരണീതീരത്തെ പ്രാപിച്ചു ചെയ്തരുളുന്നവൾ. സകല കലാപരിപൂർണ്ണനാകിയ ചന്ദ്രദേവനെ നോക്കി അരുളിച്ചെയ്യുന്നവൾ. ‘ഭഗവാനെ, മൃഗലാഞ്ഛന, ചന്ദ്രരദേവ, നിന്തിരുവടി അനേകകാലം കൂടിയല്ലോ എന്നുടെ നയനഗോചരത്തെ പ്രാപിച്ചു. അതു ഹേതുവായിട്ടു് ഇവൾ ഞാൻ സ്വല്പം പരുഷവ്യവഹാരം ചെയ്യുന്നവൾ. നിന്തിരുവടിക്കു് ഇജ്ജനത്തെ ഇടയിട്ടു് സൂര്യവംശജാതരാകിന ക്ഷത്രിയർക്കു ബന്ധുഭാവമുണ്ടെന്നു ഞാൻ കേട്ടിരിപ്പു. അത്രയുമല്ല ആര്യപുത്രനോടു് സദൃശൻ ഭവാനെന്നിങ്ങനെ അഖില ജനങ്ങളുടെയും വ്യവഹാരം അല്ലല്ല; ഉന്മത്തയായേനേ ഞാൻ. നിന്തിരുവടിയോ ദിവസംപ്രതി ഭാര്യാവിശേഷവിശിഷ്ടങ്ങളാകിന സുഖങ്ങളെ അനുഭവിച്ചരുളുന്നോൻ. അതല്ല ആര്യപുത്രൻ. മന്ദഭാഗ്യയായ എന്നോടു വേർപ്പെടുകയാൽ ഭാര്യാവിയോഗവിധുരീകൃതമാനസനായി അധിവസിച്ചരുളുന്നോൻ. നിങ്ങളിലുള്ള സാദൃശ്യകഥ നിൽപൂതാക. അങ്ങൊരു ഭാഗത്തു ആര്യപുത്രനേയും ഇങ്ങൊരു ഭാഗത്തു എന്നേയും ഒരിടത്തു നിന്നല്ലേ കാണുന്നൂ ഭവാൻ. എന്നാൽ ആര്യപുത്രനുടെ വാർത്തയെ എനിക്കു താൻ, എന്നുടെ വാർത്തയെ അവൻ തിരുവടിക്കു താൻ, അറിയിക്കാതെ കണ്ടു് ഉദാസീനനെന്നപോലെ എഴുന്നരുളുന്നിതോ ഭഗവാനേ.”
8.23 ഭഗവദ്ഗീതാഗദ്യം [13]
“സഞ്ജയൻ:– ദയാവുകൊണ്ടു് വിഷണ്ണനായി കൈയിൽനിന്നു ആയുധം ഇട്ടുകളഞ്ഞിരിക്കുന്ന അർജ്ജുനനോടു ശ്രീകൃഷ്ണൻ അരുളിചെയ്തു. എടൊ അർജ്ജുന, ഈ അവസ്ഥ നിനക്കു എവിടെ നിന്നുണ്ടായി? അർജ്ജുന, ഇതു സജ്ജനമായിരിക്കുന്നവർ ചെയ്യോന്നല്ല. സ്വർഗ്ഗത്തിനു വിരുദ്ധം; കീർത്തി കേടായിരിപ്പൊന്നിതു ആണും പെണ്ണുമല്ലാത്തവണ്ണം കാട്ടായ്ക. ഈ അവസ്ഥ നിനക്കു യോഗ്യമല്ല.”
“അപ്പോൾ അർജ്ജുനൻ ശ്രീകൃഷ്ണനോടു ചൊല്ലിനാൻ. എങ്ങനെ ഞാൻ ഭീഷ്മരേയും ദ്രോണരേയും ശരങ്ങളെക്കൊണ്ടു പ്രയോഗിപ്പൂ.”
ലോകസംഭവം ഗദ്യത്തിനു കുറേക്കൂടി ആധുനികത്വം തോന്നിക്കുന്നു.
“ഭർത്താവേ, സർവലോകേശനായിരിക്കുന്ന ഭഗവാനല്ലോ നിന്തിരുവടി. എന്നാൽ ഈ ലോകസംഭവം നിന്തിരുവടി അറിയാതുണ്ടോ എന്നിങ്ങനെ ശ്രീപാർവതി ശ്രീമഹാദേവനോടു പറഞ്ഞവാറേ, എന്നാലോ ഈ സർവലോക സംഭവം നിനക്കു കേൾപ്പാൻ ആഗ്രഹമുണ്ടെന്നാകിൽ ഒട്ടൊട്ടു സംക്ഷേപിച്ചു ചൊല്ലാമെന്നു് ശ്രീമഹാദേവൻ അരുളിച്ചെയ്താൻ.”
ഈ ഗ്രന്ഥങ്ങൾ ഭിന്ന ഭിന്ന കാലഘട്ടങ്ങളിൽ ഉണ്ടായവയാണെങ്കിലും, അവയെല്ലാം ഒരു കരുവിൽ വാർത്തെടുക്കപ്പെട്ടവയാണെന്നു തോന്നുന്നു. ശൈലിക്കു വലിയ വ്യത്യാസമൊന്നുമില്ല. മി: ശങ്കരമേനോൻ പറയുന്നു “പൂർവികന്മാർക്കു ഗദ്യത്തിൽ അഭിരുചിയുണ്ടായിരുന്നു എന്നുള്ളതിനു് ഈ ഭാഗവതം തന്നെ ദൃഷ്ടാന്തം. ഇതിലെ (ഭാഗവതം ഭാഷയിലെ) മധുരമായ ശൈലി വിശേഷം അന്യാദൃശം തന്നെ. ലളിതകോമളമായ രീതിയിൽ ഗദ്യമെഴുതുവാൻ പൂർവികന്മാർക്കും സാധിച്ചിരുന്നു. അക്കാലങ്ങളിൽ സ്ഥിരമായ ഗദ്യരീതിയും ഉണ്ടായിരുന്നു. ആ നിസർഗ്ഗമധുരമായ ഗദ്യരീതിയിൽ കാര്യം പറഞ്ഞു, മറ്റുള്ളവരെ മനസ്സിലാക്കുവാൻ അവർക്കു നിഷ്പ്രയാസം സാധിച്ചിരുന്നു. എന്നുള്ളതിനു വേറെ തെളിവുകളൊന്നും വേണ്ടതില്ല.”
ഭാഗവതം ഭാഷ മറ്റു ‘ഭാഷകളെ’ അപേക്ഷിച്ചു ലളിതമായിട്ടുണ്ടെങ്കിലും, ഇത്തരത്തിലുള്ള എല്ലാ പ്രബന്ധങ്ങളും നിസർഗ്ഗസുന്ദരങ്ങളാണെന്നു സമ്മതിക്കാൻ നിവൃത്തിയില്ല. അതുപോലെതന്നെ നമ്മുടെ പൂർവികന്മാർക്കു് അക്കാലത്തു് ഒരു ഉത്തമഗദ്യരീതി ഏർപ്പെട്ടുകഴിഞ്ഞിരുന്നുവെന്നു വിചാരിക്കുന്ന കാര്യവും കുറെ വിഷമമാണു്. ഈ പ്രസ്ഥാനം സംസ്കൃതനാടകാഭിനയത്തിന്റെ ഒരു സന്താനമാകുന്നു. സംസ്കൃതഗദ്യത്തിന്റെ അനുകരണമായതിനാൽ ഈ രീതിക്കു് ഭാഷാസാഹിത്യത്തിൽ സ്ഥായിയായ ഒരു പ്രതിഷ്ഠ ഇതേവരെ ലഭിച്ചിട്ടുമില്ല. ആധുനിക ഗദ്യത്തിന്റെ വളർച്ച, ഈ പുരാതന ഗദ്യത്തിൽനിന്നല്ലെന്നു് ഈ രണ്ടു രീതികളേയും പരിശോധിച്ചു നോക്കിയാൽ കാണാം. എന്നാൽ ശ്രോതാക്കളേ വിനോദിപ്പിക്കുന്നതിനോടു കൂടി, അവർക്കു ഭക്തിയും പുരാണകഥാപരിചയവും നൽകത്തക്കവണ്ണം അനുഭവരസത്തോടുകൂടി സരസമായി കഥനം ചെയ്യുന്ന ഈ സമ്പ്രദായം ഇന്നും നശിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം.
8.24 ശാസ്ത്രഗ്രന്ഥങ്ങൾ
ഗദ്യമായും പദ്യമായും അനേകം വൈദ്യഗ്രന്ഥങ്ങൾ ഈ കാലത്തു് ഉണ്ടായിട്ടുണ്ടു്. ഡാക്ടർ ഗുണ്ടർട്ട് ഇത്തരം ഗ്രന്ഥങ്ങളിൽ പലതും കണ്ടിട്ടുള്ളതായി അദ്ദേഹത്തിന്റെ വ്യാകരണത്തിൽനിന്നും നിഘണ്ടുവിൽനിന്നും നമുക്കു നിഷ്പ്രയാസം ഗ്രഹിക്കാം. ലീലാതിലകത്തിൽ തന്നെ ആലത്തൂർ മണിപ്രവാളത്തെപ്പറ്റി പറഞ്ഞുകാണുന്നു.
“നനു ആലത്തൂരാദീ മണിപ്രവാളേഷു ഭാഷാസംസ്കൃതയോർന്ന രസികജനരഞ്ജനസന്നാഹഃ. രസാഭാവാൽ. വ്യാധിചികിത്സാദി കഥനേ കോയം രസഃ” ഇത്യാദി ഭാഗം നോക്കുക.
യോഗാമൃതം എന്നൊരു പ്രാചീനഗ്രന്ഥം അച്ചടിപ്പിച്ചിട്ടുണ്ടു്. ഭാഷാരീതി നോക്കിയാൽ, പ്രസ്തുത ഗ്രന്ഥം അതിപുരാതനമാണെന്നു കാണാം.
“ചെല്ലൂരാവാസി ഭദ്രം പ്രദിശതു സശിവം ധാമമേ ഞാൻ ചുരുക്കി
ചൊല്ലീടുന്നേൻ ചികിത്സാസരണി ചിലർ ധരിപ്പാൻ ഭിഷഗ്ബാലകാനാം
കൊള്ളാമെന്നോർത്തു കൈക്കൊണ്ടരുളുക ഭിഷജോ വീക്ഷ്യ യോഗാമൃതം തൽ
കല്യാണമ്മൽ പ്രബന്ധം പുനരിഹതൊഴുതേനേഷ സത്ഭ്യോപി തേഭ്യഃ”
“പൂമാതൽ വീക്ഷ്യമാണം കലശജലനിധേർമ്മഥ്യമാനാല്പുറപ്പെ-
ട്ടാമോദോർല്ലോലകല്ലോലജ ജലകണമേറ്റേറ്റു വിഭ്രാജമാനം
ഹേമാലങ്കാരകാന്താരഗമിത തൊഴുതേന്ധാമധന്വന്തരന്തൽ
ക്ഷൌമാബദ്ധോത്തമാംഗം കരലസദരിശംഖാഗ്ര്യപീയൂഷകുംഭം”
“ആലത്തൂരാദിമണിപ്രവാള”ങ്ങളിൽ ഒന്നു് ഈ യോഗാമൃതമായിരിക്കണം. അതിന്റെ ഗ്രന്ഥകർത്താവു് പൊന്നാനിത്താലൂക്കിൽ ആലത്തൂർ നമ്പി എന്നു വിഖ്യാതനായ അഷ്ടവൈദ്യന്മാരിൽ ഒരാൾ ആണെന്നു് ‘ഹേമാലങ്കാരകാന്തരഗമിത തൊഴുതേൻ ധാമധാന്വന്തരം’ എന്ന സ്തുതിയിൽ നിന്നു ഗ്രഹിക്കാം. ഭാഷാചരിത്രകർത്താവു് ഒരു യോഗാമൃതത്തെപ്പറഞ്ഞു കാണുന്നുണ്ടു്. അതു ഏതു് ഗ്രന്ഥമാണെന്നു് അറിഞ്ഞുകൂട.
“യോഗാമൃതം എന്നൊരു വൈദ്യഗ്രന്ഥം ഉണ്ട്. ഇതിൽ ലോഹാദികളേയും രത്നങ്ങളേയും ഭസ്മിച്ച് എടുക്കുന്ന സമ്പ്രദായം പറയുന്നു. ഇതിൽ ചില ശ്ലോകങ്ങൾ സംസ്കൃതമായിട്ടും ചിലതു ഭാഷയായിട്ടും കാണുന്നു. ഗ്രന്ഥകർത്താവിനെ അറിയുന്നീല. തൃപ്പറയാറ്റുകാരൻ ഒരു നമ്പൂരിയാണെന്നു അറിയുന്നുണ്ടു്. ഇടയ്ക്കു ഗദ്യവുമുണ്ടു്.”–ഭാഷാചരിത്രം.
ആലത്തൂർ മണിപ്രവാളത്തിന്റെ സ്വഭാവം അറിവാനായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
“ഉണ്ടായാലൊട്ടുബോധംപരുകുക ചെറുതാംപഞ്ചമൂലീകഷായം
കൊള്ളൂ കമ്മേമ്പൊടീം ക്ഷീരബലപരുകുകനൽപാലക്കുറുന്തോട്ടിയൂഷം
രണ്ടുരക്വാഥയുക്തേ പയിസിതു നവിരച്ചോർക്കിഴിം മുക്കി മുക്കി
ക്കണ്ടേടം മെയ്യിലൊപ്പീടുക കരുതി മരുന്മർദ്ദനം തേക്കതൈലം”
“പാവട്ട തന്നിലയരിഞ്ഞു നിശാ കിഴിഭ്യാം
കാച്ചീടിൽ നന്നു ഗുദകീലകമായരോഗേ
ഹൈംഗ്വഷ്ടകം പൊടി ച പാതി ശിവാത്രിവൃൽക്കം
ചൂടുള്ള മോരോടു പിബേദപി ശുദ്ധിഹേതോഃ”
ഈ കൃതിയിൽ ‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന വിധിയനുസരിച്ചുള്ള പ്രയോഗങ്ങളും ഒട്ടു വളരെ പ്രാചീനപദങ്ങളും കാണുന്നുണ്ടു്. അന്നത്തേ ഗദ്യരീതി കാണിപ്പാനായി ഒന്നുരണ്ടു വരികൾകൂടി ചേർക്കുന്നു.
“ഏതാനുമൊന്നേറ്റു എല്ലു പൊളികതാൻ, ഒടികതാൻ ചെയ്താൽ എണ്ണ തട്ടായ്ക … … … ഇളഞ്ഞിൽ തൊലിയും നവരയരിയും വരട്ടുതേങ്ങാപ്പാലിലരച്ചു മരുന്നോളം വെണ്ണയിൽ ചാലിച്ചു തേക്കഃ സ്വല്പം പൊറുത്താൽ അമുക്കരവും ചെഞ്ചലീയവും പൊടിച്ചു കൂട്ടിക്കൊൾക.”
സഹസ്രയോഗത്തിനും ഗുണപാഠത്തിനും ഇത്രത്തോളം പഴക്കം ഇല്ല.
മറ്റു ശാസ്ത്രങ്ങളിലും അന്നത്തെ കേരളീയർ വിശാലമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. തൽഫലമായി അനേകം ഭാഷാശാസ്ത്രഗ്രന്ഥങ്ങൾ ഉണ്ടായിട്ടുമുണ്ട്. അവയെപ്പറ്റി പ്രതിപാദിക്കേണ്ട ചുമതല സാഹിത്യചരിത്രകാരനു് ഇല്ലാത്തതിനാൽ, പ്രകരണാന്തരത്തിലേക്കു പ്രവേശിച്ചുകൊള്ളുന്നു.
8.25 ലീലാതിലകം
ഇതു് കേരളഭാഷാശാസ്ത്രവിഷയമായി സംസ്കൃതഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള ഒരു പ്രചീനഗ്രന്ഥമാണു്. അതിനെ എട്ടു ശില്പങ്ങളായി വിഭജിച്ചു്, ഒന്നാമത്തതിൽ മണിപ്രവാളലക്ഷണം, മണിപ്രവാളവിഭാഗങ്ങൾ മുതലായവയേയും, രണ്ടാമത്തേയും മൂന്നാമത്തേയും ശില്പങ്ങളിൽ വ്യാകരണനിയമങ്ങളേയും, നാലാമത്തേതിൽ കാവ്യദോഷങ്ങളേയും, അഞ്ചാമത്തേതിൽ കാവ്യഗുണങ്ങളേയും, ആറാമത്തേതിൽ ശബ്ദാലങ്കാരങ്ങളേയും, ഏഴാമത്തേതിൽ അർത്ഥാലങ്കാരങ്ങളേയും, എട്ടാമത്തേതിൽ രസങ്ങളേയും വിവരിച്ചിരിക്കുന്നു.
ഈ ഗ്രന്ഥത്തേയും അതിന്റെ വൃത്തിയേയും ഒരു മനോഹരമായ ഭാഷാനുവാദത്തോടും പ്രൗഢമായ അവതാരികയോടും കൂടി ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകൾ പ്രസാധനം ചെയ്തിട്ടുണ്ടു്. കേരളഭാഷയുടെ ഉല്പത്തിവികാസങ്ങളെപ്പറ്റി പരിചിന്തനം ചെയ്യുന്നവർക്കു് ലീലാതിലകം പോലെ വിലയേറിയതായ മറ്റൊരു ഗ്രന്ഥവും ഇല്ല.
8.26 ഗ്രന്ഥകാരൻ
ഗ്രന്ഥകാരനെപ്പറ്റി യാതൊരു വിവരവും ഇതേവരെ ലഭിച്ചിട്ടില്ല. അദ്ദേഹം ഒരു മികച്ച പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. സൂത്രകാരനും വൃത്തികാരനും ഒരാളാണെങ്കിൽ ചില അഭ്യൂഹങ്ങൾക്കു വഴിയുണ്ടു്. എന്നാൽ ആചാര്യൻ വൃത്തികാരനിൽനിന്നു ഭിന്നനായിരുന്നുവെന്നാണു് പ്രൊഫസ്സർ ഏ. ആർ രാജരാജവർമ്മകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുള്ളതു്. “പാട്ടിന്റെ ലക്ഷണം കാണിക്കുന്ന സൂത്രത്തെ ‘അഥ പാട്ടപിഭാഷാസംസ്കൃതയോഗോ ഭവരീത്യാശംകായാം സൂത്രം’ എന്നാണു് മൂലത്തിൽ അവതരിപ്പിച്ചിട്ടുള്ളതു്. ഈ അവതാരികയുടെ സമ്പ്രദായം തന്നെ സൂത്രകാരൻ മറ്റൊരാചാര്യനാണെന്നു ധാരാളം കാണിക്കുന്നുണ്ടു്.” എന്നിങ്ങനെ ലീലാതിലകപ്രസാധകനും അദ്ദേഹത്തിന്റെ അഭിപ്രായത്തോടു ചാഞ്ഞുനില്ക്കുന്നു. ഇങ്ങനെ രണ്ടു വന്ദ്യഗുരുഭൂതന്മാർ ഒരേ അഭിപ്രായക്കാരായിരിക്കേ, അതിനെ അപ്പാടെ സ്വീകരിക്കാവുന്നതാണെങ്കിലും, അതിനു സാധകമായോ ബാധകമായോ വല്ല ലക്ഷ്യങ്ങളും ഈ ഗ്രന്ഥത്തിലുണ്ടോ എന്നു നോക്കാതെ വിടാൻ മനസ്സു് അനുവദിക്കുന്നില്ല.
“പാലോടുതുല്യരുചിമൌലിയിലുല്ലസിക്കും
ബാലേന്ദുമന്ദമൃദുലസ്മിതവെണ്ണിലാവു്
കോലിന്റെ പൂർണ്ണകരുണാകലദൃഷ്ടി വാചാ–
മൂലം തെളിഞ്ഞു മമ ചേതസി തോന്റവേണ്ടും”
എന്ന മംഗളാചരണപദ്യത്തോടുകൂടിയാണു് ആചാര്യൻ പ്രഥമസൂത്രത്തെ അവതരിപ്പിച്ചിരിക്കുന്നതു്. എന്നാൽ വൃത്തികാരനാകട്ടെ, മംഗളാചരണമോ ഗ്രന്ഥകൃൽപ്രശംസയോ ചെയ്യാതെ, നേരെ ‘ഭാഷാസംസ്കൃതയോഗാ മണിപ്രവാളം’ എന്ന സൂത്രത്തിന്റെ വൃത്തിയിലേക്കു കടക്കുന്നു. സൂത്രകാരനിൽ നിന്നു് വൃത്തികാരൻ ഭിന്നനായിരുന്നെങ്കിൽ, അങ്ങനെ വരുമായിരുന്നില്ല. പാണിനിമഹർഷിയെപ്പോലെ നമ്മുടെ ആചാര്യനും ഏതാനും സൂത്രങ്ങളെ നിർമ്മിച്ചിട്ടു് കൃതകൃത്യത പൂണ്ടു് സ്വസ്ഥമായിരുന്നുകളഞ്ഞുവെന്നു് വിചാരിക്കുന്ന കാര്യം കുറെ പ്രയാസവുമാകുന്നു. മലയാളത്തിന്റെയും സംസ്കൃതത്തിന്റെയും നില രണ്ടും രണ്ടാണല്ലോ. ലീലാതിലകത്തിലെ ചില സൂത്രങ്ങളെ അതു നിർമ്മിച്ച ആചാര്യർ തന്നെ സ്പഷ്ടമാക്കാതിരുന്നെങ്കിൽ, അതുകൊണ്ടു് പില്ക്കാലത്തുള്ളവർക്കു് വല്ല ഉപയോഗവും ഉണ്ടാകുമായിരുന്നോ എന്ന സംഗതി സംശയാസ്പദമാണു്. പാട്ടിന്റെ ലക്ഷണത്തെ അവതരിപ്പിച്ചിരിക്കുന്ന രീതികൊണ്ടു് ഗ്രന്ഥകാരനും വൃത്തികാരനും രണ്ടുപേരായിരിക്കണമെന്നില്ല. കാവ്യപ്രകാശം എന്ന അലങ്കാരഗ്രന്ഥത്തിന്റെ സൂത്രകാരനും വൃത്തികാരനും മമ്മടാചാര്യർ ആയിരുന്നിട്ടും ‘ഗ്രന്ഥാരംഭ വിഘ്നവിഘാതായ സമുചിതേഷ്ടദേവതാം ഗ്രന്ഥകൃൽ പരാമർശതി’ എന്നിങ്ങനെ ആണല്ലോ മംഗളാചരമരൂപമായ പ്രഥമശ്ലോകത്തെ അവതരിപ്പിച്ചിരിക്കുന്നതു്.
ഗ്രന്ഥകാരനു വിട്ടുപോയിട്ടുള്ള ഏതെങ്കിലും ഭാഗത്തെ പൂരിപ്പിക്കയോ ഭിന്നാഭിപ്രായങ്ങൾ ഏതെങ്കിലും ആവിഷ്കരിക്കയോ വൃത്തികാരൻ ചെയ്തിട്ടില്ലതാനും. ഏതൽക്കാരണങ്ങളാൽ, സൂത്രവും വൃത്തിയും ഒരാൾ തന്നെ രചിച്ചതായിരിക്കാനാണു് സാംഗത്യം.
ഈ അഭ്യൂഹം അസംഗതമല്ലെങ്കിൽ ഗ്രന്ഥകാരന്റെ കാലദേശാദികളെപ്പറ്റി ചില അനുമാനങ്ങൾക്കു വഴിയുണ്ടു്. അദ്ദേഹത്തിനു കേരളത്തിലെ മിക്ക ദേശങ്ങളും പരിചിതമായിരുന്നെങ്കിലും ഗ്രന്ഥത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള പദ്യങ്ങളിൽ അധികഭാഗവും തെക്കൻദിക്കുകളിലുണ്ടായവയാണെന്നു തോന്നുന്നു. ഉദാത്തം മുതലായ അലങ്കാരങ്ങളേയും, വീരം മുതലായ രസങ്ങളേയും ഉദാഹരിക്കുന്ന ഘട്ടങ്ങളിൽ അലങ്കാരഗ്രന്ഥകൃത്തുകൾ തങ്ങളുടെ രാജാക്കന്മാരെയും രാജകുലത്തെയും പ്രശംസിക്കുകയാണു പതിവു്. ലീലാതിലകകാരൻ, ഗ്രന്ഥത്തിന്റെ പലേ ഭാഗങ്ങളിലായി കോളംബരാജവംശത്തേയും കോളംബാധിപതിയായിരുന്ന വീരമാർത്താണ്ഡനേയും ആണു് സ്തുതിച്ചുകാണുന്നതു്.
“എണ്ണിക്കൊൾവാനരിയഗുണവാനെണ്മർചാമന്തരെന്നും
താരാശ്രേണീനടുവിൽ മറവില്ലാതതാരാമണാളഃ
മാറ്റാരെന്നും കുഴമിയ പതംഗാനലോഭൂൽ പുരേസ്മിൻ
കോളംബാംഭോരുഹദിനമണിഃ കോതമാർത്താണ്ട പണ്ടു്”
എന്നിങ്ങനെ ഒരു പദ്യത്തിൽ, കൊല്ലം രാജവംശത്തെപ്പറ്റി കോതമാർത്താണ്ഡനോടു പറയുന്നു. ആ വീരമാർത്താണ്ടന്റെ ഔദാര്യാതിശയത്തെ,
“ഇഹ ജലനിധിയെ താൻ വിണ്ണിലാക്കീപ്സിതാർത്ഥം
സകലമപി കൊടുപ്പാനുള്ള ചാതുര്യശാലീ
ക്ഷിതിസുരനിവഹാനാം വീരമാർത്താണ്ഡ, നീയേ
പടുരഭിമതമെല്ലോ മറ്റു തോറ്റീടുവാനായ്”
എന്നും,
“ദാരും ഭവാനിരവലർക്കഭിവാഞ്ഛിതാനാം
മാർത്താണ്ഡവർമ്മ വെറുതേ ബഹുകല്പവൃക്ഷം
നിൻകീർത്തിപോന്നിഹ പരന്നിതു മന്നിലെങ്ങു–
മെന്തൊന്റു വേണ്ടിയിനിനാൾമതി വെണ്ണിലാവു്”
എന്നും,
“തസ്മിൻ കാലേ ഭുവി യദുശിശോർജന്മമാകിന്റ മാധ്വീം
പീത്വം മത്തോ ദ്വിജപരിഷദാമർത്ഥിനാം ചേതരേഷാം
കയ്നോവോളം കഥമപി ധനംകൊണ്ടു തർപ്പിച്ചു കാമം
കോരിക്കൊൾകെന്റുടനരുളിനാൻകോതമാർത്താണ്ഡവീരഃ”
എന്നും വർണ്ണിച്ചിരിക്കുന്നു.
രൌദ്രവീരഭയാനകാദിരസങ്ങൾക്കു് ഉദാഹരണങ്ങളായി ഉദ്ധരിച്ചിരിക്കുന്ന പദ്യങ്ങളും കൊല്ലം രാജാവായിരുന്ന രവിവർമ്മചക്രവർത്തിയേയും അദ്ദേഹത്തിന്റെ ശ്വശുരനായിരുന്ന വിക്രമപാണ്ഡ്യനേയും വർണ്ണിക്കുന്നവയാണു്. ഇക്കാരണങ്ങളാൽ കവി വിരമാർത്താണ്ഡവർമ്മ രാജാവിന്റെ സദസ്യനോ സമകാലികനോ ആയിരിക്കാമെന്നു് ഊഹിക്കാം.
കൊല്ലം രാജാവും കേരളചക്രവർത്തിയും ആയിരുന്ന രവിവർമ്മകുലശേഖരപ്പെരുമാളുടെ കാലശേഷം അദ്ദേഹത്തിന്റെ അനുജനായിരുന്ന ആദിത്യവർമ്മയും അതിനുശേഷം ശ്രീവീരമാർത്താണ്ഡവർമ്മയും ആണു് രാജ്യം ഭരിച്ചതു്. രവിവർമ്മ കുലശേഖരപ്പെരുമാളുടെ കാലം നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ടു്. ആദിത്യവർമ്മ കൊ. വ. 508-മുതൽ 516-വരെ നാടു വാണതായി സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുന്നു. ശ്രീപത്മനാഭക്ഷേത്രക്കണക്കുകളിൽ കൊ. വ. 511-മകരം 7-ാനു ശ്രീവീരമാർത്താണ്ഡവർമ്മ ദേശിങ്ങനാടു മൂത്ത പണ്ടാരത്തിൽ പൂപ്പള്ളിസ്ഥാനത്തിനു നീട്ടു കൊടുത്തതിനെ രേഖപ്പെടുത്തീട്ടുമുണ്ടു്. രവിവർമ്മ ചക്രവർത്തിയുടെ കാലശേഷം, തൃപ്പാപ്പൂർ മൂപ്പായിയിരുന്ന ആദിത്യവർമ്മ രാജ്യഭാരം കൈയേറ്റപ്പോൾ, വീരമാർത്താണ്ഡവർമ്മയ്ക്കു് ദേശിങ്ങനാടു മൂപ്പുസ്ഥാനം ലഭിച്ചു. കൊല്ലവർഷം 516-ൽ ആദിത്യവർമ്മ നാടുനീങ്ങിയപ്പോൾ, മാർത്താണ്ഡവർമ്മ രാജാവു് വേണാടു മൂത്ത തിരുവടിയായി രാജ്യഭാരം തുടങ്ങി. അദ്ദേഹം പരമധർമ്മിഷ്ഠനായിരുന്നു എന്നു് പല ശാസനങ്ങളിൽനിന്നും തെളിയുന്നു. 518 മിഥുനം 23-ലെ കുരണ്ടിലേഖനത്തിൽനിന്നു്, വിദേശിയർ പോലും അദ്ദേഹത്തിന്റെ ഔദാര്യത്തെ പുകൾത്തിവന്നുവെന്നു കാണാം.
നമ്മുടെ ഗ്രന്ഥകാരൻ രവിവർമ്മ ചക്രവർത്തിയുടെ കാലം മുതല്ക്കു് കൊല്ലം രാജാക്കന്മാരെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു പണ്ഡിതാഗ്രണിയായിരിക്കണം. ഉണ്ണുനീലീസന്ദേശം എന്ന കാവ്യത്തിന്റെ കർത്താവും അദ്ദേഹമായിരുന്നു എന്നു വന്നുകൂടായ്കയില്ല.
ലീലാതിലകം തൽകർത്താവിന്റെ ബഹുമുഖമായ പാണ്ഡിത്യത്തിനു നിദർശകമായിരിക്കുന്നു. തമിഴിലും, സംസ്കൃതത്തിലും, കർണ്ണാടകം തെലുങ്കു തുടങ്ങിയ ഭാഷകളിലും അദ്ദേഹത്തിനു വിപുലമായ പരിജ്ഞാനമുണ്ടായിരുന്നു. ഒരു മികച്ച ദേശാഭിമാനി; ഭാഷാപ്രണയികളിൽ അഗ്രഗണ്യൻ; ഒന്നാംതരം താർക്കികൻ; സർവോപരി ഒരുത്തമ സാഹിത്യരസികൻ ഇങ്ങനേയാണു് പ്രസ്തുത ഗ്രന്ഥത്തിൽനിന്നും നാം അതിന്റെ കർത്താവിനെപ്പറ്റി അറിയുന്നതു്. [14]
ലീലാതിലകത്തിൽനിന്നു് അക്കാലത്തെ ഭാഷയെ സംബന്ധിച്ചു പലതും ഗ്രഹിക്കാനുണ്ടു്.
‘സന്ദർഭേ സംസ്കൃതീകൃതാച’ എന്ന സൂത്രത്തിൽനിന്നും അക്കാലത്തു് കാവ്യാദി സന്ദർഭങ്ങളിൽ സംസ്കൃതീകൃതമായ ഭാഷാപദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നെന്നു വ്യക്തമാകുന്നു. കൊങ്കയാ, നാഴിഭിഃ ഇത്യാദി ഉദാഹരണങ്ങൾ നോക്കുക.
‘ആദിതോഃ കേവലയോർവഃ തസ്യ ദ്വിത്വം വാ.’
ചുട്ടെഴുത്തുകളായ അ, ഇ, ഇവയിൽനിന്നു സ്വരം പരമായാൽ, വകാരമേ ആഗമമായി വരൂ; യകാരമല്ല. ആ വകാരത്തിനു ദ്വിത്വവും വരാം. ഉം. അവഴകു്; അവ്വഴകു്.
ഓർന്നിത്യം.
ഉവർണ്ണത്തിൽനിന്നു സ്വരം പരമായാൽ നിയമേന വകാരമേ വരുള്ളു.
ലോപോസ്യ ച.
സംവൃതോകാരത്തിനു സ്വരം പരമായാൽ ലോപം വരും. ഉം. പൊകിൻറുതു്+അല്ലോ=പോകിൻറുതല്ലോ.
റുടോർദ്വിത്വം.
റു്, ടു്, എന്നീ അക്ഷരങ്ങളിലെ ഉകാരത്തിനു ശേഷം സ്വരം വരുന്നതായാൽ ആ റകാരടകാരങ്ങൾക്കു സന്ധിയിൽ ദ്വിത്വം വരും. ഉം. ആറു് + അകം = ആററകം. നാടു്+അകം=നാട്ടകം.
ഹലിനവിശേഷഃ
ഭാഷയിൽ, ങ, ട, ണ, ര, ല, ഴ, ള, റ, ണ ഈ ഒമ്പതു വ്യഞ്ജനങ്ങൾ പദത്തിന്റെ ആരംഭത്തിൽ വരികയില്ല. അതുകൊണ്ടു് ക, ച, ണ, ത, ന, പ, മ, യ, വ ഈ ഒൻപതു വ്യഞ്ജനങ്ങൾ മാത്രമേ പദാദിയിൽ വരികയുള്ളു. അവ സ്വരങ്ങൾക്കു പിന്നിൽ വന്നാൽ വിശേഷിച്ചു് ഒരു മാറ്റവും വരികയില്ല.
ഉം. ആന കാൺക
ഹ്രസ്വാദെതഃ കചതപാനാം ദ്വിത്വം.
എന്നാൽ, ഹ്രസ്വമായ എകാരത്തിനു പിന്നിൽ വരുന്ന കചതപങ്ങൾ ഇരട്ടിക്കും. ഉം. അതിനെ+കണ്ടു=അതിനെക്കണ്ടു.
കേവലാഞ്ഞനമവാനാം ച.
സംസ്കൃതത്തിലെ കിംശബ്ദത്തിനോടു തുല്യാർത്ഥങ്ങളായ എ, ഏ ഇവയേയാണു് ഇവടെ കേവലം എന്നു പറഞ്ഞിരിക്കുന്നതു്. ഹ്രസ്വമായ കേവലത്തിനു ശേഷം വരുന്ന ഞനമവങ്ങളും ഇരട്ടിക്കും. എഞ്ഞാൻ, എമ്മരം ഇത്യാദി
ഏഭ്യാം ച.
തച്ഛബ്ദാർത്ഥകങ്ങളായ അ, ള എന്നിവയ്ക്കു ശേഷം വരുന്ന കചതപങ്ങളും ഞനമവങ്ങളും ഇരട്ടിക്കും.
ഉം. ഇഞ്ഞാൻ, ഇക്കാടു്, അപ്പുലി.
സമാസേ ചാഞാദീനാം.
സമാസത്തിൽ കേവലമല്ലാത്ത സ്വരങ്ങൾക്കു ശേഷമായാലും ഞനമവങ്ങളല്ലാത്ത സ്വരങ്ങൾ ഇരട്ടിക്കും.
ഉം. ആനക്കാടു്, വാഴപ്പാടം.
ഞനമവങ്ങളാണെങ്കിൽ ഇരട്ടിക്കയില്ല.
ഉം. മുറിഞ്ഞാൺ, ആനമണി, കിളിവാൽ.
ക്വചിദദാദിദൂദ്ഭ്യഃ പഞ്ചമഃ
അ, ആ, ഇ, ഈ എന്നീ സ്വരങ്ങളാണെങ്കിൽ സമാസത്തിൽ ചിലപ്പോൾ കചതപയുടെ മുമ്പിൽ അതാതിന്റെ പഞ്ചമം ഇടയ്ക്കു വരും. ഉം. മാമ്പൂ, പുളിങ്കൊമ്പു്, പൂങ്കുല.
ണസ്തസ്യടഃ
ണകാരത്തിൽനിന്നു പരമായ തകാരം ടകാരമാകും. ഉം. മൺ + തീതു് = മണ്ടീതു്.
ളോ ണോ നേ, (15) ണോ നോ ണഃ
ഉകാരത്തിനു നകാരം പരമായാൽ ണകാരം ആദേശമായി വരും. ണകാരത്തിൽനിന്നു പരമായ നകാരത്തിന്നും ണകാരാദേശം വരും. മുൾ + നന്റ് എന്നതു് മുൺ + നന്റ് എന്നായിട്ടു് രണ്ടാമതു പറഞ്ഞിരിക്കുന്ന സൂത്രത്താൽ, മുൺ + ണന്റ് (മുണ്ണന്റ്) എന്നാകുന്നു.
ദീർഖാണ്ണോ ണേ ലോപഃ
ദീർഘത്തിനു ശേഷമുള്ള ണകാരത്തിനു ണകാരം പരമായാൽ ലോപം വരും. ഉം. വാൾ + നാൾ = വാൺ + നാൾ = വാൺ + ണാൾ = വാണാൾ. അതുപോലെതന്നെ താണു, നീണാൾ ഇത്യാദി.
അനേഭ്യശ്ച.
വകാരമല്ലാത്ത വ്യഞ്ജനങ്ങൾക്കുശേഷം സംവൃതം വരും.
ഉം. പാല് നന്റ്.
ഹ്രസ്വാല്ലളനണാനാം ദ്വിത്വം.
ഹ്രസ്വസ്വരത്തിൽനിന്നു പരമായ ലളനണങ്ങൾക്കു സംവൃതം പരമായ് വരും. അപ്പോൾ ലളനങ്ങൾ ഇരട്ടിക്കയും ചെയ്യും.
ഉം. കൽ + നാലു് = കല്ലു നാലു്; പൊന്നു കണ്ടു.
ഏഴു് ശബ്ദസ്യാദേഃ ഹ്രസ്വശ്ച.
ഏഴു് എന്ന ശബ്ദത്തിനു കാദികൾ പരമായാൽ ഏകാരം ഹ്രസ്വമാകും.
ഉം. ഏഴുകഴഞ്ചു്, എഴുനാഴി ഇത്യാദി.
ലണയോഃ കചപേഷു റഃ
ല, ണ ഇവയ്ക്കു കചപങ്ങൾ പരങ്ങളായ്വരുമ്പോൾ റകാരാദേശം വരും.
ഉം. കൽ + കുളം = കർക്കുളം.
പൊൻ + ചില = പൊർച്ചില
തേസ്യച.
ലണങ്ങൾക്കു തകാരം പരമായാൽ ആ തകാരവും ലണങ്ങളും റകാരമാകും.
ഉം. കാൽ + താളം = കാററാളം.
പൊൻ + താമര = പൊററാമര
ലോ ണഃ പഞ്ചമേഷു.
ലകാരത്തിനു പഞ്ചമങ്ങൾ പരമാവുമ്പോൾ ണകാരാദേശം വരും.
ഉം. കൽ + ഞെറി = കന്നെറി, വിന്നീളം, നെന്മുള.
ശേഷം പ്രയോഗാൽ ജ്ഞേയം.
പുതിയ ചൂതു് പുതച്ചൂതു്.
നെടിയ കമുകു് = നെട്ടക്കമുകു്. നെടുങ്കമുകു്.
മുൻറു് + ആറു് = മുവ്വാറു്.
പന്തിരണ്ടു് അടി = പന്തീരടി.
മുടന്ത + തേങ്ങ = മുടന്തേങ്ങ.
കന്നിൻ + കാൽ = കററുകാൽ.
ഇരുപതു് + അടി = ഇരുപതിററടി.
ഈ കാലങ്ങളിലെ വട്ടെഴുത്തുകോലെഴുത്തുകളുടെ ‘വടിവു’ കാണിക്കാനായി ഓരോ പുരാതനലേഖനങ്ങൾ കൂടി ഇവിടെ ചേർക്കുന്നു.
8.27 കുറിപ്പുകൾ
[1] എന്റെ കൈവശം വന്നുചേർന്ന ഒരു ഗ്രന്ഥത്തിൽ വല്ലോർ എന്ന സ്ഥാനത്തുചൊൽവോർ എന്നും, പോതിൽമാതു എന്നിടത്തു് ഓതിൽമാതു് എന്നും കാണുന്നു. വല്ലോർ എന്നതിനെക്കാൾ ചൊൽവോർ എന്ന പാഠം സ്വീകാര്യമായിത്തോന്നുന്നു. ഓതിൽമാതിനു്, (ഓത = സമുദ്രം) ലക്ഷ്മീ എന്നർത്ഥം കിട്ടുകയും ചെയ്യും.
[2] ഗ്രന്ഥകർത്താവു് ഒരു രാജാവായിരിക്കണമെന്നുള്ള ഊഹത്തിനു് ഈ സംഗതി അല്പം അനുകൂലമായിരിക്കുന്നു.
[3] രാമചരിത ടീകയിൽ കുണംകിളർ നിചാചരി ത്രിജടയാണെന്നു പറഞ്ഞിരിക്കുന്നതു പ്രമാദമാണു്.
[4] ഇവിടെയും രാമചരിതത്തിലെ ടിപ്പണി തെറ്റിപ്പോയിട്ടുണ്ടു്.
[5] രാമചരിതത്തിന്റെ ആമുഖം വായിക്കുക.
[6] മി: സി. പി. ഗോവിന്ദപ്പിള്ളയുടെ പഴയ പാട്ടുകൾ.
[7] മി. എം. എം. ഗോവിന്ദക്കുറുപ്പു്, കോഴിക്കോടു്.
[8] തുലാമാസം ഒന്നാംതീയതിക്കു തുടങ്ങി വൃശ്ചികമാസം ഒന്നാംതീയതിവരെയാണ് ഇതിന്റെ കാലം.
[9] മിസ്റ്റർ സി. പി. ഗോവിന്ദപ്പിള്ള.
[10] ഭാഷാചരിത്രത്തിൽ നിന്നും.
[11] കാകസന്ദേശം, ഉണ്ണുനീലീസന്ദേശം ഈ കൃതികളുടെ പേരുകൾ മാത്രമേ പറഞ്ഞിട്ടുള്ളു.
[12] “കേരളന്മാർ ദ്രമിഡന്മാരിൽ പെട്ടവരാകയാൽ ദ്രവിഡശബ്ദത്തിന്റെ അപഭ്രംശമായി തമിഴ് എന്നു കേരളഭാഷയ്ക്കു പറഞ്ഞുവരാറുണ്ടു്. ചോളന്മാർ, കേരളന്മാർ, പാണ്ടിക്കാർ ഇവരെല്ലാം ദ്രമിഡന്മാരാകയാൽ എല്ലാ ഭാഷകൾക്കും പൊതുവായിട്ടുള്ള പേരാണു് തമിഴെന്നു പറയാം.” മി: ഏ. കൃഷ്ണപ്പിഷാരടി.
[13] ഈ ഗ്രന്ഥത്തിനു് മറ്റു രണ്ടു ഗ്രന്ഥങ്ങളേക്കാളും പഴക്കം കുറവാണെന്നു തോന്നുന്നു.
[14] ഉണ്ണുനീലീസന്ദേശാദി മണിപ്രവാളകാവ്യങ്ങൾ ഇക്കാലത്തു് ആവിർഭവിച്ചതാണെങ്കിലും അത്തരം മറ്റു കാവ്യങ്ങളോടു ചേർത്തു് അവയെപ്പറ്റി അന്യത്ര പ്രതിപാദിച്ചിരിക്കുന്നു.
അധ്യായം 9
9. കേരളീയചരിതം (1400–1600) - (സാഹിത്യം)
പതിന്നാലാംശതകം മുതൽക്കുള്ള കേരളീയ ചരിത്രത്തെപ്പറ്റി പലതും വിദേശീയസഞ്ചാരികളുടെ സഞ്ചാരകഥകളിൽ നിന്നു നമുക്കു ഗ്രഹിക്കാം. 1324-ൽ കൊല്ലത്തുവന്നടുത്ത ജോർഡാനസ് എന്ന പാതിരി അന്നത്തെ മരുമക്കത്തായ നിയമത്തെപ്പറ്റി വിവരിച്ചിട്ടുണ്ടു്. അദ്ദേഹം, പിന്നീട് കൊല്ലത്തെ ബിഷപ്പായിത്തീർന്നു. കൊല്ലത്തെ രാജാവു് ഒരു നായർ ലിംഗായതനായിരുന്നെന്നും, കൊല്ലം നഗരത്തിലെ വാണിജ്യസമ്പത്തു് അദ്ദേഹത്തിനെ വളരെ പ്രബലനാക്കിത്തീർത്തുവെന്നും, ഈ പാതിരി രേഖപ്പെടുത്തിയിരിക്കുന്നു. മിറാബിലിയാ ഡിസ്ക്രിപ്ഷ്യാ, എന്ന ഗ്രന്ഥത്തിൽ അദ്ദേഹം, കേരളീയ രാജാക്കന്മാരുടെ സമഭാവനയേയും ശാന്തതയേയും നാട്ടുകാരുടെ സ്വഭാവഗുണങ്ങളേയും വാഴ്ത്തീട്ടുണ്ടു്. അദ്ദേഹം പറയുന്നു:–
“ജനങ്ങൾ ആഹാരത്തിൽ ശുചിയുള്ളവരും, സത്യവാദികളും, നീതിനിഷ്ഠന്മാരും, പുരാതനകാലം മുതല്ക്കേ ഓരോരുത്തനും അവനവന്റെ സാമുദായികസ്ഥിതിക്കനുരൂപമായി സിദ്ധിച്ചിട്ടുള്ള അവകാശങ്ങളെ ശ്രദ്ധാപൂർവ്വം പരിപാലിക്കുന്നവരും ആകുന്നു.”
മലയാളത്തിലെ വൈദ്യന്മാരെയും ജ്യോതിശ്ശാസ്ത്രജ്ഞന്മാരെയും അദ്ദേഹം വളരെ പ്രശംസിച്ചിട്ടുണ്ടു്. പോർത്തുഗീസ് ഇൻഡ്യയുടെ ചരിത്രകാരനായ ഗാസ്പർ കൊറിയ, പോർത്തുഗീസുകാരുടെ വരവിനു മുന്നൂറോ നാനൂറോ വർഷങ്ങൾക്കു മുമ്പുതന്നെ പാശ്ചാത്യരുടെ വരവിനെപ്പറ്റിയും അവർക്കു് ഇൻഡ്യയിലുണ്ടാവാനിരിക്കുന്ന ആധിപത്യത്തെപ്പറ്റിയും ദീർഘദർശനം ചെയ്തു് ഓലയിൽ എഴുതിവച്ചിരുന്ന ഒരു കണിയാനെപ്പറ്റി രേഖപ്പെടുത്തിക്കാണുന്നു. മുഹമ്മദു് ടാഗ്ലകു് എന്ന ഡൽഹി ചക്രവർത്തിയുടെ കൊട്ടാരത്തിലെ ന്യായാധിപതിയായിരുന്ന ഇബിൻ ബറ്റുറ്റ, സാമൂതിരിയുടെ അതിഥിയായി കോഴിക്കോട്ടു് അല്പകാലം താമസിച്ചിരുന്നു. അദ്ദേഹം കൊല്ലത്തെപ്പറ്റിയും, അന്നത്തെ രാജാവിന്റെ നീതിനിഷ്ഠയെപ്പറ്റിയും ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്.
“ഞാൻ കൊല്ലത്തു താമസിക്കുന്ന കാലത്തു്, ധനികനും പ്രബലനുമായ ഒരു പാരസികവില്ലാളി തന്റെ കൂട്ടുകാരിൽ ഒരുവനെ കൊന്നിട്ടു്, ഒരു ‘അലവഡ്ജി’യുടെ ഗൃഹത്തിൽ അഭയം പ്രാപിച്ചു. മൃതശരീരത്തെ സംസ്കരിക്കുന്നതിനായി മഹമ്മദീയർ ആവശ്യപ്പെട്ടു. എന്നാൽ കുറ്റക്കാരനെ കണ്ടുപിടിച്ചു് യഥോചിതം ശിക്ഷ നൽകുന്നതുവരെ അതിനു രാജാവിന്റെ ഉദ്യോഗസ്ഥന്മാർ അനുവദിച്ചില്ല. അവർ ആ മൃതശരീരത്തെ കെട്ടിയെടുപ്പിച്ചു്, അലവെജ്ജിയുടെ വാതുക്കൽ ഇട്ടിരുന്നു. അതു ചീഞ്ഞു് ദുർഗന്ധം ദുസ്സഹമായിത്തീർന്നപ്പോൾ, അയാൾ അപരാധിയെ രാജഭൃത്യന്മാരുടെ പക്കൽ ഏല്പിച്ചു. ഒരു നല്ല തുക കൈക്കൂലി കൊടുക്കാമെന്നു പറഞ്ഞിട്ടും അതു സ്വീകരിക്കാതെ, അവർ മുറയ്ക്കു വിചാരണ നടത്തി, അവനു മരണശിക്ഷ നൽകി. മൃതശരീരത്തെ പിന്നീടു ദഹിപ്പിച്ചു.”
മലബാറിന്റെ ഒരു വിവരണം അദ്ദേഹം ചേർത്തിട്ടുള്ളതു രസാവഹമായിരിക്കുന്നു.
“ഞങ്ങൾ പിന്നീടു് കുരുമുളകുരാജ്യമായ മലബാറിന്റ തീരത്തിൽ വന്നുചേർന്നു സിന്ദബർമുതൽ കൌലംവരെ രണ്ടുമാസത്തെ യാത്രയുണ്ടു്. സ്ഥലമാർഗ്ഗം മുഴുവനും സാന്ദ്രവൃക്ഷ സച്ഛയമായിരിക്കുന്നു. അര മൈൽ ഇടവിട്ടു് മരംകൊണ്ടുണ്ടാക്കിയ ഓരോ അതിഥിമന്ദിരം കാണും. ഓരോ അതിഥിമന്ദിരത്തിലും മുസ്ലിങ്ങളോ അവിശ്വാസികളോ ആയ അതിഥികൾക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന അനേകം മുറികൾ ഉണ്ടായിരിക്കും. ഇത്തരം വഴിയമ്പലങ്ങളിലെല്ലാം, യാത്രക്കാരുടെ ഉപയോഗത്തിനായി കിണർകൾ കെട്ടിച്ചിട്ടുണ്ടു്. അവിശ്വാസികൾക്കു ജലം പാത്രത്തിലും മുസ്ലിങ്ങൾക്കു കൈയിലും ഒഴിച്ചുകൊടുക്കും. മുസ്ലിങ്ങളെ അവർ പാത്രം തൊടീക്കയോ ഗൃഹത്തിനുള്ളിൽ കയറാൻ അനുവദിക്കയോ ചെയ്കയില്ല. ആ പാത്രങ്ങളിൽ ഒന്നിൽനിന്നും ഏതെങ്കിലും മുഹമ്മദീയൻ ആഹാരം കഴിച്ചുപോയാൽ, അതിനെ അവർ ഉടച്ചുകളയും. മിക്കതറകളിലും മുസ്ലിംവ്യാപാരികളുണ്ടു്. അവരോട് ജനങ്ങൾക്കു ബഹുമാനവുമാണു്. മുസ്ലിങ്ങൾ ഉള്ള ദിക്കുകളിൽ വിദേശീയരായ മുസ്ലിം വ്യാപാരികൾക്കു് അവരോടുകൂടി പാർക്കാൻ സൗകര്യമുണ്ടു്. മഹമ്മദീയരില്ലാത്തിടത്തു് അവിശ്വാസികൾ ആഹാരം പാകംചെയ്തു് വാഴയിലയിൽ വിളമ്പിക്കൊടുക്കും. ഉച്ഛിഷ്ടത്തെ നായ്ക്കൾക്കു് എറിഞ്ഞുകൊടുക്കുന്നു. ഈ രണ്ടുമാസത്തെ സ്ഥലമാർഗ്ഗത്തിൽ കൃഷി ചെയ്യാതെ ഒരു ചാൺ ഭൂമിയില്ല. ഇവിടെ എല്ലാവർക്കും ഓരോ പുരയിടമെങ്കിലും ഉണ്ടായിരിക്കും. അതിന്റെ നടുക്കായിരിക്കും ഗൃഹം നില്ക്കുന്നതു്. പുരയിടങ്ങളെ മരവേലികൊണ്ടു വേർതിരിച്ചിരിക്കും. മൃഗങ്ങളുടെ പുറത്തുകേറി ഇവിടങ്ങളിൽ ആരും സഞ്ചരിക്കാറില്ല. ഒരിടത്തും കുതിരകളെ കാണ്മാനില്ല. രാജാക്കന്മാർ മാത്രം കുതിരപ്പുറത്തു സവാരി ചെയ്യുന്നു. കച്ചവടക്കാർ സാമാനങ്ങളെ കൂലിക്കാരെക്കൊണ്ടു ചുമപ്പിച്ചു കൊണ്ടുപോകുന്നു.”
“കള്ളന്മാരെ ഈ ദിക്കുകളിൽ എങ്ങും കാണാൻ കിട്ടുകയില്ല. മരത്തിൽനിന്നു് ഒരു കായ് വീണാൽ, ഉടമസ്ഥൻ വരുന്നതുവരെ അതു് അവിടെത്തന്നെ കിടക്കും. മറ്റാരും തൊടുകപോലും ചെയ്കയില്ല.”
“മലബാറിൽ പന്ത്രണ്ടു നാടുവാഴികളുണ്ടു്. അവർക്കു് അയ്യായിരം മുതൽ പതിനയ്യായിരംവരെ ഭടന്മാർ ഉണ്ടായിരിക്കും.”
“സഹോദരിയുടെ പുത്രന്മാർക്കാണു് രാജ്യാവകാശം.”
പതിന്നാലാംശതകത്തിന്റെ ആരംഭത്തിൽ, ചോളപാണ്ഡ്യരാജാക്കന്മാരുടെ ശക്തി, മഹമ്മദീയരുടെ ആക്രമണംനിമിത്തം ക്ഷയിച്ചു. എന്നാൽ വിജയനഗരം എന്നൊരു പുതിയ ഹിന്ദുരാജ്യം സ്ഥാപിക്കപ്പെട്ടു. അതു് ക്രമേണ അഭിവൃദ്ധിയെ പ്രാപിച്ചുവന്നു.
കേരളത്തിൽ, മഹമ്മദീയരുടെ ആക്രമണം പറയത്തക്കവണ്ണം ഒന്നും ഉണ്ടായില്ലെങ്കിലും, കച്ചവടം മുഴുവനും അവരുടെ കൈയിൽ അകപ്പെട്ടു. കോഴിക്കോടു സാമൂതിരിക്കു് മഹമ്മദീയ വ്യാപാരികളോടുണ്ടായിരുന്ന പക്ഷപാതം നിമിത്തം, ഏതൽകാലപര്യന്തം കേരളവുമായി കച്ചവടം നടത്തിക്കൊണ്ടിരുന്ന ചീനക്കാർ പിണങ്ങിപ്പിരിഞ്ഞു.
1409-ൽ കൊച്ചിയെ സന്ദർശിച്ച മാഹ്വാൻ എന്ന വിദേശസഞ്ചാരി ഇപ്രകാരം എഴുതിയിരിക്കുന്നു:-
“രാജാവു് സൂര്യവംശജാതനും ബുദ്ധമതവിശ്വാസിയും ആണു്. അദ്ദേഹം ആനകളേയും പശുക്കളേയും പൂജിക്കുന്നു. എന്നും അതിരാവിലെ ബുദ്ധന്റെ വിഗ്രഹത്തെ ദർശിച്ചിട്ടേ മറ്റു കാര്യങ്ങൾ നോക്കൂ.”
***
“ജനങ്ങൾ അഞ്ചു വർഗ്ഗക്കാരാണു്. നായന്മാർ രാജാക്കന്മാരുടെ വർഗ്ഗത്തിൽ ഉൾപ്പെടുന്നു. ഒന്നാമത്തെ വർഗ്ഗക്കാർ താടി വളർത്തുകയില്ല. തോളിന്മേൽ ഒരു ചരടു ധരിച്ചിരിക്കും. അവർ ഉൽകൃഷ്ടകുലജാതന്മാരായി ഗണിക്കപ്പെടുന്നു. രണ്ടാമത്തെ വർഗക്കാർ മഹമ്മദീയരാണു്. മൂന്നാമത്തെ ഇനക്കാർ വലിയ മുതലാളികളായ ചെട്ടികളാകുന്നു. നാലാമത്തവർ തരകുജോലി നടത്തുന്ന ‘കൊളിങ്ങ’ന്മാരും അഞ്ചാമത്തെ കൂട്ടർ ഏറ്റവും ദരിദ്രരായ മുക്കുവരും ആണു്.”
1514-ൽ മലബാർ സന്ദർശിച്ച ഡൂവാർട്ട് ബാർബോസായിൽനിന്നും കൊല്ലം, പുറക്കാടു്, കായംകുളം, കൊച്ചി മുതലായ നഗരങ്ങളെപ്പറ്റി പല വിവരങ്ങൾ നമുക്കു ഗ്രഹിക്കാം. അന്നും തിരുവിതാംകൂർ രാജാവിനെ വേണാട്ടടികൾ എന്നു തന്നെയാണു് വിളിച്ചുവന്നതു്. കൊല്ലമായിരുന്നു രാജാവിന്റെ തലസ്ഥാനം. കൊല്ലത്തെ രാജാവിനെ ബോടെദെരി എന്നു വിളിച്ചുവന്നതായി ബാർബോസാ പറഞ്ഞിട്ടുണ്ടു്. ബാർബോസായുടെ അഭിപ്രായങ്ങളിൽ ചിലതു് ഭ്രാന്തിമൂലകങ്ങളാണെങ്കിലും, അദ്ദേഹത്തിനു് കേരളത്തെയും കേരളീയാചാരങ്ങളേയും പറ്റി വിപുലമായ ജ്ഞാനമുണ്ടായിരുന്നു എന്നു് നിസ്സംശയം പറയാം.
ഏതൽക്കാലിക കേരളചരിത്രത്തിൽ നാം പ്രധാനമായിക്കാണുന്നതു്, പുരോഹിതശക്തിയും രാജശക്തിയും തമ്മിലുള്ള ബലപരീക്ഷയാണു്. ഇങ്ങനെ ഒരു കാലഘട്ടം എല്ലാ പരിഷ്കൃതരാജ്യങ്ങളുടെ ചരിത്രങ്ങളിലും കാണുന്നുണ്ടു്. എല്ലായിടത്തും രാജശക്തിതന്നെ ജയിച്ചതായും നാം കാണുന്നു. കൊല്ലവർഷാരംഭം മുതല്ക്കേ രാജാക്കന്മാർ പൌരോഹിത്യമഹാവ്യാളത്തിന്റെ വദനഗഹ്വരത്തിലേക്കു് അറിയാതെ പാഞ്ഞുകൊണ്ടാണിരുന്നതു്. നാട്ടുകാരിൽ പലരും, രാജഭോഗം കൊടുക്കാനുള്ള മടികൊണ്ടു് വസ്തുക്കൾ, ഏതെങ്കിലും ബ്രാഹ്മണജന്മിയുടെ പേരിൽ പതിപ്പിച്ചിട്ടു്, അവരുടെ കൂടിയായ്മയാകുന്ന ദുർഭരശിലാപിണ്ഡത്തെ തങ്ങളുടെ കഴുത്തിൽ കെട്ടിത്തൂക്കിത്തുടങ്ങി. രാജാക്കന്മാരും വലിയ ഭൂദാനങ്ങൾ ചെയ്തു ബ്രാഹ്മണശക്തിയെ വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. ബുദ്ധിമാന്മാരായ ബ്രാഹ്മണരാകട്ടേ തങ്ങൾക്കു ലഭിച്ച ഈ സാമുദായികസ്ഥിതിയെ നല്ലപോലെ ഉറപ്പിക്കുന്നതിനു വേണ്ടി അതാതു സ്ഥലങ്ങളിൽ ക്ഷേത്രങ്ങൾ നിർമ്മിച്ചു് തങ്ങളുടെ സ്വത്തിന്റെ ഒരു ഗണ്യമായ ഓഹരി ഈ ക്ഷേത്രങ്ങളിലേക്കു വിട്ടുകൊടുത്തിട്ടു്, അവയുടെ ഊരായ്മസ്ഥാനം കൈയ്യേറ്റു. അതിനും പുറമേ, ക്ഷേത്രകാര്യങ്ങളുടെ നിർവ്വഹണത്തിനുവേണ്ടി ഓരോ യോഗവും സ്ഥാപിച്ചു. ഈ സ്ഥാപനം ബ്രാഹ്മണരുടെ ഏകയോഗക്ഷേമത്തിനു് അത്യന്തം സഹായിച്ചുവെന്നു പറയേണ്ടതില്ലല്ലോ. ഇതിലൊന്നിലും അല്ല അവരുടെ ബുദ്ധിഗുണം സവിശേഷം സ്ഫുരിക്കുന്നതു്. അവർ, ദേവസ്വം സ്വത്തുക്കളുടെ സംരക്ഷണാർത്ഥം രാജാക്കന്മാരെ രക്ഷാധികളായി നിയമിച്ചു് അവരുടെ മേലും ഒരു അധികാരം ഉണ്ടെന്നു വരുത്തിവെച്ചു. ഈ ഏക സംഗതിയാണു് അവരുടെ വിജയ ഹേതുക്കളിൽ പ്രധാനമായുള്ളതു്. രാജശക്തി ഇങ്ങനെ പുരോഹിതശക്തിക്കു കീഴടങ്ങിയതുമുതല്ക്കു് സങ്കേതാധികാരികൾ രാജാക്കന്മാരെപ്പോലും ഓരോരോ കുറ്റത്തിനു ശിക്ഷിച്ചു വന്നതായി ക്ഷേത്രവരികളിൽ നിന്നു ഗ്രഹിക്കാം.
“500 മിഥുനം 30-നു കുന്നിന്മേൽ ശ്രീവീരകേരളവർമ്മൻ തിരുവടി ദേശികളെ വെട്ടിക്കൊന്നതിനു് എളുവെള്ളനാട്ടു നിലമയും പുറക്കോട്ടു നിലമയും മൂത്തറചുറ്റിൽ നൂറ്ററുപത്തേഴു വിരപ്പാടു നിലവും വിട്ടുതന്നു. കരുവക്കേടിനു കെട്ടിവെച്ച പണം 30000” ശ്രീപത്മനാഭ ക്ഷേത്രവരി. [1] കൊ. വ. 13-നു എളങ്കുന്നപ്പുഴ ദേവസ്വം ഊരാളന്മാരും ദേശത്തു പ്രമാണികളും കൂടി ദേവസ്വം സങ്കേതത്തിലെ നടപടികളേയും മര്യാദകളേയും സംബന്ധിച്ചു വച്ചകച്ചീട്ടിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“സങ്കേതത്തിൽ ഉൾപ്പട്ട ദേശങ്ങളിൽ ആരെങ്കിലും വല്ല കുറ്റവും ചെയ്തു സങ്കേതം പിഴച്ചാൽ പറവൂരു്, പെരിമ്പടപ്പു് എന്നീ രാജാക്കന്മാർ ഒരുമിച്ചു ക്ഷേത്രത്തിന്റെ വാതൽമാടത്തിങ്കൽ ചെന്നു് കുറ്റം ചെയ്തവനെ യഥാവിധി ശിക്ഷിപ്പിച്ചതിന്റെ ശേഷം കുറ്റക്കാരൻ ഏതു രാജാവിന്റെ പ്രജയാകുന്നുവോ ആ രാജാവു നടയിൽ ഒരു ആനയെ ഇരുത്തണം.” ഇങ്ങനെ വേറെയും അനേകം രേഖകൾ കാണുന്നു.
ഈ ബ്രഹ്മക്ഷാത്രസമരത്തിന്റെ സ്വഭാവമറിയണമെങ്കിൽ കൊല്ലവർഷം മുതൽക്കുള്ള കേരളചരിത്രത്തെ അവധാനപൂർവം പരിശോധിക്കണം. കൊ. വ. ഒന്നാം ശതകത്തിൽ, നാം രാജ്യത്തിൽ ത്രിവിധിശക്തികളെ കാണുന്നു. രാജാവു്; നാട്ടുകൂട്ടം; ബ്രാഹ്മണയോഗം. ആദ്യമായി വേണാട്ടിലെ സ്ഥിതി നോക്കാം. കൊല്ലം ഒന്നാമാണ്ടു ചിങ്ങമാസം 5-ാം തീയതി കൂടിയ യോഗത്തിൽ ഈ മൂന്നു കൂട്ടരും പങ്കുകൊണ്ടിരുന്നു. രാജാവിന്റെ ശക്തി നാട്ടുകൂട്ടത്താൽ നിയന്ത്രിതമായിരുന്നു. വേണാട്ടിലെ എട്ടു തറകളുടെ കരനാഥന്മാരായിരുന്നു എട്ടുവീടർ. ആ നിലയിൽ ആണു് അവർക്കു് പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഭരണനിർവ്വാഹകസംഘത്തിൽ ഒരു സ്ഥാനം ലഭിച്ചതു്. മി: നാഗമയ്യ സ്റ്റേറ്റുമാനുവലിൽ പറഞ്ഞിരിക്കുംപോലെ അവർ, തങ്ങളുടെ ജന്മികളെ ധ്വംസിച്ചു്, അവരുടെ സ്വത്തു് അപഹരിച്ച കൂട്ടരേ ആയിരുന്നില്ല. അങ്ങനെ ആയിരുന്നെങ്കിൽ, പ്രസ്തുത സ്ഥാനം അവർക്കു ലഭിക്കാൻ ഇടയുണ്ടാകുമായിരുന്നില്ല. പരശുരാമന്റെ ഭൂദാനസിദ്ധാന്തം രാജാവുപോലും അംഗീകരിച്ചു് ബ്രാഹ്മണശക്തിക്കു കീഴടങ്ങിത്തുടങ്ങിയകാലത്തു് ദേവസ്വംഭരണത്തിനു് ബ്രാഹ്മണഘാതകന്മാരെ ചുമതലപ്പെടുത്താൻ ആ മഹായോഗം തുനിഞ്ഞുകാണുമെന്നു വിചാരിക്കുന്നതെങ്ങനെ? എട്ടുവീട്ടിൽ പിള്ളമാരിൽ നന്മയുടെ കണികപോലും കാണ്മാൻ മനസ്സു വരാത്ത കപട രാജഭക്തന്മാർ വളരെയുണ്ടു്. പരമാർത്ഥത്തിൽ, അവർ രാജ്യദ്രോഹികളേ ആയിരുന്നില്ല. രാജ്യത്തേയും രാജാവിനേയും സ്നേഹപൂർവ്വം സേവിച്ച ആ വീരപുരുഷന്മാർ ഇന്നത്തെ ജനമണ്ഡലത്തിന്റെ ജുഗുപ്സയ്ക്കും, രാജസ്ഥാനത്തേ ധ്വംസിച്ചു് സ്വാർത്ഥലാഭം നേടാൻ ബദ്ധപരികരരായിരുന്ന കുടിലതന്ത്രജ്ഞന്മാർ സവിശേഷമായ പൂജയ്ക്കും പാത്രീഭവിച്ചതു് ഓർക്കുമ്പോൾ, അഹോ! കപടഭക്തി, സത്യത്തെ അസത്യത്തേക്കാളും അസത്യമായും, അസത്യത്തെ സത്യത്തേക്കാളും സത്യമായും പരിവർത്തനം ചെയ്യുന്നതിനു് നിനക്കുള്ള ശക്തി വിസ്മനീയംതന്നേ എന്നു് ആരും പറഞ്ഞുപോകും. തിരുവിതാംകൂറിന്റെ യഥാർത്ഥ ചരിത്രം ഇനിയും എഴുതേണ്ടതായിട്ടാണിരിക്കുന്നതു്. ക്ഷേത്രം സംബന്ധിച്ച കാര്യങ്ങളെ നിർവഹിക്കുന്നതിനു നിയുക്തരായ യോഗക്കാർ കാലക്രമേണ, ഭജനം മൂത്തു് ഊരായ്മ എന്ന മട്ടിൽ പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പറഞ്ഞുതുടങ്ങി. എട്ടുവീടരെ പിണക്കി നിർത്തുന്നതിനു് ആ പോറ്റിമാർക്കു സാധിക്കായ്കയാൽ, ദേവസ്വം വസ്തുക്കളുടെ ഭരണം അവരിൽ നിന്നു വിടുത്താതെ വച്ചുകൊണ്ടിരുന്നു. സ്തുതിപ്രിയന്മാരായ പിള്ളമാർ, യോഗക്കാരുടെ വശീകരണശക്തിക്കു വശപ്പെട്ടു്, വെറും എജമാനസ്ഥാനം കൊണ്ടു തൃപ്തി അടഞ്ഞുതുടങ്ങി. ക്ഷേത്രാധികാരത്തെപ്പറ്റി രാജാവും യോഗക്കാരും തമ്മിൽ ഇടഞ്ഞുതുടങ്ങിയപ്പോൾ, അവരുടെ ഇടയ്ക്കു നിന്നു് ഇരുകൂട്ടരേയും തടഞ്ഞു നിർത്താൻ ശ്രമിച്ച സാക്ഷാൽ ജനപ്രതിനിധികളായ എട്ടുവീടർ, ഇരുകൂട്ടരുടേയും ശത്രുക്കളായിത്തീർന്നു. എന്നാൽ തന്ത്രജ്ഞന്മാരായ യോഗക്കാർ, അവരുടെ വിരോധത്തെ മറച്ചുകൊണ്ടും അതേ സമയത്തുതന്നെ രാജവംശത്തിനു് അവരോടുള്ള വിദ്വേഷത്തെ വർദ്ധിപ്പിക്കുന്നതിനു് വേണ്ടതെല്ലാം ചെയ്തുകൊണ്ടും ഇരുന്നു. രാജമന്ദിരത്തെ അവർ ചുട്ടുപൊട്ടിച്ചപ്പോഴും, രാജാവിനെ വിഷം കൊടുത്തു കൊന്നപ്പോഴും, സംശയം ജനിച്ചതു് എട്ടുവീടരിൽ ആയിരുന്നു. കളിപ്പാൻകുളത്തിലെ വധം കൂടി ആയപ്പോൾ, ആ വിരോധം മൂർദ്ധന്യദശയെ പ്രാപിച്ചു. ഈ സംഗതികളെപ്പറ്റി തിരുവനന്തപുരം സെനാനാമിഷനിലെ ഒരു അംഗവും, ദീർഘകാലം ഇവിടെ താമസിച്ചു് ശിഷ്യസമൂഹത്തിന്റെ സ്നേഹബഹുമാനങ്ങൾക്കു സവിശേഷം പാത്രീഭവിച്ച ഒരു സ്ത്രീരത്നവും ആയ മിസ്സ് ബ്ലാൻഫോഡ് എഴുതീട്ടുള്ള ഒരു വിവരണം ഇവിടെ ഉദ്ധാരണയോഗ്യമാകുന്നു.
“അക്കാലത്തെ രാജാക്കന്മാരുടെ പ്രധാന വാസസ്ഥലം തിരുവനന്തപുരത്തുനിന്നും മുപ്പുതുമൈൽ അകലെ ആയിരുന്നു. എന്നാൽ 1335-ൽ തിരുവനന്തപുരത്തെ വലിയക്ഷേത്രത്തിന്റെ സമീപത്തു് ഒരു രാജമന്ദിരം പണി കഴിപ്പിച്ചു. ഈ രാജമന്ദിരവും ക്ഷേത്രവും ബലമുള്ളതും ഉയർന്നതും ആയ ഒരു കോട്ടയാൽ ചുറ്റപ്പെട്ടിരുന്നു. രാജാവു് താമസം ഈ പുതിയ കൊട്ടാരത്തിലേയ്ക്കു മാറ്റിയതു മുതല്ക്കു ബ്രാഹ്മണരുടെ നടവടികളെ പരിശോധിച്ചുതുടങ്ങുകയും ക്ഷേത്രത്തിലെ വരവു ചെലവു കണക്കുകളെ തന്നെ ബോദ്ധ്യപ്പെടുത്തണമെന്നു നിർബന്ധിക്കയും ചെയ്തു. ഇതു് അവർക്കു തീരെ രസിച്ചില്ല; എങ്കിലും ആ രാജാവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളിൽ ചിലരുടേയും ഭരണകാലത്തു്, അവർ അടങ്ങിയിരുന്നു. ഒടുവിൽ, അതായതു് 1661-ൽ ഒതുങ്ങിയ ജീവിതത്തിൽ പ്രിയമുള്ള ഒരു ബലഹീനനായ രാജാവു് രാജ്യഭാരം ഏറ്റു. ഈ തക്കം നോക്കി ബ്രാഹ്മണർ വീണ്ടും യഥേച്ഛം പ്രവർത്തിച്ചു തുടങ്ങുകയും, ആ സാധുവായ രാജാവിനെ പല വിധത്തിൽ ഉപദ്രവിക്കയും ചെയ്തു. ഒരു രാത്രി, അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ തീ പിടിച്ചു. ബ്രാഹ്മണരുടെ പാർശ്വവർത്തികളല്ലാതെ വേറെ ആരും അവിടെ താമസമില്ലാതിരുന്നതിനാലും, അവരാരും തീ കെടുക്കുന്നതിനു ശ്രമിക്കാതിരുന്നതിനാലും, ആ രാജമന്ദിരം മുഴുവൻ ചാമ്പലായി. രാജാവും രാജകുടുംബവും അല്പം അകന്ന ഒരു മന്ദിരത്തിലേയ്ക്കു താമസം മാറ്റി. ക്ഷേത്രാധികാരികൾ–തീവെച്ച കൂട്ടർ തന്നെ ആയിരിക്കാം–അവിടെച്ചെന്നു് അനുശോചിച്ചതായി നടിച്ചു. ശങ്കാശീലം തീരെ ഇല്ലാതിരുന്ന രാജാവു് അവരെ കാരുണ്യപുരസ്സരം സ്വീകരിച്ചു. അന്നുമുതല്ക്കു് അവർ, മുറയ്ക്കു സന്ദർശനം നടത്തിക്കൊണ്ടിരുന്നു. അവർ കൊണ്ടുചെന്നു കാഴ്ച വെച്ചതായ മധുരദ്രവ്യങ്ങളെ രാജാവു് സ്വീകരിക്ക പതിവായി. പത്മനാഭസ്വാമിക്കു നിവേദിച്ച അന്നത്തെ ഉപേക്ഷിക്കാൻ ഭക്തനായ രാജാവിനു മനസ്സുവന്നില്ല. എന്നാൽ ഈ അനുവിധായകത്വം അദ്ദേഹത്തിന്റെ ജീവഹാനിക്കു് ഇടവരുത്തി. ഒരുദിവസം ശത്രുക്കൾ നിവേദ്യത്തിൽ വിഷം കലർത്തിക്കൊടുത്തു. പതിനാറു കൊല്ലത്തെ ഭരണശേഷം അദ്ദേഹം ഇങ്ങനെ മൃത്യുമുഖം പ്രാപിച്ചു. യോഗക്കാരുടെ ദ്രോഹബുദ്ധി ഇതുകൊണ്ടും അവസാനിച്ചില്ല; അവർ പരേതനായ രാജാവിന്റെ ഭാഗിനേയന്മാരായ ആറു കുമാരന്മാരുടെ ജീവഹാനി വരുത്തുന്നതിനു തീർച്ചപ്പെടുത്തി. ചന്ദ്രികാശീതളമായ ഒരു രാത്രി, ഏതാനും ബ്രാഹ്മണകുട്ടികൾ, കൊട്ടാരത്തിന്റെ തിരുമുറ്റത്തു്, അഞ്ചു കൊച്ചുതമ്പുരാക്കന്മാരുമായി കളിച്ചുകൊണ്ടിരുന്നു. അപ്പോൾ അവരിൽ ഒരു കുമാരൻ, ശത്രുക്കളാൽ പ്രേരിതനായിട്ടു്, അല്പദൂരത്തുള്ള ഒരു കുളത്തിൽ പോയി കുളിക്കാമെന്നു് അഭിപ്രായപ്പെട്ടു. മറ്റുള്ളവരും ആ അഭിപ്രായത്തോടു യോജിക്കയാൽ, സ്വമാതാവിനോട് ആലോചിക്കാതെ അവർ അവിടെച്ചെന്നു കുളിച്ചുകൊണ്ടിരിക്കേ ചിലർ വെള്ളത്തിൽ ചാടി അവരെ ഒക്കെ മുക്കിക്കൊന്നു.”
മി. നാഗമയ്യ ഈ വിവരണത്തെ ഉദ്ധരിച്ചിട്ടു്, ഇതെല്ലാം കള്ളമാണെന്നും, ബ്രാഹ്മണർ അതൊന്നും അറിഞ്ഞിരുന്നതേ ഇല്ലെന്നും അഭിപ്രായപ്പെട്ടു കാണുന്നു. യോഗക്കാരും അവരുടെ ഭൃത്യന്മാരും അപരാധികളായിരുന്നുവെന്നു വന്നാൽ, ബ്രാഹ്മണകുലത്തിനാകപ്പാടെ കളങ്കം വന്നുപോയേക്കുമെന്നു ശങ്കിച്ചിട്ടായിരിക്കുമോ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്? യോഗക്കാർ ബ്രാഹ്മണരുടെ പ്രതിനിധികളേ അല്ലായിരുന്നു. പൊതുവെ മലയാളബ്രാഹ്മണർ ഈമാതിരി ദുഷ്കൃത്യങ്ങളിൽ ഏർപ്പെടുന്നവരുമായിരുന്നില്ല. അതൊക്കെ സമ്മതിക്കാം. എന്നാൽ യോഗക്കാർ നിരപരാധികളായിരുന്നു എന്നു പറയുന്നതു് യുക്തിക്കും പ്രമാണങ്ങൾക്കും വിപരീതമാണു്. ഒന്നാമതായി രാജകുടുംബം കോട്ടയ്ക്കകത്തു താമസമുറപ്പിക്കുന്നതുകൊണ്ടു് വല്ല ദോഷവും വരാനുണ്ടെങ്കിൽ, ക്ഷേത്രസിൽബന്തികൾക്കായിരുന്നു. പിള്ളമാർ മി. നാഗമയ്യായുടെ മതപ്രകാരം അവരുടെ ഭൃത്യന്മാർ മാത്രമേ ആയിരുന്നുള്ളു. അവരുടെ ഉദ്ദേശ്യം രാജകുലത്തെ ഉന്മൂലനം ചെയ്തു്, ഒരു ജനപ്രതിനിധിഭരണം സ്ഥാപിക്കണമെന്നായിരുന്നു എന്നു് അവരുമായി എഴുത്തുകുത്തു നടത്തിയ ഒരുവനെപ്പോലെ മി. നാഗമയ്യ ശപഥം ചെയ്യുന്നു. ഭാരതഖണ്ഡത്തിലൊരേടത്തും ‘Republic’ എന്നു പറയപ്പെടുന്ന പ്രജാസാമ്രാജ്യത്തെപ്പറ്റി കേട്ടിട്ടുപോലും ഇല്ല. ബ്രാഹ്മണപക്ഷപാതമാകുന്ന തിമിരം ബാധിച്ചപ്പോൾ ചരിത്രദൃഷ്ടിക്കു മ്ലാനത സംഭവിച്ചുപോയി. കേരളത്തിൽകൂടി ദ്രുതഗതിയിൽ ഒന്നു സഞ്ചരിച്ചിട്ടുപോയ വിദേശീയ സഞ്ചാരികളുടെ വാക്കുകളെ വേദവാക്യമായി സ്വീകരിപ്പാൻ ഒരുക്കമുള്ള മി. നാഗമയ്യ, തിരുവനന്തപുരത്തു ദീർഘകാലം താമസിച്ചു് എല്ലാവരുടേയും പ്രീതിബഹുമാനങ്ങൾക്കു പാത്രീഭവിച്ച ഒരു സ്ത്രീരത്നമെന്നു് അദ്ദേഹം തന്നെ സമ്മതിക്കുന്ന മിസ് ബ്ളാൻഡ്ഫോർഡ് പലേ പ്രമാണങ്ങൾ നോക്കിയതിനു ശേഷം എഴുതിയ വിവരണത്തിൽ പരമാർത്ഥമൊന്നുമില്ലെന്നു് അഭിപ്രായപ്പെട്ടിരിക്കുന്നതിന്റെ രഹസ്യം ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണു്. മിസ്സ്. ബ്ലാൻഡ്ഫോർഡിനു് ഈ കള്ളം എഴുതിവച്ചിട്ടു് എന്തു പ്രയോജനമാണുണ്ടായിരുന്നതു്? കണിതുള്ളലിൽ ‘പിള്ളതിന്നിക്കാളി’ എന്നൊരു വേഷമുണ്ടു്. അതിനെ ഒരു കുറി കണ്ടുപോയാൽ പിന്നെ കുട്ടികൾക്കു കുറേനാളത്തേയ്ക്കു രാത്രിയിൽ ഉറക്കം വരില്ല; എന്നാൽ റിക്കാർട്ടുതിന്നിപ്പിശാചുകളുടെ കഥ കേട്ടാൽ മതി, സത്യാന്വേഷണവിധുരന്മാരായ സജ്ജനങ്ങൾക്കു ജീവനൊടുങ്ങുംവരെയ്ക്കും ഉറക്കമുണ്ടാകുന്നതല്ല. ഇത്തരം റിക്കാർട്ടുതിന്നിപ്പിശാചുകൾ, ഈടുവയ്പുകളിലും മറ്റും കേറി ഇറങ്ങി എത്ര എത്ര പ്രമാണങ്ങളെ ആണു് നശിപ്പിച്ചിട്ടുള്ളതു്! ഇനി എത്ര എണ്ണം നശിപ്പിക്കാൻ പോകുന്നു!
ഭാഗ്യദോഷത്താൽ നാണുപിള്ള ദിവാൻജി പല റിക്കാർട്ടുകളെ അവധാനപൂർവ്വം പരിശോധിച്ചിട്ടു് എഴുതിവച്ചിരുന്ന തിരുവിതാംകൂർചരിത്രത്തിനു് ഇതേവരെ സൂര്യപ്രകാശം ലഭിക്കാതെ പോയി. ആ ചരിത്രത്തിന്റെ ചില ഭാഗങ്ങൾ വായിച്ചുനോക്കിയാൽ എട്ടുവീടർക്കു പറ്റിയ ദുരന്തത്തിന്റെ കാഠിന്യം സ്പഷ്ടമാകും. രാജാവിനെ വിഷം കൊടുത്തുകൊന്നതോ, ഉമയമ്മറാണിയുടെ അരുമക്കുഞ്ഞുങ്ങളെ മുക്കിക്കൊന്നതോ അവരായിരുന്നില്ല. സാക്ഷാൽ അപരാധികൾ നക്രബാഷ്പം പൊഴിച്ചു് ആ സാധ്വീരത്നത്തിനെ കബളിപ്പിച്ചതാണു്. ഇപ്പോൾ, മി. ശങ്കുണ്ണിമേനോന്റേയും മറ്റും ചരിത്രങ്ങളിൽ പറഞ്ഞിരിക്കുംപോലെയാണെങ്കിൽ, ആ സംഭവം തന്നെ വിശ്വാസാർഹമായിരിക്കുന്നില്ല. ശത്രുക്കൾ നിബിഡമായിരിക്കുന്ന സമയത്തു് റാണി ഒൻപതു വയസ്സു പ്രായമുള്ള മൂത്ത കുമാരനെ ഒഴിച്ചു് ബാക്കി അഞ്ചുപേരേയും രാത്രികാലത്തു് തിരുമുറ്റത്തു് കളിക്കാൻ വിട്ടു എന്നു പറഞ്ഞിരിക്കുന്നതോ പോട്ടെ. മൂത്ത കുമാരനു് ഒൻപതു വയസ്സായിരുന്നെങ്കിൽ, ഏറ്റവും ഇളയകുട്ടിക്കു് കൂടിയാൽ മൂന്നര വയസ്സേ കാണുമായിരുന്നുള്ളു. ആ ശിശു, മറ്റുള്ളവരോടൊപ്പം അര മൈൽ അകലെ നടന്നു പോയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക. അതും കുളിക്കുന്നതിനു്. എന്തൊരു കഥ!!!
എട്ടുവീടർ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലം വരെ രാജപക്ഷത്തുനിന്നു പോരാടിയതായി അഞ്ചുതമ്പുരാൻ പാട്ടു്, ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു മുതലായവയിൽനിന്നു തെളിയുന്നുമുണ്ടു്. അഞ്ചു താവഴിത്തമ്പുരാക്കന്മാർ തമ്മിൽ പിണങ്ങി, കൊല്ലും കൊലയും തുടങ്ങിയതു കണ്ടു്, അവരെ ഏതെങ്കിലും വിധത്തിൽ യോജിപ്പിക്കണമെന്നുള്ള അപേക്ഷയോടുകൂടി വേണാട്ടു മൂത്ത തിരുവടി, ഒരു തിരുവെഴുത്തു് കഴക്കൂട്ടത്തുപിള്ളയ്ക്കയക്കുന്നു. രാജദൂതൻ വന്നിരിക്കുന്നതായി കേട്ട ഉടനേ, പിള്ള,
“ഓട്ടൻ താനെന്നു കേട്ടപോതിലെ
ഞെട്ടി എഴുന്തല്ലോ പെട്ടെന്നിരുകയ്യാൽ
മുന്തിവലിത്തല്ലോ നീട്ടൈത്തനവാങ്കി”
ഉറ്റു പാർത്തിട്ടു് രാജാജ്ഞ അനുസരിച്ചു പ്രവർത്തിച്ചതായി തമ്പുരാൻപാട്ടിൽ പ്രസ്താവിച്ചിരിക്കുന്നു.
ഇരവിക്കുട്ടിപ്പിള്ളപ്പോരു് കൊ. വ. ഒൻപതാം ശതകത്തിൽ ഉണ്ടായതാണു്. അക്കാലത്തും കഴക്കൂട്ടത്തുപിള്ള മുതൽ പേർ മികച്ച ദേശഭക്തിയോടുകൂടി, വടുകപ്പടയുടെ നായകനായ രാമപ്പയ്യനെ എതിർത്തതായി കാണുന്നു. ഇക്കാലങ്ങളിൽ മധുരനായിക്കന്മാരുടെ ആക്രമണം കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നതിനാൽ, നികുതിഭാരം വർദ്ധിപ്പിക്കേണ്ടതായി വന്നുകൂടി. ഈ അവസരത്തിൽ നികുതി പിരിക്കാൻ ചുമതലപ്പെട്ടവരായ പിള്ളമാരിലായിരുന്നു, ജനവിദ്വേഷം കേന്ദ്രീഭവിച്ചതു്. നാട്ടുകാർ പല സ്ഥലങ്ങളിൽ യോഗം കൂടി നിശ്ചയങ്ങൾ പാസ്സാക്കി, രാജാവിനു് അയച്ചുകൊടുത്തു. ഇവിടെയും രാജാക്കന്മാർക്കുവേണ്ടി പ്രയത്നിച്ചതിനു് അവർക്കുലഭിച്ച പ്രതിഫലം പൊതുജനവൈരം മാത്രമായിരുന്നു.
ഈസ്റ്റിൻഡ്യാക്കമ്പനിക്കു് ആറ്റുങ്ങൽ റാണി അഞ്ചുതെങ്ങു വിട്ടുകൊടുത്തപ്പോൾ, പിള്ളമാർ എതിർത്തതും പരമാർത്ഥമാണു്. അതു രാജദ്രോഹമാണെന്നു് ഇനിയുള്ള ചരിത്രകാരന്മാരും പറയുമെന്നു തോന്നുന്നില്ല. ഇങ്ങനെ അവർക്കു് ഒരു ശത്രുകൂടി ഉണ്ടായി. ഇവരെല്ലാവരും പിള്ളമാരുടെ ശക്തിയെ നശിപ്പിക്കുന്നതിനു് അവസരം പാർത്തുകൊണ്ടുതന്നേ ഇരുന്നു. ഈ വിധത്തിൽ അവർ സർവജനങ്ങളുടേയും വിരോധം സമ്പാദിച്ചതു നിമിത്തം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ പ്രതാപാനലനിൽ എളുപ്പത്തിൽ ശലഭപ്രായമായിച്ചമഞ്ഞു പോയി.
കളിപ്പാൻകുളത്തിലെ വധം തുടങ്ങിയ ഒട്ടു വളരെക്കഥകൾ എട്ടുവീട്ടിൽപിള്ളമാരെ ജനമണ്ഡലത്തിന്റെ ദൃഷ്ടിയിൽ അപരാധികളാക്കിത്തീർക്കാൻവേണ്ടി പില്ക്കാലത്തു കെട്ടിച്ചമച്ചവയാണെന്നു് അഭിപ്രായമുള്ളവരും ഇപ്പോൾ ഉണ്ടു്. ഏതായിരുന്നാലും, ഇക്കാലത്തെ ചരിത്രത്തെ കാടുവെട്ടിത്തെളിച്ചു് എടുക്കേണ്ടതായിട്ടാണിരിക്കുന്നതു്. ഇവിടെ ഒരു സംഗതി ഓർത്തിരിക്കേണ്ടതായിട്ടുണ്ടു്. എട്ടുവീടർ രാജദ്രോഹികളായിരുന്നു എന്നു സ്ഥാപിച്ചാൽ അതുകൊണ്ടു്, അവരുടെ പൂർവ്വികന്മാർക്കോ, അവരുടെ വംശജന്മാരായി ഇന്നു വല്ലവരും ഉണ്ടെങ്കിൽ അവർക്കോ യാതൊരു ആക്ഷേപവും വരാനില്ല. രാജദ്രോഹികളുടെ സന്താനങ്ങളിൽ എത്രയോ പേർ രാജഭക്തന്മാരിൽ അഗ്രഗണ്യന്മാരായിത്തീർന്നതായി നാം ചരിത്രത്തിൽ കാണുന്നു. അതുപോലെ തന്നെ രാജാവിനു വേണ്ടി സ്വാത്മാവിനെ ബലി കഴിച്ചിട്ടുള്ള വീരപുരുഷന്മാർക്കു രാജദ്രോഹികളായ സന്താനങ്ങൾ ഉണ്ടായതിനും ലോകചരിത്രത്തിൽ ലക്ഷ്യങ്ങളുണ്ടു്. ചരിത്രകാരനു് സത്യം വെളിപ്പെടുത്തണമെന്നല്ലാതെ മറ്റൊരു ഉദ്ദേശ്യവും ഉണ്ടായിരിക്കാൻ പാടില്ലാത്തതാണു്. ചാറത്സ് ഒന്നാമനു് നിർദ്ദയം വധശിക്ഷ നൽകിയ ന്യായാധിപതിമാരുടെ സന്താനങ്ങളെ ഇന്നു് ആരെങ്കിലും രാജദ്രോഹികളായി ഗണിച്ചു വെറുക്കുന്നുണ്ടോ? വ്യക്തികളുടെ അപരാധം അവരുടെ കുടുംബത്തേയും സമുദായത്തേയുും ബാധിക്കുന്നതല്ല. അതാതു കാലങ്ങളിലെ പ്രേരകശക്തികൾക്കു വശപ്പെട്ടു് ഓരോരുത്തർ ഓരോ കഠിനക്കൈകൾ പ്രവർത്തിച്ചുവെന്നു വരാം. അതിനു് അവരല്ലാതെ മറ്റുള്ളവർ ഉത്തരവാദികളാകുന്നതല്ല. അതുപോലെ തന്നെ എട്ടര യോഗക്കാർ രാജാവിനു വിപരീതമായി പ്രവർത്തിച്ചവരാണെന്നു പറഞ്ഞതുകൊണ്ടു്, അവരുടെ പിൻഗാമികൾക്കോ, ബ്രാഹ്മണസമുദായത്തിനോ ഒരു കളങ്കമുള്ളതായി ആരെങ്കിലും വിചാരിക്കുമോ? ഇനി വേറൊരു ശങ്കയുള്ളതുകൂടി ഇവിടെ പ്രസ്താവയോഗ്യമാകുന്നു. എട്ടുവീടർ നിരപരാധികളായിരുന്നുവെങ്കിൽ, അവരെ മാർത്താണ്ഡവർമ്മമഹാരാജാവു് ഒതുക്കിയതു് അന്യായമായിപ്പോയില്ലേ എന്നു ചിലർ ചോദിച്ചേയ്ക്കാം. ശരി. അദ്ദേഹം ചെയ്തതു് മഹാകഠിനമായ പ്രവൃത്തിയാണെന്നു പറയേണ്ടി വന്നാൽ തന്നെയും അതുകൊണ്ടു് ഒരുവൻ രാജഭക്തിയില്ലാത്തവനെന്നു വരുകയില്ല. മനസ്സിൽ ഒന്നു വെച്ചുകൊണ്ടു് മറിച്ചുപറയാൻ പ്രേരിപ്പിക്കുന്ന കപടഭക്തിയാണു് ആക്ഷേപാർഹമായിരിക്കുന്നതു്. ഇംഗ്ലണ്ടുചരിത്രത്തിൽ ഹെൻറി എട്ടാമൻ എന്തെല്ലാം നിഷ്ഠൂരകൃത്യങ്ങൾ ചെയ്തതായി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അവരൊക്കെ രാജഭക്തി ഇല്ലാത്തവരാകണ്ടേ? മാർത്താണ്ഡവർമ്മ മഹാരാജാവിനെ ഈ വിഷയത്തിൽ ആക്ഷേപിക്കാൻ ഒന്നുമില്ലതാനും. പ്രജകളുടെ ക്ഷേമം രാജാവിന്റെ ശക്തിയിലാണു് പ്രതിഷ്ഠിതമായിരിക്കുന്നതു്. അവർക്കു് ധർമ്മിഷ്ഠനെങ്കിലും ദുർബലനായ രാജാവിനേക്കാൾ ക്രൂരനെങ്കിലും ബലവാനായ രാജാവിനെയാണു് ആവശ്യം. ഇംഗ്ലണ്ടിലെ എഡ്വേർഡ് ദി കൺഫ്സ്സർ, പരമസാത്വികനും ധർമ്മനിഷ്ഠനും ആയിരുന്നു. എന്നാൽ പ്രജകൾക്കു് അക്കാലത്തു് എന്തെല്ലാം സങ്കടങ്ങൾ ഉണ്ടായെന്നു ചരിത്രം വായിച്ചുനോക്കിയാലറിയാം. നേരെമറിച്ചു്, ഹെൻറി ഏഴാമൻ നിഷ്ഠൂരനായിരുന്നെങ്കിലും ആംഗലജനതയുടെ ഭാവി ശ്രേയസ്സിന്റെ അസ്ഥിവാരം അദ്ദേഹമാണു് ഉറപ്പിച്ചതു്. തിരുവിതാംകൂറിൽ എട്ടര യോഗക്കാരുടേയും കൂട്ടരുടേയും അക്രമങ്ങള ഒതുക്കിയും, ഖണ്ഡരാജ്യാധിപതികളെ എല്ലാം അടക്കി ഏകീകൃതമായ വഞ്ചിരാജ്യത്തിന്റെ അടിവാരം ഉറപ്പിച്ചും, മാർത്താണ്ഡവർമ്മ മഹാരാജാവു് ഇന്നാട്ടുകാരെ അനുഗ്രഹിക്കയേ ചെയ്തിട്ടുള്ളു. തിരുവിതാംകൂറിനു പിന്നീടുണ്ടായിട്ടുള്ള ശ്രേയോഭിവൃദ്ധിക്കെല്ലാം ഹേതു മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നയമായിരുന്നു. ഈ വിഷയത്തെപ്പറ്റി ഇനി ഒരു ഘട്ടത്തിൽ പ്രതിപാദിക്കേണ്ടിയിരിക്കുന്നതിനാൽ ഇവിടെ ഇതിൽ കൂടുതലായി ഒന്നും പറയുന്നില്ല.
കൊച്ചിയിലും ഇതുപോലെതന്നെ യോഗക്കാരും രാജാവും തമ്മിലുള്ള മത്സരം മുറയ്ക്കു നടന്നുകൊണ്ടിരുന്നുവെന്നു് മി. പത്മനാഭമേനോന്റെ ചരിത്രത്തിൽനിന്നു കാണാം. അവിടെയും ബ്രാഹ്മണയോഗക്കാരെയും നായർ പ്രഭുക്കന്മാരെയും നശിപ്പിച്ചു് രാജശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ മുറയ്ക്കു നടന്നുകൊണ്ടിരുന്നു.
“സാമൂതിരിയെ നാട്ടിൽനിന്നു് ഒഴിച്ചതിന്റെ ശേഷം കൊച്ചീരാജ്യത്തുള്ള പ്രഭുക്കൾ, മാടമ്പിമാർ മുതലായ സ്വരൂപികളുടെ അധികാരത്തെയും നായന്മാരുടെ സംഘബലത്തേയും ഉന്മൂലനം ചെയ്വാനും അവരെ രാജാവിന്റെ കീഴിൽ അമർത്തിനിർത്തുവാനുമായി തമ്പുരാൻ തിരുവിതാംകൂർ രാജാവുമായി യോജിച്ചു പ്രയത്നങ്ങൾ തുടങ്ങി. ആ പ്രയത്നത്തിന്റെ ഫലപ്രാപ്തി പൂർത്തിയായി സിദ്ധിക്കയും ചെയ്തു. അന്നു മുതൽ മുൻ പറഞ്ഞ കൂട്ടങ്ങൾ, സംഘങ്ങൾ, യോഗങ്ങൾ മുതലായവ രാജ്യകാര്യങ്ങളെ സംബന്ധിച്ചിടത്തോളം കൊച്ചീ രാജ്യത്തു് ഇല്ലാതായി.” [2]
കോഴിക്കോട്ടു്, കോലത്തുനാടു് എന്നീ മലബാർ രാജ്യങ്ങളിൽ മാത്രം നായർപ്രഭുക്കന്മാർക്കു് ഏറെക്കാലം സ്വസ്ഥമായി ജീവിക്കാൻ സാധിച്ചു. ഇന്നു് നായർ ജന്മിമാർ ആ ദിക്കുകളിലേ ആധിക്യേന ഉള്ളുതാനും. ഏതായിരുന്നാലും നായർ പ്രഭുക്കന്മാരുടേയും ബ്രാഹ്മണ ജന്മികളുടേയും അധഃപതനം ഒരേ കാലത്തു തന്നെയാണു് സമാരംഭിച്ചതു്.
9.1 പോർത്തുഗീസുകാർപാട്ട്
‘ഈ കാലത്തുണ്ടായ മറ്റൊരു സംഭവം പോർത്തുഗീസുകാരുടെ വരവാണു്.
“ചക്കപ്പഴം മുറിക്കുന്നിടത്തു് ഈച്ച കൂടുന്നു എന്നുള്ളതു സഹജമാണല്ലോ. ഇക്കൂട്ടത്തിലാണു് ഇൻഡ്യയിലെ വിലയേറിയതും പ്രിയമുള്ളതുമായ ചരക്കുകളേ കൊണ്ടു് കച്ചവടം നടത്തുവാൻ വേണ്ടി പാശ്ചാത്യന്മാർ തുടരെത്തുടരെ വന്നു് അടുത്തു കൂടിയതു്. പുരാതനകാലം മുതല്ക്കുതന്നെ ഫിനിഷ്യരും ഗ്രീക്കുകാരും റോമൻകാരും കടൽവഴിയായി കേരളത്തിൽവന്നു് കച്ചവടം ചെയ്തിരുന്നു എന്നു് മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. എന്നാൽ കാലക്രമംകൊണ്ടു് ഹിപ്പാലോസ് എന്ന ആൾ കണ്ടുപിടിച്ചിരുന്ന കടൽവഴി വിട്ടുപോയതിനാൽ ആ കച്ചവടവും നിന്നുപോയി.” [3]
റോമാസാമ്രാജ്യത്തിന്റെ അധഃപതനാനന്തരം യൂറോപ്പുമായുള്ള കച്ചവടം അറബികളുടെ കൈവശം വന്നുചേർന്നു. അവരുടെ ആധിപത്യം സ്പെയിൻവരെ വ്യാപിച്ചു. പതിനഞ്ചാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ആ ആധിപത്യം യൂറോപ്പിനെ സംബന്ധിച്ചിടത്തോളം മഹമ്മദീയർക്കു നഷ്ടമായെങ്കിലും, സ്പെയിൻകാർക്കു് അറബികളോടുണ്ടായിരുന്ന മത്സരം നശിച്ചില്ല. അവരും പോർത്തുഗീസുകാരും ഇൻഡ്യയിലേക്കു് ഒരു ജലമാർഗ്ഗം കണ്ടുപിടിക്കാനായി ശ്രമം ചെയ്തുകൊണ്ടേ ഇരുന്നു. ഒടുവിൽ വാസ്കോഡിഗാമ എന്ന പോർത്തുഗീസുകാരൻ 1498 ആഗസ്റ്റ് മാസത്തിൽ മലയാളക്കരയിൽ വന്നടുത്തു. കോഴിക്കോട്ടു രാജാവിനു് ‘പുറത്തുകാൽ’ രാജാവു് ഒരു സന്ദേശവും ഗാമയുടെ കൈയിൽ കൊടുത്തയച്ചിട്ടുണ്ടായിരുന്നു. മാപ്പിളമാർ ഭയപരവശരായിട്ടു് സാമൂതിരിപ്പാട്ടിലെ സേവകന്മാരെ വശപ്പെടുത്തി, അവരുടെ സഹായത്തോടുകൂടി ഗാമയേയും കൂട്ടുകാരേയും നശിപ്പിക്കാനുള്ള പ്രയത്നങ്ങൾ തുടങ്ങി. ഗാമ, സാമൂതിരിപ്പാടിനെ കണ്ടു്, രാജസന്ദേശം ഏൾപ്പിച്ചിട്ടു്, താൻ കൊണ്ടുവന്നിരുന്ന ചരക്കുകളെ ഇറക്കാൻ അനുവാദം വാങ്ങി. രാജാവു് അയാൾക്കു് ഒരു പണ്ടകശാല കൊടുക്കുകയും ചെയ്തു. എന്നാൽ സാമൂതിരിയുടെ കാര്യസ്ഥന്മാർ മുഖേന, മാപ്പിളമാർ ഗാമയേയും കൂട്ടരേയും ഉപദ്രവിച്ചതിനാൽ അയാൾ നവംബർ നാലാം തീയതി തിരിച്ചുപോയി.
ഈ കാലം വിദേശീയർക്കു് ഇവിടെ അടിയുറപ്പിക്കാൻ നന്നേ ഉതകുന്ന ഒരു ഘട്ടം തന്നെ ആയിരുന്നു. കൊച്ചിയും കോഴിക്കോടും തമ്മിൽ ഇടവിടാതെ യുദ്ധം നടന്നുകൊണ്ടിരുന്നു. ഒന്നാമത്തെ പ്രധാനസമരം 1495 മുതൽ 1498 വരെ നിലനിന്നു. ആ യുദ്ധത്തിൽ സമൂതിരി, തൃശിവപേരൂർ പിടിച്ചടക്കി ആ നഗരത്തെ തലസ്ഥാനമാക്കുകയും കൊടുങ്ങല്ലൂർ കൈവശപ്പെടുത്തി അവിടുത്തെ ക്ഷേത്രം പുതുക്കുകയും ചെയ്തു. 1498-ൽ കൊടുങ്ങല്ലൂർവെച്ചു് സമാധാനമുണ്ടായെങ്കിലും ഈ രണ്ടു രാജ്യങ്ങളും തമ്മിലുള്ള വൈരം പിന്നെയും നിലനിന്നു. 1500 ആഗസ്റ്റ് 8-നു പീഡ്രോ ആൽവാൾസ് കാബ്രാൾ കോഴിക്കോടു വന്നടുത്തു് സാമൂതിരിക്കു് വിലപിടിച്ച സമ്മാനങ്ങളും മറ്റും കാഴ്ചവെച്ചു് അദ്ദേഹത്തിനോടു് ഒരു സഖ്യം ചെയ്തു. അങ്ങനെ ഇരിക്കെ കൊച്ചി വക ഒരു കപ്പൽ കോഴിക്കോട്ടിനരികെ കൂടി പോകുന്നതു കണ്ടു് സാമൂതിരിയുടെ ആളുകൾ അതിനെ പിടിച്ചെടുക്കാനായി കാബ്രാളിനോടു് ആവശ്യപ്പെട്ടു. നോക്കണേ! തന്നത്താൻ ആപത്തു തലയിൽ വലിച്ചുവെയ്ക്കുന്നതു്. കാബ്രാൾ കപ്പൽ പിടിച്ചെടുത്തുവെങ്കിലും കൊച്ചീരാജാവിനു തന്നെ തിരിച്ചുകൊടുത്തു. അതിനുശേഷം കോഴിക്കോട്ടു് ഒരു പണ്ടകശാല കെട്ടി അമ്പതോളം പോർത്തുഗീസുകാരെ അവിടെ പാർപ്പിച്ചു. മാപ്പിളമാരുടെ ഉപദ്രവം അവർക്കു കൂടെക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. കൊട്ടാരത്തിൽ ആ മാപ്പിളമാർക്കു നല്ല പിടയുണ്ടായിരുന്നതിനാൽ, കാബ്രാൾ പല പ്രാവശ്യവും സാമൂതിരിയോടു പരാതി പറഞ്ഞിട്ടും പ്രയോജനമുണ്ടായില്ല. ഒടുവിൽ അയാൾ തുറമുഖത്തുകേറി മാപ്പിളമാരുടെ വക കപ്പൽ പിടിച്ചെടുത്തതിനാൽ കോപാകുലരായ മാപ്പിളമാർ, പോർത്തുഗീസുകാരുടെ പണ്ടകശാല വളഞ്ഞു നാല്പതു യൂറോപ്യന്മാരെ നിഗ്രഹിച്ചു. നായന്മാരും മാപ്പിളമാർക്കു പിന്തുണയായി നിന്നു. കാബ്രാൾ നഷ്ടം കിട്ടണമെന്നു് സാമൂതിരിയോടു് ആവശ്യപ്പെട്ടാറെ, യാതൊരു പ്രയോജനവും ഉണ്ടാകായ്കയാൽ കോഴിക്കോട്ടുനഗരത്തെ വലിയ തോക്കുകൊണ്ടു് വെടിവെച്ചു് തകർക്കയും, അറുന്നൂറോളം ആളുകളെ കൊല്ലുകയും, സാമൂതിരിപ്പാട്ടിലെ ചരക്കുകേറ്റിയിരുന്ന പത്തു കപ്പലുകളെ പിടിച്ചെടുക്കുകയും ചെയ്തുവത്രെ. അവയിൽ ഉണ്ടായിരുന്ന മൂന്നു ആനകളെയും കൊന്നു് ഉപ്പിട്ടുണക്കി യാത്രാകാലത്തേ ഭക്ഷണത്തിനായി കരുതിവച്ചിട്ടു് അയാൾ നേരേ കൊച്ചിയിലേക്കു പോയി.
സാമൂതിരിയുടെ ശത്രുവിനെ ഉണ്ടോ കൊച്ചീരാജാവു് സ്വീകരിക്കാതിരിക്കുന്നു! അദ്ദേഹം അവർക്കു് ഒരു പണ്ടകശാല നല്കി. അവർ മുറയ്ക്കു കച്ചവടവും തുടങ്ങി. അങ്ങനെയിരിക്കെ, ഒരു രാത്രി ആ പണ്ടകശാലയ്ക്കു തീ പിടിച്ചു. മാപ്പിളമാർ തീവെച്ചു എന്നൊരു കിംവദന്തിയും പൊങ്ങി.
ഇതിനിടയ്ക്കു കൊല്ലത്തുനിന്നും ഒരു ക്ഷണക്കത്തു് കാബ്രാളിനു കിട്ടിപോലും. പക്ഷേ കൊച്ചീരാജാവിനു രസിക്കയില്ലെന്നു വിചാരിച്ചു് ആ ക്ഷണത്തെ അയാൾ സ്വീകരിക്കുകയുണ്ടായില്ല. ഈയിടയ്ക്കു് ഒരു നേരംപോക്കുണ്ടായതുകൂടി ഇവിടെ പ്രസ്താവയോഗ്യമാണു്.
“കൊടുങ്ങല്ലൂർക്കാരായ രണ്ടു നസ്രാണികൾ കൊച്ചിയിൽ വന്നു് കാബ്രാളേ കണ്ടു്, തങ്ങൾ കൊടുങ്ങല്ലൂർ അധിവസിച്ചുവരുന്ന ഒരു വലിയ കൃസ്ത്യാനിസമുദായത്തിൽപെട്ടവരാണെന്നും, അവിടെ കുറേ ജുതന്മാരുകൂടി ഉണ്ടെന്നും, തങ്ങളെ കപ്പലിൽ കയറ്റി യൂറോപ്പിൽ കൊണ്ടുപോയാൽ കൊള്ളാമെന്നും അപേക്ഷിച്ചു. ഇവരുടെ പേർ യോസേഫ്, മത്തായി എന്നായിരുന്നു. കൊടുങ്ങല്ലൂരുണ്ടായിരുന്ന ക്രിസ്തീയസംഘത്തിന്റെ സ്ഥിതിയും മറ്റും കാബ്രാൾ ഇവരോടു് ചോദിച്ചപ്പോൾ ഇവർ ഇപ്രകാരം മറുപടി പറഞ്ഞു.”
‘തോമാശ്ലീഹാ ഈ രാജ്യത്തു വന്നു പള്ളികളെ ഉണ്ടാക്കി എന്നു കേട്ടിരുന്നു. പള്ളിയിൽ ഞങ്ങൾക്കു ബിംബം ഇല്ല; കുരിശേ ഉള്ളു. ഇപ്പോൾ ഞങ്ങൾക്കു മെത്രാന്മാരെ അയയ്ക്കുന്നതു് സുറിയായിൽ കത്തോലിക്കോസ്സാണു്. പട്ടക്കാർക്കു കുടുമ്മ തന്നെ പട്ടം ആകുന്നു. കുട്ടികളെ ജ്ഞാനസ്നാനം ചെയ്യിക്കുന്നതു് 40-ാം നാൾ വേണം. മരിച്ചാൽ എട്ടാം ദിവസം പുലനീക്കും. നുയമ്പു് വളരെ ഉണ്ടു്. ജൂലായി മാസം 1-ാനു ഉള്ള തോമാവിന്റെ പെരുനാൾ പ്രധാനമാണു്. വേദപുസ്തകങ്ങളും വ്യാഖ്യാനങ്ങളും വളരെ ഉണ്ടു്. ഞങ്ങളുടെ വിദ്വാന്മാർ അതുനോക്കി കുട്ടികളെ പഠിപ്പിക്കുന്നു. കൊടുങ്ങല്ലൂരിൽ തന്നെ ഞങ്ങൾ പണ്ടു് കുടിയേറിയിരിക്കുന്നു. യഹൂദരും, മിസ്രപാൾസി, അറബി മുതലായ കച്ചോടക്കാരും ഉണ്ടു്. ഞങ്ങൾക്കു കച്ചോടം തന്നെ വൃത്തി ആകുന്നു. അതിന്നു് കൊടുങ്ങല്ലൂർ രാജാവിന്നു കപ്പം കൊടുക്കുന്നു.’ എന്നിങ്ങനെ കേരള പഴമയിൽ കാണുന്നു. [4]
1501, കാബ്രാൾ യൂറോപ്പിലേക്കു തിരിച്ചുപോവാൻ ഒരുങ്ങിയിരിക്കവെ, സാമൂതിരിപ്പാട്ടിലെ ഒരു കപ്പൽകൂട്ടം തുറമുഖത്തിനെതിരെ വന്നുചേർന്നു. ആ അവസരത്തിൽ ശത്രുസൈന്യം അടുത്തുവന്നിരിക്കുന്നെന്നും, വേണ്ട സഹായം ചെയ്തുതരാൻ താൻ ഒരുക്കമാണെന്നും, പോർത്തുഗീസു കപ്പിത്താനെ അറിയിക്കാനായി കൊച്ചീരാജാവു് ആളയച്ചു. കാബ്രാൾ ആ കപ്പൽക്കൂട്ടത്തെ എതിർത്തു്, ഓടിച്ചുവെങ്കിലും, ഒരു വലിയ കൊടുങ്കാറ്റിളകിയതിനാൽ, തന്റെ കപ്പലിലുണ്ടായിരുന്ന കേളൻ, പറങ്ങോടൻ എന്ന രണ്ടു നായർ യുവാക്കളെ കരയ്ക്കിറക്കാൻ തരപ്പെടാതെ പോർത്തുഗലിലേക്കു തിരിച്ചു. ആ നായന്മാരായിരുന്നു യൂറോപ്പു സന്ദർശിച്ച ആദ്യത്തെ മലയാളികൾ. അവരിൽ പറങ്ങോടനു് ‘പുറത്തുകൽ’ രാജാവിന്റെ രാജധാനിയിൽ ഒരു പ്രഭുസ്ഥാനം ലഭിച്ചുവത്രേ.
പിന്നീടു് വന്നതു് ജോവാ ഡാ നോവാ എന്ന ഗാലീഷ്യൻ പ്രഭുവിനായിരുന്നു. അയാളും സാമൂതിരിക്കു കഴിയുന്നത്ര നാശം വരുത്താതിരുന്നില്ല. 1502-ൽ വാസ്കോഡിഗാമ, സാമൂതിരിയോടു പക വീട്ടാൻ ഒരുങ്ങിത്തന്നെയാണു് ഇങ്ങോട്ടു കപ്പൽ കയറിയതു്. അയാൾ ചെയ്ത ക്രൂര കൃത്യങ്ങൾ ശ്രോതാക്കളുടെ രക്തത്തെ ഘനീഭവിപ്പിക്കത്തക്കവണ്ണം ഭയങ്കരമായിരുന്നു. ഗാമ ഇത്തവണ കൊച്ചീരാജാവിനോടു്, ചില പുതിയ കരാറുകൾ ചെയ്യാൻ ആവശ്യപ്പെട്ടു.
(1) പോർത്തുഗീസുകാർക്കു് കുരുളമുളകു മുതലായ ചരക്കുകൾ എന്നും ഒരേ വിലയ്ക്കു കൊടുക്കണം.
(2) പണ്ടകശാല കെട്ടാൻ മറ്റാർക്കും അനുവാദം കൊടുക്കരുതു്.
അല്പം ആലോചിച്ചു മറുപടി പറയാമെന്നു് രാജാവു് അരുളിച്ചെയ്തപ്പോൾ, ഗാമയുടെ ഭാവം മാറി. അതു കണ്ടു് രാജാവു് ഭയപ്പെട്ടു് അയാൾ പറയുംപോലെ ഒക്കെ ചെയ്യാമെന്നു സമ്മതിച്ചുപോയി. കൊല്ലവുമായി ആദ്യം കച്ചവടം തുടങ്ങിയതും ഗാമയായിരുന്നു. അന്നത്തെ കൊല്ലംരാജ്ഞി ഗാമയെക്കാണാൻ ഒരു ദൂതനെ അയച്ചു. കൊച്ചീരാജാവിന്റെ സമ്മതം കൂടാതെ തനിക്കു് വരാൻ നിവൃത്തിയില്ലെന്നു് അയാൾ പറകയാൽ, രാജ്ഞി കൊച്ചീരാജാവിനു് എഴുതി അയച്ചു് സമ്മതം വാങ്ങിക്കൊടുത്തു.
ഇക്കാലത്തു് കൊച്ചീരാജാവും ഗാമയും ആയുണ്ടായ എഴുത്തുകുത്തുകളുടേയും സംഭാഷണങ്ങളുടേയും ചുരുക്കം കേരളപഴമയിൽ കൊടുത്തിട്ടുണ്ടു്. നായന്മാർ വിശ്വാസവഞ്ചന ചെയ്യാത്തവരാണെന്നു് പോർത്തുഗീസുകാരും ഡച്ചുകാരും പരന്ത്രീസുകാരും ഒക്കെ രേഖപ്പെടുത്തീട്ടുണ്ടെങ്കിലും, കൊച്ചീരാജാവു് ഗാമയോടു പറഞ്ഞിരിക്കുന്നതു് ഇങ്ങനെ ആണു്.
“നിങ്ങൾ എന്നെക്കുറിച്ചു സംശയിക്കുന്നതുകൊണ്ടു് ഞാൻ ഉണ്ടായിട്ടുള്ളതൊക്കെ വിട്ടു പറഞ്ഞില്ല. ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. [5] സാമൂതിരി ഓരോരോ ബ്രാഹ്മണരെ അയച്ചു് പോർത്തുഗീസുകാർ ചതിയന്മാരാകകൊണ്ടു് അവരെ നിഗ്രഹിക്കണം എന്നു് ഉപദേശം അറിയിച്ചു. ഞാൻ വഴങ്ങായ്കയാൽ സാമൂതിരിയുടെ സ്നേഹമോ പോർത്തുഗലിന്റെ സ്നേഹമോ ഏതാണു വേണ്ടതെന്നു ചോദിച്ചതിനു് നയംകൊണ്ടു ചെയ്യാത്തതു് ഞാൻ ഭയം കൊണ്ടു ചെയ്കയില്ല എന്നുത്തരം പറഞ്ഞയച്ചിരിക്കുന്നു. അതുകൊണ്ടു് നിങ്ങൾ പോയാൽ ഉടനെ സാമൂതിരി പടയോടുകൂടെ വന്നു് അതിക്രമിക്കും. ഇവിടെയുള്ള നായന്മാർ മാപ്പിളമാരോടു് കൈക്കൂലി വാങ്ങി മറുപക്ഷം നില്ക്കും എന്നു തോന്നുന്നു.”
നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗം നില്ക്കുമെന്നു പറഞ്ഞതു്, പോർത്തുഗീസുകാരെക്കൊണ്ടു്, അവരെ ദ്രോഹിപ്പിക്കാൻതന്നെ ആയിരിക്കണം. കേരളത്തിലെ രാജാക്കന്മാർ വിദേശികളുടെ സഹായത്തോടുകൂടി രാജ്യത്തിന്റെ സ്വതന്ത്ര്യത്തിനും രക്ഷയ്ക്കും ഉതകുന്നവരായ നായന്മാരെ നശിപ്പിക്കാൻ കാപ്പുകെട്ടി ഇറങ്ങിയ കാലം മുതൽക്കു് സ്വാതന്ത്ര്യം എന്നതു് പച്ച മരുന്നോ അങ്ങാടിമരുന്നോ എന്നു് തിരിച്ചറിഞ്ഞിട്ടില്ല. സാമൂതിരിയുടെ ശക്തി നശിപ്പിച്ചതും കേരളത്തിനു പിൽക്കാലത്തു ദോഷഹേതുകമായി ഭവിച്ചുവെന്നു് ഇനിയുള്ള ചരിത്രം കൊണ്ടു വ്യക്തമാകും. ഗാമയുടെ മൂക്കു് അല്പം വിറച്ച മാത്രയിൽ രാജ്യംപോലും തീറെഴുതിക്കാടുക്കാമെന്നു സമ്മതിച്ച രാജാവാണു്, ‘നയം കൊണ്ടു ചെയ്യാത്തതു് ഭയം കൊണ്ടു ചെയ്കയില്ല’ എന്നു പറഞ്ഞതു്. നായന്മാർ കൈക്കൂലി വാങ്ങി മറുഭാഗത്തു ചേർന്നുകളയും പോലും. [6] അവരെപ്പറ്റി പാശ്ചാത്യന്മാർ പറഞ്ഞിരിക്കന്നതു് എന്താണെന്നു നോക്കുക.
9-ാം ശതകത്തിൽ രണ്ടു മഹമ്മദീയ സഞ്ചാരികൾ എഴുതിയിരുന്നതിനെ റേനാട്ടു് എന്നയാൾ തർജ്ജമചെയ്തു് ലണ്ടനിൽ പ്രസിദ്ധീകരിച്ചിരുന്നതു് ഇങ്ങനെയാണു്.
“രാജാക്കന്മാരുടെ സിംഹാസനാരോഹണസമയത്തു് താഴെ പറയുംപ്രകാരം ഒരു ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. കുറേ ചോറു് രാജാവിന്റെ മുമ്പിൽ കൊണ്ടുവന്നുവെയ്ക്കും. അദ്ദേഹം അല്പം ഭക്ഷിച്ചതിനു ശേഷം മുന്നൂറോ നാനൂറോ ആളുകൾ സ്വേച്ഛയാ അദ്ദേഹത്തിന്റെ കൈയിൽനിന്നു് ഓരോ ഉരുളച്ചോറു വാങ്ങി ഭക്ഷിക്കും. ഇങ്ങനെ ഭക്ഷിക്കുന്നതിനോടുകൂടി അവർ രാജാവു നാടുനീങ്ങുകയോ വധിക്കപ്പെടുകയോ ചെയ്യുന്ന സമയത്തു് അഗ്നിപ്രവേശം ചെയ്യുന്നതിനു് കടപ്പെട്ടവരായിത്തീരുകയും, അതിനെ നിഷ്ഠയോടുകൂടി അനുഷ്ഠിക്കുകയും ചെയ്യുന്നു.” ഈ കൂട്ടരെ ചാവർ എന്നാണു് വിളിച്ചുവന്നതു്.
പർച്ചാസ്, ബാർബോസാ എന്നീ പാശ്ചാത്യരും ഇങ്ങനെ തന്നെയാണു് പറഞ്ഞിട്ടുള്ളതും.
പർച്ചാസ് പറഞ്ഞിരിക്കുന്നതു നോക്കുക:
‘അമോച്ചി എന്നും നായറി എന്നും പേർ പറയുന്നതായ ഒട്ടു വളരെ പ്രമാണികൾ കൊച്ചീരാജാവിന്റെ കീഴിൽ ഉണ്ടു്. അവർ രാജാവിന്റെ മാനത്തെ സംരക്ഷിക്കുന്നതിനു വേണ്ടി സ്വജീവനെപ്പോലും ബലി കഴിക്കാൻ സന്നദ്ധരാകുന്നു.’ ഇങ്ങനെ തങ്ങളുടെ ജീവനെ രാജാവിനു വേണ്ടി ബലി കഴിച്ചു വന്നതിനുള്ള പ്രതിഫലമായിരിക്കാം ഈ അപവാദം.
ഇവിടെ കൊച്ചീരാജാവു് പറഞ്ഞിരിക്കുന്നതിൽ അല്പം വാസ്തവമുണ്ടു്. നായന്മാർ മാപ്പിളമാർക്കു് അനുകൂലമായിരുന്നു. പക്ഷെ കൈക്കൂലി വാങ്ങിയതു നിമിത്തം ആ വശത്തോടു ചാഞ്ഞതാണെന്നു പറഞ്ഞിരിക്കുന്നതേ പിശകായിട്ടുള്ളു. ഇത്രയും കാലംകൊണ്ടു് മാപ്പിളമാർ കേരളീയരായിത്തീർന്നു കഴിഞ്ഞിരുന്ന സ്ഥിതിക്കു്, അവരെ ദ്രോഹിച്ചിട്ടു്, പോർത്തുഗീസുകാരെ സഹായിക്കാനുള്ള ശ്രമത്തെ അവർ തടയാൻ നോക്കിയതു് ആക്ഷേപാർഹമാണോ? [7] ഇങ്ങനെ ഒരു സംഭവം ആറ്റുങ്ങൽ വെച്ചും ഉണ്ടായിട്ടുണ്ടു്. അതിനെ വഴിയെ വിവരിക്കാം.
കാബ്രാളിന്റെ അടുക്കൽ എന്നപോലെ, ചില നസ്രാണികൾ വാസ്കോഡിഗാമയുടെ അടുക്കലും ചെന്നിരുന്നു. പക്ഷേ, ഇവരുടെ വരവു് ഒരു പുതിയ ചരക്കുംകൊണ്ടായിരുന്നുവെന്നേയുള്ളു.
“ഞങ്ങൾ ഒക്കെ അവിടുത്തെ വരവിനെ പ്രതീക്ഷിച്ചു സന്തോഷിച്ചിരിക്കയായിരുന്നു. പണ്ടു് ഞങ്ങളുടെ വംശത്തിലെ ഒരു രാജാവു് ഈ രാജ്യത്തുണ്ടായിരുന്നു. അദ്ദേഹത്തിനു് പണ്ടത്തെ പെരുമാക്കന്മാർ നൽകിയ ചെങ്കോലും രാജപട്ടവും ഞങ്ങൾ ഇതാ അവിടുത്തേയ്ക്കു കാഴ്ചവെയ്ക്കുന്നു. ഞങ്ങൾ മുപ്പതിനായിരം പേരോളം യോജിച്ചു് പുറത്തുകാലിന്റെ മേൽക്കോയ്മയെ സ്വീകരിച്ചിരിക്കുന്നു. അവിടുത്തെ നാമം ചൊല്ലിയല്ലാതെ ഇനിയൊരു കുറ്റക്കാരനേയും ഞങ്ങൾ വധിക്കയില്ല.… ഞങ്ങളുടെ വാസസ്ഥലത്തിനു സമീപം ഒരു കോട്ട കെട്ടുന്നപക്ഷം ഈ അവിശ്വാസികളുടെ രാജ്യം മുഴുവനും അവിടുത്തേയ്ക്കു കരസ്ഥമാകും.”
വാസ്കോഡിഗാമ അവരുടെ അപേക്ഷയെ കൈക്കൊള്ളാതെ “നിങ്ങൾ ഭയപ്പെട്ടിട്ടാവശ്യമില്ല. ദൈവം നല്ലതു വരുത്തും” [8] എന്നൊക്കെ അനുഗ്രഹിച്ചയച്ചതേ ഉള്ളു.
ഗാമ പോയതിനു ശേഷം സാമൂതിരി കൊച്ചിയെ ആക്രമിക്കാൻ വട്ടംകൂടി. പോർത്തുഗീസുകാരെ വിട്ടുകൊടുക്കാത്തപക്ഷം യുദ്ധത്തിനു തയ്യാറായിക്കൊള്ളണമെന്നു് ഒരു സന്ദേശം അദ്ദേഹം കൊച്ചീരാജാവിനു് അയച്ചു. കൊച്ചീരാജാവു് അതിനെ വകവെച്ചതേ ഇല്ല. സാമൂതിരി ഉടൻതന്നെ സൈന്യസമേതം പുറപ്പെട്ടു. ജാസ്പർ കൊറിയ എഴുതിയിരുന്ന വിവരണത്തിൽനിന്നും ഈ യുദ്ധത്തെപ്പറ്റി ചില വിവരങ്ങൾ ഗ്രഹിക്കാം. യുദ്ധം തുടങ്ങിയതു് മങ്ങാട്ടു കൈയ്മൾ അഥവാ ആലങ്ങാട്ടു രാജാവിന്റെ രാജ്യത്തുവെച്ചായിരുന്നു എന്നും, കൊച്ചീരാജാവിനോടുകൂടി നാല്പതിനായിരവും സാമൂതിരിയോടുകൂടി അറുപതിനായിരവും നായന്മാർവീതം ഉണ്ടായിരുന്നെന്നും ആ യുദ്ധത്തിൽ കൊച്ചിക്കുതന്നെ വിജയം ലഭിച്ചുവെന്നും ആണു് ഈ പാശ്ചാത്യൻ രേഖപ്പെടുത്തിയിരിക്കുന്നതു്.
സാമൂതിരി ഇതുകൊണ്ടു ഭഗ്നാശയനാകാതെ വീണ്ടും ആക്രമിച്ചു. അദ്ദേഹം ഒരു ബ്രാഹ്മണനെക്കൊണ്ടു് കൊച്ചീരാരജാവിന്റെ കോശാധികാരിയെ വശപ്പെടുത്തി. തന്നിമിത്തം പിന്നീടു യുദ്ധത്തിൽ കൊച്ചിയിലെ ‘മരുമഹൻ’ തമ്പുരാനും മറ്റു രണ്ടു ചെറിയ തമ്പുരാക്കന്മാരും ‘മരണം’ പ്രാപിച്ചുവത്രെ. ഇങ്ങനെ സാമൂതിരിക്കു ജയം സിദ്ധിച്ചു. കൊച്ചിക്കു ‘നിനക്കള്ളി’ ഇല്ലാതെയായി. കൊച്ചി കോവിലകവും നഗരവും സാമൂതിരി ചുട്ടുപൊടിച്ചു. എന്നാൽ വർഷാരംഭമായതിനാൽ തല്ക്കാലം യുദ്ധം നിറുത്തിവെയ്ക്കേണ്ടി വന്നു. ഈ അവസരത്തിലാണു് ആൽബുക്കർക്കു് ആറു കപ്പലുകളോടുകൂടി കൊച്ചിയിൽ വന്നടുത്തതു്. തമ്പുരാൻ അവരെ യഥോചിതം സല്ക്കരിച്ചു. പുറത്തുകാലിന്റെ സഹായത്തോടുകൂടി, സാമൂതിരിയുടെ മിത്രമായിരുന്ന കൊച്ചി ചെറുവെയ്പിൽ കയ്മൾ എന്ന പ്രഭുവിനെ നശിപ്പിച്ചിട്ടു്, ആ ദേശം മുഴുവനും കൊള്ളയടിച്ചു. സാമൂതിരിയ്ക്കു തോൽവി പറ്റിത്തുടങ്ങി. ഒടുവിൽ അദ്ദേഹത്തിനു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്യേണ്ടതായി വന്നു.
പിന്നീടു് ആൽബുക്കർക്കു തിരിഞ്ഞതു് എടപ്പള്ളിരാജാവിന്റെ നേർക്കായിരുന്നു. ഈ രാജാവും സാമൂതിരിയുടെ സഹായിയായിരുന്നുവത്രേ. എടപ്പള്ളിയുമായുള്ള യുദ്ധത്തിലും പുറത്തുകാലിന്നുതന്നേ വിജയം ലഭിച്ചു. ഈ സഹായങ്ങളുടെ ഒക്കെ ഫലമായി പോർത്തുഗീസുകാർക്കു കൊച്ചിയിൽ ഒരു കോട്ട കെട്ടാൻ അനുവാദം കിട്ടി. പാശ്ചാത്യർ ഭാരതഭൂമിയിൽ കെട്ടിച്ച ആദ്യത്തെ കോട്ട ഇതായിരുന്നു.
പിന്നെയും സാമൂതിരി യുദ്ധോദ്യമങ്ങൾ നിറുത്തിയില്ല. എന്നാൽ ഒരു യുദ്ധത്തിലും അദ്ദേഹത്തിനു വിജയം ലഭിക്കാതെ ആയി. 1513-ൽ കൊച്ചീരാജാവു് പോർത്തുഗീസു രാജാവിന്നു് അയച്ച ഒരു കത്തിൽ ഇപ്രകാരം എഴുതിക്കാണുന്നു. അടുത്ത വർഷത്തിൽ (1504-ൽ) സാമൂതിരി നമ്മുടെ രാജ്യം വീണ്ടും ആക്രമിച്ചു. എന്നാൽ നാം നമ്മുടെ ബന്ധുക്കളോടും പ്രജകളോടുംകൂടി, അവിടുത്തെ സഹായത്താൽ, ആ രാജാവിനെ എതിർത്തു തോല്പിച്ചു. ഇനി മേലാൽ നമ്മോടു് യുദ്ധത്തിനു പുറപ്പെടാൻ ഒരിക്കലും ധൈര്യപ്പെടാത്തവിധത്തിൽ, മാനഹാനിയോടും പരാജയത്തോടും കൂടി അദ്ദേഹം സ്വരാജ്യത്തിലേക്കു മടങ്ങി.”
കൊച്ചീരാജാവു് ഇക്കാലത്തിനിടയ്ക്കു് വിദേശീയശക്തിയ്ക്കു് എത്രത്തോളം അടിമപ്പെട്ടുവെന്നു് കേരളപഴമയിൽ പറഞ്ഞിരിക്കുന്ന ഒരു സംഭവത്തിൽനിന്നു് അറിയാം.
എടപ്പള്ളി രാജാവുമായുള്ള യുദ്ധത്തിനിടയ്ക്കു് ഏതാനും നായന്മാർ കടവു കടക്കാൻ ശ്രമിക്കവേ അവിടെ ജോലിചെയ്തു കൊണ്ടിരുന്ന പുലയർ അവരെ എതിർത്തുവത്രെ. പച്ചീക്കൊ ഈ വിവരം അറിഞ്ഞു. “ഇവർ ഇപ്പോൾ നായന്മാരായിപ്പോയി എന്നു വിളിച്ചുപറഞ്ഞു. അതു കേട്ടപ്പോൾ അവിടെ നിന്നിരുന്ന കണ്ടങ്കോരു എന്ന മന്ത്രി, പുലയനെ നായരാക്കാൻ രാജാവിനുപോലും സാധിക്കയില്ല” എന്നു പറഞ്ഞു. പച്ചീക്കോവിനു കോപം വന്നു. അവരെ ഒക്കെ നായന്മാരാക്കണമെന്നു് അയാൾ രാജാവിനോടു നിർബന്ധിച്ചു. “മറ്റേതു രാജാവെങ്കിലും ഹീനജാതിക്കാർക്കു് ആഭിജാത്യം വരുത്തിയാൽ ഞാനും അങ്ങനെ ചെയ്യാം. അല്ലാതെ ഞാൻ തനിച്ചു് അപ്രകാരം പ്രവർത്തിച്ചാൽ നായന്മാർ എന്നെ കൊല്ലും” എന്നു രാജാവു് അരുളിച്ചെയ്തുപോലും. എന്നിട്ടും പച്ചീക്കൊ അടങ്ങിയില്ല. ഒടുവിൽ രാജാവു് ഗത്യന്തരമില്ലാതെ, “അവർക്കു് ആയുധം ധരിച്ചു നടപ്പാനും, തലപ്പണം കൊടുക്കാതിരിപ്പാനും, നായന്മാർ സഞ്ചരിക്കുന്ന വഴികളിൽക്കൂടി നടപ്പാനും കല്പന കൊടുത്തുവത്രെ.” ഈ രാജാവു്, പുലയർ തുടങ്ങിയ സാധുക്കൾക്കു് എല്ലാ വഴികളിലും കൂടി സഞ്ചരിക്കുന്നതിനു സ്വയമേവ അനുവാദം നല്കിയിരുന്നെങ്കിൽ, അദ്ദേഹത്തിനെ സർവജനങ്ങളും വാഴ്ത്തുമായിരുന്നു. എന്നാൽ ഈ പ്രവൃത്തികൊണ്ടു് അദ്ദേഹം പോർത്തുഗീസുകാർക്കു് താൻ എത്രത്തോളം കീഴടങ്ങിക്കഴിഞ്ഞുവെന്നു് വെളിപ്പെടുത്തുകയാണു് ചെയ്തതു്. പച്ചീക്കോ പോർത്തുഗലിലേക്കു പോകാൻ ഭാവിച്ചപ്പോൾ തമ്പുരാൻ പറഞ്ഞ വാക്കുകൾ ഇതിലും കൌതുകാവഹമായിരിക്കുന്നു.
“താങ്കൾക്കു ഞാൻ എന്തു പ്രത്യുപകാരം ചെയ്യേണ്ടു. എന്റെ ദാരിദ്ര്യം അങ്ങേയ്ക്കു് അറിയാമല്ലോ. ഞാൻ പോർത്തുഗലിന്റെ ആശ്രിതനാണു്; അവിടുത്തെ അന്നം ഭക്ഷിക്കുന്നു. മനസ്സിൽ ഒരു ആഗ്രഹമേയുള്ളു. അതിനെ വെളിക്കു പറവാൻ മടിയുമുണ്ടു്. അങ്ങു് ഇവിടെത്തന്നെ ഇരുന്നാൽ കൊള്ളാം.”
സാമൂതിരിയുടെ സാമന്തനായിരിക്കാൻ ലജ്ജിച്ച രാജാവു് ഖണ്ഡുരാജ്യാധിപതികളേയും നായർപ്രഭുക്കന്മാരേയും നശിപ്പിച്ചിട്ടു് പോർത്തുഗലിന്റെ അന്നം ഭക്ഷിച്ചു ജീവിക്കുന്നതായി അഭിമാനിക്കുന്നതു നോക്കുക. ഇൻഡ്യാക്കാരുടെ അനൈകമത്യവും ദുരഭിമാനവും ആണു് അവരുടെ പാരതന്ത്ര്യത്തിനു് ഹേതുകമായിത്തീർന്നതെന്നു് ഇതിനിടയ്ക്കു് എല്ലാവരും ഗ്രഹിച്ചിട്ടുള്ള സംഗതിയാണല്ലോ.
പോർത്തുഗീസുകാരുടെ അടുത്ത ശ്രമം ഭാരതഖണ്ഡത്തെ, അല്പാല്പമായി അടക്കി, തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കാനായിരുന്നു. വാസ്കോഡിഗാമ ഈ വിഷയത്തിൽ പുറത്തുകാൽ രാജാവിനെ നിർബന്ധിച്ചതിന്റെ ഫലമായി, അദ്ദേഹം സുവാറസ്സു് എന്ന കപ്പിത്താനെ ഒരു വലിയ സൈന്യത്തോടു കൂടി അയച്ചു. അയാൾ വന്നയുടനെ ചെയ്തതു്, കോഴിക്കോട്ടു നഗരത്തെ തീ വെച്ചു ചുടുക എന്ന സൽകൃത്യമായിരുന്നു.
“അന്നു രാത്രിയിലുണ്ടായ സങ്കടം പറഞ്ഞുകൂട. നസ്രാണികൾ വീടുകളിൽനിന്നു് ഓടിവന്നു് ഈശോ മിശിഹാ നാമത്തെ വിളിച്ചു് പ്രാണങ്ങളേയും കുഞ്ഞുകുട്ടികളേയും പള്ളികളേയും രക്ഷിക്കേണമേ! കാബ്രാളും ഗാമയും ഞങ്ങൾക്കു് അഭയം തന്നുവല്ലോ” എന്നിങ്ങനെ മുറയിട്ടപ്പോൾ, പോർത്തുഗീസുകാർ നായന്മാരെ പട്ടണത്തിൽ നിന്നു് ഓടിച്ചിട്ടു് സുറിയാനികളുടെ അങ്ങാടിയേയും പള്ളികളേയും തീ കെടുത്തിരക്ഷിപ്പാൻ നോക്കി. ഒടുവിൽ അയാൾ മാപ്പിളമാർക്കും ജൂതന്മാർക്കുമുള്ള വസ്തുക്കളെ ഒക്കെയും കുത്തിക്കവർന്നെടുത്തിട്ടു്, മഹാഘോഷത്തോടുകൂടി കൊച്ചിയിലേക്കു മടങ്ങിപ്പോകയും ചെയ്തു. അന്നു മുതൽ ജൂതന്മാർ തങ്ങളുടെ ജന്മഭൂമിയെ വിട്ടു് അടുക്കെയുള്ള ഊരുകളിൽ പോയി പാർത്തു് ‘ജറുസലേം നഗരനാശം പോലെ ഒരു കലാപം’ എന്നു മുറയിട്ടു. വല്ലവർ കൊടുല്ലൂരിൽ വന്നു കൂലിപ്പണി ചെയ്താലും അവിടെനിന്നു ഊണു കഴിക്കാതെ പുഴയുടെ അക്കരെ പോയിത്തന്നെ ഉണ്ണും. മരിച്ചാൽ അഞ്ചു വർണ്ണമെന്ന ജന്മഭൂമിയിൽനിന്നു് ഒരുപിടി മണ്ണു് എങ്കിലും കുഴിയിലിട്ടുവേണം മൂടുവാൻ എന്നു കേട്ടിരിക്കുന്നു. [9]
ഇനിയുള്ള ചരിത്രത്തെപ്പറ്റി അധികമായി ഒന്നും പറയാനില്ല. കൊച്ചീരാജാവു് പോർത്തുഗീസുകാരുടെ പിടിയിൽ ആയി. അവർ തങ്ങളുടെ ശക്തിയെ വർദ്ധിപ്പിക്കുന്നതിനു് ഉതകുന്ന എല്ലാ പ്രവൃത്തികളും മുറയ്ക്കു തുടങ്ങി. കിട്ടുന്നവരെയൊക്കെ ബലം പ്രയോഗിച്ചും അല്ലാതെയും ക്രിസ്തുമതത്തിൽ ചേർക്കാൻ അവർ തീർച്ചപ്പെടുത്തി. കോട്ടയ്ക്കുള്ളിൽ ക്രിസ്ത്യേതരന്മാർ കടന്നാൽ തല കൊയ്തുകളയുമെന്നൊരു വ്യവസ്ഥയും ചെയ്തു. ആ വ്യവസ്ഥ ചെയ്തതു് അൽബുക്കർക്കാകുന്നു. ഏതൽഫലമായി നാനൂറില്പരം ആളുകൾ ക്രിസ്ത്യാനിമാർഗ്ഗം സ്വീകരിക്കേണ്ടതായി വന്നു. അവർ അല്പകാലത്തിനുള്ളിൽ കേരളത്തിൽ വരുത്തിവച്ച നാശങ്ങളെ ആർക്കും വർണ്ണിക്കാവുന്നതല്ല. ആൽബുക്കർക്കിന്റെ ഉദ്ദേശ്യം ഏതാണ്ടു ഫലിച്ചപ്പോൾ, തലസ്ഥാനം ഗോവയിലേക്കു മാറ്റാൻ അദ്ദേഹം നിശ്ചയിച്ചു. ഇതു് കൊച്ചിരാജാവിനു രസിച്ചില്ല എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. 1513 ഡിസംബർ 11-നു കൊച്ചീരാജാവു് പോർത്തുഗൽ രാജാവിനു് അയച്ച കത്തു് അദ്ദേഹത്തിന്റെ താല്ക്കാലികസ്ഥിതിയെ നല്ലപോലെ വെളിപ്പെടുത്തുന്നു.
“ഇന്ത്യയിലെ പ്രധാന രാജാവായി നമ്മെ വാഴിക്കാമെന്നുള്ള കരാറോടുകൂടി അടുത്തല്ലോ അവിടുന്നു് ഒരു സ്വർണ്ണക്കിരീടം അയച്ചുതന്നതു്… അവിടുത്തെ പ്രതിനിധിയായ ഗവർണ്ണർ നമ്മെ ഇന്ത്യയിലെ പ്രധാന രാജാവാക്കിത്തരാമെന്നും നമ്മുടെ നേരെ വരുന്ന ശത്രുക്കളെ ഹനിക്കുന്ന വിഷയിൽ നമുക്കു പിന്തുണയായി നില്ക്കുമെന്നും… പള്ളിയിൽ വെച്ചു സത്യം ചെയ്തു. എന്നാൽ ഇപ്പോൾ ഡാംഗാർഷ്യാ മക്കത്തേക്കു പോകുന്ന കോഴിക്കോട്ടുകാരുടെ കച്ചവടക്കാർക്കു രഹദാരി കൊടുത്തിരിക്കുന്നു. [10]
“വിവിധജാതിമതക്കാർക്കു വലിയ സ്ഥാനമാനങ്ങളും, ഭൂസ്വത്തുക്കളും, ദേവാലയങ്ങൾ നിർമ്മിച്ചു് സ്വസ്വധർമ്മത്തെ യഥാവിധി അനുഷ്ഠിച്ചുകൊള്ളുന്നതിനു് അനുവാദവും നല്കിയ പെരുമാക്കന്മാരുടെ രാജ്യത്തു്, അന്നാട്ടുകാർക്കു മതം മാറാതെ കോട്ടയ്ക്കുള്ളിൽ പ്രവേശിക്കാൻ നിവൃത്തിയില്ലാതായി. കൊച്ചീ രാജാവിനു് അണിയാനുള്ള മകുടം പോർത്തുഗലിൽനിന്നു വരേണ്ടിവന്നു. ഈ വിഷയത്തിൽ പോർത്തുഗീസുകാരെ അധിക്ഷേപിക്കാനില്ല. അവർ തങ്ങളുടെ ധർമ്മത്തെ പ്രചരിപ്പിക്കുന്നതിനും, രാജ്യത്തിന്റെയും, രാജാവിന്റെയും ഐശ്വര്യത്തെ വർദ്ധിപ്പിക്കുന്നതിനും വേണ്ടി, അവരാൽ കഴിയുന്നതൊക്കെ ചെയ്തു. അന്നത്തെ കൊച്ചീരാജാക്കന്മാരാകട്ടെ, സ്വജനത്തെ ദ്വേഷിച്ചും പരധർമ്മത്തേയും പരദേശികളേയും നന്നാക്കാനാണു് ഒരുങ്ങിയതു്. രാജാവും പ്രജകളും ക്രിസ്തുമതത്തെ അവലംബിച്ചിരുന്നുവെങ്കിൽ ഈ അവമാനമെങ്കിലും വരുത്താതെ കഴിച്ചുകൂട്ടാമായിരുന്നു. കൊച്ചീരാജാവിനെ ക്രിസ്ത്യാനിമാർഗ്ഗത്തിൽ ചേർക്കാൻ കഴിയുന്നത്ര ശ്രമിക്കണമെന്നുള്ള ആജ്ഞ പോർത്തുഗൽ രാജാവു് ആൽബുക്കർക്കിനു നൽകീട്ടുമുണ്ടായിരുന്നു. അയാൾ ഡ്യൂവാർട്ടി ബാർബോസാവഴിക്കു് ഈ കാര്യത്തെപ്പറ്റി തമ്പുരാനുമായി സംസാരിക്കാതിരുന്നുമില്ല. പക്ഷേ ഉദ്ദേശ്യം ഫലിച്ചില്ലെന്നേ ഉള്ളു. രാജാവു മതഭ്രഷ്ടനായി, കൃസ്ത്യൻമാർഗ്ഗത്തെ സ്വീകരിച്ചുവെങ്കിൽ രാജാസ്ഥാനം വഹിക്കാൻ നായന്മാർ അദ്ദേഹത്തിനെ അനുവദിക്കുന്നതല്ലായിരുന്നു. അവരുടെമേൽ രാജാവിനുണ്ടായിരുന്ന അധികാരം അതോടുകൂടി അവസാനിക്കും. അതുകൊണ്ടു് ഇത്ര പ്രാധാന്യമേറിയ ഒരു സംഗതി തീർച്ചയാക്കേണ്ടതു് വളരെ ആലോചിച്ചിട്ടു വേണ്ടതാണെന്നു് തമ്പുരാൻ അരുളിച്ചെയ്തതുകേട്ടു് ആൽബുക്കർക്കു തൃപ്തിപ്പെട്ടു [11] വെറുതെയാണോ പോർത്തുഗീസുകാർക്കു രാജാവിനോടും നായന്മാരോടും വിരോധം തോന്നിയതു്. പോർത്തുഗീസുകാരുടെ അക്രമങ്ങളും മതപരിവർത്തനനയവും നമ്പൂതിരിമാരെയും വല്ലാതെ പരിഭ്രമിപ്പിച്ചു. ഹൂണന്മാരായ പോർത്തുഗീസുകാർക്കു് അഭയം കൊടുത്ത രാജ്യത്തിനു് ഒരുകാലത്തും ഗുണം വന്നുകൂടെന്നും സാമൂതിരി ജയിച്ചാൽ ഈ ഹൂണന്മാർ നാടുവിട്ടുപോകുമെന്നും പ്രധാനികളായ ചില നമ്പൂതിരിമാർ കൊച്ചീതമ്പുരാന്റെ ആളുകളെ ദുഷ്പ്രേരണ ചെയ്തു തിരിച്ചു സാമൂതിരിയുടെ പക്ഷത്തിലേക്കാക്കി. പിന്നെ ശേഷിച്ചവരെ തോല്പിക്കാൻ സാമൂതിരിക്കു പ്രയാസം ഉണ്ടായില്ല.
ഇതിനിടയ്ക്കു് പോർത്തുഗീസുകാർ ചെയ്തിട്ടുള്ള കടുംകൈകൾക്കു് അവസാനമില്ല. കൊച്ചീരാജാവിന്റെ സ്ഥിതി മി. പത്മനാഭമേനോൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“കൊച്ചീത്തമ്പുരാനുമായി അടുത്തു മുമ്പിൽ ഇരുന്ന ഗവർണ്ണറന്മാർ നീരസമായിട്ടാണു കഴിഞ്ഞുവന്നതു്. ഡക്കൂഞ്ഞ ഗവർണ്ണരായി കൊച്ചിയിൽ എത്തിയപ്പോൾ, തമ്പുരാനെ പുറത്തിറങ്ങി സ്വതന്ത്രമായി സഞ്ചരിക്കാൻ കൂടി തരമില്ലാത്ത വിധത്തിൽ കോവിലകത്തിനകത്തു് ഇരുത്തിയിരിക്കയായിരുന്നു. അവിടുത്തെനേരെ അനേകം അനീതിയും അക്രമവും പ്രവർത്തിച്ചിരുന്നു. പോർത്തുഗീസുകാരുമായ് സഖ്യത്തിൽ ഇരുന്നിരുന്ന മറ്റു രാജാക്കന്മാരെയും ഉപദ്രവിക്കുന്നതിനു് അശേഷം കുറവില്ലായിരുന്നു.”
1542 മുതൽ 1547-വരെ ഗവർണ്ണരായിരുന്ന മാർട്ടി ആൽഫാൺസോ ഡിസൂസ ദേവാലയങ്ങളെ കൊള്ളയടിക്കാൻ സമർത്ഥൻ എന്ന പേരു സമ്പാദിച്ചിരുന്ന ഒരു മാന്യനായിരുന്നത്രെ. അയാൾ കാഞ്ചീപുരത്തെ ക്ഷേത്രം കോള്ളയടിക്കാൻ ഭാവിച്ചെങ്കിലും, വിജയനഗരം രാജാവിന്റെ സാമർത്ഥ്യത്താൽ അതിനു സാധിച്ചില്ല. അതുകൊണ്ടു് അയാൾ നേരെ കായംകുളത്തേക്കു തിരിച്ചു. തേവലക്കരക്ഷേത്രത്തിൽ ഒട്ടു വളരെ ധനം കെട്ടിയിരിപ്പുണ്ടെന്നു മനസ്സിലാക്കിക്കൊണ്ടു് അയാൾ, ക്ഷേത്രാധികാരികളും കാവൽച്ചങ്ങാതവും ഇല്ലാത്ത തക്കം നോക്കി ആ ദേവാലയത്തെ കൊള്ളയിട്ടു. ഇങ്ങനെ ഈ ഗവർണ്ണരുടെ അക്രമങ്ങൾ ദുസ്സഹമായിത്തീർന്നപ്പോൾ, ജനങ്ങൾ ഒത്തുചേർന്നു് അയാളെ ഉപദ്രവിച്ചുതുടങ്ങുകയും, ഒടുവിൽ ഇവിടെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെ, ഉദ്യോഗം രാജി വെച്ചിട്ടു് സ്വരാജ്യത്തേക്കു പോവുകയും ചെയ്തു.
പോർത്തുഗീസുകാർക്കു് മിത്രാമിത്രഭേദമൊന്നുമില്ലായിരുന്നു. 1549-ൽ അവർ കൊച്ചീത്തമ്പുരാന്റെ സ്വന്തമായ പള്ളുരുത്തിക്ഷേത്രം ഫ്രാൻസിസ് ഡി സിൽവയുടെ നേതൃത്വത്തിൽ കവർച്ചചെയ്യാൻ ഒരുമ്പെട്ടു. വിശ്വാസവഞ്ചകികളായ നായന്മാരുടെ സഹായമില്ലായിരുന്നെങ്കിൽ ആ ക്ഷേത്രത്തിൽ ഒരു കാശിന്റെ വകപോലും ബാക്കി കാണുമായിരുന്നില്ല. ഈ സംഭവത്തിനുശേഷം പുറത്തുകാലിനും കൊച്ചിക്കും തമ്മിൽ ഈർഷ്യ വർദ്ധിച്ചുവന്നുവത്രെ.
1583-ൽ ഡാം ഫ്രാൻസിസ്ക്കോ മാസ്ക്കേൺഹാസ് എന്ന ഗവർണ്ണർ കൊച്ചീ രാജാവിനെ നിർബന്ധിച്ചു് ആ രാജ്യത്തെ ചുങ്കം മുഴുവനും പോർട്ടുഗീസുകാർക്കു് ഒഴിഞ്ഞെഴുതിക്കൊടുപ്പിച്ചു. എന്നാൽ നാട്ടുകാർ ക്ഷോഭിച്ചു്, ജീവൻ കളഞ്ഞും തങ്ങളുടെ അവകാശങ്ങളെ സ്ഥാപിക്കണമെന്നു തീർച്ചപ്പെടുത്തിയതിനാൽ പോർത്തുഗീസുകാരുടെ ശ്രമം ഫലിച്ചില്ലെന്നേയുള്ളു.
9.2 നസ്രാണികളും പോർത്തുഗീസുകാരും
‘ക്രിസ്ത്യാനികൾ എന്ന നിലയിൽ ഈ രണ്ടുകൂട്ടർക്കുംതമ്മിൽ സ്നേഹബന്ധമുണ്ടായിരുന്നെങ്കിലും, നസ്രാണികളുടെ ഇടയ്ക്കും ഭിന്നിപ്പിനു് പോർത്തുഗീസുകാർ ഇടവരുത്തി. 1599 ജനുവരി മാസം അലക്സിസ് ഡി മെനസ്സസ് എന്ന ഗോവയിലെ ആർച്ചുബിഷപ്പ് കൊച്ചിയിൽ വന്നു. അദ്ദേഹത്തിനു് രണ്ടുദ്ദേശ്യങ്ങളാണുണ്ടായിരുന്നതു്. 1. കോട്ടയ്ക്കലെ മഹമ്മദീയക്കോട്ട പിടിച്ചടക്കുക. 2. നസ്രാണികളെ റോമിലേക്കു വശപ്പെടുത്തുക. ഇവയിൽ ആദ്യത്തെ ഉദ്ദേശ്യത്തിന്റെ സാഫല്യത്തിനുവേണ്ടി അദ്ദേഹം കൊച്ചീക്കോട്ടയിലെ ഉദ്യോഗസ്ഥന്മാരെ വിളിച്ചുവരുത്തി, ഒരു സൈന്യവിഭാഗം കോട്ടയ്ക്കലേയ്ക്കു് അയയ്ക്കാൻ ഏർപ്പാടുചെയ്തു.
അനന്തരം സുറിയാനിക്രിസ്ത്യാനികളുടെ മേലദ്ധ്യക്ഷനായ ആർച്ചു ഡീക്കനെ തനിക്കു വശപ്പെടുത്തിത്തരണമെന്നു് അദ്ദേഹം കൊച്ചീരാജാവിനോടു് അപേക്ഷിച്ചു. അതിനും പുറമേ അദ്ദേഹംതന്നെ പള്ളിതോറും നടന്നു പ്രസംഗങ്ങൾ നടത്തി. “അങ്ങനെ പള്ളികൾ സന്ദർശിച്ചുനടക്കുന്ന കൂട്ടത്തിൽ മുളന്തുരുത്തിൽനിന്നു് ഉദയമ്പേരൂർ ചെന്നു്, അവിടെവച്ചു് ആദ്യമായി കത്തനാരന്മാർക്കു് പട്ടം കൊടുക്കാൻ നിശ്ചയിച്ചു. ഈ സഞ്ചാരത്തിൽ ആർച്ചുബിഷപ്പിനു ചില അസഹ്യതകൾ നേരിടുകയുണ്ടായി. കൊച്ചീത്തമ്പുരാന്റെ മന്ത്രിയോടു് അവിടെ ചെല്ലാൻ മുൻകൂട്ടി ഏർപ്പാടു ചെയ്തിരുന്നു. അദ്ദേഹവും ആർച്ചുബിഷപ്പും തമ്മിൽ പള്ളിയുടെ പൂമുഖത്തുവച്ചു് കൂടിക്കാഴ്ചയുണ്ടായി. ഉദയമ്പേരൂരെ കാര്യക്കാരു തന്റെ ശ്രമങ്ങൾക്കു് എതിരായി പ്രവൃത്തിക്കുന്നതുകൂടാതെ ക്രിസ്ത്യാനികൾ തന്റെ സന്നിദ്ധിയിൽ വന്നുകൂട എന്നു വിരോധിക്കയും തമ്പുരാന്റെ പ്രജകളായ നായന്മാർ മുതല്ക്കുള്ള അവിശ്വാസികളെക്കൊണ്ട് തന്നെയും പരിവാരങ്ങളായ ക്രിസ്ത്യാനികളേയും അവമാനിപ്പിക്കയും ചെയ്യുന്നുവെന്നും ആക്ഷേപിച്ചു. സർവ്വാധികാര്യക്കാർ കാര്യക്കാർക്കുവേണ്ടി സമാധാനം പറവാൻ ആരംഭിച്ചയുടനെ സഹിക്കവയ്യാത്ത ശൂണ്ഠിയോടുകൂടി ആർച്ചുബിഷപ്പു് തന്റെ കൈയിൽ പിടിച്ചിരുന്ന ചൂരൽവടി കർശനമായി മൂന്നു പ്രാവശ്യം നിലത്തു കുത്തി ഒച്ച എടുപ്പിച്ചുംകൊണ്ടു് ഉച്ചത്തിൽ അലറിവിളിച്ചു് ഇപ്രകാരം പറഞ്ഞു:– എന്നോടു് ഒന്നും പറവാൻ തുടങ്ങേണ്ട. നിങ്ങളുടെ മനസ്സിലുള്ളതു് ഇനിക്കു നല്ലവണ്ണം അറിയാം. എന്നോടും ക്രിസ്ത്യവിഷയങ്ങളോടും നിങ്ങൾക്കു എത്രത്തോളം ദ്വേഷമുണ്ടെന്നും എനിക്കു് അറിവുണ്ടു്. എന്നാൽ നിങ്ങളേക്കാൾ ഞാൻ അധികം കുറ്റക്കാരനാക്കി പറയേണ്ടതു് വേറൊരാളെയാണു്. അതു് ആരെ എന്നാൽ നിങ്ങളുടെ രാജാവിനെത്തന്നെ. അദ്ദേഹം പോർട്ടുഗൽ മഹാരാജാവിന്റെ, സേനാസോദരനായിരുന്നുംകൊണ്ടു് അദ്ദേഹത്തിന്റെ രാജ്യത്തുവെച്ചു് എന്നെ ഇങ്ങനെയുള്ള സങ്കടങ്ങൾ അനുഭവിപ്പിക്കുന്നു. ആട്ടെ, എന്നാൽ ഞാൻ പറഞ്ഞതായി തമ്പുരാനെ അറിയിക്കൂ. എന്നെ എങ്ങനെയെല്ലാം അദ്ദേഹം ഉപദ്രവിച്ചിട്ടുണ്ടെന്നുള്ളതു് പോർട്ടുഗൽ രാജാവു് അറിയും. അധികം താമസത്തിനു് ഇടയാവാതെ തമ്പുരാൻ അതിനെക്കുറിച്ചു വ്യസനിക്കേണ്ടതായും വരും.”
സാധു സർവ്വാധികാര്യക്കാർ വല്ലാതെ പരിഭ്രാന്തചിത്തനായിട്ടു് കഴിയുന്ന സമാധാനങ്ങൾ ഒക്കെ പറഞ്ഞുനോക്കി. എന്നിട്ടും ആർച്ചുബിഷപ്പിന്റെ കോപാഗ്നി കുറേക്കൂടി ഉജ്വലിച്ചതേയുള്ളു. സർവാധികാര്യക്കാർ ‘സർവാധി’ കാര്യക്കാർ തന്നെ ആയി. അദ്ദേഹം ക്രിസ്ത്യാനികളെയെല്ലാം കീഴടക്കുന്ന വിഷയത്തിൽ തമ്പുരാന്റെ സഹകരണം പൂർണ്ണമായുണ്ടാകുമെന്നു പറഞ്ഞപ്പോൾ “ശരി, എനിക്കു് അതു് അചിരേണ അറിയാറാവും. നിങ്ങൾ നിഷ്ക്കളങ്കം പെരുമാറുന്നപക്ഷം ഉടൻതന്നെ എല്ലാ ക്രിസ്ത്യാനികളേയും വിളിച്ചുവരുത്തി, ഭൂമിയിൽ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ക്രൈസ്തവരെയെല്ലാവരും നമിക്കുന്നതും പോർത്തുഗൽ രാജാവു കീഴടങ്ങിയിരിക്കുന്നതുമായ റോമാപ്പള്ളിയോടു യോജിച്ചു് എന്നെ അവരുടെ മേൽപട്ടക്കാരനായി സ്വീകരിപ്പാൻ തമ്പുരാന്റെ തിരുനാമത്തിൽ അവർക്കു കല്പന കൊടുക്കുക. ആർച്ചുഡീക്കനെ അവർ എന്നേയ്ക്കും ത്യജിച്ചുകളയണം. എന്നുവേണ്ട ചുരുക്കിപ്പറയുന്നതായാൽ, ഞാൻ അവരോടു് എങ്ങനെ കല്പിക്കുന്നുവോ അപ്രകാരമെല്ലാം അവർ പ്രവർത്തിക്കണം.” കൊച്ചി രാജ്യചരിത്രം ഒന്നാംഭാഗം.
സർവാധികാര്യക്കാർ അങ്ങനെ ചെയ്യാമെന്നു സമ്മതിച്ചു. പക്ഷേ, ഇതുകൊണ്ടൊന്നും പെട്ടെന്നു വലിയ പ്രയോജനമുണ്ടായില്ല രാജാവും ആർച്ചുബിഷപ്പും തമ്മിൽ ഒരു വാക്സമരത്തിനുപോലും ഇടവന്നു.
“അജ്ഞാനിയെന്നു ജഗൽ പ്രസിദ്ധിയുള്ള തമ്പുരാനെ അറിയിച്ചു പ്രവർത്തിക്കുന്നതുകൊണ്ടുതന്നെ ആർച്ചുഡീക്കനെ ഒരു ശരിയായ ക്രിസ്ത്യാനിയെന്നു വിചാരിച്ചുകൂട” എന്നു ബിഷപ്പുപറഞ്ഞപ്പോൾ തമ്പുരാനും കോപം വന്നു. പക്ഷെ അസ്വാമി കോപിച്ചതുകൊണ്ടെന്തു പ്രയോജനം? അതിനാൽ അദ്ദേഹം വീണ്ടും ബിഷപ്പിനെ സമാധാനപ്പെടുത്താൻ നോക്കി.
“ആട്ടെ, അവർ (ക്രിസ്ത്യാനികൾ) നിങ്ങളുടെ ഇഷ്ടംപോലെ ചെയ്യും. നിങ്ങളുടെ പ്രീതിയെ ഞാൻ എപ്പോഴും കാത്തിരിക്കുന്നു” എന്ന രാജോക്തി കേട്ടപ്പോൾ ബിഷപ്പ് ശാന്തനായി. ഈ സംഭവത്തെപ്പറ്റി റവറണ്ടു് ഹാഫ് ഇന്ത്യയിലെ ക്രൈസ്തവചരിത്രം എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു.
“ഈ സംഭാഷണത്തിൽനിന്നു് ഹിന്തുമതവിശ്വസി ആകയാൽ അജ്ഞാനി എന്നു വിശ്വസിക്കപ്പെട്ട രാജാവു്, ജ്ഞാനത്തിന്റെ വിളനിലമായി സ്വയം ഗണിച്ച ക്രിസ്ത്യൻ ആർച്ചുബിഷപ്പിനെക്കാൾ ശാന്തതയും, മഹാമനസ്കതയും പ്രകാശിപ്പിച്ചതായി പ്രത്യക്ഷപ്പെടുന്നു.”
ഏതായിരുന്നാലും ബിഷപ്പിന്റെ ഉദ്ദേശ്യം സാധിച്ചു. അദ്ദേഹം പോകുംവഴിക്കൊക്കെ അവിശ്വാസികളെ ക്രൈസ്തുമാർഗ്ഗത്തിൽ ചേർത്തുകൊണ്ടു് വിജയപൂർവ്വം ഗോവയിലേക്കു തിരിച്ചു. അവിടെനിന്നു പോകുന്നതിനു മുമ്പായി അദ്ദേഹം രാജാവുമായി നടന്ന ഒരു സംഭാഷണത്തിന്റെ ഏതാനും ഭാഗം കൂട്ടിച്ചേർക്കാം. “തിരുമനസ്സുകൊണ്ടു ഇനി മുക്തി ലഭിക്കുന്നതിനുള്ള മാർഗ്ഗം ചിന്തിച്ചാൽ കൊള്ളാമെന്നു ഞാൻ കാംക്ഷിക്കുന്നു. അങ്ങു് ഇത്ര പ്രബലനും, ബുദ്ധിമാനും, വിവേകിയും, ബാല്യകാലം മുതല്ക്കേ പോർച്ചുഗീസുകാരുടെ മിത്രവും ആയിരുന്നിട്ടും, നിന്ദ്യമായ വിഗ്രഹാരാധനയ്ക്കു് അടിമപ്പെട്ടിരിക്കുന്നല്ലോ. ക്രിസ്ത്യാനികൾ വന്ദിക്കുന്ന ഏകനായ സത്യദൈവത്തെ അറിവാൻ അങ്ങു കാംക്ഷിക്കുന്നില്ലല്ലോ. കഷ്ടം! മനുഷ്യനു ഏക മുക്തിമാർഗ്ഗമായിരിക്കുന്ന യേശുക്രിസ്തുവിന്റെ തിരുമൊഴികളെ ഗ്രഹിക്കുന്നില്ലല്ലോ?”
രാജാവു്:
തങ്ങൾക്കു സത്യമെന്നും ഗുണമെന്നും ബോധംവന്നിട്ടുള്ള സംഗതികളെ തങ്ങളുടെ ഇഷ്ടന്മാരെ ധരിപ്പിക്കണമെന്നുള്ള ആഗ്രഹം മനുഷ്യർക്കു് സ്വാഭാവികമായുണ്ടാവുന്നതുതന്നെ. എന്നാൽ ക്രിസ്തുമാർഗ്ഗം ശരിയാണെന്നു എനിക്കു ബോധം വന്നിരുന്നെങ്കിൽ, ഞാൻ ഇതിനുമുമ്പേ അതു സ്വീകരിക്കുമായിരുന്നു.
ബിഷപ്പു്:
തിരുമേനി സ്വികരിക്കണമെന്നു് ഞാൻ ഉപദേശിക്കുന്ന ധർമ്മത്തെ അംഗീകരിക്കാത്തവർക്കു സ്വർഗ്ഗോപലബ്ധിയുണ്ടാകയില്ല. ഈശ്വരസൃഷ്ടിയുടെ മാഹാത്മ്യം അവർക്കു് ആസ്വദിച്ചറിവാൻ സാധിക്കയുമില്ല.
രാജാ:
സ്വർഗ്ഗം എന്നാൽ എന്താണു്? നിങ്ങൾ പ്രശംസിക്കുന്ന ആ ഈശ്വരമാഹാത്മ്യത്തിന്റെ സ്വഭാവവും എന്നോടൊന്നു വിവരിച്ചു പറയുക.
ബിഷപ്പു്:
സ്വർഗ്ഗമെന്നാൽ സർവസൗഭാഗ്യങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്ന ഒരു സ്ഥലമാണു്. ഈശ്വരൻ തന്നിൽ വിശ്വസിച്ചു് ജ്ഞാനസ്നാനം ചെയ്തു്, തന്റെ ആജ്ഞയ്ക്കു വഴങ്ങിനിൽക്കുന്ന സ്വന്തമനുഷ്യർക്കു തന്റെ മാഹാത്മ്യം കാണിച്ചുകൊടുക്കാനായി ആ സ്ഥലത്തേ സൃഷ്ടിച്ചു.
രാജാ:
ഇതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്? ഇതു പറഞ്ഞുതരുന്നതിനു് ആരാണു് ഇങ്ങോട്ടു വന്നതു്?
ബിഷപ്പു്:
ഇതു ഞങ്ങളുടെ വിശ്വാസമാണു്. സത്യമായ വിശ്വാസമാണെന്നു ലോകർക്കു വെളിപ്പെടുത്തിക്കൊടുക്കാനായി ഞങ്ങൾ ജീവനെക്കൂടി സസന്തോഷം ബലികഴിപ്പാൻ ഒരുക്കമാണു്; എന്നു മാത്രമല്ല സർവ്വസൃഷ്ടികർത്താവായ ദൈവത്തിന്റെ പുത്രൻ ഞങ്ങൾക്കുവേണ്ടി ഭൂമിയിൽ മനുഷ്യനായി അവതരിച്ചു് ഈ സംഗതികളെ എല്ലാം ഞങ്ങളെ അറിയിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ സാക്ഷ്യം അസന്നിഗ്ദ്ധമായിട്ടുള്ളതാണു്. അദ്ദേഹം, തന്റെ പിതാവായ ഈശ്വരനോടു് ഞങ്ങളെ ചേർക്കാൻ വേണ്ടി കുരിശിൽ മരിച്ചു. ഉടൻതന്നെ യേശു, പുനരുത്ഥാനം ചെയ്തിട്ടു്, ശിഷ്യന്മാരെല്ലാം കാൺകെ പ്രഭാതരളിതാംഗനായി സ്വർഗ്ഗത്തിലേക്കു ഗമിക്കയും ചെയ്തു. അദ്ദേഹത്തിൽനിന്നു ലഭിച്ച ജ്ഞാനത്തെയാണു് ഞങ്ങൾ ലോകത്തിൽ പ്രചരിപ്പിക്കുന്നതു്.
രാജാവു്:
ഈ പറഞ്ഞതെല്ലാം നിങ്ങളെ പഠിപ്പിച്ചതാരാണു്?
ബിഷപ്പു്:
പരിശുദ്ധാത്മാവിന്റെ ആജ്ഞാനുസാരം യേശുക്രിസ്തു നടത്തിയ അത്ഭുതകൃത്യങ്ങളെ നാലു പുരാണലേഖകന്മാർ രേഖപ്പെടുത്തീട്ടുണ്ടു്. അവർ എഴുതിവെച്ചിട്ടുള്ളതിൽ പിശകുണ്ടാകാൻ തരമില്ല. അവരിൽ രണ്ടുപേർ അദ്ദേഹത്തിനോടുകൂടി ഇരുന്നു്, അഭിമുഖസംഭാഷണം ചെയ്തിട്ടുള്ളവരാണു്. അദ്ദേഹത്തിന്റെ അന്തേവാസികളായിരുന്ന അപ്പോസ്തലന്മാരും, പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ശിഷ്യഗണവും ഈ സത്യാവസ്ഥകളെല്ലാം ഞങ്ങളുടെ പൂർവികന്മാരോടു പ്രസംഗിച്ചു; പാരമ്പര്യക്രമത്തിൽ അവ ഞങ്ങൾക്കും ലഭിച്ചു. എന്നു മാത്രമല്ല, ഞങ്ങളുടെ രക്ഷകൻ മനുഷ്യനായി ഭൂമിയിൽ അവതരിക്കുന്നതിനു മുമ്പേതന്നെ, ദീർഘദർശികൾ അദ്ദേഹത്തെപ്പറ്റിയും, അദ്ദേഹത്തിന്റെ ആഗമനത്തെപ്പറ്റിയും പ്രവചിച്ചിട്ടുമുണ്ടായിരുന്നു. അതുകൊണ്ടു്, അദ്ദേഹം അവതരിച്ചപ്പോൾ, അദ്ദേഹംവഴിക്കു മാത്രമേ മനുഷ്യർക്കു മുക്തി ലഭിയ്ക്കൂ എന്നു് എല്ലാവരും വിശ്വസിച്ചു.
രാജാ:
എന്നാൽ അവർ ഭൂമിയിൽ ഏതൊരു കാലത്തെങ്കിലും ജീവിച്ചിരുന്നുവെന്നോ, നിങ്ങൾ പറയുംപോലെ പ്രസംഗിച്ചുവെന്നോ ഞാൻ എങ്ങനെ വിശ്വസിക്കും?
ബിഷപ്പു്:
ആകട്ടേ; ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടെ. പോർത്തുഗീസുകാർ കൊച്ചിയിൽ വന്നപ്പോൾ, അവരെ പെരുമ്പടപ്പു തമ്പുരാക്കന്മാർ സ്നേഹപൂർവം സ്വീകരിച്ചുവെന്നും, അവരെ രക്ഷിക്കുന്നതിനുവേണ്ടി ഈ നാട്ടിലെ രണ്ടു പ്രഭുക്കന്മാർ പ്രാണനെക്കൂടി കളഞ്ഞുവെന്നും, തിരുമനസ്സുകൊണ്ടു് എന്നോടു പലപ്പോഴും പറഞ്ഞിട്ടുണ്ടല്ലോ.
രാജാ:
അന്നുണ്ടായിരുന്നവരായ ദൃക്സാക്ഷികൾ പറഞ്ഞറിഞ്ഞു. എന്നു മാത്രമല്ല, ഞങ്ങളുടേയും നിങ്ങളുടേയും ചരിത്രകാരന്മാർ ഈ സംഭവങ്ങളെപ്പറ്റി എഴുതിവെച്ചിട്ടുള്ള രേഖകൾക്കു യോജിപ്പുകാണുന്നുമുണ്ടു്. ആ സ്ഥിതിക്കു് അവയുടെ യാഥാർത്ഥ്യത്തെപ്പറ്റി സംശയിക്കാനില്ലല്ലോ.
ബിഷപ്പു്:
എന്നാൽ ഇതുതന്നെയാണു്, ഞാൻ ഇപ്പോൾ പറഞ്ഞ ഗ്രന്ഥകാരന്മാരുടെ സ്ഥിതിയും. അവർ ദൈവപുത്രന്റെ ദൃക്സാക്ഷികളായിരുന്നു. അവർ പറയുന്നതിനും നമ്മുടെ ചരിത്രകാരന്മാർ പറയുന്നതിനും തമ്മിൽ ഈ ഒരു അന്തരമേയുള്ളു. മനുഷ്യരായ ചരിത്രകാരന്മാർ പറയുന്നതിൽ അതിശയോക്തിയും കളവും കണ്ടേക്കാം. ദിവ്യചരിത്രകാരന്മാരുടെ പ്രമാണങ്ങളെ ആ ന്യൂനത ബാധിച്ചിട്ടേ ഇല്ല. അവരുടെ തൂലികയേ നയിച്ചതു് ഒരിക്കലും തെറ്റു വരാത്ത സാക്ഷാൽ ജഗദീശ്വരനാണു്.
രാജാ:
(സസ്മിതം) നിങ്ങൾ പറഞ്ഞ ന്യായങ്ങളൊന്നും എന്നെ ബോദ്ധ്യപ്പെടുത്താൻ പര്യാപ്തമായിരിക്കുന്നില്ല. എന്നാലും അവയെ കേൾക്കുന്നതിൽ എനിക്കും സന്തോഷമുണ്ടു്. എന്തുകൊണ്ടെന്നാൽ, ക്രിസ്തുമതത്തിന്റെ അടിസ്ഥാനം എന്താണെന്നു് അവയിൽനിന്നു ഗ്രഹിക്കാമല്ലോ. വേണമെങ്കിൽ ഞാൻ ഈ നാട്ടിലുള്ള വിദ്വജ്ജനങ്ങളേയും മഹാബ്രാഹ്മണരേയും വിളിച്ചുവരുത്തി, ഒരു യോഗം നടത്താം. അവർ എന്റെ സന്നിധിയിൽവെച്ചു് നിങ്ങളുടെ യുക്തികൾക്കു ശരിയായ സമാധാനം പറയും.
ബിഷപ്പു്:
അങ്ങനെ ഒരു യോഗം ഉണ്ടായാൽ കൊള്ളാമെന്നു് ഞാനും ആഗ്രഹിച്ചിരിക്കയാണു്. ഞാൻ പല രാജാക്കന്മാരോടു് ആവശ്യപ്പെട്ടിട്ടും അവർ അങ്ങനെ ആവാമെന്നു സമ്മതിച്ചിട്ടുള്ളതല്ലാതെ ഇതുവരെ ഒന്നും സമ്മതിച്ചിട്ടില്ല. ബ്രാഹ്മണർ വാദം നടത്താൻ ഒരുമ്പെടുന്ന കാര്യം സംശയമാണു്. സത്യത്തിന്റെ സാരം ഗ്രഹിച്ചിട്ടില്ലാത്ത അജ്ഞാനികൾ സത്യത്തിനു വിപരീതമായേ വാദിക്കൂ.
രാജാ:
നിങ്ങൾക്കു തിടുക്കമായി ഗേവായ്ക്കു പോകേണ്ടിയിരിക്കുന്നല്ലോ. നമുക്കും അടിയന്തിരമായി ചില കാര്യങ്ങൾ നടത്തേണ്ടിയിരിക്കുന്നു. അതിനാൽ ബ്രാഹ്മണയോഗം ഇപ്പോൾ വിളിച്ചുകൂട്ടാൻ തരമില്ലാതെ വന്നതിൽ വ്യസനിക്കുന്നു.
ബിഷപ്പു്:
യോഗം വിളിച്ചുകൂട്ടാൻ തരമുള്ള പക്ഷം ഞാൻ യാത്ര തൽക്കാലം മാറ്റിവെയ്ക്കാം.
പക്ഷേ, രാജാവിനു് കൃത്യാന്തരബാഹുല്യം നിമിത്തം യോഗം വിളിച്ചുകൂട്ടാൻ അപ്പോൾ തരമില്ലായിരുന്നു. എന്നാൽ സാധു ബിഷപ്പിനു് അക്കാര്യത്തിൽ തിടുക്കമായി. പണ്ഡിതാഗ്രണികളായ മലയാളബ്രാഹ്മണരെ അര നിമിഷത്തിൽ തോല്പിച്ചു വിടാമെന്നായിരുന്നു അദ്ദേഹത്തിന്റെ വിചാരം. യോഗം അപ്പോൾ നടക്കയില്ലെന്നു കണ്ടപ്പോൾ, പാതിരി കോപാന്ധനായി ഇങ്ങനെ ശപിച്ചു.
“സത്യവചനങ്ങളെ എത്രതന്നെ ഉപദേശിച്ചിട്ടും അവയെ സ്വീകരിക്കാത്ത അവിടുത്തേക്കു് അന്ത്യവിധിദിവസത്തിൽ ലഭിക്കുന്ന ദണ്ഡവിധി ഭയങ്കരമായിരിക്കും.”
“ആകട്ടേ, ആ സംഗതിയെപ്പറ്റി നമുക്കു് അവിടെവെച്ചു സംസാരിക്കാം,”
കൊച്ചീരാജാവിന്റെ ഹാസ്യഗർഭിതമായ ഈ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാതെ പാതിരി പറഞ്ഞുതുടങ്ങി:–
“അതു പാടില്ല. അവിടം സംഭാഷണത്തിനുള്ള സ്ഥലമല്ല. അവിടെ വെച്ചു് ദൈവം അന്ത്യവിധി കല്പിക്കുന്നതു് എല്ലാവരും കേൾക്കേണ്ടിവരും. തിരുമനസ്സുകൊണ്ടു് അവിടുത്തേ ആരാധനയ്ക്കു വിഷയമായ പിശാചുക്കളുമായി നിത്യസഹവാസം ചെയ്യട്ടേ എന്നൊരു വിധി ഈശ്വരൻ നല്കും.
“ഈ മാതിരി സംഭാഷണം കുറേ കടന്നുപോകുന്നു” എന്നു പറഞ്ഞിട്ടു് രാജാവു് എഴുന്നേറ്റു പോയി. ഈ സംഭവം ഒരുവിധത്തിൽ രാജാവിന്നു വളരെ ഉപകരിച്ചു. അദ്ദേഹത്തിനു് സ്വധർമ്മത്തിലുള്ള നിഷ്ഠയെ അതു് അത്യന്തം വർദ്ധിപ്പിച്ചു. അദ്ദേഹം ഭാരതഖണ്ഡത്തിലെ മിയ്ക്ക പുണ്യസ്ഥലങ്ങളേയും സന്ദർശിച്ചും, നിരവധി പുണ്യകർമ്മങ്ങൾ ചെയ്തും, സ്വജീവിതത്തിന്റെ സായാഹ്നവേളയെ നയിക്കുന്നതിനു പ്രേരിതനായി.
ക്രിസ്തുമതപ്രചരണത്തിന്നുവേണ്ടിയും ധനാർജ്ജനത്തിനുവേണ്ടിയും ഏതു നിഷിദ്ധകർമ്മങ്ങളും ചെയ്യുന്നതിനു് പോർത്തുഗീസുകാർ മടിച്ചില്ല. സ്പെയിൻകാർ ഈ വിഷയത്തിൽ അമേരിക്കയിൽവെച്ചു ചെയ്തിട്ടുള്ള നിന്ദ്യവും നിഷ്ഠൂരവും ആയ കൃത്യങ്ങൾപോലും പോർത്തുഗീസുകാർ ഇന്ത്യയിൽ ചെയ്തതായ നീചകൃത്യങ്ങളോടുകൂടി കിടയാവുമോ എന്നു സംശയമാണു്. ഈ കടുംകൈകളുടെ ഫലമായി പറങ്കി എന്നു പേരുപോലും നീചാർത്ഥദ്യോതകമായി പരിണമിച്ചു.
1549-ൽ കാസ്മി ആന്നിസ് (Cosme Annes) എന്ന കൃസ്ത്യാനി പോർത്തുഗൽരാജാവിനു് അയച്ച ഒരു കത്തിൽ ഇപ്രകാരം വിലപിച്ചിരിക്കുന്നു.
“ഇന്ത്യയിൽ നീതിനിശ്ശേഷം അസ്തമിച്ചു. തിരുമേനിയുടെ വൈസ്രോയിയോടു് അപേക്ഷിച്ചാലും നീതി ലഭിക്കുന്നില്ല. ഏതുവിധത്തിലും പണം സമ്പാദിക്കണമെന്നു് ഒരൊറ്റ ആശ മാത്രമേ, തിരുമേനിയുടെ ഉദ്യോഗസ്ഥന്മാർക്കുള്ളു. പോർത്തുഗീസുകാരെ വിശ്വസിക്കുന്ന ഒരു മുസൽമാനെയും ഇവിടെ കാണുന്നില്ല. തിരുമേനിയുടെ കരുണാകടാക്ഷത്തെ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. തിരുമേനി കനിയേണമേ! കനിയേണമേ! കനിയേണമേ! ഞങ്ങളെ രക്ഷിക്കേണമേ! ഈ അന്ധകൂപത്തിൽ ആണ്ടുപോകുമ്മുമ്പേ ഞങ്ങളെ ഉദ്ധരിക്കേണമേ.”
കൊച്ചീരാജാവു് പോർത്തുഗീസുകാർക്കുവേണ്ടി എന്തെല്ലാം ചെയ്തുകൊടുത്തിട്ടുണ്ടെന്നും അതിനു് അവരിൽ നിന്നു ലഭിച്ച പ്രതിഫലം എന്തായിരുന്നു എന്നും നാം കണ്ടു. ഇനി കേരളത്തിന്റെ മറ്റു ഭാഗങ്ങളിലെ സ്ഥിതി നോക്കാം.
1501-ൽ കൊല്ലത്തുനിന്നു് കാബ്രാളിനു് ഒരു ക്ഷണക്കത്തു കിട്ടിയതായി മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഗാമയാണു് ആദ്യമായി ഏതാനും കപ്പലുകളെ തെക്കോട്ടയച്ചതു്. അവ കൊല്ലത്തുവന്നു് സാമാനങ്ങളും കയറ്റിക്കൊണ്ടു് കൊച്ചിയിലേക്കു് തിരിച്ചുപോയി. 1503-ാമാണ്ടിന്റെ അവസാനത്തിൽ, ആൽബുക്കർക്കു് കൊല്ലത്തു് അടുത്തു.
അദ്ദേഹം ദേശിങ്ങനാട്ടു രാജാവിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
[12] “കൊല്ലത്തെ രാജാവു് സത്യവാനും ധീരനുമാകുന്നു. നരസിംഹരാജാവുമായുള്ള യുദ്ധത്തിൽ അദ്ദേഹം 60000 വില്ലാളികളോടുകൂടി ആ രാജാവിനെ എതിർത്തു തോല്പിച്ചു. പ്രധാനഗവർണ്ണരായ നമ്പിയാദ്രിമിനെ കൂടാതെ നാടുഭരിക്കാനായി ആ നഗരത്തിൽ മുപ്പത്തിആറു പ്രമാണികൾ ഉണ്ടായിരുന്നു. ഇത്രഭംഗിയായി ഭരണം നടത്തിവന്ന വേറൊരു നഗരവും ഈ ദിക്കിലെങ്ങും ഉണ്ടായിരുന്നില്ല.
[13] “നമ്പിയാദൊറ എന്ന രാജാവു് ഞങ്ങളെ വളരെ കരുണയോടും മഹാമനസ്കതയോടും സ്വീകരിച്ചു. ഞങ്ങൾക്കു കുരുമുളകു തരുമോ എന്നു ചോദിച്ചപ്പോൾ, ഇരുപതു ദിവസങ്ങൾക്കുള്ളിൽ ഞങ്ങൾക്കു് ഇഷ്ടമുള്ള എല്ലാമാതിരി ഏലവർഗ്ഗവും കപ്പൽനിറയേ കയറ്റിത്തരാമെന്നു് അദ്ദേഹം മറുപടി പറഞ്ഞു: … കപ്പലിൽ കൊള്ളാത്തിടത്തോളം ചരക്കുകൾ കിട്ടിയതിനാൽ ഏതാനുംഭാഗം അവിടെ ഇട്ടിട്ടു പോരേണ്ടതായി വന്നു.”
ആൽബുക്കർക്കു കൊല്ലത്തു് ഒരു പണ്ടകശാല സ്ഥാപിച്ചശേഷം 1504 ജനുവരി പന്ത്രണ്ടാം തിയതി കൊച്ചിയിലേക്കു തിരിച്ചുപോന്നു. അഞ്ചിദ്വീപം, കണ്ണൂർ, കൊച്ചി, കൊല്ലം എന്നീ സ്ഥലങ്ങളിൽ പണ്ടകശാലകൾ സ്ഥാപിക്കണമെന്നുള്ള രാജാജ്ഞയും വഹിച്ചുകൊണ്ടാണു് ആൽബുക്കർക്കിന്റെ പിൻഗാമിയായ ഫ്രാൻസിസ്കോ ഡാൽമേയ്‍ഡ 1505-ൽ ഇന്ത്യയിൽ വന്നതു്. ഡാൽമേയിഡ ഹോമം (Homem) എന്ന കപ്പിത്താനെ അക്കാര്യം സാധിക്കുന്നതിനുവേണ്ടി കൊല്ലത്തേക്കു് അയച്ചു. പോർത്തുഗീസുകാർ ഈ അവസരത്തിൽ കൊല്ലത്തുനിന്നും ചരക്കു കേറ്റിക്കൊണ്ടുപോയ മഹമ്മദീയ ബോട്ടുകളെ എതിർത്തു് അവയിലുണ്ടായിരുന്ന സാമാനങ്ങളെ കവർന്നെടുത്തു. അറബികൾ കൊല്ലം രാജാവിന്റെ മന്ത്രിമാരുടെ അടുക്കൽ സങ്കടം ബോധിപ്പിക്കയാൽ, അവർ പറങ്കികളുടെ പണ്ടകശാലയിൽ ചെന്നു്, ചരക്കുകൾ അറബികൾക്കു തിരിച്ചുകൊടുക്കാൻ ആജ്ഞാപിച്ചുവെങ്കിലും പണ്ടകശാലാധിപതിയായ ഡീസായും കൂട്ടരും വകവെച്ചില്ല. അതുകൊണ്ട് മന്ത്രിയുടെ ഭടന്മാരായ നായന്മാരും ജോനകരുംകൂടി അവരെ എതിർത്തു് അവിടെനിന്നു തുരത്തുകയും പണ്ടകശാല ചുട്ടുപൊടിക്കയും ചെയ്തു. വൈസറായിയായ ആൽമെയിഡ, ഹോമമിനെ സ്ഥാനഭ്രഷ്ടനാക്കീട്ടു് പകരം തന്റെ പുത്രനായ ലോറൺസാവിനെ നിയമിച്ചു. ലോറൺസാ കൊല്ലത്തു് അടുത്തു തുറമുഖമുണ്ടായിരുന്ന 27 ബോട്ടുകളെ നശിപ്പിക്കുകയും അറബികളുടെ ഓടങ്ങളെ പിടിച്ചെടുക്കുകയും ചെയ്തു. അതിനുശേഷം, വിഴിഞ്ഞത്തുചെന്നു് അവിടെയുണ്ടായിരുന്ന മഹമ്മദീയവ്യാപാരികളേയും നശിപ്പിച്ചു.
1516-ൽ പോർത്തുഗീസു വൈസറായി ആയിരുന്ന സൂവാറസ കൊല്ലം രാജ്ഞായുമായി സന്ധിക്കരറു ചെയ്തു്, വീണ്ടും ആ നഗരവുമായി കച്ചവടം ആരംഭിച്ചു. കഴിഞ്ഞ ശണ്ഠയിൽ നശിപ്പിക്കപ്പെട്ട സെന്റു താമസു പള്ളിയെ രാജ്ഞിയും നാട്ടുകാരുംകൂടി വീണ്ടും പണിയിച്ചുകൊടുക്കുകയും പോർത്തുഗീസുകാരുമായല്ലാതെ മറ്റാരോടും വാണിജ്യം ചെയ്യുന്നതല്ലെന്നു കരാർ ചെയ്കയും ചെയ്തു.
1517-ൽ പണ്ടകശാലയുടെ അധിപതിയായി നിയമിക്കപ്പെട്ടു ഹെയ്റ്റർറൊഡ്റീഗസ് കൊല്ലത്തുവന്നു് രാജ്ഞിയെ കണ്ടപ്പോൾ, താൻ തിരുവിതാംകോടു് ആക്രമിക്കാനായി അടുത്തദിവസം പുറപ്പെടുന്നെന്നും, കണക്കപ്പിള്ളമാരും നായന്മാരുമെല്ലാം തന്റെ കൂടെ പോരുന്നതിനാൽ പള്ളിക്കു കൊടുക്കാമെന്നു പറഞ്ഞിട്ടുള്ള സഹായധനത്തെപ്പറ്റി താൻ തിരിച്ചുവന്നശേഷം തീർച്ചപ്പെടുത്താമെന്നും രാജ്ഞി അഭിപ്രായപ്പെട്ടു.
ഏറെത്താമസിയാതെ, കൊല്ലത്തു് ഒരു കോട്ട കെട്ടണമെന്നു് സൂവാറസ് തീർപ്പെടുത്തിയിട്ടു്, നാലായിരം പണം രാജ്ഞിക്കു കൊടുത്തു് അതിനായി അനുവാദം വാങ്ങി. അതിനും പുറമേ റൊഡ്റീഗസ് രാജ്ഞിയുടെ പ്രധാന ഉദ്യോഗസ്ഥന്മാരായിരുന്ന ഉമ്മിണിപ്പിള്ളയുടേയും ബാലൻപിള്ളയുടേയും കുറുപ്പിന്റേയും സഖ്യവും സമ്പാദിച്ചു. പോർത്തുഗീസുകാരുടെ ഈ ഉദ്യമം നാട്ടുകാർക്കും ജോനകർക്കും കൊച്ചുതമ്പുരാക്കന്മാർക്കും രസിച്ചില്ല. അതുകൊണ്ട് റൊഡ്രിഗസ് 27 പറങ്കികളുമായി കോട്ടയുടെ അടിസ്ഥാനക്കല്ലിടാൻ ഭവിച്ചപ്പോൾ, രണ്ടായിരം നായന്മാർ അവിടെ എത്തുകയും, അവരെ തടയുകയും ചെയ്തു. പക്ഷേ പറങ്കികളുടെ പീരങ്കിപ്രയോഗത്തെ തടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ, അവർ തിരിച്ചുപോരേണ്ടി വന്നു. എന്നാൽ നാട്ടുകാരുടേയും കൊച്ചുതമ്പുരാക്കന്മാരുടേയും അഭിപ്രായം ശരിയാണെന്നു് അചിരേണ രാജ്ഞിക്കു് മനസ്സിലാവുകയാൽ, അതിനെ ആക്രമിച്ചു നിരത്തുന്നതിനു് ബാലൻപിള്ള നിയുക്തനായി. അദ്ദേഹം 1500 നായന്മാരോടുകൂടി, കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചു്, ക്രിസ്ത്യാനികളെയെല്ലാം തടവുകാരാക്കി. ഈ ശണ്ഠയിൽ അനേകം നായന്മാർക്കു് ജീവനാശം സംഭിവിച്ചു.
1543-ൽ ഫ്രാൻസിസ് സാവിയർ തെക്കൻതിരുവിതാംകൂറിൽ വന്നു് പ്രചാരകവേല തുടങ്ങുകയും അനേകം മുക്കുവരെ ക്രിസ്തുമതത്തിൽ ചേർക്കയും ചെയ്തു. ഒരു കൊല്ലത്തിനുള്ളിൽ അദ്ദേഹം തിരുവിതാംകൂറിൽ 45 പള്ളികൾ പണിയിച്ചുവത്രെ. 1544-ൽ അദ്ദേഹം അയച്ച ഒരു കത്തിൽ തിരുവിതാംകൂറിലെ അന്നത്തെ രാജാവായിരുന്ന ദേശിങ്ങനാട്ടു ഭൂതലവീരകേരളവർമ്മയെ ദക്ഷിണേന്ത്യയുടെ അധിപതിയായ ഒരു മഹാരാജാവെന്നു വർണ്ണിച്ചുകാണുന്നു. വടുകപ്പടയുമായുള്ള യുദ്ധകാലത്തു് ഒരു അവസരത്തിൽ, അദ്ദേഹം മഹാരാജാവിനെ രക്ഷിച്ചതായും ഒരു ഐതിഹ്യമുണ്ടു്.
ഡീ സൂസാ എന്ന പറങ്കി തേവലക്കര തുടങ്ങിയ അനേകം ക്ഷേത്രങ്ങളെ നശിപ്പിച്ചതിന്റെ ഫലമായി ഫ്രാൻസിസിന്റെ പ്രചാരകജോലിക്കു വലിയ പ്രതിബന്ധങ്ങൾ നേരിട്ടുവെന്നു് അദ്ദേഹത്തിന്റെ കത്തുകളിൽ നിന്നു കാണാം. പോർത്തുഗീസുദ്യോഗസ്ഥന്മാരുടെ ദുഷ്കൃത്യങ്ങൾ നിമിത്തം മഹാരാജാവിനു ക്രിസ്ത്യാനികളോടു പൊതുവെ വിദ്വേഷം തോന്നിത്തുടങ്ങിയെന്നും തന്മൂലം തന്റെ ജോലിക്കു വിഘാതം നേരിട്ടിരിക്കുന്നു എന്നും അദ്ദേഹം 1554 മാർച്ച് 21-ാം തിയതിയിലെ ഒരു ലേഖനത്തിൽ പ്രസ്താവിച്ചിരിക്കുന്നു.
മെനസ്സസ് ഉദയംപേരൂർസഭ കഴിഞ്ഞു് ദേശിങ്ങനാട്ടുചെന്നു് അവിടത്തെ രാജാവിനെ സന്ദർശിച്ച അവസരത്തിൽ നടന്ന സംഭാഷണത്തിൽനിന്നു്, അവർ തമ്മിലുള്ള വ്യത്യാസം പ്രത്യക്ഷപ്പെടുന്നു. മഹാരാജാവു് അരുളിച്ചെയ്യുന്നു:–
“നമ്മുടെ രാജ്യത്തു വസിക്കുന്ന ഹിന്തുക്കൾ, ക്രിസ്ത്യാനികൾ, മുസ്ലിങ്ങൾ, ജൂതന്മാർ മുതലായവരെല്ലാം അവരവരുടെ ധർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചു കാണ്മാനാണു് നമുക്കു് ആഗ്രഹം. എന്നാൽ ഇവിടെയുള്ള ക്രിസ്ത്യാനികളാരും അവരുടെ ആചാരങ്ങളെ അനുഷ്ഠിക്കുന്നതായി കാണുന്നില്ല. അവർ പള്ളിയിൽ പോകുന്നതിലും കുരിശിനെ വന്ദിക്കുന്നതിലും ഉപേക്ഷ കാണിക്കുന്നു; ഞായറാഴ്ച ദിവസം പണി എടുക്കുന്നു; പാതിരിമാരെ അറിവിക്കാതെ യഥേച്ഛം വിവാഹം നടത്തുന്നു. ഇതൊന്നും ശരിയല്ല. അതുകൊണ്ട് അവരെ യഥാർഹം ശിക്ഷിക്കണം. നമ്മുടെ പ്രജകൾ എല്ലാം ധർമ്മിഷ്ഠന്മാരായിരിക്കണമെന്നാണു് നമ്മുടെ ആഗ്രഹം.” ഇതു കേട്ടപ്പോൾ ബിഷപ്പു് പറഞ്ഞതാവിതു്:–
“തിരുമനസ്സിലേക്കു് ക്രിസ്തുമതത്തിൽ ഇത്ര പ്രതിപത്തിയുണ്ടെങ്കിൽ അതു സ്വീകരിക്കുന്നതല്ലേ നല്ലതു്.”
“നാം ഒരു ക്രിസ്ത്യാനിയാവണമെന്നു് ഈശ്വരേച്ഛയുണ്ടായിരുന്നെങ്കിൽ, ജനനാൽപ്രഭൃതി അങ്ങനെ ആയിരിക്കുമായിരുന്നു” എന്നു് അരുളിച്ചെയ്തിട്ടു് അദ്ദേഹം പെട്ടെന്നു് എഴുന്നേറ്റു പൊയ്ക്കളഞ്ഞു.
പോർത്തുഗീസുകാരുടെ സ്വഭാവഗുണങ്ങളുടെ ഒരു ഏകദേശജ്ഞാനം താഴെപ്പറയുന്ന സംഭവങ്ങളിൽനിന്നു ഗ്രഹിക്കാം.
വാസ്കോഡിഗാമയുടെ രണ്ടാമത്തെ വരവിൽ, കോഴിക്കോട്ടു രാജാവുമായി ഒരു നാവികയുദ്ധം ഉണ്ടായി. ആ അവസരത്തിൽ ഗാമ പിടിച്ചെടുത്ത കപ്പലുകളിൽ ഉണ്ടായിരുന്ന 800 നാവികന്മാരുടെ കൈകാലുകളും മൂക്കുകളും ഛേദിച്ചു കുറെ ഇലകളും ചേർത്തു കറിയുണ്ടാക്കി, ഉപദംശമാണെന്നുപറഞ്ഞു് സാമൂതിരിക്കു് അയച്ചുകൊടുത്തു. ആ കപ്പലിൽ ഉണ്ടായിരുന്ന ബ്രാഹ്മണന്റെ ചുണ്ടും ചെവികളും അറുത്തെടുത്തിട്ടു് ചെവിയുടെ സ്ഥാനത്തു് പട്ടിയുടെ ചെത്തിത്തുന്നിക്കുത്തിയത്രേ. എത്ര പരിഷ്കൃതന്മാർ! ഈ മാതിരി ഭയങ്കര കൃത്യങ്ങൾ ടൈമൂർപോലും ചെയ്തിട്ടില്ല. ഇക്കൂട്ടർ ക്രിസ്ത്യാനികളാണെന്നു് അഭിമാനിച്ചതാണു് ബഹുചിത്രം! ഈ ഭാരതഭൂമിയിൽ ജനിച്ചിട്ടുള്ള വെറും കാട്ടാളപ്പരിഷകൾ കൂടി ഇത്രയും കാലത്തിനിടയ്ക്കു് ഈ മാതിരി ഒന്നും പ്രവർത്തിച്ചു കാണുകയില്ല. [14]
അൽമെയിഡ ബ്രാമ എന്ന സ്ഥലം പിടിച്ചെടുത്തപ്പോൾ സ്ത്രീജനങ്ങളുടെ ആഭരണങ്ങളെ അപഹരിക്കാൻ എളുപ്പത്തിനുവേണ്ടി അവരുടെ കൈകളും ഛേദിച്ചുകളഞ്ഞുവത്രേ. [15] ഇന്ത്യയിലുള്ളവർ, അജ്ഞാനികളാണെങ്കിലും, അവരുടെ ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതു്,
“സ്ത്രീയം ശതാപരാധാഞ്ചേൽ
പുഷ്പേണാപി ന താഡയേൽ”
കുളാർണ്ണവതന്ത്രം
എന്നാണു്. അതായതു് സ്ത്രീകൾ നൂറു കുറ്റങ്ങൾ ചെയ്തുപോയാലും, അവരെ പുഷ്പങ്ങൾകൊണ്ടുപോലും അടിച്ചുകൂട. ഭാരതീയരുടെ ചരിത്രത്തിൽ സ്ത്രീജനങ്ങളെ ഇത്ര നിർദ്ദയം പീഡിപ്പിച്ചതായി ഒരു ഒറ്റ ഉദാഹരണമെങ്കിലും എടുത്തു കാണിക്കാൻ സാധിക്കയുമില്ല.
1637-ൽ ഡ്യൂ എന്ന ദിക്കിനടുത്തുള്ള മെറ്റ എന്ന ദ്വീപു് പോർത്തുഗീസുകാർ ആക്രമിച്ചു് അവിടെ ഉണ്ടായിരുന്ന ജനങ്ങളെ ഒന്നൊഴിയാതെ കൊന്നുകളഞ്ഞു.
ഇങ്ങനെ പറഞ്ഞുതുടങ്ങിയാൽ അവസാനിക്കയില്ല. ഇനി ഇക്കാലത്തെ ഹിന്ദുരാജാക്കന്മാരെപ്പറ്റി വിദേശീയർ പറഞ്ഞിട്ടുള്ളതെന്താണെന്നു നോക്കുക.
ഹിന്ദുരാജാക്കന്മാർ പ്രജകളെ യാതൊരു വിധത്തിലും ഉപദ്രവിച്ചിരുന്നില്ലെന്നും, അവിശ്വാസികളായിരുന്നിട്ടും അവരും അവരുടെ ഭടന്മാരും മഹമ്മദീയ മതാചാരങ്ങളേയും നടവടികളേയും ബഹുമാനിച്ചിരുന്നുവെന്നും ടാഫ്ട്ടു് ആൾ മുജാവുഡിൻ എന്ന മഹമ്മദീയചരിത്രത്തിൽ പറഞ്ഞിരിക്കുന്നു.
വർത്തീമ സാമൂതിരിയുടെ സാമുദായിക സ്ഥിതിഗതികളെപ്പറ്റി പല വിവരങ്ങൾ വിദേശ സഞ്ചാരികളുടെ കുറിപ്പുകളിൽ നിന്നു ഗ്രഹിക്കാം. എന്നാൽ ആ കുറിപ്പുകളെ യഥാരൂപം വിശ്വസിക്കുന്നതിനു നിവൃത്തിയില്ലാത്ത വിധത്തിൽ, അവയിൽ അവിടവിടെ പലേ പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെന്നു പറയേണ്ടിയിരിക്കുന്നു.
9.3 രാജാക്കന്മാർ
രാജാക്കന്മാർ വെളുത്ത വസ്ത്രവും ചിലപ്പോൾ പട്ടും ധരിക്കുന്നു. ചില അവസരങ്ങളിൽ മാത്രം പട്ടുകൊണ്ടോ സൂര്യപടംകൊണ്ടോ ഉണ്ടാക്കിയതും മുട്ടിനു മേൽവരെ എത്തുന്നതുമായ ഉടുപ്പും ധരിക്കാറുണ്ടായിരുന്നു. നായന്മാരെപ്പോലെ അവർക്കും മുൻകുടുമ്മയാണു് ഉണ്ടായിരുന്നതു്. ചെരുപ്പു് ധരിക്കാറുണ്ടായിരുന്നുല്ല. തുർക്കികളെപ്പോലെ മേൽമീശ വളർത്തിവന്നു. കാതുകുത്തി രത്നഖചിതമായ കർണ്ണാഭരണങ്ങൾ അണിയാറുണ്ടായിരുന്നു. വലയാംഗദങ്ങളും മുത്തുമാലകളും എല്ലാ രാജാക്കന്മാരും ധരിച്ചുവന്നു. വസ്ത്രത്തിന്റെ മീതെ രത്നം പതിച്ചതും, മൂന്നുവിരൽ വീതി വരുന്നതുമായ സ്വർണ്ണമേഖല ബന്ധിക്ക പതിവായിരുന്നു. മാറിലും, നെറ്റിത്തടത്തിലും, തോളത്തും ഭസ്മക്കുറിയുണ്ടായിരിക്കും. ചിലർ ചന്ദനം, മഞ്ഞൾ, ചാന്തു് ഇവകൊണ്ടുള്ള തിലകങ്ങളും അണിഞ്ഞുവന്നു. മൃതശരീരത്തെ ഇന്നത്തെപ്പോലെ അന്നും ദഹിപ്പിക്കയായിരുന്നു പതിവു്.
കോവിലകങ്ങളിൽ രാജാക്കന്മാരിരിക്കുന്നതു് പൊക്കിക്കെട്ടീട്ടുള്ള തിണ്ണകളിലായിരുന്നു. നീരാളം, വില്ലൂസ്, പട്ടു് മുതലായവകൊണ്ടുണ്ടാക്കിയ ചാവട്ടകളിൽ ചാരിയാണു് അവർ ഇരിക്കാറുണ്ടായിരുന്നതു്. വെള്ളയും കരിമ്പടവും വിരിച്ചിരിക്കും. ചിലപ്പോൾ വെള്ളയും കരിമ്പടവും വിരിച്ച മഞ്ചത്തിൽ, മുൻപറഞ്ഞപോലെ, ചാവട്ടയിൽ ചാരിയും ഇരിക്കാറുണ്ടായിരുന്നു. സന്ദർശകന്മാർക്കു് ഇരിക്കാൻ ആട്ടിൻരോമംകൊണ്ടുള്ള തുണി വിരിച്ചുകൊടുക്കും. അവർ പോകുമ്പോൾ, ആ തുണിയും എടുത്തുകൊണ്ടു് ഒരാൾ മുമ്പേ നടന്നു വന്നു. രാജാവു് ഇരിക്കുന്നതിന്റെ സമീപത്തുതന്നെ വാൾവെച്ചിരിക്കും. വാളൂരിപ്പിടിച്ചുകൊണ്ടേ അവർ നടക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ പല സംഗതികൾ ബാർബോസയുടെ വിവരണത്തിൽനിന്നു ഗ്രഹിക്കാം. ആ ഗ്രന്ഥത്തിന്റെ 104 മുതല്ക്കു് 110-വരെയുള്ള വശങ്ങളിൽ, രാജാക്കന്മാരുടെ വിവാഹസമ്പ്രദായം, ദായക്രമം, പള്ളിക്കെട്ടു്, ശവദാഹം മുതലായവയെ ഏറെക്കുറെ ശരിയായി വർണ്ണിച്ചിട്ടുണ്ടു്.
നീതിപരിപാലനത്തിനായി ഏർപ്പെടുത്തിയിരുന്ന നിയമങ്ങൾ വളരെ നിഷ്ഠൂരങ്ങളായിരുന്നു. ജാതിഭേദം നോക്കിയാണു് ശിക്ഷ നൽകിവന്നതു്. ന്യായം നടത്തുന്നതിനു് പ്രത്യേകം ഉദ്യോഗസ്ഥന്മാരുണ്ടായിരുന്നു. താണ ജാതിക്കാരിലൊരുവനെ തൊണ്ടിയോടുകൂടി പിടി കിട്ടുകയോ, അവൻ കുറ്റം സമ്മതിക്കുകയോ ചെയ്താൽ, അവന്റെ തല വെട്ടി മൃതശരീരത്തെ എല്ലാവരും കാൺകെ കഴുവിൽ കുത്തി നിറുത്തുകയായിരുന്നു പതിവു്. കുറ്റക്കാരൻ മാപ്പിളയായാൽ അവനെ കുത്തിക്കൊന്നുകളയും. തൊണ്ടി കിട്ടുകയും കള്ളനെ പിടികിട്ടാതെ വരികയും ചെയ്താൽ, അതിനെ കുറേക്കാലം സൂക്ഷിച്ചുവച്ചിരുന്നതിന്റെ ശേഷം ഉടമസ്ഥനു തിരിച്ചുകൊടുക്കും. എന്നാൽ അതിൽ നാലിലൊന്നുഭാഗം അവൻ കാര്യക്കാർക്കു കൊടുക്കണമെന്നായിരുന്നു അന്നത്തെ ഏർപ്പാടു്. കള്ളനാണെന്നു സംശയിച്ചു പിടിക്കപ്പെട്ടവൻ, കുറ്റം സമ്മതിക്കാത്തപക്ഷം, അവനെ എട്ടു ദിവസത്തോളം തടവിൽ പാർപ്പിച്ചു ബുദ്ധിമുട്ടിക്കും. എന്നിട്ടും കുറ്റം സമ്മതിച്ചില്ലെങ്കിൽ, കൈമുക്കു പരീക്ഷ നടത്തിനോക്കും. ശുചീന്ദ്രത്തു കൈമുക്കു വളരെ പ്രസിദ്ധമായിരുന്നു. അതിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്. കുറ്റക്കാരനെ കുളിപ്പിച്ചു് ക്ഷേത്രത്തിലേക്കു കൊണ്ടുപോകും. അവിടെ ഒരു ചെമ്പുപാത്രത്തിൽ എണ്ണയൊഴിച്ചു് കുറെ പച്ചിലയും ഇട്ടു് നല്ലപോലെ തിളപ്പിക്കുന്നു. ഇല താഴുമ്പോൾ കുറ്റക്കാരന്റെ ശരീരത്തിൽ ചൊറിയോ മുറിവോ വല്ലതുമുണ്ടോ എന്നു് അന്യായക്കാരനെ ബോദ്ധ്യപ്പെടുത്തിയശേഷം, അവരെ വിഗ്രഹത്തിനു മുമ്പിൽ കൊണ്ടുചെന്നു നിർത്തീട്ടു് “എന്റെ മേൽ ആരോപിച്ചിരിക്കുന്ന കളവു് ഞാൻ ചെയ്തിട്ടില്ല; അതു ചെയ്തതു് ആരെന്നു് എനിക്കു നിശ്ചയവുമില്ല” എന്നു മൂന്നുവട്ടം പറയിച്ചിട്ടു് അവന്റെ വിരലുകളെ തിളച്ചിരിക്കുന്ന എണ്ണയിൽ മുക്കാൻ പറയും. അതിനുശേഷം കാര്യക്കാരും പിള്ളമാരും പരിശോധിച്ചു്, അവനെ വീണ്ടും ബന്ധനത്തിൽ പാർപ്പിക്കും. മൂന്നാം ദിവസം കാര്യക്കാരുടെ മുമ്പിൽ വെച്ചു്, കെട്ടഴിച്ചു നോക്കുമ്പോൾ, പൊള്ളിയിരിക്കുന്നതായി കണ്ടാൽ അവനെ കൊല്ലും; പൊള്ളീട്ടില്ലെങ്കിൽ വിട്ടയയ്ക്കും. കുറ്റക്കാരൻ മഹമ്മദീയനായാൽ കൈമുക്കിനുപകരം പഴുപ്പിച്ച ഇരുമ്പു് അവനെക്കൊണ്ടു നക്കിക്കയായിരുന്നു പതിവു്. പ്രഭുജനങ്ങളേയും ബ്രാഹ്മണരേയും പശുക്കളേയും ഹിംസിക്കുന്നവർക്കും മരണശിക്ഷയാണു് വിധിച്ചുവന്നതു്. മറ്റുള്ള കുറ്റങ്ങൾക്കു വെറും പിഴ മാത്രമായിരുന്നു ശിക്ഷ. എന്നാൽ പിഴവകയിൽ ഈടാക്കുന്ന പണം കാര്യക്കാർക്കായിരുന്നു.
പ്രഭുക്കന്മാരെ യാതൊരു കുറ്റത്തിനും ആമം വെച്ചുകൂടായിരുന്നു. കൊല്ലപാതകമോ, കവർച്ചയോ, രാജദൂഷണമോ ചെയ്താൽ കണ്ടുകിട്ടുന്നിടത്തുവെച്ചുതന്നെ അവരെ കൊന്നുകളയാൻ രാജാവു് മാന്യകുടുംബത്തിൽ പെട്ട രണ്ടു മൂന്നു നായന്മാർക്കു കല്പന നൽകും. അങ്ങനെ വധിക്കപ്പെടുന്നവരുടെ മൃതശരീരത്തെ പരസ്യമായി ഒരിടത്തു് ഇട്ടിട്ടു് അവരുടെ മാറത്തു് രാജകല്പന തറച്ചുനിർത്തും.
സ്ത്രീകൾക്കും മരണശിക്ഷ അനുവദിക്കപ്പെട്ടിരുന്നില്ല. ജാത്യാചാരങ്ങൾക്കു വിപരീതമായി ഒരു നായർസ്ത്രീ എന്തെങ്കിലും പ്രവർത്തിച്ചാൽ, രാജാവു് അവളെ ക്രിസ്ത്യാനികൾക്കോ മഹമ്മദീയർക്കോ വിറ്റുകളയും. എന്നാൽ അപരാധം രാജാവിന്റെ ചെവിയിൽ എത്തുന്നതിനു മുമ്പായി അവളുടെ ചാർച്ചക്കാർ അവളെ മുറിക്കകത്തടച്ചു് കുന്തംകൊണ്ടോ കഠാരകൊണ്ടോ കുത്തിക്കൊന്നുകളകയായിരുന്നു നടപ്പു്. [16] വടക്കൻ പാട്ടു വായിച്ചുനോക്കുക.
9.4 നമ്പൂതിരിമാർ
‘മലയാളബ്രാഹ്മണർ പൊതുവേ വളരെ ശുചിയുള്ളവരും നിഷ്കളങ്കഹൃദയന്മാരും പ്രാചീനാചാരങ്ങളിൽ വളരെ നിഷ്ഠയുള്ള യാഥാസ്ഥിതികന്മാരും കുശാഗ്രബുദ്ധികളും ആയിരുന്നു. സർവതോമുഖമായ ബുദ്ധിയും സുകുമാരകലകളിൽ എല്ലാം ഒരുപോലെ രസിക്കുന്ന സഹൃദയത്വവും അവർക്കുണ്ടായിരുന്ന വിശിഷ്ടഗുണങ്ങളത്രെ. കേരളമാഹാത്മാദി ഗ്രന്ഥങ്ങളുടെ കർത്താക്കന്മാരെപ്പറ്റിയും എട്ടരയോഗക്കാരെപ്പറ്റിയും പറഞ്ഞിട്ടുള്ളതു് മലയാളബ്രാഹ്മണരെ ഒട്ടുക്കു സംബന്ധിക്കുന്നില്ലെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. ബാർബോസാ അവരെപ്പറ്റി ഇപ്രകാരം എഴുതിയിരിക്കുന്നു.
“ബ്രാഹ്മണരെല്ലാം ഒരേ വംശത്തിൽ പെട്ടവരാണു്; അവർക്കും അവരുടെ സന്താനങ്ങൾക്കും മാത്രമേ പുരോഹിതകൃത്യം അനുവദിക്കപ്പെട്ടിട്ടുള്ളു. ഏഴു വയസ്സാകുമ്പോൾ, അവർ കാട്ടുകഴുതയെപ്പോലിരിക്കുന്നതും ക്രയൻ മെർഗൻ (കൃഷ്ണമൃഗം) എന്നു വിളിച്ചുവരുന്നതുമായ ഒരു ജന്തുവിന്റെ തോൽരോമത്തോടുകൂടിത്തന്നെ രണ്ടു വിരൽ വീതിയിൽ വെട്ടി എടുത്തു്, കഴുത്തിനേ ചുറ്റി ഭുജത്തിനടിയിൽക്കൂടി ധരിക്കുന്നു. പിന്നീടു് ഏഴു കൊല്ലത്തേക്കു് താംബൂലചർവണം ചെയ്യാൻ പാടില്ല. ഈ കാലമൊക്കെ ഒരു ചർമ്മപട്ടം ധരിച്ചിരിക്കയും വേണം. പതിന്നാലു വയസ്സു പ്രായമാകുമ്പോൾ, അവർ അയാളെ ബ്രാഹ്മണനാക്കുന്നു. അപ്പോൾ ചർമ്മപട്ടം കളഞ്ഞിട്ടു് ബ്രാഹ്മണ്യ ചിഹ്നമായ മൂന്നു നൂൽ ധരിപ്പിക്കുന്നു. ഈ ദിക്കിൽ നാം മാസ്സിനെ എന്നപോലെ അവർ ഈ കർമ്മത്തേയും വളരെ ആഘോഷപൂർവമാണു് നടത്താറുള്ളതു്. അതിനുശേഷം അവർക്കു് വെറ്റില മുറുക്കുന്നതിനു വിരോധമില്ല. ബ്രാഹ്മണർ മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കയില്ല. നാട്ടുകാർക്കു് അവരെപ്പറ്റി ഭക്തിയും ബഹുമാനവും ഉണ്ടു്. എന്തു കുറ്റം ചെയ്താലും അവർക്കു് മരണശിക്ഷ വിധിക്കയില്ല. നമ്മുടെ ബിഷപ്പിന്റെ സ്ഥാനത്തു് അവർക്കു ഉള്ളതായ പ്രധാനി കുറ്റക്കാർക്കു് മിതമായ ശിക്ഷ നൽകിവരുന്നു. ഒരിക്കലേ അവർ വിവാഹം ചെയ്യു. അതും മൂത്തപുത്രൻ മാത്രം. വിവാഹാനന്തരം അയാളെ ക്രമാഗമനവിധിപ്രകാരം സ്വത്തിന്റെ പൂർണ്ണാവകാശിയാക്കുന്നു. മറ്റുള്ളവർ ഒരിക്കലും വിവാഹം ചെയ്യുന്നില്ല. ജ്യേഷ്ഠസഹോദരന്മാരായ ബ്രാഹ്മണർ അവരുടെ പത്നിയെ ഭദ്രമായും ബഹുമാനത്തോടും കൂടി സൂക്ഷിക്കുന്നു. ആർക്കും അവരെ സമീപിച്ചുകൂട. വിവാഹിതനായ ഒരുവൻ മരിച്ചാൽ, വിധവ പുനർവിവാഹം ചെയ്യുന്നില്ല. ഭാര്യ വ്യഭിചരിക്കുന്നപക്ഷം ഭർത്താവു് അവളെ വിഷംകൊടുത്തു കൊന്നുകളയുന്നു.” അവരുടെ ജീവിതരീതി, ആരാധനാക്രമം, ക്ഷേത്രങ്ങൾ ഇവയെപ്പറ്റിയും ബാർബോസ വിവരിച്ചിട്ടുണ്ടു്.
അവർ ‘ബർമ്മ’ ‘ബെസ്നു’ ‘മയ്സെരേണി’ (മഹേശ്വരൻ) എന്നു ത്രിവിധഭാവങ്ങളോടുകൂടിയ ഏക ദൈവത്തെ ആരാധിക്കുന്നു. ഈശ്വരൻ ലോകാരംഭം മുതല്ക്കേ ഉള്ളവനാണെന്നു് അവരും സമ്മതിക്കുന്നുണ്ടു്. യേശുക്രിസ്തുവിന്റെ ആഗമനത്തെപ്പറ്റി യാതൊരു ജ്ഞാനവും അവർക്കില്ല.
***
മരണശേഷം തങ്ങൾ ചാമ്പലായിത്തീരുമെന്നുള്ളതിന്റെ ചിഹ്നമായി അവർ, കുളിക്കുമ്പോഴൊക്കെ, തലയിലും നെറ്റിയിലും ഭസ്മം ധരിക്കുന്നു. മൃതശരീരത്തെ അവർ ദഹിപ്പിക്കുകയാണു് പതിവു്. ഒരു ബ്രാഹ്മണൻ തന്റെ പത്നി ഗർഭം ധരിച്ചിരിക്കുന്നു എന്നറിഞ്ഞ ഉടനേ പല്ലു ശുചിയാക്കുന്നു; പിന്നീടു് മുറുക്കുകയോ ക്ഷൗരം ചെയ്കയോ ചെയ്യുന്നില്ല. അതുവരെ അയാൾ ഉപവാസവ്രതവും അനുഷ്ഠിക്കുന്നു. രാജാക്കന്മാർ ഈ ബ്രാഹ്മണരെ യുദ്ധമൊഴിച്ചു് പലേ സംഗതികൾക്കും നിയോഗിച്ചുവരുന്നു. ബ്രാഹ്മണർക്കോ രാജകുലത്തിൽ ജനിച്ചവർക്കോ മാത്രമേ, രാജാവിനു പാചകം ചെയ്തു കൊടുക്കാവൂ. അതുകൊണ്ട് രാജാവിന്റെ ബന്ധുക്കളും ബ്രാഹ്മണരെക്കൊണ്ടാണു് പാചകം ചെയ്യിക്കുന്നതു്. ഒരു രാജ്യത്തുനിന്നു് മറ്റൊന്നിലേക്കു് എഴുത്തോ, പണമോ, കച്ചവടച്ചരക്കുകളോ കൊണ്ടുപോകുന്നവരും ബ്രാഹ്മണരാണു്.
അവർ വിഗ്രഹാരാധകന്മാരുടെ ധർമ്മത്തെപ്പറ്റി വിപുലമായ ജ്ഞാനമുള്ളവരും, വലിയ പണ്ഡിതന്മാരും വിവിധകലകളിൽ നൈപുണ്യം സമ്പാദിച്ചിട്ടുള്ളവരുമാകുന്നു. ആ നിലയിൽ രാജാവു് അവരെ വളരെ ബഹുമാനിക്കുന്നു.
9.5 നായന്മാർ
‘നായന്മാരുടെ സാമുദായികാചാരങ്ങളെപ്പറ്റി പാശ്ചാത്യസഞ്ചാരികൾ പറഞ്ഞിട്ടുള്ളതിലും മിഥ്യാജ്ഞാനത്തിന്റേയും അപൂർണ്ണജ്ഞാനത്തിന്റേയും ഫലമായി ചില പ്രമാദങ്ങൾ കടന്നുകൂടീട്ടുണ്ടെങ്കിലും ബാർബോസാമാത്രം ഏറെക്കുറെ ശരിയായ വിവരണം നൽകീട്ടുണ്ടു്.
“നായന്മാർ ഉൽകൃഷ്ടകുലജാതന്മാരാണു്. അവർക്കു നാടുവാഴിത്തമുണ്ടു്. കീഴ്ജാതിക്കാരുമായി അവർ കൂടിക്കഴിയില്ല. തങ്ങൾ ശ്രേഷ്ഠന്മാരാണെന്നുള്ള ഗർവും അവർക്കു ക്രമത്തിലധികമുണ്ടു്. അവർ എല്ലായ്പോഴും ആയുധപാണികളായ് നടക്കുന്നു.” [17]
“അവർ നഗരം വിട്ടു് ഉൾനാടുകളിലുള്ള തങ്ങളുടെ പുരയിടങ്ങളിൽ താമസിക്കുന്നു. ഈ പുരയിടങ്ങൾക്കു ചുറ്റും വേലികെട്ടിയിരിക്കും. വീടുകൾ മേയുന്നതു് ഓലകൊണ്ടാണു്.”
“ക്ഷേത്രങ്ങളും രാജഗൃഹങ്ങളും മാത്രമേ ഓടു മേയുവാൻ അനുവദിച്ചിരുന്നുള്ളു.” [18] “അവർ ദൃഢസംഹതകായന്മാരും സൗന്ദര്യശാലികളും ആകുന്നു. പുരുഷന്മാർക്കു സാമാന്യം ഉയരമുണ്ടായിരിക്കും.” [19]
“മുഖം, ശരീരം, അവയവങ്ങൾ മുതലായവയെ സംബന്ധിച്ചിടത്തോളം യൂറോപ്യന്മാർക്കും അവർക്കുമായി വലിയ വ്യത്യാസമൊന്നുമില്ല. നിറത്തിൽ മാത്രമേ വ്യത്യാസമുള്ളു. അവരെ ലോമശന്മാരെന്നു പറയാം. പുരുഷന്മാരുടെ മാറിടത്തിൽ രോമം കാടു പിടിച്ചിരിക്കും. പുരുഷന്മാർ കൈവിരലുകളിൽ നഖം നീട്ടി വളർത്തുന്നു. നികൃഷ്ടമായ തൊഴിലുകളിൽ പ്രവേശിക്കുന്നതിനു് ഈ നീണ്ട നഖങ്ങൾ ബാധകമായിരിക്കുമെന്നും, അത്തരം തൊഴിലുകളിൽ പ്രവേശിക്കുന്നതു് തങ്ങളുടെ കുലമഹിമയ്ക്കു പോരാത്തതാണെന്നും അവർ പറയുന്നു. നഖം വളർത്തുന്നതുകൊണ്ടു് വേറൊരു ആവശ്യംകൂടി നിറവേറുന്നുണ്ടു്; അതായതു്, വാൾ കൈയിൽ പിടിക്കുമ്പോൾ പിടി മുറുക്കുന്നതിനു് നഖങ്ങൾ വളരെ സഹായകമത്രെ.” തീണ്ടൽ തൊടീൽ എന്നീ അനാചാരങ്ങൾ അക്കാലത്തു് നന്നേ വർദ്ധിച്ചിരുന്നതായി ബാർബോസാ രേഖപ്പെടുത്തിയിട്ടുണ്ടു്.
“അവർ വെളിക്കു സഞ്ചരിക്കുമ്പോൾ ആരും വന്നു തീണ്ടിപ്പോവാതെ ഇരിക്കാനായി പോ! പോ! എന്നു ആട്ടിക്കൊണ്ടു നടക്കുന്നു. കീഴ്ജാതിക്കാർ വഴി മാറാതെ അടുത്തു ചെന്നു പോകുന്നപക്ഷം, അവർ ഉടനേതന്നെ കൊന്നുകളഞ്ഞാലും, അങ്ങനെ ചെയ്യുന്നു. നായർ ശിക്ഷാർഹനാകുന്നില്ല.”
“എന്തെങ്കിലും കാരണവശാൽ, തീണ്ടിപ്പോകയോ താണജാതിക്കാരെ തൊടുകയോ ചെയ്താൽ, തീണ്ടപ്പെട്ടവൻ പുരുഷനാണെങ്കിൽ കുളത്തിലോ നദിയിലോ പോയി മുങ്ങിക്കുളിക്കണം. അതിനുമുമ്പു് ജലപാനംകൂടി ചെയ്തുകൂട. കൃസ്ത്യാനികളേയും മറ്റു ജാതിക്കാരേയും തൊടുന്നപക്ഷവും അങ്ങനെതന്നെ ചെയ്യണം.”
നായന്മാർ ഇക്കാലത്തിനിടയ്ക്കു് ചാതുർവർണ്യത്തിൽ എത്രത്തോളം കുടുങ്ങിക്കഴിഞ്ഞുവെന്നു് ഇതിൽനിന്നു് മനസ്സിലാക്കാം.
[20] നായന്മാരുടെ തൊഴിൽ ആയുധഭ്യാസങ്ങളും യുദ്ധവും മാത്രമായിരുന്നു. അവർ ബഹുശൂരന്മാരായിരുന്നുവെന്നു ‘ലിൻഷോട്ടൻ പറഞ്ഞിരിക്കുന്നു. വാദഗ്രസ്തമായ വിഷയങ്ങൾ തീർച്ച ചെയ്തുവന്നതു് ദ്വന്ദ്വയുദ്ധംകൊണ്ടായിരുന്നു. ഇരുകൂട്ടരും ഓരോ ആളിനെ തിരഞ്ഞെടുക്കും. ദ്വന്ദയുദ്ധത്തിൽ ജയിക്കുന്നതു് ആരുടെ ആളോ അയാൾക്കനുകൂലമായിരിക്കും തീർച്ച. [21] പോർത്തുഗീസുകാർ വന്നപ്പോൾ, നായന്മാർ അവർക്കു മുൻനില നൽകിയില്ലെന്നു ശഠിച്ചുവത്രേ. കലഹത്തിനു് ഇടയുണ്ടാക്കരുതെന്നു വിചാരിച്ചു്, തങ്ങളിൽ മുൻനില ആർക്കാണു വേണ്ടതു് എന്നു നിർണ്ണയിപ്പാനായി കൊച്ചീരാജാവും ഗവർണ്ണരും ഓരോ നായന്മാരെ തിരഞ്ഞെടുത്തു് ദ്വന്ദ്വയുദ്ധം നടത്തി. ഭാഗ്യദോഷത്താൽ പോർത്തുഗീസുകാരാണു് ജയിച്ചതു്. അന്നു മുതൽ നായന്മാർ അവർക്കു് മുൻനില അനുവദിച്ചുവെന്നു് തേവനാട്ടിന്റെ സഞ്ചാരകഥകളിൽ കാണുന്നു.
നായന്മാർക്കു് അക്കാലത്തു് അക്ഷരാഭ്യാസം പാടില്ലായിരുന്നുവെന്നു പറയുന്ന ചിലർ ഉണ്ടു്. എന്നാൽ ബാർബോസാ തുടങ്ങിയ പാശ്ചാത്യന്മാർ അവരുടെ അക്ഷരാഭിജ്ഞതയെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതിനാൽ, ആ വിഷയത്തിൽ യാതൊരു സംശയത്തിനും അവകാശമില്ല. ദർശനങ്ങൾ, ജ്യോതിഷം മുതലായ വിഷയങ്ങൾപോലും അവർ അഭ്യസിച്ചു വന്നതായി ന്യൂഹാഫ് വ്യക്തമായി പറഞ്ഞിരിക്കുന്നതു നോക്കുക. മന്ത്രവാദം, ആഭിചാരം എന്നീ വിഷയങ്ങളിലും അവർക്കു സാമർത്ഥ്യമുണ്ടായിരുന്നത്രേ.
കൈത്തൊഴിലുകളോടും വ്യവസായങ്ങളോടും അന്നുണ്ടായിരുന്ന വെറുപ്പു് ഇന്നും നായന്മാർക്കു് നീങ്ങിയിട്ടില്ല.
അവരുടെ ചെലവിനു് വളരെ അധികമൊന്നും ആവശ്യമില്ലായിരുന്നെന്നും, തങ്ങളുടെ യജമാനന്മാരെ കാത്തുരക്ഷിപ്പാൻവേണ്ടി അവർ ഊണും ഉറക്കവും ഉപേക്ഷിച്ചുവന്നുവെന്നും, മാസത്തിൽ ഒന്നേകാൽ ഉറുപ്പികകൊണ്ടു് ഒരാളുടെ ചെലവു നടക്കുമായിരുന്നെന്നും ബാർബോസാ പറഞ്ഞിരിക്കുന്നു.
‘കള്ളരുന്തിടുവതില്ലോം’ എന്നു പഴയ പാട്ടിൽ നാകന്മാർ അഭിമാനപൂർവം പറഞ്ഞതായി അവ്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അവർ മദ്യപാനം ചെയ്യാത്തവരായിരുന്നെന്നു് ബാർബോസായും രേഖപ്പെടുത്തീട്ടുണ്ടു്. [22] പാശ്ചാത്യരുമായുള്ള സംസർഗ്ഗമാണു് അവരെ മദ്യപാനികളാക്കിയതെന്നു് നിസ്സംശയം പറയാം.
അവർ മാതാപിതാക്കന്മാരോടു് അതിരറ്റ ബഹുമാനവും സ്നേഹവും ഉള്ളവരാണെന്നും അവരെ സംരക്ഷിക്കുന്ന വിഷയത്തിൽ എന്തു കഷ്ടതകളും സഹിക്കുന്നതിനു് അവർ തയ്യാറായിരുന്നെന്നും മിക്ക പാശ്ചാത്യരും അഭിപ്രായപ്പെട്ടിട്ടുണ്ടു്.
[23] കരയ്ക്കോ വെള്ളത്തിലോ എവിടെവച്ചായിരുന്നാലും, അവരെ കുന്തമോ മറ്റോ പ്രയോഗിച്ചു വീഴ്ത്തുന്നപക്ഷം, അവർ വേദനകൊണ്ടു വെറുതേ കിടന്നുകളയാറില്ലായിരുന്നുവെന്നും നേരേ മറിച്ചു് ആ കുന്തത്തെ ഇരുകൈകളെക്കൊണ്ടും വലിച്ചെടുത്തു് വേദനയ്ക്കിടയിലും പ്രതിദ്വന്ദ്വിയുടെ നേർക്കു വലിച്ചെറിഞ്ഞു് തങ്ങളുടെ പക വീട്ടുമായിരുന്നെന്നും ലിൻഷേട്ടേന്റെ രേഖകളിൽ കാണുന്നു.
പടനിലത്തു മുറിവേറ്റു കിടക്കുന്നവരെ കൊള്ള ചെയ്യുന്നപതിവു് അവർക്കില്ലായിരുന്നു. അങ്ങനെ ചെയ്യുന്നതു് ലജ്ജാവഹമായിട്ടാണു് അവർ ഗണിച്ചുവന്നതു്. എന്നാൽ വിജയസൂചകമായി അവർ ശത്രുവിന്റെ ആയുധത്തെ എടുത്തുകൊണ്ടു പോകുമായിരുന്നു.
[24] “അവർ നന്നേ ആലോചിച്ചു് കാലോചിതമായേ പ്രവർത്തിക്കാറുണ്ടായിരുള്ളു. ദുർമ്മാർഗ്ഗങ്ങളിൽ അവരുടെ മനസ്സു പ്രവർത്തിക്കാറുമില്ലായിരുന്നു.… … മിക്കവാറും നഗ്നസ്ഥിതിയിൽ ആൺകുട്ടികളും പെൺകുട്ടികളും നടക്കയും, അടുത്തു പെരുമാറുകയും ചെയ്തുകൊണ്ടിരുന്നിട്ടും അവരുടെ പ്രവൃത്തികളിലൊന്നിലും യാതൊരുദോഷവും കാണാത്തതു് അത്യത്ഭുതമായിരിക്കുന്നു.”
9.6 സുറിയാനി ക്രിസ്ത്യാനികൾ
[25] ക്രിസ്ത്യാനികൾ തെക്കുംഭാഗക്കാരാണെന്നും വടക്കുംഭാഗക്കാരാണെന്നും രണ്ടായി തിരിഞ്ഞിരുന്നു. മാർത്തോമയുടെ പ്രഥമഭാര്യയിലുണ്ടായ സന്താനങ്ങളായതിനാൽ, തങ്ങൾക്കു് ഔൽകൃഷ്ട്യം കൂടുമെന്നായിരുന്നു തെക്കരുടെ അഭിമാനം. അവർ തന്നിമിത്തം വടക്കരുമായി കൂടിക്കഴിക പതിവല്ലായിരുന്നു. ഈഴവരെ ഒഴിച്ചാൽ അവരോളം പരിശ്രമശീലം കേരളത്തിൽ മറ്റാർക്കുമുണ്ടായിരുന്നില്ല. ഇന്നും ആ ഗുണം അവരിൽ കാണുന്നുണ്ടല്ലൊ. പൊതുവെ അവർ ശാന്തശീലന്മാരായിരുന്നത്രെ. അവരും ആയുധാഭ്യാസം ചെയ്യാറുണ്ടായിരുന്നു. എന്നാൽ കച്ചവടമായിരുന്നു അവരുടെ പ്രധാന തൊഴിൽ. വല്ലപ്പോഴുമല്ലാതെ അവർ മാംസം ഭക്ഷിക്കാറുണ്ടായിരുന്നില്ല.
മെനസ്സിസ്സിന്റെ കാലംവരെ നസ്രാണികളുടേയും ഹിന്ദുക്കളുടേയും ആചാരങ്ങൾക്കു തമ്മിൽ വലിയ സാദൃശ്യമുണ്ടായിരുന്നു. 1598-ൽ ആർച്ചുബിഷപ്പു് മെനസ്സസ് ഉദയംപേരൂർ വെച്ചു വിളിച്ചുകൂട്ടിയ യോഗത്തിൽ പല പുതിയ നിശ്ചയങ്ങൾ ചെയ്തു കാണുന്നു.
ശുദ്ധം മാറിയാൽ കുളിക്കുക, മൃതശരീരങ്ങളെ കുളിപ്പിക്കുക, വിവാഹത്തിനു് അരി വളച്ചു് ദമ്പതിമാരെ അതിനകത്തു് ഇരുത്തുക, മുണ്ടു മുറിക്കുമ്പോൾ അതിൽനിന്നും ഒരു നൂൽ എടുക്കുക, നെല്ലു് അളക്കുമ്പോൾ രണ്ടു് മണി നെല്ലു് അതിൽനിന്നും എടുത്തുവെയ്ക്കുക, ഈ ആചാരങ്ങളെ ഒന്നാമത്തെ കല്പനയാൽ അദ്ദേഹം വിരോധിച്ചു. [26]
പോർത്തുഗീസുകാരുടെ ഇടയ്ക്കോ, താണജാതിക്കാർ മാത്രമുള്ളിടത്തോ ജീവിക്കുന്നവർക്കു് താണജാതിക്കാരെ തൊടാമെങ്കിലും, ഉയർന്നജാതി ഹിന്ദുക്കൾ തിങ്ങിപ്പാർക്കുന്ന ദിക്കുകളിലെല്ലാം ക്രിസ്ത്യാനികളും തീണ്ടൽ ആചരിക്കണം. [27]
താണ ജാതിക്കാർ തൊട്ടുപോയ കുളങ്ങളേയും കിണറുകളേയും മറ്റും ശുദ്ധമാക്കുന്നതിനായി ചെയ്തുവന്ന ക്രിയകളെ ഉപേക്ഷിക്കണം. [28]
ഓണക്കാലത്തു് നായന്മാരുടെ പടകളികളിൽ പങ്കുകൊള്ളണം; എന്നാൽ അവരുടെ വക അടിയന്തിരങ്ങളിൽ പോയ്ക്കൂട. [29]
പ്രസവകാലത്തു്, പുരുഷപ്രജയായിരുന്നാൽ നാല്പതു ദിവസത്തേയും, സ്ത്രീപ്രജയായിരുന്നാൽ എമ്പതു ദിവസത്തേയും, വാലായ്മ ആചരിക്കുന്ന പതിവു നിർത്തണം. [30] ആഭിചാരം, ലക്ഷണം നോക്കി ഫലം പറയുന്ന ഏർപ്പാടു് മുതലായവയെ നിശ്ശേഷം വർജ്ജിക്കണം. ക്ഷേത്രങ്ങളിൽ വഴിവാടു കഴിക്കുക; നായ്ക്കളേയും മറ്റും കൊന്നു ബലി കൊടുക്കുക മുതലായവ ചെയ്യരുതു്. ദേഹരക്ഷയ്ക്കായി യന്ത്രാദികൾ ധരിക്കാൻ പാടില്ല. [31] പണത്തിനു് ക്രമപ്പലിശയേ വാങ്ങിയ്ക്കാവൂ. കൈമുക്കിയോ പഴുപ്പിച്ച ഇരുമ്പു പ്രയോഗിച്ചോ സത്യപരീക്ഷ നടത്തരുതു്. [32] [33] പുരുഷന്മാർ നായന്മാരെപ്പോലെ കാതു കുത്തി കടുക്കനിടരുതു്. ഈ കല്പനകളിൽനിന്നു് ക്രിസ്ത്യാനികളുടെ ആചാരങ്ങൾ നായന്മാരുടേതിൽനിന്നു് വ്യത്യാസപ്പെട്ടിരുന്നില്ലെന്നു കാണാം. സ്ത്രീകൾ മാറു മറച്ചു നടന്നുതുടങ്ങിയതും ഒരു പ്രത്യേക കല്പനയാലാണു്. ക്രിസ്ത്യാനികൾക്കു തമ്മിൽ വസ്തുസംബന്ധമായും മറ്റും തർക്കങ്ങളുണ്ടായാൽ ഇരുപാട്ടുകാരുടേയും വാദം കേട്ടു്, തീർച്ചചെയ്തുവന്നതു് ആർച്ചുഡീക്കനും മെത്രാനും കൂടിയായിരുന്നു. എന്നാൽ അപരാധികളെ ശിക്ഷിക്കാനുള്ള അധികാരം രാജാവിന്നേ ഉണ്ടായിരുന്നുള്ളു. ആയുധാഭ്യാസവും അവരുടെ ഇടയ്ക്കു നടപ്പുണ്ടായിരുന്നു. [34]
9.7 ഈഴവർ
ഈഴവർ ഉൽകൃഷ്ടകുലജാതന്മാരായിരുന്നുവെന്നു് വടക്കൻ പാട്ടുകളിൽ നിന്നും ഗ്രഹിക്കാം. എന്നാൽ പടച്ചേവുകം ചെയ്തു് ചേകോസ്ഥാനം വാങ്ങീട്ടുള്ളവർക്കായിരുന്നു അക്കാലത്തു പ്രാധാന്യം. അവർക്കു കളരികളും സ്ഥാനമാനങ്ങളും രാജാക്കന്മാർ നൽകിയിരുന്നു. നാടുവാഴികൾക്കും നായർപ്രഭുക്കൾക്കും വസ്തുതർക്കമോ മറ്റോ ഉണ്ടായാൽ അവർക്കു വേണ്ടി അങ്കം പൊരുതുന്നതു് ചേകോന്മാരായിരുന്നു. അസ്ത്രവിദ്യാഗുരുക്കന്മാരായ ചേകോന്മാരെ ബ്രാഹ്മണർപോലും ബഹുമാനിച്ചു വന്നു. മിക്ക നാടുവാഴികൾക്കും ചേകോപ്പട കൂടി ഉണ്ടായിരുന്നതായി കാണുന്നു.
9.8 കുറിപ്പുകൾ
[1] കൊ. രാ. ച. ഒന്നാം ഭാഗം 195-ാം വശം.
[2] കൊ. രാ. ച. ഒന്നാം ഭാഗം വശം 53.
[3] കൊ. രാ. ച. 1-ാം ഭാഗം വശം 227.
[4] ഈ ഗ്രന്ഥം പോർത്തുഗീസുകാരുടെ ഡയറിയിൽനിന്നും ശേഖരിച്ചിട്ടുള്ള വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി രചിക്കപ്പെട്ടിട്ടുള്ളതാണു്.
[5] പോർത്തുഗീസുകാരുടെ സേവ പിടിക്കാനായി മാത്രം പറഞ്ഞ വാക്കുകളായിരുന്നു ഇവ.
[6] കൊച്ചിയിലെ നായന്മാർ വിശ്വാസവഞ്ചകികളായതുപോലെ തന്നെ ആയിരിക്കണം തിരുവിതാംകൂറിലെ എട്ടുവീടർ രാജദ്രോഹികളായതും.
[7] ചതിയന്മാർ അവരുടെ കൂട്ടത്തിൽ ഇല്ലായിരുന്നു എന്നു പറയുന്നില്ല. എക്കാലത്തും എല്ലാ സമുദായത്തിലും വഞ്ചകന്മാർ ഉണ്ടായിട്ടുണ്ടു്. ഇനി ഉണ്ടാകുകയും ചെയ്യും.
[8] Asia Portuguese–Fariay Sousa Vol (doubt) P. 67.
[9] കേരളപഴമ.
[10] കൊച്ചീചരിത്രം ഒന്നാം ഭാഗം.
[11] The Rise of Portugese Power in India queted from Cochin History Part I, Pages 357.
[12] The Commentaries of Alfonso Alboquerque. Vol. I, P. II.
[13] Collection of Early Voyages. Vol (doubt). Book (doubt).
[14] History of British India by Sir Willim Hunter, Vol (doubt) Page 184.
[15] Asia Portuguse Faria Y sousa Vol.doubt P. 116.
[16] Bsrbosa; The Discription of the coasts of East Africa and Malabar.
[17] Barbosa, Page 124, 129.
[18] Barbosa.
[19] Ralf Fitch, Barbosa & Linschoten.
[20] Linschoten.
[21] Barbosa Page 124.
[22] Landas da India.
[23] Nieuhoff.
[24] Landas da India.
[25] Session.
[26] Decree 1.
[27] Decree 2.
[28] Decree 3.
[29] Decree 4.
[30] Decree 5.
[31] Decree 6.
[32] Decree 7.
[33] Decree 8.
[34]Decree 14.
അധ്യായം 10
10. സംസ്കൃതപ്രഭാവകാലത്തെ സാഹിത്യം - (സാഹിത്യം)
ഈ അദ്ധ്യായത്തെ പാട്ടുകൾ, മണിപ്രവാളകൃതികൾ, ഗദ്യം, ശാസ്ത്രഗ്രന്ഥങ്ങൾ എന്നു നാലു ഖണ്ഡങ്ങളായി വിഭജിച്ചു്, ഓരോ വകുപ്പിലും അക്കാലത്തുണ്ടായ പ്രധാന കൃതികളെപ്പറ്റി ദിങ്മാത്രമായി വിമർശിക്കാമെന്നു വിചാരിക്കുന്നു.
10.1 പാട്ടുകൾ - വടക്കൻ പാട്ടുകൾ
മനുഷ്യർ സാമാന്യേന വീരപുരുഷാരാധകന്മാരാകുന്നു. ഏതൽഫലമായി എല്ലാ ഭാഷകളിലും വീരരസപ്രധാനങ്ങളായ ഒരുതരം ആഖ്യാനങ്ങൾ ആവിർഭവിച്ചിട്ടുണ്ടു്. മഹാകാവ്യങ്ങളെല്ലാം വീരാരാധനയിൽ നിന്നുത്ഭവിച്ചവയാണു്. അതുപോലെ തന്നെയാണു് ഇതിഹാസങ്ങളുടെയും കഥ. എന്നാൽ ഇതിഹാസങ്ങളേയും മഹാകാവ്യങ്ങളേയും അപേക്ഷിച്ചു് സംക്ഷിപ്തമായി വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഒരുമാതിരി കവിതകൾ ഉണ്ടു്. അവയ്ക്കു് ഇംഗ്ലീഷിൽ ballad എന്നു പേർ പറഞ്ഞുവരുന്നു. തച്ചോളിപ്പാട്ടുകൾ അഥവാ വടക്കൻപാട്ടുകൾ ഈ ഇനത്തിൽപ്പെടുന്നവയാണു്. മലയാളികളുടെ നാനാമുഖമായ ജീവിതം ഈ ഗാനങ്ങളിൽ നല്ലപോലെ പ്രതിഫലിച്ചുകാണുന്നു. അന്നത്തേ ജനമണ്ഡലത്തിന്റെ ജാത്യഭിമാനം, ദേശഭക്തി, സത്യനിഷ്ഠ, വീരപരാക്രമങ്ങൾ, സാഹസിക്യം, സ്ത്രീജനങ്ങളോടുള്ള ബഹുമാനം ഇത്യാദി ഗുണങ്ങൾ ഇന്നുള്ളവരിൽ കണികാണാൻപോലും ഇല്ലാതായിരിക്കുന്നു. കറുത്തനാട്ടു രാജാവിൽനിന്നു് കുറുപ്പുസ്ഥാനം സമ്പാദിച്ച കോമന്റെ അനുജനും അതിശൂരപരാക്രമിയും ആയിരുന്ന ഉദയനക്കുറുപ്പിന്റെ വീരകൃത്യങ്ങളെപ്പറ്റി ഇവിടെ അല്പം വിവരിക്കാം.
ഉദയനൻ തിരുനെല്ലിപ്പിണ്ഡത്തിനു പോവാനായി ഒരുങ്ങി,
“ഒന്നിണ്ടോ കേൾക്കണം കോമനേട്ട,
ഞാനൊരു കാര്യത്തിനു പോവ്വാണേട്ടാ”
എന്നു ജ്യേഷ്ഠനോടു് അനുവാദം ചോദിക്കുന്നു. അതുകേട്ടു്, കോമൻ തടസ്സം പറഞ്ഞപ്പോൾ,
“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘ആണും പെണ്ണുമല്ലാത്ത കോമനേട്ടൻ
വല്ല വഴിക്കോ പുറപ്പെട്ടാലു്’
ആ വഴി മുടക്കൂല്ലോ കോമനേട്ടൻ
വല്ലതും താനേ കിടയ്ക്കുന്നാകിൽ
കൈരണ്ടും കാട്ട്യങ്ങു വാങ്ങുമേട്ടൻ.”
ഈ അധിക്ഷേപ വചസ്സുകൾ കേട്ട മാത്രയിൽ കോമൻ അനുവാദം നൽകി. അനന്തരം ഉദേനൻ, അറയിൽ കടന്നിട്ടു്,
“എണ്ണഭരണി വലിച്ചുവെച്ചു്
ചിറ്റെള്ളിന്റെണ്ണ തിരുമുടിക്കു്
കാരെള്ളിന്റെണ്ണ തിരുമേനിക്കു്
താളിയും വാക പുളിച്ചീനിക്ക
ഈവക സാമാനമൊക്കയെടുത്തു
ആറ്റിൻ ചിറയ്ക്കൽ കുളിക്കാനായി”
പോകാൻ ഭാവിക്കവേ, കോമൻ പറയുന്നു:–
“ഒന്നിണ്ടേ, കേൾക്കണം കുഞ്ഞുതേന
അങ്കക്കുറിയും പടക്കുറിയും
തൊട്ടുകുറിയും തൊടുക്കുറിയും
ഇങ്ങനെ നാലു കുറിയരുതു്.
ആയുധമൊന്നുമെടുക്കരുതു്.
വയനാടൻ വടിയൊന്നെടുത്തോളേണ്ടു
തൊപ്പിക്കുടയൊന്നെടുത്തോളേണ്ടു.”
തേനൻ ജ്യേഷ്ഠൻ പറഞ്ഞതനുസരിച്ചു്, നാലു കുറികളിലൊന്നും ധരിക്കാതെ വയനാടൻവടി മാത്രം എടുത്തുകൊണ്ടു് പുറപ്പെട്ടു. കുടകുനാട്ടിലെ കുഞ്ഞിക്കണ്ണന്റെ വയലിൽ കൂടി മാത്രം പോകരുതെന്നു് കോമൻ ഉപദേശിച്ചിരുന്നു. എന്നാൽ തേനൻ ആ വഴിക്കുതന്നേയാണു് പുറപ്പെട്ടതു്. അദ്ദേഹം വയലിൽ ഇറങ്ങിയ മാത്രയിൽ കുടകു രാജാവു് കാണുകയും, മന്ത്രിയായ ചാത്തുനായരെ വിളിച്ചു് അയാളെ പിടിച്ചുകൊണ്ടുവരാൻ ആജ്ഞാപിക്കയും ചെയ്തു. പത്തു് ആളുകൾ ഉടനെ പുറപ്പെട്ടു്, അയാളെ പിടിക്കാനായി ഒരുങ്ങി.
‘പാഴിൽ മരിക്കേണ്ട നായന്മാരേ’
എന്നു പറഞ്ഞു് ഉദയനൻ പോവാനൊരുങ്ങുന്നതു കണ്ടു്, അവർ “രാജകല്പനയാണു് പോവരുതു്” എന്നു തടഞ്ഞു.
അതുകേട്ടു് തേനൻ
“രാജാവിനു ഞാനൊന്നും കൊടുക്കാനില്ല
എനിക്കു രാജാവൊന്നും തരുവാനുമില്ല
അങ്ങനെ ഏതാനും ഉണ്ടെങ്കിലു്
തിരുനെല്ലിപ്പിണ്ഡത്തിനു പോവ്വാണു ഞാൻ
പിണ്ഡം കഴിഞ്ഞു മടക്കത്തിനു
ഇതിക്കൂടി വരേണ്ടെന്നു പറഞ്ഞുംകൊള്ളു.”
എന്നു സമാധാനം പറഞ്ഞിട്ടും, അവർ കൂട്ടാക്കാതെ തടഞ്ഞു.
“അപ്പോൾ പറയുന്നു കുഞ്ഞുതേനൻ
‘പാഴിൽ മരിക്കേണ്ട നായന്മാരേ’
അതു പറഞ്ഞു വാമൊഴി തീരുംമുമ്പേ
വയനാടൻ വടിയൊന്നു തലമറിച്ചു
നായന്മാർ പത്താളുടെ തലയും പോയി”
കുഞ്ഞിക്കണ്ണൻ അതുകണ്ടിട്ടു്,
“ഊരാളിച്ചാത്തു കണക്കപ്പിള്ളേ
നായന്മാർ പത്താളുടെ തലയും പോയി
വെള്ളപ്പടയും വെടിയുംപോട്ടേ
വെള്ളപ്പടയും വെടിനിരന്നു.”
ഉദയനനാകട്ടെ, ഏഴടി മുമ്പോട്ടു വെച്ചു് വെള്ളപ്പടയുടെ നടുവിൽ ചാടിവീണതേ ഉള്ളു. അര നിമിഷത്തിനുള്ളിൽ വെള്ളപ്പടയും വെടിയും എല്ലാം നശിച്ചു. കണ്ണനിതെല്ലാം നോക്കിക്കൊണ്ടുതന്നെ നിന്നിരുന്നു.
“അതുതാനെ കാണുന്നു കണ്ണനല്ലോ
‘ഊരാളി ചാത്തു കണക്കപ്പിള്ളേ’
വെള്ളപ്പടയും മുടിച്ചോനാരു്?”
കണ്ണന്റെ ചോദ്യത്തിനു് ചാത്തു ഇങ്ങനെ മറുപടി പറഞ്ഞു.
“തച്ചൊള്ളിവീട്ടിലെ കുഞ്ഞുതേനൻ
പറക്കുന്ന പരന്തിനൊടു പടവെട്ട്വവൻ”
അതിനുശേഷം ഈഴവപ്പടയും വെടിയും നിരന്നു. ഉദയനനാകട്ടെ, കളരിപ്പരതേവരേയും കാരണോന്മാരേയും നന്നായി ധ്യാനിച്ചുകൊണ്ടു്,
“ഏഴടിമുമ്പാക്കം നിന്നു തേനൻ
പന്നിച്ചടക്കത്തിലൊന്നു പാഞ്ഞു
ഈഴുവപ്പടയും പേടി പിടിച്ചു
വയനാടൻവടിയുടെ തലമുറിഞ്ഞു
പാരംതളർന്നു കുഞ്ഞുതേനൻ”
അതിനുശേഷം കണ്ണൻ ‘തീപ്പട വരട്ടേ, വെടി വരട്ടേ’ എന്നു് ആജ്ഞാപിച്ചു.
“തീപ്പട നിരന്നു വെടിനിരന്നു
അതുതാനേ കാണുന്നു കുഞ്ഞുതേനൻ
കളരിപ്പരതേവതെ കാർന്നോന്മാരെ
എന്റെ വലംകൈക്കു തുണതരണേ”
എന്നു പ്രാർത്ഥിച്ചിട്ടു് ഉദയനൻ മൂന്നടി മുന്നോക്കം നിന്നു യുദ്ധം പൊടിതകൃതിയായി.
“തീപ്പടയുടെ ഇരവം കൊണ്ടു
ചെകിടൊട്ടു തേനനു കേൾക്കവല്ല.
തീപ്പടയടുത്തു; വെടിയടുത്തു.
‘തീയിന്റെ ചൂടു സഹിച്ചൂടല്ലോ’
എന്നും പറഞ്ഞങ്ങെണീറ്റു കണ്ണൻ
തീപ്പടയുടെ നടുക്കു ചാടി.
തീപ്പട മുടിച്ചു വെടി മുടിച്ചു.”
കണ്ണൻ വിഷമിച്ചു. ഉദയനൻ നേരെ അയാളുടെ സമീപത്തണഞ്ഞു് ഇങ്ങനെ പറഞ്ഞു:–
“ഒന്നിണ്ടോ കേൾക്കണം കുഞ്ഞിക്കണ്ണാ,
കൊടകിലേ രാജാവു കുഞ്ഞിക്കണ്ണാ,
എന്നോടരങ്കത്തിനിറങ്ങു നീയ്,
അല്ലെങ്കിൽ നിന്റെ തലയെടുക്കും.”
കണ്ണൻ അതുകേട്ടു് ‘ചാത്തു’നെ അങ്കത്തിനു വിട്ടു. അയാളുടെ തല ഉദയനൻ ക്ഷണത്തിൽ കൊയ്തിട്ടു്, കണ്ണനെ വീണ്ടും യുദ്ധത്തിനു ക്ഷണിച്ചു. കണ്ണൻ യുദ്ധത്തിനൊരുമ്പെട്ടു. കിഴക്കും തെക്കുമായി നിന്നു് അവർ പോരു തുടങ്ങി. ഒടുവിൽ കണ്ണന്റെ തലയരിഞ്ഞിട്ടു് അയാൾ,
“കരിയാന ഏഴിനെ അഴിച്ചവനും
ആനകളേഴിനെ കൊണ്ടുപോന്നു.
ഓട്ടുപാത്രങ്ങളൊക്കെത്തല്ലിയുടച്ചു;
കണ്ണന്റെ കോട്ട കുളം കുഴിച്ചു
തച്ചോളിവീട്ടിലും വന്നിരുന്നു”
ഉദയനനേപ്പറ്റി വേറെയും പല കഥകൾ ഉണ്ടു്. അതിൽ ഒന്നിന്റെ ചുരുക്കം താഴെ ചേർക്കുന്നു.
തച്ചോളി ഉദയനൻ തന്റെ ഉറ്റമിത്രമായ കണ്ടശ്ശേരിയോടുകൂടി ലോകനാർകാവിൽ കാവൂട്ടു കാണ്മാൻ പുറപ്പെട്ടു. താൻ തിരിച്ചുവരുന്നതുവരെ വെളിയിൽ ഇറങ്ങിപ്പോകരുതെന്നു് തന്റെ ഭാര്യയോടു് ആജ്ഞാപിച്ചാണു് അദ്ദേഹം പോയതു്. ഉദയനൻ കാവിൽ എത്തിയപ്പോൾ, നാലു കോവിലകത്തെ രാജാക്കന്മാർ പതിനായിരം നായന്മാരോടുകൂടി അവിടെ സന്നിഹിതരായിരുന്നു. ഉദയനൻ തന്റെ സ്ഥാനത്തു കേറി ഇരുന്നു് അല്പം കഴിഞ്ഞപ്പോൾ മതിലൂർ, കുരുക്കൾ ശിഷ്യനോടുകൂടി അവിടെ വന്നു് ആൽത്തറയിൽ കേറി ഇരിപ്പാൻ ഭാവിച്ചപ്പോൾ, ഉദയനൻ നിന്ദാഗർഭമായി തോക്കു കൊണ്ടുവരാൻ കണ്ടാശ്ശേരിയോടു പറഞ്ഞതുകേട്ടു് “ഉദയനാ കുംഭം 10-ം 11-ം തീയതികളിൽ പൊന്നിയാറ്റിന്റെ ആൽത്തറയിൽ വെച്ചു് നമ്മുടെ ബലം പരീക്ഷിച്ചുകൊള്ളാം” എന്നു പറഞ്ഞിട്ടു് തിരിച്ചു പോയി. ഉദയനന്റെ ജ്യേഷ്ഠനായ കോമപ്പൻ കുരുക്കളെ സമാധാനപ്പെടുത്തുന്നതിനു ശ്രമിച്ചപ്പോൾ, അയാൾ അദ്ദേഹത്തിന്റെ മുഖത്തു തുപ്പി. പിറ്റേ ദിവസം ഉദയനൻ ലോകനാർകാവിൽ ചെന്നു് ദേവിയെ ഭജിച്ചപ്പോൾ, ഒരു നമ്പൂരി വെളിച്ചപ്പെട്ടു് “നിനക്കു് ഇപ്പോൾ കാലക്കേടാണു്. ഞാൻ വിചാരിച്ചാൽ ഒരു സഹായവും ചെയ്വാൻ സാധിക്കയില്ല” എന്നു് അരുളിച്ചെയ്തു. ഉദയനൻ ദേവിയെ ഭക്തിപുരസ്സരം വീണ്ടും വീണ്ടും നമസ്കരിച്ചിട്ടു് തന്റെ തുണയായി നില്ക്കണമെന്നു പ്രാർത്ഥിച്ചു. ഒടുവിൽ ഒരു അശരീരിയുണ്ടായി. ദേവി ഒരു മഞ്ഞപ്പക്ഷിയുടെ രൂപത്തിൽ ശണ്ഠസ്ഥലത്തുണ്ടായിരിക്കുമെന്നും മദ്ധ്യാഹ്നത്തിനു ശേഷം അന്തർദ്ധാനം ചെയ്യുമെന്നും അപ്പോൾ ഉദയനൻ സ്ഥലം വിട്ടു പൊയ്ക്കൊള്ളണമെന്നും ആയിരുന്നു അശരീരിയുടെ ചുരുക്കം. അനന്തരം വീട്ടിൽ ചെന്നു് ജ്യേഷ്ഠനേയും ഭാര്യയേയും സമാധാനപ്പെടുത്തീട്ടു് അദ്ദേഹം ശണ്ഠയ്ക്കു പുറപ്പെട്ടു. ആൽത്തറയിൽ നേരത്തെ കുരുക്കളും കൂട്ടുകാരും സന്നദ്ധരായി നിന്നിരുന്നു. ഉദയനൻ അരയും തലയും മുറുക്കി, തന്റെ അരക്കെട്ടിന്റെ ഒരു അഗ്രം ഒരു മാവിന്റെ തായ്ത്തടിയിൽ തൊടുത്തി ഒന്നു വലിച്ചപ്പോൾ ഇലകളെല്ലാം പൊഴിഞ്ഞുപോലും. ഒന്നുകൂടി വലിച്ചപ്പോൾ ശാഖകളെല്ലാം മുറിഞ്ഞുവീണു. പിന്നീടു് വാളും പരിശയും ധരിച്ചു് നേരെ ആൽത്തറയിലേക്കു തന്നെ അദ്ദേഹം തിരിച്ചു. ശണ്ഠ ആരംഭിച്ചു. കുരുക്കളുടെ വാളിനെ ഉദയനൻ ഏഴുപ്രാവശ്യം പിടിച്ചെടുത്തു. ഇതിനിടയ്ക്കു് മഞ്ഞപ്പക്ഷി അന്തർദ്ധാനം ചെയ്തുകഴിഞ്ഞു. തന്മൂലം ഉദയനൻ വിജയഘോഷത്തോടു കൂടി തിരിച്ചുപോന്നു. എന്നാൽ തന്റെ കഠാരികളഞ്ഞുപോയതുകൊണ്ടു് അതിനെ തിരിച്ചെടുപ്പാനായി വീണ്ടും ശണ്ഠസ്ഥലത്തേയ്ക്കു പോകേണ്ടിവന്നു. ജ്യേഷ്ഠന്റെയും മറ്റും തടസ്സത്തെ വകവെയ്ക്കാതെ ഉദയനൻ, അങ്ങോട്ടു പുറപ്പെട്ടപ്പോൾ, കുരുക്കളുടെ കക്ഷിയിൽപ്പെട്ട പക്കി എന്നൊരുവൻ, മരത്തിന്റെ പുറകിൽ ഒളിച്ചു നിന്നുകൊണ്ടു് അദ്ദേഹത്തിനെ വെടിവച്ചു. ഉദയനൻ വെടിയേറ്റു വീണെങ്കിലും, തന്റെ വാളിനെ വെടിയുണ്ടായ സ്ഥലത്തിനുലാക്കാക്കി എറിഞ്ഞതിനാൽ, ആ മരവും അതിനു പുറകിൽ നിന്നിരുന്ന പക്കിയും ഈരണ്ടു ഖണ്ഡങ്ങളായി നിലംപതിച്ചുവത്രേ. പിന്നീടു് ഉദയനൻ തന്റെ ഉഷ്ണീഷത്തെ കീറി നെറ്റിത്തടത്തിൽ കെട്ടി, രക്തത്തെ തടഞ്ഞിട്ടു് ജ്യേഷ്ഠനോടും കൂട്ടകുകാരോടും കൂടി വീട്ടിലേയ്ക്കു തിരിച്ചു പോന്നു.
ഇതുപോലെ തന്നെ കണ്ണൻ, കോൻ, ചന്തു എന്നിങ്ങനെ പലേ മഹാരഥന്മാരെപ്പറ്റി അസംഖ്യം കഥകൾ നടപ്പുണ്ടു്. അവയെ ഒക്കെ വടക്കൻപാട്ടുകളെന്നാണു് സാധാരണ വിളിക്കാറുള്ളതു്. ‘കോമൻ’ തച്ചൊളി മേപ്പ വംശത്തിന്റെ സ്ഥാപകനാണെന്നു തോന്നുന്നു. ചന്തു ഉദയനക്കുറുപ്പിന്റെ ഭാഗിനേയനുമായിരുന്നു.
‘തച്ചോളിച്ചന്തു’ എന്ന പാട്ടിൽനിന്നു് അവരുടെ കുടുംബത്തേപ്പറ്റി അനേകം സംഗതികൾ അറിയാം. അന്നത്തെ സ്ഥാനമാനികളുടെ വസ്ത്രധാരണരീതി അറിയണമെങ്കിൽ, താഴെ ചേർത്തിരിക്കുന്ന ഭാഗം നോക്കുക:–
“നിലയറവാതിൽ തുറക്കുന്നുണ്ടു്.
മെയ്യാഭരണപ്പെട്ടി വലിച്ചുവെച്ചു;
ചമയങ്ങളൊക്കെയെടുത്തു ചന്തു;
അങ്കപ്പട്ടോല എടുക്കുന്നുണ്ടു്;
പട്ടുതെറുത്തങ്ങുടുക്കുന്നുണ്ടു്;
നാല്പത്തിരുമുഴം പുള്ളിക്കച്ച;
കുഴലീന്നു കച്ച വലിച്ചെടുത്തു”
അന്നത്തെ നെയ്ത്തുകാരുടെ സാമർത്ഥ്യത്തിനു് ഇതിൽപ്പരം എന്തുദാഹരണമാണു് വേണ്ടതു്. നാല്പത്തിരണ്ടു മുഴം തുണി ഒരു കുഴലിൽ ഒതുക്കിവെയ്ക്കണമെങ്കിൽ അതിനു് എത്ര നേർമ്മ ഉണ്ടായിരിക്കണം!
“പന്തുകണക്കിൽച്ചുരുട്ടീ കച്ച;
ആകാശം ചൂണ്ടിയെറിഞ്ഞു കച്ച;
കച്ചേടെ വാലുപിടിച്ചു ചന്തു;
പകിരി തിരിഞ്ഞങ്ങു കെട്ടുന്നുണ്ടു്;
വടക്കൻ ഞെറിവെച്ചു ഞായംവെച്ചു;
തെക്കൻ ഞെറിവെച്ചു കൂന്തൽവെച്ചു;
ആനമുഖംവെച്ചു കെട്ടുന്നുണ്ടു്;
കുതിരമുഖം വെച്ചും കെട്ടുന്നുണ്ടു്;
ചന്തം പെരുമയിൽ കെട്ടുന്നുണ്ടു്;
അങ്കപ്പുലി വാലുഴിഞ്ഞു കെട്ടി;
കച്ചച്ചമയങ്ങൾ ചമഞ്ഞൊരുങ്ങി;
ഏലസ്സരിഞ്ഞാൺ അരമുറുക്കി;
നാടുവാഴി കൊടുത്തൊരു പൊന്നുംതൊപ്പി
തൊപ്പിയെടുത്തു തലയ്ക്കണിഞ്ഞു.
ചെപ്പുമരുന്നും എടുത്തു ചന്തു,
നാവിങ്കൽ തന്നെയും മാന്തുന്നുണ്ടു്.
ചന്ദനപ്പരിശ പൊടി തുടച്ചു.
ഉറുമിപ്പരിശ തൊഴുതെടുത്തു.”
അന്നുള്ളവരുടെ സ്വമിഭക്തി അത്ഭുതാവഹമായിരുന്നു. ഉദയനക്കുറുപ്പിന്റെ കാലശേഷം കുറേക്കാലത്തേയ്ക്കു് പ്രായപൂർത്തിയുള്ളവരാരും തച്ചൊളികൂടുംബത്തിൽ ഇല്ലാതിരുന്നതിനാൽ വഞ്ചകനായ വടകരവയ്യൻ അവരുടെ മുതലുകളിൽ ചിലതു സ്വാധീനമാക്കി. ചന്തു പ്രായമായ ഉടനെ ആധാരപ്പെട്ടികൾ പരിശോധിച്ചു് കാര്യം മനസ്സിലാക്കയും വടകരവയ്യനിൽനിന്നു് പാട്ടവും പലിശയും പിരിക്കാനായി അങ്ങോട്ടു പുറപ്പെടുകയും ചെയ്തു. വഴിമദ്ധ്യേ ഒരു ആൽത്തറയിൽ കേറി വിശ്രമിക്കുന്നതിനു് ഒരുങ്ങിയപ്പോൾ,
“അതുതാനെ കാണുന്നു ജോനകരും;
നാലുജാതിയുമേ ഒത്തുകൂടി,
നമ്മുടെ കുറുപ്പനോർ മരിച്ചേപ്പിന്നെ
ആൽത്തറ മുകളേറിയിരുന്നോരില്ല
അവരുടെ കുറുമ്പു കുറച്ചീടേണം”
എന്നു പറഞ്ഞു് ദണ്ഡും വടിയും ഉലക്കയുമായി ആൽത്തറ വളഞ്ഞു. എന്നാൽ ചന്തു ആരെന്നു മനസ്സിലാക്കിയ ഉടനേ ആയുധങ്ങൾ ദുരത്തെറിഞ്ഞുകളഞ്ഞിട്ടു് അവർ ചന്തുവിന്റെ പാദത്തിൽ വീണു് ക്ഷമായാചനം ചെയ്തുവത്രേ.
‘ചന്തു’വിലുള്ള ഒരു സ്ത്രീവർണ്ണന നോക്കുക:–
“മാനത്തുന്നെങ്ങാനും പൊട്ടി വീണോ?
ഭൂമിയിൽ എങ്ങാനും മുളച്ചു വന്നോ?
എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ?
കുന്നത്തെ കൊന്നയും പൂത്തപോലെ
ആദിത്യചന്ദ്രരുദിച്ചപോലെ,
പൊൻവാളം തട്യങ്ങു നീട്യപോലെ,
വയനാടൻ മഞ്ഞൾ മുറിച്ചപോലെ,
കുന്നിക്കുരു നിറമെന്നും കണ്ടാൽ
കുരുത്തോല നിറമൊത്തപോലെ തോന്നും.”
ആധുനിക സംസ്കൃതസാഹിത്യം വായിച്ചു മനസ്സു കല്ലിച്ചുപോയവർക്കു് ഈ വർണ്ണന ഹൃദ്യമായി തോന്നുകയില്ലായിരിക്കും.
ശ്രീഭദ്രകാളിയേ സേവിച്ചു് ഭദ്രവാളു സമ്പാദിച്ചവളും അർക്കചന്ദ്രന്മാർ നേരിച്ചു നടക്കാതിരിക്കത്തക്കവണ്ണം അത്ര പ്രാബല്യമുള്ളവളും ആയ കുഞ്ഞിക്കൊങ്കി എന്ന ഒരു സ്ത്രീ അകമ്പടിക്കാരോടുകൂടി പോകുന്നതു കണ്ടു്, അവളെ തന്റെ ഭാര്യയാക്കണമെന്നു് ചന്തു നിശ്ചയിച്ചു. അവൾക്കു് കൊടമലയുടെ ആധിപത്യം ഉണ്ടായിരുന്നതിനു പുറമേ അവളുടെ ഭർത്താവു് വീരാഗ്രണിയായ ഒരു തുളുനാടൻ കണ്ണനുമായിരുന്നു. ചന്തു തന്റെ പരാക്രമത്താൽ കൊങ്കിയേ അപഹരിച്ചു. സ്വഗൃഹത്തിലേക്കു കൊണ്ടുപോന്നു. വിവാഹത്തിന്റെ ചടങ്ങുകൾ ഇങ്ങനെയാണു്:–
“അമ്മയ്ക്കു ശരിയൊത്ത മരുമകളും
നമ്മുടെ പടിപ്പുരയ്ക്കൽ നിൽപ്പുണ്ടല്ലോ.
അരിയുമെറിഞ്ഞകം കൊള്ളിക്കിൻ
ആ മൊഴികട്ടല്ലോ പെറ്റോരമ്മ
അരിയുമേ മഞ്ഞളും ചോപ്പിക്കുന്നു;
വിളക്കും നിറയുമേ പിടിപ്പിക്കുന്നു;
മുത്താപ്പു കെട്ടുന്നു അമ്മയല്ലോ
പടിപ്പുരതന്നിലും ചെന്നീതമ്മ,”
ചന്തുവും കണ്ണനും ആയുള്ള യുദ്ധത്തിൽ കൊങ്കി പ്രദർശിപ്പിച്ച യുദ്ധസാമർത്ഥ്യം അവർണ്ണ്യമാകുന്നു. ആ ഭാഗം വായിക്കുമ്പോൾ ആർക്കും ഹൃദയം തുടിക്കാതിരിക്കയില്ല. ഏഴു രാജാക്കന്മാരെ നിഗ്രഹിച്ചു് അവരുടെ സ്വത്തുക്കൾ അപഹരിച്ച പരാക്രമശാലിയായിരുന്നത്രേ ആ സ്ത്രീരത്നം.
വടക്കൻപാട്ടുകളിൽ നിന്നു് അന്നത്തെ മലയാളികളുടെ ദായക്രമം, സ്വഭാവം, കുടിപ്പക, അങ്കം, സ്നാനപാനാദികൾ, വിവാഹം, ശേഷക്രിയ ഇവയെപ്പറ്റി സൂക്ഷ്മമായ ജ്ഞാനം സമ്പാദിക്കാം. തച്ചൊള്ളിക്കുഞ്ഞിച്ചന്തു താഴത്തുമഠത്തിലെ മാതുവിന്നു് അമ്മാവന്റെയും മറ്റും അറിവു കൂടാതെ മുറി കൊടുത്തിട്ടു്,
“തച്ചോള്ളിവീട്ടിലെ ഈടുപ്പുകൾ
അമ്മാവനറിയാതെ കൊണ്ടുപോയി
താഴത്തുമഠത്തിൽമഠങ്ങൾതീർത്തു
പടിയും പടിപ്പുര കേമമാക്കി
കിണറും കുളങ്ങളും ഭംഗിയാക്കി”യത്രേ.
അങ്ങനെ ഇരിക്കുന്ന കാലത്തു് അയാളുടെ മാതുലപത്നിയായ ചീരു ഈ വിവരം അറിഞ്ഞു് ആ ബന്ധം ഉപേക്ഷിക്കണമെന്നു് ചന്തുവിനെ ഉപദേശിച്ചുവെങ്കിലും അതുകൊണ്ടു പ്രയോജനമുണ്ടായില്ല.
ഒരുദിവസം മാതുക്കുട്ടി പതിനാറു പിണാത്തിമാരോടുകൂടി ഓമല്ലൂർക്കാവിൽ കുളിക്കാൻ പുറപ്പെട്ടപ്പോൾ അവളുടെ അമ്മ,
“അവിടെ കുളിപ്പാനായി പോകവേണ്ട
നമ്മുടെ കുളത്തിൽ കുളിച്ചുകൊൾക”
എന്നു തടഞ്ഞു. വല്ല മാറ്റാനും ചെന്നു് അവളേ തട്ടിക്കൊണ്ടുപോയേക്കുമെന്നായിരുന്നു ആ സ്ത്രീയുടെ ഭയം.
“തച്ചൊള്ളി ചന്തുന്റെ ഭാര്യയെന്നേ
ആരും തൊടുകില്ല”
എന്നായിരുന്നു ആ വീരപത്നിയുടെ മറുപടി. മാതുവിന്റെ സ്നാനജപാദികളെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘പൂഞ്ചിറവക്കത്തു ചെന്നുനിന്നു
ചമയങ്ങളൊക്കയഴിച്ചുവെച്ചു
ആയതു കണ്ടപ്പോൾ പിണാത്തിമാരും
താളിക്കല്ലിന്മേലേറി നിന്നു
താളി പതച്ചു കുറുമ്പരിച്ചു’
കുലീനകളായ സ്ത്രീകളെ എണ്ണതേപ്പിക്കുന്നതിനും താളിപിഴിഞ്ഞു കൊടുക്കുന്നതിനും ആയി പിണാത്തിമാരെക്കൂടി അവർ കൊണ്ടുപോക പതിവായിരുന്നു.
മാതു കുളി കഴിഞ്ഞു് കല്ലിന്മേൽ തേവാരവും കടവത്തു മന്ത്രവും കഴിച്ചിട്ടു് സൂര്യനു വെള്ളം ജപിച്ചെറിഞ്ഞ ശേഷം കുറിയിടുന്നതിങ്ങനെയാണു്.
“ചന്ദനക്കല്ലിന്റെ യരികേ ചെന്നു
ഉയർന്ന പുറം നോക്കിക്കാൽ മടക്കി,
ചന്ദനമുരസിക്കുറി വരച്ചു;
എലക്കുറിയേഴും വരച്ചു മാതു
ചന്തക്കുറിയും വരച്ചു പെണ്ണും;
പൊൻകൊണ്ടരപ്പുതിലകം തൊട്ടു;
കുങ്കുമം കൊണ്ടങ്ങു പൊട്ടുകുത്തി;
അഞ്ജനമരച്ചിട്ടു കണ്ണെഴുതി;
ചന്ദനത്തൈലമെടുത്തവളും
കസ്തൂരി കളഭം പൂശുന്നുണ്ടു്.”
ഇന്നും നാട്ടുംപുറങ്ങളിൽ ബാലികമാർ ഈമാതിരി കുറികൾ ഇടാറുണ്ടു്. കുറിയിട്ടതിനു ശേഷം അവൾ,
നീലക്കവണി പുടവയെടുത്തു
പൂക്കുലഞൊറിയിട്ടുടുത്തു പെണ്ണും
മേൽമുണ്ടു നന്നായിച്ചുറ്റി മാതു
കൊട്ടം പടിവെച്ച പൊന്നരഞ്ഞാൾ
മീതേയഴകിന്നു പൂട്ടി മാതു”
ചന്തു കൊടുത്ത ചമയങ്ങളൊക്കെ അണിഞ്ഞുകൊണ്ടു് അവൾ ക്ഷേത്രത്തിൽ ചെന്നു് ഈശ്വരദർശനം നടത്തിക്കൊണ്ടിരിക്കവേ, അവിടെ കണ്ടൻമേനോൻ എന്നൊരു നായർപ്രഭു പൊന്നുംപല്ലക്കിൽ വന്നിറങ്ങുകയും, മാതുക്കുട്ടിയുടെ ‘കുന്നത്തുകൊന്ന പൂത്തപോലെ’യും, ‘വയനാടൻ മഞ്ഞൾ മുറിച്ച’പോലെയും ഇരിക്കുന്ന പൂമേനിയുടെ ശോഭ കണ്ടു് അവളെ പിടിച്ചു് പല്ലക്കിൽ കേറ്റിക്കൊണ്ടു് തുളുനാടൻ കോട്ടയിലേക്കു കൊണ്ടുപോകുവാൻ തന്റെ ഭൃത്യന്മാരോടു് ആജ്ഞാപിക്കയും ചെയ്തു. എന്നാൽ അവർക്കാർക്കും ചന്തുവിന്റെ ഭാര്യയെ തൊടാൻ ധൈര്യമുണ്ടായില്ല. അതുകണ്ടു് മേനോൻ ചെന്നു് അവളുടെ കൈയ്ക്കു പിടിച്ചപ്പോൾ,
“എടതുള്ളി വിറച്ചിതു മാതുപ്പെണ്ണും
ആണുമ്പെണ്ണ്വല്ലാത്ത വരുതിക്കയ്യ,
അമ്മപെങ്ങന്മാരും നിനക്കില്ലേട,
എന്നെനീയറിയോട വരുതിക്കയ്യ,
തച്ചോളിച്ചംതൂനെ അറിയോ നീയ്
അവനുടെ പെണ്ണായ മാതു ഞാനെ?
അവനീ സംഗതി അറിഞ്ഞിതെങ്കിൽ
കഴുവിനെക്കൊത്തുമ്പോൽ കൊത്തുന്നിന്നെ”
എന്നു് അവൾ ഭത്സിച്ചു. ഇത്തരം വീരവനിതകൾ അക്കാലങ്ങളിൽ ധാരാളമുണ്ടായിരുന്നു. മുതുകത്തു മുറിവേറ്റുവരുന്ന മക്കളെ പടിക്കകത്തു കയറ്റാതെ, രണഭൂമിയിൽച്ചെന്നു് തങ്ങളുടെ സ്തനങ്ങളെ അറുത്തുകളഞ്ഞിട്ടുള്ള എത്രയോ ജനനിമാർ അന്നു കേരളത്തിലുണ്ടായിരുന്നു. ഇന്നുള്ള സ്ത്രീകളാകട്ടെ, കുട്ടികളുടെ കരച്ചിലാറ്റുന്നതിനു വേണ്ടി ‘ഉമ്മാക്കി’യുടെ കഥപറഞ്ഞു് അവരെ ഭീരുക്കളാക്കി വിടുകയാണു് ചെയ്യുന്നതു്. ഉണ്ണിആർച്ച എന്ന ചേകോത്തിയുടെ വീരപരാക്രമങ്ങളെപ്പറ്റിയുള്ള പാട്ടു് ഒരു കുറി വായിച്ചാൽ, ആർക്കും അത്ഭുതം തോന്നാതിരിക്കയില്ല.
ചന്തു ഈ വിവരം അറിഞ്ഞു്, പക വീട്ടാൻ ഒരുമ്പെടുന്നു. അയാൾ അങ്കം പൊരുതി മേനോനെ നിഗ്രഹിച്ചിട്ടു് കോട്ട പിടിച്ചെടുത്തു കഴിഞ്ഞപ്പോൾ, നാടുവാഴി അവിടെ എത്തി, കോട്ടയിൽ ആരെടാ എന്നു ചോദിക്കയും,
“തച്ചൊള്ളി ഉതയോനെന്നു കേട്ടിട്ടുണ്ടോ?
അവനുടെ മരുമകൻ ചന്തു ഞാനും”
എന്നു് അയാൾ പറഞ്ഞതു കേട്ട മാത്രയിൽ ‘ഉള്ളകം തുള്ളി വിറച്ചുകൊണ്ടു്’ വന്ന വഴിയേ പോകയും ചെയ്തുവത്രേ. ഇതിനിടയ്ക്കു് ചന്തുവിനെ തിരക്കി ഉദയനനും വന്നെത്തി. തന്റെ ഭാഗിനേയന്റെ വീരകർമ്മങ്ങൾ കണ്ടു് അദ്ദേഹം ആനന്ദപരവശനായിച്ചമഞ്ഞു. ഉദയനൻ കാക്കൽ വീണു് ആചാരം ചെയ്ത ചന്തുവിനു് നെറുകയിൽ തൊട്ടു വരം കൊടുത്തിട്ടു്, അയാളെ വാരിയെടുത്തു് മാറോടണച്ചു. കോട്ടയ്ക്കു മുദ്ര വെച്ചു് പോവാൻ ആരംഭിച്ചപ്പോൾ ഉദയനൻ, കണക്കപ്പിള്ളമാരെ വിളിച്ചു്,
“ആളുമടിയാരേ വലപ്പിക്കെല്ലേ
കന്നുകാലികളെ രക്ഷിക്കേണം”
എന്നുകൂടി ഏർപ്പാടു ചെയ്യാതിരുന്നില്ല.
അക്കാലത്തെ മലയാളികളുടെ ദാനശീലം താഴെച്ചേർത്തിരിക്കുന്ന വരികളിൽനിന്നു വ്യക്തമായിക്കാണാം.
കുറുങ്ങാട്ടിടത്തിലെ ‘വാഴുന്നോർ’ ആരോമർ ചേകവരെ തേടിപ്പോകും വഴിക്കു് ഒരു പാണച്ചെറുക്കനെ കാണുന്നു. അവനോടു് അദ്ദേഹം ‘എവിടുന്നു വരുന്നെടാ പാണ നീയ്യേ’ എന്നു ചോദിച്ചതിനു് ‘ഊരിലിരപ്പിനായിപ്പോണടിയൻ’ എന്നു് അവൻ മറുപടി പറയുന്നു.
“ഊരിലിരന്നാലോ എന്തു കിട്ടും?”
എന്നു വീണ്ടും ചോദിച്ചപ്പോൾ, അവൻ പറഞ്ഞ മറുപടിയാവിതു്.
“ഉണ്ണുമ്പോൾ ചെന്നാലൊ ചോറു കിട്ടും
തേയ്ക്കുമ്പോൾ ചെന്നാലൊ എണ്ണ കിട്ടും
ചെത്തുമ്പോൾ ചെന്നാലൊ കള്ളു കിട്ടും
അത്താഴച്ചോറ്റിനു അരിയും കിട്ടും
സന്ധ്യവിളക്കിനു എണ്ണ കിട്ടും”
അതേ പാട്ടിൽതന്നെ ഒരു ചേകവപ്രഭുവിന്റെ ഗൃഹത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പുത്തനായിത്തീർത്ത പടിപ്പുരയും
കുമ്മായം തേച്ചതിൽ ചിത്രെഴുത്തേ
പടിപ്പുര കയറിക്കടന്നു ചെന്നാൽ
നാടകശാലയിൽ ചെന്നിറങ്ങാം.
നാടകശാലയിൽ ചെന്നിരുന്നാൽ കാണാം
പടല പഴുത്തുള്ള വാഴത്തോട്ടം
കുലയിലുണങ്ങിയ തെങ്ങിൻതോട്ടം
അടയ്ക്കാ പഴുത്തുള്ള കമുകിൻതോട്ടം
***
കിഴക്കുപുറത്തങ്ങു പൂത്തിലഞ്ഞി;
അതിനരികത്തുണ്ടേയന്തിമാടം;
അന്തിമാടത്തുമ്മേൽ അന്തിയാട്ടം;
തെക്കുപുറത്തുണ്ടു തേൻപുളിയും;
അതിനരികെയുണ്ടു കൂത്തുമാടം;
കൂത്തുമാടത്തുമ്മേൽ കൂത്താട്ടവും,
പടിഞ്ഞാറുപുറത്തുണ്ടു തൈവംപാല,
അതിനരികെയുണ്ടു മണ്ടകവും,
മണ്ടകം ചുറ്റും ഇളംപുലാവേ,
വടക്കേപ്പുറത്തുണ്ടു വളർമാവുംതയ്യേ,
അതിനരികെയുണ്ടുരപ്പുരയും,
ഈശാനത്തിന്മേൽ മണിക്കിണറേ,
കന്നിരാശിയിന്മേൽ തൊടുക്കുളവും,
കിഴക്കുപുറത്തുണ്ടു കരിമ്പനയും,
കാൽവച്ചു ചുറ്റും വളർത്തീട്ടുണ്ടേ.
വെള്ളക്കരിമ്പന മുകളിലല്ലോ
നാഗവും ഭൂതം ഇരുപ്പുണ്ടല്ലോ.
കിഴക്കുപുറത്തുണ്ടു മുല്ലത്തറ;
തെക്കുപുറത്തുണ്ടു നെടുംകളരി;
അങ്കക്കളരിയെന്ന കളരിയാണേ,
അങ്കക്കരുനാഗം ദൈവത്താണെ.”
ഈഴവരുടെ ഒരു വിവാഹാടിയന്തിരത്തെ കണ്ണപ്പൻ ചേകവരുടെ കഥയിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു. [1]
പുത്തൂരംവീട്ടിൽ മൂത്ത ചേകവർ തന്റെ പൊന്മകനായ കണ്ണപ്പനു പതിനാറു വയസ്സു തികഞ്ഞ ഉടനെ അവന്നു് ഒരു കന്യകയെ തേടിപ്പുറപ്പെട്ടു. പലേ സ്ഥലങ്ങളിൽ അന്വേഷിച്ചിട്ടും യോജിച്ച ഒരു കന്യകയെ കിട്ടായ്കയാൽ ഒടുവിൽ ‘അമ്പാടി വാഴുന്ന’ ചേകവരുടെ വീട്ടിൽ എത്തി. അവർക്കു മേനോസ്ഥാനവും മറ്റും ഉണ്ടായിരുന്നത്രേ. അമ്പാടിച്ചേകവർ നമ്മുടെ പുത്തൂരംവീടിനെ കണ്ടപ്പോഴേ,
“കാറ്റാടും നല്ല കളിത്തിണ്ണമേൽ
വീരാളിപ്പുൽപ്പായ വാരിയിട്ടല്ലോ.
വെറ്റിലച്ചെല്ലവും കോടന്നുവെച്ചു.”
അയാൾ മുറുക്കീട്ടു ഓരോ വിശേഷങ്ങളും പറഞ്ഞു കുറച്ചു നേരം ഇരുന്നശേഷം, വിവാഹത്തെപ്പറ്റി ആലോചിച്ചു. കന്യകയുടെ തങ്കവർണ്ണവും,
“തത്തമ്മച്ചുണ്ടും പവിഴപ്പല്ലും
മാറത്തു മാമ്പുള്ളിപ്പോർച്ചുണങ്ങും
ആലിലപോലെ വയറഴകും
കട്ടും കാൽക്കൊത്തൊരു മുട്ടും കാലും
പീലിയോടൊത്തുള്ള മുടിയഴകും”
കണ്ടപ്പോൾ വൃദ്ധനു തന്നേ ബോധിച്ചു. ഉടൻതന്നെ ജാതകം നോക്കി കല്യാണത്തിനു ദിവസവും തീർച്ചപ്പെടുത്തിയിട്ടു്, ബന്ധുക്കൾക്കൊക്കെ കുറി എഴുതി ആളയച്ചു.
വിവാഹദിവസം ചെറുക്കനെ ചമയിച്ചു് പുത്തൂരംവീട്ടിൽ നിന്നു ഘോഷയാത്ര പുറപ്പെട്ടു.
“പുത്തൂരംവീടും പടികടന്നു
ആനാടും വീടും കടന്നുപോയി
അമ്പാടി വീട്ടിൽ പടിക്കൽച്ചെന്നു.
ആർപ്പും നടയും നടവെടിയും
കോലാഹലത്തോടെ ചെന്നുകേറി.
വേണ്ടും ക്രിയകൾ കഴിക്കുന്നുണ്ടു്.
നൂറ്റൊന്നു അച്ചാരം ചൊല്യവിടെ
സ്ഥാനമാനങ്ങൾ കഴിക്കുന്നുണ്ടു്
കെട്ടിയ പന്തലിൽ പുടമുറിച്ചു
അന്നുനാൾ തൊട്ടിങ്ങുകൊണ്ടുപോന്നു.”
കുറുങ്ങാട്ടിടത്തിലെ മൂത്ത നായരുടെ ശേഷക്രിയയെ ഒരു പാട്ടിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:–
“അമ്മാവൻ തന്നെ മരിച്ചശേഷം
കട്ടിന്മേൽ നിന്നു എറക്കുന്നുണ്ടേ;
തെക്കുവടക്കായിക്കിടുത്തുന്നുണ്ടേ.
പട്ടുപുടകളുമിട്ടിതല്ലോ
പെങ്ങാമ്മാർ രണ്ടും മുറവിളിച്ചേ
ചത്തോരു വീടെന്നറിയിക്കുന്നു.
തെഞ്ഞത്തടിച്ചു തൊഴിച്ചുകൊണ്ടെ.
അതുതാനേ കേൾക്കുന്ന അയിലാളരും
ഓടീട്ടും മണ്ടീട്ടും വന്നൊടുങ്ങി.
നഗരങ്ങൾ നാലീന്നും വന്നിതല്ലോ
നാടുവാഴി ദേശവാഴി എത്ത്യവിടെ.
എണങ്ങും സത്തുക്കളും എത്തിയല്ലോ,
എണങ്ങിൻ ക്രിയകൾ കഴിക്കുന്നുണ്ടേ.
വിളക്കും നിറയുമേ വെക്കുന്നുണ്ടേ
നാളികേരമൊന്നുടച്ചുവച്ചു.
അപ്പോൾ പറയുന്നു നാടുവാഴി
‘ഒന്നുണ്ടു കേൾക്കണം ഉണിയ്ക്കോനാരേ
നമ്മുടെ ജാതിമരിയാതയ്ക്കു
ഒങ്കടലും ദഹനം കഴിക്കവേണം
വേണ്ടും ജനങ്ങളും വന്നിട്ടുണ്ടേ.”
ഇന്നും ചില ദിക്കുകളിൽ ഈ ചടങ്ങു് അനുഷ്ഠിക്കാറുണ്ടു്. പക്ഷെ നാടുവാഴിയുടെ സ്ഥാനത്തു് കരനാഥനാണെന്നേ ഭേദമുള്ളു. ഇന്നത്തെ കരനാഥന്മാർ പണ്ടു നാടുവാഴികളായിരുന്നവരുടെ സന്താനങ്ങളാണെന്നു തോന്നുന്നു.
“ചന്ദനം കൂവളം മുറിക്കുന്നുണ്ടേ
ചൊടല വിറകും കൂട്ടിക്കൊണ്ടേ
എണ്ണയും നെയ്യും ഒഴിക്കുന്നുണ്ടേ
അമ്മാവൻതന്നെ നെടുക്കുന്നുണ്ടേ
തലയും പിടിക്കുന്നു ഉണിക്കോനാരും
കാലും പിടിക്കുന്ന ഉണിച്ചന്ത്രോരും
പുറത്തേയ്ക്കു കൊണ്ടങ്ങു പോകുന്നുണ്ടേ
കട്ടിന്മേൽ തന്നെ കിടത്തിയല്ലോ
എണ്ണയും താളിയിടുത്തു കൊണ്ടേ
എണ്ണയും തേച്ചു കുളിപ്പിക്കുന്നു.
ചന്ദനം കളഭം ധരിപ്പിക്കുന്നു.
പനിനീരു തന്നെയും പൂശുന്നുണ്ടേ
വീരാളിപ്പട്ടിൽപ്പൊതിഞ്ഞു കെട്ടി
അരിയുമേനല്ക്കരമെടുത്തവരും
അമ്മാവനു മൂന്നു വലത്തുവെച്ചു.
അരിയും നെല്ലുമിട്ടു തൊഴുതവരും
പൊൻപണംതന്നെയുമൊന്നെടുത്തു
വീരാളിപ്പട്ടിൻതലയ്ക്കൽ കെട്ടി
അമ്മാവനെത്തന്നെയെടുത്തവരും
ചൊടലയിൽ മൂന്നു വലത്തുവെച്ചു
ചൊടലയിൽത്തന്നെയും വെക്കുന്നുണ്ടേ
അതു താനേ കണ്ടു മഹാജനങ്ങൾ
എണ്ണയും നെയ്യുമൊഴിച്ചവരും
ചൊടലയും കത്തി എരിഞ്ഞുപോയി.”
അന്നത്തേ കർമ്മം അങ്ങനെ അവസാനിച്ചു. ഏഴാംദിവസം തുടങ്ങി, സദ്യ പൊടിപൂരമായി നടന്നു. എന്നാൽ അസ്ഥി പെറുക്കുന്ന വിഷയത്തിൽ, ‘ഞാൽ മൂത്തു ഞാൻ മൂത്തു’ എന്നു് ഉണിയ്ക്കോനാരും ഉണ്ണിച്ചന്ത്രോരും തമ്മിൽ പിണങ്ങി. കരക്കാർ ‘മൂപ്പിളമ’ തീർച്ചപ്പെടുത്താനായി അവരുടെ അമ്മമാരെ വിളിച്ചു ചോദിച്ചു.
“നോവും വിളിയതും ഞങ്ങൾക്കല്ലോ
പ്രസവവേദനകൊണ്ടറിഞ്ഞുകൂട”
എന്നു് അവർ പറകയാൽ, മഹാജനങ്ങൾ വയറ്റാട്ടി ആർച്ചയെ വരുത്തിച്ചോദിച്ചു. അവളാകട്ടെ,
‘പാതിരായ്ക്കൊന്നും പുലർച്ചയ്ക്കൊന്നും
പുലർച്ചയ്ക്കു പെറ്റതുണിച്ചന്ത്രോരെ’
എന്നു പറഞ്ഞുവെങ്കിലും, ഉണിക്കോനാരു സമ്മതിച്ചില്ല. അതുകൊണ്ടു് മണ്ണാത്തിയെ വിളിച്ചു് അവളോടു ചോദിച്ചാറെ, അവൾ ഉണിക്കോനാർക്കു് അനുകൂലമായിട്ടാണു് പറഞ്ഞതു്. അതുകൊണ്ടു് ഒരു തീർച്ച ചെയ്യാൻ നിവൃത്തിയില്ലാതെ വരികയാൽ രണ്ടുപേരും ഒപ്പം അസ്ഥി പെറുക്കുകയും മറ്റു കർമ്മങ്ങൾ കുഴപ്പം കൂടാതെ നടത്തുകയും ചെയ്തു.
ഈ പാട്ടുകൾക്കു പറയത്തക്ക ശബ്ദശുദ്ധിയോ ശബ്ദാർത്ഥവൈചിത്ര്യങ്ങളോ കാണ്മാനില്ലെങ്കിലും, ആപാദചൂഡം വീരരസപ്രചുരമായിരിക്കുന്നു. ആർജ്ജവമാണു് അവയ്ക്കുള്ള പ്രധാന ഗുണം. എല്ലാ വടക്കൻപാട്ടുകളും ഒരേ കാലത്തുണ്ടായവയാണെന്നു തോന്നുന്നില്ല. എന്തെല്ലാം കാവ്യദോഷങ്ങൾ അവയ്ക്കുണ്ടായിരുന്നാലും, ചിത്രകാരൻ അവയെ അമൂല്യസമ്പത്തായി ഗണിക്കാതിരിക്കയില്ല. വടക്കൻഭാഷ എത്രത്തോളം കർണ്ണാടകം തുളു ഈ ഭാഷകൾക്കു വശപ്പെട്ടിട്ടുണ്ടെന്നു് അവയിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും അറിയാം. പദമദ്ധ്യഗതമായ സ്വരത്തെ ലോപിപ്പിക്കുന്ന സമ്പ്രദായം തുളുവിനും കർണ്ണാടകത്തിനുമുണ്ടെന്നു് മുമ്പിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. ‘കൊണ്ടുവന്നു’ ‘ഈഴുവപ്പട’ ഇവയ്ക്കു വടക്കൻപാട്ടിൽ ‘കൊടന്നു, ഈഴ്‌വപ്പട’ എന്നൊക്കെയാണു കാണുന്നതു്. ശുദ്ധ കർണ്ണാടകശബ്ദങ്ങളും ധാരാളമുണ്ടു്. ‘നിനന്തു’ മുതലായ ചില ചെന്തമിൾ രൂപങ്ങളും ഇടയ്ക്കിടെ കാണുന്നു. ചെന്തമിഴിന്റെ അധികാരത്തിൽ പെടുന്നതിനുമുമ്പു്, ഭാഷയുടെ സ്വരൂപം എന്തായിരുന്നുവെന്നു ഗ്രഹിക്കുന്നതിനു് ഈ പാട്ടുകൾ വളരെ സഹായിക്കും. ഉദയനൻ തനിക്കും തന്റെ കൂട്ടുകാർക്കും വേണ്ട വസ്തുക്കളെ പരന്മാരിൽനിന്നു് അപഹരിച്ചെടുത്തുവന്നുവെന്നു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിട്ടുള്ളതു ശരിയല്ല; ഉദയനക്കുറുപ്പോ അയാളുടെ വംശജന്മാരോ, അക്കാലത്തേ ദേശമര്യാദകളെ ലംഘിച്ചതായി ഒരു ലക്ഷ്യവും പാട്ടുകളിൽ ഇല്ല.
തച്ചൊള്ളിപ്പാട്ടുകളുടെ കാലം കൊല്ലവർഷം മുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്കാണെന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നതും പിശകാണെന്നു തോന്നുന്നു. അവയിൽ തോക്കു്, പുകയില, കസാര മതിരാശിപ്പട്ടാളം ഇവയെപ്പറ്റി പ്രസ്താവങ്ങൽ കാണുന്നു. അതുകൊണ്ടു് മുന്നൂറ്റമ്പതു കൊല്ലത്തിൽ കൂടുതൽ പഴക്കം അവയിലൊന്നിന്നെങ്കിലും ഉണ്ടോ എന്നു സംശയമാണു്. പൊർത്തുഗീസുകാരുടെ പ്രവേശനത്തിനിപ്പുറം ഉണ്ടായവയായിരിക്കാനേ എല്ലാംകൊണ്ടും തരമുള്ളു.
10.2 കണ്ണശ്ശൻപാട്ടുകൾ
കണ്ണശ്ശന്മാർ അഥവാ നിരണത്തു കവികൾ ഭാഷാസാഹിത്യചരിത്രത്തിൽ അത്യുന്നതമായ ഒരു സ്ഥാനത്തെ സർവഥാ അർഹിക്കുന്നു. എന്നാൽ ഈ അടുത്ത കാലംവരെ അവരെപ്പറ്റി വളരെ കുറച്ചു മാത്രമേ ഇന്നാട്ടുകാർ അറിഞ്ഞിരുന്നുള്ളു എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നുകൂടാനുള്ള പ്രധാന ഹേതു അവരുടെ കൃതികളിൽ കാണുന്ന മിശ്രഭാഷയാകുന്നു. പ്രസിദ്ധ ഭാഷാഭിമാനിയായിരുന്ന കണ്ടത്തിൽ വറുഗീസുമാപ്പിളയുടെ ഉത്സാഹത്താൽ രാമായണത്തിന്റെ ഏറിയകൂറും പ്രസിദ്ധപ്പെടുത്തിയെങ്കിലും, അതിനു പറയത്തക്ക പ്രചാരമുണ്ടാകാത്തതിന്റെ ഹേതുവും അതുതന്നെ. മദ്രാസ് സർവകലാശാലക്കാർ അതിനെ ഒരു പാഠ്യപുസ്തകമായി സ്വീകരിക്കാതിരുന്നുവെങ്കിൽ, ഒരു പ്രതിയെങ്കിലും വില്ക്കാൻ സാധിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഷാപോഷണമാകുന്ന ഏക ജീവിതമഹാവ്രതത്തെ കൈക്കൊണ്ടിരിക്കുന്ന ഉള്ളൂർ മി. പരമേശ്വരയ്യർ ഭഗവദ്ഗീതയും രാമായണത്തിലെ ഏതാനും കാണ്ഡങ്ങളും പ്രൗഢമായ അവതാരികകളോടും സാരാർത്ഥദ്യോതകങ്ങളായ ടിപ്പണികളോടുംകൂടി പ്രസിദ്ധീകരിക്കയും, തിരുവിതാംകൂർ ടെക്സ്റ്റുപൂക്കുകമ്മറ്റിക്കാർ അവയെ മുഖ്യപരീക്ഷയ്ക്കു പാഠ്യപുസ്തകങ്ങളായി നിർദ്ദേശിക്കയും ചെയ്തതിനോടുകൂടി അവയ്ക്കു പ്രചുരപ്രചാരമുണ്ടാകയും നിരണത്തു കവികളുടെ കവിത്വശക്തി മലയാളികൾക്കു് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തു.
നിരണത്തുകവികൾ ആരെല്ലാമെന്നോ അവരുടെ കൃതികൾ ഏതൊക്കെയാണെന്നോ ഇനിയും പൂർണ്ണമായി അറിയാറായിട്ടില്ല. രാമായണം യുദ്ധകാണ്ഡത്തിന്റേയും ഉത്തരകാണ്ഡത്തിന്റേയും അവസാനത്തിൽ, തൽക്കർത്താവു തന്നെ ചിലതെല്ലാം പറഞ്ഞിട്ടുണ്ടു്. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ കാണുന്ന പദ്യങ്ങളെ ഇവിടെ ഉദ്ധരിക്കാം.
“വാനുലകിനുസമമാകിയനിരണമഹാദേശ വന്തുളനായാൻ
ഊനമിലാത മഹാഗുരുവരനായുഭയകവീശ്വരനായ മഹാത്മാ;
മാനിതനാകിയകരുണേശൻ പരമാത്മാവേ താനെന്നറിവുറ്റേ
ദീനതവാരാതമറ്റോരോദേഹികളെപ്പോൽവാണ്ണാൻപലനാൾ.
ആനവനിരുവർ തനുജന്മാരുളരായാരവരുടെ സോദരിമാരായ്
മാനിനിമാരൊരുമൂവർപിറന്നാർ; മറ്റതുകാലമവൻതിരുവടിയും
താനുടനേതന്നുടലൊടുവേറായ്ത്തനിയേപരമാത്മാവേയായാ
നാനവനോടെതിരായ് വിദ്യാധിപരായാർ പുനരവരുടെ തനയന്മാർ.
തനയന്മാരിരുവർക്കു സഹോദരിമാരാം മൂവർക്കും മകനാ-
യനുപമയായവൾ മൂവരിലിളയവളാകിയ മാനിനിപെറ്റുളനായാൻ
ഇനിയമഹാദേവാജ്ഞയിനാലേയിതമൊടുബാലകനാകിയരാമൻ
പുനരവനും നിജ പാപം കളവാൻ പുരുഷോത്തമകഥ ചൊൽകതുനിഞ്ഞാൻ.”
ഈ പ്രസ്താവത്തിൽനിന്നു്, പ്രസ്തുത കവികളുടെ സ്വദേശം നിരണത്തായിരുന്നെന്നും, അവരിൽ രാമായണം എഴുതിയ കവിയുടെ പേർ രാമനെന്നായിരുന്നെന്നും, അദ്ദേഹത്തിന്റെ മാതുലന്മാരായി രണ്ടു ‘വിദ്യാധിപന്മാർ’ ഉണ്ടായിരുന്നെന്നും, ആ ചെറിയ കുടുംബത്തിന്റെ കൂടസ്ഥൻ ഒരു ഉഭയകവീശ്വരനായിരുന്നെന്നും കാണുന്നു. മിസ്റ്റർ പരമേശ്വരയ്യർ, ഈ പ്രസ്താവത്തേയും, ഭഗവദ്ഗീത, ഭാരതമാല എന്നീ ഗ്രന്ഥങ്ങളിൽ കാണുന്ന പ്രസ്താവങ്ങളേയും ആധാരമാക്കി, ഉഭയകവീശ്വരൻ ഭഗവദ്ഗീതാർത്താവായ മാധവപ്പണിക്കരും [2] അദ്ദേഹത്തിന്റെ പുത്രന്മാരിലൊരാൾ ഭാരതമാലാകർത്താവായ ശങ്കരപ്പണിക്കരും ആയിരുന്നെന്നു് ഊഹിക്കുന്നു. എന്നാൽ ഈ ഊഹം ശരിയല്ലെന്നാണു തോന്നുന്നതു്. ഉഭയകവീശ്വരനെപ്പറ്റി പറയുന്നിടത്തെല്ലാം, കവി കരുണേശശബ്ദം പ്രയോഗിച്ചു കാണുന്നതിനാലും കണ്ണശ്ശശബ്ദം കരുണേശൻ എന്ന പദത്തിന്റെ തത്ഭവനായിരിക്കണമെന്നു പെട്ടന്നു് ഒരു പ്രതീതിയുണ്ടാവുന്നതിനാലും, സാക്ഷാൽ കണ്ണശ്ശൻ രാമപ്പണിക്കരുടെ മാതാമഹനായ കരുണേശനായിരിക്കാനാണു് സാംഗത്യം. രാമായണത്തെ കണ്ണശ്ശരാമായണം എന്നു വിളിച്ചുവരുന്നതുകൊണ്ടു്, സാക്ഷാൽ കണ്ണശ്ശൻ അദ്ദേഹമായിരിക്കണമെന്നില്ല. അഥവാ അദ്ദേഹത്തിനെ മാത്രമേ കണ്ണശ്ശപ്പണിക്കർ എന്ന പേരിൽ മലയാളികൾ അറിഞ്ഞിട്ടുള്ളു എന്നു വന്നാൽത്തന്നെയും, അതുകൊണ്ടു് നമ്മുടെ അഭ്യൂഹത്തിനു ദൗർബല്യം വരുന്നില്ലതാനും. തുഞ്ചൻപറമ്പിൽ അനേകം കവികൾ ഉണ്ടായിരുന്നെങ്കിലും സാക്ഷാൽ രാമാനുജനെ മാത്രമെ തുഞ്ചൻ എന്ന പേരിൽ നാം ഇപ്പോൾ അറിയുന്നുള്ളു. അതുപോലെ തന്നെ നിരണത്തുകവികളുടെ കൂട്ടത്തിൽ എല്ലാകൊണ്ടും പ്രധാന സ്ഥാനത്തിനെ അർഹിക്കുന്ന രാമപ്പണിക്കർ കണ്ണശ്ശപ്പണിക്കരെന്ന പേരിൽ സുപ്രസിദ്ധനായിത്തീർന്നുവെന്നു വരാവുന്നതാണു്.
കണ്ണശ്ശപ്പണിക്കരുടെ മൂലകുടുംബം തിരുവനന്തപുത്തിനു സമീപം മലയിൻകീഴിലായിരുന്നുവെന്നുള്ള ഐതിഹ്യത്തിൽ വല്ല വാസ്തവവുമുണ്ടെങ്കിൽ ഭഗവദ്ഗീതാകർത്താവായ മാധവപ്പണിക്കരും നിരണകവികളിൽ ഒരാൾ ആയിരിക്കാൻ തരമുണ്ടു്. ഭഗവദ്ഗീതയിലേയും രാമായണാദി കൃതികളിലേയും ഭാഷാരീതികൾക്കും ശൈലികൾക്കും പരസ്പരം കാണുന്ന സാഹോദര്യവും ആ ഊഹത്തെ ബലപ്പെടുത്തുന്നു. മറ്റു് ആന്തരമായോ ബാഹ്യമായോ ഉള്ള ലക്ഷ്യങ്ങൾ ഒന്നും കാണുന്നില്ല.
നിരണത്തു ദേശക്കാരായ ചില പോറ്റിമാർക്കു് മലയിൻകീഴിലും വസ്തുക്കൾ ഉണ്ടായിരുന്നു. അവരുടെ കാര്യസ്ഥന്മാരിൽ ഒരാൾ ആയിരിക്കാം നമ്മുടെ കരുണേശൻ. അദ്ദേഹം നമ്മുടെ പണിക്കരുടെ കുടുംബത്തിലെ ഒരു സ്ത്രീയേ സംബന്ധം ചെയ്തു് നിരണത്തു കൊണ്ടുചെന്നുപാർപ്പിക്കയും അവർക്കു് ഒരു വീടും പുരയിടവും നൽകുകയും ആ വഴിക്കു് ആ പുരയിടത്തിനു് കണ്ണശ്ശൻപറമ്പു് എന്ന പേർ സിദ്ധിക്കയും ചെയ്തതായിരിക്കാം. ഉഭയകവീശ്വരനായിരുന്ന കരുണേശൻ സർവസംഗപരിത്യാഗം ചെയ്തു് യോഗീന്ദ്രപദവി സമ്പാദിച്ചതിനോടുകൂടി ആ വീട്ടിന്റെ പ്രശസ്തിയും വർദ്ധിച്ചുകാണണം. ഏതാണ്ടു് ഇതേ മാതിരി ഒരു ഐതിഹ്യവും കേട്ടിട്ടുണ്ടു്. [3] അതുകൊണ്ടു് മാധവപ്പണിക്കരും ശങ്കരപ്പണിക്കരും സാക്ഷാൽ കണ്ണശ്ശന്റെ സന്താനങ്ങളും, രാമപ്പണിക്കർ അദ്ദേഹത്തിന്റെ പൗത്രനും ആയിരുന്നിരിക്കണം. ഇങ്ങനെ കരുണേശനെ പ്രസ്തുത കുടുംബത്തിന്റെ സ്ഥാപകനായി സ്വീകരിക്കുന്നപക്ഷം, കണ്ണശ്ശശബ്ദത്തിനു ശരിയായ ഒരു നിഷ്പത്തി കിട്ടുന്നതിനു പുറമേ, നിരണത്തു കവികളിൽ ഒരാളെ കാണ്മാനില്ലെന്നുള്ള ദോഷം നിശ്ശേഷം നീങ്ങുകയും ചെയ്യുന്നു. കരുണേശശബ്ദത്തെ ഒരു ഭേദകമാക്കാതെ കഴിക്കയും ചെയ്യാം.
10.3 നിരണത്തു കവികളുടെ കാലം
ഇതും വാദഗ്രസ്തമായിരിക്കുന്നതേയുള്ളു. എന്നാൽ അവരെല്ലാം ലീലാതിലകത്തിന്റെ കാലശേഷം ജീവിച്ചിരുന്നവരാണെന്നു സംശയം കൂടാതെ പറയാം. ലീലാതിലകകർത്താവു് കണ്ണശ്ശൻപാട്ടുകളേ കണ്ടിരുന്നെങ്കിൽ, പാട്ടിന്റെ ലക്ഷണം പാടേ മാറ്റിക്കളയുമായിരുന്നു. നേരേമറിച്ചു് രാമപ്പണിക്കർ ലീലാതിലകം കണ്ടുകാണണമെന്നു് ഊഹിപ്പാൻ മാർഗ്ഗവുമുണ്ടു്. അതുകൊണ്ടു് നിരണത്തുകവികളുടെ കാലം 550-നും 650-നും മദ്ധ്യേ ആയിരിക്കണം. എഴുന്നൂറ്റിരണ്ടിൽ പകർത്തിയെഴുതിയ ഒരു രാമായണം എന്റെ കൈവശമുള്ളതിനു പുറമേ, 614-ൽ പണിക്കരുടെ അനുവാദത്തോടുകൂടി പകർത്തി എഴുതിയതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ള ഗ്രന്ഥം ഞാൻ കാണുകയുമുണ്ടായിട്ടുണ്ടു്. അതുകൊണ്ടു് രാമായണം 600-ാമാണ്ടിടയ്ക്കു് ഉണ്ടായതായിരിക്കണം.
10.4 മാധവപ്പണിക്കർ
മാധവപ്പണിക്കരുടെ കൃതിയായി ഭഗവദ്ഗീത ഒന്നു മാത്രമേ ഇതേവരെ കിട്ടീട്ടുള്ളു. ഭഗവദ്ഗീതയെ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടു് ഇപ്പോൾ ഒരു വ്യാഴവട്ടം തികഞ്ഞിരിക്കുന്നു. എന്നാൽ അദ്ദേഹത്തിനു കിട്ടിയ ഗ്രന്ഥത്തിൽ പലേ ഗാനങ്ങൾ അപൂർണ്ണങ്ങളായും ചില അധ്യായങ്ങൾ മാറിയും ഇരുന്നതിനാൽ, ആ വൈകല്യങ്ങൾ മുദ്രിതപുസ്തകത്തിലും കടന്നുകൂടിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. പ്രസ്തുത ന്യൂനതകളെ എല്ലാം പരിഹരിച്ചു്, പണ്ഡിതശിരോമണിയായ നന്ത്യാരുവീട്ടിൽ മി: കെ. പരമേശ്വരൻപിള്ള ഈയിടയ്ക്കു് അതിനെ അഭിനവകല്പഗ്രന്ഥമാലയുടെ ഒന്നാം പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. മി. പരമേശ്വരയ്യരുടെ പുസ്തകത്തിൽ ചേർത്തിരിക്കുന്ന ടിപ്പണിയിലും നോട്ടക്കുറവു നിമിത്തം ഒട്ടുവളരെ പ്രമാദങ്ങൾ കടന്നുകൂടിയിരിക്കുന്നു.
ഉപനിഷത്സാരസർവസ്വമായ ഗീതയുടെ ഏറെക്കുറെ സ്വതന്ത്രവും അനതിസംക്ഷേപവിസ്തരവുമായ ഒരു വിവർത്തനമാണു് മാധവപ്പണിക്കരുടെ ഭാഷാഭഗവദ്ഗീത. “അഹമിതു സംക്ഷേപിച്ചുരചെയ്തേൻ” എന്നു പണിക്കർതന്നെ പറഞ്ഞിട്ടുമുണ്ടു്. മൂലത്തിൽ ആവർത്തിച്ചുകാണുന്ന ആശയങ്ങളിൽ പലതും നമ്മുടെ കവി വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും ആശയവൈശദ്യത്തിനു വേണ്ടി ഇടയ്ക്കിടയ്ക്കു് ശാങ്കരഭാഷ്യത്തിൽ നിന്നു ചില ഭാഗങ്ങളെ ഭാഷാന്തരം ചെയ്തു ചേർത്തിരിക്കുന്നു. മിയ്ക്ക ഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ സുവാസിതവുമായിരിക്കുന്നു.
“ധ്യായതോ വിഷയാൻ പുംസഃ
സംഗസ്തേഷൂപജായതേ;
സംഗാൽ സഞ്ജായതേ കാമഃ
കാമാൽ ക്രോധോഭിജായതേ.
ക്രോധാൽ ഭവതി സമ്മോഹഃ
സമ്മോഹാൽ സ്മൃതിവിഭ്രമഃ;
സ്മൃതിഭ്രംശാൽ ബുദ്ധിനാശോ
ബുദ്ധിനാശാൽ പ്രണശ്യതി”
ഈ ശ്ലോകങ്ങളുടെ നേർ തർജ്ജമയാണു്.
‘അടങ്ങായ്കിൽ പുനരതിലൊരു നിനവെഴു-
മന്നിനവാലേയുണ്ടാം സംഗവും
ഉടനഥ സംഗാലുണ്ടാം കാമവു-
മുണ്ടാകിയ കാമാൽ ക്രോധം വരും.
അടയും മഹാക്രോധാൽ മോഹവുമുട-
നതിനാലേയുണ്ടാം സ്മൃതിവിഭ്രമം
ആയതുകൊണ്ടുടനഴിയും ബുദ്ധിയു-
മതുകൊണ്ടഖിലവുമൊക്കെ നശിക്കും’
എന്ന പാട്ടു്. ഇങ്ങനെ ഒട്ടു വളരെ പദ്യങ്ങൾ വേറെയും ഉണ്ടു്.
“തമുവാച ഹൃഷീകേശഃ പ്രഹസന്നിവ ഭാരത,
സേനയോരുഭയോർമ്മധ്യേ വിഷീദന്തമിദം വചഃ”
എന്ന ശ്ലോകത്തിലെ ‘പ്രഹസന്നിവ’ എന്ന ഭാഗത്തെ നമ്മുടെ കവി എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.
“അഴുതളവേ കണ്ണീർ മെയ്മാർവി-
ലതിവ പൊഴിഞ്ഞുടനർജ്ജൂനഹൃദയേ
മുഴുതുമെഴും ശോകാഗ്നി ശമിക്ക
മുകുന്ദാഞ്ജനമേഘം തന്നിടയേ-
യഴകിയ മന്ദസ്മിതമിന്നൊടു-
മനന്തരമേ ചൊൽ ധാരകളോടും
വഴിയേയുണ്മജ്ഞാനാമഡതമഴ
വർഷിപ്പാൻ വടിവൊടു നിനവുറ്റാൻ.”
ഇത്തരം ചില ഘട്ടങ്ങൾ മാധവപ്പണിക്കരുടെ കവിത്വശക്തിയേ നല്ലപോലെ പ്രകാശിപ്പിക്കുന്നു.
“അന്തവന്ത ഇമേ ദേഹം നിത്യസ്യോക്താഃ ശരീരിണഃ;
അനാശിനോ പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ ഭാരത;
യ ഏനം വേത്തി ഹന്താരം യശ്ചൈനം മന്യതേ ഹതം;
ഉഭൗ തൗ ന വിജാനീതോനായംഹന്തി ന ഹന്യതേ.
ന ജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാ ഭവിതാ വാ ന ഭൂയഃ;
അജോ നിത്യഃ ശാശ്വതോയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ.
വേദാവിനാശിനം നിത്യം യ ഏനമജമവ്യയം
കഥം സ പുരുഷഃ പാർത്ഥ, കം ഘാതയന്തി ഹന്തി കം”
എന്നീ നാലു പദ്യങ്ങളെ കവി സംഗ്രഹിച്ചിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“ഒരുനാൾ വന്നു പിറക്കും പിന്നെ-
യുടൽ വളരും ബാലപ്രായം പോം
തെരുതെരെ മുറ്റും തേയും മായും
തേറുകിലാറും ദേഹപ്രകൃതികൾ.
ഒരുകാലവുമൊരു നാശം വാരാ-
തുടലിലിറപ്പു പിറപ്പില്ലാതൊരു
പൊരുളതുനിത്യമരൂപമതിൻനില
പോർ വിജയാ കേളെന്നരുൾചെയ്താൻ.”
മൂലത്തിലെ ആശയങ്ങളെ തെല്ലുപോലും കളയാതെ ഈവിധം സംഗ്രഹിക്കുന്നതിനു് വശ്യവാക്കായ ഒരു മാഹാകവിക്കേ സാധിക്കൂ.
ഭാഷാരീതി കോമളവും പ്രസന്നവും ശലീനവുമായിരിക്കുന്നു. സന്ദർഭോചിതവും തത്തദ്രസാനുഗുണവുമായ പദപ്രയോഗത്തിൽ നിരണത്തു കവികളെല്ലാം ഒരുപോലെ ദൃഷ്ടി വെച്ചിട്ടുണ്ടു്. അതുപോലെ അവരെല്ലാവരും ഭക്തശിരോമണികളുമായിരുന്നു.
നമ്മുടെ കവിയ്ക്കു്, ‘അനന്തനനാദികൾ നാങ്കുമമന്തുണർവാലുമൊരുത്തനുമുള്ളിലശേഷം, നിനന്തറിവാനരുതാവടിവാകിയ നിരുപമശൗരി’ ‘പേയുയിർ മുലയൊടു മുണ്ടളയും തയിർ പിന്നെയുണ്ടമ്പൊടു ഗോപസ്ത്രീജനവായ് മലർ മധുവുണ്ടുലകമനത്തും വായാലുണ്ടാലിലയിൽ വളർന്നോൻ’ ‘നാരദവാണിയിലും, വീണയിലും നടമാടും പുകഴുടയ പുരാണൻ’ ‘ഉത്തമതുളസീപരിമളമെങ്ങും തടവീടിന തിരുവുടൽ മലർമാനിനി തഴുകീടിന പുരാണൻ’ ഇത്യാദി വിശേഷണങ്ങളെ ചേർക്കാതെ ശ്രീകൃഷ്ണനെപ്പറ്റി ഒന്നും പറവാൻ സാധിച്ചിട്ടില്ല.
10.5 ശങ്കരപ്പണിക്കർ
ശങ്കരപ്പണിക്കരും സാഹിത്യമർമ്മജ്ഞനായ ഒരു കവിയായിരുന്നു. ഭാരതമാലയുടെ കർത്താവു് അദ്ദേഹമായിരുന്നു എന്നു് ഗ്രന്ഥാവസാനത്തിൽ കാണുന്നു.
“താനുണർവേ സംസാരച്ഛേദ
സമർത്ഥവുമായേ കാലവുമെങ്ങും
തുന്നി നിറന്തഖിലത്തിനുമൊത്തു
തുരിയാതീതവുമായുണർവായേ
തന്നുണർവായുണർവേ വടിവാകിയ
മഹാഭാരതകഥ ശങ്കരൻപൊടു
ചൊന്നതുരയ്പവരെയ്തുവരെന്നും
ശോകമൊഴിന്തവനന്തസുഖത്തെ”
എന്ന ഫലശ്രുതിയിൽനിന്നു ഗ്രഹിക്കാം.
ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവു് ഈ ശങ്കരൻ തന്നെയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ ഭാഷാ ഭഗവദ്ഗീതയുടെ അവതാരികയിൽ പറഞ്ഞുകാണുന്നു. എന്നാൽ അദ്ദേഹം അതിനുള്ള തെളിവുകൾ ഒന്നും എടുത്തു കാണിക്കാത്തതു കഷ്ടമായിപ്പോയി. കേരളത്തിൽ ശങ്കരകവികൾ ഒട്ടുവളരെയുണ്ടായിരുന്നു. കഥകളികർത്താവായ കൊട്ടരക്കരത്തമ്പുരാന്റെ ഗുരു [4] ഒരു ശങ്കരകവിയായിരുന്നു. ചന്ദ്രോത്സവകർത്താവും ഉദ്ദണ്ഡശാസ്ത്രികളും ഓരോ ശങ്കരകവിയെപ്പറ്റി [5] പ്രസ്താവിച്ചിട്ടുണ്ടു്; മഹിഷമംഗലം [6] ഒരു ശങ്കരനായിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. ഇവരിൽ,
“ദൃഷ്ട്വാ ദേവം പരിസരജൂഷം ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ;
കോലാനേലാവനസുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നിങ്ങനെ ഉദ്ദണ്ഡശാസ്ത്രികളാലും,
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ-
നാനന്ദമന്ദഗതിനാ പുരതോ ഗതേന;
ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ”
എന്നു് ചന്ദ്രോത്സവകർത്താവിനാലും സംസ്തുതനായ ശങ്കരൻ ശ്രീകൃഷ്ണവിജയത്തിന്റെ കർത്താവായിരുന്നു എന്നു ചിലർ പറയുന്നുണ്ടു്. തന്ത്രസമുച്ചയത്തിന്റെ വ്യാഖ്യാതാവും ഒരു ശങ്കരനാകുന്നു. ഇവയ്ക്കെല്ലാറ്റിനും പുറമേ എഴുത്തച്ഛന്റെ പേരും ശങ്കരനെന്നായിരുന്നെന്നു് ചിലർ അഭിപ്രായപ്പെടുന്നു. അതുകൊണ്ടു് ശരിയായ തെളിവു കിട്ടുന്നതുവരെ, ഭാരതമാലാകർത്താവും, ശ്രീകൃഷ്ണവിജയകർത്താവും ഒരാളായിരുന്നുവെന്നു പറവാൻ നിവൃത്തിയില്ല.
10.6 രാമപ്പണിക്കർ
നിരണത്തു കവികളുടെ കൂട്ടത്തിൽ മാത്രമല്ല, കേരളത്തിലെ മഹാകവികളുടെ കൂട്ടത്തിലും ഒരു പൂജ്യസ്ഥാനം രാമപ്പണിക്കർക്കു കല്പിക്കാവുന്നതാണു്. അദ്ദേഹം രാമായണം, ഭാരതം, ബ്രഹ്മാണ്ഡപുരാണം, ശിവരാത്രിമാഹാത്മ്യം, ഭാഗവതം ദശമം എന്നിങ്ങനെ ഒട്ടു വളരെ ഭാഷാഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ഇവ കേവലം തർജ്ജമകളാണെന്നു പറയാവുന്നതല്ല. അപ്രതിഹതമായ പ്രതിഭാവിലാസവും അനുസ്യൂതമായ വാഗ്വൈഭവവും അസാമാന്യമായ പാണ്ഡിത്യവുംകൊണ്ടു് രാമപ്പണിക്കർ, കേരളസാഹിത്യനഭോമണ്ഡലത്തിലെ ഒരു അത്യുജ്വലതാരമായി ഇന്നും പ്രശോഭിക്കുന്നു. പദങ്ങൾകൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ഔചിത്യപൂർവകവും രസാനുഗുണവും ആയ വർണ്ണനത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാടവം പിൽക്കാലത്തെ അപൂർവം ചില കവികളിൽ മാത്രമേ കണ്ടിട്ടുള്ളു.
അദ്ദേഹത്തിനു് ശബ്ദാർത്ഥങ്ങളിൽ ഒരുപോലെ നിഷ്ഠയുണ്ടായിരുന്നെന്നു്, രാമായണാദിഗ്രന്ഥങ്ങളിൽ ഏതു ഭാഗം വായിച്ചുനോക്കിയാലും കാണാം.
10.7 രാമായണം
രാമപ്പണിക്കരുടെ പ്രധാനകൃതി രാമായണം തന്നെയാണു്. എന്നാൽ യുദ്ധകാണ്ഡത്തിന്റെ അവസാനഘട്ടം മുതല്ക്കേ രാമപ്പണിക്കർ എഴുതീട്ടുള്ളു എന്നു ചിലർ അഭിപ്രായപ്പെടുന്നുണ്ടു്. ഈ അഭിപ്രായം അടിസ്ഥാനരഹിതമാകുന്നു. ‘രാമകഥായാമൊട്ടായപ്രകാരം ചൊന്നേൻ’ എന്ന വാക്യത്തിലെ ‘ഒട്ടി’നെ ഒട്ടിയാണു് ഈ അഭിപ്രായം നില്ക്കുന്നതു്. ഇവിടെ ഒട്ടിനു് ഏതാനും ഭാഗം എന്ന അർത്ഥം ലേശംപോലും ഘടിക്കുന്നില്ല. ‘യഥാശക്തി ഞാൻ രാമായണകഥയെ സംക്ഷേപിച്ചു പറഞ്ഞു’ എന്നേ കവി വിവക്ഷിച്ചിട്ടുള്ളു. ഉത്തരകാണ്ഡത്തിന്റെ അവസാനത്തിൽ അദ്ദേഹം,
“മാനിതമാകിയ ശ്രീരാമായണമാകിയ കാവ്യകഥാസംക്ഷേപം ദീനതയാ നിജ ഭാഷയിനാലേ നിതരാമേവം ചെയ്തു മുടിച്ചേൻ” എന്നു വ്യക്തമായി പറഞ്ഞിരിക്കയും ചെയ്യുന്നു. യുദ്ധകാണ്ഡംവരെയുള്ള ഭാഗം രചിച്ചതു് ശങ്കരപ്പണിക്കരോ, മാധവപ്പണിക്കരോ ആയിരുന്നെങ്കിൽ ആ സംഗതിയെ ഗുരുജനഭക്തനായ രാമപ്പണിക്കർ പ്രത്യകം എടുത്തു പറയാതെ വിടുമായിരുന്നില്ലതാനും. എന്നാൽ യുദ്ധകാണ്ഡാവസാനത്തിൽ അദ്ദേഹം എന്തിനു് തന്റെ പേരും കുടുംബപാരമ്പര്യവും മറ്റും പറഞ്ഞു എന്നു ചോദിക്കുന്നപക്ഷം അതിനും സമാധാനമുണ്ടു്. വാല്മീകി രാമായണത്തിനു് പരമാർത്ഥത്തിൽ ആറു കാണ്ഡമേയുണ്ടായിരുന്നുള്ളു. ഉത്തരരാമായണം വാല്മീകികൃതമാണോ എന്നുള്ള വിഷയത്തിൽ പണ്ഡിതന്മാർ ഇന്നും ഭിന്നാഭിപ്രായക്കാരാണു്. കവി ഷട്കാണ്ഡരാമായണത്തെ ഭാഷയിലേക്കു വിവർത്തനം ചെയ്തു തീർന്നപ്പോൾ ഗ്രന്ഥാവസാനത്തിൽ സാധാരണ പറയാറുള്ളതൊക്കെ പറഞ്ഞുവെന്നേയുള്ളു. ഉത്തരചിന്തയുടെ ഫലമായിട്ടായിരിക്കണം, അദ്ദേഹം ഉത്തരകാണ്ഡം കൂടി ഭാഷാന്തരം ചെയ്തതു്. എഴുത്തച്ഛനും കോട്ടയം കേരളവർമ്മയും യുദ്ധകാണ്ഡത്തിന്റെ അന്ത്യഭാഗം വരെയ്ക്കു മാത്രം എഴുതീട്ടു് ആ വ്യവസായത്തിൽ നിന്നു വിരമിച്ചുകളഞ്ഞതുകൊണ്ടു തന്നേ അന്നുള്ളവർ ഉത്തരരാമായണത്തിനു പ്രാധാന്യം കല്പിക്കാറുണ്ടായിരുന്നില്ലെന്നു തെളിയുന്നു.
രാമായണം രാമപ്പണിക്കരുടെ ബാല്യകൃതിയായിരുന്നുവെന്നു് മി. പരമേശ്വരയ്യർ പറഞ്ഞിട്ടുള്ളതും സ്വീകാര്യയോഗ്യമല്ല. ‘രാമദാസനതീവബാലൻ’ എന്ന കവിവാക്യത്തെ ആധാരമാക്കി അദ്ദേഹം ഒരു ബാലനായിരുന്നുവെന്നു വാദിക്കുന്ന പക്ഷം ഭാഗവതമെഴുതിയപ്പോഴും അദ്ദേഹം ബാലനായിരുന്നു എന്നു വരണം.
‘ശ്രീഭാഗവതമിഹ ഞാൻ ഏതുമറിഞ്ഞീടാതൊരു ബാലനെതിരായേ ചൊന്നേൻ’ എന്നു കവി അതിന്റെ അവസാനത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുപോലെ തന്നെ ഭാഷാ ഭഗവദ്ഗീതാപ്രണേതാവും രാമചരിതകർത്താവും വെറും ബാലന്മാരായിരുന്നുവെന്നു വരും. അതിനാൽ ‘ബാല’ശബ്ദത്തിനു് ഇവിടെ ബാലിശൻ എന്നു് അർത്ഥം കല്പിക്കുന്നതാണു് ഉചിതമായിരിക്കുന്നതു്.
രാമായണം വെറുമൊരു പദാനുപദവിവർത്തനമല്ലെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ചില ഭാഗങ്ങളെ ഉദ്ധരിച്ചുകൊള്ളുന്നു.
മൂലം:–
“ന ലക്ഷ്മണാസ്മിന്മമ രാജ്യവിഘ്നേ
മാതാ യവീയസ്യഭിശംകിതവ്യ;
ദൈവാഭിപന്നാ ന പിതാ കഥഞ്ചി-
ജ്ജാനാസി ദൈവം ഹി തഥാ പ്രഭാവം”
തർജ്ജമ:–
“ഒരുനാളും മാതാ കൈകേയീ
യൊരുപിഴചെയ്തറിയേനെന്നാലിതു
വരുവാൻ ദൈവവിരോധമൊഴി
ച്ചൊരുവഴിയൊരുജാതിയുമില്ലനിനച്ചാൽ;
പരിഭവം വേണ്ട മാതാവൊടു
പരുഷവുമില്ലയെനിക്കതിനാലേ
വരുവിൻ കല്പിതമായവ
വരുവതു വാനവർകൾക്കുമൊഴിക്കരുതല്ലോ”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
മൂലം:–
“കഥം ത്വം കർമ്മണാ ശക്തഃ
കൈകേയീ വശവർത്തിനാഃ;
കരിഷ്യസി പിതുർവാക്യ-
മധർമ്മിഷ്ഠവിഗർഹിതം.”
“താതനതീവ വയോധികനേതുംതാനറിയാതൊരു ഭാര്യാവശനായ്
തീതിതുചൊന്നതുകേട്ടു വനത്തിനുധീരതയെൻറിനടപ്പതുംപറ്റ”
ഈ ഭാഗങ്ങൾ എറെക്കുറെ തർജ്ജമയാണെങ്കിലും,
കണ്ടാർനീലമഹാമലപോലതുകാലമുദാരതമേവിയമേയമേ-
ലുണ്ടാകിയ രത്നാഭരണങ്ങളെയൊളിവൊടണിഞ്ഞു മനോഹരനായേ,
കണ്ടാലൊളികിളരും വെൺകുടതഴകബരികളോടും ഗോപുരമേതിൽമീ
തുണ്ടാമഴകൊടിരുന്ന ദശാസ്യനെയുടനെ വാനരരും നരവരരും”
എന്ന മട്ടിലുള്ള സ്വതന്ത്രവിവർത്തനങ്ങളാണു് ഏറിയ കൂറും. വാല്മീകിരാമായണത്തിലെ നീണ്ടു നീണ്ട വർണ്ണനങ്ങളിൽ മിക്കവയേയും വിട്ടുകളഞ്ഞിട്ടു് കഥാഭാഗത്തെ തുടർന്നുകൊണ്ടുപോകയത്രേ കവി ചെയ്തിട്ടുള്ളതു്. കഥാഭാഗത്തിലും നീരസജനകങ്ങളായ അംശങ്ങളെ യുക്തിപൂർവം നിരസിച്ചുകളഞ്ഞിരിക്കുന്നു.
ബാലകാണ്ഡത്തിൽ രംഭാശാപം എന്ന സർഗ്ഗത്തിലുള്ളതും താഴെ ചേർത്തിരിക്കുന്നതുമായ ഏതാനും പദ്യങ്ങളെ നമ്മുടെ കവി തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
മൂലം:–
“താമുവാച സഹസ്രാക്ഷോ വേപമാനാം കൃതാഞ്ജലിം
മാ ഭൈഷീ രംഭേ! ഭദ്രം തേ കുരുഷ്വ മമ ശാസനം.
കോകിലോ ഹൃദയഗ്രാഹീ മാധവീരുചിരദ്രുമേ;
അഹം കന്ദർപ്പസഹിതഃ സ്ഥാസ്യാമി തവ പാർശ്വതഃ
ത്വം ഹി രൂപം ബഹുഗുണം കൃത്വാ പരമഭാസ്വരം;
തമൃഷിം കൗശികം ഭദ്രേ! ഭേദയസ്വ തപസ്വിനം
സാ ശ്രുത്വാ വചനം തസ്യ കൃത്വാ രൂപമനുത്തമം;
ലോഭയാമാസ ലളിതാ വിശ്വാമിത്രം ശുചിസ്മിതാ.
കോകിലസ്യ തു ശ്രുശ്രാവ വൽഗുവ്യാഹരതഃ സ്വനം;
സംപ്രഹൃഷ്ടേന മനസാ സ ചൈനാമന്വവൈക്ഷത.”
തർജ്ജമ:–
“എന്നതു കേട്ടറിയിച്ചാനിന്ദ്രനുമിതു പണിയല്ലവസന്തവും ഞാനും
തെന്നലുമിനിമദനനുമുണ്ടവനുടെധീരതപോക്കുവതിന്നു സഹായം
നന്നതുചെയ്കെന്നതു കേട്ടവളും നടുത്തമൊടടവി പുകന്തതുകാലം.
ചെന്ന വസന്തത്താൽ വനമെങ്ങും ചേതോഹരമായിതു പുഷ്പിതമായി
പുഷ്പിതദിവ്യലതാദികൾതോറും പൊൻമധുപാന മഹോത്സവമീടിയ
ഷട്പദകോകിലകോലാഹലമൊടുസകലമനോഹരമായിതു വിപിനം
പുഷ്പശരൻതാനുംപുനരവിടെപ്പുക്കാൻ മുനിധൈര്യം കളവാനാ
യത്ഭുതമായൊരുകുയിലായിന്ദ്രനുമരിയതപോധനനരികുപുകുന്താൻ
അരിയജലാശയമതിൽ നീരാടിയനന്തരമേ പൂമ്പൊടിയു
പെരിയസുഗന്ധമദാശനനാകിയ ഭൃംഗമഹാഝങ്കാരത്തോടും
വരപൊരുവന്മരമൊക്കെയിളക്കിവരുന്നമഹാവനഗജസമമായേ
വിരവൊടുതെന്നലിയന്നഴകോടെ വീയിമുനിവരനരികതുകാലം
അതുകാലംഗാനം കേൾക്കായതീവമനോഹരമാധുരിയത്തൊടു
വിധിയാലേ നയനങ്ങൾ തുറന്നതിവിസ്മയമൊടു മുനികുലവരനും
ഗതധൈര്യം നോക്കുന്നതുകാലം ഗഗനേവരനാരീമണിരംഭയെ
അതിശയമാകിയ സൗന്ദര്യത്തോടടവി നടപ്പതു കണ്ടാൻ.
കണ്ടാൻ പുഷ്പാപചയംചെയ്വതു കരുതിനടന്നു വിലാസത്തോടെ
വണ്ടാർകുഴലമരാഗനതാനേവരുവതുമണയെ വരുന്നതിനാലേ
ഉണ്ടാകിയ ലജ്ജാഭാരത്തോടടുനെ ലതകൾ മറഞ്ഞു സമീപേ
കണ്ടാൻ നയനമനോഹരമാകിയ കടാക്ഷത്തോടവൾനിന്നതുമെല്ലാം
ഇതു് വെറും ഭാഷാന്തരീകരണമാണെന്നു് ആരും പറകയില്ലല്ലോ. [7]
മൂലത്തിൽ ഇല്ലാത്ത സ്വതന്ത്രകല്പനകളും രാമായണത്തിൽ ധാരാളമുണ്ടു്. വിശ്വാമിത്രമഹർഷി മഹേശ്വരചാപം വരുത്തുന്നതിനായി ജനകനോടു് ആജ്ഞാപിച്ചതു കേട്ടു്, അവിടെ കൂടിയിരുന്ന ജനങ്ങളിൽ ഓരോരുത്തർ ഇങ്ങനെ പറഞ്ഞുവത്രേ.
എന്നേ! കഷ്ടമിതാമോബാലകരിരുവരിലൊരുവന്നെന്നാർചിലർ
മുന്നേവന്നവർകളിലിവർകൾക്കൊരുമുഖ്യതയുണ്ടറികെന്നാർ ചിലരൊ.
ചിലയിതെടുത്തുവലിപ്പതുപണിയാവർചെറിയവർ നല്ലവരാകിലുമെന്നാർ.
അലകടലേ കൈകൊണ്ടുകുടിച്ചിതഗസ്ത്യമഹാമുനി എന്നാർ ചിലരോ.
നലമുനിവിശ്വാമിത്രൻചെയ്വതുനന്നായ്വരുമെന്നാരതിലെ ചിലർ
ചിലവുപിഴയ്ക്കുമെവർക്കുംബ്രഹ്മശിരോഹരണംപാർക്കെർ ചിലരോ. ഓർത്തുമഹാമുനിവിശ്വാമിത്രനുമുത്തമനായജനകനുംഒന്നായ്.
പേർത്തിതിന്നുതുടങ്ങിയതെന്നാൽപിഴവാരായെന്നാർ ചിലരവിടേ
പാർത്ഥിവർ പലരിലുമെന്തിവർകൾക്കു പരാക്രമ
മേറിയതെന്നതിലേ ചിലർ.
പോർത്തിറമുടെ മാരീചാദികളോടു പൊരുതു
ജയിച്ചതുമിവർപോലെന്നാർ.
ഇവരിലൊരുത്തൻ താടകതന്നെയെതിർത്തുയിർ
കൊണ്ടതു മെന്നാർ ചിലരോ.
ശിവനരുൾചെയ്തതുമൊരുപഴുതാമോ
ചിലയുമൊരുത്തർ മുറിപ്പോരെന്നാർ.
അവനിയിൽ വന്നൊരു കന്യാരത്ന-
മിതാരും കൊൾവവരില്ലാതൊഴിയാ-
ത്തവമൊടിരുന്നേ പോവതുമിന്നും
തകാതോർത്താലെന്നാർ ചിലരവിടെ.
ഏതാകിലുമാശ്ചരിയം മറ്റിനി
യില്ല നിരൂപിച്ചാലിതുപോലെ.
വേധാവിൻകല്പിതമാരറിവാൻ
വിരയനടപ്പോമെന്നുനടന്നാർ;
ഭൂതാധിപനഖിലേശനുമാപതി
പുരഹരനുടെ ചാപത്തെയെടുത്തവ
ആധാരം ഭുവനത്തിനായ് മഹാമേരുവുമിതനെതിരില്ലെന്നാർ.
ആരിതെടുത്തുവലിച്ചുമുറിപ്പവ
രഖിലേശ്വരനല്ലാലെന്നാർ ചിലർ.
പോരുമിതിനെയെടുത്തു നടപ്പാൻ
ബുദ്ധിയുറപ്പിക്കെന്നാർ ചിലർരോ” ഇത്യാദി.
ചാപഭഞ്ജത്തേയും ജാമദഗ്ന്യസമാഗമത്തേയും വർണ്ണിക്കുന്ന ഭാഗത്തു് പണിക്കരുടെ മനോധർമ്മം സവിശേഷം സ്ഫുരിക്കുന്നു.
ശ്രീരാമൻ ചാപം ഭഞ്ജിച്ചപ്പോൾ,
“നരപാലകർ ചിലരതിനു വിറച്ചാർ;
നലമൊടു ജാനകി സന്തോഷിച്ചാൾ;
അരവാദികൾ ഭയമീടുമിടിദ്ധ്വനിയാൽ
മയിലാനന്ദിപ്പതുപോലെ”
ഈ ആശയത്തെത്തന്നെയാണു് എഴുത്തച്ഛൻ,
“ഇടിവെട്ടീടുംവണ്ണം വിൽമുറിഞ്ഞൊച്ചകേട്ടു
ഞടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ;
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ.”
എന്നാണു് ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതു്. വാല്മീകിരാമായണത്തിലാകട്ടേ,
“രാമ, ദാശരഥേ വീര, വീര്യം തേ ശ്രൂയ തേത്ഭുതം;
ധനുഷോ ഭേദനം ചൈവ നിഖിലേന മയാ ശ്രുതം.
തദത്ഭുതമചിന്ത്യം ച ഭേദനം ധനുഷസ്തദാ;
തച്ശ്രുത്ത്വാഹമനുപ്രാപ്തോ ധനുർഗ്രാഹ്യം പരം ശുഭം
തദിദം ഘോരസംകാശം ജാമദഗ്ന്യം മഹദ്ധനുഃ;
പൂരയസ്വ ശരേണൈവ സ്വബലം ദർശനസ്വ ച
തദഹം തേ ബലം ദൃഷ്ട്വാ ധനുഷോപ്യസ്യ പൂരണേ;
ദ്വന്ദ്വയുദ്ധം പ്രദാസ്യാമി വീര്യശ്ലാഘ്യമഹം തവ.”
എന്നിങ്ങനെ പരശുരാമൻ പറഞ്ഞതു കേട്ടു് ദശരഥൻ അഭയപ്രാർത്ഥന ചെയ്യുന്നതായിട്ടാണു കാണുന്നതു്. നമ്മുടെ കവി ദശരഥനെ ഭീരുവാക്കാതെ “നീയോ കുലച്ചിതു വില്ലു്?” എന്ന ഭാർഗ്ഗവഗർജ്ജിതത്തിനു് ശ്രീരാമനെക്കൊണ്ടു് നിന്ദാഗർഭമായി ഇങ്ങനെ മറുപടി പറയിക്കുന്നു.
“വെന്നിയുടെ നിന്തിരുവടിയിതിനു
വെകുണ്ടിവിടെ വരുമെന്നറിയാതെ
അന്നതുചെയ്തതറിഞ്ഞു പൊറുത്തരുൾ.
അതിബാലകരപരാധംചെയ്താ
ലെന്നുമതിന്നറിവുള്ള മഹാജന
മില്ലല്ലോ കോപിപ്പതുമുറ്റും”
അവർ തമ്മിൽ പിന്നീടുണ്ടായ സംഭാഷണം മുഴുവനും കവിയുടെ ഭാവനാഫലങ്ങളാണു്. പരശുരാമന്നു രാമചന്ദ്രന്റെ വാക്കുകൾ നിന്ദാഗർഭങ്ങളാണെന്നു മനസ്സിലാകാതിരുന്നില്ല. അദ്ദേഹം കോപപാരവശ്യം പൂണ്ടു് ഇപ്രകാരം മറുപടി പറയുന്നു.
“മതി, ഗംഭീരാക്ഷേപം ചെയ്വതു,
വരുമതിനാലെ വംശവിരോധം
ചതികെടെ മൂവേഴുതുടിമുടിമന്നവർ
സമസ്തരെ കൊലചെയ്തകുഠാരമി-
തിതുപൊഴുതെ തവകണ്ഠച്ഛേദ-
മിയറ്റുവതേ കരുതുന്നേൻ.”
രാമചന്ദ്രൻ തന്റെ ഗാംഭീര്യത്തെ തെല്ലുപോലും വിടാതെ പറയുന്ന വാക്കുകൾ എത്ര നിശിതങ്ങളായിരിക്കുന്നുവെന്നു നോക്കുക.
“…… അരിയകുഠാരാവു
മൂനമൊഴിന്തൊരു രാമശരീരവു
മുണ്ടുഭവാനുവിധേയമതു്; എന്നാൽ
മാനമൊടിന്നിതു ചെയ്വതിനെളുതു
മഹാജനമാവർ പലരെയുമേതും
ദീനതയെന്നി വധം ചെയ്തരുളിയ
നിന്തിരുവടി കരുതീടുകിൽ”
ഇതുകൂടി കേട്ടപ്പോൾ, ഭാർഗ്ഗവന്റെ കോപം അതിരു കവിഞ്ഞു. “വാക്കുകൊണ്ടു ജയിച്ചാൽ പോരാ, വേഗം യുദ്ധത്തിനു് ഒരുങ്ങുക” എന്നു് അദ്ദേഹം അട്ടഹസിച്ചിട്ടും, രാമചന്ദ്രൻ തുടരുന്നു:–
“ഒരുജാതിയുമടിയനുജയവും പുന
രുണ്ടാകാ നിന്തിരുവടിയോടെ
പൊരുതാലരിമുനീന്ദ്ര”
ഈ മുനീന്ദ്രശബ്ദപ്രയോഗം നല്ല ലാക്കിനു പറ്റി. ഭാർഗ്ഗവൻ പിന്നെയും പറയുന്നു:–
“കേവല താപസനെന്നേ കൊള്ളായ്ക
ധരാപതി വംശവിനാശകരൻ ഞാൻ
നീ പൊരുതെന്നൊടു തോല്പതിലില്ല
നിനക്കൊരു പഴി; ചെറിയൊരരവത്തിനു
കോപമെഴും വിനതാസുതനോടമർ
കോഴമെഴും വിനതാസുതനോടമർ
കോഴപ്പെടുമതു പഴിയല്ലല്ലോ.
എല്ലാം ജാതിയുമെന്നുടെ വില്ലിനി
യിതു കൈക്കൊണ്ടവർ ചെയ്ക”
എന്നിട്ടും രാമചന്ദ്രൻ ഇളകുന്ന മട്ടു കാണുന്നില്ല. അദ്ദേഹം പറയുന്ന മറുപടി നോക്കുക.
“വല്ലാതവരതിഥികൾ ഗുരുഭൂത
ന്മാരതി ബാലകർ വയോധികരോടെ
ഒല്ലാപോലമർ ചെയ്വതുമെന്നാൽ
ഒഴികറിവുടയമുനീന്ദ്ര”
ഇതു കൂടി കേട്ടപ്പോൾ, മുനിയുടെ ഹൃദയത്തിൽ കോപാഗ്നിയെരിഞ്ഞു.
‘ഇനി മമ വില്ലിതുകൊണ്ടെന്നൊടെതിർത്തമർചെയ്വതിളയ്ക്കരുതു്’ എന്നു് അദ്ദേഹം അലറി. രാമചന്ദ്രനു് ഉള്ളിൽ കോപമുണ്ടായെങ്കിലും, അതിനെ ലേശംപോലും വെളിയിൽ പ്രകടിപ്പിക്കാതെ പറഞ്ഞ വാക്കുകൾ എത്ര ഗംഭീരവും നിശിതവുമായിരിക്കുന്നു.
“നന്നുരചെയ്തതു നിന്തിരുവടി;യിതു
ഞാനേ ചെയ്വതിനുണ്ടവകാശം.
വെന്നിമികും നൃപവംശത്തിനു
വിരോധം ചെയ്ത ഭവാനേക്കണ്ടാൽ,
ഇന്നമർചെയ്വതിളയ്ക്കിൽ നമുക്കോ
കില്ലിതു ചെയ്യുന്നേയിനി ഞാനേ”
ഈ സംഭാഷണം മൂലത്തിലുള്ളതല്ല. ഇങ്ങനെ എത്ര വേണമെങ്കിലും ഉദാഹരണങ്ങൾ എടുത്തുപറവാൻ സാധിക്കും.
10.8 ഭാഗവതം ദശമം
ഈ കൃതിയും രാമപ്പണിക്കരുടേതാണെന്നു്,
‘ദേവകീമകനായേയവതാരം
ദേവകൾ വിധിയാലേ ചെയ്തീടിയ
പൂവിൽമടന്തമണാളൻതന്നുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത
മറും പടി രാമനുരത്തീടിയ കവി’
എന്നു് അതിന്റെ അവസാനത്തിൽ പറഞ്ഞിരിക്കുന്നതിൽ നിന്നു നമുക്കു ഗ്രഹിക്കാം. കാവ്യഗുണംകൊണ്ടു് ഈ കൃതി രാമായണത്തെപ്പോലും അതിശയിക്കുന്നു. മാതൃകയ്ക്കായി ഒരു പാട്ടു് ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
“അളകാവൃതമാകിന കുണ്ഡുലമണ്ഡിത
മാകിയഗണ്ഡസ്ഥലമധരാമൃത
മൊളിവീടിയ നൽപ്പുഞ്ചിരിയോടു ചേ
ർന്നുളവാം നോക്കുമിതഭയപ്രദമായി
വളരായ്കിന്നു ഭുജങ്ങളുമാഴി
മടന്തകളിച്ചീടും മണിമാർവിട
മലിവിനൊടോർക്കുംതോറും ദാസക
ളാകെയൊള്ളിതു നിശ്ചയമല്ലോ.”
10.9 ഭാഷാഭാരതം
ഇതും രാമപ്പണിക്കരുടെ കൃതി തന്നെ. അതിന്റെ അവസാനത്തിൽ,
“കളവാൻ പാപം മുന്നേ രാമ
കഥാമൊട്ടായപ്രകാരം ചൊന്നേ
നിളയാതെ ശ്രീകൃഷ്ണാകഥയാ
മിനിയൊരു പടി ചൊൽക തുനിഞ്ഞേൻ”
എന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
10.10 ശിവരാത്രി മാഹാത്മ്യം
“ശിവരാത്രൗവ്രതകഥയിതു തന്നാലായ പ്രകാരം
സാരതയിലംതകൃതി രാമൻ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതിതന്നരുളാലേ ചെയ്താനേവം ഭാഷയിനാലേ”
എന്നു് ഈ കൃതിയുടെ അവസാനത്തിലും കാണുന്നതുകൊണ്ടു ഇതിന്റെ ഗ്രന്ഥകർത്തൃത്വത്തെപ്പറ്റിയും സംശയത്തിനു വഴിയില്ല. കവിത സാമാന്യം നന്നായിട്ടുണ്ടു്. 90 മുതല്ക്കു് 110-വരെയുള്ള പാട്ടുകൾ അതിമനോഹരമായിക്കുന്നു. അവയിൽ ഒരു പാട്ടിനെ ചേർക്കുന്നു.
“ആയതബാഹുചതുഷ്ടയശോഭിത
രായതിനിർമ്മലഭസ്മോദ്ധൂളിക
കായരുമായേ ചർമ്മാംബരരായ്
കാലാന്തകസമ വിക്രമരായേ
മായയെ നീക്കും ബ്രഹ്മശിരാവലി
മാലാധരരായ് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.”
10.11 കണ്ണശ്ശന്മാരുടെ ഭാഷ
കണ്ണശ്ശന്മാർ അന്നത്തേ വ്യവഹാരഭാഷയിലല്ല കവിത രചിച്ചിട്ടുള്ളതു്. രാമായണാദി ഗ്രന്ഥങ്ങളിലെ ഭാഷ അന്നത്തെ ദേശഭാഷയുമായിരുന്നില്ല.
“ഭാഷാമിശ്രമിതെൻറികഴാതെ
പരമേശ്വരഭക്ത്യാവല്ലവരും
താഴാതഷ്ടമി മറ്റു ചതുർദ്ദശി…
ദോഷാപഹമഴകോടേ ചൊൽവവർ
മേവുവരന്തേ ശങ്കരലോകേ”
എന്ന പാട്ടിൽ, ഈ സംഗതി കവി തന്നെ വ്യക്തമാക്കീട്ടുണ്ടല്ലോ. ഇത്തരം ‘ഭാഷാമിശ്രത്തേയാണു് ലീലാതിലകകാരൻ’ ‘ഭാഷാമിശ്രം പൊഴുതു കഥയാമി’ എന്ന ദൃഷ്ടാന്തം വഴിക്കു നിർദ്ദേശിച്ചിരിക്കുന്നതും.
നിരണത്തു കവികളുടെ കാലമായപ്പോഴേക്കും സാഹിത്യഭാഷയ്ക്കു വലുതായ മാറ്റങ്ങൾ സംഭവിച്ചുകഴിഞ്ഞിരുന്നു. അവരുടെ പദബന്ധക്രമം തന്നെ എഴുത്തച്ഛന്റേതിൽ നിന്നു വിഭിന്നമാണു്.
“ഞാനേവം കൈക്കൊണ്ടേൻ ജനകനരേന്ദ്ര
തനൂജയെയെങ്കിലുമിന്നിതു
താനേ കാരണമായപവാദം താപമെഴും പടി
വന്നിതെനിക്കോ.
നാനാസുഖമാരുയിരിവകളെയാർ നാടുവ
രപവാദം കളവാനായ്?
മാനേന്മിഴി മൈഥിലിയെക്കളവാൻ മടിയു-
ണ്ടോ മമ പഴി തീർപ്പാനായ്.”
ഇത്യാദി പാട്ടുകളിലെ പദയോജനക്രമം നോക്കുക. പാട്ടിൽ ദ്രവിഡാക്ഷരങ്ങളേ പാടുള്ളു എന്ന നിയമത്തെ ആദ്യമായി ലംഘിച്ചു കാണുന്നതും കണ്ണശകൃതികളിലാണു്. അതു പോലെ തന്നെ വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങളേയും, സംസ്കൃതരീതിയിലുള്ള പ്രയോഗങ്ങളേയും പാട്ടിലേക്കു സംക്രമിപ്പിച്ചവരും അവരാണെന്നു തോന്നുന്നു.
“ഇഹ ങ, ട, ഞ, ണ, ര, ല, ഴ, ള, റ, ഹ ഇതി നവാക്ഷരാണി ന പദാദൗ ഭവന്തി. രായരൻ, ലാക്കു് ഇത്യാദയസ്സംസ്കൃതസ്യാപഭ്രംശാഃ സംസ്കൃതാപഭ്രംശാ ന ശുദ്ധഭാഷാഃ. ‘രണ്ടാലുമൊന്റുണ്ടു നമുക്കിദാനീ’ മിതിത്വപശബ്ദഃ. ഭാഷയാമപി വ്യവസ്ഥയാ ഭവിതവ്യം. ന തു സ്വേച്ഛയാ യഥാ തഥാ പ്രയോഗഃ.”
എന്നു ലീലാതിലകകാരൻ രകാരലകാരങ്ങൾ പദാദിയിൽ വന്നുകൂടെന്നു കർശനമായി വിധിച്ചിട്ടുണ്ടെങ്കിലും, നിരണത്തുകവികൾ ചില ദിക്കുകളിൽ അതിനെ ലംഘിച്ചു കാണുന്നുണ്ടെന്നുള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു.
നിരണത്തു കവികളുടെ ഭാഷാശൈലിക്കുള്ള ഒരു പ്രധാന വിശേഷം പാദപൂരണത്തിനായും മറ്റും ‘ഏ’ എന്ന നിപാതം ചേർക്കുന്ന സമ്പ്രദായമാണു്. എഴുത്തച്ഛനും ചില സ്ഥലങ്ങളിൽ അങ്ങനെ ‘ഏ’ ചേർത്തിട്ടുണ്ടെന്നു വരികിലും, അവരുടെ കൃതികളിലെന്നപോലെ സർവസാധാരണമായും, അവിരളമായും ആ പ്രയോഗം അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തിലും കാണുന്നില്ല. ഒരേ പദത്തെത്തന്നെ രണ്ടും മൂന്നും പ്രാവശ്യം ഒരേ പാട്ടിൽ പ്രയോഗിക്കുന്ന വിഷയത്തിലും അവർക്കു ലേശം കൂസലില്ലായിരുന്നു.
പ്രകൃതികളിൽ വിവർത്തനപ്രക്രിയ ചെയ്തു് പലേ നൂതനപദങ്ങളേ സൃഷ്ടിക്കുന്നതിനു് ഭാഷയ്ക്കുണ്ടായിരുന്ന ശക്തി നിരണത്തു കവികളുടെ കാലശേഷം നിശ്ശേഷം നശിച്ചുപോയി. ഇതു ഭാഷയ്ക്കു് അപരിഹാര്യമായ ഒരു നഷ്ടം തന്നെയാണു്.
10.12 നിരണവൃത്തം
നിരണത്തു കവികളുടെ കൃതികളിൽ ഉപയോഗിച്ചിരിക്കുന്ന വൃത്തങ്ങളെ നിരണവൃത്തമെന്നു സാധാരണ വിളിച്ചുവരുന്നെങ്കിലും അവയെ കണ്ടുപിടിച്ചതു് അവരാണോ എന്ന കാര്യം സംശയമാണു്.
“ഓടിയണഞ്ഞു മഹേശ്വരി പുൽകിയ-
തോർത്തനുരാഗവശേന ചിരിച്ചേ” 1
എന്ന നിരണവൃത്തം ലീലാതിലകത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ള
സംസ്കൃതമാകിന ചെങ്ങഴിനീരും
നറ്റമിഴാകിന പിച്ചകമലരും
ഏകകലർന്നു കരമ്പകമാലാം
വൃത്തമനോജ്ഞം ഗ്രഥയിഷ്യാമി”
എന്ന പാട്ടിലും കാണുന്നു. മാത്രാവൃത്തങ്ങൾ കണ്ണശ്ശന്റെ കാലത്തിനു മുമ്പും നടപ്പുണ്ടായിരുന്നെന്നു് ഇതുകൊണ്ടു് ഊഹിക്കാം. നിരണവൃത്തങ്ങളിലൊന്നും നശിച്ചുപോയിട്ടില്ല, രൂപാന്തരപ്പെട്ടുപോയതേയുള്ളു. ഒരു പാട്ടിനു് നാലു പാദങ്ങളും ഓരോ പാദത്തിലും പതിനാറു മാത്രകളോടുകൂടിയ ഈരണ്ടു ഖണ്ഡങ്ങളുമുണ്ടു്. ഓരോ ഖണ്ഡവും ഒരേ സ്വരം കൊണ്ടു് ആരംഭിക്കണമെന്നായിരുന്നു വ്യവസ്ഥ. എഴുത്തച്ഛനും നമ്പ്യാരും ഈ വൃത്തത്തെ ഈരടിയാക്കി കിളിപ്പാട്ടിലും തുള്ളലിലും ഉപയോഗിച്ചിരിക്കുന്നു. പ്രാസനിയമത്തെ അവരും തീരെ ഉപേക്ഷിച്ചുവെന്നു പറഞ്ഞുകൂട.
“ദോഷഗ്രാഹികളല്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെ സഭ തുച്ഛം”
എന്നു് തുള്ളൽപ്പാട്ടിലും,
“നീളത്തിൽ ചിലർ ചരടുപിടിച്ചും
നീളേ കതിചന കുററി തറച്ചും
വാലതുകൊണ്ടേ മലകൾ പറിച്ചു
നാലു ദിഗന്തേ നാരായണജയ”
എന്നു് ഇരുപത്തിനാലുവൃത്തത്തിലും, പ്രസ്തുത പ്രാസനിർബന്ധം കാണുന്നുണ്ടല്ലോ. യതിയുടെ കാര്യത്തിൽ നിരണത്തു കവികൾ നിഷ്കർഷിച്ചിരുന്നില്ലെന്നു മാത്രമല്ല, അവർ ഓരോ പാദാർദ്ധത്തെയും എട്ടെട്ടു ഗണങ്ങളായി ക്രമപ്പെടുത്തീട്ടുമില്ല.
“എയ്തിവിഷയാദികളിൽവീണുഴലുമപ്പ-
ഞ്ചേന്ദ്രിയമറിഞ്ഞറിവകന്നു പരമാന്തം” 2
എന്നു ഗീതയിൽ കാണുന്ന വൃത്തം രാമചരിതത്തിലും ഉപയോഗിച്ചിട്ടുണ്ടു്. ഇതു് ഇന്ദുവദന തന്നെയാണു് പക്ഷേ ചില സ്ഥലങ്ങളിൽ ഗുരുവിനെ ലഘുവാക്കിയും ലഘുവിനെ ഗുരുവാക്കിയും ഉച്ചരിക്കേണ്ടി വരുമെന്നേ വ്യത്യാസമുള്ളു.
‘മെയ്യറിവിലെയ്തുമകതാരുമതന്നേരം’
എന്ന പാദാർത്ഥത്തിൽ ‘ന്നേ’ എന്ന അക്ഷരത്തെ ഉറപ്പിച്ചു ഉച്ചരിക്കാൻ പാടില്ല. അല്ലെങ്കിൽ, അതിനു മുമ്പിലിരിക്കുന്ന ‘ത’കാരം ഗുരുവായിപ്പോകും.
‘വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി’
എന്ന ഇരുപത്തിനാലുവൃത്തപദ്യത്തിലും ഇതേ വിധത്തിൽ തന്നെ ‘ന്ന’യ്ക്കു മുമ്പിലിരിക്കുന്ന ‘ഴ’വിനെ ലഘുവാക്കിയിരിക്കയാണല്ലോ.
“ഇതമൊടുതെളിഞ്ഞുടൻതന്നെയെല്ലാവുയിർ-
ക്കിടയുമുയിരൊക്കെയും പാടു തന്നുള്ളിലും” 3
ഇതു് തുള്ളൽപ്പാട്ടുകളിലും മറ്റും കാണുന്ന മണികാഞ്ചിയെന്ന വൃത്തമാകുന്നു.
“കാൺകയനേകമായിരരൂപമെങ്കലതൊക്കെയും നീ
കാൺകവിധങ്ങളും പല ദിവ്യവർണ്ണങ്ങളുണ്ടനേകം” 4
ഈ വൃത്തത്തെ ലഘുപ്രചുരമാക്കിയാൽ,
“വർദ്ധിതതരധവളഹിമാചലസന്നിഭതുംഗശരീരൻ
നെടുതാകിനകൊടിമരമെന്നകണക്കു തടിച്ചൊരുവാലും”
എന്ന തുള്ളൽവൃത്തമാകും.
എതുക, മോന, അന്താദിപ്രാസം ഇവ നിരണത്തുകവികളുടെ പാട്ടിലും കാണുന്നുണ്ടു്.
10.13 കൃഷ്ണപ്പാട്ടു്
മലയാളഭാഷയിൽ ഇതേവരെ ഉണ്ടായിട്ടുള്ള അത്യുത്തമഗ്രന്ഥങ്ങളിൽ ഒന്നാണു് കൃഷ്ണപ്പാട്ടു്. അതിന്റെ കർത്താവു് ഏഴാംശതകത്തിൽ ജീവിച്ചിരുന്ന ഒരു ചെറുശ്ശേരിനമ്പൂരിയായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളെത്തന്നെ ഇവിടെ ഉദ്ധരിക്കാം.
“ഉത്തരകേരളത്തിൽ ഇപ്പോഴത്തെ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകര എന്ന സ്ഥലത്തു് ചെറുശ്ശേരി എന്ന ഇല്ലപ്പേരോടുകൂടി ഒരു നമ്പൂരിയുണ്ടായിരുന്നു. ബാല്യകാലം കഴിഞ്ഞയുടനെ കോലസ്സനാട്ടിലെ രാജാക്കന്മാരെ ആശ്രയിച്ചുവന്ന പാർത്തുവന്നു എന്നു കാണുന്നു. അദ്ദേഹം ആശ്രയിച്ചുവന്ന രാജാവിന്റെ നാമധേയം ഉദയവർമ്മൻ എന്നായിരുന്നു. അക്കാലത്തു് രാജാക്കന്മാർ സ്വസ്ഥമായിരിക്കുന്ന സമയങ്ങളിൽ ചതുരംഗം വയ്ക്കുക പതിവായിരുന്നു. അങ്ങനെ ഉദയവർമ്മരാജാവും ചെറുശ്ശേരി നമ്പൂരിയുംകൂടി ചതുരംഗം വച്ചുകൊണ്ടിരിക്കുന്ന സമയം രാജാവിന്റെ ഭാര്യ തന്റെ കുഞ്ഞിനെ തൊട്ടിലിൽ കിടത്തി, താരാട്ടു പാടിക്കൊണ്ടിരിക്കയായിരുന്നു. ആ സ്ത്രീക്കു് ഇവർ ചതുരംഗം വയ്ക്കുന്ന സ്ഥലം കാണ്മാൻ തക്കവണ്ണമുള്ളതായിരുന്നു. അപ്പോൾ രാജാവു് തോല്ക്കാറായി എന്നു കണ്ടതിനാൽ, താരാട്ടു പാടുന്ന മട്ടിൽതന്നെ, രാജാവിനു മാത്രം അറിവാൻവേണ്ടി, ഉന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ന്തുന്തുന്തു, ഉന്തുന്തു, ന്തുന്തുന്തു, ഉന്താളേ ഉന്തു്” എന്ന പാട്ടു പാടുകയും അതു കേട്ട ഉടൻതന്നെ രാജാവിനു കാര്യം മനസ്സിലായി, ആളെ ഉന്തിയ സമയം, ഉന്തിയരശു് അടിയറവാകയും ചെയ്കയാൽ രാജാവു് കളിയിൽ ജയിക്കയും, ഉടൻതന്നെ വളരെ സന്തോഷിച്ചു് ആ മട്ടിൽ ഭാഗവതം ദശമം ഒരു പാട്ടായിത്തീർക്കണമെന്നു് കല്പിക്കയും അതനുസരിച്ചു് ചെറുശ്ശേരിനമ്പൂതിരി കൃഷ്ണപ്പാട്ടു് അല്ലെങ്കിൽ കൃഷ്ണഗാഥ എന്ന ഗ്രന്ഥം ഉണ്ടാക്കയും ചെയ്തതായി പറയുന്നു.”
കൃഷ്ണപ്പാട്ടിന്റെ ഉല്പത്തിക്കു കാരണമായിപ്പറയുന്ന ഈ കഥ കെട്ടിയുണ്ടാക്കിയ ആളിന്റെ മനോധർമ്മത്തെ പ്രശംസിക്കാമെങ്കിലും അതിൽനിന്നു് കൃഷ്ണഗാഥയെപ്പറ്റിയോ തൽകർത്താവിനെപ്പറ്റിയോ, വിശേഷിച്ചു് യാതൊന്നും ഗ്രഹിക്കാനായിട്ടില്ല. കവി കോലത്തുനാട്ടു രാജാവായ ഉദയവർമ്മന്റെ ആശ്രിതനായിരുന്നുവെന്നു് കൃഷ്ണഗാഥയിൽനിന്നുതന്നെ അറിയാമെന്നുള്ളതാണു്. ആളുന്തിരാഗക്കഥയെ വിശ്വസിക്കുന്നവരായി ഇക്കാലത്തു് ആരെങ്കിലും ഉണ്ടോ എന്നു സംശയമാകുന്നു. മിസ്റ്റർ കുണ്ടൂർ നാരായണമേനോൻ പറയുന്നതു് ഇങ്ങനെയാണു്:-
“ചെറുശ്ശേരി എന്ന ഇല്ലപേർ ഉത്തരകേരളത്തിലല്ല, ദക്ഷിണകേരളത്തിലാണു് അധികം വ്യാപിച്ചുകാണുന്നതെന്നു് അവതാരികയിൽ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ കവി ദക്ഷിണകേരളക്കാരനല്ലെന്നു് ‘ചാടുക’ ‘തള്ളുക’ മുതലായി പല പദങ്ങളും ദക്ഷിണകേരളക്കാർ വിചാരിക്കാത്ത വിധത്തിലുള്ള അർത്ഥത്തിൽ കൃഷ്ണഗാഥയിൽ ഉപയോഗിച്ചിട്ടുള്ളതുകൊണ്ടു തീർച്ചപ്പെടുത്താം. ഇതു നോക്കുമ്പോൾ ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെങ്കിൽ ഇങ്ങനെ കേരളത്തിൽ മുഴുവൻ വളരെ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തെപ്പറ്റി, ഇല്ലം അന്യം നിന്നാൽ കൂടി, വല്ല വിവരവും ജനങ്ങൾ പരമ്പരയായി പറഞ്ഞുപോന്നിട്ടെങ്കിലും, നിലനില്ക്കാൻ ഇടയുണ്ടു്. മഴമംഗലം എന്ന സ്ഥലത്തെന്നും മറ്റും ചില വിവരങ്ങൾ ഇപ്പോഴും പലർക്കും അറിവുണ്ടു്. അതുപോലെ, ചെറുശ്ശേരിയെപ്പറ്റി ഒരു വിവരവും ആർക്കും അറിവില്ലാത്തതെന്തുകൊണ്ടാണു്? കവി ഇത്ര പ്രസിദ്ധനായിരിക്കുന്ന സ്ഥിതിക്കും അദ്ദേഹത്തിന്റെ പേരോ, വേറെ എന്തെങ്കിലും വല്ല വിവരമോ അറിയുന്നില്ലെന്നുള്ള സംഗതി ചെറുശ്ശേരിയെപ്പറ്റി സംശയം ജനിപ്പിക്കാൻ മതിയാകുമെന്നാണു തോന്നുന്നതു്.”
ചെറുശ്ശേരി എന്ന പേർ കാവ്യത്തിനു വരാനുള്ള കാരണത്തേപ്പറ്റി അദ്ദേഹം പറയുന്ന ഭാഗം കുറേക്കൂടി രസാവഹമായിരിക്കുന്നു.
“ച” “ശ” എന്ന അക്ഷരങ്ങൾ ഭാഷയിൽ ഉച്ചാരണസൗകര്യത്തിനോ, ഭംഗിക്കോ മാറ്റിക്കാണുന്നതിനാൽ ചെറുശ്ശേരി എന്നതു് ചെറുച്ചേരി എന്നതിൽ നിന്നു് ഉണ്ടായതാണെന്നു് ഊഹിച്ചാൽ, അതിൽൽ വലിയ ആക്ഷേപം ഒന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. ചെറുച്ചേരി എന്നതു് ‘ചെറു’ എന്നും ‘ചേരി’ എന്നും ഉള്ള രണ്ടു പദങ്ങൾ കൂടിച്ചേർന്നതാണല്ലോ. ഇവയിൽ ചെറു എന്നതിനു് ചെറിയ എന്ന അർത്ഥം പ്രസിദ്ധമാണു്. ചേരി എന്ന പദവും ഇപ്പോൾ ഉപയോഗിച്ചു വരുന്നതാണു്. ഓണക്കാലത്തു കയ്യാങ്കളിക്കു രണ്ടു ഭാഗമായി ആളുകൾ നിൽക്കുന്നതിനു് രണ്ടു ചേരിയെന്നാണു പറയുന്നതു്. അതുകൊണ്ടു് പണ്ടു് ആ ജാതിയിലുണ്ടായിരുന്ന അങ്കംവെട്ടലിന്നോ യുദ്ധത്തിന്നോ അണിയിട്ടു നിൽക്കുന്നതിനു് ഈ പദം ഉപയോഗിച്ചിരുന്നു എന്നു് നമുക്കു് ഊഹിക്കാം. വടക്കൻപാട്ടു് ഈ ചേരിക്കളിയിലും യുദ്ധയാത്രയിലും യുദ്ധസമയത്തും രണ്ടു ചേരിക്കാരും പാടുന്ന പാട്ടായിരുന്നു എന്നു വിചാരിപ്പാൻ ന്യായമുണ്ടു്. അതുകൊണ്ടു് അതിന്നു് ചേരിപ്പാട്ടു് എന്ന പേർ യോജിച്ചുള്ളതും ഉത്തരകേരളത്തിൽ യുദ്ധം ഉണ്ടായിരുന്ന കാലത്തോളം ഉപയോഗിച്ചുവന്നിരിക്കാവുന്നതുമാണു്. കൃഷ്ണഗാഥയുടെ രീതി വടക്കൻപാട്ടിന്റെ രീതിയോടു വളരെ അടുപ്പമുള്ള ഒന്നാണെന്നു് രണ്ടിന്റേയും ഈരണ്ടു വരി താഴെ ചേർക്കുന്നതു നോക്കിയാലറിയാം.
10.14 വടക്കൻപാട്ടു്
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
തച്ചൊളിപ്പാലാട്ടെ കോമപ്പുണ്ണി
10.15 കൃഷ്ണഗാഥമട്ടു്
തച്ചൊളിപ്പാലാട്ടെ–തച്ചൊളിപ്പാലാട്ടെ
തച്ചൊളിപ്പാലാട്ടെ –കോമപ്പുണ്ണി
വടക്കൻപാട്ടിന്റെ ആദ്യത്തെ പാദത്തെ ഒടുവിലത്തെ നാലക്ഷരം കളഞ്ഞു ചെറുതാക്കി അതു രണ്ടു പ്രാവശ്യം ഉപയോഗിച്ചു് പിന്നെ രണ്ടാംവരി യാതൊരു ഭേദവും കൂടാതെ ഉപയോഗിക്കുന്നതാണു് ചെറുശ്ശേരി രീതി. ആദ്യപാദം ചെറുതാക്കി രണ്ടു പ്രാവശ്യം ഉപയോഗിക്കുന്ന ചേരിപ്പാട്ടാകയാൽ അതിന്നു ചെറുച്ചേരിപ്പാട്ടു് എന്ന പേർ യോജിപ്പുള്ളതും ഇങ്ങനെ വന്നതാണെന്നു് ഊഹിപ്പാൻ ന്യായമുള്ളതുമാണു്. വേറെ ഒരു വിധത്തിലും ചെറുശ്ശേരി എന്ന പേർ യോജിപ്പുള്ളതായി കാണുന്നുണ്ടു്. കോവിലകത്തു വെച്ചു് ചതുരംഗം കളിക്കുമ്പോൾ, ആളുന്തി, ആളുന്തി, ആളുന്തി, ആളുന്തി’ എന്നൊരാൾ ചൊല്ലുകയും ആ രീതിയിൽ ഒരു പാട്ടുണ്ടാക്കാൻ തമ്പുരാൻകല്പിക്കയും ചെയ്തിട്ടുണ്ടാക്കിയതാണു് കൃഷ്ണഗാഥ എന്നൊരു ഐതിഹ്യമുണ്ടു്. ഇതിന്നു് വല്ല അടിസ്ഥാനവുമുണ്ടെങ്കിൽ ചെറിയ രണ്ടു ചേരിയായി സൈന്യം നിരത്തി പട വെട്ടുന്ന ജാതിയിലുള്ള ചതുരംഗായോധനത്തിൽനിന്നുത്ഭവിച്ചതാകയാൽ ‘ചെറുശ്ശേരി’ എന്ന പേർ ഉണ്ടായതാണെന്നാണു് തോന്നുന്നതു്. എന്നാൽ കാലംകൊണ്ടു കവിയുടെ ഇല്ലപ്പേരും പേരും നിശ്ചയമില്ലാതായിത്തുടങ്ങുകയും ചെറുശ്ശേരി എന്ന പേരിനു മാത്രം പ്രചാരം ഉണ്ടാകയും ചെയ്തപ്പോൾ, ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിച്ചിട്ടായിരിക്കണം ചെറുശ്ശേരി എന്നു കവിയെ ഉദ്ദേശിച്ചു ജനങ്ങൾ പറഞ്ഞുതുടങ്ങിയതു്.”
മനോധർമ്മംകൊണ്ടു് ഇതു് മുകളിൽ ഉദ്ധരിച്ച ഐതിഹ്യത്തയും ജയിക്കുന്നു എന്നു സമ്മതിക്കാമെങ്കിലും, ലേശംപോലും പ്രത്യയജനകമായിരിക്കുന്നില്ലെന്നു പറയാതെ തരമില്ല.
ചെറുശ്ശേരി എന്നൊരു ഇല്ലം ഇപ്പോൾ ഉത്തരകേരളത്തിലില്ലെന്നു വിചാരിച്ചു് ഒരു കാലത്തും ഇല്ലായിരുന്നുവെന്നു ശപഥം ചെയ്യാവുന്നതല്ല. ഇക്കാലത്തിനിടയ്ക്കു് എത്രയോ രാജ്യവിപ്ലവങ്ങൾ ഉണ്ടായിരിക്കുന്നു. മൈസൂർകടുവായെപ്പേടിച്ചുതന്നെ ഒട്ടു വളരെ തറവാട്ടുകാർ ദക്ഷിണകേരളത്തിൽ വന്നു കുടിപാർക്കാൻ ഇടവന്നിട്ടുണ്ടു്. അക്കൂട്ടത്തിൽ ചെറുശ്ശേരിവംശക്കാരും ദക്ഷിണകേരളത്തിൽ വന്നു വാസമുറപ്പിച്ചതായി വന്നു കൂടായ്കയില്ല. പുതുമന, ആറ്റുപുറം, മാത്തൂർ ഇത്യാദി പലേ ഇല്ലപ്പേരുകൾ തെക്കും വടക്കും കാണുന്നതിനിടവന്നതു് ഇങ്ങനെ ആയിരിക്കണം. ചെറുശ്ശേരി എന്നൊരു ഇല്ലം കോലത്തു നാട്ടിൽ ഉണ്ടായിരുന്നെന്നും അതു് പുനത്തിൽ ഒതുങ്ങുകയാണു ചെയ്തതെന്നും ഒരു കേൾവിയുണ്ടെന്നും അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് അഭിപ്രായപ്പെട്ടിട്ടുമുണ്ടു്. “പിന്നെ ഇല്ലപ്പേരാണെങ്കിൽ, ഇങ്ങനെ കേരളത്തിൽ മുഴുവൻ പ്രചാരമുള്ള ഒരു ഗ്രന്ഥത്തിന്റെ കർത്താവായ കവിയുടെ ഇല്ലത്തേപ്പറ്റി ജനങ്ങൾ പരമ്പരയായി പറഞ്ഞുവന്നിട്ടെങ്കിലും അതിന്റെ നിലനില്പിനു് ഇടയുണ്ടെന്നു് മി. മേനോൻ പറയുന്നു. അതേ, അങ്ങനെ ഒരു ഐതിഹ്യം ഇപ്പോഴും ഉണ്ടല്ലോ. ആ വഴിക്കാണല്ലോ ഗുണ്ടർട്ടു് മുതൽപ്പേരു് ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു ധരിച്ചതും. എന്നാൽ അദ്ദേഹത്തിനെപ്പറ്റിയോ ഇല്ലത്തേപ്പറ്റിയോ കൂടുതൽ വിവരങ്ങൾ അറിയുന്നില്ലെന്നുള്ള സംഗതി സംശയജനകമായിരിക്കുന്നു എന്നു പറയുന്നതിന്റെ അർത്ഥം മനസ്സിലാകുന്നില്ല. മഴമംഗലം, പുനം, നിരണത്തു കവികൾ, എഴുത്തച്ഛൻ, ചന്ദ്രോത്സവകർത്താവു് എന്നിങ്ങനെ ഒട്ടു വളരെ കവികൾ കേരളത്തിൽ ഉണ്ടായിട്ടുണ്ടല്ലോ. അവരെപ്പറ്റി നാം ഇതേവരെ എന്തെല്ലാം അറിഞ്ഞിട്ടുണ്ടു്. സർവലോകസംപൂജ്യനായ ശ്രീശങ്കര ഭഗവൽപാദരെപ്പറ്റി അനേകം കവിതകൾ ഓരോരുത്തർ രചിച്ചിട്ടുണ്ടെങ്കിലും, അദ്ദേഹത്തിന്റെ സ്വദേശം കാഞ്ചീപുരത്തായിരുന്നുവെന്നു് ഒരു കൂട്ടരും അതല്ല കേരളത്തിലായിരുന്നുവെന്നു് മറ്റൊരു കൂട്ടരും ഇപ്പോഴും വാദിച്ചുകൊണ്ടിരിക്കുന്നതേയുള്ളല്ലോ. മഴമംഗലത്തേയും കണ്ണശ്ശനേയും പറ്റി നാം വല്ലതും അറിഞ്ഞിട്ടുണ്ടെങ്കിൽ അതു് അവരുടെ കൃതികളിൽ നിന്നാകുന്നു. ചില ഐതിഹ്യങ്ങൾ മിക്ക കവികളേപ്പറ്റിയും കേട്ടിട്ടുണ്ടു്. അങ്ങനെ ഒരു ഐതിഹ്യത്തെ ആണു് മി. ഗോവിന്ദപ്പിള്ള ഭാഷാചരിത്രത്തിൽ ചേർത്തിരിക്കുന്നതും. അതിൽ ആളുന്തിരാഗത്തേപ്പറ്റിപ്പറയുന്ന ഭാഗത്തെ മാത്രം അഭ്യൂപഗമിച്ചിട്ടു്, ഇല്ലത്തെക്കുറിച്ചുള്ള ഐതിഹ്യത്തെ തള്ളിക്കളയുന്നതിന്റെ യുക്തി ദുരധിഗമമായിരിക്കുന്നു. എന്നാൽ ഈ മാതിരി ഒരു കവിയുടെ ഇല്ലപ്പേരു് പരമ്പരയാ ജനങ്ങൾ പറഞ്ഞുവന്നിട്ടെങ്കിലും നിലനില്പാനിടയുണ്ടെന്നു ശപഥം ചെയ്തിട്ടു്, ഉത്തരക്ഷണത്തിൽത്തന്നെ, അദ്ദേഹത്തിന്റെ പേരും ഇല്ലപ്പേരും കാലക്രമേണ മലയാളികളുടെ ഇടയ്ക്കു വിസ്മൃതപ്രായമായെന്നും തന്നിമിത്തം ചെറുശ്ശേരി എന്നതു് ഇല്ലപ്പേരാണെന്നു തെറ്റിദ്ധരിപ്പാനിടയായെന്നും അഭിപ്രായപ്പെട്ടിരിക്കുന്നതാണു് ബഹുവിചിത്രമായിരിക്കുന്നതു്. ചെറുശ്ശേരിപദത്തിന്റെ ആഗമം പറഞ്ഞിരിക്കുന്നതും സ്വീകാരയോഗ്യമായി തോന്നുന്നില്ല. ചേരിശബ്ദത്തിന്റെ അർത്ഥം തെറ്റിദ്ധരിച്ചിരിക്കുന്നതോ പോകട്ടേ. വടക്കൻപാട്ടു ചേരിപ്പാട്ടാണെങ്കിൽ, കൃഷ്ണഗാഥ വഞ്ചേരിപ്പാട്ടാവുന്നതല്ലാതെ ചെറുശ്ശേരിയാവാൻ ഇടയില്ല. രണ്ടാംപാദത്തെ ഒന്നു കുറുക്കീട്ടുണ്ടെങ്കിൽ ആദ്യപാദത്തേ ഒന്നു നീട്ടീട്ടുമുണ്ടല്ലോ. അന്നുള്ളവർക്കു വലിപ്പച്ചെറുപ്പങ്ങളെ വിവേചിച്ചറിവാൻ ശക്തിയില്ലായിരുന്നിരിക്കുമോ? അതിനും പുറമേ, വടക്കൻപാട്ടുകൾക്കു ചേരിപ്പാട്ടെന്ന പേരു് ഇതേവരെ ആരും പറഞ്ഞുകേട്ടിട്ടുമില്ല. ചെറുശ്ശേരി നമ്പൂരിയുടെ വംശജനായ ഒരു നമ്പൂരി ഇപ്പോൾ വടക്കു് ചെറുകുന്നത്തുക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നുണ്ടെന്നു് മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതിനെ ഖണ്ഡിച്ചകൊണ്ടു് കവനോദയക്കാരും, അവരെ ഏറെക്കുറെ പിന്താങ്ങിക്കൊണ്ടു് അപ്പൻതമ്പുരാനും പുറപ്പെടുന്നു.
ഉത്തരകേരളത്തിൽ ചെറുശ്ശരി എന്നൊരില്ലം ഉണ്ടായിരുന്നില്ലെന്നും ചെറുശ്ശേരിവംശജനായ ഒരു നമ്പൂരി ശാന്തി ചെയ്യുന്നുണ്ടെന്നുപറയുന്നതു് അബദ്ധമാണെന്നും അങ്ങനെ ഒരു കവി ജീവിച്ചിരുന്നുവെങ്കിൽ ചന്ദ്രോത്സവകർത്താവു് ഗ്രന്ഥാരംഭത്തിൽ അദ്ദേഹത്തിനെ സ്മരിക്കാതിരിക്കുമായിരുന്നില്ലെന്നും ആണു് കവനോദയക്കാരുടെ അഭിപ്രായം. അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് വേറെ ചില വാദമുഖങ്ങളെക്കൂടി അവതരിപ്പിക്കുന്നു.
“കവിയാരെന്നു നിശ്ചയമില്ലാത്ത ചന്ദ്രോത്സവത്തിൽ, ഭാഷാകവികളിൽവെച്ചു് പുനത്തിനെയാണു് മുമ്പു പറഞ്ഞിട്ടുള്ളതു്. കൃഷ്ണഗാഥമുഖേനയല്ലാതെ ചെറുശ്ശേരിക്കു് പുനത്തിനെപ്പോലെ കവി എന്നു പ്രസിദ്ധിയുള്ളതായിട്ടും അറിവില്ല. ഭാഷാരീതി പുനത്തിന്റേതല്ലെന്നു ശങ്കിച്ചേയ്ക്കാം. എന്നാൽ ഈ കൃതി ‘ആളുന്തി’രാഗമെന്നു പറഞ്ഞതുകേട്ടു് വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു് മനസ്സിലാകുന്ന വിധത്തിൽ ഉണ്ടാക്കിയതാണെന്നും, മഹാകവികൾക്കു വാസനാബലംകൊണ്ടും ബുദ്ധിവൈഭവംകൊണ്ടും ഏതു വിധം വേണമെങ്കിലും ആ വിധം കൊണ്ടുകെട്ടുവാനുള്ള ശക്തിയുണ്ടെന്നും ആലോചിച്ചാൽ ആ ശങ്കയ്ക്കും സമാധാനമുണ്ടു്.”
ഉത്തരകേരളത്തിൽ ചെറുശ്ശേരിയെന്നും പുനമെന്നും രണ്ടു തറവാടുകൾ ഉണ്ടായിരുന്നതിൽ ഒന്നു മറ്റേതിലേക്കു് ഒതുങ്ങിപ്പോയെന്നു് ഒരു കേൾവിയുണ്ടെന്നും, അങ്ങനെ സംഭവിച്ചതു് കൃഷ്ണഗാഥയുടെ ആവിർഭാവത്തിനു മുമ്പായിരുന്നതു നിമിത്തം ചെറുശ്ശേരിശബ്ദം പുനത്തിന്റെ പര്യായമായി തീർന്നതായിരിക്കാമെന്നുള്ളതുമാണു് അദ്ദേഹം ഊഹിക്കുന്നതു്.
ചെറുശ്ശേരി എന്നൊരില്ലം ഉത്തരകേരളത്തിൽ ഇല്ലെന്നും, അദ്ദേഹത്തിന്റെ ഒരു വംശജൻ ചെറുകുന്നത്തു ക്ഷേത്രത്തിൽ ശാന്തിയായിരിക്കുന്നില്ലെന്നും വന്നതുകൊണ്ടു് ചെറുശ്ശേരി എന്നൊരു ഇല്ലം ഒരിക്കലും ഇല്ലായിരുന്നു എന്നു വരികയില്ലല്ലോ. കവനോദയക്കാരുടെ അന്വേഷണത്തിൽ അങ്ങനെ ഒരില്ലം എത്തുപെടാതിരുന്നുവെന്നു് വരാവുന്നതാണു്. മി: ഗോവിന്ദപ്പിള്ള പ്രശ്നം വെച്ചു കണ്ടുപിടിച്ച പേരായിരിക്കയില്ലല്ലോ അതു്. അദ്ദേഹവും ചില അന്വേഷണങ്ങൾ നടത്തിയ ശേഷമാണു് ഇങ്ങനെ അഭിപ്രായപ്പെട്ടതു്. ചന്ദ്രോത്സവകർത്താവു് പുനത്തിനെ സ്മരിക്കയും ചെറുശ്ശേരിയെപ്പറ്റി മിണ്ടാതിരിക്കുകയും ചെയ്തുകാണുന്നു എന്നുള്ള യുക്തി നില്ക്കയില്ല. അദ്ദേഹം അക്കാലംവരെയുള്ള എല്ലാ കവികളേയും സ്മരിച്ചിരുന്നു എന്നു വരികിൽ, അങ്ങനെ ഒരു ശങ്കയ്ക്കു വഴിയുണ്ടാകുമായിരുന്നു. സംസ്കൃതകവികളുടെ കൂട്ടത്തിൽതന്നേ വാല്മീകി, വ്യാസൻ, കാളിദാസൻ, ഭാരവി, മുരാരി ബാണൻ എന്നിങ്ങനെ അദ്ദേഹം പലരേയും കീർത്തിക്കയും, ഭവഭൂതിപ്രഭൃതികളെക്കുറിച്ചു് ഒന്നും പറയാതിരിക്കയും ചെയ്തുകാണുന്നതിനാൽ, ഭവഭൂതി പ്രഭൃതികൾ ഇല്ലായിരുന്നുവെന്നോ അവർ മറ്റു കവികളിൽ ലയിച്ചുപോയെന്നോ വാദിക്കുമോ? അതു പോലെ തന്നെ മലയാളകവികളേ സംബന്ധിച്ചും പറയാവുന്നതാണു്. ചന്ദ്രോത്സവകർത്താവു് തനിക്കിഷ്ടമുള്ള ചില കവികളെ സ്തുതിച്ചുവെന്നല്ലാതെ, മലയാളത്തിലെ ഒരു കവിവിവരപ്പട്ടിക തന്റെ കാവ്യത്തിൽ ചേർക്കാമെന്നു് അദ്ദേഹത്തിനു് ഉദ്ദേശ്യമില്ലായിരുന്നു.
ഇവരെല്ലാവരും കൃഷ്ണഗാഥാകർത്താവു് ചന്ദ്രോത്സവകാരന്റെ കാലത്തിനു മുമ്പു ജീവിച്ചിരുന്നു എന്നു സിദ്ധവൽക്കരിച്ചുകൊണ്ടാണു് വാദിക്കുന്നതും. മറിച്ചു വന്നുകൂടെ? അങ്ങനെ ആണെങ്കിൽ ചെറുശ്ശേരിയുടെ പേരു് ചന്ദ്രോത്സവത്തിൽ സ്മരിക്കാഞ്ഞതിനു സമാധാനം പറയേണ്ട ആവശ്യം നേരിടുകയുമില്ലല്ലോ. ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ സമകാലികനോ പശ്ചാൽകാലികനോ ആയിരിക്കണമെന്നു് നിസ്സംശയം പറയാം. പുനത്തിന്റെ കാലം നിർണ്ണയിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ സദസ്സിൽ ഒരു അരക്കവിയായിരുന്നു എന്നാണല്ലോ ഐതിഹ്യം. അദ്ദേഹവും ഉദ്ദണ്ഡശാസ്ത്രികളും സമകാലികന്മാരായിരുന്നുവെന്നു സമ്മതിക്കാത്തവർ ഇപ്പോൾ ആരും ഇല്ലതാനും. ശാസ്ത്രികളുടെ അടുക്കൽ നിന്നു് പുനം,
“അധികേരളമഗ്ര്യഗിരഃ
കവയഃ കവയന്തു വയന്തു ന താൻ വിനുമഃ
പുളകോൽഗമകാരി വചഃ പ്രസരഃ
പുനമേവ പുനം പുരാസ്തുമഹേ”
എന്നൊരു സർട്ടിഫിക്കറ്റു് വാങ്ങീട്ടുള്ള കഥ പ്രസിദ്ധവുമാണല്ലോ. കൊല്ലം 600-നും 700-നും മദ്ധ്യേ ഒരു ശക്തൻ സാമൂതിരി ഉണ്ടായിരുന്നെന്നും, ഉദ്ദണ്ഡശാസ്ത്രി അദ്ദേഹത്തിന്റെ സദസ്യരിൽ ഒരാളായിരുന്നുവെന്നും മി. ഗോവിന്ദപ്പിള്ള സമ്മതിക്കുന്നുണ്ടു്. എന്നാൽ പുനത്തിന്റെ കാലത്തും ഒരു ഉദ്ദണ്ഡനുണ്ടായിരുന്നെന്നുള്ള സംഗതി സുപ്രസിദ്ധമായതുകൊണ്ടാണു്, അദ്ദേഹത്തിനു് രണ്ടു ഉദ്ദണ്ഡന്മാരെ കല്പിക്കേണ്ടതായി വന്നതു്. പുനത്തിന്റെ കാലം ഒമ്പതാംശതകത്തിലായിരുന്നുവെന്നുള്ള അദ്ദേഹത്തിന്റെ ഊഹം തെറ്റാണെന്നും, അദ്ദേഹം ജീവിച്ചിരുന്നതു് ഏഴാംശതകത്തിലായിരുന്നുവെന്നും വന്നാൽ, ഉദ്ദണ്ഡന്മാരെ രണ്ടാക്കേണ്ട ആവശ്യവും അതിനോടുകൂടി അസ്തമിക്കും. അതെങ്ങനെയും ഇരിക്കട്ടെ. ഉദ്ദണ്ഡനും, പുനവും, ചേന്നാസ്സു നമ്പൂരിപ്പാടും സഹജീവികളായിരുന്നുവെന്നു് അപ്പൻ തമ്പുരാൻരസികരഞ്ജിനി വഴിയ്ക്കു സമ്മതിച്ചിട്ടുമുണ്ടല്ലോ.
“പ്രക്രീഡൽ കാർത്തവീര്യാർജ്ജുനഭുജവിധൃതോ-
ന്മുക്തസോമോത്ഭവാംഭ-
സ്സംഭാരാഭോഗഡംഭപ്രശമനപടുവാ-
ഗ്ഗുംഭഗംഭീരിമശ്രീഃ
തുണ്ഡീരക്ഷോണിദേശാത്തവ ഖലുവിഷയേ
ഹിണ്ഡതോദ്ദണ്ഡസൂരി-
സ്സോയം തേ വിക്രമക്ഷ്മാവര ന കിമുഗത-
ശ്ശ്രോത്രിയഃ ശ്രോത്രദേശം”
എന്ന ശ്ലോകം ശാസ്ത്രികളെ രാജാവിനോടു പരിചയപ്പെടുത്താനായി ചേന്നാസ്സു നമ്പൂരിപ്പാടു ചൊല്ലിയതാണു്. പയ്യൂർ പട്ടേരിമാരിൽ ഒരാളുടേതാണെന്നു വിശ്വസിച്ചുവരുന്ന ഗൃധ്രസന്ദേശത്തിലും ശാസ്ത്രികളെപ്പറ്റി ഒരു ശ്ലോകം കാണുന്നു.
“ഉദ്ദണ്ഡാഖ്യഃസുരഭികവിതാസാഗരേന്ദുഃ കവീന്ദ്രഃ
സ്തുണ്ഡീരക്ഷ്മാവലയതിലകസ്തത്ര ചേത്സന്നിധത്തേ
ശ്രാവ്യയാമുഷ്യാത്രിദശതടിനീവേഗവൈലക്ഷ്യദോഗ്ധ്രീ
വാഗ്ധാടീ സാ വിജിതദരസംഫുല്ലമല്ലീമധൂളീ”
“ഭാഷാകവിനിവഹോയം
ദോഷാകരവദ്വിഭാതിഭുവനതലേ
പ്രായേണ വൃത്തവിഹീനഃ
സൂര്യാലോകേ നിരസ്തഗോപ്രസരഃ”
എന്ന പദ്യം
“പലായദ്ധ്വം പലായദ്ധ്വം രേ രേ ദുഷ്കവികുഞ്ജരാഃ
വേദാന്തവനസഞ്ചാരീഹ്യായാത്യുദ്ദണ്ഡകേസരീ”
എന്നു ഗർജ്ജിച്ചുകൊണ്ടു പുറപ്പെട്ട ഉദ്ദണ്ഡകേസരിയുടേതായിരിക്കാനേ തരമുള്ളു. അതു് മി. ഗോവിന്ദപ്പിള്ളയും സമ്മതിക്കുന്നു. ആ സ്ഥിതിക്കു്, പുനത്തിന്റെ ‘പുനഃ പുനമേവപുനരാസ്തുമഹേ’ എന്നു സ്തുതിച്ചതും അദ്ദേഹത്തിന്റെ താരിത്തന്വീത്യാദി പദ്യത്തിൽ കാണുന്ന ‘ഹന്തഹിന്ത’യ്ക്കായി ഒരു പട്ടു സമ്മാനിച്ചതും ഈ ഉദ്ദണ്ഡനായിരിക്കാനല്ലേ സാംഗത്യം? മി. ഗോവിന്ദപ്പിള്ള പുനത്തിനെ ഒൻപതാംശതകത്തിലേക്കു് ഇഴുത്തുകൊണ്ടുപോയി മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയുടെ സദസ്യനാക്കിയതിനു മതിയായ കാരണമൊന്നും കാണുന്നില്ല. പുനം രാമായണാദി ചമ്പുക്കൾ നിർമ്മിച്ചതു് മാനവേദചമ്പു കണ്ടിട്ടായിരിക്കണമെന്നുള്ള അഭ്യൂഹമായിരിക്കാം അദ്ദേഹത്തിനെ വഴിതെറ്റിച്ചതു്. പുനം സാമൂതിരിപ്പാട്ടിലെ പതിനെട്ടരക്കവികളുടെ കൂട്ടത്തിൽ ഒരു അരക്കവിയേ ആയിരുന്നുള്ളു എന്നു് ഒരു ഐതിഹ്യം ഉള്ളതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു. പയ്യൂർപ്പട്ടേരിമാർ ഒമ്പതു്, തിരുവേഗപ്പുഴ നമ്പൂരിമാർ അഞ്ചു്, മുല്ലപ്പിള്ളിപ്പട്ടേരി, ചേന്നാസ്സുനമ്പൂരി, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികൾ ഇങ്ങനെ പതിനെട്ടും അരക്കവിയായ പുനവും കൂടിയാണു് പതിനെട്ടരക്കവികൾ. അതുകൊണ്ടു് പുനത്തിനെ ഒൻപതാംശതകത്തിലെ ശക്തൻ തമ്പുരാന്റെ അടുക്കലേക്കു കൊണ്ടുപോയാൽ, മറ്റു കവികളും അദ്ദേഹത്തിനു മുമ്പേ തന്നെ അവിടെ എത്തേണ്ടിവരും. എന്നാൽ ചേന്നാസ്സുനാരായണൻ നമ്പൂരിയുടെ കാലം നമുക്കു ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടു്. അദ്ദേഹത്തിന്റെ തന്ത്രസമുച്ചയത്തിൽ,
“കല്യബ്ദേഷ്വതിയൽസുനന്ദനയനേഷ്വംഭോദിസംഖ്യേഷുയഃ
സംഭൂതോ ഭൃഗുവീതഹവ്യമുനിയുങ്മൂലേ സ വേദാന്വയഃ
പ്രാഹുര്യസ്യ ജയന്തമംഗലപദേദ്ധം ധാമ നാരായണഃ
സോയംതന്ത്രമിദംവ്യധാദ് ബഹുവിധാദുദ്ധ്യത്യതന്ത്രാർണ്ണവാത്”
എന്നൊരു പദ്യം ചേർത്തിട്ടുള്ളതിൽ നിന്നും അതിന്റെ നിർമ്മാണകാലം കലിവർഷം 4530-നു് കൊ. വ. 604 ആയിരുന്നെന്നു സിദ്ധിക്കുന്നു. അതുകൊണ്ടു് പുനവും ഏതാണ്ടു് അക്കാലത്തുതന്നെ ജീവിച്ചിരുന്നുവെന്നു വിചാരിക്കാം.
ചന്ദ്രേത്സവത്തിൽ സംസ്തുതമായ മറ്റൊരു നാമം ശങ്കരനാകുന്നു. ഈ ശങ്കരനെത്തന്നെയായിരിക്കുണം
“ദൃഷ്ട്വാദേവം പരിസരജൂഷാ ശംബരേ ബാലകൃഷ്ണം
ലോപാമുദ്രാസഖതിലകിതം ദിങ്മുഖം ഭൂഷയിഷ്യൻ
കോലാനേലാവന സുരഭിലാൻ യാഹി യത്ര പ്രഥന്തേ
വേലാതീതപ്രഥിതവചസഃ ശങ്കരാദ്യാഃ കവീന്ദ്രാഃ”
എന്നു് കോകിലസന്ദേശത്തിൽ, ഉദ്ദണ്ഡൻ സൂചിപ്പിച്ചിരിക്കുന്നതു്. അങ്ങനെയാണെങ്കിൽ ശങ്കരനും ഉദ്ദണ്ഡന്റെ സമകാലികനായിരുന്നുവെന്നു വരുന്നു.
“മധുമൊഴിപുനമെന്നാനൽകവീന്ദ്രേണസാര-
സ്വതപരിമളമോലും പദ്യഭേദൈരനേകൈഃ
പകലിരവു വളർത്തിസ്തൂയമാനാപദാനാ
മധുരകവിഭിരന്യൈരന്വിതാ രാഘവാദ്യൈഃ”
“മദയതി പുനമിന്നും ഭുരിഭൂ ചക്രവാളം.”
ഇത്യാദി ചന്ദ്രോത്സവശ്ലോകങ്ങളിൽ നിന്നു് അതിന്റെ നിർമ്മിതികാലത്തു് പുനം ജീവിച്ചിരുന്നു എന്നു് ഊഹിക്കാൻ വഴിയുമുണ്ടു്. അതിലെ ഭാഷാരീതിക്കു്, പുനത്തിന്റെ കാലത്തുണ്ടായിട്ടുള്ള മണിപ്രവാളത്തോടു് ഒരു സഗർഭ്യത കാണുന്നതും പ്രത്യേകം ആലോചിപ്പാനുള്ളതാകുന്നു. അതുകൊണ്ടു് ചന്ദ്രോത്സവത്തിന്റെ കാലം ഏഴാം ശതകത്തിന്റെ ഉത്തരർദ്ധത്തിലായിരുന്നു എന്നു വന്നുകൂടുന്നു. എന്നാൽ ചെറുശ്ശേരിയുടെ കാലം കൊ. വ 650-നും 750-നും മദ്ധ്യേ ആയിരുന്നുവെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായം ഖണ്ഡിക്കുന്നതിനു് ചന്ദ്രേത്സവത്തിൽ, ചെറുശ്ശേരിയെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്ന യുക്തി പര്യാപ്തമാകുന്നില്ല.
“മദയതി പുനമിന്നും” എന്നതിലെ ഇന്നും എന്നതിനു് അർത്ഥാന്തരം കല്പിച്ചു്, ഇപ്പോഴും പുനത്തിന്റെ കവിതകൾ ജനങ്ങളെ മദിപ്പിച്ചുകൊണ്ടിരിക്കുന്നു എന്നു വ്യാഖ്യാനിക്കുന്നതായാലും, ചന്ദ്രോത്സവകർത്താവു പറഞ്ഞിരിക്കുന്ന ശങ്കരൻ, ചെറുശ്ശേരി ആയിക്കൂടെന്നുണ്ടോ?
“ഉചിതരസവിചാരേ ചാരുവാഗ്ദേവതാശ്രീ
കരകിസലയസംമൃശ്രമസ്വേദജാലം
അഹമഹമികയാവന്നർത്ഥശബ്ദപ്രവാഹം
ഭവതു വദനബിംബം പ്രീതയേ ശാങ്കരമ്മേ”
“ശ്രീശങ്കരേണ വിദുഷാ കവിസാർവഭൗമേ
നാനന്ദമന്ദഗതിനാ പുരതോഗതേന
ശ്രീമന്മുകുന്ദമുരളീ മധുരസ്വരേണ
പദ്യൈരവദ്യരഹിതൈരനുവർണ്ണ്യമാനാ.”
ഈ പദ്യങ്ങളിൽ രണ്ടാമത്തേതു് ‘ശ്രീമന്മുകുന്ദമുരളീമധുരസ്വരേണ’ എന്ന വാക്കുകൾ വഴിയായി കൃഷ്ണപ്പാട്ടിനെ അഭിവ്യഞ്ജിപ്പിക്കുന്നതായും, വേണമെങ്കിൽ വിചാരിക്കാവുന്നതാണല്ലോ. [8]
പുനം നമ്പൂരി ‘ആളുന്തി രാഗ’മെന്നതു കേട്ടു വിശ്വസിക്കത്തക്കവണ്ണം മൂഢയായ ഒരു സ്ത്രീയ്ക്കു കൂടി മനസ്സിലാകുന്നതിനുവേണ്ടി തന്റെ ഭാഷാരീതി ഒന്നു മാറ്റിക്കളഞ്ഞതു നിമിത്തമായിരിക്കണം, ചെറുശ്ശേരിയിലേയും രാമായണചമ്പുവിലേയും ഭാഷയ്ക്കു വ്യത്യാസം കാണുന്നതെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. കൃഷ്ണപ്പാട്ടു് വെറും പാമരജനങ്ങൾക്കു വേണ്ടി രചിച്ചിട്ടുള്ളതാണെങ്കിൽ, പ്രൗഢന്മാർക്കു വായിക്കാനുള്ള കവിതയുടെ സ്വരൂപം എന്തായിരിക്കുമെന്നു് ഒന്നറിഞ്ഞാൽ കൊള്ളാം. കൃഷ്ണഗാഥ ഒരു പ്രൗഢകാവ്യമാണെന്നാണു് ഈയുള്ളവർക്കു തോന്നുന്നതു്.
ഏതൽകാരണങ്ങളാൽ, പ്രസ്തുത ഗ്രന്ഥം, ഒരു ചെറുശ്ശേരി നമ്പൂരിയുടേയാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 650-നും 750-നും മദ്ധ്യേ ആയിരുന്നെന്നും മി. ഗോവിന്ദപ്പിള്ള പറഞ്ഞിട്ടുള്ളതു് ‘തീരെ അബദ്ധമാണെന്നു് പറവാനുള്ള കാലം ആയിട്ടില്ല.’
കൃഷ്ണഗാഥാകർത്താവു് കോലത്തുനാടു രാജാവിന്റെ ആശ്രിതനായിരുന്നെന്നു്,
“ആജ്ഞയാ കോലഭൂപസ്യ
പ്രാജ്ഞസ്യോദയവർമ്മണഃ
കൃതയാം കൃഷ്ണഗാഥായാം”
ഇത്യാദി കവിവാക്കുകളിൽ നിന്നു ഗ്രഹിക്കാം.
10.16 കഥാവസ്തു
കൃഷ്ണഗാഥയിലെ കഥാവസ്തു ഭാഗവതം ദശമസ്കന്ധത്തിലെ കഥയാകുന്നു. എന്നാൽ ചെറുശ്ശേരിയ്ക്കും ഭാഗവതത്തിനും കഥാവിഷയത്തിൽ മാത്രമേ സാദൃശ്യമുള്ളു. ചില സ്ഥലങ്ങളിൽ കവി ഭാഗവതപദ്യങ്ങളെ, നേരെ തർജ്ജമ ചെയ്തും മറ്റു ചിലേടങ്ങളിൽ, ഭാഗവതാശയങ്ങളെ, മനോധർമ്മംകൊണ്ടു് പുതുക്കി മോടി പിടിപ്പിച്ചും ചേർത്തിട്ടുണ്ടെന്നു വരികിലും, കൃഷ്ണപ്പാട്ടു് സർവതന്ത്രസ്വതന്ത്രമായ ഒരു പ്രൗഢകൃതി തന്നെയാണു്. പുരാണത്തിലും കാവ്യത്തിലും തമ്മിലുള്ള അന്തരം ഭാഗവതത്തിനും കൃഷ്ണഗാഥയ്ക്കും തമ്മിലുണ്ടു്. കവി പരമഭക്തനായിരുന്നുവെന്നുള്ളതിനു്, ശ്രോതാക്കളെ രോമാഞ്ചകഞ്ചുകിതരാക്കിത്തീർക്കത്തക്കവണ്ണം കവിഹൃദയത്തിൽനിന്നു നേരെ പുറപ്പെട്ടിട്ടുള്ള ഒട്ടു വളരെ സ്തുതികൾ ഉത്തമലക്ഷ്യങ്ങളാകുന്നു.
“സംസാരമോക്ഷത്തിൻകാരണമായതു
വൈരാഗ്യമെന്നല്ലോ ചൊല്ലിക്കേൾപ്പൂ
എന്നതുതന്നെ വരുത്തി നിന്നീടുവാ-
നിന്നിതുതന്നെ ഞാൻ നിർമ്മിക്കുന്നു”
എന്നു് നമ്പൂരി ഗ്രന്ധാരംഭത്തിൽ തന്നേ തന്റെ കാവ്യോദ്ദേശത്തെ വെളിപ്പെടുത്തീട്ടുണ്ടു്. എല്ലാ രസങ്ങളേയും അദ്ദേഹം അന്യൂനമായ വിധത്തിൽ പ്രതിപാദിച്ചിട്ടുണ്ടെങ്കിലും, ശൃംഗാരത്തിലും ഹാസ്യത്തിലും ആണു് അതിശയിക്കുന്നതു്. അനവസരത്തിൽപോലും ശൃംഗാരത്തേയും ഹാസ്യത്തേയും കവി പ്രയോഗിച്ചുകാണുന്നു. ഒന്നു രണ്ടു ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
“വൻകുന്നു ചൂടീട്ടു വന്മഴ പെയ്യുമ്പോൾ
തൻകുലം കാക്കുന്ന തമ്പുരാനെ
നിൻകനിവേകി നിന്നെങ്കൽ നീയെന്നുമേ
സങ്കടം പോക്കുവാൻ കുമ്പിടുന്നേൻ”
“കുന്നു ചുമക്കേണമെന്നങ്ങു ചിന്തിച്ചോ
വെണ്ണ ചുമന്നിട്ടു ശീലിച്ച നീ?
വെണ്ണയെന്നോർത്തു നീ കുന്നിനെത്തന്നെയു-
മുണ്ണുവാൻ വായിലങ്ങാക്കൊല്ലാ തേ”
ഈ മാതിരി സന്ദർഭങ്ങളിൽ മറ്റു കവികൾ ഹാസ്യത്തിനിടം കൊടുക്കുമോ എന്നു സന്നിഗ്ദ്ധമാണു്.
നമ്പൂരിഫലിതമെന്നു പ്രസിദ്ധമാണല്ലോ. നമ്മുടെ കവിയും ഈ വിഷയത്തിൽ അദ്വിതീയനായിരുന്നു. ശ്രീകൃഷ്ണൻ സത്രാജിത്തിന്റെ രത്നം അപഹരിച്ചു എന്ന കേൾവി പരന്നപ്പോൾ, ആളുകൾ ഓരോന്നു പറഞ്ഞുതുടങ്ങി. അതുകൊണ്ടും തൃപ്തിപ്പെടാതെ, ശ്രീകൃഷ്ണൻ എഴുന്നുള്ളുന്ന അവസരത്തിൽ, അവർ ആ ഘോഷയാത്ര നോക്കിക്കൊണ്ടിരുന്ന കുട്ടികളോടു് ‘ചാരത്തു ചെല്ലൊല്ലാ’ എന്നു് ഉപദേശിച്ചതനുസരിച്ചു് ആ ബാലന്മാർ ഓടിത്തുടങ്ങിയത്രേ.
രുഗ്മിണിയുടെ രൂപലാവണ്യം കണ്ടു് മയ്ക്കണ്ണിമാരെല്ലാരും ‘ആണുങ്ങളായാവൂ നാം’ എന്നു് ആശിച്ചുപോലും. ശ്രീകൃഷ്ണനിൽ ലീനമായിരുന്ന അവളുടെ ചിത്തത്തെ അവിടെനിന്നു വിനിർത്തിപ്പിച്ചു് ചൈദ്യനിലാക്കാനായി രുക്മിയാൽ നിയുക്തരായ നാരിമാർ,
“ചൈദ്യനിലങ്ങവൾ മാനസം പൂകിപ്പാൻ
വൈദ്യം തുടങ്ങിനാർ വാക്കുകൊണ്ടേ
കീഴിപ്പെട്ടു ചാടുന്ന വൻനദീവെള്ളത്തേ
മേല്പോട്ടു പോക്കുവാനെന്നപോലെ”
കാർവർണ്ണനെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു് രുഗ്മിണിയുടെ ദേഹം നന്നേ ക്ഷീണിച്ചുവശായി. തോഴിമാർ ഖിന്നത പൂണ്ടു് അവളുടെ ഹൃദയം ഏതു ധന്യനിലാണു പതിഞ്ഞിരിക്കുന്നതെന്നു ചോദിച്ചപ്പോൾ, അവൾ,
“ഈശ്വരന്തന്നെയൊഴിഞ്ഞു മന്മാനസ-
മാശ്രയിച്ചില്ല മറ്റാരെയുംതാൻ
രാപ്പകലുള്ളോരു പാഴ്പനികൊണ്ടു ഞാൻ
വായ്പുകുറഞ്ഞു മെലിഞ്ഞതിപ്പോൾ”
എന്നു പറഞ്ഞു് ഒഴിവിൽ നോക്കി. അതേ സമയത്തു് പഞ്ജരസ്ഥമായ കിളി,
“ദൈവമേ നിങ്കഴൽ കൈതൊഴുതീടുന്നേൻ
കൈവെടിഞ്ഞീടൊല്ലായെന്നെയെന്നും
ദേവകീനന്ദനന്തന്നുടെ മെയ്യോടു
കേവലം ചേർക്കേണമെന്നെ നീയും”
എന്നു പാട്ടുതുടങ്ങി. അതുകേട്ടു്, തോഴിമാർ
“കേളാതതെല്ലാമെ ചൊല്ലിത്തുടങ്ങീതേ
മേളത്തി നമ്മുടെ ശാരികതാൻ
ശാരികപ്പൈതല്ക്കു കാർവർണ്ണൻതന്നിലേ
മാരമാലുണ്ടായീതെന്നേ വേണ്ടു.”
എന്നിങ്ങനെ ഉപഹസിച്ചപ്പോൾ,രുഗ്മിണി ആ ശാരികയെ കോപത്തോടുകൂടി ഒന്നു നോക്കിയത്രേ. അതു് വീണ്ടും ഇങ്ങനെ പാടിത്തുടങ്ങി:–
“കാണുന്നോർ കണ്ണിനു പീയൂഷമായോരു
കാർവർണ്ണൻതന്നുടെ മേനി തന്നെ
കൺകൊണ്ടു കണ്ടു ഞാനെന്നപോലെന്നുടേ
സങ്കടം പോക്കുന്ന തമ്പുരാനെ”
തോഴിമാർ, ഇതുകേട്ടു് ശാരികയെ ശാസിക്കുന്ന മട്ടിൽ രുഗ്മിണിയെ ഇങ്ങനെ ഉപഹസിച്ചു:–
“പാഴമപൂണ്ടൊരു ശാരികപ്പൈതലേ
പാരാതെ പോകണം ദൂരത്തിപ്പോൾ
എങ്ങാനും പോകുന്ന കാർവർണ്ണൻതന്നെക്കൊ-
ണ്ടിങ്ങനെ ചൊല്ലുവാനെന്തു ഞായം?
ഇല്ലാത്തതിങ്ങനെ ചൊല്ലിത്തുടങ്ങിയാ-
ലുള്ളതെന്നങ്ങനെ തോന്നുമല്ലോ’
കാർവർണ്ണശബ്ദം കേട്ട മാത്രയിൽ രുഗ്മിണിയുടെ ഭാവം ഒന്നു മാറി; അവളുടെ ശരീരം കണ്ടകിതമായി. തോഴിമാരുണ്ടോ വെരുതേ വിടുന്നു?
“പാഴ്പനി കൊണ്ടല്ലീ കോൾമയിർക്കൊള്ളുന്നു
വായ്പെഴുന്നീടുമീ മെയ്യിലിപ്പോൾ?
രോമങ്ങൾ തന്നോടു കോപിക്കവേണ്ടാതൊ
ശാരികപ്പൈതലോടെന്നപോലെ’
ഇവിടെയൊക്കെ ഊറിവരുന്ന പരിഹാസരസം അത്യന്തം ആസ്വാദ്യമായിരിക്കുന്നു.
കുചേലൻ ദ്വാരകാമന്ദിരത്തിന്റെ വാതുക്കൽ എത്തിയപ്പോൾ, തത്രസ്ഥന്മാർ ‘പണ്ടെങ്ങും കാണാതെയുള്ളോനെ’ കണ്ടിട്ടു്, അദ്ദേഹത്തിന്റെ സമീപത്തുകൂടി ഓരോന്നു പറഞ്ഞുപോലും.
“അസ്ഥികൾകൊണ്ടു ചമച്ചതിന്മൂലമെ-
ന്തബ്ജജൻ പണ്ടിവൻ രസത്തിനെക്കാട്ടുവാ-
നാബദ്ധലീലനായല്ലയല്ലീ?
പേശലമായൊരു കാശത്തോടേശീട്ടു്
പേശുവാൻ പോരുമീക്കേശമിപ്പോൾ.
പാങ്കുഴിയെന്നോർത്തോ നേത്രങ്ങൾ നിർമ്മിച്ചു
യോഗ്യതപോരുമതിന്നു പാർത്താൽ.
പാതാളലോകത്തിലൊന്നിങ്ങു പോന്നിവൻ
നാഭിതന്മീതേ പോയ്നിന്നിതോ ചൊൽ.
വിശ്വത്തിനായൊരു നൽത്തൂണു നിർമ്മിച്ചേ
വിശ്വസിച്ചീടാവു വീഴായിവ”
കാമത്തിനു കണ്ണില്ലെന്നു ഒരു പഴഞ്ചൊല്ലുണ്ടല്ലോ. കാമുകന്മാർക്കു തങ്ങളുടെ പ്രേമത്തിനു വിഷയമായിരിക്കുന്ന നായികമാരിൽ യാതൊരു ന്യൂനതയും കാൺമാൻ സാധിക്കയില്ല; നേരേമറിച്ചു് കാമ്യങ്ങളായ സർവവും അവരിൽ ഉണ്ടെന്നേ തോന്നൂ. നമ്മുടെ കവി, രുഗ്മിണീപാണിഗ്രഹണേച്ഛയോടു കൂടി വന്ന രാജാക്കന്മാരുടെ ഈ മനോഭാവത്തെ എങ്ങനെ ഹസിച്ചിരിക്കുന്നു എന്നു നോക്കുക.
“രാശികൾകൊണ്ടു തിരിഞ്ഞു ചമച്ചോന്നി-
പ്പേശലമേനി താനെന്നു തോന്നും.
ചാപമായുള്ളതിച്ചില്ലികൾ രണ്ടുമോ
ലോചനമായതോ മീനമല്ലോ
കൊങ്കകൾ രണ്ടുമേ കുംഭമെന്നിങ്ങനെ
ശങ്കയെക്കൈവിട്ടു ചൊല്ലാമല്ലോ.
മന്നവന്തന്നുടെ ബാലികയാമിവൾ
കന്നിയായല്ലോ താൻ പണ്ടേയുള്ളു.
സമ്മോദം പൂണ്ടു മിഥുനത്വം തന്നെയും
ചെമ്മു കലർന്നു ലഭിക്കുമിപ്പോൾ.”
ഇങ്ങനെ അവർ രുഗ്മിണിയുടെ ശരീരത്തെ ദ്വാദശരാശിമയമായി കണ്ടുവത്രേ. എന്നാൽ അത്രമാത്രംകൊണ്ടു് അവസാനിച്ചോ? പാവനങ്ങളായ സകല ദേശങ്ങളും തീർത്ഥങ്ങളും അവളുടെ ദേഹത്തിൽ സ്ഥിതിചെയ്യുന്നതായിട്ടാണു് അവർക്കു തോന്നിയതു്.
“ഹാരമായുള്ളൊരു ഗംഗയുമുണ്ടല്ലോ
രോമാളിയായൊരു കാളിന്ദിയും
മാലോകരുള്ളത്തിലാനന്ദംനൽകുന്ന
ബാലപ്പോർകൊങ്ക നൽകുംഭകോണം
കാഞ്ചനം വെല്ലുമാക്കാമിനിമേനിയിൽ
കാഞ്ചിയും കണ്ടാലും കാന്തിയോടെ”
രസചക്രവർത്തിയായ ശൃംഗാരത്തിന്റെ വിവിധഭാവങ്ങളെ ഇത്ര സരസമായി പ്രതിപാദിച്ചിട്ടുള്ള മറ്റൊരു കവി മലയാളനാട്ടിൽ ഇതേവരെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണു്.
“കാലമോ പോകുന്നു യൗവനമങ്ങനെ
മാളെയുമില്ലെന്നതോർക്കേണമേ
മറ്റുള്ളതെല്ലാമെ വെച്ചുകളഞ്ഞിപ്പോൾ
ചുറ്റത്തിൽ ചേർന്നു കളിയ്ക്കണം നാം”
എന്നു പറഞ്ഞുംകൊണ്ടു് ഗോപികമാരെല്ലാം ചേർന്നു് ശ്രീകൃഷ്ണനുമായി കളിയാടിക്കൊണ്ടിരിക്കെ,
“വൃന്ദാവനംതന്റെ വെണ്മയെക്കാണ്മാനായ് മന്ദമായെങ്ങുംനടന്നാരപ്പോൾ
മുല്ലതുടങ്ങിനവല്ലരിജാലത്തെ മെല്ലവേചേർത്തുതന്മെയ്യിലെങ്ങും
ശാഖികളാകിനപാണികളെക്കൊണ്ടു ചാലേപ്പിടിച്ചുതഴുകുന്നേരം
മെയ്യിലെഴുന്നവിയർപ്പുകളെപ്പോലെ പയ്യവേ തേൻതുള്ളിതൂകിത്തൂകി,
ചാരുക്കളായങ്ങുചാലെനിരന്നുള്ള ദാരുക്കളോരോന്നോ കണ്ടുകണ്ടു്
പൂമണംതങ്ങിന തെന്നൽക്കിടാവിനെത്തൂമകലർന്നുള്ളിൽ കൊണ്ടുകൊണ്ടു്,
കോകപ്പിടകളും കേകിനിരകളും കൂകുന്നതെങ്ങുമേ കേട്ടുകേട്ടു്,
വണ്ടീണ്ടതങ്ങളിൽകൂടിക്കലർന്നുടൻ മണ്ടുന്നതെങ്ങുമേ നോക്കിനോക്കി,
കൂകുന്ന കോകിലം തന്നോടു നേരിട്ടു ഗീതികൾ നീതിയിൽ പാടിപ്പാടി,
തേനുറ്റപൂവുകൾമെല്ലെപ്പറിച്ചുടൻ മാനിച്ചു വേണിയിൽ ചൂടിച്ചൂടി,
നെഞ്ചിൽനിറഞ്ഞൊരുകൌതുകംതന്നാലെ പുഞ്ചിരിസന്തതം തൂകിത്തൂകി,
അന്നത്തിൻപേടയ്ക്കു മെല്ലെനടത്തംകൊണ്ടല്ലലേയുള്ളത്തിൽ നല്കിനല്കി,
മാരന്തൻവങ്കണമാറിൽതറച്ചങ്ങു പാരന്നൊന്തുള്ളത്തിൽ വീർത്തുവീർത്തു,
മത്തേഭസസ്തകമൊത്തമുലകനത്തത്തൽമുഴുത്തുള്ളിൽ ചീർത്തുവീർത്തു്,
മാധവൻതന്നുടെ മാറുതൻകൊങ്കയിൽമാനിച്ചുനിന്നുടൻ ചേർത്തുചീർത്തു്
കുന്തളംകൊണ്ടുതൽകൂട്ടരെനേർത്തിട്ടുമണ്ടിവരുന്നൊരു വണ്ടിനത്തെ
ലീലയ്ക്കുതങ്കൈയ്യാൽ ചേർത്തൊരു താമരപ്പൂവുകൊണ്ടങ്ങുടൻപോക്കിപ്പോക്കി,
ഹാരമായുള്ളൊരുനിർത്സരവാരിതൻ പൂരമിയന്നുള്ള കൊങ്കകളെ
കുന്നെന്നു നണ്ണീട്ടു ചെന്നങ്ങു ചാരത്തു നിന്നുടൻ നോക്കുന്നമാൻകുലംതാൻ
കൺമുനകൊണ്ടുതൻചങ്ങാതിയെന്നോർത്തു ചെമ്മെകളിച്ചുതുടങ്ങുംനേരം
ചേണറ്റപൈമ്പുല്ലുചാലപ്പറിച്ചുതൻ പാണിതലംകൊണ്ടു നല്കിനല്കി,
കാർമുകിൽവർണ്ണനോടൊത്തങ്ങുകൂടിനാർ കാർവേണിമാരെല്ലാം
മെല്ലെമെല്ലെ”
ഇത്തരം പത്തുവരികൾ തികച്ചു് എഴുതാൻ ശക്തിയുള്ള ഒരുവനു് മഹാകവിപട്ടത്തിനു വിശേഷിച്ചു വേറെ യോഗ്യതകളൊന്നും ആവശ്യമില്ല. ഭക്തശിരോമണിയും മഹാകവിയുമായിരുന്ന രാമപ്രസാദൻ വംഗഭാഷയിലും കൃഷ്ണമയജീവിതത്തിൽ രാധികാദേവിയെപ്പോലും അതിശയിച്ചിരുന്ന പരമസുകൃതിനിയായ മീരാബായി വ്രജഭാഷയിലും ഒട്ടു വളരെ ഗോപികാഗാനങ്ങൾ രചിച്ചിട്ടുണ്ടു്. ആനന്ദാശ്രുക്കൾ പൊഴിക്കാതേയും രോമാഞ്ചകഞ്ചുകം ധരിക്കാതേയും അവയിലൊന്നെങ്കിലും വായിക്കുന്നതിനു് ഹൃദയമുള്ളവർക്കാർക്കും സാധിക്കയില്ല. നമ്മുടെ ഭാഷയിൽ അവരോടു കിടയായി വല്ലതും ഒരു ഗാനമുണ്ടെങ്കിൽ കൃഷ്ണഗാഥയിലെ ഗോപികാദുഃഖകഥനമാണു്.
‘പെണ്ണുങ്ങളുള്ളിലേ മാനമടക്കാനാ’യി കണ്ണൻ, ‘നീളയായുള്ളൊരു നാരിയെ കൈക്കൊണ്ടു’ ആ കാടുതോറും നീളെ നടക്കുന്നു. ‘കൊണ്ടൽനേർവർണ്ണൻ മറഞ്ഞതു കണ്ടപ്പോൾ വല്ലവിമാരെല്ലാം ഒട്ടുനേരം; തങ്ങളിൽ നോക്കീട്ടു വല്ലാതെ’ നിന്നു പോകുന്നു.
“കണ്ണനായുള്ളൊരുനൽവിളക്കങ്ങനെ തിണ്ണംമറഞ്ഞങ്ങുപോയനേരം
ദുഃഖമായുള്ളൊരിരുട്ടുവന്നുള്ളത്തിൽ ഒക്കവെയങ്ങുപരന്നുതായി
പ്രേമമീയന്നൊരു കോപവുമുള്ളിലക്കാമിനിമാർക്കു നുറുങ്ങുണ്ടായി”
എന്നാൽ ‘ചാരത്തുനിന്നൊരു കാർമുകിൽവർണ്ണനെ വാർത്തുമെങ്ങുമേ’ കാണാതായപ്പോൾ, അവരുടെ ധീരതയൊക്കെ നശിക്കുന്നു. അവർ കണ്ണുനീർ വാർത്തുകൊണ്ടു് കാടുതോറും അദ്ദേഹത്തിനെ തേടി നടക്കുന്നു. മാർഗ്ഗമദ്ധ്യേ കാണുന്ന വൃക്ഷങ്ങളോടും, വല്ലികളോടും, പൂക്കളോടും, ഭൃംഗങ്ങളോടും, പക്ഷികളോടും ഒക്കെ കണ്ണനെപ്പറ്റി ചോദിക്കുന്നു.
“കൈതേ! ഞാൻനിന്നോടുതെല്ലൊന്നുചോദിച്ചാൽകൈതവംകൈവിട്ടു
ചൊല്ലേണം നീ
എങ്ങളുവന്നുള്ളൊരോമനക്കാന്തനെ ഇങ്ങുവരുന്നതു കണ്ടില്ലല്ലീ?
കാർമുകിൽപോലെയുവന്ന നിറംതാവും കാർകുഴലൊട്ടുണ്ടുകെട്ടിച്ചെമ്മേ
കയ്യിൽകുഴലുണ്ടു് കാലിൽചിലമ്പുണ്ടു് മെയ്യിലമ്മാൺപുറ്റപൂൺപുമുണ്ടേ
മഞ്ഞൾനിറം തോഞ്ഞ കൂറയുടുത്തുണ്ടു് മഞ്ജുളമായ മൊഴിയുമുണ്ടേ
നെറ്റിമേൽതാണകുറുനിരയുമുണ്ടു് നേരില്ലയാതൊരു കാന്തിയുണ്ടേ
കുംകുമംകൊണ്ടു തൊടുകുറിയിട്ടുണ്ടു് കങ്കണമുണ്ടു കരങ്ങളിലും
പെണ്ണുങ്ങൾനെഞ്ചകംതന്നെപ്പിളർക്കുന്ന പുഞ്ചിരിയുണ്ടുടൻ കൂടക്കൂടെ
ഉള്ളിലിണങ്ങിനേൻ എന്നങ്ങുനോക്കുന്ന കള്ളനെക്കണ്ടയ്യോമെല്ലെമെല്ലെ
കണ്ടതില്ലെങ്കിലും കണ്ടതില്ലെന്നതും മിണ്ടൊല്ല ഞങ്ങളോടിങ്ങനെ നീ
ഇണ്ടൽപൂണ്ടെങ്ങൾക്കു നെഞ്ചിൽവരുന്നല്ലൽ കണ്ടാൽനിനക്കു
പൊറുക്കരുതെ”
“കേകികളേ! നിങ്ങൾ ഞങ്ങളുവന്നൊരുകേശവൻതന്നെയിന്നുണ്ടോകണ്ടു?
പീലികൾ കോലുമായ് ചാലക്കളിച്ചവൻബാലകന്മാരുമായ് വന്നില്ലല്ലീ?
എങ്ങാനുമിങ്ങനെ കണ്ടാകിലിന്നിങ്ങൾഎങ്ങളോടമ്പൊടുചൊല്ലേണമേ
ഇണ്ടൽപൂണ്ടെങ്ങൾക്കു തെണ്ടിച്ചുകൊണ്ടെങ്ങും തെണ്ടിനടന്നതോ കണ്ടതല്ലോ
ഗോകുലനായകൻ പോകുന്നിതിന്നെങ്ങും കോകങ്ങളേ! നിങ്ങൾ കണ്ടില്ലല്ലീ?
ഖദിച്ചുപോയുടൻ നീളെ നടന്നെങ്ങും ചോദിച്ചിതെങ്ങുമേ കണ്ടതില്ല
കോഴപൂണ്ടിങ്ങനെ കേഴുന്നതെന്തിനു കേവലം കണ്ടില്ലയെന്നേ വേണ്ടൂ.”
ഇതിനിടെ ശ്രീകൃഷ്ണനുമായി രമിച്ചുകൊണ്ടിരുന്ന നീളയും,
“മറ്റുള്ളനാരിമാരെല്ലാരിലുംവച്ചു മുറ്റുമിവനെന്നേ വേണ്ടീതിപ്പോൾ
നാരിമാരായൊരു വാരിധിതോയത്തെ നേരെകടഞ്ഞു കടഞ്ഞുചെമ്മേ
നൂനമെടുത്തൊരു പീയൂഷമായിതേ ഞാനിന്നവനിപ്പോഴെന്നുവന്നു”
എന്നിങ്ങനെ ഗർവിതയായ് ചമയുന്നു.
“കല്ലിൽനടന്നിട്ടു കാലെല്ലാംനോകുന്നു മെല്ലെനീയെന്നെയെടുക്കവേണം
വേഗത്തിലിങ്ങനെ നീളനടപ്പതിനാകുന്നൂതില്ലെന്നു തേറിനാലും
കൈലാസവാസിയും കാമിനിതന്നെത്തൻമൗലിയിലല്ലയോ വച്ചുകൊൾവൂ?”
എന്നായി അവളുടെ നില,
“എങ്കഴുത്തിങ്ങനെ നില്ക്കുന്നുനിന്നുടെ
സങ്കടംപോക്കുവനല്ലയോ താൻ.”
എന്നു പറഞ്ഞിട്ടു് അദ്ദേഹം മെല്ലെക്കഴുത്തുയർത്തി നിലത്തു വണങ്ങിനില്ക്കവേ ‘നീള താൻ മുന്നേതിലേറ്റം ഞെളിഞ്ഞാളപ്പോൾ.’
എന്നാൽ,
“ചേലയുടുത്തതു ചാലച്ചുരുക്കീട്ടു കാലുംകവച്ചങ്ങു നിന്നു മെല്ലെ
മേളമായന്നു കഴുത്തിൽ കരേറുവാൻ തോളങ്ങുതപ്പീട്ടുകാണാഞ്ഞപ്പോൾ
തിണ്ണംമറിഞ്ഞങ്ങു നോക്കുന്നനേരത്തു കണ്ണനേയെങ്ങുമേ കണ്ടതില്ല”
അപ്പോൾ നീളയും മറ്റുള്ള ഗോപികമാരെപ്പോലെ വിലപിച്ചുതുടങ്ങി. അവളുടെ വിലാപം അവരും കേൾക്കുന്നു. അവരെല്ലാവരും കൂടി,
“നിർമ്മലേ മേന്മലുള്ളുർമ്മികളിൽപ്പാഞ്ഞു
നേർമ്മയിൽ വന്നൊരു തെന്നലേറ്റു”
തള്ളിയെഴുന്നൊരു ചൂടങ്ങു പോക്കാമെന്നു വിചാരിച്ചു് കാളിന്ദീതീരത്തിലേയ്ക്കു പോകുന്നു. നദീതീരത്തുള്ള പൂങ്കാവിൽ,
“മുല്ല തുടങ്ങിന വല്ലികളെക്കൊണ്ടു
നല്ലൊരു പന്തലായ് നിന്നുമീതെ
ഉല്ലസിച്ചുള്ളൊരു ഭൂതലം തന്നിലേ”
ചെന്നു് വട്ടത്തിലിരുന്നിട്ടു് വട്ടക്കണ്ണിട്ടു തുടങ്ങുന്നു.
“സ്വാമിയിമ്മാതിരിപോരുതുടങ്ങമ്പോൾ
നാമൊത്തുനില്ക്കണമെന്നപോലെ”
മന്ദസമീരണനാദിയായ് ചൊവ്വുള്ള വീരന്മാരെല്ലാം മാരദേവനോടൊന്നിച്ചു് അവിടെ എത്തുന്നു.
“നീടുറ്റചൂതങ്ങൾതോറുമിരുന്നുതൻ പേടകളോടു കലർന്നുചെമ്മേ
അഞ്ചിതമായൊരു പഞ്ചമരാഗത്തെ കൊഞ്ചിത്തുടങ്ങീതു കോകിലങ്ങൾ.
കൂകുന്നകേകികൾ കേകകളെക്കൊണ്ടു തൂകിത്തുടങ്ങീതക്കാവിലെങ്ങും.
പാരാവതങ്ങൾതൻ പേടകളോടൊത്തു നേരെ കളിച്ചുതുടങ്ങീതപ്പോൾ
വട്ടംതിരിഞ്ഞു തിരിഞ്ഞുമയങ്ങീടു പെട്ടെന്നുകാന്തതൻമുന്നിൽച്ചെന്നു
അഞ്ചിതമായൊരു ചഞ്ചുപുടംതന്നെയഞ്ചാതെമെല്ലവേ വായ്ക്കൊണ്ടുടൻ
ആനനംതാഴ്ത്തുമുയർത്തിയുമമ്പൊടു ദീനതകൈവിട്ടു കൂകിക്കൂകി,
ഏണങ്ങൾതങ്ങളിൽക്കൂടിക്കലർന്നുതൻപ്രാണങ്ങളാകിന കാന്തൻതന്നേ
കൊമ്പുകൊണ്ടമ്പിൽ കഴുത്തിലുരുമ്മീട്ടു ചുംബിച്ചുനിന്നുതുടങ്ങീതെങ്ങും.
വണ്ടിണ്ടതങ്ങളിൽ കൂടിക്കലർന്നുടൻ മണ്ടിനടന്നോരോ പൂവുതോറും
കാന്തനുംതാനുമായൊന്നൊത്തു നിന്നിട്ടു പൂന്തേൻനുകർന്നുതുടങ്ങീതെങ്ങും.
പക്ഷങ്ങളാലൊന്നു ചാലപ്പരത്തിത്തൻപക്ഷിയെ മെല്ലെത്തഴുകിനിന്നു.
നന്മധുവായ്ക്കൊണ്ടു മെല്ലവെ നിന്നവൻ നന്മുഖംതന്നിലേനൽകിനൽകി.
കാന്തൻകൊടുത്തതു താനും നുകർന്നിട്ടു കാന്തികലർന്നുകളിച്ചുപിന്നെ
മത്തങ്ങളായ്നിന്നു പാട്ടുതുടങ്ങീതെ ചിത്തമഴിഞ്ഞു കഴഞ്ഞുചെമ്മേ
കേതകിതന്നുടെ പൂമ്പൊടികൊണ്ടെങ്ങും മീതേവിതാനംചമച്ചുനിന്നു
നൂതനമായോരു വാരുവും വന്നപ്പോൾ വീതുതുടങ്ങീതെ മെല്ലെമെല്ലെ.
ഉൽക്കണ്ഠയാകിനോരിന്ധനംകൊണ്ടെങ്ങുംഒക്കെപൊതിഞ്ഞുപുകഞ്ഞുചെമ്മേ
ഉള്ളിലിരുന്നൊരു മന്മഥപാവകൻ തള്ളിയെഴുന്നുതുടങ്ങീതപ്പോൾ–”
ഗോപിമാർക്കു ശ്രീകൃഷ്ണവിഷയകമായുണ്ടായിരുന്ന രതി, ഈ മാതിരി പരിതസ്ഥിതികളാൽ ഉദ്ദീപിതമായി ഭവിക്കവേ,
“കാർവർണ്ണൻതന്നുടെ കാന്തികലർന്നൊരു കാർകുഴൽതോന്നുന്നൂതെന്നുള്ളിലെ
നാരികൾ മാനസമായി വിളങ്ങുന്നു വാരമംതന്നെത്തളപ്പതിനായ്
മംഗലവാസവനീലംകൊണ്ടുള്ളോരു ചങ്ങലതന്നെയായ് തോന്നുന്നുതേ
കാന്തയായുള്ളോരു കാളിന്ദിതന്നിലെ നീന്തുന്നവീചികൾ തോന്നുന്നുതേ.”
ഇങ്ങനെ ഓരോരുത്തർ അദ്ദേഹത്തിനെ സ്മരിക്കയും ഗുണപ്രശംസ ചെയ്കയും ചെയ്യുന്നു. കാമദേവൻ ഇതുതന്നെ നല്ല തരം എന്നു കരുതി നാലു ശരങ്ങൾ വമ്പുകലർന്നു വലിച്ചുവിടാൻ ഭാവിച്ചപ്പോൾ, മഹാപാപീ! കൊല്ലല്ലേ എന്നു് ആ താർത്തേന്മൊഴികൾ വിലപിക്കുന്നു. ഹൃദയത്തിൽ കൂർത്തു മൂർത്ത ശരങ്ങൾ ഏറ്റു് അവർ മൂർച്ഛിക്കുന്നു. ഈ അവസരത്തിൽ കാനനദേവതകൾ ദീനത പൂണ്ടു് വെളിച്ചപ്പെട്ടു്,
“ഓടിയണഞ്ഞവർനീടുറ്റമെയ്തന്നിൽ കേടുറ്റകൈകളെക്കൊണ്ടുചെമ്മേ
ചാലത്തണുത്തപനിനീരിൽ തോച്ചനീരോലത്തലോടിനാർ മെല്ലെമെല്ലെ
ചെന്തളിർതന്നെപ്പറിച്ചങ്ങു കൊണ്ടന്നു ചന്തത്തിൽനീളെവിരിച്ചതിന്മേൽ
അല്ലൽപിണഞ്ഞുള്ളവല്ലവിമാരെയും മെല്ലെന്നെടുത്തുകിടത്തിനന്നായ്
മാലേയംനല്ല കർപ്പൂരംതന്നെയും പ്രാലേയത്തോയത്തിലാക്കിച്ചെമ്മേ
മാഴ്കിത്തളർന്നമുഖങ്ങളിലെങ്ങുമേ മാനിച്ചുനിന്നു തളിച്ചാർ പിന്നെ.
മുത്തുകൾകൊണ്ടന്നുപുത്തൻമുലകൾതൻമദ്ധ്യത്തിലാക്കിനാരല്ലൽപോവാൻ
പുത്തൻമൃണാളങ്ങൾകൊണ്ടന്നമ്മാറിലെപൂരിച്ചുനിന്നാരെമെല്ലെമെല്ലെ
താമരതന്നിലകൊണ്ടന്നു മെല്ലവേ തൂമകലർന്നങ്ങു വീതുവീതേ”
‘ആശ്വസിപ്പിൻ നിങ്ങൾ എന്നങ്ങു ചൊല്ലിനിന്നു’ ആശ്വസിപ്പിച്ചു തുടങ്ങുന്നു.
‘ചന്ദനച്ചാറെല്ലാം മേനിയിലേല്ക്കവെ ചിന്തുന്ന ചൂടുകൊണ്ടു പൊരിഞ്ഞു്’ ഗോപിമാർ ചോദിക്കുന്നു.
‘തീക്കനൽകൊണ്ടെങ്ങൾ മേനിയിലെന്തിനി-
ന്നൂക്കുന്നു നിങ്ങളെന്നമ്മമാരേ?’
കാനനദേവതമാർ അതു കേട്ടു് മനസ്സലിഞ്ഞു് സസ്മിതം ഇങ്ങനെ മറുപടി പറയുന്നു.
“മന്മഥന്തന്നുടെ ബാണങ്ങളേറ്റുണ്ടു് തണ്മകളഞ്ഞൊരുനിങ്ങൾമെയ്യിൽ
ഇന്നവ വെന്തങ്ങു നീറായിപ്പോകണം എന്നതുകൊണ്ടെങ്ങൾ തീച്ചൊരിഞ്ഞു”
ഉന്മാദം പൂണ്ടിരുന്ന ആ ഗോപികമാർ, മന്മഥനെന്ന പേരു കേട്ടപ്പോഴെ അയാളെ വിളിച്ചു്,
“നിന്നുടെ ബാണങ്ങൾ മുന്നമേയിങ്ങനെതന്നെയോയുള്ളു ചോൽതാർശരാ നീ?
എന്നിയേ ഞങ്ങളെക്കൊന്നുമുടിപ്പാനായിന്നിതുനിർമ്മിച്ചങ്ങുണ്ടാക്കയോ?
താരമ്പനെന്നതു ചൊല്ലുന്നൂതെല്ലാരും താരമ്പനല്ലൊട്ടും കൂരമ്പൻ നീ
വജ്രങ്ങളല്ലനിൻബാണങ്ങൾ പൂവെങ്കിൽ നിശ്ചയമുണ്ടെങ്ങൾക്കൊന്നു ചൊല്ലാം
മുല്ലകൾ മല്ലികയെന്നുതുടങ്ങിന വല്ലികളൊന്നെന്റെ പൂവുമല്ലേ.
ഘോരങ്ങളായുള്ള ദാരുക്കളുണ്ടല്ലോ നേരേവിഷംതന്നേ തൂകിത്തൂകി
നൂനമിവറ്റിന്റെ പൂവുകൾ നിൻബാണം പ്രാണങ്ങൾപോക്കുവാൻ മറ്റൊന്നില്ലേ
പെൺപടയായുള്ള ഞങ്ങളോടെന്തിനിന്നൻപുവെടിഞ്ഞു കയർക്കുന്നുനീ?
വില്ലാളിമാരാരും പെൺകൊല ചെയ്വീലെന്നുള്ളതു നിന്നുള്ളിലില്ലയോതാൻ?”
എന്നു വിലപിക്കുന്നു. മുമ്പു് അത്യന്തം ഹൃദ്യമായി തോന്നിയിരുന്നവയെല്ലാം, ഈ വിരഹാവസ്ഥയിൽ അവർ മർമ്മഭേദകങ്ങളായിക്കാണുന്നു. നോക്കുക!
“മാകന്ദംതന്നുടെ തേനുണ്ടു മെല്ലവേ മാഴ്കാതേ കൂകുന്ന കോകിലമേ
കണ്ണനും ഞങ്ങളും കൂടിക്കലർന്നു പണ്ടുള്ളമിണങ്ങിക്കളിക്കുന്നേരം
പഞ്ചമരാഗത്തെപ്പാടുന്നനീയെന്തു നഞ്ചുനിറയ്ക്കുന്നൂതെൻചെവിയിൽ?”
‘തിങ്കളേ നോക്കുവിൻ കൺകുളുർത്തീടുമേ കാണുംതോറും’ എന്നു കാനനദേവതമാർ പറഞ്ഞപ്പോൾ,
“നട്ടുച്ചനേരത്തുപെട്ടോരുവെയ്ലേറ്റു ചുട്ടുപൊരിഞ്ഞങ്ങിരിക്കുന്നേരം
ചൂടുതളർത്തുവാൻ തീക്കുഴിതന്നിലേ ചാടിനാൽ ചൂടുതളർത്താമോ താൻ”
എന്നിങ്ങനെ ഗോപിമാർ ചന്ദ്രനെ ഭത്സിക്കയാണു ചെയ്യുന്നതു്. എന്തിനേറെപ്പറയുന്നു? അവരുടെ മദം ശമിച്ചു. അഭിലാഷാദി ഒൻപതവസ്ഥകളും കഴിഞ്ഞു് മരണം എന്ന പത്താമത്തെ ദശയിൽ അവർ എത്തിയിരിക്കുന്നു.
“ഇങ്ങനെനിന്നുടെ ലീലകളോർക്കുമ്പോൾ എങ്ങനെഞങ്ങൾ
പൊറുപ്പതിപ്പോൾ?
മേളമായന്തിക്കു കോലക്കുഴലൂതി കാലികൾപിന്നാലേ നീ വരുമ്പോൾ
മുട്ടേവരുന്നതുപാർക്കരുതാഞ്ഞിട്ടങ്ങോട്ടേടംവന്നല്ലോ ഞങ്ങൾ കണ്ടു.
ഇങ്ങനെ നിന്മുഖംകാണാതെയിന്നിപ്പോൾ എങ്ങൾ പൊറുക്കുമെ-
ന്നോർക്കവേണ്ട
വല്ലികൾ നല്ലവയുണ്ടിങ്ങു ചൂഴവും നല്ലമരങ്ങളുമുണ്ടരികേ
അല്ലലെ പോക്കുവാനാരാഞ്ഞുപോകേണ്ടതില്ലെങ്ങൾക്കെന്നതും
തേറിനാലും
ആരെ നിനച്ചെങ്ങൾ ജീവിച്ചുകൊൾവതെന്നാരോമൽകാന്താ നീ
കൈവെടിഞ്ഞാൽ
അച്ഛനുമമ്മയും കൂടിപ്പിറന്നൊരുമിച്ഛയിൽ മേവീന കാന്തന്മാരും,
മെച്ചമേ ഞങ്ങളെക്കൈവെടിഞ്ഞു ഞങ്ങൾ ഇച്ഛയല്ലാതതുചെയ്കയാലെ
അച്ഛനായ് നിന്നതുമമ്മയായ് നിന്നതും നിശ്ചലനാകിനനീതാനത്രേ
നീയിന്നുഞങ്ങളെക്കൈവെടിഞ്ഞാകിലോ പോരെല്ലായെന്നുമിക്കാലമിപ്പോൾ”
ഇത്യാദി വിലാപം കേട്ടപ്പോൾ, കപടനാടകസൂത്രധാരനായ ശ്രീകൃഷ്ണൻ, അവരുടെ മുമ്പിൽ പെട്ടെന്നു് ആവിർഭവിച്ചു് രാസക്രീഡയ്ക്കു് ഒരുങ്ങുന്നു. യോഗികൾക്കും ഭോഗികൾക്കും ഒരുപോലെ പരമനിർവൃതിയരുളുന്ന രാസക്രീഡയുടെ വർണ്ണനം അത്യന്തം രമണീയമായിട്ടുണ്ടു്.
കാവ്യജീവിതം വ്യംഗ്യമാകുന്നു; പ്രധാന വ്യംഗ്യമോ രസസ്വരൂപവുമാണു്. നവരസങ്ങളിൽ വെച്ചു് ഏറ്റവും പ്രധാനം ശൃംഗാരമാണെന്നു് ഏവരും സമ്മതിക്കും. “ശൃംഗാരമേവ രസനാദ്രസമാമനാമഃ” എന്നത്രേ പ്രാചീനപണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നതു്. മറ്റൊരു രസവും ശൃംഗാരംപോലെ പണ്ഡിതപാമരസാധാരണമായിരിക്കുന്നില്ല. അതുകൊണ്ടത്രേ പൗരാണികന്മാർ ജീവാത്മാ പരമാത്മാക്കളുടെ പരസ്പരബന്ധത്തേ സമുദാഹരിക്കുന്നതിനായി ഗോപികാകൃഷ്ണസംബന്ധത്തെ ഭാഗവതത്തിൽ ഈ വിധം ശൃംഗാരമായി നിബന്ധിച്ചിരിക്കുന്നതു്. ഗോപിമാർക്കു ശ്രീകൃഷ്ണനോടുള്ള ഭക്തിമധുരിമയേക്കാൾ മധുരമായിരിക്കുന്നതിനാൽ, അതിനെ മധുരഭക്തി എന്നു വ്യവഹരിച്ചുവരുന്നു. ശ്രീകൃഷ്ണന്റെ ‘പതിനാറായിരവുമൊരെട്ടും’ ഗോപിമാർ അനന്തകോടി ജീവാത്മാക്കളേയും, അദ്ദേഹത്തിന്റെ സർവലോകമനോഹരിയായ മുരളീഗാനം വിശ്വപ്രേമത്തേയും ഉപലക്ഷിക്കുന്നു. ശ്രീകൃഷ്ണശബ്ദം തന്നെ പരമാത്മവാചകമാകുന്നു. ഒരു ഹിന്ദുവിനു് [9] ശ്രീകൃഷ്ണൻ, [10] രാധ, [11] വൃന്ദാവനം, [12] മുരളീ, [13] വ്രജം ഇത്യാദി ശബ്ദങ്ങളെപ്പോലെ മധുരമായി മറ്റൊന്നും ഇല്ല. ഇവയിൽ ഓരോന്നും ലോകോത്തരമായ ഓരോ ആശയസാമ്രാജ്യത്തെ ഉദ്ഘാടനം ചെയ്തുകൊടുക്കുന്നു. രാധയും, വൃന്ദാവനവും, മുരളിയും, വ്രജവും അന്നത്തെപ്പോലെ ഇന്നും സർവോല്ക്കർഷേണ വർത്തിക്കുന്നു. ഈ കാവ്യത്തിൽ നാം എന്താണു കാണുന്നതു്? ഗോപികമാർ, തങ്ങളുടെ മാതാപിതാക്കന്മാരേയും, ഭർത്താക്കന്മാരേയും, പുത്രമിത്രാദികളെയും എന്നുവേണ്ട തങ്ങളുടേതെന്നു സാധാരണ ജനങ്ങൾ അഭിമാനിക്കാറുള്ള സർവത്തെയും ഉപേക്ഷിച്ചിട്ടു്, ശ്രീകൃഷ്ണന്റെ പ്രോമമാകുന്ന അത്ഭുതവശ്യമന്ത്രത്തിനു് അടിമപ്പെട്ടു്, അദ്ദേഹത്തിനെ പിന്തുടരുന്നു. ഈശ്വരന്റെ ദിവ്യപ്രേമസുധയെ ഒരു ചെറുതുള്ളിയെങ്കിലും ആസ്വദിക്കുന്നതിനു് സുകൃതപരിപാകംകൊണ്ടേ സാധിക്കൂ. ഗോപികമാരെപ്പോലെ ഈശ്വരപ്രേമസുധാലഹരി പിടിപെട്ടിരിക്കുന്ന ഭാഗ്യവാരാശികൾക്കുണ്ടോ താനെന്നും തന്റേതെന്നും ഉള്ള ഭേദബുദ്ധിയുണ്ടാകുന്നു? എന്നാൽ ഗോപിമാർക്കു് അല്പം അഹങ്കാരമുണ്ടായി. അതിന്റെ സ്ഫുരണം അവരുടെ ഹൃദയത്തിലുണ്ടായ മാത്രയിൽ ശ്രീകൃഷ്ണൻ മറഞ്ഞുകളഞ്ഞു. അഹംകാരം നിലനില്ക്കുന്നിടത്തോളം കാലം ഈശ്വരോപലബ്ധിയുണ്ടാകുന്നതല്ലെന്നുള്ള ഒരുത്തമപാഠം ഈ സംഭവത്തിൽനിന്നു് നാം പഠിക്കുന്നു. ഭഗവാനെപ്പിരിഞ്ഞു് ഒരു കാണിനേരം പോലും ഇരിക്കാൻ സാധിക്കാത്ത ഗോപിമാരുടെ ദുർമ്മദം ശമിക്കുന്നതിനു് അധികസമയം വേണ്ടിവന്നില്ല. അവർ അത്യന്തവിനീതഭാവത്തിൽ, വാ! വാ! എന്നു നിലവിളിച്ചുകൊണ്ടു് സർവത്ര നടക്കുന്നു; കണ്ണനെ കാണാത്തപക്ഷം ജീവത്യാഗം [14] ചെയ്യണമെന്നുപോലും അവർ തീർച്ചപ്പെടുത്തുന്നു. അപ്പോഴത്രേ,
“ഞാനങ്ങു ചെന്നു വെളിച്ചത്തു പൂകുന്ന” കാലം വന്നു എന്നു മനസ്സിലാക്കീട്ടു്, ഭഗവാൻ അവർക്കു പ്രത്യക്ഷപ്പെടുന്നതു്. എത്ര ഗോപികമാരുണ്ടായിരുന്നോ അത്രയും കൃഷ്ണന്മാരുമുണ്ടായി. ഇന്നും ഓരോ ഭക്തന്റേയും ഹൃദയത്തിൽ ഭഗവാൻ വേണുഗാനമാകുന്ന പ്രേമത്തിന്റെ വശ്യമന്ത്രം പ്രയോഗിച്ചുകൊണ്ടു് രമിക്കതന്നേ ചെയ്യുന്നു. രാസക്രീഡയുടെ രഹസ്യം ഗ്രഹിക്കാൻ ശക്തിയില്ലാത്ത ഉപരിപ്ലവബുദ്ധികളാണു് അതിനെ അധിക്ഷേപിക്കുന്നതു്. ഇതുപോലെ തന്നെ ഗോപികാവസ്ത്രഹരണകഥയും വിലയേറിയ ഒരു വേദാന്തരഹസ്യത്തെ പ്രതിപാദിക്കുന്നു. തൽക്കഥാശ്രവണമാത്രത്താൽ, ശ്രീരാമകൃഷ്ണപരമഹംസൻ സമാധിയിൽ മുഴുകിപ്പോകാറുണ്ടായിരുന്നതു് അതുകൊണ്ടത്രേ. ഭക്തന്മാർക്കു് ഈശ്വരപ്രാപ്തിക്കു പ്രതിബന്ധകമായി വർത്തിക്കുന്നതു് അഭിമാനമാകുന്നു. ആ അഭിമാനം വേരോടെ അറ്റുപോയാലേ ഈശ്വരലാഭം ഉണ്ടാവുകയുള്ളു എന്നത്രേ ഈ കഥ നമ്മേ പഠിപ്പിക്കുന്നതു്. ഇങ്ങനെ നോക്കിയാൽ പ്രസ്തുത ഗ്രന്ഥത്തിലെ ഓരോ കഥയും അർത്ഥബഹുലമാണെന്നു് വായനക്കാർക്കു കാണാവുന്നതാണു്. തങ്ങളുടെ ബുദ്ധിക്കു വിഷയമാകാത്തതെല്ലാം അബദ്ധമാണെന്നു പറയുന്ന സ്വഭാവം ജ്ഞാനാഭിവൃദ്ധിക്കു ബാധകമാകുന്നു.
ചെറുശ്ശേരിനമ്പൂരി എഴുത്തച്ഛനെപ്പോലെ തന്നെ ഒരു പരമഭാഗവതനായിരുന്നു. നിമ്നലിഖിതങ്ങളായ ഏതാനും വരികൾ അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തിനും ഭാവനാശക്തിയ്ക്കും മൂർദ്ധാഭിഷിക്തോദാഹരണമായിരിക്കുന്നു.
“അത്രയുമല്ലയെന്നുൾത്താരിൽ ചേരുന്ന വൃത്രാരിലോകം ഞാൻ പൂകുന്നേരം
മാധവൻ തന്നുടെ ഗാഥയെ നിർമ്മിച്ച മാനുഷൻവന്നുതായെന്നുചൊല്ലീ,
മാനിച്ചുനിന്നുള്ള മാമുനിമാരെല്ലാം ഗാനത്തെച്ചെയ്തിട്ടും കേൾക്കാകണം.
സ്വർഗ്ഗത്തിൽനിന്നു സുഖിച്ചങ്ങു നീളെ ഞാൻ നിർഗ്ഗമിച്ചീടുവാൻ കാലമായാൽ
തേടിവന്നീടുന്ന കൈടഭവൈരിതൻ കേടറ്റ ദൂതന്മാർ പിന്നാലേപോയ്
മൂലോകനായകൻ മേവിനിന്നീടുന്ന പാലാഴിതന്നിൽ ഞാൻ ചെല്ലുംനേരം
ഗാഥയെക്കൊണ്ടിവൻ പാതകം പൂണ്ടോരെപ്പൂതന്മാരാക്കി ഞാൻ നീതിയാലെ
നിർഗ്ഗതി പൂണ്ടുള്ള വൃക്ഷങ്ങൾക്കെല്ലാമെ സൽഗതി നൽകിനാൻ ഗാഥകൊണ്ടേ
ഭക്തന്മാരായുള്ളോരുത്തമന്മാരുടെ ചിത്തവും ചാലെക്കളിപ്പിച്ചുടൻ
മുക്തിയെത്തന്നെയും നൾകിനിന്നീടിനാൻ ഉത്തമഗാഥയെക്കൊണ്ടുതാനും
ചാരത്തുകൊള്ളണം പാരാതെയെന്നാലി ദ്വാരസ്ഥനാമവന്തന്നെയിപ്പോൾ
ദാസനായ്ക്കൊൾകയും വേണമെന്നിങ്ങനെ ദൂതരായുള്ളവർ ചൊന്നതെല്ലാം
അമ്പിനോടങ്ങനെ കേട്ടുകേട്ടേഷ ഞാൻ തമ്പുരാൻമുമ്പിലും ചെന്നു പിന്നെ
വേലപ്പെൺ തന്നുടെ ബാലപ്പോർ കൊങ്കതൻ മാലേയച്ചാറ്റും മാറുള്ളോനെ
പാലിച്ചുകൊള്ളേണം പാരാതെയെന്നെ നീ നീലക്കാർവർണ്ണരെ കൈതൊഴുന്നേൻ
എന്നതുചൊല്ലി വണങ്ങിനിന്നീടുന്നോരെന്നുടെ മേനിയിലെങ്ങുമപ്പോൾ
കാർവർണ്ണൻ തന്നുടെ കണ്ണിൽ നിറഞ്ഞോരു കാരുണ്യവാരിയെത്തൂകുകയാൽ
കോൾമയിർക്കോണ്ടൊരു മേനിയുമായി ഞാനാമോദം മേളിച്ചു മേവുംനേരം
ദാസനെന്നുള്ളതോവന്നുതായല്ലോനിൻഗാഥയെ നിർമ്മിക്കകൊണ്ടുതന്നെ
ഏതൊരു വേലയിലാക്കിനിന്നീടുന്നു നീതിയിലിന്നവൻതന്നെയിപ്പോൾ?
ദൂതന്മാരിങ്ങനെ ചോദിച്ചനേരത്തപ്പാതകവൈരിയായുള്ളവൻതാൻ
മെല്ലവെയെന്മുഖം നോക്കിനിന്നന്നേരം ചില്ലിതൻതല്ലാലെ കൊല്ലുകയാൽ
പ്രാഞ്ജലിയായ ഞാൻ പാഞ്ഞുചെന്നന്നേരം തോഞ്ഞുനിന്നീടുന്ന മോദത്താലെ
പാതകം വേരറ്റ പാണിയെക്കൊണ്ടവൻ പാദങ്ങൾമെല്ലെന്നെടുത്തുപിന്നെ
നോറ്റുനിന്നീടുമെന്മാറത്തു ചേർത്തുനിന്നേറ്റം തെളിഞ്ഞു പുണർന്നുമേന്മേൽ
വാരിജസംഭവൻ വാമനൻപാദത്തെ വാരിയെക്കൊണ്ടു പണ്ടെന്നപോലെ.
ആനന്ദലോചനവാരിതൻപൂരംകൊണ്ടാദരവോടു കളിപ്പിച്ചപ്പോൾ
ദുസ്സംഗംവേറിട്ടു സൽസംഗിയാകുമെന്നുത്സംഗം തന്നിലേ ചേർത്തു പിന്നെ
എമ്മനംതന്നിൽ പണ്ടുന്മാഷിച്ചുള്ളവ ഉണ്ടായൊയെന്നതു നിർണ്ണയിപ്പാൻ
ഗാഥയിൽചൊന്നുള്ള രേഖകളോരോന്നേ ബാധയെക്കൈവിട്ടു നോക്കിനോക്കി
മെല്ലെ മെല്ലെന്നു തലോടിനിന്നന്നേരം പല്ലവം വെല്ലുമപ്പാദങ്ങളെ
പാണികൾക്കീടുന്നോരാനന്ദം പൂരിച്ചു വാണിടവേണമേ ദൈവമേ ഞാൻ.”
ശബ്ദങ്ങളെക്കൊണ്ടുള്ള ചിത്രനിർമ്മാണത്തിലും ചെറുശ്ശേരിനമ്പൂരിക്കുള്ള ചാതുരി ഒന്നു പ്രത്യേകമാണു്. കംസൻ ദേവകിയെ വെട്ടുന്നതിനായി ഖഡ്ഗം ഓങ്ങുന്നു. ആ അവസരത്തിൽ അവിടെ നിന്നിരുന്ന ആളുകളുടെ അവസ്ഥയെ കവി വർണ്ണിക്കുന്നതെങ്ങനെയെന്നു നോക്കുക.
“കണ്ണടച്ചീടിനാർ, കണ്ണുനീർ തൂകിനാർ,
തിണ്ണമങ്ങോടിനാർ ഖിന്നരായി
കൈതിരുമ്മീടിനാർ, കൺചുവത്തീടിനാർ,
കൈചലിച്ചീടിനാർ മെയ്യിലെങ്ങും”
ഇങ്ങനെ മൂന്നു നാലു ചൂർണ്ണികകൾകൊണ്ടു് കവി അവരുടെ മനോഭാവങ്ങളെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു. പാദമദ്ധ്യത്തിലുള്ള നിർത്തുകൾ അവരുടെ ഹൃദയസ്തോഭനങ്ങളെ പരിപൂർണ്ണമായി അഭിവ്യഞ്ജിപ്പിക്കുന്നതിനു പര്യാപ്തമായിരിക്കുന്നു. ദേവകിയുടെ അപ്പോഴത്തെ അവസ്ഥ വർണ്ണിച്ചിരിക്കുന്നതും അത്യന്തം ഹൃദയസ്പർശകമായിട്ടുണ്ടു്.
“കേസരിവീരന്തന്നാനന്ദംതന്നിലായ് കേവലം കേഴുന്നോരേണംപോലെ
മേവിനിന്നീടുന്ന ദേവകീദേവിതാൻ ദൈവമേയെന്നങ്ങു ചൊല്ലിച്ചൊല്ലി
ഘോരനായുള്ളൊരു കംസനെ നോക്കീട്ടു് കോഴപൂണ്ടേറ്റവും കേഴുംപിന്നെ
അച്ഛനേത്തന്നെയും മെച്ചമേനോക്കിനിന്നുച്ചത്തിൽ നീളേവിളിച്ചുകേഴും
നിമ്മായപ്രേമംപൂണ്ടമ്മാവൻതന്നെയും അമ്മയെത്തന്നെയുമവ്വണ്ണമേ
ആങ്ങളെത്തന്നെവിളിച്ചുനിന്നീടുവാൻ ഓങ്ങിനിന്നങ്ങു നടുങ്ങുംപിന്നെ
ആനകടുന്ദുഭിതന്നുടെയാനനം ദീനയായ് മെല്ലവേ നോക്കിവീണ്ടും”
ജാംബവാനും ശ്രീകൃഷ്ണനും തമ്മിലുണ്ടായ ദ്വന്ദ്വയുദ്ധത്തിന്റെ വർണ്ണന വാങ്മയചിത്രത്തിനു് ഒരു നല്ലദൃഷ്ടാന്തമാകുന്നു.
“രുഷ്ടനായ്നിന്നങ്ങു യുദ്ധം തുടങ്ങിനാർ
മുഷ്ടികൾകൊണ്ടുമങ്ങായവണ്ണം.”
ഇവിടെ ‘ഷ്ട’ എന്ന പരുഷാക്ഷരത്തിന്റെ ആവർത്തനം ഇടിയുടെ ഈക്കിനെ നല്ലപോലെ ഉൽബോധിപ്പിക്കുന്നു. എന്നാൽ ജാംബവാന്റെ ആ പ്രഹരങ്ങൾ കൃഷ്ണന്റെ ദേഹത്തിൽ യാതൊരു വേദനയും ഉണ്ടാക്കിയില്ലെന്നു കാണിക്കാനായി കവി അടുത്ത രണ്ടു വരികളിൽ,
“ഇന്ദിരതന്നുടെ ചെമ്പൊൽകരംകൊണ്ടു
മന്ദം തലോടുന്നാളെന്നു തോന്നി”
എന്നിങ്ങനെ മധുരാക്ഷരങ്ങളെക്കൊണ്ടു പെരുമാറിയിരിക്കുന്നു.
വർണ്ണനകളെ സംബന്ധിച്ചിടത്തോളം കവികളും ചിത്രകാരന്മാരെപ്പോലെ തന്നെയാണു്. ചിത്രകാരൻ ചിത്രമെഴുതിത്തീർത്തശേഷം ഒരു മിനുക്കുപണി ചെയ്യാറുണ്ടു്. കവിയും ആ പ്രയോഗത്തിലാണു് വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.
ഓമനയായിവളർന്നുനിന്നീടുന്ന രാമനും പിന്നെയക്കാർവർണ്ണനും
പല്ലവംപൂണ്ടൊരു മുല്ലയാംവല്ലിമേലുല്ലാസമൊട്ടുകളെന്നപോലെ
നന്മുലനൽകുവാനമ്മമാർചെന്നങ്ങു സമ്മോദംപൂണ്ടു വിളിക്കയാലേ
ചെഞ്ചമ്മേയുള്ളോരു പുഞ്ചിരിതൂകുമ്പോൾ കിഞ്ചനകാണായി വന്നുകൂടി
പാലുണ്ണുന്നേരമപ്പോർമുലരണ്ടിനും ചാലത്തെളിഞ്ഞങ്ങു കാണായ്വന്നു.”
ഈ ഭാഗത്തു് കവി സർവശിശുസാധാരണമായ ഒരു ദശ മാത്രമേ വർണ്ണിച്ചിട്ടുള്ളു. പല്ലുകൾ മുളയ്ക്കുന്നകാലത്തു ശിശുക്കൾക്കുള്ള വശീകരണശക്തി അനുഭവൈകവേദ്യമാണു്. എന്നാൽ രാമകൃഷ്ണന്മാരുടെ ലോകോത്തരഗുണോത്തരമായ സൗഭാഗ്യാതിശയത്തെ വിശദീകരിക്കുന്നതിനായി കവി ഒരു പൊടിക്കൈകൂടി പ്രയോഗിക്കുന്നു. നോക്കുക:–
“ദന്തങ്ങൾതന്നുടെയങ്കരംകണ്ടിട്ടു് സന്തോഷംപൂണ്ടുള്ള വല്ലവിമാർ,
വേഗത്തിൽ ചുംബിച്ച നേരത്തു തന്മുഖം വേർപെടുത്തീടുവാൻ വല്ലീലാരും
വന്നുവന്നങ്ങുകണ്ടുനിന്നീടുവോർ കണ്ണിണതന്നെയുമവ്വണ്ണമേ!”
അക്രൂരൻ കംസാജ്ഞ കൈക്കൊണ്ടു് ഭഗവാനേ കാണുന്നതിനായി പോയ അവസരത്തിൽ അദ്ദേഹത്തിന്റെ ഹൃദയത്തിൽ അങ്കുരിച്ച വിചാരങ്ങളെ വർണ്ണിക്കുന്നിടത്തും ഇതുപോലൊരു പൊടിക്കൈപ്രയോഗം കാണുന്നു.
“കണ്ണനെകാണ്മതിന്നായല്ലോപോകുന്നു പുണ്യവാനെന്നതു നിർണ്ണയം ഞാൻ
ആയർകോൺതന്നുടെ കാന്തിയായുള്ളൊരു പീയുഷവാരിതൻപൂരംതന്നെ
കോരിനിറച്ചുകൊണ്ടെന്നുടെകണ്ണിണ പാരം കുളുർപ്പിച്ചു നില്പതോഞാൻ
കാർവർണ്ണൻതന്നുടെ കൺമുനയായോരു കാർവണ്ടുവന്നിങ്ങു മെല്ലെമെല്ലെ
ദീനയായ്നിന്നൊരു ഞാനായപൂവിൽനിന്നാനന്ദമാടിക്കളിക്കുമോതാൻ?
കണ്ണന്റെതൂമൊഴിയായൊരുതേൻകൊണ്ടെൻ കർണ്ണങ്ങൾ രണ്ടും നിറച്ചുചെമ്മേ
പൂമാതുപൂണുന്നപൂമേനികണ്ടുകണ്ടാമോദംപൂണ്ടങ്ങു നില്പനോ ഞാൻ?
പുഞ്ചിരിയായൊരു തൂനിലാവേറ്റുനിന്നെഞ്ചിത്തമായുള്ളോരാമ്പൽ ചെമ്മേ
ഉല്ലസിച്ചാനന്ദമായോരുതേനും പൂണ്ടല്ലലെപ്പോക്കുമാറുണ്ടോ വന്നൂ?
വെണ്ണപിരണ്ടിട്ടു തിണ്ണംകളുർത്തുള്ളൊരുണ്ണിക്കൈയ്യൊന്നു മുകർന്നൂതാവൂ.
കണ്ടോരുനേരത്തു കാർമുകിൽവർണ്ണനേ മണ്ടിയണഞ്ഞൊന്നുപൂണ്ടുതാവൂ
ചേവടി രണ്ടുമെടുത്തുടൻ മെല്ലവേ ചെവ്വോടുമൊലിയിൽ ചേർത്തുതാവൂ”
ഇങ്ങനെ ഓരോന്നു ചിന്തിച്ചു ചിന്തിച്ചു സമയം പോയതറിയാതെ അയാൾ സായാഹ്നത്തിൽ ആയർകുലത്തിൽ എത്തി. അവിടെ ശ്രീകൃഷ്ണന്റെ ‘ചേവടിത്താരിണ’ മണ്ണിൽ പതിഞ്ഞു കിടക്കുന്നതു കണ്ടു്, അയാൾ,
“തേരിൽനിന്നന്നേരം പാരിലിറങ്ങീട്ടു്
പാരാതെ കുമ്പിട്ടു കൂപ്പിനിന്നാൻ.
ആഴംപൂണ്ടീടുന്നോരാമോദംതന്നാലേ
പൂഴിയിൽ വീണു പുരണ്ടാൻ ചെമ്മേ.”
ഇതില്പരം വിശദമായി ഒരാളുടെ ഭക്തിയെ എങ്ങിനെയാണു വർണ്ണിക്കുക?
വേറൊരു സംഗതിയിലും കവിക്കു് ചിത്രകാരനോടു സാദൃശ്യമുണ്ടു്. ചിത്രകാരന്മാർ തങ്ങളുടെ ചിത്രങ്ങൾക്കു് ഉചിതമായ ഒരു പശ്ചാൽഭൂമിയെ സൃഷ്ടിക്കുക പതിവാണു്. ആ പശ്ചാൽഭൂമി ചിത്രത്തിനു് തന്മയത്വവും ശോഭാതിശയവും നൽകുന്നു. കവികളും ആ സമ്പ്രദായം സ്വീകരിച്ചിട്ടുണ്ടു്. പൂതന ശ്രീകൃഷ്ണനെ നിഗ്രഹിപ്പാനായി മോഹിനീവേഷം പൂണ്ടു് പോർകൊങ്കകളിൽ കാകോളവും തേച്ചുകൊണ്ടു വരുന്നു. അവൾ ബാലഗൃഹത്തിനുള്ളിൽ കടന്നു നോക്കിയപ്പോൾ,
“ചോൽപ്പെറ്റുനിന്നൊരു ശില്പം കലർന്നതിസ്വല്പമായുള്ളൊരു
തല്പത്തിന്മേൽ ചാലെ കിടന്നങ്ങു കൺപൊലിഞ്ഞീടുന്ന”
ഈ ബാലകനെ കാണുന്നു. പ്രകൃത്യാ അതിനിഷ്ഠുരയും ഏതു സാഹസപ്രവൃത്തിക്കും ഒരുക്കമുള്ളവളും ആയ അവൾ പോലും ആ ശിശുവിന്റെ ‘ഓമനത്തൂമുഖം തന്നിലെ നോക്കിക്കൊണ്ടു്’ തെല്ലുനേരം നിന്നുപോകുന്നു. പല്ലവം വെല്ലുന്ന ആ പൂവൽമേനിയെ തൊട്ട മാത്രയിൽ അവൾക്കു രോമാഞ്ചമുണ്ടാകുന്നു; ‘കമ്രമായുള്ളൊരു നൻമുഖം തന്നിൽ’ അവൾ അറിയാതെ ഒന്നു ചുംബനം ചെയ്തുപോകുന്നു. ഇങ്ങനെ ശ്രീകൃഷ്ണന്റെ സർവാംഗീണമായ മനോഹാരിതയെ ഒന്നു വർണ്ണിച്ചതിന്റെ ശേഷമേ കവി പൂതനയെക്കൊണ്ടു് അവൾ ഉദ്ദേശിച്ചു വന്ന ക്രൂരകർമ്മം ചെയ്യിക്കുന്നുള്ളു.
ശ്രീകൃഷ്ണാവതാരഘട്ടത്തെ കവി വർണ്ണിച്ചിരിക്കുന്നതു് എങ്ങിനെ എന്നു നോക്കുക.
“മംഗലജാലങ്ങൾതിങ്ങിനിന്നെങ്ങുമേ പൊങ്ങിയെഴുന്നുതുടങ്ങീതപ്പോൾ
ആരണകുണ്ഡത്തിലഗ്നികളെല്ലാമേ പാരമെഴുന്നു വലംചുഴന്നു്
സ്വച്ഛങ്ങളായ്വന്നു തോയങ്ങളെല്ലാമേസജ്ജനമാനസമെന്നപോലെ
കാരങ്ങളായുള്ളഹാരങ്ങൾപൂണ്ടിട്ടുപാരംവിളങ്ങീവിയർത്തുമപ്പോൾ”
ഇത്യാദി.
അതിരറ്റ ശോകം, സന്തോഷം മുതലായ വികാരങ്ങൾ ഹൃദയത്തിൽ കടന്നുകൂടുമ്പോൾ പുറപ്പെടുന്ന വാക്കുകൾ ആഡംബരവിവർജ്ജിതങ്ങളായിരിക്കുകയാണല്ലോ പതിവു്. അതുകൊണ്ടു് അത്തരം ഘട്ടങ്ങളെ വർണ്ണിക്കുമ്പോൾ കവികൾ അതിരു കവിഞ്ഞു് അലങ്കാരങ്ങൾ ഉപയോഗിക്കാറില്ല. എന്നാൽ അലങ്കാരപ്രിയനായ ചെറുശ്ശേരി അങ്ങിനെയുള്ള ഘട്ടങ്ങളിലും രൂപകാദ്യർത്ഥാലങ്കാരങ്ങൾ പ്രയോഗിക്കാറുള്ളതുകൊണ്ടു് ചിലപ്പോൾ ഭാവങ്ങൾക്കു കൃത്രിമത്വം വന്നുപോയിട്ടുണ്ടു്. പക്ഷേ, ശ്രീകൃഷ്ണൻ സ്വമാതാവിനോടും മറ്റും യാത്ര പറഞ്ഞു വിദേശത്തേക്കു പോകാൻ ഭാവിക്കുന്ന ഘട്ടത്തിൽ പറയുന്ന വാക്കുകൾ ആപാദചൂഡം സ്വാഭാവികവും ഹൃദയസ്പർശകവും ആയിരിക്കുന്നു.
ഒരു സൂര്യോപരാഗകാലത്തു് ശ്രീകൃഷ്ണൻ ബലരാമനോടുകൂടി തീർത്ഥസ്നാനത്തിനായി ദ്വാരകാപുരിയിൽനിന്നു് ഭാർഗ്ഗവപുണ്യക്ഷേത്രത്തിൽ ചെന്നതായറിഞ്ഞു്, നന്ദാദികൾ അവിടെ എത്തുന്നു. യശോദാദേവി ശ്രീകൃഷ്ണനെ ‘ബാലനായുള്ള നാളെങ്ങനെയോ’ അതുപോലെ പുൽകിക്കൊണ്ടു പറഞ്ഞ വാക്കുകളുടെ ഹൃദയദ്രവീകരണശക്തി നോക്കുക.
“പാരിച്ചുനിന്നുള്ള പാഴായ്മചെയ്കയാൽ പാശത്തെക്കൊണ്ടുപിടിച്ചുകെട്ടി
തിണ്ണംവലിച്ചുമുറുക്കിഞാൻ നില്ക്കയാൽഉണ്ണിപ്പൂമേനിയിൽ പുണ്ണല്ലല്ലീ”
എന്നു പറഞ്ഞുകൊണ്ടു് ആ സുകൃതിനി കാർവർണ്ണന്റെ പൂവൽമേനിയിയെ പല പ്രാവശ്യം തഴുകുകയും,
“എന്മടിതന്നിൽഞാൻനന്നായിവച്ചുകൊണ്ടെന്മകൻവാഴ്കെന്നു ചൊല്ലുന്നേരം
എൻമുഖംനോക്കീട്ടു പുഞ്ചിരിതൂകുന്ന നൻമുഖം കാണട്ടേ”
എന്നു ചൊല്ലി, ആ മുഖത്തെ പലേ തവണ മുകരുകയും,
“നന്മധുതൂകിവന്നെന്മടിതന്നിലായ്നന്മുലയുണ്ടുചിരിക്കുന്നേരം
തിണ്ണമെന്മാറിലലച്ചുനിന്നീടുന്നോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”
പല്ലവം വെല്ലുന്ന ആ പാണിയെ വീണ്ടും വീണ്ടും തടവുകയും,
“എന്നുടെചേലയിൽചേറുതേച്ചീടിനോരുണ്ണിക്കാൽ കാണട്ടെ എന്നുചൊല്ലി”
ആ പോൽപ്പാദങ്ങളെ മുകരുകയും ചെയ്യുന്നു. ഇതിൽപ്പരം മെച്ചമായി ഒരു മാതൃഹൃദയത്തെ എങ്ങനെ വർണ്ണിക്കും? ഇവിടെയെങ്ങും കവി അലങ്കാരങ്ങളെ വാരിച്ചൊരിയാതിരുന്നതു് വളരെ ഉചിതമായിട്ടുണ്ടു്.
ചെറുശ്ശേരി ഒരു അലങ്കാരപ്രിയനാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ കൈയിൽ ഒരു വർണ്യവസ്തു കിട്ടിയാൽ അലങ്കാരപേടകം ഒഴിഞ്ഞിട്ടേ, വർണ്ണനത്തിൽ നിന്നു വിരമിക്കൂ. അതും കുറെ വൈമനസ്യത്തോടുകൂടിയാണെന്നു വായനക്കാർക്കു തോന്നിപ്പോകുന്നു. ഈ വർണ്ണനകളിലൊക്കെ അദ്ദേഹത്തിന്റെ തീക്ഷണമായ നിരീക്ഷണശക്തിയും, കല്പനാവൈചിത്ര്യവും, അഗാധമായ മനുഷ്യഹൃദയജ്ഞാനവും നല്ലപോലെ വെളിപ്പെടുന്നുണ്ടു്. വർണ്ണ്യവസ്തുവിന്റെ പൂർണ്ണമായ പ്രതീതിക്കു കൂടുതൽ ഉപകരിക്കുന്നതു് ഔപമ്യമൂലകങ്ങളായ അലങ്കാരങ്ങളാണു്. അതുകൊണ്ടു് ചെറുശ്ശേരി നമ്പൂരിയും സാമ്യാലങ്കാരങ്ങളെക്കൊണ്ടാണു് അധികമായി പെരുമാറീട്ടുള്ളതു്.
“ശീതത്തെത്തൂകുന്ന ഹേമന്തകാലമാം
ഭൂതത്തിൻകോമരമെന്നപോലെ
ഭൂതലം തന്നിലേ മാലോകരെല്ലാരും
ചാലേവിറച്ചുതുടങ്ങീതപ്പോൾ
ദന്തങ്ങളേക്കൊണ്ടു താളംപിടിച്ചിട്ടു
സന്ധ്യയേവന്ദിച്ചാരന്തണരും”
ഇതിൽ പ്രയോഗിച്ചിരിക്കുന്ന ഉപമകൾ ഹേമന്തകാലത്തിലെ ശൈത്യാധിക്യത്തെ പ്രകാശിപ്പിക്കുന്നതിനു് എത്ര സമർത്ഥമായിരിക്കുന്നുവെന്നു നോക്കുക.
കൃഷ്ണഗാഥയിൽനിന്നു് മിയ്ക്ക അലങ്കാരങ്ങൾക്കും നല്ല നല്ല ഉദാഹരണങ്ങൾ എടുക്കാൻ സാധിക്കുമെങ്കിലും സാമ്യമൂലകങ്ങളായ അലങ്കാരങ്ങളോടു്, പ്രത്യേകിച്ചു് ഉൽപ്രേക്ഷയോടു് കവിക്കുള്ള പക്ഷപാതം പ്രകടമായിരിക്കുന്നു. കാളിദാസന്റെ ഉപമകൾപോലെ ചെറുശ്ശേരിയുടെ ഉൽപ്രേക്ഷകൾക്കും ഒരു പ്രത്യേകതയുണ്ടു്. ഈ ഉൽപ്രക്ഷകളിലാണു് കവിയുടെ സർവതന്ത്രസ്വതന്ത്രമായ ഉല്ലേഖനചാതുരിയും കല്പനാവൈദഗ്ധ്യവും പ്രത്യക്ഷപ്പെടുന്നതു്.
വസ്തുബോധത്തിനു് ഉതകുന്ന ശബ്ദപ്രയോഗത്തിലും കൃഷ്ണഗാഥാകർത്താവു് ചതുരനായിരുന്നു.
“കോമളച്ചുണ്ടു പിളുക്കിനിന്നീടുമ്പോ-
ളോമനിച്ചീടുവാൻ തോന്നുമത്രേ.”
ഇവിടെ ളകാരമകാരങ്ങളുടെ ആവർത്തനത്താൽ കവി കൃഷ്ണമുഖത്തിന്റെ കോമളിമയേ നല്ലപോലെ പ്രകാശിപ്പിച്ചിരിക്കുന്നു.
“ഇന്ദ്രനെക്കാണായി; ചന്ദ്രനെക്കാണായി
ഇന്ദ്രാണിതന്നെയും കാണായ്വന്നു.
രുദ്രനെക്കാണായി; ഭദ്രനെക്കാണായി
രുദ്രാണിതന്നെയും കാണായ്വന്നു.”
ഇവിടെ ഇഴഞ്ഞിഴഞ്ഞുപോകുന്ന ഗാഥാവൃത്തത്തിന്റെ ഗതിയെ, പാദാർദ്ധദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചു് ഒന്നു ത്വരിപ്പിച്ചിരിക്കുന്നതിനാൽ യശോദയുടെ മനസ്സിൽ പെട്ടെന്നുദിച്ച സ്തോഭങ്ങൾ ഈ വരികളിൽനിന്നു നല്ലപോലെ സ്ഫുരിക്കുന്നു.
കവി, ശൃംഗാരപ്രിയനാകയാൽ പൊതുവെ മധുരവാക്കായിട്ടാണു് കാണപ്പെടുന്നതു്. ചിലപ്പോൾ അസ്ഥാനത്തിൽപോലും മാധുര്യവ്യഞ്ജകങ്ങളായ ശബ്ദങ്ങൾ പ്രയോഗിച്ചുപോയിട്ടുണ്ടു്.
“കൺചുവന്നീടുന്നോരഞ്ജനവർണ്ണന്താൻ
ചെഞ്ചമ്മേ മല്ലനെ കൈപിടിച്ചു
അഞ്ചാതവണ്ണമക്കഞ്ചനു കാണുമാ-
റഞ്ചാറു നൂറു ചുഴറ്റിപ്പിന്നെ”
ഇവിടെ പരുഷാക്ഷരങ്ങൾ പ്രയോഗിച്ചിരുന്നെങ്കിൽ വർണ്ണനയ്ക്കു കുറേക്കൂടി ജീവൻ വരുമായിരുന്നു.
കഥാനായകന്റെ സ്വഭാവരചനയിലും ഗ്രന്ഥകർത്താവു് വളരെ നിഷ്കർഷിച്ചിട്ടുള്ളതായി തോന്നുന്നു. ഭാഗവതത്തിലേ കൃഷ്ണനോടു് നമുക്കു് ഭക്തിയും ബഹുമാനവും തോന്നിയേക്കാം. എന്നാൽ ഗാഥയിലേ കൃഷ്ണൻ ഒരു മനുഷ്യൻ കൂടി ആയതിനാൽ, അദ്ദേഹം നമ്മുടെ സവിശേഷമായ സ്നേഹത്തിനു പാത്രീഭവിക്കുന്നു. കേവലം അമാനുഷമായ ഒരു പാത്രത്തോടു് മനുഷ്യർക്കു് അനുകമ്പയുണ്ടാവുന്നതു സാധാരണമല്ല. അതുകൊണ്ടത്രേ ആദർശപാത്രങ്ങളെ സൃഷ്ടിക്കുന്ന അവസരത്തിൽ, കവികൾ അവയ്ക്കു് അല്പാല്പം മനുഷ്യത്വം കൂടി നൽകാൻ ശ്രമിച്ചുകാണുന്നതു്. വാല്മീകിയുടെ രാമചന്ദ്രനും, സീതയും, ഹനൂമാനും ആദർശപാത്രങ്ങളാണെങ്കിലും, അവർക്കു മനുഷ്യത്വം നൽകാൻ കവി വിസ്മരിച്ചിട്ടില്ല. രാമചന്ദ്രൻ പ്രാകൃതമനുഷ്യനെപ്പോലെ വിലപിക്കുന്നതും, സീത, ഒരു വെറും സാമാന്യസ്ത്രീയെപ്പോലെ ലക്ഷ്മണനോടു പരുഷവാക്യങ്ങൾ പറയുന്നതും, ഹനൂമാൻ ഒരു രാക്ഷസിയെക്കണ്ട് സീതയാണെന്നു തെറ്റിദ്ധരിച്ചു് വാനരസഹജമായ ചാപല്യങ്ങൾ കാണിക്കുന്നതും മറ്റും അതിനു ദൃഷ്ടാന്തങ്ങളാകുന്നു. കൃഷ്ണഗാഥയിൽ നായകൻ ബന്ധുമിത്രാദികളേ വിട്ടു് ദൂരദേശത്തു പാർക്കവേ, അദ്ദേഹത്തിനെക്കൊണ്ടു് പിതാവിനോടു് കവി എന്തെല്ലാം പറയിച്ചിരിക്കുന്നുവെന്നു് നോക്കുക.
“അമ്മയെക്കാണ്മാനായ് ഞാനും വരുന്നതുണ്ടാണ്മയിൽച്ചൊന്നതുതേറിനാലും
അച്ഛനായുള്ളതും നീയൊഴിച്ചില്ലിനിക്കച്യുതൻതന്നുടെ പാദത്താണേ
പെറ്റുവളർത്തോരു തായായി നിന്നതും മുറ്റുമെനിക്കുമറ്റാരുമല്ലേ
ആറ്റിലും തീയിലും വീഴാതെ കണ്ടെന്നെപ്പോറ്റിവളർത്തതും നിങ്ങളല്ലീ?
ഇങ്ങനെയുള്ള ഞാനെന്നേ മറക്കിലും നിങ്ങളെയെന്നും മറക്കയില്ല”
സ്വമാതാവിനു കൊടുപ്പാനായി ഏതാനും വസ്ത്രങ്ങൾ പിതാവിന്റെ കൈയിൽ കൊടുത്തിട്ടു് അദ്ദേഹം പിന്നെയും പറയുന്നു:–
“പാൽവെണ്ണയുണ്ണാഞ്ഞ വേദനയുണ്ടുള്ളിൽ പാരമെനിക്കെന്നു ചൊൽക പിന്നെ
വെണ്ണയും പാലുമിങ്ങാരാനും പോരുന്നോരുണ്ടെങ്കിൽ മെല്ലേ വരുത്തവേണം.
വാഴപ്പഴങ്ങളും വണ്ണം തിരണ്ടവ കേഴുവനല്ലായ്കിലെന്നുചൊൽ നീ.
ചിറ്റാടയുണ്ടുഞാൻ പെട്ടകംതന്നുള്ളിൽ മറ്റാരും കാണാതെ വെച്ചുപോന്നു.
മഞ്ഞൾ പിഴിഞ്ഞുള്ള കൂറകളെല്ലാമേ മങ്ങാതെ മാനിച്ചുകൊള്ളേണമേ.
പിള്ളരെ നുള്ളിനാനെന്നങ്ങു ചൊല്ലീട്ടു പീലികൊണ്ടെന്നേ അടിച്ചാളമ്മ
കേണുകൊണ്ടന്നുവഴക്കായിപ്പോയി ഞാനൂണിനു വാരാതെ നിന്നനേരം
തെണ്ടമിയന്നിനിക്കന്നുനീ നൽകിയ കണ്ടിക്കൻചേലമറക്കൊല്ലാതെ”
ഇത്യാദി.
10.17 കവിതാരീതി
കവിതാരീതി സരളവും പ്രസന്നവുമാണു്. പ്രാചീനപദപ്രയോഗബാഹുല്യവും ആളുന്തിരാഗമെന്നു പറയുന്ന ഇഴഞ്ഞവൃത്തവും നിമിത്തം, കാര്യശതവൈയഗ്ര്യത്താൽ ഉഴലുന്ന ഇന്നത്തെ മലയാളികൾക്കു്, ഈ കാവ്യതല്ലജത്തെ വേണ്ടുംവണ്ണം ആസ്വദിക്കാൻ നിവൃത്തിയില്ലാതെ വന്നതു് അത്യന്തം പരിതാപകരമായ ഒരു അവസ്ഥ തന്നെ. വാസ്തവത്തിൽ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു പറയുംപോലെ “മനോധർമ്മപ്രകടനയും അലങ്കാരപ്രയോഗവും അമൃതനിഷ്യന്ദികളായ സുലളിതപദങ്ങളുടെ മേളനവും ഫലിതവും പഴക്കവും ഒഴുക്കും എല്ലാംകൂടി തികഞ്ഞിട്ടൊരു കവിത വായിക്കണമെങ്കിൽ കൃഷ്ണഗാഥയെത്തന്നെ ആശ്രയിക്കണം” ഒരു വിഷയത്തിൽ തീർച്ചയായും ഈ കവി പിൽക്കാലം ഉണ്ടായിട്ടുള്ള സർവകാവ്യങ്ങളേയും അതിശയിക്കുന്നു എന്നു പറയാം. മലയാളഭാഷയെ ചെന്തമിഴിന്നും സംസ്കൃതത്തിനും അടിമപ്പെടുത്തുന്നതിനു് അനേകം ഭാഷാകവികൾ ശ്രമിച്ചുകൊണ്ടിരുന്ന ഒരു കാലത്തു മികച്ച ഭാഷാഭിമാനത്തോടുകൂടി അതിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഇദംപ്രഥമമായി പ്രയത്നിച്ചതു് ചെറുശ്ശേരിനമ്പൂരിപ്പാടായിരുന്നു. അദ്ദേഹത്തിന്റെ ചില ഭാഷാപ്രയോഗങ്ങൾക്കുള്ള ശക്തിയും ഹൃദയസ്പർശകത്വവും കാണുമ്പോൾ എല്ലാ ഭാഷാഭിമാനികൾക്കും കൈരളിയുടെ ഇന്നത്തെ പരാധീനവൃത്തിയെപ്പറ്റി സന്താപം ജനിക്കാതിരിക്കയില്ല. ഏതായിരുന്നാലും ചെറുശ്ശേരിയുടെ എരിശ്ശേരിയിൽ കഷണമില്ലെന്നു പറഞ്ഞ ആൾ ആരായിരുന്നാലും, അയാൾ, അരസികനോ അസൂയാമലീമസബുദ്ധിയോ ആയിരിക്കാനേ തരമുള്ളു.
10.18 വൃത്തം
ഈ ഗ്രന്ഥത്തിൽ കവി എട്ടുമാതിരി ഭിന്നവൃത്തങ്ങൾ ഉപയോഗിച്ചിട്ടുണ്ടു്. അധികാംശവും മാകന്ദമഞ്ജരിവൃത്തത്തിലാണു്. അതിന്റെ ലക്ഷണം കോവുണ്ണി നെടുങ്ങാടി ഇപ്രകാരം കൊടുത്തിരിക്കുന്നു.
“കൃഷ്ണഗാഥയതിൽ കാണും
കാകളീ പിന്നടിക്കിഹ
നിർണ്ണയം പത്തെഴുത്തെന്നാ-
ലേകും മാകന്ദമഞ്ജരി.”
കാകളിയിലെ രണ്ടാം പാദത്തിൽ ആദ്യമായ രണ്ടക്ഷരം കുറച്ചാൽ മഞ്ജരി എന്ന വൃത്തം കിട്ടും. കാകളിയുടെ ഗണമൊന്നും മഗണമാകരുതു്. മഞ്ജരിയിൽ ഈ നിയമം ഇല്ല. ഇരുപത്തിനാലുവൃത്തത്തിൽ പത്തും പന്ത്രണ്ടും വൃത്തങ്ങൾക്കു് ഇതിനോടു വളരെ സാദൃശ്യമുണ്ടു്.
കൃഷ്ണഗാഥയിലെ കഥാംശം മുഴുവനും ഒരേ വൃത്തത്തിൽ എഴുതിയിരിക്കുന്നതിനാൽ വായനക്കാർ വേഗം മുഷിഞ്ഞുപോകുമെന്നു് ഒരു ദൂഷ്യം പറയാറുണ്ടു്. വാസ്തവത്തിൽ ഈ ദോഷത്തെ എളുപ്പത്തിൽ പരിഹരിക്കാവുന്നതാണു്. എന്തുകൊണ്ടെന്നാൽ ഇതിനെ ആളുന്തിരാഗത്തിലും “പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ–പിച്ചക്കളികളും കാണുമാറാകണം” എന്ന കീർത്തനത്തിന്റെ മട്ടിലും ഇടവിട്ടു ചൊല്ലാവുന്നതാണു്. ചിലർ പൂരപ്പാട്ടിന്റെ രീതിയിലും കൃഷ്ണപ്പാട്ടു പാടാറുണ്ടു്. ആളുന്തിരാഗത്തിൽ ചൊല്ലുന്നപക്ഷം എല്ലാ അക്ഷരങ്ങളേയും ഗുരുവായി ഉച്ചരിക്കണം.
“ചെറുപ്പമായിരുന്നനാൾ ചെറുപ്പിള്ളർ പലരുമായ്
ഉരത്തോരു വനത്തിൽ പോയ് ചിലപ്പോഴെല്ലാം” 2
സ്വർഗ്ഗാരോഹണഭാഗത്തിൽ കാണുന്ന ഈ ഭാഗം വഞ്ചിപ്പാട്ടുതന്നെയാണു്. മിസ്റ്റർ പി. കെ. നാരായണപിള്ളയുടെ ആമുഖത്തോടുകൂടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പതിപ്പിൽ കാണുന്ന ‘ഇതിലൊരുമെനിയ്ക്കെന്നു’ ഇത്യാദി രണ്ടു വരികൾ സമ്പൂർണ്ണമല്ല.
10.19 കൃഷ്ണപ്പാട്ടു്
ചെറു പ്പമാ യിരു ന്നനാൾ ചെറു പ്പിള്ളർ പല രുമായ്
ഉരത്തോരു വന ത്തിൽപ്പോയ് ചിലപ്പോഴെ ല്ലാം.
10.20 വഞ്ചിപ്പാട്ടു്
കെല്പോ ടെല്ലാ ജന ങ്ങൾക്കും കേടു തീര ത്തക്ക വണ്ണം
എപ്പോ ഴുമ ന്നദാ നവും ചെയ്തു ചെഞ്ചെമ്മേ
വഞ്ചിപ്പാട്ടിന്റെ ലക്ഷണം വൃത്തമഞ്ജരിയിൽ ചേർത്തിരിക്കുന്നതു് ഇങ്ങനെയാണു്.
“ഗണം ദ്വ്യക്ഷരമെട്ടെണ്ണം
ഒന്നാം പാദത്തിൽ, മറ്റതിൽ;
ഗണമാറര നിൽക്കേണം
രണ്ടുമെട്ടാമതക്ഷരേ.
ഗുരുതന്നേ എഴുത്തെല്ലാ-
മിശ്ശീലൻ പേർ നതോന്നതാ”
ഉ ത്തമ രാ യു ള്ള ശ്വിക ളേ റ്റം
ഭ ക്തിപൊ ഴി ഞ്ഞുപു ക ണ്ണുതെ ളി ഞ്ഞു 3
ഇതു തരംഗിണീവൃത്തം തന്നെയാണു്.
“മറപൊരുളായി മറഞ്ഞവനേഹരി
മലർമകൾകൊങ്ക പുണർന്നവനേ ഹരി”
ഇത്യാദി ശീലുകൾ ശങ്കരചരിതം എന്ന വൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു.
“ഹരശങ്കര ശിവശങ്കര ദുരിതം കള ശിവനെ”
ഇത്യാദി കീർത്തനങ്ങളെല്ലാം ഈ മട്ടിലുള്ളവയാണു്. ഇതേ വൃത്തം രാമചരിതത്തിലും ഉണ്ടു്. ഈ സംസ്കൃതവൃത്തം വാസ്തവം പറയുന്നതായാൽ ദ്രാവിഡവൃത്തത്തിൽ നിന്നു് ഉണ്ടായതാണു്.
“പുതിയ ചൊൽക്കൊണ്ടു പുരുഷന്തന്നേയ
പ്പുരുഹുതനന്നു പുകണ്ണപോൽ.”
ഇത്യാദി ഭാഗത്തിലെ വൃത്തം ‘സമാസമം’ ആണു്. ലക്ഷണം–
“വിഷമത്തിൽ സമസമം സമത്തിൽ സമസംഗുരു
എന്നുള്ളർദ്ധസമംവൃത്തം സമാസമ സമാഹ്വയം.”
ഇരുപത്തിനാലുവൃത്തത്തിലെ നാലാം വൃത്തവും ഇതുതന്നെ.
ഉം. “സുരപുരിയോടു സമമാകും നിജ
പുരിയിൽപുക്കുടൻ രഘുനാഥൻ
തരുണിമാർമണിമകുടീസീതയോ-
ടൊരുമിച്ചുവാണു ഹരിനംബോ”
“രുദ്രരും വരനാഗഭൂഷണ 6
മുദ്രിതാംഗകരായുടൻ”
ഇതു മല്ലികാവൃത്തമാണു്.
“നിമേഷം വെടിഞ്ഞോർ നിരന്നീടിനോര- 7
ന്നിജേ മന്ദിരേ നിർമ്മലേ സംവസന്തം’
ഇതു് ഭുജംഗപ്രയാതമെന്ന സംസ്കൃതവൃത്തമാകുന്നു.
“ഉത്തമകാന്തിമെത്തിയിരുന്ന നിത്യനെ നീതിയോടെ 8
ഭക്തിപൊഴിഞ്ഞു; ചിത്തമഴിഞ്ഞു രുദ്രർപുകണ്ണനേരം.”
ഈ വൃത്തത്തിന്റെ രൂപാന്തരമായിരിക്കാം അജഗരഗമനം.
കൃഷ്ണപ്പാട്ടിനെ ഏതാനും വർഷങ്ങൾക്കു മുമ്പു് പ്രസിദ്ധസാഹിത്യവിമർശകനായ മി: പി. കെ. നാരായണപിള്ളയുടെ പ്രൗഢമായ അവതാരികയോടുകൂടി മി: കെ. എൻ. ഗോവിന്ദപ്പണിക്കർ പ്രസാധനം ചെയ്തുവെങ്കിലും അതിനു് യഥാർഹമായ പ്രചാരം ലഭിക്കാതെ വന്നതു് അത്യന്തം ശോചനീയമെന്നേ പറയേണ്ടു.
10.21 ഗുരുദക്ഷിണപ്പാട്ടു്
ഈ ഗ്രന്ഥത്തെ കവിതിലകൻ മി: എസ്. പരമേശ്വരയ്യർ പരിശോധിച്ചു് ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒന്നാമത്തെ ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിയാൻ നിവൃത്തിയില്ല. കവി തിരുവിതാംകൂർകാരനായിരിക്കണമെന്നു് അദ്ദേഹം ഊഹിക്കുന്നു. മംഗളാചരണത്തിൽ രാമചരിതത്തിന്റെ അനുകരണം കാണുന്നുണ്ടു്.
“വാനവർതൊഴുംപരമൻ വാരണവടിവിനാലെ
മാമലമകളോടും പോയ് കാനനേ കളിച്ചനാളിൽ
അന്നവർ തങ്ങൾ നിയോഗേന (?) കാരണം;
ആദരവോടു പിറന്ന തിരുമകൻ
കൊമ്പൊന്നുടയവൻ നല്ല കരിമുഖൻ
കോലത്തേ ഞാനിതാ കൈതൊഴിന്നേനിന്നു
അമ്പൊടു വായ്മകൾ തന്നെയും വന്നിച്ചേൻ
ആഴികടഞ്ഞനാൾ മന്ദരാതാങ്ങിയ
കാർവർണ്ണൻ തന്നെയും വേറെ വിരിഞ്ചനെ
കാളയേറും പരമേശനെയിന്ദ്രനെ
കാലകാലൻ മകനാറുമുഖനേയും
കാളിമാതൊടു മലമകൾ ദേവകൾ
സൂരിയനങ്കിയും സോമൻ ധനേശനും
ചൂതത്താരമ്പനും വായു വരുണനും
വീരിയമുള്ള മുനികൾപാദത്തെയും
വിശ്വത്തിനുള്ള ഗുരുഭൂതന്മാരെയും
ഉള്ളംതെളിയുമാറമ്പിൽ വണങ്ങിനേൻ”
ഈ പാട്ടിൽ രാമചരിതത്തിലെന്നപോലെ കാമദേവനെപ്പോലും വന്ദിച്ചുകാണുന്നു. എതുക, മോന ഇത്യാദി പ്രാസനിബന്ധനകളും ഏറെക്കുറെ അനുസരിച്ചിട്ടുണ്ടു്.
എതുകയുടെ ലക്ഷണം നന്നൂൽവിളക്കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“എതുകൈയെൻപ വിയൈപന മൊഴികൺ
മുതലെഴുത്തളവൊത്തു മുതലൊഴിത്തൊൻറുത്തൻ
മൂൻറാമെഴുത്തൊൻറലാചിനന്തലൈയാ
കിടൈകടൈയാറുമെതുകൈവകൈയേ”
‘കട്ടു്’ എന്നതിനു് ‘പട്ടു്’ എന്നു് എതുകയാകും; എന്നാൽ പാട്ട് എന്നതു് എതുകയാവില്ല. “ഐകാര ഔകാരങ്കണെട്ടെഴുത്തായിനുമടി മുതൽ വരുങ്കാൽ, യവയെന്നു മൊറ്റടുത്തുവന്തകുറ്റെഴുത്താകവെണ്ണപ്പെടും” എന്നുകൂടി പറഞ്ഞിരിക്കുന്നതിനാൽ,
“മെയ്യകത്തുള്ളേവിളങ്കച്ചുടർകാണർ
കൈയകത്തുണെല്ലിക്കനി”
എന്ന ഔവ്വക്കുറളിലും,
“അവ്വിത്തഴുക്കാറുടൈയാനൈച്ചെയ്യവ
ടൗവ്വൈയൈക്കാട്ടിവിടും”
എന്ന കുറളിലും, എതുകയുണ്ടെന്നു പറയാം. കൈയിരണ്ടു എന്നതിനു് മെയിരണ്ടു എന്നും എതുകയാകും.
“ഉരിയില്ലാവൊറ്റാകവരിനും ഉയിരേറിയ വുയിർ മെയ്യാകവരിനും അവ്വൊറ്റെഴുത്തു വരുവതേയെതുകൈയായിനും, യ, ര, ഴ എന്നു മൂന്റൊറ്റിൻകീഴു് മറ്റോരൊറ്റുവരിനുമെതുകൈയാം.” എന്നുകൂടി വിധിയുള്ളതിനാൽ, ‘ആർന്തന’ എന്നതിനു് പാർപ്പാൻ എന്നതു എതുകയാവുകയില്ല.
(1) മൂന്റെഴുത്തൊൻറതുകൈ, (2) ആചെതുകൈ, (3) ഇനവെതുകൈ, (4) തലൈയാകെതുകൈ, (5) ഇടൈയാകെതുകൈ, (6) കരൈയാകെതുകൈ, എന്നു് എതുക ആറുവിധം വരും. അവയുടെ സ്വഭാവം ഇവിടെ വിവരിക്കാൻ തരമില്ല. ഓരോ ഉദാഹരണം മാത്രം ചേർക്കുന്നു.
‘പൊയ്മൈയും വായ്മൈയിടത്തേ പുരൈ തീർന്ത നൻമൈ പയക്കുമെതിൻ’
‘കായ്മാണ്ടതെങ്കിൽ പഴം വീഴക്കമുകിനെറ്റി പ്പൂമാണ്ടതിന്തേന്റൊടൈ കീറി വരുകൈ പോഴിന്തു തേമാങ്കനി ചിതറ വാഴൈപ്പഴങ്കൾ, ചിന്തു മേമാങ്കതമെന്റിചൈയാറ്റിചൈ പോയതെന്റെ
ഏ. ‘തക്കാർതക വിലരെൻപതവരവ രെച്ചാത്താർ കാണപ്പെടും’ (വല്ലിനവെതുക) ബി. ‘അൻപിനുവാർവമുടൈ മൈയതുവീനു നൺപെന്നു നാടാച്ചിറപ്പു’ (മെല്ലിനവെതുക) സി. ‘എല്ലാവിളക്കു വിളക്കല്ല ചാന്റോർക്കു പ്പൊയ്യാവിളക്കേ വിളക്കു’ (ഇടൈയിനവെതുക)
‘കരോരുകം പോൽ വളരെൻപാവം തീർക്ക വിന്മതിപൂൺ ചരോരുകമെൻ ചേവടി കണ്ടണിയേനോതാരകൈചൂഴ്” ഇത്യാദി.
‘അകരമുതലവെഴുത്തെല്ലാമാതി പകൻ മുതറ്റേയുലക’
എച്ചത്താർ എന്നതിനു ചുറ്റത്താർ ‘പരിയാ’ എന്നതിനു മണിയാൻ എന്നതും ‘കടൈയാകെതുക’യ്ക്കുദാഹരണം.
ഈ ഉദാഹരണങ്ങളിൽനിന്നും ‘എതുക’ വെറും ദ്വിതീയാക്ഷരപ്രാസമല്ലെന്നു കാണാമല്ലോ.
അതുപോലെ തന്നെ മോനയെപ്പറ്റിയും ചിലതെല്ലാം അറിഞ്ഞിരിക്കേണ്ടതുണ്ടു്. അ, ആ, ഐ, ഔ എന്നീ നാലുയിരുകളും ഇ, ഈ, എ, ഏ, എന്നിവയും ഉ, ഊ, ഒ, ഓ ഇവയും ഒന്നിനൊന്നു മോനയായ്വരും. അതുപോലെ തന്നെ ചകാരതകാരങ്ങൾക്കും, ഞനങ്ങൾക്കും, മവങ്ങൾക്കും പരസ്പരം മോനയാകാവുന്നതാണു്.
‘മോനൈ ക്കിനമേ അ ആ ഐ ഔവും
ഇഈ എഏവും ഉഊ ഒ ഔവും
ചതവും ഞനവും മവവുമെനവേ.’
(തൊന്നൂൽവിളക്കം)
ഇത്രയും പറഞ്ഞതിൽനിന്നു് ഗുരുദക്ഷിണപ്പാട്ടിൽ സർവത്ര എതുക, മോന എന്നീ പ്രാസനിയമങ്ങൾ അനുഷ്ഠിച്ചിട്ടുണെന്നു നിഷ്പ്രയാസം ഗ്രഹിക്കാം.
മംഗളാചരണത്തിൽ ആദ്യത്തെ രണ്ടു വരികൾ വെറും തമിൾ വൃത്തമാണു്. ‘നാനാജനത്തെയറിയിപ്പതിനായി’ ചൊല്ലിയ പാട്ടായതുകൊണ്ടു്, ഭാഷയ്ക്കു ശുദ്ധിക്കുറവു നന്നേയുണ്ടു്. അങ്കി, വെൻറി, ഒണ്മറയോൻ ഇത്യാദി തമിൾപദങ്ങളും നീലനിറമുടെ മൂർത്തി, ഒക്കമകിഴ്‌ന്തു, നിനന്തു തുടങ്ങിയ പഴേ പ്രയോഗങ്ങളും ഈ കൃതിയിൽ ധാരാളം കാണുന്നുണ്ടു്.
ഈ പാട്ടിനെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. ഒന്നാംപാദത്തിൽ വസുദേവർ, രാമകൃഷ്ണന്മാർക്കു് ഉപനയനാദി സൽക്രിയ നടത്തീട്ടു്, അവരെ വിദ്യാഭ്യാസത്തിനായി സാന്ദീപനിയെ ഏൾപ്പിക്കുന്നതും, ഏകദേശം ഒരു കൊല്ലം കൊണ്ടു് വേണ്ട വിദ്യയെല്ലാമഭ്യസിച്ചിട്ടു് അവർ മഥുരാപുരിയിലേക്കു തിരിച്ചുവരുന്നതും, പിന്നീടു്, ആ ബ്രാഹ്മണന്റെ ഉപദേശമനുസരിച്ചു് വസുദേവർ കാശ്യപവിശ്വാമിത്രാദി മഹർഷികളെ വരുത്തി, അവരെക്കൊണ്ടു് തന്റെ പുത്രന്മാരെ ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുന്നതും മറ്റും വർണ്ണിച്ചിരിക്കുന്നു. രണ്ടാമത്തേ പാദത്തിൽ, ശ്രീകൃഷ്ണൻ ഗുരുദക്ഷിണയ്ക്കു് ഒരുങ്ങുന്നു. വസുദേവർ, അതിന്നുവേണ്ടി, സാന്ദീപനിയെ മഥുരാപുരിക്കു വരുത്തീട്ടു്,
‘ബാലരാമിവർ തരും ദക്ഷിണകൊൾക സ്വാമീ
എന്തതിൻ നിനവുകൾ ചൊൽക നിന്തിരുവടി’
എന്നു പറഞ്ഞപ്പോൾ, ബ്രാഹ്മണൻ നല്കിയ മറുപടിയിങ്ങനെയായിരുന്നു.
“ഇന്നെനിക്കിവർ തരും വസ്തുവാഭരണവും
ഇച്ഛയില്ലെനിക്കിതു വാങ്ങിക്കൊണ്ടരുളുവാൻ
എന്നഭിവാഞ്ഛിതം കേൾക്ക നീ മധുരേശ
ഇമ്പമായ് സൽക്രിയചെയ്തുണ്ടായ് മമ സുതൻ
നല്ല ബാലകൻ വന്നുല്ലസിച്ചിരുന്നനാൾ
സഞ്ചരിച്ചവൻതാനും ഷോഡശപ്രായത്തിങ്കൽ
അന്നു താമസിയാതെ ചാമർത്താ ചെയ്വാനായി
ആദരവോടു പല ദാനങ്ങൾ ചെയ്തശേഷം
കുണ്ഡലം കാതിലിട്ടു നൽക്കളഭങ്ങൾ പൂണ്ടു,
അഞ്ജനം കണ്ണെഴുതിച്ചന്ദനംകുറിയിട്ടു
അങ്ങനെയിരുന്നവൻ പിറ്റെന്നാളുഷഃകാലേ
അമ്പൊടുഗംഗതന്നിലന്തിവന്ദനം ചെയ്താൻ.
ചന്തമായ് നടന്നവൻ വന്നതില്ലിനിയോളം
സംവത്സരങ്ങളതുമുപ്പതുകഴിഞ്ഞല്ലോ.
തന്നിടാം ദക്ഷിണയെന്നിരിക്കിലിതുവേണം
സംഗവുമെനിക്കതേയുള്ളുവെന്നറിഞ്ഞാലും”
ഈ വാക്കുകൾ കേട്ടപ്പോൾ വസുദേവനു സങ്കടമായി. ശ്രീകൃഷ്ണനു വേണ്ടി താൻ അനുഭവിച്ച സങ്കടങ്ങളെ അദ്ദേഹം വിസ്തരിച്ചു പറയുന്നു. നാല്പതിൽപ്പരം വരികൾകൊണ്ടു് തൽക്കാലപര്യന്തമുള്ള ശ്രീകൃഷ്ണചരിതത്തെ കവി ഇവിടെ ഭംഗിയായി സംക്ഷേപിച്ചിരിക്കുന്നു.
“അറിഞ്ഞൂ തിരുമനം; തെളിഞ്ഞൂ ഭഗവാനും
ഉല്ലാസമോടു ചാടു ചവിട്ടിത്തകർത്തപ്പോൾ
കുലുങ്ങീജഗത്രയമിളകീതെങ്ങുമൊക്കെ
വൃക്ഷത്തിന്നിലപോയി പുഷ്പത്തിന്നിതൾപോയി”
ഇത്യാദി ചില ഭാഗങ്ങളിൽ കവിത്വശക്തിയുടെ ഈഷൽസ്ഫുരണം കാണുന്നുമുണ്ടു്. വസുദേവൻ സാന്ദീപനിയുടെ അപേക്ഷ കുറേ കടന്നുപോയെന്നു പറഞ്ഞപ്പോൾ, അദ്ദേഹം കയർത്തു പോവാൻ ഭാവിക്കുന്നു.
അതു കണ്ടു് ശ്രീകൃഷ്ണൻ ‘ആകിലെൻ ഗുരുവരുൾചെയ്തതു തരുവൻ ഞാൻ’ എന്നു പറഞ്ഞിട്ടു് അദ്ദേഹത്തിനെ സമാധാനപ്പെടുത്തി അയച്ചതിന്റെ ശേഷം ബ്രാഹ്മണപുത്രനെ തേടി പുറപ്പെടുന്നു. അദ്ദഹം അന്തകപുരത്തിൽ എത്തുന്നതുവരെയുള്ള ഭാഗം ദ്വിതീയപാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു. മൂന്നാം പാദത്തിലെ യമപുരവർണ്ണന വളരെ ബാലിശമായിട്ടുണ്ടു്. അവിടെ ശ്രീകൃഷ്ണൻ ഭാരതരാമായണാദികളിൽ സൂക്തനായിരിക്കുന്ന ജനങ്ങളേയും കണ്ടുപോലും. ഭഗവാൻ ധർമ്മരാജാവിനോടു് തന്റെ ഗുരുപുത്രനെ കാണിച്ചുതരേണം എന്നു പറഞ്ഞപ്പോൾ,
“കേൾക്കെടോ മാനുഷാ, ഞാനുരചെയ്വതു
ഞാനിപ്രവൃത്തികളൊന്നുമറിഞ്ഞില്ല
നാലമാത്യകളുണ്ടതിൽ സാരമായി
മുൻപതിൽ മൃത്യുവും പിന്നെയപമൃത്യു
മൂന്നാമൻ കാലൻ മറ്റേതുദംബരൻ
എന്നിവർ തങ്ങളെ കാണണം നീ പോയി”
എന്നു ഒഴിഞ്ഞുകളഞ്ഞു. യമപുരത്തരചന്റെ വാഴ്ച എത്ര ശോഭനമായിരിക്കുന്നു! തന്റെ അമാത്യന്മാർ ചെയ്യുന്നതൊന്നും അദ്ദേഹത്തിനറിവില്ലത്രേ. ശ്രീഷ്ണൻ ഈ അമാത്യരിൽ നാലു പേരേയും ചെന്നു കണ്ടിട്ടു് ഒടുവിൽ ദൂതന്മാരുടെ സമീപത്തു് എത്തുന്നു. അവിടെ മൂന്നാം പാദവും അവസാനിക്കുന്നു. അവിടെച്ചെന്നിട്ടും പ്രയോജനമുണ്ടായില്ല.
“നാമിവനുയിരിനെ കൊടുക്കിൽപിന്നും പിന്നും
നാശമേ നമുക്കുള്ളു, പിന്നെയും വരുമിവൻ;
നാമായിട്ടൊരു വസ്തുവുണ്ടാക്കുന്നതുമില്ല;
നമ്മുടെ രാജാവറിഞ്ഞെന്നിയേ ചെയ്തുകൂട.
എന്നാലുമിവനോടു തരുന്നുവെന്നും വേണ്ട
എന്നുമേ തരികയില്ലെന്നതു പറയേണ്ട;
ഇങ്ങനെ നടന്നൊട്ടു ദണ്ഡിച്ചാലവൻ തന്നെ
ഇന്നിതു തരികയില്ലെന്നുകണ്ടുഴറിപ്പോം”
എന്നിങ്ങനെ ശ്രീകൃഷ്ണനെ മിരട്ടിയയപ്പാനാണു് യമദൂതന്മാർ നിശ്ചയിച്ചതു്. യമന്നു യോജിച്ച ഭൃത്യന്മാർ തന്നെ. അവരുടെ വാക്കുകൾ കേട്ടപ്പോൾ, ശ്രീകൃഷ്ണന്നു്,
‘വാടീതു തിരുമേനി ചാടീതു നയനനീർ’
അദ്ദേഹം വീണ്ടും യമനെച്ചെന്നു കാണുന്നു. യമൻ അദ്ദേഹത്തിനെ കണ്ടു്,
“ദൂതർ നിൻഗുരുപുത്രൻതന്നെത്തന്നാരോ കോയിൽ?
ദൂഷണം വരുത്തുവാൻ ചിന്തിച്ചു തരാഞ്ഞാരോ?
എന്തു നിൻ ഹൃദയത്തിൽ കേടു വന്നുദിച്ചതു്”
എന്നു് അത്യന്ത ദുർബലനായ ഒരു രാജാവിനെപ്പോലെ ചോദിക്കുന്നു. ഭഗവാനു് ഇതു കേട്ടപ്പോൾ കോപം ഉദിക്കുന്നു. ആ രൗദ്രഭാവത്തെ വർണ്ണിച്ചു ഫലിപ്പിക്കുന്ന വിഷയത്തിൽ കവി ഇവിടെ തീരെ അസമർത്ഥനായ് കാണപ്പെടുന്നു. യമനും കൂട്ടരും അദ്ദേഹത്തിന്റെ ക്രുദ്ധഭാവം കണ്ടു ഭയപ്പെട്ടു്, ഗുരുപുത്രനേ കൊണ്ടുവന്നു കൊടുത്തുവത്രേ. ഇങ്ങനെ യമപുരത്തുനിന്നു് ആനീതനായ കുട്ടിയെ നല്കി, ശ്രീകൃഷ്ണൻ ഗുരുദക്ഷിണ എന്ന സ്വധർമ്മത്തെ നിറവേറ്റിയിട്ടു് മഥുരാപുരുയിൽ മാതാപിതാക്കന്മാരുമായി സസുഖം വാഴുന്നു. ഇങ്ങിനെയാണു കഥയുടെ ചുരുക്കം. പറയത്തക്ക ഗുണമൊന്നും ഈ കവിതയ്ക്കില്ല.
10.22 മണിപ്രവാളകാവ്യങ്ങൾ
‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം”
എന്നാണു് മണിപ്രവാളത്തിന്റെ സാമാന്യ ലക്ഷണം. എന്നാൽ എല്ലാ വിധത്തിലുള്ള ഭാഷാസംസ്കൃത യോഗവും മണിപ്രവാളമെന്ന പേരിനെ അർഹിക്കുന്നില്ല. ഒന്നാമതായി ആ യോഗം രസിരഞ്ജകമായിരിക്കണം. ആലത്തൂരാദി മണിപ്രവാളത്തിനു് ആ പേരു് കേവലം ഔപചാരികമായി നല്കിയിരിക്കുന്നതാണു്. രണ്ടാമതായി മണിപ്രവാളത്തിൽ ഉപയോഗിക്കുന്ന സംസ്കൃതപദങ്ങൾ ഭാഷപോലെ സുപ്രസിദ്ധവും സുകുമാരവുമായിരിക്കണം. മാണിക്യവും പവിഴവും ഒരേ ചരടിൽ കോർത്തിണക്കിയാൽ, വർണ്ണസാമ്യംക്കൊണ്ടു് അവയെ തിരിച്ചറിവാൻ സാധിക്കയില്ലല്ലോ. അതുപോലെതന്നെ ഭാഷാശബ്ദങ്ങളേയും സംസ്കൃതശബ്ദങ്ങളേയും കലർത്തുന്നതു് സംസ്കൃതമേതു്, ഭാഷയേതു് എന്നു വേർതിരിച്ചു പറവാൻ പാടില്ലാത്ത മട്ടിലായിരിക്കണം. മണിപ്രവാളത്തിൽ മാണിക്യസ്ഥാനീയമായ ഭാഷ അതായതു് കേരളഭാഷ ദേശി, സംസ്കൃതഭവം, സംസ്കൃതരൂപം എന്നിങ്ങനെ മൂന്നു വിധമുണ്ടത്രേ. അവയിൽ ദേശി ശുദ്ധം, ഭാഷാന്തരഭവം, ഭാഷാന്തരസമം എന്നു പിന്നെയും മൂന്നായി പിരിയുന്നു. കൊച്ചു്, മുഴം, ഞെട്ടി ഇത്യാദി പദങ്ങൾ ശുദ്ധദേശിക്കും, വന്താൻ, നമുക്കു് എന്നിവ ഭാഷാന്തഭവങ്ങൾക്കും, നാളെ, ഉടൽ മുതലായവ ഭാഷാന്തരസമങ്ങൾക്കും ഉദാഹരണങ്ങളാകുന്നു. സംസ്കൃതപ്രകൃതികളെ ഊഹിക്കാൻ കഴിയുന്ന പദങ്ങളത്രേ സംസ്കൃതഭവങ്ങൾ. തേവാർ, ചങ്ങാത്തം, പിച്ച എന്നീ പദങ്ങളാണു് അവയ്ക്കു് ഉദാഹരണം. കടം, വല്ലി ഇത്യാദി അവസാനത്തിൽ മാത്രം വികാരം വന്നിട്ടുള്ള പദങ്ങളേയാണു് സംസ്കൃതരൂപങ്ങൾ എന്നു പറയുന്നതു്. സന്ദർഭേ ‘സംസ്കൃതീകൃതാച’ എന്ന നിയമത്താൽ, കാവ്യാദി സന്ദർഭത്തിൽ ഭാഷാപദങ്ങളെ നാഴിഭിഃ, പുപൂകിരേ എന്നിങ്ങനെ സംസ്കൃതീകരിച്ചും പണ്ടു് ഉപയോഗിച്ചുവന്നു. സംസ്കൃതപദങ്ങളെ വിഭക്ത്യന്തങ്ങളായിട്ടും അല്ലാതെയും ഉപയോഗിക്കാം.
ലീലാതിലകക്കാരൻ ഒൻപതു വിധത്തിലുള്ള മണിപ്രവാളങ്ങളെപ്പറ്റിപ്പറഞ്ഞിരിക്കുന്നു. ഭാഷാരസപ്രാധാന്യമുള്ള മണിപ്രവാളമത്രേ ഉത്തമം; അതായതു് ഭാഷാപദങ്ങൾ കൂടിയും സംസ്കൃതപദങ്ങൾ കുറഞ്ഞും ഇരിക്കണം. രസത്തിനു വാച്യാർത്ഥത്തെ ഉപേക്ഷിച്ചു പ്രാധാന്യവും ഉണ്ടായിരിക്കണം.
“പുൽകിക്കൊണ്ടാളുറക്കേപ്പുനരപിമണിവാ
നൾകിനാൾ; മെല്ലെമെല്ലെ-
ക്കാമക്കൂത്തിന്നണിഞ്ഞാൾ; മദനപരവശാ കാന്ത
കൈമെയ് മറന്നാൾ
വീർത്താളൊട്ടേവിയർത്താൾ; വിവശമരുതെടാ
യെന്നെവിയന്നിരന്നാ-
ളെന്മാറിൽപ്പോന്നു വീണപ്പുരികുഴലകമേ
മാൾകിനാളുണ്ണി നങ്ങാ”
ഭാഷയ്ക്കു പ്രാധാന്യമുണ്ടായും രസത്തിനും വാച്യാർത്ഥത്തിനും പ്രാധാന്യം തുല്യമായും ഇരിക്കയോ, നേരെ മറിച്ചു് ഭാഷ തുല്യമായും, രസം വാച്യാർത്ഥതിശായിയായും വരികയോ ചെയ്താൽ ആ മണിപ്രവാളം ഉത്തമകൽപമെന്നു പറയപ്പെടുന്നു.
വാച്യാർത്ഥത്തിന്നും രസത്തിന്നും, അതുപോലെ തന്നെ ഭാഷയ്ക്കും സംസ്കൃതത്തിന്നും സമപ്രാധാന്യമുണ്ടായിരുന്നാൽ മധ്യമമണിപ്രവാളമാകും.
ഭാഷ സമമായിരിക്കെ, രസം വാച്യാർത്ഥത്തെക്കാൾ ന്യൂനമായോ, അല്ലെങ്കിൽ, രസം സമമായിരിക്കെ, ഭാഷ ന്യൂനമായിരിക്കയോ ചെയ്യുന്നതായാൽ, അതും മധ്യമകൽപം തന്നെ. അതുപോലെ തന്നെ രസപ്രാധാന്യമുണ്ടായിരിക്കുകയും ഭാഷ ന്യൂനമായി വരികയും ചെയ്താലും ആ മണിപ്രവാളം മധ്യമകൽപകോടിയിലേ പെടുകയുള്ളു.
ഭാഷയും രസവും ന്യൂനമായിരിക്കുന്ന മണിപ്രവാളം അധമം.
ഇങ്ങനെ, ഉത്തമം ൧. ഉത്തമകൽപം ൨. മധ്യമം ൩. കല്പം ൪. അധമം ൫. ആകെ മണിപ്രവാളം ഒൻപതു വിധം.
സ്വാഗത, ഇന്ദ്രമാല ഇത്യാദി വൃത്തങ്ങളും മണിപ്രവാളത്തിനു് അനുപിതമായിട്ടാണു് ആദികാലങ്ങളിൽ ഗണിക്കപ്പെട്ടിരുന്നതു്.
“നാത്യന്തസംസ്കൃതേനൈവ നാത്യന്തം ദേശഭാഷയാ
കഥാഗോഷ്ഠീഷു കഥയൻ ലോകേ ബഹുമതാ ഭവേൽ”
എന്നു് ലീലാതിലകക്കാരൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാകുന്നു. നല്ല മണിപ്രവാളത്തിനുള്ള ആസ്വാദ്യത ഒന്നു പ്രത്യേകം തന്നെയാണു്.
10.23 സന്ദേശകാവ്യങ്ങൾ
ലീലാതിലകത്തിന്റെ ആവിർഭാവത്തിനു മുമ്പുതന്നെ പലേ സന്ദേശകാവ്യങ്ങൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.
10.24 കാകസന്ദേശം
“ആറ്റൂർ നീലി വിരഹവിധൂരോ മാണിരത്യന്തകാമീ
മാത്തൂർ ജാതോ മദനവിവശസ്ത്യക്തവാന്തൂണുറക്കൗ”
“സ്വസ്രേ പൂർവം മഹിതനൃപതേ വിക്രമാദിത്യ നാമ്നഃ
പോകാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ;
ത്വം കൂത്തസ്ത്രീ വടുരതിജളോ ദുഷ്കവിശ്ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രോക്ഷിതഃ കാക ഏവ
ഈ പദ്യങ്ങൾ കാകസന്ദേശത്തിലുള്ളവയാകുന്നു. മാത്തൂർ വംശത്തിൽ ജനിച്ച വല്ല ഉണ്ണിനമ്പൂരിയുമായിരിക്കുമോ ഈ കാവ്യത്തിന്റെ കർത്താവു്?
10.25 ഉണ്ണുനീലിസന്ദേശം
ഈ പ്രസിദ്ധ കൃതിയെ ഏതാനും വർഷങ്ങൾക്കു മുമ്പിൽ രസികരഞ്ജിനിയിൽ ഖണ്ഡശഃ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. പിന്നീടു് ഈയിടയ്ക്കു് ആറ്റൂർ മി. കൃഷ്ണപ്പിഷാരടിയുടെ അവതാരികയോടും വ്യാഖ്യാനത്തോടുംകൂടി ബി. വി. ബുൿഡിപ്പോ ഉടമസ്ഥനായ മി: കെ. എസ്. രാമൻ മേനോൻ അതിനെ ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
10.26 ഗ്രന്ഥകാരൻ
ഉണ്ണുനീലിസന്ദേശത്തിന്റെ കർത്താവു് ആരെന്നു് ഇതേവരെ തീർത്തുപറയാറായിട്ടില്ല.
“പൂണാരം മണികണ്ഠ വെണ്പല മഹി-
പാലൈകചൂഡാമണേഃ
എന്നു് കഥാനായികയെപ്പറ്റിയും,
“മന്ത്രപ്രജ്ഞോപി മാരജ്വരപരവശനായ്-
ക്കോലിനേൻ ഞാനിദാനീം.”
എന്നു് തന്നെപ്പറ്റിയും, കവി പ്രസ്താവിച്ചിട്ടുള്ളതിനെ അടിസ്ഥാനപ്പെടുത്തി, കവിയും നായകനും വെൺപനലാട്ടു രാജാവായ മണികണ്ഠൻ ആയിരിക്കുമെന്നു് മി: പരമേശ്വരയ്യർ നിസ്സംശയം പറയുന്നു. സന്ദേശഹരൻ ഒരു രാജാവാണെന്നുള്ള സംഗതി ഈ അഭിപ്രായത്തെ അല്പമൊന്നു ബലപ്പെടുത്തുന്നുമുണ്ടു്. എന്നാൽ ഈ അഭിപ്രായം സ്വീകരിക്കുന്ന വിഷയത്തിൽ വലിയൊരു ദുർഘടം കാണുന്നു. തിരുവനന്തപുരത്തുനിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയയ്ക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,
നിന്നാണല്ലോ നായകൻ ആദിത്യവർമ്മ സന്ദേശവും കൊടുത്തു് അയക്കുന്നതു്. നായകൻ മണികണ്ഠനാണെന്നു വരികിൽ,
“മാറാടിക്കീഴ്മരുമലർ പിണം കൊണ്ടു നായ്ക്കും നരിക്കും
ചേറാടിക്കും മനുജവരനേ കാണ്ക നീചെന്നു പിന്നെ;
കൂറാടിന്റോർക്കുയിരുമുടലും നീടൊടുക്കും വടക്കിൻ
കൂറാടിന്റോരിനിയമണികണ്ഠാഖ്യസാമന്തമൗലിം”
എന്നു പറഞ്ഞിരിക്കുന്നതു നിരർത്ഥകമായിരിക്കുന്നു. തിരുവനന്തപുരത്തിരിക്കുന്ന നായകനെ, സന്ദേശഹരൻ വടക്കുംകൂറിൽ ചെന്നു കാണുന്നതെങ്ങനെ? അതുപോലെ തന്നെ കവി മണികണ്ഠനാണെങ്കിൽ, നായികയെപ്പറ്റി ‘പൂണാരം മണികണ്ഠവെണ്പലമഹീപാലൈ ചൂഡാമണേഃ’ എന്നു പറയുമായിരുന്നില്ലതാനും.
“ഇല്ലത്തന്നുന്നതിം തേ വിതരതു നതരാമാകയാലുണ്ണുനീലി ചൊല്ലുന്നേനെങ്കിൽ നീകേട്ടരുളുക ദയിതേ സൂക്തി രത്നം മദീയം”
എന്ന ശ്ലോകാർത്ഥത്തിൽ ഉണ്ണുനീലിശബ്ദം സംബോധനയല്ലെന്നു് ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്നതാണല്ലോ. അല്ലെങ്കിൽ ‘വിതരതു’ എന്ന ‘ലോട്ടു്’ ഘടിക്കാതെ വരും. അതുകൊണ്ടു് കവി തന്റെ ഭാര്യയോടു് പറയുന്നതായി ഈ കാവ്യത്തെ നിബന്ധിച്ചിരിക്കുന്നുവെന്നേ പ്രസ്ഥാവനയിൽ നിന്നു ഗ്രഹിക്കേണ്ടതായിട്ടുള്ളൂ അങ്ങനെയാണെങ്കിൽ ‘മാരജ്വരപരവശനായ് കോലിനേൻ’ എന്നു കവി പറഞ്ഞിരിക്കുന്നതു് നായികയ്ക്കു് അപകർഷഹേതുകമാവുകയില്ലേ?. എന്നൊരു സംശയം ഞായമായി ഉണ്ടാകാവുന്നതാണു്. മി. കൃഷ്ണപ്പിഷാരടി പറയും പോലെ “കവി തന്റെ ഭാര്യയുടെ നിർദ്ദേശപ്രകാരം മാരജ്വരപരവശനായിട്ടു്, എന്നു വച്ചാൽ ഭാര്യ നിർബ്ബന്ധിക്കുന്നതിനെ ഉപേക്ഷിക്കാൻ ശക്തിയില്ലാത്തവനായിട്ടു്, ഉണ്ണുനീലിയേയും ആ സ്ത്രീയുടെ ഭർത്താവിനേയും നായികാ നായകന്മാരാക്കി കല്പിച്ചു് ഒരു സന്ദേശ കാവ്യം സ്വഭാര്യയോടു പറയുന്ന നിലയിൽ നിർമ്മിച്ച”താണെന്നു വിചാരിക്കാവുന്നതാണു്. ‘പൂണാരം മണികണ്ഠവെണ്പല മഹീപാലൈക ചൂഢാമണേഃ’ എന്നു പറഞ്ഞിട്ടുള്ളതുകൊണ്ടും നായിക മണികണ്ഠന്റെ ഭാര്യയായിരിക്കണമെന്നില്ല. പൂണാരത്തിനു് ആഭരണമെന്നേ അർത്ഥമുള്ളൂ. ആ അർത്ഥത്തിൽ എത്ര പ്രയോഗങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണു്.
“താനേ വൃത്താന്തമെല്ലാരൊടുമുടനറിയി-
ച്ചർജ്ജുനേന ത്രിലോകീ-
പൂണാരം താൻ കൊടുപ്പിച്ചിതു മഹിതതരാൻ
വിപ്രഹസ്തേ കുമാരാൻ”
(നാരായണീയം പ്രബന്ധം)
അതിനാൽ വെൺപലനാട്ടിനു ഒരു അലങ്കരമായ ഉണ്ണുനീലി എന്നു മാത്രമേ ഇവിടെ കവി വിവക്ഷിച്ചിട്ടുള്ളൂ. മി. പി. കെ. നാരായണപിള്ളയും ഈ അഭിപ്രായത്തോടു യോജിക്കുന്നു.
“ഉണ്ണുനീലി വർണ്ണനയിൽ ‘പൂമാതിൻ നയനാന്ത’ ഇത്യാദി ശ്ലോകത്തിനു് മഹാലക്ഷ്മിയുടെ കടാക്ഷവിലാസരംഗവും, ഭൂമിക്കു പീയൂഷദീപവും, മണികണ്ഠരാജാവിനു്, അതായതു് വെൺപലനാട്ടിനു് ആഭരണവും, കാമദേവന്റെ കുലദേവതയും ആയ ഉണ്ണുനീലി എന്നു് അർത്ഥം പറഞ്ഞാൽ മതിയാകുന്നതാണു്. അങ്ങിനെ ചെയ്യുന്നതാണു് യുക്തം. സകലലോക വ്യാപിനിയാണല്ലോ മഹാലക്ഷ്മി. അങ്ങനെയുള്ള ദേവിയുടെ കടാക്ഷലക്ഷ്യമാകയാൽ ഉണ്ണുനീലി ത്രൈലോക്യത്തിൽ വച്ചു് വിശിഷ്ടയാണെന്നു് കാണിച്ചു. ത്രൈലോക്യത്തിന്റെ അംശമായ ഭൂമിയുടെ കാര്യമാലോചിച്ചാൽ ഭൂമിക്കു് അവൾ അമൃതദീപമാണെന്നു പറഞ്ഞു. അതിലും ചുരുങ്ങിയ വെൺപലനാടു നോക്കിയാൽ അതിനു് അവൾ അലങ്കാരമാണെന്നു് വർണ്ണിച്ചു. ഇങ്ങനെ സ്ഥലവ്യാപ്തി കുറയുന്തോറും നായികയുടെ മെച്ചം കൂടുതലായി കവി സൂചിപ്പിക്കുന്നു. അല്ലാതെ മണികണ്ഠന്റെ ഭാര്യയാണു് നായിക എന്നിവിടെ വ്യാഖ്യാനിക്കാമെന്നു തോന്നുന്നില്ല.”
ഇനി നായകൻ ഇളയരാജാക്കന്മാരിൽ ഒരാൾ ആയിരിക്കാമെന്നു വിചാരിക്കുന്നതായാലും അല്പം വൈഷമ്യം ഉണ്ടു്. എന്തുകൊണ്ടെന്നാൽ “മുണ്ടയ്ക്കൽ ചെന്റിനിയ വിരഹവ്യാകുലമാമുണ്ണു നീലീം” എന്ന ശ്ലോകത്താൽ പ്രതിപാദിതമായ രീതിയിൽ നായകൻ കാരണവനായ വലിയ രാജാവിനോടു് നായികാ വൃത്താന്തം അറിവിക്കുന്നതിനു് സന്ദേശഹരനോടു് ആവശ്യപ്പെടുമായിരുന്നില്ല. ആദിത്യവർമ്മ കൊല്ലത്തു ചെല്ലുമ്പോൾ, യാത്രാവിവരമൊക്കെ മാമ്പള്ളിയെക്കൊണ്ടു് അറിവിക്കയല്ലാതെ നേരിട്ടു് പറഞ്ഞു പോകരുതെന്നു് നിഷ്ക്കർഷിച്ച നായകൻ ആചാരാനുചിതമായ വിധത്തിൽ സ്വന്തം കാരണവരോടു് ഈ വിധം പറയാൻ ഉപദേശിച്ചുകാണുമെന്നു് എങ്ങനെ വിചാരിക്കാം? അതിനും പുറമേ, മണികണ്ഠനാമം വെൺപല നാട്ടുരാജാക്കന്മാർക്കുള്ള സാധാരണ നാമവുമല്ലായിരുന്നു. കോതവർമ്മൻ, ഇരവി മണികണ്ഠൻ, രാമുവർമ്മൻ എന്ന മൂന്നു പേരെപ്പറ്റി ഉത്തരസന്ദേശത്തിൽ പ്രതിപാദിച്ചു കാണുന്നതു നോക്കുക. അവരെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു തന്നെ, അവരോടു് നായകനു് യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണുതാനും.
കാവ്യത്തിലെ നായകൻ മണികണ്ഠൻ തന്നെയാണെന്നും അദ്ദേഹത്തിന്റെ നിര്യാണ ശേഷം ഉണ്ണുനീലിയുടെ ഭർത്താവായിത്തീർന്ന ഒരു ചാക്യാരായിരിക്കണം കവിയെന്നും ആണു് വേറൊരു അഭിപ്രായമുള്ളതു്. ഇങ്ങനെ ചാക്യാരിൽ ഏതദ് ഗ്രന്ഥ കർതൃത്വം ആരോപിക്കുന്നതിനു ഹേതുവായ സംഗതി.
“കണ്ടോമല്ലോ തളിയിലിരുവംകൂത്തു നമന്റൊരിക്കൽ
തൈവം കെട്ടാളൊരു തപതിയാർനങ്ങയാരെന്നെനോക്കി;
അന്യാസഗോൽ കിപമി കലുഷാ പ്രാകൃതംകൊണ്ടവാദീൽ
പിന്നെകണ്ടീലണയെ വിവശം വീർത്തുമങ്ങിന്റെ നിന്നെ.”
എന്നുള്ള കൂടിയാട്ടപ്രസ്താവമാണു്. ഈ വിഷയത്തിൽ അങ്ങിനെ ഒരു അഭിപ്രായത്തിനു് അവകാശമേ ഇല്ല. [15] നായകനായ സംവരണൻ വാസ്തവത്തിൽ തപതിയെ ഉദ്ദേശിച്ചു പറയുന്ന ‘ചകിതനയനാം ചുംബസ്യംസേ’ എന്നു മുതലായ വാക്കുകൾ അന്യസ്ത്രീയേ ഉദ്ദേശിച്ചു പറയുന്നതാണെന്നു് തെറ്റിധരിച്ചു. തപതിയുടെ ആത്മഗദവാക്യമായ “മമഹ അഹോ ദേ അവിവേ ഓ ( മന്മഥ അഹോ തെ അവിവേകഃ) എന്നു തുടങ്ങുയ പ്രാകൃതഭാഷാ ഭാഗം തപതീവേഷം ധരിച്ച നങ്ങയാർ സദസ്സിലേയ്ക്കു് നോക്കി പറയുമ്പോൾ യദൃശ്ചയാ ആ നങ്ങയാർ സദസ്സിൽ ഞാനിരിക്കുന്ന ഭാഗത്തേയ്ക്കു് നോക്കീട്ടാണു് പറഞ്ഞതു് എന്നു് താൽപ്പര്യം. സന്ദേശനായകൻ, വേഷം കെട്ടിയ ചാക്കിയാരല്ല. കാഴ്ച്ചക്കാരനായി വന്നവരിൽ ഒരാളാണെന്നുള്ളതു് ‘കണ്ടോമല്ലേ തളീയിരുവംകൂത്തു’ എന്നതിനാൽ സ്പഷ്ടവുമാണു്. അന്യസംഗകലുഷയായ തപതിയുടെ വാക്കു് സംവരണനോടു് മട്ടിലുള്ളതല്ല, ആത്മഗതവുമാണു്. അതുകൊണ്ടു് ആ ശ്ലോകാർത്ഥം ശരിയായി ധരിക്കാഞ്ഞതുകൊണ്ടാണു് സന്ദേശ നായകനും കവിയും ഒരു ചാക്കിയാരായിരിക്കണമെന്നു് തെറ്റിദ്ധാരണയ്ക്കു തന്നെ സംഗതിയായതു്”. മി: പിഷോരടിയുടെ ഈ അഭിപ്രായത്തോടു് വിയോജിക്കുവാൻ ന്യായം കാണുന്നില്ല.
കവിയുടെ സ്വഭാവംകൊണ്ടു്, അതിന്റെ കർത്താവു് ഒരു മലയാള ബ്രാഹ്മണനായിരുന്നുവെന്നു് ഊഹിക്കാം.
“കാമോന്മാദാൽ കനിവോടു മറഞ്ഞു് വശീ നിർവിശങ്കം
ഭൂമൗ ഭൂമീശ്വരനിൽ മരുവീടിന്റെ നാൾ വിക്രമാഖ്യേ;
ഉണ്ടാകീപോലഴകിലവൾ പാകത്തുനിന്റത്യുദാരം
തണ്ടാർ മാതിൻ കുലനിലയമാം വംശമേതൽ പൃഥിവ്യാം”
എന്നിങ്ങനെ ഉണ്ണുനീലിയുടെ വംശത്തെപ്പറ്റി പറഞ്ഞിരിക്കുന്നതുകൊണ്ടു തന്നെ അങ്ങനെ ഒരു ഊഹത്തിനു് വഴി കിട്ടുന്നു.
തിരുവനന്തപുരം മുതൽ കടുത്തുരുത്തിവരെ വഴിമേൽ കുലീന സ്ത്രീകുലത്തിൽ ഉൾപ്പെടുത്താൻ സംശയിക്കേണ്ട അനേക സ്ത്രീ ജനങ്ങളുമായി അനാശാസ്യമായി പരിചയപ്പെട്ട ഒരു മനുഷ്യനാണു് നായകൻ. “എണ്ണറ്റീടും ഗുണ സമുദയം ചേർന്നിണങ്ങും കുറുങ്ങാട്ടുണ്ണിച്ചക്കിക്കടൽ വനിതയാം മൽപ്രിയാ പ്രേമബന്ധോ” ഇത്യാദി ശ്ലോകങ്ങൾ നോക്കുക. ’നായകൻ നാടോടിയായ ഒരു കേരളബ്രാഹ്മണനാണെന്നു് വിചാരിക്കുന്നതു് കുറേക്കൂടി യുക്തമായിരിക്കും’ എന്നിങ്ങനെ മി: പി കെ. നാരായണപിള്ള നായകനെപ്പറ്റി പറഞ്ഞിരിക്കുന്നതു് കവിയെ സംബന്ധിച്ചാക്കിയാൽ കുറേക്കൂടി യോജിക്കുമെന്നു് തോന്നുന്നു. ഒരു മലയാള ബ്രാഹ്മണനല്ലാതെ ആദിത്യവർമ്മയെ സന്ദേശഹരനാക്കി ഒരു കാവ്യം നിബന്ധിക്കുന്നതിനു് ധൈര്യം ഉണ്ടാകുമായിരുന്നോ എന്നു സംശയമാണു്. ആ ബ്രാഹ്മണനു് ആദിത്യവർമ്മയോടു് അടുത്തു സ്വതന്ത്രമായി പെരുമാറത്തക്കവണ്ണമുള്ള സ്നേഹബന്ധവും ഉണ്ടായിരുന്നിരിക്കാം കവിയ്ക്കു് കൊല്ലം രാജകുടുംബത്തോടുള്ള വേഴ്ചയും ബഹുമാനവും പ്രസ്തുത കാവ്യത്തിൽ പ്രകടമായിരിക്കുന്നുമുണ്ടു്. കൊല്ലത്തേയും രവിവർമ്മ ചക്രവർത്തിയേയും പറ്റി, സന്ദേശത്തിൽ വർണ്ണിച്ചിരിക്കുന്നതെങ്ങിനെയെന്നു നോക്കുക.
“ഏഷാ ഭൂഷാമണിരിവ ഭൂവോ ഹന്ത വേണാടർകോനും
നീയും പാലിച്ച പഗതഭയം വർദ്ധിതാ നാളിൽ നാളിൽ;
ഇന്ദ്രോപേന്ദ്രക്ഷപിതദനുജോപദ്രവാമദ്യ മന്യേ
നാണിക്കിന്റോളമര നഗരീം നാമമാത്രാവശേഷാം
രമ്യശ്രീമന്നയനസുഭഗം മറ്റുമോരോപദാർത്ഥാ-
ന്നാട്ടാർ വർണ്ണിപ്പതു പുനരിദം കേവലം കൊല്ലമെന്റേ;
എന്റാലീരേഴുലകിലുമിതിന്നൊപ്പമില്ലൊന്റു ചൊൽവാൻ.
തൊല്ലം കൊല്ലം ഭവതു നിതരാം പിന്നെയും കൊല്ലമേവ.
അർത്ഥിശ്രേണിക്കഭിമതഫലം നൽകുവാൻ പാരിജാതം
വിദ്വൽ പതമാകരദിനകരം വിശ്വലോകൈകദീപം;
മുറ്റിക്കൂടും പെരിയ പരചക്രേഷു ചക്രായമാണം
കുറ്റക്കാർമൽ പുരികുഴലിമാർ മാരനേക്കാണ്ക പിന്നെ.”
രവിവർമ്മ ചക്രവർത്തിയുടെ സദസ്യരായി കവിഭൂഷണൻ, സമുദ്രബന്ധൻ മുതലായ ബിരുദങ്ങളോടുകൂടിയ പല കവികൾ ഉണ്ടായിരുന്നതിനാൽ, അവരിൽ ഒരാൾ തന്നെ ആയിരിക്കാം ഉണ്ണുനീലിസന്ദേശ കർത്താവു് ലീലാതിലക്കാരനും ഉണ്ണുനീലി സന്ദേശകർത്താവും ഒരാൾ തന്നെ ആയിരിക്കില്ലേ എന്നു ശങ്കിപ്പാനും വഴിയുണ്ടു്.
10.27 കവിയുടെ കാലം
“വ്യായാമം കൊണ്ടഴകിലുദിതാമോദമുച്ചൈശ്രവാവി-
ന്നായാസം ചെയ്തമലതുരഗം നീ കരേറും ദശായാം;
പ്രാണാപായം കരുതിന തൂലിക്കൻ പടക്കോപ്പിനെണ്ണം
ചൊൽവുണ്ടല്ലോ സുരപരിഷദാമപ്പൊടിച്ചാർത്തുചെന്റു്.”
എന്നു സന്ദേശത്തിൽ തുലുക്കൻ പടയെപ്പറ്റി ഒരു പ്രസ്താവം കാണുന്നതുകൊണ്ടും പ്രസ്തുത കൃതിയുടെ കാലം മാലിക്കാഫരുടെ ആക്രമണകാലമായ 1131- നു ശേഷമായിരിക്കണം.
“നാരീമൗലേ മമ മലർമകൾക്കങ്ങിരിപ്പാന്തിരുപ്പാ-
പ്പൂരെന്റില്ലം വെരളുമിളമാൻകണ്ണി വേണാട്ടിലേക്കു്;
താരാനാഥപ്രതിമ വദനേ, പേരുമാതിച്ചർമ്മൻ
പാരേറീടും പുകളി രവിവർമ്മന്നു രണ്ടാമവൻതാൻ”
എന്ന പദ്യത്തിൽ നിന്നു്, ആദിത്യവർമ്മ, രവിവർമ്മചക്രവർത്തിയുടെ നേരെ അനുജനായിരുന്നുവെന്നു തെളിയുന്നു. അതിനാൽ സന്ദേശകാലം മാലിൿകാഫരുടെ ആക്രമണത്തിനും ആദിത്യവർമ്മയുടെ സിംഹാസനാരോഹണത്തിനും ഇടയ്ക്കാണെന്നു തീർച്ചയാണു്.
തിരുവമ്പാടി ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ വടക്കേ ഭിത്തിയിൽ,
“സിംഹസ്ഥേ ച ബൃഹസ്പൗ സമകരോ-
ബ്ദേ ച ചോളപ്രിയേ
ഗോശാലാം ച സുദീപികാഗൃഹമഹോ
കൃഷ്ണാലയം മണ്ഡപം;
ഭക്ത്യ ചൈവ യശോർത്ഥമപ്യതിതരാം
ധർമ്മാർത്ഥമപ്യാദരാൽ
സ്യാനന്ദൂരപുരേ സുകീർത്തിസഹിത-
സ്സർവാംഗനാഥോ നൃപഃ”
എന്നു് ഒരു ശാസനം കാണുന്നുണ്ടു്. അതിൽ നിന്നു് അതിന്റെ കാലം ക്രിസ്താബ്ദം 1296-നു് കൊല്ലവർഷം 449-550 ആണെന്നും, അതു് ഒരു സർവാംഗനാഥന്റേതായിരുന്നുവെന്നും മനസ്സിലാക്കാം. എന്നാൽ ആ സർവാംഗനാഥൻ ആദിത്യവർമ്മയായിരിക്കണമെന്നില്ല. സർവ്വാംഗനാഥബിരുദം അനേക രാജാക്കന്മാർക്കുണ്ടായിരുന്നുവെന്നു വരാം.
എന്നാൽ തിരുവമ്പാടിക്ഷേത്രത്തിന്റെ തെക്കേ ഭിത്തിയിൽ കാണുന്ന,
“സ്വസ്തി ശ്രീഃ,
ശ്രീഗോഷ്ഠകൃഷ്ണാലയമണ്ഡപാനാം
ഗവാം ച കൃഷ്ണസ്യ ച ഭൂസുരാണാം;
നിവേശനാർത്ഥം കൃതവാൻ നവത്വ-
മാദിത്യവർമ്മാ പരവീരവീരഃ”
“അഹോ! ദൃഷ്ടാ ച ഗോശാലാഹ്യഹോ! ദൃഷ്ടഞ്ച മണ്ഡപം;
അഹോ! കൃഷ്ണാലയം ദൃഷ്ടമഹോ! വക്ഷ്യാമി കിംസഖേ!
ആദിത്യവർമ്മണാ രാജ്ഞാ കൃതമേതത്ത്രയം ജനാഃ;
പശ്യന്തു സസ്പൃഹം നിത്യം ഭജദ്ധ്വം കൃഷ്ണമാദരാൽ.”
എന്ന പദ്യങ്ങളിൽനിന്നു് അദ്ദേഹം ആദിത്യവർമ്മാഭിധനായിരുന്നുവെന്നു് സ്ഫടികംപോലെ തെളിഞ്ഞുകാണാം. എന്നാൽ ഈ ആദിത്യവർമ്മ ഇളമുറയായിരുന്ന കാലത്തു് നാടുവാണിരുന്നതു് രാമവർമ്മയല്ലായിരുന്നതിനാൽ, സന്ദേശഹരൻ ആ ആദിത്യവർമ്മയല്ലായിരുന്നുവെന്നു തീർച്ചയാണു്.
വടശ്ശേരി കൃഷ്ണൻകോവിലിൽ ഇങ്ങനെ ഒരു ശാസനം കാണുന്നുണ്ടു്.
“ശബ്ദജ്ഞോസ്മ്യഥ ലക്ഷ്യലക്ഷണഗുരു-
സ്സാഹിത്യസംഗീതയോഃ
സ്മൃത്യർത്ഥാത്മപുരാണാശാസ്ത്രനിഗമാൻ
ജാനേ പ്രമാണാന്യപി
ഷട്ത്രിംശത്സ്വപി ഹേതിഷു ശ്രമഗുണൈ-
ശ്ശോഭേകലാനാം കുല-
ന്യഭ്യാസേ യുധി ഭൂപതീംശ്ച വിജയേ
സർവാംഗ നാഥോസ്മ്യതഃ.”
“സാഹിത്യേ നിപുണാഃ കേചിൽ കേചിച്ഛാസ്ത്രേച കോവിദാഃ;
കേചിദ്ഗീതേ കൃതാഭ്യാസാഃ കേചിച്ഛസ്ത്രേ കൃതശ്രമാഃ.
ആദിത്യവർമ്മൻ, ഭവതാ സാമ്യമിച്ഛന്തി തേ കഥം?
പാരംഗതേന വിദ്യാനാമേകാം വിദ്യം സമാശ്രിതാം”
ഈ ശാസനത്തിന്റെ കാലം കൊ. വ. 508 ആയിരുന്നെന്നും തൽസ്ഥാപകൻ സർവാംഗനാഥബിരുദത്തോടുകൂടിയ ഒരു ആദിത്യവർമ്മ ആയിരുന്നെന്നും ഈ പദ്യങ്ങളിൽനിന്നു മനസ്സിലാക്കാേം. 505-ലെ വൈക്കം ക്ഷേത്രഗ്രന്ഥവരിയിൽ കാണുന്ന തൃപ്പാപ്പൂർ മൂപ്പു് ആദിത്യവർമ്മ രാജാവും അദ്ദേഹം തന്നെ ആയിരിക്കണം. ഈ ആദിത്യവർമ്മ സിംഹാസനാരോഹണം ചെയ്തതു് കൊ. വ. 511-ൽ ആയിരുന്നു. അതുകൊണ്ടു് സന്ദേശകാലം 486-നും 511-നും ഇടയ്ക്കായിരുന്നുവെന്നു് ഊഹിക്കാം.
“അഞ്ചാംപക്കം വരമിതു തുലോം വാരവും വീരമൌലേ!
നാളും നന്റേ നളിനവനിതയ്ക്കിമ്പനേ മുമ്പിലേതു്;
മേടം വേണാടരിൽ മകുടമേ! രാശിയും വാഗധീശൻ
നാലാമേടത്തയമുപഗതോ ഭൂതികാമാഖ്യയോഗം.”
എന്ന സന്ദേശശ്ലോകത്തിൽനിന്നു് ആ കൊല്ലം കർക്കടകവ്യാഴമായിരുന്നുവെന്നു വ്യക്തമാകുന്നു “സിംഹസ്ഥേ ചബൃഹസ്പതൗ” എന്ന ശാസനത്തിൽനിന്നു് 549-ൽ വ്യാഴം കർക്കടകത്തിലായിരുന്നുവെന്നു് അറിയാമെന്നുവരികിലും, അക്കാര്യം സ്വീകാര്യമല്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. 486-നും 511-നും ഇടയ്ക്കുള്ള ഒരു കർക്കടകവ്യാഴം ആണു് നമുക്കുകിട്ടേണ്ടതു്. ഇവിടെ ഒരു ആക്ഷേപം ചിലർ പറയാറുണ്ടു്. ‘അഞ്ചാം പക്കം’ ഇത്യാദി ശ്ലോകത്തെ ഗൗരവമായി വിചാരിച്ചു് കാലം നിർണ്ണയിക്കാൻ പാടില്ലെന്നാണു് ആ ആക്ഷേപം. ‘പക്കവും നാളും വാരവും ഗ്രന്ഥനിർമ്മാണം ചെയ്യാറുള്ളതു്?’ എന്നു് ചില പണ്ഡിതന്മാർ ചോദിക്കുന്നു. എന്നാൽ ഇവിടെ ഗണിച്ചോ പഞ്ചാംഗം നോക്കിയോ അറിയേണ്ടതായി യാതൊന്നും പറഞ്ഞിട്ടില്ല. ആണ്ടുകളുടെ പ്രഭവവിഭവാദി നാമങ്ങൾപോലും പണ്ടുള്ളവർക്കെല്ലാം അറിയാമായിരുന്നു. മലയാളികൾ ഓരോ വർഷത്തേയും കർക്കടവ്യാഴം, മകരവ്യാഴം ഇങ്ങനെയുള്ള പേരുകളാലാണു് പറഞ്ഞുവന്നതു്. വ്യാഴം ഉച്ചസ്ഥനായോ നിചസ്ഥനായോ ഇരിക്കുന്ന വർഷങ്ങൾ അവർ പ്രത്യേകിച്ചു് ഓർക്കാതിരിക്കുകയുമില്ല. അതുപോലെ തന്നെ നാളും പക്കവും അറിയാത്തവരും ചുരുക്കമായിരുന്നു. അതിനുംപുറമേ നമ്മുടെ കവി ശുഭമുഹൂർത്തം നോക്കി കാവ്യനിർമ്മാണത്തിനു് ഇരുന്നതായി വിചാരിക്കുന്നതിൽ ആക്ഷേപവുമില്ല. എന്നാൽ, ഇവിടെ നാളും പക്കവും തിഥിയും ഒന്നും നോക്കേണ്ട ആവശ്യവുമില്ല. എന്തുകൊണ്ടെന്നാൽ 485 മുതല്ക്കു് 511-വരെയുള്ള ഇരുപത്തിയാറു കൊല്ലങ്ങൾക്കിടയിൽ കർക്കടകവ്യാഴം 490 മേടം ആയിരുന്നുവെന്നു് നിസ്സംശയം പറയാം.
10.28 ഗ്രന്ഥത്തിലെ വിഷയം
ഏറ്റുമാനൂർനിന്നു വടക്കുമാറി സിന്ധുദ്വീപം അഥവാ കടത്തുരുത്തു് എന്നൊരു സ്ഥലമുണ്ടു്. അവിടെ വീരമാണിക്കത്തു് എന്നുകൂടി പേരുള്ള മുണ്ടയ്ക്കൽ എന്നൊരു ഭവനമുണ്ടായിരുന്നു. ആ ഗൃഹത്തിൽ, ഉണ്ണുനീലി എന്നൊരു സ്ത്രീ തന്റെ ഭർത്താവുമായി ഉറങ്ങിക്കൊണ്ടിരിക്കേ ഒരു യക്ഷി വന്നു് നായകനെ എടുത്തു് ആകാശമാർഗ്ഗേണ തെക്കോട്ടു പുറപ്പെട്ടു. തിരുവനന്തപുരത്തിനു നേരേ മുകളിൽ എത്തിയപ്പോഴാണു് നായകൻ ഉണർന്നു് തന്റെ ദുർഘടസ്ഥിതി ഗ്രഹിച്ചതു്. അദ്ദേഹം അപ്പോൾ നരസിംഹമന്ത്രം ജപിക്കയാൽ, യക്ഷി ഭയപരവശയായി അദ്ദേഹത്തിനെ അവിടെ വിട്ടിട്ടു പൊയ്ക്കളഞ്ഞു. വലിയ കേടൊന്നും പറ്റാതെ നായകൻ തിരുവനന്തപുരത്തു പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപമുള്ള ഒരു ഉദ്യാനത്തിൽ വന്നുവീണു. ദിക്കേതെന്നു് അറിയാതെ പരിഭ്രമിച്ചിരിക്കവേ, ക്ഷേത്രത്തിലെ പ്രഭാതസ്തുതി കേൾക്കയാൽ, ആ സ്ഥലം ഏതെന്നു് അദ്ദേഹം ഗ്രഹിക്കയും ക്ഷേത്രത്തിന്റെ വാതിൽ മടത്തിൽ കയറി ഇരിക്കയും ചെയ്യുന്നു. ആ അവസരത്തിൽ തൃപ്പാപ്പൂർ മൂപ്പായ ആദിത്യവർമ്മമഹാരാജാവു് അവിടെ എഴുന്നുള്ളുന്നു. നായകൻ അദ്ദേഹത്തിനെ നായികയുടെ അടുക്കലേക്കു് ഒരു സന്ദേശവും കൊടുത്തു് അയയ്ക്കുന്നു. ഇതാണു് പ്രസ്തുത ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.
10.29 പ്രതിപാദനരീതി
കവി നല്ല ആശയസമ്പത്തിയും തദനുരൂപമായ വചോവിലാസവും ഉള്ള ആളാണെങ്കിലും ഇക്കാവ്യം സന്ദേശകവികളെ ആക്ഷേപിക്കാനായി എഴുതിയതല്ലയോ എന്നു ശങ്കിക്കാൻ വഴി കാണുന്നുണ്ടു്. അസാംഗത്യത്തിൽ നിന്നു സാംഗത്യത്തെ ഉത്ഭാവനം ചെയ്ക എന്നതു് ഹാസ്യത്തിന്റെ വ്യവച്ഛേദകധർമ്മങ്ങളിലൊന്നാകുന്നു. നായകൻ വക്ഷോദേശത്തിൽ സുരതവ്യാകുലയായിരുന്ന നായികയെ വഹിച്ചുകൊണ്ടു് ഉറങ്ങവേ ആണല്ലോ, യക്ഷി വന്നു് അദ്ദേഹത്തിനെ അപഹരിക്കുന്നതു്. ഇവിടെ കവി ശുകസന്ദേശകാരന്റെ വിപ്രലംഭശൃംഗാരാവതരണരീതിയെ മന്ദമായി അപഹസിക്കുകയയാണു ചെയ്തിരിക്കുന്നതെന്നു തോന്നുന്നു. ഉറങ്ങിക്കിടന്നിരുന്ന നായികയെ യക്ഷി എടുത്തു മാറ്റിക്കിടത്തിയോ, അതോ നിലത്തു തള്ളിയിട്ടേച്ചു പോന്നോ എന്നുള്ളതു് ദൈവത്തിനുതന്നെ അറിയാം. നരസിംഹമന്ത്രം ജപിച്ച മാത്രയിൽ, നായകൻ യക്ഷിയുടെ പിടിയിൽ നിന്നു് വിമുക്തനാവുന്നു. എന്നാൽ താഴെ വീണു നുറുങ്ങിപ്പോവാഞ്ഞതും മന്ത്രശക്തിയാലായിരിക്കുമോ? യക്ഷി പരിഭ്രമത്തിനിടയിൽ നായകനെ നിലത്തു കൊണ്ടുവെച്ചിട്ടു പോയിരിക്കയില്ല; തീർച്ചതന്നെ. ഏതാണ്ടൊരു അസ്വാസ്ഥ്യം മാത്രം നായകനു വന്നുചേർന്നതേയുള്ളു. അങ്ങിനെ വരുത്തിയിരിക്കുന്നതു്, സന്ദേശത്തിനു് അവസരം ഉണ്ടാക്കാൻ വേണ്ടി മാത്രമാകുന്നു. ആപദ്ഗർത്തത്തിൽ പതിച്ചിരിക്കുന്ന അവസരത്തിൽ ഭക്തിയില്ലാത്തവർപോലും ഈശ്വരനാമത്തെ സ്മരിക്കാതിക്കയില്ല. എന്നാൽ ‘ശ്രീപത്മനാഭ’ എന്നൊരു വാക്കു് ഉച്ചരിക്കുന്നതായി കാണുന്നില്ല. അങ്ങിനെ ഇരിക്കെ യദൃച്ഛയാ ആദിത്യവർമ്മമഹാരാജാവു് അവിടെ എത്തുന്നു. അദ്ദേഹത്തിനെ സന്ദേശഹരനാക്കി വിടാൻ ആലോചിക്കുന്ന ഘട്ടം വരുമ്പോൾ ആരും ചിരിച്ചുപോകും. ആർത്തത്രാണം രാജധർമ്മംതന്നെയെങ്കിലും ഇങ്ങനെ വിരഹഖിന്നന്മാർക്കു വേണ്ടി, ഗൗരവമേറിയ പലേ ചുമതലകൾ വിട്ടിട്ടു്, മറ്റു രാജ്യത്തേക്കു പോകുക എന്നുള്ളതു്, ഒരു രാജാവിന്റെയും കർത്തവ്യകോടിയിൽപ്പെട്ടതല്ല. മുകിലപ്പടയുടെ കാലമാണു്. ആ അവസരത്തിൽ തനിച്ചു് ആളകമ്പടിയൊന്നും കൂടാതെ, ഒരു കാമിയെ ആശ്വസിപ്പിക്കാനായി വടമധുരയ്ക്കു പോകുക എന്നതു സംഗതമേയല്ല.
‘കാമാർത്താ ഹി പ്രകൃതികൃപണാശ്ചേതനാചേതനേഷ്ഠ’
എന്നു കാളിദാസൻ പറഞ്ഞിരിക്കുന്ന സമാധാനം ഇവിടെ യോജിക്കുന്നില്ല. ‘എവിടെ കാമുകനാം വിവേകം’? എന്നു് നമ്മുടെ കവിയും കാളിദാസനെ അനുകരിച്ചു ചോദിക്കുന്നുണ്ടു്. പക്ഷേ ഈ രണ്ടു കല്പനകൾക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഏതു നിലയിലുള്ള ഏതു കാമുകനായിരുന്നാലും, മഹിതപ്രഭാവനായ ഒരു രാജാവിനോടു് ഇങ്ങനെ പറയുന്ന കാര്യം സംഭാവ്യമേയല്ല. “ഈ രണ്ടു കാവ്യങ്ങളിലേയും നായികമാരുടെ നിലകൾക്കുള്ള ഉൽക്കർഷതാരതമ്യം രസജ്ഞന്മാർക്കുപോലും നല്ലവണ്ണം ആലോചിച്ചേ തീർച്ചപ്പെടുത്താൻ സാധിക്കൂ” എന്നു അഭിജ്ഞോത്തമനായ പ്രസാധകൻ പറഞ്ഞിരിക്കുന്നതിനോടു വിയോജിക്കാനേ തരമുള്ളു. ഉണ്ണുനീലി സന്ദേശം ഒരു ഹാസ്യകവനമല്ലെങ്കിൽ, അതിലെ നായികയെക്കാൾ തീർച്ചയായും മേഘസന്ദേശത്തിലെ നായികയുടെ നിലയ്ക്കുള്ള പുനസ്സമാഗമത്തിൽ പ്രത്യാശ വേരോടെ അറ്റു പോകത്തക്ക നിലയിലാണല്ലോ ഇവിടെ നായകനെ വേർപെടുത്തിയിരിക്കുന്നതും. മേഘസന്ദേശ നായികയ്ക്കു് ഒരു കൊല്ലത്തെ വിരഹദുഃഖമേ അനുഭവിക്കേണ്ടതായിട്ടുള്ളു എന്നു വരുത്തിയിരിക്കുന്നതുകൊണ്ടു്, അതിന്റെ കാഠിന്യത്തിനു് ഒരു കുറവും വരുന്നില്ല. ഉണ്ണുനീലിസന്ദേശത്തിലെ നായകനാകട്ടെ, ഒരു സന്ദേശം അയയ്ക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്നുതന്നെ സംശയമാണു്. ഇങ്ങനെയുള്ള അസാംഗത്യങ്ങളിൽനിന്നൊക്കെ വന്നുകൂടുന്നതു് കവി തന്റെ സ്വാമിയും സഖാവുമായിരുന്ന ആദിത്യവർമ്മ മഹാരാജാവിന്റെ പ്രേരണ അനുസരിച്ചു് ഈവിധം ഒരു ഹാസ്യകവനം രചിച്ചതായിരിക്കണമെന്നു മാത്രമാണു്. ‘ആറല്ലോ ചൊല്ലാരസരണൗ സംസ്കൃതപ്രാകൃതനാം’ എന്നു തുടങ്ങി ഏഴെട്ടു ശ്ലോകങ്ങൾ കവി സന്ദേശഹരന്റെ സ്തുതിക്കായിച്ചെലവഴിച്ചിരിക്കുന്നതു തന്നെ മഹാരാജാവു് അദ്ദേഹത്തിന്റെ സ്വാമിയായിരുന്നു എന്നുള്ളതിനു് ഒരു ലക്ഷ്യമാകുന്നു. സന്ദേശഹരന്റെ പരാക്രമങ്ങളും മറ്റും വർണ്ണിച്ചിട്ടു് ഈ കാവ്യത്തിൽ യാതൊരു പ്രയോജനവുമില്ലല്ലോ. അദ്ദേഹത്തിന്റെ പരോപകാരതല്പരതയെ മാത്രമേ പ്രശംസിക്കേണ്ടതായിട്ടുള്ളു. അതാതു സ്ഥലവർണ്ണനകളിലും, ഗൗരവം വിട്ടു്, കവി കണ്ട പെണ്ണുങ്ങളുടെ കഥകളൊക്കെ എടുത്തുപറഞ്ഞിരിക്കുന്നതും നമ്മുടെ ഈ അഭ്യൂഹത്തെ ബലപ്പെടുത്തുന്നു.
എന്തായിരുന്നാലും കവി സാമാന്യനല്ലായിരുന്നു. പ്രശംസനീയമായ കവിതാകൗശലം എല്ലാ ദിക്കിലും കാണുന്നുണ്ടു്. “ഗ്രന്ഥം മുഴുവൻ വായിച്ചുതീരുമ്പോൾ പ്രസ്തുത കവിയുടെ വാഗ്വിലാസവും പദയോജനയിൽ ഉള്ള മധുരകോമളമായ പാടവവും വർണ്ണ്യാനുരൂപമായ വചനകൗശലവും വാച്യസൂച്യങ്ങളുടെ സമ്മിശ്രണവും എളുപ്പത്തിൽ വിട്ടുമാറാൻ ഭാവമുള്ളതായി തോന്നിയില്ല” എന്നു് മി: പി. കെ. നാരായണപ്പിള്ള പറഞ്ഞിട്ടുള്ളതു പരമാർത്ഥംതന്നെയാണു്. ‘പടുകൊലക്കാരി’യായ വസന്തത്തിനെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“തേന്മാവിന്മേൽപ്പരഭൃതകുലം ഭൃംഗമാലാകലാപം
മാരൻകൂരമ്പുള ചുഴലവും ചെമ്പകക്കാവുതോറും;
തെന്റൽക്കന്റുണ്ടിനിയ ബകുളേ കിംശുകേ കിംശുകാളീ
നാളീകത്താർനളിനിയിലവന്നെങ്ങു നോക്കാവുതെന്റു്.
കോകശ്രേണീവിരഹനിഹിതം തീനുറുങ്ങെന്റപോലെ
തൂകിത്തൂകിത്തൂഹിനകണികാം തൂർന്ന പൂങ്കാവിലൂടെ;
സ്തോകോന്മീലന്നളിനതെളിതേൻ കാളകൂകടാംബു കോരി-
ത്തേകിത്തോകപ്പവനനവനെച്ചെന്റുകൊന്റാൻ തദാനീം.”
കവി ഒരു ഭക്തൻ കൂടിയായിരുന്നുവെന്നു്,
“കാലിക്കാലിൽത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽ കലിതചികുരം പീതകൗശേയവീതം;
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലന്തവനിയതവും കോയിൽകൊൾകെങ്ങൾചേതഃ”
കോൾമയിർക്കൊള്ളാതെ ഈ പദ്യത്തെ ആർക്കും വായിക്കാൻ സാധിക്കയില്ല.
ഉത്തരസന്ദേശം അതിമനോഹരമായിട്ടുണ്ടു്. ഉണ്ണുനീലിയുടെ വിരഹദശയെ വർണ്ണിക്കുന്ന ഭാഗത്തുനിന്നും ചില ശ്ലോകങ്ങളെ ഇവിടെ ഉദ്ധരിക്കാം.
“എന്നോടുണ്ടാം പ്രഥമവിരഹവ്യാകുലം നൂനമിന്നോ
തന്വീമാലാ ശിശിരമഥിതം താമരപ്പൊയ്കപോലെ;
അന്യാകാരം വഹതി തിരുമെയ് മിക്കവാറും മൃഗാക്ഷി
മുന്നേ ലക്ഷ്മീം കിമു കുമുദിനീ യാതി ശീതാംശുഹീനാ.
കണ്ടിക്കാർമൽകുഴലിടകലർന്നങ്ങു ചിക്കിത്തുവർത്താ-
ഞ്ഞുണ്ടേപ്പാനായുടനുടനെഴും ദീർഘനിശ്വാസഖിന്നാ,
തൊണ്ടിച്ചെവ്വായ് നയനശഫരീനീലതാം നീലനേത്രം
തൊണ്ടിച്ചെവ്വാവടിവുമിയലാമശ്രുപാതാതിരേകാൽ.
വേണുശ്രീമന്മധുരവചനാം വീരമൗലേ സഖീം തേ
കാണക്കൂടുമ്പൊഴുതറിയലാമെങ്കിലും പങ്കജാക്ഷീം;
ക്ഷീണക്ഷീണാം വിഗതഹരിണാമിന്ദ്രദിക് ചന്ദ്രരേഖാം
കാണുന്നേരത്തതു കരുതിനോരന്യഥം മന്നിലാർപോൽ.
മറ്റും ചൊല്ലാം കുശൽമനസിജക്ലേശിനീം കുറ്ററുപ്പാൻ
ചുറ്റും മേവും നിജസഹചരീവർഗ്ഗമെൻവാർത്തകൊണ്ടു്;
മുറ്റും മാദ്ധ്വീം ചെവി നിറയുമാറങ്ങു തൂവും ദശായാ-
മിറ്റിറ്റോലും നയനസലിലം വീക്ഷതേ പ്രാണനാഥാ,
നീലക്ഷൗമം പുറ പുറയുമിട്ടുത്തമേ മെത്തമേലാ
നീലപ്പാത്തിൻ പരിചെഴുമിളത്തൂയലാം തൂലഭാജി
ചാലത്താലുറ്റുടനുടനുരുണ്ട സ്ഥിരസ്ഥനശയ്യാ
തോലിത്താഴത്തവശപതിതാ രോദിതി പ്രാണനാഥാ.
പണ്ടേപ്പോലെതെളിവിനൊടുണർന്നൊന്റെഴുന്നിറ്റിരുന്നേ
വണ്ടാർകോലക്കുഴലഴി കുളിർത്തൊന്റു നോക്കീട്ടു മന്ദം;
കേഴാതെ നീ കുളികുറിയിടെന്റിങ്ങനേ ചൂഴനിന്റ-
ത്തോഴീവർഗ്ഗേ വദതി ശയിതാ വാഥ കേളാതപോലെ.
ദേവീം നിദ്രാമഭിമതഫലപ്രാപണേ കല്പവല്ലീ-
മാവാഹിപ്പാൻ വദനകമലേ പീഠപൂജാം നിധായ;
സേവാഖിന്നാം നിജപരിജനം പോയ്ക്കിടക്കെന്റുണർത്തി-
പ്പൂവാർകോലക്കുഴലി വേറുതേ മീലയന്തീ ദൃശൗ വാ.
ദേവീ നിദ്രാമുപഗതവതീ ചാലനാൾ വേറിരുന്നോ-
രെന്നെക്കണ്ടിട്ടുപഗതമഹാനന്ദസന്ദോഹവേഗാൽ;
അർദ്ധാശോഷ സരഭസമുണർന്നാകുലാ ശോകസന്ധൗ
പണ്ടേതിൽക്കാൾ മുഴുകി മുറയിട്ടങ്ങനേ സംസ്ഥിതാ വാ.”
10.30 പുനം നമ്പൂരി
ഇദ്ദേഹം കോഴിക്കോട്ടു മാനവിക്രമ ശക്തൻതമ്പുരാന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന പതിനെട്ടരക്കവികളിൽ ഒരാളായിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ.
“താരത്തന്വീകടാക്ഷാഞ്ചലമധുപകുലാരാമ! രാമാജനാനാം
നീരിത്താർബാണ! വൈരാകരനികരതമോമണ്ഡലീ! ചണ്ഡഭാനോ!
നേരെത്താതോരുനിയ്യാതൊടുകുറികളയായ്ക്കെന്നുകുളിക്കും-
നേരത്തിന്നപ്പുറം വിക്രമനൃവര! ധര ഹന്ത! കല്പാന്തതോയേ”
എന്ന ശ്ലോകം പുനം നമ്പൂരിയുടേതാകുന്നു. എന്നാൽ മാനവിക്രമൻ എന്ന പേരോടു കൂടിയ ശക്തൻ തമ്പുരാക്കന്മാർ കോഴിക്കോട്ട് ഒന്നിലധികമുണ്ടായിരുന്നു. മങ്ങാട്ടച്ഛന്റെ ഉപദേശാനുസൃതം പോർലാതിരി, വെള്ളാട്ടിരി മുതലായ രാജാക്കന്മാരെ പട വെട്ടി കീഴടക്കിയ സാമൂതിരി, ശക്തൻ എന്ന ഉപാധിയോടു കൂടിയ ഒരു രാജാവായിരുന്നു. അദ്ദേഹം പൊലനാടു്, ഏറനാടു്, നെടുങ്ങനാട് മുതലായ ദേശങ്ങളെ അടക്കി തന്റെ രാജ്യവിസ്തൃതി വർദ്ധിപ്പിച്ചു. ഇതു് കൊല്ലവർഷം രണ്ടാംശതകത്തിലായിരുന്നു.
ഏഴാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ കൊച്ചിയെ ആക്രമിച്ച സാമൂതിരിയും ഒരു ശക്തൻ തമ്പുരാനായിരുന്നുവെന്നു് മലബാർചരിത്രത്തിൽനിന്നു കാണാം. അദ്ദേഹമാണു് ക്രി. പി. 1498-ൽ കൊടുങ്ങല്ലൂർ വെച്ചു് കൊച്ചീരാജാവുമായി ഉടമ്പടി ചെയ്തതു്. ആ ഉടമ്പടിപ്രകാരം അദ്ദേഹത്തിനു്, താൻ കീഴടക്കിയ ദേശങ്ങളുടെ ആധിപത്യം ലഭിച്ചുവത്രേ. കൊടുങ്ങല്ലൂർ ക്ഷേത്രം പണി കഴിച്ചതും തൃശ്ശിവപേരൂരിനെ തലസ്ഥാന നഗരിയാക്കിയതും ഈ സാമൂതിരിയായിരുന്നു. അദ്ദേഹം 1502-നും 1504-നും മദ്ധ്യേ കൊച്ചിയുമായി രണ്ടാമതും ഒരു യുദ്ധം നടത്തി വിജയം സമ്പാദിച്ചിട്ടുണ്ടു്. ഇതിനു പുറമേ പോർത്തുഗീസുകാരെ എതിർത്തുനിന്നതും കോലത്തിരിരാജ്യത്തു് രാജ്യാവകാശം സംബന്ധിച്ചുണ്ടായ വഴക്കു ശമിപ്പിച്ചു് ഒരു അവകാശിയെ രാജാവാക്കി വാഴിച്ചതും ഈ ശക്തൻതമ്പുരാനായിരുന്നു.
മാനവേദചമ്പുവിന്റെ കർത്താവായ സാമൂതിരിയും ഒരു ശക്തൻതമ്പുരാനത്രേ. അദ്ദേഹം 1663-ൽ കൊച്ചീരാജ്യത്തെ ആക്രമിക്കയുണ്ടായി. പുനം ഇവരിൽ രണ്ടാമത്തെ സാമൂതിരിയുടേയും അദ്ദേഹത്തിന്റെ അനുഗാമിയുടേയും സദസ്യനായിരുന്നുവെന്നു തോന്നുന്നു.
“ജംഭപ്രദ്വേഷി മുമ്പിൽ സുരവരസദസി
ത്വദ്ഗുണൗഘങ്ങൾ വീണാ-
ശുംഭൽപാണൗ മുനൗ ഗായതി സുരസദൃശാം
വിഭ്രമം ചൊല്ലവല്ലേ
കുമ്പിട്ടാളുർവശിപ്പെണ്ണകമലമുല-
ഞ്ഞൂ മടിക്കുത്തഴിഞ്ഞൂ
രംഭയ്ക്കഞ്ചാറുവട്ടം കബരിതിരുകിനാൾ
മേനകാ മാനവേദം”
എന്ന പദ്യത്തിൽ കാണുന്ന മാനവേദൻ മാനവേദചമ്പുവിന്റെ കർത്താവായിരിക്കണമെന്നില്ല. അതു് ശക്തൻതമ്പുരാന്റേയോ അദ്ദേഹം ഏറനാട്, നെടുങ്ങനാട് മുതലായ ദേശങ്ങളെ തന്റെ കീഴിൽ ഭരിക്കുന്നതിനായി ഏറാൾപ്പാട്, എടത്രാപ്പാട്, മൂന്നാർപ്പാട്, നെടുത്രാപ്പാട് എന്ന സ്ഥാനങ്ങളോടു കൂടി നിയോഗിച്ചിരുന്ന ഭാഗിനേയന്മാരിൽ ആരുടെ എങ്കിലുമോ പേരായിരുന്നു എന്നു വരാം. മാനവിക്രമൻ എന്നതു് കോഴിക്കോട്ടു രാജവംശത്തിലെ രാജാക്കന്മാർക്കുള്ള മാറാപ്പേരായിരുന്ന സ്ഥിതിക്കു് മാനവേദൻ മാനവിക്രമനും രണ്ടാളായിരുന്നുവെന്നു വരണമെന്നില്ല.
പതിനെട്ടരക്കവികളിൽ ഒരാളായ ചേന്നാസ്സു നമ്പൂരി തന്ത്രസമുച്ചയം നിർമ്മിച്ചതു് കൊല്ലവർഷം 604-ൽ ആയിരുന്നുവെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതുകൊണ്ടു് പുനത്തിന്റെ കാലവും ഏതാണ്ടു് അതേ കാലത്തുതന്നെ ആയിരിക്കണമെന്നും തീർച്ചയാണു്. പുനം ആ സദസ്സിൽ അരക്കവിയായി ഗണിക്കപ്പെട്ടതു് അദ്ദേഹത്തിന്റെ കവിതയ്ക്കു ഗുണം കുറഞ്ഞിരിക്കുന്നതുകൊണ്ടായിരിക്കയില്ല. അദ്ദേഹം പ്രായം കൊണ്ടു മാത്രമേ അരക്കവി ആയിരിക്കയുള്ളു. രാമാഭിഷേകകാലത്തു് പറങ്കിത്തൊപ്പി ധരിച്ചും ആളുകൾ വന്നിരുന്നതായി പറഞ്ഞിരിക്കുന്നതിനാൽ ആ കാവ്യം രചിച്ചതു്, വാസ്കോഡിഗാമയുടെ ആഗമനകാലമായ 673-നു ശേഷമായിരിക്കണം. ഈ ഒരു തെളിവുകൊണ്ടുതന്നെ, പുനം ചേന്നാസ്സുനമ്പൂരിയെക്കാൾ വളരെ ചെറുപ്പമായിരുന്നുവെന്നു് ഊഹിക്കാം. ഏതായാലും പുനം നമ്പൂരി ഉള്ളൂർ മി. പരമേശ്വരയ്യരും, കോളത്തേരി മി. ശങ്കരമേനോനും വിചാരിക്കുംപോലെ ആറാം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നുവെന്നു് ഊഹിപ്പാൻ ഒരു നിവൃത്തിയുമില്ല. മി. ശങ്കരമേനോൻ പറയുന്നു:-
“ഈ പ്രൗഢഗ്രന്ഥം എഴുതിയ കാലത്തു് നമ്പൂരിക്കു് 50 വയസ്സിൽ കുറവില്ലെന്നു വിചാരിക്കുന്നതിൽ വലിയതെറ്റു വരുമെന്നു തോന്നുന്നില്ല. അതുകൊണ്ടു് പുനത്തിനും അക്കാലത്തു് ഏതാണ്ടു് അത്രതന്നേ വയസ്സു കാണും. അങ്ങിനെയാണെങ്കിൽ പുനം നമ്പൂരി കൊല്ലവർഷം 580-നു ശേഷം പ്രബന്ധരചനയിൽ ഏർപ്പെട്ടതായി വിചാരിക്കാം.”
ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന പ്രൗഢഗ്രന്ഥം തന്ത്രസമുച്ചയമാണു്. അങ്ങിനെ ഒരു ഗ്രന്ഥം രചിക്കുന്നതിനു് 50 വയസ്സിനു മേലേ സാധിക്കയുള്ളു എന്നു ഖണ്ഡിച്ചു പറയത്തക്ക വൈദ്യശാസ്ത്രപരിജ്ഞാനമോ ജ്യോതിശ്ശാസ്ത്രനൈപുണിയോ ഈയുള്ളവനില്ല. എന്നാൽ മുപ്പതു വയസ്സു തികയുന്നതിനു മുമ്പു് ഇതിനെക്കാൾ സഹസ്രാധികം മടങ്ങു് പ്രൗഢങ്ങളായ ഒട്ടുവളരെ ഗ്രന്ഥങ്ങളെ ഓരോരുത്തർ രചിച്ചിട്ടുള്ളതായി നാം അറിയുന്നുണ്ടു്; ശങ്കരഭാഷ്യം മുതലായവതന്നെ അതിനു ലക്ഷ്യങ്ങളാകുന്നു. മി: ശങ്കരമേനോന്റെ ഊഹം ശരിയാണെങ്കിൽ, പോർത്തുഗീസുകാരുടെ വരവുകാലത്തു്, അദ്ദേഹത്തിനു് 120-ൽപരം വയസ്സു് കാണണം. അതുകൊണ്ടു് പുനം കേവലം പ്രായംകൊണ്ടു മാത്രം അരക്കവിയായി ഗണിക്കപ്പെട്ടതാണെന്നും അദ്ദേഹം ജീവിച്ചിരുന്നതു് 600-നും 700-നും മധ്യേ ആയിരുന്നുവെന്നും മാത്രമേ തൽക്കാലം തീർച്ചപ്പെടുത്താൻ സാധിക്കയുള്ളൂ.
പുനത്തിന്റെ പേരും ജീവിതത്തെ സംബന്ധിച്ച വിവരങ്ങളും ഇപ്പോഴും അജ്ഞാതപ്രായമായിരിക്കുന്നു. ഈയിടയ്ക്കു് ഭരതചരിതം എന്നൊരു കേരളീയ കൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ കർത്താവു് ഒരു കൃഷ്ണകവിയായിരുന്നുവെന്നും നമുക്കറിയാം. ചന്ദ്രോത്സവത്തിലും ആ കൃതിയിലും പൂർവകവികളെ സ്മരിച്ചിരിക്കുന്ന രീതികൾക്കു് അത്യന്തം സാദൃശ്യം കാണുന്നു. ചന്ദ്രോത്സവകർത്താവു് പുനത്തിന്റേയും ഒരു ശങ്കരന്റെയും രാഘവന്റെയും പേരുകൾ കൂട്ടിച്ചേർത്തിട്ടുണ്ടെന്നേയുള്ളു. അതുകൊണ്ടു് ഭരതചരിതം പുനത്തിന്റെ കൃതിയായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പേരു് കൃഷ്ണനെന്നായിരുന്നുവെന്നും, ചന്ദ്രോത്സവകർത്താവു് പുനത്തിന്റെ ഒരു ശിഷ്യനായിരുന്നുവെന്നും ഊഹിക്കരുതോ? എന്നാൽ ആരുടേയും പേരിൽ പതിയാതെ കിടക്കുന്ന നാമധേയങ്ങളെ കണ്ടമാനം ഇഷ്ടമുള്ളവർക്കു പതിച്ചുകൊടുക്കുന്നതിനു് ധൈര്യമുള്ളവർക്കേ സാധിക്കൂ. അതുകൊണ്ടു് ഈ വിഷയത്തിൽ ചരിത്രാന്വേഷികളുടെ ശ്രദ്ധയെ ക്ഷണിക്ക മാത്രമേ ഞാൻ ചെയ്യുന്നുള്ളു. പക്ഷേ, ഒരു കാര്യം അവരെ ഓർമ്മപ്പെടുത്തേണ്ടതായിട്ടുണ്ടു്. കേരളത്തിൽ ശങ്കരകവികളെന്നപോലെ കൃഷ്ണകവികളും ഒന്നിലധികമുണ്ടായിരുന്നു പുരുഷകാരം എന്ന വ്യാകരണഗ്രന്ഥത്തിന്റേയും അഭിനവകൗസ്തുഭമാലയുടേയും ദക്ഷിണാമൂർത്തിയായിരുന്നുവെന്നാണു് അറിയുന്നതു്. മാനമേയോദത്തിന്റെ പ്രമേയപ്രകരണം രചിച്ച നാരായണഭട്ടതിരിയുടെ ഗുരുക്കന്മാരിൽ ഒരാൾ കൃഷ്ണനായിരുന്നുവെന്നു്,
‘കൃഷ്ണാൽകാവ്യാർത്ഥമീമാംസകപരിവൃഢതഃകാവ്യമാർഗ്ഗാവഗന്താ എന്ന ശ്ലോകപാദത്തിൽനിന്നും ഗ്രഹിക്കാം. ഈ നാരായണ ഭട്ടതിരി ദക്ഷിണഭോജനെന്ന പ്രസിദ്ധനായ ഒരു ശക്തൻതമ്പുരാന്റെ സദസ്യനുമായിരുന്നു.
“യൽകീർത്തിന്നർഹിമാതിഹന്തമഹതി ബ്രഹ്മാണ്ഡഭാണ്ഡോദരേ
യസ്യാജ്ഞാം പ്രണതൈഃ ശിരോഭിരനിശം ധത്തേ നൃപാണാം ഗണഃ;
സോയം നാടകതർക്കകാവ്യനിപുണഃ പ്രജ്ഞാതപാതഞ്ജലോ
ഭക്തശ്ചക്രിണി മാനവേദനൃപതിർജ്ജാഗർത്തിധാത്രീതലേ.
(മാനമേയോദയം)
എന്ന ശ്ലോകം നോക്കുക. കൃഷ്ണനാട്ടത്തിന്റെ കർത്താവായ സാമൂതിരിപ്പാടിന്റെ ഗുരുവും ഒരു കൃഷ്ണനായിരുന്നത്രേ. അതിനാൽ വളരേ ആലോചിച്ചേ ഈ വിഷയത്തിൽ എന്തെങ്കിലും പറവാൻ തരമുള്ളു.
10.31 പുനത്തിന്റെ കൃതികൾ
പുനത്തിന്റെ കൃതികളെപ്പറ്റിയും അഭിപ്രായവ്യത്യാസം ധാരാളമുണ്ടു്. ഇരുന്നൂറിൽപരം ഭാഷാചമ്പൂഗ്രന്ഥങ്ങൾ ഉള്ളതായിട്ടാണു് അറിവു്. അവയിൽ മിക്കവയും പുനത്തിന്റേതാണെന്നാണു് പറഞ്ഞുവരുന്നതു്.
‘ഗദ്യപദ്യൈരനേകൈഃ’ എന്ന ചന്ദ്രോത്സവ പദ്യഖണ്ഡത്തെ ആധാരമാക്കി നോക്കിയാൽ പുനം അനേകം ചമ്പുക്കൾ രചിച്ചിട്ടുണ്ടെന്നു കാണാം. നാരായണീയം ചമ്പുവിന്റെ അവതാരികയിൽ, ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾ തന്നെയായിരിക്കണമെന്നും, അവ രണ്ടും പുനത്തിന്റെ കൃതികളായിരിക്കാൻ തരമില്ലെന്നും അഭിപ്രായപ്പെട്ട കോളത്തിരി മിസ്റ്റർ ശങ്കരമേനോൻ തന്നെ ഈയിടയ്ക്കു് ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയുടെ 15-ാം ഗ്രന്ഥാങ്കമായി പ്രസിദ്ധീകരിച്ചിട്ടുള്ള രാമായണചമ്പുവിന്റെ അവതാരികയാൽ, നേരെ വിപരീതമായി ഇങ്ങനെ എഴുതിയിരിക്കുന്നു:-
“പുനം നമ്പൂരി എഴുതിയിരിക്കുന്ന സകല കൃതികളുടേയും ഒരു പട്ടിക ഇവിടെ കൊടുക്കാൻ സാധിക്കുന്നതല്ല. രാവണോത്ഭവം മുതൽ ശ്രീരാമന്റെ സ്വർഗ്ഗാരോഹണപര്യന്തമുള്ള സകല രാമായണകഥകളേയും, ഭാരതകഥകളേയും ഇപ്രകാരം എഴുതിയിരിക്കാനിടയുണ്ടെന്നു് ഊഹിക്കാൻ ചില ലക്ഷ്യങ്ങൾ ഇല്ലാതില്ല. ഇവയ്ക്കു പുറമേ, നാരായണീയം, രാജരത്നാവലീയം, ചെല്ലൂർനാഥോദയം മുതലായ അനേകം കഥകളേയും അദ്ദേഹം തന്നെ ചമ്പുക്കളായി എഴുതിയിട്ടുള്ളതായി വിചാരിക്കാവുന്നതാണു്.” ഇപ്രകാരമൊരു തകടംമറിച്ചിലിനു മതിയായ യുക്തിയൊന്നും അദ്ദേഹം എടുത്തു കാണിച്ചിട്ടുമില്ല. “ഒരു കൃതി പ്രാചീനമായിരിക്കയും ഗ്രന്ഥകർത്താവു് അജ്ഞാതനായിരിക്കയും ചെയ്താൽ പുനത്തിനു് ആ ഗ്രന്ഥവുമായി എന്തെങ്കിലും ഒരു സംബന്ധം കല്പിക്കയാണു് ഇപ്പോഴത്തെ പതിവു്” എന്നു് അങ്ങിനെ ചെയ്യുന്നവരെ അധിക്ഷേപിക്കാൻ പുറപ്പെട്ട മി. മേനോൻ ഇതാ ആ ആക്ഷേപഭാരതത്തേ സ്വയം പേറിയിരിക്കുന്നു. ഇതുവരെ ഉണ്ടായിട്ടുള്ളതും ഉണ്ടായിരിക്കാമെന്നു് ഊഹിക്കുന്നതും ആയ മിക്ക ചമ്പുക്കളും പുനത്തിന്റേതായിരിക്കണമെന്നു പറവാൻപോലും അദ്ദേഹം മടിക്കുന്നില്ല. കൊടിയവിരഹത്തിന്റെ കർത്താവു് പയ്യൂർ പട്ടേരിമാരിൽ ഒരാളായിരിക്കണമെന്നു് അതിന്റെ അവതാരികയിൽ പറഞ്ഞിട്ടു് ഇപ്പോൾ പറയുന്നതെന്താണെന്നു നോക്കുക:–
“രാജരത്നാവലിയത്തിലെ അനേകം ഭാഷാപദ്യങ്ങൾ കൊടിയവിരഹത്തിലും, അപ്രകാരം അതിലെ ചില പദ്യങ്ങൾ നാരായണീയം, കംസവധം, രാമായണം മുതലായ ചമ്പുക്കളിലും കാണുന്നുണ്ടു്. ഭാഷാപദ്യങ്ങൾ അന്യഗ്രന്ഥങ്ങളിൽനിന്നു് എടുത്തുചേർക്കുന്ന സമ്പ്രദായം ചമ്പൂകർത്താക്കന്മാർക്കില്ലാതിരുന്നതുകൊണ്ടു് ഈ വക കൃതികളെല്ലാം ഒരു കവിയുടേതാണെന്നു തന്നേ തീരുമാനിക്കേണ്ടിയിരിക്കുന്നു.”
മുമ്പു മുമ്പുണ്ടായ ചമ്പുക്കളിലെ പദ്യങ്ങൾ പിന്നീടുള്ളവർ പകർത്തിയതായി വരരുതോ എന്നു് ആരെങ്കിലും ചോദിച്ചേക്കുമെന്നു ശങ്കിച്ചിട്ടാണു് ഭാഷാപദ്യങ്ങളെ സംബന്ധിച്ചിടത്തോളം അങ്ങിനെ ചെയ്യാറില്ലെന്നു നേരത്തേ പറഞ്ഞുവെച്ചതു്. മലയാള പദ്യങ്ങൾക്കു വല്ല ഭ്രഷ്ടും ഉണ്ടോ? അവയിലെ ആശയങ്ങളെ പകർത്താമെന്നുവരികിൽ, തങ്ങളുടെ ബഹുമതിക്കു പാത്രമായ കവികളുടെ ശ്ലോകങ്ങളെ ഉദ്ധരിക്കാൻ പാടില്ലാത്തതു് എന്തുകൊണ്ടു്? മോഷണമാകാം; സത്യം മാത്രം പാടില്ല. എന്തൊരു വിശേഷപ്പെട്ട നിയമമാണു്! വിശേഷിച്ചു് ഇവിടെ അതാതു കവികൾ തന്നെ ഉദ്ധരിച്ചതാണെന്നു വിചാരിക്കേണ്ട ആവശ്യമില്ലതാനും. ചാക്യാന്മാർ തമിൾനാടകക്കാർ ചെയ്യുംപോലെ അവസരോചിതമായി മറ്റു കാവ്യങ്ങളിലെ പദ്യങ്ങൾ കൂട്ടിച്ചേർത്തതാണെന്നു വരരുതോ? ഇപ്പോൾ കാണുന്ന ഗ്രന്ഥങ്ങളിൽ എന്തെല്ലാം ആരെല്ലാം കൂട്ടിച്ചേർത്തുകാണും. ശാകുന്തളം തന്നെ നിർണ്ണയസാഗരക്കാരുടെ പാഠത്തിൽനിന്നു് എത്രയോ ഭിന്നമായിരിക്കുന്നു അഭിരാമന്റെ പാഠം. ബംഗാളികളുടെ ശാകുന്തളത്തിനു് ദാക്ഷിണാത്യരുടേതിന്റെ ഇരട്ടിയിലധികം വലിപ്പമുണ്ടു്. കാളിദാസൻ ദേശംതോറും അധിവസിക്കുന്ന ഭിന്നഭിന്ന ജനതയുടെ രുചിഭേദമനുസരിച്ചു് അനേകമാതിരി ശാകുന്തളങ്ങൾ എഴുതിവെച്ചിരിക്കയല്ലല്ലോ. അതുപോലെ തന്നെ ചാക്യാന്മാർ ചിലതൊക്കെ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകാണുമെന്നു വിചാരിക്കാവുന്നതാണു്. പരമാർത്ഥം പറയുന്നതായാൽ എല്ലാ ചമ്പുക്കൾക്കും ഒരേ കലയിൽ ഉണ്ടായ കായ്കൾക്കെന്നപോലെ പരസ്പരസാദൃശ്യം കാണുന്നുണ്ടു്. അതുകൊണ്ടുമാത്രം അവയെല്ലാം ഒരേ ആളുടേതാണെന്നു പറയാവുന്നതല്ല.
രാജരത്നാവലീയം കൊച്ചിയിലെ രാമവർമ്മരാജാവിന്റെ പ്രതാപാതിശയത്തേ വർണ്ണിക്കുന്ന ഒരു കാവ്യമാണു്. കോഴിക്കോട്ടു രാജാവിന്റെ ഒരു സദസ്യൻ അദ്ദേഹത്തിന്റെ പരമശത്രുവായിരുന്ന കൊച്ചീരാജാവിനെ പുകൾത്തി ഒരു കവിത നിർമ്മിച്ചുവെന്നു വിചാരിക്കുന്ന കാര്യം കുറേ പ്രയാസം തന്നെയാണു്. രാജരത്നാവലീയം കാശിക്കു് എഴുന്നള്ളിയ രാജവർമ്മരാജാവിന്റെ അപദാനങ്ങളെയാണു് വർണ്ണിക്കുന്നതെന്നുള്ള ഐതിഹ്യം ശരിയാണെങ്കിൽ, അദ്ദേഹം നാടുനീങ്ങിയതു് ‘ശാസ്താസ്വസ്ഥഃ പൃഥിവ്യാഃ’ എനഅന കലിദിവസത്തിനു തുല്യമായ 776 മേടം 21-ാനു ആയിരുന്നു. ഈ രാമവർമ്മരാരജാവിന്റെ അനുജനും അടുത്ത പിൻഗാമിയും ആയിരുന്ന വീരകേരളതമ്പുരാനത്രേ തെങ്കൈലാസനാഥോദയചമ്പുവിന്നു വിഷയമായ തൃശ്ശിവപേരൂർ ക്ഷേത്രപ്രതിഷ്ഠ നടത്തിയതു്. അതിനാൽ രാജരത്നാവലീയത്തിന്റേയും തെങ്കൈലാസനാഥോദയത്തിന്റേയും കർത്താവു് പുനമല്ലെന്നു തീർച്ചയാണു്.
നാരായണീയവും ഭാരതചമ്പുവും ഒരാളുടെ കൃതിയായിരിക്കണം.
“പാലാഴിത്തയ്യലാൾതൻതിരുനയനകലാ
ലോലലോലംബമാലാ
ലീലാരംഗം ഭുജംഗേശ്വരമണിശയനേ
തോയരാശൌ ശയാനം;
മേലേ മേലേ തൊഴുന്നേൻ ജഗദുദയപരി-
ത്രാണസംഹാദരക്ഷം
ലോലാത്മാനം പദാന്തപ്രണതസകലദേ-
വാസുരം വാസുദേവം.”
എന്ന മംഗളപദ്യം രണ്ടിലും കാണുന്നു. മറ്റൊരു കവിയുടെ മംഗളപദ്യത്തെ ആരും എടുത്തു് തന്റെ കൃതിയിൽ ചേർക്കുകയില്ല. ചാക്യന്മാരും ഈ വിഷയത്തിൽ കൈകടത്തിക്കാണുകയില്ലെന്നു സംശയം കൂടാതെ പറയാം. നാരായണീയം എന്ന പേരുകൊണ്ടു് കവിയുടെ നാമധേയവും നാരായണനെന്നായിരുന്നുവെന്നു് ഒരു ഊഹത്തിനു വഴിയുണ്ടു്. ഇരവിപുരഗ്രാമത്തിലെ ഒരു നാരായണകവി ആയിരുന്നിരിക്കാം രാമായണചമ്പുവിന്റേയും കർത്താവു് ഒരാൾ ആയിരിക്കില്ലെന്നു് മിസ്റ്റർ പരമേശ്വരയ്യരും സമ്മതിക്കുന്നുണ്ടു്. അദ്ദേഹം കല്യാണസൌഗന്ധികം ചമ്പുവിന്റെ അവതാരികയിൽ ഇപ്രകാരം പറഞ്ഞിരിക്കുന്നു:–
“കവനോദയം മാസികയിൽ …പത്തു ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ഭാരതചമ്പു ആ മഹാകവിയുടെ കൃതിയോ എന്നുള്ളതിനെപ്പറ്റി സന്ദേഹമുണ്ടു്.”
രാമായണചമ്പു പുനത്തിന്റെ കൃതിയാണെന്നാണു് പരക്കെയുള്ള വിശ്വാസം. ചെല്ലൂർ മാഹാത്മ്യവും ഒരുപക്ഷേ അദ്ദേഹത്തിന്റെ കൃതിതന്നെ ആയിരിക്കകാം.
10.32 രാമായണചമ്പു
പുനം രാമായണകഥ മുഴുവനും ചമ്പുക്കളായി രചിച്ചിട്ടുണ്ടു്. അവയിൽ ചിലതിനെ കൂട്ടിച്ചേർത്തു് ‘രാമായണചമ്പു’ എന്ന പേരിൽ പ്രസിദ്ധീകരിച്ചുകഴിഞ്ഞിട്ടു് ഒരു വ്യാഴവട്ടത്തിൽ കൂടുതലായിരിക്കുന്നു. ആ പ്രസിദ്ധീകരണം അസമ്പൂർണ്ണമെങ്കിലും അതിനു് ചില വിഷയങ്ങളിൽ ഇപ്പോൾ ശ്രീ. മൂ. ഭാ. ഗ്രന്ഥാവലിയുടെ 15-ാം അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുള്ള ചമ്പുവിനെക്കാൾ മേന്മയുണ്ടായിരുന്നു. അതിന്റെ പ്രസാധകന്മാർ പാഠങ്ങളെ കണ്ടമാനം മാറ്റുകയോ അലങ്കോലപ്പെടുത്തുകയോ ചെയ്തിട്ടില്ല. പ്രസാധകന്മാർക്കു പാഠഭേദം ചെയ്വാനുള്ള അധികാരമേ ഇല്ലല്ലോ. തങ്ങൾ ഉപയോഗിക്കുന്ന ആദർശഗ്രന്ഥങ്ങളിൽ കാണുംവിധം തന്നേ പകർത്തേണ്ട ജോലിയേ അവർക്കുള്ളു. പാഠാന്തരങ്ങളുണ്ടെങ്കിൽ ഫുട്നോട്ടിട്ടു ചേർക്കുന്നതാണു് കൊള്ളാവുന്നതു്. ശ്രീമൂലം ഗ്രന്ഥാവലിയിലെ രാമായണചമ്പു, പുനത്തിന്റേതെന്ന പോലെ ക്യൂറേറ്റർ ആപ്പീസുകാരുടേയും കൃതിയാണു്.
ഈ ഗ്രന്ഥത്തെ അടിമുതൽ മുടിവരെ വിമർശിക്കുന്നതിനു സ്ഥലം അനുവദിക്കുന്നില്ല. സീതാസ്വയംവരത്തെപ്പറ്റി മാത്രം അല്പം പറയാമെന്നു വിചാരിക്കുന്നു. അഹല്യാമോക്ഷം കഴിഞ്ഞു് ‘ഭാനുവംശോദ്ഭവാനാം മാണിക്യോത്തംസരത്ന’മായ ശ്രീരാമൻ, കുശികതനയാൽ മാനിതനായിട്ടു്, അനുജനോടുകൂടി,
‘നാനാലങ്കാരരഥ്യാവിപണിമണിഗൃഹ’യും
കൗതുകാലോതിലോകശ്രേണീപൂർണ്ണാന്തരാള’യും ‘ചാപോത്സവാഢ്യ’യും ആയ മിഥിലാപുരിയേ പ്രാപിക്കുന്നു. ജനകൻ അവരെ യഥോചിതം സല്ക്കരിക്കുന്നു. ഇവിടെ കവി ഒരു ശ്ലോകംകൊണ്ടു് ജനകന്റെ മാഹാത്മ്യത്തെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘കണ്ടാരഗ്രേ നരേന്ദ്രം ജനകമ്മലഭ-
ദ്രാസനേ ഭാസമാനം
തണ്ടാർമാതിൻകടാക്ഷാഞ്ചലകുവലയമാ-
ലാവിലോലാഖിലാംഗം;
കണ്ടോളം കാമ്യരൂപം പുകൾ പെരിയ പര-
ബ്രഹ്മസാക്ഷാൽക്രിയായാ
ഭണ്ഡാരം പാർശ്വഭാഗേ മരുവുമൊരു ശതാ-
നന്ദനാൽ നന്ദ്യമാനം.’
ജനകൻ രാജകുമാരന്മാരെ കണ്ടിട്ടു്
“അതിഗതൗ വിഷയം കിമിഹാശ്വിനൗ
നയനയോരഥ വാ നളകൂബരൗ
സവപുഷാവഥ കിം മധുമാധവൗ
കഥയ മേ മുനികുഞ്ജം, കാവിമൗ?”
എന്നു ചോദിക്കുന്നു. വിശ്വാമിത്രൻ രാമചന്ദ്രന്റെ അതുവരെയുള്ള ചരിത്രത്തെ സംക്ഷേപിച്ചു പറയവേ, അഹല്യാമോക്ഷ കഥ വന്നപ്പോൾ, ശമജലധിയായ ശതാനനൻ,
“………ഹന്ത ദിഷ്ട്യാ
ഭദ്രേണാനേന മാതാ മമ ഹതദുരിതാ
പ്രാപിത ഭർത്തൃപാർശ്വം” എന്നും, ജനകൻ
“അത്രയല്ലേ പുലമ്പുന്നിതു സുചിരമിമൗ
പശ്യതോ മാനസേ മേ
വത്സേ സീതോർമ്മിളേ സാമ്പ്രതം”
എന്നും പറഞ്ഞു പോയി. അനന്തരം രാജാവു് വിശ്വാമിത്രനുമായി സീതാസ്വയംവരത്തെപ്പറ്റി ആലോചിക്കുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളെയെല്ലാം കവി മനോഹരമായി വർണ്ണിച്ചിട്ടുണ്ടു്.
“എട്ടാശാച്ചക്രവാളേ ശിവ! ശിവ! പൊടി പൊ-
ങ്ങിപ്പുഴങ്ങും ദശായാം
മുട്ടെക്കേൾക്കായ്ത്തുടങ്ങീ ജയവിരുതു വിളി-
ക്കുന്നതഗ്രേ നൃപാണാം;
ചട്ടറ്റീടുന്ന കൊറ്റക്കുടകളുമിളകീ-
ടും കൊടിക്കൂറ കാറ്റേ-
റ്റൊട്ടൊട്ടാടിക്കളിക്കുന്നതു ഗഗനതലേ
ഹന്ത! കാണായ്ച്ചമഞ്ഞു.”
“കുടകൾ തഴകളോരോന്നൊക്കെ നീളെപ്പിടിപ്പി-
ച്ചിടയിലിടയിൽ വീയിപ്പിച്ചു വെൺചാമരൗഘം;
ഉടനുടനപയാതാസ്താം പുരീം രാജസിംഹാഃ
പടുപടഹനിനാദൈഃ പൂരയന്തോ ദിഗന്താൻ.”
അടിയന്തിരത്തിനായി വന്ന രാജാക്കന്മാരെ ജനകന്റെ മന്ത്രി ഓരോരോ കൈനിലകളിൽ ഇരുത്തി, ‘അമ്ലാനാമോദമാലാഘുസൃണമൃഗമദാലേപതാംബൂല’ മുഖ്യങ്ങളായ പദാർത്ഥങ്ങളാൽ ഉപചരിക്കുന്നു. ‘പണശ്രദ്ധയാ’ ഒട്ടു വളരെ ഭൂദേവന്മാരും ചില പുഴവഴികളും മറ്റും കടന്നു് അവിടെ വന്നുചേരുന്നുണ്ടു്.
“മല്ലും തട്ടിത്തിമിർത്തുണ്ടൊരു പരിഷ; പരേ യഷ്ടിമാലംബ്യമേന്മേൽ
മെല്ലേ മെല്ലേ നടന്നും പെരുവഴിയിലിരുന്നും കുരച്ചും പ്രാകമം;
പല്ലെല്ലാംപോയവർഗ്ഗം പലപൊഴുതുരുവിട്ടുംപരേ; കാണിനേരം
നില്ലാതേഹന്ത! മൃഷ്ടാഷ്ടിയിലധികവിരൺപൂണ്ടുമണ്ടുന്നിതന്യേ”
“എണ്ണേറും വിത്തലോഭാൽ കതിചനസരസം
ബാലനാരീകദംബം
തന്നേ പൂണ്മാൻകൊതിച്ചങ്ങൊരുപരിഷ പരേ
ഹന്ത! ഹുംകാരവേഗാൽ
എന്നെക്കൈക്കൊൾകകത്തെന്നുയരെ മുറവിളി-
ച്ചും വശം കെട്ടുമല്ലോ
കണ്ണും ദിക്കും നുറുങ്ങില്ലൊരുകുറി മിഥിലാ-
ഗോപുരേ ജാതഹാസം”
കവി, ബ്രാഹ്മണനായിരുന്നിട്ടും, തന്റെ സമുദായശരീരത്തിൽ കടന്നുകൂടിയിട്ടുള്ള ദൂഷ്യങ്ങളെ എടുത്തുപറയുവാൻ മടിക്കുന്നില്ല. നമ്പ്യാരെപ്പോലെ, പുനവും ഒരു സമുദായപരിഷ്കാരകന്റെ നിലയിൽ കാണപ്പെടുന്നു.
“പയ്യെപ്പയ്യെത്തിരണ്ടു തദനു കുറുവടിത്തണ്ടുമായമ്മുരമ്പ-
ക്കയ്യന്മാരയ്യ! നീലപ്രഭൃതികളുമണഞ്ഞൂ; കയർത്തൊന്നിനൊന്നായ്;
കയ്യിൽ കൈകോർത്തുകെട്ടിപ്പിടലി പൊളികയും വീഴ്കയും ചാകയു കാൽ
കയ്യെന്നിത്യാദി പൊട്ടിത്തിറവിയ മുറയും ഘോഷമെന്തോന്നു ചൊൽവൂ”
ഇവിടെ നായന്മാരെയാണു് കവി മന്ദമായി ഒന്നു് ഉപഹസിച്ചിരിക്കുന്നതു്.
[16] “പ്രതിഭടവിഘടിനി, വിമതോച്ചാടിനി,
വിശ്വവശങ്കരി, ശത്രുഭയംകരി,
വനിതാമോഹിനി, കനകാവാഹിനി,
മന്മഥസംഗ്രമിമനുഭവബീജം,
ജ്വാലമാലിനി, ലീലാശാലിനി,
പഞ്ചശതാക്ഷരി, വഞ്ചനസാക്ഷിണി.”
ഇത്യാദി മന്ത്രങ്ങൾ ജപിച്ചു് ‘ചടുലം ചില വെടികളിളക്കി’ ‘മാലോകർക്കു വരുന്നതു താൻ കല്പിച്ചു വരുത്തുന്നതാണെന്നു്, എല്ലാവരോടും ഘോഷിച്ചുകൊണ്ടും,
“ആഢ്യത്തൊപ്പിയുമാട്ടിപ്പോരകി-
ലുക്കൻ വടിയും പാലും നെയ്യും
കൂട്ടിച്ചേർത്തുടനാനബ് ഭോഷ്ക്കുക-
ളൊക്കെ നിറപ്പാൻ മാനിച്ചുള്ള ക-
ടാഹംപോലെ വഡ്ഢിയുമായി
കഞ്ഞിപ്പുടവ കയർപ്പിച്ചും കൊ
ണ്ടാനബ ഭോഷ്ക്കുകൾ പലവുതരത്തിലെ-
ടുത്തുവെളിക്കു ജഗൽസു വിരിച്ചും
മാലോകർക്കു സഹിക്കരുതാത്തൊരു
വാനാറ്റംകൊണ്ടൊക്കെ നിറച്ചും’
‘സൗഭാഗ്യകരമായുഷ്യകരം സൗന്ദര്യപ്രദമഖിലാകർഷണ മംഗജ്ജൃംഭണമനുഭവസാരം കലിവിനാശനം’ മുതലായ മന്ത്രങ്ങൾ എഴുതിച്ചേർത്തിരിക്കുന്ന ഗ്രന്ഥക്കെട്ടുകളെ എടുത്തു നടക്കും ശിഷ്യജനങ്ങളും പരികർമ്മികളുമായി,
“ക്ഷോണീപാലഗൃഹങ്ങളിലഭയമ-
ണഞ്ഞും കൊട്ടത്തേങ്ങാ നിഖിലം
ചുട്ടുമുടിച്ചും കട്ടുഭുജിച്ചും
ഓന്തും ചൂണ്ടെലി ചേരത്തടിയൻ
വാലുമെറുമ്പും മായൂരശിഖാ
ഞാഞ്ഞൂലിത്തരമൊക്കെത്തക്കെ വ-
റുത്തുപൊടിച്ചച്ചുടലബ് ഭസ്മം
മേളിച്ചഴകൊടുമപിയുണ്ടാക്കിവി-
ശുദ്ധം ത്രിഭൂവനവശ്യമിതെന്നൊരു
പേരും ഭള്ളായ്ത്തീർത്തപ്രഭുജള
ധൂളി ജനത്തിനു ദത്വാ പൊന്നും
പണവും പച്ചേ ഝടിതി പറിച്ചും.”
‘മോന്തായത്തൊടു മുട്ടി നടക്കുന്ന’ മാന്ത്രികരെ കവി അതികഠിനം അധിക്ഷേപിച്ചിരിക്കുന്നു.
“കല്പനയുണ്ടു പിറന്നാൾതോറും
പത്മജനിന്നും മംഗലകലശം
പാർവതിയും പണ്ടെന്നെക്കൊണ്ടൊരു
മേളനഹോമം ചെയ്യിച്ചത്രേ
ഹരമൊടു തിരുവുടലർദ്ധം പറ്റീ”
എന്നിങ്ങനെ ഓരോ ഭോഷ്ക്കും പറഞ്ഞു നടക്കുന്ന അക്കൂട്ടരുടെ ഉപദ്രവം അക്കാലത്തും വർദ്ധിച്ചിരുന്നുവെന്നു വിചാരിക്കാം.
“കണ്ട മരുന്നു പറിച്ചുമരച്ചും
കടുകടെയുള്ളതരഞ്ഞീലെന്നി-
ട്ടിടയിലരച്ചും, വാതദ്വേഷിണി-
പിത്തവിരോധിനി, കഫവിധ്വംസിനി,
കല്യാണഘൃതം ധാന്വന്തരഘൃതം
മറ്റുമോരോരോ പേരും ചൊല്ലീ-
ട്ടൂശാന്താടികഷണ്ടിപെരുക്കാ-
ലെന്നിവ പോലുമൊഴിപ്പാനായി-
ട്ടാർക്കുമൊരിക്കലുമെങ്ങും പാർത്താ-
ലുതകാതവ ചില നല്ല മരുന്നുകൾ”
മുതലായവകൊണ്ടു് ദുർവ്യാപാരം ചെയ്തു് ‘അസുവും വസുവും’ കൂടി മുടിക്കുന്ന വൈദ്യകദംബത്തിനും കവി നല്ല സമ്മാനം കൊടുത്തിട്ടുണ്ടു്.
“പരലും പലകയുമഗ്രേവെച്ചും ഗണപതിവെച്ചും കലിദിനമൊത്തു
വരുത്തിക്കൂട്ടിപ്പാർക്കുന്നപ്പോൾ വിപരീതത്തൊടു വന്നതുകണ്ടു
മനസ്സുംകെട്ടു ചിരങ്ങും നുള്ളിജ്യാക്കളുമുരുവിട്ടുടനുടനുടനൊക്കെ
നിരത്തൂ, ചിന്നൂ, പന്തി പകുപ്പൂ, കൂട്ടൂ, കളവൂ, വയ്പൂ”
എന്നൊക്കെ ജപിക്കുന്ന ജൗതിഷികന്മാരും അവിടെ വന്നു കൂടിയത്രേ.
ഈ തിക്കിനും തിരക്കിനും ഇടയിൽ,
“ചിന്തീടും കാന്തി പൊന്നിൻതളികയിൽ വലമായ്
മാലയും വച്ചു താരിൽ-
ത്തന്വംഗീഭംഗി കൈക്കൊണ്ടരുവയർ നടുവേ
മിന്നൽപോലെ വിലോലാ;
കണ്ണിന്നാനന്ദധാരാ കമലശരപര-
ബ്രഹ്മവിദ്യേവ മൂർത്താ
ധന്യാ വന്നാളരങ്ങത്തതിമൃദുഹസിതാ
മൈഥിലീ മന്ദമന്ദം.”
ഏതാനും മനോഹരപദ്യങ്ങൾ കൊണ്ടും ഒരു ദണ്ഡകം കൊണ്ടും, കവി സീതാദേവിയുടെ ശരീരവർണ്ണന സാധിച്ചിരിക്കുന്നു.
“അല്ലോടിടഞ്ഞു പട തല്ലുന്ന കുന്തളസ-
മുല്ലാസികല്യ മലർമാലം
അല്ലൽപ്പെടുമ്മതികലയെവെല്ലുമൊരു
നിടിലതടഫുല്ലമൃഗമദതിലകജാലം
അലർബാണവിര്യനെറി വിളയാടുമോമൽമിഴി-
കലകൊണ്ടു കണ്ണിനനുകൂലം;
അലമമലകുഴയിണയിൽ വിലസുമണിമണിരുചിഭി-
രൊളിവിളയുമനുപമകപോലം;
ചെന്തൊണ്ടിയോടുപമ ചിന്തുന്ന വായ്മലരിൽ
മന്ദം മുളച്ചു ധൃതി ചോരം
ചെന്തളിരിനനുമിളിതചന്ദ്രകരതുലനകല-
രുന്നമൃദുമുറുവലുമുദാരം
ചിതറുന്ന കാന്തിതനിവദനം കലാധിപത
ശതകോടി തുല്യഗുണപൂരം
ചിതമുടയ ഗളവടിവുമതിലലിയുമതിലളിത
ഘുസൃണവലിവിലസിതമപാരം
ആക്രമപൊൽക്കടകവാർകങ്കണദ്യുതികൾ
പാകും കരാബ്ജമഭിരാമം
ആകുലിതമണികലശമാക മികുമണിമുലയി-
ലാകലിത നവകനകദാമം
അകളേബരന്നുമഴലകമേ വളർക്കുമിതു
നവരോമവല്ലരിനികാമം
അഖിലജനധൃതിഹൃതിയിൽ മികവുടയ കൊടി നടുവു-
മഹഹ! ശിവ! നയനസുഖധാമം
മാണിക്യകാഞ്ചിനെറി പേണിച്ച പട്ടവസ-
നാബദ്ധമുന്നതവിശാലം
മാനമെഴുമലർവിശിഖയാനരുചിജഘനതല
മാനമതി തുടയുമിതു മൂലം
മനസി പാദപത്മമനുവേലം
മണമുടയകബരിമുതലണികുഴലൊളിടമുഴുവ-
നനുപമിതഗുണജാലം”
സ്വയംവരകാലത്തു് കഷ്ടിച്ചെട്ടു വയസ്സുണ്ടായിരുന്ന സീതാദേവിയെ യൗവനവതിയായിട്ടാണു് കവി ഇവിടെ വർണ്ണിച്ചിരിക്കുന്നതു്. സീതാദേവിയെക്കണ്ടു് അവിടെ കൂടിയിരുന്ന രാജാക്കന്മാരെല്ലാം മന്മഥാവിഷ്ടചേതസ്സുകളായത്രേ. അവരുടെ ഉന്മാദമധുരങ്ങളായ ചേഷ്ടകളെ കവി മൂന്നു നാലു പദ്യങ്ങളാൽ ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.
“ചിത്രം ചിത്രം തദാനീമൊരുവനണികരം-
കൊണ്ടു കേളീസരോജം
ബദ്ധാഭോഗം തിരിച്ചാൻ തെളിവൊടു മതിനേ-
രാനനാം വീക്ഷ്യ മോഹാൽ;
ഉൾത്തിങ്ങീടും പരാഗോല്ക്കരമിടതലധൂ-
ളിച്ച പുത്തന്മധൂളീം
വാക്ത്രാംഭോജേ തെറിപ്പിച്ചളികുലമഖിലം
ചാലയൻ മൂഢചേതാഃ.
ജാതോന്മാദം തദാനീമൊരു സരസവളു-
ക്കീന്നു നല്ലോരു ചവ്വാ-
താദായാദായ മേളിച്ചതിമണമിളകും
നാഗവല്ലീദലാന്തേ
മോദം പൂണ്ടാസ്വദിച്ചാനിടയിടയിൽ നറും
ചൂർണ്ണമുച്ചൈരെടുത്തും
വാർ തോഞ്ഞീടും കരണ്ഡാദ്വദനമലർ മിനു-
ക്കീ തുലോം ഭംഗിശാലീ.
അന്നേരം മറ്റൊരുത്തൻ ചെറിയൊരു പനിനീർ-
ക്കുപ്പിമെല്ലെന്നെടുത്ത-
ത്തന്വംഗീമൗലിതന്മേദുരജഘനഭരം
നോക്കി നോക്കി പ്രസാദീ;
തണ്ണീർ പോലെ കുടിച്ചാനൊരു തടിയനിരു-
ന്നാഗളം മധ്യമധ്യേ
തന്നഗം താപശാന്ത്യൈ തെളിവെഴുമിളനീർ-
കൊണ്ടുസിഞ്ചന്നശങ്കം.”
മിഥിലാപുരത്തു് ‘ഇളനീരും’ ഉണ്ടായിരുന്നത്രേ. ഒരു രാജാവു് അസിലതയെ ഉപേക്ഷിച്ചിട്ടും, മോഹാവേശം നിമിത്തം
അതു് നിജകരപരിഗളിതമാണെന്നു് അറിയാതെ, ഒരു ശൈലൂഷകനെപ്പോലെ ആത്മമുഷ്ടിയേ ഇളക്കിപോലും. മറ്റുള്ളവർ അതു കണ്ടു ചിരിച്ചിട്ടും, രാഗാന്ധചേതസ്സായ ആ തടിയൻ അറിഞ്ഞതേയില്ല. ഒരു രാജാവു്,
“തൂമച്ചിൽ പുർക്കു ശയ്യാനടുവിലിവളൊടും
ചേർന്നു പേമാരികൊണ്ടേ
ഹേമിക്കുന്നിന്നു മേലേ നിലയിൽ നിലവഴു-
ക്കുന്ന ജീമൂതകാലേ;
ഓമൽ പൂമെയ് പുണർന്നും പലവുരു പിശകി-
ച്ചോരിവായ്ത്തേൻ നുകർന്നും
കാമക്രീഡാ വളർത്താവിതു പുലരിവരേ
ഞാനെനിക്കൊത്തവണ്ണം”
എന്നു മനപ്പായസം കുടിച്ചു തുടങ്ങി. തത്സമയം ‘വചസാപ്രവീണ’യായ ധാത്രി ഭദ്രാസനസ്ഥരായ രാജാക്കന്മാരയെല്ലാം സീതാദേവിക്കു പറഞ്ഞുകൊടുത്തു. അനന്തരം ജനകാജ്ഞ അനുസരിച്ചു് സൗവിദല്ലൻ ശൈവചാപം അവിടെ ആനയിക്കയും,
“പൃഥ്വീപാസ്സംശൃണുദ്ധ്വം ധനുരിദമവിശം-
കം കുലചെയ്തു പൊട്ടി-
ച്ചുദ്യൽക്രീഡം വിളങ്ങും നരവരനധുനാ
ജാനകീ നൂനമേഷാ”
എന്നു് ഉച്ചൈസ്തരം വിളിച്ചു പറകയും ചെയ്തു. അതുകേട്ടു് അവരിൽ ഓരൊരുത്തരും പാപഭഞ്ജനത്തിന്നു് ഒരുമ്പെട്ടു. കർണ്ണാടരാജൻ ‘കാർമ്മുകസ്പർശമാത്രേണ വശം കെട്ടു കവിണ്ണു’ വീണു; മദ്രാധിരാജൻ ഭയപ്പെട്ടു മാറി; മഹാരാഷ്ട്രൻ മഹാഗോഷ്ടി കാട്ടി; കുന്തളേശൻ ‘കുതംകെട്ടു കുന്തിച്ചു’പോയി; തുലുഷ്കന്റെ മുഷ്കു ശമിച്ചു; (അന്നു തുലുഷ്കനുമുണ്ടായിരുന്നത്രേ) കേകയേന്ദ്രന്റെ കൈകാലൊടിഞ്ഞു. ഇപ്രകാരം വീരഭൂപാലന്മാരെല്ലാം “പോർവില്ലു തൊട്ടും, വലിച്ചും, കരുത്തോടെടുത്തും, വശംകെട്ടു വീണും, തദനീം വലഞ്ഞൊട്ടു കേണും, ത്രപാഭാരംകൊണ്ടു കുമ്പിട്ടിരുന്നും, ക്ഷണേനൈവ കൈകാലൊടിഞ്ഞും, സമാലോകൈസീതാം വിമോഹം പിണഞ്ഞും, നമുക്കിനി പെണ്ണു വേണ്ടേ വേണ്ട” എന്നു മടുത്തു പിൻവാങ്ങുന്ന കോലാഹലം അവർണ്ണ്യമത്രേ.
ഒടുവിൽ രാമൻ ചാപഭഞ്ജനത്തിന്നു് ഒരുങ്ങി. അപ്പോൾ,
“ആർത്തു നാനാജനൌഘം കനിവിനൊടിവനാ-
രെന്നു മോർത്തു വിശംകാം
തീർത്തു രാജന്യചൂഡാമണി മനസികുളുർ-
ത്തു വിദേഹാത്മജായാഃ;
വാഴ്ത്തീ വീണാപ്രവീണാ മുനി ഗഗനതലേ
വന്ദിവർഗ്ഗം പുകഴ്ത്തീ
താർത്തേൻ തൂകുന്ന വാചാ ദശരഥതനയേ
കാർമ്മുകാദാനലോലേ”
രാമൻ ജ്യാകർഷത്തോടുകൂടി സീതാമനഃകർഷണവും സാധിച്ചു; ചാപഭാഗത്തോടുകൂടി ക്ഷിതിഭൃത്തുകളുടെ ‘ദോസ്തംഭഡംഭവും’ ഭഗ്നമായി. ആ അവസരത്തിൽ വരണാമാലയും ധരിച്ചു കൊണ്ടുള്ള ദേവിയുടെ വരവിനെ കവി ഒരു ചിത്രത്തിലെന്നപോലെ ആലേഖനം ചെയ്തിരിക്കുന്നു.
“മന്ദീഭൂതേ ജനൗഘേ പരിമളബഹളം
കയ്യിലാദായ മാലാം
മന്ദാരാഭോഗമന്ദസ്മിതമധുരമുഖീ
മംഗലസ്ത്രീസമേതാ;
മന്ദം മന്ദം നയന്തീ ഘനജഘനഭരം
പ്രാഭൃതപ്രായമഗ്രേ
മന്ദാക്ഷാലംകൃതാക്ഷീ മനസിജകലികാ
മൈഥിലീ സാ നടന്നാൾ.
മൂളീടും ഭൃംഗപാളീവിവലനമധുരാം
മാലികാം കൈത്തലേ ചേ-
ർത്താളീദത്താവലംബാനിജതനുമഹസാ
രാഗമൃദ്യോതയന്തീ
വ്രീളാവേഗേന രാമാനനമിടയിടയിൽ-
ക്കട്ടുനോക്കി പ്രമോദ-
വ്യാലോലാ മെല്ലെ മെല്ലെന്നരികിലുപഗതാ
കോമളാഭ്യാം പദാഭ്യാം”
ദേവി മന്ദാക്ഷനമ്രയായി രാമചന്ദ്രന്റെ ഗളത്തിൽ മാലയിട്ട നേരം, ദിവ്യനാരീവിമുക്തവും പരിമളബഹുളവും ആയ പുഷ്പവർഷം അവരിൽ പതിഞ്ഞു.
അനന്തരം ജനകമഹാരാജാവു് ദശരഥനേയും മറ്റും ആനയിക്കാനായി ദൂതന്മാരെ അയച്ചു. ദശരഥൻ വസിഷ്ഠാദികളോടുകൂടി വന്നതിൽപ്പിന്നീടു് വിവാഹം മംഗളമായി നടത്തി. ആ അവസരത്തിൽത്തന്നെ ജനകൻ തന്റെ മറ്റു പുത്രിമാരെ ഭരതാദികൾക്കും വിവാഹം ചെയ്തു കൊടുത്തു.
സീതയ്ക്കു്, കണ്വൻ ശകുന്തളയ്ക്കെന്നപോലെ ചില ഉപദേശങ്ങൾ കൊടുക്കാതിരുന്നില്ല.
“യസ്യാസ്തേ ജനനീ സ്വയം ക്ഷിതിരിയം യോഗീശ്വരോയം പിതാ
വത്സേ! മൈഥിലി! ശിഷ്യതേ കഥയ കിം തസ്യാസ്സുജാതേസ്തവ
സ്നേഹാൽകേവലമുച്യതേ പുനരിദം സ്ത്രീണാം പതർദൈവതം
തദ്ഭൂയാസ്ത്വമുപാസ്യ ശർമ്മപരാച്ഛായേവ രാമാനുഗാ.
അഭ്യുത്ഥാനമുപാഗതേ ഗൃഹപതൌ തദ് ഭാഷണേ നമ്രതാ
തൽപാദാർപ്പിതദൃഷ്ടിരാസനവിധിസ്തസ്യോപചർയ്യാസ്വയം
സുപ്തേ തത്ര ശയീത, തൽപ്രഥമതോ ജഹ്യാച്ച നിദ്രാവതീ
പ്രാച്യൈഃ പുത്രി നിവേദിതാ കുലവധൂസിദ്ധാന്തധർമ്മാഹ്യമി.
സ്വച്ഛത്വം നഖകേശദന്തവസനാദീനാം സമസ്തക്രിയാ
ചാതുര്യം സ്മിതപൂർവമല്പമകടുവ്യക്തം ച സംഭാഷണം
ദാക്ഷിണ്യം വിനയസ്സുശീലവിഭവോ വക്രാദിവാക്യജ്ഞതാ
പ്രായോമീ കുലപാലികാസു മഹിതാ കല്യാണി നിത്യാഗുണാഃ”
നിർവ്യാജാ ദയിതേ’ ത്യാദി ശ്ലോകം ചേർത്തിട്ടു് അതിൽ നിന്നു വലിയ അർത്ഥവ്യത്യാസമില്ലാത്ത ‘ശുശ്രൂഷസ്വഗുരൂൻ’ എന്ന ശാകുന്തളപദ്യംകൂടി ഉദ്ധരിച്ചിരിക്കുന്നു. ഇതു് ചാക്യാന്മാർ ചെയ്തിട്ടുള്ളതാണെന്നു നിസ്സംശയം പറയാം.
“ഋദ്ധംത്രൈലോക്യമൊക്കെത്തരികിലുമുരിയാടായ്കമറ്റാരൊടും നീ
മുഗ്ദ്ധേ ചാടീടു ചെന്തീകനലിലപിപതിപ്രോഷിതാ നിർവിശങ്കം”
എന്നുകൂടി ഉപദേശിച്ചിട്ടാണു് ജനകൻ സീതയെ വിടുന്നതു്. ഈ ഉപദേശങ്ങൾ കേട്ടപ്പോൾ, ദേവിയുടെ ഹൃദയം ‘പുലരിയിൽ വിരിയും താമരപ്പൂവുപോലെ’ തെളിഞ്ഞു.
ഈ ഒരു ചമ്പുവിൽനിന്നു് പുനത്തിന്റെ കവിതയുടെ സ്വഭാവം ഏറെക്കുറെ അറിയാവുന്നതാണു്. ഉത്തമമണിപ്രവാളത്തിനു് ലീലാതിലകകാരൻ പറഞ്ഞിരിക്കുന്ന എല്ലാ ലക്ഷണങ്ങളും പുനത്തിന്റെ കവിതയ്ക്കുണ്ടു്. മാധുര്യപ്രസാദസമതാദിഗുണസമ്പന്നയും പ്രഫുല്ലമായ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ രൂഷിതമായ സുകുമാരാശയങ്ങളാൽ സമ്പുഷ്ടയുമായ പുനത്തിന്റെ കവിതാദേവി ‘ഭൂരിഭൂചക്രവാള’ത്തെ ഇന്നും മദിപ്പിച്ചുകൊണ്ടുതന്നെ ഇരിക്കുന്നു. പുനത്തിന്റെ ഫലിതത്തെപ്പറ്റി പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അതു മലയാളബ്രാഹ്മണർക്കു് ഒട്ടുക്കുള്ള ഒരു വിശിഷ്ടഗുണമാണു്. ഫലിതം അപാരമായ ബുദ്ധിശക്തിയുടെ സന്താനമാകുന്നു. ബുദ്ധിശക്തിയിൽ അവരേ അതിശയിക്കത്തക്ക ഒരു സമുദായവും കേരളത്തിലില്ലതാനും.
ഈ പ്രകരണത്തിൽ ചമ്പുകളേപ്പറ്റി പൊതുവേ ചില സംഗതികൾ ഇവിടെ പ്രസ്താവിക്കുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. ചമ്പൂപ്രസ്ഥാനം സംസ്കൃതത്തിൽനിന്നു് ഭാഷയിലേക്കു സംക്രമിച്ചിട്ടുള്ളതാണു്. ‘ഗദ്യപദ്യാത്മകം കാവ്യം ചൂമ്പൂരിത്യഭിധീയതേ’ എന്നാണു് ചമ്പുവിന്റെ ലക്ഷണം. എന്നാൽ സംസ്കൃതത്തിലേയും ഭാഷയിലേയും ഗദ്യങ്ങൾക്കു് വ്യത്യാസമുണ്ടു്. ഭാഷാചമ്പുക്കളിലെ ഗദ്യത്തിനും ചില വൃത്തനിയമങ്ങൾ കാണുന്നു. താരതമ്യദർശനത്തിനായി സംസ്കൃതത്തിലേയും ഭാഷയിലേയും ഓരോ ഗദ്യഖണ്ഡത്തെ ചുവടേ ചേർക്കുന്നു:–
“തദനു ഭയവശസമുപഗതദധിമുഖവചനവിദിതമധുവന കദനപരിഗണിത ജനകദുഹിതൃദശനജനിതപ്രമദഭരഭരിതസ്തപനതനയസ്തത്രതനുവികൃതിമതനുത ദധിമുഖാഗമനനിമിത്തസമ്പത്തിം”
(ഭോജചമ്പു. സുന്ദരകാണ്ഡം)
“ഹരഹര! ശിവശിവ നാനാനഗരീതിലക-
മയോദ്ധ്യാനഗരിവിചാരേ
ബഹുവിധരത്നസമൂഹംകൊണ്ടും,
ജനപദമഹിളാചമയംകൊണ്ടും.
കൊടിക്കൂറകൾകൊണ്ടും നിറമണിയാ”
(രാമായണം ചമ്പു)
ഭാഷാചമ്പുക്കൾ സംസ്കൃതഗദ്യത്തിനു് വൃത്തബന്ധമില്ലെന്നു് ഓർത്തിരിക്കേണ്ടതാണു്. ‘അഥ സാ ലളിതതനുകാന്തിസമ്പദാ സുരസുന്ദരീരപിജയന്തീ, മന്മഥമഹാവീരവൈജയന്തീ’–എന്നിങ്ങനെ നീണ്ടുകിടക്കുന്ന സംസ്കൃതഗദ്യങ്ങൾ എല്ലാ ഭാഷാചമ്പുക്കളിലുമുണ്ടു്.
ഭാഷാചമ്പുക്കൾ കൂത്തിനും പാഠകത്തിനും ആയി രചിക്കപ്പെട്ടിട്ടുള്ള പ്രബന്ധങ്ങളാകയാൽ അവയ്ക്കു സംസ്കൃതചമ്പുകൾക്കില്ലാത്ത ഒരു വിശേഷഗുണം കാണുന്നു. അതായതു് അവയിൽ ഹാസ്യരസത്തിനു് കൂടുതൽ പ്രവേശം നൽകിയിരിക്കുന്നു. സമുദായത്തിൽ കടന്നുകൂടിയിട്ടുള്ള അനാശാസ്യങ്ങളായ ആചാരങ്ങളെ ആട്ടിപ്പായിച്ചു് കാണികളേ സദാചാരനിതന്മാരാക്കിത്തീർക്കുക എന്നൊരു വിലയേറിയ ചുമതല ചാക്യാർകൂത്തിനുണ്ടായിരുന്നു. അതുകൊണ്ടത്രേ ചമ്പൂകാരന്മാർ കാലദേശാദികളെ ഗണിക്കാതെ മലയാളികളെ സ്വർഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലും കൊണ്ടുചെന്നുവിട്ടിട്ടു് അവരുടെ നടപടിപ്പിശകുകളെ കർക്കശമായ വിധത്തിൽ എടുത്തു വിമർശിച്ചു കാണുന്നതു്. നമ്പ്യാർ ഈ സംഗതിയിൽ ചമ്പൂകാരന്മാരെ അനുകരിക്കയേ ചെയ്തിട്ടുള്ളു.
ഭാഷാചമ്പുക്കൾ ആരംഭിക്കുന്ന രീതിയിലും അല്പം വ്യത്യാസമുണ്ടു്. സംസ്കൃതചമ്പുക്കൾ വായിച്ചുരസിക്കാനേ കൊള്ളു. ആ ഉദ്ദേശത്തോടുകൂടിയാണു് അവ രചിക്കപ്പെട്ടിരിക്കുന്നതും. അതുകൊണ്ടു് അവയിൽ കഥ തുടർന്നു പറഞ്ഞുപോകുന്നു. ഭോജചമ്പു എടുത്തുനോക്കുക. രാമായണത്തിലെന്നപോലെ അതിലും കഥയെ ആറുകാണ്ഡങ്ങളായി വിഭജിച്ചു പ്രതിപാദിച്ചിരിക്കുന്നു. പുനത്തിന്റെ ചമ്പുവിലങ്ങിനെയല്ല. അതിൽ ഓരൊ കാണ്ഡത്തേയും അനേകം ചമ്പുകളായിട്ടാണു് കവി രചിച്ചിരിക്കുന്നതു്. ചിലപ്പോൾ ഒരേ ചമ്പുവിനെത്തന്നെ രണ്ടു ഖണ്ഡങ്ങളാക്കിയും ചമയ്ക്കാറുണ്ടു്.
ഓരോ കഥയും ഒന്നോ അധികമോ മംഗളശ്ലോകങ്ങളോടുകൂടി ആരംഭിക്കുന്നു. മംഗളാചരണം കഴിഞ്ഞാൽ വസ്തുനിർദ്ദേശമായി. എന്നാൽ വസ്തുവിനെ നിർദ്ദേശിക്കുന്ന രീതി ഒന്നു പ്രത്യേകമാണു്.
“വാരാർന്നാസ്ഥാനരംഗേ വിരവിലിവിടെവന്നിങ്ങനെ നമ്മിലെത്തു-
ന്നേരം തോഴാ വിളങ്ങും മനസി മമ സദാ കുമ്പിതേവൻ പ്രസാദം;
ക്ഷീരാബ്ധൗ രാവണോപദ്രവവിവശതയാചെന്നു നാരായണോക്തം
നേരേകേൾക്കുംവിധംപണ്ടമരപരിഷദാമുള്ളിലുണ്ടായപോലേ”
ഇങ്ങനെ ഒരു തോഴനോടു പറയുന്ന മട്ടിലത്രേ കഥയെ അവതരിപ്പിക്കുന്നതു്. ഒരേ കഥയെത്തന്നെ രണ്ടു ഖണ്ഡങ്ങളായി വിഭജിച്ചാലും ഈ ചടങ്ങുകളെല്ലാം അവശ്യം അനുഷ്ഠിക്കണം. നൈഷധചമ്പുവിന്റെ ഉത്തരഭാഗം നോക്കുക. ഭാഷാചമ്പുക്കൾക്കുള്ള വേറോരു വിശേഷം അവയിൽ വർണ്ണനയ്ക്കു കഥാംശത്തേ അപേക്ഷിച്ചു് പ്രാധാന്യം നൽകിയിരിക്കുന്നു എന്നുള്ളതാണു്. ഫലിതരസപ്രധാനമായ വർണ്ണനകൾ നിയമേന ഭാഷയിൽതന്നെ ആയിരിക്കും. രസപ്രചുരമായ ഘട്ടങ്ങളെ ഗദ്യത്തിലാക്കുകയും പതിവില്ല. വർണ്ണനയ്ക്കു തന്മയത്വം വരുത്താനുള്ള ശ്രമത്തിൽ മിക്ക ചമ്പൂകാരന്മാരും സ്ഥലകാലാദികളെ വിസ്മരിച്ചുകളകയും ചെയ്യുന്നു. നൈഷധചമ്പുവിൽ, നൈഷധന്റെ കാലത്തു് ‘ഭാരതകഥായാമെന്നതൊഴിഞ്ഞക്കർണ്ണച്ഛേദംകേട്ടീലെ’ന്നും രാമായണചമ്പുവിൽ രാമാഭിഷേകം കാണ്മാൻ വന്നവരിൽ ചിലർ പറങ്കിത്തൊപ്പി ധരിച്ചിരുന്നുവെന്നും മറ്റും പ്രസ്താവിച്ചിട്ടുള്ളതു നോക്കുക.
പുനത്തിനു മുമ്പു് ആരെങ്കിലും ചമ്പുക്കൾ രചിച്ചിരുന്നോ എന്നു നിർണ്ണയിക്കാൻ തരമില്ല. എന്നാൽ ഈ പ്രസ്ഥാനത്തിനു് ഭാഷയിൽ ഇളക്കമില്ലാത്ത ഒരു നില നൽകിയതു് പുനമായിരുന്നുവെന്നു തോന്നുന്നു. രാമായണചമ്പുവിൽ, ഇതേവരെ രാവണോത്ഭവം, രാമാവതാരം, താടകാവധം, അഹല്യാമോക്ഷം, സീതാസ്വയംവരം, പരശുരാമവിജയം, വിച്ഛിന്നാഭിഷേകം, രാമാഭിഷേകം, സീതാപരിത്യാഗം, അശ്വമേധം, സ്വർഗ്ഗാരോഹണം എന്നീ ചമ്പുക്കൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അത്യന്തം ശ്രവണസുഖപ്രദവും ഹൃദയരഞ്ജകവുമായ ഭാഷാസംസ്കൃതയോഗംകൊണ്ടും, ശബ്ദാർത്ഥങ്ങളുടെ സമീചീനമായ സമ്മേളനംകൊണ്ടും, സജീവങ്ങളും സങ്കല്പശക്ത്യുദ്ദീപകങ്ങളുമായ വർണ്ണനകൾ കൊണ്ടും, മൃദുലങ്ങളായ മനോഭാവങ്ങളുടെ യാഥാർത്ഥ്യത്തോടു കൂടിയ ഉല്ലേഖനം കൊണ്ടും പുനത്തിന്റെ ചമ്പുക്കൾ അദ്വിതീയങ്ങളായി വിലസുന്നു.
10.33 മഹീഷമംഗലം (മഴമംഗലം)
മഴമംഗലത്തെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുള്ള തല്ലാതെ വിവരമായി യാതൊന്നും അറിവില്ല. അദ്ദേഹം ഓത്തില്ലാത്ത ഒരു നമ്പൂതിരിയായിരുന്നെന്നും, ഒരിക്കൽ അദ്ദേഹം മറ്റു നമ്പൂതിരിമാരാൽ അധിക്ഷിപ്തനായിട്ടു് വിദേശത്തുചെന്നു് വേദങ്ങളും മറ്റും ശരിയായി അഭ്യസിച്ചതിന്റെ ശേഷം തിരിച്ചുവന്നപ്പോൾ, ഒരു യോഗം നടന്നുകൊണ്ടിരിക്കയായിരുന്നെന്നും, ഋത്വിക്കുകൾ മന്ത്രങ്ങൾ പിഴച്ചു ചൊല്ലുന്നതു കേട്ടു്, യാഗശാലയ്ക്കുള്ളിലേക്കു കടന്നു്, ‘മഴമംഗലം അകത്തു കടന്നാൽ പ്രായശ്ചിത്തം ചെയ്താൽ മതി, മന്ത്രം പിഴച്ചാൽ പ്രതിവിധിയില്ല’ എന്നു പറഞ്ഞിട്ടു് മന്ത്രം തിരുത്തി ചൊല്ലിക്കൊടുത്തുവെന്നും, അന്നുമുതല്ക്കു് അദ്ദേഹത്തിനും മലയാളബ്രാഹ്മണരുടെ ഇടയ്ക്കു് ഒരു മാന്യസ്ഥാനം ലഭിച്ചുവെന്നുമാണു് മറ്റൊരു ഐതിഹ്യം. വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. അദ്ദേഹം ചെങ്ങന്നൂർ വാഴുമാവേലി പരമേശ്വരൻപോറ്റിയുടെ അടുക്കൽ പഠിച്ചുകൊണ്ടിരിക്കേ, ആ പോറ്റിയുടെ മകനും ജ്യോതിശ്ശാസ്ത്രവിശാരദനും ആയ ഒരു കൃഷ്ണപിള്ളയാൽ ആക്ഷിപ്തനായത്രേ. ഒരു ദിവസം കറുത്തവാവായിരുന്നു. കൃഷ്ണപിള്ളനമ്പൂതിരിയോടു് “തിരുമേനീ, ചന്ദ്രൻ എത്ര ഉയർന്നുനിൽക്കുന്നു എന്നു നോക്കണം” എന്നു പറഞ്ഞതു കേട്ടു്, ആ സാധു മുറ്റത്തിറങ്ങി പടിഞ്ഞാറോട്ടു നോക്കിയത്രേ. അദ്ദേഹത്തിന്റെ ഈ മൂർഖത കണ്ടു് കൃഷ്ണപിള്ള ചിരിച്ചപ്പോഴാണു് മഴമംഗലത്തിനു കാര്യം മനസ്സിലായതു്. അന്നു മുതല്ക്കു് ജ്യോതിശാസ്ത്രം പഠിക്കാൻ അദ്ദേഹം തീർച്ചപ്പെടുത്തി. പരമേശ്വരൻപോറ്റി ഒരുനല്ല ജൗതിഷകനായിരുന്നു. നമ്മുടെ നമ്പൂതിരി അചിരേണപോറ്റിയെപ്പോലും അതിശയിക്കത്തക്കവണ്ണം സമർത്ഥനായി. മഴമംഗലത്തിന്റെ ഉദ്ദേശ്യം ഗുരു നല്ലപോലെ ധരിച്ചിരുന്നു. അതുകൊണ്ടു്, ഗുരുദക്ഷിണയ്ക്കായി മഴമംഗലം ഭാവിച്ചപ്പോൾ ‘എനിക്കു് ഒന്നും ആവശ്യമില്ലാ; എന്റെ പ്രിയപുത്രനെ അവമാനിക്കാതിരുന്നാൽ മാത്രം മതി’ എന്നു പോറ്റി പറഞ്ഞു. ഈ വാക്കുകൾ മഴമംഗലത്തിനെ സങ്കടപ്പെടുത്തിയെന്നു പറയേണ്ടതില്ലല്ലോ. “ഗുരോ! അങ്ങനെയാണെങ്കിൽ ഞാൻ എന്തിനാണു് ഈ ശാസ്ത്രം ഇത്ര ബുദ്ധിമുട്ടി പഠിച്ചതു്?” എന്നു ശിഷ്യൻ ചോദിച്ചപ്പോൾ, ‘ലോകോപകാരത്തിനു വേണ്ടിയാണു് ശാസ്ത്രം അഭ്യസിക്കേണ്ടതു്. പരപീഡനത്തിനായിട്ടല്ല’ എന്നു ഗുരു അഭിപ്രായപ്പെട്ടു. അപ്പോൾ മഴമംഗലം പറഞ്ഞു:–
“ഇല്ല. ലോകോപദ്രവത്തിനായി ഞാൻ യാതൊന്നും ചെയ്കയില്ല. ലോകോപദ്രവം വരുത്താതെ നോക്കാൻ എനിക്കു് അനുവാദം തന്നാൽ മാത്രം മതി. കൃഷ്ണപിള്ള നൂറുകൊല്ലത്തെ പഞ്ചാംഗം ഗണിച്ചുവെച്ചിട്ടുണ്ടു്. അതിനെ തീയിലിട്ടു ചുടണം. അല്ലെങ്കിൽ അതു ലോകോപദ്രവകരമായിത്തീരും.”
“അതെന്തുകൊണ്ട്?”
“മുഹൂർത്തങ്ങൾക്കു് ഇടിമുഴക്കം ഉണ്ടാകും.”
“അങ്ങിനെവരികയില്ല. ഞാൻകൂടി പരിശോധിച്ചിട്ടുണ്ടല്ലോ?”
“ഞാൻ തെളിയിച്ചുതരാം.”
ഈ സംഭാഷണത്തിന്റെ ഫലമായി നടത്തിയ പരീക്ഷണത്തിന്റെ മഴമംഗലം തന്നെ ജയിച്ചു. മുഹൂർത്തിനു് അദ്ദേഹം പറഞ്ഞതുപോലെ ഇടിമുഴക്കമുണ്ടായി. അതിന്റെ ശേഷം ആ പഞ്ചാംഗത്തെ നശിപ്പിക്കയും തൽസ്ഥാനത്തു് മഴമംഗലം ഒരു പുതിയ പഞ്ചാംഗം ഗണിച്ചു വെയ്ക്കുകയും ചെയ്തുവത്രേ.
മഹിഷമംഗലത്തിന്റെ ഗുരു ചെങ്ങന്നൂർ വാഴുമാവേലി പോറ്റിയായിരുന്നു എന്നുള്ളതിനു ലക്ഷ്യങ്ങൾ ഉണ്ടു്. മാത്തൂർപോറ്റിയുടെ മുഹൂർത്തപദവിക്കു് മഹിഷമംഗലം എഴുതിയ വ്യാഖ്യാനത്തിൽ,
“വാണിമാതിനെ വന്ദിച്ചു ഗുരുംച പരമേശ്വരാ
മുഹൂർത്തപദവീമദ്യ ഭാഷയായ് വ്യാകരോമ്യഹം”
എന്നു് ഗുരുവിനെ വന്ദിച്ചിട്ടുണ്ടു്. ഗ്രന്ഥത്തിന്റെ അവസാനത്തിൽ ‘ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ ബാലശങ്കരനാമ്നി ഷട്ത്രിംശത് ശ്ലോകാത്ഥസംഗ്രഹേ തൃതീയപരിച്ഛേദഃ സമാപ്തഃ’ എന്നു കാണുന്നതിനാൽ മഴമംഗലത്തിന്റെ പേരു് ശങ്കരനായിരുന്നുവെന്നു് വിചാരിക്കാം. ഭാഷാകാലദീപത്തിന്റെ അവസാനത്തിലും അദ്ദേഹം ഗുരുവിനെ വാഴ്ത്തീട്ടുണ്ടു്.
“അസ്തി ശോണാചലഗ്രാമവാസ്തവ്യോ ദ്വിജപുംഗവഃ
ദയാലുസ്സർവ്വഭൂതേഷു ദേവാരാധനതല്പരഃ
ദൈവജ്ഞസ്തൽപദാംഭോജമകരന്ദനിഷേവണാൽ
ഭ്രാന്തചിത്തേന കേനാപി രചിതന്തദ്ദ്വിജന്മനാ
ദീപകം വിലുസത്വേതച്ചിരായ ധരണീതലേ.”
ഇവിടെ ഏതദ്ഗ്രന്ഥത്തിന്റെ കർത്താവു് ശോണാചലഗ്രാമ (ചെങ്ങന്നൂർ) വാസിയായ ഒരു ബ്രാഹ്മണശ്രേഷ്ടന്റെ അന്തേവാസിയും ബ്രാഹ്മണനും ആണെന്നേ പറഞ്ഞിട്ടുള്ളുവെങ്കിലും അദ്ദേഹം പെരുവനഗ്രാമവാസി കൂടിയായിരുന്നുവെന്നു് ‘ഊട്ടില്ലാ പെരുവനേയുള്ള ബ്രാഹ്മണർ മിക്കതും’ എന്നിങ്ങനെ പെരുവനത്തെക്കാര്യം പ്രത്യേകം ചില സ്ഥലങ്ങളിൽ എടുത്തുപറഞ്ഞിരിക്കുന്നതുകൊണ്ടു് ഊഹിക്കാം. സംസ്കൃത കാലദീപവ്യാഖ്യാനത്തിന്റെ അവസാനത്തിൽ ‘എന്റെ വാഴുമാവേലിക്കു നമസ്ക്കാരം’ എന്നു്കൂടി പറഞ്ഞിട്ടുമുണ്ടു്.
മഴമംഗലം ജനിച്ചതു് 800-ാമാണ്ടിടയ്ക്കായിരുന്നുവെന്നും അദ്ദേഹം മാനവേദചമ്പിന്റെ കർത്താവായ കോഴിക്കോട്ടു ശക്തൻതമ്പുരാന്റെ സദസ്യനായിരുവെന്നും മി: ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ മഴമംഗലത്തിന്റെ കാലം അത്ര അർവാചീനമാണോ എന്നു സംശയമാകുന്നു. മുഹൂർത്തപദവിയുടെ വ്യാഖ്യാനത്തിൽ കാണുന്ന,
“ദേവോപി നദ്ധഃ കപടീഹരോസൗ
പ്രഭാവനസ്തിക്യദിനാരിയുക്തഃ
കോളംബകാലാദ്ദ്യുഗണയ്യസിംഹാൽ
മദ്ധ്യാധിമാസഃ പുനരേവമേവ.”
എന്ന പദ്യം അദ്ദേഹത്തിന്റേതായിരിക്കാനേ തരമുള്ളു. അങ്ങിനെ ആണെങ്കിൽ കൊ..വ. 724-മാണ്ടു് അദ്ദേഹം ജീവിച്ചിരുന്നുവെന്നു തീർച്ചതാണു്. ഭാഷാകാലദീപകത്തിൽ,
“നീലോധനേശോനതനുർദ്ദിശസ്തവം
പ്രഭാവനാസ്തിക്യജനാനിസംയുതം
വിലിപ്തികാദ്യോയമിനസ്യമദ്ധ്യമേ
യാദ്രിശിഗസ്തഗതോധിമാസക.”
ഈ പദ്യവും മഹിഷമംഗലത്തിന്റെ കാലനിർണ്ണയത്തിനു് ഉപകരിക്കുന്നു. ഈ ലക്ഷ്യങ്ങളെ വച്ചുനോക്കിയാൽ അദ്ദേഹം ജനിച്ചതു് 670-നു് അപ്പുറമായിരിക്കയില്ലെന്നാണു കാണുന്നതു്. ഇക്കാലത്തു് കൊച്ചിയും സാമൂതിരിയും തമ്മിൽ തുടരെത്തുടരെ യുദ്ധം ഉണ്ടായിക്കൊണ്ടിരുന്നു. സാമൂതിരി എത്ര ശ്രമിച്ചിട്ടും പെരുവനഗ്രാമക്കാരെ കൊച്ചീരാജാവിന്റെ പാർശ്വത്തുനിന്നു് അകറ്റി തന്റെ വശത്താക്കുന്നതിനു സാധിച്ചില്ലെന്നു് കൊച്ചീരാജ്യചരിത്രത്തിൽ കാണുന്നു. 813-മുതല്ക്കു് 834-വരെ വാണ കോഴിക്കോട്ടു ശക്തൻതമ്പുരാനാണു് നെടിയിരിപ്പുസ്വരൂപത്തിന്റെ ക്ഷയോന്മുഖമായ ശക്തിയെ പുനരുജ്ജീവിപ്പിച്ചതു്. പെരുവനഗ്രാമത്തിന്റെ മേൽക്കോയ്മ സാമൂതിരിക്കു ലഭിച്ചതു് 892 ധനു 6-ാം തിയതിയിലെ ഉടമ്പടിയാലുമാകുന്നു. ഇങ്ങനെ സാമൂതിരിയോടു പിണങ്ങിനിന്ന പെരുവനഗ്രാമത്തിലെ ഒരു നമ്പൂരി കോഴിക്കോട്ടു രാജാവിനെ ആശ്രയിച്ചു ജീവിച്ചുവെന്നു വിചാരിക്കാൻ നിവൃത്തിയില്ല.
10.34 ഉലകുടയപെരുമാൾപാട്ട്
മഴമംഗലത്തിന്റെ കൃതികൾ
അദ്ദേഹം മുഹൂർത്തപദവി ഭാഷാ, ഭാഷാകാലദീപം തുടങ്ങിയ ശാസ്ത്രഗ്രന്ഥങ്ങളും, ആശൗചം ഭാഷ മുതലായ സ്മൃതികളും, സംസ്കൃതത്തിൽ ഒരു ഭാണവും രചിച്ചിട്ടുണ്ടു്. അവയെപ്പറ്റി ഇവിടെ പ്രസ്താവിക്കേണ്ട ആവശ്യമൊന്നുമില്ല. ഭാഷയിൽ അദ്ദേഹം രചിച്ചിട്ടുള്ള പ്രധാന ഗ്രന്ഥം ഭാഷാനൈഷധ ചമ്പുവാകുന്നു.
10.35 നൈഷധചമ്പു
ഈ ചമ്പുവും, മംഗലാചരണത്തോടുകൂടി ആരംഭിക്കുന്നു!
“അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൊൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ-
സമ്പത്തേ കുമ്പിടുന്നേൻ കുഴലിണനലയാധീശ്വരീ വിശ്വനാഥേ!”
എന്ന പ്രസിദ്ധശ്ലോകം ഈ കാവ്യത്തിലുള്ളതാണു്. മഴമംഗലം ഒരു നല്ല മണിപ്രവാളവ്യാപാരിയായിരുന്നുവെന്നു് ഈ പദ്യത്തിൽനിന്നു കാണാം. അതിനടുത്ത പദ്യവും അതിശയമാകുംവണ്ണം മധുരമായിരിക്കുന്നു.
“പാലംഭോരാശിമധ്യേ ശശധരധവളേ ശേഷഭോഗേ ശയാനം
മേളംകോലും കളായദ്യുതിയൊടു പടതല്ലുന്ന കാന്തിപ്രവാഹം
നാളന്നേറിത്തുളുമ്പും നിരുപമകരുണാഭാരതിമ്യൽകടാക്ഷ-
ന്നാളീകത്താരിൽമാതിൻകുളുർമുലയുഗളീഭാഗധേയം ഭജേഥാഃ”
ഈ മാതിരി പദ്യങ്ങൾ ഏതു ഭാഷാസാഹിത്യത്തിനും അഭിമാനജനകമായിട്ടുള്ളതാകുന്നു.
അനന്തരം ‘വിദ്യാസാരസ്യരാശേ’ ഇത്യാദി പദ്യങ്ങളാൽ, സാധാരണ ചമ്പൂക്കാരന്മാരുടെ രീതി അനുസരിച്ചു് കഥാവസ്തുവിനെ നിർദ്ദേശിച്ചിട്ടു് നളന്റെ പ്രതാപാതിശയത്തെ രണ്ടു ശ്ലോകങ്ങളാലും ഒരു ദീർഘമായ ഗദ്യത്താലും ഇപ്രകാരം വർണ്ണിച്ചിരിക്കുന്നു.
ഹരഹര ശിവശിവ ചിത്രം ചിത്രം നിഷധനൃപാന്വയമകുടീരത്നം
ധാത്രീചക്രം കാത്ത ദശായാം സപ്തപയോധരഭൂധരകാനന
പത്തനജാലപരിഷ്കൃതമാകിയ പൃത്ഥ്വീഭാരമവങ്കലിറക്കി-
ദ്ദിക്കരിപാളയുമദ്രിപ്രവരരുമഹികുലനാഥനുമാദിമകമഠവു-
മതുതോളിതുതോളിതുമാറിർത്ഥംഗളനാളങ്ങൾതിരിച്ചുതിരുമ്മിയു-
മെത്രകൊതിച്ചൊരുവിസ്മയസൗഖ്യം വിശ്വാസായ ചിരായഭജി”ക്കുന്നുവത്രേ
“ഉത്തരളദ്യുതിമെത്തീടുന്നണി
പുകൾ നിറമൊന്നും പുത്തൻചന്ദ്രിക
നിത്യം തട്ടിക്കൂമ്പീടുന്നൊരു
നാഭീനളീനഗൃഹോദരമദ്ധ്യേ
നീരജഭവനാം നീരസകുലമണി നിയതമകപ്പെട്ടതു” കണ്ടു് ഇനി തനിക്കു ഭർത്താവുമായി യഥേഷ്ടം രമിക്കാമല്ലോ എന്നു വിചാരിച്ചു സന്തുഷ്ടയായിട്ടു്, ‘ചെന്താർമങ്കയുമംബുജലോചന പരിരംഭാമൃതമായ സുഖാംബുധിമദ്ധ്യേ മുങ്ങിത്തുടങ്ങി’ പോലും.
നീരസകുലമണിയായ മുതുക്കൻ വിഷ്ണുവിന്റെ നാഭിസരോജത്തിൽ ഇരുന്നു് മിഴിച്ചുനോക്കിക്കൊണ്ടിരിക്കുമ്പോൾ, ലക്ഷ്മി ഭർത്താവുമായി ക്രീഡിക്കുന്നതെങ്ങനെ? അതുകൊണ്ടു് ലക്ഷ്മീദേവിക്കു് നളൻ ചെയ്തതു് ഒരു വലിയ ഉപകാരമായി. ദേവി ‘നിഷധനൃപാന്വയമകുടിമഹാമണിവാണീടേണം ക്ഷോണിയിലിന്നു കല്പാന്തത്തോള’മെന്നുനേർന്നുതുടങ്ങിയതിൽ അത്ഭുതപ്പെടാനുണ്ടോ?
എത്രതന്നെ വർണ്ണിച്ചിൽ കവിക്കു തൃപ്തിയാകാഞ്ഞതിനാൽ
“മിത്രാപായേ ഹിത്വാ കുമുദം ചിത്താനന്ദം വന്നീലാർക്കും
ദോഷാഗമനേ ശശധരനന്യേ തോഷം കണ്ടീലാർക്കുമൊരുന്നാൾ
മിന്നും കുടങ്ങളിലന്യേയൊരുനാൾ പൊന്നുംദണ്ഡും കണ്ടീലെങ്ങും”
എന്നു തുടങ്ങുന്നു. ഈ അലങ്കരത്തിരക്കിൽ കവിക്കു സ്ഥലകാലഭ്രമംകൂടി പറ്റിപ്പോകുന്നു.
“ഭാരതചരിതം തന്നിലൊഴിഞ്ഞൊരു കർണ്ണച്ഛേദം കേട്ടീലെങ്ങും
രാമകഥായാമെന്നിതൊഴിഞ്ഞൊരു ദൂഷണചരിതം കേട്ടീലാരും”
ഇത്യാദി നോക്കുക. ഇങ്ങനെ നളൻ നാടുവാണുകൊണ്ടിരിക്കേ വിദർഭരാജാവായ ഭീമൻ ‘പുത്രാഭാധാനം നിറമുടയ പദാർത്ഥാന്തരം കാണാഞ്ഞു്’ ദുഃഖിതനായിച്ചെയ്ത തപസ്സിന്റെ ഫലമായി, ദമയന്തി എന്നൊരു പുത്രിയും മൂന്നു പുത്രന്മാരും ജനിച്ചുവത്രേ. രാജാവു്
“പുത്രീമത്യന്തരമ്യാമരമണിയുമണിഞ്ഞന്തികേ സഞ്ചാരന്തീം
പുത്രാനപ്യാത്തമോദം മടിയിലുടനുടൻ ചേർത്തുപേർത്തും പുണർന്നും
മെത്തും പുത്തൻമരന്ദം തടവിന മുഖപത്മങ്ങളേ പാർത്തുംപാർത്തും
ചിത്തേ കൊള്ളാഞ്ഞു മോദപ്രചുരിമ ധരണീപാലനേറ്റം വലഞ്ഞു-”
വത്രേ. ദമയന്തിയുടെ ശൈശവവർണ്ണനയെ എത്രതന്നെ വാഴ്ത്തിയാലും മതിയാവുന്നതല്ല.
“മിന്നും പൊന്നോല കർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ
പിന്നിൽ ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയം മന്ദഹാസം
കുന്നിപ്രായം കുരുത്തൊന്നുരസി കുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനം കണ്ടുവന്നിത്ത്രിലോക്യാം”
നാലാമത്തെ പാദംകൊണ്ടു്, കവി ദമയന്തിയുടെ ലോകോത്തരലാവണ്യാതിശയത്തെ അതിവിശദമായി കാണിച്ചുതരുന്നു. ക്രമേണ അവൾ വളർന്നുവന്നു.
“ഗാത്രേ ഗാത്രേ തുടർന്നൂ മധുരിമ തിരളും മാർദ്ദവം നേത്രരംഗേ
കൂത്താട്ടത്തിന്നുലജ്ജായവനികയിൽ മറഞ്ഞാഗജന്മാ വിരോജേ
മുത്തേലും കൊങ്ക പങ്കേരുഹമുകുളസമം ഹന്ത!താരുണ്യവായ്പോ-
ടെത്തിക്കൈത്താർ പിടിച്ചൂ ഝടുതി വടിവെഴും ശൈശവമ്പേശലാംഗ്യാഃ
നർമ്മാലാപം ചുരുങ്ങീ ജനസദസിമണംചേർന്നമന്ദാക്ഷവേഗാൽ
കമ്രംകാർകൂന്തലേന്തും പരിമളലളിതം ചെന്നു കാലോടിടഞ്ഞു
തമ്മിൽത്തിക്കിത്തുടങ്ങീ കുളുർമുലയുഗളം നന്നുനന്നെന്നുവേണ്ടാ
നിർമ്മായം യൗവനശ്രീസ്വയമലമകരോദംഗനാമൗലിമാലാം.
നളനും ദമയന്തിയും പരസ്പരം കേട്ടിട്ടു് അനുരക്തരായിച്ചമയുന്നു. അഭിലാഷശൃംഗാരവർണ്ണന അത്യന്തം ഹൃദയംഗമായിട്ടുണ്ടു്. അവർക്കു നിദ്രാഭംഗമുണ്ടായതിനെ കവി വർണ്ണിച്ചിരിക്കുന്നതെങ്ങമെയെന്നു നോക്കുക.
“സങ്കല്പസംഗമസുഖാനുഭവസ്യനാഹം
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീസകാശാൽ”
മഴമംഗലത്തിനു് ശൃംഗാരത്തോടുള്ള പക്ഷപാതം ഇവിടെയെന്നതുപോലെ എവിടെയും പ്രകടമായിരിക്കുന്നു.
നളൻ മാരജ്വരപരവശനായി ഉദ്യാനത്തിൽ ഇരിക്കവേ, അരയന്നം അവിടെ വന്നുചേരുന്നു. ആ അന്നത്തെ അദ്ദേഹം ദമയന്തിയുടെ അടുക്കലേയ്ക്കു പറഞ്ഞയയ്ക്കുന്നു.
“വിദർഭക്ഷിതിപതിനഗരേ, ധന്യാകാരേ, മണിമയമുറ്റത്തഴകിലിറങ്ങിക്കനകവിഭൂഷണഝണഝണിതോപമ മധുരനിദാനംകൊണ്ടു വധൂനാം ചെവികളിലമൃതു ചൊരിഞ്ഞുചൊരിഞ്ഞും, മദകളതരുണീയാനമനോജ്ഞം മൃദുമൃദുപദങ്ങളിൽ വച്ചു നടന്നും, വിദ്രുമശകലം ബീജാപൂരകവിത്തെന്നോർത്തതു കൊത്തിയുടച്ചും, മധ്യേ മധ്യേ വെളുവെളെ വിലസും പത്രപുടങ്ങൾ കുടഞ്ഞു കുടഞ്ഞും വിവലിത വദനന്നോക്കിയുമിത്ഥാ വിഭ്രമരീതി വളർത്തുനടക്കുന്നതു്” കണ്ടു് ദമയന്തി ആ അന്നത്തെ പിടിച്ചെടുക്കാനായി ശ്രമിക്കുന്നു.
വർണ്ണനയ്ക്കു് അവസരം കിട്ടിയാൽ മഹിഷമംഗലം വെറുതേ വിടുകയില്ല.
“വാ ചർമ്മേ ശൃണു വല്ലഭേതി വചനേ വൈയാത്യമാപദ്യതേ
ഹേ രാജന്നിതിചേദിഹാപിചപൃഥഗ്ഭാവോ മഹാനാപതേൽ
മൽപ്രാണാ ഇതിയുക്തമേതദധുനാ കീരോക്തിവദ്ഭംസതേ
കഷ്ടം! കാതരചേതനാ കഥമഹോ സന്ദേഷ്ടുമദ്യാരഭേ.”
ഇത്യാദി ഘട്ടങ്ങളിൽ കവിയുടെ ഔചിത്യബോധം സവിശേഷം സ്ഫുരിക്കുന്നുണ്ടു്.
അങ്ങിനെ ഇരിക്കേ രാജാവു് പുത്രിയുടെ സ്വയംവരമഹം നടത്തണമെന്നു് ആലോചിച്ചു് ദൈവജ്ഞവരനെ വരുത്തി മുഹൂർത്തം കുറിപ്പിക്കുന്നു. മണിത്തറകളും പന്തലുകളും മുറയ്ക്കു് ഒരുങ്ങി. ‘നാളീകലോലമിഴിമാർ നല്ല മൃഗനാഭിതുഷാരതോയൈഃ നീളത്തെളിച്ചു് മണിരംഗഭൂമികൾ’ മെഴുകി വൃത്തിയാക്കി.
“നിന്നിദ്രകാന്തി നിരവേ പണിചെയ്തു തീർന്നൂ
മുന്നൂറുകോടി നിലയങ്ങൾ മഹീപതീനാം
അവ,‘അന്യൂനമോദമമരാവതി പെറ്റ പുത്തൻ-
പെണ്ണുങ്ങളാവതു ചമഞ്ഞിഹ വന്നപോലെ’
വിളങ്ങി. സ്വയംവരാഘോഷം കാണാൻ ഉള്ള ഒരുക്കൾ വീടുതോറും നടന്നുതുടങ്ങി.
“ഒരുവൾ നിജ വിഭൂഷാജാലമെല്ലാമണിഞ്ഞാ-
ളൊരുവൾ പണിയൊടുങ്ങാഞ്ഞെത്രയെല്ലാം പിടിഞ്ഞാൾ
തരുണനൊടൊരുതന്വീ ചെന്നുറങ്ങാൻ പറഞ്ഞാൾ
ചരിതമിതി മനോജ്ഞം വാരനാരീജനാനാം.
പുടവവടിവുപോരാഞ്ഞിട്ടു കോപിച്ചു കാചിൽ
ഝടിതി രമണവക്ത്രേ കൊണ്ടുപോകെന്നെറിഞ്ഞാൾ
തടിയനതുമെടുത്തുംകൊണ്ടു താനേ നിരൂപി-
ച്ചവിചനിലയൊടിക്കും കോപ്പുകണ്ടാൽ വിനോദം”
ഇന്ദ്രാദികൾ സന്ദേശം കൊടുത്തു് നളനെ അയയ്ക്കുന്നഭാഗവും മറ്റും കവി ചുരുക്കിയിരിക്കുന്നു. എന്നാൽ സ്വയംവരത്തിനായി വന്നുകൂടിയ ജനതയുടെ തിക്കും തിരക്കും പൊടിപൂരമായി വർണ്ണിച്ചിട്ടുണ്ടു്. ഇവിടെ പുനത്തിനെ അനുകരിച്ചു് മലയാളബ്രാഹ്മണരുടേയും മറ്റും നടപടിപ്പിശകുകളെ കഠിനമായി ആക്ഷേപിച്ചിരിക്കുന്നു.
വരണമാലയും ധരച്ചുകൊണ്ടു് വരുന്ന ദമയന്തിയെ എത്രതന്നെ വർണ്ണിച്ചിട്ടും കവിയ്ക്കു് അലംഭാവമുണ്ടാകാത്തതിനാൽ ശ്ലിഷ്ടോപമയുപയോഗിച്ചു് അവളെ കാടോടും മേടോടും അതിനോടും ഇതിനോടും ഒക്കെ സാദൃശ്യപ്പെടുത്തിയിട്ടു് ഒടുവിൽ മനസ്സില്ലാമനസ്സോടുകൂടി പിന്മാറുന്നു.
വിവാഹാനന്തരമുള്ള ഘട്ടത്തേയും കവി വെറുതെ വിടുന്നില്ല. ശൃംഗാരപ്രിയനായ കവിയുണ്ടോ സംഭോഗശൃംഗാരത്തെ പ്രതിപാദിക്കാതെ വിടുന്നു? ദമയന്തിയുടെ സ്ഥിതിയെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്:–
“നിത്യം പ്രത്യൂഷകാലേ മിളിതരുചികുളിച്ചാസ്ഥയാ ദേവകൃത്യം
കൃത്വാ നത്വാ ഗുരൂണാം കഴലിണകലിതാനന്ദമിന്ദീവരാക്ഷീ
ഭുക്ത്വാ സഞ്ചർവ്യാ താംബൂലമഴകൊടു വൃദ്ധാംഗനോക്തംപുരാണം
വൃത്താന്തം കേട്ടമിത്ഥം മധുമഖി ദിവായാപയാമാസകാലം.
മന്ദം ഭാനൗ പരിഷ്കുർവതി ചരമഗിരിം ചന്ദനച്ചാറരപ്പി-
ച്ചിന്ദുസ്മേരം നറും പിച്ചകമലരുമറുപ്പിച്ചു സഖ്യാ നിഗ്രഢം
ചന്തം ചേർ ചന്ദ്രശാലാമണിയറയിലണഞ്ഞന്തിയും പാർത്തിരുന്നാ-
ളന്തർമ്മോദേന ചെന്താർശരനടനകലാകൗതുകാലോലചേതാഃ”
രതിക്രീഡാവർണ്ണനമായ ദണ്ഡകത്തോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.
ഉത്തരഭാഗം രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം പൂർവഭാഗത്തേ അതിശയിക്കുന്നു. കരുണരസപ്രചുരമായ ഒന്നു രണ്ടു പദ്യങ്ങളെ മാത്രം ഇവിടെ ഉദ്ധരിക്കാം.
“ഘോരേ ദൈവോപരോധാംബുധിയിൽ മുഴുകി മാഴ് കീടുമെന്നോടുകൂടെ-
പ്പോരേണ്ടാ നിങ്ങളാരും വ്രജതസഖികളേ കർമ്മമേതാദൃശം മേ
സ്വൈരം കാന്തേന ചേർന്നന്നളനൊടു സുഖമേ വാണ ഞാനിങ്ങനേ കാ-
ന്താരേ പോകെന്നുവന്നൂ ശിരസിലിഖിതമെന്തിന്നിയെന്നും നജാനേ.
ആചാരംകൊണ്ടുമായോധനനിപുണതകൊണ്ടും പ്രതാപപ്രഭാവ
പ്രാചുർയ്യംകൊണ്ടുമുദ്യദ്ഗുണഗണഗരിമാ ഹന്ത! കാന്തോ നളോ മേ
ക്ലേശാനേതാദൃശാൻപൂണ്ടതി വിവശതയാ ചൂതു പോരാം പാശാചാ-
വേശാലി വണ്ണയായ്വന്നതിനുസഖികളെ ഹേതുഞാനോനജാനേ”
ദമയന്തി രാജ്യം പിഴുകി, വനത്തിൽ പോവാനാരംഭിച്ച നളനോടുകൂടി പുറപ്പെട്ടപ്പോൾ പറഞ്ഞ വാക്കുകളാണു് ഇവ.
“കാന്താരേ ഹന്തമാം ബന്ധുരവിപുലമഹാസിന്ധുരേന്ദ്രാദി ഘോരേ
കാന്താരേ പേർത്തുമിട്ടേച്ചിഹ സപദി ഭവാനെങ്ങുപോയീ ഗുണാബ്ധേ
താന്താനഞ്ഞൂറുവട്ടംനിജഗമനവിധൗ യാത്രയും ചൊല്ലിയേച്ചേ
താന്താമെന്നെപ്പിരിഞ്ഞിട്ടൊരുപദമിളകൂ പണ്ടുനീ പുണ്യരാശേ
ഖിന്നാ മേ രാജ്യവും ഭോജ്യവുമഖിലമുപേക്ഷിച്ചുനിന്നോടുകൂട-
പ്പിന്നാലേ ഹന്ത പോന്നൂ തിരുവുരു തവ കാണ്മാൻ കൊതിച്ചല്ലയോ ഞാൻ
എന്നാലിട്ടേച്ചു കാട്ടിൽ പുനരഗതിയെ മാം നാഥ പൊയ്ക്കൊണ്ടതിന്നീ
മുന്നം കേളാവയോസ്സൗഹൃദസരണികളെല്ലാം മറന്നോ ഗുണാബ്ധേ?”
ഈ വിലാപം പാഷാണഹൃദയത്തെപ്പോലും ദ്രവിപ്പിക്കത്തക്കവണ്ണം കരുണരസനിർഭരമായിരിക്കുന്നു.
മഹിഷമംഗലത്തിന്റെ കൃതികൾ എണ്ണംകൊണ്ടും വണ്ണംകൊണ്ടും പുനത്തിന്റെ കൃതികളോടു കിടയല്ലെങ്കിലും, ഗുണത്തിൽ അവയെക്കാൾ ഒട്ടും താഴെയല്ല.
“ക്ഷണേ ക്ഷണേ യന്നവതാമുപൈതി
തദേവരൂപം രമണീയതായാഃ”
എന്നു് മാഘകവി രമണീയതയുടെ സ്വരൂപം വർണ്ണിച്ചിട്ടുള്ളതു ശരിയാണെങ്കിൽ, ഭാഷാനൈഷധചമ്പുവും രമണീയമായ ഒരു കാവ്യം തന്നെ. വായിക്കുന്തോറും അതിലെ ആശയങ്ങൾക്കു് ഒരു പുതുമയും സാരസ്യവും തോന്നിക്കുന്നു.
ഈ കവി മറ്റു വല്ല കാവ്യങ്ങളും ഭാഷയിൽ രചിച്ചിട്ടുണ്ടോ എന്നു് അറിയുന്നില്ല. എന്നാൽ ചന്ദോത്സവം അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നൊരു സംശയം ഉണ്ടു്. അതിന്റെ അവസാനത്തിൽ കാണുന്ന,
“ഉലകഖിലമലിക്കും മേദിനീവെണ്ണിലാവിൻ
മധുരചരിതരൂപൈർവാക്യപുഷ്പോപഹാരൈഃ
സുരഭിതകകുബന്തൈരാദധംതുപ്രസാദം
നിഖിലഭുവനസാക്ഷി ബാലശീതാംശുമൗലി”
എന്ന പദ്യത്തിലെ ‘ബാലശീതാംശുമൗലി’ കവിയുടെ പേരിനെക്കൂടി സൂചിപ്പിക്കുന്നതായി ഒരു പ്രതീതി ജനിക്കുന്നു. എന്നാൽ ഒരു വൈഷമ്യം ഉള്ളതു് ഇവിടെ പ്രസ്താവയോഗ്യമാകുന്നു. ചന്ദ്രോത്സവകർത്താവു് ഒരു രാഘവകവിയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം രാഘവീയത്തിന്റെ കർത്താവാണെന്നുവരുകിൽ, ഈ ഊഹം തെറ്റിപ്പോകുന്നു. രാഘവീയപ്രണേതാവു്, നാരായണീയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു്
“ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാ-
ദേതൽകിഞ്ചനരാഘവീയമിതിയൽ കാവ്യം കൃതം കേനചിൽ”
എന്ന പദ്യത്തിൽ നിന്നു തെളിയുന്നു. പ്രസ്തുത കാവ്യത്തിന്റെ അവസാനത്തിൽ അമ്പലപ്പുഴ രാജാവിനെ വാഴ്ത്തിയും കാണുന്നു. എന്നാൽ രാഘവീയകർത്താവിനെക്കൂടാതെ വേറെയും രാഘവന്മാരുണ്ടായിരുന്നു എന്നു വരരുതോ? ഏതായിരുന്നാലും ഈ വിഷയത്തിൽ നിസ്സന്ദേഹം ഒരു അഭിപ്രായം പറയുന്നതിനു പണ്ഡിതന്മാർക്കേ അവകാശമുള്ളു.
ചന്ദ്രോത്സവത്തിന്റെ അവതാരകനായ വടക്കുംകൂർ രാജരാജവർമ്മ രാജാവിന്റെ അഭിപ്രായത്തിൽ ചേലപ്പറമ്പനാണു് അതിന്റെ കവി. കവികളുടെ പേരുകൾ മാത്രം അറികയും അവരുടെ കൃതികൾ എന്തെല്ലാമെന്നു നിശ്ചയമില്ലാതെ വരികയും ചെയ്യുമ്പോൾ പുരാതന ഗ്രന്ഥപരിശോധകന്മാർ ചില സൗജന്യങ്ങൾ ഒക്കെ ചെയ്തില്ലെങ്കിൽ കിട്ടുന്നതൊക്കെ യഥേച്ഛം ഓരോരുത്തർക്കായി വീതിച്ചുകൊടുക്കയാണു് പതിവു്. ചേലപ്പറമ്പൻ ബാല്യം മുതൽക്കേ ‘തെറി’ പറഞ്ഞു ശീലിച്ച ആളുമാണല്ലോ. അതുകൊണ്ടു് ഈ ദുഷ്കാവ്യത്തെ അദ്ദേഹത്തിൽ ആരോപിച്ചതിൽ ആർക്കും പരിഭവത്തിനു വകയും ഇല്ല. എന്നാൽ കോഴിക്കോട്ടു രാജാവിന്റെ സദസ്യനായിരുന്ന ചേലപ്പറമ്പൻ തനിക്കു യാതൊരു സംബന്ധവുമില്ലാത്ത ചിറ്റിലപ്പള്ളി നാട്ടിനേ തന്റെ സങ്കല്പകല്പദ്രുമത്തിന്റെ ദുഷിച്ച ഫലമായ മേദിനീവെണ്ണിലാവിന്റെ മദനകലാവിലാസങ്ങൾക്കു രംഗഭൂവായി കല്പിച്ചതും, അതിനെ സാഭിമാനം വർണ്ണിച്ചിരിക്കുന്നതും എന്തുകൊണ്ടാണെന്നുള്ളതു് ഗംഭീരാത്മാക്കളുടെ ചിന്താഗതിയെന്നപോലെ അതീവ ഗഹനമായിരിക്കുന്നു. ചിലർ എഴുത്തച്ഛനിലും, മറ്റുചിലർ നാരായണഭട്ടതിരിയിലും തൽകർതൃത്വം ആരോപിക്കുന്നുണ്ടു്. അവരുടെ സാഹസത്തിനു് കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല. സദാപി ഈശ്വരധ്യാനമൃതലഹരി പിടിച്ചിരുന്ന ആ പുണ്യാത്മാക്കൾ ഇങ്ങനെ ഒരു പൂരപ്പാട്ടുപാടാൻ ഒരുങ്ങിയെന്നു പറഞ്ഞാൽ ആരാണു വിശ്വസിക്കുക!
വടക്കുംകൂർ രാജാവിന്റെ അവതാരിക വായിച്ചുനോക്കിയാൽ അതിനെക്കാൾ ഉൽകൃഷ്ടമായ ഒരു കാവ്യം ഭാഷയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു തോന്നിപ്പോകും. ശൃംഗാരരസത്തിനെ ആരും അപലപിക്കുന്നില്ല; എന്നാൽ ശൃംഗാരത്തിന്റെ സ്ഥായീഭാവം നായികാനായകന്മാർക്കു പരസ്പരമുണ്ടാകുന്ന പരിശുദ്ധമായ രതിയാകുന്നു; തെറിയല്ല. ഈ കാവ്യത്തിലെ പ്രതിപാദ്യവിഷയത്തെ ഒന്നു പരിശോധിച്ചുനോക്കുക. ചിറ്റിലപ്പള്ളിനാട്ടിൽ ഒരേടത്തു് ഒരു വാരാംഗന സന്താനമില്ലായ്കയാൽ തീവ്രമായ വ്രതാനുഷ്ഠാനങ്ങളെക്കൊണ്ടു കാലയാപനം ചെയ്കവേ, ഒരു ദിവസം അവൾ നിദ്രാധീനയായിരിക്കുമ്പോൾ കാമദേവൻ ആവിർഭവിച്ചു് ‘നിനക്കു് അചിരേണ ഒരു സന്താനം ലഭിക്കും’ എന്നു അനുഗ്രഹിച്ചിട്ടു പോയത്രേ. ഈ അവസരത്തിൽ ചന്ദ്രനും ചന്ദ്രികയും തമ്മിൽ ഒരു കലഹമുണ്ടായി. അയാൾക്കു മേനകയുമായി അനഭിലഷണീയമായ വിധത്തിൽ രാഗമുണ്ടാവുകയും, അവർ രഹസ്സമാഗമത്തിനു് ഒരു ഉചിതസങ്കേതസ്ഥാനം കുറിക്കയും ചെയ്തു. ഈ വിവരം അറിഞ്ഞ ചന്ദ്രിക, തന്റെ ഭർത്താവിന്റെ ഈ ദുരുദ്ദേശ്യത്തെ വിഫലീകരിക്കുന്നതിനു വേണ്ടി മേനകയുടെ വേഷം അവലംബിച്ചു്, ആ സ്ഥലത്തു ചെന്നു രമിച്ചുകൊണ്ടിരുന്നു. അങ്ങിനെ ഇരിക്കെ സാക്ഷാൽ മേനകയും അവിടെ വന്നുചേർന്നു. അപ്പോൾ,
“ശിശിരരുചി വിദിത്വാ മേനകാദുശ്ചരിത്രം
മനസിപുനരടങ്ങാതോരു കോപാതിരേകാൽ
പ്രളയദഹനരൂക്ഷൈരൈ രക്ഷണേതാ
മശപദകരുണാത്മാ വല്ലഭാം പല്ലവാഭാം.”
മേനക ദൂശ്ചരിതയത്രേ! കവിയുടെ ധർമ്മബോധം ബഹുവിചിത്രമെന്നേ പറയേണ്ടു. കാവ്യപ്രയോജനങ്ങളെ മമ്മടൻ സംഗ്രഹിച്ചിരിക്കുന്നതിങ്ങനെയാണു്.
“കാവ്യം യശസേർത്ഥകൃതേ വ്യവഹാരവിദേശിവേതരക്ഷതയേ
സദ്യഃപരനിർവൃതയേ കാന്താസമ്മിതതയോപദേശയുജേ.”
ഈ കാവ്യത്തിൽനിന്നു് ഇവിടെ പറഞ്ഞിരിക്കുന്ന യാതൊരു പ്രയോജനവുമുണ്ടാകുന്നില്ല. അഗ്നിസാക്ഷികമായി വിവാഹം കഴിച്ച ധർമ്മപത്നിയെ കണ്ണീരും കൈയുമായി വിട്ടിട്ടു്, ദുശ്ചരിതകളുമായി സംസർഗ്ഗം ചെയ്യുന്നതിൽനിന്നു് ‘ബ്രഹ്മാനന്ദാനുഭവനിർവിശേഷമായ ഒരു സദവസ്ഥ’യുണ്ടാകുമെങ്കിൽ മാത്രമേ ഈ കാവ്യശ്രവണസമനന്തരം പരനിർവൃതിയുമുണ്ടാവൂ.
“കുലയുവതിപതാകേ, വാരയോഷേവനമ്മേ
കുമതിവിഗതശങ്കം നീ ചതിച്ചോരുമൂലം
അവനിയിലൊരു നൂറ്റാണ്ടേതുപോയ്വാരയോഷാ-
നുഭവമനുഭവിച്ചീടാശുമച്ഛാപവേഗാൽ.”
‘കുലയുവതിപതാകേ’ എന്ന സംബുദ്ധിക്കും പിന്നീടുള്ള വാക്കുകൾക്കും തമ്മിലുള്ള പൊരുത്തം സാഹിതീസർവസ്വം സ്വാധീനമായിരിക്കുന്ന രസജ്ഞന്മാർക്കേ മനസ്സിലാകയുള്ളു. സ്വഭർത്താവിനെ ദുസ്സംഗമേച്ഛയിൽ നിന്നു് വിനിവർത്തിപ്പിക്കാൻ ശ്രമിച്ച സാധ്വിക്കു കിട്ടിയ ശിക്ഷ എത്ര ഭയങ്കരം! അവളെ വേശ്യയാക്കി വിടുകയാണു് ആ ദുഷ്പ്രഭു ചെയ്തതു്. സഹൃദയന്മാരുടെ ഇടയ്ക്കു് അഴിയാത്ത ഇത്തരം വിലയേറിയ ചരക്കുകൾകൊണ്ടാണു് നമ്മുടെ മണിപ്രവാളകവി വ്യാപാരം ചെയ്യുന്നതു്. മേദിനീവെണ്ണിലാവിന്റെ ശിശുഭാവത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“സൗവർണ്ണകിങ്ങിണി കിലുങ്ങെ മുദാ കമിണ്ണാ-
ളാരോമലമ്പൊടു ചിരിച്ചു ചിരിച്ചകാണ്ഡേ
മേലിൽത്തിരണ്ടു പുരുഷായിതസൂത്രധാര
ശ്രീമൽപ്രവേശമിവ കോമളഗാത്രവല്ലി.”
അഹോ! എന്തൊരു ധിക്കാരം! ശിശുവിനെപ്പോലെ പരിശുദ്ധവും ഹൃദയാകർഷകവും ആയ വസ്തു ലോകത്തിൽ മറ്റൊന്നുമില്ല. രാക്ഷസപ്രകൃതികൾക്കു പോലും ശിശുക്രീഡകൾ കാണുമ്പോൾ മനം കുളുർക്കുന്നു. നമ്മുടെ കവിയാകട്ടെ, തന്റെ സങ്കല്പസന്താനത്തെ കണ്ടപ്പോൾ അതുമായി ഒന്നു രതിക്രീഡ ചെയ്താൽ കൊള്ളാമെന്നൊരു ദുരാഗ്രഹമാണു് ജനിച്ചതു്.
ചന്ദ്രോത്സവകർത്താവു് വാഗ്വിലാസമുള്ളവൻ തന്നെ. പാമ്പിനു നല്ല മേനിമിനുക്കവും കുശാഗ്രബുദ്ധിയും ഉണ്ടെങ്കിലും അതിന്റെ ഉച്ഛ ്വാസം വിഷമയമായിരിക്കുന്നതിനാൽ അതിനെ നാം നല്ല ‘മേത്തരം പത്തൽ’ കൊണ്ടല്ലേ സമ്മാനിക്കുന്നതു്. അതുപോലൊരു പൂജയ്ക്കേ നമ്മുടെ കവിക്കും അവകാശമുള്ളു. അയാൾ കേരളമാഹാത്മ്യകർത്താവിനെപ്പോലെ കുറെ കാളകൂടം വമിച്ചു; അതിനെ അമൃതോപമം ഭുജിച്ചു് ‘കാളകണ്ഠന്മാരാവാൻ’ മനസ്സുള്ളവർ അങ്ങിനെ ചെയ്തുകൊള്ളട്ടേ; ആർക്കും പരിഭവിച്ചിട്ടു കാര്യമില്ല.
10.36 മറ്റു ചമ്പുക്കൾ
ചമ്പുക്കളിൽ മിക്കവയും പ്രസിദ്ധീകരിച്ചിട്ടില്ല. ഈയിടയ്ക്കു് ചമ്പൂഭ്രാന്തു വർദ്ധിച്ചതുനിമിത്തമായിരിക്കാം ഏതോ ഒരു രസികൻ ചമ്പൂക്കാരന്മാരെ അധിക്ഷേപിക്കാനായി ശ്രീമതീസ്വയംവരം എന്നൊരു ചമ്പു രചിച്ചതു്.
10.37 ഭാരതചമ്പു
ഇതും നാരായണീയം ചമ്പുവും ഏതോ ഒരു നാരായണകവിയുടേതാണെന്നു തോന്നുന്നു. സുഭഗസന്ദേശകാരൻ [17] ഒരു നാരായണകവിയായിരുന്നു. അദ്ദേഹമായിരിക്കുമോ ഈ ചമ്പുക്കളുടേയും കർത്താവു് എന്നു പണ്ഡിതന്മാർ തീർച്ചപ്പെടുത്തിക്കൊള്ളട്ടെ. കവനോദയക്കാർ പാഞ്ചാലീസ്വയംവരം, ഖാണ്ഡവദാഹം, കിരാതം, കീചകവധം, ഗോഗ്രഹണം, ഉദ്യോഗം, ദൂതവാക്യം, ജയദ്രഥവധം, ഭരതയുദ്ധം, അശ്വമേധം എന്നു പത്തു ഭാഗങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കവിതിലകൻ മി. പരമേശ്വരയ്യർ പ്രസാധനം ചെയ്തിട്ടുള്ള കല്യാണസൗഗന്ധികം ഭാരതചമ്പുവിൽ ഉൾപ്പെട്ടതാണോ എന്നു നിശ്ചയമില്ല. അതുപോലെ തന്നെ ബാണയുദ്ധം എന്നൊരു ചമ്പുവും അച്ചടിച്ചിട്ടുണ്ടു്. രാമായണചമ്പുവിനെപ്പോലെ തന്നെ ഭാരതചമ്പുവും ഒരു പ്രൗഢകൃതിയാണു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിച്ചുകൊള്ളുന്നു.
“രംഗേപാർത്ഥൻകരേറുന്നളവനിഭുജാംചിത്തവുംപോയ്ക്കരേറി-
ശ്ശംകായാംവില്ലെടുക്കുന്നളവൊരുതലനോവങ്ങെടുത്തുവിശേഷാൽ
ഭംഗംലക്ഷ്യത്തിലെത്തുന്നളവിലഥതദീയാശ്രുപാതേനതേഷാം
സങ്കല്പം പത്തുനൂറല്ലതിനിടയിലഹോ ലക്ഷലക്ഷമ്മുറിഞ്ഞൂ
ഓമൽപാദാംബുജംതൊട്ടണികഴലൊടുമൻപോടു പൂമേനി മൂടി
ക്ഷൗമം പട്ടാംബരങ്കൊണ്ടണിമണിമുകരം കയ്പിടിച്ചുല്പലാക്ഷീ
ശ്രീമന്മഞ്ജീരമഞ്ജുക്വണിതമിയലവേകോമളാഭ്യാം പദാഭ്യാ-
മാമന്ദം നീയമാനം ചതുരസഖികളാൽ പ്രാപ കല്യാണരംഗം”
പാഞ്ചാലീസ്വയംവരം.
10.38 നാരായണീയം
തൃപ്പൂണിത്തുറ പ്രതിഷ്ഠയാണു് ഈ ചമ്പുവിന്റെ പ്രതിപാദ്യവിഷയം. ശ്രീകൃഷ്ണൻ ദ്വാരകയിൽ വാണിരുന്ന കാലത്തു്, ഒരു ബ്രഹ്മണന്റെ പത്നി പ്രസവിച്ചയുടനെ ശിശു മരിച്ചുപോയി. ബ്രാഹ്മണൻ ഈ വിവരത്തെ ശ്രീകൃഷ്ണനെ അറിയിയിച്ചെങ്കിലും അദ്ദേഹം ഇളകിയതേയില്ല. ഇങ്ങനെ പല പ്രാവശ്യം സംഭവിച്ചു. ഒൻപതാമത്തെ പുത്രനും നഷ്ടപ്പെട്ടപ്പോൾ, ആ സാധുവിന്റെ ക്ഷമ അസ്തമിച്ചു.
“ഹാ കഷ്ടം! ദുഷ്ടരാം മന്നവർ മദവിവശം വീരധർമ്മം വഭുത്വ-
പ്രാഗത്ഭ്യം കാട്ടി വാഴും ദശയിൽ വരുവതില്ലാർക്കുമേസൌഖ്യലേശം
ആകെക്കാണുന്നതിൻപാലനഫലമിതകാലേ മൃതാ ബാലകാമേ
ലോകേ ചെറ്റേകസൂനോർമ്മരണമപി പൊറാ പിന്നെയല്ലോ ബഹുനാം.
വല്ലാതെ മാരമാൽ പൂണ്ടനുദിനമഴകാർന്നംഗനാകൊങ്കയിൽ ചേ-
ർന്നെല്ലായ്പോഴും കളിക്കുംപ്രകൃതിശഠനറിഞ്ഞീടുമോ ലോകതന്ത്രം?
നിർലജ്ജം ചൌര്യവും മാതുലവൃഷവനിതാഹിംസയുംമറ്റിതെല്ലാ-
മല്ലോ പണ്ടേച്ചരിത്രം തവ ഫലമതിനിന്നീദൃശം മാദൃശാനാം”
ഈ ശകാരവർഷം ഒക്കെ കേട്ടിട്ടും ശ്രീകൃഷ്ണൻ അനങ്ങിയില്ലെങ്കിലും, അടുത്തു നിന്നിരുന്ന അർജ്ജുനനു സഹിച്ചില്ല. അദ്ദേഹം അടുത്ത പ്രസവത്തിൽ കുട്ടിയെ രക്ഷിച്ചുകൊള്ളാമെന്നും, അല്ലാത്തപക്ഷം അഗ്നിപ്രവേശം ചെയ്യാമെന്നും ശപഥംചെയ്യുന്നു. ‘ശ്രീകൃഷ്ണനാൽ സാധിക്കാത്ത കാര്യം നീയാണോ സാധിക്കാൻ പോകുന്നതു്?’ എന്നു വിപ്രൻ ഹാസ്യപൂർവം ചോദിച്ചപ്പോൾ അർജ്ജുനൻ സാവലോപം ഇങ്ങനെ മറുപടി പറഞ്ഞു:–
“നീ കേളീമാമറിഞ്ഞീലവനിസുരപശോസാത്യകിർന്നാസ്മിസത്യം
ഹീ ഹീ! നൈവോന്മദാത്മാ മുസലധരനുമല്ലന്യവൃഷ്ണിപ്രവീരാഃ
ലോകാനാംനാഥനംഭോരുഹനയനനുമല്ലിത്രിലോകൈകവീര-
ശ്ലാഘാവാനർജ്ജുനൻഞാൻ തവ ചെവികളിൽ വന്നീലയോമൽപ്രഭാവം”?
ഈ അഹങ്കാരത്തിന്റെ ഫലമായി ബ്രാഹ്മണിയുടെ അടുത്ത പ്രസവത്തിനു് ശിശുവിന്റെ ശരീരംപോലും അദൃശ്യമായത്രേ. അതുകൊണ്ടു് ബ്രാഹ്മണൻ അർജ്ജുനനെ കഠിനമായി ആക്ഷേപിച്ചശേഷം, ‘കരഞ്ഞും പിഴിഞ്ഞും കരംകൊണ്ടു മാറത്തലച്ചും തൊഴിച്ചും വശം കെട്ടു’ വീണു കേണു തുടങ്ങി. അതു കണ്ടു് ദയാർദ്രചിത്തനും വീരാഗ്രർണിയുമായ അർജ്ജുനൻ, കുട്ടിയേത്തേടി സകല ദിക്കിലും പോയി. ഭൂസ്വർഗ്ഗപാതാളങ്ങളിലെങ്ങും അന്വേഷിച്ചിട്ടും ബ്രാഹ്മണശിശുവിനെ കാണായ്കയാൽ, ലജ്ജയാലും ഭഗ്നാശയാലും പരാഭൂതനായിട്ടു് അഗ്നിപ്രവേശനം ചെയ്യാനൊരുമ്പെട്ടു. ശ്രീകൃഷ്ണൻ ഈ അവസരത്തിൽ അവിടെ ആവിർഭവിച്ചു്, അർജ്ജുനനെ ആ സാഹസത്തിൽ വിരമിപ്പിച്ചിട്ടു് അദ്ദേഹത്തിനോടു കൂടി വിഷ്ണുലോകത്തിൽ ചെന്നു് അവിടെ വളർന്നിരുന്ന ബ്രാഹ്മണബാലന്മാരേയും കൊണ്ടു തിരിച്ചുപോന്നു. ആ അവസരത്തിൽ വിഷ്ണു നല്കിയ വിഗ്രഹത്തേയാണു് അർജ്ജുനൻ തൃപ്പൂണിത്തുറയിൽ പ്രതിഷ്ഠിച്ചതു്. സ്വർഗ്ഗവർണ്ണനയും മറ്റും അതിമനോഹരമായിട്ടുണ്ടു്.
10.39 ചെല്ലൂർ നാഥോദയം
അക്ലിഷ്ടരചനാകൗശലം കൊണ്ടും രസസ്ഫർത്തികൊണ്ടും ഈ ചമ്പു സർവാംഗസുന്ദരമായിരിക്കുന്നു. സൂരിവംശരാജാവായ ശതസോമൻ കഠിനമായ തപസ്സുചെയ്തു് ശിവനെ പ്രത്യക്ഷപ്പെടുത്തിയിട്ടു് അദ്ദേഹം നല്കിയ ശൈവബിംബത്തെ പെരിഞ്ചെല്ലൂർ ഗ്രാമത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിക്കുന്നു. ഇതാണു് ഇതിവൃത്തം.
“കാണപ്പെട്ടു സമക്ഷാ തദനു തെളിവെഴും തേജസസ്തസ്യമദ്ധ്യേ
ചെന്നെത്തും കാളഭോഗീശ്വരകലിതജടാനദ്ധമുഗ്ധേന്ദുരേഖം;
ദീനത്രാണൈകദക്ഷം മനസി കിമപി കൊള്ളാഞ്ഞു തള്ളിക്കടക്കൺ-
കോണിൽ പാടേപടന്നീടിനഘനകരുണാപാർവതീഭാഗധേയം”
ഇത്യാദി സരസപദ്യങ്ങൾ കവിയുടെ കവനകലാവൈദഗ്ദ്ധ്യത്തിനു് സാക്ഷ്യം വഹിക്കുന്നു. പാർവതീദേവി കുളിച്ചുകൊണ്ടിരിക്കവേയാണു് ശതസോമൻ ശൈവബിംബം കൊണ്ടുപോയ കഥ അറിഞ്ഞതു്. ഉടൻതന്നെ കോപാവേശത്തോടുകൂടി ഭർത്തൃസന്നിധിയിലേക്കു പുറപ്പെട്ട ദേവിയുടെ ചിത്രം കവി ഇങ്ങനെ ഉല്ലേഖനം ചെയ്തിരിക്കുന്നു.
“തദനു പനിമലത്തയ്യൽതാനീദൃശോദ്ഭൂതമന്നാരദോക്ത്യാ സമസ്തംധരിച്ചറ്റമില്ലാതകോപാതിഭാരേണസംരംഭനിർവത്തിന സ്നാനവേലാവധൗനാലുമൂന്നിങ്ങുശേഷിച്ചു പാടേകിടക്കുംപുരാണപ്രസൂനാഞ്ചിതം ചാലമെത്തുന്ന നൈസർഗ്ഗികോദഗ്രസൗര ഭ്യലുഭ്യദ്ദ്വിരോഫാളിസാന്ദ്രം തുലോമാകനോക്കീടിലാഹന്തപിങ്കാലിലേറ്റംകിടന്നോരുനീളം കലർന്നന്തരാവാരിബിന്ധുക്കളിറ്റിറ്റു വീഴും മലർകൂന്തൽ മെല്ലെപ്പുറം കൈത്തലേചേർത്തുകൊണ്ടപ്പയശ്രേണിയാലാർദ്രമെപ്പേരുമൊന്നിച്ചുഫാലാന്തരേ പറ്റിമിന്നുന്ന നീലാളകച്ചാർത്തുകൊണ്ടും വിലാസേന മൂന്നൊന്നു ശേഷിച്ചു കാണപ്പെടും മുഗ്ദ്ധകസ്തൂരികാചിത്രകംകൊണ്ടുമത്യന്തചേതോഹരാ, ചെറ്റു കോടിക്കുലഞ്ഞോരു ചില്ലിക്കൊടിത്തെല്ലുമയ്യോ കലങ്ങിച്ചുവക്കും കടക്കൺകലാഭംഗിയും പാടുപാടേ വിറയ്ക്കുന്ന ബിംബാധരേ ഭാവമന്യാദൃശം പൂണ്ടു പാകീടുമപ്പുഞ്ചിരിപ്പൈതലും ചേർന്ന ബാലാതപശ്രീനിഴൽകൊണ്ടുപൊന്നിൻപയോജം കണക്കേ കൊടുംകോപരാഗോദയപ്രൌഢരോമാഞ്ചവാർകഞ്ചുകം ചേർന്ന വക്ഷോജകുംഭദ്വയത്തിൽ നടുപ്പാട്ടിലൊട്ടൊട്ടു മെത്തുംപയോബിന്ദുസന്ദോഹസാന്ദ്രോജ്വലാ സംഭ്രമശ്രാന്തി കൈക്കൊണ്ടു പണ്ടേതിലേറ്റം കുലഞ്ഞിട്ടലഞ്ഞോരു തൂമദ്ധ്യവല്ലീമതല്ലീ സമുല്ലാസിനീ, വാരിപൂരാർദ്രമാം ചാരുപൂഞ്ചേല നന്നായ് നിതംബസ്ഥലേ ചേർന്നു പറ്റീടിലും ചെറ്റുതാനേ കിഴിഞ്ഞീടുമിന്നീവിബന്ധം മഹാരത്നകാഞ്ചീധൃതം മധ്യമധ്യേ വലംകൈത്തലംകൊണ്ടുതാങ്ങി ത്വരാചംക്രമാ പാടലാഭ്യം പദാഭ്യാം നിജപ്രാണനാഥാന്തികേ ചെന്നു കോപാഭിമാനാങ്കുരവ്യഗ്രഭാവം കലർന്നുഗ്രശാപപ്രദാനായ ദേവി നിന്നീടിനാൾ”
ഈ ഗദ്യത്തിൽ തുളുമ്പുന്ന രൗദ്രഭാവം എത്ര ആസ്വാദ്യമായിരിക്കുന്നു!
രാജരത്നാവലീയം, കൊടിയവിരഹം, ബാണയുദ്ധം, കംസവധം, തെങ്കാശിനാഥോദയം, കാമദഹനം, ദക്ഷയാഗം, പാരിജാതാപഹരണം എന്നീ ചമ്പുക്കളേപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്. അച്ചടിച്ചിട്ടുള്ളതായും ഇല്ലാത്തതായും വേറെയും അനേകം ചമ്പുക്കൾ ഉണ്ടു്. അനുകരണഭ്രമം നിമിത്തം ചമ്പൂപ്രസ്ഥാനം അചിരേണ ദുഷിച്ചുപോയി. സംസ്കൃതത്തിന്റെ സ്വയംവരവധുവായിച്ചമഞ്ഞ കാലംമുതല്ക്കു് ഭാഷാദേവിയുടെ സാഹിത്യസമ്പത്തു വർദ്ധിച്ചുവന്നുവെങ്കിലും, സ്വാതന്ത്ര്യത്തിനു വലിയ ഇടിവുതട്ടിത്തുടങ്ങി. ഭാഷയ്ക്കും രസത്തിനും പ്രാധാന്യം നൽകണമെന്നു് ലീലാതിലകകാരൻ വിധിച്ചുവെങ്കിലും പുനത്തിന്റെ കാലശേഷമുണ്ടായ ചമ്പൂകാരന്മാരുടെ കാലത്തു്, ‘മരുന്നിനു്’ മാത്രം ഭാഷാപദങ്ങൾ ചേർന്ന വികടമണിപ്രവാളം കണ്ടുതുടങ്ങി. ആ ദുർദശയിൽ നിന്നു ഭാഷയെ വീണ്ടും രക്ഷിച്ചതു് എഴുത്തച്ഛനായിരുന്നു.
ചമ്പുക്കളെല്ലാം നമ്പൂരിമാരുടേതാണെന്നാണു് സാധാരണ പറഞ്ഞുവരുന്നതു്. ഈ ഊഹം ശരിയാണെന്നു തോന്നുന്നില്ല. അക്കാലത്തെ ചാക്കിയാന്മാർ വളരെ വിദ്വാന്മാരായിരുന്നു. നാരായണഭട്ടതിരിയുടെ സുഭദ്രാഹരണാദി ചമ്പുക്കളെ അഭിനയിച്ചു് ചെമ്പകശ്ശേരിത്തമ്പുരാന്റെ സമ്മാനവും കവിയുടെ പ്രീതിയും സമ്പാദിച്ച ഇരവിച്ചാക്കിയാർ മഹാവിദ്വാനായിരുന്നെന്നാണു് അറിയുന്നതു്. അതുപോലെ വേറെയും പണ്ഡിതന്മാരായ ചാക്കിയാന്മാർ ഉണ്ടായിരുന്നു. അവർ സംസ്കൃത നാടകങ്ങളെ രൂപാന്തരപ്പെടുത്തി. അഭിനയയോഗ്യങ്ങളാക്കിവെച്ചിരുന്നതും സ്മരണീയമാണു്. ഇപ്പോൾ ഭാസനാടകങ്ങളെന്നു വിചാരിച്ചുവരുന്ന മിയ്ക്ക കൃതികളും അവരുടെ കൈക്കുറ്റപ്പാടിന്റെ ഫലങ്ങൾതന്നെയാകുന്നു. അവരും മറ്റു വർഗ്ഗക്കാരും ചമ്പുക്കൾ നിർമ്മിച്ചുകാണണം. [18]
“അക്കാലംവരെ ബ്രാഹ്മണേതരന്മാർ സംസ്കൃതം പഠിക്കാൻ അനുവദിക്കപ്പെടാതിരുന്നതുകൊണ്ടും മലയാളഭാഷയിൽ ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങൾ വളരെ ചുരുക്കമായിരുന്നതുകൊണ്ടും ശൂദ്രാദികൾ പുസ്തകപാരായണത്തിൽ വളരെ അലസന്മാരായിരുന്നു.” എന്നു് മി. പി. ശങ്കരൻനമ്പ്യാർ മലയാളസാഹിത്യചരിത്രത്തിൽ എഴുതിയിരിക്കുന്നു. അക്കാലത്തു് ബ്രാഹ്മണേതരന്മാർക്കു് സംസ്കൃതം പഠിക്കാൻ അനുവാദമില്ലായിരുന്നെങ്കിൽ, കണ്ണശ്ശന്മാർ എങ്ങനെ സംസ്കൃതം പഠിച്ചു? അച്യുതപ്പിഷാരടി നാരായണഭട്ടതിരിയുടെ ഗുരുവായതെങ്ങനെ? സംസ്കൃതം ഒരു ജാതിക്കാരുടെ പ്രത്യേക സ്വത്തായിരുന്നോ? ഇവിടെ ശൂദ്രാദികൾ എന്നു പറഞ്ഞിരിക്കുന്നതു് ആരെയാണെന്നു മനസ്സിലാകുന്നില്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. അവരിൽ ചിലർ നമ്പൂരിമാരുടെ ദാസ്യം വഹിച്ചു്. ശൂദ്രനായന്മാരായിത്തീർന്നിരിക്കാം. മറ്റു ചിലർ സ്വാതന്ത്ര്യത്തെ ബലികഴിച്ചു് പൂണൂൽ വാങ്ങി ഉഭയഭ്രഷ്ടരായും തീർന്നുകാണണം. അവരെ ശൂദ്രരെന്നു വിളിക്കുന്നതിൽ നായന്മാർക്കു പരിഭവമില്ല. നായന്മാരുടെ ഇടയ്ക്കു് എഴുത്താശാന്മാർ എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നതായിട്ടാണു് അറിവു്. അമ്പലവാസികൾ വഴിക്കാണു് നായന്മാർക്കു സംസ്കൃതവിദ്യാഭ്യാസമുണ്ടായതെന്നു സ്ഥാപിക്കാനാണോ നമ്പ്യാരുടെ ശ്രമം? ‘ചാതുർവർണ്യം മയാ സൃഷ്ടം’ എന്നു ഭഗവൽഗീതയിൽ അരുളിച്ചെയ്തിട്ടുണ്ടു്. പക്ഷേ അമ്പലവാസികൾ ഈ നാലു വർണ്ണങ്ങളിൽ ഉൾപ്പെടുന്നുണ്ടോ? ‘ആന്തരാളികജാതി’ എന്നൊന്നു് ഏതു വിശ്വാമിത്രൻ സൃഷ്ടിച്ചു? അമ്പലവാസികുടുംബങ്ങളിൽ മാത്രമേ നമ്പൂരിമാർക്കു വിവാഹബന്ധം ഉണ്ടായിരുന്നുള്ളോ? അമ്പലവാസിസ്ത്രീകളിൽ ജനിച്ച നമ്പൂരിസന്താനങ്ങളിൽ മാത്രമേ, അവർക്കു് അനുകമ്പ ഉണ്ടായിരുന്നുള്ളു എന്നും വരുമോ? അവരുടെ കൂട്ടത്തിൽ നായന്മാരേ അപേക്ഷിച്ചു് വിദ്വാന്മാർ കൂടുതൽ ഉണ്ടായിരുന്നു എന്നു വാദത്തിനുവേണ്ടി സമ്മതിച്ചാലും, അതു് മി. നമ്പ്യാരുടെ ഊഹത്തിനു് ഉദ്ബലകമായിരിക്കുന്നില്ല. നായന്മാർക്കു് രാജ്യരക്ഷചെയ്യേണ്ട ജോലികൂടി ഉണ്ടായിരുന്നതിനാൽ, വെറും ദാസ്യം വഹിച്ചു ജീവിക്കുന്നവരെപ്പോലെ സാഹിത്യപരിശ്രമം ചെയ്വാൻ അവർക്കു സാധിച്ചില്ലെന്നേയുള്ളു. അവരിൽ ഓരോ ചേരിക്കാർക്കും എഴുത്താശാന്മാർ ഉണ്ടായിരുന്നു. അവരെല്ലാം മഹാവിദ്വാന്മാരുമായിരുന്നു. അങ്ങിനെ ഒരു എഴുത്താശാനാണു് സുപ്രസിദ്ധനായ കുഞ്ചൻനമ്പ്യാരുടെ ഗുരുവായിരുന്ന ഉണ്ണിരവിക്കുറുപ്പു്. സാക്ഷാൽ രാമാനുജൻ എഴുത്തച്ഛനും എഴുത്താശാന്മാരുടെ കുലത്തിൽ ജനിച്ച ആളായിരുന്നു. ‘അഗ്രജൻ മമ സതാം വിദുഷാമഗ്രേസരൻ’ എന്നു് അദ്ദേഹം തന്റെ ഗുരുവായിരുന്ന ജ്യേഷ്ഠനെ വാഴ്ത്തീട്ടുമുണ്ടല്ലോ.
ചന്ദ്രോത്സവാദി കൃതികളേപ്പറ്റി പറയുന്നിടത്തു് മി. നമ്പ്യാർ പിന്നെയും പറയുന്നു.
“സമകാലീനമായ സാമുദായികസംഗതികൾ ഇതിൽ എത്രത്തോളം പ്രതിഫലിച്ചിട്ടുണ്ടെന്നു നിർണ്ണയിപ്പാൻ പ്രയാസം.” അനന്തരം
“വേശ്യാംഗനാവൃത്തിരിയം വിശീർണ്ണാ
വിരാജതേ സംപ്രതി കേരളേഷു”
എന്ന പദ്യഖണ്ഡത്തെ അദ്ദേഹം ഉദ്ധരിച്ചിട്ടുണ്ടു്,
“ചന്ദ്രോത്സവം മുതലായവ വാസ്തവത്തിൽ സാമുദായിക ജീവിതദർപ്പണങ്ങളാണെങ്കിൽ നമ്മുടെ സാമുദായികചരിത്രത്തിൽ അനാശാസ്യമായ ഒരു ഘട്ടം കഴിഞ്ഞുപോയല്ലോ എന്നു വച്ചു സമാധാനിപ്പാനും വഴിയുണ്ടു്” എന്നു് ഒരു ദീർഘനിശ്വാസം ചെയ്കയും ചെയ്യുന്നു.
അക്കാലത്തു് കേരളത്തിൽ വേശ്യാംഗനാവൃത്തി വിരാജിച്ചിരുന്നുവെന്നുള്ളതു് ചില ആന്തരാളികവർഗ്ഗക്കാരുടെ ഉൽപ്പത്തിയേപ്പറ്റി കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നതുകൊണ്ടുതന്നെ ഊഹിക്കാമല്ലോ. അല്ലാതെ ചന്ദ്രോത്സവകർത്താവും വൈശികതന്ത്ര [19] കാരനും മറ്റും പറഞ്ഞിട്ടുള്ളതു് പൊതുവെ കേരളീയരുടെ അന്നത്തെ നിലയെ പ്രതിബിംബിക്കുന്നില്ല.
അനേകം ഗദ്യപ്രബന്ധങ്ങളും ഇക്കാലത്തുണ്ടായിട്ടുണ്ടു്. മഴമംഗലം തുടങ്ങിയവർ, സ്മൃതികളിൽ പലതിനേയും ഗദ്യരൂപത്തിൽ വിവർത്തനം ചെയ്തിരിക്കുന്നു. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ചയം ഭാഷ, ചടങ്ങും ആചാരവും കൂടിയ ഭാഷ മുതലായവ ഈ ഇനത്തിൽ ഉൾപ്പെടുന്നു.
10.40 ശാസ്ത്രഗ്രന്ഥങ്ങൾ
ഭാഷാകാലദീപം, ഭാഷാമുഹൂർത്തപദവി ഇവ രണ്ടും മഹിഷമംഗലത്തിന്റെ കൃതികളാണു്. പ്രശ്നഭാഷ, ജ്യോതിഷഭാഷ, ലഘുമാനസഗണിതം ഭാഷ, വൈദ്യമഞ്ജരി, വൈദ്യാഷ്ടകം, ബാല ചികിത്സ, സഹസ്രയോഗം, ലക്ഷണാമൃതം, ഭിഷക്സാരോപദേശം, വിഷഹരമന്ത്രയോഗം ഭാഷ ഇത്യാദി വൈദ്യഗ്രന്ഥങ്ങളും, തച്ചുകോൽപൊരുത്തം, കടുകൾക്കരയോഗം, മാനവവാസ്തുലക്ഷണം ഇത്യാദി തച്ചുശാസ്ത്രഗ്രന്ഥങ്ങളും ഇക്കാലത്തുണ്ടായവയാണു്.
ക്രിസ്ത്യാനികളും ചില കവിതകൾ ഇക്കാലത്തു് എഴുതീട്ടുണ്ടു്. അവയെപ്പറ്റി ഉത്തരഭാഗത്തിൽ പ്രതിപാദിക്കുന്നതാണു്.
10.41 കുറിപ്പുകൾ
[1] ഈ പാട്ടിനു് വലിയ പഴക്കമില്ല.
[2] അതിൽ, “തിരുമാതിൻവല്ലഭനരുളാലേ തെളിവൊടു മാധവനഹമിടർകളവാൻ പരമാദരവൊടു ചൊല്ലിയ ഞാന- പ്പനുവം ഉരചെയ്വർ അത്ഭുതമുക്തിപദം” പ്രാപിക്കും എന്നൊരു ഫലശ്രുതി കാണുന്നുണ്ടു്.
[3] പക്ഷേ ഇപ്പോൾ പ്രചരിച്ചിരിക്കുന്ന ഐതിഹ്യത്തിൽ, കണ്ണശ്ശകുടുംബത്തെ തിരുവല്ലായിലേയ്ക്കു കൊണ്ടുവന്നതു് പത്തില്ലത്തിൽ പോറ്റിമാരിൽ ഒരുവനായിരുന്നു എന്നാണു് പറഞ്ഞുകാണുന്നതു്.
[4] ‘വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂരനുനാ ശിഷ്യേണ പ്രവണേന ശംകരകവേ രാമായണം വർണ്ണ്യതേ’ പുത്രകാമേഷ്ടികഥ.
[5] അഹമഹമികയാ വന്നർത്ഥശബ്ദപ്രവാഹം ഭവതു വദനബിംബം പ്രീതയേ ശാങ്കരം മേ ചന്ദ്രോത്സവം
[6] ഇതി പരമേശ്വരപ്രിയശിഷ്യേണ ശങ്കരേണ വിരചിതേ മുഹൂർത്തപദവീവ്യാഖ്യാനേ പ്രഥമാദിഛേദഃ സമാപ്തഃ.
[7] വള്ളത്തോളിന്റെ തർജ്ജമ വായിച്ചുനോക്കുക.
[8] ഈ ശങ്കരകവി ആരായിരുന്നുവെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടു്. ഇത്രയും പറഞ്ഞതുകൊണ്ടു് അതു് ചെറുശ്ശേരി നമ്പൂരിയാണെന്നു് വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്.
[9] കൃഷിർഭൂവാചകശ്ശബ്ദ; ഭൂസത്തായം; നം = സുഖം, ആനന്ദം.
[10] രാധ സാധനേ പ്രാപ്തൗതോഷേ പൂജായാം ച ഈശ്വരാർപ്പിതമായ ജീവിതം നയിക്കുന്ന പരമഭക്തന്മാരെല്ലാം രാധികന്മാരാണു്.
[11] വൃന്ദം യത്ര തപസ്തേപേ തത്തു വൃന്ദാവനം സ്മൃതം “രാധാഷോഡസനാമ്നാം ച വൃന്ദാ നാമ ശ്രുതൗ ശ്രുതം തസ്യാം ക്രീഡാവനം രമ്യം തേന വൃന്ദാവനം സ്മൃതം”
[12] മുരളി ഈശ്വരന്റെ വിശ്വപ്രേമത്തേ ഉപലക്ഷിക്കുന്നു.
[13] വ്രജഗമനേ; വ്രജം = സംസാരം, ജഗൽ.
[14] “500 years ago Aryavarta saw a new thepohany of Eternal love; five thousand years ago Sree Krishna played upon the flute. Along the ancient pathways of the East; he walked with love-filled eyes. He played upon the flute and the little girls attending to domestic duties in their homes moved on to listen to his lay. He played upon the flute and men came over thorns & stones to the mighty magic song of love. He played upon the flute and shepherds left their work to touch his blessed feet and enter into some apprehension of his call of love.” Prof. Vaswani.
[15] Introduction to Unnuneeli Sandesam.
[16] ഈ ഗദ്യംതന്നെ നാരായണീയാദി മറ്റു പ്രബന്ധങ്ങളിലും ഈഷദ്ഭേദത്തോടുകൂടി കാണുന്നുണ്ടു്. ചാക്യാർ പുനത്തിന്റെ കൃതിയിൽ നിന്നു് ഇതിനെ അവയിലേയ്ക്കു പകർത്തിയതോ അവയിൽ നിന്നു് ഇങ്ങോട്ടു പകർത്തിയതോ എന്നു ഖണ്ഡിച്ചു പറയുന്നതിനു നിവൃത്തിയില്ല.
[17] മുക്താരത്നം മലയമരുതശ്ചന്ദനം ച പ്രസൂയ ……… വിദ്വൽപ്രീത്യൈ ബഹുരസ സുധാസുന്ദി സന്ദേഏശകാവ്യം ബദ്ധം ഹ്യേതദ്വിരതപദത്തേന നാരായണേന.
[18] ബ്രാഹ്മണേതരന്മാർ എന്നു പറയുമ്പോൾ ക്ഷത്രിയവൈശ്യാദിദ്വിജന്മാർകൂടി ഉൾപ്പെടുന്നുണ്ടെന്നു് മി. നമ്പ്യാർ വിസ്മരിച്ചിരിക്കുന്നു. ശൂദ്രർക്കും സംസ്കൃതവിദ്യാഭ്യാസം നിഷേധിച്ചിരുന്നില്ലെന്നാണു് പുരാണം പ്രതിപാദിക്കുന്നതു്. “സ്ത്രീശൂദ്രദ്വിജബന്ധൂനാം ത്രയീനശ്രുത ഗോചരാ; കർമ്മശ്രേയസി മൂഢാനാം ശ്രേയ ഏവം ഭവേദഹേ, ഇതി ഭാരതമാഖ്യാനം കൃപയാ മുനിനാ കൃതം.” (ഭാ: സ്കന്ധം 1, അദ്ധ്യായം 4, ശ്ലോ. 25.)
[19] ഈ കൃതി വളരെ പ്രാചീനമാകുന്നു. അതിലെ ചില പദ്യങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ടു്. തന്വീകുലാഭരണമേ തരുണാൻ കയർത്തും തനേ നിശാസു നിയമേന കിടക്കിലാകാ; അംഭോരുഹാഷി പുനരാണണയാതപെണ്ണും ചേറില്ലയാതമിളിയും ചിരികേടുകണ്ടാ. തനയേ തവ സമ്പദർത്ഥമുച്ചൈ- രിനിയോരാഢ്യനെ നീ വരിച്ചുകൊൾക ധനഹീനരിൽനിന്റുയർച്ചവാരാ പനിനീർവീണകുളം നിറഞ്ഞുനില്ല. ഇതും ഒരു ദുഷ്കവിത തന്നെ. അതുകൊണ്ടു് പ്രത്യേകം എടുത്തു പറയാഞ്ഞതാണു് ഗദ്യഗ്രന്ഥങ്ങൾ.
ഭാഗം രണ്ടു്
അധ്യായം 11
11 സംസ്കൃതപ്രഭാവകാലസാഹിത്യം (തുടർച്ച)
11.1 നീലകണ്ഠകവി
പത്താം അദ്ധ്യായത്തിൽ ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് പുനം അല്ലെന്നു ഖണ്ഡിതമായും, ഏതോ ഒരു നാരായണകവി ആയിരിക്കാമെന്നു് സംശയരൂപത്തിലും പ്രസ്താവിച്ചിട്ടുണ്ടല്ലോ. എന്നാൽ ഈയിടെ എന്റെ കൈവശം വന്നുചേർന്ന “തെങ്കൈലാസനാഥോദയം” ചമ്പുവിൽ നിന്നു് ആ ഗ്രന്ഥങ്ങളുടെ കർത്താവിനെപ്പറ്റി ചില വിവരങ്ങൾ ലഭിച്ചിരിക്കുന്നു.
“സാമ്രാജ്യാധികൃതോ വയസ്യഭിനവേ ശ്രീരാമവർമ്മാഭിധോ
രാജേന്ദ്രസ്സഹ ഗോദവർമ്മസഹജേനാക്രമ്യ വർഗ്ഗം ദ്വിഷാം,
കൃത്വാ ദാനവരം തുലാദ്യപുരുഷം വാരാണസീസന്നിധൌ
സംപ്രാപ്തശ്ശിവലോകമന്വഗനുജോപ്യാനമ്യ രാമേശ്വരാൽ.
അനന്തരമനന്തരായരമണീയനാനാഗുണ-
പ്രഭാവജിതരാഘവോഹിതലാഘവോ വൈരിണാം;
ശശാസ വിധിവന്മഹീം ഗുണമഹീയസീം പൂരയ-
ന്യാശോ ജഗതി വീരകേരള ഇതി പ്രതീതോനൃപഃ.
സോയം നിശ്ശേഷവിദ്യാനിപുണമതിരുപാലിംഗിതോ വീരലക്ഷ്മ്യാ
മായം കൂടാതെ മാനാംബുധിവിമതഭടൈര്യുദ്ധബദ്ധാഭിയോഗൈഃ;
… പടയ്ക്കായ് വൃഷപുരിയിലെഴുന്നള്ളുമക്കാലമുച്ചൈ-
രാബദ്ധാഡംബരം മേന്മയൊടൊരുശിവരാത്ര്യുത്സവം പ്രാദുരാസീൽ
വാർമേവീടുന്ന വിദ്വജ്ജനനിഗദിതതെങ്കെലനാഥപ്രഭാവ-
ശ്രീമാഹാത്മ്യങ്ങൾകേട്ടും പ്രകടിതരുചികണ്ടും പ്രസന്നാന്തരാത്മാ;
ധീമാനല്പസ്മിതംചെയ്തഖിലസദസി ചെല്ലൂരപൂർണ്ണത്രയീശ
ശ്രീമൽ കാരുണ്യപാത്രംകവിമഴകിനൊടാടിഷ്ടവാൻ പദ്യവാചാ.”
ഇവിടെ കവി, തന്നെപ്പറ്റി ‘ചെല്ലൂരപൂർണ്ണത്രയീശശ്രീമൽ കാരുണ്യപാത്രമായി’ പറഞ്ഞിരിക്കുന്നതിൽനിന്നു് കവിയെപ്പറ്റിയും കവിയുടെ കാലത്തേപ്പറ്റിയും ചിലതൊക്കെ ഊഹിക്കാൻ വഴിയുണ്ടു്. ‘സാമ്രാജ്യേ’തിപദ്യത്തിൽ നിന്നു് വീരകേരളവർമ്മരാജാവിന്റെ പൂർവഗാമി ‘അഭിനവേ വയസി സാമ്രാജ്യാധികൃതനാ’യശേഷം ‘ദ്വിഷാംവർഗ്ഗ’ത്തെആക്രമിച്ചു വിജയശ്രീയാൽ ലാളിതനായി ഏറെക്കാലം രാജ്യം ഭരിക്കയും ഒടുവിൽ തുലാപുരുഷദാനം നടത്തിയിട്ടു് കാശിയിൽ പോയി അവിടെവച്ചു് ശിവലോകം പ്രാപിക്കയും ചെയ്ത ‘ശ്രീരാമവർമ്മ’ എന്ന കൊച്ചീരാജാവായിരുന്നു എന്നു തീർച്ചപ്പെടുത്താം. ഈ വിവരണം കാശിയ്ക്കു് എഴുന്നള്ളിയ തമ്പുരാനു വളരെ യോജിക്കുന്നുണ്ടു്. ആ തമ്പുരാൻ തീപ്പെടുന്നതിനു മുമ്പു് തുലാഭാരം കഴിച്ചതായും അതിനല്പം മുമ്പു അതായതു് 775 മകരത്തിൽ സാമൂതിരിപ്പാടുമായി യുദ്ധം നടത്തിയതായും ആ യുദ്ധത്തിൽ സാമൂതിരിപ്പാടു് വെടികൊണ്ടു മരിച്ചതായും കൊച്ചീരാജ്യചരിത്രത്തിൽ പറഞ്ഞിരിക്കുന്നതും ഈ പദ്യത്തിൽ വിവരിച്ചിട്ടുള്ളതിനോടു് യോജിക്കുന്നു. ഈ രാമവർമ്മതമ്പുരാനെ പിന്തുടർന്നു രാജ്യം ഭരിച്ചതു് വീരകേരളവർമ്മ തമ്പുരാനായിരുന്നു. അദ്ദേഹത്തിന്റെ വാഴ്ചക്കാലം 776 മുതൽ 790 വരേ ആയിരുന്നതിനാൽ നമ്മുടെ കവി തെങ്കൈലാസനാഥോദയം രചിച്ചതു് അക്കാലത്തിനിടക്കായിരുന്നുവെന്നുഊഹിക്കാം. എന്നാൽ അതിന്റെ അവസാനത്തിൽ കാണുന്ന ‘പപ്രഥേ തൽപൃഥിവ്യാം’ എന്ന ഭാഗം കലിസംഖ്യയാണെന്നു ചിലർ പറയുന്നു. അങ്ങനെ ആണെങ്കിൽ അതു കറതീർന്നതു് 773 മകരത്തിൽ ആണെന്നു വരും. എന്നാൽ അന്നു് വീരകേരളവർമ്മ രാജ്യഭാരം തുടങ്ങീട്ടില്ലായിരുന്നു എന്നൊരു അസാമഞ്ജസ്യം ഉണ്ടു്. അതുകൊണ്ടു് ഒന്നുകിൽ രാമവർമ്മതമ്പുരാൻ നാടുനീങ്ങിയതു 776-ൽ അല്ലെന്നു വരണം, അല്ലങ്കിൽ “പപ്രഥേ തൽപൃഥിവ്യാം” എന്നതു കലിദിനം അല്ലാതിരിക്കണം. അതു കലിദിനത്തെ കുറിക്കുന്നില്ലെന്നുള്ളതിനു് ഈ ഗ്രന്ഥം തന്നെ സാക്ഷ്യം വഹിക്കുന്നു. എന്തു കൊണ്ടെന്നാൽ: ശിവരാത്രിമഹോത്സവത്തിനു് എഴുന്നള്ളിയിരുന്ന അവസരത്തിലാണല്ലോ കൊച്ചിതമ്പുരാൻ കവിയോടു് പ്രസ്തുതഗ്രന്ഥം നിർമ്മിക്കാൻ ആവശ്യപ്പെട്ടതു്. അതുകൊണ്ടു് ഗ്രന്ഥം പൂർത്തിയായതു് കുംഭത്തിലോ അതിനു ശേഷമോ ആയിരിക്കണം. മകരത്തിലായിരിക്കയില്ല. അതിനും പുറമേ ‘പപ്രഥേ തൽപൃഥിവ്യാം’ എന്നു നാരായണീയത്തിലും കാണുന്നുണ്ടു്. കവിയുടെ പേരു് നീലകണ്ഠൻ എന്നായിരുന്നു എന്നു് അടുത്ത ശ്ലോകത്തിൽ നിന്നു ഗ്രഹിക്കാം.
“വിദ്യാവല്ലഭ! നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യം പണ്ടുകൃതം പുനശ്ച രചിതം നാരായണീയം ത്വയാ,
അദ്യൈവാരഭതാം ഗിരാ മമ ഭവാൻ തെങ്കൈലനാഥോദയം
പ്രത്യഗ്രാഖ്യകലർന്നു ബന്ധുരഗുണം ബന്ധുപ്രബന്ധോത്തമം.”
ഈ നീലകണ്ഠകവിയേപ്പറ്റി കൂടുതൽ വിവരങ്ങളൊന്നും നമുക്കറിഞ്ഞുകൂടാ അദ്ദേഹം ചെല്ലൂർ ഗ്രാമവാസിയും കൊച്ചിത്തമ്പുരാന്റെ ആശ്രിതനും വിദ്യാവല്ലഭനും ആയിരുന്നു എന്നുമാത്രം അറിയാം.
നീലകണ്ഠകവിയും നാരായണ ഭട്ടതിരിയും സമകാലികന്മാരായിരുന്നു എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഒരിക്കൽ ഒരു വിദ്വാൻ ചെമ്പകശ്ശേരി മഹാരാജാവിനെ കാണാനായി ചെന്നപ്പോൾ, വാതുക്കൽ നിന്നിരുന്ന ഭട്ടതിരിയെ കണ്ടു് ‘മുഖം കാണിക്കാൻ നല്ല സമയമാണോ?’ എന്നു ചോദിച്ചതായും ഭട്ടതിരി,
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ;
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ.”
എന്നു ശ്ലോകരൂപത്തിൽ മറുപടിപറഞ്ഞതായും ഒരു ഐതിഹ്യം, ഉണ്ടു്. ഈ നീലകണ്ഠകവിതന്നെ ആയിരിക്കാം നാരായണീയം, ചെല്ലൂരനാഥോദയം, തെങ്കൈലാസനാഥോദയം ഇത്യാദികൃതികൾ രചിച്ചതു്.
ഭാരതചമ്പുവിന്റേയും നാരായണീയത്തിന്റേയും കർത്താവു് ഒരാൾതന്നെ ആയിരിക്കണമെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ.
തെങ്കൈലാസനാഥോദയം തൃശ്ശിവപേരൂർ പ്രതിഷ്ഠയെ വർണ്ണിക്കുന്ന ഒരു ഉത്തമകാവ്യമാകുന്നു. അതിൽനിന്നു് അക്കാലത്തെ ജനസമുദായത്തിന്റെ സ്ഥിതികളേപ്പറ്റി പലതും ഗ്രഹിക്കാം. അന്നത്തേ യോദ്ധാക്കളുടെ വേഷഭൂഷാദികളും യുദ്ധസംപ്രദായവും ആയുധവിശേഷങ്ങളും, അതിൽ വർണ്ണിച്ചിട്ടുണ്ടു്. വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിമഹോത്സവം കാണാൻവന്ന ജനങ്ങളെ കവി സരസമായി വർണ്ണിച്ചിട്ടുള്ളതിനാൽ, ഈ പ്രബന്ധം ദേശചരിത്രകാരനു് അത്യന്തം പ്രയോജകീഭവിക്കുന്നു.
11.2 രാജരത്നാവലീയം
ഈ ഗ്രന്ഥത്തിന്റെ ആവിർഭാവം 776-നു മുമ്പായിരിക്കണം. ഗ്രന്ഥകർത്താവു് നീലകണ്ഠകവിതന്നെ ആയിരിക്കുമോ എന്നു സംശയമുണ്ടു്. നായകനായ രാമവർമ്മ വലിയതമ്പുരാൻ കാശിയ്ക്കു എഴുന്നള്ളിയ തമ്പുരാനെന്നു പ്രസിദ്ധനായ കൊച്ചീരാജാവാണെന്നു തോന്നുന്നു. ആ തമ്പുരാന്റെ പ്രിയ ജനനിയുടെ വിദ്യാസമ്പത്തി, അദ്ദേഹത്തിന്റെ ബാല്യകാലവും വിദ്യാഭ്യാസവും, ദിനചര്യ, പ്രഭാവം മുതലായവയെ ഈ കൃതിയിൽ വിവരിച്ചിട്ടുണ്ടു്.
11.3 കോടിവിരഹം
കവി ആരെന്നു നിശ്ചയമില്ല. തെങ്കൈലാസനാഥോദയം മുതലായ കൃതികളുടെ കർത്തൃത്വം നിർണ്ണയിക്കാൻ സാധിച്ചതുപോലെ ഈ പ്രബന്ധത്തിന്റെ കർത്താവിനേയും അചിരേണ കണ്ടുപിടിക്കാൻ സാധിക്കുമെന്നു ആശിക്കുന്നു. മേല്പത്തൂർ നാരായണഭട്ടതിരി സംസ്കൃതത്തിൽ ഒരു “കോടിവിരഹം” [1] രചിച്ചിട്ടുണ്ടു്. അതിനെ കാവ്യമാലയുടെ നാലാംഭാഗമായി നിർണ്ണയസാഗര പ്രസ്സുകാർ അച്ചടിച്ചിരിക്കുന്നു. നമ്മുടെ കവി അതിൽനിന്നാണു് ഇതിവൃത്തത്തേ സ്വീകരിച്ചിരുന്നതു്. മിസ്റ്റർ കെ. ശങ്കരമേനോൻ “കൊടിയവിരഹം” എന്ന പേരിൽ ഈ ഗ്രന്ഥത്തെ പ്രസാധനം ചെയ്തിട്ടുണ്ടു്. ‘കോടിവിരഹം’ എന്ന പേരുമാറ്റി കൊടിയവിരഹം എന്നാക്കിയതു അദ്ദേഹമാണു്. അദ്ദേഹം പറഞ്ഞിട്ടുള്ള യുക്തികൾ മതിയാവാത്തതുകൊണ്ടു് ഇവിടെ പ്രസിദ്ധമായ പഴേപേരു തന്നെ ചേർത്തിരിക്കുന്നു. തൽകർതൃത്വത്തെപറ്റി അദ്ദേഹം അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള സംഗതികളെ വേറൊരിടത്തു് അദ്ദേഹം സ്വയം ഖണ്ഡിച്ചിട്ടുള്ളതുകൊണ്ടു്, പ്രസാധകനു് ഇപ്പോഴും ഈ വിഷയത്തിൽ സന്ദേഹനിവൃത്തി വന്നിട്ടില്ലെന്നു തോന്നുന്നു.
“ഭാഷാകവിയായ പുനത്തിനു സംസ്കൃത പദ്യങ്ങൾ എഴുതാൻ പാടവമില്ലായിരുന്നല്ലോ. അതുകൊണ്ടു് പുനത്തിന്റെ മേൽ ഈ ഗ്രന്ഥത്തിന്റെ കർതൃത്വം ആരോപിയ്ക്കാവുന്നതല്ല” എന്നു ഒരിടത്തുപുനത്തിനെ സംസ്കൃതാനഭിജ്ഞനാക്കിപ്പറഞ്ഞ മി. മേനോൻ രാമായണ ചമ്പുവിന്റെ അവതാരികയിൽ ആ മഹാപാപത്തിനു പ്രതിവിധിയായി സകല ചമ്പുക്കളും അദ്ദേഹത്തിന്റെ കൃതികളായിരിക്കണം എന്നു് അഭിപ്രായപ്പെട്ടതായിരിക്കാം.
ഈ ഗ്രന്ഥത്തിന്റെ കർത്താവു് ഒരു നല്ല പണ്ഡിതനായിരുന്നു എന്നു നിസ്സംശയം പറയാം. ചില സ്ഥലങ്ങളിൽ ആ പാണ്ഡിത്യം മുഴച്ചു നില്ക്കുന്നു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. “മഴമംഗലത്തിന്റെ ഭാഷയേക്കാൾ നല്ലഭാഷയിലാണു് കൊടിയവിരഹം എഴുതിയിരിക്കുന്നതു്” എന്നു് പ്രസാധകൻ പറയുന്നു. എന്നാൽ പ്രാചീന ചമ്പുക്കളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനം നൈഷധത്തിനുതന്നെ കൊടുക്കണമെന്നാണു് എനിക്കു തോന്നുന്നതു്. ഈ പ്രബന്ധത്തിലെ സംസ്കൃത പദ്യങ്ങളിൽ മിക്കവയും കാളിദാസകൃതികളിൽനിന്നും മറ്റും അവസരോചിതമായി എടുത്തു ചേർത്തിട്ടുള്ളതാണു്.
ഉ:
“ഗച്ഛതിപുരശ്ശരീരം ധാവതി പശ്ചാദസംസ്കൃതം ചേതഃ;
ചീനാംശുകമിവ കേതോഃ പ്രതിവാതം നീയമാനസ്യ”ശാകുന്തളം
“അസ്യാസ്സർഗ്ഗവിധൌ പ്രജാപതിരഭൂച്ചന്ദ്രോ നു കാന്തപ്രഭഃ
ശൃംഗാരൈകരസസ്സ്വയം നു മദനോ മാസോ നു പുഷ്പാകരഃ;
വേദാഭ്യാസജഡഃ കഥം സ വിഷയവ്യാവൃത്തകൌതൂഹലോ
നിർമ്മാതും പ്രഭവേന്മനോഹരമിദം രൂപം പുരാണോ മുനിഃ?”വിക്രമോർവശീയം
ഇങ്ങനെ സംസ്കൃത കവിതകളിൽനിന്നു് പദ്യങ്ങളെ പകർത്തുന്ന സംപ്രദായം ചമ്പൂകാരന്മാർക്കെല്ലാവർക്കും ഉണ്ടായിരുന്നു. ചാക്യാന്മാരും അവസരോചിതം സംസ്കൃതശ്ലോകങ്ങൾ ചേർത്തീട്ടുണ്ടു്.
ഒരിക്കൽ മംഗല്യരംഗഭൂമിയും മദനമഹാരാജഭാഗ്യപരിപാടിയും ആയ “ശൃംഗാരചന്ദ്രിക” എന്നൊരു യുവതി ജീവിച്ചിരുന്നു. അവളുടെ ക്രീഡാവിനോദങ്ങളേയും വിലാസങ്ങളേയും കവി മൂന്നുനാലു പദ്യങ്ങളെകൊണ്ടു മനോഹരമായി വർണ്ണിച്ചിരിക്കുന്നു.
“സ്വർണ്ണോർമ്മികാകലിതകോമളകണ്ഠഭൂഷാ
ചീനാംശുകസ്ഫുരിതനൂതനരത്നകാഞ്ചീ,
സാർദ്ധം സഖീഭിരസിതാപ്രപദീനവേണീ
ചിക്രീഡ സാ ശശിമുഖീ വിഹഗൈർവിഹാരൈഃ”
“മിന്നീടും ഘർമ്മലേശം, മുഹുരിളകിനവാർകുന്തളം നീളമങ്ങും
കന്നൽക്കൺകോൺ, കുലുങ്ങും കുചമുകുളമഴിഞ്ഞം സസംസക്തകേശം
മന്ദം കൊഞ്ചുന്ന പൊന്നിന്തരിവളചിലനാളോമൽ പന്താടുമാറു-
ണ്ടന്നേരം കാൺകിലൈന്താർശരനുമെരിപൊരിക്കൊണ്ടുതണ്ടും പ്രമോഹം”
അക്കാലത്തുതന്നേ സംഗീതകേതു എന്ന ഒരു യുവാവു് ഒരു ധനപതി കുടുംബത്തിൽ വളർന്നുവന്നു.
“എന്നപ്പാ! യൌവനത്തിൻപ്രഥമകലികയായ്മെയ്യണഞ്ഞീടുവോര-
ക്കന്നൽക്കണ്ണാർമണിപ്പൂവിനു സരസമമിഴ്ത്താമിതെന്നോർത്തു ധാത്രാ;
അന്യത്ര ക്വാപി നാനാഗുണഗണനിപുണം മുമ്പിലേ കല്പിതംപോ-
ന്നുന്നിച്ചൂനൽ പണിക്കല്ലഭിനവരുചിസംഗീതകേതൂജ്ജ്വലാഖ്യം.”
“കാന്ത്യാ നിർജ്ജിതമന്മഥഃ കമലജാലീലാവിനോദാസ്പദം
കാംക്ഷാപൂരണകാമധേനുരതിഥിവ്രാതസ്യ, കാമീ യുവാ;
കാന്താകാർമ്മണശീലരഞ്ജിതജനഃ കാരുണ്യശീലഃ കവി
ക്ഷ്മാപാലശ്ച സുകാവ്യനാടകപടുഃ, കാസാം ഗിരാം ഗോചരഃ.”
ഗുണഗ്രാഹികളായ യുവജനങ്ങൾ സംഗതിവശാൽ പറഞ്ഞ വാക്കുകളിൽനിന്നു് ഇവർ പരസ്പരം കേട്ടറിഞ്ഞു്,
“ഏനംഞാൻനയനങ്ങൾകൊണ്ടിഹകദാപാസ്യാമിപാസ്യാമി ഞാ
നേനാമെന്നുമിവണ്ണമുള്ളഭിമതം ഗൂഢം വളർന്നൂ തയോഃ”
പരസ്പരം കാണുന്നതിനു മുമ്പുതന്നെ അവരുടെ അനുരാഗം തഴച്ചു വളർന്നുവന്നു. “ശൃംഗാരചന്ദ്രികാകഥാരസായനമൊഴിഞ്ഞു് മറ്റൊരുപജീവനവും” സംഗീതകേതുവിനു് ഇല്ലെന്നുള്ള മട്ടായി. നായികയുടെ സ്ഥിതിയോ?
“കളിപ്പാനുദ്യാനേ ചില സഖികളും താനുമലസം
മിളൽ പുഷ്പേ പോമ്പോളിടയിൽ വീർക്കുന്നു സുമുഖീ;
ചലന്നീവീബന്ധം ചകിതഹരിണീപോതനയനാ
ഗളല്ലജ്ജാലേശം കിമപി പറയും തോഴിയൊടിയം.”
ഇങ്ങനെ ഇവർ രണ്ടുപേരും ‘മെത്തുന്ന കാമക്കടൽ നടുവിലകപ്പെട്ടുഴന്നീടു’ന്നകാലത്തു് ഗൌരീക്ഷേത്രത്തിൽ പൂരോത്സവവും വന്നുകൂടി.
“ശിവശിവ പൂരമഹോത്സവഘോഷം ചെവിപൊടിയുമോരിടിനിടിനെന്നിടിപൊടിയാക്കും വെടികളൊരോരോ ദിശിദിശി പെരുകി ത്രിഭുവനമൊക്കെ മുഴങ്ങിനടുങ്ങും, ബാലവയോധിക കുഞ്ജരസംഘം, ഭഗവതിമാരോടൊപ്പം വന്നു ഞെരിച്ചീടും ചിലവാദ്യവിശേഷം, ബാലഭയംകരി വൃദ്ധവിമോഹിനി മത്തമദംഗജയാത്രാശാലിനി, ഭുവനമിളക്കികളെന്നു തുടങ്ങും ചെണ്ടകൾ തിമിലകളിടക്കയുടുക്കുകൾ, നിഷാണം തപ്പുമിഴാവും പെരിയ പെരുമ്പറ ചെല്ലരിവെമ്പറ മദ്ധ്യേ, പല വെടിനീർ വെടികയർ വെടി പൂവെടി കമ്പം പഴുതേ പായുന്നെലിവെടി, ച്ചെറുമികൾ വെന്തുപിടഞ്ഞും കൈയ്യർ തകർത്തും മമ്മാ ഘോഷം കുഹചന ഭാഗേ…”
ഈ പൂരമഹോത്സവം കാണുന്നതിനു് നമ്മുടെ നായികാനായകന്മാരും വന്നുചേർന്നു. ശൃംഗാരചന്ദ്രിക ദേവിയെ പ്രണമിച്ചിട്ടു് പുറത്തുവന്നു കേസരവേദികയിൽ സ്വൈരമായി നില്ക്കവേ, സംഗീതകേതു അവളെ കാണാനിടയായി.
ഇവിടെ കവി സ്വകീയവും പരകീയവുമായ ഏതാനും പദ്യങ്ങളെക്കൊണ്ടു് നായികയെ വർണ്ണിക്കാൻ ഉദ്യമിക്കുന്നു. ആ ഉദ്യമത്തിൽ അദ്ദേഹത്തിനു ആത്മവിസ്മൃതി കൂടി പറ്റിപ്പോയെന്നു തോന്നുന്നു. നോക്കുക:
“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമുഭേ കാമകോദണ്ഡവല്യൌ
ലോലേ നീലോൽപ്പലേ നിർമ്മലമണിമുകുരൌ മല്ലികാപല്ലവോപി.
പൂർണ്ണേന്ദുഃ സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതന്തു-
ർഭ്യംഗാളീസൈകതം കോമളകദളിയുഗം പംകജേ കിം കിമേതൽ.”
ഈ വർണ്ണനയുടെ അസാംഗത്യം പ്രകടമാണല്ലോ.
‘നിരവധിജനസമ്മർദ്ദം’ കൊണ്ടു് അവളെ അടുത്തുകാണാൻ കഴിയാഞ്ഞിട്ടു് നായകൻ അശോകത്തറയിൽ കയറിനിന്നു നോക്കിയത്രേ. ഈ നിലയിൽ അദ്ദേഹത്തിനെ നായികയ്ക്കും കാണാനിടയായി. അവളുടെ അപ്പോഴത്തെ മനോഭാവത്തെ കവി ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. ആ പദ്യങ്ങളിൽനിന്നും അദ്ദേഹത്തിന്റെ മണിപ്രവാളരചനാപാടവം നല്ലപോലെ വെളിപ്പെടുന്നു.
“ഇന്നില്ക്കുന്നിവനാകിലോ ജനമനസ്സമ്മോഹനം കൈയിലു-
ണ്ടെന്നുന്നൂനമിവന്നൊരൌഷധമഹോ രമ്യം മുഖാംഭോരുഹം;
വർണ്ണിപ്പാനൊരു കാണിപോലുമൊരുന്നാവില്ല പാർത്താലിനി-
ക്കെന്നെക്കാണിൽ നുറുങ്ങുവേണമിവനെക്കിം ദൈവമേ കാരണം?
ആമോദം കൈവളർക്കുന്നിതു ശിവശിവ കണ്ടോളവും കണ്ണിനയ്യാ
പൂമൈ നിർമ്മായരമ്യംനവനവ വിലസദ്യൌവനശ്രീവിലാസം;
വാർമേവും തൂമരന്ദദ്രവമിടനിറയുമ്മാറുമമ്മാമണം പെ-
യ്താമൂലാഗ്രം തളിർത്തഞ്ചിതലളിതമിളംകല്പകപ്പൈതൽപോലെ.
ത്രൈലോക്യസുന്ദരമയം നരനായകം ക-
ണ്ടായോലമസ്തമിത ധൈര്യമുദൂഢരാഗം;
ചേലാർന്നെഴും കുളുർനിലാവിലൊരിന്ദുകാന്തം
പോലേ നിതാന്തമലിയുന്നിതു മാനസം മേ.
കാണാക്കാണക്കുളുർക്കുന്നിതു നയനപുടംപണ്ടനേകം പ്രകാരം
ഞാനിക്കേൾക്കുന്നൊരോരോ ഗുണഗണമിതിനോടൊന്നുനേർവന്നുകൂടാ
കാണാവൊന്നല്ലവല്ലാ നിലകൾ വരുമവസ്ഥാന്തരംദൈവമേ കാൺ
പ്രാണാലംബം മദീയം മനസി ബത പകുത്തൂനിബദ്ധാഭിലാഷം.”
രണ്ടുപേർക്കും പരസ്പരം വിട്ടുപോകുന്നതിനു മനസ്സില്ലാതെയായി. അടുത്ത ഏതാനും പദ്യങ്ങൾകൊണ്ടു് കവി നായികാനായകന്മാരുടെ അയോഗവിപ്രലംദേശയേ വർണ്ണിക്കുന്നു.
നായികയുടെ ദയനീയസ്ഥിതി കണ്ടു് ഒരുദിവസം അവളുടെ തോഴി ചോദിക്കുന്നു;
“ആരെത്തൊട്ടിത്രിലോക്യാമനുഗുണതകലർന്നൂ? മനോജ്ഞാംഗിദൈവ
ഞ്ചാരുത്വാസ്ഥാനമേവൻ മനസി നിഴലെടുത്തന്വഹം ധന്യജന്മാ?
സ്ത്രീരത്നപ്പൊന്നരിമ്പേ! തവ വിധുരദശാമീദൃശീം ചേർന്നതയ്യോ!
നേരത്തേന്നോടിദാനീം പ്രിയസഖി! നിഖിലംചൊല്ലടോവൈകിടാതെ-
ഭദ്രേ! നിൻകോപ്പിതെന്തെന്തരിയവർനിവഹം മൗലിമേൽവച്ചു ചാർത്തും
പുത്തന്മാണിക്യമാലേ! കഥയ കഥയകല്യാണി സന്താപമൂലം;
ഉൾത്തിങ്ങുംവ്രീളകൊണ്ടൻപ്രിയസഖിമതിമൂയായ്ക മുഗ്ദ്ധാംഗനാനാ-
മെത്തതൊന്നല്ലിതൈന്താർശരനിഗമപരബ്രഹ്മമേ ചിന്തയേഥാഃ.
ധന്യാ പുരാ ഗിരിസുതാ മഹിതോത്സവശ്രീ-
സന്ദർശനാൽ പ്രഭൃതി സുന്ദരി! സന്തതം നീ
അന്യാദൃശീ ബത ചമഞ്ഞിതുഘർമ്മകാല-
ത്തൊന്നേറവാടുമിളമല്ലികയെന്നപോലെ.
എല്ലാനാളും വിശേഷാലയി തവ സുഖദുഃഖങ്ങളെങ്കൽ പകർത്തീ-
ട്ടല്ലേ കീഴിൽ കഴിഞ്ഞൂ? ദൃഢമിനിയുമതവ്വണ്ണമേ കൈവരേണം.
ചൊല്ലീടെന്നോടിദാനീം വ്യസനമിതു രഹസ്യം തുലോമെങ്കിലും കേ-
ളൊല്ലാധന്യേ! സഖീവഞ്ചനമഖിലമനോജ്ഞാംഗികല്യാണിനീനാം.”
ഈ വാക്കുകൾ കേട്ടു് ശൃഗാരചന്ദ്രിക തന്റെ ദുഃഖഹേതുവിനെ തോഴിയോടു തുറന്നു പറയുന്നു. സഖി ചെയ്ത ശീതോപചാരങ്ങളൊന്നും അവളിൽ ഫലിക്കുന്നില്ല. ഈ അവസരത്തിൽ നായകന്റെ സ്ഥിതി കുറേക്കൂടി കഷ്ടതരമായിരുന്നെന്നുപറയാം. അങ്ങനെ ഇരിക്കെ,
“പ്രപാസു, കുല്യാസു, വനസ്ഥലീഷു
വിശ്രമ്യ വിശ്രമ്യ ഗതിം വിതന്വൻ,
വിഷാദശാലീ വിധിവൈഭവേന
നിജപ്രിയായാ നിലയം പ്രപേദേ.”
അനന്തരം കുറേക്കാലം അവർ പ്രേമസാഗരത്തിൽ മുഴുകി,അത്യന്തഹൃദ്യങ്ങളായ വിവിധക്രീഡകളെ ക്കൊണ്ടു് കാലം നയിച്ചു. ഇതിലെ സംഭോഗവർണ്ണന ഇക്കാലത്തുള്ളവർക്കു രുചിക്കുമോ എന്നു സംശയമാണു്. എന്നാൽ ഈ ഘട്ടത്തിലെ ഗദ്യവും പദ്യവും ഒരുപോലെ അകൃത്രിമരമണീയങ്ങളായിരിക്കുന്നു.
വളരെക്കാലം അവർക്കിങ്ങനെ സുഖമായി കഴിച്ചുകൂട്ടാൻ സാധിച്ചിട്ടില്ല. ചില ഏഷണിക്കാരുടെ വാക്കുകേട്ടു് നായിക സംഗീതകേതുവിനെ അകറ്റിക്കളഞ്ഞു. അതിനോടുകൂടി പൂർവഭാഗം അവസാനിക്കുന്നു.
ഉത്തരഭാഗത്തിൽ നായികാനായകന്മാരുടെ വിരഹദുഃഖവും പുനസ്സമാഗമവും വിവരിച്ചിരിക്കുന്നു. എല്ലാവിധത്തിലും ഉത്തരഭാഗം പൂർവഭാഗത്തെ അതിശയിക്കുന്നുവെന്നു പറയാം. പദ്യങ്ങൾ മിക്കവാറും നല്ല ഭാഷയിലാണു്. കവിയുടെ വർണ്ണനാപാടവവും വശ്യ വാക്ത്വവും ഈ ഭാഗത്തിൽ പൂർവാധികം പ്രകടമായിരിക്കുന്നു. ഒരു പദ്യം മാത്രം താഴെ ഉദ്ധരിക്കുന്നു.
“ആകാശേ കാളമേഘദ്വിരദവരഘടാബന്ധുരേ ചന്തമേറും
നാകാധീശായുധം കൊണ്ടിനിയ കൊടിമരംനാട്ടി വർഷോത്സവാർത്ഥീ
കൂകും കേകാമണിക്കൊമ്പുകൾ നിവിര വിളിപ്പിച്ചു വിശ്വം മുഴക്കി
ച്ചാകമ്രം തൂകിനാൻ വന്നുദകഹവിരസൌഹന്ത പർജ്ജന്യദേവൻ.”<
11.4 പാരിജാതഹരണം ചമ്പു
പുനപ്രഭൃതികൾ രാമായണത്തിലേയും ഭാരതത്തിലേയും പ്രധാന ഭാഗങ്ങളെ ചമ്പുക്കളായി രചിച്ചതുപോലെ ഭാഗവതകഥകളേയും രചിച്ചു കാണണമെന്നു തോന്നുന്നു. പാരിജാതഹരണം ഭാഗവതന്തർഗ്ഗതമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. കവി ആരെന്നു തൽക്കാലം നിർണ്ണയിക്കാൻ തരമില്ല. എന്നാൽ,
“ലോകാലോകാദിയേക്കാൾ വിപുലത തടവി-
പ്പൊങ്ങിനില്ക്കുന്നപൊന്നിൻ-
പ്രാകാരത്തോടിടഞ്ഞീടിന ജലധരപാ-
ളീപരോക്ഷാന്തരാളാ”
ഇത്യാദി പാരിജാതഹരണപദ്യത്തിന്നും,
“ലോകാലോകോല്ലസദ്ഗോപുരഘനപരിഘാലംകൃതാഭംഗികൈക്കൊ-
ണ്ടാകാശത്തോടുരുമ്മീടിന കനകമഹാസാലമാലാഭിരാമാ”
ഇത്യാദി രാമായണപദ്യത്തിന്നും കാണുന്ന സാദൃശ്യത്തേ അടിസ്ഥാനപ്പെടുത്തി, ഈ കൃതിയും പുനത്തിന്റെതാണെന്നു ചിലർ പറയുന്നുണ്ടു്. അങ്ങനെ വന്നുകൂടായ്കയില്ലെങ്കിലും, ചമ്പുക്കളെ സംബന്ധിച്ചിടത്തോളം ഈ മാതിരി സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഒന്നും ഊഹിക്കാതിരിക്കയാണു് ഭേദം.
കഥാഗതിയിൽ കവി പുരാണത്തിൽനിന്നു വലിയ ഭേദഗതിയൊന്നുംവരുത്തീട്ടില്ല. ആദ്യമായിദ്വാരകാപുരിയെ വർണ്ണിച്ചിരിക്കുന്നു. ഈ വർണ്ണനയിൽ ഒന്നു രണ്ടു പദ്യമൊഴിച്ചാൽ ശേഷമൊക്കെ സംസ്കൃതമയമാണു്. അതുകഴിഞ്ഞാൽ പിന്നെ മിക്കവാറും നല്ല മണിപ്രവാളപദ്യങ്ങളേയും ഭാഷാഗദ്യങ്ങളേയും മാത്രമേ കാണ്മാനുള്ളു. ദേവകളുടെ ഭാഗ്യഭൂമാവായ ശ്രീകൃഷ്ണൻ ‘വാനോർ പുരത്തിൻ പെരുമയെ മുറിമാടമ്പിയാക്കുന്ന’ ദ്വാരവതിയിലേ കനകമണിമയമായ സത്യഭാമാനികേതനത്തിൽ സത്യഭാമയുടെ ഉപാസനയിൽ രമിച്ചു വസിക്കവേ, ഇന്ദ്രൻ അവിടെവന്നു് ഇങ്ങനെ സംകടമുണർത്തിച്ചു:
“കേൾക്കേണം തമ്പിരാനേ! ജയജയ! തൊഴുതേൻ
ദേവ! നീ വിശ്വരക്ഷാ-
ദീക്ഷാദാക്ഷിണ്യവാനാം പരമപുരുഷനാ-
കുന്നൊരം ഭോധിശായീ;
വായ്ക്കുന്നേൻ ഭൌമനാമാ ദനുജനവനട-
ക്കീടിനാൻ നാടിദാനീം
ഭൈക്ഷം പൂകെന്നു വന്നൂ സുരഗണമവനൌ
യാഗമെങ്ങും മുടങ്ങീ.
ആട്ടിപ്പായിച്ചകാണ്ഡേ കുട ഝടിതി പറിച്ചസ്മദീയം ദുരാത്മാ,
കൂട്ടത്തോടെ സുരസ്ത്രീകളെയുമപഹരിച്ചീടിനാനെന്നു വേണ്ടാ.
ഗോഷ്ഠിക്കാരൻതുലോമിന്നമരജനനിതൻ കുണ്ഡലംകൊണ്ടുപോയാൻ
ധാർഷ്ട്യത്താൽ കാതറുത്തപ്പരിഭവമിതു തൊട്ടെൻ കലൊട്ടേറുമല്ലോ.
പെരിക പ്പറയാവതല്ലപോറ്റീ!
പരമാർത്ഥത്തിനു നീ നിദാനമല്ലോ,
ശരണം മമ നീ യോഴിഞ്ഞുമറ്റി-
ല്ലൊരുനാളും പരിപാഹിമാം തൊഴുന്നേൻ”
ഇന്ദ്രന്റെ വാക്കുകേട്ടപ്പോൾ ഭഗവാന്റെ കണ്ണു ചുവന്നു. മധുരവാക്കുകളാൽ അദ്ദേഹം സുരാധിപതിയേ ആശ്വസിപ്പിച്ചു പറഞ്ഞയച്ച ശേഷം, വൈനതേയനെ സ്മരിച്ചമാത്രയിൽ,
“ദിക്കൂലത്തെക്കുലുക്കം കൊടിയ ചിറകടിക്കാറ്റു ചെന്നേറ്റുവന്യാ
വൃക്ഷവ്രാതമ്മുറിഞ്ഞും, മലപലവു മറിഞ്ഞും, കളിക്കും പ്രകാരം.
ഉഗ്രാടോപേന ചഞ്ചൂ പുടഝടഝടിതംകൊണ്ടഹീനാം ഭയം ചേ”
ർത്തുകൊണ്ടു് ഗരുഡൻ ആവിർഭവിച്ചു്, അദ്ദേഹത്തിന്റെ തൃക്കാൽക്കൽ പതിച്ചു. ഉടനെത്തന്നെ ഭഗവാൻ പത്നിയോടുംകൂടി ഗരുഡനിൽ ആരോഹണം ചെയ്തിട്ടു് നേരെ നരകാസുരൻ വാഴുന്ന ദിക്കിലേക്കു പുറപ്പെട്ടു. തൽക്ഷണം,
“സൌഖ്യം കൈക്കൊണ്ടു വാചംയമജയജയഘോ-
ഷങ്ങളെങ്ങും ദിഗന്തേ
വായ്ക്കുമ്മാറുമ്മുഴങ്ങീ വിബുധ നിവഹവാ-
ദ്യങ്ങൾ വാഴ്ത്തീടവല്ലേൻ”
ശ്രീകൃഷ്ണന്റെ വലത്തേക്കയ്യിൽ,
“വിശ്വദ്രോഹംവളർക്കും മനുജപടലിതൻ മുണ്ഡഷണ്ഡങ്ങളന്ന-
ന്നാച്ഛിദ്യോച്ഛിദ്യമെത്തുന്നവരുധിരകണശ്രേണിശോണീകൃതാംഗം,”
ആയ തൃച്ചക്രം
“ഉച്ചക്കാലത്തുദിക്കും ദിവസകരനൊടങ്കം പൊരുതൂമപെയ്യും”
മട്ട് വിളങ്ങി. മറ്റൊരു കൈയിൽ,
“ദർപ്പം ചേരുന്ന ദസ്യുൽക്കരഹൃദി സതതംനാലുപാടും കൊടുന്തീ
മുല്പാഃടേകുന്ന മാദ്യൽഘുമുഘുമിതരവാധ്മാതരോദഃകടാഹം”
ആയ പള്ളിശംഖം. ഉൽഫുല്ലമായ ശ്രീസരോജത്തിൽ നവനവമായ അരയന്നം എന്നപോലെ പ്രകാശിച്ചു. മൂന്നാമത്തെകൈയിൽ:
“ക്ഷോണിപ്പെൺപൈതൽ പെറ്റോരസുരവരവധം
കാണ്മതിന്നമ്പിലെത്തും
വീണക്കാരന്നു യോഗീന്ദ്രനു പരമസുഖം
നേത്രയോരാദധാന”
വും ഖലന്മാരുടെ പ്രാണാന്വേഷിയും വിബുധജന മനോനന്ദകവും ആയ നന്ദകം ഒരു തൂമിന്നൽ എന്നപോലെ കാണപ്പെട്ടു.
നാലാമത്തെ തൃക്കൈയിൽ:
“വിണ്ണോർവേതണ്ഡഷണ്ഡപ്രകടകടതടാ-
സ്ഫാലനേ തൽക്ഷണംകൊ-
ണ്ടുണ്ടാം തൂമുത്തുകല്ലും നിണവു മിടകല-
ർന്നുള്ള കൊള്ളീകലാപം
കൊണ്ടാടപ്പെട്ടണിഞ്ഞീടിന തനുഗരിമാ-
ഘോരഘോരാനുഭാവം
തണ്ടീടും മാറു് കൌമോദകീ”
നാമകമായ ഗദ ശോഭിച്ചു. യാത്രാസമയത്തു്,
“ചെന്താർമാതിന്മണാളന്നരികിലുപനതാഹന്തപാടിത്തുടങ്ങീ
ഗന്ധർവന്മാർ; കഴൽത്താർ തൊഴുതു സുരവധൂജാതമാടിത്തുടങ്ങി;
ചന്തന്നാവുന്ന വിണ്ണോർനികരമുടനുടൻ വന്നു ചിന്തീടുമന്ത-
സ്സന്തോഷാർദ്രം പുളച്ചും ഝടിതി പടകളിച്ചും വിളിച്ചും തുടങ്ങി.”
യുദ്ധവർണ്ണന ഗദ്യത്തിലാണു്. യുദ്ധം ഭയംകരമായി നടക്കവേ,
“
***
ധരണീസുതനാമസുരപ്രവരൻ
ഝടിതിപുറപ്പെട്ടഭിനവസമരവിഹാരവിശേഷേ,
സത്വരമെയ്തൊരു ശസ്ത്രം കൊണ്ടൊരു
മോഹവ്യാജനിമീലിതലോചന-
മന്തികസീമനി വീണതുകണ്ടു.
വിശൃംഖല കോപമശങ്കമെടുത്താ-
ക്കുലചിലയും ചില കൂരമ്പുകളും
കൈയ്യിലെടുത്തു തൊടുത്തു വലിച്ചൊരു
സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി പോരിന്നൊരുങ്ങി.”
ദേവിയുടെ ഈ ഭാവത്തെ അതിശയചമൽക്കാരത്തോടുകൂടി കവി വർണ്ണിച്ചിട്ടുണ്ടു്.
“സത്രാജിത്തിൻ മംഗലമാധുരി
സത്യാദേവി സമീകവിലാസിനി.
വില്ലുമുറിച്ചും ഞാൺപൊട്ടിച്ചും
ദളിതച്ഛത്രം ഭാരിതരഥ്യം,
ത്രുടിതപതാകം രടിതവിപാഠം,
പ്രകടിതവേഗം, പടപൊരുമപ്പൊടി
പ്രതിഭടനെയ്യും വിശിഖശ്രേണീം
നിജശരപംക്ത്യാ ഖണ്ഡംഖണ്ഡം
പർവതശൃംഗം ഭഞ്ജംഭഞ്ജം.
പരിഘമമോഘം മർദ്ദംമർദ്ദം
പെരുകിനരോഷാ നർദ്ദംനർദ്ദം.
ദുഷ്ടതതേടിന ധൃഷ്ടമഹാസുരനൊടു
രണോത്സവസീ മ്‍നി പുളച്ചുപൊരുന്നൊരു
കാലവിശേഷേ ചികുരമഴിഞ്ഞും
മിഴികൾകുഴഞ്ഞും, പ്രകടിതഘോഷ-
ഭ്രൂകുടിഭാസുര നിടിലതടത്തിൽ വിയർപ്പുമലിഞ്ഞും
ചെറുമാ നില്ക്കു തൊടണ്ടാ മാമിഹ
പെരുമാളായതു നീയോ ജഗതാം
നിന്തലകൊൾവാൻ ഞാനേപോരും
വിബുധസ്ത്രീണാം തലമുടി ചുറ്റി
പ്പിടിപെട്ടീടിന ദുഷ്ടാത്മാവിനെ
നിഷ്ഠൂരസായകവൃഷ്ടിഭിരധുനാ-
കാകക്രോഷ്ട്യപിശാചവധൂനാം
ആമദ്ധ്യഗളമുരുതരമൃഷ്ടികലാവിഭ്രമമാക്കുവനധുനാ
ശൂരമഹാഭടവാക്യഗഭീരിമ-
സരണി നടിക്കും ചില്ലിക്കൊടിമുന
ചെറ്റുകുലഞ്ഞും മദനമഹീപതി മണിമുകുരത്തിൽ
മധുരതതേടിന ഗണ്ഡസ്ഥലികളിൽ
മണിമയകുണ്ഡല യുഗളമുലഞ്ഞും, മുറുവൽമുറിഞ്ഞും,
ഭുജലതികായുഗമിളകിമറിഞ്ഞും
മുഹുരപി തുള്ളിത്തരുണിമതള്ളി-
ത്തുംഗതതങ്ങിന കൊങ്കകൾതിങ്ങിന
മൃദുലവിലഗ്നം പെരികമെലിഞ്ഞും
പെരുമാറുന്നതുകാണുന്നളവിൽ
കരുണാശേവധികമലാകാമുക
നുപഗതകപടമുണർന്നതി രോഷാ-
ലർക്കശതക്രതുധിക്ക്യതി ദക്ഷിണ
തേജോ മഹതാചക്രംകൊണ്ടു
ശതക്രതുശാത്രവകണ്ഠം ഛിത്വാ
ഭുവനവിപത്തിദ്ധ്വാന്ത വിവസ്വാൻ
കാന്തയെമധുരം പരിലാളിച്ചു
വിളിച്ചു സമീപേ തൃക്കൈകൊണ്ടു
വിയർപ്പുതുടച്ചു ചിരിച്ചു സഹേലം
ദാനവയോഷാ ഹാഹാകാരൈ-
രുലകുനടുങ്ങും പൊഴുതു സുരന്മാർ
മേദുരഹർഷം കൌസുമവർഷം ചെയ്തിതു മൌലൌ.”
അപ്പോൾ, ‘പുത്രക്ഷയരുദിതരയസ്തംഭിത’യായ ‘ഭൂതധാത്രീ’ സ്വപൌത്രനെയെങ്കിലും രക്ഷിക്കണമെന്നുള്ള ആഗ്രഹത്തോടുകൂടി അദിതിയുടെ കുണ്ഡലങ്ങളെ എടുത്തുകൊണ്ടു് ഭഗവാന്റെ തിരുമുമ്പിൽ വന്നു് സ്തോത്രപുഷ്പാഞ്ജലിചെയ്തു. ഈ സ്തോത്രത്താൽ പ്രീണിതനായ ശ്രീകൃഷ്ണൻ നരകാസുരപുത്രനായ ഭഗദത്തനെ കൊല്ലാതെ വിട്ടു. അനന്തരം അദ്ദേഹം നരകനാൽ കാരാഗൃഹത്തിലടയ്ക്കപ്പെട്ടിരുന്ന “സഹസ്രസംഖ്യാതകമംഗനാവർഗ്ഗത്തെ” മോചിപ്പിച്ചു. പിന്നീടു് സത്യഭാമാസമേതം അദ്ദേഹം സുരേന്ദ്രഭവനത്തിൽ ചെന്നു് അദിതിയുടെ കുണ്ഡലങ്ങളേ തിരിച്ചേൽപ്പിച്ചിട്ടു് തിരിച്ചുപോകാൻ ഭാവിക്കവേ, ദേവിയുടെ അപേക്ഷപ്രകാരം പാരിജാതവൃക്ഷം പറിച്ചെടുക്കാൻ പോയപ്പോൾ “ഇതാമല്ലൊരുവനും” എന്നു് ഉദ്യാനപാലകന്മാർ തടുത്തു. എന്നാൽ അതുകൊണ്ടു് ഒരു പ്രയോജനവും ഇല്ലെന്നു കണ്ടപ്പോൾ, അവർ ചെന്നു് ‘ദേവേന്ദ്രന്നുപാന്തേ വിലസുമൊരുശചീദേവിയോ’ടിപ്രകാരം അറിവിച്ചു:
“ത്രൈലോക്യൈശ്വര്യ ധാരാപരിമളലഹരീപാത്രമേ! കേളിദാനീം പൌലോമിദേവി! സാക്ഷാൽക്കുലിശധരമണീ മാളികാതൂനിലാവേ! ബാലേ! നീനട്ടു നീതാൻ വിവശമൊടു നനച്ചുന്നതം പാരിജാതം ബാലൻ കപ്പാൻതുടങ്ങുന്നിതു കപടമഹാദേശികൻ കേശിഹന്താ. പൌലേമിക്കേ വരാവൂ ദൃഢമരികിലവൾക്കേ തൊടാവൂ നനപ്പാൻ പോലും; താൻ വേണമത്ര സതതമപി ജയന്താദസൌ ലോഭനീയഃ” മാലായൈ പൂവറുപ്പാൻ വരുമളവിലമുഷ്മാൽ പ്രസൂനങ്ങൾ മുന്നോ നാലോ മെല്ലെന്നറുക്കും പുനരവൾകരതാർകൊണ്ടു മന്ദം തലോടും.
“വൃത്രാരിതൻ കാന്ത തനിക്കു പാർത്താ
ലത്യന്തമമോനയെന്നവാണീം
ശ്രുത്വാസ്മദീയാമുടനേബഭാഷേ
സത്യാ തദീയാ മഹിഷീ ഹസന്തീ.
കേൾപ്പിൻ പൂങ്കാവുകാത്തീടിന ഭടജനമേ! സത്യഭാമാസഹായ–
ന്നായ് പോയീ പാരിരജാതംപുനരപിചഹൃതം ഞാനപേക്ഷിച്ചുതാനും
പൊയ്പ്പോമ്മുന്നേവലാരാതിയൊടി ദമറിയിപ്പാൻപുലോമാത്മജയ്ക്കെ
ന്നൂഷ്മാനിൽക്കെന്നിവണ്ണം വചനമിതുപൊറായിന്നിതസ്മാദൃശാനാം”
ഇപ്രകാരം ഭടജനങ്ങൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ,
“സ്വർഗ്ഗ സ്ത്രീപാണിലീലാവിലു ളിതചമരീ ബാലമന്ദാനിലൻവ-
ന്നൊക്കെത്തക്ക ക്കളിച്ചങ്ങമരപരിവൃഢന്നംഗരംഗേവസന്തീ”
യായ പുലോമജയ്ക്കു് കോപം കലർന്നു. അവളുടെ അപ്പോഴത്തെ ഭാവം കവി എത്രഹൃദയംഗമമായിവർണ്ണിച്ചിരിക്കുന്നവെന്നുനോക്കുക:
“രോഷാവേശാൽ വിറച്ചൂ മൃദുപവിഴമണിച്ചോരിവാ; ചില്ലിവല്ലീ
വേഷം മറ്റൊന്നു മറ്റൊന്നിതികടുമ തുടർന്നൊന്നു കോടിക്കുലഞ്ഞു;
ദ്വേഷം പീതാംബരപ്രേയസിയൊടിയലുമന്നേരമന്നാകയോഷാ-
ഭൂഷാമാലാകടാക്ഷം വലരിപുവദനംപാർത്തു ചേർത്തും ചുവന്നൂ.”
കൊപിഷ്ഠയായ ശചീദേവി ഇന്ദ്രനേ കണക്കിനു ശകാരിച്ചു അതുകൊണ്ടും തൃപ്തിയാകാതെ ‘നാനാ വിബുധനിവഹതന്വീഭിന്വീയമാനയായി’, സത്യഭാമ നില്ക്കുന്നിടത്തേക്കു മണ്ടിച്ചെന്നു.
“ഓടുന്നേരത്തു തസ്യാ നിടിലതടമുടൻ കമ്പഘർമ്മാംബുപൂരം
തേടുന്നൂ; ചായൽ ചായിന്നിതു; മുഹുരഴിയുന്നൂ ബലാൽ നീവിബന്ധം;
പാടേ പാടേ കപോലങ്ങളിലുലയുമണിക്കുണ്ഡലദ്വന്ദ്വമുച്ചൈ-
രാടുന്നൂ; കാഞ്ചിപാടുന്നിതു; പഥി പൊഴിയുന്നൂ ശിഖാമാല്യജാലം”
സത്യഭാമയും പുലോമജയും തമ്മിലുണ്ടായ വാക്സമരം സ്ത്രീചാപല്യത്തെ സവിശേഷം ഉദാഹരിക്കുന്നു. സത്യഭാമയുടെ വാക്ശരത്തിനുള്ള നിശിതത്വം ഒന്നു വേറെതന്നെ. എന്തിനധികം പറയുന്നു.
“… … … പൂമാന്മാർക്കുമധ്യേ,
വൈരം നാരീനിമിത്തം പിണയുമതുതടഞ്ഞീടുവാൻ വേലയല്ലോ”
അതുകൊണ്ടു് വാസവനും ശ്രീകൃഷ്ണനും തമ്മിൽ ഈ സ്ത്രീകൾ നിമിത്തം പോരാടേണ്ടതായിവന്നു. നാരദനും ‘നഖവും ചുറുകിച്ചിരിച്ചുമെല്ലെയകമേ’ അവിടെ വന്നുചേർന്നു. സ്ത്രീകൾ രണ്ടുപേരും തങ്ങളുടെ ഭർത്താക്കന്മാർ യുദ്ധംചെയ്യുന്നതു നോക്കിനിന്നു.
“താവും പ്രകോപേന സഹസ്രശോയം
ദേവേന്ദ്രനെയ്യും വിശിഖപ്രവാഹം;
പൂവായ്ച്ചമഞ്ഞൂ പുരുഷോത്തമന്ന-
ക്കൈവല്യമൂർത്തിക്കരികേ വരുമ്പോൾ.
എന്നാൽ ഇന്ദ്രന്റെ സ്ഥിതിയോ?
കാണക്കാണത്തഴയ്ക്കും മധുമഥനവിപാഠ-
ങ്ങളേറ്റേറ്റതീവ.
ക്ഷീണം ക്ഷീണാന്തരാത്മാവിനു ഝടിതി ശചീ,
കാന്തനാന്ധ്യൈകാബന്ധോഃ
ചേണെത്തും തേർത്തടത്തിൽ കുഹുരഭുവി ഭയം
പൂണ്ടു സൂതേ നിലീനേ,
ത്താണപ്പൂവിൽ മുറിഞ്ഞൂ; കൊടിമരവുമൊടി-
ഞ്ഞൂ; തുരംഗംപൊടിഞ്ഞൂ.”
ഭഗവാൻ–
“… നമുചി വിജയിതന്നായിരം കണ്ണിലുംപാ-
ർത്തേ കൈകസ്മിൻഭയംകൊണ്ടിളകി വിറപിടി-
യ്ക്കുന്നതാരാസനാഥേ
ഏകൈകം ബാണമെയ്താൻ” അതു കണ്ടു് ഓരോ ക്ഷണത്തിലും പുലോമജയിൽനിന്നു ഹാഹാകാരം പുറപ്പെട്ടുകൊണ്ടിരിക്കുന്നു.
ഒടുവിൽ അമരാധീശ്വരന്റെ അമരത്വം അസ്തമിക്കുമെന്ന മട്ടായി. അപ്പോൾ അദ്ദേഹം ഭഗവൽപാദങ്ങളിൽ വീണു ക്ഷമായാചനം ചെയ്തു. ദേവകളും ഭഗവാനെ പുകൾത്തി. അതുകൊണ്ടു് പരിതൂഷ്ടനായ കൃഷ്ണൻ ദേവന്ദ്രനു അഭയം നൽകിയശേഷം പാരിജാതവും കൊണ്ടു് ദ്വാരകയിലേക്കു പുറപ്പെട്ടു. അവിടെച്ചെന്നു്,
“സത്യാഗേഹാങ്കണേ നട്ടിതു മണിസുഷമാപൂരിതം പാരിജാതം.”
കവി നല്ല മനോധർമ്മമുള്ള ഒരു ഒന്നാന്തരം മണിപ്രവാള വ്യാപാരിയാണെന്നു ഇവിടെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളിൽനിന്നു തെളിയുന്നുണ്ടല്ലോ. കോടിവിരഹം തുടങ്ങിയ പ്രബന്ധങ്ങളിൽ, പേരിനു മാത്രം മലയാളപദങ്ങൾ ചേർത്തിട്ടുള്ള മണിപ്രവാളപദ്യങ്ങളാണധികം. നോക്കുക:
“സ്നിഗ്ദ്ധാ ശൈവാലമാലാ ശശികലയുമഭേ കാമകോദണ്ഡവല്യൌ
ലോലേ നിലോൽപ്പലേ നിർമ്മലണിമുകുരേ മല്ലാകാപല്ലവോപി;
പൂർണ്ണേന്ദു സ്വർണ്ണകംബുസ്സരസിജമുകുളൌ ദ്വേ ലതേ സൂക്ഷ്മതനൂർ
ഭൃംഗാളീ സൈകതം കോമളകദളിയുഗം പങ്കജം കിങ്കിമേതൽ?”
ഈ പദ്യത്തിൽ ‘ഉം’ എന്നൊരു മലയാളപദമേയുള്ളു. ഇത്തരം ‘വവ്വാൽ’ ജാതിയുള്ള പദ്യങ്ങൾ ഒന്നും ഈ പ്രബന്ധത്തിലില്ല. എന്നാൽ ഭാഷ കുറെ നന്നായിരിക്കുന്നതുകണ്ടു് ഇതിനു അർവാചീനത്വം കല്പിക്കാമോ? അങ്ങനെയൊരുമിഥ്യാബോധം പലരിലും കടന്നു കൂടീട്ടുണ്ടു്. ആദ്യകാലത്തെ മണിപ്രവാളത്തിന്റെ സ്വഭാവം ലീലാതിലകത്തിൽനിന്നും നമുക്കു ഗ്രഹിക്കാമല്ലോ. ഭാഷാസംസ്കൃതശബ്ദങ്ങൾ തിരിച്ചറിയാത്തവിധത്തിൽ ചേർക്കണമെന്നും ഭാഷയ്ക്കു പ്രാധാന്യം നൽകണമെന്നും ആയിരുന്നു അന്നത്തേ വ്യവസ്ഥ. കാലക്രമേണ മണിപ്രവാളരീതി ദുഷിച്ചു എന്നുവേണം പറയാൻ. അതുകൊണ്ടു മണിപ്രവാളശുദ്ധികണ്ടാലുടനെ ഒരു കവിത ആധുനികമാണെന്നു പറയുന്നതു ശരിയായിരിക്കയില്ല. നമ്മുടെ ഈ പ്രബന്ധത്തിൽ നാണിൻറ, കുശൽ, മേതു് മുതലായി കണ്ണശ്ശകൃതികളിലും, രാമചരിതത്തിലും മറ്റും ധാരാളം കാണുന്ന പ്രയോഗങ്ങൾ ഒട്ടുവളരെയുണ്ടു്.
11.5 ദക്ഷയാഗം
ഈ കൃതിയുടെ കർത്താവും തൽക്കാലം അജ്ഞാതനായിത്തന്നെ ഇരിക്കുന്നു. മണിപ്രവാളശുദ്ധിയുള്ള ഗദ്യപദ്യങ്ങളാണു് ഇതിൽ അധികമായി കാണപ്പെടുന്നതു്. മാതൃകക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
“ശ്രീകൈലാസാദ്രിശൃംഗേ കനകമണിമയേ മന്ദിരേ തൂമരന്ദം
തൂകീടും കല്പവാടീബഹളപരിമളാമോദിതാശാന്തരാളേ,
നീൾകണ്ണാർ മൌലിദക്ഷാത്മജയെ മടിയിലാമ്മാറു വച്ചങ്ങൊരുന്നാ-
ളേകാന്തേ വാണിരുന്നൂ പുരഹരഭഗവാൻ പൂർണ്ണകാരുണ്യധാമാ.”
ഗദ്യം–
“ഭൃംഗിമഹാബല നന്ദീശ്വരമുഖ
ശങ്കരപാർഷദമണ്ഡലമിളകീ
പരമേശ്വരിതൻ പ്രാഭവചകിതം
ഭഗവദനുജ്ഞാം കൂടാതെ ക-
ണ്ടൊക്കയുമുടനേ ദാക്ഷായണിയൊടു കൂടെനടന്നു.
കേചന ചൂരക്കോലുമെടുത്തുട-
നഖിലോത്സാരണകലവിതുടങ്ങീ,
കേചന മുമ്പിലകമ്പടികൂടി
കേപി കരേറിയെഴുന്നള്ളുവതി
ന്നൃഷഭവുമായങ്ങരികെ നടന്നു.
***
വീണാപാണികളൊക്കെയണഞ്ഞൂ
ചീനക്കുഴൽ വിളിയും വിളയാടി
പൂവാളവുമൊരുബലഹരിമാളവി
നേർവാളവുമായ്പാടീ കേചന”
ഇത്യാദി.
11.6 കംസവധം ചമ്പു
കർത്താവാരെന്നു നിശ്ചയമില്ല. ഇതും ഒരു സരസമായ പ്രബന്ധമാണു്. ചമ്പുക്കളുടെ കൂട്ടത്തിൽ ഈ കാവ്യത്തിനും ഒരുത്തമസ്ഥാനം നൽകാം. കംസൻ അക്രൂരനെ അയക്കുന്നഘട്ടം മുതൽ കംസവധം വരെയുള്ള പുരാണകഥയെ ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. ആദ്യത്തെ മംഗളപദ്യം മാത്രം മാതൃകയ്ക്കായി ഇവിടെ ചേർക്കുന്നു.
“ഏണാങ്കാദിത്യാകോടിപ്രതിഭടസുഷുമാ-
ദീപ്തിമൂൽക്ഷിപ്തദോർഭ്യാം
വേണും വ്യാഖ്യാനമുദ്രാമധരകരതലേ
ദക്ഷിണേ ചാദധാനം;
സാനന്ദം ചേർത്തിടും തൃത്തുടയിലുദധിജാം
വാമദോഷ്ണാ കുചാഗ്രം
താനേ മോദാൽ സ്പൃശന്തം കരുതുക മനമേ
സ്വാവബോധം മുകുന്ദം.”
11.7 സ്യമന്തകം ചമ്പു
ഇതും ഭാഗവതാന്തർഗ്ഗതമായ സ്യമന്തകകഥയെ അടിസ്ഥാനപ്പെടുത്തി രചിച്ചിട്ടുള്ള ഒരു ഉത്തമപ്രബന്ധമാണു്. കവി ആരെന്നു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. മാതൃകയ്ക്കായി ഒരു പദ്യം മാത്രം ചുവടേ ചേർത്തുകൊള്ളുന്നു.
“വണ്ടോർ പൂഞ്ചായലാർ വീടുകളിലനുദിനം
വെണ്ണകട്ടുണ്ടവൻതാൻ
കണ്ഠം മെല്ലേമുറിച്ചമ്മണിയുമപഹരി
ച്ചീടിനാനെന്നു മന്യേ
ചുണ്ടങ്ങാ കട്ടതെങ്കിൽ പുനരവനൊരു പൊ-
ന്നുങ്കുടം കക്കുമെന്നായ്
പണ്ടേ ചൊല്ലുണ്ടു് മിണ്ടായ്കൊരുവനൊടിഹ നാം
വന്നതോ നൂനമല്ലോ.”
കാമദഹനം
കവിതാരീതി നന്നു്. ഗ്രന്ഥകാരനാരെന്നു് നിർണ്ണയിക്കാൻ തരമില്ല. മണിപ്രവാള ശുദ്ധിയിലും കവിതാഗുണത്തിലും മിക്ക ചമ്പുക്കളും കാമദഹനത്തിനു് അടിമപ്പെടുകതന്നെ ചെയ്യുന്നു.
കാമദേവന്റെ മണിനഗരത്തിന്റെ വർണ്ണനനോക്കുക.
“കണ്ടോളം കൺകുളിർപ്പിച്ചരുളിനകനകദ്വീപമധ്യേ വിലാസം
തണ്ടും മാധുര്യശൃംഗാരിതനവനവസപ്താംഗഭംഗീസമേതാ
കൊണ്ടാടപ്പെട്ടുലാവീടിന ഗുണഗരിമാ പണ്ടെടോ കാമദേവ-
ന്നുണ്ടായീപോൽ മഹാരാരജനുമണിനഗരീ മാനനീയാനുഭാവാ.
കർപ്പൂരക്കളിമുറ്റമുൽപ്പലദലാസ്താരം നിലം മുറ്റമാ-
പ്പൊൽപ്പൂമണ്ഡപമങ്ങുനൽക്കളിനിലം സൌഭാഗ്യദീക്ഷാഗൃഹം;
ശില്പംചേർന്നു വിലാസശാലകലഹപ്പൊന്മാടമെന്നിങ്ങനേ
കല്പിച്ചെത്രമനോഹരം ഭവനവിന്യാസം മനോജാലയേ.
വാത്സ്യായനക്കളരി കോകിലഗീതിശാലാ
വാർത്താർശരങ്ങൾപണിചെയ്ത രഹസ്യരംഗം;
പേർത്തും മധുവ്രതകുലം മുരളും മണിക്കെ-
ട്ടാസ്ഥാനമണ്ഡപമഹോ നയനാഭിരാമം.
ഹേമാംഭോജവനീമനോഹരതരാ കുത്രാപി നീലോൽപ്പല-
ശ്യാമാ വാപി പരത്ര കുത്ര ചിദിളംപൂങ്കേതകീകാനനം;
സാമോദംനവമാലതീവിപിനമങ്ങേകത്ര ലോകത്രയം
കീഴ്മേലൊന്നിളകും പ്രസൂനമധുരാ കുത്രാപി ചേമന്തികാ.
മാകന്ദത്തോപ്പിളം ചമ്പകവനമണിമുല്ലക്കളിത്തോപ്പു പൈന്തേൻ
തൂകീടും ചന്ദനത്തോപ്പമരതരുവനം കേസരംധൂസരാഗ്രം;
ആക്രമം കുങ്കുമത്തോപ്പലർചിതറുമശോകങ്ങളീവണ്ണമോരോ
ഭാഗേ തസ്മിൻ പ്രദേശേ നിഖിലജനമനോഹൃദ്യമുദ്യാനജാതം.
നീലക്കരിമ്പിൻ കൊടിമേൽക്കലമ്പ-
ന്മാലക്കൊടിക്കൂറകൾ തൂകി മേന്മേൽ;
പീലിപ്പണിപ്പന്തലിലാത്തമുക്താ-
ജാലംവിതാനം വിതനോതി ശോഭം”
കാമദേവൻ ഇപ്രകാരം ശ്രീതാവുന്ന തന്റെ രാജധാനിയിൽ ഒരുദിവസം, ‘മലയജതരുഷണ്ഡങ്ങൾ ചൂഴും ചൂതോദ്യാന’ത്തിൽ വച്ചിരുന്ന ‘മണം മേവിന മരതകസിംഹാസനത്തിൽ’ ‘ജാതാനന്ദം നിജാങ്കേ മരുവിന രതിദേവീമുഖം പാർത്തു പാർത്തു’കൊണ്ടു ഇരിക്കവേ, ചില രസികക്കുട്ടന്മാർ വന്നു് ഇങ്ങനെ വാഴ്ത്തി.
“അംഭോജായുധ! നീ ജയിക്ക ജഗതാമാനന്ദമേ! മാനിനീ
സംഭോഗോത്സവ ദൈവമേ! ജയജഗന്നാഥാ ജയിച്ചീടു നീ;
വമ്പേറീടിന പാകശാസനപുരീസൌന്ദര്യമേ! സുഭ്രം വാം
വമ്പേ! നീ ജയ ജായമാനജനതാസങ്കല്പസൌഭാഗ്യമേ”
ഈ സ്തുതി കേട്ടപ്പോൾ, ശ്രീമാരക്ഷ്മാപതി ‘വാരസ്ത്രീജനവീജ്യമാനകനകശ്രീചാമരാലംകൃത’മായ ദിവ്യസിംഹാസനത്തിലിരുന്നു് ഒന്നു ഞെളിഞ്ഞു.
അവരിൽ ഓരോരുത്തരുടേയും സങ്കടങ്ങൾ കേട്ടു് അദ്ദേഹം,
“വ്യഗ്രിച്ചീടായ്ക്കാരും വെറുതേ
കാംക്ഷിതമൊക്കെ വരുത്തുണ്ടെന്നും
കലഹം മാറ്റിത്തരുന്നുണ്ടെന്നും
ഗാഢാലിംഗനമുണ്ടിന്നെന്നും
ഝടിതി വഴക്കായ് പോകായ്കെന്നും,
ചെല്ലിച്ചൊല്ലിച്ചടുതളർത്തിട്ടു”
അവരെപ്പറഞ്ഞയച്ചു. അങ്ങനെ ‘ഭുവനതലമശേഷം വെന്നൊരോകാമിനീനാമിളമുലകളിലാക്കിച്ചിത്തകാമ്പംഗഭാജാം’ തെളിനിനോടിരിക്കും കാലത്തു ‘പ്രഥിതകലഹകാമി’യായ നാരദൻ അവിടെ വന്നുചേർന്നു. അദ്ദേഹവും കാമദേവനെ ഒട്ടുവളരെപ്പുകഴ്ത്തിയിട്ടു് ഇങ്ങനെ പറഞ്ഞു.
“സ്വർഗ്ഗേ ഞാൻ ചെന്നിവണ്ണം തവ ചരിതമശേ-
ഷം പുകണ്ണേൻ തദാനീ-
മഗ്രേ സർവാമരാണാം വലരിപുകലിതാ-
ക്ഷേപമേവം ബഭാഷേ;
ദക്ഷാരാതേരകക്കാമ്പചലമകളിലാ-
ക്കീടിലിച്ചൊന്നതെല്ലാ-
മൊക്കും മറ്റെന്തിവൾ പ്രാഭവമെളിയവന്നേ-
ടേവനും വമ്പനല്ലോ.”
ഈ വാക്കുകൾ കേട്ടപ്പോൾ ‘പൊങ്ങച്ചനായ’ കാമൻ ചില വീരവാദങ്ങളെല്ലാം പറഞ്ഞിട്ടു് ‘ശിവന്റെ തപോഭംഗം ഉടനേ ചെയ്യുന്നുണ്ടു്’ എന്നു ശപഥം ചെയ്തു.
കാമദേവൻ ‘വെന്നിക്കാളം’ വിളിപ്പിച്ചു് ഉദിതധൃതിയായി പുറപ്പെട്ടപ്പോൾ,
“അന്നേരം കോകിലാനാം നിലവിളി നിവിരെപ്പാരിലെങ്ങുംതുടങ്ങീ;
കന്നൽകണ്ണാർ ചമഞ്ഞും കലിതരുചികളിച്ചും ചിരിച്ചും തുടങ്ങീ”
ദണ്ഡകം–
“ദേവർഷിണോക്തമതികോപേന കേട്ടു പരിഭാവം നിജം പരമഭീമം
ദേവനഥരതിരമണനാവോളവൂമകമലരിൽ മേവിയിതു കലുഷതനികാമം;
ദരവേല്ലിതംപൂരികമധരം വിറച്ചിതുടനിരുൾകേശമംസഭുവി പാഞ്ഞൂ
ദളിതനവകുവളരുചിമിഴിമുനയിലരുണിമയൂമതു പൊഴുതു ശിവശിവ നിറഞ്ഞൂ;
ആഴം തകും മനസികാര്യങ്ങളാവൊളമശേഷം വിചിന്ത്യ നിരപായം
ആഴിനിരചുഴലുമവനിവലയപരിവൃഢനുമാരഭത നിയതകരണീയം;
അഴകോടു തേച്ചുനവ പുഴുകായ തൈലമുടൽ മുഴുവൻ കുളിക്കരമണീയം
അഴലകലെവിരചിതമിതിളമടവാർമുലയിൽ മെതുമെതമരുവുമമലഹിമതോയം.”
ഉല്ലാസിതാളിനവ ചവ്വാതു തേച്ചു തരിയില്ലാപ്പൊടിത്തരമനേകം
ഉല്ലളിതമൃദുസുരഭി പാകനിരതടവി മുഹുരുല്ലസിതമുടലിലഭിഷേകം;
ഉടലുന്നിലാവു നിറമരികുന്തലപ്പണിയുമണിവിദ്രുമദ്യുതിനിദാനം
ഉപരിചിതമരയിലൊരു കനമയതുകിൽ തടവി നിരതിശയമധുരിമനിധാനം;
ആകമ്രപൊൽക്കമലനൂൽകൊണ്ടുനെയ്തുനെറിപാകുന്നമേല്പുടവരമ്യം
ആക നവകളഭരസമാകലിതമുടൽ വടിവു മോഹനമിതുദയരവി പോലെ
അതുലോപഭംഗരസഭരിതം പ്രിയൈസ്സഹിതമശനം കഴിഞ്ഞു വഴിപോലെ
അധിസമിത കൃതവസതിമലർവിശിഖധരണിപതിമഖിലബലമഴകൊടു പുണർന്നൂ.
മുഗ്ദ്ധാക്ഷിമാർ,
“മുട്ടുപ്പിച്ചകമാലകൊണ്ടു തലയിൽക്കെട്ടിത്തനിക്കുങ്കുമ-
പ്പട്ടക്കോപ്പുമണിഞ്ഞു മുഗ്ദ്ധഹസിതശ്രീചാമരാലംകൃത”രായിട്ടു്,
“പുഷ്ടാഭോഗമെടുത്തിടുങ്കരതലേ താംബൂലമംഭോരുഹം മറ്റേക്കയ്യിലും”
എടുത്തുകൊണ്ടു് വന്നു തൊഴുതു നിന്നു.
“നക്ഷത്രങ്ങളെ മുന്നകമ്പടി നടത്തിക്കൊണ്ടു നൽച്ചന്ദ്രികാ
മഗ്രേ ചാരു നിധായ വിശ്വമലിയിച്ചാനന്ദപാഥോനിധൌ;
ഉൽക്കണ്ഠാമകമേ വളർത്തതരുണീയൂനോരനൂനശ്രിയാ
വിഖ്യാതോദയമിന്ദു വന്നു തൊഴുതു രാജാജ്ഞയാ സാദരം.”
‘മലയപവനൻ’ എന്നു പ്രസിദ്ധനായ മാടമ്പി ‘കുല ചില’ ധരിച്ചുകൊണ്ടു് കാമന്റെ അടുത്തു വന്നു നിന്നിട്ടു് ‘മലയജ രസവാഹീ വല്ലരീമഞ്ജരീണാമിളകിന പൊടി’യെ അംബരത്തിൽ നാലുപാടും പരത്തി. വസന്തം ‘പൊൽപ്പുതുപ്പൂംപരിമളം’ അണിഞ്ഞു് ഉപാത്താനുഭാവനായി അളിപടലത്തെയെല്ലാം ഘോഷണം ചെയ്തുകൊണ്ടു നളിനവിശിഖന്റെ സമീപത്തെത്തി. സർവർത്തുകളും വിബുധാംഗനങ്ങളും കാമദേവന്റെ തുണയ്ക്കായി വന്നു ചേർന്നു.
ഇപ്രകാരം ഉദ്ധതാത്മാവായി ചാടിപ്പുറപ്പെട്ട മദനഭ്രപതിക്കു പറ്റിയ അപകടമാണു് ഈ പ്രബന്ധത്തിൽ വിവരിച്ചിരിക്കുന്നതു്. പുരാണത്തിൽനിന്നു് കവി അവിടവിടെ വരുത്തിയിരിക്കുന്ന വ്യതിയാനങ്ങളെല്ലാം അവസരോചിതമായിട്ടുണ്ടു്. ശിവതപോവർണ്ണനെയും മറ്റും വളരെ ഹൃദയംഗമമായിരിക്കുന്നു.
ഈ പ്രബന്ധത്തിലെ പദ്യങ്ങൾ എല്ലാം ഭാഷാരസപ്രധാനങ്ങളാകയാൽ ഉത്തമമണിപ്രവാളകോടിയിൽ ഗണിക്കപ്പെടാവുന്നതാണു്. സംസ്കൃതപദ്യങ്ങൾ അതി വിരളങ്ങളാകുന്നു.
11.8 ഗൌരീശങ്കരം പ്രബന്ധം
ഈ പ്രബന്ധത്തെ ഈയിടെയ്ക്കു കൊച്ചീഭാഷാപരിഷ്ക്കരണക്കമ്മറ്റിക്കാർ അച്ചടിപ്പിച്ചിട്ടുണ്ടു്. ഇതിലെ ഇതിവൃത്തം ദേവീമാഹാത്മ്യത്തിൽനിന്നു് എടുത്തിട്ടുള്ളതാണു്. പണ്ടു്, “കണ്ടോളംപേടി ചേരും ബഹുവിധകുഹനാം ശക്തിശാലീസുരസ്ത്രീ വണ്ടാർ പൂങ്കൈശികാകർഷണസുരഭിലദുർവാരദോവീര്യ ഭൂമാ” വായിമഹിഷാസുരൻ എന്നൊരു അസുരചക്രവർത്തി, ഓരോ ലോകങ്ങളിൽചെന്നു് അവിടവിടെ മേവുന്ന നാനാജനൌഘങ്ങളെ ദൂരെത്താട്ടിക്കളഞ്ഞതിന്റെശേഷം തത്തൽ സ്ഥാനങ്ങളിൽ അഭിമൽ സചിവന്മാരെ വാഴിക്കയും സുരന്മാരെ തോല്പിച്ചു് അവരുടെ പദവികളെല്ലാം അപഹരിക്കയും ചെയ്തിട്ടു്, ഭൂരിഭാഗ്യോപഭോഗ്യമായ സ്വാരാജ്യൈശ്വര്യത്തെ അവ്യാഹതമായി അനുഭവിച്ചുകൊണ്ടു് വാണിരുന്നു. അക്കാലത്തു് അസുരന്മാർ നടത്തിയ ബ്രഹ്മഹത്യാദി പാപങ്ങൾക്കും ഹോമവിഘാതങ്ങൾക്കും കണക്കില്ലായിരുന്നു.
“ഊക്കേറും ചിക്ഷുരാദ്യൈർമ്മദമിളകിന സേ-
നാധിപൈർവ്വിശ്വചക്രം
കാൽ കീഴാക്കി പ്രകാമം പുകഴ്‍പെരുകിന കൈ-
ലാസശൈലേപി സോയം;
സാക്ഷാദ്വൈകുണ്ഠലോകത്തിലുമരിയ പരി-
ഭ്രാന്തിചേർത്തെന്നു വേണ്ടാ,
ദോർഗ്ഗവംകൊണ്ടു മൂർത്തിത്രയമപി വിദധേ
പേർത്തുമാതങ്കപാത്രം.”
അങ്ങനെ ഇരിക്കേ, ഒരിക്കൽ അഖില ജഗൽപതിയായ മഹാവിഷ്ണു പാലാഴിയിൽനിന്നു് ഝടിതി പുറപ്പെട്ടു്, ‘കൈലാസാചലമുകളിൽ’ എഴുന്നള്ളിയിരുന്ന പരമശിവനെക്കണ്ടു്, അദ്ദേഹവുമായി “മഹിഷവധത്തിന്നെന്തൊരു കഴിവെന്നൊക്കെക്കൂടി നിരൂപണ കലകൾ പലതും ചെയ്തു.” ആ അവസരത്തിൽ ഇന്ദ്രാദ്യമരകൾ ‘നാടും വീടും, പാടെ കൈവിട്ടു്’ അംബുജയോനിയെ മുമ്പിൽ നടത്തിക്കൊണ്ടു് അവിടെച്ചെന്നു്, ‘ജഗത്ത്രയരക്ഷണദീക്ഷിതരായ മഹേശ’ന്മാരോടു് തങ്ങളുടെ ദുഃഖങ്ങളെ ഉണർത്തിച്ചു. ദേവന്മാരുടെ അർത്തഗീരുകൾ കേട്ടപ്പോൾ,
“പ്രകടിതഘോരഭൂകുടീഭീമേ തിരുമുഖകമലേ
വിശ്വാധീശന്മാർക്കു തദാനീമച്ചോ! കിമപി പകർന്നൂ ഭാവം.
തിരുനയനങ്ങൾ കലങ്ങിമറിഞ്ഞൂ; ശിവ ശിവ ചിത്രം തലമൂടേറിന
കോപത്തോടും പരമശിവാച്യുതനിർഗ്ഗതമായൊരു
തേജോ വിഭവംകൊണ്ടു വിഭാവിതവദനഭുജങ്ങളുമബ്ജഭവാദി
സുരോത്തമമഹസാ കല്പിതപാദാദ്യവയവഭേദവുമൊക്കെപ്പൂണ്ടു്”
അവിടെ ആവിർഭൂതയായകാർത്ത്യായനി ഹരിയാൽ സംഭാവിതമായ ചക്രത്തോടും, സമുദ്രത്താൽ ദത്തമായ ശംഖപത്മാദികളോടും, ശിവൻ നൽകിയ ശൂലത്തോടും, അനില വിതീർണ്ണമായ പോർവില്ലിനോടും, അക്ഷയസായകതൂണീയുഗത്തോടും, അഗ്നികൊടുത്ത ശക്ത്യായുധത്തോടും, വലമഥനാർപ്പിതമായ വജ്രത്തോടും, കാലൻ നൽകിയ വാൾ, പരിച മുതലായവകളോടുംകൂടി ‘ചടുല സടാവലി ഭാസുരഘോരേ കേസരിവിരേ ഝടിതികരേറി’ ‘ത്രിഭുവനമൊക്കെ വിറക്കുംപരിച’ ഭയങ്കരമായി ഒന്നു അട്ടഹസിച്ചു. അപ്പോൾ ദർപ്പാന്ധനായ മഹിഷൻ, ആ ‘സിംഹപ്രണാദം പുലമ്പും’ ദിഗ്ഭാഗം, നോക്കി “കല്പാന്താം ഭോധിപോലേ ദിശിദിശി പടരും വാഹിനീഭിസ്സമേതം” തിരിച്ചു. ദേവി ആ ദുഷ്ടനെ നിഗ്രഹിച്ചതിനുശേഷം ഗണസമൂഹത്തോടുകൂടി തുഹിനഗിര’തടകാനനത്തിലേക്കു മന്ദമന്ദം യാത്രയായി. ശ്രീഗൌരി അവിടെ തന്റെ തോഴിമാരോടുംകൂടി ക്രീഡിച്ചുകൊണ്ടിരിക്കവേ, ഗവിഷ്ഠന്മാരും ലോകകണ്ടകരുമായ സുംഭനിസുംഭന്മാരുടെ ദൂതന്മാരായ ചണ്ഡമുണ്ഡന്മാർ ദേവിയെ കാണുകയും വിവരങ്ങൾ തങ്ങളുടെ യജമാനനെ അറിവിക്കയും ചെയ്തു. അസുരന്മാർ ആ ദൂതന്മാർമുഖേന അംബികയെ വശീകരിക്കാൻ നോക്കി. ആ ശ്രമം ഫലിച്ചില്ലെന്നു കണ്ടപ്പോൾ അവർ യുദ്ധത്തിനു ഒരുമ്പെട്ടു. ദേവി സപ്തമാതാക്കളെയും വീരഭദ്രാദികളെയും സൃഷ്ടിച്ചു് അസുരനിഗ്രഹം നിഷ്പ്രയാസം സാധിച്ചു. അനന്തരം സുംഭനിസുംഭന്മാരുടെ ഭാഗനേയനായ രക്തബീജൻ യുദ്ധത്തിനണഞ്ഞു. അവനും യുദ്ധത്തിൽ മരിച്ചു. ദേവന്മാരുടെ സ്തുതിയോടും ആപൽക്കാലത്തു ലോകരക്ഷാർത്ഥം ഇനിയും അവതരിക്കുമെന്നുള്ള ദേവിയുടെ വാഗ്ദാനത്തോടുകൂടി കഥ അവസാനിക്കുന്നു.
കവിതാരീതി സാമാന്യം നന്നായിട്ടുണ്ടു്. ഗ്രന്ഥകർത്താവിനെപ്പറ്റി ഒന്നും അറിവാൻ തരമില്ല.
11.9 രാമാർജ്ജുനീയം പ്രബന്ധം
ഈ കൃതി അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. കവിത വലിയ തരക്കേടില്ല. പരശുരാമനും കാർത്തവീര്യാർജ്ജുനനും തമ്മിൽ നടന്ന യുദ്ധത്തെ വിഷയീകരിച്ചു രചിക്കപ്പെട്ടിരിക്കന്നതിനാലാണു് രാമാർജ്ജുനീയം എന്നു പേർ നൽകിയിരിക്കന്നതു്. കവി ആരെന്നു നിശ്ചയമില്ല. മാതൃകയ്ക്കായി രണ്ടു പദ്യങ്ങളും ഒരു ഗദ്യവും ഉദ്ധരിക്കുന്നു.
“നാളികോൽഭൂതജായേ! ജയജയ! നളിനാദ്രീന്ദ്രകന്യാസ്വരൂപേ!
ത്രൈലോക്യാനന്ദശീലെ! ജയജയ! നിതരാം മുഗ്ദ്ധചന്ദ്രാർദ്ധമൌ
ചേലെത്തും പാണി പത്മോജ്ജ്വലജപപടികാപുസ്തകാഭീഷ്ടരമ്യേ!
മേലേ വാഗീശ്വരി! നീ ജയജയ! നടമാടീടു ജിഹ്വഗ്രരംഗേ.”
“അന്നേരം തെങ്ങുംകൊണ്ടും കൊടിയ കുശകൾകൊ-
ണ്ടും കുമച്ചാർത്തഭാരോ-
ത്സന്നാനോടിച്ചു ശിഷ്യൻ ഗളഭുവി സുരഭേ-
ഗ്ഗാഢബദ്ധാഗ്രപാണിം
നന്നേ തച്ചും കുമച്ചും വപുഷി ഞെടുഞെടെ-
ക്കുത്തിയും മുഷ്ടികൊണ്ടേ- നിന്നത്ര വേർപെടുപ്പാൻ പലവഴി പലരും
വ്യാപരിച്ചാരനേകം.”
ഗദ്യം:“തസ്മിൻകാലേ വിസ്മയനീയ-
പരാക്രമശക്ത്യാ നിഹതസമസ്ത-
ക്ഷത്രിയസേനാ ചോരപ്പുഴകളിൽ
മുങ്ങിപ്പൊങ്ങിയുമോളമെടുത്തും
കുളിച്ചുകളിച്ചും പാഞ്ഞ നിണത്തെ
നിറച്ചുകുടിച്ചും പച്ചയിറച്ചി
തലച്ചോറെന്നിവ പാടേ തിന്നും
വികൃതഭയങ്കരചെകിതം കാട്ടി
ക്കൈയുംകൊട്ടിക്കിമപി ചിരിച്ചും
കൂത്തുംപാട്ടും പലവു തുടർന്നും
മേളം കോലിന കൂളീഭൂത-
പിശാചഗണാനാം
കേളീകലവികൾ കണ്ടു രസിച്ചു
… … … ”
11.10 ശ്രീമതീസ്വയംവരം
ഈ കൃതിയ്ക്കു് മറ്റു ചമ്പുക്കളോളം പഴക്കം തോന്നുന്നില്ല. ഗ്രന്ഥകർത്താവു് ആരെന്നു നിശ്ചയമില്ല. സ്വയംവരത്തിനു് ആളുകൾ തിക്കിത്തിരക്കി വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“തട്ടക്കച്ചമുഷിഞ്ഞപട്ടുമരയിൽക്കെട്ടിക്കരക്കത്തിയും
കട്ടാരം വടിയും പിടിച്ചു പുടവക്കെട്ടും ചുമന്നങ്ങനെ;
ഇഷ്ടത്തിൽ ചില വാക്കുകൊണ്ടുചെകിടും പൊട്ടിച്ചു പൃത്ഥീജൂഷാം
പട്ടന്മാർ പലർ കൂട്ടമായ് പ്രവിവിശുർഗ്ഗേഹേ നരാണാം പതേഃ
ഉടലുമറയ്ക്കും കുടയും കക്ഷേ വച്ചിട്ടു വട്ടിപുസ്കതവും;
വടിവൊടുവന്നാരേവം വായുംപൊത്തീട്ടു വാരിയപ്രവരാഃ
രോമവിഹീനശിരസ്കാ മഹദുദരാഃ കൃശവിലോലവസ്ത്രധരാഃ
പരുഷതരവചനദക്ഷാ ആജന്മാശ്രോത്രിയാസ്തൂർണ്ണം”
ശ്രീമതി വിവാഹമണ്ഡപത്തിൽ വന്നപ്പോൾ ഓരോരുത്തർക്കുണ്ടായ അവസ്ഥകളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“നാരീകുലശിഖാരത്നം നേരേപോന്നുവരുംവിധൌ
മാരാവേശവശാദ്യൂനാമോരോ ഭാവാസ്തദാഭവൻ.
ഒരുവൻക്രമുകൈസ്സാർദ്ധം വിരൽകൂട്ടി നുറുക്കിനാൻ
പൊളിച്ചു സഹസാ തിന്നു കളിത്താമര കശ്ചന.
നൂറുതിന്നിട്ടു നാവൊക്കെ നീറിപ്പോയിതു കസ്യചിൽ
തമ്പലം കളവാൻതൂർണ്ണ…വെച്ചിരുന്നഥ”
ഒരു ഗദ്യശകലം കൂടി മാതൃകയ്ക്കായി ചേർക്കുന്നു.
“തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും;
അളകാവലിയൊടു തോറ്റിട്ടപ്പൊഴു-
മളിനികരം മുരളുന്നിതുപോലെ
അളികതലത്തൊടു തോറ്റോരുഡുപതി-
ശകലം പശുപതി ജടയിലൊളിച്ചു.
ചില്ലിയുഗത്തൊടു തോറ്റോരലർശര
വില്ലിനു നിയതം ചെപ്പുവിരുന്നു.”
ഈ കൃതിക്കു പ്രബന്ധങ്ങളുടെ കൂട്ടത്തിൽ ഒരു നല്ല സ്ഥാനം കല്പിക്കാൻ നിവൃത്തിയില്ല.
ഇനിയും അസംഖ്യം ചമ്പുക്കൾ ഭാഷയിൽ ഇക്കാലത്തുതന്നെ ഉണ്ടായിട്ടുണ്ടു്. അവയെല്ലാം ഒരു കാലത്തു പുറത്തു വരുമെന്നു് നമുക്കു് പ്രത്യാശിക്കാം. എന്നാൽ അക്കാലത്തുവായിച്ചു രസിക്കാൻ ആളുകളുണ്ടാകുമോ എന്നേ സംശയമുള്ളു. ഇപ്പോൾതന്നെ ചമ്പുക്കളോടു കണ്ണുരുട്ടുന്ന പണ്ഡിതന്മാർ വേണ്ടുവോളമുണ്ടു്. സംസ്കൃതപദം എന്നു കേട്ടാൽതന്നെ കണ്ണു ചുവപ്പിക്കുന്ന ഭാഷാഭിമാനികളുടെ സംഖ്യ വർദ്ധിച്ചുവരുന്നതു കാണുമ്പോൾ സന്തോഷമോ സന്താപമോ ഉണ്ടാകേണ്ടതെന്നു അറിയുന്നില്ല. മുഖനഖാദിപദങ്ങൾ മലയാളമാണെന്നു ഈ ഭാഷാഭിമാനികൾ പറയുമായിരിക്കാം. അല്ലാതെന്തുനിവൃത്തി? സാമുദായികജീവിതത്തിനു് മുഖവും നഖവും വേണ്ടേ? മുഖമുണ്ടെങ്കിൽ പഞ്ചാരവാക്കു് പറഞ്ഞു് ആളുകളെ വശപ്പെടുത്താം. നഖം ആയുധമില്ലാത്ത കാലത്തു് ശത്രുസംഹാരത്തിനു ഉപകരിക്കയും ചെയ്യും. ഇവ രണ്ടും മലയാളികൾക്കു ഇല്ലെന്നു ആരെങ്കിലും പറയുമോ? പക്ഷേ ചമ്പുക്കളിൽ കാണുന്നനല്ല ഭാഷാപ്രയോഗങ്ങളെ ഇക്കൂട്ടർ സ്വീകരിക്കുമോ എന്തോ? ഇന്നത്തെ നിലയ്ക്കു് സംസ്കൃതം കൂടാതെ കഴിച്ചുകൂട്ടാൻ നിവൃത്തിയില്ലാതെയാണു് തീർന്നിരിക്കുന്നതു്. ഭാഷാപദങ്ങൾ മിക്കവാറും പ്രചാരലുപ്തങ്ങളായ് ഭവിച്ചിരിക്കുന്നു. ഭാഷാശുദ്ധിയിൽ എഴുത്തച്ഛകൃതികളെപ്പോലും അതിശയിക്കുന്ന കൃഷ്ണഗാഥ ഇന്നുള്ളവർ വായിക്കുന്നുണ്ടോ? ഇല്ലെന്നുതന്നേ പറയാം. അതിൽ തമിഴുപദങ്ങൾ അധികമാണുപോലും. അഹോ! എന്തൊരു ദയനീയസ്ഥിതി? നമ്മുടെ സ്വന്തവാക്കുകളെയെല്ലാം തമിഴാണെന്നു പറഞ്ഞു തള്ളിക്കളയുന്നു. സംസ്കൃതമോ പാടില്ലതാനും. എന്നാൽ സംസ്കൃതത്തെപ്പഴിച്ചു് ഭാഷാഭിമാനികൾ എഴുതുന്ന ലേഖനങ്ങളിൽപോലും തൊണ്ണൂറു ശതമാനം സംസ്കൃതപദങ്ങൾ കാണുന്നതാണു് ആശ്ചര്യം. യഥാർത്ഥ ഭാഷാഭിമാനം ഉണ്ടെങ്കിൽ ചമ്പുഗ്രന്ഥങ്ങൾ പാരായണം ചെയ്കയും അതിലുള്ള നല്ല ഭാഷാപദങ്ങളേയും ഭാഷാപ്രയോഗങ്ങളേയും പുനർജീവിപ്പിക്കയും ചെയ്യേണ്ടതാണു്. അല്ലെങ്കിൽ നമ്മുടെ പദദാരിദ്ര്യം വർദ്ധിച്ചുവരികയും നാം വിദേശീയപദങ്ങളെ തേടിപ്പോക്കേണ്ടതായി വരികയും ചെയ്യും‘ഏഴ’ ‘കോഴ’ ഈ രണ്ടു പദങ്ങൾതന്നെ നോക്കുക. ഇവ തമ്മിലുള്ള അർത്ഥവ്യത്യാസം ഇന്നുള്ളവരിൽ പലർക്കു അറിഞ്ഞുകൂടെന്നു തീർച്ചയായും പറയാം. മുറുവൽ എന്നു കേട്ടാൽ മുറുമുറുക്കുന്നവരും മന്ദഹാസം തൂകുന്നവരും ധാരാളം ഉണ്ടു്. സത്യവാദികളാണെന്നു അഭിമാനിക്കുന്നവരും പട്ടാങ്ങുപറയാറില്ല. സംസ്കൃതത്തോടു വെറുപ്പുള്ളവരും വെറും ഭാഷാപദങ്ങളോടു് സംസ്കൃതപ്രത്യയം ചേർത്തുവരുന്നു. ‘മണ്ടത്തി’ എന്നു പ്രാചീന മണിപ്രവാളക്കാരന്മാർ പ്രയോഗിച്ചതു ആക്ഷേപമായിപ്പോയെന്നു പറയുന്ന ശ്വാസത്തിൽതന്നെ തങ്ങളുടെ ‘ബുദ്ധികൂർമ്മത’യെപ്പറ്റി പുകഴ്ത്തുന്നവർ അനവധിയുണ്ടു്. ബുദ്ധിക്കു കൂർമ്മ ആവശ്യം വേണ്ടതുതന്നെ. കൂർമ്മത നിന്ദ്യവും ആണു്. കൂർമ്മം മന്ദഗാമി ആണെന്നു പ്രസിദ്ധമാണല്ലോ? ആ സ്ഥിതിയ്ക്കു് അതിന്റെ അവസ്ഥ ബുദ്ധിക്കു വരുന്നതു എങ്ങനെ പ്രശംസാർഹമാകും? പണ്ഡിതരാജരാജനായ ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ ഭാഷാഭിമാനവിജൃംഭണത്താൽ ഭാഷാപദങ്ങളെ കഴിയുന്നതും പുനർജ്ജീവിപ്പിക്കാൻ “മേഘസന്ദേശാദി” കാവ്യങ്ങളുടെ തർജ്ജിമവഴിയ്ക്കു് ശ്രമിച്ചു. എന്നാൽ അവയെ ദേശ്യപദ പ്രചുരങ്ങളെന്നു പറഞ്ഞു് പരിഹസിക്കാൻ നമ്മുടെ സംസ്കൃത വിദ്വേഷികൾതന്നേ ഒരുമ്പെടുന്നു. ശാകുന്തളത്തെ ആവുന്നത്ര അർത്ഥം കളയാതെ അദ്ദേഹം ഭാഷയിലേക്കു് വിവർത്തനം ചെയ്തു. എന്നാൽ “തർജ്ജിമയ്ക്കു മാധുര്യമില്ല; ഒഴുക്കില്ല” എന്നൊക്കെ പറഞ്ഞു അപഹസിക്കുന്നവരും ഈ ഭാഷാഭിമാനികളാണു്. ആധുനിക ഗദ്യത്തിൽ സംസ്കൃതം കൂടിപ്പോയെന്നു നിലവിളിക്ക മാത്രമല്ല; ആ വിഷയത്തെപ്പറ്റി ഒരു ചെറിയ ഗ്രന്ഥം പ്രസിദ്ധീകരിക്കകൂടി ചെയ്ത ഒരു പണ്ഡിതൻ ഈയിടെ എഴുതിയ ഒരു ഗദ്യത്തിന്റെ ഒരു ഭാഗം കൂടി ചേർത്തു് ഈ പ്രകൃതത്തെ ഉപസംഹരിച്ചുകൊള്ളുന്നു.
“ആ മഹാറാണിറീജന്റു് തിരുമനസ്സിലെ സംഗതിയിൽ നാം ഉത്തരോത്തരം അനുഗൃഹീതരായിരിക്കുന്നു. തിരുമനസ്സിലെ പാടവം സൌശീല്യം, സുജ്ഞാനം, സർവാശ്ലേഷകമായ അനുഭാവം എന്നിവയെല്ലാം ദൈനന്ദിനം കരതലാമലകമാക്കപ്പെടുന്നു. ആ തിരുമനസ്സിലെ നേർക്കു പ്രവഹിക്കുന്ന കൃതജ്ഞതയാൽ ഹല്ലോലകല്ലോലിതമാകാത്ത ഹൃദയം നമ്മളിൽ ഏതു വ്യക്തിക്കെങ്കിലും ഉണ്ടോ?”
“വിവിധ കാലാവസ്ഥകളിലും ശാന്തജലസുരക്ഷിതനൌകാശയമാകത്തക്കവണ്ണം പ്രസ്തുതനൌകാശായം ചിരകാലാനന്തരം പ്രത്യാഗമിച്ച അഹേതുകപ്രകൃതിവിധാനമായ ചെളിക്കരയാൽ പരിവൃതമായതാണു് ഈ ഭാഗ്യോദയത്തിനു കാരണം.”
“സംസ്കൃതത്തിന്റെ സമ്മർദ്ദംകൊണ്ടു് മലയാളഭാഷയ്ക്കു് ആശാസ്യമല്ലാത്ത ഒരു പരിണാമം സംഭവിച്ചിരിക്കുന്നു. കേവലം പ്രൌഢിക്കും പ്രതാപത്തിനുമായി വേണ്ടിടത്തും വേണ്ടാത്തിടത്തും അപ്രസിദ്ധങ്ങളായ സംസ്കൃത ശബ്ദങ്ങൾ കുത്തിത്തിരുകിവയ്ക്കാത്ത കൃതികൾ ഇന്നും പ്രായേണ ദുർല്ലഭമാണെന്നു തന്നെ പറയാം” എന്നും,
“ഭാഷാന്തരീകരണത്തിനായി പുറപ്പെടുന്നവർ പല കാര്യങ്ങളും അറിഞ്ഞിരിക്കേണ്ടതുണ്ടു്. ഒന്നാമതു് ഉഭയഭാഷകളിലും നല്ല പാണ്ഡിത്യം ഉണ്ടായിരിക്കണം. മലയാളഭാഷയുടെ മർമ്മം ഗ്രഹിക്കാതെ നിഘണ്ടു നിവർത്തിവച്ചു ഭാഷാന്തരപ്പെടുത്തിയാൽ മൂലഭാഷയുടെ ജീവൻ തർജ്ജമയിൽ കണികാണുകപോലും ഇല്ല.” എന്നും ഉപന്യസിച്ചിരിക്കുന്ന വിദ്വാനാണു് മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ഗദ്യഭാഗം എഴുതീട്ടുള്ളതു്. പറയാൻ ഒരു പ്രയാസവുമില്ല; പറയുന്നതുപോലെ പ്രവർത്തിക്കുന്ന കാര്യമേ വിഷമമായിട്ടുള്ളു.
11.11 പാട്ടുകൾ
സംസ്കൃതപ്രഭാവകാലത്തിന്റെ ഉത്തരഭാഗത്തിലും പലേ പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. അവയിൽ, ഭൂരിഭാഗവും ഗ്രന്ഥപ്പുരകളിൽ ചിതലിന്റെ മുതലായി കിടക്കുന്നതേയുള്ളു. ഈ പാട്ടുകളെല്ലാം സാഹിത്യരസപ്രചുരങ്ങളാണെന്നു പറയാവുന്നതല്ലെങ്കിലും ചരിത്രകാരന്നു അത്യന്തം ഉപയോഗപ്രദങ്ങളാകുന്നു.
11.12 പരശുരാമചരിതം
ഈ കൃതി ഈയിടയ്ക്കു് എന്റെ മാന്യസുഹൃത്തയാ മഹോപാധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ള കണ്ടു പിടിച്ച ഒരു പഴയ പാട്ടാകുന്നു. രാമചരിതത്തിലേയും കണ്ണശ്ശകൃതികളിലേയും വൃത്തങ്ങൾ ഇതിൽ ഉപയോഗിച്ചിട്ടുണ്ടു്. കവി ‘മുമ്മുനിയൂർ അമരിന ശങ്കര’നാണെന്നു
“അവനിയിൽ നന്മമികും മുമ്മുനിയൂ-
രമരിനശങ്കരനാം കൈലാസൻ (?)
വിവിധം ഭാഷാമിശ്രിതമാകിന
ബ്രഹ്മാണ്ഡം ദശിച്ചു ചമച്ചിതു.”
എന്ന ഭാഗത്തിൽ നിന്നു് അറിയാം. ഇരുന്നൂറ്റി ഇരുപത്തി അഞ്ചു പാട്ടുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കവിതയ്ക്കു കണ്ണശ്ശൻ പാട്ടുകളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. പദ്യങ്ങൾക്കു നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. രണ്ടു പാട്ടുകൾ താഴെ ഉദ്ധരിക്കുന്നു. കവിത കൊ. വ. ഏഴാം ശതകത്തിലുണ്ടായതാണെന്നു തോന്നുന്നു.
“ശ്രീമദീശനഖിലാധിപനന്തസുഖദൻ,
ശ്രീമൃഡൻ വിഭുരുമാപതിരതീവ ശുഭദൻ
ശ്രീമുകുന്ദഹൃദയസ്ഥലഗൃഹസ്ഥനധികൻ,
ശ്രീമഹാശിവനനുത്തമമഹത്ത്വവദാന്യൻ
ശ്രീമൃഗാരവദയായുതനുദാരവരദൻ,
ശ്രീമഹീധരധനുർദ്ധരവിദഗ്ധപുരുഷൻ,
ശ്രീമതംഗമുഖസജ്ജനകനഞ്ജനഗളൻ,
ശ്രീമദീയഹൃദി സംഭവതു ശംഭുരതിനു-
ഞാനമീടിന കവീന്ദ്ര തുണയാക സതതം
നാന്മുഖൻ മുതലെറുമ്പളവുലോകരുമെല്ലാം
ഊനമറ്റു ഗുരഗവവുമെനിക്കു തുണയാ-
യൂഴിതന്നിൽ വിളയാടുക മദീയശരണായ്
ഞാനുവന്നിനിയ ശ്രീപരശുരാമചരിതം
ഞായമോടുരചെയ്യിൻറതതുകേൾക്കുമവരും
തേനുറുന്നമൊഴികൊണ്ടുരചെയ്യിൻറവർകളും
ദിവ്യരാക പലകാലവുമിരുന്നു സുഖമേ.”
11.13 പടപ്പാട്ടു്
കേരളത്തിൽ പല കാലങ്ങളിലായി ഒട്ടുവളരെ പടപ്പാട്ടുകൾ ഉണ്ടായിട്ടുണ്ടു്. “ഹര്യക്ഷ സമരോത്സവം” ഈ ഇനത്തിൽപെട്ട ഒരു പാട്ടാണു്. അതിനു മറ്റംപാട്ടെന്നുകൂടി പേരു പറഞ്ഞുവരുന്നു. അതിൽനിന്നു് കേരളത്തിൽ അക്കാലത്തു നടന്നിരുന്ന ഓണത്തല്ലിനേപ്പറ്റി പലതും നമുക്കു ഗ്രഹിക്കാം.
ഈ ഗ്രന്ഥം ഇതേവരെ അച്ചടിപ്പിച്ചിട്ടില്ല. ഒരു പകർപ്പു മലയാളം ക്യുറേറ്റർ ആഫീസിലും മറ്റൊന്നു കൊട്ടാരം ഗ്രന്ഥപ്പുരയിലും ഇരിപ്പുള്ളതായി അറിയാം. ഗ്രന്ഥകർത്താവും ചെപ്പുകാട്ടിലെ ഒരു തിരുനീലകണ്ഠൻ ആയിരുന്നു. ചെപ്പുകാട് എന്നു് പറഞ്ഞിരിക്കുന്നതു ചേപ്പാടായിരിക്കുമെന്നു തോന്നുന്നു. പേരിന്റെ മുമ്പിൽ തിരു എന്നു കൂട്ടിചേർത്തിരിക്കുന്നതിനാലും, താൻ മടപതിമാരിൽ ഒരാളാണെന്നു് കവി തന്നേ പറഞ്ഞിട്ടുള്ളതിനാലും, അദ്ദേഹം ചേപ്പാട്ടു താമസിച്ചിരുന്ന ഒരു നായർ നാടുവാഴി ആയിരുന്നു എന്നൂഹിക്കാം.
“ചമച്ചതോ ചെപ്പുകാടമർന്നിടും
കേടില്ലാ മടപതിമാർ പലരുള
രതിൽ ഉണ്ടു തിരുനീലകണ്ഠനെന്നൊരു
ദേഹമുണ്ടാക്കിയിതു തന്നെ;
കണ്ടിയൂർ മററം പടപ്പാട്ടിതു
പടിപ്പോരും കേൾപ്പോർ നാമും വാഴ്ക.”
ചിങ്ങമാസത്തിൽ തിരുവോണത്തിനു കണ്ടിയൂരിനു സമീപത്തുള്ള കരക്കാർ രണ്ടു ചേരികളായി പിരിഞ്ഞു നടത്താറുണ്ടായിരുന്ന സമരമാണു് ഇതിലെ പ്രതിപാദ്യവിഷയം. രാജാക്കന്മാർപോലും ഈ സമരം കാണുന്നതിനു് എഴുന്നള്ളിയിരിക്ക പതിവായിരുന്നു.
“നീലവട്ടക്കുട നേരെ പിടിപ്പിച്ചു,
നിന്നങ്ങരുളീ സമസ്ത ജനത്തൊടും
നിന്നരുളുന്നേരം മന്നൻ ചിറവായി
നീതിയോടേ മൂപ്പുവാഴുന്ന മന്നനും
ഒന്നൊഴിയാതിളം കൂറുവാഴ്–മന്നരു-
മൊക്കവേ തംകളമാത്യജനത്തൊടും.”
എഴുന്നള്ളിയിരുന്നത്രേ.
ഈ സമരം കാണ്മാൻ വന്നിരുന്നവരുടെ കൂട്ടത്തിൽ
“… നത്ത്രാണിയും ചോനകർ,
നാഗർ മരുവും മണിഗ്രാമവും ബ്രഹ്മരും
തുള്ളുവർ പരദേശി സന്യാസിയും ദൂതന്മാർ”
എന്നു തുടങ്ങി പലരും ഉൾപ്പെട്ടിരുന്നു.
ഈ കൃതിക്കു പറയത്തക്ക കവിതാ ഗുണമൊന്നുമില്ല.
മറ്റത്തിനു സമീപമുള്ള ദേശങ്ങളിലേ നാട്ടുകാർ രണ്ടു ചേരികളായി പിരിഞ്ഞു് മത്സരിച്ചു നടത്തിയ ഒരു ഓണത്തല്ലാണു് ഈ പാട്ടിലെ വിഷയം എന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. മിക്ക നാടുവാഴികളും ഓണക്കാലത്തു ഈ മാതിരി തല്ലു നടത്തിക്കൊണ്ടിരുന്നു. തിരുവോണമൂണുകഴിഞ്ഞു് ഉടുത്തൊരുങ്ങി ഉത്സാഹപൂർവ്വം നായന്മാർ തല്ലിനു പോകുന്നപോക്കു് കാണേണ്ട ഒരു കാഴ്ചയായിരുന്നു. ഹര്യക്ഷസമരത്തിന്റെ സ്ഥാനത്തു് ഇന്നു അക്ഷസമരമാണു് നടക്കുന്നതു്. പന്തുകളിയിൽപോലും ഇപ്പോഴത്തെ ചെറുപ്പക്കാർ അത്ര ഉത്സാഹം പ്രദർശിപ്പിക്കാറില്ല. മറ്റത്തു പടയ്ക്കു് ഉത്തരദക്ഷിണ ദേശങ്ങളിലെ രാജാക്കന്മാരും നാടുവാഴികളും പ്രഭുക്കളും സന്നിഹിതരായിരുന്നു് പടയാളികളെ യഥോചിതം പ്രോത്സാഹിപ്പിക്ക പതിവായിരുന്നു.
11.14 രുക്മാംഗദചരിതം ഗാഥ
ഈ കൃതിയെ എന്റെ മാന്യമിത്രമായ മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപിള്ള അഭിനവകല്പഗ്രന്ഥമാലയിൽ തൊടുത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു നല്ല പഴക്കംതോന്നുന്നു. ചമ്പുകാലത്തു് പ്രചുരമായും എഴുത്തച്ഛന്റെ കാലശേഷം വിരളമായും പ്രയോഗിച്ചുവന്ന അനേകം പദങ്ങൾ ഇതിൽ കാണുന്നുണ്ടു്. രുക്മാംഗദനെ മയക്കി, അദ്ദേഹത്തിന്റെ വ്രതഭംഗം ചെയ്‍വാനായി വിരിഞ്ചനാൽ നിയുക്തയായ മോഹിനി, ആ രാജർഷിയുടെ മുമ്പിൽ വരുന്നതിനെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“അങ്ങനെ മേവുന്ന കാലത്തുമോഹിനി,
മംഗലമോടു നടന്നുചെന്നാൾ.
മന്ദരമായഗിരിതൻ മുകളേറി
നന്ദിതമോടു വസിച്ചാളപ്പോൾ
അമ്മാനവീണക്കുഴൽ സംഗീതാദികൾ
ചെമ്മെയോരോന്നേ പ്രയോഗിക്കുമ്പോൾ,
മാനുഷാധീശനായുള്ള രുക്മാംഗദൻ
സേനയോടുംകൂടി നായാട്ടിന്നായ്
നീളെനടക്കുന്ന നേരത്തു കേൾക്കായി
നാളീകാക്ഷിതന്റെ വിദ്യകളേ.
ഓരോന്നേ നാദങ്ങൾ കേട്ടുരസിച്ചുനി-
ന്നാരുപോലെന്നുള്ള ശങ്കയാലെ
നേരെ നമുക്കുണ്ടു കാണേണമെന്നിട്ടു
പാരമുഴറിച്ചെന്നീടുന്നേരം
കൊകിലവാണിമാർ മൌലിയായുള്ളോരു
മോഹിനിതന്നേയും കാണായപ്പോൾ.
തിങ്ങിയിരുണ്ടു നീണ്ടുള്ള കാർകൂന്തലും
ഭംഗി തിങ്ങീടും കുറുനിരയും,
ഇന്ദുകലാവടിവായുള്ള നെറ്റിമേൽ
ചന്ദനംകൊണ്ടു തൊടുകുറിയും,
അംഭാജബാണൻ കുടികൊണ്ടിരുപ്പോരു
കമ്രമായുള്ളൊരു കണ്ണിണയും,
കിഞ്ചന നോക്കുമ്പോളഞ്ചലർബാണങ്ങൾ
നെഞ്ചിൽ തറയ്ക്കുന്ന ഭാവങ്ങളും,
നാസികയും വിളങ്ങീടും കപോലവും,
കാതിണയും, മുത്തുത്തോടകളും,
സിന്ദൂരവായ്മലർ മന്ദദഹാസത്തുമ്മേൽ
കണ്മിന്നും ദന്തവും തേൻമൊഴിയും,
ഏറ്റം മനോഹരമെന്നേ പറയാവൂ
ഇമ്മുഖകാന്തി നിനച്ചു കണ്ടാൽ.
കുങ്കുമരേഖ പൂണ്ടുള്ള കഴുത്തതിൽ,
തങ്കുന്ന മാലയും താലികളും,
മാർത്താണ്ഡമണ്ഡലം കൂപ്പുന്ന മാറതിൽ
ചേർത്തുള്ള പോർമുല പാർത്തുകണ്ടാൽ
മാന്താരിൽ ബാണന്റെ കീർത്തിതകും ചെപ്പു-
മാർത്തി പെട്ടീടുമിതെന്നു ചൊല്ലാം.
പാണിയിൽ കോമളമായ വളകളും
ചേണുറ്റ മോതിരം കൈവിരലിൽ,
പൂഞ്ചേലയും ഞൊറിഞമ്പിലുടുത്തിട്ടു്
കാഞ്ചനകാഞ്ചിയും മീതെപ്പൂണ്ടു്,
ഉന്നതമായുരുണ്ടുള്ള തുടകളും,
അന്നനടയും, കടാക്ഷങ്ങളും,
പൊന്നിൻ നിറമാർന്നു മിന്നുന്ന കാന്തിയു-
മൊന്നൊന്നേയിങ്ങനെ കണ്ടു കണ്ടു്
കന്ദർപ്പബാണമാൽ പൂണ്ടു നരാധിപൻ”
കവി സാമാന്യം നല്ല മനോധർമ്മമുള്ള ഒരാളായിരുന്നുവെന്നു്,
“ചാലവേയിങ്ങനെ നീളെ നടക്കുന്നു,
ചീല പുക്കീടും പണം കണക്കേ
ഇക്കണ്ടലോകവുമെന്നെയും നിന്നെയു-
മൊക്കെയുടയനായുണ്ടൊരുത്തൻ.
സൂക്ഷ്മമായിങ്ങനെ നോക്കിനിന്നീടുന്നു,
തൂക്കും തുലാത്തിൽ നാരായം പോലെ”
ഇത്യാദിയായ ഉപമകളിൽനിന്നു കാണാം.
വിഷ്ണുവിന്റെ കേശാദിപാദവർണ്ണനയും ഒരു വിധം നന്നായിട്ടുണ്ടു്. അതു വായിച്ചു നോക്കിയാൽ കവി ഭക്താഗ്രണിയായ പൂന്താനം നമ്പൂതിരിയായിരിക്കുമോ എന്നൊരു പ്രബലമായ സംശയം ആർക്കും ഉണ്ടാകാതിരിക്കയില്ല.
“അർക്കായുതപ്രഭ കൈക്കൊണ്ടിരിപ്പൊരു
പൊൽകിരീടമെന്നിൽ തോന്നേണമേ.
പഞ്ചമിച്ചന്ദ്രനുമഞ്ചും തിരുനെറ്റി
ചഞ്ചലം പോമ്മാറു തോന്നേണമേ.
മാരന്മണിവില്ലിനൊത്ത കുനുചില്ലി
നേരേ മനക്കാമ്പിൽ തോന്നേണമേ.
താമര നാണുന്ന കോമളനേത്രവും
ആമോദമോടെന്നിൽ തോന്നേണമേ.
കാറ്റിലങ്ങാടുന്ന പൊന്നൂയൽ കൈതൊഴും
കർണ്ണവും കുണ്ഡലം തോന്നേണമേ.
ദർപ്പണം പോലെ വിളങ്ങും കപോലവും
ഉൾക്കമലത്തിങ്കൽ തോന്നേണമേ.
ശംഖുമ്മണികൂപ്പിക്കൈതൊഴും കണ്ഠവും
സങ്കടം പോമ്മാറുതോന്നേണമേ.
എത്രയും കൌതുകമായ ശ്രീ കൌസ്തുഭ-
രത്നവുമെന്നുള്ളിൽ തോന്നേണമേ.
ആലോലമാർന്നു ശോഭിച്ചുമേവും വന-
മാലയുമെന്നുള്ളിൽ തോന്നേണമേ.
ഓളംകണക്കേ വളർന്നു വിളങ്ങുന്ന
തോളിണയുമെന്നിൽ തോന്നേണമേ.
ശിക്ഷാജഗത്തിങ്കലൊക്കെവരുത്തുന്ന
തൃക്കരങ്ങൾ നാലും തോന്നേണമേ.
പത്മം ഗദാ ശംഖു ചക്രമിത്യാദിയു-
മെപ്പൊഴുമെന്നുള്ളിൽ തോന്നേണമേ.
താർമകൾ പുല്കും തിരുമാർവിടംതന്നിൽ
താവും ശ്രീവത്സവും തോന്നേണമേ.
നാഭീസരോജവും നാന്മുഖലോകവും
ശോഭിതമാംപാദം തോന്നേണമേ.
മന്മഥത്തേരുരുളൊത്ത ജഘനവു-
മെന്മനക്കാമ്പിങ്കൽ തോന്നേണമേ.
കൈതമലർതൊഴുതീടും കണങ്കഴൽ
കൈതവംകൂടാതെ തോന്നേണമേ.
പല്ലവമായിപ്പതുത്തുള്ളോരുള്ളംകാ-
ലല്ലൽ പോമ്മാറെന്നിൽ തോന്നേണമേ.
കേശം തുടങ്ങിമലരടിയോടിട
കേശവ! കേവലം തോന്നേണമേ.”
11.15 ഏകാദശി മാഹാത്മ്യം വരിവണ്ടിൻപാട്ടു്
കിളിപ്പാട്ടു വൃത്തം കണ്ടു പിടിച്ചതു് എഴുത്തച്ഛനാണെന്നാണു് പരക്കെയുള്ള വിശ്വാസം. എന്നാൽ മഹാകവികൾ വൃത്തങ്ങൾ കണ്ടു പിടിക്കുന്നതിനുവേണ്ടി സാധാരണ ബുദ്ധിമുട്ടാറില്ല. ഇതിവൃത്തങ്ങൾപോലും അവർ നിർമ്മിക്ക പതിവില്ലാതിരിക്കേ, ഈ വിശ്വാസം തീരെ അസംഗതമാകുന്നു. രാമായണാദി കൃതികളിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ എല്ലാം മുമ്പു തന്നെ നടപ്പിലിരുന്നവയാണു്. എഴുത്തച്ഛന്റെ യശസ്സു് കിളിപ്പാട്ടു വൃത്തത്തെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. എന്നാൽ ആ വൃത്തങ്ങൾക്കു പ്രചാരം നല്കിയതു് എഴുത്തച്ഛനാകുന്നു. പരമാർത്ഥം പറയുന്നതായാൽ കിളിപ്പാട്ടു വൃത്തം എന്നൊരു വൃത്തമേ ഇല്ല. ഹംസപ്പാട്ടിലും, വരിവണ്ടിൻ പാട്ടിലും, കുയിൽപാട്ടിലും, ഒക്കെ ഉപയോഗിച്ചിരിക്കുന്ന വൃത്തം രാമായണാദി കൃതികളിൽ ഉപയോഗിച്ചിട്ടുള്ള ഒരു വൃത്തം തന്നെയാകുന്നു. ഒരു കവി കുയിലിനേക്കൊണ്ടു പാടിക്കുമ്പോൾ മറ്റൊരുവൻ അന്നത്തിനെക്കൊണ്ടും, മൂന്നാമതൊരുവൻ കിളിയേക്കൊണ്ടും, വേറൊരുത്തൻ വണ്ടിനെക്കൊണ്ടും പാടിക്കുന്നു. എന്നല്ലാതെ വൃത്തത്തിനു ഭേദമൊന്നും ഇല്ല. ഏകാദശീമാഹാത്മ്യം വരിവണ്ടിൻ പാട്ടിൽ നാലു പാദങ്ങളുള്ളവയിൽ ഒന്നാംപാദത്തെ വരിവണ്ടിനേക്കൊണ്ടും, രണ്ടാംപാദത്തെ കുയിലിനേക്കൊണ്ടും, മൂന്നാമത്തേതിനേ കിളിയെക്കൊണ്ടും, അവസാനപാദത്തെ അന്നത്തേക്കൊണ്ടുമാണു് പാടിച്ചിട്ടുള്ളതു്. ഈ കൃതി എഴുത്തച്ഛനു മുമ്പോ പിമ്പോ ഉണ്ടായിട്ടുള്ളതെന്നു ഖണ്ടിച്ചു പറവാൻ നിവൃത്തിയില്ലെങ്കിലും പ്രാചീനമാണെന്നു നിസ്സംശയം പറയാം. ഈ ഗ്രന്ഥത്തേ അഭിജ്ഞോത്തമരായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ളയുടേയും, മഹോപാദ്ധ്യായ മി. കേ. പി. ശിവശങ്കരപ്പിള്ളയുടേയും പ്രസാധകത്വത്തിൽ അഭിനവകല്പമാലയുടെ നാലാം ലക്കമായി അച്ചടിപ്പിച്ചിട്ടുണ്ടു്. വൃത്തങ്ങൾ ഒന്നു തന്നെ എന്നുകാണിപ്പാനായി നാലു പാദങ്ങളിൽ നിന്നും ഒന്നു രണ്ടു വരികൾവീതം ഉദ്ധരിക്കുന്നു.
“മല്ലികമലർക്കാവിൽ നിന്നു മത്സമീപത്തിൽ
മെല്ലവേ പറന്നീടും നല്ലകാർവരിവണ്ടേ!
നില്ലുനീയുഴറാതെ വന്നിരി പറകെടോ
വല്ലഭമോടു തേനും നല്ല നൽക്കനികളും
ഉല്ലാസം കലരും പൂമധുവും താമസംചെ
റ്റില്ലാതെ നുകർന്നാലുമാനന്ദം വരുമാറു
നേരേ നിൻകഥയിപ്പോളേതാനും പറയണം.”൧.
ഒന്നാംപാദം.
“ചന്ദനക്കുളുർക്കാവിൽ മന്ദമായ് വരുന്നോരു
തെന്നൽ കൊണ്ടനുദിനം കൂവുന്ന കുയിൽപ്പെണ്ണേ
എന്നു നീ വരുമെന്നു ഇങ്ങു പാർത്തിരുന്നു ഞാൻ.”൨.
രണ്ടാംപാദം.
“പൈന്തേനിൻമൊഴിയാളെ പൈങ്കിളി വരികനീ
ചന്തമായിരുന്നാലും ചിന്തമറ്റോർത്തിടാതെ;
സന്തതം നിന്നെക്കാണ്മാൻ ചിന്തയെന്മനതാരിൽ
സന്താപം തീർന്നു മമ നിന്നെക്കണ്ടതിനാലേ.”൩.
മൂന്നാംപാദം.
“കോമളരൂപേ, ഗുണശീലമാലികേ ബാലേ
താമസിയാതെയരികത്തു വാ മനോഹരേ!
ഭൂമിയിൽ പാലും വെള്ളമൊന്നിച്ചു നൽകീടിനാൽ
പൊന്മയരൂപി വെള്ളം ഭുജിപ്പാൻ തെളിക്കുംപോൽ.”൪.
നാലാംപാദം.
11.16 ഏകാദശി മാഹാത്മ്യം നാലുവൃത്തം
കവിയേപ്പറ്റിയോ കാലത്തേപ്പറ്റിയോ ഒന്നും അറിഞ്ഞുകൂടാ.
മുകളിൽപറഞ്ഞ കഥയേത്തന്നെ നാലു വൃത്തമായി മറ്റൊരു കവിയോ അതേ കവിതന്നെയോ രചിച്ചിട്ടുണ്ടു്. അതിനേയും അഭിനവഗ്രന്ഥമാലയുടെ അഞ്ചാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കന്നു. കവി മറ്റൊരാളായിരിക്കാനാണു് അധികസാംഗത്യം. അക്ഷരമാലാക്രമത്തിലാണു് ഈ കൃതി രചിച്ചിരിക്കുന്നതു്.
“കണ്ടാലെത്ര മനോഹരനായൊരു
തണ്ടാർ ബാണസമാനൻ ഭുവനേ,
പണ്ടൊരു രാജൻ രുക്മാംഗദനെ
ന്നുണ്ടായീപോൽ നാരായണ ജയ.
കാന്തികലമ്പുമയോധ്യാപുരിയിൽ
മന്ത്രിജനത്തോടൊന്നിച്ചവനും
സന്തോഷാകുലമാനസനായീ
ഹന്തവസിച്ചു നാരായണജയ.”ഒന്നാംവൃത്തം
ഇങ്ങനെ ‘ക’യിയൽ തുടങ്ങി, കാ, കീ എന്നീ മുറയ്ക്കു് ഒടുവിൽ ‘ക’യിൽ അവസാനിക്കുന്നു.
അമ്മലർ മാനിനീ തൻമുല ചേർന്നിടും
നിർമ്മലരൂപനാം കേശവന്റെ
നന്മവരും തിരുവേകാദേശീവ്രതം
ചെമ്മേ തുടങ്ങിനാൻ നാരായണ.
ആനന്ദമേകീടുമേകാദശീതന്നേ
മാനിച്ചുമാലോകരെല്ലാവരും
താനേ വിളിച്ചു പറഞ്ഞു തുടങ്ങിനാൻ
മാനവവീരനും നാരായണ.രണ്ടാം വൃത്തം
എന്നിങ്ങനെ രണ്ടാംവൃത്തം ‘അ’യിൽത്തുടങ്ങി ‘ആ, ഇ, ഈ’ എന്നീ അക്ഷരക്രമത്തിൽ ‘അ’യിൽത്തന്നെ അവസാനിക്കുന്നു. ഇതു് ഗാഥാവൃത്തം തന്നെയാകുന്നു.
“അംഭോജ സംഭവനുമമ്പോടു കാലനുടെ
ഗംഭീരമായ വചനം കേട്ട ശേഷമഥ,
ചെമ്മേ വിലാസരസശൃംഗാരഭംഗിയൊടു
നിർമ്മിച്ചു മോഹിനിയെ നാരായണായ നമഃ”മൂന്നാംവൃത്തം
മൂന്നാംവൃത്തത്തിലെ അക്ഷരക്രമം രണ്ടാമത്തേതിലെപ്പോലെത്തന്നെ.
“മംഗലം പെരുകീടും മഹീപതി
തിങ്കൾ നേർമുഖി മോഹിനിതന്നുടെ
കൊങ്കചേർന്നു വസിക്കുന്ന വൃശ്ചിക-
ത്തിങ്കളും വന്നു നാരായണാ ഹരേ.”
‘മാനവേന്ദ്രനും വൃശ്ചികമാസത്തിൽ
ചേണേലും തിരുവേകാദശിതന്നെ
മാനിച്ചമ്പോടു നോല്ക്കാനൊരുമ്പെട്ടു
മാനിനിയോടും നാരായണാഹരേ.’നാലാംവൃത്തം
നാലാംവൃത്തം ഇങ്ങനെ മ, മാ, മി എന്നീ ക്രമത്തിലാകുന്നു. ഇതു പാനവൃത്തമാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.
11.17 കുചേലവൃത്തം വഞ്ചിപ്പാട്ടു് (നാലുവൃത്തം)
ഈ നാലുവൃത്തം വളരെ പ്രാചീനമാകുന്നു. എല്ലാം ദ്രാവിഡവൃത്തങ്ങളിലാണു് എഴുതപ്പെട്ടിരിക്കുന്നതു്. കവിത സാമാന്യം നന്നായിട്ടുണ്ടു്. കുചേലപത്നിയുടെ വിലാപത്തേയും ശ്രീഷ്ണാനുഗ്രഹത്താൽ കുചേലഗൃഹത്തിനു സംഭവിച്ച വലുതായ മാറ്റത്തേയും പ്രതിപാദിക്കുന്ന ഘട്ടങ്ങളെ താഴെ ഉദ്ധരിക്കുന്നു.
“എത്രനാളുണ്ടഹോ ശങ്കാദിനാ ദേവി
യാത്രയും ചെയ്തു വസിച്ചിടുന്നു
മൂലഫലങ്ങളെത്തന്നേ ഭുജിച്ചിനി-
ക്കാലം കളകയസാധ്യമത്രേ.
കണ്ടകമാർഗ്ഗത്തിൽ കന്ദമൂലാർത്ഥമായ്
മണ്ടിനടപ്പാനുമരുതാതായി
കണ്ടജനങ്ങളുടെ വീടുതോറും ഭിക്ഷ
തെണ്ടി നടപ്പാനുമവ്വണ്ണമേ.
രണ്ടനാലുപവാസം കഴിഞ്ഞുമേ
മിണ്ടുവാൻപോലും കുറഞ്ഞുശക്തി
പണ്ടത്തെപ്പോലെ നമുക്കില്ല പാടവം
കണ്ടാലറിയാം പറയേണമോ.”
ഇതു പാനവൃത്തം തന്നെ.
“അറ്റംകൂടാതരത്നം ചുറ്റും പതിച്ചിണക്കി
ക്കുറ്റംകൂടാതെ നടുമുറ്റങ്ങളിൽ
അല്പോതരാഭകളാം കല്പകവൃക്ഷങ്ങളാൽ
കല്പിതയായുള്ളതരു ഛായകളിൽ
പാലോലും മൊഴിമാരാമാലോലനയനമാർ
ചാലവേ പലർകൂടി ച്ചെന്നു ചെമ്മേ
കുന്തളമഴിഞ്ഞുലഞ്ഞിട്ടന്തരാന്തരാ സുമ-
സന്തതിയവിടമെങ്ങും ചിന്തിച്ചിന്തി,
സഞ്ചിതരസഭരചഞ്ചലതരനയ-
നാഞ്ചലമങ്ങോടിങ്ങോടോടിയോടി,
നെഞ്ചകമലിയുന്ന കൊഞ്ചലോടിണങ്ങുമ-
പ്പുഞ്ചിരിപ്പുതുമലർ തൂകിത്തൂകി,
കേടറ്റമണിശോഭകൂടിക്കലർന്നതങ്ക-
ത്താടങ്കയുഗളങ്ങളാടിയാടി,
തിങ്കളോടനുദിനമങ്കം തുടരുമ്മുഖ
പങ്കജത്തിങ്കൽ വിയർപ്പേറിയേറി,
***
തങ്ങളിലിടതിങ്ങിബ്ഭംഗിയിലിളകുന്ന
തുംഗമുലകൾകാന്തിപൊങ്ങിപ്പൊങ്ങി,
കിഞ്ചന ശിഥിലകാഞ്ചനകാഞ്ചീബദ്ധ-
പൂഞ്ചേലയൊരു കൈയിൽ താങ്ങിത്താങ്ങി,
മഞ്ജുരണിതമണിമഞ്ജീരശോഭിപാദ
കഞ്ജതലങ്ങളേറ്റം വാടി വാടി,
ചന്തത്തിലിത്ഥം നിന്നു പന്തുകളടിക്കയും,
സന്തോഷവാരിധിയിൽ നീന്തുകയും,
ഇങ്ങനെ പല വിധമംഗലലീല കോലു-
മംഗനാജനങ്ങൾക്കു സംഖ്യയില്ല.”
ഈ വർണ്ണന ചെറുശേരി നമ്പൂരിപ്പാടിനെ അനുസ്മരിപ്പിക്കുന്നു. വൃത്തം വഞ്ചിപ്പാട്ടു വൃത്തത്തോടു ഏതാണ്ടു സദൃശമാണെന്നു പറയേണ്ടതില്ലല്ലോ.
കവിയേപ്പറ്റി ഒന്നും അറിവാൻ തരമില്ല. അദ്ദേഹം എഴുത്തച്ഛനു മുമ്പോ പിമ്പോ ജീവിച്ചിരുന്നതെന്നു് നിർണ്ണയിക്കുന്ന കാര്യവും പ്രയാസമാണു്. കവിതയ്ക്കു നല്ല പഴക്കം ഉണ്ടെന്നുമാത്രം തൽക്കാലം പറയാം.
ശാസ്താംപാട്ടു്, അംബരീക്ഷചരിതം പന്ത്രണ്ടുവൃത്തം, ദശാവതാരം ഹംസപ്പാട്ടു്, വിഷ്ണുമായാചരിതം പാന, കുചേലവൃത്തംപാട്ടു്, ബാണയുദ്ധംപാട്ടു്, യാത്രകളിപ്പാട്ടു്, ഭാരതംപാട്ടു്, ഭദ്രകാളിപ്പാട്ടു്, കീചകവധംപാട്ടു്, ഭസ്മയോഗിമാഹാത്മ്യംപാട്ടു്, മൂകാംബികാമാഹാത്മ്യം, സേതുബന്ധം, ചിത്രഗുപ്തചരിതം, എന്നിങ്ങനെ അസംഖ്യം പാട്ടുകൾ ഇക്കാലത്തും അതിനോടടുത്തും, ഉണ്ടായിട്ടുണ്ടു്. ഇവയിൽ മിക്ക കൃതികളും അച്ചടിച്ചിട്ടില്ല. സേതുബന്ധംമാത്രം എനിയ്ക്കു കാണ്മാൻ ഭാഗ്യമുണ്ടായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
11.18 സേതുബന്ധംപാട്ടു്
ഈ കൃതിയിൽനിന്നും ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ഒരു ഭാഗത്തെ പദ്യമഞ്ജരി ഏഴാംഭാഗത്തിൽ ചേർത്തുകാണുന്നുണ്ടു്. കവിതയ്ക്കു നല്ല പഴക്കം തോന്നിക്കുന്നു.
ശ്രീരാമൻ വഴിയാചിച്ചിട്ടു മൂന്നു ദിവസം കഴിഞ്ഞിട്ടും മൌനഭാവംപൂണ്ടിരുന്ന വരുണനോടു് ഭഗവാനുണ്ടായ കോപത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“എങ്ങുവെൻ വില്ലുമമ്പും? കൊണ്ടുവാ വിരവിനോ-
ടെന്നുടനരതിരുമുടിയും മുറുക്കീട്ടു
മന്നിടമുലയുമാറിട്ട ഞാണൊലിയോടും
മിന്നൽചേരിടിക്കിടർചേരിനമൊഴിയോടും
പൊങ്ങിന തിരമാലചേരും വാരിധിനാഥ-
നെന്നെയെള്ളോളം ബഹുമാനിയാഞ്ഞതിനിന്നു
പൊഴിഞ്ഞുചെങ്കണകൾ കൂറുക്കീട്ടവൻവെള്ളം
പൊലിമചേരും ചളിയാക്കുവനിന്നുതന്നെ.
പൊരിഞ്ഞു ചത്തുനീളെക്കിടക്കും ജലജന്തു
പറവജാതികളെക്കൊണ്ടുടൻ പെറുക്കിപ്പെൻ.
പൊല്ലാതമരുഭൂമിയാക്കുവനിന്നുതന്നേ.
പൊടിപൊങ്ങിന പെരുമുറ്റമാക്കുവെൻ പിന്നെ
പ്പൊങ്ങിനകപികളെക്കാൽനടനടത്തിപ്പെൻ”
ഇപ്രകാരം പറഞ്ഞുകൊണ്ടു് അദ്ദേഹം, ‘പകഴിരത്നമെടുത്തഭിമന്ത്രിച്ചു മെല്ലെയെടുത്തുവലി’ച്ചപ്പോൾ,
“അനലജ്വാലാജാലം ചൊരിഞ്ഞു കടലില-
ങ്ങഴിച്ചു തിരമാല; കുറുകി ജലമേറ്റം
തിളച്ചു; ജല ജന്തു മരിച്ചുതുടങ്ങീതു,
മറിഞ്ഞുകടൽപന്നി മകരച്ചിറാകളും
കടൽവാരണം നാഗം കഴുനാ മനുഷ്യരും,
കരുത്തേറിനതിമിമുതലാം മീനങ്ങളും,
കടിയമുതലശംഖുകളുമോരോതരം
കടലിലുള്ള ജന്തു മരിച്ചു; ജലമേറ്റം
മറിഞ്ഞു തിളച്ചുടൻ കുഴഞ്ഞുകുറുകിയും
കുഴഞ്ഞു ചമഞ്ഞിതു വരുണാലയത്തോളം.”
11.19 രാസക്രീഡ
ഈ കൃതി വളരെ ചെറുതെങ്കിലും അതിമനോഹരമായിരിക്കുന്നു. കവി പരമഭക്തനായിരുന്നുവെന്നു് ഇതിലേ ഓരോ വരിയും വിളിച്ചുപറയുന്നു.
“ഉമ്പർപുരാനുമൊരുനാൾ വനങ്ങളെ
ക്കണ്ടുമലർ വിരിഞ്ഞുള്ള പൂവള്ളികൾ
മല്ലിക, നല്ലകുറുമൊഴി, ചേമന്തി
മുല്ലകൾ കാനകൈനാറികൾ, കൈതകൾ
ചെമ്പകം നല്ലോരിലഞ്ഞികൾ മറ്റുമീ
നന്മലർ നീളെ വിരിഞ്ഞു മണംപെയ്തും,
വൻപുകൾ പൂണ്ടുമുരണ്ടു വണ്ടിണ്ടകൾ
സംഭ്രമമാണ്ടുകളിക്കും കളികളും,
മോഹനമായ കുളുർമതിതൂനിലാ-
വാകെ വിതച്ചു നിറത്തിലുദിച്ചതും,
കണ്ടു മനോഹരൻ നന്ദകുമാരനു-
മന്നുകുഴലെടുത്തൊന്നുവിളിച്ചപ്പോൾ”
ഗോപസുന്ദരിമാരെല്ലാം,
“തങ്ങടെയുറ്റോരുടയോരറിയാതെ,
പെറ്റമ്മയച്ഛനവരുമറിയാതെ,
ഉറ്റവരൊട്ടു തടഞ്ഞതും കേളാതെ,
കുറ്റമിതിനുണ്ടെന്നമ്മചൊൽ കേളാതെ,
രാത്രിയിൽപേടിയാമെന്നതറിയാതെ”
വൃന്ദാവനത്തിലെത്തി, ശ്രീകൃഷ്ണനുമായിരമിക്കുന്നു. ആ ക്രീഡകളെ കവി മനശ്ചക്ഷസ്സുകൊണ്ടു കണ്ടു് ആനന്ദിക്കുന്നതുപോലെ തോന്നുന്നു.
“എന്തുപറവതു നന്ദസുതനുമാ-
സ്സുന്ദരിമാരുമായുള്ള കളികളെ
പേടിപൂണ്ടോടിയുഴലും മറിമാനിൻ–
പേടമിഴിയെപ്പഴിച്ചമിഴികളെ–
ത്തേടുംമധുമൊഴിമാരുമായ് കാർവർണ്ണൻ
പാടിക്കളിക്കുന്ന കോപ്പുകൾ തോന്നുന്നു.
ചാലേകളിക്കുന്നനേരം വളതള–
താലികൾ മാലകൾ പൊന്നുംചിലമ്പുകൾ
നാലഞ്ചുപൊന്നരഞ്ഞാണങ്ങൾ മോതിരം
തങ്ങളിൽതട്ടിയിട്ടങ്ങുള്ളൊരൊച്ചയും,
തിത്തത്തൈയെന്നൊത്തു കൈത്തളിർത്താളവു-
മൊത്തുകലാശങ്ങൾക്കൊത്തു കാൽത്താളവും,
വിസ്മയംനീളെ വിതച്ചു വിതച്ചവ-
രൊത്തിടകൂടീതു പാരിടമൊക്കവേ.
മത്തനാമാന പിടികൾ ചുഴലവേ,
മട്ടലർബാണനും നല്ലാർചുഴലവേ,
മധ്യേ മുഴുമതിതാരകൾ ചൂഴവേ,
മന്ദംകളിക്കുന്നപോലെ പരേശനും
സുന്ദരിമാരോടിടയിട്ടു കൂടിനാൻ.
എന്നതുമിപ്പോൾ ശിവശിവ! തോന്നുന്നു.
വിസ്മയം! വിസ്മയം! കേൾപ്പിൻമാലോകരേ.
കാർമുകിൽ മിന്നലിടകലരുംവണ്ണം
പൊന്മണിമാലയും നീലമണികളും
തമ്മിലിടയിടെ മിന്നുന്നപോലെയും,
ചെമ്മെവിടരുന്ന ചെങ്കമലങ്ങളിൽ
വെണ്മയിൽ നീലമലർനിരപോലെയും,
ഒണ്മയായ്‍നില്ക്കും പുരാനുമങ്ങാനായ-
പ്പെണ്മണിയൊന്നിടയിട്ടും ശിവശിവ!
മമ്മാകളിക്കും കളികളോരോതര-
മെന്മനതാരിലുടനുടൻതോന്നുന്നു.”
ഇങ്ങനെ ശ്രീകൃഷ്ണനോടു രമിച്ചുകൊണ്ടിരിക്കവേ, മങ്കമാരുടെ ഹൃദയങ്ങളിൽ അഹങ്കാരസ്ഫുരണമുണ്ടാകയാൽ,അദ്ദേഹം‘കാനലി’ൽ മറഞ്ഞുകളഞ്ഞു. തത്സമയം ഗോപികമാരിൽനിന്നു പൊങ്ങിയ വിലാപം അത്യന്തം കരുണരസനിർഭരമായിരിക്കുന്നു.
“കണ്ണനേയുണ്ടോതോഴീ! കണ്ടുനീ കുയിൽപെണ്ണേ?
കണ്ണിലേതോന്നുന്നിതു കാർവർണ്ണൻ പൂവലംഗം
കണ്ടാവൂ! പുണർന്നാവൂ! പിന്നെയും മുകർന്നാവൂ”
എന്നിങ്ങനെ ഓരോതരം വിലപിച്ചുകൊണ്ടു് അവർ കാടുതോറും അന്വേഷിച്ചുനടന്നു. ഒടുവിൽ അവർ മനമഴിഞ്ഞു്, ഭഗവാനെ സ്തുതിച്ചപ്പോൾ, അദ്ദേഹം വീണ്ടും അവിടെ ആവിർഭവിച്ചു. അവരുടെ സന്താപങ്ങളെ എല്ലാം അകറ്റി അവർക്കെല്ലാവർക്കും ഭഗവാൻ. “എന്നുടെയരികിലു മെന്നുടെയരികിലും” ഉണ്ടെന്നു തോന്നി.
“മട്ടലർ ബാണൻകോടിമട്ടോലും വാണിമാരും
ചട്ടറ്റകളികളിൽ വട്ടമിട്ടവർകൂടി,
കാർവർണ്ണനവരുടെ യൊന്നിടയിട്ടുകൂടി,
വാർതകും കളികളിൽ ഗീതങ്ങളുടൻപാടീ,
ശങ്കരാഭരണത്തിൽ പാദങ്ങളെടുത്തപ്പോൾ,
ശങ്കരാ! ശിവ യെന്നേചൊല്ലീടാവതുമുള്ളു.
തോടിയും പാടിക്കൊണ്ടു കളിക്കുമൊരുനേരം;
നാടകരീതികളിൽ നടിക്കുമൊരുനേരം;
കൈത്തളിർ താളമൊത്തുനടക്കുമൊരുനേരം;
കാൽച്ചിലമ്പൊലികളിൽ ക്കലാശമൊരുനേരം;
മുത്തണിമാലകളും പോർമണികുണ്ഡലങ്ങ-
ളിത്തൊഴിൽ കൂടെയാടിക്കൊണ്ടാടുന്നതുപോലെ,
പൂഞ്ചായലഴിഞ്ഞു പൂമാലകൾപൊഴിയവേ,
പങ്കജം വെല്ലും മിഴികൾ മലരവേ,
തഞ്ചത്തിലുതിരും പുഞ്ചിരികൾ ചിതറവേ,
കഞ്ജത്തെവെല്ലും തിരുമുഖങ്ങൾ തെളിയവേ,
ഭംഗിയിലുടൻ തിരുക്കരങ്ങളിളകവേ,
മധുരതരം തരിവളകൾ കിലുങ്ങവേ,
അണിമെയ്യുലഞ്ഞുപോർമുലകൾ കുലുങ്ങവേ,
മിന്നൽപോൽമിന്നും കൊടിനടുവു കുലയവേ,
പൊന്മണിയുടഞാണു മിടഞ്ഞുപൊടിയവേ,
പൊന്നെഴുത്തുടയാടപ്പൊന്നിറം മിന്നീടവേ,
താഴ്ചയിൽ ക്കളിച്ചുടൻ കാൽച്ചുവടെടുക്കവേ,
മുഗ്ധഭാവത്തെക്കണ്ടു സിദ്ധന്മാർ വണങ്ങവേ,
ഭക്തന്മാരിതുകണ്ടു നൃത്തങ്ങൾ തുടങ്ങവേ,
വിസ്മയംപൂണ്ടു വിശ്വമൊക്കെയും സുഖിക്കവേ,
ഈവണ്ണം പല പല കാലങ്ങൾ കളിച്ചിതു
കാർവർണ്ണൻ താനു ഗോപസുന്ദരിമാരുംകൂടെ.”
കവി ഇവിടെ ശ്രീകൃഷ്ണനേ കേവലം ഒരു രസികനായിട്ടും ഗോപിമാരെ, വെറും സ്ത്രീകളായിട്ടും അല്ല കാണുന്നതു്. “ഉപനിഷത്തുകളാം ഗോപസ്ത്രീകൾ” എന്നു് അദ്ദേഹം ഒരിടത്തു രൂപണം ചെയ്തിരിക്കുന്നതു നോക്കുക.
“കണ്ണാടിതന്നിൽ നിഴലെടുത്തു മുഖം ജീവ-
നെന്നതു ധരിക്കണം നോക്കുന്ന മുഖം കൃഷ്ണൻ,
കണ്ണാടിതന്നിൽകണ്ട മുഖത്തിനലങ്കാരം
വേണമെന്നാകിൽ നോക്കും മുഖത്തിലണിയിട്ടേ ശോഭയുണ്ടാവൂ”
എന്നും അദ്ദേഹം പറഞ്ഞിരിക്കന്നു. ഈ കൃതിക്കു നാലു പാദങ്ങളുണ്ടു്. അവയിൽ ഒന്നും മൂന്നും നാലും പാദങ്ങൾ.
“അമ്മതന്മടിയിൽവച്ചാലോലിച്ചീടുംനേര-
‘മമ്മമ്മാ’ വിതുമ്പിപ്പുഞ്ചിരിയും കാണാകേണം.
കൊഞ്ചിക്കൊണ്ടെടുത്തമ്മ ചാഞ്ചാടിച്ചീടുന്നേരം
പുഞ്ചിരിതൂകി ക്കളിക്കുന്നതും കാണാകേണം.
നാലുമൂന്നടിവച്ചു വിയച്ചുനടന്നീടും
കാലത്തെ ബ്ബാലഭാവമോക്കവേ കാണാകേണം.
അംബുജക്കുരുന്നു കൈക്കൊണ്ടയ്യോ മെല്ലെമെല്ലെ
അമ്പിളിയമ്മാവാ വായെന്നതും കാണാകേണം.”
എന്നിങ്ങനെ കേകാ വൃത്തത്തിലും രണ്ടാംവൃത്തം കാകളിയിലും എഴുതപ്പെട്ടിരിക്കുന്നു.
ഈ കൃതി പൂന്താനത്തിന്റേതായിരിക്കുമോ എന്നു സംശയിക്കുന്നു.
11.20 പൂന്താനം നമ്പൂരി
‘പൂന്തേനാം പല കാവ്യംകണ്ണനു നിവേദിച്ച’ ഒരു പരമ ഭാഗവതനായിരുന്നു പൂന്താനം നമ്പൂതിരി. അദ്ദേഹം എഴുനൂറ്റി മുപ്പതാമാണ്ടിടയ്ക്കു് വള്ളുവനാടുതാലൂക്കിൽ നെന്മേനി അംശത്തിൽ ജനിച്ചു. “തെങ്കൈലനാഥോദയം” മുതലായ കൃതികളുടെ കർത്താവായ ശ്രീ നീലകണ്ഠകവിയായിരിക്കുമോ? അദ്ദേഹത്തിന്റെ ഗുരു.
“ശ്രീനീലകണ്ഠപദപാംസുലവപ്രസാദാൽ
ശ്രീകൃഷ്ണലീലകളിവണ്ണമൊരോന്നു ചോന്നേൻ”
എന്നു് ശ്രീകൃഷ്ണകർണ്ണാമൃതത്തിൽ സ്തുതിക്കപ്പെട്ടിരിക്കുന്ന ശ്രീ നീലകണ്ഠനും എഴുത്തച്ഛനാൽ ഹരിനാമകീർത്തനത്തിൽ സംസ്കൃതനായ ശ്രീ നീലകണ്ഠഗുരുവും ഒരാൾതന്നെ ആയിരിക്കാൻ ഇടയുണ്ടു്. പൂന്താനവും എഴുത്തച്ഛനും സമകാലികന്മാരായിരുന്നുവെന്നുള്ളതിനു സംശയമില്ല.
ഇക്കാലത്തുതന്നേ ഉണ്ടായ ‘മനുഷ്യാലയ ചന്ദ്രിക’ എന്ന സംസ്കൃത ഗ്രന്ഥത്തിലേ.
‘ശ്രീമംഗലാസ്പദസദാശ്രയ നീലകണ്ഠ
പ്രേമപ്രകർഷനിലയസ്സകലാഭിവന്ദ്യ!’
എന്ന പദ്യത്തിൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്നതു് തിരുമംഗലത്തു നീലകണ്ഠൻ മൂസ്സതാണെന്നു് പ്രസ്തുതഗ്രന്ഥത്തിന്റെ ഒരു വ്യാഖ്യാതാവു പറയുന്നു. തിരുമംഗലം തൃപ്രങ്ങോട്ടുക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്നുവത്രേ. ഇദ്ദേഹം പൂന്താനത്തിന്റെ ഗുരുവായിരുന്നിരിക്കാൻ അധികം സാംഗത്യമുണ്ടു്.
‘ശ്രീമൻ മുകുന്ദ ജയ വാമപുരാധിനാഥാ!’ എന്നു് ശ്രീകൃഷ്ണ കർണ്ണാമൃതത്തിൽ പറഞ്ഞിരിക്കുന്ന വാമപുരാധിനാഥൻ പുനത്തിന്റെ ഗൃഹത്തിനടുത്തുള്ള ‘എടത്തുപുറം’ ക്ഷേത്രത്തിലേ വിഷ്ണുമൂർത്തിയാണു്. ഈ മൂർത്തിയായിരുന്നു പൂന്താനത്തിന്റെ ഇഷ്ടദേവത.
പൂന്താനത്തേപ്പറ്റി ഒട്ടുവളരെ ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം സന്താനഗോപാലം പാന നിർമ്മിച്ചശേഷം, അതിനെ നാരായണ ഭട്ടതിരിയേക്കാണിച്ചുവത്രേ. എന്നാൽ ഭാഷാകവിതയിൽ എന്തു നോക്കാനിരിക്കുന്നുവെന്നു് അദ്ദേഹം പുച്ഛിച്ചുകളകയാൽ, ഭക്താഗ്രണിയായ നമ്പൂരി തീവ്രമായ ദുഃഖത്തോടുകൂടി തിരിച്ചുപോയി. അന്നുരാത്രി ഭട്ടതിരി ഉറങ്ങിക്കൊണ്ടിരിക്കുമ്പോൾ ആരോ ഒരാൾ തട്ടിയുണർത്തീട്ടു്, ആ ഭക്തൻ നിദ്രാഭംഗദുഃഖം അനുഭവിച്ചുകൊണ്ടിരിക്കേ “നീ സുഖമായി ഉറങ്ങുന്നോ? ഭട്ടതിരിയുടെ വിഭക്തിയേക്കാൾ പൂന്താനത്തിന്റെ ഭക്തിയ്ക്കു മാറ്റുകൂടും. വേഗംചെന്നു് അയാളെ സമാധാനപ്പെടുത്തൂ” എന്നു പറഞ്ഞതായി അദ്ദേഹത്തിനു തോന്നി. ഭട്ടതിരി ഉടൻതന്നെ എഴുന്നേറ്റു് പൂന്താനത്തിന്റെ അടുത്തുചെന്നു്, പാന വാങ്ങി വായിച്ചുനോക്കി പ്രശംസിക്കയാൽ, നമ്പൂതിരിക്കു വലിയ സമാധാനമായി.
നമ്പൂരി സന്താനഗോപാലം എഴുതിക്കൊണ്ടിരിക്കവേ, വൈകുണ്ഠത്തെ എങ്ങനെ വർണ്ണിക്കേണ്ടു എന്നറിയാതെ വിഷമിച്ചരിക്കുമ്പോൾ നിദ്രാധീനനായി ഭവിക്കയും മഹാവിഷ്ണു സ്വപ്നത്തിൽ വൈകുണ്ഠം കാണിച്ചുകൊടുക്കയും ചെയ്തതായി വേറൊരു ഐതിഹ്യവും ഉണ്ടു്. സന്താനഗോപാലത്തിലെ വൈകുണ്ഠവർണ്ണന വളരെ നന്നായിട്ടുണ്ടുതാനും.
വേറൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്. ഒരിക്കൽ ഈ നമ്പൂരി ഗുരുവായൂർ ക്ഷേത്രത്തിൽവച്ചു്, ‘പത്മനാഭോ മരപ്രഭുഃ’ എന്നുള്ള സ്തോത്രത്തെ തെറ്റി ഉച്ചരിച്ചതു കേട്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ ‘വിഡ്ഢി! മരപ്രഭുവല്ല; അമരപ്രഭുവാണു്’ എന്നു ആക്ഷേപിച്ചപ്പോൾ, ‘പിന്നെ മരപ്രഭുവാരാണു്? മരപ്രഭുവും ഞാൻതന്നെ’ എന്നൊരു അശരീരി കോവിലിനുള്ളിൽ നിന്നുണ്ടായിപോൽ. അതുകേട്ടു് ആ വിദ്വാൻ വല്ലാതെ ലജ്ജിച്ചുപോയത്രേ.
അദ്ദേഹത്തിന്റെ ഭക്തിപാരവശ്യത്തേയും തജ്ജന്യമായ നിർഭയത്വത്തേയും ഉദാഹരിക്കുന്ന അസംഖ്യം ഐതിഹ്യങ്ങൾ ഉണ്ടു്. ഒരിക്കൽ അദ്ദേഹത്തിനെ കോഴിക്കോട്ടുസാമൂതിരിപ്പാടു കോവിലകത്തേക്കു ക്ഷണിച്ചതനുസരിച്ചു്, അവിടെച്ചെന്നു് ഏതാനും ദിവസം താമസിച്ചു. അതിനിടയ്ക്കു് സാമൂതിരിപ്പാടു് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ പൂർണ്ണമായി ഗ്രഹിച്ചു്, ഒട്ടുവളരെ ധനം ദാനംചെയ്തു. നമ്പൂരി ആ പണവും കൊണ്ട് ഏകാകിയായി ഗുരുവായൂരേക്കു തിരിച്ചു. മാപ്പിളമാരുടെ കേന്ദ്രമായ കുണ്ടുകെട്ടിഅങ്ങാടിയിൽ എത്തിയപ്പോൾ, ഏതാനും രാക്ഷസോപമന്മാരായ പരിഷകളുടെ കൈയിൽ അകപ്പെട്ടുവത്രേ. കൈയിൽ ഉണ്ടായിരുന്ന പണക്കിഴി താഴെവെച്ചിട്ടു എവിടെ എങ്കിലും ഓടിപ്പൊയ്ക്കൊള്ളാൻ മാപ്പിളമാർ പറഞ്ഞപ്പോൾ അദ്ദേഹം പണത്തെ താഴത്തുവെച്ചിട്ടു്, “വേണമെന്നുണ്ടെങ്കിൽ ഈ പണം നിങ്ങൾ എടുത്തുകൊള്ളുക. ഞാൻ ഒരിക്കലും നിങ്ങളെപ്പേടിച്ചു ഓടിപ്പോകുന്നതല്ല. ദൈവത്തെ അല്ലാതെ മറ്റാരെയും ഞാൻ ഭയപ്പെടാറില്ല” എന്നു ശാന്തമായ സ്വരത്തിൽ പറഞ്ഞു. ആ മൂഷ്കരന്മാർ ഇതു കേട്ടു് അദ്ദേഹത്തിനെ നിഗ്രഹിക്കാൻ ഒരുങ്ങി. അപ്പോൾ ആ ഭക്തശിരോമണി, നിലംപതിച്ചു്
“യാ ത്വരാ ദ്രൌപദീത്രാണേ, യാ ത്വരാ ഗജരക്ഷണേ;
മയ്യാർത്തേ കരുണാമൂർത്തേ! സാ ത്വരാ ക്വ ഗതാ ഹരേ!”
എന്ന ഒരു ശ്ലോകം നിർമ്മിച്ചു് ഭക്തദാസനായ ശ്രീകൃഷ്ണനെ ധ്യാനിച്ചുകൊണ്ടു തലപൊക്കി നോക്കിയപ്പോൾ, പന്തം കൊളുത്തിപ്പിടിച്ച അനേകം സൈനികന്മാരാൽ അനുഗതനായ ഒരു സൈന്യാധിപൻ താൻ നിൽക്കുന്ന സ്ഥലത്തേയ്ക്കു വരുന്നതു കണ്ടു്, ശ്രീകൃഷ്ണന്റെ കാരുണ്യാതിശയത്തെ സംസ്മരിച്ചു്, അശ്രുക്കൾ തൂകി. മാപ്പിളമാരുടെ നിഴൽപോലും കാണാനില്ലാതായി. കരുണാകരമേനോൻ എന്ന സേനാപതി നമ്പൂരിയെ തിരിച്ചു കോവിലകത്താക്കുകയും മാപ്പിളമാരെ തേടിപ്പിടിച്ചു വേണ്ടവിധം ശിക്ഷിക്കുകയുംചെയ്തു.
കൂടല്ലൂർമനയ്ക്കൽവെച്ചുണ്ടായ ഒരു സഹസ്രനാമകാലത്തു ആ മനയ്ക്കലേ വിദ്വാനായ മൂസ്സു് ഓത്തില്ലാത്ത പൂന്താനത്തേയും ക്ഷണിച്ചുവരുത്തി കാൽകഴുകിച്ചൂട്ടു നടത്തിയതിനെപ്പറ്റി മറ്റു നമ്പൂരിമാർക്കു ഈർഷ്യതോന്നി. ബുദ്ധിമാനായ നമ്പൂരി അവരെ ഒരു പാഠം പഠിപ്പിക്കാനായി അന്നുച്ചയ്ക്കു് ഒരു ഭാഗവതം വായന നടത്തി. വായനക്കാരൻ പൂന്താനമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. ഭഗവാന്റെ അനന്തകല്യാണഗുണഗണങ്ങളെപ്പറ്റി ചിന്തിച്ചു ചിന്തിച്ചു്, ഭക്തിസാഗരത്തിൽ നിമഗ്നനായ നമ്പൂരിയുടെ ഹൃദയത്തിൽനിന്നു് അമൃതഝരിപോലെ പ്രവഹിച്ച വചഃപ്രസരം ശ്രോതാക്കളെ പരമാനന്ദത്തിൽ ലയിപ്പിച്ചു. വായന തീർന്നതോടുകൂടി ആഢ്യൻനമ്പൂരിമാരുടെ അസൂയയും ദൂരെത്തെറിച്ചുപോയി.
വേറൊരിക്കൽ ഏതാനുംപേരോടുകൂടി നമ്മുടെ നമ്പൂരിയും മറ്റു ചിലരും തൃപ്രക്കുന്നത്തു് ഉത്സവത്തിനു പോയിരുന്നത്രേ. മിഥുനമാസംമുതൽക്കു് ആറു മാസംവരെ ആ ക്ഷേത്രത്തിൽ ആർക്കും പോകാൻ സാധിക്കയില്ല. കുന്നിൻപുറത്തു സ്ഥിതിചെയ്യുന്ന ആ ക്ഷേത്രത്തിലേക്കുള്ള വഴി ദുർഗ്ഗമവും ‘ഝില്ലിഝംകാരനാദമണ്ഡിതസിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതവും’ ആയ ഒരു വനത്തിൽ കൂടെ ആയിരുന്നു. നമ്പൂരിയും കൂട്ടരും ഉത്സവം കഴിഞ്ഞുവീട്ടിലേക്കു തിരിച്ചപ്പോൾ രാത്രി അധികം ഇരുട്ടി. ഏതാനും വഴി നടന്നുപോന്ന ശേഷം ആണു് നമ്പൂരി തന്റെ ഭാഗവതത്തെപ്പറ്റി ഓർത്തതു്. അതിനെ പിരിഞ്ഞിരിക്കുന്നകാര്യം നമ്പൂരിക്കു വിഷമമായിരുന്നു. ഇനി എന്താണു് ചെയ്ക! നമ്പൂരി തിരിച്ചു പോവാൻ തന്നെ തീർച്ചപ്പെടുത്തി. കൂട്ടുകാർ വളരെ തടസ്സംപറഞ്ഞുനോക്കി. “എനിക്കു് ഒരാപത്തും സംഭവിക്കയില്ല. അഥവാ മരിച്ചുപോയാൽതന്നെ, ഭാഗവതവായന മുടക്കുന്നതിനെക്കാൾ ഭേദമല്ലേ?” എന്നു പറഞ്ഞു അദ്ദേഹം ക്ഷേത്രത്തിലേക്കു നടന്നു. അവിടെ എത്തിയപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. വാതിൽ അല്പം തുറന്നുകിടന്നു. നമ്പൂരി അകത്തുകടന്നപ്പോൾ കണ്ടകാഴ്ച ‘അത്ഭുതമത്ഭുതമത്ഭുതമേ’ എന്നു പറയേണ്ടു. ‘മന്മഥകോടിസുഷമ’ കലരുന്ന ഒരു യുവാവു് സൌന്ദര്യക്കടൽ കടഞ്ഞെടുത്തതോ എന്നു് ആരും ശങ്കിച്ചുപോകുന്ന ഒരു യുവതീരത്നത്തിനെ ഭാഗവതം വായിച്ചു കേൾപ്പിച്ചു കൊണ്ടിരുന്നു. നമ്പൂരി സാലഭഞ്ജികപോലെ നിന്നു പോയി. അവർ വായന നിർത്തിയപ്പോൾ, നമ്പൂരി മുമ്പോട്ടുചെന്നു താണുവണങ്ങിക്കൊണ്ടു ‘അടിയന്റെ ഭാഗവതം തരണെ’ എന്നു പ്രാർത്ഥിച്ചു. ‘നിന്റെ ഭാഗവതഗ്രന്ഥം വടക്കുന്നാഥക്ഷേത്രത്തിന്റെ തൃപ്പടിയിൽ ഇരിപ്പുണ്ടു്. നിനക്കു മംഗളം ഭവിക്കട്ടെ’ എന്നു അനുഗ്രഹിച്ചിട്ടു് ലോകപിതാക്കളായ പാർവതീപരമേശ്വരന്മാർ അന്തർദ്ധാനംചെയ്തു. പൂന്താനം നമ്പൂരി തന്റെ ഭാഗ്യപരിപാകത്തെ ഓർത്തു് ആനന്ദതുന്ദിലനായി സ്വഗൃഹത്തിലേക്കു തിരിച്ചു. ആ വനപ്രദേശം സർവർത്തുരമണീയമായി തോന്നി. മാർഗ്ഗം തെളിഞ്ഞുകിടന്നു. ഇതുപോലെ വേറെയും പല ഐതിഹ്യങ്ങൾ കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേർക്കുന്നില്ല.
പൂന്താനത്തിന്റെ കൃതികൾ ശ്രീകൃഷ്ണാകർണ്ണാമൃതം ജ്ഞാനപ്പാന, സന്താനഗോപാലം പാന, ഘനസംഘസ്തോത്രം, പാർത്ഥസാരഥിസ്തവം, ആനന്ദനൃത്തം ഇവയാകുന്നു.
11.21 ശ്രീകൃഷ്ണകർണ്ണാമൃതം
ഈ കൃതി കൃഷ്ണാവതാരകഥയെ സ്തോത്രരൂപേണ വർണ്ണിക്കുന്നു. അക്ലിഷ്ടരചനാസൌകുമാര്യംകൊണ്ടും ഭക്തിരസപ്രചുരിമകൊണ്ടും ഈ കവിത അത്യുത്തമമാകുന്നു. ഒന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.
“ചാഞ്ചേറീടുന്ന പിച്ചക്കളികവിണുകിടന്നോമനക്കൈയുയർത്തി-
ട്ടഞ്ചുംവെവ്വേറെതൃക്കൈവിരലുകൾമലരെത്തൊട്ടുകിട്ടാഞ്ഞുമപ്പോൾ,
കുഞ്ചിപ്പൂമൈമറിഞ്ഞമ്മലരുമളവിലും പുഞ്ചിരിത്തേഞ്ചൊരിഞ്ഞും
കുഞ്ചിക്കൈരണ്ടുമായ്ക്കാട്ടിനഭുവനപതേനിന്നെഞാൻകൈതൊഴുന്നേൻ
മാനത്തമ്മാമനെക്കണ്ടമൃതുപൊഴിയുമക്കണ്ണനുണ്ണിക്കുചിത്തേ
മാനത്തെക്കൈവളർപ്പാനമൃതകിരണനും മെല്ലെമേലിന്നിറങ്ങീ;
മാനിച്ചമ്മയ്ക്കുകാട്ടി പ്രമദപരവശാൽ രണ്ടുകൈകൊണ്ടുമന്ദം
മാനത്തേക്കണ്ടയച്ചീടിന തൊഴിലൊരുനാളാസ്ഥയാകാണ്മനോഞാൻ.
കുഞ്ചിക്കാലും കരത്താർകുളുർമണിമുഖവും കണ്ണിലെക്കണ്ണെഴുത്തും
കിഞ്ചിൽപ്പോന്നങ്കുരിക്കും ദശനമുകുളവും കൃഷ്ണ! ചെഞ്ചോരിവായും;
പഞ്ചത്വംവന്നടുക്കുമ്പൊഴുതുമതിമറന്നങ്ങു വീണിടുമപ്പോ-
ളെഞ്ചിത്തേപോന്നുദിച്ചീടുക തവതിരുമെയ്ക്കുള്ളകോപ്പുംമുരാരേ!
പച്ചക്കല്ലൊത്ത പൂമൈനിറവുമണികഴൽ പല്ലവംമെല്ലെമെല്ലേ
വെച്ചീടുമ്പോൾ വിയച്ചീടിനമധുരിമയും പിച്ചയുംവിശ്വമൂർത്തേ!
മച്ചിത്തേപോന്നുദിച്ചീടണമതിനുവിശേഷിച്ചു വിജ്ഞാപയേഹം
സച്ചിൽകല്ലോലമേനീ കൃപതരിക സദാ കൃഷ്ണ കാരുണ്യസിന്ധോ!
ഉണ്ണിക്കാലും തളക്കോപ്പുകളുമരയിലെപ്പൊന്നരഞ്ഞാൺ കിഴിഞ്ഞി-
ട്ടുണ്ണിക്കൈകൊണ്ടൊരുണ്ണിപ്പലകയുടനെടുത്തൊട്ടുവീണുംനടന്നും;
ഉണ്ണക്കൃഷ്ണൻവരുമ്പോൾതിരുവയർനിറയേപ്പാലുമുണ്ടാപ്രസാദം
കണ്ണിൽക്കാണായ്‍വരേണംരഹസിമമകിനാവെങ്കിലും പങ്കജാക്ഷ!”
11.22 ജ്ഞാനപ്പാന
പൂന്താനത്തിന്റെ ശിശു കിടന്നിരുന്ന പര്യങ്കത്തിന്മീതെ, അദ്ദേഹത്തിന്റെ പത്നി അറിയാതെ തന്റെ പുടക ഇട്ടുംവെച്ചു് അടുക്കളജോലിക്കു പോകയാൽ, അതു ശ്വാസമ്മുട്ടി മരിച്ചുപോയത്രേ. തന്മൂലമുണ്ടായ ദുഃഖനിവൃത്തിക്കായി രചിച്ച കൃതിയാണു് “ജ്ഞാനപ്പാന.”
“മാളികമുകളേറിയമന്നന്റെ
തോളിൽമാറാപ്പുകേറ്റുന്നതുംഭവാൻ
കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ
ക്കണ്ടില്ലെന്നുവരുത്തുന്നതുംഭവാൻ
എണ്ണിഎണ്ണിക്കുറയുന്നിതായുസ്സും
മണ്ടിമണ്ടിക്കരേറുന്നുമോഹവും”
ഇത്യാദി പ്രസിദ്ധമായ ഉപദേശങ്ങളെല്ലാം ജ്ഞാനപ്പാനയിലുള്ളവയാണു്.
11.23 പാർത്ഥസാരഥിസ്തവം
ഇതു് പൂന്താനത്തിന്റെ ഒരു ഖണ്ഡകൃതിയാകുന്നു. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.
“കെട്ടിവാർകുഴൽ വകഞ്ഞുപിന്നിലളകേഷുപീലികൾ തൊടുത്തുപൂ-
മ്പട്ടുകൊണ്ടുവടിവോടുടുത്തുരസി ഹാരമിട്ടുവനമാലയും;
പൊട്ടണിഞ്ഞുനിടിലത്തടത്തിലടൽപാർത്തു പാർത്ഥരഥമേത്യ ച-
മ്മട്ടിമുഷ്ടിയിൽമുറുക്കിനിന്നരുളുമിഷ്ടദൈവതമുപാസ്മഹേ.
ചെറ്റഴിഞ്ഞ ചികുരോൽകരാം ചെറിയതാരകേശകലതോറ്റ തൂ-
നെറ്റിപാടു ചിതറും വിയർപ്പിലൊളിവുറ്റുപാറിന ഘനാളകാം;
ഏറ്റുവാനഭിമുഖീകൃതപ്രതിനവപ്രതോദനിലയാമൊരൻ-
പുറ്റു കാമപി കൃപാം കിരീടിരഥരത്നദീപകലികാം ഭജേ.”
11.24 ആനന്ദനൃത്തം
“ആമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ”
ഇത്യാദി പ്രസിദ്ധമായ കീർത്തനമാണു് ആനന്ദനൃത്തം!
11.25 സന്താനഗോപാലം പാന
ഇതു സാമാന്യം ഒരു നല്ല കൃതിയാണു്. ഈ കൃതിയ്ക്കു നാലു പാദങ്ങൾ ഉണ്ടു്. ഇതിന്റെ പ്രാരംഭത്തിലും കവി തന്റെ ഗുരുവായ ശ്രീ നീലകണ്ഠനെ സ്തുതിച്ചുകാണുന്നു. ഒന്നാംപാദത്തിൽ, ഒരു ബ്രാഹ്മണൻ, തന്റെ പത്നി പ്രസവിച്ച ഒമ്പതുകുട്ടികളും മരിച്ചുപോയതു നിമിത്തം ദുഃഖിതനായിട്ടു് ദ്വാരകയിൽചെന്നു് ഭഗവാനെ,
“ദുഷ്ടരായ മഹീപാലന്മാരുടെ
ദുഷ്ടതകൊണ്ടിവണ്ണമോരോതരം
നിഷ്ഠൂരമായ ബാലമരണങ്ങൾ
കഷ്ടമായിട്ടനുഭവിച്ചീടുന്നു.
ശിഷ്ടപാലനെന്നമ്പോടുഭാവിച്ചു,
കൃഷ്ണനെന്തിനിരുന്നുഞെളിയുന്നു?
പതിനാറുസഹസ്രം മടവാർക്കു
വിടുവേലക്കു നന്നിവനെത്രയും”
എന്നിങ്ങനെ അധിക്ഷേപിച്ചിട്ടും അദ്ദേഹം ഒന്നും മിണ്ടാതിരുന്നതിനാൽ അതു കേട്ടുകൊണ്ടിരുന്ന ദുഷ്ടദാവാനലനായ അർജ്ജുനൻ,
“ദൃഷ്ടിവാൾമുനയൊന്നുകലങ്ങവേ
പുഷ്ടരോഷമവിടന്നെഴുനേറ്റു
ഗാണ്ഡീവത്തെയെടുത്തു വിരവോടെ
ചണ്ഡവേഗം ചെറുഞാണൊലിയിട്ടു”
കൊണ്ടു് അവിടെ കൂടിയിരുന്ന ജനങ്ങളോടു്,
“നാടു രക്ഷിപ്പാനല്ലയോ ഭൂതലേ
നാടുവാഴികളായിട്ടിരിക്കുന്നു?
നാട്ടിലുള്ള പ്രജകളെ രക്ഷിപ്പാൻ
ശക്തിപോരായിതെന്നു വരികിലും
വിപ്രജാതിയെ രക്ഷിക്കയെന്നതു
ക്ഷത്രിയർക്കു കുലധർമ്മമായതു്
ഒന്നിനുംമതി പോരാതെയുള്ളവർ
പെണ്ണുങ്ങൾക്കു സമരെന്നറിഞ്ഞാലും.
എന്നിരിക്കെയീ യാദവന്മാരിലൊ-
രെണ്ണമില്ല നിരൂപിച്ചുകാണുമ്പോൾ
എന്നവരിലൊരുത്തനും തോന്നുന്നി-
ല്ലിന്നീവൃത്താന്തം കഷ്ടമെന്നുള്ളതും
ഭംഗിക്കോപ്പും ചമയവും വെണ്മയും
നന്നുനന്നുടനെന്നേ പറയാവൂ.”
എന്നു് സഗർവം പറഞ്ഞു്, അടുത്ത പ്രസവത്തിലുണ്ടാകുന്ന കുട്ടിയേ താൻ രക്ഷിച്ചുകൊടുക്കുന്നതാണെന്നു ശപഥം ചെയ്യുന്നതും ആ വാക്കു കേട്ട ബ്രാഹ്മണൻ,
“എന്തു ഭോഷ! പറയുന്നതിങ്ങനെ
കുലയാനത്തലവനിരിക്കവെ
കുഴിയാനമദിക്ക കണക്കിനേ”
എന്നു പുച്ഛിച്ചപ്പോൾ അദ്ദേഹം കുറേയൊക്കെ ആത്മപ്രശംസ ചെയ്തശേഷം,
“പ്രേതനാഥനെത്തന്നെയും വെന്നുഞാ-
നായുധത്താണെ കാത്തുതരുന്നുണ്ടു്.
ഇത്ഥമിന്നു പറഞ്ഞതുചെയ്യാകി-
ലത്രയല്ല മഹീസുരാ കേട്ടാലും.
ശക്തിയേറുന്ന ഗാണ്ഡിവത്തോടു വീ-
ണഗ്നിതന്നിൽ മരിക്കുന്നതുണ്ടുഞാൻ”
എന്നു വീണ്ടും വാഗ്ദാനം ചെയ്യുന്നതും അടങ്ങിയിരിക്കുന്നു.
രണ്ടാംപാദം വിപ്രപത്നി ഈറ്റില്ലം പ്രാപിക്കുന്നതിനോടുകൂടി ആരംഭിക്കുന്നു. പ്രസവം അടുത്തപ്പോൾ അവളുടെ ദുഃഖം അതിരു കവിഞ്ഞു.
“മധ്യേ മധ്യേ യെഴുന്നേറ്റിരിക്കയം-
മൊച്ചയില്ലാഞ്ഞു മാറത്തുതാഡിച്ചും
കത്തിക്കാളുന്ന കാട്ടുതീയിൽവീണു
ബദ്ധപ്പെട്ടൊരുമാൻപൈതലെന്നപോൽ”
‘വാട്ടംചേരുന്ന തന്റെ പ്രിയപത്നിയേ’ ആ ബ്രാഹ്മണൻ അർജ്ജുനന്റെ ശപഥത്തെ അനുസ്മരിപ്പിച്ചു സമാധാനപ്പെടുത്തുവാൻ നോക്കി. എന്നാൽ ശ്രീകൃഷ്ണനോ ബലഭദ്രനോ പ്രദ്യുമ്‍നാദികളോ അർജ്ജുനനെ സഹായിക്കാൻ ഒരുമ്പെട്ടു കാണാത്തതുകൊണ്ടു് അവൾക്കു ധൈര്യമുണ്ടായില്ല.
“ആഴിവർണ്ണൻ തിരുമനക്കാമ്പിങ്കൽ
വൈഷമ്യം ചെറുതുണ്ടെന്നു നിർണ്ണയം
ഭക്തവത്സലനല്ലായ്കിലെന്നുമേ
യിത്തൊഴില്ക്കുശ്രമിക്കുമോ ഭർത്താവേ”
എന്നു അവൾ സസന്ദേഹം പറഞ്ഞപ്പോൾ,
“പരമാർത്ഥം നിരൂപിക്കാൻ കൃഷ്ണനും
ജിഷ്ണുവുമൊരുഭേദമില്ലേതുമേ”
എന്നു പറഞ്ഞു ബ്രാഹ്മണൻ അവളെ സമാശ്വസിപ്പിച്ചു. എങ്കിലും അദ്ദേഹം നേർച്ചകൾ പലതും ചെയ്യാതിരുന്നില്ല. വിപ്രപത്നിക്കു പ്രസവവേദന തുടങ്ങിയപ്പോൾ അർജ്ജുനൻ,
“ഗാണ്ഡീവം വില്ലുമാശുകുലയേറ്റീ
പ്പാവകഭഗവാൻ കൊടുത്തീടിനോ-
രാവനാഴികയും മുറുക്കീടിനാൻ;
സ്വർണ്ണപുഷ്പങ്ങളാം ചില ബാണങ്ങ
ളോർണ്ണോജാക്ഷനെ ധ്യാനിച്ചെടുത്തുടൻ
ബാണമെയ്തു വലംവെച്ചു ഭൂമിയിൽ
താണുകൂപ്പിത്തൊഴുതുവിശേഷിച്ചും
ബാണം മൂന്നുമെടുത്തുതൊടുത്തെയ്തു
ദ്രോണാചാര്യനേയും കരുതീടിനാൻ”
എന്നിട്ടു് ഒരു ബാണകൂടം നിർമ്മിച്ചു ഈറ്റില്ലത്തെ രക്ഷിക്കുന്നതിനായി,
“മന്ദിരത്തിൻപുറത്തൊരുഭാഗത്തു
സിന്ധുരേന്ദ്രനെപ്പോലെ നിന്നീടിനാൻ”
എന്നാൽ ഇത്തവണ പ്രസവിച്ച ശിശുവിന്റെ ശരീരംപോലും ബ്രാഹ്മണനു കിട്ടിയില്ല. അതുകൊണ്ടു ദുഃഖിതനായ അഗ്നിഹോത്രി ‘അഗ്നിപോലെ ജ്വലിച്ചോരു കാന്തിപൂണ്ടു്’
“തീയ്യിൽ ചെല്ലു നിൻ ഗാണ്ഡീവവും നീയും
ദുര്യശസ്സിനു പാത്രൻ നീയർജ്ജുനാ
ആനപോലെ മദിച്ചുപറഞ്ഞുനീ
നാണംകെട്ടതു നേരെന്നു കല്പിച്ച”
താൻ ഒരു ഭോഷൻതന്നെയാണെന്നും മറ്റും പരുഷമായി ഒട്ടുവളരെ അധിക്ഷേപിച്ചു. അതു കേട്ടു വർദ്ധിതപൌരുഷനായ അർജ്ജുനൻ നേരെ അന്തകപുരിയിലേക്കു പുറപ്പെടുന്നതോടുകൂടി രണ്ടാംപാദം അവസാനിക്കുന്നു. അന്തകപുരിയിൽ ചെന്നന്വേഷിച്ചതിൽ,
“എന്റെ കിങ്കരന്മാരുമീബാലനെ
ക്കൊണ്ടുപോന്നീലനിർണ്ണയം നിർണ്ണയം
ശങ്കയുണ്ടു മനസ്സിലെന്നാകിലോ
ശങ്കിക്കേണ്ട നരകങ്ങളൊക്കെയും”
നോക്കുക എന്നു് പിതൃപതി ചൊന്നതനുസരിച്ചു് അർജ്ജുനൻ എല്ലായിടത്തും നോക്കി; എന്നാൽ ഒരിടത്തും വിപ്രബാലനെക്കണ്ടില്ല. അതുകൊണ്ടു് അദ്ദേഹം അവിടെനിന്നു് സ്വർഗ്ഗത്തിലും പാതാളത്തിലും ഒക്കെച്ചെന്നു അന്വേഷണം നടത്തി. ശ്രമങ്ങളെല്ലാം വന്ധ്യമായി പരിണമിക്കയാൽ ഇനി തീയിൽചാടി മരിക്കയേ നിർവാഹമുള്ളു എന്നുറച്ചുകൊണ്ടു് അഗ്നികുണ്ഡം നിർമ്മിച്ചു.
‘അർജ്ജുനന്റെ വിശേഷത്തെ വൈകാതെ അച്ഛനോടറിയിക്കേണമെന്നിട്ടു സ്വർഗ്ഗലോകത്തേക്കെന്ന കണക്കിനെ’ അഗ്നിജ്വാലകൾ നിർഗ്ഗമിച്ചു.
“ബ്രഹ്മജ്ഞാനമുദിക്കുന്നനേരത്ത-
ക്കർമ്മവാസനനീങ്ങും കണക്കിനേ
അംബരത്തോടൊരുമിച്ചു കത്തുമ്പോൾ
ധൂമമൊക്കയും നീങ്ങിക്രമത്താലേ”
അഗ്നിയിൽ ചാടാനൊരുമ്പെട്ട അർജ്ജുനന്റെ അപ്പോഴത്തെ ഭാവം കവി ഹൃദയംഗമമായി വർണ്ണിച്ചിരിക്കുന്നു.
“അഴകോടൊരു പൊയ്കയിൽചെന്നുടൻ
മുഴുകിപ്പരിശുദ്ധി വരുത്തിനാൻ.
വിലസീടുന്ന പാണിതലങ്ങളിൽ
തുളസീദളംകൊണ്ടു നിറച്ചുതേ
കുലവില്ലും ചുമലിലെടുത്തുനി-
ർമ്മലമായൊരു മാറ്റുമുടുത്തുടൻ,
കിഴിഞ്ഞീടിനവാർകുഴൽതന്നില-
ങ്ങൊഴുകീടുന്ന വാരികണങ്ങളും,
ഹർഷാശ്രു വഴിഞ്ഞു നിറഞ്ഞൊരു
വരിനീണ്ടവിലോചനഭംഗിയും,
കൃഷ്ണനാമം ജപിക്കുന്നനേരത്ത-
ങ്ങൊട്ടൊട്ടുകാണും ദന്തദ്യുതികളും”
കവി പറഞ്ഞിട്ടുള്ളതുപോലെ ‘അതിമോഹനമെന്നേ പറയാവൂ’ അല്പനേരം അദ്ദേഹം ധ്യാനത്തിൽ മുഴുകി നിന്നു. തത്സമയം,
“ഇക്കാണാകിയ വിശ്വമശേഷവും
ഉൾക്കരളിലുദിച്ചൊരു തത്വവും
അക്ഷീണമായ ഭാസ്ക്കരബിംബവു-
മഗ്രേ കാണുന്നോരഗ്നിഭഗവാനും,
മൂർത്തി മൂന്നിന്നുമൂന്നായ വേദവും,
സത്യവാസിയാം ശ്രീ ഗുരുനാഥനും,
താനുമേതുമേ ഭേദമില്ലെന്നൊരു”
ജ്ഞാനം ധനഞ്ജയന്റെ ഉള്ളിൽ ഉറച്ചു.
‘അന്നേരം ജഗദാശ്രയനാം മുകിൽ വർണ്ണൻ,’ ‘വാജിമേധമഹാമഖശാലയിൽ’ നിന്നു് ഞെട്ടിയെഴുന്നേറ്റു്, ‘കണ്ണീർ നിറഞ്ഞുടനിടനെഞ്ഞു വിറച്ചു’ കൊണ്ടു് ആ സ്ഥലത്തേയ്ക്കു എഴുന്നരുളിയിട്ടു് അർജ്ജുനനെ ഈ സാഹസകർമ്മത്തിൽനിന്നു് വിരമിപ്പിച്ചു. അനന്തരം അദ്ദേഹം വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവരാനായി വൈകുണ്ഠത്തിലേക്കു പുറപ്പെടുന്നതിനോടുകൂടി മൂന്നാംപാദവും അവസാനിക്കുന്നു.
അവർ അത്ഭുതകരമായ പലേ കാഴ്ചകൾ കണ്ടു കണ്ടു്, ഒടുവിൽ വൈകുണ്ഠത്തിലെത്തി.
“അന്നേരത്തൊരു നൂറുനൂറായിരം
പൂർണ്ണചന്ദ്രന്മാർ വന്നുദിക്കുംപോലെ,
ദൂരത്താമ്മാറു കാണായിതന്നുടെ
കാരണമായൊരാനന്ദതേജസ്സും
***
വിശ്വസാക്ഷിയായ് സത്യമായ് നിത്യമായ്
സച്ചിദാനന്ദമായ പരബ്രഹ്മം
കണ്ടുകണ്ടങ്ങിരിക്കവേ കൃഷ്ണന്മാർ
കണ്ടുവൈകുണ്ഠലോകമതിൽ തന്നേ
പത്തുനൂറു സഹസ്ര കിരണന്മാർ
ബദ്ധമോദമുദിക്കും കണക്കിനേ,
നിരക്കവേ വിളങ്ങീടും താഴിക-
ക്കുടങ്ങളതി ദൂരത്തു കാണായി.” (ഇത്യാദി)
ശ്രീകൃഷ്ണൻ വിപ്രബാലന്മാരെ വീണ്ടുകൊണ്ടുവന്നു് കൊടുത്തു് അർജ്ജുനന്റെ സത്യത്തെ നിറവേറ്റിയതു വരെയാണു് കഥ.
11.26 കിരാതം ഹംസപ്പാട്ടു്
അച്ചടിച്ചിട്ടില്ലെന്നു തോന്നുന്ന കവിത സാമാന്യം നന്നു്. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
11.27 പ്രഹ്ളാദചരിതം ഹംസപ്പാട്ടു്
ഈ കൃതി വക്ഷ്യമാണമായ വിഷ്ണുഗീതഹംസപ്പാട്ടിന്റെ ഒരു ഭാഗമാകുന്നു. തൽകർത്താവു് ചേന്നമംഗലത്തുകാരനായിരിക്കാമെന്നു്,
‘നരനികരനരകഹരനരവവരശായിയാം
നാരസിംഹാത്മാ ജയന്താലയേശ്വരനെ’
പ്രഹ്ളാദചരിതാരംഭത്തിലും, വിഷ്ണുഗീതാരംഭത്തിലും പ്രശംസിച്ചിരിക്കുന്നതിൽ നിന്നൂഹിക്കാം. അതിനുംപുറമെ കവി, ശ്രീകുബേരനെന്ന പാലിയത്തച്ഛന്റെ ഒരു ആശ്രിതനായിരുന്നുവെന്നു്,
‘ശ്രീകുബേരാഖ്യനാം പാലിയാധീശനെ’ വാഴ്ത്തീട്ടുള്ളതിൽ നിന്നു ഗ്രഹിക്കാവുന്നതാണു്. പത്താം ശതകത്തിൽ ചേന്നമംഗലത്തുകാരനായ ഒരു രാമപാണിവാദൻ ജീവിച്ചിരുന്നുവെന്നും അദ്ദേഹം ചേന്നമംഗലത്തെ വിഷ്ണുമൂർത്തിയേപ്പറ്റി ഒരു സ്തോത്രവും രാഘവീയം എന്നൊരു കാവ്യവും രചിച്ചിട്ടുണ്ടെന്നും പ്രഹ്ളാദചരിതം അദ്ദേഹത്തിന്റെ കൃതിയായിരിക്കുമോ എന്നും തൽപ്രസാധകനായ ഉള്ളൂർ മി. എസ്. പരമേശ്വരയ്യർ ശങ്കിക്കുന്നു.
രാഘവീയകർത്താവു് ആരെന്നു നമുക്കു അറിവാൻ യാതൊരു പ്രയാസവുമില്ല. ആ കാവ്യത്തിൽ, ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ എന്നു പ്രസ്താവിച്ചു കാണുന്നതു കൊണ്ടു് കവി ഒരു നാരായണഭട്ടതിരിയുടെ ശിഷ്യനാണെന്നു തീർച്ചയാണല്ലൊ. ഈ കവിതന്നേ അംബരനദീശവിഷ്ണുസ്തോത്രം എന്നൊരു ശതകവും സീതാരാഘവാദിനാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയിലും നാരായണഭട്ടപാദസ്തുതി കാണുന്നു.
“ഭൂതേഷു സർവേഷ്വപിനിർവിശേഷംഭൂയസ്തരാമാഹിത കാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമാഃ”
എന്ന പദ്യം അദ്ദേഹം ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനായിരുന്നു എന്നുള്ളതിനു ലക്ഷ്യമാണല്ലോ. പ്രസ്തുത സ്തോത്രതല്ലജത്തിന്റെ അവസാനത്തിൽ
ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേ-
ർഗ്ഗാർഭാദുത്ഭവിഭിശ്ശുഭൈമധുരി പുസ്തോത്രക്ഷരൈമൌക്തിതൈ
രാമണേ ഗ്രഥിതാമിമാമവിരതയേഃ ശ്ലോകസ്വാരസ്രജം
കണ്ഠേ ലോയേതി പ്രയാസിതികൃതീമർത്ത്യസ്സവിഷ്ണോഃ പദം
‘രാമപാണിവാദവിരചിതം അംബരനദീശസ്തോത്രം സമാപ്തം’ എന്നും കാണുന്നുണ്ടു്. ഇനി നമുക്കു സീതാരാഘവീയം നാടകം നോക്കുക. അതിന്റെ പ്രസ്താവനയിൽ,
“ശ്രീനാരായണഭട്ടപാദകരുണാ പീയുഷ ഗണ്ഡൂഷണാ
ദിഷ്ടാംപുഷ്ടി മുപൈതി യസ്യകവിതാ കല്പദ്രുബീജാങ്കുരഃ
രാമോ നാമ സ പാണിവാദകുലജ സ്തസ്യപ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമൽ”
എന്നും,
“അധിസ്യാനന്ദൂരം ജയതിജഗതീപാലനപരാ
പരം ജ്യോതിശ്ശീതദ്യുതിധവളശേഷാഹിശയനം
യദന്തസ്സന്തസ്തദഖില നൃപതീനാന്നതുപരം
സുരാണാമപ്യുച്ചൈരധിവസതിമാർത്താണ്ഡനൃപതിഃ”
എന്നും കാണുന്നതുകൊണ്ടു് ഈ രാമപാണിവാദൻ കുഞ്ചൻനമ്പ്യാരു തന്നെ എന്നൊരൂഹത്തിനു വഴി കിട്ടുന്നു. മാർത്താണ്ഡവർമ്മ രാജാവിനെ ‘പത്മനാഭസമർപ്പിതസമസ്തനിജവിഭവ’നായി പ്രസ്താവിച്ചിട്ടുമുണ്ടല്ലോ. ചെമ്പകശേരി രാജാവിനേയും പിന്നീടു മാർത്താണ്ഡവർമ്മ രാജാവിനേയും ആശ്രയിച്ചു ജീവിച്ചതായ ഒരു രാമൻനമ്പ്യാരെ മാത്രമേ നാം അറിയുന്നുള്ളു. നമ്പ്യാരുടെ ഗുരുവായി ഒരു തെക്കേടത്തു ഭട്ടതിരി ഉണ്ടായിരുന്നതായി ഒരു ഐത്യഹ്യവുമുണ്ടല്ലോ. ആ ഭട്ടതിരി ആയിരിക്കണം ഇതിൽ സംസ്കൃതനായ നാരായണഭട്ടപാദൻ.
കുഞ്ചൻനമ്പ്യാരുടെ പേരു ‘രാമൻ’ എന്നായിരുന്നു എന്നുള്ളതിനേപ്പറ്റി സംശയിപ്പാനൊന്നുമില്ല. ഒരു പഞ്ചതന്ത്രഗ്രന്ഥത്തിന്റെ അവസാനത്തിൽ,
‘പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം
രാമേന പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബര വാഹിന്യാം ധാമനിസ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവിതു നഃ’
എന്നു കാണുന്നുണ്ട്. അതിനുംപുറമേ വഞ്ചിമഹാരാജാവു് ഏതെങ്കിലും സ്ഥാവരമായ വസ്തുവിൽ ഉറപ്പിക്കണം എന്നു അരുളിച്ചെയ്തിട നമ്പ്യാർക്കു നല്കിയ പണക്കിഴികൊണ്ടു് ആ വിരക്തകവി കിള്ളിക്കുറിശ്ശിമംഗലത്തു ഒരു ബലിക്കല്പുര തീർപ്പിക്കയും അതിൽ,
“ശ്രീബലിപ്രസ്തരശ്ശംഭോ ശ്ശ്രീശുകാലയ വാസിനഃ
രാമേണപാണിവാദേന കാരിതോ ഭുതയേ ധ്രുവം.”
എന്നു കൊത്തിക്കയും ചെയ്തിട്ടുണ്ടു്.
പ്രഹ്ളാദചരിതത്തിന്റെ കർത്താവു് കുഞ്ചൻനമ്പ്യാരായിരിക്കാൻ ഇടയില്ല. അദ്ദേഹം പാലിയത്തച്ഛനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി ഒരു തെളിവുമില്ലല്ലോ. വിഷ്ണുഗീതയിൽ നമ്പ്യാരുടെ ശൈലി കണികാണ്മാനില്ലെന്നും നമുക്കു കാണാം. ശ്രീകൃഷ്ണവിലാസകാവ്യത്തിന്റെ വ്യാഖ്യാതാവായി ഒരു രാമൻനമ്പ്യാരുള്ളതായി നമുക്കു് അറിയാം. അദ്ദേഹവും ഒരു ശ്രീനാരായണഭൂസുരന്റെ ശിഷ്യനായിരുന്നുവെങ്കിലും കുഞ്ചൻനമ്പ്യാരിൽ നിന്നു ഭിന്നനാണെന്നു തോന്നുന്നു. ചേന്നമംഗലത്തുകാരനായിരുന്നെന്നും തോന്നുന്നില്ല. വേറൊരു രാമപാതിവാദനുള്ളതുരാമപഞ്ചശതിയുടെവ്യാഖ്യാതാവാണു്. അദ്ദേഹമായിരിക്കുമോ പ്രഹ്ളാദചരിതത്തിന്റെ കർത്താവെന്നു നിശ്ചയമില്ല. എഴുത്തച്ഛനാകുന്ന കവി ഭാസ്കരന്റെ പ്രചണ്ഡജ്യോതിസ്സിനാൽ വിലുപ്മഭാസ്സായി തീർന്ന ഏതോ ഒരു കവിതാരം രചിച്ചതാണു് ഈ കൃതി എന്നു മാത്രമേ തല്ക്കാലം പറവാൻ നിവൃത്തിയുള്ളു.
പ്രഹ്ളാദചരിതം ഒരു മനോഹരമായ ചെറുകാവ്യമാകുന്നു. അദിതിയുടെ ‘സുതനനുജനതി കഠിനമാനസനായ’ ഹിരണ്യകശിപു എന്ന അസുരൻ ‘അഗ്രജാപായം ഗ്രഹിച്ച’ ഉടനെ വിശ്വം മുഴുവനും ആക്രമിച്ചു കീഴടക്കുന്നതിനായി നിശ്ചയിച്ചു. ഉദ്ദേശം നിർവഹിക്കുന്നതിനു വേണ്ടി ‘ഗോകർണ്ണമെന്നുള്ള പുണ്യദേവാലയം’ പ്രാപിച്ചു് അയാൾ തപസ്സുചെയ്തു തുടങ്ങി.
“മുനികളുടെ നടുവിലുടനിരുപുറവുമാദരാൽ
മുന്നിലും പിന്നിലും തീയെരിച്ചീടിനാൻ.
കുളിനിയമമനുദിനവുമവനു കുറവില്ലഹോ
കുറ്റം വെടിഞ്ഞു തുടങ്ങീ മഹാവ്രതം.
അശനമപി ശയനമഹി നഹി, കൃശശരീരനാ-
യർച്ചനം ധ്യാനം ജപം തുടങ്ങീടിനാൻ.
കരളിലൊരു ചലനമതുമവനു നഹി കാൽക്ഷണം
കാറ്റും മഴയും വെയിലുമേറ്റീടിനാൻ.
മരവിരിയുമഥജടയുമതിവിമല ഭസ്മവും
മാറാതലങ്കാരമാക്കിവാണീടിനാൻ.
അവനുടയ ജടയിലുടനനവധിലതാജാല-
മാകവേ ചുറ്റിപ്പടർന്നു പതുക്കവേ
പലവകയിലവനുടയ ശിരസി പരിചോടുടൻ
പക്ഷികൾ കൂടു ചമച്ചു കൂടീടിനാർ.
പുനരചലവരനുടയ തടമതിൽ ഹിരണ്യനെ-
പ്പുറ്റുകൾ ചുറ്റും നിറഞ്ഞു മറച്ചിതു.
അരവകുലമവനുടയ മുടിയിലിടകൂടിനി-
ന്നാടിക്കളിക്കുന്നു കൂട്ടമോടേ മുദാ.
കതിരവനിലധികതരമവനുടെയ തേജസാ
കാളുന്നു കത്തിജ്വലിച്ചു ദിഗന്തരം.”
ഇങ്ങനെ തീവ്രമായ തപം ചെയ്തുകൊണ്ടിരിക്കവേ, ബ്രഹ്മാവു് പ്രത്യക്ഷപ്പെട്ടിട്ടു്,
‘ഇരവുമഥ പകലുമുടനടിയനേ’ ആരുംതന്നേ വധിക്കരുതെന്നു മാത്രമല്ല ‘അസിമുസലശരപരിഘ പരശു ഗദയാദിയാമായുധ’ങ്ങളാൽ താൻ അവധ്യനായിരിക്കണമെന്നും അയാൾ പ്രാർത്ഥിച്ചതനുസരിച്ചു് ആ വരം നൽകിയതിനുശേഷം അദ്ദേഹം തിരോധാനം ചെയ്തു. അനന്തരം ഈ അസുരന്റെ പരാക്രമം നിമിത്തം ദേവകൾ എല്ലാവരും സ്ഥാനഭ്രഷ്ടരായ് ചമഞ്ഞു. അവൻ ദുർമ്മദാന്ധ്യം നിമിത്തം ‘ഉരഗവരശയനനുടെ പുരവരമണഞ്ഞുടൻ’ തിരക്കിത്തുടങ്ങിയപ്പോൾ സർവജ്ഞനായ ഭഗവാൻ അവന്റെ മനസ്സിൽ ആവേശിച്ചു് ഒളിച്ചുകളയുകയാൽ,
“അജിതനിഹ വിജിതനീതികലുഷമതിനിശ്ചയി-
ച്ചാശു മദംപൂണ്ടു പോന്നമ്മഹാസുരൻ
***
തൽപുരംപൂക്കു സുഖിച്ചു വാണീടിനാൻ.”
അങ്ങനെ ഇരിക്കെ അയാളുടെ പത്നികളിൽവെച്ചു മൂത്തവൾ ഗർഭം ധരിക്കയും, ‘നരകരിപു ചരണതല കമലമധുഭൃംഗമാം’ നാരദൻ അവിടെചെന്നു് സൂത്രത്തിൽ ഗർഭസ്ഥമായ ശിശുവിനു് ജ്ഞാനോപദേശങ്ങൾ ചെയ്കയും ചെയ്തു. തന്നിമിത്തം ആ കുട്ടി ജനിച്ച അന്നുമുതല്ക്കേ വിഷ്ണുഭക്തനായിത്തീർന്നു. ആ ശിശുവത്രേ വിഷ്ണുഭക്താഗ്രണിയായ പ്രഹ്ലാദൻ. പ്രഹ്ലാദന്റെ ശൈശവത്തെ കവി ഇങ്ങനെവർണ്ണിക്കുന്നു.
“മധുമഥനനുടെ മകുടകടകമണികുണ്ഡലം
മഞ്ജീരഹാരം വനമാലകൌസ്തുഭം
ശരദമലശശിസദൃശവദനമൃദുഹാസവും
ശംഖു ചക്രം ഗദാ പങ്കേരുഹങ്ങളും,
കനകരുചിവസനമതുമനഘമണികാഞ്ചിയും.
കാളമേഘാഭം കളേബരാഭോഗവും,
അടികമല വടിവുമവനനവരതമാദരാ-
ലാശയം തന്നിലുറപ്പിച്ചു മേവിനാൻ”
ഹിരണ്യകശിപു ഈ കുട്ടിയേ അഞ്ചുവയസ്സു തികഞ്ഞ ഉടനേ തന്നെ ദൈത്യധർമ്മം ഗ്രഹിപ്പിക്കുന്നതീനായി ഗുരുവിനേ ഏൾപ്പിച്ചു. എന്നാൽ അവൻ,
“അസുരനയമശുഭമിദമെന്നവൻ ചൊല്ലിനാ-
നാസുരസിദ്ധാന്തമൊന്നും ഗ്രഹിച്ചീല.”
നേരെമറിച്ചു്,
“നരകരിപുചരണയുഗ ഭജനസുഖമെന്നിയേ
നന്നല്ല മറ്റൊന്നുമെന്നുറച്ചീടിനാൻ.”
ഒരുദിവസം അസുരാധിപതി തന്റെ പുത്രനേ അരികിൽ വിളിച്ചു്,
“ഓമൽക്കുമാരക! ചൊല്ലെടോ നന്ദന
സരസമിഹ ഗുരുവിനൊടു പലവക പഠിച്ചതിൽ
സാരമെന്നുണ്ണി ഗ്രഹിച്ചതിന്നെന്തെടോ?”
എന്നു ചോദിച്ചു. ‘സാരംഗ്രഹിച്ചതു വിഷ്ണുപാദാർച്ചനം’ എന്നുള്ള മറുപടി കേട്ടപ്പോൾ, അവൻ, രണ്ടുകൈകൊണ്ടും ശ്രോത്രങ്ങൾ പൊത്തിയിട്ടു്, പുത്രനേ തലമുടിക്കു പിടിച്ചു നിലത്തിടുകയും തെരുതെരെത്താഡിക്കയും ചെയ്തുവെങ്കിലും,
നരകമുരമധുമഥന! വരദ കരുണാനിധേ!
നാരായണാനന്ത ഗോവിന്ദ മാധവ!
എന്നുള്ള തിരുനാമങ്ങളെ ആ ബാലകന്റെ നാവിൽനിന്നും പൊങ്ങിയുള്ളു. പിന്നീടു് ആ ദുഷ്ടനായ അസുരൻ പ്രഹ്ളാദനെ അപായപ്പെടുത്തുന്നതിനു കഴിയുന്ന ശ്രമങ്ങൾ എല്ലാംചെയ്തു. എന്നാൽ ഒന്നും ഫലിച്ചില്ല. പ്രഹ്ലാദന്റെ ഭക്തി ഉത്തരോത്തരം വർദ്ധിച്ചുവന്നതേയുള്ളു. ഒടുവിൽ ഒരു ദിവസം ഹിരണ്യകശിപു ആചാര്യമന്ദിരത്തിൽചെന്നു് അസിലത ഉയർത്തിക്കൊണ്ടു് ‘ഇപ്പോൾ നിനക്കു് ആരാണു് തുണ കാണട്ടേ’ എന്നു പ്രഹ്ളാദനോടു പറഞ്ഞപ്പോൾ, അദ്ദേഹം ഇങ്ങനെ പ്രതിവചിച്ചു.
“ഇന്ദിരാനാഥൻ ജഗന്നാഥനാശ്രയം
അറിക മമ ജനക പുനരഖിലജനങ്ങൾക്കു-
മങ്ങിന്നമുക്കുമസ്സ്വാമിതാനാശ്രയം”
അതു കേട്ടപ്പോൾ
“പറക തവ മുരമഥനനെവിടെയങ്ങുണ്ടുപോൽ”
എന്നായി അസുരാധിപതിയുടെ ചോദ്യം.
“മമ വപുഷി തവ വപുഷി സുരവരവപുസ്സിലും
മറ്റും പദാർത്ഥങ്ങളിലൊക്കെയുണ്ടീശ്വരൻ”
എന്നു പുത്രൻ മറുപടി പറഞ്ഞു.
“സ്തുതിവചനമിദമഖില ഭജിതനവനെങ്കിലി-
ത്തൂണിന്മേലുണ്ടോ? പറക നീ നന്ദന!”
എന്നു പിതാവു് ഗർജ്ജച്ചു.
“തുഹിനകരതുലിതമുഖനഖിലഭുവനങ്ങൾക്കു
തൂണായതും സ്വാമിതാനെന്നു പുത്രൻ” സധൈര്യം പറയവേ,
“തവഭജനപതിയുടയശിരസി വിരവോടു ഞാൻ
താഡനം ചെയ്യുന്നു കണ്ടാലുമാശു നീ”
എന്നു പറഞ്ഞിട്ടു് അസുരൻ തൂണിനേ ഒന്നു വെട്ടി. അപ്പൊഴത്തെ അവസ്ഥ കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നു.
“തദനു ഘനനിനദമൊടു സദൃശമൊരു ശബ്ദമാ-
സ്തംഭത്തിനുള്ളിൽനിന്നുണ്ടായി തൽക്ഷണം.
അസുരപടുപടകളതികിടുകിട വിറച്ചുപോ-
യാകാശരംഗം നിറഞ്ഞു കവിഞ്ഞിതു.
കുലഗിരകളുടെ ശിഖരമിടി പൊടിതകർന്നുപോയ്
കുംഭീശ്വരന്മാർ ഭയപ്പെട്ടു മണ്ടിനാർ.
മുനികളുടെ നടുവിലഥ മരുവിനവിരിഞ്ചനും
മോഹിച്ചു താഴത്തു വീണുപോയഞ്ജസാ
നിരതിശയപരുഷമതി ദിതിജകുലചുംഗവൻ
നീളവേനോക്കിത്രസിച്ചു നില്ക്കുംവിധൌ,
തരുണതരതുഹിനഗിരി വിപുലമൊരുവിഗ്രഹം സ്തംഭംപിളർന്നു കിളർന്നു കാണായ്‍വവന്നു.
വലിയ ഗിരിശിഖരസമമതിവികടവക്ത്രവും,
വട്ടം തുറിച്ചു മിഴിച്ച നേത്രങ്ങളും,
വികടതര സടകളുടെ പടലമൊടു താടിയും,
വിസ്തീർണ്ണമാകുന്നവക്ഷഃപ്രദേശവും
വലികളിടകലരുമതിപൃഥുല തരകണ്ഠവും,
വജ്രഘോരങ്ങളാം ദംഷ്ട്രാങ്കുരങ്ങളും,
നിശിതലസദസിസദൃശതരളതരജിഹ്വയും
നീണ്ടു തടിച്ചുള്ള ബാഹുസഹസ്രവും,
കുലിശസമ കുടിലതരപരുഷനഖജാലവും,
കുണ്ഠേതരോച്ചണ്ഡകണ്ഠനാദങ്ങളും,
സകലശശികിരണഗണസദൃശതനുരോമവും,
സംഹാരരുദ്രോതുസിംഹാരവങ്ങളും,
അചലവരസമകഠിന ദൃഢതരശരീരവു-
മത്യുൽക്കടങ്ങളാം നാനായുധങ്ങളും,
അരുണരുചികലരുമതിപൃഥുനയനരശ്മിയാ-
ലഗ്നിസ്ഫുലിംഗപ്ര ചണ്ഡപ്രകാരവും,
മധുമഥനഘടിതമിതി ഭുവനഭയകാരണം
മർത്യസിംഹാകാരമത്യന്തഭീഷണം”
ഈ നാരസിംഹം ചണ്ഡപരാക്രമിയായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുന്ന ഘട്ടവും പ്രഹ്ളാദസ്തുതിയും മനോഹരമായിരിക്കുന്നു.
ഈ കൃതിക്കു ഒരു വിശേഷണം കാണുന്നു. കവി ദ്വിതീയാക്ഷരപ്രാസം ഉപയോഗിച്ചിട്ടില്ലെന്നും തന്നേ പറയാം. എന്നാൽ ആദ്യാക്ഷരപ്രാസം നിയമേന പ്രയോഗിച്ചു കാണുന്നുമുണ്ടു്. അവിടവിടെ ആംഗലപ്രാസവും കാണുന്നു. ആശയങ്ങൾക്കു വലിയ ഗാംഭീര്യമൊന്നുമില്ലെങ്കിലും, കവിയുടെ പദസ്വാധീനത പ്രശംസാർഹമാണു്. വിഷ്ണുഗീതയിലാകട്ടെ ആദ്യക്ഷരപ്രാസമെന്നപോലെ ദ്വിതീയാക്ഷരപ്രാസവും പ്രയോഗിച്ചിട്ടുണ്ടെന്നുവരികിലും, അതിനു പ്രഹ്ളാദചരിതത്തോടു സാഹോദര്യം പ്രകടമായിരിക്കുന്നു. [2]
11.28 വിഷ്ണുഗീത (അച്ചടിച്ചിട്ടില്ല)
ഈ കൃതിയുടെ ആദിയും അവസാനവും താഴെ ചേർക്കുന്നു.
“ചൂർണ്ണീതടാന്തേ ജയന്താലയേശൻ,
പൂർണ്ണീകൃതാശേഷദേവതാമണ്ഡലൻ,
പൂർണ്ണമാമാനന്ദപീയുഷവാരിധി,
പൂർണ്ണാമൃതാംശുപ്രകാശൻപുരാതനൻ,
നാരസിംഹാകൃതിനാരായണൻപരൻ,
നാരദസേവിതൻ നാകേശവന്ദിതൻ” ഇത്യാദി.
അവസാനത്തിലേ ഫലശ്രുതി ഇങ്ങനെയാണു്.
“വിശ്വനായകൻ വിഷ്ണു വിശ്വസമ്പത്തിനായ്
വിശ്വമങ്ങപഹരിച്ചിന്ദ്രനു ദാനംചെയ്തു്
ക്ഷീരവാരിധിതന്നിൽ യോഗിപര്യങ്കേ ശുഭം
സ്വൈരമാംവണ്ണം ശയിച്ചീടിനാൻ മോദത്തോടും
ഇക്കഥകഥിക്കുന്നോർക്കീശ്വരൻപ്രസാദിക്കും
നൽക്കുലം ബലം ധനം മോക്ഷവും സാധിച്ചീടും.”
11.29 രാമായണ ഗാഥ
ഇതു കൃഷ്ണഗാഥയെ അനുകരിച്ചു് രചിക്കപ്പെട്ടിരിക്കുന്ന ഒരു വലിയ കൃതിയാകുന്നു. എന്നാൽ സാഹിത്യഗുണങ്ങളേ സംബന്ധിച്ചിടത്തോളം ഇവയ്ക്കുതമ്മിൽ അജഗജാന്തരമുണ്ടു്. രാമായണകഥയെ ആറു കാണ്ഡങ്ങളായി വിഭജിച്ചു് ഇതിൽ സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. കവി ആരെന്നു നിർണ്ണയിക്കാൻ തരമില്ല. ഈ ഗാഥയെ ഇതേവരെ അച്ചടിപ്പിച്ചിട്ടുള്ളതായി അറിയുന്നില്ല. ബാലകാണ്ഡംമാത്രം ക്യുറേറ്റർ ആഫീസിൽ പകർത്തിവെച്ചിട്ടുണ്ടു്. ഏകദേശം സമ്പൂർണ്ണമായി ഒരു പ്രതി, കൈരളിയുടേയും അസ്മാദൃശന്മാരായ സുഹൃന്മിത്രാദികളുടേയും ഭാഗ്യദോഷംകൊണ്ടു ഈയിടയ്ക്കു ഇഹലോകജീവിതം വെടിഞ്ഞ നിരന്തരസാഹിത്യവ്യവസായിയും അഭിജ്ഞകുലോത്തംസവും ആയ മി. കെ. പി. ശിവശങ്കരപ്പിള്ളയുടെ കൈവശം വന്നുചേർന്നിരുന്നു. അതിനെ വിദ്വൽക്കുല ഭൂഷണമായ നന്ത്യാരുവീട്ടിൽ മി. കേ. പരമേശ്വരൻപിള്ള അചിരേണ പ്രസിദ്ധീകരിക്കുമെന്നു നമുക്കു പ്രത്യാശിക്കാം. ഈ കൃതിയിലും ദ്വിതീയാക്ഷര പ്രാസത്തിനു പകരം ആദ്യക്ഷര പ്രാസംമാത്രം ഉപയോഗിച്ചിരിക്കുന്നു.
“മോനൈക്കിനമേ അ ആ ഐ ഔവും
ഇ ഈ എ ഏവും ഉ ഊ ഒ ഔവും
ചതവും ഞനവു മെനവേ”
എന്നു തൊന്നൂൽവിളക്കത്തിൽ പറഞ്ഞിരിക്കുന്നതനുസരിച്ചു നോക്കിയാൽ മോന, സാർവത്രികമായി പ്രയോഗിച്ചിട്ടുണ്ടെന്നു കാണാം.
“മന്നവന്മാർക്കൊക്കെ മന്നവനായോരു
മാർത്താണ്ഡഗോത്രജൻ മാനശീലൻ
മുനിദേവകൾക്കും മുഖ്യർ മറ്റുള്ളോർക്കും
മോഹിച്ചതൊക്കയും നൽകീടുന്ന
ആനന്ദമൂർത്തിയതാകും ശ്രീരാമനു-
മംഗനയോടുംമനുജനോടും
നന്നായയോദ്ധ്യാനഗരിയിലും വാണു
നല്ലോരോടുമാനന്ദിച്ചക്കാലം.”
11.30 കിരാതം എട്ടുവൃത്തം
ഇതു ചമ്പൂകാലത്തുണ്ടായ ഒരു സാമാന്യം നല്ല കൃതിയാണു്. ഓരോ വൃത്തത്തിൽനിന്നു ഒരു പദ്യംവീതം ഉദ്ധരിക്കുന്നു.
ഗണപതിഭഗവാൻ തന്തിരുവടിയും കവിമകൾതാനും തുണചെയ്തിടുക; തുണചെയ്തിടുക ഗുരുജനവും മമ; കഴലിണപണിവേൻ ഹരശങ്കര ജയ.
അമ്‍ലാനകാന്തി തടവീടും ധനഞ്ജയനെ മുന്നേതിലും പെരികെ ലാളിച്ചുകൊണ്ടിനിയ ധർമ്മാത്മജൻ തദനു മമ്മാ! തെളിഞ്ഞുബത! ചോന്നാനിവണ്ണമര ഹരചന്ദ്രചൂഡ ജയ.
അംഗരാരജരൻതന്റെ ഗുണങ്ങളുംവായ്പും മഹിമയുംകണ്ടു തൊഴുന്നേരം ഭഗവാനേക്കണ്ടു തൊഴുതോളംതന്നേ സുഖംവന്നുപാർത്ഥ ഹരശംഭോ!
വൃത്രാരിപുത്രങ്കലീവണ്ണമേറ്റം വർദ്ധിച്ചതേജസ്സുകണ്ടോരുനേരം വൃത്രാരിമുമ്പായ വിണ്ണോർക്കുമപ്പോ- ളുൽത്താപമെത്തീ മഹാദേവശംഭോ
കാട്ടാളവേഷംപൂണ്ട കാന്തനെക്കണ്ടപ്പോൾ പാർവതീദേവിതാനുമമ്പിലന്നേരമൊരു കാട്ടാളസ്ത്രീയെപ്പോലെ നന്നായിച്ചമഞ്ഞാൾപോൽ വാട്ടമെന്നിയേ ഹര ശങ്കര ശിവ ശിവ.
ആരെടോ ഞാനെയ്ത പന്നിയേക്കൂടെവ- ന്നെയ്തനീകള്ളനോ കാടനോ മൂഢനോ? നേരുചൊല്ലീടതല്ലായ്കിൽ നന്നായ്‍വരാ കാരിയം താവകം ചന്ദ്രചൂഡവിഭോ!
പരമേശ്വരനും പാർത്ഥനും തങ്ങളിലുള്ള സമരംകണ്ടുനില്ക്കും മലമാതിന്നൊരു തൃക്കണ്ണുചുവന്നതു കണ്ടകതാരി- ലധികം ഭയംവന്നു ഹര ശംഭോ.
ഇന്ദുശേഖരാ പാഹിരമാവരൻ സന്തതംകരുതും കരുണാനിധേ കുന്നിന്മാതുകനിഞ്ഞു പുണർന്നീടും പുണ്യപൂരമേ ശങ്കര ഹരേ ജയ.
11.31 ഭാഗവതം നാലുവൃത്തം
ഈ കൃതി വളരെ ചെറുതെങ്കിലും ഗംഭീരമായിരിക്കുന്നു. എഴുത്തച്ഛന്റേതായിരിക്കുമോ എന്നുപോലും ചിലർ സംശയിക്കുന്നുണ്ടു്. ഇതു അക്ഷരമാലാക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു സ്തോത്രമാണു്. ഓരോ പാദത്തിൽനിന്നും ഏതാനുംഭാഗം വീതം ഉദ്ധരിക്കാം.
“കരളിൽവിവേകം കൂടാതെ ക-
ണ്ടരനിമിഷം ബത കളയരുതാരും
മരണംവരുമിനിയെന്നുനിനച്ചിഹ
കരുതുകസതതം നാരായണജയ.
കാണുന്നൂചിലർ പലതുമുപായം
കാണുന്നില്ല മരിക്കുവതെന്നും
കാണുകിലുമൊരു നൂറ്റാണ്ടിനകത്തി-
ല്ലേന്നേകാണൂ നാരായണജയ.”
ഇങ്ങനെ പ്രഥമപാദം–ക കാ–കീ എന്ന അക്ഷരക്രമത്തിൽ നിർമ്മിച്ചിരിക്കുന്നു.
11.32 ദ്വിതീയപാദം
“അച്യുതന്റെഗുണം കേട്ടുകേട്ടാവോള-
മിച്ഛമറ്റൊന്നിലും കൈവരാനിർണ്ണയം
വിശ്വനാഥോദയം കേൾപ്പതിന്നും മഹാ-
പാപികൾക്കെത്തുമോ? കൃഷ്ണരാമാഹരേ.
ആഭിമുഖ്യംവരും പുണ്യപൂരത്തിനാ
ലാദിനാഥൻകൃപാ ലേശമുള്ളോർക്കുടൻ
ശാപമുണ്ടായശേഷം പരീക്ഷിത്തിന-
ങ്ങേതുപോൽ പണ്ടതു കൃഷ്ണരാമാഹരേ.”
11.33 തൃതീയപാദം
“അന്നേരംഭക്ത്യാ വന്ദിച്ചിരുത്തിനാൻ
നന്നായ് വിഷ്ണുരാതൻ ബ്രഹ്മരാതനെ
ജന്മസാഫല്യമെന്തെന്നറിവാനായ്
നന്മചോദിച്ചാൻ കൃഷ്ണഹരേജയ.
ആദിത്യനുദയേ തിമിരംപോലെ
ദൂരനീങ്ങുന്നു മോഹംനമുക്കിപ്പോൾ
ആതുരാണാമനുഗ്രഹം നിങ്ങളിൽ
താനേ കൈവരും കൃഷ്ണഹരേജയ.”
ഈ രണ്ടുപാദങ്ങളും അകാരാദിക്രമത്തിലാണു്.
11.34 തുരീയപാദം
“കല്യാണമാർന്നഹരിലീലാമൃതം നൃവര!
ചൊല്ലാം പറഞ്ഞതു ചെവികൊൾക പാപഹരം
എല്ലാംപറഞ്ഞിടുവതില്ലാരുമെന്നറിക
നല്ലോരുവിഷ്ണുകഥ നാരായണായനമഃ.”
ഇതു പ്രഥമപാദംപോലെ ക. കാ. കീക്രമത്തിലത്രേ.
കാളീയമർദ്ദനം ഗജേന്ദ്രമോക്ഷം എന്നു രണ്ടു ചമ്പുക്കൾകൂടി ഈയിടയ്ക്കു കാണുകയുണ്ടായി. അവയ്ക്കു മറ്റു ചമ്പുക്കളോളം പഴക്കം തോന്നിക്കുന്നില്ല. കാളീയമർദ്ദനത്തിൽനിന്നു ഏതാനും ഭാഗം ഉദ്ധരിക്കുന്നു.
11.35 കാളീയമർദ്ദനം ചമ്പു
“നാലാമ്‍നായാംബുജത്തിൻപരിമളവിഭവം നർമ്മസഞ്ജാതഘർമ്മ-
പ്രാലേയാലംകൃതശ്രീമുഖതുഹിനകരം മഞ്ജുവംശീനിനാദം;
നീലാംഭോദാഭിരാമം കരുതുകമനമേ കന്മഷം കൈവരായ്‍വാൻ
ലീലാഗോപാലബാലം ഭജത നരസുരാഹീശപാദാരവിന്ദം.
വിശ്വമെല്ലാം ക്ഷയിച്ചിത്രിലോകീപുരീ-
ശില്പിയാം പത്മജന്മാവുതാനും
ലയിച്ചൊക്കവേകാരണാംഭോമയം
തന്നെയാക്കുന്ന കാലത്തുമാപത്തു
കൂടുന്നവണ്ണം വടത്തിൻ ദലത്തിൽ
കിടന്നംഘ്രിപാനം കൊടുക്കും പരൻ” ഇത്യാദി.
11.36 കൃഷിപ്പാട്ടു്
ഇതു കേരളത്തിലെ കൃഷിസമ്പ്രദായങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഒരു കൃതിയാകുന്നു. ഒന്നാംപാദത്തിൽ നെല്ലു, പലമാതിരി കാകനികൾ, സസ്യാദികൾ മുതലായവയുടെ വിത്തുകളേ വിവരിച്ചിരിക്കുന്നു. ‘കൃഷികർമ്മങ്ങൾ ചെയ്യുംപ്രകാര’ങ്ങളാണു് ദ്വിതീയപാദത്തിലെ വിഷയം. എന്നാൽ കൃഷിയ്ക്കുപകരിക്കുന്ന കാലാവസ്ഥകളേപ്പറ്റിയും അതിൽ വിസ്തരമായി പറഞ്ഞിട്ടുണ്ടു്.
കൃഷിചെയ്താൽ വേണ്ടപോലെ ഫലിക്കണമെങ്കിൽ, കർഷകന്മാർ ധർമ്മ്യജീവിതം നയിക്കണമെന്നു് മൂന്നാംപാദത്തിൽ പറയുന്നു.
“സത്യമുണ്ടാകകാരണം വിത്തുകൾ
സത്യമായി വിളയുന്നു ഭൂമിയിൽ
സത്യമെല്ലാർക്കും കാരണമോർത്താലും
സത്യമല്ലോ ജഗത്തിങ്കലീശ്വരൻ”
കേരളത്തിൽ ആറുമാസം വർഷമുണ്ടാകുന്നതുതന്നേ ധർമ്മാനുഷ്ഠാനം കൊണ്ടാണത്രേ.
“ധർമ്മബുദ്ധികളായിട്ടിരുന്നിട്ടു
ധർമ്മംചെയ്തു വസിക്കുന്നകാലത്തും
ധർമ്മിഷ്ഠന്മാരെ രക്ഷിയ്ക്കുന്നകാലത്തും
നിങ്ങളുമങ്ങനന്തരം ഭൂപരും
ഇങ്ങനെവസിച്ചീടുന്നകാലത്തു
വാസവ വാക്യത്തിന്നിളക്കംവരാ
വാസുദേവൻ തൃക്കാലിണ നിർണ്ണയം.”
മാഷാദിവിത്തുകൾ വിതയ്ക്കുക, പറിച്ചുനടുക, മുതലായ സംഗതികളേപ്പറ്റിയും, തെങ്ങു പ്ലാവു മുതലായവയേ വയ്ക്കേണ്ട ക്രമങ്ങളേപ്പറ്റിയും ഈവകവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളേ പറ്റിയും ഈ അദ്ധ്യായത്തിൽ ഭംഗിയായി വിവരിച്ചിട്ടുണ്ടു്.
നാലാംപാദത്തിൽ കൃഷി ആരംഭിക്കേണ്ട കാലത്തേയും മറ്റുമാണു് വർണ്ണിച്ചിരിക്കുന്നതു്. ഈ ഗ്രന്ഥം വായിച്ചാൽ കേരളീയരുടെ കൃഷിസംപ്രദായങ്ങളെക്കുറിച്ചു വിപുലമായ ജ്ഞാനം ഉണ്ടാകുന്നതാണു്.
നടക്കാവുകൾ, പൂന്തോട്ടങ്ങൾ മുതലായവ നിർമ്മിക്കുന്നതു ഉത്തമമായ മനുഷ്യധർമ്മമാണെന്നു് അന്നത്തേ മലയാളികൾ വിചാരിച്ചിരുന്നു.
‘ദേവന്മാർക്കങ്ങലങ്കരിച്ചീടുവാൻ
ദേവസന്നിധൌ പൂന്തോട്ടംതീർക്കണം
പൂന്തോട്ടം നട്ടുണ്ടാക്കുന്നവരിഹ
നീന്തീടുന്നില്ല സംസാരസാഗരേ,
നടക്കാവങ്ങു വയ്ക്കുന്നവർക്കുട-
നൊടുക്കം ഗതിയുണ്ടെന്നുനിർണ്ണയം.’
ഇത്യാദിഭാഗങ്ങൾ നോക്കുക.
പ്രകൃതകൃതി പോർത്തുഗീസുകാരുടെ വരവിനുശേഷവും എഴുത്തച്ഛന്റെ കാലത്തിനോടടുത്തും നിർമ്മിക്കപ്പെട്ടതായിരിക്കണം.
11.37 രാമാശ്വമേധം കിളിപ്പാട്ടു്
ഈ ചെറുകാവ്യം ‘ശ്രീ ചിത്രാവലി’യിൽ ഒന്നാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഉത്തരരാമായണാന്തർഗ്ഗതമായ ശ്രീരാമാശ്വമേധമാണു് ഇതിലേ പ്രതിപാദ്യവിഷയം. ഭാഷാരീതി ലളിതവും സുഗമവുമായിരിക്കുന്നു. ഗ്രന്ഥകാരനാരെന്നു നിർണ്ണയിക്കാൻ തരമില്ല. ചിത്തിരതിരുനാൾ വായനശാലക്കാർക്കു കിട്ടിയ ആദർശഗ്രന്ഥം എഴുതിത്തീർത്തതു ൮൦൬-മാണ്ടിടയിലായതുകൊണ്ടു് അതിന്റെ നിർമ്മാണകാലം അതിനു മുമ്പാണെന്നു തീർച്ചയാണു്. എഴുത്തച്ഛന്റെ കൃതിയിലേ,
“താന്താന്നിരന്തരം ചെയ്യുന്നകർമ്മങ്ങൾ
താന്താനനുഭവിച്ചീടുകെന്നേവരൂ”
എന്ന വരികളെ അല്പം മാറ്റിയിട്ടു്,
‘താന്താൻനടേചെയ്ത പുണ്യപാപങ്ങളെ
ത്താന്താനനുഭവിച്ചീടുകെന്നേവരൂ.’
എന്നിങ്ങനെ പ്രകൃതകൃതിയിൽ പ്രയോഗിച്ചിട്ടുള്ളതിനാൽ, ഇതു രാമാനുജന്റെ കാലത്തിനുശേഷം ഉണ്ടായതായിരിക്കണം.
രാമായണഗാഥയുടേയും ഈ കൃതിയുടേയും ഭാഷ പരിശോധിച്ചു നോക്കിയതിൽ അത്ഭുതാവഹമായ സാദൃശ്യം കാണുന്നു. പല സ്ഥലങ്ങളിൽ ആശയസാമ്യവും കാണുന്നുണ്ടു്. അതുകൊണ്ടു് രണ്ടും ഒരാളുടെ കൃതി ആയിരിക്കണമെന്നു തോന്നുന്നു. കവി വടക്കനാണെന്നുള്ളതിന്റെ സംശയമില്ല.
വർണ്ണനകൾക്കു നല്ല ജീവനുണ്ടു്.
“നിത്യനാം മാധവൻ മാർത്താണ്ഡവംശത്തി-
നുത്തമനായ ദശരഥനന്ദനൻ
ഘോരനായുള്ള ദശഗ്രീവനെക്കൊന്നു
പാരിടത്തിന്നു പരിതാപവുംതീർത്തു
ഭൂരിഭാരത്തെക്കുറച്ചു ഭൂമണ്ഡലേ
വാരുലാവീടിന്നൊരുത്തര കോസലേ
വാരിധി ചൂഴുമൂഴിക്കേകനാഥനായ്
ചാരുസിംഹാസനേവാഴുന്നകാലത്തു”
അശ്വമേധം നടത്തുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തിയിട്ടു് വൈദികന്മാരെ പല ദിക്കുകളിൽനിന്നു വരുത്തി. രാജാക്കന്മാരും നാനാദിക്കുകളിൽനിന്നു്, ‘കളത്ര സന്താനസൈന്യങ്ങളോടുകൂടി’ വന്നുചേർന്നു.
“നാകമുനിവാസികളും ദേവരാജനും
നീളേക്കുമാപത്തൊഴിഞ്ഞു നമുക്കെന്നു
കോളോടുകൂടെത്തിറയുംകൊടുത്തവർ
മേളിച്ചു യാഗംഭരിക്കുന്നതുമവർ;
ആളൊത്തുഭോഗംഭുജിക്കുന്നതുമവർ;
കേളിയുണ്ടോ പണ്ടൊരുത്തനുമീവണ്ണം
കേവലമാചാരമില്ലാത്ത വാനരൻ
ദേവകളെപ്പോലെ ശുദ്ധഭാവത്തോടും
സാവധാനം വിഭവങ്ങൾ ഭരിക്കുന്നു.
ഈവണ്ണമെന്നുപറഞ്ഞുകൊൾവാനഹോ
നാവുകളേതും മതിയല്ലനന്തനും”
“കുക്ഷിനിറപ്പാനജസ്രം മുനികളെ
ഭക്ഷിച്ചൊടുക്കുന്ന രാക്ഷസരുംനൃപ-
ശിക്ഷയാവിഘ്നംവരാതെ കണ്ടെപ്പൊഴും
രക്ഷിച്ചു ഗോപുരം നാലിലുംനില്ക്കുന്നു.”
കുക്ഷി നിറപ്പാൻ ഇത്യാദി വരികളിൽ കാളിദാസന്റെ ‘ആസൻ യത്ര ക്രിയാവിഘ്നാ രാക്ഷസാ ഏവ രക്ഷിണഃ’ എന്ന രഘുവംശത്തിന്റെ ഛായകാണുന്നു.
രാമൻ സഹധർമ്മിണിയോടുകൂടാതെ എങ്ങനെ യാഗം നടത്തും? അതുകൊണ്ടു് അദ്ദേഹം സ്വർണ്ണത്തിൽ ഒരു സീതാവിഗ്രഹം നിർമ്മിച്ചു് മുറയ്ക്കു് വ്രതങ്ങൾ തുടങ്ങി. അങ്ങനെ ഇരിക്കെ, വാല്മീകിയും ‘ഭൂരിതപോധനന്മാരോടു’ കൂടി അവിടെ എത്തി.
അപ്പോൾ,
‘ബാലാർക്കകോടികളൊന്നിച്ചുദിച്ചപോ-
ലാലോലശോഭതേടീടുമ്മനോഹര
ബാലനിറംകണ്ടു സന്തോഷഭാരണേ’
മാലോകരെല്ലാവരും വണങ്ങിനിന്നു. ശ്രീരാമനാകട്ടെ, അദ്ദേഹത്തിന്റെ അർഘ്യപാദ്യാദികളാൽ പൂജിക്കയും മധുരോപാചാരവാക്കുകളാൽ പ്രീണിപ്പിക്കയും ചെയ്തിട്ടു് ആസനത്തിൽ ഉപവേശിപ്പിച്ചു. അനന്തരം വാല്മീകി തന്റെകൂടെയുണ്ടായിരുന്ന കുശലവന്മാരോടു്,
‘നാമങ്ങുപണ്ടുചമച്ചരാമായണ-
മാമെന്നിരിക്കിലോ ചൊല്ലുവിനൊട്ടിഹ’
എന്നു് ആജ്ഞാപിച്ചതനുസരിച്ചു്, അവർ അതിനെ ഗാനം ചെയ്തുതുടങ്ങി. ശ്രോതാക്കളുടെ അപ്പൊഴത്തെ അവസ്ഥ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പാടിത്തുടങ്ങിനാരക്കഥാസാരത്തെ
യാടിത്തുടങ്ങീശിരസ്സുകളേവർക്കും;
കൂടിത്തുടങ്ങി കരംകൊണ്ടുമേളവും;
മൂടീതു നല്ലവർക്കുള്ളിലേവേദന;
ഓടുന്നു ദുഷ്ടരെരിയുന്ന ചേതസാ;
മേടമേലേറി നോക്കുന്നിതു മങ്കമാർ;
കൂടെസ്വരം പിടിക്കുന്നിതു നാരദൻ;
പാടേ തിരിഞ്ഞെടുക്കുന്നിതു ലോകരും;
നാടെങ്ങുമിങ്ങനെ കേട്ടിട്ടുമില്ലെന്നു
നീതിയിൽവന്നുചുഴന്നു മഹാജനം;
ഗീതികൾകേട്ടു നിൽക്കുന്നജന്തുക്കളും
ജാതിസ്വഭാവം മറന്നു നിന്നീടിനാർ;
മാതൃമുലമറന്നു ചെറുപ്പൈതലും;
മാനിനിമാരും മറന്നു കിടാങ്ങളെ;
മാനസപത്മം മറന്നു ഹംസങ്ങളും;
തീനുംമറന്നു നിൽക്കുന്നിതു കാലികൾ;
മാനസതാരുകുളുർത്തു സമസ്തരും
മാരിപോലാനന്ദവാരി പൊഴിയുന്നു.”
കാണികളിൽ ചിലർ ഈ ബാലന്മാരിൽ രാമചന്ദ്രന്റെ ലക്ഷണങ്ങൾ പൂർണ്ണമായിക്കണ്ടിട്ടു്, പലതും പറഞ്ഞുതുടങ്ങി. ബന്ധുജനങ്ങൾ ഈ വർത്തമാനം അറിഞ്ഞു്, രാമചന്ദ്രനെ അറിവിച്ചപ്പോൾ അദ്ദേഹം,
“ദണ്ഡുകൊണ്ടഹോഹതനെന്നപോലെ നവ-
ദണ്ഡമത്രേയെന്നു കാതുപൊത്തീടിനാൻ”
ശ്രീരാമൻ സാക്ഷാൽ പരമാത്മാവായിരുന്നിട്ടും,
“പൂർവജന്മത്തെമറന്നു മായാംബുധൌ
സാർവഭൌമത്വേന വീണുരുണ്ടീടുന്നു
ചാർവാംഗമാർന്ന പൈതങ്ങളെക്കണ്ടിട്ടു്
കാർമുകിൽ കൊണ്ടലം മൂടിക്കിടക്കുന്ന
വാർതിങ്കൾ പോലെ”
മ്ലാനവദനനായി ഭവിച്ചു.
“ആർകലിയിൽ ചിറകെട്ടി ക്കടന്നിട്ടു
പോർചെയ്തു രാവണനെക്കൊന്നവീര്യവും”
ക്ഷണനേരത്തേക്കു് അദ്ദേഹത്തിനെ വേർവിട്ടു. എന്നാൽ ഉള്ളിലുണ്ടായ വിഷാദത്തെ ഒട്ടൊക്കെ അടക്കിക്കൊണ്ടു് അദ്ദേഹം ആ ബാലന്മാരുടെ അടുത്തു ചെന്നു് “ഈ കൃതി ആരുടേതാണു്? നിങ്ങൾ ആരു്?”
“ചാരത്തുനിൽക്കുന്നവർപറഞ്ഞീടുന്നു
മാരൻമരിച്ചാറെ രണ്ടായ് പിറന്നെന്നും;
ദൂരത്തുനിന്നുകേൾക്കുന്നമാലോകരോ
പാരാതെകിന്നരന്മാരെന്നുചൊല്ലുന്നു;
ചാരണന്മാരെന്നു ചൊല്ലുന്നിതുചിലർ”
പരമാർത്ഥം അറിവാൻ ഞങ്ങൾക്കു വളരെ കൊതുകമുണ്ടു്. തേജസ്സു കണ്ടിട്ടു് നിങ്ങൾ രണ്ടു ഭാസ്ക്കരന്മാരായിരിക്കണമെന്നാണു് എനിക്കു തോന്നുന്നതു് എന്നുപറഞ്ഞു. രാമചന്ദ്രന്റെ ഈ വാക്കുകൾ കേട്ടിട്ടു് ആ കുമാരന്മാർ,
“മാർത്താണ്ഡവംശത്തിനാദിസമ്പത്തായ
കീർത്തിക്കിരപ്പാനുദിച്ചോരു പാത്രമേ,
കേളിയേറീടുന്ന വാല്മീകിയാംമുനി
മേളിച്ചുപണ്ടു ചമച്ചകഥയിതു.
നീളെക്കുമപ്പാദദാസരാം ഞങ്ങളെ
ലാളിച്ചുകൊണ്ടു പഠിപ്പിച്ചതമ്മുനി.
മുപ്പാരിനീശനായ്‍ത്തന്നെ വാണീടിലു
മപ്പൊഴേ വന്നരകത്തിൽ വീണീടിലും
അപ്പാദപങ്കേരുഹത്തിങ്കലേ ഭക്തി
യെപ്പോഴുമെന്നുള്ളിലേപുലമ്പീടണം.”
എന്നിപ്രകാരം വാല്മീകിയേപ്പറ്റിയല്ലാതെ തങ്ങളാരെന്നു വ്യക്തമാക്കിയില്ല. അതുകൊണ്ടു് രാമചന്ദ്രൻ നേരെ വാല്മീകിയോടുതന്നെ ചോദിച്ചു. അതിനു മറുപടിയായി,
“നിന്മനതാരിൽ വിഷാദം മതിമതി
നിന്മക്കളായതിവരെന്നറിഞ്ഞാലും.
അമ്മറിവെന്തെന്നതും പറഞ്ഞീടുവൻ.
ജാനകിപ്പെണ്ണായ വള്ളിമേൽക്കാച്ചൊരു
മാനുഷപ്പൈതങ്ങളായ ഫലമിതു
കാനലിൽ കൊണ്ടു കളഞ്ഞാറെയുമവൾ
ഞാനിരിക്കുന്നാശ്രമത്തിലിരിക്കുന്നു.
ലക്ഷ്മണൻ പോയ പെരുവഴിയും നോക്കി
ലക്ഷ്മീസമാനയാം ജാനകി നില്ക്കുന്നു.
തൽക്ഷണം ഞാനവിടേക്കു ചെന്നാൻ ബലാ-
ലക്ഷികളും തുടച്ചപ്പോൾ വൈദേഹിയും
അഗ്രേ വണങ്ങി നമസ്ക്കരിച്ചാദരാൽ
വ്ര്യഗ്രിച്ചൊരേടത്തൊതുങ്ങി നിന്നീടിനാൾ.
ഉഗ്രങ്ങളായ മൃഗങ്ങളെത്തിക്കൊണ്ടു
നിഗ്രഹിച്ചീടുമെന്നുള്ളൊരു പേടിയും
നിർമ്മലമായ പാതിവ്രത്യഭാവവും
കർമ്മദോഷം ഭവിച്ചെന്നോരുപീഡയും
ചെമ്മേനിനച്ചു നിനച്ചവൾ നിൽക്കയാൽ
കന്മാഷിതമായ് മയങ്ങിയെന്മാനസം.
നില്ലാതെ കണ്ണുനീരും തൂകിനിൽക്കുന്ന
മല്ലാക്ഷിയെ ക്കൊണ്ടുപോയി ഞാനാശ്രമേ
വല്ലായ്മയേതും നിനച്ചുകൊണ്ടീടാതെ
വല്ലഭയ്ക്കില്ലൊരു ദൂഷണം മന്നവ!”
എന്നു വാല്മീകി സീതാപരിത്യാഗാനന്തരം ദേവിയ്ക്കുണ്ടായ അവസ്ഥകളേയും മറ്റും വിവരിച്ചു കേൾപ്പിച്ചിട്ടു് ആ സാധ്വിയെ വീണ്ടുകൊള്ളണമെന്നു പറയുന്നു. ഈ വരികളിൽ കവി ഭൂതകാലത്തിനു പകരം ഇരിക്കുന്നു, നിൽക്കുന്നു ഇത്യാദി വർത്തമാനക്രിയകൾ പ്രയോഗിച്ചിരിക്കുന്നതു് വർണ്ണനയ്ക്കു സ്ഫുടതവരുത്താൻ വേണ്ടിയാണു്.
ഇക്കഥകേട്ടപ്പോൾ തത്രസ്ഥരായ എല്ലാജനങ്ങളും,
“ചിത്രത്തിലേ രൂപമെന്നപോൽ നിന്നിതു
ചിത്തപത്മത്തിങ്കലെത്തുന്നൊരാനന്ദ
മുത്തുവളർന്നു കണ്ണൂടെ പുറപ്പെട്ടു
ഉത്തുംഗമായിട്ടു കണ്ണടയാഞ്ഞപോ-
ലുത്തമന്മാരിവണ്ണം പറഞ്ഞീടുന്നു.
ഉള്ളിലും കണ്ണിലും കൊള്ളാഞ്ഞുസന്തോഷം
വെള്ളമായ് കണ്ണിലൂടെ പൊഴിഞ്ഞീടുന്നു.
കള്ളമല്ലേ പറഞ്ഞീടുന്നു മാലോക-
രുള്ളപോലെ ബാലരെക്കണ്ടുകൊള്ളുവാൻ
ഒട്ടുതുടച്ചു സൂക്ഷിച്ചു നോക്കീടുന്നു;
പെട്ടെന്നു കണ്ണുനീർകൊണ്ടുമറയുന്നു;
ഇഷ്ടമായ് കണ്ടുകൊൾവാൻ മഹാലോകരും
പെട്ടപാടെന്തന്നിനിക്കാവതോ ചൊല്ലുവാൻ?
പത്തുരൂകൂടിവണ്ണം പേർത്തുകാൺകവേ
പുത്തനായ്‍ത്തന്നേ ചമഞ്ഞിതാലോകവും.”
ഈ വർണ്ണന വളരെ ചമൽകാരജനകമായിരിക്കുന്നു.
രാമഭദ്രൻ വാല്മീകിയുടെ ഉപദേശാനുസൃതം സീതയെ കൈക്കൊള്ളാമെന്നു സമ്മതിച്ചു. എന്നാൽ തനിക്കു് സീതയെപ്പറ്റിയുണ്ടായിരുന്ന സംശയം ദേവിയുടെ അഗ്നിപ്രവേശത്തോടുകൂടി നീങ്ങിയെങ്കിലും ലോകാപവാദത്തെ ഭയപ്പടേണ്ടിയിരിക്കുന്നതിനാൽ, അതിനെ തീർത്തു തരേണമെന്നും അദ്ദേഹം അരുളിച്ചെയ്തു. ഇവിടെ രാമന്റെ സ്വഭാവത്തിനു് ഒരു വലിയ ന്യൂനത കവിവരുത്തിയിരിക്കുന്നു. വാല്മീകിയുടെ രാമനു് സീതയുടെ പാതിവ്രത്യത്തേപ്പറ്റി ശങ്കയേ ഉണ്ടായിരുന്നില്ല. നേരെമറിച്ചു് പ്രസ്തുത കവിയുടെ വാക്കുകളിൽ നിന്നു് അദ്ദേഹത്തിനു് സാക്ഷാൽ യജനസംഭവയും സകലലോകനാരീകുലഭൂഷാമണിയും ആയ ശ്രീജാനകീദേവിയിൽ ‘ചിത്തചഞ്ചലം’ ഉണ്ടായിരുന്നതായി ഒരു പ്രതീതിജനിക്കുന്നു.
പിറ്റേദിവസം പ്രാതഃകാലത്തിൽ രാമചന്ദ്രൻ ഉറ്റവരേയും മാലോകരേയും ഒക്കെ സഭയിൽ വരുത്തീട്ടു് വാലമീകിമുഖാന്തിരം ആ സ്ത്രീ രത്നത്തെ അവിടെ ആനയിച്ചു. ദേവിയാകട്ടേ,
“ഭാനുവംശോത്ഭവനായ ശ്രീരാമനേ
മാനസതാരുകൊണ്ടാലിംഗനം ചെയ്തു
കാനലിൽ പോയനാളിൽത്തുടങ്ങീട്ടുള്ള
ദീനതയൊക്കെയൊഴിച്ചു വൈദേഹിയും
ആനന്ദവൻകടലിൽ കുളിച്ചങ്ങനെ
താനേരമിച്ചു നിന്നീടുന്നു കാൽക്ഷണം”
എന്നാൽ വീണ്ടും പരീക്ഷനടത്താനുള്ള ഭാവം ഉണ്ടെന്നറിഞ്ഞപ്പോൾ ആ സ്ത്രീരത്നം,
“പണ്ടേതിലും മനഃഖേദമുൾക്കൊണ്ടുടൻ
കുണ്ഠഭാവത്തോടു കണ്ണുനീരുംതൂകി
കണ്ഠം കുനിച്ചതി സംഭ്രമം പൂണ്ടുതൻ
ഗണ്ഡങ്ങളും കരംകൊണ്ടു മറച്ചുടൻ”
രംഗാങ്കണത്തിലേക്കു നോക്കി ദുഃഖസാഗരനിമഗ്നയായിട്ടു്,
‘കാൽവിരൽ കൊണ്ടു വരച്ചു നീന്നീടിനാൾ’
അതുകണ്ടപ്പോൾ അവിടെനിന്ന മഹാലോകർക്കും കുണ്ഠിതമുണ്ടായി. ഇവിടെ കവി.
“ജനസ്തദാ ലോകപഥാൽ പ്രതിസംഹൃതചക്ഷുഷഃ;
തസ്ഥുസ്തേ വാങ്മുഖാസ്സർവേ ഫലിതാ ഇവ ശാലയഃ”
എന്ന രഘുവംശപദ്യത്തെ ഇങ്ങനെ വികസിപ്പിച്ചു ചേർത്തിരിക്കുന്നു.
“കണ്ടുനില്ക്കും ജനങ്ങൾക്കുമോരോതര-
മുണ്ടായ്‍ത്തുടങ്ങീ വിഷാദമതുനേരം;
തണ്ടുപറിഞ്ഞു വിളഞ്ഞ കതിർപോലെ-
യിണ്ടലോടും തല കുമ്പിട്ടുപോയിതേ
***
മല്ലാക്ഷിയേക്കൊണ്ടു വല്ലാതെ ദൂഷണം
വല്ലായ്മകൊണ്ടു പറഞ്ഞുപോയല്ലോ നാം
നല്ലതുമേലിൽ വരികയില്ലെന്നുമ-
ങ്ങല്ലലോടും തല കുമ്പിട്ടിതേവരും.”
‘വിശ്വത്തിനേകവിദ്വാനായ വാല്മീകി’ മഹാലോകരുടെ ശങ്ക നീങ്ങാതിരുന്നതു കണ്ടു് വിസ്മയത്തോടുകൂടി സീതയോടു് ഇങ്ങനെ പറഞ്ഞു.
“സീതേ! സതീജനം ചൂടുന്ന മാലികേ!
ഭൂതലം പെറ്റു പണ്ടുണ്ടായ പുണ്യമേ!
ഏതുമൊന്നും പിഴച്ചീല നീയെങ്കിലും
നീതികേടുണ്ടെന്നു ചൊല്ലുന്നിതു ചിലർ.
***
കാരുണ്യമില്ലായ്കകൊണ്ടു നാനാജനം
കാടുതന്നേ പറഞ്ഞീടുന്നതിങ്ങനേ
കാമിനീരത്നമേ കേട്ടാലുമിന്നിയും
കാന്തനു നിന്നെക്കുറിച്ചില്ല സംശയം.
കാംക്ഷയില്ലായ്കകൊണ്ടല്ലുപേക്ഷിച്ചതു
പാവകനും വിപ്രയോഗവും തങ്ങളിൽ
പാർത്താലൊരു ഭേദമില്ലെടോ സുന്ദരീ
പാവനമാമിസ്സഭാന്തരേ നില്ക്കുന്ന
പാർത്ഥിവന്മാരും മഹാമുനി ജാലവും.
പാരിൽ മറ്റുള്ള വർണ്ണങ്ങളും കേൾക്കവേ
പാൽ മൊഴിനീ പരമാർത്ഥം പറകടോ”
ഈ വാക്കുകൾ കേട്ടു് സീതാദേവി പറഞ്ഞ വാക്കുകൾ അത്യന്തകരുണവും വായനക്കാരുടെ നേത്രങ്ങളെ അശ്രുക്ലിന്നമാക്കുന്നതിനു പര്യാപ്തവുമാകുന്നു.
“മായാമയേ മാധവന്റെ ജായേ ദേവി
തായേ! ധരിത്രീ കേൾക്കേണമെൻവാചകം
നീയൊഴിഞ്ഞാരെനിക്കിന്നിമേലാശ്രയം?
ന്യായത്തിനൊത്തവണ്ണം തുണച്ചീടണം.
ബാല്യകാലത്തിങ്കലുണ്ടായൊരാപത്തു
മാലയിട്ടന്നു തീർന്നെന്നു ചിന്തിച്ചു ഞാൻ
മാലതുകൊണ്ടു മൊഴിഞ്ഞില്ല പിന്നെയും
കാലക്രമംകൊണ്ടു വർദ്ധിച്ചതേയുള്ളു.
തീയിൽ കുളിച്ചാറെ തീർന്നെന്നിരുന്നു ഞാൻ
തീയതു പിന്നെയും തീർന്നില്ല ദൈവമേ.
ശ്രേയസ്സിനേതുമേ പാത്രമല്ലായ്കമേ
കായത്തിനോടുകൂട്ടുണ്ടായ ദൂഷണം.
കത്തുന്ന തീക്കനൽ കട്ടയിൽ ചുട്ടാറെ
പത്തുപത്തിൽ പത്തിരട്ടിച്ചു പിന്നെയും.
ഭർതൃശുശ്രൂഷയും ചെയ്തു നാനാസുഖം
പൃത്ഥ്വിയും രക്ഷിച്ചു കൊണ്ടിരുന്നീടുവാൻ.
ദുർഭഗയാം നമുക്കെത്തില്ലൊരിക്കലും
കല്പനയ്ക്കുല്പവും നീക്കമുണ്ടായ്‍വരാ.
ഗർഭമുണ്ടെന്നു സന്ദേഹിച്ചിരുന്നനാൾ
കള്ളക്കൊടുങ്കാടു തന്നിൽ ക്കളഞ്ഞെന്നേ.
വെള്ളവും കായും തളിരുകളും തിന്നു
മുള്ളിലും കല്ലിലും സഞ്ചരിച്ചിത്രനാ-
ളുള്ളനാളും സ്വൈരമെന്തെന്നറഞ്ഞീല.
***
നാരികൾക്കുത്തമഭൂഷണമായതു
ചാരിത്രമെന്നല്ലോ കേൾക്കുമാറാകുന്നു
ശ്രീരാമചന്ദ്രനെയല്ലാതെ മറ്റൊരു
പുരുഷന്മാരെയും കാമിച്ചതില്ല, തൽ-
പൂമൈവിലാസമല്ലാതെന്റെ ഹൃത്തിനു
കോമളമെന്നു തോന്നീലൊരു വിഗ്രഹം.
എന്നാലുമിന്നിമ്മഹാലോകരൊക്കെയു-
മെന്നെക്കുറിച്ചൊന്നു ശങ്കിച്ചുകൊണ്ടതും;
ഇന്നിമേലൊന്നുമുണ്ടാകാതിരിക്കണ-
മെന്നതിനൊന്നുണ്ടു വേണ്ടുന്നതിന്നു നീ.
ഏവരും കണ്ടുനില്ക്കുന്ന നേരെത്തന്നെ
നീ വന്നുകൊണ്ടു പൊയ്ക്കൊൾക വിശ്വംഭരേ.
ജീവനാഥന്നു കാരുണ്യമില്ലായ്കയാൽ
ജീവിച്ചിരിക്കയിലാഗ്രഹമില്ലിനി.”
‘ചുട്ടെഴുന്നുള്ളൊടുകൂടി’ സീതാദേവി ഇങ്ങനെ ‘പട്ടാങ്ങുതന്നെ പറഞ്ഞ’ടങ്ങിയപ്പോൾ,
“എട്ടുദിക്കും മുഴങ്ങീടുമാറങ്ങനെ
പൊട്ടിപ്പിളർന്നു കാണായി മഹീതലം
പോൽചിലംപൊച്ചകേൾക്കായ് ഗുഹാന്തരേ
പിച്ചകപ്പൂവിന്റ വാടപൊങ്ങീ തദാ.
അച്യുതാനന്ത ഗോവിന്ദേതിനാമങ്ങ-
ളുച്ചരിക്കുന്ന ഘോഷങ്ങൾ കേൾക്കായിതേ.
ഊഴി കുഴിഞ്ഞന്ധകാരം വളർന്നെയ്തി
യാഴി കലങ്ങവേ വാദ്യഘോഷത്തൊടും
ഘോഷിച്ച ഗീതങ്ങളും കേട്ടു സർവരും.”
സർവജനങ്ങളും ഈ ഘോഷം കേട്ടു് കീഴ്പോട്ടു നോക്കിയ സമയത്തു,
“ആദിത്യകോടികളൊന്നിച്ചുദിച്ചപോ-
ലായതമായൊരു തേജസ്സു കാണായി.
ആയതു പിന്നെ ക്രമത്താൽ വളർന്നുട-
നാഖണ്ഡലൻ തന്നെ കോദണ്ഡമെന്നപോ-
ലാകാശമാർഗ്ഗത്തിൽ വിസ്തരിച്ചീടുന്നു.
ആയിരത്തെട്ടുതലയുള്ള പാമ്പിന്റെ
യാദിമൂർദ്ധാവിന്റെ മദ്ധ്യഭാഗത്തിങ്ക-
ലാനന്ദമുൾക്കൊണ്ടിരുന്നരുളീടവേ,
ആധാരശക്തിസ്വരൂപയാം ഭൂമിതാ-
നാകുലമെന്നിയുദിച്ചുയർന്നീടിനാൾ.”
സകല മുനിജനങ്ങളും ഭൂദേവിയെ വന്ദിച്ചു നിന്നു. ദേവിയാകട്ടെ അവരുടെ,
“ആലസ്യമെല്ലാമൊഴിക്കുമാറങ്ങനെ,
ചന്ദ്രികാഭംഗിനേടീടും മനോഹര-
മന്ദസ്മിതംതൂകി മൂടുന്നു ലോകരേ.”
തത്സമയം ഇന്ദ്രലോകത്തിൽനിന്നു്,
“ചന്ദ്രചൂഡന്റെ ജടാഭാരമധ്യത്തിൽ
മന്ദാകിനീജലം വീഴുന്നതുപോലെ”
മന്ദാരപുഷ്പം പൊഴിഞ്ഞു. വിശ്വംഭരയാകട്ടെ, തന്റെ പ്രിയപുത്രിയെ മെല്ലെന്നെടുത്തു് മടിയിൽവെച്ചുലാളിച്ചിട്ടു്,
“ഉത്തരീയംകൊണ്ടു കണ്ണുനീരും തൂത്തു
പത്തുരുവൂടെ മാറത്തു ചേർത്തീടിനാൾ.”
അനന്തരം ദേവിപവി ത്രിതാശേഷലോകയായ ശ്രീജാനകിയെ എടുത്തുകൊണ്ടുപോകാൻ ഭാവിച്ചപ്പോൾ, ശ്രീരാമന്റെ ഹൃദയം ‘ചെറ്റു വിറച്ചു’പോയി. അദ്ദേഹം തടുത്തിട്ടും ഭൂദേവി ‘കല്യാണകാന്തികലരുന്ന സീത’യേയുംകൊണ്ടു മറഞ്ഞുകളഞ്ഞു. അപ്പോൾ, ശ്രീരാമനുണ്ടായ ഭാവഭേദത്തെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“താപവും രോഷവും പൂണ്ടുശ്രീരാമനു-
മാപാദചൂഡം വിറച്ചുതിരുമേനി.
കോപാതിരേകേണ കണ്ണുചുവത്തീട്ടു്
ഭൂപാലചൂഡാമണി പറഞ്ഞീടുന്നു:-
‘പാപേ! വസുന്ധരേ! യെങ്ങുപോകുന്നു നീ?
പാതാളലോകമറിയുമെന്റേശരം.
പാരേഴിലെങ്ങാനു മുണ്ടെങ്കിൽനിന്നസു
പാടേയൊരുപിടി ഭസ്മമാക്കീടുവൻ.
പേടമാൻകണ്ണിയേക്കൊണ്ടുപോകായ്ക്കെടോ-
പേർത്തുപേർത്തും ഞാൻ പറഞ്ഞതുകേളാതെ
പേടികൂടാതെന്നെയും ധിക്കരിച്ച നിൻ-
പേരുമങ്ങീടുമാറരയ്ക്കാൽക്ഷണേ
പാലാഴിനാഥനും പാർവതീകാന്തനും
പാലിപ്പതിന്നപ്പുറംവരുന്നാകിലും
പാവകാസ്ത്രംകൊണ്ടു നിന്നെദുഃഖിപ്പിച്ചു
പാഥോനിധിക്കുള്ളിലെ കലക്കീടുവൻ”
എന്നുപറഞ്ഞിട്ടു് അദ്ദേഹം വില്ലും അമ്പുമെടുത്തുകൊണ്ടു് എഴുന്നേറ്റു ‘കോദണ്ഡവും പൂട്ടി ഞാണൊലിചെയ്ത’ മാത്രയിൽ ആഖണ്ഡലാലയംപോലും ഒന്നുകുലുങ്ങി.
“മാർത്താണ്ഡവംശസന്താനസമ്പത്തിന്റെ
ദോർദ്ദണ്ഡവീര്യം ജ്വലിക്കുന്നതുകണ്ട”പ്പോൾ,
“ബ്രഹ്മാണ്ഡമൊക്കെ ദഹിച്ചുപോമെന്നിട്ടു്
ബ്രഹ്മാദിദേവകളൊക്കേഭയപ്പെട്ടു.
ശ്രീകണ്ഠദേവനും ദേവകളും മറ്റു-
വൈഭണ്ഡകാദികളായ മുനികളും,
വൈകുണ്ഠവാസിനാരായണൻതന്നുടെ
വൈഭവംകണ്ടു വണങ്ങിസ്തുതിക്കുന്നു
ബാണമെടുത്തു വൈരത്തൊടുരാമനും
ഞാണിൽ തൊടുത്തു ജപിക്കുന്ന നേരത്തു,
പ്രാണികൾവെന്തെരിഞ്ഞോടുമാറങ്ങനെ,
കാണായിതസ്ത്രത്തിനഗ്രത്തിലഗ്നിയെ.
കാലാനലൽതന്റെ ഘോരകോലാഹല-
ജ്വാലകൾതട്ടി പ്രപഞ്ചം വിറയ്ക്കുന്നു.
മൂലപ്രകൃതികൾ സേവിച്ചുനില്ക്കവേ
ശൂലവുമാണ്ടു പല്ലും കഴറ്റിക്കൊണ്ടു
കണ്ണിൽക്കനൽകട്ട ചിന്തുമാറങ്ങനെ
വിണ്ണവനാട്ടിന്നെരിഞ്ഞുപൊങ്ങീടുന്നു.”
‘മണ്ണിലും വിണ്ണിലും’ ഉള്ള മഹാജനങ്ങൾ ഓരോ വഴിയ്ക്കു ഓടിത്തുടങ്ങി. “നാനാജനങ്ങടെ സങ്കടം കണ്ടിട്ടു്” വാല്മീകിമഹർഷി രാമചന്ദ്രന്റെ കോപമടക്കാനായി അജന്റെയും ഇന്ദുമതിയുടെയും കഥ പറഞ്ഞുകേൾപ്പിക്കയും, ഒട്ടുവളരെ സദുപദേശങ്ങൾ ചെയ്കയും ചെയ്തിട്ടു്, കുശലവന്മാരെ അദ്ദേഹത്തിന്റെ കൈയിൽ ഏൾപ്പിച്ചു. അജോപാഖ്യാനം വളരെ ഹൃദയംഗമമായിരിക്കുന്നു.
“അപ്രമാദന്മാരിൽ മുമ്പനാം രാഘവ-
നുൾപ്രസാദേന വാങ്ങിച്ചതൻപുത്രരേ
ഊഢപ്രമോദം ഖരാംശുവംശോത്തമൻ
ഗാഢമാശ്ലേഷവും ചെയ്തു സർവാത്മനാ.
പ്രശ്രയമോടെ വണങ്ങിനിന്നീടുന്ന
വിശ്രുതവിക്രമന്മാരായബാലരേ
അശ്രുബിന്ദുക്കൾ ചൊരിഞ്ഞുകൂടെക്കൂടെ
യശ്രമത്താലഭിഷേകവും ചെയ്യുന്നു.
സീതാവിയോഗാഗ്നിയാൽ ചൂടുപെട്ടാലും
പോതകാലോകേന ശീതളമാകയാൽ,
[3] ശീതോഷ്ണമായുള്ള രാമാശ്രുബിന്ദുക്കൾ
ഭൂതലംതന്നിൽ വീണീടുന്നനേരത്തു,
പാതി സൌഖ്യംപാതി ഖേദമെന്നിങ്ങനെ
ഭീതിയുമൊട്ടുകുറഞ്ഞുധരിത്രിക്കും.”
ശ്രീരാമചന്ദ്രന്റെ ഹൃദയത്തിൽ ക്രമേണ ‘പൂർവപക്ഷത്തിലെ വെണ്ണിലാവെന്നപോലെ’ മോദം വളരുകയും അന്ധകാരം ചുരുങ്ങുകയും ചെയ്തു.
“സന്തതിദാരിദ്ര്യപീഡിതന്മാർക്കഹോ
സന്താനമെന്നവർ ചിന്താമണിയല്ലോ.
ചിന്തിച്ചിരിയാതെകിട്ടിയസന്തതി
ചിന്താമണിപ്രൌഢ ചിന്താമണിയല്ലീ?”
അതുകൊണ്ടു് അദ്ദേഹം,
“ഭാർഗ്ഗവനോടും ബുധനോടുമൊന്നിച്ചു,
ഭാസ്കരൻതാനുദിച്ചീടുന്നപോലെയും
ഷൺമുഖനോടും ഗണേശനോടുംകൂടെ
വെണ്മഴുവേന്തും പുരാനെന്നപോലെയും”
വിളങ്ങി. സകലജനങ്ങളും രാമചന്ദ്രന്റെ സൌഭാഗ്യാതിശയത്തെ മുക്തകണ്ഠം പുകൾത്തി.
“വിണ്ണോർപുരത്തിലടിച്ചുപെരുമ്പറ,
തിണ്ണം മലർനിര തൂകിത്തുടങ്ങിനാർ.”
‘അന്നേരമുണ്ടായ വിസ്മയമോർക്കുമ്പോൾ’ കവിയുടെ ഹൃദയത്തിലും ‘ആമോദഭാരം പുലമ്പു’മാറായത്രേ.
അനന്തരം രാമചന്ദ്രൻ ‘പുത്രമിത്രഭ്രാതൃ’ജനങ്ങളോടുകൂടി സത്രശേഷത്തെനിർവഹിച്ചു. തദവസരത്തിൽ അർത്ഥിജനങ്ങൾക്കു് ഇച്ഛിച്ചതെല്ലാം അദ്ദേഹം നൽകയാൽ,
“പാരിടത്തിങ്കൽ വസിക്കും ജനങ്ങൾക്കു
ദാരിദ്ര്യകേളിക്കു ദാരിദ്ര്യമായ് വന്നു, [4] പോൽ”
യാഗസമാപ്തിക്കുശേഷം മന്നവർ രാമപാദങ്ങളിൽ കുമ്പിട്ടസമയത്തു
“പൊന്നുംകിരീടങ്ങൾ തമ്മിലിടഞ്ഞുട-
നുന്നതമായൊരു ശബ്ദമുണ്ടായ് വന്നു.
കല്പാന്തകാലത്തു കാർമേഖപംക്തികൾ
കെല്പുറ്റുതമ്മിൽ മുട്ടുന്ന രവംപോലെ
സ്വാമീ! ജയിക്കെന്നു ചൊല്ലുന്ന ശബ്ദവും,
വ്യോമത്തിൽ മുട്ടിപ്രതിധ്വനി കേൾക്കയാൽ
ഗോത്രഭിദാദിദേവപ്രൌഢരുംകൂടെ
യാത്രചൊല്ലീടുകത്രേയെന്നു തോന്നു ന്നുമേ.
ആജന്മശുദ്ധനായുള്ളശ്രീരാമന്റെ
പൂജനീയങ്ങളായുള്ളതൃക്കാലുകൾ
രാജയോഗത്തിൽ കിരീടരത്നങ്ങളിൽ
യോജിച്ചുവെവ്വേറെ കാണുന്നനേരത്തു,
സ്വാമിഭക്ത്യാ മൌലി ഭൂഷണത്തിങ്കലും
രാമപദാംഭോരുഹം പണിചെയ്തവർ.
നാമിപ്പദത്തിനു ദാസരെന്നിങ്ങനെ,
നേമിച്ചണിഞ്ഞീടുകെന്നതേ തോന്നുന്നൂ.”
ഈ ഭാഗങ്ങളിൽനിന്നു് കവി നല്ല മനോധർമ്മമുള്ള ഒരാളാണെന്നു ഗ്രഹിക്കാം.
ഒടുവിൽ ഭഗവാൻ രാക്ഷസന്മാരേയും വാനരന്മാരേയും സമ്മാനിച്ചയക്കുന്നതോടുകൂടി കഥ അവസാനിക്കുന്നു.
ഈ കവിതയിൽ അവിടവിടെ ‘എയ്തി’ ‘അസ്തമിച്ചായ്’ ഇത്യാദി ചില തമിഴുപയോഗങ്ങളും ചമ്പുക്കളിൽ സാധാരണ കാണാറുള്ള അനേക പ്രാചീനശബ്ദങ്ങളും കാണുന്നു. ഈ കൃതിയും സേതുബന്ധവും ഒരാളുടേതായിരിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. കവിക്കു ശബ്ദഭംഗിയിൽ വളരെ നിഷ്ഠയുണ്ടു്. ദ്വിതീയാക്ഷരപ്രാസം ഇല്ലാത്തിടത്തൊക്കെ ആദ്യക്ഷരപ്രാസം ഉപയോഗിച്ചിരിക്കുന്നു. മിക്കസ്ഥലങ്ങളിലും ഈ രണ്ടുതരം പ്രാസങ്ങളും മറ്റനുപ്രാസങ്ങളും പ്രയോഗിച്ചിട്ടുണ്ടു്. അവിടവിടെ കാണുന്ന അർത്ഥാലങ്കാരങ്ങളും സഹൃദയഹൃദയ ചമൽക്കരണചണയമായിരിക്കുന്നു.
11.38 കിരാതർജ്ജുനീയം കിളിപ്പാട്ടു്
ഈ കൃതിയ്ക്കു വളരെപ്പഴക്കം തോന്നിക്കുന്നു. നുറുങ്ങു, ചിനത്തു മുതിർന്തു, തോറ്റി, കൊറ്റവറു, മടന്തയർ, മകിഴ്‌ന്തു, ഉവന്നു, ഇത്യാദി ചില പ്രാചീനപ്രയോഗങ്ങൾ ഇതിൽ സുലഭമാണു്. കവിയേപ്പറ്റി, വെള്ളൂരുറ്റമർന്ന ദേവനെപ്പണിഞ്ഞു വസിക്കുന്ന ഒരു ഭൂസുരനാണെന്നുമാത്രമേ, അറിയാവൂ.
‘ബാലപ്രബോധനം’ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ‘നവാരണ്യ മഹാദേവനായിരിക്കുമോ പ്രകൃതകൃതിയുടെയും കർത്താവെന്നു സംശയിക്കുന്നു. അദ്ദേഹവും വെള്ളൂരമർന്ന ഗൌരീശനെ സ്തുതിച്ചുകാണുന്നുണ്ടു്. ഈ സംശയം സംഗതമാണെങ്കിൽ പ്രകൃതകൃതിയുടെ കർത്താവു് കോട്ടയം താലൂക്കിനു സമീപത്തു് പുതുമന എന്ന ഗൃഹത്തിൽ ജീവിച്ചിരുന്ന ആളായിരുന്നു. പുതുമന എന്ന പേരിൽ രണ്ടുമൂന്നില്ലങ്ങൾ ഉണ്ടെങ്കിലും, കോട്ടയത്തെ പുതുമനയ്ക്കു സമീപം വെള്ളൂരെന്നു് ഒരു ക്ഷേത്രംകൂടി ഉള്ളതുകൊണ്ടു് അതായിരിക്കാനാണു് ഇടയുള്ളതു്. [5]
കിരാതർജ്ജുനീയത്തിനു അഞ്ചു പാദങ്ങൾ ഉണ്ടു്. ഒന്നാമത്തെ പാദം ഇങ്ങനെ ആരംഭിക്കുന്നു.
“പൂമണംകലർന്നോരു പൂങ്കാവിൻനടുവതിൽ
കോമളത്തണലൂടെ മന്ദമാം കാറ്റുമേറ്റു്
കാമരംപാടിവരും പൈങ്കിളിമകളേ നീ
ഏതൊരുദിക്കിൽനിന്നു മെല്ലവേവരുന്നിപ്പോൾ?
ചേതസിസുഖമുണ്ടു, ചൊല്ലുക വിശേഷങ്ങൾ
പാലോടുപഴങ്ങളും പഞ്ചതാരയുംനടേ
ചേലോടു തരുവേൻ ഞാൻ; വാർത്തകൾ പറകനീ.”
കവിയാൽ സംബുദ്ധമായ കിളി ‘കരുനാട്ടിൽനിന്നങ്ങുവന്നു്’ അവിടെയുള്ള ഒരു വന ഭൂമിയിൽ,
“ചന്തമോടോരോതരം ചെന്തളിൽനിറംചേരും
വമ്പെഴുമരയാലിൽ കൊമ്പത്തുകൂടുംവച്ചു്
കായ്ക്കനികളുംതിന്നു മെത്തിനസുഖമോടേ”
വസിക്ക ആയിരുന്നതുകൊണ്ടു്, നടന്ന സംഭവങ്ങൾ നല്ലപോലെ അറിഞ്ഞിരുന്നത്രേ.
പാണ്ഡവന്മാർ ചൂതിൽത്തോറ്റു് വനത്തിൽ വസിക്കവേ ഒരു ദിവസം, പാഞ്ചാലി,
“കൊറ്റവരാകുന്നൊരു നൂറ്റുവരോരോതരം
കുറ്റങ്ങൾ ചെയ്തതെല്ലാം”
ഓർത്തു ‘മുറ്റുന്ന കോപമുഖത്തോടുകൂടി’ ധർമ്മപുത്രരോടു്,
“രാജാവിന്നാറുഗുണം ശക്തികളൊരു മൂന്നും
മറ്റിനിയാറുജാതിയുള്ളൊരു ബലങ്ങളു-
മുറ്റിട്ടുമാർഗ്ഗമേഴും പറ്റിയേ കൈക്കൊണ്ടുടൻ
മാറ്റാനേവെല്ലുന്നോനെ രാജാവെന്നറിഞ്ഞാലും.
ഇന്നു നീ പടയോടു ചെന്നങ്ങുമടിയാതെ
മന്നവ! നൂറ്റവരെക്കൊല്ലുക വിരവോടെ.
ദുഷ്ടരാമവർചെയ്ത ദുഷ്ടതമറന്നിതോ?”
എന്നു് ഉൽബോധിപ്പിച്ചു. പാഞ്ചാലിയുടെ ദുഃഖാതിരേകം കണ്ടപ്പോൾ ഭീമസേനന്റെ ഭാവം പകർന്നു. അദ്ദേഹവും യുദ്ധം ചെയ്തു കൌരവന്മാരെ ഒടുക്കേണ്ടതാണെന്നും ജ്യേഷ്ഠനോടു പറഞ്ഞു. ഇവിടെ ഭീമന്റെ രൌദ്രഭാവത്തെ വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് കവി അസമർത്ഥനായി കാണപ്പെടുന്നു.
അഹങ്കാരം നന്നല്ലെന്നും സീതാദേവി അനുഭവിച്ച ദുഃഖത്തോടു സാദൃശ്യപ്പെടുത്തി നോക്കുമ്പോൾ “ദ്രൌപദിയ്ക്കെന്തുപിന്നെ ദുഃഖങ്ങളു”ണ്ടായതെന്നും മറ്റും പറഞ്ഞു്, ധർമ്മപുത്രർ അവരെ സമാധാനപ്പെടുത്തിക്കൊണ്ടിരിക്കവെ അവിടെ വ്യാസനും വന്നുചേർന്നു അർജ്ജുനൻ ശത്രുനിഗ്രഹത്തിനായി ശിവനെ സേവിച്ചു് പാശുപതാസ്ത്രം വാങ്ങേണമെന്നുപദേശിച്ചിട്ടു് അദ്ദേഹം മറഞ്ഞു. അതിനോടു കൂടി ഒന്നാം പാദവും അവസാനിക്കുന്നു. ഈ പാദത്തിലെ വൃത്തം കേകയാണെന്നു പറയേണ്ടതില്ലല്ലോ.
രണ്ടാംപാദത്തിൽ, ധർമ്മസൂനു അർജ്ജുനനെ വിളിച്ചു് തപസ്സിനായി പറഞ്ഞയക്കുന്നു. അർജ്ജുനന്റെ പുറപ്പാടു കണ്ടപ്പോൾ പാഞ്ചാലിക്കു്,
“ഭാവവുമൊന്നുപകർന്നു ചമഞ്ഞിതു
ദുഃഖംമനസ്സിൽ മുഴുത്തവൾക്കെത്രയും.
മാരതാപത്തോടു സങ്കടംകൊണ്ടവ-
ളാരുമല്ലാത്തൊരു ഭാഗത്തുചെന്നു തൻ-
കാന്തനോടുള്ള വിയോഗം പൊറാഞ്ഞവൾ
വ്യഗ്രം മുഴുത്തുടൻ കാൽകൊണ്ടു ഭൂമിയിൽ
മെല്ലേവരച്ചു കുമ്പിട്ടു നിന്നീടിനാൾ.”
‘ഏടലർ വന്നു വണങ്ങുന്ന’തായ ധനഞ്ജയൻ അവളേക്കാണ്മാനായി അങ്ങോട്ടു ചെന്ന സമയത്തു്,
“ചൂടുപൊങ്ങീമനക്കാമ്പിൽ മുന്നേതിലും
ചാടുന്നുകണ്ണുനീർ വാടീമനംതള-
ർന്നാടലോടുംമുഖം മാഴ്കിപ്പുരികുഴൽ
മെല്ലെന്നഴിഞ്ഞു പുതുമലർതാഴത്തു
ചേർത്താകുലം നെടുവീർപ്പുമിട്ടങ്ങനെ”
സ്വപത്നി നിൽക്കുന്നതു കാൺകയാൽ, ദുഃഖിതനായിട്ടു്,
“എന്താണിതോമലേ നിന്നെവേർപെട്ടുഞാ-
നിങ്ങനെപോകയിൽ ചാകയല്ലേഗുണം?
വട്ടവാർകൊങ്കയുമിട്ടും കളഞ്ഞുഞാ-
നൊട്ടല്ലകഷ്ടം നടക്കുന്നതേതുമേ.
ഒട്ടുംപൊറുക്കവല്ലായെനിക്കെങ്കിലും
ദുഷ്ടജനങ്ങളാം നൂറ്റുവർതമ്മുടെ
കൂട്ടംമുടിപ്പതിന്നഗ്രജൻ ചൊല്കയാൽ
മട്ടലർബാണനെച്ചുട്ടവൻ തന്നെഞാ-
നിഷ്ടംവരുമാറു സേവിച്ചുദിവ്യമാ-
മസ്ത്രവുംവാങ്ങി”
വേഗത്തിൽ തിരിച്ചു വരുന്നുണ്ടെന്നു് പറഞ്ഞു് അവളെ ആശ്വസിപ്പിച്ചു. ഈ വാക്കുകൾ കേട്ടു് അവൾ,
“ശങ്കരൻ തൻപദം കൈപണിഞ്ഞസ്ത്രവും
വാങ്ങിവൈകാതെ വന്നീടുകിങ്ങനെ
നിന്നെഞാനെന്നിനിക്കാണുന്നുവല്ലഭ!
ജീവനാഥ! മറക്കായ്കനീയെന്നെയും”
എന്നു ഉള്ളമഴിഞ്ഞു പറഞ്ഞ വാക്കുകേട്ടു്, അർജ്ജുനൻ,
“ബാലേമണമെഴും സുന്ദരപ്പെൺകൊടി
നീയെന്തിവണ്ണം പറഞ്ഞതിന്നോമലേ?
പൊൽപൂവിൻമാതിനോടൊത്ത ഗുണങ്ങളും,
മുല്ലപ്പൂതുമലർ ചൂടുന്നകേശവും,
ചേലൊത്ത ചില്ലിയും, നല്ലവാർകൊങ്കയും,
പുഞ്ചിരിക്കൊഞ്ചലും ഭാവവും ഭംഗിയും
വാണീഗുണങ്ങളും സാരസ്യരീതിയും
നല്ലകളികളും സംഗമാനന്ദവും
സ്നേഹവുംമോഹവും കാമരസങ്ങളം
ബാലേമറക്കാവതല്ലെനിക്കെങ്കിലും,
അഗ്രജന്മാരോടുമൊന്നിച്ചിരിക്കനീ
ഖേദിയായ്ക”
എന്നു ചൊല്ലീട്ടു് അവിടെനിന്നു നടകൊണ്ടു. പാഞ്ചാലി “അർജ്ജുനൻ പോയ്മറഞ്ഞീടുവോളം’ നോക്കിനിന്നു. അദ്ദേഹത്തിനോടുകൂടി അവളുടെ മനവും പൊയ്ക്കളഞ്ഞു.
ഈ ഭാഗങ്ങളിൽ കവി അർജ്ജുനന്റെയും പാഞ്ചാലിയുടേയും സ്വഭാവങ്ങൾക്കു തെല്ലും അപകർഷം വരുത്തീട്ടുണ്ടു്. ഒരു വീരപത്നിയുടെ നില പാഞ്ചാലിക്കു കാണുന്നതേ ഇല്ല അർജ്ജുനൻ കേവലം സ്ത്രീലോലൻ എന്നപോലെയും കാണപ്പെടുന്നു. ശൃംഗാരരസത്തോടാണു് കവിയ്ക്കു പ്രതിപത്തി. മറ്റു സ്ഥലങ്ങളിൽ കവിതയ്ക്കു ഒഴുക്കപോലും കുറവായിരിക്കുന്നു.
അർജ്ജുനൻ പോയ വഴിക്കുള്ള കാഴ്ചകളേയും കവി ദീർഘമായി വർണ്ണിച്ചിട്ടുണ്ടു്.
അർജ്ജുന തപോവർണ്ണന വളരെ ബാലിശമായിരിക്കുന്നു. അദ്ദേഹത്തിന്റെ ഉഗ്രതപസ്സുകണ്ടു ദേവകൾ പേടിച്ചു് ശ്രീപാർവതിയോടു് വിവരമറിയിച്ചതനുസരിച്ചു് ദേവി പരമേശ്വരസന്നിധി പ്രാപിച്ച്,
“വല്ലഭികേൾക്കനീയിമ്മലതന്നടി-
പ്പാട്ടിലിന്നുണ്ടൊരു മാനുഷനെത്രയും
ഘോരമായുള്ള തപസ്സുചെയ്യുന്നുപോൽ.
വീര്യവുംശൌര്യവുമുള്ളവൻപോലവൻ
ഇന്നിവനൊത്ത വരങ്ങൾകൊടായ്കിലോ
ലോകംദഹിക്കും തപസ്സിനാലേറ്റവും”
എന്നു അറിവിച്ചു.
മൂന്നാം പാദത്തിൽ പരമശിവൻ പാണ്ഡവന്മാരുടെ പാഞ്ചാലീസ്വയംവരംവരെയുള്ള കഥയെ ‘മാമലകന്നി’യോടു പറഞ്ഞു കേൾപ്പിക്കുന്നു.
പാഞ്ചാലീസ്വയംവരകഥാവിവരത്തോടുകൂടി നാലാംപാദം ആരംഭിക്കുന്നു.
“നളിനമടന്തയർ നടന്നുകളിച്ചുടൻ
ദ്രുപദപുരംതന്നിൽപെരികേവിളങ്ങുന്നു.
പുരുഷവരന്മാരും തരുണീജനങ്ങളും
ചമഞ്ഞുസ്വയംവരം ഭരിച്ചുതുടങ്ങിനാർ
***
വിരിഞ്ഞകുസുമങ്ങൾ വിതറിമരമെങ്ങും;
പരിചിൽപരിമളമിളകും മലർമാല
തെളിഞ്ഞുമണിഗണമണിഞ്ഞവിതാനങ്ങ-
ളിണഞ്ഞു മരങ്ങളൊരുങ്ങിവിളങ്ങുന്നു
അഴകിൽ നറുന്തേനങ്ങൊഴുകിവരുന്നോരു
കുസുമഗണമതിൽ പെരിയമണംകേട്ടു
പരിചിലണിവണ്ടും പെരികെനിറഞ്ഞിതു.
മണക്കുമകിൽധൂമം നിറഞ്ഞുപുരംതന്നിൽ.
നെടിയകൊടിമരം വടിവിൽനിറുത്തിയും
തടുത്തുകൊടിക്കൂര നിവിർത്തുചിതത്തൊടു
വളർന്നുകുലവാഴ, നിറഞ്ഞനിറകുടം
ചമച്ചുവിളക്കുകൾ കൊളുത്തിച്ചുഴലവും
ചെറിയതരുണികൾ കുളിച്ചുകുറിയിട്ടു
വെളുത്തപുടവകളുടുത്തു നിറത്തോടു
ചിരിച്ചുകളിച്ചെങ്ങും സുഖിച്ചുനടക്കുന്നു.
***
കൊടിയമുടിമന്നർ വരവുംതുടങ്ങീതു
കടലുമുടനടിയടിമപ്പെടുന്നോരു
ചെകിടുപൊടിയുമാറങ്ങലറും പടയുടെ
നടുവിലിടയിടെ നടന്നകുതിരകൾ
കുളമ്പുകിളറിയങ്ങിളകും പൊടികൊണ്ടു
നിറഞ്ഞഭുവനവുമധികമതിശയം.”
ഈ വർണ്ണനയിൽ കവിത്വസ്ഫുരണം നല്ലപോലെ കാണുന്നുണ്ടു്. സന്ദർഭാനുരോധേന രീതി മാറ്റിയിരിക്കുന്നതു നോക്കുക. ഓരോരോ രാജാക്കന്മാർ വില്ലെടുത്തു കുലപ്പാനായി ഭാവിച്ചപ്പോൾ,
“തളർന്നുകരങ്ങളുമൊടിഞ്ഞു; തലകളു-
മുടഞ്ഞു; വിവശതപിണഞ്ഞുപലജാതി.”
അർജ്ജുനനാകട്ടേ ശരമെയ്തുലക്ഷ്യം ഭേദിക്കായാൽ, അതു കണ്ടുകൊണ്ടിരുന്ന ദ്രൌപതി,
“പെരികേമണിഗണമണിഞ്ഞകരന്തന്നിൽ
മണക്കും മലർമാലയെടുത്തു ചിതത്തോട-
ങ്ങുഴലും മിഴിമുനയിളകി, നൃപന്മാരെ
ഭ്രമിപ്പിച്ചിളക്കിന വളകളണികുഴ-
ലലഞ്ഞു, കുളിർമുലകുലുങ്ങും നടയോടു-
മടുത്തു വിജയന്റെ കഴുത്തിൽ”
ചേർത്തപ്പോൾ “രാജാക്കന്മാർ എഴുന്നേറ്റു്, ബ്രാഹ്മണനിവിടെ കാര്യമന്തു്” എന്നു ചോദിച്ചുകൊണ്ടു് എതിർത്തു. വിജയനും ഭീമനും കൂടി അവരെ ഒക്കെ തോല്പിച്ചുവിട്ടു.
ശ്രീപരമേശ്വരൻ കഥ മുഴുവനും പറഞ്ഞുതീർന്നിട്ടു്, അവൻ വലിയ അഭിമാനിയാണെന്നും, ആ അഭിമാനം നശിപ്പിക്കേണ്ടതാണെന്നും അരുളിചെയ്തുകൊണ്ടു് ഒരു വേടന്റെ വേഷംധരിച്ചു.
“ചെറിയലതകൊണ്ടു മുറുക്കിത്തലമുടി
വളർന്ന മീശകളും വിരിച്ചുചിതത്തോടെ
തെളിഞ്ഞപളുങ്കുകളണിഞ്ഞു കുഴൽതന്നിൽ
മണക്കും മലർമാല പലതുമണിഞ്ഞുടൻ
വിരിച്ചുമയിൽപീലിയെടുത്തുമുളവില്ലു-
തൊടുത്തുമവർപൂണി മുറുക്കിശ്ശരങ്ങളും
പിടിച്ചുനടകൊൾവാനൊരുമ്പെട്ടതുനേരം”
മലമകളും ശബരിവടിവുചമഞ്ഞു കൂടെ പുറപ്പെട്ടു. അവർ മറ്റു വേടന്മാരോടുകൂടി അർജ്ജുനൻ തപസ്സുചെയ്യുന്ന സ്ഥലത്തുചെന്നപ്പോൾ, അദ്ദേഹത്തിനെ നിഗ്രഹിക്കുന്നതിനായി ദുര്യോധനനാൽ അയയ്ക്കപ്പെട്ടിരുന്ന മൂകാസുരൻ പന്നിയുടെ വേഷത്തിൽ പതുങ്ങിയിരിക്കുന്നതുകണ്ടു് ഒരു വേടൻ അവന്റെനേർക്കു് ശരം അയച്ചു.
ആ വേടൻനിലത്തുവീണു പിടച്ച പന്നിയുടെ അടുത്തുചെന്നു്
“മൂകാസുരവര! നീയും
പെരിയ മുനിശാപമതിൽനിന്നകന്നുപോം
വിജയനടുത്തുപോയഭയം കിടക്കനീ”
എന്നു പറഞ്ഞതനുസരിച്ചു്, അവൻ അർജ്ജുനസന്നിധിയിൽ ചെന്നു് അഭയം പ്രാപിക്കുന്നതിനോടുകൂടി നാലാംവൃത്തവും അവസാനിക്കുന്നു. കഥാശേഷം മുഴുവനും അഞ്ചാംപാദത്തിലാണു വിവരിച്ചിരിക്കുന്നതു്. കിരാതനും അർജ്ജുനനും തമ്മിലുള്ള യുദ്ധത്തിന്റെ വർണ്ണന വലിയ തരക്കേടില്ല.
ഈ കൃതിയുടെ നിർമ്മാണകാലം എഴുത്തച്ഛനു് അല്പം മുമ്പായിരിക്കാനാണു് ഇടയുള്ളതു്. ഇതിനുമുമ്പു് അച്ചടിപ്പിച്ചുട്ടുള്ളതായി അറിവില്ല. ഈയിടയ്ക്കു് എന്റെ സുഹൃദ്വരനായ മഹോപാധ്യായ കേ. പി. ശിവശങ്കരപ്പിള്ള ഒരു ഗ്രന്ഥം എവിടെനിന്നോ സമ്പാദിച്ചു് അച്ചടിപ്പിച്ചുവന്നതായി എനിക്കറിയാം. എന്നാൽ അവതാരിക പൂർത്തിയായോ എന്നു നിശ്ചയമില്ല. അതിനുമുമ്പു് ഹതവിധി അദ്ദേഹത്തിനെ അപഹരിച്ചുകളഞ്ഞു.
11.39 നാഗാനന്ദം കിളിപ്പാട്ടു്
ഇതു് ശ്രീഹർഷകൃതിയായ നാഗാനന്ദം നാടകത്തെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ള ഒരു സരസകൃതിയാണു്. അഭിനവകല്പഗ്രന്ഥമാലയിൽ മൂന്നാമത്തെ നമ്പരായിചേർത്തു് അച്ചടിപ്പിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവിന്റെ ഊരും പേരുമൊന്നും നിശ്ചയമില്ല.
നാഗാനന്ദം നാടകം അതിപുരാതനകാലം മുതല്ക്കേ കേരളത്തിലെ ക്ഷേത്രോപാസനയ്ക്കുള്ള ഒരു സാധനമായിരുന്നു. പറക്കുകൂത്തു മുതലായ അഭിനയ സമ്പ്രദായങ്ങൾ നാഗാനന്ദത്തെ അടിസ്ഥാനപ്പെടുത്തി നടപ്പിൽ വരുത്തിയിരിക്കുന്നവയാണു്. അതുകൊണ്ടു് ഈ കൃതിയെ ഇങ്ങനെ ഭാഷാഗാനമായി ഒരു കവി വിവർത്തനം ചെയ്തിരിക്കുന്നതിൽ അത്ഭുതപ്പെടാനില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽ ഈ പാട്ടിന്റെ കൈയ്യെഴുത്തു പ്രതികൾ കാണുന്നതുകൊണ്ടുതന്നെ ഇതിന്റെ പ്രചാരപ്രാചുര്യം വ്യക്തമാകുന്നു. പദഘടനാസുന്ദരവും അക്ലിഷ്ടാർത്ഥരമണീയവും ആയ പ്രകൃതകൃതിയെ പ്രൌഢമായ ഒരു അവതാരികയോടുകൂടി ഭംഗിയായി അച്ചടിപ്പിച്ചു പ്രസിദ്ധീകരിച്ച മി. കെ. പി. ശിവശങ്കരപിള്ളയോടു മലയാളികൾ എന്നെന്നേയ്ക്കും കൃതജ്ഞതയുള്ളവരായിരിക്കും.
സ്വർല്ലോകജനപരിസേവ്യവും ദിവ്യാനന്ദപ്രദവും ഭാരതഖണ്ഡത്തിനു് സേതുപർവതവും ആയ ഹിമവാന്റെ പാർശ്വഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാധരപ്രവരാശ്രമത്തിൽ ജീമൂതകേതു എന്ന ധർമ്മപരായണനായ രാജാവു് ധർമ്മചാരിണിയും മഹാപുണ്യവതിയും ആയ സ്വപത്നിയോടുംകൂടി വാണിരുന്നു. ആ വിശിഷ്ടദമ്പതിമാർക്കു ജീമൂതവാഹനൻ എന്നൊരു പൂത്രനുണ്ടായി. അവൻ ‘ശ്വേതപക്ഷത്തിൽ ശീതദീധിതിയെന്നപോലെ’ വളർന്നുവന്നു. അവനു പ്രായപൂർത്തിവന്നപ്പോൾ മലയവതി എന്നൊരു കന്യകയെ പിതാവു വധുവായി നിശ്ചയിച്ചു. അനന്തരം പുത്രേച്ഛയനുസരിച്ചു് ജീമുതകേതു മലയപാർശ്വത്തിലേക്കു വാസം മാറ്റിയിട്ടു് അവിടെവച്ചു വിവാഹം ഭംഗിയായി നടത്തി.
അങ്ങനെയിരിക്കേ ഒരുദിവസം ജീമൂതവാഹനൻ സമുദ്രം കാണുന്നതിനായി പോകയും,
“മത്സ്യകച്ഛപദരാദ്യങ്ങളും ജലചര-
മത്സ്യജാതികൾ ഗജസൂകരാദികളും
ഉത്തുംഗതരംഗാഗ്രേമറിയുന്നതുകണ്ടു്”
പരമാനന്ദ സാഗരത്തിൽ നിമഗ്നനാവുകയുംചെയ്തു. അപ്പോൾ അവിടെ കുറെ പാന്ഥന്മാർ വന്നുചേർന്നു. അവരോടുകൂടിചേർന്നു നമ്മുടെ ജീമൂതവാഹനൻ മലയപാർശ്വത്തിൽ കയറി. തത്സമയം അവിടെ ശ്വേതമയമായ ഒരു ദിക്കുകണ്ടിട്ടു്, ഇതെന്താണെന്നു അദ്ദേഹം തന്റെ സഹചാരനമാരോടു ചോദിച്ചു. അവർ ഇങ്ങനെ അറിവിച്ചു:
“ശാന്തമാനസ! കേട്ടുകൊണ്ടാലും വിദ്യാധര-
ദർപ്പമുൾക്കൊണ്ടു വൈരംപൂണ്ടൊരുഖഗേശ്വരൻ
സർപ്പവൃന്ദത്തേ ഭക്ഷിച്ചീടുന്നു ദിനംപ്രതി
ആമിഷമൊടുവോളം ഭുജിച്ചസ്ഥിയായാൽ
സാമർഷമെടുത്തു താഴത്തെറിഞ്ഞീടുന്നതും
നിത്യമായതു വീണുവളർന്നു വളർന്നുള്ളോ-
രസ്ഥിയൂഥങ്ങളതെന്നറിക വിദ്യാധര!”
ഈ വാക്കുകേട്ടപ്പോൾ ജീമൂതവാഹനന്റെ ഹൃദയം അലിഞ്ഞു. ഗരുഡനിങ്ങനെ ഒരു കഠിനക്കൈ ചെയ്യുന്നതിനു കാരണമെന്താണെന്നു് അദ്ദേഹം വീണ്ടും ചോദിച്ചു. അവർ പറഞ്ഞുതുടങ്ങി.
“ഭദ്ര ഹേ! ശൃണുസഖേ! വാസ്തവംചൊല്ലാമല്ലോ
മാതാവേ ദാസിയാക്കിച്ചതിച്ചുനാഗമാതാ
ഖേദമുൾക്കൊണ്ടു താർഷ്യനതിനേയറിഞ്ഞിട്ടു
നാകത്തിലകംപൂക്കു ഘോരസംഗരംചെയ്തു.
പാകശാസനാദികളെ ജയിച്ചമൃതവും
ദീർഘബാഹുനാ ധരിച്ചാർത്തിതീർത്തുടൻവന്നു
ദീർഘപൃഷ്ഠാധിപന്മാർമുമ്പിൽ നൽകിനാൻ ശീഘ്രം
ദാസ്യഭാവവുംതീർത്തു രക്ഷിച്ചുതന്മാതരം;
ഹാസ്വഭാവവുംപൂണ്ടു മേവിനാൾ വിനതയും.
പത്രിനായകൻ വൈരമുൾക്കൊണ്ടു മധ്യേമാർഗ്ഗം
ഗോത്രാരിയോടു വരംവാങ്ങിനാൻ നാഗാശനും.
ഏവമീദൃശനാഗഘാതകനായാൻ താർഷ്യ-
നാവതില്ലെന്നു നാഗരാജനും ദുഃഖംപൂണ്ടാൻ.
സേവയാ ചെന്നു ഖഗേശ്വരനോടുരചെയ്തു.”
“നീവന്നു മുടിയ്ക്കായ്കിൽഞാനൊന്നു ചെയ്തിടുവൻ
ഓരോരോദിനംപ്രതി, നീ വാഴും വാനന്തരേ
യോരോരോ നാഗങ്ങളെ ഞാനയച്ചീടുന്നുണ്ടു്,
എന്നു സത്യവുംചെയ്തുപോയിതുനാഗപ്രഭു-
വെന്നതുമൂലം പന്നഗാശനൻ ഭക്ഷിക്കുന്നു.”
ഈ വാക്കുകൾ വിദ്യാധരന്റെ ഹൃദയത്തിൽ തീവ്രമായ സഹതാപം ജനിപ്പിച്ചു.
“ജന്മമുണ്ടായാൽ മരണംവരുമെന്നുദൃഢം
ജന്മമെന്നുള്ളവാക്യം സത്യമെന്നതു നൂനം
എങ്കിലെന്തൊരുത്തനെ രക്ഷിച്ചുമരിക്കിലോ
സങ്കടമില്ലഗതി വന്നീടുമെന്നു നൂനം”
എന്നുറച്ചുകൊണ്ടു്, അദ്ദേഹം അവിടെനിന്നു സ്വഗൃഹത്തിലേക്കു പോയി. ഇതിനോടുകൂടി ഒന്നാംപാദം അവസാനിക്കുന്നു.
പിന്നൊരിക്കൽ ജീമുതവാഹനൻ ലീലാരതനായി ചോലകൾ കണ്ടുകൊണ്ടുനടക്കുന്ന സമയത്തു് എവിടെനിന്നോ ഒരു ആർത്തനാദം അദ്ദേഹത്തിന്റെ ശ്രവണപുടത്തിൽ പതിച്ചു. ആ ആർത്തനാദം പുറപ്പെട്ട സ്ഥലത്തേക്കു ചെന്നപ്പോൾ, അദ്ദേഹം, ‘പുത്രമൃതിനിനച്ചത്യാകുലംപൂണ്ടു’
വിത്രസ്തയായിരിക്കുന്ന ഒരുത്തിയേകണ്ടു. അവൾ അദ്ദേഹത്തിനെ പത്രീശ്വരനാണെന്നു തെറ്റിദ്ധരിക്കയാൽ കരഞ്ഞുരുണ്ടുകൊണ്ടു,
“… ഭവാൻ വധിച്ചെന്നെബ്ഭുജിച്ചാലും,
കൊന്നീടരുതുമൽപുത്രനെപ്പക്ഷീന്ദ്ര!”
എന്നു പ്രാർത്ഥിച്ചു. ഈ കാഴ്ചകണ്ടു് കാരുണ്യഭാവേന,
“ഹസ്താംഗുലീം നാസികാഗ്രേഷു ചേർത്തുടൻ
വിദ്യാധരനും–അഹോ! പുത്രവാത്സല്യ-
മിത്യേവം”
എന്നു പുറകോട്ടുമാറി.
തത്സമയം ആ വൃദ്ധയുടെ പുത്രനായ ശംഖചൂഡൻ വന്നു്,
“പുത്രീശ്വരനല്ലിതുമമ മാതാവേ!
വക്ത്രാംബുജം കാൺകടർപ്പകസന്നിഭം;
ചന്ദ്രനിഭംമുഖം; ചന്ദ്രികാതുല്യമാം
മന്ദസ്മിതാഭയും കാൺക ദുഃഖാപഹം.
ചാരുകിരീടമണി കനകോജ്ജ്വലം
താരാപഥാന്തം വിളങ്ങുന്നതും കാൺക.
ഹാരകേയൂരാങ്ഗദാങ്ഗുലീയങ്ങളും
മാരസമാനലാവണ്യവുമത്ഭുതം
വിദ്യാധരപ്രവരോത്തമനത്രേയി-
ന്നത്തലൊഴിഞ്ഞീടുക മാതാവേ.”
എന്നു പറഞ്ഞിട്ടു പത്രീശ്വരപ്രഭാവത്തെ ഇങ്ങനെ വർണ്ണിച്ചു കേൾപ്പിക്കുന്നു.
“രക്തകിരീടവും രക്താന്തനേത്രവും
രക്തേക്ഷണമാം ചണ്ഡതുണ്ഡാഭയും
ഘോരമായുള്ള പക്ഷങ്ങൾ ഭയപ്രദം
ക്രൂരമായുള്ള നഖങ്ങൾ വജ്രോപമം”
വൃദ്ധയ്ക്കു അല്പം ആശ്വാസമായി. അവളോടായിട്ടു്; വിദ്യാധരൻ
“…ത്വൽ
പ്പുത്രരക്ഷാർത്ഥമിവിടെ വന്നീടിനേൻ
വിദ്യാധരനഹം,”
എന്നു പറഞ്ഞതോടുകൂടി അവൾക്കുണ്ടായ സന്തോഷത്തിനു് അളവില്ലായിരുന്നു.
ഇവിടെ കവി നാഗാനന്ദം നാടകത്തിലെ,
“മഹാഹിമസ്തിഷ്കവിഭേദമുക്ത-
രക്തച്ഛടാചർവിതചണ്ഡചഞ്ചുഃ;
ക്വാസൌ ഗരുത്മാൻ? ക്വ ച നാമസോമ
സൌമ്യസ്വഭാവാകൃതിരേഷ സാധുഃ?”
എന്ന പദ്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
ജീമുതവാഹനൻ ശംഖചൂഡന്നു പകരം വദ്ധ്യശിലയിൽ പോയിക്കിടന്നുകൊള്ളാമെന്നു സമ്മതിച്ചപ്പോൾ, ആ വൃദ്ധയുടെ മാതൃഹൃദയം അത്യന്തം തപിച്ചു.
“പുത്രന്മാർ നിങ്ങൾ ജീവിച്ചിരുന്നീടുവിൻ
പുത്രമൃത്യുകണ്ടിരിക്കുന്നതിനേക്കാൾ
വൃദ്ധയാം ഞാൻ പോയ്മരിക്കുന്നേനല്ലൂ”
എന്നത്രേ അവൾ പറഞ്ഞതു്. ശംഖചൂഡനും മഹാമനസ്കനായിരുന്നു. തനിക്കുവേണ്ടി മറ്റൊരാൾ മരണംപ്രാപിക്കാൻ അനുവദിക്കുന്നതിനു് അയാൾക്കു മനസ്സില്ലായിരുന്നു.
“മൽപ്രഭുകല്പിതം ലംഘിക്കരുതമ്മേ”
എന്നുപറഞ്ഞുകൊണ്ടു് അയാൾ പോവാൻഭാവിച്ചപ്പോൾ വദ്ധ്യചിഹ്നവുംകൊണ്ടു് രാജഭൃത്യനും വന്നുചേർന്നു, വിദ്യാധരൻ അടുത്തു ചെന്നു് “വദ്ധ്യചിഹ്നം തരികെന്നു’ യാചിക്കവേ, ശംഖചൂഡൻ,
“മത്സ്വാമികല്പിതം ലംഘിക്കരുതെന്നാ-
ലസ്മാകമൈഹികം സൌഖ്യഹീനം സഖേ!
ദുസ്സാധമർത്രേ ഭവാനിനി വൈകാതെ
ത്വത്സദനം പ്രതി പോക യഥാസുഖം.
ആസന്നമൃത്യുവായുള്ളോരു ഞാനനി
നാഥനാം മൃത്യുഞ്ജയനെ വണങ്ങണം”
എന്നു പറഞ്ഞിട്ടു് ശിവദർശനത്തിനായി പൊയ്ക്കളഞ്ഞു. മാതാവു് അതു കണ്ടു് അത്യന്തം ദുഃഖിച്ചു. എന്തു പ്രയോജനം? ജീമൂതവാഹനനാകട്ടെ തന്റെ ശ്രമം വ്യർത്ഥമായ്പോയല്ലോ എന്നുവിചാരിച്ചു് ഖേദത്തോടുകൂടി സ്വഗൃഹത്തിലേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശുഭലക്ഷണങ്ങൾ ഓരോന്നായി കണ്ടുതുടങ്ങി. അന്നു് കന്യാഗൃഹത്തിൽ നിന്നു് വസ്ത്രാദികളുമായി ഒരു ദൂതൻ ചെന്നു് ‘ഉണ്ണി എവിടെ?’ എന്നു ചോദിച്ചപ്പോൾ,
‘അവൻ കടൽകാണാൻ പോയിരിക്കുന്നു’ എന്നു ജീമൂതകേതു പറകയാൽ ആ ദൂതൻ നേരേ സമുദ്രതീരത്തിലേക്കു നടക്കവേ, മദ്ധ്യേമാർഗ്ഗം അദ്ദേഹത്തിനേ കണ്ടെത്തുകയും മാതുലദത്തമായ വസ്ത്രത്തെ ഏൽപ്പിക്കയും ചെയ്തു.
രക്താംബരം കൈവശം വന്നുചേർന്നതിനാൽ വിദ്യാധരവത്സൻ സന്തുഷ്ടനായിച്ചമഞ്ഞു. അതും ധരിച്ചുകൊണ്ടു് അദ്ദേഹം, ശംഖചൂഡൻ ചെന്നെത്തുന്നതിനു മുമ്പുതന്നേ, വദ്ധ്യശിലയെ പ്രാപിച്ചിട്ടു വദ്ധ്യചിഹ്നംകൊണ്ടു മൂടിക്കിടന്നു. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
ഗരുഡന്റെ വരവിനോടുകൂടിയാണു് മൂന്നാംപാദം ആരംഭിക്കുന്നതു്.
“കനൽ ചിതറുമണിമിഴികളനലകണപെയ്തുടൻ,
കായംകുലുക്കിക്കുതിച്ചുപൊങ്ങീടിനാൻ.
ചിറകടിയിലിളകിനൊരുപവനബലവേഗത്താൽ,
ചിന്തിപ്പലവഴിപാഞ്ഞു ഘനങ്ങളും.”
അദ്ദേഹം “ഉദരമതിൽ മരുവിനൊരുഹുതവഹവിരോധത്താൽ” “ഉണ്ടോ മമഭക്ഷണം?” എന്നു ചോദിച്ചുകൊണ്ടു, വദ്ധ്യശിലയിൽ നോക്കിയപ്പോൾ, അവിടെ ഒരു പുരുഷൻ ‘അതികരുണപൂണ്ടുടൻ ആനന്ദനിദ്രയിൽ മുഴുകി’യവനെന്നപോലെ കിടക്കുന്നതുകണ്ടു്, നേരേ കീഴ്പോട്ടുപറന്നു.
തത്സമയം,
“വിടപികളുമഖിലലതഗണവുമിളകിത്തത്ര
പോർത്തും ഞെരിഞ്ഞുവീണൂചിലവൃക്ഷങ്ങൾ.
വിഹഗകുലമതുപൊഴുതിലധികഭയമോടുടൻ
വിത്രസ്തരായൊളിച്ചാരന്യകാനനേ.
മൃഗതതികളതുപൊഴു തിലലറിയതിഭീതരായ്
മാഴ്കിത്തളർന്നന്യകാന്താരമുൾപ്പുക്കാർ
വൃഥയൊടപിവനചരരുമതിഭയമൊടന്നേരം
വിദ്രമിച്ചോടിയൊളിച്ചാർ ഗുഹകളിൽ”
ലോകമാസകലം വിത്രസ്തമായിരുന്നിട്ടും, ഈ വധ്യപുരുഷൻ ആർത്തിയൊഴിഞ്ഞുകിടപ്പതു് കാൺകയാൽ,
“എന്തിദം? അരുതരുതിതു രഗകുലമതിലൊരുവനല്ലിവൻ ആഹാരമിന്നുവേണ്ട” എന്നുറച്ചു. അനന്തരം വ്യഥയോടുകൂടി മലമുകളിൽ പറന്നിരുന്നുകൊണ്ടു്, അദ്ദേഹം പല ചിന്തകളിൽ മുഴുകി.
വൃത്തത്തിനുവേണ്ടി ഇവിടെ കവി ‘ലതാഗണം’ എന്നതിനുപകരം ലതഗണം എന്നു പ്രയോഗിച്ചിരിക്കുന്നു.
“മമചിറകിലിളകിനൊരുപവനബലമേൽക്കവേ
മാഴ്കിക്കരഞ്ഞുരുണ്ടോടുമഹിഗണം.
ഇവനൊരുവനതികഠിനഹൃദയനിതി നിർണ്ണയ-
മില്ലഭുജംഗമന്മാർക്കിത്രധൈര്യം ദൃഢം
മരണഭയമിവനു നഹികിമിദമതി വിസ്മയം!
മറ്റൊരുജാതികൾവന്നു മരിക്കുമോ?
അഹികളിലുമതികഠിനഹൃദയമുടയോർ ചില-
രല്ലാതൊരുവൻ വരാമരിച്ചീടുവാൻ”
ഈവിധം പലതും ചിന്തിച്ചുചിന്തിച്ചു് ‘വിശ്വാന്തരകോപന’വീണ്ടും വദ്ധ്യശിലയിലേക്കു പറന്നടുത്തു; പിന്നെയും ശങ്കിച്ചു പിൻവാങ്ങിക്കളഞ്ഞു. വിശപ്പു ദുസ്സഹമായിരുന്നതിനാൽ,
“മരണമതുവരുവതിനുകരുതിയൊരുവൻവന്നാൽ
മാറ്റലരെപ്പോലെ കൊൽകെന്നതേയുള്ളു.”
എന്നു കരുതികൊണ്ടു് അദ്ദേഹം മൂന്നാമതും വദ്ധ്യശിലയിലേക്കിറങ്ങിയിട്ടു്, വിദ്യാധരനെയും കൊത്തികൊണ്ടു് പറക്കവേ,
“വിദ്യാധരന്തലതാണതിനാലുടൻ
ചികുരഭരമതിൽ മരുവുമഴകുടയരത്നമാം
ചൂഡാമണിയും തെറിച്ചുവീണൂതഥാ.”
അതു ദൈവേച്ഛയാ വിദ്യാധരാങ്കണത്തിലാണു് പതിച്ചതു്. ജീമൂതകേതു ആരത്നത്തേ കണ്ടിട്ടു്, അതിനെ എടുത്തുകൊണ്ടുവരുന്നതിനു് മലയവതിയോടു പറഞ്ഞു. അതു സ്വഭർത്താവിന്റെ ചൂഡാരത്നമാണെന്നു് ഒരു നോട്ടത്തിൽ അവൾ മനസ്സിലാക്കി.
ഗരുഡനാകട്ടെ വിദ്യാധരനെ മലയശിരസ്സിൽ കൊണ്ടുചെന്നു വെച്ചിട്ടു ഭക്ഷിച്ചുതുടങ്ങി.
“ഉദരതലമുരപലലമുടനുടനശിച്ചുടൻ
ഉദ്ഗാള ്യരക്തപാനം ചെയ്തതുനേരം
അവനുദരമതിൽ മരുവുമുതവഹനദീപ്തിയും
തെല്ലുശമിച്ചതിനാൽ”
അദ്ദേഹം തന്റെ ഭക്ഷ്യപുരുഷനെ ഒന്നു നോക്കി. ഉരഃപലലത്തെ ഇവിടെ വൃത്തത്തിനു വേണ്ടി ഉരപലലമാക്കിയിരികുന്നു.
എന്തൊരു വിസ്മയം! അവന്റെ മുഖത്തു് മന്ദഹാസം കളിയാടിക്കൊണ്ടിരുന്നു. ഗരുഡൻ ചിന്തിച്ചു തുടങ്ങി;
“ഉരഗപരിവൃഢരിലൊരുപുരുഷനുമിതല്ലഹോ!
യുക്തമല്ലിന്നുഞാൻ ഭക്ഷിച്ചതും കഷ്ടം!
ഇവനുടയകുലമഹിമയറിയരുതു ചിന്തിച്ചാ-
ലിന്നവനെന്നറിഞ്ഞേഭുജിച്ചീടാവൂ”
എന്നുറച്ചുകൊണ്ടു് അദ്ദേഹം മാറിയിരുന്നപ്പോൾ. ജീമൂതവാഹനൻ ഇപ്രകാരം പറഞ്ഞു:
“വിനതസുത, ഗരുഡ, പുനരുഴറിനോക്കൊന്നുനീ
വിഭ്രരമോ? കാണൊഴുകുന്നുരക്തവും.
അരിയമമതനുപിശിതമറികിനിയു മുണ്ടെടോ.
ആത്മതൃപ്തിനിനക്കുണ്ടായിലേതുമേ.
ഇതുസമയമിഹ വിരതിമതി തവ ഭവിച്ചതെ-
ന്തിച്ഛാനുരൂപേണ ഭക്ഷിച്ചുകൊൾകെടോ”
ഈ ‘സ്മിതമൃദുലമധുരതരവചനം’ കേട്ടു് ഗരുഡൻ,
‘അറിവുടയതവചരിതമഖിലമറിവുറ്റല്ലാ
ലാശുഭുജിക്കുന്നതില്ല’
എന്നു പറകയാൽ; വിദ്യാധരൻ വീണ്ടും നിർബന്ധിച്ചു. ഇങ്ങനെ അവർതമ്മിൽ തർക്കിച്ചുകൊണ്ടിരിക്കവേ ശംഖചൂഡനും വദ്ധ്യശിലയിൽ വന്നുചേർന്നു. വിദ്യാധരൻ തന്നെ ചതിച്ചുകളഞ്ഞു എന്നു അപ്പോഴാണു് അദ്ദേഹത്തിനു മനസ്സിലായതു്. ശംഖചൂഡന്റെ അപ്പോഴത്തെ അവസ്ഥ എങ്ങനെ വർണ്ണിയ്ക്കേണ്ടു? അദ്ദേഹം രക്തപങ്കിലമായ ശിലകണ്ടു്,
“ഹര! വരദ! പുരമഥന! ശിവകരുണവാരിധേ
ഹാഹാ! വൃഥാ ഫലമായ് മമ ജന്മവും”
എന്നു ദീനദീനം വിലപിച്ചു. ഇവിടെയും വൃത്തത്തിനുവേണ്ടി കവി കരുണവാരിധേ എന്നു പ്രയോഗിച്ചിരിക്കുന്നു. ഒടുവിൽ ശംഖചൂഡന്നു, ഒരു യുക്തിതോന്നി.
“രുധിരകണമനുസരനിമലയമുകളേറി ഞാൻ
രൂക്ഷതയേറും ഗരുഡാന്തികേപുക്കു
പരുഷതരപല വചനമവനൊടുരചെയ്യുമ്പോൾ
പക്ഷീശ്വരൻ കൊലചെയ്തീടുമെന്നെയും”
എന്നു കരുതിക്കൊണ്ടു ആ യുവാവു് മലമുകളിലേക്കു കയറുംവഴിക്ക് താഴത്തായി ഒരു ആശ്രമംകണ്ടു. അതു ജീമൂതകേതുവിന്റെ ഗൃഹമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. ശംഖചൂഡനെകണ്ടു്, ആ വൃദ്ധൻ,
“ഉരഗവരമകുടമണിമഹൃതകിം?” എന്നു ചോദിച്ചു. അതിനു മറുപടിയായി ആ യുവാവു്,
‘ത്രിഭുവനമണിയുമൊരുമണിമകുടരത്നമേ!
ദിക്പാലകോപമ! ഹാ! മുഷിതോസ്മി ഭോ!’
എന്നു പ്രതിവചിച്ചു.
‘ആവേദയ തവ ദുഃഖൈകകാരണം’ എന്നു വൃദ്ധൻ വീണ്ടും ചോദിച്ചപ്പോൾ അദ്ദേഹം ജീമൂതവാഹനന്റെ കഥയെ വിസ്തരിച്ചു പറഞ്ഞു. അതു കേട്ടപ്പോൾ, വൃദ്ധനും പത്നിയും പുത്രഭാര്യയും മോഹിച്ചു നിലംപതിച്ചുപോയി. അതുകണ്ടു ശംഖചൂഡൻ ഇങ്ങനെ വിലപിച്ചു.
“ഹര! ഗിരിശ, പുരമഥന, ദുരിതഹര, ശങ്കര,
ഹാഹാ! ഹതോഹമപവാദഭാജനം.
ധരണിതലമതിൽ മരുവുമഖിലജനമേവരു-
മത്രനിന്ദിച്ചുരചെയ്തീടുമെന്നെയും.
വിശദമതിവിമലതരഗുണഗണവിരാജിതൻ
വിദ്യാധരോത്തമൻ രക്ഷിച്ചതാശ്ചര്യം!
അവനുനഹിനരകമിനിയമരുലകിൽ വാഴുവോ
നാശുഗുണമുടജീമൂതവാഹനൻ
ഉരഗമവനൊടുപകരമെന്തൊന്നുചെയ്‍വതു്?”
ഇവിടെ കവി, “അഹോ! പ്രാണപ്രദസ്യസദൃശം പ്രത്യു പകൃതം ശംഖചൂഡാമണേഃ” എന്ന നാടകവാക്യത്തെ എത്ര ഭംഗിയായി വികസിപ്പിച്ചിരിക്കുന്നുവെന്നു നോക്കുക.
“ഉരഗമവനൊടു പകരമെന്തിഹചെയ്വതു
മുറ്റതുചൊല്ലുവേനേവരും കേൾക്കണം.
മരണമതു പരിചിനൊടൊഴിച്ചരക്ഷിച്ചൊരു
മംഗലജീമൂതവാഹനൻ തന്നുടെ
ജനകജനനിയെയു മവനുടെ ഗൃഹിണിതന്നെയും
ജീവിതഹാനിവരുത്തിനാൻ കശ്മലൻ.
ഇവനുഗതിവരുവതിനൊരുദിനവുമെളുതല്ല–
യില്ലനിർഭാഗ്യവാന്മാർ ശംഖചൂഡോപമർ”
ശംഖചൂഡന്റെ ഈ വിലാപം ശിലയുമലിയുമാറുകുരുണമായിരിക്കുന്നു.
ഇങ്ങനെ വിലപിച്ചിട്ടു് അദ്ദേഹം, “ഹിമസലിലസമജലവുമിതമൊടു തളിച്ചുടൻ” ‘ഹേമന്തഭൂതസമാനം’ തണുപ്പിച്ചു അവരെ പുനർജീവിപ്പിച്ചു. അപ്പോൾ വൃദ്ധൻ,
“വ്യളോത്തമ! ചിതകൂട്ടുക വൈകാതെ
മമതനയമരണമതുകണ്ടു ദുഃഖത്തിനായ്
മാനുഷലോകേ വസിക്കുന്നതില്ല ഞാൻ.
സുതനമരുമമരുലകു സുഖമിനിയെനിക്കഹോ!
ദുഃഖമൊഴിഞ്ഞു ചിത ചമച്ചീടുക.”
എന്നു അപേക്ഷിക്കവേ, ശംഖചൂഡൻ, ‘അങ്ങയുടെ പുത്രൻ മരിച്ചുകാണുകയില്ല’ എന്നും മറ്റും പറഞ്ഞു് സമാധാനപ്പെടുത്തിയിട്ടു് മലയശിരസ്സിലേക്കു കയറി.
കഥാശേഷത്തെ നാലാംപാദത്തിൽ വിവരിച്ചിരിക്കുന്നു.
പർവതശൃംഗങ്ങൾ നോക്കിക്കൊണ്ടു് ആ യുവാവു് പോകുമ്പോൾ ‘തോണിപോൽ രണ്ടിടത്തു്’ കുഴിഞ്ഞിരിക്കുന്നതു കണ്ടുവത്രേ. അതു്,
“ദർപ്പമുൾക്കൊണ്ടു വൈനതേയനും കോപത്തോടെ
സർപ്പവൃന്ദത്തെ ക്കൊത്തി ബ്ഭക്ഷിച്ചീടുന്നനേരം
രക്തവും മാംസവും കൂടുണങ്ങിത്തടിക്കുമ്പോ-
ളുഗ്രതുണ്ഡാഗ്രം തേച്ചു കുഴിഞ്ഞ”
തായിരിക്കമമെന്നു ശംഖചൂഡൻ ഊഹിച്ചു.
പർവതശിരോഭാഗത്തിലുള്ള വൃക്ഷവൃന്ദങ്ങളെല്ലാം പക്ഷീന്ദ്രനേത്രാഗ്നിയാൽ ദഗ്ദ്ധമായിട്ടു് വറണ്ടു കാണപ്പെട്ടു.
“പർവതശിരോഭാഗേ സമഭൂതലം കണ്ടാൻ
ഗർവമുൾക്കൊണ്ടേർ പൂട്ടിയുഴുതു മറിച്ചപോൽ.
കിമിദം? നാഗങ്ങളെഗ്ഗരുത്മാൻ കൊത്തുന്നേര-
മമിണ്ണനഖങ്ങളാൽ പിളർന്നതിതെന്നോർത്താൻ”
പത്രീശനെക്കണ്ടമാത്രയിൽ ശംഖചൂഡൻ അടുത്തുചെന്നു്
“ന ഖലു നഖലുനിൻ സാഹസമനുഷ്ഠേയം
നാഗമല്ലിവൻ നാഗം ഞാൻ”
എന്നും, “എന്നെ നീ ഭുജിക്കവൻ തന്നെ നീയുപേക്ഷിക്ക” എന്നും പറഞ്ഞുകൊണ്ടു് തന്റെ വക്ഷസ്ഥലത്തെ ‘തുണ്ഡാഗ്രത്തിൽ’ ചേർത്തു. എന്നാൽ ഗരുഡൻ ലജ്ജിച്ചു പിൻവാങ്ങിക്കളഞ്ഞു. ഇതുകണ്ടു് ശംഖചൂഡന്റെ കോപം സീമയെ അതിലംഘിച്ചു.
“രേരേ! ജളപ്രഭോ! രക്തപ കുണ്ഡോദര
നേരറിയാതെ ഭക്ഷിച്ചീടിന ദുരാത്മാവേ!
ഭോഷ്കല്ലിവനെയുമെന്നെയും സൂക്ഷിച്ചു കാൺ
വാക്കമികൃതികളും നോക്കു നീ! സൂക്ഷിച്ചുകൊൾ.”
ഈ ഭർത്സനം കേട്ടിട്ടു് “വദ്ധ്യചിഹ്നമുണ്ടിരുവർക്കും” എന്നു ഗരുഡൻസമാധാനം പറഞ്ഞുനോക്കി. അപ്പോൾ “വദ്ധ്യചിഹ്നത്തേ നോക്കിയല്ലയോ ഭുജിച്ചു നീ” എന്നായി ചോദ്യം? അദ്ദേഹം ശംഖചൂഡന്റെകോപത്തെ ശമിപ്പിക്കാൻ കഴിയുന്നത്ര നോക്കിയിട്ടും ഫലിച്ചില്ല.
“പക്ഷീന്ദ്രജളപ്രഭോ! കേൾക്കണമിന്നും ചൊൽവേ-
നീക്ഷ്യതേ വിദ്യാധരമകുടമണിപ്രഭാ
സാക്ഷാൽ ശർവരീശ്വരസന്നിഭം, മനോഹരം.
മൽക്കിരീടം കാൺക നീ ധൂമ്രവർണ്ണമല്ലയോ?
മച്ഛിരോബ്രഹ്മരന്ധ്രേ കാൺക നീ ഫണമെന്നാൽ
തച്ഛിരോഭാഗേ ഫണമുണ്ടോ? ചൊൽ ബുഭുക്ഷിതം
ഭൂഷിതസ്വർണ്ണവർണ്ണ ഭൂഷണപ്രഭേദവും
വേഷവർണ്ണവുമറിയാതെ ഹാ കഷ്ടം കഷ്ടം!
കേട്ടാലും ജീമൂതവാഹനനെന്നിവൻ നാമം
ഗോഷ്ഠിയാകിന തവ കീർത്തിയും നശിച്ചു കേൾ.”
ഇപ്പോഴാണു് ഗരുഡനു കഥ മനസ്സിലായതു്. ജീമൂതവാഹനനേപ്പറ്റി അദ്ദേഹവും കേട്ടിരുന്നു.
“രത്നസാനുവിൽനിന്നും കൈലാസഗിരിയീന്നും
യക്ഷകിന്നരസിദ്ധഗന്ധർവാദികളെല്ലാം
ശിക്ഷയായ് ഗീതം പാടുമിവനേക്കൊണ്ടുമോദാൽ.
ഇത്ര മാഹാത്മ്യമുള്ള ജീമൂതവാഹനനേ
ക്ഷുത്തൃഡാദികളാലേ ഭുജിച്ചേനല്ലോ കഷ്ടം!
യശസ്സാം ജ്യോൽസ്നാമധ്യേ വിഹരിച്ചിരുന്ന ഞാൻ
ആയിരംപങ്കംതന്നിൽ നിമഗ്നനായേനല്ലൊ.
ഭക്ഷണാഗ്രഹവുമൈഹികവുമിനിവേണ്ടാ;
ശിക്ഷയായ്ദേഹത്യാഗം ചെയ്യുന്നേനതേ നല്ലൂ.”
എന്നു അദ്ദേഹം വിചാരിച്ചു. എന്നാൽ എങ്ങനെ മരിക്കും?
“ഗരളംകൊണ്ടു മമ മരണം വരായല്ലോ
ഗിരിമൂർദ്ധ്നിനിന്നു കീഴ്പോട്ടങ്ങുരുണ്ടാലും
മരിക്കയില്ല; പക്ഷംതന്നുടെ പതുപ്പിനാൽ
സമുദ്രംതന്നിൽച്ചാടിമരിപ്പാനുദ്യോഗിച്ചു
ശ്രമിച്ചാലെളുതല്ല; വിരയേ വരാമൃത്യു”
വഹ്നിയിൽച്ചാടി മരിക്കാമെന്നുവച്ചാൽ അതു അടുത്തെങ്ങുമില്ലതാനും. ഇപ്രകാരം വിചാരിച്ചുകൊണ്ടുനില്ക്കവേ,
“വഹ്നിതേജസാതുല്യം കാണായ്വന്നിതുദൂരേ
വഹ്നിയുണ്ടെങ്കിൽ, പിറകേവരുമവർ കൈയിൽ.”
എന്നിങ്ങനെ കൌതുകംപൂണ്ടു ഗരുഡൻ അവരെ പ്രതീക്ഷിച്ചു നില്പായി.
അതുകണ്ടു് അവർ വിദ്യാധരപിതാക്കന്മാരും ഗൃഹിണിയുമാണെന്നും അവർ പ്രാണത്യാഗാർത്ഥം ചിതയുണ്ടാക്കാനായി കൊണ്ടുവരുന്ന അഗ്നി അദ്ദേഹത്തിനു നൽകിയില്ലെന്നും ശംഖചൂഡൻ പറകയാൽ ‘പത്രീശൻ ത്രസ്താകുലനായതിതാപത്തോടും’ കൂടി ഇങ്ങനെ നിരൂപിച്ചു.
“വിദ്യാധ്രപിത്രാദികൾ പുത്രാർത്തികൈകൊണ്ടുട-
നദ്യുർമേ ദുർഭാഷണം ചെയ്വതുകേളാതിനി,
വഹ്നിയില്ലാഞ്ഞു പരിതാപമെന്തിനുമമ?
വഹ്നിയുണ്ടല്ലോ ബഡവാനലൻ മഹാസാരൻ
പക്ഷമാരുതവേഗാലേറ്റവുംജ്വലിപ്പിച്ചു
ശിക്ഷയായ് വീണു ഭൂതിയാക്കുവൻ മദ്ദേഹവും”
ഗരുഡന്റെ ഈ ഉദ്യമത്തെ പരമകാരുണികനായ വിദ്യാധരൻ കണ്ടു്, ‘പശ്ചാത്താപം എന്ന മന്ത്രത്തെ അഹിംസാവ്രതപൂർവം അനുഷ്ഠിക്കാൻ ഉപദേശിച്ചിട്ടു്’ സമാധാനപ്പെടുത്തി അയച്ചു. അന്നുമുതല്ക്കു സർപ്പങ്ങൾക്കു നിർഭയം ജീവിക്കാൻ സാധിച്ചുവെന്നേ പറയേണ്ടു. ഇങ്ങനെ ജീമൂതവാഹനന്റെ ഉപദേശം സഫലമായി.
ജീമൂതകേതു ‘ദുഃഖാർണ്ണവനിമഗ്നഹൃദയനായ് ബാഷ്പപൂർണ്ണാക്ഷനായേ” വാവിട്ടു നിലവിളിച്ചു. അദ്ദേഹത്തിന്റെ പത്നിയായ മഹാപുണ്യയാകട്ടെ, വിഗതധൈര്യയാവാതേ, വൃത്രാരാതിയെ വിളിച്ചു്,
“വൃത്രാരേ! ലോകത്ത്രയകർത്താവേ! പുരന്ദര!
സൂത്രാമൻ! ദിവസ്പതേ! പാലയ മമാത്മജം
ഗോത്രാരേ! സഹസ്രാക്ഷ! താവകം സുധയാലേ
യാർത്തിതീർത്താത്മജനെപ്പാലിക്ക ശചീപതെ!”
എന്നിങ്ങനെ പ്രാർത്ഥിച്ചപ്പോഴാണു് ഗരുഡനു് അമൃതത്തിന്റെ കഥയോർമ്മവന്നതു്. അതുകൊണ്ടു് അമൃതാഹരണാർത്ഥം അദ്ദേഹം ഉടൻതന്നെ തിരിച്ചു.
ജീമൂതകേതുവിനു് ഒരു സമാധാനവും ഉണ്ടായില്ല: ഒരു ചിത തയ്യാറാക്കാനായി അദ്ദേഹം ശംഖചൂഡനോടപേക്ഷിച്ചു. ഇങ്ങനെ എല്ലാവരും ദുഃഖിതരായി, ‘താർണ്ണ്യപല്യങ്കസ്ഥല’ത്തിൽ വീണുമോഹിക്കവേ ശൈത്യസൌരഭ്യത്തോടുകൂടി മന്ദമാരുതൻ ഒന്നു വീശി. ഊർദ്ധ്വഭാഗത്തു് ഒരു ‘ഹൃദ്യാരവം’ കേൾക്കായി. ഇതെന്താണു്? എന്നു് എല്ലാവരും മേല്പോട്ടു നോക്കിയപ്പോൾ,
“ചന്ദ്രബിംബാഭയോടെ കാണായി ദിവ്യയാനം
വെൺകറ്റക്കുടതഴ വെൺചാമരകളോടും
ഭംഗ്യാകണ്ടിതു സുരസുന്ദരിമാരെ മുമ്പിൽ
തന്മധ്യേ സ്വർണ്ണപീഠേ സംസ്ഥിതയായ് മോഹന
ചിന്മയീ മായാമയീ സന്മയീ ഗൌരിതന്നേ.”
എല്ലാവരും ദേവിയേ സാഷ്ടാംഗം പ്രണമിച്ചു. ഭക്തവത്സലായജഗദംബിക ജീമൂതവാഹനനെ ജീവിപ്പിച്ചു്, ചക്രവർത്തിയായി അഭിഷേകം ചെയ്തു. ഗരുഡൻ ചെയ്ത പീയുഷവർഷം പതിച്ചപ്പോൾ അവിടെ കിടന്നിരുന്ന സർപ്പാസ്ഥികൾപോയും പുനർജീവിച്ചു. ഇങ്ങനെ എല്ലാം മംഗളമായി കലാശിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ.
ഈ കവിയുടെ പ്രതിഭാശക്തി പ്രകൃതകൃതിയുടെ എല്ലാഭാഗങ്ങളിലും തെളിഞ്ഞുകാണാം. ഇതു നാഗാനന്ദം നാടകത്തിന്റെ ഒരു തർജമയാണെന്നു വായനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. പല സ്ഥലങ്ങളിൽ കവി സ്വാതന്ത്ര്യം പ്രയോഗിച്ചിട്ടുണ്ടു്. അപൂർവം ചില ഭാഗങ്ങളിൽ മാത്രമേ പദാനുപദതർജ്ജിമ ചെയ്തിട്ടുള്ളു.
കവിയുടെ കാലം എട്ടാംശതകത്തിന്റെ അവസാനത്തിലോ ഒൻപതാംശതകത്തിന്റെ ആരംഭത്തിലോ ആയിരിക്കണം. പ്രാചീനപദപ്രയോഗങ്ങൾ ഇതിൽ സുലഭങ്ങളാണെങ്കിലും, എഴുത്തച്ഛന്റെ രീതിയോടാണു് ഇതിനു് അധികം സാദൃശ്യം.
11.40 ഭദ്രാചരിതം പാട്ടു്
കവിയേപ്പറ്റിയൊ അദ്ദേഹം ജീവിച്ചിരുന്ന കാലത്തേപ്പറ്റിയോ അറിവില്ല. വളരെ പ്രാചീനമാണെന്നുള്ളതിനു സംശയമില്ല. അച്ചടിച്ചിട്ടില്ലെന്നു തോന്നുന്നു. മഹിഷമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു. അതിന്റെ പ്രാരംഭം ഇങ്ങനെയാണു്.
“ഹരഹര! ശിവശിവ! തിരുമകൾചരിതം
തിറമൊടുപുകൾവതിനരുൾതരവേണം.
ദുരിതവിനാശം തെരുതെരെവന്നി-
ട്ടുരുസുഖമെങ്കൽ വരുത്തേണഹ്നീ.
വിശ്വവിമോഹിനി വേദിയർകുമ്പിടു-
മീശമനോഹരി ഭൈരവിശാംഭവി
ഉജ്ജ്വലകാന്തി കലർന്നരുളീടിന
സജ്ജനസഞ്ചയ വന്ദിതചരണാ
***
കറ്റജടാമുടി കെട്ടിപ്പനിമതി
ചുറ്റിപ്ഫണിഗണമണിയുമരന്തൻ
നെറ്റിത്തടമതിലുദ്യൽകനൽമിഴി
പെറ്റിട്ടൊരു ഭഗവതിചരിതം
***
… പുകഴ്‌വതിനരുൾതരവേണം”
11.41 ശാസ്താംപാട്ടു്
“ശ്രീമഹാദേവനൊരുദിവസം
മാമലമാതുമൊരുമിച്ചിട്ടു്
കൈലാസമാമലതന്നിലങ്ങു
ചെമ്മേസുഖിച്ചുതൽക്കാന്തനോടും.”
ഇത്യാദി.
ഈ വൃത്തം ഒരു കാലത്തു വളരെ പ്രസിദ്ധമായിരുന്നു. രാമചരിതത്തിലും ഇതിനോടു സദൃശമായ ഒരു വൃത്തം കാണുന്നുണ്ടു്.
11.42 സംസാരോപാലംഭം ഭാഷാഗാനം
ഈ കൃതി എട്ടാംശതകത്തിൽ ഉണ്ടായതായിരിക്കണം. ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതീയിൽ എഴുതപ്പെട്ടിരിക്കുന്നു. ഗർഭോല്പാദനം മുതൽ മരണംവരെ മനുഷ്യൻ അനുഭവിക്കുന്ന സങ്കടങ്ങളെ സരസമായി വർണ്ണിച്ചിട്ടുണ്ടു്, അതിൽനിന്നു വിമോചനം സമ്പാദിക്കാനുള്ള വഴിയേ കവി ചൂണ്ടിക്കാണിക്കുന്നു.
യൌവന കാലത്തംഗജവശനാ-
യംഗനമാരെക്കാണാഞ്ഞിട്ടും,
കണ്ടാൽ വിരവൊടു പൂണാഞ്ഞിട്ടും,
പുനരപിതരുണീംപിരിയരുതാഞ്ഞും,
കണ്ടും വച്ചും കണ്ടതു വിറ്റും,
പണ്ടാരത്തെയെടുത്തുകൊടുത്തും,
***
തണ്ടാർ ബാണശരാർത്തിമുഴുത്തു
വണ്ടാർകുഴലികൾ വീട്ടിലഹർന്നിശ-
മുണ്ടാകേണ്ടുവതുണ്ടാകാഞ്ഞും,
കണ്ടുംവെച്ചും കണ്ടതു വിറ്റും
കണ്ടവരോടു പടയ്ക്കു മുതിർന്നും,
പത്തായങ്ങൾ തുറന്നു കൊടുത്തും,
പാക്കഞ്ഞിക്കു നിലങ്ങൾ കൊടുത്തും,
***
പിച്ചകമാല പണത്തിനു കൊണ്ടും,
പീച്ചാംകത്തിക്കു വെള്ളിപതിച്ചും,
വെണ്മഴുവിൻതലപൊന്നു പതിച്ചും,
പച്ചപ്പൊന്നികൾ പലവു ചമച്ചും,
***
തൊപ്പിപ്പൂമൈമുത്തു പതിച്ചും,
കച്ചകൾ കൊണ്ടും പച്ച പിഴിഞ്ഞും,
കാതരിയിച്ചും താടി ചിരച്ചും,
പന്നപറിച്ചും മീശചമച്ചും,
നോവു സഹിച്ചു ഭംഗിനടിച്ചും,
***
നിത്യമടുക്കള പുക്കുപുകഞ്ഞും,
പുസ്തകമെഴുതി വിലക്കു കൊടുത്തും,
പട്ടിണിയിട്ടു മുറക്കമിളച്ചും,
കട്ടുമുയർച്ച പറഞ്ഞുംകൊന്നും,
വെട്ടും കൊട്ടും കൊണ്ടു മുഴുന്നും,
ഇരുട്ടും മഴയും കാറ്റും വെയിലും,
കൊണ്ടു നടന്നും, ദണ്ഡിച്ചദ്ധന-
മുണ്ടായാലുമതുണ്ടാകാഞ്ഞും
***
വായ്പകൊടുത്തതു കിട്ടാഞ്ഞിട്ടും
പാടു കിടന്നും
***
മറ്റും യൌവന ദശയിൽ മനുഷ്യർ ‘പുത്രാലയപശുഭൃത്യർ’ നിമിത്തമായി അത്യന്തം ദുഃഖിക്കുന്നുവത്രേ!
11.43 പാർവതീസ്വയംവരം പാട്ടു്
പാർവതീസ്വയംവരംപാട്ടു് ആരുടെതാണെന്നു നിശ്ചയമില്ല. കവിതാഗുണവും വിരളമായിരിക്കുന്നു. നല്ല പഴക്കംതോന്നിക്കുന്നുണ്ടു്.
“ശ്രീഗുരുതാനും ഗണേശ്വരനും,
ശ്രീകാന്തൻ താനും സരസ്വതിയും,
ശ്രീമഹാദേവനും പാർവതിയും,
ശ്രീഭൂമിദേവമുനീന്ദ്രന്മാരും,
മാറ്റിത്തം പറ്റാതനുഗ്രഹിപ്പാ-
നേറ്റം വണങ്ങുന്നേനേവരേയും!
ചിന്തിച്ചതെല്ലാം കൊടുത്തരുളും
ജന്തുക്കളുള്ളിൽ വിളങ്ങുമമ്മ
യോഗേശ്വരിയായ ദേവിപണ്ടു
യോഗാഗ്നിതന്നിൽ ദഹിച്ചശേഷം
മാനിയാം ശൈലാധിരാജൻതന്റെ
മാനിനിയായിട്ടു മേവിടുന്ന
മേനകാദേവിതൻ ഗർഭംതന്നിൽ
മീനാക്ഷിവന്നു പിറന്നാളല്ലോ.”
രാമായണം വഞ്ചിപ്പാട്ടു്
കവിതാരീതി വളരെ ഹൃദ്യമായിരിക്കുന്നു. കവി എഴുത്തച്ഛന്റെ കാലത്തിനോടു അടുത്തു് മുമ്പോ പിമ്പോ ജീവിച്ചിരുന്നുവെന്നു തോന്നുന്നു. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടേ.
“ഷഡ്ഭാവഷഡൂർമ്മികളായ്കാണും ചരാചരൌഘങ്ങൾ
ഷട്കോശമാത്രമായ് കാണാം സ്വപ്നാകാരമായ്
കണ്ടുകോലാഹലത്തോടു കൊണ്ടുമേളിച്ചിരിക്കുമ്പോൾ
കണ്ടില്ലെന്നുവരുന്നതും വിസ്മയമല്ലീ?
വന്നതെവിടെ നിന്നുപോൽ? പോയതെവിടേക്കെന്നതും
ഒന്നുമറിയാൻവയ്യാതായെത്ര വിസ്മയം!
മൂത്രാമേധ്യപാത്രമാകുംഗാത്രം താനെന്നുള്ളഭാവ-
മെത്രയുംവിചാരിച്ചെന്നാലെത്രവിസ്മയം!
ദൃഗ്ദൃശ്യചഞ്ചലത്താകുമിന്ദ്രിയംതാനെന്നഭാവം
ദൃശ്യരൂപമാകകൊണ്ടിങ്ങെത്രവിസ്മയം!”
11.44 രണ്ടു മിശ്രഭാഷാഗാനങ്ങൾ
ഇവിടെ വിവരിക്കാൻപോകുന്നതു് രാമകഥപ്പാട്ടു്, ‘ഇരവിക്കുട്ടിപ്പോർ’ എന്നീ രണ്ടു കൃതികളേപ്പറ്റിയാണു്. ഈ രണ്ടു കൃതികളും മലയാളമാണെന്നു പറയുന്നതു എങ്ങനെ എന്നു അറിയുന്നില്ല. എന്നാൽ തമിഴാണോ? ശുദ്ധ തമിഴുമല്ല. മലയാളഭാഷാസമ്പർക്കം കൊണ്ടു ദുഷിച്ചതമിഴാണെന്നു പറഞ്ഞാൽ വലിയപിശകില്ല. ഇത്തരം ചില ഗദ്യഗ്രന്ഥങ്ങളും കാണ്മാനുണ്ടു്. ‘തത്വമസി’ എന്നൊരു ഗദ്യഗ്രന്ഥം തെക്കൻതിരുവിതാംകൂറിൽ പല ദിക്കുകളിലിരുപ്പുള്ളതായി അറിയാം. ഒരു പകർപ്പു ചിത്തിരതിരുനാൾ വായനശാലയിലും മറ്റൊന്നു മലയാളം ക്യൂറേറ്റർ ആഫീസിലും ഉണ്ടു്.
11.45 രാമകഥപ്പാട്ടു്
ഔവാടുതുറ അയ്യപ്പിള്ളആശാനാണു് രാമകഥപ്പാട്ടിന്റെ കർത്താവു്. ഔവാടുതുറ നെയ്യാറ്റിൻകരത്താലൂക്കിൽ തിരുവല്ലം എന്ന സ്ഥലത്താണു്. കവിയുടെ ജീവിതകാലം കൊല്ലവർഷം അഞ്ചാംശതകത്തിലായിരുന്നുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. കണ്ണശ്ശപ്പണിക്കരുടെ രാമായണം കണ്ടിട്ടാണു് ഈ രാമകഥപ്പാട്ടു രചിച്ചതെന്നു ചിലർ അഭിപ്രായപ്പെടുന്നുവെന്നും അതു ശരിയല്ലെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരുന്ന ഒരു പാട്ടുകാണുന്നു. അതു് ഇങ്ങനെയാണു്.
‘അയനരുളാൽനാരതരും പുററിനു-
ള്ളരുൾമുനിവൻ വാഴ്ത്തിയുരത്തതാക.
പരൻകഥയെക്കമ്പർ പന്തീരായിരത്താൽ
പകർത്തകഥകണ്ണശ്ശനിൽ പാതിയാം.
തരന്തരമായി വിളങ്ങുമൊഴിയതനിൽപാതി,
തനാവിനയാലവ്വാടുതുറയിലയ്യൻ
വിരന്തുടനിരാമനാമം ചൊന്നേചൊല്ലൈ
മികന്തപൈതനടിയേൻ വിള്ളിന്റേനേ’
ഈ ഗാനത്തിന്റെ വേറൊരുപാഠം ഉള്ളൂർ. മി. എസു്. പരമേശ്വരയ്യർ പ്രാചീനമലയാളമാതൃകകൾ എന്ന കൃതിയുടെ അവതാരികയിലും ചേർത്തിട്ടുണ്ടു്. ഈ പാട്ടിനെ വിശ്വസിക്കാമെങ്കിൽ കവിയുടെ കാലം കണ്ണശ്ശന്റെ കാലത്തിനുശേഷം ആയിരിക്കണം. എന്നാൽ അങ്ങനെ വിശ്വസിക്കുന്നകാര്യം കുറെ പ്രയാസമായിട്ടാണിരിക്കുന്നതു്. പ്രസ്തുതഗാനത്തിനു് മുഖവുരയായി പാടിവരുന്ന മറ്റുചില ഗാനങ്ങൾകൂടിയുള്ളതായി അറിയുന്നു. ഏതോ ഒരാൾ ഏതോകാലത്തു എഴുതിയ ഒരു പാട്ടിനെ ആധാരമാക്കി ഒന്നും ഊഹിക്കാവുന്നതല്ല. എന്നാൽ മി. ഗോവിന്ദപ്പിള്ള പറയുന്നിടത്തോളം ഈ കൃതിയ്ക്കു പഴക്കമുണ്ടോ എന്നുള്ള കാര്യവും സംശയമാണു്. ഈ വിഷയത്തേപ്പറ്റി ഞാൻ ശേഖരിച്ചിട്ടുള്ള തെളിവുകളേ ഗ്രന്ഥാവസാനത്തിൽ അനുബന്ധമായി ചേർത്തിരിക്കുന്നു. ഇപ്പോൾതന്നെ ഈ അധ്യായം വളരെ ദീർഘമായിപ്പോയതുകൊണ്ടു് ഇവിടെ വിവരിക്കുന്നതിനു് തരമില്ല.
‘പഴംതിന്നു’ കവിയായിത്തീർന്ന ഒരാളാണത്രേ ഔവ്വാടുതുറആശാൻ. മികച്ചകവിതാവാസനയും സാമാന്യം നല്ലപഠിപ്പും ഉണ്ടായിരുന്ന ഇക്കവിയ്ക്കു പ്രസ്തുതകാവ്യം രചിയ്ക്കുന്നതിനു് പഴത്തിന്റെ അപേക്ഷയൊന്നുമുണ്ടായിരുന്നില്ല. രസപുഷ്ടിയെ സംബന്ധിച്ചിടത്തോളം രാമകഥ രാമചരിതത്തെ അതിശയിക്കുന്നു. രാമചരിതം വാല്മീകിരാമായണത്തിന്റെ ഏകദേശ വിവർത്തനം മാത്രമാണു്. രാമകഥയിലാകട്ടേ കവിയുടെ മനോധർമ്മം കൂടുതൽ വ്യാപരിച്ചുകാണുന്നു.
ശ്രീപത്മനാഭക്ഷേത്രത്തിലെ ഉത്സവത്തിനു രാമകഥപ്പാട്ടുകാർക്കും പടിത്തരം പതിച്ചുകൊടുത്തിട്ടുണ്ടു്. അവർ ഇന്നും ചന്ദ്രവളയം കൊട്ടി, താളമേളാദ്യവയവങ്ങളോടുകൂടി പ്രസ്തുതഗാനം പാടിവരുന്നു.
ഭാഷ ശുദ്ധതമിഴല്ലെന്നു വാദിക്കുന്നതിനു ബാധകമായി ഒന്നു രണ്ടു സംഗതികൾ മാത്രമേയുള്ളു. പുരുഷപ്രത്യയം പല ദിക്കുകളിലും വിട്ടിരിക്കുന്നു. രണ്ടാമതായി സംസ്കൃതപദങ്ങളെ പല ദിക്കുകളിൽ തത്സമങ്ങളായിട്ടുതന്നെ ഉപയോഗിച്ചുകാണുന്നുണ്ടു്. ഈ ലക്ഷങ്ങളേമാത്രം ആധാരമാക്കി, പ്രകൃത കൃതിയെ ഭാഷാകാവ്യമെന്നു വ്യവഹരിക്കാമോ എന്നു് ഭാഷാഭിമാനികൾതന്നെ തീർച്ചപ്പെടുത്തട്ടെ. ഒരുഭാഗം മാത്രം മാതൃകയ്ക്കു ഉദ്ധരിച്ചുകൊള്ളുന്നു.
“താളിൽ ചതതളനയനൻ പണിയ-
ത്തചരതനരപതിതിരുവുളമാനാർ.
വേളൽതന്നരുൾകോണ്ടുസുമന്ത്രരും
വിതയാൽ മൈന്തനുമരുകുപുകുന്താർ.
വേളൽജനകനു തരതലമാഴ്‌വാൻ
വിതിവഴിയുള്ളന മുറമകളെല്ലാ-
നാളും ചുപദിവസങ്കളറിന്തു
നടുത്തുകയെൻറു നരേന്തിരനരുളാ-
ലരുളൊടുതചരതനൃപമണിതിരുവുള-
മറിന്തുമണ്ടകമോടുചാലകളും,
നരപതിയരുളതിനാലനവോരും
നൻറിയുടൻ ചാലയിൽ നളിനമൊടും
കിരച്ചെമ്പൊന്നാലെയഴുത്തിനർ
കുറുവിതവളവാവടയുത്തരങ്കൾ
മുരുകലവോർ തൂണുകൾ ചിത്രങ്കൾ
മുത്തുത്താവട മഴകാൽപൊതികൈ
ഉരുകിനതാഴികക്കുടങ്കളിരുത്തിനർ
ഉചന്തമണ്ടകമുലകിനുതിലകം
കരുമുകിൽ നൃപമണിയുലകാൾവതിനായ്
കരുതിയെ പല പല ചാലമുകിത്തനർ.
മുകിത്തചാലകൾ മുഴുകിനകോമള
മുല്ലസുഗന്തപ്പരിമളനീരുകൾ
അകത്തുപുണ്ണിയതീർത്ഥജലങ്കൾ
അപിഷേകനറുമലർ ചെമ്പകതുളമം
ചുകത്തിനുള്ള ചെമ്പരുന്തിമലരുകൾ
ദൂരിതമറക്കും തെറ്റികൾ പിച്ചികൾ
നകത്തിലച്ചുടുകളററുപറിത്തനർ
നലമുളമഞ്ചതകട്ടിവിതാനം
താനവിതാനമണിന്തനചാലയിൽ”
***
ഇത്യാദി.
രാമചരിതം അന്നത്തെ രാജഭാഷയിലും രാമകഥ ദേശ്യഭാഷയിലും രചിക്കപ്പെട്ടിരിക്കുന്നുവെന്നു് മി. പരമേശ്വരയ്യർ പറയുന്നതിനോടു യോജിക്കാൻ തരമില്ല. രണ്ടു കൃതികളും അക്കാലത്തു് തെക്കൻ തിരുവിതാംകൂറിൽ നടപ്പുണ്ടായിരുന്ന ഒരു മിശ്രഭാഷയിലാണു് രചിക്കപ്പെട്ടിരിക്കുന്നതു്. അവയേപ്പറ്റി മലയാളികൾക്കുള്ളതിലധികം അവകാശവാദം പുറപ്പെടുവിക്കാൻ തമിഴർക്കു ന്യായമുണ്ടു്. ഈ അവകാശവാദത്തിൽ സാഹിത്യ സദിർക്കോടതി തമിഴിനു അനുകൂലമായ വിധി പ്രസ്താവിച്ചുപോയാൽ, അതുകൊണ്ടു മലയാളഭാഷയ്ക്കു വലിയ നഷ്ടമൊന്നും വരാനുമില്ല.
11.46 ഇരവിക്കുട്ടിപ്പിള്ളയാർപാട്ടു് (കണിയാകുളം പോര്)
ഈ കൃതിയും മിശ്രഭാഷയിൽതന്നെ രചിക്കപ്പെട്ടിരിക്കുന്നു. ചരിത്രവിഷയകമായി വളരെ പ്രാധാന്യമുള്ള ഒരു പാട്ടായതുകൊണ്ടു്, അതിനേപ്പറ്റി അല്പം കൂടുതലായി ഇവിടെ പറയേണ്ടിയിരിക്കുന്നു. തെക്കൻതിരുവിതാംകൂർ പാണ്ഡ്യചോള രാജാക്കന്മാരുടേയും മധുരനായ്ക്കന്മാരുടേയും ആക്രമണത്തിനു് കൂടെകൂടെ വശംവദമായിരുന്നു. അതിപുരാതനകാലം മുതല്ക്കു അടുത്തകാലം വരെ ദക്ഷിണതിരുവിതാംകൂറിൽ അവർ ഏറെക്കുറെ അധികാരം നടത്തിവന്നിരുന്നു എന്നുള്ളതിനു് അസംഖ്യംരേഖകൾ കാണുന്നുണ്ടു്. പ്രസ്തുതകഥ നടന്നകാലത്തു് ‘വഞ്ചിവേന്തൻ’ കല്ക്കുളത്തു് പുലിയൂർക്കുറിച്ചിയിൽ എഴുന്നള്ളിത്താമസിക്കയായിരുന്നു. അപ്പോൾ തിരുമലനായ്കന്റെ സേനാപതിയായ രാമപ്പയ്യൻ ആരുവാമൊഴിയ്ക്കപ്പുറത്തു സ്ഥിതിചെയ്യുന്ന പണക്കുടി എന്ന സ്ഥലത്തുവന്നു പാളയമടിച്ചു, വഞ്ചിരാജ്യത്തെ ആക്രമിയ്ക്കാൻ തരം നോക്കിക്കൊണ്ടിരുന്നു. ഇതിനുമുമ്പിൽ വേലയ്യൻ മലയാളത്തെ ഉപരോധിച്ചുവെങ്കിലും അയാളുടെ സൈന്യത്തെ ‘വീരനായർ പടൈകൂട്ടിയൊരു നൊടിതന്നിലേതുണ്ടതുണ്ടാക്കവേ’
“ചെയ്യും തിറവീരൻ പടൈവേലയ്യൻ
തിട്ടനവേവെട്ടുപട്ടും പോനാൻ”
കത്തുമൂലം ഈ വിവരം അറിഞ്ഞപ്പോൾ തിരുമലേന്തിരൻ,
“ആനവായ്ക്കരുമ്പുപോലകമെല്ലാം നടുനടുക്കി,
മാലൈപോൽ കണ്ണീരോടി മലങ്കിയേകലങ്കിയുള്ളം
വേലയിൽ തുരുവുപോല വിശനമുററിരുന്തുപോലും.”
അനന്തരം മധുരനായിക്കൻ അയച്ച സൈന്യമാണു് ഇപ്പോൾ പണകുടിയിൽ സ്ഥാനമുറപ്പിച്ചതു്. അവ പതുക്കേ അവിടെനിന്നും തിരുവിതാംകോട്ടിൽ പ്രവേശിച്ചു് കൊള്ളയടിച്ചുതുടങ്ങി.
അക്കാലത്തു നാടുവാണിരുന്നതു് ഉണ്ണിക്കേരളവർമ്മ എന്ന ഭക്തനായിരുന്നു. ഈ രാജാവിനെയാണു് കോട്ടാരക്കരതമ്പുരാൻ തന്റെ ആട്ടക്കഥയിൽ വാഴ്ത്തീട്ടുള്ളതു്. മധുരപ്പട വന്നിരിക്കുന്ന വിവരം അറിഞ്ഞപ്പോൾ മഹാരാജാവു് ദ്രുതഗതിയിൽ സൈന്യശേഖരം ചെയ്തുതുടങ്ങി. പത്മനാഭപുരത്തിനുസമീപം ആറേഴുമൈൽ കിഴക്കുമാറി സ്ഥിതിചെയ്യുന്ന കണിയാകുളം എന്നദിക്കായിരുന്നു യുദ്ധരംഗം. യുദ്ധമാരംഭിക്കുന്നതിനു തലേദിവസം, മഹാരാജാവിന്റെ മന്ത്രിമാരിൽ ഏഴുപേർചേർന്നു ഒരു ഗൂഢാലോചന നടന്നു.
“നാളെപ്പോരുണ്ടതുക്കിനിയെപ്പടി
നാമളേഴുപേരൊൻറാകെ കൂടിയേ
നാണയക്കേടുവരാമൽ നിരുപിത്തു
പേശിയൊരു മൊഴിശൊല്ലിക്കൊള്ളുവോം”
എന്നു ‘ചങ്കുക്കൊടിവീരൻ കേശവൻ അഭിപ്രായപ്പെട്ടു.
“ഏറ്റവീട്ടിതിലെല്ലോരുംകൂടിയേ
വെറ്റിയാന തിരുമലനായിക്കൻ
വേലയ്യൻപോലൊരു തുരതന്നെയും
കൊൻറല്ലാമലേ രാമപ്പയ്യൻ നമ്മേ
കോട്ടക്കുള്ളേ ഇരുക്കവു മാട്ടാനേ.
കോട്ടതന്നെ അടൈത്തിരുന്താലും
കൂൻറുദേശത്തെനിർദ്ധൂളിയാക്കുവൻ.
വാട്ടമില്ല വടുകപ്പടയോടെ
മന്തിരിമാരെ നീങ്കളെല്ലാം നാളെ
ചേട്ടമാകവേ കെട്ടിച്ചമഞ്ചുടൻ
ചെല്ലുവേണ്ടുമിടങ്കൈ വലങ്കൈക്കു”
എന്നായിരുന്നു കേശവന്റെ ഉപദേശം. മന്ത്രിമാർക്കു മഹാരാജാവിന്റെ സവിശേഷമായ പ്രീതിയ്ക്കു പാത്രീഭവിച്ചിരുന്ന ഇരവിക്കുട്ടിപ്പിള്ളയോടു അസൂയ വർദ്ധിച്ചിരുന്നതുകൊണ്ടു മാത്രമാണു്, അവർ ഇങ്ങനെ എലിയെ തോല്പിച്ചു് ഇല്ലംചുടുന്നതിന്നു നിശ്ചയിച്ചതു്.
മഹാരാജാവു് അവരെ വിളിച്ചുവരുത്തി യുദ്ധസന്നാഹത്തോടുകൂടി അടുത്ത ദിവസം പടയ്ക്കു പുറപ്പെട്ടുകൊള്ളണം എന്നു ആജ്ഞാപിച്ചപ്പോൾ,
‘നാണയത്തിലിടങ്കൈ വാലങ്കൈക്കു–
നാങ്കൾ ചൊല്ലുവോം’
എന്നാൽ ‘നെറ്റിക്കൈക്കാളില്ലല്ലോ’ എന്നു് അവർ പറയവേ, അവിടെ ഉണ്ടായിരുന്ന ഇരവിക്കുട്ടിപ്പിള്ള ‘നാൻ പോറേൻ ഇങ്ക വഞ്ചിക്കരശനെ’ എന്നു അറിവിച്ചു. ‘എന്നാൽ അങ്ങനെയാവട്ടേ’ എന്നു ആ ദുർമ്മന്ത്രികൾ ‘ചേരമാനെത്തൊഴുവിടൈ വാങ്ങി’ക്കൊണ്ടു് തിരിച്ചുപോയി. ഇരവിക്കുട്ടിപ്പള്ളയെ നശിപ്പിക്കാൻ ഇതുതന്നെ നല്ല തരം എന്നു വിചാരിച്ചു അവർ അത്യന്തം സന്തോഷിച്ചു.
മന്ത്രിവർഗ്ഗത്തിൽപ്പെട്ടു ‘വീരശൂരനിടത്തറത്തേവനും, വെങ്കലക്കൊടികുളത്തുരു രാമനും, പേരിളമ്പയിൽ മാർത്താണ്ഡവർമ്മരും’ മറ്റും ഇങ്ങനെ തീർച്ചപ്പെടുത്തി. ഇരവിക്കുട്ടിപ്പിള്ളയെ പോരിലിറക്കിവിട്ടിട്ടു്,
‘നില്ലാമലപ്പിന്നണിവിട്ടുവാങ്കിയേ–
നില്ക്കും പൊഴുതിലെ കുതിരപ്പടൈ–
ശല്യമാകവളൈന്തുകൊണ്ടു പിള്ളയിടെ–
തലയും കൊണ്ടുപോനാപ്പിന്നെപ്പടൈയില്ലൈ’–
ഇങ്ങനെ തീർച്ചപ്പെടുത്തിയിട്ടു് അവർ വിവരത്തിനൊക്കെ ഒരു കത്തെഴുതി ദൂതൻവഴിക്കു് രാമപ്പയ്യനു അയച്ചുകൊടുത്തു.
“…നാളൈനാങ്കളുദിക്കുമ്മുൻ പടൈക്കുവാറോം
പൊരുത്തമായ്നെറ്റിക്കൈക്കു പോറവാറുതുരയേ നീങ്കൾ–
വിരുലമായ് വളൈന്തുവെട്ടി വരൈവുടൻചതിയ്ക്കു–
തിരുത്തമായ് തലയും കൊണ്ടു ശീക്കിരംപോവീർ–”
എന്നായിരുന്നു പ്രസ്തുതകത്തിലെ സാരം
ഈ കത്തുകണ്ടപ്പോൾ രാമപ്പയ്യന്റെ ‘മനം മകിഴ്‌ന്തു’ രാജ്യഭക്തനായ ഇരവിക്കുട്ടിപ്പിള്ള ഇതൊന്നും അറിഞ്ഞിരുന്നില്ല.
അന്നു രാത്രി ഇരവിക്കുട്ടിപ്പിള്ളയുടെ മാതാവു് ഒരു ദുസ്വപ്നം കണ്ടു. തന്നിമിത്തം അവർ,
“എന്മകനേ എന്നിരവി
യിൻറുപടൈ പോകാതെ
കർമ്മവിനൈ പൊല്ലാതു!
കേളുമെടാ എന്മകനേ
കിനാവുകണ്ട പലങ്കളെല്ലാം
കേളുമേടാ എന്മകനേ!
കേളടാനീ കണ്മണിയേ!
കണ്മണിയെ കേളുമെടാ!
പൊന്നുനിറമെത്തിയിലേ
പുകയെഴുമ്പിക്കണ്ടേനേ
തിരളാന കൂട്ടുമിട്ടു
ചിങ്കംപററിക്കൊല്ലക്കണ്ടേൻ.
കൊത്തളരുമിലങ്കമതിൽ
കൂവെയിരുന്തളവുംകണ്ടേൻ
അരുമയുടനേവളർത്ത
ആൾവീര! പോകാതെ
പോകാതെയെന്മകനേ
പുകൾവീരായിപ്പടയ്ക്കു”
എന്നുതടുത്തു. ഇരവി അതുകേട്ടു
“തായാരേ! കേളുമമ്മാ!
തടുത്തുമൊഴി ചൊല്ലാതെ,
എഴുകടലപ്പുറത്തിൽ
ഇരുമ്പറയ്ക്കുള്ളിരുന്താലും
യമനുടയ ആളുവന്താൽ
ഇല്ലൈയെൻറാൽ പോവർകളൊ?
കല്ലറയും കെട്ടിവൈത്തു
കല്ലറക്കുള്ളിരുന്താലും,
കാലനുട ആളുവന്താൽ
കണ്ടില്ലെൻറാൽ വിടുവാർകളോ?”
എന്നു മാതാവിനെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പക്ഷേ, ഫലിച്ചില്ല. അവർ പിള്ളയുടെ പത്നിയെക്കൊണ്ടും പ്രേരിപ്പിച്ചുനോക്കി. ഇരവിയുടെ പത്നിയാകട്ടേ,
“പഞ്ചരത്നച്ചേലൈതന്നെ
പെൺകൊടിയാൾ കൊയ്തുടുത്തു
മെല്ലനല്ലാൾ പുറപ്പെട്ടു്”
ഭർത്താവിന്റെ സമീപം പ്രാപിച്ചിട്ടു്,
“എങ്കാണും ഭർത്തവേ നീ-
രിൻറുപടൈ പോകവേണ്ടാം
കർമ്മവിനൈപൊല്ലാതു”
എന്നു തടുത്തു. ഈ സാധ്വിയും താൻ കണ്ട ദുസ്സ്വപ്നങ്ങളെ വിസ്തരിച്ചു പറഞ്ഞു കേൾപ്പിക്കുന്നുണ്ടു്.
“നേത്തിരവു പഞ്ചണൈമേൽ
നിത്തിരൈയാണ്ടിരിക്കയിലേ
പാർത്തിരിക്കച്ചനിയൻവന്തു
പർത്താവേക്കൊണ്ടുപോനാൻ.
ആലുമരം മൂടോടെ
അടിതകർന്തു വിഴവുംകണ്ടേൻ.
നാൻവളർത്ത കിളിയെന്നത്തൈ
നല്ലരവം തീണ്ടക്കണ്ടേൻ.
പൂണരിയ കളമുടൈന്തു
മതയാനൈ ചായകണ്ടേൻ.
പൊന്നിൻനിറ മെത്തയിലെ
പുതയെഴുമ്പക്കണ്ടേനയ്യാ.
നരിയുംവന്തു കോഴിയെത്താൻ
നടുപ്പറ്റിപ്പിടിക്കക്കണ്ടേൻ.
മുൻവായിൽ മുത്തുയർന്തു
മുന്തിയിലേ മുടിയക്കണ്ടേൻ.
വെള്ളരിക്കാകൊണ്ടുവന്തു
വിടുതിയിലേ തരവുംകണ്ടേൻ.
കത്തിരിക്കാ കൊണ്ടുവന്തു,
കൈതനിലേ തരവുംകണ്ടേൻ.
മംഗലിയം ഇഴപെരുകി
മടിമേലെ വിഴവുംകണ്ടേൻ.”
ഇവയൊക്കെ കേട്ടിട്ടും ഇരവിക്കുട്ടിപ്പിള്ള തന്റെ ദൃഢനിശ്ചയത്തിൽനിന്നും വ്യതിചലിച്ചില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു.
“വാറവിധി എങ്കിരുന്തും
വന്തിടുംകാൺ പെൺകൊടിയെ!
ഇട്ടപയിരഠുപ്പതുക്കു
കുറ്റമില്ലൈ പെൺകൊടിയെ!
വിളന്തപയിരറുപ്പതുക്കും
വിസനപ്പെട വേണ്ടാമേ
എന്തരത്തിൽ മന്തിരിമാ-
രെല്ലാരും പടൈപോക
ഇങ്കിരിക്ക താണുവമോ?
എന്നോടെ വിലക്കാതെ
എന്തിഴയേ പോവേനെൻറാർ”
ഇരവിപോയി കളികഴിഞ്ഞു കരയ്ക്കുകയറിയിട്ടു നീലകണ്ഠനെ ധ്യാനിച്ചുകൊണ്ടിരിക്കവേ, മരത്തിൽനിന്നു ഒരു പല്ലി വന്നു വലംതോളിൽ വീഴുകയാൽ വീണ്ടും ഒന്നുകൂടി സ്നാനംചെയ്തു. അനന്തരം ആ വീരപുരുഷൻ ‘മുടിയും പനൈന്തുകെട്ടി നെറ്റിതന്നിലേ നീറുമണിന്തുടൻ’ നീലകണ്ഠന്റെ പാദത്തെയും ധ്യാനിച്ചിട്ടു് കസ്തൂരിക്കുറിയുമിട്ടു് ഇടക്കെട്ടിലേയ്ക്കു കയറി.
“മങ്കനല്ലാൾ അമുതുകൊണ്ടുവക്ക
മുന്തെടുത്തൊരമുതു തന്നിലെ
മുല്ലപ്പൂമാല പോലെ തലനാരു”
കണ്ടിട്ടു് അദ്ദേഹത്തിന്റെ മാതാവു് ‘കാര്യമിന്റു നലമല്ല പാപിയനേ പടൈക്കിൻറു പോകാതെ’ എന്നു് ഒന്നുകൂടി തടസ്സം പറഞ്ഞുനോക്കി. എന്തായിരുന്നാലും യുദ്ധത്തിനു പോകതന്നെ ചെയ്യും എന്നു ഇരവി ഉപ്പായിപറഞ്ഞു.
യുദ്ധത്തിനുള്ള ഒരുക്കങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“നല്ലചല്ലടം മേൽക്കച്ചകട്ടിനാർ
പൂശിനാരെ പുഴുവോടുജവാതു
പൂന്തളിർക്കച്ചമീതിലണിവതാം
ആനരംതാർ ചന്തിരകാവിശം
ചന്ദ്രകാവിശം മീതോടുമീതീട്ടു
തട്ടിഴന്താല വിഴുന്തുവിടാമലേ
ഇന്തിരൻ പാവനിക്കിണപോലവേ
ചന്തിരൻവന്തുനിന്നതുപോലവേ
ചമൈന്താരാതിച്ചൻ വടിവാകവേ
യന്തിരങ്കൾ വരുവതറിയാമൽ
ആയുധംനാലുകൂട്ടം”
എടുത്തുകൊണ്ടു് അദ്ദേഹം പുറപ്പെട്ടപ്പോൾ ആ വീരപ്രസു,
“കരുവേലംകയ്യിൽ കണ്ടുപൊഴുതിലെ
കയ്നകർത്താളെ മന്തിരിയേത്താനും
അന്തിരമൊൻറുംവാരാമൽ നീർചെൻറു
തന്തിരത്താൽ പടൈകണ്ടുവാരുമേ”
എന്നു അനുഗ്രഹിക്കമാത്രമേ ചെയ്തുള്ളു. ഇരവിക്കുട്ടിപ്പിള്ള വഴിയിൽ ഇറങ്ങിയ മാത്രയിൽ, ‘നല്ലവേതിയാനെതിർവുന്തു തോൻറിനാർ’
ആ ബ്രാഹ്മണന്റെ ഒരു കൈയിൽ ഉരുളിയും അരിയുംമറ്റേക്കയ്യിൽ തീയുമാണിരുന്നതു്. ഈ ദുശ്ശകുനത്തേയും വകവയ്ക്കാതെ അദ്ദേഹം പടക്കളത്തിലേക്കുതന്നെ തിരിച്ചു. ‘മന്നവർ പവനി’യെപ്പോലെ യുദ്ധരംഗത്തിലേക്കു തിരിച്ചു ‘മാർത്താണ്ഡ വാരിരവിതുരയെ’ കണ്ടു പുരസ്ത്രീകൾ ഓരോന്നു പറഞ്ഞുതുടങ്ങി.
‘വാരുലകിന്ത തുരയേ
പെറ്റതായും പെൺകൊടിയും
പടൈപ്പോകച്ചൊന്നാരോ?
ചൊന്നാർകളൊ യിന്തത്തുരയേ?
പെറ്റതായും തുയരം തീർത്തു
മനസ്സടങ്കയിരിപ്പാർകളോ?
എന്നപുത്തി ശൊന്നായി.’
മന്ത്രികുലോത്തമനും അത്ഭുതപാക്രമിയും ആയ ഇരവിക്കുട്ടിപ്പിള്ള പുലിയൂർക്കുറിച്ചിയിൽ, ‘കുരുമ്പാറയിൽ മാളികമീതിലേ കൊത്തളത്തിൽ’ എഴന്നള്ളിയിരുന്ന തമ്പുരാനെ മുഖം കാണിച്ചിട്ടു് യാത്ര പറഞ്ഞപ്പോൾ കരുണാശീതളസ്വാന്തനായ ആ പൊന്നുതിരുമേനി അരുളിച്ചെയ്ത വാക്കുകേൾക്കുമ്പോൾ ആർക്കും ഒരു തുള്ളിക്കണ്ണീരെങ്കിലും കണ്ണിൽനിന്നു് അറിയാതെ വീണുപോകാതിരിക്കില്ല.
“കാക്കവേണമനന്തയിൽ വാ-
ഴച്യുതൻ തിരുവരുളിനാലേ
കാവലുടൻ ചെൻറുപടൈപൊരുതാൽ
ചകിക്കിതില്ലൈയാനാൽ
ഊക്കമുള്ളഓട്ടനിങ്കൊയാടി
വരട്ടും വിരവാൽ വാറേൻ.
ഓടിച്ചെൻറുനീയും പിള്ളൈ
മോതിക്കൊണ്ടു ചെൻറിറങ്കവേണ്ട
ചരതിത്തുനിൻറുപിള്ളൈ
പൊരുതിത്തു വരവേണം.”
ഇരവിയാകട്ടേ, അടിയൻ ‘വിടകൊള്ളുന്നു, എന്തുവന്നാലും യുദ്ധം ചെയ്യുകതന്നെചെയ്യും. “പൊന്നുതിരുമേനിയുടെ തിരുവാശിസ്സും’ ഉടവാളും ലഭിച്ചാൽ മതി” എന്നു വിടചോദിച്ചു. വഞ്ചിവേന്തരുടെ പള്ളിവാളും ആശിസ്സും വാങ്ങികൊണ്ടു് ഇരവിയുദ്ധഭൂമിക്കഭിമുഖമായി സൈന്യസമേതം നടകോണ്ടപ്പോൾ വീരവനിതകൾ കുമ്മിയടിച്ചുപാടിയും മറ്റും സേനാപതിയേയും സൈന്യത്തേയും പ്രോത്സാഹിപ്പിച്ചു.
“പടൈയ്ക്കുപോറാരിരവിപ്പിള്ളൈ,
പമ്പരമുത്തുക്കുടൈചേരുമാം
കുടൈയ്ക്കുകീഴേയിരവിപ്പിള്ളൈ
പോറകൊലുമൈപ്പാർതോഴിപ്പെണ്ണേ!
ആച്ചിമുത്തേയെടിപേച്ചിമുത്തേ
ആവിടപ്പെണ്ണേയീനാട്ടുപ്പെണ്ണേ!
***
തങ്കളിൽ തങ്കവളൈകിലുങ്ക
ത്തവിത്തുകുമ്മിയടിപ്പോമെടി.
കണ്ണനെൻപാർ ചിലർ മന്നനെൻപാർ;
കാമനോ സോമനോ വാറതെൻപാർ
മന്നർക്കുകണ്ണാനമന്തിരിയാനവർ,
വാറശിങ്കാരത്തെപ്പാരുങ്കടി.”
***
കുമ്മിയടിച്ച മടവാർജനങ്ങൾക്കു് മന്ത്രിസത്തമൻ, ഉടൻ തന്നെ കുങ്കുമചന്ദനങ്ങൾ നൽകിയിട്ടു്, ‘തങ്കയരേ! നീങ്കൾ നില്ലുമെൻറു്’ എന്നുപറഞ്ഞുകൊണ്ടു് പടയ്ക്കുനേരേ നടന്നുവത്രേ.
***
യുദ്ധം പൊടിപൂരമായി ആരംഭിച്ചു. വഞ്ചിസേന അതി സാമർത്ഥ്യത്തോടുകൂടി പോരാടി.
തുരിശപരിശകുന്തം കടത്തലഈട്ടിക്കാരർ
സിംഹംപോൽ ചിനന്തുവാറാർ സിംഹം. പോൽ ചിനന്തുവാറാർ.
കരുതും പടിചിനന്തു അങ്കവരും, ഇങ്കിവരുമാക
കതിത്തിലെതിർത്തുമുട്ടിജനത്തിടമടിവാർചിലർ;
മടിവാർവെടികൾകൊണ്ടു വെടികൾകൊണ്ടു
ചിലവർകൾ തലൈഉരുള
മറിന്തു വിഴുന്തുകന്നം ശിരങ്കൾ പൊടിപെടവേ
ഉടലിൽകണൈകൾകൊണ്ടു– കണൈകൾകൊണ്ടു
ഉടലിൽകരുതിചിന്ത;
ഒൻറുപോലെ അടന്തേറി ഉരത്തിൽ പൊരുതുന്നതുകണ്ടു് ‘വടുകപ്പട’ വളരെ പരുങ്ങി. ഇങ്ങനെ വിജയം അനതിദൂരവത്തിയായിത്തീർന്നപ്പോഴാണു് സ്വാമിദ്രോഹികളും കുലദ്രോഹികളുമായ ‘ഇടത്തറപ്പോറ്റിയും’ ‘ശങ്കരൻ കോതൻ മുരുകനും, വിന്തചേരും കലയപ്പെരുമാളും, വെങ്കലക്കോടികുളത്തൂർ രാമനും തൂയ്യ ശങ്കുക്കോടിക്കാരൻ കേശവനും, തെന്നിലം പുകൾ മാർത്താണ്ഡവർമ്മരും, ‘ശിങ്കംപോലെ മാർത്താണ്ഡൻ രാമനും’ മന്നർമെയ്ക്കും ചെറുവള്ളിപ്പിള്ളയും, ‘വലിയ വിള പനയറ രാമനും’ മുൻനിശ്ചയമനുസരിച്ചു് മുന്നണി ഭേദിച്ചിട്ടു് വീരപ്പടയോടുകൂടി പിൻവലിഞ്ഞുകളഞ്ഞതു്. ഇരവിപ്പിള്ള ഈ ചതിപ്രയോഗം ഗ്രഹിച്ചുവെങ്കിലും,
‘മന്തിരിയായിപ്പിറന്തോരുനാമിനി
മാറിപ്പോവതും ശരിയല്ലകാണുവോം’
എന്ന വിചാരത്തോടുകൂടി വിജൃംഭിതവീര്യനായി പോരാടി. അനേകം പേർ മരിച്ചുവീണു. തന്റെ കൂട്ടത്തിലും,
“അന്തനേരംപിള്ളയ്ക്കു കണ്ണാനദേവനാദിച്ചനും
അയ്യപ്പൻപള്ളിച്ചയോടെ അരനുടയാൻപട്ടേ.
ചന്തിരത്തിൽകേളുനായർ, മൂരിയൻ പരപ്പുക്കുട്ടി
തൊട്ടിയപടൈകളോടേ വെട്ടിയേപൊരുതുംപട്ടാർ.
കൊച്ചിരവിപ്പണിക്കരും കുഞ്ചുമാതുവീച്ചരനും
കോതച്ചൻമാർത്താണ്ഡപ്പിള്ള കുളത്തൂരിരയിമ്മനും
അറ്റമില്ലാപോർക്കളത്തിൽ വീണവരെല്ലാരും പട്ടേ.”
എന്നിട്ടും അദ്ദേഹം പിൻവാങ്ങിയില്ല. പതിനെട്ടടവും പ്രയോഗിച്ചു് ആ വീരകേസരി പൊരുതിക്കൊണ്ടിരിക്കവേ, ചതിയനായ കുതിരക്കാരൻ പുറകിൽനിന്നു ഒന്നു വെട്ടി. ആ വെട്ടുകൊണ്ടിട്ടും അദ്ദേഹം വകവയ്ക്കാതെ വെടിയേറ്റ പന്നിയെന്നപോലെ എതിരാളികളെയരിഞ്ഞു നിലത്തുപതിപ്പിച്ചു. ഒടുവിൽ നിലയില്ലാതാകയാൽ അദ്ദേഹഹം ശത്രുക്കളുടെ വെട്ടേറ്റു വീരസ്വർഗ്ഗം പ്രാപിക്കേണ്ടതായി വരികയും കുലദ്രോഹികളുടെ മനോഗതം സഫലമാവുകയും ചെയ്തു. രാമപ്പയ്യൻ ഈ പുരുഷകേസരിയുടെ ശിരസ്സിനെ പട്ടിൽപൊതിഞ്ഞു് മധുരനായ്ക്കനു കാഴ്ചവെച്ചു. അദ്ദേഹമാകട്ടേ,
“അയ്യോഇന്തതുരയേപ്പോലെ
അവനിതന്നിൽപാർത്താലൊരുവനുണ്ടോ?
വയ്യംപുകൾന്തിടും ഇവരുടയ
വൈരപണിയിട്ടകാതഴകോ
കോതിടുവന്ന മുടിയഴകോ
കൂൻറകസ്തൂരിപ്പൊട്ടഴകോ”
എന്നു വിലപിക്കയും ഈ പുരുഷരത്നത്തെ കൊന്നുകളഞ്ഞതു് അനുചിതമായിപ്പോയെന്നു രാമപ്പയ്യനെ ശാസിക്കയും ചെയ്തിട്ടു്, ആ ശിരസ്സിനെ പാളയത്തിലേക്കു അയച്ചുകൊടുപ്പാനേർപ്പാടുചെയ്തു.
ദൂതൻവഴിക്കു് സേനാപതിയുടെ മരണവൃത്താന്തമറിഞ്ഞു മഹാരാജാവു് ഒട്ടുവളരെ വിലപിക്കാതിരുന്നില്ല. ആ തിരുമേനിയുടെ ഉചിതജ്ഞതയും ആശ്രിതവാത്സല്യവും അത്യത്ഭുതം! പിള്ളയുടെ ‘തായാരെ’ എന്തു ചെയ്തിട്ടാണു് താനിനി സമാശ്വസിപ്പിക്കേണ്ടതു് എന്ന ഏകവിചാരമാണു് ആ രാജകേസരിക്കു് ആദ്യമായുണ്ടായതു്. ഇങ്ങനെയൊരു മകനെ എത്രകാലം തപസ്സുചെയ്താൽകിട്ടും? കഷ്ടിച്ചു മുപ്പത്തിരണ്ടു വയസ്സാകുന്നതിനു മുമ്പുതന്നെ പ്രധാന സചിവത്വം സമ്പാദിക്കത്തക്കവണ്മമുള്ള നയകോവിദത്വവും ബുദ്ധിശക്തിയും അത്ഭുതവീര്യ പരാക്രമത്തോടു യോജിച്ചപ്പോൾ സ്വർണ്ണത്തിനു സൌരഭ്യം കൂടി ഉണ്ടായാലുള്ള അവസ്ഥ പ്രാപിച്ചു.
മഹാരാജാവു് കാൽനടയായിട്ടുതന്നെ ആ സാദ്ധ്വിയെച്ചെന്നുകണ്ടു. ബുദ്ധിശാലിനിയായ ആ വീരപ്രസുവിനു പറയാതെതന്നെ കാര്യം മനസ്സിലായി. അവരുടെ ‘ശാലയും അലിഞ്ഞുപോക’ത്തക്കവണ്ണമുള്ള വിലാപം കേട്ടപ്പോൾ മഹാരാജാവു് ഇതികർത്തവ്യതാ മൂഢനായില്ല. അദ്ദേഹം അവരെ ഉചിതങ്ങളായ ഉപദേശങ്ങളാൽ സമാധാനപ്പെടുത്തീട്ടു്, ഇരവിക്കുട്ടിപ്പിള്ളയുടെ ശിരസ്സു ശത്രുക്കളുടെ പാളയത്തിൽനിന്നു കൊണ്ടുവരാൻ മാർഗ്ഗമെന്തെന്നു ആലോചിച്ചു. പക്ഷെ പുലിക്കൂട്ടിൽ തലയിടാൻ ആർക്കെങ്കിലും ധൈര്യമുണ്ടാകുമോ? എന്നാൽ ‘കാളിനായർ’ എന്നൊരുവൻ ഇരവിക്കുട്ടിപ്പിള്ളയുടെ ആശ്രിതവർഗ്ഗത്തിൽപ്പെട്ടിരുന്നു. അയാൾ മഹാരാജാവിനോടു് തന്റെ യജമാനന്റെ ശിരസ്സു കൊണ്ടുവരുന്നതിനു കല്പനകിട്ടണം എന്നു പ്രാർത്ഥിച്ചു. മഹാരാജാവു് സന്തോഷപൂർവം അനുമതിനൽകി. കാളിനായർ ശത്രുക്കളുടെ പാളയത്തിനു സമീപം എത്താറായപ്പോൾ വടുകപ്പടചെന്നു അയാളെ വളഞ്ഞു. കാളിനായർ പറഞ്ഞു:
“ഈവന്നപ്പുരവിയെക്കളയാമൽക്കൊടുവോങ്കോ
എൻറുചോല്ലിക്കാളിനായർ ഈട്ടിമുറുകെപ്പിടിത്തു
എന്നെതിരെ വാറകുതിരകളെ ഈടുചെയ്വേനൻറു
മന്നുപുകൾകൊണ്ട വഞ്ചിവേന്തർതിരുവാണെ
മാറിപ്പോവതില്ലൈ”
മലയാളി മനതുറപ്പും ചീറ്റവും തനക്കണ്ടു്’ ശത്രുക്കൾ ‘മനംമടിന്തു’ മാറിനിന്നു. അവരിൽ ഒരുവൻ രാമപ്പയ്യനെ വിവരമറിയിച്ചു് ഉടനേ അയാളെ തന്റെ മുമ്പിൽക്കൊണ്ടുവരുന്നതിനു അദ്ദേഹം ആജ്ഞാപിച്ചു. എന്തിനായിട്ടു വന്നു? എന്നും മറ്റും സേനാപതി ചോദിച്ചപ്പോൾ ‘ഞാൻ പാദകാണിക്കയ്ക്കു പോയി തിരിച്ചുവന്നപ്പോൾ ശത്രുക്കൾ എന്റെ യജമാനനെ ചതിച്ചു നിഗ്രഹിച്ചതായി അറിഞ്ഞു. അദ്ദേഹത്തിന്റെ ശിരസ്സു തന്നേക്കുക! അല്ലെങ്കിൽ നാം തമ്മിൽ വഴക്കിനിടവരും’ എന്നു സധൈര്യം മറുപടി പറഞ്ഞു.
“പത്തുനൂറുതലൈകിടക്കും പാളയത്തിൽതാനേ
ഇരവിപിള്ളൈ തലൈയൈ നീ എപ്പടികണ്ടെടുപ്പായ്?”
എന്നായി രാമപ്പയ്യന്റെ ചോദ്യം.
കണ്ടുപിടിച്ചുകൊള്ളാമെന്നു പറഞ്ഞതനുസരിച്ചു് കാളിനായരെ അവൻ പാളയത്തിലേക്കു കൂട്ടികൊണ്ടുപോയി. അവിടെങ്ങും തല കണ്ടില്ല. എന്തോ അപകടമുണ്ടെന്നു സംശയിച്ചു്,
‘വന്നമൊത്തപിള്ളയുടെ തലൈയേകണ്ടില്ലെങ്കിൽ
വെട്ടിടുവേനിവിടെയെൻറു കാളിനായർ ചൊന്നാൻ’
ഈ വീരന്റെ സ്വാമിഭക്തികണ്ടു, പ്രസന്നനായ രാമപ്പയ്യൻ പട്ടിൽപൊതിഞ്ഞ തലയെ അദ്ദേഹത്തിന്റെ കൈയ്യിൽകൊടുത്തു് അയാളുടെ ദുഃഖാതിരേകം കണ്ടപ്പോൾ വടുകന്മാർക്കുകൂടി മനസ്സലിഞ്ഞു.
“ഇപ്പടി ഉറപ്പതുള്ള മലയാളീ ഉന്തനുടെ ഊരേതുപേരേതു്”
എന്നു അവർ ചോദിച്ചതിനു്
“കോഴചെറ്റു മണുകാമൽ
കുഞ്ചുകാളിനായരെൻറും
ഊരുകുഞ്ചാകോടുദേശൻറും”
കാളി മറുപടി പറഞ്ഞു.
‘പ്രതിമാസം മൂന്നു പൊന്നുതരാം. ഞങ്ങളുടെ സൈന്യത്തിൽ സേവിക്കാമോ?’ എന്നു രാമപ്പയ്യൻ വീണ്ടും ചോദിച്ചു.
“ഉചിതമില്ലാച്ചോറുമുണ്ടു ഇങ്കെനാനും നിപ്പതില്ലൈ”
എന്നായിരുന്നു അതിനു മറുപടി. രാമപ്പയ്യൻ കാളിനായർക്കു് വിലയേറിയ ചില സമ്മാനങ്ങൾകൊടുത്തു പറഞ്ഞയച്ചു.
മഹാരാജാവു് എഴുന്നള്ളിയിരുന്നുതന്നേ ശവസംസ്കാരം മുറയ്ക്കു നടത്തി. ഈ അവസരത്തിൽ സൈന്യം അണിനിരന്നു ആചാരം ചെയ്തു.
“പതിനെട്ടുവാത്തിയധ്വനിമുഴങ്ക
പരിചിനുടൻ തലംകുറിത്തുപാടങ്കം.”
കാളിനായർക്കു മഹാരാജാവു് ‘കുഞ്ചികോടുദേശം പേരിൽ പതിച്ചുകൊടുത്തുവത്രേ. അദ്ദേഹത്തിന്റെ വംശക്കാർ ഇപ്പോഴും ഉണ്ടു്. ചില സർക്കാരുദ്യോഗസ്ഥന്മാരുടെ കൃത്രിമഫലമായി നായരുടെ വംശജന്മാർക്കു് ആ വസ്തുക്കൾ അനുഭവിക്കാൻ സാധിച്ചില്ല. കുറേക്കാലം കഴിഞ്ഞു് വംശം അന്യം നിന്നു പോയെന്നു ഒരു രേഖ എങ്ങനെയൊ അവരുണ്ടാക്കിയിട്ടു് വസ്തുക്കൾ പാട്ടംകെട്ടിക്കളഞ്ഞു. ഇരവിക്കുട്ടിപ്പിള്ളയുടെ സ്മാരകമായ ഒരു ശിലാവിഗ്രഹം തലയറ്റു് ഇപ്പോഴും സ്ഥിതിചെയ്യുന്നു. ഉള്ള ചരിത്രേഖകളെ നശിപ്പിച്ചും ഇല്ലാത്തതിനെ ഉണ്ടാക്കിയും വരുന്ന ഇക്കാലത്തു് ആരു് ഇങ്ങനെയുള്ള സ്മാരകങ്ങളെ സംരക്ഷിക്കാൻ പോകുന്നു? അദ്ദേഹത്തിന്റെ ഗൃഹവും ഒന്നു രണ്ടു കൊല്ലങ്ങൾക്കു മുമ്പുവരെ നിലനിന്നിരുന്നു. അന്തഃപുരത്തിനുള്ളിൽ അദ്ദേഹത്തിന്റെ ഛായയും എഴുതിവച്ചിരുന്നത്രേ. ഈ തറവാടുസംബന്ധിച്ച വസ്തുക്കളെല്ലാം ഇപ്പോൾ അരുമന അമ്മവീടുവകയായിരിക്കുന്നു. സർവരേഖകളും നശിച്ചാലും ഇരവിക്കുട്ടിയുടെ യശസ്സു ആചന്ദ്രതാരം നിലനില്ക്കാതിരിക്കയില്ല. ചരിത്രകഥകളും മറ്റും എഴുതി പ്രസിദ്ധപ്പെടുത്തുന്നവർ, ഈ മാതിരി മഹാപുരുഷന്മാരുടെ കഥകൾകൂടി അവയുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ, ബാലവിദ്യാർത്ഥികളുടെ ശാപം അവർക്കു സമ്പാദിക്കാതെ കഴിയുമായിരുന്നു.
ഈ സംഭവം നടന്നകാലത്തിനോടു അടുത്തുതന്നെ ആയിരിക്കണം ഈ കൃതിയും രചിക്കപ്പെട്ടതു്. ഭാഷാചരിത്രകാരൻ കണിയാകുളത്തിൽ പോർനടന്നതു് 670-ാമാണ്ടിടയ്ക്കാണെന്നു പറഞ്ഞുകാണുന്നു. മി. പരമേശ്വരയ്യരാകട്ടെ ‘ഇരവിക്കുട്ടിപ്പിള്ള എന്ന നായർ യോദ്ധാവു് അദ്ദേഹത്തിന്റെ (രാമപ്പയ്യന്റെ) സൈന്യത്തോടെതിർത്തു് യശശ്ശരീരനായിത്തീർന്നതു ക്രിസ്തുവർഷം 1635-ൽ ആയിരുന്നുവെന്നു്’ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ പ്രസ്തുതഗാനത്തിൽതന്നെ,
‘വാട്ടമറ്റകൊല്ലം എണ്ണൂറ്റിരുപതാമാണ്ടുതനിൽ
ആനതോർ മിഥുനമാസം പതിനെട്ടാംതീയതി
തിങ്കൾപ്പടിപുണർതം തിങ്കളാഴ്ച വിടിയുംമുന്നേ’
യുദ്ധംതുടങ്ങിയതായി രേഖപ്പെടുത്തീട്ടുള്ളതുകൊണ്ടു സംശയത്തിനൊന്നും വഴിയില്ല.
11.47 ബൃഹസ്പതിവാക്യം
ധർമ്മബോധോദ്ദീപകമായ ഈ ചെറുകൃതി അച്ചടിച്ചിട്ടുണ്ടു് ഇക്കാലത്തെ കൃതികളിൽ സാധാരണ കാണാറുള്ളതുപോലെ എതുക, മോന എന്നീ രണ്ടുമാതിരി പ്രാസങ്ങളും ഇതിൽ പ്രയോഗിച്ചുകാണുന്നു. എതുകമാത്രം സാർവത്രികമായി പ്രയോഗിച്ചിട്ടില്ലെന്നേയുള്ളു. മാതൃകകാണിപ്പാനായി ഒരു ഭഗം ഉദ്ധരിച്ചുകൊള്ളുന്നു.
“തന്നുടെബലമറിയാതെ മത്സരിക്കൊല്ലേ,
തന്നാൽസാധിച്ചിടാത്തതാമെന്നു പറയൊല്ലേ.
ചോദിച്ചാൽ തരുന്നേടത്തെപ്പോഴും ചോദിക്കല്ലേ
ചോറുതന്നവർകളെച്ചതിപ്പാൻതുടങ്ങൊല്ലേ.
***
ഒരുത്തരോടും കണക്കല്ലാതെപിണങ്ങൊല്ലേ
ഒളിഞ്ഞുനിന്നുകൊണ്ടു മാറ്റാരെത്തോല്പിക്കൊല്ലേ
ദുരിതമുള്ളവഴിയുപദേശിച്ചിടൊല്ലേ
ദുഷ്ടന്മാരോടുകൂടി സംസർഗ്ഗമുണ്ടാകൊല്ലേ
സൂക്ഷ്മത്തെയറിയാതെ സാക്ഷിപോയ്പറയൊല്ലേ
സൂര്യനങ്ങുദിയ്ക്കുമ്പോൾ നിദ്രയ്ക്കു തുനിയൊല്ലേ.
തന്നോടുചോദിയാതെ താനേറെപ്പറയൊല്ലേ
തന്നുടെവിലജ്ഞാനം താൻപോയിക്കുറയ്ക്കല്ലേ.”
ഇത്യാദി.
ഈ വരികളിലെല്ലാം മോനപ്രയോഗിച്ചിരിക്കുന്നുവെങ്കിലും എതുക ചില ദിക്കിൽ മാത്രമേ കാണുന്നുള്ളു. കവി ആരെന്നു നിശ്ചയമില്ല.
11.48 ഭീമൻകഥ
ഇക്ക്യതിക്കു് ഇപ്പോൾ 35 പതിപ്പോളം കഴിഞ്ഞിരിക്കുന്നു. അതിൽനിന്നു് സ്ത്രീജനങ്ങളുടെ ഇടയിലും മറ്റും ഈ ലഘുകൃതിയ്ക്കു് എത്രത്തോളം പ്രചാരമുണ്ടെന്നു ഗ്രഹിക്കാം. കവി പണ്ഡിതനല്ലെങ്കിലും, സരസമായ ചില ഘട്ടങ്ങൾ അവിടവിടെ കാണുന്നുണ്ടു്.
അരക്കില്ലംവെന്തുകഴിഞ്ഞു് കുന്തിയും പുത്രരും ആയി ഒരു പുഴവക്കത്തുചെന്നുചേർന്നു, തോണികടപ്പാൻ മാർഗ്ഗം അന്വേഷിച്ചു. കൈയിൽ കാശില്ലാതിരുന്നതിനാൽ വലിയ ദുർഘടമായി.
“കൂലിക്കുപായമില്ലെങ്കിൽ–നിന്റെ
ബാലരിലൊന്നുതരേണം”
എന്നു തോണിക്കാരൻ ശഠിച്ചു. ഗത്യന്തരമില്ലായ്കയാൽ അങ്ങനെ ചെയ്തിട്ടു്, അവർ അക്കരകടന്നു. എന്നാൽ കുന്തിയ്ക്കു വലിയ ദുഃഖമായി. അങ്ങനെ ഇരിക്കെ, തോണിക്കാരൻ വായുതനയനെ നോക്കിയിട്ടു്, ‘ഭാര്യശുശ്രൂഷകൾ ഒക്കെ നീയും വാട്ടംവരാതെ ചെയ്യണം’ എന്നു ആജ്ഞാപിച്ചു. അങ്ങനെ ആകട്ടെ എന്നു പറഞ്ഞിട്ടു് ഭീമൻ അവൾക്കു കുളിപ്പാൻ വെള്ളം കാച്ചുവാൻ തുടങ്ങി.
“ഊറ്റമായുള്ളൊരുചെമ്പു–ഭീമ സേനന്റെ പക്കൽകൊടുത്തു.
ബാലകൻ ചെമ്പങ്ങെടുത്തു–മഠപ്പള്ളിക്കകമതിൽപുക്കു.
ചെമ്പുകിടാരമെടുത്തു–വെള്ളം കോരിച്ചൊരിഞ്ഞുനിറച്ചു.
അഗ്നിയുംകത്തിച്ചുനന്നായ്–വെള്ളം കാഞ്ഞുതിളച്ചുതുടങ്ങി.
പോരിക വേഗം കുളിപ്പാ–നിനി നാഴികതെറ്റരുതൊട്ടും.
എന്നുപറഞ്ഞുടൻ ഭീമൻ– വേഗം കാൽക്കരംകൂട്ടിപ്പിടിച്ചു.
മെല്ലെയവിടെന്നെടുത്തു–തിള വെള്ളത്തിലങ്ങുമറിച്ചു.
കാർകൂന്തൽചുറ്റിപ്പിടിച്ചു–തിള വെള്ളത്തിലിട്ടൊന്നുലച്ചു.
സന്ധിയുമൊക്കെമുറിഞ്ഞു–അവൾ മൃത്യുവശഗതയായി.
ചത്തെന്നുകണ്ടോരുനേരം–ഭീമൻ മറ്റൊരുചെമ്പങ്ങെടുത്തു.
ചിത്രത്തിൽ വെച്ചങ്ങുമൂടി–യോടിച്ചെന്നുകടവിലന്നേരം.
കുന്തീകുമാരനെക്കണ്ടു–വീരൻ വമ്പൻപുഴയുടയോനും
അമ്മയ്ക്കുനല്ലസുഖമോ–കുട്ടി യെന്തിനിങ്ങോട്ടിപ്പോൾ പോന്നു?
അമ്മകുളിച്ചുസുഖമായ്–സ്വാദു ഭക്തവുമങ്ങു ഭുജിച്ചു
സൌഖ്യമായമ്മയിരിപ്പു–ണ്ടൊരു നാളുംലയമവർക്കില്ലാ.
ഓടംകടത്തേണമിപ്പോ–ളെനിക്കാലസ്യം പാരം മകനേ.
എന്നുരചെയ്തോരു നേരം–ഭീമനൊന്നവനോടു പറഞ്ഞു.
അങ്ങുന്നുതോണിനടുവി–ലൊരു വാട്ടംവരാതെയിരിക്ക
അങ്ങോട്ടുമിങ്ങോട്ടുംവേഗം–പുഴ ഞാൻവലിച്ചങ്ങിറക്കീടാം.
എന്നുപറഞ്ഞവൻകേറി–പ്പാര മൂറ്റമായൊന്നു വലിച്ചു.
തോണിനടുപ്പുഴ തന്നിൽ–ചുഴന്നമ്മാറു കീഴ്പോട്ടുതാണു.
തോണിപ്പുഴയുടയോനും–മുങ്ങി നീന്തിത്തുടിച്ചു തുടങ്ങി.
കാലും കരവും തളർന്നി–ട്ടവൻ കണ്ണുമിഴിച്ചു തുടങ്ങി.
വല്ലാതെ കൊല്ലരുതെന്നു–ഭീമസേനനുമുള്ളിലുറച്ചു.
കാൽക്കരംകൂട്ടിപ്പിടച്ചു–നേരെ യക്കരതന്നിലെറിഞ്ഞു.”
കുന്തിദേവിക്കു് ആലസ്യം പിടിപെട്ടു. വെള്ളം കൊണ്ടുവരുന്നതിനായി ഭീമനെ അയച്ചു. അദ്ദേഹം ഹിഡംബവനത്തിലേക്കു കടന്നപ്പോൾ,
“കണ്ടിതിഡുംബവനത്തേ–വീരൻ വിസ്മയമെന്നകണക്കേ
ഗോപുരം നാലുദിക്കിലും–പൊങ്ങി വ്യോമമാർഗ്ഗത്തോളം കാണായ്
പശ്ചിമഗോപുരദ്വാരേ–ചാരു പുഞ്ചിറകണ്ടു തെളിഞ്ഞു.”
അവിടെ സ്നാനം ചെയ്തുകൊണ്ടിരുന്ന ഹിഡുംബി അദ്ദേഹത്തിനെ കണ്ടു് മോഹിച്ച് ചിലതൊക്കെ പറഞ്ഞപ്പോൾ,
“പോടീ നിശാചരിമൂഢേ–നിന്റെ ശാഠ്യങ്ങൾ ഞാനിന്നറിഞ്ഞു.
പോകായ്കിലിന്നുഞാൻ നിന്നെ–വേഗേന കാലപുരത്തിനയപ്പൻ”
എന്നു് അദ്ദേഹം ആട്ടിപ്പായിച്ചു. അവൾതന്നെ സഹോദരന്റെ സമീപം പ്രാപിച്ചു ചില കള്ളങ്ങൾ തട്ടിവിട്ടു. അപ്പോൾ ഹിഡുബനുണ്ടായ ഭാവം വർണ്ണിച്ചിരിക്കുന്നിടത്തും മറ്റും യഥാർത്ഥ കവിത്വത്തിന്റെ ഈഷൽസ്ഫുരണം കാണ്മാനുണ്ടു്.
സാമാന്യജനതയുടെ ആവശ്യത്തിലേക്കായി ഏതോ ഒരു കവി രചിച്ചിട്ടുള്ളതായിരിക്കണം ഈ ഭീമൻപാട്ടു്. ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. നിരൂപകകേസരികളുടെ ഭീകരഗർജ്ജനങ്ങളൊന്നും അവയേ നാട്ടിൽനിന്നു് ഓടിക്കാൻ പര്യാപ്തമായിരിക്കുന്നില്ല.
11.49 കുറിപ്പുകൾ
[1] സംസ്കൃതഗ്രന്ഥത്തിനു ഇങ്ങനെ പേരു നൽകിയതിനേപ്പറ്റി തൽപ്രസാധകൻ പറയുന്നു. “കേരളീയാഃ സദാശിവശാസ്ത്രിണസ്തു “കോഡിവിരഹം” ഇതിഗ്രന്ഥനാമ വദന്തി കോഡി ശബ്ദഃ കേരളഭാഷയാം നൂതനവാചകഇതി തദർത്ഥം ച” ഈ അഭിപ്രായം സ്വീകരിക്കുന്ന പക്ഷം നവവിരഹം എന്നർത്ഥം പറയാം.
[2] ശ്രീകൃഷ്ണവിജയ വ്യാഖ്യാനത്തിൽ വ്യാഖ്യോതാവു് ശ്രീനാരായണഗുരുവരനേയും ചന്ദ്രശേഖരനേയും സ്തുതിച്ചുകാണുന്നുണ്ടു്. എന്നാൽ രാഘവീയകർത്താവായ രാമൻനമ്പ്യാരുടെ ഗുരുവരനായ നാരായണഭട്ടതിരിതന്നെയാണോ ഈ “ശ്രീനാരായണൻ” എന്നു ഇനിയും തീർച്ചപ്പെടുത്തേണ്ടതായിട്ടാണിരിക്കുന്നതു്. ശ്രീകൃഷ്ണവിലാസവ്യാഖ്യാകാരൻ ജയന്താലയേനെ സ്തുതിച്ചിട്ടുമില്ല.
[3] ആനന്ദജശ്ശോകജമശ്രുബാഷ്പസ്തയോരശീതം ശിശിരോ ബിഭേദ.(രഘുവംശം).
[4] പ്രണീയ ദാരിദ്ര്യദരിദ്ര്യതാം നളഃ (നൈഷധം.).
[5] കുടമാളൂരാണു് ഈ പുതുമന ഇല്ലം. ഈ സ്ഥലം ചെമ്പകശേരി രാജ്യത്തിലുൾപ്പെട്ടിരുന്നതുകൊണ്ടു് അമ്പലപ്പുഴയുള്ള പുതുമന ഇല്ലം കുടമാളൂർ പുതുമനയുടെ ഒരു ശാഖയാണെന്നു ഗ്രഹിക്കാം.
അധ്യായം 12
12. സംസ്കൃത പ്രഭാവകാലസാഹിത്യം (തുടർച്ച)
എഴുത്തച്ഛന്റെ കാലത്തിനു് മുമ്പും അടുത്തു് പിമ്പുമായി ഉണ്ടായ അസംഖ്യകൃതികൾ അച്ചടിച്ചും അച്ചടിക്കാതെയും കാണ്മാനുണ്ടു്. അവയെ എല്ലാം കഴിഞ്ഞ അദ്ധ്യായത്തിൽ ചേർക്കാമെന്നാണു് വിചാരിച്ചിരുന്നതു്. എന്നാൽ ആ ശ്രമം സഫലമാകാഞ്ഞതിൽ വ്യസനിക്കുന്നു. പുസ്തകങ്ങളുടെ പേരും മാതൃകയ്ക്കായി ചില ഉദ്ധാരണങ്ങളും മാത്രം ചേർത്തു് അദ്ധ്യായത്തെ ചുരുക്കാമായിരുന്നു. എന്നാൽ അതുകൊണ്ടു് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം നിർവഹിക്കപ്പെടാത്തതിനാൽ, ഓരോ ഗ്രന്ഥത്തേയും പറ്റി കഴിയുന്നതും സവിസ്താരം പ്രതിപാദിക്കാൻ ഇടയായതാണു്. അങ്ങുനിന്നും ഇങ്ങുനിന്നും ഒന്നോ രണ്ടോ വരികൾവീതം എടുത്തുചേർത്താൽ വായനക്കാർക്കു് ആ ഗ്രന്ഥങ്ങളെപ്പറ്റി ഒരു ജ്ഞാനവും ഉണ്ടാകുന്നതല്ലല്ലോ. കഥാഗതിയെ അവിച്ഛിന്നമായി തുടർന്നുപറഞ്ഞുകൊണ്ടുപോകുന്നതിനിടയ്ക്കു് അവതരിക്കപ്പെടുന്ന കവിവാക്യങ്ങളുടെ ഗുണദോഷങ്ങളെ വായനക്കാർക്കു് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുമെന്നുള്ള ഏകവിചാരമാണു് ഗ്രന്ഥകാരനെ ഈ വിഷയത്തിൽ പ്രധാനമായി പ്രേരിപ്പിച്ചതെന്നു കൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
12.1 പുത്രകാമേഷ്ടിപ്പാട്ടു്
ഈ ലഘുകാവ്യം എഴുത്തച്ഛനു മുമ്പു് ഉണ്ടായതായിരിക്കണം. അച്ചടിച്ചിട്ടുള്ളതായി അറിവില്ല. വൃത്തങ്ങൾ ചമ്പുക്കളിലെ ഗദ്യരീതിയെ അനുവർത്തിച്ചു കാണുന്നു. ഒരു പ്രതി ക്യൂറേറ്റർ ആപ്പീസിൽ ഇരിപ്പുണ്ടു്. കവിത നന്നായിരിക്കുന്നു. അതിൽനിന്നു് അയോധ്യാവർണ്ണനമാത്രം ഉദ്ധരിച്ചുകൊള്ളുന്നു.
“അനുപമ സമ്പത്തുകളോർക്കുമ്പോളളകാപുരി പുനരെന്നേതോന്നൂ.
നിർമ്മലഭാവം നിരുപിക്കുമ്പോൾ, ബ്രഹ്മാലയമാണെന്നേ തോന്നൂ.
***
ശിവകരവസ്തു വിശേഷംപാർത്താൽ ശിവലോകം പുനരെന്നേതോന്നൂ.
ധർമ്മസ്ഥിതി നിരുപിക്കുന്തോറും ധർമ്മാലയമാണെന്നേതോന്നൂ.
ആഭോഗം നിരുപിക്കുന്തോറും ഭോഗവതീപുരിയെന്നേതോന്നൂ.
ശുദ്ധികരത്വം നിരുപിക്കുമ്പോളുത്തമഗംഗയിതെന്നേതോന്നൂ.
രത്നവിശേഷം കാണുന്തോറും രത്നാകരമാണെന്നേതോന്നൂ.
വർണ്ണിച്ചീടുകിലുരഗപതിക്കും ഖിന്നതപിണയും നിർണ്ണയമായി.
ഹരിയോ ഹരിഹരി! ഭാസ്കരവംശദിവാകരനുദയപർവതമായതു്.
സൂരിയകുലമാം ദീപജ്വാലയ്ക്കാദരവേറും രത്നവിളക്കതു്.
വണ്ടാർകുഴലികൾ തിലകമതാകിയ തണ്ടാർമാതിനു കളിമന്ദിരമതു്.
ആനന്ദത്തിനുപൊന്നിൻഗൃഹമതു് ആശ്ചര്യത്തിനുമാശ്രയമായതു്.
ജയനർത്തകവരതരുണിതനിക്കൊരു മരതകനാടക ശാലയതായതു്
കോമളതയ്ക്കൊരു പൂമ്പൊഴിലായതു് വീര്യനൃപന്നൊരു പൂന്തഴയായതു്;
ആർത്തജനത്തിനു കല്പകമരമതു്, ആശ്രിതജനചാതക കരുമുകിലതു്.
അഖിലനൃപാംബുജപകലവനായതു് സകലഗുണങ്ങൾക്കാകരമായതു്
നിഖിലജനാളീനയനോത്സവമതു്, ദുഷ്ക്കർമ്മത്തിനു പാഴ്കൊലനിലമതു്
വിക്രമമാകിയ മകരകുലത്തിനു ചൊൽക്കലരും മകരാലയമായതു്.
ഓരോ ചാരു കിടങ്ങുകൾകണ്ടാലോരോവാരിധിയെന്നേതോന്നൂ.
വാർകോലും കൽക്കോട്ടകൾ കണ്ടാൽ ലോകാലോകമിതെന്നേതോന്നൂ.
പൊന്മതിൽമമ്മാ! കാണുംതോറും നന്മണിസാനുവിതെന്നേതോന്നൂ
പ്രസാദാഭോഗം കാണുമ്പോൾ കൈലാസാചലമെന്നേതോന്നൂ”
12.2 ഭാരതപ്പോരു്
ഈ പാട്ടു് എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായതാണെന്നുള്ളതിനു്,
‘ബദ്ധപ്പെട്ടുപാർത്ഥനെയ്തൊരുബാണം
ആനത്തലയറ്റു ഭഗദത്തന്റെ
വില്ലുമറ്റവന്റെ തലയുമറ്റു
വാലുമറ്റുകൊമ്പനാനയും വീണു’
എന്ന വരികളിൽനിന്നും ഗ്രഹിക്കാം. ഇവിടെ കവി എഴുത്തച്ഛനെ അനുകരിച്ചിരിക്കുന്നതു നോക്കുക.
‘അഞ്ചഞ്ചാതെ കണ്ടഞ്ചമ്പനഞ്ചമ്പെയ്തു
അഞ്ചും തച്ചുനെഞ്ചിലാറണിന്തോനു്’
‘പൂക്കളിട്ടുകാലു പണിന്തേനമ്പാൽ’
ഇത്യാദി ഭാഗങ്ങളിൽ കാണുന്ന തമിൾപ്രയോഗങ്ങൾ കണ്ടിട്ടു് കവി അതിപ്രാചീനനാണെന്നു പറയുന്നപക്ഷം, എഴുത്തച്ഛൻ ഈ പ്രാകൃത കവിതയിൽനിന്നു് ആശയചോരണം ചെയ്തുവെന്നു വരും. അതു വിചാരിക്കാൻപോലും നിവൃത്തിയില്ല.
ഈ പാട്ടിൽ പാണ്ഡവോൽപ്പത്തി മുതൽക്കുള്ള കഥ മുഴുവനും സംഗ്രഹിച്ചിരിക്കുന്നു. സരസമായ ചില വർണ്ണനകളും ഇടയ്ക്കിടെ ഇല്ലെന്നില്ല. ഒരുഭാഗം താഴെ ഉദ്ധരിച്ചുകൊള്ളട്ടേ.
“ഭീമപരാക്രമനാമഭിമന്യു ഭീമപദാതികളോടൊരുമിച്ചു
തേരിലേറിത്തന്റെ വാഹിനിയൊന്നു ചതുരംഗമായിടുന്ന സേനകൾചൂഴേ
ചാപംശരം ചക്രം പരിശശൂലംവേലും മുസലവും വെണ്മഴുകുന്തം
തുള്ളുമുനയുള്ള ചുരികക്കത്തി, മിന്നും കടുത്തില കനകക്കത്തി,
കല്ലും കവിണോടു കൈലകംനല്ല ആയുധങ്ങളെല്ലാംവഹിച്ചുതേരിൽ
പായും കുതിരയെ വിരവിൽപൂട്ടി ലോകാലോകം നേരെ വരുന്നതുപോലെ
പൊന്നണിഞ്ഞു മത്തവരുന്നക്കൂട്ടം പിന്നാലവർ പൊന്നിൻ മലകൾപോലെ
വെള്ളത്തിലേത്തിര മാലകൾപോലെ അലയാഴികൾചൂഴും പരന്നപോലെ
കാലാൾപടകളും നിരക്കുമാറു് വൻപോടലറുന്ന പടഹംഭേരി
കൊമ്പും കുഴൽ ചിഹ്നം നിറന്നശംഖം കൊടികുടതഴയൊരുനിരവേ
തുടൽമണിനാദമൊരുനിരവേ കൊണ്ടലൊലിപോൽ ഞാണൊലികേട്ടപ്പോൾ
എട്ടുദിക്കുകളും നടുങ്ങുമാറു് ഭൂമികുലുങ്ങിവൻ പൊടിയിളകി
ഭൂമണ്ഡലങ്ങളും വിറയ്ക്കുമാറു് എട്ടാശകൾ പെട്ടെന്നലറിക്കൊണ്ടു
വട്ടംനിരന്നല്ലോ പാണ്ഡവർസൈന്യം”
12.3 കപിലോപാഖ്യാനം നാലുവൃത്തം
ഈ ലഘുകൃതിയും എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ഉണ്ടായതാണു്. ശ്രീചിത്രാവലിയിൽ രണ്ടാംപുസ്തകമായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ശരശയനസ്ഥനായ ഭീഷ്മർ ധർമ്മപുത്രർക്കു ‘ദാനമാഹാത്മ്യ’ത്തെ ഉദാഹരിച്ചു പറഞ്ഞുകൊടുക്കുന്ന കഥയാണിതു്. ചന്ദ്രപുരിയെന്ന രാജ്യത്തു് ചന്ദ്രസേനൻ എന്നൊരു രാജാവു് വാണിരുന്നു. അക്കാലത്തു്,
“ഗോക്കളും വ്യാഘ്രങ്ങളുമൊന്നിച്ചു കളിച്ചീടു-
മർക്കജന്മജാ സർപ്പമൂഷികന്മാരുമെല്ലാ
പ്പക്ഷികളും”
ശത്രുതയൊക്കെ വെടിഞ്ഞൊന്നിച്ചു വസിക്കുന്നു.
“രാജ്യത്തിലുള്ള ഫലമൂലങ്ങളെല്ലാമൊക്കെ
പൂജ്യങ്ങളായി സ്വാദിഷ്ഠങ്ങളായുള്ളതേറ്റം
വൃക്ഷങ്ങൾ കുസുമങ്ങൾ ഫലങ്ങൾ നിറഞ്ഞൊക്കെ
പക്വങ്ങളോടുകൂടി നിന്നിതങ്ങെല്ലാനാളും.
വിപ്രക്ഷത്രിയ വൈശ്യശൂദ്രരുമുണ്ടുനല്ല
സ്വർഗ്ഗസന്നിഭമായ രാജധാനിയിൽ ബന്ധു
വർഗ്ഗത്തോടൊരുമിച്ചു സുഖിച്ചു ചന്ദ്രസേനൻ”
ആ രാജധാനിയിൽ സർവജ്ഞനായ ഒരു ബ്രാഹ്മണൻ വഴിപോലെ ഗൃഹസ്ഥാശ്രമവും പരിപാലിച്ചുകൊണ്ടു് ജീവിച്ചിരുന്നു ആ ബ്രാഹ്മണനു് അഗ്നിഹോത്രം ചെയ്യണമെന്നു് ഒരു ആഗ്രഹം ഉദിച്ചു. എന്നാൽ പഞ്ചഗവ്യത്തിനു വഴി കാണാതെ അദ്ദേഹം വിഷമിച്ചുവത്രേ.
“ദ്രവ്യങ്ങൾ പലവിധമുണ്ടെന്നാകിലും പഞ്ച-
ഗവ്യമില്ലാഞ്ഞാൽ കർമ്മമെങ്ങനെ നടക്കുന്നു?”
പശുക്കളെ ദാനം വാങ്ങിയാൽ അർത്ഥഹാനി സംഭവിക്കും; മഹിമയും അസ്തമിച്ചുപോകും. എന്നാൽ ‘വിഷ്ണുഭക്തന്മാരോടു തൃഷ്ണയെന്നിയേ’ ഗോദാനം വാങ്ങാമെന്നു വിധിയുമുണ്ടു്. അതുകൊണ്ടു് അദ്ദേഹം രാജാവിനെ ചെന്നു കണ്ടു വിവരം ഗ്രഹിപ്പിച്ചു. ചന്ദ്രസേനനാകട്ടെ ‘വസിഷ്ഠമുനിയുടെ നന്ദിനി’ക്കൊക്കുന്ന ‘കപിലയേവരുത്തിയിട്ടു്’
“കലശങ്ങളെ ജ്ജപിച്ചഭിഷേകവും ചെയ്തു
കലഭമാല്യാദികൾ കൊണ്ടലങ്കരിച്ചേറ്റം
കംബളങ്ങളെക്കൊണ്ടു ദേഹവുമാച്ഛാദിച്ചു
കൊമ്പിനും കുളമ്പിനും പൊന്നും വെള്ളിയും കെട്ടി”
ഭൂദേവനു ഈശ്വരാർപ്പണബുദ്ധ്യാ നൽകിയതിന്റെശേഷം,
“സർവദേവതാമയം ഗോരൂപമറിഞ്ഞാലും
ഫാലലോചനനാകുമീശ്വരൻ പശുപതി
ഫാലദേശത്തിങ്കൽ വാണീടുന്നതറിഞ്ഞാലും.
ആനനത്തിങ്കൽ മൂലപ്രകൃതി വസിപ്പതും
വാനവർ വാണീദേവി നാവിന്മേൽ വസിപ്പതും.
നേത്രങ്ങളാകുന്നതു ചന്ദ്രനുമാദിത്യനും
ശ്രോത്രങ്ങൾ മഹാരക്ഷിശൃംഗമോദേവി
നാസികാഗ്രത്തിൽ വാണീടുന്നു ജ്യേഷ്ഠാദേവി
വാസവനധിവാസം വാലിന്മേലറിഞ്ഞാലും
തോളു രണ്ടിലും ഗണനാഥനും കുമാരനും
തോലാകുന്നതു ജലധീശ്വരനറിഞ്ഞാലും
ദന്തപംക്തികളിൽ വാണീടുന്നു മരുത്തുകൾ
സന്തതമകിട്ടിൽ വാണീടുന്നു നിധിപതി.
സാദരമുദരത്തിൽ വാഴുന്നു ദഹനനും.
പാദപാണികളിൽ വാണീടുന്നു നാഗേശന്മാർ.
നാലുവേദവും നാലു മൂലകളാകുന്നതു
പാലാകുന്നതു നൂനമമൃതുതന്നെയല്ലോ.
ഗോമയം ലക്ഷ്മീദേവി ഗോമൂത്രം ഗംഗാദേവി
ശ്രീമഹാവിഷ്ണുതന്നെ വെണ്ണയായീടുന്നതു.
രോമങ്ങളെല്ലാമോരോ മുനിശ്രേഷ്ഠന്മാരല്ലോ
ഗോമാഹാത്മ്യങ്ങളെല്ലാം പറവാൻ പകൽ പോരാ
സർവദേവതാമയമായതു പശുക്കളും
ദിവ്യവസ്തുക്കളിലും വച്ചിതു മുമ്പാകുന്നു
വഹ്നികോണത്തഗ്നിയോ കെടരുതെന്നും ചൊന്നാൻ.”
ബ്രാഹ്മണൻ ആ പശുവിനെക്കൊണ്ടു പോയി തന്റെ ധർമ്മപത്നിയെ ഏൽപ്പിച്ചിട്ടു്,
“എന്നുമിപ്പശുവിനെ നന്നായി രക്ഷിക്കണ-
മൊന്നുമേയുപദ്രവിയാതെ നീ ദിനംതോറും
പൂത്തിരിക്കുന്നകാലം തൊഴുത്തിൽ പൂക്കീടാതെ
യാസ്ഥയാ പശുവിനെത്തൊട്ടു പോകാതെയപ്പോൾ.
വിശപ്പു വരുത്താതെ ദാഹവുമുണ്ടാക്കാതെ
പശു തന്നിഷ്ടക്കേടുമൊരിക്കൽ വരുത്താതെ
വശക്കേടുണ്ടാക്കാതെ വശത്തുവച്ചുകൊണ്ടുരക്ഷിച്ചുകൊൾക”
എന്നു ഉപദേശിച്ചു. വിപ്രപത്നി യഥാവിധി പശുവിനെ ശുശ്രൂഷിച്ചു വളർത്തിക്കൊണ്ടു വരവേ, അതിനു ഗർഭമുണ്ടായി. പത്തു മാസം കഴിഞ്ഞപ്പോൾ അവൾ ഒരു പുത്രനെ പ്രസവിക്കയും ചെയ്തു. ആ പുത്രനോടുകൂടി ‘ചിത്തമോദേനവാഴുന്ന കാലത്തു’ കപില ഇങ്ങനെ ചിന്ത തുടങ്ങി.
“ഭക്തമെത്രയും കുറഞ്ഞു പുനരിതു കാലം
അത്തലുണ്ടല്ലോ മമ പുത്രനും ദ്വിജേന്ദ്രനും”
ഈ വിചാരത്തോടുകൂടി അവൾ ഒരു ദിവസം ഉഷഃകാലത്തു് ആഹാരം തേടി പുറപ്പെട്ടു. വഴിമദ്ധ്യേ ദുശ്ശകുനങ്ങൾ കണ്ടു തുടങ്ങി എങ്കിലും അതൊന്നും വകവയ്ക്കാതെ ചിറ്റാറുകടന്നു യമുനാതീരത്തുചെന്നു്
“മലയമലമേലങ്ങേറി മോദേനചെന്നു
സുലഭമായ പുല്ലുമുറിച്ചു തിന്നുന്നേരം
ഭീമവേഷവുമൊരു ഘോരനാദവും നല്ല
കാമരൂപിയെന്നുള്ള നാമധേയവും പൂണ്ടു”
ഒരു വ്യാഘ്രി ഘ്രാണിച്ചറിഞ്ഞു് അവളുടെ നേർക്കു പാഞ്ഞുചെന്നു. അവൾ ഭയപരവശയായ് ചമഞ്ഞങ്കിലും,
“എന്മരണവുമിതാവന്നടുത്തിരിക്കുന്നി
തെന്മകൻ തന്നെക്കാണ്മാനില്ലവസരമിപ്പോൾ.
നിർമ്മലനായ പരബ്രഹ്മം താൻ വിഷ്ണുമൂർത്തി
തന്മായാബലമെല്ലാമെന്നതേ പറയേണ്ടു
എങ്കിലുമിവളോടു സങ്കടം പറയേണം”
എന്നുറച്ചിട്ടു്, ആ വ്യാഘ്രിയോടു്,
“ഞങ്ങളെ ബ്ഭക്ഷിച്ചു കൊൾകെന്നതീശ്വരനല്ലോ
നിങ്ങൾക്കു വിധിച്ചതിന്നില്ലതിനൊരു ദോഷം.
മക്കളെക്കുറിച്ചുള്ള സ്നേഹപാരവശ്യങ്ങ-
ളിക്കാണാകിയ ഭവതിക്കുമൊട്ടുണ്ടല്ലല്ലീ?
എന്നതു നിരൂപിച്ചു മാകാണിനേരം പാത്താൽ
വന്നു ഞാൻ നിന്റെ മുമ്പിൽ മരിപ്പേൻ മടിയാതെ”
എന്നു പറഞ്ഞുനോക്കി. ആ വ്യാഘ്രിയോ ആണ്ടിൽ ഒരിക്കൽ മാത്രമേ ഗുഹയ്ക്കു വെളിയിൽ വരികയുള്ളു. അതുകൊണ്ടു് അവൾ കപിലയുടെ അപേക്ഷയെ സ്വീകരിക്കുന്നതിനു് നിവൃത്തിയില്ലെന്നു ഒഴിഞ്ഞുവെന്നു മാത്രമല്ല,
“നിന്നെയും തിന്നു മമ പൈദാഹാദികൾ തീർന്നാൽ
വന്നീടും സ്വർഗ്ഗപ്രാപ്തി നിനക്കെന്നറിഞ്ഞാലും”
എന്നു സമാധാനപ്പെടുത്താൻ നോക്കുകയും ചെയ്തു. അതു കേട്ടു് കപില പറഞ്ഞു:
“ജനിച്ച നേരം തന്നെ വിധിച്ച മരണത്തേ
നിനച്ചില്ലെനിക്കൊരു ഖേദമെന്നറിഞ്ഞാലും
പുരുഷാർത്ഥത്തെ ലഭിച്ചിടാതെ ഭൂമിതന്നിൽ
പെരികെക്കാലം ജീവിച്ചിരുന്നാലെന്തുഫലം
പരലോകത്തെ സ്സാധിച്ചിടാമെന്നിരിക്കിലോ
മരണംവരുന്നതുമെത്രയും വലുതല്ലോ.”
ഈ സംഭാഷണത്തിൽ കവി കുടിലബുദ്ധികൾക്കും ഉദാരമതികൾക്കും തമ്മിലുള്ള വ്യത്യാസത്തെ ഭംഗിയായി ചൂണ്ടിക്കാണിച്ചിരിക്കുന്നു. നീചന്മാർ സാധുക്കളെ ഹിംസിക്കുന്നുവെങ്കിലും ആ ഹിംസ അവരുടെ ക്ഷേമത്തിനു വേണ്ടിയാണെന്നത്രേ വ്യാഖ്യാനിക്കുന്നതു്. കപിലയേപ്പോലുള്ള സാത്വിക പ്രകൃതികളാകട്ടെ, ആത്മത്യാഗംചെയ്തും പരന്മാർക്കു നന്മചെയ്യുന്നു. കാമരൂപിണിയുടെ പ്രസംഗം നോക്കുക.
“നിനക്കുതികഞ്ഞൊരു ധർമ്മമുണ്ടതുമൂല-
മെനിക്കുനിന്റെദേഹം ദാനം ചെയ്തീടുന്നാകിൽ
ജഗൽകാരണൻ ജഗൽപ്രഭു നിർമ്മലൻ ദേവൻ
ജഗൽപാലകൻ ജനാർദ്ദനനാം വാസുദേവൻ
അച്യുതനേകൻ ദാക്ഷിണ്യശീലൻ ദയാനിധി
ചിൽപുമാൻ ദനുജാരിമോക്ഷദൻ മുരവൈരി
മുകുന്ദൻ മഹാബലൻ പരമാനന്ദമൂർത്തി
പരമേശ്വരൻ നാഥൻ പരമൻ പരമാത്മാ
വരദൻ പരാപരൻ പരബ്രഹ്മമാംപരൻ
ഗരുഡധ്വജൻ ഗജേന്ദ്രാർത്തിനാശനനാർത്ത-
ശരണ്യൻപരൻ ശരണാഗതാവൃതനേകൻ,
ശംഖചക്രാബീജധരനനന്തശായിവിഷ്ണു
വൈകുണ്ഠൻ വാസുദേവനന്ദനനായബാലൻ,
ആദ്യനവ്യക്തനജൻ നിർമ്മലൻ മുരവൈരി
കരുണാകരൻ കമലേക്ഷണൻ നാരായണൻ,
ചരണാംബുജഭക്തപരിപാലകൻദേവൻ
ഇന്ദ്രാദിദേവഗണ വന്ദിതനായദേവൻ,
ചിന്തിച്ചാലറിഞ്ഞുകൂടാതൊരുമായാമയൻ
ജന്തുക്കളുള്ളിലെല്ലാം ജീവാത്മാവായിമേവു-
മന്തരാത്മാവു സകലേശ്വരൻ നാരായണൻ
സന്തുഷ്ടനായിതെങ്കലപ്പോഴെയറ്റുകൂടും
ബന്ധമെപ്പേരു മതിനില്ല സംശയമേതും.”
ഈ ദീർഘമായ പ്രസംഗം ‘പിശാചിനും വേദമുദ്ധരിക്കാൻ കഴിയും’ എന്നുള്ള ആംഗലപഴമൊഴിയെ ഉദാഹരിക്കുന്നു.
കപില പല പ്രാവശ്യം വീണു കേണു പ്രാർത്ഥിക്കയും കുറേ ഒക്കെ യുക്തി വാദം നടത്തുകയും ചെയ്തതിന്റെ ഫലമായി വ്യാഘ്രി അവൾക്കു പോയ്വരാനനുവാദം നൽകി.
“സത്യത്തെ വിശ്വാസമുണ്ടു നിനക്കെങ്കി-
ലുത്തമേ നീ ചെന്നു നേരത്തു വന്നാലും”
എന്നു കാമരൂപിണി പറഞ്ഞപ്പോൾ കപില ഇങ്ങനെ മറുപടി പറഞ്ഞു.
“സത്യമസത്യവും തങ്ങളിൽ തൂക്കിയാൽ
സത്യമേറെത്തൂങ്ങുമെന്നതറിക നീ
ഉത്തമ ജന്തുവായ് വന്നു ജനിച്ച ഞാൻ
സത്യത്തെ ലംഘിക്കരുതെന്നറിയേണം”
അതിനു വ്യാഘ്രി പറഞ്ഞ സമാധാനം ഇങ്ങനെയായിരുന്നു.
“ഒന്നുണ്ടു നിന്നോടു ചൊല്ലുന്നതിന്നിയും
തന്നുടെ ജീവനെ രക്ഷിച്ചുകൊൾവാനു-
മന്യനായുള്ളവൻ തന്നെ രക്ഷിപ്പാനും
പിന്നെയിഹ പരമാർത്ഥമറിയുമ്പോ-
ളെന്നിവറ്റിങ്കിലസത്യം പറഞ്ഞീടാം.
എന്നുണ്ടതിലൊന്നു വന്നതുകൊണ്ടു നീ
യെന്നെച്ചതിച്ചു പൊയ്ക്കൊണ്ടാലതു മൂലം
പിന്നെയൊരു ദോഷമില്ലെന്നു വന്നീടും.”
ചില അവസരങ്ങളിലൊക്കെ അസത്യം പറയാമെന്നു മഹാഭാരതം വിധിച്ചിട്ടുണ്ടെന്നു് ചിലർ തെറ്റിദ്ധരിച്ചിട്ടുണ്ടു്. സാത്വികബുദ്ധികൾ ഒരു കാരണവശാലും അസത്യം പറകയില്ലെന്നു മഹാഭാരതകർത്താവു് കപിലോപാഖ്യാനം വഴിക്കു് കാണിച്ചു തന്നിരിക്കുന്നു.
കപില വ്യാഘ്രിയുടെ യുക്തിക്കു സമാധാനമായി പറഞ്ഞ വാക്കുകൾ എത്ര ഉൽകൃഷ്ടങ്ങളായിരിക്കുന്നുവെന്നു നോക്കുക.
“സത്യലംഘനം ചെയ്തുപോരുന്ന ജനങ്ങൾ ചെ
ന്നെത്തീടും നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ.
വൃദ്ധരും വിപ്രന്മാരും നാരിമാർ ഗോക്കൾ ശാസ്ത്ര-
ഹസ്തന്മാരല്ലാത്തവരിവരെക്കൊല്ലുന്നോരും
ആരാന്റെ ധനം മറിമായത്താൽ കവർന്നീടും
ചോരരും പൂകും പാപമേൽക്കുവൻ വരായ്കിൽ ഞാൻ.
ശത്രുവിന്നെതിരായ ഭർത്താവെയുപേക്ഷിച്ചു
ഭൃത്യന്മാർ മണ്ടീടുകിലെത്ര ദുഷ്കർമ്മമതും
താപം പൂണ്ടുടൻ മദ്ധ്യാഹ്നത്തിങ്കൽ വരുവോർ തൻ
താപത്തെയൊഴിക്കാതെ ദ്വേഷിച്ചിട്ടയപ്പോർക്കം
ജീവിതം നൽകീടാത്ത ഭർത്താക്കൾക്കുമുള്ള
യാതാനാ ദുഃഖം പ്രാപിച്ചീടുവൻ വരായ്കിൽ ഞാൻ.
കോപിച്ചു ഭർതൃദ്വേഷി ചോരഭർത്താവു തന്നെ
പ്രാപിച്ചീടിന ബഹുനാരികൾ നരകവും
രണ്ടു വേട്ടൊരുത്തിയെ വെടിഞ്ഞ പുരുഷനു
മുണ്ടായ പരസ്ത്രീകൾക്കുറ്റ സേവകന്മാരും
നിക്ഷേപം വരിപ്പോരും മാതൃമാതുലന്മാരെ
രക്ഷയായിരുത്താതെ വെടിഞ്ഞു ചെയ്വോർ മറ്റും
***
ഇങ്ങനെ പല ദോഷം ചെയ്തു ചെയ്തുള്ള ജനം
തന്നുടെ നരകത്തെ പ്രാപിപ്പൻ വരായ്കിൽ ഞാൻ”
കപില ചില കഥകൾ കൂടി പറഞ്ഞു കേൾപ്പിച്ചു് വ്യാഘ്രിയുടെ മനസ്സിൽ ധൈര്യം വരുത്തിയതിന്റെ ശേഷം സ്വഗൃഹത്തിൽ പോയി പുത്രനേയും മറ്റും കണ്ടിട്ടു തിരിച്ചു ചെന്നപ്പോൾ ആ ഹിംസ്രമൃഗത്തിനുപോലും അവളുടെ സത്യനിഷ്ഠയിൽ ബഹുമാനം തോന്നുകയാൽ അവളെ തിന്നാനൊരുങ്ങിയില്ലെന്നു മാത്രമല്ല; ഇനിമേൽ ജന്തു ഹിംസചെയ്യുകയില്ലെന്നു ശപഥവും ചെയ്തു. ഈ പശുവ്യാഘ്രസംവാദം യക്ഷഗന്ധർവാദികൾ വഴിക്കു മഹാവിഷ്ണുവറിഞ്ഞു് പുശുവിനേയും വ്യാഘ്രത്തേയും സ്വർണ്ണയാനത്തിൽ ഏറ്റി വൈകുണ്ഠത്തിൽ വരുത്തുന്നതിനായി ദൂതന്മാരെ അയച്ചു. കപില നിമിത്തം ചന്ദ്രസേനന്നും ബ്രാഹ്മണന്നുംകൂടി വൈകുണ്ഠപ്രാപ്തിയുണ്ടായി. ഇതാണു കഥ. കപിലയും പുത്രനും തമ്മിലുള്ള കൂടിക്കാഴ്ച ശോകരസപരിപൂർണ്ണമായിരിക്കുന്നു.
12.4 കീർത്തനങ്ങൾ
കേരളഭാഷയിൽ ഇക്കാലത്തു അസംഖ്യംകീർത്തനങ്ങൾ ഉണ്ടായിക്കാണണം. അവയേ ശേഖരിച്ചു പ്രസിദ്ധിപ്പെടുത്തുന്നതിനു് ഭാഷാഭിമാനികളിൽ ചിലർ പ്രയത്നിച്ചുവരുന്നതായി അറിയുന്നതു് സന്തോഷാവഹമാണു്. അവയിൽ ചിലതു് ഭക്തിരസഭരിതവും ഹൃദയദ്രവീകരണചണവുമായിരിക്കുന്നു. ചിലതുമാത്രം ഇവിടെ ചേർക്കാം.
12.5 ബാലകൃഷ്ണപഞ്ചാക്ഷരി
ഇതു കേരളമൊട്ടുക്കു് പ്രചാരത്തിലിരിക്കുന്ന മനോഹരമായ ഒരു കീർത്തനമാണു്. ‘നമശ്ശിവായ എന്ന അക്ഷരപഞ്ചകങ്ങളേകൊണ്ടാണു് ഓരോ പദ്യവും ആരംഭിക്കുന്നതു്. ഇതു് വെളുപ്പാൻകാലത്തു ചൊല്ലാനുള്ള ഭൂപാളകീർത്തനമാകുന്നു.
“നരകവൈരിയാമരവിന്ദാക്ഷന്റെ
ചെറിയനാളത്തേ ക്കണികാണ്മാൻ
കനകകിങ്കിണി വളകൾമോതിര-
മണിഞ്ഞുകാണേണം ഭഗവാനേ.
മലർമാതിൻകാന്തൻ വസുദേവാത്മജൻ
പുലർകാലേപാടി കുഴലൂതി
ചെലുഞ്ചെലിനെന്നു കിലുങ്ങും കാഞ്ചന
ച്ചിലമ്പിട്ടോടിവാ കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളേമേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾവെണ്ണ കവർന്നുണ്ണാകൃഷ്ണൻ
വശത്തുവായുണ്ണീ! കണികാണ്മാൻ.
ബാലസ്ത്രീകടെ തുകിലുംവാരിക്കൊ-
ണ്ടരയാലിൻകൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞുംഭാവിച്ചും
നീലക്കാർവർണ്ണാ കണികാണ്മാൻ.
യതിരേഗോവിന്ദനരികേവന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാംവണ്ണം പറഞ്ഞുതാൻമന്ദ-
സ്മിതവുംതൂകിവാ കണികാണ്മാൻ.
കണികാണുന്നേരം കമലനേത്രന്റെ
നിറമേറുംമഞ്ഞ ത്തുകിൽചാർത്തി
കനകകിങ്കിണി വളകൾമോതിര
മണിഞ്ഞുകാണേണം ഭഗവാനേ.”
ഒടുവിലത്തേപദ്യം പല്ലവിപോലെ എല്ലാ പദ്യങ്ങളുടേയും ഒടുവിൽ ചൊല്ലാനുള്ളതാണു്. ‘വാ’ എന്ന അക്ഷരത്തിനു പകരം “ബവയോരഭദ:” എന്ന പ്രമാണമനുസരിച്ചു ‘ബ’ എന്നു ചേർത്തിരിക്കുന്നു. അതുപോലെ ‘എ’ എന്ന സ്വരത്തിന്റെ സ്ഥാനത്തു് അക്ഷരമൊപ്പിക്കാനായി ‘യ’ എഴുതിയിരിക്കുന്നു. ഉച്ചാരണത്തിൽ വലിയ വ്യത്യാസമില്ലെന്നുള്ളതാണു് സമാധാനം.
ഇന്നുള്ള ഹിന്ദുക്കൾക്കു ശ്രീകൃഷ്ണന്റെ ഈ മനോഹരമായ വേഷത്തെ കണികാണ്മാൻ വളരെ പ്രയാസമാണു് ‘ബ്രഹ്മേമുഹൂർത്തേ ഉത്തിഷ്ഠേൽ’ എന്നു സ്മൃതികളും വൈദ്യകഗ്രന്ഥങ്ങളും വിധിച്ചിട്ടുണ്ടെങ്കിലും പ്രഭാതത്തിൽ നിദ്രാധീനരായിരിക്കുന്നവരുടെ സംഖ്യ വർദ്ധിച്ചാണു് വരുന്നതു്.
ഇതുപോലെതന്നെ പ്രസിദ്ധമായ മറ്റൊരു കീർത്തനമാണു്,
“പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം”
ഇത്യാദി ‘പാ, പാ, പി’ എന്ന അക്ഷരക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ശ്രീകൃഷ്ണസ്തോത്രം. ഒരു പദ്യം മാത്രം ഉദ്ധരിക്കാം.
“പീലിക്കാർ കൂന്തലും ചാന്തും തൊടുകുറി
ബാലസ്വഭാവവും കാണുമാറാകണം
ശ്രീപത്മനാഭ മുകുന്ദമുരാന്തക
നാരായണ നിന്മെയ് കാണുമാറാകണം”
12.6 ദശാവതാരകീർത്തനം
ഇതിനും നല്ല പ്രചാരമുണ്ടു്. ഗുരുവായൂർ മേവുന്ന ശ്രീകൃഷ്ണനേപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണു്.
“അമ്പോടുമീനായി വേദങ്ങൾവീണ്ടിടും
അംബുജനാഭനേ കൈതൊഴുന്നേൻ.
ആമയായ് മന്ദരം താങ്ങിനിന്നീടുന്ന
താമരക്കണ്ണനെ കൈതൊഴുന്നേൻ.
ഇക്ഷിതിയേപ്പണ്ടു പന്നിയായ് വീണ്ടിടും
ലക്ഷ്മീവരന്നഥ കൈതൊഴുന്നേൻ.
ഈടേലും മാനുഷകേസരിയായിടും
കോടക്കാർവർണ്ണനെ കൈതൊഴുന്നേൻ.
ഉത്തമനാകിയ വാമനമൂർത്തിയേ
ഭക്തിയോടെപ്പൊഴും കൈതൊഴുന്നേൻ.
ഊക്കോടുഭൂപതിമാരെകൊലചെയ്ത
ഭാർഗ്ഗവരാമനെ കൈതൊഴുന്നേൻ.
എത്രയുംവീരനായ് വാഴുംദശരഥ-
പുത്രനെസ്സന്തതം കൈതൊഴുന്നേൻ.
ഏറെബ്ബലമുള്ള ശ്രീബലഭദ്രരെ
സ്സർവകാലത്തിലും കൈതൊഴുന്നേൻ.
ഒക്കേയൊടുക്കുവാൻ മേലിൽപിറക്കുന്ന
ഖൾഗിയേത്തന്നയും കൈതൊഴുന്നേൻ.
ഓരാതെഞാൻചെയ്ത പാപങ്ങൾനീങ്ങുവാൻ
നാരായണനിന്നെ കൈതൊഴുന്നേൻ
ഔവ്വഴിനിങ്കഴല്ക്കമ്പോടുചേരുവാൻ
ദേവകിനന്ദനാ കൈതൊഴുന്നേൻ
അമ്പാടിതന്നിൽ വളരുന്നപൈതലേ
ക്കുമ്പിട്ടുഞാനിതാ കൈതൊഴുന്നേൻ
അക്കനമേറു ദുരിതങ്ങൾ പോകുവാൻ
പുഷ്കരാലോചന കൈതൊഴുന്നേൻ
നാരായണഗുരുവായൂർമരുവീടും
കാരുണ്യവാരിധേ കൈതൊഴുന്നേൻ”
പൂന്താനം നമ്പൂരിയുടെ ആനന്ദനൃത്തത്തേപ്പറ്റിമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഭഗവാനെ ഹൃച്ചക്ഷുസ്സുകൊണ്ടു് ദർശിച്ചു പരമഭക്തനായ പൂന്താനം ചെയ്ത നൃത്തം ഇതിനെ ഓരോ വരിയിലും തെളിഞ്ഞു കാണാം. ഈ നൃത്തത്തേപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശ്രീകൃഷ്ണനു ഒരു കാൽകഴികിച്ചൂട്ടു നടത്തുവാൻ നമ്പൂരി നിശ്ചയിച്ചുവത്രേ. അദ്ദേഹം മറ്റു നമ്പൂരിമാരേയും ക്ഷണിച്ചിരുന്നു. അവർ ഈ സാധു ബ്രാഹ്മണന്റെ ശുദ്ധഗതിയേപ്പറ്റി ഓർത്തു ചിരിക്കയും അദ്ദേഹത്തിനെ കളിയാക്കാൻ ഇതു ഒരു നല്ല അവസരമാണെന്നു വിചാരിച്ചു് നേരത്തെ അവിടെ എത്തുകയും ചെയ്തു. പൂന്താനം ഭഗവാന്റെ വരവും പാർത്തിരുന്നു. “ഭഗവാൻ എവിടെ? പൂന്താനം ചെന്നു വേഗം കൂട്ടിക്കൊണ്ടുവരൂ?” എന്നു് മറ്റു നമ്പൂരിമാർ പരിഹസിച്ചുതുടങ്ങി. അങ്ങനെ ഇരിക്കുമ്പോൾ ഭഗവാന്റെ എഴുന്നള്ളത്തായി. പൂന്താനത്തിനു മാത്രം കാണാമായിരുന്ന അദ്ദേഹം ഓടിച്ചെന്നു ഭഗവാനെ നമസ്കരിച്ചപ്പോൾ ഹൃദയത്തിൽ നിന്നു വാഗ്രൂപേണ പുറപ്പെട്ട ഗാനമത്രേ ഇതു്. പരിഹസിക്കാൻ അവിടെ കൂടിയിരുന്ന നമ്പൂരിമാർക്കു ശ്രീകൃഷ്ണന്റെ കാൽച്ചിലമ്പോച്ച മാത്രമേ കേൾക്കാൻ കഴിഞ്ഞൊള്ളു. ഭഗവാൻ കാൽ കഴിച്ചൂട്ടു കഴിഞ്ഞു് തിരിച്ചെഴുന്നള്ളിയപ്പോൾ പൂന്താനത്തിനേ കൂട്ടിക്കൊണ്ടുപോയെന്നാണു് ഐതിഹ്യം. ഈ സ്തോത്രം ഭാഷാദേവിയുടെ നൃത്തവേളയിൽ ഉദ്ഗമിച്ച കളമഞ്ജീരധ്വനി തന്നെയാകുന്നു. അതുകൊണ്ടു് മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.
“അമ്പാടിതന്നിലൊരുണ്ണിയുണ്ടങ്ങനെ
ഉണ്ണിക്കൊരുണ്ണിക്കുഴലുമുണ്ടങ്ങനെ
ഉണ്ണിക്കു പേരുണ്ണിക്കൃഷ്ണനെന്നങ്ങനെ
ഉണ്ണിവയറ്റത്തുചേറുമുണ്ടങ്ങനെ
ഉണ്ണിക്കൈരണ്ടിലും വെണ്ണയുണ്ടങ്ങനെ
ഉണ്ണിക്കാൽ കൊണ്ടൊരു നൃത്തമുണ്ടങ്ങനെ
ഉണ്ണിത്തളകൾ ചിലമ്പുമുണ്ടങ്ങനെ
ഉണ്ണിക്കാൽ രണ്ടും തുടുതുടയങ്ങനെ
ഉണ്ണിയരികിലൊരേട്ടനുണ്ടങ്ങനെ
ചങ്ങാതിമാരായ പിള്ളേരുണ്ടങ്ങനെ
ശങ്കരൻ കൂടപ്പുകഴ്ത്തുന്നിതങ്ങനെ
വൃന്ദാവനത്തിലൊരാഘോഷമങ്ങനെ
ദുഷ്ടനെക്കൊല്ലുന്ന കൂത്തുകളങ്ങനെ
രാസക്കളിക്കുള്ള കോപ്പുകളങ്ങനെ
പീലിത്തിരുമുടി കെട്ടിക്കൊണ്ടങ്ങനെ
പിച്ചകമാലകൾ ചാർത്തിക്കൊണ്ടങ്ങനെ
പേർത്തുമോടക്കുഴൽ മിന്നുമാറങ്ങനെ
ഓമനയായ തിരുനെറ്റിയങ്ങനെ
തൂമയിൽ നല്ല കുറികളുമങ്ങനെ
ചിത്തം മയക്കും പുരികങ്ങളങ്ങനെ
അഞ്ജനക്കണ്ണുമാനാസയുമങ്ങനെ
ചെന്തൊണ്ടിവായ്മലർ ദന്തങ്ങളങ്ങനെ
കൊഞ്ചൽ തുളുമ്പും കവിളിണയങ്ങനെ
കുണ്ഡലം മെല്ലേയിളകുമാറങ്ങനെ
രത്നക്കുഴലും വിളിച്ചുകൊണ്ടങ്ങനെ
കണ്ഠേ വിലസുന്ന കൌസ്തുഭമങ്ങനെ
വിസ്തൃതമാം തിരുമാറിടമങ്ങനെ
ഓടക്കുഴൽക്കേളിപൊങ്ങുമാറങ്ങനെ
പേടമാൻ കണ്ണിമാരോടുമായങ്ങനെ
കോടക്കാർ വർണ്ണന്റെയീടുകളങ്ങനെ
കൂടിക്കളിച്ചപ്പോൾ മൂഢതയങ്ങനെ
പീഡിച്ചു പിന്നെത്തിരയുമാറങ്ങനെ
പേടിച്ചു പിന്നെമയങ്ങുമാറങ്ങനെ
ഗോപികമാരുടെ ഗിതങ്ങളങ്ങനെ
ഗോപാലകൃഷ്ണന്റെ കാരുണ്യമങ്ങനെ
ആനന്ദ കൃഷ്ണനെ കാണുമാറങ്ങനെ
മോഹന മൂർത്തിയെ കാണുമാറങ്ങനെ
കണ്ടു കണ്ടുള്ളം തെളിയുമാറങ്ങനെ
കൊണ്ടൽനേർ വർണ്ണന്റെ ലീലകളങ്ങനെ
വട്ടക്കളിക്കു തുനിയുമാറങ്ങനെ
വട്ടത്തിൽ നിന്നു ശ്രുതിപിടിച്ചങ്ങനെ
സൂത്രവും ചോടും പിഴയാതെയങ്ങനെ
നേത്രങ്ങൾ കൊണ്ടുള്ളഭിനയമങ്ങനെ
കണ്ണിനു കൌതുകം തോന്നുമാറങ്ങനെ
കണ്ണന്റെ പൂമെയ്യിടയിടയങ്ങനെ
തിത്തിത്തയെന്നുള്ള നൃത്തങ്ങളങ്ങനെ
തൃക്കാൽ ചിലമ്പുകളൊച്ച പൂണ്ടങ്ങനെ
മഞ്ഞപ്പൂവാടഞൊറിവിറച്ചങ്ങനെ
കിലുകിലെയെന്നരഞ്ഞാണങ്ങളങ്ങനെ
മുത്തേലുമ്മാലകളാടുമാറങ്ങനെ
തൃക്കൈകൾ രണ്ടുമഭിനയിച്ചങ്ങനെ
ഓമൽത്തിരുമെയ്യുലയുമാറങ്ങനെ
കുണ്ഡലമാടും കവിൾത്തടമങ്ങനെ
തൂമധുവോലുന്നവായ്ത്തിറമങ്ങനെ
തൂവിയർപ്പേറ്റൊരു നാസികയങ്ങനെ
മാണിക്കക്കണ്ണുമുഴറ്റിക്കൊണ്ടങ്ങനെ
മുത്തുക്കുലകളുതിരുമാറങ്ങനെ
പീലിത്തിരുമൊഴി കെട്ടഴിഞ്ഞങ്ങനെ
പിച്ചകത്തൂമലർത്തൂകുമാറങ്ങനെ
ദേവികൾ തൂകുന്ന പൂമഴയങ്ങനെ
ദേവകൾ താക്കും പെരുമ്പറയങ്ങനെ
കിങ്കിണിയൊച്ചയും താളത്തിലങ്ങനെ
ചങ്ങാതിമാരുടെ പാട്ടുകളങ്ങനെ
ആശകളൊക്കെ വിളങ്ങുമാറങ്ങനെ
ആകാശമാർഗ്ഗേ വിമാനങ്ങളങ്ങനെ
ചന്ദ്രനുമുച്ചയായ് നിൽക്കുമാറങ്ങനെ
ലോകങ്ങളൊക്കെ മയങ്ങുമാറങ്ങനെ
ലോകൈകനാഥന്റെ ഗീതങ്ങളങ്ങനെ
ആനന്ദനൃത്തം ജയിക്കുമാറങ്ങനെ
വാമപുരേശ്വരൻ വാഴ്കയെന്നങ്ങനെ
തൽസ്വരൂപം മമ തോന്നുമാറങ്ങനെ
തൽപാദയുഗ്മേ നമസ്കരിച്ചീടിനേൻ.”
ഈ കീർത്തനത്തിലും ശ്രീകൃഷ്ണകർണ്ണാമൃതം, സന്താനഗോപാലം പാന എന്നീ കൃതികളിലും വാമപുരാധീശനെ സ്തുതിച്ചു കാണുന്നുണ്ടല്ലോ. വാമപുരക്ഷേത്രം പൂന്താനം സ്വഗൃഹത്തിനടുത്തു പണികഴിപ്പിച്ചഇടത്തു പുറത്തമ്പലമാകുന്നു. പ്രസ്തുത ക്ഷേത്രത്തിന്റെ ആവിർഭാവത്തേപ്പറ്റി ഐതിഹ്യമാലാകാരനായ കൊട്ടാരത്തിൽ ശങ്കുണ്ണിയവർകൾ ഒരു കഥ പറഞ്ഞിട്ടുണ്ടു്. ആ കഥ ഇവിടെ ചേർക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. ഗുരുവായൂർ ക്ഷേത്രത്തിൽ ഭാഗവതം വായന പതിവായി നടന്നു വരുന്നുണ്ടു്. ഒരു ദിവസം ഒരു വിദ്വാൻ വായിക്കാനും പൂന്താനം അർത്ഥം പറയാനും തുടങ്ങി. രുഗ്മിണീസ്വയംവരമായിരുന്നു കഥ. നമ്പൂരി മനോധർമ്മം അനുസരിച്ചു് അർത്ഥം പറഞ്ഞുവെന്നല്ലാതെ ശ്ലോകാർത്ഥം പല സ്ഥളങ്ങളിലും മനസ്സിലാക്കീട്ടില്ലായിരുന്നു. രുഗ്മിണി കൃഷ്ണന്റെ അടുക്കലേക്കു ഒരു ബ്രാഹ്മണനേ പറഞ്ഞയക്കുന്ന ഘട്ടംവന്നപ്പോൾ, നമ്പൂരി ഇങ്ങനെ പറഞ്ഞു. “രുഗ്മിണി ഇങ്ങനെ ഒക്കെപ്പറഞ്ഞിട്ടു് ബ്രാഹ്മണന്റെ കൈയിൽ ഒരെഴുത്തു കൊടുത്തയച്ചു.” “എഴുത്തിന്റെ കാര്യം എവിടെ പറഞ്ഞിരിക്കുന്നു?” എന്നു വിദ്വാൻ നമ്പൂരി ചോദിച്ചപ്പോൾ പൂന്താനം പരുങ്ങി. എന്നാൽ ശ്രീകോവിലിൽനിന്നു് ‘എഴുത്തുകൊടുത്തയച്ചില്ലെന്നു് എവിടെ പറഞ്ഞിരിക്കുന്നു? ബ്രാഹ്മണൻ എന്റെ അടുക്കൽ ഒരു കത്തുകൂടികൊണ്ടു വന്നിരുന്നു’ എന്നു അശരീരി ഉണ്ടായി. അതു കേട്ടപ്പോൾ വിദ്വാൻ നമ്പൂരിയുടെ മുഖം ലജ്ജകൊണ്ടു് വിവർണ്ണമാകയും ശ്രോതാക്കൾ പൂന്താനത്തിന്റെ ഭക്തിപാരവശ്യത്തെ പുകൾത്തുകയും ചെയ്തു.
ഇങ്ങനെ എല്ലാവർക്കും പൂന്താനത്തിന്റെ നേർക്കു അതിരറ്റ ബഹുമാനം ഉണ്ടായതിന്റെ ഫലമായി നമസ്കാരഭക്ഷണത്തിനു് ഒന്നാംസ്ഥാനം അദ്ദേഹത്തിനു നൽകിവന്നു. ഒരിക്കൽ ദുരസ്ഥനും മഹാവിദ്വനുമായ ഒരു വൈദികബ്രാഹ്മണൻ അവിടെ വന്നുചേർന്നു. ഊണുകാലമായപ്പോൾ പൂന്താനം പതിവുപോലെ ഒന്നാംസ്ഥാനത്തു വന്നിരിപ്പായി. എന്നാൽ ക്ഷേത്രാധികാരി അദ്ദേഹത്തിനോടു്, “ഇന്നു താനിവിടെ കടന്നിരിക്കുന്നതു നന്നല്ല. ഒരു മഹാബ്രാഹ്മണൻ വന്നിരിക്കുന്നതു കണ്ടില്ലേ? വേഗം എണീറ്റു മാറിയിരിക്കു” എന്നു പറഞ്ഞു. എന്നിട്ടും നമ്പൂരി മാറാഞ്ഞതിനാൽ ക്ഷേത്രാധികാരി അദ്ദേഹത്തിന്റെ കൈക്കുപിടിച്ചെണീപ്പിച്ചുവത്രേ. സാധു കരഞ്ഞുകൊണ്ടു് ഉടനെ പുറത്തേയ്ക്കു പോകാൻ ഭാവിച്ചപ്പോൾ, ശ്രീകോവിലിനകത്തുനിന്നു് “പൂന്താനം ഇനി ഈ ദുഷ്ടന്മാരുടെ അടുക്കൽ താമസിക്കയും ഇവിടെ വരികയും വേണ്ട. പൂന്താനത്തിനു് എന്നെ കാണണമെങ്കിൽ ഞാൻ ഇല്ലത്തു വന്നുകൊള്ളാം” എന്നു ഒരു അശരീരിയുണ്ടാവുകയും അദ്ദേഹം വീണ്ടും പ്രസന്നനായി.
പൂന്താനം സ്വഗൃഹത്തിൽചെന്നു ഭഗവാനെ കാത്തിരുന്നു. കുറേകഴിഞ്ഞപ്പോൾ ഭക്തപരായണനായ ശ്രീകൃഷ്ണൻ ഭക്തശിരോമണിയായ നമ്പൂരിയുടെ വാമഭാഗത്തു പ്രത്യക്ഷീഭവിച്ചു. നമ്പൂരി ഉടനെ എഴുനീറ്റു ഭഗവാനെ സാഷ്ടാംഗം പ്രണമിച്ചപ്പോൾ, ‘ഇനി ഇവിടെ ഇരുന്നു് എന്നെ സേവിച്ചുകൊള്ളുക. എന്റെ സാന്നിദ്ധ്യം ഇവിടെ എപ്പോഴുമുണ്ടായിരിക്കും” എന്നരുളിചെയ്തു. നമ്പൂരി ഇപ്രകാരം ഭഗവാനെ ദർശിച്ച സ്ഥലത്തു നിർമ്മിച്ച ക്ഷേത്രമാണത്രേ വാമപുരം.
ഘനസംഘം എന്ന സ്തോത്രവും പൂന്താനത്തിന്റെ കൃതിയാകുന്നു.
“ഘനസംഘമിടയുന്ന തനുകാന്തിതൊഴുന്നേൻ;
അണിതിങ്കൾക്കല ചൂടും പുരിജട തൊഴുന്നേൻ;
ദുഷ്ടരാമസുരരേ ദഹിക്കും തീ ജ്വലിക്കും
പടുതന്മിഴിമൂന്നും നിടിലവും തൊഴുന്നേൻ;
വിലസുമക്കുനുചില്ലിയുഗളം കൈ തൊഴുന്നേൻ;
മുഗ്ധമായ് ക്കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരിൽ പതിക്കുന്ന കടക്കണ്ണു തൊഴുന്നേൻ;
തിലസുമരുചിവെന്ന തിരുനാസ തൊഴുന്നേൻ;
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേൻ;
ചന്തമോടണിനാവുമിതാ ഞാൻ കൈതൊഴുന്നേൻ;
ചന്ദ്രികാരുചിവെന്നോരസിതം കൈതൊഴുന്നേൻ;
കുന്ദകന്ദളംവെന്ന രദനങ്ങൾ തൊഴുന്നേൻ;
ഇടിനാദമുടൻ വന്നങ്ങടിയിണ പണിയും
കഠിനമായെഴുന്നഹുംകൃതിനാദം തൊഴുന്നേൻ;
മിന്നലോടിടയുന്നോരെകിറും കൈതൊഴുന്നേൻ;
പന്നഗരചിതം കുണ്ഡലംരണ്ടും തൊഴുന്നേൻ;
കണ്ണാടിവടിവൊത്ത കവിളിണതൊഴുന്നേൻ;
പുർണ്ണചന്ദ്രനെവെന്ന തിരുമുഖം തൊഴുന്നേൻ;
കംബുതന്നണിഭംഗികവർന്നു കൊണ്ടെഴുന്ന
കമ്രമാകിനകണ്ഠക്കുരലാരം തൊഴുന്നേൻ;
അസുരന്മാർ ശിരോമാലാരചിതമുത്തരീയം
രുധിരമോടണിഞ്ഞനിൻ തുരുവുടൽ തൊഴുന്നേൻ
ഫണി, വാൾ, വട്ടകാ, ശൂലം, പരിചയും, തലയും,
മണി, ഖട്വാംഗവുമേന്തും കരമൊട്ടും തൊഴുന്നേൻ;
പാരിടമഖിലവും ജ്വലിച്ചങ്ങുലയിക്കുന്ന
മാറിടമതിൽരമ്യം മണിമാല തൊഴുന്നേൻ;
ചന്ദനംവളർപാമ്പുമണിഞ്ഞുകൊണ്ടെഴുന്ന,
ചന്ദനമലവെന്ന തിരുമുലതൊഴുന്നേൻ;
അവധിമൂന്നുലകിന്നും വിഭജിച്ചുവിളങ്ങുന്ന
ത്രിവലിശോഭിതമായോരുദരം കൈതൊഴുന്നേൻ;
ചുവന്നപട്ടുടയാടനിതംബം കൈതൊഴുന്നേൻ;
ശൂൽക്കാരമുയർന്ന പാമ്പുടഞാണു തൊഴുന്നേൻ;
കരഭവും, മറുവറ്റകദളിയും തൊഴുന്ന
പുരുഭംഗികലർന്ന നിൻ തിരുത്തുട തൊഴുന്നേൻ;
സേവിപ്പോർക്കഭീഷ്ടാർത്ഥം കൊടുപ്പാനായ് നിറച്ച-
മേവുന്നമണിച്ചെപ്പാം മുഴങ്കാൽ കൈതൊഴുന്നേൻ
ആംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ടനിൻ കണങ്കാൽ കൈതൊഴുന്നേൻ;
സുരവൃന്ദകിരീടാളിമണിനീരാജിതമായോ-
രരവിന്ദരുചിവെല്ലുമടിയിണ തൊഴുന്നേൻ
കടകംതോൾവള കാഞ്ചിചിലമ്പേവം തുടങ്ങി
യുടലിലങ്ങണിഞ്ഞുള്ളാഭരണങ്ങൾ തൊഴുന്നേൻ.
ഇക്കണ്ടഭുവനം കാത്തെഴുംനാഥേ തൊഴുന്നേൻ
ചൊല്ക്കൊണ്ടതിരുമാന്ധാം കുന്നിലമ്മേ തൊഴുന്നേൻ.”
പൂന്താനത്തിന്റെ കൃതികളായി വേറെയും ചില സ്തോത്രങ്ങൾ ഉണ്ടു്. ഇതുപോലെതന്നെ ‘പങ്കജവിലോചനൻ പദതളിൽ തൊഴുന്നേൻ’ എന്നിങ്ങനെ പ. പാ. പി ക്രമത്തിൽ ഒരു കീർത്തനവും കാണുന്നു.
12.7 സപ്തസ്വരസ്തോത്രം
ഓരോ പദ്യം ‘സരിഗമപധനിസ’ എന്നീ സ്വരഗ്രാമത്തിൽ ഓരോന്നിനേക്കൊണ്ടു് ആരംഭിക്കുന്നു.
“സരസിജനയനേ പരിമളഗാത്രീ
സുരജനവന്ദ്യേ ചാരുപ്രസന്നേ
കരുണാപൂരതരംഗമയായൊരു
മാതംഗീ ജയ ഭഗവതി ജയജയ.
രീതികളെല്ലാം നീതിയിൽ നൽകും
മംഗളരൂപേ ചേതസ്സിങ്കൽ
ജാതകൌതുകം നടമാടീടിന
മാതംഗീജയ ഭഗവതി ജയജയ.
ഗളമതിൽ വിലസിന താലികൾമാലക-
ളളവേ കാണ്മാനരുളുക ദേവി
ചേതസ്സിങ്കൽ കൌതുകമേറും
മാതംഗീ ജയ ഭഗവതി ജയജയ.
മദനച്ചൂടുസഹിക്കരുതാഞ്ഞി-
ട്ടാദരവേടെ വന്നൊരു ദൈത്യനെ
വേദനയോടേ യമപുരി ചേർത്തൊരു
മാംതംഗീ ജയ ഭഗവതി ജയജയ.
പരിചിൽ പാടും നാദംകൊണ്ടും
ത്രിഭുവനമമ്പൊടു മോഹിപ്പിച്ചൊരു
ഗിരിവരകന്യേ സുലളിതവക്ത്രേ
മാതംഗീ ജയ ഭഗവതി ജയജയ.
ധാത്രിയിലമ്പൊടിരുന്നരുളീടിന
ചിത്രമതായൊരു സാരഥിയോടും
വൃത്രാരിജനം കുമ്പിട്ടീടിന
മാതംഗീജയ ഭഗവതി ജയജയ.
നിടിലേ വിലസിന തിലകംകൊണ്ടും
തടമുലമദ്ധ്യേ മാലകൾകൊണ്ടും
ചടുലതപെരുകിന പീതാംബരവും
മാതംഗീ ജയ ഭഗവതി ജയജയ.
സാരമതായൊരു സപ്തസ്വരമിതു
നേരേ ചൊല്ലി സ്തുതി ചെയ്വോർക്കിഹ
പാരംപാർത്തു പ്രസാദിച്ചരുളുക
മാതംഗീ ജയ ഭഗവതി ജയജയ.
ഡോളാരുഢേ മുനിജനവന്ദ്യേ
കോമളഗാത്രീ വീണാധരിജയ
മലർ വിശിഖാരി ദയിതേ ദേവി
മാതംഗീജയ ഭഗവതി ജയജയ.”
12.8 കൃഷ്ണലീലാ അകാരാദി സ്തോത്രം
ഇതും വളരെ പ്രചാരത്തിലിരിക്കുന്ന ഒരു കീർത്തനമാണു്. നാലുവരികൾ ചുവടേ ചേർത്തുകൊള്ളുന്നു.
“അഞ്ജനശ്രീചോരചാരുമുർത്തേ കൃഷ്ണ!
അഞ്ജലി കൂപ്പിവണങ്ങിടുന്നേൻ;
ആനന്ദാലങ്കാര വാസുദേവകൃഷ്ണ
ആതങ്കമെല്ലാമകറ്റിടേണം.”
12.9 അവതരണദശകം
ഇതു് ‘ചോണാർന്നീടിന്റെ വേണാടഴകൊടു പരിപാലിക്കുമാതിച്ച വർമ്മക്ഷോണീപാലേന വാട്ടാറ്റിതമൊരു മരുവും കേശവായ പ്രക്ലിപ്ത’മായ ഒരു അവതരണദശകമാകുന്നു. ‘തൊഴിന്റേൻ’ ‘ചേണാർന്നീടിൻറ’ ഇത്യാദി ചില തമിഴ് രൂപങ്ങൾ കൈയെഴുത്തു പ്രതിയിൽ കാണുന്നതു് ലിപികാരൻചെയ്ത മാറ്റമാണോ എന്നുസംശയിക്കേണ്ടിയിരിക്കുന്നു. ഒടുവിലത്തേപദ്യത്തിൽ സംസ്തുതനായിരിക്കുന്ന ആദിത്യവർമ്മ ഉണ്ണുനീലീസന്ദേശവഹനായ ആദിത്യവർമ്മ മഹാരാജവുതന്നെ ആയിരിക്കണമെന്നു ചില പണ്ഡിതന്മാർ ഊഹിക്കുന്നുണ്ടു്. ഇങ്ങനെ ഒരു ഊഹത്തിനു് ഹേതുവായിത്തീർന്നതു് പ്രസ്തുതതമിൾരൂപങ്ങൾ തന്നെ ആയിരിക്കണം. എന്നാൽ ഈ ആദിത്യവർമ്മ ൭൮൨-ാമാണ്ടുവരെ രാജ്യഭാരം ചെയ്തിരുന്ന വീരരവിവർമ്മ മഹാരാജവിന്റെ അനുജനായിരുന്ന ആദിത്യവർമ്മ മഹാരാജാവായിരിക്കമമെന്നാണു് എന്റെ അഭിപ്രായം. ൭൭൯-ാമാണ്ടു് തിരുവട്ടാറ്റുക്ഷേത്രം പുതുക്കിപ്പണികഴിക്കയും, നാലു തിരുമാളികപ്പണിയും, ഒരു തിരുമടപ്പള്ളിയും, ഒറ്റക്കല്ലുമണ്ഡപവും, നീരറയും മറ്റും പുത്തനായി നിർമ്മിക്കയും ചെയ്തതായി ഒരു രേഖയിൽ കാണുന്നു. [1] അതേ രേഖയിൽതന്നെ ‘മേർപ്പടി അനിയനായ ആദിത്യവർമ്മാ ഇരുന്നരുളിയെടത്തിൽ പണ്ടാരത്തിൽ ചെയ്വിത്ത അകച്ചുറ്റിൽ നാലുപിറമും തളവിചൈ പോടിച്ചിതു’ എന്നുകൂടി കാണുന്നതിനാൽ അകത്തേപ്രാകാരത്തിന്റെ ചുറ്റുമുള്ള കൽത്തറപണി കഴിപ്പിച്ചതു് ആദിത്യവർമ്മ എന്ന ഇളയരാജാവാണെന്നു മനസ്സിലാക്കാം. അദ്ദേഹം രാജ്യഭാരം ഏറ്റശേഷം ശത്രു സംഹാരത്തെ ഉദ്ദേശിച്ചു് രചിച്ച പദ്യങ്ങളായിരിക്കണം ഈ ദശാവതാരപദ്യങ്ങൾ. താളിയോലഗ്രന്ഥത്തിൽ ‘തൊഴിന്റേൻ’ എന്നോ മറ്റോ ഒരു തമിഴ് രൂപം കണ്ടതിനെ അടിസ്ഥാനപ്പെടുത്തി മാത്രം എന്തെങ്കിലും ഊഹിക്കുന്നതു് ശരിയാണെന്നു തോന്നുന്നില്ല. അങ്ങനെ ആണെങ്കിൽ മൂലംതിരുനാൾ മഹാരാജാവിന്റെ കാലത്തുണ്ടായ ചില കൃതികൾപോലും പ്രാചീനമാണെന്നു പറയേണ്ടിവരും. ഒരു അമ്പതു കൊല്ലത്തിനുമുമ്പു് ജീവിച്ചിരുന്ന വർക്കല മാന്തറ വലിയവീട്ടിൽ കൊച്ചുപിള്ള ആശാൻ രചിച്ച ഒരു കമ്പിടികളിപ്പാട്ടിലും മൂലംതിരുനാളിന്റെ അപദാനങ്ങളെ വർണ്ണിച്ചു് പത്തിരുപതു കൊല്ലങ്ങൾക്കുമുമ്പു് നിർമ്മിച്ച മറ്റൊരു കൃതിയിലും ഈ മാതിരി പ്രയോഗങ്ങൾ കാണുന്നുണ്ടു്. അവയെ യഥാവസരം ചൂണ്ടിക്കാണിച്ചുകൊള്ളാം. ഈ പദ്യങ്ങളിലാകട്ടെ, പ്രസ്തുത തമിഴുപ്രയോഗങ്ങൾ ലിപികാരപ്രമാദം കൊണ്ടുവന്നു കൂടിയതാണെന്നു വിചാരിക്കാനേ ഉള്ളുതാനും. ശൈലി നോക്കിയാൽ ചമ്പൂകാരന്മാരുടെ രീതിയോടു വളരെ സാദൃശ്യവുമുണ്ടു്. ൧൧ പദ്യങ്ങളെയും താഴെ ചേർക്കുന്നു.
“ഫേനാംഭോരാശിമധ്യേ മറകളതിതരാം പോയ്മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊൻറുപാതാളലോകം;
നാനാവേദാൻ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൌ കളിക്കും
മീനാകാരം വഹിച്ചീടിനഭുവനവിഭും കേശവംകൈതൊഴിന്റേൻ.1
കദ്രൂപുത്രേണ ബദ്ധ്വാദിതിജസുരഗണൈർമത്ഥ്യമാനേ മഹാബ്ധേഃ
ഛിദ്രേപോയ്വീണശൈലം ഝടിതിമുതുകിലേക്കൊണ്ടുയർത്താത്തമോദം;
നിദ്രാണം തം മഹീധ്രഭൂമജനിതസുഖോന്മീലിതാക്ഷം നിതാന്തം
ഭദ്രാകാരം വഹിച്ചീടിന കമലവരം കേശവം കൈതൊഴിന്റേൻ.2
വേലായാംപോയ്മറഞ്ഞീടിന മഹിതമഹീം ബാലബാലേയകന്ദം
പോലേഹത്വാസലീലം തെളുതെളെവിലസും തേറ്റമേലുദ്വാഹന്തം;
ആലോകേമേരുവെന്നും മലചെറുകടുകിൻ പ്രായമാക്കിക്കളിക്കും
കോലാകാരംവഹിച്ചീടിനധരണിധരം കേശവംകൈതൊഴിന്റേൻ.3
സന്ധ്യായാം തുണടർത്തങ്ങതിഝടിതിപുറപ്പെട്ടു ദൈത്യാധിരാജം
ബദ്ധ്വാശാബദ്ധമങ്കേ നിഹിതമതിരുഷാ വജ്രതീവ്രൈർന്നഖാഗ്രൈഃ
ദിന്ദാനം തസ്യരക്താരുണിതദശദിശാ ചക്രമുഗ്രാട്ടഹാസൈ-
രിന്ധാനംഞാനിതല്ലോനരഹരിവപുഷംകേശവംകൈതൊഴിന്റേൻ.4
സാമാമ്നായം പ്രയോഗിച്ചിനിയബലിമഖേവാമനത്വേനഗത്വാ
സാമംകോണ്ടേ ജയിപ്പാൻ ഭുവനമതിമുദാ കയ്യിലാക്കി ക്രമേണ;
ശ്രീമൽപാലാംബുജംകൊണ്ടഖിലഭുവനവും മൂവ്വടിക്കീഴടക്കും
സീമാതീതാനുഭാവോദയമഖിലവിഭും കേശവം കൈതൊഴിന്റേൻ.5
കോപോദ്രേകേണസാകം നിഹിതപരശുനാകൊന്റു മൂവേഴുവട്ടം
ഭൂപാലാനാംനികായംനിജ പിതൃനിയമം ചോരയാൽ പൂജയന്തം;
ഭൂഭാരത്തെക്കെടുപ്പാൻ വിരവൊടുജമദഗ്ന്യാത്മജത്വേനലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവംകൈതൊഴിന്റേൻ.6
ക്ഷീണാനാംനിർജ്ജരാണാം വചനമനുസരിച്ചന്റയോധ്യാധിനാഥ
ക്ഷോണീപാദാത്മജത്വേ ചതുരമവതരിച്ചാത്തരാമാഭിധാനം;
വാണീടും പുത്രമിത്രാദികളെമുഴുവനേകൂടെ രക്ഷോധിനാഥം
ബാണംകൊണ്ടേമുടിച്ചീടിനപരമവിഭുംകേശവംകൈതൊഴിന്റേൻ.7
ദേവക്യാ ഗർഭമാദൌ പുനരവിടെ [2] നടേരോ ഹിണീപുത്രഭാവം
ഭാവിച്ചാമ്പാടിപൂക്കങ്ങഴകിനൊടുമുദാ രാമനാമാഭിരാമം,
ദേവം ദേവാരിചക്രോന്മഥനഹലധരം രേവതീ നാഥമമ്പു-
റ്റേവം കൃഷ്ണാഗ്രജം ഞാൻ കനിവൊടുനിയതംകേശവം കൈതൊഴിന്റേൻ.8
ഭൂഭാരംപോക്കുവാനായഴുകൊടുവസുദേവാത്മജത്വം ഭരിച്ച-
പ്പാപാവേശംധരിച്ചീടിന നൃപവരനെക്കൊണ്ടു മുന്നൂറുവട്ടം
കോപോന്മാദേനതല്ലിച്ചവനിഭരമറുപ്പിച്ച വൃഷ്ണീന്ദ്രമാദ്യം
ഗോപീനേത്രോല്പലാരാധിതവരവപുഷംകേശവംകൈതൊഴിന്റേൻ.9
പൊൽപുമാതിൻ കടാക്ഷാഞ്ചലമധുപലസട്വക്ത്രപത്മാഭിരാമം
മൽപാപാംഭോധിവേലാതരണപരിലസൽപോതപാദാരവിന്ദം;
ഒപ്പേറും പാൽക്കടക്കങ്ങുപരിവസുമതീധാരതല്പേശയാനം
കല്പാന്തേ കല്ക്കിയാകും മുരമഥനമഹംകേശവം കൈതൊഴിന്റേൻ.10
ചേണാർന്നീടിന്റ വേണാടഴകൊടുപരിപാലിക്കുമാതിച്ച വർമ്മാ
ക്ഷോണീപാലേനവാട്ടാറ്റിരുമൊടു മരുവും കേശവായപ്രക്രെപ്തം;
വാണീബദ്ധം മഹാർഹാവതരണ ദശകംസൂചയന്തം പഠന്തോ
നീണാൾവാണീടുവോരിദ്ധരണിയിലഥതേ വിഷ്ണുലോകം പ്രയാന്തി.”11
കൊൻറു, തൊഴിന്റേൻ ഇത്യാദി പ്രയോഗങ്ങളെ ‘കൊന്നു, തൊഴുന്നേൻ’ എന്നിങ്ങനെ മാറ്റിയാൽ ഈ പദ്യങ്ങൾ നല്ല മണിപ്രവാളമായി. ലിപികാരപ്രമാദമല്ലെന്നു വന്നാൽതന്നെ, എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ചമ്പൂക്കാരന്മാരിൽ ചിലർപോലും നാണിന്റെ എന്നും മറ്റും പ്രയോഗിച്ചിട്ടുള്ള സ്ഥിതിക്കു്, പ്രസ്തുതപ്രയോഗങ്ങളെ മാത്രം ആധാരമാക്കി കവിയെ പ്രാചീനനാക്കാവുന്നതല്ല. ഈ കവി ഒരു ശ്രീപത്മനാഭദശകവും രചിച്ചിട്ടുണ്ട്. അതിനെ ഇവിടെ ഉദ്ധരിക്കുന്നില്ല.
12.10 പാർവതീ പാണിഗ്രഹണം മംഗല്യകീർത്തനം
ഈ ഗ്രന്ഥത്തെ ജ്ഞാനസാഗരപ്രസ്സുകാർ ഭജനകീർത്തനമാലയിൽ ചേർത്തു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിപ്രസാധകൻ അതു കാണാഞ്ഞിട്ടോ എന്തോ പാർവതീപാണിഗ്രഹണം ആറുവൃത്തം എന്ന പേരിൽ ൧൬-ാം ഗ്രന്ഥാങ്കമായി അതിനെ ഈയിടെയ്ക്കു പ്രസിദ്ധപ്പെടുത്തിക്കാണുന്നു. അതിന്റെ അവതാരികയിൽ പ്രസാധകന്റെ സങ്കല്പശാഖാമൃഗം ഈഹാപോഹശാഖിയുടെ പലേകൊമ്പുകളിൽ ചാടിച്ചാടിക്കളിക്കുന്നതു കാണേണ്ട കാഴ്ചതന്നെയാണു്. പ്രാചീനകൃതികൾകണ്ടാൽ അവയെ പുനത്തിനും മഹിഷമംഗലത്തിനുമായി വീതിച്ചുകൊടുക്കുന്നതിനു് അദ്ദേഹം തീർച്ചപ്പെടുത്തീട്ടുള്ളതുപോലെ തോന്നുന്നു. പ്രസാധകൻ പറയുന്നു:
“ഈ മനോഹരകാവ്യത്തിന്റെ കർത്താവു് ആരാണെന്നു് ഖണ്ഡിച്ചു പറവാൻ സാധിക്കുന്നതല്ല. രാമായണം, ഇരുപത്തിനാലുവൃത്തം, ഹരിനാമകീർത്തനം മുതലായ കൃതികളെ അനുകരിച്ചു് ഈ കാവ്യമെഴുതിയോ ഈ കാവ്യത്തെ അനുകരിച്ചു് ആ കൃതികൾ എഴുതിയോ എന്നു സൂക്ഷ്മമായി അറിഞ്ഞുകൂടാ” ഇതാണു് പ്രസാധകന്റെ ഒന്നാമത്തെ ‘ചിന്താരത്നം’. അനുകരണം ഉണ്ടായിട്ടുണ്ടെന്നു് അദ്ദേഹം സിദ്ധവൽക്കരിച്ചിട്ടു് ഒന്നുകിൽ എഴുത്തച്ഛൻ ഈ കവിയേയോ അല്ലാത്തപക്ഷം ഈ കവി എഴുത്തച്ഛനേയോ അനുകരിച്ചുവെന്നാണു് ഊഹിക്കുന്നതു്. രണ്ടുപേരും മൂന്നാമതൊരു മാതൃകയേ അനുകരിച്ചോ അഥവാ സ്വതന്ത്രമായോ എഴുതിയിരിക്കാൻ വഴിയില്ലത്രേ.
പിന്നെയും പറയുന്നു:
“ബാഹ്യമായ തെളിവുകളൊന്നുമില്ലാത്തതുകൊണ്ടു് ഗ്രന്ഥകാരനെ നിർണ്ണയിക്കുന്നകാര്യത്തിൽ ആന്തരമായ തെളിവുകളെ ആശ്രയിക്കയേ നിവൃത്തിയുള്ളു.
‘വായ്മലരഴകും കാതോലകളും’
‘എന്നാദിയായ പദ്യത്തിലേകാതോല’ അന്തർജനങ്ങൾ അണിയുന്ന കർണ്ണാഭരണമാണു്. ഈ ആഭരണങ്ങളെ അണിയിച്ചിട്ടുള്ള കവി പാർവതിയെ അന്തർജനമായിട്ടാണു് കല്പിച്ചിരിക്കുന്നതു്.”
ഇവിടെ പ്രസാധകന്റെ ചരിത്രപരിജ്ഞാനവും, ഗവേഷണപാടവവും സവിശേഷം വെളിപ്പെടുന്നു. എന്നാൽ കാതോലകൾ അന്തർജനങ്ങളെന്നപോലെ നായർ കന്യകമാരും പത്തിരുപതു കൊല്ലത്തിനുമുമ്പുവരേ ഉപയോഗിച്ചുവന്നിരുന്നു. ചില ദിക്കുകളിൽ ഇപ്പോഴും ‘കാതോല’ ഉപയോഗിച്ചുവരുന്നുമുണ്ടു്. ‘കാതിലോല? നല്ലതാളി’ എന്നു ഉണ്ണായിയും നമ്പ്യാരും തമ്മിൽ നടന്നതായി പറയുന്ന സംഭാഷണത്തിലേ ‘കാതിലോല’ ഒരു അന്തർജനത്തിന്റേതായിരിക്കാൻ തരമില്ലല്ലോ. ഇതു ചിന്താരത്നം നമ്പർ രണ്ടെന്നു രേഖപ്പെടുത്താം.
പിന്നെയും പറയുന്നു:
“നല്ല പൊൽത്തോടയും വക്ത്രസൌന്ദര്യവും എന്നുള്ള കവിവാക്യത്തിൽനിന്നു് പാർവതി തോട ഇട്ടുകൊണ്ടിരിക്കുന്ന ഒരു നായർ യുവതിയായി പ്രതിഭാസിക്കുന്നു.”
തോടയ്ക്കു കർണ്ണാഭരണമെന്ന അർത്ഥമേയുള്ളു. ഈ അർത്ഥത്തിൽ എത്ര എത്ര പ്രയോഗങ്ങൾ ഭാഷാകാവ്യങ്ങളിൽ കാണുന്നു.
പിന്നെയും:
“പാർവതീവിവാഹത്തെ വർണ്ണിച്ചിരിക്കുന്നതു നമ്പൂരിമാരുടെ ഇല്ലങ്ങളിൽ നടത്താറുള്ള പെൺകൊടയെ അനുസരിച്ചാകുന്നു.”
“നീലകണ്ഠഗളേ തെളിഞ്ഞളിജാലഹുംകൃതിസങ്കുലാം
മാലികാമഴകോടണിഞ്ഞിതു ശൈലകന്യക ശങ്കര!”
എന്നു പറഞ്ഞിട്ടുള്ളപ്രകാരം വധു വരന്റെ കഴുത്തിൽ മാലയിടുന്ന സംപ്രദായവും, പിന്നീടു്,
“പാർത്തുഗീഷ്പതി താൻ വിധിച്ചമുഹൂർത്തവേളയിലീശ്വരൻ
ഗോത്രജാകരതാർപിടിച്ചിതു ദീപ്തിമാൻ ഹര ശങ്കര”
എന്ന വിധത്തിലുള്ള പാണിഗ്രഹണവും നമ്പൂരിമാരുടെ ആചാരങ്ങളെ അനുസരിച്ചു തന്നെ വർണ്ണിച്ചിരിക്കുന്നു.”
ഇങ്ങനെയുള്ള പാണിഗ്രഹണസമ്പ്രദായം കേരളബ്രാഹ്മണരുടെ ഇടയ്ക്കു മാത്രമേയുള്ളുവത്രേ! ഇതിൽ പരം വിസ്മയം മറ്റെന്താണുള്ളതു്? ഈ യുക്തി അനുസരിച്ചു നോക്കിയാൽ കുമാരസംഭവാദികൃതികൾ പോലും ഒരു കേരളീയന്റേതാണെന്നുവരും. ഇതു ചിന്താരത്നം നമ്പർ അഞ്ചു്.
പിന്നെയും:
“വേളിമഹോത്സവം നടത്തിയിരിക്കുന്നതു കാണുമ്പോൾ കവി പരമേശ്വരനെ ഒരു നമ്പൂരിയായിട്ടും പാർവതിയെ അന്തർജ്ജനമായിട്ടുമാണു് കരുതീട്ടുള്ളതെന്നു തോന്നുന്നു.”
വേളിമഹോത്സവം നമ്പൂരിമാരല്ലാതെ നടത്താറുണ്ടോ? ഇങ്ങനെ ഒക്കെ പറഞ്ഞുതുടങ്ങിയാൽ പിന്നെ എന്താണു കഥ? എന്നാൽ ഇതുകൊണ്ടൊന്നും അവസാനിച്ചില്ല. നോക്കുക,
“പാർവതീപാണിഗ്രഹണം” പെൺകൊടപോലെ നടത്തിയശേഷം,
“മുഖ്യവെള്ളി മഹാഗിരൌ കുടിപുക്കിതങ്ങരശംകര”
എന്നപ്രകാരം കുടിപൂകുന്ന സംപ്രദായവും നമ്പൂരിമാരുടെ ഇടയിലാണു് കാണുന്നതു്. ഇങ്ങനെ അന്തരമായ സംഗതികളെ നിരൂപിക്കുമ്പോൾ പാർവതീപാണിഗ്രഹണത്തിന്റെ കർത്താവു് ഒരു നമ്പൂരിയാണെന്നു് ഊഹിക്കാവുന്നതാണു്.
‘പാർവതിയെ അന്തർജനമാക്കികല്പിച്ചിരിക്കുന്ന നമ്പൂരി അവരെ തോട ഇടുവിച്ചതു് പ്രകൃതിവിരുദ്ധമല്ലയോ എന്നു ചോദ്യം പിന്നെയും സംഗതമായിട്ടുതന്നെ ഇരിക്കുന്നു. എന്നാൽ അതു സ്വന്തം ഭാര്യയുടെ പ്രതിച്ഛായ ഉള്ളിൽ നിഴലിച്ചിരുന്നതുകൊണ്ടു് വന്നുപോയ ഒരു തുച്ഛമായ പ്രമാദമായിട്ടേ വിചാരിക്കേണ്ടതുള്ളു. സ്വജാതിയിൽ വേളികഴിച്ചിട്ടുള്ളതിന്നും പുറമേ ഒരു നായർ യുവതിയെക്കൂടി വിവാഹം ചെയ്തിട്ടുള്ള ഒരു നമ്പൂരിയാണു് പാർവതീപാണീഗ്രഹണകാവ്യത്തിന്റെ കർത്താവെന്നു പറഞ്ഞ യുക്തികളിൽ നിന്നു സിദ്ധമായി എന്നു വിചാരിക്കുന്നതായാൽ വലിയ തെറ്റു വരുമെന്നു തോന്നുന്നില്ല.’
അസൽയുക്തി! ‘വെള്ളിമഹാഗിരൌ കുടിപുക്കിതു’ എന്നു പറഞ്ഞിരിക്കുന്നതുകൊണ്ടു് നമ്പൂരിയുടെ ഇല്ലം ഒരു വെള്ളിമനയായിരുന്നുവെന്നുകൂടി ഊഹിക്കാഞ്ഞതു് എന്താണാവോ? വേളിശബ്ദം അഥവാ കല്ല്യണാർത്ഥവാചിയല്ലെന്നു വന്നാൽതന്നെയും കവി എളയതായികൂടെന്നുണ്ടോ? വിവാഹച്ചടങ്ങുകളെ സംബന്ധിച്ചിടത്തോളം ഈ രണ്ടു ജാതിക്കാർ തമ്മിൽ വലിയ വ്യത്യാസമൊന്നുമല്ല. പ്രസാധകന്റെ യുക്തി ഇവിടെ എങ്ങും നിൽക്കുന്ന ഭാവമില്ല.
“ഈ സരസമായകവിത എഴുതിയ രസികനായ നമ്പൂരിയുടെ പേരെന്തായിരിക്കുമെന്നാണു് ഇനി വിചാരിപ്പാനുള്ളതു്. ഇവിടെ ദ്വിതീയവൃത്തത്തിലെ പല്ലവി ശങ്കരരേ ജയ! എന്നും പഞ്ചമവൃത്തത്തിലെ പല്ലവി ഹരശങ്കരായ നമഃ എന്നും ഷഷ്ഠവൃത്തത്തിലെ പല്ലവി ഹരശങ്കര എന്നും കാണുന്നതിൽ ശങ്കരശബ്ദം സർവസാധാരണമായിരിക്കുന്നു. …ശങ്കരശബ്ദത്തെ ഇത്രയും പ്രതിപത്തിയോടു നിയതമായി കാവ്യത്തിനു് ഉപയോഗപ്പെടുത്തിയിരിക്കുന്ന കവിയുടെ പേർ ശങ്കരനെന്നുതന്നെ ആയിരിപ്പാൻ ഇടയില്ലയോ എന്നു സംശയിക്കുന്നു.”
“ഇവയെല്ലാം ഇങ്ങനെതന്നെയായാൽ പഠിപ്പും കവിതാവാസനയുമുള്ള ശങ്കരൻ നമ്പൂരി മഴമംഗലമല്ലാതെ വേറെ ആരുമാവാൻ സംഗതിയില്ലെന്നു തോന്നുന്നു.”
ഈ യുക്തിതരംഗിണിയുടെ കുടിലഗതി നോക്കുക. രണ്ടു വൃത്തങ്ങളിൽ ‘ഹരശംഭോ’ എന്നും ഒന്നിൽ ‘ചന്ദ്രചൂഡാവിഭോ’ എന്നും കാണുന്നതിനാൽ കവിയുടെ പിതാവിന്റെ പേരു ശംഭുവെന്നും പിതാമഹന്റെ പേരു ചന്ദ്രചൂഡനെന്നും ആയിരുന്നു എന്നു വിചാരിക്കാഞ്ഞതിലേ അത്ഭുതപ്പെടാനുള്ളു. കവി ഈ കൃതി എഴുതിക്കൊണ്ടിരുന്നപ്പോഴൊക്കെയും തന്റെ പേരിനെപ്പറ്റി ധ്യാനിച്ചുകൊണ്ടിരുന്നുപോലും. തന്നേക്കാൾ വിദ്വാനായി ലോകത്തിൽ ആരുംതന്നെ ഇല്ലെന്നു ദൃഢമായി വിശ്വസിച്ചിരുന്ന ഒരു പടുവങ്കനായിരുന്നത്രേ പ്രസ്തുതകവി. ശാന്തം പാപം! ഡാക്ടർ ശങ്കരമേനോൻ ഒരു സംഗതി വിട്ടുകളഞ്ഞു. ‘തിറവിയമംഗലസങ്കീർത്തനമായും ചെയ്യുന്നേൻ ഹരശംഭോജയ’ എന്ന സ്ഥലത്തു് ‘മംഗലശബ്ദം’ കൂടി ചേർത്തിരിക്കുന്നതു് കവി തന്റെ ഇല്ലപ്പേരിനെ സൂചിപ്പിക്കാനായിട്ടുമാത്രമായിരുന്നു. എന്നുകൂടി പറയാമായിരുന്നു. പക്ഷേ നോട്ടക്കുറവു് ആർക്കും വന്നുപോകുമല്ലോ എന്നു സമാധാനപ്പെടാം.
ഏതായിരുന്നാലും ഈ വിഷയത്തെപ്പറ്റി ഡാക്ടർ കെ. ശങ്കരമേനോൻ പറഞ്ഞിട്ടുള്ള യുക്തികൾ അസ്മാദൃശന്മാർക്കു സമഞ്ജസമായി തോന്നുന്നില്ല. പെരുവനത്തുകാരൻ ഒരു നമ്പൂരി ജാതകവശാൽ തന്റെ മകൾക്കു വൈധവ്യദോഷം ഉണ്ടെന്നു കണ്ടിട്ടു് തൽപരിഹാരാർത്ഥം പെരുമന ക്ഷേത്രത്തിൽ ശിവനെ ഭജിക്കുകയും അക്കാലത്തു രചിച്ച പ്രസ്തുത കീർത്തനത്തെ കന്യകയെ പഠിപ്പിക്കുകയും തൽകന്യക അതിനെ നിത്യപാരായണം ചെയ്കയും പിന്നീടു് വിവാഹാനന്തരം അവളുടെ ഭർത്താവു് വിഷംതീണ്ടിയെങ്കിലും യദൃച്ഛയാ ഒരു സന്യാസിവന്നു് വിഷമിറക്കി സുഖപ്പെടുത്തുകയും ചെയ്തതായ ഒരു ഐതിഹ്യമുണ്ടെന്നു ഭജനകീർത്തനമാലയുടെ പ്രസാധകൻ പറഞ്ഞിട്ടുള്ളതു് പരമാർത്ഥമായിരിക്കാൻ ഇടയുണ്ടു്.
കവിതയുടെ പഴക്കത്തെപ്പറ്റി മിസ്റ്റർ മേനോൻ പുറപ്പെടുവിച്ചിട്ടുള്ള അഭിപ്രായം സ്വീകാര്യമായിരിക്കുന്നു. എട്ടാംശതകത്തിനിപ്പുറമാവാൻ തരമില്ലെന്നു തോന്നുന്നുണ്ടു്.
കവിയ്ക്കു മികച്ച കവിതാവാസനയും പാണ്ഡിത്യവും ഉണ്ടായിരുന്നുവെന്നു നിസ്സംശയം പറയാം. കുമാരസംഭവത്തെ പലദിക്കിലും അനുകരിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രമായ മനോഹരകല്പനകൾ പല ദിക്കുകളിൽ കാണുന്നുണ്ടു്.
‘യോഗാഗ്നിപ്പൊരിയിൽ’ തന്റെ ഉടലിനെ വെണ്ണീറാക്കിയ ദക്ഷാത്മജ ഹിമവൽപുത്രിയായി പിറന്നതു മുതല്ക്കാണു് കഥയാരംഭിക്കുന്നതു്. ദേവി യൌവനം പ്രാപിക്കുന്നതുവരെയുള്ള കഥാഭാഗത്തെ ഒന്നാംവൃത്തത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
“കുഴലുമ്മോതിരമഴകോടുകെട്ടി–
ക്കഴലിലടിഞ്ഞൊരു കൂന്തലുമായി
ചെറിയൊരു പൈതൽ കളിച്ചുവളർന്നു
ഗിരിവരഭവനേ ഹരശംഭോജയ.
കണ്ടാലെത്ര മനോഹരമയ്യാ!
വണ്ടാർപൂങ്കുഴൽ നീണ്ടുചുരുണ്ടഥ
തണ്ടാർബാണമണിത്തഴപോലേ
തണ്ടീ ഭംഗികളരശംഭോ ജയ.
പരിമളമിയലും മതികലതന്മേൽ
ചെറു തിരമാലകൾ വിലസുമ്പോലേ
കുറുനിരവടിവും നിടിലവുമമ്പിനൊ–
ടൊരുമകലർന്നിതു ഹരശംഭോജയ. [3] [4] മലർവില്ലോൻതൻ കുലവില്ലോടൊരു
പടതല്ലുംകുനുചില്ലീവല്ലികൾ
കാമരസങ്ങളരങ്ങേറീമിഴി–
താമരസങ്ങളിലരശംഭോ ജയ.
വായ്മലരഴകും കാതോലകളും [5] തൂമുറുവൽപ്രഭ തൂകിനതിറവും
കോമളമെത്രയുമണിമുഖമോർത്താ–
ലോമനയുണ്ടിതു ഹരശംഭോജയ.”
കവി ശൃംഗാരപ്രിയനാണു്. ദേവിയുടെ ‘ശംഖിനുമകമേ ശങ്കവളർക്കുന്ന’ ‘കണ്ഠാലം കൃതമഴകതു കണ്ടാൽ’ ആർക്കും ചെന്താർശരമേറ്റു പോകുമത്രേ.
“മാറിൽ നിറഞ്ഞിടതിങ്ങിവളർന്നു
വാരിജമിഴിയുടെ [6] വാരണിക്കൊങ്കകൾ
മാരനുമെരിപൊരിയുണ്ടാമല്ലോ
ചാരുതകണ്ടാലരശംഭോജയ.
[7] അരയാലിലവന്നടിമലർ പണിയും
തിരുവയറഴകും രോമാവലിയും
പരിചൊടുനല്ലൊരു നാഭിച്ചുഴിയും
പരമാത്ഭുതമതു ഹരശംഭോജയ.
മുഷ്ടിയിലമരും കൊടിനടുവഴകും
പട്ടുടവടിവും [8] പൊന്നുടഞാണും
തൃത്തുടരണ്ടുമുരുണ്ടുതടിച്ചുട–
നെത്രമനോഹരമരശംഭോജയ.
ചെമ്പഞ്ഞിച്ചാറിഴുകിനിറന്ന [9] സംഫുല്ലദ്യുതി മലരടിരണ്ടും
ചൊമ്പൊന്നിന്നിറ മടിയൊടു മുടിയിട
രമ്യം തിരുമെയ് ഹരശംഭോജയ.”
ഈ കേശാദിപാദവർണ്ണന ‘അടിയൊടു മുടിയിടരമ്യം’ ആയിരിക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.
‘മംഗലശീലഗുണങ്ങളിണങ്ങിയ’ ഈ ദേവി ഒരുദിവസം കളിക്കുന്നതിനുവേണ്ടി സഖിമാരോടുകൂടി ‘പിതുരുപവനം’ പ്രാപിച്ചപ്പോൾ ‘അവടെപ്പൊരിയതപംചെയ്തീടും ശിവനെക്കണ്ടു’ സമാഹിതയായി വന്ദിച്ചുവത്രേ. ഈ വിവരം അറിഞ്ഞ ഹിമവാൻ തന്റെ പുത്രിയെ പുരമഥനപരിചരണത്തിനു നിയമിച്ചു.
ദേവിയാകട്ടെ,
“ബലികുസുമങ്ങളിറുത്തുകൊടുത്തും
വേദിയടിച്ചു തളിച്ചുചമച്ചും
നിയമജലങ്ങളൊരുക്കിയുമരികേ
നിയതം പുക്കാൾ ഹരശംഭോജയ.
പാണികുടന്നയിൽ മലർനിരചേർത്ത–
പ്പാർവതിയൊരുനാളഖിലേശൻതൻ
പാദതലങ്ങളിലാരാധിച്ച–
പ്പാൽമൊഴി വാണാളരശംഭോജയ.”
സന്തുഷ്ടനായ പരമശിവൻ,
‘മെല്ലെത്തലയിൽത്തൊട്ടുകരാഭ്യാം
നല്ലൊരുഭർത്താവുണ്ടായ്വരികെ’
ന്നു ആ ‘കോപ്പേൽമിഴിയാൾക്കു’ അനുഗ്രഹമരുളി. പാർവതീദേവി ‘മനസി നിനച്ചതു’ സഫലമാകുമെന്നുള്ള വിചാരത്തോടുകൂടി ‘ഹരനിൽ മുഴുത്തൊരു സംഗവുമകമേകരുതി’ ക്കൊണ്ടു സ്വഗൃഹത്തിലേക്കു തിരിച്ചു. പിന്നെയും ദേവി കൂടെക്കൂടെ ‘സ്വാദുതതേടിന ഫലമൂലാദികൾ’ കൊണ്ടുചെന്നു ‘നാഥനുതിരുമുൽക്കാഴ്ച’ കൊടുത്തു വന്നു. ഇങ്ങനെ ഇരിക്കേ ഒരിക്കൽ അംബിക ‘ഭഗവദ്ഭക്തിമുഴുത്തു സലീലം ദേവസ്വാമിയ്ക്കരികെ പൂക്കു്’
“ഹരശംഭോ മമ ദുരിതം പോക്കുക
ശരണം പോറ്റീ ഹരശംഭോജയ.”
എന്നു ഭഗവാനെ സ്തുതിച്ചു. ഇവിടെ ഒന്നാംവൃത്തം അവസാനിക്കുന്നു.
താരകൻ എന്നൊരു അസുരൻ അക്കാലത്തു ലോകത്തേ പീഡിപ്പിച്ചുവന്നു. അവനേ നിഗ്രഹിപ്പാൻ ഒരു മാർഗ്ഗം ആലോചിക്കുന്നതിനുവേണ്ടി ശക്രൻ ‘പുഷ്പബാണമനുസ്മൃതിചെയ്തു.’ തത്സമയം ‘കാഞ്ചത്താർ ബാണൻ’ ചഞ്ചലാപാംഗിയായ രതിയുമായി മഞ്ചത്തിന്മേലിരുന്നു് ‘മന്നിലുള്ള വിശേഷങ്ങളോരോന്നേ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. എന്നാൽ പെട്ടെന്നു ശക്രവൃത്താന്തം ഉൾക്കുരുന്നിൽ തോന്നുകയാൽ, അദ്ദേഹം കരിമ്പു വില്ലും ഏന്തിക്കൊണ്ടു് ‘ഉമ്പർകോൻ തിരുമുമ്പിൽ സംഭ്രമത്തോടുകൂടി’ എഴുന്നള്ളി. വാസവനാകട്ടേ അദ്ദേഹത്തിനെ ഭദ്രപീഠത്തിലിരുത്തി വേണ്ടപോലെ സൽക്കരിച്ചിട്ടു് താരകാസുരനിഗ്രഹത്തിനു
‘സർവസംഗമകന്നു തപം ചെയ്യും
ശർവനങ്ങുകുമാരനുണ്ടാകിലേ’
സാധിക്കൂവെന്നും.
‘ചെമ്മേമാമലപ്പെണ്ണിനേ വേൾക്കിലോ
യമ്മഹേശനുപുത്രനുണ്ടാവിതു’
എന്നും അതുകൊണ്ടു ഇന്ദുശേഖരന്റെ മാനസം ഇളക്കി നഗകന്യകയിലാക്കിയേ മതിയാവൂ എന്നും പറഞ്ഞു. പക്ഷേ, ശിവന്റെ തപോവിഘ്നത്തിനു ഒരുമ്പെടുന്നതു് ആപൽക്കരമാണെന്നു് അദ്ദേഹം മുന്നറിവു കൊടുക്കാതിരുന്നില്ല. അതു കേട്ടു കാമദേവൻ, ഇങ്ങനെ പറഞ്ഞു.
“ഒന്നറിയേണമെൻകീഴമരാതെ മന്നിലാരുള്ളു ശങ്കരരെ ജയ
ഭള്ളിളകിനടന്ന പിതാമഹൻ-നിർല്ലജ്ജം മകളായ സരസ്വതീം
വല്ലാതെ പിടിപെട്ടതു മെൻകരു-ത്തല്ലയോ ചൊല്ലു ശങ്കരരേജയ.
വാനോർനാഥനാം പങ്കജനാഭനും-നാണാതെ പതിനായിരത്തെട്ടു
മാനേൽക്കണ്ണിമാരെ പുണരായ്ക്കിലോ-പ്രാണവേദനശങ്കരരേ ജയ.
വിശ്വാമിത്രമഹാമുനി പണ്ടുടൻ-വിശ്വഭീമം തപസ്സു തുടർന്നനാൾ
അയ്യോ മേനകയെപ്പിടി പെട്ടതും [10] വിച്ചയുണ്ടിതു ശങ്കരരേജയ. തോണിമേൽ നിന്നു മറ്റൊരു മാമുനി
മാനിച്ചങ്ങൊരു ദാശകുമാരിയേ
നാണംകെട്ടു പുണർന്നതുമെന്നുടെ
ബാണഹുംകൃതിശങ്കരരേ ജയ.
എന്തിനിപ്പല വാക്കുകൾ? ഈശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങുകിൽ
പെണ്ണുങ്ങൾക്കു വിളി പണിക്കാക്കുവാൻ
ഭണ്ഡമില്ലേതും ശങ്കരരേ ജയ.
കാണിനേരം പൊറുക്ക ശചീപതേ! കാണണം മമബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ വീണിട്ടാക്കോപ്പും ശങ്കരരേ ജയ.”
ഇപ്രകാരം പറഞ്ഞിട്ടു് പൊങ്ങച്ചനായ മാരൻ ‘പൊൻവില്ലും പൊൽപ്പൂവമ്പു’മിളക്കി സദർപ്പം മുപ്പുരാരി തപസ്സു ചെയ്യുന്നദിക്കിലേക്കു നടന്നുവത്രേ. ഇവിടെ നമ്മുടെ കവി കുമാരസംഭവത്തിൽ നിന്നും ചില വ്യത്യാസങ്ങൾ വരുത്തിയിരിക്കുന്നതിനേപ്പറ്റി പ്രസാധകനായ ഡാക്ടർ കേ. ശങ്കരമേനോൻ പറയുന്നു:
ദേവേന്ദ്രൻ കാമദേവനെ ബഹുമാനപുരസരം ഭദ്രാസനത്തിൽ ഇരുത്തി. അതിനാൽ സന്തുഷ്ടചിത്തനായിത്തീർന്ന കാമൻ തന്റെ പ്രഭാവങ്ങളേപ്പറയുന്ന കൂട്ടത്തിൽ,
“കാര്യം ഹരസ്യാപി പിനാകപാണേ
ദ്ധൈര്യച്യുതിം കേ മമ ധന്വിനോന്യേ.”
എന്നു മതിമറന്നു പ്രലപിക്കുന്നു. ഹരചിത്താകർഷണരൂപമായിരിക്കുന്ന സങ്കല്പിതാർത്ഥത്തിൽ ആത്മസാമർത്ഥ്യത്തെ കാമൻ പ്രകടിപ്പിച്ചതുകേട്ട സമയമാണു് ഇന്ദ്രൻ കാര്യം പറവാൻ ആരംഭിക്കുന്നതു്. ഈ ക്രമത്തെ അല്പം വ്യത്യസ്തപ്പെടുത്തിയാണു് നമ്മുടെ കവി പുറപ്പെടുന്നതു്. ഇതിൽ കാര്യമെല്ലാം പറഞ്ഞുതീർന്നതിന്റെ ശേഷം കാമനെക്കൊണ്ടു്,
“എന്താവൂ പല വാക്കുകളീശ്വരൻ
ചന്ദ്രചൂഡനും ചെറ്റു പിണങ്ങിയാൽ
പെണ്ണുങ്ങൾക്കു വിളിപണിയാക്കുവാൻ
ദണ്ഡമില്ലൊട്ടും ശങ്കരരേജയ.
കാണിനേരം പൊറുക്ക ശചീപതേ
കാണണം മമ ബാഹുപരാക്രമം
കേണു പാർവതീപാദത്തിലീശ്വരൻ
വീണിടും കോപ്പും ശങ്കരരേജയ.”
എന്ന പ്രകാരം വീണ്ടും പറയിക്കുന്നതിൽ രസഭംഗം ഉണ്ടാകുന്നില്ലയൊ എന്നു സംശയിക്കുന്നു.” അങ്ങനെ ഒരു സംശയത്തിനെ ഇവിടെ വഴി കാണുന്നില്ല. ഇന്ദ്രൻ സ്വമിത്രമായ കാമനെ വിളിച്ചു ഹരചിത്താകർഷണം ചെയ്യണമെന്നു പറഞ്ഞിട്ടു്, വളരെ കരുതലോടുകൂടി പ്രവർത്തിച്ചില്ലെങ്കിൽ ആപത്തു നേരിട്ടേയ്ക്കുമെന്നുകൂടി അറിവിച്ചതു് വളരെ ഉചിതമായി. സ്വാർത്ഥലാഭത്തിനുവേണ്ടി ഒരു മിത്രത്തെ അപകടത്തിൽ ചാടിക്കുന്നതു് ഉചിതമല്ലല്ലോ. എന്നാൽ സാഹസികനായ കാമൻ ‘വരും വരായ്ക’കളെപ്പറ്റി ചിന്തിക്കാതെ ചാടിപ്പുറപ്പെട്ടു് തൽഫലം അനുഭവിക്കയും ചെയ്തു. ഇവിടെ രസഹാനിയ്ക്കു് എന്തുവഴിയാണുള്ളതു്? നേരെ മറിച്ചു രസപുഷ്ടിയ്ക്കേ അവകാശമുള്ളു. സാഹസികന്മാർക്കു ഈ മാതിരി അപകടം ഉണ്ടാകുന്നതു സാധാരണമാണെന്നു കവി ഭംഗിയായി ചൂണ്ടിക്കാണിച്ചു് ‘കാന്താസമ്മിതത്വേന സരസ’മായി സന്മാർഗ്ഗോപദേശം ചെയ്തിരിക്കയാണു് ഇവിടെ ചെയ്തിരുന്നതു്.
കാമന്റെ യുദ്ധയാത്രയെ കവി ഹൃദയംഗമമായി വർണ്ണിച്ചിട്ടുണ്ടു്.
“കോർത്തുകെട്ടി വലിച്ചൊരു കൂന്തലും
ചീർത്ത കൊങ്കയിൽ ചട്ടയുമിട്ടുടൻ
താർത്തേൻ വാണികളായ പടജ്ജനം
പ്രീത്യാ വന്നിതു ശങ്കരരേജയ.
മന്ദമാരുതനും മധുമാസവും
ചന്ദ്രനാം പടനാഥനുമന്തികേ
വന്നനേരമിളംകുയിൽ നാദവും
മുന്നിലായിതു ശങ്കരരേജയ.
മെല്ലെ വാർകുഴൽ കെട്ടിമണിസ്രജാ
നല്ല പൂനിര കുത്തി നിറത്തൊടേ
പല്ലവാംഗുലികൊണ്ടണിമീശയും
മെല്ലെ നന്നാക്കി ശങ്കരരേ ജയ.”
തോളിൽ വന്നടിയും മണികുണ്ഡലം നീളെപ്പൂശിനകുങ്കുമപങ്കവും
മേളമമ്പിനപൊന്നെഴുത്തമ്പാണി– ച്ചേലയും പൂണ്ടുശങ്കരരേജയ.
വില്ലുമമ്പുമിടങ്കരതാരില–ങ്ങുല്ലസദ്ദ്യുതിദക്ഷിണപാണിനാ
മല്ലവേണിരതിപ്പെണ്ണുതൻകരം–മെല്ലെത്താങ്ങീട്ടു ശങ്കരരേജയ.
മുഷ്ക്കൊടങ്ങുപെരുമ്പടക്കോപ്പുമായൊക്കെക്കൂടെക്കലർന്നുചുഴന്നുതേ;
ദക്ഷവൈരിതപോവനമൊക്കയും പുഷ്പധന്വാവു ശങ്കരരേജയ.
കാമബന്ധുവസന്തമിളകിനാൻ പൂമരങ്ങൾ തളിർക്കയും പൂക്കയും;
കോമളത്തെന്നൽ വീശിയുമത്ഭുതം കോകിലദ്ധ്വനി ശങ്കരരേജയ.
മാരസന്നിധികൊണ്ടുതപോവനേ ചേരുമാമിഥുനങ്ങളശേഷവും
സ്വൈരമാന്നുരമിച്ചുതുടങ്ങീതേ മാരമാൽപൂണ്ടു ശങ്കരരേജയ.”
ഇങ്ങനെ മന്മഥവീരൻ ‘ചന്ദ്രചൂഡതപോവനമൊക്കെയും ചന്തമോടൊരിളക്കം പിടിപ്പിച്ചു’കൊണ്ടു് ശങ്കരാന്തികം പ്രാപിച്ചു് ‘മരംമറഞ്ഞങ്ങനെ’ നില്പായി.
കാമദഹനംവരെയുള്ള കഥയെയാണു് മൂന്നാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
“ദേവതാരദ്രുമപ്പൊൽത്തറയ്ക്കങ്ങുമേ–
ലാഭിരാമം പുലിത്തോൽ വിരിച്ചങ്ങനേ
യോഗപട്ടേന സംവേഷ്ട്യപരമാസനേ
യോഗമോടാസ്ഥിത”
നും, ഘോരതേജോമയനുമായ പരമശിവനെ കണ്ടപ്പോൾ, കാമദേവൻ കാൽക്ഷണം ‘എന്തുഞാൻ ചെയ്വതെന്നോർത്തു’ നിന്നുപോയി. എന്നാൽ വീണ്ടും ധൈര്യമവലംബിച്ചുകൊണ്ടു് അദ്ദേഹം,
“അമ്പിൽമൌർവീമുഴിഞ്ഞാത്മഹന്താവുത–
ന്നന്തികേ കൂടിനാൻ.”
തൽക്ഷണം പാർവതിയും മുഗ്ദ്ധഹാസാഞ്ചിതം അവിടെച്ചെന്നു് ഭർത്തൃപാദത്തിങ്കൽ പുഷ്പാഞ്ജലിചെയ്തുകൊണ്ടു് ഭക്തിപൂർവം സ്ഥിതിചെയ്തു.
‘താമരപ്പൊൽക്കരശ്രേണികായോജിതാം
തൂമയിൽചേർത്തുകോർത്തൊരു മാലാമസൌ
സ്വാമിനഃ കാൽക്കൽ വച്ചീടിനാൾ പാണിനാ
കോമളേനാംബികാ ചന്ദ്രചൂഡാ വിഭോ.’
ഭഗവാനാകട്ടെ ഭക്തവാത്സല്യമുൾക്കൊണ്ടു് ആ ഭദ്രമാലയെ എടുപ്പാനൊരുമ്പെട്ടപ്പോൾ, തരംനോക്കിനിന്നിരുന്ന മാരൻ ഒരു മോഹനാസ്ത്രം തൊടുത്തുവിട്ടു. മൂന്നുലോകങ്ങൾക്കും അധീശനായ പരമശിവന്റെ ധൈര്യം തൽക്ഷണം വിഭിന്നമായി ഭവിക്കയാൽ, അദ്ദേഹം ‘അക്ഷിയൊക്കെത്തുറന്നദ്രിപുത്രീമുഖ’ത്തിൽ നിസ്പൃഹം നോക്കിപ്പോയി.
“മല്ലികപ്പൂമലർകൂന്തലും ചില്ലിയും
മല്ലനേത്രങ്ങളും വായ്ക്കുരുന്നുംതദാ
നല്ലപൊൽതോടയും വക്ത്രസൌന്ദര്യവും
മെല്ലവേനോക്കിനാൻ ചന്ദ്രചൂഡാവിഭോ
വാരെഴുംപോർമുലക്കുന്നിൽനന്നായ് നിറ-
ന്നോരുമുത്താരമാലാകലാപങ്ങളും
ചാരുരോമാവലീ കാഞ്ചിപൂഞ്ചേലയും
മെല്ലവേനോക്കിനാൻ…
മാരവീരന്നു പോരാടുവാനീടെഴും
തേരിടംതന്നവെന്നോരുജഘനവും
ചാരുവൃത്തങ്ങളാമൂരുകാണ്ഡങ്ങളും
മെല്ലവേനോക്കിനാൻ…
ഫുല്ലപങ്കേരുഹശ്രീതടവീടുമാ-
റുല്ലസൽകോമളം പാദപങ്കേരുഹം
പഞ്ചബാണദ്ധ്വജപ്രൌഢിതേടുംനയ-
നാഞ്ചലം നോക്കിനാൻ…
എത്രയുംമോഹനം പാർത്തുകണ്ടോളവും
മുഗ്ധഹാസാഞ്ചിതം വക്ത്രപങ്കേരുഹം
ചിത്രമിപ്പെൺകിടാവെന്നുതോന്നീഹര–
ചിത്തതാരിങ്കലേ…”
ഇങ്ങനെ ഒരു ഭാവഭേദം തനിക്കു വന്നുകൂടാനെന്തു കാരണമാണെന്നു ആലോചിച്ചുകൊണ്ടു് ഭഗവാൻ നാലുപാടും നോക്കിയപ്പോൾ,
“ഇക്ഷുവില്ലും കുലച്ചമ്പുമൂന്നിത്തൊടു-
ത്തക്ഷണേതാണിടത്തേമുഴങ്കാൽ കുനി-
ഞ്ഞുഗ്രബാണപ്രഹാരോദ്യമം കാമമ-
ങ്ങഗ്രതോ ദൃഷ്ടവാൻ…”
ആയിട്ടു്, ‘ഇക്കൊടും ഭോഷനോ ചെയ്തതെന്നു’ ഓർത്തു് ഉള്ളിൽ കോപം ജ്വലിക്കയാൽ ‘ഉഗ്രമാം മൂന്നാംതിരുക്കണ്ണിൽനിന്നു്’ പെട്ടെന്നു അഗ്നിപുറപ്പെട്ടു.
“തീക്കനൽചാർത്തുടൻ പൂവടിപ്രായമായ്
വായ്ക്കുമാറങ്ങനെ ദിക്കിലെല്ലാടവും
രൂക്ഷഫാലാഗ്നിതാനാശുരോഷാന്തരേ
മേല്ക്കുമേൽ കത്തിനാൻ…”
‘മുപ്പുരം ചുട്ട മൂന്നാംതിരുക്കണ്ണിൽ’ നിന്നുത്ഭവിച്ചുജ്ജ്വലിച്ചതായ ഘോരാഗ്നിയിൽ കാമദേവന്റെ ശരീരം വെന്തുവെണ്ണീറായ്ച്ചമഞ്ഞു.
“ഹന്ത ഹാഹാരവം ദിക്കിൽവാച്ചം തദാ
വിണ്ണിലും തീക്കനൽക്കട്ടകാണായിതേ.
എന്തുപോലെന്തുപോലെന്നുമാലോകരും
വെന്തെരിഞ്ഞീടിനാർ ചന്ദ്രചൂഡാവിഭോ.”
രതീദേവി ഭർത്തൃനാശം നിമിത്തം ദീനദീനം വിലപിച്ചു. ഒടുവിൽ
“തമ്പുരാനേ ജഗന്നാഥ കേളീശനെ!
കൺപെടാതോ നിരാലംബയാമെന്നെനീ?
എൻപ്രിയൻതന്നോടൊന്നിക്കുമാറാക്കുവാൻ
കുമ്പിടുന്നേനിതാ…”
എന്നിങ്ങനെ അവൾ പ്രാർത്ഥിക്കവേ, ഭഗവാൻ ആ പ്രദേശത്തുനിന്നു മറഞ്ഞിരുന്നുവത്രേ. അതുകൊണ്ടു് അവൾ,
“ഇന്നുഞാൻ തീയിൽവീണു മരിച്ചിടുമാ-
റെന്നു കല്പിച്ചെഴുന്നേറ്റുപോകും വിധെം,”
ആകാശത്തിൽനിന്നു ഒരു അശരീരികേൾക്കയായി.
“തന്വിബാലേ! ബലാലേ മരിച്ചീടൊലാ-
മന്നിലിന്നും പിറന്നീടുമീ മന്മഥൻ;
നിന്നഭിപ്രായമന്നെത്തും; ഈവന്നതോ
കർമ്മദേഷേണകേൾ…
ബ്രഹ്മനേ പുത്രിയാം വാണിയിൽചേർത്തനാൾ
ബ്രഹ്മശാപം പിണഞ്ഞിങ്ങനേവന്നതും
മന്മഥദ്വേഷിതാൻ പാർവതീം വേൾക്കുന്ന
കർമ്മണാ തീർന്നുപോം…”
ഈ വാക്കുകേട്ട ദേവി, മാരോത്ഭവത്തേ പ്രതീക്ഷിച്ചുകൊണ്ടു് ‘കുന്നിൽ മാതിൽമനോമന്ദിരം പ്രാപിച്ചിട്ടു്’ അതിനേ ഒന്നിളക്കി പോലും. പാർവതിയുടെ തപോവർണ്ണനയാണു് ചതുർത്ഥവൃത്തം.
“ഭുവനാധീശനെപ്പലനാൾ സേവിച്ചി-
ട്ടധികംനാശക്കേടകപ്പെട്ടൂ.
സുഖക്കേടും വന്നൂ വിപരീതമിന്നു
സകലം ദൈവമേ ഹരശംഭോ.
സഖിമാരോടെന്തേ പറയുന്നേനയ്യോ
മകളേ! പാർവതീ ഗുണശീലേ
ഭഗവൽസേവയിൽ ഫലമെന്തെന്നവർ
പലരും ചോദിച്ചാലരശംഭോ!”
അതുകൊണ്ടു്, ‘ഗുണവും, നാണവുംമനവും കെട്ടിരുന്നുഴലാതെ, ഭഗവാനെത്തന്നെ തപസ്സു ചെയ്യണ’മെന്നു ദേവി ഉദ്ദേശിച്ചു് പിതൃസമ്മതം വാങ്ങിയിട്ടു് അമ്മയുടെ മടിയിൽ ചെന്നിരുന്നു് അതിനായി അനുവാദം ചോദിച്ചപ്പോൾ, പുത്രീവാത്സല്യ നിധിയായ മേന,
“അരുതുസാഹസം മകളേ വേർപെടാ-
നരുതാതൊന്നിതു ഹരശംഭോ!
മധുവുണ്ണാൻചെല്ലും മദഭൃംഗീചെറു-
ചിറകിൻ കാറ്റേൽക്കിൽ മറുകീടും.
നറുമേനി വാകമലരിതെങ്ങുനേർ
പൊറുപ്പൂവൻ കാറ്റങ്ങരശംഭോ?
സുരവീരന്മാരിൽ തരമായുള്ളോരേ-
വരിച്ചാലേവനും വരുമല്ലോ.
സുരനാഥൻതാനും നിനക്കു വേണ്ടുകിൽ
വരുമില്ലേ കില്ലിങ്ങരശംഭോ!
ഹരനേസേവിച്ചാലിനിയും വല്ലായ്ക-
വരുവാനെത്രയുമെളുതെന്നാൾ”
മാതാവിന്റെ ഈ വാക്കുകൾ വകവയ്ക്കാതെ,
“മനംകൊണ്ടന്നേരം ധൃതമൌനവ്രതം ജനനീം കൈകൂപ്പീട്ടഗകന്യാ
അഖിലാധീശനെത്തപസ്സുചെയ്വാനായെഴുന്നള്ളീടിനാൾ ഹരശംഭോ”
പാർവതിയുടെ തപോവർണ്ണന അകൃത്രിമരമണീയമായിരിക്കുന്നു.
“തരമൊത്തീടിന സഖിമാരും താനും ചെറുമരങ്ങളും ലതയെല്ലാം
തരമേവെട്ടിച്ചേർത്തുടജമന്ദിരം ചരതമായ് തീർത്തിതരശംഭോ.
തുളസീകൂവളമെരിക്കുംകൊന്നയും ഫലമൂലങ്ങൾ നല്ലവയെല്ലാം
വളരേനട്ടുടൻ വളമിട്ടൊക്കവേ വളർത്തുണ്ടാക്കിനാൾ ഹരശംഭോ.
ചുരുണ്ടുനീണ്ടിരുണ്ടലർമാലാമണം പെരുകുംപൂങ്കുഴൽ പിരിച്ചുടൻ
പരിചിൽതീർത്തൊരുജടകൊണ്ടീശ്വരിപെരികേശോഭിച്ചാളരശംഭോ.
തിരകളുംകോമപ്പട്ടകലേവീഴ്ത്തുടൻ തിരുവരതന്നിലഴകോടേ
പരുഷംവല്ക്കലമെടുത്തുചാർത്തീട്ടു പെരികേശോഭിച്ചാളരശംഭോ
കനിവോടോമനിച്ചഗരാജൻമുമ്പിലണിയിച്ചുള്ള പൊന്നരഞാണം
അകലെക്കൈവെടിഞ്ഞുടനേപുല്ലുകൊണ്ടണിഞ്ഞാൾ മേഖല ഹരശംഭോ.
കുളുർമുലമൊട്ടിലിഴകീടുന്നൊരു കളഭംമാച്ചങ്ങു മടിയാതെ
വെളുവെളുത്തൊരു ഭസിതംകൊണ്ടുടൻ മുഴുവൻപൂശിനാളരശംഭോ.
പലകാലംമാസമുപവാസംചെയ്തു ഫലമൂലാദികളശിക്കയും
കുളിയുംമൂന്നൂടെ ജപവുംഹോമവും കുറയാതെചെയ്താളരശംഭോ.
വരിഷക്കാലത്തുകഴുത്തോളംനീറ്റിൽ ശിശിരകാലത്തുപനിനീറ്റിൽ
പെരിയവേനേല്ക്കു വെയിലത്തുനിന്നും തപംചെയ്തീടിനാളരശംഭോ.
ഇങ്ങനെ ക്രമേണ തപസ്സു വർദ്ധിച്ചുവർദ്ധിച്ചുവന്നിട്ടു് ഒടുവിൽ,
“വിരവൊടാശ്രമനിലയേപോന്നിരു-
ന്നെരിയും പഞ്ചാഗ്നിനടുവിലായ്.”
ആ അവസരത്തിൽ ദേവി “തരത്തിൽ പൊൻവിളക്കെരിയുമവ്വണ്ണം പെരികേശോഭിച്ചാൾ…” അനന്തരം,
“ഒരുകാൽമേൽനിന്നു നിവരേക്കൈകൂപ്പിത്തിരുമിഴി രണ്ടുമിളകാതെ
പെരിയ സൂര്യമണ്ഡലത്തെയുംനോക്കിപ്പരനെ സേവിച്ചാൾ…”
പിന്നീടു് ‘യമനിയമാദിവിധികൾകൊണ്ടു്’ ഉൾക്കാമ്പു ശുദ്ധമാക്കീട്ടു്, പ്രാണായാമംചെയ്തു പവനനെ വശത്താക്കി. ഇങ്ങനെ പല ചടങ്ങുകൾ യഥാവിധി അനുഷ്ഠിച്ചിട്ടു് ഒടുവിൽ ‘അമൃതസ്യന്ദിനി പരമാനന്ദിനി നിഭൃതനിഷ്കളശിവരൂപേ’ സുസമാധി സ്ഥിതിയുറച്ചു. ഈ അവസ്ഥയിൽ പവനാഹാരവും വെടിഞ്ഞു ശിവപീയുഷത്താൽ നിറച്ചു് ‘തന്റെ കനകപത്മശ്രീ തിറനൽകും പൂമെയ്യിനെ’ ശിവൽപോഷിപ്പിക്കയും ചെയ്തു.
“മുനിപത്നിമാരും മുനിമാരുംവന്നു മലമകൾ തപോമഹിമാനം
മഹിതംകണ്ടിട്ടുമനസിവിസ്മയംപെരികെപ്പൂണ്ടാർപോലരശംഭോ”
ദേവിയുടെ തപോമാഹാത്മ്യത്താൽ ഉലകീരേഴും വിറയൽപൂണ്ടുവത്രേ. ഇവിടെ ചതുർത്ഥവൃത്തം അവസാനിക്കുന്നു.
ശിവൻ സന്തുഷ്ടനായിട്ടു്,
“ഭസിതത്രിപുണ്ഡ്രമുടനണിനെറ്റിമേലുരസി
ഭുജയോരണിഞ്ഞജിനമണിഭാണ്ഡകുണ്ഡികയും”
ധരിച്ചു് പർവതിയുടെ അടുക്കൽവന്നു്,
“ചന്ദ്രാനനേ കുശലമല്ലീ നിനക്കു പുന-
രെന്തെ? തപശ്ചരണഖിന്നം ത്വദംഗമിതു്;
നിൻതാതനിന്നിതിനയച്ചാറുനന്നധിക-
മന്ധത്വമുണ്ടിതര ഹരശംകരായനമഃ
വപുഷാശിരീഷദള മൃദുനാ വളർന്നുതപ-
മബലേതുടർന്നതുടനതിസാഹസം പറകിൽ;
നവമാലതീമലരു വെയിലേറ്റുണക്കമുട
നതിനൊക്കുമെന്നറിക…
എന്തില്ലയാഞ്ഞിവിടെ വൻകാട്ടിൽ വന്നിനിയ
ചെന്തീപ്പൂകയ്ക്കലനുവേലം കിടന്നുതപ-
മബലേ തുടർന്നതുടനെന്താകിലും നിനവു
ചന്ദ്രാനനേ! കഥയ…
ആനംഗതാപമുടനാരാനിലും പെരികെ
നൂനം തുടർന്നിടുകിലാരെന്നു ചൊല്ലിടുക;
മാനേലുമോമൽമിഴി ലോകേഷു ധന്യനവ-
നാണുങ്ങളിൽ പെരികെ…”
എന്നും മറ്റും നിർല്ലജ്ജം ചോദിക്കവേ, അംബിക,
‘ചൊല്ലീടു ശേഷമിതി കൺകൊണ്ടു തോഴിയൊടു’ മെല്ലെ പറകയാൽ, അവൾ സംഗതികളെല്ലാം സംക്ഷേപിച്ചു പറഞ്ഞു. അതുകേട്ടു് ആ വടു പൊട്ടിച്ചിരിച്ചിട്ടു്, ശിവനെ ഒട്ടുവളരെ അധിക്ഷേപിച്ചു. അവയിൽ ഒന്നു രണ്ടു പദ്യം മാത്രം ഉദ്ധരിക്കാം.
“ഉത്സാഹമിന്നു വിഷവിദ്യാം പഠിപ്പതിനു
യുക്തം ഗിരീശവര പാണിഗ്രഹം ഝടിതി
പക്ഷേ കടിക്കുമൊരു ചക്ഷുശ്രുതിപ്രവര-
നക്ഷീണകോപമൊടു…
ആലിംഗനം പെരിയ വൈഷമ്യമേ സപദി
ഫാലേന പീഡവരുമത്രേയുമല്ലളക-
ജാലേ പിടിക്കുമുടനാചുംബനേ കൊടിയ-
ഫാലേക്ഷണാഗ്നിയര…
അങ്കിക്കൊടുന്തിലകമോർത്താലവന്നു; തവ
ചെങ്കുങ്കുമം; പുടവനാറുന്നതോല വന്നു;
മംഗല്യപട്ടുതുകിൽ നീ ചാർത്തുമാറുമൊരു
വൻകഷ്ടമെന്തിതര…”
ഇത്യാദി ഭർത്സനങ്ങൾ കേട്ടപ്പോൾ ഗിരികന്യയുടെ ഭാവം പകർന്നു.
“കഷ്ടം ജഗല്പതിയെ നിന്ദിച്ചു നാവുതവ
പെട്ടെന്നുമൂർന്നിടുകിലും ദോഷമില്ലുലകിൽ
മുട്ടെപ്പരന്നവനെ നീയെന്തറിഞ്ഞതയി
ധൃഷ്ടാ വടോ, വിരമ…”
എന്നു വടുവിനെ വിലക്കീട്ടു് ദേവി ഭഗവാന്റെ ഗുണഗണങ്ങളെ വർണ്ണിച്ചുതുടങ്ങി. ‘വായ്പോടു തങ്കലെഴുമദ്രീന്ദ്രജാപ്രണയവാക് ഭംഗികേട്ടു്’ സന്തുഷ്ടനായ പരമശിവൻ “വാപേശുവാനുമഥപൂണ്മാനും” ആവേശിതനായി. എന്നാൽ ജഗദംബിക ഉന്നിദ്രകോപാവേശത്തോടുകൂടി പിന്തിരിഞ്ഞുപോവാൻ ഭാവിച്ചപ്പോൾ ഭഗവാൻ സാക്ഷാൽ രൂപം കൈക്കൊണ്ടു. ജഗത്ത്രിതയമാണിക്യമായ ഈശ്വരനെ കണ്ടമാത്രയിൽ, ‘സാ നില്ക്കയോ സപദിപോകെന്നരോ സുമുഖി! മാൽതേടിയത്രേ’ ശിവൻ, പുഞ്ചിരിതൂകിക്കൊണ്ടു ദേവിയുടെ ആലോലമായ കരപത്മം പിടിച്ചസമയത്തു്,
“ശൈലേന്ദ്രനോടഥ പറഞ്ഞിട്ടുവേണമിനി”
എന്നു പറഞ്ഞു് കൈകുതറിക്കളഞ്ഞു.
വിവാഹമഹോത്സവവർണ്ണനയാണു് ആറാംവൃത്തം. വിവാഹം കഴിഞ്ഞു്,
“സർവകാലമണഞ്ഞു ചെന്നഥ പാർവതീപരമേശ്വരൌ
സ്വാമിനൌ ജഗതാം സുഖത്തോടു മേവുന്ന”
തിനോടുകൂടി കഥ അവസാനിക്കുന്നു.
ഈ കവിത മഴമംഗലത്തിന്റെ കൃതിയായിരിക്കത്തക്ക യോഗ്യതയില്ലാത്തതല്ല. പണ്ഡിതനായ മി. മേനോൻ കൊണ്ടുവന്നിട്ടുള്ള തെളിവുകൾ പോരെന്നേ വായനക്കാർ ഗ്രഹിക്കേണ്ടതായിട്ടുള്ളു. ഈ കൃതിയെ തേടിപ്പിടിച്ചു പ്രസാധനം ചെയ്തതിനു നാം അദ്ദേഹത്തോടു കടപ്പെട്ടിരിക്കുന്നു.
12.11 മൂകാംബികാസ്തോത്രം–അകാരാദി
“അദ്രിനിവാസിനി മൂകാംബികേ
വിദ്യാസ്വരൂപിണി മൂകാംബികേ!
ആത്മപ്രദേശിനി ദേവി മൂകാംബികേ!
ആത്മാനന്ദപ്രദേ മൂകാംബികേ!
ഇന്ദീവരേക്ഷണേ! ഇന്ദുബിംബാനനേ!
ഇന്ദുചൂഡപ്രിയേ! മൂകാംബികേ!
ഈരേഴുലകിനു കാരണഭൂതയായ്
മേവീടുമംബിംകേ! മൂകാംബികേ!
ഉള്ളം തെളിവിതിനുള്ളിൽ വാണീടണ-
മുള്ളനാളൊക്കയും മൂകാംബികേ!
ഊനം വരുത്തേണം രോഗങ്ങൾക്കൊക്കെയും
ദീനദയാനിധേ! മൂകാംബികേ!
എന്നെ കനിവോടെ കാത്തരുളേണമെ-
ന്നമ്മേ ദയാനിധേ മൂകാംബികേ!
ഏണാംകബിംബനനേ മനോമോഹനേ
മാഹേശ്വരപ്രിയേ മൂകാംബികേ!
ഐഹികസൌഖ്യവും മോക്ഷവും നൽകുന്ന
മോഹവിനാശിനി മൂകാംബികേ!
ഒക്കെയുപേക്ഷിച്ചു നിൻപാദപങ്കജം
ചൊല്ക്കൊണ്ടു കാണായി മൂകാംബികേ!
ഓതുന്ന വേദപ്പൊരുളായിമേവുന്ന
പാതകനാശിനി മൂകാംബികേ!
ഔഡവമാലയണിഞ്ഞുവിളങ്ങുന്ന
ദിവ്യജനാർച്ചിതേ! മൂകാംബികേ!
അന്തരമെന്നിയേ ചിന്തിപ്പവർക്കുള്ള
സന്താപനാശിനി മൂകാംബികേ!
മൂകാംബികേ ദേവി മൂകാംബികേ! ദേവി
മൂകാംബികേ ദേവി മൂകാംബികേ!”
ഈ സ്തോത്രം ഞാൻ ധാരാളം കേട്ടിട്ടുണ്ടു്. എന്നാൽ ആരു നിർമ്മിച്ചുവെന്നറിഞ്ഞുകൂടാ. ഇതേ വൃത്തത്തിൽ തന്നെ വേറെ ഒരു ദേവീ സ്തോത്രവും പ്രസിദ്ധമായിട്ടുണ്ടു്. രണ്ടുപാദങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
“കർത്തവ്യമെന്തെന്നു ചിത്തേ തിരിയാഞ്ഞൂ
മന്നിലുഴലുന്നു മായയാലേ
ദുർമ്മുഖമൊക്കവേ ദൂരെയകറ്റണം
നിർമ്മലജ്ഞാനമുളവാക്കണം”
താഴെച്ചേർക്കുന്ന ഗുരുവായൂർ പുരേശ്വരസ്തോത്രം പോലെ പ്രസിദ്ധമായിട്ടു് വളരെച്ചുരുക്കം കീർത്തനങ്ങളേ ഉള്ളു. കവി പൂന്താനമായിരിക്കുമോ എന്തോ?
“കണ്ണനാമുണ്ണിയേക്കാണുമാറാകണം
കാർമേഘവർണ്ണനെക്കാണുമാറാകണം
കിങ്കിണിനാദങ്ങൾ കേഴുകൾക്കുമാറാകണം
കീർത്തനം ചൊല്ലിപ്പുകൾത്തുമാറാകണം
കുത്തുകളോരോന്നു കേൾക്കുമാറാകണം
കെല്പേറും പൈതലേ കാണുമാറാകണം
കേളി പെരുത്തോനേ കാണുമാറാകണം
കൈവല്യമൂർത്തിയെക്കാണുമാറാകണം
കൊഞ്ചലോടെ മൊഴികേൾക്കുമാറാകണം
കൌതുകപ്പൈതലേ കാണുമാറാകണം
കന്മഷവൈരിയേക്കാണുമാറാകണം
കണ്ടുകണ്ടുള്ളം തെളിയുമാറാകണം.”
12.12 ഗുരുസ്തവം (അകാരാദി)
ഗുരുജനങ്ങളോടുള്ള ഭക്തിക്കു ലോപമില്ലാതിരുന്ന അക്കാലത്തു ഈ മാതിരി ചില കൃതികളും ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല. ഈ കൃതിയിൽ ഒരു ഭാഗം ഇവിടെ പകർത്തിക്കൊള്ളട്ടേ.
“അജ്ഞാനമുള്ളവയൊക്കെക്കളയേണം
വിജ്ഞാനമെന്നുള്ളിൽ വർദ്ധിക്കേണം
ആജ്ഞാപിച്ചീടണം നല്ലവഴികൊണ്ടു
നിത്യം ഗുരുനാഥ! കുമ്പിടുന്നേൻ.”
12.13 ശ്രീരാമസ്തോത്രങ്ങൾ
പലകാലങ്ങളിലായി അസംഖ്യം സ്തോത്രങ്ങൾ രാമപരമായുണ്ടായിട്ടുണ്ടു്. അവയെ ആരു് ഏതുകാലത്തു ചമച്ചുവെന്നു നിർണ്ണയിക്കാൻ തരമില്ല. “അത്യന്തമായുള്ളൊരാപത്തസുരരാൽ” ഇത്യാദി സ്തോത്രത്തിനു നല്ല പഴക്കവും പ്രചാരവും ഉണ്ടു്.
12.14 വടക്കുന്നാഥസ്തോത്രങ്ങൾ
അകാരാദിയും അല്ലാതെയും അനേകം വടക്കുന്നാഥകീർത്തനങ്ങൾ കാണുന്നു. അവയിൽ ചിലതു ഉണ്ണായിവാര്യരുടേതെന്നു വിശ്വസിച്ചുവരുന്നു.
“അദ്രിമുകളിൽ വൃഷദാരൂഢനായി-
ട്ടദ്രിസുതയെ മടിയിൽചേർത്തു.
കദ്രുസുതഗണഭൂഷണനായിവാഴും
രുദ്രനായുള്ള വടക്കുന്നാഥേ!
ആകാശംപോലെ പ്രകാശിച്ചുലോകത്തി-
ലാകാശഗംഗയെ ച്ചൂടിനിത്യം
ആകെനിറഞ്ഞങ്ങിരുന്നരുളീടുന്നോ-
രേകസ്വരൂപ വടക്കുന്നാഥ!”
എന്ന അകാരാദിസ്തോത്രത്തിനു വലിയ പഴക്കമുണ്ടെന്നു തോന്നുന്നില്ല.
നല്ല അർത്ഥപുഷ്ടിയും ശബ്ദഭംഗിയുമുള്ള വേറൊരു കീർത്തനം കാണുന്നുണ്ടു്. തൽകർത്താവു് ഗിരിജാകല്യാണകർത്താവായ രാമവാര്യരാകുന്നു. അതിനെ ചുവടേ പകർത്തിക്കൊള്ളുന്നു.
“അനർഗ്ഗളം ദുരിതം ചെയ്തിരിക്കും കാലവും പോകും
അടുക്കമന്തകനായുസ്സൊടുക്കത്തിങ്കൽ
നടുക്കുകണ്ടകൻ വന്നിങ്ങടിക്കുമെന്നതിനാൽ നി-
ന്നടിയ്ക്കോളമടുത്തേൻ ഞാൻ വടക്കുന്നാഥ!
ആദിയും നിന്നവധിയും ജാതിയും പേർമഹിമയും
മാധവനുമറിവീല ചതുർമ്മുഖനും
ആതിരാനിൻ തിരുനാളെന്നേതുഹേതു ജനം ചൊൽവാൻ
ഭൂതനാഥ ശിവശംഭൊ! വടക്കുന്നാഥ!
ഇരിക്കുന്നു ഗിരികന്യാ തിരുത്തുടയിലെപ്പൊഴും
രമിക്കുന്നു സുരധുനി ജടമുടിയിൽ-
ഭരിക്കുന്നു ജഗദ്വാസികളെ നീനിൻ ചരിത്രത്തിൽ
ധരിക്കാവല്ലിനിക്കേതും വടക്കുന്നാഥ!
ഈവിധങ്ങൾ നിരൂപിച്ചാൽ സേവചെയ്വാനധികാരം
ദേവകൾക്കും മുനികൾക്കുമിനിക്കുമൊക്കും
ആവോളം ഞാൻ ഭജിക്കുന്നേൻ താവകംമേ പരംതത്വം
ഭാവനയിലുദിക്കേണം വടക്കുന്നാഥ!
ഉറ്റവരും പറ്റുപാങ്ങും വിത്തപൂരം വസ്തുസാരം
ചെറ്റുപോരാ ചെറ്റുപോരാ യെന്നൊഴിഞ്ഞുണ്ടൊ,
അറ്റുപോമായുസ്സൊരുനാൾ ചെറ്റതുണ്ടോ ചിന്ത നൃണാം
വിറ്റുതിന്നും വിധൌപുണ്യം വടക്കുന്നാഥ!
ഊരുതെണ്ടി നടന്നീടും ഭൂസുരർ പോലുമാവേശാൽ
ആരുവാൻ ത്വാം ഭജിക്കുന്നു പാരിലിന്നോർത്താൽ
നരകം നാരിമാർ മൂലമെത്തിടുന്നു മേലവറ്റിൽ
എത്തിടൊല്ലെയെനിക്കാശ വടക്കുന്നാഥ!
എന്നിലേകു കൃപ മുൻപെസമ്പദമിങ്ങയയ്ക്കേണ്ട
മന്ദധീകൾ പുരന്മാർക്കും വന്നുപോയ് നാശം
പംക്തിവക്ത്രനതിൽകൂടും കുന്തിപുത്രൻഭവൽഭക്തൻ
നന്ദികേശമഹം വന്ദേ വടക്കുന്നാഥ!
ഏതുപുണ്യമേതുപാപമാരറിഞ്ഞു? ദേഹി നീ മേ
പ്രതിഭൂതസ്ഥിതാമേധാമോദതാം ദൃഷ്ടിം
കാത്തിടേണമടിയനെ വീഴ്ത്തിടൊല്ലേ ഭവസിന്ധൌ
തീർത്തിടേണം ദുരിതങ്ങൾ വടക്കുന്നാഥ!
ഐതിഹാസം ചാന്ദ്രമൈന്ദ്രം മദനബാണം ചൂതബാണം
ശ്വേതഫലം ഭൂതകാലം പീതകാകോളം
ആരുംമാരുംഭജിയ്ക്കാതെ മറ്റുവാർത്താ ഫലമെന്തു്?
ഭൈരവൻവന്നടുക്കുമ്പോൾ വടക്കുന്നാഥ!
ഒത്തവണ്ണം ചിത്തകാമ്പിലോർത്തിടാതെ ഭവൽപാദം
പാർത്തിരിക്കന്നവർ ജന്മം പാരിനുഭാരം
കൈത്തലേപാശദണ്ഡങ്ങളൊത്തു കാലനടുക്കുമ്പോൾ
നൃത്തനാഥ തുണ നീതാൻ വടക്കുന്നാഥ!
ഓത്തുചൊല്ലും ദ്വിജന്മാരും പേർത്തുമാത്രം ജപിപ്പോരും
തീർത്തറിയാഭവത്തത്വം ധൂർത്തനാം ഞാൻ കഥം ജാനേ
തത്വമൊന്നുമറിവീലെന്നോർത്തു നമ്മെ ത്യജിക്കൊല്ലെ
സത്വമൂർത്തേ ദയാം ദേഹി വടക്കുന്നാഥ!
ഔവ്വരമാർണ്ണസംമൂന്നും തൈജസംപാവനം ഷഷ്ഠം
വൈയതം സപ്തമമന്ത്യം യാജമാനംപോൽ
അഷ്ടമൂർത്തേ! ഭവഭംഗമൊട്ടൊഴിഞ്ഞുണ്ടോരേടത്തിൽ
വിഷ്ടപേ വിദ്യതേ വസ്തു വടക്കുന്നാഥ.
അർക്കചന്ദ്രശിഖിനേത്ര പുഷ്കരാക്ഷീഹൃതഗാത്ര!
ദുഷ്കൃതോത്സാരണവേത്ര! സൽഗുണസ്തോത്ര!
രക്ഷ സച്ചിൽസുഖമാത്രവിഗ്രഹപ്രണയമിത്ര!
ഭിക്ഷുഗാത്ര! സുചരിത്ര! വടക്കുന്നാഥ!
അക്ഷയോക്ഷവരവാഹ! ദക്ഷയാഗക്ഷതിദക്ഷ!
ലക്ഷകോടി ജഗദണ്ഡഭക്ഷണാതൃപ്ത
ഭൈക്ഷവൃത്തിനിരത! പഞ്ചാക്ഷര പഞ്ജരസിംഹ
ദക്ഷിണകൈലാസവാസ വടക്കുന്നാഥ”
12.15 പഞ്ചാക്ഷരസ്തോത്രം
ഈ സ്തോത്രത്തിൽ ‘പെരുവാരത്തെഴുമചലസുതാരമണ’ എന്നു കാണുന്നതുകൊണ്ടു് കവി പറവൂർതാലൂക്കിൽ പെരുവാരത്തിനു സമീപം ജീവിച്ചിരുന്നുവെന്നൂഹിക്കാം. മറ്റൊരു വിവരവും നമുക്കു ലഭിച്ചിട്ടില്ല. കവിതാദ്ധ്വാവിൽ സഞ്ചരിച്ചു നല്ല തഴക്കം സിദ്ധിച്ചിട്ടുള്ള ആളായിരുന്നുവെന്നു ഈ സ്തോത്രം വിളിച്ചുപറയുന്നു. സ്തോത്രത്തെ താഴെ പകർത്തുന്നു.
“നാകാന്തക! സുരഗണസേവിത! ഗിരിവരജാരമണ! കൃപാലയ!
പുരനാശന! തരളവിലോചന! ഗരളാശന ഭസിതവിലേപന
പരിപാവന! സുരനദിശേഖര! പരചിന്മയ ഫണിഗണഭൂഷണ!
പരിപാലയ പെരുവാരത്തെഴുമചലസുതാരമണതൊഴുന്നേൻ.
മമമരണേ യമഭടരുടനേ കൊടുവചനവുമിടയിടെയടിയും
ഞെടുഞെടെയടികൊണ്ടുടനടിയനുടലുടഞ്ഞു വലഞ്ഞിടുമ്പോൾ
വടിവേറീടിന ജടയുടെ നടുവേ സുരതടിനിയമുഡുപതികലയും
തോന്നുക മമ പെരു…
ശിക്ഷിച്ചവർ കണ്ഠേശൃംഖല നിക്ഷേപിച്ചാകർഷിച്ചു ക്ഷിപ്രം
പ്രക്ഷേപിച്ചുടനേ വീർക്കുമ്പോൾ ദക്ഷാരികനിഞ്ഞരുളീടുക
മൽക്ഷയമവർ കരുതുമൊരളവിൽ രക്ഷതുമാം പെരു…
വാടാതവർ പടുനിനദംകൊണ്ടാടീടുമൊരു തുടലുപിടിച്ചു
പൊടിതടവിനചുടുമണൽ നടുവേയുടനേ കൊണ്ടോടീടുമ്പോൾ
ചുടുചുടെയതു സഹിയാഞ്ഞടിയന്നുടലതികഠിനം വീർക്കുമ്പോൾ
നൽവഴിമുനയരുൾപെരു…
യദപിഗുരുതരമാകിന ഘോരപാതകമടിയൻ ചെയ്തതിനുടെ
കാതലറുത്തരുളീടുക ഗജമുഖതാത! ശരണ്യാദരപൂർവം
നാഥകൃപാസാഗരേ! ഭോ ഭവഭീതിവിമോചന സതതം പരി
പാലയമാം പെരുവാര…
പരിപാലയഫാലവിലോചന! പരിപാലയശൂലധരായുധ!
പരിപാലയനീലഗളാഞ്ചിത! പരിപാലയ കാലവിനാശന!
പുരുമഹിമകൾതവ പുകഴ്‌വതിനരുതരുതിഹഫണികുലവരനും
പുരഹരശ്രീപെരുവാര…”
12.16 ദശാവതാരസ്തോത്രം
അക്ഷരമാലാക്രമത്തിൽ രചിച്ചിട്ടുള്ള ഒരു ഹൃദ്യമായ സ്തോത്രമാണിതു്:
“അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും
സർപ്പാധിപശില്പാകൃതിതല്പേമരുവുന്നീ-
യുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ
ത്വൽപാദമതിപ്പോളരുൾ ഗോവിന്ദമുകുന്ദാ”
12.17 ഉലകുടയപെരുമാൾപാട്ട്
ശ്രീകൃഷ്ണകേശാദിപാദസ്തോത്രം
ഭക്തിരസപ്രചുരമായ ഈ കീർത്തനം പൂന്താനത്തിന്റേതാണെന്നു ചിലർ പറയുന്നു.
“പച്ചക്കല്ലിൻ പ്രഭകളെ വെല്ലും തിരുമൈമുഴുതുകിൽ കാണാകേണം
നാരായണജയ താവകമണിമെയ് മനസി സദാ മമ കാണാകേണം
തരുണദിവാകരകോടിസമാനം കനകകീരീടം കാണാകേണം
പരിമളമിളകും പൂരികുഴലാകുമിരുൾമുകിൽനികരം കാണാകേണം.
ചടുലതരാളകരഞ്ജിതമായൊരു നിടിലതടം മമകാണാകേണം
മംഗലഭംഗി നിരന്നു കലർന്നൊരു കുങ്കുമതിലകം കാണാകേണം”ഇത്യാദി.
12.18 ശോണാദ്രീശകീർത്തനം
ഈ കീർത്തനത്തിന്റെ കർത്താവു വാഴുമാവേലിപ്പോറ്റിയുടെ മകനും പ്രസിദ്ധ ജൌതിഷകനുമായ കൃഷ്ണാത്തു പിള്ളയുടേതാണെന്നു ചിലർ പറയുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഇതു് വാഴുമാവേലിപ്പോറ്റിയോടു് ജ്യോതിഷം അഭ്യസിക്കാനായി വടക്കുനിന്നു ചെങ്ങന്നൂർവന്നു താമസിച്ച ഒരു ഉഴുത്തുറവാര്യരുടെ കൃതിയത്രേ. ഈ അകാരാദി സ്തോത്രത്തിന്റെ ഒരു ഭാഗം താഴെ ചേർക്കുന്നു.
“ശോണമാമലതന്നിൽ വിളങ്ങുന്നോ-
രേണനേർ മിഴി പാർവതീവല്ലഭ!
ക്ഷീണമൊക്കെയൊഴിച്ചരുളേണമേ
ചന്ദ്രശേഖരപാഹിമാം പാഹിമാം.”
അന്തകൻ തന്നെച്ചെന്തിരുക്കണ്ണിനാൽ
വെന്തുനീറ്റിയ ബന്ധുരാംഗ! തവ
ചെന്തിരുപ്പാദം കൂപ്പുന്നേൻ സന്തതം
ചന്ദ്രശേഖര! പാഹിമാം പാഹിമാം”ഇത്യാദി
12.19 കണ്ഠീപുരേശകീർത്തനം
കർത്താവാരെന്നു നിശ്ചയമില്ല. കണ്ടിയൂരപ്പനെപ്പറ്റി ഏതോ ഒരു ഭക്തൻ രചിച്ചിട്ടുള്ളതാണെന്നു മാത്രം പറയാം. ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
“തുംഗമായൊരു ചെഞ്ചിടതന്നിലേ ഗംഗാദേവിയും, ചന്ദ്രക്കലതാനും,
ഭംഗിയായ് മമ കാണുമാറേകണം കണ്ടിയൂരപ്പ! ഭഗവാനെ! പാഹിമാം.
മുന്നം കാമനെ ച്ചുട്ടുപൊടിച്ചൊരുമൂന്നാം തൃക്കണ്ണും മറ്റു നേത്രങ്ങളും
എന്നുമെന്നുള്ളിൽ തോന്നുമാറാകേണം കണ്ടിയൂർ …
ഭക്തവാത്സല്യമേറും പശുപതേ! ഭക്തിമുക്തിദ! നിൻ നയനങ്ങളാൽ
ഭക്തദാസനാമെന്നെക്കടാക്ഷിക്ക കണ്ടിയൂർ…
വാസുകീ തക്ഷകരൂപമാം കുണ്ഡലം, ഭാസിക്കുന്നോരു കർണ്ണയുഗളവും,
നാസികയതും കാണുമാറാകണം കണ്ടിയൂർ…
കോടിസൂര്യനും ചന്ദ്രനും വന്നാലുംധാടികൊണ്ടുജയിപ്പാൻകഴിയാത്ത
മോടി ചേരുന്ന നിൻമുഖം കാണണം കണ്ടിയൂർ…
കാളകൂടത്തിൽ കാന്തിവിളങ്ങുന്ന കാളകണ്ഠവും, നാഗാഭരണവും,
മേളമോടിന്നു കാണുമാറാകണം കണ്ടിയൂർ…
സാരംഗം, മഴു, ദാനമഭയവും, ചേരും നാലുകരങ്ങളും, വക്ഷസ്സും,
നേരേ നല്ലോരുദരവും കാണണം കണ്ടിയൂർ…
ശീഘ്രമിഷ്ടഫലത്തെക്കൊടുക്കുന്നവ്യാഘ്രചർമ്മംധരിക്കുംനിന്മദ്ധ്യത്തെ
ഓർക്കണം ഞാൻ മനസ്സിലനാരതം കണ്ടിയൂർ…
ഊരുയുഗ്മവും, ജാനുയുഗളവും, ചാരുവായ കണങ്കാലുമങ്ങനെ
മാരാരാതേ! വിളങ്ങേണമെന്നുള്ളിൽ കണ്ടിയൂർ…”
പ്രകൃതസ്തോത്രം എഴുത്തച്ഛന്റെ കാലശേഷമുണ്ടായതായിരിക്കണം.
12.20 ഗണപതിസ്തോത്രം
അകാരാദിക്രമത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കീർത്തനത്തിനു വളരെ പഴക്കമുണ്ടു്.
“അരഹര ശിവപുരഹരഭഗവാൻ വിരവൊടുമദകരിവടിവായുടനേ
മലമകളരികേപിടിയുടെവടിവായ്മരുവിനകാലംഗണപതിജയജയ.
ആനകളിടയിൽനടന്നിരുവരുമായ് കാനനമൊക്കെഞെരിച്ചുതകർത്തു
മാനസമുറ്റുകളിച്ചൊരുനാളിൽമലമകളരികേ ഗണപതി ജയജയ”
12.21 സരസ്വതിസ്തോത്രങ്ങൾ
ഈ ഇനത്തിലും അസംഖ്യം കീർത്തനങ്ങൾ പ്രചാരത്തിലിരിക്കുന്നു. അവയുടെയും കാലം, കർത്താക്കൾ മുതലായവ അജ്ഞാതമായിരിക്കുന്നതേയുള്ളു.
“പങ്കജഭവജായേ കവിപ്പെണ്ണേ
വിദ്യാമുഖ്യസരസ്വതിയേ ജയ
പാലോലും മൊഴിയാളെയെന്നാവിന്മേൽ
വാണീടുന്ന സരസ്വതിയെ ജയ.”
എന്ന കീർത്തനത്തിനു കുറേ പ്രാചീനത്വം കല്പിക്കാമെന്നു തോന്നുന്നു.
12.22 കാർത്ത്യായണീസ്തോത്രം. (അകാരാദി)
“അമ്മേ ഭഗവതി നാരായണീ ഗൌരി
ആനന്ദദേവികൈതൊഴുന്നേൻ
ആദിഭഗവതി, ദേവി സരസ്വതി!
ആദികാർത്യായണീ കൈതൊഴുന്നേൻ.
ഇന്ദ്രാരികളായ സുംഭനിസുംഭരേ
യില്ലാതെയാക്കിയോളേ തൊഴുന്നേൻ.”
ഇതു കൊടുങ്ങല്ലൂർ ഭഗവതിയെപ്പറ്റി ആ ദിക്കിലെ ഏതോ ഒരു കവി നിർമ്മിച്ചതാണെന്നു മാത്രം ഊഹിക്കാം.
12.22 മറ്റൊരു വടക്കുന്നാഥസ്തോത്
രം
ഗ്രന്ഥകർത്താവാരായിരുന്നാലും നല്ല വാക്ചാതുരിയുള്ള ആളാണു്.
“അമ്പിളിത്തെല്ലും പിച്ചകമാലയുംതുമ്പമാലയും ചാർത്തിവിളങ്ങുന്ന
അമ്പിൽനല്ല തിരുമുടികാണണം തൃശ്ശിവപേർവാഴും ശിവശംഭോ.
താരിൽമാനിനീകാന്തൻ മുകുന്ദനും സാരസാനനൻതാനും സുരന്മാരും
നാരദാദിമുനികൾ സേവിപ്പൊരു തൃശ്ശിവ…
ബാലചന്ദ്രനോടൊത്തു വിലസുന്നഫാലദേശേ വിളങ്ങുംനയനവും
ലീലകോലുന്ന ചില്ലീയുഗളവും തൃശ്ശി…
ആദിത്യചന്ദ്രന്മാരായ് വിളങ്ങുന്നോരിന്ദ്രനീലസമാനകനീനികൾ
നീലപത്മസമാന നയനവും തൃശ്ശി…
ചാരുതൈലസുമസമനാസയും പാരംമിന്നുന്ന ദന്തവസനവും
നേരേകാണണം ദന്താവലികളും തൃശ്ശി…
കർണ്ണകുണ്ഡലമണ്ഡിതഗണ്ഡവും പൂർണ്ണംമിന്നുന്നോരാനനപത്മവും
മുന്നിലാമ്മാറു കാണായ്വരേണമേ തൃശ്ശി…
കണ്ഠശോഭയും കാളകൂടാഭയും കണ്ടാൽകൌതുകമേറും തിരുമാറും
കണ്ടാവു നീലകണ്ഠദയാനിധേ തൃശ്ശി…
എപ്പോഴും തിരുമാറിലണിയുന്ന സർപ്പമാലകൾ പൊന്മണിമാലകൾ
പുഷ്പമാലകൾ കാണായ്വരേണമേ തൃശ്ശി…
മാനുംവെണ്മഴുവാദിയാമായുധം പാരമന്യേവിളങ്ങുംതൃക്കൈകളും
മാനസതാരിലെപ്പൊഴും തോന്നണം തൃശ്ശി…
ആലിലയ്ക്കൊത്തോരുദരശോഭയും ചാലേമിന്നുന്ന രോമാവലികളും
കാർശ്യമാർന്നുള്ള മദ്ധ്യപ്രദേശവും തൃശ്ശി…
നാഗചർമ്മലസിതകടിതടം ഭോഗിരാജവിരാജിതകാഞ്ചിയും
നാഗരാജകരാഭം തുടരണ്ടും തൃശ്ശി…
ചാരുതാപൂണ്ടുജാനുയുഗളവുംകാമബാണധിയ്ക്കൊത്തകണങ്കാലും
ചന്തമേറും പുറവടിനൂപുരം തൃശ്ശി…
ഭക്തരാകുംജനങ്ങൾ മനസ്സിലുള്ള ജ്ഞാനമിരുൾതീർത്തു വിലസുന്ന
ഉത്തുംഗ നഖചന്ദ്രികാശോഭയും തൃശ്ശി…” ഇത്യാദി
കവിയെപ്പറ്റി ഒന്നും അറിഞ്ഞുകൂട. എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്നയാളായിരിക്കാമെന്നു തോന്നുന്നു.
12.23 വേണുഗോപാലസ്തവം
“ഓടക്കുഴൽവിളിയോടെ മുന്നിൽ ഓടിവന്നാലുംമുകുന്ദ!
പാടിയുംപന്തുവരാടിയും തോടിയുംപാടിയുമാനന്ദമോടുടനാടിയുംഓട
പീലിക്കാർക്കൂന്തലും കെട്ടി–അതിൽ
ചാലവേ മാലകൾ ചാർത്തി
ബാലകന്മാരൊരുമിച്ചുമേളിച്ചു
ലീലകൾചെയ്ത നീലാംബരസോദര!ഓട
ബാലത്തരുണിമാർതന്റെ–നല്ല
ചേലകളാകക്കവന്നു.
ആലിൻമുകളിലങ്ങേറി വസിച്ചൊരു
ബാലക! നീ മമ മാലുകൾതീർക്കുവാൻ.ഓട
അന്തകഭീതി വരുമ്പോൾ–എന്റെ-
യന്തിമസീമനി വേഗാൽ
ചന്തംചിന്തീടുന്ന നിന്നുടെ പൂമേനി
ഹന്ത പുരോഭാഗേ കാണായ്വരേണമേ. (ഓട)
12.24 ഗുരുവായൂർ പുരേരസ്തവം
ഇതു വളരെ പുരാതനമാണെന്നു തോന്നുന്നില്ല.
“കാരുണ്യവാരിധേ ഹര! ഗുരുമാരുതഗേഹപതേ.
പാരിച്ചസംസാരമാകും ജലനിധൌ
പാരാതെവീണങ്ങുഴലും ജനങ്ങൾക്കു
പാരം ലഭിപ്പതിന്നായൊരു പോതമാം
ചാരു തവ പദം നിത്യംവണങ്ങുന്നേൻ.കാരുണ്യ
നീരദവർണ്ണ നിരുപമ നിശ്ചല!
ശാരദ ചന്ദ്രരുചിരമുഖാംബുജ!
വാരിജശംഖഗദാരിവിരാജിത
ചാരുചതുർഭുജ! ചാരണവന്ദിത!കാരുണ്യ
പുണ്ഡരീകായതനേത്ര! ജഗൽപതേ!
കുണ്ഡലിനാഥശയന! രമാപതേ!
അണ്ഡജനായകകേതന! കേശവ;
ചണ്ഡദിതസുതമണ്ഡലഭഞ്ജന!കാരുണ്യ
അംഭോജസംഭവൻതാനും ഗിരീശനും
ജംഭാരിമുമ്പാം സുരന്മാർ മുനികളും
അമ്പോടുനിത്യം വണങ്ങും ഭവൽപദേ
കമ്പംവരാതൊരുഭക്തി ഭവിക്ക മേ” (കാരുണ്യ)
12.25 പലവകപാട്ടുകൾ
മണ്ണാർപാട്ടു്, ബ്രാഹ്മണിപ്പാട്ടു്, ശാസ്താംപാട്ടു്, കുരിയാറ്റപ്പാട്ടു്, വാതിൽതുറപ്പാട്ടു് എന്നിങ്ങനെ പല ജാതിയിലായി അനേകം പാട്ടുകൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്.
12.26 ഉലകുടയപെരുമാൾപാട്ട്
തുകലുണർത്തുപാട്ടു്
“ശിവശങ്കനാരായണ രാമദേവ തുകലുണരു്
വെണ്ണയും പാലുമുണ്ട ശ്രീകൃഷ്ണ! തുകലുണരു്
വെണ്ണക്കലം തകർത്തോരു ഉണ്ണികൃഷ്ണ! തുകലുണരു്
കടകോൽകൊണ്ടു കലംതുളച്ച കാർവർണ്ണ! തുകലുണരു്
കാലികളേ മേച്ചുനടന്ന ശ്രീകൃഷ്ണ! തുകലുണരു്
ഓടക്കുഴലൂതിനടന്നൊരോമനയെ തുകലുണരു്
ഓമനപ്പുഞ്ചിരിയൊടു നടന്ന ശ്രീകൃഷ്ണ! തുകലുണരു്
മഞ്ഞപ്പട്ടാടയുടുത്ത ഭഗവാനെ തുകലുണരു്
പിച്ചകപ്പൂമാലയണിഞ്ഞൊരച്യുതനേ തുകലുണരു്
പൂതനേടെമുല കടിച്ചോരോമനയെ തുകലുണരു്
ചാട്ടിനെയുണ്ണിക്കാലുകളാലെതട്ടിയോനേ തുകലുണരു്
ഗോപിയുടെ മുലകടിച്ചോരോമനയെ തുകലുണരു്
വാപിളർന്നുതാനമ്മക്കെല്ലാം കാട്ടിയ ബാല തുകലുണരു്
അംഗനമാരാടകവർന്ന ശ്രീകൃഷ്ണ തുകലുണരു്
ആലുമ്മേൽകൊണ്ടതുവച്ചൊരാനന്ദ! തുകലുണരു്
കുറതായെ കുറതായെന്നു്മങ്കമാരുമിരന്നല്ലൊ
മങ്കമാരുടെ താപം കണ്ട ശ്രീകൃഷ്ണ! തുകലുണരു്
കൃഷ്ണകൃഷ്ണ! ഹേ ഗോപിനാഥ വൃഷ്ണിവംശജ തുകലുണരു്.”
ഈ പാട്ടിനും തീരെ കാവ്യത്വമില്ലെന്നു പറയാവുന്നതല്ല. ശ്രീകൃഷ്ണന്റെ ചരിത്രത്തെ ഈ ഉദ്ധ്യതഭാഗത്തിൽഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു. രാമചരിതത്തേയും ചുരുക്കി ഇതേ രീതിയിൽ വർണ്ണിക്കുന്നുണ്ടു്. ഇതു പാണന്മാർക്കു ചൊല്ലാനുള്ള പാട്ടാണെന്നു തോന്നുന്നു.
ശ്രീപരമേശ്വരൻ നിദ്രതുടങ്ങീട്ടു് ഉണരാതെയായി. പലരും അദ്ദേഹത്തിനെ ഉണർത്താൻ നോക്കി. ശീവോതിനല്ലമ്മ നോക്കി ദുഃഖിച്ചു തുടങ്ങി, നാരദമുനി വീണയുമായി നാമസ്തുതിചെയ്തു; ശ്രീകൃഷ്ണൻ ‘ശരികുഴലായി’ വലഭാഗം നിലകൊണ്ടു. ‘ആയിരം ചെണ്ടമദ്ദളമടക്കതിമിലാദി വാദ്യങ്ങൾ’ ഘോഷിച്ചു നോക്കി; ആനയെ അലറിച്ചു; കുതിരയേ പായിച്ചു; ആയിരം മങ്കമാർ ഒരുമിച്ചു വായ്ക്കുരവഇട്ടു; സഹസ്രാധികംബ്രാഹ്മണർ വന്നു ശിരസ്സിൽ തൊട്ടു ജപം നടത്തി; ആയിരം തൃക്കുടംവെള്ളം തിരുമെയ്യിൽ ജലധാരകോരി; തൃക്കട്ടിലെടുത്തുകൊണ്ടു് സമുദ്രത്തിൽ ചൊരിഞ്ഞു. എന്നിട്ടും ഭഗവാൻ ഉണരുന്നലക്ഷണം കണ്ടില്ല. പ്രശ്നം വച്ചുനോക്കി. ഒടുവിൽ പറയിപെറ്റ പന്ത്രണ്ടുപേരിൽ ഒടുവിലത്തെ പുത്രനായതിരുവരങ്കനെ വരുത്തി, അയാളെ കൊണ്ടു് ചൊല്ലിപ്പാടിച്ചു് ഉണർത്തിയാൽ ഭാഗവാൻ ഉണരുമെന്നു പ്രശ്നകാരൻ ഒഴിവുകണ്ടു. അങ്ങനെ തിരുവരങ്കൻ പാടുന്ന പാട്ടാണു് ഇവിടെ ഉദ്ധരിച്ചതു്. ഇന്നും ചില ദിക്കുകളിൽ പാണന്മാർ ഈ പാട്ടു പാടി തുകലുണർത്താറുണ്ടു്.
തിരുവരങ്കൻപാണനാർ ഭഗവാനെ ഉണർത്തിയതു കണ്ടു സന്തോഷിച്ചു ദേവകൾ അദ്ദേഹത്തിനു് പലവിലയേറിയ സമ്മാനങ്ങൾക്കുപുറമേ ഒരു വെള്ളയാനയെക്കൂടി നല്കി. എന്നാൽ ആ ആനപ്പുറത്തു എങ്ങനെ കേറേണ്ടു എന്നായി തിരുവരങ്കന്റെ വിചാരം. കൊതവെട്ടിക്കേറണോ? ഏണി ചാരിക്കയറണോ? അന്തിയാവോളം അതിനെക്കൊണ്ടുനടന്നിട്ടു് ‘ഞങ്ങം പുല്ലംവലിച്ചുതിന്നാനും കൊടുത്തേ; കണ്ണൻ ചിരട്ടയിൽവെള്ളവുംവെച്ചേ’. ഒടുവിൽ അതിനെ തന്റെ പഴമ്പുരയുടെ മാടക്കാലിനോടു് ചേർത്തുകെട്ടി. അർദ്ധരാത്രിയായപ്പോൾ ആന മാടക്കാലും വലിച്ചുകൊണ്ടു് പോയി. തിരുവരങ്കൻ അതിന്റെ പിന്നാലെ ചെന്നു വരമിരുന്നു. ‘ആനമുതുക്കൂന! മൊഴൽചുണ്ട, നാലുകാല, പെരുങ്കാല, കൈമൂക്ക, ചെമ്പ്രക്കണ്ണ, കട്ടപ്പല്ല, എരട്ടത്തലയ, വട്ടച്ചെവിയ, മാഗലിവയറ, മദ്ദളപ്പള്ള, തന്റെ ബലം താനറിയാത്തോനേ! നമ്മുടെ ചെറിയപാട്ടിയുടെ ചെറുതാലിച്ചരടു് ഇട്ടുതന്നേച്ചുപോടാ’ എന്നു് അയാൾ പ്രാർത്ഥിച്ചുകൊണ്ടു് പിന്നാലെ ചെല്ലവേ, അവൻ പിൻകാലുകൊണ്ടു ഒരു തട്ടുകൊടുത്തു. തിരുവരങ്കൻ ആയിരത്തെട്ടു കരണം മറിഞ്ഞിട്ടു് ഒടുവിൽ എഴുന്നേറ്റിരുന്നു്, ‘ആനേക്കൊണ്ടു കൊല്ലിക്കാനോ ഈ വരം തന്നതെന്റെ തമ്പുരാനേ ഈ വരവും വേണ്ട വരപ്രസാദവും വേണ്ട’ എന്നു വിലപിച്ചു. ‘പത്തിരട്ടി വാണിഭത്തേക്കാൾ വിത്തിരട്ടി കൃഷിയെ നല്ലതെട’ എന്നു പറഞ്ഞു തമ്പുരാൻ ‘ചിങ്ങനെന്നും കരിങ്ങനെന്നും രണ്ടു പോത്തുകളും ഒരു പറ നെല്ലുംകൊടുത്തു.’ അതുംകൊണ്ടും പ്രയോജനമുണ്ടായില്ല. ‘എല്ലാരും വിഷുപ്പുലരെ ചെത്തിയടിച്ചുപൂട്ടുന്നേരം എല്ലാവരും കിഴക്കുപടിഞ്ഞാറാണെങ്കിൽ അടിയത്തിനു തെക്കുവടക്കായിരിക്കട്ടെ’ എന്നു ചൊല്ലി, അയാൾ ‘ഒരു പോത്തിനെ കിഴക്കോട്ടു തിരിച്ചുനിർത്തി; ഒന്നിനെ പടിഞ്ഞാറോട്ടും തിരിച്ചുനിർത്തി.’ ഒന്നിന്റെ കഴുത്തിലും മൂണക്കിലും, നുകംവെച്ചു് ‘പോരോ’ എന്നാട്ടിയപ്പോൾ” പോത്തൊന്നു് കിഴക്കോട്ടും മറ്റൊന്നു് പടിഞ്ഞാറോട്ടും പോയി. അപ്പോഴും തിരുവരങ്കൻ സങ്കടം ബോധിപ്പിച്ചു. ‘കിഴക്കോട്ടു പോയതു മലയിൽ മലമ്പോത്തായിരിക്കട്ടെ. പടിഞ്ഞാറോട്ടു പോയതു കടലിൽ കടൽപോത്തായിരിക്കട്ടേ’ എന്നു വരവും കൊടുത്തു. ആളുകൾ പരിഹസിച്ചെങ്കിലൊ എന്നു വിചാരിച്ചു്, അയാൾ അരയോളം കുഴിച്ചു് വിത്തും കരിയും നുകവുമെല്ലാം അതിലിട്ടു മൂടിക്കളഞ്ഞു. അയാളെക്കൊണ്ടു വേറെ ഒന്നിനും കൊള്ളരുതെന്നു വിചാരിച്ചു് ഭഗവാൻ ഇപ്രകാരം അരുളിച്ചെയ്തു: “ഒരാണ്ടിൽ പന്ത്രണ്ടു തിങ്കളുണ്ടല്ലോ. പന്ത്രണ്ടിലും പരമായുള്ള കള്ളക്കർക്കിടമാസം കാലത്തിങ്കൽ …കള്ളരോ ദുഷ്ടരോ മറ്റുപല ശത്രുക്കളൊ എന്നറിയാതെകണ്ടു് നമ്മുടെ മാളോരുടെ പടിക്കൽച്ചെന്നു് എന്നെകൊണ്ടും എന്റെ ശീവോതിയെകൊണ്ടും അനേകായിരം നാമമുണ്ടടോ. അതിലൊരു നാമം ചൊല്ലിപ്പാടിസ്തുതിച്ചുകൊണ്ടാൽ ജനാദികൾ കേട്ടിരിക്കും. മൂഢരുപോയി ഉറങ്ങിക്കളയും. രണ്ടു മുണ്ടു ഉള്ളവർ ഒരു മുണ്ടു തരുമെട! ചേരമാൻ തിരുവരങ്ക! ഒരു വെറ്റില തിന്നുന്നോർ പകുതിവെറ്റിലയും തരുമേട”
ഇങ്ങനെ ഭഗവാൻ അരുളിച്ചെയ്തതനുസരിച്ചാണത്രേ പാണന്മാർ രാത്രികാലത്തു അറിയാതെ വന്നു് ‘മൂളിയോ ഞരങ്ങിയോ’ വീട്ടുകാരെ ഉണർത്തി തിരുനാമം പാടുന്നതു്. അമ്പലപ്പുഴ മുതലായ ദിക്കുകളിൽ ഇതു ഇന്നും നടന്നുവരുന്നുണ്ടു്. തിരുവങ്കരപാൺകിടാവു് എന്ന കഥയിലുള്ള ഗദ്യമാണു് അവിടവിടെ ഉദ്ധരിച്ചിട്ടുള്ളതു്.
12.27 ശ്രീപാർവതീചരിതം വാതിൽതിറപ്പാട്ടു്
ശിവനും പാർവതിയും തമ്മിൽ നടന്ന ഒരു പ്രണയകലഹമാണു് ഈ പാട്ടിന്റെ വിഷയം.
“അദ്രിരാജതനയേ മനോഹരേ-
നിദ്രയോവിളികേട്ടു കിടക്കയോ?
എത്രവൈകുന്നു കൊങ്കണപുണരുവാൻ
മുഗ്ദ്ധലോചനേവാതിൽതിറക്കനീ.”
“ആലമുണ്ടു ഗിരീശജഗന്നാഥാ!
നീലകണ്ഠ തിറമുള്ള ഭർത്താവേ!
കാലമെന്തിത്ര വൈകിപ്പോയെന്നതിൻ
മൂലം ചൊല്ലിയേ വാതിൽതിറക്കു ഞാൻ”
“ഇന്ദ്രനാദിവിരിഞ്ചനും വിഷ്ണുവും
വന്ദിച്ചെന്നെസ്തുതിച്ചതും കേട്ടുഞാൻ
നിന്നുപോകത്രേ ചെയ്തതെന്നോമലെ!
വന്നുവാതിലുഴറിത്തുറക്കെടോ”
“ഈശ്വരാപൊളിയെത്ര പറഞ്ഞിടാ-
മാശ്ചര്യം തിരുമേനിവിയർത്തതും
തേച്ചഭസ്മം കളഭം പുരണ്ടതും
വിശ്വാസംവന്നേ വാതിൽതിറക്കു ഞാൻ”
“ഉള്ളതുപറഞ്ഞീടുന്നോരെന്നെനീ
കള്ളനെന്നു കരുതൊലാ വല്ലഭേ!
കൊള്ളുന്നു മലർബാണമകതാരിൽ
കൊല്ലുംമുമ്പേ നീ വാതിൽതുറക്കെടോ!”
“ഊഴമുണ്ടോ നിനക്കതിനെവന്മന-
മാഴവുള്ളൊരു ഗംഗയും താനുമായ്
വാഴുമാറുള്ളതൊക്കെയറിഞ്ഞു ഞാൻ
വാതൽനാളെപ്പുലർന്നേ തുറക്കു ഞാൻ”
“എന്തിനിങ്ങനെ ബന്ധങ്ങൾ കൂടാതെ
പന്തൊക്കും മുലയാളേ! വലയ്ക്കുന്നു?
സന്ധുക്കൾതോറുമമ്പുതറച്ചുടൻ
വെന്തുപോംമുമ്പേ വാതിൽ തിറക്ക നീ.”
“ഏതുമൊന്നറിയാതെയിരിക്കിലും
നാഥനിൻമറിവൊക്കെയറിഞ്ഞു ഞാൻ
പാതിരായോളം വൈകിപ്പോയെന്നതിൻ
ഹേതുചൊല്ലിയേ വാതിൽ തുറക്കു ഞാൻ”
“ഐയ്യോ എന്തിനിതെല്ലാം പറയുന്നു?
മുയ്യപോലെയുരുകുന്നിതെന്മനം
നീയൊഴിഞ്ഞൊരു നാരിമാരോടു ഞാൻ
പോയതില്ല നീ വാതിൽ തിറക്കെടോ.”
അടുത്തകാലത്തു വാതിൽതിറപ്പാട്ടു് ദുഷിച്ചു കേവലം അശ്ലീലഗാനങ്ങളായി ചമച്ചിട്ടുണ്ടു്. പ്രസിദ്ധകവികൾകൂടി വാതിൽതിറപ്പാട്ടുകൾ രചിച്ചിരിക്കുന്നതിൽനിന്നു്, ജനങ്ങൾക്കു് അതിനോടു് എത്രമാത്രം പ്രതിപത്തിയുണ്ടായിരുന്നെന്നൂഹിക്കാം.
12.28 കളമ്പാട്ടു്
കളമ്പാട്ടു് എന്ന പേരിൽ പലേ പാട്ടുകൾ കാണുന്നു. ഇവയെല്ലാം ഏതു കാലത്തു ആരു നിർമ്മിച്ചു എന്നു പറവാൻ സാധിക്കയില്ല. മാതൃക കാണിപ്പാനായി ഗരുഡ രാമായണം കളമ്പാട്ടിന്റെ ഏതാനും ഭാഗം ഇവിടെ ഉദ്ധരിക്കാം. ഈ കൃതി എഴുത്തച്ഛനേക്കാൾ പ്രാചീനമാണെന്നു തോന്നുന്നില്ല.
“പഞ്ചസാരജലം തന്നിൽ കൊഞ്ചമിഞ്ചിയോടഞ്ചു നാരങ്ങ
കിഞ്ചന നന്നായ്ത്തിരുമ്മിയതഞ്ചാതെ പൊഞ്ചെലു തന്നിൽ
കണ്ഠാവധിപാനമമ്പൊടു നീ കുണ്ഠത തീർന്നിട്ടു”
ഗരുഡരാമായണം കഥ പാടുന്നതിനു് കവി കിളിയോടു പറയുന്നതനുസരിച്ചു് കിളിയാണു് പ്രകൃത കഥ പാടുന്നതു്. പങ്കജനാഭനായ ശ്രീകൃഷ്ണൻ “ഗോപാകാമിനിമാർക്കുമെല്ലാർക്കും രണ്ടെന്ന ഭാവം വെടിഞ്ഞു്” ഭൂലോകത്തിൽ വസിക്കവേ ഒരു ദിവസം ഗരുഡനെ വരുത്തിയിട്ടു്,
“അപ്പതിൽ മീതെ ചാടിയിരുന്ന
മായാമയപ്രിയനായുള്ളൊരു വായുസുതം വരുത്തേണം.”
എന്നാജ്ഞാപിച്ചു. ആ വാക്കു കേട്ടു് ഗരുഡൻ ഉത്തരാശാമുഖം നോക്കിപ്പറന്നു് കദളീവനത്തിലെത്തി. എന്നാൽ ഹനുമാനോടു്,
“വൃഷ്ണികുലമണിയായീ-ടുന്ന-കൃഷ്ണന്റെ വാക്കാലെ വന്നു
കാണണം പോലും ഭഗവാനെ ദ്രുതം ബാണവൈരിക്കിതു കാലം
പാപമെല്ലാം നശിച്ചീടു-മെന്റെ പാകാരിസോദരം കണ്ടാൽ
മത്സ്വാമിയെക്കാണുവർക്കു-സുഖം-വത്സരാസംഖ്യമറിക”
എന്നു പറഞ്ഞപ്പോൾ, ആ രാമ ഭക്തൻ ഭഗവാനെ ഒട്ടധികം അധിക്ഷേപിച്ചിട്ടു്,
“ഭാനുവംശത്തിൽ ശിരോരത്നമാം മാനവേന്ദ്രോത്തമം രാമം
മാരാരിസേവിതം നാരായണം സീതാസമേതം വിഹായ”
മറ്റാരെയും താൻ സേവിക്കയില്ലെന്നു് ഒഴിയവേ,
“സപ്താംബുധികളും സപ്താചലം സപ്തദ്വീപുകളുമെല്ലാം
പക്ഷപുടത്തിലെടുത്തു പുരാ ക്ഷിപ്രംവറന്ന പക്ഷീശ”
നായ ഗരുഡനു കോപം ഉദിച്ചു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു,
ഗരുഡൻ അതികോപത്തോടുകൂടി എഴുന്നേറ്റു്, ഹനുമാനെ പോരിനു വിളിച്ചു. ആ യുദ്ധത്തിൽ ഗരുഡനു പരാജയം സംഭവിക്കയാൽ,
“അർണ്ണോജാക്ഷംകണ്ടുപറഞ്ഞു കണ്ണുനീർവാർത്തു വിശേഷമശേഷം” യുദ്ധവർണ്ണനയാണു് രണ്ടാംപാദം.
“നാരായണ! ഹരേ! നാഥ! ജയ മാരാരിസേവിത! ദേവ
കോമളശ്യാമളവർണ്ണ! സദാ രാമാനുജ! പരിപാഹി
നന്ദനുനന്ദന! ദേവവൃന്ദ വന്ദിതചാരുപാദ
മാരുതിയോടു ഞാൻ ചൊന്നതിനു വീരനതീവകോപത്താൽ
ആഹവേ തോല്പിച്ചിതെന്നെ-യിന്നു-ഭോഗീശശായി മുകുന്ദ!
പ്രാണങ്ങളെ കളഞ്ഞീടും-ജഗൽ-പ്രാണജനെന്നോർത്തു ഞാനും
നിന്തിരുവുള്ളമുണ്ടായി-ട്ടുമേ-അന്തവും വന്നീലദേവ”
ഇത്യാദി ഗരുഡവിലാപത്തോടുകൂടി മൂന്നാപാദം ആരംഭിക്കുന്നു.
അപ്പോൾ ശ്രീകൃഷ്ണൻ, “ദാരാസഹിതനാം രാമനുണ്ടു ദ്വാരാവതിയിൽ” എന്നു ഹനുമാനോടു് പറഞ്ഞു് അദ്ദേഹത്തിനെ വിളച്ചുകൊണ്ടു വരുന്നതിനു് ഗരുഡനെ പറഞ്ഞയച്ചിട്ടു്, രുക്മിണിയോടു വേഗം ജാനകീ രൂപം ധരിയ്ക്കുന്നതിനു് ആജ്ഞാപിച്ചു.
“അർണ്ണോജലോചനൻ വാക്കു-കേട്ടു്-കണ്ണാടിയുമെടുത്തിട്ടു്
പുഷ്പതല്പേചെന്നിരുന്നു-ക്ഷിപ്ര-മുൽപലാക്ഷീ രുക്മിണിയും
ജാനകീതന്നെയും ധ്യാനി-ച്ചവ-ളാനനപത്മവും നോക്കി.
ജാനകീ രൂപമാകാഞ്ഞിട്ടവളാനനം താഴ്ത്തി വസിച്ചു”
ശ്രീകൃഷ്ണൻ അതുകണ്ടു് സസ്മിതം സത്യഭാമയെ വിളിച്ചു് ജാനകീരൂപം ധരിക്കാൻ പറഞ്ഞു. സത്യഭാമയ്ക്കു് ഉള്ളിൽ അഹങ്കാരം ഇല്ലായ്കയാൽ ഇക്കാര്യം നിഷ്പ്രയാസം സാധിച്ചു. ശ്രീകൃഷ്ണനും ശീഘ്രം രാമവേഷം ധരിച്ചു് സീതാവേഷധാരിണിയായ സത്യഭാമയോടുംകൂടി ഹനുമാനെ കാത്തിരുന്നു. ഹനുമാനാകട്ടെ ‘ഇതാ വന്നു കഴിഞ്ഞു’ എന്നു ഗരുഡനെ പറഞ്ഞയച്ചിട്ടു്, രാമനേ ധ്യാനിച്ചുകൊണ്ടു്,
“പണ്ടു രത്നാകരം ചാടീ-ടുവാ-നുണ്ടായ വേഷം കണക്കെ
മേരുവിനോളം വളർന്നി-ട്ടവൻ-പാരാതെയൊന്നങ്ങലറി.”
ദ്വാരകനോക്കിക്കുതിച്ചു ചാടി. അപ്പോൾ ഈരേഴുലോകവും ആലിലപോലെ വിറച്ചുപോയത്രേ. അദ്ദേഹം ദ്വാരകയിൽചെന്നു് സീതാരാമന്മാരെ കാണുന്നതുവരെയുള്ള ഘട്ടം തൃതീയ പാദത്തിൽ സംഗ്രഹിച്ചിരിക്കുന്നു.
കപീന്ദ്രസ്തവങ്ങൾ കേട്ടു് സന്തുഷ്ടനായ ഭഗവാൻ, അദ്ദേഹത്തിനെ മാറോടണച്ചു ഗാഢം ഗാഢം പുൽകി. അനന്തരം അദ്ദേഹം തന്റെ സാക്ഷാൽ രൂപം കാണിച്ചു കൊടുത്തപ്പോൾ,
“ഭാമാസഹിതനാം രാമൻ-തന്നെ-മാരുതികാണായ്കകൊണ്ടു്,
അത്യന്തം ഭയപ്പെട്ടു് ഭഗവൽപാദങ്ങളിൽ വീണു് വണങ്ങി.”
ഗരുഡനാകട്ടെ, ശ്രീകൃഷ്ണനെ ദർശിച്ചതിനുശേഷം തിരിച്ചുപോകുന്ന ഹനുമാനെ മാർഗ്ഗമദ്ധ്യേ കണ്ടിട്ടു് സർവാത്മനാ തന്റെ ഗർവത്തെ നിന്ദിച്ചു.
‘നാരായണ! യദുനാഥ! ജയ സീരായുധാനുജ! പാഹി’
ഇത്യാദി ഗരുഡോക്തി കേട്ടു് ഹനുമാൻ അദ്ദേഹത്തിനെ ‘വക്ഷസിചേർത്തു് പുൽകി’ ഇങ്ങനെ ഗരുഡൻ, രുക്മിണീ, ഹനൂമാൻ മുതലായവരുടെ ഗർവത്തെ ശ്രീകൃഷ്ണൻ ശമിപ്പിച്ച കഥയെയാണു് പ്രകൃതകൃതിയിൽ സംഗ്രഹിച്ചിരിക്കുന്നതു്. പറയത്തക്ക സ്വാരസ്യമൊന്നും ഈ പാട്ടിനില്ല.
12.29 ബാലിവിജയം കളമ്പാട്ടു്
കവി ‘പള്ളിക്കരമേവും പുള്ളിമാന്മിഴിയായ ശ്രീഗൌരിയെ സ്തുതിച്ചുകാണുന്നു. ഇക്കവിത ഗരുഡരാമായണത്തെക്കാൾ നന്നായിട്ടുണ്ടു്. ബാലി രാവണനെ തന്റെ ‘പൃഷ്ഠേധരിച്ചു’കൊണ്ടു കിഷ്കിന്ധയിൽ ചെന്നപ്പോൾ മർക്കടന്മാർ ചെയ്ത ചാപല്യങ്ങളെ കവി വർണ്ണിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
“നമ്മുടെ നാഥൻവരു-ന്നിതാ-നന്മയോടെന്നങ്ങോരുത്തൻ.
എന്നതുകേട്ടവരെല്ലാ-മപ്പോ-ളെന്നോർത്തു നോക്കുപണ്ടു-
ദീർഘമായുള്ളോരു വാലി-ലെന്തേ-ദീർഘംകുറഞ്ഞുകാണുന്നു?
നോക്കുനോക്കെത്രയുമല്ല-ലിന്നു-വാൽക്കുകീഴിലുരുണ്ടൊന്നു്
സിന്ധുതന്നിൽ സ്നാനകാലം-ജല-ജന്തുക്കളേതാനുമിപ്പോൾ
ഹന്തകടിക്കയൊ ചെയ്ത-തിതു-ചിന്തിച്ചു ചൊല്ലിനാനെല്ലാരും.
എന്നതുകേട്ടൊരു കീശ-നാശു-ചൊന്നാനതല്ല നിനച്ചാൽ
ഒപ്പമായുള്ളൊരു വാലി-നിന്നു-വാർപ്പുവളർന്നുവരുന്നു.
വാർപ്പല്ലതു കുരുവെന്നും-ചിലർ-വാൽ, പുറത്തുണ്ടാകകൊണ്ടു്
ചർമ്മത്തിൽനിന്നു ജനിച്ച-തല്ല-മർമ്മസംബന്ധവുമുണ്ടു്.
ചീർത്തുകൂർത്തങ്ങു വരുന്ന-കുരു-വോർത്താൽ ശമിപ്പാൻവിഷമം.
പത്തുമുഖം പുനരത്ര-യല്ല-പ്രത്യേകമീരണ്ടുകണ്ണും
വീരനായുള്ളോരിവനെ-യിന്നു-രോഗംവലച്ചതറിക.
ധീരനായുള്ളോരു വൈദ്യൻ-തന്നെ-യാരായ്ക വേണമീദാനീം.”
ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കെ ബാലി അവിടെ ചെന്നു് ഒരു പീഠത്തിൽ ഉപവേശിച്ചപ്പോൾ അവർക്കു് കാര്യമൊക്കെ മനസ്സിലായി.
“കട്ടിക്കപികുലം ബാലി-തന്റെ-പൃഷ്ഠഭാഗേ ചെന്നിരുന്നു.
കണ്ണുംമിഴിച്ചു ചരിഞ്ഞു നോക്കി-ഉണ്ണികളായ കപികൾ.
പല്ലിളിച്ചാശു ചൊറിഞ്ഞും-ചിലർ-കല്ലെടുത്തുകൊണ്ടെറിഞ്ഞും;
നുള്ളിപ്പറിച്ചും കടിച്ചും-മീശ-നുള്ളിപ്പിടിച്ചുവലിച്ചും;
കണ്ണുംമിഴിച്ചു നോക്കുമ്പോ-ളവർ-മണ്ണുകൾവാരിച്ചൊറിഞ്ഞും;
മൂർച്ചയേറീടുന്ന കോൽകൊ-ണ്ടവർ-മൂക്കുതുളച്ചും ചതച്ചും;
ഭല്ലകബാലകന്മാർ ദശ-സ്യനെ-വല്ലാതെ വിഷമിപ്പിച്ചു.”
ഈ കളമ്പാട്ടിനും നാലു പദങ്ങൾ ഉണ്ടു്.
12.30 ഐവർ നാടകം
കേരളത്തിൽ വളരെ പ്രചാരത്തിലിരുന്ന ഒരു കളിയാണിതു്. അതിന്റെ ആവശ്യത്തിലേക്കു രചിക്കപ്പെട്ട ഒരു കൃതിയത്രേ ഐവർ നാടകം. തിരുവനന്തപുരം മുതലായ ദിക്കുകളിലെ ക്ഷേത്രങ്ങളിൽ ഉത്സവകാലത്തു ഈഴവർ ഞാണുന്മേൽ ദണ്ഡിപ്പുകാരെപ്പോലെ ഉടുത്തുകെട്ടി ഇന്നും ആടാറുണ്ടു്. അഞ്ചു നടന്മാരുള്ളതിനാലാണു് ഐവർ നാടകം എന്നു പേർവന്നതു്.
“വെണ്മതികലയണിന്തോൻ വേദങ്ങൾവേർതിരിത്തോൻ
അംബികയ്ക്കച്ഛനായോൻ ഹരനെന്നു നാമംപൂണ്ടോൻ
പൂമാതിൻ കണവനായോൻ പുരിജടമുടിയിലണിന്തോൻ.
***
കുറവുകളെല്ലാംതീർത്തു പറവാൻവരംതരേണം.”
ഇങ്ങിനെയാണു് ഗ്രന്ഥാരംഭം. സീതാന്വേഷണംമുതൽ രാമരാജ്യാഭിഷേകം വരെയുള്ള കഥയെ ഇതിൽ സംഗ്രഹിച്ചിരിക്കുന്നു.
സീതയെത്തേടി തെക്കേദിക്കിലേക്കു പുറപ്പെട്ട വാനരന്മാർക്കു് സമുദ്രംകണ്ടപ്പോ ഉണ്ടായ ഭാവങ്ങളെ കവി ഇങ്ങനെ വർണ്ണിക്കുന്നു.
“വാരിധികണ്ടൊരു വാനംവംശങ്ങൾ വാലുകളങ്ങുയർത്തീടുകയും
പാരംഭയംപൂണ്ടു വാരിധിനോക്കയും പർവതംനോക്കിക്കുതിക്കുകയും
ആഴിയിലാനന്ദവൻ തിരകാണുമ്പോൾ അട്ടഹസിച്ചോടിപ്പോകുകയും;
കൂട്ടരെനോക്കയുംകൊഞ്ഞനംചെയ്കയും; കണ്ടേടംമാന്തിച്ചോറിയുകയും
കള്ളക്കുരങ്ങുകൾവെള്ളത്തിൽച്ചാടിയുംതള്ളിത്തിരയിൽമറിയുകയും”
മറ്റും ചെയ്തപ്പോൾ ജാംബവാൻ അവരെ നോക്കി,
“വെള്ളത്തിൽതുള്ളിക്കളിച്ചാൽ കഴിവരാ എന്നതുകണ്ടറിയേണം.
കാട്ടിലിരുന്നുകളിക്കുന്നതുപോലെ കാട്ടുവാനോ നിങ്ങൾപോന്നു.”
എന്നു ശാസിച്ചു.
ഹനുമാൻ സിംഹികയെ വധിച്ചിട്ടു് ലങ്കയൽചെന്നു്, ‘കൃശാംഗധാരി’യായി രാവണന്റെ കോട്ടയ്ക്കകത്തുകടക്കാൻ ഭാവിച്ചപ്പോൾ ഒരു അസുരനാരി ചെന്നു് അദ്ദേഹത്തിനെ തടുത്തു. അതുകണ്ടു ഹനുമാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണു്.
“എന്തണേ വന്നണേ ചൊല്ലണേ പെണ്ണണേ
എന്തൊരു കാവൽനീ കാക്കുന്നണേ;
കാവൽവച്ചാരണേ? കാക്കുന്നതെന്തണേ
ചൊല്ലണേ നീയണേ പെണ്ണണേ നീ.
പെണ്ണുങ്ങൾ കാക്കുന്ന കാവലിലാരണേ
പെൺകുലകോട്ടയും ചൊല്ലണേ നീ;
കോട്ടപ്പുറംകാവൽ കല്പിച്ചതാരണേ?
കൊല്ലംതികഞ്ഞതും ചൊല്ലണേനീ.
കൊണ്ടാടിനിന്റെമുല പുണർന്നാരണെ?
കൊണ്ടുള്ള ഭർത്താവേ ചൊല്ലണേ നീ.”
രാമചന്ദ്രന്റെ രാജ്യഭാരകാലത്തു്,
“ലോകർക്കൊക്കെയും രക്ഷവർദ്ധിച്ചു ലോകഭീതിയശേഷംതീർന്നു;
ഭൂമാദേവിക്കു ഭാരംകുറഞ്ഞു; ഭൂതങ്ങൾക്കും വളർന്നുപ്രസാദം.
ദേവകൾക്കുള്ളോരാപത്തുംതീർന്നു; ദേവേന്ദ്രനുള്ളിൽ ഭീതിയും നീങ്ങി
അർക്ക ചന്ദ്രൻ തെളിഞ്ഞുവിളങ്ങി; ആമയം തീരുമെന്നോർത്തുജനങ്ങൾ;
രാമരാമേതി നാമംജപിച്ചു; ദാരിദ്ര്യത്തിനു ദരിദ്രതയായി;
പാരിൽസന്തോഷമെങ്ങും നിറഞ്ഞു.”
കവിതയ്ക്കു വലിയ ചമൽക്കാരമില്ലെങ്കിലും കവി പഠിപ്പുള്ളവനായിരുന്നുവെന്നു ഊഹിക്കാം. വാല്മീകിരാമായണം അദ്ദേഹം നല്ല പോലെ വായിച്ചിട്ടുണ്ടെന്നു ഈ കഥ വിളിച്ചുപറയുന്നു. ‘ദാരിദ്ര്യത്തിന്നു ദരിദ്രതയായി’ ഇത്യാദി ഭാഗം നൈഷധത്തോടുള്ള പരിചയത്തേയും വെളിപ്പെടുത്തുന്നുണ്ടു്. കേവലം പാമരജനങ്ങളുടെ ഇടയിൽ നടപ്പുള്ള ഒരു വിനോദത്തിനായി രചിക്കപ്പെട്ട കൃതിയായതുകൊണ്ടു മാത്രമായിരിക്കാം ഈ രൂപം അവലംബിച്ചതു്. പാർവതീസ്വയംവരവും ഐവർനാടകമായി ആരോ ഇക്കാലത്തു രചിച്ചിട്ടുണ്ടു്.
12.31 വഞ്ചിപ്പാട്ടു്
വ്യാസോൽപത്തി മുതലായ ചില വഞ്ചിപ്പാട്ടുകൾ വളരെ പുരാതനങ്ങളാണു്. വാലന്മാരുടെ ആവശ്യത്തിനായി രചിക്കപ്പെട്ട ഒരു കൃതിയാണു് വ്യാസോൽപ്പത്തി. ഈ കവിത ഒരുവിധം നന്നായിരിക്കുന്നു. ലക്ഷ്മണോപദേശം എന്നു് വേറൊരു വഞ്ചിപ്പാട്ടു് കണ്ടിട്ടുണ്ടു്. അതു വളരെ പ്രൌഢമായിരിക്കുന്നു. അച്ചടിച്ചിട്ടില്ല.
12.32 ബ്രാഹ്മണിപ്പാട്ടു്
അടുത്ത കാലംവരെ നായന്മാരുടെ ഇടയിൽ കെട്ടുകല്യാണം ആഘോഷപൂർവ്വം നടത്തി വന്നു. പല കുടുംബങ്ങൽ കല്യാണം ഘോഷിച്ചു് ദാരിദ്ര്യദേവതയേ വരിച്ചിട്ടുണ്ടു്. കല്യാണച്ചടങ്ങുകളിൽ ഒന്നാണു് ബ്രാഹ്മണിപ്പാട്ടു്. നായന്മാർ വേദോച്ചാരണത്തിനു അർഹന്മാരല്ലാത്തതുകൊണ്ടു് അവരോടു് കൃപ തോന്നിയ മലയാള ബ്രാഹ്മണർ കല്യാണാവസരങ്ങളിൽ ഋഗ്വേദസ്വരത്തിൽ പാടുന്നതിനായി ബ്രാഹ്മണിപ്പാട്ടു നിർമ്മിച്ചുവെന്നാണു് ഭാഷാചരിത്രകാരൻ പറയുന്നതു്. എന്നാൽ ഇപ്പോൾ നടപ്പിലിരിക്കുന്ന ബ്രാഹ്മണിപ്പാട്ടുകൾ വായിച്ചു നോക്കിയാൽ അങ്ങനെയൊരു സദുദ്ദേശ്യവും പ്രത്യക്ഷപ്പെടുന്നില്ല. നേരെ മറിച്ചു് സംഭോഗശൃംഗാരത്തെ കണക്കിൽ കവിഞ്ഞു വർണ്ണിക്കുന്ന അത്തരം പാട്ടുകൾ ബാലികമാരെ സന്മാർഗ്ഗപഥത്തിൽനിന്നു ഭ്രമിപ്പിക്കുന്നതിനു പര്യാപ്തവുമാകുന്നു.
12.33 സീതാസ്വയംവരം ബ്രാഹ്മണിപ്പാട്ടു്
കവിതയ്ക്കു് പറയത്തക്ക ഒരു ഗുണവുമില്ല. വിവാഹച്ചടങ്ങുകളെ ശ്ലോകത്തിൽ കഴിച്ചിട്ടു് സംഭോഗശൃംഗാരത്തെ ദീർഘമായി വർണ്ണിക്കുന്നു.
“മാലയിട്ട ഭർത്താവും ഭാര്യയുമായി
അവരവിടെ സുഖിച്ചു രമിച്ചപോലെ
ഇവരിവിടെ സുഖിച്ചിരിക്കും പല നാളെക്കും”
എന്നു വധൂവരന്മാരെ അനുഗ്രഹിച്ചു കൊണ്ടാണു് കഥയവസാനിപ്പിച്ചിരിക്കുന്നതു്.
12.34 സുഭദ്രാഹരണം ബ്രാഹ്മണിപ്പാട്ടു്
ഈ കൃതിയിലും കവിത്വം കണികാണ്മാനില്ല. നല്ല പഴക്കമുണ്ടു്. ഒരു മാതൃകാപദ്യം താഴെ ചേർക്കുന്നു.
“ആംഗനാമണിയായ സുഭദ്രയെ
മംഗല്യം ചെയ്ത ഘോഷം പറവാനായ്
അംഗജവൈരിതന്മകനാകിയ
ഐങ്കരനെയമ്പോടു വന്ദിക്കുന്നേൻ”
ഇനി പറയാൻ പോകുന്ന ബ്രാഹ്മിണിപ്പാട്ടുകൾ എട്ടാംശതകത്തിൽ ഉണ്ടായവയാണു്. കവിത്വം മികച്ചു കാണുന്ന ആ കൃതികളെ പ്രസിദ്ധീകരിക്കേണ്ടതാണു്.
12.35 രാസക്രീഡ-ബ്രാഹ്മിണിപ്പാട്ടു്
കവി മഹിഷമംഗലം നമ്പൂരിപ്പാടായിരിക്കണമെന്നു ചിലർ പറയുന്നു. ആദ്യമായി പദ്യരൂപത്തിൽ ഒരു പീഠിക കൊടുത്തിട്ടു്,
“യദുകുലനാഥൻ മദനമനോഹര-നരുണാധരികളോടിട ചേർന്നുറ്റം
ക്രീഡിപ്പാനായ് മുതിരുന്നേരമലരിടകലരുവിനമധുകരപടലികൾ,
മധുപാനംചെയ്താനന്ദിച്ചും മദ്ധ്യേകാന്തനു നൽകിയുമുടനെ
ഗാനംചെയ്തു തുടങ്ങീയല്ലോ”.
എന്നു കഥ ആരംഭിക്കുന്നു.
“തേന്മാവിന്മേലാമ്മാറൊക്കെ കൂടിയിരുന്നു കോകിലകോമള-
വാണികൾനിരവേ പഞ്ചമരാഗം മഞ്ജുളഗീതം പാടിപ്പാടി-
പ്പഞ്ചായുധനൊരുപടവിളിപോലെ നിഖിലദിഗന്തേപടകൾമുഴങ്ങിത്തുടങ്ങിയല്ലോ.
ചെമ്പകവിടപികൾക്കമ്പുകൾതോറും
മൊട്ടുകൾകണ്ടാൽ വനദേവതമാർ വനമാലിയുടെ വരവുംപാർത്തു
നിബദ്ധാഭോഗം തങ്ങൾനിരത്തിയ ദീപാവലിയെന്നേ തോന്നുമല്ലോ
കാറ്റേറ്റിളകിനതളിർനിരകണ്ടാൽപുതിയലതാമധുവാണികളപ്പോൾ
മാധവനെക്കണ്ടിവിടെയെഴുന്നള്ളേണം; ജന്മഫലംനൾകേണം
ഞങ്ങൾക്കെന്നൊരു മോദാലേ കൈ കാട്ടി വിളിക്കുന്നെന്നേതോന്നൂ.
തരുനിരതന്മേലുപരിവിളങ്ങിന കുസുമങ്ങളുടെ വിഭവംകണ്ടാൽ
സുന്ദരനായൊരു നന്ദാത്മജനുംതാനുംകൂടി ഗ്ഗോപാംഗനമാർ
വരവിനുമുമ്പേ സുഖമൊടിരുപ്പാനുപവനലക്ഷ്മീ വിരചിതമായൊരു
മേലാപ്പെന്നേ തോന്നൂവല്ലോ.
ഗഗനാങ്കണഭുവികലകൾതികഞ്ഞോ-
രണിമതികണ്ടാൽ ചാതുര്യേണ ശരല്ക്കാലംതാൻ പൊൽപ്പൂമാതിൻ
കാന്തനെയിപ്പോൾ സേവിപ്പാനുണ്ടവസരമെന്നിട്ടഴകിൽ നിവർത്തിയ
വെൺകൊറ്റക്കുടയെന്നേ തോന്നൂ” ഇത്യാദി.
ഇതു ചമ്പുക്കളിലെ ഗദ്യത്തിന്റെ രീതിയിലാണു് രചിക്കപ്പെട്ടിരിക്കുന്നതെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പീഠികയിൽ കഥാരംഭംവരെയുള്ള ശ്രീകൃഷ്ണചരിതത്തെ സംഗ്രഹിച്ചിരിക്കുന്നു. കവി മഴമംഗലമായിരിക്കണമെന്നു ചിലർ ഊഹിക്കുന്നു. ഒന്നു രണ്ടു മൊഴികളെ മാത്രം മാതൃകക്കായി ഉദ്ധരിക്കാം.
“ചാടായിച്ചമഞ്ഞുവന്നോരസുരനെ ചാരുതരങ്ങളായിരിക്കുന്ന ചരണങ്ങളെക്കൊണ്ടു ചവിട്ടി ചൈതന്യമില്ലാതെ ചമച്ചു്, അവനെ യമപുരിയിങ്കലാമ്മാറു യാത്രയാക്കിയല്ലോ ഭഗവാനൊ; പവമാനനായിച്ചുഴന്നുവന്ന പാപിയായ ദാനവേന്ദ്രനെ പ്രാണങ്ങളോടു വേർപെടുത്തി അവനു പാരാതെ പരലോകസൌഖ്യവും നൽകി ഭഗവാനോ”
ഇങ്ങനെ എല്ലാ മൊഴികളിലും ആംഗലപ്രാസം പ്രയോഗിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടില്ല.
12.36 സതീസ്വയംവരം ബ്രാഹ്മണിപ്പാട്ടു്
ഈ കൃതിയും ഇരു ചെറിയ പീഠികയോടുകൂടി ആരംഭിക്കുന്നു. ഒരു ഭാഗം ഉദ്ധരിക്കാം. കവിത നന്നായിട്ടുണ്ടു്.
“ഭക്തകദംബജയധ്വനിമുഖരേ വിസ്തൃതകൈലാസാചലശിഖരേ
ചിത്രമണിദ്യുതിഭാസിതഭുവനേ നിജഭവനേ പുക്കുദിതാനന്ദ-
മന്ദാക്ഷോദയ സുന്ദരമുഖിയൊടു മന്മഥവീരബ്രഹ്മാസ്ത്രത്തൊടു
ദക്ഷതനൂജയൊടൊന്നിച്ചിതവിയ പുഷ്പശരോത്സവകേളിവ-
ളർത്തരുളീഭഗവാനൊ
സരസിജസായകസമരത്തിനു സകലേശ്വരനതി-
സംഭ്രമശാതീസന്ധ്യാനടനവുമൊട്ടുചുരുക്കി-
സ്സകുതുകമശനവുമാശുകഴിച്ചഥ സംഭോഗോത്സവസരണിവളർക്കും
സംഭാരോൽക്കര മുദ്രിതശോഭേ ശയ്യാഗേഹേ ചെല്ലുന്നേരം
മണിമയകതകിന്നരികിലൊളിക്കും മധുമൊഴിതന്നെ പ്പരിചൊടുകണ്ടു
സുഖിച്ചരുളീ ഭഗവാനൊ.
അണിമണിയിടയിലകംപുക്കഴകിനൊ-
ടതിമൃദുശയ്യാസവിധേചെന്നുടനതുമിതുമോരോ സരസവിശേഷാ-
നരുവയർമണിയോടരുളിച്ചെയ്തഥനിൽക്കുംനേരം മനസിമുഴുത്തൊരു
മന്മഥപീഡപുറത്തു പുറപ്പെട്ടഖിലാംഗങ്ങളിലങ്കുരിക്കുന്നതു
കണ്ടോരഭിമതസഖിമാരതുമിതുമോരോ വ്യാജത്തോടുടനവരവർ
പോവതിനായും നേരത്തവരൊടുകൂടിപ്പോവതിനും പുനരഭിമത
ദയിതനൊടരികേ ചേർന്നുടനനുഭവസരണികൾതേടുവതിന്നുംരണ്ടിലു-
മാഗ്രഹമുൾക്കൊണ്ടീടുമൊരാകുല ഭാവമണിഞ്ഞരുളീടും ദയിതാ-
വദനം പരിചിതമദനം പരിചൊടുകണ്ടുസുഖിച്ചരുളീ ഭഗവാനോ.”
ഈ രണ്ടു പാട്ടുകളും മനോഹരമായിരിക്കുന്നു. പുസ്തകരൂപത്തിൽ അച്ചടിച്ചിട്ടില്ല.
12.37 നിഴൽക്കൂത്തു്പാട്ടു്
ഭാരതംനിഴൽക്കൂത്തു് എന്നൊരു കൃതി അച്ചടിച്ചു കാണുന്നുണ്ടു്. പണിതീർപ്പാനായി വേലന്മാർ പാടാറുള്ളതാണു്. ഒന്നു രണ്ടു വരികൾ ഉദ്ധരിക്കാം.
“…പത്മനാഭന്റെ കൃപയാൽ
ശത്രുനാശിനികുറത്തി–വന്നു–ജനിച്ചങ്ങു ഭാരതത്തിങ്കൽ
സപ്തനാരികൾ വളരും–കാല–മുത്തമയാകുമവളേ
ചിത്തമോദേന കുറവൻ–വേട്ടു–പത്രശാലയിൽവളർന്നു.
നൂറ്റുവർക്കുള്ളൂ കുറവൻ പിന്നെ പാണ്ഡവന്മാർക്കുള്ളു കുറത്തി.
നൂറ്റുവർനാടുംനഗരം–ചൊല്ലീ–പാണ്ഡവരോടും സമരം
ഏറ്റമതാകിന രണ–മൊന്നിലും തോറ്റതില്ല പാണ്ഡവന്മാർ
മാറ്റവർകുലകാലനാകിയ മണിവർണ്ണന്റെ കൃപയാൽ” ഇത്യാദി
12.38 ശ്രീപാർവതീചരിതം കുറത്തിപ്പാട്ടു്<
/br> പരമേശ്വരനും പാർവതിയും തമ്മിലുള്ള പ്രണയകലഹത്തെ വർണ്ണിക്കുന്ന ഒരു കുറത്തിപ്പാട്ടു കാണ്മാനുണ്ടു്. കവിതയ്ക്കു നല്ല പഴക്കമുണ്ടു്.
“ഉണ്ണിഗ്ഗണപതി തമ്പുരാന്റെ തൃക്കാലിണകളെ വന്ദിച്ചുഞാൻ
ഞാനൊരു കുറത്തി പാടീടുന്നു വിഘ്നമൊഴിച്ചെന്നെക്കാത്തിടണം”
എന്നാണു പ്രാരംഭം. എന്നാൽ,
“ഇങ്ങനെ ചൊല്ലീട്ടടങ്ങികിളി തിങ്ങിയോരാനന്ദപൂരമോടും.”
എന്നിങ്ങനെ കിളിയാണു് പാട്ടുകഴിഞ്ഞു ഒടുവിൽ വിരമിക്കുന്നതു്. ‘കിളിപ്പാട്ടുവൃത്തം’ എന്നൊന്നു് ഇല്ലെന്നുള്ളതിനു ഇതും ഒരു ലക്ഷ്യമാകുന്നു. ചില വഞ്ചിപ്പാട്ടുകളും കിളി തന്നെയാണു് പാടിക്കാണുന്നതു്.
ഒരിക്കൽ പരമേശ്വരനും പാർവതിയുംകൂടി രമിച്ചുകൊണ്ടിരിക്കവേ ദേവി ഭഗവാനെ ഒന്നു നോക്കി.
“പുഞ്ചിരിച്ചന്ദ്രികകൊണ്ടുജടയിലെ
പ്പഞ്ചമിച്ചന്ദ്രന്റെ ശോഭയേനേ?
വേറൊരുത്തി ജടയിൽ ഇരിപ്പുണ്ടോ?”
എന്നു് ശങ്ക ഉദിച്ചു. ആ ശങ്ക ക്രമേണ വർദ്ധിച്ചുതന്നെ വന്നു. അതുകൊണ്ടു് ഭഗവാന്റെ മടിയിൽ നിന്നിറങ്ങാതെ,
‘കാത്തിരിക്കുന്നാളിലേകദിനം പാർത്തിരിയാതെരജസ്വലയായ്’ തീരുകയാൽ നാലാംദിവസം സ്നാനത്തിനു പോകേണ്ടിവന്നു. അതുകൊണ്ടു് മക്കളേവിളിച്ചു്,
“ഉണ്ണിഗ്ഗണപതിയെന്മകനേ യമ്മേടെകൂടെനീ പോകരുതേ
അപ്പംതരാം വന്നാലെന്നുണ്ണിയ്ക്കു സ്വല്പമല്ലാതവിൽ തേന്മലരും.
സുബ്രഹ്മണ്യനുണ്ണി! എന്മകനേ! അമ്മേടെകൂടെനീ പോരരുതേ
അച്ഛൻമടിയിൽനീ ചെന്നിരിക്കയമ്മ കുളിച്ചുവരുന്നതോളം.
വേട്ടക്കൊരുമകനെന്മകനേ! അച്ഛനരികത്തു പോയിരിക്ക”
എന്നിങ്ങനെ കാവൽ നിർത്തിയിട്ടു്,
“വൈനാടൻമഞ്ഞളരച്ചുരുട്ടി
നെന്മേനിവാകയെടുത്തു കൈയ്യിൽ
മൈലാഞ്ചിത്താളിയൊടിച്ചു വേഗം
ആകാശഗംഗയിൽ ചെന്നിറങ്ങി.
മൈലാഞ്ചിത്താളിയുരച്ചൊഴിച്ചു
നെന്മേനിവാക കുഴച്ചുരുട്ടി
വൈനാടൻ മഞ്ഞൾ മുഖത്തു തേച്ചു
നെന്മേനിവാകതന്മെയ്യിൽ തേച്ചു
മൈലാഞ്ചിത്താളിയുരച്ചെടുത്തു
നീലാളിവർണ്ണമാം വേണി തേച്ചു
നീർകോരിമെയ്യിൽ തളിച്ചുകൊണ്ടു
നീരാടുവാനായി തുനിഞ്ഞു കൊണ്ടാൾ.”
ശ്രീപരമേശ്വരനാകട്ടെ,
“ഉണ്ണിഗണപതി നിയ്യെന്തിപ്പോൾ എന്മടി തന്നിൽ വസിച്ചീടുന്നു
നാളികേരം ഗുളം നെയ്യിലല്പം കാളുന്ന തീക്കുണ്ഡം തന്നിൽ വിപ്രർ
ഹോമിച്ചിടുന്നതു തിന്നാൻ പോക; മോഹം നിനക്കതിലേറ്റമല്ലോ”
എന്നു ഗണപതിയോടും,
“സുബ്രഹ്മണ്യനുണ്ണി! നീയെന്തിപ്പോളെന്മടിതന്നിലിരുന്നിടുന്നു?
കവിടിക്രിയകളൈ ചെയ്തിടാതെ കാപട്യമോടങ്ങിരിപ്പതെന്തു?”
എന്നു സുബ്രഹ്മണ്യനോടും
“വെട്ടയ്ക്കൊരു മകനെന്തു മൂലം വേട്ടയാടീടുവാൻ പോയിടാത്തു?
വില്ലുംശരങ്ങളും കൈക്കൊണ്ടുനീ നില്ലാതെവേട്ടയ്ക്കുപോകയിപ്പോൾ”
എന്നു വേട്ടയ്ക്കൊരു മകനോടും പറഞ്ഞു് അവരെ അകറ്റാൻ നോക്കിയെങ്കിലും അവർ അമ്മയുടെ വാക്കിനേ ആദരിച്ചു് മടിയിൽ നിന്നിറങ്ങിയില്ല. അതു കണ്ടപ്പോൾ മുപ്പുരവൈരിക്കു കോപം വരികയാൽ,
“ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
എണ്ണത്തിലൊന്നു കൊടുത്തു-തള്ളി
സുബ്രഹ്മണ്യനുണ്ണി തന്റെ നേരെ
ക്ഷിപ്രം കയർത്തൊന്നു നോക്കി ദേവൻ.
വേട്ടയ്ക്കൊരു മകനുണ്ണി തന്നേ
കോട്ടം വരാതെയൊന്നടിച്ചു.”
എല്ലാവരും ദൂരെ മാറിയപ്പോൾ, പരമേശ്വരൻ ഗംഗാദേവിയെ എടുത്തു മടിയിലിരുത്തി ലാളിച്ചു.
നാരദമുനി ഇതു നല്ല തരമാണെന്നു ഗ്രഹിച്ചു് ശ്രീപാർവതി കുളിക്കുന്നിടത്തു ചെന്നു്,
“ഞാനിപ്പോൾ പോയില്ല കൈലാസത്തിൽ
കാലാരി ദേവനെക്കണ്ടതില്ല;
ഉണ്ണിഗ്ഗണപതി തൃക്കഴുത്തിൽ
മെല്ലെ പ്പിടിച്ചങ്ങു തള്ളിയില്ല;
ഷൺമുഖന്റെ തലക്കിട്ടു മുഷ്ട്യാ
സമ്മാനിക്കുന്നതും കണ്ടതില്ല
വേട്ടയ്ക്കൊരു മകനുണ്ണി തന്നെ
വേട്ടയ്ക്കു തള്ളിയയച്ചതില്ല.
മൂവരും കണ്ണീർ തുടച്ചുകൊണ്ടു
പോവതും തത്ര ഞാൻ കണ്ടതില്ല,
ശ്രീപാർവതിയെ മടിയിൽ വച്ചു
പുൽകൂതും ഞാൻ തത്ര കണ്ടതില്ല;
അങ്ങു ചെന്നപ്പോഴും ശ്രീപാർവതി
ഇങ്ങു വന്നപ്പോഴും ശ്രീപാർവതി
ശ്രീപാർവതിദേവി എത്രയുണ്ടു്?
ഒന്നേയുള്ളുവെന്നാണു കേൾവി
ഞാനിവയൊന്നുമേ കണ്ടതില്ല
നാരായണ! ശിവ! പോയീടുന്നു.”
എന്നു തട്ടിവിട്ടിട്ടു് അവിടെനിന്നു കടന്നു കളഞ്ഞു. പാർവതി കാര്യമെല്ലാം ഗ്രഹിച്ചിട്ടു്,
“കോപമോടേയൊന്നു മുങ്ങിവേഗം താപം പൊറുക്കാതെ പൽക്കടിച്ചു
ചുറ്റിയോരാടയുടുത്തിടാതെ കെട്ടഴിഞ്ഞുമുടികെട്ടിടാതെ
തന്മെയ്യിലെജലം തോർത്തിടാതെമന്മഥരാതിയിൽ രോഷമാർന്നു
കാലാഗ്നിപോലെ ജ്വലിച്ചുകൊണ്ടു്”
സ്വഭർത്തൃ സന്നിധിയിൽ ചെന്നു് ഒരു പ്രശ്നവർഷം ചെയ്തു.
“ആനയാമുണ്ണിയെങ്ങുപോയി?” “കാനനത്തിന്നവൻപോയിരിക്കാം”
“കാനനോപോകുവാനെന്തുമൂലം?” “ആനയുടെനില കാട്ടിലല്ലോ”
“സ്കന്ദനാമെന്നുണ്ണിയെങ്ങുപോയി?” “കന്ദംപറിക്കുവാൻ പോയിരിക്കാം”
“കന്ദംപറിക്കുന്നതെന്തായി?” “അന്നവൻ കാട്ടിൽപിറക്കമൂലം”
“കാട്ടിൽപിറപ്പവർക്കാഹരിപ്പാൻ കേട്ടതില്ലേ കന്ദമെന്നുള്ളതും”
“വേട്ടയ്ക്കൊരുമകനെങ്ങുപോയി?” “കാട്ടിൽക്കളഞ്ഞവനങ്ങുപോയി”
“ത്വന്മെയ്യിലന്തുകാണുന്നുജലം?” “നിന്മെയ്യിലെന്തുകാണുന്നുജലം”
“എന്മെയ്യിൽഞാൻ കുളിച്ചുള്ള ജലം” “എന്മെയ്യിൽ ഞാൻ കുളിച്ചുള്ള ജലം”
“അങ്ങെവിടെ ജലക്രീഡചെയ്തു?” “നീയ്യെവിടെജ്ജലസ്നാനമാടി?”
“ആകാശഗംഗയിൽ സ്നാനമാടി” “കൈലാസഗംഗയിൽ ഞാൻ കുളിച്ചു”
ഈ ചോദ്യോത്തരങ്ങൾ കഴിഞ്ഞു് പ്രണയകലഹം ശമിക്കുന്നതിനോടുകൂടി പാട്ടവസാനിക്കുന്നു.
ഇതു വടക്കൻ പാട്ടിന്റെ രീതിയിൽസാധാരണ ജനതയുടെ ആവശ്യാർത്ഥം നിർമ്മിക്കപ്പെട്ടിട്ടുള്ള ഒരു ഗാനമാകുന്നു. സാരഗർഭങ്ങളായ പുരാണകഥകളേയും അർത്ഥവാദങ്ങളേയും ഈ മാതിരി വികൃതവേഷം കെട്ടിയ്ക്കാൻ ഹൈന്ദവകവികൾ മുതിർന്നു കാണുന്നതു കഷ്ടമെന്നേ പറയേണ്ടു. രാമായണകഥയേയും മഹാഭാരതത്തെയും ഏതോ വികടന്മാർ ഇങ്ങനെ അലങ്കോലപ്പെടുത്തീട്ടുണ്ടു്. ഉത്തരരാമായണകഥയെ സംക്ഷേപിച്ചു് ഇവിടെ വിവരിക്കാം.
രാവണവധാനന്തരം ശ്രീരാമൻ സീതാസമേതം അയോധ്യാധിപതിയായി വാഴുന്ന കാലത്തു് കൌസല്യാദികൾക്കു സീതാദേവിയിൽ അസൂയ മുഴുത്തു; ഏതു വിധത്തിലെങ്കിലും ആ സതീരത്നത്തെ അപകടത്തിൽ ചാടിക്കണമെന്നു് തീർച്ചപ്പെടുത്തിക്കൊണ്ടു് അമ്മായിഅമ്മമാർ, മരുമകളെ, അരികിൽ വിളിച്ചു് രാവണന്റെ രൂപം വരച്ചു കാണിക്കണമെന്നാവശ്യപ്പെട്ടു. ദേവി തടസ്സം പറഞ്ഞതിനാൽ, അവർ നിർബന്ധിച്ചു.
“നിന്നാണെനിന്നെച്ചതിച്ചീടുവാൻനിനച്ചല്ലേ
***
ഈരേഴുലോകത്താണേ മൂർത്തികൾമൂവരാണേ
ബ്രഹ്മാവുവിഷ്ണുവാണേ അച്ഛന്റെതൃക്കാലാണെൻ
വേട്ടഭർത്താവിനാണെ ഞങ്ങളിൽ മൂവരാണേ.
***
നിന്നാണെനിന്നെച്ചതിച്ചീടുവാൻ നിനച്ചല്ലേ.”
സീതാദേവി ദേവന്മാരെയെല്ലാം ധ്യാനിച്ചുകൊണ്ടു് രാവണന്റെ
“…തലപ്പത്തും.
മുഖത്തോടിടകളിൽ കലർന്നുകുണ്ഡലവും;
വെളുത്തവെള്ളെകിറും വലിയ മുഖങ്ങളും;
ഉതിച്ചകണ്ണുതന്നിലഗ്നികൾ ജ്വലിക്കയും
പതിനെട്ടിലും നല്ല ദൈവതംതോന്നീടുന്നു
വേദമന്ത്രത്തെ ഓതി ഉർജ്ജാപിഴച്ചൊരുമുഖം;
ഇന്ദ്രിജിത്തേ വിളിച്ചീടുന്നതൊരു മുഖം;
ദേവകൾതന്നെ ദുഷിപേശുന്നിതൊരുമുഖം;
ഈശ്വരനെന്റെനേരേനില്ലായെന്നൊരുമുഖം;
ലോകമൊക്കെയും പരിപാലിക്കുന്നൊരു മുഖം;
സീതയെത്തന്നെ നിനച്ചീടുന്നിതൊരുമുഖം;
കാമബാണാർത്തിപെരുകീടുന്നൊരുമുഖം;
കള്ളവും കുശലുകൾ പേശുന്നതൊരുമുഖം;
മംഗലമോടു മധു ഭുജിക്കുന്നൊരുമുഖം;
പാണികളിരുപതും വളഞ്ഞവളകളും
മാർവിടചവടിയും അരവമാലകളും
പൂന്തുകിലാടപട്ടു ഞൊറിഞ്ഞുചേർത്തുതൊങ്ങൽ
പൊൻമണിയരഞ്ഞാണം ഉടുത്തുനതുചേർത്തു
കാൽച്ചിലമ്പോശയൊന്നിൽ വളയുംതളകളും
കൈക്കുമോതിരംനല്ല കവടിനെറ്റിപ്പൊട്ടു
കവചവും നക്രചക്രവും തെളിതാരാ
വാക്കിനു ഭംഗിയേറും നാവുതൻ ഗുണങ്ങളും”
എഴുതി. അമ്മായിഅമ്മമാർ ഈ പടത്തെ എടുത്തു ഒരു പീഠത്തിൽ വച്ചിരുന്നു. മൃഗയാവിനോദം കഴിഞ്ഞു വന്നുചേർന്ന രാമചന്ദ്രന്റെ ദൃഷ്ടിയിൽ ഈ പടം പെടുകയും കോപാവേശംകൊണ്ടു് കേവലം പ്രാകൃതജനം എന്നപോലെ സീതയെ വളരെ പഴിക്കയും ചെയ്തിട്ടു് വനത്തിൽ കൊണ്ടുപോയി കൊന്നുകളയാൻ ലക്ഷ്മണനോടു് ആജ്ഞാപിച്ചു. ലക്ഷ്മണൻ തടസ്സം പറഞ്ഞുവെങ്കിലും ഒടുവിൽ സമ്മതിച്ചു് സീതയെ കാട്ടിൽ കൊണ്ടുചെന്നു വിട്ടിട്ടു്, ഒരു ഉടുമ്പിനെ കൊന്നു് ആ രക്തം കൊണ്ടുവന്നു് കാണിച്ചു. അതു കണ്ടപ്പോൾ കൌസല്യ,
“മകനേ മറിവുകൾ ഞങ്ങളിങ്ങറിഞ്ഞടോ
മനുഷ്യർചോര ഞങ്ങൾ കണ്ടിരിക്കുന്നുമുന്നം”
എന്നു പറകയാൽ, ലക്ഷ്മണൻ വീണ്ടും പോയി സീതയുടെ ഒരു കൈ വിരലറുത്തു രക്തം കൊണ്ടുവന്നു് കാണിച്ചുവത്രേ. കുറെ കഴിഞ്ഞപ്പോൾ രാമചന്ദ്രനു സങ്കടമായി. അദ്ദേഹത്തിന്റെ വിലാപങ്ങളും മറ്റും കവി പൊടിപ്പും തൊങ്ങലും വച്ചു വർണ്ണിക്കുന്നുണ്ടു്.
ഇത്തരം കഥകൾ എഴുതിയ ‘വികടകവികൾ’ ആരായിരുന്നാലും അന്നത്തെ സമുദായസ്ഥിതികളും മറ്റും അവയിൽ നല്ലപോലെ പ്രതിഫലിച്ചു കാണാവുന്നതിനാൽ ചരിത്രകാരനു ഒരു വലിയ സമ്പത്തു തന്നെയാണു്.
12.39 വേലൻപാട്ടു്
ശത്രുഹരം വരുത്തുന്നതിനായി വേലന്മാരെകൊണ്ടു പാടിക്കയും മറ്റും ഇക്കാലത്തും ചിലർ നടത്താറുണ്ടു്. ‘ഹരം പാടുക’ എന്നൊരു ഭാഷശൈലിയും അതിൽനിന്നുണ്ടായിട്ടുണ്ടു്. അരം എന്ന ശബ്ദവും ഈ ‘ഹര’ത്തിൽ നിന്നുണ്ടായതാണെന്നു തോന്നുന്നു. തമഴിലെ ‘അറ’ത്തിനു ധർമ്മമെന്നാണർത്ഥം. അതിനു കവികളുടെ അറത്തോടു യാതൊരു സംബന്ധവുമില്ല. വേലൻപാട്ടിൽ ഒരു ഭാഗം താഴെ ചേർക്കുന്നു.
“പൂവണിഞ്ഞതിരുമുടിമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക.
പൊൻനിറമാമണിനുതൽമേലും
തോലുഴിഞ്ഞു പിണിതീർന്നൊഴിക-
കയൽനികർത്ത കണ്ണിന്മേലും തോലു…
എള്ളിൻപൂമുക്കിന്മേലും തോലു…
മുത്തുവരിശപ്പല്ലിന്മേലും തോ…
ചെഞ്ചോരിവായ്മലർമേലും തോലു…” ഇത്യാദി.
12.40 പുള്ളോർപ്പാട്ടു്
പുള്ളോന്മാർ സർപ്പപ്രീതിക്കായി പാടിവരുന്ന പാട്ടുകളിൽ ചിലതു പോർത്തുഗീസുകാരുടെ വരവിനു ശേഷം ഉണ്ടായതാണെന്നുള്ളതിനു ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടു്. ഒരു പാട്ടിൽ നെല്ലു്, തെങ്ങു്, പൊന്നു് ഇവയുടെ മാഹാത്മ്യത്തെ വർണ്ണിക്കുന്നു. ചെന്തെങ്ങു പറയുന്നു:
“ഉച്ചയ്ക്കന്നുവരുന്നജനങ്ങൾക്കു
കഞ്ഞിക്കുമുമ്പേ കരിക്കെന്നും ചെന്തെങ്ങു്”
12.41 ക്രൈസ്തവകവികൾ
ക്രിസ്ത്യാനികളും പ്രാചീനകാലംമുതല്ക്കേ കവിത എഴുതി വന്നിരുന്നു. എന്നാൽ അവർക്കു മലയാളികളുടെ സവിശേഷമായ ആരാധനയ്ക്കു പാത്രമാകത്തക്ക ഒരു ഉത്തമകാവ്യവും രചിക്കാൻ സാധിക്കാതെ വന്നതിനു പലകാരണങ്ങളുണ്ടു്. ആദികാലങ്ങളിൽ ക്രിസ്ത്യാനികൾ എഴുത്തച്ഛന്മാരുടെ അടുക്കൽ അക്ഷരാഭ്യാസം ചെയ്യുന്നതിനു മടികാണിച്ചിരുന്നില്ലെങ്കിലും കാലക്രമേണ പാശ്ചാത്യപാതിരിമാരുടെ നിർബന്ധത്താൽ ആ സംപ്രദായം തീരെ കൈവിട്ടുകളഞ്ഞു. എന്തെന്നാൽ ആശാന്മാരുടെ അടുക്കൽ എഴുത്തിനിരിക്കണമെങ്കിൽ ഹരിഃ ശ്രീഗണപതയേ നമഃ എന്നു എഴുതുകയും ഉച്ചരിക്കുകയും ചെയ്യാതെ തരമില്ലല്ലോ. അങ്ങനെ ചെയ്യുന്നതു് ധർമ്മവിരുദ്ധമാണെന്നു വീരവ്രതക്കാരായ പാതിരിമാർ ശഠിച്ചുതുടങ്ങി. അതിനും പുറമെ പ്രഥമപാഠ്യഗ്രന്ഥങ്ങളായി ഉപയോഗിച്ചുവരുന്ന പുസ്തകങ്ങൾ പ്രായേണഹൈന്ദവധർമ്മപ്രതിപാദകങ്ങളൊ പുരാണാന്തർഗതങ്ങളോ ആയ കഥകളും കവിതകളുമായിരുന്നു. അതും അവർക്കു രസിച്ചില്ല. പാതിരിമാർ നാട്ടുക്രിസ്ത്യാനികളുടെ ഉപയോഗത്തിനായി ഗ്രന്ഥരചന കൂടെ ആരംഭിച്ചപ്പോൾ, അവരുടെ കാര്യം കഷ്ടത്തിലായെന്നു പറയേണ്ടതില്ലല്ലോ. ക്രൈസ്തവവേദപുസ്തകങ്ങളുടെ മലയാള തർജ്ജമ ഒന്നു രണ്ടു പ്രാവശ്യം വായിച്ചു പോയാൽ, ഭാഷ ദുഷിച്ചുപോകാതെ ഒരു തരവുമില്ല. ആ സ്ഥിതിക്കു് അവയെ കാണാതെ പഠിച്ചാലത്തെ കഥ പറയാനുണ്ടോ? പാതിരിമാർ മലയാളഭാഷാപോഷണത്തിനു വേണ്ടി ചെയ്തിട്ടുള്ള ശ്രമങ്ങളെ ഇവിടെ അപലപിക്കുന്നില്ല. പല ഗുണങ്ങളുടെ ഇടയ്ക്കു് ഈ ഒരു ദോഷം നല്ലപോലെ മുഴച്ചുനിൽക്കുന്നു എന്നേ ഇവിടെ ഞാൻ പ്രസ്താവിക്കുന്നുള്ളു.
പൂർവകാലങ്ങളിൽ ഒരു വിധം ചമൽക്കാരമുള്ള ചില കൃതികൾ ക്രിസ്ത്യാനികളും നിർമ്മിച്ചിരുന്നു. ഹിന്ദുക്കളുടെ സ്ഥല പുരാണങ്ങൾക്കു അനുരൂപമായി ക്രിസ്ത്യാനികളുടെ വകയായി പല പള്ളിപ്പാട്ടുകൾ ഉണ്ടെന്നു അറിയുന്നു. അവയെ പ്രസിദ്ധീകരിക്കാൻ ക്രിസ്ത്യാനികളാരും മുതിർന്നു കാണാത്തതു വലിയ കഷ്ടമാണെന്നു പറയേണ്ടൂ. മിക്ക പുരാതന പള്ളികളേസംബന്ധിച്ചു ഇത്തരം പാട്ടുകൾ ഉണ്ടായിരുന്നുവെന്നു ഊഹിക്കാം.
12.42 മാർഗ്ഗം കളിപ്പാട്ടു്
ഈ കൃതി അതിപുരാതനമാകുന്നു. മാർ തോമ്മ ശ്ലീഹായുടെ ചരിത്രത്തെ സംക്ഷേപിച്ചു്, ബർദാസാൻ എന്നൊരാൾ രചിച്ച ഒരു ലഘുകാവ്യത്തിന്റെ തർജമയാണത്രേ പ്രകൃതഗാനം. പല ക്രൈസ്തവസഹോദരന്മാരുടെ അടുക്കൽ അന്വേഷിച്ചിട്ടും ഈ ഗാനത്തെ പൂർണ്ണമായി സമ്പാദിക്കാൻ സാധിച്ചില്ല. സാഹിത്യരസികനായ ഒരു ക്രൈസ്തവസ്നേഹിതൻ മൂന്നു നാലു വരി എഴുതി അയച്ചുതന്നുവെങ്കിലും അതു മിസ്റ്റർ കെ. വി. ഈപ്പൻ ഭാഷാപോഷിണിയിൽ ഒരിക്കൽ എഴുതിയിരുന്ന ഒരു ലേഖനത്തിൽനിന്നെടുത്തതാണെന്നു എനിക്കു മനസ്സിലായി. എന്തായിരുന്നാലും അതിനെ ഇവിടെ ചേർത്തുകൊള്ളുന്നു.
“മെയ്ക്കണിന്ത പീലിയും നെന്മേനി തോൽക്കും മേനിയും
പിടിത്ത ദണ്ഡും കയ്യും മെയ്യും
എന്നേയ്ക്കും വാഴ്കവേ
വാഴ്ക വാഴ്ക നമ്മുടയ പരിഷയെല്ലാം ഭൂമിമേൽ”
മാർ അബ്രഹാം മെത്രാന്റെ പാട്ടു് (പതിന്നാലു പാദം) എന്നൊരു കൃതിയേപ്പറ്റിയും മിസ്റ്റർ ഈപ്പൻ പ്രസ്തുതലേഖനത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അതിൽനിന്നു് ഒരു വരിപോലും ഉദ്ധരിക്കാതിരുന്നതു് എന്താണെന്നറിയുന്നില്ല.
12.43 ഒളുവുപ്പള്ളിപ്പാട്ടു്
ഇതിന്റെ കർത്താവു് കുമ്മനത്തു കുമ്മൻ ഇട്ടൂപ്പു കത്തനാരാണത്രെ. കവിതയ്ക്കു പഴക്കം തോന്നിയ്ക്കുന്നു.
“ഓതിനവേദം ജ്ഞാനവഴിക്കു
ഉണർവതു കുമ്മൻകത്തനാർ
ഒരുവനെ ഉന്നിപ്പരീചൊടു കൊച്ചി
ത്തിറമുള്ള കോട്ടപുകുന്താറേ
മനുകുലതിലകൻ കുര്യേനർക്കാ-
ദിയിക്കോൻ താൻ മനഗുണമായ്
കേൾപ്പിച്ചഴകൊടു പള്ളിക്കാര്യ
മനുമതിവാങ്ങുന്നതിന്നായി”–ഇത്യാദി
12.44 കരിയാറ്റിൽ മെത്രാന്റെ പരദേശയാത്ര
ഇങ്ങനെ ഒരു പാട്ടിനെപ്പറ്റി ഉള്ളൂർ മി. പരമേശ്വരയ്യർ പടപ്പാട്ടിന്റെ അവതാരികയിൽ പ്രസ്താവിച്ചു കാണുന്നു. ഞാൻ ഈ കൃതി കണ്ടിട്ടില്ല. ക്രസ്ത്യാനികളാരെങ്കിലും കണ്ടുപിടിച്ചു പ്രസിദ്ധീകരിക്കുമെന്നു വിശ്വസിക്കുന്നു. എട്ടു നോമ്പിൻപാട്ടു്, അന്തംചാർത്തുപാട്ടു്, എണ്ണപ്പാട്ടു്, കുളിപ്പാട്ടു്, കല്യാണമാർഗ്ഗംപാട്ടു്, പെസഹാ പെരുന്നാളിൻപാട്ടു് മുതലായി വേറെയും പല കൃതികൾ ക്രസ്ത്യാനികളുടെ വകയായിട്ടുണ്ടു്. അവയിൽ ചിലതൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും പറയത്തക്ക സാഹിത്യഗുണമൊന്നുമില്ലാത്തതിനാൽ ഇവിടെ ചേർക്കുന്നില്ല.
12.45 “അർണ്ണോസുപാതിരി”
ഇദ്ദേഹം എഴുത്തച്ഛന്റെ കാലശേഷം ജീവിച്ചിരുന്ന ഒരു യൂറോപ്യൻ പാതിരിയാണു്. വീരമാമുനിവർ തമിഴുനാട്ടിൽ എന്നപോലെ ഇദ്ദേഹം മലയാളത്തുവന്നു ഭാഷ പഠിച്ചു കവിത എഴുതിയ ആളാണു്. വിധിപർവം, നരകപർവം, മരണപർവം മുതലായ ചില കൃതികളേ ആലപ്പുഴ കേരളസന്താനം പ്രസ്സിൽനിന്നും അച്ചടിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. കവിതയ്ക്കു പറയത്തക്ക ഒഴുക്കും അർത്ഥചമൽക്കാരവും ഒന്നുമില്ലെങ്കിലും, ഒരു യൂറോപ്യൻ പാതിരിയുടെ കൃതിയാണെന്നോർക്കുമ്പോൾ നമുക്കു അതിനോടു് ബഹുമാനം തോന്നാതിരിക്കയില്ല. സംസ്കൃതപദങ്ങൾ ധാരാളം പ്രയോഗിച്ചു കാണുന്നു. കുസന്ധിവിസന്ധ്യാദിദോഷങ്ങളും വൃത്തഭംഗങ്ങളും കാണുന്നതു് ലിപികാരപ്രമാദമായിരിക്കുമൊ എന്തോ?
12.46 മാളിയേക്കൽ തോമ്മാകത്തനാർ
770-ാമാണ്ടിടക്കു അദ്ദേഹം രചിച്ചതായ ഒരു പഴയ പാട്ടു് ഏതോ ഒരു പത്രത്തിൽ കാണുകയുണ്ടായി. തോമസ് അപ്പോസ്തലന്റെ മതപ്രചാരണം ആണു് പാട്ടിന്റെ വിഷയം. ഒഴുക്കും ഭംഗിയുംകൊണ്ടു് ഈ കൃതി ആപാദചൂഡം രസാവഹമായിരിക്കുന്നു എന്നു പ്രസാധകൻ പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ അതിലെ രണ്ടുവരി തികച്ചു വായിക്കാൻ ആർക്കെങ്കിലും ക്ഷമയുണ്ടാവുമോ എന്നു ഈ ലേഖകൻ സംശയിക്കുന്നു.
അപ്പോസ്തലന്റെ ചില അത്ഭുതകർമ്മങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ഇരുപതനരരുടെ ജിഹ്വവശക്കേ-
ടരുമവിധത്തിൽ താൻ തീർത്തു
അരുതെന്നെല്ലാവൈദ്യന്മാരു-
മുപേക്ഷിച്ചുള്ളൊരു പേരോളം താ-
നുടനേ സ്വസ്ഥതക്കാരാക്കി”
‘സ്വസ്ഥതക്കാരാക്കി’ എന്നു ശ്രവണകടുവായ പ്രയോഗം കവിയുടെ പദദാരിദ്ര്യത്തിനെ ഉച്ചൈസ്തരം ഘോഷിക്കുന്നുണ്ടല്ലോ.
12.47 മാമ്മൻമാപ്പിള
കണക്കധികാരം എന്നൊരു പാട്ടു് രചിച്ചിട്ടുണ്ടു്. എന്നാൽ ഗ്രന്ഥകാരൻ കരിമുഖനെ ഗ്രന്ഥാരംഭത്തിൽ സ്തുതിച്ചു കാണുന്നതെന്തുകൊണ്ടെന്നറിയുന്നില്ല.
ക്രിസ്ത്യാനികളിൽ നിന്നു് അടുത്ത കാലംവരെ ഉത്തമസാഹിത്യഗ്രന്ഥങ്ങളൊന്നും നമുക്കു ലഭിച്ചിട്ടില്ലെങ്കിലും അവർക്കു സാഹിത്യചരിത്രത്തിൽ ഒരു ഉൽകൃഷ്ടസ്ഥാനത്തിനു വേറൊരു വിധത്തിലവകാശമുണ്ടു്. കേരളത്തിൽ ആദ്യമായി ഒരു അച്ചടിയന്ത്രം സ്ഥാപിച്ചതു ക്രിസ്ത്യാനികളായിരുന്നു. നാട്ടുക്രിസ്ത്യാനികളെ റോമൻ മതത്തിൽ ചേർക്കുന്നതിനുവേണ്ടി ജസൂട്ടു് പാദ്രിമാർ കൊടുങ്ങല്ലൂരും വയ്പുകോട്ടയിലും ഓരോ വിദ്യാലയം സ്ഥാപിച്ചു. കൊല്ലവർഷം 752-ൽ ജോ ആനെസ് ഗോൺസാൽവസ് എന്ന ജസൂട്ടു് പാദ്രി ഇദംപ്രഥമമായി മലയാളഅക്ഷരങ്ങൾക്കു് അച്ചുകൾ നിർമ്മിച്ചു്, വയ്പിൽ സ്ഥാപിച്ച അച്ചുകൂടത്തിൽ ‘കത്തോലിക്കമതത്തിന്റെ ആദ്യപാഠം ചോദ്യോത്തരം’ എന്ന പുസ്തകം അച്ചടിപ്പിച്ചു. മലയാളത്തിൽ ആദ്യമായി അച്ചടിക്കപ്പെട്ട ഗ്രന്ഥം ഇതായിരുന്നു. കൊച്ചിക്കോട്ടക്കുള്ളിലും ഒരു പ്രസ്സുണ്ടായിരുന്നതായി അറിയുന്നു. പോർത്തുഗീസു പാതിരിമാരിൽ പലരും തമിഴു്, സംസ്കൃതം, മലയാളം മുതലായ ഭാഷകളിൽ പാണ്ഡിത്യം സമ്പാദിച്ചു് ഗ്രന്ഥനിർമ്മാണം ചെയ്തിരുന്നു. ഉദയംപേരൂർ സഭയുടെ നിശ്ചയം അനുസരിച്ചു് ചാലക്കുടിക്കു സമീപം അമ്പഴക്കാടു് എന്ന സ്ഥലത്തും ഒരു ക്രൈസ്തവവിദ്യാലയവും പള്ളിയും ഒരു അച്ചുക്കൂടവും സ്ഥാപിക്കപ്പെടുകയും അവിടെ വച്ചു് പലേ ഭാഷാകൃതികൾ അച്ചടിപ്പിക്കപ്പെടുകയും ചെയ്തുവെങ്കിലും അവയെല്ലാം ടിപ്പുവിന്റെ ആക്രമണകാലത്തു നഷ്ടപ്പെട്ടുപോയി.
അച്ചടിശാലകൾ നടപ്പിൽ വന്നതുകൊണ്ടു ഭാഷയ്ക്കു സിദ്ധിച്ചിട്ടുള്ള ഗുണഗണങ്ങളെ എത്ര വാഴ്ത്തിയാലും മതിയാവുന്നതല്ലല്ലൊ. രാമായണാദി സദ്ഗ്രന്ഥങ്ങൾക്കു് ചെറുകുടിലുകളിൽ പോലും പ്രവേശനം ലഭിച്ചതു അച്ചടിയന്ത്രം മൂലമാണെന്നോർക്കുമ്പോൾ നാം ക്രൈസ്തവന്മാരോടു് എത്രമാത്രം കടപ്പെട്ടിട്ടുണ്ടെന്നു ഊഹിക്കാം.
12.48 ഗിരിജാകല്യാണം
ഭാഷാചമ്പുപ്രബന്ധങ്ങളിലേ സുഖപ്രദമായ പര്യടനത്തിനു ശേഷം സരസങ്ങളും വിരസങ്ങളും സരസവിരസങ്ങളുമായ വിവിധലഘുകൃതികളിലേക്കു കടന്നു് മനസ്സു മുട്ടിയ ഒരുവൻ ഗിരിജാകല്യാണത്തിലേക്കു പ്രവേശിക്കുന്ന മാത്രയിൽ ‘ആവൂ’ എന്നു് ദീർഘമായിന്നു നിശ്വസിക്കാതിരിക്കയില്ല. എന്നാൽ കേരളത്തിലെ രണ്ടു അധുനാതനസാഹിത്യകേസരികളുടെ സൌഹാർദ്ദപൂർവമായ വാക്സമരത്തിന്നു രംഗഭൂവായിച്ചമഞ്ഞിട്ടുള്ള പ്രകൃതകൃതിയിലേക്കു കടക്കുമ്പോൾ കിഞ്ചിജ്ഞനായ ഈ ഗ്രന്ഥകാരനു് അനല്പമായ ഭയവും സങ്കോചവും അറിയാതെ ഉളവായിപ്പോകുന്നു. പക്ഷെ സത്യാന്വേഷണവിധുരന്മാരായ ആ മനസ്വികൾക്കു എങ്ങനെയും സത്യം തെളിയണമെന്നല്ലാതെ, ‘താൻ പിടിച്ച മുയലിനു കൊമ്പു് രണ്ടു്’ എന്ന മട്ടിൽ ഒരു മർക്കടമുഷ്ടി ഉണ്ടാവുകയില്ലെന്നുള്ള വിശ്വാസം എനിക്കു അല്പം ധൈര്യം നൽകുന്നുമുണ്ടു്. അതിനാൽ എന്റെ വിനീതമായ അഭിപ്രായത്തേ കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. ‘ഗിരിജാകല്യാണം’ എന്ന താളിയോലഗ്രന്ഥം ഞാൻ ആദ്യമായിക്കണ്ടതു് ഒരു പതിനഞ്ചു കൊല്ലത്തിനു മുമ്പാണു്. അക്കാലത്തു തന്നെ അതു ഉണ്ണായിവാര്യരുടെ കൃതിയല്ലെന്നു ഞാൻ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാൽ സാഹിത്യപഞ്ചാനനാഭിധനായ മി. പി. കെ. നാരായണപ്പിള്ള അതിന്റെ പ്രഥമഖണ്ഡം പ്രസാധനംചെയ്ത അവസരത്തിൽ എഴുതിയ അവതാരികയിൽ തൽക്കർത്തൃത്വം ഉണ്ണായിവാര്യർക്കുതന്നെ നൽകി. അദ്ദേഹം ഈ വിഷയത്തിൽ ഭാഷാചരിത്രകർത്താവിനോടു യോജിക്കമാത്രമല്ല ചില യുക്തികളും പറഞ്ഞിട്ടുണ്ടു്.
ഈയിടയ്ക്കുവിദ്വൽകുലഭൂഷണമായ ഉള്ളൂർ മി. പരമേശ്വരയ്യർ ഈ ഗ്രന്ഥം മുഴുവനും ശ്രീമൂലഗ്രന്ഥാവലിയിലെ എട്ടാം നമ്പരായി പ്രസിദ്ധപ്പെടുത്തിയപ്പോൾ, ഗ്രന്ഥകർത്തൃത്വത്തെ സംബന്ധിച്ചിടത്തോളം മി. പി. കേ. നാരായണപ്പിള്ളയോടു യോജിച്ചെങ്കിലും, മറ്റുചില സംഗതികളിൽ വിയോജിച്ചു് ഒരു പ്രൌഢമായ അവതാരിക എഴുതിച്ചേർത്തു. അദ്ദേഹം പറയുന്നു:
“കൊച്ചീശീമയിൽ പ്രസിദ്ധവും പാവനവും ആയ ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിന്റെ തെക്കേ ഗോപുരത്തോടു് അടുത്തു തൊട്ടുകിടക്കുന്ന ‘അകത്തൂട്ടു’ വാരിയത്തിലാണു് നമ്മുടെ മഹാകവി ജനിച്ചതു്. അകത്തൂട്ടു വാരിയക്കാർക്കു് പണ്ടേയ്ക്കു പണ്ടേ കൂടൽമാണിക്യക്ഷേത്രത്തിൽ കഴകമുണ്ടു്. ഉണ്ണായിവാര്യരുടെ സാക്ഷാൽ നാമധേയം രാമൻ എന്നായിരുന്നു. രാമൻ ‘ഉണ്ണിരാമൻ’ ആയും ഉണ്ണിരാമൻ (ഉണിരാമവാരിയർ= ഉൺരാമവാരിയർ= ഉൺരായിവാരിയർ= ഉണ്ണായിവാരിയർ) ഉണ്ണായിയായും പരിണമിച്ചാണു് രാമവാരിയർ ഉണ്ണായിവാരിയരായിത്തീർന്നതു്.”
ഗിരിജാകല്യാണത്തിന്റെ കർത്താവു് രാമവാരിയരായിരുന്നുവെന്നുള്ളതിനു് ലക്ഷ്യമായി,
“ഗിരിജാകല്യാണമിദം നിരമാദലിഖച്ച രാമപാരശവഃ;
സങ്കടമോചനഹേതോഃ ശങ്കരഗോദപ്രഭോർന്നിയോഗേന”
എന്ന ഒരു പദ്യവും ഉദ്ധരിച്ചിട്ടുണ്ടു്. ഈ കവിയുടെതന്നെ കൃതിയായിട്ടു് രാമപഞ്ചശതി എന്നൊരുവിശിഷ്ടഗ്രന്ഥമുണ്ടെന്നു് അതിന്റെ നാല്പത്തിഒൻപതാം ശതകത്തിൽ തൽക്കർത്താവു പ്രസ്താവിച്ചിട്ടുള്ള ചില വിവരങ്ങളിൽനിന്നു ഗ്രഹിക്കാം. അതിൽ ഇങ്ങനെകാണുന്നു.
‘ഭവന്മാലാകാരോ ഭജനവിമലാകാരകരണോ-
സ്മ്യഹം രാമോ രാമായണഭണിതിമേവം തവ പുരഃ
സുഖം മാലേവൈതൽ സരസപദപുഷ്പൌഘരചിതാ
ജഗന്മാതുർമോദം ദിശതു സഹവാസാത്തവ ഹൃദി’
ഇത്രത്തോളം സംഗതികളിൽ വൈഷമ്യമൊന്നുമില്ല. എന്നാൽ ഇവിടെ ഒരു വലിയ ദുർഘടം നേരിടുന്നു. ഉണ്ണായിവാരിയർ തിരുവനന്തപുരത്തുവന്നു കാർത്തികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു ജീവിച്ചിരുന്നുവെന്നും കുഞ്ചൻനമ്പ്യാരുടെ സമകാലികനായിരുന്നുവെന്നും മറ്റുമാണു് ഭാഷാചരിത്രകാരന്മാർ പറഞ്ഞിരിക്കുന്നതു്. അദ്ദേഹം പറയുന്ന കാലത്തോടു് “പരിണമേൽ പ്രസതൈ” എന്ന രാമപഞ്ചശതിയിൽ കാണുന്ന കലിസംഖ്യ യോജിക്കുന്നുമില്ല. കാർത്തികതിരുനാൾ തമ്പരാന്റെ കാലം കൊല്ലവർഷം പത്താംശതകത്തിലായിരുന്നല്ലോ. എന്നാൽ പരിണമേദിത്യാദി കലിസംഖ്യാപ്രകാരം രാമപഞ്ചശതീ നിർമ്മാണകാലം 798 ഇടവം 11-നു ആയിരിക്കണം. അതുകൊണ്ടു് വാര്യർ തിരുവനന്തപുരത്തു വന്നിട്ടേ ഇല്ലെന്നു വാദിക്കാൻ മി. പരമേശ്വരയ്യർ പ്രേരിതനായിഭവിച്ചു. ഭാഷാചരിത്രകർത്താവു് ഭാഷാചരിത്രം ഒന്നാപതിപ്പിൽ പ്രസ്താവിച്ചുകാണുന്നതു് യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നും അദ്ദേഹം ഖണ്ഡിച്ചു പറയുന്നു. [11]
കാർത്തികതിരുനാൾ മഹാരാജാവു് ഉണ്ണായിവാര്യർക്കു യാതൊരു അനുഭവവും പതിച്ചുകൊടുത്തിരുന്നതായി തെളിയുന്നില്ലെന്നുള്ള സംഗതിയും ഗിരിജാകല്യാണവും പഞ്ചശതിയും തിരുവനന്തപുരം ഗ്രന്ഥപ്പുരയിൽ അലഭ്യമായിരിക്കുന്നു എന്നുള്ള വസ്തുതയും ഭാഷയുടെ പ്രാചീനത്വവും ചേർത്തു നോക്കിയാൽ വാരിയരുടെ കാലം ഒൻപതാം ശതകത്തിനു ശേഷമാവാൻ തരമില്ലെന്നാണു് അദ്ദേഹത്തിന്റെ പധാന വാദം.
പിന്നെയും അദ്ദേഹം പറയുന്നു:
“അപി ച മമ ദയിതാ കളിയല്ലനതിചിരസൂതാ
പ്രാണം കളയുമതിവിധുരാഎന്നാൽ കുലമിതഖിലവുമറുതിവന്നിതു”
എന്ന നളചരിതം ഒന്നാംദിവസത്തെ കഥയിലെ പദഖണ്ഡം അറമാണു് എന്നൊരു ഐതിഹ്യമുണ്ടു് എന്നും, ഉണ്ണായിവാരിയർ സമീപത്തിൽ സന്തതിയില്ലാതെയാണു് മരിച്ചതെന്നും ഉള്ളതു നിർവിവാദമാണു്. വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തിരവനെ തൃശ്ശൂരിനടുത്തു കുട്ടനല്ലൂർ വാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തുവച്ചു. അതിനും രണ്ടു തലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ട വാരിയർ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ 998-ൽ തന്റെ മകൻ തൃപ്പൊൽക്കുടത്തു ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു കുടുംബത്തേക്കു അവകാശിയാക്കിത്തീർത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം 70-ൽ ചില്വാനം വയസ്സു ജീവിച്ചിരുന്നു ശേഷം കൊല്ലം 1020-മാണ്ടിടയ്ക്കു കാലധർമ്മം പ്രാപിച്ചു. പിന്നീടു് രാമൻനമ്പ്യാരെകൊണ്ട് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കരവാരിയർ മൂപ്പനായി. അദ്ദേഹം 74 വയസ്സോളംജീവിച്ചിരുന്നു് 1064-ൽ അന്തരിച്ചു. ശങ്കുവാരിയർ ശ്രാദ്ധം ഊട്ടിവന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരു പേർ കാണുന്നില്ല. ഉണ്ണായിവാരിയർ ഇട്ടുണ്ണിക്കണ്ട വാരിയരുടെ അടുത്ത പൂർവികനായിരുന്നില്ലെന്നുള്ളതുകൊണ്ടു് വിശദമാകും”
മി. പി. കെ. നാരായണപ്പിള്ള ഗിരിജാകല്യാണത്തിന്റെ കർത്തൃത്വം ഉണ്ണായിവാര്യർക്കു് നൽകുന്നുണ്ടെങ്കിലും കാലത്തെ സംബന്ധിച്ചും മറ്റും മി: പരമേശ്വരയ്യരുടെ വാദത്തെ ഖണ്ഡിക്കുന്നു. അദ്ദേഹം പറയുന്നു:
“ഒന്നാമതായി “പരിണമേൽ പ്രസത്ത്യൈ” എന്നതു കലിസംഖ്യാസൂചകമായി സ്വീകരിക്കാൻ വളരെ പ്രയാസമെന്നു് എനിക്കു തോന്നുന്നു. രാമപഞ്ചശക്തിയുടെ വ്യാഖ്യാതാവു് ആ ഭാഗത്തെ അങ്ങനെ ധരിച്ചില്ലെന്നു് പരമേശ്വരയ്യരവർകൾ തന്നെ സമ്മതിക്കുന്നു. പ്രസ്തുതപദ്യം കാവ്യത്തിന്റെ ആരംഭത്തിലോ അവസാനത്തിലോ ഉള്ളതല്ല. നാരായണീയത്തിലെ ‘ആയുരാരോഗ്യസൗഖ്യം’ നിർദ്ദിഷ്ടമായ സ്ഥാനപ്രസക്തികൊണ്ടുതന്നെ കലിസംഖ്യയായി ഗ്രഹിക്കത്തക്കതായിരിക്കുന്നതുപോലെ ഒരു സൂചനയും ‘പരിണമേൽപ്രസത്യൈ’ എന്ന ഭാഗത്തെപ്പറ്റി ലഭിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ തെളിവിന്നു് ആധാരമായി സ്വീകരിച്ചിരിക്കുന്ന “പരിണമേൽപ്രസത്ത്യൈ” എന്ന ഭാഗം കലിസംഖ്യയാണെന്നു സിദ്ധമാക്കുന്നതിനു് വേറെ തെളിവുകൊണ്ടു സ്ഥാപിക്കേണ്ടിയിരിക്കുന്നു. സ്ഥാപ്യമായ മറ്റു സംഗതികളെക്കൊണ്ടു് സ്ഥാപിക്കുവാൻ തുടങ്ങുന്നതു കേവലം ചക്രവാദമാണല്ലോ. അതുകൊണ്ടു് കലിസംഖ്യാവിഷയമായ വാദം ഗണനീയമല്ല.”
“ദത്ത്രിമനായ ശങ്കുവാര്യർ ചാത്തമൂട്ടുന്ന പൂർവികന്മാരുടെ കൂട്ടത്തിൽ രാമൻ എന്നൊരാൾ ഇല്ലെന്നുള്ളതിനെ സ്ഥാപിച്ചു് സാധുവായ ഒരു വാദത്തിനും അവകാശം കാണുന്നില്ല. അങ്ങനെയുള്ള പൂർവികന്മാരിൽ ഏറ്റവും പ്രാചീനനാരെന്നു ഒന്നാമതായി അറിയേണ്ടിയിരിക്കുന്നു. അതറിയുന്നതിനു മുമ്പായി ശങ്കു വാര്യരുടെ പൂർവികപരമ്പരയിൽ ഉണ്ണായിവാര്യർ സ്മരിക്കപ്പെടുന്നില്ലെന്നുള്ള സംഗതിയെ ആശ്രയിച്ചു് ഭദ്രമായ യാതൊരു വാദത്തിനും ആധാരമില്ല.”
“പാരിതോഷികമായി തിരുവിതാംകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാര്യർക്കുണ്ടായിരുന്നില്ലെന്നു് ഖണ്ഡിച്ചു പറവാൻതക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കുപോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാകയാണു ചെയ്തതു്.”
“ഭാഷയുടെ പഴക്കമെന്നതു് അത്ര സ്പഷ്ടമോ പ്രബലമോ ആണെന്നു പറയാനില്ല. വിശേഷിച്ചു് ഉണ്ണായിവാര്യരെപ്പോലെ നിരങ്കുശനായ ഒരു കവിയുടെ കാര്യത്തിൽ ഭാഷാരീതിയെ ആശ്രയിച്ചുള്ള വാദം വളരെ സൂക്ഷിച്ചു വേണ്ടതുമാകുന്നു.”
“ഗിരിജാകല്യാണവും രാമപഞ്ചശതിയും വലിയകൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നുള്ളതുകൊണ്ടു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തു വരികയൊ താമസിക്കുകയൊ ചെയ്തിട്ടില്ലെന്നു വാദിക്കാമോ എന്നു സംശയമാണു്. നമ്പ്യാരുടെ കൃതികൾ പലതും ടി ഗ്രന്ഥപ്പുരയിൽ ഇല്ലെന്നറിയുന്നു.” [12]
“ഉണ്ണായിവാര്യരുടെ കാലം കോട്ടയം രാജാവിനേക്കാൾ പ്രാചീനമായിരുന്നു എന്നു പറയത്തക്കതാണോ” എന്നും അദ്ദേഹം സംശയിക്കുന്നു.
ഇങ്ങനെ മി: പി. കെ. നാരായണപ്പിള്ള ഭാഷാചരിത്രകാരനോടു പരിപൂർണ്ണമായി യോജിക്കുന്നു. മി: ഗോവിന്ദപ്പിള്ളയുടെ അന്വേഷണബുദ്ധി പ്രശംസാർഹമായിരുന്നു എന്നു് ഭാഷാചരിത്രത്തിലെ ഏതു ഭാഗവും വ്യക്തമാക്കുന്നു. ഗ്രന്ഥങ്ങളിലൊന്നും ഗ്രന്ഥപ്പുരകളിൽനിന്നു വെളിക്കു വന്നിട്ടില്ലാതിരുന്ന അക്കാലത്തു് ഈ വിധം ഒരു ഗ്രന്ഥനിർമ്മാണം ചെയ്തതു നോക്കുമ്പോൾ അദ്ദേഹത്തിനെ എത്രമാത്രം പുകൾത്തിയാൽ മതിയാവും. എന്നാൽ ഇന്നത്തെ പണ്ഡിതന്മാരിൽ പലർക്കും അദ്ദേഹത്തിനോടു് വേണ്ടിടത്തോളം കൃതജ്ഞതയുണ്ടോ എന്നു സംശയമാണു്.
മി. ഗോവിന്ദപ്പിള്ള ഉണ്ണായിവാര്യരെക്കുറിച്ചു് ഏകദേശം പൂർണ്ണമായ ഒരു വിവരണം ഭാഷാചരിത്രം രണ്ടാംഭാഗത്തിൽ ചേർത്തിട്ടുണ്ടു്. മി. പരമേശ്വരയ്യർ ഗിരിജാകല്യാണത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള മിക്ക സംഗതികളും അദ്ദേഹം പറഞ്ഞിട്ടുള്ളതുതന്നെയാണു്. ശങ്കുവാര്യരെപ്പറ്റി മി. പരമേശ്വരയ്യർ,
“ധീമാൻ പാരശവാഗ്രണീവിജയതേ ജ്യോതിർവിദഗ്രേസരഃ
ഖ്യാതോ ദക്ഷിണമന്ദിരന്ത്വധിവസൻ യശ്ശങ്കരാഖ്യോഽമലഃ”
ഇത്യാദി ഒരു ശ്ലോകം ഉദ്ധരിച്ചിട്ടുണ്ടല്ലൊ. മി. ഗോവിന്ദപ്പിള്ള അതിലടങ്ങിയ സംഗതികളെ കുറെ ക്കൂടി വ്യക്തമാക്കി ഇങ്ങനെ എഴുതിയിരിക്കുന്നു.
“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറ കഴിഞ്ഞതിന്റെ ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമടനട വാര്യത്തിൽനിന്നു ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാര്യരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവർ ശങ്കുവാര്യരും അനന്തരവൻ കുട്ടൻ വാര്യരും ജ്യോതിഷശാസ്ത്രത്തിൽ സമർത്ഥന്മാരാണു്. അവർക്കു എഴുതി അയച്ചിരുന്നതിന്റെ ശേഷവും ശരിയായ വിവരം കിട്ടാത്തതിനാൽ വ്യസനിക്കുന്നു.”
ഈ പണ്ഡിതകേസരികളുടെ അഭിപ്രായത്തെ ഖണ്ഡിച്ചു് മൂന്നാമതൊരു അഭിപ്രായം സ്ഥാപിക്കണമെന്നു് എനിക്കു ലേശം പോലും മോഹമില്ല. അതിനുള്ള ശക്തിയും എനിക്കില്ല. നേരെമറിച്ചു് ആധുനികസാഹിത്യകാരന്മാരുടെ ഇടയ്ക്കു് ബഹുമാന്യരായിതീർന്നിട്ടുള്ള ഈ പുണ്യശ്ലോകന്മാരുടെ അഭിപ്രായങ്ങളെ ഒരു പുനരാലോചനയും കൂടാതെ അന്ധമായി വിശ്വസിക്കുന്നതിനുപോലും ഞാൻ പലപ്പോഴും പ്രേരിതനായിത്തീർന്നിട്ടുണ്ടു്. ഈ വിഷയത്തിൽ ഉപരിചിന്തനം ചെയ്തു് പരമാർത്ഥം കണ്ടുപിടിക്കുന്നതിനു് വായനക്കാരെ പ്രേരിപ്പിക്കണമെന്നു മാത്രമേ എനിക്കു വിചാരമുള്ളു. നിയമത്തിനെന്നപോലെ സത്യത്തിനും വ്യക്തിപൂജകഭാവമില്ലല്ലോ.
ഒന്നാമതായി ഉണ്ണിരാമശബ്ദത്തെ ഉണ്ണായി ആക്കി പരിണമിപ്പിക്കുന്നതിനു് മി. പരമേശ്വരയ്യർ ചെയ്ത ശ്രമം സഫലമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. ജീവപരിണാമശൃംഖലയിലെ ച്യുത ശൃംഖജാലങ്ങളെ കണ്ടു പിടിക്കുന്ന സംഗതിയിൽ ഡാർവിൻപ്രഭൃതികൾക്കു നേരിട്ട ക്ലേശങ്ങൾ ഒന്നും ഭാഷാപരിണതിയിലെ നഷ്ടപ്പെട്ട കണ്ണികൾ കണ്ടു പിടിക്കുന്ന വിഷയത്തിൽ ഭാഷാശാസ്ത്രജ്ഞന്മാർക്കു നേരിടാറില്ല. എന്തുകൊണ്ടെന്നാൽ ജീവപരിണതിയെ ഉദാഹരിക്കുന്ന രേഖകൾ ഭൂഗർഭത്തിലും സമുദ്രത്തിന്റെ അടിത്തട്ടുകളിലും മറഞ്ഞുകിടക്കുകയാണു്. നേരെ മറിച്ചു് ഭാഷയെസംബന്ധിച്ച മാറ്റങ്ങൾ പ്രാചീനഗ്രന്ഥങ്ങൾ പരിശോധിച്ചു നോക്കിയാൽ ആർക്കും നിഷ്പ്രയാസം കാണാം. ഉണ്ണിരാമൻ ഉണിരാമനാകുന്ന കാര്യം തന്നെ പ്രയാസമാകുന്നു. ഖരാക്ഷരത്തിനു മുമ്പിൽ മാത്രമേ ഉണ്ണി ‘ഉണി’ യായി പരിണമിക്കുകയുള്ളു. ഉണിക്കോരൻ, ഉണിച്ചക്കി, ഉണിച്ചിര എന്നല്ലാതെ, ഉണിമാണിക്യം, ഉണിരവി എന്നൊക്കെ ഭാഷാചരിത്രം മുഴുവൻ തേടിയാലും കാണുകയില്ല. അഥവാ വാദത്തിനു വേണ്ടി ‘ഉണിരാമൻ’ എന്നൊരു രൂപം ഉണ്ടെന്നു സമ്മതിച്ചാലും അതിന്റെ അടുത്ത പരിണാമമായ ‘ഉൺരാമൻ’ ഭാഷാനയത്തിനു തീരെ വിപരീതമാണു്. സങ്കുചിതരൂപനിർമ്മാണത്തിനു നിയാമകമായിരിക്കുന്നതു് ഉച്ചാരണസൌകര്യം മാത്രമാകുന്നു. എല്ലാഭാഷകളും ഈ വിഷയത്തിൽ ഏറക്കുറെ ഒരേ നിയമത്തെത്തന്നെ അനുസരിച്ചു കാണുന്നു. നമുക്കു ചില രൂപങ്ങളെ പരിശോധിച്ചുനോക്കാം.
A. പൂർണ്ണരൂപം സങ്കുചിതരൂപം
(1) വാസുദേവൻ വാസു
(2) ദാമോദരൻ ദാമു
(3) ശങ്കരൻ ശങ്കു
ഈ പദങ്ങളുടെ അന്ത്യഭാഗത്തെ വിട്ടുകളഞ്ഞിട്ടു് ഉച്ചാരണസുഖത്തിനു വേണ്ടി ഉകാരം ചേർത്തിരിക്കുന്നു. ഇംഗ്ലീഷിലും ഇതുപോലെ ‘Gertrude’ എന്നതിനു് Gertie എന്നും ‘Henry’ എന്നതിനു Hen, ‘Henny’ എന്നും രൂപങ്ങൾ കാണുന്നുണ്ടു്. ഈ ഉദാഹരണങ്ങളിലെ അന്ത്യസ്വരങ്ങളും ഉച്ചാരണസൌകര്യാർത്ഥം ചേർക്കപ്പെട്ടിട്ടുള്ളവയാണു്. ഇനി ബംഗാളിഭാഷ നോക്കാം.
പൂർണ്ണരൂപം സങ്കുചിതരൂപം
(1) വിശ്വേശ്വര വിശു
(2) നരേന്ദ്രൻ നരൻ
B. പദങ്ങളുടെ പൂർവഭാഗത്തേയും ഛേദിച്ചു കളയാറുണ്ടു്.
ഉദാഹരണം:
പൂർണ്ണരൂപം സ.രൂപം
(1) നീലകണ്ഠൻ കണ്ടൻ (മലയാളം)
(2) സുബ്രഹ്മണ്യൻ മണിയൻ (തമിഴ്)
(3) Elizabeth Beth, Bettie
ദീർഘപദങ്ങളാണെങ്കിൽ,
C. ഇടയ്ക്കുള്ള ചില അക്ഷരങ്ങളെ ലോപിച്ചും സങ്കുചിതരൂപങ്ങൾ നിർമ്മിയ്ക്കാവുന്നതാകുന്നു.
ഉദാഹരണം:
(1) നാരായണൻ, നാണൻ, നാണു
(2) പരമേശ്വരൻ, പാച്ചരൻ, പാച്ചൻ, പാച്ചു.
(3) മഹാദേവൻ, മാതേവൻ.
(4) Matilda, Maud.
ഇവിടെ അക്ഷരലോപം കുറിക്കുന്നതിനു് പൂർവസ്വരത്തേ ദീർഘിപ്പിച്ചിട്ടുണ്ടെന്നുള്ളതും സ്മർത്തവ്യമാണു്.
ഈ ഉദാഹരണങ്ങൾ നോക്കിയാൽ ജീവപ്രാഗ്രൂപം (Protoplasm) യദൃച്ഛാഗതമായ ഭേദഗതികളെ (variations) സംഗ്രഹിച്ചു് ഭിന്ന ഭിന്ന രൂപങ്ങളിൽകൂടി കടന്നു് ഒടുവിൽ മനുഷ്യാവസ്ഥയേ പ്രാപിച്ചതുപോലെ ഉണ്ണിരാമൻ, ഉണിരാമൻ, ഉൺരാമൻ എന്നിങ്ങനെ ഒരോ ദശാഘട്ടങ്ങൾ തരണംചെയ്തു് ഒടുവിൽ, ഉണ്ണായി ആയി പരിണമിച്ചുവെന്നു പറയാവുന്നതല്ല. ‘രാമൻ’ എന്ന പേരിനോടു് ‘ഉണ്ണി’ എന്നുകൂടി ചേർത്തിട്ടു പിന്നീടു രാമശബ്ദം ലോപിപ്പിച്ചതായി വരരുതോ എന്നു സംശയിക്കാമെങ്കിലും, അതിനും മാർഗ്ഗമില്ലെന്നു പറയേണ്ടിയിരിക്കുന്നു. നീണ്ട പദത്തെ ചുരുക്കുന്നതല്ലാതെ ഹ്രസ്വമായ പദത്തെ നീട്ടിയ ശേഷം വീണ്ടും ചുരുക്കുന്ന സമ്പ്രദായം ഒരു ഭാഷയിലും കാണുന്നില്ല. സാധാരണ ഉണ്ണി, കുഞ്ഞു് ഇത്യാദികളെ, രാമൻ, കൃഷ്ണൻ, കോരൻ [13] ഇത്യാദി ഹ്രസ്വനാമങ്ങളോടു മാത്രമേ ചേർക്കാറുള്ളുവെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്?
ഇനി ഈ പേരിനെപ്പറ്റി ഒരു സംഗതികൂടി ആലോചിപ്പാനുണ്ടു്. ഉണ്ണിവാര്യരെന്നു് രാമവാര്യർക്കുണ്ടായിരുന്ന ഓമനപ്പേരു കാലക്രമേണ ഉണ്ണായി എന്നു പരിണമിച്ചതായ് വരരുതോ? കൃഷ്ണൻ ‘കിട്ടു’ ‘കിട്ടായി’ ആയി പരിണമിച്ചതുപോലെ ഉണ്ണി ‘ഉണ്ണായി’ ആയിത്തീരാവുന്നാതാണെന്നു് ആരു സമ്മതിക്കും. വാര്യന്മാരുടെ ഇടയ്ക്കു് ‘ഉണ്ണിവാര്യർ’ എന്ന പേർ ധാരാളമുണ്ടുതാനും. അതിനാൽ മി. പരമേശ്വരയ്യരുടെ വാദത്തെ ഉണ്ണായി എന്ന പേരിനെ മാത്രം അവലംബിച്ചു ഖണ്ഡിക്കാവുന്നതല്ല.
എന്നാൽ ബാല്യങ്ങളായ ലക്ഷ്യങ്ങൾ വേറെ ഉണ്ടെന്നു് അദ്ദേഹം പറയുന്നില്ല. ഇനി ആന്തരമായ ലക്ഷ്യങ്ങൾ ഉണ്ടോ എന്നു നോക്കുക. ‘പരിണമേൽ പ്രസത്യൈ’ എന്നതു കലിസംഖ്യതന്നെയാണെന്നു് എനിക്കും തോന്നുന്നു. അതു രാമപഞ്ചശതിയുടെ അവസാനത്തിൽ ഉള്ളതല്ലെന്നുള്ള ഏകസംഗതികൊണ്ടു കലിദിനമല്ലെന്നു വിചാരിക്കാവുന്നതല്ല. കവി, നാല്പത്തി ഒൻപതാം ദശകത്തിന്റെ അവസാനത്തിൽ തന്നെപ്പറ്റി പല വിവരങ്ങൾ പറഞ്ഞ കൂട്ടത്തിൽ, അതുവരെയുള്ള ഭാഗത്തെ എഴുതിത്തീർത്ത കലിദിനത്തെകൂടി സൂചിപ്പിച്ചതായി വരാം. ‘ഭവന്മാലാകാരഃ’ ‘ബുധോ വാ മൂഢോ വാ’ ഈ രണ്ടു പദ്യങ്ങളും കാവ്യത്തിന്റെ അവസാനത്തിൽ ചേർക്കാതെ നാല്പത്തിഒൻപതാമത്തെ ദശകത്തിൽ ചേർത്തതുപോലെ കലിദിനവും അവിടെത്തന്നെ ചേർത്തുവെന്നേ വിചാരിപ്പാനുള്ളു. അവസാനദശകത്തിലെ പദ്യങ്ങൾ ലിപികാരപ്രമാദത്താലൊ മറ്റൊ നാല്പത്തി ഒൻപതാം ദശകത്തിന്റെ അന്ത്യഭാഗത്തു കടന്നു കൂടിയതായും വരാവുന്നതാണു്. ഗ്രന്ഥങ്ങളിൽ ഈ മാതിരി സ്ഥാനഭ്രംശം വരാറുണ്ടെന്നുള്ളഥിനു് മി. പരമേശ്വരയ്യരും, നന്ത്യാർവീട്ടിൽ മി. കെ. പരമേശ്വരൻപിള്ളയും പ്രസാധനം ചെയ്തിട്ടുള്ള ഭഗവദ്ഗീതാ ഭാഷാഗാനങ്ങൾ ലക്ഷ്യം വഹിക്കുന്നുണ്ടല്ലോ.
ഗിരിജാകല്യാണത്തിലെ ഭാഷാരീതിക്കും വൃത്തങ്ങൾക്കും ചമ്പുക്കളിലെ രീതിയോടും വൃത്തങ്ങളോടും പ്രകടമായി കാണുന്ന സാദൃശ്യവും, ഈ അവസരത്തിൽ നാം ഓർക്കേണ്ടതാണു്. കവി നിരങ്കുശനായതുകൊണ്ടു് പ്രയോഗങ്ങൾ നോക്കി ഒന്നും തീർച്ചപ്പെടുത്താവുന്നതല്ലെന്നുള്ള അഭിപ്രായത്തോടു പൂർണ്ണമായിയോജിക്കാൻ നിവൃത്തി ഇല്ല. നിരങ്കശനായതിനാൽ,
‘അങ്ങോടടൻ പുനരിങ്ങോടടൻ’ എന്നിങ്ങനെ സംസ്കൃതവും ഭാഷയും ‘പ്രൊഫസർ തിരുമേനി’ അരുളിച്ചെയ്യുമ്പോലെ ‘മോരും മുതിരയും’ എന്നമട്ടിൽ കലർത്തിയോ,‘വിധിയന്ത്രത്തിരിപ്പുമൂന്നീ’ എന്നിങ്ങനെ വ്യാകരണവിധികളെ അതിലംഘിച്ചൊ പ്രയോഗിച്ചേക്കാമെന്നല്ലാതെ പ്രചാരലുപ്തങ്ങളായപദങ്ങളെത്തേടിപ്പിച്ചു പ്രയോഗിച്ചുവെന്നു വരികയില്ല. എഴുത്തച്ഛന്റെ കൃതികളിൽപ്പോലും കാണാത്ത അനവധി പ്രാചീന പ്രയോഗങ്ങൾ ഗിരിജാകല്യാണത്തിൽ കാണ്മാനുണ്ടു്. ഇത്തരം പ്രയോഗങ്ങൾ നോക്കിമാത്രം കാലനിർണ്ണയം ചെയ്യാവുന്നതല്ലെന്നു വന്നാൽതന്നെയും മറ്റുതെളിവുകൾ കൂടി ഉണ്ടെങ്കിൽ, അങ്ങനെ ചെയ്യുന്നതു ആക്ഷേപാർഹമായിരിക്കയില്ല. എന്നാൽ അതുകൊണ്ടു് ഗിരിജാകല്യാണകർത്താവു് എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ഇരിങ്ങാലക്കുട രാമവാര്യരാണെന്നേ സിദ്ധിക്കുന്നുള്ളു.
ഉണ്ണായിവാര്യരും രാമവാര്യരും ഒന്നായിരുന്നു എന്നു വരണമെങ്കിൽ, വേറെ ലക്ഷ്യങ്ങൾ വേണ്ടിയിരിക്കുന്നു. എന്നുമാത്രമല്ല ചില ഐതിഹ്യങ്ങളെ പാടെ നിരസിക്കേണ്ടതായും വരുന്നു. ഭാഷയുടെ കാഠിന്യവും ആശയസംബന്ധമായ ചില ചില്ലറസാദൃശ്യങ്ങളുമാണു് ഗിരിജാകല്യാണകർത്താവു് ഉണ്ണായി ആയിരുന്നു എന്നു തെളിയിക്കുന്നതിനുവേണ്ടി ഉള്ളൂരും മി. പി. കെ. യും ഹാജരാക്കുന്ന രേഖകൾ. ഇവയിൽ ഭാഷയുടെ കാഠിന്യം ഒരു തെളിവായി സ്വീകരിക്കാവുന്നതേ അല്ല. ഗുരുകുല ക്ലിഷ്ടന്മാർക്കു മാത്രമേ നൈഷധീയ കാവ്യത്തിന്റെ രസാസ്വാദനം പൂർണ്ണമായി അനുഭവിക്കാൻ സാധിക്കയുള്ളൂവെങ്കിൽ, മുരാരി പ്രഭൃതികളായ മറ്റു ചില കവികളെപ്പറ്റിയും അങ്ങനെതന്നെ പറയാവുന്നതാണു്. അർത്ഥകാഠിന്യം ശ്രീഹർഷനെന്നപോലെ മുരാരിപ്രഭൃതികൾക്കുമുണ്ടു്. എന്നാൽ ‘മുരാരേസ്തൃതീയഃ പന്ഥാ’ എന്നു പറയുംപോലെ ഓരോ കാവ്യത്തിനും ഓരോ ശൈലിവിശേഷം നാം കാണുന്നു. രണ്ടു ഭാഷകൾ തമ്മിൽ ശൈലിവ്യത്യാസം ഉള്ളതുപോലെ രണ്ടുവ്യക്തികൾ തമ്മിലുമുണ്ടു്. പ്രയോഗം സർവഥാ ശീലാനുവിധേയമാകുന്നു. ഒരു പ്രസംഗകാരൻ പ്രസംഗിക്കുമ്പോഴും കവി പദഗുംഫനം ചെയ്യുമ്പോഴും ചേതന (consciousness) ഉദാസീനമായിരിക്കുന്നതേയുള്ളു. ശീലം നിത്യാഭ്യാസഫലമാണല്ലോ. അഭ്യാസദശയിൽ ചേതനയ്ക്കു കേന്ദ്രീഭാവം അപേക്ഷിതമാണെങ്കിലും തൽഫലമായി ഒരു ശീലം നല്ലപോലെ നമ്മിൽ പതിഞ്ഞുപോയാൽ, പിന്നീടു് ആ ശീലത്തിനു വിഷയമായ പ്രവൃത്തി ചെയ്യുമ്പോഴൊക്കെ ചേതനഉദാസീനമായിരിക്കുന്നതേയുള്ളു. അതു് ഒരു വലിയ സൗകര്യവുമാണു്. പ്രസംഗകാരനോ കവിയ്ക്കൊ ഓരോ ഘട്ടത്തിലും പദപ്രയോഗത്തെപ്പറ്റി ചിന്തിക്കേണ്ടതായി വന്നാൽ അയാൾക്കു ഞരങ്ങാനും മൂളാനും മാത്രമേ സാധിക്കയുള്ളൂ. ആശയങ്ങൾ പോലും അയാളുടെ മനസ്സിൽ പരസ്പരാനുബദ്ധങ്ങളായിരിക്കുന്നതിനാൽ, ഒരു ആശയം ആശയാന്തരങ്ങളേ താനേ ഉണർത്തിക്കൊള്ളുന്നു.
അതിനാൽ ശൈലി മാറ്റേണമെങ്കിൽ പൂർവശീലഭഞ്ജനത്തിനും നവശീലവിധാനത്തിനും മനഃപ്രകൃതിശാസ്ത്രജ്ഞന്മാർ വിധിച്ചിട്ടുള്ള ചടങ്ങുകൾ അനുഷ്ഠിച്ചേ മതിയാവൂ. ഒരു കവി ഒരു വിധത്തിൽ പ്രയോഗിച്ചു ശീലിച്ചുപോയാൽ, അതു പിന്നീടു് മരണപര്യന്തം നിലനിൽക്കുന്നു. അതിനാൽ ശൈലി നോക്കി രണ്ടു കൃതികൾ ഒരേ കവിയുടേതുതന്നെയൊ എന്നു നിർണ്ണയിക്കാവുന്നതാണു്.
ഒന്നാമതായി നളചരിതത്തിലെയും ഗിരിജാകല്യാണത്തിലേയും ശൈലിക്കു തമ്മിൽപ്രകടമായ വ്യത്യാസം കാണുന്നുണ്ടു്. ഗിരിജാകല്യാണകർത്താവു്,
‘കനകനിറംപൂണ്ടു ഘനകാരുണ്യമൂർത്തേ
മനകാമ്പിങ്കൽ വാണീടനഘ! കരിമുഖ’
എന്നും, താരണികഴൽ കാണ്മാനാരുമാളല്ല ഞങ്ങൾ’ എന്നും, പ്രാചീനരീതിയിലുള്ള സന്ധികൾ പല ദിക്കുകളിൽ ചെയ്തുകാണുന്നു. ‘മനക്കാമ്പ്’ എന്നു് ഒരിടത്തും പ്രയോഗിച്ചിട്ടില്ല. നളചരിതകർത്താവാകട്ടെ,
“ആർദ്രഭാവം നിന്മനക്കാമ്പിലാവോളം വേണമെങ്കിൽ” എന്നും,-
“ഇനിയ്ക്കെന്റെ മനക്കാമ്പിലിരിക്കുന്നോരഭിലാഷം”–
എന്നും ആണു് സർവത്ര പ്രയോഗിച്ചിട്ടുള്ളതു്’ ‘മനക്കാമ്പു്’ എന്ന പദത്തെ വൃത്തമൊപ്പിക്കുന്നതിനുവേണ്ടി, നിരങ്കുശനായ ഒരു കവി ‘മനക്കാമ്പു് എന്നു പ്രയോഗിച്ചേക്കാവുന്നതുതന്നെ. എന്നാൽ ഒരു കൃതിയിൽ എല്ലായിടത്തും ‘മനക്കാമ്പെ’ന്നും മറ്റൊന്നിൽ ‘മനകാമ്പു്’ എന്നും ഒരേ കവിതന്നെ പ്രയോഗിച്ചു കാണുകയില്ല.
രണ്ടാമതായി, പൂതൽ, നിച്ചലും, മിടമ, വിതുമ്പി, വിച്ച ഇത്യദി പ്രാചീനപദങ്ങൾ ഗിരിജാകല്യാണത്തിൽ ധാരാളം കാണുകയും, നളചരിതത്തിൽ കാണാതിരിക്കയും ചെയ്യുന്നു. നളചരിതത്തിലെ ഭാഷ അർവാചീനം തന്നെയാകുന്നു.
മൂന്നാമതായി,
“ദേവകൾ മുനികളെന്നേവമില്ലന്നുഭേദം
കേവലം മുനികളായേവരുമെന്നേവേണ്ടു.”
ഈ വരികളിൽ കാണുമ്പോലെ പാദാർദ്ധത്തിൽ സ്വരവ്യഞ്ജനപ്പൊരുപ്പം സാർവത്രികമായി നിഷ്കർഷിച്ചു കാണുന്നതിനാൽ ഗിരിജാകല്യാണത്തിലെ ഭാഷയ്ക്കു കൃത്രിമത്വം വന്നു പോയിട്ടുണ്ടു്.
“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛവിച്ഛടാ-
ഗുച്ഛഛുരണ രണച്ചാരുചാരിണീ
വിശ്വം തണുപ്പിച്ചു വിജ്വരമാക്കിനാൾ”
ഇത്തരം പ്രയോഗങ്ങൾ നളചരിതത്തിൽ കാണുകയില്ല.
“ഉച്ചൈസ്തരോദ്യത്തദച്ഛച്ഛ വിച്ഛടാഗുച്ഛച്ശു-
രണരണച്ചാരുചാരിണി”
യായ ദേവി അടുത്തു ചെല്ലുന്നതിനുമുമ്പേ ആളുകൾ ഓടിക്കളകയില്ലേ? അതുകണ്ടു് വിശ്വം പൂർവാധികം സജ്വരമാവുകയേയുള്ളൂ.
“കാമിനീരൂപിണിശീലവതീമണീ ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീനാമ രമാഽനവമാ,
സാമരധാമവധൂമദഭൂമവിരാമദകോമളിമാ,
ത്വാമനുരാഗിണിയാമതെനിക്കുഭര,
അമരാധിപതിമപഹായ രാഗിണം”
ഇത്യാദി ഭാഗങ്ങളിൽ കാണുന്ന പ്രാസപ്രയോഗ ചാതുരിക്കും,
“ജായസേ ത്രായസേ സ്ത്യായസേ ക്ഷീയസേ
കർത്താസി ഭർത്താസി ഹർത്താസി ഭോക്താസി
ഗീയസേ സ്തൂയസേ ലീയസേ ശ്രീയസേ
സ്വാതന്ത്ര്യജാതസാന്ദ്രാനന്ദശീധുസാ-
രാമന്ദപാതിസാദ്ധ്യാമോദമേദസേ,
ദൂരതോ ധൂതസാംസാരികസ്രോതസേ
ദീനദീരോദസേ തേ നമോ വേധസേ”
എന്നിങ്ങനെ അവസാനമില്ലാതെ കാണുന്ന ശബ്ദാലങ്കാരധോരണിക്കും തമ്മിൽ അജഗജാന്തരമുണ്ടു്. ഗിരിജാകല്യാണം വായിക്കുന്ന ആൾക്കു കവിയുടെ പാണ്ഡിത്യത്തേയും പദസ്വാധീനതയേയും പറ്റി അതിരറ്റ ബഹുമാനം തോന്നിയേക്കാം. എന്നാൽ രസിക്കാൻ അധികം വകയുള്ളതു് നളചരിതത്തിലാണു്. ഗിരിജാകല്യാണം വായിച്ചു പഠിക്കാനാണു് അധികം പറ്റിയതു്. നളചരിതമോ? ആപാദചൂഡം നിസർഗ്ഗസുന്ദരമാണു്. അതിലൊരിടത്തും നമുക്കു കവിയേക്കാണ്മാൻ സാധിക്കയില്ല. രസപരിപോഷണത്തിനു ഉതകുന്ന മട്ടിലേ ശബ്ദാർത്ഥാലങ്കാരങ്ങൾ നിബന്ധിച്ചിട്ടുള്ളു.
“അപുത്രമിത്രാ കാന്താരം പുക്കനർത്ഥഗർത്തേ വീണാളേ
ആനന്ദിച്ചേ വാഴേണ്ടുന്നവളല്ലേ കമനീ നീണാളേ
അപത്രപിച്ചീടേണ്ടാ ഞാനോ വനത്തിൽ മേവുന്നാണാളേ”
ഇത്യാദി പാട്ടിൽ വനചരനേക്കൊണ്ടു പറയിച്ചിരിക്കുന്ന വാക്കുകൾ കാട്ടാളന്റെ സ്ഥിതിയ്ക്കു് കുറേ കടന്നുപോയി എന്നു് തോന്നിയേക്കാമെങ്കിലും, നളന്റെ കാലത്തെ കാട്ടാളന്റെ ഇന്നത്തേ കാട്ടാളന്റെയും സ്ഥിതികൾക്കു തമ്മിലുള്ള വ്യത്യാസം സ്മരണീയമാകുന്നു. ഈ വരികളിലും കവിയുടെ ഔചിത്യമാണു് പ്രകടമായിരിക്കുന്നതു്. ‘അപുത്രമിത്രേതി’ പാദത്തിലേ, പരുഷാക്ഷരബാഹുല്യവും അടുത്ത പാദങ്ങളിലേ മധുരാക്ഷരങ്ങളും കവിയുടെ ഔചിത്യബോധത്തിനു ലക്ഷ്യമായിരിക്കുന്നില്ലേ?
നാലാമതായി വാര്യർ കാർത്തികതിരുനാൾ തമ്പുരാന്റെ ആശ്രിതനായിരുന്നു എന്നുള്ള ഐതിഹ്യം പ്രബലമായിരിക്കുന്നു. അതിനേ ഖണ്ഡിക്കാനുള്ള ശ്രമത്തിൽ മിസ്റ്റർ ഗോവിന്ദപ്പിള്ളയേപ്പറ്റി മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടുള്ള വാക്കുകൾ കുറേ കഠിനമായിപ്പോയെന്നു പറയേണ്ടിയിരിക്കുന്നു. ഭാഷാചരിത്രകർത്താവു് പറഞ്ഞിട്ടില്ലാത്ത ഒരു സംഗതിയും മിസ്റ്റർ പരമേശ്വരയ്യർ പറഞ്ഞിട്ടില്ലല്ലോ. അദ്ദേഹം ഒരു പണ്ഡിതനായിരുന്നില്ലെങ്കിലും അക്കാലത്തെ സ്ഥിതിക്കു് കഴിയുന്നത്ര രേഖകളും തെളിവുകളും ശേഖരിച്ചതിനുശേഷമേ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങളിൽ പലതും തെറ്റിപ്പോയിരിക്കാം. ചരിത്രലക്ഷ്യങ്ങൾ പല ദിക്കുകളിലായി ചിന്നിച്ചിതറിക്കിടക്കുകയാണല്ലൊ ചെയ്യുന്നതു്. അവയെ എല്ലാം കണ്ടുപിടിക്കുന്ന കാലത്തു മാത്രമേ ഖണ്ഡിതമായ അഭിപ്രായങ്ങൾ ആർക്കെങ്കിലും പറവാൻ സാധിക്കയുള്ളു. അതുകൊണ്ടു് ആ വിഷയത്തിൽ മി. ഗോവിന്ദപ്പിള്ളയെ അധിക്ഷേപിയ്ക്കുന്നതു ഉചിതമല്ല.
ഉണ്ണായിവാര്യർ തിരുവനന്തപുരത്തു താമസിച്ചിട്ടില്ലെന്നുള്ളതിനു ആധാരമായി മി. പരമേശ്വരയ്യർ കൊണ്ടുവന്നിട്ടുള്ള തെളിവുകളെ മി. പി. കേ. നാരായണപിള്ള ഖണ്ഡിച്ചിട്ടുള്ള സ്ഥിതിക്കു് അതിനെപ്പറ്റി കൂടുതലായി ഒന്നുംപറയേണ്ടയില്ല. ഗിരിജാകല്യാണം തിരുവനന്തപുരത്തേ കൊട്ടാരം ഗ്രന്ഥപ്പുരയിൽ കാണുന്നില്ലെന്നുള്ളതു് ഒരു വിധത്തിലും അനുകൂലമായോ പ്രതികൂലമായോ ഉള്ള ഒരു തെളിവല്ല. പ്രാചീനകാലങ്ങളിലേ മലയാളികൾ ഗ്രന്ഥപാരായണത്തിൽ ഇന്നത്തേതിൽ കൂടുതൽതാല്പര്യം പ്രദർശിപ്പിച്ചിരുന്നു എന്നു പറഞ്ഞാൽ ചിലർ ചിരിക്കുമായിരിക്കാം. എന്നാൽ പരമാർത്ഥം അങ്ങനെയാണു്. മലബാറിന്റെ വടക്കേ അറ്റത്തു് ഉണ്ടായിട്ടുള്ള നല്ല കൃതികൾ മാത്രമല്ല ക്ഷുദ്രകൃതികൾ പോലും മുഞ്ചിറ മുതലായ ദിക്കുകളിൽ കാണ്മാനുണ്ടു്. ഇക്കാലത്താകട്ടെ നിസ്സാര വിലക്കു പുസ്തകങ്ങൾ ലഭിക്കുമെന്നിരുന്നിട്ടും, വാങ്ങിച്ചു വായിക്കാൻ ആളുകൾ ഇല്ലാതിരിക്കുന്നു. ഗിരിജാകല്യാണത്തിന്റെ ഒന്നിലധികം പ്രതികൾ തിരുവനന്തപുരത്തു തന്നെ കിട്ടുന്നതാണു്. കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഇല്ലെന്നു വന്നാലും, അതു എങ്ങനെയോ വെളിയിൽ പോയതാണെന്നു വിചാരിച്ചാൽ മതിയാവും. എന്നാൽ പ്രസ്തുത ഗ്രന്ഥത്തിന്റെ അഭാവം തൽകവി തിരുവനന്തപുരത്തു വന്നിരുന്നില്ലെന്നുള്ളതിനു ഒരു തെളിവാകാത്തതുപോലെ, അതിന്റെ സാന്നിധ്യം കവി ഇവിടെ താമസിച്ചിരുന്നുവെന്നതിനു ഗമകമായിരിക്കുന്നുമില്ല.
എല്ലാറ്റിനും പുറമെ ഉണ്ണായിവാര്യർ കോട്ടയം തമ്പുരാനേക്കാൾ പ്രാചീനനായിരുന്നുവെന്നു വിചാരിക്കുന്ന കാര്യമാണു് വളരെ പ്രയാസമായിരിക്കുന്നതു് രാമപഞ്ചശതിയുടെ നിർമ്മാണകാലം ൯൮-ൽ ആണെങ്കിൽ, കൊട്ടാരക്കരരാജാവു് കഥകളി നിർമ്മിച്ച കാലത്തു അദ്ദേഹം മരിച്ചിട്ടില്ലാത്തപക്ഷം പടുവൃദ്ധനായിരുന്നിരിക്കണം. അതിനും പുറമെ കഥകളി വടക്കൻ ദിക്കുകളിൽ പ്രചരിക്കുന്നതിനും കുറേക്കാലം വേണമായിരുന്നില്ലേ?
“നളചരിതം നാലുദിവസത്തെ കഥകളി ആ പ്രസ്ഥാനത്തേ അനുകരിച്ചു് ഉണ്ണായിവാരിയർ ൮൭൦-നു മുൻപു നിർമ്മിച്ചു എന്നു വരാൻ പാടില്ലായ്കയില്ല. കൊച്ചീരാജ്യത്തിലെ ഒരു പ്രഭുവിനെ ആശ്രയിച്ചു പാർത്തിരുന്ന ഒരു മഹാകവി കൊച്ചിയുടെ ജന്മശത്രുവായ സാമൂതിരി മഹാരാജകുടുംബത്തിലേ ഒരംഗത്തോടുള്ള സാഹിത്യമത്സരത്തിൽ ഭാഗഭാക്കാകുന്നതു അസംഭവവുമല്ല” എന്നു മി. പരമേശ്വരയ്യർ പറഞ്ഞിരിക്കുന്നു.
൮൭൦-മാണ്ടിടയ്ക്കു് കൊച്ചിയിൽ ഒരു വലിയ ആന്തരകലഹം നടന്നുകൊണ്ടിരുന്നു. ആ കലഹത്തിൽ മൂത്ത താവഴിത്തമ്പുരാന്റെ പാർശ്വവർത്തികളായിരുന്നു ചങ്കരൻകോതക്കർത്താവും ഡച്ചുകാരും സാമൂതിരിയും. എന്നാൽ തിരുവിതാംകൂർ രാജകുടുംബം അക്കാലത്തു് വെട്ടത്തു രാജാവിനെ സഹായിച്ചുകൊണ്ടാണിരുന്നതെന്നു ന്യൂഹാഫിന്റെ വിവരണത്തിൽ നിന്നു കാണാം. കൊട്ടാരക്കരത്തമ്പുരാൻ ‘വഞ്ചികേരളവർമ്മ’ മഹാരാജാവിന്റെ സ്വസ്രീയനുമായിരുന്നല്ലൊ. ആ സ്ഥിതിയ്ക്കു് നമ്മുടെ കവിതയ്ക്കു് സാമൂതിരിയോടുണ്ടായിരുന്നതിലധികം വിരോധം കൊട്ടാരക്കരരാജാവിന്റെ നേർക്കും ഉണ്ടായിരുന്നു എന്നുവരരുതോ? നേരെമറിച്ചു് ഉണ്ണായിവാര്യർ തിരുവനന്തപുരത്തുവരാൻ കാരണമുണ്ടായിരുന്നു. ഇരിങ്ങാലക്കുടക്ഷേത്രത്തിൽ കൊച്ചീ രാജാവിനുണ്ടായിരുന്ന അധികാരം മാർത്താണ്ഡവർമ്മമഹാരാജാവിന്റെ കാലത്തു തിരുവിതാംകൂർ മഹാരാജാവിന്നായതിനാൽ, ആ ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന വിദ്വൽകവി തിരുവനന്തപുരത്തേക്കു വന്നുവെന്നു ന്യായമായി വിചാരിക്കാവുന്നതാണു്.
ഏതൽക്കാരണങ്ങളാൽ നളചരിതംകഥകളിയുടെ ആവിർഭാവം ൮൭൦-നു മുമ്പായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമായിരുന്നു.
ചുരുക്കിപ്പറഞ്ഞാൽ രണ്ടു കൃതികളുടേയും രീതിയിൽ വളരെ ഭിന്നമാണു്. ഗിരിജാകല്യാണത്തിലെ ഭാഷരീതിക്കു നളചരിതഭാഷയേക്കാൾ പഴക്കമുണ്ടെന്നു മാത്രമല്ല. അതിൽ നളചരിതത്തിൽ കാണാത്തതും ചമ്പൂകാരന്മാരുടെ കാലത്തു പ്രചുരപ്രചാരമായിരുന്നതുമായ അസംഖ്യം പദങ്ങൾ കടന്നുകൂടീട്ടുമുണ്ടു്. നേരെമറിച്ചു നളചരിതത്തിലേ ഭാഷ കേരളപാണിനി പറയുമ്പോലെ വെങ്കലഭാഷയാണെങ്കിലും, അതിനു് ആധുനികഭാഷയോടാണു് അധികം സാദൃശ്യം. എന്നു മാത്രമല്ല, തെക്കൻഭാഷ അവിടവിടെ കലർന്നുകാണുന്നുമുണ്ടു്. പരമാർത്ഥത്തിൽ പറയത്തക്ക ആശയസാദൃശ്യങ്ങൾ ഈ കൃതികളിൽ ഒന്നുമില്ലതാനും. അർത്ഥഗാംഭീര്യംമാത്രം നോക്കി, ഗിരിജാകല്യാണവും നളചരിതവും ഒരാളുടേതെന്നു പറയാവുന്നതുമല്ല.
എന്റെ അഭിപ്രായത്തിൽ ഗിരിജാകല്യാണം ഗീതപ്രബന്ധം ഇരിങ്ങാലക്കുട അടത്തൂട്ടുവര്യത്തേ രാമവാര്യരുടെ കൃതിയായിരുന്നു. അതു് എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തിനു മുമ്പുണ്ടായതുമായിരിക്കണം. കവിയുടെ കാലം ഏതാണ്ടു് 730-നും 800-ാം മദ്ധ്യേ ആയിരുന്നിരിക്കാം. രാമപഞ്ചശതി വാർദ്ധക്യത്തിലേ കൃതി ആണെന്നു തോന്നുന്നു.
ഇതേകാലത്തുതന്നെ കന്നടത്തിലും ഒരു ഗിരിജാകല്യാണഗാനം ഉണ്ടായതായി കാണുന്നു. പല ദിക്കുകളിൽ അന്വേഷിച്ചിട്ടും അതിന്റെ ഒരു പകർപ്പു് ലഭിച്ചില്ല. ബസവപ്രചാലിതമായ വീരശൈവമതം കേരളത്തിലും സംക്രമിച്ചു കാണണമെന്നുതോന്നുന്നു.
ഗിരിജാകല്യാണം മലയാളഭാഷയുടെ ഒരു അമൂല്യ സമ്പത്താണു്. ഒന്നാംപാദമായ സംഭവകാണ്ഡത്തിൽ പാർവതീദേവിയുടെ ജനനത്തേ വിവരിച്ചിരിക്കുന്നു. പണ്ടു് ശങ്കരൻ തിരുവടി തനിക്കു സംഭവിച്ച ‘അംഗനാനാശം’ ഓർക്കയാലുദിച്ച വിഷാദംനിമിത്തം ‘മങ്ങിനമനസ്സിങ്കൽ പൊങ്ങിന വിരക്തിയാൽ’ ഹിമാദ്രിയുടെ ഒരു ഭാഗത്തുചെന്നു്’ തങ്കലേതന്നേ കൊണ്ടു’വാണു. ‘യഥാ രാജാ തഥാ ഭൃത്യാഃ’ എന്ന മട്ടിൽ ‘നന്ദികേശ്വരഭൃംഗിപുംഗവാ’ദികളും തപസ്സിനു് ഒരുമ്പെട്ടു. തപസ്വിജനങ്ങൾക്കുപോലും കപർദ്ദിയെ കാണ്മാൻ അവസരം ലഭിക്കാതെയായി. അഷ്ടമൂർത്തി ഇങ്ങനെ ‘നഷ്ടലൌകികചിന്തം’ തപോനിഷ്ഠനായിവാഴ്കവേ,
“വിഷ്ടപവാസികൾക്കു പെട്ടപാടെന്തുചൊൽവൂ!
കഷ്ടമായ് ലോകതന്ത്രം, ഭ്രഷ്ടമായ് കാമതന്ത്രം.
ആർക്കുമേ കാമരസമോർക്കിലുമില്ലാതെയായ്.
വാർകുഴലിമാരെല്ലാം ചീർക്കുമാധിയിൽ മേവി.
ദേവനനവമധുസേവനരതിയില്ല-
ന്നേവനും നാവിൽ മഹാദേവനാമമേയുള്ളു.
ദേവകൾ മുനികളെന്നേവമില്ലന്നുഭേദം.
കേവലം മുനികളായേവരുമെന്നേ വേണ്ടൂ
ദേവനാരിമാർ ശിവഭാവനാപരമാരായ്
മേവിനാർ മന്ദാകിനീപാവനതീരങ്ങളിൽ.
നിഷ്ഫലം ബഹുഫലപുഷ്പപല്ലവങ്ങളായ്-
ക്കുല്പവൃക്ഷങ്ങൾ വളഞ്ഞെപ്പൊഴും വശംകെട്ടു.
കേവലം കാമനമ്പും കൈവെടിഞ്ഞില്ലവില്ലും
ദേവപൂജയ്ക്കുകൊള്ളാം പൂവിതെന്നുറയ്ക്കയാൽ.”
ഈവിധമുള്ള അവസ്ഥകണ്ടു്, ബൃഹസ്പതി ദേവരാജനേ പ്രാപിച്ചു് “നീ ഇങ്ങനെ ഇരുന്നാൽ മതിയോ? മൂന്നുലോകങ്ങളിലും വിപര്യാസം ഭവിച്ചിരിക്കുന്നു. സത്യലോകത്തിൽച്ചെന്നു് ലോകത്തിനു വന്നുചേർന്ന വൈകൃതത്തേപ്പറ്റി ബ്രഹ്മാവിനോടു ഉണർത്താതിരുന്നാൽ പിശകാണു്,” എന്നുപദേശിച്ചതനുസരിച്ചു്, അദ്ദേഹം ‘തീപ്പതിർതൂകും വജ്രം ദീപ്രമക്കക്ഷേവച്ചു്’ ഗുരുപാദവും കൂപ്പിക്കൊണ്ടു് സുരന്മാരേ ഒന്നു നോക്കി. രാജാക്കന്മാർ സാധാരണ മിതവാക്കുകളാണല്ലോ. ആ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചിട്ടു്, സുരന്മാരും അദ്ദേഹത്തിനോടൊപ്പം പുറപ്പെട്ടു. ബ്രഹ്മാവു് സുരേശ്വരനുടെ സങ്കടം കേട്ടപ്പോൾ,
കണ്ണുകളെട്ടുംകൊണ്ടു വിണ്ണവരേവരേയും, നോക്കിട്ടു, അല്പം ധ്യാനിക്കയും അപ്പോൾ കാര്യങ്ങളുടെ സ്ഥിതിയൊക്കെ മനസ്സിലാകുകയും ചെയ്തു. അനന്തരം ശിവൻ ഈവിധം തപോനിഷ്ഠനായിരിക്കാനുള്ള കാരണം അദ്ദേഹം ഇന്ദ്രനോടു് സംക്ഷേപിച്ചുപറഞ്ഞു. ഒടുവിൽ, മാധവസഹോദരി അചിരേണ അവതരിച്ചു് അവരുടെ ദുഃഖങ്ങൾ തീർക്കുമെന്നും അതിനാൽ എല്ലാവരും ദേവിയെ ഭജിക്കേണമെന്നും പറഞ്ഞിട്ടു് അവരെ ആശ്വസിപ്പിച്ചു. ദേവിയുടെ മാഹാത്മ്യത്തേ അദ്ദേഹം ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിച്ചയല്ലയോ ദേവീനൽച്ചരിതങ്ങളോർത്താൽ.
പച്ചയാമുണങ്ങിയതുച്ചമാം കുഴിഞ്ഞതും
കച്ചതും മധുരമാമുച്ചയം നിശീഥവും.
തച്ചുതിന്നുന്നമൃഗം നിശ്ചയം സഹായമാം
കച്ചരംപടച്ചരം വച്ചരമറച്ചുടൻ
ദുശ്ചരം ചൊറി ചുണങ്ങച്ചിരങ്ങിത്യാദിയാൽ
പിച്ചയേറ്റുണ്ണുന്നവനർച്ച ്യനാമെല്ലാരാലും
വിശ്വസിച്ചവർക്കമ്മ നിശ്ചയം കല്പവല്ലീ.”
‘വിച്ച’ എന്നതു് അത്ഭുതവാചിയായ ഒരു പ്രാചീനശബ്ദമാകുന്നു. വിസ്മയത്തിന്റെ തത്ഭവമായിരിക്കണം. ബ്രഹ്മോപദേശമനസരിച്ചു്,
“സമയാമന്ദാകിനീമമലേ മണിഗൃഹേ
മതിമാൻ ചിന്താമണി പ്രതിമാം പ്രതിഷ്ഠിച്ച്”
സുരഭിയുടെ പാൽകൊണ്ടു് അഭിഷേചനം ചെയ്കയും ‘സുരഭിധൂപദീപാപദ്യുഹാരങ്ങൾ നൽ’കയും സുധാകലശം നിവേദിക്കയും മറ്റും ചെയ്തു.
“സുരവീരന്മാർ നാലുപുറവും തൊഴുതിരു-
ന്നിരവുപകൽ ചെയ്തുനിരവേ പുഷ്പാഞ്ജലിം
ഭജിക്ക സുഖമെന്നുരുചിക്കായവർമനം
വശക്കേടുപോയ് വാനിൽ വസിക്കും ജനങ്ങൾക്കും
അശക്യമായഭാരം ത്യജിക്കായ് വന്നുപാട്ടി-
ലമർത്ത്യനാരിമാർക്കും പ്രവൃത്തിയതൊന്നായ്.
അടിച്ചുതളിചിലർ, പടിച്ചുപാടിഗീതം,
നടിച്ചുനാട്യംചിലർ; മടിച്ചീലാരുമൊന്നും
സിദ്ധഗന്ധർവമുഖഹസ്തവാദിതവേണു-
മദ്ദളവാദ്യാഘോഷം പത്തുദിക്കിലും ചെന്നു.
ഇത്തരം കോലാഹലം വിസ്തരമെന്നേ വേണ്ടൂ”
ദേവന്മാർ ഭക്തിപൂർവം സ്തുതിച്ചപ്പോൾ
“നിസ്തുലമാധുര്യമായ് സുസ്വരവർണ്ണപദ-
വ്യക്തതകൊണ്ടുമർത്ഥഹൃദ്യതകൊണ്ടും മനോ-
മുത്തുവന്നെത്തുമാറു്”
ഒരു വാക്യം കേൾക്കുമാറായി.
“ഉദിതസ്തുതികേട്ടു വിദിതം മനോരഥം
തദിദം മഹാരസം യദിദം തവോചിതം
ഹിമവത്സുതയായിക്രമവർദ്ധിതയായി
സമവർത്ത്യരിക്കു ഞാൻ പ്രമദാപദം കെട്ടി
ശ്രമവർജ്ജിതയായി സ്സമവസ്ഥിതയായി
മദുപസ്ഥിതി ഫലമഖിലം വരുത്തുവൻ”
എന്നുള്ള അശരീരി വാക്യം ശ്രവണപുടത്തിൽ പതിഞ്ഞപ്പോൾ,
“മുദിതാ നമ്മിൽ ദേവി ഗദിതം തയൈവേദം”
എന്നിങ്ങനെ സമാശ്വസിച്ചു് ‘പാകശാസനൻ പാരിലേകശാസനം’ വാണു.
ദേവിയാകട്ടേ പരമേശ്വരനേക്കണ്ടു വന്ദിച്ചു്, അദ്ദേഹത്തിന്റെ ആജ്ഞാനുസാരേണ ഹിമവൽപത്നിയായ മേനയുടെ പുത്രിയായി ജനിക്കാൻ തീർച്ചപ്പെടുത്തി.
‘മാനനീയൊരു ഗുണനായ സാനുമാൻ’ ഒരു ദിവസം പ്രാതഃ കാലസ്നാനത്തിനായി,
“മാനസം സരോവരം മീനസംഘട്ടോജ്വലൽ
ഫേനസംഭിന്നവീചിലീനസംഡീനപ്രഡീ-
നാനുസഞ്ചാരിഹംസസ്വാനസമ്പദാ മൃദു-
സ്ഥാനസംപ്രദർശനമാനസപാപഹരം.
ഘ്രാണസമ്പുട ദൃഢപ്രീണനഗന്ധവാഹ-
ദാനസമ്മാനകരം മാനസതോഷായിതം.”
പ്രാപിച്ചു്,
“പീനഗംഭീരപൂരം പാനകസുധാസ്വാദു-
ശീതനിർമ്മലജല പൂതസന്മണിതീർത്ഥ-
വാരി ജ്യേത്സ് നാവാതപാതപാവിതം നിത്യം
ഏനോമർഷണജപസ്നാനസപര്യാദാന-
ധ്യാനതർപ്പണസ്വാദ്ധ്യായാദിനിത്യകർമ്മം?”
ചെയ്തു സംപ്രീതനായി സ്വഗൃഹത്തിലേക്കു തിരിച്ചുപോവാൻ ഭാവിക്കവേ, പഞ്ചയജനാദി പുണ്യസഞ്ചയമോ എന്നു തോന്നുമാറു ‘ഇങ്ങോട്ടൊന്നു നോക്കുക’ എന്നൊരു മൊഴി കേട്ടു് തിരിഞ്ഞു നോക്കിയ സമയം
‘കല്പകവല്ലീപുഷ്പതല്പശായിതകായ–
മത്ഭുതം കന്യാരത്നമക്ഷിഗോചരമായി’
ദൃഷ്ടികൾക്കു ഈ കാഴ്ച സുധാവൃഷ്ടിയെന്നപോലെ തോന്നി. മനസ്സിനു നിധി കിട്ടിയാലെന്ന പോലുള്ള സന്തുഷ്ടിയും ഉണ്ടായി. ആ ശിശുവിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“എന്നപ്പാ! നന്നേ! നല്ലോരുണ്ണിപ്പെണ്ണിന്റെ രൂപം
വർണ്ണിപ്പാനാരാലാവൂ? കണ്ണിപ്പോൾകണ്ണായിമേ.
ചന്ദ്രബിംബായുതാഭം സുന്ദരമുഖാംബുജം
കുന്ദമന്ദാരോദാരമന്ദഹാസാലംകൃതം
ചാരുപാദങ്ങൾ കണ്ടു തീരു ഞാനുരചെയ്യാം.
പാരിജാതങ്ങളെല്ലാം ക്രൂരജാതങ്ങൾ പാരിൽ
പാരിജാതങ്ങളെന്നാൽ മേരുജാതങ്ങളെന്നാം
മേ രുജാ താനേപോയി; തീരുമെന്നാധിശേഷം;
ഭൂരിശോഭാലവാലം വാരിലേ രൂഢമൂലം
താരിലേഗാവൈരം സാരലാവണ്യപൂരം
ഭൂരിശോ ബാല്യോചിതസ്വൈരചാലനേപദേ
മാറിലാമ്മാറുചേർപ്പാൻ പാരമായാരായുവേൻ
ഭൂരജോമേളമുണ്ടോ പാരമെന്നാലും കോളേ
ഹീരശോഭയ്ക്കോ ഹാനി ഹീ! രജോ രാജിമേളേ
ദാരികാകാരാ സേയം ദൂരദൂരാഭാ ഗിരാം
ആരഹോ ജാനേ കഥം? താരകാകരോരുഭാം
കാ രതി ശചീരംഭാമേനകോർവശ്യാദികൾ?
ഭാരതീലക്ഷ്മീധാത്രീമാരിലാരെന്നോർക്കണം
വെണ്മതിത്തെല്ലൊന്നല്ലീ നന്മലരല്ലോമൌലൌ
കിമ്മുഖേ കാണ്മൂതെന്നാൽ മന്മഹേ മാഹേശ്വരീ.”
കവിയുടെ ശബ്ദാഡംബരഭ്രമത്തിനു് ഈ വരികൾ ഉത്തമദൃഷ്ടാന്തമാകുന്നു. പ്രകൃതഘട്ടം വായിക്കാനിടവരുന്നവർക്കു കവിയുടെ ധിഷണാശക്തിയേയും വാക്ചാതുരിയേയും പറ്റി ഒരു അത്ഭുതരസം ജനിച്ചേയ്ക്കാമെന്നല്ലാതെ, ഹിമവാന്നുണ്ടായതായി പറഞ്ഞിരിയ്ക്കുന്ന ആനന്ദാതിരേകത്തിന്റെ ഒരു ഐകദേശികച്ഛായ പോലും അവരുടെ ഹൃദയങ്ങളിൽ പതിയുമെന്നു തോന്നുന്നില്ല. ഈ വിഷയത്തിൽ നളചരിതം ആട്ടക്കഥ പ്രസ്തുത കൃതിയിൽ നിന്നു് എത്ര അകന്നിരിക്കുന്നു! അതു് അടിമുതൽ മുടിവരെയും മുടുമുതൽ അടിവരെയും ഹൃദ്യമായിരിക്കുന്നുവെന്നു ആരാണു് സമ്മതിക്കാത്തതു്?
‘കന്ദർപ്പബീജകാന്തി കന്ദളവിളനില’മായ ജഗദംബികയേക്കണ്ടു്, അദ്രിരാജന്യനായ ഹിമവാൻ, ‘ഹൃദ്രുജാ ദരിദ്രാണ’നും ‘മുദ്രസാ ദരിദ്രാണനും’ ആയി ഭവിച്ചുപോലും! ഈ സ്ഥിതിയിൽ അദ്ദേഹം ദേവിയെ സ്തുതിക്കവേ, ദേവി ആത്മമായയെ അവലംബിച്ചു്,
“സജ്ജനശിരോമണേ! നിർജ്ജനേവനേ കിട-
ന്നിജ്ജനം മുഷിയുന്നു; വർജ്ജനം ചെയ്യായ്കനീ.
മച്ചരിതങ്ങൾ ചൊല്ലാം അച്ഛനില്ലമ്മയില്ല
മിച്ചമില്ലൊരു ബന്ധു; പശ്യ! ഞാനേകാകിനി.
***
അച്ഛനായതു ഭവാനിജ്ജനത്തിന്നോർക്ക
സത്യമെന്റമ്മനിന്റെ പത്നിയാം മേനാദേവി-
ന്യസ്യമാംമംബോത്സംഗേ കൃത്യങ്ങളെല്ലാം ചെയ്ക”
എന്നു് കേവലം പ്രാകൃതജനം എന്നപോലെ പറകയാൽ,
“ചേർച്ചയോടെടുത്തുകൊണ്ടാശ്വസിപ്പിച്ചു കൊഞ്ചി
മാർജ്ജയൻ മുഖേചേർത്തു വീഴ്ചവാരാതെ മാർവൽ
ഊർജിതാനന്ദവേഗമൂർച്ഛയാ”
വേഗം പോന്നു. എന്നാൽ അദ്ദേഹത്തിനു് തന്നിമിഷത്തിൽതന്നേ സ്വപത്നിയേ കാണ്മാനാശ മുഴുത്തു.
“പ്രേയസീ! പിതൃകന്യേ! നീയതി ദയഹീനാ
പ്രീയസേ മറ്റോരോന്നിൽ; പായിതാ നേയംകുചൌ
തന്നുടെ പൈതൽതാനും കണ്ണുനീർ തൂകിത്തൂകി
നെണ്ണി നെണ്ണിക്കൊണ്ടഗ്രേ തിണ്ണമാക്രന്ദ്രിക്കുമ്പോൾ
വന്നെടുത്തംഗേ ചേർത്തു സ്തന്യദാനവുമെന്നീ
യന്യതോ നോക്കും വാക്കും നന്നുനന്നാരംഭവും.”
എന്നിങ്ങനെ കോപിച്ചു് ‘ഭംഗുരഭ്ര കൂടിയായിട്ടുമൻ’ അദ്ദേഹം ഗൃഹത്തിനുള്ളിൽ പ്രവേശിച്ചു ഹിമവാന്റെ ഹൃദ്ഗതത്തേയും, മേനയുടെ സന്തോഷപാരവശ്യത്തേയും കവി ഒരു മനശ്ശാസ്ത്രജ്ഞനേക്കാൾ വിശദമായി കാണുകയും വർണ്ണിക്കയും ചെയ്തിട്ടുണ്ടു്.
‘എങ്ങുവെൻ കാവിങ്ങു വായിങ്ങു കാണട്ടേ’ എന്നീ വാക്കുകളോടുകൂടി, മേന ആ ശിശുവിനെ വാങ്ങീട്ടു് ‘ഗാഢം നാലഞ്ചു പുൽകി മാടഞ്ചും മുല നൽകി’യത്രേ.
അംബിക ഹിമവൽപുത്രീഭാവം കൈക്കൊണ്ടപ്പോൾ അവിടെ നടന്ന കോലാഹലം കവി പറയുംപോലെ ‘വാചം വിദൂര’മായിരിക്കുന്നു.
“വിണ്ണിൽ നിന്നപ്പോൾ വീണു തിണ്ണമായ് പുഷ്പവൃഷ്ടി;
കണ്ണിൽ പൂമ്പൊടി പറ്റി പെണ്ണിനും കണ്ണീർ വന്നു.
ശംഖമദ്ദളവാദം, മംഗളമാശീർവാദം,
തുംഗസംഗീതമേളമംഗനോലൂലദ്ധ്വനി,
അപ്സരോ ലാസ്യം ദിവി; ഝർഝ വോദ്യം ഭുവി;
നിർജരോപാസ്തി ദിവി; ഗർജിതവ്യാപ്തി ഭുവി;
ഉദ്ധതനാട്യം ദിവി; പുസ്തകവാച്യം ഭുവി;
താനദാനാദി ദിവി; ദാനമാനാദി ഭുവി;
ഭാനുമാനേകൻ ദിവി; സാനുമാനേകൻ ഭുവി;
ചന്ദ്രികാപൂർത്തി ദിവി; ചണ്ഡികാമൂർത്തി ഭുവി;
താപസഗോഷ്ഠി ദിവി; താപസമ്മാർഷ്ടി ഭുവി;
ദേവയാനാളി ദിവി; സേവകപാളി ഭുവി;
അംബികാജന്മോത്സവസമ്മിതം കോലാഹല-
മമ്മഹാഭോ ഗീന്ദ്രനുമുണ്മയോടോതീടുമോ?”
അന്നു് ആ ഗിരിഗൃഹത്തിൽ ചെന്നവർക്കെല്ലാം ആകാദേശം ‘പൊൻനിറം മിന്നൽപോലെ’ കാണായ്വന്നു.
ബ്രഹ്മവിഷ്ണുമഹേശ്വരാദികളും ദേവഗണവും പർവതഃശ്രേഷ്ഠന്മാരുമൊക്കെ അവിടെ വന്നുചേർന്നു. വസിഷ്ഠൻ അവരെ യഥോചിതം സൽക്കരിച്ചിരുത്തി.
“വടികൾ ദണ്ഡും മെതിയടികൾ കൃഷ്ണാജിന
മിടയിൽ വയ്ക്കചിലർ; കടന്നാലടിപിടി
രടിതം നിർഭത്സനമിടയിലഭിവാദ്യം
ഉടനങ്ങനുഗ്രഹം ദൃഢമായാലിംഗനം
ഘടിതബഹുശ്രുതിപഠനസ്തുതിനതി
നടനമവതാളമുടനേ നിപതനം
ത്രുടിതയജ്ഞസൂത്രഘടനം വിലോഡനം”
ഇങ്ങനെ മഹാമുനിമാരുടെ സഭാവിശേഷം വിളങ്ങി. ഇവിടെ അല്പാല്പമായി ഊറിവരുന്ന ഫലിതം ഗംഭീരാശയന്മാരുടെ മന്ദസ്മിത ലവംപോലെ രമണീയമായിരിക്കുന്നു.
ദേവസ്ത്രീകളും അമാന്തിച്ചില്ല. സ്വധാദേവി കുമാരിയെ കൈയ്യിൽ മേടിച്ചു്,
“അകൃത്യാ നന്മകണ്ടു മോഹിച്ചു മനോരാജ്യം
ഭാവിച്ചു തിലോദകം യോജിച്ചു കുടിച്ചിരു-
ന്നേകിച്ചു ഹിമാലയേ പൂകിച്ചാളാശിസ്സുകൾ”
ധരണീ, ലക്ഷ്മീ, വാണീ എന്നീ ദേവീത്രയവും യമുനാസരസ്വത്യാദി പതിവ്രതാരത്നങ്ങളും പരിഷത്തുകൂടി, ‘പരിരംഭണം തമ്മിൽ പരിതോഷാഭാഷണം’ മുതലായവ നടത്തി.
‘പരമന്നവന്മാരുടെ ചരിതം പറ’ഞ്ഞാൽ ഒടുങ്ങുകയില്ലത്രേ. അവർ,
“പരിതോ മേനാദേവിക്കരികേ ചുഴന്നിരു-
ന്നൊരുമിച്ചാശീർവാദം നിരവേ ബഹുവിധം
കരതാരിലേ മേടിച്ചരിയോരാലാളനം,
ചിരസാന്ത്വനം, പുനരുരസാ സംഭാവനം,
മൃദുഹാ സാക്ഷാദി കണ്ടിതരേതരം പാദ-
മിതരകരാർപ്പണം, മൃദുഗാത്രാമർശനം
കളിച്ചു വളരെന്നും, ഖലരേ മുടിയെന്നും,
ഗതി നീ സതാമെന്നും, ഘനശ്യാമളയെന്നും,
ചതുരാ ഭൂയാ എന്നും, ഛലയാരാതിമെന്നും
ജനനീ! ജയിക്കെന്നും ഝടിതി വർദ്ധിക്കെന്നും
ടഠഡഢായും തായും, പഠ; വാമാ വാമമ
ഞമങണനപ്രായേ ഭണിതേ കൊതിയെന്നും,”
മറ്റും പറഞ്ഞു പരമാശീർവാദങ്ങൾ ചെയ്തും ‘ഉരുസന്തോഷാദവർ പരമാനന്ദം പൂണ്ടു’വത്രേ.
സംഭവകാണ്ഡം മുഴുവനും കേകാവൃത്തത്തിലെഴുതപ്പെട്ടിരിക്കുന്നു. അടുത്ത കാണ്ഡമായ താപോവൃത്തഖണ്ഡത്തിൽ ദേവി തപസ്സു ചെയ്വാൻ തുടങ്ങുന്നതുവരെയുള്ള ഘട്ടമാണു് വിവരിച്ചിരിക്കുന്നതു്
‘മഹാദേവി ഭൂധരരാജന്റെ പുത്രിയായി’ പിറന്നതു നിമിത്തം ‘പൂതലായൊരു ഭുവനമരാമരം’ കാതലായ് കാണപ്പെട്ടു. ദേവിയുടെ ജനനകാലം ‘കാർത്തികീപൌർണ്ണമാസിയായിരുന്നതിനാൽ
“രാത്രിന്ദിവമന്നു കൂരിരുൾക്കൂട്ടങ്ങ-
ളിത്ത്രിലോകത്തിലിരുന്നു കൂടായ്കയാൽ
ആർത്തിയേയുള്ളിലൊളിച്ചു വച്ചുംകൊണ്ടു്
തൂത്തുതുടച്ചൊഴിച്ചോടി വാങ്ങിച്ചിത-
മൊത്തൊരുമിച്ചു തന്നാശ്രയം കാണാഞ്ഞു”
ദൈത്യജനത്തിന്റെ മനസ്സുകളിൽ ചെന്നു കുടികൊണ്ടു. എന്നാൽ ‘പാൽതിരപോലെ’ പരമേശ്വരിയുടെ കീർത്തി അവിടെയും ചെന്നടിച്ചു.
കവി പരമഭക്തനായിരുന്നു. ദേവിയുടെ രൂപലാവണ്യത്തേയും കാരുണ്യാതിശയത്തെയും എത്രതന്നെ വർണ്ണിച്ചിട്ടും അദ്ദേഹത്തിനു തൃപ്തിവരുന്നില്ല.
ദേവിയെക്കാണ്മാനായി ആളുകൾ തിക്കിത്തിരക്കി വന്നുകൊണ്ടിരുന്നു. എന്നാൽ തിരിച്ചുപോയപ്പോൾ അവരുടെ ചിത്തങ്ങളേക്കൂടിക്കൊണ്ടുപോവാൻ സാധിക്കാതെ വന്നു. അവരെല്ലാവരും
“കാറൊളികാന്തി കൂരിരുൾകൂന്തലും
ഭൂരികാരുണ്യധാരാളകടാക്ഷവും
ചാരുമൃദുഹാസമെന്നിവകണ്ടങ്ങു”
പരമാനന്ദതുന്ദിലരായി നിന്ന സ്ഥലത്തുതന്നേ നിന്നുപോയി. മേനാദേവിയ്ക്കു,
“നീരദശ്യാമളകോമളഗാത്രിയേ
മാറിലെടുത്തു ചേർത്താരോമലിച്ചുടൻ
പാരംചുരന്ന മുലകൊടുത്താനനചാരുസ്മിതം”
കണ്ടുകൊണ്ടിരിക്കാനല്ലാതെ മറ്റൊന്നിലും ആഗ്രഹം തോന്നിയില്ല. പർവതരാജനോ,
“കണ്ണുകൾ കൊണ്ടു മകളേയും കണ്ടിരു-
ന്നന്തമില്ലാതൊരാനന്ദവാരിധൌ
മന്ദരംപോലെ,” മുഴുകി മറിഞ്ഞു.
അംബികയുടെ ശൈശവവർണ്ണന കൃഷ്ണഗാഥയിലെ ശിശുവർണ്ണനയെ അതിശയിക്കുമാറു് സ്വാഭാവികമായും മനോഹരവുമായിരിക്കുന്നു.
“ഒട്ടൊട്ടറിവും മമത്വവും തോന്നിച്ച
ദൃഷ്ടിവിലാസങ്ങൾ ചട്ടറ്റപുഞ്ചിരി,
നിശ്ചലഭാവവും കൈകാൽ കുടച്ചിലു-
മിച്ഛമുലയിലുൾക്കൊണ്ടു കരച്ചിലും,
അച്ഛനെന്നമ്മയെന്നോരോസമയത്തി-
ലുച്ചാരണച്ഛായ തോന്നിച്ചൊരൊച്ചയും,
നിച്ചലും കണ്ടങ്ങനുഭവിച്ചമ്മയു-
മച്ഛനും മറ്റുള്ള ബന്ധുജനങ്ങളും,
ഉച്ചൈരനാരതം മാച്ചന്യകൌതുക-
മച്ചോ!രമിച്ചതുരച്ചാലൊടുങ്ങുമോ?
ചെന്നു പലനാളനന്തരമേകദാ
മന്ദം കമിഴ്‌ന്നു; നിവർന്നീല കണ്ഠമോ
ചെന്നങ്ങുമാതാവുയർത്തിക്കഴുത്തുടൻ
മന്ദമെടുത്തുമുലകൊടുത്തീടിനാൾ.
പെണ്ണിനോ പിന്നെയതഭ്യാസമായ്വന്നു.
നന്നായ്ക്ക്മിഴും കിടത്തിയാലപ്പൊഴേ.
എത്തിയെത്താതെ സമീപത്തു വച്ചത-
ങ്ങെത്തിപ്പിടിപ്പാൻ പടുത്വമുണ്ടായി വന്നു.
നാലഞ്ചുനാൾ കഴിഞ്ഞപ്പോളതിൽപരം
മേളം തുടങ്ങിയതെന്തു ചൊല്ലാവതും?
കാന്തികലർന്നൊരുകണ്മയപ്പെൺപൈതൽ
നീന്തിനടന്നിതു നീളേ നിരാകുലം
നിമ്നോന്നതങ്ങളറികയില്ലേതുമേ
നിന്നോരപായങ്ങൾ നോക്കുകെന്നേവരൂ
കണ്ണൊരേടത്തുവഴുതിയെന്നാകിലൊ
പെണ്ണിവൾവീഴുമേ വല്ല കണക്കിലും
ചെറ്റുമുലകുടിച്ചീടിനാലപ്പൊഴെ
മുറ്റത്തു പോവാനിവൾക്കു കുതൂഹലം.
പല്ലവപുഷ്പാദിചാരത്തുകാൺകിലും
നില്ലാകൊതിയങ്ങുദൂരത്തു കണ്ടതിൽ.
നെല്ലുമരിയുമുമിയുമിരിപ്പതിൽ
നല്ലരസമിവൾക്കേകീകരിക്കയിൽ
ഇങ്ങനേ കൌതുകവാത്സല്യസംഭ്രമാ-
ഭാഗതമാർകളോടമ്മപറകയും
തിങ്ങിനമോദാലവർ ചെന്നെടുക്കയു-
മിംഗിതംപൈതല്ക്കു മറ്റൊന്നു കാൺകയും
മണ്ടിമറ്റെങ്ങാനും കൊണ്ടുകളിപ്പിച്ചു
മഞ്ചുമാസം–കഴിഞ്ഞവാറു്”
ഹിമവാൻ ബന്ധുജനങ്ങളെ വിളിച്ചുവരുത്തി അന്നപ്രാശനകർമ്മം നടത്തി. തദവസരത്തിൽ ‘ദേവതായക്ഷഗന്ധർവാദികൾ ദേവിയുടെ മെയ്മേൽ തൊടിയിച്ചു’ വച്ചതായ കൈവള, മോതിരം, കാഞ്ചീനൂപുരാദികൾ മെല്ലെ മെല്ലെ ഉയർന്നു് മറ്റൊരു മഹാമേരുവാണോ എന്നു കാണികൾക്കു സംശയം ജനിപ്പിച്ചുപോലും.
അചിരേണ ശിശു പിച്ച നടന്നുതുടങ്ങി.
“ഒട്ടുമേ വൈകീലമുട്ടുകുത്തിനട-
ന്നിഷ്ടമായ് പിച്ച നിന്നൊട്ടുവീണന്തരാ
ഒട്ടുനടക്കമെടുക്കുന്നതപ്രിയം
പെട്ടെന്നുമണ്ടിനടന്നു തുടങ്ങിനാൾ
കഷ്ടം ജനനമെടുത്തതുമൂലമായ്
വിഷ്ടപമാതാവുമൊട്ടുപെട്ടൂപണി.
അവ്യക്തവർണ്ണവചനങ്ങൾ പുഞ്ചിരി
നിർവ്യാജകാരുണ്യമെല്ലാജനത്തിലും
സവ്യാപസവ്യദിഗ്ഭേദവിഭാഗവു-
മുർവീധരേന്ദ്രപുത്രിയ്ക്കുളവായ്വന്നു.
കങ്കണകിങ്കിണീകാഞ്ചികൾനൂപുര-
ഝംക്വണിതാകൃഷ്ടസർവലോകാന്തരാ
അങ്കണം തോറുമങ്ങാളീസമാവൃതാ
രിംവണംചെയ്തു കളിച്ചുതതഃപരം”
ഈ ശിശുഭാവവർണ്ണനം മുഴുവനും ഉദ്ധരിച്ചതിനു വായനക്കാരോടു ക്ഷമായാചനം ചെയ്യേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. ഇത്ര ചമൽക്കാരജനകമായ ഒരു ശിശുവർണ്ണനം മറ്റൊരു ഭാഷാകൃതിയിലും കണ്ടിട്ടില്ല. കവി തന്റെ പാണ്ഡിത്യപ്രകടനത്തിനു് ഇവിടെ അവസരം നൽകാഞ്ഞതു നമ്മുടെ ഭാഗ്യപരിപാകമെന്നേ പറയേണ്ടു.
ദേവിയ്ക്കു വയസ്സു രണ്ടു തികഞ്ഞു. ഒരു ശുഭമുഹൂർത്തം നോക്കി ഹിമവാൻ സൌവർണ്ണമായ ആടചാർത്തി. പലരും ഈ അവസരത്തിൽ ‘അഞ്ജനവർണ്ണയ്ക്കു ചേർന്നതിതെന്നിട്ടു മഞ്ഞത്തുകിൽ’ കാഴ്ചവച്ചു. എന്നാൽ ദേവി ‘വച്ചുമൊളിച്ചുമെടുത്തു മുടുത്തും അച്ചേലയെല്ലാം മുഷിച്ചിതു നിച്ചലും’ ഇക്കാലത്തു പോലും ദേവിയുടെ ഔദാര്യം സവിശേഷിച്ചും പ്രകാശിച്ചു. ആ വിശ്വൈകമാതാവു്,
“നിത്യവും വന്നു സേവിക്കുവോർക്കൊക്കെയും
ഹൃദ്യവസ്തുക്കൾ കൊടുക്കുമയന്ത്രിതം
നൃത്തഗീതാദികൾ ചെയ്തു സേവിച്ചുകോ-
ണ്ടപ്സരസ്ത്രീകൾ പോവാൻ തുടങ്ങുംവിധൌ
അച്ഛനോടച്ചെവി തന്നിലറിയിച്ചു
പൊൽച്ചേലകഞ്ചൂളീ ദിവ്യാഭരണാദി
വിശ്രാണനം ചെയ്തിട്ടു്.”
‘നാളെ വരണം’ എന്നു പറഞ്ഞയക്ക പതിവായിരുന്നു. അവർ പോയ്ക്കഴിഞ്ഞാലോ? തോഴിമാരോടു ചേർന്നു കണ്ടതും കേട്ടതുമൊക്കെ അനുകരിച്ചു തുടങ്ങും. പക്ഷേ അതൊക്കെ അമ്മയുടെ മുമ്പിൽ വച്ചേ ആയിരിക്കൂ. അച്ഛനറിയരുതെന്നായിരുന്നു നിശ്ചയം.
ശിശുഭാവത്തെ ഇതിൽപരം ഭംഗിയായി ആർക്കും വർണ്ണിക്കാൻ സാധിക്കയില്ല. ഇവിടെയൊക്കെ ഭാഷ സരളമായിരിക്കുന്നുമുണ്ടു്.
അഞ്ചാം വയസ്സിൽ ദേവിയെ എഴുത്തിനിരുത്തി. ആറാംവയസ്സിൽ തിരുമുടിയിറക്കി. സംഗീതസാഹിത്യാദികളെ ‘ഉർവരാഭർത്താവു’ തന്നെയാണു് അംബികയെ അഭ്യസിപ്പിച്ചതു്. ഏഴാംവയസ്സിൽ ‘കർണ്ണവേധം’ ചെയ്തിട്ടു്, ‘പാട്ടിൽപ്പഴുപ്പിച്ചുണക്കിക്കുരടിട്ടു.’
ദേവിയുടെ ഗ്രഹണപാടവം അനന്യസാധാരണമായിരുന്നു. ഒരിക്കൽ ചൊല്ലിക്കൊടുത്താൽ മതി; ഉടനെ പഠിച്ചുകഴിയും. അതുപിന്നെ ഓർമ്മയിൽ നിന്നു മാഞ്ഞുപോകയുമില്ല. ‘പൂഴിക്കളത്തിലും എഴുത്തുവാടത്തിലും’ ദേവിക്കു തോഴികളായിപ്പലരും ഉണ്ടായിരുന്നെങ്കിലും അവരിൽ ഏറ്റവും പ്രിയപ്പെട്ടവർ ജയവിജയമാരായിരുന്നു. ഭക്തിപരവശനായ കവി,
‘ധന്യേ ധന്യേ ദിവ്യകന്യേ ഉഭേ ഏതേ’ എന്നു അവരുടെ ഭാഗ്യാതിരേകത്തിൽ അസൂയപ്പെട്ടുപോകുന്നു.
ദേവിയുടെ അന്നത്തെ ദൈനന്ദിനകൃത്യങ്ങളെ കവിവാക്യത്തിൽ തന്നെ പറയാം.
“നിത്യവും കാലേകുളിച്ചു നിയമേന
ഹൃദ്യം ചെറുചേല ചാർത്തിക്കുറിയിട്ടു്
ഭക്തിയോടെ ശിവപൂജാനമസ്കാരമിത്യാദി
വിദ്യാപരിശ്രമം വിദ്വത്സഭാജനം,
ഭൃത്യസംഭാവനം, മദ്ധ്യേ കളികളും
ഇത്തരമുദ്യമം വേണ്ടുന്നതെന്നിയേ
വ്യർത്ഥമരക്ഷണം പോലുമില്ലാതെയായ്”
ശ്രീപാർവതിയുടെ അപ്പോഴത്തെ സ്ഥിതിയേയും കവി ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുണ്ടു്.
“ചിന്നിച്ചിതറിച്ചുരുണ്ടിരുൾ കൂന്തലും
പിന്നിൽക്കഴുത്തുകവിഞ്ഞുവളരവേ,
പൊന്നുംമണിക്കരടിട്ടിരുകാതിലും
മിന്നും മണിമോതിരം പൂണ്ടകണ്ഠവും,
തോൾവള, കൈവള, രത്നാംഗുലീയങ്ങ-
ളാവോളം ചേർന്നതികോമളം കൈയിണ.
സഞ്ജാതഗുഞ്ജാർദ്ധശങ്കാങ്കുരം കുചം
പൊഞ്ചായമായ തിരുവുടലാടയും
മഞ്ജുമണികാഞ്ചിപാദകടകവും
കണ്ടവർക്കെല്ലാം കുതൂഹലവിസ്മയം.”
ഈ ഭാഗത്തെ മഹിഷമംഗലത്തിന്റെ,
“മിന്നുംപൊന്നോലകർണ്ണേമണിഗണലളിതം കുണ്ഡലംകണ്ഠകാണ്ഡേ
പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകാണ്ഡോദയംമന്ദഹാസം
കന്നിപ്രായം കുരുത്തൊന്നുരസികുചയുഗം നൂനമപ്പെൺകിടാവെ-
ത്തന്നേതോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്ത്രിലോക്യാം.”
എന്ന പദ്യത്തോടു സാദൃശ്യപ്പെടുത്തുക.
“ഒന്നുരണ്ടാണ്ടിങ്ങനെ ചെന്നപ്പോൾ
വന്നിതുകാലം വയോരാജിമധ്യഗം
ഈശ്വരക് പൂക്രമാതിക്രമംവെടി-
ഞ്ഞാശ്രയിച്ചംഗം ചരാചരദേഹിനാം
ഭ്രാന്തികൊണ്ടുണ്ടായ താന്തി പോക്കീടുവാൻ
താന്തീരുറച്ചാനിതു നല്ലതെന്നവൻ
വന്നു ഹിമഗിരികന്യകാമാസാദ്യ
വന്ദനംചെയ്തു കോലുന്ന കൌതുകാൽ
എന്നെയുമെന്നമ്മ ലാളിച്ചു വാഴിക്കെ-
ന്നന്വഹം വന്നങ്ങിരന്നുനിന്നു ചിരം.
നിന്നുടലെന്നുടെ രാജ്യമായ് കൊള്ളുവാൻ
വന്നേനവകാശിഞാനിനി മേലെന്നു-
മെന്നെബ്ഭരിക്കേണമന്യജനതുല്യ-
മെന്നും വെടിയരുതെന്നെ നീയെന്നതും.
‘മുന്നമിരുന്നോനെയിന്നു വെടിഞ്ഞു ഞാൻ
നിന്നേയിരുത്തുന്നതന്യായമായ്വരു-
മെന്നാലവനോടു മേളിച്ചിരുന്നുകൊൾ’
കൊന്നുദേവി മതമറിഞ്ഞേകദാ
നല്ലൊരുനേരവും നോക്കിക്കുടിപൂക്കു
തെല്ലങ്ങൊഴികെന്നു മെല്ലവേ സല്ലപൻ
കല്പനയാ കടന്നുൾപ്പുക്കു യൌവനം
മൽപുരമിപ്പൂവൽ മെയ്യെന്നു കല്പയൻ
ഒട്ടുനാൾ വാണിതു; വിട്ടുപോയാൽ മമ
കിട്ടുമേ കീർത്തികേടെന്നായി ബാല്യവും
ബാല്യനിർമ്മാല്യമംഗം വധൂമൌലിമേൽ
മാല്യമായ് വച്ചു പകർത്തി ദിനംപ്രതി
അന്നേരമങ്ങതിൽ മുന്നമേ കണ്ടോർകൾ-
ക്കെന്നേ രസമേയെന്നൊന്നു തോന്നീ മുദാ”
ഈ വർണ്ണനത്തിൽ കവിയുടെ കല്പനാശക്തി കടിഞ്ഞാൺ വിട്ട കുതിരയെപ്പോലെ പായുന്നു. ഈ വിഷയത്തിൽ കവിക്കു പൊതുവേ ചമ്പുകാരന്മാരോടു സാദൃശ്യമുണ്ടെങ്കിലും, ചെറുശ്ശേരി നമ്പൂരിയോടാണു് അധികം സാധർമ്മ്യം. കൃഷ്ണഗാഥ ‘മധുരകോമളകാന്തപദാവലി’കളാൽ സരസോല്ലാസരീതിയിൽ ചിറകു കെട്ടിപ്പായുന്ന ചുണ്ടൻവഞ്ചിയുടെ പോക്കുപോലെ താളമേളങ്ങളോടുകൂടി മേല്ക്കുമേൽ തുള്ളിക്കുതിച്ചു ചാഞ്ചാടിക്കളിക്കുന്നുവെങ്കിൽ, ഗിരിജാ കല്യാണം കീഴ്ക്കാം തൂക്കായ മലഞ്ചരിവിൽകൂടി കീഴ്പോട്ടു പതിക്കുന്ന നദിയുടെ മട്ടിൽ, ഇടയ്ക്കിടെ വൻപാറകളിൽ തട്ടിച്ചിതറിയും വഞ്ചുഴികളോടുകൂടിയും കൂലങ്ങൾ കുത്തിപ്പായുന്നുവെന്നു പറയാം.
ദേവിയുടെ താരുണ്യവർണ്ണനയ്ക്കായി കവി റായൽ എട്ടു വലിപ്പത്തിലുള്ള ഏഴു വശങ്ങൾ ചിലവാക്കിയിരിക്കുന്നു. സംസ്കൃതത്തിൽ ഇത്ര ദീർഘമായ ശരീരവർണ്ണനകൾ പലതുമുണ്ടെങ്കിലും ഭാഷയിൽ ഇതൊന്നു മാത്രമേയുള്ളു. കേശാദിപാദവർണ്ണനയിൽ ചില ഭാഗങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.
12.49 കേശവർണ്ണനം
“കാർവരുന്നമ്മോടു പോരിനെന്നോർത്തുടൻ
ദിഗ്ജയം ചെയ്വതിന്നിച്ഛയം മാനസേ
വച്ചു സന്നാഹവും നിശ്ചയം നിശ്ചയം
കാർഷ്ണ്യമെഴും കചം തൂഷ്ണീമിഹസ്വയം
പാർഷ്ണിസംശോധനം ചെയ്തു നിയന്ത്രണം” ഇത്യാദി
12.50 പുറങ്കാൽനഖം മുതലായവയുടെ വർണ്ണനം
“…ഓമൽപ്പുറങ്കാലതാ-
മപ്പുറം തോല്ക്കുമാറത്ഭുതാകാരമായ്
ചൊൽപ്പെറും കല്പകനല്പുതുപ്പൂങ്കുല-
പ്പൊൽപലാശങ്ങൾക്കു നിഷ്പ്രതീകാരമാ-
മുൾപ്പരിവായ്പോരു ശുഭ്രംഗുലികളി-
ലർപ്പിതമഗ്രേ സമുല്പന്ന കൌതുകം.
ശില്പിനാ വിശ്വസ്യ പുഷ്പബാണേന വാ
സൽപർവതാരേശനെപ്പത്തു ഖണ്ഡിച്ച-
തൊപ്പമായൊപ്പവും ശില്പവും കല്പിച്ചു
ദീപ്രനഖനിര താല്പര്യശാലിനാ.”
12.51 കാൽത്തലവർണ്ണനം
“കെഞ്ചാതെ വഞ്ചിച്ചു മഞ്ചാടിതഞ്ചായ-
മഞ്ചാതെ ഗുഞ്ജാരുചം ചാപി ബന്ധൂക-
പുഞ്ജാഭിമാനഞ്ച സഞ്ചാരവേലാസു
സഞ്ജാതസൌഭാഗ്യമഞ്ചാറു രേഖയും,
തഞ്ചുന്ന തൃക്കാൽത്തലം ചാരുലാവണ്യ-
മുഞ്ഛാർജനം ചെയ്തു നെഞ്ചാകെ വേകിച്ചു
പിഞ്ഛതപത്രപ്രപഞ്ചാനതിജൂഷാം
ശിഞ്ജാനമഞ്ജീരമഞ്ജൂസ്വനംകൊണ്ടു-
തഞ്ചാടു താനേതുനിന്നാലതു ഞായം”
കവിയുടെ ഈ വാങ്മയ തരംഗിണി ഹിമവച്ഛിഖരങ്ങളിൽ നിന്നു കുത്തിയൊലിച്ചു തുള്ളിച്ചാടി വരുന്ന ബ്രഹ്മപുത്രയ്ക്കൊപ്പം പ്രവഹിക്കുന്നു. അവിടവിടെ പണ്ഡിതകേസരികളോടുപോലും, ‘നിൽക്കൂ! വരട്ടേ’ എന്നു പറയുന്ന ഗ്രന്ഥിജടിലമായ പാദങ്ങൾ ധാരാളമുണ്ടു്.
എത്രതന്നെ വർണ്ണിച്ചിട്ടും വാര്യർക്കു മതിയാവുന്നില്ല. അതുകൊണ്ടു്,
‘ചൊന്നാലൊടുങ്ങാ ജഗന്നായികാരൂപ-
സൌന്ദര്യസമ്പത്തനന്തമനന്തനും’
എന്നു ‘മനസ്സില്ലാമനസ്സോടു’ കൂടിയാണു് വിരമിക്കുന്നതു്.
അങ്ങനെ ഇരിക്കെ ദേവിയ്ക്കു യൌവനം വന്നുകൂടി. ഒരു ദിവസം വൈപഞ്ചികൻ മുനി അവിടെ വന്നുചേർന്നു. ഈ കന്യകയെ ആർക്കു കൊടുക്കേണ്ടു എന്നുള്ളതിനെപ്പറ്റി ഹിമവാൻ അദ്ദേഹത്തിനോടുകൂടി ആലോചിച്ചു.
ഈ വിഷയത്തിൽ ഉപദേശം നൽകുന്നതിനു സർവലോകസഞ്ചാരിയായ നാരദനേക്കാൾ പറ്റിയ ആൾ വേറെ ഇല്ലല്ലൊ. അദ്ദേഹം,
“മന്ദം ക്വണന്തീം മഹതിയാം വീണയേ
തന്നങ്കദേശേ വിലങ്ങത്തിൽ വച്ചുകൊ-
ണ്ടൊന്നങ്ങുനോക്കി നിന്നോരെയെല്ലാരെയും.
തന്നന്തികേ വന്നിരുന്ന ഗിരീന്ദ്രന്റെ
സന്നിധൌ ചെന്നൊരു കന്യാമണിയേയും”
എത്ര മനോഹരമായ ചിത്രം!
“ശോഭാവിനീതിസമ്മേളപുണ്യാം ചിരാ-
ദാപാദചൂഡമാലോകയ”ന്നായി,
‘ദേവിയുടെ തൃക്കാൽ ഉൾക്കാമ്പിലാക്കിക്കൊണ്ടും’ ‘മഹേശ്വരിദുർഗ്ഗേശിവേ, പാഹി’യെന്നുള്ളിലോർത്തുകൊണ്ടും നാരദൻ ഹിമവാന്റെ പുണ്യാതിരേകത്തെ പ്രശംസിച്ചു. അനന്തരം ‘ആർത്തവബാണനു നൽത്തിരുക്കണ്ണുകൊണ്ടാർത്തിവളർത്തവനാ’യ പരമശിവന്റെ മാഹാത്മ്യത്തെ വർണ്ണിച്ചുകേൾപ്പിച്ചിട്ടു്, അദ്ദേഹം ഈ കന്യയുടെ ഭർത്താവായി വന്നു ചേരുമെന്നും അതുകൊണ്ടു് അവളേപ്പറ്റി യാതൊരു ഖേദവും വേണ്ടെന്നും ഗിരീന്ദ്രനോടു് പറഞ്ഞപ്പോൾ, അതു കേട്ടുകൊണ്ടിരുന്ന കന്യക, അധോമുഖിയായിനിന്നു.
“കാമന്നരാതിപോലാപന്നവത്സല-
നേവം നണിച്ചെന്തു കേട്ടതെന്നോർമ്മയാൽ,
ഭാവം നിറംകേട്ട യാവന്നഗാത്മജ-
യ്ക്കാവന്നശങ്കതത്താതനുമുൾപ്പുക്കു
താവന്നമിച്ചു് തദ്ഭാവം നിരീക്ഷിച്ചു
മേവുന്നയോഗിയോടു്”
അദ്ദേഹം ഇങ്ങനെ ഉണർത്തിച്ചു.
“ആവുന്നതാനന്ദമേകിനിൻവാക്കുകൾ
നോവുന്നവാറെന്തു കേട്ടതു രണ്ടുരു?
കാമന്നപായമുണ്ടോ വന്നു? ശങ്കരൻ
ഭീമൻ നിജനാമമിപ്പോളെടുത്തിതൊ?
ജീവൻ കെടുത്തിതോ ജീവലോകത്തിനു്?
പൂവമ്പനോടീശനേവം തുടങ്ങുമോ?
ശൈവൻ നറുമലർസായകനെത്രയും.
ദേവങ്കലെന്തു പിഴച്ചിതവനഹോ?
***
ഉത്തമസത്തമനർദ്ധേന്ദു ശേഖരൻ
ചിത്തജശത്രുവെന്നിത്ഥമിപ്പോൾ ഭവാൻ
ഉക്തവാനായതിന്നർത്ഥമരുൾചെയ്തു
തപൂം തണുപ്പിക്കുചിത്തമെന്നർത്ഥയേ”
അപ്പോൾ നാരദൻ താരകാസുരന്റെ പരാക്രമം തൊട്ടു കാമദഹനം വരെയുള്ള കഥ മുഴുവനും സവിസ്തരം പർവതേശ്വരനോടു പറഞ്ഞുകേൾപ്പിച്ചു.
“അത്ഭുതവീരശാന്താദിരസമായ
കൽപ്പടയേറിന ശൃംഗാരമാംരസം
അപ്രമേയാഭോഗപുഷ്പകിസലയ-
കല്പവൃക്ഷാഭമായ് പോരുന്ന സൽക്കാരം
സർവജനങ്ങളും ചർവണം ചെയ്തതി
നിർവൃതികൈക്കൊണ്ടു പർവതരാജനും
ദുർവഹകൌതുകസംവിദാനന്ദാഗ്ര-
പർവമേറിച്ചിരം നിർവികാരാന്തരം
സർവതോഭിത്തിയിൽ ചിത്രമതുപോലെ
നിർവികല്പം മരുവീടിനാരേവരും”
ദേവിയുടെ അവസ്ഥയോ? കവി എത്ര ചമൽക്കാരത്തോടുകൂടി വർണ്ണിച്ചിരിക്കുന്നുവെന്നു നോക്കുക.
“അദ്രികന്യയ്ക്കു സച്ചിദ്രസരൂപിണി-
ക്കത്രെയെല്ലാപ്രകാരം വികാരംതദാ
വിച്ചയും ചാർച്ചയും നിശ്ചയഭാവവും,
പൃച്ഛയിലിച്ഛയുമുച്ഛ്രിതലജ്ജയും,
ഉച്ചവൈവശ്യവും, നിശ്വസിതമ്മുല-
ക്കച്ചയിലന്തരാവിശ്ലഥീഭാവവും,
കാർശ്യരോമാഞ്ച നൈരാശ്യമനോരാജ്യ-
കൈശ്യശൈഥില്യഘർമ്മോദസമ്മോദാദി
മിശ്രംസഖീമുമ്പേ ത്ര്യശ്രം കടാക്ഷവു-
മശ്രുപാതം മുഹുരശ്രുതി നാട്യവും,
ശശ്വദുചിതബാല്യാശ്രിതചേഷ്ടയും,
പ്രശ്രയഗാംഭീര്യവിശ്വാസദാർഢ്യവും,
ഇത്യാദി ഭാവങ്ങൾ–മധ്യേസഖിമാരി-
ലത്യാദരം, നിജബുദ്ധ്യാവിവേചനം,
ദുഃഖമല്ലൊട്ടും സുഖമല്ലമോഹമ-
ല്ലുൾക്കാമ്പിലെന്തെന്നു തങ്കലില്ലാ പിടി.
പൊയ്ക്കൊൾകിതമല്ല നില്ക്കരുതൊട്ടുമേ
കൈക്കലില്ലാമനം തസ്കരൻകൊണ്ടുപോയ്
സൂക്ഷ്മത കൂടാതെ കാല്ക്കലായീ ദൃഷ്ടി
ചിൽകാലാ കൌമുദി നില്ക്കലായിങ്ങനെ.
തൽകിലകാഴ്ച ജയക്കും വിജയയ്ക്കു-
മക്ഷികൾക്കില്ലന്നവർക്കന്യദുത്സവം
അക്കാഴ്ചയെന്നിയവർക്കെന്തൊരു ധനം?
തദ്ഗുണഭോഗമവർക്കോന്നനുഗ്രഹം
ഒക്കയും ദേവിയവർക്കറിയിക്കുമേ
കിക്കിളികൈവിട്ടുമിക്കതും തന്മതം”
സഖിമാർ ദേവിയോടു ഈ വൈമനസ്യത്തിനു കാരണമെന്തെന്നു് ചോദിക്കുന്ന ഘട്ടവും അത്യന്തം ഹൃദ്യമായിരിക്കുന്നു. വിസ്തരഭയത്താൽ ഇവിടെ വിവരിക്കുന്നില്ല.
അനന്തരം പരമാത്ഭുതരൂപിണിയായ ശ്രീ കാമാക്ഷി പിതാവിന്റെ സമ്മതം വാങ്ങിക്കൊണ്ടു ശിവനെ തപസ്സു ചെയ്യുന്നു. കാണ്ഡശേഷം മുഴുവനം തപോവർണ്ണനയാണു്. അതിദീർഘമായ ഈ വർണ്ണനയേയെല്ലാം ഉദ്ധരിക്കുന്നതിനു നിവൃത്തിയില്ല.
“എൻകിടാവിൻ മതമിങ്ങനേയെങ്കിലോ
ശങ്കയെന്തിങ്ങതിൽ സങ്കടം തീരുമേ.
മംഗളമായ്വരും മങ്ങരുതോമലേ!
ശങ്കര ശ്വശ്രുഭാവം കൊതിച്ചീടു നീ”
എന്നു് ഹിമവാൻ മേനയേ സമാധാനപ്പെടുത്തീട്ടു് ദേവിയെ
“വേറെ വിളിച്ചുവരുത്തിയിരുത്തി മ-
റ്റാരുമേ കേളാതെ മന്ത്രംപഠിപ്പിച്ചു്
ചാരുസേവാപ്രകാരത്തെദ്ധരിപ്പിച്ചു്
പാരം പ്രസാദിച്ചു് അനുഗ്രഹിച്ചയച്ചു.
താതാനുശാസനം ജാതമോദംകേട്ട
മാതാവിനും, ചെയ്തു പാദാദിവന്ദനം
ധർമ്മദേവാർച്ചനം ബ്രാഹ്മണപ്രീണമം
ചെമ്മേപിതൃപൂജദേവനാരാധനം.”
ഇത്യാദി സൽകൃത്യങ്ങളും ‘ബദ്ധശുകശാരികാദിവിമോക്ഷവും’ ചെയ്തിട്ടു ശുഭലഗ്നത്തിൽ പുറപ്പെട്ടു. ഹിമഗിരിയുടെ വിസ്തീർണ്ണശിഖരത്തിൽ സ്ഥിതി ചെയ്യുന്നതും അത്യന്തപാവനവും തപോവൃദ്ധസേവിതവും ആയ ഉത്തമദേശത്തു ചെന്നു് ഏകാകിനിയായി തപസ്സുചെയ്തു തുടങ്ങിയ ദേവിയുടെ സമീപത്തു്
“ആളിമാരുള്ളവരെല്ലാരുമങ്ങായി
കേളിശൂകശാരികാദികളൊക്കയും
ഭൃത്യജനങ്ങളുമെത്തീതവിടേയ്ക്കു്”
എല്ലാവരും അംബികയേ സ്നേഹപൂർവം ശുശ്രൂഷിച്ചുതുടങ്ങി. ഏറെനാൾ കഴിയുന്നതിനുമുമ്പു ദേവിക്കു്
“നിത്യയമങ്ങൾ നിയമങ്ങളാസനം
പ്രത്യാഹരണവും പ്രത്യക്ഷസിദ്ധമായ്.
സിദ്ധാന്തധാരണാധ്യാനം സമാധിയും
പത്ഥ്യം തനിക്കിതെന്നത്യന്തമാസ്ഥയാ
ഗദ്യാനുഗുണ്യേന നിത്യാനുശാസനാൽ
ഹൃദ്യാതതോ യോഗവിദ്യാവശത്തായി.”
‘നിധ്യഞ്ജനത്താൽ നിധികൾ കാണുംപോലെ’ ബുദ്ധ്യന്തഃസ്ഥിതമായ ആ ചിദ്രൂപം രാപകൽ തെളിഞ്ഞു കാണപ്പെട്ടു.
“വശ്യമായ്വന്നു വിളിച്ചാൽ വെളിച്ചത്തു
ദൃശ്യവുമായ്വന്നു ശശ്വൽസമാധിയും”
സദാപി ശങ്കരഭഗവാന്റെ തിരുമേനിയെ ഉള്ളിൽ ഭജിച്ചുകൊണ്ടിരുന്ന ഭഗവതിയ്ക്കു്,
“ഉപ്തബീജങ്ങൾ മുളച്ചീരിലയിട്ടു
ക്നുപ്തസേകത്താൽ വളർന്നു വലുതായു-
രത്തശാഖോപശാഖാവിടപോത്സേധ-
ബദ്ധപ്രവാളമുകുളപുഷ്പങ്ങളായ്
തത്തല്ലതാമേളസിദ്ധസൌഭാഗ്യം കു-
ളുർത്തുസപര്യോപയുക്തങ്ങളായ് ചിരം”
തപസ്സു് ഇങ്ങനേ ക്രമേണ വർദ്ധിച്ചുവരവേ,
“വന്നന്നിവിടെപ്പുറന്ന കുരംഗങ്ങൾ
തന്നാൽ വിടപ്പെട്ട പുണ്യാംബുതൃണ്യാബ-
ലിന്യാസനീവാരപിണ്ഡാദിഭോഗേന
നന്നായിണങ്ങിവളർന്നിള മേളിച്ചു
മന്ദമന്ദം നിജച്ഛന്ദോവിഹൃതിക-
ലർന്നന്നപർണ്ണയ്ക്കു”
തന്നിൽ പോലും നിന്ദ ജനിക്കയാൽ തന്റെ ഉടലിനേ, തപോമയമായ അഗ്നിയിൽ വാട്ടിയിട്ടു് തപോധനം നേടി. പിന്നീടു് ദേവി ‘കുന്ദഫലാദിയും പർണ്ണവും’ കൈവെടിഞ്ഞിട്ടു് ചിരകാലം ‘വായു ഭക്ഷ’യായി പഞ്ചാഗ്നിമദ്ധ്യേ തപസ്സു ചെയ്തു.
“മഞ്ഞുകാലം നീരിൽ വർഷകാലത്തിലും;
ഉദ്ദീപനേഷുശരദ്വസന്തങ്ങളിൽ;
മൃത്യവേ നിത്യവും മൃത്യുഞ്ജയപ്രിയാ
മർഷിതദ്വന്ദ്വാ മഹർഷി ബഹുമതാ-
മർഷഹർഷാദ്യൈരധർഷിതമാനസാ
ദർശയന്തീ, ക്രമോൽകർഷമവിശ്രമം
കർശയന്തീ, തനും ഹർഷയന്തീ സുരൻ”
ഇങ്ങനെ പാർവതീ ഉത്തുംഗധൈര്യത്തോടു കൂടി,
“തുംഗനൈരാശ്യമിണങ്ങിയ ഭംഗുരം
തിങ്ങൾ തോറും ദിവസങ്ങൾ തോറും കരേ-
റ്റങ്ങൾ കാണക്കാണവിങ്ങി ജഗദണ്ഡ-
മങ്ങലിക്കുള്ള ധൂമങ്ങളിൽ മുങ്ങുമാറു്”
അഖിലാഖ്യതപസ്സു മുതിർന്നകാലത്തു്,
“ചങ്ങലജാലം നടതളയും പൂണ്ടു
ഭൃംഗാവലീഢോത്തരംഗമദം പറ്റി
മങ്ങിമയങ്ങിപ്പരുങ്ങിച്ചുരുങ്ങിപ്പി-
ണങ്ങീടുവാനെന്തനങ്ങീടവല്ലാഞ്ഞി-
ണങ്ങിവണങ്ങിപ്പുഴങ്ങി വഴങ്ങിപ്പ-
ഴങ്ങൾ ഫലങ്ങൾ പുഴുങ്ങും കിഴങ്ങും ഗു-
ളങ്ങൾ കരിമ്പും പനങ്കൊമ്പുമെല്ലാം ത-
രം കണ്ടണഞ്ഞങ്കുരം കൊണ്ടു വായിൽ–കൊ-
ടുത്താലതെല്ലാം പിടഞ്ഞങ്ങിറക്കിച്ചെ-
റുക്കാതെ നോക്കിപ്പണിക്കും സൃണിക്കും നി-
ശേശാർദ്ധചൂഡൻ വശാനാഥനേകൻ വി-
ശാന്താവലേപോ ദൃശാ ദഗ്ദ്ധദേഹോപ്യ-
ശേഷോഷ്മശാലീ വിശാലാപദാനോ വി-
നോദായ ചേർന്നാ മനോഭൂനിഷാദീ രു-
ഷാ ദീപ്തചതാസ്സദാ ചെയ്തു തർജ്ജനം”
അങ്ങനെ ഇരിക്കേ പരമേശ്വരൻ ഗൌരീതപോരീതിഘോരക്രമങ്ങളെകാണ്മതിന്നായി ദ്വാരസ്ഥിതപരിവാരാദികൾ പോലുമറിയാതെ പുറപ്പെട്ടു് ഗൌരീശിഖരത്തിലെഴുന്നള്ളി ‘വിണ്ണിലേനിന്നു കൊണ്ടു’ തന്നെ ദേവിയേക്കണ്ടപ്പോൾ ഭഗവാനു പൂർവസ്മരണ ഉദിച്ചു. ശിവഹൃദയത്തിൽ അപ്പോൾ ഉണ്ടായ വിചാരങ്ങളെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“പണ്ടേതിലേറുമഖണ്ഡിതസൊന്ദര്യ-
മുണ്ടായിതിത്ര ലാവണ്യപുരം കഥം?
അന്യുനശൈശവസന്നാഹി യൌവന-
മാന്യോന്യസൌഹൃദമെന്നേ മനോഹരം
കണ്ണുള്ളവർക്കിതു നിർണ്ണയമുത്സവം;
കണ്ണിണ വഞ്ചിച്ചു ഹന്ത വാണേൻവൃഥാ
പാതിമെയ്യായതിപ്പാർവതി താൻ മമ.
പ്രീതിമുഴുവനിയം മൂർത്തിധാരിണി;
തയ്യലിരുൾകുഴലയ്യോ ചിടയായി
കയ്യേറ്റിമിങ്ങായി; ചെയ്യാമിനിപ്പിഴ
വക്ഷോരുഹങ്ങളിൽ വല്ക്കലം പുക്കുതെ-
ന്നുൾക്കളങ്കമിവൾക്കൊക്കയുമോതുവാൻ;
രത്നാഭരണങ്ങളിത്തളിർ ചെയ്യുന്ന-
കൃത്യമെന്നോർത്തങ്ങു പ്രസ്ഥിതരായിപോൽ;
ദീനാനുകമ്പേന നിന്നതിനീരസൻ
നൂനമതോതുവാൻ നാനാദിഗന്തരേ
ആസ്താമതീതകാര്യാർത്ഥാവധാരണ-
മോർത്താലതീവ ഞാനാധിമൂലം ദൃഢം
വാഴ്ത്താവതല്ലമേ നേർത്തോരുമേനിക-
ണ്ടാസ്ഥാകുതൂഹലമാർദ്രതയും ഹൃദി
മദ്ഗതഭാവമിവൾക്കിനിയെങ്ങനെ?
തൽകില ബോദ്ധ്യം”
നമ്മുടെ ഈ കവിയ്ക്കു ബാഹ്യപ്രകൃതിയെ വർണ്ണിക്കാനുള്ളിടത്തോളം ചാതുര്യം ആന്തരപ്രകൃതി വർണ്ണനയില്ലെന്നു തോന്നുന്നു. ഉണ്ണായിവാര്യരാകട്ടെ മനുഷ്യഹൃദയത്തിന്റെ ആഴംകണ്ട ഒരു മഹാകവി ആയിരുന്നു. ‘അലസതാ വിലസിതേ’ത്യാദി ഗാനങ്ങൾ വായിക്കുമ്പോൾ കണ്ണിൽനിന്നു ചുടുകണ്ണുനീർ ചാടാത്ത അശ്മഹൃദയന്മാർ വല്ല ദിക്കിലും ഉണ്ടോ എന്നു അറിയുന്നില്ല. ഒരാൾ ബുദ്ധികൊണ്ടും അപരൻ ഹൃദയബുദ്ധികൾ രണ്ടുകൊണ്ടും പെരുമാറുന്നു.
ഭഗവാൻ ദേവിയുടെ മനോഭാവം അറിയുന്നതിനു വേണ്ടി ‘അദ്ധ്വശ്രമത്താലശക്തി നടിച്ചൊരു’ വൃദ്ധതാപസന്റെ വേഷത്തിൽ,
“മൂത്തുനരച്ചു കുരച്ചു വടിയൂന്നി
വീർത്തുമിരന്നും കിതച്ചുമിടയിടെ
ആർക്കുള്ളൊരാശ്രമമിക്കണ്ടതത്രഞാ-
നാക്കം കെടുന്നു, കിടാങ്ങളെ! നോക്കുവിൻ”
എന്നുപറഞ്ഞു് അവിടെ ചെന്നപ്പോൾ ജയയും വിജയയും ചെന്നു കൈതാങ്ങി അകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദേവി അദ്ദേഹത്തിനു ആസനം നൽകീട്ടു്.
“പാദം കഴുകിച്ചു തജ്ജലമേറ്റുതാ-
നർഘ്യം മധുപർക്കമിത്യാദിയും നൽകി-
ത്തല്ക്കാലിണയ്ക്കൽ നമസ്കാരവന്ദനം
പൂജനവീജന പാദസംവാഹന-
മാചരിച്ചാചരിച്ചു”
കൊണ്ടു് തനി സംസ്കൃതത്തിൽ ഇങ്ങനെ ചോദിച്ചു.
“സ്വാഗതം തേ മുനേ! മോഹതന്തുച്ഛിദേ
ബ്രൂഹി കിം തേ മയാ കാര്യമന്തർദൃശേ?
കുത്ര ഗന്തും ത്വയാ പ്രസ്ഥിതം വാ കുതോ
നിത്യസന്തോഷിണാ? ഹൃദ്യമുച്യേതചേൽ”
ഈ ‘മാദ്ധ്വീകമാർദ്ദവം വാർത്തമൊഴി’ കേട്ടു്, വൃദ്ധതാപസൻ, സുഖകരമായ പ്രായത്തിൽ മനോഹരമായ ഈ ശരീരത്തെ നീ എന്തിനു തപിപ്പിക്കുന്നു?”
“ആശയയുണ്ടാകിലൊന്നേശാതതില്ല തേ
നീ ചാപലം ചെയ്വതാശയ്ക്കു നാശമാം.
നീ ചീരവും പൂണ്ടു പൂശിവണ്ണീരുമി-
ക്കേശം ചിടയാക്കി വാശിയെന്തീദൃശം?
വായ്പോടു ചൊല്ലുനീ ഗോപ്യമല്ലെങ്കിലോ
ദൌർബല്യമംഗത്തിനോർപ്പനേകാദശി
നോല്പതുപോലും മഹാപ്രയാസംതവ.
ദുർല്ലഭനായൊരു വല്ലഭനെക്കൊതി-
ച്ചല്ലയോവാനതും ചൊല്ലൊളിയായ്ക നീ”
എന്നും മറ്റും ചോദിച്ചു. തൽസമയം വിജയ ദേവിയുടെ ഈ തപശ്ചര്യയ്ക്കു ഹേതുവായിത്തീർന്ന സംഗതികളെ വിവരിച്ചു കേൾപ്പിച്ചു. ഇതു കേട്ടപ്പോൾ വൃദ്ധൻ ശിവനെ ഒട്ടു വളരെ ദുഷിച്ചിട്ടു് ദേവിയുടെ ശിവഗതമായ ഹൃദ്ഗതം നിന്ദ്യമാണെന്നു പറഞ്ഞു. അതുകേട്ടു് ശ്രീപാർവതി ‘തന്മതഭംഗം വരുമാറു് അശങ്കം’ ചിലതൊക്കെ അരുളിചെയ്തിട്ടു് അവിടെനിന്നു പിന്തിരിഞ്ഞു കളഞ്ഞു. അപ്പോൾ അദ്ദേഹം അത്യന്തം പ്രസന്നനായിട്ടു് സാക്ഷാൽ സ്വരൂപമവലംബിച്ചു് മുന്നിൽക്കടന്നു നിന്നിട്ടു്,
“ഹന്ത ഹേ! സുന്ദരീ പിന്തിരിഞ്ഞെന്തു? നി-
ന്നന്തികേ വന്നിരുന്നെന്നിലോ നീരസം?
എന്നെ വെടിവതിനെന്തു തോന്നീടുവാൻ?
വെന്തുനീറുന്നിതെന്നന്തരംഗം പ്രിയേ!
നീയിത്തപസ്സിൽ നിൻകായത്തെ വാട്ടിനി-
ന്നായുസ്സൊടുക്കുവാനായിത്തുടങ്ങൊലാ”
എന്നിങ്ങനെ പറഞ്ഞപ്പോൾ
“ദേവീ സസംഭ്രമം കൈവണങ്ങിക്കുച-
വ്യാവിദ്ധവല്ക്കലാ വൈവശ്യശാലിനീ
ഭാവനാശാലിനീ പാവനപാവനാ
ദേവമയ്യാ ശിവമാവോളം മാനസ-
ദേവതാബുദ്ധ്യാ കൃതാവധാനാ കണ്ടു്;
നേർമിഴികൊണ്ടതിവേപിതാംഗീ പ്രിയം
രോമാഞ്ചകഞ്ചുകസ്വേദാംബുഭൂഷിതാ
പ്രേമാതുരാ നിന്നു സാമോദമാനതാ”
ഇങ്ങനെ ക്ഷണ നേരം നിന്നിട്ടു് ‘ഭൂമിഭൃൽകന്നി തൻകോമളഭ്രൂ’കൊണ്ടു തന്റെ തോഴിയോടു് ഇപ്രകാരം പറഞ്ഞു.
“വ്യോമകേശൻ ദൃശാ കാമനെച്ചുട്ടവൻ
വാമദേവൻ സതാംകാമധേനുസ്സ്വയം
മാമുനിവൃദ്ധന്റെ പേമൊഴി കേട്ടിതോ?
താമസൻ പോകാഞ്ഞു താമസിച്ചാനെങ്കി-
ലീമഹേശനു ക്ഷണേ ഹോമമായ്പ്പോമഹോ!
മാമകേ മാനസേ ക്ഷോദമായീദൃശം
സ്വാമി ദോഷങ്ങൾ കേട്ടാമയഭൂമനി
നാമതു പോക്കുവാനീ മഹാദേവമെ-
യ്ക്കാമെങ്കിലോ സഖി! പോമഴലാകവേ
കേൾ മമ തോഴികാൺ മേ മനോനാഥനേ-
ത്തുമയിൽ നീയെനിക്കാമല്ല നാണമാം”
ഭഗവാൻ ഇങ്ങനെ വൃദ്ധവേഷം ധരിച്ചു് അവിടെ വരാനുണ്ടായ ഹേതു എന്താണെന്നു് പറഞ്ഞു് ദേവിയെ തപസ്സിൽനിന്നു നിവർത്തിപ്പിച്ചതിനോടുകൂടി രണ്ടാംകാണ്ഡം അവസാനിക്കുന്നു. വൃത്തം കാകളിയാകുന്നു.
ഗിരിജോദ്വാഹഖണ്ഡമായ മൂന്നാംപാദം കളകാഞ്ചീവൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു. പരമശിവനു് അദ്രികന്യകയിൽ ‘അളവറ്റ അലർശരാതുരാൽ’ പിണയുകയാൽ, തദ്വിവാഹം ഉടൻ തന്നെ നടത്തുന്നതിനു, കൊതിപെരുകുകയും മതിമുറുകുകയും ചെയ്തു. തൻമൂലം അദ്ദേഹം സപ്തർഷികളേ ധ്യാനിച്ച മാത്രയിൽ അവർ, അരുന്ധതീസഹിതം അവിടെ എത്തി.
“ദിവസമനു പരമശിവഭജനചരിതാർത്ഥരായ്
ദിവ്യതേജോമയഭവ്യാകൃതികളായ്
കനകനിറമുടയ ചിടമുടികൾ ബഹുതാടിയും
കൈത്താരിലോരോരോ രുദ്രാക്ഷമാലയും
ദശനരുചി ബഹുഗുണിതധൃതഭസിത ധാവളി
ദത്തലോകാനന്ദനിസ്തുല മൂർത്തികൾ
അരയിലുടനുടുപുടകളമരതരുവല്ക്കങ്ങ-
ളച്ഛമുക്താമയ കണ്ഠസൂത്രങ്ങളും
അതിമധുരമുടൽ വടിവും”–
പൂണ്ട ആ ദിവ്യന്മാരെ വേണ്ടപോലെ പുകൾത്തുന്നതിനു ആർക്കും സാധിക്കയില്ല.
“അദ്വൈതനന്ദനകല്പദ്രുമങ്ങളോ?
അമിതമൊരു തപവിഭവമുടലൊടു നടക്കയോ?
ഐശ്വര്യസിദ്ധികൾക്കാശ്ചര്യസീമയോ?”
എന്നൊക്കെ കവി അവരെ ശങ്കിക്കുന്നു.
ശ്രീപരമേശ്വരൻ ഹിമവത്സന്നിധിയിലേക്കു് സപ്തർഷികളെ അയച്ചു വിവാഹനിശ്ചയം ചെയ്യുന്നു. ഹിമവൽപുരിയുടെ മനോഹരവർണ്ണന ഇവിടെ പകർത്താൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു. സപ്തർഷികളുടെ ആഗമനോദ്ദേശ്യം അറിഞ്ഞ ചിലർ സന്തോഷിക്കയും ചിലർ പുച്ഛിക്കയും മറ്റും ചെയ്തു. ജനങ്ങളുടെ ഇടയിൽ അപ്പോഴുണ്ടായ വാദപ്രതിവാദങ്ങളെ കവി ചമ്പൂകാരന്മാരുടെ രീതിയിൽ ദീർഘമായും സരസമായും വർണ്ണിച്ചിട്ടുണ്ടു്. മേനയ്ക്കും ചില ആശങ്കകൾ ജനിക്കാതിരുന്നില്ല. എന്നാൽ അരുന്ധതിയുടെ അതിദീർഘവും സരസവുമായ പ്രസംഗംകൊണ്ടു്, മേനയുടെ ശങ്കകൾ എല്ലാം നീങ്ങി. എന്തിനധികം പറയുന്നു! വിവാഹത്തിനുള്ള മുഹൂർത്തം നിശ്ചയിച്ചു. വിശ്വകർമ്മാവുതന്നെയാണു് വിവാഹമണ്ഡപാദികൾ നിർമ്മിച്ചതു്. ഹിമവാൻ ആ ശില്പിവര്യനെ വിളിച്ചു് ആജ്ഞാപിച്ചതനുസരിച്ചു് കെട്ടിടങ്ങളെല്ലാം അതിവേഗത്തിൽ തീർന്നു. കല്യാണമണ്ഡപവർണ്ണന ഇവിടെ പകർത്താതെ തരമില്ല.
“സ്ഥലമവിടമവടശതവിഷമിതമപിദ്രുതം
തട്ടൊത്ത ഭൂമിയായ്ത്തട്ടങ്ക സംഗമേ.
സ്തിമിതമിഴി നിലയവനൊരരനിമിഷമുണ്ടായി;
തീർന്നു കാണായ്വന്നു മണ്ഡപമപ്പൊഴേ.
നിലപലതു നിഖിലമപി കനകമണി നിർമ്മിതം
നീലവൈഡൂര്യങ്ങൾ കാലിണക്കല്ലുകൾ
നിലമവിടെയതിമൃദുലസുരഭിലമണീമയം
നീളം ത്രിയോജനം വീതി നാൽ കാതമാം.
തരളരുചിമുതൽനിലയിൽ വളയലുകൾ വാവട
തട്ടും തുലാങ്ങളും തൂണുകൾ ഭിത്തിയും
പല മണികളിടകലരെ നിരുപധികശില്പവും
പട്ടു നിറം പൂച്ചു പാവകൾ ചിത്രവും
ജനനയനഹൃദയഹരമരുതു പുകൾവാൻ പണി
ജാംബൂനദഫലകംകൊണ്ടു മേച്ചിലും
ബഹളരുചി വളഭികളിലഴികൾ ചൊരികാൽ പല
ബാലകൂടങ്ങളും വ്യാളപ്രതിമയും
സ്ഫടികമണിമയമൊരിടമപര ദിശിവിദ്രുമ
പത്മരാഗാഭാ പരഭാഗപാടലം
മുഹുരൊരിടമരുണമണിമയമപരഭാഗതോ
മൌക്തികജ്യോൽസ്നാഗമാവദാതീകൃതം
ഉപരിപുനരൊരു നിലയിലഖിലദിശി വജ്രങ്ങ-
ളൊപ്പിച്ചു വച്ചു പണി ചെയ്ത ദീപ്തിയാൽ
വിശദമിഹ പറവർ ചിലർ വരുവതു വിയദ്ഗംഗ
വേളിലാളിപ്പാനനുജത്തി തന്നുടെ
ഒരു നിലയിൽ ബഹുപണികൾ മറുനിലയിൽ വെൺപട്ടു
മൊന്നിടയിട്ടതിനായിരം പൊന്നില.
സകല നിലകളിലുമുടനുപരിനിലമൌലിയിൽ
ത്താഴികക്കുംഭങ്ങളമ്പോടു കാൺകയാൽ
സഭയതരമതുപൊഴുതു സരസിരുഹസംഭവൻ
സത്യലോകസ്ഥിതൻ മേല്പോട്ടു നോക്കിനാൻ.
ഇനമപി ച ശശിനമപി ശിരസിവെച്ചുകൊ
ണ്ടെന്തഹോ! വിന്ധ്യൻ വളർന്നിതോ ദുർമ്മദാൽ?
ഇവനു മദമകലുവതിനിതുപൊഴുതുപായമെ-
ന്തെന്നിവണ്ണം പല ചിന്തയാമേവിനാൻ.
അപി ച പുനരതിനുപരി കൊടിമരമുയർന്നു ക-
ണ്ടപ്പോഴെഴുനേറ്റു പെല്പയോജാസനൻ
അദിതിസുതനവടുചരണമിതി മനസി നിർണ്ണയി-
ച്ചാശു കുണ്ഡീജലംകൊണ്ടു കഴുകിനാൻ
അതുധവളസിചയചയമയമതിനുടെ കൊടിക്കൂറ.
യഭ്രസിന്ധൂത്ഭവമെന്നും കരുതിനാൻ.
മധുപരുതി ഭണിതമതിനുപരി മാല്യം കണ്ടു
മാൽപൂണ്ടു ധൂർജടിമൌലിമാലാധിയാ.
അതിപൊഴുതു സരസിരുഹവസതിരഥ ഹംസങ്ങ-
ളത്യന്ത കൌതുകാൽപ്പുക്കു തന്മണ്ഡപേ
കുഹചിദിതി വിശദമണിവിരചിതവിടങ്കേഷു
കുത്തിച്ചമച്ചവരടകളെക്കണ്ടു.
കുതുകമൊടുമമരധുനിബിസകിസലയഖണ്ഡങ്ങൾ
കൊത്തിക്കൊടുപ്പതുമേടിയാഞ്ഞാടലാൽ
അനുസരണരണിതമതിരണരണികയാചെയ്തി-
തജ്ഞാനകാരണകോപപ്രശാന്തയേ
ഇതിവിവിധമുപരിതന നിലകളിലോരോ ചിത്ര-
മെത്രയുമത്ഭുതം കല്യാണമണ്ഡപം.”
ഹിമവാൻ അടുത്തും ദൂരത്തു വസിക്കുന്ന ആത്മബന്ധുക്കൾക്കു ക്ഷണക്കത്തുകൾ അയച്ചു. അനന്തരം സകല കാര്യങ്ങളേയും പുത്രനെ ചുമതലപ്പെടുത്തീട്ടു്, അദ്ദേഹം മഹേശ്വരനെ കാണുന്നതിനായി പുറപ്പെട്ടു. എന്നാൽ ശിവനെക്കണ്ടിട്ടു തിരിച്ചു വന്നു നോക്കിയപ്പോൾ തന്റെ പുരം തന്നെയോ എന്നു് അദ്ദേഹത്തിനു പോലും സംശയം തോന്നിയത്രേ.
“ഫലവിനമദമരതരുനിരകൾ കുലവാഴവെൺ-
പട്ടുവിതാനം പഴുക്കാമണിഗൃഹം;
പുതിയ മണിനിറയുമണിനിറപറകൾ ദീപങ്ങൾ
പൂർണ്ണകുംഭങ്ങൾ, കുടികൾതോറും കൊടി
അഖിലദിശി പവനചലദകിൽസുരഭിധൂപവു-
മദ്ധ്വാക്കൾതോറുമത്യുന്നതം പന്തലും,
സരിഗമപധനിസ സനിധപമഗരിസയെന്നു
സംഗീതശാലയിലഭ്യാസഘോഷവും,
അടവികളിലജിരസമ ‘മടി കള തളി’ യെന്നു.
‘മാഹര ഹേമകദളീനിര’യെന്നും
ഭണിതുമപി ഘനമരവരണിതമപി നീളെയും,
ഭക്തരുടെ ശിവനാമഘോഷങ്ങളും,
വിധുവിനൊടു സമമമലതാലവൃന്തങ്ങളും,
വിദ്രുമത്തണ്ടാണ്ട വെഞ്ചാമരങ്ങളും,
വിരവൊടിതകരതളരിടയിടയിളക്കുന്ന
വേശാംഗനാകരകങ്കണഘോഷവും,
വിവിധജനവിഭവഗുണനുതിഭണിതി വന്ദിനാം
വേദജ്ഞയോഗവിധിവിചാരങ്ങളും”
കണ്ടു് കണ്ടു് സന്തോഷപുളകിതാംഗനായി അദ്ദേഹം സ്വഗൃഹത്തിനുള്ളിൽ പ്രവേശിച്ചു.
ജയവിജയന്മാർ ‘ചെമ്പൊൽക്കരങ്ങളിൽ ജലം കൊണ്ടുവന്നു’ തങ്ങളുടെ സഖിയേ,
“താതനെ കൂപ്പിച്ചിരുത്തി പലകമേൽ
കുടിലതിരുമുടി ഝടിതിചടുലമലരച്ചിതം
കൌശലാൽ മന്ദം കടഞ്ഞുവകഞ്ഞുടൻ
തളിർകുസുമകലികയൊടു കുറുകയുമുഴിഞ്ഞാശു
തൈലവും തേപ്പിച്ചു തർപ്പിച്ചുബാന്ധവർ”
അനന്തരം വധുവിനെ മണിഗൃഹത്തിൽ കൊണ്ടുപോയി താളിയും വാകയും തേപ്പിച്ചു് ‘അഖിലതീർത്ഥാനീത’മായ ‘അമൃതസമസലിലത്തിൽ’ ആറാടിച്ചു. അഗസുതയെ ഇപ്രകാരം കുളിപ്പിച്ചു് ‘ഇഴനേർത്തൊരുവാസ’സ്സുകൊണ്ടു നല്ലപോലെ തോർത്തിക്കഴിഞ്ഞിട്ടു സുരാംഗനമാർ,
“ഇണപുടവയിരുപുറവുമിതമിയലുമൊക്കവ-
ച്ചിഷ്ടമുടുത്തു പൊൽപ്പട്ടുത്തരീയവും
അതിവിജനമണിവതി”
ന്നായി മണിയറയിൽ കൊണ്ടുപോയി ഒരു ആസനത്തിൽ ഇരുത്തി. ചമയം ഇങ്ങനെയായിരുന്നു.
“അകിൽ പുഴുവുമലയജവുമരിയ പനിനീർജവാ-
തത്ഭുതം കസ്തൂരി കർപ്പൂരകുങ്കുമം,
സിതകുസുമതളിർനിരകൾ സുരഭിമലർമാലകൾ
സിന്ദൂരരോചനാ ലാക്ഷാരസങ്ങളും,
തികയുമളവതിനരികിലനവധി നിരന്നുനൽ
ദിവ്യരത്നാഭരണങ്ങളോരോതരം
മുടിമണികൾ മുടുകു വകമണിസരലലന്തികാ
മൌക്തികം മൂക്കുത്തി താടങ്കകുണ്ഡലം
ഗളമളവുലളിതനവമണികനകഭൂഷണം,
ഗാത്രികാകഞ്ചുളീഹാരഭേദങ്ങളും,
കനകമണിരുചിഖചിത കടകമണികേയൂര-
കങ്കണം കൈമോതിരങ്ങൾ തരം തരം,
ഹരിഹയനുവരദയുടെ മൃദുരണിത നൂപുരം-
കാമ്യങ്ങളായുള്ള കാഞ്ചീഗുണങ്ങളും
ശിവമഹിഷിയുടെ വപുഷിചിരവസതികൌതുക-
ശിഞ്ജിതം കൊണ്ടുടൻ വ്യഞ്ജിച്ചു പുക്കിതു”
വിവാഹോത്സവവും മറ്റും പൊടിതകൃതിയായി വർണ്ണിച്ചിട്ടുണ്ടു്.
ഈ വിവരണംകൊണ്ടു് ഗിരിജാകല്യാണത്തിന്റെ ഇതിവൃത്തം, പ്രതിപാദനരീതി മുതലായവയേപ്പറ്റി വായനക്കാർക്കു ഒരു ഏകദേശ ജ്ഞാമെങ്കിലും ഉണ്ടായിരിക്കുമെന്നു വിശ്വസിക്കുന്നു. ഈ വിശിഷ്ട കൃതി കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ, കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു തന്നേ പ്രഥമസ്ഥാനം നൽകേണ്ടതാണു്. കൃഷ്ണഗാഥയ്ക്കും ഗിരിജാകല്യാണത്തിനും തമ്മിൽ, അവയുടെ നായികാനായകന്മാർക്കു തമ്മിലുള്ളിടത്തോളം അന്തരമുണ്ടെന്നു പറയാം. ഗാഥയിലേ നായകൻ സർവലോകവിസ്മാരകമായ കളവേണുധ്വനിയാൽ വിശ്വമലിയിക്കുന്ന ബാലഗോപാലനും, നായികമാർ വീടും കൂടും എന്നുവേണ്ട തങ്ങളെക്കൂടിയും മറന്നു് കൃഷ്ണാർപ്പിതജീവിതരായിരിക്കുന്ന ഗോപികമാരും, തൽക്കവി ഭക്തിജലപ്രക്ഷാളിതമായ ഹൃദയക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹത്തേ പ്രതിഷ്ഠിച്ചു് ത്രിവിധകരണങ്ങളാലും പൂജിച്ചുവരുന്ന പരമഭാഗവതനുമാകുന്നു. ഗിരിജാകല്യാണത്തിലാകട്ടെ, നായകൻ അലർശരനെച്ചുട്ടുപൊടിച്ചു് ‘ഭീമനെ’ന്നുള്ള തന്റെ വിശേഷനാമത്തെ അന്വർത്ഥമാക്കിയ സത്വവാരാശിയും നായിക സുഖാങ്കുരമായ പ്രായത്തിൽ സൌന്ദര്യസാരം തുളുമ്പുന്ന ആത്മശരീരവല്ലിയെ തപോമയവഹ്നിയിൽ വാട്ടിയ പരമതപസ്വിനിയും ആണു്. കവിയോ? സർവശാസ്ത്രപാരംഗതനും തന്റെ വിപുലമായ പാണ്ഡിത്യത്തേപ്പറ്റി ഗർവിയ്ക്കുന്ന പടുമതിയുമത്രേ.
നളചരിതം ആട്ടക്കഥയേ ഈ കൃതിയോടു ചേർത്തുവച്ചു നോക്കിയാൽ, രണ്ടിലേയും ഭാഷാരീതി വിഭിന്നമാണെന്നു കാണാം. വർണ്ണനാചാതുരിയിലും അർത്ഥവൈചിത്ര്യത്തിലും ഗിരിജാകല്യാണകർത്താവു് അതിശയിക്കുന്നുണ്ടെങ്കിലും രസപരിപോഷണത്തിൽ ഉണ്ണായിവാര്യർക്കു് കപ്പം കൊടുത്തേ മതിയാവൂ.
ഗിരിജാകല്യാണത്തിനു ഇതേവരെ പ്രചാരമുണ്ടാകാഞ്ഞതിൽ അത്ഭുതപ്പെടാനില്ല. പണ്ഡിതന്മാർക്കായി മാത്രം രചിക്കപ്പെട്ട ഒരു കാവ്യത്തിനു് സംസ്കൃതപണ്ഡിതന്മാരുടെ സംഖ്യ കുറഞ്ഞു കുറഞ്ഞു വരുന്ന ഒരു കാലത്തു് എങ്ങനെ പ്രചാരം ലഭിയ്ക്കും? നാല്പത്തിഒൻപതു വർഷങ്ങൾക്കു മുമ്പു ഈ ഗ്രന്ഥത്തെ അച്ചടിച്ചു പ്രസിദ്ധീകരിച്ചുവെങ്കിലും, അതിനു യഥാർഹമായ പ്രചാരം സിദ്ധിച്ചില്ല. മി. പി. കെ. നാരായണപിള്ള പ്രസാധനംചെയ്ത സംഭവകാണ്ഡവും പുസ്തകവ്യാപാരികളുടെ ഷെൽഫുകളിൽ ക്ഷുദ്രങ്ങളെങ്കിലും പാഠ്യപുസ്തകക്കമ്മറ്റിക്കാരുടെ അനുഗ്രഹത്താൽ ബഹുമാന്യപദവി സിദ്ധിച്ചിട്ടുള്ള ഇതരഗ്രന്ഥങ്ങളുടെ സ്ഥലം ‘മെനക്കെടുത്തി’ക്കൊണ്ടു സ്ഥിതിചെയ്യുന്നതേയുള്ളു. മി. പരമേശ്വരയ്യരുടെ ഗിരിജാകല്യാണത്തിനും വിറ്റഴിയുന്നതിനു് പാഠ്യപുസ്തകകമ്മറ്റിയുടെ കരുണാകടാക്ഷലേശം വേണ്ടിവന്നല്ലോ.
12.52 ശാസ്ത്രഗ്രന്ഥങ്ങൾ (ഗദ്യവും പദ്യവും
)
മലയാളഭാഷയിൽ ഗദ്യസാഹിത്യം എന്നൊന്നു് ഇല്ലായിരുന്നുവെന്നു് ഭ്രമിക്കുന്നവർ പലരുമുണ്ടു്. പുരാതനഗദ്യഗ്രന്ഥങ്ങൾ ഓരോന്നായി സൂര്യപ്രകാശം കണ്ടു തുടങ്ങിയിരിക്കുന്ന ഇക്കാലത്തും ഈ മിഥ്യാബോധം നിലനില്ക്കുന്നതാണു് അത്യത്ഭുതം. ഈയിടെ ഒരു മനോരമാ ലേഖകൻ ആധുനിക ഗദ്യസാഹിത്യത്തിന്റെ പിതൃസ്ഥനം സർവകലാവല്ലഭനും മനോരമയുടെ ആരാധനാവിഗ്രഹവുമായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാനും, കേരളപാണിനിസ്ഥാനം അവിടത്തെ ശിഷ്യാഗ്രഗണ്യനും, കേരളഭാഷയുടെ ഭാഗ്യഭൂമാവും ആയിരുന്ന ഏ. ആർ. രാജ രാജവർമ്മ കോയിത്തമ്പുരാന്നും നൽകിയിരിക്കുന്നതു് നസ്രാണീതരന്മാരുടെ അസൂയാമലീമസബുദ്ധികൊണ്ടാണെന്നും ഈ ഗ്രന്ഥകാരൻ മുതൽപേർ, പ്രസ്തുത സ്ഥാനങ്ങൾക്കു രണ്ടിനും യഥാർത്ഥാവകാശിയായ ഗീവറുഗീസുകത്തനാരവർകളുടെ യശശ്ചന്ദ്രികയേ മനഃപൂർവം മറയ്ക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും പ്രസ്താവിച്ചിരിക്കുന്നതായി കണ്ടു. ഈ ലേഖനപരമ്പര വായിച്ചു നോക്കിയാൽ മലയാളത്തിൽ പ്രസ്തുത കത്തനാരുടെ കാലത്തിനു മുമ്പു് ഗദ്യസാഹിത്യമേ ഉണ്ടായിരുന്നില്ലെന്നു തോന്നും. പുരാതന ഭാഷാ ഗദ്യഗ്രന്ഥങ്ങൾ വായിച്ചു നോക്കുന്നതിനുള്ള ഭാഗ്യമോ അഥവാ സന്മനസ്സോ പ്രസ്തുത ലേഖകനു ഇല്ലാതെ പോയതൊ പോകട്ടേ പുണ്യശ്ലോകന്മാരായ പലരുടേയും യശോഭിത്തികളിൽ, തിരുവാഴിത്താനേപ്പോലെ, ബീഭത്സചിത്രങ്ങൾ എഴുതാൻ പുറപ്പെട്ടിരിയ്ക്കുന്നതാണു് ക്ഷന്തവ്യമല്ലാതിരിക്കുന്നതു്. പ്രസ്തുത കത്തനാരുടെ കൃതികളേപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം. ഇവിടെ നമുക്കു് സം. പ്ര. കാലത്തേ ഗദ്യത്തെപ്പറ്റി മാത്രമേ ചിന്തിക്കേണ്ടതായിട്ടുള്ളു.
മഹിഷമംഗലം അനേകം ഗദ്യഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ളതായി പത്താം അധ്യായത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. അന്നത്തെ ഗദ്യരീതി കാണിപ്പാനായി മാത്തൂർ നമ്പൂരിയുടെ മുഹൂർത്തപദവീ ഭാഷാവ്യാഖ്യാനത്തിൽനിന്നു ഒരു ഭാഗം ഉദ്ധരിക്കാം.
“ഓരോരോ നാളുകൾക്കു നാലല്ലോ കാലുകളാകുന്നു. അപ്പോൾ മുമ്മൂന്നു നാളുകൂടുമ്പോൾ പന്ത്രണ്ടീതുകാലുകളുണ്ടാം. അവറ്റിന്നു് മേഷാദിസംജ്ഞകളുണ്ടു്. അശ്വതി മുതലായികാണേണ്ടുവതു്. മേഷാദ്യംശങ്ങൾക്കു ക്രമത്താലെ കുജാദ്യധിപന്മാരെകണ്ടുകൊൾക. ഇരുപത്തേഴുനാളുകൾ കൂടീട്ടു നൂറ്റെട്ടു കാലുകളുണ്ടാം.”
‘തമ്പ്രാക്കൾ ഭാഷാ’ എന്ന പേരിൽ മുഹൂർത്തപദവിയ്ക്കു വേറൊരു ഭാഷാവ്യാഖ്യാനവുമുണ്ടു്. ഒരു അഴുവാഞ്ചേരി തമ്പ്രാക്കൾ രചിച്ച വ്യാഖ്യാനമായതുകൊണ്ടാണു് ഇതിനു് തമ്പ്രാക്കൾ ഭാഷ എന്ന പേർ സിദ്ധിച്ചതു്. ഗീവറുഗീസുകത്തനാരുടെ കാലത്തിനു കുറഞ്ഞപക്ഷം ൨൫൦ വർഷങ്ങൾക്കു മുമ്പുണ്ടായ ഈ ഗ്രന്ഥത്തിലെ ഭാഷാരീതി നോക്കുക.
“ഇനി കർതൃദോഷം പറയുന്നു: ജനിച്ച കാലിന്റെ എൺപത്തെട്ടാം കാലും നൂറ്റെട്ടാംകാലും ജനിച്ച കൂറിന്റെ അഷ്ടമരാശിയും അഷ്ടമരാശിക്കൂറും ജന്മാഷ്ടമരാശികാലുകൾക്കു പാപന്മാരോ ശുക്രനോ അധിപതിയാകിൽ അവയും പിറന്നാളിന്റെ മൂന്നഞ്ചേഴാംനാളും പക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളുടെ കാവാലിക്കാലുകളും രണ്ടാംപക്കപ്പുറന്നാളിന്റെ മൂന്നഞ്ചേഴാംനാളുകളിൽ പാപികൾ അധിപന്മാരായവയും ജനിച്ച രാശിയുടെ അഷ്ടമരാശിയായ ലഗ്നാഷ്ടമവും എല്ലാ ശുഭകർമ്മങ്ങളിലും വർജ്ജിക്കണം.”
“അത്തത്തിന്റെ മൂന്നാം കാലിന്മേൽ ആദിത്യൻ ചന്ദ്രൻ ബുധൻ എന്നിവർ ഓരോരുത്തർ നില്ക്കുമ്പോൾ ആ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു സാരസ്വതയോഗമുണ്ടു്. പിന്നെ ബുധഗുരുശുക്രന്മാരിൽ ഓരോരുത്തർ അത്യുച്ചത്തിൽ നില്ക്കുമ്പോൾ കന്നിമാസത്തിൽ ഉച്ചത്തിൽ നില്ക്കുന്നവരുടെ ആഴ്ചദിവസത്തെ കന്നിരാശിയ്ക്കു യോഗമുണ്ടു്.”
“പൂരം നടത്തുവാൻ പ്രയാസം എന്നു് ഉച്ചം അറിവാനുള്ള വാക്യം. സാരസ്വതയോഗംകൊണ്ടു് വിദ്യാരംഭമാണെങ്കിൽ അനദ്ധ്യായം വർജ്ജിച്ചാൽ മതി. മറ്റൊന്നും വർജ്ജിക്കേണ്ട. അശ്വനിമാസത്തിൽ വെളുത്ത നവമിദിവസമദ്ധ്യത്തിങ്കലുള്ള ദിവസവും, നവമിരണ്ടു ദിവസമുണ്ടായാൽ, രണ്ടു ദിവസവും മഹാനവമിയാകുന്നു.” ഇങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ഇക്കാലത്തിനടുത്തു ഉണ്ടായിട്ടുണ്ടു്. അവയിലെ ഭാഷാരീതിയ്ക്കു പറയത്തക്ക യാതൊരാക്ഷേപവും കാണുന്നില്ല.
വ്യാഖ്യാനങ്ങൾക്കു പുറമേ ഉത്തമ സാഹിത്യകോടിയിൽ ഗണിക്കപ്പെടാവുന്ന ഗദ്യഗ്രന്ഥങ്ങളും ഇക്കാലത്തു് അപൂർവമല്ലായിരുന്നു. വാസവദത്ത, ബ്രഹ്മാണ്ഡപുരാണം ‘ബ്രഹ്മാനന്ദവിവേകം’ അംബരീഷചരിതം നളോപാഖ്യാനം മുതലായവ ഈ ഇനത്തിൽപ്പെടുന്നു. വാസവദത്തയിൽനിന്നു് മാതൃകക്കായി ഒരു ഭാഗം താഴെ ചേർക്കുന്നു.
“ഒരു ദിവസം രാജാവു പ്രഭാതസമയത്തിൽ എണീറ്റു കുളിയും ദേവകാര്യവും ഭക്ഷണവും കഴിച്ചു് സർവാഭരണഭൂഷിതനായി ബ്രാഹ്മണരുടെ സമീപത്തിങ്കൽ വന്ദിപ്പൂതുംചെയ്തു് ഈ വണ്ണം പറഞ്ഞു. അല്ലയോ ബ്രാഹ്മണോത്തമന്മാരേ! ഞാൻ അവന്തി രാജ്യത്തിങ്കൽ നിന്നു് ഒരു കന്യാഭരണത്തെകൊണ്ടു വന്നിട്ടുണ്ടു്. അവൾ എങ്ങനെയുള്ളൂ? ഏറ്റവും സുന്ദരിയാണു്; പിന്നെയും പ്രദ്യോതനനാകുന്ന കല്പവൃക്ഷത്തിന്റെ മനോഹരമായിരിക്കുന്ന ബാലമഞ്ജരി ആണു് ഉപനീതം. അവളെ എനിക്കു വിവാഹം ചെയ്വാൻ യോഗ്യതയുണ്ടോ? എന്നീവണ്ണം വിചാരിച്ചു പറഞ്ഞാലും!”
12.53 പ്രശ്നമാർഗ്ഗം ഭാഷ
ഇതു പ്രശ്നമാർഗ്ഗത്തിന്റെ ഒരു ഭാഷാവ്യാഖ്യാനമാണു്. വ്യാഖ്യാതാവു് ഈഞ്ചക്കഴിവാ മാധവൻ ആണു്. ജാതിയിൽ കണിയാരായിരിക്കുമോ എന്തോ? അദ്ദേഹം മഴമംഗലത്തിന്റെ സമകാലികനായിരുന്നു.
12.54 ബാലശങ്കരീയം
ഇതു മഴ മംഗലത്തിന്റെ കൃതിയായ കാലദീപവ്യാഖ്യാനമാകുന്നു. ഗദ്യരീതികാണിപ്പാനായി ഒരു ഖണ്ഡിക ഉദ്ധരിക്കുന്നു. പൂർവപക്ഷത്തിൽ “പ്രതിപദത്തിന്റെ ആദി ആദിയായി അതിന്നടുത്തുമീതെ അമാവാസി വാവിന്റെ ഒടുക്കമൊടുക്കമായുള്ള കാലമല്ലോ ഒരു ചാന്ദ്രമാസമായതു്. അങ്ങനെ ഇരിക്കുന്ന ചാന്ദ്രമാസങ്ങൾ പലതുണ്ടല്ലോ. ഇരിക്കട്ടെ, അവയിൽവെച്ചു് ഏതൊരു ചാന്ദ്രമാസത്തിൽ പൌർണ്ണമാസി വാവിന്റെ ഒടുക്കംചോതിയിൽ താൻ വരുന്നു അച്ചന്ദ്രമാസം ചൈത്രമാസമായതു്.”
യുക്തിഭാഷ മുതലായ മറ്റുചില ജ്യൌതിഷഗ്രന്ഥങ്ങളേപ്പറ്റി ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.
12.55 നക്ഷത്രമാല
നക്ഷത്രമാല ഇതുപാനമട്ടിൽ എഴുതപ്പെട്ടിരിക്കുന്ന പ്രസിദ്ധമായ ഒരു പദ്യകൃതിയാണു്. ഓരോ നക്ഷത്രവും ഉച്ചത്തിൽ വരുമ്പോൾ ഉദിക്കുന്ന ലഗ്നവും അതിൽ ചെല്ലുന്ന നാഴികയും ഇതിൽ വിവരിച്ചിരിക്കുന്നു.
12.56 സ്മൃതികളും ആഗമഗ്രന്ഥങ്ങളും
തന്ത്രസമുച്ചയം ഭാഷ
ഈ കൃതി ഒരു കൂവക്കരപ്പോറ്റിയുടെ കൃതിയാണെന്നു തോന്നുന്നു. സംസ്കൃതത്തിലുള്ള തന്ത്രസമുച്ചയത്തിനെ ഭാഷാപദ്യങ്ങളായി വിവർത്തനം ചെയ്തിട്ടുള്ളതാണു്. ഈ ഗ്രന്ഥം അച്ചടിപ്പിച്ചിട്ടില്ല.
12.57 കൌഷീതകി ഗൃഹ്യസൂത്രംഭാഷ
ഇതു മഴമംഗലത്തിന്റെ കൃതിയാണെന്നു ചിലർ പറയുന്നു.
“കൌഷീതകം വേല്പാൻ മുഹൂർത്തമുണ്ടായി ഇണങ്ങരേയും അറിയിച്ചു് അയനിയുണ്ടു്, അച്ഛനേ അഭിവാദ്യം ചെയ്തു പിന്നെയും വേണ്ടുന്നവരെ എല്ലാവരെയും അഭിവാദ്യം ചെയ്തു്, ഒടുക്കത്തു അമ്മേ അഭിവാദ്യം ചെയ്തു് അടയും മാലയും മേടിച്ചു്, ആർത്തുവിളിച്ചു്, മംഗല്യസൂക്തം ജപിച്ചു പുറപ്പെട്ടു ചെന്നു്, വലത്തു കാലകം പുക്കു മുറ്റത്തു ചെന്നു കിഴക്കുനോക്കിയിരുന്നാൽ കൊടുക്കുന്നവൻ പടിഞ്ഞാറു നോക്കിയിരുന്നു കൈപിടിച്ചു ചൊല്ലൂ”
12.58 ശില്പരത്നം ഭാഷ
ഇതു ഇതേ പേരിലുള്ള സംസ്കൃതഗ്രന്ഥത്തിന്റെ ഭാഷാനുവാദമാകുന്നു. മൂലഗ്രന്ഥത്തിന്റെ കർത്താവു് മേല്പത്തൂർ ഭട്ടതിരിയായിരുന്നുവെന്നു ഭാഷാശില്പരത്നത്തിന്റെ പ്രസാധകന്മാർ പറയുന്നു. എന്നാൽ തദ്ഗ്രന്ഥത്തിൽ നിന്നുതന്നേ ഗ്രന്ഥകാരന്റെ പേരുംമറ്റും അറിവാൻ മാർഗ്ഗമുണ്ടു്.
“ബ്രാഹ്മം ക്ഷാത്രം ച തേജോപ്യഹമഹമികയാ വർണ്ണിതേ യത്രവീരേ തസ്യശ്രീ ദേവനാരായണധരണിപതേ രാജ്ഞയാ ജ്ഞാകരോഹം മന്ദോപ്യത്യന്തമോഹാദതിവിപുലതരേ ദ്യോഥപൂർവാഗമേഭ്യഃ സംക്ഷിപ്തം ശില്പരത്നം പ്രലിഖിതുമധുനാപ്രക്രമേ തൽക്രമേണ” എന്നും,
“ശ്രീരാമപുത്രേണ ഭാർഗവഗോത്രേ സംഭൂതേന ഭൂദേവേന ശ്രീകുമാരനാമധേയേന” രചിതമാണെന്നും പറഞ്ഞിട്ടുള്ളതുകൊണ്ടു് ശില്പരത്നത്തിന്റെ കർത്താവു് അമ്പലപ്പുഴരാജാവിന്റെ ആശ്രിതനും ഭാർഗ്ഗവഗോത്രജാതനും ‘രാമ’പുത്രനും കുമാരനാമാവും ആയിരുന്നുവെന്നറിയാം.
ഭാഷാശില്പരത്നത്തിനു തൈക്കാട്ടുഭാഷ എന്നുകൂടി ഒരു വ്യാഖ്യാനമുണ്ടു്. ശില്പാഗമജ്ഞനായ ഒരു തൈക്കാട്ടു ഭട്ടതിരിയാണു് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഒറ്റക്കല്ലുമണ്ഡപത്തിന്റെ പണിനടത്തിയതെന്നു് തിരുവനന്തപുരം രേഖകളിൽനിന്നു കാണുന്നു.
“കോളംബേ ഭൂനളഖ്യേ ദിനകൃതി വൃഷഗേ വാസരേ ഭൂപസംഖ്യേ
വഞ്ചിക്ഷോണീമഘോനഃ ക്ഷിതിപകുലമണേ രാമവർമ്മാഭിധസ്യ
സ്വസ്രീയസ്സത്യധർമ്മാ നിരുപമമഹിമാ ബാലമാർത്താണ്ഡവർമ്മാ
പ്ലുഷ്ടം പ്രാഗ്വാദ്വിധാതും മനസി നിരചിനോൽ പത്മനാഭോപഗേഹം
പ്രാപ്യാനുജ്ഞാം യഥാവത്സ തു നൃപതിവരഃ പത്മനാഭേന്ദ്രയോഗി-
ശ്രേഷ്ഠാൽ സമ്മന്ത്ര്യശില്പാഗമവിശദമതിം ബാലകാന്താരസംജ്ഞം
ഭൂഭേവഞ്ചാഗമയ്യാശിഷദഹിശയിതുർമ്മന്ദിരന്ദീപശാലാ
പര്യന്തഞ്ചാവിമാനാദതിരുചിരതരം കാരുഭിഃ കാരയേതി”
തൈക്കാടു് എന്നൊരു സ്ഥലം തിരുവനന്തപുരത്തും വടക്കുമുണ്ടു്. ഈ ഭട്ടതിരിയോ അദ്ദേഹത്തിന്റെ വംശത്തിൽപ്പെട്ട മറ്റു വല്ലവരുമോ ആയിരിക്കണം ശില്പരത്നം ഭാഷ നിർമ്മിച്ചതു്. കവിയുടെ ജീവിതകാലം ഒൻപതാം ശതകത്തിനു ശേഷമായിരുന്നുവെന്നു മാത്രം തൽക്കാലം പറയാം.
12.59 വലവീശുപുരാണം
ഇതു മുക്കുവന്മാരുടെ ഉപയോഗത്തിനായി ഏതോ ഒരു സരസൻ എഴുതിയ പദ്യകൃതിയാകുന്നു. ‘ഇതിഗാംഗേയകൃതേ വലവീശുപുരാണേ’ എന്നു അവസാനത്തിൽ കാണുന്നുണ്ടു്. ഒരു പകർപ്പു് ക്യൂറേറ്റർ മി. സാംബശിവശാസ്ത്രികളുടെ കൈവശം വന്നു ചേർന്നിട്ടുള്ളതായി അറിയുന്നു.
12.60 ഉലകുടയപെരുമാൾപാട്ട്
ആചാരവും ചടങ്ങും ഭാഷ
ഇതു ഇക്കാലത്തുണ്ടായ ഒരു സ്മാർത്തഗ്രന്ഥമാകുന്നു. ഭാഷയ്ക്കു കൌഷീതകീഗൃഹ്യസൂത്രഭാഷയുടെ സാദൃശ്യം കാണുന്നു.
ആശ്വലായന ധർമ്മസൂത്രങ്ങൾ, ആപസ്തംബസൂത്രങ്ങൾ ഇവയുടെ ഭാഷാവിവർത്തനങ്ങളും കാണ്മാനുണ്ടു്. ആചാരസംഗ്രഹം, അനുഷ്ഠാനസമുച്ഛയം, മുതലായി വേറെയും പലേ സ്മാർത്തഗ്രന്ഥങ്ങൾ ഉണ്ടെങ്കിലും വിസ്തരഭയത്താൽ ഇവിടെ ഉദ്ധരിക്കുന്നില്ല.
12.61 സംഗീതം
സംഗീതവിദ്യയെ സംബന്ധിച്ചു് ഇക്കാലത്തു് സംഗീതചൂഡാമണി മുതലായ ചില കൃതികൾ രചിക്കപ്പെട്ടു.
താളക്രമത്തെ വിവരിക്കുന്ന ഒരു ഭാഷാഗ്രന്ഥവും കാണുന്നു.
12.62 തത്വശാസ്ത്രഗ്രന്ഥങ്ങൾ
പ്രപഞ്ചസാരം, ബ്രഹ്മാനന്ദവിവേകം, വേദാന്തസംഗ്രഹം, ശ്രുതിഗീതഭാഷ, മുതലായവയെ ഈ വർഗ്ഗത്തിൽ ഉൾപ്പെടുത്താം. ഇവയിൽ പ്രപഞ്ചസാരം നിർമ്മിച്ചതു് പെരിഞ്ചെല്ലൂർക്കാരനായ ഒരു നമ്പൂതിരി ആയിരിക്കണം. അതിൽ,
“ചെല്ലൂർനാഥംവണങ്ങീട്ടു
ബാലാനാം ഹിതകാമ്യയ
വ്യാഖ്യാം പ്രപഞ്ചസാരസ്യ
ഭാഷയാദ്യ കരോമ്യഹം”
എന്ന പ്രാരംഭപദ്യത്തിൽ നിന്നൂഹിക്കാം. ഇതു പ്രപഞ്ചസാരം എന്ന സംസ്കൃതകൃതിയുടെ ഭാഷാനുവാദമാണു്.
12.63 വൈദ്യഗ്രന്ഥങ്ങൾ
ഒന്നാംഭാഗത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്ന ഗ്രന്ഥങ്ങളുടെ പേരുകൾ നോക്കുക. ജ്യോത്സ്നിക എന്നൊരു വിഷവൈദ്യഗ്രന്ഥം കൂടെ ഈയിടെ തിരുവിതാംകൂർ മലയാളം ക്യൂറേറ്റർ ആപ്പീസുകാർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഗ്രന്ഥകർത്താവു നിശ്ചയമില്ല.
12.64 മത്തവിലാസം കൂത്തു്
തുതു ചാക്യാന്മാരുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിട്ടുള്ളതാണു്. ഒരു ഭാഗം ഉദ്ധരിക്കുന്നു.
“സൂത്രധാരൻ…മത്തവിലാസത്തിൽ സൂത്രധാരനെക്കണക്കേ അണിവും പ്രസ്ഥാനവുമെല്ലാം. ഉത്തരീയവും വേണം. മണിഘൃഷ്ട എന്റുചൊല്ലി ക്രിയ തുടങ്ങൂ. തത്ര പ്രഹേതി ഹേതീച എൻറു തുടങ്ങി ‘പീഡയാമാസ ലീലയാ’ എൻറിത്രേടം ശ്ലോകം പാടു”
ഇതുപോലെ മിക്ക നാടകങ്ങളേയും അഭിനയിക്കേണ്ട സമ്പ്രദായങ്ങളേ വിവരിക്കുന്ന ഭാഷാഗ്രന്ഥങ്ങൾ ഉണ്ടായിട്ടുണ്ടു്. (അഞ്ചാം അദ്ധ്യായം വായിച്ചുനോക്കുക.)
12.65 കൈയ്യാങ്കളി
കേരളത്തിൽ അടുത്ത കാലംവരെ നടന്നുവന്നിരുന്ന ഒരു കളിയായിരുന്നു കൈയ്യാങ്കളി. ഈ കൃതി അതിന്റെ ചടങ്ങുകളെ പ്രതിപാദിക്കുന്നു. അല്പഭാഗം ഉദ്ധരിക്കാം.
“പൊന്തികച്ചയ്ക്കു കൈപ്പുറത്തടിച്ചു, വലക്കാൽ വെച്ചു, കൈ നികർത്തി, താണുതൊഴുതു കുമ്പിട്ടു പൊന്തി, ഇടത്തു വന്ദിച്ചു വാങ്ങിയിട്ടു്, ഇടക്കാൽ നീട്ടിപ്പൊന്തികച്ചയ്ക്കു പരിചുചാരിത്തുടങ്ങി, എടത്തു അതിൻമുന ഇടത്തുപിടിച്ചു്, താണു് വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വന്നു കടകത്തിന്നു കോർത്തു, അമർത്തു് വലത്തേതിൽ വന്നു്, ഒളവുംതട്ടി ഇടത്തേതിൽ വളച്ചു നീട്ടി കുമ്പിട്ടുപൊന്തി, ഇടത്തു വന്ദിച്ചു് വാങ്ങിയിട്ടു് പൊന്തികച്ചയ്ക്കു ഇടക്കാൽ നീട്ടി, പരിചുചാരിത്തൂങ്ങി, ഇടത്തേതിൽ എഴുന്നുലായി, ഇടത്തേതിൽ താണു ഇടക്കാൽ വാങ്ങിക്കടകത്തിനു കോർത്തു് വലക്കാൽ വാങ്ങി, ഇടത്തമത്തു് വലത്തേതിൽ വന്നോളവും കെട്ടി ഇടത്തേതിൽ വളച്ചു നീട്ടി, ഇടക്കാൽ വാങ്ങി, കടത്തിനു കോർത്തു വലക്കാൽ വാങ്ങി, ഇടത്തമത്തു വച്ചു വലത്തേതിൽ വന്നോളവും കെട്ടി, ഇടത്തേതിൽ വളച്ചുകെട്ടി നീട്ടി, ഇടക്കാൽ വാങ്ങി കടകത്തിനു കോർത്തു് എടത്തമത്തു വച്ചുനീട്ടി കാൽ കൂട്ടി എഴുന്നുചാടി ഇടക്കാൽ തൂകി അകത്തു കെട്ടി, കാൽകൂട്ടി, ഇണക്കിക്കൊണ്ടു് പൊന്തികച്ചയ്ക്കു് പരിച നിവർത്തി കൈപ്പുറത്തടിച്ചു. ഇത്യാദി.
***
പല ശാഖകളിലായി നാനൂറോളം ഗ്രന്ഥങ്ങൾ ഇക്കാലത്തുണ്ടായിട്ടുണ്ടു്. അവയുടെ ഒരു പട്ടിക അനുബന്ധത്തിൽ ചേർക്കാൻ നോക്കാം.
12.66 അടവുകൾ. (ഓണമ്പള്ളി സമ്പ്രദായം)
അതിപുരാതന കാലം മുതല്ക്കു ആയുധവിദ്യാഗുരുക്കന്മാരായി ജീവിച്ചിരുന്ന ചില കുടുംബക്കാരുണ്ടു്. ഓണമ്പള്ളി ആചാര്യന്മാർ ഈ ഇനത്തിൽപ്പെടുന്നു. അവർ ചെമ്പകശ്ശേരി രാജാക്കന്മാരുടേയും മറ്റും ഗുരുക്കന്മാരായിരുന്നു. നമ്പ്യാരുടെ കൃതികളിൽ സ്തുതിക്കപ്പെട്ടുകാണുന്ന ഓണമ്പള്ളിലാചാര്യൻ ഈ കുടുംബത്തിലേ ഒരു അംഗമായിരുന്നു. അവരുടെ അഭ്യാസ മുറകളേ വിവരിക്കുന്ന ഒരു ഗ്രന്ഥം ഈയിടെ ശ്രീമാൻ ആർ. വാസുദേവപ്പുതുവാൾ ബീ. ഏ. സമ്പാദിച്ചു പകർത്തിച്ചതായി കണ്ടു. പതിനെട്ടു അടവുകളേയും മറ്റു അഭ്യാസക്രമങ്ങളേയും അതിൽ വിവരിച്ചിട്ടുണ്ടു്. പദ്യരൂപത്തിൽ കാണുന്ന പരദേവതാസ്തുതിയും ഗദ്യത്തിലുള്ള വിവരണങ്ങളും വളരെ പ്രാചീനമാണു്. ഒടുവിൽ ഇതു ‘ഓണമ്പള്ളി സമ്പ്രദായമാകുന്നു’ എന്നു എഴുതിയിരിക്കുന്നു.
വടക്കൻദിക്കിലേ സമ്പ്രദായത്തെ വിവരിക്കുന്ന വേറൊരു ഗ്രന്ഥവും കാണ്മാനുണ്ടു്. മങ്ങാട്ടു രാജാവിന്റെ ആയുധഗുരുക്കന്മാരിൽ ആരോ രചിച്ചതായിരിക്കണമെന്നു തോന്നുന്നു. അതിന്റെയും പ്രാരംഭം പദ്യരൂപത്തിലാണു്.
“അമ്പിളിത്തെല്ലു ചൂടുന്ന തമ്പുരാൻ മൂത്തപുത്രനെ
അമ്പിൽതൊഴുതു കുമ്പിട്ടേൻ വമ്പേലും വാണിമാതെയും.
… … …
വാളും ചുരികകട്ടാരം ഉറയിലിട്ടങ്ങിരിക്കിലും
ഊരുചൊല്ലുക മുല്പാടു് സ്ഥാനംതൊട്ടതു കൊണ്ടെടോ.”
ഗദ്യത്തിൽനിന്നു ഒരുഭാഗംകൂടി ചേർക്കാം.
“പെറകിനു കൈയ്ക്കുവെച്ചു നീക്കി മറകളഞ്ഞു് കലികുത്തി താഴെത്തിരിഞ്ഞു് വലത്തേതിൽ കെട്ടിനീക്കി കടകം വെട്ടി കൈത്തട്ടിൽ കൂട്ടി, ഉലച്ചുതാന്നു, വലത്തു ചവുട്ടി എടത്തുമാറിയിരുത്തി വലത്തുചവിട്ടി എടത്തേതിന്മീതെ ത്താണു, ഓതിരം തടുത്തു കടകത്തിന്മീതെ വച്ചുവലത്തേതിക്കെട്ടി ഒക്കക്കടകം നാലുംതടുത്തു് കുമ്പിട്ടു് എടത്തേതിൽ താണുനിന്നു ഓതിരം തടുത്തു് ഓതിരം വെട്ടി പിന്നെ നാലുതടുത്തു് കടകം വെട്ടിവാങ്ങി …
…
പരിശവട്ടം വീശുക. ഇതു വെട്ടിന്റെ ഉപദേശം ആർക്കും ധരിപ്പിക്കരുതു്”
ചിലതിന്റെ അവസാനത്തിൽ ‘ഗുരുവിനാണ കൈകണ്ട വിദ്യയാണെന്നറിക…ആർക്കും കാട്ടല്ലെന്നറിക. ഉപദേശം സൂക്ഷ്മമെന്നറിക’ എന്നുകൂടി എഴുതിയിരിക്കുന്നു.
12.67 കൂട്ടപ്പാഠകം
മൂന്നുനാലു കൂട്ടപ്പാഠകങ്ങൾ ഞാൻ കണ്ടിട്ടുണ്ടു്. അവയിൽ ഒന്നു നാരായണ ഭട്ടതിരിയുടെ കൃതിയാണെന്നു് ചിലർ പറയുന്നു. അതു വിശ്വാസയോഗ്യമല്ല. അടുത്തകാലംവരെ ഇത്തരം കൃതികൾ ഉണ്ടായിക്കൊണ്ടിരുന്നു. ചേലപ്പറമ്പന്റെ കൃതിയാണെന്നു പറയപ്പെടുന്ന ഒരു കൂട്ടപ്പാഠകത്തിൽ നിന്നു് ഏതാനും ഭാഗം ഉദ്ധരിക്കാം.
“ഈയാണ്ടിലുണ്ടധിക മോദകരം ജനാനാം
മാമാങ്കമാകിയ മഹോത്സവമത്രചെന്നാൽ
കാണാം സുഹൃജ്ജനവു മങ്ങവരോടുചേർന്നാൽ
കാമോത്സവത്തിനുളവാം കഴിവെന്നുനൂനം.
അളവില്ലാതൊരു ഭൂഷണകോലം
തെളിവിലങ്ങു വരുന്നതുകണ്ടാൽ.
അളകാപുരിയീന്നനുപമഗുണനാ-
മളകേളൻ വരവെന്നേതോന്നൂ.”
ചാക്യാന്മാരുടെ അഭിനയത്തിനായി പലേടത്തുനിന്നു പല ശ്ലോകങ്ങൾ ചേർത്തും അഭിനയ ക്രമങ്ങൾ വിവരിച്ചും എഴുതിവച്ചിട്ടുള്ളതാണു് മിക്ക കൂട്ടപ്പാഠകങ്ങളും. അതുകൊണ്ടു് അവയുടെ കർത്തൃത്വം നിശ്ചയിയ്ക്കാൻ വളരെ പ്രയാസമാണു്. ഒരു കൂട്ടപ്പാഠകത്തിൽ തോലന്റേയും, പുനത്തിന്റേയും നമ്പ്യാരുടേയും ചോലപ്പറമ്പന്റേയും ഭാഷാപദ്യങ്ങൾ കാണുന്നു.
12.68 വേദാന്തഗ്രന്ഥങ്ങൾ
ഗദ്യമായും പദ്യമായും അനേക വേദാന്തഗ്രന്ഥങ്ങൾ ഭാഷയിൽ ഇക്കാലത്തു ഉണ്ടായിട്ടുണ്ടു്. ദ്വാദശവർണ്ണകം ഗദ്യം എന്നൊരു പ്രൌഢഗ്രന്ഥം മലയാളവും തമിഴും അല്ലാത്തരീതിയിൽ എഴുതപ്പെട്ടിരിക്കുന്നു. ഇതിന്റെ ഒരു പകർപ്പു് ശ്രീചിത്തിരതിരുന്നാൾ വായനശാലയിലും മറ്റൊന്നു് മലയാളം ക്യൂറേറ്റർ ആഫീസിലും കാണുന്നു.
12.69 ‘തത്വമസിവാക്യം കേരളഭാഷാഗാനം’
ഇങ്ങനെ ഒരു വിശിഷ്ടഗ്രന്ഥം ഈയിടെ എന്റെ ശിഷ്യനായ മി. കുഞ്ഞുകൃഷ്ണപിള്ള ശാസ്ത്രിയുടെ പക്കൽനിന്നും കൈവശം വന്നുചേർന്നു.
“വേദാന്തവാക്യാർത്ഥ തല്പരന്മാരായി
മേദിനീതന്നിലുള്ള മാനുഷർക്കാത്മതത്വം.
ബോധിപ്പിച്ചജ്ഞാനമാം തമസ്സേക്കളയുന്ന
ശാരികപ്പൈത”
ലിനേക്കൊണ്ടാണു് കവി പാടിച്ചിരിക്കുന്നതു്.
12.70 ഭൂതാപസ്മാരലക്ഷണം
ഭാഷാപദ്യങ്ങളായി എഴുതപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല. പതിനെട്ടു അപസ്മാരങ്ങളുടെ ലക്ഷണങ്ങളും ചികിത്സകളും അതിൽ വിവരിച്ചിരിക്കുന്നു. ഗ്രന്ഥകാരൻ എഴുത്തച്ഛന്റെ കാലത്തിനിപ്പുറം ജീവിച്ചിരുന്ന ആളാണെന്നു തോന്നുന്നു. അച്ചടിപ്പിച്ചിട്ടുള്ളതായി അറിവില്ല. ഒരു പദ്യംമാത്രം ഉദ്ധരിക്കാം.
“പതിനാറാമപസ്മാര-
ത്തിനും കൌമാരിയെന്നുപേർ
ഉദിക്കുമ്പോൾ നടന്നിട്ടു്
ബാധിച്ചീടും മനുഷ്യരെ.”
12.71 യോഗമാലികഭാഷ
ഇതു് സംസ്കൃതത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഒരു യോഗമാലികയുടെ ഭാഷാനുവാദമാകുന്നു. ഗ്രന്ഥത്തിനു നല്ല പഴക്കമുണ്ടു്.
“സർവജനങ്ങൾക്കും ഗുരുവല്ലോ ഈശ്വരനാകുന്നതു്. മോക്ഷസാധനമാകുന്നതു് യോഗമെന്നു കേൾക്കുന്നു” ഇങ്ങനെ ഗദ്യരൂപത്തിലാണു് മൂലത്തെ വിവർത്തനം ചെയ്തിരിക്കുന്നതു്.
12.72 കേരളോൽപത്തിമൂലം
ഇതു് വളരെ പഴക്കമുള്ള ഒരു ഗദ്യഗ്രന്ഥമാകുന്നു. എഴുത്തച്ഛന്റെ കൃതിയാണെന്നു് ചിലർ പറയുന്നതു് എന്തു ലക്ഷ്യത്തെ ആധാരമാക്കീട്ടാണെന്നു മനസ്സിലാകുന്നില്ല. ഇംഗ്ലീഷുകാരുടെ വരവിനു മുമ്പു രചിക്കപ്പെട്ട കൃതിയാണെന്നുള്ളതിനു് ആന്തരമായ തെളിവുകളുണ്ടു്. കേരളത്തിലെ ജാതിക്കാരെപ്പറ്റി പറയുന്നിടത്തു്,
“നാലുവർണ്ണത്തിന്റെ പുറമേയുള്ളവർ, ചെട്ടി ചിലമ്പാണ്ടിയൻ, കുഞ്ചരാർത്തിക്കാരൻ (ഗുജറാത്തിക്കാരൻ) പറങ്കി, ഉലന്ത, പരന്തരീസു്, പൌരവൻ എന്നിങ്ങനെ ഉള്ളവർ” എന്നു പ്രസ്താവിച്ചിരിക്കുന്നതുതന്നെ ഒരു ലക്ഷ്യമാകുന്നു.
അനേകം കേരളോൽപത്തികൾ ഉണ്ടെന്നും തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛന്റെ കേരളോൽപത്തി എന്ന പേരിൽ മുമ്പു് പ്രസിദ്ധപ്പെടുത്തിയിരുന്ന കേരളോൽപത്തി അദ്ദേഹത്തിന്റെ കൃതി അല്ലെന്നും അതു ശുദ്ധമേ അവാചകപുഞ്ജമാകയാൽ സ്വീകാരയോഗ്യമല്ലെന്നും മി. ഗോവിന്ദപ്പിള്ള പറയുന്നു. “അച്ചടിക്കാത്ത ഗ്രന്ഥങ്ങൾ ചിറക്കൽ, കോഴിക്കോടു്, കൊച്ചി, തിരുവിതാംകൂർ ഈ രാജ്യങ്ങളിലൊക്കെയും അല്പാല്പവ്യത്യാസങ്ങളോടുകൂടിയുണ്ടു്. അതാതു രാജ്യത്തെ കേരളോൽപ്പത്തിയിൽ അതാതുരാജ്യത്തെ രാജാക്കന്മാരെ പുകഴ്ത്തിയും കാണും. ചിലതിൽ അതാതു രാജ്യത്തു നടപ്പുള്ള” കാരണജന്മമര്യാദയെക്കുറിച്ചു ഒരു അദ്ധ്യായവും ഉണ്ടു്. ഏതോ രേഖകളെ അടിസ്ഥാനപ്പെടുത്തി ആയിരിക്കണം മി. ഗോവിന്ദപ്പിള്ള ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നതു്. എന്റെ അന്വേഷണത്തിൽ ലഭിച്ച കേരളോൽപത്തിയിലും പെരുമാക്കന്മാരുടെ വാഴ്ച അവസാനിക്കുന്നതുവരെയുള്ള ചരിത്രത്തിന്റെയും കേരളത്തിലെ കാണജന്മമര്യാദകളെയും വിവരിച്ചിട്ടുണ്ടു്. അവസാനത്തിൽ ഇതു കേരളോൽപത്തി മൂലം എന്നു എഴുതിയിരിക്കുന്നു. എഴുത്തച്ഛന്റെ കൃതി അല്ലെന്നു തീർച്ചയായും പറയാം.
ഈ ഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളവയെങ്കിലും ചരിത്ര ദൃഷ്യാ സ്വീകാര്യമല്ലെങ്കിലും, ഗ്രന്ഥത്തിന്റെ ആവിർഭാവകാലത്തു കേരളത്തിലുണ്ടായിരുന്ന ആചാരങ്ങളേയും മറ്റും പറ്റി പലതും അതിൽ നിന്നു നമുക്കു ഗ്രഹിക്കാം. ഇതുപോലുള്ള ഗ്രന്ഥങ്ങൾ മി. ഗോവിന്ദപ്പിള്ള പറയുമ്പോലെ ദേശന്തോറും ഉണ്ടെങ്കിൽ അവയെ എല്ലാം പ്രസിദ്ധീകരിക്കാൻ ശ്രമിക്കേണ്ടതാണു്.
കേരളോൽപത്തിയും മാമാങ്കവും എന്നൊരു പദ്യകൃതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് അത്ര പുരാതനമല്ല. അതിനെപ്പറ്റി അന്യത്രപറയുന്നതാണു്.
12.73 കേരളമാഹാത്മ്യസാരം
ഇങ്ങനെ ഒരു ഭാഷാഗദ്യകൃതിയും കാണ്മാനുണ്ടു്. അതു് കേരളമാഹാത്മ്യത്തിന്റെ ഒരു സ്വതന്ത്ര ഗദ്യ വിവർത്തനമാകുന്നു. അതിനു് കേരളോൽപത്തിക്കുള്ളിടത്തോളം പഴക്കം ഇല്ല. അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല. പണ്ടു് നായർ എന്ന മാസികയിൽ ഖണ്ഡശഃ പ്രസിദ്ധീകരിച്ചിരുന്ന കേരളമാഹാത്മ്യസാരവും എന്റെ കൈവശത്തിലിരിക്കുന്ന ഗ്രന്ഥവും തമ്മിൽ വളരെ വ്യത്യാസം കാണുന്നു. അതു് അടുത്ത കാലത്തു ആരോ എഴുതിയതാണെന്നാണു് തോന്നുന്നതു്.
മറ്റു ചില ഗദ്യ ഗ്രന്ഥങ്ങളും പദ്യ കൃതികളും ഉള്ളവയെ അനുബന്ധത്തിൽ ചേർത്തുകൊള്ളാം. ഏകദേശം ഉണ്ണുനീലി സന്ദേശത്തോളം പഴക്കം തോന്നിക്കുന്നതും അതേ മിശ്രഭാഷയിൽ എഴുതപ്പെട്ടിട്ടുള്ളതുമായ ഒരു കൃതി ഈയിടെ എന്റെ കൈവശം വന്നുചേർന്നു, കേരളത്തിലേ പ്രധാന ക്ഷേത്രങ്ങളിലെ മൂർത്തികളേപ്പറ്റി സ്തോത്രരൂപമായി എഴുതപ്പെട്ടിട്ടുള്ളതാണു്. അക്കൃതി അവസാനം ഇല്ല. അതുപോലെ തന്നെ മിശ്രഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയിൽ കോഴിക്കോട്ടു രാജാക്കന്മാരെപ്പറ്റി പ്രശംസിച്ചുകാണുന്നു. ഇവയെ അചിരേണ പ്രസിദ്ധപ്പെടുത്തണമെന്നു വിചാരിക്കുന്നു.
ഈ അദ്ധ്യായം അവസാനിക്കുന്നതിനുമുമ്പായി ഇക്കാലത്തിനിടയ്ക്കു ഭഷയ്ക്കുണ്ടായ അഭിവൃദ്ധിയേപ്പറ്റി അല്പം സൂചിപ്പിക്കുന്നതു് അനുചിതമായിരിക്കയില്ലല്ലോ. സംസ്കൃതസാഹിത്യത്തിലുള്ള പല ഗ്രന്ഥങ്ങളേ ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തതുകൊണ്ടു് മലയാളികളുടെ ആശയസമ്പത്തു വർദ്ധിക്കയും പദദാരിദ്ര്യം നീങ്ങുകയുംചെയ്തു. പോർത്തുഗീസുഭാഷയിൽ നിന്നും സംസ്കൃതത്തിൽനിന്നും അനേക പദങ്ങൾ ഭഷയ്ക്കു ലഭിച്ചു. പോർത്തുഗീസുകാരിൽനിന്നും ലഭിച്ച ചില പദങ്ങൾമാത്രം ഇവിടെ ചേർക്കാം.
പീരങ്കി, കപ്പിയാര്, മണങ്ങു്, പത്തേമാരി, കശൂമാവു്, കോമ്മാങ്ങ, പറങ്കിയണ്ടി, പൃത്തിച്ചക്ക (പോർത്തിച്ചക്ക), അലമാര, പോർത്തുക്കിമാവു്, കസാല, അമിറാൽ [14] ജന്നൽ, ഗ്രാമ്പൂചപാതിരി, സേനാസോദരൻ ഇങ്ങനെ അസംഖ്യം ശബ്ദങ്ങൾ നമുക്കു പോർത്തുഗീസുകാരിൽ നിന്നു കിട്ടീട്ടുണ്ടു്. ഹിന്തുസ്ഥാനിയിൽ നിന്നും ചില വാക്കുകൾ ഈയിടയ്ക്കു ഭാഷയിൽ കടന്നുകൂടി. സുഭകാര്യക്കാർ, ജന്മി, രഹദാരി, അസൽ, അന്തസ്സു്, അവിയൻ, അലുവാ, അമ്പാരി, ഹർജി, അത്തർ, ആസാമി, ഉജാർ, ഖജാനാ, കച്ചേരി, ഖരാർ, കാടി, കിച്ചടി, ഗുസ്തി, ഗുമസ്താ, കുശാൽ, കൈപ്പീത്തു, കോട്ട, ചിട്ട, ശുപാർശ, സിൽബന്തി, ചൊക്ക, ശീല, ജപ്തി, ജമക്കാളം (ചൌക്കാളം), ചെണ്ടു്, ജാസ്തി, ജോടി, ചോപ്പു്, സവാരി, സലാം, സുമാർ, ഡപ്പാ, ഡപ്പി, ഠാണാ, ഡോലി, ദമ്പിടി, തയാർ, ദിവാൻ, തുപ്പട്ടാ, തൊല്ല, നവിബു്, പത്തിരി, പങ്ക, പുക്കാർ, മാമൂൽ, മിട്ടായി, മുൻഷി, ബഡായി, തവിടു്, ഇത്യാദി. ഇവയിൽ ചിലതു് ഹിന്ദുസ്ഥാനിവഴിക്കു ഭാഷയിൽ സംക്രമിച്ച വിദേശീയ ശബ്ദങ്ങളത്രേ.
12.74 കുറിപ്പുകൾ
[1] Travancore Archaeological Series Vol 1, Pages 175 and 176.
[2] ചിലർ “നടേ” എന്നോ മറ്റോ ഒരു പ്രയോഗം കണ്ടാലുടനേ കവി വടക്കനാണെന്നു തീർച്ചപ്പെടുത്തിക്കഴിയും. തെക്കൻ കൃതിയാണെന്നു സംശയംകൂടാതെ പറയാവുന്ന ഈ പദ്യങ്ങളിൽ ഒരിടത്തു നടേശബ്ദം പ്രയോഗിച്ചിരിക്കുന്നതു നോക്കുക.
[3] ഈ പദ്യം മി. മേനോൻ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിൽ വിട്ടിരിക്കുന്നു.
[4] മലരമ്പൻ എന്നു മറ്റൊരു പാഠം.
[5] “തൂമുകിലിൻ” എന്ന ജ്ഞാനസാഗരക്കാരുടെ പാഠം സ്വീകാര്യമല്ല. അതുപോലെതന്നെ “തിറവം” എന്നതിനുപകരം “നിറവും” എന്നുള്ള മി. ശങ്കരമേനോന്റെ പാഠവും സാധുവല്ലെന്നു തോന്നുന്നു.
[6] “മാറണി” എന്നു മി. മേനോന്റെ പാഠം.
[7] ഈ പദ്യവും മി. മേനോന്റെ പ്രസിദ്ധീകരണത്തിൽ കാണുന്നില്ല.
[8] “പൊന്നുംഞാണും” എന്ന ജ്ഞാനസാഗരപാഠം പിശകാണു്.
[9] ഇവിടെ “നിറന്ന” എന്ന സ്ഥാനത്തു “നിറവും” എന്നു ജ്ഞാനസാഗരക്കാരും “അടിയൊടുമുടിയിട രമ്യം തിരുമൈ” എന്ന സ്ഥാനത്തു് അടിയോടും “മുടിയിടരമ്യം” എന്നു മി. മേനോനും ചേർത്തിരിക്കുന്നതു പ്രമാദമാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാവുന്നതാണു്.
[10] “പിച്ച” എന്നു പാഠാന്തരത്തേക്കാൾ “വിച്ച” എന്ന പാഠം ഇവിടെ സ്വീകാര്യമായിത്തോന്നുന്നു. വിസ്മയ പദത്തിന്റെ തത്ഭവമായ ‘വിച്ച’ ശബ്ദത്തെ മിക്ക ചമ്പുക്കളിലും പ്രയോഗിച്ചുകാണുന്നു.
[11] മി. ഗോവിന്ദപ്പിള്ള ഒന്നാംപതിപ്പിൽ പറഞ്ഞിരിക്കുന്നതിനു് ഇഷദ്വ്യത്യാസം വരുത്തി രണ്ടാംപതിപ്പിൽ ചേർത്തിട്ടുള്ളതുതന്നെ അദ്ദേഹം മറ്റുചിലർചെയ്യാറുള്ളതുപോലെ, ഐതിഹ്യനിർമ്മാണം ചെയ്യാറില്ലായിരുന്നുവെന്നുള്ളതിനു ലക്ഷ്യമാകുന്നു.
[12] ഗിരിജാകല്യാണം പരമാർത്ഥത്തിൽ കൊട്ടാരം ഗ്രന്ഥപ്പുരയിൽ ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതു മി. പി. ഗോവിന്ദപ്പിള്ള പരിശോധിക്കയും ചെയ്തിട്ടുണ്ടു്. അദ്ദേഹം കൊട്ടാരംവക ഗ്രന്ഥങ്ങളിൽ പലതും ഭാഷാചരിത്രനിർമ്മാണത്തിനായി എടുത്തുകൊണ്ടുപോകയും തിരിച്ചുകൊണ്ടു വയ്ക്കുന്നതിനു മുമ്പു മരിച്ചുപോകയും ആണു് ചെയ്തതു്.
[13] ഉണ്ണിഗോവിന്ദൻ, കുഞ്ഞുനീലകണ്ഠൻ, എന്നൊന്നും പറയാറില്ല. കൊച്ചു എന്നു എല്ലാത്തരം പേരുകളുടെ മുമ്പിലും ചേർക്കാറുണ്ടുതാനും. വലിയപേരുകളുടെയും ഒടുവിൽ കുഞ്ഞുശബ്ദവും ചേർക്കാറുണ്ടു്. അതു് ഓമനപ്പേരാകുന്നു.
[14] ഇതു പോർത്തുഗീസുകാർ വഴിയ്ക്കു ലഭിച്ച ഒരു അറബിവാക്കാകുന്നു.
അധ്യായം 13
13. ശ്രീ രാമാനുജൻ എഴുത്തച്ഛൻ (തുടർച്ച)
മഹാത്മാക്കൾ സൂര്യചന്ദ്രമസ്സുകളെപ്പോലെ കാലകൃത്തുകളാണെന്നു് സാധാരണ പറയാറുണ്ടു്. ഇതിൽ പരമാർത്ഥമില്ലെന്നില്ല. അവർ മഹാഗിരികൾ എന്നോണം സ്വസ്വശിരസ്സുകളെ ഉയർത്തിപ്പിടിച്ചുകൊണ്ടു് നിമ്നശ്രോണിയിലുള്ള സാധാരണ ജനങ്ങൾക്കു താങ്ങായി നില്ക്കുന്നു. ലോകത്തിനു ശ്രേയസ്കരങ്ങളായ സകല പ്രവണതകളും അവർൽനിന്നാണുത്ഭവിക്കുന്നതു്.
‘യദ്യദാ ചരതിശ്രേഷ്ഠസ്തത്തദേവേതരോ ജനഃ
സ യൽ പ്രമാണം കുരുതേ ലോകസ്തദനുവർത്തതെ.’
എന്നു് ശ്രീകൃഷ്ണഭഗവാൻ അരുളിച്ചെയ്തിട്ടുള്ളതു് എത്രയോ പരമാർത്ഥമാകുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും അവരുടെ ആവിർഭാവത്തിനു കാലവും ഹേതുവായിരിക്കുന്നു. അതുകൊണ്ടു് മഹാത്മാക്കളുടെ ചരിത്രം പൂർണ്ണമായി ഗ്രഹിക്കണമെങ്കിൽ അന്നത്തെ കാലദേശസ്ഥിതികളെ പരിശോധിക്കാതിരിക്കാൻ തരമില്ല.
കേരളഭൂമി എല്ലാവിധത്തിലും ഒരു വീരപ്രസുവാണു്. കുമാരബുദ്ധൻ, ശ്രീശങ്കരാചാര്യർ, കുലശേഖരാൾവാർ, ശ്രീ രാമാനുജനെഴുത്തച്ഛൻ എന്നീ പുണ്യപുരുഷന്മാരുടെ ജനനീത്വം ഏതു രാജ്യത്തിനാണു് അഭിമാനകരമല്ലാത്തതു്? ഇവരിൽ കുമാരബുദ്ധൻ, ഗൌതമബുദ്ധന്റെ ഒരു അവതാരമായി ഗണിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ബുദ്ധമതം ബ്രാഹ്മണമതത്തിൽ ലയിച്ചപ്പോൾ, കുമാരബുദ്ധൻ വിസ്മൃതിയിലും ലയിച്ചുപോയി. അദ്ദേഹത്തിന്റെ വിഹാരമത്രേ ഇന്നു് ‘കുമാരകോവിൽ’ എന്ന പേരിൽ അറിയപ്പെടുന്നതു്. ശ്രീശങ്കരാചാര്യർ പരമശിവന്റെയും കുലശേഖരാൾവാർ മഹാവിഷ്ണുവിന്റെയും അവതാരങ്ങളായിരുന്നുവെന്നാണു് ഹിന്ദുക്കളുടെ വിശ്വാസം. കാലഗതികൊണ്ടു്, ഈ രണ്ടു് മഹാത്മാക്കളും കേരളത്തിനു നഷ്ടപ്പെട്ടുപോയി. ഇന്നു് കുലശേഖരനെപ്പറ്റി അറിയാവുന്ന കേരളീയർ നന്നേ ചുരുങ്ങുന്നു. അദ്ദേഹം തമിഴ് ദേശീയനായിരുന്നുവെന്നു സ്ഥാപിക്കുന്നതിനുപോലും ചില തമിഴർ ശ്രമിക്കുന്നുണ്ടു്. അതുപോലെ തന്നെ അനാചാരങ്ങളെ പ്രതിഷ്ഠിച്ചു് മലയാളനാട്ടിനെ വാതുലാലയമാക്കിത്തീർത്ത ഒരു ദുരാത്മാവെന്നനിലയിലാണു് ശ്രീശങ്കരൻ കേരളത്തിൽ പ്രതിഭാസിക്കുന്നതു്. ശ്രീശങ്കരനും ശ്രീകുലശേഖരനും തങ്ങളുടെ ആധ്യാത്മികജ്ഞാനസമ്പത്തിനെ വിദേശീയർക്കു നൽകി കൃതകൃത്യതപൂണ്ടു. കേരളത്തിൽ ജനിച്ചു്, കേരളീയരുടെ സുഖദുഃഖങ്ങളിൽ പങ്കുകൊണ്ടു്, കേരളത്തിനായി ആത്മജീവിതത്തെ സമർപ്പിച്ച ശ്രീരാമാനുജൻ എഴുത്തച്ഛൻ നമ്മുടെ പ്രാണങ്ങൾക്കും പ്രാണനായിരിക്കുന്നതിൽ അത്ഭുതപ്പെടാനെന്തുള്ളു? എഴുത്തച്ഛനിൽ മലയാളികളുടെ സർവസുഖക്ഷേമൈശ്വര്യങ്ങളും അന്തർഭവിച്ചിരിക്കുന്നു. കേരളഭൂമി എഴുത്തച്ഛന്റെ മാതൃത്വം കൂടി വഹിച്ചപ്പോൾ പരമധന്യയായിത്തീർന്നു.
പന്ത്രണ്ടാം ശതകത്തിനും പതിനേഴാം ശതകത്തിനും ഇടയ്ക്കു ഭാരതഖണ്ഡം ധർമ്മവിഷയകമായ പലേ ആന്ദോളനങ്ങൾക്കു രംഗഭൂവായിത്തീർന്നു. ശ്രീരാമാനുജാചാര്യർ, ശ്രീചൈതന്യൻ, ബസവൻ, മധ്വാചാര്യർ, വിദ്യാരണ്യർ എന്നീ മഹാന്മാരുടെ ആവിർഭാവം ഈ കാലഘട്ടത്തിലായിരുന്നു. ക്രൈസ്തവധർമ്മം, ഇസ്ലാംധർമ്മം മുതലായ വിദേശീയധർമ്മങ്ങൾ ക്രമേണ ഭാരതഖണ്ഡത്തിൽ അടിയുറച്ചു. അവർ ശാന്തരായി മതപ്രചാരണം ചെയ്തുകൊണ്ടിരുന്നിടത്തോളംകാലം ഹിന്ദുക്കളുടെ ഇടയ്ക്കു വലിയ ക്ഷോഭമൊന്നും ഉണ്ടായില്ല. എന്നാൽ പോർത്തുഗീസ്സുകാരുടെ ഭീകരമായ മതപരിവർത്തനം അവരെ ഭയവിഹ്വലരാക്കിത്തീർത്തു. പന്ത്രണ്ടാംശതകത്തോടുകൂടി ആരംഭിച്ച ജൈനമതപ്രബോധനവും അർദ്ധനിദ്രയിൽ ലയിച്ചിരുന്ന ഹൈന്ദവ ധർമ്മത്തെ ഉണർത്തുന്നതിനു പര്യാപ്തമായിരുന്നു. ജൈനന്മാർക്കു സുന്ദരപാണ്ഡ്യന്റെ കാലംമുതല്ക്കു് തമിഴ്‌നാട്ടിൽ ‘ഇരിക്കപ്പൊറുതി’യില്ലാതെയായെങ്കിലും, കന്നടദേശം അവർക്കു അഭയംനൽകി. പന്ത്രണ്ടാംശതകത്തിന്റെ ആരംഭത്തിൽ അവർക്കു എങ്ങനെയോ ഒരു ഉണർച്ച ഉണ്ടായെന്നു് അക്കാലത്തുത്ഭവിച്ച ജൈന സാഹിത്യത്തിൽനിന്നു ഗ്രഹിക്കാം. രാമചന്ദ്രചരിതം (1105) അഗ്ഗലനിർമ്മിതമായ ചന്ദ്രപ്രഭാപുരാണം (1189) ജന്നവിരചിതമായ അനന്തനാഥപുരാണം (1209) ഗുണവർമ്മകൃതമായ പുഷ്പദന്തപുരാണം (1235), മധുരനിർമ്മതമായ ധർമ്മനാഥപുരാണം (1385) ഇവയൊക്കെ കന്നടദേശത്തുണ്ടായവയത്രേ. ഈ ജൈനമതപ്രവാഹം കേരളത്തേയും സ്പർശിക്കാതിരുന്നില്ല.
പന്ത്രണ്ടാംശതകത്തിൽ വൈഷ്ണവ ശൈവമതങ്ങൾക്കും അഭൂതപൂർവമായ ഉണർച്ചയുണ്ടായി. ശ്രീരാമാനുജാചാര്യർ ജീവിച്ചിരുന്നതു് 1107-നും 1137-നും മദ്ധ്യേ ആയിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹമായിരുന്നു വൈഷ്ണവമതത്തെ പുരനുജ്ജീവിപ്പിച്ചതു്. അസംഖ്യം ജൈനന്മാരെ അദ്ദേഹം വൈഷ്ണവമതാനുയായികളാക്കി. രാമാനുജാചാര്യരുടെ ഉപദേശങ്ങളും ഗ്രന്ഥങ്ങളും സംസ്കൃതഭാഷയിലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ ശിഷ്യന്മാർ ദേശഭാഷ വഴിക്കു് ധർമ്മതത്വങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചു. ഈ വിഷയത്തിൽ വംഗദേശീയനായ രാമാനന്ദന്റെ പേരു പ്രത്യേകം സ്മരണീയമാകുന്നു. രാമാനന്ദശിഷ്യപരമ്പരയിൽ കബീർദാസ്, തുളസീദാസൻ തുടങ്ങിയ നിരവധി ദേശഭാഷാകവികൾ ഉൾപ്പെട്ടിരുന്നു. തമിഴ് ഭാഷയിലും ഇക്കാലത്തു ഉണ്ടായിട്ടുള്ള വൈഷ്ണവഗ്രന്ഥങ്ങൾക്കു അവസാനമില്ല. കന്നടത്തിൽ കുമാരവ്യാസൻ ‘ഗഡഗിന ഭാരതവും’ (1508-1530) കുമാരവാല്മീകി ‘തൊറവെ’ രാമായണവും ‘നിത്യാത്മശുകാ’ഭിധാനനായ വിഠലനാഥൻ ഭാഗവതവും രചിച്ചു. മധ്വാചാര്യരുടെ ആവിർഭാവത്തോടുകൂടി വൈഷ്ണവദാസന്മാർ എന്നപേരോടുകൂടിയ ഒരു കൂട്ടം ഭിക്ഷുക്കൾ ശ്രീകൃഷ്ണകഥകളെ ഭാഷാഗാനങ്ങളായി രചിച്ചു് പാടിക്കൊണ്ടു നടന്നതിനാൽ ശ്രീകൃഷ്ണാരാധനയ്ക്കു പൂർവാധികം അഭിവൃദ്ധിയുണ്ടായി. ഡാക്ടർ മോഗലിങ് എന്ന പാതിരി ഏകദേശം നാനൂറോളം കന്നടപ്പാട്ടുകൾ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. വിഠലദാസൻ, വെങ്കിടദാസൻ, വിജയദാസൻ, പുരന്ദരദാസൻ, കനകദാസൻ എന്നിങ്ങനെ അനേക ഗായകകവികൾ, കന്നടത്തിൽ വൈഷ്ണവഗാനങ്ങൾ രചിച്ചു. ഈ ഭാഗവതന്മാരിൽ വിവിധജാതിക്കാർ ഉൾപ്പെട്ടിരുന്നു. കനകദാസൻ ഒരു വേടനായിരുന്നെങ്കിലും, പരമഭാഗവതനായിരുന്ന ഇദ്ദേഹത്തിന്റെ മോഹനതരംഗിണി, കൃഷ്ണചരിത്രം, വിഷ്ണുഭക്തിസാരം ഇവയെപ്പറ്റി കന്നടദേശക്കാർക്കു വളരെ ബഹുമാനമുണ്ടു്. എന്നാൽ പുരന്ദരദാസന്റെ ഭക്തിരസായനരൂപങ്ങളായ ഗാനങ്ങൾ, രാഗാദിരോഗശമനത്തിനു ഒരു കൈകണ്ട ഔഷധംതന്നെയാണു്.
പന്ത്രണ്ടാംശതകത്തിൽ കമ്പരിൽനിന്നു തമിഴർക്കും ഒരു രാമായണം സിദ്ധിച്ചു. നന്ദപ്പകൃതമായ തെലുങ്ക് മഹാഭാരതവും ആ ശതകത്തിൽതന്നെയാണുണ്ടായതു്.
വംഗദേശീയരിൽ രാമാനന്ദശിഷ്യപരമ്പര അതി വിപുലമായിരുന്നു. അവർ ഉത്തരഭാരതം മുഴുവനും രാമഭക്തി പ്രചരിപ്പിച്ചു. വിവിധജാതീയരായ ഈ ഗായക കവികളിൽ കബീർദാസ് ഉർദ്ദുവിലും, തുളസീദാസ് വ്രജഭാഷയിലുമാണു് ഗാനങ്ങൾ രചിച്ചതു്. തുളസിയുടെ രാമചരിതമാനസം ഏഷ്യാ ഭൂഖണ്ഡത്തിലെ വിശിഷ്ടതമമായ നാലുഗ്രന്ഥങ്ങളിൽ ഒന്നാകുന്നു. ശ്രീവല്ലഭ മതസ്ഥാപകനായ വല്ലഭാചാര്യരുടെ ശിഷ്യനായ ‘സൂർദാസ്’ ഹിന്ദിയിൽ ‘സൂർ സാഗരം’ എന്ന ഗ്രന്ഥം രചിച്ചു് ശ്രീകൃഷ്ണാരാധന പ്രചരിപ്പിച്ചതും ഇക്കാലഘട്ടത്തിലായിരുന്നു. കുരുടനെങ്കിലും ജ്ഞാനദൃഷ്ടികൊണ്ടു് ഈ മഹാകവി ശ്രീകൃഷ്ണനെ കണ്ടിരുന്നുവെന്നു പ്രസ്തുതകാവ്യത്തിലേ ഏതു ഭാഗവും നല്ലപോലെ വിളിച്ചുപറയുന്നു. കവിത്വശക്തിയിൽ അദ്ദേഹം തുളസീദാസനെപ്പോലും അതിശയിക്കുന്നുവെന്നു നിസ്സംശയം പറയാം.
ശ്രീചൈതന്യൻ പതിനാറാം ശതകത്തിൽ ശ്രീകൃഷ്ണാരാധനയ്ക്കു ഒരു പുതിയ ജീവൻ നൽകി. അദ്ദേഹം ഭാരതഖണ്ഡം ഒട്ടുക്കു നടന്നു ശ്രീകൃഷ്ണാരാധനയുടെ മാഹാത്മ്യത്തെ വെളിപ്പെടുത്തി. ചൈതന്യദേവൻ കേരളത്തിലും വന്നിട്ടുണ്ടു്.
പതിനേഴാം ശതകത്തിന്റെ ആരംഭത്തിലാണു് മഹാരാഷ്ട്ര കവികുലതിലകനും ജാത്യാ ശൂദ്രനും ആയ ‘തുക്കാറാംജി’ ‘അഭംഗസ്തവങ്ങൾ’ രചിച്ചതു്. അദ്ദേഹം കൃഷ്ണഭക്തന്മാരിൽ അഗ്രഗണ്യനായിരുന്നു. അതേ ശതകത്തിൽതന്നെ ശ്രീധരൻ എന്ന കവി ഭാഗവതപുരാണവും മറാട്ടിയിൽ തർജ്ജമചെയ്തു. ഉറിയാഭാഷയിലും ഇതേ കാലത്തു ജഗന്നാഥകൃതമായ ഒരു ഭാഗവതവും ബലരാമനിർമ്മിതമായ ഒരു രാമായണവും സരളാദാസവിരചിതമായ ഒരു ഭാരതവും ഉണ്ടായതായിക്കാണുന്നു.
പതിനഞ്ചാംശതകത്തിന്റെ ആരംഭത്തിൽ കാശീരാമദാസ് മഹാഭാരതവും അതിനോടടുത്തു് കൃത്തിവാസൻ രാമായണവും വംഗഭാഷാഗാനങ്ങളായിച്ചമച്ചു. അവയെ ഇന്നും വംഗദേശീയർ ഭക്തിപൂർവം പാടിക്കൊണ്ടിരിക്കുന്നു.
ശൈവമതത്തിനും ഇതേ കാലത്തു ഒരു നവജീവനുദിച്ചു. തമിഴിൽ മാണിക്കവാചകരുടെ തിരുവാചകത്തെത്തുടർന്നു അതിമനോഹരങ്ങളായ ശൈവഗാനങ്ങൾ ഒട്ടുവളരെ ഉണ്ടായിട്ടുണ്ടു്. ജ്ഞാനസംബന്ധർ, അപ്പർ, സുന്ദരർ ഇവരെല്ലാം ശിവാരാധകന്മാരായിരുന്നു. കന്നടത്തിൽ പന്ത്രണ്ടാംശതകത്തിന്റെ ഉത്തരാർദ്ധത്തോടുകൂടി ബസവൻ എന്നൊരാൾ വീരശൈവമതത്തെ പുനരുജ്ജീവിപ്പിച്ചു. അദ്ദേഹം കലച്ചൂരി രാജാവായ ബിജ്ജലന്റെ മന്ത്രിയായിരുന്നതിനാൽ പ്രസ്തുതമതത്തെ പ്രചരിപ്പിക്കുന്നതിനു് നിഷ്പ്രയാസം സാധിച്ചുവെന്നു പറയാം. ലിംഗായിത മതഗ്രന്ഥങ്ങളായ ഷട്സ്ഥലവചനം, കാലജ്ഞാനവചനം, മന്ത്രഗോപ്യം, ഘടചക്രവചനം, രാജയോഗവചനം മുതലായ ഗദ്യകൃതികളെല്ലാം ബസവകൃതങ്ങളാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു. പതിന്നാലാം ശതകത്തിൽ ബസവപുരാണവും പതിനഞ്ചാം ശതകത്തിൽ മഹാബസവ പുരാണവും രചിക്കപ്പെട്ടു. ലിംഗായതന്മാർ ഇന്നും മൈസൂർ തുടങ്ങിയ കന്നട ദേശങ്ങിളിൽ ധാരാളമുണ്ടു്.
വംഗദേശത്തിലാണു് ശിവാരാധനയ്ക്കു കൂടുതൽ ശക്തി ലഭിച്ചതു്. പതിനാറാം ശതകത്തിനു ശേഷം അവിടെ ശൈവമതക്കാരുടെ സംഖ്യ പൂർവാധികം വർദ്ധിച്ചു.
ശൈവവൈഷ്ണവമതങ്ങൾ തമ്മിലുണ്ടായ മത്സരം ഭീകരമായിരുന്നെങ്കിലും, വിദേശീയ ധർമ്മങ്ങളുടെ ആക്രമണം അവയെ യോജിപ്പിക്കുന്നതിനു വളരെ സഹായിച്ചു. തൽഫലമായി പല ദിക്കുകളിൽ ഹരിഹര ക്ഷേത്രങ്ങൾ ഉണ്ടാവുന്നതിനിടയായിട്ടുണ്ടു്.
ഇസ്ലാംമതം ഇതിനിടയ്ക്കു് ദക്ഷിണേന്ത്യയിൽ ഒരു വിധം വ്യാപിച്ചു കഴിഞ്ഞിരുന്നു. ബിജപ്പൂർ, ഗോൽക്കൊണ്ട എന്നീ രാജ്യങ്ങൾ മഹമ്മദീയരുടെ കീഴിലായിരുന്നതിനാൽ, ഇസ്ലാംമതത്തിനു ദക്ഷിണഭാരതത്തിലും പ്രചുരപ്രചാരമുണ്ടാകാനിടവന്നു. എന്നാൽ രാജാക്കന്മാരിൽ പലരും വിശാലഹൃദയന്മാരായിരുന്നതുകൊണ്ടു്, ഹിന്ദുക്കളും മഹമ്മദീയരും വളരെ സൌഹാർദ്ദപൂർവമാണു് തങ്ങളിൽ പെരുമാറിവന്നതു്. റായിച്ചൂർയുദ്ധത്തിൽ ബീജപ്പൂർ സൈന്യം വിജയ നഗരാധിപതിയാൽ പരാജിതമായതിനു ശേഷവും ഈ രണ്ടു വർഗ്ഗക്കാർ പരസ്പരം സ്നേഹപൂർവമാണു് വർത്തിച്ചു വന്നതെന്നു കാണുന്നു. മഹമ്മദീയ സന്യാസിമാർക്കു് ദക്ഷിണേന്ത്യാരാജാക്കന്മാർ കരമൊഴിവായി വസ്തുക്കൾ ദാനം ചെയ്കയും പള്ളികൾ പണിയിച്ചു കൊടുക്കയും ചെയ്തുവന്നു എന്നുള്ളതിന്നു രേഖകൾ ഉണ്ടു്. ഇങ്ങനെഒക്കെ ഇരുന്നാലും ഈ വിദേശീയമതത്തിന്റെ പ്രചാരം വൈദികധർമ്മത്തിനെ ഒന്നു് ഉണർത്തി വിടുന്നതിനും വളരെ സഹായിച്ചുകാണണം. പോർത്തുഗീസ്സുകാർ മൃഗീയമായവിധത്തിൽ മതപ്രചാരണ ജോലികൂടിത്തുടങ്ങിയപ്പോൾ ഹിന്ദുക്കൾ നല്ലപോലെ ഉണർന്നുവെന്നേയുള്ളു.
കേരളം സഹ്യാദ്രി പർവതത്താൽ തെന്നിന്ത്യയിൽ നിന്നു് വേർതിരിക്കപ്പെട്ടിരിക്കുന്നുവെങ്കിലും, ചോളപാണ്ഡ്യാദി രാജാക്കന്മാർ കൂടെക്കൂടെ കേരളത്തെ ആക്രമിച്ചുകൊണ്ടാണിരുന്നതു്. കൊല്ലവർഷം ഒൻപതാം ശതകംവരെ ദക്ഷിണതിരുവിതാംകൂറിന്റെ പ്രധാനമായ ഒരു ഭാഗം തമിഴർക്കു് കീഴടങ്ങിയിരുന്നുവെന്നു ഇപ്പോൾ തെളിയുന്നുണ്ടു്. അതുകൊണ്ടു് കേരളത്തിനു വെളിയിൽ ഉണ്ടായ ധർമ്മപ്രബോധനങ്ങൾ കേരളീയരേ സ്പർശിക്കാതിരുന്നില്ല. അതിനാലത്രേ പന്ത്രണ്ടാംശതകത്തിനും പതിന്നാലാം ശതകത്തിനും ഇടയ്ക്കു നമ്മുടെ നാട്ടിലും ഭഗവദ്ഭക്ത്യുത്തേജകങ്ങളായ ഗ്രന്ഥങ്ങൾ ഉണ്ടാവാനിടയായതു്. ചെറുശ്ശേരി നമ്പൂരിമുതൽക്കു എഴുത്തച്ഛന്റെ കാലംവരെയുള്ള പ്രധാന കൃതികളിൽ ഭൂരിഭാഗവും വൈഷ്ണവഗ്രന്ഥങ്ങളാകുന്നു. ചെറുശ്ശേരി തുടങ്ങിയതു എഴുത്തച്ഛൻ പൂരിപ്പിച്ചുവെന്നേയുള്ളു. അതല്ലാതെ, അക്കാലത്തു് മലയാളികൾ അക്ഷരജ്ഞാനം ഇല്ലാത്ത ഒരു കൂട്ടരായിരുന്നെന്നും പൂർണ്ണമായ അക്ഷരമാലപോലും അവർക്കില്ലായിരുന്നെന്നും പറയുന്നതു് പരമാബദ്ധമാണു്.
13.1 എഴുത്തച്ഛന്റെ ജീവിതകാലം
എഴുത്തച്ഛന്റെ ജീവചരിത്രത്തെപ്പറ്റി വളരെയൊന്നും നമുക്കു അറിഞ്ഞുകൂട. ജീവിതകാലത്തേ സംബന്ധിച്ചുപോലും വലിയ അഭിപ്രായവ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ ജനനദശ അറുനൂറാം നൂറ്റാണ്ടിനിടയ്ക്കായിരുന്നുവെന്നാണു് കേരളകൌമുദീകർത്താവു പറഞ്ഞിരിക്കുന്നതു്. ഗുണ്ടർട്ടു, ബർണ്ണൽ തുടങ്ങിയ പശ്ചാത്യ പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അദ്ദേഹത്തിന്റെ ജീവിതകാലം ക്രിസ്ത്വാബ്ദം പതിനേഴാം ശതകത്തിലാണു്. മി. പി. ഗോവിന്ദപ്പിള്ളയാകട്ടേ ഇങ്ങനെ പറയുന്നു:
“മേല്പത്തൂർ നാരായണഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നു. ഈ ഭട്ടതിരിപ്പാട്ടിലെ പ്രധാന കവിതയായ നാരായണീയം കുറതീർത്തതു് 762 വൃശ്ചികം 28-നു ആകുന്നു എന്നു് അതിൽ ഒടുവിലത്തെ ശ്ലോകത്തിൽ ‘ആയുരാരോഗ്യസൌഖ്യം’ എന്ന കലികൊണ്ടു നിശ്ചയിക്കാം. ഉത്തരദേശത്തുനിന്നും ഒരു വിരാഗി ബ്രാഹ്മണൻ അദ്ധ്യാത്മമൂലരാമായണം അമ്പലപ്പുഴ രാജാവിന്റെ അടുക്കൽകൊണ്ടുവന്നതു് 787-ാമതു കൊല്ലം തുടങ്ങുന്ന ചിങ്ങമാസത്തിലാണെന്നും അന്നത്തെ കലി ‘പവിത്രകരഃസൂര്യഃ’ എന്നാണെന്നും അദ്ധ്യാത്മമൂലത്തിന്റെ വ്യാഖ്യാനം കട്ടയാട്ടു ഗോവിന്ദമേനോൻ മലയാള അക്ഷരത്തിൽ തർജമ ചെയ്തിട്ടുള്ളതിൽ കാണുന്നു. അതിനാൽ എഴുത്തച്ഛന്റെ കാലം 700-നും 800-നും മദ്ധ്യേ തന്നെ ആയിരിക്കണം.”
എഴുത്തച്ഛൻ ശ്രീമന്നാരായണ ഭട്ടതിരിയുടെ സമകാലികനായിരുന്നു എന്നുള്ള സംഗതി സർവസമ്മതമാകയാൽ, ഭട്ടതിരിയുടെ കാലം അറിഞ്ഞാൽ, എഴുത്തച്ഛന്റെ കാലവും ഏകദേശം നിർണ്ണയിക്കാം. ഭട്ടതിരിയുടെ കാലം ഖണ്ഡിതമായി അറിവാൻ മാർഗ്ഗമുണ്ടുതാനും നെടുമ്പയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ദൈവജ്ഞന്റെ വക ഒരു ഗ്രന്ഥവരിയിൽ, ഭട്ടതിരി ജനിച്ചതു് 735–ാം ആണ്ടും മരിച്ചുതു് 841-ലും ആയിരുന്നുവെന്നു വ്യക്തമായി പറഞ്ഞിരിക്കുന്നു. കൃഷ്ണനാശാന്റെ കൃതിയായി എന്റെ കൈവശമുള്ള ആറന്മുള സ്ഥലപുരാണത്തിൽ ഭട്ടതിരിയേയും മറ്റും പറ്റി ഇപ്രകാരം പ്രസ്താവിച്ചിട്ടുമുണ്ടു്.
“രാമനെന്നെല്ലാടവും വിശ്രുതമായിട്ടഭി-
രാമനാമാശാസിതാവെന്നുള്ള കീർത്തിയോടും
ഗുരു ദൈവജ്ഞന്മാർക്കും ഗുരുഭൂതനാമെന്റെ
ഗുരുവാം പിതാവിന്റെ ചരണാംബുജം വന്ദേ.
ഗുരുവിൻഗുരു വ്യാഘ്രമുഖമന്ദിരവാസി
ഗുരുകാരുണ്യശാലിതന്നെയും വണങ്ങുന്നേൻ.
തൽഗുരുഭൂതനായിട്ടെത്രയും മനീഷിയായ്,
ഹൃദ്ഗതഭാവജ്ഞനായ് ഗണിതത്ത്വജ്ഞനായ്,
താഴാതെ കീർത്തിയോടും നാവായിക്കുളത്തുള്ളോ-
രാഴാതിപ്രവരനാം ഗുരുവേ വന്ദിക്കുന്നേൻ.
ആയവൻതന്റെ ഗുരുഭൂതനായുള്ളദേഹ-
മായതമതികളാൽ പൂജിതനായുള്ളവൻ,
കോലത്തുനാട്ടിൽ കൃപാണിക്കരപ്പൊതുവാള
ക്കാലത്തെഗ്ഗണിതജ്ഞന്മാരിൽ വച്ചഗ്രേസരൻ,
എന്നുടെ ഗുരുവിന്റെ ഗുരുവിൻ ഗുരുഭൂതൻ
തന്നുടെഗുരുവാകും തൽപദം വണങ്ങുന്നേൻ.
പൊതുവാളിന്റെ ഗുരുവച്യുതപ്പിഷാരടി
അതിമാനുഷനവൻ സകലവിദ്യാത്മകൻ,
അമ്പത്തിമൂന്നുവയസ്സിരട്ടിയിരുന്നുള്ള
മേല്പത്തൂർ പട്ടേരിക്കും ഗുരുവായുള്ളദേഹം.
ഈ ഗുരുപരമ്പരയെ ഒരു പട്ടികയായി ചേർക്കുന്നു.
മറ്റുചില വിവരങ്ങളും ഗ്രന്ഥവരിയിൽ കാണുന്നുണ്ടു്.
762–ാം ആണ്ടു് വൃശ്ചികം 28-ാംനു ഞായറാഴ്ചയും കൃഷ്ണചതുർദ്ദശിയും കൂടിയ ദിവസം ഗുരുവായൂർ ഇരുന്നു് നാരായണീയം ഉണ്ടാക്കി. ആയുരാരോഗ്യസൌഖ്യമെന്നു് അന്നത്തെക്കലി. ‘കാമാസന്നസ്സഃ’ എന്നു് അന്നത്തേ വാക്യം. ‘ഗ്ലൌരാർദ്ധോയം പൂജ്യഃ’ വാക്യധ്രുവം. സായകഃ സംക്രമധ്രുവം.
786–ാം ആണ്ടു് മിഥുനം ൨൨-ാംനു ഭാരതപ്പുഴ പെരുകി. അന്നത്തേക്കലി,
“നദീപുഷ്ടിരസഹ്യാനു നഹ്യസാരം പയോജനി;
നിജാൽ കുടീരാൽ സായാഹ്നേ നഷ്ടാർത്ഥാഃ പ്രയയുർജ്ജനാഃ”
എന്നു പേരിട്ടു.
791–ാം ആണ്ടു് മകരമാസം 27-ാനു ‘സർവസ്വം’ ഉണ്ടാക്കിത്തുടങ്ങി. മീനം ൩-ാം തീയതി കുറതീർത്തു.
ഈ ഗ്രന്ഥവരിയെ നമുക്കു പൂർണ്ണമായി വിശ്വസിക്കാം.
ഇനി ഇവരിൽ പ്രായക്കൂടുതൽ ആർക്കാണെന്നാണു് നോക്കാനുള്ളതു്. ഭട്ടതിരിയുടെ യൌവനകാലത്തു എഴുത്തച്ഛനു മദ്ധ്യവയസ്സായിരുന്നുവെന്നാണു് ഭാഷാചരിത്രകാരൻ അഭിപ്രായപ്പെട്ടിരിക്കുന്നതു. നേരെ മറിച്ചും ചിലർ പറയുന്നുണ്ടു്.
മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെയാണു് അധികം ആളുകൾ സ്വീകരിച്ചിരിക്കുന്നതു്. എന്നാൽ അവരാരും തങ്ങളുടെ ഊഹത്തിനു് ആധാരമായ തെളിവുകൾ എടുത്തുകാണിച്ചിട്ടില്ലെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. മി. ഗോവിന്ദപ്പിള്ളയ്ക്കു ഈ വിഷയത്തിൽ വളരെ നോട്ടക്കുറവു കാണുന്നുമുണ്ടു്. നമുക്കു് അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ പലേ വീക്ഷണകേന്ദ്രങ്ങളിൽ നിന്നു പരിശോധിച്ചു നോക്കാം.
എഴുത്തച്ഛൻ രാമായണം രചിച്ചതു് 787-നു ശേഷമാണെന്നും അന്നു് അദ്ദേഹത്തിനു് മദ്ധ്യവയസ്സായിരുന്നുവെന്നും അദ്ദേഹം ഒരിടത്തു പറഞ്ഞുകാണുന്നു. ഈ അഭിപ്രായം സംഗതമല്ലെന്നു നിഷ്പ്രയാസം തെളിയിക്കാം. 787-ൽ ഭട്ടതിരിക്കു തന്നേ അമ്പത്തിരണ്ടു വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് എഴുത്തച്ഛൻ പടുവൃദ്ധനായിരിക്കണ്ടേ?
കടിയങ്കുളം ശുപ്പു മേനവൻ എന്നൊരു കവിയേപ്പറ്റി പറയുന്നിടത്തു് ഇങ്ങനെ കാണുന്നു:
“പാലക്കാട്ടു താലൂക്കിൽ പൊൽപ്പള്ളിയിൽ കടിയംകുളത്തുവീട്ടിൽ ശുപ്പുമേനവന്റെ ജനനം ൯൨൦–ാം ആണ്ടിടയ്ക്കത്രേ.”
കാവേരി മാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരാളും തിരുനാമം” എന്ന പദത്താലും, തേനാരിമാഹാത്മ്യത്തിൽ “പേരായിരത്തിലേറ്റം പേരിയന്നീടും ഗുരു” എന്ന പദം കൊണ്ടും സൂചിപ്പിച്ചുകാണുന്ന ഗുരു ഒന്നു തന്നെ. അദ്ദേഹം സൂര്യനാരായണൻ എഴുത്തച്ഛന്റെ ശിഷ്യനാകുന്നു.
ശുപ്പുമേനോന്റെ പരമഗുരു സൂര്യനാരായണൻ എഴുത്തച്ഛനായിരുന്നു എന്നുള്ളതിനു സംശയമില്ല.
സൂര്യനാരായണാചാര്യാന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടും ശ്രീമാൻഗുരുനാഥൻ.
എന്നുള്ള പ്രസ്താവം നോക്കുക. എന്നാൽ ശുപ്പുമേനവന്റെ മറ്റൊരു ഗുരുവായ രാഘവപ്പിഷാരടിയുടെ ജനനം ൯൧൦–ാം ആണ്ടിടയ്ക്കാണു്. ‘പേരായിരത്തിലേറ്റം പേരിയന്നീടുന്ന’ അജ്ഞാതനാമാവായഗുരുവിനു വാദത്തിനുവേണ്ടി ഒരു മുപ്പതുവയസ്സുകൂടി ഉണ്ടായിരുന്നുവെന്നു സമ്മതിക്കാം. അപ്പോൾ അദ്ദേഹത്തിന്റെ ജനനം ൮൮൦–ാം ആണ്ടായിരുന്നുവെന്നു വരും. പരമഗുരുവിനു് അദ്ദേഹത്തിനേക്കാൾ കൂടിയപക്ഷം ൬൦ വയസ്സുപ്രായമുണ്ടായിരുന്നു എന്നു വന്നാൽ തന്നെയും ആ എഴുത്തച്ഛന്റെ ജനനം ൮൨൦-നു അപ്പുറം പോകയില്ല. സൂര്യനാരായണനു ൧൬ വയസ്സു പ്രായമുള്ളപ്പോൾ രാമാനുജൻ എഴുത്തച്ഛൻ സമാധിസ്ഥനായെന്നാണല്ലോ മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളതു്. ആ സ്ഥിതിക്കു് അതു ൮൩൬–ാം ആണ്ടിനിപ്പുറം ആയിരിക്കാനേ തരമുള്ളു. സൂര്യനാരായണനെഴുത്തച്ഛനും അദ്ദേഹത്തിന്റെ ശിഷ്യന്റെ ശിഷ്യനും തമ്മിൽ ൧൨൦ കൊല്ലത്തെ അന്തരം ഒരിക്കലും വരികയില്ല. അതുകൊണ്ടു് മി. ഗോവിന്ദപ്പിള്ളയുടെ ഈ അഭിപ്രായം ഗുണ്ടർട്ടിന്റേയും, ലോഗൻ സായ്പിന്റേയും അഭിപ്രായത്തിനു ഉപോൽബലകമായിട്ടാണു് പര്യവസാനിച്ചിരിക്കുന്നതു്.
ഇനി നമുക്കു് മറ്റൊരു വീക്ഷണകേന്ദ്രത്തിൽ നിന്നു കൊണ്ടു നോക്കാം. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ ഒരാൾ ഒരു ശ്രീനീലകണ്ഠനായിരുന്നുവെന്നു നമുക്കു ഹരിനാമകീർത്തനത്തിൽനിന്നു ഗ്രഹിക്കാം. ഈ ശ്രീനിലകണ്ഠനും പൂന്താനത്തിന്റെ ഗുരുവായ ശ്രീ നീലകണ്ഠനും ഒരാൾ ആയിരിക്കാൻ ഇടയുണ്ടെന്നും അദ്ദേഹം മനുഷ്യാലയ ചന്ദ്രികയിൽ സംസ്തുതനായ ശ്രീ നീലകണ്ഠനിൽനിന്നു ഭിന്നനായിരിക്കാൻ സാംഗത്യമില്ലെന്നും അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അദ്ദേഹം നാരായണീയാദി ചമ്പുക്കളുടെ കർത്താവായ നീലകണ്ഠകവി തന്നെ ആണെന്നു വന്നാൽ എഴുത്തച്ഛന്റെ കാലനിർണ്ണയം സുഗമമായിത്തീരും. കഴിഞ്ഞ അദ്ധ്യായം അച്ചടിച്ചു തീർന്നപ്പോൾ കിട്ടിയ ഒരു രേഖയിൽ നിന്നും നാരായണീയകർത്താവു് ഒരു ശില്പാഗമജ്ഞൻ കൂടി ആയിരുന്നുവെന്നു ഒരു അഭ്യൂഹത്തിനു വഴി ലഭിച്ചിരിക്കുന്നു. ഈ രേഖ തൃപ്പൂണിത്തുറെ സന്താന ഗോപാലകൃഷ്ണക്ഷേത്രത്തിന്റെ അകത്തേ പ്രകാരത്തിൽ ശ്രീകോവിലിനു് അഭിമുഖമായി കൊടുത്തിട്ടുള്ളതാണത്രേ. അതിൽനിന്നു ഒരു പദ്യം ഉദ്ധരിക്കാം.
സ്വസ്തി,
“ലക്ഷ്മീഗ്രാമവരാത്സനാമഗുണിനാ ശ്രീരാമവർമ്മാഭിധേ-
നാനായ്യ പ്രഭുണാ മുകുന്ദകരുണാ സഞ്ചോദിതേനാന്തികം
സംസൽ കല്പിതധന്യ…കൃതിഃപൂർണ്ണത്രയീമംഗല-
ക്ഷേത്രം കൃഷ്ണശിലാനിബദ്ധമകരോൽ ശ്രീനീലകണ്ഠഃകൃതീ”
അദ്ദേഹം ഒരു കവികൂടി ആയിരുന്നു എന്നു ഈ രേഖയിൽ നിന്നു കാണുന്നുണ്ടു്. പ്രസ്തുതപദ്യത്തിൽ പറഞ്ഞിരിക്കുന്ന ശ്രീരാമവർമ്മ തമ്പുരാൻ കാശിയ്ക്കെഴുന്നള്ളിയ തമ്പുരാനായിരിക്കണം. അവിടുന്നു് ‘പൂർണ്ണത്രയീമംഗലക്ഷേത്രം കൃഷ്ണശിലാനിബദ്ധ’മാക്കി ചെയ്ത ശേഷം അതിന്റെ പണി നടത്തിയ ശ്രീനീലകണ്ഠനോടു് തൽക്ഷേത്രമാഹാത്മ്യത്തെ പുരസ്കരിച്ചു് ഒരു ചമ്പുനിർമ്മിക്കുന്നതിനു് ആജ്ഞാപിച്ചതായ്വരാം. തൽക്കവി ഒരു ശില്പാഗമജ്ഞൻകൂടി ആയിരിക്കുന്നു എന്നുള്ള സംഗതിയാണു് നമ്മുടെ ഊഹത്തിനു ആണിയായി നില്ക്കുന്നതു്. ശിവപര്യായമായ നീലകണ്ഠൻ എന്നു പേരും അദ്ദേഹം ശിവദ്വിജനായിരുന്നു എന്നു സൂചിപ്പിക്കുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, അദ്ദേഹത്തിന്റെ ശിഷ്യനായ എഴുത്തച്ഛന്റെ കാലം നിർണ്ണയിക്കാൻ പ്രയാസമില്ല.
“വിദ്യാവല്ലഭ നീലകണ്ഠസുകവേ! ചെല്ലൂരനാഥോദയം
ഹൃദ്യപണ്ടുകൃതം”
എന്ന പദ്യഖണ്ഡത്തിൽനിന്നു്, കവി തെങ്കൈലനാഥോദയം രചിക്കുന്നതിനു് വളരെ കാലത്തിനു മുമ്പാണു് ചെല്ലൂരനാഥോദയം നിർമ്മിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നു. അല്ലെങ്കിൽ ‘പണ്ടു്’ എന്ന ക്രിയാവിശേഷണം പ്രയോഗിക്കുമായിരുന്നില്ല. തെങ്കൈലനാഥോദയം വീരകേരളവർമ്മതമ്പുരാന്റെ ആജ്ഞാനുസാരം 776-നു ശേഷം രചിച്ചതാണെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചെല്ലൂരനാഥോദയം നേരെ മറിച്ചു് രാമവർമ്മതമ്പുരാന്റെ കിരീടധാരണത്തോടു് അടുത്തു് അതായ്തു് 740–ാം ആണ്ടിടയ്ക്കു് ഉണ്ടാക്കിയതായ്വരാം. അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിന്റെ ജനനം 700–ാം ആണ്ടിനപ്പുറമാവാൻ ഇടയില്ല. ഗുരുശിഷ്യന്മാർക്കു കുറഞ്ഞപക്ഷം 25 കൊല്ലത്തെ അന്തരം കല്പിച്ചാൽ, എഴുത്തച്ഛന്റെ ജനനം എട്ടാം ശതകത്തിന്റെ ദ്വിതീയപാദത്തിനു മുമ്പാവുകയില്ലെന്നു സിദ്ധിക്കുന്നു.
ഇനി ചിറ്റൂർ ഗുരുമഠത്തിലെ രേഖകളെ പരിശോധിച്ചുനോക്കാം. അവയുടെ കൂട്ടത്തിൽ നാലു പദ്യങ്ങൾ കാണുന്നുണ്ടു്.
“ആചാര്യഃപ്രഥമം നദീം വനമിദം ദൃഷ്ട്വാ…പ്രാപ്തവാൻ
നദ്യാസ്തീര…വസതിം നിശ്ചിത്യ ശിഷ്യൈസ്സമം.
ലബ്ധ്വാതദ്വനമത്ര ദേശപതിഭിശ്ഛിത്വാ…
‘രാമാനന്ദപുരാ’ഭിധം ദ്വിജഗൃഹൈർ ഗ്രാമം ചകാരാലയൈഃ.1
പൂർവേചിഞ്ചാഖ്യകുല്യാവരുണദിശി തഥാ പത്രചര്യാപഥാന്തം
യാമ്യേനദ്യുത്തരാദുത്തരദിശിനിധനക്രോഡകേദാരകാന്തം
അസ്മിൻ ദേശേ മഹാത്മാ…ജന…സൂര്യനാരായണാഖ്യഃ
സമ്പദ്വേശ്മാധിനാഥാദുദകമ…ജ…ഹ കാരുണ്യസിന്ധുഃ.2
രാമാനന്ദാഗ്രഹാരേ പ്രഥമമിഹശിവം സാംബമൂർത്തിം സവർഗ്ഗം
സാക്ഷാദ്വിഷ്ണും ച രാമം ദ്വിജകുലനിപുണൈ…സൂര്യഃ
–ദ്ധ്നാ–ന്തം സസർപ്പിഃ സധനഗൃഹഗണം ഭൂസുരേഭ്യോദദൌ–
നാകസ്യാനൂനസൌഖ്യം ധ്രുവമിതിമനനസ്യാസ്പദം ഭൂമി…3
മൂന്നാമത്തെ പദ്യത്തിൽ കാണുന്ന ‘നാകസ്യാനൂനസൌഖ്യം’ കലിദിനമാണെന്നു് സരസകഥാകൃത്തായ മി. സി. എസ്സു്. ഗോപാലപ്പണിക്കർ, ചിറ്റൂർ മഠത്തിൽനിന്നു പ്രചരിപ്പിച്ച ഒരു ലഘുപത്രികയിൽ പ്രസ്താവിച്ചിട്ടുള്ളതു് സ്വീകാരയോഗ്യമായിരിക്കുന്നില്ല. അതു് എഴുത്തച്ഛൻ 729-ൽ ചെയ്ത ഭൂദാനത്തെ രേഖപ്പെടുത്തുന്നു എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രസ്തുതപദ്യം സൂര്യനാരായണൻ നടത്തിച്ച സാംബശിവാദിപ്രതിഷ്ഠകളേയും ഭൂദാനത്തെയും ആണു് വിവരിക്കുന്നതു്. സാക്ഷാൽ എഴുത്തച്ഛന്റെ പേരു സൂര്യനാരായണൻ എന്നായിരുന്നു എന്നു വിചാരിക്കുന്ന കാര്യം വളരെ പ്രയാസവുമാണു്. അതേ പദ്യത്തിൽ കാണുന്ന ‘ദധ്നാത്യന്നം സസർപ്പിഃ’ കലിദിനമാണെന്നു പറയുന്നവരും ഉണ്ടു്. ആ അഭിപ്രായം സ്വീകരിക്കുന്നപക്ഷം രാമാനുജൻ എഴുത്തച്ഛന്റെ കാലം ഗുണ്ടർട്ടു് പറയും പോലെ ക്രിസ്താബ്ദം പതിനേഴാംശതകത്തിലാണെന്നു വരും. ചിലർ ഗുണ്ടർട്ടിന്റെ അഭിപ്രായത്തെ തള്ളികളഞ്ഞിട്ടു് ഈ മതത്തെ സ്വീകരിക്കുന്നതു കൂറേ അത്ഭുതമായിരിക്കുന്നു. ശുപ്പുമേനോൻ തേനാരി മാഹാത്മ്യം എഴുതിയ കാലത്തു് സൂര്യനാരായണൻ എഴുത്തച്ഛന്റെ അന്തേവാസികളിൽ ഒരുവനായ അജ്ഞാതനാമാവു് രാമാദി ശിഷ്യന്മാരോടുകൂടി ജീവിച്ചിരുന്നു എന്നു വന്നാലും ഇല്ലെങ്കിലും, ആ വിശിഷ്ടപുരുഷന്റെ ജനനം ഒൻപതാം ശതകത്തിന്റെ തൃതീയപാദത്തിനു അപ്പുറം ആയിരിക്കാൻ ഇടയില്ല. അങ്ങനെ ആകുമ്പോൾ സൂര്യനാരായണൻ എഴുത്തച്ഛന്റെ കാലം ഒൻപതാംശതകത്തിനു് അപ്പുറം പോകയില്ലെന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ? രാമാനുജൻ എഴുത്തച്ഛൻ അന്ത്യസമാധി അടയുന്ന കാലത്തു് സൂര്യനാരായണാചാര്യർക്കു കുറഞ്ഞപക്ഷം പതിനാറുവയസ്സെങ്കിലും ഉണ്ടായിരുന്നുവെന്നു വന്നാൽ രാമാനുജാചാര്യരുടെ കാലം 750-നും 825-നും മദ്ധ്യേ ആയിരുന്നുവെന്നു വരും. അതിനു മുമ്പായിരുന്നു എന്നു വിചാരിക്കാൻ ഒരു നിവൃത്തിയും ഇല്ല.
13.2 എഴുത്തച്ഛന്റെ ജാതി
രാമാനുജൻ ചക്കാല നായരായിരുന്നു എന്നാണു് ഐതിഹ്യം. ഏതു ജാതിയിൽപ്പെട്ട ആളായിരുന്നാലും, ആ പുണ്യപുരുഷൻ സർവജനസംപൂജ്യനായ ഒരു യോഗീശ്വരനായിരുന്നു എന്നുള്ളതിനു സംശയം ഇല്ല. അദ്ദേഹത്തിന്റെ തിരുനാമസ്മരണമാത്രത്താൽ അസ്മാദൃശന്മാർ രോമാഞ്ചകഞ്ചുകിതരായി ഭവിക്കുന്നു. ആ ദിവ്യഗുരുവിന്റെ ചരണസരോജത്തിലെ മഞ്ജൂപരാഗസ്പർശം ഏൽക്കുവാൻ ഭാഗ്യമുണ്ടായ തുഞ്ചൻ പറമ്പിലെ മണൽത്തരികൾ പോലും ശിരസ്സിലണിയുന്നതു പരമശ്രേയോനിദാനമാണെന്നാണു് മലയാളികളുടെ വിശ്വാസം. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ ജാതിയേപ്പറ്റി അന്വേഷിക്കേണ്ട ആവശ്യമേ നമുക്കില്ല. അദ്ദേഹം മനുഷ്യജാതിയായ സുരദ്രുമത്തിൽ ഉദിച്ച ഒരു സുരഭിലകുസുമമായിരുന്നു എന്നു വിചാരിച്ചാൽ മതി. എന്നുവരികിലും അദ്ദേഹത്തിനേപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യങ്ങൾ തന്നേ, അദ്ദേഹം ചക്കാലനായരായിരുന്നോ എന്നുള്ള വിഷയത്തിൽ പ്രബലമായ സംശയം ജനിപ്പിക്കുന്നുണ്ടെന്നു പറയേണ്ടിയിരിക്കുന്നു. ചക്കാലനായന്മാരുടെ തൊഴിൽ ശൂദ്രനായന്മാരുടെ ദാസ്യവൃത്തിയേക്കാൾ ഉൽകൃഷ്ടവും സ്വതന്ത്രവും ആയിരുന്നെങ്കിലും പുരാതനകാലങ്ങളിൽ ആയുധവൃത്തിയും കൃഷിയും ഒഴിച്ചുള്ള സകല തൊഴിലുകളും നികൃഷ്ടമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നുത്. ശൂദ്രനായന്മാരെ കിരിയത്തു നായന്മാരും സ്വരൂപക്കാരും പുച്ഛിച്ചു വന്നിരുന്നു. ചക്കാലനായന്മാർക്കു വിശേഷിച്ചു് ക്ഷേത്രപ്രവേശം അനുവദിച്ചിരുന്നുമില്ല. അടുത്തകാലത്താണു് അവർക്കു ക്ഷേത്രപ്രവേശം ആകാമെന്നു് ഒരു വിധിയുണ്ടായതു്. എന്നാൽ എഴുത്തച്ഛനാകട്ടെ ക്ഷേത്രപ്രവേശം ഉണ്ടായിരുന്നുവെന്നാണല്ലോ ഐതിഹ്യം. അദ്ദേഹം ശിശുപ്രായത്തിൽ ക്ഷേത്രദർശനം ചെയ്യാറുണ്ടായിരുന്നെന്നും ‘അപ്പോഴൊക്കെ നമ്പൂരിമാർ വേദോച്ചാരണം ചെയ്യുന്നതുകേട്ടു്, കാടു് കാടു്’ എന്നു പറയാറുണ്ടായിരുന്നെന്നും, അതു കേട്ടു് കാര്യം മനസ്സിലാക്കിയ ഓതിക്കോൻ മന്ത്രം ജപിച്ചു കൊടുത്തു് അദ്ദേഹത്തിനെ മൂകനാക്കിയെന്നും ഇന്നും മലയാളികൾ വിശ്വസിച്ചു വരുന്നു. നാലമ്പലത്തിനുള്ളിൽ കടക്കാതെ വേദോച്ചാരണം കേൾക്കുന്നതെങ്ങനെ? ആട്ടില്ലാത്ത ചക്കാലവന്മാരുടെ കൂട്ടത്തിൽപ്പെട്ട ആളായതുകൊണ്ടു് എഴുത്തച്ഛനു ക്ഷേത്രപ്രവേശം ഉണ്ടായിരുന്നു എന്നു് വാദിക്കുന്ന പക്ഷവും മറ്റൊരു ഐതിഹ്യം ആ വാദത്തിനു ബാധകമായി നില്ക്കുന്നു. എഴുത്തച്ഛൻ ചെമ്പകശ്ശേരി രാജാവിനോടു് അപേക്ഷിച്ചു് അമ്പലപ്പുഴക്കു വടക്കോട്ടുള്ള ചക്കുകൾ പറിപ്പിച്ചു കളഞ്ഞുവെന്നു ഒരു കഥയുണ്ടല്ലോ. ഇങ്ങനെ പൂർവാപരവിരുദ്ധങ്ങളായ ഐതിഹ്യങ്ങളെ അടിസ്ഥാനപ്പെടുത്തി എഴുത്തച്ഛന്റെ ജാതി നിർണ്ണയിക്കാവുന്നതല്ല. സ്പർദ്ധാലുക്കളിൽ ചിലർ അദ്ദേഹത്തിനെ ചക്കാലനായർ എന്നു വിളിച്ചു പുച്ഛിക്കാറുണ്ടായിരുന്നുവെന്നു മാത്രമേ ഇത്തരം കഥകളിൽനിന്നു നാം ഗ്രഹിക്കേണ്ടതായിട്ടുള്ളു. അതുകൊണ്ടു് അദ്ദേഹം എഴുത്താശാന്മാരുടെ വർഗ്ഗത്തിൽപ്പെട്ട ആളായിരുന്നുവെന്നേ നമുക്കു ഖണ്ഡിതമായി അറിയാവൂ. എഴുത്താശാന്മാർക്കു പുരാതനകാലത്തു മറ്റു നായന്മാരോളം കുലീനത്വം കല്പിക്കാറില്ലാതിരുന്നതിനാൽ, ചില നമ്പൂരിമാർ എഴുത്തച്ഛനെ ചക്കാലവൻ എന്നുവിളിച്ചു ആക്ഷേപിക്കാറുണ്ടായിരുന്നിരിക്കാം. അതല്ലാതെ ‘ജാതി നാമാദികൾക്കല്ല ഗുണഗണം’ എന്നു പാടിയ പരമസാത്വികനായ കവി ആത്മാഭിമാനവിജൃംഭിതനായി നാടുതോറും നടന്നു് ചക്കു പറിപ്പിച്ചു കളഞ്ഞിട്ടു് അനേകം സാധുക്കളുടെ കാലക്ഷേപമാർഗ്ഗം ഇല്ലാതാക്കി എന്നു വിശ്വസിക്കുന്ന കാര്യം കുറേ പ്രയാസമാണു്. എന്നു മാത്രമല്ല ചെമ്പകശ്ശേരി രാജാവിന്റെ കല്പന അനുസരിച്ചു് മറ്റുനാട്ടുകാരും ചക്കു പിഴുതുകളയുമായിരുന്നോ എന്ന കാര്യം സന്ദിഗ്ദ്ധവുമാകുന്നു.
13.3 എഴുത്തച്ഛന്റെ ജനനവും ബാല്യദശയും
എഴുത്തച്ഛന്റെ മാതാപിതാക്കന്മാരെപ്പറ്റി നമുക്കു യാതൊന്നും അറിഞ്ഞുകൂടെന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ജനനത്തെപ്പറ്റി ചില കഥകൾ പറയാറുള്ളതു് തീരെ അടിസ്ഥാനരഹിതമാണെന്നു ആർക്കും നിഷ്പ്രയാസം ഗ്രഹിക്കാം.
വടക്കേ മലയാളത്തുകാരനായ ഒരു മലയാളബ്രഹ്മണൻ തിരുവനന്തപുരത്തുനിന്നും മുറജപം കഴിഞ്ഞു് വഞ്ചിമാർഗ്ഗം വെട്ടത്തുനാട്ടിൽവന്നു ചേർന്നു. അദ്ദേഹം അസാമാന്യ വ്യുൽപ്പന്നനും ജ്യൌതിഷിയും ആയിരുന്നത്രേ. രാത്രി അസമയം ആകയാൽ അദ്ദേഹം അന്നു് അവിടെ എവിടെയെങ്കിലും കഴിച്ചുകൂട്ടണമെന്നു വിചാരിച്ചു് ഒരു ചക്കാലനായരുടെ വീട്ടിൽ കയറിക്കിടന്നു. ആ വീട്ടിൽ ഒരു വൃദ്ധയും പുത്രിയും മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ അദ്ദേഹത്തിനെ യഥായോഗ്യം സൽക്കരിച്ചു് കിടക്കാൻ ഒരു സ്ഥലവും കൊടുത്തിട്ടു് നിദ്രയെ പ്രാപിച്ചു. രാത്രിയിൽ അവർ ഉണർന്നു നോക്കിയപ്പോൾ നമ്പൂരി സ്വസ്ഥനല്ലാത്തവിധത്തിൽ വെളിയിലിറങ്ങി നക്ഷത്രങ്ങൾ നോക്കുന്നതും പിന്നീടു് കേറിക്കിടക്കുന്നതും കണ്ടുപോലും. തത്സമയം പുത്രി അദ്ദേഹത്തിന്റെ അടുക്കൽചെന്നു് ഈ ജാഗരണത്തിനുള്ള ഹേതു ചോദിച്ചുവെന്നും അത്യുത്തമനായ ഒരു പുത്രൻ ജനിക്കാനുള്ള യോഗം നഷ്ടമാകാൻ പോകുന്നതിനെപ്പറ്റി താൻ ദുഃഖിക്കയാണെന്നു് അയാൾ മറുപടി പറഞ്ഞുവെന്നും, അപ്പോൾ അവൾ ആ പുത്രസന്താനത്തെ തനിക്കു നൽകണമെന്നു് അഭ്യർത്ഥിച്ചുവെന്നും മറ്റുമാണു് ഒരു കഥ. ഈ ഐതിഹ്യം ആപാദചൂഡം അസംബന്ധമായിരിക്കുന്നു. [1] മുറജപം ഇല്ലാതിരുന്ന കാലത്തു് നമ്പൂരി മുറപത്തിനു പോയതും, വഞ്ചിമാർഗ്ഗം സഞ്ചരിക്കുന്നതിനു സൌകര്യമില്ലാതിരുന്ന ഒരു കാലത്തു് അയാൾ വള്ളം വഴി തൃക്കണ്ടിയൂർ വന്നു ചേർന്നതും, ബ്രാഹ്മണരുടെ ഗൃഹം ധാരാളമുണ്ടായിരുന്നിട്ടും അവിടെങ്ങും കേറിക്കിടക്കാതെ ഒരു ചക്കാലനായരുടെ വീട്ടിൽ രാത്രി കഴിച്ചുകൂട്ടാമെന്നുവെച്ചതും, നക്ഷത്രം നോക്കാൻ അയാൾ എഴുന്നേറ്റ സമയത്തുതന്നെ ചക്കാലയുവതി ഉറക്കത്തിൽനിന്നുണർന്നു് അവിടെ വന്നുചേർന്നതും, എല്ലാം അത്ഭുതമത്ഭുതമത്ഭുതമേ! എന്ന മട്ടിലിരിക്കുന്നു.
വേറൊരു കൂട്ടർ നമ്പൂരിയുടെ സ്ഥാനത്തു് ഒരു പട്ടരേ പ്രവേശിപ്പിച്ചിരിക്കുന്നു. മറ്റു സംഗതികളിൽ ഇരുപാട്ടുകാരും യോജിക്കുന്നുണ്ടു്. ഒരു നമ്പൂരിയെ ചക്കാലവീട്ടിൽ പ്രവേശിപ്പിക്കുന്നതു ഭംഗിയല്ലെന്നു കണ്ടിട്ടു്, എന്തിനും തയ്യാറുള്ള ഒരു പട്ടരെ അങ്ങോട്ടേയ്ക്കുവിട്ടവർ ആരായിരുന്നാലും മലയാളബ്രാഹ്മണരെപ്പറ്റി ഭക്തിയുള്ളവരായിരിക്കണം.
വെട്ടത്തുനാട്ടുകാർ പറയാറുള്ള ഐതിഹ്യത്തിൽ അല്പം വ്യത്യാസം ഉണ്ടെന്നേയുള്ളു. നമ്പൂരി കേറിക്കിടന്നതു് തൃക്കണ്ടിയൂർ ക്ഷേത്രത്തിനടുത്തുള്ള ‘തട്ടാരമ്പറമ്പത്തു്’ എന്ന ഒരു മൂസ്സിന്റെ ഗൃഹത്തിലായിരുന്നത്രേ. അവിടെ ദാസിയായി താമസിച്ചിരുന്ന ചക്കാലയുവതി, അസ്വസ്ഥനായി നക്ഷത്രം നോക്കിക്കൊണ്ടിരുന്ന നമ്പൂരിയുടെ അടുക്കൽ ചെന്നു് ആ അസ്വസ്ഥതയുടെ കാരണം ചോദിക്കയും വിവരം എല്ലാം ഗ്രഹിച്ചപ്പോൾ ആ സന്താനം തനിക്കു നൽകാൻ കനിവുണ്ടാകണമെന്നു പ്രാർത്ഥിക്കയും ചെയ്തുവെന്നാണു് വെട്ടത്തുനാട്ടിലെ ഐതിഹ്യം.
എന്തായിരുന്നാലും ഈ മാതിരി അപവാദങ്ങൾ കെട്ടിച്ചമച്ച പാപിഷ്ഠന്മാർ നിത്യനരകം അനുഭവിച്ചു കഷ്ടപ്പെടുകതന്നെ ആയിരിക്കണം. എഴുത്തച്ഛനെപ്പോലുള്ള ദിവ്യപുരുഷന്മാർ ജീവിതശുദ്ധിയില്ലാത്ത കുടുബങ്ങളിൽ ജനിക്കയേ ഇല്ല. അദ്ദേഹത്തിനേക്കാൾ ധിഷണാശക്തിയും കവനചാതുരിയും ഉള്ളവർ നീചകുടുംബത്തിൽ ജനിച്ചുവെന്നു വരാവുന്നതാണു്. എന്നാൽ എഴുത്തച്ഛൻ പടുധിഷണനായ ഒരു കവി മാത്രമായിരുന്നില്ലെന്നു നാം ഓർക്കേണ്ടതാകുന്നു. അദ്ദേഹം ലോകശ്രേയസ്സിനുവേണ്ടി ആത്മജീവിതത്തെ സമർപ്പിച്ച ഒരു പരമയോഗിയായിരുന്നു. പക്ഷേ മാതാപിതാക്കന്മാരുടെ ഗുണങ്ങൾ സന്താനങ്ങളിൽ പകരേണമെന്നില്ലെന്നു വാദിക്കുന്നവരും ഉണ്ടായേക്കാം. ‘അച്ഛൻ ആന കേറിയാൽ മകന്റെ ആസനത്തിൽ തഴമ്പുകാണുകയി’ല്ലെന്നു ഒരു പഴമൊഴിയും ഉണ്ടല്ലോ. എന്നാൽ കേവലം വാച്യാർത്ഥത്തെസംബന്ധിച്ചിടത്തോളം ആ പഴമൊഴി പരമാർത്ഥമാണെന്നു് സമ്മതിക്കാം. സ്വജീവിതകാലത്തു ആപാദിതമായ വിശിഷ്ടഗുണങ്ങൾ തന്റെ സന്താനങ്ങളിലേക്കു സംക്രമിക്കയില്ലെന്നു മിക്ക പ്രാണിശാസ്ത്രജ്ഞന്മാരും പറയുന്നുണ്ടു്. എന്നാൽ പൂർവികന്മാരുടെ ആത്മികജീവിതം നമ്മെ ബാധിക്കയില്ലെന്നു പറയുന്ന കാര്യം കുറേ ആലോചിച്ചു വേണ്ടതാണു്. നമ്മുടെ മാനസികലോകം ബഹിർല്ലോകത്തിന്റെ ഒരു പ്രതിബിംബം മാത്രമാണെന്നും മുമ്പു് ഇന്ദ്രിയപ്രത്യക്ഷീഭാവമുണ്ടായിട്ടില്ലാത്ത യാതൊന്നും മനസ്സിൽ കാണുന്നതല്ലെന്നും ലാക്കു് മുതലായ തത്വശാസ്ത്രജ്ഞന്മാർ വാദിച്ചിട്ടുണ്ടെങ്കിലും, ഗാൽട്ടോണിയന്മാരുടെ അന്വേഷണഫലമായി വംശപാരമ്പര്യത്തിന്റെ അഖണ്ഡശക്തി ഏറെക്കുറെ സ്ഥാപിതമായിട്ടുണ്ടു്. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം സംസ്കാരം എന്നൊന്നു് ഉണ്ടെന്നു സമ്മതിക്കാത്തവർ ചുരുക്കവുമാകുന്നു. സൽസംഗത്താൽ ദുർവാസനകളെ അകറ്റിനിർത്താൻ സാധിച്ചേക്കാം. തുളസീദാസജി അരുളിച്ചെയ്തിട്ടുള്ളതുപോലെ,
“ധൂമ ഉത ജഇസഹജ കടുആഈ
അഗരുപ്രസംഗ സുഗന്ധ ബസാഈ”
“ധൂമം അഗരുപ്രസംഗത്താൽ സുഗന്ധിതമായിട്ടു് അതിന്റെ നൈസർഗ്ഗികമായ കടുതയെ കൈവെടിയുന്നു.” എന്നാലും അഗരുസംസർഗ്ഗം വിടുന്ന മാത്രയിൽ അതു പൂർവദശയെ പ്രാപിക്കുന്നുണ്ടല്ലോ. തുളസി തന്നെ വേറൊരിടത്തു പറഞ്ഞിട്ടുള്ളതു ഇങ്ങനെ ആകുന്നു.
“ഖലഉ കരഹിം ഭലപാഇ സുസംഗ്രു
മിടഇ ന മലിന സുഭാഉ അഭാഗ്രു”
“ഖലന്മാരും സത്സംഗശക്തിയാൽ സൽക്കർമ്മം ചെയ്യുന്നു. എന്നാൽ അവരുടെ മലിനസ്വഭാവം ഒരിക്കലും അവരെ നിശ്ശേഷം വിട്ടുമാറുന്നില്ല.”
എഴുത്തച്ഛൻ ബാല്യദശമുതൽക്കേ സംസാരസുഖങ്ങളെ കൈവെടിഞ്ഞു് തപശ്ചര്യ അനുഷ്ഠിച്ചതായിട്ടാണു് നമ്മുടെ അറിവു്. അദ്ദേഹത്തിനെ ദുർവികാരങ്ങൾ തീണ്ടുകപോലും ചെയ്തിട്ടില്ല. അങ്ങനെയുള്ള ഒരു വിശിഷ്ടപുരുഷന്റെ മാതൃഭാവം ലഭിക്കുന്നതിനു് ഭാഗ്യമുണ്ടായ സ്ത്രീരത്നം സുശീലയും സാധ്വിയും ആയിരുന്നിരിക്കണമെന്നു് നിസ്സംശയം പറയാം. ശിശുവിന്റെ സ്വഭാവരചനാവിഷയത്തിൽ മാതാവാണു് കൂടുതൽ ശക്തി പ്രയോഗിക്കുന്നതു്. എത്രയോ ശിശുക്കളുടെ സദ്വാസനകൾ മാതൃജനങ്ങളുടെ ദുശ്ശീലംകൊണ്ടു് ക്ഷയം പ്രാപിച്ചുപോകുന്നു. നേരെ മറിച്ചു് എഴുത്തച്ഛന്റെ മാതാവു് തന്റെ ശിശുവിന്റെ ശ്രേയസ്സിനുവേണ്ടി നിരന്തരം സനിഷ്കർഷം പ്രവർത്തിച്ചു വന്നുവെന്നുള്ളതിനു ഐതിഹ്യങ്ങളും അദ്ദേഹത്തിന്റെ പിൽക്കാല ജീവിതവും സാക്ഷ്യം വഹിക്കുന്നു. ഇങ്ങനെ ഇരിക്കെ എഴുത്തച്ഛന്റെ ജനനത്തിൽ കളങ്കം ആരോപിക്കാൻ ഒരുമ്പെട്ടവർ, ഒരു നിലയിൽ ‘ആത്മവൽ സർവഭൂതങ്ങളേയും ദർശി’ക്കുന്നവർതന്നെ.
എഴുത്തച്ഛനെ ഗർഭം ധരിച്ച കാലത്തു് അദ്ദേഹത്തിന്റെ മാതാവു് എതിഹ്യങ്ങളിൽ കാണുമ്പോലെ ഒരു കന്യക ആയിരുന്നെങ്കിൽ എഴുത്തച്ഛനു് ‘വിദുഷാമഗ്രേസരനായ ഒരു അഗ്രജൻ എങ്ങനെ ഉണ്ടായി?’ ആ ജ്യേഷ്ഠനെ അദ്ദേഹം രാമായണത്തിൽ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു.
രാമാനുജപ്പൈങ്കിളിയുടെ പിതാവു് ഹരിനാമകീർത്തനത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശ്രീനീലകണ്ഠഗുരുവാണെന്നു ചിലർ വിശ്വസിക്കുന്നു. തിരുമംഗലത്തു [2] ശ്രീനീലകണ്ഠൻ മൂസ്സതു് ചെമ്പകശേരിയ്ക്കൊ തൃപ്പൂണിത്തുറയ്ക്കൊ പോയിട്ടു് മടങ്ങുംവഴി എഴുത്തച്ഛന്റെ ജന്മദേശമായ തൃക്കണ്ടിയൂരിലെ ക്ഷേത്രത്തിനു സമീപം തട്ടാരമ്പറമ്പിൽ മൂസ്സതിന്റെ ഗൃഹത്തിൽ കേറി താമസിക്കയും എഴുത്തച്ഛന്റെ മാതാവായിത്തീർന്ന സുശീലയെ യദൃച്ഛയാ കണ്ടു് അനുരക്തനായിത്തീരുകയും അന്നത്തെ മര്യാദ അനുസരിച്ചു് അവരെ വിവാഹം കഴിക്കയും ചെയ്തു എന്നു വരാവുന്നതാണു്. ആ വിവാഹത്തിന്റെ പ്രഥമസന്താനം ‘വിദുഷാം അഗ്രേസരനായ’ ജ്യേഷ്ഠനും രണ്ടാമത്തെ സന്താനം എഴുത്തച്ഛനും ആയിരുന്നു എന്നു വരാം. എന്നാൽ ഇങ്ങനെ ഒരു ഊഹത്തിനും ബാധകമായി നിൽക്കുന്ന ചില സംഗതികൾ കാണുന്നു. രാമായണത്തിൽ വിദുഷാമഗ്രേസരനായ ജ്യേഷ്ഠനെ ഭക്തിപൂർവം സ്മരിച്ച കവി അദ്ദേഹത്തിനെക്കാൾ വിദ്വാനായ തന്റെ പിതാവിനെ പേർപറഞ്ഞു സ്തുതിക്കാതെ വിട്ടുകളയുമായിരുന്നോ? അതുകൊണ്ടു് എഴുത്തച്ഛന്റെ പിതാവു് സാമാന്യം വിദ്യാഭ്യാസം മാത്രം സിദ്ധിച്ചിട്ടുണ്ടായിരുന്ന ഒരു നായരായിരുന്നു എന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിനു് ഒരു സഹോദരിയും ഉണ്ടായിരുന്നു എന്നു തോന്നുന്നു. ചിന്താരത്നം തന്റെ മരുമകളെ പഠിപ്പിക്കുന്നതിനായി അദ്ദേഹം രചിച്ചതായിട്ടാണല്ലോ അറിവു്.
13.4 എഴുത്തച്ഛന്റെ ജനനസ്ഥലം
എഴുത്തച്ഛന്റെ ജനനീജനകന്മാരെപ്പറ്റി നമുക്കു പരിച്ഛിന്നമായ ഒരു വിവരവും ലഭിച്ചിട്ടില്ലെങ്കിലും ജന്മഭൂമിയേപ്പറ്റി പൂർണ്ണമായ അറിവുണ്ടു്. തുഞ്ചൻപറമ്പു് കേരളീയർക്കു വൃന്ദാവനംപോലെ പാവനമായി ഇന്നും വിളങ്ങുന്നു. ആ പുരയിടം ബ്രിട്ടീഷ് മലബാറിൽ പൊന്നാനിത്താലൂക്കിന്റെ ഒരു അംശമായ തൃക്കണ്ടിയൂർ എന്ന സ്ഥലത്താണു് സ്ഥിതിചെയ്യുന്നതു്. അവിടെ ഇപ്പോൾ ഒരു ഗുരുമഠവും അതിനോടുചേർന്നു് ഒരു കുളവും കിണറും കാണ്മാനുണ്ടു്. കുളത്തിൽ വേനൽകാലത്തു് ജലം കാണുകയേ ഇല്ല. എന്നാൽ കിണറ്റിന്റെ സ്ഥിതി അങ്ങനെ അല്ല. അതിലേ ജലം ഒരുകാലത്തും വറ്റുകയില്ലത്രേ. രാമാനുജാചാര്യരുടെ ആരാധനാവിഗ്രഹങ്ങളും നാരായവും മറ്റും അതിൽ കിടപ്പുണ്ടെന്നാണു് ജനങ്ങളുടെ വിശ്വാസം. കുളത്തിന്റെ സമീപത്തായി നില്ക്കുന്ന കാഞ്ഞിരവൃക്ഷത്തെ അന്നാട്ടുകാർ ഇന്നും പൂജിച്ചുവരുന്നു. അതിന്റെ ചുവട്ടിൽ ഇരുന്നാണത്രേ എഴുത്തച്ഛൻ ധ്യാനംനടത്തിവന്നതു്. അതുകൊണ്ടു് അതിന്റെ ഇലയ്ക്കു കയ്പുരസംപോലും ഇല്ലെന്നു ആളുകൾ പറയുന്നു. ഏതായിരുന്നാലും ഇലകളൊക്കെ പറിച്ചു തിന്നുതീർത്തു കഴിഞ്ഞിരിക്കുന്നുപോലും. ഇപ്പോഴും അതിന്റെ ചുവട്ടിൽ വിളക്കുവെയ്പുനടത്തിവരുന്നുമുണ്ടു്. തുഞ്ചൻപറമ്പിലെ മണ്ണിനും മാഹാത്മ്യം കല്പിച്ചുവരുന്നു. സമീപസ്ഥന്മാർ അവിടത്തെ മണ്ണുകൊണ്ടുപോയിട്ടാണു് വിജയദശമിദിവസം വിദ്യാരംഭം നടത്താറുള്ളതു്. ഇത്ര വിശേഷപ്പെട്ട ഈ സ്ഥലത്തു് തിരുവീതാകൂർ, കൊച്ചി, കോഴിക്കോടു് മുതലായ രാജ്യങ്ങളിലെ അധിപതികൾ ചേർന്നു് ശരിയായ ഒരു സ്മാരകം സ്ഥാപിക്കാഞ്ഞതിനേപ്പറ്റി മി. ഗോവിന്ദപ്പിള്ള വ്യസനിച്ചുകാണുന്നു. എന്നാൽ എഴുത്തച്ഛനു ഒരു സ്മാരകം ഉണ്ടാക്കേണ്ട ആവശ്യമുണ്ടോ എന്നു എനിക്കു സംശയമാണു്. വിസ്മൃതിയിൽ ലയിച്ചുപോകാവുന്ന വസ്തുക്കൾക്കല്ലേ സ്മാരകങ്ങൾ വേണ്ടതു്? അനശ്വരകീർത്തിശാലിയായ എഴുത്തച്ഛനു് സ്മാരകമുണ്ടാക്കാൻ ശ്രമിക്കുന്നതു്, അദ്ദേഹത്തിനെ അവമാനിക്കുന്നതിനു തുല്യമാണു്. ലക്ഷക്കണക്കിനു സമസൃഷ്ടികളെ നിഹനിച്ചു് പേരും പെരുമയും സമ്പാദിക്കുന്ന വീരപുരുഷന്മാർക്കും വിജാതീയ ജനമണ്ഡലങ്ങളെ താഴ്ത്താവുന്നിടത്തോളം അടിച്ചു താഴ്ത്തീട്ടു് സ്വരാജ്യസേവനം സാധിക്കുന്ന രാജ്യതന്ത്രജ്ഞന്മാർക്കും സ്മാരകങ്ങൾ ആവശ്യമുണ്ടായിരിക്കാം. എഴുത്തച്ഛനു സ്മാരകമെന്തിനു്? കാലശക്തിയെ ക്ഷണനേരംപോലും നിരോധിക്കുന്നതിനു ശക്തിയില്ലാത്ത കല്ലും മരവുംകൊണ്ടു് നിർമ്മിക്കപ്പെടുന്ന എടുപ്പുകളാണോ എഴുത്തച്ഛന്റെ ശാശ്വതകീർത്തിയെ നിലനിർത്തുവാൻ പോകുന്നതു്?
13.5 എഴുത്തച്ഛന്റെ പേരു്
എഴുത്തച്ഛന്റെ പേരു എന്തായിരുന്നു എന്നുള്ള വിഷയത്തിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടു്. അദ്ദേഹത്തിന്റെ സാക്ഷാൽ പേരു ശങ്കരൻ എന്നായിരുന്നുവെന്നും ‘രാമൻ’ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നതുകൊണ്ടു് രാമാനുജൻ എന്നപേർ വന്നുചേർന്നതാണെന്നും ആണു് ഒരു സിദ്ധാന്തം. ‘ശങ്കരൻ’ എന്ന പേർ ഈയിടയ്ക്കുണ്ടായ ഒരു ‘കണ്ടുപിടിത്ത’മാണു്. ചന്ദ്രോത്സവത്തിൽ ശങ്കരാദ്യന്മാരായ കവികളേ സ്തുതിച്ചിരിക്കയും എഴുത്തച്ഛനേപ്പറ്റി ഒന്നും മിണ്ടാതിരിക്കയും ചെയ്തിരിക്കുന്നതുകൊണ്ടാണു് ഇങ്ങനെ ചിലർ ഊഹിക്കുന്നതു്. എന്നാൽ ആ ശങ്കരകവി കോലത്തു നാട്ടുരാജാവിന്റെ ആശ്രിതനും ഒരു രാഘവപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നുവെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം രചിച്ചിട്ടുള്ള ശ്രീകൃഷ്ണവിജയം കാവ്യം ഈ സംഗതിയിൽ അവ്യഭിചരിതമായ സാക്ഷ്യം വഹിക്കുന്നു. സൂര്യനാരായണൻ സാക്ഷാൽ എഴുത്തച്ഛനായിരുന്നു എന്നു പറയുന്നവരും ഉണ്ടു്. എന്നാൽ ആ അഭിപ്രായം സാധുവല്ലെന്നു അന്യത്ര തെളിയിക്കാം.
എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കുന്നതിനു വലിയ പ്രയാസമില്ലെന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹത്തിന്റെ നാലു ശിഷ്യന്മാരെയും അദ്ദേഹത്തിനേയും ചേർത്തു ഒരു പ്രസിദ്ധശ്ലോകമുണ്ടല്ലോ. ആ ശ്ലോകം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“വന്ദേഹം ഗുരുസംപ്രദായമനിശം തുഞ്ചത്തെഴും ശ്രീ ഗുരും
വന്ദേ ശ്രീ കരുണാകരഞ്ച പരമം ശ്രീ സൂര്യനാരായണം
വന്ദേ ദേവഗുരും പരാപരഗുരും ഗോപാലശ്രീമദ്ഗുരും
വന്ദേ നിത്യമനന്തപൂർണ്ണമമലം വന്ദേ സമസ്താൻ ഗുരൂൻ”
ഈ പദ്യത്തിൽ പറഞ്ഞിരിക്കുന്ന കരുണാകരൻ എഴുത്തച്ഛന്റെ കൃതിയാണു് ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടു്. അതിൽ ഇങ്ങനെ കാണുന്നു.–
“ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”
ഇവിടെ രാമഭക്താഢ്യനായ രാമശിഷ്യനാൽ എന്നതിനു് രാമഭക്താഢ്യനായ രാമന്റെ ശിഷ്യനാൽ എന്നാണർത്ഥം. ഇത്തരം പ്രയോഗങ്ങൾ ആക്കാലത്തേ കൃതികളിൽ ധാരാളം കാണ്മാനുമുണ്ടല്ലോ. രാമശിഷ്യൻ എന്നതു് രാമാനുജന്റെ ശിഷ്യൻ എന്നാകുന്നു എന്നു മി. പി ഗോവിന്ദപ്പിള്ള പറയാനിടയായതു് എഴുത്തച്ഛനു് രാമനെന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു എന്ന മിഥ്യാബോധം നിമിത്തമാണു്.
“അഗ്രജൻ മമ സതാം വിദുഷാമഗ്രേസര-
നുൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചര്യനും.”
എന്ന ഈരടിയ്ക്കു്, “വിദുഷാമഗ്രേസരനായ എന്റെ അഗ്രജനും രാമനാമാച്യനും എന്റെ ഉൾക്കുരുന്നിങ്കൽ വാഴുക” എന്നേ അർത്ഥമുള്ളു. ഗ്രന്ഥാരംഭത്തിൽ തന്നെ ഈ മഹാകവി ദൂരാന്വയദുഷ്ടമായ ഒരു പ്രയോഗം ചെയ്തുവെന്നു വിശ്വസിക്കാൻ തരമില്ല. അതുകൊണ്ടു് സതാം വിദുഷാം അഗ്രേസരനായ ജ്യേഷ്ഠൻ രാമാചാര്യനിൽനിന്നു വിഭിന്നനായിരിക്കണം. ജ്യേഷ്ഠനും അനുജനും ഒരേപേരു നൽകാറില്ലെന്നുള്ള ന്യായമായ വിചാരത്താലായിരിക്കണം മി. ഗോവിന്ദപ്പിള്ള രാമശിഷ്യൻ എന്നതിനു് രാമാനുജശിഷ്യൻ എന്നർത്ഥം പറഞ്ഞതു്. അതുകൊണ്ടു് എഴുത്തച്ഛന്റെ യഥാർത്ഥനാമം രാമനെന്നായിരുന്നു എന്നു പറയുന്നതാണു് യുക്തിക്കു് അധികംയോജിക്കുന്നതു്. ബ്രാഹ്മാണ്ഡപുരാണകർത്താവു് എഴുത്തച്ഛനെപ്പോലെ ഒരു മഹാകവി ആയിരുന്നില്ലെങ്കിലും രാമാനുജശിഷ്യനെന്നതിനു പകരം രാമശിശ്യൻ എന്നു പ്രയോഗിക്കത്തക്കവണ്ണം അത്ര പദദാരിദ്ര്യമുള്ള ആളായിരുന്നില്ല. ഇവിടെ ന്യായമായ ഒരു സംശയത്തിനു അവകാശമുണ്ടു്. അദ്ദേഹത്തിന്റെ യഥാർത്ഥനാമം രാമൻ എന്നായിരിക്കെ രാമാനുജൻ എന്നപേർ എങ്ങനെ വന്നുകൂടി? ഇതിനു ചിലർ പറയുന്ന സമാധാനം ഇങ്ങിനെയാണു്: എഴുത്തച്ഛൻ വിദേശങ്ങളിൽ സഞ്ചരിക്കുന്ന കാലത്തു് രാമാനുജാചാര്യർ എന്ന പ്രസിദ്ധ പണ്ഡിതന്റെ അടുത്തു വിദ്യാഭ്യാസം ചെയ്കയും ആ മഹാഗുരുവിന്റെ പേരിൽ തനിക്കുള്ള ഭക്തിബഹുമാനങ്ങളുടെ ലക്ഷ്യമായി അദ്ദേഹത്തിന്റെ പേർ തന്നെ സ്വീകരിക്കുകയും ചെയ്തു. ഈ അഭിപ്രായം സാധുവാണെന്നു തോന്നുന്നില്ല. ഗുരുത്വമുള്ള ശിഷ്യന്മാരാരും ഗുരുവിന്റെ പേർ സ്വീകരിക്കയില്ല. അങ്ങനെ സ്വീകരിക്കുന്നതു ഗുരുത്വത്തിന്റെയല്ല, ഗുരുത്തക്കേടിന്റെ ലക്ഷണമാണു്. ഗുരുവിന്റെ നാമം ഈശ്വരനാമംപോലെ സദാ ജപ്യമായിട്ടുള്ളതാകുന്നു. അതിനെ സ്വയം കൈക്കൊള്ളുകയൊ? ശാന്തം പാപം! ഇവിടെ എനിക്കുള്ള വിനീതമായ അഭിപ്രായംകൂടി രേഖപ്പെടുത്തിക്കൊള്ളട്ടെ. എഴുത്തച്ഛൻ വിദേശവാസം ചെയ്യുന്നകാലത്തു് രാമാചാര്യർ എന്ന വിശിഷ്ടദ്വൈതപണ്ഡിതന്റെ ശിഷ്യനായി പാർക്കയും ആ ഗുരു എഴുത്തച്ഛന്റെ ധിഷണാശക്തിയും വിശുദ്ധജീവിതവും ഭക്തിപാരവശ്യവും കണ്ടിട്ടു് ‘ഇവൻ രാമനല്ല; രാമാനുജൻ തന്നെയാണു്’ എന്നു് അരുളിചെയ്യുകയും സതീർത്ഥ്യന്മാർ വഴിക്കു് ആ പേരു പ്രചരിക്കുകുയം ചെയ്തിരിക്കാം. അഥവാ രാമഭക്താഗ്രണിയായ കവി, രാമൻ എന്ന പേരു വെച്ചുകൊണ്ടിരുന്നതു് യുക്തമല്ലെന്നു വിചാരിച്ചു് രാമഭക്തോത്തമനായ ലക്ഷ്മണന്റെ പേർ സ്വയം സ്വീകരിച്ചതായും വരാം.
13.6 ബാല്യദശ
ശ്രീരാമാനുജൻ എഴുത്തച്ഛന്റെ ബാല്യദശയേപ്പറ്റിയും നമുക്കു് ചില ഐതിഹ്യങ്ങളല്ലാതെ മറ്റൊരു വിവരവും ലഭിച്ചിട്ടില്ല. സൗഭാഗ്യവതിയായ മാതാവു് ബാലപരിചരണത്തിൽ അസാമാന്യമായ ദൃഷ്ടിപതിപ്പിച്ചിരുന്നു എന്നു നമുക്കു് ഊഹിക്കാം. കുട്ടിയെ എന്നും ക്ഷേത്രത്തിൽ കൊണ്ടുപോയി തൊഴീക്കുന്ന വിഷയത്തിൽ അവർക്കു വലിയ നിഷ്ഠയായിരുന്നു. ഈശ്വരപരമായ കഥകളും ദിവസേന പറഞ്ഞു കൊടുത്തുവന്നു. മാതാവിന്റെ തീവ്രമായ ഈശ്വരഭക്തി അചിരേണ ബാലനിലും പകർന്നു. മത്സ്യമാംസാദികളൊന്നും കുട്ടിയ്ക്കു കൊടുക്കാറുണ്ടായിരുന്നില്ലെന്നും ഐതിഹ്യമുണ്ടു്.
ഒരിക്കൽ തൃക്കണ്ടിയൂർ ക്ഷേത്രത്തിലോ തിരുനാവായ ക്ഷേത്രത്തിലോ നമ്മുടെ ബാലൻ ഭഗവദ്ദർശനം ചെയ്വാൻ ചെന്നിരുന്നപ്പോൾ നമ്പൂരിമാർ തെറ്റായി വേദോച്ചാരണം ചെയ്തുകൊണ്ടിരുന്നതു കേൾക്കാൻ ഇടയായെന്നും അതുകേട്ടു് അദ്ദേഹം ‘കാടു കാടു’ എന്നു പറഞ്ഞുവെന്നും കാര്യം ഗ്രഹിച്ച ഓതിക്കോൻ നമ്പൂരി മലരും പഴവും ജപിച്ചുകൊടുത്തു അദ്ദേഹത്തിനെ മൂകനും മന്ദബുദ്ധിയും ആക്കിത്തീർത്തുവെന്നും വേറൊരു ഐതിഹ്യവും കാണുന്നു. പിന്നീടു് തൽപരിഹാരമായി മദ്യം നിയമേന കൊടുക്കുന്നതിനു് അച്ഛൻ ഉപദേശിച്ചതനുസരിച്ചുകൊടുത്തു വന്നതിനാലാണത്രേ രാമാനുജർ മദ്യപാനിയായിത്തീർന്നതു്.
ലോകത്തിൽ ഉണ്ടായിട്ടുള്ള എല്ലാ മഹാപുരുഷന്മാരെപ്പറ്റിയും ഈ വിധം അത്ഭുതകഥകൾ പ്രചരിച്ചിട്ടുണ്ടു്. ശ്രീവിവേകാനന്ദസ്വാമികൾ കഴിയുന്നത്ര ശ്രമിച്ചിട്ടും, അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരെപ്പറ്റി എന്തെല്ലാം കഥകൾ തച്ഛിഷ്യന്മാരും തത്ഭക്തന്മാരും പറഞ്ഞുണ്ടാക്കിയിരിക്കുന്നു. പരമാർത്ഥത്തിൽ എഴുത്തച്ഛന്റെ മഹത്വം സ്ഥാപിക്കുന്നതിനു് ഇത്തരം കെട്ടുകഥകളുടെ ആവശ്യമൊന്നുമില്ല. അദ്ദേഹം മദ്യപാനിയായിരുന്നുവെന്നുള്ളതും വിശ്വാസയോഗ്യമല്ലെന്നാണു് എന്റെ അഭിപ്രായം. സുരാപാനത്തെ മഹാപാതകമായി വർണ്ണിച്ചിട്ടുള്ള ഈ മഹാത്മാവു് മദ്യപാനാസക്തനായിരുന്നുവെന്നു എങ്ങനെ വിശ്വസിക്കും? നമ്മുടെ ഇന്നത്തേ നേതാക്കന്മാർ പറയുന്നതിനും പ്രവർത്തിക്കുന്നതിനും തമ്മിൽ പൊരുത്തം കാണുന്നില്ലെന്നു വന്നേയ്ക്കാം. എഴുത്തച്ഛൻ വലിയ പേരിനുവേണ്ടി വേഷം കെട്ടി ആടിയ ഒരു നേതാവായിരുന്നില്ലല്ലോ. മന്ത്രംകൊണ്ടു മൂകത്വം വന്നു ചേരാമെങ്കിൽ മന്ത്രംകൊണ്ടു തന്നെ അതിനെ നീക്കാനും കഴിയുകയില്ലേ? ആ സ്ഥിതിക്കു് മഹാവിദ്വാനും ജ്യൌതിഷകനും ആയി പറയപ്പെടുന്ന ആ ബ്രാഹ്മണൻ മദ്യം സേവിക്കണമെന്നു് ഉപദേശിച്ചുവെന്നു എങ്ങനെ വിശ്വസിക്കാം. പക്ഷേ എഴുത്തച്ഛൻ ബാല്യത്തിലെ തന്നെ അന്തർമുഖനായിരുന്നതുകൊണ്ടു് മറ്റുള്ളവർ അതിനെ ബുദ്ധിമാന്ദ്യമായി വ്യാഖ്യാനിക്കയും, കാര്യത്തിന്റെ യാഥാർത്ഥ്യം ഗ്രഹിച്ച ബുദ്ധിമാനായ പിതാവു് അതിന്റെ ശമനത്തിനായി ഹരിഭക്തിയാകുന്ന ആസവം കഴിയുന്നത്രേ സേവിപ്പിക്കുന്നതിനു തന്റെ പത്നിയോടു ഉപദേശിക്കയും ചെയ്തുവെന്നു വരാവുന്നതാണു്. ഒരു കാര്യം തീർച്ചയാകുന്നു. എഴുത്തച്ഛൻ മദ്യം സേവിച്ചിട്ടില്ലെങ്കിലും പലപ്പോഴും ലഹരിപിടിച്ചു പാടാറുണ്ടായിരുന്നു. ആസവത്തിനെന്നപോലെ ഭക്തിക്കും ഏതാണ്ടൊരു ഉന്മാദജനകത്വം ഉണ്ടെന്നു പറയാതെ കഴികയില്ല. എഴുത്തച്ഛനോടുള്ള ബഹുമാനാധിക്യം കൊണ്ടു് അദ്ദേഹത്തിനുണ്ടായിരുന്ന ദോഷാംശങ്ങളെ മറച്ചുവയ്ക്കാൻ ഇവിടെ ശ്രമിക്കുന്നു എന്നു വായനക്കാർ തെറ്റിദ്ധരിക്കരുതു്. വംഗഭാഷാ നാടകകർത്താക്കളിൽ അദ്വിതീയനും ശ്രീരാമകൃഷ്ണദേവന്റെ ഗൃഹസ്ഥശിഷ്യനും ആയിരുന്ന ഗിരിശചന്ദ്രഘോഷ് വലിയ കുടിയനായിരുന്നിട്ടും ആ വാസ്തവത്തെ ആരും മറയ്ക്കാൻ ശ്രമിച്ചില്ലല്ലോ. “അവൻ കുടിച്ചുകൊള്ളട്ടെ. കുടികഴിയുമ്പോൾ പുറപ്പെടുന്നതു് ഉത്തമകാവ്യങ്ങളല്ലേ!” എന്ന അർത്ഥത്തിൽ ഭഗവാൻ രാമകൃഷ്ണൻ അരുളിച്ചെയ്തതായി പറയപ്പെടുന്നു. ഏതായിരുന്നാലും അദ്ദേഹത്തിന്റെ ‘പ്രറുല്ല’ തുടങ്ങിയ ഒന്നുരണ്ടു നാടകങ്ങൾ വായിക്കുന്നതിനു് എനിക്കും ഭാഗ്യമുണ്ടായി. ഷേക്സ്പീയർ മഹാകവിയോടു കിട പിടിക്കത്തക്ക നാട്യരചനാകൌശലം അവയിൽ തെളിഞ്ഞു കാണാം. അതുപൊലെ എഴുത്തച്ഛനും മദ്യപാനി ആയിരുന്നു എന്നു വന്നതുകൊണ്ടു്, അദ്ദേഹത്തിനു ഒരു വലിയ കുറവു കല്പിക്കാവുന്നതല്ല. അതിനാൽ കേവലം ഐതിഹ്യത്തെ വിശ്വസിച്ചു് അദ്ദേഹം കുടിയനായിരുന്നു എന്നു് പറയുന്നതു സാഹസമാണെന്നേ എനിക്കു് അഭിപ്രായമുള്ളു. അദ്ദേഹത്തിന്റെ നന്ദകന്മാരെന്നപോലെ നിന്ദകന്മാരും ഓരോ കഥകൾ പറഞ്ഞുണ്ടാക്കി. കാലക്രമേണ അവയെ എല്ലാം ജനങ്ങൾ വിശ്വസിച്ചുതുടങ്ങി. ഇങ്ങനെ ആയിരിക്കണം അദ്ദേഹത്തിനെപ്പറ്റി ഒന്നോടെന്നു യോജിക്കാത്ത പല ഐതിഹ്യങ്ങൾ ഉണ്ടാവാൻ ഇടയായതു്.
എഴുത്തച്ഛന്റെ ഗുരുജനങ്ങളിൽ പ്രഥമസ്ഥാനം മാതാവിനുതന്നെയായിരുന്നു. എല്ലാ ശിശുക്കളും ഏതാനും സംസ്കാരവിശേഷങ്ങളോടുകൂടി ജനിക്കുന്നു. മാതൃജനങ്ങൾ ശിഷ്ടകളല്ലെങ്കിൽ, ശിശുക്കളുടെ ശുഭസംസ്കാരങ്ങൾ ദുർബലങ്ങളായിത്തീരുകയും അശുഭസംസ്കാരങ്ങൾ പരിപുഷ്ടമാകയും ചെയ്യും. അതുകൊണ്ടു് കുട്ടികളുടെ വിദ്യാഭ്യാസ വിഷയത്തിൽ ഗൃഹത്തിനാണു് പ്രഥമസ്ഥാനം നൽകേണ്ടതു്. എഴുത്തച്ഛന്റെ അദ്ധ്യാത്മജീവിതതരുവിന്റെ വളർച്ച അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളിൽ നല്ലപോലെ കാണാവുന്നതാണു്. അതിനു വേണ്ട വളങ്ങൾ യഥാകാലം ഇട്ടുകൊടുത്തതു് മാതാവു തന്നെ ആകുന്നു. ‘സതാം വിദുഷാമഗ്രേസര’നായ ജ്യേഷ്ഠനും ശ്രീനീലകണ്ഠനും ആയിരിക്കണം മറ്റുഗുരുക്കന്മാർ. ജ്യേഷ്ഠനിൽനിന്നു കാവ്യാലങ്കാരപര്യന്തവും നീലകണ്ഠഗുരുവിൽനിന്നു തർക്കം വ്യാകരണം ജ്യോതിഷം, മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു കാണണം. എല്ലാ ശാസ്ത്രങ്ങളും എഴുത്തച്ഛനു വശമായിരുന്നെന്നു് അദ്ദേഹത്തിന്റെ കൃതികൾ വിളിച്ചു പറയുന്നുണ്ടല്ലോ.
യൌവനാരംഭത്തോടുകൂടി അദ്ദേഹം വിദേശസഞ്ചാരത്തിനു് ഒരുമ്പെട്ടു. നമ്പൂരിമാർ അദ്ദേഹത്തിന്റെ ഉപരി വിദ്യാഭ്യാസത്തിനു പ്രതിബന്ധമായിനിന്നുവെന്നും തന്മൂലം വിദേശങ്ങളേ അഭയം പ്രാപിക്കാതെ നിവൃത്തിയില്ലാതായെന്നും ആണു് കേൾവി. നമ്പൂരിമാർക്കു് ഒട്ടുക്കു് എഴുത്തച്ഛനോടു് ഈർഷ്യയുണ്ടായിരുന്നു എന്നു വിശ്വസിക്കുന്ന കാര്യം വളരെ പ്രയാസമാണു്. മലയാളബ്രാഹ്മണർ പൊതുവേ വിശാലമതികളും പൂജ്യപൂജകന്മാരും ആയിരുന്നുവെന്നു കേരളീയ ചരിത്രം ശ്രിദ്ധിച്ചു വായിച്ചിട്ടുള്ളവർക്കു എളുപ്പത്തിൽ ഗ്രഹിക്കാം. എന്നു മാത്രമല്ല നമ്പൂരിമാരും നായന്മാരും സുവർണ്ണമൈത്രീശൃംഖലയാൽ പരസ്പര ബദ്ധരായിട്ടാണു് കഴിഞ്ഞു കൂടിയതും. മലയാളബ്രാഹ്മണരുടെ വക മഠങ്ങളെ കാത്തുരക്ഷിച്ചു വന്നതുപോലും അന്നത്തേ നായന്മാരായിരുന്നു. ഉദാഹരണാർത്ഥം വേന്ദനാട്ടുഗ്രാമത്തിൽ പാട്ടുമയ്യാണ്ടു കോവിലിന്റെ അവരോധത്തെപ്പറ്റി പ്രസിദ്ധചരിത്രകാരനായ മി. പത്മനാഭമേനോൻ പറഞ്ഞിട്ടുള്ള ഭാഗത്തെ ഇവിടെ ഉദ്ധരിക്കാം.
“പാട്ടുമയ്യാണ്ടുകോവിലിന്റെ അവരോധം ഒരു വിശേഷ സമ്പ്രദായത്തിലായിരുന്നു. വേന്ദനാട്ടു ഗ്രാമം എന്നു പറയുന്നതു് 361 നമ്പൂതിരി ഇല്ലങ്ങൾ ഉള്ളതായ ഒരു ഗ്രമമായിരുന്നു. ഈ ഇല്ലക്കാർ കൂടുന്നതു വേന്ദനാട്ടു യോഗമാണു്. യോഗത്തിന്റെ പ്രതിനിധികളായ 5 പേരെ അവരുടെ ജീവകാലത്തോളം പ്രമാണികളായി കല്പിക്കും. സഭയുടെ കൈക്കാരായി രണ്ടുപേരുണ്ടു്. അതായതു പുതുവാ നമ്പൂതിരിപ്പാടും, മപ്പാട്ടു ഭട്ടതിരിയും. പിന്നെ നാലുപതികളുണ്ടു് (1) ചക്കനാട്ടുകയ്മൾ (2) പുല്ലനാട്ടുകയ്മൾ (3) ചിലാവീട്ടിൽകയ്മൾ (4) കടപ്പിള്ളിക്കയ്മൾ. സഭയുടെ രക്ഷാധികാരികളായി മൂന്നു കോയ്മമാരുണ്ടു് (1) പെരുമ്പടപ്പിൽ തമ്പുരാൻ (2) ഇടപ്പിള്ളി എളങ്ങള്ളൂർ തമ്പുരാൻ (3) പറവൂർ തമ്പുരാൻ. ഇങ്ങനെ രക്ഷിക്കുന്നതിനു് അവർക്കു സഭയിൽ നിന്നു് കൊല്ലം തോറും ജീവിതവും വെച്ചിട്ടുണ്ടു്. പ്രമാണികൾ അഞ്ചുപേരും കൈക്കാരും പതികളും കോയ്മമാരും കൂടി വേന്ദനാട്ടു ഗ്രാമത്തിൽ ഒരു നമ്പൂരിയെ അഞ്ചുകൊല്ലംകാലത്തേക്കു് ‘പാട്ടുമയ്യാണ്ടുകോവിലായി’ മന്ത്രപൂർവം അവരോധിക്കും. ഗണപതിപൂജയും നിവേദ്യവും കഴിഞ്ഞ ഉടനെ അവരോധ മന്ത്രം ജപിച്ചു് 5 ഭട്ടതിരിമാരും രണ്ടു കൈക്കാരും കൂടി കൈകൊട്ടിക്കൊണ്ടു് ഇന്നേടത്തു ഇന്നാളെ ‘പാട്ടുമയ്യാണ്ടുകോവിലായി അവരോധിച്ചു’ എന്നു വിളിച്ചുപറയും. ഇവർ ഏഴുപേരുംകൂടി പതികളിൽ മുന്നാളായ ചക്കാനാട്ടുകയ്മൾക്കു് അവരോധിച്ച ആളെ ഇക്കര എറക്കിക്കൊണ്ടുവന്നു കാര്യങ്ങൾ നടത്തിക്കുവാനായി ഒരു നീട്ടു് എഴുതി അവരും പതികളും ഒപ്പിട്ടു നീട്ടും 32 പുത്തനും കൂടി ചക്കനാട്ടു കയ്മൾ പക്കൽ കൊടുക്കും. നീട്ടും പുത്തനും പുഴക്കക്കരേ പനങ്ങാടു് ദേശത്തു വന്നിരിക്കുന്ന പാട്ടുമയ്യാണ്ടുകോവിൽ പക്കൽ കൊടുക്കും. അദ്ദേഹത്തെ അവിടെ നിന്നു് വാദ്യഘോഷത്തോടുകൂടി വഞ്ചിയിൽ കയറി കുമ്പളം കരയ്ക്കു കൊണ്ടുവരും.
വഞ്ചി കരയ്ക്കടുത്താൽ ചക്കാട്ടുകയ്മൾ തറ്റുടുത്തു് ഉത്തരീയവുമിട്ടു് ‘പാട്ടുമയ്യാണ്ടുകോവിലിനെ’ കൈക്കുപിടിച്ചു കരയ്ക്കു് എറക്കണം.”
ഇരിങ്ങാലക്കുട തച്ചുടയ കയ്മളുടെ അവരോധം മറ്റൊരുലക്ഷ്യമാകുന്നു. ആ സ്ഥാനത്തിൽ അവരോധിക്കപ്പെടുന്ന നായർ ഉൽകൃഷ്ടബ്രാഹ്മണർക്കു മാത്രം വിധിച്ചിട്ടുള്ള പല സ്ഥാനങ്ങളും വഹിക്കുന്നു. തറ്റുടുക്കുക, കുത്തുവിളക്കുപിടിപ്പിക്കുക, ശംഖു് വിളിപ്പിക്കുക, അകമ്പടിക്കാരു് ആയുധപാണികളായി മുൻപും പിറകും നടക്കുക, തീർത്ഥത്തിൽ സ്നാനംചെയ്യുക, സോപാനത്തുകേറി മണിഅടിച്ചുതൊഴുക, കൈയ്യിൽ തീർത്ഥപ്രാസദം വാങ്ങുക മുതലായവ ഒക്കെ തച്ചുടയ കയ്മൾക്കു ആകാവുന്നതാണു്. ‘കേരളത്തിൽ ശൂദ്രനെ ഇങ്ങനെ അവരോധിക്കുന്നതു് ഇവിടെ മാത്രമേയുള്ളു’ എന്നു മി. പത്മനാഭമേനോൻ പറഞ്ഞിരിക്കുന്നു. എന്നാൽ ശൂദ്രനെ ഒരിടത്തും ആരും ഇങ്ങനെ അവരോധിച്ചിട്ടുമില്ല; അവരോധിക്കയുമില്ല. നായന്മാരെ അക്കാലത്തു് ശൂദ്രരായി ആരും ഗണിച്ചിരുന്നില്ലെന്നേ ഇതിനു അർത്ഥമുള്ളു. രാജാക്കന്മാർപോലും നായർസ്ഥാനം കൈക്കൊണ്ടിരുന്നുവെന്നു പുരാണതത്വസംരക്ഷണവകുപ്പുകാർ പ്രസിദ്ധീകരിച്ചിട്ടുള്ള രേഖകൾ നോക്കിയാൽ കാണാവുന്നതാണല്ലോ.
നായന്മാരെ ശൂദ്രരാക്കിതീർക്കുന്ന വിഷയത്തിൽ നമ്പൂരിമാരല്ല പ്രധാനമായി ശ്രമിച്ചതു്. നായന്മാരുടേയും നമ്പൂരിമാരുടേയും അധഃപതനം ആരംഭിച്ചതു് ഒരേ കാലത്തുതന്നെ ആയിരുന്നു. നായന്മാരുടെ ശക്തിക്ഷയിച്ചപ്പോഴാണു് കേരളീയ രാജാക്കന്മാർ യോഗംവക വസ്തുക്കളിലും ക്ഷേത്രങ്ങളിലും അധികാരം നടത്തിത്തുടങ്ങിയതെന്നു് കണ്ണുള്ളവർക്കൊക്കെ കാണാം. തിരുവിതാംകൂറിൽ എട്ടുവീട്ടിൽപിള്ളമാർ രാജദ്രോഹികളായിത്തീർന്നതു യോഗക്കാരുടെ വശം ചേർന്നു നിന്നു്, പത്മനാഭസ്വാമികോവിലിനെ സംബന്ധിച്ചു് വർദ്ധിച്ചു വന്ന രാജശക്തിയെ നിരോധിച്ചതുകൊണ്ടുമാത്രമാകുന്നു. പോർത്തുഗീസുകാരുടേയും ഡച്ചുകാരുടേയും കാലങ്ങളിൽ യോഗക്കാരുടെ കൈവശമിരുന്ന അനേകം ദേവസ്വങ്ങൾ കാലക്രമേണ കോയ്മകളുടെ അധീനത്തിൽപ്പെട്ടു പോയെന്നു വിദേശീയർ എഴുതീട്ടുള്ള വിവരണങ്ങൾ വായിച്ചാലറിയാം. വൈക്കം, ചെങ്ങന്നൂർ, അടൂർ, ശാർക്കര, തിരുവല്ല ഇത്യാദി മിക്ക പ്രധാനക്ഷേത്രങ്ങളും നമ്പൂരിമാർ നായർപ്രഭുക്കന്മാരുടെ ഒത്താശയോടുകൂടി ഭരിച്ചു വന്നിരുന്നവയാണു്. ഇങ്ങനെ ഒക്കെ ഇരിക്കേ മലയാള ബ്രാഹ്മണരുടെ പേരിൽ അപരാധം ചുമത്തുന്നതു സാഹസമാകുന്നു. കേരളമാഹാത്മ്യാദി ഗ്രന്ഥങ്ങളുടെ കർത്താക്കൾ, അപവാദം ഉത്സർഗ്ഗസ്ഥാപകമാകുന്നു എന്നുള്ള പഴമൊഴിയെ ഉദാഹരിക്കുന്നതേയുള്ളു.
നമ്പൂരിമാർ മറ്റുള്ള ജാതിക്കാരുടെ വിദ്യാഭ്യാസകാര്യത്തിൽ ഏറ്റവും സശ്രദ്ധന്മാരായിരുന്നു എന്നു രസികരഞ്ജിനി 4-ാം പുസ്തകം 599-ാം ഭാഗത്തു പറഞ്ഞിട്ടുള്ളതിനെ ഉദ്ധരിച്ചിട്ടു് മിസ്റ്റർ പത്മനാഭമേനോൻ അതത്ര ശരിയോ എന്നു സംശയിക്കുന്നു. അദ്ദേഹം തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛനു മലയാള ബ്രാഹ്മണരിൽനിന്നുണ്ടായതായി പറയപ്പെടുന്ന അനുഭവങ്ങളെ മനസ്സിൽ വച്ചു കൊണ്ടു തന്നെയാണു് അങ്ങനെ എഴുതിയതു്. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്നും മറ്റുമുണ്ടായിരുന്ന നിയമം പരദേശബ്രാഹ്മണരുടെ എടയിൽ മാത്രമല്ല നമ്പൂരാരുടെ എടയിലും ഉണ്ടായിരുന്നു” എന്നു് ഒരിടത്തും “അമ്പലവാസികൾ സംസ്കൃതം അഭ്യസിച്ചിരുന്നതായും അവരിൽ പല പണ്ഡിതന്മാരുണ്ടായിരുന്നതായും അറിയുന്നുണ്ടു്. നായന്മാരിൽ അങ്ങനെ കാണുന്നില്ല” എന്നു മറ്റൊരിടത്തും പ്രസ്താവിച്ചിരിക്കുന്നതു നോക്കുക. ഇവിടെ മി. പത്മനാഭമേനോന്റെ ചരിത്രദൃഷ്ടി അതിനു നിസർഗ്ഗജവും അഭ്യാസജവുമായുള്ള കൂർമ്മകൈവെടിഞ്ഞുകാണുന്നതിൽ വ്യസനിക്കേയ തരമുള്ളു. കേരളത്തിലല്ലാതെ മറ്റെവിടെ അബ്രാഹ്മണർ ജ്യോതിഷം, വ്യാകരണം, തർക്കം മുതലായ വേദാംഗങ്ങളിൽ പ്രമാണ ഗ്രന്ഥങ്ങൾ ചമച്ചിട്ടുണ്ടു്? അമ്പലവാസികൾ മാത്രമല്ല മറ്റു വർഗ്ഗക്കാരും സംസ്കൃതം പഠിച്ചും ഗ്രന്ഥനിർമ്മാണം ചെയ്തിട്ടുണ്ടെന്നു് അദ്ദേഹത്തിനു കാണാൻ കഴിയാഞ്ഞതു് അത്ഭുതം തന്നെയാണു്. എഴുത്തച്ഛന്റെ കാലത്തിനു എത്രയോ മുമ്പു് കുമാരഗണകൻ രണജ്യോതിഷം എന്ന ഗ്രന്ഥം നിർമ്മിച്ചിരിക്കുന്നു. ആ ഗ്രന്ഥത്തിനു് പെരുമാക്കന്മാരുടെ കാലത്തോളം പുരാതനത്വം ഉണ്ടെന്നു തോന്നുന്നു. തമിഴകത്തുള്ളവർ ഇന്നും വിഗ്രഹം വച്ചു പൂജിച്ചു വരുന്ന അറുപത്തിനാലു നായനാരന്മാരിൽ രണ്ടുപേർ ചെങ്ങന്നൂർ ദേശീയരായ നായന്മാരായിരുന്നു. പ്രധാന നായർ കുടുംബങ്ങളിലെല്ലാം പ്രാചീന സംസ്കൃത ഗ്രന്ഥങ്ങളുടെ പകർപ്പുകൾ കാണ്മാനുണ്ടു്. അവയെ വെറുതേ പകർത്തിച്ചു വച്ചതായിരിക്കാൻ ഇടയില്ലല്ലോ. കണ്ണശ്ശന്മാർ നാലുപേരും സംസ്കൃതഭാഷാഭിജ്ഞന്മാരല്ലായിരുന്നുവെന്നു പറയാമോ? വിശേഷിച്ചും അവരിൽ ഒരാളെ ഉഭയകവീശ്വരൻ എന്നാണല്ലോ രാമപ്പണിക്കർ വർണ്ണിച്ചുകാണുന്നതും. വാഴുമാവേലിപ്പോറ്റി തന്റെ മകനായ നായർക്കു് ജ്യോതിശ്ശാസ്ത്രം മുഴുവനും ഉപദേശിച്ചുകൊടുത്തതു് മലയാളത്തിലായിരുന്നോ? ഇങ്ങനെ എത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ചൂണ്ടിക്കാണിക്കാം. “ശൂദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ” എന്ന പാലക്കാടൻ ചരക്കിനെ മലയാള ബ്രാഹ്മണരുടെ തലയ്ക്കു കെട്ടിവയ്ക്കുകയാണു് ആധുനിക ചരിത്രകാരന്മാർ ചെയ്തിട്ടുള്ളതു്.
ഇക്കാരണങ്ങളാൽ എഴുത്തച്ഛന്റെ ഉപരിവിദ്യാഭ്യാസ വിഷയത്തിൽ മലയാള ബ്രാഹ്മണർ പ്രതിബന്ധികളായിരുന്നു എന്നു ഞാൻ വിശ്വസിക്കുന്നില്ല. നേരെ മറിച്ചു് അദ്ദേഹത്തിന്റെ ഉത്തമബന്ധുക്കളിൽ മലയാള ബ്രാഹ്മണരും ഉൾപ്പെട്ടിരുന്നുവെന്നാണു് തെളിയുന്നതു്. മേല്പത്തൂർ ഭട്ടതിരിയും ചെമ്പകശേരി രാജാവും നമ്പൂരിമാരായിരുന്നില്ലേ? അദ്ദേഹത്തിന്റെ ശിഷ്യനായ കരുണാകരാചാര്യർ ബ്രഹ്മാണ്ഡപുരാണം രചിച്ചതു് “നേത്രനാരായണൻ തന്നാജ്ഞയാ” ആയിരുന്നു. അഴുവാഞ്ചേരി തമ്പുരാക്കൾ ബ്രാഹ്മണനല്ലായിരുന്നു എന്നു വരുമോ? വല്ല “സാസൂ” നമ്പൂരിമാരും അദ്ദേഹത്തിനെ പുച്ഛിച്ചിരിക്കാമെന്നു് വേണമെന്നുണ്ടെങ്കിൽ വിശ്വസിച്ചേയ്ക്കാം. എന്നാൽ അത്തരക്കാർ ഏതു സമുദായത്തിലാണില്ലാത്തതു്. അവരെ ആരു വകവയ്ക്കുന്നു? അതുകൊണ്ടു് എഴുത്തച്ഛന്റെ വിദേശയാത്രയ്ക്കു മറ്റു കാരണങ്ങൾ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
ദുരുപശമമായ ജ്ഞാനതൃഷ്ണ ആയിരിക്കണം അദ്ദേഹത്തിനെ വിദേശങ്ങളിലേക്കു നയിച്ചതു്. ഈ സഞ്ചാരത്തിനിടയിൽ അദ്ദേഹം ഒരു വിശിഷ്ടാദ്വൈതഗുരുവിന്റെ ശിഷ്യസ്ഥാനം വഹിച്ചുകാണണമെന്നു തോന്നുന്നു. അധ്യാത്മരാമായണത്തിലേ പല ഘട്ടങ്ങളിൽ വിശിഷ്ടാദ്വൈതപക്ഷപാതം കാണ്മാനുണ്ടു്. മറ്റു ഭാഷകളിലെല്ലാം വാല്മീകിരാമായണത്തിനു പ്രാധാന്യം കല്പിച്ചിരിക്കേ എഴുത്തച്ഛൻ അധ്യാത്മരാമായണത്തെ ഭാഷാന്തരം ചെയ്തതു തന്നെ രാമാനുജമതപക്ഷപാതം കൊണ്ടായിരിക്കണം. എഴുത്തച്ഛനും തദ്വാരാ മലയാളികൾക്കും ഈ വിദേശസഞ്ചാരം പല വിധത്തിൽ ഗുണപ്രദമായിത്തീർന്നു. തമിഴ്, തെലുങ്കു മതലായ ഭാഷകൾ അദ്ദേഹം നല്ലപോലെ പഠിച്ചു. അധ്യാത്മരാമായണം മൂലം ഒരു തെലുങ്കു ബ്രാഹ്മണന്റെ കൃതിയാണെന്നാണു് ഇപ്പോൾ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. തെലുങ്കു ഭാഷാഭ്യാസം നമ്മുടെ കവികുലഗുരുവിനെ അധ്യാത്മരാമായണവുമായി പരിചയപ്പെടുത്തുകയും അതിനെ ഭാഷയിലേക്കു വിവർത്തനം ചെയ്യണമെന്നു് ഒരു ആഗ്രഹം അങ്കുരിപ്പിക്കയും ചെയ്തു കാണും. എന്നാൽ അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ തമിൾവൃത്തങ്ങളെ പരിഷ്കരിച്ചു് കിളിപ്പാട്ടു എന്ന പ്രസ്ഥാനത്തെ നിർമ്മിച്ചു എന്നു ചിലർ പറയുന്നതിൽ യാതൊരു അടിസ്ഥാനവുമില്ല.
എഴുത്തച്ഛൻ ഉപയോഗിച്ചുവന്ന വൃത്തങ്ങളെല്ലാം കേരളത്തിൽ പണ്ടേ നടപ്പിലിരുന്നവയാണു്. ഈ വിഷയത്തേപ്പറ്റി അന്യത്ര സവിസ്തരം പ്രതിപാദിക്കാം.
പത്തു കൊല്ലത്തോളം അദ്ദേഹം വിദേശവാസം ചെയ്തിട്ടുണ്ടെന്നാണു് കേൾവി. അതിനിടയ്ക്കു അദ്ദേഹത്തിന്റെ അഥവാ മലയാളികളുടെ സുകൃതതരു തഴച്ചു വളർന്നു. പലേ പുണ്യക്ഷേത്രങ്ങൾ ദർശിച്ചും തപശ്ചര്യകൾ അനുഷ്ഠിച്ചും അദ്ദേഹം വിപുലമായ ആത്മജ്ഞാനസമ്പത്തു സമാർജ്ജിച്ചതു ഇക്കാലത്തായിരുന്നു. വിദേശത്തുനിന്നു മടങ്ങി വന്ന ശേഷം കുറേക്കാലം കുലക്രമാഗതമായ എഴുത്താശായ്മസ്ഥാനം വഹിച്ചു കാണണമെന്നു നമുക്കു ഊഹിക്കാം. മനക്കോട്ടച്ഛന്റെ സഹായത്തോടുകൂടി അദ്ദേഹം അനേകം എഴുത്തുപള്ളികൾ സ്ഥാപിച്ചുവെന്നു് ചിലർ അഭിപ്രായപ്പെട്ടു കാണുന്നുണ്ടു്. എന്നാൽ മനക്രോഡനാഥന്നും എഴുത്തച്ഛന്നും തമ്മിൽ ആശ്രയാശ്രിതഭാവം ഉണ്ടായിരുന്നു എന്നുള്ളതിനു് ലക്ഷ്യമായി പറഞ്ഞു വരുന്നതു്, ശിവപുരാണത്തിലേ
“മനക്കോട്ട വാഴും മഹാമാനശാലീ
മനക്കാമ്പിലേറ്റം കൃപാവാരിരാശി
എനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ”
ഇത്യാദി വരികളെയാക്കുന്നു. ശിവപുരാണം എഴുത്തച്ഛന്റെ കൃതിയാണെങ്കിൽ മാത്രമേ ഇതിനെ ഒരു ലക്ഷ്യമായി അംഗീകരിക്കാൻ നിവൃത്തിയുള്ളു. എന്നാൽ ആന്തരമായലക്ഷ്യങ്ങളേ പരിശോധിച്ചു് ശിവപുരാണം നമ്പ്യാരുടേയോ മറ്റോ കൃതിയായിരിക്കണമെന്നു പണ്ഡിതന്മാർ മിക്കവാറും തീർച്ചപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടു്.
13.7 എഴുത്തച്ഛന്റെ ജീവതക്രമം
എഴുത്തച്ഛന്റെ ജീവിത ക്രമത്തേപ്പറ്റി നമുക്കു് ചിലതെല്ലാം ഊഹിക്കാം. അദ്ദേഹം ഐഹികസുഖങ്ങളിൽ വിരക്തനായിരുന്നെന്നു എല്ലാ കൃതികളും ഒരുപോലെ വിളിച്ചു പറയുന്നു. അധ്യയനാധ്യാപനങ്ങൾ, ഗ്രന്ഥരചന, ഈശ്വരധ്യാനം, ക്ഷേത്രദർശനം ഇവകൊണ്ടു് അദ്ദേഹം തന്റെ സമയം മുഴുവനും കഴിച്ചുകൂട്ടിക്കാണണം. ഏതായിരുന്നാലും അചിരേണ അദ്ദേഹത്തിന്റെ കീർത്തി നാടെങ്ങും പൊങ്ങി. ശ്രീനീലകണ്ഠനായിരിക്കാം അദ്ദേഹത്തിനെ ചെമ്പകശേരി രാജാവുമായി പരിചയപ്പെടുത്തിയതു്. ആ വിശിഷ്ടപുരുഷൻ ദേവനാരായണന്റെ ആശ്രിതനായിരുന്നെന്നുള്ളതിനു്,
“ശ്രൂയതേ നീലകണ്ഠോക്തീ രാജഹംസശ്ച രാജതേ
കഃ കാല ഇതി നോ ജാനേ വാർഷികശ്ശാരദോപി വാ”
എന്ന പദ്യം സാക്ഷ്യം വഹിക്കുന്നുണ്ടല്ലോ. അഴുവാഞ്ചേരിത്തമ്പുരാക്കൾക്കും തുഞ്ചത്തു ഗുരുക്കളോടു അളവറ്റ ബഹുമതിയുണ്ടായിരുന്നു. മേല്പത്തൂർ അദ്ദേഹത്തിന്റെ മിത്രമായിരുന്നുവെന്നു പ്രത്യേകിച്ചു പറയേണ്ടതുമില്ലല്ലോ.
13.8 എഴുത്തച്ഛന്റെ സ്വഭാവം
എഴുത്തച്ഛൻ ഒരു ഗംഭീരാശയനായിരുന്നു. ഇതാ! ഈ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴും, അദ്ദേഹത്തിന്റെ സാത്വികതേജോനിർഭരവും ഗംഭീരവും ആയ മുഖത്തെ സാധാരണ ചാക്ഷുഷപ്രത്യക്ഷത്താലുണ്ടാകാവുന്നതിൽ കൂടുതൽ വൈശദ്യത്തോടും സ്ഫുടതയോടും കൂടി എനിക്കു കാണാൻ കഴിയുന്നു. ഈ അനുഭവം തന്നെ രാമായണാദി ഗ്രന്ഥങ്ങൾ നിഷ്കർഷിച്ചു വായിച്ചിട്ടുള്ളവർക്കു എല്ലാവർക്കും ഉണ്ടാകുമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. അദ്ദേഹം അർത്ഥമില്ലാതെ ഒരു ഒറ്റവാക്കുപോലും പറയുന്ന ആളായിരുന്നില്ലാ. അദ്ദേഹത്തിന്റെ വാക്കുകൾ രാമാസ്ത്രംപോലെ ഹൃദയത്തിൽ പാഞ്ഞുകേറി അവിടെ ലഗ്നമായിരുന്നു പോകുന്നു. ഭംഗി വാക്കു പറയുന്നതിനും മറ്റും അദ്ദേഹം ശീലിച്ചിട്ടേ ഇല്ലായിരുന്നു. ഫലിതം ചിലപ്പോഴൊക്കെ പറഞ്ഞു പോയിട്ടുണ്ടു്. എന്നാൽ ആ സമയത്തും അദ്ദേഹത്തിന്റെ മുഖത്തു് സ്മിതപ്രഭയുടെ ഒരു മങ്ങിയ രേഖയെങ്കിലും കാണാൻ ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാകുന്നു. ഗംഭീരഭാവത്തിൽ തന്നെയായിരുന്നു ഫലിതം പറയുന്നതും. ശ്രോതാക്കൾ അതു കേട്ടാൽ പൊട്ടിച്ചിരിക്കയില്ലെന്നു തീർച്ചയാണു്. എന്നാൽ അതു അവരുടെ മനസ്സിൽനിന്നു ഒരിക്കലും മാഞ്ഞുപോകയില്ല; അവർ ഓർത്തോർത്തു ചിരിക്കും. നോക്കുക: സഞ്ജയൻ ധൃതരാഷ്ട്രരുടെ സന്ദേശവുംകൊണ്ടു് ധർമ്മപുത്രരുടെ അടുക്കൽ വരുന്നു. പ്രൌഢാശയനായ ധർമ്മപുത്രർ സഞ്ജയനേക്കണ്ടപ്പോഴേ കാര്യം ഗ്രഹിച്ചുകഴിഞ്ഞു. “എന്താണു് വലിയച്ഛൻ പറഞ്ഞു വിട്ടിരിക്കുന്നതു്?” എന്നായിരുന്നു അദ്ദേഹത്തിന്റെ ഒന്നാമത്തെ ചോദ്യം. “എല്ലാവരും സ്വൈരമായിരുന്നാൽ കൊള്ളാമെന്നു് അവിടത്തേയ്ക്കു മോഹമുണ്ടു്.” എന്നു് സന്ദേശവാഹി പറഞ്ഞപ്പോൾ ധർമ്മാത്മജന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.
“സ്വൈരമെൻജനകനു ഞാൻ തന്നെ വരുത്തണം
സ്വൈരക്കേടുണ്ടിങ്ങതിനെത്തായ്ക നിമിത്തമായ്,
സന്യസിക്കേണം ഞങ്ങളെങ്കിലേ സുഖം വരൂ.
മന്നവനുള്ളിലെന്നു ഞാനറിഞ്ഞിരിക്കുന്നു,
വൈഷമ്യമതിനുണ്ടു രാജസൂയം ചെയ്തോൻ ഞാൻ
ദോഷമുണ്ടഗ്നിത്യാഗം ചെയ്താലുമെന്നു കേൾപ്പൂ.
എന്നാലും ഞാനോ ചെയ്യാം സന്യാസമെന്നാകിലും
പിന്നെയും വൈഷമ്യമുണ്ടെന്തതെന്നുരചെയ്യാം
ഞാൻ തന്നെ സന്യസിച്ചാൽ താതനുപോരായല്ലോ,
കൌന്തേയൻ ഭീമൻ കൂടെ സന്യസിക്കിലേപോരൂ,
എന്നതിനഷ്ടഗ്രാസിസന്യാസി ഭീമസേനൻ
ഇന്നുള്ള ജനങ്ങളിലെത്രയും ബഹുഭോക്താ”
ഇതാണു് എഴുത്തച്ഛന്റെ ഫലിതം.
സഞ്ജയൻ പിന്നെയും പറയുന്നു:
“അങ്ങു് ഭീഷ്മദ്രോണാദി ഗുരുജനങ്ങളേ നിഗ്രഹിച്ചിട്ടു് എന്തു സുഖത്തെയാണു് ഇച്ഛിക്കുന്നതു്. ക്ഷണഭംഗുരമായ ഐഹികസുഖങ്ങൾക്കുവേണ്ടി ഈ മഹാവിപ്ലവങ്ങൾക്കു് ഇടവരുത്തുന്നതു നന്നോ?”
ഇതു കേട്ടിട്ടു്, ധർമ്മപുത്രർ പറഞ്ഞ മറുപടി എത്ര ഗംഭീരമായിരിക്കുന്നു എന്നുനോക്കുക. എന്നാൽ ഫലിതം പറഞ്ഞപ്പോഴുണ്ടായിരുന്ന മുഖഭാവംതന്നെയാണു് ഇപ്പോഴും. ഇങ്ങനെയാണു് മറുപടി.
“വെള്ളയിൽ പറഞ്ഞൊരു നിർമ്മലവാക്കു തന്റെ
യുള്ളിൽ നീ സംഗ്രഹിച്ചോരർത്ഥമൊട്ടറിഞ്ഞു ഞാൻ
കേൾക്ക സഞ്ജയ! എങ്കിലൂക്കുള്ള ഭീഷ്മാദികൾ
പോർക്കളം തന്നിൽ വീണു മരിക്കും മടിയാതെ.”
എഴുത്തച്ഛന്റെ മറ്റൊരു ഗുണം ഈശ്വരഗതമായ പരമഭക്തിയായിരുന്നു. രാമൻ എന്നോ കൃഷ്ണനെന്നോ വല്ല സ്ഥലത്തും പ്രയോഗിക്കേണ്ടിവന്നാൽ, ഭഗവാന്റെ അനന്തകല്യാണഗുണങ്ങളേ സൂചിപ്പിക്കുന്ന ഒട്ടുവളരെ പദങ്ങളും അതിനേ അനുഗമിക്കുന്നതു കാണാം. രാമകൃഷ്ണന്മാരെ സാക്ഷാൽ പരമാത്മാവായിട്ടും, തന്നെ ഒരു കിങ്കരനായിട്ടുമായിട്ടാണു് എഴുത്തച്ഛൻ കാണുന്നതു്. അദ്ദേഹം കേവലം ശുഷ്ക്കവേദാന്തിയേ അല്ല. രാമകൃഷ്ണാദികളെ ശത്രുക്കൾ ഉപദ്രവിച്ചിട്ടുള്ളതിനേ വർണ്ണിക്കുന്നതുപോലും അദ്ദേഹത്തിനു ദുസ്സഹമാണു്. ആ അവസരങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ സമാഹിതചിത്തതയ്ക്കു ചലനം സംഭവിക്കുന്നു. അദ്ദേഹം അറിയാതെ തിരശ്ശീലയ്ക്കു വെളിയിൽ വന്നു പോകുന്നു. കാളിയൻ ശ്രീകൃഷ്ണനെ ഒന്നു രണ്ടു ദംശിച്ചു. കവിയ്ക്കു അതു കണ്ടപ്പോൾ കോപവും താപവും താനേ ഉളവായിപ്പോയി. അദ്ദേഹം പറയുന്നു:
“താരാർമകൾ നിജപാണിയുഗളത്താൽ
ആരൂഢമോദം തലോടി നിറന്നുള്ള
ചാരുകഴലിണതന്മേൽ മടിയാതെ
ഘോരനാം കാളിയനോരോന്നു ദംശിച്ചാൻ. ഏതുമതിനൊരു പീഡയില്ലായ്കയാൽ
ഏറെയടുത്തുടൻ പിന്നെയും മേല്ക്കുമേൽ
മർമ്മങ്ങൾതോറും കടിച്ചു തുടങ്ങിനാൻ
നിർമ്മലനായോരു നന്ദതനയനെ.”
“നിർമ്മലനായോരു നന്ദതനയനേ” ഇങ്ങനെ ആർക്കെങ്കിലും ഉപദ്രവിക്കുവാൻ തോന്നുമോ? കവിക്കതു കണ്ടപ്പോൾ ദുസ്സഹമായ കോപവും താപവും ഉണ്ടായതു നിമിത്തം അദ്ദേഹം,
“കന്മഷന്മാർക്കതു തോന്നുമല്ലോ തെളി-
ഞ്ഞെന്മനഃപങ്കജേ വാഴ്ക പോകായ്കേതും”
എന്നു ഭഗവാനോടു അറിയാതെ പറഞ്ഞു പോകുന്നു. ഭക്തന്മാർക്കു കൃഷ്ണനും യുക്തന്മാർക്കു രാമനും എന്നാണല്ലോ വൃദ്ധവചനം. നമ്മുടെ കവി ഭക്തനെന്നപോലെ യുക്തനും ആയിരുന്നു. അദ്ദേഹത്തിന്റെ ആധ്യാത്മികമായ വളർച്ച രാമായണാദികൃതികൾ വായിക്കുന്നവർക്കു കാണ്മാൻ കഴിയും.
എഴുത്തച്ഛന്റെ മറ്റൊരു ഗുണം യഥാർത്ഥമഹാന്മാരിൽ മാത്രം കാണുന്ന വിനയം ആകുന്നു. ഇന്നത്തേ പണ്ഡിതന്മാർക്കു നിമ്നസ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന സാധുക്കളോടു തോന്നുന്ന ജുഗുപ്സയ്ക്കു കൈയ്യും കണക്കുമില്ല. തങ്ങൾ പറഞ്ഞു പോകുന്ന അബദ്ധങ്ങൾ പോലും പ്രമാണത്വേന അംഗീകാര്യമാണെന്നാണു് അവരുടെ വിശ്വാസം. പരമാർത്ഥത്തിൽ ഏതാനും നട്ടെല്ലില്ലാത്ത ആശ്രിതന്മാരുടേയോ കണ്ണടച്ചു എന്തും വിശ്വസിക്കാൻ തയ്യാറുള്ള ചില പരപ്രത്യയനേയബുദ്ധികളുടേയോ സ്തുതിപാഠങ്ങളിൽ രമിച്ചും തങ്ങളുടെ മഹിമാനങ്ങളേപ്പറ്റി നിരന്തരം ധ്യാനിച്ചും ഒരുമാതിരി ‘ആത്മാരാമന്മാരായി’ ജീവിക്കുന്ന ഇക്കൂട്ടരുടെ കീർത്തിസ്തംഭം എത്ര ക്ഷണഭംഗുരമാണെന്നു അവർ മനസ്സിലാക്കുന്നതേ ഇല്ല. നേരേ മറിച്ചു് സാരസ്വതപാരാവാരമായ കാളിദാസൻ “മന്ദഃ കവിയശഃപ്രാർത്ഥിയും” “എഴുത്തച്ഛൻ അജ്ഞാനിനാമാദ്യനും” ആയിട്ടാണു് തങ്ങളുടെ ദൃഷ്ടിയിൽ കാണപ്പെട്ടതു്. കവികുലസാർവഭൌമനായ തുളസീ തന്നേപ്പറ്റി പറഞ്ഞിട്ടുള്ളതു നോക്കുക.
“ഭനിതി മോരി സിവകൃപാ ബിഭാതീ
സസിസമാജ മിലി മൻഹും സുരാതീ”
“ചന്ദ്രമസ്സും താരാഗണങ്ങളും ചേർന്നു കാളരാത്രിയേ എങ്ങനെയോ അതുപോലെ ശിവകൃപാ എന്റെ ഭണിതിയേയും ശോഭിപ്പിക്കും.”
വിരക്തനായിരുന്നതിനാൽ രാമാനുജനു് മനുഷ്യസ്തുതിയിൽ ലേശം പ്രതിപത്തിയുണ്ടായിരുന്നില്ല. അദ്ദേഹം ഒരിടത്തും നരസ്തുതി ചെയ്തിട്ടില്ലെന്നു തൽകൃതിതല്ലജങ്ങൾ വായിച്ചിട്ടുള്ളവരോടു പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ലല്ലോ. കുസുമം എന്നപോലെ കാവ്യകലയും ഈശ്വരാർച്ചനയ്ക്കുള്ള ഒരു വിശിഷ്ടസാധനമായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്.
13.9 എഴുത്തച്ഛന്റെ സമാധി
എഴുത്തച്ഛന്റെ സമാധിദിനത്തെ ഇന്നും കൊണ്ടാടിവരുന്നുണ്ടെങ്കിലും അതു് നടന്നതു് ഒരു ധനുമാസം ഉത്രം നക്ഷത്രത്തിലായിരുന്നു എന്നു മാത്രമേ നമുക്കു അറിവുള്ളു.
13.10 എഴുത്തച്ഛനും മലയാളഭാഷയും
എഴുത്തച്ഛനെ ‘മലയാളഭാഷയുടെ പിതാവു്’ ‘കിളിപ്പാട്ടുവൃത്തത്തിന്റെ ഉപജ്ഞാതാവു്’ ‘മണിപ്രവാളത്തിന്റെ കർത്താവു്’ എന്നൊക്കെ ഓരോരുത്തർ മനോധർമ്മംപോലെ പറഞ്ഞുവരാറുണ്ടു്. ഈ അഭിപ്രായങ്ങളെ യഥാസ്ഥിതമായി സ്വീകരിക്കാൻ നിവൃത്തിയില്ല. മലയാളഭാഷ ഇന്നോ, ഇന്നലെയോ ഉണ്ടായതല്ലെന്നു മുമ്പുതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. എഴുത്തച്ഛന്റെ കാലത്തിനു മുമ്പുതന്നെ നമ്മുടെ ഭാഷാദേവി ഉത്തമസാഹിതീ രത്നമാല്യം അണിഞ്ഞു ശോഭിച്ചുകൊണ്ടാണിരുന്നതു്. എന്നാൽ ആധുനികസാഹിത്യത്തിൽ കാണുന്ന ഉൽകൃഷ്ടങ്ങളായ മിക്ക പ്രവണതകളുടേയും ഉൽപ്പത്തിസ്ഥാനം എഴുത്തച്ഛനായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയ്ക്കുള്ള പുതുമ ഇതേവരെ അവസാനിച്ചിട്ടില്ല; അവസാനിക്കുന്നതുമല്ല. അതു് അന്നത്തെപ്പോലെ ഇന്നും പുത്തനായിത്തന്നെ ഇരിക്കുന്നു. അതിനാൽ ആധുനികഭാഷയുടെ പിതൃസ്ഥാനം എഴുത്തച്ഛനു നൽകുന്നതിൽ യാതൊരു ആക്ഷേപത്തിനും വഴിയില്ല. എന്നാൽ പ്രാചീനപദങ്ങളെ നിശ്ശേഷം ഉപേക്ഷിച്ചുകളഞ്ഞതുകൊണ്ടാണു് ഈ പുതുമ വന്നുചേർന്നതെന്നു ആരും ഭ്രമിച്ചുപോകരുതു്. ചമ്പുക്കളിൽ കാണുന്ന മിക്ക പ്രാചീനപദങ്ങളേയും എഴുത്തച്ഛൻ പ്രയോഗിച്ചുകാണുന്നുണ്ടു്. പുതുമ രീതിയെ സംബന്ധിച്ചു മാത്രമേയുള്ളു. ‘സന്ദർഭ സംസ്കൃതീകൃതാച’ എന്ന സൂത്രമനുസരിച്ചു് ‘മണ്ടന്തി പാന്ഥനിവഹാഃ പടിബന്ധപേട്യാ’ എന്നിങ്ങനെയുള്ള കോമാളിരൂപങ്ങളും അദ്ദേഹത്തിന്റെ കാലത്തിനുമുമ്പെ നിന്നു പോയിട്ടുള്ളവയാണു്. പുനത്തിന്റെയും മറ്റും കൃതികളിൽ അത്തരം വികൃതരൂപങ്ങൾ കാണ്മാനേ ഇല്ലല്ലോ. എന്നുമാത്രമല്ല മണിപ്രവാളശബ്ദത്തിനു ലീലാതിലകത്തിന്റെ തിരപുറപ്പാടോടുകൂടി അർത്ഥവ്യാപ്തിയും ചുരുങ്ങിപ്പോയിട്ടുണ്ടു്. ‘ഭാഷാസംസ്കൃതയോഗോ മണിപ്രവാളം (2) സന്ദർഭേസംസ്കൃതീകൃതാച (3) ‘ദ്രാവിഡസംഘാതാക്ഷരനിബദ്ധമെതുകമോനവൃത്തവിശേഷയുക്തം പാട്ടു’ എന്നീ ലീലാതിലക സൂത്രങ്ങൾ അനുസരിച്ചു നോക്കിയാൽ എഴുത്തച്ഛന്റെ കൃതികൾക്കു മണിപ്രവാളം എന്ന പേരിനു അവകാശമില്ലെന്നു കാണാം.
‘തമിൾമണി സംസ്കൃതം പവിഴം
കോക്കിന്റെ വൃത്തമാനനന്നുന്മേൽ’
എന്നു് ലീലാതിലകകാരന്റെ കാലത്തിനു മുമ്പുതന്നെ മണിപ്രവാളലക്ഷണം വ്യവസ്ഥപ്പെട്ടുപോയിരുന്നു. സംസ്കൃതവൃത്തങ്ങളിൽ എഴുതപ്പെടാത്ത പദ്യകൃതികൾക്കു മണിപ്രവാളമെന്ന പേരിനു് അർഹതയില്ലായിരുന്ന സ്ഥിതിക്കു് എഴുത്തച്ഛൻ മണിപ്രവാളത്തിന്റെ ഉപജ്ഞാതാവാകുന്നതെങ്ങനെ? അദ്ദേഹം സംസ്കൃതവൃത്തങ്ങളിൽ ഒരു കാവ്യവും രചിച്ചിട്ടില്ലല്ലോ.
‘ഭാഷാദ്വയസങ്കരത്തിൽ സംസ്കൃതപ്രകൃതികളേ മലയാളവിഭക്തികൾ ചേർത്തു പ്രയോഗിക്കുന്നതു ശരിയായ വഴി; നേരേമറിച്ചു മലയാളപ്രകൃതികളെ സംസ്കൃതവിഭക്തി ചേർത്തു ‘മാടമ്പീനാം പിന്നിടേഥാഃ’ ഇത്യാദി പോലെ പ്രയോഗിക്കുന്ന വിലോമസമ്പ്രദായം തെറ്റു്’. [3]
‘മണിപ്രവാളത്തിൽ എന്നപോലെ പാട്ടുകളിലും ആവശ്യം അനുസരിച്ചു് ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ ഉപയോഗിക്കാം’.
‘സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ വർണ്ണനിയമത്തേയും മാത്രാനിയമത്തെയും തമിഴ് വൃത്തങ്ങളിൽ കൂടി പ്രവേശിപ്പിച്ചു പുതുതായ കിളിപ്പാട്ടു മുതലായ മലയാളവൃത്തങ്ങളെ നടപ്പിൽ വരുത്തി’.
ഈ പരിഷ്കാരങ്ങളെല്ലാം എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്ന കവികൾ നടപ്പിൽ വരുത്തീട്ടുള്ളവ തന്നെയാണു്. മലയാള പ്രകൃതികളോടു് സംസ്കൃതപ്രത്യയം ചേർത്തു ‘കോമാളിരൂപങ്ങൾ’ സൃഷ്ടിക്കുന്ന പതിവു് കണ്ണശ്ശന്മാരും നിശ്ശേഷം കൈവെടിഞ്ഞു കഴിഞ്ഞിരുന്നു. പാട്ടുകളിൽ ലളിതസംസ്കൃതവിഭക്ത്യന്തങ്ങളെ കണ്ണശ്ശന്മാർ ധാരാളമായി ഉപയോഗിച്ചിട്ടുണ്ടുതാനും. സംസ്കൃതച്ഛന്ദശ്ശാസ്ത്രത്തിലെ നിയമത്തെയും മാത്രാനിയമത്തേയും തമിഴ് വൃത്തങ്ങലിൽ പ്രവേശിപ്പിച്ചതും ആദ്യമായിട്ടല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ പരിഷ്കാരങ്ങൾക്കു പ്രചാരപ്രാചുര്യം വന്നതു് എഴുത്തച്ഛൻ നിമിത്തമാകുന്നു. അദ്ദേഹത്തിന്റെ കൃതികളെ നിത്യവും വായിക്കാതെ ജീവിക്കാൻ ഒരു മലയാളിക്കും കഴിയാതെ ആവുകയാൽ, അവ ഭാഷയുടെ ഗതിയെ സാരമായ വിധത്തിൽ സ്പർശിച്ചുവെന്നു പറയാം.
13.11 എഴുത്തച്ഛനും അക്ഷരമാലയും
അക്ഷരമാലയെ പുതുക്കിയതും എഴുത്തച്ഛനാണെന്നു് ഒരു അഭിപ്രായം എങ്ങനെയൊ നമ്മുടെ നാട്ടിൽ പ്രചരിച്ചിട്ടുണ്ടു്. കേരളപാണിനി തിരുമനസ്സുകൊണ്ടും ആ അഭിപ്രായത്തെ അംഗീകരിച്ചിരിക്കുന്നു. എന്നാൽ ഇത്തരം പരിഷ്കാരങ്ങൾക്കു കാരണഭൂതൻ എഴുത്തച്ഛനാണോ എന്നു സംശയമാണു്. എഴുത്തച്ഛനു മുമ്പുതന്നെ മലയാള അക്ഷരമാല പരിപൂർണ്ണമായിരുന്നുവെന്നു കണ്ണശ്ശന്റെയും പുനത്തിന്റെയും ചെറുശേരിനമ്പൂരിയുടേയും മറ്റും കൃതികൾ വായിച്ചാലറിയാം. സംശയനിവാരണാർത്ഥം ഏ. ഡി. 1275-ാം ആണ്ടിടയ്ക്കും എഴുത്തച്ഛന്റെ കാലശേഷവും പ്രചാരത്തിലിരുന്ന അക്ഷരമാലയുടെ പട്ടികകൾ ഇവിടെ ചേർക്കുന്നു. അവയേ താരതമ്യം ചെയ്തു നോക്കുന്നവർക്കു ലിപി വിന്യാസത്തിൽ മാത്രമേ പരിഷ്കാരം ഉണ്ടായിട്ടുള്ളുവെന്നും അതിനു കാരണഭൂതന്മാർ ലിപികാരന്മാരായിരുന്നുവെന്നു നിഷ്പ്രയാസം കാണാം.
13.12 എഴുത്തച്ഛനും ഭാഷാവൃത്തങ്ങളും
കിളിപ്പാട്ടുവൃത്തം എന്നൊന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടെല്ലോ. കിളി, ഹംസം, വണ്ടു്, കുയിൽ ഇവയുടെ ശബ്ദത്തിനു മാധുര്യമുള്ളതിനാൽ, കവികൾ അവയെക്കൊണ്ടു പാടിച്ചുവെന്നല്ലാതെ ആ വൃത്തങ്ങൾക്കു തമ്മിൽ യാതൊരു വ്യത്യാസവുമില്ല. വരിവണ്ടിൻ പാട്ടിന്റെയും കിളിപ്പാട്ടിന്റെയും വൃത്തബന്ധം ഒന്നു തന്നെയാണെന്നു അന്യത്ര കാണിച്ചിട്ടുണ്ടല്ലോ. വിദേശ സഞ്ചാരത്തിനിടയ്ക്കു് പരിചിതമായ പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി എന്നീ വൃത്തങ്ങളേ എഴുത്തച്ഛൻ പരിഷ്ക്കരിച്ചു് കിളിപ്പാട്ടു വൃത്തങ്ങൾ നിർമ്മിച്ചു എന്നാണു് കേരളകൗമുദീകർത്താവു പറയുന്നതു്.
“പൈങ്കിളിക്കണ്ണിയേനോക്കിത്തങ്കിളിപ്പാട്ടുതുഞ്ചനും
തങ്കലാണ്ടൊരു ശീലിൽതാന്തങ്കുമീരടി പാടിനാൻ.”
അദ്ദേഹം പൈങ്കിളിക്കണ്ണി, പരാപരക്കണ്ണി ഇവയുടെ ഓരോ ഉദാഹരണവും കൊടുത്തിട്ടുണ്ടു്.
13.13 പൈങ്കിളിക്കണ്ണി
‘അകമേവുമണ്ണുലകെൻറല്ലലെല്ലാം ചൊല്ലി
ചുകമാനനീപോയ് ചുകംകൊടുവാ പൈങ്കിളിയേ’
13.14 പരാപരക്കണ്ണി
‘ചീരാറുതൈവതിരുവരുളാം പൂമിമുതൽ
പാരാതിയാണ്ടു പതിയേ പരാപരമേ 1
ചുടരൊളിമാടന്തോറും ചുരുങ്കിടമാർവന്തു
മടുമലർ കളവാമാലേയമിവമൊഴിന്താർ’ 2
ഇരുപത്തിനാലുവൃത്തത്തിലെ ‘സർപ്പിണി’ വൃത്തത്തിനും അദ്ദേഹം ‘പൊന്നമാതരു’ എന്ന തമിഴ് മാതൃക കാണിച്ചിരിക്കുന്നു.
‘പൊന്ന മാതരൈ പൂമിയെ നാടിടേൽ
എന്നുനാടിയവന്നുയിർതാതനൈ
ഉന്നെനാടു വന്തന്നുരുട്ടുവെളി
തന്നനാടുവന്തന്നന്തനിയനെ.’
ശാകസംവത്സരം 1560-ലെ വരതുംഗരാമപാണ്ഡ്യന്റെ ദളവാ അഗ്രഹാരശാസനത്തിന്റെ ഒരു ഭാഗം.
കേസരിവർമ്മയുടെ ശാസനത്തിന്റെ അന്ത്യഭാഗം.
ഈ മാതിരി സാദൃശ്യങ്ങൾ കാണുന്നതിൽ യാതൊരു അത്ഭുതത്തിനും വഴിയില്ല. നേരെ മറിച്ചു് മൂലദ്രവിഡഭാഷാകുടുംബത്തിലെ ഏറ്റവും അടുത്ത ശാഖകളായ തമിഴിനും മലയാളത്തിനും തമ്മിൽ ഇത്തരം സാദൃശ്യങ്ങൾ കാണാതിരുന്നാലെ ആശ്ചര്യത്തിനു അവകാശമുള്ളു. എന്നാൽ അതുകൊണ്ടു് എഴുത്തച്ഛൻ തമിഴ് മാതൃകകൾ നോക്കിയാണു് വൃത്തങ്ങൾ നിർമ്മിച്ചതെന്നു വരുന്നില്ല. അദ്ദേഹം പണ്ടേക്കുപണ്ടേ കേരളത്തിൽ നടപ്പിലിരുന്ന വൃത്തങ്ങളെ കണ്ടാലറിയാത്ത വിധത്തിൽ ഒന്നു തേച്ചു മിനുസപ്പെടുത്തിയെന്നേയുള്ളു. തമിഴരുടെ വൃത്തബന്ധത്തിനും മലയാളികളുടെ വൃത്തബന്ധത്തിനും തമ്മിൽ ഇപ്പോൾ സാദൃശ്യത്തേക്കാൾ കൂടുതൽ വ്യത്യാസമാണുള്ളതു്. തമിഴു പരിചയമില്ലാത്തവരുടെ സുഖബോധനത്തിനായി തമിഴരുടെ വൃത്തശാസ്ത്രത്തിലെ ചില സാമാന്യ നിയമങ്ങളെ ഇവിടെ സംക്ഷേപിച്ചു പറയാം.
13.15 I. ഉയിർ (സ്വരം)
(1) കുറിൽ (ഹ്രസ്വം) അ ഇ ഉ എ ഒ
(2) നെടിൽ (ദീർഘം) ആ ഈ ഊ ഏ ഐ ഓ ഔ
(3) കുറിയമൂവുയിർ (1) കുറ്റിയലികരം ഉം. കാടിയതു
(2) കുറ്റിയലുകരം. ഉം. കാതു
(3) ഐകാരക്കുറുക്കം. ഉം. ഐപ്പചി
(4) ആയ്തം ക. പു.
13.16 II. മെയ് (വ്യഞ്ജനം)
(1) മൂവിനം വല്ലിനം; ക ച ട ത പ റ
മെല്ലിനം; ങ ഞ ണ ന മ ബ
ഇടൈയിനം; യ ര ല വ ഴ ള
(2) ഉയിർമെയ്.
13.17 II. അളപു (അളപെടൈ)
I
ഉയിരളപെടൈ; ആഇ; ഈഇ; ഊഉ ഇത്യാദി. ഉം: പടാഅകൈ; പരീഇയം; കഴൂമണി.
ഒറ്റളപെടൈ; മങ്ങലം; പൻന്തു
13.18 IV. മാത്ര
മകരക്കുറുക്കിനും ആയ്തക്കുറുക്കിനും കാൽ മാത്രവീതം.
ആയ്തത്തിനും മെയ്യിനും കുറ്റിയലികരത്തിനും കുറ്റിയലുകരത്തിനും അര മാത്രവീതം.
കുറ്റെഴുത്തിനും ഒറ്റളപെടയ്ക്കും ഓരോ മാത്രവീതം.
നെട്ടെഴുത്തിനു രണ്ടുമാത്രവീതം.
ഉയിരളപെടയ്ക്കു മൂന്നു മാത്ര.
13.19 V. അചൈ (Metrical Syllable)
നേരചൈ; (അശ) കുറ്റെഴുത്തു തനിയെ വന്നാലും നെട്ടെഴുത്തു തനിയെ വന്നാലും നെടിലും കുറിലും ഒറ്റടുത്തു വന്നാലും നേരശ. നേ ര ശ (നാലുവിധം) ഉം: ആ–ഴി (നെടിലും കുറിലും തനിച്ചു്) ആ–മ്പൽ (നെടിലും കുറിലും ഒറ്റടുത്തു്)
നിരൈയചൈ; കുറിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇണയായി വന്നാലും, കുറിൽ നെടിൽ ഇവ ഇണയായി ‘ഒറ്റ’ടുത്തു വന്നാലും നിരയശ,
ഉം: വെറി (കുറിൽ ഇണയായി വരുന്നതു്).
ചുറ്റാ (കുറിൽ നെടിൽ ഇണയായിരിക്കുന്നതു്).
നിറം (കുറിൽ ഇണയായി ഒറ്റടുത്തുവരുന്നതു്).
വിളാം (കുറിൽ നെടിൽ ഇണയായി ഒറ്റടുത്തിരിക്കുന്നതു്).
13.20 VI. ചീർ (Metrical feet)
നേരചൈച്ചീർ; നേർ നാൾ.
(1) അചൈച്ചീർ നിരൈയചൈച്ചീർ; നിരൈ, മലർ.
നേർനേർ; തേമാ;
(2) ഇയർച്ചീർ നിരൈനേർ; പുളിമാ
നിരൈനിരൈ; കരുവിളം
നേർനിരൈ; കൂവിളം
നേരീറ്റു 1. നേർ നേർ നേർ;– തേമങ്കോയ്.
രിച്ചീർ. 2. നിരൈ നേർനേർ;– പുളിമാങ്കായ്.
3. നിരൈനിരൈനേർ;– കുരുവിളങ്കായ്.
4. നേർനിരൈ നേര്;– കൂവിളങ്കായ്.
(3) ഉരിച്ചീർ
നീരൈയീറ്റു 1. നേർ നേർനീരൈ;– തേമാങ്കുനി.
രിച്ചീർ. 2. നിരൈ നേർനീരൈ;– പുളിമാങ്കുനി.
3. നിരൈനിരൈനീരൈ;– കുരുവിളങ്കുനി.
4. നേർനിരൈ നീരൈ;– കൂവിളങ്കുനി.
തേമാന്തണ്ണിഴൽ, പുളിമാന്തണ്ണിഴൽ, കുരുവിളന്തണ്ണിഴൽ, കൂവിളന്തണ്ണിഴൽ.
തേമാന്തൺപൂ, പുളിമാന്തൺപൂ, കുരുവിളന്തൺപൂ, കൂവിളന്തൺപൂ.
4. പൊതുചീർ തേമാനറുമ്പൂ, പുളിമാനറുമ്പൂ, കുരുവിളനറുമ്പൂ, കൂവിളനറുമ്പൂ.
തേമാനറുനിഴൽ, പുളിമാനറുനിഴൽ, കുരുവിളനറുനിഴൽ, കൂവിളനറുനിഴൽ.
ഇവയിൽ ഇയർചീരിനു് ആരിയവൂയീർചീരെന്നും പേരുണ്ടു്. ചീരുസംസ്കൃതത്തിലെ ഗണത്തിന്റെയും ഇംഗ്ലീഷിലെ(foot)ഫ്, ട്ടിന്റെയും സ്ഥാനം വഹിക്കുന്നു.
എന്നാൽ സംസ്കൃതത്തിൽ
ല ഗുഗു, ഗുലഗു ഗുഗുല, (യരതങ്ങൾ)
ഗു ല ല, ലഗുല, ലലഗു (ഭജസങ്ങൾ)
ഗുഗുഗു, ല ല ല, (മനങ്ങൾ)
എന്നു എട്ടു ഗണങ്ങളേയുള്ളു.
1. യഗണം — ◦ ◦ Bacchius
2. രഗണം ◦ — ◦ Amphimacer
3. തഗണം ◦ ◦ — Antibacehius
4. ഭഗണം ◦ — — Dactylus
5. ജഗണം — ◦ — Amphibrachys
6. സഗണം — — ◦ Anapaestus
7. മഗണം ◦ ◦ ◦ Molossus
8. നഗണം — — — Tribrachys
ഇവയിൽ ഇംഗ്ലീഷിൽ നാലാമത്തെയും ആറാമത്തേതും മാത്രമേ വളരെ പ്രചാരത്തിലിരിക്കുന്നുള്ളു. അതിനോടുകൂടി Tambic (ല ഗു) എന്നും Trochee (ഗു ല) എന്നു ഇംഗ്ലീഷിൽ രണ്ടു ഗണങ്ങൾ കൂടിയുണ്ടു്.
13.21 VII. തള (Metrical connection)
നേർ, നിര എന്നീ രണ്ടുമാതിരി അശകൾ തനിച്ചും ഈരണ്ടീ രണ്ടായിച്ചേർന്നും ചീരുകൾ ഉണ്ടാകുന്നതുപോലെ പലേ ചീരുകൾ ഒന്നോടൊന്നു തൊടുക്കപ്പെട്ടിട്ടു് തളയും ഉണ്ടാകുന്നു. തള ഏഴുവിധമുണ്ടു്. അവയെ ഇവിടെ വിവരിക്കുന്നില്ല.
13.22 VIII. അടി (Metrical line)
രണ്ടു ചീരുകളോടുകൂടിയതു കുറളടി; മൂന്നു ചീരുകളോടുകൂടിയതു ചിന്തടി; നാലുചീരുകളോടുകൂടിയതു അളവടി; അഞ്ചുചീരുകൾ ഉള്ളതു് നെടിലടി; അതിനു കൂടുതലുള്ളതു് കഴിനെടിലടി; ഇങ്ങനെ അടികളും പലവിധത്തിലാണു്. ഒന്നു രണ്ടു ഉദാഹരണം കൂടി ചേർക്കാം.
വഞ്ചിത്തുരൈ
“തിരൈത്ത ചാലികൈ
നിരൈത്ത പോനിരൈ-
ന്തിരൈപ്പത്തേൻകളേ
വിരൈക്കൊൺമാലൈയായ്.
ഇതു കുറളിയായ വൃത്തം.
“കുയിൽ മരുട്ടിയ കോൺമൊഴി
യയിൽ മരുട്ടിയ വമ്പക
മയിൽ മരുട്ടിയ മാൺപുടൈ-
ക്കുയിൽ മരുട്ടിയ കൂന്തലാൾ.
ഇതു ചിന്തടികളോടു കൂടിയ വൃത്തമാകുന്നു. ഇതുപോലെ മറ്റടികളേയും എളുപ്പത്തിൽ നോക്കിക്കാണാവുന്നതാകുന്നു.
13.23 IX. തൊടൈ (Rhyme)
ഒന്നാംഭാഗത്തിൽ ഏതുക, മോന മുതലായി പ്രാസങ്ങളുടെ സ്വഭാവം വിവരിച്ചിട്ടുള്ളതു നോക്കുക.
13.24 X. പാവു് (Metres)
തമിഴു വൃത്തങ്ങൾ പ്രധാനമായ വെൺപാ, ആചിരിയപ്പാ, കലിപ്പാ, വഞ്ചിപ്പാ, മരുട്പാ എന്നിങ്ങനെ അഞ്ചു തരത്തിലാണു്. അവയ്ക്കു് അനേകം ഉൾപ്പിരിവുകളുമുണ്ടു്. അവയെപ്പറ്റി ഇവിടെ സവിസ്തരം പ്രതിപാദിക്കാൻ തരമില്ല.
ആധുനിക മലയാളവൃത്തങ്ങൾക്കു തമിഴിനോടുള്ളതിലധികം വേഴ്ച സംസ്കൃതത്തോടാകുന്നു. സംസ്കൃതവൃത്തങ്ങളിൽ ചിലതു പോലും മലയാളികൾ ഗാനോചിതമായ മാത്രാവൃത്തങ്ങളാക്കി രൂപാന്തരപ്പെടുത്തീട്ടുണ്ടു്. ഈ മാതിരി പരിഷ്ക്കാരങ്ങളെല്ലാം വരുത്തിയതു എഴുത്തച്ഛനാണെന്നു പറയാവുന്നതല്ല. അദ്ദേഹം തന്റെ കൈവശത്തിൽ വന്നുചേർന്ന കരുക്കളെക്കൊണ്ടു പെരുമാറിയതല്ലാതെ, പുതിയകരുക്കൾ വാർത്തെടുക്കാൻ ശ്രമിച്ചിട്ടേയില്ലെന്നു യാതൊരു സംശയവും കൂടാതെ പറയാം.
13.25 എഴുത്തച്ഛന്റെ കൃതികൾ - ഇരുപത്തിനാലുവൃത്തം
ഇതു് അദ്ദേഹത്തിന്റെ പ്രഥമ കൃതിയാണെന്നു ചിലർ പറയുന്നു. എന്നാൽ ചമ്പുക്കളോടു അതിനുള്ള വേഴ്ച ഒരു നോട്ടത്തിൽ കാണാവുന്നതാണു്. ചമ്പൂകാരന്മാരെപ്പോലെ വിവിധ സംസ്കൃത കാവ്യങ്ങളിൽനിന്നു് പദ്യങ്ങളെ അല്പാല്പം ഭേദപ്പെടുത്തിയും അല്ലാതെയും ഇതിൽ ചേർത്തിട്ടുണ്ടു്. കവിയുടെ സ്വതസ്സിദ്ധമായ ഭാവനാശക്തിയുടെ സന്താനങ്ങളിൽ ഒന്നായി സഹൃദയാഗ്രണിയായ ശ്രീമാൻ കെ. ആർ. കൃഷ്ണപ്പിള്ള അവർകൾ സുന്ദരകാണ്ഡത്തിന്റെ അവതാരികയിൽ ഒരിടത്തുചൂണ്ടികാണിച്ചിട്ടുള്ള,
“സീതയായൊരു കല്പവല്ലിപടർന്നു രാമസുരദ്രുമ-
ച്ഛായതന്നിൽ വസിച്ചുമാമുനി പക്ഷിമണ്ഡലമാകവേ;
രാവണാക്ക മഹാതപത്തിനൊരാതപത്രമുദാരവാങ്-
മാധുരീഫലമാസ്വദിച്ചുനടന്നു രാമഹരേ ഹരേ!”
എന്ന മനോഹരപദ്യംപോലും ഒരു സംസ്കൃതശ്ലോകത്തിന്റെ ഭാഷാന്തരമാകുന്നു.
“ഖണ്ഡനായ ധരാവിരോധമിയറ്റിമേവിന വൈരിണാം
പുണ്ഡരീകവിലോചനൻ മദനാന്തകാന്തകസന്നിഭൻ
ദണ്ഡകാവനമിന്ദുമണ്ഡലചുംബിഭൂരുഹമണ്ഡിതം
ചണ്ഡഭാനുരിവാഭ്രമണ്ഡലമാപ രാമ ഹരേ ഹരേ.”
എന്ന പദ്യം.
“ഖണ്ഡനായ വസുധാവധൂമനഃ
പുണ്ഡരീകതുഹിനത്വിഷാം ദ്വിഷാം
ദണ്ഡകാവനമവാപ രാഘവ-
ശ്ചണ്ഡഭാനുരിവമേഘമണ്ഡലം.”
എന്ന ഭോജകൃതമായ ചമ്പൂരാമായണശ്ലോകത്തിന്റെ സ്വതന്ത്രാനുവാദമാണെന്നു പറയേണ്ടതില്ലല്ലോ.
“മഹാരാജ! ശ്രീമൻ ജഗതിയശസാ തേ ധവളിതേ
പയഃപാരാവാരം പരമപുരുഷോയം മൃഗയതേ
കപർദ്ദീ കൈലാസം സുരപതിരപി തൽ കരിവരം
കലാനാഥം രാഹുഃ കമലഭവനോ ഹംസമധുനാ”
എന്ന സുപ്രസിദ്ധപദ്യത്തെ നമ്മുടെ കവി,
“കീർത്തിവിശ്വം വെളുപ്പിച്ചിരിക്കും വിധൌ
മൂർത്തിമൂവർക്കുമുണ്ടായിപോൽ വിഭ്രമം
സ്വാബ്ധിമാരാഞ്ഞുഴന്നിട്ടു നാരായണ-
നാർത്തനായിച്ചിരം രാമരാമഹരേ
പക്ഷിയേതെന്നറിഞ്ഞിടരുതാ ത്മഭൂ
ദിക്ഷുനീളെത്തിരഞ്ഞു നിജം പക്ഷിണം
ദക്ഷഹന്താപി കൈലാസബുദ്ധ്യാ ഗിരീൻ
നോക്കിയാരായ്കയും രാമരാമഹരേ!
എന്നു രണ്ടു പദ്യങ്ങളായി വിവർത്തനം ചെയ്തിരിക്കുന്നു.
“സദ്യഃ പുരീപരിസരേഷു ശിരീഷമൃദ്വീ
സീതാ ജവാൽ ത്രിചതുരാണി പദാനി ഗത്വാ
ഗന്തവ്യമദ്യ കിയദിത്യസകൃൽ ബ്ര വാണാ
രാമാശ്രുണാം കൃതവതീ പ്രഥമാവതാരം.”
എന്ന ഹനൂമന്നാടക ശ്ലോകത്തിലെ ആശയം
“ഇന്നെത്രദൂരം നടക്കേണമാര്യാ
എന്നങ്ങു ഭൂയോപി ഭൂയോപി ചൊല്ലും.
വാമാക്ഷി സീതാ ജനിപ്പിച്ചു കണ്ണീർ
പ്രാഥമ്യമായന്നു ശ്രീരാമരാമ”
എന്ന പദ്യത്തിൽ കാണുന്നു. ഇങ്ങനെ രഘുവംശം മാഘം നൈഷധം മുതലായ പല കൃതികളിലെ ആശയങ്ങളുടെ ഛായ ഇരുപത്തിനാലു വൃത്തത്തിൽ കാണ്മാനുണ്ടു്.
ഭാഷാചമ്പുക്കളിലെ ആശയങ്ങളും അതിൽ അവിടവിടെ പകർത്തീട്ടുള്ളതായും കാണാം. രാമായണ ചമ്പുവിൽനിന്നു കൂടി രണ്ടു മൂന്നു ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. സീതാപരിത്യാഗ ചമ്പുവിലെ 76-ാമത്തേയും 77-ാമത്തേയും ശ്ലോകത്തിനെ വലിയ വ്യത്യാസമൊന്നും വരുത്താതെ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
“വിമലഗുണകീർത്തേ! മമ ജനനിമാരോ-
ടിതി ബത വിശേഷിച്ചവരൊടുപറഞ്ഞീ-
ട്ടുദരധരഗർഭം മമ പതിനിഷേകം
തദപി വചനീയം പരമപുരുഷ വിഷ്ണോ!
മമ വചനഹേതോരവനിപതിതന്നോ-
ടിതു പറക നീ താനനലനിൽ വിശുദ്ധാം
അഹിതവചനാൽ മാം കളകകുലയോഗ്യം
ശ്രുതിസദൃശമെന്നോ പരമപുരുഷ വിഷ്ണൊ!”
രാവണോത്ഭവചമ്പുവിൽ രാവണന്റെ ധിക്കാരങ്ങളെ വർണ്ണിക്കുന്ന പദ്യങ്ങളുടെ ഏകദേശവിവർത്തനമാണു്.
“കൊല്ലുവതിനൊക്കെയമനങ്ങുമരിപ്പാൻ
വല്ലഭമെഴും നിരതിപാശി കഴുകാനും”.
ഇത്യാദി പദ്യങ്ങൾ.
ഇങ്ങനെ വേറെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിപ്പാനുണ്ടു്. ഭാഷാരീതിയിലും ഇരുപത്തിനാലുവൃത്തത്തിനു് ചമ്പുക്കളോടാണു് അധികം അടുപ്പം. ഈ കാരണങ്ങളാലായിരിക്കാം. പ്രകൃതകൃതി എഴുത്തച്ഛന്റേതല്ലെന്നു ചിലർ അഭിപ്രായപ്പെട്ടുകാണുന്നതു്. മറ്റു ചിലർ ഒരു പടികൂടികടന്നു് ഇതു നാരായണഭട്ടതിരിയുടെ കൃതിയായിരിക്കണമെന്നുകൂടി ഊഹിക്കുന്നുണ്ടു്.
ഇങ്ങനെയൊക്കെയാണെങ്കിലും ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കവിതാവനിത പ്രൌഢദശയെ പ്രാപിക്കുന്നതിനുമുമ്പുണ്ടായ ഒരു കൃതി ആയിരിക്കാമെന്നു ഒന്നുരണ്ടാഴ്ച മുമ്പുവരെ ഞാൻ വിശ്വസിച്ചിരുന്നു. പലസംസ്കൃതകൃതികളിൽനിന്നു് ആശയങ്ങൾ പകർത്തീട്ടുള്ളതുകൊണ്ടുമാത്രം, അതു എഴുത്തച്ഛന്റെതല്ലെന്നു പറയാൻ എനിക്കു ധൈര്യമുണ്ടായില്ല. കവിസാമാന്യനല്ലെന്നുള്ളതിനു് അതിലെ പലഭാഗങ്ങൾ പ്രത്യക്ഷസാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. എന്നാൽ ഈയിടയ്ക്കു് ഞാൻ അതിനെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കിയപ്പോൾ അതു് ആ ചമ്പുവിന്റെ ഏറക്കുറെ സ്വാതന്ത്ര്യമായ വിവർത്തനമാണെന്നു നല്ലപോലെ തെളിഞ്ഞു. കഥാവിഭാഗം പോലും മിക്കവാറം ചമ്പുവിനെ അനുസരിച്ചുതന്നെയാണു് ചെയ്തിരിക്കുന്നതു്. എഴുത്തച്ഛൻ ഇങ്ങനെ മറ്റൊരു ഭാഷാകൃതിയെ വിവർത്തനം ചെയ്യാൻ ഒരുങ്ങിക്കാണുകയില്ലെന്നു തീർച്ചയാണു്. അതുകൊണ്ടു് ഇരുപത്തിനാലുവൃത്തം പുനത്തിന്റെ കൃതിതന്നെ ആയിരിക്കാൻ ഇടയുണ്ടു്. എന്നാൽ വേറെ ആരെങ്കിലും പുനത്തിനെ അനുകരിച്ചതായ്‍വരരുതോ എന്നു ചിലർ ചോദിച്ചേക്കാം. അതിനും ഒരു സമാധാനം പറായാനുണ്ടു്. ഇരുപത്തിനാലുവൃത്തത്തിൽ കാണുന്നതും ചമ്പുവിൽ ഇല്ലാത്തതുമായ അംശങ്ങൾ വായിച്ചു നോക്കിയാൽ കവി നല്ല കാവ്യകലാകുശലനായിരുന്നു എന്നു തെളിയും. സ്വതന്ത്രകാവ്യം രചിക്കാൻ ശക്തിയുള്ള ഒരു കവി മറ്റൊരു ഭാഷാകവിയെ ഇങ്ങനെ അനുകരിച്ചുകാണുമെന്നു് എങ്ങനെ വിശ്വസിക്കാം? രാമകഥയെ എല്ലാവരും സന്ധ്യാകാലത്തു ചൊല്ലി പഠിച്ചുകൊള്ളട്ടേ എന്നു വിചാരിച്ചു പുനം കീർത്തനരൂപത്തിൽ എഴുതിയതായിരിക്കാം ഇരുപത്തിനാലുവൃത്തം.
ആരുടെ കൃതിയായിരുന്നാലും ഇരുപത്തിനാലുവൃത്തം ഒരു ഉത്തമകാവ്യമാകുന്നു. അതിനോടു മലയാളികൾക്കു പ്രത്യേക പക്ഷപാതവുമുണ്ടു്. പാഠപുസ്തകക്കമ്മറ്റിക്കാരുടെ സാചീവിലോകത്തിനു പാത്രമായിട്ടും അതു് വിറ്റഴിഞ്ഞുകൊണ്ടാണല്ലൊ ഇരിക്കുന്നതു്. എന്നാൽ ശുദ്ധമായ പാഠം കിട്ടാൻ വളരെ പ്രയാസമായിരിക്കുന്നതു് ഇന്നത്തെ പണ്ഡിതകേസരികൾക്കു അഭിമാനകരമായിരിക്കുന്നില്ല. ഭാഷാരാമായണചമ്പുവും ഒന്നു രണ്ടു് ആദർശഗ്രന്ഥങ്ങളും ചേർത്തുവച്ചു് പരിശോധിക്കുന്ന പക്ഷം ശുദ്ധപാഠങ്ങൾ കണ്ടുപിടിക്കാൻ ഒരു പ്രയാസവുമില്ലെന്നാണു് തോന്നുന്നതു്.
ഇരുപത്തിനാലുവൃത്തത്തിൽ എല്ലാംകൂടി ‘25’ വൃത്തങ്ങളും എണ്ണൂററിൽ പരം പദ്യങ്ങളും കാണുന്നു. വൃത്തങ്ങളെല്ലാം ദേശീയങ്ങളാണു്.
ഒന്നാം വൃത്തത്തിൽ രാവണന്റെ പീഡനിമിത്തം ദേവകൾ മഹാവിഷ്ണുവിനോടു സങ്കടം പറയുന്നതും, അതുകേട്ടു് വിഷ്ണുഭഗവാൻ അവരെ സമാധാനപ്പെടുത്തി അയയ്ക്കുന്നതുമാണു് വിഷയം.
“സൂര്യവംശേ പിറന്നഭൂപാലനാം കോസലവിഷയങ്ങളിലുണ്ടായി
നാമധേയമയോധ്യയെന്നിങ്ങനെ രാജധാനി പുരാ ഹരി ഗോവിന്ദ-
നാലുപാടും വളഞ്ഞൊഴുകീടുന്ന നീലതോയ സരയൂനദികൊണ്ടു
സാരമായ കിടങ്ങുണ്ടുതീർത്തിട്ടു ചാരത്താമ്മാറുമേളത്തിൽ ഗോവിന്ദ.
ഇന്ദ്രസമ്പത്തിനെകൂടെത്താഴ്ത്തീടുന്ന ഭദ്രസമ്പത്തങ്ങുണ്ടതിലെത്രയും
ചന്ദ്രമണ്ഡലത്തോടുരുമ്മീടുന്ന രത്നമാടങ്ങളുമുണ്ടതിൽ ഗോവിന്ദ.
ദിവ്യരത്നങ്ങളേക്കൊണ്ടുദീപങ്ങൾസവ്യസാചികൾ വില്ലാളിവീരന്മാർ
ഹവ്യഗവ്യങ്ങളേക്കൊണ്ടുനിത്യവും ദിവ്യദേവതാ പൂജനം ഗോവിന്ദ.
പത്തുമാറ്റിൻപൊന്നുകൾരത്നത്താൽ വിസ്താരത്തിൽ ചുമച്ചുകിടക്കുന്ന
പത്തനങ്ങളും പത്തുനൂറായിരം ചിത്തരമ്യമിതെത്രയും ഗോവിന്ദ.
മന്ദിരന്തോറുമിന്ദിന്ദിരങ്ങളും മന്ദം മന്ദം മുരണ്ടുനടകൊണ്ടു.
സുന്ദരാംഗിമാരാനനത്തെകണ്ടിട്ടംബുജാതങ്ങളെന്നോർത്തു ഗോവിന്ദ.
മന്നീരേഴും കടക്കണ്ണുകൊണ്ടുടൻ രത്നമാക്കിച്ചമച്ചരികത്താക്കു-
കന്നൽക്കണ്ണിമാരുണ്ടായി പണ്ടതിൽ മിന്നൽപോലെ വിളങ്ങീട്ടു ഗോവിന്ദ.”
ഇങ്ങനെ അയോധ്യാപുരിയുടെ വർണ്ണനയോടുകൂടിയാണു് രണ്ടാം വൃത്തം ആരംഭിക്കുന്നതു്. ഈ ഭാഗത്തെ രാമായണചമ്പുവുമായി സാദൃശ്യപ്പെടുത്തി നോക്കുക. മേദിനീതിലകംപോലെ മേവുന്ന രാജധാനിയിൽ ദശരഥരാജാവു് ‘ഏഴ കോഴകൾ’ കൂടാതെ രാജ്യപരിപാലനം ചെയ്തുകൊണ്ടിരിക്കവെ,
“കളളരെന്നുള്ള ശബ്ദമരിപ്പമാ
യ്വെള്ളരേ പുനരുള്ളൂധരിത്രിയിൽ
ഉള്ളിലാധി മഹാവ്യാധി ലോകനാം
തള്ളിനീങ്ങിപ്പോയക്കാലം ഗോവിന്ദ.”
അദ്ദേഹം ‘അശ്വങ്ങൾ പെരുമാറ്റി’ പലേ അശ്വമേധങ്ങൾ നടത്തി ‘വിശ്വദേവതാമോദം വളർത്തി’യെങ്കിലും, സന്തതിയില്ലായ്കയാൽ ദുഃഖിതനായിത്തീർന്നു. അനന്തരം സുമന്ത്രവചനാനുസാരേണ പുത്രകാമേഷ്ടി നടത്തുന്നതും തത്സമയം,
“ഹവ്യവാഹനകുണ്ഡത്തിൽനിന്നുണ്ടായ്
ദിവ്യനായൊരു പുരുഷനന്നേരം
കയ്യിൽമേവിനപായസം ഭൂപന്റെ
കയ്യിൽവെച്ചിട്ടു്”
മറയുന്നതും ആ പായസത്തെ രാജാവിന്റെ ഭാര്യമാർക്കായി പങ്കിടുന്നതും വളരെ ചുരുക്കിയെങ്കിലും സരസമായി വർണ്ണിച്ചിരിക്കുന്നു. രാജ്ഞിമാർ പായസം ഉണ്ട മാത്രയിൽ ഗർഭം ധരിച്ചു. കാലക്രമേണ,
[4] “പൊന്മണി കുംഭംപോലെ വിളങ്ങുന്ന
നന്മുലയിണചാഞ്ഞു കൌസല്യേടെ
ഇമ്മൂന്നുലോകംപെറ്റ ഹരജന്മം
കാണ്മാനെന്നപോലെ ഹരിഗോവിന്ദ.”
രാമാവതാരം ആസന്നമായപ്പോൾ, നവഗ്രഹങ്ങളെല്ലാം ഭദ്രരാശികളിൽ സ്ഥിതിചെയ്തു. നാകഭേരികൾ താനേ മുഴങ്ങി; ലോകമാനസജാലം തെളിഞ്ഞു; നാകനാരികൾ ആടുകയും പാടുകയും ചെയ്തു.
“നക്ഷത്രങ്ങൾ തെളിഞ്ഞു ഗഗനത്തിൽ
ദിക്കുകൾ പത്തുമൊക്കെപ്രകാശിച്ചു;
അർക്കസോമനും സുപ്രഭ കൈക്കൊണ്ടു;
ലക്ഷ്മിവർദ്ധിച്ചു ഭൂമിയിൽ ഗോവിന്ദ.
സൂതികാലമണഞ്ഞതറിയിപ്പാൻ
ദൂതനെപ്പോലെ നീളേ നടന്നുടൻ,
പൂതിഗന്ധം കളഞ്ഞുസുഗന്ധവാ-
നായി വീശീ തദാ വായു ഗോവിന്ദ.
[5] “യാതുകൂരിരുൾ നീക്കിക്കളവാനും
ലോകകൈരവബോധം വളർത്താനും
കൌസല്യാദേവിപൂർവാചലേ രാമ-
ചന്ദ്രൻ ജാതനായമ്പോടു ഗോവിന്ദ.”
ചന്ദ്രൻ കർക്കടകത്തിലും പഞ്ചഗ്രഹങ്ങൾ ഉച്ചസ്ഥാനങ്ങളിലും നില്ക്കവേ ആയിരുന്നു രാമചന്ദ്രന്റെ ജനനം.
[6] “ഉണ്ണിയുണ്ടായ സന്തോഷം കൊണ്ടുടൻ
പുണ്യലോകായ ഭൂതികൊടുക്കയാൽ”
ദശരഥമഹാരാജാവിനു ‘ആലവട്ടം കുടതഴയെന്നിയേമറ്റൊന്നും ശേഷിച്ചി’ല്ലത്രേ. മറ്റുദേവിമാരും ഭരതാദികളെ പ്രസവിച്ചു. ഇവിടെ രണ്ടാം വൃത്തം അവസാനിക്കുന്നു.
സീതാപരിണയംവരെയുള്ള ഭാഗമാണു് മൂന്നാം വൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
‘അഖിലനയനാമോദകര’നായ ശ്രീരാമചന്ദ്രൻ മൂന്നു സഹോദരന്മാരോടുകൂടി “പ്രതിപദുഡുനാഥൻ” എന്നപോലെ വളർന്നുവന്നു. അക്കാലത്തു ഒരു ദിവസം വിശ്വാമിത്രമുനി അയോദ്ധ്യയിൽചെന്നു്,
‘ബാലകനെത്തരികയെന്നുടെ യാഗക്രിയ കഴിച്ചുകൊൾവാൻ’ എന്നു് ദശരഥനോടു അപേക്ഷിച്ചു.
“മുനിപ്രവരകുശികസുത ചെറുപ്പമത്രേ മമ മകനു
നമുക്കിവനെപ്പിരിഞ്ഞിരുന്നാലരക്ഷണം പൊറുക്കയില്ല
സമസ്തകർമ്മപ്രതിപക്ഷികൾ കഴുത്തറുത്തു സവനരക്ഷ
വരുത്തുന്നുണ്ടു വയമപി ച രാമ രഘുനാഥജയ.”
എന്നു പറഞ്ഞു് ദശരഥൻ ഒഴിയുവാൻ നോക്കി. എന്നാൽ,
“ചെറുപ്പമല്ല തവ മകനു ജഗത്ത്രിതയപരമഗുരു
വലിപ്പവുമിന്നവനെത്രയെന്നറിഞ്ഞതില്ലയൊരുപുരുഷൻ.
വലിപ്പമെഴുമസൃക്പവനമഹാ പാവകനവനതിനു
വികല്പമില്ല നൃപതിവര…”
എന്നു് പറഞ്ഞിട്ടു് വിശ്വാമിത്രൻ കോപത്തോടുകൂടി പോവാൻ ഭാവിക്കവേ, മഹാരാജാവു് വസിഷ്ഠോപദേശമനുസരിച്ചു് രാമലക്ഷ്മണന്മാരെ അദ്ദേഹത്തിനോടുകൂടി അയച്ചു. വിശ്വാമിത്രൻ അവർക്കു ബലയും അതിബലയും ഉപദേശിച്ചുകൊടുത്തു. ഈ ഘട്ടത്തെ കവി വളരെ ചുരുക്കിക്കളഞ്ഞുവെങ്കിലും താടകയുടെ വരവിനെ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്. രാക്ഷസിയെങ്കിലും സ്ത്രീജനമായതുകൊണ്ടു് അവളെ കൊല്ലുന്നതിനു രാഘവൻ മടിച്ചു. എന്നാൽ മുനിയുടെ ഉപദേശമനുസരിച്ചു്,
“പെൺകൊലയിലുദിച്ച കൃപശരത്തിൽ മുനമുകളിൽവച്ചിട്ടു് അമ്പിനോടു വലിച്ചൊന്നെയ്തു.” ആ ശരമേറ്റിട്ടു, താടക ‘വമ്പിച്ചൊരു മലകണക്കെ’ നിലത്തു പതിച്ചു. അനന്തരം വിശ്വാമിത്രൻ സിദ്ധാശ്രമം പ്രാപിച്ചിട്ടു്, ശുദ്ധികർമ്മം തുടങ്ങിയപ്പോൾ ഉദ്ധതന്മാരായ നിശിചരർ പലവിധ വിഘ്നങ്ങൾ ചെയ്തുതുടങ്ങി. എന്നാൽ സുബാഹുപ്രമുഖന്മാരെ കൊന്നൊടുക്കീട്ടു്, രാമചന്ദ്രൻ അദ്ദേഹത്തിന്റെ യാഗരക്ഷ ചെയ്തയാൽ, മുനി സന്തുഷ്ടനായി. അഹല്യമോക്ഷത്തെ കവി ഒരു പദ്യത്തിൽ കഴിച്ചുകൂട്ടിയിരിക്കുന്നു. പിന്നീടു് രാമചന്ദ്രൻ മിഥിലാപുരിക്കു ചെന്നു് പുരഹരചാപം ഭഞ്ജിച്ച് സീതയെ പാണിഗ്രഹണം ചെയ്തു. വിവാഹത്തിനു ദശരഥാദികളെയും ക്ഷണിച്ചുവരുത്തിയിരുന്നു. അനന്തരം അയോധ്യയിലേയ്ക്കു തിരിച്ചു പോകും വഴിക്കു് ‘പുരത്രയത്തെപ്പൊരിച്ച മമ പരമഗുരുപുരഹരന്റെ കുലവില്ലിനെയൊടിച്ച നിന്റെ കരമൊടിപ്പൻ’ എന്നു പറഞ്ഞുകൊണ്ടു് പരശുരാമൻ എതിരിട്ടു. തത്സമയം, പടജനങ്ങൾ എല്ലാം ആക്ഷത്രതേജോനിധിയായ മുനിയുടെ കനൽക്കണ്ണുകൾകണ്ടു് ഭയപ്പെട്ടു ഓടിക്കളഞ്ഞുവത്രേ. എന്നാൽ,
“ജഗൽപവിത്രതര പുരുഷരെത്തിർപ്പതിന്നു തുനിഞ്ഞളവിൽ
രവിപ്രഭകളടലിൽ ജനനയനങ്ങളിലടിപ്പിച്ചുടൻ
പതുപ്പിൽവിളിച്ചനുസരിച്ചു സമർപ്പിച്ചുതൽകുലചിലയും
മുനിപ്രവരൻ നടന്നു”വത്രേ.
രാമചന്ദ്രന്റെ യൌവരാജ്യാഭിഷേകത്തിനുള്ള ഒരുക്കവും കൈകയി നിമിത്തം നേരിട്ട വിഘ്നവും നാലാം വൃത്തത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു. അഞ്ചാംവൃത്തം ആപാദചൂഡം അകൃത്രിമരമണീയമായിട്ടുണ്ടു്. രാമചന്ദ്രൻ വനത്തിലേയ്ക്കു പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് സീതയുംകൂടെ പുറപ്പെട്ടു. തത്സമയം ഭഗവാൻ,
“കാന്താരവിന്ദായതാക്ഷീ മനോജ്ഞേ!
കാന്താരവാസം നിനക്കാവതല്ലേ.
ശാന്തേ! കുടുംബപ്രിയേ! താതപാദം
കാന്തേ! ഭജിച്ചീടു ശ്രീരാമരാമ.
വൈദേഹി! പോരേണ്ട പോരേണ്ട ബാലേ!
പൈദാഹശാന്തിക്കുപായങ്ങളില്ലേ
ഹേദേവി! കല്ലുണ്ടു മുള്ളുണ്ടു കാട്ടിൽ
പാദവ്യഥയ്ക്കങ്ങു ശ്രീരാമരാമ.”
എന്നിങ്ങനെ തടസ്സം പറഞ്ഞപ്പോൾ,
“എന്നാര്യപുത്രൻ വനത്തിന്നുപോയാൽ
പിന്നെപ്പുരീവാസമെന്തിന്നുവേണ്ടി?
നിന്നോടുകൂടീട്ടു പോരുന്നുഞാനും
എന്നാൾമനോജ്ഞാംഗി…”
സൌമിത്രിയും അദ്ദേഹത്തിനോടുകൂടെ പുറപ്പെട്ടു. മാലോകരോ,
‘ഗാഢംവളർന്നോരുദുഃഖേനലോകർ
ചാടിച്ചുകണ്ണീരുമാബാലവൃദ്ധം’
ചാടിപ്പുറപ്പെട്ടു്, രാമന്റെ വനയാത്രയെ തടയാൻ നോക്കി.
“കാണിക്ഷണം നിന്നെ വേർവിട്ടിരുന്നാൽ
ദീനത്വമുൾക്കൊണ്ടു ദുഃഖിക്കുമസ്മാൻ
കാണാതെവേർവിട്ടു നീ പോകിലിപ്പോൾ
പ്രാണങ്ങൾ പോകുന്നു…”
എന്നു അവർ വിലപിച്ചു. രഘുരാമനാകട്ടെ ‘പാരിച്ച കണ്ണീരൊലിപ്പിച്ചു നിൽക്കുന്ന താതനെ’ ചാരുസ്മിതം തൂകി വന്ദിച്ചുകൊണ്ടാണു് വനത്തിലേക്കു പോയതു്. എന്നാൽ സീതയുടെ വനസഞ്ചരണഖേദം കണ്ടപ്പോൾ ആ ഗംഭീരാശയനുകൂടി കണ്ണീരു വന്നുപോയത്രേ. ദേവിയോ,
“രാമാംഘ്രിതട്ടുന്ന പാഷാണവുംപോയ്
സ്ത്രീരൂപമായ്‍വന്നുവെന്നോർത്തുതാനോ?
സീതാ ന സസ്മാര പാദവ്യഥാന്താം
സഞ്ചാരഖിന്നാപി ശ്രീരാമ രാമ!”
ഭരതപ്രതിജ്ഞാവരെയുള്ള ഭാഗത്തെ വളരെ സംക്ഷേപിച്ചിരിക്കുന്നു.
ദണ്ഡകാരണ്യപ്രവേശത്തോടുകൂടി 6-ാം വൃത്തം തുടങ്ങുന്നു. രാമചന്ദ്രൻ ദണ്ഡകാരണ്യത്തിൽ ‘പുഷ്പതദ്രുമ രാജിദത്ത വിലോചന’നായി നടക്കവേ, വിരാധൻ എന്ന രാക്ഷസൻ ‘പുഷ്പസായക ദേവത’യായ സീതാദേവിയെ അപഹരിച്ചുകൊണ്ടു് ആകാശത്തിലേക്കു ഉൽപ്പതിച്ചു. എന്നാൽ രാമശരാഗമനത്താൽ അവൻ ദേവിയെ ഉപേക്ഷിച്ചുകളഞ്ഞിട്ടു് ഉഗ്രന്മാരായ രാമലക്ഷ്മണന്മാരെ തോളിൽ എടുത്തുകൊണ്ടു മേല്പോട്ടുയർന്നുവത്രേ. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി വാല്മീകിയെ അനുസരിക്കാതെ ചമ്പൂകാരന്മാരെ അനുസന്ധാനം ചെയ്തു കാണുന്നു.
വിരാധനെ വധിച്ചതിനുശേഷം അഗസ്ത്യാശ്രമപ്രാപ്തിവരെയുള്ള ഭാഗത്തെ ചമ്പൂകാരന്മാരെപ്പോലും തോല്പിക്കുന്ന സംസ്കൃതപ്രധാനമായ മണിപ്രവാളത്തിൽ ഇങ്ങനെ സംഗ്രഹിച്ചിരിക്കുന്നു.
“പ്രാണധാരണഗാത്രവാൻ ശരഭംഗമാമുനി മൈഥിലീ-
പ്രാണനാഥസമാഗമേ പരലോകമാപ സുഖാവഹം;
പ്രീണനായ നടന്നു ദണ്ഡകവാസിനാം യമിനാന്ധനുർ
ബാണപാണിരഗസ്ത്യവാസമവാപ രാമ ഹരേ ഹരേ.”
മഹർഷി രാവണൻനിമിത്തം നേരിട്ട സങ്കടങ്ങളെ വിവരിച്ചു കേൾപ്പിക്കുന്ന ഭാഗം ഹൃദയംഗമമായിരിക്കുന്നു.
“ഉണ്ണിരാഘവാ! നിയടുത്തടുത്തിങ്ങുപോരിക ബാലക
കണ്ണൊരിത്രയെനിക്കുകാണ വയസ്സനേകമതീതമായ്;
എണ്ണുകിൽശതമല്ല രാമ! പിടിച്ചു രാക്ഷസഭക്ഷിതം [7] ഉണ്ണിദണ്ഡജിനാദികാണിതു രാമ രാമ ഹരേ ഹരേ.
ഹന്തരാക്ഷസ കുന്തപാതാൽ മദീയദന്തമടന്നുപോയ്
ചിന്തനീയമിതല്ലി? രാമ മദീയവേദനമെന്നിയേ;
മന്ഥരാഗമിയായിമാമക ഗാത്രമേക നടിക്കയാ-
ലന്തരാളസമാഗമേ ഹരി…
ദണ്ഡപാണിരിവാത്രവന്നൊരു രാക്ഷസൻ മടിയാതുടൻ
ദണ്ഡുകൊണ്ടുകുമച്ചുനമ്മുടെ കണ്ണുമൊന്നുപൊടിഞ്ഞുപോ
ചണ്ഡഭാനുകുലാവതംസ! മദീയദണ്ഡമിതിൽപ്പരം
ദണ്ഡതാഡനമെത്ര രാഘവ! …
ഊക്കനാകിയരാഘവൻ പുനരൂക്കുകൂടി മുടക്കിനാൻ
വാക്കുകേൾക്കിലതിപ്പൊഴും മമ മൂത്രപാതമുടൻവരും,
സാക്ഷിദൈവമൊഴിഞ്ഞു മറ്റൊരുഭൂതരില്ലനമുക്കുകേൾ
തീർക്ക നമ്മുടെ സങ്കടങ്ങളെ രാമ രാമ ഹരേ ഹരേ.”
അഗ്നിസമനായ മുനിയുടെ വാക്കു കേൾക്കയാൽ “ശർവഫാലവിലോചനോപമലോചന’നായിത്തീർന്ന രാമചന്ദ്രൻ ‘സർവരാക്ഷസവീരവംശപ്രതിജ്ഞ’ ചെയ്തിട്ടു്, ‘ഉർവരാമൃതം നൽകി’. അനന്തരം അദ്ദേഹം അഗസ്ത്യദത്തമായ ശാർങചാപവും ശരധിയും വാളും വാങ്ങി കൊണ്ടു് ‘തീർത്ഥഭൂതജലപ്രവാഹ മഹാനദീനികട’സ്ഥമായ ചിത്രപഞ്ചപടി പ്രാപിച്ചു് അവിടെ പാർത്തു.
ഏഴാം വൃത്തത്തിൽ സീതാപഹരണംവരെയുള്ള കഥ ചേർത്തിരിക്കുന്നു.
രാവണാനുജയായ ശൂർപ്പണഖ, ‘മനോഭിരാമചാരുരൂപധാരിണി’യായിട്ടു് അംബരത്തിൽനിന്നു ഇറങ്ങിവന്നു്,
“എനിക്കുകാന്തനില്ല രാമ! നീയെനിക്കു കാന്തനായ്
ഭവിക്കവേണമംഗജാതുരയ്ക്കു സുന്ദരാനന!
മരിക്കുമല്ലയായ്കിൽഞാനരക്ഷണേന മാരമാൽ
മുഴുക്കകൊണ്ടു രാഘവ! മുകുന്ദരാമ പാഹിമാം.
എന്നു സപ്രഗല്ഭം രാമചന്ദ്രനോടു പറഞ്ഞു.
രാമനാകട്ടെ, ‘പതുപ്പിൽവച്ചു സുന്ദരീം ചിരിച്ചുകൊണ്ടു്’ ഇങ്ങനെ അരുളിച്ചെയ്തു.
“വരിച്ചുകൊൾക നീ ജഗൽപ്രസിദ്ധമാത്മസോദരം
സമസ്തകാമപൂരണം മുകുന്ദരാമ പാഹിമാം.’
ലക്ഷ്മണൻ അവളെ അനാദരിക്കയാൽ, അവൾ അദ്ദേഹത്തിനെ എടുത്തുകൊണ്ടു് ആകാശത്തിലേയ്ക്കു ഉയർന്നു. ഗത്യന്തരമില്ലാതെ ലക്ഷ്മണൻ അവളുടെ ‘കർണ്ണനാസികാം’ അരികയും അവൾ ‘മുറിച്ചചീനിപോലെ’ നിലത്തു പതിക്കയും ചെയ്തു.
ഇവിടെയെല്ലാം കവി ഭാഷാരാമായണം ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതു്.
‘ക്ഷോണീതലത്തിൽ ചീനികണക്കെ വീണു’ എന്നു ചമ്പുവിലും,
‘മുറിച്ചു ചീനിപോല ഭൂതലത്തിൽ വീണു രാക്ഷസി’ എന്നു ഇരുപത്തിനാലുവൃത്തത്തിലും കാണുന്നതു നോക്കുക.
ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ വർണ്ണന അനതിവിസ്തരമെങ്കിലും സുന്ദരമായിരിക്കുന്നുണ്ടു്.
ശൂർപ്പണഖയുടെ സങ്കടം കേട്ടു് ഖരൻ ‘ചതുർദ്ദശാശരാധിപ’രെ അയച്ചു. എന്നാൽ,
“തനിച്ചുപോരിനാഞ്ഞു വന്നെതിർത്തകണ്ടു രാഘവൻ
കുലച്ചുവില്ലുസായകം തൊടുത്തയച്ചുസത്വരം.
ശരപ്രഭിന്നകന്ധരാശ്ചതുർദ്ദിശം പതിച്ചുപോയ്
ച്ചതുർദ്ദശാശരാധിപാഃ…”
അതു കണ്ടു് അയാൾ ‘ഉരത്തരോഷവാ’നായിട്ടു് ‘ദൂഷണത്രിമൂർദ്ധനാ’ദിരാക്ഷസന്മാരെ സസൈന്യം അയച്ചു. ഈ യുദ്ധം വളരെ ഘോരമായിരുന്നു.
“തുരംഗതുംഗകണ്ഠബദ്ധകിങ്കിണീഘണാഘണ-
ധ്വനിപ്രതിധ്വനിപ്രഘോഷിതാംബരം നിരന്തരം;
മദംമുഴുത്തുയർന്നു ഹസ്തിവൃന്ദബദ്ധശൃംഖലാഝലദ്
ഝലൽപ്രഘോഷിതം മുകുന്ദ…”
“സമന്തതസ്സമുദ്രമങ്ങിരച്ചുവന്നു മുക്കുവാൻ”
വരുന്നപോലെ രാക്ഷസസൈന്യം വരുന്നതുകണ്ടു് ശ്രീരാമൻ ലക്ഷ്മണനെ വിളിച്ചു് ജാനകീദേവിയെ രക്ഷിച്ചുകൊള്ളണമെന്നു് ആജ്ഞാപിച്ചതിന്റെ ശേഷം ‘അരക്ഷണേനരക്ഷസാംകുലം’ അറുതിവരുത്താനായി പുറപ്പെട്ടു.
[8] “ദ്വിസപ്തകംസഹസ്രമുള്ള രാക്ഷസർക്കു സംഗരേ
എനിക്കെനിക്കിതേകനുണ്ടിതെന്നുതോന്നുമാറുടൻ”
എതിർത്ത രാമചന്ദ്രന്റെ വിക്രമത്തെ പുകൾത്താൻ പണിയാണത്രേ.
“പ്രവൃദ്ധയുദ്ധരാമപത്രികൃത്തകണ്ഠനിർഗ്ഗളൽ
പ്രവൃദ്ധരക്തപാനമത്തചിത്തകങ്കഭീഷണം
മുഴുത്തയുദ്ധവിക്രമം”
നിരീക്ഷിക്കുന്നതിനായി സുരാവലി വിയത്തിൽ വന്നു തിങ്ങിനിന്നു. എന്തിനധികം വിസ്തരിക്കുന്നു.
“ത്രിലോകനാഥപത്രികൊണ്ടു ചത്തുവീണുദൂഷണൻ
ത്രിലോകനാഥദൂഷണം ദുരുക്തികൊണ്ടു രാമനും
ത്രിഭിശ്ശരൈരറുത്തുടൻ ത്രിമൂർദ്ധകംജിതശ്രമ-
മബാധയായ് ജഗത്ത്രയം…”
അനന്തരം ഖരൻ എതിരിട്ടു. എന്നാൽ രാമചന്ദ്രൻ അരക്ഷണത്തിൽ, ‘കനത്തവില്ലെടുത്തുടൻ കുലച്ചുബാണവും തൊടുത്തയച്ചു്’ ‘രഥദ്ധ്വജപതാകയും രഥം തുരംഗമങ്ങളും’ ധനുസ്സും മുറിച്ചു നിലത്തുവീഴ്ത്തി. ഖരനാകട്ടെ,
“രവിപ്രഭം ചതുർഭുജം സശംഖചക്രസംഭൃതം
ജ്വലൽകിരീടകുണ്ഡലം പുരാണപൂരുഷം ഹരിം”
ഉദിച്ചു കാണുകയാൽ ‘തൽക്ഷണം മരിക്കനല്ലു’വെന്നുറച്ചുകൊണ്ടു് രാമചന്ദ്രനെ എതിർത്തു.
“ഖരസ്യ തസ്യ കണ്ഠവുംമുറിച്ചു വിശ്വനായകൻ
പരംപുരത്തിലാക്കിനാൻ സുഖിച്ചിരിപ്പതിന്നുതാൻ
സുരപ്രമുക്തപുഷ്പവൃഷ്ടിയേറ്റുയുദ്ധഭൂമിയിൽ
ധനുസ്സുമുന്നിനിന്ന രാമചന്ദ്രരാമപാഹിമാം.”
ഈ ഭാഗത്തെ രാമായണചമ്പുവുമായി ചേർത്തുവച്ചു വായിച്ചു നോക്കുക. ഖരവധാനന്തരം ശൂർപ്പണഖ രാവണന്റെ അടുക്കൽ പരാതി പറഞ്ഞു. രാവണൻ മാരീചനെ പറഞ്ഞയക്കുന്ന ഘട്ടംമുതൽക്കു സീതാപഹരണം വരെയുള്ള ഭാഗത്തേയും വളരെ ചുരുക്കിയിരിക്കുന്നു.
എട്ടാംവൃത്തത്തിൽ രാമചന്ദ്രന്റെ വിലാപവും സുഗ്രീവസഖ്യവും ആണു് വർണ്ണിച്ചിരിക്കുന്നതു്. ശ്രീരാമവിലാപം ശിലയുമലിയുമാറുകരുണമായിരിക്കുന്നു.
“മമ തരുണീസീതേ! പുനരെവിടെനീപോ-
യരികിൽ മമ വാവാ സകലഗുണപൂർണ്ണേ!
തവമുഖസരോജം തരളമിഴികാണാ-
ഞ്ഞഴൽമനസി പാരം പരമശിവശംഭോ.
കനകമൃശതൃഷ്ണാ പെരുതുപുനരെങ്കിൽ
കഴിവതിനുമുണ്ടെന്നറിക മമ സീതേ! [9] കമലമുഖി! ചന്ദ്രേ ഹരിണമിത വാവാ
കലഹമിഹപോരും…
മൃഗതരുണിമാലേ! വരികരികിൽ ബാലേ
മൃഗനയനമാരാഭരണമണി സീതാ
കമലമുഖിദീനാ പുനരെവിടെ ലീനാ?
പറകപരമാർത്ഥം…
കുരരി! ബത! നീയും വയമിവ ചമഞ്ഞോ?
പ്രലപസി നിതാന്തം തനുരുചികുറഞ്ഞും;
പ്രിയതമയെയും ഞാൻ വനഭുവിതിരഞ്ഞ-
ങ്ങുഴലുവതിനാഞ്ഞു…
തുളസിനറുമുല്ലേ! മൃദുലതനുവല്ലീ
പരിലസിതചില്ലീയുഗചലിതമല്ലീ;
ലതകളുലകെല്ലാമഴകിനൊടുവെല്ലു-
ന്നവളരികിലില്ലേ?…
ഫലഭരണനമ്രാ ബകുളപനസാമ്രാ
മധുരതരമാമ്രാതക പറക കമ്രാ
കുചഭരണനമ്രാ മമ തരുണി താമ്രാ-
ധരിയെവിടെ ലീനാ?…
സ്ഥിരചരജനിത്രീ വദവദ ധരിത്രീ
തവ മഹിതപുത്രീ മധുരതരഗാത്രീ
മമ സുഖജനിത്രീ സുചരിതകളത്രീ
കൃതിയെവിടെ ലീനാ?…
ദുഃഖാതിരേകത്താൽ രാമചന്ദ്രൻ കേവലം ഉന്മത്തനായിച്ചമഞ്ഞു.
‘കമലമിഴിഘോരേ പയസിമുഴുകിപ്പോയ്
കരമിതിഹ കാണായനുജി കരയേറ്റീ-’
‘ടറിക രഘുനാഥ കരകമലമല്ലേ
ജലകമലമത്രേ’…
‘കമലവനമദ്ധ്യേ കളമൊഴിചിലമ്പിൻ
കളകളനിനാദം ചെവിയിലിതകേൾക്കായ്,
‘പദകമലമഞ്ജീരജനിനദമല്ലേ
കരകയരയന്നം’… [10]
‘തരുതടമിതല്ലോ തണലിലിഹപോരെ’
‘ശശികിരണമത്രേ കടുവെയിലിതല്ലേ’;
‘ഹിമകരനുദിച്ചാൽ വപുഷിചുടുമോ മേ?’
‘അതുമദനതാപം പരമശിവശംഭോ.’
വിരഹമപി വിദ്രാവയസി സഹവാസാ-
ദതികലഹമുദ്രേ വരിക വരികനിദ്രേ;
സകലജനഭദ്രേ മയിതവ ഹൃദാർദ്രം
കുരു കൃപ വിനിദ്രേ…”
‘രഘുവരനിവണ്ണം വിരഹതുയിർപൂണ്ടും’ ‘ജനകനൃപപുത്രീമിടയിടെ വിളിച്ചും’ ‘വിളിയവളുകേളാഞ്ഞരിശമകതാരിൽ പെരുകിയും’ ചുറ്റിനടന്നു.
“കമലനിരകാണുന്നളവരിയകണ്ണും
പരിചിനൊടുചേർത്തും തെരുതെരെനടന്നു.
മലയപവമാനൻ വരുമളവിലയ്യോ
മരണമുടനെന്നും…
വനഭുവി നടന്നും ദിശി ദിശി തിരഞ്ഞും
അനുജനെ മറന്നും പലവഴിയലഞ്ഞും
ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും
വിവശതപിണഞ്ഞും…
നടക്കവേ രാമചന്ദ്രൻ കബന്ധനുമായി എതിരിട്ടു് അദ്ദേഹത്തിനു സൽഗതി നൽകയും ശബര്യാശ്രമത്തിൽ ചെന്നു് ആ ദേവിയുടെ സപര്യ ഏൾക്കുകയും ചെയ്തു. അനന്തരം ഹനുമാനെ കണ്ടു മുട്ടിയിട്ടു് അദ്ദേഹം വഴിക്കു് സുഗ്രീവനുമായി സഖ്യം ചെയ്തശേഷം കുറേക്കാലം കിഷ്കിന്ധയിൽ പാർത്തു.
ഒൻപതാം വൃത്തത്തിൽ ബാലിവധമാണു വിഷയം. കഥയെ വളരെ ചുരുക്കിയിട്ടുണ്ടെങ്കിലും സ്വഭാവരചനയിൽ കവിയ്ക്കുള്ള പാടവം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നു. സുഗ്രീവൻ ബാലിയെ യുദ്ധത്തിനു വിളിച്ചു. പേടിച്ചു് ഓടിപ്പോയ ശത്രു യുദ്ധത്തിനു വന്നു വിളിക്കണമെങ്കിൽ ഏതോ ഒരു നല്ല പിന്തുണ ഉണ്ടായിരിക്കണമെന്നു പറഞ്ഞു് താര ബാലിയേ തടഞ്ഞുനിർത്താൻ നോക്കി. എന്നാൽ ബാലി പറഞ്ഞതിങ്ങനെയാണു്.
“ക്ഷീരസാഗരം പണ്ടുകടഞ്ഞനാൾ
നാരായണനേയും വിസ്മയിപ്പിച്ചു,
താരേ! നിന്നെയുംകൊണ്ടുവന്നീടിന
വീര്യം നീയറിഞ്ഞീലയോ? ഗോവിന്ദ.
ശത്രുവിനിന്നു ശുക്രൻതുണയ്ക്കിലും
ഉഗ്രനുഗ്രനായ്‍വന്നു തുണയ്ക്കിലും;
വിഷ്ണു, താമരനേത്രൻ തുണയ്ക്കിലും
നില്ക്കയില്ലെന്റെ സംഗരേ ഗോവിന്ദ.”
എന്തൊരു ഔദ്ധത്യം! നോക്കുക. ബാലി യുദ്ധത്തിനു പുറപ്പെടുകതന്നെ ചെയ്തു. സുഗ്രീവനെ കണ്ടപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു.
“മുന്നെനിന്നെക്കൊലചെയ്യാഞ്ഞിട്ടല്ലോ
പിന്നെയും പോരിനെന്നേ വിളിക്കുന്നു:
ഇന്നി യുദ്ധത്തിനായ് വിളിച്ചീടുവാൻ
നിന്നെമീളുന്നോനല്ലഞാൻ ഗോവിന്ദ.”
ഇതുകേട്ടപ്പോൾ സാധു സുഗ്രീവൻ കൈകൂപ്പി വന്ദിച്ചിട്ടു് ബാലിയുടെ പാദത്തിൽ വീഴുകയാണു് ചെയ്തതു്. പാദം പണിഞ്ഞ സഹോദരനെ രക്ഷിക്കാതെ അദ്ദേഹം ‘ഉടൽ പൊട്ടുമാറു ചവുട്ടുകയാൽ’ സുഗ്രീവൻ ജാതകോപം യുദ്ധത്തിനു തുടങ്ങി. പിന്നീടു നടന്ന സമരം ജീവലോകങ്ങൾ വിസ്മയിക്കുമാറു ഘോരമായിരുന്നു.
“മുഷ്ടികൊണ്ടുടൻ പൊട്ടിസുഗ്രീവന്റെ
വട്ടക്കണ്ണുമിഴിക്കുന്ന നേരത്താ”
ണു് ശിഷ്ടപാലകനായ രാമചന്ദ്രൻ ശരം പ്രയോഗിച്ചു ബാലിയെ നിഗ്രഹിച്ചതു്. ഇങ്ങനെ പല സ്ഥലങ്ങളിൽ കവി കഥാഗതിയെ സാരമായ വിധത്തിൽ മാറ്റീട്ടുണ്ടു്. ആ ഭേദഗതികളെല്ലാം ഉചിതമായിരിക്കയും ചെയ്യുന്നു.
പത്താംവൃത്തത്തിൽ, ഹനൂമാൻ സമുദ്രലംഘനത്തിനു ഒരുങ്ങുന്നതുവരെയുള്ള കഥ ഉൾപ്പെട്ടിരിക്കുന്നു.
രാമചന്ദ്രൻ ‘കോടക്കാർകൂന്തലാൾ സീതാവിയോഗത്താൽ ആടൽപ്പെട്ടു്’ വസിക്കുന്നകാലത്തു് ‘കോടക്കാർ വന്നു ചേരുകയാൽ വിരഹച്ചുടു പിടിപെട്ടു്’ അദ്ദേഹത്തിന്റെ ശരീരം വാടിയത്രേ. നാലുമാസകാലം അദ്ദേഹത്തിനു ‘ നാലായിരത്താണ്ടാ’യി തോന്നി. സുഗ്രീവൻ വാഗ്ദത്തമനുസരിച്ചു് സീതാന്വേഷണത്തിനു് ആളയച്ചതുമില്ല. അതുകൊണ്ടു് ശ്രീരാമൻ സൌമിത്രിയെ തത്സന്നിധിയിലേക്കയച്ചു.
“എന്തെന്തുസുഗ്രീവ മൈത്ര്യംമറന്നിങ്ങു
ചിന്തുപാട്ടും കേട്ടിരിക്കുന്നുനീ?
ബന്ധംമുറിഞ്ഞു നടകൊള്ളുമെന്നേടം
ചിന്തിക്ക രാമാഹരേശരണം.
ബാലി കുലപ്പെട്ടു പോയവഴിയിന്നു–തൂർന്നീല”
എന്നു പറഞ്ഞപ്പോൾ സുഗ്രീവൻ,
“വെട്ടുമിടികേട്ടു ഞെട്ടുമരയന്ന
കറ്റക്കിടാവുപോലെ’ ഒന്നുഞെട്ടി.
അനന്തരം കപീന്ദ്രൻസൌമിത്രിയെ സമാധാനപ്പെടുത്തി അയച്ചിട്ടു് സീതാന്വേഷണത്തിനായി കപികളെനിയോഗിച്ചു. തെക്കോട്ടുപുറപ്പെട്ട വാനരന്മാരുടെ കൂട്ടത്തിൽ സുഗ്രീവന്റെ സചിവനായ ഹനൂമാനും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയ്യിലായിരുന്നു ഭഗവാൻ തന്റെ അംഗുലീയം കൊടുത്തയച്ചതു്. ഈ വാനരസൈന്യം ‘ഇക്ഷോണിമണ്ഡലമൊക്കെത്തിരഞ്ഞി’ട്ടും ‘ആ ക്ഷോണിപുത്രി’യെ കണ്ടില്ല. അങ്ങനെ നിരാശപ്പെട്ടിരിക്കവെയാണു് സമ്പാതിയെന്ന ഗൃധ്രരാജനിൽനിന്നു്, സീതാദേവി,
“അംബുധിതൻ നടുവിൽവിളങ്ങുന്ന
ലങ്കാനഗരിയിൽ”
ഇരിക്കുന്നു എന്നു് അവർ ഗ്രഹിച്ചതു ഉടൻതന്നെ അവർ അങ്ങോട്ടുതിരിച്ചു് സമുദ്രതീരത്തു എത്തി. എന്നാൽ
“വില്പാടൊരുത്തനരക്കാതമന്യനു-
മപ്പോലെ ഏകനുകാതം ചാടാം.”
അപ്പാരാവാരത്തെ ലംഘിപ്പാൻ ഒരുത്തനും കെല്പില്ലായിരുന്നു. അംഗദനാകട്ടെ,
“ഒന്നുകുതിക്കിൽ മറുകരെച്ചാടുവൻ
ഇങ്ങോട്ടുദണ്ഡം നമുക്കനേകം”
എന്നുപറഞ്ഞു. ഒടുവിൽ ജാംബവാൻ ഹനൂമാന്റെ ഉൽപ്പത്തിമുതല്ക്കുള്ള അത്ഭുതചരിത്രങ്ങളെ പറഞ്ഞു കേൾപ്പിച്ചപ്പോൾ ആ ഭക്താഗ്രണിക്കു് “പത്തിരട്ടിച്ചു പണ്ടേതിൽ ബലവിസ്താരം”. അതിനാൽ അദ്ദേഹം ‘പൂർവാചലത്തിലാദിത്യനെപ്പോലെ മഹേന്ദ്രപർവതത്തിൻ മുകളേറി’ ധനുർബാണധരനായ രാമചന്ദ്രന്റെ പൊല്പാദപങ്കജത്തെ ധ്യാനിച്ചുകൊണ്ടു് സമുദ്രലംഘനത്തിനൊരുങ്ങുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
ഇന്ദ്രനെ പേടിച്ചു് ആഴിയിൽ താണു കിടന്നിരുന്ന മൈനാകപർവതം ഹനുമാൻ പോകുംവഴി ‘ഖലദമനവിശ്രമത്തിനായി’ മേൽപ്പോട്ടു പൊങ്ങി. എന്നാൽ ആ രാമഭക്തൻ,
“പെരുകിനനിജോരസസ്തട്ടുകൊണ്ടഞ്ജസാ
ഗിരിലവണവാരിഘൂർണ്ണോപിവീഴും വിധൌ”
ഗുരുമപിച വിസ്മയനായിട്ടു് ഉയർന്നു. തന്നിമിത്തം പർവതം വീണ്ടും വിപ്രവേഷത്തിൽ ചെന്നു്,
“പവനസുത! വിശ്രമിച്ചീടുകിന്നിക്ഷണം
തവഗതിതടുപ്പതിന്നല്ലവന്നൂസഖേ.”
എന്നു അപേക്ഷിച്ചുവെങ്കിലും ഹനുമാൻ യാത്രമുടക്കാതെ ‘യാത്രചൊല്ലി’യിട്ടു് അവിടെനിന്നു് ത്വരിച്ചതേയുള്ളു. പിന്നീടുണ്ടായ ചില പ്രതിബന്ധങ്ങളേയും ജയിച്ചിട്ടു് ഹനൂമാൻ,
“വിശദതരകൌമുദീ പൂരിതാശാമുഖേ
പ്രഥമഗിരമൂർദ്ധനി ചന്ദ്രനുദിക്കുംവിധൌ”
ലങ്കാപുരീ ഗോപുരത്തിൽ എത്തി. അവിടെ വച്ചു്
“അലമലമിതത്രവാസം നിനക്കിന്നുകേൾ
ഇതിഗിരമുടീര്യതന്മാർഗ്ഗസാരോധിനി”
യായി വന്ന ലങ്കാലക്ഷ്മിയെ ‘കവികളുടെയു മാറുതാഡിച്ചു യാത്രയാക്കി’യത്രേ. അനന്തരം അദ്ദേഹം വളഭികളിലും പൊന്മാളികാഗ്രങ്ങളിലും മണിയറകളിലും മച്ചിലും വെണ്മാടങ്ങളിലുമൊക്കെ ഒരു അന്വേഷണം നടത്തി.
[11] “തലമുടിപിടിച്ചഴിച്ചുഗ്രരാത്രിഞ്ചരാ-
വലിഝടിതികൊണ്ടുപോന്നൊരു നാഗാംഗനാ
കലുഷതയിൽ ദീർഘനിശ്വാസകോഷ്ണംതകും
ഗൃഹതതി”
യും അദ്ദേഹം പരിശോധിച്ചു. രാവണന്റെ അന്തഃപുരത്തിൽ ഉളിഞ്ഞു നോക്കിയപ്പോൾ, മണ്ഡോദരി കിടന്നുറങ്ങുന്നതു കണ്ടു്, അവളായിരിക്കുമോ സീതാദേവി എന്നു ആദ്യം സംശയം തോന്നിയെങ്കിലും, അവളെ ‘പതിമരണലക്ഷണ’യായി കാൺകയാൽ അതു ദേവിയല്ലെന്നു തീർച്ചയാക്കികൊണ്ടു് അവിടെ നിന്നു പോയി. ഇങ്ങനെ പല ദിക്കുകളിലും നോക്കിയശേഷം ഒടുവിൽ,
[12] ‘പരമമുനിസേവിതാനന്ദ സംവിൽകലാം
പലതിരയിൽമെല്ലെ കാണുന്നപോലെ കപി-
പ്രവരനിഹസീതയെക്കണ്ടിതു ശിംശപാ
നികടഭുവിവാസിനീം നൌമി നാരായണം’
അവിടെ, ‘ഘനവിടപിജാലശാഖാലതാപഞ്ജരേ’ ‘ദശവദന വർത്തമാനം ധരിച്ചു വിടുവാനാ’യി ഹനൂമാൻ മറഞ്ഞിരിക്കവേ,
“ഝടിതി എഴുന്നേല്ക്ക പോകെന്നുടൻ മേൽക്കുമേൽ
അലസധൃതികേൾക്കുമാറായി കോലാഹലം”
നോക്കിയപ്പോൾ, രാവണന്റെ എഴുന്നള്ളത്താണെന്നു മനസ്സിലായി.
“വലിയ ചിലകൈവിളക്കും പിടിപ്പിച്ചവൻ
നലമൊടെഴുന്നള്ളിനാൻ നൌമി നാരായണം.
വെടിപടഹമദ്ദളം കൊമ്പുതാളങ്ങളും
കുടതഴകളാലവട്ടങ്ങളയ്യായിരം
പുടവകൾ ദുകൂലശയ്യാദിമുക്തൌഘവും
നട നട നടത്തിയും…
ഭുവനമെരിയിക്കുമാറത്തിരിപ്രൌഢികൊ-
ണ്ടുലകിൽ നിശി തിങ്ങുമക്കൂരിരുട്ടാകവേ
ദശവദനമാനസേ ചേർന്നുപോൽ കേവലം
പറകിലതിവിസ്മയം…
ഭുവനമപി പൂരയാമാസ ഭേരീരവൈ-
രവനതസുരാംഗനാനന്ദഗാനങ്ങളും
സവിധഭുവി നാരദൻ വീണവായിക്കയും
നവസരസമാട്ടവും…
സരസമപിരാവണോല്ലാസമാം ഗ്രന്ഥവും
കരതളിരിലങ്ങുടൻ വച്ചുകൊണ്ടന്തികേ
തരളമിഴിസീത കേട്ടീടുമാറാദരാൽ
പൊരുളുബത ചൊല്ലിയും…
പെരിയചിലകാഴ്ചയും വച്ചുവന്നന്തികേ
പരിചിനൊടു നിന്നു മന്ദസ്മിതം ചെയ്തവൻ”
പലേവിധം പ്രാർത്ഥിച്ചു. രാവണന്റെ ശൃംഗാരപ്രാർത്ഥന വളരെ ഹൃദയംഗമമായിരിക്കുന്നു. സാധാരണ സ്ത്രീജനങ്ങളെ വശീകരിക്കാൻ സമർത്ഥമായവിധത്തിൽ അയാൾ പലതും പറഞ്ഞു.
“ഒരു പുരുഷനന്തികേ വന്നു നിന്നിങ്ങനേ
പെരുകിയ മനോജസന്താപമോതീടിനാൽ
അതുമനുസരിക്കയെന്നുള്ളതോ യോഷിതാം
സമുചിതമിതെത്രയും”
എന്നായിരുന്നു രാവണന്റെ ധർമ്മശാസ്ത്രത്തിലെ പ്രധാനവിധി. ഈ പ്രാർത്ഥനയെ ദേവി തിരസ്കരിച്ചപ്പോൾ, രാവണൻ വെട്ടുവാൻ വാളെടുത്തു. അതു കണ്ടിട്ടും ദേവി പറഞ്ഞതു്
“തവമധുരവാക്കുകേട്ടീടുകേക്കാളിനി-
ക്കഹിത! ബത! വെട്ടുവാൻവന്നതത്രേ സുഖം”
ദുർവൃത്തനായ രാവണന്റെ ‘വരഗുണവതീവധാരംഭം’ കണ്ടു് ഉത്തമയായ മണ്ഡോദരി വാൾ പറിച്ചു് ദൂരത്തെറിഞ്ഞുകളഞ്ഞു. എന്നുമാത്രമല്ല,
“ഇരുപതുകവിൾത്തടം പൊട്ടുമാറുച്ചകൈ
രുടനുടനടിച്ചടിച്ചാശുമണ്ഡോദരീ
തലമുടിപിടിച്ചിഴച്ചാത്മനാഥം രുഷാ
മണിയറയിലാക്കിനാൾ…” ദേവിയാകട്ടെ,
ശരണമിനിനീയൊഴിഞ്ഞാരിനിക്കീശ്വരാ!
രമണ! കരുണാകര! പാഹി ലോകേശ മാം
കരുണയിനിയില്ലയെന്നെക്കുറിച്ചെങ്കിലോ
മരണമുടനുണ്ടുമേ നൌമി നാരായണം.
ഇതിദശരഥാത്മജം ചിന്തയന്തീ നിജം
[13] വപുരതി ജൂഹൂഷതീ യോഗിനീവാമലാ
വിരഹകൃശമാത്മവഹ്നൌതദാ ലോചനേ
കമനി നിമിമീല സാ നൌമി നാരായണം.
തൽക്ഷണം
[14] “ജയതു രഘുനായകസ്വാമിനീതിദ്രുതം തിരുവിടപിപഞ്ജരാൽ കാപി സാ വാഗഭൂൽ കിമിദമിതി കൺമിഴിച്ചത്ര കണ്ടീടിനാൾ നതമനിലനന്ദനം…”
അനന്തരം ഹനൂമദൃത്താന്തങ്ങളെല്ലാം ദേവിയെ അറിയിച്ചതിന്റെ ശേഷം അംഗുലീയം കൊടുത്തു് ചൂഡാമണി വാങ്ങിയിട്ടു്,
“വിരവിനൊടൊരാഴ്ചവട്ടത്തിലിങ്ങോട്ടുഞാൻ
മധുരമൊഴികാന്തനെക്കൊണ്ടുവന്നീടുവൻ”
എന്നു പറഞ്ഞു ആ സതീരത്നത്തെ ആശ്വസിപ്പിച്ചു വിടവാങ്ങിക്കൊണ്ടു്,
“സപദി കരണീയമെന്തത്രയെന്നങ്ങുത-
ന്മനസി സ വ്യചിന്തയൽ…”
അതിനോടുകൂടി പതിനൊന്നാം വൃത്തവും അവസാനിക്കുന്നു.
ലങ്കാദഹനം നടത്തിയിട്ടു് ഹനൂമാൻ തിരിച്ചുചെന്നു് രാമചന്ദ്രനെ കാണുംവരെയ്ക്കുള്ള കഥാഭാഗത്തെയാണു് പന്ത്രണ്ടാംവൃത്തത്തിൽ സംഗ്രഹിച്ചിരിക്കുന്നതു്.
“രാക്ഷസരെക്കണ്ടുപോയീലനാമെങ്കിൽ
ആക്ഷേപിക്കും നമ്മെ രാക്ഷസരും
മർക്കടവീരന്മാരങ്ങു നാംചെല്ലുമ്പോൾ
ധിക്കരിക്കുംനമ്മെ നാരായണ”
അതിനുംപുറമേ,
“ജാനകീ ചോരനെത്തേജോവധം ചെയ്തു
ഞാനിപ്പുരി ചുട്ടുപോയില്ലെങ്കിൽ
ജാനകീവല്ലഭനുള്ളിലുണ്ടാം ബഹു
മാനക്ഷയം നമ്മിൽ…”
ഈ വിചാരങ്ങളോടുകൂടി ഹനുമാൻ,
“ഉത്തമവൃക്ഷങ്ങൾ പെട്ടെന്നുപൊട്ടിച്ചു
പുത്തൻപൂവല്ലിയും നാരായണ.
തെച്ചിമലരൊക്കത്തച്ചുപൊട്ടിച്ചിട്ടു-
മുച്ചമലരി പറിച്ചെറിഞ്ഞും,
പിച്ചകവല്ലി പറിച്ചുതിരുമ്മിയു-
മൊച്ചകൊള്ളിപ്പിച്ചും…
ആനകണക്കേ മദിച്ചുതിമർത്തവൻ
കാനകനാറി പറിച്ചെറിഞ്ഞും,
ഊനംവരുത്തിനാൻ ചെമ്പകംചേമന്തി
ചെമ്പരത്തിയേയും…
ഒപ്പത്തിൽനട്ടു നനച്ചുയർത്തീടുന്ന
കല്പകവൃക്ഷം പറിച്ചെറിഞ്ഞും,
ശില്പംപെരുകിന പൂവല്ലിവൃന്ദങ്ങൾ
എപ്പേരും ഭഞ്ജിച്ചു…”
ഉദ്യാനപാലന്മാർ വഴിക്കു് ഈ വിവരങ്ങൾ അറിഞ്ഞു രാക്ഷസന്മാർ ‘ഉദ്യാനവൈരായിതന്മാരായിട്ടെത്തി മരിച്ചു’. പഞ്ചസേനാഭടന്മാരും മന്ത്രിസുതന്മാരും ‘യാതുമതംഗജ പാഞ്ചാസ്യനോ’ടേറ്റു പഞ്ചത്വം പ്രാപിച്ചു. അതിനാൽ രാവണപുത്രനായ അക്ഷകുമാരൻ യുദ്ധത്തിനെത്തി.
“വന്മാരിമേഘം ചൊരിഞ്ഞപോലേയണ-
ഞ്ഞുന്മാദിബാണങ്ങളെയ്യുന്നേരം
ചെമ്മേ ഭയപ്പാടു കാണിച്ചുകൊണ്ടവൻ
ചുമ്മാ ചുരുങ്ങിനാൻ നാരായണ.
ബാണങ്ങളൊക്കെക്കുടഞ്ഞുകളഞ്ഞവൻ
കാണെന്നു ചൊല്ലിക്കുതിച്ചുതേരിൽ
ചേണുറ്റവാഹങ്ങൾ സൂതനേയും കൊന്നു
കേതനം പൊട്ടിച്ചു നാരായണ.
പെട്ടെന്നു കാക്കൂട്ടിലിട്ടമർത്തക്ഷനേ
മുഷ്ടികൾ കൊണ്ടുകൊടുക്കുന്നേരം
കട്ടിയാം പാഥേയം കെട്ടിയവൻ യമ-
പട്ടണത്തിന്നുപോയ് നാരായണ.” [15]
അനന്തരം മേഘനാദൻ യുദ്ധത്തിനണഞ്ഞു്, നാഗാസ്ത്രത്താൽ ഹനൂമാനെ ബന്ധിച്ചു രാവണുനു കാഴ്ചവച്ചു.
രാവണൻ ചോദിച്ച ചോദ്യങ്ങളും കവി പറഞ്ഞ മറുപടിയും മറ്റു പല സ്ഥലങ്ങളിലെന്നപോലെ രാമായണചമ്പുവിലുള്ളതുതന്നെ.
[16] “എന്തെടോ! കപികീടമേ! ചൊല്ലുനീ
എന്തു നിനക്കിതു തോന്നീടുവാൻ?
സന്താനപൂരിതമെന്റെ മലർക്കാവെ-
ന്നെന്തേ ധരിക്കാഞ്ഞൂ? നാരായണ.
നാകാധിനാഥൻ നിയോഗത്താലോ നീയു-
മേകാകിയായ്പ്പോന്നിങ്ങു വന്നു?
ആകാംക്ഷ ജീവനിലില്ലാഞ്ഞാലേവർക്കും
ചെയ്യാമിതിൽപ്പരം നാരായണ.
ദിക്പാലകന്മാരയച്ചൂട്ടതെന്നാകിൽ
കല്പാന്തകാലം വരുത്തുവൻ ഞാൻ”
ഈ വാക്കുകൾ കേട്ടിട്ടു് ഹനൂമാനു് ലേശംപോലും ഭയം ഉണ്ടായില്ല. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
[17] “കേൾക്ക ദശാനന! വാനോരയച്ചൂട്ട
പേക്കുരങ്ങല്ല ഞാനെന്നറിഞ്ഞോ?
രാക്ഷസക്കാട്ടിൽ പിടിപെട്ടുകത്തുന്ന
രാമാഗ്നിദൂതൻ ഞാൻ നാരായണ
എന്നോടെതിർപ്പാനൊരുത്തരില്ലെന്നുണ്ടു
നിന്നുള്ളിലേറിയ ശൌര്യമോഹം
നിന്നെപ്പോലെ നൂറു രാവണൻവന്നാലും
മെന്നോടെതിർത്തിടാ നാരായണാ.
ലങ്കയാകുന്നൊരു പങ്കജിനിക്കൊരു
ഭംഗഹേമന്തം ഞാനെന്നറിഞ്ഞൊ?
ശങ്കാഹീനം പത്തുമൂന്നാളകം
ലങ്കേശമുളിപ്പൻ…”
ഹനൂമാൻ നിർഭയം പറഞ്ഞ ഈ വാക്കുകൾ കേട്ട മാത്രയിൽ രാവണൻ,
“കൊള്ളട്ടേ താഡനം കള്ളക്കുരങ്ങിന്റെ
എല്ലൊടിഞ്ഞിട്ടു നുറുങ്ങുവോളം
നല്ല നിശാചരന്മാർ നമ്മെ സേവിച്ചി-
ട്ടുള്ളവരെങ്ങുപോയ്?…”
എന്നു അട്ടഹസിച്ചു. എന്നാൽ രാവണാനുജന്മാവായ വിഭീഷണൻ,
“കൊല്ലേണ്ടപാപമവദ്ധ്യരത്രേ ദൂതർ
കൊല്ലാക്കൊല ചെയ്തയക്കേയാവു”
എന്നു ഉപദേശിക്കയാൽ, രാമദൂതന്റെ വാലിൽ തീ കൊളുത്തിവാടാൻ രാക്ഷസാധിപതി നിശ്ചയിച്ചു.
രാക്ഷസന്മാർ ഹനൂമാന്റെ വാലിനു തീകൊളുത്തിയ മാത്രയിൽ,
“കീശപ്പെരുമാളു ബാലാഗ്നികൊണ്ടുട-
നാശരാധീശൻ മുഖത്തുഴിഞ്ഞാൻ
മീശക്കൊമ്പൊക്കെക്കരിച്ചവനെത്രയും
നാശപ്പെടുത്തിനാൻ നാരായണ.”
“മാളിക മച്ചുകൾ മാടങ്ങൾ, ഗോപുരപാളികൾ കേളിനികേതങ്ങൾ” ഇവയൊക്കെ അദ്ദേഹം ചുട്ടു പൊട്ടിച്ചു.
തുള്ളിമുലച്ചികൾ പിള്ളകളേച്ചെന്നു
തുള്ളിത്തുള്ളി പ്പാഞ്ഞെടുക്കുന്നേരം
വെള്ളപ്പുടവമേൽ തീ പിടിപെട്ടുപോയ്
വെള്ളത്തിൽ ചാടിനാർ…”
കുംഭകർണ്ണന്റെ കാര്യത്തിലാണു് വൈഷമ്യം നേരിട്ടതു്.
“കുംഭകർണ്ണനുറങ്ങീടും മണിയറ
വെന്തുതുടങ്ങീതങ്ങയ്യോ പാവം
കുംഭകർണ്ണങ്ങളിൽ തീയുതിരുന്നേരം
വമ്പനുണരുമോ? നാരായണ”
നാസികയുടെ പടുതീ പിടിപെട്ടു
ദാസികളുള്ളവരെങ്ങുപോയി?
കാസാരവെള്ളം മുറിച്ചൊഴിക്കീടുവാൻ
നാസാകുഹരത്തിൽ നാരായണ.
മാരിപെയ്യിക്കട്ടെ വാസവനെങ്ങുപോയ്?
മാരിപെയ്യിക്കുമോ പാർത്താലവൻ
വാരിധിനാഥനും ചാരായിവിടേക്കു
പാരം മനോദോഷി നാരായണ.”
‘പങ്കജലോചനാ സീതാവസിക്കുന്ന സങ്കേതഭൂമിയൊഴിഞ്ഞുള്ളേട’മൊക്കെ ദഹിപ്പിച്ചതിന്റെ ശേഷം ഹനൂമാൻ സമുദ്രം കടന്നു വാനരന്മാരോടുകൂടി രാമചന്ദ്രനെച്ചെന്നു കണ്ടു. സീതയെ സദാപി ധ്യാനിച്ചുകൊണ്ടിരുന്ന ഭഗവാനോടു് അദ്ദേഹം ഔചിത്യപൂർവ്വം,
[18] “കണ്ടേൻ ഞാൻ സീതയാം തണ്ടാരിൽമാതിനേ
കൊണ്ടാടുവാൻ യോഗ്യയത്രേ പാർത്താൽ”
എന്നാണു് ആദ്യമായി അറിയിച്ചതു്. ‘കണ്ടേൻ’ എന്ന പദം തന്നെ രാമചന്ദ്രന്റെ മനം കുളിർപ്പിച്ചു കാണണം. എന്നാൽ അതു കൊണ്ടു് ഹനൂമാൻ തൃപ്തിപ്പെട്ടില്ല. ദേവി രാക്ഷസഗൃഹത്തിൽ പാർക്കുകയാണെങ്കിലും ‘കൊണ്ടാടുവാൻ യോഗ്യ’തന്നെ എന്നുകൂടിയറിവിച്ചു.
അതുകേട്ടപ്പോൾ രാമചന്ദ്രനു് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തതായ ഒരുസുഖോല്ലാസം ഉണ്ടായി. ഹനൂമാനു് ഇനി എന്തുപ്രത്യുപകാരം ആണു് ചെയ്യേണ്ടതു്? എന്നായി അദ്ദേഹത്തിന്റെ ചിന്ത.
“ദൂതനാശ്ലേഷത്തിനെക്കാൾപരം നല്ല-
തൊന്നില്ലെന്നതറിഞ്ഞൂ രാമൻ
ആലിംഗനംചെയ്തു വീരൻ ഹനൂമാനെ
പ്രീതാത്മാവായിട്ടു നാരായണ”
കവിയ്ക്കു് അതുകണ്ടപ്പോൾ അല്പം അസൂയ തോന്നിയിരിക്കുമോ എന്നൊരു ശങ്ക നമുക്കു് ജനിക്കുന്നു. എന്തുകൊണ്ടെന്നാൽ അദ്ദേഹം പറയുന്നു.
“ആദിതേയാദികൾക്കെത്താതനുഗ്രഹം
വാനരജാതിയിലായതിനാൽ
ആദിനാഥൻ തിരുവുള്ളമാരെക്കുറി-
ച്ചെന്നറിയാവതോ നാരായണ.”
സമുദ്രലംഘനോദ്യമംവരെയുള്ള ഘട്ടത്തെ അടുത്തവൃത്തത്തിൽ വർണ്ണിച്ചിരിക്കുന്നു.
“പ്ലവഗകുലപതി വരുത്തും പെരുമ്പടജ്ജന”ങ്ങളോടുകൂടി രഘുനാഥൻ പടയ്ക്കുപുറപ്പെട്ടു് ‘സമുദ്രതടഭുവി’ ഒരു ദിവസം താമസിച്ചു.
“കടലിലുടനുടനടിയും തിരമാല
നടുവേ വളയുന്ന ഭുജഗങ്ങൾ
തടിച്ചമുതലകൾ തിരണ്ടതിമിംഗല
മടുത്തുനിന്നു കണ്ടു…”
ഹരിസേന,
“തുടുത്തപവിഴങ്ങളെടുത്തുമണിമുത്തു
കൊടുത്തുമവരവർ കരങ്ങളിൽ
അടുത്തദരങ്ങളെത്തടുത്തു പിടിപെട്ടും”
തിമിർത്തുവത്രേ. അങ്ങനെ ഇരിക്കെ ദിനകരൻ ചരമ ജലധിയിൽ മറയുകയും ‘അരിയപനിമതി’ ഉദിക്കയും ചെയ്തു. നാലുപാടും ചന്ദ്രിക പരന്നു.
“കുസുമപരിമളം തടവിപ്പവമാന-
നരികിൽ മെല്ലെ മെല്ലെ വരികയും
കുസുമശരനണി പവഴിതൊടുത്തുട-
നരികിലണകയും…”
ചെയ്കയാൽ, രാമചന്ദ്രന്റെ വിരഹാഗ്നി പൂർവാധികം കത്തിക്കാളി. ഇതിനിടയ്ക്കു് വിഭീഷണൻ ജ്യേഷ്ഠനെക്കണ്ടു് സീതയെ രാമചന്ദ്രനു തിരിച്ചു കൊടുത്തില്ലെങ്കിൽ രാക്ഷസകുലത്തിനു് നാശമുണ്ടാകും എന്നും മറ്റും ഉപദേശിക്കവേ ആ ദുഷ്ടൻ കോപിച്ചു്,
“ചെവികൾക്കഹിതമാം വചനം പറയുകിൽ
ചെകിടെപ്പൊളിപ്പനെന്നടുത്തപ്പോൾ.”
ഇനി ഇവിടെ നിന്നിട്ടു കാര്യമില്ലെന്നുറച്ചുകൊണ്ടു രാമസന്നിധിയിൽ വന്നു അഭയം പ്രാപിച്ചു. രഘുവരൻ അദ്ദേഹത്തിനു ലവണജലം കൊണ്ടു് ഉടൻതന്നെ അഭിഷേകവും ചെയ്തു. അനന്തരം എല്ലാവരുംകൂടി സമുദ്രം കടപ്പാനുള്ള മാർഗ്ഗം എന്തെന്നു് ആലോചിച്ചു. ഭഗവാൻ വിഭീഷണോപദേശം അനുസരിച്ചു് വരുണനോടു ഇങ്ങനെ യാചിച്ചു നോക്കി.
[19] “ഇരവുപകൽ മൂന്നുകഴിഞ്ഞു നമുക്കത്ര
ചരലിൽകിടന്നിട്ടു ജലനിധേ!
പരവതാനി വിരിച്ചരിയ പദവിയി-
ലിരിപ്പുനിനക്കുണ്ടു ഹരനംബോ.
സഗരൻകുഴിച്ചതിൽ നിറച്ചു ഭഗീരഥ-
നമർത്ത്യതടിനീടെ ജലംകൊണ്ടു
കുലത്തിൽപിറന്നു ഞാനറിക സമുദ്രമേ
തരികവഴി നമുക്ക രിനംബോ
പെരിയസമുദ്രമേ തരികവഴി നമു-
ക്കരിയ നിശിചര പുരിയോളം
തരുണിമണിചോരൻ തലകൾപത്തുമൊപ്പം
വിരവിൽമുറിപ്പതിന്നരി നംബോ”
എന്നിട്ടും വരുണൻ അനങ്ങിയില്ല.
“പറഞ്ഞതവയൊന്നു മറിഞ്ഞീലതുകൊണ്ടു
നിറഞ്ഞുമനക്കാമ്പിൽ കൊടുംകോപം
അരിയതിരുമിഴി ചുവന്നിതധരവും
വിറച്ചു രഘുനാഥന്നരി നംബോ.”
ഇവിടെ പതിമൂന്നാം വൃത്തം അവസാനിക്കുന്നു. ലങ്കാപ്രവേശം വരെയുള്ള കഥാഭാഗമാണു് അടുത്ത വൃത്തത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.
രാമചന്ദ്രന്റെ രൌദ്രഭാവത്തെ ഒന്നു രണ്ടു പദ്യങ്ങൾകൊണ്ടു് കവി ഹൃദ്യമായി വർണ്ണിച്ചിരിക്കുന്നതു് നോക്കുക.
“കൊണ്ടാലക്ഷ്മണ! വില്ലുംശരവും
കണ്ടില്ലേതും വരുണമിദാനീം
കണ്ടാലും മമ വീര്യം ജലനിധി
മണ്ടിവരുന്നതും നാരായണ ജയ
പണ്ടാർക്കും വഴിതന്നിട്ടില്ലെ-
ന്നുണ്ടഭിമാനം വരുണനുമുള്ളിൽ
കണ്ടേ മാമക ഭുജബലമറിവൂ
കണ്ഠാത്മാവുകൾ…
മൂന്നുദിനങ്ങൾ കഴിഞ്ഞാറെയുമപി
തോന്നീലവനിഹ വഴിതരുവാൻമേ
മാഞ്ഞീടേണം ജലനിധിശബ്ദം
പ്രാക്തനമിദമപി നാരായണ ജയ.”
എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഹുതവഹാസ്ത്രം വാങ്ങിത്തൊടുത്തു് അഭിമന്ത്രിച്ചയച്ചു. ‘വമ്പുകലർന്നൊരു വരുണൻ’ അമ്പുകൊണ്ടമാത്രയിൽ ‘തൻപതിചരണേ’ പതിച്ചു. അല്ലാതെന്തു ചെയ്യും?
“ഝലഝലഘോഷം ജലനിധിതിളയും
ഭുജഗാവലികളുരുണ്ടു തിരണ്ടും
ജലമാനുഷഗജതിമികൾ തിമിംഗില
മലറിയുമധുനാ…”
വരുണൻ വല്ലാതെ വലഞ്ഞു. എന്നാൽ ഭഗവാൻ അദ്ദേഹത്തിനു അഭയം നൽകി. അനന്തരം വാനരപാളികൾ സമുദ്രത്തിൽ ചിറയിടാൻ മുതിർന്നു.
“സകനകധാതുചയാമലപല്ലവ
വിടപിഗുഹാമുഖ ഭാരി ഗിരീന്ദ്രൻ
പ്രഥമന്നളനാൽ നമിതോ മംഗല
കലശമിവാബ്ധിയിൽ നാരായണ ജയ.
അംബരമാർഗ്ഗമുരുമ്മിപ്പൊങ്ങിന
തുംഗതരംഗ പരമ്പരയാഴിയിൽ
മുങ്ങിച്ചെന്നൂ കപിവീരന്മാ-
രുന്മദശാലികൾ നാരായണ ജയ.
നീളത്തിൽചിലർ ചരടുപിടിച്ചും,
നീളക്കതിചന കുറ്റിതറച്ചും,
വാലതുകൊണ്ടെ മലകൾ പറിച്ചും
നാലുദിഗന്തേ നാരായണ ജയ.
ബന്ധുരജലനിധി സേതുമുദാരം
ബന്ധും പർവതനികരമെടുത്തും
ധുന്ധുന്നെന്നങ്ങിട്ടു കപീശ്വരൻ
സിന്ധുവിൽ നടുവേ നാരായണ ജയ.
സപ്തസമുദ്രസമുദ്രിതധരണീ-
ചക്രമഹീധര ചക്രമെടുത്തും
ദീപ്തകപീശ്വരമണ്ഡലമധുനാ
വച്ചസമുദ്രേ നാരായണ ജയ.
മഹിതമഹീന്ദ്രൻ സാനോരുച്ചൈ-
രരിയ സുബേലത്തോളം മുട്ടി.
നളകൃതകുസുമം നാരായണ ജയ.
പന്നഗശായി തനിക്കുശയിപ്പാൻ
പന്നഗരാജൻ പാതാളതലാൽ
ഉന്നതനായിപ്പൊങ്ങിയപോലെ
തോന്നുന്നിതുചിറ നാരായണജയ.”
ഇങ്ങനെ അചിരേണ ചിറയും തീർന്നു. ഇവിടെ പതിനഞ്ചാം വൃത്തം ആരംഭിക്കുന്നു.
“വൻപ്രളയ വാരിനിധി ഘോഷമിവഘോര-
ഹുംകൃതിതുടർന്നു കപി സേനയുടെ ഘോഷം”
കേട്ടു് രാവണൻ പോലും കമ്പനമിയന്നുപോയി. അയാൾ ശുക്രൻ, സാരണൻ എന്നു രണ്ടു ദൂതന്മാരെ രാമചന്ദ്രന്റെ അടുക്കലേക്കയച്ചു. അവർ ‘ഖരാതിപൃതനാസു’ വിലസവേ, കപികൾ കണ്ടുപിടിച്ചു ഞെരിച്ചു് രാമന്റെ മുമ്പിൽ കൊണ്ടുചെന്നു വിട്ടു.
‘ദൂതവധമെന്നതു നമുക്കനുചിതം കേൾ’ എന്നു രാമചന്ദ്രൻ അരുളിച്ചെയ്കയാൽ, കപികൾ ശുകസാരണന്മാരെ വെറുതെവിട്ടു. എന്നാൽ, രാവണസന്നിധിയിൽച്ചെന്നു് അവർ രണ്ടുപേരും ‘ഉത്തമന്റെ കീർത്തി’കളെ വാഴ്ത്തിയതിനാൽ, രാവണൻ അവരെ ആട്ടിവിട്ടുകളഞ്ഞു. അനന്തരം ദശാസ്യൻ,
“താർത്തരുണിസീതയുടെ വാർത്തയറിവാനാ-
യാത്തമദമാഞ്ഞു നടകൊണ്ടു…”
അവൻ ദേവിയുടെ മുമ്പിൽ രാമശിരസ്സു കാഴ്ചവച്ചിട്ടു് ‘ഏണമിഴിമാം തഴുകുക’ എന്നു പ്രാർത്ഥിച്ചു. പതിഗതപ്രാണനായ ശ്രീ സീത അതുകണ്ടു് ‘കമ്പിതഹൃദയ’യായിട്ടു്,
“അമ്പുകൊണ്ടു ഭൂതലത്തിൽവീണു് പിടഞ്ഞീടും
കമ്പമൃഗിപോലെ കിടന്നുറങ്ങു്”
പിടഞ്ഞിട്ടു് കുരരി പോലെ മുറയിട്ടു. അതിനാൽ,
[20] “തുള്ളിയൊഴുകീടിന വളർന്നതടിനീനാം.
വെള്ളമൊഴുകീല കരിങ്കല്ലുകളലിഞ്ഞു;
ഫുല്ലതരുജാലങ്ങളും വല്ലികളുമെല്ലാം
ഉള്ളമലർച്ചാർത്തുകളുതിർന്നു ഹരി രാമ.” “അർക്കനുമടങ്ങി ഗതി വായുബതവീയീ-
ലൊക്കമുറയിട്ടു സുരനാരികളുമെല്ലാം;
ദുഃഖമതുകണ്ടഥ മറഞ്ഞു ദശകണ്ഠൻ
വെക്കമവിടന്നു നടകൊണ്ടു ഹരി രാമ.”
സരമ എന്ന സൽഗുണവതിയായ രാക്ഷസി ദേവിയെ വാരിയെടുത്തു് കുളുർവാരി മുഖസരോജത്തിൽ തളിച്ചും വാരിജദളംകൊണ്ടു് വീശിയും ഉണർത്തീട്ടു് രാമചന്ദ്രൻ മരിച്ചില്ലെന്നും ദേവി കണ്ടതെല്ലാം രാവണമായയാണെന്നും പറഞ്ഞു സമാശ്വസിപ്പിച്ചു.
ഇവിടംമുതല്ക്കു അടുത്ത വൃത്തത്തിന്റെ അവസാനംവരെ യുദ്ധവർണ്ണനയാണു്.
പതിനാറാം വൃത്തത്തിന്റെ ചമൽക്കാരാതിശയം വാചാംവിദൂരമായിരിക്കുന്നു. [21] രാവണൻ പുത്തന്മണിസ്യന്ദനത്തിന്മേലേറി ‘യുദ്ധായനേരേ പുറപ്പെട്ടു’. അപ്പോൾ ‘വൃത്രാരിനിൽക്കുന്ന പോൽത്തേരുദാരം ചിത്രം ധരായാമങ്ങിറങ്ങുകയാൽ’ രാമചന്ദ്രൻ അതിൽ കയറി.
“സംഗ്രാമഭേരീം മുഴുക്കിച്ചു വീരൻ
സംഗ്രാമഭൂമൌ വരുന്നോരുനേരം
പൌലസ്ത്യഗീതം മഹാസാമഗാനം
കേൾക്കായിരാമന്നു ശ്രീരാമ രാമ.
രണ്ടാംവിരിഞ്ചൻ പുലസ്ത്യൻമുനിക്ക-
ങ്ങുണ്ടായദിവ്യൻ മഹാത്മാവിവൻതാൻ
കൊണ്ടാടുവാൻ യോഗ്യനെന്നായ് നിനച്ചാ-
ലുണ്ടാം വിചാരങ്ങൾ ശ്രീരാമ രാമ.
കൊല്ലുന്നതില്ലെന്നു ഞാനിന്നിവനെ
ക്കൊന്നാൽ നമുക്കിന്നു ദുഷ്കീർത്തിയുണ്ടാം
ദുഷ്ക്കീർത്തിയെക്കാൾ മരിക്കല്ലൊ നല്ലൂ
വിക്ഷത്ത്രിയർക്കിന്നു ശ്രീരാമ രാമ”
“പണ്ടില്ല സൂര്യാന്വയത്തിൽകളങ്കം;
ഉണ്ടാമിവനെക്കഴിക്കിലിദാനീം
തണ്ടാരിൽമാതായ സീതാം നമുക്കോ
വേണ്ടീല…”
എന്നുപറഞ്ഞിട്ടു് രാമചന്ദ്രൻ പോർവില്ലുമമ്പും ലക്ഷ്മണന്റെ കൈയിൽ കൊടുത്തതിന്റെ ശേഷം പോകാൻ ഭാവിച്ചുവത്രേ. ഈ ഒരുക്കം കണ്ടപ്പോൾ [22] ഭാവിലങ്കേശ്വരൻ ‘മന്നോർമണിപ്പൂൺപു’തന്നോടു ഇപ്രകാരം പറഞ്ഞു.
[23] “മാന്യൻ ദശാസ്യനിതെന്നോർത്തു നീ താൻ
മുന്നേ നടന്നീടിലെൻപോറ്റി ചൊല്ലാം
ഇന്നും മുടിഞ്ഞീടുമിപ്പാരിടം കേൾ
ഒന്നിങ്ങുനോക്കീടു ശ്രീരാമ രാമ
പത്താനനൻ തന്റെ പത്താനനത്തെ
പ്രത്യേകമോരോന്നു നോക്കീടവേണം
ഉദ്യോഗമുൾക്കൊണ്ടു വിദ്യോതമാനം
പ്രദ്യോതപ്രൌഢി കണ്ണും മിഴിച്ചു്
മദ്യം കുടിച്ചിട്ടു് സദ്യോമരിക്കും
ആദ്യം മുഖം കാൺക…
[24] “കണ്ടാൽ തൊഴേണ്ടുന്ന കഞ്ചിൽ ദ്വിജേന്ദ്രം
മണ്ടിപ്പിടിച്ചിട്ടടിച്ചുഗ്രവേഗം
കൊണ്ടെന്നു പച്ചേ കടിച്ചങ്ങു തിന്നും
രണ്ടാംമുഖം കാൺക ശ്രീരാമ രാമ.
[25] പൊന്നിന്മണിത്തേരു തന്നോരു മൂലം
കുന്നിച്ച കോപേന കണ്ണും ചുവത്തി
ഉന്നിദ്ര വിണ്ണോർ വരനെപ്പഴിക്കും
മൂന്നാം മുഖം കാൺക ശ്രീരാമ രാമ.
[26] ബാലാ!തിരിഞ്ഞെന്തു മണ്ടുന്നതിപ്പോൾ
ആൾ പോരവാളിന്നു നീയെന്നു നൂനം
ചാലത്തിരഞ്ഞിങ്ങു നില്ലെന്നു ചൊല്ലും
നാലാം മുഖം കാൺക ശ്രീരാമ രാമ.
[27] അഞ്ചമ്പവേഗേനസദ്ധർമ്മദാരാൻ
തേഞ്ചോരിവായും മുലക്കുന്നു രണ്ടും
കിഞ്ചിൽ കൊതിച്ചിട്ടു പൂണ്മാനടുക്കും
അഞ്ചാം മുഖം കാൺക ശ്രീരാമ രാമ.
[28] ആറാമതേഴാമതെട്ടാമതും കാ-
ണോരോവിശേഷങ്ങൾ വെവ്വേറെ ചൊല്ലാം
വീരോത്തരപ്രൌഢിനിന്ദാ ഗുരുണാം
ശ്രീപാദപത്മേപി ശ്രീരാമ രാമ.
[29] ദൃഷ്ടിപ്രഹാരേണപൊട്ടിത്തെറിക്കും
ചെന്തീക്കനൽക്കട്ട ചിന്തിച്ച നേരം
പൊട്ടിത്തെറിച്ചിട്ടു പാരെട്ടു പാരം
മുട്ടക്കുലുങ്ങുന്നു ശ്രീരാമ രാമ.
[30] “കൊട്ടിച്ചു നിൽക്കും രിപുപ്രാഭവം കേൾ
കൊറ്റക്കുടപ്രൌഢിയെണ്ണാവതോമേ?
വട്ടത്തിൽ നിന്നാലവട്ടങ്ങളെക്കൊ
ണ്ടിഷ്ടത്തിൽ വീയിച്ചു ശ്രീരാമ രാമ
പെട്ടെന്നിളക്കുന്ന വാൾകൊണ്ടു പാരം
ഞെട്ടിത്തെറിയ്ക്കുന്ന വിണ്ണോർവരന്മാർ
ചട്ടറ്റ പച്ചത്തഴപ്രൌഢിതന്മേൽ
മുട്ടുന്നു മേഘങ്ങൾ ശ്രീരാമ രാമ.”
ഇപ്രകാരം വിഭീഷണൻ പറഞ്ഞതു കേട്ട മാത്രയിൽ രാമചന്ദ്രൻ ഉൾത്തൂർന്ന കോപേന വാളെടുത്തു. യുദ്ധം ഭയങ്കരമായിരുന്നു.
[31] കാകുൽസ്ഥ നക്തഞ്ചരേന്ദ്രപ്രഭാവം
കണ്മാൻവരും ദിവ്യപാളീവിമാനം
ആകാശമാശാകദംബങ്ങളെല്ലാം
ആപൂരയാമാസ ശ്രീരാമ രാമ.
രാവണനും ശ്രീരാമനും തമ്മിൽ ഒരു വാക്സമരം കൂടെ ഇതിനിടയ്ക്കുനടത്തി. അവിടെയും കവി ഭാഷാരാമായണത്തെത്തന്നെ അനുവർത്തിച്ചിരിക്കുന്നു. ആശയങ്ങൾ മാത്രമല്ല പദങ്ങൾപോലും അതിലുള്ളതുതന്നെയാണു് പ്രയോഗിച്ചിരിക്കുന്നതു്. ആകപ്പാടെ നോക്കിയാൽ ഈ വൃത്തത്തിൽ സ്വതന്ത്രമായ അംശം തെല്ലുപോലും ഇല്ലെന്നു പറയാം. ഇതിൽ കൂടുതൽ ഉദ്ധരിക്കാൻ നിവൃത്തിയില്ലാത്തതിൽ വ്യസനിക്കുന്നു. (രാവണവധം ചമ്പു വായിച്ചുനോക്കുക) രാവണവധത്തോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
അഗ്നിപ്രവേശം ചമ്പുവിന്റെ സംക്ഷേപമത്രേ പതിനേഴുമുതൽക്കു പത്തൊൻപതുവരെയുള്ള വൃത്തങ്ങൾ. ഇരുപതാം വൃത്തത്തിൽ അയോധ്യാപ്രവേശവും ശേഷം വൃത്തങ്ങളിൽ ഉത്തരകാണ്ഡകഥയും സംഗ്രഹിച്ചിരിക്കുന്നു. ചമ്പൂകാരൻ ഉത്തരകാണ്ഡത്തെ മൂന്നു ചമ്പുക്കളായി വിഭജിച്ചിട്ടുള്ളതു പോലെ തന്നെ ഇരുപത്തിനാലുവൃത്തത്തിന്റെ കർത്താവും അങ്ങിനെ ചെയ്തിരിക്കുന്നതു നോക്കുക.
ഈ വിവരണത്തിൽനിന്നു കവി വാല്മീകി രാമായണത്തെ അല്ല, ഭാഷാരാമായണ ചമ്പുവിനെയാണു് അനുസന്ധാനം ചെയ്തിരിക്കുന്നതെന്നു വായനക്കാർ ഗ്രഹിച്ചിരിക്കുമല്ലോ. ഇവിടെ ചില സാദൃശ്യങ്ങൾ മാത്രമേ ചൂണ്ടിക്കാണിച്ചിട്ടുള്ളു.
13.26 ദേവീമാഹാത്മ്യം
ഈ കൃതി എഴുത്തച്ഛന്റേതാണെന്നാണു് പരക്കെ വിശ്വാസം ‘രാമനാമാചാര്യനുമാവോളം തുണക്കണം’ എന്നു് അതിലും ‘ഉൾക്കുരുന്നിങ്കൽ വാഴ്ക രാമനാമാചാര്യനും’ എന്നു രാമായണത്തിലും കാണുന്നതു് ആ വിശ്വാസത്തിനു് ഉപോദ്ബലകമായിരിക്കുന്നുമുണ്ടു്. കാവ്യം ചെറുതെങ്കിലും നന്നായിരിക്കുന്നുതാനും. എന്നാൽ ബ്രഹ്മാണ്ഡപുരാണത്തിൽനിന്നു് എഴുത്തച്ഛന്റെ പേരും രാമനെന്നായിരുന്നു എന്നു കാണുന്നതിനാൽ, ദേവീമാഹാത്മ്യം അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ആരുടെ എങ്കിലും കൃതി ആയിരിക്കയില്ലയോ എന്നു സംശയത്തിനു വഴിയില്ലാതില്ല. അതു കൊണ്ടു് ആന്തരമായ ഇതരലക്ഷ്യങ്ങളുണ്ടോ എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ഒരിക്കൽ സുരഥൻ എന്ന രാജാവു് ശത്രുപീഡിതനായി രാജ്യവും പിഴുകി, മൃഗയാവ്യാജേന സഞ്ചരിക്കവേ, സുമേധസ് എന്ന താപസൻ അധിവസിക്കുന്ന വനത്തിൽ ചെന്നുചേർന്നു. ആ താപസപ്രവരനെ പൂജിച്ചുകൊണ്ടു് അവിടെത്താമസിക്കവേ, അദ്ദേഹം ചിന്ത തുടങ്ങി.
“എന്നുടെരാജ്യം മുന്നം കഴിഞ്ഞ രാജാക്കന്മാർ
നന്നായിപ്പരിപാലിച്ചീടിനാർ ധർമ്മത്തോടെ;
ഞാനുമവ്വണ്ണം രക്ഷിച്ചേൻ പലകാലം
ദാനധർമ്മാദികളും വഴിയേ ചെയ്തേനല്ലോ.
ഇക്കാലമസദ്യത്തന്മാരായോരമാത്യന്മാർ
സൽക്കാരപൂർവം വഴിയേ പരിപാലിക്കയോ?
നിഷ്കൃപന്മാരെത്രയുമെന്തറിയാവതയ്യോ,
ശൂരനാം കരിവരനെന്തു ചെയ്യുന്നോനിപ്പോൾ?
വൈരികളുടെ വശത്തായ്‍വന്നു വിധിവശാൽ.
ആരുള്ളതെന്നപ്പോലെ ലാളിപ്പാനവനുമ-
റ്റാരാനും കൊടുത്താലും ഭുജിക്കയില്ലമുന്നം.
എന്നെസ്സേവിച്ചു പൊറുത്തീടിന ജനങ്ങൾക്കു-
മന്യഭൂപാലന്മാരെസ്സേവിച്ചാൽ പൊറുതിയോ
പുത്രനും പത്നിതാനുമെന്തുചെയ്യുന്നോരിപ്പോൾ
വൃത്തിയേ രക്ഷിക്കയോ ദുർവൃത്തികൾ കൈക്കൊൾകയോ?
സ്വർഗ്ഗതുല്യങ്ങളായ ഭവനനികരവും,
സ്വർഗ്ഗസ്ത്രീകൾക്കു തുല്യമാരായ നാരിമാരും;
എന്തുചെയ്‍വതു പാർത്താലേതുമൊന്നറിഞ്ഞീല,
സന്തതമസദ്വ്യയം ചെയ്കയോ ധനമെല്ലാം?
ഇത്തരം പലവസ്തുക്കൾ ചിന്തിച്ചുള്ളി-
ലെത്രയും പീഡയോടും വർത്തിക്കും ദശാന്തരേ”
അദ്ദേഹം ഒരു വൈശ്യനെ കണ്ടെത്തി. അയാളുടെ പേരു സമാധി എന്നായിരുന്നു. തന്റെ പുത്രദാരാദികളെല്ലാം, അർത്ഥലോഭികളായിത്തീർന്നതുകൊണ്ടു് ‘നിരർത്ഥ’നായി പുറപ്പെട്ട അയാളോടു രാജാവിനു് അനുകമ്പ തോന്നിയതിൽ അത്ഭുതപ്പെടാനില്ലല്ലോ. രാജാവിന്റെ ഹൃദയത്തിലുദിച്ച മാതിരി ചിന്തകൾ തന്നെ വൈശ്യനുമുണ്ടായി. അയാൾ തന്റെ പുത്രദാരാദികളെപ്പറ്റി ഓർത്തു ദുഃഖിക്കുന്നതു കണ്ടപ്പോൾ രാജാവു് ഇങ്ങനെ ചോദ്യം ചെയ്തു;-
“ലുബ്ധന്മാരായ തവ പുത്രദാരാദികളാൽ
ത്യക്തനാകിയ ഭവാനവരെക്കുറിച്ചുള്ളിൽ
പിന്നെയുംസ്നേഹം വർദ്ധിച്ചീടുവാനെന്തുമൂലം?”
ആ പ്രശ്നത്തിനു് വൈശ്യൻ,
“സ്നേഹമില്ലാതപുത്രദാരാദി ബന്ധുക്കളിൽ
സ്നേഹം മേ വിടുന്നീല മാനസത്തിങ്കലൊട്ടും”
എന്നു മറുപടി പറഞ്ഞു.
“ഗുണമില്ലാത്ത വിഷയങ്ങളിലനുദിനം
പ്രണയം ഭവിപ്പതിനെന്തു കാരണമോർത്താൽ?”
എന്നു സംശയം തീർപ്പാനായി അവർ രണ്ടുപേരും കൂടി താപസന്റെ സമീപത്തെത്തി. ഈ സംശയനിവാരണാർത്ഥം അദ്ദേഹം വിഷ്ണുമായാശക്തിയുടെ ചരിത്രം പറഞ്ഞു കേൾപ്പിച്ചു. അതാണു് ദേവീ മാഹാത്മ്യകഥ.
‘കല്പാന്തലോകമേകാർണ്ണവമായ്’ ചമഞ്ഞ കാലത്തു് വിഷ്ണു സർപ്പേന്ദ്രതല്പത്തിൽ യോഗനിദ്രയും പൂണ്ടിരുന്നുവത്രേ. അക്കാലത്തു് വിഷ്ണുവിന്റെ കർണ്ണമലസംഭൂതന്മാരായിട്ടു്, മധു കൈടഭന്മാരെന്നു് രണ്ടു അസുരന്മാരുണ്ടായി. അവർ ഭഗവാന്റെ നാഭികമലത്തിലിരുന്ന ബ്രഹ്മാവിനെ കാണുകയാൽ കൊല്ലാനായി പാഞ്ഞടുത്തു. ബ്രഹ്മാവിനു ഭയമായി. ലോകനായകൻ ഈ കോലാഹലത്തിനിടയ്ക്കു് ഉണരായ്കയാൽ അദ്ദേഹം യോഗനിദ്രയെ സ്തുതിച്ചുതുടങ്ങി.
“നിന്തിരുവടിയല്ലോ ലോകത്തെ സൃഷ്ടിച്ചുടൻ
സന്തതംരക്ഷിച്ചു സംഹരിച്ചീടുന്നതോർത്താൽ
നിന്തിരുവടി ജഗത്തൊക്കവെ ധരിപ്പതും
ചിന്തിച്ചാലറിഞ്ഞുകൂടാതൊരു മഹാമായേ!
സന്ധ്യയും സാവിത്രിയും വേദമാതാവും നീയെ
ബന്ധമോക്ഷങ്ങൾ നല്കീടുന്നതും നീതാനല്ലോ
ത്രിഗുണാത്മികയാം പ്രകൃതിയാകുന്നതും,
സകലേശ്വരി മഹാവിദ്യയായീടുന്നതും,
ശ്രുതിയായീടുന്നതും മഹാമേധയായീടുന്നതും,
സ്മൃതിയായീടുന്നതും നിന്തിരുവടിയല്ലോ
… … …
… … …”
ഇങ്ങനെ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്,
[32] ‘നേത്രാസ്യനാസാബാഹുഹൃദയവക്ഷോദേശാൽ സത്വം വേർവി’ട്ടു നിന്നു. തൽക്ഷണം വിഷ്ണുവും ഉണർന്നെണീറ്റു. മധു കൈടഭന്മാർ വേധാവിനെ കൊല്ലാനായി അടുത്തപ്പോൾ വിഷ്ണു അവരെ കണ്ടു് എതിർത്തു. [33] ‘അയ്യായിരം ദിവ്യവത്സരകാലം ലാഘവം വന്നീടാതെ യുദ്ധം ചെയ്തോരുശേഷം’ മധുകൈടഭന്മാർ
‘നീയിനി ഞങ്ങളോടുവരം വാങ്ങികൊൾക’
എന്നു ഭഗവാനോടു പറകയും, ഭഗവാൻ,
‘എന്നാലെ വദ്ധ്യന്മാരായ് വന്നീടേണം നിങ്ങൾ’
എന്നു് അപേക്ഷിക്കയുംചെയ്തു. ഇങ്ങനെ വഞ്ചിതരായ അസുരന്മാർ,
[34] “യുദ്ധവൈദഗ്ദ്ധ്യംകണ്ടു സന്തുഷ്ടന്മാരായ് ഞങ്ങൾ
മൃത്യുവന്നീടുന്നതുമെത്രയും ശ്ലാഘ്യം നിന്നാൽ
വെള്ളത്തിൽനിന്നു കൊന്നീടരുതുഭവാനെന്നാ-
ലുള്ളിലില്ലൊരുഭയം ഞങ്ങൾക്കെന്നറിഞ്ഞാലും”
എന്നു പറഞ്ഞിട്ടു് വരം നൽകി. അനന്തരം ഭഗവാൻ അവരുടെ തല തന്റെ തുടമേൽ വച്ചിട്ടു് ചക്രത്താൽ ഛേദിച്ചു. ബ്രഹ്മാവിന്റെ ഭയവും നീങ്ങി. ഇവിടെ പ്രഥമാദ്ധ്യായം അവസാനിക്കുന്നു.
പണ്ടു് മഹിഷൻ എന്നൊരു അസുരൻ ഉണ്ടായി. അദ്ദേഹം ദേവന്മാരെയെല്ലാം തോല്പിച്ചു് ഇന്ദ്രനായി വാണുതുടങ്ങി. അതുകൊണ്ടു് ദേവന്മാർ ‘ധാതാവുതന്നെ മുന്നിട്ടു് ‘ഭൂതേശനാരായണന്മാരെ വണങ്ങിയിട്ടു് ഇങ്ങനെ സങ്കടം ഉണർത്തിച്ചു.
[35] “ഇന്ദ്രാനിലയമവരുണാനലസൂര്യാദീനാം
മന്ദിരങ്ങളുമധികാരങ്ങളുമടക്കിനാൻ
സ്വർഗ്ഗവുമുപേക്ഷിച്ചു മർത്ത്യരായവനിയിൽ
ദുഃഖിച്ചു നടക്കുന്നു ഞങ്ങളെന്താവതയ്യോ
ഇല്ലൊരു ശരണം മറ്റവനേ വൈകീടാതെ
കൊല്ലുവാനുപായമെന്തിതിനേ ചിന്തിക്കേണം.”
[36] ഈ വാക്കുകേട്ട മാത്രയിൽ മഹാദേവന്റേയും മുകുന്ദന്റേയും വക്ത്രപത്മങ്ങളിൽനിന്നു ഘോരമായ ഒരു തേജസ്സു പുറപ്പെട്ടു. മറ്റു ദേവന്മാരുടെ മുഖങ്ങളിൽനിന്നും അതുപോലെ മഹാതേജോരാശി ഉത്ഭവിച്ചു. ഇങ്ങനെ സർവദേവതാശരീരോത്ഥങ്ങളായ തേജസ്സുകളെല്ലാം ഒന്നിച്ചുകൂടിയപ്പോൾ, അതു്,
“ഉർവിയുമാകാശവും നിറഞ്ഞു പരന്നൊരു
പർവതമെന്നപോലെ വിളങ്ങി”
ആ തേജോരാശി,
“ഔർവാഗ്നിതന്നെക്കാളും ഘോരമായ്ജ്ജ്വലിച്ചിതു
സർവഥാപ്രാപ്യമായ കല്പാന്തവഹ്നിപോലെ
സർവദേവന്മാരുടെ തേജസ്സുമൊന്നായ് ചേർന്നു
സർവലോകവ്യാപ്തമായ് കാണായ് ദേവന്മാർക്കു”
“ഔർവാഗ്നിജ്വാലാമാലയോടുമുജ്വലിച്ചോരു
പർവതാകാരം പൂണ്ടുനിൽക്കുന്നപോലെ കണ്ടാൻ”
ഇവിടെയെങ്ങും എഴുത്തച്ഛനാൽ സാധാരണ കാണാറുള്ള ഭാഷാന്തരീകരണ പടുതയും സ്വാതന്ത്ര്യവും കാണുന്നില്ല. ‘അതീവ തേജസഃ കൂടം’ ഇത്യാദി പദ്യത്തെ എത്രവലിച്ചു നീട്ടിയിരിക്കുന്നു എന്നുനോക്കുക. എഴുത്തച്ഛൻ എന്തെങ്കിലും ഒരു അംശം കൂട്ടിയാൽ അത്രയ്ക്കു സ്വാരസ്യവും കൂടും.
ഈ ദിവ്യതേജസ്സു് ഒരു സ്ത്രീ രൂപം കൈക്കൊണ്ടു.
[37] “ശങ്കരതേജസ്സിനാലുണ്ടായി മുഖാംബുജം
പങ്കജേക്ഷണനുടെ തേജസാ ബാഹുക്കളും
ബ്രഹ്മമാ തേജസ്സിനാലുണ്ടായി പദങ്ങളും,
കാമ്യമാം നിതംബവും ഭൂമിതൻ തേജസ്സിനാൽ,
സൌമ്യതേജസാ പുനരുണ്ടായി തലകളും,
യാമ്യതേജസാ കേശഭാരവുമാണ്ടായ്വന്നു.
ചാരുമദ്ധ്യവും പുനരൈന്ദ്രമാം തേജസ്സിനാൽ
വാരുണതേജസ്സിനാൽ ജംഘകളൂരുക്കളും;
കൈവിരലുകളെല്ലാമാദിത്യ തേജസ്സിനാൽ
കാൽവിരലുകളെല്ലാം വസുക്കൾ തേജസ്സിനാൽ,
കൌബേരതേജസ്സിനാൽ നാസികയുണ്ടായ്‍വന്നു.
പാവകതേജസ്സിനാലുണ്ടായി നേത്രദ്വയം;
ദന്തങ്ങളെല്ലാം പ്രാജാപത്യമാം തേജസ്സിനാൽ;
സന്ധ്യകൾ തേജസ്സിനാൽ ഭ്രൂക്കളുമാണ്ടായ്‍വന്നു;
മാരുതതേജസ്സിനാൽ ശ്രവണങ്ങളുമുണ്ടായ്
ചാരുതചേർന്നു രൂപം പൂർണ്ണമായ്‍ക്കാണായ്‍വന്നു.”
ഈ തേജോരൂപിണിയത്രേ മഹിഷാസുരമർദ്ദിനി. ദേവന്മാരിൽ ഓരോരുത്തരും ദേവിയ്ക്കു ഓരോ ആയുധവിശേഷവും നൽകി. ഇങ്ങനെ സകല ദേവതമാരാലും സംഭാവിതയായ ജഗദംബ,
[38] “സത്വരമുച്ചൈസ്തരമട്ടഹാസവും ചെയ്തു
വിദ്രുതം നഭസ്തലം പൊട്ടുമാറതുനേരം,
സപ്തവാരിധികളും സപ്തപർവതങ്ങളും
സപ്തദ്വീപുകളോടുമിളകി ഭൂമണ്ഡലം.
നിർജ്ജരന്മാരെല്ലാം ദേവീ ഗർജ്ജനം കേട്ടനേരം
വിജ്വരന്മാരായ്സ്തുതിച്ചീടിനാർ മുനികളും.”
അസുരന്മാരുമായുള്ള യുദ്ധവർണ്ണനയിലും എഴുത്തച്ഛന്റെ തൂലികാവിലാസം കാണ്മാനില്ലെന്നു പറയേണ്ടിയിരിക്കുന്നു. എന്നാൽ കവി മൂലത്തെ അർത്ഥഹാനി വരുത്താതെ തർജ്ജമ ചെയ്തിട്ടുണ്ടെന്നു ആരും സമ്മതിക്കും.
[39] “മഹിഷാസുരവിരനഹിതബലത്തോടു-
മ്മഹിഷാന്തകിയോടും സമരം തുടങ്ങിനാൻ.
ഖഡ്ഗപട്ടസബാണപരശു ശക്തികളും,
മുൽഗരം ഭിണ്ഡിപാലതോമരപാശങ്ങളും,
പരിഘമുസലങ്ങളം കുശകുന്തങ്ങളാദി
ശരങ്ങൾകൊണ്ടു തൂകിത്തുടങ്ങി മഹാരണേ.
ദേവിയും ശസ്ത്രാസ്ത്രങ്ങൾ വർഷിച്ചങ്ങുടനുടൻ
ദേവവൈരികൾ ദേഹം ഭേദിച്ചുതുടങ്ങിനാൾ.”
ഇവിടെ തർജ്ജമയ്ക്കു വലിയ ന്യൂനതയും പറ്റിയിട്ടുണ്ടു്. എഴുത്തച്ഛൻ ‘ലീലയൈവ’ എന്ന പദത്തെ വിട്ടുകളയുമായിരുന്നോ എന്നും സംശയമാണു്.
“സോപി ക്രൂദ്ധോദ്ധതസ്സദ്യോ ദേവ്യാ വാഹനകേസരി
ചചാരാസുരസൈന്യേഷു വിനേഷ്വിവ ഹുതാശനഃ”
എന്നതിനെ തർജ്ജമചെയ്തിരിക്കുന്നതു് എങ്ങനെയെന്നു നോക്കുക:
“ദേവിതൻ വാഹനമാം കേസരിവീരനപ്പോൾ
ദേവിതൻ സൈന്യമധ്യേപുക്കു സഞ്ചരിക്കുന്നു.
കാനനമധ്യേ വഹ്നിസഞ്ചരിച്ചീടുംവണ്ണം
സേനയേ ദഹിപ്പിച്ചു സത്വരം രോഷത്തോടെ.”
അപ്പോൾ ദേവിയുടെ വാഹനമായ കേസരിവീരൻ വനങ്ങളിൽ ഹുതാശനൻ എന്നപോലെ, അസുരസൈന്യങ്ങളുടെ ഇടയ്ക്കു ക്രോധപൂർവം ചരിച്ചു എന്നു പറഞ്ഞാൽ മതിയായിരുന്നു. അങ്ങനെ പറയാതെ വളച്ചു നീട്ടി, തർജ്ജമയെ ദുഷിപ്പിച്ചിരിക്കുന്നു. മിതവാക്കായ എഴുത്തച്ഛനു ഇത്തരം അപകടം പറ്റിയിട്ടുള്ളതായി അറിവില്ല.
അസുരസൈന്യം ദാവാഗ്നിയിൽ വനം എന്നപോലെ ദഹിച്ചുതുടങ്ങി. ദേവീനിശ്വാസങ്ങളിൽനിന്നു പ്രാദുർഭവിച്ച ഗണങ്ങൾ അസുരന്മാരെ കൊന്നൊടുക്കയാൽ,
[40] “കുണപങ്ങളെക്കൊണ്ടു മറഞ്ഞു ചമഞ്ഞിതു
രണഭൂമിയും തത്ര രുധിരനദികളും
ഓരോവഴിയേപോയ് വേഗത്തിലൊഴുകുന്ന
നാരദൻ കൊതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു”
ഇവിടെ ‘കൌതൂഹലം പൂണ്ടുടൻ കൊണ്ടാടുന്നു’ എന്നുള്ള ഭാഗം മാത്രം കവിടുയേതാണു്. എന്നാൽ,
‘നിന്യേ ക്ഷയം യഥാവഹ്നിസ്തൃണദാരു മഹാചലം’
എന്ന സ്ഥലത്തു്,
“ഘോരദാവാഗ്നിവനം ദഹിച്ചീടുന്നപോലെ
വീരന്മാരായ മഹാദൈത്യന്മാർ ദഹിക്കുന്നു.”
എന്നാണു് തർജ്ജമ.
ദേവന്മാർ പുഷ്പവൃഷ്ടിചെയ്തു് ദേവിയെ സന്തോഷിപ്പിക്കുന്നതിനോടുകൂടി രണ്ടാമദ്ധ്യായം അവസാനിക്കുന്നു.
[41] പിന്നീടു് ചിക്ഷുരൻ എന്ന സേനാനായകൻ ദേവിയോടു യുദ്ധത്തിനടുത്തിട്ടു്, “മേരു മൂർദ്ധനിഘനം പാനീയം പെയ്യുമ്പോലെ ഘോരബാണങ്ങൾ വർഷിച്ചിതു ലഘുതരം” [42] ദേവിയാകട്ടെ ‘ശീതാംശൂദയേ സിന്ധുതരംഗങ്ങളെയെല്ലാം മേദുരമായമിട്ടാൽ തടുത്തു നിറുത്തുംവണ്ണം’ അവയെല്ലാം മുറിച്ചുകളഞ്ഞിട്ടു് തുരംഗങ്ങളെയും സാരഥിയേയും കൊന്നു. ഇവിടെ കാണുന്ന ഉപമ കവിയുടെ സ്വന്തമാണെങ്കിലും മൂലത്തിലെ ആശയത്തിനു് അനുരൂപമായിരിക്കുന്നില്ല. ചന്ദ്രോദയത്തിൽ സമുദ്രം ജൃംഭിക്കുമ്പോൾ അതിനെ ഒരു വലിയ മുട്ടിട്ടു നിർത്തുന്നതിനു കുറെ ശ്രമമുണ്ടല്ലോ. എന്നാൽ ദേവി അസുരസേനയെ തടുത്തു നിർത്തിയതു് ‘ലീലയൈവ’ ആയിരുന്നു. അതിനും പുറമെ, ഉപമാനത്തിൽ തടഞ്ഞു നിർത്തുകയും ഉപമേയത്തിൽ മുറിക്കയും ആണു് ക്രിയ. എന്നു മാത്രമല്ല ഉപമാനത്തിലെ സമുദ്രത്തിന്റെ സ്ഥാനത്തു അസുരസൈന്യമുണ്ടെങ്കിലും, ശീതാംശുവിന്റെ സ്ഥാനത്തു ഉപമേയത്തിലൊന്നുമില്ല. ഈ മാതിരി ന്യൂനതകൾ എഴുത്തച്ഛന്റെ കൃതികളിൽ മഷിയിട്ടു നോക്കിയാലും കാണുമോ എന്നു സംശയമാണു്. ചിക്ഷുരനെ ദേവിയും ചാമരനെ കേസരിയും കരളാദികളെ ഗണങ്ങളും നിഗ്രഹിച്ചു. മറ്റു സേനാനായകന്മാരും ചിക്ഷുരാദികളെ പിന്തുടർന്നു. ഒടുവിൽ മഹിഷൻതന്നെ മാഹിഷവേഷം കൈക്കൊണ്ടു് ദേവിയോടെതിരിട്ടു.
[43] തുണ്ഡപ്രഹരംകൊണ്ടു ദേവിതൻ ഗണങ്ങളെ
ഖണ്ഡിച്ചുകളകയും ഖുരക്ഷേപണങ്ങളാൽ
ചിലരെ ലാഗ്രുല പാദങ്ങളാൽ മർദ്ദിക്കയും,
ചിലരെ നിശിത ശൃഗങ്ങളാൽ ഭേദിക്കയും
ചിലരെമഹാനിനാദങ്ങളാൽ മോഹിപ്പിച്ചും,
ചിലരെ ഭ്രമണവേഗംകൊണ്ടു ധൂളിപ്പിച്ചും,
ചിലരെ നിശ്വാസവാതങ്ങളാൽ പതിപ്പിച്ചും,
പേടിപ്പിച്ചതു ദേവീഗണത്തെയെല്ലാമവൻ.
ഓടിയെത്തിനാൻ മൃഗേന്ദ്രൻതന്നെത്താഡിപ്പാനായ്
രംഗമാക്കിയും പാരമലറിച്ചുരമാന്തി
ക്രൂരമായുള്ളഖുരക്ഷേപണംകൊണ്ടുതന്നെ-
പ്പാരിടമെല്ലാമൊക്കെപിളർന്നു ചമയ്ക്കയും,
ചണ്ഡശൃംഗാഗ്രഭിന്നങ്ങളാം ഘനങ്ങളെ
ഖണ്ഡിച്ചു ഖണ്ഡിച്ചുടൻ ഭൂമിയിൽപതിക്കയും.”
ഇങ്ങനെ കോപിച്ചു് അസുരേശ്വരൻ അടുത്തപ്പോൾ മംഗലയായ ചണ്ഡികാദേവി പാശക്ഷേപണംകൊണ്ടു് അവനെ ബന്ധിച്ചുകളഞ്ഞു. ഉടനെ തന്നെ അവൻ സിംഹാകൃതിയെ പ്രാപിച്ചു് പാശത്തെ ശിഥിലീകരിച്ചു. ദേവി സിംഹത്തിന്റെ കഴുത്തു അറുത്തപ്പോൾ അവൻ ഖഡ്ഗവും ധരിച്ചു പുരുഷാകാരത്തോടുകൂടി ദേവിയോടു എതിരിട്ടു. അവനെ ദേവി ബാണങ്ങൾകൊണ്ടു മൂടിയപ്പോൾ അവൻ ഗജരൂപം കൈക്കൊണ്ടു. അംബിക അവന്റെ കരത്തെ ഖഡ്ഗംകൊണ്ടു് അറുത്തപ്പോൾ, അവൻ മഹിഷരൂപം പൂണ്ടു.
“ഒക്കെയൊന്നിളകീ ലോകങ്ങൾ മൂന്നുമപ്പോൾ
ക്രൂദ്ധയാം ജഗന്മാതാവായ ചണ്ഡികാദേവി
ഉത്തമമായ മധുപാനവും തുടങ്ങിനാൾ
ചണ്ഡികാദേവി പൊട്ടിച്ചിരിച്ചും പാനംചെയ്തും
മണ്ഡലാകാരം പൂണ്ടു ചുവന്നു നയനങ്ങൾ”
ബലവീര്യ മദഗവിതനായ അസുരൻ പാഷാണങ്ങൾകൊണ്ടു് ദേവിയെ പ്രക്ഷേപിച്ചു. ദേവി അവന്റെ ശരീരത്തെ സായകങ്ങൾ കൊണ്ടു് ചൂർണ്ണമാക്കിയിട്ടു്,
[44] “അട്ടഹാസവുമിടിവെട്ടീടുംവണ്ണമപ്പോൾ
നിഷ്ഠരതരംദേവി ദുഷ്ടനോടരുൾചെയ്തു.
ഗർജനംചെയ്തുകൊൾക മൂഢ കിഞ്ചിൽക്കാല-
മിജ്ജനം മധുപാനംചെയ്വോളം ദുരാത്മാവേ.
നിർജ്ജരാദികളെല്ലാം ഗർജ്ജനംചെയ്തീടുവോർ
ദുർജ്ജനശ്രഷ്ഠഭവാനെന്നാലേഹതനായാൽ”
ദേവി മഹിഷാസുരനെ വധിക്കുന്നതിനോടുകൂടി ഈ അദ്ധ്യായം അവസാനിക്കുന്നു.
ദേവന്മാരാൽ സംസ്തുതയായ ദേവി സന്തുഷ്ടയായിട്ടു്, ആ സ്തോത്രംകൊണ്ടു തന്നെ സ്തുതിക്കുന്നവർക്കു സർവാഭീഷ്ടങ്ങളും സിദ്ധിക്കുമെന്നു് അരുളിച്ചെയ്തിട്ടു് മറയുന്നു. ഇതാണു് നാലാം അദ്ധ്യായത്തിലെ വിഷയം.
അഞ്ചുമുതൽ പത്തുവരെ അദ്ധ്യായങ്ങളിൽ സുംഭനിസുംഭന്മാരോടുള്ള യുദ്ധവും അവരുടെ നിഗ്രഹവും വർണ്ണിച്ചിരിക്കുന്നു.
സുംഭൻ, നിസുംഭൻ എന്നു രണ്ടു അസുരന്മാർ ബ്രഹ്മാവിൽ നിന്നു ലഭിച്ച വരബലത്താൽ പതിന്നാലു ലോകങ്ങളേയും അടക്കിഭരിച്ചു. ദേവന്മാർ ചാതുർയ്യുഗകാലം മർത്ത്യാകാരേണ ഭൂമിയിൽ സഞ്ചരിച്ചു കഴിച്ചുകൂട്ടേണ്ടതായിവന്നു. ബ്രഹ്മാവിനെ മുന്നിൽ നടത്തിക്കൊണ്ടു് ദേവന്മാർ ഹിമാലയത്തിൽ ചെന്നു് സാക്ഷാൽ വിഷ്ണുമായയെ ഇങ്ങനെ സ്തുതിച്ചു.
“ദേവീ ശിവേ! മഹാദേവി നമോ നമഃ
ദേവി പ്രകൃതി ഭദ്രേ! തേ നമോ നമഃ
രൌദ്രേ! നമോ നമോ ഗൌരി നമോ നമോ
ധാത്രീ നമോ നമോ ജ്യോൽസ്നേ നമോ നമോ
ചന്ദ്രസ്വരൂപിണി ദേവീ നമോ നമഃ
കല്യാണി തേ പ്രണതാർത്തിഹരേ നമഃ
ത്രൈവിക്രമീ നമോ ദേവി! നമോ നമഃ
നൈഭൃതി ഭൂഭൃതാം ലക്ഷ്മീ! നമോ നമഃ
ശർവാണി! തേ നമോ ദുർഗ്ഗേ! നമോ നമഃ
ദുർഗ്ഗേ! പരേ ദേവി! സാരേ നമോ നമഃ
സർവകാരീ നമഃ ഖ്യാതീ നമോ നമഃ
കൃഷ്ണേ നമോ നമഃ ധൂമ്രേ നമോ നമഃ
സൌമ്യേ പുനരപി സൌമ്യേ നമോ നമഃ
നിത്യം ജഗൽപ്രതിഷ്ഠേ തേ നമോ നമഃ
ഭൂതിപ്രദേ നമോ ഭൂതിനമോ നമഃ”
ഈ സംസ്കൃതസ്തോത്രത്തെത്തുടർന്നു അതിദീർഘമായ ഭാഷാസ്തോത്രവും ഉണ്ടു്.
“യാതൊരുദേവീ സകലഭൂതങ്ങളിൽ
വിഷ്ണുമായേതി ചൊല്ലപ്പെടുന്നൂ സദാ
അങ്ങനെയുള്ള ദേവിക്കു നമസ്കാരം
മംഗലംനല്കുവാൻ ദേവി നമോ നമഃ
യാതൊരുദേവി സകലഭൂതങ്ങളിൽ
ശക്തിസ്വരൂപിണിയായ്വസിക്കുന്നതും
യാതൊരുദേവി സകലഭുതങ്ങളിൽ
ബുദ്ധിസ്വരൂപിണിയായ്വസിക്കുന്നതും.” ഇത്യാദി
ഈ ഹൈമവതി ‘പാവനയാകിയ ദേവതടിനിയിൽ’ കുളിക്കാൻ പുറപ്പെട്ടപ്പോൾ ആണു് ഈ ദേവസ്തുതി കേട്ടതു്.
“ദേവകളേ! നിങ്ങളാൽ സ്തുതിക്കപ്പെട്ട
ദേവി ഗിരിജാശരീരകോശത്തിൽനി-
ന്നാവിർഭവിക്കുമെന്നാലസുരന്മാരെ
നിഗ്രഹിച്ചമ്പോടനുഗ്രഹിക്കും?”
എന്നു ദേവി അരുളിച്ചെയ്തു. കോശത്തിൽനിന്നാവിർഭവിക്കയാൽ ദേവിക്കു കൌശികി എന്ന പേരും സിദ്ധിച്ചു. ഈ കൌശികി,
[45] “സമ്പൂർണ്ണയൌവനത്തോടുനൽ ഷോഡശ
സംവത്സരം വയസ്സും ധരിച്ചങ്ങനെ;
പൊന്നുഴിഞ്ഞാലുമാടിപ്പാടി നല്ലൊരു
തന്വിയായ്വന്നുവളർന്നൂ ചിരകാലം”
ദേവി ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കവേ, ‘കാമരൂപന്മാരായ’ സുംഭനിസുംഭഭൃത്യന്മാർ കണ്ടു്, [46]
“പ്രാലേയശൈലശിഖരദേശേ പുന-
രാലോലമായൊരു പൊന്നൂയലുമാടി
നല്ലരൂപമവളെപ്പോലെ കാണ്മതി
നില്ല ലോകങ്ങളിലെങ്ങുമന്വേഷിച്ചാൽ.
‘സ്ത്രീരത്നമായോരിവളെവഹിക്കുന്ന
പൂരുഷനല്ലയോ ജഗത്ത്രയനായകൻ’
ചെന്നവളെക്കാണ്ങ്കവേണം ഭവാനിനി
മന്നവ! കാലം കളയരുതേതുമേ.
ദേവിയുമല്ലവൾ ഗന്ധർവിയുമല്ലവൾ
കേവലം യക്ഷിയും പന്നഗിയുമല്ല.
താതനുമില്ല ബന്ധുക്കളുമില്ലൊരു-
ഭ്രാതാക്കളുമില്ലരക്ഷിപ്പാനാരുമേ.
ഏകാകിനിയായിരിക്കുന്നു നിർജ്ജനേ
രാകാശശിമുഖീ സമ്പൂർണ്ണയൌവനാ
യോഗ്യയാകുന്നവളിന്നിനക്കെത്രയും
ഭാഗ്യവതാം വര വീരശിഖാമണേ!
രത്നഭൂതങ്ങളായുള്ള പദാർത്ഥങ്ങൾ
കൃൽസ്നമാർജ്ജിച്ചു പുരിയിലാക്കീലയോ?”
എന്നു് സുംഭനോടു പറഞ്ഞു. ഉടൻതന്നെ അവൻ നയജ്ഞനായ സുഗ്രീവനെ വരുത്തി, അവിടെചെന്നു് അനുനയിച്ചു് ആദരവോടെ അവളെ കൊണ്ടു പോരുന്നതിനു ആജ്ഞാപിച്ചു. സുഗ്രീവൻ രാജാജ്ഞ കൈക്കൊണ്ടു് ത്രൈലോക്യമോഹിനിയായ ദേവിയെ കണ്ടു് ചതുരോക്തികളാൽ വശീകരിക്കാൻ നോക്കി. എന്നാൽ ദേവി ‘ഗാംഭീര്യമന്ദസ്മിതം’ ചെയ്തു് ഇങ്ങനെ മറുപടി പറഞ്ഞു:
“സത്യമത്രേ നീ പറഞ്ഞഥു നിർണ്ണയം
മിഥ്യയല്ലേതുമിനിയിതു കേൾക്ക നീ.
സുംഭനത്രേ ലോകനാഥനാകുന്നതു
വമ്പൻ നിസുംഭനുംതാൻ ഭൃശം നിർണ്ണയം.
കല്പിതമെന്നാൽ പുരൈവ പ്രതിജ്ഞയൊ-
ന്നിപ്പോളതെങ്ങിനെ മിത്ഥ്യയാക്കീടുന്നു?
എത്രയും പാർത്താലസാരമായുള്ളൊരു
സത്യപ്രതിജ്ഞയാകുന്നതും ദൃഢം.
എന്നെ യുദ്ധേ ജയിക്കുന്ന പൂരുഷ-
നെന്നുടെ ദർപ്പമടക്കുന്നതാരെടോ!
ഭർത്താവിനിക്കവനാകുന്നതെന്നൊരു
സത്യമെനിക്കുണ്ടതും ധരച്ചീടു നീ”
അതു കേട്ടപ്പോൾ സുഗ്രീവൻ പറഞ്ഞു:
“നന്നു നന്നിപ്രബന്ധം നിരൂപിച്ചോളം
സുംഭനിസുംഭന്മാരോടിന്നിവരുടെ
മുമ്പിൽനിൽക്കുന്നതാരായോധനത്തിനു?
നീയൊരു കന്യകയല്ലോ വിശേഷിച്ചും.
പേയായ വാക്കുകൾ ചൊല്ലുന്നതെന്തു നീ?
നിന്നത്തലമുടി ചുറ്റിപ്പിടിച്ചിഴ-
ച്ചിന്നു ഞാൻ കൊണ്ടു പോയാലെന്തു വേണ്ടതും.”
ഇത്തരം തർജ്ജമ എഴുത്തച്ഛനൊഴിച്ചു മറ്റേതു കവിക്കും അത്യന്തമഭിമാനകരമാണു്. ഭാഷാന്തരം അത്രയ്ക്കു സരളവും ഹൃദയംഗമവുമായിരിക്കുന്നുണ്ടു്.
സുഗ്രീവന്റെ വാക്കുകൾക്കു ദേവിയുടെ മറുപടി ഇങ്ങനെയായിരുന്നു.
“എങ്കിലോ നന്നല്ലോ നീ തന്നെ വല്ലഭൻ
സങ്കടമേതുമെനിക്കില്ലതിനെടൊ.”
നയജ്ഞനായ സുഗ്രീവൻ ഈ വിവരം നിസുംഭനെ അറിയിച്ചു. ഇവിടെ അഞ്ചാം അദ്ധ്യായവും അവസാനിക്കുന്നു.
സുംഭൻ ധൂമ്രലോചനനെ വിളിച്ചു “ചെന്നു തലമുടി ചുറ്റിപ്പിടിച്ചിഴച്ചെന്നുടെ സന്നിധൌ കൊണ്ടുവന്നീടുനീ” എന്നു ആജ്ഞാപിച്ചു. അവൻ ചെന്നു് പിടിക്കാൻ ഭാവിച്ചപ്പോൾ ദേവി അവനേ ‘ഹുങ്കാരഗബ്ദേന ഭസ്മമാക്കീടിനാൾ’. ധൂമ്രാക്ഷനും പടയും നഷ്ടമായെന്നു കേട്ടപ്പോൾ സുംഭൻ കോപം കൊണ്ടു തമ്രാക്ഷനായത്രേ. അനന്തരം അവൻ ചണ്ഡമുണ്ഡന്മാരെ അയച്ചു. ഇവിടെ ആറാം അധ്യായം അവസാനിക്കുന്നു.
“ശൈലേന്ദ്ര ശൃംഗേ മഹാസിംഹകന്ധരേ
നീലോൽപ്പലാക്ഷിയേക്കണ്ടു്.”
അസുരന്മാർ യുദ്ധത്തിനായി അടുത്തു. തൽസമയം.
“കോപം മുഴുത്തു മുഖവും കറുത്തപ്പോൾ
ശോഭയാം നെറ്റിത്തടത്തിങ്കൽ നിന്നുടൻ
ഉത്ഭവിച്ചീടിനാൾ കാളിയുമെത്രയും
ദുഷ്പ്രേക്ഷ്യമായ കരാളമുഖത്തൊടും,
പാശവും ഖൾഗവും ഖട്വാംഗവും ധരി-
ച്ചാശകളൊക്കെ നിറഞ്ഞനാദത്തൊടും,
വൃത്തവിസ്താരമാം വക്ത്രവുമെത്രയും
രക്തനേത്രങ്ങളും ചഞ്ചലജിഹ്വയും
മുണ്ഡമാലാഭരണഴ്‌വിപചർമ്മവും
കുണ്ഡലവും കുംഭികൊണ്ടണിഞ്ഞങ്ങനെ”
ദേവി ‘ഘോരാസുരപ്പടതൻ നടുവിൽ പുക്കു് വാരിവിഴുങ്ങി വിഴുങ്ങിത്തുടങ്ങി. ചണ്ഡാർ ഇതു കണ്ടു് മണ്ഡലാകാരധനുസ്സുമായി അടുത്തു. കാളിയേ ബാണങ്ങൾകൊണ്ടു മൂടിക്കളഞ്ഞു. മുണ്ഡൻ ആ തക്കം നോക്കി ചക്രങ്ങളും പ്രയോഗിച്ചു. എന്നാൽ കാളികാദേവി ചണ്ഡശിരസ്സു ഖഡ്ഗംകൊണ്ടും മുണ്ഡശിരസ്സു ഖട്വാംഗപാതം കൊണ്ടും മുറിച്ചു ഭൂമണ്ഡലം തന്നിലിട്ടു. അനന്തരം അവയെ എടുത്തു് കാളി ചണ്ഡികയുടെ മുമ്പിൽ കൊണ്ടു വന്നപ്പോൾ,
“ചണ്ഡമുണ്ഡന്മാരെ നീ നിഗ്രഹിക്കയാൽ
ദണ്ഡം കുറഞ്ഞിന്നിനിക്കതു കാരണം
ചാമുണ്ഡിയെന്നു ചൊല്ലി സ്തുതിച്ചീടുവോർ
ഭൂമണ്ഡലത്തിങ്കലുള്ള ജനമെല്ലാം.”
എന്നിങ്ങനെ ദേവി കാളിയെ അനുഗ്രഹിച്ചു. ഇവിടെ ഏഴാം അധ്യായം അവസാനിക്കുന്നു.
ചണ്ഡമുണ്ഡന്മാർ പെരുമ്പടയോടു ‘മദ്ദണ്ഡധാരാലയം’ പ്രാപിച്ച വൃത്താന്തം കേട്ട നിമിഷത്തിൽ സുംഭൻ സേനാദികളൊടു ‘പടയൊക്കെവരുവാൻ’ ആജ്ഞാപിച്ചു. ഈ സൈന്യത്തോടുകൂടി സുംഭൻ പുറപ്പെട്ടപ്പോൾ,
[47] “കല്പാന്തമേഘങ്ങൾ ശോണിതകർദ്ദമ-
മപ്പോൾ വരിഷിച്ചിതസ്ഥി ഗണത്തൊടും
ക്രവ്യാദജാതികളോടും ശിവകളു-
മവ്യാജതുഷ്ട്യാ കരഞ്ഞുതുടങ്ങിനാർ”
ഈ ദുർന്നിമിത്തങ്ങളൊന്നും വകവയ്ക്കാതെ അസുരസൈന്യം ഹിമാ ചലോപാന്തത്തിൽ ചെന്നുനിറഞ്ഞു. ദേവി അവരെക്കണ്ടു് ഒന്നു ചെറുഞാണൊലി ഇട്ടപ്പോൾ ‘നന്നായ്വിറച്ചിതു ലോകത്രയാന്തരം.’
“കാളീനിനാദവും ഘണ്ടാനിനാദവും
വ്യാളീനിനാദവും ശംഖനിനാദവും
കേട്ടു ലോകങ്ങളുമൊക്കെ വിറയ്ക്കുന്നു
പാട്ടും തുടങ്ങിനാൻ നാരദൻ വീണയും”
ഈ യുദ്ധകോലാഹലത്തെക്കണ്ടു് ‘ചിത്രം വിചിത്രം! എന്നിങ്ങനെ എല്ലാവരും വാഴ്ത്തവേ, ‘ദേവകൾക്കഭ്യുദയത്തിനായിക്കൊണ്ടും ദേവികൾക്കു വിനാശത്തിനായിക്കൊണ്ടും,’ ബ്രഹ്മാവിഷ്ണുമഹേശന്മാരും ശക്രനും നരസിംഹാവതാരവും നരകാരാതിയും [48] സപ്തമാതാക്കളെ നിർമ്മിച്ചു. ബ്രഹ്മശക്തി, [49] ‘അക്ഷസൂത്രേണ കമണ്ഡലുസ്ഥജലം’ കൈക്കൊണ്ടു ഹംസസംയുക്തയായും [50] ശിവശക്തി, ‘വൃഷഭമേറിക്കൊണ്ടു് ബാഹുക്കളിൽ ശൂലപാശാദി കൈക്കൊണ്ടു ചന്ദ്രക്കലയുമണിഞ്ഞും’ [51] കൌമാരശക്തി, ‘മയിലേറിവേലും ധരിച്ചാമോദമോടും’ [52] വൈഷ്ണവീശക്തി “ചക്രശംഖഗദാശാർങ്ങ പത്മങ്ങളും കൈക്കൊണ്ടും” യുദ്ധത്തിനെത്തിയപ്പോൾ അസുരസേന ചത്തൊടുങ്ങിത്തുടങ്ങി.
ഈ ഭാഗത്തു തർജ്ജമയ്ക്കു വളരെ ന്യൂനത കാണ്മാനുണ്ടു്.
സപ്തമാതാക്കളോടു് യുദ്ധത്തിൽ തോറ്റു് അസുരസൈന്യം ഓടിത്തുടങ്ങിയപ്പോൾ, സുംഭനിസുംഭന്മാർ തങ്ങളുടെ ഭാഗിനേയനായ രക്തബീജനെ യുദ്ധത്തിനയച്ചു. അംബ, ‘ചക്രശൂലാസിബാണാദിശസ്ത്രങ്ങളെ വിക്രമത്തോടു പ്രയോഗിച്ചു്’ അവനെ വധിക്കുന്നതിനോടുകൂടി എട്ടാം അധ്യായം അവസാനിക്കുന്നു.
അനന്തരം സുംഭനിസുഭന്മാർ പോരിനടുത്തു. ദേവി മായാപ്രയോഗത്താൽ സഹസ്രബാഹുവായി തന്നോടെതിരിട്ട സുംഭനെ വധിച്ചപ്പോൾ സുംഭൻ വർദ്ധിതവീര്യത്തോടു യുദ്ധം ചെയ്തുതുടങ്ങിയത്രേ. അവന്റെ സൈന്യത്തെ കൊന്നൊടുക്കുന്നതുവരെയുള്ള കഥയാണു് ഒൻപതാം അധ്യായത്തിൽ സംക്ഷേപിച്ചിരിക്കുന്നതു്.
“എന്തൊരു വമ്പു നിനക്കു ലഭിച്ചതും?
മറ്റുകണ്ടോരുടെ ശക്തികൊണ്ടല്ലയോ
മുറ്റുമെന്നോടു ഗർവിക്കുന്നതു ശഠേ!”
എന്നു് സുംഭൻ ദേവിയെ അധിക്ഷേപിക്കവേ, അംബിക,
[53] ‘എന്നുടെ ശക്തിനീയെന്തറിഞ്ഞു ഖല?
ഞാനൊഴിഞ്ഞാരുള്ളതിത്രിലോകത്തിങ്ക-
ലൂനമൊഴിഞ്ഞില്ല രണ്ടാമതാരുമേ”
എന്നു പറഞ്ഞിട്ടു് തന്റെ വിഭൂതികളായ ബ്രാഹ്മി തുടങ്ങിയ സർവശക്തികളേയും തന്നിൽ ഒതുക്കിക്കൊണ്ടു് ഏകാകിനിയായി വിളങ്ങി.
സുംഭനോടുള്ള യുദ്ധം ആയിരം ദിവ്യവർഷം നിലനിന്നു. യുദ്ധമദ്ധ്യേ സുംഭൻ ദേവിയേ എടുത്തുകൊണ്ടു് ‘കെല്പോടുയർന്നീടിനാനംബരേ.’ ദേവിയാകട്ടെ കൈകൊണ്ടു ചുഴറ്റി അവനെ ഭൂമിയിലേക്കെറിഞ്ഞു. ഇങ്ങനെ ഒരു യുദ്ധം ഭൂമിയിൽ ഇതേവരെ ഉണ്ടായിട്ടില്ലെന്നു ദേവന്മാർ വാഴ്ത്തി. ഒടുവിൽ ദേവി ശൂലംകൊണ്ടു് അവനെ പിളർന്നു ഭൂമിയിൽ പതിപ്പിച്ചു. സുംഭൻ വീണതിനാൽ,
[54] “ദിക്കുകളൊക്കെ പ്രസന്നമായ്വന്നിതു
പുഷ്കരമാർഗ്ഗേ തെളിഞ്ഞിതാദിത്യനും
പാടിത്തുടങ്ങിനാരപ്സരസ്ത്രീകളും
ലോകത്ത്രയത്തിങ്കലുള്ളവരൊക്കവെ
ശോകമകന്നു തെളിഞ്ഞുവിളങ്ങിനാർ”
ഇങ്ങനെ പത്താം അധ്യായവും അവസാനിക്കുന്നു.
ദേവന്മാർ സന്തുഷ്ടചിത്തരായ് ഭവിച്ചു് ജഗദംബികയെ സ്തുതിച്ചു.
“സർവേശ്വരീ! സർവമംഗലേ! മാംഗല്യ-
സർവാത്മികേ! ശിവേ! സർവാർത്ഥസാധകേ!
ഗൌരീ! ശരണ്യപരേ! ത്ര്യംബികേ! ദേവി
നാരായണീ മഹാമയേ നമോസ്തുതേ-”
ഇത്യാദി സ്തോത്രങ്ങളാൽ പ്രീണിതയായ ഭഗവതി,
“ഉണ്ടാമിരുപത്തെട്ടാം യുഗത്തിങ്കലും
കണ്ടകന്മാരായ സുഭനിസുംഭന്മാർ
അന്നു ഞാൻ നന്ദഗോപാലയേ ജാതയാ-
യ്വന്നീടുമല്ലോ യശോദാതനൂജയായ്.
ഹന്തവ്യന്മാരാമവരുമെന്നാലന്നു
വിന്ധ്യാചലേ വസിച്ചീടുവാൻ പിന്നെ ഞാൻ.
എത്രയും രൌദ്രമായുള്ള രൂപം പൂണ്ടു
പൃത്ഥീതലത്തിങ്കൽ വന്നുടൻ ജാതയാം.
രൌദ്രചിത്തന്മാരാം ദാനവന്മാരെയും
താൽപ്പര്യമുൾക്കൊണ്ടു ഭക്ഷിച്ചൊടുക്കുവാൻ.
രക്തങ്ങളായ്വരുമന്നു ദന്തങ്ങൾ മേ
ഭക്തന്മാരും രക്തദന്തികയെന്നെല്ലാം
ചൊല്ലിസ്തുതിച്ചു സേവിച്ചീടുവോരെന്നെയും.
അല്ലലുണ്ടായ്വരും പിന്നെയും ഭൂതലേ.
നൂറുസംവത്സരം പെയ്കയില്ലാ മഴ;
വാരിയുമില്ലാഞ്ഞു സങ്കടമായ്വരും;
താപസന്മാരുമെന്നെ സ്തുതിച്ചീടുവോർ;
താപം കളവാനയോനിജയായ് മുദാ
നേത്രശതംകൊണ്ടു നോക്കി മുനികളെ
തീർത്തിടുവാൻ പരിതാപമശേഷവും
കീർത്തിക്കുമെന്നെ ശതാക്ഷിയെയും ചൊല്ലി
സ്തോത്രേണ താപസന്മാരുമനുദിനം”
പിന്നീടു് എന്റെ ശരീരത്തിൽനിന്നുണ്ടാക്കിയ ശാകോപദംശംകൊണ്ടു് വർഷം ഉണ്ടാകുംവരെ സർവജീവികളും ജീവിക്കും. അതിനാൽ എനിക്കു് ശാകംഭരീ എന്നു പേരും സിദ്ധിക്കും. അക്കാലത്തുതന്നെ ദുർഗ്ഗമൻ എന്ന അസുരനെ കൊല്ലുകയാൽ ദുർഗ്ഗ എന്നും ഋഷികളെ രക്ഷിക്കുന്നതിനായി ഭീമരുപംധരിച്ചു് അസുരരെ ഭക്ഷിക്കയാൽ ഭീമയെന്നും, അരുണനെന്ന അസുരനെ ഭ്രമരരൂപം ധരിച്ചു് കൊല്ലുകയാൽ ഭ്രാമരിയെന്നും, പ്രത്യേകം പ്രത്യേകം പേരുകൾ ഉണ്ടാകും” എന്നിങ്ങനെ അരുളിച്ചെയ്തു. ഇവിടെ പതിനൊന്നാം അധ്യായം അവസാനിക്കുന്നു.
ഈ സ്തോത്രങ്ങൾ ചൊല്ലി സ്തുതിക്കുന്നവർക്കും മധുകൈടഭാദികളുടെ വധത്തെപ്പറ്റി വർണ്ണിക്കുന്നവർക്കും യാതൊരനർത്ഥങ്ങളും ഉണ്ടാകയില്ലെന്നും മറ്റും അരുളിച്ചെയ്തിട്ടു് ദേവി അന്തർദ്ധാനം ചെയ്യുന്ന കഥയാണു് പന്ത്രണ്ടാം അദ്ധ്യായത്തിലെ വിഷയം.
മഹർഷി സുരഥനോടു് ദേവീമാഹാത്മ്യത്തെപ്പറ്റി പ്രശംസിച്ചു തീരുന്നതിനോടുകൂടി പതിമൂന്നാം അധ്യായവും തീരുന്നു.
“ഇന്നു മഞ്ചാധ്യായ മുണ്ടു ചൊല്ലീടുവാൻ
ഇന്നല്ലയെന്നു, പറഞ്ഞു കിളിമകളും.”
ഇവിടെ വിരമിയ്ക്കുന്നു.
എഴുത്തച്ഛന്റെ ശൈലിയോടു് പരിചയപ്പെട്ടിട്ടുള്ളവർക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു ഒരു നോട്ടത്തിൽതന്നെ കാണ്മാൻ കഴിയും. സിംഹം എത്ര ശാന്തനായിരുന്നാലും അവന്റെ മൃഗരാജത്വം പോകയില്ലല്ലോ. ആ ദശയിലും അവന്റെ ഗർജ്ജനം ഗംഭീരമായേ ഇരിക്കൂ. കവികുലരാട്ടായ എഴുത്തച്ഛന്രെ ഗാംഭീര്യം ദേവീമാഹാത്മ്യത്തിൽ ഒരിടത്തും കാണ്മാനില്ല; എന്നുമാത്രമല്ല എഴുത്തച്ഛൻ ഈ ഗ്രന്ഥത്തെ ഭാഷാന്തരം ചെയ്തിരുന്നെങ്കിൽ അറിയാതെ എങ്കിലും ചില മനോധർമ്മങ്ങൾ അതിൽ കടന്നുകൂടുകയും ചെയ്യുമായിരുന്നു. പരമഭക്തനായ ആ കവിയ്ക്കു് ദേവീനാമങ്ങളെ ഇത്ര ഉദാസീനമായ മട്ടിൽ ഉച്ചരിക്കാൻ കഴിയുമായിരുന്നോ എന്നും സംശയമാണു്. എല്ലാറ്റിനും പുറമെ എഴുത്തച്ഛൻ മിതവാക്കാണു്. മിതമായ വാക്കുകൾ കൊണ്ടു് മനോഹരമായ ചിത്രങ്ങൾ നിർമ്മിക്കാൻ അദ്ദേഹത്തിനെപ്പോലെ മറ്റൊരു ഭാഷാകവിയ്ക്കു ഇതേവരെ സാധിച്ചിട്ടില്ല. ആ മിതവാക്ത്വവും ഈ തർജ്ജിമയിൽ അദൃശ്യമായിരിക്കുന്നു. അതുകൊണ്ടു അനേകം എഴുത്തച്ഛന്മാരുള്ളതിൽ, ദേവ്യുപാസകനായ ഒരാൾ ആയിരിക്കണം ദേവീമാഹാത്മ്യം രചിച്ചതു്. ശതമുഖരാമായണവും ആ കവിയുടെ കൃതി തന്നെ ആയിരിക്കാം.
സാക്ഷാൽ എഴുത്തച്ഛന്റെ കൃതികളുടെ സംഖ്യ ചുരുങ്ങിപ്പോയതുകൊണ്ടു് ചിലർ പരിഭ്രമിച്ചേക്കാം. എന്നാൽ അദ്ദേഹം പുണ്ണാക്കുകച്ചവടക്കാരനായിരുന്നില്ല; ഒരു ഒന്നാംതരം രത്നവ്യാപാരിയായിരുന്നു. അതുകൊണ്ടു കൃതികളുടെ എണ്ണവും വണ്ണവും നോക്കിയല്ല എഴുത്തച്ഛന്റെ യോഗ്യത നിർണ്ണയിക്കേണ്ടതു്. അദ്ദേഹം ഒരു കൃതിയും രചിച്ചിരുന്നില്ലെങ്കിൽ തന്നെയും, രാമകൃഷ്ണദേവനേപ്പോലെ സകല ജനാരാദ്ധ്യനായ്ത്തീരുമായിരുന്നു.
ഇത്രയും പറഞ്ഞതുകൊണ്ടു് ദേവീമാഹാത്മ്യം ഒരു ക്ഷുദ്രകൃതിയാണെന്നു് എനിക്കു് അഭിപ്രായമുള്ളതായി വയനക്കാർ തെറ്റിദ്ധരിച്ചുപോകരുതു്. എഴുത്തച്ഛനൊഴിച്ചു് മറ്റു് ഏതു കവിയ്ക്കും അതിന്റെ കർത്തൃത്വം അഭിമാനജനകമാണെന്നു് മുമ്പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രകൃത കൃതി യോഗശാസ്ത്രത്തെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഡഗ്രന്ഥമാണു്. അതിലെ ആശയങ്ങളെ വലിയ കേടുപാടൊന്നും കൂടാതെ ലളിതമായി തർജ്ജിമചെയ്തിട്ടുമുണ്ടു്.
13.27 ശതമുഖരാമായണം
വസിഷ്ഠൻ ശതാനന്ദനു ഉപദേശിക്കുന്ന സീതാവിജയം ആണു് പ്രതിപാദ്യവസ്തു.
“മംഗലപ്രദം സീതാവിജയം പൂർണ്ണാനന്ദം
സംഗനാശനകരം കൈവല്യ പ്രദമല്ലോ”
എന്നു് ആദ്യവും,
“ഇങ്ങനെ സീതാവിജയാഖ്യമാം കഥാസാരം
നിങ്ങളൊട്ടൊട്ടു ചൊന്നാനെന്നാളേ കിളിമകൾ”
എന്നു് അവസാനത്തിലും കാണുന്നതുകൊണ്ടു് ഗ്രന്ഥകർത്താവു നൽകിയ പേരു സീതാവിജയം ആണെന്നു തോന്നുന്നു.
“പങ്ക്തിസ്യന്ദനനൃപനന്ദനനായ രാമൻ
പങ്ക്തികന്ധരൻ തന്നെ കൊന്നതിനനന്തരം”
അയോദ്ധ്യയിൽ ചെന്നു് രാജ്യാഭിഷിക്തനായതിന്റെ ശേഷം ഒരിക്കൽ
“…ആ സ്ഥാനത്തിങ്കലാമ്മാ–
റഭിമാനേന വസിഷ്ഠാദി താപസരോടും
രത്നശോഭിതമായ സുവർണ്ണസിംഹാസനേ
പത്നിയെ വാമോത്സംഗേ ചേർത്തിരുന്നരുളുമ്പോൾ
അംഭോജേക്ഷണനോടു രാക്ഷസോൽപത്തിയെല്ലാം
കുംഭസംഭവനരുൾ ചെയ്തു കേട്ടൊരുശേഷം
രാവണവൃത്താന്തവും തൽസുതൻ മേഘനാദൻ
ദേവേന്ദ്രൻതന്നെ പോരിൽ ബന്ധിച്ച ശൌര്യങ്ങളും
കേട്ടു വിസ്മയം പൂണ്ടു മരുവീടിനനേരം.”
മേൽഭാഗത്തുനിന്നു് ഒരു അശരീരിയുണ്ടായി.
“എത്രയും പരാക്രമിയാകിയ ദശാസ്യനെ
യുദ്ധേ നീ വധിച്ചതുകൊണ്ടു സന്തോഷിക്കേണ്ട
ത്രൈലോക്യഭയങ്കരനാകിയ ശതമുഖൻ
പൌലസ്ത്യനവനുടെ കാൽനഖത്തിനു പോലാ.”
ഈ അശരീരികേട്ട മാത്രയിൽ കുംഭസംഭവനോടു്,
“എന്തോരത്ഭുതമശരീരി തന്നുടെ വാക്യം
നിന്തിരുവടിയരുൾ ചെയ്യണം പരമാർത്ഥം.”
എന്നു ചോദ്യം ചെയ്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.
കാശ്യപനു പതിമ്മൂന്നു പത്നിമാരുള്ളതിൽ, ദനു എന്നവൾക്കു മാതൃദോഷേണ ശതാനനൻ എന്ന രാക്ഷസൻ ജനിച്ചുവത്രേ.
അവൻ,
“ഘോരമാമാസുരഭാവം പരിഗ്രഹിച്ചു്
ആരാലുമേ ജയിക്കാനരുതാതൊരു
ശൌര്യം ധരിച്ചു വളർന്നവനെത്രയും
ധൈര്യം ഭജിച്ചു തപസ്സു തുടങ്ങിനാൻ.
കാലകേയാദ്യസുരപ്പടയോടുമ
ക്കാലമസുരവരപരിസേവിതൻ,
ത്രൈലോക്യവും പരിപാലിക്കും ദേവക-
ളാലോക്യഭീതികലർന്നൊളിച്ചീടിനാർ
… … …
ചൂടുമവനില്ല ശീതവുമില്ലല്ലോ
കുണ്ഡലദ്വന്ദ്വസമാനം രവിശശി
മണ്ഡലദ്വന്ദ്വമവനു മഹാമതേ”
അവൻ കാശീപുരവാസിയായ പരമേശ്വരനെ പൂജിച്ചു് അമരത്വം കൈയ്ക്കലാക്കിയിട്ടു്,
“നിർഭയനായവൻ നീളേ നടന്നോരോ
സൽപ്രജാധ്വംസനം ചെയ്യുന്നതിന്നിപ്പോൾ.
മായാപുരിയിൽ വാഴുന്നിതവൻ മഹാ-
മായാവി താനവനൊന്നുമറിക നീ.
കാലേയവനെ വധിച്ചു ലോകത്രയം
പാലനം ചെയ്ക ഭവാനിനി വൈകാതെ”
ഇപ്രകാരമുള്ള അഗസ്ത്യസുഭാഷിതം കേട്ടു്, കാകുൽസ്ഥൻ ചിന്തതുടങ്ങി. ഒടുവിൽ കുംഭസംഭവനോടുതന്നെ ഇങ്ങനെ അദ്ദേഹം ചോദിച്ചു.
“ഞാനവനെ കൊലചെയ്യുന്നതെങ്ങനെ?
ദീനദയാനിധേ തത്വമരുൾചെയ്ക.
ദാനവവീരൻ മഹാബലവാൻ തുലോം
മാനവന്മാർ ഞങ്ങൾ ദുർബലന്മാരല്ലോ.”
അതിനു് അഗസ്ത്യൻ മന്ദഹാസം പൂണ്ടു് ഇങ്ങനെ മറുവടി പറഞ്ഞു.
“…നന്നു നന്നെത്രയും
രാമ! രഘൂപതേ! രാജശിഖാമണേ!
കാമപ്രദ! പ്രഭോ! കാമദേവോപമ!
എങ്ങുമേ ചെല്ലരുതായ്കയുമില്ലലോ-
കങ്ങങ്ങളിൽ നിന്നുടെ ശസ്ത്രത്തിനോർക്കനീ.”
അനന്തരം
“ആനതേർ കാലാൾ കുതിരപ്പടയുമായ്
മനവവീരരും വാനരവീരരും
മാനമേറീടുന്ന കൌണപവീരരും
മാനവശ്രേഷ്ഠസഹോദരവീരരും
ജാനകീദേവിയും ശ്രീരാമദേവനും.”
വാനരേന്ദ്രോപരി കേറി ശതമുഖനിരിക്കുന്ന ദിക്കിലേക്കു യാത്രയായി. മാരുതി മേല്പോട്ടു പൊങ്ങിയപ്പോൾ,
“……………വാരിധി-
കല്ലോലജാലങ്ങൾ കണ്ടുകണ്ടാദരാൽ
ക്ഷാരസമുദ്രവും ശർക്കരയബ്ധിയും
ഘോരസുരാബ്ധിയുമാജ്യസമുദ്രവും
ജംബുദ്വീപം പ്ലക്ഷദ്വീപം കുശദ്വീപം
സംബാധിത ക്രൌഞ്ചദ്വീപവുമെന്നിവ
പിന്നീടു ശാകദ്വീപവുമുൾപ്പുക്കു
നിന്നനേരം ദധിസാഗരവും കണ്ടു
വന്നോരു വിസ്മയം പൂണ്ടു മഹാബലൻ”
അന്യോന്യമാലാപവും ചെയ്തു ചെയ്തു് അഞ്ജനാനന്ദനനെ പുകൾത്തിയത്രേ.
ഈ വർണ്ണനയിൽ എഴുത്തച്ഛനു സ്വതസ്സിദ്ധമായുള്ള ഗാംഭീര്യം കാണുന്നതേയില്ല. ‘ശർക്കരയബ്ധി’ എന്നു് അദ്ദേഹം പ്രയോഗിക്കുമായിരുന്നോ എന്നും സംശയമാണു്. ഇന്നത്തേ പണ്ഡിതമഹാഗിരികളിൽ പലരും ചുണ്ടെലികളെ പ്രസവിച്ചേയ്ക്കാം. എഴുത്തച്ഛനാകുന്ന മഹാമേരു ഗർഭം ധരിച്ചാൽ മേരുക്കുട്ടന്മാരല്ലാതെ ചുണ്ടെലികളുണ്ടാവാൻ തരമില്ല. കാകുൽസ്ഥൻ, ലോകങ്ങൾ ഇത്യാദി പദങ്ങളെ കാ–കുൽസ്ഥൻ, ലോ–കങ്ങൾ എന്നിങ്ങനെ പദച്ഛേദം ചെയ്തു കാണുന്നതും സംശയജനകമായിരിക്കുന്നു.
രാമാദികൾ അചിരേണ, ‘ശതാനനപാലിത’വും ‘നന്ദനം നിന്ദിക്കുമുദ്യാനദേശമാനന്ദ പ്രദം കാഞ്ചനദ്രുമശോഭിത’വും ആയ മായാപുരിയിൽ എത്തി. ഉടനേ രാമചന്ദ്രൻ
“കൂട്ടമൊരുമിച്ചു നില്പിനെല്ലാവരും
കോട്ടയഴിപ്പിൻ; കിടങ്ങു തൂർത്തീടുവിൻ”
എന്നു് ആജ്ഞ നൽകി. അതനുസരിച്ചു്, ‘അർക്കജനാദിയായ കപിപ്രവീരരും’ ‘രക്ഷോവരരും വിഭീഷണവീരനും’ ‘ഇക്ഷ്വാകുവംശപരിവൃഢസേനയും’ ‘മായാപുരമതിലും കിടങ്ങും തർത്തു്’ ആയോധനത്തിനടുത്തു.
എഴുത്തച്ഛന്റെ യുദ്ധവർണ്ണന വായിച്ചാൽ യുദ്ധം നമ്മുടെ മുമ്പിൽ നടക്കുന്നോ എന്നു തോന്നും. യുദ്ധരംഗത്തിലേ ശബ്ദകോലാഹലങ്ങളും ആർത്തനാദവും എല്ലാം നമുക്കു കേൾക്കാം. എന്നാൽ ഈ വർണ്ണന നോക്കുക.
“ശാസ്ത്രങ്ങളസ്ത്രങ്ങൾ, നാരായപങ്ക്തികൾ,
മുൾത്തടി, ശൂലം, മുസലം, ഗദകളും,
ഭാണ്ഡങ്ങൾ, വാളും, ചുരിക, കുടുത്തില,
ഭിണ്ഡിപാലങ്ങൾ, പരിഘങ്ങ, ളീട്ടികൾ,
ശക്തിയും, ചക്രവും, വെണ്മഴു, വീർച്ചവാൾ
കൈക്കത്തിയും, കന്നക്കത്തിയും, ചോട്ടയും,
കുന്തം, കുറിയവാൾ, ചന്തമേറും പീലി-
ക്കുന്തം, ചവിളം, ചരട്ടുകുന്തങ്ങളും,
കൈക്കൊണ്ടടുത്തു തൂകിത്തുടങ്ങിനാർ”
ഇങ്ങനെ രണ്ടുമാസം യുദ്ധം നടന്നതിനുശേഷമാണു് ശതമുഖൻ പോരിനിറങ്ങിയതു്. രാവണന്റെ വരവു കണ്ടപ്പോൾ, ഹനുമാൻ വിസ്മതനായ രാമചന്ദ്രനോടു്,
“ചിന്തയുണ്ടാകൊലാ കാരുണ്യവാരിധേ!
ചിന്തയാകുന്നതു കാര്യവിനാശിനി
കിന്തയാ ചിന്തയാ യന്മയാ ഹന്തവ്യ-
നന്തരമില്ല ശതാനനൻ ഭൂപതേ”
എന്നു പറഞ്ഞുവത്രേ. രാമചന്ദ്രനുപോലും ഭീതി പ്രദനായിരുന്ന രാവണന്റെ വരവിനെ എഴുത്തച്ഛൻ വർണ്ണിച്ചു കേട്ടാൽ, ശ്രോതാക്കൾക്കും ഭയം ജനിക്കാതിരിക്കയില്ല. ഇവിടെയാകട്ടെ,
“ശതവക്ത്രൻ മഹാബലൻ
നൂറായിരം യോജനോന്നതമുള്ളവൻ
നൂറായിരം തലയുമിരുന്നൂറു കൈയുമായ്
തന്നുടെ സേനാപതികളും സേനയും
മത്തമായ്വന്നതറിഞ്ഞു കോപിച്ചുടൻ
സന്നദ്ധമായ് പുറപ്പെട്ടു രണത്തിനായ്”
എന്നാണു് വർണ്ണിച്ചിരിക്കുന്നതു്. എലിയെപ്പിടിക്കാനായി കൊറ്റിപ്പൂച്ച എഴുന്നള്ളുമ്പോൾ ഇതിനേക്കാളും ശബ്ദമുണ്ടായേക്കും. പോരെങ്കിൽ അതിനിടയ്ക്കു ‘യോജനോന്നതമുള്ളവൻ’ എന്നൊരു അബദ്ധപ്രയോഗവും കടന്നുകൂടിയിരിക്കുന്നു. എല്ലാറ്റിനും പുറമേ, രാമനു ഭയം ജനിച്ചതായി എഴുത്തച്ഛൻ പറയുകയോ? ലോകത്തിൽ മറ്റാരെല്ലാം അങ്ങനെ പറഞ്ഞാലും, എഴുത്തച്ഛനും തുളസിയും വ്യംഗഭംഗിയിൽപോലും അങ്ങനെ പറയുകയില്ലെന്നു തീർച്ചയാണു്.
ഹനൂമാൻ ഇപ്രകാരം പറഞ്ഞിട്ടു്, ‘മധ്യാഹ്നമാർത്താണ്ഡമണ്ഡല’തുല്യമാം വക്ത്രവും മേരുസമാനശരീരവും കൈക്കൊണ്ടു് അസ്തഭീത്യാരുഷാ’ സഞ്ചരിച്ചു. ഇതിനോടുകൂടി ദ്വിതീയപാദം അവസാനിക്കുന്നു.
ഹനുമാനും രാവണനുമായിട്ടാണു് പിന്നീടു് യുദ്ധമുണ്ടായതു്.
“കരികളഭകരസദൃശകരയുഗളശോഭയും
കാഠിന്യമേറുന്ന ദംഷ്ട്രാകരാളവും
തരുണരവികിരണരുചി സമരുചിരകാന്തിയും
താരകാകാരഹൃദയസരോജവും
കനകഗിരിശിഖരുചിസമഗുരു കിരീടവും
കാലാനലാഭായും കാണായിതന്തികേ.”
എന്നിങ്ങനെ താരകബ്രഹ്മവർണ്ണനയോടുകൂടി രണ്ടാംപാദം ആരംഭിക്കുന്നു. പവനതനയനെ അടുത്തു കണ്ടപ്പോൾ ശതാനനുപോലും വിസ്മയം തോന്നിപ്പോയത്രേ. എന്നു മാത്രമല്ല ഹനൂമാന്റെ ഒരു താഡനമേറ്റ മാത്രയ്ക്കു് അയാൾക്കു് മോഹാലസ്യവും വന്നുപോയി. അങ്ങനെ അയാൾ അർദ്ധപ്രഹരം കിടന്നിട്ടു് ഒടുവിൽ ഉണരുകയും ഹനൂമാനെ മാനിച്ചു വാഴ്ത്തുകയും ചെയ്തു. എന്നാൽ പിന്നീടുള്ള ബലപരീക്ഷയിൽ, രാവണൻ ഹനൂമാന്റെ നേർക്കു ശൂലം പ്രയോഗിക്കയും അതുകൊണ്ടു അദ്ദേഹം മോഹിച്ചു നിലംപതിക്കയുമാണുണ്ടായതു്.
“പതിതമഥ പവനസുതമമിതബലമീർഷയാ
പാദങ്ങൾകൊണ്ടു ചവിട്ടിനാൻ പിന്നെയും.
ശുഭചരിതനനിലസുതനമിതബലനാധിപൂ-
ണ്ടയ്യോ ശിവ ശിവ! എന്നുമാൽ തേടിനാൻ.”
ഇങ്ങനെ പതിതനായ ഹനൂമാൻ.
“വാസുദേവായ ശാന്തായ രാമായ തേ
വാസവമുഖ്യവന്ദ്യായ നമോ നമഃ
പ്രദ്യുമ്നായാനിരുദ്ധായ ഭരതായ
ധന്വിനേ സംകർഷണായ രുദ്രായ തേ
ശ്രീലക്ഷ്മണായ മഹാത്മനേ സത്വായ
ശ്രീരാഘവായ ശത്രുഘ്നായ തേ നമഃ
നിർമ്മലായാക്ലിഷ്ടകർമ്മണേ ബ്രഹ്മണേ
നിർമ്മമായാഖിലാധാരായ തേ നമഃ
അച്യുതായാനന്ദരൂപായ രാമായ
സച്ചിൽസ്വരൂപായ സത്യായ തേ നമഃ”
എന്ന സ്തോത്രം ചൊല്ലി സ്തുതിച്ചു് ഭഗവാനെ ധ്യാനിച്ചു.
“പാവനനാകിയ പാർവതിതന്നുടെ
ഭാവനയാലേ തെളിഞ്ഞു വിളങ്ങിനാൻ.”
അക്കാലത്തും പ്രദ്യുമ്നാദികളും സങ്കർഷണനുമൊക്കെ ഉണ്ടായിരുന്നോ എന്തോ? പക്ഷേ ആ പദങ്ങൾക്കു വിഷ്ണുപരമായ അർത്ഥങ്ങൾ പറയാവുന്നതാണെന്നൊരു സമാധനമുണ്ടു്.
പിന്നീടുണ്ടായ യുദ്ധം രാമചന്ദ്രനുമായിട്ടാണു്. ശതമുഖൻ, ‘കരകമലധൃതവിശിഖചാപനാം രാഘവനെ’ കണ്ടപ്പോൾ, ക്രോധം മുഴുത്തു്,
“ജ്വലദനലതുലിതശതവദനസഹിതം മുദാ
ജ്യാനാദവും സിംഹനാദവും ചെയ്തുടൻ.”
പരമപുരുഷനോടു് രണംതുടങ്ങി.
“ദശവദനസഹജനും അരുണപുത്രനും ദാനവ പാദപ്രഹര”മേറ്റു് ലങ്കാപുരദ്വാരത്തിൽ ചെന്നു വീണുപോയി. ഹനൂമാൻ അതുകൊണ്ടു് തന്റെ വാൽ നീട്ടികൊടുത്തു. എന്നാൽ,
“അജിതനഥ ജിതപവനനനിലസുതനാദരാ-
ലാജ്യമദ്യേക്ഷുലവണാംബുധികളും
ഗിരിഗഹന നഗനഗരനദനദികൾ ചേർന്നെഴും
ക്രൌഞ്ചകുശപ്ലക്ഷജംബുദ്വീപങ്ങളും
ഘനഘടിതപവന ലഘുമാർഗ്ഗേണ നീണ്ടവാൽ”
കണ്ടിട്ടു്, സുഗ്രീവനും വിഭീഷണനും അതിനെ അവലംബിച്ചു് തിരിച്ചുപോന്നു. പിന്നീടും കപികൾ യുദ്ധംചെയ്തുവെങ്കിലും, ‘അങ്ങുമിങ്ങും ചെന്നു പതിച്ചീടിനാരേവരും.’ അതിനുശേഷം, “അസുരകുലപതി ചരണപരിപതനഭീതികൊണ്ടു്” അവരാരും യുദ്ധാങ്കണത്തിൽ എതിരിടാതെയായി. രാമസഹോദരന്മാർ മാത്രം നാലു മാസകാലം യുദ്ധം ചെയ്തതിന്റെ ഫലമായി കാലകേയാദികളെല്ലാം കാലാലയം പ്രാപിച്ചു. ഒടുവിൽ അവരും ക്ഷീണിച്ചു. ‘അമിതപരവശത’യോടു നിലംപതിച്ചു. പിന്നീടു് ‘താരകബ്രഹ്മരൂപനായ രാമചന്ദ്രൻ’ രാക്ഷസനോടേറ്റു. എന്നാൽ ദീർഘകാലം പൊരുതിട്ടും രാവണനെ കൊല്ലാൻ സാധിയ്ക്കായ്കയാൽ കാർമുകത്തെ ‘ജനകമകൾ’ കൈയിൽ കൊടുത്തിട്ടു്,
“ദശവദനമതിചതുരമുരുഭയദസംഗരേ
ദണ്ഡമൊഴിഞ്ഞു ഞാൻ കൊന്നേൻ പ്രിയതമേ!
വിബുധപരിജിതമരിയ ദശമുഖതനൂജനെ
വീരനാംസൌമിത്രി കൊന്നൂ ജിതശ്രമം
മധുതനയമമിതബലമപി ലവണനെത്തഥ,
മാനിയാം ശത്രുഘ്നനും വധിച്ചീടിനാൻ
ഗഗനചരപരിവൃഢരൊടധിരണമനന്തരം
ഗന്ധർവവീരരെക്കൊന്നു ഭരതനും.
ശതവദനനിവരിലുമധികബലവാനികം
ശാരദാംഭോജവക്ത്രേ! വധിച്ചീടു നീ.
നിഹതനിവനിഹ സമരഭുവി ഭവതിയാലതു
നിശ്ചയം, യുദ്ധം തുടങ്ങു നീ വല്ലഭേ!”
എന്നു അരുളിച്ചെയ്തു. അതുകേട്ടു്, ‘ദേവി താരകബ്രഹ്മസംജ്ഞം രാമനാമകം കരളിലുറപ്പിച്ചുകൊണ്ടു് ഒരു ശരം പ്രയോഗിച്ചു. തത്സമയം,
“അയുതരവികിരണരുചിതടവിനശരം ദ്രുത-
മാഹന്തകൊണ്ടുവീണൂ ശതവക്ത്രനും.
കമലമകളതു പൊഴുതുനിജപതിപുരോഭുവി
കാളരാത്രീവ നിന്നീടിനാളശ്രമം
ലവണജലനിധി കലശകർണ്ണപാതേയഥാ
ലാഘവംകൈക്കൊണ്ടു പൊങ്ങീപുരോ; തഥാ
ദധിജലധി ശതവദനപതനസമയേചെന്നു
ദേവലോകത്തു വൃത്താന്തമറിയിച്ചു.
യുവതികളൊടമിതസുഖമദിതിതനയൌഘവു-
മുണ്ടായ സന്തോഷവിസ്മയം ചൊല്ലിനാർ
വിബുധതരുവരകുസുമവൃഷ്ടിയുംപെയ്തിതു
വിദ്യാധരാദികളത്യാദരാത്മനാ
മനുജപരിവൃഢ ജനകദുഹിതൃമരുദാത്മജ-
ന്മാരുടെ മൂർദ്ധനി സാദ്ധ്യസിദ്ധ്യാ മുദാ.
ദശവദനശമനവചനേന ചാപാസ്ത്രങ്ങൾ
ദേവി സൌമിത്രി കൈയ്യിൽ കൊടുത്തീടിനാൾ.
ദശവദനസഹജസമരജനിചര വൃന്ദവും
ദേവേന്ദ്രപുത്രാനുജാദികപികളും
അതിവിനയമൊടു ഭരതനവരജന്മാരുമാ
യാനന്ദരൂപിണിയെത്തൊഴുതീടിനാർ.
മുഹുരപിച മുഹുരപിചപരമഹർഷംപൂണ്ടു
മൂലപ്രകൃതിയെ വന്ദിച്ചിതേവരും”
രാമചന്ദ്രൻ ദേവിയ്ക്കു് രത്നമയമായി തന്റെ ഹാരം സമ്മാനിച്ചു. ദേവി ക്ഷണനേരം ആലോചിച്ചിട്ടു്,
“നിജരമണവദനസരസീരുഹമനന്തരം
നിർമ്മലഹാരവും മാരുതിവക്ത്രവും”
കണ്ടു് ‘ഉടമയൊടുമുടനുടനെയിടകലരെ നോക്കി’. ഇംഗിതജ്ഞനായ ഭഗവാൻ
“വിമലതരശശിമുഖി! തവാന്തർഗതത്തിന്നു
വിഘ്നംവരുത്തുവാനാരുമില്ലത്രേ കേൾ.
തവ ഹൃദയനിഹിതമിഹ കുരു കുരു യഥേപ്സിതം
തൻകാര്യമിപ്രപഞ്ചത്തിനു സമ്മതം”
എന്നു അരുളിച്ചെയ്കയാൽ, സീതാദേവി ഹനൂമാനെ വിളിച്ചു് ആ ഹാരത്തെ അദ്ദേഹത്തിനു നൽകി. അദ്ദേഹം അതു ധരിച്ചുകൊണ്ടു് ആനന്ദമൂർത്തിയെ താണു വണങ്ങി. ഇവിടെ മൂന്നാം പാദം അവസാനിക്കുന്നു.
നാലാംപാദം ഉപസംഹാരമാണു്. വിണ്ണവരെല്ലാവേരുകൂടി ‘താരകാധീശകുലശേഖര’നായ മഹേശ്വരനെ കാണുന്നതും പരമേശ്വരൻ പാർവതീസഹിതനായി രാമചന്ദ്രനെ സന്ദർശിക്കുന്നതും ഭഗവാൻ ശങ്കരപ്രീത്യർത്ഥം വിശ്വരൂപം കാട്ടികൊടുക്കുന്നതും മറ്റുമാണു് അതിൽ സംഗ്രഹിച്ചിരിക്കുന്നതു്.
ആകപ്പാടെ നോക്കുമ്പോൾ കവിത ഒരുവിധം നന്നായിട്ടുണ്ടു്. ഇതു മൂലകൃതിയുടെ ഒരു സ്വതന്ത്ര വിവർത്തനമാകുന്നു. ചില അനൌചിത്യങ്ങളും, അബദ്ധപ്രയോഗങ്ങളും, എഴുത്തച്ഛന്റെ കൃതികളിലെല്ലാം ഒരുപോലെ കാണുന്ന ഗാംഭീര്യത്തിന്റെ അഭാവവും മാത്രമാണു്. ഇതു അദ്ദേഹത്തിന്റെ കൃതി ആയിരിക്കുമോ എന്നുള്ള വിഷയത്തിൽ സംശയം ജനിപ്പിക്കുന്നതു്. ഉപരിലക്ഷ്യങ്ങൾ കിട്ടുന്നതുവരെ നമുക്കു് ഖണ്ഡിതമായ ഒരു അഭിപ്രായവും പറവാൻ തരമില്ല എന്നു വ്യസനപൂർവം പറയേണ്ടിയിരിക്കുന്നു.
ശിവപുരാണം
ശിവപുരാണം എഴുത്തച്ഛകൃതിയല്ലെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെട്ടുതുടങ്ങീട്ടു് കുറച്ചുകാലം ആയി. പ്രഥമവായനയിൽതന്നെ, അതു അദ്ദേഹത്തിന്റെ കൃതിയായിരിക്കില്ലെന്നുള്ള ബോധം ആർക്കും ഉണ്ടാവാതിരിക്കയില്ല. ഒന്നാമതായി എഴുത്തച്ഛൻ മറ്റുകൃതികളെയെല്ലാം കിളിയെക്കൊണ്ടു പാടിച്ചിരിക്കെ ശിവപുരാണത്തിൽ മാത്രം അങ്ങനെ കാണാത്തതു സംശയജനകമായിരിക്കുന്നു. രണ്ടാമതായി ഉമേശാനവ്രതമാഹാത്മ്യം, ശംബരമാഹാത്മ്യം, രുദ്രാക്ഷമാഹാത്മ്യം ഇവയുടെ അവസാനത്തിൽ മനക്കോട്ടച്ഛനെ പ്രശംസിച്ചുകാണുന്നുണ്ടു്. എഴുത്തച്ഛൻ മറ്റൊരിടത്തും നരസ്തുതിയ്ക്കു് സ്ഥലം അനുവദിച്ചിട്ടില്ലാത്ത സ്ഥിതിക്കു് ഈ കൃതി അദ്ദേഹത്തിന്റെതല്ലെന്നു് ന്യായമായി വാദിക്കാവുന്നതാണു്. പ്രസ്തുത സ്തുതികളിൽ കാണുന്ന മനഃസ്ഥിതി എഴുത്തച്ഛനു് ഒരിക്കലും ഉണ്ടായിരുന്നിരിക്കയില്ല.
“ചന്ദ്രചൂഡപ്രസാദത്തെച്ചന്തമോടെ ലഭിക്കുന്ന
ചന്ദ്രബിംബസമാനൻ വീരൻ മനക്കോട്ടുബാലരാമൻ
നന്ദിപൂണ്ടു ചിരകാലം നാടുവാണു വസിക്കേണം”ഉമേശാനവ്രതം.
“ചൊല്ലെഴുന്ന മനക്കോട്ടുമേവിടും ബാലരാമൻതാൻ
നല്ലസൌഭാഗ്യവാനാകും നായകൻ നാരിമാർക്കിഷ്ടൻ
മുല്ലബാണാരിയേച്ചിത്തേ ചേർത്തുകൊണ്ടു വസിക്കുന്നോൻ
വല്ലഭമോടനേകം നാൾവാണുകൊണ്ടു വിളങ്ങേണം.”ശംബരമാഹാത്മ്യം.
“മനക്കോടുവാഴും മഹാമാനശാലി
മാനക്കാമ്പിലേറ്റം കൃപാവാരിരാശി
ഇനിക്കാശ്രയം ബാലരാമാഭിധാനൻ
നിനയ്ക്കുന്നതെല്ലാം വരുത്താൻ കരുത്തൻ.”രുദ്രാക്ഷമാഹാത്മ്യം.
ഈ തെളിവുകളെ വകവയ്ക്കാതെ ഇരുന്നാലും പിന്നെയും സംശയത്തിനു ധാരാളം വഴി കാണുന്നു. എഴുത്തച്ഛന്റെ വൃത്തബന്ധത്തിനുള്ള പ്രൌഢഗംഭീരമായ ഗതി ശിവപുരാണത്തിലെ വൃത്തബന്ധത്തിനു കാണുന്നതേ ഇല്ല. നേരെ മറിച്ചു് ശിവപുരാണത്തിലെ വൃത്തങ്ങൾ തുള്ളൽ വൃത്തങ്ങൾപോലെ തുള്ളിക്കുതിച്ചുകൊണ്ടിരിക്കുന്നു.
“മഹാദേവൻ ജഗൽകർത്താ മഹാദേവൻ ജഗൽഭർത്താ
മഹാദേവൻ ജഗദ്ധർത്താ മഹാദേവൻ ജഗത്സർവം
… … …
ഫലിക്കും ശ്രദ്ധയാചെയ്യും തപസ്സും നിഷ്ഠയുംനിത്യം
ജ്വലിക്കും കാന്തിയുംപിന്നെസ്സമസ്തഭ്രാന്തിയും തീരും.
ശമിക്കും സർവസന്താപം ഗമിക്കും രാഗദോഷങ്ങൾ
രമിക്കും മാനസഭക്ത്യാ നമിക്കും മാനുഷന്മാർക്കും
യമിക്കും ഭക്തിയില്ലാഞ്ഞാൽ ഭ്രമിക്കും ചിത്തമെന്നോർപ്പിൻ.
വിടന്മാരും ഭടന്മാരും ജടന്മാരും ശഠന്മാരും
നടന്മാരും ദ്വിജന്മാരും ഭുജോരുപാദജന്മാരും
ശ്വപചന്മാർ കിരാതന്മാരവർക്കെല്ലാം സമംതന്നെ
കപാലശ്രീപദാംഭോജം പണികൊണ്ടേ ലഭിച്ചീടൂ”
“സൂര്യദേവനുദിക്കുമ്പോൾ ജലംകൂടിദ്ധരിക്കേണം
സൂര്യനങ്ങസ്തമിക്കുമ്പോൾ ജലംകൂടാതെയും വേണം.
… … …
പുത്രസൌഖ്യം മിത്രയോഗം ദ്രവ്യലാഭം ദീർഘഭോഗം
ഗാത്രസൌഖ്യം കീർത്തിലാഭം മുക്തിയും സിദ്ധമാം നൂനം”
[55] “ചാർക്കുംപലതരം വാക്കുംഭയപ്പെട്ടു
നോക്കുംപിടിച്ചുന്തിനീക്കും വിധങ്ങളും
ഏൾക്കുംചിലർചെന്നു തോൽക്കുംചിലർചെന്നു
കൂടുംചിലർനിന്നു പാടും പടജ്ജനം
വീടുംഭരിച്ചങ്ങു കൂടുന്നഭീരുക്ക-
ളോടും ചിലരടുത്തീടും പിണങ്ങുവാൻ.
നാടുംനഗരവും തോടുംപുഴകളും
കാടുംപൊടികൊണ്ടു മൂടുന്നുതൽക്ഷണം.”
ഇങ്ങനെ ഈ ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്ന എല്ലാ വൃത്തങ്ങൾക്കും തുള്ളൽ വൃത്തങ്ങളോടുള്ള സാദൃശ്യം പ്രകടമാണു്.
എഴുത്തച്ഛന്റെ ശൈലിയും ഈ ഗ്രന്ഥത്തിൽ സർവത്രാദൃഷ്ടമായിരിക്കുന്നു. ഈശ്വരനാമം ഉച്ചരിക്കേണ്ടി വരുന്നിടത്തെല്ലാം നിത്യൻ, നിരാമയൻ, നിർവികല്പൻ ഇത്യാദി ഭഗവദ് ഗുണവർണ്ണനം, കൂടിച്ചെയ്യാതെ അദ്ദേഹം വിടുകയില്ല. രണ്ടാമതായി അദ്ദേഹത്തിനു എല്ലാ രസങ്ങളേയും തത്തദ്രസാനുഗുണമായ പദങ്ങൾകൊണ്ടു് പ്രതിപാദിപ്പാൻ ശക്തിയുണ്ടു്. മിതമായ വാക്കുകളാൽ സജീവചിത്രങ്ങൾ രചിക്കുന്നതിനും അദ്ദേഹത്തിനു കഴിയും. ഈ ഗുണങ്ങളൊന്നും ശിവപുരാണത്തിനില്ലെന്നു പറയേണ്ടിയിരിക്കുന്നു. പ്രകൃതകൃതിയിലെ സ്ത്രീവർണ്ണനകൾ നോക്കുക. നമ്പ്യാരെപ്പോലെ ഈ കവിയും സ്ത്രീകളിൽ ചില അവയവങ്ങളുടെ സമീചീനമായ സന്നിവേശമല്ലാതെ ചൈതന്യമെന്നൊന്നു ഉള്ളതായി കാണുന്നില്ല.
ഇവയ്ക്കെല്ലാറ്റിനും പുറമേ ശിവപുരാണത്തിലെ ചില ഭാഗങ്ങൾക്കു നമ്പ്യാരുടെ കൃതികളോടു അത്ഭുതാവഹമായ സാദൃശ്യങ്ങളും കാണ്മാനുണ്ടു്. അവയിൽ ചിലതു മാത്രം ചൂണ്ടികാണിക്കാം.
“രണ്ടുപണം കൈയ്യിലുള്ള പുരുഷനെ
ക്കണ്ടാലയക്കയില്ലിന്ദീവരാക്ഷിമാർ”
ഈ ആശയം തുള്ളലുകളിൽ പലേടത്തും കാണ്മാനുണ്ടു്.
“വിദ്വാൻവിവേകീ വിനീതൻ വിശുദ്ധിമാൻ
വിദ്വേഷ്യഭീഷണൻ വീരൻ വിശാംപതി”ശിവപുരാണം.
“…വീരൻ വിശാംപതി
ധീരൻ ജഗത്ത്രയസാരൻ ഗുണാകരൻ
വിദ്വാൻ വിനീതൻ വിശാലവിലോചനൻ
വിദ്യോതമാനൻ വിദഗ്ദ്ധൻ വിമത്സരൻ”നളചരിതം.
“പുഞ്ചിരിക്കൊഞ്ചലും കണ്മയക്കങ്ങളും
നെഞ്ചിൽതറച്ചാലൊഴിച്ചുകൊൾവാൻപണി.
ചില്ലീവിലാസവും നല്ലോരുഹാസവും
സല്ലാപസൌജന്യ കല്യാണലീലയും
എല്ലാംനിരൂപിച്ചു മല്ലാക്ഷിമാരുടെ
വല്ലാത്തകൺമുനത്തല്ലാൽവശംകെടും.”ശിവപുരാണം.
“നല്ലോരുഹാസവും ചില്ലീവിലാസവും
കല്ലോലിതങ്ങളാം തല്ലോചനങ്ങളും
ഫുല്ലാംബുജപ്രൌഢിവെല്ലും മുഖാബ്ജവും
സല്ലാപഭംഗിയും ചൊല്ലേറുമാകാര
പല്ലവാംഭോജവും നല്ലസൌന്ദര്യവും” (ഇത്യാദി)നളചരിതം.
ഈ സാദൃശ്യങ്ങൾ തുച്ഛങ്ങളാണെങ്കിൽ ഇനിയും നോക്കുക.
“ഊട്ടിനുപുറപ്പെട്ട കൂട്ടമെന്നുറച്ചവൾ
പെട്ടെന്നുപുറപ്പെട്ടു വടിയും കുത്തികുത്തി”
“അടിച്ചു പൽപൊഴിക്കേണം ചെവിചെത്തീട്ടയക്കേണം
മുടിയൊക്കെച്ചിരച്ചഞ്ചും കുടുമ്മവച്ചയക്കേണം.
മുടിപ്പാനിങ്ങനെ വന്നുപിറന്നുള്ള സ്വരൂപത്തെ”
“കുതിരകളുമൊരുമകളുമനവധി ഖരങ്ങളും
കൂടെഗ്ഗമിക്കുന്ന ചെട്ടികോമട്ടികൾ”
ഇവയ്ക്കു തുള്ളൽപ്പാട്ടുകളോടുള്ള സോദര്യമെന്നപോലെ എഴുത്തച്ഛന്റെ രീതിയിൽനിന്നുള്ള വൈദൂര്യവും പ്രകടമായിരിക്കുന്നു. ഇതുകൊണ്ടും പോരെന്നു വരികിൽ,
“രാജസേവയ്ക്കു നടന്നുകൊൾവാൻമാത്ര-
മോജസ്സുമിച്ഛയുമില്ല ഞങ്ങൾക്കെടോ
അയ്യോ! മഹാദുഃഖമർത്ഥവാന്മാരുടെ
ശയ്യാഗൃഹദ്വാരിചെന്നു നില്ക്കുന്നതും”
“സ്ത്രീകൾക്കു സർവാധികാരംകൊടുക്കുന്ന
മൂഢപ്രഭുക്കളുമന്നില്ല ഭൂതലേ
നാരിയെച്ചൊല്ലി ഗൃഹംമുടിച്ചീടുന്ന
നീരസപൂരുഷന്മാരുമില്ലെങ്ങുമേ.”
“ദ്രവ്യംകൊതിക്കയാലിഷ്ടം കഥിക്കുന്ന
ദിവ്യൻ മഹാസമക്ഷത്തു നാണംകെടും ദൃഢം,
തന്നിഷ്ടമോതുന്ന ദുഷ്ടർക്കു നല്കുവാൻ
മന്നവർക്കു വിചാരമില്ലേതുമേ.”
ഇത്യാദി ഭാഗങ്ങളിലും നമ്പ്യാരുടെ ശൈലി തെളിഞ്ഞുകാണാം. സർവോപരി
“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമ-
ച്ചാതുര്യമേറുന്ന വൈദ്യനും വേശ്യർക്കും
ഏതും മടിക്കാതെ വേണ്ടതു നല്കുവാൻ
ഭൂതലസ്വാമികൾക്കില്ലൊരു സംശയം
മറ്റുള്ള ശാസ്ത്രങ്ങളെല്ലാം പണിപ്പെട്ടു
പറ്റിച്ചുകൊണ്ടു നടക്കുന്ന ഭോഷനു
കൊറ്റുമാത്രം പോലുമെങ്ങും കഴിവരാ
മറ്റുള്ള സംസാരമെന്തു ചിന്തിപ്പതും?”
ഈ ഭാഗം ശിവപുരാണത്തിലും ഹരിണീസ്വയംവരം ശീതങ്കനിലും കാണുന്നുമുണ്ടു്. ഭൂതലസ്വാമികൾ എന്ന സ്ഥാനത്തു ‘ഭൂതലവാസികൾ’ എന്നൊരു മാറ്റം മാത്രമേ തുള്ളലിൽ വരുത്തീട്ടുള്ളു. (തുള്ളൽ പാട്ടുകൾ ൩൯൨-ാം വശം നോക്കുക)
ഇത്തരം പലേ ലക്ഷ്യങ്ങൾ ഇരിക്കുന്നതിനാൽ പ്രകൃതകൃതി എഴുത്തച്ഛന്റെ വകയല്ലെന്നു് അനുമാനിക്കേണ്ടിയിരിക്കുന്നു.
13.28 അധ്യാത്മരാമായണം
മലയാളികളുടെ ഇടയ്ക്കു് കുടിൽമുതൽ കൊട്ടാരംവരെ പ്രവേശമുള്ള ഏകഗ്രന്ഥം അധ്യാത്മരാമായണമാകുന്നു. മറ്റെല്ലാഭാഷകളിലും വാല്മീകിരാമായണം ഭാഷാന്തരം ചെയ്വാൻ മഹാകവികൾ ശ്രമിക്കേ, എഴുത്തച്ഛൻ അധ്യാത്മരാമായണതർജ്ജമയ്ക്കൊരുങ്ങിയതെന്തുകൊണ്ടാണെന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ സംഗതിയേപ്പറ്റി ഒരു ഐതിഹ്യവുമുണ്ടു്. ഒരു ബ്രാഹ്മണൻ, അധ്യാത്മരാമായണം രചിച്ചിട്ടു്, അതിനേ കഴിയുന്നത്ര പ്രചരിപ്പിക്കുന്നതിനു ശ്രമിച്ചുവത്രേ. എന്നാൽ ആദികവിയായ ശ്രീ വാല്മാകി മഹർഷിയുടെ ബഹിരന്തഃസ്ഫുരദ്രസവത്തായ രാമായണം ഇരിക്കേ ഈ കൃതിക്കു് എങ്ങനെ പ്രചാരം ലഭിക്കുന്നു? ആ കവികുലത്തരചന്റെ വാങ്മയം ആസ്വദിച്ചിട്ടുള്ളവർക്കുണ്ടോ മറ്റു രാമായണം രുചിക്കുന്നു! അതുകൊണ്ടു് ഭഗ്നാശനായ ബ്രാഹ്മണൻ ദുഃഖിതനായി സഞ്ചരിക്കവേ, ഒരു ഗന്ധർവനെ കണ്ടുമുട്ടുകയും അദ്ദേഹം പ്രച്ഛന്നവേഷനായി നടന്ന ഒരു ബ്രാഹ്മണനെ ചൂണ്ടിക്കാണിച്ചിട്ടു്, ആ മഹാത്മാവിനോടു സങ്കടം പറഞ്ഞാൽ, കാര്യസാധ്യം വരുമെന്നു ഉപദേശിക്കുയും ചെയ്തുപോലും. ഇങ്ങനെ തന്റെ ഉദ്ദേശ്യത്തിനു വിപരീതമായി തന്നെ ചൂണ്ടിക്കാണിച്ചുകൊടുത്തതിനാൽ, കുപിതനായ വ്യാസൻ ‘നീ ശൂദ്രനായി ജനിക്ക’ എന്നു ഗന്ധർവനെ ശപിച്ചതായിട്ടാണു് കഥ. ഇപ്രകാരം ഒരു ഐതിഹ്യം എഴുത്തച്ഛനെ അധ്യാത്മരാമായണത്തോടു് അഭേദ്യമായ വിധത്തിൽ ബന്ധിച്ചിരിക്കുന്നു. ഇത്തരം വേറേ കഥകളും വളരെയുണ്ടെങ്കിലും, അവയെക്കൊണ്ടു് നമുക്കു് ഒരു പ്രയോജനവുമില്ല. വിശ്വസിക്കുന്നവർ വിശ്വസിച്ചുകൊള്ളട്ടെ.
അധ്യാത്മരാമായണം കേവലം ഒരു ഭാഷാന്തരീകരണമല്ലെന്നു് ഇതിനുപരിചെയ്യുന്ന വിചാരണയിൽനിന്നു തെളിയും. അപൂർവവാസനാബലത്തോടുകൂടാത്ത ഒരു കവിയ്ക്കു് ഇത്ര മനോഹരമായ കാവ്യം രചിക്കാൻ ഒരുകാലത്തും സാധിക്കയില്ല. എല്ലാഭാഗങ്ങളും കവിയുടെ മനോധർമ്മകുസുമത്തിന്റെ പരിമളധോരണിയാൽ ഘുമുഘുമിതമായിരിക്കുന്നു.
അധ്യാത്മരാമായണം മൂലത്തിലെ,
“യഃ പൃഥ്വീഭരവാരണായ ദിവിജൈഃ സമ്പ്രാർത്ഥിതശ്ചിന്മയഃ
സഞ്ജാതഃ പൃഥിവീതലേ രവികുലേ മായാമനുഷ്യോഽവ്യയഃ;
നിശ്ചക്രം ഹതരാക്ഷസഃ പുനരഗാദ് ബ്രഹ്മത്വമാദ്യം സ്ഥിരാം
കീർത്തിം പാപഹരാം വിധായ ജഗതാം താം ജാനകീശം ഭജേ.”
എന്ന പദ്യത്തിന്റെ ഭാഷാന്തരത്തോടുകൂടിയാണു് ഈ ഭാഷാഗാനം ആരംഭിക്കുന്നതു്. പ്രസ്തുതപദ്യത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“ധാത്രീഭാരത്തെത്തീർപ്പാൻ ബ്രഹ്മാദിദേവഗണം
പ്രാർത്ഥിച്ചു ഭക്തിപൂർവം സ്തോത്രം ചെയ്തതു മൂലം,
ദുഗ്ദ്ധാബ്ധിമധ്യേഭോഗിസത്തമനായീടുന്ന
മെത്തമേൽ യോഗനിദ്രചെയ്തീടും
ധാത്രീന്ദ്രവീരൻ ദശരഥനു തനയനായ്
ധാത്രീമണ്ഡലംതന്നിൽ മാർത്താണ്ഡകുലത്തിൽ
രാത്രിചാരികളായ രാവണാദികൾ തമ്മേ
മാർത്താണ്ഡപുരത്തേജപുരം പ്രാപിപ്പിച്ചോരു ശേഷം
ആദ്യമാം ബ്രഹ്മതത്വം പ്രാപിച്ച വേദാന്തവാക്യ-
വേദ്യനാം സീതാപതിശ്രീപദം വന്ദിക്കുന്നേൻ.”
ഈ തർജ്ജമയിൽ ‘കീർത്തിംപാപഹരാം വധായജഗതാം’ എന്ന അംശത്തെ വിട്ടുകളഞ്ഞിട്ടു് കീഴ്‌വരഞ്ഞിട്ടുള്ള ഭാഗങ്ങളെ കൂട്ടിയിരിക്കുന്നു.
മൂലം:
“പാർവത്യു വാച
നമോസ്തു തേ ദേവ! ജഗന്നിവാസ!
സർവാത്മദൃക് ത്വം പരമേശ്വരോഽസി
പൃച്ഛാമി തത്വം പുരുഷോത്തമസ്യ
സനാതനം ത്വം ച സനാതനോഽസി
ഗോപ്യം യദത്യന്തമനന്യവാച്യം
വദന്തി ഭക്തേഷു മഹാനുഭാവാഃ
തദപ്യഹോഽഹം തവ ദേവ! ഭക്തൊ
പ്രിയോഽസി മേ ത്വം വദ യത്തു പൃഷ്ടം.”
ഭാഷ:
“സർവാത്മാവായ നാഥ! പരമേശ്വരാ പോറ്റി!
സർവലോകാവാസ! സർവേശ്വര! മഹേശ്വര!
ശിവശങ്കര! ശരണാഗതജനപ്രിയ!
സർവദേവേശ! ജഗന്നായക കാരുണ്യാബ്ധേ!
അത്യന്തം രഹസ്യമാം വസ്തുവെന്നിരിക്കിലു-
മെത്രയും മഹാനുഭാവന്മാരായുള്ള ജനം
ഭക്തിവിശ്വാസശുശ്രൂഷാദികൾ കാണുന്തോറും
ഭക്തന്മാർക്കുപദേശം ചെയ്തീടുമെന്നു കേൾപ്പൂ.
ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടി തന്നോ-
ടാകാങ്ക്ഷാപരവശ ചേതസാ ചോദിക്കുന്നു
കാരുണ്യമെന്നെക്കുറിച്ചുണ്ടെങ്കിലെനിക്കിപ്പോൾ
ശ്രീരാമദേവതത്വമുദേശിച്ചീടണം.”
ഈ ഭാഗം ഏറെക്കുറെ തർജ്ജമയിങ്ങന്നു. കഥാരംഭത്തിലേ ഉമാമഹേശ്വരസംവാദരൂപമായ സംക്ഷേപത്തെ എഴുത്തച്ഛൻ വളരെ സംക്ഷേപിച്ചു കളഞ്ഞുവെങ്കിലും, അതുകൊണ്ടു് അർത്ഥലോപമൊന്നും വന്നു പോയിട്ടില്ല. എന്നാൽ, അതിന്റെ പ്രാരംഭത്തിൽ ആധ്യാത്മികതത്വപ്രദർശനാർത്ഥം ചേർത്തിരിക്കുന്ന സീതാരാമമരുൽസുതസംവാദത്തെ അദ്ദേഹം മൂലത്തിലുള്ളതിൽ കവിഞ്ഞു വിസ്തരിച്ചിരിക്കുന്നതു് ഉചിതമായിട്ടുണ്ടെന്നു് ആരും സമ്മതിക്കും.
മൂലം:
“…പരിവൃതെ വസിഷ്ഠാദ്യൈർമ്മഹാത്മഭിഃ;
സിംഹാസനേ സമാസീനഃ കോടിസൂര്യസമപ്രഭം”
എന്നതിനെ വിവർത്തനം ചെയ്തിരിക്കുന്നതു നോക്കുക:
“…വസിഷ്ഠാദികളാലും സേവിതനായ്
സൂര്യകോടി തുല്യതേജസാ ജഗൽശ്രാവ്യമാം രാമചരിതവും
കേട്ടുകേട്ടാനന്ദിച്ചു നിർമ്മലമണിലസൽകാഞ്ചന സിംഹാസനേ
തന്മായാദേവിയായ ജാനകിയോടുംകൂടി സാനന്ദമിരുന്നരുളീടുന്നേരം”
എന്നും,
മൂലം:
“ദൃഷ്ട്വാ തം ഹനൂമന്തം പ്രാഞ്ജലിം പുരതഃ സ്ഥിതം
കൃതകാര്യം നിരാകാംക്ഷം ജ്ഞാനാപേക്ഷം മഹാമതിം
രാമഃ സീതാമുവാചേദം ‘ബ്രൂഹി തത്വം ഹനൂമതേ!
നിഷ്ക്കന്മഷോയം ജ്ഞാനസ്യ പാത്രം തേ നിത്യഭക്തിമാൻ”
എന്ന പദ്യങ്ങളെ,
“വന്ദിച്ചു നില്ക്കുന്നേരം ഭക്തനാം ജഗൽപ്രാണ-
നന്ദനൻ തന്നെ ത്തൃക്കൺ പാർത്തു കാരുണ്യമൂർത്തി
മന്ദഹാസവും പൂണ്ടു സീതയോടരുൾചെയ്തു
സുന്ദരരൂപേ! ഹനൂമാനെ നീ കണ്ടായല്ലി!
നിന്നിലുമെന്നിലുമുണ്ടെല്ലാ നേരവുമവൻ
തന്നിലുള്ളഭേദയായുള്ളൊരു ഭക്തിനാഥേ!
ധന്യേ സന്തതം പരമാത്മജ്ഞാനത്തെയൊഴി
ഞ്ഞൊന്നിലുമൊരുനേരമാശയുമില്ലയല്ലോ
നിർമ്മലനാത്മജ്ഞാനത്തിന്നിവൻ പാത്രമത്രെ
നിർമ്മമൻ നിത്യബ്രഹ്മചാരികൾക്കു മുമ്പനല്ലോ.”
എന്നും ഭാഷാന്തരപ്പെടുത്തിയിരിക്കുന്നു. പാരദസ്പർശമാത്രയിൽ കൃഷ്ണലോഹംപോലും സ്വർണ്ണമാവുംപോലെ എഴുത്തച്ഛന്റെ മനോധർമ്മസ്പർശംകൊണ്ടു് മൂലത്തിലെ ശുഷ്കപദ്യങ്ങൾ എത്ര ഹൃദ്യമായിച്ചമഞ്ഞിരിക്കുന്നു. ഭക്തന്മാരോടു സംസാരിക്കുമ്പോൾ ഒരു മന്ദഹാസം ഭഗവന്മുഖത്തു കളിയാടിക്കൊണ്ടിരിക്കുമെന്നാണു് കവിയുടെ നിശ്ചയം. അതിനാൽ ഇങ്ങനെയുള്ള എല്ലാഘട്ടങ്ങളിലും ആ മന്ദഹാസത്തേപ്പറ്റി പ്രസ്താവിക്കാതിരിക്കയില്ല. ഭഗവാൻ കാരുണ്യമൂർത്തിയല്ലേ? തർജ്ജമ വായിക്കുമ്പോൾ, അവ കരുണയാൽ ഉള്ളം അഴിഞ്ഞു അരുളിച്ചെയ്ത വാക്കുകളല്ലെന്നു ആർക്കെങ്കിലും പറവാൻ ധൈര്യമുണ്ടാകുമോ? ഹനൂമാനെപ്പറ്റി രാമചന്ദ്രനെക്കൊണ്ടു്,
“നിന്നിലുമെന്നിലുമുണ്ടെല്ലോ നേരവുമവൻ
തന്നിലുള്ള ഭേദയായുള്ളൊരു ഭക്തിനാഥേ”
എന്നു പറയിക്കുന്നിടത്തു്, കവി തന്റെ മനഃസ്ഥിതിയേക്കൂടി അല്പം പ്രതിഫലിപ്പിച്ചിട്ടുണ്ടു്.
സീതയുടെ ഉപദേശത്തെ കവി ഒട്ടുംവിടാതെ ഭാഷാന്തരം ചെയ്തിട്ടുണ്ടെന്നു് മൂലഗ്രന്ഥത്തോടു ചേർത്തു വായിച്ചാലറിയാം.
മൂലം:
“രാമം വിദ്ധി പരം ബ്രഹ്മസച്ചിദാനന്ദമദ്വയം
സർവോപാധിവിനിർമ്മുക്തം സത്താമാത്രമഗോചരം
ആനന്ദം നിർമ്മലംനിത്യം നിർവികാരം നിരഞ്ജനം
സർവവ്യാപിനമാത്മാനം സ്വപ്രകാശമകല്മഷം.”
ഭാഷ:
“സച്ചിദാനന്ദമേകമദ്വയം പരബ്രഹ്മം
സർവോപാധിവിനിർമ്മുക്തം സത്താമാത്രം
നിശ്ചയിച്ചറിഞ്ഞുകൂടാതൊരു വസ്തുവെന്നു
നിശ്ചയിച്ചാലുമുള്ളിൽ ശ്രീരാമദേവനേ നീ
നിർമ്മലം നിരഞ്ജനം നിർഗ്ഗുണം നിർവികാരം
സന്മയം ശാന്തം പരമാത്മാനം സദാനന്ദം
ജന്മനാശാദികമില്ലാതൊരു വസ്തുപര-
ബ്രഹ്മമിശ്ശ്രീരാമനെന്നറിഞ്ഞുകൊണ്ടാലും നീ.
സർവകാരണം സർവവ്യാപിനം സർവാത്മാനം
സർവജ്ഞം സർവേശ്വരം സർവസാക്ഷിണം നിത്യം
സർവദാ സർവാധാരം സർവദേവതാമയം
നിർവികാരാത്മാ രാമദേവനെന്നറിഞ്ഞാലും.”
മൂലം:
“മാം വിദ്ധി മൂലപ്രകൃതിം സർഗ്ഗസ്ഥിത്യന്തകാരിണീം
തസ്യ സന്നിധിമാത്രേണ സൃജാമീദമതന്ദ്രിതം
തത്സാന്നിധ്യാന്മയാ സൃഷ്ടം തസ്മിന്നാരോപ്യതേ ബുധൈഃ.”
ഭാഷ:
“എന്നുടെ തത്വമിനിച്ചൊല്ലീടാമുള്ളവണ്ണം
നിന്നോടു ഞാൻ താൻ മൂലപ്രകൃതിയായതെടോ
എന്നുടെ പതിയായ പരമാത്മാവു തന്റെ
സന്നിധിമാത്രം കൊണ്ടു ഞാനിവ സൃഷ്ടിക്കുന്നു
തത്സാന്നിദ്ധ്യം കൊണ്ടെന്നാൽ സൃഷ്ടമാമവയെല്ലാം
തത്സ്വരൂപത്തിങ്കലാക്കീടുന്ന ബുധജനം
തത്സ്വരൂപത്തിനുണ്ടോ ജനനാദികളെന്നു
തത്സ്വരൂപത്തെയറിഞ്ഞവനേയറിയാവൂ.”
അച്ചടിച്ച പ്രതികളിലെല്ലാം ‘ആക്കീടുന്നു ബുധജനം’ എന്നു കാണുന്നു. [56] അതിനെ ചിലർ ആ നിലയിൽതന്നേ വ്യാഖ്യാനിച്ചിട്ടുമുണ്ടു്. എന്നാൽ അതു പിശകാണെന്നു് പ്രത്യക്ഷത്തിൽ ആർക്കും കാണാവുന്നതാമു്. ഒന്നാമതായി ഇന്ദ്രിയഗോചരങ്ങളായ സർവവും കേവലം മായാസൃഷ്ടങ്ങളായിരിക്കേ, മൂഢന്മാരാണല്ലോ അതിനെ പരമാത്മാവിൽ ആരോപിക്കുന്നതു്. രണ്ടാമതായി കവി അടുത്ത വരിയിൽ തന്നെ അവരെ ‘അറിഞ്ഞവരോടു്’ താരതമ്യം ചെയ്തിരിക്കയും ചെയ്യുന്നു. ഈ പദ്യങ്ങളിലാണു് രാമായണത്തിന്റെ ശുദ്ധതത്വം ഇരിക്കുന്നതു്. രാമായണം വായിക്കുമ്പോൾ രാമനെ വെറും രാജാവായിട്ടും സീതയെ തദ്ഗൃഹിണിയായിട്ടും അല്ല നാം കാണേണ്ടതെന്നത്രേ ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്. മായാശബളനായ ഈശ്വരനിൽ മാത്രമേ ജഗദുപാദാനത്വവും നിമിത്തത്വവും ഉള്ളു.
“ജഗതസ്തദുപാദാനം മായാമാദായ താമസീം
നിമിത്തം ശുദ്ധസത്വാം താമുച്യതേ ബ്രഹ്മതദ് ഗിരാ”
എന്നാണല്ലോ അഭിയുക്തവചനം. വാല്മീകീയ രാമായണത്തിലും,
“സംക്ഷിപ്യേഹ പരാൻ ലോകാനേകസ്ത്വം മായയാ സഹ
ഭാര്യയാ ശുഭയാ ദേവ്യാ മാം ത്വം പൂർവമജീജനഃ”
എന്നിങ്ങനെ ദേവീഗതജഗൽസൃഷ്ടികർത്തൃത്വാദിയെ ഭഗവാനിൽ ആരോപിച്ചിട്ടുണ്ടു്.
“ഭൂമിയിൽ ദിനകരവംശത്തിലയോദ്ധ്യയിൽ
രാമനായ് സർവേശ്വര! ഞാൻ വന്നു പിറന്നതും”
ഇത്യാദി രാമാവതാരം മുതല്ക്കുള്ള കഥ പ്രകൃതപദ്യങ്ങളെ ഉദാഹരിക്കാനായിമാത്രം പറഞ്ഞിട്ടുള്ളതാണെന്നു സാരം. സീതാമരുൽസൂനു സംവാദത്തിന്റെ അവസാനത്തിൽ ഈ തത്ത്വത്തെ കുറേക്കൂടി വ്യക്തമാക്കീട്ടുണ്ടു്.
“ഏവമാദികളായ കർമ്മങ്ങൾ തന്റെ മായാ–ദേവിയാമെന്നെക്കൊണ്ടു ചെയ്യിപ്പിക്കുന്നു നൂനം” എന്നു തൊട്ടു് “പരമാത്മാവാം മമ ഹൃദയം രഹസ്യം” എന്നതുവരെയുള്ള ഭാഗം നോക്കുക. അധ്യാത്മരാമായണം എന്ന പേരു പ്രകൃത ഗ്രന്ഥത്തിനു നൽകാനുള്ള കാരണത്തേയും കവി ഇവിടെ കാണിച്ചിരിക്കുന്നു.
പങ്ക്തികന്ധരപ്രമുഖന്മാരുടെ ഉപദ്രവം നിമിത്തം ദുഃഖിതയായ ഭൂദേവി ബ്രഹ്മാവിനോടു സങ്കടം പറയുന്നതും ബ്രഹ്മാവു് ദേവന്മാരോടും ഭൂമിയോടും കൂടി പാലാഴിയിൽ ചെല്ലുന്നതും മറ്റും പദാനുപദ തർജ്ജമ തന്നെയാണു്. ബ്രഹ്മാദിദേവന്മാർ ‘ഭാവനയോടുകൂടി’ പുരുഷസൂക്തംകൊണ്ടു് ദേവനെസ്സേവിച്ചപ്പോൾ,
[57] “…പതിനായിരമാദിത്യന്മാർ
ഒന്നിച്ചു കിഴക്കുദിച്ചുയരുന്നതുപോലെ
പത്മസംഭവൻ തനിയ്ക്കമ്പോടു കാണായ്വന്നു
പത്മലോചനനായ പത്മനാഭനെ മോദാൽ
മുഗ്ധന്മാരായുള്ള സിദ്ധയോഗികളാലും
ദുർദ്ദശമായ ഭഗവദ്രൂപം മനോഹരം
ഇന്ദ്രനീലാഭം പരമിന്ദിരാമനോഹരം
മന്ദിരവക്ഷസ്ഥലം വന്ദ്യമാനന്ദോദയം
വത്സലാഞ്ഛനവത്സം പാദപങ്കജഭക്ത-
വത്സലം സമസ്തലോകോത്സവം സത്സേവിതം
മേരുസന്നിഭകിരീടോദ്യൽ കുണ്ഡലമുക്താ-
ഹാരകേയൂരാംഗദകടകകടി സൂത്ര-
വലയാംഗുലീയകാദ്യഖിലവിഭൂഷണ-
കലിതകളേബരം കമലാമനോഹരം
കരുണാകരം കണ്ടു് പരമാനന്ദം പൂണ്ടു
സരസീരുഹഭവന്മധുരസ്ഫുടാക്ഷരം
സരസപദങ്ങളാൽ സ്തുതിച്ചു തുടങ്ങിനാൻ.”
ഈ ഭാഗത്തെ മൂലത്തോടു സാദൃശ്യപ്പെടുത്തി നോക്കിയാൽ കവിയുടെ വശ്യവാക്ത്വവും, കാവ്യധർമ്മമർമ്മജ്ഞതയും, ഭക്തിപാരവശ്യവും വെളിപ്പെടും. പറയത്തക്കമാറ്റമൊന്നും ഇവിടെ ചെയ്തിട്ടില്ല. ‘കഥഞ്ചിൽ ദൃഷ്ടവാൻ’ എന്ന സ്ഥലത്തു ‘കഥഞ്ചിൽ’ ശബ്ദത്തെ വിട്ടു കളഞ്ഞിട്ടു എഴുത്തച്ഛൻ ‘അമ്പോടു കണ്ടു്’ എന്നും ‘ഹർഷഗദ്ഗദയാ വാചാ’ എന്നിടത്തു ‘മധുരസ്ഫുടാക്ഷരം’ എന്നും മാറ്റിയിരിക്കുന്നു.
“ശംഖചക്ര ഗദാപത്മവനമാലാവിരാജിതം
സ്വർണ്ണയജ്ഞോപവീതേന സ്വർണ്ണവർണ്ണാംബരേണ ച
ശ്രിയാ ഭൂത്യാ ച സഹിതം ഗരുഡോപരി സംസ്ഥിതം”
ഇത്യാദി വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടുണ്ടെങ്കിലും സ്തുതിയിൽ ചില അംശങ്ങൾ കൂട്ടിയിട്ടുമുണ്ടു്.
“മരണമോർത്തു മമ മനസി പരിതാപം
കരുണാമൃതനിധേ! പെരികെ വളരുന്നു
മരമകാലേ തവ തരുണാരുണസമ
ചരണ സരസിജസ്മരണമുണ്ടാവാനായ്
തരിക വരം നാഥ”
ഇത്യാദി സ്തുതി പരമാർത്ഥത്തിൽ എഴുത്തച്ഛന്റേതു തന്നെയാണു്. എന്നാൽ പ്രകൃതത്തിൽ യോജിപ്പിക്കുന്നതിനും പ്രയാസമില്ല. ബ്രഹ്മാവിനു മരണമുണ്ടോ? എന്നു ആരെങ്കിലും ആക്ഷേപിക്കുന്ന പക്ഷം, ഉണ്ടെന്നു തന്നെ സമാധാനം പറയാം. നാശമില്ലാത്തതായി സാക്ഷാൽ പരമാത്മാവല്ലാതെ മറ്റൊന്നുമില്ലല്ലോ. ബ്രഹ്മാവു് സ്തുതിച്ചു തീർന്നപ്പോൾ ‘കിംകരോമി?’ എന്നു ഭഗവാൻ ചോദിക്കയും അതുകേട്ടു് ബ്രഹ്മാവു്,
“ഭഗവാൻ! രാവണോ നാമ പൌലസ്ത്യതനയോ മഹാൻ
രാക്ഷസാനാമധിപതിർമ്മദ്ദത്തവരദർപ്പിതഃ
ത്രിലോകീം ലോകപാലാംശ്ച ബാധതേ വിശ്വബാധനഃ
മാനുഷേണ മൃതിസ്തസ്യ മയാ കല്യാണ കല്പിതാ
അതസ്ത്വം മാനുഷോ ഭൂത്വാ ജഹി ദേവരിപും പ്രഭോ!”
എന്നു മറുപടി പറയുകയും ചെയ്തതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛന്റെ ഭാഷ ഇങ്ങനെയാണു്.
“നിന്തിരുവടി തിരുവുള്ളത്തിലേറാത ക-
ണ്ടെന്തൊരു വസ്തുലോകത്തിലുള്ളതു പോറ്റി!
എങ്കിലുമുണർത്തിക്കാം മൂന്നുലോകത്തിങ്കലും
സങ്കടം മുഴുത്തിരിക്കുന്നതിക്കാലം നാഥ
പൌലസ്ത്യതനയനാം രാവണൻ തന്നാലിപ്പോൾ
ത്രൈലോക്യം നശിച്ചതു മിക്കതും ജഗൽപതേ!
മദ്ദത്തവരബലദർപ്പിതനായിട്ടതി
നിർദ്ദയം മുടിക്കുന്നു വിശ്വത്തെയെല്ലാമയ്യോ!
ലോകപാലന്മാരെയും തച്ചാട്ടിക്കളഞ്ഞവ-
നേകശാസനമാക്കിച്ചമച്ചു ലോകമെല്ലാം.
പാകശാസനനെയും സമരേ കെട്ടിക്കൊണ്ടു
നാകശാസനവും ചെയ്തീടിനാൻ ദശാനനൻ.
യാഗാദികർമ്മങ്ങളും മുടക്കിയത്രയല്ല
യോഗീന്ദ്രന്മാരാം മുനിമാരെയും ഭക്ഷിക്കുന്നു.
ധർമ്മപത്നികളെയും പിടിച്ചുകൊണ്ടുപോയാൻ.
ധർമ്മവും മറഞ്ഞിതു മുടിഞ്ഞു മര്യാദയും.
മർത്ത്യനാലൊഴിഞ്ഞവനില്ല മറ്റാരാലുമേ
മൃത്യുവെന്നതുമെന്നാൽ കല്പിതം ജഗൽപതേ
നിന്തിരുവടി തന്നെ മർത്ത്യനായ്പ്പിറന്നിനി
പങ്ക്തികന്ധരൻ തന്നെക്കൊല്ലണം ദയാധിദേ!”
ദശരഥന്റെ പുത്രലാഭാലോചനയും അശ്വമേധവും പുത്രകാമേഷ്ടിയും കവി മൂലത്തിൽ നിന്നു വലിയ വ്യത്യാസമൊന്നും വരുത്താതെ തന്നെ ഭാഷാന്തരം ചെയ്തിരിക്കുന്നു.
“ഉപഭുജ്യ ചരും സർവാഃ സ്ത്രിയോ ഗർഭസമന്വിതാഃ
ദേവതാ ഇവ രേജുസ്താ സ്വഭാസാ രാജമന്ദിരേ”
എന്നിങ്ങനെ മൂലഗ്രന്ഥകാരൻ രാജ്ഞിമാരുടെ ഗർഭകാലത്തേ ‘ശ്ലോകത്തിൽ കഴിച്ചുകൂട്ടി. എഴുത്തച്ഛനാകട്ടെ,
“തൽപ്രജകൾക്കു പരമാനന്ദം വരുമാറു
ഗർഭവും ധരിച്ചിതു മൂവരുമതുകാലം.
അപ്പൊഴേ തുടങ്ങി ക്ഷോണീന്ദ്രനാം ദശരഥൻ
വിപ്രേന്ദ്രന്മാരെയൊക്കെ വരുത്തിത്തുടങ്ങിനാൻ.
ഗർഭരക്ഷാർത്ഥം ജപഹോമാദി കർമ്മങ്ങളും,
ഉൽപ്പലാക്ഷികൾക്കനുവാസരം ക്രമത്താലേ
ഗർഭചിഹ്നങ്ങളെല്ലാം വർദ്ധിച്ചു വരുന്തോറു-
മുൾപ്രേമം കൂടക്കൂടെ വർദ്ധിച്ചു നൃപേന്ദ്രനും
തൽപ്രണയിനിമാർക്കുള്ളാഭരണങ്ങൾപോലെ
വിപ്രാദിപ്രജകൾക്കും ഭൂമിക്കും ദേവകൾക്കും
അല്പമായ്ച്ചമഞ്ഞിതു സന്താപം ദിനംതോറു-
മല്പഭാഷിണിമാർക്കും വർദ്ധിച്ചു തേജസ്സേറ്റം
സീമന്തപുംസവനാദി ക്രിയകളും
കാമാന്തദാനങ്ങളും ചെയ്തിതു നരവരൻ”
എഴുത്തച്ഛൻ വെറും തർജ്ജമക്കാരനാണെന്നു പറയുന്നവർ ഇങ്ങനെ അദ്ദേഹം അവിടവിടെ സ്വതന്ത്രമായിച്ചേർത്തിട്ടുള്ള ഭാഗങ്ങൾ വായിച്ചു നോക്കട്ടെ. രാമചന്ദ്രന്റെ അവതാരത്തേ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ആവിരാസീജ്ജഗന്നാഥഃ പരമാത്മാ സനാതനഃ
നീലോൽപ്പലദളശ്യാമഃ പീതവാസാശ്ചതുർഭുജഃ
ജലജാരുണനേത്രാന്തഃ സ്ഫുരൽകുണ്ഡലമണ്ഡിതഃ
സഹസ്രാർക്കപ്രതീകാശഃ കിരീടീ കുഞ്ചിതാളകഃ
ശംഖചക്രഗദാപത്മവനമാലാവിരാജിതഃ
അനുഗ്രഹാഖ്യഹൃൽസ്ഥേന്ദുസൂചകസ്മിതചന്ദ്രികഃ
കരുണാരസസമ്പൂർണ്ണവിശാലോൽപ്പലലോചനഃ
ശ്രീവത്സഹാരകേയൂരനൂപുരാദിവിഭൂഷണഃ”
നമ്മുടെ കവി സമ്രാട്ടു് ഇതിനെ തർജ്ജമ ചെയ്തിരിക്കുന്നതെങ്ങനെയെന്നു നോക്കുക.
“സഹസ്രകിരണന്മാരൊരുമിച്ചൊരുനേരം
സഹസ്രായുതമുദിച്ചുയരുന്നതുപോലെ
സഹസ്രപത്രോത്ഭവനാരദസനകാദി
സഹസ്രനേത്രമുഖവിബുധേന്ദ്രന്മാരാലും,
വന്ദ്യമായിരുപ്പൊരു നിർമ്മലമകുടവും
സുന്ദരചികുരവുമളകസുഷമയും,
കാരുണ്യാമൃതരസസമ്പൂർണ്ണനയനവു-
മാരുണ്യാംബരപരിശോഭിതജഘനവും.
ശംഖചക്രാബ്ജഗദാശോഭിതഭുജങ്ങളും
ശംഖസന്നിഭഗളരാജി കൌസ്തുഭവും
ഭക്തവാത്സല്യം ഭക്തന്മാർക്കു കണ്ടറിവാനായ്
വ്യക്തമായിരിപ്പൊരു പാവന ശ്രീവത്സവും
കുണ്ഡലമുക്താഹാര കാഞ്ചിനൂപുരമുഖ
മണ്ഡനങ്ങളുമിന്ദുമണ്ഡലവദനവും
പണ്ടു ലോകങ്ങളെല്ലാമളന്ന പാദാബ്ജവും.”ഇത്യാദി
ഇവിടെ തർജ്ജമ മൂലാതിശായിയായിരിക്കുന്നുവെന്നു് ആരാണ് സമ്മതിക്കാത്തതു്? ഇങ്ങനെ രാമാനുജഗുരു ആവശ്യമില്ലാത്ത ഭാഗങ്ങലെ ചുരുക്കിയും, അല്ലാതുള്ള ഘട്ടങ്ങളെ പരത്തിയും എന്നാൽ കവി ധർമ്മത്തെ ഒരിടത്തും വിസ്മരിക്കാതെയും ആണു് എല്ലാ ദിക്കിലും തർജ്ജമ ചെയ്തുകാണുന്നതു്. മൂലഗ്രന്ഥകാരൻ രാമചന്ദ്രനെ ബാല്യദശയിൽ ഒരു ‘കുസൃതിക്കുടുക്ക’യായി കാണിച്ചിരിക്കുന്നെങ്കിലും എഴുത്തച്ഛൻ അതിന്റെ അനൌചിത്യമോർത്തു്, ആ ഭാഗം വിട്ടുകളഞ്ഞിരിക്കുന്നതു് നോക്കുക. മൂലകാരൻ പറയുന്നു:
“ഏകദാ രഘുനാഥോഽസൌ ഗതോ മാതരമന്തികേ
ഭോജനം ദേഹിമേ മാതർന്ന ശ്രുതം കാര്യസക്തയാ
തതഃ ക്രോധേന ഭാണ്ഡാനി ലഗുഡേനാഹനത്തദാ
ശിക്യസ്ഥം പാതയാമാസ ഗവ്യം ച നവനീതകം
ലക്ഷ്മണായ ദദൌ രാമോ ഭരതായ യഥാക്രമം
ശത്രഘ്നായ ദദൌ പശ്ചാദ്ദധി ദുഗ്ദ്ധം തഥൈവച
സൂതേന കഥിതേ മാത്രേ ഹാസ്യം കൃത്വാ പ്രധാവതി”
എഴുത്തച്ഛനാകട്ടേ, ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെയാണു്.
“കോമളന്മാരായോരു സോദരന്മാരുമായി
ശ്യമളനിറം പൂണ്ട ലോകാഭിരാമദേവൻ
കാരുണ്യാമൃതപൂർണ്ണാപാംഗവീക്ഷണംകൊണ്ടും,
സാരസ്യവ്യക്തവർണ്ണാലാപപീയൂഷംകൊണ്ടും,
വിശ്വമോഹനമായ രൂപസൌന്ദര്യംകൊണ്ടും,
നിശ്ശേഷാനന്ദപ്രദദേഹമാർദ്ദവംകൊണ്ടും,
ബന്ധൂകദന്താംബരചുംബനരസംകൊണ്ടും,
ബന്ധുരദന്താംകുരസ്പഷ്ടാഹാസാഭകൊണ്ടും,
ഭൂതലസ്ഥിതി പാദാബ്ജദ്വയയാനംകൊണ്ടും,
ചേതോമോഹനങ്ങളാം ചേഷ്ടിതങ്ങളെകൊണ്ടും,
താതനുമമ്മമാർക്കും നഗരവാസികൾക്കും
പ്രീതിനല്കിനാൻ സമസ്തേന്ദ്രിയങ്ങൾക്കും”
ഈ ഭാഗം അദ്ദേഹത്തിന്റെ സ്വന്തമാകുന്നു.
“ഫാലേ സ്വർണ്ണമയാശ്വത്ഥപർണ്ണമുക്താഫലപ്രഭം
കണ്ഠേ രത്നമണിവ്രാതം മദ്ധ്യേ ദ്വീപിനഖാഞ്ചിതം
കർണ്ണയോഃ സ്വർണ്ണസമ്പന്നരത്നാർജ്ജുനസടാലുകം
ശിഞ്ജാനമണിമഞ്ജീരകടിസൂത്രാംഗദൈർവൃതം
സ്മിതവക്ത്രാല്പദശനമിന്ദ്രനീലമണിപ്രഭം
അംഗണേ രിംഖമാണം തം തർണ്ണകാനനു സർവതഃ
ദൃഷ്ട്വാ ദശരഥോ രാജാ കൌസല്യാ മുമുദേ തദാ”
എന്ന പദ്യങ്ങളുടെ തർജ്ജമ കവിയുടെ മനോധർമ്മത്തിനും ചിത്രനിർമ്മാണചാതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉത്തമലക്ഷ്യമാകുന്നു.
“ഫാലദേശാന്തേ സ്വർണ്ണാശ്വത്ഥപർണ്ണാകാരമായ്
മാലേയമണിഞ്ഞതിൽ പറ്റീടും കുരളവും
അഞ്ജനമണിഞ്ഞതിമഞ്ജുളതരമായ
കഞ്ജനേത്രവും കടാക്ഷാവലോകനങ്ങളും,
കർണ്ണാലങ്കാര മണികുണ്ഡലം മിന്നീടുന്ന
സ്വർണ്ണദർപ്പണസമഗണ്ഡമണ്ഡലങ്ങളും,
ശാർദ്ദൂലനഖങ്ങളും വിദ്രുമമണികളും
ചേർത്തുടൻ കാർത്തസ്വരമണിയും മധ്യേ മധ്യേ
കോർത്തു ചാർത്തീടുന്നൊരു കണ്ഠകാണ്ഡോദ്ദ്യോതവും,
മുത്തുമാലകൾ വനമാലകളോടും പൂണ്ടു
വിസ്തൃതോരസി ചാർത്തും തുളസീമാല്യങ്ങളും,
അംഗദങ്ങളും വലയങ്ങൾ കങ്കണങ്ങളും
അംഗുലീയംകൊണ്ടു ശോഭിച്ച കരങ്ങളും
കാഞ്ചനസദൃശപീതാംബരോപരി ചാർത്തും
കാഞ്ചികൾ നൂപുരങ്ങളെന്നിവ പലതരം
അലങ്കാരങ്ങൾ പൂണ്ട സോദരന്മാരോടുമാ-
യലങ്കാരത്തെച്ചേർത്താൻ ഭൂമിദേവിക്കൂനാഥൻ.”
രാമചന്ദ്രൻ ബാല്യദശയേ അതിക്രമിക്കുന്നതിനു മുമ്പുതന്നെ വിശ്വാമിത്രൻ അയോദ്ധ്യാപുരിയിൽ എഴുന്നള്ളിയിട്ടു് യാഗരക്ഷാർത്ഥം അദ്ദേഹത്തിനെ സലക്ഷ്മണം തന്നോടുകൂടി അയക്കണമെന്നു് അപേക്ഷിച്ചു.
“എത്രയും കൊതിച്ച കാലത്തിങ്കൽ ദൈവവശാൽ
സിദ്ധിച്ച തനയനാം രാമനെപ്പിരിയുമ്പോൾ
നിർണ്ണയം മരിക്കും ഞാൻ, രാമനെ നൽകീടാഞ്ഞാൽ
അന്വയനാശം കൂടെ വരുത്തും വിശ്വാമിത്രൻ”
ഈ ദുർഘടഘട്ടത്തിൽ എന്താണു് ചെയ്യേണ്ടതു് എന്നു ദശരഥമഹാരാജാവു് വസിഷ്ഠനോടു ചോദിച്ചപ്പോൾ, രാമചന്ദ്രൻ കേവലം മനുഷ്യനല്ലെന്നും ഭൂഭാരത്തെ ശമിപ്പിക്കാനായി അവതരിച്ച മഹാവിഷ്ണുവാണെന്നും അതുകൊണ്ടു മഹർഷിയോടു അയക്കുന്നതിൽ സംശയിപ്പാൻ യാതൊന്നും ഇല്ലെന്നും അദ്ദേഹം ഉപദേശിയ്ക്കയാൽ രാജാവു്,
“ആഹൂയ രാമരാമേതി ലക്ഷ്മണേതി ച സാദരം
ആലിംഗ്യ മൂർദ്ധ്വ്യവഘ്രായ കൌശികായ സമാർപ്പയൽ”
എഴുത്തച്ഛൻ രാമായണം രചിച്ചതു മലയാളികളുടെ അജ്ഞാനമായ രാമായണം എന്നു വിചാരിച്ചാണല്ലോ. അതുകൊണ്ടു് സദാചാരവിഷയകങ്ങളായ ആദർശങ്ങൾ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനു് ഏതെങ്കിലും അവസരം ലഭിച്ചാൽ അദ്ദേഹം അതിനെ വിട്ടുകളയുകില്ല. അതിനാൽ മൂലത്തിൽ ‘രാമലക്ഷ്മണന്മാരെ’ കൌശികന്റെ പക്കൽ സമർപ്പിച്ചു എന്നു മാത്രമേ പറഞ്ഞിട്ടുള്ളുവെങ്കിലും എഴുത്തച്ഛൻ രാജാവിനെക്കൊണ്ടു് കൌശികനേ യഥാവിധി പൂജിപ്പിക്കയും ഭക്തിപൂർവം നമിപ്പിക്കയും ചെയ്തുവെന്നു മാത്രമല്ല, പുത്രന്മാരോടു്, ‘ഗുണങ്ങൾ വരുവാനായ് പോവിൻ’ എന്നു പറയിക്കയും ചെയ്തിരിക്കുന്നു. ഇത്ര മാത്രമോ? മൂലത്തിൽ, രാമലക്ഷ്മണന്മാർ, “ഗൃഹീത്വാചാപതൂണീരബാണഖഡ്ഗധരൌ യയൌ” എന്നേ പ്രസ്താവിച്ചിട്ടുള്ളു. എന്നാൽ ഭാഷയിൽ അങ്ങനെയല്ല. അവർ, ജനകജനനിമാർ ചരണാംബുജം കൂപ്പി മുനിനായകൻ ഗുരുപാദം വന്ദിച്ചിട്ടേ പുറപ്പെടുന്നുള്ളു. ഈ സദാചാരനിഷ്ഠ എഴുത്തച്ഛന്റെ ഏതു കൃതികൾ നോക്കിയാലും കാണാം. തുളസീദാസജിയും ഇതേ വിധത്തിൽ തന്നെ പറഞ്ഞരിക്കുന്നു.
“ജനനീഭവന ഗയേ പ്രഭു ചലേ നാഇ പദസീസ”
താടകാവധത്തെ വർണ്ണിക്കുന്നിടത്തു മൂലകാരൻ,
“അത്രാസ്തി താടകാനാമ രാക്ഷസീ കാമരൂപിണീ
ബാധതേ ലോകമഖിലം ജഹി താമവി ചാരയൻ.
തഥേതി ധനുരാദായ സഗുണം രഘുനന്ദനഃ
ടംകാരമകരോത്തേന ശബ്ദേനാപൂരയദ്വനം
തച്ശ്രുത്വാസഹമാനോ സാ താടകാ ഘോരരൂപിണീ
ക്രോധേന മൂർച്ഛിതാ രാമമഭിദുദ്രാവ മേഘവൽ
താമേകേന ശരേണാശു താഡയാമാസ വക്ഷസി
പപാത വിപിനേ ഘോരാ വമന്തീ രുധിരം ബഹു.”
എന്നു സംക്ഷിപ്തമായി പറഞ്ഞിട്ടുള്ളതിനെ നമ്മുടെ കവി, അല്പം പരത്തി ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“രാഘവാ! സത്യപരാക്രമവാരിധേ! രാമ!
പോകുമാറില്ലീവഴിയാരുമേയിതുകാലം
കാടിതു കണ്ടായോ നീ! കാമരൂപിണിയായ
താടകാ ഭയങ്കരി വാണീടും ദേശമല്ലോ.
അവളെപ്പേടിച്ചാരും നേർവഴി നടപ്പീല
ഭുവനവാസീജനം ഭുവനേശ്വര പോറ്റി!
കൊല്ലേണമവളെ വീ വല്ലജാതിയുമതി-
നില്ലൊരു ദോഷമെന്നു മാമുനി പറഞ്ഞപ്പോൾ
മെല്ലവേയൊന്നു ചെറുഞാണൊലി ചെയ്തു
രാമൻ–എല്ലാ ലോകവുമൊന്നു വിറച്ചിതതുനേരം.”
രാമന്റെ ഞാണൊലി വനത്തിൽ മാത്രമല്ല പരന്നതു്. ചെറുഞാണൊലിയായിരുന്നിട്ടും അതുകേട്ടു് ലോകമാസകലം വിറപൂണ്ടുവത്രേ.
“ചെറുഞാണൊലി കേട്ടുകോപിച്ചു നിശാചരി
പെരികേവേഗത്തോടുമടുത്തു ഭക്ഷിപ്പാനായി
അന്നേരമൊരുശരമയച്ചു രാഘവനും
ചെന്നു തടാകമാറിൽ കൊണ്ടിതു രാമബാണം
പാരതിൽ മലചിറകറ്റുവീണതുപോലെ
ഘോരരൂപിണിയായ താടകവീണാളല്ലോ.”
താടകാനിഗ്രഹാനന്തരം മാരീചസുബാഹുക്കൾ രുധിരാസ്ഥികൾ വർഷിച്ചു യാഗവിഘ്നം വരുത്താൻ ശ്രമിച്ചു. രാമൻ രണ്ടു ബാണങ്ങൾ അയക്കവേ, അതിലൊന്നു മാരീചനെ ശതയോജന ദൂരെത്തെറിപ്പിച്ചു സമുദ്രത്തിൽ വീഴ്ത്തി. അഗ്നിമയമായ രണ്ടാമത്തെ ബാണം സൂബാഹുവിനെക്കൊന്നു. ഇങ്ങനെയാണു് മൂലം.
തർജ്ജമയോ,
“പാരാതെ രണ്ടുശരം തൊടുത്തു രാമദേവൻ
മാരീചസുബാഹുപ്രവരന്മാരെ പ്രയോഗിച്ചാൻ.
കൊന്നിതു സുബാഹുവാമവനെയൊരു ശര-
മന്നേരം മാരീചനും ഭീതിപൂണ്ടോടീടിനാൻ
ചെന്നിതു രാമബാണം പിന്നാലെ കൂടക്കുടെ
ഖിന്നനായേറിയൊരു യോജനപാഞ്ഞാനവൻ
അർണ്ണവംതന്നിൽ ചെന്നു വീണിതു മാരീചനു-
മന്നേരമവിടെയും ചെന്നിതു ദഹിപ്പാനായ്
പിന്നെ മറ്റെങ്ങുമൊരു ശരണമില്ലാഞ്ഞവ-
നെന്നെ രക്ഷിക്കണമെന്നഭയം പുക്കീടിനാൻ.
ഭക്തവത്സലനഭയം കൊടുത്തതുമൂലം
ഭക്തനായ്വന്നാനന്നുതുടങ്ങി മാരീചനും”
വരയിട്ടിരിക്കുന്ന ഭാഗം എഴുത്തച്ഛന്റെ മനോധർമ്മഫലമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. വാല്മീകിയും തുളസിയും അധ്യാത്മരാമായണത്തിൽ പറഞ്ഞിട്ടുള്ളതുപോലെ തന്നെയാണു് അരുളിച്ചെയ്തിട്ടുള്ളതു്.
“…ജലധൌ തത്സമീപേസമ്പൂർണ്ണ സതയോജനം
ക്ഷിപ്തഃ സാഗരരോധസി”
എന്നു വാല്മീകി.
“ബിനുഫിര ബാന രാമതേ ഹമാരാ
സതയോജന ഗാ സാഗരപാരാ”
എന്നു തുളസി.
യാഗസമാപ്തിക്കുശേഷം വിശ്വാമിത്രൻ രാജകുമാരന്മാരോടുകൂടി മിഥിലാപുരിയിലേക്കു പുറപ്പെട്ടു. പോകുംവഴിക്കു് ‘ദിവ്യപാദപലതാകുസുമഫലങ്ങളാൽ സർവമോഹനതര’വും ‘ജന്തുസഞ്ചയഹീന’വും ആയ ഒരു ആശ്രമം കണ്ടിട്ടു്, അതിന്റെ പുരാവൃത്തത്തേപ്പറ്റി ഭഗവാൻ മുനിയോടു ചോദിക്കയും അദ്ദേഹം ചുരുക്കിപ്പറകയും ചെയ്തു.
“തയാ സാർദ്ധമിഹാവാത്സീദ് ഗൌതമസ്തപതാം വരഃ
ശക്രസ്തു താം ധർഷയിതുമന്തരം പ്രേപ്സുരന്വഹം”
എന്നു മൂലം. എന്നാൽ തർജ്ജമ,
“തന്നുടെ പത്നിയായോരഹല്യയോടും ചേർന്നു
പർണ്ണശാലയിലത്ര വസിച്ചു ചിരകാലം.
വിശ്വമോഹിനിയായോരഹല്യാരൂപം കണ്ടു
ദുശ്ച്യവനനും കുസുമായുധവശനായാൻ.
ചെന്തൊണ്ടിവായ്മലരും പന്തൊക്കും മുലകളും
ചന്തമേറീടും തുടക്കാമ്പുമാസ്വദിപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു ശതമുഖൻ
ചെന്താർ ബാണാർത്തി”
യിൽ മുഴുകി എന്നാണു്.
എഴുത്തച്ഛൻ ഇവിടെ ഇന്ദ്രന്റെയും തദ്ദ്വരാ വിടന്മാരുടെയും ദുഷിച്ച മനോവൃത്തിയെ ശാന്തമായി ഉപഹസിച്ചിരിക്കുന്നു. വിടന്മാർക്കു സ്ത്രീകളെ കേവലം കാമകലവിയ്ക്കുള്ള സാധനങ്ങളായിട്ടേ കാണ്മാൻ കഴിയൂ. അതിനാൽ അവരുടെ ദൃഷ്ടി ആ സാധുക്കളുടെ രൂപലാവണ്യത്തിൽ മാത്രമേ പതിയുന്നുള്ളു. അവർക്കു ഹൃദയം എന്നൊന്നുണ്ടു് എന്നുള്ള ചിന്തപോലും ആ ദുഷ്ടന്മാർക്കില്ല. തങ്ങളുടെ ക്ഷണികമായ സുഖത്തിനുവേണ്ടി അവർ എത്ര സ്ത്രീകളുടെ സ്വർഗ്ഗകവാടം ബന്ധിച്ചുകൊണ്ടിരിക്കുന്നു. ഇക്കാരണത്താൽ എഴുത്തച്ഛൻ അഹല്യാപുരാവൃത്തത്തെ സാമാന്യം ദീർഘമായിട്ടാണു് വിവരിച്ചിരിക്കുന്നതു്.
രാമായണത്തിലെ അടുത്ത ഘട്ടം സീതാസ്വയംവരമാണു്. കുമാരന്മാരാൽ അനുഗതനായിട്ടു് വിശ്വാമിത്രൻ മിഥിലാപുരിയിൽ എത്തി. ഗംഗ കടക്കുന്ന അവസരത്തിൽ നാവികനുമായുള്ള സംവാദത്തെയും മറ്റും വിട്ടുകളഞ്ഞിരിക്കുന്നു. ജനകമഹാരാജാവു് ചന്ദ്രസൂര്യന്മാരെപ്പോലെ ഇരിക്കുന്ന രാജകുമരന്മാരെ കണ്ടിട്ടു് അവരാരെന്നു് മഹർഷിയോടു ചോദിക്കയും അദ്ദേഹം ഏതൽപര്യന്തമുള്ള കഥ പറഞ്ഞുകേൾപ്പിച്ചിട്ടു്,
“പാരമേശ്വരമായ ചാപത്തെ കാണ്മാനുള്ളിൽ
പാരമാഗ്രഹമുണ്ടു നീയതു കാട്ടീടണം.”
എന്നു അറിവിച്ചു. ജനകാജ്ഞയാ ‘മന്ത്രവതാംവര’നായ ജനകമന്ത്രി ‘ഘണ്ടാസാഹസ്രമണിവസ്ത്രാദി വിഭൂഷിത’മായ ശൈവചാപത്തെ അയ്യായിരം കിങ്കരന്മാരെ കൊണ്ടു് എടുപ്പിച്ചു കൊണ്ടുവന്നു് രാമചന്ദ്രനെ കാണിച്ചപ്പോൾ, അദ്ദേഹം അതിനെ [58] ഭക്തിപൂർവം വന്ദിച്ചു. “വില്ലെടുക്കാമോ? കുലച്ചീടാമോ? വലിക്കാമോ?” എന്നൊക്കെ മന്ത്രിമാർ ചോദിക്കവേ, വിശ്വാമിത്രൻ,
“എല്ലാമാമാകുന്നതു ചെയ്താലും മടിക്കേണ്ട
കല്യാണമിതുമൂലം വന്നുകൂടീടുമല്ലോ.”
എന്നു് അർത്ഥഗർഭമായി പറയുകയാൽ ഭഗവാൻ മന്ദഹാസപൂർവം അതിനെ എടുത്തു ജിതശ്രമം മുറിച്ചു. ഇവിടെയും കവി അല്പം ഔചിത്യം പ്രദർശിപ്പിച്ചിരിക്കുന്നു. ‘എടുക്കാമോ മുറിക്കാമോ’ എന്നൊക്കെ ചോദിച്ചതുകേട്ടമാത്രയിൽ രാമൻ ഇടത്തുകൈകൊണ്ടു് അതിനെ നിഷ്പ്രയാസം പൊക്കിയിട്ടു്, അതിവേഗത്തിൽ ഭഞ്ജിച്ചുവെന്നാണു് മൂലം. എന്നാൽ നമ്മുടെ മഹാകവിയ്ക്കു് അതു് അത്ര മര്യാദയായി തോന്നിയില്ല. രാമചന്ദ്രൻ സാക്ഷാൽ പരമാത്മാവു തന്നെയെങ്കിലും, മനുഷ്യനായി അവതരിച്ച സ്ഥിതിക്കു് ലോകമര്യാദയേ അനുസരിച്ചു് ഗുരുവിന്റെ അനുജ്ഞയോടുകൂടിയേ ഇങ്ങനെയുള്ള മഹാകർമ്മങ്ങൾ ചെയ്യാവൂ എന്നാണു് എഴുത്തച്ഛന്റെ നിശ്ചയം. ഋഷിയുടെ കല്യാണശബ്ദപ്രയോഗവും ഭഗവാന്റെ മന്ദഹാസവും കവിയുടെ രസികതയ്ക്കു അനുയോജിച്ചു ഇരിക്കുന്നുമുണ്ടു്.
“ഏകശ്ശബ്ദഃ സമ്യഗ്ജ്ഞാതഃ സുഷ്ഠുപ്രയുക്തഃ സ്വർഗ്ഗേ ലോകേകാമധുഗ് ഭവതി” എന്ന ആപ്തവാക്യത്തിന്റെ സാരം നമ്മുടെ കവി കോകിലം നല്ലപോലെ ഗ്രഹിച്ചിരുന്നു എന്നുള്ളതിനു് യാതൊരു സംശയവും ഇല്ല.
“മന്ദഹാസവും പൂണ്ടു രാഘവനതു കേട്ടു
മന്ദമ്മന്ദംപോയ് ചെന്നു നിന്നു കണ്ടിതു ചാപം
ജ്വലിച്ചു തേജസ്സോടുമെടുത്തു വേഗത്തോടെ
കുലച്ചു വലിച്ചുടൻ മുറിച്ചു ജിതശ്രമം.”
ഇനി ഈ വരികളിലേ വൃത്തബന്ധം നോക്കുക. ആദ്യത്തെ ഈരടി രാമന്റെ ഗതിയ്ക്കു അനുരൂപമായി മന്ദം മന്ദം തന്നെ ഗമിയ്ക്കുന്നു. മൂന്നാമത്തെ വരിയെ അല്പം ഒന്നു ത്വരിപ്പിച്ചിരിക്കുന്നു. ‘കുലച്ചു’ ‘വലിച്ചു’ ‘മുറിച്ചു’ എന്നീ പദങ്ങളെ അടുത്തടുത്തു പ്രയോഗിച്ചപ്പോൾ നാലാമത്തെ പാദത്തിനു് അതിശയമായ ത്വരയും വന്നുചേർന്നു.
“ഇടിവെട്ടീടുംവണ്ണം വിൽ മുറിഞ്ഞൊച്ച കേട്ടു
നടുങ്ങീ രാജാക്കന്മാരുരഗങ്ങളെപ്പോലെ
മൈഥിലി മയിൽപേടപോലെ സന്തോഷം പൂണ്ടാൾ”
ഈ ആശയം നിരണത്തു കവിയിൽനിന്നു എഴുത്തച്ഛൻ സ്വീകരിച്ചതാണെങ്കിലും, അതു് അദ്ദേഹത്തിന്റെ കൈയിൽ വന്നുചേർന്നപ്പോൾ കുറേക്കൂടെ ചമൽക്കാരജനകമായി തീർന്നുവെന്നു പറയാതെകഴിയില്ല. ഇടിവെട്ടലും, നടുക്കവും ഒക്കെ ഇവിടെ കേൾക്കാനും കാണാനും നമുക്കു കഴിയുന്നു. സീതാസ്വയംവരച്ചടങ്ങുകളൊക്കെ അദ്ധ്യാത്മരാമായണം മൂലത്തിലുള്ളതുപോലെതന്നെ. ചില ചില്ലറ വ്യത്യാസങ്ങൾ മാത്രമേ വരുതിതീട്ടുള്ളു; “സ്വർണ്ണമാലയും ധരിച്ചാദരാൽ മന്ദം മന്ദമർണ്ണോജനേത്രേൻ മുമ്പിൽ സത്രപംവിനീതയായ് വന്നുടൻ നേത്രേൽപ്പലമാലയുമിട്ടാൾ മുന്നേ, പിന്നാലേ വരണാർത്ഥമാലയുമിട്ടീടിനാൾ” ഈ ഹൃദ്യമായ ആശയം കവിയുടെ സ്വന്തമാണു്.
അടുത്ത സരസഘട്ടം പരശുരാമനുമായുണ്ടായ സംഘട്ടനമാണു്. വിവാഹാന്തരം ദശരഥൻ പുത്രമിത്രാദികളോടുകൂടി,
[59] വെൺകൊറ്റക്കുടതഴവെൺചമരികളോടും
തിങ്കൾ മണ്ഡലം തൊഴുമാലവട്ടങ്ങളും,
ചെങ്കൊടിക്കൂറകൾ കൊണ്ടങ്കിതദ്ധ്വജങ്ങളും,
കുങ്കുമമലയജകസ്തൂരിഗന്ധത്തൊടും
നടന്നു വിരവൊടു മൂന്നു യോജനവഴി”
കടന്നനേരം ദുർന്നിമിത്തങ്ങൾ കണ്ടു തുടങ്ങി.
“നീലനീരദനിഭനിർമ്മലവർണ്ണത്തോടും
നീലലോഹിതശിഷ്യൻ ബഡവാനലസമൻ
ക്രൂദ്ധനായ് പരശുബാണാസനങ്ങളുംപൂണ്ടു
പരശുരാമൻ പദ്ധതിമദ്ധ്യേ വന്നുനിന്നപ്പോൾ”
ദശരഥ മഹാരാജാവു്,
“ബദ്ധസാധ്വസംവീണു നമസ്കാരവും ചെയ്താൻ
ബുദ്ധിയും കെട്ടു നിന്നു മറ്റുള്ള ജനങ്ങളും”
“കാർത്തവീര്യാരേ! പരിത്രാഹിമാം”
ഇത്യാതിദീർഘമായ സോത്രം മൂലത്തിലുള്ളതല്ല. ദശരഥൻ ഇങ്ങനെ കാൽത്തളിർ പണിഞ്ഞിട്ടും, പരശുരാമൻ,
“ബദ്ധരോഷേണ വഹ്നിജ്വാലപൊങ്ങീടുംവണ്ണം
വക്ത്രവും മദ്ധ്യാഹ്നാർക്കമണ്ഡലംപോലെ ദീപ്ത്യാ”
ഇങ്ങനെ അട്ടഹസിച്ചു
“ത്വം രാമ ഇതി നാമ്നാ മേ ചരസി ക്ഷത്രിയാധമ!
ദ്വന്ദ്വയുദ്ധം പ്രയച്ഛാശുയദിത്വം ക്ഷത്രിയോസി വൈ
അസ്മിംസ്തു വൈഷ്ണവേ ചാപേ ആരോപയസി ചേദ് ഗുണം
തദാ യുദ്ധം ത്വയാ സാർദ്ധം കരോമി രഘുവംശജ!
നോചേത്സർവം ഹനിഷ്യാമി ക്ഷത്രിയാന്തകരോഹ്യഹം.”
ഇവിടെയെങ്ങും എഴുത്തച്ഛൻ ഒരു മാറ്റവും ചെയ്തിട്ടില്ല. എന്നാൽ അടുത്ത വർണ്ണന സ്വന്തമാണു്.
രേണുകാത്മജൻ ഇപ്രകാരം പറഞ്ഞ ഉടനേ,
[60] “ക്ഷോണിയും പാരമൊന്നു വിറച്ചു ഗിരികളും;
അന്ധകാരം കൊണ്ടൊക്കെ മറഞ്ഞു ദിക്കുകളും;
സിന്ധുവാരിയുമൊന്നു കലങ്ങി മറിഞ്ഞിതു;
എന്തോന്നു വരുന്നതെന്നോർത്തു ദേവാദികളും;
ചിന്തപൂണ്ടുഴന്നിതു താപസവരന്മാരും;
പങ്ക്തിസ്യന്ദനൻ ഭീതികൊണ്ടു വേപഥുപൂണ്ടു
സന്താപമുണ്ടായ്വന്നു വിരിഞ്ചതനയനും”
എന്നാൽ രാമനാകട്ടെ മുഗ്ദ്ധമാം ഭാവത്തോടുകൂടി ഇപ്രകാരം അരുളിചെയ്തു:
“ചൊല്ലെഴും മഹാനുഭാവന്മാരാം പ്രൌഢാത്മാക്കൾ
വല്ലാതബാലന്മാരോടിങ്ങനെ തുടങ്ങിയാൽ
ആശ്രയമവർക്കെന്തോന്നുള്ളതു? തപോനിധേ!
സ്വാശ്രയകാലധർമ്മമെങ്ങനെ പാലിക്കുന്നു?
നിന്തിരുവടി തിരുവുള്ളത്തിലേറുന്നതി-
നന്തരമുണ്ടോ പിന്നെ വരുന്നു നിരൂപിച്ചാൽ,
അന്ധനായിരിപ്പൊരു ബാലകനുണ്ടോ ഗുണ-
ബന്ധനം ഭവിക്കുന്നു? സന്തതം ചിന്തിച്ചാലും
ക്ഷത്രിയകുലത്തിങ്കലുത്ഭവിക്കയും ചെയ്തേൻ.
ശസ്ത്രാസ്ത്രപ്രയോഗസാമർത്ഥ്യമില്ലല്ലോതാനും.
ശത്രുമിത്രോദാസീനഭേവുമെനിക്കില്ല
ശത്രുസംഹാരം ചെയ്വാൻ ശക്തിയുമില്ലയല്ലോ”
മൂലത്തിലാകട്ടെ,
“രാമോ ദാശരഥിവീരോ വീക്ഷ്യ തം ഭാർഗ്ഗവം രൂഷാ
ധനുരാച്ഛിദ്യ തദ്ധസ്താദാരോപ്യ ഗുണമഞ്ജസാ
തൂണീരാദ് ബാണമാദായ സന്ധായാകൃഷ്യ വീര്യവാൻ
ഉവാ ച ഭാർഗ്ഗവം രാമഃ ശൃണു! ബ്രഹ്മൻ! വചോ മമ
ലക്ഷ്യം ദർശയ ബാണസ്യ ഹ്യമോഘോ മമ സായകഃ”
എന്നു മാത്രമേ പറഞ്ഞു കാണുന്നുള്ളു.
“സുന്ദരൻ സുകുമാരനിന്ദിരാപതി രാമൻ
കന്ദർപ്പകളേബരൻ കഞ്ജലോചനൻ പരൻ
ചന്ദ്രചൂഡാരവിന്ദമന്ദിരമഹേന്ദ്രാദി
വൃന്ദാരകേന്ദ്രമുനിവൃന്ദവന്ദിതൻ ദേവ
മന്ദഹാസവും പൂണ്ടു വന്ദിച്ചാ”
ണത്രേ വില്ലു വാങ്ങിക്കുലച്ചതു്. ഇവിടെ നമ്മുടെ കവികുലചക്രവർത്തി രാമചന്ദ്രന്റെയും ഭാർഗ്ഗവരാമന്റെയും സ്വഭാവങ്ങൾക്കുള്ള വ്യത്യാസം എത്ര ഭംഗിയായി കാണിച്ചിരിക്കുന്നു!
“മാർഗ്ഗമം നിഷ്ഫലമായ്വരികയില്ല മമ
ഭാർഗ്ഗവരാമ! ലക്ഷ്യം കാട്ടിത്തന്നീടവേണം”
എന്നു ഭഗവാൻ അരുളിച്ചെയ്ത മാത്രയിൽ പരശുരാമൻ,
“രാമ രാമ! മഹാബാഹോ! ജാനകീപതേ”
എന്നിങ്ങനെ സ്തുതിച്ചുതുടങ്ങി.
രാമാദികൾ അയോധ്യാപുരിയിൽ ചെന്നെത്തുന്നതുവരെയുള്ള കഥാഭാഗമാണു് ബാലകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.
രാഘവനാരദസംവാദത്തോടുകൂടി ആണു് അയോദ്ധ്യാകാണ്ഡപ്രാരംഭം. നാരദസ്തുതി പ്രായേണ നേർ തർജ്ജമ തന്നെ. ശ്രീരാമാഭിഷേകാരംഭത്തെ വർണ്ണിക്കുന്നിടത്തും കവി പറയത്തക്ക ഭേദഗതികളൊന്നും ചെയ്തിട്ടില്ല.
മൂലം:
“ശ്വഃ പ്രഭാതേ മദ്ധ്യകക്ഷേ കന്യകാഃ സ്വർണ്ണഭൂഷിതാഃ
തിഷ്ഠന്തു ഷോഡശ; ഗജഃ സ്വർണ്ണരത്നാദിഭൂഷിതഃ
ചതുർദ്ദന്തഃ സമായാതു ഐരാവതകുലോത്ഭവഃ
നാനാതീർത്ഥോദകൈഃ പൂർണ്ണാഃ സ്വർണ്ണകുംഭാഃ സഹസ്രശഃ
സ്ഥാപ്യന്താം തത്രവൈയാഘ്രചർമ്മാണി ത്രീണി ചാനയ
ശ്വേതച്ഛത്രം രത്നദണ്ഡം മുക്താമണിവിരാജിതം
ദിവ്യമാല്യാനി വസ്ത്രാണി ദിവ്യാന്യാഭരാണാനി ച
മുനയഃ സൽകൃതാസ്തത്ര വിഷ്ഠന്തു കുശപാണയഃ
നർത്തക്യോ വാരമുഖ്യാശ്ച ഗായകാ വേണുകാസ്തഥാ
നാനാവാദിത്രകശലാ വാദയന്തു നൃപാംഗണേ
ഹസ്ത്യശ്വരഥപാദാതാ ബഹിസ്തിഷ്ഠന്തു സായുധാഃ
നഗരേ യാനി തിഷ്ഠന്തി ദേവതായതനാനിച
തേഷു പ്രവർത്തതാം പൂജാ നാനാബലിഭിരാവൃതാ
രാജാനഃ ശീഘ്രമായാന്തു നാനോപായനപാണയഃ”
ഭാഷ:
“കേൾക്ക നാളെപ്പുലർകാലേചമയിച്ചു
ചേൽക്കണ്ണിമാരായ കന്യകമാരെല്ലാം
മദ്ധ്യകക്ഷ്യേപതിനാറു പേർനില്ക്കണം;
മത്തഗജങ്ങളെപ്പൊന്നണിയിക്കണം;
ഐരാവതകുലജാതനാം നാല്ക്കൊമ്പ-
നാരാൽവരേണമലങ്കരിച്ചന്തികേ.
ദിവ്യനാനാതീർത്ഥവാരിപൂർണ്ണങ്ങളായ്
ദിവ്യരത്നങ്ങളമിഴ്ത്തി വിചിത്രമായ്
സ്വർണ്ണകലശസഹസ്രം മലയജ-
പർണ്ണങ്ങൾകൊണ്ടുവായ് കെട്ടിവെച്ചീടണം;
പുത്തൽ പുലിത്തോൽ വരുത്തുക മൂന്നിഹ-
ഛത്രം സുവർണ്ണദണ്ഡമണിശോഭിതം
മുക്താമണിമാല്യരാജിതനിർമ്മല-
വസ്ത്രങ്ങൾ മാല്യങ്ങളാഭരണങ്ങളും
സൽകൃതന്മാരാം മുനിജനം വന്നിഹ-
നില്ക്ക കുശപാണികളായ് സഭാന്തികേ.
നർത്തകിമാരോടു വാരവധൂജനം
നർത്തകഗായക വൈണികവർഗ്ഗവും
ദിവ്യവാദ്യങ്ങളെല്ലാം പ്രയോഗിക്കണം;
ഉർവീവരാങ്കണേ നിന്നു മനോഹരം
ഹസ്ത്യശ്വപത്തിരഥാദിമഹാബലം.
വസ്ത്രാദ്യലങ്കാരമോടു വന്നീടണം
ദേവാലയങ്ങൾതോറും ബലിപൂജയും
ദീപാവലികളും വേണം മഹോത്സവം
ഭൂപാലരേയും വരുവാൻ നിയോഗിക്ക
ശോഭയോടെ രാഘവാഭിഷേകാർത്ഥമായ്.”
നേർ തർജ്ജമയ്ക്കു് ഇതു ഒരു ഉദാഹരണമാകുന്നു.
അഭിഷേകവിഘ്നകഥനത്തിലും എഴുത്തച്ഛൻ പ്രസ്താവാർഹമായ മാറ്റങ്ങളൊന്നും വരുത്തീട്ടില്ല. എന്നാൽ,
“കൌസല്യാം മാം സമം പശ്യൻ സദാ ശുശ്രൂഷതേ ഹി മാം”
എന്നതിനെ,
“രാമനും കൌസല്യാദേവിയെക്കാളെന്നെ
പ്രേമമേറും നൂനമില്ലൊരു സംശയം.
ഭക്തിയും വിശ്വാസവും ബഹുമാനവു-
മിത്രമറ്റാരെയുമില്ലെന്നറിക നീ.
നല്ലവസ്തുക്കളെനിക്കു തന്നേമറ്റു
വല്ലവർക്കും കൊടക്കൂ മമ നന്ദനൻ.
ഇഷ്ടമല്ലാതൊരു വാക്കുപറകയി-
ലൊട്ടുമേ ഭേദമവനില്ലൊരിക്കലും
അശ്രാന്തമെന്നെയെത്ര മടികൂടാതെ
ശുശ്രൂഷചെയ്തു ഞായം പ്രീതിപൂർവകം.”
എന്നും,
“ധീരോത്യന്തദയാന്വിതോപി സുഗുണാചാരാന്വിതോ വാഥവാ
നീതീജ്ഞോ വിധിവാദദേശികപരോ വിദ്യാവിവേകോഥവാ
ദുഷ്ടനാമതിപാപഭാവിതധിയാം സംഗം സദാചിദ്ഭജേ-
ത്തദ്ബുദ്ധ്യാ പരിഭാവിതോ പ്രജതി തൽസാമ്യം ക്രമേണ സ്ഫുടം.”
എന്നതിനെ,
“ധീരനായേറ്റം ദായാന്വിതനായ് ഗുണാ-
ചാരസംയുക്തനായ് നീതിജ്ഞനായ് നിജ-
ദേശികവാക്യസ്ഥനായ് സുശീലനാ-
യാശയശുദ്ധനായ്വിദ്യാനിരതനായ്
ശിഷ്ടനായുള്ളവനെന്നങ്ങിരിക്കിലും
ദുഷ്ടസംഗംകൊണ്ടു കാലാന്തരത്തിനാൽ
സജ്ജനനിന്ദ്യനായ്വന്നുകൂടും ദൃഢം.
ദുർജ്ജനസംസർഗ്ഗമേറ്റമകലവേ
വർജ്ജിക്കവേണം പ്രയത്നേന സൽപുമാൻ
കജ്ജളംപറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം.”
എന്നും യഥോചിതം വിസ്താരമായി ഭാഷാന്തരം ചെയ്തിട്ടുണ്ടു്.
ക്രോധാലയം പ്രവേശിച്ചു് വെറും പൊടിയണിഞ്ഞു കിടന്ന കൈകേയിയേ ‘മന്ദംമന്ദം തലോടിത്തലോടി’ അനുനയ വാക്കുകളാൽ പ്രീണിപ്പിച്ചു് ഈ കോപഭാവത്തിനു കാരണം എന്തെന്നു ദശരഥൻ ചോദിച്ചതിനു് മറുപടിയായി ആ ദേവി,
“…പണ്ടു സുരാസുരായോധനേ
സങ്കടംതീർത്തുരക്ഷിച്ചേൻ ഭവാനെ ഞാൻ
സന്തുഷ്ടചിത്തനായന്നു ഭവാൻ മമ
ചിന്തിച്ചു രണ്ടുവരങ്ങൾ നല്കീലയോ.
… … …
വച്ചിരിക്കുന്നു ഭവാങ്കലതുരണ്ടു-
മിച്ഛയുണ്ടിന്നു വാങ്ങീടുവാൻ ഭൂപതേ!
എന്നതിലൊന്നു രാജ്യഭിഷേകം ഭവാ
നിന്നു ഭരതനു ചെയ്യണമെന്നതും.
പിന്നെ മറ്റേതു രാമൻ വനവാസത്തി
നിന്നുതന്നെ ഗമിക്കേണമെന്നുള്ളതും.”
എന്നിങ്ങനെ പറഞ്ഞപ്പോൾ, അദ്ദേഹം [61] ‘വജ്രമേറ്റദ്രിപതിച്ചപോലെഭൂവി’ സജ്വരചേതസാ വീണുപോയി. മുഹൂർത്തമാത്രം കഴിഞ്ഞു് രാജാവു് ഇങ്ങനെ വിലപിച്ചു:
“ദുസ്സഹവാക്കുകൾ കേൾക്കായതെന്തയ്യോ!
ദുഃസ്വപ്നമാഹന്ത കാൺകയോ ഞാനിഹ
ചിത്തഭ്രമം ബലാലുണ്ടാകയോ മമ
മൃത്യുസമയമുപസ്ഥിതമാകയോ?
കിംകിമേതൽകൃതം ശങ്കര! ദൈവമേ!
പങ്കജലോചന! ഹാ! പരബ്രഹ്മമേ”
അദ്ദേഹം,
“വ്യാഘ്രിയെപ്പോലെ സമീപേ വസിക്കുന്ന
മൂർഖമതിയായ കൈകയിതൻമുഖം
നോക്കിനോക്കിബ്ഭയംപൂണ്ടു
ദീർഘമായ് വീർത്തുവീർത്തു്”
ഇങ്ങനെ ഭത്സിച്ചുതുടങ്ങി.
“എന്തിവണ്ണം പറയുന്നതുഭദ്രേ! നീ?
എന്തു നിന്നോടു പിഴച്ചിതു രാഘവൻ?
മൽപ്രാണഹാനികരമായവാക്കുനീ
യിപ്പോളുരചെയ്തതിനെന്തുകാരണം?
എന്നോടു രാമഗുണങ്ങളെ വർണ്ണിച്ച
മുന്നമെല്ലാം നീ പറഞ്ഞിരുന്നൂനിന-
ക്കിന്നിതുതോന്നുവാനെന്തൊരുകാരണം?
നിന്നുടെപുത്രനു രാജ്യംതരാമല്ലോ.
ധന്യശീലേ! രാമൻ പോകേണമെന്നുണ്ടോ!
രാമനാലേതും ഭയംനിനക്കുണ്ടാകാ
ഭൂമീപതിയായ് ഭരതനിരുന്നാലും”
വർണ്ണ്യവസ്തുവിന്റെ പൂർണ്ണപ്രതീതി ജനിപ്പിക്കുന്നതിനു നമ്മുടെ കവിക്കു് അലങ്കാരങ്ങളുടെ അപേക്ഷയൊന്നുമില്ല. ശബ്ദശക്തികൊണ്ടു് അദ്ദേഹം കാര്യം സാധിക്കുന്നു. “നോക്കി നോക്കി” “വീർത്തു വീർത്തു്” ഇത്യാദിദ്വിരുക്തികളുടെ സ്വാരസ്യം സഹൃദയന്മാർക്കു് അനുഭവഗോചരമാണല്ലോ.
ഈ വരങ്ങൾരണ്ടും തന്നില്ലെങ്കിൽ, താൻ ജീവത്യാഗം ചെയ്യുന്നതാണെന്നു കൈകെയി ശഠിച്ചപ്പോൾ ദശരഥൻ,
“കൈകേയിതന്നുടെ നിർബന്ധവാക്യവും
രാഘവനോടു വിയോഗം വരുന്നതും,
ചിന്തിച്ചു ദുഃഖസമുദ്രനിമഗ്നനായ്
സന്താപമോടു മോഹിച്ചു വീണീടിനാൻ.
പിന്നെയുണർന്നിരുന്നും കിടന്നുമ്മകൻ
തന്നെയോർത്തും പറഞ്ഞും കരഞ്ഞും സദാ
രാമരാമേതി രാമേതി പ്രലാപേന
യാമിനി പോയിതു സംവത്സരതുല്യമായ്”
ഈ ഭാഗം,
“മൂർച്ഛിതഃ പതിതോ ഭൂമൌ വിസംജ്ഞോ മൃതകോ യഥാ
ഏവം രാത്രിർഗതാ തസ്യ ദുഃഖാൻ സംവത്സരോപമാ”
എന്നതിന്റെ എത്ര ഹൃദ്യമായ പരിഭാഷയായിരിക്കുന്നു!
“സ്ത്രിയോ ബാലാശ്ചവൃദ്ധാശ്ചരാത്രൌനിദ്രാം ന ലേഭിരേ
കദാ ദ്രക്ഷ്യാമഹേ രാമം പീതകൌശേയവാസസും
സർവാഭരണസമ്പന്നം കിരീടകടകോജ്ജ്വലം
കൌസ്തുഭാഭരണം ശ്യാമം കന്ദർപ്പശതസുന്ദരം
അഭിഷിക്തം സമായാതം ഗജാരൂഢം സ്മിതാനനം
ശ്വേതച്ഛത്രധരം തത്രലക്ഷ്മണം ലക്ഷണാന്വിതം
രാമം കദാ വാ ദ്രക്ഷ്യാമഃ പ്രാഭാതം വാ കദാ ഭവേൽ
ഇത്യുത്സുകധിയഃ സർവേ ബഭൂവുഃ പുരവാസിനഃ”
എഴുത്തച്ഛൻ ഈ പദ്യങ്ങളെ നേരെ തർജ്ജമചെയ്യാതെ തന്റെ ഹൃദയസ്ഥിതനായ ഭഗവാന്റെ ഒരു സജീവചിത്രം വരയ്ക്കയാണു് ചെയ്തിട്ടുള്ളതു്.
“സ്ത്രീബാലവൃദ്ധാവധിപുരവാസിക-
ളാബദ്ധകൌതൂഹലാബ്ധിനിമഗ്നരായ്
രാത്രിയിൽനിദ്രയും കൈവിട്ടു മാനസേ
ചീർത്തപരമാനന്ദത്തോടുമേവിനാർ.
നമ്മുടെജീവനാം രാജകുമാരനെ-
നിർമ്മലരത്നകിരീടമണിഞ്ഞതി-
രമ്യകരായിതമണികുണ്ഡല
സമ്മുഗ്ധശോഭിതഗണ്ഡസ്ഥലങ്ങളും
പുണ്ഡരീകച്ഛദലോചനഭംഗിയും
പുണ്ഡരീകാരാതി മണ്ഡലതുണ്ഡവും
ചന്ദ്രികാസുന്ദരമന്ദസ്മിതാഭയും
കുന്ദമുകുള സമാനദന്തങ്ങളും
ബന്ധൂകസൂനസമാനാധരാഭയും
കന്ധരരാജിതകൌസ്തുഭരത്നവും
ബന്ധുരാഭം തിരുമാറുദരവും
സന്ധ്യാഭ്രസന്നിഭപീതാംബരാഭയും
പൂഞ്ചേലമീതെ വിളങ്ങിനിന്നീടുന്ന
കാഞ്ചനകാഞ്ചികളും തനുമധ്യവും
കുംഭികുലോത്തമൻ തുമ്പിക്കരംകണ്ടു
കുമ്പിട്ടുകൂപ്പീടുമൂരുകാണ്ഡങ്ങളും
കുംഭീന്ദ്രമസ്തക സന്നിഭജാനുവും
അംഭോജബാണനിഷംഗാഭജംഘയു-
മംഭോജതുല്യമാമം ഘ്രിതലങ്ങളും
ജംഭാരിരത്നം തൊഴും തിരുമേനിയും
ഹാരകടകവലയാംഗുലീയാദി
ചാരുതരാഭരണാവലിയും പൂണ്ടു
വാരണൻവീരൻ കഴുത്തിൽതിറമോടു
ഗൌരാതപത്രം ധരിച്ചരികേ നിജ
ലക്ഷ്മണനാകിയ സോദരൻതന്നോടും
ലക്ഷ്മീനിവാസനാം രാമചന്ദ്രം മുദാ
കാണായ്വരുന്നു നമുക്കിനിയെന്നിദം
മാനസതാരിൽ കൊതിച്ചനമുക്കെല്ലാം
ക്ഷോണീപതിസുതനാകിയരാമനെ
കാണായ് വരും പ്രഭാതേ ബത നിർണ്ണയം
രാത്രിയാം രാക്ഷസി പോകുന്നതില്ലെന്നു
ചീർത്തവിഷാദമോടൌൽസുക്യമുൾകൊണ്ടു
മാർത്താണ്ഡദേവനെ കാണാഞ്ഞു നോക്കിയും
പാർത്തുപാർത്താനന്ദ പൂർണ്ണാമൃതാബ്ധിയിൽ
വിണുമുഴുകിയും പിന്നെയും പൊങ്ങിയും
വാണീടിനാർ പുരവാസികളാദരാൽ.”
ഇതു തർജ്ജമയും എഴുത്തച്ഛൻ വെറും തർജ്ജമക്കാരനും ആണെങ്കിൽ ഇതുപോലൊരു തർജ്ജമയേയും എഴുത്തച്ഛനെപ്പോലെ ഒരു തർജ്ജമക്കാരനേയും കിട്ടിയാൽ ധന്യധന്യയാകാത്ത ഏതു ഭാഷായോഷയാണു് ഉള്ളതു്?
ആദിത്യനുദിച്ചിട്ടും മന്നവൻ പള്ളിക്കുരിപ്പുണരായ്കയാൽ, മന്ത്രിപ്രവരനായ സുമന്ത്രൻ അന്തഃപുരത്തിൽചെന്നു് “രാജീവഗോത്രോദ്ഭൂതഭൂപതേ! രാജരാജേന്ദ്രപ്രവര! ജയ! ജയ!” എന്നൊക്കെ സ്തുതിക്കവേ,
“എത്രയും ഖിന്നനായ് കണ്ണുനീരും വാർത്തു
പൃത്ഥ്വിയിൽതന്നെ കിടക്കും നരേന്ദ്രനെ”
കണ്ടു് ഈ ഭാവഭേദത്തിനുള്ള കാരണം എന്തെന്നു കൈകേയിയോടു ചോദിച്ചു.
“രാമനെകാണാഞ്ഞു ദുഖം നൃപേന്ദ്രനു
രാമനെച്ചെന്നു വരുത്തുക വൈകാതെ”
എന്നു ദേവി മറുപിപറഞ്ഞപ്പോൾ, സുമന്ത്രൻ ‘അതിനെന്തുപ്രയാസം; എന്നാൽ രാജാജ്ഞകൂടാതെ ഞാൻ എങ്ങനെ ഇവിടെ നിന്നു പോകും?’ എന്നു സംശയിച്ചു നിൽക്കവേ, ദശരഥൻ,
“ചെന്നുനീതന്നെ വരുത്തുക രാമനെ
സുന്ദരനായൊരു രാമകുമാരനാം
നന്ദനൻതൻമുഖം വൈകാതെകാണണം”
എന്നു ആജ്ഞാപിച്ചു. രാമചന്ദ്രൻ വന്നു്, പിതാവിന്റെ പാദപങ്കജത്തെ താണുകൂപ്പിയപ്പോൾ, അദ്ദേഹത്തിനെ ആലിംഗനം ചെയ്വാനായി മഹാരാജാവു് എണീറ്റു് കൈനീട്ടാൻ ഭാവിക്കവേ, മോഹിച്ചു വീണുപോയി. ഭഗവാൻ വേഗത്തിൽ താതനെച്ചെന്നെടുത്തു് മടിയിൽ കിടത്തീട്ടു് ഈ ദുഃഖത്തിനു കാരണമെന്തെന്നു ചോദിച്ചു. അതുകേട്ടു് കൈകേയി,
“രണ്ടുവരംമമ ദത്തമായിട്ടുണ്ടു്
പണ്ടുനിൻതാതനാൽ സന്തുഷ്ടചേതസാ
നിന്നാലെ സാദ്ധ്യമായുള്ളൊന്നതു, രണ്ടു-
മിന്നു തരേണമെന്നർത്ഥിക്കയും ചെയ്തേൻ.
നിന്നോടതു പറഞ്ഞീടുവാൻ നാണിച്ചു
ഖിന്നനായ്വന്നിതു താതനറിക നീ
സത്യപാശേന സംബദ്ധനാം താതനെ
സത്വരം രക്ഷിപ്പതിന്നു യോഗ്യൻ ഭവാൻ”
എന്നു പറഞ്ഞതു ശൂലം തറയ്ക്കുന്നതുപോലെ രാമചന്ദ്രനിൽകൊണ്ടു.
“ഇത്രയെല്ലാം പറയേണമോ മാതാവേ
താതാർത്ഥമായിട്ടു ജീവനെത്തന്നെയും
മാതാവു തന്നെയും സീതയെത്തന്നെയും
ഞാൻ ഉപേക്ഷിപ്പൻ; അതിനില്ല സംശയം
മാനസേ ഖേദമതിനില്ലിനിക്കേതും
രാജ്യമെന്നാകിലും താതൻ നിയോഗിക്കിൽ
ത്യാജ്യമെന്നാലെന്നറിക നീ മാതാവേ
ആകയാൽ താതനിയോഗമനുഷ്ഠിപ്പാൻ
ആകുലമേതുമെനിക്കില്ല നിർണ്ണയം
സത്യം കരോമ്യഹം സത്യം കരോമ്യഹം
സത്യം മയോക്തം മറിച്ചു രണ്ടായ്വരാ”
എന്നു രഘുനാഥൻ ശപഥം ചെയ്തപ്പോൾ, കൈകയികാര്യമെല്ലാം തുറന്നു പറഞ്ഞു.
“താതൻ നിനക്കഭിഷേകാർത്ഥമായുട-
നാദരാൽ സംഭരിച്ചോരു സംഭാരങ്ങൾ
കൊണ്ടഭിഷേകം ഭരതനു ചെയ്യണം.
രണ്ടാംവരം പിന്നെയൊന്നുണ്ടു വേണ്ടുന്നു,
നീ പതിന്നാലുസംവത്സരം കാനനേ
താപസവേഷേണ വാഴുകയും വേണം”
ഈ വാക്കുകൾ കേട്ടപ്പോൾ ഭഗവാൻ, ഒരു ഭാവഭേദവും കൂടാതെ
“ഇന്നതിനെന്തൊരു വൈഷമ്യമായതും
ചെയ്കഭിഷേകം ഭരതനു ഞാനിനി
വൈകാതെ പോവൻ വനത്തിനു മാതാവേ
എന്തതെന്നോടു ചൊല്ലാഞ്ഞു പിതാവതു്
ചിന്തിച്ചു ദുഃഖിപ്പതിനെന്തു കാരണം?”
ഇതുവരെയുള്ള ഭാഗം ശരിതർജ്ജമയാകുന്നു. ഇവിടെ കവി ഒന്നു രണ്ടു വാക്യങ്ങൾ കൂടി സ്വതന്ത്രമായ് ചേർത്തിട്ടുള്ളതു് രാമചന്ദ്രന്റെ സ്വഭാവത്തെ പൂർണ്ണമായി വെളിപ്പെടുത്തുന്നതിനു പര്യാപ്തവുമായിരിക്കുന്നു.
“രാജ്യത്തെ രക്ഷിപ്പതിന്നു മതിയവൻ
രാജ്യമുപേക്ഷിപ്പതിന്നു ഞാനും മതി
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു
ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
സ്നേഹമെന്നെക്കുറിച്ചേറുമമ്മയ്ക്കു
മദ്ദേഹമാത്രം ഭരിക്കെന്നു വിധിക്കയാൽ;
ആകാശഗംഗയെപ്പാതാളലോകത്തു
വേഗേനകൊണ്ടു ചെന്നാക്കി ഭഗീരഥൻ
തൃപ്തിവരുത്തിപ്പിതൃക്കൾക്കു; പൂരുവും
തൃപ്തനാക്കീടിനാൻ താതനുതന്നുടെ
യൌവനം നല്കിജരാനരയും വാങ്ങി
ദിവ്യന്മാരായാർ പിതൃപ്രസാദത്തിനാൽ
അല്പമായുള്ളൊരു കാര്യം നിരൂപിച്ചു
മൽപിതാദുഃഖിപ്പതിനില്ലവകാശം”
ഇതെല്ലാം കവി കല്പിതമാകുന്നു. ഈ വാക്കുകൾ കവിയുടെ ആശയഗാംഭീര്യത്തിനു സാക്ഷ്യം വഹിക്കുന്നു. ദശരഥന്റെ വിലാപവും മറ്റും മൂലഗ്രന്ഥത്തിലുള്ളതിനേക്കാൾ ഹൃദയ ദ്രവീകരണചണമായിരിക്കുന്നുണ്ടു്.
“ഹാരാമ! ഹാ! ജഗന്നാഥ! ഹാ! മമ പ്രാണവല്ലഭ!
മാം വിസൃജ്യ കഥം ഘോരം വിപിനം ഗന്തുമഹർസി
ഇതി രാമം സമാലിംഗ്യ മുക്തകണ്ഠോ രുരോദാഹഃ,
എന്നേ മൂലത്തിലുള്ളു.
“ഹാ! രാമ! ഹാ! ജഗന്നാഥ! ഹാ! രാമ
ഹാഹാ മമപ്രാണവല്ലഭ!
നിന്നെപ്പിരിഞ്ഞു പൊറുക്കുന്നതെങ്ങനെ
എന്നെപ്പിരിഞ്ഞുനീ ഘോരമഹാവനം
തന്നിൽഗമിക്കുന്നതെങ്ങിനെ നന്ദന!
എന്നിത്തരം പല ജാതിപറകയും
കണ്ണുനീരാലോല വാർത്തുകരകയും
നന്നായ് മുറുകെ മുറുകെത്തഴുകിയും
പിന്നെച്ചുടുചുടെ ദീർഘമായ് വീർക്കയും”
ഖിന്നനായോരുപിതാവിനെക്കണ്ടു്, രാമചന്ദ്രൻ,
“തന്നുടെകൈയാൽ കുളുർത്തജലംകൊണ്ടു
കണ്ണും മുഖവും തുടച്ചു”
‘ആശ്ലേഷനീതിവാഗ്വൈഭവങ്ങളാൽ’ ആശ്വസിപ്പിച്ചു.
ഇതിനിടയ്ക്കു് കൌസല്യാദേവി സ്വപുത്രന്റെ അഭ്യുദയത്തിനുവേണ്ടി ഹോമപൂജാദികൾ ചെയ്യിക്കയും ബ്രാഹ്മണർക്കു വളരെ ധനം നൽകയും ചെയ്തു.
“കൌസല്യാപി ഹരേഃ പൂജാം കുരുതേ രാമകാരണാൽ
ഹോമം ച കാരയാമാസ ബ്രാഹ്മണേഭ്യോ ദദൌ ധനം
ധ്യായതേ വിഷ്ണുമേകാഗ്രം മനസാ മൌനമസ്ഥിതാ
അന്തസ്ഥമേകം ഘനചിൽപ്രകാശം നിരസ്തസർവാതിശയസ്വരൂപം
വിഷ്ണും സദാനന്ദമയം ഹൃദബ്ജേ സംഭാവയന്തീ ന ദദർശ രാമം
തതഃ സുമിത്രാ ദൃഷ്ട്വൈനം രാമം രാജ്ഞീം സസംഭൂമാ
കൌസല്യാം ബോധയാമാസ രാമോയം സമുപസ്ഥിതഃ
ശ്രുത്വൈവ രാമനാമൈഷാ ബഹിർദൃഷ്ടി, പ്രവാഹിതാ
രാമം ദൃഷ്ട്വാവിശാലാക്ഷമാലിംഗ്യാങ്കേ ന്യവേശയൽ
മൂർദ്ധ്ന്യവഘ്രായ പസ്പർശ ഗാത്രം നീലോൽപ്പലച്ഛവിഃ
ഭുങ്ങ്ക്ഷ്വ പുത്രേതി ച പ്രാഹ മിഷ്ടമന്നം ക്ഷുധാർദ്ദിതഃ
രാമഃ പ്രാഹ ന മേ മാതർഭോജനാവസരഃ കൃതഃ
ദണ്ഡകാഗമനേ ശീഘ്രം രമ കാലോദ്യ നിശ്ചിതഃ”
ഈ പദ്യങ്ങൾ എഴുത്തച്ഛന്റെ മനോധർമ്മക്കണ്ണാടിയിൽ കൂടി കടന്നപ്പോൾ, ഒരു ഉജ്ജ്വലചിത്രമായ് ചമഞ്ഞു.
“ധാർമ്മികയാകിയ മാതാ സസംഭ്രമം
ബ്രാഹ്മണരെക്കൊണ്ടു ഹോമപൂജാദികൾ
പുത്രാഭ്യുദയത്തിനായ്കൊണ്ടു ചെയ്യിച്ചു
വിത്തമതീവ ദാനങ്ങൾ ചെയ്താദരാൽ
ഭക്തികൈക്കൊണ്ടേ ഭഗവൽപദാംബുജം
ചിത്തത്തിൽ നന്നായുറപ്പിച്ചിളകാതെ
നന്നായ് സമാധിയുറച്ചിരിക്കുന്ന നേരം
ചെന്നൊരു പുത്രനെയും കണ്ടതില്ലല്ലോ.
അന്തികേ ചെന്നു കൌസല്യയോടന്നേരം
സന്തോഷമോടു സുമിത്ര ചൊല്ലീടിനാൾ.
രാമനുപഗതനായതു കണ്ടീലേ?
ഭൂമിപാലപ്രിയേ നോക്കീടുകെന്നപ്പോൾ,
വന്ദിച്ചു നില്ക്കുന്ന രാമകുമാരനെ
മന്ദേതരം മുറുകെപ്പുണർന്നീടിനാൾ
പിന്നെ മടിയിലിരുത്തി നെറുകയിൽ
നന്നായ് മുകർന്നു മുകർന്നു കുതൂഹലാൽ
ഇന്ദീവരദളശ്യാമ കളേബരം
മന്ദമന്ദം തലോടിപ്പറഞ്ഞീടിനാൾ
‘എന്തെന്മകനേ മുഖാംബുജം വാടുവാൻ
ബന്ധമുണ്ടായതുപാരം വിശക്കയോ?
വന്നിരുന്നീടു ഭുജിപ്പതിന്നാശു നീ’
എന്നു മാതാവു പറഞ്ഞോരനന്തരം
വന്നശോകത്തേയടക്കിരഘുവരൻ
തന്നുടെ മാതാവനോടരുളിച്ചെയ്തു.
ഇപ്പോൾ ഭുജിപ്പാനവസരമില്ലമ്മേ
ക്ഷിപ്രമരണ്യവാസത്തിനു പോകണം”
കൌസല്യാദുഃഖവർണ്ണനയും മറ്റും മൂലകവിയെ അനുസരിച്ചുതന്നെ ചെയ്തിരിക്കുന്നു. ദേവിയുടെ വിലാപം കേട്ട ലക്ഷ്മണൻ, ശോകരോഷങ്ങൾ കൊണ്ടു് നിറഞ്ഞിട്ടു് “നേത്രാഗ്നിനാ ലോകങ്ങളെല്ലാം ദഹിച്ചുപോകുംവണ്ണം രാഘവൻതന്നെ” നോക്കി ഇങ്ങനെ പറഞ്ഞു:
“ആകുലമെന്തിതു കാരണമുണ്ടാവാൻ?
ഭ്രാന്തചിത്തം ജഡം വൃദ്ധം വധൂജിതം
ശാന്തേതരം ത്രപാഹീനം ശഠാപ്രിയം
ബന്ധിച്ചു താതനെയും പിന്നെ ഞാൻ പരി-
പന്ഥികളായുള്ളവരെയുമൊക്കവേ
അന്തകൻ വീട്ടിന്നയച്ചഭിഷേകമൊ-
രന്തരം കൂടാതെ സാധിച്ചുകൊള്ളുവൻ.
ബന്ധമില്ലേതുമതിന്നു ശോകിപ്പതി-
നന്തർമുദാ വസിച്ചീടുക മാതാവേ!
ആര്യപുത്രാഭിഷേകം കഴിച്ചീടുവാൻ
ശൌര്യമിനിക്കതിനുണ്ടെന്നു നിർണ്ണയം
കാര്യമല്ലാത്തതു ചെയ്യുന്നതാകിലാ-
ചാര്യനും ശാസനം ചെയ്കെന്നതേ വരൂ”
ഇവിടെ ഒടുവിലത്തേ രണ്ടു വരികൾ മാത്രമേ കവിയുടെ സ്വന്തമായിട്ടുള്ളു. ലക്ഷ്മണോപദേശത്തിലും കവി വലുതായ വ്യത്യാസം വരുത്തീട്ടില്ല.
“ദേഹോഽഹംഭാവമാപന്നോ രാജാഹം ലോകവിശ്രുതഃ
ഇത്യസ്മിൻ മനുതേ ജന്തുഃ കൃമിവിഡ്ഭസ്മസംജ്ഞിതേ”
എന്ന പദ്യത്തിന്റെ തർജ്ജമ ഭാഷാന്തരീകർത്താക്കന്മാർക്കു ഒന്നാന്തരം മാതൃകയായിരിക്കുന്നു.
“ദേഹം നിമിത്തമഹംബുദ്ധി കൈക്കൊണ്ടു
മോഹം കലർന്ന ജന്തുക്കൾ നിരൂപിക്കും
ബ്രാഹ്മണോഹം നരേന്ദ്രോഹമാഢ്യോഹമെ-
ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
വെന്തുവെണ്ണീറായ്ച്ചമഞ്ഞുപോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹംനിമിത്തം മഹാമോഹം”
‘ബ്രാഹ്മണോഹം’ ഇത്യാദി ഭാഗത്തു നമ്മുടെ കവികുലഗുരു ദുരഭിമാനികളായ ആഢ്യബ്രാഹ്മണരെ മന്ദമായി ഒന്നു ഉപഹസിച്ചിരിക്കുന്നു. അവരേപ്പറ്റി മൂലത്തിൽ പ്രസ്താവമൊന്നുമില്ലല്ലോ.
ലക്ഷ്മണൻ ക്രോധത്തിനു വശപ്പെട്ടു പിതൃനിന്ദ ചെയ്തതുകൊണ്ടാണല്ലോ ഭഗവാൻ അദ്ദേഹത്തിനെ ഉപദേശിക്കാൻ തുടങ്ങിയതു്. അതുകൊണ്ടു് ക്രോധത്തേപ്പറ്റി പറയുന്ന ഭാഗത്തെ എഴുത്തച്ഛൻ കുറേയൊക്കെ പ്രപഞ്ചിച്ചു കാണുന്നതിൽ അത്ഭുതപ്പെടാനില്ല.
സൌമിത്രിയുടെ കോപത്തെ ശമിപ്പിച്ചതിനു ശേഷം രാമചന്ദ്രൻ അമ്മയെ സമാധാനപ്പെടുത്താൻ നോക്കി. ഇവിടെയും മൂലത്തിൽ ഇല്ലാത്ത ചില അംശങ്ങളെ കവി കൂട്ടീട്ടുണ്ടു്. ധർമ്മനിഷ്ഠനായ കവിയ്ക്കു് രാമചന്ദ്രനേക്കൊണ്ടു്,
“അച്ഛനെന്തുള്ളിലിച്ഛയെന്നാലതെ-
ന്നിച്ഛയെന്നങ്ങുറച്ചീടെണമമ്മയും
ഭർത്തൃകർമ്മാനുകരണമത്രേ പാതി-
വ്രത്യനിഷ്ഠ വധൂനാമെന്നു നിർണ്ണയം”
എന്നുകൂടി പറയിക്കാതിരിക്കാൻ മനസ്സുവന്നില്ല. ഇപ്രകാരം ഉപദേശഗർഭിതമായ വാക്കുകൾ പറഞ്ഞിട്ടു് അനുവാദത്തിനും അനുഗ്രഹത്തിനുമായി ദണ്ഡനമസ്കാരം ചെയ്ത പുത്രനെ ദേവി, പിടിച്ചെഴുന്നേല്പിച്ചു ആശ്ലേഷിച്ചിട്ടു സർവദേവതകളെയും വിളിച്ചു്,
[62] “എന്മകനാശു നടക്കുന്നനേരവും
കല്മഷം തീർന്നിരുന്നീടുന്ന നേരവും
തന്മതികെട്ടുറങ്ങീടുന്ന നേരവും
സമ്മോദമാർന്നു രക്ഷിച്ചീടുവിൻ നിങ്ങൾ”
എന്നു പ്രാർത്ഥിച്ചു. ഇങ്ങനെ സ്വമാതാവിന്റെ അനുവാദം കിട്ടിയപ്പോൾ ഭഗവാൻ സന്തുഷ്ടനായി.
“ത്വൽപാദസേവർത്ഥമായിന്നടിയനു-
മിപ്പോൾ വഴിയേ വിടകൊൾവതിന്നുമേ
മോദാലതിനായനുവദിച്ചീടണം
… … …
പ്രാണങ്ങളെക്കളഞ്ഞീടുവനല്ലായ്കിൽ”
എന്നു ലക്ഷ്മണൻ നിർബന്ധിച്ചതിനാൽ ‘എങ്കിൽ നീ പോന്നുകൊണ്ടാലും’ എന്നു് അദ്ദേഹം സമ്മതിച്ചു. അനന്തരം സീതാദേവിയോടു യാത്ര ചോദിപ്പാനായി അദ്ദേഹം അവിടെ എഴുന്നള്ളിയപ്പോൾ ദേവി ‘വേഗേന സസ്മിതമുത്ഥാനം ചെയ്തിട്ടു’ കാഞ്ചനപാത്രസ്ഥമായ തോയംകൊണ്ടു വാഞ്ഛയാ തൃക്കാൽ കഴുകിച്ചശേഷം’ മന്ദാക്ഷപൂർവം ഇങ്ങനെ ചോദിച്ചു.
[63] “ആരുമകമ്പടി കൂടാതെ ശ്രീപാദ-
ചാരേണ വന്നതുമെന്തു? കൃപാനിധേ!
വാരണവീരനെങ്ങു? മമ വല്ലഭ!
ഗൌരാതപത്രവും താലവൃന്താദിയും,
ചാമരദ്വന്ദ്വവും വാദ്യഘോഷങ്ങളും,
ചാമീകരാഭരണാദ്യലങ്കാരവും
സാമന്തഭൂപാലരേയും പിരിഞ്ഞതി-
രോമാഞ്ചമോടെഴുന്നള്ളിയതെന്തയ്യോ?”
അതിനു മറുപടിയായി മൂലഗ്രന്ഥത്തിൽ
‘രാജ്ഞാ മേ ദണ്ഡകാരണ്യേ രാജ്യം ദത്തം ശുഭേ ഖിലം
അതസ്തൽപാലനാർത്ഥയ ശീഘ്രം യാസ്യാമി ഭാമിനി’
എന്നു ഹാസ്യഗർഭിതമായ വാക്കുകളാണു് രാമനെക്കൊണ്ടു പറയിച്ചിരിക്കുന്നതു്. അവിടെ ഗുരുജനനിന്ദയുടെ ഈഷൽസ്ഫുരണം ഇല്ലയോ എന്നു ശങ്കിച്ചിട്ടായിരിക്കാം, എഴുത്തച്ഛൻ,
“തന്നിതു ദണ്ഡകാരണ്യരാജ്യം മമ
പുണ്യം വരുത്തുവാൻ താതനറികടോ”
എന്നു അല്പം ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്. ‘രാജ്യഭാരം ക്ലേശവഹമാണെന്നു മാത്രമല്ല, പ്രജകളുടെ പാപത്തിൽ ഒരു ഓഹരി രാജാവിൽ പകരുകയും ചെയ്യും. എന്നാൽ എനിക്കു പിതാവുതന്നിരിക്കുന്ന രാജ്യത്തിൽ പാപശങ്കയ്ക്കൊരു അവകാശവുമില്ല. നേരേമറിച്ചു പുണ്യം നേടുവാൻ മാർഗ്ഗവുമുണ്ടു്.’ എന്നു സാരം.
വനത്തിലേക്കു പോകുന്നതിനു തടസ്സം പറയരുതെന്നും ദേവമാതാവിനോടുകൂടി വസിച്ചുകൊള്ളണമെന്നും രാമചന്ദ്രൻ അരുളിച്ചെയ്തപ്പോൾ,
“മുന്നിൽ നടപ്പൻ വനത്തിനു ഞാനിന്നു
പിന്നാലെ വേണമെഴുന്നള്ളുവാൻ ഭവാൻ”
എന്നു ഭർത്തൃഗതപ്രാണയായ ആ വനിതാകുലമൌലിഭൂഷ മറുപടി പറഞ്ഞു. രഘുവരൻ എന്തെല്ലാം പറഞ്ഞിട്ടും ശ്രീജാനകീ ദേവി സമ്മതിച്ചില്ല.
“രാമസ്യവചനം ശ്രുത്വാ സീതാ ദുഃഖസമന്വിതാ-
പ്രത്യുവാച സ്ഫുരദ്വക്ത്രാ കിഞ്ചിൽ കോപസമന്വിതാ
കഥം മാമിച്ഛസേ ത്യക്തും ധർമപത്നീം പതിവ്രതാം
ത്വദനന്യാമദോഷാം മാം? ധർമ്മജ്ഞോഽസി ദയാപരഃ
ത്വത്സമീപേ സ്ഥിതാം രാമ! കോ വാ മാം ഘർഷയേദ്വനേ.
ഫലമൂലാദികം യദ്യത്തവഭുക്താവശേഷിതം
തദേവാമൃതതുല്യം മേ തേന തുഷ്ടാ രമമ്യേഹം
ത്വയാസഹ ചരന്ത്യാ മേ കുശാഃ കാശാശ്ച കങ്കടാഃ
പുഷ്പാസ്തരണതുല്യം മേ ഭവിഷ്യന്തി ന സംശയഃ
അഹം ത്വാം ക്ലേശയേ നൈവ ഭവേയം കാര്യസാധിനീം
ബാല്യേ മാം വീക്ഷ്യ കശ്ചിദ്വൈ ജ്യോതിശ്ശാസ്ത്രവിശാരദഃ
പ്രാഹ തേ വിപിനേ വാസഃ പത്യാ സഹ ഭവിഷ്യതി
സത്യവാദീ ദ്വിജോ ഭൂയാദ്ഗമിഷ്യാമി ത്വയാസഹ
അന്യൽകിഞ്ചിദ് പ്രവക്ഷ്യാമി ശ്രുത്വാ മാം നയ കാനനം.
രാമായണാനി ബഹുശഃ ശ്രുതാനി ബഹുഭിർദ്വിജൈഃ
സീതാം വിനാ വനം രാമോ ഗതഃ കിം കത്രചിദ്വദ
അതസ്ത്വയാ ഗമിഷ്യാമി സർവഥാ ത്വൽസഹായിനീ”
ഈ പദ്യങ്ങളുടെ തർജ്ജമ അത്യന്തം സുന്ദരമായിട്ടുണ്ടു്. എന്നാൽ ഇവിടെയും ഉചിതജ്ഞനായ കവി ചില മാറ്റങ്ങൾ വരുത്താതിരുന്നിട്ടില്ല. ‘കിഞ്ചിൽ കോപസമന്വിതൌ’ എന്ന വിശേഷണത്തെ വിട്ടുകളഞ്ഞിരിക്കുന്നു. സീതയ്ക്കു് ഒരുകാലത്തും ഭഗവാനോടു കോപം ഉണ്ടായിട്ടില്ലല്ലോ. പരിത്യാഗകാലത്തുപോലും ‘രഘുനന്ദന ഈ കൃത്യം അങ്ങേയ്ക്കു യോജിച്ചതുതന്നേ’ എന്നു സ്വഭർത്താവിനെ അഭിനന്ദിച്ച സീതാദേവിയ്ക്കു് കോപംവന്നുകാണുകയില്ലെന്നു് എഴുത്തച്ഛൻ വിധിച്ചതിൽ ആർക്കും വിസ്മയത്തിനു വഴിയില്ല.
‘സീതാംവിനേത്യാദി’ പദ്യത്തേയും അദ്ദേഹം,
“ഉണ്ടോപുരുഷൻ പ്രകൃതിയെവേറിട്ടു്
രണ്ടുമൊന്നത്രേ വിചാരിച്ചുകാൺകിലോ”
എന്നിങ്ങനെ ഒന്നു വ്യാഖ്യാനിച്ചിരിക്കുന്നു.
“പാണിഗ്രഹണമന്ത്രവുമോർക്കുകിൽ
പ്രാണാവസാനകാലത്തും പിരിയുമോ”
ഇതു മൂലത്തിൽ ഉള്ളതേ അല്ല.
രാമനോടുകൂടി പോവാൻ ഒരുമ്പെട്ട ലക്ഷ്മണനോടു സുമിത്ര
“അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ
രാമനേ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചുകൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചു കൊൾ
പിന്നെയയോദ്ധ്യയെന്നോർത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെങ്കിൽ സുഖമായ് വരിക തേ”
എന്നു ഉപദേശിച്ചു. ഈ ഉപദേശം,
‘രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത! യഥാസുഖം’
എന്ന വാല്മീകീയ പദ്യത്തിന്റെ വിവർത്തനമാണു്. മറ്റു ചില സ്ഥലങ്ങളിലും കവിവാല്മീകിയെ അനുസന്ധാനം ചെയ്തിട്ടുണ്ടു്.
രാമാദികൾ പിതുരാജ്ഞവാങ്ങാനായി ചെന്നു്, കൈകേയിയോടു്,
“സൌമിത്രിയും ജനകാത്മജയും ഞാനും
സൌമുഖ്യമാർന്നു പോവാമായ്പുറപ്പെട്ടു.
ഖേദമകലക്കളഞ്ഞിനി ഞങ്ങളെ
താതനാജ്ഞാപിക്ക വേണ്ടതുവൈകാതെ”
എന്നു പറഞ്ഞമാത്രയിൽ, കൈകേയി സന്തോഷിച്ചു് മൂന്നുപേർക്കും ഓരോ ചീരങ്ങൾ നൽകി. രാമലക്ഷ്മണന്മാർ അതു ഉടലിൽ ധരിച്ചു. എന്നാൽ ‘ലക്ഷ്മീഭഗവതിയാകിയ ജാനകി’ അതിനെ എങ്ങനെ ഉടുക്കേണ്ടു എന്നറിയാതെ, കൈയിൽ പിടിച്ചുകൊണ്ടു് സലജ്ജം ഭർത്തൃമുഖാംബുജത്തെ ഗൂഢമായി നോക്കി. ഇംഗിതജ്ഞനായ രാഘവൻ ദേവിയുടെ ‘ദിവ്യാംബരോപരി’ അതിനെ ചുറ്റിക്കൊടുത്തു. കണ്ടുനിന്നവരെല്ലാം കരഞ്ഞുപോയി. വസിഷ്ഠൻ കൈകേയിയേ ഒട്ടുവളരെ ഭർത്സിച്ചു.
“രാമൻ വനത്തിനുപോകണമെന്നല്ലോ
താമസശീലേ! വരത്തേ വരിച്ചു നീ
ജാനകീദേവിക്കു വൽക്കലം നൽകുവാൻ
മാനസേ തോന്നിയതെന്തൊരു കാരണം?”
രാമാദികൾ വനത്തിനു പുറപ്പെട്ടപ്പോൾ പുരവാസികളും സ്ത്രീബാലവൃദ്ധാവധി അവരുടെകൂടി പുറപ്പെട്ടു.
“രാമനെ വേറിട്ടു ജീവിച്ചു ഞാനിനി
ഭൂമിയിൽ വാഴ്കെന്നതില്ലെന്നു നിർണ്ണയം”
എന്നു പറഞ്ഞുകരഞ്ഞ ദശരഥനെ എടുത്തു് ഭൃത്യജനങ്ങൾ കൌസല്യയുടെ ഗൃഹത്തിൽ ആക്കി.
“പൌരജനത്തിൻ പരിദേവനംകണ്ടു്” ശ്രീരാമദേവൻ ഇങ്ങനെ ചിന്തിച്ചു.
“സൂര്യനുദിച്ചാലയക്കയുമില്ലവർ
കാര്യത്തിനും വരും വിഘ്നമെന്നാലിവർ
ഖേദംകലർന്നു തളർന്നുങ്ങുന്നിതു
ബോധമില്ലിപ്പോളിനിയുണരുമുമ്പേ പോകണം.”
അവരിൽനിന്നു തെറ്റി, രാഘവൻ ഗംഗാതീരം പ്രാപിച്ചു. ഗുഹൻ എന്ന നിഷാദൻ,
“പക്വമനസ്സോടു ഭക്ത്യൈവ സത്വരം
പക്വഫലമധുപുഷ്പാദികളെല്ലാം
കാഴ്ചവെച്ചിട്ടു്”
ദണ്ഡനമസ്കാരം ചെയ്തു. രാമചന്ദ്രൻ ആ ഭക്തനെ ‘പെട്ടെന്നെടുത്തെഴുനേല്പിച്ചു് വക്ഷസി തുഷ്ട്യാ, ദൃഢമണച്ചു്, ആശ്ലേഷിച്ചു. ചിത്രകൂടപ്രവേശംവരെയുള്ള കഥാഭാഗത്തിൽ കവി മൂലകൃതിയെ ഏറ്റക്കുറവുകൂടാതെ ഭംഗിയായി തർജമചെയ്തിരിക്കുന്നു.
എന്നാൽ ദശരഥന്റെ ചരമഗതിയേയും നാരീജന വിലാപത്തേയും വർണ്ണിക്കുന്നിടത്തു് എഴുത്തച്ഛൻ ചില സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടു്.
ഭരതൻ കേകയപുരത്തുനിന്നു തിരിച്ചുവന്നപ്പോൾ, അമ്മയെ തനിച്ചുകണ്ടിട്ടു്,
“താതനെവിടെ വസിക്കുന്നു മാതാവേ?”
എന്നു ചോദിക്കവേ,
“…കിം ദുഃഖേന തവാനഘ!
യാ ഗതിർദ്ധർമ്മശീലാനാമശ്വമേധാദിയാജിനാം
താം ഗതിം ഗതവാനദ്യപിതാ തേ പിതൃവത്സല!”
എന്നു ദേവി മറുപടിപറഞ്ഞു. ഇവിടെ ‘കിം ദേഃഖേന തവാ നഘ!’ എന്ന ഭാഗത്തെ എഴുത്തച്ഛൻ തർജ്ജമചെയ്തിരിക്കുന്നതു്
‘എന്മകനെന്തു ദുഃഖിപ്പാനവകാശം?
നിന്മനോവാഞ്ഛിതമൊക്കെ വരുത്തി ഞാൻ’
എന്നാണു്. ചപലയും രാജ്യലോഭിനിയുമായ കൈകേയി തന്റെ പുത്രനിലും ആ ചാപല്യത്തെ ആരോപിച്ചതു സ്വാഭാവികമായിട്ടുണ്ടു്.
വസിഷ്ഠൻ ഭരതനു നൽകിയ ഉപദേശകത്തിന്റെ തർജ്ജമ വായിക്കുമ്പോൾ, എഴുത്തച്ഛൻ ഭഗവദ്ഗീതകൂടി തർജ്ജമ ചെയ്തില്ലല്ലോ എന്നു ആർക്കും കുണ്ഠിതം തോന്നാതിരിക്കയില്ല. [64]
“പിതാ വാ തനയോ വാപി യദി മൃത്യുവശംഗതഃ
മൂഢാസ്തമനുശോചന്തി സ്വാത്മതാഡനപൂർവകം”
എന്നതിന്റെ ഭാഷാന്തരം എത്ര മനോഹരമായിരിക്കുന്നു എന്നു നോക്കുക.
“താതനെന്നാകിലും പുത്രനെന്നാകിലും
പ്രേതരായാലതി മൂഢരായുള്ളവർ
മാറത്തലച്ചു തൊഴിച്ചു മുറവിളി
ച്ചേറത്തളർന്നു മോഹിച്ചു വീണീടുവോർ”
സകല ഗുരുജനങ്ങളും, ഉപദേശിച്ചു നോക്കീട്ടും, ഭരതൻ രാമനെ വിളിച്ചു കൊണ്ടുവരാനായി വനത്തിലേക്കു തിരിച്ചു് ചിത്രകൂടം ചലം പ്രാപിച്ചു. താപസന്മാർ ഭരതനു രാമസദനം ചൂണ്ടി കാണിച്ചു കൊടുത്തു. ആ ഘട്ടത്തെ മൂലഗ്രന്ഥകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിവിക്തം രാമസദനം ചാരുകാനനമണ്ഡിതം
സഫലൈരാമ്രപനസൈഃ കദളീഷണ്ഡസംവൃതം
ചമ്പകൈഃ കോവിദാരൈശ്ച പുന്നാഗൈർവിപുലൈസ്തദാ
ഏവം ദർശിതമാലോക്യ മുനിഭിർഭരതോഽഗ്രതഃ
ഹർഷാദ്യയൌ രഘുശ്രേഷ്ഠഭവനം മന്ത്രിണാ സഹ
ദദർശ ദൂരാദതിഭാസുരം ശൂഭം
രാമസ്യ ഗേഹം മുനിവൃന്ദസേവിതം
വൃക്ഷാഗ്രസംലഗ്നസൂവല്ക്കലാജിനം
രാമാഭിരാമം ഭരതഃ സഹാനുജഃ
അഥ ഗത്വാശ്രമപദസമീപം ഭരതോ മുദാ
സീതാരാമപദൈർയുക്തം പവിത്രമതിശോഭനം.
സ തത്ര വജ്രാംകുശവാരിജാഞ്ചിത
ധ്വജാദിചിഹ്നാനി പദാനി സർവതഃ
ദദർശ രാമസ്യ ഭുവോ തി മംഗളാ-
ന്യചേഷ്ടയൽ പാദരജസ്സു സാനുജഃ.
അഹോ! സുധന്യോഹമമൂനി രാമ
പാദാരവിന്ദാങ്കിതഭൂതലാനി
പശ്യാമിയൽ പാദരജോ വിമൃഗ്യം
ബ്രഹ്മാദിദേവൈഃ ശ്രുതിഭിശ്ച നിത്യം.”
ഈ പദ്യങ്ങളെ രാമാനുജാചാര്യർ എങ്ങനെ തർജ്ജമചെയ്തിരിക്കുന്നു എന്നു നോക്കുക.
“തത്രൈവചെന്നനേരത്തുകാണായ്വന്നിതത്യത്ഭുതമായരാമചന്ദ്രാശ്രമം
പുഷ്പഫലലദല പൂർണ്ണവല്ലീതരുശഷ്പരമണീയ കാനനമണ്ഡലേ.
ആമ്രകദളീ ബകുളപനസങ്ങളാമ്രാതഖർജ്ജുരനാഗപുന്നാഗങ്ങൾ
കേരപുഗങ്ങളും കോവിദാരങ്ങളുമേരണ്ഡചമ്പകാശോകതാലങ്ങളും
മാലതീജാതിപ്രമുഖലതാവലീ ശാലികളായ തമാലസാലങ്ങളും
ഭൃംഗാദിനാനാവിഹംഗനാദങ്ങളും തുംഗമാതംഗഭുജംഗപ്ലവംഗക-
രംഗാദിനാനാമൃഗവ്രാതലീലയും ഭംഗ്യാസമാലോക്യ ദൂരേ ഭരതനും
വൃക്ഷാഗ്രസംലഗ്നവല്ക്കലാലംകൃതം പുഷ്കരാക്ഷാശ്രമം ഭക്ത്യാവനങ്ങിനാൻ
ഭാഗ്യവാനായ ഭരതനതുനേരം മാർഗ്ഗരജസിപതിഞ്ഞു കാണായ്വന്നു.
സീതാരഘുനാഥപാദാരവിന്ദങ്ങൾ നൂതനമായതിശോഭനം പാവനം
അങ്കശാബ്ജദ്ധ്വജവജ്രമത്സ്യാദികൊണ്ടങ്കിതം മംഗലമാനന്ദമഗ്നനായ്.
വീണുരുണ്ടും പതിഞ്ഞും കരഞ്ഞും തദാരേണുതൻ മൌലിയിൽ കോരിയിട്ടീടിനാൻ.
ധന്യോഹമിന്നഹോ ധന്യോഹമിന്നഹോ മൂന്നം മയാ കൃതം പുണ്യപൂരം പരം
ശ്രീരാമപാദപത്മാഞ്ചിതം ഭൂതലമാരാലെനിക്കു കാണ്മാനവകാശവും
വന്നിതില്ലോ മുഹുരിപ്പാദപാംസുക്കളന്വേഷണം ചെയ്തുഴലുന്നിതേറ്റവും
വേധാവുമീശനും ദേവകദംബവും വേദങ്ങളും നാരദാദിമുനികളും”
ഇവിടെ ‘അചേഷ്ടയൽ’ എന്ന പദത്തെ കവി എങ്ങനെ വികസിപ്പിച്ചിരിക്കുന്നുവെന്നു കാൺക.
“സ തത്ര ദൃഷ്ട്വാ രഘുനാഥമാസ്ഥിതം
ദൂർവാദളശ്യാമളമായതേക്ഷണം
ജടാകിരീടം നവവല്ക്കലാംബരം
പ്രസന്നവക്ത്രം തരുണാരുണദ്യുതിം”
എന്ന പദ്യത്തേയും ഒട്ടൊന്നു പരത്തിയാണഉ് തർജ്ജമ ചെയ്തിരിക്കുന്നതു്.
“സുന്ദരം രാമചന്ദ്രം പരമാനന്ദമന്ദിര-
മിന്ദ്രവേരജമിന്ദീവരലോചനം;
ദൂർവാദളനിഭശ്യമാളം കോമളം
പൂർവജം നീല നളിനദളേക്ഷണം
രാമം ജടാമകുടം വല്ക്കലാംബരം
സോമബിംബാഭപ്രസന്നവക്ത്രാംബുജം
ഉദ്യത്തരുണാരുണായുത ശോഭിതം
വിദ്യുത്സമാംഗിയാം ജാനകിയായൊരു
വിദ്യയുമായി വിനോദിച്ചിരിക്കുന്നോരു
വിദ്യോതമാനമാത്മാനമവ്യാകുലം
വക്ഷസിശ്രീവത്സ ലക്ഷണമവ്യയം
ലക്ഷ്മീനിവാസം ജഗന്മയമച്യുതം
ലക്ഷ്മണസേവിതപാദപങ്കേരുഹം
ലക്ഷണാലക്ഷ്യസ്വരൂപം പുരാതനം
ദക്ഷാരിസേവിതം പക്ഷീന്ദ്രവാഹനം
രക്ഷോവിനാശനം രക്ഷാവിചക്ഷണം
ചക്ഷുഃശ്രവണ പ്രവരപല്യങ്കഗം
കുക്ഷിസ്ഥിതാനേക പത്മജാണ്ഡം പരം
കാരുണ്യപൂർണ്ണം ദശരഥനന്ദന-
മാരണ്യവാസരസികം മനോഹരം”
ഭരതൻ തന്റെ ജ്യേഷ്ഠനെ കണ്ടു. എന്നാൽ, നമ്മുടെ കവിയൊ മഹാവിഷ്ണുവിനെയാണു് അവിടെ ദർശിച്ചതു്. അതനുസരിച്ചുതന്നെ വർണ്ണിക്കയും ചെയ്തിരിക്കുന്നു.
“തഥാഽഭിദുദ്രാവ രഘൂത്തമം ശുചാ
ഹർഷാച്ച തൽപാദയുഗം തദാഗ്രഹീൽ”
എന്നേ മൂലത്തിലുള്ളു. എന്നാൽ,
“രാമനവനെയും ശത്രുഘ്നനെയു-
മാമോദാലെടുത്തു നിവർത്തി”
എന്ന പദങ്ങളാൽ എഴുത്തച്ഛൻ, ശത്രുഘ്നൻകൂടി നമസ്കരിച്ചതായി വ്യക്തമാക്കിയിരിക്കുന്നു.
“സത്സംഗമേറെയുള്ളോരു സൌമിത്രിയും
തത്സമയേ ഭരതാംഘ്രികൾ കൂപ്പിനാൻ.
ശത്രുഘ്നനുമതിഭക്തികലർന്നു സൌ-
മിത്രിതൻ പാദാംബുജങ്ങൾ കൂപ്പീടിനാൻ”
എന്നുകൂടി സദാചാര തൽപരനായ മഹാകവി പ്രത്യേകം എടുത്തുപറയാൻ മറന്നുപോയിട്ടില്ല.
“രാമഃ സ്വമാതരം വീക്ഷ്യ ദ്രുതമുത്ഥായ പദായോഃ
വവന്ദേ സാശ്രു സാ പുത്രമാലിംഗ്യാതീവ ദുഃഖിതാ”
എന്ന പദ്യത്തിന്റെ വിവർത്തനത്തെ എത്ര വാഴ്ത്തിയാലും മതിയാവുകയില്ല.
“രോദനം ചെയ്യുന്ന മാതാവിനെക്കണ്ടു
പാദങ്ങളിൽ നമിച്ചാൻ രഘുനാഥനും
എത്രയുമാർത്തി കൈക്കൊണ്ടു കൌസല്യയും
പുത്രനു ബാഷ്പധാരാഭിഷേകം ചെയ്തു.
ഗാഢമാശ്ലിഷ്യ ശിരസി മുകർന്നുട-
നൂഢമോദം മൂലയും ചുരന്നൂ തദാ.”
പുത്രഗതമായ മാതൃസ്നേഹവാരിധിയുടെ ആഴം നമ്മുടെ കവി കണ്ടിട്ടുണ്ടെന്നും ഈ വാക്യത്തിൽനിന്നു വ്യക്തമാകുന്നു.
ശ്രീരാമപാദുകവും വാങ്ങികൊണ്ടു് ഭരതൻ തിരിച്ചു പോകുന്നതുവരെയുള്ള കഥാഭാഗമാണു് അയോദ്ധ്യാകാണ്ഡത്തിൽ അടങ്ങിയിരിക്കുന്നതു്.
രാമചന്ദ്രന്റെ മഹാരണ്യപ്രവേശത്തോടുകൂടി ആരണ്യകാണ്ഡം ആരംഭിക്കുന്നു. ‘ഝില്ലിഝംകാരനാദമണ്ഡിത സിംഹവ്യാഘ്രശല്യാദിമൃഗഗണനിഷേവിതമായ’ ഘോരകാനനത്തിൽ ലക്ഷ്മണൻ മുന്നിലും മദ്ധ്യേ സീതയും എല്ലാർക്കും പുറകെയായ് ശ്രീരാമനും നടന്നു. ഇവിടെ,
അഗ്രേഗച്ഛാമ്യഹം പശ്ചാൽത്വമന്വേഹിധനുർദ്ധരഃ
ആവയോർമധ്യഗാ സീതാ മായേവാത്മ പരാത്മനോഃ
എന്ന മൂലശ്ലോകത്തെ,
“മുന്നിൽനീ നടക്കേണം വഴിയേ വൈദേഹിയും
പിന്നാലെ ഞാനും നടന്നീടുവൻഗതഭയം
ജീവാത്മാ പരമാത്മാക്കൾക്കു മദ്ധ്യസ്ഥയാകും
ദേവിയാം മഹാമായാശക്തിയെന്നതുപോലെ”
എന്നു മാറ്റിയിരിക്കുന്നു. ഇതു് ഒരു വലിയ പ്രമാദമാണെന്നു ജല്പിക്കുന്നവർ പലരുമുണ്ടു്. എന്നാൽ ഇതു എഴുത്തച്ഛൻ മനഃപൂർവമായി ചെയ്തിട്ടുള്ള മാറ്റമാണെന്നു തെളിയിക്കാൻ പ്രയാസമില്ല. സുമിത്രയെക്കൊണ്ടു്,
അഗ്രജൻതന്നെപ്പരിചരിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളണം പിരിയാതെ”
എന്നു് മുമ്പു് ലക്ഷ്മണനോടു പറയിച്ചിട്ടുള്ളതു നോക്കുക. മായേ വാത്മപരാത്മനോഃ എന്ന ഉപമാനത്തിൽ ആത്മാ, മായാ, പരമാത്മാവു് ഇങ്ങിനെയാണല്ലൊ ക്രമം കാണിച്ചിട്ടുള്ളതും. അതുകൊണ്ടു് ജീവാത്മസ്ഥാനീയനായ ലക്ഷ്മണൻ മുമ്പിലും, മായാദേവിയായ സീത മദ്ധ്യത്തിലും രാമപരമാത്മാവു പുറകിലും നടന്നില്ലെങ്കിൽ ഉപമാനത്തിലെ ക്രമം തെറ്റിപ്പോകുന്നതിനാൽ ഈ മാറ്റം വരുത്തിയതായും ഒരു അഭിപ്രായമുണ്ടു്. അങ്ങനെയാണെങ്കിൽ ആ രീതിയിൽതന്നെ അർത്ഥവ്യത്യാസം വരുത്താതെ തർജ്ജമചെയ്വാൻ എഴുത്തച്ഛനു സാധിക്കുമായിരുന്നില്ലേ? ഇവിടെ ‘ഗതഭയം’ എന്ന പദം ഒരു ഊഹത്തിനു വഴിനല്കുന്നു. വനത്തിൽ മായാവികളും ദുഷ്ടന്മാരുമായ രാക്ഷസന്മാരുടെ ശല്യം ഉണ്ടായേക്കാൻ എളുപ്പമാണു്. മുമ്പിൽവന്നെതിർത്താൽ ലക്ഷ്മണൻ പോരാടിക്കൊള്ളും. പിന്തുണയ്ക്കു രാമചന്ദ്രനുമുണ്ടല്ലോ. പുറകിൽനിന്നുള്ള ആക്രമണമാണു് വളരെ ഭയപ്പെടാനുള്ളതു്. അതുകൊണ്ടു ലക്ഷ്മണൻ മുമ്പിലും സീത മദ്ധ്യത്തിലും ആയി നടന്നാൽ രാമചന്ദ്രനു ഭയംകൂടാതെ പോവാൻ സാധിക്കും എന്നു സാരം.
“അഗ്രതോ ഗച്ഛ സൌമിത്രേ സീതാ ത്വാ മനുയാസ്യതു
പൃഷ്ഠതോഽഹം ഗമിഷ്യാമി സീതാം ത്വാം പരിപാലയൻ”
എന്നിങ്ങനെ ഈ അർത്ഥത്തെതന്നെ കുറിക്കുന്നതായി ഒരു പ്രസിദ്ധപദ്യം ഉണ്ടെന്നു് മിസ്റ്റർ ശങ്കരമേനോൻ പറയുന്നു.
വിരാധനുമായി എതിരിട്ടതിനെ വർണ്ണിക്കുന്നിടത്തു് ‘അട്ടഹാസം തതഃ കൃത്വാ ഭീഷയന്നിദമബ്രവീൽ’ എന്ന മൂലഗ്രന്ഥത്തിൽ പറഞ്ഞിട്ടുള്ളതിനെ,
“നിഷ്ഠരതരമവനെട്ടാശ പൊട്ടുംവണ്ണ-
മട്ടഹാസം ചെയ്തിടിവെട്ടിടും നാദം പോലെ
ദൃഷ്ടിയിൽനിന്നു കനൽക്കട്ടകൾ വീഴുംവണ്ണം
പുഷ്ടകോപേന ലോകംഞെട്ടുമാറുരചെയ്താൻ.”
എന്നാണു് വിവർത്തനം ചെയ്തിരിക്കുന്നതു്. എത്ര മനോഹരമായ വാങ്മയചിത്രം!
“കോ വാ ദയാലുഃ സ്മൃതകാമധേനു
മന്യോജഗത്യാം രഘു നായകാദഹോ!
സ്മൃതോ മയാ നിത്യമനന്യഭാജാ
ജ്ഞത്വാ സ്മൃതിം മേ സ്വയമാഗതോയഃ”
“പശ്യത്വിദാനിം ദേവേശോ രാമോ ദശരഥിഃ പ്രഭുഃ
ദഗ്ദ്ധ്വാ സ്വദേഹം ഗച്ഛാമി ബ്രാഹ്മലോകമകല്മഷഃ
അയോധ്യാധിപതിർമേസ്തു ഹൃദയേ രാഘവസ്സദാ
യദ്വാമാംകേ സ്ഥിതാ സീതാ മേഘസ്യേവ തടില്ലതാ”
എന്ന പദ്യങ്ങളെ,
“ശ്രീരാമരാമ! രാമ! ഞാനൊരു വിദ്യാധരൻ
കാരുണ്യമൂർത്തേ കമലാപതേ ധരാപതേ!
ദുർവാസാവായ മുനിതന്നുടെ ശാപത്തിനാൽ
ഗർവിതനായൊരു രാത്രിഞ്ചരനായേനല്ലോ
നിന്തിരുവടിയുടെ മഹാത്മ്യംകൊണ്ടു ശാപ-
ബന്ധവുംതീർന്നു മോക്ഷം പ്രാപിച്ചതിന്നു നാഥ!
സന്തതമിനിച്ചരണാംബുജയുഗം തവ
ചിന്തിക്കായ്വരേണമേ മാനസത്തിനുഭക്ത്യാ
വാണികൾകൊണ്ടു നാമകീർത്തനം ചെയ്യാകണം
പാണികൾകൊണ്ടു ചരണാർച്ചനം ചെയ്യാകണം
ശ്രോതങ്ങൾകൊണ്ടു കഥാശ്രവണം ചെയ്യാകണം
നേത്രങ്ങൾകൊണ്ടു രാമലിംഗങ്ങൾ കാണാകണം
ഉത്തമാംഗേന നമസ്കരിക്കായ്വന്നീടണം
ഉത്തമഭക്തന്മാർക്കു ഭൃത്യനായ്വരേണം ഞാൻ.
നമസ്തേ! ഭഗവതേ ജ്ഞാനമൂർത്തയേ നമോ
നമസ്തേ! രാമായാത്മാരാമായ നമോ നമഃ
നമസ്തേ രാമായ സീതഭിരാമായ നിത്യം
നമസ്തേ രാമായ ലോകാഭിരാമായ നമഃ
ദേവലോകത്തിനു പോവാനനുഗ്രഹിക്കേണം
ദേവദേവേശ പുനരൊന്നപേക്ഷിച്ചീടുന്നേൻ
നിന്മഹാ മായാദേവിയെന്നെ മോഹിപ്പിച്ചിടാ-
യ്ക്കംബുജവിലോചന! സന്തതം നമസ്കാരം.”
എന്ന ഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കേണ്ടതാണു്. ഇതു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? പാഷണ്ഡന്മാർക്കുകൂടി ഈ വരികൾ വായിക്കുമ്പോൾ ഭക്തി ജനിക്കാതിരിക്കുമോ എന്നു സംശയമാണു്. ഇവിടെയും വിരാധസ്തുതിയല്ല നാം കാണുന്നതു്. പരമഭക്തനായ കവിയുടെസ്തുതിയാണു്. ഭക്തന്മാരുടെ ദാസ്യംകൊണ്ടു് അദ്ദേഹം പരമസംതൃപ്തി അടയുന്നതായി ഇവിടെ വ്യക്തമായിരിക്കുന്നു. സീതാദേവി സദാ ഹൃദയത്തിൽ ഇരിക്കേണമേ എന്നാണു് മൂലത്തിൽ പറഞ്ഞിരിക്കുന്നതു്. വിരക്തനായ നമ്മുടെ കവിയാകട്ടെ,
‘നിന്മഹാമായാദേവി എന്നെ മോഹിപ്പിച്ചീടരുതേ’ എന്നത്രേ പ്രാർത്ഥിക്കുന്നതു്.
ശരഭംഗാശ്രമ പ്രാപ്തിമുതൽക്കു സുതീക്ഷ്ണാശ്രമപ്രവേശനം വരെയുള്ള ഭാഗം ഏറെക്കുറെ ശരിതർജ്ജമയാണു്. സുതീക്ഷ്ണസ്തോത്രം വളരെ ഹൃദയംഗമമായിരിക്കുന്നു.
വേദാന്തപരമായ അഗസ്ത്യസ്തുതിയെ ഇതിൽപരം ഭഗിയായി മറ്റാർക്കും ഭാഷാന്തരം ചെയ്വാൻ സാധിക്കയില്ല. ഒരു ഭാഗം മാത്രം ഉദ്ധരിച്ചുകൊള്ളട്ടെ.
മൂലം:
“സാധവഃ സമചിത്താ യേ നിസ്പൃഹാ വിഗതൈഷിണഃ
ദാന്താഃ പ്രശാന്താസ്ത്വദ് ഭക്താ നിവൃത്താഖിലകാമനാഃ
ഇഷ്ടപ്രാപ്തിവിപത്ത്യാശ്ച സമാഃ സംഗവിവർജ്ജിതാഃ
സന്യസ്താഖിലകർമ്മാണഃ സർവദാ ബ്രഹ്മതൽപരാഃ
യമാദിഗുണസമ്പന്നാഃ സന്തുഷ്ടാ യേനകേനചിൽ
സത്സംഗമോ ഭാവേത്തർഹി ത്വൽകഥാശ്രവണേ രതിഃ
സമുദേതി തതോ ഭക്തിസ്ത്വയാ രാമ സനാതനേ
ത്വദ ഭക്താവുപപന്നായാം വിജ്ഞാനം പിപുലം സ്ഫുടം.
ഉദേതി മുക്തിമാർഗ്ഗോയമാദ്യശ്ചതുരസേവിതഃ
തസ്മാദ്രാഘവ സദ്ഭക്തിസ്ത്വയി മേ പ്രേമലക്ഷണാ.
സദാഭൂയാദ്ധരേ സംഗസ്ത്വദ് ഭക്തേഷുവിശേഷതഃ”
ഭാഷ:
“സാധുക്കളാകുന്നതു സമചിത്തന്മാരല്ലോ
ബോധിപ്പിച്ചീടുമാത്മജ്ഞാനവും ഭക്തന്മാർക്കായ്
നിസ്പൃഹന്മാരായ് വിഗതൈഷണന്മാരായ് സദാ
ത്വത്ഭക്തന്മാരായ് നിവൃത്താഖിലകാമന്മാരായ്
ഇഷ്ടാനിഷ്ടപ്രാപ്തികൾ രണ്ടിലും സമന്മാരായ്
നഷ്ടസംഗന്മാരുമായ് സന്യസ്തകർമ്മാക്കളായ്
ഇഷ്ടമാനസന്മാരായ് ബ്രഹ്മതൽപരന്മാരായ്
ശിഷ്ടാചാരൈകപരായണന്മാരായി നിത്യം
യോഗാർത്ഥം യമനിയമാദിസമ്പന്നന്മാരാ-
യേകാന്തേ ശമദമസാധനയുക്തന്മാരായ്,
സാധുക്കളവരോടു സംഗതിയുണ്ടാകുമ്പോൾ
ചേതസി ഭവൽക്കഥാശ്രവണേ രതിയുണ്ടാം
ത്വൽക്കഥാശ്രവണേന ഭക്തിയും വർദ്ധിച്ചീടും
ഭക്തിവർദ്ഥിച്ചീടുമ്പോൾ വിജ്ഞാനമുണ്ടായ്വരും.
വിജ്ഞാനജ്ഞാനാദികൊണ്ടു മോക്ഷവും വരും.
ആകയാൽ ത്വൽഭക്തിയും നിങ്കലേ പ്രേമവായ്പും
രാഘവ സദാ ഭവിക്കേണമേ ദയാനിധേ!
ത്വൽപദാംബുജങ്ങളിലും ത്വൽഭക്തന്മാരിലുമെ-
ന്നുൾപ്പൂവിൽ ഭക്തിപുനരെപ്പൊഴുമുണ്ടാകണം.”
അഗസ്ത്യോപദേശത്തിലെന്നപോലെ ലക്ഷ്മണോപദേശത്തിലും കവി മാറ്റം ഒന്നും ചെയ്തിട്ടില്ല. അടുത്ത സുന്ദരഘട്ടം ശൂർപ്പണഖയുടെ പുറപ്പാടാണു്.
രാമന്റെ വാക്കുകേട്ടു് ലക്ഷ്മണന്റെ അടുക്കൽ ചെന്നിട്ടു് ഭഗ്നാശയായി വീണ്ടും വന്ന ശൂർപ്പണഖ,
“ക്രോധദ്രാമ! കിമർത്ഥം മാം ഭ്രാമയസ്യനവസ്ഥിതാം
ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ”
എന്നു പറഞ്ഞതായിട്ടാണു് മൂലം. എന്നാൽ എഴുത്തച്ഛനാകട്ടെ,
“പിന്നെയും രഘുകുലനായകനോടുചൊന്നാ
ളെന്നെനീ പരഗ്രഹിച്ചീടുക നല്ലൂനിന-
ക്കൊന്നുകൊണ്ടുമേയൊരു സങ്കടമുണ്ടായ്വരാ
മന്നവ! ഗിരിവരഗ്രാമദേശങ്ങൾ തോറു-
മെന്നോടുകൂടെ നടന്നോരോരോഭോഗമെല്ലാ-
മന്യോന്യംചേർന്നു ഭുജിക്കായ് വരുമനാരതം.
ഇത്തരമവളുരചെയ്തതു കേട്ടനേരം.
മുത്തരമരുൾചെയ്തു രാഘവൻ തിരുവടി.
ഒരുത്തനായാലവനരികേ ശുശ്രൂഷിപ്പാ-
നൊരുത്തിവേണമതിനിവളുണ്ടിനിക്കിപ്പോൾ.
ഒരുത്തിവേണമവനതിനാരെന്നു തിര-
ഞ്ഞിരിക്കും നേരമിപ്പോൾ നിന്നെയും കണ്ടുകിട്ടി.
വരുത്തും ദൈവമൊന്നു കൊതിച്ചാലിനിനിന്നെ-
വരിച്ചുകൊള്ളുമവനില്ല സംശയമേതും.
തെരിക്കെന്നിനിക്കാലം കളഞ്ഞിടാതെചെന്നാൽ
കരത്തെഗ്രഹിച്ചീടും കടുക്കെന്നവനെടോ”
എന്നുകൂടി പറഞ്ഞിരിക്കുന്നു. ഈ ഭാഗം കവിയുടെ സ്വന്തം മനോധർമ്മമാണെന്നു പരയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഫലിതത്തിനുള്ള വിശിഷ്ടസ്വഭാവം ഈ വരികളിൽനിന്നു ഗ്രഹിക്കാം. കവിത്വപ്രകടനത്തിനു് അവസരംകിട്ടിയാൽ അദ്ദേഹം അതിനെ വ്യർത്ഥമാക്കുകയില്ല. നോക്കുക.
“ഇദാനീമേവ താം സീതാം ഭക്ഷയാമി തവാഗ്രതഃ
ഇത്യുക്ത്വാ വികടാകാരാ ജാനകിമനുധാവതീ.
തതോ രാമാജ്ഞയാ ഖഡ്ഗമാദാ യ പരിഗൃഹ്യ താം
ചിച്ഛേദ നാസാം കർണ്ണൌ ച ലക്ഷ്മണോഽലഘുവിക്രമഃ.
തതോ ഘോരദ്ധ്വനിം കൃത്വാ രുധിരാക്തവപുർദ്രുതം
ക്രന്ദമാനാ പപാതാഗ്രേ ഖരസ്യ പരുഷാക്ഷരം”
എന്നതിനെ നമ്മുടെ പരമഗുരു ഇങ്ങനെയാണു് തർജ്ജമ ചെയ്തിരിക്കുന്നതു്.
“കാമവുമാശാഭംഗംകൊണ്ടു കോപവുമതി-
പ്രേമവുമാലസ്യവും പൂണ്ടു രാക്ഷസിയപ്പോൾ,
മായാരൂപവും വേർപെട്ടഞ്ജനശൈലംപോലെ
കായാകാരവും ഘോരദംഷ്ട്രവുംകൈക്കൊണ്ടുറ്റം,
കമ്പമുൾക്കൊണ്ടു സീതാദേവിയോടടുത്തപ്പോൾ
സംഭ്രമത്തോടെ രാമൻ തടുത്തുനിർത്തും നേരം
ബാലകൻകണ്ടു ശീഘ്രം കുതിച്ചു ചാടിച്ചെന്നു
വാളുറയൂരിക്കാതും മുലയും മൂക്കുമെല്ലാം
ഛേദിച്ചനേരമവളലിറിമുറയിട്ട
നാദത്തെക്കൊണ്ടു ലോകം മാറ്റൊലികൊണ്ടു.
നീലപവർതത്തിന്റെ മുകളിൽനിന്നുചാടി
നാലഞ്ചുവഴിവരുമരുവിയാറുപോലെ
ചോരയുമൊലിപ്പിച്ചു കാളരാത്രിയെപ്പോലെ
ഘോരയാം നിശാചരി വേഗത്തിൽ നടകൊണ്ടു.
രാവണൻതന്റെ വരവുണ്ടിനിയിപ്പോളെന്നു
ദേവദേവനുമരുൾചെയ്തിരുന്നരുളിനാൻ.
രാക്ഷസപ്രവരനായീടിന ഖരൻ മുമ്പിൽ
പക്ഷമറ്റവനിയിൽ പർവതംവീണപോലെ
രോദനംചെയ്തുമുമ്പിൽ പതനംചെയ്തു…”
മൂലഗ്രന്ഥത്തിലെ ശുഷ്കപദ്യങ്ങൾ എഴുത്തച്ഛന്റെ ഐന്ദ്രജാലികപ്രയോഗത്താൽ അതിശയചമൽക്കാരിയായ ഒരു മനോഹരചിത്രമായിച്ചമഞ്ഞിരിക്കുന്നു. രാമന്റെ ആജ്ഞാനുസാരം ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്കും കാതും അറുത്തതായിട്ടാണല്ലോ മൂലം. എന്നാൽ എഴുത്തച്ഛൻ അതു ഭംഗിയായില്ലെന്നു കണ്ടിട്ടു്, അവിടം അല്പം മാറ്റിയിരിക്കുന്നു. സീതാദേവിയെ രാക്ഷസി ഭക്ഷിക്കാൻ ഒരുമ്പെടുന്നതു കണ്ടു് ഭക്താഗ്രണീയായ ലക്ഷ്മണൻ താനേ അങ്ങനെ ചെയ്തതായി വർണ്ണിച്ചതു ഉചിതമായിട്ടുണ്ടു്.
ചതുർദ്ദശാശരാധിപന്മാരുമായുള്ള യുദ്ധത്തിന്റെ വർണ്ണന മൂലത്തിലുള്ളതുപോലെയല്ല. ശൂർപ്പണഖയോടുകൂടിപ്പോയ അവരെ രാമചന്ദ്രൻ ഹനിച്ചതിനാൽ, അവൾ ബാഷ്പവും തൂകിക്കൊണ്ടു് തിരിച്ചുവന്നപ്പോൾ ഖരാദികൾ,
“എങ്ങുപോയ്ക്കളഞ്ഞിതു നിന്നോടുകൂടിപ്പറ-
ഞ്ഞിങ്ങുനിന്നയച്ചവർ പതിന്നാൽവരും ചെൽനീ”
എന്നു ചോദിക്കവേ, ആ ദുഷ്ട പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.
“അങ്ങുചെന്നേറ്റനേരം രാമസായകങ്ങൾകൊ-
ണ്ടിങ്ങിനി വരാതവണ്ണം പോയാർ തെക്കോട്ടവർ”
ഖരദൂഷണ ത്രിശിരാക്കളുമായുള്ള യുദ്ധത്തിന്റെ അതിദീർഘമായ വർണ്ണനയും സ്വതന്ത്രമാണു്. യുദ്ധവർണ്ണനയിൽ എഴുത്തച്ഛനുള്ള പാടവം അദ്വിതീയമാകുന്നു. മൂലകവി നാലു പദ്യങ്ങളിൽ സംഗ്രഹിച്ചിട്ടുള്ളതിനെയാണു് എഴുത്തച്ഛൻ നൂറിൽപരം പാദങ്ങൾ കൊണ്ടു് വർണ്ണിച്ചിരിക്കുന്നതു്.
യുദ്ധത്തിൽമരിച്ച പതിന്നാലായിരം രാക്ഷസന്മാരും ദിവ്യവിഗ്രഹങ്ങൾ കൈക്കൊണ്ടു് രാമചന്ദ്രനെ സ്തുതിക്കുന്നതും മറ്റും എന്റെ കൈവശമുള്ള മൂലഗ്രന്ഥത്തിൽ കാണുന്നതേ ഇല്ല. “രാവണഭഗിനിയും രോദനംചെയ്തു പിന്നെ, രാവണനോടു പറഞ്ഞീടുവാൻനടകൊണ്ടാൾ” എന്നു മുതൽക്കുള്ള ഭാഗമേ മൂലത്തിലുള്ളു.
മാരീചനിഗ്രഹണകഥ മൂലത്തെ അനുസരിച്ചുതന്നെ ഭാഷാന്തരം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാൽ രാവണനോടു സീത പറഞ്ഞ വാക്കുകളെ കവി നേരേ തർജ്ജമചെയ്യാതെ കല്പിതമായ ചില അംശങ്ങൾകൂടി കൂട്ടിയിരിക്കുന്നു.
‘തൊട്ടുകൂടുമോ ഹരിപത്നിയേശ്ശശത്തിനു്’ എന്ന വാക്യം കവിയുടേതാണു്. അതുപോലെതന്നെ രാവണനും ജടായുവും തമ്മിലുള്ള സമരത്തിന്റെ വർണ്ണനയിലും സരസമായ അംശങ്ങളൊക്കെ എഴുത്തച്ഛന്റെ സ്വന്തമാകുന്നു.
“അബ്ധിയും പത്രാനിലക്ഷുബ്ധമായ് ചമയുന്നി-
തദ്രികളിളകുന്നു വിദ്രുതമതുനേരം”
എന്നിങ്ങനെ ഒരു പശ്ചാദ്ഭൂമി ഒരുക്കിയതിന്റെ ശേഷമേ അദ്ദേഹം ആ ഭയങ്കരയുദ്ധത്തിന്റെ ചിത്രം ഉല്ലേഖനം ചെയ്തിട്ടുള്ളു.
“കാൽനഖങ്ങളെക്കൊണ്ടു ചാപങ്ങൾ പൊടിപെടു-
ത്താനനങ്ങളും കീറിമുറിഞ്ഞു വശംകെട്ടു.
തീക്ഷണതുണ്ഡാഗ്രം കൊണ്ടുകുത്തി,ത്തകർത്തിതു
കാൽക്ഷണംകൊണ്ടു കൊന്നുവീഴ്ത്തിനാനശ്വങ്ങളെ.
രൂക്ഷതപെരുകിയ പക്ഷപാതങ്ങളേറ്റു
രാക്ഷസപ്രവരനും ചഞ്ചലമുണ്ടായ്വന്നു.
യാത്രയും മുടങ്ങി മൽകീർത്തിയുമൊടുങ്ങീതെ-
ന്നാർത്തിപൂണ്ടുഴന്നോരു രാത്രിചാരീന്ദ്രരപ്പോൾ”ഇത്യാദി
വർണ്ണനയിൽ അധികപക്ഷവും മൂലത്തിലുള്ളതേയല്ല.
സീതയെക്കാണാഞ്ഞു രാമചന്ദ്രൻ ദുഃഖിക്കുന്ന ഘട്ടത്തെ മൂലകാരനും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതു താരതമ്യപ്പെടുത്തിനോക്കിയാൽ, ഭാഷാന്തരം കർത്താവിന്റെ കവിതാപാടവം സവിശേഷം വെളിപ്പെടും.
മൂലം:
“ഹാ പ്രിയേ ക്വ ഗതാസി ത്വം? നാസി പൂർവവദാശ്രമേ
അഥവാ മദ്വിമോഹാർത്ഥം ലീലയാ ക്വ വിലീയസേ?
വനദേവ്യഃ കുതഃ സീതാ? ബ്രൂവന്തു മമ വല്ലഭാം
മൃഗാശ്ച പക്ഷിണോ വൃക്ഷാഃ കഥയന്തു മമ പ്രിയാം.”
ഭാഷ:
ഹാ ഹാ! വല്ലഭേ സീതേ! ഹാ ഹാ മൈഥിലീ നാഥേ!
ഹാ ഹാ ജാനകീദേവീ ഹാ ഹാ മൽപ്രാണേശ്വരി!
എന്നെ മോഹിപ്പിപ്പാനായ് മറഞ്ഞങ്ങിരിക്കയോ?
ധന്യേ നീ വേളിച്ചത്തുവന്നീടുമടിയാതെ.
ഇത്തരം പറകയും കാനനംതോറും നട-
ന്നത്തൽപൂണ്ടന്വേഷിച്ചു കാണാഞ്ഞു വിവശനായ്,
വനദേവതമാരെ! നിങ്ങളുമുണ്ടോകണ്ടു?
വനജേക്ഷണയായ സീതയെ സത്യം ചൊൽവിൻ.
മൃഗസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോകണ്ടു
മൃഗലോചനയായ ജനകപുത്രിതന്നെ?
പക്ഷിസഞ്ചയങ്ങളെ! നിങ്ങളുമുണ്ടോ കണ്ടു
പക്ഷ്മളാക്ഷിയെ മമ? ചൊല്ലുവിൻ പരമാർത്ഥം.
വൃക്ഷവൃന്ദമേ! പറഞ്ഞീടുവിൻ പരമാർത്ഥം
പുഷ്കരാക്ഷിയെ നിങ്ങളെങ്ങാനുമുണ്ടോകണ്ടു?”
ഈ ഭാഗത്തെ തൊണ്ടയിടറാതെ വായിക്കാൻ ആർക്കും സാധിക്കുമെന്നു തോന്നുന്നില്ല. ജടായുസ്തുതി, കബന്ധഗതി ഇവയുടെ ഭാഷാന്തരം അതിശയേന ചമൽകൃതമായിട്ടുണ്ടു്. ശബര്യാശ്രമം പ്രാപിച്ചു് ആ തപസ്വിനിയുടെ സപര്യ ഏൾക്കുന്ന ഘട്ടംവരെയാണു് ആരണ്യകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നതു്.
കിഷ്കിന്ധാകാണ്ഡത്തിൽ സുഗ്രീവസഖ്യവും മറ്റും കവി അധികം പ്രപഞ്ചിച്ചിട്ടില്ല. എന്നാൽ അവിടെയും ചില സരസഘട്ടങ്ങൾ ഉണ്ടു്. സുഗ്രീവൻ സീതാദേവിയുടെ ആഭരണങ്ങളെ ഭഗവാനെ കാണിച്ചപ്പോഴത്തെ അവസ്ഥയെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“വിമുച്യ രാമസ്താദ്ദൃഷ്ട്വാ ഹാ സീതേതി മുഹുർമ്മുഹുഃ
ഹൃദി നിക്ഷിപ്യ തത്സർവം രുരോദ പ്രാകൃതോ യഥാ.”
അതിന്റെ വിവർത്തനം ഇങ്ങനെയാണു്:
“അർണ്ണോജനേത്രനെടുത്തു നോക്കുന്നേരം
കണ്ണുനീർതന്നേ കുശലം വിചാരിച്ചു.
എന്നെക്കണക്കെ പിരിഞ്ഞിതോ നിങ്ങളും
തന്വംഗിയാകിയ വൈദേഹിയോടയ്യോ?
സീതേ! ജനകാത്മജേ! മമ വല്ലഭേ!
നാഥേ! നളിനദലായതലോചനേ!
രോദനംചെയ്തു വിഭൂഷണസഞ്ചയ-
മാധിപൂർവം തിരുമാറിലമുഴ്ത്തിയും
പ്രാകൃതന്മാരാം പുരുഷന്മാരെപ്പോലെ
ലോകൈകനാഥൻ കരഞ്ഞുതുടങ്ങിനാൻ”
സുഗ്രീവനും ബാലിയും തമ്മിലുണ്ടായ യുദ്ധത്തെ മൂലകാരൻ,
“മുഷ്ടിഭ്യാം താഡയാമാസ ബാലിനം സോ പിതം തഥാ?
അഹൻ ബാലീ ച സുഗ്രീവം സുഗ്രീവോ ബാലിനം തഥാ”
എന്ന ശുഷ്ക്കപദ്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതിനെ എഴുത്തച്ഛൻ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
“മുഷ്ടികൾ കൊണ്ടു താഡിച്ചിതു ബാലിയെ
രുഷ്ടനാം ബാലി സുഗ്രീവനേയും തഥാ
മുഷ്ടിചുരുട്ടി പ്രഹരിച്ചിരിക്കവേ
കെട്ടിയും കൈകാൽ പരസ്പരം താഡനം
തട്ടിയും മുട്ടുകൊണ്ടും തലതങ്ങളിൽ
കൊട്ടിയുമേറ്റം പിടിച്ചു കടിച്ചുമ-
ങ്ങൂറ്റത്തിൽ വീണും പുരണ്ടു മുരുണ്ടുമുൾ-
ച്ചീറ്റം കലർന്നു നഖം കൊണ്ടുമാന്തിയും,
ചാടിപ്പതിക്കയും കൂടെക്കുതിക്കയും,
മാടിത്തടുക്കയും കൂടെക്കൊടുക്കയും,
ഓടിക്കഴിക്കയും വാടി വിയർക്കയും,
മാടി വിളിക്കയും കോപിച്ചടുക്കയും,
ഊടെ വിയർക്കയും നാഡികൾ ചീർക്കയും,
മുഷ്ടിയുദ്ധ പ്രയോഗംകണ്ടു നില്പവർ
ദൃഷ്ടികുളുർക്കയും വാഴ്ത്തിസ്തുതിക്കയും
കാലനും കാലകാലൻതാനുമുള്ളപോർ
ബാലിസുഗ്രീവയുദ്ധത്തിനൊവ്വാദൃഢം.
രണ്ടുസമുദ്രങ്ങൾ തമ്മിൽ പൊരും പോലെ
രണ്ടുശൈലങ്ങൾ തമ്മിൽ പൊരും പോലെയും
കണ്ടവരാർത്തു കൊണ്ടാടിപ്പുകൾത്തിയും
കണ്ടീലവാട്ടമൊരുത്തനുമേതുമേ”ഇത്യാദി.
സുഗ്രീവരാജ്യാഭിഷേകം കഴിഞ്ഞു് ലക്ഷ്മണന്റെ അപേക്ഷപ്രകാരം രാമചന്ദ്രൻ ചെയ്തതായ ക്രിയോപദേശത്തിൽ പല അംശങ്ങളും നമ്മുടെ കവിയുടെ സ്വന്തമാണെന്നു നിസ്സംശയം പറയാം. എഴുത്തച്ഛന്റെ യോഗശാസ്ത്രപരിജ്ഞാനത്തിനേപ്പറ്റി ഏതാണ്ടല്പം നമുക്കു് ഈ വിവരണത്തിൽനിന്നു ഗ്രഹിക്കാൻ കഴിയും.
“മൽക്കലാം ജീവസംജ്ഞാം തടിദുജ്ജ്വലാം
ഹൃൽക്കമലേ ദൃഢം ധ്യാനിച്ചു കൊള്ളണം.
പിന്നെ സ്വദേഹമഖിലം തയാ വ്യാപ്ത-
മെന്നുറയ്ക്കണമിളക്കവും കൂടാതെ
ആവാഹയേൽ പ്രതിമാദിഷു മൽക്കലാം
ദേവസ്വരൂപമായ് ധ്യാനിക്ക കേവലം”
ഇത്യാദി വരികൾ മൂലഗ്രന്ഥത്തിൽ നിന്നു എടുത്തിട്ടുള്ളതല്ല.
ശരൽക്കാലം വന്നിട്ടും സുഗ്രീവൻ സീതാന്വേഷണത്തിനു പുറപ്പെടാഞ്ഞതിനാൽ അദ്ദേഹത്തിനെ ഒന്നു ഭയപ്പെടുത്തുന്നതിനായി ഭഗവാൻ ലക്ഷ്മണനെ അയച്ചു. രാമാനുജൻ വാനരപുരിയിൽ പ്രവേശിച്ച ഘട്ടത്തേ മൂലകാരൻ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ലക്ഷ്മണോഽപി തദാ ഗത്വാ കിഷ്കിന്ധാനഗരാന്തികം
ജ്യാഘോഷമകരോത്തീവ്രം ഭീഷയൻ സർവവാനരാൻ.
തം ദൃഷ്ട്വാ പ്രാകൃതാസ്തത്ര വാനരാ വപ്രമൂർദ്ധനി
ചക്രുഃ കിലകിലാ ശബ്ദം ധൃതപാഷാണപാദപാഃ
താൻ ദുഷ്ട്വാ ക്രോധതാമ്രാക്ഷോ വാനരാൻ ലക്ഷ്മണസ്തദാ
നിർമൂലാൻ കർത്തുമുദ്യുക്തോ ധനുരാനമ്യ വീര്യവാൻ”
ഇതിന്റെ തർജ്ജമ എത്ര സരസമായിരിക്കുന്നു!
“കിഷ്കിന്ധയാം നഗരാന്തികം പ്രാപിച്ചു
ലക്ഷ്മണനും ചെറുഞാണൊലിയിട്ടിതു.
മർക്കടന്മാരവനെക്കണ്ടുപേടിച്ചു
ചക്രുഃ കിലുകിലശബ്ദം പരവശാൽ
വപ്രോപരി വീണു കല്ലും മരങ്ങളും
വിഭ്രമത്തോടു കൈയ്യിൽ പിടിച്ചേവരും
പേടിച്ചു മൂത്രമലങ്ങൾ വിസർജ്ജിച്ചു
ചാടിത്തുടങ്ങിനാരങ്ങുമിങ്ങുംദ്രുതം.
മർക്കടകൂട്ടത്തെയൊക്കെയൊടുക്കുവാ-
നുൾക്കാമ്പിലഭ്യുദ്യുതനായിതു സൌമിത്രി
വില്ലി കുഴിയെ ക്കുലച്ചു വലിച്ചിതു
ഭല്ലൂകവൃന്ദവും വല്ലാതെയായിതു”
ഇതുപോലെ തന്നെ സ്വയം പ്രഭാഗതി സമ്പാദിവാക്യം മുതലായവയിലും എഴുത്തച്ഛന്റെ മനോധർമ്മം വേണ്ടുവോളം കാണാവുന്നതാണു്.
ഹനൂമാൻ സമുദ്രലംഘനത്തിനു് ഒരുങ്ങുന്ന ഘട്ടംവരെ കിഷ്കിന്ധാകാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.
രാമായണകഥ സർവാംഗ സുന്ദരമെങ്കിലും സുന്ദരകാണ്ഡം മറ്റെല്ലാകാണ്ഡങ്ങളെക്കാളും സുന്ദരമായിരിക്കുന്നു. എഴുത്തച്ഛൻ ഈ കാണ്ഡത്തെ പരമസുന്ദരമായി എഴുതീട്ടുണ്ടു്.
ഈ കാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും കവി വരുത്തീട്ടുള്ള ഭേദഗതികളും സ്വതന്ത്രമായി ചേർത്തിട്ടുള്ള അർത്ഥകല്പനകളും കണ്ടുപിടിക്കുന്നതിനുള്ള ചുമതല വായനക്കാർക്കു വിട്ടുതരികയേ നിവൃത്തിയുള്ളു. ചില ഉദാഹരണങ്ങൾ മാത്രം ചൂണ്ടിക്കാണിക്കാം.
മൂലം:
“ത്യജൈനാം മാനുഷീം ദീനാംദുഃഖിതാം കൃപണാം കൃശാം.”
ഭാഷ:
“ത്യജമനുജ തരുണിയെയൊരുടയവരുമെന്നിയേ
ദീനയായ് ദുഃഖിച്ചതീവ കൃശാംഗിയായ്
പതിവിരഹപരവശതയൊടുമിഹപരാലയേ
പാർത്തുപാതിവ്രത്യമാലംബ്യ രാഘവം
പകലിരവു നിശിചരികൾ പരുഷവചനംകേട്ടു
പാരം വശംകേട്ടിരിക്കുന്നതുമിവൾ
ദുരിതമിതിലധികമിഹ നഹി നഹി സുദുർമ്മതേ!
ദുഷ്കീർത്തി ചേരുമോ വീരപുംസാം വിഭോ!”
മൂലം:
“ന മേ സമാ രാവണകോടയോഽധമ!
രാമസ്യ ദൂതോഽഹമപാരവിക്രമഃ”
ഭാഷ:
“നിനവു തവ മനസിപെരുതെത്രയും നന്നു തേ
നിന്നോടെതിരൊരു നൂറുനൂറായിരം
രജനിചരകുലപതികളായ് ഞെളിങ്ങുള്ളോരു
രാവണന്മാരൊരുമിച്ചെതിർത്തീടിലും
നിയതമിതു മമ ചെറുവിരല്ക്കു പോരാ പിന്നെ
നീയെന്തു ചെയ്യുന്നതെന്നോടു കശ്മല?
ഈ തർജ്ജമകളിൽ കവി മൂലത്തിലെ അർത്ഥങ്ങൾക്കു് എത്രമാത്രം വൈശദ്യവും സ്ഫുടതയും വരുത്തിയിരിക്കുന്നുവെന്നു നോക്കുക.
മൂലം:
“ഇത്യുക്ത്വാ ഹനൂമാൻ ബാഹു പ്രസാര്യായതവാലധിഃ
ഋജൂഗീവോർദ്ധ്വദൃഷ്ടിസ്സന്നാകുഞ്ചിത പദദ്വയഃ
ദക്ഷിണാഭിമുഖസ്തുർണ്ണം ഭല്ലൂകോഽനിലവിക്രമഃ”
ഭാഷ:
“ഇതിപവനതനയനുരചെയ്തു വാലും നിജ-
മേറ്റമുയർത്തിപ്പരത്തിക്കരങ്ങളും
അതിവിപുലഗളതലവുമാർജ്ജവമാക്കിനി
ന്നാകുഞ്ചിതാംഘ്രിയായൂർദ്ധ്വനയനനായ്
ദശവദനപുരിയിൽ നിജ ഹൃദയവുമുറപ്പിച്ചു
ദക്ഷിണദിക്കുമാലോക്യ ചാടീടിനാൻ”
മൂലം:
“ഇത്യാലിംഗ്യ സമാകൃഷ്യഗാഢം വാനരപുംഗവം
സാർദ്രനേത്രോ രഘുശ്രേഷ്ഠഃ പരം പ്രിയമുവാച സഃ”
ഭാഷ:
“പുനരപിരമാവരൻ മാരുതപുത്രനെ-
പ്പൂർണ്ണമോദം പുണർന്നീടിനാനാദരാൽ
ഉരസി മുഹുരപി മുഹുരണച്ചു പുൽകീടിനാ-
നോർക്കടോ മാരുതപുത്രഭാഗ്യോദയം
ഭുവനതലമതിലൊരുവനിങ്ങനെയില്ലഹോ
പൂർണ്ണപുണ്യൌഘ സൌഭാഗ്യമുണ്ടായെടോ”
മൂലം:
“ഉൽപ്ലുത്യോൽപ്ലുത്യ സന്തപ്തപുച്ഛേനസ മഹാകപിഃ
ദദാഹ ലങ്കാമഖിലാം സാട്ടപ്രാസാദതോരണാം
ഹാ താത! പുത്രനാഥേതി ക്രന്ദമാനാ സ്സമന്തരാ
വ്യാപ്താഃ പ്രസാദശിഖരേഽപ്യാരൂഢാ ദൈത്യയോഷിതഃ
ദേവതാ ഇവ ദൃശ്യന്തേ പതന്ത്യഃ പാവകേഽഖിലാഃ
വിഭീഷണഗൃഹം ത്യക്ത്വാ സർവം ഭസ്മീകൃതം പുരം
തത ഉൽപ്ലുത്യ ജലധൌ ഹനൂമാൻ മാരുതാത്മജഃ
ലാംഗൂലം മജ്ജയിത്വാന്തഃ സ്വസ്ഥചിന്തോ ബഭൂവ സഃ”
ഭാഷ:
“ ഉദവസിതനികരമുടനുടനുപരിവേഗമോ-
ടുൽപ്ലുത്യപിന്നെയുമുൽപ്ലുത്യസ്ത്വരം
കനകമണിമയനിലയമഖിലമനിലാത്മജൻ
കത്തിച്ചു കത്തിച്ചു വർദ്ധിച്ചിതഗ്നിയും
പ്രകൃതിചപലതയൊടവനചലമോരോമണി-
പ്രസാദജാലങ്ങൾ ചുട്ടുതുടങ്ങിനാൻ.
ഗജതുരഗരഥബലപദാതികൾപങ്ക്തിയും,
ഗമ്യങ്ങളായുള്ള രമ്യഹർമ്മ്യങ്ങളും,
അനലശിഖകളുമനില സുതഹൃദയവും തെളി-
ഞ്ഞാഹന്ത വിഷ്ണുപദം ഗമിച്ചൂ തദാ
വിബുധപതിയൊടു നിശിചരാലയം വെന്തൊരു
വൃത്താന്തമെല്ലാമറിയിച്ചുകൊള്ളുവാൻ
അഹമഹമികാധിയാ പാവകജ്വാലക-
ളംബരത്തോളമുയർന്നുചെന്നൂ മുദാ
ഭുവനതലഗത ചിമലദിവ്യ രത്നങ്ങളാൽ
ഭൂതി പരിപൂർണ്ണമായുള്ളലങ്കയും
പുനരനലസുതനിതി ദഹിപ്പിച്ചിതെങ്കിലും
ഭൂതിപരിപൂർണ്ണമായ് വന്നിതത്ഭുതം.
ദശവദനസഹജഗൃഹമെന്നിയേ മറ്റുള്ള
ദേവാരിഗേഹങ്ങൾ വെന്തുകൂടീ ജവം
രഘുകുലപതിപ്രിയ ഭൃത്യനാം മാരുതി
രക്ഷിച്ചുകൊണ്ടാൻ വിഭീഷണമന്ദിരം.
കനകമണിമയനിലയനികരമതു വെന്തോരോ
കാമിനീവർഗ്ഗം വിലാപം തുടങ്ങിനാർ.
ചികുരഭരവസനചരണാദികൾ വെന്താശു
ജീവനും വേർപെട്ടു ഭൂമൌ പതിക്കയും,
ഉടലുരുകിയുരുകിയുടനുഴറിയലറിപ്പാഞ്ഞു-
മുന്നതമായ സൌധങ്ങളിലേറിയും,
ദഹനനുടനവിടയുമടുത്തു ദഹിപ്പുച്ചു
താഴത്തുവീണു പിടഞ്ഞുമരിക്കയും,
മമ തനയ! രമണ! ജനക! പ്രാണനാഥ! ഹാ
മാമകം കർമ്മയ്യോ വിധിദൈവമേ
മരണമുടനുടലുരുകി മുറുകിവരികെന്നതു
മാറ്റുവാനാരുമില്ലയ്യോ ശിവ ശിവ!
ദുരിതമിതുരജനിചരവരവിരചിതം ദൃഢം
മറ്റൊരു കാരണമില്ലിതിനേതുമേ
പരധനവുമമിതപരദാരങ്ങളും ബലാൽ
പാപി ദശാസ്യൻ പരിഗ്രഹിച്ചൂതുലോം
അറികിലനുചിതമിതിമദേന ചെയ്തിടായ്വി
നാരുമതിന്റെ ഫലമിതു നിർണ്ണയം.
മനുജതരുണിയെയൊരു മഹാപാപികാമിച്ചു
മറ്റുള്ളവർക്കുമാപത്തായിതിങ്ങനെ.
സുകൃതദുരിതങ്ങളും കാര്യമകാര്യവും
സൂക്ഷിച്ചുചെയ്തുകൊള്ളേണം ബുധജനം.
മദനശരപരവശതയൊടു ചപലനായിവൻ
മാഹാത്മ്യമുള്ള പതിവ്രതമാരെയും,
കരബലമൊടനുദിനമണഞ്ഞു പിടിച്ചതി
കാമി ചാരിത്രഭംഗം വരുത്തീടിനാൻ
അവർ മനസി മരുവിന തപോമയ പാവക-
നദ്യ രാജ്യേ പിടിപെട്ടിതു കേവലം.
നിശചരികൾ ബഹുവിധമൊരോന്നെ പറകയും
നില്ക്കുംനിലയിലേ വെന്തുമരിക്കയും
ശരണമിഹകിമിതി പലവഴിയുമുടനോടിയും
ശാഖികൾ വെന്തുമുറിഞ്ഞുടൻ വീഴ്കയും
രഘുകുലവാരേഷ്ടദൂതൻ ത്രിയാമാചര-
രാജ്യമെഴുന്നൂറുയോജനയും ക്ഷണാൽ
സരസബഹുവിഭവയുതഭോജനം നൽകിനാൻ
സന്തുഷ്ടനായിതു പാവകദേവനും
ലഘുതരമനിലതനയനമൃതനിധിതന്നിലേ
ലംഗൂലവും തച്ചു തീപൊലിച്ചീടിനാൻ.”
എഴുത്തച്ഛൻ അധ്യാത്മരാമായണത്തിന്റെ പ്രാരംഭത്തിൽ ‘ഭാരതീ പദാവലീ തോന്നേണം കാലേകാലേ’ എന്നു പ്രാർത്ഥിച്ചിട്ടുള്ളതു് ഇവിടെ സർവഥാ സഫലമായിരിക്കുന്നു.
‘വിബുധപതിയൊട്’ ഇത്യാദി വരികളിൽ അദ്ദേഹത്തിന്റെ ഫലിതവും’ മദനശരേതിവരികളിൽ” സ്ത്രീജനങ്ങളെക്കുറിച്ചുള്ള ബഹുമതിയും സവിശേഷം പ്രകാശിക്കുന്നു.
എഴുത്തച്ഛന്റെ ഭാഷ സന്ദർഭാനുസാരം ചിലപ്പോൾ ലളിതകോമളമായും, ചിലപ്പോൾ പ്രൌഢോജ്വലമായും വേറൊരിക്കൽ സരസഗംഭീരമായും ഇരിക്കുന്നു. സരസഘട്ടങ്ങളെ വർണ്ണിക്കുന്നിടത്തു ഭാഷ മധുരവും പ്രസന്നവുമാണെങ്കിൽ, ഗഹനങ്ങളായ ആധ്യാത്മികതത്വങ്ങൾ പ്രതിപാദിക്കുന്നിടത്തു് അതിഗംഭീരമാണെന്നുകാണാം. വർണ്ണ്യവസ്തുവിന്റെ പരിപൂർണ്ണമായ പ്രതീതിയ്ക്കു് ആവശ്യമുള്ളിടത്തു മാത്രമേ ശാബ്ദികമൊ, ആർത്ഥികമൊ ആയ അലങ്കാരങ്ങൾ പ്രയോഗിക്കൂ. ഈ വിഷയത്തിൽ തീക്ഷ്ണമായ ഔചിത്യം അദ്ദേഹം സർവത്ര പ്രദർശിപ്പിച്ചു കാണുന്നു. ഉചിതമായ ശബ്ദാർത്ഥങ്ങളുടെ പ്രയോഗത്തിലും തന്മയത്വത്തോടുകൂടിയ വർണ്ണനയിലും അദ്ദേഹത്തിനോടു് അരക്കാതമെങ്കിലും അടുത്തു വരുന്നതിനു സാധിച്ചിട്ടുള്ള മറ്റു കവികൾ കേരളത്തിൽ ഉണ്ടായിട്ടില്ല. ഭാഷാസംസ്കൃത ശബ്ദങ്ങളുടെ സമീചിനമായ സമ്മേളനംകൊണ്ടു് അത്യന്ത സുരഭിലവും അമൃതനിഷ്യന്ദിയും ആയ രാമാനുജഭാരതി അധ്യാത്മരാമായണത്തിൽ സർവോൽക്കർഷേണവർത്തിക്കുന്നു.
13.29 ഉത്തരരാമായണം
ഉത്തരരാമായണം എഴുത്തച്ഛന്റെ കൃതിയല്ലെന്നു മി. ഗോവിന്ദപ്പിള്ള അഭിപ്രായപ്പെടുകയും അതിനെ മിസ്റ്റർ പി. കെ. നാരായണപിള്ള ഖണ്ഡിക്കയും ചെയ്തിരിക്കുന്നു. പ്രസ്തുതഗ്രന്ഥത്തിന്റെ കർത്തൃത്വം എഴുത്തച്ഛനിൻതന്നെ ഇരിക്കേണ്ടതാണെന്നു തെളിയിപ്പാൻ പര്യാപ്തമായി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുള്ള തെളിവുകൾ താഴെ ചേർക്കുന്നു.
“ദേവിയുമനുജനും വാനരപ്പടയുമായ്” ഉത്തരരാമായണം“ദേവിയുമനുജനും വാനരപ്പടയുമായ്”അദ്ധ്യാത്മരാമായണം
“ഉത്സാഹമുണ്ടു നിനക്കെങ്കിലവ്വണ്ണം.” (ഉ) “ഉത്സാഹമുണ്ടു നിനക്കെങ്കിലക്കാലം” (അ)
“ബന്ധുസൽക്കാരം പരിഗ്രഹിച്ചാദരാൽ” (ഉ) “ബന്ധുസൽക്കാരം പരിഗ്രഹിച്ചേനഹം.” (അ)
“ഗത്വാപിതാമഹം നത്വാസസംഭ്രമം” (ഉ) “ഗത്വാമുഹുർ നമസ്കൃത്വാ സസാദരം” (അ)
“അഗ്രജൻ തന്നെ പരിചരിച്ചീടുക നിത്യം” (ഉ) “അഗ്രജൻതന്നെ പരിചരിച്ചെപ്പൊഴും” (അ)
“പാന്ഥന്മാർ പെരുവഴിയമ്പലം തന്നിൽവന്നു” (ഉ) “താന്തരായിരുന്നുടൻ പിരിഞ്ഞുപോകുംപോലെ” (അ) “പാന്ഥർപെരുവഴി യമ്പലംതന്നിലേ” (ഉ) “താന്തരായ്കൂടി വിയോഗം വരുമ്പോലെ” (അ)
“ചതുരാനനനിതി സ്തുതിചെയ്തതുനേരം” (ഉ) “ചതുരാനനി നിസ്തുതിചെയ്തതുനേരം” (അ)
ഉത്തരരാമായണത്തിനും, ഭാഗവതം, ഇരുപത്തിനാലുവൃത്തം ഈ ഗ്രന്ഥങ്ങൾക്കും ഉള്ള ചില ആശയസാദൃശ്യങ്ങളെ കൂടി അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. എന്നാൽ ഇരുപത്തിനാലുവൃത്തം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് അന്യത്ര തെളിയിച്ചിട്ടുണ്ടല്ലോ. ഭാഗവതം രാമാനുജ കൃതിയല്ലെന്നു സ്ഥാപിക്കുന്നതിനു മി. പി. കെ. നാരായണപിള്ള തന്നെ ശ്രമിച്ചു കാണുകയും ചെയ്യുന്നു. ആ സ്ഥിതിക്കു് ഈ സാദൃശ്യങ്ങളെ ഒരു തെളിവായി സ്വീകരിക്കാൻ പ്രയാസമായിട്ടാണിരിക്കുന്നതു്. അധ്യാത്മരാമായണത്തിലേയും ഉത്തരരാമായണത്തിലേയും സാദൃശ്യങ്ങളെ അടിസ്ഥാനപ്പെടുത്തി, അവരണ്ടും ഒരാളുടെ കൃതിയാണെന്നു് പറയുന്നപക്ഷം അതേമാതിരിയുള്ള സാദൃശ്യങ്ങളെത്തന്നെ അടിസ്ഥാനപ്പെടുത്തി ഭാഗവതവും എഴുത്തച്ഛന്റെ കൃതിയാണെന്നു് വാദിക്കേണ്ടേ? ആ വിഷയത്തിൽ മി. പി. കേ. നാരായണപിള്ളയ്ക്കു സമ്മതം കാണുന്നുമില്ലല്ലോ. അതിനാൽ നമുക്കു് മറ്റു ലക്ഷ്യങ്ങൾ വല്ലതുമുണ്ടോ എന്നുകൂടി നോക്കേണ്ടതാണു്.
ഒന്നാമതായി ഉത്തരരാമായണം അധ്യാത്മരാമായണം ഉത്തരയുടെ തർജ്ജമയേയല്ലെന്നു തോന്നുന്നു. കവി വാത്മീകിരാമായണത്തെയാണു് പിന്തുടർന്നു കാമുന്നതു്. രണ്ടാമതായി അതു് കണ്ണശ്ശരാമായണം ഉത്തരകാണ്ഡത്തിന്റെ ഒരു വിവർത്തനം പോലെ കാണപ്പെടുന്നുമുണ്ടു്. ഉദാഹരണാർത്ഥം ആ ഗ്രന്ഥങ്ങളിൽനിന്നും ഏതാനുംഭാഗം ഉദ്ധരിക്കാം.
“ചൊല്ലേറും മനുവംശ പരമ്പര ശൂരനിരാമ നരേന്ദ്രനിവണ്ണം
പൊല്ലാനിശിചരരെ ക്കൊലചെയ്തേ ഭൂപരിപാലനം ചെയ്തഴകോടെ
നല്ലാർ ജാനകിയോടുമയോദ്ധ്യയിൽ നാനാസുഖമോടിരുന്നതുകാല-
ത്തെല്ലാമുനിവരുമന്നരവീരനെഹിതമൊടു കാണ്മാനായേ വന്നാർ
ആരണരാകിയ കണ്വനളാദികളന്നുകിഴക്കൻ ദിക്കതിൽ നിന്നേ
ധീരതരൻ കൌശികനോടേവന്നാർ തേറിയസ്ത്യനുമായതു കാലം
കാരണനംഗിരസാസഹ താപസർ കനിവൊടുതെക്കൻദിക്കതിൽ നിന്നും
സാരതചേർ ധൌമ്യാദികൾവന്നാർ പശ്ചിമദിക്കതിൽനിന്നും
യതിവരനായ വസിഷ്ഠൻ കാശ്യപനത്രിഭരദ്വാജൻ ജമദഗ്നിയു
മിതവിയവിശ്വാമിത്രൻ ഗൌതമനിവരേഴുവരു മതുകാലത്തവിടെ
മതിനിലമിടിയ ശിഷ്യരുമായേ വന്നാരുത്തരദിക്കതിൽനിന്നും
കതിരവനോടെതിരാമെളിപൊടിവർ കനിവൊടു ഗോപുര ദേശമണഞ്ഞാർ”
കണ്ണശരാമായണം
രാവണാഖില രാക്ഷോഗണവധംചെയ്തു
ദേവകളാലുമഭിപൂജതനായ രാമൻ;
ദേവിയുമനുജനും വാനരപ്പടയുമായ്
സേവകജനവുമായ് പുഷ്പകംകരയേറി
വേഗമോടയോദ്ധ്യപുക്കഭിഷേകവും ചെയ്തു.
ലോകങ്ങൾപതിന്നാലും പാലിച്ചുവാഴുംകാലം
നാനാദേശങ്ങൾതോറും വാണീടും മുനിജനം
മാനവവീരൻതന്നെ കാണ്മാനായ്വന്നാരല്ലോ
വാസവദിക്കിൽനിന്നുവന്നിതു കണ്വാദികൾ
കൌശികാഗസ്ത്യാദികൾ ദക്ഷിണദിക്കിൽനിന്നും
പശ്ചിമദിക്കിൽനിന്നുവന്നിതു ധൌമ്യാദികൾ
വിശ്വാമിത്രനും ജമദഗ്നിയും ഗൌതമനും
അത്രികാശ്യപൻ ഭരദ്വാജനും വസിഷ്ഠനും
ഉത്തരദിക്കിൽനിന്നു വന്നിതൊന്നിച്ചുതന്നെ
ദ്വാരപാലകനോടു കുംഭസംഭവൻചൊന്നാ
നാരണരാകിയ ഞങ്ങൾവന്നതങ്ങറിയിച്ചു.ഇത്യാദി
ഉ. രാ. ഭാഷ
രാക്ഷസാനാം വധംകൃത്വാ രാജ്യംരാമ ഉപസ്ഥിതേ
ആയയുർമുനയഃ സർവേശ്രീരാമഭിവന്ദിതും
വിശ്വാമിത്രോഽസിതഃ കണ്വോദുർവാസാ ഭൃഗുരംഗിരാഃ
കശ്യപോവാമദേവോഽത്രിസ്തഥാ സപ്തർഷയോഽമലാഃ
അഗസ്ത്യഃ സഹശിഷ്യൈശ്ചമുനിഭിഃ സഹിതോഭ്യാഗാൽ
ദ്വാരമാസാദ്യരാമസ്യ ദ്വാരപാലമഥാബ്രവീൽഅ. രാ. മൂലം
പ്രാപ്തരാജ്യസ്യ രാമസ്യ രാക്ഷസാനാം വധേ കൃതേ
ആജഗ്മുർമുനയസ്സർവേ രാഘവം പ്രതിനന്ദിതും.
കൌശികോഽഥയവക്രീതൊ ഗാർഗ്യോഗാലവ ഏവച
കണ്വോമേധാതിഥേഃ പുത്രഃ പൂർവസ്യാംദിശി യേ ശ്രിതാഃ
സ്വസ്ത്യാത്രേയശ്ച ഭഗവാൻ സുമുഖോവിമുഖസ്തഥാ
ആജഗ്മുസ്തേസഹാഗത്യ യേ ശ്രിതാ ദക്ഷിണാംദിശം
നൃഷങ്ഗുഃ കവഷോധൌമ്യഃ കൊഷേയശ്ചമഹാനൃഷിഃ
തേഽപ്യാജഗ്മുഃ സശിഷ്യാവൈ യേ ശ്രിതാ പശ്ചിമാംദിശം
വസിഷ്ഠഃ കശ്യപോഽഥാത്രിവിശ്വാമിത്രഃ സഗൌതമഃ
ജമദഗ്നിർഭരദ്വാജ സ്തേപി സപ്തർഷയസ്തഥാ
ഉദീച്യാം ദിശിസപ്തൈതേ നിത്യമേവ നിവാസിനഃ
സംപ്രാപ്യൈതേ മഹാത്മനോ രാഘവസ്യ നിവേശനം
ഇത്യാദി
വാ-രാമായണം
അവരവരേസന്തോഷിക്കും പരിചനുജന്മാരോടുകൂടവയോദ്ധ്യയി-
ലവനിപതീശ്വര നന്ദനനായ്‍വന്നവതാരംചെയ്തവനേ ജയ ജയ!
ഭുവനഭയാപഹ! രാമാ! സുരവധപൊലിവൊടുചെയ്തേ വിശ്വാമിത്ര-
ന്നവശത വാരാതെ യാഗത്തെയുമാദിയിലേ പാലിച്ചവനേ ജയ!
അവനൊടുകൂടെപ്പോയേ വഴിയിലഹല്യാശാപംതീർത്തവനേ ജയ!
ശിവനുടെ വില്ലുംവലിച്ചുമുറിച്ചേ സീതാവല്ലഭനായവനേ ജയ!
തപമിയലുമ്മുനി ഭാർഗ്ഗവരാമൻതന്നോടെതിർത്തു ജയിച്ചവനേ ജയ!
ശിവകരമായവയോദ്ധ്യാപുരിയിൽചെന്നു പുകിന്തുവസിച്ചവനേ ജയ!
… … …
… … …ഇത്യാദി
കണ്ണശരാമായണം.
ഇക്കാലം ദശരഥപുത്രനായയോദ്ധ്യയിൽ
വിഖ്യാതകീർത്ത്യാ രാമനായ മാധവജയ!
വിശ്വരരക്ഷാർത്ഥം പിന്നെ ലക്ഷ്മണനോടുംകൂടി
വിശ്വാമിത്രന്റെ പിൻപെപോയ രാഘവജയ!
കാടകംപുക്കശേഷം വിശ്വാമിത്രന്റെചൊല്ലാൽ
താടകതന്നെക്കൊലചെയ്ത രാഘവ ജയ!
വേഗേനസിദ്ധാശ്രമംപുക്കു കൌശികനുടെ
യാഗവുംപരിപാലിച്ചിരുന്ന നാഥ ജയ!
വിശ്വാമിത്രോക്ത്യാ പുനരഹല്യാശാപം തീർത്തു
വിശ്വനായകശാപം ഖണ്ഡിച്ച നാഥ ജയ!
സീതാവല്ലഭനായ്പ്പോരുമ്പോൾ മദ്ധ്യേമാർഗ്ഗം
പ്രീതനായ് ഭാർഗ്ഗവനെ ജയിച്ചരാമ ജയ!ഇത്യാദി
ഉത്തരരാമായണം
കണ്ണശ്ശൻ വാല്മീകിരാമായണത്തിലെ ഉത്തരകാണ്ഡത്തെയാണെല്ലൊ സംഗ്രഹിച്ചിരിക്കുന്നതു്. എന്നാൽ എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിന്റെ ഉത്തരഭാഗത്തെ തർജ്ജമചെയ്യാതെ കണ്ണശ്ശകൃതമായ വാല്മീകീയ സംഗ്രഹത്തെ വിവർത്തനം ചെയ്യാൻ ഉദ്യമിച്ചുവെന്നുള്ള അഭിപ്രായം വിചാരസഹമേ അല്ല. ശൈലിയെ സംബന്ധിച്ചിടത്തോളം ഉത്തരരാമായണത്തിനു അദ്ധ്യാത്മരാമായണത്തിലെ മറ്റു ഭാഗങ്ങളോടു അല്പം സാദൃശ്യമുണ്ടുതാനും. ആ സ്ഥിതിക്കു് മി. ഗോവിന്ദപ്പിള്ളയുടെ അഭിപ്രായം സ്ഥാപിതമോ ഖണ്ഡിതമോ എന്നു നിർണ്ണയിക്കുന്ന കാര്യം തൽക്കാലം വിഷമമായിട്ടാണിരിക്കുന്നതു്.
13.30 ഭാരതം
മഹാഭാരതമാകുന്ന കലശാബ്ധി കടഞ്ഞെടുത്തിട്ടുള്ള പീയൂഷയൂഷമാണു് ഭാരതം കിളിപ്പാട്ടെന്ന വ്യാജേന എഴുത്തച്ഛൻ കൈരളിക്കു നൽകിയിരിക്കുന്നതു്. പ്രകൃതഗ്രന്ഥം അദ്ദേഹത്തിന്റെ കവിതാവനിതയുടെ വിലാസലാസ്യത്തിനു് ഏകരംഗമായി വിലസുന്നു. വാഗ്ദേവിയുടെ കണ്ഠാഭരണങ്ങളിൽവെച്ചു് ഏറ്റവും അനർഘമായിട്ടുള്ളതു് പ്രസ്തുതകാവ്യരത്നമാണെന്നു ആരും സമ്മതിക്കാതിരിക്കയില്ല. കവിയുടെ കല്പനാചതുരിക്കും ഔചിത്യദീക്ഷയ്ക്കും ഉദാഹരണമായി ചില ഭാഗങ്ങൾ മാത്രമേ ഇവിടെ എടുത്തു കാണിക്കാൻ സാധിക്കയുള്ളു.
ആസ്തികപർവം ഭാഷയിലെ സർപ്പസത്രവർണ്ണനയേ മൂലഗ്രന്ഥത്തിലെ ആസ്തികപർവം ൫൮–ാം അദ്ധ്യായത്തിലെ വർണ്ണനയോടു സാദൃശ്യപ്പെടുത്തി നോക്കുക. പത്തു അനുഷ്ടുപ്പുശ്ലോകങ്ങൾകൊണ്ടു് വിവരിച്ചിരിക്കുന്ന ഭാഗത്തെ എഴുത്തച്ഛൻ അറുപതിൽപരം വരികളിൽ സവിസ്തരം ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു. അതിൽ മിക്ക ഭാഗങ്ങളും സ്വതന്ത്രകവി കല്പനതന്നെയാണു്.
‘കത്തിയെഴുന്നൊരു പാവകജ്വാലയാ
ദഗ്ദ്ധഗാത്രാത്മനാ ഗർത്താന്തരങ്ങളിൽ
എങ്ങുമിരിക്കരുതാതേ തളർന്നവർ
തങ്ങളിൽ ചുറ്റി ഞെളിഞ്ഞു പിരിഞ്ഞവ-
രഗ്നിയിൽ വീണു പൊരിഞ്ഞുതുടങ്ങിനാ-
രഗ്നിയുമേറ്റം തെളിഞ്ഞു വിളങ്ങിനാൻ.
അഞ്ചുമേഴും മൂന്നും മസ്തകമുള്ളവ-
രഞ്ചുമാറും തമ്മിലൊന്നിച്ചു വീഴ്കയും
വാതാശനകുല ഹാഹാനിനാദവും
വാതസഖി ഹേതി ഹൂഹൂനിനാദവും
ഭൂദേവസത്തമ വേദനിനദവും
ഓദനതോമനഃ സ്വാദുനിനാദവും
ദിവ്യ ഗവ്യ ദ്രവ്യ ഹവ്യ ദാഹക്രിയാ
സവ്യ ചാരാഗ്നി കീലാഗ്രധൂമാഭയും
സർവലോകം പരന്നോരു സൌരഭ്യവും
ഗർവദവീകരന്മാർ വിലാപങ്ങളും
***
ഘോരഘോരം കേട്ടു വാരാന്നിധികളും
പാരമിളകി മറിഞ്ഞു കലങ്ങുന്നു;
ധാരാധരങ്ങളുമെന്തന്നറിയാഞ്ഞു
ധീരതരമിടവെട്ടി മുഴങ്ങുന്നു;
സാരതചേരും ഗിരികൾ കുലുങ്ങുന്നു;
ശൂരനാം സിംഹികാസൂനു മുറുകുന്നു;
സ്വർഗ്ഗനിവാസികൾ കണ്ണു കലങ്ങുന്നു
ദിഗ്ഗജേന്ദ്രന്മാർ ഭയേന നടുങ്ങുന്നു;
സന്താപമുൾകൊണ്ടനന്തനും ചിന്തിച്ചു
സന്തതം മാധവൻതന്നെ വണങ്ങുന്നു;
ശങ്കരൻ ഭൂഷണനാശം വരുമെന്നു
ശങ്കിച്ചുഴന്നു ഭവാനിയേ നോക്കുന്നു;
പാരേഴു രണ്ടു മമന്ദം മുഴങ്ങുന്നു;
വാരിജസംഭവനും ചെവി വാർക്കുന്നു.
നാരായണനു മുറുക്കമുണരുന്നു;
നാരായണഹരേ! വിസ്മയമെത്രയും.
ഇതിൽപരം ഭംഗിയായി ഭയാനകരസം പ്രതിപാദിക്കാൻ ആർക്കു കഴിയും. എഴുത്തച്ഛനു് എല്ലാ രസങ്ങളേയും ഒരുപോലെ ഹൃദ്യമായി വർണ്ണിക്കാൻ സാമർത്ഥ്യമുണ്ടായിരുന്നുവെന്നുള്ളതിനു് ഭാരതം സാക്ഷ്യം വഹിക്കുന്നു.
പരാശരമുനി മത്സ്യഗന്ധിനിയെ പ്രാപിക്കുന്നിടത്തു സംഭോഗശൃംഗാരവർണ്ണന ചെയ്യുന്നതിനു് നമ്മുടെ കവിയ്ക്കു് ഒരു നല്ല അവസരംകിട്ടി. സരസഘട്ടങ്ങൾ കിട്ടിയാലുണ്ടോ അദ്ദേഹം വിട്ടുകളയുന്നു. മത്സ്യഗന്ധിനിയായ കാളി പരാശരനെ കണ്ടിട്ടു് തുഴയുമായി ദൂരത്തു നിന്നതേയുള്ളു. എന്നാൽ അവളുടെ രൂപലാവണ്യംകണ്ടപ്പോൾ, മുനിയുടെ മനോധൈര്യം അകന്നു. അദ്ദേഹം അവളോടിങ്ങനെ പറയുന്നു:
“ചാരത്തുവരിക നീ മറ്റാരുമില്ലയിപ്പോൾ
നേരത്തുകടക്കണം നീക്കണം തോണി മറു-
തീരത്തുചെന്നു പുനരൂക്കണമിനിക്കെടോ.
മാരച്ചൂടകതാരിൽ പൂരിച്ചമൂലംനിന്നിൽ
ഭാരിച്ചൊരാശവന്നു കൂറൊത്തു ചമഞ്ഞിതു.
ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും
വേരിച്ചൊല്ലാളേ ഞാൻ വിചാരിച്ചുകണ്ടനേരം
കാറൊത്തകുഴലാളെ മാരത്തീയാറുമാറു-
മാറത്തുചേർന്നീടുവാൻ യോഗമുണ്ടിപ്പോൾതന്നെ”
നമ്മുടെ കവിക്കു മാതൃഭാഷ എത്രത്തോളം വശമായിരുന്നു എന്നു നോക്കുക. ഈ ഒമ്പതുവരികളിലെല്ലാം കൂടി രണ്ടു മൂന്നു സംസ്കൃതപദങ്ങളേ ഉള്ളു. ഈ വാക്കുകൾ വഴിക്കു്, കവി കാമകിങ്കരന്മാരെ ഒന്നു കളിയാക്കീട്ടുമുണ്ടു്. പ്രസ്തുത കൈവർത്തനാരിക്കു് തോന്നിയിടത്തോളമെങ്കിലും സൽബുദ്ധി പരാശര മുനിക്കു് ആ അവസരത്തിൽ തോന്നിയില്ല. കവിയുടെ ധർമ്മബോധം അതിതീക്ഷ്ണമായിരുന്നതിനാൽ, അദ്ദേഹം അതിനെ ലേശംപോലും സാധൂകരിച്ചിട്ടില്ലെന്നു് താഴെ ചേർത്തിരിക്കുന്ന ഹാസ്യഗർഭിതമായ വാക്യത്തിൽ നിന്നു ഗ്രഹിക്കാം.
“എന്തിനുപറയുന്നു വെറുതേ ബഹുവിധം?
ബന്ധമോക്ഷങ്ങളുടെ ഭേദം കണ്ടോരുമുനി
നല്ലോരുതീർത്ഥഭൂതയാകിയ യമുനയി-
ലെല്ലാരും കുളിച്ചൂത്തു സന്ധ്യയേ വന്ദിക്കുമ്പോൾ
മത്സ്യഗന്ധിനിയായ കൈവർത്തകന്യകയെ
മത്സ്യകേതനശരമേറ്റു പുൽകിനാന്മുനി”
ഈ വരികളിലെ ഓരോ വാക്കും ഹാസ്യാർത്ഥഗർഭമായിരിക്കുന്നു.
ശർമ്മിഷ്ഠ ഋതുസ്നാനം കഴിഞ്ഞു് സ്വകാമുകനെച്ചിന്തിച്ചു നില്ക്കുന്നതിനെ മൂലകവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
“ശുദ്ധാ സ്നാതാ തു ശർമ്മിഷ്ഠാ സർവാലങ്കാരശോഭിതാ
അശോകശാഖാ മാലംബ്യസുപുഷ്പസ്തബകൈർവൃതാം
ആദർശേ മുഖമുദ്വീക്ഷ്യ ദർത്ത്യദശനലാലസാ
ലോകമോഹസമാവിഷ്ടാ വചനം ചേദമബ്രവീൽ’
ഭാഷ:
“അന്നവൾ ഋതുധർമ്മം പ്രാപിച്ചു കുളിച്ചവ-
ന്നുന്നതസ്തനങ്ങളെ മെല്ലവേ നോക്കി നോക്കി,
ദന്തശോധനം ചെയ്തു ബന്ധൂകസമാധരി
പന്തൊക്കും കൊങ്കത്തടത്തിൽ കുങ്കുമം ചാർത്തി,
ഭംഗിയിൽ കുറിയിട്ടു കുങ്കുമതിലകം തൊ-
ട്ടംഗജൻ തഴപോലെ പൂങ്കുഴലഴിച്ചിട്ടു,
നിർമ്മലമാകുമൊരു വസ്ത്രവുമുടുത്തുംകൊ-
ണ്ടംബുജമിഴികളിലഞ്ജനമതും ചാർത്തി,
കുണ്ഡലഷണ്ഡംമിന്നും ഗണ്ഡമണ്ഡലത്തിങ്കൽ
കുണ്ഡലീഫണംപോലെ പത്തിക്കീറ്റതും ചേർത്തു,
സ്വർണ്ണഭൂഷണങ്ങളുമൊക്കവേയണിഞ്ഞൊരു
കണ്ണാടിതന്നിൽ മുഖപത്മവും നോക്കി നോക്കി,
നല്ലൊരു പുരുഷനെച്ചിന്തിച്ചു ചിന്തിച്ചള്ളി-
ലുല്ലാസം ചേർന്നൊരശോകത്തെയും ചാരി”
നിൽക്കുന്ന ആ നായികയുടെ ചിത്രം എത്ര രമണീയമായിരിക്കുന്നു.
ശർമ്മിഷ്ഠയ്ക്കു ഒരു പുത്രൻ ജനിച്ചതായി അറിഞ്ഞു് ദേവയാനി അവളോടു് ‘പെറ്റവാറെങ്ങനെ നീ’ എന്നു ചോദിക്കയും, അവൾ ഒരു കള്ളം പറഞ്ഞു് ഒഴികയും ചെയ്തു. അങ്ങനെ ഇരിക്കേ ഒരു ദിവസം യയാതി ദേവയാനിയുമായി ക്രീഡ ചെയ്തുകൊണ്ടിരുന്നു. ആ ഘട്ടത്തെ മൂലകവിയും എഴുത്തച്ഛനും വർണ്ണിച്ചിട്ടുള്ളതിനെ നമുക്കു് താരതമ്യപ്പെടുത്തി നോക്കാം. [65]
മൂലം:
തസ്മിൻ കാലേതു രാജർഷിര്യയാതിഃ പൃഥിവീപതിഃ
മാധ്വീകരസസംയുക്താംമദിരാം മദവർദ്ധിനീം
പായയാമാസശുക്രസ്യ തനയാം രക്തപിംഗളാം
പീത്വാ പീത്വാ ച മദിരാം ദേവയാനീ മുമോഹ സാ
രുദതീ ഗായമാനാ ച നൃത്യതീ ച മുഹുർമ്മുഹുഃ
ബഹു പ്രലപതീദേവീ രാജാനമിദമബ്രവീൽ
രാജവദ്രൂപ വേഷെണ കിമർത്ഥംത്വ മിഹാഗതഃ?
കേന കാര്യേണ സമ്പ്രാപ്തോ നിർജ്ജനം ഗഹനം വനം”ഇത്യാദി
ഭാഷ:
“അങ്ങനെചെല്ലും കാലംക്ഷോണീന്ദ്രനൊരുദിന-
മംഗനാരത്നമായ ദേവയാനിയും താനും
ഒന്നിച്ചു മധുപാനംചെയ്തുമധരപാനംചെയ്തും,
മദനൻ തെരുതെരെവലിച്ചു കൂരമ്പെയ്തും,
കനിവിനോടു ഗാഢംവാർ കൊങ്കതഴുകിയും
ആനന്ദാമൃതവാരിധിയിൽ മുഴുകിയു-
മാനനാദനംഗസ്വേദാമൃതമൊഴുകിയും,
മാനസത്തിങ്കാലേറ്റമാനന്ദം പെരുകിയും,
ചേതസ്സുകനിഞ്ഞുടൻ പുല്കിയും പലതരം
ആടിയും പാടിയും കൊണ്ടാടിയും നയനങ്ങൾ
വാടിയും കൊതുഫലം തേടിയും മാരപ്പട-
കൂടിയും മദനന്റെ ചാപമാം ചില്ലീവല്ലീ-
കോടിയുമിരുവരുംകൂടി വാണീടുന്നേരം,
ഭൂപതിവീരനോടു ദേവയാനിയും ചൊന്നാൾ
താപസബുദ്ധ്യാ മദ്യവ്യാകുലചേതസ്സോടു-
മന്തണനായ ഭവാനെന്തിനു വന്നിതപ്പോൾ?
ബന്ധമെന്തടവിയിൽ വരുവാൻ പറഞ്ഞാലും”
ദേവയാനി ശർമ്മിഷ്ഠയുടെ രഹസ്യം അറിയുന്നതും കോപാവിഷ്ടയായിട്ടു് അവൾ പിത്യഗൃഹത്തിലേയ്ക്കു പോകുന്നതും മറ്റും എഴുത്തച്ഛൻ സംക്ഷിപ്തമായിട്ടാണു് വിവരിച്ചിട്ടുള്ളതെങ്കിലും ഹൃദയംഗമമായിട്ടുണ്ടു്.
മൂലം:
“തതഃ കാലേ തു കസ്മിംശ്ചിദ്ദേവയാനീ ശുചിസ്മിതാ
യയാതിസഹിതാ രാജൻ ജഗാമ രഹിതം വനം
ദദശ ച തദാ തത്ര കുമാരാൻ ദേവരൂപിണഃ
ക്രീഡമാനാൻ സുവിശ്രബ്ധാൻ വിസ്മിതാ ചേദമബ്രവീൽ
‘കസ്യൈതേ ദാരകാ രാജൻ ദേവപുത്രോപമാഃശുഭാഃ
വർച്ചസാ രൂപതശ്ചൈവ സദൃശാ മേ മതാസ്തവ’
… … …
തസ്മിൻകാലേ തു തച്ശ്രുത്വാ ധാത്രീ തേഷാംവചോഽബ്രവീൽ
കിം ന ബ്രൂത കുമാരാഃ വഃ പിതരംവൈ ദ്വിജർഷഭം
കുമാരാ ഊചുഃ
ഋഷിശ്ച ബ്രാഹ്മണശ്ചൈവ ദ്വിജാതിശ്ചൈവ നഃ പിതാ
ശർമ്മിഷ്ഠാ നാനൃതം ബ്രുതേ ദേവയാനി ക്ഷമസ്വ നഃ
… … …
തേ ദർശയൻ പ്രദേശിന്യാ തമേവ നൃപസത്തമം
ശർമ്മിഷ്ഠാം മാതരം ചൈവ തഥാചഖ്യുശ്ചദാരകാഃ
… … …
ശ്രുത്വാതു തേഷാം ബാലാനാം സവ്രീഡഇവപാർത്ഥിവഃ
പ്രതിവക്തുമശക്തോഽഭൂൽതൂഷ്ണീം ഭൂതോഽഭവന്ന്യപഃ
ദൃഷ്ട്വാ തു തേഷാം ബാലാനാം പ്രണയം പാർത്ഥിവംപ്രതി
ബുദ്ധ്വാ തു തത്വതോ ദേവീ ശർമ്മിഷ്ഠാമിദമബ്രവീൽ
“അഭ്യാഗച്ഛതി മാം കശ്ചിദൃഷിരിത്യേവമബ്രവീൽ
യയാതിമേവം രാജാനാം ത്വം ഗോപയസി ഭാമിനി
പൂർവമേവ മയാ പ്രോക്തം ത്വയാ തു വൃജിനം കൃതം
… … …”
ശർമ്മിഷ്ഠസമാധാനം പലതും പറഞ്ഞുനോക്കി. എന്നിട്ടും ദേവയാനി,
“രമസ്വേഹ യഥാകാമംദേവ്യാ ശർമ്മിഷ്ഠയാ സഹ
രാജന്നാദ്യേഹ വത്സ്യാമി വിപ്രിയം മേ കൃതംത്വയാ
ഇതിജ്ജ്വാല കോപേന ദേവയാനീ തതോ ഭൃശം
നിർദ്ദഹന്തീവ സവ്രീഡാം ശർമ്മിഷ്ഠാം സമു ദീക്ഷ്യച
അപവിധ്യ ച സർവാണി ഭൂഷണാന്യസിതേക്ഷണാ
സഹസോൽപതിതാം ശ്യാമാം ദൃഷ്ട്വാ താം സാശ്രൂലോചനാം
തൂർണ്ണം സകാശം കാവ്യസ്യ പ്രസ്ഥിതാം വ്യഥിതസ്തദാ
അനുവവ്രാജ സംഭ്രാന്തഃ പൃഷ്ഠതഃ സാന്ത്വയന്നൃപഃ.”
ഭാഷ:
“പോകേണം വനക്രീഡയ്ക്കെന്നിതു ദേവയാനി
ഭോഗാർത്ഥം ഭൂപാലനും കൂടവേ പുറപ്പെട്ടാൻ.
ചെന്നിതു ശർമ്മിഷ്ഠതന്നാശ്രമത്തിങ്കലപ്പോൾ
നന്നായിക്രീഡിക്കുന്ന പൈതങ്ങൾതമ്മെക്കണ്ടു.
അച്ഛനെക്കണ്ടു ചിരിച്ച കുമാരന്മാരെല്ലാ-
മർച്ചനാദികൾചെയ്തു ചാരത്തുവരുന്നേരം
അച്ചിരിപൂണ്ടുനിന്ന ഭൂപതിതിലകനു-
മച്ചരിതങ്ങൾകണ്ടു ചോദിച്ചു ദേവയാനി
അച്ഛനെങ്ങോട്ടുപോയി? ചൊല്ലുവിൻ പൈതങ്ങളേ!
പിച്ചകളുണ്ടാക്കുവാൻ പോയിതോ വനങ്ങളിൽ?
മെല്ലവേ ചൂണ്ടിക്കാട്ടികൊടുത്തു പൈതങ്ങളു-
മല്ലൽപൂണ്ടൊരു ദേവയാനിയും കോപത്തോടെ,
ദൃഷ്ടിയുംചുവപ്പിച്ചു ദേഹവുംവിറപ്പിച്ചു
പൊട്ടിച്ചങ്ങെറിഞ്ഞിതു ഭൂഷണങ്ങളുമെല്ലാം
കല്പിച്ചവണ്ണം വരുമിനിക്കുമിനി നിങ്ങൾ
കല്പിച്ചവണ്ണംതന്നെ വാണാലുമിരുവരും.
പൊട്ടക്കൂപത്തിൽ തള്ളിയിട്ടന്നേയുള്ള വൈര-
മൊട്ടുമേ പോയീല ശർമ്മിഷ്ഠിയ്ക്കെന്നോടു ഞാനോ
പെട്ടെന്നുമറന്നിതു പൊട്ടിയായതുമൂലം
പൃഷ്ടഭോഗത്തോടേറ്റം തുഷ്ട്യാവാഴുവിൻ നിങ്ങൾ.
ഭൂമിയിൽവീണ്ടും കേണുമുരുണ്ടും നടകൊണ്ടാൾ
മാമുനിശുക്രൻതന്നെ ക്കാണ്മാനായ് വേഗത്തോടെ
ഭൂമിപാലനുമതിവ്യാകുല ചേതസ്സോടും
ഭാമിനീ കോപംകണ്ടു ഭാവവൈവർണ്ണ്യംപൂണ്ടു
പേടിച്ചു സരഭസം പിന്നാലെനടകൊണ്ടു
മാടൊത്തമുലയാളേയെത്തീല യയാതിയും.”
ഈ വർണ്ണന കേവലം തർജ്ജമയാണെങ്കിൽ, ഭാഷാഗ്രന്ഥങ്ങൾ മിക്കതും തർജ്ജമകൾതന്നെയെന്നു പറയാം.
ദുഷ്ഷ്യന്തനാൽ പരിത്യക്തയായ ശകുന്തള അദ്ദേഹത്തിനോടു പറയുന്ന വാക്കുകൾ മൂലഗ്രന്ഥത്തിലേതിനേക്കാൾ തീവ്രവും നിശിതവുമായിരിക്കുന്നു. (൯൯-ാം അദ്ധ്യായം സംഭവപർവം മൂലം)
പാണ്ഡുവും പത്നിമാരുംകൂടി ഒരിക്കൽ വനക്രീഡയ്ക്കായി പുറപ്പെട്ടു. ആ ഭാഗത്തെ രണ്ടു കവികളും വർണ്ണിച്ചിട്ടുള്ളതു രണ്ടു വിധത്തിലാണു്.
മൂലം:
“സ ചരൻ ദക്ഷിണം പാർശ്വം രമ്യം ഹിമവതോ ഗിരേഃ
ഉവാസ ഗിരിപൃഷ്ഠേഷു മഹാശാലവനേഷു ച
രരാജ കുന്ത്യാ മാദ്ര്യാച പാണ്ഡുസ്സഹ വനേചരൻ
കരേണ്വോരിവ മദ്ധ്യസ്ഥഃ ശ്രീമാൻ പൌരന്ദരോഗജഃ
ഭാരതഃ സഹ ഭാര്യാഭ്യാം ഖഡ്ഗബാണധനുർദ്ധരഃ
വിചിത്രകവചംവീരം പരമാസ്ത്രീവിധം നൃപം
ദേവോയുമിത്യമന്യന്ത ചരന്തം വനവാസിനഃ
തസ്യ കാമാശ്ചഭോഗംശ്ച നരാ നിത്യമതന്ദ്രിതാഃ
ഉപജഹ്രുർവനാന്തേഷു ധൃതരാഷ്ട്രേണ ചോദിതാഃ
തദാസാദ്യമഹാരണ്യം മൃഗവ്യാളനിഷേവിതം
തത്രമൈഥുനകാലസ്ഥം ദദർശ മൃഗയൂഥപം
തതസ്തം ച മൃഗീം ചൈവ രുക്മപുംഖൈഃ പാണ്ഡുഃപഞ്ചഭിരാശു-
സ ച രാജൻ! മഹാതേജാ ഋഷിപുത്രസ്തപോധനഃ [ഗൈഃ
ഭാര്യയ്യാ സഹ തേജസ്വീ മൃഗരൂപേണ സംഗതഃ
സസംയുക്തസ്തയാ മൃഗ്യാമാശിഷീം വാചമീരയൻ
ക്ഷണേനപതിതോ ഭൂമൌ വിലലാപാതുരോ മൃഗഃ”
എഴുത്തച്ഛന്റെ വർണ്ണന ഇതിൽ പതിന്മടങ്ങു മനോഹരമായിരിക്കുന്നു.
“മുഖ്യഭോഗേന സുഖിച്ചിരിക്കും കാലത്തിങ്ക-
ലുൾക്കാമ്പിലൊന്നു തോന്നിപാണ്ഡുവിനാപത്തിനായ്.
കാന്തിയേറീടുന്നൊരു കാന്തമാരോടുംകൂടി-
ക്കാന്താരംതന്നിൽപുക്കു നന്നായിരമിക്കണം.
വാട്ടമെന്നിയേ മമ നായാട്ടിൻ വൈദഗ്ദ്ധ്യവും
കാട്ടണമിവർക്കെന്ന കൌതുകത്തോടുകൂടി
ദ്യുമണിതന്റെ രശ്മിപോലുമങ്ങണയാതെ
ഹിമവാൻതന്റെ തെക്കേപ്പുറപ്പെരും കാട്ടിൽ
പെരികേ രസം പൂണ്ടു കളിച്ചുമരുവിനാൻ
ഗിരിശൃംഗങ്ങൾതോറുമതികൌതുകത്തോടെ
കരിണീയുഗമദ്ധ്യഗതനായ് മദിച്ചൊരു
കരിവീരനെപ്പോലെ മദനവിവശനായ്
കരിണീഗമനമാരാകിയ ഭാര്യമാരാം
തരുണീമണികളാം കുന്തിയും മാദ്രിതാനും
സരസീരുഹശരസമനാം കാന്തൻതന്നെ-
ശ്ശരതൂണീരകരാളോജ്ജ്വലൽ കരവാള-
ധരനായ് ശരാസനകരനായ് കാണുന്തോറും
സരസീരുഹശരനികരപരവശ
തര മാനസമാരായ്മരുവീടിന നേരം
ഹരിണഹരി കരികിടിശാർദൂലാദിക-
ളരികേ ദരീമുഖഗതങ്ങളായ് കാണുമ്പോൾ
ശരങ്ങൾകൊണ്ടു വീണും മരണഭയംകൊണ്ടും
മരങ്ങൾമറഞ്ഞുപോയ് നിന്നു നോക്കീടുന്നതും,
നിഷ്കുടത്തിങ്കൽ മുന്നമിരുന്നീടിനപോലെ
മർക്കടക്രീഡകൾ കണ്ടുൾക്കൌതൂഹലം പൂണ്ടും,
കുക്കുടരതിക്രീഡാദികൾ കണ്ടാനന്ദിച്ചും,
പൊൽക്കുടങ്ങൾക്കു നേരാം തൈക്കൊങ്കനോക്കിക്കണ്ടും,
കോകില കോകകേകി ചാതകശുകാദിസം-
ഭോഗഭേദങ്ങൾ കണ്ടുരസിച്ചു മതിൻമദ്ധ്യേ
വേഗമോടമ്പുകൊണ്ടു മാഴ്കി വീണീടുന്നതും,
ശോകമോടിണകൂടിക്കേണുവീണോടുന്നതും,
കരടിക്കുലംതമ്മിൽ കടിച്ചു കളിപ്പതും,
കരിണികളെപ്പൂണ്ടു കരികൾ പുളപ്പതും,
കിടികൾ പിടികളെപ്പിടിച്ചു പുല്കുന്നതും,
പിടകളോടുചേർന്നു പക്ഷികൾ കളിപ്പതും
കണ്ടുകൌതുകംപൂണ്ടു കണ്ടിവാർ കുഴലികൾ
കണ്ടാശ്ലേഷവുംചെയ്തു കാന്തനും തങ്ങളുമായ്
കണ്ടകാനനംതോറും രമിച്ചു വസിക്കയും,
മാകന്ദമകരന്ദബിന്ദുപാനവുംചെയ്തു
കൂകുന്നപികകുല പഞ്ചമം കേട്ടുകേട്ടും,
വണ്ടുകൾ മധുപാനം ചെയ്തുമത്തതപൂണ്ടു
കൊണ്ടാടിമുരണ്ടുടൻ കണ്ടപുഷ്പങ്ങൾതോറും
കുണ്ഠഭാവവുംനീക്കിസ്സംഭ്രമിച്ചീടുന്നതും,
കണ്ടോരാനന്ദംപൂണ്ടു മധരപാനംചെയ്തും,
മന്മഥലീലകൊണ്ടു കൺമുന ചാമ്പിച്ചാമ്പി
സമ്മോദംവളർന്നുള്ളിൽ സമ്മോഹം പെരുകിയും,
വന്മലമുകളേറി നിർമ്മലശിലാതലേ
നന്മലർമെത്ത തന്മേലുന്മേഷംപൂണ്ടുവാണും,
ഭാമിനിമാരുമായിസ്സാനന്ദമിരിക്കുമ്പോൾ
കാമനുസമനായ പാണ്ഡുവാം നൃപവിരൻ
കലയുംമാനുംകൂടിക്കമലശരമേറ്റു
കളിക്കുന്നതുകണ്ടു കൊടുത്തു ശരംകൊണ്ടു
ശരമേറ്റതുനേരം മൃഗവും മുനിയായി
നരപാലകൻതന്നെശ്ശപിച്ചു…”ഇത്യാദി
ഇതുപോലെ മറ്റു പർവങ്ങളിൽനിന്നും ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാവുന്നതാണു്. അവയേ ഒക്കേ ഉദ്ധരിച്ചുതുടങ്ങിയാൽ ഈ അദ്ധ്യായംതന്നെ ഒരു ഭാരതമായിത്തീർന്നേക്കാം. എഴുത്തച്ഛനു വീരരൌദ്രാദിരസങ്ങളെ വിശദീകരിക്കുന്ന വിഷയത്തിലുള്ള നൈപുണിയേയും ബാഹ്യാഭ്യന്തര പ്രകൃതികളെ യാഥാർത്ഥ്യത്തോടുകൂടി ചിത്രണം ചെയ്യുന്നതിനുള്ള പാടവത്തേയും പ്രകാശിപ്പിക്കുന്ന ചില ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
വീരാഗ്രണിയായ അഭിമന്യൂ യുദ്ധത്തിൽ വീര്യസ്വർഗ്ഗം പ്രാപിച്ചു. ആ വിവരമറിഞ്ഞപ്പോൾ,
‘ഹാ ഹാ ശിവ ശിവ യെന്നു മഹാജനം
ഹാ ഹാ ഹരി ഹരിയെന്നുരച്ചീടിനാർ.”
മറ്റൊന്നും പറവാൻ അവർക്കു ശക്തിയുണ്ടായില്ലത്രേ. ഈ വാക്കുകൾ എത്ര ഭാവഗർഭിതമായിരിക്കുന്നുവെന്നു നോക്കുക. ദുഃഖാതിശയത്തിൽ നാവിൽനിന്നും വാക്കുകൾ പൊങ്ങുകയില്ലല്ലോ. ഗാന്ധാരിപോലും കുമാരനെ കണ്ടിട്ടു്,
“വീണിതല്ലോ കിടക്കുന്നു ധരണിയിൽ
ശോണിതവുമണിഞ്ഞയ്യോ ശിവ ശിവ!
നല്ലമരതകക്കല്ലിനോടൊത്തൊരു
കല്യാണരൂപൻ കുമാരൻ മവോഹരൻ,
ചൊല്ലെഴുമർജ്ജുനൻ തന്റെ തിരുമകൻ,
വല്ലവീ വല്ലഭൻ തന്റെ മരുമകൻ”
എന്നു വിലപിച്ചുപോയി. യുധിഷ്ഠരുടെ വിലാപം മർമ്മഭേദകമായിരിക്കുന്നു.
“ഉണ്ണീ! ചതിച്ചോകുമാര! മനോഹര!
എന്നുടെ ചൊൽകേട്ടു പോയിമരിച്ചിതോ?
നിന്നെ ഞാനെന്നിനിക്കാണുന്നു? നന്ദന!
അർജ്ജുനനോടും മുകുന്ദനോടും പുന-
രിജ്ജനമെന്തു പറയുന്നതീശ്വര!
രാജ്യവുംവേണ്ട മതിമതി യുദ്ധവും
പൂജ്യനാമീശനെ സേവിക്കവേണ്ടതും.”
അർജ്ജുനൻ വീണു മുറയിട്ടതുകണ്ടു്, അദ്ദേഹത്തിന്റെ സ്വഭാവം നല്ലപോലെ ഗ്രഹിച്ചിരുന്ന ശ്രീകൃഷ്ണൻ,
“പെണ്ണുങ്ങളെപ്പോലെ ദുഃഖിച്ചിരിയാതെ
തിണ്ണമടുത്തു ജയദ്രഥൻ തന്നുടെ
കണ്ഠം മുറിപ്പതു തക്കതിനിയെന്നു്”
അരുളിചെയ്തപ്പോൾ, അർജ്ജുനന്റെ,
‘ചാരുനയനങ്ങൾ ചെങ്ങിമറിഞ്ഞിതു
ഘോരം വിറച്ചു ചമഞ്ഞു തിരുവുടൽ
ശൂരനായുള്ള കിരീടി കിരീടവും
സൂര്യപ്രഭമായെരിഞ്ഞുരുകീതുലോം.’
കരുണത്തിൽ രൌദ്രത്തിലേക്കുള്ള ഈ പകർച്ച എത്ര സ്വാഭാവികവും ഹൃദ്യവും ആയിരിക്കുന്നു.
ശ്രീകൃഷ്ണഭഗവാൻ കൌരവന്മാരുടെ അടുക്കൽ ദൂതിനായി പുറപ്പെടുന്നതു കണ്ടപ്പോൾ, ഭീമസേനനുണ്ടായ രൌദ്രഭാവത്തെ ഇങ്ങനെ വർണ്ണിക്കുന്നു.
“കണ്ണുകൾ ചുവന്നു കൈഞെരിച്ചു പല്ലും കടി-
ച്ചർണ്ണോജനേത്രനോടു ഭീമസേനനും ചൊന്നാൻ.
എന്തിനുതുടങ്ങുന്നു? ചൊല്ലുകെന്നോടുകൂടി-
ച്ചിന്തിച്ചേനടക്കാവൂ കാര്യങ്ങളിനിമേലിൽ.
ധൃഷ്ടനാം ധൃതരാഷ്ട്രപുത്രന്റെ തുടതച്ചു
കൊട്ടിക്കൊന്നൊക്കെ പ്പൊടിപെടുത്തുകളകയും,
ദുഷ്ടനാ ദുശ്ശാസനൻ തന്നുടെ മാറുപിള-
ർന്നിഷ്ടനായ് രക്തം കുടിച്ചീടുകയെന്നുള്ളതും,
പൊട്ടനാംഭീമൻ ചെയ്കയില്ലെന്നുണ്ടോതോന്നീ?
പെട്ടെന്നു സന്ധിചെയ്തുകൊണ്ടാലും യുധിഷ്ഠിര-
നൊട്ടുമേ വിരോധമില്ല തിനിന്നെന്നാൽ നൂനം”
അർജ്ജുനനും ഭഗദത്തനുമായുള്ള യുദ്ധവർണ്ണനയിൽനിന്നു് വീരരസത്തെ ഉദാഹരിക്കുന്ന ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളട്ടെ.
“പിന്നെയും പിന്നെയും തങ്ങളിലിങ്ങനെ
ഖിന്നതയോടു പൊരുതോരനന്തരം
കുത്തുകൊള്ളാഞ്ഞു കോപിച്ചു മദകരി-
യെത്തിപ്പിടിച്ചുമേല്പോട്ടെറിഞ്ഞീടിനാൻ.
കൊമ്പുതന്മേൽവന്നു വീഴുവാനായിട്ടു
കൊമ്പുമുയർത്തിനിന്നാനതു കണ്ടിട്ടു,
സംഭ്രമത്തോടൊരു ബാണം പ്രയോഗിച്ചാ-
നുമ്പർകോൻ തന്നുടെ നന്ദനനർജ്ജുനൻ.
വാരണവീരൻ തലയറ്റു വില്ലറ്റു
വീരൻ ഭഗദത്തൻ തന്റെ തലയറ്റു
നാലാമതാനതൻ വാലുമരിഞ്ഞിട്ടു്
കോലാഹലത്തോടു പോയിതുബാണവും.”ഇത്യാദി
ശൃംഗാരത്തിനു ഉദാഹരണം മുമ്പു ചൂണ്ടികാണിച്ചിട്ടുണ്ടല്ലോ. ഹാസ്യരസം സ്ഫുരിപ്പിക്കുന്ന ഘട്ടങ്ങളും ഭാരതത്തിൽ ധാരാളമുണ്ടു്.
കീചകനെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി, ഭീമസേനൻ പാഞ്ചാലി കാണിച്ചുകൊടുത്ത മെത്തമേൽ കേറി മൂടിപ്പുതച്ചുക്കിടന്നു.
അപ്പോൾ,
“ചീർത്തകൌതുഫലം കൈക്കൊണ്ടു കീചകൻ
മത്തനായ് കൂത്തരംഗത്തു പൂക്കീടിനാൻ.
ചിത്തജന്മാവു തന്നസ്ത്രങ്ങളേല്ക്കയാൽ
പുത്തൻകുളുർമുലത്തൊത്തുപുൽകിടിനാൻ.
തങ്ങളിൽ തിങ്ങിവിങ്ങിക്കനം പൊങ്ങിനി-
ന്നങ്ങനേകണ്ട കുളുർമുലക്കോരകം
വിസ്താരമാഞ്ഞ നിരക്കേപ്പരുപരെ
ക്കുത്തുന്ന രോമങ്ങൾ കൊണ്ടുകാണായി.
എങ്കിലതുമൊരു കൌതുകമെന്നോർത്തു
പങ്കജബാണമാൽ കൊണ്ടുപൊറാഞ്ഞവൻ,
നന്നായ് മുറുകേ മുറുകേത്തഴുകിനാൻ
മുൻനടന്നീടിനാൻ ഭീമനുമന്നേരം.
എത്തിമുറുക മുറുകപ്പുണർന്നവ-
നസ്ഥിനുറുക്കിഞെരിച്ചിതുപിന്നെയും
ചിത്തഭ്രമത്തൊടു പത്തുനൂറായിരം
കുത്തിനാൻ മുഷ്ടിചുരുട്ടിത്തെരുതെരേ.
പ്രേമമില്ലെന്നു വരുമെന്നുശങ്കിച്ചു
ഭീമൻ നഖങ്ങളുമേല്പിച്ചിദാദരാൽ”
ഈ ഒടുവിലത്തേ രണ്ടു പാദങ്ങളിൽനിന്നു ഊറിവരുന്ന ഹാസ്യരസം എത്ര അനപലപനീയമായിരിക്കുന്നു!
കൌരവയുദ്ധത്തിന്റെ അവസാനദിവസം സ്വസൈന്യനാശത്താൽ ദയനീയാവസ്ഥയെ പ്രാപിച്ച സുയോധനൻ ഓടി ഒളിച്ചതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.-
“ദുഃഖിച്ചുമുന്നം വിദുരർപറഞ്ഞതു-
മൊക്കെനിനച്ചു നിനച്ചു സുയോധനൻ
കാൽനടേ തന്റെ ഗദയുമെടുത്തുകൊ-
ണ്ടാനനം കുമ്പിട്ടു വീർത്തുവശംകെട്ടു,
പേടിച്ചു പേടിച്ചു നോക്കിനോക്കിത്തുലോം
ദുഃഖിച്ചു ദുഃഖിച്ചു നാണിച്ചു നാണിച്ചു
ദുഷ്കർമ്മശക്തികൾ ചിന്തിച്ചു ചിന്തിച്ചു
കേണുകേണന്തരാ വീണു വീണൂഴിയിൽ
പ്രാണഭയത്തൊടും പാഞ്ഞുപാഞ്ഞെത്രയും
ദീനനായ് മാനിയായോരു സുയോധനൻ”
വർണ്യവസ്തുവിന്റെ സാക്ഷാത്തായ സ്വഭാവത്തെ പരിപൂർണ്ണമായും വിശദമായും പ്രകാശിപ്പിക്കുന്നതിനുള്ള സകലകൌശലങ്ങളും ഈ വാക്ശില്പി ഇവിടെ പ്രയോഗിച്ചിട്ടുണ്ടു്.
“എത്രയും ദുർഗ്ഗമാർഗ്ഗം ദുർഗ്രാവോഗ്രാഗ്രാഗ്രാഹ്യം
പൃത്ഥ്വീശോത്തമ! മഹൽ പൃത്ഥ്വീധ്രശൃംഗോദ്ദേശം.”
ഇവിടെ ‘ഗ്ര’ എന്ന അക്ഷരത്തിന്റെ ആവർത്തനം കല്ലുകളിൽകൂടി നടക്കുമ്പോൾ ഉണ്ടാകുന്ന ‘കിരുകിര’ ശബ്ദത്തേകൂടി പ്രതിബോധിപ്പിക്കുന്നു.
“ഇത്തരം പറഞ്ഞുതൻ മത്തേൻ കഴുത്തേറി-
സ്സത്വരം വജ്രമോങ്ങി ക്രുദ്ധനാം വൃത്രാരാതി
കെല്പോടു പുറപ്പെട്ടു സേനാനായകനോടും
കല്പാന്തവരിഷവും തുടങ്ങിയതുനേരം.
നിഷ്ഠരതരമിടിവെട്ടിയും ത്രിഭുവനം
ഞെട്ടിയും മരം വെന്തു പൊട്ടിയും തെരുതെരെ-
ദൃഷ്ടികൾ മിന്നൽകൊണ്ടു നഷ്ടമായ് ചമകയും,
വൃഷ്ടികൾ കരികരാകാരമായ് ചൊരികയും.
ഘോരമാരുതവേഗാലോരോരോ ദിക്കുകളും
വാരിധിപൂരങ്ങളുമിളകി മറിയുന്നു;
വിഭ്രമം പൂണ്ടു ജഗദ്വാസികൾ മുറുകുന്നു;
ശ്വഭ്രങ്ങൾതോറുമുഷ്ണ മുൾപ്പുക്കുപിടയുന്നു.”
ഇവിടെ കവി ഇടിവെട്ടലിന്റെയും മഴച്ചാറ്റലിന്റേയും ശബ്ദം നാം കേൾക്കത്തക്കവണ്ണം തന്നേ പദഘടന ചെയ്തിരിക്കുന്നു.
“ചുവട്ടിൽ മാറിനിന്നടിരണ്ടും വാരി-
ചുവട്ടിലാക്കി മേൽ കരയേറിക്കര-
മമർത്തുനന്നായിച്ചവിട്ടിനിന്നു കൊ-
ണ്ടമർത്ത്യമർത്ത്യന്മാർ പലരും കാണവേ
ചളിപ്പുകൈവിട്ടങ്ങെടുത്തു കൈവാളാൽ
പൊളിച്ചുമാറിടം നഖങ്ങളെക്കൊണ്ടും,
പൊടുപെടപ്പൊടിച്ചുടനുടൻ
ചുടുചുടത്തിളച്ചരുവിയാർപോലെ
തുടതുടവന്നരുധിരപൂരത്തെ
കുടുകുടക്കുടിച്ചലറിച്ചാടിയും
പെരുവെള്ളം പോലെ വരുന്ന ശോണിത-
മൊരുതുള്ളിപോലും പുറത്തുപോകാതെ
കവിണ്ണുനന്നായിക്കിടന്നു കൊണ്ടുടൻ
കവിൾത്തടം നന്നായ് നിറച്ചിറക്കിയും
മദിച്ചു മാരുതി ചിരിച്ചുചൊല്ലിനാൻ
മദിർത്തിതു നാവുമുദരവുമെല്ലാം
കുടർമാല മെല്ലെന്നെടുത്തു കൊണ്ടുടൻ
തുടർമാലപോലെ കഴുത്തിലിട്ടു കൊ-
ണ്ടടൽക്കളമെല്ലാം പൊടിപെടും വണ്ണ-
മുടനുടൻ ചാടിത്തുടമേലെ തച്ചും
പശുസമർ പാണ്ഡുസുതന്മാരെന്നല്ലോ
പറഞ്ഞിതു മുന്നം പലരും കേൾക്കവേ?
പരിഹാസത്തോടുമദിച്ചു കൈകൊട്ടി-
ച്ചിരിച്ചു കൂത്താടി നടന്നു നിങ്ങളും.
പശുസമന്മാർ കൌരവരെന്നിക്കാലം
പറഞ്ഞു ഞാൻ താനുമിതാകൂത്താടുന്നേൻ”
ഇങ്ങനെ തന്മയത്വത്തോടുകൂടി വീരരസം വർണ്ണിക്കാൻ കഴിവുള്ള കവികൾ തുലോം വിരളമാകുന്നു. വർണ്ണനയ്ക്കു വിഷയമായ കാലദേശാദികളേയും മറ്റു പരിതസ്ഥിതികളേയും അദ്ദേഹം വിസ്മരിച്ചു കളയാത്തതുനിമിത്തം അതാതവസ്ഥകളേക്കുറിച്ചു് അതിസൂക്ഷ്മമായ ഒരു ബോധം ആ വർണ്ണന വായിക്കുമ്പോൾ നമുക്കുണ്ടാകുന്നു. വിവക്ഷിതാർത്ഥത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നതിനു് പര്യാപ്തമായ ശബ്ദങ്ങൾ സദാപി ഈ മഹാകവിയേ പിന്തുടരുന്നു. ആശയഗതിക്കു് അനുരൂപമായ ശബ്ദപ്രവാഹംകൂടി ഉള്ളതുകൊണ്ടു് ഒരു മുഴപ്പോ ആ വഴിക്കുണ്ടാകുന്ന ശ്രവണകടുതയോ ഒരിടത്തും കാണ്മാനില്ല. ആധുനിക മഹാകവികളും അവരുടെ പാർഷദന്മാരും എഴുത്തച്ഛനിൽനിന്നു പലതും പഠിക്കേണ്ടതായിട്ടുണ്ടു്. നിർമ്മലമായ ഹൃദയങ്ങളിൽനിന്നു് മാത്രമേ ഉത്തമകാവ്യങ്ങൾ പുറപ്പെടുകയുള്ളൂ. മനുഷ്യസ്വഭാവത്തെപ്പറ്റിയുള്ള അത്യഗാധമായ ജ്ഞാനം അതിതീവ്രമായ പ്രകൃതിനിരീക്ഷണശക്തി, അപ്രതിഹതമായ കല്പനാവൈഭവം, കുശാഗ്രബുദ്ധി, വിപുലമായ ധർമ്മനിഷ്ഠ, മനുഷ്യലോകത്തോടുള്ള വിശാലമായ അനുകമ്പ, സർവോപരി [66] “ഈശ്വരചൈതന്യംകൊണ്ടു് സ്ഫുരിക്കുന്ന ലോകവൈചിത്ര്യത്തിൽ താൻ നിസ്സാരൻ സജ്ജനങ്ങൾ മാനനീയന്മാർ എന്നിങ്ങനെ ഒരു മനോഗതി” ഇത്യാദി ഉദാരഗുണങ്ങൾക്കു വിളനിലമായിരുന്ന ഈ കവി കോകിലത്തിന്റെ കളകൂജിതങ്ങൾ ജീവിതയാത്രയിൽ ശ്രാന്തചേതസ്സുകളായിരിക്കുന്ന എത്ര എത്ര ജനങ്ങൾക്കു പരമനിർവൃതി അരുളിക്കൊണ്ടിരിക്കുന്നു!
ഈ ദിവ്യകവി ഭഗവൽഗീത ഭാഷാന്തരം ചെയ്യാതിരുന്നതു് ബ്രാഹ്മണരേ പേടിച്ചാണെന്നു പറയുന്നവർ ഇപ്പോഴും ഉള്ളതാണു അത്ഭുതം. എഴുത്തച്ഛനു പേടിയോ? അദ്ദേഹത്തിനെക്കുറിച്ചു ബ്രാഹ്മണർക്കു പേടിയുണ്ടായിരുന്നതായിട്ടാണല്ലോ പല ഐതിഹ്യങ്ങളിൽനിന്നു് കാണുന്നതു്. പരമാർത്ഥത്തിൽ ഭാരതസംക്ഷേപത്തിൽ ഭഗവദ്ഗീതയ്ക്കു സ്ഥാനമെവിടെ? അക്കാലത്തെ ജനതയ്ക്കു് ഭക്തിസംവർദ്ധകങ്ങളായ ഗ്രന്ഥങ്ങളായിരുന്നു അത്യാവശ്യകമായിരുന്നതു്. പോരെങ്കിൽ സംസാരരോഗാർത്തന്മാർക്കു ആവശ്യമുള്ള ആധ്യാത്മികതത്വഗുളികകൾ അദ്ദേഹം കഴിയുന്നതും ഹൃദ്യമാക്കി രാമായണാദി ഗ്രന്ഥങ്ങളിൽ വേണ്ടുവോളം സംഭരിച്ചിട്ടുമുണ്ടു്. ഈ ഭാരതകഥാസംക്ഷേപത്തിൽ, ഭഗവദ്ഗീത തർജ്ജമ ചെയ്തു ചേർത്തിരുന്നുവെങ്കിൽ, അതു് ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായംപോലെ മുഴച്ചു നില്ക്കുമായിരുന്നു.
രാമായണത്തിലേയും ഭാരതത്തിലേയും ഭാഷാരീതികൾക്കു തമ്മിൽ ശ്രീരാമനും ശ്രീകൃഷ്ണനും തമ്മിലോ; ത്യാഗവും പ്രേമവും തമ്മിലോ ഉള്ള അന്തരമുണ്ടു്. ശ്രീരാമൻ ഒരു ഗാംഭീര്യവാരാന്നിധിയാണു്. അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയഭക്തി പരവശരായിച്ചമയുന്നു. അദ്ദേഹത്തിന്റെയും നമ്മുടേയും മദ്ധ്യേ ദുസ്തരമായ ഒരു മഹാസമുദ്രം സ്ഥിതിചെയ്യുന്നു. ശ്രീകൃഷ്ണനാവട്ടെ പ്രേമരസാർദ്രമായ മുരളീഗാനത്താലും സർവലോകാകർഷകമായ സ്മിതചന്ദ്രികയാലും നമ്മേ അദ്ദേഹത്തോടു അടുപ്പിക്കുന്നു; അദ്ദേഹത്തിന്റെ സന്നിധിയിൽ നാം ഭയശോകതാപാദികളൊന്നും അറിയുന്നില്ല. ഭയവുമല്ല ഭക്തിയുമല്ല നമുക്കുണ്ടാകുന്നതു്. പ്രേമം-പ്രപഞ്ചത്തിനു ആണിയായി നിൽക്കുന്ന പരിശുദ്ധവും ആത്മവിസ്മാരകവുമായ പ്രേമം-ഒന്നു മാത്രമേ ഉണ്ടാകുന്നുള്ളു. രാമായണവും തന്നായകനേപ്പോലെ പ്രൗഢ ഗംഭീരമാണു്. അതിലെ പാത്രങ്ങളെല്ലാം മാതൃകാപുരുഷന്മാരുമാകുന്നു. ശ്രീരാമൻ, സീത,ലക്ഷ്മണൻ,ഭരതൻ, ശത്രുഘ്നൻ, ഹനൂമാൻ, രാവണൻ, ഇന്ദ്രജിത്തു്, ഈ പാത്രങ്ങളെല്ലാം ഓരോവിധത്തിലുള്ള ജീവിത മാതൃകകൾ തന്നെ. അതുകൊണ്ടു രാമായണത്തിലെ ഭാഷാരീതിയും പ്രൌഢമായിരിക്കുന്നു. നേരെമറിച്ചു് ഭാരതത്തിലെ ഭാഷാരീതി ലളിതവും മധുരവും പ്രസന്നവുമാണു്. ശ്രവണദശയിൽ തന്നെ ഹൃദയാവഗാഹം വരുത്തി അർത്ഥബോധം ജനിപ്പിക്കുന്നതിനു പര്യാപ്തമായ ശക്തി അതിനു വേണ്ടുവോളമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ എഴുത്തച്ഛന്റെ സാർവപഥീനമായ ഭാവനാശക്തിയുടെ ഉന്മേഷവും, നവരസങ്ങളേയും യഥോചിതം സ്ഫുരിപ്പിക്കുന്നതിനുള്ള അപാരനൈപുണിയും, ഭാഷാസംസ്കൃത ശബ്ദങ്ങളെ നീരക്ഷീരന്യായേന കലർത്തി ശ്രവണസുഖം സമ്പാദിക്കുന്നതിനുള്ള ചാതുരിയും, സർവോപരി അദ്ദേഹത്തിന്റെ ഉല്ലേഖന സാമർത്ഥ്യവും, ചിത്രനിർമ്മാണ കൌശലവും എല്ലാം അവയുടെ പരാകാഷ്ഠയെ പ്രാപിച്ചു കാണുന്നതു് മഹാഭാരതത്തിലാകുന്നു.
13.31 ഭാഗവതം കിളിപ്പാട്ടു്
മഹാഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നു് ഈയിടെ ചിലർ പറഞ്ഞുതുടങ്ങിയിരിക്കുന്നു. മദ്രാസ്കൃസ്ത്യൻകാളേജ് പണ്ഡിതരായിരുന്ന മി. സത്യാർത്ഥിയുടെ സത്യാർത്ഥപ്രകാശനലൌല്യത്തിൽ നിന്നാണു് ഇങ്ങനെ ഒരു അഭിപ്രായം ഇദം പ്രഥമമായി പൊട്ടിപ്പുറപ്പെട്ടതു്. “സംസ്കൃതസാഹിത്യത്തിൽ ഗ്രന്ഥകർത്താവു് ഇന്നവനെന്നു് നിർണ്ണയം ഇല്ലാത്ത അനേകംകൃതികളുടെ കർത്തൃത്വം എന്ന അനർത്ഥം കാളിദാസപ്രഭൃതികളിൽ ആരോപിക്കാറുള്ളതുപോലെ, നമ്മുടെ സാഹിത്യത്തിൽ എഴുത്തച്ഛൻ മുതൽപേർക്കും ചില ആളും പേരും ഇല്ലാത്ത ഉരുപ്പടികൾ വന്നു കൂടിയിട്ടുണ്ടു്. ആ കൂട്ടത്തിലാണു് ഭാഗവതം” എന്നു നമ്മുടെ വിമർശകകേസരിയായ മി. പി. കെ. നാരായണപ്പിള്ളയും സത്യാർത്ഥിയോടു പരിപൂർണ്ണമായി യോജിച്ചിരിക്കുന്നു. അവർക്കു രണ്ടുപേർക്കും എഴുത്തച്ഛനോടു തോന്നീട്ടുള്ള അളവറ്റ ബഹുമാനമായിരിക്കാം, ഇങ്ങനെ ഒരു അഭിപ്രായം പറവാൻ അവരേ പ്രേരിപ്പിച്ചതു്.
ഭാഗവതം എഴുത്തച്ഛകൃതിയല്ലെന്നു് സ്ഥാപിക്കുന്നതിനുവേണ്ടി മി. പി. കെ. നാരായണപ്പിള്ള അവലംബിക്കുന്ന കാരണങ്ങൾ താഴെ പറയുന്നവയാണു്.
മൂലത്തിനും ഭാഷയ്ക്കും മദ്ധ്യേ മഹത്തായ ഒരു ഉൾക്കടൽ കാണുന്നു. ശ്രുതിഗീതാദ്ധ്യായം, ഏകദേശം, ദ്വാദശം ഇവയിൽ പലേടങ്ങളിലും ഭാഷാന്തരം മൂലാർത്ഥത്തോടു യോജിക്കാതിരിക്കുന്നു.
സംസ്കൃതഭാഷയിൽ സാമാന്യം പരിചയമുള്ളവർക്കു പോലും വരാത്ത ഭീമമായ അബദ്ധങ്ങൾ കിളിപ്പാട്ടിൽ വന്നു പോയിട്ടുണ്ടു്. ഉദാഹരണം: ‘കലിംസഭാജയന്ത്യാര്യാഃ’ എന്നതിനെ “കലികാലത്തു സഭയെ ജയിച്ചിട്ടു്” എന്നും, ‘പദാപി യുവതീം ഭിക്ഷുർന്നസ്പൃശേദ്ദാരവീമപി’ എന്നതിനെ,
“അർക്കനജ്ജഗത്തെല്ലാം സ്പർശിച്ചിട്ടിരുന്നലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ”
എന്നും ഭാഷാന്തരം ചെയ്തിരിക്കുന്നു.
അനന്വിതങ്ങളായ വാക്യങ്ങളും ശുഷ്കങ്ങളായ വർണ്ണനകളും അതിൽ ധാരാളമുണ്ടത്രേ.
ഭാഗവതം എഴുത്തച്ഛന്റെ കൃതിയാണെന്നു തെളിയിക്കുന്നതിനു് കേവലം ഐതിഹ്യം മാത്രമേ അവലംബമായിരിക്കുന്നുള്ളു എന്നും അദ്ദേഹം പറയുന്നു.
മൂലത്തിനും തർജ്ജമയ്ക്കും മദ്ധ്യേ ഒരു വലുതായ ഉൾക്കടലുണ്ടെന്നു പറയുന്നതിനേ അന്ധമായി വിശ്വസിക്കാൻ നിവൃത്തിയില്ല. രാമായണത്തിലും ഭാരതത്തിലും ഒക്കെ, മൂലാർത്ഥത്തിൽ നിന്നുമുള്ള വ്യതിയാനങ്ങൾ ധാരാളം കാണ്മാനുണ്ടു്. പ്രമാദങ്ങളും നോക്കിയാൽ വേണ്ടുവോളം കണ്ടേയ്ക്കാം. തെറ്റുപറ്റാത്ത മനുഷ്യനെ കവികൾക്കുപോലും സൃഷ്ടിക്കാൻ കഴിയുമോ എന്നു സംശയമാണു്. കാളിദാസകൃതികളിലും തെറ്റുകളുണ്ടെന്നാണു് പണ്ഡിതന്മാർ പറഞ്ഞുകേട്ടിട്ടുള്ളതു്. സരസ്വതീദേവി തന്നെ മനുഷ്യരൂപം കൈക്കൊണ്ടു് ദിവ്യവാണിയെന്നു പണ്ഡിതലോകം അഭിമാനിക്കുന്ന ഗീർവാണിയിൽ കാവ്യം രചിച്ചാലും കുറ്റം കണ്ടുപിടിക്കാൻ കൌതുകമുള്ളവർക്കു് ചില പഴുതുകളൊക്കെ കണ്ടുകിട്ടാതിരിക്കയില്ല. തെറ്റു പറ്റാത്ത പണ്ഡിതന്മാരെ എനിക്കു കാണാൻ ഇതേവരെ കഴിഞ്ഞിട്ടില്ല. അവർ അന്യന്മാരുടെ സർഷപാകാരമായ പ്രമാദങ്ങളെ പർവതാകാരമാക്കിക്കാണിച്ചു്, കൃതകൃത്യന്മാരായി തൽക്കാലം ജീവിച്ചാലും, പ്രകൃതിശക്തിയ്ക്കു അവരും വിധേയർ തന്നെയാണു്. പരമാർത്ഥത്തിൽ മഹാന്മാരുടെ തെറ്റുകൾക്കും ഒരു മഹത്വമുണ്ടു്. ഒരു കൃഷീവലൻ അബദ്ധത്തിൽ ഒരുവന്റെ ജീവഹാനി വരുത്തിയെന്നു വന്നേക്കാം. പക്ഷേ ഭയങ്കരമായ ശിക്ഷ അനുഭവിച്ചിട്ടു് അവൻ കാലയവനികയ്ക്കുള്ളിൽ എന്നെന്നേയ്ക്കുമായി മറഞ്ഞു പോകുന്നു. അവനെ അവിടെ നിന്നു കുത്തിപ്പൊക്കുവാൻ ആർക്കും–ഈശ്വരനുപോലും –കഴിയുമോ എന്നു് സംശയമാണു്. നേരേ മറിച്ചു് ഒരു മഹാസാമ്രാജ്യത്തിന്റെ ഭരണയന്ത്രത്തെനയിക്കുന്ന ഒരു രാജ്യതന്ത്രജ്ഞന്റേയോ സ്വേച്ഛാപ്രഭുവായ ഒരു രാജാധിരാജന്റേയോ ചിന്താസ്ഖലനത്താൽ ഉണ്ടാകുന്ന മഹാവിപത്തു് ലോകത്തെ മുഴുവനും ബാധിക്കയും അയാൾ ഭാവിതലമുറകളുടെ താപകോപശാപാദികൾക്കു് പാത്രമായി ലോകചരിത്രത്തിൽ എന്നേയ്ക്കും ജീവിക്കയും ചെയ്യുന്നു. എഴുത്തച്ഛകൃതികളിൽ തെറ്റുകണ്ടുപിടിയ്ക്കാൻ ഇന്നു ഈയുള്ളോർക്കു സൌകര്യം ലഭിച്ചതു തന്നെ ആ പുണ്യാത്മാവിന്റെ മഹത്വംകൊണ്ടാണല്ലോ. അദ്ദേഹത്തിനുമുമ്പും പിമ്പും എത്ര കവികളും കൃതികളും ഉണ്ടായിരുന്നു! അവരും അവരുടെ കൃതികളും എവിടെ? അവയിൽ ചിലതിനെ തേടിപ്പിടിച്ചു് ബ്രഹ്മാണ്ഡാകാരമായ അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചാലും അവയ്ക്കു ജനതയുടെ ഇടയ്ക്കു പ്രതിഷ്ഠ ലഭിക്കുന്ന കാര്യം സന്ദിഗ്ദ്ധമാണു്. എഴുത്തച്ഛനു പ്രമാദം പറ്റീട്ടില്ലെന്നു ആരും വിശ്വസിക്കുന്നില്ല. ‘ഭവാൻ ശൃണു’ ‘ഭവാനിഹതൽ കുരു ധർമ്മ്യാ’ ഇത്യാദി ചില സ്ഖലിതങ്ങളെ പണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നുമുണ്ടല്ലോ. മാദൃശന്മാരായ സാധാരണ ജനങ്ങൾ ആ പുണ്യശ്ലോകന്റെ കൃതികളിൽ തെറ്റു കണ്ടുപിടിപ്പാനായി അണുദർശിനിയും കൊണ്ടു നടക്കാത്തതു് അതിനേക്കാൾ പ്രയോജനകരമായ വിധത്തിൽ അവയെ ഉപയോഗിക്കാൻ കഴിയുമെന്നുള്ള വിചാരം നിമിത്തവും ത്ര്യക്ഷരീ മന്ത്രമാഹാത്മ്യത്തേ ഓർത്തീട്ടും ആണു്.
“കലിം സഭാജയന്ത്യാര്യാ ഗുണജ്ഞാഃ സാരഭാഗിനഃ
യത്ര സങ്കീർത്തനേനൈവ സർവഃ സ്വർത്ഥേഽഭിലഭ്യതേ”
ഈ പദ്യത്തിന്റെ തർജ്ജമയാണല്ലോ ന്യൂനത കല്പിച്ചിരിക്കുന്നതു്. ഇതു് ഏകാദശസ്ക്കന്ധത്തിലെ അഞ്ചാം അദ്ധ്യായത്തിലെ ഒരു ശ്ലോകമാണു്. പ്രതിയുഗം ഭഗവൽപൂജ ചെയ്യേണ്ടതെങ്ങനെ എന്നു വർണ്ണിക്കവേ, കരഭാജനൻ പറയുന്നതാണിതു്.
“കലികാലത്തു കലിസഭയെ ജയിച്ചീടിൽ
ചലനഹീനന്മാരായ ഗുണവാന്മാരായതി
സാരജ്ഞന്മാരായാര്യന്മാരായ മനുജന്മാർ
സാരമാം ഭഗവൽ കീർത്തനങ്ങൾ കൊണ്ടുതന്നെ
സർവധർമ്മാർത്ഥ കാമമോക്ഷങ്ങൾ സാധിക്കുന്നു.”
എന്നു് മിസ്റ്റർ, റെഡ്യാരുടെ ഭാഗവതത്തിൽ കാണുന്ന പാഠം തീർച്ചയായും ‘കലിംസഭാജയന്തീ’തി ശ്രീധരീയപാഠത്തിന്റെ തർജ്ജമയാണെങ്കിൽ പിശകു തന്നെ. എന്നാൽ സഭാജനശബ്ദത്തിന്റെ അർത്ഥം അറിയാൻ പാടില്ലാത്ത ഒരാൾ ഭാഗവതതർജ്ജമയ്ക്കു ഒരുങ്ങിക്കാണുമോ എന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ. അതിദുരവഗാഹങ്ങളായ പല ഘട്ടങ്ങൾ ഏകാദശസ്ക്കന്ധത്തിലുണ്ടു്. അവയ്ക്കു ശരിയായ അർത്ഥം ഗ്രഹിക്കത്തക്കവണ്ണം ശാബ്ദബോധവും വേദാന്തശാസ്ത്ര പരിജ്ഞാനവും ഉണ്ടായിരുന്ന പ്രസ്തുത കവിയ്ക്കു് ‘സഭാജയന്തി’ എന്ന പ്രസിദ്ധ ശബ്ദത്തിന്റെ അർത്ഥം മനസ്സിലായില്ലെന്നു വിശ്വസിക്കുന്ന കാര്യം എനിക്കു വളരെ പ്രയാസമാണു്. അതോ പോകട്ടെ. ‘കലിം’ എന്നതു ദ്വിതീയാ വിഭക്തിയാണെന്നുപോലും അറിഞ്ഞുകൂടാത്ത ഒരു കവി ഭാഗവത തർജ്ജമ എന്ന പരമസാഹസത്തിനു ഒരുമ്പെട്ടു എന്നു എങ്ങനെ വിശ്വസിക്കും? തർജ്ജമ വായിച്ചുനോക്കിയതിൽ പല ഭാഗങ്ങളിലും കവി ശ്രീധരപാഠത്തെ അനുസരിക്കാതെ ‘വിജയദ്ധ്വജ’ പാഠത്തെയാണു് അംഗീകരിച്ചുകാണുന്നതു്. അതുകൊണ്ടു് അനുവാദകന്റെ കൈവശം ഉണ്ടായിരുന്ന ഗ്രന്ഥത്തിലെ പാഠം എന്തായിരുന്നു എന്നു നിർണ്ണയിക്കുന്നതിനു മുമ്പു് തർജ്ജമ തെറ്റിപ്പോയെന്നു പറയാവുന്നതല്ല. ‘കലിസഭാം ജയന്ത്യാര്യാഃ’ എന്നൊരു പാഠം ഇല്ലെന്നു ഇപ്പോൾ എങ്ങനെ ഖണ്ഡിച്ചുപറയാം? അതിനും പുറമേ ‘കലിസഭയെ ജയിച്ചിട്ടുടൻ’ എന്ന പാഠം തന്നെ ശുദ്ധമാണോ എന്നും നാം അന്വേഷിക്കേണ്ടതാകുന്നു.
“പദാപി യുവതീം ഭിക്ഷുർന്ന സ്പൃശേദ്ദാരവീമപി” എന്ന പദ്യവും ഏകാദശസ്കന്ധത്തിലുള്ളതാണു്. ആ ശ്ലോകത്തെ മുഴുവനും ഉദ്ധരിക്കാം.
“പദാപി യുവതീം ഭിക്ഷുർന സ്പൃശേദ്ദാരവീമപി
സ്പൃശൻ കരീവ ബധ്യേത കരിണ്യാ അങ്ഗസംഗതഃ
നാധിഗച്ഛേൽ സ്ത്രീയം പ്രാജ്ഞഃ കർഹിചിൻ മൃത്യുമാത്മനഃ”
തർജ്ജമ ഇങ്ങനെയാണു്.
“ഭിക്ഷുനാരിയേ സ്പർശിക്കരുതെന്തുപോലെന്നാൽ
അർക്കനീജഗത്തെല്ലാം സ്പർശിച്ചങ്ങിരുന്നാലും
അർക്കനെത്തൊടുന്നീല ലോകങ്ങളെന്നപോലെ.
യോഗിനാരിയെസ്പർശിച്ചീടുകിലാനപോലെ
ശോകിയായ് ബന്ധിക്കുന്നു മാനസമറിഞ്ഞാലും.
ബുദ്ധിമാൻസ്ത്രീയേ സ്പർശിച്ചീടിലുമാനപോലെ
ബദ്ധനായ് മൃത്യു ഭവിച്ചീടുന്നിതെന്നുനൂനം”
ഇവിടെ ‘ദാരവീം’ എന്ന പദത്തെ കവി തെറ്റിദ്ധരിച്ചിരിക്കയോ അല്ലെങ്കിൽ അദ്ദേഹത്തിനു കിട്ടിയ പാഠം ഈ അർത്ഥം വരത്തക്കവിധത്തിൽ ഇരിക്കയോ ചെയ്തുകാണണം. ‘ദാരവീം’ എന്ന പ്രസിദ്ധ പദത്തിന്റെ അർത്ഥം മനസ്സിലാകാത്ത ഒരുവനാണു് ഭാഗവതം ഭാഷയുടെ കർത്താവെന്നു വിചാരിക്കുന്നതിൽഭേദം പാഠഭേദം കാണുമെന്നു ഊഹിക്കയല്ലേ? ഏതായിരുന്നാലും ആശയത്തിനു അസ്വരസം ഉണ്ടെന്നു പറഞ്ഞേതീരൂ. പക്ഷേ ലേഖകപ്രമാദത്തല്ലോ മറ്റോ മലിനീഭൂതമായ ഒരു പാഠത്തെ വെച്ചുകൊണ്ടു അർത്ഥമുണ്ടാക്കാൻ ശ്രമിച്ചതിൽ അബദ്ധം പറ്റിപ്പോയെന്നു വിചാരിക്കാനേ ഉള്ളു.
ദശമംവരെയുള്ള ഭാഗങ്ങൾ മാത്രമേ എഴുത്തച്ഛൻ തർജ്ജമ ചെയ്തിട്ടുള്ളു എന്നൊരു അഭിപ്രായവുമുണ്ടു്.
“ബാദരായണ മുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതങ്കൽ ഭക്തിമുഴുക്ക നിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരു ഗീതമായുരചെയ്താൻ മുന്നം.”
എന്നു് പത്താം ശതകത്തിൽ ജീവിച്ചിരുന്ന പുന്നശ്ശേരി ശ്രീധരൻനമ്പി അദ്ദേഹത്തിന്റെ ഏകാദശം കിളിപ്പാട്ടിൽ പ്രസ്താവിച്ചിരിക്കയും ചെയ്യുന്നു. നവമ സ്കന്ധാവസാനം വരെയെങ്കിലും എഴുത്തച്ഛന്റെ കൃതിയാണെന്നുള്ളതിനു ഇതു് ഒരു തെളിവാണു്. സൂര്യനാരായണൻ എഴുത്തച്ഛന്റെ പ്രഥമശിഷ്യനായ ശൂപ്പുമേനവനും ശ്രീധരൻനമ്പിയും സമകാലികന്മാരായിരുന്ന സ്ഥിതിയ്ക്കു്, നമ്പി അങ്ങനെ പറഞ്ഞിട്ടുള്ളതു് കേവലം ഐതിഹ്യത്തെ അടിസ്ഥാനപ്പെടുത്തി ആയിരിക്കയില്ല. ദശമം മുതൽക്കുള്ള ഭാഗം വേറൊരാളുടെ ആണെന്നു ഊഹിക്കുന്നതിനു മറ്റൊരു സംഗതികൂടി അനുകൂലമായിരിക്കുന്നുമുണ്ടു്. എന്തുകൊണ്ടെന്നാൽ ഗ്രന്ഥാരംഭത്തിലെന്നപോലെ ദശമത്തിന്റെ ആരംഭത്തിലും കവി ഇഷ്ടദേവതയേയും ഗുരുജനങ്ങളേയും മറ്റും ദീർഘമായി സ്തുതിച്ചുകാണുന്നു. ഈ ഊഹം സംഗതമാണെങ്കിൽ, മുമ്പു ചൂണ്ടിക്കാണിച്ച തെറ്റുകളെല്ലാം ഏകാദശത്തിലുള്ളവയായതുകൊണ്ടു് അവ എഴുത്തച്ഛനെ ബാധിക്കുന്നതേ ഇല്ലല്ലോ.
ഭാഗവതം മുഴുവനും എഴുത്തച്ഛന്റെ യൌവനകാലത്തെ കൃതി ആണെന്നാണു് എന്റെ വിനീതമായ അഭിപ്രായം. മനുഷ്യസാധാരണമായ ചില പിശകുകൾ വന്നുപോയിട്ടുണ്ടെങ്കിൽ, അവ ക്ഷന്തവ്യമാണു്. ശാകുന്തളവ്യാഖ്യാകാരനായ ശ്രീനിവാസശാസ്ത്രികൾ പറഞ്ഞിട്ടുള്ളതുപോലെ അലഘുപീനപയോധരകളായ അലസഗാമിനികളുടേയും രസകവീന്ദ്രന്മാരുടേയും പദവിഹ്വലത സ്പൃഹണീയമായേ ഇരിക്കൂ. എഴുത്തച്ഛന്റെ ശൈലിയും ഗാംഭീര്യവും ഭാഗവതത്തിലേ പലേ ഭാഗങ്ങളിൽ കാണ്മാനുണ്ടു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
“ജന്മാദ്യസ്യ യതോഽന്വയാദിതരതശ്ചാർത്ഥേഷ്വഭിജ്ഞഃ സ്വരാട്
തേനേ ബ്രഹ്മഹൃദായ ആദികവയേ മുഹ്യന്തി യംസൂരയഃ
തേജോവാരിമൃദാം യഥാ വിനിമയോ യത്ര ത്രിസർഗ്ഗോമൃഷാ
ധാമ്‍നാ സ്വേന സദാ നിരസ്കുകുഹകം സത്യം പരം ധീമഹി.”
എന്നിങ്ങനെ ‘ജന്മാദ്യസ്യ യതഃ’ എന്ന വേദാന്തസൂത്രവും കൊണ്ടാണു് ഭാഗവതം മൂലത്തിന്റെ പ്രാരംഭം. അർത്ഥജടിലമായ ഈ പദ്യത്തെ നമ്മുടെ കവി സാധാരണന്മാരായ മലയാളികൾക്കു് ഗ്രഹിക്കുന്നതിനുവേണ്ടി,
“സർവജ്ഞനായ് സർവജഗൽക്കാരണനായ്
സർവഭൂതങ്ങൾക്കെല്ലാം ജ്ഞാനദസ്വരൂപനായ്
അപരിച്ഛിന്നമായിപ്പരമാനന്ദമായ
പരമാത്മാവുതന്നെ ധ്യാനിക്കായ് വരേണമേ.”
എന്നിങ്ങനെ വെറും ഒഴുക്കൻ മട്ടിൽ തർജ്ജമ ചെയ്തിരിക്കുന്നു.
മൂലം:
“നിഗമകല്പതരോർഗ്ഗളിതം ഫലം ശുകമുഖാദമൃതദ്രവസംയുതം
പിബത ഭാഗവതം രസമാലയം മുഹുരഹോ! രസികാ ഭുവി ഭാവുകഃ”
ഭാഷ:
“വേദമായീടുന്നൊരു കല്പകവൃക്ഷത്തിന്റെ
മോദമാർന്നെഴും ഫലമാദരപൂർവം ഭക്ത്യാ
വീണിതു ശുകമുഖത്തിങ്കൽ നിന്നുടൻ ഭൂവി-
ലാനന്ദംവരുമാറു പീയുഷദ്രവത്തോടും
അങ്ങനെയുള്ള മഹാഭാഗവതാഖ്യരസം
മംഗലംവന്നുപരന്തങ്കലേ ലയിപ്പോള-
മാവോളംപാനംചെയ്തുകൊള്ളുകരസികന്മാ-
രായുള്ള ഭാഗവതമുഖ്യന്മാർ നിരന്തരം.
ഇതു ശരി തർജ്ജമയാണെന്നു പറയേണ്ടതില്ലല്ലോ.
“ഈശനും പ്രപഞ്ചവുമേകമെന്നുറച്ചുഞാൻ
ഈശനെദ്ദേശികനെന്നറിഞ്ഞു തെളിഞ്ഞപ്പോൾ
ദേശികപാദപത്മമെന്നുള്ളിലുറപ്പിച്ചേൻ
ദേശികാജ്ഞയാ പരമാനന്ദസമന്വിതം
ഈശനും പ്രപഞ്ചവും ദേശികൻതാനുംഞാനും
ഈശന്റെ കാരുണ്യത്താൽ കേവലമൊന്നായ്ക്കണ്ടേൻ
അന്നേരം മായാമയമായുള്ള ബഹുത്വങ്ങൾ
ഒന്നുമേ കാണ്മാനില്ല ഞാനൊഴിഞ്ഞൊരേടത്തും.”
ഈ ഭാഗം കവിയുടെ സ്വന്തമാണു്, അതിൽ നിന്നു നമുക്കു കവിയുടെ മനഃസ്ഥിതി ഏതാണ്ടൂഹിക്കാം.
ഭാഗവതം ഭാഷ ഒരു പദാനുപദ തർജ്ജമയല്ല. മനോഹരമായ പല ഘട്ടങ്ങൾ അതിൽ വിട്ടുകളഞ്ഞിട്ടുണ്ടു്. മൂലത്തിൽ ദക്ഷപ്രജാപതിയുടെ കഥ ഏഴദ്ധ്യായങ്ങൾകൊണ്ടാണു് വിവരിച്ചിരിക്കുന്നതു്. ഭാഷയിലാകട്ടെ കഥയുടെ ഒരു സ്ഥൂല വിവരണം മാത്രമേയുള്ളു. ശ്രീമഹാഭാഗവതം വേദാന്തതത്വങ്ങളെ കഥാരൂപേണ പ്രതിപാദിക്കുന്ന ഒരു പ്രൌഢഗ്രന്ഥമാണെങ്കിലും, യഥാർത്ഥകവിത്വത്തിന്റെ പരാകോടിയെ ഉദാഹരിക്കുന്ന പല ഭാഗങ്ങൾ അതിലുണ്ടെന്നു നിസ്സംശ്ശയം പറയാം. ചതുർത്ഥസ്ക്കന്ധം ആറാം അദ്ധ്യായത്തിലെ കൈലാസവർണ്ണന നോക്കുക.
“ജന്മൌഷധിതപോമന്ത്രയോഗസിദ്ധൈർന്നതേതരൈഃ
ജൂഷ്ടം കിന്നരഗന്ധർവൈരപ്സരോഭിർവൃതം സദാ
നാനാമണിമയൈഃ ശൃംഗൈർന്നാനാധാതുവിചിത്രിതൈഃ
നാനാദ്രു മലതാഗുലൈമർന്നാനാ മൃഗഗണാവൃതൈഃ
നാനാമലപ്രസ്രവണൈർന്നാനകേന്ദരസാനുഭിഃ
രമണം വിഹരന്തീനാം രമണൈഃ സിദ്ധയോഷിതാം
മയൂരകേകാഭിരുതം മദാന്ധാഹി വിമൂർച്ഛിതം
പ്ലാവിതൈരക്തകണ്ഠാനാം കൂജിതൈശ്ച പതത്രിണാം
ആഹ്വയന്തമിവോദ്ധസ്തൈർദ്വിജാൻ കാമദുഘൈർദ്രുമൈഃ
വ്രജന്തമിവ മാതംഗൈർ ഗൃണന്തമിവനിർഝരൈഃ
മന്ദാരൈഃ പാരിജാതൈശ്ച സരലൈശ്ചോപശോഭിതം
തമാലൈഃ ശാലതാലൈശ്ച കോവിദാരാസനാർജ്ജുനൈഃ
ചൂതൈഃ കദംബൈർന്നീപൈശ്ച നാഗപുന്നാഗചമ്പകൈഃ
പാടലാശോകബകുളൈഃ കുന്ദൈഃ കുരവകൈരപി
സ്വർണ്ണാർണ്ണശതപത്രൈശ്ച വീരവേണുകജാതിഭിഃ
കുബ്ജകൈർമ്മല്ലികാഭിശ്ച മാധവീഭിശ്ച മണ്ഡിതം
പനസോദുംബരാശ്വത്ഥപ്ലക്ഷന്യഗ്രോധഹിംഗുഭിഃ
ഭൂർജൈരോഷധിഭിഃ പൂഗൈ രാജപൂഗൈശ്ച ജംബുഭിഃ
ഖർജ്ജൂരാമ്രാതകാമ്രാദ്യൈഃ പ്രിയാലമധുകേംഗുദൈഃ
ദ്രുമജാതിഭിരന്യൈശ്ച രാജിതം വേണുകീചകൈഃ”
ഇത്യാദി വർണ്ണനകളൊന്നും കവി തർജ്ജമ ചെയ്തിട്ടേ ഇല്ല. എന്നാൽ അദ്ദേഹം അവിടവിടെ ചില മനോധർമ്മങ്ങൾ പ്രയോഗിച്ചിട്ടുമുണ്ടു്.
“ജായേ ഉത്താനപാദസ്യസുനീതിഃ സുരുചിസ്കയോഃ
സുരുചിഃ പ്രേയസീ പത്യുർന്നേതരാ യൽ സുതോ ധ്രുവഃ
ഏകദാ സുരുചേഃ പുത്രമങ്കമാരോപ്യ ലാലയൻ
ഉത്തമം നാരുരുക്ഷന്തം ധ്രുവം രാജാഭ്യനന്ദത
തഥാ ചികീർഷമാണം തം സപത്ന്യസ്തനയം ധ്രുവം
സുരുചിഃ ശൃണ്വതോ രാജ്ഞഃ സേർഷ്യമാഹാതിഗർവിതാ
ഭാഷ,
“തന്നുടെ പത്നിസുനീതിമുന്നേവൾ പോൽ
പിന്നേവൾ സുന്ദരിയായ സുരുചിയും
തന്വീമണികളിരുവരും പെറ്റോരോ
നന്ദനന്മാരുമുണ്ടായ്ച്ചമഞ്ഞീടിനാർ
പുത്രൻ സുരുചിജനുത്തമനായവന-
ത്യുത്തമനാംധ്രുവനസ്സുനീതിസുതൻ
പൃത്ഥ്വീപതിയ്ക്കുസുരുചിയും പുത്രനു-
മെത്രയുമിഷ്ടരായുള്ളു നിരന്തരം
തൽസുതന്മാർ ചെറുതായി കളിക്കുന്ന നാൾ
ഉത്താനപാദനാമുത്തമഭൂവരൻ
രത്നസിംഹാസനേ രാരജസഭാന്തരേ
പത്നീസുരുചിയുമായിരിക്കും വിധൌ
വന്നു നൃപൻമടി തന്നിലേറിടിനാൻ
അന്യൂനകൌതുകമോടും സുരുചിജൻ
തന്നുള്ളഴിഞ്ഞു കുഴഞ്ഞു നൃപതിയും
നന്ദനനെപ്പരിലാളിച്ചിരിക്കുമ്പോൾ
ചെമ്മേ കളിച്ചു നടക്കും സുനീതിജൻ
നിർമ്മലനാം ധ്രുവനും പോന്നു വന്നുടൻ
മന്നവൻ തന്മടി തന്നിലേറീടുവാൻ
തന്നുള്ളിലൂടെഴുമാശയാ സന്നിധൌ
നിന്നുഴലുന്നവൻ തന്നെ നൃപവരൻ
അന്നേരമാദരിയായ്കയാലങ്ങവൻ
മന്ദാക്ഷമുൾക്കൊണ്ടിളിഭ്യം കലർന്നു ഭൂ-
മണ്ഡലം കാൽനഖംകൊണ്ടു മൂന്നിത്തുലോം
ഖിന്നനായ് വന്നു തിരുമ്മിത്തിരുമ്മിയ-
ക്കണ്ണീർ പൊഴിഞ്ഞു കരഞ്ഞു തുടങ്ങിനാൻ
ചൊന്നാളതു കണ്ടിരുന്ന സുരുചിയും”
മൂലം:
“തപസാരാധ്യ പുരുഷം തസ്യൈവാനുഗ്രഹേണ മേ
ഗർഭേ ത്വം സാധയാത്മാനം യദീച്ഛസി നൃപാസനം”
ഭാഷ:
“നിന്നുള്ളിലുമതിനാഗ്രഹമെങ്കിലോ
ചെന്നു നാരായണന്തന്നെബ്ഭജിക്ക നീ
സാക്ഷാൽ ജഗന്മയനായ നാരായണൻ
സാക്ഷി ഭൂതൻ പദപങ്കജം മാനസേ
ചേർത്തു നിരന്തരം ധ്യാനിച്ചിരിക്ക സ-
ർവാത്മാജഗൽഗുരു താൻ പ്രസാദിപ്പോളം
തൽപ്രസാദത്താലനുഗ്രഹിച്ചീടുകിൽ
അപ്പോഴുടനിങ്ങുപോന്നുവന്നെന്നുടെ
ഗർഭാശയത്തിങ്കൽ നിന്നിഹ ഭൂമിയി-
ലുത്ഭവിക്കേണമെന്നാലിദമായ് വരും
പോകപുനരതല്ലാതെ നൃപാസനേ-
വാഴ്കയിലാശയുണ്ടാകിലതു വരാ.”
മൂലം:
“മാതുഃ സപത്ന്യാഃ സുദുരുക്തിവിദ്ധഃ
ശ്വസൻ രുഷാ ദണ്ഡഹതോയഥാഹിഃ
ഹിത്വാമിഷന്തം പിതരം ഹ്യവാചം
ജഗാമ മാതുഃ പ്രരുദൻ സകാശം
തം നിശ്വസന്തം സ്ഫുരിതാധരോഷ്ഠം
സുനീതിരുത്സംഗ ഉദൂഹ്യ ബാലം
നിർഗ്ഗമ്യതൽ പൌരമുഖാന്നിതാന്തം
സാ വിവ്യഥേ യദ്ഗദിതം സപത്ന്യാഃ”
ഇവിടെ ഒക്കെ നമ്മുടെ കവി ചില വലിയ മാറ്റങ്ങൾ ചെയ്തിരിക്കുന്നു.
‘ദൂരെനില്ക്കെന്നവളാശു ചൊല്ലുന്നൊരു
ക്രൂരവചസ്സുകൾ കേട്ടു ഭൂപാലനും
പാരമകംനൊന്തു സാരസ്യവാണിയിൽ
ചേരുമനുരാഗവുമുരുരോഷവും
കൂടിക്കലർന്നു നിന്മാനസതാരിന്റെ
കാഠിന്യമെത്രയെന്നു നോക്കീടിനാൻ
മാൻനേർമിഴിത്തയ്യലാളതേതും ബഹു-
മാനിയാതെ മരുവീടിനാൾ കൂടവേ.
ബാലൻ ധ്രുവനും പിതാവിൻ വിവശങ്ങ-
ളാലോകയന്നായ് സുരുചിപ്രഭാവമാം
ശൂലമുനകളേറ്റാശുതിരിഞ്ഞുതൽ-
ക്കാലേ പുനരതിദീനഭാവത്തൊടും
കണ്ണുനീരാലേക്കരഞ്ഞു കരഞ്ഞുപോയ്
ച്ചെന്നു മാതാവു തൻമുന്നിൽ വീണീടിനാൻ’
ഇതൊരു തർജ്ജമയാണെന്നു ആരെങ്കിലും പറയുമോ? മൂലാർത്ഥത്തെ കവി പാടേ മാറ്റിയിരിക്കുന്നു. അതുകൊണ്ടു് സ്വാരസ്യം കൂടുതലോ കുറവോ വന്നിട്ടുള്ളതെന്നു വായനക്കാർ തന്നെ തീർച്ചപ്പെടുത്തിക്കൊള്ളുവിൻ.
“നന്ദനനെക്കണ്ടു മാതാസുനീതിയും
ചെന്നുടനേറ്റം പരിഭ്രാന്ത ചേതസാ
നന്ദനനമ്മതൻ പാദേനമിച്ചപ്പോൾ
മന്നിടത്തിങ്കേന്നു വാരിയെടുത്തഹോ
മാറിലണച്ചു പുണർന്നു പുണർന്നു ത-
ച്ചേറും പൊടിയും നയനസലിലവും
പാരാതെമന്ദമന്ദം തുടച്ചേറ്റവും
ചാരുതരാങ്കുമരോപ്യ തം സാദരം
മൂർദ്ധ്നിമുകർന്നു ചോദിച്ചപ്പോൾ പരവശാ.”
എന്നു തുടങ്ങി ഒട്ടുവളരെ വരികൾ കവി സ്വതന്ത്രമായി ചേർത്തിട്ടുണ്ടെങ്കിലും ആകപ്പാടെ നോക്കുമ്പോൾ, ധ്രുവചരിതവും ഒരു സംഗ്രഹം തന്നെയാണു്.
സപ്തമസ്ക്കന്ധത്തിൽ നരസിംഹം അവതരിച്ചു് പ്രഹ്ലാദനെ രക്ഷിക്കുന്ന ഘട്ടം വായിച്ചു നോക്കിയാൽ കവി എഴുത്തച്ഛൻ തന്നെയാണെന്നു ആരും പറയാതിരിക്കയില്ല.
“പുത്രൻപറഞ്ഞതുകേട്ടസുരേശ്വരൻ
പെട്ടെന്നു വാളുമെടുത്തെഴുനീറ്റുല-
കൊട്ടൊഴിയാതെ നിറഞ്ഞവൻ തൂണതിൽ
നില്പവൻവന്നു രക്ഷിക്കേണമിത്തരം
ദുർഭാഷണംചെയ്തു നില്ക്കുന്ന നിന്നെഞാൻ
വെട്ടിക്കളവനെന്നോടിയടുത്തുതൻ
മുഷ്ടികൊണ്ടൊന്നു കുത്തീടിനാൻ തൂണിന്മേൽ
വട്ടംതിരിഞ്ഞു വിറച്ചിതസ്ഥൂണവും
പൊട്ടിഞെരിഞ്ഞമർന്നൂതൽപ്രദേശവും
വെട്ടുമിടക്കുരൽ ഞെട്ടുമാറാശകൾ
പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ
കഷ്ടംനടുങ്ങുമാറട്ടഹാസത്തോടും
വട്ടത്തൂൺമദ്ധ്യം പിളർന്നു നൃസിംഹമായ്
പുഷ്ടാതിഭീഷണാത്യുഗ്രഭയങ്കരം
മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിയ്ക്കുംവണ്ണം
ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-
ടോടിയടുത്തുചെന്നീടുമസുരനെ
ക്കൂടെത്തുടർന്നു ചെറുത്തുതടുത്തള-
വാടലൊഴിഞ്ഞുതൻ വാളും പരിചയും
കൈക്കൊണ്ടുദാനവനും ചെറുത്തീടിനാൻ”
കവിയ്ക്കു ഭാഗവതകഥാസാരം മലയാളികളെ ധരിപ്പിക്കണമെന്നു മാത്രമേ ഉദ്ദേശമുണ്ടായിരുന്നുള്ളു. ഗജേന്ദ്രമോക്ഷം വായിച്ചു നോക്കുക. അഷ്ടമസ്ക്കന്ധം ൨-ാം അദ്ധ്യായത്തിൽ ഗജേന്ദ്രൻ മദാന്ധനായി ക്രീഡിച്ചു നടക്കവേ ഗ്രാഹഗ്രസ്തനായിത്തീർന്നു് ഹരിയെ സ്തുതിക്കുന്നതും മൂന്നാം അദ്ധ്യായത്തിൽ ഹരിയാൽ വിമുക്തനാവുന്നതും വിവരിക്കപ്പെട്ടിരിക്കുന്നു. അതിനുശേഷം നാലാം അദ്ധ്യായത്തിലാണു് ഇന്ദ്രദ്ര്യുമ്‍നൻ എന്ന രാജാവു് അഗസ്ത്യശാപത്താൽ ഗജമായി പരിണമിക്കാനുണ്ടായ കാരണത്തെ വിവരിച്ചിരിക്കുന്നതു്. എന്നാൽ, ഭാഷാകവിയാകട്ടെ ഇന്ദ്രദ്ര്യുമ്‍നനു അഗസ്ത്യശാപം വന്നുചേരാനുണ്ടായ ഹേതുവിനെ പ്രസ്താവിച്ചശേഷമേ ഗജേന്ദ്രമോക്ഷകഥനത്തിനു ആരംഭിക്കുന്നുള്ളു.
“മത്തവാരണവേഷമായ്ച്ചമഞ്ഞരചനും
വിദ്രുതംകാട്ടിൽ കടന്നീടിനാൻ കാട്ടാനകൾ
കൂട്ടത്തോടൊരുമിച്ചുപോയാനങ്ങൊരു ദിക്കിൽ
പുക്കുടൻ മരനിരകുത്തിയും പുഴുക്കിയും
മുഷ്കരതരം ഞെരിച്ചൊടിച്ചും ചീന്തിത്തിന്നും
തക്കത്തിൽ പിടികളെപ്പിടിച്ചു വൃക്ഷാന്തരം
പുക്കുഭോഗിച്ചും മദപുഷ്കരമൊഴുകിയും,
പൃത്ഥീചക്രത്തെക്കുത്തിപ്പൊടിച്ചങ്ങാരാധിച്ചും,
തൽക്ഷണം പാംസുസ്നാനംകൊണ്ടേറ്റം സന്തോഷിച്ചും,
പുഷ്കരിണികൾ പുക്കുകുളിച്ചുകുടിച്ചുമ-
ത്യുഗ്രവേഗേനവനംപുക്കുടൻ വിഹരിച്ചും
മുഷ്ക്കരൻ വനങ്ങളെല്ലാം തകർത്തചലങ്ങ-
ളൊക്കവേ കുത്തിപ്പൊടിച്ചങ്ങോടിങ്ങോട്ടുപാഞ്ഞും
കൂട്ടത്തോടൊരുമിച്ചും കാനനമകംപുക്കു
വാട്ടമെന്നിയെ നാട്ടിലിറങ്ങിപ്പാഞ്ഞും ദ്രു തം
ഭൂപ്രദക്ഷിണംചെയ്തെങ്ങുമേ നടപ്പവൻ”
ഇത്യാദി
ഈ ഭാഗം സ്വന്തവുമാകുന്നു.
മൂലം:
“ആസീദ് ഗിരിവരോ രാജംസ്ത്രികൂട ഇതി വിശ്രുതഃ
ക്ഷീരോദേനാവൃതഃ ശ്രീമാൻ യോജനായുതമുച്ഛ്രിതഃ
താവതാ വിസ്തൃതഃ പര്യക്‍ത്രിഭിഃ ശൃംഗൈഃ പയോനിധിം
ദിശഃ ഖം രോചയന്നാസ്തേ രൌപ്യായസഹിരണ്മായൈഃ
അന്യൈശ്ച കകുഭഃ സർവാ രത്നധാതുവിചിത്രിതൈഃ
നാനാദ്രുമലതാഗുല്മൈനിർഘോഷൈർനിർജ്ജിതാംഭസാ
സ ചാവനിജ്യമാനാങ്ഘ്രിഃ സമന്താൽ പയ ഊർമ്മിഭിഃ
കരോതി ശ്യാമളാം ഭൂമിം ഹരിന്മരകതാശ്മഭിഃ
സിദ്ധചാരണഗന്ധർവവിദ്യാധരമഹോരഗൈഃ
കിന്നരൈരപ്സരോഭിശ്ച ക്രിഡദ്ഭിർജ്ജുഷ്ടകന്ദരഃ
യത്ര സങ്ഗീതസന്നാദൈർന്നദദ്ഗുഹമമർഷയാ
അഭിഗർജ്ജന്തി ഹരയശ്ലോഘിനഃ പരശങ്കയാ
നാനാരണ്യപശുവ്രാതസങ്കുലദ്രോണ്യാലംകൃതഃ
ചിത്രദുമസുരോദ്യാനകളകണ്ഠീവിഹംഗമൈഃ
സരിത്സരോഭിരച്ഛോദൈഃ പുളിനൈർമ്മണിവാലുകൈഃ”
ഇത്യാദി ഇരുപത്തിനാലിൽപരം പദ്യങ്ങളെ നമ്മുടെ കവി ഇങ്ങനെ ഭംഗിയായി സംഗ്രഹിച്ചിരിക്കുന്നു.
“ദുഗ്ദ്ധാബ്ധിചുഴന്നതിന്മദ്ധ്യേ മംഗലനായോ
രദ്രീന്ദ്രൻ ത്രികൂടമെന്നെത്രയും പ്രസിദ്ധനായ്
വർത്തിപ്പോന്നുയർന്നതി മുഖ്യനായനാരത-
രൂപ്യകാഞ്ചനമയശോഭിതം സുഭിക്ഷദം
യക്ഷകിന്നരഗന്ധർവോരനിഷേവിത-
മക്ഷയപ്രഭം നിഖിലാനന്ദദിവ്യസ്ഥലം
ക്ഷീരവാരിധൌ നിന്നു പൊങ്ങിടും തിരകളാൽ
മാരുതാനന്ദം ഗിരിഗുഹയിങ്കലുണ്ടപാം പതി-
ക്കെത്രയും ശോഭിച്ച ്യതുമത്തെന്നൊരുദ്യാനവും
സർവത്തുഗുണഗണപൂർണ്ണമായനുദിനം
സർവമോഹനതരമാകിയ ദിവ്യസ്ഥലം
നന്ദനസമാനമാനന്ദധനാഢ്യം ഹരി-
ചന്ദനാദ്യഖിലവൃക്ഷാന്വിതം ദിനാധിപ-
തുന്ദിലകരഹരമംബുവാഹാഭം പരം
മന്ദമാരുതശീതസുഗന്ധ പരിപൂർണ്ണം
ഭൃംഗാദിവിഹംഗനാനാവിധകളരവ-
മംഗലപ്രദം ഭുജംഗാദിഭിർന്നിഷേവിതം
തുംഗമാതംഗസിംഹകു രംഗവൃകാദിമൃ-
ഗങ്ങൾ വൈരങ്ങൾ വെടിഞ്ഞന്വഹം ലീലകളും
ഇത്ഥമാനർന്ദാതിസാന്ദ്രമാമുദ്യാനത്തിൽ
മധ്യേയുണ്ടല്ലോ വളർന്നോരുപുഷ്കരണിയും.
നിർമ്മലായതാഗാധവിസ്തൃതമുരുതര-
പൊന്മയാംബുജകുമുദോൽപ്പലകൽ ഹാരങ്ങൾ
പൊങ്ങിനിന്നതിശയമുജ്ജ്വലിച്ചനുദിന-
മങ്ങളിഹംസാദിഭിർമ്മംഗലരവാന്വിതം
സ്വർന്നടിയോടും കൂടിനന്ദനോദ്യാനം ശോഭി-
ക്കുന്നതു പോലെ വിളങ്ങീടിനോരുദ്യാനവും
തുംഗമംഗലഗിരിപ്രസ്ഥരംഗവും
സംഗനാശനകരിയാകിയോരിന്ദ്രദ്യുമ്‍നൻ
കണ്ടതി സുഖകരമിവിടമിനിക്കിനി-
കുണ്ഠതയൊഴിഞ്ഞു വാണീടുവാനൊന്നോർത്തുടൻ
ദന്തിവൃന്ദത്തോടൊരുമിച്ചു ചെന്നകംപുക്കാൻ.”
പാലാഴിമഥനകഥയിലും ഒട്ടുവളരെ ഭാഗം നമ്മുടെ കവി കല്പിതമാണു്.
“മലയിന്നതിദിവ്യമെന്നറിഞ്ഞഥ നിജ
മൌലൌചേർപ്പതിനുള്ളിലാശയാ പുനരപ്പോൾ
ഹസ്തീന്ദ്രകുംഭദ്വന്ദമേദ്ധ്യേമാലയും വച്ചു
സ്വസ്ഥനായ് കചഭാരമഴിച്ചു കുടഞ്ഞുടൻ
ഹസ്താഗ്രനഖനികരങ്ങളാൽ ചിന്തിച്ചീകി
സത്വരം പരിചാക്കി വർത്തിക്കുന്നളവിങ്കൽ
കല്പകമധുതെണ്ടും ഷഡ്പദനികരങ്ങൾ
പുഷ്പസൌഗന്ധ്യം പാർത്തുമത്തനായ് പരിഭ്രമാൽ
വന്നുവന്നടുത്ത ഷഡ്ജങ്ങളും പാടിപ്പാടി
നിന്നു സംഭ്രമിച്ചെഴുമാരാവപൂരത്തോടും
കണ്ണുകൾ കർണ്ണങ്ങളും വക്ത്രവും മൂടിക്കൂടി
മുന്നളവുപദ്രവമെന്നായിക്കരീന്ദ്രനും
മസ്തകമദ്ധ്യത്തിങ്കൽ നിന്നെടുത്തുടൻ മാല
പൃത്ഥ്വിയിലിട്ടു ചവിട്ടീടിനാൻ കരിവരൻ.”
ഈ വർണ്ണനയിൽ എഴുത്തച്ഛന്റെ ശൈലിതന്നെയാണു് നാം കാണുന്നതു്.
മുദ്രിതമായ ഭാഗവതത്തിൽ പ്രമാദങ്ങൾ പലതും കാണുന്നുണ്ടെന്നുള്ളതിനെ ആരം വിസംവദിക്കുന്നില്ല. കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു ആദർശഗ്രന്ഥങ്ങൾ വരുത്തി ഒരു ശുദ്ധപാഠം തയ്യാറാക്കാൻ പണ്ഡിതന്മാർ ശ്രമിക്കേണ്ടതാണു്. അങ്ങനെ ഒരു പാഠം കിട്ടുംവരെ, കേവലം ചില പ്രമാദങ്ങളെമാത്രം അടിസ്ഥാനപ്പെടുത്തി പ്രസ്തുതകൃതി എഴുത്തച്ഛന്റേതല്ലെന്നു പറയുവാൻ എനിക്കു വളരെ മടിയുണ്ടു്. അതിൽ കാണുന്ന പിഴകളിൽ പലതും മുദ്രാലയക്കാർ വഴിവന്നു ചേർന്നതാണെന്നു് ആർക്കും ഒരു നോട്ടത്തിൽ കാണാൻ കഴിയും. ചിലവ്യതിയാനങ്ങൾ കവി തന്നെ വരുത്തിയിരിക്കും. മറ്റുള്ളവ അദ്ദേഹത്തിന്റെ അനവധാനതയാലൊ കൈവശം ഇരുന്ന ഗ്രന്ഥത്തിന്റെ ന്യൂനതയാലോ, വന്നു ചേർന്നതും ആയിരിക്കണം.
13.32 ചിന്താരത്നം
സ്ത്രീ ജനങ്ങൾക്കു പഠിക്കാനായി എഴുത്തച്ഛൻ എഴുതിയ ഒരു ചെറിയ യോഗശാസ്ത്രഗ്രന്ഥമാണിതു്. അദ്ദേഹം സ്വന്തമരുമകൾക്കു വായിക്കുന്നതിനു വേണ്ടി രചിച്ചതാണെന്നാണു് ഐതിഹ്യം. ഏതായാലും സ്ത്രീ വിദ്യാഭ്യാസവിഷയത്തിൽ എഴുത്തച്ഛന്റെ അഭിപ്രായം എന്തായിരുന്നു എന്നു ഈ ഗ്രന്ഥത്തിൽ നിന്നറിയാം. യോഗശാസ്ത്രഗ്രന്ഥമായതിനാൽ അതിനു് വലിയ സാഹിത്യഗുണമുണ്ടെന്നു പറയാനില്ല. ചിന്താരത്നം എന്നു പേരുനൽകുവാനുള്ള കാരണത്തെ കവി തന്നെ ഇങ്ങനെ പാടിയിരിക്കുന്നു.
“യോഷമാർക്കറിവാനായ് കൊണ്ടു ഞാൻ ചുരുക്കമായ്
ഭാഷയായുരചെയ്തേൻ ക്ഷമിക്ക സമസ്തരും
ചിന്തിക്കും തോറും സാരമുണ്ടതിലതുമൂലം
ചിന്താരത്നമെന്നു പേരിടുന്നു ഭക്തിയോടെ”
ഹരിനാമകീർത്തനം
ആകൃതിയിൽ ചെറുതെങ്കിലും, പ്രകൃത്യാ അത്യുൽകൃഷ്ടമാണു ഈ കൃതി. തമിഴർക്കു തിരുക്കുറൾപോലെ, മലയാളികൾക്കു ഹരിനാമകീർത്തനവും പ്രീതിപാത്രമായിരിക്കുന്നു. അതിനു് ഇതേവരെ നല്ല വ്യാഖ്യാനത്തോടുകൂടിയ ഒരു ശുദ്ധമായ പതിപ്പ് ഉണ്ടാകാഞ്ഞതിൽ വ്യസനിക്കയേ തരമുള്ളു. എന്തുചെയ്യാം? പണ്ഡിതന്മാർക്കു ‘സലജ്ജോഹം’ അഭിനയിക്കാനും പരന്മാരെ പുച്ഛിക്കാനും അല്ലേ പ്രയാസമുള്ളു. എന്നാൽ അതിവിപുലമായ ഒരു തമിഴ് വ്യാഖ്യാനത്തോടുകൂടി അതിനെ ഈയിടെ ഒരു ദ്രാവിഡപണ്ഡിതൻ പ്രസിദ്ധീകരിച്ചിട്ടുള്ളതായി അറിയുന്നു.
പാതാളരാമായണവും കൈവല്യനവനീതവും എഴുത്തച്ഛന്റെ കൃതികളാണെന്നു ചിലർ അഭിപ്രായപ്പെട്ടു കാണുന്നതു് അത്ഭുതമായിരിക്കുന്നു. ആ ഗ്രന്ഥങ്ങളെ ഒരാവർത്തി എങ്കിലും വായിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു അഭിപ്രായം പറകയില്ലായിരുന്നു. കൈവല്യ നവനീതത്തിന്റെ അവസാനത്തിൽ തൽകവിയേപ്പറ്റിയും പ്രസ്താവം ഉണ്ടു്. പാതാളരാമായണം കോട്ടയം കേരളവർമ്മരാജാവിന്റെ കൃതിയുമാകുന്നു.
13.33 എഴുത്തച്ഛന്റെ ഭാഷാരീതി
മലയാളഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ അഗ്രഗണ്യൻ എഴുത്തച്ഛൻ ആയിരുന്നു എന്നുള്ള വിഷയത്തിൽ മാത്രം ആർക്കും വിപരീതാഭിപ്രായമില്ല. അദ്ദേഹത്തിന്റെ ഹൃദയം സംഗീതമയമായിരുന്നു. ആ ഹൃദയ വിപഞ്ചികയുടെ മാധുര്യധുരീണമായ ധ്വനിയത്രേ രാമായണാദി കൃതികൾ. ആശയത്തിന്റെ ഗതിക്കനുരൂപമായ ശബ്ദപ്രവാഹവും ഛാന്ദാബന്ധവും എഴുത്തച്ഛന്റെ കൃതിയ്ക്കുള്ള വിശിഷ്ടഗുണങ്ങളാകുന്നു. ചിലരുടെ കവിത കർണ്ണങ്ങൾക്കു ഇമ്പം നൽകുന്നു; എന്നാൽ ആശയഗാംഭീര്യമേ കാണുകയില്ല. മറ്റുചിലരുടെ കൃതികൾക്കു അർത്ഥപുഷ്ടിവേണ്ടുവോളമുണ്ടായിരിക്കും. എന്നാൽ ശബ്ദമാധുര്യം തീരേ ശൂന്യമായിരിക്കുന്നു. ഇനി ഒരു കൂട്ടരുണ്ടു്. അവരുടെ കവിതാനതാംഗി അടിമുതൽ മുടിവരെ സമലംകൃതയായി ശോഭിക്കുന്നു. പക്ഷേ ഹൃദയം ശുഷ്കമായിരിക്കും. എഴുത്തച്ഛന്റെ വാഗ്ദേവിയ്ക്കാകട്ടെ, അലങ്കാരങ്ങളിൽ കലശലായ ഭ്രമമൊന്നുമില്ല. കഷ്ടിച്ചാവശ്യമുള്ള അലങ്കാരംകൊണ്ടു് അവൾ തൃപ്തിപ്പെടുന്നു. എന്നാൽ അന്തസ്സാരം കൂടും. സാധാരണക്കാർ പത്തുവാക്കുകൊണ്ടു് പറയുന്നതിനെ അവൾ അഞ്ചു വാക്കുകൊണ്ടു് നമ്മെ ഗ്രഹിപ്പിക്കും. സൂത്രങ്ങൾക്കുള്ള ദുരവഗാഹത കാണുകയുമില്ല. അവൾ പ്രകൃത്യാ ഓജോ മാധുര്യപ്രസാദാദി ഗുണസമ്പന്നയാണു്. ഒരിക്കൽ ഊർജ്ജസ്വലയാണെങ്കിൽ, മറ്റൊരിക്കൽ സുകുമാരപ്രകൃതിയും വേറൊരിക്കൽ ലളിതകോമളയുമായിരിക്കും. ഒരിക്കലും അലസയായോ വിരസയായോ കാണപ്പെടുകയില്ല. ഗാനകലയിലും ചിത്രനിർമ്മാണത്തിലും അവൾക്കുള്ള പാടവം അന്യാദൃശമാണു്. എന്നാൽ ഉജ്ജ്വലവർണ്ണങ്ങളായ ചിത്രങ്ങളിലല്ല അവൾക്കു പ്രതിപത്തി. അവളുടെ ചിത്രങ്ങൾ പ്രായേണ ആദർശപരങ്ങളാണു്.
13.34 എഴുത്തച്ഛന്റെ വൃത്തങ്ങൾ
ഭാഷാവൃത്തങ്ങളെ അവലംബിക്കാതെ ഒരു ഭാഷയും അഭിവൃദ്ധിയെ പ്രാപിച്ചിട്ടില്ല. ബംഗാളി, ഹിന്ദി, മറാത്തി എന്നീ ഭാഷകൾ ആര്യഭാഷകളായിരുന്നിട്ടും അവ സംസ്കൃതവൃത്തങ്ങളെ അവലംബിച്ചിട്ടില്ല. ദ്രാവിഡ ഭാഷകളിൽ കന്നടവും മലയാളവും മാത്രമേ ആര്യവൃത്തങ്ങളെ ആശ്രയിച്ചിട്ടുള്ളു. കന്നടത്തിലും പ്രധാന കൃതികളെല്ലാം ദ്രാവിഡ വൃത്തങ്ങളിൽ തന്നെ എഴുതപ്പെട്ടിരിക്കുന്നു. ജൈമിനീയ ഭാരതം നോക്കുക.
“ശ്രീവധുവിനംബകചാകാരകംപൊരെയെഭ-
ക്താവലിഹൃൽ കുമുദകോരകം വിരിയെജഗ-
തീവലയദമല സൌഭാഗ്യരത്നാകരം
പേർച്ചിനീം മെരെവരിയ…”ഇത്യാദി.
ഇതുപോലെതന്നെ പമ്പരാമായണാദികളിലേയും വൃത്തങ്ങൾ ദ്രാവിഡവൃത്തങ്ങളാകുന്നു. വംഗഭാഷയിലെ ഏറ്റവും പ്രസിദ്ധമായ പയാരവൃത്തം സ്വകീയമാണു്. പതിന്നാലക്ഷരം വീതമുള്ള ഈരടിയാണു് പയാരവൃത്തം. എട്ടാമക്ഷരത്തിൽ യതിയും കാണും. അന്ത്യപ്രാസവും ഉണ്ടായിരിക്കും.
“നവീനഭാബുക ഏകഭ്രമണകാരണ
ഭാരതേര നാനാദേശകരി പര്യടന
അബശേഷേ ഉപനീതരാജപുതനായ
ബസുധാബിശിഷ്ഠയാരകീർത്തിമേഖലായം.”
ത്രിപദീഛന്ദസ്സിനു ആറുപാദങ്ങൾ കാണുന്നു. ഒന്നാമത്തേയും രണ്ടാമത്തേയും പാദങ്ങൾക്കും നാലുമഞ്ചും പാദങ്ങൾക്കും അവസാനത്തിൽ പ്രാസമുണ്ടായിരിക്കണം. ഓരോ പാദത്തിലും ആറോ എട്ടോ വീതം അക്ഷരങ്ങൾകാണും.
വംഗരാമായണം മഹാഭാരതം ഇവ ഈ വൃത്തങ്ങളിൽ ആണു് എഴുതപ്പെട്ടിരിക്കുന്നതു്.
“യദ്യപിയതന, കരേ ശതജന
ജീബന ഹരിതേ ഛലേ!
തുമിസഖായാര, ബലഹേതാഹാര
‘കിഭയജഗതീ–തലേ
അല്പേ അല്പേ നിരന്തരേ, കാലബിഭാകരകരേ,
ദ്രബഹയജീബന, തുഷാര;
യബേ ജ്ഞാന–നേത്രേചാ ഈ തഖനി ദേഖിതേ പാഈ
അബശേഷേ അല്പ ആച്ഛേ ആര.”
മൈക്കേൽ മധുസൂദനദത്തൻ പയാരവൃത്തത്തെ പരിഷ്ക്കരിച്ചു് ‘അമിത്രാക്ഷരഛന്ദസു്’ (Blankverse) എന്നൊന്നു നടപ്പാക്കി. ഹേമചന്ദ്രൻ സംസ്കൃത ഛന്ദോവിധികൾ അനുസരിച്ചു്, വംഗഭാഷാവൃത്തങ്ങളിൽ പല പരിഷ്കാരങ്ങൾ വരുത്തിയെങ്കിലും, അവ ഇന്നും വംഗഭാഷാവൃത്തങ്ങളായിത്തന്നെ ഇരിക്കുന്നതേ ഉള്ളു. ഹേമചന്ദ്രന്റേയും നവീനചന്ദ്രന്റേയും കൈയിൽ ആ വൃത്തങ്ങൾ അതീവമധുരങ്ങളും സംഗീതാത്മകങ്ങളും വിവിധാശയങ്ങളെ പൂർണ്ണമായി പ്രകാശിപ്പിക്കുന്നതിനു പര്യാപ്തങ്ങളും ആയി ഭവിച്ചു. ഉദാഹരണാർത്ഥം രവീന്ദ്രനാഥടാഗൂറിന്റെ ഒരു പ്രസിദ്ധ പദ്യം ഉദ്ധരിക്കാം.
“അന്ധകാരബനച്ഛായേ സരസ്വതീതീരേ
അസ്തഗേച്ഛേ സന്ധ്യാസൂര്യ; ആസിയാച്ഛേ ഹിരേ
നിസ്തബ്ധ ആശ്രമമാഝേ ഋഷിപുത്രഗണ-
മസ്തകേ സമിധഭാര കരി ആഹരണ.
ബനാന്തര ഹ’തേ; ഫിരായേം തേഛേ, ഡാകി
തപോനഗോഷ്ഠഗൃഹേ സ്നിഗ്ധശാന്ത ആംഖി
ശ്രാന്തഹോമധേനുഗണേ; കരി സമാപന
സന്ധ്യാസ്നാന, സബേ മിലിയച്ഛേ ആസന
ഗുരഗൌതമേരേ, ഘിരികടീര പ്രാങ്ഗണേ
ഹോമാഗ്നിആലോകേ ശൂന്യേ അനന്തഗഗനേ
ധ്യാനമഗ്നമഹാശാന്തി, നക്ഷത്രമണ്ഡലീ
സാത സാത ബസിയാച്ഛേ സ്തബ്ധകുതൂഹലീ
നിശ്ശബ്ദശിഷ്യേരമത നിഭൃതആശ്രമ
ഉലേ ചകിതഹ’യേ! മഹർഷി ഗൌതമ
കഹിലേന-ബത്സഗണ, ബ്രഹ്മവിദ്യാകഹി കര അബധാന.”
എഴുത്തച്ഛൻ ഒരു പുതിയ വൃത്തവും കണ്ടുപിടിച്ചിട്ടില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെല്ലാം ചമ്പുക്കൾ, കണ്ണശ്ശൻപാട്ടുകൾ, ഇരുപത്തിനാലുവൃത്തം ഇത്യാദി കൃതികളിൽ കാണുന്ന ദേശീയ വൃത്തങ്ങൾ തന്നെയാണു്. എന്നാൽ അദ്ദേഹത്തിന്റെ മനോധർമ്മമാകുന്ന മാന്ത്രികദണ്ഡിന്റെ സ്പർശമാത്രത്താൽ അവ കണ്ടാലറിയാത്തമാതിരി രൂപാന്തരപ്പെട്ടുപോയി. വംഗസാഹിത്യത്തിൽ ഹേമ ചന്ദ്രാദികൾ ചെയ്ത പരിഷ്ക്കാരമാണു് എഴുത്തച്ഛൻ കേരളഭാഷാ സാഹിത്യത്തിലും വരുത്തിയതു്. പ്രാചീനവൃത്തങ്ങൾക്കു് തമിഴ്‍വൃത്തങ്ങളോടുള്ള സാജാത്യം പ്രകടമായിരിക്കുന്നു. ഇരുപത്തിനാലുവൃത്തത്തിലെ മിക്ക വൃത്തങ്ങളും തമിഴ്‍വിരുത്തങ്ങൾ പോലിരിക്കുന്നു. മഞ്ജരിപോലും തമിൾവൃത്തമാണെന്നു തോന്നും. [67]
“ഇന്ദിരതന്നുടെ പുഞ്ചിരിയായൊരു
ചന്ദ്രിക മെയ്യിൽ, പരക്കയാലേ.”
എന്ന ഈരടി നോക്കുക.
ഇന്ദിര; നേർ. നിര (കൂവിളം)
തന്നുടെ. നേർ. നിര (കൂവിളം)
പുഞ്ചിരി. നേർ. നിര (കൂവിളം)
ആയൊരു. നേർ. നിര (കൂവിളം)
ചന്ദ്രിക. നേർ. നിര (കൂവിളം)
മെയ്യിൽ പ-നേർ. നേർ. തേമാങ്കായ്–ഇങ്ങനെ
രക്കയാലേ നേർ. നിരനേർ. കൂവിളങ്കായ്
വെൺചീരുകൾ കലർന്ന ഒരു വൃത്തമായതിനാൽ, ഇതു വെൺപ്രാവിന്റെ ഒരു വകമേദമാണെന്നു വേണമെങ്കിൽ പറയാം. അതുപോലെ തന്നെ,
കാണാകോമളവല്ലികളാകിയ കന്യകമാരേ നടം ചെയ്യിർച്ചേ
വീണാനാദമെനും നവഭൃംഗമനോഹരഗീതത്തോടെ.
എന്ന നിരണവൃത്തത്തിലും. തേമാ, കൂവിളം കൂവിളം കൂവിളം എന്നിങ്ങനെ വെൺചീരുകൾ മാത്രം കലർന്നിരിക്കുന്നു. നിരണത്തു കവികൾ രാമചരിതാദി കൃതികളിൽ കാണുന്ന വൃത്തങ്ങളെ സംസ്കൃതരീത്യാ ഒന്നു പരിഷ്കരിച്ചുവെന്നേ വ്യത്യാസമുള്ളു.
ഇരുപത്തിനാലുവൃത്തത്തിലും മറ്റും സംയുക്താക്ഷരങ്ങൾക്കു മുമ്പിൽവരുന്ന ഹ്രസ്വാക്ഷരത്തെ പ്രായേണ ലഘുവായിട്ടേ ഗണിച്ചുകാണുന്നുള്ളു.
ഉദാഹരണം:
“ചാലെ മുല പുണർന്നിരുന്ന കാലമഥകുശികസുതൻ”
എന്ന പാദത്തിൽ ‘ണ’യും.
“വില്ലുമമ്പുമായടവിതന്നിലെഴുന്നള്ളി”
എന്ന പാദത്തിൽ ‘മ’യും.
“വാരെഴുന്നലങ്കയിലകത്തു പുക്കുനേരേ”
എന്ന പാദത്തിൽ, ‘ഴ’ ‘ക’ ‘പു’ ഇവയും തമിഴ്‍രീത്യാ ലഘുവായ് ഗണിക്കപ്പെട്ടിരിക്കുന്നതു നോക്കുക.
എഴുത്തച്ഛൻ ഇങ്ങനെയുള്ള ദിക്കുകളിലൊക്കെ സംസ്കൃതരീതിയെ സാർവത്രീകമായി അവലംബിക്കയും യതിയുടെ കാര്യത്തിൽ കൂടുതൽ ദൃഷ്ടിപതിപ്പിക്കയും ചെയ്തു.
രാമായണാദികൃതികളിൽ എല്ലാംകൂടി, കാകളി, കളകാഞ്ചി, മണികാഞ്ചി, മാത്രകാകളി, ഊനകാകളി, ദ്രുതകാകളി, കേക, അന്നനട എന്നിങ്ങനെ എട്ടു വൃത്തങ്ങളേ ഉപയോഗിച്ചിട്ടുള്ളു,
“വാരണ മുഖന്മമ പ്രാരബ്ധവിഘ്നങ്ങളെ വാരണം ചെയ്തീടുവാനാവോളം വന്ദിക്കുന്നേൻ”
“ആകയാൽ ഞാനുണ്ടൊന്നു നിന്തിരുവടിതന്നോ- ടാകാംക്ഷാപരവശചേതസാ ചോദിക്കുന്നു”
“മുഗ്ധന്മാരായുള്ളൊരു സിദ്ധയോഗികളാലും ദുർദശമായ ഭഗവദ്രൂപം മനോഹരം.”
“കൈലാസാചലേ സൂര്യകോടിശോഭിതേ വിമ- ലാലയേ രത്നപീഠേ സംവിഷ്ടം ധ്യാനനിഷ്ഠം.”ബാലകാണ്ഡം
ഇതു കേകാവൃത്തമാകുന്നു.
ഓരോ അടിയേയും രണ്ടു ഖണ്ഡങ്ങളാക്കിയിരിക്കുന്നു. ആദ്യത്തെ ഉദാഹരണത്തിൽ, യതികളുടെ ആദിക്കും സ്വരവ്യഞ്ജനപ്പൊരുത്തം വരുത്തിയിരിക്കുന്നു. രണ്ടും മൂന്നും ഉദാഹരണങ്ങളിൽ പാദാദി സ്വരപ്പൊരുത്തം മാത്രമേയുള്ളു. ഈ സംഗതികളിൽ പ്രകൃതവൃത്തത്തിനു തമിഴിനോടുള്ള സാജാത്യം വെളിപ്പെടുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ കലർപ്പുകൊണ്ടാണു് കവി പ്രായേണ വൃത്തവൈചിത്ര്യം വരുത്തുന്നതു്. നാലാമത്തേ ഉദാഹരണം നോക്കുക. ദീർഘസ്വരങ്ങളുടെ ആധിക്യം വൃത്തബന്ധത്തിനു ദാർഢ്യം വരുത്തിയിരിക്കുന്നു. വർണ്യവസ്തുവിന്റെ പൂർണ്ണ പ്രതീതിയ്ക്കു ഉപകരിക്കത്തക്കവണ്ണം വൃത്തബന്ധത്തെ ദൃഢമാക്കുകയോ ശ്ലഥമാക്കുകയോ ചെയ്യുന്നതു ഉത്തമകവികളുടെ ഒരു കൌശലമാകുന്നു. ഹ്രസ്വദീർഘസ്വരങ്ങളുടെ സമീചീനമായ സമ്മേളനം കർണ്ണസുഖപ്രദമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.
സാപത്ന്യജാതപരാഭവം കൊണ്ടുള്ള താപവും പൂണ്ടുധരണിയിൽ വാൾകയിൽ
ദണ്ഡമത്രേ രാജ്യഭാരം വഹിപ്പതു ദണ്ഡകവാസത്തിനേറ്റമെളുതല്ലോ.
ആകാശഗംഗയെ പ്പാതാളലോകത്തു വേഗേനകൊണ്ടു ചെന്നാക്കീ ഭഗീരഥൻ (അയോദ്ധ്യാകാണ്ഡം)
ഇതു കാകളീവൃത്തമാത്ര. ഇതിനു പാദമദ്ധ്യേ യതിയുണ്ടു്. യതിയുടെ ആദിക്കു് അവിടവിടെ സ്വരവ്യഞ്ജനപ്പൊരുത്തവും കാണാം. ആദ്യഖണ്ഡം ഹ്രസ്വാക്ഷരംകൊണ്ടും തുടങ്ങിയാൽ രണ്ടാം ഖണ്ഡവും അങ്ങനെതന്നെ വേണമെന്നാണു് നിയമം. ഈ വൃത്തത്തിന്റെ ഓരോ അടിയ്ക്കും അന്ത്യവർണ്ണം ഒന്നു കുറച്ചാൽ പാനവൃത്തമായി. രണ്ടാമത്തെ അടിയ്ക്കുമാത്രം അവസാനത്തെ ഒരു വർണ്ണം കുറച്ചാൽ ഊനകാകളിയായി. ആ വൃത്തമത്രേ ഭാരതം സഭാപർവത്തിൽ കാണുന്നതു്.
“നിർമ്മലനാകിയ ധർമ്മതനയനും
ധർമ്മം പിഴയാതെ ഭൂമിയേരക്ഷിച്ചു
കർമ്മങ്ങളുംചെയ്തു കീർത്തിയെപ്പൊങ്ങിച്ചു
രമ്യങ്ങളായ ഭോഗങ്ങളോടും മുദാ.സഭാപർവം
‘സോദരന്മാരോടു മാത്മജൻമാരോടു-
മാദരവേറിയ ഭാമിനിതന്നൊടും’
ഈ വൃത്തത്തിലും ഓരോ അടിയും ഈരണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. മറ്റു വൃത്തങ്ങൾക്കു പറഞ്ഞ പൊരുത്തങ്ങളെല്ലാം ഇതിനും ഉണ്ടായിരിക്കേണ്ടതാണു്.
ഇതേവൃത്തത്തേ ലഘു പ്രചുരമാക്കിയാൽ മിശ്ര കാകളിയായി. കാകളിവൃത്തത്തിന്റെ ആദ്യത്തെ പ്രഥമസ്വരം നിയമേന ലഘുവായും രണ്ടാമത്തെ അടിയുടെ ആദ്യസ്വരം ദീർഘമായും ഇരിക്കുന്നു. രണ്ടടികൾക്കും പാദാദിസ്വര വ്യഞ്ജനപ്പൊരുത്തവും വേണ്ടതാകുന്നു. എന്നാൽ എഴുത്തച്ഛൻ അവയിൽ സ്വരപ്പൊരുത്തം മാത്രമേ സാർവത്രികമായി അനുഷ്ഠിച്ചിട്ടുള്ളു.
വിബുധനദിയുടെ തനയനടിമലരിണയ്ക്കൽ നീ വീഴ്ക യുധീഷ്ഠിര വേണം ജയമെങ്കിൽ
ത്രിദശപതിസുതനുമഥ വിൽ മുറിച്ചീടിനാൻ വീരനാം ഭീഷ്മർ മറ്റൊന്നെടുത്തീടിനാൻ.
അന്നനട പരമാർത്ഥത്തിൽ ഒരു ശുദ്ധ തമിൾവൃത്തംതന്നെയാണു്. കർണ്ണപർവം ഈ വൃത്തത്തിൽ എഴുതപ്പെട്ടിരിക്കുന്നു.
13.35 എഴുത്തച്ഛന്റെ ശിഷ്യന്മാർ - കരുണാകരനെഴുത്തച്ഛൻ
ഇദ്ദേഹം എഴുത്തച്ഛന്റെ പ്രഥമശിഷ്യനാണത്രേ. രാമാനുജാചാര്യരുടെ കാലശേഷം പാഠശാല നടത്തിക്കൊണ്ടിരുന്നതു് ഈ മഹാനുഭാവനായിരുന്നു. ബ്രഹ്മാണ്ഡപുരാണത്തിന്റെ കർത്താവും അദ്ദേഹമാണെന്നു വിശ്വസിക്കപ്പെട്ടിരിക്കുന്നു.
“നേത്രനാരായണന്തന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം”
എന്നു് അതിൽ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അഴുവാഞ്ചേരി തമ്പ്രാക്കളുടെ ആജ്ഞാനുസാരം തുഞ്ചത്തു രാമാനുജാചാര്യരുടെ ഒരു ശിഷ്യൻ രചിച്ചതാണു് പ്രകൃതകൃതിയെന്നു വ്യക്തമാകുന്നു. കവിത സാമാന്യം നന്നായിട്ടുണ്ടു്.
13.36 സൂര്യനാരായണൻ എഴുത്തച്ഛൻ
സൂര്യനാരായണൻ എഴുത്തച്ഛൻ രാമാനുജഗുരുവിന്റെ രണ്ടാമത്തെ ശിഷ്യനായിരുന്നു. ചിറ്റൂർമഠത്തിന്റെ സ്ഥാപകൻ അദ്ദേഹമത്രേ. അദ്ദേഹവും ഒരു വലിയ യോഗിയായിരുന്നു. എഴുത്തച്ഛനെപ്പോലെ ശ്രീസൂര്യനാരായണനും വിപുലമായ ശിഷ്യസമ്പത്തുണ്ടായിരുന്നു. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണത്രേ. കരുണാകരാചാര്യരും സൂര്യനാരായണാചാര്യരും കോഴിക്കോട്ടു സാമൂതിരിയുടെ ഗുരുക്കന്മാരായിരുന്നെന്നും അറിയുന്നു.
13.37 ഗോപാലൻ എഴുത്തച്ഛൻ
ഇദ്ദേഹം കരുണാകരാചാര്യരുടേയും സൂര്യനാരായണാചാര്യരുടേയും ശിഷ്യനാണു്. അദ്ദേഹവും യോഗിയായിരുന്നെന്നാണു് അറിവു്. പാർവതീ സ്വയംവരാദി പല കിളിപ്പാട്ടുകളും അദ്ദേഹത്തിന്റെ കൃതികളായി പറയപ്പെടുന്നു. അവയിൽ പാർവതീസ്വയംവരം കിളിപ്പാട്ടിനെ ശ്രീമൂലം ഗ്രന്ഥാവലിയിലെ ഒരു അങ്കമായി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
“സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൌമി തുഞ്ചത്തെഴുമാര്യപാദം”
“വെട്ടത്തുനാട്ടിൻ നിത്യസൌഭാഗ്യ സത്സിന്ദൂര-
പ്പൊട്ടുപോലെഴും തുഞ്ചൻപറമ്പേ, നമസ്കാരം!
കളഗാനത്തോടൊരു തത്തപ്പെണ്മണി തത്തി-
ക്കളിച്ച തളിർച്ചെടിപ്പടർപ്പേ, നമസ്കാരം!!
ചേണൊക്കും പുതുമലയാണ്മതൻ മഹേശ്വരൻ
വാണരുളിയ പുണ്യക്ഷേത്രമേ, നമസ്കാരം!!!”
13.38 കുറിപ്പുകൾ
[1] മുറജപം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് നടപ്പിൽവന്നതു്. കനോൽസായ്പ് പൊന്നാനിയിൽനിന്നു് ചാവക്കാട്ടേയ്ക്കുള്ള തോടുവെട്ടിച്ചതും പിൽക്കാലത്താണു്.
[2] ചിലർ മംഗലപ്പള്ളി മൂസ്സാണെന്നും പറയുന്നുണ്ടു്. മംഗലപ്പള്ളി തിരുവല്ലാത്താലൂക്കിലാണെന്നു തോന്നുന്നു. ആ കുടുംബക്കാരും ശില്പാഗമജ്ഞന്മാരായിരുന്നു.
[3] കേരളപാണിനീയം പീഠിക.
[4] രാമായണചമ്പുവിലെ
കനകകലശശോഭാംകാൽ പിടിപ്പിച്ചുവായ്ക്കും
കുളുർമുലയിണ ചാഞ്ഞുപുണ്ഡരീകേക്ഷണായഃ
കനിവൊടുലകുമൂന്നും പെറ്റവിശ്വംഭരന്തൻ
ജനനകല നികാമം കാണ്മതിന്നെന്നപോലെ
[5] കൌസല്യാദേവിയെന്നും പ്രഥമഗിരിമഹാധിത്യകായാം വിലാസം
പെയ്തിടും ഗാത്രലക്ഷ്മ്യാനിഖിലമപി സമുന്മീലയൻ ദിഗ്വിഭാഗം
മീതേമീതേ ജനാനാം മിഴികളിലമൃതം കോരിയൂത്തുത്തുദാര
സ്വാതന്ത്ര്യം ബാലനായ്‍വോന്നരമൊരു പരമാനന്ദചന്ദ്രൻ പിറന്നൂ.രാമായണം ചമ്പു
[6] അദേയമാസീൽത്രയമേവഭൂപതേഃ
ശശിപ്രഭം ഛത്രമുബേ ച ചാമരേരഘുവംശം
[7] “പശ്യൈതൽപാണിപാദം മമ തു മൃദിതവാൻ കൌണപഃകോപി കോപാൽ
കേനാപ്യുൽഖാതമക്ഷിദ്വയമിഹ ഹഹഹാ വക്രിതഃ കണ്ഠ ഏഷഃ
സന്താഡൈർഘോരഘോരൈശ്ചിപിടിതമധുനാകർണ്ണയുഗ്മംവിലോകേ
സർവാംഗേനസ്തഭംഗം കതരദിഹ വിഭോ യർന്ന ഭഗ്നം ന ഭുഗ്നം.രാമായണം ഭാഷാചമ്പു
[8] “പൂരേവാഴ്ത്തീടവല്ലേൻ നിശിചരസുഭടന്മാർക്കു തങ്ങൾക്കു തങ്ങൾ-
ക്കോരോകാകത്സഥമഗ്രേ കരധൃതധനുഷും തത്രകാണായ്‍ ചമഞ്ഞു.”രാമായണം ചമ്പു
[9] Cf യദ്യസ്തികൌതുകമപൂർവ മൃഗേ മൃഗാക്ഷി!
ചന്ദ്രംഹരാമിഹരിണം മമ സന്നിധേ ഹി.രാമായണചമ്പൂ
[10] “സൌമിത്രേ! നന്മ സേവ്യതാംതരുതടം ചണ്ഡാംശൂരുജ്ജ്യം ഭതേ.
ചണ്ഡാംശോർനിശി കാ കഥാ? രഘുപതേ! ചന്ദ്രോയമുന്മീലതി.”
ഹാഹാ പൊയ്കയിൽമുങ്ങിപ്പോയതു കൈകാൽ കാട്ടനതയ്യൊ പാപം.
ചെന്നുകരേറ്റീടം ബുജനേത്രാം കൈത്തളിരില്ലിതു കന്ദളകുസുമം
മുല്ലയിൽമെല്ലെ നോക്കിക്കണ്ടൊരു മുറുവലതിങ്കൽ കാണപ്പെട്ടു.
മുറുവലുമല്ലിതു മലർനിരയത്രേ ചാരുചിലമ്പിൻ കളകള മുണ്ടി-
ക്കമലവനത്തിൽ കേൾക്കാകുന്നു നൂപുരനങ്ങവുമല്ലിതുചൊല്ലാം.
കളഹംസത്തിൻ കോഞ്ചലറിഞ്ഞേൻ”
രാമായണം ചമ്പു
[11] “ലങ്കാനഗരീഗോപുരവാതിലകം പുക്കീടും പൊഴുതിലകാണ്ഡേ
വന്നുതടുത്ത നിശാചരനഗരീ പരദേവതയേക്കവിളുടയുമ്മാ-
റൊന്നുകൊടുത്തു പുറത്തോട്ടോടിച്ചുനടക്കുന്നേരം തലമുടിചുറ്റിയി-
ഴച്ചുനിശാചരൻകൊണ്ടുവരുംചില വിബുധവധൂടീ ദീർഘൈഃശ്വാസൈ
രൂഷ്മളഭാവം വായ്പിയലുന്ന സുവർണ്ണഗൃഹങ്ങളിൽ വീക്ഷം വീക്ഷം.രാമായണചമ്പു
[12] “താപമറുപ്പാനമൃതമയീമൊരു പരിചിതകലയെ പരമമുനീന്ദ്രൻ
മദ്ധ്യമനാഡീമൂലത്തിങ്കൽ കാണുമ്പോലെ ശിംശപതൻകീഴ
നിമിവംശത്തിൻമംഗലമാലാമയമദ്രാക്ഷീദ്രഘുവരദൂതൻ”രാമായണം ചമ്പു
[13] മോഹമാർന്നിതിവിലാപിനീ തദാ
രാഘവസ്യമഹിതാ കുടുംബിനീ
ദേഹമാത്മദഹനേ ജൂഹൂഷതീ
യോഗിനീവ നിമിമീല ലോചനേരാമായണം ചമ്പു
[14] മേലേ തസ്യാസ്തദാനീം തരുവരവിടപാൽ ഭാരതീ കർണ്ണേ
പാലോലും മാറുകേൾക്കായിതു ജയതു മമ സ്വാമിനീതിപ്രസന്നാ.രാമായണം ചമ്പു
[15] തദനുപരിഭൂതനായ് പോന്നു വന്നക്ഷനെ-
ന്നാഖ്യകൈക്കൊണ്ട രക്ഷഃ പ്രകാണ്ഡം പ്രച-
ണ്ഡോഷ്മശാലീ കടുംകോപമാർന്നന്തികേ
വന്നു കാളാംബുദം പയോബിന്ദുവൃന്ദംപൊഴി-
ക്കുന്നപോലെ പൊഴിക്കും പൃഷൽക്കങ്ങളാ-
പാദചൂഡം നിജംമെയ്യിലൊക്കെച്ചൊരി-
ഞ്ഞീടുവോളം പതിഞ്ഞങ്ങിരുന്നേറ്റവും
ഭയപ്പെട്ടു ബാണങ്ങളൊക്കെക്കുടഞ്ഞും കള-
ഞ്ഞമ്മഹാരാക്ഷസൻ തൻമണിത്തേർത്തട-
ത്തിൽക്കുതം കൊണ്ടു ചാടിക്കരേറിക്കഠോ-
രത്വമാളും ചപേടാർപ്പണത്തെത്തുരം-
ഗങ്ങൾ തന്മേലരങ്ങേറ്റിവേഗേന സൂ-
താ വിനിർഭിദ്യ ശതൈർന്നഖാഗ്രൈർദ്ധ്വജം
കൈക്കൂട്ടിലാമ്മാറു രക്ഷഃകുമാരം പിടി-
ച്ചിട്ടു പെട്ടന്നമർത്തൊന്നു മുഷ്ട്യാ കന-
ത്തോരു പാഥേയഷഭാരം ഗളേ കെട്ടിയേ-
റ്റിക്കൃതാന്താലയത്തിന്നയച്ചീടിനാൻ.രാമായണം ചമ്പു
[16] എന്തിത്തോന്നനിയതിന്നിനക്കു പരമില്ലാഞ്ഞോ? കപേ! കാനനം
ചിന്തിച്ചിട്ടുടനൊക്കവേ മമ മലർക്കാവെന്നു ചൊല്ലഞ്ജസാ
മന്ദപ്രജ്ഞ! ഫലം പറിച്ചു ഫലവും തിന്നുന്നതല്ലെങ്കിൽ നി-
ന്നന്തഃകാര്യമതെന്തു കേവലമഹോ! കേൾക്കട്ടെടോ വാനര!
ഇന്ദ്രൻ താനല്ലയല്ലീ കഥയ തവ നിയോക്ത? കണക്കില്ലപാർത്താ-
ലിന്നാളും ചെറററിഞ്ഞാൽ പവി തരിപെടുമച്ചന്ദ്രഹാസപ്രഭാവം
വിണ്ണോരിൽപിന്നെ മറ്റാരിനിയ പവനനോ വഹ്നിയോ കാലനോ ചേ-
ലെന്നോടൊന്നെന്നിയേ നിന്നൊരു കൊടുവഴി തല്ലിച്ച തേവൻ ത്രിലോക്യാം”രാമായണം ചമ്പു
[17] കേട്ടാലും ദശകണ്ഠ! വാസവമുഖാൽ നാം ചൊല്ലുകേട്ടീദൃശം
കാട്ടും പാഴ്കപിയല്ല മറ്റൊരുവനല്ലാസ്താം വചസ്താദൃശം,
വാട്ടം കൈതുടരാതെ ശൌര്യജലധേർന്നക്തഞ്ചരശ്രേണിയാം
കാട്ടിന്നുൾപ്പിടിപെട്ട ഘോരശിഖിനോ രാമസ്യ ദൂതോസ്മി ഞാൻ
എന്നോടെതിർക്കരുതൊരുത്തനുമിത്രിലോക്യാ-
മെന്നോമതം? പെരുതെടോ തവ ശൌര്യമോഹം
ഇന്നും വളർന്നു ദശകണ്ഠശതങ്ങൾ പോന്നു
വന്നാലുമെൻ ചെറുവിരല്ക്കു കളിക്കുപോരാ.രാമായണം ചമ്പു
[18] കണ്ടേൻഞാൻ ദേവ! ദേവീം ജയ ശുഭചരിതാ-
മെന്നു നത്വാ ഹനൂമാൻ…ഇത്യാദിരാമായണം ചമ്പു
[19] ഖാതം ത്വം സഹരേണ സാഗര! പുര ഭാഗീരഥീവാരിഭി-
സ്സമ്പൂർണ്ണഞ്ച ഭഗീരഥേന ഭഗവാൻ തദ്വംശജോ രാഘവഃ
രാമോ ദാശരഥിർജ്ജിഗീഷുരധുനാ ജായാമുഷം രാവണം
കോദണ്ഡീ ശരണം പ്രപദ്യ പദവീം ലങ്കോൻമുഖീം യാചതേരാമായണം ചമ്പു
[20] വീയും കാറ്റൊട്ടടങ്ങീ തരുനികരമുതിർന്നൂ മലർച്ചാർത്തുനിന്നൂ
പായും തോയംനദീ നാം ദശമുഖനുമഹോ കഷ്ടമെന്നേതുടങ്ങി
സൂര്യോപി സ്വൈരചാരീ പുനരരനിമിഷം നിന്നുപോയീ മനക്കേ-
ടായിസ്സീതാപ്രലാപാകുല ദശയിലലിഞ്ഞൂ കരിങ്കല്ലുപോലും.രാമായണം ചമ്പു
[21] തദനു നിശാചരാധിനാഥൻ പടക്കോപ്പുമിട്ടാശു പെട്ടെന്നൊരുമ്പെട്ടു ചെല്ലുന്നനേരത്തു് മർത്ത്യേന്ദ്രവാചാ ധരിത്രീതലാന്തേ നഭോമദ്ധ്യഭാഗാലിറങ്ങുന്ന പുത്തന്മണിസ്യന്ദനം മാതലിപ്രേരിതാശ്വം മുദാ രാമചന്ദ്രസ്സമാരുഹ്യസംഗ്രമേഭേരി മുഴുക്കിച്ചണഞ്ഞോരുനേരം ദശാസ്യോപഗീതം മഹാസാമഗാനം നിശമ്യാദരാലേനമേതാ ദൃശംബാണമൊയ്തഷ കൊല്ലുന്നതില്ലേതുമേ മൈഥിലീംതന്നെ വേണ്ടീല വേദജ്ഞനാ മിമ്മഹാത്മാവിനെത്തൊട്ടു ശസ്ത്രം തൊടുത്തീടിനാൽകീർത്തികേടേന്തുമെന്നേയ്ക്കുമാകാ.രാമായണം ചമ്പു
[22] “പിന്തിരിഞ്ഞാത്മരാഷ് പ്രയാണായ സന്നദ്ധനാം
കാലമേറ്റം ഭയാൽ ഭാവിലുങ്കേശ്വരൻ
ചെന്നുണർത്തീടിനാൻ.
[23] കടക്കൺ കൊടുക്കണമോരോന്നിലേ പത്തിലും
തരൂവക്ത്രേഷ്മപാനോൽസുകം നാഥ മുന്നേതിലല്ലോ.
[24] കഞ്ചിന്മഹാവിപ്രനേത്തച്ചു കൊന്നിച്ഛയാപച്ചമാംസം
കടിച്ചും മുറിക്കുന്നിതന്യേന വക്ത്രേണ.
[25] യുദ്ധഭവാനിമ്മണിത്തേരിദാനീം
മഹേന്ദ്രാജ്ഞയാ വന്നിറങ്ങുന്നതാലോക്യവായ്ക്കുന്ന
കോപേന കണ്ണും ചുവത്തി…
ഈശ്വരന്മാരെ പേപറഞ്ഞിങ്ങനെ.
[26] നാലാം മുഖം കൊണ്ടു കാൺക…നില്ലെടാ
രാഘവ നിന്നെ ഞാനോ മച്ചന്ദ്രഹാസത്തിയാക്കുവാൻ
…തിരിഞ്ഞങ്ങു
നില്ലെന്തുമണ്ടുന്നതിപ്പോൾ…നിന്നെ
നോക്കിത്തൂലോം ദുർവചോഗർവിതം
[27] അഞ്ചാം മുഖം കാൺക ധർമ്മദാരങ്ങൾ തന്നെത്തൊടാഞ്ഞുള്ള ചെന്താർശരോന്മാദകന്മാഷിതത്മാ തദീയാൻ ഗുണാനോർത്തു് പൂഞ്ചായൽ വായ്പെത്രനന്നു്! എത്ര നന്നാനനം! കൊങ്കമൊട്ടെത്രയും നന്നു് …സർവത്രകണ്ടോളവും കൺകുളുർപ്പോന്നു പൂമേനി കണ്ടാവിതെന്നും പുണർന്നാവിതെന്നും …ഏവമാദിപ്രലാപങ്ങൾ കൈക്കൊണ്ടതിവ്യാകുലം.
[28] കഷ്ടമായൊന്നിതേഴാമതെട്ടാമതത്യന്തവും.
[29] നിഷ്ഠൂരാലോകനം കൊണ്ടു ചെന്തീക്കനൽക്കട്ട ചിന്നിച്ചു മാറ്റാർ കുലത്തിന്നൊരുൾപേടി നൽകീടുമാറുദ്യമാലംകൃതം പാർത്തുകാൺ.
[30] പിന്നെരിപുപ്രഭാവം കാൺക ഗീർവാണഗംഗാതരംഗങ്ങൾ മിന്നിക്കളിക്കുന്ന പോലെ മിളൽക്കാന്തിവെൺചാമരശ്രേണി വീയുന്നതാലോക്യതാം പാണ്ഡുരച്ഛത്രജാലങ്ങളെണ്ണീടുവാൻ വേല പച്ചത്തഴപ്രൌഢികൊണ്ടംബരേ നീലമേഘങ്ങൾ മങ്ങുന്ന പോലെ വിളങ്ങുന്നു.രാമായണചമ്പു
[31] കാകൽസ്ഥനക്തഞ്ചരേന്ദ്ര പ്രഭാവങ്ങൾ കാണ്മാൻ ദിവ്യ പാളീവിമാനങ്ങൾ കൊണ്ടു നിറഞ്ഞബരം.രാമായണചമ്പു
[32] ‘നേത്രാസ്യനാസികാബാഹുഹൃദയേഭ്യസ്തദോർസഃ
നിർഗ്ഗമ്യദർശനേ ബ്രഹ്മണോവ്യക്ത്യ ജന്മനഃ.
[33] സമുത്ഥായ തതസ്താഭ്യാം യുയുധേ ഭഗവാൻ ഹരിഃ
പഞ്ചവർഷസഹസ്രാണി ബാഹുപ്രഹരണോ വിഭുഃ.
യുദ്ധ്യമാനാവതീവാസൌ ദൃഷ്ട്വാ താവസുരോത്തമൌ
താവപ്യതിഖലോന്മത്തൌ മഹാമായാവിമോഹിതൌ.
നിജവിദ്യാമുഖലോക സമുൽഭൂതമഹോത്സവഃ
[34] ഉചാവ മത്തോ പ്രിയതാം വരോ വാം യോഭിവാഞ്ഛിതഃ.
പ്രീതൌ സ്വസ്തവയുദ്ധേന ശ്ലാഘ്യസ്ത്വം മൃത്യുരാവയോഃ
ആവാംജഹിന യത്രോർവീ സലിലേന പരിപ്ലാതാ.
[35] സൂര്യേന്ദ്രാഗ്ന്യനിലേന്ദൂനാം യമസ്യ വരുണസ്യ ച
അന്യേഷാഞ്ചാധികാരാൻ സസ്സ്വയമേവാധിതിഷ്ഠതി.
സ്വർഗ്ഗാന്നിരാകൃതാസ്സർവേ തേന ദേവഗണാ ഭുവി
വിചരന്തി യഥാമർത്ത്യാമഹിഷേണ ദുരാത്മനാ.
ഏതദ്വാം കഥിതം സർവമമരാരിവിചേഷ്ഠിതം.
[36] “ഇതഥം നിശമ്യ ദേവാനാം വചാംസി മധുസൂദനഃ
ചകാര കോപം ശംഭുശ്ച ഭ്രു കുടീകുടിലാനനൌ.
തതോതി കോപപൂർണ്ണസ്യ ചക്രിണോവദനാത്തദാ
നിശ്ചക്രാമ മഹാതേജോ ബ്രഹ്മണശ്ശകരസ്യ ച.
അന്യേഷാം ചൈവ ദേവാനാം ശക്രാദീനാം ശരീരതഃ
നിർഗ്ഗതം സുമഹത്തേജസ്തച്ചൈവ്യാസമഗച്ഛത.
അതീവതേജസഃകൂടം ജ്വലന്തമിഹമിതം
ദദൃശുസ്തേസുരാസ്തേത്ര ജ്വലനാപൂദാന്തം
[37] “അതുലം തത്രയത്തേജസ്സർവദേവശരീരജം
ഏകസ്ഥംതദഭൂന്നാരീ വ്യാപ്തലോകത്രയത്വിഷാ.
യദഭ്രച്ഛാംഭവന്തേജസ്തേനാജായതതൻമുഖം
യാമ്യേനചാഭവൻ കേശാ ബാഹവോ വിഷ്ണുതേജസാ.
സൌമ്യേന സ്തനയോർ യാഗ്മമ്മദ്ധ്യഞ്ചൈന്ദ്രേണചാഭവൽ
വാരുണേന ച ജംഘോരൂ നിതംബസ്തേജസാ ഭുവഃ.
ബ്രഹ്മണസ്തേജസാ പാദൌ തദംഗുല്യോർക്കുതേജസാ
നയനത്രിതയം ജജ്ഞേ തഥാ പാവകതേജസാ.
ഭു വൌ ച സന്ധ്യയോസ്തേജഃ ശ്രവണാവ നിലസ്യച
അന്യേഷാമപി ദേവനാമഭവത്തേജസാ ശിവാ.
[38] സമ്മാനിതാ നനാദോച്ചൈസ്സാട്ടഹാസംമുഹൂർമ്മുഹുഃ
തസ്യാ നാദേന ഘോരേണ കൃൽസ്നമാപൂരിതം ജഗൽ.
അഥനാദേനമഹതാ പ്രതിശബ്ദോ മഹാനഭൂൽ
ചുക്ഷുഭൂസ്സകലാ ലോകാസ്സമുദ്രാശ്ചചകംപിരേ.
ചചാല വസുധാ ചേലുസ്സകലശ്ചേ മഹീധരാഃ
[39] …തത്രാഭൂന്മഹിഷാസുരഃ
തോമരൈ ഭിണ്ഡിപാലൈശ്ചശക്തിഭിർമ്മുസലൈസ്തഥ
യുയുധുസ്സംയുഗേ ദേവ്യാഃ ഖഡ്ഗം പരശുപട്ടസൈഃ.
കേചിച്ചചിക്ഷിപുശ്ശക്തിം കേചിൽപാശാം സ്തഥാപരേ
ദേവീം ഖഡ്ഗപ്രഹാരൈശ്ച തേതാം ഹന്തും പ്രചക്രമുഃ.
സാപി ദേവീ തതസ്താനി ശസ്ത്രാണ്യസ്ത്രാണി ചണ്ഡികാ
ലീലയൈവ പ്രചിച്ഛേദ നിജസസ്ത്രാസ്ത്രവർഷിണീ.
[40] ശോണിതൌഘവഹാനദ്യസ്സദ്യസ്തത്ര വിസുസ്രുവുഃ
സനാനീശ്ചിക്ഷുരഃ കോപാദ്യയൌ രോദ്ധുമഥാംബികാം
[41] സ ദേവീം ശരവർഷേണ വവർഷ സമരേ സുരഃ
യഥാ മേരുഗിരേശ് ശ്രംഗം തോയവർഷേണ തേയേദഃ.
[42] തസ്യഛിത്വാ തതോ ദേവീ ലീലയൈവ ശരോൽക്കരാൻ
ജഘാന തുരഗാൻ ബാണൈര്യന്താരഞ്ച സവാജിനം.
[43] ഏവം സംക്ഷീയമാണേ തു സ്വസൈന്യേ മഹിഷാസുരഃ
മാഹിഷേണ സ്വരൂപേണ ഭ്രാമയാമാസ താൻ ഗണാൻ.
കാശ്ചിത്തുണ്ഡപ്രഹാരേണ ഖുരക്ഷേപൈസ്തഥാപരാൻ
ലാംഗുലതാഡിതാംശ്ചാന്യാൻ ശൃംഗാഭ്യാഞ്ച വിദാരിതാൻ
വേഗേന കാംശ്ചിദപരാൻ നാദേന ഭ്രമണേനച
നിശ്വാനപവനേനാന്യാൻ പാതയാമസ ഭൂതലേ
നിപാത്യ പ്രഥമാനീകമഭ്യധാവത സോസുരഃ
സിംഹംഹന്തും മഹാദേവ്യാഃ കോപഞ്ചക്രേ തതോബികം
സോപികോപാന്മഹാവീര്യഃ ഖുരക്ഷുണ്ണമഹീതലം
ശൃംഗാഭ്യാം പർവതാനുച്ചാംശ്ചിക്ഷേപ ച നനാദ വൈ
വേഗഭ്രമണവിക്ഷുണ്ണാ മഹീ തസ്യ വ്യശീര്യത
ലാംഗ്രുലാത്താഡിതശ്ചാബ്ധിഃ പ്ലാവയാമാസ പർവതം
ധൃതശൃംഗവിഭിന്നാശ്ച ഖണ്ഡം ഖണ്ഡം യയുഘനാഃ.
[44] സാ ച താൻ പ്രഹിതാംശ്ചൈവ ചൂർണ്ണയന്തീ ശരോൽക്കരൈ;
ഉവാചച മദോദ്ധൂ തമുഖരാഗാകലാക്ഷരം
ഗർജ്ജ ഗർജ്ജ ക്ഷണം മൂഢ മധു യാവൽ പിതാമ്യഹം
മയാ ത്വയി ഹതൈവാത്ര ഗർജ്ജിഷ്യന്ത്യാശ്ച ദേവതാഃ
[45] തസ്മിൻഗിരിവരേരമ്യേ ഡോളാമാരുഹ്യ കാഞ്ചനീം;
ഗായന്തീവ പാസന്തീവ ബിഭ്രാണാ രൂപമുത്തമം
ഇലാസ സാ ചിരം കാലം മേഹിനാം ഹിതകാമ്യയാഃ
ദദർശ ചണ്ഡോ മുണ്ഡശഅച ഭൃത്യൌ സുംഭനി സുംഭയോഃ
[46] യദൃച്ഛയാ പര്യടന്തോ മേദിനീം കാമരൂപിണൌ-
താം ദൃഷ്ട്വാ തത്ര ചാർവംഗീം വിസ്മയാവിഷ്ടചേതസേന
ജഗമരുസ്സ്വപുരം രാജൻ സുംഭദർശനലാലസൌ;
താഭ്യാം സുംഭായ ചാഖ്യാതാ സാതീവ സുമനോഹരാ.
[47] യുഗാന്തമേഘാ വപുഷുരസ്ഥിശോണിതകർദ്ദമാൻ.
[48] ബ്രാഹ്മീ, വൈഷ്ണവീ, മാഹേശ്വരീ, കൌമാരീ, ഐന്ദ്രീ, വാരാഹി, നാരസിംഹീ ഇവരത്രേ സപ്തമാതാക്കൾ.
[49] ഹംസയുക്ത വീമാനസ്ഥാ സാക്ഷസൂത്രകമണ്ഡലു;
ആയാതാ ബ്രഹ്മണഃ ശക്തിഃ ബ്രഹ്മാണീ സംഭിധീയതേ.
[50] മാഹേശ്വരീ വൃഷാരേവാം ത്രിശൂലവരധാരിണീ
മഹാഹിവലയം പ്രാപ്രതചന്ദ്രലേഖാവ ഭൂഷണാ
[51] കൌമാരീ ശക്തിഹസ്താചമയൂരവരവദേനോ.
[52] ശംഖചക്രഗദാർഖഡ്ഗഹസ്തേ ഭ്യുപായയൌ.
[53] ഏകൈവാഹം ജഗത്യത്ര ദ്വിതീയാകാ മമാപരാ?
പശ്യൈതാം ദുഷ്ട! മയ്യേവ വിശന്ത്യോ മദ്വി ഭൂതയഃ
[54] തതോ ദേവഗണാസ്സർവേ ഹർഷനിർഭരമാനസാഃ
ബഭൂവുർന്നിഹതേ തസ്മിൻ ഗന്ധർവാ ലളിതം ജഗുഃ
അവാദയംസ്താഥൈവാന്യേ നനൃതുശ്ചാപ്സരോഗണാഃ
വവഃപുണ്യ ശിവാ വാതാ സുപ്രഭോഭൂർദ്ദിവാകരഃ
ജജ്വലൂശ്ചാഗ്നയശ്ശന്തോശ്ശാന്തോദിഗ്ഗജനിസ്വനഃ
[55] “തിക്കും വലിയ തിരക്കും പലപല വാക്കും ചിലരുടെമുഷ്കും ചുടർമിഴി നോക്കും.
വിരവൊടുവായ്ക്കും വികൃതികളാർക്കും പറവതിനാക്കും പോരാ
ആടുകയും ചിലർപാടുകയും ചിലരോടുകയും ചിലർ ചാടുകയും ചിലർ” (ഇത്യാദി)
[56] ശ്രീരാമവിലാസം പ്രസ്സുകാർ മാത്രം ബുധജനം എന്നതിനെ ‘മൂഢജനം’ എന്നാക്കീട്ടുണ്ടു്. ആ തിരുത്തു ഭംഗിയായിട്ടില്ല. ‘ആക്കീടുന്ന ബുധന്മാർ’ എന്നായിരിക്കുമോ എന്തോ?
[57] തതഃസ്ഫുരൽസഹസ്രാംശുസഹസ്ര സദൃശപ്രഭഃ
ആവിരാസീദ്ധരിഃ പ്രാച്യാം ദിശാം വ്യാപനയംസ്തമഃ
കഥഞ്ചിദ്ദൃഷ്ടവാൻ ബ്രഹ്മാ ദുർദ്ദർമകൃതാത്മനാം.
[58] രാമൻ ശൈവചാപത്തെ വന്ദിച്ചതായി മൂലത്തിൽ ഇല്ല. കണ്ടമാത്രയിൽ പ്രഹൃഷ്ടാത്മാവായിട്ടു് അതിനെ ഭഞ്ജിക്കാൻ ബദ്ധപരികരനായെന്നാണു മൂലം.
[59] അഥ ഗച്ഛതി ശ്രീരാമ മൈഥിലാദ്യോജനത്രയം
നിമിത്താന്യതി ഘോരാണി ദദർശനൃപസത്തമഃ.
[60] ഇതിബ്രുവതി വൈ തസ്മിശ്ചചാല വസുധാ ഭൃശം
അന്ധകാരാ ബഭൂവാഥ സർവേഷാമപി ചക്ഷുഷാം
എന്നുമാത്രമേ മൂലത്തിലുള്ളു.
[61] നിപപാത മഹീപാലോ വജ്റാഹത ഇവാചലഃ
[62] രക്ഷന്തു ത്വാം സദായാന്തം തിഷ്ഠന്തം നിദ്രയാ യുതം.
[63] ആഗതോഽസാ കതഃ കത്ര ശ്വേതച്ഛത്രാണി തേ കതഃ
വാദിത്രാണി വാദ്യന്തേ കിരീടാദി വിവർജ്ജിതഃ
സാമന്തരാജസാഹിതഃ സംഭ്രമാന്നാഗതോസികിം?
[64] ഭഗവദ്ഗീതകൂടി എഴുത്തച്ഛൻ തർജ്ജമചെയ്തിരുന്നുവെന്നും ആ ഗ്രന്ഥം ഇപ്പോഴും ചില ദിക്കുകളിൽ അന്വേഷിച്ചാൽ കിട്ടിയേക്കുമെന്നും ചിലർ പറയുന്നുണ്ടു്.
[65] ആദിപർവാന്തർഗതമായ സംഭവപർവത്തിലെ സപ്തസപ്തതിതമോധ്യായം (77 അദ്ധ്യായം).
[66] സാഹിത്യ പഞ്ചാനനൻ മി. പി. കേ. നാരായണപിള്ള.
[67] എന്നാൽ ഒരു വലിയ വ്യത്യാസമുണ്ടു്. തമിഴിൽ അക്ഷരക്കണക്കില്ല.
ഭാഗം മൂന്നു്
അധ്യായം 14
14. ആധുനികകാലം
ഒന്നും രണ്ടും വാല്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടു് വൎഷങ്ങൾ ഏതാനും കഴിഞ്ഞു. ഇതിനിടയ്ക്കു് അവ നിൎമ്മത്സരബുദ്ധികളായ പണ്ഡിതവരേണ്യന്മാരുടെ പ്രശംസയ്ക്കും അസൂയാലുക്കളായ ഏതാനും പേരുടെ ഗൂഢാസ്ത്രപ്രയോഗങ്ങൾക്കും പാത്രമായിട്ടുണ്ടു്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്ന മാന്യന്മാരുടെ പ്രശംസയ്ക്കു് അൎഹിക്കുക എന്നതു് ഏതു ഗ്രന്ഥകാരനും അഭിമാനജനകമാണെന്നിരുന്നാലും, ആ പ്രശംസകൾ പ്രശംസകന്മാരുടെ സൗമനസ്യത്തേയും ഉദാരമനസ്കതയേയും ആണു് അധികം പ്രകാശിപ്പിക്കുന്നതു്. നേരേ മറിച്ചു് അസൂയാലുക്കളുടെ സംഖ്യ വർദ്ധിക്കുമ്പോൾ ഒരുവനു് താനേതന്നെ ഒരു ആത്മാഭിമാനവിജൃംഭണം ഉണ്ടായിപ്പോകുന്നു. ഈ ഗൂഢാസ്ത്രപ്രയോഗചതുരന്മാർ വാസ്തവത്തിൽ എന്നേ സംബന്ധിച്ചിടത്തോളം ഒരു സംതൃപ്തിയും എന്റെ ശ്രമം ഏറെക്കുറെ സഫലമായി എന്നൊരു ബോധവും അണു് ജനിപ്പിച്ചിട്ടുള്ളതു്.
രണ്ടാംവാല്യത്തിൽ എഴുത്തച്ഛന്റെ ജീവചരിത്രവും അദ്ദേഹത്തിന്റെ കൃതികളേപ്പറ്റിയുള്ള സവിസ്തരമായ നിരൂപണവും അടങ്ങിയിരിക്കുന്നു. അതിൽ പ്രകാശിതമായ ചില അഭിപ്രായങ്ങളേപ്പറ്റി സാഹിത്യപഞ്ചാനനൻ സ്നേഹബുദ്ധ്യാ എതിൎക്കയുണ്ടായിട്ടുണ്ടു്. ആ പണ്ഡിതാഗ്രണിക്കു് ഈ ഗ്രന്ഥകാരനോടുണ്ടായിരുന്ന സ്നേഹാതിരേകത്തെപ്പറ്റി ആലോചിക്കുമ്പോൾ, പ്രസ്തുത ഖണ്ഡനാഭിപ്രായങ്ങൾ മത്സരബുദ്ധിയിൽ നിന്നു് അങ്കുരിച്ചിട്ടുള്ളവയല്ലെന്നു സ്പഷ്ടമാണു്. അതുകൊണ്ടു് അവയ്ക്കു സമാധാനം പറയേണ്ട ചുമതല എനിക്കുണ്ടു്. ഒന്നാമതായി എഴുത്തച്ഛൻ ജീവിച്ചിരുന്ന കാലത്തെപ്പറ്റിയാണു് ഭിന്നാഭിപ്രായം. അദ്ദേഹം ഏറെക്കുറെ ഭാഷാചരിത്രകാരന്റെ മതത്തെ അംഗീകരിക്കയാണു ചെയ്തിരിക്കുന്നതു്. ഇതേവരെ കിട്ടീട്ടുള്ള ചരിത്രരേഖകളേ വച്ചുകൊണ്ടു് ചില ഊഹാപോഹങ്ങൾ ചെയ്യുന്നതിനേ എനിക്കും അദ്ദേഹത്തിനും സാധിച്ചിട്ടുള്ളു. അതിനുശേഷം എഴുത്തച്ഛന്റെ ഗുരുസമ്പ്രദായത്തേയും ആ പുണ്യാത്മാവിനായി കോഴിക്കോട്ടുരാജാവു ചെയ്തിട്ടുള്ള ചില ദാനങ്ങളേയും സംബന്ധിച്ച ചില രേഖകളും ഇപ്പോൾ ലഭിച്ചിട്ടുണ്ടു്. അതിനുംപുറമേ ഈയിടയ്ക്കു് പ്രകാശിതമായ ഒരു ഗ്രന്ഥത്തിൽ എഴുത്തച്ഛന്റെ ചരമശ്ലോകവും പ്രസിദ്ധീകരിച്ചു കാണുന്നു. ആ ശ്ലോകത്തെ ഉദ്ധരിച്ചുകൊള്ളട്ടെ.
ഭാസ്വത്തുഞ്ചാഖ്യസത്മന്യഖിലഗുണഗണശ്രേണി പൂൎണ്ണോഽവതീൎണ്ണ
ശ്രീമന്നീലാദ്യകണ്ഠാദ്വിദിതബഹുപഥസ്സൎവശാസ്ത്രാഗമാനാം
യേഽന്തേ ത്യക്ത്വാ ച ചിറ്റൂർപ്പൂരവരസവിധേ സൂര്യനാരായണം മാം
ഹംസം പ്രാപ്യന്നു സൗമ്യം പദമഗമദഹോ മദ് ഗുരൂ രാമനാമാ.
ഈ ശ്ലോകപ്രകാരം എഴുത്തച്ഛന്റെ മരണം ൭൩൨ ധനു ൨൪-ാനു ആണെന്നു സിദ്ധിക്കുന്നു.
നാമത്തെപ്പറ്റിയും പി. കെ. നാരായണപ്പിള്ള അവർകൾ എന്നോടു വിയോജിച്ചിരിക്കുന്നു. ആഭ്യന്തരമായ തെളിവുകളെ ആസ്പദമാക്കിയാണു് അദ്ദേഹം രാമനാമാവായിരുന്നു എന്നു ഞാൻ ഊഹിച്ചതു്. സൂര്യനാരായണാചാര്യർ ഗുരുവിന്റെ സ്മരണയായി സ്ഥാപിച്ച് ബ്രാഹ്മണൎക്കായി ദാനം ചെയ്തിട്ടുള്ള ഗ്രാമത്തിനു് ‘രാമാനന്ദപുരം’ എന്നു നാമകരണം ചെയ്തതു് എന്റെ ഊഹത്തിനു് ഉപോദ്ബലകമായിരുന്നു. ഗുരുപരമ്പരയുടെ സ്ഥാപകനായിരുന്നതു് എഴുത്തച്ഛന്റെ ജ്യേഷ്ഠനായ രാമനെഴുത്തച്ഛനാണെന്നുള്ളതു് വിചാരസഹമായി എനിക്കു തോന്നിയതുമില്ല. ഗുരുസമ്പ്രദായശ്ലോകത്തിൽ കാണുന്ന ശ്രീഗുരു എഴുത്തച്ഛന്റെ ജ്യേഷ്ഠനായിരുന്നിരിക്കാമെന്നു വിശ്വസിക്കുന്ന മലയാളികൾ വിരളമാണു്. ഈ ചരമശ്ലോകം സംഗതികളെ സുതരാം സ്പഷ്ടമാക്കുന്നു.
14.2 കരുണാകരനെഴുത്തച്ഛൻ
‘വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരു ഇത്യാദി പദ്യത്തിൽനിന്നും എഴുത്തച്ഛന്റെ പ്രധാനശിഷ്യന്മാര’ ലൊരുവൻ കരുണാകരനാണെന്നു തെളിയുന്നു. പണ്ഡിതവരേണ്യനായ പി. കെ. നാരായണപ്പിള്ള അവർകളാകട്ടെ, എഴുത്തച്ഛന്റെ പേരു് രാമനെന്നല്ലെന്നു സ്ഥാപിപ്പാൻ വേണ്ടി കരുണാകരൻ എന്നതു് എഴുത്തച്ഛന്റെ സാക്ഷാൽ പേരായിരിക്കാം എന്നൊരിടത്തു പറയുന്നു. ബ്രഹ്മാണ്ഡപുരാണം കരുണാകരന്റെ കൃതിയാണെന്നാണല്ലോ പരക്കേ വിശ്വസിക്കപ്പെട്ടിരിക്കുന്നതു്. അതിന്റെ അവസാനത്തിൽ ‘നേത്രനാരായണൻതന്നാജ്ഞയാ വിരചിതം രാമഭക്താഢ്യനായ രാമശിഷ്യനാലിദം’ എന്നു കാണുന്നതുകൊണ്ടു് തദ് ഗുരു രാമനെഴുത്തച്ഛനാണെന്നു സിദ്ധം. രാമനെന്നതു് സാക്ഷാൽ തുഞ്ചത്തു ഗുരുവിന്റെ ജ്യേഷ്ഠന്റെ പേരാണെന്നും ഗുരുസമ്പ്രദായത്തിന്റെ സ്ഥാപകൻ അപ്പോൾ കരുണാകരനായിരിക്കാനേ തരമുള്ളുവെന്നുമാണു് അദ്ദേഹത്തിന്റെ യുക്തി. ബ്രഹ്മാണ്ഡപുരാണം എഴുത്തച്ഛന്റെ കൃതിയാണെന്നു സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്റെ യത്നം സഫലമായിട്ടുണ്ടെന്നു തോന്നുന്നില്ല. ബ്രഹ്മാണ്ഡപുരാണം മുഴുവനും വായിച്ചുനോക്കിയാലും, എഴുത്തച്ഛന്റെ പ്രതിഭാവിലാസത്തിന്റെ കണികപോലും അതിലെങ്ങും കാണ്മാൻ കിട്ടുകയില്ല. കവിതയ്ക്കു നല്ല ഒഴുക്കും ശബ്ദലാളിത്യവും ഉണ്ടെന്നല്ലാതെ, രാമായണാദികൃതികളിൽ കാണുന്ന ആശയപൗഷ്കല്യമോ വൎണ്ണനാവൈഭവമോ ഭാവഗാംഭീര്യമോ അതിൽ കാണുന്നില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.
ബ്രഹ്മാണ്ഡപുരാണം എഴുപത്തയ്യായിരത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സംസ്കൃതപുരാണത്തിന്റെ മധ്യഭാഗമായ ജൈമിനീസംഹിതയുടെ ഏകദേശവിവൎത്ത നമാണു്. മാതൃകയായി ഏതാനും ഭാഗങ്ങൾ മാത്രം ഉദ്ധരിക്കുന്നു:
14.3 തപോവനൎണ്ണന
ക്രൂരസത്വങ്ങളൊന്നും മൂന്നുയോജനയടു-
ത്താരുമേ ചെല്ലുകയില്ലമ്മുനി തപോബലാൽ
ക്ഷുൽപിപാസാദിഭയം, ശോകവും നിദ്രാ തന്ദ്രീ
ദുൎബു ദ്ധിജരാമൃതിവാതഹൎഷാദികളും
ഘൎമ്മസന്താപമതിശീതരോഗാദികളും
കൎമ്മവിച്ഛേദങ്ങളുമദ്ദിക്കിലുണ്ടായ്‍വരാ.
വൃക്ഷങ്ങൾ വാടകളും സുഗന്ധപുഷ്പങ്ങൾപൂ-
ണ്ടൊക്കവേ മധുരസ്വാദുകളാം ഫലങ്ങളും
പക്വങ്ങളോടു ചേൎന്നു തളിൎത്തു കുളുൎത്തെ ങ്ങും
പക്ഷികൾ മൃഗങ്ങളും വൈരംകൂടാതെ തമ്മിൽ
ദുഃഖമെന്നുള്ളതറിയാതെ വാഴുന്നു നിത്യം
നിഷ്കുടസമങ്ങളാമരണ്യദേശംതോറും.
14.4 യുദ്ധവൎണ്ണന
അക്കാലമയോധ്യാധിപതിയാം വസു മന-
സ്സുൾക്കാമ്പിൽ പരിഭവം ചിന്തിച്ചു ചിന്തിച്ചിനി
ഭദ്രശ്രേണ്യനെജ്ജയിച്ചീടണമെന്നു കല്പി-
ച്ചുദ്യോഗംചെയ്താൽ നിജ ബന്ധുഭൂപാലരോടും.
വാഹനായുധച്ഛത്രചാമരാദികളോടും
വാഹിനിയോടും പൂൎവവൈരമോൎത്തു ത്സാഹത്താൽ
നൎമ്മദാതീരം നിറഞ്ഞൊരു വൻപട ചെന്നു
സമ്മൎദ്ദിച്ചിതു മാഹിഷ്മതിയാം പുരിയെല്ലാം.
ഉദ്യാനം പൊടിച്ചുടൻ നിരത്തി കിടങ്ങുക-
ളുദ്യോഗത്തോടു ഭദ്രശ്രേണ്യനുമതുനേരം
ഹസ്ത്യശ്വരഥങ്ങളും പത്തിയും ദുൎദ്ദമനാം
പുത്രനുംകൂടിപ്പുറപ്പെട്ടിതു യുദ്ധത്തിനായ്
അന്നേരം ദേവാസുരയുദ്ധമെന്നതുപോലെ
സന്നാഹത്തോടുമതിഘോരമായിതു പോരും.
… … …
ഭീരുക്കൾക്കെല്ലാമുള്ളിൽ ഭീതിയുണ്ടാകും കണ്ടാൽ
ശൂരന്മാൎക്കെല്ലാം മതിപ്രീതിയുമുണ്ടായ്വരും
ആനകളെല്ലാമിരുമ്പുലക്കയോടുമടു-
ത്താനകളോടു കലഹിക്കുന്നു പരസ്പരം
അശ്വങ്ങൾ കുതിച്ചു തൻചേവുകരോടുമടു-
ത്തശ്വങ്ങളോടുമടുത്തെതിൎത്തു പിണങ്ങുന്നു.
തേരാളിവീരന്മാരാവ്വണ്ണമേ മഹാരഥ-
ന്മാരോടു ശസ്ത്രാസ്ത്രങ്ങൾകൊണ്ടു പോർചെയ്തീടുന്നു
കാലാളായുള്ളോർ കാലാളോടുമായുധവുമായ്
തോലാതവണ്ണം പൊരുതടുത്തു തടുത്തുമ-
ക്കാലുകൾ കരങ്ങളും തോൾത്തുട തലകളും
ശൂലപട്ടസചക്രവജ്രാദ്യായുധമേറ്റു
സാലങ്ങൾ മുരടറ്റു ഭൂമിയിൽ വീഴുംവണ്ണം
മേലെ മേലെ മേലേ വീണവനി മറയുന്നു
നാലു ദിക്കിലും ചോരപ്പുഴകളൊലിച്ചു പോയ്
നാലുദധികളും കൂടുന്നു ലഘുതരം…
14.5 ശ്വേതദ്വീപവൎണ്ണന
ശ്വേതനാമാന്വിതദ്വീപം ത്രിഭുവന-
ഖേദമായ് ക്ഷീരാബ്ധിവേഷ്ടിതമായുണ്ടു്
വിസ്താരവും ലക്ഷയോജനയുണ്ടതി-
ചിത്രം സുവൎണ്ണമയം മനോമോഹനം
കുന്ദകുമുദേന്ദുതുല്യകല്ലോലങ്ങൾ
ചെന്നുരുമ്മും നിൎമ്മലോപലജാലവും
സിദ്ധനാരീമുഗ്ദ്ധരതിഖേദം കളവതി-
ന്നബ്ധിതരംഗൗഘശീകരശീതളം
പര്യന്തപാഷാണസംസിക്തഫേനങ്ങ-
ളായുള്ള മുക്താഫലങ്ങളാൽ ശോഭിതം
സിദ്ധത്രിദിവേശകിന്നരചാരണ-
വിദ്യാധരാപ്സരോയക്ഷഗന്ധൎവോര-
ഗാദ്യൈസ്സുസേവിതം സ്വൎണ്ണ വീക്ഷാന്വിത-
മ്മാദ്യന്മധുരമധുരസസംയുത-
രത്നങ്ങൾ കായ്ക്കുന്ന വല്ലീകുലാവൃതം
പത്നികളോടും സുരന്മാർ കളിപ്പേടം
പീയുഷപൂൎണ്ണനദികളാൽ ശോഭിതം
വായുനാ മന്ദേന ശീതം സുഗന്ധിനാ…
14.6 സൂര്യനാരായണനെഴുത്തച്ഛൻ
ഇദ്ദേഹം രാമാനുജൻ എഴുത്തച്ഛന്റെ പ്രധാന ശിഷ്യന്മാരിൽ ഒരാളായിരുന്നു. ജാത്യാ തരകനും മക്കത്തായിയും പ്രായത്തിൽ ഗുരുവിനെ അല്പം കവിഞ്ഞ ആളും ഒരു മികച്ച ശാക്തേയനും ആയിരുന്നു സൂര്യനാരായണൻ. ഗുരുവിനോടുള്ള ഭക്തിയാൽ പ്രേരിതനായിട്ടു് ഈ മഹാനുഭാവൻ രാമാനന്ദപുരം എന്നൊരു ഗ്രാമം നിൎമ്മിച്ചു് ബ്രാഹ്മണൎക്കായി ദാനംചെയ്തു എന്നുള്ളതിനു് മതിയായ തെളിവുണ്ടു്. അദ്ദേഹത്തെപ്പറ്റി പല അത്ഭുതകഥകൾ പറഞ്ഞു കേട്ടിട്ടുള്ളതിനെ വിസ്തരഭയത്താൽ ഇവിടെ ചേൎക്കുന്നില്ല. സ്കാന്ദപുരാണം അദ്ദേഹത്തിന്റെ കൃതിയാണെന്നു് ഭാഷാചരിത്രകൎത്ത ാവു് പറയുന്നു. പക്ഷേ ആ വിശ്വാസത്തിനു് അടിസ്ഥാനമായ തെളിവുകൾ കിട്ടേണ്ടതായിട്ടാണു് ഇപ്പോഴും ഇരിക്കുന്നതു്.
കവിതാഗുണം നോക്കിയാൽ ബ്രഹ്മാണ്ഡപുരാണത്തേക്കാൾ ഇക്കൃതിക്കു് കുറേക്കൂടി മെച്ചമുണ്ടു്. ലക്ഷത്തോളം ഗ്രന്ഥവിസ്തൃതിയുള്ള സ്കാന്ദപുരാണത്തിന്റെ ഒരു സംക്ഷേപമാണു് ഈ കിളിപ്പാട്ടു്. മാതൃകയായി ഒന്നു രണ്ടു ഭാഗങ്ങൾ മാത്രം ഉദ്ധരിക്കാം.
14.7 ഗുഹന്റെ ബാലലീലാവൎണ്ണന
അങ്ങനെ കുറഞ്ഞോന്നു ചെല്ലുന്ന കാലത്തിങ്കൽ
മംഗലശീലൻ ഗുഹൻ നടന്നുതുടങ്ങിനാൻ;
ഭംഗിയിൽ സോദരന്മാരായുള്ള വീരരുമായ്
അംഗങ്ങൾതന്നിൽ നല്ല ഭൂഷണങ്ങളും പൂണ്ടു
അങ്ങോടിങ്ങോടുമോടിക്കളിച്ചുതുടങ്ങിനാൻ
കിങ്ങിണി ശബ്ദിക്കയും സംഗീതം പാടുകയും
മംഗലസ്ത്രീകളുടെ മടിയിൽ ശയിക്കയും
കിങ്ങിണീയഴിച്ചുടനെറിഞ്ഞുകളിക്കയും
അംഗനാമൗലിദേവി തിരഞ്ഞുനടക്കയു-
മങ്ങൊരു കോണിൽച്ചെന്നങ്ങൊളിച്ചു വസിക്കയും
ഗംഗാവല്ലഭൻതന്നെ സ്തുതിച്ചു നമിക്കയു-
മംഗജവൈരിയുടെ ഹ്യദയം തെളികയും
ചെന്നുടനൃഷഭത്തിൻമുകളിൽ കരയേറി-
യുന്നതമായീടുന്ന കകുദം പിടിക്കയും
പോന്നുടൻ ദൃക്കു പൊത്തിത്തൊട്ടുടൻ കളിക്കയും
മന്ദിരങ്ങളിൽച്ചെന്നങ്ങൊളിച്ചുകളിക്കയും
തരുക്കൾതന്നിലേറി ഫലങ്ങൾ പറിക്കയും.
… … …
14.8 യുദ്ധവൎണ്ണന
അപ്പോൾ ജയന്തൻ ജവേന പുറപ്പെട്ടു
കെല്പൊടു യുദ്ധം തുടൎന്നിതു ഘോരമായ്
അത്ഭുതമാമ്മാറു യുദ്ധങ്ങൾ ചെയ്കയാ-
ലുൾഭയത്തോടു ഗമിച്ചാരസുരകൾ
അന്നൊരു സേനാധിപന്മാർ നവജനം
ചെന്നെതിൎത്ത ീടിനാരിന്ദ്രസുതനോടു
മാരി ചൊരിയുന്നപോലെ ശരങ്ങളെ-
ക്കോരിച്ചൊരിഞ്ഞിതു വീരൻ ജയന്തനും.
വീരരാന്ദാനവന്മാരുമതുപോലെ
പാരാതെ ശസ്ത്രജാലങ്ങൾ തൂകീടിനാർ
സേനാപതികളാന്ദാനവവീരരും
ദീനതയോടുമൊഴിച്ചിതു പിന്നോക്കം
അന്നേരമാഹവ ഭാനു കോപാസുര-
നുന്നതബാണങ്ങൾ തൂകിത്തുടങ്ങിനാൻ.
വീരനാം ഭാനുകോപാസുരൻ തേരിലും
ഘോരമാമൈരാവതത്തിൽ ജയന്തനും
തങ്ങളിലുണ്ടായ സംഗരം ചൊല്ലുവാൻ
തുംഗനായ്‍വാഴുമനന്തനും ദണ്ഡമാം.
ഇങ്ങനെതന്നെ മരുവുന്ന നേരത്തു
മംഗലശീലൻ ജയന്തനും കോപേന
ദാനവൻതന്റെ രഥത്തെയും പൊട്ടിച്ചു
ദീനത കൂടാതെ കാർമുകം ഖണ്ഡിച്ചു
ഉല്ലാസമോടുടൻ മറ്റൊരു തേരേറി
വില്ലും കുലച്ചീടിനാൻ ദാനവൻ.
… … …
അന്നേരമൈരാവതവും വിരവോടെ
ചെന്നു പാഞ്ഞീടിനാൻ ദാനവൻതേരതിൽ
തേരും പൊടിഞ്ഞുടൻ ഭൂമൗ പതിച്ചപ്പോൾ
പാരിലാമ്മാറു ചാടീടിനാൻ ദാനവൻ.
നാൽക്കൊമ്പനാനയുമപ്പോഴേ കോപിച്ച-
ങ്ങൂക്കോടസുരന്റെ മസ്തകേ കുത്തിനാൻ
അപ്പോളസുരനും ശൃംഗം പിടിച്ചഥ
കെല്പോടു മസ്തകേ താഡിച്ചു സത്വരം
ശൃംഗം പിടിച്ചുപറിച്ചു വിരവൊടു
തിങ്ങിന കോപേന ഭൂതലേ തള്ളിനാൻ
പട്ടണമൊക്കെത്തകൎത്തു മടിയാതെ
കിട്ടിയ ദേവഗണങ്ങളേയുമവൻ
കഷ്ടമായ് കെട്ടിവലിച്ചുകൊണ്ടെന്നുതാൻ
താതനാം ശൂരപത്മാവിന്റെ മുമ്പിൽവ-
ച്ചാതങ്കഹീനം വണങ്ങി വിനീതനായ്.
സൂര്യനാരായണനെ സംബന്ധിച്ചു് മിസ്റ്റർ പി. കെ. തുഞ്ചത്തെഴുത്തച്ഛൻ എന്ന പുസ്തകത്തിൽ ഒരിടത്തു് ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. “രാമൻ എന്നതു് എഴുത്തച്ഛന്റെ ഗുരുവായ ജ്യേഷ്ഠന്റെ നാമമാണെന്നുള്ള കാര്യത്തിൽ എനിക്കു തൎക്കം തോന്നാത്തതുകൊണ്ടു് സൂര്യനാരായണൻ അദ്ദേഹത്തിന്റെ ശിഷ്യനാണെന്നു് ഞാൻ വിചാരിക്കുന്നു. സൂര്യനാരായണൻ ഒരു മഹാൻ ആയിരുന്നു എന്നുള്ളതും നിൎവിവാദമാണു്. അദ്ദേഹം തന്നെയോ സാക്ഷാൽ എഴുത്തച്ഛൻ? ആവോ നിശ്ചയമില്ല.”
അല്പം മമ്പു് ഞാൻ ഉദ്ധരിച്ച ‘ഭാസ്വത്തുഞ്ചാഖ്യ’ എന്ന ചരമശ്ലോകം വല്ല കൃത്രിമികളും എഴുതി ഉണ്ടാക്കിയതല്ലെങ്കിൽ കാലത്തേ സംബന്ധിച്ച എന്റെ ഊഹം മാറ്റേണ്ടതായിവരുമെങ്കിലും എഴുത്തച്ഛന്റെ പേരിനെ സംബന്ധിച്ച സംശയം തീരുന്നു. സൂര്യനാരായണൻ തുഞ്ചത്തു് എഴുത്തച്ഛന്റെ ശിഷ്യനാണെന്നുള്ളതും തെളിയുന്നു. അതേ ഗ്രന്ഥത്തിൽതന്നെ,
“വിദ്വന്മാണിക്യം ശ്രീനാരായണാചാര്യവര്യൻ
അദ്വൈതസൎവസ്വമാം കൈവല്യനവനീതം
… … …
വിദ്യാനന്ദത്തോളമരുളി വിദേഹാഖ്യ
മുക്തിയും പ്രാപിച്ചോരുശേഷം തൽശിഷ്യനോടും
നിദ്രയിലെഴുന്നള്ളി അരുളിച്ചെയ്കയാലേ
വിദ്രുമേദ്യുക്തനായ സുശ്രീമാൎത്ത ാണ്ഡാചാര്യൻ
ഹൃദ്യവിദ്യാനന്ദവും ചമഞ്ഞു പൂരിച്ചോരു” …
ഇത്യാദി വരികളെ ഉദ്ധരിച്ചിട്ടു് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഇതിൽനിന്നു് ഞാൻ മനസ്സിലാക്കുന്നതു് വിദ്യാനന്ദമെന്ന വിഷയപ്രതിപാദനംവരെ കൈവല്യനവനീതം ശ്രീനാരായണാചാൎയ്യൻ സ്വശിഷ്യനുപദേശിച്ചശേഷം ചരമഗതിയെ പ്രാപിച്ചു എന്നും അനന്തരം മറ്റൊരാളെ ഉറക്കത്തിൽ സ്വപ്നം കാണിച്ചതനുസരിച്ചു് അവശിഷ്ഠഭാഗം ശ്രീമാൎത്ത ാണ്ഡാചാര്യൻ ഉപദേശിച്ചു പൂൎത്ത ിയാക്കിയെന്നും അങ്ങനെ മുഴുവനാക്കി എന്നുമാണു്. “വിദ്രുമേദ്യുക്തൻ” എന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. വല്ല അപപാഠവും ആയിരിക്കാമെന്നു തോന്നുന്നു. ഇവിടെ ശ്രീമാൎത്ത ാണ്ഡാചാര്യൻ എന്നു പറഞ്ഞിരിക്കുന്നതു് സൂര്യനാരായണൻ എഴുത്തച്ഛനെപ്പറ്റിയല്ലല്ലോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. അനുബന്ധശ്ലോകത്തിൽ എഴുത്തച്ഛനെ സ്തുതിച്ചു കാണുകയാൽ ഈ ഊഹത്തിനു കൂടുതൽ അവകാശമുണ്ടാകുന്നു. എന്റെ ഊഹം ഭദ്രമാണെങ്കിൽ സൂര്യനാരായണാചാര്യരും തുഞ്ചത്തെഴുമാര്യപാദരും പ്രത്യേകം പരാമൎശിക്കപ്പെട്ടിരിക്കുന്നതുകൊണ്ടു് രണ്ടുപേരും രണ്ടാൾതന്നെ ആവണമെന്നു നിൎബ ന്ധമില്ലതാനും.” ഇവിടെ അനുബന്ധം എന്നു പറഞ്ഞിരിക്കുന്നതു്
‘സാനന്ദരൂപം സകലപ്രബോധം
ആനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം
പ്രണൗമി തുഞ്ചത്തെഴുമാര്യപാദം.’
എന്ന ശ്ലോകത്തെ ഉദ്ദേശിച്ചാണു്. മിസ്റ്റർ പി. കെ. ഉദ്ധരിച്ച ഭാഗം കൊല്ലം ശ്രീരാമവൎമ്മപ്രസ്സിൽ നിന്നും പ്രസിദ്ധീകരിച്ചിട്ടുള്ള കൈവല്യനവനീതത്തിൽനിന്നാണു്. അതിന്റെ അന്ത്യഭാഗം സൂക്ഷിച്ചു വായിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിനു് ഇങ്ങനെ ഒരു സംശയമേ ഉണ്ടാവുകയില്ലായിരുന്നു. റഡ്യാരുടെ പാഠം കുറേക്കൂടെ വ്യക്തമാണു്. അതിൽ വിദ്രുമേദ്യുക്തൻ എന്നതിന്റെ സ്ഥാനത്തു് വിശ്രമോദ്യുക്തൻ എന്നാണു കാണുന്നതു്. അൎത്ഥ വും വിശദമാകുന്നുണ്ടു്. പക്ഷേ, ആചാര്യന്റെ പേരു് തടിത്താണ്ഡവസ്വാമി എന്നായതുകൊണ്ടു് ‘വിദ്യുദിത്യക്തനായ’ എന്നായിരിക്കാം ശുദ്ധപാഠമെന്നു തോന്നുന്നു. കൈവല്യനവനീതത്തിന്റെ അവസാനഘട്ടത്തിൽ ഇങ്ങനെ പറഞ്ഞിട്ടുണ്ടു്.
ധന്യനായ്‍വന്നേനഹമുത്തരീയം വീയുന്നേൻ
ധന്യധന്യൻ ഞാനഹോ താണ്ഡവം ചെയ്തീടുന്നേൻ
തത്വജ്ഞാനോദയാനന്ദാനുഭൂതിയാലിവൻ
നൎത്ത നംചെയ്യുമെന്നതറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ തണ്ഡവനാമമിട്ടോ-
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.
ഇതിൽനിന്നു് കൈവല്യനവനീതം എന്ന തമിഴ്‍കൃതിയുടെ കൎത്ത ാവു് താണ്ഡവനാമാവായ ആചാര്യരാണെന്നു സിദ്ധം.
അരുണാചലസ്വാമികളുടെ ‘ഉര’യോടുകൂടിയ കൈവല്യനവനീതത്തിന്റെ ആരംഭ-ത്തിൽ
‘താണ്ടവമൂൎത്ത ിചുവാമികൾ ചെയ്ത കൈവല്ലിയനവനീതമൂലമും പിറൈയാറു അരുണാചലചുവാമികൾ ഇയററിയ ഉരൈയും’ എന്നു പറഞ്ഞിരിക്കയും ചെയ്യുന്നു. അതുകൊണ്ടു് ‘സുശ്രീമാൎത്ത ാണ്ഡാചാര്യൻ’ എന്നതിനെ ശ്രീമാൎത്ത ാണ്ഡാവാചാര്യൻ എന്നു തിരുത്തിയാൽ പാഠം ശരിയാകും. തൎജ്ജ മ ചെയ്തതു് വേറൊരാളാണെന്നു് മുമ്പു് ഉദ്ധരിച്ചിട്ടുള്ള വരികളുടെ പിന്നാലെ ചേൎത്ത ിരിക്കുന്ന വാക്കുകളിൽ നിന്നു സ്പഷ്ടവുമാണു്.
സജ്ജനകൃപകൊണ്ടു് കേവലമേവം ചൊന്നോ-
രിജ്ജനത്തിനു ചെറ്റും പാണ്ഡിത്യമില്ലെങ്കിലും
സജ്ജനം ക്ഷമിച്ചനുഗ്രഹിച്ചാലതുതന്നെ-
യിജ്ജനത്തിനു മുഖ്യതാൽപര്യമെന്നു നൂനം.
അതായതു് ശ്രീതാണ്ഡവാചാര്യർ രചിച്ചതായ കൈവല്യ നവനീതത്തെ അപണ്ഡിതനായ ഞാൻ സജ്ജനകൃപകൊണ്ടു് ഇങ്ങനെ ഭാഷയിലാക്കി എന്നൎത്ഥ ം.
അനുബന്ധശ്ലോകം കിളിപ്പാട്ടുകളുടെ അവസാനത്തിൽ സാധാരണ ചൊല്ലാറുണ്ടായിരുന്ന ഒരു പദ്യമാണു്. ഇനി ഭാഷാകൈവല്യനവനീതത്തിന്റെ കൎത്ത ാവാരെന്നുകൂടി അറിഞ്ഞാൽ നമ്മുടെ സംശയം തീൎന്നു. അതു് കുടിയംകുളം ശുപ്പുമേനോന്റെ കൃതിയാണെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. ഈ അറിവു് അദ്ദേഹത്തിനു് എവിടെനിന്നു ലഭിച്ചു എന്നു് അറിഞ്ഞുകൂട. എതിരായ തെളിവുകൾ കിട്ടാത്തിടത്തോളം കാലം നമുക്കും അങ്ങനെ തൽക്കാലം വിശ്വസിക്കാം.
എഴുത്തച്ഛനേപ്പറ്റിയും മറ്റും അനേക ഗവേഷണങ്ങൾ നടത്തി പലതും കണ്ടുപിടിച്ചു വെച്ചിരിക്കുന്നു എന്നു് അഭിമാനിക്കുന്ന ശ്രീമാൻ പുതുക്കുളങ്ങര രാമചന്ദ്രമേനോൻ കോപ്പ സ്വാമികളേപ്പറ്റി പറയുന്നിടത്തു് ആ സ്വാമികൾ എഴുത്തച്ഛന്റെ സമാധിക്കു ശേഷം എട്ടു കൊല്ലംകൂടി ജീവിച്ചിരുന്നിട്ടു് ൭൪൦-ൽ മരിച്ചുവെന്നു പറയുന്നു. അപ്പോൾ ഭാസ്വത്തുഞ്ചാഖ്യാദിചരമപദ്യത്തിലെ കലിസംഖ്യ ശരിയായിരിക്കണം. പക്ഷേ എഴുത്തച്ഛൻ കോപ്പസ്വാമികളുടെ അപേക്ഷ അനുസരിച്ചു് ഉത്തരരാമായണം ചമച്ചു എന്നു കാണിച്ചു് ഉപന്യസിച്ചിരിക്കുന്ന ഭാഗം വായിക്കുമ്പോൾ അദ്ദേഹം പറഞ്ഞിട്ടുള്ളതിനെ പൊതുവേ അവിശ്വസിക്കാനും തോന്നിപ്പോകുന്നു. എഴുത്തച്ഛന്റെ ഹസ്തലിഖിതമായ ഉത്തരരാമായണവും അദ്ദേഹത്തിന്റെ കൈവശമുണ്ടത്രേ. അദ്ദേഹം പറയുന്നതിനെ മുഴുവനും ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടേ.
“ഈ മന്നവൻ കവിയാണത്രേ എഴുത്തച്ഛന്റെ ഉത്തരരാമായണം കിളിപ്പാട്ടിനു മാർഗ്ഗദൎശി. അദ്ധ്യാത്മരാമായണം മുഴുവനും വായിച്ചു കഴിഞ്ഞ ശേഷം ആനന്ദാത്ഭുതപരവശനായിച്ചമഞ്ഞ കോപ്പസ്വാമികൾ ഉത്തരരാമായണവും അപ്രകാരംതന്നെ കിളിപ്പാട്ടാക്കി കൊടുപ്പാൻ പ്രാൎത്ഥ ിച്ചുവത്രേ. “ആദ്യം കോപ്പ എഴുതു; പിന്നീടാവാം ഞാനെഴുതുന്നതു്” എന്നാണത്രേ ഗുരു മറുപടി പറഞ്ഞതു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവി എഴുതീട്ടുള്ളതെന്നു് അതിലെ അവസാനഭാഗംകൊണ്ടു് മനസ്സിലാക്കാം. മന്നവൻ കവി കോപ്പസ്വാമികൾതന്നെ ഗുരുനാഥനെ വായിച്ചു കേൾപ്പിച്ചപ്പോൾ വാത്സല്യനിധിയായ ഗുരു രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു വത്രേ. ഇതിനു ശേഷമാണു് എഴുത്തച്ഛൻ ഉത്തരരാമായണം കിളിപ്പാട്ടെഴുതിയതു്. എഴുത്തച്ഛന്റെ ഹസ്താക്ഷരത്തിലുള്ള ഉത്തരരാമായണം കിളിപ്പാട്ടു് എന്റെ അന്വേഷണത്തിൽ കണ്ടെത്തീട്ടുമുണ്ടു്.”
14.9 കവി
മന്നവനും മൈഥിലിയെ വെടിഞ്ഞ ശേഷം
മാതാക്കൾ താനുമായിട്ടിരുന്നകാലം
ജാനകിയും ഋഷിതന്റെ ആശ്രമത്തിൽ
ജന്മമതായിരിക്കുന്നാൾ ഭക്തിയോടു്
മന്നവനെ വേറിട്ടു ജാനകിയും
മഹർഷിക്കു പൂപറിച്ചങ്ങിരുന്നകാലം
അന്നരസം പകൎന്നു തല്ലോ
അവൾക്കു ഗൎഭംതികഞ്ഞു പത്തു മാസവുമായി.
… … …ഇത്യാദി.
ഈ കവിത അഥവാ പദ്യങ്ങൾ വായിച്ചു കേട്ടപ്പോൾ എഴുത്തച്ഛൻ രോമാഞ്ചകഞ്ചുകിതനായിത്തീൎന്നു പോയെന്നുള്ളതു വാസ്തവമെങ്കിൽ—ഒന്നുകിൽ എഴുത്തച്ഛന്റെ ശിഷ്യവാത്സല്യം അദ്ദേഹത്തിനെ അന്ധനാക്കിത്തീൎത്ത ിരിക്കണം; അല്ലെങ്കിൽ അദ്ദേഹത്തിനു് കവിതാരസം അനുഭവിക്കുന്നതിനുള്ള ശക്തി ഇല്ലായിരുന്നു എന്നു വരണം. ഇതു രണ്ടും വിശ്വസിക്കാൻ പ്രയാസമാണു്. പരമാൎത്ഥ ം പറയുന്നതായാൽ ഇതു് കവിത എന്ന പേരിനുപോലും അൎഹിക്കുന്നില്ല. എഴുത്തച്ഛൻ അധ്യാത്മരാമായണം വിവൎത്ത നംചെയ്തതിനുശേഷം എന്തിനു് കണ്ണശ്ശന്റെ ഉത്തരരാമായണത്തെ ഭാഷാന്തരംചെയ്തു എന്നു മനസ്സിലാക്കാനും വിഷമമായിരിക്കുന്നു. ഉത്തരരാമായണം കണ്ണശ്ശകൃതിയുടെ നിഴലു പടിച്ചു രചിക്കപ്പെട്ടതാണെന്നു് മി: പി. കെ. നാരായണപ്പിള്ള അവർകൾപോലും സമ്മതിക്കുന്നുമുണ്ടു്. ഗുരുവിന്റെ ആജ്ഞ അനുസരിച്ചാണു് മന്നവൻ കവിത എഴുതീട്ടുള്ളതെന്നു് മി. മേനോൻ പറയുന്നു. ഏതു ഗുരുവിന്റെ? എഴുത്തച്ഛന്റെ ആജ്ഞ അനുസരിച്ചാണെങ്കിൽ ആ ഭാഗം എന്തുകൊണ്ടു ഉദ്ധരിച്ച സംശയനിവൃത്തി ഉണ്ടാക്കിയില്ല? ഇതൊന്നുമല്ല രസം. കോപ്പസ്വാമികൾ എഴുത്തച്ഛന്റെ ചരിത്രവും രേഖപ്പെടുത്തീട്ടുണ്ടത്രേ. ഇതൊക്കെ ഒരു മായാപ്രപഞ്ചംപോലെ തോന്നുന്നു. ഭാസ്വത്തുഞ്ചാഖ്യേതി പദ്യംപോലും കൃത്രിമമല്ലേ. ആൎക്കറിയാം? ഏതായിരുന്നാലും സംശയനിവാരണത്തിനായി നമുക്കു് അദ്ദേഹത്തിന്റെ ‘എഴുത്തച്ഛന്റെ ജീവചരിത്രം’ വെളിയിൽ വരുന്നതുവരെ ക്ഷമാപൂർവം കാത്തിരിക്കാം. ശരിയായ വിവരങ്ങൾ ലഭിക്കുന്നുവെങ്കിൽ കേരളീയരെല്ലാം അദ്ദേഹത്തിനോടു് കൃതജ്ഞതയുള്ളവരായിരിക്കുമെന്നു് സംശയിപ്പാനുണ്ടോ?
14.10 ഗോപാലനെഴുത്തച്ഛൻ
ഇദ്ദേഹത്തിന്റെ കൃതിയായി പാൎവതീസ്വയംബരം എന്നൊരു കിളിപ്പാട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു പറയുന്നു. ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുള്ളതു് തീൎച്ചയായും അദ്ദേഹത്തിന്റേതല്ല. അതു് ബ്രഹ്മാണ്ഡപുരാണം, സ്കന്ദപുരാണം എന്നീ കൃതികളോളം പ്രസിദ്ധവുമല്ല.
എഴുത്തച്ഛനെ അനുകരിച്ചു് പലരും ഇക്കാലത്തു് കിളിപ്പാട്ടുകൾ രചിക്കാൻ തുടങ്ങി. അവയിൽ പലതും നശിച്ചുപോയി. ഒട്ടു വളരെയെണ്ണം അനഭ്യസ്തവിദ്യരായ ജനങ്ങളുടെ ഇടയിൽ ഇപ്പോഴും പ്രചരിച്ചുകൊണ്ടുതന്നെ ഇരിക്കുന്നുമുണ്ടു്.
14.11 വീരകേരളവൎമ്മതമ്പുരാൻ
പാട്ടുകൾ എഴുതി ഭാഷയെ പോഷിപ്പിച്ചിട്ടുള്ളവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിനു് അത്യുന്നതമായ ഒരു സ്ഥാനം നല്കാം. മുകിലന്റെ ആക്രമണകാലത്തു് കൊല്ലവർഷം ൮൫൯-ാമാണ്ടിടയ്ക്കു് ഉമയമ്മറാണിയുടെ സഹായാൎത്ഥം വടക്കൻകോട്ടയത്തു നിന്നും തിരുവിതാംകൂറിൽ വന്നു താമസം തുടങ്ങിയ ഈ മഹാൻ ശസ്ത്രവിദ്യയിലെന്നപോലെ തൂലികാപ്രയോഗത്തിലും അതിചതുരനായിരുന്നു എന്നുള്ളതിനു് കേരളവൎമ്മരാമായണം എന്ന പേരിൽ അറിയപ്പെടുന്ന വാല്മീകിരാമായണംതൎജ്ജ മ സാക്ഷ്യം വഹിക്കുന്നു. പദാനുപദതൎജ്ജ മയല്ലെങ്കിലും, മൂലത്തിലെ സരസമായ ഭാഗങ്ങളൊന്നുംതന്നെ ഇതിൽ വിട്ടുകളഞ്ഞിട്ടില്ല. ഭാഷയെ സംസ്കൃതത്തിന്റെ പിടിയിൽ നിന്നും പൂൎണ്ണമായി മോചിപ്പിക്കാൻ അദ്ദേഹം ചെയ്തിട്ടുള്ള ശ്രമം സൎവഥാ ഫലിച്ചിട്ടുണ്ടെന്നു പറയാം. അൎത്ഥ പുഷ്ടിയിലെന്നപോലെ ശബ്ദഭംഗിയിലും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. മുകിലന്റെ ആക്രമണത്തിൽനിന്നു് വഞ്ചിഭൂമിയെ രക്ഷിക്കയും ആഭ്യന്തരകലഹങ്ങളും ഛിദ്രങ്ങളും ഒതുക്കുകയും ചെയ്തിട്ടു് രാജശക്തിയെ വൎദ്ധിപ്പിച്ച ഈ വീരാഗ്രണി രാമായണാദിഗ്രന്ഥങ്ങൾ നിർമ്മിച്ച കാലത്ത് ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചു എന്നു തോന്നുന്നു. രാമായണത്തിന്റെ പ്രാരംഭത്തിലുള്ള വരികൾ നോക്കുക.
ചഞ്ചലമായുള്ളോരോ വിഷയാദികൾതന്നെ
നെഞ്ചകംതന്നിൽ വൃഥാ ചിന്തിച്ചങ്ങുഴലാതെ
ചഞ്ചലാക്ഷിമാരുടെ പുഞ്ചിരിവിലാസവും
വഞ്ചനമയമായ കൊഞ്ചലോടാലാപവും
പഞ്ചസായകശാസ്ത്രം മിഞ്ചിയും പഠിക്കുന്ന
ചഞ്ചലാപാംഗങ്ങടെ മഞ്ജുളഭാവാദിയും
അഞ്ചമ്പൻമലർവില്ലിൻഭംഗിയെക്കെടുക്കുന്ന
കുഞ്ചിതകുനുചില്ലിവല്ലികൾവിലാസവും
അഞ്ജനാഞ്ചിതമായ ഖഞ്ജനനേത്രങ്ങളും
മഞ്ചാടിനിറം കൊള്ളും ചെഞ്ചോരിവായ്മലരും
തേഞ്ചോടുമരവിന്ദം ചാഞ്ചാടും വദനവും
പഞ്ചമിച്ചന്ദ്രനാഭ വഞ്ചിക്കും നിടിലവും
ചഞ്ചളീകങ്ങൾപോലെ ചഞ്ചത്തോരളകവും
അഞ്ചൽക്കാർനിറം കൊള്ളും കുഞ്ചിതകേശങ്ങളാൽ
കിഞ്ചന കാണുമാറു ബന്ധിച്ച കുസുമവും
കുഞ്ജരകുംഭമദം ഭഞ്ജിക്കും മുലകളിൽ
പഞ്ചവൎണ്ണങ്ങളായ കഞ്ചുകമണിഞ്ഞതും
കഞ്ചുകിവരപോലെ സുന്ദരരോമാളിയും
പൂഞ്ചേലയുടെ മീതെ കാഞ്ചികൾ ബന്ധിച്ചതും
അഞ്ചമ്പൻ മണിപ്പീഠം കൊഞ്ചുന്ന ജഘനവും
പഞ്ചസായകൻ തന്റെ നെഞ്ചകമലിയുന്ന
മഞ്ജുളത്തുടകളും കുഞ്ജരനടകളും
പൊഞ്ചിലമ്പണി നല്ല മിഞ്ചുകാല്ക്കണയാഴി
ചെഞ്ചമ്മേയണിയുന്ന സുന്ദരിമാരേക്കണ്ടു
കിഞ്ചനനേരംപോലും നെഞ്ചകം തളരാതെ
ചഞ്ചലധനധാന്യകാഞ്ചനവിഭൂഷണം
മഞ്ചവുമുപധാനം മിഞ്ചീടും പട്ടുമെത്ത
മഞ്ജുളതരമായ മന്ദിരമെന്നുമേവം
തഞ്ചുകകൊണ്ടു മനം കഞ്ചതമാകയാലേ
പഞ്ചവായുക്കൾകൊണ്ടു വഞ്ചന വരുത്തിയും
ചഞ്ചലം വെടിഞ്ഞു ഞാനഞ്ജസാ വിഷയങ്ങൾ
നഞ്ചെന്നുകണ്ടു സദാ സന്തുഷ്ടമനമോടെ
തഞ്ചരണാബ്ജസേവാ സഞ്ചരിക്കുന്നെന്നതിൻ…
മൂലകഥയെ അതേ മട്ടിൽ തൎജ്ജ മ ചെയ്യുന്നതിനോ ദേവഗുഹ്യങ്ങളായി ഗോപ്യങ്ങളായിരിക്കുന്ന തത്വങ്ങളെ വെളിവാക്കുവാനോ കവി ഉദ്ദേശിച്ചിട്ടില്ല.
നല്ലൊരു ഗുരുചൊല്ലി മിക്കതുമറിഞ്ഞേൻ ഞാൻ
ആവോളം വെളിവാക്കിച്ചൊല്ലുവാൻ പല ദിക്കിൽ
എന്നും,
മൂലത്തിലുള്ള കഥയൊട്ടുമേയൊഴിയാതെ
ചാലവേ പറവഞ്ഞാൻ ഗ്രന്ഥവിസ്തരത്തോടെ
ശബ്ദാൎത്ഥ ാലങ്കാരങ്ങൾ പാരമായ് ദീക്ഷിച്ചീല
ഗൂഢമായുള്ള പൊരുൾ മൂഢൎക്കു തിരിയുമാ-
റൂഢവൈശദ്യമായിച്ചൊല്ലുവൻ മടിയാതെ.
എന്നും കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്.
കേരളവൎമ്മതമ്പുരാൻ ഒരു വാസനാകവി ആയിരുന്നു എന്നു് ഈ ഗ്രന്ഥത്തിന്റെ ഏതു ഭാഗം നോക്കിയാലും കാണാം. മൂലാതിശായിയായ ഭാഗങ്ങൾ പലേടത്തുമുണ്ടു്. രാമചന്ദ്രൻ ശിവധനുസ്സു ഭഞ്ജിക്കുന്ന ഭാഗം മൂലത്തിൽ ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
ലീലയാ സ ധനുൎമ്മദ്ധ്യേ
ജഗ്രാഹ വചനാന്മുനേഃ
ആരോപയിത്വാ ധൎമ്മാത്മാ
പൂരയാമാസ തദ്ധനുഃ
തദ്ബഭഞ്ജ ധനുൎമ്മധ്യേ
നരശ്രേഷ്ഠോ മഹാശയഃ
14.12 തൎജ്ജമ
‘ചൊല്ലേറും വീരന്മാരേ വെല്ലുന്ന രഘുപതി-
യെല്ലാരും മഹാജനും കൂടിയ സഭയീന്ന-
ങ്ങുല്ലാസത്തോടുകൂടി വില്ലിനെയെടുത്തുടൻ
വല്ലഭമുള്ള രാമൻ കണ്ണിമയ്ക്കുന്ന മുമ്പേ
കല്യാണകരം നല്ല വില്ലിനെക്കുലയേറ്റി
നെഞ്ചകംതന്നിൽ ഗുരുതഞ്ചരണങ്ങൾ നിന-
ച്ചഞ്ചിതമായ വില്ലും ധരിച്ചു ജനമധ്യേ
ചഞ്ചലകന്നവൻ തഞ്ചത്തിൽ പറ്റിത്താണു
പുഞ്ചിരി കലൎന്നു ടൻ വലിച്ചു കുലച്ചഥ
സച്ചിദാനന്ദമൂൎത്ത ിയായവൻ രാമദേവൻ
വെച്ചിതു വലംതോളിൽ വിസ്മയം തോന്നുംവണ്ണം
കൈതവം കളഞ്ഞേറ്റം കൈവല്യം തരുന്നവൻ
കൈഞരമ്പെടുത്തില്ല ഭാവവും പകർന്നില്ല.
എട്ടു ദിക്കുകൾ ഭൂമി ദിഗ്ഗജവരന്മാരും
ദുഷ്ടരാക്ഷസകുലം ഞെട്ടുമാറതുനേരം
പൊട്ടിച്ചാൻ ശരാസനം പെട്ടെന്നു പിടിയൂടെ
കല്പാന്തേ ഭീമമായി വെട്ടുന്നോരിടിപോലെ
വട്ടവാൎമുലയാളാം ജാനകിദേവിക്കുള്ളിൽ
ഇഷ്ടമേറുന്നവാറു കേട്ടിതു ജഗത്തിങ്കൽ.’
പരശുരാമനും രാമചന്ദ്രനും തമ്മിൽ കണ്ടുമുട്ടുന്ന ഘട്ടത്തെ കവി അതിസരസമായി വൎണ്ണിക്കുന്നു. ഭാൎഗ്ഗവരാമൻ,
പത്തുരണ്ടൊരു വട്ടം ക്ഷത്രിയകുലത്തെ ഞാൻ
ഇപ്പരശുവെക്കൊണ്ടു വെട്ടിയിട്ടൊതുക്കിയ-
തൊക്കെയും മനക്കാമ്പിൽ ചെറ്റുമില്ലയോ ബാല
എന്നു് അധിക്ഷേപിച്ചപ്പോൾ, ശ്രീരാമനാകട്ടെ, ‘സുന്ദരമയുള്ളോരു മന്ദഹാസവും ചെയ്തു’കൊണ്ടു ചോദിക്കുന്നു.
“അസത്യവചനങ്ങൾ മുനിമാർ പറയുമോ?
അടിയനുണ്ടിങ്ങൊരു സംശയം മുനിവര
അരുളിച്ചെയ്തിടേണം കരുണാജലനിധേ
രാജന്യകുലമൊക്കെയൊടുക്കിയല്ലോ ഭവാൻ
രാമനെന്നുള്ള ഞാനിന്നെവിടുന്നുണ്ടായ്‍വന്നു?”
അതു കേട്ടു കോപിഷ്ഠനായ മുനി ഇങ്ങനെ ഭൎത്സ ിക്കുന്നു.
“നിന്നുടെ പരാക്രമം കേട്ടിരിക്കുന്നു രാമ
മുന്നമേതന്നെ വില്ലുമമ്പുമായ്‍പുറപ്പെട്ടു
പെൺകൊല ചെയ്താനേറ്റം നന്നെടോ നിരൂപിച്ചാൽ.
അതിലും വയസ്സുകൾ പെരികെച്ചെന്നു തന്റെ
പതിയും മരിച്ചുപോയ്‍വിപിനേ നടക്കുമ്പോൾ
അധികം നന്നു ശൗര്യം താടകയായീടുന്നോ-
രവളെക്കൊന്നു ബാഹുവീര്യവും കാട്ടിയല്ലോ”
എന്നിട്ടും കുലുങ്ങാതെ രാമചന്ദ്രൻ പറയുന്ന വാക്കുകളുടെ നിശിതത്വം നോക്കുക.
“ഒന്നിനിക്കുണ്ടു വിഷാദം മുനേ നിരൂപിച്ചാൽ
അമ്മയല്ലാതെ പോയീ താടകയിനിക്കേതാൻ”
പിന്നീടുണ്ടായ വാക്സമരത്തിലും ഭാൎഗ്ഗവരാമനുതന്നെ തോൽവി സംഭവിക്കുന്നു.
‘രാജന്യകുലത്തിങ്കലധമനായ നിയ്യി-
ന്നോരോന്നേ പറയുന്നതെന്തിന്നു ജളമതേ?’
എന്നു പരശുരാമൻ. അതിന്നു രാമൻ പറയുന്ന മറുപടി കേൾക്കുക.
അടിയൻ നൃപന്മാരിലധമൻതന്നെയെന്നാൽ
വടിവിൽ വിളങ്ങുന്ന നിന്തിരുവടിതന്നെ
ആരണവരനായിട്ടായുധം ധരിക്കയാൽ
പാരമായ് ശോഭിക്കുന്നു ബ്രാഹ്മണ്യം തനിക്കിപ്പോൾ.
ഇത്രയുമായപ്പോൾ ‘ഉന്നതകോപം’ പൂണ്ട ഭാർഗ്ഗവൻ ‘വെണ്മഴുകൊണ്ടു രാമകന്ധരം മുറിക്കുന്നു’ണ്ടെന്നു പറഞ്ഞുകൊണ്ടു് അടുത്തപ്പോൾ,
നെഞ്ചകംതന്നിലേതും ചഞ്ചലമിയലാതെ
പുഞ്ചിരിയോടും കൂടി കഞ്ജലോചനൻ ചൊന്നാൻ:
സ്വാധീനമല്ലേ, രാമശിരസ്സും പരശുവു-
മാധികൂടാതെ ചെയ്യുന്നാകിലും മുനേ കൊള്ളാം
എന്നുടെയനുവാദമെന്തിനു വേണ്ടതിപ്പോൾ?
നിന്തിരുവടിചെയ്താലെന്തിനിക്കതുകൊണ്ടു്
ഈ ഭാഗം മൂലത്തിലുള്ളതല്ല; കേവലം കവികല്പിതമാകുന്നു.
ദശരഥമഹാരാജാവു് കൈകേയിയുടെ പ്രേരണയാൽ രാമനേ വനത്തിലേയ്ക്കു് അയയ്ക്കാൻ പോകുന്നു എന്നു കേട്ടപ്പോൾ ലക്ഷ്മണനുണ്ടായ ഭാവപ്പകൎച്ച കവി എത്ര സാരമായ് വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
കടുകനൽപോലെ ചുവന്ന കണ്ണുമായ്
ചുടുചുടക്കണ്ണീരൊഴുക്കിയുംകൊണ്ടു
തുടച്ചു നാസകയ്ക്കിരുപുറം തദാ
കുടിലമായുള്ള പുരികമേറ്റവും.
പിടച്ചു നെറ്റിമേൽ ഞരമ്പുകളെല്ലാം
വിറച്ചധരവും ചുവന്നിതാനനം
കടുത്തുള്ള വാക്യം കടുകടച്ചൊന്നാൻ.
തൎജ്ജ മയുടെ സ്വഭാവം അറിയണമെങ്കിൽ അയോധ്യാകാണ്ഡത്തിൽ ‘കൈകേയീനിവൎത്ത നപ്രയാസം’ എന്ന പന്ത്രണ്ടാംസൎഗ്ഗത്തിന്റെ വിവൎത്ത നം നോക്കിയാൽ മതി. എഴുത്തച്ഛന്റെ രീതിയിൽ സരസമായ അംശങ്ങളെ പരത്തിയും അല്ലാത്തവയെ ചുരുക്കിയും എഴുതിയിരിക്കുന്നതിനാൽ ഇതുവെറും തൎജ്ജ മയാണെന്നു് ആരും പറയുകയില്ല. ഉദാഹരണാൎത്ഥ ം മൂലത്തിലെ ഏതാനും പദ്യങ്ങളും അവയുടെ തൎജ്ജ മയും താഴെ ചേൎത്തു കൊള്ളുന്നു.
ന കഥാചിദൃതേ രാമാദ് ഭരതോ രാജ്യമാവസേൽ
രാമാദപി ഹിതം മന്യേ ധൎമ്മതോ ബലവത്തരം
കഥം ദ്രക്ഷ്യാമി രാമസ്യ വനം ഗച്ഛേതി ഭാഷിതേ
മുഖവൎണ്ണം വിവൎണ്ണം തം യഥൈവേന്ദുമുപപ്ലുതം
താം ഹി മേ സുകൃതാം ബുദ്ധിം സുഹൃദ്ഭിഃ സഹ നിശ്ചിതാം
കഥം ദ്രക്ഷ്യാമ്യപാവൃത്താം പരൈരിവ ഹതാം ചമും
കിം മാം വക്ഷ്യന്തി രാജാനോ നാനാദിഗ്ഭ്യഃ സമാഗതാഃ
ബാലോ ബതായമക്ഷ്വൈാകാശ്ചിരം രാജ്യമകാരയൽ
യഥാ തു ബഹവോ വൃദ്ധാ ഗുണവന്തോ ബഹുശ്രുതാഃ
പരിപ്രക്ഷ്യന്തി കാകുത്സ്ഥം വക്ഷ്യാമി കിമഹം തദാ
കൈകേയ്യാ ക്ലിശ്യമാനേന പുത്രഃ പ്രവ്രാജിതോ മയാ
യദി സത്യം ബ്രവീമ്യേദത്തദസത്യം ഭവിഷ്യതി
കിം മാം വക്ഷ്യതി കൗസല്യാ രാഘവേ വനമാസ്ഥിതേ
കിഞ്ചൈനാം പ്രതിവക്ഷ്യാമി കൃത്വാ വിപ്രിയമീദൃശം
യദാ യദാ ച കൗസല്യാ ദാസീവച്ച സഖീവ ച
ഭാര്യാവദ്ഭഗിനീവച്ച മാതൃവച്ചോപതിഷ്ഠതി
സതതം പ്രിയകാമാ മേ പ്രിയപുത്രാ പ്രിയംവദാ
ന മയാ സൽകൃതാ ദേവീ സൽക്കാരാർഹാ കൃതേ തവ
ഇദാനീം തത്തപതി മാം യന്മയാ സുകൃതം ത്വയാ.
14.13 ഭാഷ
വരതനോ നിന്റെ നിരൂപണമിതു
ഭരതന്നു കൂടി ഹിതമാകയില്ല.
ഭരതനുത്തമൻ രഘുവരനേക്കാൾ
ചരിതങ്ങൾകൊണ്ടും ഗുണങ്ങളെക്കൊണ്ടും
പതിസുതൻ ലോകരിവൎക്കെല്ലാവൎക്കു ം
ഹിതമല്ല ചെറ്റുമിതെങ്ങു നിർണ്ണയം.
നിനക്കുതന്നെയുമൊടുക്കം തോന്നീടും
പിഴച്ചിതെന്നതു മനസ്സിൽ വല്ലഭേ.
പ്രജകൾ മന്ത്രികൾ പുരോഹിതന്മാരു-
മൊരുമിച്ചു കൂടി നിരൂപിച്ച കാര്യം
തിരിച്ചുവയ്ക്കുമ്പോൾ മഹാലോകരെല്ലാം
മഹാപവാദത്തെപ്പറകയുംചെയ്യും
ഇതു സത്യമെന്നു നിനച്ചു ചെയ്യുമ്പോ-
ളതിയായിട്ടുള്ളോരപകീൎത്ത ിയുണ്ടാം.
മഹാജനം രാമൻ പിഴച്ചതെന്തെന്നു
മടിയാതെ ചോദിപ്പളവു കൈകേയീ
അവരോടെന്തു ഞാൻ പറയുന്നതയ്യോ?
അപരാധിമില്ലാതൊരുമകനോടു-
ങ്ങടവിയിൽ പോവാൻ പറയുന്നനേരം
അവൻമുഖാംബുജം കറുത്തുകാണുമ്പോൾ
മരിക്കയല്ലയോയിനിക്കു നല്ലതും?
ഹരഹരയിതിൽപരമുണ്ടിന്നിയും
ശിവ ശിവ കണ്ടാൽ പൊറുക്കുന്നെങ്ങനെ
ജലജലോചനൻ ജനമനോഹരൻ
ജലദശ്യാമളൻ വനേ ഗമിക്കുമ്പോൾ
ജലകണം കണ്ണീന്നൊഴുകി ദീനയായ്
ജനകനന്ദനാ കരഞ്ഞുവീഴ്കയും
ജനനി കൗസല്യ ഭുവി പതിക്കയും
ജനപദേശന്മാർ മുറവിളിക്കയും
ജരാനരവന്ന നൃപതിക്കിന്നിയും
ജയം കണ്ടില്ലേതും വിഷയാദികളിൽ
ജഗൽപതി മായാവിചിത്രമല്ലയോ?
ജളത കണ്ടാലുമിവനുടെയെന്നു
ജനങ്ങൾ നിന്ദിച്ചു പറഞ്ഞിരിക്കയും
ജഗത്തിലെല്ലാരും പരിഹസിക്കയും
ജനകരാജൻകേട്ടതിപീഡിക്കയും
ജനനിമാർ മനം കലങ്ങിയിട്ടൂണു-
മുറക്കംകൂടാതെ വ്യഥിച്ചിരിക്കയും
ഇതൊക്കെയുംകണ്ടങ്ങിരിക്കുന്നതെങ്ങനെ?
മികച്ച പാതകി വചിക്ക നീയിപ്പോൾ
രാമചന്ദ്രനേയും വഹിച്ചുകൊണ്ടു് വനത്തിലേക്കു പുറപ്പെട്ട രഥം പൊടിപടലാദികളാൽ മറയുന്നതുവരെ ദശരഥൻ നോക്കിക്കൊണ്ടു നിന്നു. പ്രിയപുത്രൻ മറഞ്ഞ മാത്രയിൽ അദ്ദേഹം നിലംപതിച്ചു. ആ ഘട്ടത്തെ വാല്മീകി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
ന പശ്യതി രജോപ്യസ്യ യദാ രാമസ്യ ഭൂമിപഃ
തദാൎത്ത ശ്ച വിഷണ്ണശ്ച പപാത ധരണീതലേ
തസ്യ ദക്ഷിണമന്വാഗാൽ കൗസല്യാ ബാഹുമങ്ഗനാ
വാമം ചാസ്യാന്വഗാദ് ബാഹും കൈകേയീ ഭരതപ്രിയാ
താം നയേന ച സമ്പന്നോ ധൎമ്മേണ വാ നയേന ച
ഉവാച രാജാ കൈകേയീ സമീക്ഷ്യ വ്യഥിതേന്ദ്രിയഃ
കൈകേയീ മാ മമാങ്ഗാനി സ്പ്രാക്ഷീസ്ത്വം ദുഷ്ടചാരിണീ
നഹി ത്വാം ദ്രഷ്ടുമിച്ഛാമി ന ഭാര്യാ ന ച ബാന്ധവീ
… … …
അഥ രേണു സമുദ്ധ്വസ്തം തമുത്ഥായ നരാധിപം
ന്യവർത്തത തദാ ദേവീ കൗസല്യാ ശോകകർശിതാ.
ഭാഷ
പരന്തപനായ ദശരഥനൃപൻ
പരന്നുനോക്കിയങ്ങിരിക്കവേ രഥം
മറിഞ്ഞിതു കൊടി പൊടിയുമാദിയായ്
മറഞ്ഞനേരത്തു ദശരഥനൃപൻ
കരഞ്ഞു വാവിട്ടു തളൎന്നു ദേഹവും
കലങ്ങി കണ്ണുകൾ മയങ്ങി മാനസം
നടുങ്ങി കൈകാലും മടങ്ങി ബുദ്ധിയും
വിറച്ചു ദേഹവും ധരിത്രിനായകൻ
പതിച്ചു ഭൂമിയിൽ തൊഴിച്ചു നാരിമാർ
അടുത്തുചെന്നുടനെടുപ്പതിന്നായി-
പ്പിടിച്ചു കൗസല്യ വലത്തുകയ്യുടൻ
കുടിലമാനസമുടയ കൈകേയീ
എടുത്തു കൈ മെല്ലേപ്പിടിപ്പതിന്നായി
അടുത്തു ചെന്നവൾ പിടിക്കുന്ന നേരം
നടിച്ചു കോപേന കടിച്ചു പല്ലുകൾ
ചുടുചുട നോക്കിക്കടുകടച്ചൊന്നാൻ
അലമലമിതു കുലവിനാശിനി
നലമുടയ രാമനെക്കളഞ്ഞ നീ
എനിക്കു ഭാര്യയല്ലുറച്ചുകൊണ്ടാലും
നിനക്കു ഭൎത്ത ാവുമിനി ഞാനല്ലെന്നും
ഭരതനുമിതിന്നനുവാദമെങ്കിൽ
ഭരതനെന്നുടെ മകനല്ല നൂനം.
ഇതിത്തരം പറഞ്ഞളവു കൗസല്യാ
പതുക്കവേ നല്ല സുമിത്രയുമായി
പിടിച്ചു കൈകളും നടത്തി മെല്ലവേ
പെരുത്ത കൂപത്തിൽ പതിച്ചുള്ളാനയേ
പിടിയാനകളെയിരുപുറഞ്ചേൎത്തു
നഗരത്തിൽകൊണ്ടുവരുന്നതുപോലെ…ഇത്യാദി.
ഇങ്ങനേ നോക്കിയാൽ കേരളവൎമ്മതമ്പുരാൻ ഒരു സാമാന്യകവിയല്ലെന്നു നല്ലപോലെ തെളിയുന്നു. ഈ ഭാരതഖണ്ഡത്തിന്റെ എല്ലാ ഭാഗങ്ങളിലും വാല്മീകിരാമായണത്തിനല്ലാതെ അധ്യാത്മരാമായണത്തിനു വലിയ പ്രചാരം ഇല്ലാതിരിക്കെ, അതിന്റെ ഏതാദൃശമായ ഒരു ഉത്തമവിവൎത്ത നത്തിനു് നമ്മുടെ നാട്ടിൽ വേണ്ടിടത്തോളം പ്രചാരം സിദ്ധിക്കാതെ വന്നതിൽ ആൎക്കു ം അത്ഭുതം തോന്നും. ഗ്രന്ഥകാരന്റെ കവിത്വശക്തിയും ഭക്തിപാരമ്യവും പ്രസ്തുത കൃതിയിൽ സൎവത്ര പ്രകാശിക്കുന്നുണ്ടു്. എന്നിട്ടും ഇങ്ങനെ ഒരു ദുൎദ്ദശ വന്നതു് എന്തുകൊണ്ടായിരിക്കാം? അതിനു് ഒരു സമാധാനമേയുള്ളു. എഴുത്തച്ഛന്റെ തൂലികാസ്പൎശത്താൽ അദ്ധ്യാത്മരാമായണത്തിനു് ഒരു മാറ്റു കൂടി കൂട്ടീട്ടുണ്ടു്. അടുത്ത കാലം വരെ മലയാളികൾക്കു് എഴുത്തച്ഛനേ കവിഞ്ഞ ഒരു കവിയേയും കാണ്മാൻ കഴിഞ്ഞിട്ടുമില്ല. ഇന്നു ക്ഷുദ്രകവികൾപോലും എഴുത്തച്ഛനെക്കാൾ വലിയവരാണെന്നു സ്വയം അഭിമാനിക്കയും നിരൂപകമ്മന്യന്മാർ അദ്ദേഹത്തിന്റെ കൃതികളിലുള്ള ന്യൂനതകൾ കണ്ടുപിടിക്കാനായി ഭൂതക്കണ്ണാടിയുംകൊണ്ടു നടക്കുകയും ചെയ്യുന്നുണ്ടു്. എന്നിട്ടും എഴുത്തച്ഛന്റെ സ്ഥാനത്തിനു് വലിയ ഉടവു തട്ടീട്ടുണ്ടെന്നു തോന്നുന്നില്ല. അധ്യാത്മരാമായണത്തിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഭക്തിരസവും തൽകൎത്ത ാവിനോടു ജനങ്ങൾക്കുള്ള ബഹുമാനാതിരേകവും ആ കൃതിയ്ക്കുള്ള സാഹിത്യഗുണസമ്പന്നതയും എല്ലാം ചേൎന്നപ്പോൾ, കേരളവൎമ്മരാമായണത്തിനു് അതൎഹിക്കുന്ന പ്രാധാന്യവും പ്രചാരവും ലഭിക്കാതെ വന്നു.
കേരളവൎമ്മരാമായണത്തെക്കൂടാതേ വൈരാഗ്യചന്ദ്രോദയം ഹംസപ്പാട്ടു് തുടങ്ങിയ പല കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവ എല്ലാം ഉത്തമഗ്രന്ഥങ്ങളാകുന്നു.
14.14 പാതാളരാമായണം കിളിപ്പാട്ടു്
ഇതും കേരളവൎമ്മാവിന്റെ കൃതിയാണെന്നു് ‘ഇതിവചനമലിവിനൊടു വഞ്ചിഭൂപാലകൻ ചോദിച്ചതു കേട്ടു ചൊല്ലിനാൾ ശാരിക’ എന്നു് പ്രസ്തുത കൃതിയുടെ പ്രാരംഭത്തിലും, ‘വഞ്ചിപാലകൻ കേരളവൎമ്മന്റെ പുഞ്ചിരിയും ബഹുമാനവും ഭക്തിയും’ കണ്ടു് കിളിമകൾ ചൊല്ലിനാൻ’ എന്നു് ചതുൎത്ഥ പാദത്തിലും കാണുന്ന വാക്കുകളിൽനിന്നു് ഊഹിക്കാം. ശ്രീഹനുമാന്റെ പരാക്രമശതങ്ങളിൽ ചിലതിനെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്.
14.15 കഥ
‘രവികുലേശനാം രാഘവൻ ഭാനുപുത്രാദി കപിവരന്മാരൊടും രജനിചരവരരെ വിരവൊടു കൊന്നേരുനാൾ’ ദുഃഖിതനായ ദശകന്ധരൻ ബന്ധുവായ പാതാളരാവണനെ വരുത്തി വിവരങ്ങൾ അറിവിക്കുന്നു.
‘അതിബലവുമവൎകളുടെ ചരിതമിതു മുന്നമേ
എന്നോടു ചൊന്നെങ്കിലിത്ര വന്നീടുമോ?
ബഹുമതിയൊടവരെയിവിടെക്കൊണ്ടുപോന്നു ഞാൻ
ഭദ്രകാളിക്കു ബലി കൊടുത്തീടുവൻ’
എന്നു് പാതാളരാവണൻ ഏല്ക്കുന്നു.
അനന്തരം അയാൾ വാനരയൂഥാന്തികത്തിൽ ‘മായാവൈഭവാൽ ചെന്നു മറഞ്ഞു’ നില്ക്കുമ്പോൾ സുഗ്രീവാദികൾ ദുൎന്നിമിത്തങ്ങൾ പലതും കണ്ടു് പരസ്പരം ആലോചിച്ചിട്ടും കാരണം അറിയാതെ കുഴങ്ങവേ, വിഭീഷണൻ പാതാളരാവണന്റെ വരവുണ്ടാകുമെന്നു് അറിവിക്കുന്നു. അതുകേട്ടു് ഭീതനായ സുഗ്രീവൻ ‘നിദ്രയെ വെടിഞ്ഞു നാമൊക്കവേ സൂര്യോദയം സത്വരം കാണ്മോളവും പാൎത്ത ിടുകയേയുള്ളു’ എന്നു പറഞ്ഞതു കേട്ടു് ശ്രീഹനൂമാൻ,
‘അസ്തമിപ്പോളം യുദ്ധംചെയ്തിനിയുറക്കവും
ത്യജിച്ചീടുകയതിൽ മരിച്ചീടുക നല്ലൂ.
പരദുഃഖത്തെയൊഴിച്ചത്ര രക്ഷിപ്പാനായി
പരിചോടൊരു വസ്തു ചെയ്‍വൻ ഞാൻ കേൾക്കെല്ലാരും.
ലാംഗൂലം വളച്ചൊരു കോട്ടയായ് തീൎത്ത ീടുവൻ
മോദത്തോടതിൽ പുക്കു വസിക്കാമെല്ലാവൎക്കും
നിദ്രയെ വെടിഞ്ഞു ഞാനരുണോദയത്തോളം.’
എന്നു പറഞ്ഞാശ്വസിപ്പിക്കുന്നു. പാതാളരാവണനാകട്ടെ വിഭീഷണന്റെ വേഷം പൂണ്ടു് ഹനുമാനെ കളിപ്പിച്ചു് ഉള്ളിൽ കടന്നിട്ടു് രാമലക്ഷ്മണന്മാരെ തട്ടിക്കൊണ്ടു പോകുന്നു.
ഭക്താഗ്രണിയായ വാതാത്മജൻ,
ലജ്ജയും ക്രോധം താപമെന്നിവകൊണ്ടേറ്റവും
പീതവൎണ്ണനായ് ചമഞ്ഞീടിനാനെന്നേ വേണ്ടു.
അനന്തരം ‘കല്പാന്തവഹ്നിപോലെ ക്രോധതേജസ്സോടുടൻ ഉല്പലസഖിപോലെ കോപിച്ചിട്ടു്’ സുഗ്രീവന്റെ അടുത്തു ചെന്നു് പാതാളരാവണന്റെ വാസസ്ഥലത്തേക്കു പോകാനുള്ള വഴി ഏതെന്നു ചോദിക്കുന്നു. വാനരരാജാവു് വഴി പറഞ്ഞുകൊടുത്ത ശേഷം
‘വിക്രമശാലിയായ പാതാളനിശാചരൻ
എത്രയും പരാക്രമിയെന്നുറച്ചീടണം നീ.
ഷഡ്പദജാലമെട്ടുണ്ടവന്റെയുദരത്തിൽ
ഉല്പലോത്ഭവന്തന്റെ കല്പിതമറിഞ്ഞാലും
അക്കഥയറിയാതെയവനെക്കൊന്നീടുവാൻ
ചക്രപാണിക്കുമാമല്ലറിക മഹാമതേ
അഷ്ടമമഹാഗിരികൊണ്ടവന്നുടെയുടൽ
പൊട്ടുമാറടിക്കുമ്പോൾ മരിക്കും വണ്ടുകളും’
എന്നൊക്കെ ബോധിപ്പിക്കുന്നു. അതു കേട്ടു് സൂര്യദേവനെ പൂജിച്ചു പ്രസാദിപ്പിക്കുന്നു. സൂര്യനാകട്ടെ, അദ്ദേഹത്തിന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു്,
‘വിക്രമനിധേയവിടത്തിലുണ്ടൊരു പുഷ്പം
അപ്പൂവിലുൾപ്പുക്കു പോയീടണം പാതാളത്തിൽ’
എന്നു് ഉപദേശിച്ചതനുസരിച്ചു് അദ്ദേഹം പാതാളത്തിൽ പ്രവേശിക്കുന്നു. എന്നാൽ ‘കുഹരഗോപുരസവിധ’ത്തിൽ ചെന്നു് അദ്ദേഹം മതിൽ കടപ്പാൻ ശ്രമിക്കവേ, മാത്സ്യൻ എന്നൊരു കപി വന്നു തടയുന്നു. യുദ്ധമദ്ധ്യേ,
‘പരസ്പരം കരബലം നിനച്ചുടൻ
മനസാ വിസ്മയമിരുവൎക്കു മുണ്ടായി.’
ഒടുവിൽ വിസ്മിതനായ മാരുതി ചോദിക്കുന്നു.
‘കപിവരാ ഭവാനുടെ ജനനിയും
ജനകനാരെന്നുമിവിടെ വന്നതും
പരമാൎത്ഥ മൊട്ടും മറച്ചിടാതുടൻ
പരിഭവം കളഞ്ഞുരചെയ്തീടണം’
പിന്നീടുണ്ടായ സംഭാഷണത്തിൽനിന്നു് അവർ പിതാവും പുത്രനും ആണെന്നു് പരസ്പരം അറിയുന്നു.
ഈ പരമാൎത്ഥ ം അറിഞ്ഞപ്പോൾ പരമാനന്ദപരവശനായ്ത്തീൎന്ന മാത്സ്യനു് സ്വപിതാവിന്റെ സാക്ഷാൽരൂപം കാണണമെന്നു് ആഗ്രഹം ജനിക്കുന്നു.
‘പെരുത്ത മാമലകണക്കേ കായവും
കരുത്തേറീടുന്ന കരചരണവും
കഠിനവജ്രംപോലെതിരുദിക്കുമ-
ർക്കനു സമം നഖമെകിറുമത്ഭുതം
നയനസൂക്ഷ്മവും തെളിഞ്ഞു കണ്ടപ്പോൾ’
മാത്സ്യൻ ‘മതിമതിയെന്നു’ തെരുതെരെച്ചൊന്നാൻ.
അനന്തരം മാരുതി ഗുഹയ്ക്കകത്തു പ്രവേശിച്ചു് ‘കൂരിരുട്ടാകയാലേതും തെരിയാഞ്ഞു് പാരമുഴന്നീടും ദശാന്തരേ’. ഒരു വൃദ്ധ കുടവും വഹിച്ചു് ജലം മുക്കുവാനായി കരഞ്ഞുകൊണ്ടു വരുന്നതു കാണുന്നു. ആ കിഴവിയുടെ വ്യസനത്തിനും ഹേതുവെന്തെന്നു് അദ്ദേഹം ചോദിച്ചപ്പോൾ അവൾ പറയുന്നു.
‘എങ്കിലോയീ ഭൂമിനായകനെന്നുടെ
നന്ദനൻ തന്നെയും മറ്റിരുവരെയും
പുത്രോത്ഭവത്തിനായ് ഭദ്രകാളിക്കവൻ
നേൎച്ച നല്കീടുവാൻ ഭാവിച്ചിരുന്നു.
ഭക്തമവൎക്കു കൊടുപ്പതിന്നായ്ക്കൊണ്ടു
കുംഭവുമായ് ഞാൻ ജലത്തിന്നു പോകുന്നു’
അപ്പോൾ ഹനുമാനു് കാര്യത്തിന്റെ ഗൗരവം മനസ്സിലാവുകയാൽ,
‘നിന്മതന്തനെ ജീവിപ്പിച്ചുകൊള്ളുവൻ
ദുഷ്ടനെശ്ശീഘ്രം വധിച്ചുകളഞ്ഞുടൻ.
ത്വത്സുതൻതന്നെ രാജാവാക്കി വാഴിപ്പൻ’
എന്നു പറഞ്ഞു് വൃദ്ധയെ ആശ്വസിപ്പിച്ചിട്ടു്, അവളുടെ കുംഭത്തിൽ മണ്ഡൂകരൂപേണ ഇരുന്നു് കൊട്ടാരത്തിനകത്തു കടക്കുന്നു; ‘സുന്ദരമായോരു വാനരപ്പൈതലിന്റെ രൂപം പൂണ്ടു്’
മന്ദമന്ദം വിളയാടിത്തുടങ്ങിനാൻ.
ചാടിയുമോടിയും വീണുരുണ്ടും പുന-
രോരോതരം ലീല കാട്ടുന്നതുനേരം’
രാക്ഷസപ്പൈതങ്ങൾ രാവണപത്നിയായ സരമയുടെ അടുത്തു ചെന്നു വിവരം അറിവിക്കുന്നു.
നമ്മുടെ രാജാവു കൊണ്ടുവന്നുള്ളൊരു
മന്മഥസുന്ദരന്മാരുടെ സന്നിധൗ
സന്തോഷമോടു കളിക്കുന്നൊരു കപി-
പ്പൈതലതീവ മനോഹരനെത്രയും
കൊണ്ടിങ്ങു പോന്നീടുകിൽ തവ നിത്യവു-
മുണ്ടു കളി കാണ്മതിന്നൊരു കൗതുകം.’
രാക്ഷസൻ ഈ ബാലനേ എത്തിയണഞ്ഞു പിടിപ്പാൻ തുടൎന്നപ്പോൾ അദ്ദേഹം കൂസാതെ നിൽക്കുന്നു. പിടികൂടും എന്ന മട്ടായപ്പോൾ അദ്ദേഹം വാൽകൊണ്ടു് അയാളെ ചുറ്റുന്നു. അനന്തരം ഉണ്ടായ യുദ്ധത്തിൽ പാതാളരാവണൻ ഹനിക്കപ്പെടുന്നു.
രണ്ടു സമുദ്രങ്ങൾ തമ്മിൽ പൊരുമ്പോലെ
രണ്ടു ശൈലങ്ങൾ തമ്മിൽ പൊരുമ്പോലെയും
എന്നിങ്ങനെ ചിലേടത്തു് കവി എഴുത്തച്ഛന്റെ വാക്യങ്ങളെ അപ്പാടെ പകൎത്ത ിക്കാണുന്നുണ്ടു്. ഈ കൃതി വായിക്കുമ്പോൾ, കവി ഒന്നാംകിടയിലുള്ള ഒരു കാഥികനാണെന്നു നമുക്കു ഗ്രഹിക്കാം.
14.16 ബാണയുദ്ധം കിളിപ്പാട്ടു്
ഇതും ഈ കവിയുടേതാണെന്നു്.
‘വഞ്ചിപുരളീശൻ നെഞ്ചിൽ കരുതുന്ന’ എന്നും,
പുരളീവഞ്ചിഭൂവരനുടെ നെഞ്ചി-
ലിരുന്നരുളീടുന്നൊരനന്തശായിയാം’
എന്നും ഉള്ള ഭാഗങ്ങളിൽനിന്നു കാണാം.
14.17 മോക്ഷദായകം
പ്രബോധചന്ദ്രോദയം നാടകത്തെ സംഗ്രഹിച്ചു രചിച്ചിട്ടുള്ള ഈ കൃതി ആട്ടക്കഥാകാരനായ കോട്ടയംതമ്പുരാന്റെ കൃതിയായിരിക്കണമെന്നു് പി. ഗോവിന്ദപ്പിള്ളയും, കൊളത്തേരി ശങ്കരമേനോൻ അവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ, ഈ കൃതിയുടെ അവസാനത്തോടടുത്തു്,
‘അനന്തതല്പേ പള്ളികൊള്ളുന്നൊരനന്തേശ-
നനന്തജന്മമെടുത്തീടുന്നു കൃപാംബുധി’
എന്നു് കവി തിരുവനന്തപുരത്തെ സ്മരിച്ചുകാണുന്നതിനാലും ദ്വിതീയാക്ഷരപ്രാസനിഷ്ഠ, രാമായണാദികൃതികളിലെന്നപോലെ ഇതിലും കാണുന്നില്ലാത്തതിനാലും തൽകർത്താവു് കേരളവൎമ്മതന്നെയല്ലേ എന്നു ബലമായി സംശയിക്കേണ്ടിയിരിക്കുന്നു.
ഇതിലെ വിഷയം വേദാന്തപരമാണു്. മാനസരാജാവു് ‘കൎമ്മമാം കടൽക്കരെ ദേഹമാം ദ്വീപംതന്നിൽ’ ചൎമ്മാദിയായ ഏഴു കോട്ടകളും, മൂലാധാരാദി പന്ത്രണ്ടു നിലകളുള്ള മാടങ്ങളും, ഇഡാ പിംഗല സുഷുമ്ന എന്നീ നാഡിത്രയമാകുന്ന ജയസ്തംഭവും നിൎമ്മിച്ചു് ഇന്ദ്രിയപ്രജകളെ പാലനം ചെയ്കവേ,
നരയൻ, വെള്ളെഴുത്തൻ, കുരയൻ, ദന്തഹീനൻ
ജരയൻ മുൻപായുള്ള ശത്രുരാജാക്കന്മാരാൽ
കോട്ടകൾ തകൎപ്പെട്ടൊടുവിൽ ശത്രുവൃന്ദം
കൂട്ടമായകം പുക്കു നില്പതും കണ്ടു രാജാ,
വാടിയ മനസ്സോടുകൂടി മന്ദിരത്തിനുള്ളിൽ പ്രവേശിക്കുന്നു. അപ്പോൾ പൂൎവപുണ്യമാകുന്ന ഗുരു കടന്നു വന്നതു കണ്ടിട്ടു് രാജാവു് സാഷ്ടാംഗപ്രണാമം ചെയ്യുന്നു.
‘കേണുകേണരികത്തു നിൽക്കുന്ന നരേന്ദ്രനെ-
പ്പാണികൾകൊണ്ടുപിടിച്ചിരുത്തിയിട്ടു്’
ഗുരു ഇങ്ങനെ അരുളിച്ചെയ്യുന്നു.
‘എന്തെടോ മനോരാജൻ ചിന്തയിൽ നിനക്കിപ്പോൾ
സന്താപമുളവാകാനുള്ള കാരണം ചൊൽ നീ.
നിന്നുടെയമാത്യരിൽ രാഗാദിത്രയോദശൻ
നിങ്ങളുടെയരികൾക്കു വശന്മാരല്ലയല്ലീ?
നിന്നുടെയമാത്യഭൃത്യാദിവൎഗ്ഗങ്ങളുടെ
ദുർന്നയപ്രവൃത്തികൾ നീയറിയുന്നീലല്ലീ,
മത്തനായിരുന്നു നീ ഭക്തിശ്രദ്ധാദികളാം
ശക്തരെയുപേക്ഷിച്ച കാരണാൽ നിനക്കിപ്പോൾ
അത്തൽ വഴിപ്പെട്ടതകറ്റിവച്ചീടുവാ-
നെത്തിനാനിവിടേയ്ക്കെന്നറിക നൃപോത്തമ’
അനന്തരം ശത്രുക്കളായ പഞ്ചരാജാക്കന്മാരെ ജയിക്കാനുള്ള വഴി ഉപദേശിക്കുന്നു. ഒന്നാമതായി ദന്തഹീനൻ എന്ന ശത്രുവിനു് ‘ഖാദ്യം’ കപ്പമായിക്കൊടുത്തു് സന്ധി ചെയ്തിട്ടു് നരയൻ തുടങ്ങിയ മറ്റു പരിപന്ഥികളെ ബന്ധിക്കണം. അനന്തരം രാജമന്ദിരത്തിൽ വിളയുന്ന സദ്രത്നങ്ങളെ അപഹരിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, ‘സ്ത്രീവിഷയഭ്രാന്തിയാം മുദ്രയും ധരിച്ചുടൻ സ്ത്രീകളോടിടചേർന്നും’ ശത്രുക്കളോടു് ഗൂഢസഖ്യം ചെയ്തും നടക്കുന്ന രാഗമെന്ന മന്ത്രിയെ അകറ്റിയിട്ടു് തൽസ്ഥാനത്തു് വിരക്തനെ, ‘മദാദിയാം ബന്ധുക്കളോടും കൂടി,
തന്നുടെ ധനധാന്യാദിക്കൊരു ദോഷംചെയ്തോ-
രന്യനിന്നപകാരം ചെയ്യണമെന്നു നണ്ണി
ഓരോമട്ടുപായങ്ങൾ ചിന്തിച്ചു ചിന്തിച്ചുള്ളിൽ’
പാരാതെ വളരുന്ന ദ്വേഷം എന്ന മന്ത്രിയെ കളഞ്ഞിട്ടു് തൽസ്ഥാനത്തു ശാന്തിയേയും മന്ത്രിമാരായി നിയമിക്കണം. അതുപോലെ ‘ആശയാകുന്ന കൂപേ പതിച്ചു പതിച്ചുടൻ, കൂശാതെ വരുമൊരു കാമനാമവനെയും’, ‘ചാരത്തങ്ങിരുന്നിടം മാതൃ മാതുലാദിയെ’പ്പോലും കൊലചെയ്യുന്ന ക്രോധത്തെയും, ‘ഉള്ളൊരു ധനമതിലെള്ളോളമൊരുത്തർക്കുമുള്ളതെന്നാലും കൊടുത്തീടരുതെന്നുതന്നെ ഉള്ളതിൽ സദാകാലം ചിന്തിച്ചുമരുവുന്ന’ ‘ലോഭത്തെ’യും, അനിത്യമാകും പദാൎത്ഥ ങ്ങളിൽ അതിപ്രീതി ഭാവിച്ചു വരുന്ന മോഹത്തേയും, ‘മഹത്വമൈശ്വര്യത്താൽ കൃത്യാകൃത്യങ്ങളെല്ലാം മറന്നു്’ നടക്കുന്ന മദത്തേയും, ‘അന്യസൗഖ്യത്തെ കണ്ടാൽ സഹിച്ചുകൂടാതൊരു’ ദുൎന്നയപ്രഭുവായ മാത്സര്യനേയും, ‘തനിക്കൊരപമാനം വന്നു പോയെന്നാകിലോ തന്നുടെ സഖാക്കൾക്കും വന്നുകൂടേണമേവം’ എന്നൊക്കെ വിചാരിച്ചു വരുന്ന ഈൎഷ്യയേയും, ‘തന്നോടു സമനായിട്ടന്യനെക്കാണുന്നേരം വൈരമുദിയ്ക്കുന്ന’ അസൂയയേയും, ‘താൻ ചെയ്യും പുണ്യം പലർ കണ്ടു സന്തോഷം പൂണ്ടു സാനന്ദം പുകൾത്തേണമെന്നു ചിന്തീടുന്ന’ ഡംഭനേയും, ‘സൗന്ദര്യസൗഭാഗ്യങ്ങളൊന്നൊന്നേ നിരൂപിച്ചാൽ തന്നോടു സമനായിട്ടാരുമില്ലവനിയിൽ’ എന്നെല്ലാം വിചാരിച്ചു മദിക്കുന്ന ദൎപ്പനേയും, ‘ആരെയും ഗണ്യംതനിക്കില്ലാതെ വരുമൊരു’ വീരനായ അഹങ്കാരത്തെയും തത്തൽസ്ഥാനങ്ങളിൽനിന്നു്—ചിലരെ പുറത്താക്കിയും, ചിലരെ ‘മണിയംവയ്പിച്ചും’ അകറ്റീട്ടു് യഥാക്രമം നിഷ്കാമൻ, ക്ഷമ, ദയ, ശമം, ദമം, സമചിത്തത, സൗമുഖ്യം, തോഷം, ഉപരതി, സത്യബുദ്ധി, വിവേകം എന്നിവരെ ചുമതലപ്പെടുത്തണം. പിന്നീടു ഈ സന്മന്ത്രികളുടെ സഹായത്തെ അവലംബിച്ചു് ശത്രുക്കളെ അമൎത്ത ിയ ശേഷം അന്തഃഛിദ്രങ്ങളെ ശമിപ്പിക്കണം. അതിലേക്കായ് ഗുരു മാനസരാജന്റെ ജനനവൃത്താന്തം പറഞ്ഞുകേൾപ്പിക്കുന്നു. മായയായ മാതാവു് ആത്മാവിനെ സ്പൎശിക്കാതെ സന്നിധിമാത്രത്താൽ പെറ്റുണ്ടായവനാണത്രേ മാനസരാജാവു്. ആ രാജാവു് കാലക്രമേണ പ്രവൃത്തി എന്നും, നിവൃത്തി എന്നും രണ്ടു കന്യകമാരെ വേട്ടു. ഇരുവൎക്കും സന്താനങ്ങൾ ഉണ്ടായി. എന്നാൽ, പ്രവൃത്തിയിൽ കൂടുതലായ പ്രീതി ഭവിക്കയാൽ, രാജഭോഗമെല്ലാം അവളുടെ പുത്രന്മാൎക്കായി നൽകി. അതുനിമിത്തം അവൎക്കും നിവൃത്തിപുത്രന്മാർക്കും തമ്മിൽ വൈരം ഉത്ഭവിച്ചു.
പ്രവൃത്തിപുത്രന്മാരായ മഹാമോഹാദികളെ നിഗ്രഹിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി, നിവൃത്തിതനയന്മാരായ വിവേകാദികൾ വിവേകാശ്രമത്തിലെ മന്ത്രശാലയിൽ ഇരുന്നു് ഇങ്ങനെ ആലോചിക്കുന്നു.
14.18 വിവേകം
നമ്മുടെ ജനകനാം വേശ്യപുത്രനാം മതി-
തന്നുടെ തനയരാം മഹാമോഹാദിയിപ്പോൾ
നമ്മുടെ പദം ഗോകൎണ്ണാദിയാം മഹാസ്ഥലം
നിൎമ്മരിയാദമവരടക്കി വാണീടുന്നു.
പുച്ഛിച്ചീടുന്നു നമ്മേയെന്നതു കേട്ടിട്ടുള്ളി-
ലച്ഛനുമതുതന്നെയിച്ഛയെന്നല്ലോ വന്നു.
നമ്മുടെ ജനകന്റെ ജനനി മഹാമായ
നമ്മുടെ പിതാമഹനസംഗനെന്നാകിലും
അമ്മയാം മഹാമായ തന്നിലീക്ഷിച്ചമൂല-
മന്നവൾ വിചാരിച്ചു ഷൾഭാവമുണ്ടാകയാൽ
ചെന്നീടും വയസ്സെഴുപത്തഞ്ചിലധികമാ-
യിന്നിവൻ നിത്യൻ ഞാനോ വൃദ്ധയാമതുമൂലം
എന്നിലേ പ്രീതി കുറഞ്ഞീടുമെന്നുറച്ചവ-
ളിന്നിവൻതന്നെ ബന്ധിച്ചിവന്റെ പദമെല്ലാം
എന്നുടെ മകനാക്കിവയ്ക്കേണമിപ്പോൾതന്നെ-
യെന്നെല്ലാം നിരൂപിച്ചു കോശങ്ങളഞ്ചുണ്ടാക്കി
പാശങ്ങൾ മൂന്നുകൊണ്ടു മുറുക്കി വശത്താക്കി
അഖണ്ഡമെന്ന പദം കൊടുത്തു മതിക്കവൾ
ഖണ്ഡമാക്കിനാൻ പിതാമഹനെയതുകാലം.
എന്നതുകൊണ്ടല്ലയോ നമ്മുടെ പിതാവിപ്പോൾ
മന്നടമടക്കി വാണീടുന്നൂ സദാ കാലം?
ഇന്നവ മഹാമോഹം തനിക്കു നല്കിയവ
നിന്നവരുടേ കാമമസംഗൻ പക്കലാക്കി-
വയ്ക്കയാൽ കിഞ്ചിജ്ഞരായ് ഭവിച്ചു പിതാമഹ-
നൊക്കെയുമറിഞ്ഞു നാം ദുഃഖിക്കുമാറായല്ലോ.
എന്നതുകൊണ്ടു മഹാമോഹാദിസമൂഹത്തെ-
യിന്നു നാം വധിക്കേണമിതിനെന്താവതിപ്പോൾ?
ഇതു കേട്ടു് ബുദ്ധി പറയുന്നു–
വല്ലായ്മയെന്തു നമുക്കൊക്കവേ നിരൂപിച്ചാൽ
നല്ലവൎക്കിതു നന്നല്ലാതെ വന്നീടുമെന്നോ?
നമ്മുടെ പിതാമഹനാകിയ പരിപൂൎണ്ണൻ-
തന്നുടെ സവിധേ ഞാൻ പാൎക്കുന്ന കാലത്തിങ്കൽ
അന്നൊരുദിനം പരൻ ജാഗരമായനേരം
വന്നതിന്ദ്രജാലമാടുവാനന്തര്യാമി
അടിച്ചു പെരുമ്പറ പഠിച്ചോരിന്ദ്രജാലം
നടിച്ചു പൊടിയെടുത്തൂതിനാരാശതോറും
അന്നേരമവനുടെ മായയാമൊരു പാവ-
തന്നാലെ ജഗത്ത്രയമുണ്ടാ, യെന്നതേവേണ്ടൂ.
അന്നുകണ്ടവൻതന്റെ നന്ദനനല്ലോയിവൻ
നന്നല്ല ശീലമവനെങ്ങനെ നന്നാകുന്നു?
അതുകേട്ടിട്ടു് വിവേകം ‘നീ പറഞ്ഞതൊക്കെ ശരിതന്നെ എന്നാലും മഹാമായയുടെ വംശച്ഛേദം ചെയ്യാതെ ഞാൻ അടങ്ങുകയില്ല’ എന്നു ഗൎജ്ജ ിച്ചിട്ടു് വിരക്തനേ വിളിച്ചു് രാഗത്തിനും, ശാന്തിയെ വിളിച്ചു് ദ്വേഷത്തിനും എതിരായി നിയോഗിച്ചയയ്ക്കുന്നു. അതുപോലെതന്നെ നിഷ്കമാദികളേയും കാമാദികളെ ജയിപ്പാനായി നിയോഗിക്കുന്നു. ഇങ്ങനെ പ്രവൃത്തി നിവൃത്തിപുത്രന്മാർ തമ്മിൽ കലഹം വൎദ്ധിക്കുന്നു. വിവേകത്തിന്റെ സൈന്യം അഷ്ടാംഗവും, സേനാപതി ഭക്തിയും, ദൂതൻ ശ്രദ്ധയും, ബ്രഹ്മപദം കാശീദേശവുമായിരുന്നു. മഹാമോഹത്തിനാകട്ടെ അഹങ്കാരമായിരുന്നു സേനാപതി. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം ആയുധങ്ങളും ഉണ്ടായിരുന്നു. ഭക്തിയുടെ അസ്ത്രം അദ്വൈതവും, അഹങ്കാരത്തിന്റേതു് അഹംബുദ്ധിയുമായിരുന്നത്രേ. മഹാമോഹം നാസ്തികത്വം, നഭൂതി അന്നം, ആദി, അസത്യം എന്നിവ പ്രയോഗിച്ചു് വിവേകത്തിന്റെ ശ്രുതി, അസ്തി, ഭൂതി, അനന്തം, അനാദി, സത്യം എന്നിവയെ മുറിക്കാൻ നോക്കുന്നു. കാമൻ വിരക്തനോടും, ദുഷ്കാമൻ നിഷ്കാമനോടും, അഹംകാരം ഭക്തിയോടും, ലോഭം ദയയോടും, മദം ദമത്തോടും, മാത്സര്യം ശമത്തോടും, ഈൎഷ്യ സന്തുഷ്ടിയോടും എതിരിടുന്നു. നിവൃത്തിപുത്രന്മാർ പ്രവൃത്തിപുത്രന്മാരെ വധിക്കുന്നു. അനന്തരം വിവേകം ഭക്തിശ്രദ്ധകളെ മനോരാജനേ അറിവിക്കാനായി അയയ്ക്കുന്നു. പുത്രന്മാർ മരിച്ച വൃത്താന്തമറിഞ്ഞു് പ്രവൃത്തി ക്രോധാലയത്തിൽ പ്രവേശിക്കുന്നു. അവളുടെ ബന്ധുക്കളായ ചാൎവാകൻ, അൎഹതൻ, കാപാലികൻ, ദിഗംബരൻ, ക്ഷപണൻ മുതലായവർ വന്നു് മനോരാജനെക്കണ്ടു് നിവൃത്തിപുത്രന്മാർക്കെതിരായി പ്രവൎത്ത ിക്കുന്നതിനു പ്രേരിപ്പിക്കുന്നു. രാജാവു് നിവൃത്തിപുത്രന്മാരെ നിഗ്രഹിക്കാനായി പുറപ്പെടാൻ ഭാവിക്കുന്നതു കണ്ടു് ഭക്തിശ്രദ്ധ പിന്തിരിപ്പിക്കാൻ നോക്കുന്നു. അതു കേട്ടു് കാപാലികൻ,
‘ഇന്നു ഞാനേകൻ ചെന്നു ജയിച്ചു വരാമല്ലോ
ഇന്നാരും ദുഃഖിക്കരുതെന്നുര’
ചെയ്തുകൊണ്ടു് ഗ്രാമാദികൾ കടന്നു് കാശീദേശത്തുള്ള വിവേകാശ്രമത്തിൽ എത്തുന്നു. വിവേകം അയാളെ മാനിച്ചിരുത്തിയപ്പോൾ അയാൾ പറയുന്നു.
‘ചോളദേശത്തുനിന്നു വരുന്നു ഞാനുമിഹ
കേളതിന്നൊരു ബന്ധമുണ്ടതും ചൊല്ലീടുവൻ
കന്യകാരത്നം പരിപക്വമാംകാലത്തിങ്കൽ.
മന്നവന്മാരെസ്മരിച്ചീടുന്നകണക്കിനെ
എന്നെ നീ നിനയ്ക്കുകിൽ വന്നു ഞാൻ നൃപമതേ!
ഇന്നിനിശ്രമിച്ചാലുമന്തര്യാഗമാം നൃപ-
കന്യകമാരെച്ചെന്നു മാലവയ്ക്കയല്ലാതെ
കന്യകമാരങ്ങോട്ടു ചെല്ലുമാറുണ്ടോ പാരിൽ?
പങ്കജകോരകങ്ങൾ വിടുൎന്നീടണമെങ്കിൽ
പങ്കമെന്നിയേ സൂര്യനുദിച്ചീടണം മുദാ.
രാഗദ്വേഷാദികളെ വധിച്ചു നിങ്ങളിപ്പോൾ
രാഗവുമെന്മേൽവച്ചു ധ്യാനിക്കനിമിത്തമായ്
വന്നു ഞാൻ തവാന്തികേ വന്നീടാ പുനൎജന്മ-
മിന്നിനി മന്ത്രം ജപിച്ചീടേണമെല്ലാവരും’
ഇതു കേട്ടു് വിവേകം ഭ്രമിച്ചു വശാകുന്നു.
‘…ഭക്തിശ്രദ്ധയില്ലാത്ത കാരണത്താൽ മദിച്ചേറ്റ-
മുക്തമായിതു മദംകൊണ്ടെല്ലാവരും
ശക്തിയുക്തമാം ദ്വൈതമതങ്ങൾ പിടിപെട്ടു
ശക്തന്മാർ തമ്മിൽതല്ലു’
തുടങ്ങുന്നു. അതുകൊണ്ടു് ബോധം ശ്രദ്ധയെ വിളിച്ചു് ഇങ്ങനെ പറയുന്നു.
‘അറിഞ്ഞീലല്ലോ നീയുമെന്തൊരു കോലാഹലം
പറഞ്ഞീടുവാൻ തന്നെ നാണമാകുന്നിതിപ്പോൾ
രജ്ജുസൎപ്പഭ്രാന്തിയാം പേ പിടിച്ചോരു പുമാൻ
രജ്ജുവേക്കാട്ടി സൎപ്പഭ്രാന്തിയുണ്ടാക്കുംപോലെ
നിന്നുടെ വിവേകാദിതന്നുടെ സവിധേ പോയ്
നിന്നൊരു കാപാലികൻ ചൊന്നതൊക്കെയും കേട്ടു
പാതിവ്രത്യവും ഭേദാഭേദവുമില്ലാതായി
ജാതിഭേദവും ഗുരുലഘുത്വമതുമല്ല
ചെന്നാലും നീയുംകൂടെയവിടയ്ക്കിപ്പോൾതന്നെ
എന്നാലിതുകൊണ്ടു നല്ലതേ വന്നുകൂടും
അല്ലെന്നാൽ നശിച്ചീടുമില്ല സംശയമേതും.’
ഭക്തിശ്രദ്ധ വിവേകാന്തികം പ്രാപിച്ചു്,
‘എന്തിപ്പോൾ കാപാലികൻതന്നുടെ പദത്തിങ്കൽ
സന്തതം നമസ്കരിച്ചീടുന്നതെന്തു ഞായം?
പ്രവൃത്തിവംശോദ്ഭൂതന്മാരിലേകനാമിവൻ
പ്രവൎത്ത ിച്ചീടും കൎമ്മമുൽകൃഷ്ടമെന്നാകിലും
നികൃഷ്ടം നമുക്കതു യോഗ്യമല്ലെടോ സഖേ!
നികൃഷ്ടനാകുമിവൻതന്നെബ്ബന്ധിച്ചീടണം
നാലുപേരുണ്ടു വേഷധാരിയാം ഉൎവീശ്വരാൾ
നാലിലേകനേ നീക്കി മൂന്നു കള്ളന്മാരെടോ’
അപ്പോൾ, വിവേകം ഉണ്ടായ വിശേഷങ്ങളെപ്പറ്റി രാജസന്നിധിയിൽചെന്നറിവിക്കാനായി ഭക്തിശ്രദ്ധയെ അയയ്ക്കുന്നു. കാപാലികാദികൾ പേടിച്ചോടുന്നു. അതിനെത്തുടൎന്നു ് നിവൃത്തി പ്രവൃത്തിയേയും കൊല്ലുന്നു. അതു കണ്ടപ്പോൾ മനോരാജൻ കോപപരവശനായിട്ടു് ‘മൗനമാം ദീപോപാധി’ യന്ത്രത്തെ പ്രയോഗിക്കുന്നു.
‘വംശമേ നശിപ്പാനായ് ജ്വലിച്ചു മഹാബാണം
കണ്ടതിഭയം പൂണ്ടു വിവേകാദികളെല്ലാം
മണ്ടിപ്പോയാനന്ദാബ്ധിതന്നിൽ വീണതുനേരം
ചെന്നിതു ബാണം ദഹിച്ചീടുവാനവിടെയും
മന്നവൻ വിവേകാദിയോടിനാരവിടേന്നും.
ദഹിച്ചു ജീവോപാധി മൂന്നുമന്നേരം ബാണം
ദഹിച്ചാനീശോപാധി മൂന്നുമക്കാലമപ്പോൾ
പിന്നെയുമെരിഞ്ഞീടിന ശരം കണ്ടു
തന്നുടെ പിതാമഹനാകിയ സൎവേശ്വരൻ
തന്നുടെ ഗൃഹം പുക്കനേരത്തങ്ങവിടെയും
ചെന്നതു കണ്ടെല്ലാവുമുഴന്നൂ പരവശാൽ.
ചതിച്ചീടൊലാ മഹാമായയാം മാതാവേ നീ
വഹിച്ചീടണമെന്നു നമിച്ചു ഭക്തിപൂൎവം.
കുതിച്ചു തുര്യാതീതേ ഗമിച്ചു വിവേകാദി
ലയിച്ചു സ്വയംപ്രകാശംതന്നിലക്കാലമപ്പോൾ
ജ്വലിച്ചു ബാണം ചെന്നു ലയിച്ചു സ്വപ്രകാശേ
ലയിച്ചു മനോരാജൻ മായയാം മാതാവിങ്കൽ
ഉദിച്ചാരാദിത്യന്മാർ ദഹിച്ചു ചരാചരം
ലയിച്ചു പൃത്ഥിയിങ്കലക്കാലം പൃഥിവിയും
ദഹിച്ചു സൂര്യാഗ്നി പോയ് ശേഷനെപ്പിടിപെട്ടു.
ദഹിച്ചു സൂര്യന്മാരും ശേഷന്റെ വിഷാഗ്നിയിൽ
ലയിച്ചഗ്നിയിൽ പൃത്ഥ്വി, ലയിച്ചഗ്നിയിലപ്പം
അഗ്നിയങ്ങനിലങ്കലനിലൻ വ്യോമത്തിലും
ലയിച്ചു സ്ഥൂലഭൂതം സൂക്ഷ്മത്തിലതുകാലം
ലയിച്ചു പ്രകൃതിതൻ സാത്വികേ പുണ്യകാമൻ
ലയിച്ചു പാപകൎമ്മം താമസഗുണത്തിലും
ലയിച്ചു മിശ്രകൎമ്മം രാജസഗുണത്തിങ്കൽ
ലയിച്ചു സ്വൎണ്ണ രേണു മെഴുകിലെന്നപോലെ
ലയിച്ചു സമഷ്ടിയായ് പ്രകൃതിഗുണത്രയേ
ജ്വലിച്ചു ദഹിച്ചുപോയ് ലയിച്ചു തുര്യത്തിങ്കൽ
ലയിച്ചു പ്രകൃതിയുമെന്നതേ പറയാവൂ.’
അദ്വൈതസിദ്ധാന്തങ്ങളെ പ്രതിപാദിച്ചിരിക്കുന്ന ഈ ഉത്തമഗ്രന്ഥം ഇപ്പോൾ പ്രചാരലുപ്തമായ്ത്തീൎന്നിരിക്കുന്നതു് ഭാഗ്യദോഷമെന്നേ പറയേണ്ടു.
14.19 വൈരാഗ്യചന്ദ്രോദയം
ഇതു് വേദാന്തപരമായ ഒരു ഹംസപ്പാട്ടാണു്.
‘കേൾക്കെടോ പുരളീശ പാൎത്ഥ ിവശിഖാമണേ
വാസ്തവമെങ്കിലാസ്ഥയോടിരുന്നു നീ.’
എന്നിങ്ങനെ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ, ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സംശയത്തിനേ അവകാശമില്ല.
14.20 ഭീഷ്മോപദേശം ഹംസപ്പാട്ടു്
ഇതും ഹംസപുരളീനാഥനോടു് പറയുന്നതായിട്ടാണു് നിബന്ധിക്കപ്പെട്ടിരിക്കുന്നതു്.
‘ചരിക്കയെന്നപ്പോളതിന്റെ വാക്കു കേ-
ട്ടുരത്താനിങ്ങനെ പുരളീനാഥനും.’
എന്നു കേരളവൎമ്മരാജാവിന്റെ മുദ്ര കാണുന്നതിനാൽ ഗ്രന്ഥകൎത്തൃ ത്വത്തേപ്പറ്റി സന്ദേഹമില്ല.
ഈ വീരകേരളവൎമ്മത്തമ്പുരാൻ ഒരു നല്ല ഗായകകവി കൂടെ ആയിരുന്നുവെന്നുള്ളതിനു് അദ്ദേഹം രചിച്ചിട്ടുള്ള,
‘കലയേ ഗാംബോധിരസനാലയേ ത്വാം’
എന്നു തുടങ്ങുന്നതും ഗവേശണൈകവ്യഗ്രനായ മഹാകവി വിജ്ഞാനദീപികയിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ രാഗമാലിക സാക്ഷ്യം വഹിക്കുന്നു. അതിന്റെ അവസാനത്തിലും,
‘ദീനപാലനവഞ്ചിവീരകേരള-
വൎമ്മഭൂപാലസേവിതപാദേ’
എന്നു മുദ്രയുണ്ടു്.
ഈ വീരപുരുഷൻ മുകിലനോടു പടവെട്ടുവാനായി പുറപ്പെട്ട അവസരത്തിൽ, അകാരാദിക്രമമനുസരിച്ചു് രചിച്ചതായ തിരുവട്ടാറ്റു് ആദികേശവസ്തുതി അതിമനോഹരമായിരിക്കുന്നു. രണ്ടു പദ്യങ്ങൾ മാത്രം ഉദ്ധരിക്കാം.
ഇടിനികരമൊടിടയും ഡിണ്ഡിമപടുനിനദവുമിടയിടെ വെടിയും
പൊടുപാടെ നിലവിളികളുമായുധമിടയുന്നൊരു ഝടഝടരവവും
ഝടുതി കിളൎന്നെഴുമൊരു പൊടിയും തടവിന പടയുടനെ തടുപ്പാ-
നടിയനു യുധി പടുത തരേണം കേശിമഥനനാഥ തൊഴുന്നേൻ.
അക്ഷതമിയലും രിപുകുലമൊക്കെ മുടിച്ചിഹ പുരളീശം
വഞ്ചിക്ഷിതികേരളസംജ്ഞം രക്ഷ വിഭോ രക്ഷമുദാ മാം
പക്ഷീശ്വരവാഹന സജ്ജനരക്ഷക കരുണാകരസന്നത-
മക്ഷയയശസം കുരു മാധവ കേശവ മഥനനാഥ തൊഴുന്നേൻ.
യുദ്ധകലാനിപുണനും മഹാകവിയും ആയിരുന്ന കേരളവൎമ്മരാജാവിനെപ്പറ്റി ‘തമ്പുരാൻപാട്ടു്’ എന്നൊരു തമിഴ്‍കൃതി ൧൧൦൬, ൧൧൦൭ എന്നീ വൎഷങ്ങളിലെ വിദ്യാഭിവൎദ്ധിനി മാസികയിൽ ടി. ജി. അച്യുതൻനമ്പൂരി എന്നൊരു ഭാഷാപ്രണയി പ്രസിദ്ധീകരിച്ചിരുന്നു. ‘പുതുവാതപ്പാട്ടു്’ എന്നൊരു കൃതിയേപ്പറ്റി ഗവേഷകുശലനായ മഹാകവി ഉള്ളൂർ പരമേശ്വരയ്യരും വിജ്ഞാനദീപിക മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. രണ്ടും ഒരേ കൃതി തന്നെ. പേരു് മാറീട്ടുണ്ടെന്നേയുള്ളു. ഈ തമിൾപാട്ടിന്റെ കൎത്ത ാവു് പരപ്പക്കുട്ടിപ്പുലവന്റെ ഒരു ശിഷ്യനാണെന്നു് പ്രസ്തുത പാട്ടിന്റെ പ്രാരംഭത്തിൽ പ്രസ്താവിച്ചിട്ടുള്ളതിൽ നിന്നും തെളിയുന്നു.
‘സഭതനിലൊരുകുടവും മണിതാളമിണങ്കിനവില്ലിന്മേൽ
തത്തിരികട താതരികടതെയിതെയിയെന്നൊത്തുമിനിത്തിടവേ
പദങ്കൾ താളസ്സൊരങ്കളോശ ഇണങ്കിന വില്ലിന്മേൽ
തൈര്യനായനനുടെ കത പാടവേ വന്തുതകിടുവായേ.
ആഴിതനിൽത്തുയിൽകൊണ്ടവനേ മായവനേ ഉൻചരണം
അലകടൽ വിരിവായ് പലതമിഴ് ചൊരിയവെനതുടകുരുവരനാം
വന്മയൊടാമച്ചപതിതനിലെ അഴകിനുടൻ വാഴുവോ വാഴുവോ
യെനതുടകുരുവരനാകുമേ പരപ്പക്കുട്ടിപ്പുലവൻ
വന്നക്കരമതിനാലടിതൊഴുതേനെപ്പൊഴുതും മറവേൻ
വിളങ്കയിസ്സഭതനിലുതകിടവേ മന്നവനെത്തൊഴുതേൻ.
വിളങ്ക നാവതിലീശ്വരിതേവിയെ വെറ്റിയോടും തൊഴുതേൻ’
അനന്തരം ഇഷ്ടദേവതാസ്തുതി കഴിഞ്ഞു് കവി കഥാവസ്തുവിനെ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
‘നാടുതനിലീടേറ വാഴ്‍ന്ത കത വേണാടു്
നാതനാരരുംകടലുറന്ത വേണാടു്
കേളിയുറുകേരുളപുരം തിരുവിതാംകോടു്
കിറുപപുകഴരനാരും പള്ളികൊണ്ടനാടു്
നാടുതനിൽ മന്നർ പിറവേലി നാടും വിട്ടു
നല്ല പുകഴ്‍വേണ്ട നാടും മുഴുതാണ്ടും
അളവുവന്തരചർ തിരുവനന്തപുരം പുകുന്തു
നേരാർമനത്തുടൈ മന്തിരിമാർകൾവതൈചെയ്തു
അളവുവന്തരചർ കയിലാതവും പണിന്തു
അരനൈ അടിതൊഴുതു മന്നർ വരമതും വാങ്കി
പുകഴുകൊണ്ടതീരനെ ഇപ്പന്തൽ തനിൽ വന്തു
പുതുവാതത്തമ്പുരാനടിയനുക്കുതവി തായേ’
പിന്നീടു് കഥ തുടങ്ങുന്നു.
പിറവേലിനാട്ടിൽ (പുരളി) ഒരു അമ്മത്തമ്പുരാൻ ജനിച്ചു. ‘നാട്ടുക്കിതു നന്മ പിറന്തിതെന്റ്’ ചിന്തിച്ചു് പുരളീശനായ ഗോദവൎമ്മരും മന്ത്രിമാരും മനന്തെളിഞ്ഞു് ശിശുവിനു് ഉമയമ്മ എന്നു പേരിട്ടു. ഈശകൃപയാൽ ഈ കന്യക,
‘വളന്തു വളന്തു തിരുവയതേഴാ’യപ്പോൾ
എഴുത്തും വായനയും പഠിച്ചു. പതിനൊന്നു വയസ്സു തികഞ്ഞപ്പോൾ രാജാവു് ‘ചന്തമൊത്ത മാതുമയ്ക്കു് പള്ളിക്കെട്ടു സരസമാകവേ മുകിക്കവേണമെന്റെ’ കരുതിയിട്ടു് ‘വെറ്റിപടുകോയിൽ പണ്ടാലയെ’ വരുത്തി; ജ്യോതിഷക്കാരനു് ആളയച്ചു. ജ്യോത്സ്യൻ വന്നു് ‘നല്ലപാലിലെ പരൽചൊരിന്തുകൊണ്ടു്–ചൊരിന്തപരൽ വാരി’പ്പലകമേൽ നിരത്തിനോക്കിയ ശേഷം പൈങ്കുനി പന്ത്രണ്ടാംതീയതിക്കു മുഹൂൎത്ത വും നിശ്ചയിച്ചു. യഥാകാലം കോയിപ്പണ്ടാലയെക്കൊണ്ടു് പള്ളിക്കെട്ടും നടത്തി. ഒരുകൊല്ലം കഴിഞ്ഞിട്ടും പുരുഷസന്താനമുണ്ടാകായ്കയാൽ രാജാവു് വഴിവാടുകൾ പലതും നടത്തി. തൽഫലമായി ഉമാദേവി കന്നി ൧-ാനു കൃഷ്ണപക്ഷപഞ്ചമിയും കാൎത്ത ികയും കൂടിയ വെള്ളിയാഴ്ച സിംഹലഗ്നത്തിൽ ഒരു പുത്രനെ പ്രസവിച്ചു. യഥാകാലം ആ ശിശുവിനു് കേരളവൎമ്മ എന്നു നാമകരണവും ചെയ്തു. അങ്ങനെ
‘പേറുപെടവേ നാലാണ്ടു്–
നാലാണ്ടു തികൈന്തു കേരളവൎമ്മാവുക്കു
നടന്തുവിളയാടിവരക്കണ്ടപോതേ
ചേലാകവേ തിരുമകനുക്കു
ചിറന്ത കോതവർമ്മരും മനം തെളിന്തു
ചലങ്കമണിപൊന്നും തണ്ട അരപടവും’
ഉണ്ടാക്കിക്കൊടുത്തു. അഞ്ചാമത്തെ വയസ്സിൽ ‘തിരുവെഴുത്തു വോതുക’യ്ക്കു് ഉന്നി ‘പഴയപള്ളിക്കൂടം തന്നിലങ്കവും’ പുതുക്കിക്കെട്ടിച്ചു; പഠിപ്പിക്കാനായി ‘വടനാടുതനിലെയിരുക്കുമന്ത ഉറ്റതോരറുമുകവൻ വാത്തിയാരെ’ വരുത്തുന്നതിനായി ഓട്ടനേയും അയച്ചു. ഓട്ടനാകട്ടെ പിറവേലിനാടുവിട്ടു് കടയ്ക്കാടു്, പള്ളിപറനാടു്, തുളുനാടു് ഇവയെല്ലാം കടന്നു് വയനാട്ടിലെത്തി, ‘അറുമുകവാത്തിയാരെ’ ക്ഷണിച്ചു. അദ്ദേഹമാകട്ടെ ‘നല്ല ചൂരക്കോലുചെപ്പേടും നല്ല കിരന്തക്കെട്ടും’ എടുത്തു് ഉടുത്തൊരുങ്ങിപ്പുറപ്പെട്ടു് യഥാകാലം പിറവേലിൽ വന്നു് ബാലനെ പഠിപ്പിക്കാനും തുടങ്ങി. രാജകുമാരൻ, അചിരേണ മലയാളം, തമിഴ്, കന്നടം, തുളു എന്നീ ഭാഷകളിലെ അക്ഷരമാലകൾ പഠിച്ചു. പന്ത്രണ്ടാമത്തെ തിരുവയസ്സിൽ കളരിപ്പയറ്റു തുടങ്ങി. ‘മാന്തയർ’ എന്ന ഗുരുവിന്റെ അടുക്കൽ വാൾപ്പയറ്റും, ഒരു തുളുനാടൻനായരുടെ അടുക്കൽനിന്നു വില്പയറ്റും അഭ്യസിച്ചു. അതിനുപൂറമേ ഒരു രാകുത്തരോടു് പുരവിയേറ്റവും (കുതിരസവാരി) പഠിക്കയുണ്ടായത്രേ. പത്തു പതിനാറു വയസ്സായപ്പോഴയ്ക്കു് അദ്ദേഹം ഒരു നല്ല പടയാളിയായിത്തീൎന്നു വെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
ഇതിനുശേഷം രാജകുമാരൻ ശ്രീപോർക്കലിദേവിയെ സേവിച്ചു് പൊന്നുടവാൾ വാങ്ങാൻ ഒരുമ്പെട്ടു. ഭദ്രകാളിയാകട്ടെ കുമാരനെ പരീക്ഷിപ്പാനായി ‘ഈ വാൾ നിനക്കു തന്നാൽ ജളതപറ്റും. അതിനെ പ്രയോഗിപ്പാൻ നിനക്കു ശക്തി കാണുകയില്ല. വിശേഷിച്ചും,
കടിയ നൽക്കുരുതിയാഴ്ചതോറും വാൾ കുടിത്തിടുമേ
കരുതിയേ ജപങ്കൾ വേണും നിത്തലും
മുടങ്കിടാതെയാഴ്ചതോറും നല്ല പൂജൈ ചെയ്യവേണം
മുനിന്തു നാളുതോറും വാളു തുള്ളുമേ.
അതുകൊണ്ടു് പിറവേലിക്കു തിരിച്ചുപോകയാണു് നിനക്കു നല്ലതു്’ എന്നൊക്കെ ഒഴികഴിവു പറഞ്ഞുനോക്കി. അങ്ങനെയാണെങ്കിൽ താൻ അവിടെത്തന്നെ ആത്മബലി കഴിക്കുമെന്നു രാജകുമാരൻ ശാഠ്യംപിടിച്ചപ്പോൾ ദേവി “വാൾ ഇവിടെയല്ല; സമുദ്രത്തിലാണിരിക്കുന്നതു്” എന്നു പറഞ്ഞു് ഒഴിഞ്ഞപ്പോൾ, കുമാരൻ ദേവീസന്നിധിയിൽ ഇരുന്ന ഖഡ്ഗത്തെ എടുക്കാൻ ഭാവിച്ചു. അതിനെ തൊട്ട മാത്രയിൽ വാൾ തുള്ളി മുതലയാറ്റിൽ പതിച്ചു. ഇനി എന്തു നിവൃത്തി? ആറ്റിൽ മുതലകളേ പേടിച്ചു് ആരിറങ്ങും? എന്നാൽ നമ്മുടെ കഥാനായകൻ ആകട്ടെ കയത്തിലേക്കു കുതിച്ചുചാടി, തദന്തഃസ്ഥിതരായ ഭൂതപ്രേതാദികളുടെ ഭീകരമായ ഗൎജ്ജ നങ്ങളെ വകവയ്ക്കാതെ വാൾ എടുത്തുകൊണ്ടു കരയ്ക്കെത്തി. പ്രസന്നയായ ദേവി അദ്ദേഹത്തിനെ ആശീർവദിച്ചു. ഈ വിവരമൊക്കെ അറിഞ്ഞപ്പോൾ ആ നാട്ടുകാർ മാത്രമല്ല, കോലത്തുനാട്ടിലും പൊലനാട്ടിലും കോഴിക്കോട്ടും ഉള്ളവരെല്ലാം വിസ്മയസ്തിമിതരായത്രേ.
അങ്ങനെ സകല ജനങ്ങളുടേയും പ്രശംസയ്ക്കു പാത്രമായിത്തീൎന്ന കേരളവൎമ്മരോടു് ഗോദവൎമ്മതമ്പുരാൻ പിണങ്ങുന്നതിനു ചില കാരണങ്ങൾ ഉണ്ടായി. പ്രധാന കാരണം മന്ത്രിയുടെ ഏഷണിയായിരുന്നു. തന്നേ യുവരാജാവായി അഭിഷേകം ചെയ്യണമെന്നു് അദ്ദേഹം നേരിട്ടപേക്ഷിച്ചു. മന്ത്രിയുടെ അഭിപ്രായം അറിയാതെ അങ്ങനെ ചെയ്‍വാൻ നിവൃത്തിയില്ലെന്നു രാജാവു കല്പിക്കയാൽ, അദ്ദേഹം കോപിച്ചു് നേരേ മന്ത്രിയുടെ ഭവനത്തിലേക്കു തിരിച്ചു. മന്ത്രിയാകട്ടെ അദ്ദേഹത്തിനെ വേണ്ടപോലെ ആദരിച്ചതുമില്ല. അതു കണ്ടു കുപിതനായ രാജകുമാരൻ വാളൂരി മന്ത്രിയെ നിഗ്രഹിച്ചു. ഈ വിവരമറിഞ്ഞു് ഗോദവൎമ്മ പാപപരിഹാരാൎത്ഥ ം തീൎത്ഥ ാടനംചെയ്യുന്നതിനു് ഭാഗിനേയനോടുപദേശിച്ചു. അതു കേട്ടു് കേരളവൎമ്മ വിദ്വാനായ ഒരു തമിഴ്ബ്രാഹ്മണനോടും കരുണാകരപ്പിഷാരടിയോടും കൂടി ദിക്‍സഞ്ചാരത്തിനു് ഇറങ്ങി. ചോളരാജ്യമായിരുന്നു ആദ്യത്തെ ലക്ഷ്യം. മാർഗ്ഗമദ്ധ്യേ മുകിലന്റെ രാജ്യത്തു ചെന്നു. അവിടത്തെ നായകനായ മയ്യത്തുരയുടെ ഭടന്മാർ സംശയിച്ചു് വിവരം അരമനയിൽ അറിയിച്ചു. മയ്യത്തുര ഒരാനപ്പുറത്തു കയറി തമ്പുരാനെക്കാണ്മാൻ വന്നപ്പോൾ അദ്ദേഹം അമ്പരന്നുപോയി. എന്തൊരു തേജസ്സാണു് അദ്ദേഹത്തിന്റെ മുഖത്തു കണ്ടതു്! അദ്ദേഹത്തിനെ മയ്യത്തുര കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി യഥാവിധി സൽക്കരിച്ചു് അവിടെ താമസിപ്പിച്ചു. കുമാരന്റെ ശരീരകാന്തി കണ്ടു് തുരയുടെ പത്നിയായ ഉമ്മാൾക്കു് തന്റെ പുത്രിയെ അദ്ദേഹത്തിനു കല്യാണം കഴിച്ചു കൊടുക്കണമെന്നു് ആഗ്രഹം ജനിച്ചുവത്രേ. പക്ഷേ ജാത്യാചാരത്തിനു വിപരീതമാകയാൽ അദ്ദേഹം തുരയുടെ അപേക്ഷയെ തിരസ്കരിച്ചു. എന്നാൽ കൂടെയുണ്ടായിരുന്ന വിദ്വാൻ പട്ടർ പറഞ്ഞു: “ഹേയ് അതുകൊണ്ടു് എന്തു കുറവു്? ധാരാളം പൊന്നും പണവും നാട്ടിലേക്കു കൊണ്ടുപോകാം. തങ്കക്കുടത്തിനു് എവിടെ കറ പറ്റാൻ പോകുന്നു. ഒന്നുമില്ല. നേരേമറിച്ചു് തടസ്സം പറഞ്ഞാൽ ഒരു വലിയ ശത്രു ഉണ്ടാവുകയും ചെയ്യും.” ഈ ഉപദേശം കേട്ടു് കേരളവൎമ്മ താനാവതിയെ കല്യാണം കഴിക്കയും, തുരയ്ക്കു് പുത്രസന്താനമില്ലായ്കയാൽ രാജ്യത്തിനു് അവകാശിയായിത്തീരുകയും ചെയ്തു. എന്നാൽ ആ രാജകുമാരിയെ ചടക്കൻ എന്ന മറവപ്രമാണിയും, മുടക്കൻ എന്ന തെലുങ്കനും പ്രണയിച്ചിരുന്നു. അവർ ഈ വിവരം അറിഞ്ഞു് തെലുങ്കന്റെ രാജധാനി ആക്രമിച്ചു. എന്നാൽ കേരളവൎമ്മ എതിരിട്ടു് അവരെ കൊന്നുകളഞ്ഞു. അങ്ങനെയിരിക്കേ അദ്ദേഹത്തിന്റെ വിരോധത്തിനു പാത്രമായ ഏതാനും മറവന്മാർ ഒരു വാരത്തിനുള്ളിൽ അദ്ദേഹത്തിനെ നിഗ്രഹിക്കുന്നുണ്ടെന്നു് ആര്യൻകോവിലിൽ സന്നിധിയിൽ വച്ചു് പ്രതിജ്ഞ ചെയ്തു. ആ ഉപജാപവൃത്താന്തം ദേവിയുടെ കാരുണ്യത്താൽ സ്വപ്നത്തിൽ കണ്ട രാജാവു് പ്രിയപത്നിയേയും മറ്റും ഉപേക്ഷിച്ചു് ഒരു രാത്രി ചിങ്കളത്തുറയിൽ ചെന്നു കപ്പലേറി പിറവേലിയിൽ എത്തിയിട്ടു് താൻ കൊണ്ടുവന്നിരുന്ന ധനത്തെ ഉമാദേവിയ്ക്കു സമർപ്പിച്ചശേഷം അവരുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിച്ചു. ദേവിയാകട്ടെ,
‘വാ മകനേയെൻറു അരികണൈത്തു
മന്നത്തിരുമുടിതനൈമുകന്തു’.
പിറവേലിനാടു തഴച്ചു; എല്ലാവരും സന്തുഷ്ടരായി.
ഉറക്കമുണൎന്ന താനാവതിയോ? ഭൎത്ത ാവിനെക്കാണാതെ വ്യസനിച്ചു. അദ്ദേഹത്തിനെ കണ്ടുപിടിപ്പാനായി തുര ദൂതന്മാരെ നിയോഗിച്ചു. അവർ കാശിവരെയുള്ള തീൎത്ഥ സ്ഥലങ്ങളിലെല്ലാം അന്വേഷിച്ചിട്ടും ഫലപ്പെട്ടില്ല. ഒടുവിൽ പരമാൎത്ഥ മറിഞ്ഞപ്പോൾ ആ സാധ്വി നാവു പിഴുതെടുത്തു് പ്രാണത്യാഗം ചെയ്തുവത്രേ.
അചിരേണ അദ്ദേഹത്തിന്റെ യൗവരാജ്യാഭിഷേകം ആഘോഷപൂൎവം നടത്തപ്പെട്ടുവെങ്കിലും ദേശാടനത്തിലുള്ള തൃഷ്ണ ശമിക്കായ്കയാൽ മാതാവിന്റെ അനുവാദത്തോടുകൂടി വൎക്കല, കന്യാകുമാരി എന്നീ പുണ്യസ്ഥലങ്ങളെ ദൎശിക്കുവാൻ പുറപ്പെട്ടു. വടക്കൻദിക്കുകളെല്ലാം കടന്നു് വൎക്കല എത്തിയപ്പോൾ ആണ്ടിയണ്ണാവി എന്ന തമിൾബ്രാഹ്മണൻ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ഉപദേശാനുസരണം ഉമയമ്മറാണിയെക്കാണ്മാനായി ആറ്റുങ്ങലേക്കു തിരിക്കയും ചെയ്തു. ആ അവസരത്തിൽ രാജ്ഞി ശത്രുപീഡിതയായിരുന്നു എന്നു മാത്രമല്ല, പടവീടു പാലിക്കാൻ തക്ക കെല്പുള്ളവർ വേണാട്ടിൽ ഇല്ലാതെയും ഇരുന്നു. അതുകൊണ്ടു് രാജ്ഞി ഇദ്ദേഹത്തിനെ ദത്തെടുത്തു് പടവീട്ടിനു് അധിപതിയാക്കി. അദ്ദേഹം ഒന്നാമതായ ദുൎമ്മന്ത്രിമാരായിരുന്ന അനന്തൻപിള്ളയേയും, കോട്ടുകാൽ ഉടയാൻപിള്ളയേയും കൊന്നുകളഞ്ഞിട്ടു് തൽസ്ഥാനങ്ങളിൽ മല്ലൻപിള്ള, നീലൻപിള്ള എന്നു രണ്ടുപേരെ നിയമിച്ചിട്ടു് എഴുപത്തിരണ്ടു മുന്നിലക്കാരെയും ഏൎപ്പെടുത്തി. തമ്പുരാന്റെ ഊൎജ്ജ സ്വലമായ നടവടികൾ രസിക്കാത്ത മറ്റു പതിനാറു മന്ത്രിമാർ അദ്ദേഹത്തിനെ വധിക്കാൻ തരംനോക്കിയിരുന്നു. അവർ ചില ഏഷണികൾ രാജ്ഞിയോടു പറകയും, അദ്ദേഹത്തിനെ ഗൂഢമായി നിഗ്രഹിപ്പാൻ അനുവാദം വാങ്ങിക്കയും ചെയ്തു. ഭദ്രകാളി ഈ അവസരത്തിലും അദ്ദേഹത്തിനു നേരിടാൻ പോകുന്ന വിപത്തിനെപ്പറ്റി സ്വപ്നത്തിൽ അറിവിച്ചെങ്കിലും അദ്ദേഹം വകവെച്ചില്ല.
അടുത്ത ദിവസം ഏതാനും സേവകന്മാരോടു നേമത്തുകാരനായ ഒരു പട്ടാണിയോടുംകൂടി തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു, ശത്രുക്കളും പിന്തുടൎന്നു. റാണിയെ ദൎശിച്ചിട്ടു് ഉറങ്ങാനായി കൊച്ചുകോയിക്കലേക്കു് എഴുന്നള്ളാൻ ഭാവിക്കവേ, അമ്മതമ്പുരാൻ തടസ്സം പറഞ്ഞു. വിധിയേ ആൎക്കു തടുക്കാൻ കഴിയും? അദ്ദേഹം വകവച്ചില്ല. രാജ്ഞിയുടെ ഉപദേശാനുസരണം ഉടവാൾ തേവാരത്തുകോയിക്കലുള്ള ഒരു തൂണിൽ ബന്ധിച്ചുവച്ചിട്ടു് ഒരു തുളുനാടൻകത്തി മാത്രം എടുത്തുംകൊണ്ടു തിരിച്ചു്, വലിയകോയിക്കൽനടയിൽ എത്തിയ മാത്രയിൽ പണ്ടാരത്തിൽകുറുപ്പിന്റെ നേതൃത്വത്തിൽ ഒളിച്ചുനിന്നിരുന്ന മന്ത്രിമാർ വളഞ്ഞു. മുന്നിലക്കാരെപ്പറ്റി കുറെ പരാതികളെല്ലാം അറിവിച്ചു. അടുത്ത ദിവസം അതിനെപ്പറ്റി അന്വേഷണ നടത്താമെന്നു കല്പിച്ചിട്ടു് അദ്ദേഹം പോവാൻ ഭാവിച്ചപ്പോൾ, ‘പോര, അവരെ ശിക്ഷിക്കുന്നതിലേക്കു് ഇപ്പോൾ തന്നെ കല്പനവേണം’ എന്നു് അവർ ശഠിച്ചു. തമ്പുരാനാകട്ടെ ഒരു ഓലക്കഷണം വാങ്്ങി നീട്ടെഴുതിക്കൊണ്ടിരിക്കവേ, കുറുപ്പു് വേൽകൊണ്ടു് നെഞ്ചത്തു് ഒരു കുത്തു കൊടുത്തു. പട്ടാണി ഓടി എത്തും മുമ്പേ രാജാവു് പരലോകം പ്രാപിച്ചു. മന്ത്രിമാരോടു് പട്ടാണി കുറേനേരം പൊരുതു. എന്നാൽ ചെറുവള്ളിപ്പിള്ള അയാളേയും നിഗ്രഹിച്ചു. ഇങ്ങനെ അവർ രണ്ടുപേരും മരണം പ്രാപിച്ചിട്ടും കഥ അവസാനിച്ചില്ല. തമ്പുരാനും അനുചരനും ശിവലോകം പ്രാപിച്ചു. ശ്രീപരമേശ്വരൻ ചിത്രഗുപ്തരേ വിളിച്ചു് ഇവരെ സംബന്ധിച്ച കണക്കുകൾ ഹാജരാക്കാൻ ആജ്ഞാപിച്ചു. അറുതി അറ്റു വന്നവരല്ലെന്നു കാണുകയാൽ പരമേശ്വരൻ അവർക്കു് ‘പുതുപാത’ എന്ന പേർ നൽകിയിട്ടു് ആയുധങ്ങളും കൊടുത്തു് അവരെ ഭൂമിയിലേയ്ക്കു തന്നെ അയച്ചു. പല പുണ്യസ്ഥലങ്ങളെ നശിപ്പിച്ചശേഷം അവർ തിരുവനന്തപുരത്തു വന്നു് കുറുപ്പിനേയും മറ്റും കൊന്നിട്ടു് ശ്രീപത്മനാഭക്ഷേത്രത്തിന്റെ കിഴക്കേഗോപുരവാതുക്കൽ എത്തിയപ്പോൾ ഭഗവാൻ ‘എന്നാണ എന്റെ ദേശത്തെ നശിപ്പിക്കരുതേ’ എന്നു് ആജ്ഞാപിക്കയാൽ, അവർ ആ ഉദ്യമത്തിൽനിന്നു പിൻവാങ്ങി. അദ്ദേഹം കൊടുപ്പിച്ച പട്ടും പരിവട്ടവും വാങ്ങിക്കൊണ്ടു് അവർ സന്തൃപ്തിയാണ്ടു. ഇങ്ങിനെയാണു് കഥ.
ഈ കഥയിൽ നെല്ലെത്ര പതിരെത്ര എന്നു നിൎണ്ണയിക്കാൻ വിഷമമുണ്ടെങ്കിലും ഒട്ടു വളരെ സംഗതികൾ അടങ്ങിയിരുപ്പുണ്ടെന്നു് അപലപനീയമാകുന്നു. കേരളത്തിനു വെളിയിൽ മുഹമ്മദീയരും ഹിന്ദുക്കളും തമ്മിൽ വിവാഹബന്ധം ഉണ്ടായിട്ടുണ്ടെന്നുള്ള സംഗതിയിൽ സംശയമില്ലാതിരിക്കേ താനാവതിയുടെ കഥ അവിശ്വസിക്കണമെന്നില്ല. മുകിലന്റെ ആക്രമണത്തെപ്പറ്റി ഒന്നും പറയാതിരുന്നതെന്താണാവോ?
14.21 മലയാളനാട്ടിലെ അന്നത്തെ സ്ഥിതി
പതിനേഴാം നൂറ്റാണ്ടിൽ വടക്കേ മലയാളത്തിന്റെ കഥ അരാജകാവസ്ഥയിലാണിരുന്നതു്. ൧൫൬൪-ൽ കോലത്തിരി വടകരക്കോട്ട കടത്തനാട്ടുരാജാവിനു് ഏല്പിച്ചുകൊടുത്തതിനോടുകൂടി കോലത്തുനാട്ടുസ്വരൂപം അധഃപതിച്ചു. കപ്പൽ വ്യാപാരം മുഴുവനും കടത്തനാട്ടിനു് അധീനമായി. ൧൬൦൦-ൽ കുഞ്ഞാലിമരയ്ക്കാരുടെ വധത്തിനുശേഷം കടൽക്കൊള്ളക്കാരായിരുന്ന മരയ്ക്കാന്മാർ സാമൂതിരിയുടെ മേല്ക്കോയ്മയെ ഉപേക്ഷിച്ചു കടത്തനാട്ടിന്റെ കീഴിൽ ആയിത്തീർന്നു. ഇങ്ങനെ കടലിന്മേലുള്ള അധികാരവും കടത്തനാട്ടിനു ലഭിച്ചു. കുവ്വാഴിപ്പുഴയുടെ വടക്കുള്ള കോലത്തിരിരാജ്യമെല്ലാം നീലേശ്വരംരാജാവും സ്വാധീനപ്പെടുത്തി. കോട്ടയത്തിന്റെ ചില ഭാഗങ്ങൾ ഇരുവാഴിനമ്പിയാരുടെ ബാക്കി കോട്ടയംരാജാവിന്റേയും അധീനത്തിൽ വന്നു. ക്രമേണ പ്രബലനായ ഒരു കോട്ടയം രാജാവു് വയനാടും താമരശ്ശേരിയും കൂടി പിടിച്ചെടുത്തു് തന്റെ ശക്തിയെ വൎദ്ധിപ്പിച്ചുതുടങ്ങി. ഇങ്ങനെ കോലത്തിരിരാജ്യം കേരളവൎമ്മരാജാവിന്റെ കാലത്തു് കോലത്തിരി, കണ്ണൂർ, നീലേശ്വരം, കോട്ടയം, കടത്തനാടു് എന്നിങ്ങനെ അഞ്ചു രാജാക്കന്മാരുടെ കീഴിലാണു് സ്ഥിതിചെയ്തിരുന്നതു്. അവയിൽ കടത്തനാടു് വളരെ പ്രബലമായി; കോട്ടയം ക്രമേണ പ്രാബല്യം വൎദ്ധിപ്പിച്ചുകൊണ്ടും ഇരുന്നു. എന്നാൽ ഈ അഞ്ചുരാജ്യങ്ങളും പരസ്പരം കലഹിച്ചുകൊണ്ടിരുന്നതിനാൽ അവൎക്കു സ്വയമേ ശത്രുനിരോധനത്തിനു ശക്തിയില്ലാതെയായി.
തെക്കേമലയാളത്തിലെ സ്ഥിതിയും പരിതാപകരമായിരുന്നു. കൊച്ചിയും സാമൂതിരിയും തമ്മിലുണ്ടായിരുന്ന വിരോധം നിമിത്തം സൗകര്യമുള്ളപ്പോഴൊക്കെ അവിടത്തെ സാമന്തരാജാക്കന്മാർ സാമൂതിരിക്കു വിരോധമായി പ്രവൎത്ത ിച്ചുവന്നു. സാമൂതിരിയുടെ സാമന്തരായ താനൂർരാജാവു് രഹസ്യമായി പോൎത്തു ഗീസ്സുകാരെ സഹായിക്കുകയും ചാലിയത്തു് ഒരു കോട്ട കെട്ടാൻ അനുവാദംകൊടുക്കയും ചെയ്തു. കോഴിക്കോട്ടു് ലന്തക്കാൎക്കു ് അനുകൂലമായി വൎത്ത ിച്ചു് പറങ്കികൾക്കു വിപരീതമായും നിലകൊണ്ടു. കൊച്ചി പോൎത്തു ഗീസുകാരേയും സഹായിച്ചുകൊണ്ടിരുന്നു. ഇങ്ങനെ പറങ്കികളും ലന്തക്കാരുമായുണ്ടായ മത്സരത്തിൽ ഈ രാജ്യങ്ങളും ഇടപെടേണ്ടതായിവന്നു. സാമൂതിരിയുടെ സമരതൃഷ്ണ നശിച്ചിരുന്നില്ല; എന്നാൽ അദ്ദേഹം പിടിച്ചടക്കിയ രാജ്യങ്ങളിൽ ശരിയായ ഭരണക്രമങ്ങളൊന്നും ഏൎപ്പെടുത്താതെ പടവെട്ടുന്നതിൽ മാത്രം ജാഗരൂകനായിരുന്നതിനാൽ കീഴടങ്ങിയ രാജസ്വരൂപങ്ങൾ സ്വാശ്രയശക്തിയില്ലാത്തവയായി നശിക്കാൻ തുടങ്ങി. കൊച്ചിയും, കൊടുങ്ങല്ലൂരും സാമൂതിരിയുടെ കൂടെക്കൂടെയുള്ള ആക്രമണം നിമിത്തം വളരെ ഞെരുങ്ങി. തെക്കു് വേണാട്ടിലും അന്തഃഛിദ്രങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. നെടുമങ്ങാട്ടുരാജാവായ കേരളവൎമ്മൻ ഇളയിടത്തുസ്വരൂപത്തിലെ ജനങ്ങളോടു ചേൎന്നു കൊണ്ടു് വേണാടും സ്വാധീനപ്പെടുത്താൻ നോക്കി; ഫലിച്ചില്ലെങ്കിലും അതു വലിയ കുഴപ്പങ്ങൾക്കു് ഇട വരുത്തി. ആ അവസ്ഥയിലാണു് മുകിലന്റെ ആക്രമണം നേരിട്ടതും ഉമയമ്മറാണിയുടേയും കോട്ടയം കേരളവൎമ്മരുടേയും സാമൎത്ഥ ്യത്താൽ ലഹള അചിരേണ ഒതുങ്ങിയതും. വടക്കുംകൂർ, ചെമ്പകശ്ശേരി ഈ രാജ്യങ്ങൾ മിക്കവാറും കൊച്ചിയുടെ അധികാരത്തെ തിരസ്കരിച്ചു് സ്വാതന്ത്ര്യം പ്രാപിച്ചുകഴിഞ്ഞു.
ജീവിതരീതിയിലും യുദ്ധസമ്പ്രദായത്തിലും വലിയ വ്യത്യാസങ്ങൾ വന്നുചേൎന്നു. വലിയ തോക്കുകൾ യുദ്ധങ്ങളിൽ ഉപയോഗിക്കാൻ തുടങ്ങി. പുതിയ പാക്കപ്പലുകൾ നടപ്പിൽ വന്നു. പ്രഭുജനങ്ങളുടേയും നാട്ടുകാരുടേയും ഇടയിൽ ആയുധാഭ്യാസത്തിലുള്ള താൽപര്യം കുറഞ്ഞുതുടങ്ങി. അക്ഷരാഭ്യാസത്തിൽ ജനങ്ങൾക്കു് അഭിരുചി വൎദ്ധിച്ചു. പതിനാ-റാംശതകത്തിൽതന്നെ—ആയതു ൧൫൫൫-ൽ—അച്ചടിയന്ത്രം മലയാളക്കരയിൽ നടപ്പിൽവന്നു. ൧൫൭൯-ൽ ബൊമ്പായിനഗരത്തിൽവച്ചു് അച്ചടിപ്പിച്ച ഒരു ക്രൈസ്തവവേദപുസ്തകം കാണ്മാനുണ്ടു്. ൮൫൩-ാമാണ്ടിടയ്ക്കു്, മലയാളത്തിലെ ഔഷധികളുടെ പേരുകൾ അടങ്ങിയതും പന്ത്രണ്ടു് അധ്യായങ്ങളുള്ളതുമായ മലബാറിക്‍ എന്നൊരു ഗ്രന്ഥം ഡച്ചുകാർ അച്ചടിപ്പിച്ചു. ഇങ്ങനെ ഇരിക്കവേയാണു് ഇംഗ്ലീഷുകാരും ഫ്രഞ്ചുകാരും ഇന്ത്യയുമായി നേരിട്ടു കച്ചവടത്തിൽ ഏൎപ്പെട്ടതു്. അവർ ഇദംപ്രഥമമായി മലയാളത്തു പ്രവേശിച്ചതു് ൧൬൧൫-ൽ ആയിരുന്നു. അക്കൊല്ലം ക്യാപ്റ്റൻ കീലാങ്ങു് എന്നൊരാൾ കൊടുങ്ങല്ലൂരിൽ താമസിച്ചിരുന്ന സാമൂതിരിയെക്കണ്ടു് വ്യാപാരം സംബന്ധിച്ച ഒരു കരാർ ചെയ്യുകയും കോഴിക്കോട്ടു് ഒരു പണ്ടകശാല നിൎമ്മിക്കയും ചെയ്തു. പോൎത്തു ഗീസുകാരെ തോല്പിക്കുന്ന വിഷയത്തിൽ ഇംഗ്ലീഷുകാരുടെ സഹായം ലഭിക്കുമെന്നായിരുന്നു സാമൂതിരിയുടെ പ്രതീക്ഷ. പറങ്കികളുടേയും ഇംഗ്ലീഷുകാരുടേയും സൗഹാൎദ്ദബന്ധമറിഞ്ഞതു മുതല്ക്കു് അദ്ദേഹം അവൎക്കു യാതൊരു സഹായവും ചെയ്തുകൊടുത്തില്ല. തന്നിമിത്തം അവരുടെ കച്ചവടം അഭിവൃദ്ധിയെ പ്രാപിച്ചുമില്ല. പിന്നീടു് ഇംഗ്ലീഷുകാർ കൊച്ചിയിൽ ഒരു വ്യാപാരശാല ഏൎപ്പെടുത്തി. എന്നാൽ ൧൬൬൩-ൽ കൊച്ചീപ്പട്ടണം പറങ്കികളുടെ കയ്യിൽനിന്നു ലന്തക്കാൎക്കു ലഭിച്ചപ്പോൾ, ഇംഗ്ലീഷുകാർ അവിടെ നിന്നു നിഷ്കാസിതരായി. അതുകൊണ്ടു് അവർ പൊന്നാനിയിൽ വന്നു് ഒരു പണ്ഡകശാല കെട്ടി സാമൂതിരിയുടെ രക്ഷാകൎത്തൃ ത്വത്തിൽ വാണിജ്യം തുടങ്ങി. രണ്ടു് ഇംഗ്ലീഷുകാർക്കു് കോഴിക്കോട്ടു് താമസിക്കാൻ കോഴിക്കോട്ടു രാജാവു് അനുവാദവും കൊടുത്തു. ആംഗ്ലേയർ പിന്നീടു് ൧൬൮൪-ൽ കോലത്തിരിയുടെ അനുവാദത്തോടുകൂടി തലശ്ശേരിയൽ ഒരു പണ്ടകശാല സ്ഥാപിച്ചുവെങ്കിലും കുറുങ്ങോട്ടുനായരുടെ എതിൎപ്പുകൊണ്ടു് അതു് കുറെക്കാലത്തേയ്ക്കു് അഭിവൃദ്ധിയെ പ്രാപിച്ചില്ല. എന്നാൽ കോലത്തിരി ഇടപെട്ടു് നായരുടെ വിരോധത്തെ ശമിപ്പിച്ചു. അതുകൊണ്ടു് ൧൭൦൮-ൽ അവർ കടൽവക്കത്തു് കുന്നിന്മേൽ ഒരു കോട്ട നിർൎമ്മിച്ചു. ൧൬൮൪-ൽ ആറ്റുങ്ങൽറാണിയുടെ അനുവാദത്തോടുകൂടി ഇംഗ്ലീഷുകാർ അഞ്ചുതെങ്ങിലും ഒരു പണ്ടകശാല സ്ഥാപിച്ചു് കച്ചവടം തുടങ്ങി. അന്നു നാടു വാണിരുന്നതു് ഉമയമ്മറാണിയായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ വഴിക്കാണു് കഴക്കൂട്ടത്തുപിള്ള തുടങ്ങിയ ചില എട്ടുവീടർ രാജ്ഞിക്കു വിപരീതമായിത്തീൎന്നതെന്നു്, ഒരു പഴയ പാട്ടിൽനിന്നു വ്യക്തമാകുന്നു. ൧൬൯൦-ൽ അവർ അഞ്ചുതെങ്ങിൽ ഒരു കോട്ടയും പണിയിച്ചു.
പരന്ത്രീസുകാരുടെ വരവോടുകൂടി മലയാളനാട്ടിൽ അന്തഃഛിദ്രങ്ങളും ലഹളകളും വൎദ്ധിച്ചുതുടങ്ങി. കോട്ടയത്തിന്റെ ഒരു ഭാഗം ഇരുവാഴിനാട്ടിലെ കുറുങ്ങോട്ടുനായർക്കായിരുന്നല്ലോ. അദ്ദേഹത്തിനു് ഇംഗ്ലീഷുകാരോടു രസമില്ലാതിരുന്നു എന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടു്. അതിനാൽ അവരെ ഇന്നാട്ടിൽ നിന്നു് ആട്ടിപ്പായിക്കുന്നതിനു വേണ്ടി അദ്ദേഹം പരന്ത്രീസുകാരുമായി ഒരു സന്ധിക്കരാറു ചെയ്തു. അനന്തരം ഇരുകൂട്ടരും ഇംഗ്ലീഷുകാരെ തലശ്ശേരിയിൽനിന്നു് ആട്ടിപ്പായിക്കാൻ ഒരുക്കങ്ങൾ തുടങ്ങി. ഇംഗ്ലീഷുകാരാകട്ടെ കടത്തനാട്ടുരാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിനെക്കൊണ്ടു് മയ്യഴി ആക്രമിപ്പിച്ചു. അനന്തരം അവർ ഇരുവാഴിനാട്ടിലെ ഇളംകൂറിനേയും ചില പ്രഭുക്കന്മാരേയും കോഴ കൊടുത്തു സ്വാധീനപ്പെടുത്തി, അവിടെ അന്തഃഛിദ്രങ്ങൾ ഉണ്ടാക്കി.
൧൬൬൩-ൽ പറങ്കികളിൽനിന്നും കണ്ണൂരിലെ ആഞ്ജീലോക്കോട്ട ലന്തക്കാൎക്കു ലഭിച്ചിരുന്നു. രണ്ടു തറയിലെ കുരുമുളകു മുഴുവനും കരസ്ഥമാക്കാൻ വേണ്ടി ഈ ലന്തക്കാർ ആലി രാജാവുമായി സഖ്യം ചെയ്തു. അന്നു് ധൎമ്മപട്ടം എന്ന ദ്വീപു് ആലിരാജാവിന്റെ വകയായിരുന്നു. അതു ലന്തക്കാൎക്കു് കൈവശപ്പെട്ടുപോയാൽ തലശ്ശേരിയുമായുള്ള വ്യാപാരത്തിനു കോട്ടം സംഭവിക്കുമെന്നു കണ്ടിട്ടു്, ഇംഗ്ലീഷുകാർ കോട്ടയം രാജാവിനെക്കൊണ്ടു് ആലിയെ പുറത്താക്കി. ഇരുവാഴിയിലെ ഇളംകൂറുനായരും ഇംഗ്ലീഷുകാൎക്കു ് അനുകൂലമായി നിന്നു. അതിനു പ്രതിഫലമായി ഒട്ടു വളരെ പണം കമ്പനിക്കാർ അദ്ദേഹത്തിനു നൽകി. ഇളംകൂറാകട്ടെ, ഇരുവാഴിനാടു്, ധൎമ്മപട്ടണം, രണ്ടുതറ എന്നീ സ്ഥലങ്ങളിലെ കുരുമുളകുവ്യാപാരത്തിനുള്ള അവകാശം ഇംഗ്ലീഷുകാൎക്കും കൊടുത്തു.
ഇപ്രകാരം ഐറോപ്യരുടെ വരവു് മലയാളക്കരയിൽ അന്തഃഛിദ്രങ്ങൾക്കും രാജാക്കന്മാരുടെ ദൗർൎബ ല്യത്തിനും കാരണമാക്കി.
14.22 പടപ്പാട്ടു്
‘കല്പകവൃക്ഷത്തിന്റെ ശില്പമാം കൊമ്പുതന്മേൽ’ കല്പതമായ കൂട്ടിൽ വസിക്കുന്ന കിളിപ്പെണ്ണിനേക്കൊണ്ടു പറയിച്ചിരിക്കുന്നതിനാൽ ഇതു് ഒരു കിളിപ്പാട്ടാണു്. കവി ആരെന്നു നിശ്ചയമില്ല. സാമാന്യം വ്യുൽപത്തിയും നല്ല ഭാവനാശക്തിയും വേണ്ടുവോളം ദേശചരിത്രജ്ഞാനവും ഉള്ള ആളായിരുന്നു എന്നു് ഈ കൃതിയിൽനിന്നു തെളിയുന്നു. ‘വാനിടത്തമ്പിളിത്തെല്ലൽപോലെ കണ്ട കരം താനെടുത്തുയൎത്ത ിനിന്നഴകേറുന്ന ബാലൻ’ എന്ന മട്ടിൽ, ക്രിസ്തബ്ദം പതിനേഴാംശതകത്തിൽ കൊച്ചിയിൽ നടന്ന താവഴിവഴക്കിനെ അധികരിച്ചു് ഒരു കാവ്യം ചമയ്ക്കാൻ കവി ഉദ്ദേശിച്ചു. അതു സൎവ്വഥാ സഫലമാവുകയും ചെയ്തു.
പടപ്പാട്ടു് ആറു പാദങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഒന്നാംപാദം,
‘കേരളമടക്കിവാണീടിന മുടിമന്നൻ
ചേരമാൻ മരുമകന്നാദിയിൽ കൊടുത്തൊരു
നാടൻ പന്തീരുകാതം വാഴും പെരുമ്പടപ്പിൽ
കൂടലർ കാലന്മാരാം മന്നവർ പലർ വാണു’
എന്നിങ്ങനെ കൊച്ചി രാജ്യോൽപത്തിയെപ്പറ്റിയുള്ള ഐതിഹ്യപ്രശംസയോടുകൂടി സമാരംഭിക്കുന്നു. പെരുമാളുടെ മരുമക്കളായി അഞ്ചു പെൺവഴിത്തമ്പുരാക്കന്മാരുണ്ടായിരുന്നുവെന്നും, അവരിൽ എളയമ്മത്തമ്പുരാട്ടിക്കു മാത്രമേ പുരുഷസന്താനങ്ങൾ ഉണ്ടായിരുന്നുള്ളുവെന്നും, അതുനിമിത്തം കൊച്ചി രാജ്യവാഴ്ച എളയതാവഴിയ്ക്കായിത്തീൎന്നു വെന്നും ആണല്ലോ ഐതിഹ്യം. കാലക്രമേണ അഞ്ചു താവഴിയിലും പുരുഷസന്താനങ്ങൾ ഉദിച്ചു. അവരിൽ മൂത്ത തമ്പുരാൻ നാടു വാഴേണ്ടതാണെന്നുള്ള ഏൎപ്പാടുണ്ടാവുകയും, എല്ലാത്താവഴിക്കാർക്കും പ്രത്യേകം താമസിക്കുന്നതിനു് പ്രത്യേകം കോവിലകങ്ങൾ വന്നേരിയിൽ പണിയിക്കയും ചെയ്തു. ഈ താവഴികളെ പടപ്പാട്ടിൽ ഇങ്ങനെ നിൎദ്ദേശിച്ചിരിക്കുന്നു.
‘മൂത്തതാവഴി, ഇളതാവഴി മുരിങ്ങൂരും
പേൎത്തു ം ചാഴിയൂർപിന്നെപ്പഞ്ചമം പള്ളുരുത്തി’
ഈ താവഴിക്കാരിൽ ഇളയ താവഴി മാത്രം തഴച്ചു വരികയാൽ വീണ്ടും പ്രബലമായ്ത്തീൎന്നു. അങ്ങനെ രാജവാഴ്ച വീണ്ടും അതിനുതന്നെ ലഭിക്കാനിടയായി. അങ്ങനെ ഇരിക്കേ,
കാലമൊട്ടേറെച്ചെന്ന കാലത്തു മന്നവന്മാർ
നാലുപേരായി; പിന്നെപ്പെറ്റുണ്ടായ്‍വരുവാനും
കണ്ടില്ല വഴിയെന്നു മന്നരുമമാത്യരു-
മിണ്ടൽ പൂണ്ടിതു ബന്ധുവൎഗ്ഗവും പ്രജകളും.
അന്നു നാടുവാണിരുന്ന വീരകേരളവൎമ്മ ഇങ്ങനെ നിയോഗിച്ചു:
താവഴിയഞ്ചിലാദിയുമൊടുക്കവും
തന്നിലുൽപന്നരായ മന്നരിൽ ഗുണവാന്മാർ
ഇന്നവരെന്നു് നോക്കിപ്പലൎക്കു ം തെളിയവേ
ഉണ്ണികളാക്കാം…
ഇങ്ങനെ മൂത്ത താവഴിയിൽനിന്നും പള്ളുരുത്തിയിൽനിന്നും ‘ജാതകം നന്നായിട്ടും, ബുദ്ധിശക്തി ഉണ്ടായിട്ടും ഉള്ളവരെ ദത്തു വയ്ക്കണ’മെന്നുള്ള നിൎദ്ദേശമനുസരിച്ചു പ്രവൎത്ത ിക്കുന്നതിനു മുമ്പു് അദ്ദേഹ നാടു നീങ്ങി. മറ്റു മൂന്നു രാജാക്കന്മാരും കൂടി ശേഷക്രിയകൾ നടത്തി. അല്പകാലം കഴിഞ്ഞപ്പോൾ,
‘മൂവരിലിളമയായ് മേവിന രാമവൎമ്മർ
പൂവിശിഖനുസമൻ ഭൂപതി മഹാബലൻ
ആദിതേയാലയത്തിലായിതങ്ങുടൽ വേറായ്
ആധിതോയത്തിൽ വീണാർ ഹാ വിധിയെന്നു ജനം’
ഇപ്രകാരം രണ്ടുപേർ മാത്രം ശേഷിച്ചു. അവർ വീരകേരളവൎമ്മരുടെ നിൎദ്ദേശാനുസൃതം മൂത്ത താവഴിയിൽ നിന്നും പള്ളുരുത്തിയിൽനിന്നും ദത്തെടുത്തു.
കോട്ടയിൽ മരുവുന്ന പരദേശികരും [1] പിന്നെ
ചോതരക്കൂറിൽ വമ്പും മുമ്പും വെണ്മയും ചേരും
ചേതോമോഹനരൂപൻ ബിംബിലീശചന്ദ്രനും [2]
വമ്പെഴും നെടുന്തളി വാഴും വിണ്ടണിക്കോട്ട-
ത്തമ്പെഴും മഹീസുരമന്നനും [3] തെളിഞ്ഞിതു.
ചെമ്പകശ്ശേരി വാഴും ദേവനാരായണൎക്കു -
മിമ്പം വന്നിതു മാടമന്നവരുണ്ടാകയാൽ.
എളയ താവഴിയിലെ മറ്റു രണ്ടു രാജാക്കന്മാരും നാടുനീങ്ങിയപ്പോൾ,
വൈരസ്യമുണ്ടായ്‍വന്നു ദത്തരാം മന്നർ തമ്മിൽ
പാരതിന്നൊരു മൂടിവായതുമതുതന്നെ.
ഇങ്ങനെ മുൻ പറഞ്ഞ ദത്തു് താവഴിവഴക്കിനും കൊച്ചിയുടെ ബലക്ഷയത്തിനും ഹേതുവായ് ഭവിച്ചു.
നല്ല ചെമ്പകശ്ശേരി വാഴും വേദിയോർകോനും
ഒന്നിച്ചുകൂടിപ്പള്ളിവിരുത്തി നൃപനുമായ്
നന്നായി നിരൂപിച്ചു “മൂന്നു താവഴിയീന്നു
വച്ചോരെ നീക്കംചെയ്തു വാഴണം നമുക്കിനി
ഈശ്വരവിലാസങ്ങളെന്തു പിന്നേടം ചൊൽവൂ”
കരപ്പുറവും ചെമ്പകശ്ശേരിയോടു് യോജിച്ചുനിന്നുംകൊണ്ടു് പള്ളുരുത്തിശാഖയിലെ വീരകേരളവൎമ്മരെ സഹായിപ്പാൻ തീൎച്ചപ്പെടുത്തി. അങ്ങനെ ഇരിക്കേ,
മൂത്തതാവഴിമന്നൻ മുട്ടത്തീന്നെഴുന്നള്ളി;
അടുത്തു കരപ്പുറത്തുള്ള ലോകരും കൂടി
വെടിവെപ്പിച്ചു പളളുവിരുത്തി വാഴും മന്നൻ
തിരിച്ചു പള്ളിയോടം തുറവൂരടുത്തുടൻ
ഇരുന്നു വിവശനായ് മൂത്തതാവഴി നൃപൻ.
പള്ളുരുത്തിത്തമ്പുരാൻ അദ്ദേഹത്തിനേയും ബന്ധുവായ മങ്ങാട്ടു മേനോനേയും തോല്പിച്ചു; മൂത്ത താവഴിത്തമ്പുരാനായ രാമവൎമ്മർ കൊച്ചിയിൽനിന്നും ഭ്രഷ്ടനാക്കപ്പെട്ടു. കവിയുടെ പക്ഷപാതം ഏതു വഴിക്കെന്നു് താഴെ ചേൎക്കു ന്ന വരികളിൽ നിന്നു കാണാം.
കൂന്തീനന്ദനന്മാരെഗ്ഗാന്ധാരീതനയന്മാർ
ചൂതിൽ തോല്പിച്ചു നാടു വാണപോൽ പാരുതന്നിൽ
എന്നതുപോലെ മൂത്ത താവഴി മന്നവർക്കു
വന്നിതു വിധിമതമെന്നതേ പറയാവൂ.
രാമവൎമ്മരും തമ്പിയും പിഴുകീതു
രാമദേവനും തമ്പിതാനുമെന്നതുപോലെ.
ഇത്ര വളരെ ദേശചരിത്രജ്ഞാനം ഉണ്ടായിരുന്നിട്ടു ഈ വഴക്കിനൊക്കെ സൂത്രധാരത്വം വഹിച്ചതു് വിദേശവ്യാപാരികളായിരുന്നു എന്നു് കവിയ്ക്കു കാണ്മാൻ കഴിഞ്ഞില്ല. പക്ഷേ എങ്ങനെ അറിയും? പറങ്കിയും ലന്തയും ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ വൎത്ത ിച്ചതേയുള്ളു. ഒടുവിൽ സഹായിപ്പാനെന്ന മട്ടിലും, എന്നാൽ സ്വാൎത്ഥ ലാഭത്തിനു വേണ്ടി മാത്രവും അവർ ഓരോ വശത്തു ചേൎന്നു. മങ്ങാട്ടച്ചൻ കോഴിക്കോട്ടേയ്ക്കു മാറി. അദ്ദേഹം കോഴിക്കോട്ടു സാമൂതിരിയുടെ മന്ത്രിയായിരുന്നല്ലോ. കോഴിക്കോട്ടു് സാമൂതിരി പറങ്കികളോടുള്ള വിരോധത്താൽ ഡച്ചുകാരുടെ ബന്ധുവായ രാമവൎമ്മരെ സഹായിപ്പാൻ പുറപ്പെട്ടതിൽ അത്ഭുതപ്പെടാനില്ല. ‘ബന്ധുക്കൾ നമുക്കിനിയാരുള്ളുവെന്നതും’ ചിന്തിച്ചു ചിന്തിച്ചു രാമവൎമ്മർ വസിക്കവേ,
വീരകേരളനൃപൻ മന്ത്രികളോടുംകൂടി
പാരാതെ നിരൂപിച്ചു തന്നനന്തരവനായ്
ചാഴിയൂരരചനെ ദത്തുകൊൾകയും ചെയ്തു.
അങ്ങനെ ഇരിക്കേ വീരകേരളവൎമ്മർ മരിക്കയും ചാഴിയൂരരചൻ രാജ്യഭാരം ഏല്ക്കയും ചെയ്തു. മൂത്ത താവഴിത്തമ്പുരാക്കന്മാർ തത്സമയം മണക്കുളത്തു നമ്പിടിയുടെ സഹായം അഭ്യർത്ഥിച്ചു. നമ്പിയാകട്ടെ,
‘വാട്ടമുണ്ടാകവേണ്ടാ മാനസത്തിങ്കലൊരു
കൂട്ടു ഞാനുണ്ടെന്നു പറയുകയാൽ,
ചൊല്ലെഴും പൂന്തുറേശൻ [4] പാങ്ങുണ്ടു തനിക്കെന്നു
തള്ളലൊടതു കേട്ടു മൂത്ത താവഴിമന്നൻ
തെക്കുംകൈലാസമായ തൃശ്ശിവപേരൂർ ചെന്നു്’
പട കൂട്ടി, അവിടെ വാണിരുന്ന ചാഴിയൂർതമ്പുരാനോടു് എതിരിട്ടു.
ചാഴിയൂരരചനും മൂത്ത താവഴിക്കോനും
കോഴ കൂടാതെ പട തുടൎന്നോരനന്തരം
നമ്പിടി നായന്മാരോടൊന്നിച്ചു ചേൎന്നീടിനാൻ.
വമ്പെഴും ശിവപേരൂരങ്ങാടിതന്നിലപ്പോൾ
ചാഴിയൂരരചന്റെ ചേകവൻ കണ്ടു വെട്ടി,
പാഴിലല്ലെന്നുവച്ചു നമ്പിടിതന്നെക്കൊന്നു.
ബന്ധുവായ് നമുക്കുപകാരാൎത്ഥ ം പടയോടും
അന്തരാ വന്നാൻ മണക്കുളത്തിലരചനും
അന്തമാക്കിനാരവൻ ചിന്തയിൽനിന്നിക്കാലം
പാങ്ങിനി നമുക്കാരുമില്ലല്ലോ പടയ്ക്കിപ്പോൾ
വാങ്ങുകേയുള്ളുവെന്നു വാങ്ങിച്ചു പെരുമ്പട.
ഇങ്ങനെ മൂത്ത താവഴിമന്നനായ രാമവൎമ്മർ പരാജിതനായി. എന്നാൽ ബന്ധുവായ നമ്പിടിയുടെ മരണത്തേപ്പറ്റി കേട്ട സാമൂതിരി കുപിതനായി.
‘വെട്ടെണം പടയിനി നമ്മുടെ മണക്കുളം
പെട്ടൊരു ശിവപേരൂർ കിട്ടുവോളവുമെന്നു്.’
അദ്ദേഹം ആലോചിച്ചിരിക്കവേ, മൂത്ത താവഴിമന്നൻ സാമൂതിരിയെ ചെന്നുകണ്ടു് സഹായമപേക്ഷിച്ചു. അദ്ദേഹമാകട്ടെ,
‘ബന്ധു ഞാനുണ്ടു നാടു വാഴിപ്പേനെന്നിങ്ങനെ
ചിന്തിച്ചു ചൊല്ലി’ യിട്ടു്
വൻപടയും കൂട്ടി യുദ്ധത്തിനു് ഒരുങ്ങിയിരിക്കവേ, ചാഴിയൂർ രാജാവായ രാമവൎമ്മ നാടുനീങ്ങി. ഇതു ക്രിസ്താബ്ദം ൧൬൬൬-ൽ ആയിരുന്നു. സാമൂതിരി തൃശ്ശിവപേരൂരേയ്ക്കു തിരിച്ചു. അന്നു് അവിടെ കൊച്ചിയിലെ റാണി ഗംഗാധരലക്ഷ്മി താമസിച്ചിരുന്നു.
‘അക്കാലം പെരുമ്പടപ്പിങ്കലേ പിറന്നുള്ള
ചൊല്ക്കെണ്ടൊരുവീശരും വൻപടജാലങ്ങളും
രാഘവനെന്നുപേരായുള്ള വാഴാക്കോയിലും
പോൎക്കരിസമൻ പാലിയത്തു മേനവൻതാനും
അരിയതിട്ടമുരിയ മംഗലമൊരുമിച്ചു
വാരിധിഗിരിരാജനോടമർ ചെയ്യുംപോലെ
കുന്നിക്കുപോലും പോരിന്നേതുമേ വഴുതാതെ
മൂന്നുനാലഞ്ചുവർഷം കഴിഞ്ഞോരനന്തരം
നിന്നിനിപ്പൊറുക്കരുതെന്നുടൻ നിരൂപിച്ചു
അന്നു രാഘവൻ കോയിലമ്മതമ്പുരാനെയും
കൊണ്ടഥ പുക്കു നല്ല കൊച്ചിയിൽ കോയിലകം’
പാലിയത്തു മേനോന്റെ പട പിൻവാങ്ങി. സാമൂതിരിക്കു തൃശ്ശിവപേരൂർ സ്വാധീനമാവുകയും ചെയ്തു. അക്കാലത്തെ കേരളീയരാജാക്കന്മാരിൽ ഏറ്റവും പ്രബലൻ മാനവിക്രമനായിരുന്നു. അദ്ദേഹത്തിന്റെ ആക്രമണം ഉണ്ടാവുമെന്നു് കൊച്ചിയും കൊടുങ്ങല്ലൂരും കരപ്പുറവും ഭയപ്പെട്ടു.
പൂന്തുറേശന്റെ പട വരവു തടുപ്പതി-
നെന്തൊരു കഴിവെന്നു ചിന്തിച്ചു കല്പിച്ചതു
വീരിയം പൂണ്ട കരപ്പുറത്തേഴായിരവും
നേരോടെയെഴുപത്തിരണ്ടു മാടമ്പികളും
പത്തെണ്ണം നൂറിൽപെരുക്കീട്ടൊരു രണ്ടുംകൂടി-
യൊത്തെണ്ണീടുമ്പോളെണ്ണമുള്ള മേനവന്മാരും
ഒത്തു മറ്റുള്ള ബന്ധുജനത്തിനോടുകൂടി
ദത്തു കൊള്ളുവാൻ വേട്ട മന്നനെച്ചെന്നുകണ്ടു.
കാര്യങ്ങളോരോതരം കേൾപ്പിച്ചനേരത്തിങ്കൽ
കാരിയക്കാരന്മാരും വള്ളുവർക്കോനുംകൂടെ
ഓരോരോ കാര്യങ്ങളെചിന്തിച്ചു നരപതി.
പാരതിൽ പുകൾ പൊങ്ങും വീരിയമാടത്തിങ്കൽ
ചോതരക്കൂറെന്നുപേരാകിയ സ്വരൂപത്തിൻ-
കാതലായുള്ള ജനം വന്നപേക്ഷിച്ചമൂലം
ചെല്ലാഞ്ഞാൽ മതിപോരായെന്നതുതന്നെയല്ല
ചൊല്ലെഴും പൂന്തുറോനേപ്പെടിച്ചെന്നതും വരും.
എല്ലാറ്റെക്കൊണ്ടുമിനി വന്നവരോടുകൂടി-
ച്ചെല്ലണം പെരുമ്പടപ്പിങ്കലെന്നുറച്ചിതു.
അനന്തരം വെട്ടത്തുരാജാവു് കരപ്പുറത്തുകാരോടു പറഞ്ഞു:
‘നീതിയേറിന നിങ്ങളെല്ലാരും കേൾക്കാനായി-
ട്ടാദരവോടു ഞാനുണ്ടൊന്നു ചൊല്ലുന്നിതിപ്പോൾ
ചോതരക്കൂറെന്നൊരു കൂറിനെ നിരൂപിച്ചും
ചേതസി പെരുമ്പടപ്പിൻസ്വരൂപത്തെയോൎത്തു ം
ജാതിയൊന്നെന്നതോൎത്തു ം വന്ന നിങ്ങളെപ്പേൎത്തു ം
ചേതസി തന്നീടുന്നിതെന്നുടെയുണ്ണികളെ
നല്ലതു ചൊല്ലിദ്ദോഷം വിലക്കിപ്പണ്ടുപണ്ടേ-
യുള്ള മര്യാദപോലെ നടത്തിക്കൊള്ളേണമേ.
മാനത്തിന്നൊരു കടുകളവും നീങ്ങുമെന്നു
മാനസതാരിൽ നിങ്ങളാരുമോൎക്കയും വേണ്ട.
വേട്ടവരെന്നാക്കീൎത്ത ിയെട്ടുനാട്ടിലും ശ്രുതി
വിട്ടുവാങ്ങുമാറില്ല പടയ്ക്കു പുറകോട്ടു്,
പെരികെ വൈകിക്കേണ്ടയെല്ലാൎക്കും ഗുണം…’
ഇപ്രകാരം ൧൬൫൮-ൽ ഏതാനും രാജകുമാരന്മാരെ വെട്ടത്തുനാട്ടിൽനിന്നു ദത്തെടുത്തു് ഇളയ താവഴിക്കാർ ഒരു പ്രബലനായ ബന്ധുവിനെ സമ്പാദിച്ചു. അന്നു് ഉണ്ണി രാമവൎമ്മക്കോയിൽ, വീരകേരളവൎമ്മ, വീരആര്യൻ, ഗോദവൎമ്മൻ, രവിവൎമ്മൻ എന്നിങ്ങനെ അഞ്ചു തമ്പുരാക്കന്മാരെയാണു് ദത്തുവെച്ചതു്. വെട്ടത്തു തമ്പുരാൻ പിരിഞ്ഞുപോകുന്ന ഉണ്ണികൾക്കു നല്കിയ ഉപദേശം വളരെ ഹൃദ്യവും വീരോചിതവും ആയിരുന്നു.
…ചിലർ പോകണം മാടത്തിങ്കൽ
വെട്ടിക്കൊന്നിട്ടും വെട്ടിച്ചത്തിട്ടും മടിയാതെ
വെട്ടമെൺകാതംപോലെ രക്ഷിപ്പിനവിടവും.
ക്ഷത്രിയകുലത്തിങ്കൽ പിറന്നുള്ള രചന്മാർ
ശക്തരല്ലാത്ത മുന്നമില്ലെന്നു ധരിക്കണം.
ആജിയിൽ മരിക്കയുമാശ്രിതരക്ഷണവും
വ്യാജമെന്നിയേ ശത്രുസംഹാരപ്രവൃത്തിയും
ബാഹുജധൎമ്മമെന്നു വേദശാസ്ത്രത്തിൽ ചൊൽവൂ.
എന്നതിലൊരു വിഘ്നം വന്നെന്നാലവർകൾക്കു
പിന്നെ നിര്യാണംവന്നാൽ നരകം ചിരകാലം.
ഈ ദത്തു [5] കഴിഞ്ഞു് ഏറെത്താമസിയാതെ കൊടുങ്ങല്ലൂരിന്റെ ഒരു ശാഖയായ അയിരൂരിൽനിന്നും ഒരു ദത്തു കൂടി നടന്നുവത്രേ. ഇവരെല്ലാവരും കൂടി ഒരു പെരുമ്പട ഒരുക്കിയിട്ടു് സാമൂതിരിയോടു പട വെട്ടി. കവിവാക്യത്തിൽ പറഞ്ഞാൽ “കുന്നലക്കോനാതിരി നിന്നൊരുപ്രകാരേണ തടുത്താനെന്നേ വേണ്ടു.” പിന്നീടു്
‘അങ്ങു പോരിരുപുറം ചെയ്തതിലൊരുപുറം
ചാഞ്ഞുപോകയില്ലെന്നു കേൾവിയും മുഴുത്തപ്പോൾ
അടുത്തു വെൺപലേശന്മാർ [6] വിനാശം തീർപ്പാൻ’
അവർ ഇരുകൂട്ടരേയും രഞ്ജിപ്പിക്കാൻ നോക്കി. കുന്നലക്കോനും പെരുമ്പടപ്പു രാജാവും തമ്മിൽ നിരന്നു; എന്നാൽ തൃശ്ശിവപ്പേരൂർ ചുട്ടുപൊടിച്ചശേഷമേ പിൻവാങ്ങിയുള്ളു. ഇങ്ങനെ കൊച്ചിയിൽ സമാധാനമായി.
മംഗലനായ ബന്ധുഭൂപൎക്കും തെളിഞ്ഞിതു;
ചങ്കരങ്കോതമുമ്പായുള്ളിടപ്രഭുക്കൾക്കും
മനം തെളിഞ്ഞു. പോൎത്തു ഗീസുകാരും പ്രസന്നരായി.
“ചൊല്ലെഴും പുറത്തുകാൽ മന്നവൻനിയോഗത്താൽ
വല്ലഭമൊടു ജനറലാം പറങ്കി വന്നു
കൊച്ചിയും മറ്റും പല കോട്ടകൾ രക്ഷിപ്പാനായ്
മെച്ചമേറീടിന മാടഭൂപതിതന്നെക്കണ്ടു
സമ്മാനിച്ചവൻ പൊന്നും വെള്ളിയും പട്ടുകളും
നന്മയേറിന പനിനീരോടു ചന്ദനവും
കാഴ്ചയുംവച്ചു നല്ല കൊച്ചിയിൽ കോട്ടതന്നിൽ
വിശ്വാസത്തോടുകൂടെ വാണിതു സുഖത്തോടെ”
സാമൂതിരി കൊച്ചിയെ വീണ്ടും യുദ്ധത്തിൽ ചാടിക്കാൻ എന്താണു് വഴി എന്നാലോചിച്ചു. കൊച്ചിയ്ക്കു് വെട്ടത്തുനാട്ടിന്റേയും വടക്കുംകൂർ തെക്കുംകൂർ രാജാക്കന്മാരുടേയും, ചെമ്പകശ്ശേരിയുടേയും, വിണ്ടണിക്കോടു് (പരൂർ), വള്ളുവനാടു് ഈ രാജ്യങ്ങളുടേയും സഹായമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും സാമൂതിരി വകവച്ചിരുന്നില്ല. പ്രബലന്മാരായ ലന്തക്കാരെ തോല്പിച്ചെങ്കിൽ മാത്രമേ കൊച്ചിയ്ക്കു പരാജയം ഉണ്ടാവുമായിരുന്നുള്ളു. അതിലേക്കു് അദ്ദേഹം വീരകേരളവൎമ്മവഴിക്കു് ഡച്ചുകാരുടെ സഹായത്തെ അഭ്യൎത്ഥ ിച്ചു. ഇതിനിടയ്ക്കു് മാനവിക്രമൻ ഓരോ ദേശങ്ങൾ പിടിച്ചടക്കിക്കൊണ്ടുമിരുന്നു.
“ദേവേശസമനായ വെട്ടമന്നവൻതാനും
കേൾവി പൊങ്ങിന പെരുമ്പടപ്പിൽ മൂപ്പു വാണു.
ദേവദേവേപ്രിയശ്രേഷ്ഠഭൂപരിപാലൻ
ദേവനാരായണരും പറങ്കിതാനും പിന്നെ
വിണ്ടലൎക്കുലമതുമടക്കി മരുവീടും
വിണ്ടണിക്കോട്ടു വാഴും മന്നനുമൊരുമിച്ചു
ഇണ്ടലും തീൎന്നു കൊണ്ടു തന്നുടെ നാടമ്പത്തി-
രണ്ടുകാതവും പാലിച്ചരചൻ വാഴുംകാലം
കുന്നലക്കോനോരോരോ ദേശത്തെയടക്കിനാൻ.
കുന്നിക്കുകുറയാതെ മാറ്റാരെ മടുക്കുമ്പോൾ
ഏറ ഞാൻ പല വാക്കു വെറുതേ ചൊല്ലേണമോ?
ഏറനാടരും പെരുമ്പടപ്പുമൊരുപോലെ
വൈരസ്യമുണ്ടായ്‍വന്നു.”
അങ്ങനെ സാമൂതിരി ഒരു പെരുമ്പട അയിരൂർനൃപന്നു് എതിരായി അയച്ചു. അദ്ദേഹത്തിന്റെ ആശയം എന്തായിരുന്നു എന്നു് കവി നല്ലപോലെ വ്യക്തമാക്കീട്ടുണ്ടു്.
നല്ലൊരു കലഹവും കല്പിച്ചു പൂന്തുറേശൻ
ചൊല്ലെഴുമൈരൂർനൃപൻ വാഴുന്ന കൂറും ബലാൽ
പാടുപാടൊരു പുറം തീവയ്ക്കുന്നതു കണ്ടു
വാടിയങ്ങിരിക്കയില്ലെങ്ങുമേ വീരന്മാൎകൾ
ചാടിവന്നീടുന്നേരം വെട്ടിക്കൊല്ലുകവേണം
മാടമന്നനേയെന്നു വൻപടയയച്ചിതു
ഇപ്രകാരം അയിരൂർ ആക്രമിച്ചപ്പോൾ, അവിടെനിന്നു് ദത്തെടുക്കപ്പെട്ടിരുന്ന രാമവൎമ്മർ,
‘നോക്കി ഞാനിരിക്കയില്ലെന്നു കല്പിച്ചു്’
ഒരു വൻപടയുമായി സാമൂതിരിയോടു് എതിരിട്ടു. ആ യുദ്ധമദ്ധ്യേ രാമവൎമ്മർ വധിക്കപ്പെട്ടു.
കുക്കുടക്കോട്ടുനാഥൻ മാനവിക്രമൻ പട
കുക്കുടം പൊരുംപോലെ പൊരുതു ചെല്ലുന്നേരം
ഐരൂർനിന്നിട്ടു ദത്തുപുക്കോരു രാമവൎമ്മർ
ശൗര്യവാരിധിതന്നെ വെട്ടിക്കൊന്നറിയാതെ
കട്ടിൽമേൽ വച്ചു നല്ല പട്ടുകൊണ്ടുടൽ മൂടി
ഒട്ടും വൈകാതെയൊത്ത നിലത്തു വച്ചാരല്ലോ.
ഈ വൎത്ത മാനം കേട്ടു് ‘വെട്ടംതന്നീന്നു ദത്തു പുക്കമന്നൻ പെരുമ്പടപ്പിലിളയനരപതി’ വന്നു്, തന്റെ അനുജന്റെ ശവം കണ്ടിട്ടു്
ചത്തതു മൂത്തവനെന്നോൎത്തു സോദരകായം
പത്തിരുപതു വലം വച്ചു കുമ്പിട്ടു കൂപ്പി
മടിയിൽ തലയെടുത്തുടനേ വച്ചു കേണു
“മടി കൂടാതെ വെട്ടി മരിച്ച വീരനാകു-
മനുജാ നിന്നെയിനി ഞാനേതുനാളിൽ കാണ്മൂ?
ഞാനല്ലോ മുൻപിൽ മരിച്ചീടുവാനവകാശം
പിന്നാലെ നീയെന്നല്ലേ, ഞാൻ നിനച്ചിരുന്നതും
മുന്നേ നീ മരിച്ചതു കുറ്റമല്ലെന്നേ വേണ്ടൂ.”
ഇത്തരമരുൾചെയ്തു ദുഃഖിച്ചു നൃപവരൻ
ചീൎത്ത വേദേന തമ്പിതന്നുടൽ തഴുകിയും
കണ്ണീരുമനുജന്റെ ദേഹത്തിൽനിന്നു വരും
പുണ്ണീരും കരംകൊണ്ടു തുടച്ചു പകയരോ-
ടെണ്ണില്ലാതോളം വരും കോപാവശതയോടും
എന്നെയുമുണ്ണിയേയുമൊന്നിച്ചിട്ടടക്കണം
എന്നു് അരുളിച്ചെയ്ത ശേഷം, പടയോടുകൂടി സാമൂതിരിയുടെ സൈന്യത്തോടു് ഏറ്റു. കൂടെയുണ്ടായിരുന്നവർ എല്ലാവരും ഒടുങ്ങിയപ്പോൾ കൂടലൎകാലനായ മന്നവൻ കോപത്തോടു കൂടി,
കാരണമായ വെട്ടത്തും പെരുമ്പടപ്പിലും
കാരണമായോൎകളെ വന്ദിച്ചു നടേതന്നെ
ആദരവോടു പരദേവതമാർകളേയും
ചോതരക്കൂറിനേയും വന്ദിച്ചു വഴിപോലെ
ചിത്തത്തിൽ ഗുരുവിനെച്ചിന്തിച്ചു തൊഴുതുടൻ
പ്രത്യേകം മറുതലതന്നെയും വഴങ്ങീട്ടു
തന്നുടെ വാളും പൊന്നെഴുന്തൻപരിചയും
കണ്ണിൽ തീ ചിതറവേയടുത്തു മടിയാതെ
വേഗത്തിൽ പുലിപോലെ പാഞ്ഞടുക്കുന്നനേരം
“വെടിവയ്ക്കരുതു്—ഏകാകിയായ് വരുന്ന എന്നോടു് നിങ്ങളിൽ ഒരുവൻ വന്നു് എതിരിടണം” എന്നു പറഞ്ഞുകൊണ്ടു് അടുക്കവേ, സാമൂതിരിയുടെ സൈന്യം അങ്ങോടിങ്ങോട്ടു പാഞ്ഞു. കുറേനേരം പൊരുത ശേഷം വെട്ടത്തു നൃപൻ പിൻവാങ്ങിയിട്ടു് ഉന്നതമായ ഒരു മരത്തിന്റെ തണലുമേറ്റു നിന്നു.
“അങ്ങോട്ടു ചെന്നു നൃപൻ വെട്ടിയും വാങ്ങിപ്പോന്നും
ഏറിയ പടകളെ” രാജാവുതന്നെ കൊന്നു.
കോഴിക്കോട്ടുസൈന്യം വളരെ ക്ഷീണിച്ചു.
മാനവവീരൻ മിഴി ചുമന്നുചമഞ്ഞിതു
മാനവിക്രമൻപട വിറച്ചുചമഞ്ഞിതു
വൈനതേയനെക്കണ്ട നാഗങ്ങളെന്നപോലെ
വാനവർകോനെക്കണ്ട ശൈലങ്ങളെന്നപോലെ
കോളരി തന്നെക്കണ്ട കുംഭികളെന്നപോലെ
വ്യാളവീരനെക്കണ്ട മണ്ഡൂകജാലംപോലെ
വാരിധിതന്നെക്കണ്ട രാക്ഷസരെന്നപോലെ
ജാമദഗ്ന്യനെക്കണ്ട ക്ഷത്രിയരെന്നപോലെ
ഭീമദുഗ്ദ്ധയെക്കണ്ട സുംഭാദികളെപ്പോലെ
മാനവിക്രമസൈന്യം ഭയപ്പെട്ടു വിറച്ചുപോയി. രാജാവാകട്ടെ ഇങ്ങനെ ഉച്ചത്തിൽ അലറി.
കുന്നലക്കോനോൎക്കുറ്റ തന്നുടെ നാടുതന്നിൽ
എന്നോടു നേരേനില്പാനൊരുവരില്ലാതായോ?
ഇതുകേട്ടു് പാറ നമ്പി ‘പറക്കും പക്ഷിപോലെ’ ആയുധത്തോടുകൂടി ചാടിവീണു.
നാലുവാൾ തമ്മിൽ നോക്കി വിലക്കിയതുനേരം
കാലലോകത്തെപ്പുക്കു നമ്പിയെന്നറിഞ്ഞാലും
നമ്പിയുടെ പടയേയും അദ്ദേഹം നശിപ്പിച്ചു.
ചാകേണമെനിക്കെന്നു മന്നവനടുക്കുമ്പോൾ
വാട്ടമെന്നിയേ പത്മവ്യൂഹത്തിൽ പുക്കുകൊണ്ടു
കൂട്ടമേ രിപുക്കളെയൎജ്ജു നി കൊല്ലുംപോലെ
സുംഭന്റെ പടക്കൂട്ടംതന്നിലേ കടന്നുടൻ
വൻപെഴും കാളി കൊലചെയ്തീടുന്നതുപോലെ
കൗരവരുടേ പട തന്നിലേ പുക്കുകൊണ്ടു
ഗൗരവമുള്ള ഭീമസേനൻ കൊല്ലുന്നതുപോലെ
അരചന്മാരായുള്ള ക്ഷത്രിയസമൂഹത്തെ
പരശുരാമൻ കൊലചെയ്തീടുന്നതുപോലെ
മാരുതി തോരണത്തിൽ പുക്കമർ ചെയ്തപോലെ
നേരേ മന്നവൻ കൊലചെയ്തുടൻ മുടിക്കുന്നു
ചോരകൾകൊണ്ടു നന്നായ് കുളിച്ചു തുടങ്ങിന
ശൂരനാം നരപതി വെട്ടുന്ന വെട്ടേൽക്കവേ,
‘പൂന്തുറമന്നൻപടയ്ക്കു’ നിൽക്കപ്പൊറുതിയില്ലാതെയായി. അവർ ചിന്ത തുടങ്ങി:
കൊന്നുകൊൾവാനും കഴിവേതുമേ കണ്ടതില്ല
കൂട്ടത്തിൽ പുക്കമൂലം വയ്ക്കരുതല്ലോ വെടി.
ഒട്ടത്തിൽ വെട്ടുകൊണ്ടു ചാകുമാറായല്ലോ നാം-
വക്കാണം കഴിക്കണം വൈകരുതിനിയെന്ന-
ങ്ങുൾക്കാമ്പിൽ വന്ന ശോകം നീക്കിക്കൊണ്ടു്,
അവർ അടുത്തു് വെട്ടും കുത്തും തുടങ്ങി. അങ്ങനെ യുദ്ധം പൊടിപൂരമായി.
ഇറ്റിറ്റു വീഴും ചോര വടിച്ചു നൃപവരൻ
പറ്റലർതന്നെക്കണ്ടു പാഞ്ഞുപാഞ്ഞടുക്കുമ്പോൾ
തെറ്റെന്നു വെട്ടുംകുത്തുമേറ്റവനിയിൽ വീണു.
ശത്രുക്കളുടെ വെട്ടേറ്റു മരിച്ച തമ്പുരാന്റെ ശേഷക്രിയ മറ്റുള്ള രാജാക്കന്മാർ നിൎവഹിച്ചു. അവർക്കു് കുന്നലക്കോനോടുള്ള വൈരവും മുഴുത്തു. ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു. യുദ്ധവൎണ്ണനയിൽ ഇക്കവിയ്ക്കു് അനിതരസാധാരണമായ സാമൎത്ഥ ്യമുണ്ടെന്നു് ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങളിൽനിന്നു നല്ലപോലെ വ്യക്തമാകുന്നുണ്ടല്ലോ.
ദത്തെടുക്കപ്പെട്ടവരിൽ രണ്ടുപേർ യുദ്ധത്തിൽ മരിച്ചിട്ടും പെരുമ്പടപ്പുരാജാവു് കുന്നലക്കോനോടിളയാതെ പടവെട്ടിക്കൊണ്ടിരുന്നു. അക്കാലത്തു് ‘നാടുപഴകി’യ വീരകേരള-വൎമ്മർ വടക്കുങ്കൂർ ആദിത്യവൎമ്മയെച്ചെന്നുകണ്ടു് അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊൾകയും ചെയ്തു. അനന്തരം അദ്ദേഹം തെക്കുങ്കൂർരാജാവിന്റേയും, ആലങ്ങാട്ടു രാജാവിന്റെയും, ഇടപ്പള്ളി രാജാവിന്റേയും, പ്രീതി സമ്പാദിച്ചു. അതോടുകൂടി മൂത്ത താവഴിയുടെ ബലം ഒന്നു വൎദ്ധിച്ചു. വെട്ടത്തു രാജാവിന്റെ പക്ഷത്തു് ഇപ്പോൾ ചെമ്പകശ്ശേരി ദേവനാരായണനും, പുറത്തുകാലും, പറവൂർ, വള്ളുവനാടു് എന്നീ ദേശങ്ങളിലെ രാജാക്കന്മാരും മാത്രമേയുണ്ടായിരുന്നുള്ളു.
വൻപൻ പുറത്തുകാൽ തന്റെ കരുത്തിനെ
വൻപോടടുക്കുവാൻ തക്കൊരു ബന്ധുക്കൾ
അൻപോടിതാരെന്നു കാണാഞ്ഞു ഖേദിച്ചു്,
വീരകേരളവൎമ്മ വെൺപലനാട്ടിൽ ഇരിക്കുമ്പോൾ,
അമ്പോടു കേട്ടൊരു കിംവദന്തി മുദാ
കുമ്പഞ്ഞിയെന്നൊരു കൊമ്പൻകുലയാന
വമ്പോടു വാഴുംപ്രകാരം മനോഹരം.
വമ്പരിൽ മുമ്പുവൻ ഭീരങ്കിയും പട-
ക്കോപ്പുകൾ വൻപെഴു കപ്പലുമൎത്ഥ വും
കല്പനാശക്തിയുമിബ്ഭുവനാന്തരേ
സൂര്യസോമാവധിശൗര്യവീര്യഗുണ
കാര്യമര്യാദപൂണ്ടേഷ ദ്വീപാന്തരേ.
കുളമ്പിൽ താമസിക്കുന്ന ഈ ഡച്ചുകമ്പനിക്കാരുടെ സഹായം ലഭിച്ചാൽ മാത്രമേ പോൎത്തു ഗീസുകാരുടെ മദം ശമിപ്പിക്കാൻ സാധിക്കയുള്ളുവെന്നും, അവരെ അമൎത്ത ാതെ വെട്ടത്തുരാജാക്കന്മാരെ തോല്പിക്കാൻസാധിക്കയില്ലെന്നും ഓൎത്തു ് മൂത്ത താവഴിരാജാവു് കുളമ്പിലേക്കു തിരിച്ചു. ഡച്ചുഗവൎണ്ണർ ജനറൽ അദ്ദേഹത്തിനെ യഥായോഗ്യം സ്വീകരിച്ചു്,
ലങ്കേശതുല്യനാം ലന്തേശനക്കാലം
ശങ്കയും കൈവിട്ടു മന്ത്രികളുമായി
ചെങ്കതിരോൻനൃപനെച്ചെന്നുകണ്ടിതു
… … …
കണ്ടു പരദേശി കൊണ്ടാടിയെത്രയും
മണ്ടിയണഞ്ഞു പിടിച്ചു പൂണ്ടീടിനാൻ.
കണ്ടാൽ മനോഹരമായ കസേരയിൽ
കൊണ്ടേയിരുത്തിയിരുന്നു താനും പിന്നെ
മാർഗ്ഗപീഡാ ശത്രുപീഡാ പൈദാഹാദി
പോക്കി സൽക്കാരസൗജന്യവാക്കുകൾ
പറഞ്ഞു. രാജാവു് ഉണ്ടായ സംഭവങ്ങളെ വിവരിച്ചു പറഞ്ഞു കേൾപ്പിച്ചശേഷം,
‘കൊച്ചിയിൽക്കോട്ട പിടിച്ച പറങ്കിയെ-
ത്തച്ചിറക്കീടുകിൽ സൎവസാദ്ധ്യം വന്നു’
എന്നു് തന്റെ ആഗമനോദ്ദേശ്യത്തെ അറിയിച്ചു. ഗവൎണ്ണർ ജനറൽ സഹായം വാഗ്ദാനം ചെയ്തു എന്നു മാത്രമല്ല,
‘ശത്രുനായുള്ളവരെക്കൊലചെയ്തുടൻ
വൃത്തിയടക്കി വാഴിക്കുന്നതുണ്ടു ഞാൻ’
എന്നു് ഉറപ്പും കൊടുത്തു. പിന്നീടു് എല്ലാവരുംകൂടി സാമൂതിരിയേ ചെന്നു കണ്ടപ്പോൾ, അദ്ദേഹം പറഞ്ഞു:
‘കെല്പോടു ഞാൻ കരയ്ക്കേല്പേൻ പട പിന്നെ
കപ്പലൂടെ ലന്ത വേണം കടലിലും.
വെൺപലമന്നവരാറ്റുപുഴയിലും
ചുറ്റിയടുക്കുമ്പോളൊന്നുകിൽ ചത്തിടും
പറ്റലർ–അല്ലെങ്കിൽപ്പോമൊളിച്ചെങ്ങാനും;
രണ്ടുമല്ലെങ്കിൽ മൂന്നാമതവർ നമ്മെ-
ക്കണ്ടറിഞ്ഞീടുമെന്നുള്ളതും നിൎണ്ണയം.’
പറങ്കികൾ അഴിക്കോടു് പിടിച്ചെടുത്തു് അവിടെ പാളയം അടിച്ചു; എന്നാൽ സാമൂതിരി ചതിച്ചു് അവിടെനിന്നു് പടയൊഴിപ്പിച്ചശേഷം കോഴിക്കോട്ടു ചെന്നു താമസമുറപ്പിച്ചു.
ഡച്ചുസൈന്യം ൮൩൬ കുംഭം ൨൭-ാനു ചൊവ്വാഴ്ച [7] നാൾ,
‘കപ്പലും തോണിയും പാറയും പിൻകെട്ടും
ഒപ്പം കലർന്നു പടവുമറുമാസും’
ഒപ്പിച്ചുകൊണ്ടു് പള്ളിപ്പുറത്തേക്കു തിരിച്ചു. വയ്പിലുണ്ടായിരുന്നവർ പിൻവാങ്ങി. പറങ്കികളുടെ വകയായ പള്ളിപ്പുറം കോട്ട ഡച്ചുകാർക്കു സ്വാധീനമായി. എന്നാൽ വടക്കുങ്കൂറും തെക്കുങ്കൂറും മുൻപു പറഞ്ഞൊത്തിരുന്നതനുസരിച്ചു് സഹായത്തിനു പുറപ്പെടവേ,
ദൂഷണൻതന്നഗ്രജൻ മുതുകിന്റെ പേർ
ദൂഷണംകൂടാതെ ചൊല്ലുന്ന ദേശത്തു് [8]
ഉള്ളവർ തടുക്കയാൽ പിൻവാങ്ങിക്കളഞ്ഞു. ഡച്ചുകാർ ലങ്കയ്ക്കു പോയ മാത്രയിൽ പറങ്കികൾ പള്ളിപ്പുറം വീണ്ടും സ്വാധീനപ്പെടുത്തുകയും ചെയ്തു. എന്നാൽ ‘വേനൽ പിറന്നാറെ’ ലന്തേശൻ തിരിച്ചുവന്നു് പൂന്തുറമന്നനോടു് ആലോചിച്ചശേഷം കൊടുങ്ങല്ലൂർ വളഞ്ഞു. കോട്ട സംരക്ഷിച്ചുകൊണ്ടിരുന്ന വെട്ടത്തു ഗോദവൎമ്മയുടെ മനം കലങ്ങി. ലന്തക്കാരാകട്ടെ,
വെട്ടുമിടിപോലെ പൊട്ടും വെടിയോടും
കോട്ട പിടിപ്പാനടുത്തു തുടങ്ങിനാൻ
കൂട്ടം കലൎന്നു പറങ്കിപ്പരിഷയും
കൂട്ടംകൂടി വെടിവെച്ചു തുടങ്ങിനാർ,
കീഴടങ്ങിക്കൊള്ളുന്നതാണു് നല്ലതെന്നു് അമരാൽ പറങ്കി കപ്പിത്താനോടു പറഞ്ഞു. എന്നാൽ അയാൾ വകവെച്ചില്ല. അതുകേട്ടിട്ടു് അമരാൽ കുപിതനായി.
വൻനാദമുള്ളോരു തോക്കുകൾ വച്ചിട്ടു
കല്ലും തുടരും നല്ലുണ്ടയുമിട്ടിട്ടു
കല്ലുകൾകൊണ്ടുള്ള മതിലുകൾ പൊട്ടിച്ചിതു.
പറങ്കിയാകട്ടെ,
ചെല്ലുന്നൊരുണ്ടകൾകൊണ്ടു സഹിയാഞ്ഞു
നല്ല കുഴി കുഴിച്ചങ്ങതിൽ മേവിനാൻ.
കോട്ട മറിഞ്ഞിട്ടും വാട മറിഞ്ഞിട്ടും
തൂണുമറിഞ്ഞിട്ടും വാതിൽ മറിഞ്ഞിട്ടും
താണുകുഴിയീന്നൊളിച്ചിട്ടു നോക്കിയും
വന്ന രിപുക്കളെ നന്നായ് വെടി വെച്ചു
വെന്നു ചതിച്ചു വധിക്കാൻ പറങ്കിയും.’
ഇങ്ങനെ നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ, ലങ്കേശൻ വിളിച്ചു പറഞ്ഞു.
“നാളെയിനിക്കു കൊടുങ്ങല്ലൂർകോട്ടയിൽ
നീളെയിരുന്നന്യേയില്ലൊരുതീനേതും.
നീളെയിരിപ്പാൻ മനസ്സുണ്ടെന്നാകിലോ
വാളിനൂണാകാതേ ജീവനോടുംകൂടെ
മീളുവാൻ കൊച്ചിതന്നിൽ പറങ്കികളെ
മീളാതെയുള്ള പരിഭവം പിന്നെ ഞാൻ
കോളായ കൊച്ചിയിൽ വന്നു ചോദിക്കുന്നേൻ”
അന്നേദിവസം അങ്ങനെ കഴിഞ്ഞു. അടുത്ത ദിവസം രാവിലെ ലന്തപ്പട,
“നല്ല പരിശയും വാളുകളും വൈരി
ചെല്ലാതെ മേവിന തോക്കുകളും പിന്നെ
കുന്തം കഠാരവും മിന്നുന്ന ചൊട്ടയും
ചിന്തുന്ന തീയുള്ള തീക്കുടുക്കകളും
കോവണിക്കൂട്ടവും” കൈക്കൊണ്ടു.
കോട്ടയ്ക്കുള്ളിൽ പ്രവേശിക്കതന്നെ ചെയ്തു. പിന്നീടുണ്ടായ വിശേഷങ്ങളെ കവി വളരെ തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു.
‘നായന്മാർ ചത്തുമൊഴിഞ്ഞുമെത്തിയപ്പോൾ
നായിമ്മയുള്ള പറങ്കികളും ചത്തു
പോകുന്നനേരത്തു മിഞ്ചിയവരെല്ലാം
ചാകുകേയുള്ളു’
എന്നു വിചാരിച്ചു് പറങ്കികൾ വെള്ളക്കൊടി തൂക്കി ഉണ്ടയേറ്റുകിടന്ന കപ്പിത്താനെ കപ്പലിലേറ്റി. ലന്തക്കാർ കോട്ടയ്ക്കുള്ളിൽ സ്വൈരമായ് വാണു. മൂത്ത താവഴിത്തമ്പുരാനും സാമൂതിരിയും സന്തുഷ്ടരായി.
‘പശ്ചിക്ഷ്മാവരനും [9] തെക്കിളംകൂറും
ഒച്ച പൊങ്ങുന്ന മങ്ങാട്ടു പടിഞ്ഞാറ്റു-
കൂറ്റിൽ മൂന്നാമനും മന്നവനും മറ്റു-
കൂറ്റരതായോർക്കുമേറ്റം തെളിഞ്ഞു.’
ഗോദവർമ്മരും ദേവനാരായണനും ദുഃഖത്തിൽ മുഴുകി. ഇപ്രകാരം,
‘വൈപ്പിൽ കരതൊട്ടു തെക്കോട്ടുള്ള നാടുകൾ
കോപ്പോടു വെട്ടത്തരചന്മാർ രക്ഷിച്ചു.
നല്ല കൊടുങ്ങല്ലൂർ മുമ്പായ് വടക്കുള്ള
ചെല്ലെഴും നാടുകാത്താൻ കുന്നലക്കോനും.
രണ്ടു കൂറും പകുത്തിങ്ങനെ മേവിനാൻ
ഇണ്ടലും തീർന്നു പരിഭവിച്ചക്കാലം’
ഈ സംഭവം നടന്ന കാലത്തെ കവി ഒരു നല്ല ചരിത്രകാരന്റെ രീതിയിൽ ഇങ്ങനെ വ്യക്തമായിപ്പറഞ്ഞിരിക്കുന്നു:
‘കൊല്ലമതെണ്ണൂറ്റിമുപ്പത്തേഴാമതു
ചൊല്ലാം മകരമാസവും പിന്നെത്തൂയ
ഞായറായീടുന്നോരാഴ്ചയും നിശ്ചയം
മായമൊഴിഞ്ഞു മാദ്ധ്യന്ദിനനേരത്തു
വെട്ടിപ്പിടിച്ചുടൻ കോട്ടയും’
ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
ലന്തക്കാർ പിന്നീടു് തെക്കോട്ടു പുറപ്പെട്ടു. അവർ ചങ്ങലഴി കടന്ന മാത്രയിൽ വൈപ്പിലുള്ളവർ കീഴടങ്ങി; വടകരക്കോട്ടയും അവർ കരസ്ഥമാക്കി. അനന്തരം കൊച്ചീലഴിമുഖവും കടന്നു. വീരകേരളവൎമ്മതമ്പുരാനും അദ്ദേഹത്തിനു സഹായിയായി നിന്ന പാലിയത്തച്ഛനും കൊച്ചിയിലെത്തി. കടൽ മുഴുവനും കപ്പലുകൾകൊണ്ടു നിറഞ്ഞു. കോഴിക്കോട്ടുരാജാവു് ഇളംകുന്നപ്പുഴയിലും ആയി.
‘മരിപ്പതിനിനിയിളക്കമില്ലെന്ന-
ങ്ങുറച്ചു വെട്ടമന്നരുമമൎന്നിതു’
പുറത്തുകാലാകട്ടെ ‘ഭയങ്കരന്മാരാം ബദരസേനയാൽ ഭയപരവശരായ്ച്ചമഞ്ഞിട്ടു്’ പുറത്തിറങ്ങാതെ കോട്ടയടച്ചിട്ടു. വെളിയിൽ യുദ്ധം ചെയ്തുകൊണ്ടിരുന്ന നായന്മാർ പരുങ്ങലിലുമായി.
‘മരിയാതെ കണ്ടു മരുവുവാനായി-
ക്കരുതിയക്കാലം മനസ്സിൽ മേനോന്മാർ.
തെരിക്കെന്നു കോയിലകത്തു പുക്കുടൻ
തരം തരം മറ്റും പെണ്ണും പിള്ളകളും
മരണഭീതിയാലരമന പുക്കു.’
വീരകേരളവൎമ്മരാകട്ടെ,
‘കടൽ ചുഴന്ന ഭൂമിയിൽ ദേശങ്ങൾക്കു
കടൽമകൾ കൊച്ചീത്തുറ മനോഹരം
തനിക്കൊരു തൊടുകുറിയെന്നപോലെ
പണിക്കുറ തീൎത്തു ചമച്ച കോയ്‍ലകം
കിഴക്കതിനൊട്ടു പടിഞ്ഞാറു വട-
ക്കളകേശനുടെ പുരിയെന്നപോലെ
ഒരു ദിക്കുണ്ടല്ലോ …
… … …
അവിടെപ്പണ്ടാരപ്പറമ്പിൽ വീടതിൽ’
ഇരുന്നു് അമരാലൊടു നയമായി ഇപ്രകാരം അരുളിച്ചെയ്തു:
‘പടകോയിലകത്തുടൻ കരേറുമ്പോൾ
ഉടമയേറുമമ്മതമ്പുരാനുണ്ടു്
പിറന്നുടയതെന്നറികമരാലെ.
മറന്നുകൂടുവാനരുതതു നൂനം
മറയവരുമുണ്ടവിടെ കൂടവേ
മറ പിടിച്ചോണ്ടു പലരും പാർക്കുന്നു.
സകലം കൊല്ലുകെന്നതുവരായല്ലോ
പകയവരെക്കൊല്ലുകയെന്നേ വരൂ
വെളുത്തുമിന്നുന്ന കൊടിയോടും കൂടെ-
ക്കളിച്ചു വന്നുടനിണക്കം ഭാവിച്ചു
പിടിച്ചു കപ്പലിലുടൻ കരേറ്റണം
നടിപ്പെഴും രിപുവരന്മാരെയെന്നാൽ
പടയ്ക്കെന്നും പിന്നെ വരാ നമ്മോടാരും’
ലന്തപ്പട അടുക്കുന്നതു കണ്ടു് നാടു വാഴുന്ന വെട്ടത്തരചൻ മരുമക്കളെ അടുക്കൽ വിളിച്ചു് അവർ മൂന്നുപേരോടായിട്ടു്,
‘കരുതിയതെന്തു പറവിൻ നിങ്ങളും?’
എന്നു ചോദിച്ചു. വീരാഗ്രണികളായ അവർ ഇങ്ങനെ ഉണർത്തിച്ചു:
‘പിഴുക്കുവാനവർ വരുന്നതാകിലോ
വഴങ്ങുകയില്ല മരിക്കുന്നു ഞങ്ങൾ.
പഴിയ്ക്കയില്ലതിന്നൊരുവർ കേട്ടാലും
മറുകരയ്ക്കിപ്പോളെഴുന്നള്ളവേണം.
മരിച്ചുപോകാതെ കടുകയമ്മാവൻ
മടിക്കരുതു്’
അതു കേട്ടു് രാജാവു് ചിരിച്ചുകൊണ്ടു പറഞ്ഞു.
‘തരമല്ലയിതു തരമില്ല കേൾപ്പിൻ
പെരുത്തൊരു പുകൾ മറുനാട്ടിലെങ്ങം
പെരുമ്പടപ്പിൽ മൂപ്പഴകിൽ വാണ ഞാൻ
മരിയാതെ പോയാൽ ഗതി വരായല്ലോ’
അതുകൊണ്ടു് നിങ്ങൾ വല്ലപാടും ജീവനെ രക്ഷിപ്പാൻ നോക്കണം” ഇതു കേട്ടപ്പോൾ ഇളയതമ്പുരാക്കന്മാർ സങ്കടപ്പെട്ടു. ഒരിക്കലും അങ്ങനെ ചെയ്കയില്ലെന്നു് അവർ മൂന്നുപേരും നിർബന്ധമായ്പറകയാൽ, മേലിൽ കൊച്ചി വാഴുന്നതിനു് ആളില്ലാതെ വരരുതെന്നുള്ള വിചാരത്തോടുകൂടി ഇളയരാജാവായ ഗോദവൎമ്മ ഉടൻ അവിടെനിന്നു കടക്കണമെന്ന് ആജ്ഞാപിച്ചു. അതുകേട്ടു് ഗോദവൎമ്മർ പറഞ്ഞു:
‘കരുത്തുകേടെനിക്കധികമുണ്ടല്ലോ
കരുത്തെഴും കൊടുങ്ങല്ലൂരൊഴികയാൽ.
അതിനാണക്കേടിന്നിതുകൊണ്ടുതന്നേ
വിധിയല്ലോയിനി മരിക്കുന്നേയുള്ളു’
അപ്പോൾ പെരുമ്പടപ്പുരാജാവു് ഇങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തി.
‘അതിനു കാലവുമടുത്തില്ലയുണ്ണീ
അടലിൽ നാമൊക്കെ മുടിഞ്ഞെന്നാൽ പിന്നെ
അടലർ തങ്ങൾക്കു സുഖമായ്‍വാണിടാം.
പരിഭവിപ്പതിന്നൊരുത്തനെങ്കിലും
പുറത്തുണ്ടെന്നാകിൽ രിപുക്കൾ പേടിക്കും.
ഇതുകാലത്തു നീ നിനച്ച കാരിയ-
മിതമോടേയിനിയൊരുനാളേ വേണ്ടൂ’
അനന്തരം,
‘നരവരനിതു പലവട്ടം ചൊല്ലി-
ക്കരതലം പിടിച്ചണച്ചു മാറത്തു
ശിരസ്സിൽ ചുംബിച്ചു നയനവാരിയിൽ
മരുമകൻതന്നെ യഭിഷേകംചെയ്തു.
മുദാ മറുതല വരുംമുമ്പേ പോകെ-
ന്നുടനേയമ്മാവനനുജ്ഞചെയ്തച്ചോൾ’
ഗോദവൎമ്മർ, അമ്മാവനേ നമസ്കരിച്ചിട്ടു് പഴയന്നൂർഭഗവതിയേയും വന്ദിച്ച ശേഷം പറങ്കിക്കപ്പലിൽ കയറി അവിടെനിന്നു രക്ഷപ്പെട്ടു. പിന്നീടു്,
‘പുതുമലർമകളമരും കൊച്ചിയിൽ
കുതുകമേറുന്നോരരമനതന്നിൽ’
ഇരുന്നുംകൊണ്ടു്, ഒരു ആലോചന നടത്തി. ഇതിനിടയ്ക്കു് ലന്തപ്പട അടുത്തു. അപ്പോൾ രാമൻകോയിൽ തന്റെ സേവകന്മാരോടായിപ്പറഞ്ഞുഃ–
‘പരന്നുടൻ വരും പെരുമ്പട കണ്ടോ?
ചിരിച്ചിണക്കമായ് വരുന്ന ലന്തകൾ
മുതിർന്നെന്നെപ്പിടിപെടുന്നതിൻമുമ്പേ
കൊടുപ്പിനുണ്ടകൊണ്ടുടനുടൻ വെടി…’
അതുകേട്ടു് നായന്മാർ,
‘നിറച്ച തോക്കുകൾ മുഖത്തണച്ചുടൻ
നിരക്കെയുണ്ടകളൊഴിച്ചതുനേരം’
ഉണ്ടായ യുദ്ധം ഭയങ്കരം!
‘ഒരുത്തനെപ്പിടിച്ചൊരുത്തൻ കേഴുന്നു
ഒരുത്തനെ വിളിച്ചൊരുത്തൻ പോകുന്നു
ഒരുത്തന്റേ മീതെയൊരുത്തൻ വീഴുന്നു
ഒരുത്തനെ വിളിച്ചൊരുത്തൻ പായുന്നു
പൊടികളും പുക പെരുക്കുന്നു നന്നായ്
പടകളും രണ്ടു പുറത്തും ചാകുന്നു
കടുക്കുന്നു പട വിറയ്ക്കുന്നു ദേഹ-
മടുത്തുള്ള വീട്ടിലൊളിയ്ക്കുന്നൂ ചിലർ
മരണവേദന ചിലർ കാട്ടീടുന്നു
മുറിവുകൾ നോക്കിക്കരയുന്നൂ ചിലർ’
രണ്ടു രാജാക്കന്മാർ അടല്ക്കളത്തിൽ മരിച്ചുവീണു. അതു കണ്ടു് ‘ഉണ്ണന്മർകോയിൽ’ എന്ന രാമവൎമ്മരാജാവു് കോപത്തോടു കൂടി ലന്തപ്പടയോടു് ഏറ്റു. അദ്ദേഹവും മരിച്ചു. പിന്നെയും സമരം നിലച്ചില്ല. അതിനെ കവിവാക്യത്തിൽ വിവരിക്കയാണു് ഉത്തമം.
‘മലയോടു മല പൊരുന്നതുപോലെ
ജലധരംപോലെ സ്തനിതസമ്മിതം
ഉരുണ്ടുവീണുടൻ മരിക്കുന്ന നേരം
കരുത്തുവച്ചുടൻ കിടച്ചുകൊണ്ടുടൻ
തരം തരം തമ്മിലിടഞ്ഞു പിന്നോക്കിൽ
കഴലുകൊമ്പുകളകലെ നീക്കീട്ടു
കുഴപ്പമോടുടനെടുത്തിതായുധം.
കലഹത്തിനുള്ള കൊടിയും തൂക്കിട്ടു
നിലാവെളിച്ചത്തങ്ങണഞ്ഞു മുന്നോക്കിൽ.
വെടികളും വെട്ടും തുടങ്ങി തങ്ങളിൽ
കുടതഴകളും കൊടിമരങ്ങളും
കടുതായിട്ടൊക്കെയൊടിഞ്ഞു വീഴുന്നു.
കൊടികളും ദൂരെത്തെറിച്ചുപോകുന്നു;
തുട കരതലം മുറിഞ്ഞു വീഴുന്നു;
പടയിടക്കിടച്ചുടനെ തങ്ങളിൽ
തടഞ്ഞുവീണുടനെഴുന്നേറ്റീടുന്നു;
കൊടുത്തുകൊള്ളുവാൻ തടുത്തു വെട്ടുന്നു;
തടുക്കവല്ലാഞ്ഞു തല തെറിക്കുന്നു;
നടിച്ചു മുന്നോക്കിലടുത്തു ചെല്ലുന്നു;
പിടച്ചിൽ പൂണ്ടുടനൊഴിച്ചുവാഴുന്നു;
തുടൎന്നു ചെന്നുടൻ ചതിച്ചു കുത്തുന്നു;
കുടൽമാലകളും തുറിച്ചു ചാടുന്നു;
ശവത്തിന്മേൽ ശവം മറിഞ്ഞുവീഴുന്നു;
ശവത്തിന്റെ കീഴിലൊളിച്ചുപോകുന്നു;
മുറിവിൽ ചോരകൾ നിറഞ്ഞൊഴുകുന്നു;
മുറയിട്ടു നാരീജനമുഴലുന്നു
തെറിക്കുന്നു തൊപ്പി; തുറിക്കുന്നു കണ്ണു്
പറിക്കുന്നു കച്ച; പിടയ്ക്കുന്നു വീണു്
കഴിക്കുന്നൂ ഘ്രാണം; വഴുക്കുന്നു പോരിൽ
പൊഴിക്കുന്നൂ വെടി; ഇഴയ്ക്കുന്നൂ ശവം
കടിക്കുന്നൂ പല്ലു്; വടിക്കുന്നൂ ചോര
കുടിക്കുന്നൂ വെള്ളം; എടുക്കുന്നു പ്രാണൻ.
യുദ്ധമദ്ധ്യേ രാമൻകോയിൽ, ‘വെടി കരത്തിനേറ്റു്’ ഇടരോടുംകൂടി ഒരു കോണിൽച്ചെന്നു് ഒളിച്ചു. കണ്ടവരൊക്കെ ലന്തക്കൂട്ടം യമപുരത്തിലാക്കി. അവിടുത്തെ അവസ്ഥ അതിദയനീയമായിത്തീൎന്നു.
വരണ്ട കാട്ടിനു പിടിച്ച തീപോലെ
വെരുണ്ടടുത്തുടൻ കൊടുക്കുന്നു വെട്ടു്.
ഝടിതി പീരങ്കിവെടിനാദം കേട്ടു
ഞടുങ്ങിപ്പൈതങ്ങൾ പിരണ്ടു വീഴുന്നു;
തിരഞ്ഞിട്ടമ്മമാരെടുത്തുകൊള്ളുന്നു;
പരവശപ്പെട്ടു വിരണ്ടു വീഴുന്നു;
ദുരിതമേയെന്നു മുറവിളിക്കുന്നു
എരിഞ്ഞണയും തീക്കുടുക്കകൊണ്ടുടൻ
കരിഞ്ഞഥ മുടി പുടവയുമൊക്കെ.
കരിക്കട്ടപോലെ കരിഞ്ഞു ദേഹവും
പിരിഞ്ഞുടൻ ഞെളിഞ്ഞുലകിൽ വീഴുന്നു.
തൊലിയും ഞാന്നുടൻ കുടലും ചാടീട്ടു
മലവെള്ളംപോലെയൊഴുകുന്നൂ ചോര
പുലികളെപ്പോലെയലറുന്നു ലന്ത
എലികളെപ്പോലെ വിറയ്ക്കുന്നു വൈരി
കൊച്ചീരാജാവിന്റെ പക്ഷീയരായ പണ്ടാരപ്പറമ്പിൽ മേനോനും നായ്ക്കർവീട്ടിൽ മേനോനും തേവലച്ചേരിൽ മേനോനും കാക്കനാട്ടു പണിക്കരും തച്ചേടത്തു പണിക്കരും അടല്ക്കളത്തിൽ വീണു. അരിയതിട്ട, മുരിയമംഗലം എന്നീ നമ്പൂരിമാരാകട്ടെ, ‘മരിയാതെ മറുനികേതനം പൂക്കാർ’. അവരോടുകൂടി തമ്പുരാനും രക്ഷപ്പെട്ടു. ഇങ്ങനെ യുദ്ധം അവസാനിച്ചു. ലന്തക്കാരും വീരകേരളവൎമ്മരും അരമനയ്ക്കുള്ളിൽ കടന്നു.
ഇടർ പൂണ്ടപോലെ ദിനകരൻ താനും
കടലിൽ ചെന്നങ്ങു മറഞ്ഞുകൊണ്ടല്ലോ.
കടല്ക്കുനാഥനും തെളിഞ്ഞിതന്നേരം
കടൽമലക്കോനും തെളിഞ്ഞു നന്നായി.
ഈ അവസരത്തിൽ ഒരു സംഗതി പ്രത്യേകം പറയേണ്ടതായിട്ടുണ്ടു്. രാമൻകോയിലിന്റേയും മറ്റും പ്രേരണയ്ക്കു വശപ്പെട്ടു മാത്രമാണു് റാണി ഗംഗാധരലക്ഷ്മി മൂത്ത താവഴിത്തമ്പുരാനെതിരായി വൎത്ത ിച്ചതു്. ആ സംഗതി ഇവിടെ പ്രത്യക്ഷമാക്കിയിരിക്കുന്നു. വീരകേരളവൎമ്മർ ദേവിയേ ചെന്നു കണ്ടു് അവരുടെ പാദത്തിൽ വീണു തൊഴുതു. പിന്നീടു്,
“നയനവാരിധി പൊഴിച്ചു തന്മുഖം
വിയൎത്തു കൊണ്ടേറെ വിറച്ചു ചൊല്ലിനാൻ
ഭയം ഭവതിയെ നിയതം ചിന്തിച്ചു
വശംകെട്ടു കാണ്മാൻ കൊതിച്ചു മാതാവേ!
പലകാലം വാണ ഫലമിപ്പോൾ വന്നു;
ഫലിച്ചിതു വിധിമതമിന്നാകിലും.
പുറത്തുപോയവരുടെ കാരുണ്യത്താൽ
പുറത്തു പോയ ഞാനകത്തു വന്നതും
പുറത്തു കാൽവൈരിയമരാലെന്നുടെ
പുറത്താകക്കൊണ്ടെന്നറിവിനേവരും”
ഇപ്രകാരം വിനയഭാവത്തോടുകൂടി മൂത്ത താവഴിത്തമ്പുരാൻ മൊഴിഞ്ഞ വാക്കുകൾ കേട്ടപ്പോൾ റാണി ഗംഗാധരലക്ഷ്മി, അദ്ദേഹത്തിനെ അരികിൽ അണച്ചു് ആശീർവദിച്ചിട്ടു് നെറുകയിൽ ചുംബിച്ചു. അനന്തരം അദ്ദേഹത്തിനോടായിട്ടു് പറഞ്ഞു:
“നിനച്ചതു സാധിച്ചെനിക്കിനിയുണ്ണി
മനസ്സുകേടില്ല മരിക്കുന്നാകിലും
കഴിഞ്ഞ വൃത്താന്തം മറന്നു നാടിവ
വഴിയേ രക്ഷിപ്പാനും”
ദേവി അനുവദിച്ചു. അനന്തരം അമരാലിനോടായിട്ടു് ഇങ്ങനെ അരുളിച്ചെയ്തു:
“വയസ്സേറെച്ചെന്നോരെനിക്കുമുണ്ണിക്കും
വയസ്സായിട്ടുള്ള ജനത്തിനുമെല്ലാം
തുണയായതിനിപ്പരദേശി ഭവാൻ
ഗുണമാകുംവണ്ണം നടത്തിക്കൊള്ളണം”
അമരാലാകട്ടേ രാജ്ഞിയോടു് വിട വാങ്ങിക്കൊണ്ടു് കോയിലകത്തിരിക്കുന്ന പടജനത്തെ രക്ഷിപ്പാനായിട്ടു പോയി. എല്ലാ ദിക്കുകളും ശവങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു. എന്നാൽ അവരുടെ ഒരു ഭാഗത്തു് വരിമിഴിമാർകൾ മരിച്ചു്, പുരികുഴലഴിഞ്ഞു്
‘കളഭം കസ്തൂരിയിഴുകുന്ന നല്ല
മുലത്തടത്തിൽ ചോരയുമണിഞ്ഞുടൻ’
കിടക്കുന്നതിനെ തെല്ലു മനോഭംഗത്തോടുകൂടെയാണു് കവി വൎണ്ണിച്ചിരിക്കുന്നതു്. ഈ മട്ടാഞ്ചേരിയുദ്ധം നടന്നതു്,
‘…കൊല്ലമിരുനാലുനൂറു-
മതിനു മേലിൽ മുപ്പതുമേഴും ചെന്നു
മകരമാസത്തിലിരുപത്തേഴായി
പകച്ചിടാതൊരു ദിനമറിഞ്ഞാലും;
തിഥി പ്രതിപദം ധവളമായിതു
കുതുകമായ നാളഴകിലായില്യം
കരുതിക്കൊൾക വെള്ളിയാകുമാഴ്ചയും’
എന്നു് കവി തന്നെ പ്രസ്താവിച്ചിരിക്കുന്നതനുസരിച്ചു് ൮൩൭ മകരം ൨൭-ാം തീയതിയും ശുക്ലപക്ഷപ്രതിപദവും ആയില്യം നക്ഷത്രവും വെള്ളിയാഴ്ചയും ചേൎന്ന ദിവസമായിരുന്നു.
മട്ടാഞ്ചേരിയുദ്ധം കഴിഞ്ഞു് ലന്തക്കാർ കൊച്ചീക്കോട്ട പിടിക്കാൻ നോക്കി; ഫലിക്കാതെ പിൻവാങ്ങി. കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂരേയ്ക്കു പിൻവലിഞ്ഞു. വടക്കുംകൂർ പടവുകളോടുകൂടി നാട്ടിലേയ്ക്കു മടങ്ങി. ലന്തക്കാർ കൊടുങ്ങല്ലൂർ കോട്ട ഉറപ്പിച്ചുകൊണ്ടു് അവിടെ വസിച്ചു. വഞ്ചകനായ തിട്ടനമ്പൂരിയെ ചങ്ങലവെച്ചു ബന്ധിച്ചു; ‘മടയവർപുരമധികപക്ഷത്തെയുടയവനായ’ മുരിയമംഗലം ഒളിച്ചോടിപ്പോയി. ഇങ്ങനെ മൂന്നാംപാദം അവസാനിക്കുന്നു.
മാതുലന്റെ ഉപദേശാനുസൃതം പള്ളുരുത്തിയിലേക്കും അവിടെനിന്നും മുട്ടത്തേക്കും കടന്നുകളഞ്ഞ ഗോദവൎമ്മ വിവരമൊക്കെ അറിഞ്ഞു് വേഗം കൊച്ചിയിലെത്തി, മാതുലന്മാരുടെ ശേഷക്രിയകളൊക്കെ നടത്തി. അനന്തരം സ്വയം രാജ്യഭാരം കൈയ്യേറ്റു. ചെമ്പകശ്ശേരിരാജാവു് തത്സമയം വഞ്ചിപ്പടകളുമായി വന്നു് ‘വൈപ്പിൻകര’ ചുട്ടുപൊടിച്ചു. അദ്ദേഹത്തിനു് പറങ്കികളുടെ സഹായവുമുണ്ടായിരുന്നു. വീരകേരളവൎമ്മ വീണ്ടും കൊളമ്പിൽച്ചെന്നു് ഗവൎണ്ണർജനറലിനെ വിവരം ധരിപ്പിച്ചു. ഗവൎണ്ണർജനറലാകട്ടെ അമരാലെ വിളിച്ചു് ഇങ്ങനെ ഗൎജ്ജ ിച്ചു.
‘കല്പനാഭംഗം വരുത്തുവാൻ നിന്നോടു
കല്പിച്ചതാരെന്തൊളിച്ചുപോന്നീടുവാൻ?
ദുൎബ ലനായെന്റെ കല്പന ലംഘിച്ച-
തിപ്പൊഴേ നിഗ്രഹിച്ചീടുവൻ നിന്നെ ഞാൻ’
എന്നു പറഞ്ഞിട്ടു് വാളെടുത്തപ്പോൾ വീരകേരളവൎമ്മർ അദ്ദേഹത്തിന്റെ കയ്ക്കു പിടിച്ചു തടഞ്ഞു.
‘വല്ലായ്മ വന്നുപോമേതൊരുത്തന്നുമേ-
യെല്ലാം പൊറുക്കണം നാഥനായുള്ളവൻ.
നീതികളെന്തിനു ഞാൻ പറഞ്ഞീടുന്നു?
നീതിജ്ഞനായ കുംഭഞ്ഞിയടങ്ങണം’
എന്നു സമാധാനപ്പെടുത്തീട്ടു് വേഗം ഒരു സൈന്യത്തെ അയപ്പാൻ അദ്ദേഹം അപേക്ഷിച്ചു. അതുകേട്ടു്
‘എന്നെക്കണക്കെന്റെ രാജനെ നിങ്ങളും
നന്നായ് ബഹുമാനസ്നേഹമുൾക്കൊണ്ടുടൻ’
അനുസരിക്കണമെന്നുള്ള കൎശനമായ ആജ്ഞയോടുകൂടി ലന്തേശൻ ഒരു വൻപടയെ കൊച്ചിയിലേക്കയച്ചു. എന്നാൽ, ‘കപ്പൽപടവോടും നല്ലറുമാസ്സോടും കെല്പേറിനോരു പടക്കോപ്പു തന്നോടും’ കൂടി അണ്ടിക്കടപ്പുറത്തെത്തിയപ്പോൾ വീരകേരളവൎമ്മ മരിച്ചു. സാമൂതിരിയ്ക്കു ദുഃഖമായി; ഗോദവൎമ്മരും കൂട്ടരും സന്തോഷിച്ചു. പക്ഷേ യുദ്ധം അതുകൊണ്ടു് അവസാനിച്ചില്ല. അവർ ചാഴിയൂർ ദത്തിലുള്ള വീരകേരളവൎമ്മരെ രാജാവാക്കി നിശ്ചയിച്ചു. ലന്തപ്പട കൊച്ചീക്കോവിലകത്തായി; ഗോദവൎമ്മർ ചെമ്പകശ്ശേരിപ്പടയോടുംകൂടി എറണാകുളത്തും എത്തി. ലന്തക്കാരും പറങ്കികളും തമ്മിൽ ആയി യുദ്ധം. അതു് അവസാനിക്കുംമുമ്പുതന്നെ അമരാൽ ഒരു കപ്പിത്താനെ വിളിച്ചു്, പുറക്കാട്ടു രാജാവിനേയും ഗോദവൎമ്മരേയും കൊന്നൊടുക്കീട്ടു വരാൻ ആജ്ഞാപിച്ചു. ലന്തക്കപ്പിത്താന്റെ പട വരുന്നതു കണ്ടിട്ടു്,
‘ദേവദേവേശനാം കൃഷ്ണൻ താൻ രക്ഷിക്കും
ദേവനാരായണൻ തന്റെ പടകളെ’
എന്നോൎത്തു കൊണ്ടു് തത്സൈന്യം
‘കുന്തമെടുക്കുന്നു വാളെടുത്തീടുന്നു
ചന്തം കലൎന്ന ചുരികയെടുക്കുന്നു
മിന്നിവിളങ്ങും പരിശയെടുക്കുന്നു
മിന്നും കടുത്തിലത്തോക്കെടുത്തീടുന്നു
നല്ല കണകൾ വളവുകൾ തീൎക്കു ന്നു
മിന്നും വെടിത്തിരിയൊക്കെക്കൊളുത്തുന്നു.’
പിന്നീടുണ്ടായ യുദ്ധത്തെ കവിതന്നെ വൎണ്ണിക്കട്ടേ.
‘കൊള്ളട്ടെയെന്നുടൻ വെള്ളത്തിൽ ചാടുന്നു
വള്ളമിടയിട്ടു വെട്ടുന്നു തങ്ങളിൽ.
രണ്ടുപരിഷയും വെളളത്തിലായാറെ-
യുണ്ടായ യുദ്ധമെന്തോന്നു പറവൂ ഞാൻ!
ഓളത്തൊടൊന്നിച്ചു നീന്തിയടുക്കുന്നു;
ചീളെന്നു വെട്ടിപ്പുറകോട്ടു വാങ്ങുന്നു;
വാട്ടമുള്ളേടത്തു വീരരടുക്കുന്നു;
കൂട്ടത്തിൽപ്പെട്ടുടൻ തീട്ടുന്നു തങ്ങളിൽ
കുത്തുവരെക്കണ്ടു തട്ടിക്കളയുന്നു;
കുത്തുകൾകൊണ്ടു കുടലു തെറിയ്ക്കുന്നു;
വഞ്ചിമേൽനിന്നു വെടികൾ പൊഴിക്കുന്നു;
നെഞ്ചു പൊളിഞ്ഞു മറിഞ്ഞു വീണീടുന്നു;
മത്തഗജങ്ങൾ പുഴയിലിറങ്ങീട്ടു
കുത്തിക്കളിയ്ക്കുന്നതുപോലെ തങ്ങളിൽ
ശക്തിയോടേറ്റുടൻ കുത്തുന്നു, വെട്ടുന്നു,
ചത്തു ശവം പുഴതന്നിലൊഴുകുന്നു;
നില്ലുനില്ലെന്നു മുന്നോക്കിലടുക്കുന്നു;
നില്ലാതെയുള്ള കെറുവോടടുക്കുന്നു.
മേളമേറീടുന്ന ഭീരങ്കിയിൽ നിന്നു
കാളുന്ന തീപോലെ വെന്തുപഴുത്തുടൻ
നാളികേരോപമമുള്ളൊളിക്കൊള്ളികൾ
ഓളത്തിനു മീതെത്തെറ്റി നടക്കുന്നു;
കോലുളികൊണ്ടു വലിച്ചുകൂടാഞ്ഞിട്ടു
കാലു വിറച്ചു ലന്തേശൻ ഭ്രമിക്കുന്നു;
കുപ്പായം ചീൎത്തു ടൻ കെല്പു കുറയുന്നു;
തോക്കുകളും വാളും വെള്ളത്തിൽ പോകുന്നു;
തോല്ക്കുമാറായിതു ലന്തപ്പരിഷയും.
കാണിപോലും വഴുതാത്തൊരാ നായന്മാർ
പ്രാണനെക്കൈവെടിഞ്ഞത്യന്തശൗര്യേണ
നില്ലാതെയുള്ള കെറുവാട്’
അണഞ്ഞപ്പോൾ ലന്തക്കാർ തോറ്റോടി. എല്ലാവരും ചെമ്പകമന്നന്റെ പടയെ വാഴ്ത്തി.
‘ശത്രുവായുള്ളവരെയമൎത്ത ീടുന്ന
ശക്തനാം ലന്തയെ വെന്നമൂലത്താലെ’
അദ്ദേഹത്തിന്റെ പേരും പെരുമയും പൊങ്ങി. തൽസൈന്യം വഞ്ചികളോടുകൂടി നാട്ടിലേക്കു മടങ്ങി. ഇത്ര ഭംഗിയായ ഒരു നാവികയുദ്ധവൎണ്ണന ഭാഷയിൽ മറ്റെങ്ങും കാണ്മാനില്ല.
ലന്തപ്പട ചെമ്പകശ്ശേരിയോടു തോറ്റെങ്കിലും, കൊച്ചിയിൽ അവൎക്കാണു് വിജയം സിദ്ധിച്ചതു്. ൮൩൮-ധനു കൊച്ചീക്കോട്ട അവരുടെ കൈവശത്തായി. അവിടെ വച്ചു് വീരകേരളവൎമ്മരുടെ രാജ്യാഭിഷേകകൎമ്മവും അവർ നിൎവഹിച്ചു. ഗോദവൎമ്മ കരപ്പുറത്തേക്കു് ഓടി; എന്നാൽ അവിടെ ഒരു സഹായവും ലഭിച്ചില്ല. ചെമ്പകശ്ശേരി ഇതിനിടയ്ക്കു് മൂത്ത താവഴിയുമായി സന്ധി ചെയ്തുംകഴിഞ്ഞിരുന്നു. അതിനാൽ, ആ രാജാവു്
ദേവനാരായണൻതന്നെയും കണ്ടിട്ടു്
ദേവൻ തുണയെന്നു തെക്കോട്ടെഴുന്നള്ളി.
ഡച്ചുകാരും ചെമ്പകശ്ശേരിയും തമ്മിൽ സഖ്യമായി. ഗോദവൎമ്മരാകട്ടെ,
‘നല്ല തിരുവനന്തപുരംതന്നിലോ
വാട്ടമൊഴിഞ്ഞു പറവനെന്നിങ്ങനെ’
നിനച്ചു് അങ്ങോട്ടുതിരിച്ചു. ഇവിടെ നാലാംപാദം അവസാനിക്കുന്നു.
ഗോദവൎമ്മരാജാവു് ‘വലരിപുവിനോടു സമഗുണാകാരനാകിയ’ വള്ളുവക്കോനോടും ‘കുരുകുലജവിജയസമ’നായ അയിരൂർ രവിവൎമ്മത്തമ്പുരാനോടുംകൂടി വഞ്ചിരാജാവിനെ ചെന്നുകണ്ടു. കുറേക്കാലം അവിടെ താമസിച്ചു് ഒടുവിൽ,
‘പരമപുരുഷനുടെ ചരണാരവിന്ദങ്ങളും
ഭംഗിയിൽ കണ്ടു തൊഴുതി’ട്ടു തിരിച്ചു പോന്നു.
ഉദ്ദേശം ഫലപ്പെടാതിരിക്കാൻ കാരണമെന്തെന്നു കവി വ്യക്തമാക്കീട്ടില്ല. അതിനു മുമ്പു തന്നെ ന്യൂഹാഫ് എന്ന ഡച്ചുകാരൻ ആറ്റുങ്ങൽ വച്ചു് മൂത്ത താവഴിയുടെ ന്യായമായ അവകാശത്തെപ്പറ്റി വിശദമായി മഹാരാജാവിനെ ധരിപ്പിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു് രേഖകൾ ഉണ്ടു്. എങ്ങനെ ആയിരുന്നാലും ഗോദവൎമ്മർ വീണ്ടും ചെമ്പകശ്ശേരിയിൽ എത്തി.ദേവനാരായണരുടെ ആതിഥ്യം സ്വീകരിച്ചു് അവിടെ കുറേനാൾ താമസിച്ചിട്ടു് ഒടുവിൽ സചിവന്മാരുടെ പ്രേരണയനുസരിച്ചു് അദ്ദേഹം യാത്ര ചോദിച്ചു പുറപ്പെട്ടു. സൂര്യോദയത്തിനു മുമ്പു് അദ്ദേഹം ആര്യാടു് എന്ന പ്രദേശത്തെത്തി. പടയും ഉടനെ അവിടെനിന്നു നടപ്പാൻ ഭാവിച്ചു. ആ പടയാളികളുടെ നടപടിയെ കവി ഇപ്രകാരം അപഹസിച്ചിരിക്കുന്നു.
ജയവിരുതരവൎകളുടെയുടൽകൾ വിളറീടിനാൻ
ചെമ്പിച്ച മീശയും കേശവും താടിയും
പരുകി സുര മതിമറന്നു കുതുകമൊടു ചാഞ്ചാടി-
പ്പച്ചമാംസങ്ങളും തിന്നുതിന്നങ്ങനെ
ശമരഹിതർ ശമനസമർ പടയതു തുനിഞ്ഞെന്നാൽ
ചാൺപദം വയ്പീലവർ തിരിഞ്ഞെന്നുമേ.
ഈ ഭാഗം വായിക്കുമ്പോൾ കവി ഒരു നമ്പൂരിയല്ലേ എന്നു ബലമായി സംശയിപ്പാൻ വകയുണ്ടു്.
‘ഉടലിൻവടിവിയലുവതിനുടനണിഞ്ഞ കഞ്ചുക-
മുഷ്ണീഷപാദുകമാദിപൂണ്ടങ്ങനെ
കരതളിരിലസിയുമൊരു മുസലസമതോക്കുമ-
ക്കാലൻ ഗദയെന്നപോലെയെടുത്തുടൻ
മിടമയതു കരുതുമൊരു പട വിരുതരാകിന മ്ലേച്ഛരും’
കരപ്പുറത്തു വന്നുചേൎന്നു. ഇവിടെ മ്ലേച്ഛരെന്നു പറഞ്ഞിരിക്കുന്നതു് ഡച്ചുകാരെ ഉദ്ദേശിച്ചാണു്. കരപ്പുറംയുദ്ധത്തിലും ഗോദവൎമ്മർ പരാജിതനായി. ‘പെരുമ്പടപ്പു വാഴും മന്നൻ’ കൊച്ചിയിൽ സുഖമായി വാണു. അങ്ങനെ ഇരിക്കേ ഗോദവൎമ്മർ ഇങ്ങനെ ചിന്തതുടങ്ങി,
‘പരദിശയിലമരുമൊരു പറങ്കിയെപ്പാലിപ്പാൻ
പ്രാണാദികളും വെടിഞ്ഞു മൽപൂൎവന്മാർ
പരമവനിയതുമരിയപടവും ഭണ്ഡാരവു-
മാത്മബന്ധുക്കളേയും വെടിഞ്ഞേഷ ഞാൻ
പരനരപതികളുടയ പുരിയിൽ മേവുന്നതു
പാരവശ്യത്താൽ പറങ്കിയെന്നോൎത്ത ല്ലോ
ഒരു കരുണയകതളിരിലവനു തോന്നീലതി-
ന്നോരാണ്ടിൽമേല്ക്കു കാലം കഴിഞ്ഞിട്ടും
ഇനിയവനുടെ പുരിയിൽ ഞാൻ തന്നെ ചെന്നാകി-
ലീഷലുണ്ടെങ്കിലോ പിന്നെ നിരൂപിക്കാം.’
അനന്തരം തന്റെ ഉദ്ദേശത്തെ മന്ത്രിമാരോടു് അദ്ദേഹം പറഞ്ഞപ്പോൾ, ‘അതു വേണ്ട; അടിയൻ പോയി കാര്യം അറിഞ്ഞിട്ടു വരാം. ഫലിച്ചില്ലെങ്കിൽ തിരുമനസ്സുകൊണ്ടു് എഴുന്നള്ളിയാൽ മതി’ എന്നു് തേവലശ്ശേരിമേനോൻ അഭിപ്രായപ്പെട്ടു. അതനുസരിച്ചു് മേനോൻ ഗോവയ്ക്കു പുറപ്പെട്ടു. പക്ഷേ ഫലമൊന്നുമുണ്ടായില്ല. ഒരു വർഷം കഴിഞ്ഞു് ഗോദവൎമ്മാനുജൻ പോയി നോക്കി. എന്നിട്ടും ഫലം തഥൈവ.
അക്കാലത്തു് ‘ബദരവരകല്പനയാൽ’ ചെറിയ അമരാൽ കൊച്ചിയ്ക്കു് ‘സൂക്ഷിച്ചു കല്പനാശക്തി’ നടത്തുവാനായി വന്നു് രാജാവിനെ സന്ദൎശിച്ചിട്ടു് കൊച്ചിയേ സംബന്ധിച്ചിടത്തോളം,
‘അരിയ പരിഭവമുടയ മമരിപു പറങ്കിതാ-
നാദിയിൽ വാണപോലെയഹം വാഴുവൻ
നൃപതിവരരിവിടെ നടേ പുകഴിനൊടു വാണപോൽ
നീതിയാൽ വാഴ്ക നമ്മാൽ വിരോധം വിനാ.’
എന്നു് അറിവിച്ചു. അതുകേട്ടു് ‘ഇമ്പമോടെ നൃപപ്രൗഢനും’ വാണു. പെരുമ്പടപ്പിൽ സ്വരൂപത്തിനു തൂണായി നിന്നവർ നാലുപേരും രാജാവിനെ വന്നുകണ്ടു. അവരെ രാജാവു് യഥോചിതം സൽക്കരിച്ചയയ്ക്കയും ചെയ്തു. ഇപ്രകാരം കാലം കുറേ ചെന്നു. എന്നിട്ടും കോഴിക്കോട്ടുരാജാവു് കൊടുങ്ങല്ലൂർ വിട്ടുകൊടുത്തില്ല. അതുകൊണ്ടു് ഒരു പട വെട്ടാതെ തരമില്ലെന്നു വന്നു. ഡച്ചുകാർ രാജാവിനെ അനുകൂലിച്ചു. അപ്പോൾ പറങ്കികൾ സാമൂതിരിപക്ഷത്തിലും ചേർന്നു.
സാമൂതിരിയ്ക്കു് ലന്തക്കാരുടെ പേരിൽ ഉണ്ടായ കോപത്തിനു വാസ്തവത്തിൽ മതിയായ കാരണങ്ങളുണ്ടു്. അതുകൊണ്ടു്
‘പല ദിവസമവനു തുണ പണ്ടു നാം ചെയ്തതു
പാമ്പിന്നു പാലു കൊടുത്തപോലാപ്പെട്ടു
മറിവു പലതകതളിരിലുള്ളോർകൾ തങ്ങടെ
മുതുകിൽ വാൾ വീണേ വിലകാനോൎപ്പു ദൃഢം.’
എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം ഒരു സൈന്യത്തെ ആദ്യം പെരുമ്പടപ്പിന്റെ നേൎക്കയച്ചു. ആ സൈന്യം കോട്ടപ്പടികൾ മിക്കതും കൈക്കലാക്കിയിട്ടു്,
“പെരുമ്പടപ്പിലിളയ നരപതിതിലകവീരനും
പാലിയത്തമ്പുമിളയമേനവനും
പകലിരവു പടകളൊടു മരുവുമൊരു തൃക്കുന്നിൽ”
പാഞ്ഞടുത്തു. ലന്തക്കാരും സമരത്തിനെത്തി.
യുധി വഴുതി ബദരരൊടു നെടുവിരിപ്പിൽനായന്മാ-
രുറ്റടുത്തപ്പോൾ വടക്കൻമാപ്പിളമാർ
കരികളൊടു മദകരികൾ വരുവതു കണക്കെയും
രണ്ടു സിംഹങ്ങൾ തമ്മിൽ പൊരുംപോലെയും
ദശവദനപടയും ദശരഥതനയസേനയും
ദ്വേഷ്യംകലൎന്നമർചെയ്തതുപോലെയും,
മാപ്പിളമാരും ലന്തക്കാരും തമ്മിൽ ഏറ്റിടഞ്ഞു. ഒടുവിൽ ലന്തപ്പട ‘ചാൺപദം’ പിൻവാങ്ങി. അൎദ്ധചൈതന്യരായ അവർ തത്സമയം വെള്ളക്കൊടിയും തൂക്കി. എന്നിട്ടും മാപ്പിളമാർ ആൎത്തു ചെന്നു നാലുപേരുടെ തല കൊയ്തെടുത്തു് സാമൂതിരിക്കു കാഴ്ചവച്ചത്രേ. ഈ വിജയത്തെ ഒരു വിജയമായി കരുതാനില്ലെന്നു് കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
‘യുധി ജയവുമചലജലനരവരനുമിതെ-
ന്നുള്ള വിശേഷവും മന്നിൽ നടന്നിതേ’
കൊച്ചിയിലെ എളയരാജാവും പരിവാരവും തൃക്കുന്നിൽനിന്നു മാറി. ഇവിടെ പഞ്ചമപാദം അവസാനിക്കുന്നു.
കൊച്ചീരാജാവു് തോൽവിനിമിത്തം വിഷണ്ണനാകാതെ ബന്ധുരാജാക്കന്മാരോടും ലന്തക്കാരോടും സാമൂതിരിയുടെ മദമടക്കാനുള്ള മാൎഗ്ഗത്തെപ്പറ്റി ആലോചിച്ചു; ലന്തേശൻ പറഞ്ഞു:
‘കേവലം ചോതിരകൂറീന്നു നാം ചിലർ
ജീവിച്ചിരിപ്പതു മാനിക്കുന്നില്ലെന്നു
മേവിപ്പുറപ്പെട്ടതാംമുടിമന്നവൻ
കേവലം വാഴ്തിരുവഞ്ചിക്കുളത്തിന്നു്
നേരെയിനിയൊരു പോരു ചെയ്തീടുവാൻ
നേരെ നിരൂപിക്കലെന്തോന്നിതുക്കുറി?
ചാരുവരിഷങ്ങൾ നൂറു കഴിവോളം
പോരുചെയ്താലും പണത്തിനു മുട്ടുമോ?
ആഴിപോലുണ്ടു മരുന്നുമുണ്ടകളും
ആഴിയിൽ പോവാൻ മരക്കലവുമുണ്ടു്;
കള്ളം വെടിഞ്ഞുള്ള തോക്കുണ്ടനവധി;
വെള്ളംകണക്കേ പടക്കോപ്പുമുണ്ടല്ലോ.
നല്പടകൗശലം മേൽക്കുമേൽ കാണുന്ന
കപ്പിത്താന്മാരുണ്ടു് തുപ്പായികളുമുണ്ടു്.
ചാവതിന്നും കൊലചെയ്‍വതിന്നുമൊരു
താമസം കൈവെടിഞ്ഞുള്ള പടയുണ്ടു്.
വാടവെട്ടും കരുവിത്തരമുണ്ടതി-
ന്നൂടറിഞ്ഞും വേല ചേയ്വോരുമുണ്ടല്ലോ.
കുന്നലമന്നമവനോടു യുദ്ധത്തിന്നു
പിന്നെയെന്തിന്നു വികല്പം നരപതേ?’
ഇതു കേട്ടു് അങ്ങനെതന്നെ എന്നു പറഞ്ഞു് എല്ലാരും തല്ക്കാലം പിരിഞ്ഞു. ലന്തേശൻ ഒരു പടയെ തിരുവഞ്ചിക്കുളത്തേയ്ക്കയച്ചു. ആ സൈന്യം വടകര, വയ്പിൻ കരപ്പുറം മുതലായവ കടന്നു് കൊടുങ്ങല്ലൂർകോട്ടയിൽ അന്നു പാൎത്ത ിട്ടു് പ്രഭാതത്തിൽ അഞ്ചുക്കുളത്തുള്ള കോട്ടയിൽ എത്തിയിട്ടു് വെട്ടും വെടിയും തുടങ്ങി.
“അയ്യോ മറുതല വന്നു ചുഴന്നെന്നു
കയ്യലച്ചാരവിടുള്ള പെണ്ണുങ്ങളും.”
നാലുപാടും പരിഭ്രമം വ്യാപിച്ചു. ‘തങ്ങൾ തങ്ങൾക്കുള്ള കാര്യത്തിനായുടനങ്ങുമിങ്ങും പോയ നായന്മാരും’ വന്നുചേൎന്നു. പിന്നീടുണ്ടായ യുദ്ധത്തെ വൎണ്ണിപ്പാൻ പ്രയാസം.
‘അറ്റവുമറ്റവും പൊറ്റക്കുറുങ്കാടും
പറ്റിയിറ്റിറ്റു വീഴുന്ന കണ്ണീരോടും
കറ്റക്കുഴലരും കട്ടക്കിടാങ്ങളും
മറ്റുമൊളിച്ചു മച്ചിൻപുരം തന്നിലേ’
‘അല്ലൽ പെടാതൊരു കുന്നലമന്നനേ’ ചിലർ മെല്ലെയെടുത്തു കൊണ്ടു് ഓടി. യുദ്ധത്തിനിടയ്ക്കു് പല സ്ത്രീകൾ മരിച്ചു. രാജപത്നിപോലും മരിച്ചുപോയെന്നു കേൾവി പൊങ്ങി. അനന്തരം ലന്തക്കാർ പിൻവാങ്ങീട്ടു് കൊടുങ്ങല്ലൂർകോട്ടയ്ക്കു നേരേ വടക്കുവശത്തായിട്ടു് ‘ആനമേലാളിനും തോട്ടിക്കും നീട്ടിയാലെത്താത്ത’ ഒരു വാട തീർത്തിട്ടു് അതിന്മീതെ ശത്രുസംഹാരക്ഷമമായ ഒരു തോക്കും ഉറപ്പിച്ചു; കുടിലും നെടുംപുരയും പണി കഴിപ്പിച്ചു. ഇങ്ങനെ ഒരു സംവത്സരം തികഞ്ഞു. അനന്തരം കൊച്ചീരാജാവും കുമ്പഞ്ഞിയും അഞ്ചിക്കുളം പിടിക്കാനായി പുറപ്പെട്ടു. ആ പടപുറപ്പാടു കണ്ടിട്ടു എല്ലാവരും വിസ്മയിച്ചു. പ്രസ്തുത പടയൊരുക്കത്തെ കവി എത്ര മനോഹരമായി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക:
‘കുട്ടിമരങ്ങളെ വെട്ടിയറുത്തുള്ള
തട്ടുപലകകൾകൊണ്ടു ചമച്ചൊരു
വിശ്രമം നല്കും മരക്കോട്ടയും ശത്രു-
വശ്രമം തീൎത്തു നിലയുണ്ടു മൂന്നെടോ.
മൂന്നിലുമായൊരു മുന്നൂറു ലന്തയ്ക്കു
മൂന്നു വരിഷമെന്നാലും കഴിച്ചിടാം
നാലുപുറത്തുമതിന്റെ വാതിൽകളിൽ
നാലുദിക്കും മുഴങ്ങുന്ന ഭീരങ്കി
കാളത്തോക്കോരോന്നു വായും പിളൎന്നിങ്ങു
കാളമേഘങ്ങളെപ്പോലേയിരിക്കുന്നു.
മേരുമലയ്ക്കൊരോന്നു വൈരി പുറപ്പെട്ടു
കേരളഭൂമിയിൽ നിന്നു വടക്കോട്ടു
നേരേ വരുന്നെന്നു തോന്നുന്നതിന്നൊരു
നേരുകേടുണ്ടെന്നതാരാനും ചൊല്ലുമോ?
മേരുമലയ്ക്കു ശിഖരങ്ങളുണ്ടെങ്കിൽ
ചാരുതണ്ടായ ശിഖരമിതിനുണ്ടു്.
അമ്മലമേൽ കരി സിംഹമലറുകിൽ
ഇമ്മരക്കോട്ടയിൽ തോക്കലറീടുമേ.
വണ്ടുകളമ്മലമേൽ മുരണ്ടീടുകിൽ
തണ്ടുകളെല്ലാം മുരണ്ടലറുന്നിതിൽ
വാരണം പിണ്ഡമിടുമതിലെങ്കിലോ
വാരണഭീരങ്കിയുണ്ടയിടുമിതിൽ.
ഗന്ധൎവരാദികളങ്ങു വസിക്കുകിൽ
സന്തതം ലന്തകൾ വാഴുന്നിതിലുമേ.
തണ്ണീർ നിറഞ്ഞ തടമതിലുണ്ടെങ്കിൽ
തണ്ണീർ നിറച്ച പത്താഴങ്ങളുണ്ടിതിൽ.
കുന്നിന്മാതങ്ങു കളിച്ചു വസിക്കിലോ
ഇന്ദിരാദേവി കളിച്ചിങ്ങിരിക്കുന്നു.
അന്നം പറക്കും മലയ്ക്കുമീതെങ്കിലോ
ഉന്നം പറക്കും കൊടിക്കൂറ കോട്ടമേൽ.
ഈശാനനാശ്രയം പൂണ്ടതു വാഴുകിൽ
പാശിതാനാശ്രയം പൂണ്ടിതു വാഴുന്നു.
സൂര്യന്റെ തേരതിൻചുറ്റും നടക്കിലോ
വാരിധിത്തേരിതിൻചുറ്റും നടക്കുന്നു.
… … …
പാമ്പുകളുണ്ടു തടിച്ചതതിലെങ്കിൽ
പാമ്പുകയറുണ്ടിതിലും മനോഹരം!
പാഴുമരമുണ്ടു പൎവതത്തേലെങ്കിൽ
പാമരമുണ്ടു വളൎന്നതിതിലുമേ.
വള്ളികൾ ചുറ്റിയ വൃക്ഷമുണ്ടെങ്കിലോ
വെള്ളവെടിത്തിര ചുറ്റും തോക്കുണ്ടിതിൽ.
ഇങ്ങനെയുള്ള മരക്കോട്ടയും പിന്നെ-
ച്ചങ്ങാടമെത്രതരത്തിലൊരുമ്പെടും…’
‘കൎണ്ണം പൊടിക്കുന്ന നാദം കലൎന്നു ള്ള കൎണ്ണാടൻതോക്കു’ രണ്ടായിരമുണ്ടായിരുന്നത്രേ. ‘കണ്ട മരംകൊണ്ടു തീൎത്ത ൊരു കുറ്റി’കളും, മരുന്നിട്ടു കെട്ടിയ ചാളികക്കൂട്ടങ്ങളും അനവധി.
‘മൂടയും കൂടയിൽ കോഴിയും താറാവും
ആടുമാടുകളെക്കൊന്നയിറച്ചിയും’
കയറ്റിയ മരക്കലങ്ങളും,
‘തച്ചർ ചമച്ച മരവിയും മാട്ടവും
കച്ചോടക്കാരരും വാണിഭക്കൂട്ടവും’
പറഞ്ഞാൽ ഒടുങ്ങുകയില്ലത്രേ.
‘എണ്ണ വെളിച്ചെണ്ണ ചുണ്ണാമ്പുവെണ്ണയും
കണ്ണൻപഴക്കുല കിണ്ണത്തിലപ്പവും
വെള്ളരി വെള്ള വൻവെള്ളരിക്കാകളും
വള്ളൂരക്കെട്ടുകൾ കള്ളുകുടങ്ങളും
ഉപ്പിട്ട മീൻ തരമൊപ്പിച്ചിറച്ചിയും
ഉപ്പുമാങ്ങയുമുഴുന്നാട കോതമ്പു
നല്ല പയറും തുവര കറുവയും
വെല്ലവും പഞ്ചാരയുമുരുക്കുനെയ്യും
കോഴികൾ കോഴിമുട്ട കുഴലപ്പവും
നാഴിയിടങ്ങഴിയും മുറവും പറ
ഇഞ്ചി കഞ്ചാവുമിഞ്ച പുളിഞ്ചിക്കായും
തഞ്ചി വഞ്ചേനയും മിഞ്ചുവോളം തിന
നാളികേരം തളിക്കോരിക ചോളവും;
… … …
കൊച്ചുപിച്ചാങ്കത്തി കത്തിത്തുടരുകൾ
അച്ചുകോലും നല്ല കൊച്ചുതോക്കുകളും
മെയ്ക്കു ചേരും പടച്ചട്ടയും തൊപ്പിയും
കൈക്കെട്ടു കൈത്തുകിൽ തൊങ്ങലും ഭംഗിയും
കപ്പലിൽ വന്ന കരിമ്പടം കൈപ്പടം
നെയ്ഭരണിക്കുടമുപ്പിടും കൊട്ടയും
വെട്ടം കൊളുത്തും വിളക്കും നെരിപ്പോടും
കണ്ടങ്കി മുണ്ടുകൾ കട്ടിയാവുകളും
… … …
… … …
മായിപ്പുടവകൾ കായൽച്ചരക്കുകൾ–മുതലായവയും, നായന്മാൎക്കായി, ഞാണും കണകളും
തണ്ണീൎക്കുടങ്ങളുമെണ്ണബ്ഭരണിയും
കണ്ണാടിയും ചിമിഴും കിളിക്കത്തിയും
തീയെരിയുന്ന തീക്കത്തിയും വീപ്പയും
വെറ്റിലയുമടയ്ക്കായും പുകയില
കറ്റവാഴയ്ക്കാ പടറ്റിക്കുലകളും
ചൂതു ചതുരംഗപ്പോരിൻകരുവുകൾ
ജാതിക്കായും നല്ല ജാതിപത്രികളും
ചക്കയും ചുക്കും മടിപ്പൈക്കറകളും
അർക്കപ്രിയം ശംഖു കൊമ്പു വളകളും
കെട്ടും കുടിലതിൽ കട്ടിലും പാകളും
കെട്ടിത്തെറുത്ത പുല്പായും കുപ്പായവും
… … …
കെട്ടിച്ചുമന്ന വയമ്പുകൾ ചന്ദനം
ചാന്തൊടു മുന്തിരിങ്ങാ കുന്തിരിക്കവും
മാന്തളിർപ്പട്ടു വിളുമ്പുവൎണ്ണച്ചേല
ഏറെ വടിവൊത്ത മുണ്ടുമുറുമാലും
കൂറുപയിറ്റു കച്ചപ്പിണിസ്സോമനും
നീലമനയോലയുമഞ്ഞനക്കല്ലും
ചാലിയും ചേലെഴുന്ന മയിൽപ്പീലിയും
… … …
മേളം കലൎന്ന തളിക കിണ്ണങ്ങളും
തട്ടുവെരുകിൻപുഴുവും കരയാമ്പൂ’
ഇത്യാദിയും വൎണ്ണിപ്പാൻ തുടങ്ങിയാൽ പകലവസാനിച്ചുപോകുമത്രേ.
യുദ്ധം നാലുമാസത്തോളം നിലനിന്നു. ൮൪൫ കന്നിമാസം ൧൫-നു സാമൂതിരിയും കൂട്ടരും പിൻവാങ്ങി. ലന്തക്കാർ ആ സ്ഥലം കുറേക്കൂടെ ബലപ്പെടുത്തി. ഇവിടെ കഥ അവസാനിക്കുന്നു. കവി വ്യുല്പന്നനായാലും അല്ലെങ്കിലും ചരിത്രസംഭവങ്ങളെ നിഷ്പക്ഷമായും വലിയ അതിശയോക്തികളൊന്നും കൂടാതെ വിശദമായും വിവരിച്ചിട്ടുണ്ടു്. വൃത്തബന്ധം കുറെ ശിഥിലമായിരിക്കുന്നു. ഈ നിലയിൽ ഈ പടപ്പാട്ടു് കൈരളിയ്ക്കു് ഒരു അമൂല്യസ്വത്താകുന്നു.
14.23 മാമാങ്കം പാട്ടു്
ഇതും ഒരു കിളിപ്പാട്ടാണു്. ഗ്രന്ഥകൎത്ത ാവു് ഒരു കാടാഞ്ചേരിനമ്പൂതിരിയാകുന്നു. പേരു നിശ്ചയമില്ല. കൊട്ടാരക്കരത്തമ്പുരാന്റെ കാലത്തിനു ശേഷമാണു് ഇക്കവി ജീവിച്ചിരുന്നതെന്നു്, അതിൽ രാമനാട്ടത്തെപ്പറ്റി പ്രസ്താവിച്ചിരിക്കുന്നതിൽ നിന്നറിയാം. ഇതിലെ വൎണ്ണനകൾക്കു് ധാരാളം തന്മയത്വം വന്നിട്ടുണ്ടെന്നു മാത്രം കവിതയെപ്പറ്റി പൊതുവേ പറയാം. ൮൬൯-ലും ൮൭൦-ലും നടന്ന മാമാങ്കോത്സവമാണു് ഇതിലെ വിഷയം. അതുകൊണ്ടു് അടുത്ത മാമാങ്കോലത്സവകാലമായ ൮൮൦-നു മുമ്പായിരിക്കണം ഇതു ചമയ്ക്കപ്പെട്ടതെന്നു തീൎച്ചയാണു്. ചരിത്രാന്വേഷണതൽപരന്മാർക്കു് പ്രസ്തുത ഗാനം വളരെ പ്രയോജനപ്പെടുമെന്നു തോന്നുന്നു. ഇപ്പോൾ അച്ചടിച്ചിട്ടുള്ള പുസ്തകം അസമ്പൂൎണ്ണമായിരിക്കുന്നു. ഗോകൎണ്ണോദ്ധാരണം, മാമാങ്കോദ്ധാരണം, പൂന്തുറേശവൃത്തം, ശക്തിപ്രസാദം, മാഘമഹോത്സവം എന്നിങ്ങനെ ഇതു പല വിഭാഗങ്ങളായി വിഭജിക്കപ്പെട്ടുകാണുന്നു. ഗോകൎണ്ണോദ്ധാരണത്തിൽ,
‘മുന്നമംബുധിയോടു ഭാൎഗ്ഗവൻ ധരിത്രിയെ-
ച്ചെന്നു കണ്ടുപേക്ഷിച്ചുനിന്നു താൻ ഗ്രഹിച്ചതും
പിന്നെബ്ഭൂസുരന്മാൎക്കായൊക്കവേ കൊടുത്തതും’
വൎണ്ണിച്ചിരിക്കുന്നു. സ്രുവക്ഷേപംകൊണ്ടു്,
‘നീളവും തെക്കുവടക്കാകുന്നു നിരന്തരം
നീളത്തിലിടം വടക്കാട്ടേ വളൎന്നു ള്ളു’
ഈ കൎമ്മഭൂമിയെ പരശുരാമൻ ഉദ്ധരിച്ചിട്ടു്,
‘നാനാദേശ്യന്മാരായ ഭൂമിദേവേന്ദ്രന്മാരെ
താനിങ്ങു വരുത്തിക്കൊണ്ടവരോടൊരുമിച്ചു
സാനന്ദം വിചാരിച്ചു കല്പിച്ചങ്ങുറപ്പിച്ചു
വാരിധി പുനരിതു മേലിൽ വന്നൊരു കാലം
പാരിലിങ്ങതിക്രമിച്ചീടരുതായുംവണ്ണം
കാരണീ ദുൎഗ്ഗാദേവിതന്നെയും തീരേ തീരേ
തീരേ സമ്പ്രതി നീളെസ്സംപ്രതിഷ്ഠിച്ചുകൊണ്ടു്
സേവാലങ്കാരപൂജാദീപമാലകളോരോ-
ന്നാവോളം വളൎത്തു തൽസ്ഥാനസാന്നിദ്ധ്യങ്ങളും
ദക്ഷിണകൈലാസമാമുത്തമദിവ്യസ്ഥലം
ദക്ഷാരിതേജഃപുഞ്ജം ദൃഷ്ട്വാ തൽപരിവാരൈഃ
വിശ്വാസഭക്ത്യാപി സംപ്രതിഷ്ഠിച്ചുറപ്പിച്ചു
തത്സാന്നിധ്യങ്ങളെല്ലാം വൎദ്ധിപ്പിച്ചാകുംവണ്ണം
നിശ്ശേഷജഗൽപ്രസിദ്ധപ്രതിമകളെയും’
പ്രതിഷ്ഠിച്ചിട്ടു്,
‘വിപ്രാണാം ഗ്രാമങ്ങൾ വൎണ്ണാചാരങ്ങളും
തൽപ്രഭാവേനതത്തൽ ഗ്രാമദേവതകളേയും
കല്പിച്ചു നിരുപമാധ്യക്ഷനാം ഭൃഗൂത്തമൻ
അപ്രയത്നേന മേലിൽ നല്ലതു വരുംവണ്ണം
വിദ്രുതം ദ്വിജേന്ദ്രന്മാർ തത്തൽസ്ഥാനങ്ങളെല്ലാ-
മത്യന്തമിളകാതെ സങ്കേതിച്ചതുകാലം’
അഴുവാഞ്ചേരിത്തമ്പ്രാക്കളായ ‘നയനനാരായണൻ’ എഴുന്നള്ളി,
‘നിത്യകൎമ്മാദികളും ചെയ്തു മംഗലം ചേൎത്തു
വൃത്തിയും രക്ഷിച്ചതിസ്വസ്ഥനായ് വാണീടവേ,’
ഭാൎഗ്ഗവരാമൻ അരുളിച്ചെയ്തു:
“ക്ഷത്രിയൎക്കുള്ള രാജ്യമല്ലിതു നമുക്കെല്ലാം
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിപ്പാനുള്ളോരോ ഭൂ-
കൎത്തൃ ത്വം നമുക്കന്യേ മറ്റാൎക്കുമിവിടെയി-
ല്ലെത്രയും സുഖേന കൎമ്മങ്ങളും വഴിപോലെ
കൃത്വാ സന്തതം വസിച്ചീടുവാൻ സകലവും
ചിത്തതുല്യേന പരിപാലിച്ചു നിരന്തരം
മത്സരാദ്യസൂയാദോഷങ്ങളുൾക്കലൎന്നെഴും
കുത്സിതാത്മാക്കളതിശക്തരായ് വളൎന്നു ള്ള
ദുഷ്ടഭൂതങ്ങളനാചാരതല്പരന്മാരാൽ
മുട്ടുകിലിപ്പോൾ നിങ്ങളെല്ലാരുമൊരുമിച്ചു
മദ്ധ്യാനംചെയ്തു പാൎത്ത ീടുമ്പൊഴുതവിടെ ഞാൻ
പ്രത്യക്ഷീകരിച്ചു സങ്കടം പോക്കീടുവൻ.
സസ്യാദി ബഹുവിധസമ്പദ്വൃദ്ധിയും നിങ്ങൾ
നിത്യകൎമ്മങ്ങൾ ചെയ്തു വൎത്ത ിച്ചാൽ താനേവരും
വൃഷ്ടിയും വേണമെന്നു തോന്നുമ്പോളുണ്ടായ്‍വരും
പുഷ്ടി വൎദ്ധിക്കുംവണ്ണം ഗ്രീഷ്മകാലത്തിങ്കലും
നിത്യവുമാചാരനിത്യൎത്ഥ ങ്ങൾ നീങ്ങീടാതെ
സത്യത്തെ സമാശ്രയിച്ചാനന്ദവശംഗത-
ചിത്തവും പരബ്രഹ്മധ്യാനശോഭയാ തെളി-
ഞ്ഞത്യന്തം ഫലംപേക്ഷ കൂടാതെ കൎമ്മങ്ങളും
വിശ്വസിച്ചാഹന്ത ചെയ്തീടുവിനതിനുള്ളിൽ
നിശ്ചയം വേണം ഗവ്യമന്യേ കൊള്ളരുതല്ലോ
പൈക്കളേക്കറക്ക മറ്റാടുകളെരുമക-
ളൊക്കെ വൎജ്ജ ിക്ക …” ഇത്യാദി.
ഇങ്ങനെ ഉദ്ധരിച്ചിടത്തോളം ഭാഗങ്ങളിൽ നിന്നുതന്നെ കവി നല്ല വ്യുല്പത്തിദാൎഢ ്യവും പദസ്വാധീനതയും ഉള്ള ആളാണെന്നു കാണാം. പടപ്പാട്ടിൽ കാണുന്നതുപോലെ ശബ്ദദാരിദ്ര്യം ഇക്കവിക്കില്ല. അതിൽ പല സ്ഥലങ്ങളിലും ദീൎഘത്തെ ലഘുവാക്കിയും ലഘുവിനെ ദീൎഘമായും ഉച്ചരിക്കേണ്ടതായി വന്നിട്ടുണ്ടല്ലോ.
പരശുരാമന്റെ ഉപദേശാനുസൃതം നേത്രനാരായണൻ (ആഴുവാഞ്ചേരി തമ്പുരാക്കൾ),
സ്വൎല്ലോകമമരേന്ദ്രനെ ദേവകൾ
നല്ലവണ്ണം പരിപാലിച്ചതുപോലെ
പരിപാലനം ചെയ്തുകൊണ്ടിരിക്കവേ,
‘മര്യാദകൾ വെടിഞ്ഞോരോ ജനങ്ങൾ’ നിൎമ്മര്യാദങ്ങൾ പ്രവൎത്ത ിക്കയാൽ, ഭൂസുരേന്ദ്രന്മാർ ഒത്തൊരുമിച്ചു് ‘ദിവ്യമാം മുഖ്യസ്ഥലം പ്രാപിച്ചു്’ പരശുരാമനെ ധ്യാനിക്കയും, അദ്ദേഹം പ്രത്യക്ഷനാവുകയും ചെയ്തു. അദ്ദേഹമാണത്രേ പന്തീരാണ്ടു കൊല്ലത്തേയ്ക്കു് ഒരു രാജാവിനെ നിശ്ചയിച്ചു് ആ രാജാവു മുഖേന രാജ്യഭാരം നിൎവഹിക്കണമെന്നുപദേശിച്ചതു്. ഏതു ഭൂപതിയെയാണു് ആദ്യം ഈ ബ്രാഹ്മണർ സമീപിച്ചതെന്നുള്ളതിനെപ്പറ്റി കവി മൗനമവലംബിക്കുന്നു. ബ്രാഹ്മണരുടെ അപേക്ഷാനുസൃതം രാജാവു്,
‘ചിന്തിച്ചു സൎവജ്ഞനായ സുമുനിയെ
ഭൂസുരന്മാൎക്കു മകംചേൎന്നു കാൺകയാൽ
സാദരം നീയിവരോടുകൂടെച്ചേൎന്നു
സാധുക്കളെപ്പരിപാലിച്ചു ദുഷ്ടരെ-
ശ്ശാസിച്ചു ശിക്ഷിച്ചടക്കി വഴിപോലെ
ധൎമ്മേണ കൎമ്മഭൂചക്രം പരിചോടു
നിൎമ്മലന്മാരാമിവൎക്കു ചേരുംവണ്ണം
രക്ഷിച്ചു നേർവരുത്തി പ്രതികേവലം
വത്സരദ്വാദശാന്തേ പുനരിങ്ങു നീ
വന്നു നമുക്കു കേൾക്കേണമവസ്ഥകൾ’
എന്നു പറഞ്ഞിട്ടു് ‘കേരളനാകിയ മന്ത്രിപ്രവരനെ’ അവരോടു കൂടി അയച്ചു. ആ പ്രതിപുരുഷൻവഴിക്കാണത്രേ കേരളം എന്ന പേർ നാട്ടിനു സിദ്ധിച്ചതു്. പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ വേറെ ഒരാൾ നിയുക്തനായി. ഇപ്രകാരം പലരും വാണ ശേഷം ചേരമാൻപെരുമാൾ എന്നൊരാൾ വാഴ്ച തുടങ്ങി. അദ്ദേഹത്തിന്റെ ഭരണനൈപുണ്യത്താൽ സമ്പ്രീതരായ ഭൂദേവന്മാർ പന്ത്രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കൂടെ പുറപ്പെട്ടു. അവർ രാജാവിനോടു് ഇങ്ങനെ അപേക്ഷിച്ചു.
‘ഞങ്ങൾക്കിനിയിവനോടു പിരിഞ്ഞു ചെ-
ന്നങ്ങിരുന്നാൽ സുഖമില്ലിവൻ തന്നിലും
നിൎമ്മലന്മാർ ചിലർ ചെന്നു രക്ഷിക്കിലും
ചെമ്മേ മനസ്സിന്നു ചേൎച്ചയില്ലേതുമേ.
മന്നവനായിവനെക്കനിവോടിന്നു
മന്ന! നന്നായ് തെളിഞ്ഞയയ്ക്കേണമേ.’
ഈ പ്രാൎത്ഥ ന കേട്ടു് രാജാവു് ചേരമാനേ കേരളത്തിന്റെ അധിപതിയായി അഭിഷേകം ചെയ്തു. ഇങ്ങനെ പ്രതിപുരുഷഭരണം നിന്നിട്ടു് കേരളത്തിൽ രാജവാഴ്ച സമാരംഭിച്ചു. ചുരുക്കിപ്പറഞ്ഞാൽ,
‘ചേരമാനാകിയ രാജപ്രവരനാൽ
പാലിതമായതുകാലം തെളിഞ്ഞമ-
രാലയസന്നിഭമായിതു കേരളം’
എന്നാൽ,
‘സൎവജ്ഞനാകിയ സൎവജ്ഞഭക്തനി-
ങ്ങുൎവ്വിയും പാലിച്ചു സൎവഭോഗങ്ങളും
സൎവകാലം ഭുജിച്ചമ്പോടു ഭൂസുര-
സൎവദേവപ്രിയനായ് വിളങ്ങുന്ന നാൾ’
സൎവവിരക്തനായ്ത്തീൎന്നിട്ടു്, രാജ്യത്തെ ‘പുത്രമിത്രാമാത്യഭൃത്യാദികൾ’ക്കായി പങ്കിട്ടു കൊടുത്തു. ‘മദ്ധ്യമഭാഗമത്യുത്തമം’ തന്റെ ഏഴു പുത്രന്മാൎക്കായി നൽകിയിട്ടു് ‘തപസ്സിന്നൊരുമ്പെട്ടു്’ യാത്ര ഭാവിച്ചുനിൽക്കവേ, ‘തൽപദഭക്തി മുഴുത്തെഴും പൂന്തുറേശൻ’ അവിടെ എത്തി. ആ പാദഭക്തനു നൽകാൻ, ഒന്നും കാണായ്കയാൽ, അരക്രോശത്തോളം വരുന്ന കുക്കുടക്കോടു(കോഴിക്കോടു്) മാത്രം അദ്ദേഹത്തിനു നൽകി. ചേരമാനാകട്ടെ,
‘തൃപ്തി വന്നില്ലിതുകൊണ്ടവനെന്നറി-
ഞ്ഞുൾക്കാമ്പിലുറ്റു വിചാരിച്ചു സാംപ്രതം
സുസ്മിതവറ്റ്രക്തനായമ്പോടുതന്നരി-
കത്തു വിളിച്ചു്’
തന്റെ പള്ളിവാളും നൃപചിഹ്നങ്ങളും കൊടുത്തിട്ടു്,
‘കന്നേറ്റിതൊട്ടു പുതുപട്ടണത്തോള-
മെന്നുമചലാബ്ധിനാഥനായ്‍വാഴ്ക നീ
ചെല്ലുന്ന ദിക്കിലധികാധിപത്യമ-
ങ്ങെല്ലാടവും നിനക്കായ്‍വരും നിൎണ്ണയം.
നല്ലവണ്ണം മലയാളത്തിലൊക്കെയു-
ണ്ടല്ലോ പെരുവഴിയും തടവെന്നിയേ.
ചൊല്ലെഴും മക്കത്തു കപ്പലോട്ടിക്കയും
കല്യാണമുൾക്കൊണ്ടു മാമങ്കമാകിയ
നല്ല മഹോത്സവം മേളിച്ചുകൊൾകയു-
മല്ലലൊഴിഞ്ഞു ചെയ്താലും നിരന്തരം’
എന്നു് അനുഗ്രഹിച്ചു.
അനന്തരം, പൂന്തുറേശനായ വിക്രമന്റെ അനുജൻ മുനിപ്രവരന്മാരോടും മിത്രങ്ങളോടും ആലോചിച്ചു് കോഴിക്കോടെന്ന സ്ഥലത്തെത്തി, ‘കാടുംപടലും’ തെളിച്ചു് ഉത്തമന്മാരായ ശില്പികളെക്കൊണ്ടു് രാജഗേഹോചിതവും ലക്ഷണയുക്തവും ആയ ഒരു കൊട്ടാരം പണിയിച്ചു. ആ പത്തനത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘പത്തനം മഗ്ദ്ധരമ്യം മണിഭിര്യം തൈ-
രുത്തമഭിത്തിചിത്രാന്വിതൈരുജ്ജ്വലം!
വൃത്താരിമന്ദിരതുല്യം രമണീയം
വിസ്തൃതാകാരമത്യത്ഭുതവീഥികൾ
മിത്രഭൂപാലസചിവാലയങ്ങളും
തത്സ്വസൃമാതൃകളത്രാലയങ്ങളും
പുത്രമിത്രാമാത്യഭേദാലയങ്ങളും
തത്ര യുവരാജ്യവസ്ത്യഭേദങ്ങളും
തത്സഹചാരമന്ത്രിപ്രവസ്ത്യങ്ങളും
ഉത്തുംഗമായുള്ള മന്ത്രാലയങ്ങളും
നാടകശാലകൾ കേളീഗൃഹങ്ങളും
വാടാതെഴും ചതുൎവൎണ്ണാലയങ്ങളും
കേടൊഴിഞ്ഞോരോ ലിപിഗണിതങ്ങളും
പാഠാലയങ്ങളുമഭ്യാസശാലകൾ
പ്രൗഢികരം വേദപാഠാലയങ്ങളും
യാഗാദികൎമ്മകൃതാലയവീഥികൾ
യോഗമഹീസുരാണാം ജപശാലകൾ
സേവകന്മാർക്കുപകാരാലയങ്ങളും
താപസവൃന്ദയോഗീന്ദ്രാലയങ്ങളും
താപമൊഴിഞ്ഞ സന്യാസിമഠങ്ങളും
ഭോജനശാലകളും മഠപ്പള്ളികൾ
ഭോജനശാലാ മഹാനസവീഥികൾ
സേനാലയങ്ങളുമായുധശാലകൾ
നനോകരിതുരഗാലയാദ്യങ്ങളും
സൂതകുശീലവ മാഗധഗായക-
സ്തോതൃസുനൎത്ത കദ്വാസ്ഥാലയങ്ങളും
ചേതോഹരങ്ങളാം പാന്ഥാലയങ്ങളും
നീതിയേറുന്ന സഭ്യന്മാർ ഗൃഹങ്ങളും
കാമവിനോദവിലാസാലയങ്ങളും
കാമിനീനാമവരോധവരങ്ങളും
സോമാതപാങ്കണവീഥികളുമ്മനഃ
കാമീയമാം ക്രമവീഥികളൊക്കെയും
പ്രാസാദവീഥികൾ സൗധങ്ങൾ ഗോപുരം
പ്രാകാതചത്വരവീഥിഭേദങ്ങളും
വാപികളും നെടുംകേണികൾ കൂപങ്ങ-
ളാപൂൎണ്ണമായുള്ള പത്മാകരങ്ങളും
നാനാവിധം നടക്കാവുകൾ നിഷ്കുടോ-
ദ്യാനങ്ങൾ യന്ത്രഡോളാനന്ദപംക്തികൾ
സാമാന്യമെന്തവിടേയ്ക്കുചിതങ്ങളാ-
യാമോദമോടു വഹിക്കാവതൊക്കെയും
സീമയൊഴിഞ്ഞലംകൃത്യ രചിപ്പിച്ചു.’
ക്രമേണ ഈ മാനവിക്രമന്റെ ഭുജോഷ്മാവിൽ അരാതിവൃന്ദം എരിപൊരിക്കൊണ്ടു. രാജ്യത്തിന്റെ വിസ്തൃതി അടിക്കടി വളൎന്നു. അകത്തൂട്ടുപണിക്കർ തുടങ്ങിയ മുപ്പതിനായിരം നായന്മാരും അദ്ദേഹത്തിന്റെ അധീനത്തിലായി. ഇങ്ങനെ രാജ്യത്തിന്റെ പുഷ്ടിയും ഐശ്വര്യവും തഴച്ചു. പല പുരുഷാന്തരങ്ങൾ കഴിഞ്ഞു.
‘മന്നവാന്വയേ ശൈലാബ്ധീശന്മാരെല്ലാനാളും
തുല്യചേതസാ നാലു മന്ത്രികളോടും ചേൎന്നു
നല്ലവണ്ണമേ ചേൎത്തു പരിപാലിച്ചു ദിനംപ്രതി
കല്യാമോദേന കീൎത്ത ി വളൎത്തു വാഴുംകാലം’
കൊല്ലവും ഏഴുനൂറ്റിന്മേലായി. നെടിയിരിപ്പുസ്വരൂപത്തിലേക്കു് സന്തതി ഇല്ലെന്നു വന്നു. സാമൂതിരി ഭൂദേവപ്രവരന്മാരുടെ ഉപദേശാനുസൃതം മാസന്തോറും തിരുവോണമൂട്ടു നടത്തി. മൂന്നു സംവത്സരം ഇങ്ങനെ കഴിഞ്ഞപ്പോൾ, തിരുവോണം–നാൾതന്നെ ഒരു കുമാരൻ ജനിച്ചു. അതിനേ തുടർന്നു് മറ്റു പല രാജകുമാരന്മാരും അവതരിച്ചു. അവരിൽ ശ്രീപതിനക്ഷത്രജാതൻ (തിരുവോണംതിരുനാൾ) തിരുനാവാ വച്ചു് മാമാങ്കം, തുലാഭാരം, ഹിരണ്യഗൎഭം മുതലായവ നടത്തി. അദ്ദേഹം കൊച്ചിയെ ആക്രമിച്ചു് തൃശ്ശിവപേരൂർ വസിക്കവേ സ്വൎല്ലോകം പ്രാപിച്ചു. അതിനെത്തുടൎന്നു ് അശ്വതിതിരുനാൾ സിംഹാസനാരോഹണം ചെയ്തു. അദ്ദേഹം കൊടുങ്ങല്ലൂർവച്ചാണത്രേ തീപ്പെട്ടതു്. ഈ സാമൂതിരിയും ഒരു മാമാങ്കം നടത്തുകയുണ്ടായി. അടുത്ത പൂരാടംതിരുനാൾ കൊച്ചീക്കോട്ടയെ ലന്തക്കാരുടെ അടുക്കൽനിന്നു പിടിച്ചെടുത്തു. പടപ്പാട്ടിൽ വിവരിച്ചിരിക്കുന്ന വീരകേരളവൎമ്മയ്ക്കു് അനുകൂലമായി നിന്നതു് ൮൫൯-ൽ സിംഹാസനാരോഹണം ചെയ്ത സാമൂതിരിപ്പാടു നടത്തിയ രണ്ടു മാമാങ്കങ്ങളാണു് ഈ കവിതയ്ക്കു വിഷയം.
“…………വനിതായാ-
മൎക്കൻ നിൽക്കുംകാലേ മകരവ്യാഴംതന്നിൽ
മിത്രവാസരേ കന്നിലഗ്നഗേ മിഥുനമാ-
സത്തിലേബ്ഭരണിനാളുത്തമജയോദയേ
ചക്രവൎത്ത ിയും ഗജകേസരിനിപുണയോ-
ടുൽക്കടവസുമദ്യോഗങ്ങൾ ചേൎന്നു ളവായ”
ഈ സാമൂതിരി, പശുബ്രാഹ്മണാദികളെ കല്യമോദേന പരിപാലിച്ചു്,
നേത്രപൂൎവാഖ്യനാരായണനാലനുഗ്രഹ-
പാത്രമായ് പ്രകാശഭൂപാലനോടൊരുമിച്ചു
യോഗ്യങ്ങളെല്ലാമനുഷ്ഠിച്ചു തത്തൽസ്ഥാനങ്ങൾ
രക്ഷിച്ചുകൊണ്ടിരിക്കേ ശത്രുക്കളെല്ലാം അദ്ദേഹത്തിന്റെ ‘മഹാഗൗരവ’പ്രഭാവങ്ങളോൎത്തു ് വിത്രസ്തരായത്രേ. ‘കെല്പേറും ദുഷ്പ്രേക്ഷ്യനാകുന്ന ലന്തേശൻതാനും’ ഭയം പൂണ്ടു് കൊച്ചിയിൽ അടങ്ങി. മഹാജനങ്ങൾ എല്ലാം,
‘പണ്ടു തൃശ്ശിവപേരൂർനിന്നു സദ്ഗതി തേടി-
ക്കൊണ്ടു ഭൂപതി സ്വസൃനന്ദനം കൃപാലയം
തണ്ടലർബാണസമം ബാഹുജവരാത്മജം
കൊണ്ടൽനേർവൎണ്ണൻ കലാസംഭവം ദിവ്യാത്മാനം
കണ്ടുകൊണ്ടാലും മേന്മേലുജ്ജ്വലിച്ചീടുന്നതി-
ക്കണ്ട നമ്മുടെ ഭാഗ്യമെത്രയും വലുതല്ലോ’
എന്നു് കൊണ്ടാടിപ്പുകഴ്ത്തി. അദ്ദേഹവും തന്റെ പൂൎവഗാമിയെപ്പോലെ തന്നെ കൊച്ചിയോടു് പട വെട്ടിയതായി കവി ഇങ്ങനെ സൂചിപ്പിക്കുന്നു.
മുൻപിനാൽ സന്യാസിയെ ഹിംസിച്ചോരവസ്ഥ കേ-
ട്ടൻപിനോടതിനുള്ള ചോദ്യമര്യാദക്കേറും
വൻപോടെ പരർ രാഷ്ടമടക്കിയിരിക്കയാൽ
കമ്പമുൾക്കൊണ്ടു കൃശദ്വേഷിതൻ ചതികളാൽ
മന്ത്രിനാശവും ധനഹാനിയും ഭവിച്ചിതു
ചിന്തിച്ചു പരിതാപമുൾക്കൊണ്ടു പരിഭവാൽ
സമ്പ്രതി പെരുമ്പട കൂട്ടിച്ചെന്നരാതിതൻ-
സങ്കേതങ്ങളും നാടും വീട്ടിടങ്ങളുമെല്ലാം
ചുട്ടുപൊട്ടിച്ചു തകൎത്തെ പ്പേരും പൊടിപെടു-
ത്തെട്ടുദിക്കിലും കീൎത്ത ി കേട്ടിരിക്കുന്ന നാൾ…
ഈ രാജാവു് പൊന്നാനിയിൽ താമസിക്കും കാലത്തു് തൊണ്ണൂറ്റേഴു വയസ്സായ അമ്പാടിക്കോവിലകത്തു് വലിയതമ്പുരാട്ടിയുടെ മരണം സമീപിച്ചെന്നു കേട്ടിട്ടു്, കോഴിക്കോട്ടേയ്ക്കു് എഴുന്നള്ളി. അനന്തരം,
തൽക്കുലേശ്വരിയേയും തൃക്കൺപാൎത്ത ടിമല-
രുൾക്കനിവുറ്റു തൃക്കൈ കൂപ്പിനിന്നനുഗ്രഹം
സിദ്ധിച്ചു തത്സന്നിധൗ ശുശ്രൂഷിച്ചതനുസരി-
ച്ചത്യന്താനന്ദം പാൎത്തു സിദ്ധിയും ഭക്ത്യാ കണ്ടു
സത്തുക്കളോടും ചേൎന്നു തൽശ്ശേഷക്രിയകളും
മറ്റും നടത്തീട്ടു് ‘തത്സ്വരൂപാമാത്യദി ലോകരഞ്ജന’യോടു കൂടി, വിണ്ണോർനായകൻ സുധൎമ്മയിലെന്നപോലെ കുറേക്കാലം കോഴിക്കോട്ടു വാണരുളി. പിന്നീടു്, ൮൬൫-ൽ
‘കീടഗേഹസ്ഥചന്ദ്രാദഷ്ടമേ മന്ദൻ ചെന്നു
ഖേടനാമധീശനോടൊത്തുനിന്നളവിങ്കൽ’
തിരുനാവായിൽവച്ചു് മഹാമൃത്യുഞ്ജയം എന്ന കൎമ്മം ആഘോഷപൂൎവം നടത്തി. ആ കൎമ്മം നാല്പത്തിഒൻപതു ദിവസത്തേക്കുണ്ടായിരുന്നു.
അക്കലത്തു് ‘മുഷ്കരതര’നായ വെട്ടത്തു മൂന്നാമൻ മാടഭൂപതിക്കു് ഇളമയായി വാഴിക്കാമെന്നു പറഞ്ഞു് അയനിക്കൂറ്റിലെ ആറാംകൂർ അദ്ദേഹത്തിനെ കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടുപോയി. എന്നാൽ പണ്ടേതന്നെ തന്നോടു് വിരോധമായിരിക്കുന്ന വെട്ടത്തു നൃപൻ കൊച്ചീരാജാവായ്‍വന്നാൽ, തന്റെ സ്ഥാനത്തിനു ഭ്രംശം വന്നേയ്ക്കുമെന്നു ഭയപ്പെട്ടു് ലന്തേശൻ കൊച്ചീരാജാവിനോടു് ഇപ്രകാരം പറഞ്ഞു:
പൂന്തുറേശനെത്തന്നേ ബന്ധുവായയ്‍വരിക്കണം
സന്തതമല്ലായ്കിൽ മറ്റെന്തൊരാശ്രയം നമു-
ക്കെന്തിനു പത്തേടത്തു പത്തു നാം ചിന്തിക്കുന്നു
പൂന്തുറേശൻ തുണയായ്‍വരുന്നാകിൽ പരി-
പന്ഥികൾ മലയാളത്തിങ്കലാരുള്ളു പിന്നെ?
സന്തോഷിച്ചചലാബ്ധിനായകൻ പ്രസാദിപ്പാ-
നെന്തൊരുപായമുള്ളെന്നതേ ചിന്തിക്കേണ്ടൂ
പണ്ടു നാം പിഴച്ചതുകൊണ്ടവനീശൻ തനി-
ക്കുണ്ടല്ലോ തിരുവുളക്കേടതിന്നിനിയിപ്പോൾ
കണ്ടു കാൽ പിടിച്ചാകുംപ്രായശ്ചിത്തങ്ങൾ ചെയ്തു-
കൊണ്ടാലമ്പോടു പരിപാലിപ്പാൻ മതിയാകും.
വമ്പെഴുമവനീശൻ സൎവപാലകനനു-
കമ്പയുള്ളവർകളിൽ മുമ്പനെന്നല്ലോ കേൾപ്പൂ.
മുമ്പിനാൽ പിഴച്ചതു നാം കൊടുങ്ങല്ലൂർനിന്നു
തമ്പുരാൻതന്നോടതിനിന്നിനി പ്രായശ്ചിത്തം
ചെയ്തതുമവിടെനിന്നായ്ക്കൊള്ളാമതിനിപ്പോൾ
ദിവ്യനാം നരേന്ദ്രനെയിങ്ങെഴുന്നള്ളിക്കണം.
അതനുസരിച്ചു് കൊച്ചീരാജാവു് വെളുത്തഭട്ടതിരിയെ
…………നൃപനുള്ള-
മാവോളം പ്രസാദിക്കും പ്രാഭൃതഭാരങ്ങളും
മറ്റുമായി പൊന്നാനിക്കയച്ചു. നമ്പൂരിപ്പാടു് കാഴ്ചദ്രവ്യങ്ങളും സന്ദേശങ്ങളും സാമൂതിരിക്കു നൽകി. അനന്തരം അദ്ദേഹം മന്ത്രിമാരോടു് ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ഇങ്ങനെയാണു് മന്ത്രിമാർ ഉപദേശിച്ചതു്.
………………പരി-
പന്ഥിയാം പെരുമ്പടപ്പോടു ചേൎന്നനേകധാ
പണ്ടു ലന്തേശൻ പിഴച്ചീടിനാനെന്നാകിലും
കണ്ടു കാൽ പിടിക്കിൽ നാം രക്ഷിക്കെന്നതേ വരൂ
പാരിച്ച പിഴകളുണ്ടേറെയെന്നിരിക്കിലും
പാരിതിലഭയം നൽകീടുകെന്നാകുംവണ്ണം
യാചിച്ചുനിന്നാലവർക്കുള്ളപരാധം സഹി-
ച്ചാചാരം പരിപാലിച്ചീടണമെന്നുണ്ടല്ലോ
അതുകൊണ്ടു് കൊടുങ്ങല്ലൂർക്കു് എഴുന്നള്ളുവാൻ അദ്ദേഹം തീൎച്ചപ്പെടുത്തി. അദ്ദേഹം ‘പാപ്പിനിവട്ടത്തു്’ എഴുന്നള്ളിയിരിക്കവേ ലന്തേശൻ അവിടെ വന്നു്,
…………നടേ താൻ പിഴച്ചവയെല്ലാ-
മൊന്നിന്നൊഴിയാതെ ചേരുംവണ്ണമൊക്കവേ തീൎത്തു
കുന്നലേശനെക്കണ്ടു തൊഴുതു തിരുമുമ്പിൽ
നിന്നു പ്രായശ്ചിത്തങ്ങളുമൻപോടെ ചെയ്തു.
കൊച്ചീരാജാവും അമാത്യന്മാരും അതു കണ്ടു് സന്ദേഹം കൈവെടിഞ്ഞു് അവിടെ വന്നുചേൎന്നു. അവരെയെല്ലാം തൃക്കൺപാൎത്തു ് ഉള്ളം തെളിഞ്ഞ സാമൂതിരി ‘സംഘൃണാത്മനാ’ ഇപ്രകാരം അരുളിച്ചെയ്തു.
………………നിങ്ങൾ-
ക്കിക്കാലമാകുംവണ്ണം മത്സഹായത്വംകൊണ്ടു
ശത്രുവൎഗ്ഗത്തെജ്ജയിച്ചുൾത്താരിലാനന്ദംപൂ-
ണ്ടൊത്തവണ്ണമേ തെളിഞ്ഞെല്ലാരുമിരുന്നാലും
ചിത്തസങ്കടം നമ്മെക്കണ്ടവൎക്കുണ്ടാകരു-
തത്യന്തമതിനു ചാഞ്ചല്യമില്ലൊരിക്കലും
ഇങ്ങനെ സ്വച്ഛമായ് അരുൾചെയ്ത വാക്യപീയുഷം ചെന്നു ‘ശബ്ദമന്ദിരദ്വാരം’ പൂകിയിട്ടു് അകതാരിൽ ഇരുന്ന ‘ബദ്ധസാദ്ധ്വസവിഷ’ത്തെ നശിപ്പിച്ചുവത്രേ. അനന്തരം പന്ത്രണ്ടു കൊല്ലത്തേക്കു് തമ്മിൽ പിണങ്ങുകയില്ലെന്നു് അവർ തമ്മിൽ ഒരു കരാറു ചെയ്തു. ഇവിടെ ൮൬൬-ൽ നടന്ന ഉടമ്പടിയെയാണു് ഈ വരികളിൽ സൂചിപ്പിച്ചു കാണുന്നതു്. പ്രസ്തുത കരാറിൻപ്രകാരം ചേറ്റുവായ്‍മണപ്പുറം സാമൂതിരിക്കു ലഭിച്ചു.
പെരുമ്പടപ്പു വാഴാൻ പുറപ്പെട്ട വെട്ടത്തു മൂന്നാമ്മുറ ഒരു പിന്തുണയുമില്ലാതെയും നാട്ടിലിരിപ്പാൻ നിവൃത്തിയില്ലാതെയും വിഷമിച്ചു. ഈ തമ്പുരാൻ പടപ്പാട്ടിൽ പറഞ്ഞിരിക്കുന്ന ഗോദവൎമ്മ തന്നെ ആയിരിക്കണമെന്നു്,
‘മുന്നമപ്രകാശഭൂപാന്വയത്തിങ്കൽനിന്നു
വന്നു വാണിരുന്നുള്ള മന്നവന്മാരെല്ലാവരും
ഖിന്നതയൊഴിഞ്ഞമരാലയം വാണീടിനാ-
രെന്നതിലേവം ശേഷിച്ചീടിന ഭവാനിനി
നന്മ വന്നീടും ഗ്രഹപ്പിഴകൾ നീങ്ങുന്നേരം’
എന്നുള്ള തൽബന്ധൂക്തികളിൽനിന്നു ഗ്രഹിക്കാം. ബന്ധുക്കൾ പറഞ്ഞതുകേട്ടു് തെല്ലൊരാശ്വാസത്തോടുകൂടി അദ്ദേഹം അടങ്ങിപ്പാർക്കവേ, വിക്രമനിധിയായ മാനവിക്രമൻ ചെറളയം (അയനിക്കൂറു്) പിടിച്ചടക്കിയിട്ടു്, അക്കോട്ടയിൽ തന്റെ പടനായകന്മാരെ പാൎപ്പിച്ചശേഷം, കൊച്ചിയിലെഴുന്നള്ളി ലന്തേശനാൽ യഥോചിതം സൽകൃതനായി. എന്നാൽ
‘തത്സ്വതാത്താം ദുൎഗ്ഗം സമ്പദ്വൎദ്ധിതം ചെറളയം
വൃത്രാരിനിലയനസന്നിഭം മനോരമ്യം’
മാനവിക്രമൻ പിടിച്ചടക്കിയതിനെപ്പറ്റി, അസൂയാലുക്കളായ്ത്തീൎന്ന അയനിക്കൂറ്റുകാർ ചതിപ്രയോഗത്താൽ അതിനെ പിടിച്ചെടുത്തുകളഞ്ഞു. ഈ വൎത്ത മാനം കേട്ട സാമൂതിരി, ഒരു പെരുമ്പട കൂട്ടിക്കൊണ്ടു് ചാവക്കാട്ടെഴുന്നള്ളിയിരുന്നിട്ടു് കൃഷ്ണനാമാവാം തലച്ചെന്നവർ മുഖേന, ആ കോട്ടയെ വളഞ്ഞു. അകത്തുള്ളവരെല്ലാം,
‘മുട്ടിയായുധങ്ങളും വച്ചു ജീവനങ്ങളും
കിട്ടുകിലതുമതിയെന്നോൎത്തു ഭയപ്പെട്ടു്’
വല്ല പാടും ഓടി വനം പൂകി.
കോഴിക്കോട്ടേ സൈന്യമാകട്ടെ അകത്തു പ്രവേശിച്ചു് ആപുരത്തെ,
‘ശുക്ഷണീദേവന്നിഷ്ടഭക്ഷണം നല്കിപ്പിന്നെ
വൃക്ഷാദി സകല വസ്തുക്കളും പൊടിപെടു’ ത്തൊക്കവേ നശിപ്പിച്ച ശേഷ വൎദ്ധിതയശസ്സോടുകൂടി തിരിച്ചുപോന്നു.
ചെറളയത്തുകോട്ട പിടിച്ചതിനെ വൎണ്ണിച്ച ശേഷം കവി ലന്തയാൽ സംപീഡിതനായ കായങ്കുളത്തുരാജാവും മന്ത്രിമാരും ‘മാനവിക്രമസ്വാമിതന്നുടെ തൃക്കാൽവന്നാനന്ദം കലൎന്നു തൃക്കൈതൊഴുതവസ്ഥകൾ’ ഉണൎത്ത ിച്ചതും, സാമൂതിരി പരപ്പള്ളിനായരേയും ചാവക്കാട്ടു തലച്ചെന്നവരേയും അയച്ചു് ലന്തയും കായങ്കുളവും തമ്മിൽ സന്ധി ചെയ്യിച്ചതും സംക്ഷിപ്തമായ് വിവരിച്ചിരിക്കുന്നു.
ഇപ്രകാരം ‘ഭാരതഖണ്ഡേ തെക്കേഭാഗമേ വിളങ്ങിന കേരളമേവം ജയിച്ചു നിറകൊണ്ട’ ശൈലാബ്ധീശ്വരൻ, കീൎത്ത ിയാൽ അവനിയേയും ‘സമുദ്രദ്വീപാന്തരധാത്രീമണ്ഡലങ്ങളേയും’ വെളുപ്പിച്ചു്, ‘ഗോത്രാരിതാനും പ്രസാദിക്കു’മാറു് എല്ലാവരുടേയും ആൎത്ത ികളൊഴിച്ചു വാഴുന്ന കാലത്തു്, പൂന്തുറേശൻ പൊന്നാനി വടക്കേ വാക്കോട്ടെഴുന്നള്ളി കോവിലകം പ്രാപിച്ചു് ക്ഷോണീദേവാദിപ്രജാവൃന്ദരഞ്ജനയോടെ വസിച്ചു.
അങ്ങനെ ഇരിക്കെ കൊല്ലം ൮൬൮-ാമാണ്ടു പിറന്നു. വ്യാഴം അന്നു വക്രിച്ചു് മിഥുനത്തിൽനിന്നു് ഇടവത്തിൽ പോയിരുന്നെങ്കിലും അടുത്ത കൊല്ലം മകരമാസത്തിൽ കർക്കടത്തിലാകുമെന്നു കണ്ടിട്ടു്, മാമാങ്കം നടത്താനുള്ള ഒരുക്കങ്ങൾ ചെയ്യണമെന്നു് ദേവജ്ഞോത്തമന്മാരും, ഭൂദേവോത്തമന്മാരും, മങ്ങാട്ടച്ഛനും ഉണൎത്ത ിച്ചപ്പോൾ, ഒരുക്കങ്ങൾ ചെയ്‍വാൻ കല്പനയായി. പന്ത്രണ്ടുകൊല്ലത്തിലൊരിക്കൽ നടത്തിവരാറുണ്ടായിരുന്ന ഒരു ആഘോഷമായിരുന്നു മാമാങ്കം. തൈപ്പൂയത്തുന്നാൾ തുടങ്ങി മാഘമാസത്തിലെ മകംനക്ഷത്രംകൊണ്ടു് ഇതു അവസാനിപ്പിക്കയായിരുന്നു പതിവു്. ചില സാമൂതിരിമാർ ചിങ്ങവ്യാഴത്തിലും മാമാങ്കം നടത്താറുണ്ടായിരുന്നു. അതിനാൽ ഭരണിതിരുനാൾസാമൂതിരിപ്പാടു് ൮൬൯-ലും ൮൭൦-ലും ഓരോ മാമാങ്കം നടത്തി. രണ്ടിനേയും കവി വൎണ്ണിച്ചിട്ടുമുണ്ടു്. മാമാങ്കത്തിനു് ഒരു കൊല്ലത്തിനു മുമ്പു് തൈപ്പൂയം ആഘോഷിക്ക എന്നൊരു കീഴ്‌നടപ്പുണ്ടായിരുന്നതിനാൽ ൮൬൮ തൈമാസത്തിനു മുമ്പേ ഒരുക്കങ്ങൾ തുടങ്ങി. അതു് ഒരു ദിവസത്തെ ആഘോഷമേ ആയിരുന്നുള്ളുവെങ്കിലും യഥാക്രമം ലോകർക്കെല്ലാം നീട്ടുകൾ അയയ്ക്കപ്പെട്ടു. പൂയത്തിനു തലേദിവസം മദ്ധ്യാഹ്നത്തിൽ തമ്പുരാൻ വാകയൂർ എഴുന്നള്ളി.
‘മദ്ധ്യാഹ്നത്തിങ്കലങ്ങു വാകയൂരെഴുന്നള്ളി-
ച്ചിത്തകൗതുകത്തോടേ വാണരുളീടുംപൊഴു-
തസ്തമിച്ചിതു സൂര്യനത്യരം ശശാങ്കനും
വൃത്തമൊത്തുദിച്ചുയൎന്നീടിനാനതിശയ-
മുത്സവസംയുക്തയായ് വന്നിതു രജനിയും’
‘ഭാരതഖണ്ഡംതന്നിൽ വാണീടു’ന്ന മഹാജനങ്ങളെല്ലാം ‘നാവക്ഷേത്രസ്ഥാനമംഗലത്തു’ വന്നുകൂടി.
‘കൂറുവാടേറുമകത്തൂട്ടുവാഴ് പ്പണിക്കന്മാർ
വേറുപാടിയിലാത സേനാനായകന്മാരും
ലേഖകന്മാരും ബാലവൃദ്ധാദി സകലരു-
മാകവന്നൊരുമിച്ചു മുപ്പതിനായിരവും.
സേവകന്മാരും മധുവാണികൾ വങ്കന്മാരും
താവദുദ്ഭാരങ്ങളും വന്നു സംഭരിക്കുമ്പോൾ
കാരണനായ മങ്ങാട്ടച്ചനുമിളയതും
പാറ നമ്പിയും നൃപകുലഗുരുവാം പണിക്കരും
ഭൂപതിപ്രിയന്മാരാം മറ്റുള്ള മന്ത്രീന്ദ്രരും
ഭൂപതി തിരുമുമ്പിലായാൽ പുഷ്യർക്ഷോദയേ.’
തമ്പുരാൻ സകല പദവികളോടുകൂടി ‘മണിത്തറമേൽ’ പെരുനില നില്ക്ക എന്ന ചടങ്ങു നിൎവഹിക്കവേ, ലോകൎക്കു ് ‘മഹാനായകന്മാർ മേരുശിഖ’രത്തിൽ നില്ക്കുമ്പോലെ തോന്നി.
‘വ്യാകുലതരമ്മഹാമേഘങ്ങളുരസ്സീട്ടു
ലോകങ്ങൾ വിറയ്ക്കുമാറുദ്ഘോഷിച്ചീടുംവണ്ണം
വൻപടഹങ്ങൾ’
മുഴങ്ങി; ‘ഇരുകരകളിലും വാദ്യഘോഷം തുടർന്നു’; നാവാരധവല്ലഭൻപാദാംഭോജം ധ്യാനിച്ചു് നിശ്ചലം നില്ക്കുന്ന തമ്പുരാനെക്കണ്ടു് മാലോകർ ഇപ്രകാരം വാഴ്ത്തി.
തമ്പുരാന്റെ
‘വൻ പദവികൾ കണ്ടു തൻപദവികളൊവ്വാ-
ഞ്ഞുമ്പർനായകനുള്ളതും സംഭ്രമിച്ചിരിക്കുന്നു.
തണ്ടാർബാണനും തിരുമൈവിലാസങ്ങൾ കണ്ടി-
ട്ടന്തസ്താപങ്ങൾ വളൎന്നന്ധനായുഴലുന്നു.
തണ്ടലർമകൾക്കരസംസ്ഥമാമാദൎശമീ-
ക്കണ്ട ഭൂപതി മുഖചന്ദ്രകാന്താഭ നൂനം.
ഗംഭീരപ്രഭുത്വവും ധൈര്യവുമാർദ്രത്വവും
ജംഭാരിതന്നെജ്ജയിച്ചുള്ള പൗരുഷങ്ങളും
വൻപെഴുന്നിഖിലാധിപത്യഗൗരവങ്ങളും
അമ്പരിലൻപാൎന്നെഴുമിംഗിതപടുത്വവും
സമ്പ്രതി വീര്യശൗര്യശൃംഗാരരസങ്ങളും
ദേവബ്രാഹ്മണസാധുഭക്തിയും ധൎമ്മത്തോടെ
കേവലം ദാനശീലസത്യതല്പരത്വവും
കാരുണ്യനയവിനയാചാരമഹിമയും
കാരണാത്മനി ചേൎന്നു ചോൎന്നെഴുന്നേത്രങ്ങളും
ലോകൈകജനനി തൽപാദപങ്കജങ്ങൾ
ആകുതുകേന രമിച്ചീടുന്ന സുഭക്തിയും
രാജലക്ഷണമഹിമാനകല്യാണാനന്ദ
പൂജനീയാദ്യങ്ങളുമീവണ്ണമൊരുമിച്ചു
മാനുഷാധിപന്മാൎക്കുമറ്റേവം കാണ്മാനുണ്ടോ’
സാമൂതിരി ഇപ്രകാരം, പെരുനില നില്ക്കവേ ‘സരസിജസ്ഥാനമംഗലോഡുജ’നാകിയ യുവരാജാവും, തിരുമനശ്ശേരിക്കോട്ടയിലെ നമ്പൂരിരാജാവും സപരിവാരം എഴുന്നള്ളി ‘ശ്രീപാദാംബുജം’ തൊഴുതു; തദവസരത്തിൽ പെരുനിലയും നീങ്ങി. അനന്തരം ചമ്രക്കൊട്ടത്തയ്യനെ തൃക്കൈ കൂപ്പീട്ടു്, അദ്ദേഹം തിരിച്ചെഴുന്നള്ളി പൊന്നാനി വടക്കേക്കോയിലിൽ എത്തി നിൎമ്മലൻ സുരേന്ദ്രനെപ്പോലെ’ വാണരരുളി.
അടുത്ത കൊല്ലം വൃശ്ചികമാസത്തിൽ മാമാങ്കത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി. ‘പാണ്ടീക്കെഴുതിയയച്ചോരനന്തരം’ വേണ്ടുന്ന കോവിലകങ്ങൾ പണിയിപ്പിക്കുന്നതിനു്, പ്രധാന മന്ത്രികളിൽ ഒരുവനായ ‘പരപ്പള്ളിനായകൻ’ നിയുക്തനായി. അദ്ദേഹമാകട്ടെ മണിത്തറ, തരന്തരമായുള്ള കോവിലകങ്ങൾ
‘വായ്പെഴും വാകയൂർ മാളികാഗ്രങ്ങളും
താല്പര്യമാൎന്ന തളിയുമാമ്പാടിയും
നാല്പാടുമുള്ള മന്ത്രീന്ദ്രാലയങ്ങളും
പ്രീത്യാ നടേണ്ടയുള്ളവണ്ണം ചമച്ചതിൽ
മേൽത്തരം ചിത്രങ്ങളേറെ വളൎത്തു ടൻ’
നിർമ്മിച്ചു. തിരുനാവാക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി,
ബോധം തെളിഞ്ഞ വൈയ്യാകരണോത്തമൻ
സാധുസന്യസ്തസംകല്പൻ തപോധനൻ
ബാലനാം നാലാംനൃപേന്ദ്രനു വാഴ്‌വതി-
നായി ഒരു ആലയവും, അതിനല്പം കിഴക്കു മാറി തിരുവോണം തിരുനാൾ മാനവിക്രമന്നും ‘തെക്കെക്കര കിഴക്കമ്പലത്തിനടുത്തു്’ ‘പുഷ്കരയോനിർക്ഷജ’നായ ഇളയരാജാവിന്നും ഓരോ കോയിലുകൾ ചമച്ചു. അവയ്ക്കും പുറമേ
‘ശിക്ഷയാ മാടങ്ങൾ മാളികാഗ്രങ്ങളും
ലക്ഷണയുക്തപ്രവസ്ത്യോത്തമങ്ങളും
ചിത്രം വിചിത്രമത്യുത്തമാകാരമാ-
മത്യത്ഭുതം രാജഗേഹാനാമയുതവും
യുക്തികൃതമവക്തവ്യമജ്ഞാനിനാ
ലക്ഷം വിമോഹനാകാരങ്ങളായെഴും
കോയിലകങ്ങൾ ചൂഴപ്രതിമുപ്പതി-
നായിരത്തിന്നും പതിനായിരത്തിന്നും
മായമൊഴിഞ്ഞിളമാന്മിഴിമാർകൾക്കും’
വസിക്കുന്നതിനുള്ള കുടിലുകളും മാനസമോഹനാകാരമായ് തീൎത്തു. ഏറാല്പാടുതമ്പുരാന്നും, തിരുമനശ്ശേരിനമ്പൂരിക്കും ഉള്ള നിലപാട്ടുതറകൾ പുരയുടെ തെക്കേക്കരയ്ക്കാണു നിൎമ്മിച്ചതു്. കൊച്ചീരാജാവിനുള്ള കെട്ടിടമോ? പേരാറ്റിൽ ചങ്ങാടം ഉണ്ടാക്കി അതിന്മേലായിരുന്നത്രേ.
‘മാടപ്രഭു നിളയിൽ തോണിമേൽ മുദാ
വാടാതെകണ്ടുതൻ മാടമിയറ്റിനാൻ’
മങ്ങാട്ടച്ചൻ വന്നിരുന്നു് മണിത്തറയ്ക്കു തൂണു നാട്ടുക എന്ന മംഗളകൎമ്മം സുമുഹൂൎത്ത ത്തിൽ നിർവഹിച്ചു. അനന്തരം ലോകൎക്കെല്ലാം നീട്ടുകൾ അയച്ചു. സാമൂതിരിപ്പാട്ടിലെ മുഖ്യസൈന്യങ്ങളായ ഏറനാട്ടിലെ പതിനായിരവും തൈപ്പൂയത്തിനു രണ്ടു ദിവസങ്ങൾക്കു മുമ്പേ വാകയൂരെത്തി. തലേദിവസം സാമൂതിരിപ്പാടും അവിടത്തെ കോവിലകത്തു് എഴുള്ളിയിരുന്നു.
‘പാടേയകത്തൂട്ടു വാഴും പ്രധാനികൾ
പേടമാൻകണ്ണികൾ ബാലരും വൃദ്ധരും
സേനാപതികളും മന്ത്രിപ്രവരരും
മേനോക്കികൾ കിഴിക്കാരൻ കുരിക്കന്മാർ
നാനാവിധം മഹാരാജസഭാന്തരേ
സ്ഥാനികളൊക്കവേ കൂടവന്നീടിനാർ’
അഹൎന്നാഥനും ‘പൂൎവേതരദിശി പോയ് മറഞ്ഞു’. സന്ധ്യാദേവി ദീപമാലാവൃതയായി ശോഭിച്ചു. ജൈവാതൃകനും തെളിഞ്ഞുയൎന്നു.
നാലുദിക്കീന്നും ജനങ്ങൾ, മക്കൾ മരുമക്കളച്ഛനമ്മാമന്മാർ ഇവരൊത്തു്,
‘കച്ചകളും തലയിൽക്കെട്ടുകളുമ-
ങ്ങിച്ഛയാംവണ്ണമെല്ലാരുഞ്ചമച്ചുടൻ
വാളുകളും കടയിച്ചതിശില്പമായ്
മേളം വളൎന്നെഴുതിച്ച ചൎമ്മങ്ങളും
കൈക്കൊണ്ടു ഭൂഷണഭൂഷിതരാ’യാൎത്തു നടങ്ങു്,
നീളാതീരത്തു വന്നെത്തി. പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ‘പുതുക്കോട്ടുകൂറ്റിൽമുമ്പാൎന്നെഴും’ പുന്നത്തൂർ രാജാവും, ‘പെരുമണ്ടമുക്കരാകുന്ന ചരമേതരപ്രഭുവീരരും’, ‘തെക്കുംകൂറ്റിലെ തെക്കേതായവർ തങ്ങളും’, ‘നെടുങ്ങനാട്ടുരാജാവും’, ‘ഉമിക്കുന്നവാൾ നാഥനും’ (കവളപ്പാറനായരും), ‘വീട്ടിക്കാട്ടുനാഥനും’, ‘കണ്ണനൂർവാൾപ്പടനായരും’ (തൃക്കിരീട്ടിനായർ), ‘കുതിരവട്ടത്തു നായരും’, ‘കായങ്കുളം രാജാവിന്റെ മന്ത്രിമാരും’, ‘ചെമ്പകശേരിനാടമ്പുന്നവിപ്രരും’, ‘വേണാട്ടു പ്രമാണികളും’ മറ്റും ഉൾപ്പെട്ടിരുന്നു.
മൈക്കണ്ണിമാരും പ്രഭുക്കളും ഭൃത്യരും തിക്കിത്തിരക്കി നടന്നുവത്രേ. ‘കള്ളമുലച്ചികൾ പിള്ളർ തരുണിമാർ ഉള്ളം തെളിഞ്ഞലങ്കാരമേളത്തോടെ’ ഓടിയെത്തി.
ചോളരാജ്യോത്ഭവന്മാർ പരദേശികൾ
പട്ടന്മാർ ചെട്ടികൾ ബുദ്ധാത്മജാതികൾ
ഇഷ്ടരായോരോവിധം പല വൎണ്ണികൾ
പാണ്ടിയിൽനിന്നുമവ്വണ്ണമോരോ ജനം
വേണ്ടുംതരം പിച്ചളാദികളാലോരോ
പാത്രങ്ങളാഭരണങ്ങൾ ഖഡ്ഗങ്ങൾ
സ്തോത്രസുഖകരസാദ്ധ്യങ്ങളൊക്കെയും
കച്ച കവിണി സോമൻ പല പട്ടുകൾ
മെച്ചംകലൎന്നു തുപ്പട്ടിതുവരനും
മറ്റും ‘കെട്ടിയെടുത്തു പേറിച്ചു’ കൊണ്ടുവന്നു നിരന്നു. ചുരുക്കിപ്പറഞ്ഞാൽ,
ഭാരതഖണ്ഡത്തിലുള്ളവരൊക്കവേ
നേരേ പുറപ്പെട്ടു വന്നു കൂടീടിനാർ.
സൂര്യനും ഉദിച്ചു. മാമാങ്കോത്സവവും സമാരംഭിച്ചു.
മുത്തുക്കുടകളും കൊറ്റക്കുടകളും
ചിത്രതരം പല വൎണ്ണത്തഴകളും
വെഞ്ചാമരങ്ങളുമാലവട്ടങ്ങളും
അഞ്ചിതമായ രംഗപ്രദേശത്തു വന്നൊരുമിച്ചു. ഭരണിനാൾ തമ്പുരാൻ ‘സൎവാഭരണവിഭൂഷിതഗാത്രനായി’, ‘സൎവനീതിജ്ഞനാം മന്ത്രിപ്രവരനാൽ സൎവം നിയോഗിത’നായ്, അതിശാന്തനായ്, സൎവംസഹാനിലയകമായ ‘രംഗമംഗല’ത്തു് എഴുന്നള്ളി നിന്നു. കൈത്തോക്കുകളും നിലപ്പടഹങ്ങളും ഒത്തു മുഴങ്ങി.
‘പൊന്നണിഞ്ഞുള്ള കരീന്ദ്രനെത്തന്നുടെ
സന്നിധൗ മറ്റും കരിവരന്മാരെയും
ചെമ്മേ പരിചോടിടത്തു നിർത്തി’ത്തെളിഞ്ഞു്
ആ മാനവിക്രമരാജാവു് നിലകൊള്ളവേ,
‘മേളവാദ്യപ്രഘോഷങ്ങളാൽ ആശകൾ
ഡോളാസമാനമായ്’ഭവിച്ചു,
വെൺകുട ചെന്തഴ വെഞ്ചാമരങ്ങളും
തിങ്കൾബിംബം തൊഴുമാലവട്ടങ്ങളും
മുമ്പിൽ ചുഴന്നു വീയുന്നതും ഛായ ചേ-
ർത്തമ്പോടണഞ്ഞൊത്തൊരുമിച്ചു നിൽക്കുന്നതും’
കണ്ടിട്ടു് ‘കിം പ്രയോഗാരംഭമെന്ന’റിയാതെ ഉമ്പർകോൻ അല്പം പരിഭ്രമിച്ചുപോയത്രേ. ഇടയ്ക്കിടയ്ക്കു നിന്നും നീങ്ങിയും ഘോഷയാത്ര മുന്നോട്ടു പോയി.
നടവെടികളിടതുടരെയിടയിടെയുടൻ തുട-
ർന്നിടിയടയുമടവുടയ പടഹമലറുംവിധൗ
നടനടനടേതിവൻപാൎന്നെഴുന്നോരകം-
പടി നടയിലരുമകൾ വളൎക്കുമഭ്യാസിനാം
പിടികളികളും മനോജ്ഞാകാരമാം മേളവും
പേടമാൻകണ്ണിമാർതൻവിലാസങ്ങളും
കണ്ടു കണ്ടു് ഉമ്പർകോനു സമാനം സാമൂതിരിപ്പാടുതമ്പുരാൻ നീരാട്ടുകോയിലിൽനിന്നു പുറപ്പെട്ടു് നേരേ വടക്കോട്ടെഴുന്നള്ളി കൂരിയാല്ക്കൽ കരേറി. ഈ ആലു് ഭാരതപ്പുഴയുടെ വടക്കേക്കരയിൽ തിരുനാവാക്ഷേത്രത്തിനു പടിഞ്ഞാറും, മാമാങ്കം നടത്തിയിരുന്ന വാകയൂരിനു തെക്കും ആയിട്ടു് സ്ഥിതിചെയ്തിരുന്നു. മാമാങ്കത്തിനു് ആ ആലിന്റെ സമീപത്തു് പലേ കൎമ്മങ്ങളും അനുഷ്ഠിക്കേണ്ടതായിട്ടുണ്ടായിരുന്നു. അവിടെ നിന്നു് അദ്ദേഹം നടുവരമ്പിൽ കിഴക്കേ തലയ്ക്കൽകൂടെ തിരുനാവാക്ഷേത്രത്തിൽ ചെന്നിട്ടു് മഹാവിഷ്ണുവിനെ തൊഴുതു്, നടുവരമ്പത്തുകൂടെ തന്നെ തിരിച്ചു് വാകയൂരെഴുന്നള്ളി. അതിനോടു് സൂര്യനും അസ്തമിച്ചു.
പിറ്റേന്നു രാവിലെ അവിടുന്നു് ‘കേരളാദ്ധ്യക്ഷമാം പൗരുഷത്തോടെ’ പള്ളിത്തണ്ടിലേറി നീരാട്ടുപള്ളിപ്പന്തലിൽ എഴുന്നള്ളി നീരാട്ടു കഴിച്ചിട്ടു് ‘മുന്നേതിലും മുഖ്യതയോടു’കൂടി വടക്കോട്ടെഴുന്നള്ളി, നാവാരമേശനെ വന്ദിച്ചശേഷം തിരിച്ചു് വാകയൂൎക്കു പോന്നു. ഇപ്രകാരം ഇരുപതു ദിവസങ്ങൾ ഇതേ ചടങ്ങുകളെല്ലാം അനുഷ്ഠിച്ചുകൊണ്ടു കഴിഞ്ഞു. ഇതിനിടയ്ക്കു് അവിടം ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്നുചേൎന്ന ആളുകളെക്കൊണ്ടു നിറഞ്ഞു. ഇരുപത്തൊന്നാംദിവസം,
പൊന്നും പുടവകൾ പട്ടും പദവികൾ
വൎണ്ണിപ്പതാവല്ലലങ്കാരമേളങ്ങൾ
പെണ്ണുങ്ങളും ചെറുപൈതങ്ങൾ വൃദ്ധരു-
മൎണ്ണോജബാണതുല്യന്മാർ തരുണരും
മന്ദിരത്തിങ്കൽ മച്ചിൽ സംഗ്രഹിക്കിലും
തന്നുള്ളിൽ വിശ്വാസമില്ലാത വസ്തുക്കൾ
തന്മെയ്കളിലും കരങ്ങളിലും ധരിച്ച-
മ്മണൽതന്മേൽ നിരത്തിനാരൊക്കെവേ.
സൂര്യോദയത്തിനു മുമ്പുതന്നെ പ്രഭുജനങ്ങൾ അതാതു സ്ഥാനത്തു് ‘പൊന്മയമാം കൊടിസ്ഥൂണങ്ങൾ’ നാട്ടി. ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് അന്നാണെന്നറിഞ്ഞു് എല്ലാവരും ‘സഹ്യാദ്രിജാ ദക്ഷിണഗംഗ’യായ ഭാരതപ്പുഴയിൽ സ്നാനം കഴിച്ചു്,
‘ഭംഗിയിലംഗരാഗാഭരണങ്ങളു-
മംഗങ്ങളിലണിഞ്ഞംഗജതുല്യരായ്
മംഗളാപാംഗികളായഴകാൎന്നെഴും
തുംഗസ്തനികളാമംഗനമാരെയും
ചേൎത്തു കരങ്ങളും കോൎത്തു പിടിച്ചതി-
പ്രീത്യാ ചെറിയവറ്റെയുമണച്ചോരോ-
കൂട്ടമിട്ടങ്ങാടിവാണിഭമേളങ്ങൾ
കാട്ടുവാനെങ്ങും നടക്കുംദശാന്തരേ’
ഭൂദേവസംഘവും ‘ആക്ഷേപവും ചെയ്തു’കൊണ്ടു് അവരോടു് കൂടിയത്രേ.
സാമൂതിരിപ്പാടുതമ്പുരാനാകട്ടെ അന്നു രാവിലെ നീരാട്ടും വയറാട്ടവും തേവാരവും കഴിച്ചു് വാകയൂർകോവിലിനകത്തുനിന്നു്, ‘നിലപ്പടഹങ്ങൾ നീളെ മുഴക്കിച്ചും’ കൊറ്റക്കുടയും തഴയും പിടിപ്പിച്ചും, ആലവട്ടം ചാമരം ഇവ വീയിച്ചും, സപരിവാരം പുറപ്പെട്ടു്
തിക്കുമകംപിടിച്ചാൎത്ത ിലഭ്യാസിക്കു-
മക്ഷവിമോഹനാകാരവികൃതികൾ
തൃക്കൺ പാൎത്തു ് രസിച്ചു. മണിത്തറയും കൂരിയാലും പ്രദക്ഷിണം വച്ചതിന്റെ ശേഷം, നടവരമ്പേ കൂടെ നാവാക്ഷേത്രത്തിൽ ചെന്നു് ദേവനെ വന്ദിച്ചു് മടങ്ങി. അനന്തരം വാകയൂർ എഴുന്നള്ളി. ഈ മാതിരി ‘പൊന്നണിഞ്ഞാനക്കഴുത്തി’ലെഴുന്നള്ളത്തു് തുടരെ ഒരു വാരം നടന്നു. ഈ ഏഴു ദിവസങ്ങളിലും വള്ളുവനാട്ടുരാജാവിന്റെ ‘ചാവർ’ സാമൂതിരിത്തമ്പുരാനെ നിഗ്രഹിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. അതിനെയാണു് കവി ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നതു്.
‘ചീൎത്തെ ഴും വള്ളുവക്കോനാതിരി നൃപേ-
ന്ദ്രോത്തമൻതൻനിയോഗേന കൂടെത്തന്നെ
വന്നു മരിക്കുമാറുണ്ടഹോ ചാവറാ-
യന്നുമൊരൊൻപതുപേർ വന്നതിശയം
നിന്നു പിണങ്ങിപ്പരാക്രമശക്തികൾ
ഒന്നൊഴിയാതെ കാട്ടുന്നവർ തമ്മെയും
കൊന്നുടനങ്ങു വീര്യാമരമന്ദിരം-
തന്നിൽ സുഖിച്ചിരിക്കെന്നയച്ചാദരാൽ’
ആദ്യത്തെ ഘോഷയാത്രനാൾ ഒൻപതു ചാവർ മരിച്ചുപോയതായി ഇതിൽ പറഞ്ഞിരിക്കുന്നു. ഓരോ ദിവസവും ഓരോരുത്തരാണു് അകമ്പടി സേവിച്ചതു്. ‘ആദ്യത്തെ ദിവസം വയ്യാവിനാട്ടു നമ്പിടിയും മുപ്പതിനായിരവും, രണ്ടാംദിവസം കടന്നമണ്ണു എളയവകയിൽ വള്ളോടിയും ആൾക്കാരും, മൂന്നാംദിവസം നെടുവിരുപ്പിൽ മൂത്തേറാടി തിരുമുൽപാടും പരിവാരവും, നാലാംദിവസം എടത്രനാട്ടുനമ്പിയാതിരിതിരുമുൽപ്പാടും, അഞ്ചാംദിവസം ഏറനാടു മൂന്നാംകൂറു തിരുമുൽപ്പാടും ആൾക്കാരും, ആറാംദിവസം ഏറനാടു് എളംകൂറു നമ്പിയാതിരി തിരുമുൽപ്പാടും ആൾക്കാരും, ഏഴാംദിവസം ഏറാട്ടു മേനോനും കോഴിക്കോട്ടു തലച്ചെന്നവരും പതിനായിരവും, അകമ്പടി ജനമായി നിന്നു് നടവരമ്പിന്റെ ഇരുഭാഗവും രണ്ടു വരിയായ് നടകൊണ്ടു.
പുണൎതത്തുന്നാൾ ഉച്ചതിരിഞ്ഞു് പെരുനിലനിൽപു് ആരംഭിച്ചു. അന്നു് പുഴയിൽ ആറു ചെറിയ കപ്പലുകളും ഒരു വലിയ കപ്പലും തമ്മിൽ യുദ്ധം നടത്തി. പൂയം നക്ഷത്രത്തിൽ തമ്പുരാൻ പെരുനില നിൽക്കവേ,
വിസ്മയം കൂറിയാല്ക്കൽ പ്രകാശാധിപൻ
വിദ്രുതം നിന്നു നീങ്ങീട്ടെഴുന്നള്ളിനാൻ.
ആയില്യംനാളിൽ അതുപോലെ,
തത്ര മൂന്നാംനൃപാലേന്ദ്ര [10] നഴിയക-
ത്തത്യാദരേണ താൻ നിന്നരുളീടിനാൻ.
അടുത്ത ദിവസം മാഘമാസത്തിലെ മകം ആയി. സൂര്യോദയത്തിനു മുമ്പേ,
നാല്വർ മരിച്ചീതതിൻമുമ്പിലൊമ്പതു;
ചാവർ പതിമ്മൂന്നുപേർ മരിച്ചീടിനാർ.
അന്നു രാവിലേ തമ്പുരാൻ അല്പനേരം പെരുനിലത്തു് എഴുന്നള്ളി നിന്നപ്പോഴേയ്ക്കും, ഏറനാട്ടു് എളംകൂർനമ്പിയാതിരി ‘തിരുമച്ചേരുവാൾഭൂപനോടും’ സഹായസേനയോടുംകൂടി പള്ളിത്തണ്ടിലേറി ‘പേരാറ്റിലിറങ്ങിക്കടന്നു്’ വടക്കേക്കരയിൽ വിളങ്ങുന്ന തിരുനാവായത്തേവരെ കൂപ്പിയിട്ടു്, ‘ചാരുനടവരമ്പേറിസ്സരഭസം’ നേരേ പടിഞ്ഞാറോട്ടു് കാൽനടയായി നടന്നു്,
‘മാനവേന്ദ്രപ്പെരുമാൾ കുന്നലേശ്വരൻ
താനങ്ങുനിന്നരുളീടും പദവികൾ’
കണ്ടു് ആനന്ദം പൂണ്ടു് കൈ വണങ്ങി. വഴിയിൽ രണ്ടു പ്രാവശ്യം പിന്നേയും നമസ്കരിച്ചു. നാലാമതു് മണിത്തറയുടെ ചുവട്ടിലും നമസ്കരിച്ചു. അപ്പോൾ തമ്പുരാൻ,
‘ഉൾക്കനിവുറ്റു വീണീടുന്നിജാന്വയ
വത്സനെ തൃക്കരംകൊണ്ടടുത്തന്തികേ
തത്സമം ചേൎത്തു നിവൎത്ത ി നിന്നു.’
പിന്നീടു് മങ്ങാട്ടച്ചനും തിനയഞ്ചേരി ഇളയതും ‘അച്ചന്തറയ്ക്കലൊരുമിച്ചു്’ ചെന്നു് ലോകരെക്കണ്ടു വന്ദിച്ചിട്ടു് പൂൎവമാൎഗ്ഗേണ പോയി തമ്പുരാനെ തൊഴുതു് പെരുനില വാങ്ങി. അതിനു ശേഷം എളയതമ്പുരാക്കന്മാരും പ്രഭുക്കന്മാരും അപ്രകാരം ചെയ്തു. ‘കൂടലരന്തക’നായ സാമൂതിരിപ്പാടു് ‘ശ്രീയും ധരണിയും കൂടെപ്പുണരുന്ന നാവാമുരാരിയെ’ത്തൊഴുതു്, തൃപ്രങ്ങോട്ടപ്പനേയും വന്ദിച്ചു്, പൊന്നാനിക്കോവിലകത്തേക്കു് പോന്നു. ഇങ്ങനെ മാമാങ്കോത്സവം അവസാനിച്ചു. അടുത്ത കൊല്ലത്തിലും അദ്ദേഹം ഇതുപോലെ ഒരു മാമാങ്കോത്സവം നടത്തി.
ചരിത്രാന്വേഷികൾക്കു് ഇക്കൃതി വളരെ പ്രയോജനപ്പെടുമെന്നു് നിസ്സംശയം പറയാം. കവിതയ്ക്കു് നല്ല ഒഴുക്കും ഭംഗിയുമുണ്ടു്. സാമൂതിരിപ്പാട്ടിന്റെ ഘോഷയാത്രയെ എത്ര തന്മയത്വത്തോടുകൂടി വൎണ്ണിച്ചിരിക്കുന്നു എന്നു നോക്കുക.
14.24 കുറിപ്പുകൾ
[1] പറങ്കികൾ.
[2] വടക്കുങ്കൂർ രാജാവു്.
[3] പറവൂർ രാജാവു്.
[4] കോഴിക്കോട്ടു രാജാവു്.
[5] ഈ ദത്തുവിഷയത്തിലും പോൎത്തു ഗീസുകാരുടെ പ്രേരണയുണ്ടായിരുന്നെന്നു് വിഷരുടെ കത്തുകളിൽനിന്നു തെളിയും. അദ്ദേഹം പറഞ്ഞിരിക്കുന്നു: “പറങ്കികൾ തങ്ങളുടെ ഉത്തമമിത്രങ്ങളായ വെട്ടത്തുനിന്നും അയിരൂർ നിന്നും ദത്തെടുക്കാൻ റാണിയെ പ്രേരിപ്പിച്ചു.”
[6] വടക്കുങ്കൂറും തെക്കുങ്കൂറും.
[7] രണ്ടുനാലാംശതം പന്തീരുമൂന്നുമ-
ങ്ങുണ്ടല്ലോയെണ്ണമക്കൊല്ലത്തിനക്കാലം
നല്ല ഘടമായ മാസവും തേറുവിൻ
ചൊല്ലുകിൽ വാരവും ചൊവ്വയറിഞ്ഞാലും.
[8] കരപ്പുറത്തു് (ദൂഷണന്തന്നഗ്രജൻ) ഖരൻ; മുതുക്, പുറം.
[9] ആലങ്ങാട്ടു രാജാവു്.
[10] ഏറനാട്ടു് മൂന്നാംകൂറു നമ്പിയാതിരി.
അധ്യായം 15
10. കഥകളിപ്രസ്ഥാനം
രാമനാട്ടത്തെയാണു് സാധാരണ കഥകളി എന്നു പറഞ്ഞുവരുന്നതു്. കൊട്ടാരക്കരരാജാവിനും കോഴിക്കോട്ടുസാമൂതിരിപ്പാട്ടിനും തമ്മിലുണ്ടായ പിണക്കമാണത്രേ കഥകളിയുടെ ആവിർഭാവത്തിനു കാരണം. ആട്ടക്കഥകളുണ്ടാക്കുന്നതിനു മുമ്പു് കോഴിക്കോട്ടു് അഷ്ടപദിയാട്ടത്തിനോടു് ഏതാണ്ടു സദൃശമായി കൃഷ്ണനാട്ടം എന്നൊന്നു നടപ്പിലിരുന്നു. കൊട്ടാരക്കരക്കൊട്ടാരത്തിൽ ഒരു പള്ളിക്കെട്ടു സംബന്ധിച്ചു് കൃഷ്ണനാട്ടക്കാരെ അയച്ചുകൊടുക്കണമെന്നു് കൊട്ടാരക്കര രാജാവു് മാനവിക്രമനു് എഴുതിയയച്ചപ്പോൾ, അതുകണ്ടു രസിക്കത്തക്കവണ്ണം അവിടെ ആളുകളില്ലെന്നു് അൎത്ഥ ം വരത്തക്കവണ്ണം ഒരു മറുപടി കൊടുത്തയച്ചുവത്രേ. അങ്ങനെ ആണെങ്കിൽ കൃഷ്ണനാട്ടത്തിനു പകരം രാമനാട്ടം എന്നൊന്നു് ഉണ്ടാക്കിക്കളയാം എന്നു് വാശി തോന്നുകയാൽ രാമായണകഥയെ ഏതാനും കഥകളായി കൊട്ടാരക്കരത്തമ്പുരാൻ വിരചിച്ചു എന്നാണു് ഐതിഹ്യം.
കഥകളിയുടെ ആവിർഭാവത്തിനു് ഈ മത്സരം ഒരു അവസരം ഉണ്ടാക്കിയിരിക്കാം. എന്നാൽ അതിനുള്ള സാമഗ്രികൾ മുമ്പുതന്നെ കേരളത്തിൽ ഉണ്ടായിരുന്നിരിക്കണം എന്നുള്ളതു് അനുക്തസിദ്ധമാകുന്നു. അഷ്ടപദിയാട്ടം മുമ്പുതന്നെ കേരളത്തിൽ പ്രചാരത്തിലിരുന്നല്ലോ. ജയദേവരുടെ ഗീതഗോവിന്ദം അഥവാ അഷ്ടപദിയെ, അനുകരിച്ചാണു് കൃഷ്ണനാട്ടം രചിക്കപ്പെട്ടതു്.
സ്ഫായത്ഭക്തിഭരേണനുന്നമനസാ ശ്രീമാനാവേദാഭിധ-
ക്ഷോണീന്ദ്രേണ കൃതാനിരാകൃതകലി ഗ്രാഹ്യാസ്തുതിൎഗ്ഗാഥകൈഃ
ലക്ഷ്മീവല്ലഭ‘കൃഷ്ണഗീതി’രിതി വിഖ്യാതാ തവാനുഗ്രഹാ-
ദേഷാ പുഷ്കരലോചനേഹ ഭജതാം പുഷ്ണാതു മോക്ഷശ്രിയം’
എന്ന അവസാനപദ്യത്തിൽനിന്നു് കൃഷ്ണനാട്ടം പൂൎത്ത ിയായ ദിവസത്തെ കലിസംഖ്യ ൧൭, ൩൬, ൬൧൨ ആണെന്നു കാണുന്നു. അതുകൊണ്ടു് അതു് കൊല്ലവൎഷം ൮൨൯ ധനു ൨൦-നു ഞായറാഴ്ചയാണു് പൂൎത്ത ിയായതെന്നു നിശ്ചയം. തൽക്കൎത്ത ാവായ മാനവേദൻ, ‘വിക്രാന്ത്യാക്രാന്തവിശ്വദ്വിഷതഇഹഗുരോവിക്രമാഖ്യസ്യ രാജ്ഞഃ സ്വസ്രീ’യനും ആനായത്തു് കൃഷ്ണപ്പിഷാരടിയുടെ ശിഷ്യനും ആയിരുന്നു. ഈ മാനവേദൻ അഷ്ടപദിയാട്ടത്തെ അല്പം പരിഷ്കരിച്ചു് കൃഷ്ണനാട്ടമുണ്ടാക്കി. കൃഷ്ണനു് കിരീടം മുതലായവ ധരിപ്പിച്ചായിരുന്നു കൃഷ്ണനാട്ടം നടത്തിവന്നതു്. വേഷരീതികളിലും കഥാരചനയിലും അതു് രാമനാട്ടത്തിനു മാൎഗ്ഗദൎശകമായിരുന്നിരിക്കാം. പക്ഷേ മുടിയേറ്റൽ, കണിതുള്ളൽ മുതലായവയും കഥകളിയുടെ വേഷവിധാനാദികളിൽ മാൎഗ്ഗദൎശകത്വം വഹിച്ചു കാണണം. എന്നാൽ അഭിനയവും നൃത്തവും ഭരതനാട്യത്തോടാണു് അത്യന്തം ബന്ധപ്പെട്ടിരിക്കുന്നതു്.
കൊട്ടാരക്കരത്തമ്പുരാൻ തിരുവിതാംകൂർ രാജവംശത്തിലെ രോഹിണിതിരുനാൾ വീരകേരളവൎമ്മ മഹാരാജാവിന്റെ ഭാഗിനേയനും ശങ്കരകവി എന്നൊരു വിദ്വാന്റെ ശിഷ്യനും ആയിരുന്നു എന്നു്,
“പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ
വഞ്ചിക്ഷ്മാവരവീരകേരളവിഭോ രാജ്ഞസ്സ്വസുസ്സൂനുനാ
ശിഷ്യേണ പ്രവണേന ശങ്കരകവേ രാമായണം വൎണ ്യതേ
കാരുണ്യേന കഥാഗുണേന കവയഃ കൂർവന്തു തൽകൎണ്ണയോഃ”
എന്ന പദ്യത്തിൽനിന്നു കാണാം.
കൊട്ടാരക്കരരാജവംശം വഞ്ചിരാജവംശത്തിന്റെ ഒരു രാജശാഖയായ ഇളയിടത്തുസ്വരൂപം ആകുന്നു. ചെങ്കോട്ട, ക്ലാങ്ങാടു്, കൎക്കു ടി എന്നീ ദേശങ്ങളും നെടുമങ്ങാടിന്റെ ഒരു ഭാഗവും കൊട്ടാരക്കര പത്തനാപുരം എന്നീത്താലൂക്കുകളും ഈ രാജ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നു. കൊല്ലവർഷം ഏഴാംശതകത്തിന്റെ പ്രഥമപാദത്തിൽ രട്ടിയാപുരം രാജാവിനാൽ ബഹിഷ്കൃതനായി തലസ്ഥാനനഗരിയായ വള്ളിയൂരിൽനിന്നും തിരുവിതാംകൂറിനെ അഭയം പ്രാപിച്ചു ക്രമേണ വഞ്ചിരാജവംശത്തിൽ ലയിച്ച ഒരു വംശമാണത്രേ ഇതു്.
൮൫൨-ൽ ഉമയമ്മറാണിയോടു് പട വെട്ടിയ ഒരു വീരകേരളവൎമ്മ ഇളയിടത്തുസ്വരൂപത്തിൽ ഉണ്ടായിരുന്നു. ഉമയമ്മറാണി രാജ്യഭാരം കൈയേറ്റതു് രവിവൎമ്മയ്ക്കു പ്രായപൂൎത്ത ി വരായ്കനിമിത്തമാണല്ലോ. മൂപ്പുമുറയ്ക്കു് രാജസ്ഥാനത്തിനു് അവകാശി താനാണെന്നായിരുന്നു വീരകേരളവൎമ്മരുടെ വാദം. ആ സ്ഥിതിയ്ക്കു് ‘വഞ്ചിക്ഷ്മാവര’ൻ എന്ന സ്ഥാനം അദ്ദേഹം സ്വയം കൈക്കൊണ്ടു എന്നു് വരാവുന്നതാണു്. “തിരുവിതാംകൂർ മഹാരാജകുടുംബമായ തൃപ്പാപ്പൂർ സ്വരൂപവും കൊട്ടാക്കരക്കുന്നുമ്മേൽ ഇളയിടത്തു സ്വരൂപവും തമ്മിൽ ഇദംപ്രഥമായി ഒരു ദത്തു നടന്നതു് കൊല്ലം ൭൯൮ കൎക്കടമാസം ൩-നായിരുന്നുവെന്നും ആ ദത്തിൽപ്പെട്ട കൊട്ടാരക്കര മൂത്തതമ്പുരാൻ പൂയം നാളിൽ ജനിച്ച ഒരു വീരകേരളവൎമ്മയായിരുന്നെന്നും ആ വീരകേരളവൎമ്മാവിന്റെ മരുമകനാണ് രാമനാട്ടത്തിന്റെ ഉപജ്ഞാതാവെന്നും ‘പ്രാപ്താനന്തഘനശ്രിയഃ പ്രിയതമ ശ്രീരോഹിണീജന്മനോ വഞ്ചിക്ഷ്മാവര വീരകേരളവിഭോരാജ്ഞഃ സ്വസുഃ സൂനുനാ’ എന്നു് പുത്രകാമേഷ്ടിയിലും “വഞ്ചിവീരകേരള എന്നും, വഞ്ചിധരാവര എന്നും മറ്റു പല സ്ഥലങ്ങളിലും കാണുന്ന പ്രസ്താവനകളിലെ വഞ്ചിശബ്ദം മുൻപറഞ്ഞ ദത്തുവഴിയായി ഇളയിടത്തു സ്വരൂപത്തിലേക്കു സിദ്ധിച്ച മേന്മയെ സൂചിപ്പിക്കുന്നതാണെന്നും” മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ അഭിപ്രായപ്പെടുന്നു. ഇവിടെ ചില സംശയങ്ങൾ നേരിടുന്നുണ്ടു്. ഒന്നാമതായി രോഹിണീജന്മനോ വീരകേരളവിഭോരാജ്ഞഃ സ്വസുസ്സൂനൂനാ’ എന്നു വ്യക്തമായി പറഞ്ഞിരിക്കേ പ്രസ്തുത കവി പൂയം തിരുനാൾ വീരകേരളവൎമ്മാവിന്റെ ഭാഗിനേയനാകുന്നതെങ്ങനെ? രണ്ടാമതായി ൭൯൮-ൽ തൃപ്പാപ്പൂർ രാജകുടുംബവുമായി ബന്ധപ്പെടുവാൻ ഇടയായ വീരകേരളവൎമ്മ ദേശിങ്ങനാട്ടു ശാഖയിൽപ്പെട്ട ആളുമായിരുന്നു. ദേശിങ്ങനാട്ടു മൂപ്പരായിരുന്ന ഇദ്ദേഹത്തിനെ ൭൯൫ ആനിമാസം ൪-നു ആണു് തൃപ്പാപ്പൂർ മൂപ്പായി വാഴിച്ചതും. ആ ഉണ്ണിക്കേരളവൎമ്മ ൮൨൬-ൽ പരലോകം പ്രാപിക്കയും ചെയ്തു. ൭൮൮-ലെ ദത്തിൽപ്പെട്ട ആളാണെങ്കിൽ അദ്ദേഹത്തിനു് എന്തുകൊണ്ടു് വഞ്ചിക്ഷ്മാവരൻ എന്ന പേരു സ്വീകരിച്ചുകൂട? ദത്തുവഴിക്കു് വഞ്ചിരാജവംശത്തോടു ബന്ധപ്പെട്ട കോട്ടയം കേരളവൎമ്മ ആ സ്ഥാനം സ്വയം സ്വീകരിച്ചില്ലേ? ൮൯൩-മുതല്ക്കു് ൮൯൯-വരെ നാടു വാണിരുന്ന മറ്റൊരു വഞ്ചിരാജാവിനേയും കാണുന്നുണ്ടു്. അദ്ദേഹവും ദേശിങ്ങനാട്ടു സ്വരൂപത്തിൽപ്പെട്ട ആളായിരുന്നു. ഇവരിൽ ആദ്യം പറഞ്ഞ, അതായതു് ൮൫൨-ൽ ഉമയമ്മറാണിയോടു പടവെട്ടിയ ഉണ്ണിക്കേരളവൎമ്മയായിരിക്കണം കഥകളിയുടെ ഉപജ്ഞാതാവു് എന്നു് എനിക്കു തോന്നുന്നു. ൭൮൨-നു മുമ്പു് രാമനാട്ടം പ്രചാരത്തിൽ വന്നുവെന്നു് മാമാങ്കം പാട്ടിലെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഗ്രഹിക്കാം.
കോഴിക്കോട്ടു സാമൂതിരിയും കോട്ടയത്തു തമ്പുരാനും തമ്മിൽ ഏതോ ഒരു മത്സരം ഉണ്ടായിരുന്നു എന്നു നമുക്കു വിശ്വസിക്കാവുന്നതാണു്. കൃഷ്ണനാട്ടത്തിൽ കൃഷ്ണാവതാരം മുതല്ക്കു് സ്വൎഗ്ഗാരോഹണംവരെയുള്ള കഥയെ ഏഴു ദിവസംകൊണ്ടാണു് ആടാറുള്ളതു്. രാമനാട്ടകൎത്ത ാവും രാമായണകഥയെ പുത്രകാമേഷ്ടി, സീതാസ്വയംവരം, വിച്ഛിന്നാഭിഷേകം, ഖരവധം, ബാലിവധം, തോരണയുദ്ധം, സേതുബന്ധനം, യുദ്ധം എന്നിങ്ങനെ ഏഴുദിവസത്തെ കഥകളായി രചിച്ചിരിക്കുന്നതു് മത്സരബുദ്ധികൊണ്ടായിരിക്കയില്ലേ? ഏതായിരുന്നാലും കഥകളിയുടെ ആവിർഭാവം മലയാളികൾക്കു് ദ്വേധാ അനുഗ്രഹമായിട്ടാണു് പരിണമിച്ചതു്. കൊട്ടാരക്കരത്തമ്പുരാൻ അവ്യുൽപന്നനായിരുന്നില്ലെങ്കിലും, മാനവേദനോളം പാണ്ഡിത്യമുള്ള ആളായിരുന്നില്ലെന്നു് എല്ലാവരും സമ്മതിക്കും. ശ്ലോകങ്ങളിലാകട്ടെ, പദങ്ങളിലാകട്ടെ വലിയ സാഹിത്യരസം ഒന്നും കാണ്മാനില്ല. എന്നാൽ ഈ ന്യൂനത തമ്പുരാന്റെ യശസ്സിനു് ഒരിക്കലും ഹാനികരമാണെന്നു പറഞ്ഞുകൂട. അദ്ദേഹത്തിന്റെ പേരിനെ നിലനിൎത്തു ന്നതിനു് കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന ഒറ്റ സംഗതി മതിയാവും.
കോഴിക്കോട്ടുതമ്പുരാൻ ‘കൃഷ്ണഗീതി’ നിൎമ്മിച്ചതുപോലെ ‘രാമഗീതി’ എന്നൊന്നു് അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസരണം രാമപാണിവാദനും നിൎമ്മിച്ചിട്ടുണ്ടു്.
കഥകളിയെ ഔപചാരികമായി നാട്യമെന്നും നാടകമെന്നും പറയാറുണ്ടു്. നോക്കുക!
“കേനാപി തൽപദജൂഷാ കില ദക്ഷയാഗ
നാട്യപ്രബന്ധമുദിതം സുധിയഃ പുനന്തു”
“സോഹമദ്യകരവൈ സകൗതുകം
മത്സ്യവല്ലഭജയാഖ്യനാടകം”
എന്നാൽ കഥകളി നാട്യമോ നൃത്തമോ അല്ല; അതു് അവയുടെ രണ്ടിന്റെയും ലക്ഷണങ്ങൾ കലൎന്ന നൃത്ത്യം എന്ന ജാതിയിൽ ഉൾപ്പെടുന്നു. നാട്യമെന്നതു് അവസ്ഥാനുകൃതിയാകുന്നു. അതുതന്നെ രൂപകങ്ങൾ, ഉപരൂപകങ്ങൾ എന്നു് രണ്ടായിപ്പിരിയുന്നു. നാട്യം വാക്യാൎത്ഥ ാഭിനയമായതിനാൽ രസാശ്രയമാണു്; നൃത്തമാകട്ടെ കേവലം താളലയാശ്രയവുമാകുന്നു. നൃത്തവും താണ്ഡവലാസ്യഭേദേന രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. നൃത്യം ഇവയ്ക്കു രണ്ടിനും മധ്യേ ആണു് വൎത്ത ിക്കുന്നതു്. അതു് പദാൎത്ഥ ാഭിനയവും ഭാവാശ്രയവും ആണു്. കഥകളി ആ ഇനത്തിലാണു പെടുന്നതു്.
നാടകത്തിൽ നടന്മാർ തന്നെ ശ്ലോകങ്ങളും ചൂൎണ്ണികകളും ചൊല്ലിക്കൊണ്ടു്, മുദ്രക്കൈകളുടെ സഹായം അപേക്ഷിക്കാതെ, അഭിനയം നടത്തുമ്പോൾ കഥകളിക്കാർ മൂകഭാവം അവലംബിച്ചു് പാട്ടിന്റെ അൎത്ഥ ത്തെ അംഗവിക്ഷേപാദികളാലും മുദ്രക്കൈകളെക്കൊണ്ടും മറ്റും പ്രകാശിപ്പിച്ചു് ആടുന്നു. നാടകം ഖ്യാതവൃത്തമായിരിക്കണമെന്നുണ്ടു്. കഥകളികളിലും അങ്ങനെതന്നെയാണു് സാധാരണ കണ്ടുവരുന്നതു്. എന്നാൽ കഥകളിക്കു് നാടകങ്ങളിലേപ്പോലെ അങ്കവിഭാഗമോ, ശൃംഗാരവീരരസങ്ങളിൽ ഒന്നു് അംഗിയായിരിക്കണമെന്നുള്ള നിൎബ ന്ധമോ ഇല്ല. മുഖാദിപഞ്ചസന്ധികൾ ഘടിപ്പിച്ചിരിക്കയാൽ നാടകീയകഥ ഘാതപ്രതിഘാതരൂപത്തിലാണു് മുന്നോട്ടു പോകുന്നതു്. നളചരിതം കഥ ഒഴിച്ചാൽ മറ്റൊരു കഥകളിയിലും ആ വ്യവസ്ഥ കാണ്മാനില്ല. ദൂരാഹ്വാനം, വധം, യുദ്ധം, രാജ്യാദേശാദിവിപ്ലവം, വിവാഹം, ഭോജനം, ശാപോത്സൎഗ്ഗങ്ങൾ, മൃത്യു, രതം, ദന്തച്ഛേദ്യം, നഖച്ഛേദ്യം, ശയനാധരപാനാദികൾ, നഗരാദ്യവരോധനം മുതലായി നാടകങ്ങളിൽ വർജ്യമായിട്ടുള്ളവ മിക്കതും കഥകളിയിൽ അംഗീകാര്യമായിട്ടാണിരിക്കന്നതു്. വധമോ വിവാഹമോ അഭിനയിക്കാത്ത ആട്ടക്കഥ ഇല്ലതന്നെ. യുദ്ധമില്ലാത്ത കഥ ആടിയാൽ തെരശ്ശീല പിടിക്കുന്നവനും തിരി ചൂണ്ടുന്നവനും മാത്രമേ കാണ്മാനുണ്ടായിരിക്കൂ. ശാകുന്തളംകഥയെ ആട്ടക്കഥയായി രചിച്ച കവി അതിലെ രസികക്കുട്ടനായ വണ്ടത്താനേ ഒരു അസുരനാക്കിയിരിക്കുന്നതു് യുദ്ധത്തിനു് ഒരു അവസരം ഉണ്ടാക്കാൻ മാത്രമാണല്ലോ. കഥകളികൾക്കു പറഞ്ഞുവരുന്ന മറ്റൊരു ദൂഷ്യം ശൃംഗാരവീരാദിരസങ്ങൾക്കു ബീഭത്സത്വം വരുത്തിക്കൂട്ടുന്നു എന്നുള്ളതാണു്.
ഇപ്പറഞ്ഞ ന്യൂനതകൾക്കു ശരിയായ സമാധാനം പറയാവുന്നതാണു്. ഒന്നാമതായി നാടകത്തിൽ കഥയുടെ പൂൎവാപരബന്ധത്തെ നീചപാത്രങ്ങളേക്കൊണ്ടുള്ള സംഭാഷണങ്ങളാലും മറ്റും പ്രകാശിപ്പിക്കാവുന്നതാണല്ലോ. മൂകാഭിനയമായ കഥകളിയിൽ അതിനു നിവൃത്തിയില്ലാത്തതുകൊണ്ടു് ദൂരാഹ്വാനാദികളെ രംഗത്തിൽ അഭിനയിച്ചേ മതിയാവൂ. രണ്ടാമതായി നാടകത്തിന്റെ പ്രധാന ഉദ്ദേശ്യം കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതുപോലെ ഭിന്നരുചികളായ ജനങ്ങളുടെ സമാരാധനമാണു്. കഥകളിയ്ക്കാകട്ടെ ഭക്തിസംവൎദ്ധനവും ധൎമ്മപ്രചോദനവും ആകുന്നു പ്രധാനലക്ഷ്യം. രാക്ഷസാദിക്രൂരപ്രകൃതികളോടു് ധാൎമ്മികന്മാരായ വീരന്മാർ എതിരിടുന്നതും അവരെ ജയിച്ചു് കീഴടക്കുന്നതും കാണികൾക്കു പ്രത്യക്ഷമാക്കിക്കൊടുത്തു് അവർക്കു് നന്മയിൽ ആസക്തിയും തിന്മയോടു വെറുപ്പും ഉണ്ടാക്കിക്കൊടുക്കുന്നതിനത്രേ അവരുടെ ശ്രമം. ഈ വാദം അത്ര ശരിയല്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ പണ്ഡിതാഗ്രണിയായ മി: പി. കെ. നാരായണപിള്ള പ്രസ്താവിച്ചിട്ടുള്ളതുപോലെ “മുൻ കാലങ്ങളിൽ അതായതു് ആട്ടക്കഥകളുടെ നിൎമ്മിതികാലങ്ങളിൽ കഥകളി കണ്ടിട്ടു് കേവലം നിരീശ്വരബുദ്ധിയോടുകൂടി ആളുകൾ മടങ്ങിപ്പോയിരിക്കുമെന്നു തോന്നുന്നില്ല. ജനങ്ങൾക്കു കഥകളിയേപ്പറ്റിയുള്ള ഗൗരവബുദ്ധിയെ കംസവധം കഥയിലെ കൃഷ്ണനും ഖരവധത്തിലെ ശ്രീരാമനും കെട്ടുന്ന ആളുകൾക്കു് കലികൊള്ളാറുണ്ടായിരുന്നു എന്നുള്ള ജനബോധം വിശദമാക്കുന്നുണ്ടു്.”
ആട്ടക്കഥയിൽ ശൃംഗാരാദിരസങ്ങൾക്കു് ബീഭത്സത വരുത്തിക്കാണുന്നു എന്നുള്ളതിൽ അല്പം പരമാൎത്ഥ മുണ്ടു്. പലേ കഥകളിൽ ശൃംഗാരം വെറും പച്ചയായിപ്പോയിരിക്കുന്നു; വിപ്രലംഭത്തിനു വലിയ സ്ഥാനവും കല്പിച്ചു കാണുന്നില്ല. എന്നാൽ കഥകളി മൂകാഭിനയമാണെന്നുകൂടി നാം ഓൎക്കണം. ഒരു വാക്കുകൊണ്ടു പറഞ്ഞറിയിക്കാവുന്നതിനെ പല അംഗവിക്ഷേപങ്ങളാലെ പ്രകാശിപ്പാൻ സാധിക്കയുള്ളു. വായിക്കുമ്പോൾ കേവലം പച്ചയായി തോന്നുന്ന ശൃംഗാരവും സരസനായ ഒരു നടന്റെ അഭിനയദശയിൽ ആഭാസമായിത്തോന്നുകയില്ല.
കഥകളിക്കാർ ഉപയോഗിച്ചു വരുന്ന വേഷഭൂഷാദികളേയും ചുട്ടികുത്തലിനേയും സംബന്ധിച്ചു് ആക്ഷേപം പുറപ്പെടുവിച്ചുകേട്ടിട്ടുണ്ടു്. അവയെ എന്തുകൊണ്ടു കാലാനുസൃതം പരിഷ്കരിക്കുന്നില്ല എന്നത്രേ അവരുടെ ചോദ്യം. നാടകത്തിൽ അമാനുഷപാത്രങ്ങളെ പ്രവേശിപ്പിക്കുന്നതു് അപൂൎവമാണു്; അഥവാ പ്രവേശിപ്പിച്ചാൽ സ്വാഭാവികത തോന്നുകയുമില്ല. കഥകളിയുടെ സ്ഥിതി വേറെയാണു്. രാവണാദികളും മറ്റുമാണു് അതിലെ പാത്രങ്ങൾ. സാധാരണരീതിയിൽ ഉടുത്തൊരുങ്ങി രംഗത്തിൽ വന്നു് മുദ്രക്കൈകളും മറ്റും കാണിച്ചുതുടങ്ങിയാൽ, ആരാണു് കാണ്മാൻ വരുന്നതു്? കോപതാപാദി സാത്വികഭാവങ്ങളുടെ സമ്യക്‍ സ്ഫുരണത്തിനു് പച്ച തുടങ്ങിയ ചുട്ടികൾ കൂടിയേ തീരുതാനും. ഈ ആക്ഷേപങ്ങളെല്ലാം നിസ്സാരങ്ങളാണു്. എന്നാൽ “സാഹിത്യരസം കണികാണ്മാൻ പോലും ഇല്ലാത്ത ഒട്ടു വളരെ കഥകൾ ഉണ്ടു്. അവയിൽ പലതും അഭിനയയോഗ്യങ്ങളായിക്കരുതുന്നുമുണ്ടു്.” ഈ ആക്ഷേപം കൂറേക്കൂടി ഗൗരവമുള്ളതാണല്ലോ.
നാട്യവസ്തുവിനു് സാഹിത്യഗുണം അത്യന്താപേക്ഷിതമല്ല. “രസങ്ങളുടെ സമ്മിശ്രണം, രസഗതിയിലുള്ള സ്തംഭനം, രസങ്ങൾക്കു ക്രമേണ ചെയ്യുന്നതായ അഭിവൃദ്ധി, ചക്ഷുഃശ്രോത്രങ്ങൾക്കു കൊടുക്കുന്നതായ സുഖം ഇത്യാദികളാകുന്നു ഒരു കൃതിക്കു് രംഗപ്രയോഗത്തിൽ വിജയം സമ്പാദിച്ചു കൊടുക്കുന്നതു്. അവയിൽ അധികാംശവും നടന്മാർക്കു വശീഭവിച്ചിരിക്കുന്നവയും ആണു്. രംഗത്തിൽ സരസസരസങ്ങളായി തോന്നാവുന്നവയാകുന്ന നേരേമറിച്ചു് യഥാൎത്ഥ മായി കവിത്വമുള്ള അനേകം കൃതികൾ മനോരജ്ഞകമായി തോന്നാതെയും ഇരിക്കുന്നു.” നാട്യവസ്തുവിനു് സാഹിത്യഗുണംകൂടി ഉണ്ടായിരിക്കുന്നതു് സ്വൎണ്ണ ത്തിനു സൗരഭ്യം ഉണ്ടായാലെങ്ങനെയോ അതുപോലെ ഹൃദയാകൎഷകമായിരിക്കും.
ഇനി ഈ ആക്ഷേപത്തിനു് വല്ല അടിസ്ഥാനവുമുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതായിട്ടുണ്ടു്. പുരോഭാഗികൾ കഥകളികളെ ശാകുന്തളാദി നാടകങ്ങളോടാണു താരതമ്യപ്പെടുത്തുന്നതു്. എല്ലാ നാടകങ്ങളും ശാകുന്തളം, ഉത്തരരാമചരിതം ഇത്യാദികളെപ്പോലെ കാവ്യരസസമ്പന്നങ്ങളാണോ? സംസ്കൃതത്തിൽ തന്നെ ഉത്തമകാവ്യകോടിയിൽപ്പെടുന്ന എത്ര നാട്യഗ്രന്ഥങ്ങളുണ്ടു്? ആ സ്ഥിതിക്കു് അഞ്ഞൂറിൽ പരം കഥകളികളുള്ളതിൽ ഒട്ടുവളരെ എണ്ണത്തിനു് കാവ്യഗുണം ഇല്ലെന്നു വച്ചു്, കഥകളിയെ പൊതുവേ ആക്ഷേപിക്കാവുന്നതാണോ?
കൊട്ടാരക്കരത്തമ്പുരാന്റെ കാലശേഷം രാമനാട്ടത്തിലെ വേഷവിധാനത്തിലും മറ്റും വലുതായ ഭേദഗതികൾ വന്നുചേൎന്നിട്ടുണ്ടു്. മുടിയേറ്റലിൽ ഉപയോഗിച്ചുവന്ന പാളക്കിരീടങ്ങളും മറ്റുമാണു് ആദ്യകാലത്തു് കഥകളിക്കാരും മറ്റും ഉപയോഗിച്ചുവന്നതു്. ചുട്ടി കുത്തുന്ന ഏൎപ്പാടും, ഇന്നത്തേ രീതിയിലുള്ള ഉടുത്തുകെട്ടും അന്നു് ഇല്ലായിരുന്നു. അതിനും പുറമേ വേഷക്കാർതന്നെയാണു് പാടാറുണ്ടായിരുന്നതും.
ഈ രീതിയിൽ ചില ഭേദഗതികൾ ആദ്യമായി വരുത്തിയതു് വെട്ടത്തു തമ്പുരാനത്രേ. അദ്ദേഹം പാളക്കിരീടം കളഞ്ഞു് ഇന്നത്തെ മട്ടിലുള്ള കിരീടങ്ങൾ നടപ്പിലാക്കി. മുഖത്തു മനയോല തേയ്ക്കുക, ദേഹത്തിൽ കുപ്പായം ധരിക്കുക ഇത്യാദി പരിഷ്കാരം വരുത്തിയതും അദ്ദേഹമായിരുന്നു. എല്ലാറ്റിനും പുറമേ നടന്മാർ തന്നെ പാടുന്നതായാൽ ഭാവസ്ഫുരണം വേണ്ടപോലെ ഉണ്ടാവുകയില്ലെന്നു കണ്ടു് പ്രത്യേകം പാട്ടുകാരേയും അദ്ദേഹം ഏർപ്പെടുത്തി. അതിനോടുകൂടി മേളക്കൊഴുപ്പിനായി മദ്ദളത്തിനു പുറമേ ചെണ്ട കൂടി ഉപയോഗിക്കുന്നതിനും വ്യവസ്ഥ ചെയ്തു.
ഇപ്പോൾ കഥകളിയ്ക്കു് തെക്കൻ എന്നും വടക്കൻ എന്നും രണ്ടു പ്രധാന രീതികൾ നടപ്പിലിരിക്കുന്നു. ഇവയ്ക്കു് പ്രധാന കാരണഭൂതന്മാർ കല്ലടിക്കോടൻ, കപ്ലിങ്ങാടൻ എന്നീ നമ്പൂരിമാരാണു്. കപ്ലിങ്ങാടൻരീതിയിൽ രസാഭിനയത്തിനും കൈമുദ്രയ്ക്കും ആണു് പ്രാധാന്യം. കല്ലടിക്കോടനാവട്ടെ ചൊല്ലിയാട്ടത്തിനും കലാശച്ചവിട്ടിനും പ്രാധാന്യം കല്പിച്ചു. കപ്ലിങ്ങാടൻ ഓരോ കൈയും ഈരണ്ടു പ്രാവശ്യം കാണിക്കണമെന്നു വ്യവസ്ഥചെയ്തു; കല്ലടിക്കോടൻ അതു് വേണ്ടെന്നു വച്ചു. കുപ്പായത്തിനു് വൈവിധ്യം വരുത്തിയതും, മുടിയും കച്ചയും നടപ്പിലാക്കിയതും കപ്ലിങ്ങാടന്റെ നിർദ്ദേശാനുസരണമായിരുന്നു. എന്നാൽ പാട്ടിനു് ഒരു ചങ്കിടി കൂടി ആവശ്യമാണെന്നു വച്ചതു് കല്ലടിക്കോടനുമാണു്. ഈ രണ്ടു രീതികളും അത്യന്തഭിന്നങ്ങളെങ്കിലും അവ ഏറെക്കുറെ കലൎന്ന ഒരു മിശ്രരീതിയാണു് ഇപ്പോൾ മിക്ക ദിക്കുകളിലും അംഗീകരിക്കപ്പെട്ടിരിക്കുന്നതു്.
ആട്ടത്തിന്റെ പ്രധാനാംശങ്ങൾ കൈയ്യു്, മെയ്യു്, ചൊല്ലിയാട്ടം, രസവാസന ഇവയാകുന്നു. ആട്ടക്കാർ കരചരണാദികളുടേയും മുഖത്തിന്റേയും സഹായത്തെ മാത്രം അവലംബിച്ചു് വിവിധപദാൎത്ഥ ങ്ങളെ രംഗസ്ഥിതക്കു് പ്രത്യക്ഷപ്പെടുത്തിക്കൊടുക്കുന്ന കാഴ്ച അതിരമണീയമാണു്. ചിത്രകാരൻ വിവിധവൎണ്ണങ്ങളെക്കൊണ്ടും, സാഹിത്യകാരൻ പദങ്ങളെക്കൊണ്ടും നിൎമ്മിക്കുന്ന ചിത്രങ്ങൾ ആട്ടക്കാരന്റെ ഹസ്തവിരചിതമായ ചിത്രങ്ങളുടെ സമീപത്തു് അസ്തശോഭങ്ങളായ് ചമയുന്നു. എന്നാൽ ഈ കൈകൾ അറിയുന്നതിനു് സാധാരണക്കാർ വിചാരിക്കുമ്പോലെ അത്ര പ്രയാസവുമില്ല. മുദ്രക്കൈകൾ മിക്കവാറും ഭരതശാസ്ത്രപ്രഥിതങ്ങളാണല്ലോ. ചില്ലറ ഭേദഗതികൾ മാത്രമേ മലയാളികൾ വരുത്തീട്ടുള്ളു.
ഒരു നല്ല ആട്ടക്കാരനാകണമെങ്കിൽ മെയ്സ്വാധീനത വേണ്ടപോലുണ്ടായിരിക്കണം. എന്നാൽ എത്ര കാലം കളരിയിൽ വച്ചു് തിരുമ്മും ചവിട്ടും ഏറ്റിട്ടാണു് ഈ മെയ് സ്വാധീനത വരുത്തുന്നതെന്നോൎക്കുമ്പോൾ കഥകളിക്കാരുടെ ഇന്നത്തെ ജീവിതത്തെപ്പറ്റി ആൎക്കും അനുകമ്പ തോന്നാതിരിക്കയില്ല.
‘ആട്ടങ്ങളാടി നടക്കുന്നിതു ചില
കൂട്ടം ജനം പണം മോഹിച്ചെന്നു്’
അവരെപ്പറ്റി നമ്പ്യാർ പരിഹസിച്ചിട്ടുള്ളതു് കുറേ കഠിനമായിപ്പോയെന്നു വേണം പറവാൻ. നില്പിലും ഇരിപ്പിലും കലാശംചവിട്ടലിലും ഒക്കെ മെയ് അപേക്ഷിതമായിരിക്കുന്നു.
പദം ചൊല്ലുമ്പോൾ ആടേണ്ടുന്ന രീതിയാണു് ചൊല്ലിയാട്ടം. ശൃംഗാരപദങ്ങളെല്ലാം പതിഞ്ഞ മട്ടിലുള്ളവയാകയാൽ അവ ചൊല്ലുമ്പോൾ പതിഞ്ഞു് ആടണമെന്നാണു് വ്യവസ്ഥ. അതായതു് തിരശ്ശീല നീക്കിയാലുടനേ നായകൻ നായികയെ പിടിച്ചു് ഒരു ദിക്കിൽ നിറുത്തിയശേഷം കുറച്ചു നേരം പ്രേമപൂൎവകം അവളെ അംഗപ്രത്യംഗം നോക്കിക്കൊണ്ടു നിൽക്കുന്നു. ഇതിനു് നോക്കിക്കാണൽ എന്നുപേർ. ചില ആട്ടക്കാർ ഇതിനായി ഒട്ടു വളരെ സമയം ചെലവിടുന്നതായി കാണാം. അരസികന്മാരായ രംഗസ്ഥിതന്മാർക്കു് ഉറക്കം തൂങ്ങാൻ പറ്റിയ സമയമാണിതു്. നോക്കിക്കാണലിനുശേഷം പതിഞ്ഞാട്ടം തുടങ്ങുന്നു. അപ്പോഴേയ്ക്കും കാണികളിൽ പലരും ഗാഢനിദ്രയിൽ ലയിച്ചു കഴിയും. പതിഞ്ഞാട്ടത്തിനു നേരെ വിപരീതമാണു് മുറുകിയാട്ടം. ഇതു് ഒരുമാതിരി ഉറക്കമുണൎത്ത ിയുമാകുന്നു. യുദ്ധപദങ്ങൾ ചൊല്ലുമ്പോൾ വേണ്ടതു് മുറുകിയാട്ടമാകുന്നു. ഈ രണ്ടുതരം ആട്ടങ്ങൾക്കും മദ്ധ്യേ ഇടത്തരം ആട്ടം എന്നൊന്നുകൂടിയുണ്ടു്. നടന്നുകൊണ്ടുള്ള ചൊല്ലിയാട്ടത്തിനാണു് ഈ പേർ പറഞ്ഞുവരുന്നതു്. ഇങ്ങനെ ചൊല്ലിയാട്ടം മൂന്നു വിധമാകുന്നു.
രസഭാവാദികളെ വേണ്ടപോലെ സ്ഫുരിപ്പിക്കുന്നതിനുള്ള പാടവമാണു് രസവാസന. ഉത്തമനായ നടന്റെ നടനചാതുരി സവിശേഷം വെളിപ്പെടുത്തുന്നതു് ഈ വിഷയത്തിലാകുന്നു. കേവലം അഭ്യാസംകൊണ്ടു മാത്രം രസവാസനാപാടവം സിദ്ധിക്കുന്നില്ല. മനോധൎമ്മം പ്രയോഗിച്ചു് തന്മയത്വം വരുത്തി ആടുന്നതിനു് വിരുതുള്ളവർ നന്നേ ചുരുക്കമായിരിക്കുന്നതിന്റെ രഹസ്യം ഇതാണു്. ചിലപ്പോൾ പരസ്പരവിപരീതങ്ങളായ ഭാവങ്ങളെ ഒരേ കാലത്തു് ആടേണ്ടതായിവരും. തത്സമയങ്ങളിൽ അനുഭവരസികന്മാരല്ലാത്ത നടന്മാർ കാടുകേറിപ്പോകുന്നതിൽ അത്ഭുതപ്പെടുവാനുണ്ടോ?
“കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനംകൊണ്ടു കോപമോടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും”
എന്ന പദം ശരിയായി ആടി ഫലിപ്പിക്കുന്നതിനു് സാധാരണ നടന്മാരെക്കൊണ്ടു് ഒരിക്കലും സാധിക്കയില്ല. അതുപോലെതന്നെ.
‘തിങ്കൾമൗലേ കേൾക്ക വാചം ദേവ ദേവ മേ
എങ്കലുള്ളപരാധമെല്ലാം നീതാൻ സഹിക്കവേണം’
എന്ന പദ്യത്തെ അഭിനയിക്കുമ്പോൾ ലജ്ജ, ഭയം, കോപം, ശോകം ഇത്യാദി വിവിധഭാവങ്ങളെ ഒന്നോടൊന്നു് തുടൎന്നു ് സ്ഫുരിപ്പിക്കേണ്ടി വരുന്നു. അതു് എത്ര വിഷമമാണെന്നു് അല്പം ആലോചിച്ചുനോക്കിയാൽ അറിയാം.
ഭാവാഭിനയവിഷയത്തിൽ വേറേയും ചില ദുർഘടങ്ങൾ ഉണ്ടു്. നടനു് നായകന്റെ സ്വഭാവത്തെപ്പറ്റി പരിപൂൎണ്ണമായ ജ്ഞാനം ഉണ്ടായിരിക്കണം. കഥയിലെ അംഗിയായ രസത്തിനു് അനുഗുണമായിട്ടല്ലാതെ തദംഗമായ രസത്തെ ഒരിക്കലും അഭിനയിച്ചുകൂട. അംബരീഷചരിതത്തിലെ നായകൻ പ്രകൃത്യാ ശാന്തനാണല്ലോ. ഒരു ശാന്തരസം കഥയിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്നതായും നാം കാണുന്നു. അങ്ങിനെ ഇരിക്കേ അംബരീഷന്റെ ശൃംഗാരപദത്തെ കുറേ ‘പച്ച’യായി ആടിയാൽ രസവിച്ഛിത്തി സംഭവിച്ചു പോകും. അതുപോലെ തന്നെ നളചരിതത്തിലെ നളൻ ധീരോദാത്തനാണു്; എന്നാൽ കരുണത്തെ അഭിനയിക്കേണ്ട ഘട്ടങ്ങൾ പലതുമുണ്ടുതാനും. അതുകൊണ്ടു് നളന്റെ വേഷം കെട്ടി ആടുന്ന നടൻ കരുണ അഭിനയിക്കുന്ന അവസരത്തിൽ കണ്ണീർ പൊഴിക്കുന്നതിനാൽ സഹൃദയന്മാർക്കു് രസിക്കയില്ല.
ആട്ടത്തിന്റെ പ്രധാന അംശങ്ങളെപ്പറ്റി ഇവിടെ സംക്ഷിപ്തമായി വിവരിച്ചു കഴിഞ്ഞു. എന്നാൽ ഇളകിയാട്ടം എന്നൊരു സമ്പ്രദായം ഉള്ളതിനെപ്പറ്റി രണ്ടു വാക്കു കൂടി പറയാതിരിക്കുന്നതു് ഉചിതമല്ല. ഇതു് നടന്റെ മനോധൎമ്മപ്രകാശനത്തിനു് നല്ല അവസരം നൽകുന്നു. ഇളകിയാട്ടത്തിൽ ആടുന്നതിനു് പദമൊന്നുമില്ല. കേവലം മുദ്രയെ അവലംബിച്ചു ചെയ്യുന്ന മനോരഥപ്രകാശനമോ സ്ഥലകാലാദിവൎണ്ണനയോ ആണു് ഇളകിയാട്ടം. ഒരു ശൃംഗാരപദം ആടിക്കഴിഞ്ഞുവെന്നിരിക്കട്ടെ; നടൻ ആട്ടം അവിടെ അവസാനിപ്പിക്കാതെ നായികയുടെ കേശാദിപാദവൎണ്ണനയ്ക്കൊരുങ്ങുന്നു. ചില നടന്മാർ ഇളകിയാട്ടത്തിനു് ഉപയോഗിക്കുന്നതിലേക്കു് ചില ഛായാശ്ലോകങ്ങൾ പഠിച്ചുവച്ചിരിക്കും. അതുകൊണ്ടാണു് ഇളകിയാട്ടങ്ങൾ പ്രായേണ ഒരേ രീതിയിലായിപ്പോകുന്നതു്. എന്നാൽ അതിവിശിഷ്ടന്മാരായ അപൂൎവം ചില നടന്മാരുടെ ഇളകിയാട്ടം കാണേണ്ടതു തന്നെയാണു്.
വേഷവിധാനത്തിൽ കഥകളി നാടകത്തിൽനിന്നു വിഭിന്നമായിരിക്കുന്നു. നാടക-കൎത്ത ാക്കൾ വേഷത്തെ സംബന്ധിച്ചു കഴിയുന്നത്ര സ്വാഭാവികത വരുത്താൻ ശ്രമിക്കവേ, കഥകളിയിൽ പച്ച, കത്തി, കരി, താടി എന്നിങ്ങനെ പല ഭേദങ്ങൾ ഏൎപ്പെടുത്തിയിരിക്കുന്നു. ഇതു് ഒരു ന്യൂനതയാണെന്നു പറയുന്ന ചില രസികന്മാരെ കാണാം. എന്നാൽ ഒരു സംഗതി നാം പ്രത്യേകം ഓൎത്ത ിരിക്കേണ്ടതായിട്ടുണ്ടു്. ആട്ടക്കഥകൾ സാധാരണ മനുഷ്യരുടെ ജീവിതത്തെ പ്രതിപാദിക്കുന്നവയേ അല്ല; അത്ഭുതപുരുഷന്മാരാണു് അവയിലെ പാത്രങ്ങൾ. നാടകത്തിലെ രാവണനെ കണ്ടാൽ ‘അത്ഭുതവിക്രമധിക്കൃതശക്രപരാക്രമനാകിയ നക്തഞ്ചരാധിപതി’യാണെന്നു തോന്നുമോ? കഥകളിയിലെ രാവണനോ? വേഷവും അലൎച്ചയും ഒക്കേ കാണുന്ന മാത്രയിൽ തന്നെ, സാധാരണക്കാരിൽനിന്നു വ്യതിരിക്തനായ ഒരു അത്ഭുതപരാക്രമിയാണു് അവൻ എന്നു് ആൎക്കു ം തോന്നാതിരിക്കയില്ല. അതിനും പുറമേ ശൃംഗാരവീരരൗദ്രാദിഭാവങ്ങളുടെ സമ്യക്‍സ്ഫുരണത്തിനു് മുഖത്തു തേയ്ക്കുന്ന ചായങ്ങൾ സഹായിക്കയും ചെയ്യുന്നു.
കഥകളിയിൽ ‘പച്ച’ എന്ന ശബ്ദം കേവലം സാങ്കേതികമാകുന്നു. പച്ചയ്ക്കു് മഞ്ഞ, ചുവപ്പു്, നീലം, എന്നീ നിറഭേദങ്ങൾ വരുത്തുന്നതു് സാധാരണമാണു്. ക്ഷത്രിയന്മാരുടേയും അവരുടെ സചിവാദ്യനുചരന്മാരുടേയും വേഷം പ്രായേണ പച്ചയാണു്. പച്ച ആടിഫലിപ്പിക്കാൻ അധികം വിഷമമാണത്രേ. ദുഷ്ടപാത്രങ്ങളുടെ വേഷം കത്തിയാണു്. അതുതന്നെ കുറുംകത്തി, നെടുംകത്തി എന്നു രണ്ടു വിധത്തിലുണ്ടു്. എന്തു നിയമത്തെ അടിസ്ഥാനപ്പെടുത്തി, ഈ വിഭജനം ചെയ്തിരിക്കുന്നു എന്നു നിൎണ്ണയിപ്പാൻ തരമില്ല.
ഹനുമദാദിവാനരന്മാരാണു് താടിക്കാർ; എന്നാൽ ഹനുമാനു് വെള്ളത്താടിയാണെങ്കിൽ സുഗ്രീവനു ചുവന്ന താടിവേണമെന്നാണു് വ്യവസ്ഥ.
കാട്ടാളന്മാരുടെ വേഷമാണു് കരി. താടി, കരിവേഷം ഇവ കെട്ടുന്നവരെല്ലാം രാഗത്തിൽ അലറുന്നവരാണു്; എന്നാൽ ഓരോ വേഷത്തിന്റേയും അലൎച്ച ഓരോ മാതിരിയിൽ ആണു് ഇരിക്കേണ്ടതു്.
കഥകളിയിൽ സംഗീതവും സാഹിത്യവും ഭംഗിയായി സമ്മേളിച്ചിരിക്കുന്നു. സംഗീതപ്രയോഗം മുഴുവനും സോപാനരീതിയിലാണു്. എന്നാൽ ഈയിടയ്ക്കു് ദേശ്യസമ്പ്രദായവും പ്രയോഗിപ്പാൻ ചിലർ ആരംഭിച്ചിട്ടുണ്ടു്. ഇതു ശോഭനമായ പരിഷ്കാരമാണെന്നു പറവാൻ പാടില്ല. ഉചിതങ്ങളായ രാഗങ്ങളേയും ആടുന്നതിനു കൊള്ളാവുന്ന മട്ടുകളേയും തെരഞ്ഞെടുത്തു ഗാനങ്ങൾ നിൎമ്മിക്കുന്ന വിഷയത്തിൽ കോട്ടയം തമ്പുരാൻ, ഇരയിമ്മൻതമ്പി മുതലായ കവികൾ നല്ല സാമൎത്ഥ ്യം പ്രകടിപ്പിച്ചിട്ടുണ്ടു്.
അഞ്ഞൂറിൽപരം ആട്ടക്കഥകൾ ഇപ്പോൾ കേരളത്തിൽ നടപ്പുണ്ടെങ്കിലും അവയിൽ മിക്കവയും രസശൂന്യങ്ങളാണെന്നു നിസ്സംശയം പറയാം. പക്ഷേ മറ്റു സാഹിത്യപ്രസ്ഥാനങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണു്. ദേവദൂതന്മാർ കാലുവയ്ക്കാൻ മടിക്കുന്നിടത്തു് മൂഢാത്മാക്കൾ പാഞ്ഞു കേറുമെന്നുള്ള പഴഞ്ചൊല്ലു് നിരൎത്ഥ കമല്ല.
അവസാനമായി ചിന്തിപ്പാനുള്ളതു് കഥകളിയുടെ ഭാവിയേപ്പറ്റിയാണു്. അതിനു് അതിഭാസുരമായ ഒരു ഭാവിയുണ്ടെന്നു തോന്നുന്നു. ഇപ്പോൾതന്നെ ആട്ടക്കഥയ്ക്കു് അഖിലഭാരതപ്രശസ്തി ലഭിച്ചുകഴിഞ്ഞു. ഒരു വിദൂരസഞ്ചാരവും അചിരേണ നടത്തിയേക്കാനിടയുണ്ടു്. ശീമയ്ക്കുപോയി ‘സായു’വിന്റെ അഭിനന്ദനത്തോടുകൂടി തിരിച്ചു വന്നാൽ പിന്നെ മലയാളികളും അതിനെ വേണ്ടപോലെ ആദരിക്കാതിരിക്കുമോ? ഏതായിരുന്നാലും കഥകളിയുടെ കഥ തീൎന്നു എന്നു വിചാരിച്ചു് നെടുമൂച്ചിട്ടവൎക്കു് നിരാശയ്ക്കേ വഴികാണുന്നുള്ളു.
15.1 കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ
തമ്പുരാന്റെ ഭാഷാകവിത പ്രായേണ അസമഞ്ജസമാണെന്നാണു് പണ്ഡിതാഭിപ്രായം. എന്നാൽ ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഒരു ദൃശ്യകാവ്യത്തിനു് കവിത്വത്തിന്റെ സഹായം വേണമെന്നില്ല; കവിത്വമുള്ള കൃതികൾ രംഗത്തിൽ ഫലിക്കാതെയും വന്നേക്കാം. ഉത്തരരാമചരിതം നല്ല ഒരു കാവ്യമാണെങ്കിലും രംഗത്തിൽ പ്രയോഗിച്ചാൽ ലേശം പോലും ഫലിക്കുമെന്നു തോന്നുന്നില്ല. കിരാതം ആട്ടക്കഥയ്ക്കു് വലിയ കാവ്യഗുണമൊന്നുമില്ലെന്നു മാത്രമല്ല, അതു കാവ്യദോഷങ്ങളെക്കൊണ്ടു നിറഞ്ഞുമിരിക്കുന്നു. എന്നിട്ടും ആടാൻ കൊള്ളാവുന്ന കഥകളിൽ ഒന്നാണെന്നു സൎവസമ്മതമാകുന്നു. കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കോട്ടയത്തിന്റെ കഥകളിൽ കാണുന്നമാതിരിയുള്ള പാണ്ഡിത്യപ്രകടനമോ കവിത്വശക്തിതന്നെയോ ഇല്ലെന്നിരുന്നാലും, അവ ഒട്ടു മുക്കാലും ആടാൻ കൊള്ളാവുന്നവയാണു്.
‘കലയ സദാ രഘുനായകം
വിബുധനികരകരവിഗളിതസുമകുല
വിലസിതനവമണി ഗണചൂഡം.കലയ
സമരധരോപരിഗതമൃഡശേഖരലസ-
ദുരതരശിശുശശിഫാല
വിധുഹൃദമൎഷിതമാനസനളിനീകനക
സരോരുഹ ദളനയന’
ഇത്യാദി പദങ്ങൾ നിൎമ്മിച്ച കവിയ്ക്കു് വാസനയില്ലായിരുന്നു എന്നു പറയാവുന്നതല്ല. അഥവാ ഒരു കവി എന്ന നിലയിൽ അദ്ദേഹം പണ്ഡിതജനങ്ങളുടെ പ്രശംസയ്ക്കു പാത്രമല്ലെന്നു വന്നാൽ തന്നെയും, കഥകളിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന നിലയിൽ സൎവഥാ സംസ്മരണീയനാണല്ലോ.
കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ, കഥകളിപ്രസ്ഥാനത്തിനു പിന്നീടു വന്നുകൂടീട്ടുള്ള ദൂഷ്യങ്ങളൊന്നുമില്ല. എല്ലാക്കഥകളുടേയും പ്രാരംഭത്തിൽ ഒരു ശൃംഗാരപദം വേണമെന്നു് പിൽക്കാലത്തേ കവികൾക്കു നിർബന്ധമുണ്ടായിരുന്നതുപോലെ തോന്നുന്നു. ഈ വിഷയത്തെ സംബന്ധിച്ചു് പ്രസിദ്ധ നിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു: “ശൃംഗാരപദങ്ങൾ സാധാരണ ആട്ടക്കഥകളിൽ കാണുമാറുള്ളതു് ഏകദേശം ഒരച്ചിൽ പിടിച്ചവ പോലെ തോന്നുന്നു. പിന്നെയും ഒരു വിശേഷമുള്ളതു് ഭാര്യാഭൎത്ത ാക്കന്മാരുടെ സംവാദങ്ങളിൽ സ്ത്രീപുരുഷന്മാരുടെ ഹൃദയഭേദം അറിവില്ലാത്ത കവികൾ പുരുഷന്മാർകൂടി ചെയ്യാത്ത പ്രാൎത്ഥ നകൾ സ്ത്രീകളുടെ മുഖങ്ങളിൽനിന്നും പുറപ്പെടീച്ചിരിക്കുന്നതാകുന്നു. ഇതിനു ദൃഷ്ടാന്തങ്ങൾ, സിംഹധ്വജചരിതത്തിൽ,
‘കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻ വാണിമണേ
ശാന്തേ മാനിനി സാമജഗാമിനി
ചാന്തേലുംമുലമാർകുലമഹിതേ,’
ഇങ്ങനെ തുടങ്ങി കാമന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു് അതിനിടയ്ക്കുദ്യാനത്തിൽ പ്രവേശിച്ചു് രാജാവു് ചെയ്യുന്ന പ്രാൎത്ഥ നകൾക്കു് ഉത്തരമായി ഭാര്യ പറയുന്ന വാക്കു്,
‘വാരിജാസ്ത്രചാരുരൂപ ദൂരിതപാപ
മാരകേളിചെയ്‍വതിന്നു പാരമുണ്ടു മോഹമിന്നു്
സോമബിംബമിതു കാൺക മാമകപ്രാണനായക
കാമകേളി ചെയ്തീടുവാൻ താമസിച്ചീടൊല്ലേ ഭവാൻ.’
ഇത്യാദി അസഭ്യപദമാക്കിത്തീൎത്ത ിരിക്കുന്നു. ഈ സ്ത്രീയേ ശാന്തേ എന്നു രാജാവിനേക്കൊണ്ടു് സംബോധനം ചെയ്യിച്ച കവി എത്രമാത്രം കഥയില്ലായ്കയേ പ്രദൎശിപ്പിക്കുന്നു! പ്രായേണ ആട്ടക്കഥകളിൽ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളിസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേർന്നു മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകകഥകളെക്കൊണ്ടു തെളിയിക്കാവുന്നതാണു്. ഇതിൽ ദേവേന്ദ്രൻ മുതലായ സ്ത്രീലമ്പടന്മാരേയും, അംബരീഷൻ മുതലായ പരമഭക്തന്മാരെയും കവികൾ ഒരേ നുകത്തിൽ കെട്ടിക്കാണുന്നതു് വളരെ കഷ്ടമായിരിക്കുന്നു. നവോഢാകളെക്കൊണ്ടുപോലും.
‘മുല്ലസായകതുല്യ നിന്നെ ലഭിച്ചതോൎത്ത ാൽ
നല്ല പുണ്യമിന്നല്ലോ സഫലം മമ
മുല്ലസായക കേളിയാടുക മോഹനാംഗ
ഫുല്ലകമലദളലോചന വിരവൊടു്.’
എന്നു പറയിക്കുന്ന കവിയ്ക്കു് സ്ത്രീഹൃദയജ്ഞാനത്തിന്റെ കണികപോലും ഉണ്ടെന്നു പറയാമോ?” മഹാകവി ഉണ്ണായിവാര്യരാകട്ടെ, ആ മാതിരി രംഗത്തെ,
‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻ തൊഴും മൊഴി നിശമ്യ വിദർഭകന്യാ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തൎമ്മുദാ പുരവരേ സഹ തേന രേമേ.’
എന്ന ശ്ലോകത്തിലാക്കിക്കളഞ്ഞു. ഈ മാതിരി ന്യൂനത കൊട്ടാരക്കരത്തമ്പുരാന്റെ കൃതികളിൽ കാണ്മാനേ ഇല്ല. ചില കഥകളിൽ ശൃംഗാരമേ ഇല്ലതാനും. വേഷവൈവിധ്യത്തിനുവേണ്ടി പുരാണകഥയ്ക്കു ബാഹ്യമായ പാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായവും അദ്ദേഹം സ്വീകരിച്ചു കാണുന്നില്ല.
തമ്പുരാൻ തീരെ അവ്യുൽപന്നനെന്നു പറഞ്ഞുകൂട. പ്രസിദ്ധന്മാരായ പൂൎവകവികളിൽ പലരുടേയും ആശയവിശേഷങ്ങൾ അദ്ദേഹത്തിന്റെ കൃതികളിൽ അവിടവിടെ കാണ്മാനുണ്ടു്. കോട്ടയം കേരളവൎമ്മയുടെ രാമായണംപോലും അദ്ദേഹം വായിച്ചിട്ടുണ്ടെന്നുള്ളതിനു് താഴെ ചേൎത്ത ിരിക്കുന്ന ഭാൎഗ്ഗവരഘുരാമന്മാരുടെ സംവാദം സാക്ഷ്യം വഹിക്കുന്നു.
ഭാൎഗ്ഗവരാമൻ: രേ രേ രാഘവ രാമ
രാജകുലാധമ നിന്നുടെ ചരിതം
രാജസമധികമനോജ്ഞം
രഘുരാമൻ: ഭാൎഗ്ഗവ മുനിവര രാമ
ശസ്ത്രവുമേന്തിയണഞ്ഞതു കണ്ടി-
ട്ടത്ര നിനച്ചേൻ മുനിവരനെന്നും
ഭാൎഗ്ഗവരാമൻ: വൃദ്ധതരമാമൊരു നിശിചരിയെ നീ
തത്ര ഹനിച്ചതു യുക്തമഹോ!രേ രേ
രഘുരാമൻ: അവൾ മമ മാതാവല്ല മുനീന്ദ്ര
ശുഭതരചരിതമഹാത്മൻഭാർഗ്ഗ
ഭാൎഗ്ഗവരാമൻ: ക്ഷത്രിയവംശമശേഷം കൃത്തം
ചെയ്തവനഹമിതി കേട്ടില്ലേ നീ?രേ രേ
രഘുരാമൻ: സത്യമഹോ നീ ചൊന്നതു ഭാൎഗ്ഗവ
ഉത്തമ ഞാനെവനാകുന്നു മുനേ?ഭാൎഗ്ഗ
ഈ ഭാഗങ്ങൾ വായിക്കുമ്പോൾ പ്രസ്തുത കവിയും കേരളവൎമ്മരാമായണവുമായി നല്ല പരിചയം ഉണ്ടായിരുന്നു എന്നു് നമുക്കു് മനസ്സിലാക്കാം. അതുകൊണ്ടു് കൊട്ടാരക്കര രാജാവിന്റെ കാലം ൮൫൯-നു ശേഷമായിരുന്നു എന്നും നിശ്ചയിക്കാം. ൮൮൨-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടതും ൮൭൧-ലെ മാമാങ്കമഹോത്സവം വൎണ്ണിക്കുന്നതും ആയ പഴയ പാട്ടിൽ,
‘കൃഷ്ണനാട്ടങ്ങളും രാമനാട്ടങ്ങളും
കൃഷ്ണഭക്തന്മാർചരിത്രപാഠങ്ങളും’
എന്നിങ്ങനെ രാമനാട്ടത്തെപ്പറ്റിയുള്ള പ്രസ്താവം കാണുന്നതുകൊണ്ടു് ൮൫൯-നും ൮൮൯-നും മദ്ധ്യേ ആയിരുന്നു എന്നു് നിസ്സംശയം പറയാം. സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ പ്രസംഗവശാൽ ‘വീരകേരളവർമ്മ’യെപ്പറ്റി ഞാൻ പ്രസ്താവിച്ചിട്ടുണ്ടു്. എന്നാൽ തിരുവിതാംകൂർ ചരിത്രം എഴുതുന്ന കാലത്തു് കൂടുതൽ ഗവേഷണം ചെയ്യേണ്ടതായി വരികയും ‘സ്റ്റേറ്റു് മാന്വലി’നെ ആസ്പദമാക്കി സാഹിത്യചരിത്രത്തിൽ ചെയ്തിട്ടുള്ള പ്രസ്താവം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്തു. ഇരവിക്കുട്ടിപ്പിള്ളയുടെ കാലത്തു് നാടു വാണിരുന്നതു് വീരരവിവർമ്മ ആയിരുന്നു എന്നു് തിരുവിതാംകൂർചരിത്രത്തിൽ സപ്രമാണം ഞാൻ തെളിയിച്ചിട്ടുണ്ടു്. അന്നും ഒരു വീരകേരളവർമ്മ ഉണ്ടായിരുന്നു; എന്നാൽ അദ്ദേഹം ദേശിങ്ങനാട്ടു രാജാവായിരുന്നു. കുറച്ചുകാലം കഴിഞ്ഞു് അദ്ദേഹത്തിനു് രവിവർമ്മതമ്പുരാൻ തൃപ്പാപ്പൂർ മൂപ്പുസ്ഥാനം നൽകയും ചെയ്തിട്ടുണ്ടു്.
“൭൮൬-ാമതു പൂരുട്ടാതി മാതം ൬-നു പൂരം നാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു്. നാളതു മുതൽ നായിനാരു് ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണു. ൮൩൬-ാമതു ആവണിമാതം ൧൧-നു തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിലിൽ എഴുന്നള്ളിയിരുന്നു് മുടിഞ്ഞരുളിയതു് നാളതു മുതൽ നായിനാരു രാമവൎമ്മ മൂപ്പു വാണു” എന്നൊരു രേഖയുള്ളതിനു പുറമേ ൭൯൫-ലെ ശ്രീപത്മനാഭക്ഷേത്രവരിയിൽനിന്നു്, ശ്രീവീരകേരളവൎമ്മ ദേശിങ്ങനാട്ടു രാജാവായിരുന്നെന്നും അക്കൊല്ലത്തിൽ അദ്ദേഹത്തിനു് നാടുവാഴുന്ന തമ്പുരാൻ തൃപ്പാപ്പൂർ മൂപ്പു് സ്ഥാനം നല്കിയെന്നും അദ്ദേഹം ൮൨൬-ൽ നാടുനീങ്ങി എന്നും നമുക്കു ഗ്രഹിക്കാം. ഇവയ്ക്കു പുറമേ ൮൬-ലെ ഒരു രേഖയിലും ഈ ദേശിങ്ങനാട്ടു വീരകേരളവൎമ്മയെപ്പറ്റി പ്രസ്താവമുണ്ടു്. വേറെ ഒരു വീരകേരളവൎമ്മ അതിനടുത്തെങ്ങും വേണാടു വാണിട്ടുമില്ല. അതുകൊണ്ടാണു് കൊട്ടാരക്കരത്തമ്പുരാൻ നെടുമങ്ങാട്ടു രാജാവായിരുന്ന വീരകേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ഞാൻ പറഞ്ഞതു്. ആ കേരളവൎമ്മയെ എളയിടത്തുസ്വരൂപത്തിലുള്ളവർ സഹായിച്ചു എന്നുള്ളതും ഈ ഊഹത്തിനു് ഉപോദ്ബലകമായിരിക്കുന്നു.
15.2 കോട്ടയം തമ്പുരാൻ
കഥകളിയ്ക്കു് ഭാഷാസാഹിത്യത്തിൽ ഒരുത്തമസ്ഥാനം സമ്പാദിച്ചുകൊടുത്തതു് കോട്ടയം തമ്പുരാനായിരുന്നു. ഈ പ്രൗഢകവിയുടെ കാലത്തേപ്പറ്റിയും ഭിന്നാഭിപ്രായങ്ങൾ ഉണ്ടു്.
‘അസ്തി സ്വവിത്താൎജ്ജ ിതവീര്യധാമ്നാം
ശാസ്താ ഹരിശ്ചന്ദ്രകുലോദ്ഭവാവാം
പൃത്ഥ്വീപതീനാം പുരളീതി നാമ്നാ
പുരീ പുരാരാതിനിഷേവകാനാം
ശ്രീമാനനൎഘഗുണശാലിതയാ നൃപാണാം
ഭൂഷായിതോ നിജകരാത്തസമസ്തതേജാഃ
കാമപ്രദാനമിതകല്പമഹീരുഹസ്സ
ചിന്താമണിൎജ്ജ യതി കേരളവൎമ്മനാമാ
തദനന്തരജേന നിൎമ്മിതം തദിദം പാണ്ഡഭുവാം കഥാമൃതം
സ്വദതേ സ്വദതാം ദയാലവൈര്യദുനാഥാംഘ്രി സമൎപ്പിതാത്മനാം.’
എന്നിത്യാദി വന്ദനശ്ലോകങ്ങളിൽനിന്നും നമുക്കു് അറിയാവുന്നതു് ഇക്കവി ഒരു കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തരവനോ ആയിരുന്നു എന്നു മാത്രമാണു്. ഏതു കേരളവൎമ്മ? കവിയുടെ പേരെന്തു്? അദ്ദേഹം ഏതു കാലത്തു് ജീവിച്ചിരുന്നു എന്നീ സംഗതികൾ അറിയുന്നതിനു് ഈ ശ്ലോകങ്ങൾ സഹായിക്കുന്നില്ല. കോട്ടയം രാജവംശത്തിനു് വളരെ പഴക്കമുണ്ടെന്നുള്ളതിനു് സംശയമില്ല. എന്നാൽ ക്രമേണ ഈ വംശം കോലത്തിരിയുടെ പ്രതാപത്തിനു് കീഴ്‍പ്പെട്ടിരിക്കേണ്ടി വന്നു. കോട്ടയം താലൂക്കു മുഴുവനും കോലത്തിരിയ്ക്കു സ്വാധീനമായി. പക്ഷേ ഏറെക്കാലം കഴിയുംമുമ്പുതന്നെ പുരളീശന്മാർ കോട്ടയം വീണ്ടെടുത്തു എന്നു മാത്രമല്ല, അതിനു ചുറ്റുമുള്ള ദേശങ്ങളും സ്വാധീനപ്പെടുത്തി. വയനാട്ടിൽ കുറുമ്പ്രനാട്ടുരാജാവിനു് ഭാഗിച്ചുകൊടുത്തിരുന്ന സ്ഥലം ചില വാദങ്ങൾ പുറപ്പെടുവിച്ചു് അവർ പിടിച്ചെടുത്തതായി മലയാള ചരിത്രത്തിൽ കാണുന്നു. ക്രിസ്താബ്ദം പതിനഞ്ചാം നൂറ്റാണ്ടു് അവസാനിക്കുന്നതിനു് മുമ്പുതന്നെ താമരശ്ശേരിനാടും അവർ കൈവശപ്പെടുത്തുകയുണ്ടായി. ഇങ്ങനെ കൊല്ലവർഷം ഏഴാം ശതകത്തിന്റെ ചതുൎത്ഥ പാദത്തിൽ അതിബലവാനായ ഒരു കോട്ടയം രാജാവിനെ ആണു് നാം കാണുന്നതു്. അക്കാലത്തു് ആ രാജകുടുംബം മൂന്നു ശാഖകളായി പിരിഞ്ഞു. അതിൽ പടിഞ്ഞാറേ കോവിലകം പഴശ്ശിയിലും, കിഴക്കേ കോവിലകവും തെക്കേ കോവിലകവും കോട്ടയത്തും ആണു് സ്ഥാപിച്ചിരുന്നതു്. വയനാടു് കീഴടക്കിക്കഴിഞ്ഞപ്പോൾ അവർ മാനന്തവാടി എന്ന സ്ഥലത്തെ തലസ്ഥാനമാക്കി.
൧൭൨൫-ാമാണ്ടിടയ്ക്കു് കോട്ടയം രാജാവു് ഇംഗ്ലീഷുകാരുമായി സഖ്യം ചെയ്തു. കണ്ണൂറിലെ ആലിരാജാവുമായുള്ള യുദ്ധത്തിൽ കോട്ടയം ഇംഗ്ലീഷുകാൎക്കു ് അനുകൂലിയായി നിന്നു് വേണ്ട സഹായങ്ങൾ ചെയ്തിട്ടുണ്ടു്. ൧൭൫൬-ൽ യൂറോപ്പിൽ ആരംഭിച്ച സപ്തവൎഷയുദ്ധ കാലത്തും കോട്ടയം ഇംഗ്ലീഷുകാൎക്കു് പിന്തുണയായി നിന്നുവെന്നുള്ളതിനു് രേഖകൾ കാണുന്നു. ഹൈദരുടെ ആക്രമണകാലത്തു് ഇംഗ്ലീഷ്ഈസ്റ്റിൻഡ്യാകമ്പനിയോടു യോജിച്ചു നിന്ന ഏകവടക്കൻമലയാളരാജ്യം കോട്ടയമായിരുന്നു. ടിപ്പു മലയാളക്കര ആക്രമിച്ചപ്പോൾ, കോട്ടയം, കടത്തനാടു്, ചിറയ്ക്കൽ മുതലായ രാജ്യങ്ങൾ പരിഭ്രമിച്ചു. എന്നാൽ കമ്പനിക്കു് മിത്രങ്ങളായിത്തീരുന്ന എല്ലാ രാജാക്കന്മാരേയും ശത്രുക്കളിൽനിന്നു രക്ഷിക്കുന്നതാണെന്നുള്ള ഒരു വിളംബരം കോറൺവാളിസ്പ്രഭു പ്രസിദ്ധീകരിച്ചപ്പോൾ, ആ രാജാക്കന്മാൎക്കു് ധൈര്യമായി. അവരെല്ലാം കമ്പനിയോടു സഖ്യം ചെയ്തു. മൈസൂർപടക്കാലത്തു് വടക്കൻരാജാക്കന്മാരിൽ പലരും തിരുവിതാംകൂറിൽ അഭയം പ്രാപിച്ചു. കോട്ടയം രാജവംശത്തിൽ പിന്നീടു് ചരിത്രപ്രസിദ്ധനായിത്തീർന്ന പഴശ്ശിരാജാവു മാത്രം നാടു വിട്ടില്ല. വലിയ തമ്പുരാൻ സ്വമാതാവിനോടുകൂടി തിരുവനന്തപുരത്തേക്കു പൊയ്ക്കളഞ്ഞു. ൧൭൮൨-ൽ കോട്ടയവും, കടത്തനാടും, ഇരുവാഴിനമ്പ്യാരും ഇംഗ്ലീഷ് കമ്പനിയുടെ രക്ഷയിൻകീഴിൽ വന്നു. ടിപ്പുവുമായുള്ള യുദ്ധം അവസാനിച്ചപ്പോൾ, നാട്ടുരാജാക്കന്മാരെല്ലാം വല്ലാതെ തളൎന്നു കഴിഞ്ഞിരുന്നു. നികുതി ശരിയായി പിരിയാതെ വന്നു. അന്തഃഛിദ്രങ്ങളും വൎദ്ധിച്ചു. ഒടുവിൽ രാജ്യഭരണം കമ്പനിയെത്തന്നെ ഏല്പിക്കേണ്ടതായും വന്നു.
കോട്ടയത്തെ വലിയതമ്പുരാൻ തിരുവനന്തപുരത്തേയ്ക്കു പോയ കാലത്തു പടിഞ്ഞാറേകോവിലകത്തു് കേരളവൎമ്മ എന്നു പേരായ ഒരു രാജാവു് നാട്ടിൽതന്നെ താമസിച്ചിരുന്നു. അദ്ദേഹം ധീരനും പരാക്രമിയും ഇംഗ്ലീഷുകാരുടെ ഉറ്റമിത്രവും ആയിരുന്നു. യുദ്ധമെല്ലാം ശമിച്ചു സമാധാനം പുനഃസ്ഥാപിതമായപ്പോൾ കോട്ടയം നികുതി പിരിക്കുന്ന ചുമതല കമ്പനി അദ്ദേഹത്തിന്റെ അമ്മാമനായ കുറുംപ്രനാട്ടു രാജാവിനെ ആണു് ഏല്പിച്ചതു്. അതുകൊണ്ടു് അദ്ദേഹത്തിനു് കമ്പനിയോടു് നീരസം ജനിച്ചു. കമ്പനിയുടെ ആജ്ഞ വകവയ്ക്കാതെ നികുതിപിരിവു് കേരളവൎമ്മ തന്നെ തുടങ്ങി. അങ്ങനെ ഇരിക്കെ ൧൭൯൩-ൽ കടോലിയിലെ മാപ്പിളമാർ ഒരു പള്ളി കെട്ടുന്നതിനു് അനുവാദം ചോദിച്ചു. പൂൎവാചാരം അനുസരിച്ചു് തിരുമുല്ക്കാഴ്ച വച്ചാൽ പള്ളി കെട്ടാൻ അനുവദിക്കാമെന്നു് അദ്ദേഹം പറഞ്ഞു. അവർ അതൊന്നും ചെയ്യാതെ പള്ളി കെട്ടിത്തുടങ്ങി. അതുകേട്ടു് കുപിതനായ രാജാവു് കല്ലിയാടൻ ഏമൻ എന്നയാളെ, മാപ്പിളത്തലവനായ കുട്ടിയാലിയെ പിടിച്ചുകൊണ്ടുവരാനായി നിയോഗിച്ചു. കുട്ടിയാലി എമനെ കൊന്നുകളഞ്ഞു. അതു കണ്ടു് എമന്റെ ആളുകൾ ആലിയേയും നിഗ്രഹിച്ചു. ഈ വിവരം അറിഞ്ഞപ്പോൾ പഴശ്ശിരാജാവു് കടോലിലുള്ള എല്ലാ മാപ്പിളമാരേയും കൊന്നുകളയാനായി ഒരു സൈന്യത്തെ അയച്ചു. ഒട്ടു വളരെ മാപ്പിളമാർ കൊല്ലപ്പെടുകയും ചെയ്തു. കമ്പനിക്കാർ ഇതൊക്കെക്കണ്ടുകൊണ്ടു് അടങ്ങിയിരുന്നില്ല. ലഹള ഒതുക്കുന്നതിലേക്കു ഒരു സേനാവിഭാഗത്തെ കടോലിലേക്കും, മറ്റൊന്നിനെ പഴശ്ശിയിലേക്കും അയച്ചു. ലഹള ശമിച്ചു. എങ്കിലും ഇരുവാഴിനാട്ടു നമ്പ്യാരുടെ ആശ്രിതന്മാരിൽ ഒരാളെ മാപ്പിളമാർ കൊന്നതിനേ തുടർന്നു് നമ്പ്യാർ മൂന്നു മാപ്പിളമാരെ നിഗ്രഹിച്ചിട്ടു് രാജാവിന്റെ അടുക്കൽ അഭയംപ്രാപിച്ചു. ഈ നമ്പ്യാരെ വിട്ടുകൊടുപ്പാൻ കമ്പനി ആജ്ഞാപിച്ചതിനെ പഴശ്ശി വകവെച്ചില്ല. ഇതെല്ലാംകൊണ്ടു് ൧൭൯൬-ൽ കോട്ടയം ബാക്കി നികുതി പിരിക്കുന്നതിനും രാജാവിനെ കൊലക്കുറ്റം ചുമത്തി വിചാരണ ചെയ്‍വാനും ബോംബേ ഗവൎണ്ണരുടെ കല്പന വന്നു. ലഫ്ടനന്റു് ജോസ് ഗോൎഡൻ പഴശ്ശിക്കോട്ട വളഞ്ഞു. എന്നാൽ രാജാവാകട്ടേ നാലുദിവസങ്ങൾക്കു മുമ്പേതന്നെ മനത്താനക്കാടുകളിൽ ഒളിച്ചുകളഞ്ഞു. മലകളിൽ താമസിച്ചുകൊണ്ടു് അദ്ദേഹം കുട്ടിയാടിച്ചുരം വഴിയായുള്ള വ്യാപാരത്തെ തടഞ്ഞുനിൎത്ത ി. ഇതിനിടയ്ക്കു് കമ്പനിയുടെ പ്രേരണയാൽ കടത്തനാട്ടുരാജാവു് ഉദ്യോഗത്തിൽനിന്നു പിരിച്ചുവിട്ട കായത്തിരിഅമ്പുവും അദ്ദേഹത്തിനോടു ചേൎന്നു. അയാൾ തമ്പുരാന്റെ ഒരു ഉറ്റമിത്രമായിരുന്നത്രേ. ഇവരുടെ ഉപദ്രവം സഹിക്കവയ്യാതെ കമ്പനി രാജാവിനേയും കൂട്ടരേയും നാട്ടുകാരാരും സഹായിച്ചുകൂടെന്നും, അങ്ങനെ ചെയ്താൽ അവരുടെ വസ്തുക്കൾ കണ്ടുകെട്ടുമെന്നും ഒരു വിളംബരം ൧൭൯൬-ൽ പ്രസിദ്ധീകരിച്ചു. പഴശ്ശിയും ആൾക്കാരും പരിഭ്രമിച്ചു് കാർക്കൽ കോട്ടയിൽ ചെന്നു് ടിപ്പുവിന്റെ കില്ലേദാരുമായി സഖ്യം ചെയ്തു. പിന്നീടു് അവർ ഇംഗ്ലീഷ് സൈന്യങ്ങളെ പലേ സ്ഥലങ്ങളിൽ വെച്ചു തോല്പിച്ചു് പഴശ്ശിക്കോട്ട സ്വാധീനപ്പെടുത്തി. അനന്തരം വയനാട്ടിൽനിന്നു സമതല പ്രദേശങ്ങളിലേക്കുള്ള വഴികളെല്ലാം സ്വാധീനപ്പെടുത്താൻ നോക്കി. അദ്ദേഹത്തിനെതിരായി അയയ്ക്കപ്പെട്ട കൎണ്ണൽ ഡൗവിനെ അദ്ദേഹം വളരെ കഷ്ടപ്പെടുത്തി; മേജർ കാമറോണിന്റെ കീഴിൽ ഉണ്ടായിരുന്ന ഒരു സൈന്യത്തെ നിൎമ്മൂലനാശം വരുത്തി. പിന്നീടു് ചിറയ്ക്കൽ രാജാവിന്റേയം പരപ്പനാട്ടുരാജാവിന്റേയും സഹായത്താലാണു് ലഹള ശമിച്ചതു്. ഈ രാജാക്കന്മാരുടെ ഉപദേശപ്രകാരം ൧൭൯൭-ൽ ഇംഗ്ലീഷുകാരുമായി ഒരു ഉടമ്പടിക്കു് അദ്ദേഹം വശപ്പെട്ടു. അദ്ദേഹത്തിനു കമ്പനി മാപ്പുകൊടുത്തു; അനന്തരം തിരുവനന്തപുരത്തു പോയി താമസിച്ചിരുന്ന വലിയ രാജാവിനെ വിളിച്ചുവരുത്തിച്ചു് അദ്ദേഹവുമായി ഒരു പുതിയ കരാറു ചെയ്തു. രാജാവിനു് ൮൦൦൦ രൂപ മാലിഖാനയും നിശ്ചയിച്ചു. എന്നാൽ സമാധാനം നിലനിന്നില്ല. ടിപ്പുവിന്റെ മരണാനന്തരം ഇംഗ്ലീഷുകാൎക്കു് വയനാടു ലഭിച്ചു. അതിന്മേലുള്ള അവകാശം തനിക്കാണെന്നു വാദിച്ചുകൊണ്ടു് പഴശ്ശി വീണ്ടും കമ്പനിക്കാരെ എതിൎത്തു തുടങ്ങി. ഗവൎണ്ണർ ജനറലാകട്ടെ, ഇനി ഈ രാജാവിന്റെ മദം ശമിപ്പിക്കതന്നെ വേണം എന്നു നിശ്ചയിച്ചു് സർ ആർതർവെല്ലസ്ലിയെ അതിലേക്കു നിയോഗിച്ചു. പല പ്രമാണികളും രാജാവിനോടു ചേൎന്നു. എന്നിട്ടും ഫലമുണ്ടായില്ല. പഴശ്ശി വീണ്ടും കാടുകളെ അഭയം പ്രാപിച്ചു. ൧൮൦൧-ൽ കമ്പനി മലയാളനാട്ടിനെ ഒരു കളക്ടരുടെ കീഴിലാക്കി. എന്നാൽ കളക്ടരായ് നിയമിക്കപ്പെട്ട മേജർ മാക്ലോഡിനു് മലയാളത്തെപ്പറ്റി ഒരു പരിചയവും ഇല്ലാതിരുന്നതിനാലും സ്വതന്ത്രരായി ഇതേവരെ ഇരുന്ന മലയാളികൾക്കു് ഈ പുതിയ ഭരണക്രമണം അരാചകമായ് ഭവിച്ചതിനാലും നാട്ടിൽ അസ്വസ്ഥത വൎദ്ധിച്ചു. ൧൮൦൨-ൽ ഒരു ശിപായി ഒരു കുറുച്ചിയന്റെ മാടത്തിൽച്ചെന്നു് കുറെ നെല്ലു് ആവശ്യപ്പെട്ടു. അപ്പോൾ ലഹളക്കാരിൽ പ്രധാനിയായിരുന്ന ഇടച്ചെന്ന കുഞ്ഞൻ ആ ശിപായിയെ കൊന്നുകളഞ്ഞു. കുറിച്ചിയരും ഇളകിവശായി. നൂറ്റിഅമ്പതോളം ആളുകൾ തലക്കൽ ചന്തു എന്നൊരുവന്റെ നേതൃത്വത്തിലും ഇടച്ചെന്ന കുഞ്ഞന്റെ സഹായത്തോടുകൂടിയും പനമരക്കോട്ട ആക്രമിച്ചു കൈവശപ്പെടുത്തി; അവിടെയുണ്ടായിരുന്ന ഭടന്മാരെ എല്ലാം വാളിന്നു് ഇരയാക്കി. പിന്നീടു് വടക്കേ മലയാളം മുഴുവനും കൊള്ളചെയ്തുതുടങ്ങി. ൧൮൦൩ ആയപ്പോഴെക്കും ലഹളക്കാരോടു് പ്രമാണികളിൽ പലരും ചേൎന്നു. ഇങ്ങനെ വൎദ്ധിതബലവാനായിത്തീർന്ന ലഹളത്തലവൻ അക്കൊല്ലം തന്നെ പഴശ്ശിയെ സഹായിപ്പാൻ കോട്ടയത്തു് എത്തി. ലഹള ഒതുക്കാൻ ഒട്ടു വളരെ ശ്രമം ചെയ്യേണ്ടിവന്നു. എന്നാൽ പഴശ്ശിയെ പിടിക്കാൻ അവർക്കു സാധിച്ചില്ല. ൧൮൦൫-ൽ അദ്ദേഹവും കൂടെയുണ്ടായിരുന്ന അഞ്ചു് ലഹളത്തലവന്മാരും മരിച്ചു. പടയാളികൾ രാജാവിന്റെ മൃതശരീരത്തെ പല്ലക്കിൽ കേറ്റി പിറ്റേദിവസം തന്നെ മാനന്തവാടിക്കയച്ചു. അവിടെ വെച്ചു് മൃതശരീരം യഥാവിധി സംസ്കരിക്കപ്പെടുകയും ചെയ്തു. ഇതാണു് കോട്ടയം രാജവംശത്തിന്റെ സംക്ഷിപ്തചരിത്രം.
ബകവധം കഥകളിയിലെ ‘ഇനിയും ക്ഷമിക്കയെന്നതീടെറും ഭവാനെങ്കിൽ, കനിവോടെ കേൾക്ക മേലിൽ കാടേഗതി നമുക്കു്’ എന്ന വാക്യം അറമായിത്തീരുകയാൽ, ആ അനുഭവം കവിയ്ക്കുണ്ടായെന്നും, അദ്ദേഹംതന്നെയാണു് ഈസ്റ്റിൻഡ്യാകമ്പനിയോടു പൊരുതി മരിച്ച പഴശ്ശിരാജാവെന്നും പറയാറുണ്ടത്രേ. ഞാൻ കേട്ടിട്ടുള്ളതു് അങ്ങനെയല്ല. അതു് അറമായിത്തീൎന്നു പോയതിനാൽ, കോട്ടയംരാജാക്കന്മാർ ഒടുവിൽ കാടുകേറേണ്ടതായി തീൎന്നു പോയെന്നും, കഥകളീകൎത്ത ാവുതന്നെ ഒടുവിൽ ശത്രുക്കളാൽ പിടിക്കപ്പെട്ടു കാരാഗൃഹത്തിലടയ്ക്കപ്പെട്ടു എന്നും, അവിടെ കിടന്നാണു് അദ്ദേഹം ചരമഗതിയെ പ്രാപിച്ചതെന്നുമാണു്. ഏതായിരുന്നാലും ഇംഗ്ലീഷുകാരോടു പടവെട്ടിയ പഴശ്ശിരാജാവിന്റെ പേർ കേരളവൎമ്മ എന്നായിരുന്നു എന്നതിനും തെളിവുണ്ടു്. കഥകളിയുടെ കൎത്ത ാവു് ആ കേരളവൎമ്മയുടെ ഭാഗിനേയനായിരുന്നു എന്നു് ചിലർ അതുകൊണ്ടു് ഊഹിക്കുന്നു. ഈ രണ്ടു ഊഹങ്ങളും സാധുവല്ലെന്നുള്ളതിനു് മഹാകവി ഉള്ളൂർ പറയുന്ന സമാധാനം ഇതാണു്. “തിരുവിതാംകൂർ കാൎത്ത ികതിരുനാൾ മഹാരാജാവു് തിരുമനസ്സിലെ രാജ്യഭരണകാലത്തിന്റെ അവസാനത്തിലാണു് കോട്ടയത്തു രാജാവു് ജീവിച്ചിരുന്നതെന്നു വാദിക്കയാണെങ്കിൽ അതിനു മുമ്പായിരുന്നു അശ്വതിതിരുനാൾ തിരുമേനിയുടേയും മറ്റും കാലം എന്നു സമ്മതിക്കേണ്ടതായ് വരുന്നു. അതു് അത്യന്തം അനുപപന്നം ആണു്.” എന്തുകൊണ്ടു് അനുപപന്നം എന്നു വ്യക്തമാക്കീട്ടില്ല. ൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം ആട്ടക്കഥ നിൎമ്മിക്കപ്പെട്ടു എന്നു വാദിക്കുന്ന മഹാകവി ഉണ്ണായിവാര്യരെ കോട്ടയത്തിനു മുമ്പു ജീവിച്ചിരുന്നതായി വരുത്തി. അശ്വതിയും അതുപോലെ കോട്ടയം വിദ്വാൻ തമ്പുരാന്നു മുമ്പു ജീവിച്ചിരുന്നു എന്നു വരരുതോ? പാലാഴിമഥനം എന്ന അപ്രകാശിതമായ കൃതിയിൽ ‘മാതലേനിശമയ മാമകവചനം’ എന്ന നിറം എന്നെഴുതിക്കാണുന്നതു് ഒരു തെളിവായി ഹാജരാക്കപ്പെടാവുന്നതല്ല. അങ്ങനെ എഴുതിയിരിക്കുന്നതു് കവി ആയിരിക്കണമെന്നില്ല; ലേഖകന്റെ കൈക്കുറ്റപ്പാടാണെന്നു വരും. രണ്ടാമതു് ആ തെളിവിനു് ഒരു ന്യൂനതകൂടിയുണ്ടു്. പാലാഴിമഥനം കഥ ആരുടേതു്? കവി എന്നു ജീവിച്ചിരുന്നു? ഇത്യാദി കാര്യങ്ങൾ സ്ഥാപിതമാകേണ്ടിയുമിരിക്കുന്നു. “ആകെക്കൂടി നോക്കുമ്പോൾ സ്വാരസ്യത്തിന്റെ ന്യൂനത നിമിത്തം വിദ്വജ്ജനങ്ങൾക്കു് അതുവരെ അനാദരണീയമായ്തോന്നിയിരുന്ന കഥകളിയുടെ ജീവാതുവായ് ജീവിച്ചതു് കോട്ടയം തമ്പുരാൻ തന്നെയാണെന്നുള്ള അഭിപ്രായവും സ്വീകാൎയ്യമായ് വരേണമെങ്കിൽ ഉണ്ണായിവാൎയ്യർ ജീവിച്ചിരുന്നതു് തീൎച്ചയായും കോട്ടയത്തിനു ശേഷമായിരുന്നെന്നു് അദ്ദേഹം സമ്മതിച്ചേ തീരൂ. എന്തു കൊണ്ടെന്നാൽ കഥകളികളുടെ കൂട്ടത്തിൽ നളചരിതത്തിനുള്ള സ്വാരസ്യം മറ്റൊന്നിനുമില്ല. ആടാനും പാടാനും വായിച്ചുരസിക്കാനും കൊള്ളാവുന്ന ഒരു ഉത്തമകൃതിയാകുന്നു അതു്.
ഇത്രയും പറഞ്ഞതുകൊണ്ടു് കോട്ടയംതമ്പുരാൻ അശ്വതിയുടെ സമകാലികനായിരുന്നു എന്നു് എനിക്കു് അഭിപ്രായമില്ല. ഉണ്ണായിവാൎയ്യർ കോട്ടയം തമ്പുരാനു മുമ്പിൽ ജീവിച്ചിരുന്നുവെന്നു വാദിക്കുന്നവർക്കു് അങ്ങനെ ഒരു അഭിപ്രായം പറവാൻ അവകാശമില്ലെന്നേ ഞാൻ പറയുന്നുള്ളു.
കോട്ടയം രാജവംശത്തിൽ എത്ര കേരളവൎമ്മമാർ ഉണ്ടായിരുന്നു എന്നു് അറിവാൻ മാൎഗ്ഗമില്ലാതെയാണു് തൽക്കാലം ഇരിക്കുന്നതു്. കവി ൮൫൯-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്ന കോട്ടയം കേരളവൎമ്മയുടെ അനുജനോ അനന്തിരവനോ ആയിരുന്നു എന്നു വരരുതോ? വന്നുകൂടായ്കയില്ല. എന്നാൽ
‘കാമപ്രദാനജിതകല്പമഹീരുഹസ്സ
ചിന്താമണിൎജയതി കേരളവൎമ്മനാമാ’
എന്നിങ്ങനെ അദ്ദേഹത്തിനെ കവി വാഴ്ത്തുന്നിടത്തു് ‘വഞ്ചി രാജാവു്’ എന്ന വിശേഷണം കൂടി ചേൎത്തു കാണാത്തതുകൊണ്ടു് ആ വിഷയത്തിൽ നമുക്കു് ന്യായമായി സംശയം ജനിക്കാവുന്നതുതന്നേ. പക്ഷേ കേരളവൎമ്മതമ്പുരാൻ തിരുവിതാംകൂറിൽ വരുന്നതിനു മുമ്പേതന്നെ, അതായതു് ൮൫൯-നു മുമ്പു് വിദ്വാൻ തമ്പുരാൻ കഥകൾ എഴുതി വരരുതോ? വരരുതായ്ക ഇല്ലെന്നാണു തോന്നുന്നതു്. ഒന്നും ഖണ്ഡിച്ചുപറയാനും നിവൃത്തിയില്ല.
‘കാടേ നമുക്കു ഗതി’ എന്ന ദിക്കിൽ അറം ഉണ്ടായാലും ഇല്ലെങ്കിലും പഴശ്ശിരാജാവു് കാട്ടിൽ രക്ഷപ്രാപിക്കേണ്ടതായ് വന്നു എന്നുള്ളതു് ചരിത്രംകൊണ്ടു് നാം കാണുന്നുണ്ടു്. പക്ഷേ കവിയ്ക്കല്ല അദ്ദേഹത്തിന്റെ വംശജനായ ഒരു രാജാവിനാണു് അങ്ങനെ സംഭവിച്ചതെന്നേ വ്യത്യാസമുള്ളു.
കോട്ടയം വിദ്വാൻതമ്പുരാനെപ്പറ്റി ചില ഐതിഹ്യങ്ങൾ കേട്ടിട്ടുണ്ടു്. അദ്ദേഹം ചെറുപ്പകാലത്തിൽ മന്ദബുദ്ധി ആയിരുന്നത്രേ. പല യോഗ്യന്മാർ പല വിധത്തിൽ ശ്രമിച്ചുനോക്കീട്ടും ഫലമുണ്ടായില്ല. ഒടുവിൽ അദ്ദേഹം മൃഗപ്രായം വളൎന്നു വരവേ, കോഴിക്കോട്ടു സാമൂതിരിപ്പാടു് തീപ്പെട്ടു. ദുഃഖമന്വേഷിച്ചു പോവാൻ ഈ മൃഗപ്രായനായ രാജാവേ ഉണ്ടായിരുന്നുള്ളു. എന്നാൽ സംസ്കൃതാക്ഷരമാല കൂടി പഠിച്ചിട്ടില്ലാത്ത ഈ രാജാവിനെ എങ്ങനെ അയയ്ക്കും? അനുജനു് അഞ്ചു വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളുതാനും. അമ്മതമ്പുരാനു് വലിയ കുണ്ഠിതമായി. എങ്കിലും പുത്രനെ വിളിച്ചു് ആ ദേവി കല്പിച്ചു: “ഉണ്ണി കോഴിക്കോട്ടോളം പോയിട്ടുവരണം. രാജാവിനെ കണ്ടാൽ ‘മയാ കിം കൎത്ത വ്യം?’ എന്നു മാത്രം ചോദിക്കണം. അതിനുത്തരം കേട്ടാൽ ഒന്നു മൂളുകയോ തലകുലുക്കുകയോ ചെയ്തിട്ടു് തിരിച്ചുപോരുകയല്ലാതെ ഒന്നും സംസാരിക്കരുതു്.” രാജാവു് അതനുസരിച്ചു് കോഴിക്കോട്ടുതമ്പുരാനെ ചെന്നു കണ്ടിട്ടു് ‘മയ കിം കൎത്ത വ്യം’ എന്നു ചോദിച്ചപ്പോൾ ‘ദീൎഘോച്ചാരണം കൎത്ത വ്യം’ എന്നു് അവിടുന്നു് മറുപടി പറഞ്ഞുവത്രേ. രാജകുമാരൻ തല കുലുക്കിക്കൊണ്ടു് തിരിച്ചുപോരുകയും ചെയ്തു. ഈ ചോദ്യവും മറുപടിയും കേട്ടപ്പോൾ കൂടെപ്പോയിരുന്ന വിദ്വാന്മാർക്കെല്ലാം ലജ്ജ തോന്നി. എന്നാൽ വിവരം അറിഞ്ഞു അമ്മതമ്പുരാനാണു് കോപമുണ്ടായതു്. പുത്രനേ പിടിച്ചുകെട്ടി കുമാരധാരയിൽ കൊണ്ടുചെന്നിടാൻ ആ മനസ്വിനി കല്പിച്ചു. മലയുടെ മുകളിൽ നിന്നു ശക്തിയോടുകൂടി പായുന്ന ആ അരുവിയിൽ പിടിച്ചുകെട്ടിയാൽ, നേരത്തോടു നേരം കഴിയുമ്പോൾ ആരും മരിച്ചുപോകുമായിരുന്നു. അഥവാ മരിക്കാതിരുന്നാൽ മഹാബുദ്ധിമാനും വിദ്വാനും ആയിത്തീരുകയും ചെയ്യുമെന്നായിരുന്നു പരക്കെ വിശ്വാസം. നമ്മുടെ തമ്പുരാനാകട്ടെ മരിച്ചില്ല. അതുകൊണ്ടു് മഹാവിദ്വാനായിട്ടാണു തീൎന്നതു്. ഇക്കഥ ഇന്നുള്ളവരിൽ ആരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. എല്ലാ മഹാകവികളേപ്പറ്റിയും ഇത്തരം ഓരോ കഥകൾ പറഞ്ഞുവരുന്നുണ്ടുതാനും.
കൊട്ടാരക്കരത്തമ്പുരാന്റെ കൃതികൾ സ്വാരസ്യത്തിന്റെ അഭാവംനിമിത്തം ആരും ഇപ്പോൾ ആടാറില്ല. കോട്ടയം തമ്പുരാന്റെ ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധാ ഇവ നാലും ഇന്നും പ്രസിദ്ധങ്ങളായിത്തന്നേ ഇരിക്കുന്നു. നല്ല രസജ്ഞനും സംഗീതകുശലനും ആയിരുന്നതിനാൽ അദ്ദേഹത്തിന്റെ കൃതികൾ ആടുന്നതിനും പാടുന്നതിനും ഒരുപോലെ കൊള്ളാവുന്നവയാണു്. ആദ്യത്തെ കൃതി ബകവധം ആയിരുന്നു. അതു് കുറ തീൎത്ത ശേഷം കവി തന്നെ ഗുരുവിനേ കാണിച്ചുപോലും. ‘ഇതു് സ്ത്രീകൾക്കു് കൈകൊട്ടിക്കളിക്കു കൊള്ളാം’ എന്നു് ഗുരു അഭിപ്രായപ്പെട്ടപ്പോൾ, ലജ്ജിതനായ കവി കിൎമ്മീരവധം എന്ന കൃതി ചമച്ചുവത്രേ. അതുകണ്ടപ്പോൾ ‘ഇതു പഠിക്കുന്നവർക്കു വ്യുല്പത്തിദാൎഢ ്യം ഉണ്ടാകും; ഒരു വ്യാഖ്യാനം കൂടി ഉണ്ടാക്കണം’ എന്നായിരുന്നു ഗുരു പറഞ്ഞതു്. മൂന്നാമതു് അദ്ദേഹം കല്യാണസൗഗന്ധികം ആട്ടക്കഥ നിൎമ്മിച്ചു. അതു വായിച്ചപ്പോൾ ‘കാണുന്നവർക്കു് ഇതിന്റെ കൎത്ത ാവു് ഒരു സ്ത്രീണനാണെന്നു തോന്നും’ എന്നായി ഗുരുനാഥൻ. നാലാമത്തെ കൃതിയായ നിവാതകവചവധം കണ്ടപ്പോഴേ ഗുരുവിനു തൃപ്തിയായുള്ളുവത്രേ. ‘ഇതു് ആടാൻ കൊള്ളാം’ എന്നു് അദ്ദേഹം സർവത്മനാ സമ്മതിച്ചു. ഈ ഐതിഹ്യവും ആരുടേയോ മനോധൎമ്മഫലമാണു്. ഇതുപോലെ അനേകം ഐതിഹ്യങ്ങൾ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞുവരാറുണ്ടു്. നിവാതകവചത്തിൽ വജ്രകേതു, വജ്രബാഹു എന്നിങ്ങനെ രണ്ടു് അസുരന്മാരെക്കൂടി ചേൎത്ത ിട്ടുള്ളതു് എന്തിനായിരിക്കാം എന്നു് കഥകളി കണ്ടുകൊണ്ടിരുന്ന ഒരു വിദ്വാൻ മറ്റൊരു രസികനോടു ചോദിച്ചപ്പോൾ, അയാൾ പറഞ്ഞ മറുപടി “കളി കണ്ടുകൊണ്ടിരിക്കുന്നവർക്കു്, അതിനിടയ്ക്കു് ഒന്നു മുറുക്കുകയോ മൂത്രമൊഴിക്കുകയോ വേണമെങ്കിൽ ആയിക്കൊള്ളട്ടേ എന്നു വിചാരിച്ചായിരിക്കാം ഈ രണ്ടു് അലറുന്ന വേഷങ്ങളെക്കൂടി സൃഷ്ടിച്ചിരിക്കുന്നതു്.” എന്നായിരുന്നുവത്രേ.
15.3 ബകവധം
പിൽക്കാലത്തുള്ളതായതായ മിക്ക കഥകളും ശൃംഗാരപദങ്ങളെക്കൊണ്ടാണു് ആരംഭിച്ചുകാണുന്നതു്. കോട്ടയംതമ്പുരാനും ഉണ്ണായിയും അങ്ങനെ ചെയ്തുകാണുന്നില്ല. ഈ വിഷയത്തിൽ അവർ രണ്ടുപേരും കൊട്ടാരക്കരതമ്പുരാനെ അനുകരിച്ചിരിക്കുന്നു.
കഥ: സോമവംശതിലകന്മാരും ലോകരഞ്ജനശീലന്മാരും ആയ പാണ്ഡവന്മാർ ‘ഗംഗാസുതലാളിത’രായി നാളീകനാഭങ്കൽ വൎദ്ധിച്ച ഭക്തിയോടുകൂടി ഹസ്തിനപുരത്തു വസിക്കവേ ധാൎത്ത രാഷ്ട്രന്മാർക്കു് അവരിൽ വിദ്വേഷം വൎദ്ധിച്ചു. അങ്ങനെ ഇരിക്കെ ഒരു ദിവസം ‘തപതീകുലോദ്വഹനായ’ ധൃതരാഷ്ട്രർ ‘സഗൎഭ്യൈൎവൃത’നായ ധർമ്മപുത്രരേ വിളിച്ചു് ഇങ്ങനെ പറഞ്ഞു: “ഉണ്ണീ, കണ്ണിണകൊണ്ടു് നിന്റെ കാന്തി കാണായ്കയാൽ വളരെ ഖേദമുണ്ടു്. അനുജന്മാരുമൊരുമിച്ചു് നീ സുഖമായിരിക്കുന്നോ? ഒരു കാര്യം പറയാൻ പോകുന്നു; തെറ്റിദ്ധരിക്കരുതു്. എനിക്കു് നിങ്ങളും ദുര്യോധനാദികളും തമ്മിൽ ഭേദബുദ്ധിയില്ല. സ്നിഗ്ദ്ധജനങ്ങളാണെങ്കിലും നിങ്ങൾ നിത്യവും ഒരുമിച്ചു താമസിക്കുന്നതായാൽ പരസ്പരം വിദ്വേഷം ഉണ്ടാകും. അതുകൊണ്ടു് വാരണാവതം എന്ന സ്ഥലത്തു് നീ ഭീമാദികളോടുകൂടിച്ചെന്നു പാൎക്കണം.” ഈ ആജ്ഞ അനുസരിച്ചു് ‘സതാമ്മത’നായ ധൎമ്മസൂനു ജനനിയോടും സഹോദരന്മാരോടും കൂടി അവിടെ ചെന്നുചേൎന്നു. പുരോചനൻ എന്നൊരാൾ ‘കരോല്ലസൽബാണകൃപാണകാർമുകന്മാരും’ ‘വിരോധിവൎഗ്ഗൈകവിശസനോദ്യന്മാരു’മായ പാണ്ഡവന്മാരെക്കണ്ടു് സാഞ്ജാലിബന്ധം പറഞ്ഞു: “അവിടുത്തേ പാദസേവകന്മാരിൽ മുമ്പനായ എന്റെ പേരു് പുരോചനൻ എന്നാണു്; സൽപുരുഷന്മാരായ നിങ്ങൾക്കിരിപ്പാനായി നൃപകല്പന അനുസരിച്ചു് നിൎമ്മിക്കപ്പെട്ടതാണു് ഈ പുരം. ഈ നഗരിയുടെ അത്ഭുതഗുണങ്ങൾ വൎണ്ണിച്ചുതീരുന്നതിനു് ‘കല്പകോടിക്കാലംപോലും’ മതിയാവുകയില്ല. ഇതിന്റെ ശില്പവൈചിത്ര്യം മുഴുവനും കാണ്മതിനു് സുത്രാമാവിനു പോലും നേത്രങ്ങൾ പോരാ. അങ്ങനെയിരിക്കുന്ന ഈ പുരിയിൽ നിങ്ങൾ സ്വസ്ഥരായി വാണരുളുക. നല്ലതേ വന്നുകൂടു.”
ഇങ്ങനെ യുധിഷ്ഠിരൻ അവിടെ പ്രഥിതബലരായ സഹജന്മാരോടുകൂടി വസിക്കവേ, ‘വിദിതരിപുസമീഹിത’നായ ഒരു ഖനകൻ വിദുരാജ്ഞ അനുസരിച്ചു് പ്രസ്തുത നഗരിയിൽ വന്നു്, ആ പുരി നല്ല കല്ലും മരങ്ങളുംകൊണ്ടല്ല നിൎമ്മിക്കപ്പെട്ടിട്ടുള്ളതെന്നും, വെറും അരക്കില്ലമാണെന്നും, പുരോചനൻ എന്ന ദുഷ്ടൻ കൊള്ളി വയ്ക്കാൻ തരം നോക്കി ഇരിക്കയാണെന്നും, താൻ ഉണ്ടാക്കാൻ പോകുന്ന ഗുഹയിലൂടെ കാട്ടിൽച്ചെന്നുചേരേണമെന്നും ഉപദേശിച്ചു. അതു കേട്ടു് ശുദ്ധനായ ധൎമ്മനന്ദനൻ ചോദിച്ചു:
‘ദുൎമ്മദൻ ദുര്യോധനനേവം ചെയ്യുമെങ്കിൽ
മന്നവൻ സമ്മതിക്കുമോ സത്യശീലൻ’
അഥവാ അദ്ദേഹത്തിന്റെ അറിവോടുകൂടിയാണു് അയാൾ അങ്ങനെ ചെയ്യുന്നതെങ്കിൽ,
‘എന്തു ഖേദം വെന്തുപോമെന്നാലിപ്പോൾ?
വല്ലതെന്നാലും ഞങ്ങൾക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങൾ ഗതിയല്ലോ നൂനം’
കവി ഈ വരികളിൽ എത്ര ഭംഗിയായി ധൎമ്മപുത്രരുടെ സ്വഭാവനൈൎമ്മല്യത്തേയും ഈശ്വരഭക്തിയേയും പ്രകാശിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.
ഇപ്രകാരം പറഞ്ഞിട്ടു് അയാൾ ഗഹ്വരത്തിലേക്കു പോകവേ, ക്രുദ്ധാത്മാവായ ഭീമൻ ‘കല്പാന്തപ്രതിഭയകാലരുദ്രകല്പ’നായി ഗദയും ചുഴറ്റിക്കൊണ്ടു പറഞ്ഞു: “ധൂൎത്ത നായ ആ ദുര്യോധനനെ ഇനി അരനിമിഷത്തേക്കു് ഭൂമിയിൽ വച്ചിരുന്നുകൂട; അവനെ നിഗ്രഹിക്കാൻ അനുവാദം തന്നാലും. മുമ്പു് എന്റെ മൎമ്മങ്ങളിൽ സൎപ്പങ്ങളേക്കൊണ്ടു ദംശിപ്പിച്ചതും, കൈകാലുകൾ കെട്ടി ഗംഗയിൽ എറിഞ്ഞു കളഞ്ഞതും, വിഷാന്നം ഭക്ഷിപ്പിച്ചതും എല്ലാം അവിടുന്നു മറന്നുകളഞ്ഞോ? അവിടുത്തെ കാരുണ്യമുണ്ടായാൽ ഇക്ഷണംതന്നെ ഈ ഭൂമി നിഷ്കൗരവമാക്കിക്കളയാം.” ധീരശാന്തനായ ധൎമ്മനന്ദനൻ ഈ വാക്കുകൾ കേട്ടിട്ടു് ലേശംപോലും ഇളകിയില്ല. ‘സാഹസം ആപത്തിനു് അധിവാസമാണെന്നും’ വിവേകശാലിയ്ക്കു ചിന്തിതങ്ങൾ നിറവേറുമെന്നും,
‘കുഞ്ചിതാളകമാരായ ഗോപികമാർ
കിഞ്ചിതേന രമപ്പിച്ചു വിളങ്ങുന്ന
മഞ്ജുളകാന്തി കോലുന്ന മാധവന്റെ കൃപ-
തഞ്ചീടുന്നാകിൽ’
തങ്ങൾക്കു് ഖേദങ്ങൾ ഉണ്ടാവുകയില്ലെന്നും പറഞ്ഞു് അനുജന്റെ കോപത്തെ അടക്കുകയാണു് അദ്ദേഹം ചെയ്തതു്. ‘അതിഭീഷണരോഷ’നായ ഭീമന്റെ കോപത്തെ സാമവാക്കുകളാൽ തെല്ലൊന്നു ശമിപ്പിച്ചുകഴിഞ്ഞപ്പോൾ, അർജ്ജുനൻ പറഞ്ഞു:
“അവിടുന്നു കല്പിച്ചതു് കാര്യം തന്നെ. എന്നാൽ എല്ലാം വിധിപോലെ വരുമെന്നു പറഞ്ഞുകൊണ്ടു് അടങ്ങിയിരുന്നാൽ ഒന്നും സാധിക്കയില്ല. പുരുഷപ്രയത്നം കൂടാതെ കേവലം ഈശ്വരകാരുണ്യംകൊണ്ടു് ആരു് ഏതു കാര്യം സാധിച്ചിട്ടുണ്ടു്? കുടിലന്മാരെ സത്യംകൊണ്ടു് ജയിക്കാമെന്നുള്ള വിശ്വാസം ശരിയല്ല.
‘തൈലത്തിൽ കത്തുമഗ്നി സലിലംകൊണ്ടെന്നപോലെ
ജ്വലിക്കുമേറ്റവും ദുഷ്ടജനങ്ങൾ ശാന്തതകൊണ്ടു്’
അവർ ചെയ്തിട്ടുള്ള അപരാധങ്ങൾ ഒന്നോ രണ്ടോ അല്ല. ഇനിയും ക്ഷമിക്കാനാണു് ഭാവമെങ്കിൽ “കാടേ ഗതി നമുക്കു്. ജതുഗേഹം ദഹിപ്പിച്ചിട്ടു് ഗുഹയിലൂടെ കാട്ടിലേക്കുതന്നെ പോകാം.” ഈ വാക്കുകൾ കേൾക്കുമ്പോൾ അർജ്ജുനൻ കുറച്ചുകൂടി പരിഷ്കൃതാശയനാണെന്നു തോന്നാതിരിക്കയില്ല. ഓരോ പാത്രത്തേക്കൊണ്ടും അയാളുടെ സ്വഭാവഗതി അനുസരിച്ചു സംസാരിപ്പിക്കുന്ന വിഷയത്തിൽ ഈ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്.
അനന്തരം അവർ ജതുഗേഹം നശിപ്പിച്ചിട്ടു് വനത്തിലെത്തുന്നു. ദുഃഖിതരായ പുത്രന്മാരെ കണ്ടിട്ടു് കുന്തി ദീനദീനം വിലപിയ്ക്കുന്നു.
‘ഹാ ഹാ പെരുകുന്നു ദേഹതാപവും
ദാഹവും ഗന്ധവാഹനന്ദന’
എന്നിങ്ങനെയുള്ള വാക്കുകൾ കേട്ടിട്ടു്, മാരുതി, അമ്മയേയും ധൎമ്മാദികളേയും ന്യഗ്രോധവൃക്ഷത്തണലിൽ ഇരുത്തീട്ടു് ജലം ആനയിക്കാനായി പോകുന്നു. അദ്ദേഹം ഒരു കമലച്ഛദത്തിൽ സ്വച്ഛജലവും കൊണ്ടുതിരിച്ചുവന്നപ്പോഴേയ്ക്കും അവരെല്ലാം ഉറങ്ങുന്നതുകണ്ടിട്ടു്,
‘എന്തോന്നു ചെയ്‍വതിഹ ഹന്ത ഞാൻ ദൈവമേ?
കുന്തിയാം ജനനിയോടും കുരുവീരരാകുമിവർ
സ്വാന്തശോകേന ബത സുപ്തരായ്‍വന്നിതോ?
നല്ല ശയനീയമതിൽ നന്മയോടുറങ്ങുമിവർ
കല്ലുകളിലിങ്ങനെ കഷ്ടമുറങ്ങുന്നു’
എന്നിങ്ങനെ വ്യസനിക്കുന്നു.
‘പവനാത്മജബാഹുവീര്യഗുപ്ത’രായ ധൎമ്മപുത്രാദികൾ ഉറങ്ങിക്കിടക്കുമ്പോൾ, ഹിഡിംബൻ എന്ന രാക്ഷസൻ തന്റെ സഹോദരിയെ വിളിച്ചു്,
‘ഘോരമാം നമ്മുടെ കാട്ടിലാരെയും പേടികൂടാതെ
ആരിവിടെ വന്നതെന്നു പാരാതെ പോയറിക നീ’
മൎത്ത ്യന്മാരാണെന്നു തോന്നുന്നു. അങ്ങനെ ആണെങ്കിൽ
‘ചോരകൊണ്ടിനിക്കിപ്പോഴേ പാരണംചെയ്‍വാൻ വൈകുന്നു’
എന്നു പറഞ്ഞയയ്ക്കുന്നു. സഹോദരാജ്ഞ അനുസരിച്ചു് അന്വേഷിക്കാൻ പുറപ്പെട്ട ഹിഡിംബി കാമനോടു തുല്യനായ ഭീമസേനനെ കാണുകയാൽ ‘കാമമയ്യൽ’ പൂണ്ടു്, അരനിമിഷത്തിൽ ‘മായകൊണ്ടു മറഞ്ഞൊരു മോഹിനിയായ്’ തീൎന്നിട്ടു് മന്ദമന്ദം വിളയാടുന്നു. അവൾ ഭീമന്റെ അടുത്തു ചെന്നു് അദ്ദേഹത്തിനോടു് രതിപ്രാൎത്ഥ ന ചെയ്യുന്നു. അവളുടെ വാക്കുകളിൽ അശ്ലീലമായിട്ടൊന്നുമില്ലെങ്കിലും ഒരു സ്ത്രീയെക്കൊണ്ടു് ഇപ്രകാരം പ്രാൎത്ഥ ന ചെയ്യിപ്പിച്ചതു് അഭംഗിയായിപ്പോയെന്നും അതു ലോകത്തിൽ ഒരിടത്തും സംഭവ്യമല്ലെന്നും പുതിയ പരിഷ്കാരികളിൽ ചിലർ പറഞ്ഞേയ്ക്കാം. എന്നാൽ കവി ഇവിടെ പുരാണകഥയെ ഭംഗ്യന്തരേണ പറഞ്ഞിരിക്കുന്നതേയുള്ളു എന്നു് നാം ഒന്നാമതായി ഓൎക്കണം. രണ്ടാമതായി ഹിഡിംബി പരിഷ്കൃതാശയസമ്പന്നരായ സ്ത്രീകളിൽ ഒരുവളായിരുന്നുമില്ല. അവൾ കേവലം ഒരു രാക്ഷസിയുമായിരുന്നല്ലോ.
അവർ രണ്ടുപേരും സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കവേ തന്നെ ഹിഡിംബൻ അവിടെ എത്തുന്നു.
‘പോക പോക വിരണ്ടു നീചേ! നീ മുന്നിൽനിന്നാശു
ആമിഷത്തിലഭിലാഷമുള്ള നീ മാനുഷന്മാരേ
കാമിനി കാമാകുലയാകയാലേ കാലമിത്രവൈകിനൂനം’
എന്നു പറഞ്ഞു് അവൻ സഹോദരിയെ ആട്ടിയകറ്റീട്ടു് ഭീമനോടായിട്ടു പറയുന്നു:
‘ആശരനാരിയേ ആഗ്രഹിച്ചീടുക വേണ്ട
ആശു നാകനാരിമാരിലാശ വച്ചീടുക മേലിൽ
വരിക പോരിനു വൈകിടാതെ നീ
മാനുഷാധമ വരിക പോരിനു്’
അടുത്തതു് യുദ്ധരംഗമാണു്; ഭീമൻ ഹിഡിംബനെ നിഗ്രഹിക്കുന്നു.
പിറ്റേദിവസം രാവിലെ അവിടെ വന്നുചേൎന്ന വ്യാസനോടു് പാണ്ഡവന്മാർ കൗരവന്മാരിൽനിന്നു നേരിട്ട പരിഭവത്തെ വിവരിച്ചു പറയുന്നു. അദ്ദേഹം പാണ്ഡവന്മാരെ ആശ്വസിപ്പിക്കയും,
‘യാമിനീചാരിണി നിന്നെക്കാമിച്ചീടുന്നല്ലോ നൂനം
തന്നെക്കാമിച്ചീടാതൊരു തന്വംഗിയെ കാമിച്ചോരും
തന്നെക്കാമിച്ചിടുന്നോളെത്താനുപേക്ഷിച്ചീടുന്നോരും
മന്ദരെന്നു പാരിലെല്ലാം രൂഢമെന്നറിഞ്ഞീടണം
എന്നതുകൊണ്ടിവൾക്കൊരു നന്ദനനുണ്ടാവോളം
നന്നായനുസരിക്കേണമെന്നുടെ നിയോഗത്താലെ’
എന്നു് ഭീമനോടുപദേശിച്ചിട്ടു മറകയും ചെയ്യുന്നു. അടുത്തതു് ഭീമന്റേയും ഹിഡിംബിയുടേയും ശൃംഗാരരംഗമാണു്. അചിരേണ ഹിഡിംബിക്കു് ഒരു പുത്രൻ ജനിക്കുന്നു. ജനിച്ചമാത്രയിൽ തന്നെ അവൻ,
‘താത! നിൻ കഴലിണകൾ കൈതൊഴുന്നേൻ
സാദരം കൃപയുണ്ടാകവേണമല്ലോ
കല്മഷമകന്നനുജ്ഞ ചെയ്തീടേണമിന്നു
നിൎമ്മലമാനസപോവാനമ്മയോടും
സ്വാന്തമതിൽ ചിന്തിക്കുന്നനേരംതന്നെ ഭവ-
ദന്തികേ വന്നീടുവൻ ഞാൻ വൈകിടാതെ’
എന്നു പറഞ്ഞിട്ടു് പിതാവിന്റെ അനുഗ്രഹത്തോടുകൂടി പോകുന്നു. അനന്തരം പാണ്ഡവന്മാർ ‘അവലംബിതവിപ്രവേഷഷരായി’ ഏകചക്രയിൽ ചെന്നു വസിക്കുന്നു. അവിടെ വെച്ചു് ഒരു വിപ്രനും ഭാര്യയും തങ്ങൾക്കു വരാൻ പോകുന്ന വിപത്തിനെ ഓൎത്തു ് ദയനീയമായി വിലപിക്കുന്നതു് കുന്തീദേവി കാണുകയും, അവരോടു് ദുഃഖകാരണമന്വേഷിക്കുകയും ചെയ്യുന്നു. വിപ്രൻ പറയുന്നു:
‘നാരീമണിയേ കേൾക്കു നീ
രാത്രിഞ്ചരനായൊരുത്തനത്ര വാണീടുന്നവനു
നിത്യവും നല്കേണമൊരു മൎത്ത ്യനെ ക്രമേണ ഞങ്ങൾ.
മുന്നമവനെല്ലാരെയുമൊന്നിച്ചു കൊല്ലുമെന്നോൎത്തു
അന്നവനോടു സമയം മന്ദിയാതെ ചെയ്തു ഖേദാൽ.
കുന്നോളവുമന്നവും നൂറുകുംഭങ്ങളിൽ കറികളും
തന്നിടാമൊരുവനെയും നിത്യമെന്നു സത്യത്തെച്ചെയ്തു.
ഇന്നതു ഞങ്ങൾ നല്കേണം എന്നതിനൊരു നരനെ
ധന്യശീലേ! കാണാഞ്ഞഴൽ വന്നതെന്നറിഞ്ഞീടണം.
കന്യക പരസ്വമല്ലോ സൂനു സന്തതിയാകുന്നു പിന്നെ
അന്നവുംകൊണ്ടുപോവതിനിന്നു ഞാനെന്നാകിലിവൾ
ഒന്നുമേ സമ്മതിക്കുന്നില്ലെന്തിഹ ചെയ്‍വതുമയ്യോ?’
അതുകേട്ടു് എത്രയും ബലമുള്ള ഒരു പുത്രൻ തനിക്കുണ്ടെന്നും അവനെ അയയ്ക്കാമെന്നും ചോറും കറികളും തയ്യാറാക്കിവച്ചാൽ അവൻ ബകന്റെ അടുക്കൽ കൊണ്ടുപോകുന്നതിലേക്കു് യഥാകാലം വന്നുചേരുമെന്നും ആ മനസ്വിനി പറയുന്നു. അതനുസരിച്ചു് ഭീമൻ കറികളും മറ്റും കൊണ്ടു് ബകനേ പ്രാപിച്ചു് അവനെ യുദ്ധത്തിൽ കൊല്ലുന്നു. വിപ്രനും പത്നിയും അദ്ദേഹത്തിനെ അനുഗ്രഹിക്കുന്നു.
കവി ഭാരതകഥയിൽ വലിയ വ്യത്യാസമൊന്നും വരുത്തീട്ടില്ല. ഭാഷ ലളിതമായിരിക്കുന്നു. ശൃംഗാരവീരാദിരസങ്ങളെ ബിഭത്സമാക്കാതേയും, ആട്ടത്തിനു യോജിച്ച വിധത്തിൽ പാത്രവൈചിത്ര്യം വരുത്തിയും, പാത്രങ്ങളുടെ സ്വഭാവചിത്രണത്തിൽ ശ്രദ്ധ വെച്ചും രചിക്കപ്പെട്ടിരിക്കുന്ന ഒരു കഥയാണു് ഈ ബകവധം.
15.4 കിൎമ്മീരവധം
ബകവധത്തേക്കാൾ പ്രൗഢമായ ഒരു കൃതിയാണിതു്. ശ്ലോകങ്ങളും പദങ്ങളും ഒരുപോലെ മനോഹരമാക്കിയിരിക്കുന്നു. കൗരവന്മാരോടു് ചൂതിൽ തോറ്റു് ‘പ്രകടിതവനവാസാപദേശേന’ തീൎത്ഥ ാടനത്തിനു പുറപ്പെട്ട ധൎമ്മപുത്രാദികൾ ഗുരുവായ സൗമ്യനോടുകൂടി വനത്തിൽ പ്രവേശിക്കുന്നു. ആദ്യത്തേ രംഗത്തിൽ ധൎമ്മപുത്രർ പത്നിയായ പാഞ്ചാലിയോടു പറയുന്ന വാക്കുകൾ എത്ര ഹൃദയംഗമമായിരിക്കുന്നു എന്നു നോക്കുക:
‘ബാലേ കേൾ നീ മാമകവാണി കല്യേ കല്യാണി!
പാലോലുംമിഴിമാർകുലതിലകേ!
പാഞ്ചാലാധിപസുകൃതവിപാകേ!
കാളാംബുദരുചി തേടും വിപിനേ
കാമിനി വന്നതിനാലതിഗഹനേ
ഡോളായിതമിഹ മാമകഹൃദയം
ലോകോത്തരഗുണശാലിനി സദയം
തളരുന്നൂ ഗൃഹചംക്രമേണ
തളിരോടിടയും തവ പദയുഗളം
കളമൊഴിമാരണിയും മുടിമാലേ!
കഥമിഹ സഹതേ കാനനചരണം?
വികസതിദിനകരകിരണൈരധികം
വിരവൊടിതരസരോരുഹനിവഹം
ശുകഭാഷിണി ബത തവ മുഖകമലം
സുന്ദരി വാടീടുന്നതിവേലം.
മണിമയസദനേ മോഹനശയനേ
മണമിയലുന്നവ കുസുമാസ്തരണേ
മദനരസേന രമിച്ചീടുന്നീ
മധുമൊഴി വാഴുന്നെങ്ങനെ വിപനേ’
ബകവധത്തിലെ കവിതയ്ക്കു് ഇത്ര ഒഴുക്കും പ്രാസപ്രയോഗചതുരതയും അലങ്കാരചമൽക്കാരവും ആശയപുഷ്ടിയും ഇല്ലെന്നു് ഏവരും സമ്മതിക്കും. എഴുതിത്തഴമ്പു വന്ന ഒരു തൂലികയുടെ വിളയാട്ടമാണു് നാം ഇവിടെ കാണുന്നതു്. പാഞ്ചാലിയുടെ മറുപടി ഒരു ഉത്തമയായ ഗൃഹനായികയ്ക്കു് അത്യന്തം യോജിച്ചുതന്നെ ഇരിക്കുന്നു.
‘മഹീപാലരണിഞ്ഞീടുമ്മകുടേഷു വിളങ്ങുന്ന
മണിദീപിതമായുള്ള തവ പാദയുഗളം
മാൎഗ്ഗമധ്യേ തപ്തമണലിലിതിങ്ങനെ
മരുവീടുന്നതിനാൽ മനസി മേ ശോകം വളരുന്നു;
മേനി തളരുന്നു; താപം കലരുന്നു; ഹന്ത കിമിഹ
ഞാൻ പറയുന്നൂ?’
അതൊക്കെ സഹിക്കാമത്രേ. എന്നാൽ സഹിച്ചുകൂടാത്ത ഒരു സംഗതിയുണ്ടു്.
‘അനശനേന പരമാബാലവൃദ്ധമവനീദേവന്മാരഴലോടെ
അടവിയിൽ വസിക്കുമോ? ദൂരന്നടക്കുമോ?
ചൂടു സഹിക്കുമോ? കണ്ടാലിതു തവ പൊറുക്കുമോ?’
എത്ര വിശാലമായിരിക്കുന്നു ആ ദേവിയുടെ ഹൃദയം!
അനന്തരം ധൗമ്യന്റെ ഉപദേശമനുസരിച്ചു് ധൎമ്മനന്ദനൻ സൂര്യനെ ഭജിക്കുന്നു. സന്തുഷ്ടനായ സൂര്യൻ,
“അടവീനിവാസം കഴിഞ്ഞു പിന്നെ അകതാരിലല്ലൽ വെടിഞ്ഞു
ഝടിതി നാടു വാണീടുമിനിമേലിൽ തെളിഞ്ഞു”
എന്നു് അനുഗ്രഹിച്ചപ്പോൾ, അദ്ദേഹം പറയുന്നു
‘ദിനകര ദയാനിധേ ഭാനോ ദേവ!
നഗരീതി സാലപരിവേഷാകലിത
നഗരീനിവാസാദമീഷാം
ന ഗരീയസീ പ്രീതിരസ്മാകമേഷാ
… … …
… … …
സഹവാസലോലുപനരാണാമിന്നു
സഹസാ മഹീസുരവരാണാം
അതിഥിസൽകൃതിം കൎത്തു ം
വിധേഹി മയി കരുണാം’
ഈ മാതിരി കഠിനപ്രയോഗങ്ങളാണു് ആട്ടക്കാരെ വിഷമിപ്പിച്ചു് നഖങ്ങൾ ഊരിക്കുന്നതു്. ധർമ്മപുത്രരുടെ വാക്കു കേട്ടു്, ഭഗവാൻ
‘പാത്രം ഗ്രഹാണ സുപവിത്രം യാവൽ പാൎഷതീ ഭുംക്തേതി
ചിത്രം താവദത്ര സമുദേതി തവ ഭക്തമതിമാത്രം’
എന്നു പറഞ്ഞു് അക്ഷയപാത്രം നല്കുന്നു. അങ്ങനെ ഇരിക്കേ, ധാൎത്ത രാഷ്ട്രന്മാർ ഭക്തന്മാരായ പാണ്ഡവൎക്കു ചേൎത്ത ആ ദുസ്സഹമായ പരിഭവത്തെപ്പറ്റി കേട്ടിട്ടു് ‘കോപാന്ധധീ’യായിച്ചമഞ്ഞ ശ്രീകൃഷ്ണഭഗവാൻ ‘മുദ്രാഹീനകുമുദ്വതീകളകളങ്ങളാൽ’ ക്ഷോണീചക്രത്തെ ക്ഷോഭിപ്പിച്ചുകൊണ്ടു് പാൎത്ഥ ന്മാരെ കാണുന്നതിനായി കുശസ്ഥലിയിൽനിന്നു തിരിക്കുന്നു. ധൎമ്മപുത്രാദികൾ ‘ചിരനിരീക്ഷണസാശ്രുമുഖേന്ദുക്കളായി’ ഭഗവാനെ അഭിവന്ദിച്ചിട്ടു്,
‘നാഗകേതനൻതന്റെ നികൃതിയാൽ നാടുപേക്ഷിച്ചിങ്ങു
നാഥ വാഴുന്ന ഞങ്ങളെക്കണ്ടൊരു നാണമില്ലയോ?
തവ ഹരേ കൃഷ്ണ’
എന്നു ചോദിക്കുന്നു. തൽക്ഷണം ഭഗവാൻ സുദർശനചക്രത്തെ സ്മരിക്കയും അപ്പോൾ തന്നെ,
‘കല്പാന്താനല്പുദീപ്തിപ്രചുരപരിണമൽ കോടിസൂര്യപ്രകാശ’മായ ചക്രായുധം ആവിർഭവിച്ചു്
‘വരുണാലയമിന്നു മരുഭൂമിയാക്കുവൻ; ധരണീധരങ്ങളേയും
ധന്യശീല തകൎത്ത ീടുവനധുനാ താവകീന
കരുണാ യദി മയി തരുണദിനമണി
കിരണപരിലസദരുണസരസിജ
മസൃണമൃദുതരചരണ നതശരണ കൗസ്തുഭാഭരണ’
എന്നു ഭക്തിപൂർവം ബോധിപ്പിക്കയും ചെയ്യുന്നു. ഇപ്പോഴാണു് ധൎമ്മനന്ദനന്റെ ധർമ്മബുദ്ധി സവിശേഷം പ്രകാശിക്കുന്നതു്. അദ്ദേഹം അസ്ത്രവഹ്നിയെ സംഹരിക്കുന്നതിനും ദക്ഷനാകിയ ഫൽഗുനനെക്കൊണ്ടു് അരിസഞ്ചയത്തെ ശിക്ഷിപ്പിക്കുന്നതിനും ആണു് പ്രാർത്ഥിക്കുന്നതു്. ഇങ്ങനെ ഗാന്ധാരീതനയന്മാരെ നിഗ്രഹിക്കുന്ന വിഷയത്തിൽ ധൎമ്മപുത്രർ തന്നെ ഒരു അന്തരായമായ് വന്നതിനാൽ ഭഗവാൻ ആയുധത്തെ പിൻവലിക്കുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ദുൎവാരകോപശാലി’ എന്നു പ്രസിദ്ധനായ ദുൎവാസാവു് ദുര്യോധനചോദിതനായിട്ടു് ശിഷ്യഗണങ്ങളോടുകൂടി,
‘ചന്ദ്രക്കലാധര പാലയ മാം
ഛന്ദോമയ പരിപാലയ മാം
നാനാജനങ്ങളും കേട്ടുകൊൾവിൻ
നാളൊരു നാഴികനേരംപോലും
നാമം പലതുണ്ടതിലൊരു നാമസം-
കീൎത്ത നം ചെയ്യണം നാണം വിനാ’
എന്നിങ്ങനെ ശിവനെ സ്തോത്രംചെയ്തുകൊണ്ടു് ധൎമ്മനന്ദനന്റെ സമീപം പ്രാപിക്കുന്നു. ധൎമ്മപുത്രർ അദ്ദേഹത്തെ യഥാവിധി പൂജിച്ചു് ആസനം നൽകുന്നു. മുനിയാകട്ടെ കുശലപ്രശ്നങ്ങൾ എല്ലാം ചെയ്തിട്ടു്,
“പാത്രം ലഭിച്ചോരുദന്തം–കേട്ടു
വാഴ്ത്തുന്നു പലരും ഭവന്തം.
സുകൃതപാത്രമല്ലോ നീയുമോൎക്കിൽ നിതാന്തം.
ശിഷ്ടരെയനുഗ്രഹിപ്പാനുമധിക-
ദുഷ്ടരെ നിഗ്രഹിപ്പാനും മനസി
പുഷ്ടമോദേന ഭുവി സഞ്ചരസി–നൂനം”
എന്നു് രാജാവിനെ വാഴ്ത്തുന്നു.
‘സജ്ജനസപര്യ ചെയ്‍വാനും—വിരവി-
ലിജ്ജനത്തിനു കഴി വരാനും—നിയമ-
മജ്ജനാദികളാശു ചെയ്തു ഭവാനും’
എന്നു പറഞ്ഞു് രാജാവു് മുനിയെ കുളിപ്പാനയയ്ക്കുന്നു. തത്സമയം ദ്രൗപദിയുടെ അത്താഴം കഴിഞ്ഞിരുന്നതിനാൽ എന്തു ചെയ്യേണ്ടു എന്നു് ആ സാധ്വി വിലപിക്കുന്നു. ‘സോപദംശം ശോഭനമന്നം സൂപസഹിതം’ താപസനു കൊടുക്കാത്തപക്ഷം അദ്ദേഹം ശപിച്ചു് വംശച്ഛേദം വരുത്തുകയും ചെയ്യും. അതിനാൽ അവൾ ‘പാണ്ഡവാനാം പാലനലോലനാ’യ ശ്രീകൃഷ്ണഭഗവാനെ സംസ്മരിക്കുന്നു. അപ്പോഴേക്കും,
‘വിധുരാവിരഭൂൽ പുരോഭുവി
ദ്രുപദേന്ദ്രഭവാ ചകോരികാം
സ്മിതചന്ദ്രികയാ പ്രഹർഷയൻ
ചലദൃക്‍ചഞ്ചുപുടാന്തമോപഹാം.’
എത്ര മനോഹരമായ ഒരു ശ്ലോകം! യഥാൎത്ഥ കവിത്വശക്തി ദ്യോതകമായ ഇത്തരം അൎത്ഥ ാലങ്കാരചമൽകൃതി ഈ കവിയുടെ മിക്ക ആട്ടക്കഥകളിലും ധാരാളം കാണ്മാനുണ്ടു്.
‘ദ്രുപദേന്ദ്രഭവാചകോരിക’ സകലാൎത്ത ിതമോപഹനായ യദുകുലകലശാബ്ധിചന്ദ്രന്റെ സ്മിതചന്ദ്രികയാൽ പ്രഹൃഷ്ടയായെങ്കിലും,
‘നല്ലാർകുലമണേ ചൊല്ലാമെങ്കിലും
വല്ലാത്തൊരല്ലൽ മെല്ലേ
ക്ഷുധയാ പരവശഹൃദയാംഭോജ-
മമിതയാഽവേഹി മാം സദയം.
അന്നം മധുരോപപന്നം ദേഹി മേ
വന്യം വാ യദി മാന്യം’
എന്നിങ്ങനെ അദ്ദേഹത്തിന്റെ മുഖത്തുനിന്നു പുറപ്പെട്ട വാക്കുകൾ, അവൾക്കു് ‘കൂനിൽ കുരു’ പോലെ ആയിത്തീൎന്നു. ‘ബകവധം പെണ്ണുങ്ങൾക്കു കൈകൊട്ടിക്കളിക്കേ കൊള്ളൂ’ എന്നു് ഗുരു ആക്ഷേപിച്ചതുകൊണ്ടായിരിക്കാം കവി പാഞ്ചാലിയേക്കൊണ്ടുകൂടി സംസ്കൃതത്തിൽ പറയിച്ചിരിക്കുന്നതു്.
‘പാത്രം ദിനകരദത്തം പശ്യ വിവിക്തം ഭോജനരിക്തം
കൎത്തു ം തവ ഭുക്തിം കിഞ്ചന
ഭക്തന്നഹി നഹി സത്യം’
ഇതുകൊണ്ടൊന്നും ഇളകുന്ന ആളല്ലല്ലോ മായാമയനായ ശ്രീകൃഷ്ണൻ. പാത്രം കൊണ്ടുവരാൻ അദ്ദേഹം അപേക്ഷിക്കുന്നു. അതു കൊണ്ടുവന്നു പരിശോധിച്ചതിൽ അതിലൊരിടത്തു് അതിസൂക്ഷ്മതരമായ ഒരു ശാകം പറ്റിയിരിക്കുന്നതു കണ്ടിട്ടു് എടുത്തു ഭക്ഷിച്ചശേഷം, അദ്ദേഹം തന്റെ നഗരിയിലേക്കു പൊയ്ക്കളയുന്നു. എന്നാൽ ഭഗവാൻ സന്തൃപ്തനായതിനോടു കൂടി ദുർവാസസ്സും ശിഷ്യരും തൃപ്തരാകുന്നു. ശപിക്കാൻ വന്ന മുനി,
‘ഭാഗ്യാംബുധേ നിങ്കൽ വാസുദേവൻ തന്റെ
വാത്സല്യമുള്ളതെല്ലാം ഭാവിതദൃശാ കണ്ടു
വിസ്മയം പൂണ്ടു ഞാൻ ഭൂയോപി ജീവ സുചിരം’
എന്നു ധർമ്മപുത്രനെ വാഴ്ത്തീട്ടു്,
‘മന്ദാകിനീജലമാദ്ധ്യന്ദിനോചിതം
മജ്ജനം ചെയ്തളവഹോ മന്ദേതരം
തൃപ്തി വന്നു ഞങ്ങൾക്കിന്നു മന്നിലതി
മാനുഷൻ നീ …
ഛത്രം വിചിത്രമീവൃത്താന്തമൊക്കവേ
പ്രത്യാഗമിക്കുന്നു ഞാൻ; ധൂൎത്ത ൻ ഖലൻ
കുമതി ദുര്യോധനൻ തന്റെ ദുൎമ്മദമടക്കീടുവൻ’
എന്നു പറഞ്ഞുകൊണ്ടു് അവിടെനിന്നു പോകുന്നു.
ഇവിടെ ഭാരതകഥയിൽനിന്നു് അല്പം ഭേദഗതി കവി വരുത്തീട്ടുള്ളതു് വളരെ ഉചിതമായിട്ടുണ്ടു്. മൂലകഥയിൽ, ശ്രീകൃഷ്ണൻ വന്നുചേൎന്ന ഉടനേ, കൃഷ്ണ അദ്ദേഹത്തിനോടു് മുനിയുടെ വരവിനെപ്പറ്റിയും മറ്റും പറഞ്ഞുകേൾപ്പിക്കുന്നുണ്ടു്. അപ്പോഴാണു് ഭഗവാൻ പറയുന്നതു്:
‘എന്നെയൂട്ടുകുടൻ കൃഷ്ണേ പിന്നെ നീ ചെയ്യുമൊക്കയും’ ‘അതായതു് നീ എനിക്കു് ഭക്ഷണം തന്നാൽ മുനിയേയും അനുയായികളേയും തൃപ്തിപ്പെടുത്തുന്നതിനു നിനക്കു സാധിക്കും’ നിസ്സാരമായ മാറ്റമാണു് ഇവിടെ ചെയ്തിട്ടുള്ളതെങ്കിലും അതുകൊണ്ടു് ‘Dramatic effect’ വളരെ വൎദ്ധിച്ചിട്ടുണ്ടു്. തന്നെ സ്മരിച്ചതു് എന്തിനാണെന്നുപോലും ചോദിക്കാതെ ഭഗവാൻ ‘വിശക്കുന്നു വല്ലതും തരണം മധുരാന്നമായാൽ നന്നു്. അല്ലെങ്കിൽ കാകനികളായാലും മതി’ എന്നു് യാജ്ഞസേനിയോടു പറയുമ്പോൾ, അവൾക്കുണ്ടാകുന്ന ലജ്ജയും, സങ്കടവും, പരിഭ്രമവും ഒക്കെ രംഗസ്ഥിതർക്കു് അനുഭവപ്പെടുത്തിക്കൊടുക്കുന്നതിനു് നല്ല ഒരു നടനു് സാധിക്കുമല്ലോ. അതുപോലെ തന്നെ അക്ഷയപാത്രത്തിലിരുന്ന ശാകാന്നം ഭക്ഷിച്ചിട്ടു് ഒന്നും പറയാതെ അദ്ദേഹം പോകയും ചെയ്യുന്നു. പാഞ്ചാലി തന്നെ സ്മരിച്ചു എന്നു് അദ്ദേഹം എങ്ങനെ അറിഞ്ഞു? ഈശ്വരത്വം കൊണ്ടല്ലേ? അതുപോലെ അദ്ദേഹത്തിന്റെ ഐശ്വരശക്തികൊണ്ടുതന്നെ, മുമ്പു് വസ്ത്രാപഹരണഘട്ടത്തിലെന്നപോലെ, ഈ ദുർഘടത്തിലും തന്നേ രക്ഷിച്ചുകൊള്ളുമെന്നു് പരമഭക്തയായ ആ സാത്വി വിശ്വസിച്ചുകൊള്ളട്ടേ എന്നായിരുന്നിരിക്കാം ഭഗവാന്റെ മനോഭാവം.
മഹാഭാരതത്തിൽ ഇങ്ങനെയല്ല കാണുന്നതു്. ശാകാന്നം ഭക്ഷിച്ചതിന്റെ ശേഷം ഭഗവാൻ സഹദേവനോടു് ‘ഉണ്ണാൻ മുനികളേ വിളിയ്ക്കൂ’ എന്നരുളിച്ചെയ്തു. തീൎത്ഥ ത്തിനു സമീപം സഹദേവൻ ചെന്നപ്പോൾ, അവർ ‘തേട്ടിയന്നരസസ്വാദുപൂണ്ടേറ്റം തൃപ്തിപൂണ്ടി’രിക്കുന്നതും ‘ആ വെള്ളം വിട്ടു കേറീട്ടു്’ പരസ്പരം നോക്കിക്കൊണ്ടിരിക്കുന്നതും,
‘നൃപനെക്കൊണ്ടു ചോറുണ്ടാ-
ക്കിച്ചു പോന്നു കുളിയ്ക്കു നാം
ആകണ്ഠ തൃപ്തരാം നമ്മൾ
വിപ്രൎഷേ തിന്നുമെന്തിനി?’
എന്നു് ശിഷ്യർ ചോദിക്കുന്നതും,
‘പാഴായ് വയ്പ്പിച്ചു രാജർഷി-
യ്ക്കേറ്റവും തെറ്റുചെയ്തു നാം
ക്രൂരനോട്ടംകൊണ്ടു നൊമ്മേ
നോക്കിപ്പാണ്ഡവർ ചുട്ടിടും’
‘കോപിച്ചാലോ? പഞ്ഞിയെ തീകണക്കിനെ അവർ നമ്മെ ഭസ്മമാക്കിക്കളകയും ചെയ്യും. അതിനാൽ ഓടിക്കൊള്ളുകയാണു് നന്നു്’ എന്നു് ദുൎവാസാവു പറഞ്ഞതു കേട്ടു് എല്ലാരും ഓടിക്കളയുന്നതും, കേട്ടും കണ്ടും തിരിച്ചുവന്നു് വിവരങ്ങളെ ധൎമ്മനന്ദനനെ ധരിപ്പിച്ചു. അപ്പോൾ ശ്രീകൃഷ്ണൻ,
‘നിങ്ങൾക്കാക്കോപേന മുനി-
മൂലമാപത്തുകണ്ടു ഞാൻ
പാഞ്ചാലിയോൎക്കയാൽ പാണ്ഡു-
പുത്രരേ വേഗമെത്തിനേൻ’
എന്നു പറഞ്ഞിട്ടു് യാത്ര ചോദിച്ചു പിരിഞ്ഞു. തമ്പുരാൻ അതൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു.
അനന്തരം, പാണ്ഡവന്മാർ വനാന്തരത്തിൽ വസിക്കവേ ശാൎദ്ദൂലാഖ്യനായ ഒരു രാക്ഷസൻ അവരെ നിഗ്രഹിക്കാനായി വന്നടുത്തു. അവൻ അൎജ്ജു നന്റെ ബാണവഹ്നിയിൽ ശലഭത്വം പ്രാപിക്കയാൽ, ആ വിപിനം നിഷ്കണ്ടകമായി; എന്നാൽ അൎജ്ജു നനോ ‘ജയജയശബ്ദേന കണ്ടകിത’നായും ഭവിച്ചു. ഇവിടെ കവി അനന്തഭട്ടന്റെ ഭാരതചമ്പുവിലെ ആശയത്തെ ഏറെക്കുറെ പകൎത്ത ിയിരിക്കുന്നതായിപ്പറയാം.
‘ശാർദ്ദൂലേ നിഹതേഽസ്മിൻ
ഗോത്രാവിത്രാസവിരഹിതാ സമഭൂൽ
നിഷ്കണ്ടകഞ്ച വിപിനം
ജയശബ്ദേനാർജ്ജുനോപി കണ്ടകിതഃ’കി. വ.
നിഷ്കണ്ടകയതായ് വന്യ-
ദിക്കവൻ ഹതനാകവേ
ഉൽക്കണ്ഠകയുമായ് മോദം
വായ്ക്കയാൽ ദ്രുപദാത്മജ’
ശാർദ്ദൂലന്റെ മരണവൃത്താന്തം അറിഞ്ഞു് തൽപത്നി പ്രതിക്രിയയ്ക്കു് ഒരുങ്ങുന്നു.
‘ഭർത്തൃനിഗ്രഹകൎത്തൃ ഭൂതന്മാരാം
മൎത്ത ്യരൈവരുമുണ്ടീവനത്തിങ്കൽ.
സത്വരമതിനുത്തരം ചെയ്‍വാനും-
സത്വമില്ലയെനിക്കെന്നിരിക്കിലും
ഐവർക്കും പ്രാണവല്ലഭയായിട്ടു
കേവലമൊരുത്തിയെന്നു കേൾപ്പൂ ഞാൻ.
അവളെക്കൊണ്ടുപോരുന്നതുണ്ടുഞാ-
നവരെച്ചതിച്ചാശു വനാന്തരേ.
സാദരം കാഴ്ചവച്ചീടാമെന്നുടെ
സോദരനാകിയ കിൎമ്മീരവീരനു
പ്രേതരാജ്യം ഗമിപ്പാനവൎക്കിന്നു
ഹേതുവായ്‍വന്നുകൂടുമവൾ തന്നെ’
ഈ ഉദ്ദേശത്തോടുകൂടി അവൾ ‘പാൎത്ഥ പ്രയാണസമയം നോക്കി’ ഒരു സുന്ദരിയുടെ രൂപത്തിൽ പാഞ്ചാലിയുടെ അടുത്തുചെന്നിട്ടു് നല്ല നല്ല പഞ്ചാരവാക്കുകളാൽ ആ സാധ്വിയെ പ്രേരിപ്പിച്ചു് ദുൎഗ്ഗാഭവനത്തിലേക്കെന്നു പറഞ്ഞു് വനാന്തരത്തിലേക്കു കൊണ്ടുപോകുന്നു.
‘കണ്ടാലതിമോദമുണ്ടായ്‍വരും വിപിനമിതു കണ്ടായോ?
കൊണ്ടൽനിരതിമിരമിടയുന്ന തവ
നീണ്ടുചുരുണ്ടൊരു കചമിന്നു പല
വണ്ടുകളുടനുടനിഹ വന്നു
കണ്ടിവാർ കുഴലി കണ്ടു കണ്ടു പുന-
രിണ്ടൽപൂണ്ടു ബത മണ്ടിടുന്നു.
കീചകമിത കുഴലൂതുന്നു പികഗീതവിശേഷമോടിടചേൎന്നു -ഹൃദി
സൂചിതമോടിഹ നിന്നു ചില വല്ലികാനടികൾ വായു-
സഞ്ചലിതപല്ലവാംഗുലിഭിരഭിനയിക്കുന്നു.
കുരവകതരുനിരകളിൽനിന്നു ചില കുസുമനികരമിതാ-
കുറുനിരകളിലിതാവീഴുന്നു-അതു പൊഴിയുന്നു-തവ
കുവലയാക്ഷി കുതുകേന നിന്നെയെതിരേൽക്കുന്നെന്നിഹ തോന്നീടുന്നു’
ഇതു് ആടാനും പാടാനും വായിച്ചു രസിക്കാനും കൊള്ളാവുന്ന ഒരു പദമാണെന്നു പറയേണ്ടതില്ലല്ലോ.
വനാന്തരത്തിൽ വന്നുചേൎന്നപ്പോൾ ചില ദുൎന്നിമിത്തങ്ങൾ കണ്ടു് ചകിതയായ പാഞ്ചാലി,
‘മുഖരയതി ഭൃശമിഹ ഝില്ലി–മമ
മുഹുരപി വേപതി തനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സഖി–
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷി നീ
വഞ്ചയസി കിമിതി കപടം ചൊല്ലി?’
എന്നിങ്ങനെ സംശയിച്ചു ചോദിക്കുന്നു. അപ്പൊഴേയ്ക്കും സിംഹികസാക്ഷാൽരൂപം കൈക്കൊണ്ടു് അവളെ എടുത്തുകൊണ്ടു പോകുന്നു. അവളുടെ വിലാപം കേട്ടു് സഹദേവൻ ചെന്നു് ആ രാക്ഷസിയുടെ നാസാകുചകൃന്തനവും ചെയ്യുന്നു.
ഇങ്ങനെ കവി കിൎമ്മീരനുമായുള്ള യുദ്ധത്തിനു വഴിയുണ്ടാക്കിയിരിക്കുന്നു. ഇത്രയും ഭാഗം കവികല്പിതമാണു്. മഹാഭാരതത്തിലെ അരണ്യപൎവം പതിനൊന്നാംഅദ്ധ്യായത്തിലുള്ള എഴുപത്തിഅഞ്ചിൽപരം ശ്ലോകങ്ങളിലാണു് കിൎമ്മീരവധം കഥ സംഗ്രഹിച്ചിരിക്കുന്നതു്. ചൂതിൽ തോറ്റു് നാടുവിട്ടുപോയ പാണ്ഡവന്മാർ മൂന്നു രാപ്പകൽകൊണ്ടു് കാമ്യകവ വനത്തിൽ എത്തിയതായും, ‘പുരുഷാദഭയ’ത്തിനാൽ കാട്ടാളർപോലും സഞ്ചരിക്കാത്ത ആ കാട്ടിൽവെച്ചു് കിൎമ്മീരൻ എന്ന രാക്ഷസൻ പെട്ടെന്നു് ആവിൎഭവിച്ചു് അവരുടെ വഴി മുടക്കിയതായും ആ ഭയങ്കരസത്വത്തെ കണ്ടു് ഭയംനിമിത്തം കണ്ണടച്ചു് ‘അഞ്ചു കുന്നുകൾക്കിടയിൽപ്പെട്ട പുഴ’പോലെ പാഞ്ചാലി കുഴങ്ങിയതായും, അവനെ ഭീമസേനൻ നിഗ്രഹിച്ചതായും അതിൽ പറഞ്ഞിരിക്കുന്നു. നമ്മുടെ കവി ശാൎദ്ദൂലനേയും സിംഹികയേയും പ്രവേശിപ്പിച്ചിരിക്കുന്നതു് വേഷവൈചിത്ര്യത്തിനു വേണ്ടിയായിരിക്കണം.
‘നികൃത്തകുചനാസിക’യായ സിംഹിക സഹോദരനായ ‘കിൎമ്മീര’ന്റെ സമീപം പ്രാപിച്ചു് ‘നിരനുനാസിക’യായി.
‘ഹാ ഹാ രാക്ഷസവീര വിലോകയ
ഹാ ഹാ വികൃതശരീരാ ഹി ജാതാ
ഹാ ഹാ പീഡ സഹിക്കരുതേ ബത
ഹാ ഹാ വീരസഹോദര പാലയ’
എന്നിങ്ങനെ വിലപിക്കുന്നു. ഈ പദം അനുനാസികങ്ങൾ കലരാത്ത ശബ്ദങ്ങളെക്കൊണ്ടുതന്നേ രചിച്ചിരിക്കുന്നതു. നോക്കുക. സഹോദരിയുടെ ദുഃഖവാൎത്ത അറിഞ്ഞു് കിർമ്മീരൻ ഉടൻ തന്നെ പാണ്ഡവന്മാരെ ആക്രമിപ്പാനായ് പുറപ്പെടുന്നു.
‘കടലോടടൽ പൊരുതീടിന പടയോടഹമിഹികാ
ഝടഝടേത്യടവിവിടപിപടലിയെ പൊടി
പെടുപ്പനതിപടുത്വമൊടു–
മൂഢ! വിലോകയമേ വാടാ പാടവം
മടവാരൊടു കടുതായിതു ശഠ തേ കരപടുതാ
വിടമ തേടുമടികൾകൊണ്ടു നിന്നുടൽ ഝടിതി
പാടിതമടാമ്യയി കീട’
എന്നിങ്ങനെ വന്നണഞ്ഞ രാക്ഷസനേ ഭീമൻ വധിക്കുന്നു. തപസ്വിവൎഗ്ഗം അദ്ദേഹത്തിനു് മംഗളമാശംസിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുന്നു.
ഈ കവിതയിൽ ശൃംഗാരമേ ഇല്ല. അതിനു് അവകാശവുമില്ല. മറ്റു വല്ല കവികളുമായിരുന്നെങ്കിൽ നടന്മാരെയും രംഗസ്ഥിതന്മാരെയും ഉദ്ദേശിച്ചു് എങ്ങനെയെങ്കിലും അതിനു് ഒരു അവസരമുണ്ടാക്കുമായിരുന്നു. പക്ഷേ അങ്ങനെ ഒരു അനൗചിത്യം വരുത്തിക്കൂട്ടുന്നതിനു് ഈ വിദ്വൽകവി തുനിയാഞ്ഞതു ഭാഗ്യമായി. കിർമ്മീരവധം കോട്ടയം തമ്പുരാന്റെ പാണ്ഡിത്യത്തിനും കവിത്വത്തിനും വശ്യവാക്ത്വത്തിനും നികഷോപലമായ് വിളങ്ങുന്നു.
‘പുരോഹിതം മുനിമുപവിഷ്ടമാസനേ
പുരോഹിതം നിജമുപവേശ്യ ധൎമ്മജഃ
പുരോഹിതപ്രകൃതിരനേന ഹസ്തിനാൽ-
പുരോഽഹിതപ്രഹിതമുവാച സാഞ്ജലിഃ.
സഭാജനൈൎവിരചിതസഭാജനഃ
പരന്തപസ്സമഭിഹിതഃ പരന്തപഃ
ചരിഷ്ണുനാ ഖലു മുനിനാ ചരിഷ്ണുനാ
വനാന്തരേ രമത സപാവനാന്തരേ
ഈ മാതിരി യമകപ്പണികളും,
‘കുരവകതരുനിരകളിൽ നിന്നു ചില
കുസുമനികരമിതാ പൊഴിയുന്നു തവ
കുറുനിരകളിലിതാ വീഴുന്നു–അതു
കുവലയാക്ഷി കുതുകേന നിന്നെയെതിരേല്ക്കുന്നു.’
ഇത്യാദി ആദ്യക്ഷരപ്രാസങ്ങളും
‘ക്ഷ്വേളാഘോഷാതിഭീതിപ്രചലദനിമിഷാ സിംഹികാഭാഷ്യപുഷ്യദ്-
ദ്വേഷാ ദോഷാചരീത്ഥം ഖലു നിജവപുഷാ ഭീഷയന്തീ പ്രദോഷേ
ഈഷാ കൂലങ്കഷേണ പ്രപരുഷപരുഷാജോഷമാദായ ദോഷാ
യോഷാഭൂഷാമനൈഷീൽ പ്രിയവധരുഷിതാ പാൎഷതീന്ദൂരമേഷാ’
ഇത്യാദ്യനുപ്രാസങ്ങളും,
‘മുഖരയതി ഭൃശമിഹ ഝില്ലീ–മമ
മുഹൂരപി വേപതിതനുവല്ലീ–നാം
മുറുക മടങ്ങുകയല്ലല്ലീ–സതീ
മുഞ്ച മുഞ്ച മാം ചഞ്ചലാക്ഷീ നീ വഞ്ചയസി
കിമിതി കപടം ചൊല്ലി.’
ഈ മാതിരി അന്ത്യപ്രാസങ്ങളും ഇതിൽ സുലഭമായി കാണുന്നുണ്ടെങ്കിലും, രസപോഷണത്തിലും, അൎത്ഥ ചമൽക്കരണത്തിലും ആണു് കവി കൂടുതൽ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നതു്. നല്ല രസവാസനയില്ലാത്ത നടന്മാൎക്കു് ഇക്കഥ ആടി ഫലിപ്പിക്കാൻ സാധിക്കയില്ല. ഒന്നാമതായി ഒരേ നടനു തന്നെ പരസ്പരവിരുദ്ധങ്ങളായ ഭാവങ്ങൾ ഒരേ കാലത്തു സ്ഫുരിപ്പിക്കേണ്ടതായിവരുന്നു. ധീരശാന്തനായ ധൎമ്മപുത്രരുടെ വേഷം കെട്ടി ആടുന്ന നടനു്, ശാന്തരസത്തെ വിടാതെ തന്നെ ‘മണിമയസദനേ’ത്യാദി ഘട്ടങ്ങളിൽ തെല്ലു ശൃംഗാരം കൂടി കാണിക്കാതെ തരമില്ല. ഇതു് എത്ര വിഷമമാണെന്നു് അനുഭവസ്ഥൎക്കേ അറിഞ്ഞുകൂടു. അതുപോലെ ലളിതാവേഷം പൂണ്ടിരിക്കുന്ന സിംഹികയുടെ പാർട്ടു് ആടാൻ കുറെ പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ അവൾ ലളിത എന്ന നിലയിൽ ഒരു ശൃംഗാരക്കുടുക്കയാണെങ്കിലും അവളിൽ പ്രാധാന്യേന സ്ഫുരിക്കേണ്ട ഭാവം ഈൎഷ്യ അഥവാ പാഞ്ചാലിയോടുള്ള അസൂയയാണു്. ആ സ്ഥായിഭാവത്തെ വിട്ടുകളയാതെ ശൃംഗാരം അഭിനയിച്ചില്ലെങ്കിൽ രംഗസ്ഥിതന്മാർ പുരികം ചുളിക്കും. ഇത്തരം ഘട്ടങ്ങൾ പലതും ഇതിലുണ്ടു്. കിൎമ്മീരവധത്തിലെ ‘മാധവജയശൗരേ’ എന്ന പദം മന്ത്രാത്മകമാണെന്നാണു് ചിലർ പറയുന്നതു്. അതെഴുതി ഏന്ത്രത്തിൽ കെട്ടിയാൽ ബാധോപദ്രവമുണ്ടാകയില്ലെന്നു പലരും വിശ്വസിക്കുന്നുമുണ്ടു്.
15.5 കല്യാണസൗഗന്ധികം
പാശുപതാസ്ത്രം സമ്പാദിക്കുന്നതിനു വേണ്ടി അൎജ്ജു നൻ ശിവനെ തപസ്സു ചെയ്‍വാൻ പോയിരിക്കേ, ധൎമ്മപുത്രർ സത്തുക്കളാൽ വൎണ്ണിതങ്ങളായ പുണ്യകഥകൾ കേട്ടും ശത്രുവൎഗ്ഗങ്ങളെ ഒടുക്കുന്നതിൽ ഉദ്യതചിത്തനായിട്ടു് വില്ലും അമ്പും ധരിച്ചും മറ്റും അനുജന്മാരോടുകൂടി കാനനത്തിൽ സഞ്ചരിക്കുന്നു. അങ്ങനെ ഇരിക്കേ ഒരുദിവസം ആ ശകുനിയുടെ കപടദൂതിനെപ്പറ്റി ഓൎത്തു ് കോപപരവശനായ്ത്തീൎന്ന ഭീമസേനൻ ജ്യേഷ്ഠനോടു്,
“ശസ്ത്രാൎത്ഥ മെന്തിനധുനാ ശക്രജനെ യാത്രയാക്കിയതു പഴുതേ–
ശത്രുക്കളെ വിരവിലൊക്കെജ്ജയിപ്പതിന്നത്രാല-
മേകനഹമെന്നറിക വീര”.
അതുകൊണ്ടു് ആ കൗരവന്മാരെ നിഗ്രഹിക്കുന്നതിനു് അനുവാദം തരണം എന്നപേക്ഷിക്കുന്നു. ‘സമസ്തപ്രതിഭടപടലീഘസ്മര’നായ ഭീമസേനന്റെ രൂക്ഷമായ വാക്കുകൾ കേട്ടു് ധൎമ്മനന്ദനൻ ‘ധൎമ്മതത്വസഹിതം മൃദുവാക്യം’ പലതും പറഞ്ഞു് അനുജന്റെ കോപം ശമിപ്പിക്കുന്നു.
‘അനലനൂഷ്മാ വെടികിലുമാലോകന്തന്നെ
ദിനകരൻ കൈവെടികിലും
അനിലനന്ദന! സത്യമനുജ! ലംഘിപ്പതിനു
അനലമഹമെന്നറിക ചൊല്ലീടായ്കേവം’
എന്നു് അദ്ദേഹം പറകയാൽ ഭീമൻ ഗത്യന്തരമില്ലാതെ അടങ്ങിക്കളയുന്നു. ആ അവസരത്തിൽ അൎജ്ജു നന്റെ വേൎപാടു നിമിത്തം മറ്റു പാണ്ഡവന്മാർ ദുഃഖിച്ചിരിക്കയായിരിക്കണമെന്നോൎത്തു ് ഇന്ദ്രൻ ‘രോമശനീരവാഹ’നെ അവരുടെ അടുക്കലേയ്ക്കു് അയയ്ക്കുന്നു. വിജയൻ പാശുപതാസ്ത്രം നേടീട്ടു് ഗീർവാണലോകത്തു ചെന്നു് ‘സുരജനഗീതപരാക്ര’മനായി വിളങ്ങുന്നു എന്നും, ഇന്ദ്രന്റെ അടുക്കൽ നിന്നു് അനേകം ശസ്ത്രജാലങ്ങൾ അദ്ദേഹത്തിനു് ലഭിച്ചിട്ടുണ്ടെന്നും, അവിടെനിന്നു് നാലഞ്ചുകൊല്ലങ്ങൾക്കുള്ളിൽ തിരിച്ചു വരുമെന്നും ധരിപ്പിച്ചതിനു പുറമേ,
‘പാരിടം തന്നിൽ പ്രസിദ്ധങ്ങളായേറ്റം
പാപഹരങ്ങളായുള്ള തീൎത്ഥ ങ്ങളെ
പാരാതെ ചെന്നു നിഷേവണം ചെയ്‍വാനായ്
പൗരവപുംഗവ പോകനാമെല്ലാരും’
എന്നു് അവരെ തീൎത്ഥ ാടനത്തിനു ക്ഷണിക്കയും ചെയ്യുന്നു. അങ്ങനെ അവരെല്ലാം അവിടെനിന്നു പുറപ്പെട്ടു് പല ദിക്കിലും സഞ്ചരിച്ചശേഷം ‘സ്വച്ഛപ്രച്ഛായവൃക്ഷപ്രചുര’മായ ഒരു തപോവനത്തിൽ ചെന്നു ചേരുന്നു. ആ തപോവനം അഗസ്ത്യാശ്രമമാണെന്നറിഞ്ഞു് സന്തുഷ്ടരായിട്ടു് അവിടെനിന്നു് ഭാൎഗ്ഗവതപോവനത്തിലെത്തുന്നു. അങ്ങനെ ഇരിക്കേ ഭഗവാൻ ശ്രീകൃഷ്ണൻ അവരെ കാണ്മതിന്നായി അവിടെ വന്നു ചേരുന്നു. ഭഗവാനെ അവർ ഭക്തിപൂൎവം സ്വീകരിക്കുന്നു.
‘പരിതാപിക്കരുതേ പാണ്ഡവന്മാരെ
പരിതാപിക്കരുതേ …
… … …
പരനെന്നുമഹമെന്നും ഭാവഭേദമുള്ളവർ
പരിതാപിച്ചീടുന്നതും പാൎക്കിലതുചിതം.
പരമാത്മാവേകനെന്നു പരമാൎത്ഥ ബോധമുള്ളിൽ
പരിചോടുള്ളോരു നിങ്ങൾ പ്രാകൃതന്മാരെ-
പ്പോലെ പരിതാപിക്കരുതേ.’
എന്നുള്ള ഭഗവദ്വാക്യം കേട്ടു് ധൎമ്മനന്ദനൻ പറയുന്നു:
‘നിൻകൃപയുണ്ടെന്നാകിൽ നിരൂപിച്ചതു സാധിപ്പാൻ
സങ്കടമുണ്ടോ ഭുവി സകല ലോകൎക്കു ം?
കിങ്കരാ ഞങ്ങളിൽ കൃപയില്ലാത്തതിനാലേ
പങ്കജേക്ഷണ! പാരമുഴന്നീടുന്നു.
ചെന്താർബാണാരി തന്റെ ചേവടി സേവിപ്പാനായ്
സന്തോഷമോടു പോയ സവ്യസാചി താൻ
ഹന്ത വാരായ്കകൊണ്ടു സന്താപം വളരുന്നു
ബന്ധുവത്സല ഭവബന്ധമോചനനാഥ.’
അൎജ്ജു നൻ വേഗം വന്നുചേരുമെന്നും തീൎത്ഥ സഞ്ചാരം കഴിയുമ്പോഴെയ്ക്കു് വിജയം ലഭിക്കുമെന്നും ഒക്കെ പറഞ്ഞു് സമാധാനപ്പെടുത്തീട്ടു് ഭഗവാൻ മറയുന്നു.
പിന്നീടു് പല ദിക്കുകൾ കടന്നു് അവർ ഒരു ഘോരവിപിനത്തിൽ എത്തുന്നു. ഇവിടെ ഭാരതകഥയിൽ നിന്നു് അല്പം വ്യതിയാനം കവി വരുത്തിയിരിക്കുന്നു. മൂലകഥയിൽ ഘടോൽക്കചസംഗമവും സൗഗന്ധികാഹരണവും കഴിഞ്ഞാണു് ജടാസുരനുമായുള്ള യുദ്ധം. ഭാരതചമ്പൂകാരനായ അനന്തഭട്ടനും മൂലകഥയെത്തന്നെ അനുസരിക്കുന്നു. എന്നാൽ നമ്മുടെ കവിയാകട്ടെ, പാണ്ഡവന്മാർ ഘോരവനാന്തരങ്ങളിൽ പ്രവേശിച്ചപ്പോൾ, ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. ജടാസുരൻ വന്നെതിൎത്ത തായിട്ടാണു് പറഞ്ഞിരിക്കുന്നതു്. കഥകളിയായതുകൊണ്ടു് ഒരു കത്തിവേഷത്തിനു വകകിട്ടിയാൽ ഉപേക്ഷിക്കാൻ തരമില്ലല്ലോ. കല്യാണസൗഗന്ധികാഹരണത്തിനു ശേഷം അങ്ങനെ ഒരു വേഷത്തെ പ്രവേശിപ്പിച്ചാൽ വെറുതെ കഥ നീട്ടിക്കൊണ്ടുപോയിരിക്കുന്നു എന്നൊരു ആക്ഷേപവും ഉണ്ടാകും. അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു ഭേദഗതി വരുത്തിയിരിക്കുന്നതു്.
“ഭൂമിസുരനായ്ച്ചെന്നു ഭീമനെയറിയാതെ ഞാൻ
ഭൂപതികളെക്കൊണ്ടുപോരുവനിദാനീം
രഭസമൊടിവരുടയ രമണിയെക്കൈക്കൊണ്ടു
നഭസി പോന്നീടുവൻ നിൎണ്ണയമിദാനീം.”
എന്നുറച്ചു് ഒരു പണ്ഡിത ക്ക്ബ്രാഹ്മണന്റെ വേഷത്തിൽ പാണ്ഡവന്മാരുടെ അടുത്തുചെന്നു് അവരുടെ ആതിഥ്യം സ്വീകരിച്ചുകൊണ്ടു് ‘കാലാഗമനം’ പാൎത്തു ് അവൻ അവിടെ താമസിക്കുന്നു. ‘കാലാഗമം’ എന്നതിനെ കവി രണ്ടൎത്ഥ ത്തിലാണു് പ്രയോഗിച്ചിരിക്കുന്നതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അങ്ങനെ ഇരിക്കേ, ഭീമൻ വേട്ടയാടാൻ പോയിരിക്കുന്ന സമയം നോക്കി, അവൻ ധൎമ്മാദികളേയും കൊണ്ടു് കടക്കുന്നു. എന്നാൽ അതിനിടയ്ക്കു് ഭീമൻ എത്തുകയും അവനെ നിഗ്രഹിക്കയും ചെയ്യുന്നു.
പിന്നീടു് വനാന്തരത്തിനുള്ളിൽ എല്ലാവരും കൂടി സഞ്ചരിക്കവേ, വലുതായ ക്ഷീണം നേരിടുകയാൽ പാഞ്ചാലി ഒരു വൃക്ഷച്ചുവട്ടിൽ ഇരുന്നു് തന്റെ സങ്കടങ്ങളെ പറഞ്ഞു കേൾപ്പിക്കുന്നു. അതുകേട്ടു്,
‘അത്തലുണ്ടാകരുതൊട്ടും-വല്ലാതെയുള്ളിൽ
അത്തലുണ്ടാകരുതൊട്ടും
ശക്തൻ ഘടോല്ക്കചനെന്നുത്തമനായിട്ടൊരു
നക്തഞ്ചരനുണ്ടവനത്ര വന്നിടും പാൎത്ത ാൽ
വാഞ്ഛിതദിക്കുകളിൽ ബാധയകന്നു നമ്മെ
സഞ്ചരിപ്പിക്കുമവൻ സാദരമറിഞ്ഞാലും.’
എന്നു പറഞ്ഞിട്ടു് ഭീമസേനൻ ഘടോൽക്കചനെ സ്മരിക്കയും അയാൾ ഉടൻതന്നെ വന്നു് പിതാവിന്റെ അടിപണിയുകയും ചെയ്യുന്നു. ഭീമൻ യാജ്ഞസേനിക്കു നേരിട്ട സങ്കടത്തെ അവനോടു് അറിയിച്ചപ്പോൾ,
‘കാൽക്ഷണം വൈകാതെ നിങ്ങളെയിന്നു കഴുത്തിലെടുത്തു ഭുവി
കാംക്ഷിതദിക്കിൽ ചരിപ്പിച്ചീടാമല്ലോ കാമഗനാകിയ ഞാൻ’
എന്നു പറഞ്ഞു് അവൻ അവരെ സമാധാനപ്പെടുത്തുന്നു. അടുത്ത ശ്ലോകവും പദവും അതിസുന്ദരമായിട്ടുള്ളതിനാൽ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
‘കാലേ കദംചിദഥ കാമിജനാനുകൂലേ
മാലേയമാരുതവിലോളിതമാലതീകേ
ലീലാരസേന വിചരൻ വിപിനേ വിനോദ-
ലോലാം സമീരണസുതോ രമണീമഭാണീൽ.
പാഞ്ചാലരാജതനയേ പങ്കജേക്ഷണേ
പഞ്ചസായകനിലയേ
രഞ്ചാതെ വിപിനേ സഞ്ചരിച്ചീടുകയാൽ
നെഞ്ചകമതിലഴലരുതയിതേ
പൂഞ്ചോലതോറും നല്ല പൂമണം മെല്ലെ നുകൎന്നു
ചാഞ്ചാടി മോദം കലൎന്നു നല്ല ചാരുപവനൻ വരുന്നു;
പഞ്ചമകൂജിതസുകോകിലേ പരമിഹ ദേവി സുമംഗലേ
കിഞ്ചന രന്തുമനാകുലേ കിളിമൊഴി വരിക ശിലാതലേ
നിൻചലലോചനനിൎജ്ജ ിതമധുരിമ സഞ്ചിത
ഭയചലദഞ്ചിതകമലേ.
കണ്ടാലും മധുസമയം നല്ല കാമിനീജനഹൃദയം
കൊണ്ടാടീടുന്നു സദയം നല്ല കോമളകുസുമമയം.
ഇണ്ടലകന്നുടനാശയേ ഇഹ പരിചൊടു ജലാശയേ
വണ്ടുകൾ നന്മധുവുണ്ടു മദിച്ചു മുരണ്ടു വനങ്ങളിൽ മണ്ടുന്നിതയേ!
ചന്ദനശിഖരിചരം നല്ല ചമ്പകാമോദരുചിരം
മന്ദപവനകിശോരം നല്ല മാനിനി കാണ്ക സുചിരം.
സുന്ദരിമനസിജവരസമരം സുഖമൊടു കുരു സരസതരം
മന്ദരസദൃശപയോധരം മദുരസി ചേൎക്ക മനോഹരം
മന്ദത നീക്കി വിനിന്ദിതകിസലയം ഇന്ദുസുമുഖീ മമ തന്നിടുകധരം.’
ഈ പദം ആടുമ്പോൾ കരുണം, ശൃംഗാരം, ഭയാനകം മുതലായി പരസ്പരവിപരീതങ്ങളായ അനേകം ഭാവങ്ങളെ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നതിനാൽ ആട്ടക്കാരെ വല്ലാതെ വിഷമിപ്പിക്കുമെന്നുള്ളതു് അനുക്തസിദ്ധമാണല്ലോ.
ഈ അവസരത്തിലാണു് ‘വാതേന വത്സലതയേവകിലോപനീത’മായ ഒരു സൗഗന്ധികപുഷ്പം കൃഷ്ണയ്ക്കു ലഭിക്കുന്നതു്. അതെടുത്തുംകൊണ്ടു്, അവൾ ഭീമന്റെ സമീപത്തു ചെന്നിട്ടു്,
‘നിൻകരുണയുണ്ടെന്നാകിൽ നിൎണ്ണയമിനിയും മമ
സംഗതി വരും ലഭിപ്പാൻ സരസസൗഗന്ധികങ്ങൾ.
പാരിലില്ല പാൎത്ത ാലെങ്ങും ചാരുതരമിവണ്ണം
പാരം വളരുന്നു മോദം വാരിജനയന.
വല്ലതെന്നാകിലും നിജ വല്ലഭന്മാരോടല്ലാതെ
ചൊല്ലുമാറില്ലഭിലാഷം ചൊല്ലേറു തരുണിമാർ.’
എന്നു് തന്റെ അഭിലാഷത്തെ അറിയിക്കയും അതിലേക്കായി അദ്ദേഹം പുറപ്പെടുകയും ചെയ്യുന്നു. ‘ശാതോദരീ ചടുലചാരു കടാക്ഷപാതപാഥേയവാനാ’യിട്ടു് അദ്ദേഹം നടന്നു് കദളീവനത്തിലെത്തിയപ്പോൾ, രാമഭക്താഗ്രണിയായ ശ്രീഹനൂമാൻ കാണുന്നു. ഭീമന്റെ വരവുനിമിത്തം, ‘ഊരുവേഗം കൊണ്ടു് ഭൂരിതരമായുള്ള ഭൂരുഹസഞ്ചയം ഭൂമിയിൽ വീഴുന്ന’തും, ഭീതി കലൎന്ന ചമൂരുക്കൾ ഓടുന്നതും, ‘മാതംഗയൂഥമഭിമാനം വെടിഞ്ഞുള്ളിൽ ആതങ്കമോടുകൂടി’ മണ്ടുന്നതും, കേസരികൾ പേടിച്ചു് ഗുഹാന്തരം പ്രാപിക്കുന്നതും മറ്റും ഓൎത്തു ് ഇവൻ തന്റെ അനുജനായിരിക്കണമെന്നും ഇവന്റെ ബലം ഒന്നു് പരീക്ഷിച്ചു നോക്കുകതന്നെ വേണമെന്നും കരുതി, ഒരു മുതുക്കുരങ്ങിന്റെ വേഷത്തിൽ കിടന്നു് ശ്രീഹനൂമാൻ അദ്ദേഹത്തിന്റെ മാൎഗ്ഗനിരോധം ചെയ്യുന്നു. അവർ തമ്മിൽ യുദ്ധമുണ്ടാകുന്നു. കഥകളികളിലെല്ലാം യുദ്ധത്തിനു മുമ്പു് ഒരു വാക്സമരം നടത്തുക പതിവാണു്. ഇവിടെയും നടക്കുന്നുണ്ടു്. എന്നാൽ മറ്റു പല കഥകളിലും നമ്പ്യാരുടെ തുള്ളലുകളിലും കാണുമ്പോലെയുള്ള സഭ്യേതരമായ വാക്കുകളൊന്നും ഭീമനെക്കൊണ്ടോ ഹനൂമാനെക്കൊണ്ടോ ഇക്കവി പറയിക്കുന്നില്ല.
ഭീമനു് ആ മൂത്ത കുരങ്ങന്റെ ബാലാഗ്ര്യംപോലും ഇളക്കാൻ സാധിക്കുന്നില്ല; ഒടുവിൽ അദ്ദേഹം വാസ്തവം മനസ്സിലാക്കാനായി, ‘നീ ആരാണു്? ഇന്ദ്രനോ? വരുണനോ? തീൎച്ചയായും കേവലം വാനരനല്ല’ എന്നു പറഞ്ഞപ്പോൾ, ഹനൂമാൻ,
‘രാവണാന്തകനായീടും രാമന്റെ ദൂതനാകും ഞാൻ
താവകസഹജനല്ലോ മമ നാമം ഹനൂമാനല്ലോ’
എന്നിപ്രകാരം പരമാൎത്ഥ ം ധരിപ്പിച്ചിട്ടു് തന്റെ സാക്ഷാൽ രൂപം കാണിച്ചുകൊടുക്കുന്നു. ആ രൂപം കണ്ടു് സംഭീതനായ ഭീമന്റെ ഭയം അകറ്റിയിട്ടു് അദ്ദേഹം അനുഗ്രഹിക്കുന്നു. അനന്തരം ഭീമൻ യാത്ര തുടരുന്നു. മാൎഗ്ഗമദ്ധ്യേ ‘ചൈത്രകാനനത്തെ സത്രപമാക്കീടുന്ന’ വനത്തിന്റെ ശോഭ കണ്ടു് വിസ്മയിക്കുന്നു.
‘കാസാരമിതല്ലോ മുൻപിൽ കാണുന്നു വിപുലം
ഭാസുരകുസുമജാലവാസനമമലം
ചഞ്ചരീകതതി വായു സഞ്ചലിതമായി
തേൻ ചൊരിയും പൂവിലാൎത്തു സഞ്ചരിക്കുന്നു.
വേഗേന ചെന്നിതിനുടെ വേലാമാൎഗ്ഗത്തൂടെ
ആഗമനം ചെയ്തീടുവേൻ’
എന്നു് വിചാരിച്ചു അദ്ദേഹം നടക്കുന്നു. എന്നാൽ പൊയ്കയിൽ ചെന്നു പൂക്കൾ ഇറുത്തു തുടങ്ങിയ മാത്രയിൽ, കുബേരഭൃത്യന്മാർ വന്നു തടയുന്നു. അവരെ തോല്പിച്ചു് സൗഗന്ധികങ്ങളും കൊണ്ടു് തിരിച്ചുവന്നു് പ്രിയപത്നിക്കു സമൎപ്പിക്കുന്നു. ഇതാണു് ഇക്കഥയുടെ പോക്കു്.
15.6 നിവാതകവചവധം
സാധാരണ നിവാതകവചന്റെ വധംവരെ മാത്രമേ ഞാൻ അഭിനയിച്ചുകണ്ടിട്ടുള്ളു. കഥയുടെ പേരും അങ്ങനെയാണു് അച്ചടിച്ച പുസ്തകങ്ങളിൽ കണ്ടിട്ടുള്ളതും. ‘ദൈത്യേന്ദ്രപോരിനായേഹി’ എന്ന കാലകേയവാക്യംകൊണ്ടു് കഥ പെട്ടെന്നവസാനിച്ചിരിക്കുന്നതായിട്ടാണു് മുദ്രിതഗ്രന്ഥങ്ങളിൽ കാണുന്നതു്. കവി തീൎച്ചയായും അങ്ങനെ അവസാനിപ്പിച്ചിരിക്കയില്ലെന്നു തീൎച്ചയാണു്. മഹാഭാരതത്തിൽ നിവാതകവചവധവും കാലകേയവധവും പരസ്പരബന്ധമില്ലാത്ത സംഭവങ്ങളാകുന്നു. അരണ്യപൎവത്തിൽ നൂറ്റിഅറുപത്തിനാലാമദ്ധ്യായം തുടങ്ങി നൂറ്റിഎഴുപത്തിഅഞ്ചാം അദ്ധ്യായം വരെയുള്ള ഭാഗത്തിനു് നിവാതകവചവധപൎവം എന്നു പ്രത്യേകം പേരും നല്കിക്കാണുന്നു. എന്നാൽ കാലകേയ വധത്തേയും ആ പൎവത്തിൽത്തന്നെ അന്തൎഭവിച്ചിട്ടുണ്ടുതാനും. ആ സ്ഥിതിയ്ക്കു് നിവാതകവചവധം എന്നു കവി കഥയ്ക്കു പേരിട്ടിരിക്കുന്നതിൽനിന്നു് കാലകേയവധംകൂടി ഉൾപ്പെടുത്തീട്ടുണ്ടെന്നോ ഇല്ലെന്നോ ഖണ്ഡിച്ചു പറയാവുന്നതല്ല. കാണികൾക്കു രസിക്കാനുള്ള ഭാഗം നിവാതകവചവധംകൊണ്ടു് അവസാനിച്ചിരിക്കുന്നതിനാൽ മിക്ക സ്ഥലങ്ങളിലും കാലകേയവധം അഭിനയിക്കാറുമില്ല. സാധാരണ ആടാറില്ലാത്തതുകൊണ്ടു് എഴുത്തുകാർ ബാക്കിഭാഗത്തെ വിട്ടുകളഞ്ഞതായിരിക്കുമോ എന്നു നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഏതായിരുന്നാലും മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ പൂർണ്ണപാഠം ഇപ്പോൾ കണ്ടുപിടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടു്. എന്നാൽ അതു് കോട്ടയം തമ്പുരാൻതന്നെ എഴുതിയതോ പിൽക്കാലത്തു വല്ലവരും എഴുതിച്ചേൎത്ത തോ എന്നു ഖണ്ഡിച്ചു പറയാവുന്നതല്ല. മിക്കവാറും അദ്ദേഹത്തിന്റേതായിരിക്കാനാണു് സാംഗത്യം.
കഥ: ഈശകൃപയാൽ അൎജ്ജു നന്നു് പാശുപതാസ്ത്രം ലഭിച്ചു എന്നു അറിഞ്ഞു് തന്റെ പുത്രനെ ഒന്നു കാണണമെന്നു് ആഗ്രഹം ജനിക്കയാൽ ഇന്ദ്രൻ മാതലിയേ വിളിച്ചു്,
‘വെണ്മതികുലരത്നമായീടുന്നവൻ തന്നെ
കാണ്മാനേറ്റമുള്ളിൽ കാംക്ഷ വളൎന്നീടുന്നു.
വലുതായകാര്യം പലതുമുണ്ടിഹ പാൎത്ഥ -
ബലവീര്യേണ സാധിപ്പാനലസനല്ലൊട്ടും.
കുണ്ഠത വെടിഞ്ഞു നീ പാണ്ഡവൻതന്നെയിങ്ങു
കൊണ്ടുപോന്നീടുവതിനുണ്ടാകൊല്ലാ താമസം.’
എന്നു് ആജ്ഞാപിക്കുന്നു. മാതലി ‘വിടകൊള്ളാമടിയനും വിജയസമീപേ’ എന്നു യാത്ര ചോദിച്ചിട്ടു് വിജയസമീപം പ്രാപിച്ചു്, ‘വിജയ തേ ബാഹുവിക്രമം വിജയതേ’ എന്നിങ്ങനെ സ്തുതിക്കാൻ ഭവിക്കവേ, അർജ്ജുനൻ ലജ്ജിക്കുന്നു.
‘സലജ്ജോഹം തവ ചാടുവചനങ്ങളാലേ’ എന്ന പദം രസവാസനയുള്ള നടന്മാർ ആടിക്കാണുന്നതു് വളരെ രസാവഹമാകുന്നു.
മാതലിയോടുകൂടി സ്വൎഗ്ഗത്തിലേക്കുള്ള അർജ്ജുനന്റെ പുറപ്പാടു്,
‘നഗരീതരസാരഥിനാ-
മപഹൎത്ത്ര ാ കീൎത്ത ിമാശുതരസാരഥിനാ
യുധിനാമനസാദരിണാ
ലംഘ്യാ പ്രാപേർജ്ജുനേന മനസാ ദരിണാ.’
എന്നു ശ്ലോകത്തിൽ കഴിച്ചിരിക്കുന്നു. അർജ്ജുനന്റെ ഇന്ദ്രസന്നിധിയിൽ പ്രവേശിച്ചു് പിതാവിനെ നമിച്ചിട്ടു് ‘തദാശ്ലേഷസുനിൎവൃതനായി’, ഇപ്രകാരം പ്രാൎത്ഥ ിക്കുന്നു:
‘കരുണാവാരിപൂരേണ കുരു താത
ഉരുതരമഭിഷേചനം മേ
ഗുരുജനകാരുണ്യം സകലസാധകമെന്നു
ഗുണമുള്ള മഹാജനം പറഞ്ഞു കേൾപ്പുണ്ടു ഞാനും’
കുടിലതയകതാരിൽ തടവീടും
അരിപടലങ്ങളെയൊക്കവേ
ഒടുക്കുവാനായടിമലർ തൊഴുതീടും
അടിയനെ വിരവൊടു പടുതയുണ്ടാവാനാ-
യനുഗ്രഹിച്ചീടണം.
പാൎശ്വവൎത്ത ിയായ ജയന്തനെ സേൎഷ്യനാക്കുമാറു് ഇന്ദ്രൻ വിജയനെ അർദ്ധാസനം നല്കി ഇരുത്തിയിട്ടു് ‘തനയ ധനഞ്ജയ ജീവ സുചിരം’ എന്നു് ആശംസിക്കയും ധർമ്മജാദികളുടെ സുഖവൎത്ത മാനങ്ങളെപ്പറ്റി അന്വേഷിക്കയും ചെയ്യുന്നു. അനന്തരം പിതാവിന്റെ വാത്സല്യപൂൎവകമായ വാക്കുകളാൽ സന്തുഷ്ടനായ ധനഞ്ജയൻ ജയന്തന്റെ കൈ പിടിച്ചു കൊണ്ടു് ഇന്ദ്രസൗധത്തിൽ ചെന്നു് മാതാവായ പുലോമജയെ നമസ്കരിക്കവേ, ആ ദേവി അദ്ദേഹത്തിനെ പ്രസ്നവങ്ങളോടു കലൎന്ന സന്തോഷാശ്രുക്കളാൽ സേചനം ചെയ്തുകൊണ്ടു് കുശലപ്രശ്നം ചെയ്യുന്നു. പിന്നീടു് ശചീദേവിയുടെ അനുഗ്രഹവും വാങ്ങിക്കൊണ്ടു്, ആ സൗധത്തിൽ നിന്നു് ശൃംഗാടകത്തിൽ ഇറങ്ങുന്നു. അദ്ദേഹത്തിന്റെ സൗന്ദര്യാതിരേകത്താൽ വശീകൃതരായ സുരയുവതികളെല്ലാം ‘മദനശരവിവശതയൊടതികുതുകവാരിധിയിൽ’ മുങ്ങുന്നു. അവരിൽ ചിലർ സംഗീതരീതികൾ അവലംബിച്ചും മറ്റു ചിലർ പലേ തരത്തിലുള്ള ശൃംഗാരചേഷ്ടകൾ കാണിച്ചും അദ്ദേഹത്തിനെ വശീകരിക്കാൻ നോക്കുന്നു. ‘ഇന്ദ്രാണിയെത്തൊഴുതു് ചന്ദ്രാന്വയാഭരണൻ’ എന്നു തുടങ്ങുന്ന ദണ്ഡകം ആട്ടക്കാർക്കു് തങ്ങളുടെ അഭിനയകൗശലം പ്രകാശിപ്പിക്കുന്നതിനും വായനക്കാർക്കു വായിച്ചു രസിക്കാനും ഒരുപോലെ കൊള്ളാം.
അങ്ങനെ ഇരിക്കേ വജ്രബാഹു എന്നൊരു ദുഷ്ടൻ അനുജനായ വജ്രകേതുവിനോടു കൂടി വന്നു് ഉൎവശീമുഖരായ സുരാംഗനമാരെ അപഹരിച്ചുകൊണ്ടു പോകുന്നു. ഈ കല്പിതപാത്രങ്ങളെ ഇവിടെ പ്രവേശിപ്പിച്ചിരിക്കുന്നതു് കേവലം വേഷവൈവിധ്യത്തിനു മാത്രമല്ല, ഉർവശിയുടെ പ്രണയകഥയ്ക്കു രംഗം ഒരുക്കുന്നതിനും കൂടിയാണു്.
അൎജ്ജു നൻ ആ ദുഷ്ടന്മാരെ നിഗ്രഹിച്ചിട്ടു് നാകാംഗനകളെ മോചിപ്പിക്കവേ, ‘സ്വൎവധൂജനമണിഞ്ഞിടുന്ന മണിമൗലിയിൽ ഖചിതരത്നമായ’ ഉർവശി മന്മഥനാൽ ‘വശീകൃത’യായിട്ടു് ‘വിവശീകൃത’യായ് ഭവിക്കുന്നു. കോട്ടയം തമ്പുരാന്റെ കൃതികളിൽ ശൃംഗാരത്തിനു വലിയ പ്രാധാന്യം കല്പിച്ചുകാണുന്നില്ല. അതൊരു ന്യൂനതയാണെങ്കിൽ, ഈ ന്യൂനതയെ ഇവിടെ പരിഹരിച്ചിരിക്കുന്നു. അതുകൊണ്ടു കൂടിയാണു് ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ ഇതു പ്രഥമഗണനീയമായിരിക്കുന്നതും. അത്യുജ്ജ്വലമായ ഒരു ശൃംഗാരരംഗത്തെ കവി ഇവിടെ സജ്ജമാക്കിയിരിക്കുന്നു. നാടകങ്ങളിൽ സംഭോഗശൃംഗാരം വളരെ വിരളമായിട്ടേ പ്രയോഗിക്കയുള്ളുവെന്നും, കഥകളിയിൽ നേരേമറിച്ചു് അതിനു പ്രാധാന്യം കല്പിച്ചിരിക്കുന്നുവെന്നും പലപ്പോഴും ആ ശൃംഗാരം ഉൽക്കടമായും ഗ്രാമ്യമായും തീരാറുണ്ടെന്നും ആക്ഷേപിക്കുന്ന ഒരു കൂട്ടർ ഇപ്പോഴും ഉണ്ടു്. എന്നാൽ കഥകളി മൂകാഭിനയമാണെന്നുള്ള സംഗതി അവർ വിസ്മരിച്ചുകളയുന്നു. വാങ്മുഖേന പ്രകാശിപ്പിക്കുമ്പോൾ ഉൽക്കടമായി തോന്നുന്ന ഭാവം മുദ്രക്കൈകളെക്കൊണ്ടു് പ്രകടിതമാവുമ്പോൾ നീരസജനകമായിത്തീരുന്നില്ല. അതുകൊണ്ടു് നാടകത്തിൽ അഭംഗിയായി തോന്നുന്നതു് കഥകളിയിലും അങ്ങനെതന്നെ ആയിരിക്കണമെന്നില്ല. നാടകലക്ഷണം ഒപ്പിച്ചു എഴുതീട്ടുള്ള നളചരിതത്തിൽ ഈ മാതിരി ഒരു രംഗമേ ഇല്ലെന്നുള്ളതു വാസ്തവം തന്നെ. എന്നാൽ അഭിനയയോഗ്യത എന്ന അംശത്തിൽ അതു് കോട്ടയത്തിന്റെ കൃതികളോളം സഹൃദയ്ഹൃദയരഞ്ജകമല്ലതാനും.
ഉൎവശി അൎജ്ജു നഗതമായ തന്റെ അഭിനിവേശത്തെ സഖിയോടു പറഞ്ഞു കേൾപ്പിച്ചിട്ടു്,
‘നിരുപമനയഗുണശീലേ മയി കരുണ കലൎന്നീടും ബാലേ
എന്നാലതിന്നൊരുപായം വദ വന്നീടരുതൊരപായം’
എന്നു പ്രാൎത്ഥ ിക്കുന്നു.
രഹസി തദരികേ നീ ചെല്ലൂ
നിജ പരവശമവനൊടു ചൊല്ലൂ.
മന്ദഹസിതമധു തൂകുന്നേരം
സുന്ദരി തവ വശനാകും
പരിമളമുള്ളതിലല്ലോ
മധുകരനികരം ബത ചൊല്ലൂ.
എന്നിങ്ങനെ സഖി ഉപദേശിച്ചതനുസരിച്ചു്, ഉൎവശി ‘കല്പദ്രുകല്പുദ്രുപദേന്ദ്രപുത്രീ സാരസ്യസാരസ്യനിവാസഭൂമി’യായ അൎജ്ജു നന്റെ സമീപത്തു ചെന്നിട്ടു്,
‘സ്മരസായകദൂനാം പരിപാലയൈനാം
സതതം ത്വദധീനാം’
എന്നിങ്ങനെ നിൎലജ്ജം പ്രാൎത്ഥ ിക്കുന്നു.
അൎജ്ജു നന്റേ അടുക്കലേയ്ക്കുള്ള ഉൎവശിയുടെ പോക്കു വൎണ്ണിച്ചിരിക്കുന്നതു് അത്യന്തം ഹൃദയംഗമമായിട്ടുണ്ടു്.
സുലളിതപദവിന്യാസാ
രുചിരലങ്കാരശാലിനീ മധുരാ
മൃദുലാപി ഗഹനഭാവാ
സൂക്തിരിവാവാപ സോഽർവശീ വിജയം.
ഇവിടെ, സുലളിതമായ പദവിന്യാസത്തോടുകൂടിയതും ഉപമാദിമനോഹരങ്ങളായ അൎത്ഥ ാലങ്കാരങ്ങളാൽ ചമൽക്കൃതവും മാധുര്യഗുണോപേതവും ശയ്യാഗുണത്തോടുകൂടിയതെങ്കിലും ഗംഭീരവും ആയ കാവ്യം മാത്രമേ വിജയം പ്രാപിക്കയുള്ളു എന്നുകൂടി സൂചിപ്പിച്ചിരിക്കുന്നു. കോട്ടയത്തിന്റെ കവിത ഇത്തരത്തിലുള്ളതാണെന്നും ഇവിടെ അഭിവ്യഞ്ജിക്കുന്നുണ്ടു്.
ഉൎവശിയുടെ പ്രാൎത്ഥ ന കേട്ടപ്പോൾ അൎജ്ജു നനുണ്ടായ അവസ്ഥയെ വൎണ്ണിക്കുന്നതെങ്ങനെ എന്നു നോക്കുക.
പരേണ പുംസാനുഗതാമലൗകികൈ–
വചോഭിരത്യന്തവിനിന്ദിതാമ്മൂഹുഃ
വിയോഗദുഃഖൈകവിധായി വിഭ്രമാം
ജ്ഞാത്വാഽസതീന്താം സവിരക്തധീരഭൂൽ.
ഈ പദ്യത്തിൽ വാച്യമായ അൎത്ഥ ത്തിനുപുറമേ വേദാന്തപരമായ ഒരൎത്ഥ ംകൂടി സ്ഫുരിപ്പിച്ചിരിക്കുന്നു.
പരേണ പുംസാ–പരംപുരുഷനാൽ പരമാത്മാവിനാൽ അനുഗതയും, (അലൗകികൈഃ വചോഭിഃ) അലൈകികളായ ശ്രുതി അഥവാ ഉപനിഷദ്വാക്യങ്ങളാൽ (മുഹുഃ അത്യന്തവിനിന്ദിതാ) വീണ്ടും വീണ്ടും അത്യന്തം വിഗർഹിതയും (വിയോഗദുഃഖൈകവിധായി വിഭ്രമാം) വിയോഗദുഃഖത്തിനു് ഏകവിധായിയായിരിക്കുന്ന ചേഷ്ടകളോടുകൂടിയവളും, പരമാത്മപ്രാപ്ത്യാഭാവംമൂലമുണ്ടാകുന്ന ദുഃഖത്തിനു ഹേതുഭൂതമായ ചേഷ്ടാവിശേഷങ്ങളോടുകൂടിയവളും ആയ (താം) അവളെ, മായയെ, (അസതീം ജ്ഞാത്വാ) അസതി ആണെന്നു് അതായതു് ‘യാ മാ സാമായാ’ എന്ന പ്രമാണമനുസരിച്ചു് സദ്ഭാവം ഇല്ലാത്തവളെന്നു അറിഞ്ഞിട്ടു്, ‘സഃ’, ആത്മാവു് (വീരക്തധീഃ അഭ്രൽ,) വിരക്തനായ് ഭവിച്ചു. ഈ മാതിരി പ്രൗഢങ്ങളായ ആശയങ്ങളുടെ സന്നിവേശംകൊണ്ടു് ഇക്കാവ്യം ലോകോത്തരമായ്വിളങ്ങുന്നു.
അൎജ്ജു നൻ പല ഒഴികഴിവുകളും യുക്തികളും പറഞ്ഞുനോക്കീട്ടും കാമാന്ധയായ ഉൎവശി പിന്മാറാതെ അദ്ദേഹത്തിനേയും കുടുംബത്തേയും നീചനീചമായി അധിക്ഷേപിച്ചിട്ടു് ‘നീ ഷണ്ഡനായ് പോകും’ എന്നു ശപിക്കുന്നു. തന്റെ ഈ മാതിരി ദുൎദ്ദശ ഓൎത്തു ് അദ്ദേഹം വിലപിക്കവേ, ഇന്ദ്രൻ വന്നു് ‘ഉൎവശീശാപം ഉപകാരമായ്വരും’ എന്നു പറഞ്ഞു സമാശ്വസിപ്പിക്കയും ചെയ്യുന്നു.
അനന്തരം അൎജ്ജു നവൃത്താന്തത്തെ ധൎമ്മപുത്രരെ അറിവിക്കുന്നതിനു വേണ്ടി രോമശൻ എന്ന താപസനെ അയച്ചിട്ടു് ഇന്ദ്രൻ തന്റെ പ്രിയപുത്രനു് സമന്ത്രപൂൎവം സകല അസ്ത്രങ്ങളേയും ഉപദേശിക്കുന്നു. അതിനുംപുറമേ ചന്ദ്രസേനൻ എന്ന ഗന്ധൎവനെക്കൊണ്ടു് സംഗീതവിദ്യയേയും പഠിപ്പിക്കുന്നു. തദനന്തരം അതിനെല്ലാം ഗുരുദക്ഷിണയെന്നോണം ഇന്ദ്രൻ ‘ദ്വിവിഷദ്വിരോധിനാം വധം’ അഭ്യൎത്ഥ ിക്കുന്നു. അങ്ങനെ നമ്മുടെ കഥാനായകൻ നിവാതകവചനോടു യുദ്ധത്തിനു പുറപ്പെടുകയും അതീവ ഭയങ്കരമായ ഒരു സമരത്തിനുശേഷം ആ അസുരനെ സസൈന്യം നിഗ്രഹിക്കയും ചെയ്തിട്ടു് സ്വൎഗ്ഗത്തിലേക്കു പോകുവാൻ ഭാവിക്കവേ, ഹതാവശിഷ്ടന്മാരായ അസുരന്മാരിൽനിന്നു് സുഹൃന്മരണവൃത്താന്തം അറിഞ്ഞ കാലകേയൻ,
‘അദ്യൈവ ഞാൻ ചെന്നു മായാബലേന തം
സദ്യോ ഹനിച്ചീടുന്നേൻ’
എന്നു പറഞ്ഞുകൊണ്ടു് അൎജ്ജു നനോടു് എതിരിടുന്നു. അവൻ സമ്മോഹനാസ്ത്രം പ്രയോഗിച്ചു സവ്യസാചിയെ മോഹിപ്പിക്കുന്നു. അദ്ദേഹത്തിന്റെ ഈ ദുൎഘടാവസ്ഥ അറിഞ്ഞു്, ഭക്താഗ്രണിയായ ശ്രീപരമേശ്വരൻ നന്ദിയെ അൎജ്ജു നന്റെ സഹായത്തിനായി അയയ്ക്കുന്നു. ഇവിടെ നന്ദികേശ്വരനെ പ്രവേശിപ്പിക്കുന്നതു് ഒരു താടിവേഷത്തിന്റെ കുറവു പരിഹരിക്കാനാണെന്നു തോന്നുന്നു. നന്ദികേശ്വരൻ വന്നു് ഒന്നു തൊട്ട മാത്രയിൽ ‘സപ്തപ്രബുദ്ധൻ’ എന്നോണം അദ്ദേഹം എണീല്ക്കുന്നു. പിന്നീടു് രണ്ടുപേരുംകൂടി കാലകേയനോടു യുദ്ധത്തിനു പുറപ്പെടുന്നു. മായാവിയായിരുന്ന അസുരന്റെ മിത്രമായ ആശുമദനും ഭടന്മാരുമെല്ലാം മരിക്കുന്നു. കാലകേയൻ ഈ അവസരത്തിൽ,
‘മാനഹാനിയല്ലോ വാനരത്തെച്ചെ-
ന്നാശ്രയിച്ചതു നിശ്ചയം ഖലു തേ’
എന്നു് അൎജ്ജു നനോടു ചോദിക്കുന്നു. ഈ ചോദ്യം വായനക്കാരും പക്ഷേ ചോദിച്ചേക്കാം. “കവി ആട്ടക്കാരുടെ ആവശ്യത്തിലേക്കു് ഒരു താടിക്കാരനെ പ്രവേശിപ്പിച്ചതു നന്നായില്ല. മൂലകഥയിൽ ശൈവാസ്ത്രം പ്രയോഗിച്ചു് കാലകേയനെ നിഗ്രഹിച്ചതായി പറഞ്ഞിരിക്കേ, ഇങ്ങനെ ഒരു മാറ്റം വരുത്തി അൎജ്ജു നന്നു് അപകൎഷം വരുത്തിയതെന്തിനു്?” ഈ മാതിരി ചോദ്യങ്ങൾ ചിലരിൽ നിന്നു പുറപ്പെട്ടേയ്ക്കാവുന്നതാണു്. ഒന്നാമതായി തുടരെ പല രംഗങ്ങളിൽ അൎജ്ജു നനെക്കൊണ്ടു് അസുരന്മാരോടു യുദ്ധം ചെയ്യിച്ചിരുവെങ്കിൽ, കാണാൻ അധികം ആളുകൾ ഉണ്ടാകമായിരുന്നില്ല. യുദ്ധരംഗങ്ങൾ പ്രായേണ അരസികന്മാരെ ഉറക്കത്തിൽനിന്നു് ഉണൎത്തു ന്നതിനു മാത്രമേ ഉപകരിയ്ക്കൂ. രസികന്മാർക്കു കണ്ടു രസിക്കാൻ അവയിൽ വളരെയൊന്നുമില്ല. നന്ദിയെക്കൂടി പ്രവേശിപ്പിക്കാതിരുന്നാൽ രസികന്മാരല്ലാത്തവർ പോലും മുഷിഞ്ഞുപോകുമെന്നുള്ളതു തീൎച്ചയാണു്. അതോ പോകട്ടെ, മൂലകഥയിലെ രൗദ്രാസ്ത്രത്തെയാണല്ലോ ഇവിടെ നന്ദിയായി കവി മാറ്റിയിരിക്കുന്നതു്? കാലകേയന്റെ സമ്മോഹനാസ്ത്രത്താൽ വിവശനായി എന്നുള്ളതു് ഒരിക്കലും അൎജ്ജു നനു് അപകൎഷഹേതുവല്ല. അതു് പ്രയോഗിക്കുന്നവൎക്കേ അപകൎഷമുള്ളു. ഭക്തവത്സലനായ പരമശിവന്റെ കാരുണ്യമാണല്ലോ ഇവിടെ നന്ദിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്നതു്. ഈശ്വരകാരുണ്യത്തെ അവലംബിക്കുന്നതു് വീരോചിതമല്ലെന്നു പറയാമോ? അതിനാൽ ഇതു കവി തന്നെ ചെയ്തിട്ടുള്ള മാറ്റമാണെങ്കിൽ അതിനെപ്പറ്റി ആക്ഷേപിക്കാനൊന്നുമില്ല.
നന്ദിയാൽ കാലകേയൻ വധിക്കപ്പെട്ടശേഷം, അർജ്ജുനൻ അമരവരനാൽ മാനിതനായി, ‘ശ്രീനിവാസചരണാംബുജ’ത്തെ സ്മരിച്ചുകൊണ്ടു കുറേക്കാലം അമരാവതിയിൽ പാൎക്കു ന്നു.
15.7 കോട്ടൂരുണ്ണിത്താൻ
ഇദ്ദേഹം ഒൻപതാംശതകത്തിന്റെ അവസാനത്തിൽ ജീവിച്ചിരുന്നതായി വിചാരിക്കാം. സ്വദേശം മാവേലിക്കരത്താലൂക്കാണു്. നാസികേതുപുരാണം കിളിപ്പാട്ടു് അദ്ദേഹത്തിന്റെ കൃതിയാണത്രേ. തീൎച്ചയായും ഒന്നോ അധികമോ ആട്ടക്കഥകളും അദ്ദേഹം നിൎമ്മിച്ചിരിക്കണം. അല്ലെങ്കിൽ ആട്ടക്കഥ ഉണ്ടാക്കിയവരുടെ കൂട്ടത്തിൽ ഈ കവിയുടെ പേരു കാണുമായിരുന്നില്ല. ഗവേഷകന്മാർ കണ്ടുപിടിക്കുന്നതുവരെ നമുക്കു് കാത്തിരിക്കാം.
15.8 കടത്തുനാട്ടു തമ്പുരാൻ
൯൧൦-ാമാണ്ടു മരിച്ച ഒരു കടത്തനാട്ടുതമ്പുരാൻ ശതമുഖരാമായണം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. പ്രസിദ്ധമല്ല.
15.9 ഉണ്ണായിവാരിയർ
കഥകളി എഴുതീട്ടുള്ളവരുടെ പേരുകൾ ചേൎത്തു ്,
‘ആട്ടക്കഥകളുണ്ടാക്കീ
കൊട്ടാരക്കര കോട്ടയം
കോട്ടൂരുണ്ണായിയും മറ്റും
കൂട്ടാമഷ്ടപദിക്കവ’
എന്നും,
‘കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും’ എന്നു ചില പ്രസിദ്ധ ശ്ലോകങ്ങൾ കാണുന്നുണ്ടു്. അവയിൽ കവികളുടെ പേരു പറഞ്ഞിരിക്കുന്നതു് അവരുടെ കാലത്തിനനുസരിച്ചാണെന്നു വ്യക്തമാണു്. എന്നാൽ ഈ അടുത്തകാലത്തു് ഉണ്ണായിയുടെ കാലത്തേപ്പറ്റി മഹാകവി പരമേശ്വരയ്യരവർകൾ ചില പുതിയ അഭിപ്രായങ്ങൾ പുറപ്പെടുവിച്ചതിനോടുകൂടി അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി വലുതായ സംശയങ്ങൾ നേരിട്ടിരിക്കുന്നു. ഗിരിജാകല്യാണം ഒരു ‘രാമപാരവ’ന്റെ കൃതിയാണെന്നുള്ളതിനു തെളിവുണ്ടു്. ആ കൃതി ഉണ്ണായിവാരിയരുടേതാണെന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ളയും മി. പി. കേ. യും പ്രസ്താവിച്ചിട്ടുമുണ്ടു്. എന്നാൽ ആ അഭിപ്രായത്തോടു യോജിക്കുന്നതിനോടുകൂടി നമ്മുടെ മഹാകവി ചില പുതിയ വാദമുഖങ്ങളും അവതരിപ്പിച്ചിരിക്കുന്നു. ഉണ്ണായിയുടെ സാക്ഷാൽ പേരു് രാമവാരിയരെന്നാണെന്നും, അദ്ദേഹം തിരുവനന്തപുരത്തു വന്നിട്ടേയില്ലെന്നും, ൮൪൦-ാമാണ്ടിനു മുമ്പേ നളചരിതം നിൎമ്മിച്ചിരിക്കാം എന്നുമാണു് വാദത്തിന്റെ ചുരുക്കം.
ഗിരിജാകല്യാണം ഒരു രാമവാരിയർ ചങ്ങരൻകോതകൎത്ത ാവു് എന്ന പ്രഭുവിന്റെ ഉപദേശം അനുസരിച്ചു് നിൎമ്മിച്ചതാണെന്നുള്ളതിനു സംശയമില്ല. ആ കവിയുടെ കൃതിയായ രാമപഞ്ചശതീസ്തോത്രത്തിൽ കാണുന്ന ‘പരിണമേൽപ്രസത്യൈ’ എന്നതു് കലിസംഖ്യയല്ലെന്നു പറയാൻ കുറെ വിഷമവുമാണു്. അങ്ങനെ വരുമ്പോൾ രാമപഞ്ചശതിയുടെ നിൎമ്മാണകാലം ൭൯൮ ഇടവം ൧൧-ാം തീയതിയാണെന്നു വരുന്നു. മി. പരമേശ്വരയ്യർ പറയുന്നതു് ൮൩൬-ാമാണ്ടിൽ കൊട്ടാരക്കരത്തമ്പുരാൻ തുടങ്ങിയ കഥകളിപ്രസ്ഥാനത്തെ അനുകരിച്ചു നളചരിതം ഉണ്ണായിവാരിയർ ൮൪൦-നു മുമ്പു നിൎമ്മിച്ചു എന്നുവരാൻ പാടില്ലായ്കയില്ലെന്നാണു്. മി: പി. കെ നാരായണപിള്ള പേരിനെ സംബന്ധിച്ചും ഗിരിജാകല്യാണത്തിന്റെ ഗ്രന്ഥകൎത്തൃ ത്വം സംബന്ധിച്ചും മഹാകവിയോടു യോജിക്കുന്നെങ്കിലും അദ്ദേഹം ജീവിച്ചിരുന്നതു് ഒൻപതാംശതകത്തിനു മുമ്പാണെന്നു അഭിപ്രായത്തെ യുക്തിപൂൎവം ഖണ്ഡിക്കുന്നു.
൮൪൦-ാമാണ്ടിടയ്ക്കു് നളചരിതം നിൎമ്മിച്ചിരിക്കാം എന്നുള്ള അഭ്യൂഹത്തിനു ബാധകമായി പല സംഗതികളുണ്ടു്. കോഴിക്കോട്ടുതമ്പുരാൻ കൃഷ്ണനാട്ടം കുറ തീൎത്ത തു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നുള്ളതിനു് ആൎക്കു ം സംശയമില്ലല്ലോ. പിന്നീടു് രണ്ടു മൂന്നു കൊല്ലങ്ങൾക്കിടയിൽ കൊട്ടാരക്കരത്തമ്പുരാൻ, മത്സരിച്ചോ അല്ലാതെയോ രാമനാട്ടം നിൎമ്മിച്ചു എന്നുള്ളതു വിചാരസഹമേ അല്ല. ഉണ്ണിക്കേരളവൎമ്മ ൮൩൬-ാമാണ്ടു് നാടുനീങ്ങിയതിനാൽ അതിനു മുമ്പായിരിക്കാം രാമനാട്ടത്തിന്റെ നിൎമ്മിതികാലം എന്നുള്ള അഭ്യൂഹം പ്രസ്തുത കേരളവൎമ്മരാജാവിന്റെ നിര്യാണകാലത്തെ ആശ്രയിച്ചാണിരിക്കുന്നതു്. ൮൩൬-ാമാണ്ടു നാടുനീങ്ങിയ ഉണ്ണിക്കേരളവൎമ്മ വേണാട്ടധിപതി അല്ലായിരുന്നു എന്നും, ൭൩൬ മുതല്ക്കു് ൮൩൮ വരെ നാടു വാണിരുന്നതു് കേട്ടത്തിരുനാൾ വീരരവിവൎമ്മ കുലശേഖരപ്പെരുമാൾ ആയിരുന്നു എന്നുള്ളതിനു് തെളിവുകൾ ഉണ്ടു്. ശ്രീപത്മനാഭക്ഷേത്രം വക ഗ്രന്ഥവരിയിൽ ഇപ്രകാരം കാണുന്നു.
“൭൮൬-ാമതു പുരട്ടാതിമാരും ൬-ാം തീയതി പൂരംനാൾ തിക്കുറിച്ചിയിൽ കോയിക്കൽ എഴുന്നള്ളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു ഇരവിവൎമ്മ ഇരുന്നരുളിയിടത്തിൽ പണ്ടാരത്തിൽ മൂപ്പു വാണ ൮൩൮-ാമതു ആവണിമാതം ൧൧-ാം തീയതി തൃക്കേട്ടനാൾ തിരുവനന്തപുരത്തു് ചീപാതത്തു കോവിക്കൽ എഴുന്നളിയിരുന്നു മുടിഞ്ഞരുളിയതു. നാളതുമുതൽ നായിനാരു രാമവാൎമ്മ മൂപ്പു വാണു.” പിന്നെ ഒരു ഉണ്ണിക്കേരളവൎമ്മയെ കാണുന്നതു് ൮൯൩-നും ൮൯൯-നും മദ്ധ്യേ ആണു്. പക്ഷേ, ആ രാജാവു് കേവലം ദേശിങ്ങനാടു ഭരിച്ചിരുന്ന ആളായിരുന്നു എന്നും, അന്നു് വേണാടു ഭരിച്ചതു് ആദിത്യവൎമ്മരാജാവായിരുന്നു എന്നും മിസ്റ്റർ പരമേശ്വരയ്യർ പറയുന്നു. ൮൯൬-ലെ ഒരു നീട്ടു് ആ അഭിപ്രായത്തിനും ബാധകമായിട്ടാണിരിക്കുന്നതു്.
“കിഴക്കേനിന്നും വന്ന ഇരാണവും കുതിരെയും ചേവുകം ഒഴിച്ചു് കിഴക്കേ അയക്കയും ചെയ്തു. തൊരുവചെനങ്ങൾ എല്ലാവരും ഒന്നിച്ചു് തിരുവട്ടാറ്റു് എത്തി പറയേണ്ടതു ഒക്കെയും പറഞ്ഞു തെഴിഞ്ഞു. കീഴ്മക്കചാതി അമ്മാവന്റെ നേരത്തു നടന്നുവന്ന പിരകാരത്തിനു ഒക്കെ നടക്കത്തക്കവണ്ണമായിട്ടു പറഞ്ഞു തെഴികയും ചെയ്തു. താങ്ങൾ എല്ലാവരും കീഴ്മക്കചാതിയെ പോലെ നാഞ്ചിനാട്ടു വന്നു കുടിയും ഇരുന്നു കാലതാമതം വന്നുപോകാതെ കണ്ടു നാൾച്ചെയിതു പയിറു ചെയ്കയും വേണം. ഇച്ചെയ്തിക്കു എണ്ണൂറ്റിത്തൊണ്ണൂറു ആറാമാണ്ടു മാചിമാതം ഇരുപത്തുആറാംതേയതി. കല്പിത്തമൈക്കു തെൻ വീതി നാടമൈന്ത പേർക്കു് നീട്ടു എഴുതിവിട്ടു എന്നു തിരുവുള്ളമായ നീട്ടു്.”
അതെങ്ങനെയും ഇരിക്കട്ടെ. ഈ ഉണ്ണിക്കേരളവൎമ്മ ആയിരിക്കയില്ല, കൊട്ടാരക്കരത്തമ്പുരാന്റെ മാതുലൻ എന്നുള്ളതു് സംശയമറ്റ സംഗതിയാകുന്നു. വാദത്തിനുവേണ്ടി ൮൨൬-ാമാണ്ടിടയ്ക്കോ അതിനു മുമ്പോ രാമനാട്ടം നിൎമ്മിക്കപ്പെട്ടു എന്നു് സമ്മതിച്ചാലും ആ സംഭവത്തിനോടു് ഇത്ര അടുത്താണു് നളചരിതത്തിന്റെ നിൎമ്മാണം എന്നു വിചാരിക്കുന്നതു് കുറേ പ്രയാസമായിരിക്കുന്നുതാനും. കോട്ടയം തമ്പുരാന്റെ കാലം അശ്വതിതിരുനാളിനു ശേഷമാണെന്നനു വിചാരിക്കുന്നതിനു കഴിവില്ലാത്ത മഹാകവി ഉണ്ണായിയെ കോട്ടയത്തിനു വളരെ മുമ്പാക്കി വയ്ക്കാൻ മടിക്കാത്തതിൽ അത്ഭുതപ്പെടുകയേ തരമുള്ളു. പരമാൎത്ഥ ത്തിൽ “കൊട്ടാരക്കര കോട്ടയത്തരചനും കോട്ടൂരുമുണ്ണായിയും” എന്നുള്ള പ്രസിദ്ധശ്ലോകത്തിൽ ആ കവികളെ പ്രധാന്യമനുസരിച്ചല്ല കാലമനുസരിച്ചു തന്നെയാണു് പറഞ്ഞിരിക്കുന്നതു്. അങ്ങനെ വരുമ്പോൾ നളചരിതകൎത്ത ാവു് ഭാഷാചരിത്രകാരനും, പി. കെ. നാരായണപിള്ള അവർകളും പറഞ്ഞിട്ടുള്ളതുപോലെ പത്താംശതകത്തിൽ ജീവിച്ചിരുന്നതായിട്ടേ വരൂ. ‘പരിണമേൽ പ്രസത്യൈ’ എന്നതു് ‘അനുകലനകാലേ’ എന്ന വാക്കുകളെ തുടൎന്നു കാണുന്നതുകൊണ്ടു് കലിസംഖ്യ ആചരിക്കാനേ തരമുള്ളു. അപ്പോൾ തൽകൎത്ത ാവായ രാമവാരിയരും ഉണ്ണായിയും രണ്ടുപേരായിരിക്കാതെ തരവുമില്ല. അവർ രണ്ടാളുകളല്ലെന്നു സ്ഥാപിക്കാനായി ഇതേവരെ ഹാജരാക്കപ്പെട്ടിട്ടുള്ള തെളിവുകൾ അസമഞ്ജസങ്ങളും, പറഞ്ഞുകാണുന്ന യുക്തികൾ അപര്യാപ്തങ്ങളും ആയിരിക്കുന്നതുകൊണ്ടു് ഉപരിഗവേഷണഫലം പ്രതീക്ഷിച്ചു കാത്തിരിക്കുന്നതിനോടുകൂടി, ഈ ഗ്രന്ഥത്തിന്റെ രണ്ടാം ഭാഗത്തിൽ ഗിരിജാകല്യാണത്തെപ്പറ്റിയുള്ള വിമൎശനാവസരത്തിൽ ഞാൻ പുറപ്പെടുവിച്ച അഭിപ്രായത്തെ മുറുകെപ്പിടിച്ചുകൊള്ളട്ടെ. ഭൂതകാലഗർഭത്തിൽ മറഞ്ഞു കിടക്കുന്ന ചരിത്രരഹസ്യങ്ങളെ കണ്ടുപിടിച്ചു പ്രകാശിപ്പിക്കുന്ന വിഷയത്തിൽ സദാപി വ്യഗ്രനായിരിക്കുന്ന മഹാകവി പരമേശ്വരയ്യർ തന്നെ പ്രസ്തുത കവിയേപ്പറ്റി പുതിയ വിവരങ്ങൾ കണ്ടുപിടിച്ചു നമ്മേ അനുഗ്രഹിക്കാതിരിക്കയില്ല. അതുവരെ ചാരുകസാലയിൽ സ്വസ്ഥമായി കിടന്നുകൊണ്ടു് സാങ്കല്പിക ഗവേഷണം നടത്തുന്നവർ അവരുടെ വ്യവസായം മുറയ്ക്കു നടത്തിക്കൊള്ളട്ടേ.
ഈയിടയ്ക്കു് ഉണ്ണായിയെപ്പറ്റി ഒരു മാന്യൻ പ്രസിദ്ധീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥം കാണുവാൻ ഇടയായി. വിശേഷിച്ചു വല്ല വിവരങ്ങളും കിട്ടിയേക്കുമെന്നു വിചാരിച്ചു് ചില വശങ്ങൾ മറിച്ചു നോക്കി; പക്ഷേ നിരാശയായിരുന്നു ഫലം. അദ്ദേഹം ഉണ്ണായിയുടെ കാലഗണനം ചെയ്തിരിക്കുന്ന രീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിക്കാം.
“ആട്ടക്കഥാപ്രസ്ഥാനം തന്നെ കൊട്ടാരക്കരത്തമ്പുരാന്റെ കാലത്താണല്ലോ ആവിർഭവിച്ചതു.” ആ മഹാകവി ആകട്ടെ കൊല്ലവർഷം ഏഴും എട്ടും നൂറ്റാണ്ടുകൾക്കു മദ്ധ്യേ ആണു് ജീവിച്ചിരുന്നതു്. ഇങ്ങനെ ഒരു ശപഥത്തോടുകൂടിയാണു് ആരംഭം. എട്ടാം നൂറ്റാണ്ടിന്റെ പരമാവധി ൮൦൦-ാമാണ്ടാണല്ലോ. അപ്പോൾ കൃഷ്ണനാട്ടത്തിന്റെ ആവിർഭാവം രാമനാട്ടത്തിനു ശേഷമാണെന്നു വരുന്നു. മാനവേദൻ തമ്പുരാൻ കൃഷ്ണനാട്ടം നിൎമ്മിച്ചതു് ൮൨൯ ധനു ൨൦-ാം തീയതി ആണെന്നു മുമ്പു പറഞ്ഞു കഴിഞ്ഞിട്ടുണ്ടല്ലോ. സാധ്യത്തെ സിദ്ധവൽഗണിച്ചുകൊണ്ടു് ഗ്രന്ഥകാരൻ തുടരുന്നു: “അപ്പോൾ അതിനുമുമ്പു് വാരിയർ ജീവിച്ചിരിക്കാൻ സംഗതിയില്ലല്ലോ. ഈ പരമാൎത്ഥ വും വാര്യരുടെ കാലം എട്ടാം നൂറ്റാണ്ടിനിപ്പുറമെന്നു കാണിച്ചുതരുന്നുണ്ടു്.” ശരി–അപ്പോൾ ൮൦൦-ാമാണ്ടു് എന്നൊരു അതിരു കിട്ടി. മറ്റേ അതിരോ? “ഉണ്ണായിവാരിയരുടെ കവിതാസരണിയെ ആമൂലാഗ്രം അനുകരിച്ചിട്ടുള്ള പണ്ഡിതകവിയാണു് ഇരയിമ്മൻതമ്പി അവർകൾ.” മറ്റൊരു ശപഥം! “ഉണ്ണായിവാരിയരെ മറ്റു ആട്ടക്കഥാകാരന്മാരാരും അനുകരിച്ചിട്ടില്ല; വിശേഷിച്ചും ഇരയിമ്മൻതമ്പി തീരെ ഇല്ല. ഈ അറിവു് ഗ്രന്ഥകാരനു് എവിടെനിന്നു കിട്ടിയോ? രീതിവിഷയത്തിൽ ഇത്ര സാദൃശ്യമില്ലാത്ത വേറെ രണ്ടു കവികളെ എടുത്തു പറയാൻ പ്രയാസം. പിന്നെയും തുടരുന്നു: “രവിവൎമ്മൻതമ്പി അഥവാ ഇരയിമ്മൻതമ്പി എന്നു വിഖ്യാതനായ ഈ ഗ്രന്ഥകർത്താവു് കൊല്ലവർഷം ൯൫൮ തുലാമാസത്തിലുള്ള പൂരുരുട്ടാതിനാളിൽ …ജാതനായി.”…“മേൽ പ്രസ്താവിച്ച സംഗതികൾ മൂലപ്രമാണമാക്കി വെച്ചുകൊണ്ടു് നമുക്കു വാരിയരുടെ കാലനൎർണ്ണയം ചെയ്യാം. അദ്ദേഹം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നുവെന്നു തെളിയുന്ന സ്ഥിതിക്കു് ഭാഷാചരിത്രകാരന്റേയും കൊട്ടാരത്തിന്റേയും (ശങ്കുണ്ണിയായിരിക്കാം) അഭിപ്രായം ഏറെക്കുറെ ശരിയായിരിക്കണമെന്നു് അനുമാനിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല.
മേൽപ്രസ്താവിച്ച സംഗതികളെ മൂലപ്രമാണമാക്കാൻ നിവൃത്തിയില്ലെന്നു വ്യക്തമാണെങ്കിലും വാദത്തിനുവേണ്ടി നമുക്കു സ്വീകരിക്കാമെന്നു വയ്ക്കുക. എന്നാലും ൮൮൦-നും ൯൫൮-നും മദ്ധ്യത്തിലെന്നല്ലാതെ കിട്ടുമോ? അതുതന്നെ ശരിയല്ല. ഇരയിമ്മൻ ജനിച്ച അന്നുതന്നെയോ, അതിനുമുമ്പോ ഉണ്ണായിവാരിയർ മരിച്ചിരിക്കണമെന്നുണ്ടോ?
വാരിയരുടെ ജനനം ൯൧൫-ാമാണ്ടിടയ്ക്കാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും, ൯൨൫-ാമാണ്ടിടയ്ക്കാണെന്നു ഭാഷാചരിത്രകാരനും വ്യക്തമായി പ്രസ്താവിച്ചിട്ടുമുണ്ടു്. ആ സ്ഥിതിക്കു് വാരിയരുടെ ജനനം ൮൮൦-നും ൯൫൮-നും മദ്ധ്യേ ആണെന്നു് സന്ദിഗ്ദ്ധരൂപത്തിൽ പറഞ്ഞിട്ടു് അവരുടെ അഭിപ്രായവും അതുതന്നെയാണെന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ മെന്താണാവോ?
അകത്തൂട്ടുവാരിയത്തെ ഇപ്പോഴത്തെ കാരണവരായ ശ്രീമാൻ ഈച്ചരവാരിയർ ഉണ്ണായിവാരിയരെ സംബന്ധിച്ചു് നമ്മുടെ ഈ ഗ്രന്ഥകാരനുണ്ടായ വിഷമപ്രശ്നങ്ങൾക്കു് ഊണുമുറക്കവും ഉപേക്ഷിച്ചിരുന്നു് സമുചിതമായ നിൎദ്ദേശങ്ങൾ നല്കിപോലും. ആ വിദ്വൽ കേസരിക്കു് വ്യൎത്ഥ മായി ഇങ്ങനെ നിദ്രാഭംഗവും നിർബന്ധിതമായ നിരാഹാരവ്രതവും വരുത്തിവച്ചതു് വലിയ കഠിനമായിപ്പോയി. എന്തായിരുന്നാലും ഭാഷാചരിത്രകൎത്ത ാവും, കൊട്ടാരത്തിൽ ശങ്കുണ്ണിയും, മഹാകവി ഉള്ളൂരും സമ്പാദിച്ചുതന്നിട്ടുള്ളതിൽ കൂടുതലായി യാതൊന്നും ഈ ഗ്രന്ഥത്തിൽനിന്നു ലഭിക്കുന്നില്ലെന്നേ പറയേണ്ടു.
പേരിനെ സംബന്ധിച്ചു് അദ്ദേഹം പരമേശ്വരയ്യരോടു യോജിക്കുന്നു. എന്നാൽ ഉണ്ണിരാമൻ എന്ന പേരു് പല കരണംമറിച്ചിലുകൾ കഴിഞ്ഞു് ഉണ്ണായി എന്നു പരിണമിച്ചു എന്നു് അദ്ദേഹം പറയുന്നു. രാമൻ എന്നു പേരിട്ടു. പക്ഷേ, ഉണ്ണായി എന്ന ഓമനപ്പേരിനാലാണു് വീട്ടിലുള്ളവർ വിളിച്ചുവന്നതു്. ക്രമേണ സാക്ഷാൽ പേരു് വിസ്മൃതിയിൽ ലയിക്കയും ഓമനപ്പേരു് പ്രസിദ്ധമാവുകയും ചെയ്തുവത്രേ. ഇതാണു് അദ്ദേഹത്തിന്റെ യുക്തി. അങ്ങനെ വന്നുകൂടായ്കയൊന്നുമില്ല. എന്നാൽ ‘ഉണ്ണിവാരിയർ’ എന്നതു് ഉണ്ണായി എന്നു പരിണമിച്ചതായി വരരുതോ? എന്റെ പരിചയത്തിൽ ഒന്നുരണ്ടു ഉണ്ണിവാരിയന്മാർ ഉണ്ടുതാനും. ‘കിട്ടു’ കിട്ടായി ആയതുപോലെ ഉണ്ണി ഉണ്ണായി ആയിക്കൂടെന്നുണ്ടോ? ഉണ്ണിരവിയാണു് ഉണ്ണായിയായതെന്നു പറയുന്നവരും ഉണ്ടു്. പക്ഷേ, ഇതുകൊണ്ടൊന്നും കാര്യമായില്ല. ഉപരിഗവേഷണമേ ശരണീകരണീയമായുള്ളു.
വാരിയരുടെ ജീവചിരിത്രത്തേപ്പറ്റി നമുക്കു യാതൊന്നും നിശ്ചിതമായി അറിഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ജന്മദേശം കൊച്ചിയിൽ മുകുന്ദപുരം താലൂക്കിൽ പ്രകൃതിയുടെ നടനരംഗമോ എന്നു തോന്നുമാറു്, ‘രാമണിയകത്തിൻ ധാമം’ പോൽ വിളങ്ങുന്ന ഇരിങ്ങാലക്കുട എന്ന പ്രസിദ്ധഗ്രാമമാണു്. പലവിധത്തിൽ ചരിത്രപ്രധാനമായിത്തീൎത്ത ിട്ടുള്ള കൂടൽമാണിക്യക്ഷേത്രം ഈ ഗ്രാമത്തിലാണു് സ്ഥിതിചെയ്യുന്നതു്. ആ ക്ഷേത്രത്തിന്റെ ദക്ഷിണഗോപുരം കടന്നു് പടിഞ്ഞാറോട്ടു നോക്കിയാൽ വാരിയർ ജനിച്ച ഗൃഹം കാണാമത്രേ. പത്തറുപതു കൊല്ലത്തിനുമുമ്പു് ആ ഗൃഹം ഇരുന്ന സ്ഥലം കൊച്ചീസർക്കാർ വിലയ്ക്കു വാങ്ങുകയും, പ്രസ്തുത വാരിയം അകത്തൂട്ടുവാരിയമായി മാറുകയും ചെയ്തുവെന്നു കാണുന്നു. ഈ വാരിയം തച്ചുടയക്കയ്മളുടെ വസതിയോടു് അടുത്തു സ്ഥിതിചെയ്യുന്നു.
ഉണ്ണായിയുടെ മാതാപിതാക്കന്മാർ ആരെന്നു നിശ്ചയമില്ല. പഴയകാലത്തു് വാരിയകുടുംബങ്ങൾ മിക്കവാറും പാണ്ഡിത്യത്തിന്റെ വിളനിലങ്ങളായിട്ടാണു് ഇരുന്നതു്. അതുകൊണ്ടു് ഉണ്ണായി ഗൃഹത്തിൽ വച്ചുതന്നെ വിദ്യ അഭ്യസിച്ചുകാണണം.
‘ജനകൻ മരിച്ചുപോയി
തനയൻ ഞാനേകനായി
ജനനി തന്റെ ദശയിങ്ങനെ’
എന്നു നളചരിതത്തിൽ ഹംസത്തെക്കൊണ്ടു പറയിച്ചിരിക്കുന്നിടത്തു് കവി തന്റെ അവസ്ഥയേക്കൂടി പ്രതിബിംബിപ്പിച്ചിട്ടുണ്ടെന്നും, അതിനാൽ വാരിയരുടെ പിതാവു് നേരത്തേതന്നെ മരിച്ചുപോയിരിക്കാമെന്നും ചിലർ ഊഹിക്കുന്നു. അങ്ങനെ വിചാരിക്കുന്നതിൽ ആൎക്കു ം ഒരു വിരോധവുമില്ല. എന്നാൽ ഇങ്ങനെ ഒക്കെ ഊഹിപ്പാൻ തുടങ്ങിയാൽ കുറേ വിഷമിക്കയേയുള്ളു എന്നുകൂടി പറയേണ്ടിയിരിക്കുന്നു. ഇതൊന്നുമല്ല വിശേഷമായിരിക്കുന്നതു്. ഉണ്ണായിവാരിയരുടെ ചരിത്രകാരൻ പറയുന്നു:
“ഉണ്ണായിയെ പ്രസവിച്ചതിനുശേഷം അചിരേണ മാതാവു് പരലോകഗതയായി എന്നാണു് ചിലർ അഭിപ്രായപ്പെടുന്നതു്. അവരിങ്ങനെ പറയുന്നതു് അടിസ്ഥാനരഹിതമെന്നു പറഞ്ഞുകൂട. കാരണം ഉണ്ണായി ഗണ്ഡാന്തസമയത്തു പിറന്നതാണു്.” ഇതാരു പറഞ്ഞു? കേൾവി അഥവാ ഐതിഹ്യമാണോ അടിസ്ഥാനം? അങ്ങനെ ആണെങ്കിൽ എല്ലാ ഐതിഹ്യങ്ങളേയും വിശ്വസിക്കേണ്ടേ? വാരിയരുടെ ഗ്രഹനില അറിയാമെങ്കിൽ ജനനകാലവും അറിയാമല്ലോ.
ഈ കവി നല്ല സംസ്കൃതവ്യുൽപന്നനായിരുന്നു എന്നുള്ളതിനു യാതൊരു സംശയവുമില്ല. ഉണ്ണായിവാരിയർ കൊച്ചീമഹാരാജാവുതിരുമനസ്സിലെ പ്രീതിഭാജനമായിരുന്നു എന്നു് ശ്രീമാൻ കെ. നാരായണപ്പിഷാരടി എം. ഏ. പറഞ്ഞുകാണുന്നു. അതു വാസ്തവംതന്നെ ആയിരിക്കാം. കേരളീയരാജാക്കന്മാരിൽ ആരും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കാതിരുന്നതായി അറിയുന്നില്ല. ‘എന്നാൽ മാടമഹാരാജകുടുംബത്തിലെ പരദൈവങ്ങളെ മാത്രമേ നളചരിതത്തിൽ സ്തുതിച്ചുകാണുന്നുള്ളു’ എന്നു പറഞ്ഞിരിക്കുന്നതിന്റെ അൎത്ഥ ം മനസ്സിലാകുന്നില്ല. നളചരിതത്തിൽ ഒരു പരദേവതയേയും കവി സ്തുതിച്ചുകാണുന്നില്ല. ‘ഇതിൽനിന്നും ഈ വിശിഷ്ടകൃതി തിരുമനസ്സിലെ നിർദ്ദേശപ്രകാരം തൃപ്പൂണിത്തുറ വച്ചു് നിൎമ്മിച്ചതാണെന്നുവേണം ഊഹിപ്പാൻ’ എന്നുകൂടി പ്രസ്താവിച്ചിരിക്കുന്നതു കാണുമ്പോൾ ഈ ലേഖകന്റെ ഇടുങ്ങിയ ദേശീയമനഃസ്ഥിതി പ്രത്യക്ഷപ്പെട്ടുപോകുന്നു. ‘൯൪൦-ാമാണ്ടിടയ്ക്കു് വാരിയർ തിരുവനന്തപുരത്തു വന്നു് മഹാരാജാവിനെക്കണ്ടു താമസിച്ചിരുന്നു. ആ സമയം കുഞ്ചൻനമ്പിയാരും തിരുവനന്തപുരത്തുണ്ടായിരുന്നു. രണ്ടു വിദ്വാന്മാരും തമ്മിൽ ആദ്യപരിചയം ഉണ്ടായതിനുകാരണമായി ഒരു കഥ പറയുന്നുണ്ടു്. അതു് ഏകദേശം സൂക്ഷ്മമായിരിക്കുമെന്നു വിചാരിച്ചു് താഴെ ചേൎത്ത ിരിക്കുന്നു’ എന്നാണു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. ഇങ്ങനെ ഒരു ഐതിഹ്യമുള്ളതു പരമാൎത്ഥ മാണെന്നു് കൊട്ടാരത്തിൽ ശങ്കുണ്ണിയും പ്രസ്താവിച്ചിട്ടുണ്ടല്ലോ.
ഈ ഐതിഹ്യം വാസ്തവമാകണമെന്നില്ല. എന്നാൽ അതിനെ ഖണ്ഡിക്കാൻ പുറപ്പെടുമ്പോൾ മതിയായ രേഖകൾ ഹാജരാക്കിയേ മതിയാവൂ. പരമേശ്വരയ്യർ അവർകൾ ചില രേഖകൾ ഹാജരാക്കുന്നുണ്ടു്. ൧൦൫൬-ലെ ഭാഷാചരിത്രം ഒന്നാംപതിപ്പിൽ പറഞ്ഞുകാണുന്നതു യാതൊരു രേഖയേയും അടിസ്ഥാനപ്പെടുത്തി അല്ലെന്നു് ശപഥം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം ഹാജരാക്കിയ രേഖകൾക്കു പണ്ഡിതസമ്മതി ലഭിച്ചിട്ടില്ലെന്നുള്ളതിനു് പ്രസിദ്ധനിരൂപകനായിരുന്ന പി. കേ. നാരായണപിള്ള അവർകൾ അവയെ ഖണ്ഡിക്കാൻ ഒരുമ്പെട്ടതുതന്നെ തെളിവാണു്. ആ തെളിവുകളേ നമുക്കു് ഓരോന്നായി പരിശോധിച്ചു നോക്കാം. (൧) പണ്ഡിതപക്ഷപാതിയായ കാൎത്ത ികതിരുനാൾ മഹാരാജാവുതിരുമനസ്സുകൊണ്ടു് ഇരിങ്ങാലക്കുടക്ഷേത്രത്തിലെ കഴകവൃത്തിക്കാരനായ ഒരു മഹാകവി തന്നെ സന്ദർശിച്ചതിനാൽ അദ്ദേഹത്തിനു വല്ല പ്രത്യേകാനുഭവങ്ങളും ആ ക്ഷേത്രത്തിൽതന്നെ പതിച്ചു കൊടുത്തിരിപ്പാൻ ഇടയുണ്ടു്.
ഇരിങ്ങാലക്കുടക്ഷേത്രത്തിൽ തന്നെ വേണമെന്നു് നിർബന്ധം എന്തു്? അദ്ദേഹം വളരെക്കാലം തിരുവനന്തപുരത്തു് താമസിച്ചുവെന്നാണല്ലോ ഐതിഹ്യം. ഈ വാദത്തിനു് മി: പി. കേ. പറയുന്ന സമാധാനം യുക്തിയുക്തമായിരിക്കുന്നു:
“പാരിതോഷികമായി തിരുവിതാകൂർ മഹാരാജാക്കന്മാരാൽ ദത്തമായ അനുഭവങ്ങൾ ഒന്നും ഉണ്ണായിവാൎയ്യൎക്കുണ്ടായിരുന്നില്ലെന്നു ഖണ്ഡിച്ചു പറവാൻ തക്ക തെളിവുകൾ ഉണ്ടെന്നും ഞാൻ വിചാരിക്കുന്നില്ല. കുഞ്ചൻനമ്പ്യാർക്കു പോലും കല്പിച്ചനുവദിച്ചിരുന്ന അനുഭവങ്ങൾ അദ്ദേഹത്തിന്റെ കാലശേഷം വിച്ഛിന്നമായിപ്പോയി. പിന്നീടു കുറേനാൾ കഴിഞ്ഞു് അദ്ദേഹത്തിന്റെ വംശ്യജരുടെ സങ്കടത്തിൻപേരിൽ അനുഭവങ്ങൾ പുനർജ്ജീവിതങ്ങളാവുകയാണു ചെയ്തതു്.”
(൨) “നളചരിതം കഥകളി തിരുവനന്തപുരത്തു വച്ചു് നിൎമ്മിച്ചു” എന്നുള്ളതിനു് യാതൊരു തെളിവുമില്ല; ശരി അവിടെവച്ചു് നിൎമ്മിച്ചിട്ടില്ലെന്നുള്ളതിനും തെളിവുകൾ ഇല്ല. അദ്ദേഹം പിന്നെയും പറയുന്നു: “നേരേമറിച്ചു് ൯൫൫-ാമാണ്ടിടയ്ക്കു് വാരിയർ ഇവിടെ വരികയും കുറേക്കാലം താമസിക്കയും ചെയ്തിരുന്നെങ്കിൽ വലിയ ഒരു സംസ്കൃതപണ്ഡിതനായ അദ്ദേഹം മഹാകവി അശ്വതിതിരുനാൾ തിരുമേനിയെ അനുകരിച്ചു് സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെ തന്റെ കഥകളി പൂരിപ്പിച്ചിരുന്നിരിക്കുവാനാണു് എളുപ്പമുള്ളതു്.”
മഹാകവികൾ ആരെയും അനുകരിക്കാറില്ല. വിശേഷിച്ചും നിരങ്കുശനായ ഉണ്ണായിവാരിയർ തീൎച്ചയായും അങ്ങനെ ചെയ്യുമായിരുന്നില്ല. രാമപാണിപാദനും സംസ്കൃതപണ്ഡിതനായിരുന്നില്ലേ? അദ്ദേഹം എന്തുകൊണ്ടു് അങ്ങനെ അനുകരിച്ചില്ല. രാമപാണിപാദന്റെ അപ്രകാശിതമായ ഒരു കഥകളി എന്റെ കൈവശം വന്നുചേൎന്നിട്ടുണ്ടു്. അതിലും മലയാള ശ്ലോകങ്ങൾ കാണുന്നു. അതും പോകട്ടെ. അശ്വതിതിരുനാൾ കഥകളി രചിക്കുന്നതിനു മുമ്പു നളചരിതം എഴുതിക്കഴിഞ്ഞു എന്നും വരരുതോ? അശ്വതിതിരുനാൾ തമ്പുരാൻ ൯൬൯-വരെ ജീവിച്ചിരുന്നല്ലോ. അതൊക്കെപ്പോകട്ടേ. അദ്ദേഹം തന്നെയും സംസ്കൃതശ്ലോകങ്ങൾകൊണ്ടുതന്നെയല്ലല്ലോ തന്റെ കഥകൾ പൂരിപ്പിച്ചിട്ടുള്ളതു്. പൂതനാമോക്ഷത്തിലേ ഒരു മലയാളശ്ലോകം ഉദ്ധരിച്ചുകൊള്ളട്ടേ.
കന്നൽക്കണ്ണികൾമൗലിരത്നകലികാരൂപം ധരിച്ചാദരാൽ
പൊന്നിന്മാലയണിഞ്ഞു പൂതന തദാ മന്ദം നടന്നീടിനാൾ
പിന്നെച്ചെന്നവൾ ഗോകുലേ കുളുർമുലക്കുന്നിന്നു മീതേ ചിരം
മിന്നും ചന്ദ്രികപോലെ മന്ദഹസിതം തൂകിപ്പറഞ്ഞീടിനാൾ.
ഒരു സംസ്കൃതപ്രയോഗവും കൂടാതെയുള്ള എത്ര ലളിതമായ ഭാഷാശ്ലോകം!
വാരിയർ ൬൧-ാമത്തെ വയസ്സിൽ ഇരിങ്ങാലക്കുട വാരിയത്തു വെച്ചു മരണം പ്രാപിച്ചുവെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അപ്പോൾ ആ സംഭവം നടന്നതു് ൯൭൬-ാമാണ്ടിടയ്ക്കായിരിക്കണമെന്നു വരുന്നു. മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയും, മഹാകവി പരമേശ്വരയ്യർ തുടങ്ങിയവരും ശേഖരിച്ചിട്ടുള്ള രേഖകളെ തട്ടിനോക്കുമ്പോൾ നമുക്കു് വാരിയരുടെ ജീവിതകാലം ഏറെക്കുറെ ശരിയായി നിൎണ്ണയിക്കാം.
അറംകൊണ്ടായാലും അല്ലെങ്കിലും വാരിയർ സന്തതിയില്ലാതെ മരിച്ചു എന്നുള്ളതു വാസ്തവമാണു്. കോട്ടയംരാജവംശം ഇംഗ്ലീഷുകാരുമായുള്ള ശണ്ഠയിൽ കാടു കേറി; അതു് ‘കാടേനമുക്കു ഗതി’ എന്നിങ്ങനെ അറംവന്നുപോയതുകൊണ്ടാണെന്നു് പിന്നീടുള്ളവർ പറഞ്ഞുണ്ടാക്കി. അതുപോലെ ഉണ്ണായിവാരിയൎക്കു ് സന്തതിഛേദം വന്നപ്പോൾ ‘എന്നാൽ കുലമിതഖിലവുമറുതിവന്നിതു’ എന്ന ഹംസവാക്യം അറമായിത്തീൎന്നു എന്നു് ആളുകൾ പറവാൻ ഇടയായി. അറക്കഥയ്ക്കു് ഇത്രയേ അൎത്ഥ മുള്ളു.
“ഉണ്ണായിവാര്യരുടെ കാലം കഴിഞ്ഞു് ഒരു തലമുറയ്ക്കു ശേഷം കുലത്തിൽ സന്തതിയില്ലാതെ വരികയാൽ അന്നമനട വാരിയത്തിൽനിന്നും ദത്തെടുത്തു. ഇപ്പോൾ ഇരിങ്ങാലക്കുട തെക്കേടത്തു വാര്യത്തുള്ളവർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാകുന്നു. ഇപ്പോഴത്തെ കാരണവൻ ശങ്കുവാരരും അനന്തരവൻ കുട്ടൻവാരരും ജ്യോതിഷശാസ്ത്രത്തിൽ സമൎത്ഥ ന്മാരാണു്. അവർക്കു് എഴുതിഅയച്ചിരുന്നതിന്റെ ശേഷവും വാര്യരെ സംബന്ധിച്ചു് കൂടുതലായി ഒരു വിവരവും കിട്ടാത്തതിനാൽ വ്യസനിക്കുന്നു.” ഇങ്ങനെയാണു് മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടുള്ളതു്. അദ്ദേഹം വേണ്ട അന്വേഷണങ്ങൾ നടത്താതിരുന്നില്ല എന്നു് ഈ വാക്കുകളിൽനിന്നു തെളിയുന്നുണ്ടു്. മഹാകവി പരമേശ്വരയ്യരവർകൾ പറയുന്നതു് ഇങ്ങനെയാണു്.
“വാരിയരുടെ മരണശേഷം അകന്ന ഒരു ശാഖയിൽ ഒറ്റയായി ശേഷിച്ച ഒരനന്തരവൻ തൃശ്ശൂരിനടുത്തു് കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു ദത്തു വച്ചു. അതിനും രണ്ടുതലമുറയ്ക്കു മേലാണു് ഒരു പ്രസിദ്ധ ജ്യോതിശ്ശാസ്ത്രജ്ഞനായ ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ കുടുംബത്തിൽ മൂപ്പനായതെന്നത്രേ ഐതിഹ്യം. ഇട്ടുണിക്കണ്ടവാരിയർ ൯൯൮-ൽ തന്റെ മകൻ തൃപ്പോൽകുടത്തു് ശങ്കരവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു് കുടുംബത്തേക്കു് അവകാശിയാക്കിത്തീൎത്തു. ആ ദത്തുപത്രം ഇപ്പോഴും ഉണ്ടു്. അദ്ദേഹം ൭൦-ൽ ചില്വാനം വയസ്സു് ജീവിച്ചിരുന്നതിനു ശേഷം കൊല്ലം ൧൦൨൦-ാമാണ്ടിടയ്ക്കു് കാലധൎമ്മം പ്രാപിച്ചു. പിന്നീടു് രാമൻ നമ്പിടിയെക്കൊണ്ടു് രാമപഞ്ചശതീസ്തോത്രം വ്യാഖ്യാനിപ്പിച്ച ശങ്കുവാരിയർ മൂപ്പനായി. അദ്ദേഹം എഴുപത്തിനാലു വയസ്സോളം ജീവിച്ചിരുന്നു് ൧൦൬൪-ൽ അന്തരിച്ചു …………………………………………………ശങ്കുവാരിയരുടെ കാലത്തിനിപ്പുറം കുറെക്കൊല്ലം ജ്യോതിഷവിദ്വാൻ കുട്ടൻവാരിയർ കുലമഹിമയെ പരിപാലിച്ചുപോന്നിരുന്നു. ഇപ്പോഴത്തെ കാരണവർ ഈശ്വരവാരിയരാണു്.”
ഇനി ഊണം ഉറക്കവും ഉപേക്ഷിച്ചു് ‘ഉണ്ണായിവാരിയരുടെ ജീവചരിത്ര’കാരന്റെ വിഷമപ്രശ്നങ്ങൾക്കു സമുചിതമായ നിർദ്ദേശങ്ങൾ കൊടുത്ത ശ്രീമാൻ ഈച്ചരവാരിയരിൽ നിന്നും ലഭിച്ചിട്ടുള്ള അറിവുകളെന്തെന്നു നോക്കാം.
“ഉണ്ണായിവാരിയർ മരിക്കുമ്പോൾ തെക്കേവാരിയം അസ്താംഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണത്തിനു ശേഷം കുട്ടനല്ലൂർവാരിയത്തുനിന്നു് അവിടെ ഏകനായിശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു. അന്നത്തെ ഭരണകോയ്മ ഈ ചാൎച്ചയ്ക്കെതിരായി നടപടികൾ നടത്താൻ ഒരുങ്ങുകയുമുണ്ടായില്ല.
പിന്നെയും ഒന്നുരണ്ടു തലമുറ കഴിഞ്ഞു. അകത്തൂട്ടുവാരിയത്തിന്റെ പ്രഖ്യാതിയെ പുനരുജ്ജീവിപ്പിക്കാൻ ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടിണിക്കണ്ടവാരിയർ സമുദയംചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ തന്നെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ ൯൯൮-ാമാണ്ടു് തൃപ്പേക്കുളത്തു് ശങ്കുവാരിയരെ അമ്മയോടുകൂടി ദത്തെടുത്തു. പ്രസ്തുത വാരിയം കൊച്ചീസംസ്ഥാനത്താൽ ചുറ്റപ്പെട്ട പുത്തൻചിറപ്രദേശത്താണു്. ദത്തു കഴിഞ്ഞു് ഇരുപത്തിരണ്ടു കൊല്ലം തികയുന്ന കാലത്തു് ഇട്ടിണിക്കണ്ടവാരിയർ കാലഗതി അടഞ്ഞു. ൧൦൪൮-ൽ ശങ്കുവാരിയർ ഇപ്പോൾ കാണുന്ന അകത്തൂട്ടുവാരിയത്തേക്കു് കുടുംബസഹിതം പാർപ്പു മാറ്റി. ഇദ്ദേഹം മരിച്ചതു് ൧൦൬൪-ാമാണ്ടിലായിരുന്നു.” ഇവയിൽ ഒടുവിൽ കൊടുത്തിട്ടുള്ള രണ്ടഭിപ്രായങ്ങളുടേയും ഉല്പത്തിസ്ഥാനങ്ങൾ ഒന്നാണെന്നു പ്രത്യക്ഷമാണല്ലോ. ഉണ്ണായിവാരിയരുടെ ജീവിതകാലത്തോടു കുറേക്കൂടി അടുത്തു ജീവിച്ചിരുന്ന ശങ്കുവാരിയരും കുട്ടൻവാരിയരും നൽകീട്ടുള്ള വിവരങ്ങളിൽനിന്നു് ഭാഷാചരിത്രകാരൻ സമ്പാദിച്ച അറിവുകൾക്കും മറ്റു രണ്ടുപേൎക്കു ം ഇന്നത്തെ കാരണവരിൽനിന്നു ലഭിച്ചിട്ടുള്ള അറിവുകൾക്കും തമ്മിലുള്ള വ്യത്യാസം എന്തെന്നാണു് ആദ്യമായി പരിശോധിക്കേണ്ടതു്. ശങ്കുവാരിയർ ഉണ്ണായിവാരരുടെ മരുമക്കളുടെ മരുമക്കളാണെന്നാണല്ലോ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതു്. അതായതു് ഉണ്ണായിവാരിയരുടേയും ശങ്കുവാരിയരുടേയും ഇടയ്ക്കു് രണ്ടുതലമുറക്കാരെ കാണണമെന്നു വരുന്നു. അവരെ പുതിയ രേഖകളിൽ കാണുന്നുമുണ്ടു്. എന്നാൽ കുട്ടനല്ലൂർവാരിയത്തുനിന്നു് അകത്തൂട്ടുവാരിയത്തേക്കു വച്ച ദത്തിനും ഇട്ടുണ്ണിക്കണ്ടവാരിയർക്കും ഇടയിൽ കഴിഞ്ഞുപോയതായി പറയുന്ന ‘രണ്ടുതലമുറകളെ’പ്പറ്റി ഗോവിന്ദപ്പിള്ള പ്രസ്താവിച്ചിട്ടില്ല. ഈ വ്യത്യാസം വളരെ പ്രാധാന്യമുള്ളതുമാണു്. പക്ഷേ ഇങ്ങനെ രണ്ടു തലമുറകൾകൂടി കഴിഞ്ഞുപോയെന്നു് ഐതിഹ്യമേയുള്ളുവെന്നു് മഹാകവി സമ്മതിക്കുന്നുണ്ടു്. എന്റെ അഭിപ്രായത്തിൽ ശങ്കുവാരിയരിൽനിന്നു ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ച അറിവാണു് കൂടുതൽ വിശ്വാസാൎഹം. പത്തമ്പതുകൊല്ലങ്ങൾകൂടി കഴിഞ്ഞപ്പോൾ മഹാകവിയായ ഒരു രാമവാരിയരെ കണ്ടുകിട്ടുകയും ഉണ്ണായിവാരിയരും അക്കവിയും ഒന്നായിരിക്കണമെന്നു് ഒരു ഊഹം ജനിക്കയും അദ്ദേഹത്തിന്റെ കാലത്തെപ്പറ്റി രേഖയുള്ളതുകൊണ്ടു് കാലഗണനം ശരിയാക്കുന്നതിനു് ഒരു രണ്ടു തലമുറകൾ കൂട്ടുകയും ചെയ്തിരിക്കണം. അതുകൊണ്ടു് രണ്ടഭിപ്രായങ്ങളും ഒരു വിധത്തിൽ ശരിയാണെന്നു വരുന്നു. രാമവാരിയരുടേയും ഉണ്ണായിവാരിയരുടേയും കാലങ്ങൾക്കുള്ളിൽ കഴിഞ്ഞുപോയ രണ്ടു തലമുറകളെ കൂട്ടിയാൽ ഈച്ചരവാരിയരവർകളിൽ നിന്നു ലഭിച്ചിട്ടുള്ള അറിവു ശരി; അല്ലെങ്കിൽ ശങ്കുവാരിയരിൽനിന്നും കുട്ടൻവാരിയരിൽനിന്നും മിസ്റ്റർ പി. ഗോവിന്ദപ്പിള്ളയ്ക്കു ലഭിച്ചിട്ടുള്ള അറിവാണു് ശരി.
ഇങ്ങനെ നോക്കിയാൽ ഉണ്ണായിവാരിയരുടെ ജീവിതം കൊല്ലവൎഷം പത്താശതകത്തിലായിരുന്നുവെന്നും, ഗോവിന്ദപ്പിള്ളയുടെ അഭിപ്രായത്തെ ഖണ്ഡിക്കത്തക്ക തെളിവുകൾ നമുക്കു് ഇതേവരെ ലഭിച്ചിട്ടില്ലെന്നും പറയാതെ തരമില്ല.
ഇനി വാരിയർ തിരുവനന്തപുരത്തു വന്നു് വഞ്ചിരാജാവിന്റെ ആശ്രിതനായി താമസിക്കുന്നതിനുള്ള കാരണങ്ങളെപ്പറ്റി ചിന്തിക്കാം. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരവൃത്തി വാരിയരുടെ കുടുംബത്തിലേക്കാണല്ലോ ഉണ്ടായിരുന്നതു്. ആ ക്ഷേത്രം ഉൾപ്പെട്ട ദേശം പെരുമ്പടപ്പുസ്വരൂപം വകയായിരുന്നെങ്കിലും ക്ഷേത്രത്തിന്മേലുള്ള ഭരണാധികാരം കായംകുളത്തു രാജാവിനായിരുന്നു. ൯൧൭-ൽ ഇരിങ്ങാലക്കുട വെച്ചു് തീപ്പെട്ട കൊച്ചിതമ്പുരാനും കായംകുളംരാജാവും മിത്രഭാവത്തിലാണു് വൎത്ത ിച്ചിരുന്നതു്. ഡച്ചുകാരും ആ രാജാക്കന്മാരോടു സ്നേഹപൂൎവം പെരുമാറുകയും വേണാടുമായി പടവെട്ടി തോൽക്കുകയും ചെയ്തു. ൯൧൭-ൽ രാമവൎമ്മരാജാവു് കൊച്ചിയിൽ മൂപ്പേറ്റ അക്കൊല്ലംതന്നെയാണു് ഡച്ചുകാർ കൊളച്ചൽകോട്ട തിരുവിതാംകോട്ടേയ്ക്കു വിട്ടുകൊടുക്കേണ്ടതായി വന്നതു്. പുതിയ കൊച്ചീരാജാവും, തെക്കുംകൂർ, വടക്കുംകൂർ രാജാക്കന്മാരും വേണാടുമായുള്ള ഡച്ചുകാരുടെ വഴക്കു ശമിപ്പിക്കാതിരിക്കാൻ വേണ്ടി ഓരോന്നു ചെയ്തുകൊണ്ടും ഇരുന്നു. ഒടുവിൽ ൧൭൪൨ ഡിസംബർമാസത്തിൽ ഡച്ചുകാർ തിരുവിതാംകൂറുമായി സ്വമേധയാ സന്ധി ചെയ്വാൻ നിൎബ ന്ധിതരായി. പക്ഷേ സമാധാനാലോചന ദീർഘിച്ചു ദീർഘിച്ചു് കാലം കുറെ ചെന്നു. ഒടുവിൽ ഉടമ്പടി നടന്നതു് ൯൨൯-ൽ ആയിരുന്നു. അങ്ങനെ ലന്തക്കാരും വേണാടും തമ്മിൽ സഖ്യം സ്ഥാപിതമായി. പക്ഷേ അതിനോടുകൂടി ലന്തക്കാൎക്കു് മലയാളക്കരയിൽ ഉണ്ടായിരുന്ന മേൽക്കോയ്മയ്ക്കു് ഉടവു തട്ടിയെന്നും പറയാം.
ഡച്ചുകാരും തിരുവിതാംകൂറും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ, ൯൨൧ ധനു ൨൪-ാം തീയതി കൊച്ചീ വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ രാജ്യഭാരമേല്ക്കുകയും ചെയ്തു. ഇതു കൊച്ചിയേ സംബന്ധിച്ചു് ഒരു വലിയ ദുൎഘടഘട്ടമായിരുന്നു എന്നു പറയാം. നാട്ടിനുള്ളിൽ ആഭ്യന്തരകലഹമുണ്ടായിരുന്നതിനു പുറമേ, തെക്കുനിന്നു് തിരുവിതാംകൂറിന്റേയും വടക്കുനിന്നു് കോഴിക്കോട്ടിന്റെയും ആക്രമണഭീതിയും ഉണ്ടായിരുന്നു. മങ്ങാടും പറവൂരും തമ്മിൽ ശണ്ഠ; പറവൂരും ഡച്ചുകാരും തമ്മിൽ കലഹം; ഡച്ചുകാരും ചെമ്പകശ്ശേരിയുമായി ബലപരീക്ഷ–ഇതെല്ലാം കൊച്ചിയിൽ വലിയ കലക്കത്തിനു് ഇടയാക്കി. അതിനും പുറമേ ഇളയതമ്പുരാൻ വലിയതമ്പുരാനോടും മത്സരിച്ചുനിന്നു. ഇതിനോടുകൂടി സാമൂതിരി പെരുമ്പടപ്പുസ്വരൂപത്തിന്റെ വകയായ തൃപ്പറയാറ്റു ക്ഷേത്രത്തിൽ കൈയേറ്റം നടത്തുകയും മണപ്പുറം കൈവശപ്പെടുത്താൻ നോക്കുകയും ചെയ്തു. തിരുവിതാംകൂറാകട്ടെ, മുന്നോട്ടു കടന്നുകൊണ്ടും ഇരുന്നു. ൯൨൪-ൽ വീരകേരളവൎമ്മ തീപ്പെടുകയും രാമവൎമ്മ തമ്പുരാനെ മൂപ്പു സിദ്ധിക്കയും ചെയ്തു. ഗൃഹഛിദ്രവും വർദ്ധിചു. ഈ ഛിദ്രം തിരുവിതാംകൂറിനു വളരെ സൗകര്യപ്രദമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. കൊച്ചീരാജാവിന്റെ എതിരാളികളായി നിന്ന തമ്പുരാക്കന്മാർ തിരുവിതാംകൂറിൽ വന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിന്റെ സഹായം അപേക്ഷിച്ചു. അവിടുന്നു് തന്റെ ഉദ്ദേശേസിദ്ധിക്കുവേണ്ടി ആ അപേക്ഷയെ കൈക്കൊള്ളുകയും ചെയ്തു. വടക്കുങ്കൂറും തമ്പാക്കന്മാരുടെ വശം ചേൎന്നു. മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു്, ഇതിനിടയ്ക്കു് കൊട്ടാരക്കര ഇളയിടത്തു സ്വരൂപം, കായങ്കുളം, ദേശിങ്ങനാടു്, തെക്കുങ്കൂർ മുതലായ ദേശങ്ങളെ എല്ലാം കീഴടക്കിക്കഴിഞ്ഞിരുന്നു. കായങ്കുളം വേണാടിൽ ഒതുങ്ങിയതിനോടുകൂടി കൂടൽമാണിക്യംക്ഷേത്രത്തിലെ ഭരണാധികാരവും തിരുവിതാംകോട്ടേയ്ക്കു സിദ്ധിച്ചു. ൯൨൭-ൽ വേണാട്ടുപട തമ്പാക്കന്മാരെ സഹായിക്കുന്നതിനെന്ന ഭാവത്തിൽ ആലപ്പുഴെ വാടയ്ക്കൽ പാളയം അടിച്ചു. കൊച്ചീ വലിയതമ്പുരാൻ ചേൎത്ത ലക്കോവിലകത്തു് താമസമുറപ്പിച്ചുകൊണ്ടു്. ഒരു സൈന്യത്തെ വാടയ്ക്കലേയ്ക്കു് അയച്ചു. ആ യുദ്ധത്തിൽ വേണാട്ടുപട ജയിച്ചു. കൊച്ചീരാജാവു് ചേൎത്ത ലനിന്നും പിൻവാങ്ങി. ൯൨൮-ൽ മാൎത്ത ാണ്ഡവൎമ്മ മഹാരാജാവു് കരപ്പുറം കൈവശപ്പെടുത്തീട്ടു് പെരുമ്പടപ്പുമൂപ്പിൽസ്ഥാനത്തേയ്ക്കു് തമ്പാക്കന്മാരിൽ മൂത്ത ആളെ നിശ്ചയിക്കയും തിരുവിതാംകൂർരാജാവിന്റെ കീഴിൽ ഒരു സ്വരൂപിയായി കരപ്പുറം വാണുകൊള്ളാൻ കല്പിക്കയും ചെയ്തു. എന്നാൽ ൯൨൯-ൽ കൊച്ചീവലിയതമ്പുരാനും മാൎത്ത ാണ്ഡവൎമ്മ മഹാരാജാവും തമ്മിൽ ഒരു സന്ധിയുണ്ടായി. ആ സന്ധി ചിരകാലം നിന്നില്ല. എന്തുകൊണ്ടെന്നാൽ വേണാടു് ചെമ്പകശ്ശേരി ആക്രമിക്കയാൽ, കൊച്ചി വീണ്ടും പിണങ്ങേണ്ടതായി വന്നു. അമ്പലപ്പുഴ പിടിച്ചെടുത്തശേഷം വേണാടു് മറ്റു ദേശങ്ങളെ ഒതുക്കിത്തുടങ്ങി. ൯൩൧-ാമാണ്ടിടയ്ക്കു് പമ്പാഅഴിക്കും കൈതപ്പുഴയ്ക്കും തെക്കുള്ള രാജ്യം മുഴുവനും കുരുനാടും കുന്നത്തുനാടും വേണാടിനു സ്വാധീനമായി. അക്കെല്ലംതന്നെ നെടുവിരിപ്പിൽസ്വരൂപത്തിലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നുവന്നു് ആലുവായിലും വരാപ്പുഴയും മഞ്ഞുമ്മലും കോനാടും ചാത്തനാടും കോട്ടകളിട്ടു് രാജ്യം ഒതുക്കി. ഡച്ചുകാർ ഒരു സഹായവും കൊച്ചിക്കു ചെയ്തുമില്ല. തിരുവിതാംകൂർ സൈന്യം പിന്നെയും മുന്നോട്ടു കടന്നു. രാമയ്യൻദളവായുടെ കീഴിൽ അരൂക്കുറ്റിവഴിക്കു വടക്കോട്ടു നീങ്ങി. കാൎത്ത ികതിരുനാൾ ഇളയതമ്പുരാൻ മറ്റൊരു സൈന്യവുമായി കണ്ടനാടു് മുതലായ പ്രദേശങ്ങളെ പിടിച്ചടക്കിയിട്ടു് തൃപ്പൂണിത്തുറകോവിലകത്തിനു സമീപം മാമലപ്പാലത്തിങ്കലോളം എത്തുകയും ചെയ്തു. ഇത്രയും ആയപ്പോൾ സമാധാനത്തിനപേക്ഷിക്കാതെ നിവൃത്തിയില്ലെന്നു വന്നു. ഇങ്ങനെ ആണു് ൯൩൨-ലെ മാവേലിക്കര ഉടമ്പടി ഉണ്ടായതു്.
൯൩൫ കൎക്കടകം ൩൨-ാംതീയതി കൊച്ചി വലിയതമ്പുരാൻ തീപ്പെടുകയും വീരകേരളവൎമ്മത്തമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തതിനോടുകൂടിയാണു് കൊച്ചിയുടെ ഭാഗ്യദശ ആരംഭിച്ചതു്. നയജ്ഞനായ അവിടുന്നു് കാൎത്ത ികതിരുനാൾ ധൎമ്മരാജാവിന്റെ മൈത്രി സമ്പാദിച്ചിട്ടു്, തിരുവിതാംകൂർസൈന്യത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ തോല്പിച്ചു് കൊച്ചീസംസ്ഥാനത്തിന്റെ വടക്കേ അതിൎത്ത ിയിലാക്കി. കോഴിക്കോട്ടേ മൂന്നാംശക്തൻ സാമൂതിരിയുടെ നിര്യാണവും മൈസൂർ പടയിളക്കവും ചില അന്തഃഛിദ്രങ്ങളും നിമിത്തം പുതിയ സാമൂതിരിക്കു് തിരുവിതാംകൂർപടയെ തടുത്തു നിറുത്തുവാൻ കഴിവില്ലാതെ വന്നുകൂടി. ൧൭൬൩-ൽ അതുകൊണ്ടു് അദ്ദേഹം തന്റെ ഒരു പടത്തലവനായിരുന്ന ഗോപാലൻ തലച്ചെന്നവരെ പത്മനാഭപുരത്തേയ്ക്കു് അയച്ചു് തിരുവിതാംകൂർ രാജാവിനോടു് സമാധാനത്തിനപേക്ഷിച്ചു. ഈ ഉടമ്പടിപ്രകാരം സാമൂതിരി യുദ്ധച്ചെലവിലേയ്ക്കു് ഒരു ലക്ഷം രൂപാ തിരുവിതാംകൂറിനു കൊടുത്തതിനു പുറമേ മേലാൽ കൊച്ചീരാജ്യത്തെ ഉപദ്രവിക്കയില്ലെന്നു വാഗ്ദാനവും ചെയ്തു. കൊച്ചിയും, ആലങ്ങാടും, പറവൂരും തിരുവിതാംകൂറിലേയ്ക്കു വിട്ടുകൊടുത്തു. ഇതിനു ശേഷമാണു് കൊച്ചി തിരുവിതാംകൂർ രാജ്യരക്ഷയെ ഉദ്ദേശിച്ചു് നെടുങ്കോട്ട പണിയിച്ചതു്.
ഇങ്ങനെ മലയാളക്കരയിൽ സമാധാനം സ്ഥാപിതമായെങ്കിലും താമസിയാതെ ഹൈദരാലിഖാന്റെ പടയിളക്കം തുടങ്ങി. അതുനിമിത്തം വീണ്ടും കൊച്ചിക്കു് അസ്വസ്ഥത നേരിട്ടു. ഈ അസ്വസ്ഥത കുറേ അധികംകാലം നിലനില്ക്കയും ചെയ്തു. അക്കാലങ്ങളിൽ ശ്രീതജനകല്പതരുവായിരുന്ന ധൎമ്മരാജാവിനെ വടക്കൻനാട്ടിലെ പല രാജാക്കന്മാരും പ്രഭുക്കന്മാരും ആശ്രയിച്ചു എന്നതു് ചരിത്രപ്രസിദ്ധമാണല്ലോ.
ഈ പടയിളക്കവും തന്നിമിത്തമുണ്ടായ അസ്വസ്ഥതയും ആയിരിക്കാം വാരിയർ നാടുവിട്ടുപോകുന്നതിനുള്ള ഒരു ഹേതു. കൂടൽമാണിക്യംക്ഷേത്രത്തിലെ മാലാകാരനായിരുന്ന അദ്ദേഹം തൽക്ഷേത്രത്തിന്റെ ഭരണക്കോയ്മയായിരുന്ന വഞ്ചിരാജാവിന്റെ അടുക്കലല്ലാതെ മറ്റെവിടെ അഭയം പ്രാപിക്കും?
അദ്ദേഹം തിരുവനന്തപുരത്തു് വന്നുചേൎന്ന അവസരത്തിൽ കുഞ്ചൻനമ്പ്യാരും അവിടെ ഉണ്ടായിരുന്നു. അവർ തമ്മിൽ പരിചയം ആയതെങ്ങനെ എന്നുള്ളതിനെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. വടക്കുനിന്നു് വിദ്വാനും കവിയുമായ ഉണ്ണായിവാരിയരെന്നൊരാൾ വന്നിട്ടുണ്ടെന്നു നമ്പ്യാരും, കുഞ്ചൻനമ്പ്യാരെന്നൊരു പ്രസിദ്ധ കവി അവിടെ താമസമുണ്ടെന്നു വാരിയരും കേട്ടിരുന്നതല്ലാതെ പരസ്പരം കാണുകയുണ്ടായിട്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം നമ്പ്യാർ പത്മതീൎത്ഥ ത്തിൽ കുളിച്ചുകൊണ്ടിരിക്കവേ വാരിയരും യദൃച്ഛയാ ആ കടവിൽത്തന്നെ ചെന്നിറങ്ങി. തത്സമയം മാന്യയായ ഒരു നായർസ്ത്രീ സഖിയോടുകൂടി കരയിൽക്കൂടി കടന്നുപോകുന്നതു കണ്ടിട്ടു് വാരിയർ കാതിലോലാ എന്നു സ്വാഗതം എന്ന പോലെ പറഞ്ഞു. അതുകേട്ടു് നല്ല താളി എന്നു നമ്പ്യാർ മറുപടി പറഞ്ഞപ്പോൾ നിങ്ങളാണോ കുഞ്ചൻനമ്പ്യാർ എന്നു വാരിയരും, നിങ്ങൾ തന്നെയോ ഉണ്ണായിവാരിയർ എന്നു് നമ്പ്യാരും ചോദിച്ചു. ഇപ്രകാരം അവർ പരസ്പരം അറികയും സ്നേഹമാവുകയും ചെയ്തുവത്രേ.
മറ്റൊരു ദിവസം വാരിയരും നമ്പ്യാരും കൂടി ശ്രീവരാഹത്തുകുളത്തിൽ കുളിക്കാൻ പോയിരുന്നത്രേ. അപ്പോൾ ആ കുളത്തിലെ വെള്ളം ആനയിറങ്ങിക്കലങ്ങിയിരുന്നുവെങ്കിലും, വേറൊരിടത്തു പോകാൻ കഴികയില്ലെന്നുവെച്ചു് അവർ അതിൽത്തന്നെ കുളിച്ചു. തിരിച്ചുചെന്നപ്പോൾ ‘നിങ്ങൾ എവിടെയാണു കുളിച്ചതു്?’ എന്നു് മഹാരാജാവു കല്പിച്ചു ചോദിച്ചതിനു് ‘ശ്രീവരാഹത്തു് കരികലക്കിയ കുളത്തിൽ’ എന്നു് വാരിയരും, ‘കളഭം കലക്കിയ കുളത്തിൽ’ എന്നു നമ്പ്യാരും മറുപടി പറഞ്ഞുവെന്നു് മറ്റൊരു ഐതിഹ്യവുമുണ്ടു്.
ഈ ഐതിഹ്യങ്ങൾ ആരുടെ മനോധൎമ്മഫലങ്ങളായിരുന്നാലും തൽക്കൎത്ത ാക്കൾ ആ രണ്ടു കവികളുടെയും കവിതാരീതിയേയും സ്വഭാവവ്യത്യാസത്തേയും നല്ലപോലെ ഗ്രഹിച്ചിരുന്ന രസികന്മാരായിരുന്നു എന്നു നിസ്സംശയം പറയാം.
വാരിയർ വാർദ്ധക്യദശയിൽ തിരുവനന്തപുരം വിട്ടു് സ്വദേശം പ്രാപിച്ചുവെന്നും, കാൎത്ത ികതിരുനാൾ തമ്പുരാൻ വാരിയൎക്കു ് കൂടൽമാണിക്യംക്ഷേത്രത്തിൽ നിന്നും കഴകവിരുത്തിയായും മറ്റും ഒട്ടു വളരെ അനുഭവങ്ങൾ അനുവദിച്ചിരുന്നുവെന്നും, ൯൫൫-ാമാണ്ടിടയ്ക്കു് ൮൦-ാമത്തെ വയസ്സിൽ മരണം പ്രാപിച്ചുവെന്നും ഉണ്ണായിയുടെ ചരിത്രകാരൻ പറയുന്നു. ശ്രീമാൻ ഈച്ചരവാരിയരവർകളിൽനിന്നുള്ള അറിവാണെന്നുകൂടി പ്രസ്താവിച്ചിട്ടുമുണ്ടു്. ഇവിടെ ഒരു വലിയ പടലപ്പിണക്കം സംഭവിച്ചുപോയിട്ടുള്ളതിനെ ചൂണ്ടിക്കാണിക്കാതിരിക്കാൻ നിവൃത്തിയില്ല. നോക്കുക: “കേരളഭാഷാസാഹിത്യചരിത്രകൎത്ത ാവായ ശ്രീമാൻ ആർ. നാരായണപ്പണിക്കരവർകൾ അഭിപ്രായപ്പെടുകയാണു്:
“ഈ വിശിഷ്ടകൃതി [1] കേരളഭാഷാകന്യകയുടെ കല്യാണമഹോത്സവം എന്നപോലെ വിളങ്ങുന്നു. എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ കൃഷ്ണഗാഥ ഒഴിച്ചാൽ ഇതിനു പ്രഥമസ്ഥാനം നല്കേണ്ടതാണു് …”
ചുവട്ടിൽ * ചിഹ്നമിട്ടു് ഗ്രന്ഥകാരൻ ഈ അഭിപ്രായത്തോടു് യോജിക്കുന്നില്ലെന്നും പറഞ്ഞിട്ടുണ്ടു്. ഏതിനോടാണു് യോജിക്കാതിരിക്കുന്നതു്? ഞാൻ ഈഹിക്കുന്നതു് ‘ഗിരിജാകല്യാണം എഴുത്തച്ഛനു മുമ്പുണ്ടായിട്ടുള്ള കവിത’ എന്നു പറഞ്ഞിരിക്കുന്നതിനോടു് ആയിരിക്കണമെന്നാണു്. ശരി, ഗ്രന്ഥകാരൻ പല സ്ഥലങ്ങളിൽ സ്വന്തം അഭിപ്രായത്തോടുതന്നെ യോജിക്കാതെ വന്നിട്ടുണ്ടല്ലോ. ൧൩-ാമത്തെ വശത്തു് പറയുന്നു. “അദ്ദേഹം കൊല്ലവൎഷം ൯൫൮-നു മുമ്പും ൮൮൦-നു പിമ്പും ജീവിച്ചിരുന്നു എന്നു തെളിയുന്നു …” ഇത്യാദി.
൧൪൨-ാമത്തെ വശത്തു് പറഞ്ഞിരിക്കുന്നതു നോക്കുക: “സാഹിത്യഭക്തനായ ഉണ്ണായിവാരിയർ ൯൯൫-ാമാണ്ടോടുകൂടി ൮൦-ാമത്തെ വയസ്സിൽ.......... കാലഗതി അടഞ്ഞതായിട്ടാണു് കേൾവി.”
൯൯൫-ാമാണ്ടു് ൯൫൮-നു മുമ്പോ പിമ്പോ? മുമ്പായിരിക്കാം.
നാലാംവശത്തു പറഞ്ഞിട്ടുള്ളതു നോക്കുക: “ഉണ്ണായിവാരിയർ മരിക്കുമ്പോൾ കുടുംബം അസ്താഗമായ്ത്തീൎന്നു. അതിനാൽ അദ്ദേഹത്തിന്റെ മരണശേഷം കുട്ടനല്ലൂർവാരിയത്തു നിന്നു് അവിടെ ഏകനായി ശേഷിച്ച ഒരു ചാൎച്ചക്കാരൻ അകത്തൂട്ടുവാരിയത്തെ അധീനപ്പെടുത്തുകയും അധികാരാവകാശങ്ങളിൽ കൈകടത്തുകയും ചെയ്തു …പിന്നെയും ഒന്നുരണ്ടു് തലമുറ കഴിഞ്ഞു …ആ കുടുംബത്തിൽ ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനായ ഇട്ടുണിക്കണ്ടവാരിയർ സമുദയം ചെയ്തു. ആ മഹാശയൻ പിൻഗാമികളെ സംബന്ധിച്ചിടത്തോളം ഉണ്ണായിവാരിയരെപ്പോലെ ആയിരുന്നു. കുടുംബം അന്യംനിന്നുപോകാതിരിപ്പാൻ വേണ്ടി ൯൯൮-ാമാണ്ടിൽ…ശങ്കുവാരിയരെ ദത്തെടുത്തു”.
ഈ അഭിപ്രായപ്രകാരം ഉണ്ണായിവാരിയർക്കു ശേഷം കുട്ടനല്ലൂർ വാരിയർ–പിന്നെ രണ്ടു തലമുറ ഇട്ടുണിക്കണ്ടവാരിയരുടെ കാലത്തിൽ കുറേഭാഗം–ഇത്രയും ആയപ്പോഴാണു് ൯൯൮-ാം വൎഷം ഉദയം ചെയ്തതു്. എന്നാൽ ഉണ്ണായിവാരിയർ മരിച്ചതു് ൯൯൫-ാമാണ്ടിടയ്ക്കുമാണത്രേ. ഇതെങ്ങനെ യോജിക്കും? യോജിക്കണമെന്നുണ്ടെങ്കിൽ ഗിരിജാകല്യാണം നിൎമ്മിക്കപ്പെട്ടതു് നൂറു കൊല്ലങ്ങൾക്കു മുമ്പാണെന്നു വരണമെന്നു മാത്രമല്ല, ഉണ്ണായിവാരിയർ മരിക്കുമ്പോൾ എന്നതിനുപകരം ഗിരിജാകല്യാണകൎത്ത ാവു് മരിക്കുമ്പോൾ എന്നാക്കുകയും വേണം.
പ്രിയ സ്നേഹിത! ചരിത്രാന്വേഷണം വളരെ പ്രയാസമുള്ള ജോലിയാണു്. എന്തെങ്കിലും എഴുതിവിട്ടാൽ അതു് ചരിത്രമാവുകയില്ല. കിട്ടുന്ന രേഖകളെ വച്ചുകൊണ്ടു് ചില അനുമാനങ്ങൾ ചെയ്വാനേ ചരിത്രകാരനു സാധിക്കൂ. പുതിയ രേഖകൾ കിട്ടുമ്പോൾ അഭിപ്രായങ്ങളിൽ ചിലതു് മാറ്റേണ്ടതായും വരും. സാഹിത്യചരിത്രത്തിൽ ഒന്നാംഭാഗത്തിൽ പറഞ്ഞിട്ടുള്ള ചില സംഗതികൾ അനാസ്പദമാണെന്നു തെളിഞ്ഞപ്പോൾ ആയതു് രണ്ടാംഭാഗത്തിൽ ചൂണ്ടിക്കാണിക്കയുണ്ടായിട്ടുണ്ടു്. അതുപോലെ മൂന്നാംഭാഗത്തിലും ചില ദിക്കുകളിൽ പ്രത്യേകം എടുത്തു പറഞ്ഞുകാണും. സത്യാന്വേഷണമാണു് ചരിത്രകാരന്റെ ഉദ്ദേശമെങ്കിൽ, തെറ്റു സമ്മതിക്കാനും അയാൾക്കു സന്നദ്ധതയുണ്ടായിരിക്കണം. ഗിരിജാകല്യാണം നളചരിതകൎത്ത ാവിന്റെ കൃതിയല്ലെന്നുതന്നെയാണു് അന്നും ഇന്നും എനിക്കുള്ള അഭിപ്രായം. അതു മാറ്റത്തക്ക തെളിവുകൾ കൈവശം വന്നുചേരുന്ന നിമിഷത്തിൽ മാറ്റുകയും ചെയ്യും. ഇത്രയും അച്ചടിച്ചുതീൎന്നപ്പോൾ, ഉണ്ണായിവാരിയർ ൯൧൬-ൽ തിരുവനന്തപുരത്തു് ഉണ്ടായിരുന്നു എന്നുള്ളതിനും അദ്ദേഹത്തിനു് മഹാരാജാവു തിരുമനസ്സുകൊണ്ടു് ഭൂദാനം ചെയ്തതിനും ഒരു ലക്ഷ്യം ലഭിച്ചുവെന്നുള്ള സന്തോഷവാൎത്ത കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടേ. അതിനോടുകൂടി മി: ഗോവിന്ദപ്പിള്ളയുടെ കാലഗണനം തെറ്റിപ്പോയിട്ടില്ലെന്നു തെളിയുകയും ചെയ്യുന്നു.
15.10 നളചരിതം ആട്ടക്കഥ
മഹാഭാരതത്തിലെ അരണ്യപൎവം ൫൨-മുതൽ ൭൮-വരെയുള്ള അദ്ധ്യായങ്ങളാണു് നളോപാഖ്യാനം. കഥാഗതിയിൽ വാരിയർ ഭാരതത്തെ ആണു് അനുഗമിച്ചിരിക്കുന്നതു്. എന്നാൽ ദമയന്തിയുടെ സ്വയംവരത്തിനു് രാജാക്കന്മാരെ ചൂണ്ടിക്കാണിച്ചുകൊടുക്കുന്നതിനായി സരസ്വതീദേവിയെ നിശ്ചയിച്ചതും, വിവാഹമണ്ഡപത്തിൽ ദേവോപദേവന്മാരെ നിരത്തിനിരുത്തിയതും നൈഷധമഹാകാവ്യത്തെ അനുസരിച്ചാണു്. ഒന്നാംദിവസത്തെ കഥയിൽ അസുരരാക്ഷസസംവാദം നിബന്ധിച്ചിരിക്കുന്നതു് വേഷവൈവിധ്യത്തിനു വേണ്ടിയായിരിക്കാം. നാരദനെ കഥയുടെ ആരംഭത്തിലും അവസാനത്തിലും പ്രവേശിപ്പിച്ചുകാണുന്നതും കവിയുടെ മനോധൎമ്മമാണു്.
ഒന്നാംദിവസത്തേ കഥ ‘ശീതവംശഗുകരീര’നായ നളന്റെ പ്രവേശത്തോടുകൂടി ആരംഭിക്കുന്നു. ‘അദ്ദേഹം പെരിയൊരുദോർബലപാവകദേവനു വിറകാക്കി വിമതൗഘം’ ഭൂതലം കാത്തു വാഴ്കവേ, നാരദമഹൎഷി അവിടെ ‘മിളിതരസം’ എഴുന്നള്ളുന്നു. രാജാവു് അദ്ദേഹത്തിനെ യഥോചിതം അഭിവാദനം ചെയ്തിട്ടു് നാട്ടുവൎത്ത മാനങ്ങൾ ചോദിക്കുന്നു. നാരദനാണു്,
‘കുണ്ഡിനപുരിയിലുണ്ടു സുന്ദരീ ദമയന്തീതി
കന്യകാരത്നമവളിൽ വൃന്ദാരകന്മാൎക്കും മോഹം.’
എന്നു പറഞ്ഞു് തദ്ഗതമായ പ്രേമം നളനിൽ അങ്കുരിപ്പിക്കുന്നതു്. അങ്ങനെ ഉണ്ടായ പ്രേമാങ്കുരം പാന്ഥലോകത്തിൽ നിന്നു ശ്രവിച്ച വൎത്ത മാനത്താൽ ക്രമേണ വികസിതാവസ്ഥയെ പ്രാപിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ,
‘വിധുമുഖിയുടെ രൂപമധുരത കേട്ടു മമ
വിധുരത വന്നു; കൃത്യചതുരത പോയീ
മുദിരതതികബരീപരിചയപദവിയോ?
വിജനേ വസതിയോ? മേ ഗതിനിയിനി രണ്ടിലൊന്നേ.’
എന്ന നിലയിൽ അദ്ദേഹം എത്തുന്നു.
‘പെണ്ണിനൊരാണിലൊരു പ്രേമതാമരയ്ക്കിന്നു
കന്ദൎപ്പൻ വേണമല്ലോ കന്ദം സമൎപ്പിയിതും.’
അതുകൊണ്ടു് അവൾക്കു തന്നിൽ അനുരാഗം മുളപ്പിക്കുന്നതിനു് എന്തു മാൎഗ്ഗം? എന്നിങ്ങനെ അദ്ദേഹം ആലോചനയിൽ മുഴുകുന്നു. ക്രമേണ മദനകദനാഗ്നിയിൽ എരിപൊരിക്കൊള്ളുന്നവനായി, രാജ്യത്തെ സചിവനിൽ വിനിയോഗിച്ചിട്ടു് ഉദ്യാനത്തിൽ ചെന്നു് ഇരുപ്പു തുടങ്ങുന്നു. അവിടെച്ചെല്ലുമ്പൊഴോ?
‘പടുതരമദനന്റെ പടവീടിതേ വാപീ
തടവിടപികളേതൽപടകുടികൾ;കുസുമ-
ഹേതിദ്യുതിയും കുയിൽനാദസ്വരവും മാരുത-
യോധഭൂമിയും വിരഹഭീതിസ്ഥലമേയിതു’
ഇങ്ങനെ ഒരു സ്വൈരവും ഉണ്ടാക്കാതെ വിഷമിച്ചിരിക്കുമ്പോൾ സ്വൎണ്ണ വൎണ്ണം തടവുന്ന ഒരു അരയന്നം അദ്ദേഹത്തിനു് അക്ഷിലക്ഷീഭവിക്കുന്നു. ആ അരയന്നത്തിൽ കൗതുകം ജനിച്ചിട്ടു് അദ്ദേഹം അതിനെ പിടിച്ചെടുക്കുന്നു. തത്സമയം ആ അരയന്നം,
‘ചെറുതും പിഴചെയ്യാതൊരെന്നെ-
ക്കൊന്നാൽ ബഹുദുരിതമുണ്ടു തവ ഭൂപതേ!
മനസി രുചി ജനകം–എന്റെ
ചിറകു മണികനകം–ഇതുകൊ
ണ്ടാക നീ ധനികൻ–അയ്യോ
ഗുണവുമനവധി ദോഷമായിതു’
എന്നു വിലപിച്ചതു കേട്ടു്, രാജാവു്
‘ഖരവരഗുണനിധേ! ഖേദമരുതുതേ
പറന്നിച്ഛയ്ക്കൊത്ത വഴി ഗച്ഛ നീ’
എന്നു പറഞ്ഞു അവനെ സമാശ്വസിപ്പിക്കന്നു. ഇപ്രകാരം വിമുക്തനായ ഹംസം കൃതജ്ഞതയാൽ പ്രേരിതനായിട്ടു് രാജസമീപം വിഗതഭയം ചെന്നു്,
‘കാമിനിരൂപിണി ശീലവതീ മണി
ഹേമാമോദസമാ
ഭീമനരേന്ദ്രസുതാ ദമയന്തീ
നാമരമാനവമാ
സാമരധാമവധൂമദഭൂമവി-
രാമദകോമളിമാ
ത്വാമനുരാഗിണിയാം; അതിനിക്കു ഭരം
അമരാധിപതിമപഹായ രാഗിണം’
എന്നു പ്രതിജ്ഞ ചെയ്തിട്ടു് ഭീമനഗരിയിലേക്കു പോകുന്നു.
ശ്രുതനളഗുണയായ ദമയന്തി സഖിമാരാൽ അനുഗതയായി നളഗതമായ ചിത്തവൃത്തികളോടുകൂടി ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കവേ,
“ചലദളിത്സംകാരം ചെവികളിലംഗാരം
കോകിലകൂജിതങ്ങൾ കൊടിയ കൎണ്ണശൂലങ്ങൾ
കുസുമസൗരഭം നാസാകുഹരസരസൈരിഭം
അതിദുഃഖകാരണമിന്നാരാമസഞ്ചരണം”
എന്നു തോന്നുകയാൽ അവിടെ നിന്നു പോവാൻ ഭാവിക്കുന്നു. അപ്പോൾ,
‘മിന്നൽകൊടിയിറങ്ങി മന്നിലേക്കു വരികയോ?
വിധുമണ്ഡലമിറങ്ങി ക്ഷിതിയിലേക്കു പോരികയോ?’
എന്നു തോന്നിക്കുമാറു് ഒരു അരയന്നം പറന്നുവരുന്നതു കണ്ടിട്ടു് അവനിൽ അവൾക്കു കൗതുകം ജനിക്കുന്നു.
വാരിയരുടെ ഹംസം അതിസരസനും പ്രത്യുൽപന്നമതിയുമാണു്. അവസരോചിതം പ്രവൎത്ത ിക്കുന്ന വിഷയത്തിൽ അവനുള്ള വിരുതു് അന്യാദൃശമായിരിക്കുന്നു. നളൻ അവനെ പിടികൂടിയപ്പോൾ,
‘ശിവ ശിവ എന്തു ചെയ്വു ഞാൻ– എന്നെ-
ച്ചതിച്ചുകൊല്ലുന്നിതു രാജേന്ദ്രൻ.
വിവശം നിരവലംബം മമ കുടുംബവുമിനി.
ജനകൻ മരിച്ചുപോയി;
തനയൻ ഞാനൊരുത്തനായ്;
ജനനി തന്റെ ദശയിങ്ങനെ.
അപി ച മമ ദയിതാ കളിയ-
ല്ലനതിചിരപ്രസൂതാ–പ്രാണൻ
കളയുമതിവിധുരാ–എന്നാൽ
കുലമിതഖിലവുമറുതിവന്നിതു.’
എന്നിങ്ങനെ ശിലയുമലിയുമാറു വിലപിച്ചു് കാര്യം നേടുന്നു. ദമയന്തിയുടെ അടുക്കൽച്ചെന്നിട്ടു്, അവളിൽ
‘തൊട്ടേനേ ഞാൻ കൈകൾകൊണ്ടു്–തോഴിമാരെ!
കിട്ടുകിൽ നന്നായിരുന്നു കേളി ചെയ്വാൻ.
ക്രൂരനല്ല സാധുവത്രേ ചാരുരൂപൻ; നിങ്ങൾ
ദൂരെനില്പിനെന്നരികിലാരും വേണ്ട’
എന്നിങ്ങനെ കൗതുകവും വിശ്വാസവും ഒരേ സമയത്തു് അങ്കുരിപ്പിച്ചും,
‘ഇനിയൊരടി നടന്നാൽ കിട്ടുമേ കൈക്കലെന്നു്’ പ്രതിപദം തോന്നിക്കുമാറു് മന്ദം മന്ദം നടന്നു് സൂത്രത്തിൽ അവളെ തോഴിമാരിൽനിന്നു് അകറ്റിക്കൊണ്ടുപോയും, ഇടയ്ക്കു്,
‘എങ്ങനെ പിടിക്കുന്നു നീ ഗഗനചാരിയാമെന്നെ?
യൗവനംവന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’
എന്നു് സൗമ്യമായി അപഹസിച്ചും, എന്നാൽ അതുകൊണ്ടു് അവൾക്കു് ഉത്സാഹഭംഗം വരാതിരിപ്പാൻ വേണ്ടി,
‘ബന്ധനം ചെയ്യേണ്ട നീ മാം ബന്ധുവത്രേ തവ ഞാൻ.
സഖിമാരിലധികം വിശ്വസിച്ചീടെന്നെ’
എന്നു് അടുത്ത നിമിഷത്തിൽതന്നെ ഉദ്ബോധിപ്പിച്ചും അവളോടുകൂടി സ്വൈരസംഭാഷണത്തിനുതകുന്ന ഒരു വിജനത്തു വന്നുചേരുന്നു.
അവളുടെ മനോഗതിയറിയാനാണു് അവന്റെ പിന്നത്തേ ശ്രമം.
‘ജഗൽപതിയും രതിപതിയും
തവ കൊതിയുള്ളൊരു പതി വരുമേ’
എന്നു പറയുന്നതു് അവളുടെ ചിത്തം ഏതെങ്കിലും ഒരുവനിൽ പതിഞ്ഞുകഴിഞ്ഞോ എന്നു് അറിയുന്നതിനാണെന്നു തോന്നുന്നു. അടുത്ത ക്ഷണത്തിൽ,
‘നളനഗരേ വാഴുന്നൂ ഞാൻ നളിനജന്മവചസാ
നളിനമിഴിമാൎക്കെല്ലാം നട പടിപ്പാൻ
മദലളിതം മൃദുലളിതം ഗുണമിളിതം–ഇതു കളിയല്ലേ’
എന്നിങ്ങനെ നളന്റെ പേരിനെ പ്രാസംഗികമായി അവതരിപ്പിച്ചിരിക്കുന്നതു് അവൾക്കു നായകനെ സംബന്ധിച്ചുള്ള മനോഭാവത്തെ അറിവാനാണെന്നു പറയേണ്ടതില്ലല്ലോ. ആ ഉദ്ദേശം നല്ലപോലെ ഫലിക്കയും ചെയ്യുന്നു. എന്തുകൊണ്ടെന്നാൽ,
‘നൈഷധപുരമോ തവ പരമപദം?
… … …
നളനൃപഗുണഗണമോതുകെടോ.
തവവാചികമഴൽമോചകം മമ
കൎണ്ണമാരചയ പുണ്യലേശയുതം’
ഇത്യാദി വാക്കുകളിൽനിന്നു് ദമയന്തിയുടെ ചിത്തത്തെ ‘പത്തിനഞ്ചും’ അറിവാൻ അവനു കഴിയുന്നു. അതിനു ശേഷമാണു് അവൻ,
‘കാതരമിഴിമാർമൗലിമാലികേ ദമ-
സോദരി നിനക്കു ബാലികേ
ഏതൊരു പുരുഷനുള്ളിൽ കൗതുകം? പാരി-
ലാദരണീയം തസ്യ ജാതകം.
ഏണമിഴി പറവാൻ മടിക്കരുതേ
നാണംകൊണ്ടിനിയേതും മറയ്ക്കരുതേ’
എന്നു തുറന്നു ചോദിക്കുന്നതു്. അവൾ നളനിൽ അനുരാഗിണിയാണെന്നു ബോധം വന്ന മാത്രയിൽ, ഈ സരസൻ, നായകന്റെ ചിത്രം ഉജ്ജ്വലവൎണ്ണങ്ങളിൽ രചിച്ചുകാണിച്ചു് ആ പ്രേമത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കുന്നു. എന്നാൽ അതുകൊണ്ടു തൃപ്തിപ്പെടുന്നോ? ഇല്ല; അവൻ വീണ്ടും ചോദിക്കുന്നു:
‘ചെന്നിതു പറവേൻ നൃപനോടഭിലാഷം ഞാൻ
നിന്നിലുണ്ടാമവനും പരിതോഷം.
അന്യനിലയി തേ വരുമോ സന്തോഷം? എന്നാൽ
താതനൊരുവനു കൊടുക്കും നിന്നെ;
പ്രീതി നിനക്കുമുണ്ടാമവനിൽതന്നെ;
വിഫലമിന്നു പറയുന്നതെല്ലാം.
ചപലനെന്നു പുനരെന്നെച്ചൊല്ലാം.
ഇത്ഥമനൎത്ഥ മുദിത്വരമാം–അതി-
നുത്തരമോതുക സത്വരമിപ്പോൾ’
തനിയ്ക്കു് ഒരു കാലത്തും മാറ്റം വരുകയില്ലെന്നുള്ള ദമയന്തിയുടെ ശപഥം കേട്ടതിനുശേഷമേ അവൻ ആ സന്തോഷവൎത്ത മാനം അറിയിക്കാനായി നളന്റെ സന്നിധിയിലേക്കു പോകുന്നുള്ളു.
നളനാകട്ടേ ഹംസത്തിന്റെ പ്രത്യാഗമനം പ്രതീക്ഷിച്ചു് അക്ഷമനായിരിക്കവേ ആണു്,
‘നരപതേ ഭവദഭിലഷിതമെന്നാൽ
സാധിതപ്രായമിദം’
എന്ന വാക്കുകളോടുകൂടി അവൻ തത്സമക്ഷം പ്രത്യക്ഷപ്പെടുന്നതു്. നളന്റെ ഹൃദയം കുളുൎക്കുന്നു.
ഇതിനിടയ്ക്കു് ഭീമരാജാവു് ദമയന്തിക്കു സ്വയംവരം നടത്താൻ ഉദ്യമിക്കുന്നു. കലഹം കാണ്മാൻ കൊതി പൂണ്ടിരിക്കുന്ന നാരദൻ സ്വൎഗ്ഗത്തിലേക്കു പോകവേ പൎവതനെ കണ്ടുമുട്ടുന്നു. അവർ രണ്ടുപേരും കൂടി സ്വൎഗ്ഗത്തിൽ ചെന്നു് ഇന്ദ്രാദികളെ സ്വയംവരവൃത്താന്തം അറിയിക്കുന്നു. ഇന്ദ്രൻ, യമൻ, അഗ്നി, വരുണൻ ഈ നാലു ദേവന്മാരും ഭീമനഗരിയിലേക്കു പുറപ്പെടുകയും, മാൎഗ്ഗമദ്ധ്യേ നളനെക്കണ്ടു് കാര്യം തുറന്നുപറയാതെ,
‘ശമനനിവൻ ദഹനനിവൻ താൻ
വരുണനിവൻ വലമഥനൻ ഞാൻ
അമരതരൂനകലെ വടിഞ്ഞുനി-
ന്നരികിൽ വന്നു വയമൊന്നിരിപ്പാൻ’
എന്നു പ്രസ്താവിക്കയും, നളൻ,
‘ദംഭോളിധര! ചൊന്നതൻപോടു
ചെയ്യാം ഞാൻ’
എന്നു സമ്മതിക്കയും ചെയ്യുന്നു. അപ്പോഴത്രേ,
‘പാൽപൊഴിയുംമൊഴി ദമയന്തിയെ
കേൾപ്പതിന്നായ് രാപകൽ പോരാ
താൽപര്യം വേൾപ്പതിനുണ്ടതു
ചേൎപ്പതിന്നായ് നീ തുടരേണം’
എന്നു് അവർ തുറന്നു പറയുന്നതു്. അതു കേട്ടു് നളൻ അമ്പരന്നു പോകുന്നു.
‘ഭൈമീകാമുകനല്ലോ ഞാനും
സ്വാമികളേ കരുണവേണം’
എന്നു പറഞ്ഞു് അവരുടെ കാരുണ്യത്തെ അദ്ദേഹം അഭ്യൎത്ഥ ിച്ചുനോക്കുന്നു. അല്ലാതെന്തു നിവൃത്തി? വാഗ്ദാനത്തെ ലംഘിക്കാമോ?
‘മാരശരൈരാകുലമതിയായ്
മാ കുരു നീ വംശകളങ്കം’
എന്നു് അവർ, നിൎബ ന്ധം പിടിച്ചപ്പോൾ,
‘നിറയുന്നു ബഹുജനം നഗരേ–ഒന്നു
പറവാനും കഴിവുണ്ടോ വിജനേ’
എന്നൊരു ഒഴികഴിവു പറഞ്ഞുനോക്കുന്നു. അതും വിഫലമായ്ത്തീരുന്നു.
‘വരിക്കണം നീ ഞങ്ങൾ നാല്വരി-
ലൊരുത്തനെ എന്നുരയ്ക്ക ഭവാൻ പോയ്
തിരസ്കരിണി തവ തരുന്നു ഞങ്ങൾ
ഇരിക്കുമത്രേ തവ വരുവോളം’
എന്നു് ദേവന്മാർ അരുളിച്ചയ്കയാൽ അദ്ദേഹം ഭീമനഗരിയിൽ ചെന്നു് തിരസ്കരിണിയുടെ സഹായത്തോടുകൂടി ദമയന്തിയെ,
‘നഖനിരകൾ മുതൽ പൂഞ്ചികുരതതിയറുതി നികടഭുവി’ കണ്ടു് കണ്ണിനു സാഫല്യം നേടുന്നു. എന്നാൽ അമരേന്ദ്രന്റെ ദൂതനാണു് താൻ എന്നുള്ള ബോധം മനസ്സിൽ പെട്ടെന്നുദിക്കുകയാൽ അദ്ദേഹം തന്റെ ചിത്തവൃത്തികളെ അടക്കിക്കൊണ്ടു് ദൗത്യകൎമ്മം നിൎവഹിക്കുന്നു.
‘വല്ലഭനുണ്ടുള്ളിൽ പുറത്തില്ല കാണ്മാനും പാരം
അല്ലലുണ്ടവനേപ്പോലെ നല്ലവൻ നീയും,
വല്ലായ്മ ജീവിപ്പാൻ മമ തെല്ലുനേരം നീ വാണു
നല്ല വചനം ചൊൽകിലില്ല വൈഷമ്യം.’
എന്ന വാക്കുകൾ കേട്ടിട്ടു് തന്റെ ധൎമ്മം താൻ നിറവേറ്റിക്കഴിഞ്ഞു എന്നുള്ള സമാധാനത്തോടുകൂടി നളനു വേണമെങ്കിൽ തിരിച്ചുപോകാമായിരുന്നു. എന്നാൽ സത്യനിഷ്ഠനായ ആ രാജശ്രേഷ്ഠൻ, ദമയന്തിയുടെ മനോഗതിക്കു മാറ്റം വരുത്തുന്നതിനു് ഭീഷണിപോലും പ്രയോഗിച്ചുനോക്കുന്നു. അതും ഫലിച്ചില്ലെന്നു കണ്ടപ്പോഴാണു് അദ്ദേഹം ആശ്ചര്യവും, ‘വാത്സല്യം ബഹുമാനവും ചീൎത്തു ്’ ദേവന്മാരുടെ അടുക്കലേയ്ക്കു മടങ്ങുന്നതു്. നളന്റെ സ്വഭാവരൂപവൽക്കരണത്തിൽ കവി നല്ലപോലെ ശ്രദ്ധിച്ചിട്ടുണ്ടു്. അദ്ദേഹം പ്രകൃത്യാ ധീരനും സത്യനിഷ്ഠനും ധൎമ്മതൽപരനും ദയാലുവും ആത്മനിയന്ത്രണശക്തിയുള്ളവനും ആണു്. ഹംസത്തിന്റെ വിലാപം കേട്ടമാത്രയിൽ അദ്ദേഹത്തിന്റെ ഹൃദയം അനുകമ്പാൎദ്രമായിത്തീരുന്നു. ഇന്ദ്രാദികളുടെ ദൗത്യം വഹിക്കുന്ന അവസരത്തിൽ അദ്ദേഹം തന്നെത്താൻ മറന്നു്, അവൎക്കുവേണ്ടി സകലനയോപായങ്ങളും പ്രയോഗിച്ചുനോക്കുന്നു.
അദ്ദേഹം ദേവസന്നിധിയിൽ പ്രത്യാഗമിച്ചു്, ഉണ്ടായ സംഗതികളെ വിവരിച്ചു കേൾപ്പിച്ചശേഷം പറയുന്ന വാക്കുകൾ നോക്കുക:
“അരുളിച്ചെയ്തപോലിതെല്ലാം കേട്ടേൻ.
അഗതിക്കെനിക്കിനിയാവതെന്തിപ്പോൾ?
അപരനെയങ്ങു നിയോഗിച്ചാലും–ദ്രുത-
മപഹരിച്ചാലുമവളെ വേഗാൽ.
അബലമാരതിചപലമാരിതി
പറവതിനു നഹി കുറവു കിഞ്ചന
ലാളനേന വശീകരിച്ചു
രമിച്ചുകൊള്ളുക നല്ലൂ വേണ്ടുകിൽ.’’
അനന്തരം ദേവന്മാരും നളനും ഒരുമിച്ചു് സ്വയംവരോത്സവത്തിനു പോകുന്നു. അവരെല്ലാം വിദർഭനഗരിയിൽച്ചെന്നു് അവരവരുടെ മഞ്ചങ്ങളിൽ ഉപവേശിക്കുന്നു. ആ അവസരത്തിൽ ചില രാക്ഷസന്മാരും ദാനവന്മാരും കൂടി ആലോചിച്ചു്,
‘ഹരിക്കേണമവളെ നാം
കൊതിക്കേണമശക്തന്മാർ; നടക്ക നാമവിടേയ്ക്കു്
മിനക്കെട്ടിങ്ങിരുന്നാലോ കനക്കേടു വരും”
എന്നുറച്ചുകൊണ്ടു് അങ്ങോട്ടു പുറപ്പെടുന്നു.
ഇങ്ങനെ ‘ചൂതസായകനു ലോകഭേദവും ദ്വീപഭേദ’വുമതുണ്ടോ എന്നുള്ള ന്യായം അനുസരിച്ചു് ദേവാസുരകളും രാജാക്കന്മാരും ഒക്കെ സ്വയംവരത്തിനു വന്നുചേരുകയാൽ അവരുടെ ഗുണങ്ങളെ എല്ലാം വൎണ്ണിച്ചുകേൾപ്പിക്കുന്നതിനു് സാധാരണ ആരെക്കൊണ്ടും സാധിക്കയില്ലെന്നു കണ്ടു് മഹാവിഷ്ണു അതിലേയ്ക്കു സരസ്വതീദേവിയെ നിയോഗിച്ചയയ്ക്കുന്നു. ദേവി ഓരോ രാജാക്കന്മാരെയും ചൂണ്ടിക്കാണിച്ചു വൎണ്ണിക്കുന്നു. എന്നാൽ ദമയന്തിക്കു് അവരിൽ ആരിലും പ്രീതി ജനിക്കുന്നില്ല. ഒടുവിൽ, പഞ്ചനളന്മാരുടെ അടുക്കൽ എത്തുന്നു.
‘ഇന്ദ്രനഗ്നിയമൻ പാശിയെന്നു നാല്‍ വരിതാ നളൻ
തന്നരികിൽ മരുവുന്നു സുന്ദരി തത്സ്വരൂപന്മാർ’
എന്നു് ദേവി ഉപദേശിക്കുന്നു. ദമയന്തി കുഴങ്ങുന്നു.
‘ചെറിയ നാളിൽ തന്നെത്തുടങ്ങി ഞാൻ
അറിവേൻ കണവൻ മമ നളനെന്നു്.
മറവില്ലതിനിക്കെന്നു വരികിലോ അറിയായ്
വരിക മമ രമണനെ’
എന്നു ചൊല്ലി അവൾ ദേവന്മാരോടു പ്രാൎത്ഥ ിച്ചപ്പോൾ, സാക്ഷാൽ നളനെ അവൾക്കു തിരിച്ചറിയാറാവുകയും അദ്ദേഹത്തിന്റെ കണ്ഠത്തിൽ അവൾ വരണമാല അൎപ്പിക്കയും ചെയ്യുന്നു. പ്രസന്നരായ ദേവന്മാർ നളന്നു് ഓരോരോ വരങ്ങൾ നല്കീട്ടു മറയുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.
നളൻ ദമയന്തിയോടുകൂടി സ്വഗൃഹത്തിൽ എത്തുന്ന അന്നുമുതൽ രണ്ടാംദിവസത്തെ കഥ ആരംഭിക്കുന്നു. പിൽക്കാലത്തെ കഥകളികൎത്ത ാക്കന്മാരുടെ രീതിയിൽ ഇവിടെ ഒരു ഉജ്ജ്വലശൃംഗാരരംഗം വാര്യർക്കു് സജ്ജമാക്കാൻ കഴിയുമായിരുന്നു. എന്നാൽ രസജ്ഞനായ ഈ കവിയുടെ പോക്കു വേറെയാണു്. നളൻ അവരുടെ അഭീഷ്ടസിദ്ധിക്കു ബാധകമായ് വന്ന സംഗതികളെല്ലാം പറഞ്ഞുകേൾപ്പിച്ചിട്ടു്,
‘ഇടയിൽ വന്നിടരെല്ലാം നിലച്ചു
ഇന്ദുവദനെ നിന്നെ ലഭിച്ചു–ഇതിനാൽ
ഇനിക്കു പുരാ പുണ്യം ഫലിച്ചു
ഇനിയോ നിൻ ത്രപയൊന്നേ-
യെനിക്കു വൈരിണീ മന്യേ
തനിയേ പോയതുമൊഴിയാതോ’
എന്നു് തന്റെ ഗൂഢമായ ഇംഗിതത്തെ നായികയേ ധരിപ്പിക്കുന്നതേയുള്ളു. നവോഢയായ നായികയേക്കൊണ്ടു് അങ്ങോട്ടും രതിപ്രാൎത്ഥ നം ചെയ്യിക്കാതെ, ആ ഭാഗത്തെ
‘കാന്തൻ കനിഞ്ഞു പറയുന്നൊരു ചാടുവാക്യം
പൂന്തേൻതൊഴും മൊഴി നിശമ്യ നിശേന്ദുനേവ
ധ്വാന്തം ത്രപാമയമപാസ്യ നിശേന്ദുനേവ
സ്വാന്തർമുദാ പുരവരേ സഹ തേന രേമേ’
എന്നു ശ്ലോകത്തിൽ കഴിച്ച ഈ മഹാകവിയുടെ ഔചിത്യബോധത്തിനും രസജ്ഞതയ്ക്കും കോടികോടി നമസ്കാരം പറഞ്ഞാലും മതിയാവുകയില്ല.
‘സാമ്യമകന്നോരുദ്യാനം–എത്രയുമാഭി-
രാമ്യമതിനുണ്ടതു നൂനം
ഗ്രാമ്യം നന്ദനവനമരമ്യം ചൈത്രരഥവും
കാമ്യം നിനയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും
കങ്കേളീചമ്പകാദികൾ പൂത്തുനിൽക്കുന്നു;
ശങ്കേ വസന്തമായാതം.
ഭൃംഗാളി നിറയുന്നു പാടലപടലിയിൽ
കിം കേതകങ്ങളിൽ മൃഗാങ്കനുദിക്കയല്ലീ?
പൂത്തും തളിൎത്തു മല്ലാതെ ഭൂരുഹങ്ങളിൽ
പോൎത്തു മൊന്നില്ലിവിടെക്കാണ്മാൻ.
ആൎത്തു നടക്കും വണ്ടിൻചാൎത്തു ം–കുയില്ക്കുലവും
വാഴ്ത്തുന്നൂ മദനന്റെ കീൎത്ത ിയേ മറ്റൊന്നില്ല.
സൎവത്തുരമണീയമേതൽ–പൊന്മയക്രീഡാ
പൎവതമെത്രയും ചിത്രം!
ഗർവിതഹംസകോകം ക്രീഡാതടാകമിതു
നിർവൃതികരണങ്ങളിലീവണ്ണം മറ്റൊന്നില്ല’
ഇത്ര മനോഹരമായ ഒരു ഉദ്യാനവൎണ്ണന ആട്ടക്കഥകളിൽ മറ്റൊരിടത്തും കാണ്മാനില്ല. ആടുന്നതിനും പാടുന്നതിനും വായിച്ചു രസിക്കുന്നതിനും ഒരുപോലെ കൊള്ളാവുന്ന ഒരു പദമാണിതു്. “കോട്ടയംരാജാവിന്റെ ആട്ടക്കഥകൾ അഭിനയത്തിനു കൊള്ളാവുന്നിടത്തോളം കവിത്വത്തിനു കൊള്ളാവുന്നതല്ല. അവിടവിടെ ചമൽക്കാരമുള്ള ചില അലങ്കാരപ്രയോഗങ്ങൾ കാണ്മാനുണ്ടെങ്കിലും ചില വൎണ്ണനകൾ മുതലായവ വളരെ വിശേഷങ്ങളാണെന്നു പറയേണ്ടതായി തോന്നുന്നില്ല. നളചരിതംകഥകളി മലയാളഭാഷയിലുള്ള ഏതു കവിതയോടും കിടനിൽക്കത്തക്ക യോഗ്യതയുള്ളതാണെന്നുള്ളതു് പരിപൂൎണ്ണമായി തെളിയിക്കുവാൻ നമുക്കു സ്വാധീനമുള്ള സമയത്തിന്റെ ക്നുപ്തതയേ തടസ്സമുള്ളു. ദമയന്തീനളന്മാരുടെ അനുരാഗമാണല്ലോ ഈ കഥകളിയുടെ വിഷയം. അന്യോന്യം പറഞ്ഞു കേട്ട ദമയന്തീനളന്മാർ പരസ്പരം അനുരാഗപ്പെടുന്നതും രണ്ടുപേരുടേയും അനുരാഗം അയോഗശൃംഗാരസ്ഥിതിയിൽ ഇരുന്ന ശേഷം രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗശൃംഗാരമായി പരിണമിച്ചു് അതിൽ തന്നെ വിപ്രലംഭദശയെ പ്രാപിച്ചു് മൂന്നാംദിവസം വിപ്രലംഭം അത്യുച്ചമായി നാലാംദിവസം പിന്നെയും സംഭോഗദശയിൽ അവതരിക്കുന്നതും ഒരു ഒന്നാന്തരം സംസ്കൃതനാടകത്തിന്റെ സൎവഛായകളും പ്രസ്തുത ആട്ടക്കഥയിൽ ഉണ്ടെന്നു വ്യക്തമാക്കുന്നതാകുന്നു.” [2]
ഉപവനതലത്തിലും സൗധത്തിലും വാപീതടത്തിലും മണിമന്ദിരത്തിലും ലതിലാലസനായി നളൻ ധൎമ്മദാരങ്ങളോടു കൂടി സഞ്ചരിച്ചുകൊണ്ടിരിക്കെ, ത്രിദിശപതികൾ സ്വൎഗ്ഗത്തിലേക്കു തിരിച്ചുപോകുംമധ്യേ കലിയെ കാണുന്നു. അവർ തമ്മിൽ സംഭാഷണം നടക്കുന്നു.
‘ഭൂമിതന്നിൽ ഭീമസുതയെന്നൊരു
കാമിനീ കമലലോചനാ
കാമിനീയകത്തിൽ ധാമംപോൽ–അവൾതൻ-
നാമം കേട്ടു ദമയന്തിപോൽ
യാമി ഞാനവളെ ആനയിപ്പതിനു
സ്വാമി അതിനു വിട തരിക നീ’
എന്നു കലി പറഞ്ഞപ്പോൾ ഇന്ദ്രൻ
പാഥസാം നിചയം വാൎന്നൊഴിഞ്ഞളിവു
സേതുബന്ധനോദ്യോഗമെന്തെടോ?
… … …
നലമുള്ളൊരു നവഗുണപരിമളനെ
നളനെന്നൊരു നൃപനെ അവൾ വരിച്ചു
ഇനിബ്ഭുവി തേ ഗതി പഴുതേ
ശകുനപ്പിഴ തവ ജനിതം’.
എന്നിങ്ങനെ അവനെ പിന്തിരിപ്പിക്കാൻ നോക്കുന്നു.
‘നളനിൽ തവ വൈരമനൎത്ഥ കരം
കുമതി ഭവാൻ അവൻ ഗുണവാൻ
വ്യസനം തവ വരുമുടനെ’
എന്നു ശാസിക്കയും ചെയ്യുന്നു. കലിയാകട്ടെ അതൊന്നും വകവയ്ക്കാതെ ദ്വാപരസഹിതം ചെന്നു് പുഷ്കരന്റെ കൂട്ടുപിടിക്കുന്നു.
‘ധരണിയിലുള്ള പരിഷകൾ നളനെച്ചെന്നു കാണും;
അവൎക്കു വേണ്ടുംകാര്യം നളനും സാധിപ്പിക്കും.
ദൂരത്തുന്നാരും വരികയില്ല നമ്മെക്കാണ്മാൻ.
നമുക്കില്ലാ നാടും നഗരവും കുടയും ചാമരവു-
മമിത്രവീരന്മാരെയമക്കും വൻപടയും.
ബഹുജനെന്നുള്ളതേ നമുക്കൊന്നുള്ളു മുറ്റും’
ഇത്യാദി വാക്കുകളിൽനിന്നുതന്നെ പുഷ്കരൻ നളനിൽ അസൂയാലുവാണെന്നു കലി മനസ്സിലാക്കുന്നു. ആ ദുഷ്ടന്റെ പ്രേരണയാൽ മലിനാശയനായ ആ നിഷധപുഷ്കരധുമകേതു നളനെ ചൂതു പൊരുതുവാൻ ക്ഷണിക്കുന്നു. നളന്റെ സ്വഭാവഗുണം ഇവിടെ നല്ലപോലെ പ്രത്യക്ഷപ്പെടുന്നുണ്ടു്. അദ്ദേഹം ഇങ്ങനെ ഉപദേശിച്ചുനോക്കുന്നു,
‘താനേതൊരുത്തനെന്നു ചിന്തയ
ഞാനോ തരം നിനക്കു സാമ്പ്രതം?
ഊനാതിരിക്തഭേദം നഷ്ടം.
ഞാൻ ജ്യേഷ്ഠൻ നീയെന്നനുജൻ;
അസഭ്യവാക്കുകളോതുക ചൂതിനു
വിളിപ്പതും തവ ചേരുവനോ?–ഞാ-
നിളപ്പമല്പവും തേടുവനോ’
പക്ഷേ പുഷ്കരൻ അതൊന്നും വകവയ്ക്കുന്നില്ല. ചൂതു നടക്കുന്നു. നളൻ മുറയ്ക്കു തോറ്റുതുടങ്ങുന്നു.
‘ഊണിന്നാസ്ഥ കുറഞ്ഞു നിദ്ര നിശയിങ്കൽപോലുമില്ലാതെയായ്
വേണുന്നോരൊടൊരാഭിമുഖ്യമൊരുനേരം നാസ്തി നക്തം ദിവം’
എന്നായി നളന്റെ മട്ടു്. ദുഃഖിതയായ ഭൈമി
‘കാണുംപോന്നു പുറത്തുനിന്നു കരയും’–എന്തു ചെയ്യാം?
‘വായ്ക്കും ദൈവഗതിക്കു നീക്കമൊരുനാളുണ്ടോ?’
‘ധനം രാജ്യവും തച്ചുപറിച്ചുകൊണ്ടു്’’ പുഷ്കരൻ,
‘മിണ്ടാതെ നടകൊണ്ടാലും വനവാസത്തിനു മമ
നാടതിലിരിക്കൊലാ’
എന്നു പറഞ്ഞു് നളനെ ദമയന്തിയോടുകൂടി ആട്ടിപ്പുറത്താക്കുന്നു.
“പുരത്തിൽ മരുവും മഹാജനങ്ങളും പുകൾ
പെരുത്തെഴും നാഗരികജനങ്ങളും–നാട്ടിൻ-
പുറത്തു വസിക്കുമോരോ ജനങ്ങളും–ഇന്നു
കേൾക്കേണമെന്റെ ആജ്ഞ–ഓൎക്കൊലാ നളനിൽ വേഴ്ച
നിസ്ത്രപനാമവനെ സമ്മാനിക്കൊല്ലാ–ഒരു
വസ്ത്രതണ്ഡുലാദികൾ വിശ്രാണിക്കൊല്ലാ.
ഉല്ലംഘിതാജ്ഞന്മാരെക്കൊല്ലും സന്ദേഹമില്ല.
ചൊന്നതാചരിപ്പോരിലുന്നതാ മമ പ്രീതി’
എന്നൊരു വിളംബരവും പ്രസിദ്ധീകരിക്കുന്നു.
ഭൈമി തന്റെ രണ്ടു കുട്ടികളേയും സാരഥിയായ വാർഷ്ണേയനെ ഏല്പിച്ചു് കുണ്ഡിനത്തിലേക്കയച്ചിട്ടു് ഭൎത്ത ാവിന്റെ സുഖദുഃഖങ്ങളിൽ പങ്കു കൊള്ളാനായി അദ്ദേഹത്തിനെ അനുഗമിക്കുന്നു. നളനോ? തന്റെ അവസ്ഥ ഓൎത്ത ല്ല അധികം ദുഃഖിക്കുന്നതു്,
‘സുന്ദരീ ദമയന്തി സുമുഖി സുദതീ സതി
തന്വീ തരുണീമണി തളരുന്നിതല്ലോ പാരം
തപ്തതോയസിക്തമാലതീവന-
നക്തമാലമസ്തമൂലമിവനതും
ക്ഷുത്തൃഡാൎത്ത ിലുപ്തചിത്തമാശ്രയി-
ച്ചത്തൽമൂലം ചത്തുപോകിലാം’
എന്നു വിചാരിച്ചു് വനത്തിൽകൂടെ സഞ്ചരിക്കവേ, രണ്ടു പക്ഷികൾ വരുന്നതു കണ്ടു്,
‘ഭക്ഷണാൎത്ഥ മിക്ഷണേന ഞാനിഹ
വിക്രമേണ കയ്ക്കലാക്കുവാൻ’
എന്നു് അദ്ദേഹം വിചാരിച്ചുറയ്ക്കുന്നു. എന്നാൽ എന്തുകൊണ്ടു് വല വയ്ക്കും?
‘വസ്ത്രമേതദുൽസൃജാമി—ചാമിവ’
എന്നുള്ള വിചാരത്തോടുകൂടി അദ്ദേഹം വസ്ത്രത്തെ എറിഞ്ഞു് അവയെ പിടിക്കാൻ നോക്കുന്നു. പക്ഷിരൂപം പൂണ്ടുവന്ന കലിദ്വാപരന്മാർ ആ വസ്ത്രവും തട്ടിക്കൊണ്ടു പൊയ്ക്കളയുന്നു. നളൻ ഉത്തരീയനഷ്ടംനിമിത്തം ഏകവസ്ത്രനായും തീരുന്നു.
‘സുന്ദരി യദി തേ ശൃണു ഭൈമീ നിന്നെ രക്ഷിപ്പാൻ
ഇന്നരിമ എന്നെനിക്കു വന്നു.
ഒന്നല്ലെനിക്കുള്ളാധി! ചൊന്നാലറിയിക്കാമോ?
എന്നെയും നിന്നെയും നീ തന്നെ കാത്തുകൊള്ളണം’
എന്നു പറഞ്ഞു കേഴുന്ന നളന്റെ മനോവേദനയുടെ ആഴം ആൎക്കു നിൎണ്ണയിക്കാം?
ദമയന്തി തന്റെ ദുഃഖത്തെ തൽക്കാലം വിസ്മരിച്ചിട്ടു്,
‘പയ്യോ പെറുക്കാമേ ദാഹവും–ആര്യപുത്ര കേൾ
അയ്യോ എൻ പ്രിയപ്രാണനാഥ!
കയ്യോ കാലോ തിരുമ്മി മെയ്യോടു മെയ്യണവൻ’
എന്നിങ്ങനെ നളനെ സമാധാനപ്പെടുത്താൻ നോക്കുന്നു. ഇതികൎത്ത വ്യതാമൂഢനായ്ച്ചമഞ്ഞ നളൻ തന്റെ പത്നിയെ കുണ്ഡിനപുരത്തേയ്ക്കു പറഞ്ഞയയ്ക്കാൻ നോക്കുന്നു. എന്നാൽ ഭൈമിയാകട്ടെ,
‘ആധിവ്യാധികളിലും പ്രീതിദമൗഷധം കേൾ
സ്വാധീനസഹധൎമ്മിണീതി നീ ധരിക്കേണം’
എന്നു തന്റെ ദൃഢനിശ്ചയത്തെ വ്യക്തമാക്കുന്നു. അനന്തരം അവൾ കാന്തന്റെ മടിയിൽ തല വച്ചു് ഉറങ്ങുന്നു. കലിപ്രേരണ നിമിത്തം ‘മൂഢപ്രായമനാവായ’ നളൻ ആ രാത്രി നിൎജ്ജ നമായ വനത്തിൽ അവളെ തനിച്ചു വിട്ടും വച്ചു് കടന്നുകളയുന്നു. ഭൈമി പെട്ടെന്നുണൎന്നു ്,
‘കരഞ്ഞും ഖേദിച്ചും വനഭൂവി തിരഞ്ഞും നിബിഡമായ്
നിറഞ്ഞെങ്ങും തിങ്ങും തിമിരഭരരുദ്ധേക്ഷണപഥാ
പറഞ്ഞും കോപിച്ചും പല വഴി നടന്നും’
വലയുന്നു. ‘അലസതാവിലസിതമതിനാൽ ഞാനുറങ്ങിനേൻ’ എന്ന പദം വായിച്ചാൽ കരച്ചൽ വരാത്ത മലയാളികളുണ്ടെങ്കിൽ അവരുടെ ഹൃദയങ്ങൾ ശിലാനിൎമ്മിതങ്ങളായിരിക്കണം. കേരളീയാംഗനമാൎക്കു് അതിപ്രിയമായ ഒരു ഗാനമാണിതു്. ത്യാഗരാജകൃതികളുടേയും മറ്റും തള്ളിക്കേറ്റത്താൽ കേരളീയ ഗാനകലയ്ക്കു് ഉടവു തട്ടീട്ടുണ്ടങ്കിലും, നളചരിതത്തിലെ ഗാനങ്ങൾക്കു് ഇതേവരെ പറയത്തക്ക സ്ഥാനഭ്രംശമൊന്നും സംഭവിച്ചിട്ടില്ലെന്നുള്ളതു് ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു.
ദമയന്തിയുടെ വിലാപം ഒരു വനേചരൻ കേൾക്കുന്നു.
‘പെരുത്ത വൻകാട്ടിന്നകത്തങ്ങൊരുത്തനായ് പോയ്വരുവാനും
പേടി നമുക്കും പാരമുദിക്കും പേൎത്തു ം ഗഹനേ തിരവാനും’
ഇപ്രകാരം വനവാസിയായ ഒരുവനുപോലും ഭീതിജനകമായിരുന്ന ഒരു കൊടുംകാട്ടിലാണു് ആ സ്വാധീരത്നം തനിച്ചകപ്പെട്ടിരിക്കുന്നതെന്നോൎക്കു മ്പോൾ, അവളുടെ ദയനീയസ്ഥിതി നമുക്കു് ഏറെക്കുറെ ഊഹിക്കാം. ആ കാട്ടാളൻ വില്ലുമമ്പും ധരിച്ചു് അന്വേഷിപ്പാനായിപ്പുറപ്പെടുന്നു. വാരിയരുടെ കാട്ടാളൻ വെറും സാധാരണക്കാരനല്ല. ‘സ്വരത്തിന്റെ മാധുര്യം കേട്ടു്’ ഒരുത്തിയെന്നു് അവൻ നിശ്ചയിക്കുന്നു. അല്പം അടുത്തുചെന്നു് മരത്തിന്റെ ഇടിയിൽക്കൂടി നോക്കിയപ്പോൾ ഇവൾ സൗന്ദര്യദേവതാണോ എന്നു സംശയിക്കുന്നു.
‘കേനൻ വിധിനാ വിശ്യേയം’ എന്നായി പിന്നത്തെ ചിന്ത.
‘അകൃത്രിമദ്യുതിരനവദ്യേയം
അടുത്തുചെന്നിനിയനുപശ്യേയം
ആകൃതി കണ്ടാലതിരംഭേയം
ആരാലിവൾതന്നധരം പേയം.’
എന്നീ വിചാരങ്ങളോടുകൂടി, അവൻ ചെല്ലുന്നു. കാട്ടാളനെക്കൊണ്ടു് ഇങ്ങനെ സംസ്കൃതമയമായി സംസാരിപ്പിക്കുന്നതിനു് വാരിയർക്കു് ഒരു സങ്കോചവുമില്ല. അവനു് രംഭതുടങ്ങിയ സ്വൎവനിതകൾ കൂടി പരിചിതകളുമാണത്രേ.
അവൻ വാഹസഗ്രസ്തചരണയായി കേഴുന്ന ദമയന്തിയെ സമീപിച്ചിട്ടു്,
“നീ അപുത്രമിത്രയായി കാന്താരം പ്രാപിച്ചു് അനൎത്ഥ ഗൎത്ത ത്തിൽ വീണുപോയിരിക്കുന്നു. ലജ്ജിച്ചിട്ടാവശ്യമില്ല; ഒരു വനചരനാണു് ഞാനെന്നു വിചാരിച്ചു് സങ്കോചപ്പെട്ടിട്ടും കാര്യമില്ല.
‘ആരെന്നാലും രക്ഷിപ്പാനിനി അപരൻ വരുമോ കേണാളേ
വസിക്ക നീയെന്നംസേ താങ്ങി വധിപ്പനുരഗം വക്രാപാങ്ഗീ
വാതിച്ചോൎക്കും പ്രാണാപായേ ജാതിച്ചോദ്യം വേണ്ടാ തൊടുവാൻ.’
എന്നിപ്രകാരം ആപദ്ധൎമ്മവിധികളേ ഉദ്ധരിക്കുന്നു. ദമയന്തി അപ്രകാരം നിന്നുകൊടുക്കവേ, അവൻ ശരം പ്രയോഗിച്ചു പാമ്പിനെ നിഗ്രഹിക്കുന്നു. എന്നാൽ ദമയന്തി,
‘സാഹം പാലിതാ നിന്നാൽ നന്നു നീയിനി-
പ്പോക വേണ്ടുന്ന ദിക്കിൽ ഇന്നു നീ
പ്രാണരക്ഷണത്തിനൊന്നില്ലാ പ്രത്യുപകാര-
പ്രചുരമാം സുകൃതാദൃതേ’
എന്നു യാത്ര പറഞ്ഞപ്പോൾ,
‘അംഗനേ ഞാനങ്ങു പോവതെങ്ങനെ?’
എന്നായി അവന്റെ ഭാവം. ഈ വനചരന്റെ പ്രസംഗം കേട്ടാൽ വാത്സ്യായനതന്ത്രത്തിൽ ബഹുവിരുതനാണവനെന്നു് ആൎക്കും തോന്നും. ചുരുക്കിപ്പറഞ്ഞാൽ അവൻ ദമയന്തിയുടെ ചാരിത്രഭംഗത്തിനു് ഉദ്യമിക്കയും അവളുടെ ശാപാഗ്നിയിൽ ഭസ്മീഭവിക്കയും ചെയ്യുന്നു.
അനന്തരം അവൾ നടന്നു നടന്നു് ഋഷ്യാശ്രമത്തിൽ എത്തുകയും ഒരു സാൎത്ഥ വാഹകനെ കണ്ടുമുട്ടുകയും ചെയ്യുന്നു. അവനോടുകൂടി അവൾ ചേദിപുരിയിൽ ചെന്നുചേരുന്നു. ചേദിരാജപത്നി അവളെക്കണ്ടിട്ടു്,
‘കിം ദേവീ കിമു കിന്നരി സുന്ദരി
നീതാനാരെന്നോടു വദ ബാലേ’
എന്നു് അത്ഭുതപ്പെട്ടു ചോദിക്കുന്നു. ഈ പദം വളരെ പ്രസിദ്ധമാണു്. ചേദിരാജ്ഞി അവളെ സ്വപുത്രിയുടെ സഖിയെന്ന നിലയിൽ അന്തഃപുരത്തിൽതന്നെ പാൎപ്പിക്കാൻ നിശ്ചയിക്കുന്നു. ദമയന്തിയാകട്ടെ വൃത്താന്തമല്ലാം രാജ്ഞിയെ ധരിപ്പിക്കുന്നു; എന്നാൽ,
‘ഭൂപാലന്വയത്തിൽ പിറന്നേനേ നല്ല
കേവലം പ്രിയനെ വേർപിരിഞ്ഞാധി നില്ല’
എന്നു പ്രസ്താവിക്കുന്നതല്ലാതെ തന്റെയോ കാന്തന്റെയോ പേർ അവൾ പറയുന്നില്ല.
‘ഭൎത്ത ാവു് എന്തുകൊണ്ടാണു് ഇങ്ങനെ അവളെ കൈവെടിയാൻ ഇടയായതു്?’ എന്നു രാജ്ഞി ചോദിക്കവേ, അവൾ പറയുന്നതു നോക്കുക.
‘ദേവനത്തിലേ തോറ്റുപോയ് വനം തേടി
വേദനകളും വന്നു ഭാവനമൂടീ
നാവിനുണ്ടഴൽ ചൊൽവാൻ നവപ്രേമധാടീ
പേവശാൽ പ്രസുപ്ത മാം വെടിഞ്ഞവനോടീ’
എന്നല്ലാതെ ഭൎത്ത ാവിനെ അവൾ പഴിക്കുന്നതായും കാണുന്നില്ല. അതുകേട്ടു്,
‘ഉന്മാദംകൊണ്ടു ചെയ്ത കല്മഷം ക്ഷമിക്ക നീ
മാന്മിഴികണവനെക്കാണ്മോളമിഹ വാഴ്ക’
എന്നു രാജ്ഞി ഉപദേശിച്ചപ്പോൾ അവൾ ഗത്യന്തരമില്ലായ്മയാൽ സമ്മതിക്കുന്നു. എന്നാൽ
‘ഉച്ഛിഷ്ടം ഭുജിക്കയില്ലൊരുനാളുമേ ഞാൻ;
ഉരിയാടുകയുമില്ല പുരുഷന്മാരോടു്;
പ്രച്ഛന്നരതിക്കേകൻ പ്രാൎത്ഥ ിച്ചാലവനെ
പ്രസഭം നീ വധിക്കേണം’
എന്നു് ദേവിയെ ധരിപ്പിക്കയും അങ്ങനെ തന്നെ എന്നു രാജ്ഞി സമ്മതിക്കയും ചെയ്യുന്നു.
അങ്ങനെ ഇരിക്കെ ഭീമാജ്ഞ അനുസരിച്ചു് ദമയന്തിയെത്തേടിപ്പുറപ്പെട്ട സുദേവൻ എന്ന ബ്രാഹ്മണൻ അവളെ കാണുന്നു.
ആ ബ്രാഹ്മണൻ,
‘നിനച്ചവണ്ണമല്ല ദൈവമാൎക്കു മേ
നളനേ നിന്നോടു ചേൎക്കു മേ
നിന്നെക്കണ്ടെത്തി ഭാഗ്യമേ
താതനെക്കാൺക യോഗ്യമേ
പോകവേണ്ടതങ്ങിനി’
എന്നു് ഉപദേശിച്ചതനുസരിച്ചു് ആ സാധ്വി രാജ്ഞിയോടു യാത്ര ചോദിച്ചു് ഭീമപുരിയിൽ ചെന്നു് പിതാവിനെ വന്ദിക്കുന്നു. അവൾ പിതാവിനോടു്
‘നാടുപോയതുകൊണ്ടാടലേതുമില്ല
നളൻ പിരിഞ്ഞതിലലം വ്യഥാ;
കാടുതോറും നടന്നൂഢവിവശഭാവം
കദനമവനുവന്നതെന്തെന്നാരറിഞ്ഞു?
ഏതു ചെയ്തും പ്രാണനാഥൻതന്നെക്കാൺകി-
ലൊഴിഞ്ഞു നഹി സുഖമെനിക്കഹോ.
ആധിവാരിധിയിലാണ്ടുകിടക്കയേക്കാൾ
അറുതിയസുക്കൾക്കിനി വരികിലേറെ നല്ലൂ.’
എന്നു് അറിയിക്കയാൽ, അദ്ദേഹത്തിനെ ദൂതന്മാരെ അയച്ചു് കണ്ടുപിടിക്കാമെന്നും
‘പ്രാണേശനോടു നിനക്കവിടെയും
വാണിടാം പിരിയാതെയിവിടയും
നൂനമീ വിപത്തെല്ലാം പോയ്മായും,
ആനന്ദം നമുക്കു വന്നുതോയും,
അഭിഷഞ്ചാമ്യഥ നിഷധസദനേ
ഗതകദനേ തവ സുതനേ ഉടനേ’
എന്നും പറഞ്ഞു് മകളെ സമാശ്വസിപ്പിക്കുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു.
ദമയന്തിക്കു് തന്നെപ്പറ്റിയോ നാടും രാജഭോഗവും നഷ്ടപ്പെട്ടതുകൊണ്ടോ അല്ല ദുഃഖമുണ്ടായതെന്നും തന്റെ ഭൎത്ത ാവിന്നു വല്ല ആപത്തും നേരിട്ടിരിക്കുമോ എന്നുള്ള ഭയമാണു് അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നതെന്നും രണ്ടാംദിവസത്തെ കഥയുടെ അവസാനത്തിൽ വ്യക്തമാക്കീട്ടുണ്ടല്ലോ. എന്നാൽ നളന്റെ അവസ്ഥയോ? അദ്ദേഹം ലോകപാലന്മാരെ വിളിച്ചു്,
‘പ്രതിദിനം നൈഷധൻ നമസ്കുരുതേ–ഭൈമീ-
പതിദേവതയ്ക്കു ദുഃഖം വരുത്തരുതേ’
എന്നു പ്രാൎത്ഥ ിക്കുന്നു. ഘോരവിപനത്തിൽ വച്ചു് അദ്ദേഹം ഏതാണ്ടു് ഒരു വിരക്തന്റെ അവസ്ഥയെ പ്രാപിച്ചിട്ടു്,
‘നാരിമാരും നവരസങ്ങളും നയവും ജയവും
ഭയവും വ്യയവും നാടു ഭരിപ്പവരോടു നടപ്പതു’
എന്നിപ്രകാരം പുരജീവിതത്തെ ദുഷിക്കുന്നു.
‘അങ്ങോടിങ്ങോടുഴന്നും വിപിനഭുവിതളൎന്നു ം വിചാരം കലൎന്നു ം
തുംഗാതങ്കം വളൎന്നു ം തൃണതതിഷു കിടന്നും സുരേന്ദ്രാനിരന്നും’
ദിവസങ്ങൾ കഴിച്ചുകൂട്ടിക്കൊണ്ടു നടക്കവേ, കാട്ടുതീ നടുവിൽ വിസ്പഷ്ടവൎണ്ണമായ ഒരു വാക്കു കേൾക്കുന്നു. ഉടൻ ആ ശബ്ദം പുറപ്പെട്ട സ്ഥലത്തു ചെന്നു്, അതിലുൾപ്പുക്കു വെന്തുതുടങ്ങിയ കാൎക്കോടകനെ രക്ഷിക്കുന്നു. എന്നാൽ ദഹനമോചിതനായ ഈ സൎപ്പം നളനെ ദംശിക്കയും അദ്ദേഹം വിഷബാധയാൽ വികൃതാകൃതിയായ്ത്തീരുകയും ചെയ്യുന്നു. അനന്തരം നളനു് സംശയം ജനിക്കുംമുമ്പുതന്നെ താൻ കദ്രുപുത്രനാണെന്നും, ഒരു മുനിയെ ശപിച്ചതുമൂലമാണ് ഈ ദൂർദ്ദശ നേരിട്ടതെന്നും, ഇപ്പോൾ ദംശിച്ചതു് കൃതഘ്നതകൊണ്ടല്ലെന്നും, തന്റെ വിഷജ്വാലയിൽ പെട്ടു് നൈഷധന്റെ ഉള്ളിലിരിക്കുന്ന കലി നീറിത്തുടങ്ങിയിട്ടുണ്ടെന്നും, അതു് അചിരേണ വിട്ടുമാറുമെന്നും പറഞ്ഞുകേൾപ്പിക്കുന്നു. പിന്നീടു് ഒരു തുകിൽ കൊടുത്തിട്ടു്,
‘ഇത്തുകിലുടുക്കുകിൽ നിന്നുടൽ നിനക്കു വരും’
എന്നു് ഉപദേശിച്ചു് അനുഗ്രഹിച്ചശേഷം ‘അസ്തു പുനദർശനം’ എന്നു് പറഞ്ഞുകൊണ്ടു് തിരോധാനം ചെയ്യുന്നു.
നളൻ പിന്നീടു് അയോധ്യാനഗരിയിൽ ചെന്നു് ഋതുപൎണ്ണരാജാവിനേക്കണ്ടു് ബാഹുകനെന്ന പേരിൽ അദ്ദേഹത്തിന്റെ സൂതനായി കുറേക്കാലം വാഴുന്നു. ഒരു ദിവസം രാത്രിയിൽ ‘വിജനേ ബത മഹതി വിപിനേ, നീയുണൎന്നിന്ദുവദനേ വീണെന്തു ചെയ്വൂ കദനേ? അവനേ ചെന്നായോ ബന്ധുഭവനേ ചെന്നായോ–ഭീരു എന്നു കാണ്മനിന്ദു സാമ്യരുചി മുഖമെന്നു പുണ്മനിന്ദ്രകാമ്യമുടലഹം’ എന്നിങ്ങനെ അദ്ദേഹം വിലപിക്കുന്നതു് ജീവലൻ കേട്ടു്,
‘അവളേതൊരു കാമിനി? ഹേ ബാഹുക
തവ യാ ധൃതിശമനീ
സവിചാരം നിയതം പരിദേവിതം
യൽകൃതേ നിശിനിശി’
എന്നു ചോദിക്കുന്നു; എന്നാൽ ‘സ്വൈരവചനം സ്വകൃതരചനം ഭണിതം ജീവല’ എന്നു പറഞ്ഞൊഴിയാൻ അദ്ദേഹം നോക്കുന്നു. ബുദ്ധിമാനായ ജീവലൻ വഞ്ചിതനാവുന്നില്ലെന്നു്
‘നീയും നിന്നുടെ തരുണിയും
അഭിപ്രായാനുകൂലമമായം
പലർകൂടിക്കളിയാടിത്തളിർചൂടി സുഖമായി
വനം തേടി ക്രീഡയാ നടന്നളവിലന്നവളെ
വെടിഞ്ഞാനോ നടന്നാനോ സ്മയവാനോ ധൃതിമാനോ?
നീ താനേ പിന്നെക്കിടന്നതുനിനച്ചഴൽ
വഹസി വലപസി’
ഇത്യാദി വാക്കുകളിൽനിന്നു തെളിയുന്നു.
ഇതിനിടയ്ക്കു് ഭീമരാജാവു് വെറുതെ ഇരിക്കുന്നില്ല. അദ്ദേഹം സകല ദിക്കുകളിലേയ്ക്കും ദൂതന്മാരെ നിയമിക്കുന്നു. അവർ പുറപ്പെടാൻ ഭാവിച്ച സമയത്തു് ദമസോദരി അവരുടെ അടുക്കൽ ചെന്നു് ഇങ്ങനെ ഉപദേശിക്കുന്നു:
“തിരക ദിശി യൂയം–ദയിതമുരുമായം
സകല നൃപസഭകളിലുമൊരുപൊഴുതു
കളി കരുതിയൊളിവിലൊരു മൊഴിയുരചെയ്വിൻ.
‘എങ്ങോട്ടുപോയി രസഭംഗോദ്യതോസി
പടഭംഗോസ്തു ഖേദമതിനില്ല–ഏതുമറി-
വില്ലാഞ്ഞാധി മമ നില്ലാ–ഏവമയി കിതവ മമ
ഭാവമിനിയതുമറിക യാവദസുനിയമമില്ല.”
ഈ സൂത്രം ഫലിക്കുന്നു എന്തുകൊണ്ടെന്നാൽ പൎണ്ണദൻ എന്ന ദൂതൻ ഋതുപൎണ്ണന്റെ സഭയിൽ വച്ചു് ആ സൂത്രം പ്രയോഗിക്കവേ ബാഹുകൻ അയാളെ സമീപിച്ചിട്ടു് പ്രസ്തുത ചോദ്യത്തിനു് ഇങ്ങനെ മറുപടി പറയുന്നു:
‘വാരുത്വമെഴും നിയമനിഷ്ഠയും—നല്ല
ചാരിത്രമെന്നുള്ളൊരു ചട്ടയും
പാതിവ്രത്യപരമകാഷ്ഠയും
ബാലികമാൎക്കിതല്ലോ നല്ല കോട്ടയും’
ഇപ്രകാരം നളൻ എവിടെ പാൎക്കുന്നു എന്നറിയുന്ന മാത്രയിൽ അദ്ദേഹത്തിനെ അവിടെ വരുത്തുന്നതിനു വേണ്ടി ദമയന്തി, രണ്ടാം വിവാഹവാൎത്ത യും കൊണ്ടു് സുദേവനെ അങ്ങോട്ടയയ്ക്കുന്നു.
‘കരണീയം ഞാനൊന്നു ചൊല്ലുവേൻ’ എന്നും, ‘യാമി യാമി ഭൈമി’ എന്നുമുള്ള പദങ്ങൾ കേരളീയാംഗനമാൎക്കു് വളരെ പ്രിയമായ രണ്ടു ഗാനങ്ങളാണു്.
സുദേവൻ ബഹുസരസനാകുന്നു. അവിടെ നിന്നു് ഉത്തരകോസലം ‘ദ്വിത്രിദിനപ്രാപ്യ’മാണല്ലോ. ആ വഴിയെല്ലാം താണ്ടി അദ്ദേഹം ഋതുപൎണ്ണസന്നിധിയിൽ ചെന്നു്,
‘പന്തണിമുലമാൎമണി സുന്ദരി ദമയന്തി–കാനന-
ഭ്രാന്തനൈഷധരോഷിണി
‘താന്തനിക്കു നിതാന്തരമ്യനി-
ശാന്തകേളീഷു ബാന്ധവം
കാന്തനാക്കി നൃപാന്തരം വരിപ്പാൻ
തുനിഞ്ഞു സഭാന്തരേ.’
എന്നു തട്ടിവിടുന്നു. എന്നാൽ സ്വയംവരം അടുത്ത ദിവസവുമാണു് നിശ്ചയിച്ചിരിക്കുന്നതെന്നും സൂചിപ്പിക്കുന്നു. ഈ അല്പസമയത്തിനുള്ളിൽ അവിടെ എത്തുന്നതിനു് അശ്വഹൃദയമന്ത്രം അറിയാവുന്ന നളനേ സാധിക്കുകയുള്ളുവെന്നു് ദമയന്തിക്കു് അറിയാമല്ലോ. ഋതുപൎണ്ണൻ ബാഹുകന്റെ സാരഥ്യത്തിൽ കുണ്ഡിനത്തിലേക്കു തിരിക്കുന്നു. രഥഗതിവേഗം കണ്ടു് വാർഷ്ണേയൻ,
‘ഈഷലുണ്ടിവൻ നൈഷധൻ സൂതവേഷധാരി
വാനിവനാരിതയ്യാ!’
എന്നു് അത്ഭുതം ജനിച്ചുപോകുന്നു. മാൎഗ്ഗമധ്യേ തന്റെ ഉത്തരീയം വഴിമദ്ധ്യേ വീണുപോയെന്നുള്ള കാരണം പറഞ്ഞു് രാജാവു് അതെടുക്കാനായി വാർഷ്ണേയനെ അയയ്ക്കുന്നു. അയാൾ തിരിച്ചുവരുന്നതിനിടയ്ക്കു് ബാഹുകനിൽനിന്നു് അശ്വഹൃദയമന്ത്രം പഠിച്ചിട്ടു്, അക്ഷഹൃദയം പകരം ഉപദേശിക്കുന്നു. അതു പഠിച്ച മാത്രയിൽ കലി നളനെ വിട്ടു മാറുന്നു. ബാഹുകൻ അവനെ കൊല്ലാൻ ഭാവിക്കുന്നെങ്കിലും ആ ദുഷ്ടന്റെ ക്ഷമാപ്രാൎത്ഥ ന കേട്ടു് കുറെ ഒക്കെ ഗുണദോഷിച്ചശേഷം വെറുതെ വിടുന്നു.
‘ബഹുമാനിയാ ഞാനാരെയും തൃണവൽ–തദപി
ബഹുമതം–തവ ചരിതം ഗുണവൽ-
ഭവദാദേശമിനിക്കൊരു സൃണിവൽ–ഇനിമേൽ
തവ കീൎത്ത ി തെളിഞ്ഞിരിക്കും മണിവൽ’
എന്നു പറഞ്ഞിട്ടു് അവൻ അവിടെനിന്നു് പ്രാണനേയുംകൊണ്ടു കടക്കുന്നു. അനന്തരം അവർ തേരോടിച്ചു് കുണ്ഡിനപുരത്തിൽ എത്തുന്നു.
‘കറുത്ത നളനെ’ അവതരിപ്പിച്ചിരിക്കുന്ന ഈ മൂന്നാം ദിവസത്തെ കഥ ഇന്നും ധാരാളം ആടിവരുന്നു.
ഋതുപൎണ്ണൻ കുണ്ഡിനനഗരിയിൽ ചെല്ലുമ്പോൾ അവിടെ കല്യാണത്തിനുള്ള ചട്ടവട്ടങ്ങളൊന്നും കാണാതെ,
‘ഉൎവീസുരചാപലം പെരുതേ–പാരിൽ
സൎവവിദിതം കേവലം’
എന്നു വിചാരിച്ചു് വിഷണ്ണനായിത്തീൎന്നിട്ടു് സ്വയം നിന്ദിക്കുന്നു. ആ രാജാവിന്റെ രഥം വന്നണഞ്ഞപ്പോൾ തന്നെ ദമയന്തി തോഴിമാരോടു്,
‘തീൎന്നു സന്ദേഹമെല്ലാം എന്റെ തോഴിമാരേ!
തീൎന്നു സന്ദേഹമെല്ലാം’
എന്നു പറയുന്നു. ഭീമരാജാവാകട്ടേ ഋതുപൎണ്ണനോടു് കുശലപ്രശ്നപൂൎവകം,
‘പരിജനമില്ലാരും പരിച്ഛദമൊന്നുമില്ല
പാൎത്ഥ ിവേന്ദ്ര പറയേണം പരിചൊടു്
നിൻവരവു കാരണംകൂടാതെയല്ല
പരമൊന്നുണ്ടുള്ളിൽ പ്രണയം കരുതീട്ടതു്’
എന്നിങ്ങനെ അവിടെ വരാനുള്ള കാരണം ചോദിക്കുന്നു. ഋതുപൎണ്ണന്റെ അപ്പോഴത്തെ അവസ്ഥ എന്തു ദയനീയം! അദ്ദേഹം എന്തു പറയും?
“പലനാളായി ഞാനോൎക്കു ന്നു തവ പുരേ വന്നീടുവാൻ മുറ്റു-
മതിനായി സംഗതി വന്നു മറ്റൊരു കാര്യമൊന്നുമില്ല.
തവ ഗുണങ്ങളോൎക്കുമ്പോൾ അവധിയുണ്ടോ ചൊല്ലുവാൻ?
ത്വദ്വിധന്മാരെക്കാണ്മതിനല്ലോ സുകൃതസാധ്യം മറ്റേതുമില്ല.
പരിചയവും വേഴ്ചയും പെരികയില്ലേ നാന്തമ്മിൽ.
പറ്റലർകാല! ഭാഗ്യലഭ്യം പാരിൽ തവാദൃശസംഗമമല്ലോ”
എന്നിങ്ങനെ ഭംഗിവാക്കു പറകയല്ലാതെ ഗത്യന്തരമെന്തു്? ദമയന്തി ഇതിനിടയ്ക്കു് തന്റെ തോഴിമാരിൽ ഒരുത്തിയെ സൂതന്റെ അടുക്കലേക്കു് അയയ്ക്കുന്നു. അവൾ ബാഹുകന്റെ അടുക്കൽ ചെന്നു് അയാളെ ക്രാസ്സു ചെയ്യുന്നു അയാൾ അവരുടെ വരവിനുള്ള ഹേതു പറഞ്ഞു കേൾപ്പിച്ചപ്പോൾ, ദൂതി ചോദിക്കുന്നു:
‘പൎണ്ണാദൻ സാകേതത്തിൽ വന്നൊരു വാൎത്ത
ചൊന്നാനതിനുത്തരം നീ ചൊന്നാനോപോൽ?
ഇന്നാമൊഴികൾ നീതാനെന്നോടു പറയണ-
മെന്നുമേ ഭൈമിക്കതു പീയൂഷമല്ലോ.’
ഉണ്ണായിവാരിയർ സംസ്കൃതഭാഷ അഭ്യസിച്ചതിനു ശേഷം ഒരു ദിക്സഞ്ചാരം നടത്തിയെന്നും, തമിഴ്ഭാഷ നല്ലപോലെ അഭ്യസിച്ചുവെന്നും തജ്ജീവചരിത്രകാരൻ ഒരിടത്തു പറഞ്ഞിട്ടുള്ളതു് അബദ്ധമാണെന്നു് ഈ മാതിരി പ്രയോഗങ്ങളിൽ നിന്നു് നമുക്കു ഗ്രഹിക്കാം. പല സ്ഥലങ്ങളിൽ ക്രിയകളോടു മദ്ധ്യമപുരുഷപ്രത്യയം ചേൎക്കേണ്ടിടത്തു് ‘നീ ചൊന്നാനോ’ എന്നമാതിരി പ്രഥമപുരുഷപ്രത്യയം ചേൎത്തു കാണുന്നുണ്ടു്. ഈ കവി എഴുത്തച്ഛന്റെ കാലത്തിനിപ്പുറമാണു ജീവിച്ചിരുന്നതെന്നുള്ളതിനു് ഇതും ഒരു ലക്ഷ്യമാണു്.
‘കുലവധൂനാം കോപമാകാ
പലതല്ലേ ലോകസാക്ഷികൾ?
ഉഭയഭുവനസുഖമല്ലയോ
വന്നുകൂടുവതിവൎക്കു മേൽ’
എന്നുള്ള ബാഹുകവചനം കേൾക്കുന്ന മാത്രയിൽ ആ സമൎത്ഥ യായ ദൂതി വിവരമെല്ലാം ദമയന്തിയെ ധരിപ്പിക്കുന്നു. തദനന്തരം ആ സാധ്വി ഗൂഢമായി ബാഹുകനെ ചെന്നു കാണുന്നു. അദ്ദേഹത്തിന്റെ വികൃതരൂപം കണ്ടിട്ടു്,
‘നൈഷധനിവൻതാനൊരീഷലില്ല മേ നിൎണ്ണയം
വേഷമീവണ്ണമാകിൽ ദോഷമെന്തെനിക്കിപ്പോൾ?
എന്നു വിചാരിക്കുന്നെങ്കിലും, സംശയം നീങ്ങുന്നില്ല.
‘ഇവനോടു ചേൎന്നാൽ നന്മയോ?
ചാരിത്രത്തിനു വെണ്മയോ? അറിയാവതല്ലേ’
എന്നു ശങ്കിച്ചു് ത്രൈലോക്യമാതാവിനെ ധ്യാനിച്ചുകൊണ്ടു് അവൾ സ്വമാതാവിന്റെ അടുക്കൽ ചെന്നു് അവരുടെ അനുവാദം വാങ്ങിയിട്ടു് കേശിനിയെ അയച്ചു് ബാഹുകനെ വരുത്തുന്നു. അനന്തരം അവൾ,
‘എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനെ?
അംഗാരനദിയിൽ ബഹുതരംഗാവലിയിൽ ഞാനോ
മുങ്ങാവതോ മുങ്ങിമങ്ങിനേനറിയാഞ്ഞേനേതും.’
എന്നു ചോദിച്ചപ്പോൾ ബാഹുകൻ പറയുന്നു:
‘ആനന്ദതുന്ദിലനായ് വന്നിതാശു ഞാൻ
ആപന്നനെന്നാകിലും
… … …
നിജരാജ്യം കൈവെടിഞ്ഞു വനരാജ്യവാസിയായേൻ.
ഹവിരാജ്യപ്രസന്നദേവം രവിരാജ്യം വാണേൻ.
അവശം മാം വെടിഞ്ഞുപോയ് തവ ശാപാക്രാന്തനായി
കലിയകലേ–അഹമബലേ വന്നിതു സുന്ദരി! നിന്ന-
രികിന്നിനിയൊരുവർ പിരിവർ ഉയിർവേരറവേ
നിറവേ കുറവേ വിലപിതമിതു മതി വിളവതു
സുഖമിതി ദൈവാലൊരുഗതി മതിധൃതിഹതി’
ചുരുക്കിപ്പറഞ്ഞാൽ നായികാനായകന്മാർ പരസ്പരം തിരിച്ചറിയുന്നു. നളൻ ‘ഭുജഗേന്ദ്രദത്ത’മായ വസനംചാൎത്ത ി സ്വന്തരൂപം പ്രാപിക്കുന്നു. ദമയന്തി ദൂഷിതയല്ലെന്നു് അശരീരിവാക്യത്താൽ നളൻ അറിയുന്നു. വിദ്യാധരന്മാർ തത്സമയം പൂമഴതൂകുന്നു; മംഗലവാദ്യം ആകാശത്തിൽ മുഴങ്ങുമാറാകുന്നു. നളൻ ഇപ്രകാരം സ്വപത്നിയുടേയും പുത്രന്മാരുടേയും പുനർല്ലാഭത്താൽ ആനന്ദപരവശനായിത്തീരുന്നു. എന്നാൽ കഥ ഇവിടെ അവസാനിക്കുന്നില്ല. നളൻ സൈന്യസമേതം ചെന്നു് പുഷ്കരനെ തോല്പിക്കുന്നു. പക്ഷേ അവനെക്കൊല്ലണോ വേണ്ടയോ എന്നു സംശയിച്ചു നില്ക്കുമ്പോൾ ഹംസം പ്രത്യക്ഷീഭവിച്ചു്, ‘വധിയായ്ക പുഷ്കരനേ’ എന്നപേക്ഷിക്കയും അദ്ദേഹം അപ്രകാരം തന്നെ അവനെ വിടുകയും ചെയ്യുന്നു. അനന്തരം നളൻ പുഷ്കരനെ യഥോചിതം സൽക്കരിക്കുന്നു. തദവസരത്തിൽ നാരദൻ വന്നുചേൎന്നു ് എല്ലാവരേയും അനുഗ്രഹിക്കുന്നു.
‘കലികൃതമഖിലമഘമകന്നിതു.
നളനപി മംഗലമവികലമുദയതു.
സതികളിൽമണിയൊടു നീ പുരം പ്രവിശതു.
സന്മുഹൂൎത്ത വും സരസ്വതീ വദതു’
എന്നുള്ള നാരദാജ്ഞയനുസരിച്ചു് ഭാരതിയാലുദിതമായ സുമുഹൂൎത്ത ത്തിൽ നഗരപ്രവേശം ചെയ്യുന്നു. ഭീമാദികളും വന്നുചേരുന്നു. ഇങ്ങനെ എല്ലാം മംഗളമായി അവസാനിക്കുന്നു.
കഥകളികളുടെ കൂട്ടത്തിൽ സാഹിത്യഗുണത്തെ സംബന്ധിച്ചിടത്തോളം നളചരിതത്തിനുതന്നെയാണു് പ്രാഥമ്യം നല്കേണ്ടതു്. നാടകലക്ഷണങ്ങൾ ഒപ്പിച്ചു രചിക്കപ്പെട്ടിട്ടുള്ള ഏക കഥകളി നളചരിതമാണു്.
“വിജനേ ബത മഹതി വിപിനേ നീയുണൎന്നിന്ദു-
വദനേ വീണെന്തു ചെയ്വൂ കദനേ”
“എങ്ങാനുമുണ്ടോ കണ്ടു തുംഗാനുഭാവനാം നിൻ-
ചങ്ങാതിയായുള്ളവനേ”
ഇത്യാദി അഭംഗുരമായി കവിതാരസം തുളുമ്പുന്ന നിരവധി പദങ്ങൾ ഇതിൽ കാണ്മാനുണ്ടു്. എന്നാൽ ഗുരുകുലക്ലിഷ്ടന്മാൎക്കു വായിച്ചുരസിച്ചാൽ മതി എന്നായിരുന്നിരിക്കാം കവിയുടെ ആശയം. സാമാന്യവിദ്യാഭ്യാസം സിദ്ധിച്ചവൎക്കു് ദുരവഗാഹങ്ങളായ പല ഭാഗങ്ങൾ ഇതിലുണ്ടു്. ഉണ്ണായിയെപ്പോലെ നിരങ്കുശനായ ഒരു കവി ഭാഷയിൽ ഉണ്ടായിട്ടുണ്ടോ എന്നുതന്നെ സംശയമാണു്. ശബ്ദഭംഗിയോടൊപ്പം ആശയഗാംഭീര്യവും ഈ കൃതിയിൽ സൎവത്ര നാം കാണുന്നു. ശബ്ദപൂരണത്തിനായി നിരൎത്ഥ കശബ്ദങ്ങൾ പ്രയോഗിക്കുന്ന പതിവു് ഇക്കവിക്കു് തീരെയില്ല. എന്നാൽ ശ്രവണമാത്രയിൽ അൎത്ഥ പ്രതീതി തീതി ഉണ്ടാക്കത്തക്കവണ്ണം പ്രസന്നതയും കവിതയിൽ കാണുന്നില്ല. അതിനുള്ള പ്രധാന കാരണം ശബ്ദപ്രയോഗത്തിലുള്ള നിഷ്കൎഷക്കുറവും നിരങ്കുശത്വവുമാണു്. സമുച്ചയനിപാതത്തെ എവിടെ എങ്കിലും ചേൎക്കു ക, ചിലദിക്കിൽ ക്രിയാശബ്ദങ്ങളേയും മറ്റും ചിലടത്തു് കൎത്ത ാവിനെത്തന്നെയും വിട്ടുകളക, പദങ്ങളെ ഒടിച്ചുമടക്കിയും അന്വയക്രമം തെറ്റിച്ചും പ്രയോഗിക്കുക ഇത്യാദി സംഗതികളിൽ കവിയ്ക്കു് ഒരു കൂസലും ഇല്ല. യമകം, അന്ത്യപ്രാസം മുതലായ പ്രാസങ്ങളിലുള്ള അതിനിഷ്ഠ നിമിത്തം വന്നുകൂടീട്ടുള്ള അൎത്ഥ ശ്ലോകത്തിനും കണക്കില്ല. സാധാരണ കഥകളിൽ ശ്ലോകങ്ങൾ മിക്കവയും സംസ്കൃതത്തിലും; പദങ്ങൾ മലയാളത്തിലും ആണെങ്കിൽ ഇക്കൃതിയിൽ നേരേ മറിച്ചാണു്. ഇക്കാരണങ്ങളാൽ നല്ല പാണ്ഡിത്യം ഇല്ലാത്ത ഒരുവനു് നളചരിതത്തിന്റെ സ്വാരസ്യം പൂൎണ്ണമായി അനുഭവിച്ചറിയുന്നതിനു സാധിക്കാതെവരുന്നു. വാരിയർ നമ്പ്യാരെപ്പോലെ ദ്രാക്ഷാപാകക്കാരനല്ല; നാളികേരപാകക്കാരനാണു്.
വാരിയർക്കു് നമ്പ്യാരുടെ കൃതികളെപ്പറ്റി പുച്ഛമായിരുന്നുവെന്നും, അദ്ദേഹം സംഗതിവശാൽ നിൎമ്മിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനെ ചൊല്ലിക്കേൾപ്പിച്ച,
‘സൂതേ സൂകരയുവതീ
സുതശതമത്യന്ത ദുർഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം’
എന്ന പദ്യം അതിനെ സൂചിപ്പിക്കുന്നു എന്നും ചിലർ പറഞ്ഞുവരുന്നുണ്ടു്. ഇതു വിശ്വാസയോഗ്യമേ അല്ല. നമ്പ്യാരുടെ കവിത്വശക്തിയെ അറിഞ്ഞു് സമാദരിക്കുന്നതിനുള്ള ശക്തി വാരിയൎക്കു ് ഇല്ലായിരുന്നുവെന്നു വിശ്വസിക്കാൻ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്. അഥവാ അദ്ദേഹം അത്രയ്ക്കു് ഉദ്ധതനായിരുന്നുവെന്നു വരികിൽ, അതുകൊണ്ടൊന്നും നമ്പ്യാൎക്കു ് ഒരു കുറവും സംഭവിച്ചതുമില്ല. വാരിയരെ പ്രശംസിക്കുന്നതിനു് നമ്പ്യാരെ താഴ്ത്തണമെന്നുണ്ടോ? രണ്ടുപേരും മഹാകവികളായിരുന്നു എന്നല്ലാതെ, അവരെ താരതമ്യപ്പെടുത്തി ഒരു വിധി പ്രസ്താവിക്കാൻ ഒരുങ്ങുന്നതു് സാഹസമാണു്. നമ്പ്യാർ ജനങ്ങളുടെ കവിയായിരുന്നു. അദ്ദേഹം കേരളീയജനതയുടെ ഹൃദയങ്ങളിൽ സംസ്ഥാപിച്ചിട്ടുള്ള സാമ്രാജ്യത്തിനു് ഒരു ഇളക്കം ഒരുകാലത്തും ഉണ്ടാകയുമില്ല.
ശബ്ദാലങ്കാരങ്ങളോടു പ്രതിപത്തിയുള്ളവനെങ്കിലും വാര്യരുടെ ശ്രദ്ധ സവിശേഷം പതിഞ്ഞിരുന്നതു് രസപരിപോഷണത്തിലും അൎത്ഥ വിഷയകമായ ചമൽക്കാരത്തിലും ആയിരുന്നു. നളചരിതത്തിൽ, നാടകങ്ങളിലെന്നപോലെ ഒരു രസത്തെ അംഗിയായും മറ്റു രസങ്ങളെ അംഗങ്ങളായും ഘടിപ്പിച്ചിരിക്കുന്നു. അതിലെ അംഗിയായ രസം ശൃംഗാരമാണു്. പരസ്പരഗുണശ്രവണത്താൽ നായികാനായകന്മാർക്കു് അങ്കുരിക്കുന്ന അനുരാഗം ഒന്നാംദിവസത്തേ കഥയിൽ അയോഗവിപ്രലംഭദശയിൽ ഇരുന്നിട്ടു് രണ്ടാംദിവസത്തെ കഥയുടെ ആരംഭത്തിൽ സംഭോഗവസ്ഥയെ പ്രാപിച്ചു് തദവസാനത്തിൽ തന്നെ വിപ്രലംഭത്തിലേക്കു കടക്കുന്നു. മൂന്നാംദിവസത്തെ കഥയിലാകട്ടെ ആ വിപ്രലംഭം മൂൎദ്ധന്യദശയിലെത്തുന്നു; അതു് ആ നിലയിൽതന്നെ നാലാംദിവസത്തെ കഥയുടെ അവസാനംവരെ ഇരുന്നിട്ടു് വീണ്ടും വിപ്രലംഭമായി പരിണമിക്കുന്നു.
പാത്രങ്ങളുടെ സ്വഭാവരൂപവൽക്കരണത്തിലും പഞ്ചസന്ധികളുടെ സമാവേശത്തിലും വാരിയർ നാടകങ്ങളെത്തന്നെയാണു് അനുകരിച്ചുകാണുന്നതു്. നായകനായ നളൻ ധീരോദാത്തനാകുന്നു. ധീരോദാത്തന്റെ ലക്ഷണം ദശരൂപകത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
‘അവികത്ഥനഃ ക്ഷമാവാനതിഗംഭീരോ മഹാസത്ത്വഃ
സ്ഥേയാന്നിഗൂഢമാനോ ധീരോദാത്തോ ദൃഢവ്രതഃ കഥിതഃ’
ഈ ലക്ഷണങ്ങളെല്ലാം അദ്ദേഹത്തിനു യോജിച്ചിട്ടുണ്ടെന്നു് നളചരിതം വായിക്കുന്നവൎക്കു ് എളുപ്പത്തിൽ ഗ്രഹിക്കാം.
‘കാന്താരതാരകം’ എന്ന വ്യാഖ്യാനത്തോടുകൂടി ഈ ഗ്രന്ഥത്തെ ആദ്യമായി പ്രസിദ്ധീകരിച്ച പണ്ഡിതസാൎവഭൗമനായ ഏ. ആർ. രാജരാജവൎമ്മകോയിത്തമ്പുരാനെ സംസ്മരിക്കാതെ ഈ പ്രസംഗം അവസാനിപ്പിക്കുന്നതു് കൃതഘ്നതയുടെ പാരമ്യമായിരിക്കും. അദ്ദേഹമാണു് കാടു വെട്ടിത്തെളിച്ചു് ഈ മനോഹരകൃതിയെ മലയാളികൾക്കെല്ലാം അനുഭവഗോചരമാക്കിത്തീൎത്ത തു്. ഇത്ര ഭംഗിയായും സമഞ്ജസമായും പ്രസാധിതമായ മറ്റൊരു പ്രാചീനകൃതിയും മലയാളഭാഷയിലില്ല. പുണ്യശ്ലോകനായ ഈ തിരുമേനി സാഹിത്യവിഷയകമായ മറ്റു പല പ്രസ്ഥാനങ്ങളിലെന്നപോലെ ഇതിലും മലയാളികൾക്കു് ആദൎശമായിത്തീൎന്നിരിക്കുന്നു.
കൊട്ടാരക്കര, കോട്ടയം, ഉണ്ണായി–ഈ മൂന്നു കവികളേയും ഒരിനത്തിൽ കൂട്ടാം. ഒന്നാംരംഗത്തിൽ ശൃംഗാരപ്പദം വേണമെന്നുള്ള നിർബന്ധം ഇവർ മൂന്നുപേൎക്കു മില്ല. അശ്ലീലമായ ശൃംഗാരവും ഇക്കവികളുടെ കൃതികളിൽ കാണ്മാനില്ലെന്നുതീൎത്തു പറയാം. വേഷവൈവിധ്യത്തിനു വേണ്ടി അനവസരമായി ചില പാത്രങ്ങളെ പ്രവേശിപ്പിച്ചു തുടങ്ങിയതും ഇവരുടെ കാലത്തിനു ശേഷമാണു്.
15.11 കാൎത്തികതിരുനാൾ തമ്പുരാൻ
ധൎമ്മരാജാവെന്ന പേരിലാണു് ഈ രാജൎഷിയെ കേരളം അറിയുന്നതും ആരാധിക്കുന്നതും. ധീരനായ ഒരു പടനായകൻ എന്ന നിലയിൽ അവിടുന്നു് കായംകുളംയുദ്ധത്തിലും കൊച്ചിയുമായുള്ള യുദ്ധത്തിലും നല്ല പേരു നേരത്തേതന്നെ സമ്പാദിച്ചിരുന്നു. സിംഹാസനാരോഹണാനന്തരം ശ്രീവീരമാൎത്ത ാണ്ഡദേവൻ പിടിച്ചടക്കിയ ദേശങ്ങളിൽ സമാധാനവും തൃപ്തിയും വളൎത്തു ന്ന വിഷയത്തിൽ സമഗ്രമായ വിജയവും അവിടുന്നു നേടുകയുണ്ടായി. സാമൂതിരിയെ കൊച്ചിയിൽനിന്നു അകറ്റിയതു് അവിടുത്തേ സൈന്യമാണു്. മൈസൂർ പടയിളക്കം ഉണ്ടായപ്പോൾ, ഉത്തരദേശീയരായ രാജാക്കന്മാർക്കും പല പ്രഭുക്കന്മാർക്കും അഭയം നൽകുകനിമിത്തം ഹൈദരാലിയോടും ടിപ്പുസുൽത്താനോടും പട വെട്ടേണ്ടതായ് വന്നുവെങ്കിലും, ആ തിരുമേനിക്കു ലേശം കുലുക്കമുണ്ടായില്ല. എന്നാൽ ഇതിനൊക്കെ ഇടയിൽ സാഹിത്യപരിശ്രമം സഫലമായി ചെയ്യുന്നതിനു് അവിടുത്തേക്കു് എങ്ങനെ സമയം ലഭിച്ചു എന്നോൎക്കു മ്പോൾ നാം അത്ഭുതപ്പെട്ടു പോകുന്നു. സംസ്കൃതം, തമിൾ, ഇംഗ്ലീഷ്, പെർഷ്യൻ എന്നീ ഭാഷകൾ തിരുമനസ്സുകൊണ്ടു് നല്ലപോലെ വശമാക്കിയിരുന്നു എന്നുമാത്രമല്ല, വിദ്വാന്മാരേയും കുഞ്ചൻ, ഉണ്ണായി തുടങ്ങിയ അനേകം മഹാകവികളേയും പ്രോത്സാഹിപ്പിക്കയും ചെയ്തുവന്നു.
‘വിദ്വദ്ഗജാനപി നിരങ്കുശവൎത്ത ിനസ്വൈ-
രുദ്ധ്വാഗുണൈഃ കനകശൃംഖലികാനുബന്ധാൻ’
എന്നു രാമവൎമ്മയശോഭൂഷണകാരൻ ഈ തിരുമേനിയേ വൎണ്ണിച്ചിരിക്കുന്നതിൽ അതിശയോക്തിസ്പൎശംപോലുമില്ല.
കാൎത്തികതിരുനാൾതമ്പുരാൻ വഞ്ചിസംവൎദ്ധിനി ആയ പാൎവതീറാണിയുടേയും കിളിമാനൂർ കേരളവൎമ്മകോയിത്തമ്പുരാൻതിരുമനസ്സിലേയും പുത്രനായി കൊല്ലവർഷം ൮൯൯-ൽ തിരുവവതാരം ചെയ്തു.
‘യോയം മുക്താമണിൎജാതഃ
പാൎവതീ ഗൎഭശുക്തിതഃ
സദ്വൃത്തോ ഗുണവാൻ സ്വച്ഛഃ
സ്നിഗ്ദ്ധസ്സോയം വിരാജതേ’
എന്നു് അനന്തരകാലത്തു് കവികളാൽ വാഴ്ത്തപ്പെട്ട ഈ തിരുമേനിക്കു് നാലു തിരുവയസ്സു തികഞ്ഞപ്പോൾ പിതാവു് ദിവംഗതനായി ൯൩൩-ൽ അവിടുന്നു് സിംഹാസനാരോഹണം ചെയ്തു. വഞ്ചിരാജ്യത്തിന്റെ ഭാഗ്യകല്പതരു തഴച്ചും വേണാടിന്റെ പുകൾ പൊങ്ങി. അവിടുത്തേ വിദ്വൽസദസ്സു് പണ്ഡിതവരേണ്യന്മാരും അധ്യാത്മവിദ്യാപാരംഗതന്മാരുമായ രഘുനാഥതീൎത്ഥ ർ, ശങ്കരനാരായണവിദ്യാഭൂഷണൻ, പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ, രാമപാണിവാദൻ, ഉണ്ണായിവാരിയർ, പുതിയിക്കൽ തമ്പാൻ, കടിയംകുളത്തു ശുപ്പുമേനോൻ, പുതിയിക്കൽ തമ്പാൻ മുതലായവർ ഉൾപ്പെട്ടിരുന്നു.
അവിടുന്നു് സംഗീതകലയിലും നൃത്തവിദ്യയിലും അനല്പമായ താല്പര്യം പ്രദർശ്ശിപ്പിച്ചുവന്നു. നവരാത്രിപൂജ, ഉത്സവം മുതലായ അടിയന്തിരങ്ങൾക്കു് കഥകളിയും തുള്ളലും വേണമെന്നു് ഏൎപ്പാടുവച്ചതും, അതിലേക്കു് മാത്തുർപണിക്കരെ ചുമതലപ്പെടുത്തിയതും ഈ മഹാരാജാവാണല്ലോ. അവിടുന്നുതന്നെ രാജസൂയം, സുഭദ്രാഹരണം, ബകവധം, ഗന്ധൎവവിജയം, പാഞ്ചാലീസ്വയംവരം, കല്യാണസൗഗന്ധികം, നരകാസുരവധത്തിൽ പാതി ഇങ്ങനെ ഏഴിൽ പരം കഥകൾ രചിച്ചിട്ടുണ്ടു്. അവയൊന്നും സാഹിത്യഗുണം കുറഞ്ഞവയുമല്ല. കോട്ടയം തമ്പുരാന്റെ കൃതികൾ അവിടുത്തേയ്ക്കു പരിചിതങ്ങളായിരുന്നു എന്നു് കല്യാണസൗഗന്ധികാദി കഥകൾ വായിച്ചുനോക്കിയാൽ അറിയാം. മൈസൂർപ്പട പുറപ്പെട്ടകാലത്തു് കോട്ടയത്തെ മൂത്തരാജാവു് തിരുവനന്തപുരത്തുവന്നു് തിരുമനസ്സിനെ അഭയംപ്രാപിക്കയുണ്ടായിട്ടുമുണ്ടല്ലോ.
കാർത്തികതിരുനാൾ തമ്പുരാന്റെ കവിതാദേവി പ്രായേണ പ്രസന്നയും ഉല്ലാസവതിയും എന്നാൽ അല്പം ലജ്ജാവതിയുമാണു്. കോട്ടയംതമ്പുരാന്റെ കൃതികൾക്കുള്ള പ്രൗഢി അവിടുത്തേ കഥകൾക്കില്ലെങ്കിലും നല്ല ഒഴുക്കും ശബ്ദഭംഗിയും ഉണ്ടു്. ഓരോ കഥയുടേയും ആരംഭത്തിൽ ശൃംഗാരപദം വേണമെന്നുള്ള ഏൎപ്പാടു് അവിടുന്നാണു് ആദ്യമായി നടപ്പാക്കിയതെന്നു തോന്നുന്നു.
രാജസൂയം ‘സുതദി സുരഭിലസുവേണീ സുകോകിലസമമൃദുവാണീ’ എന്നും, സുഭദ്രാഹരണം, ‘കല്യാണശീലേ യാജ്ഞേസേനി നീ സല്ലാപം ശൃണു മേ’ എന്നും ആണു് ആരംഭിച്ചിരിക്കുന്നതു്. മറ്റു കൃതികളിൽ ആ നിർബന്ധം കാണുന്നുമില്ല. സകലവിധ വേഷങ്ങളേയും ഘടിപ്പിച്ചിട്ടുണ്ടെന്നുള്ളതാണു് മറ്റൊരു വിശേഷം.
മാതൃകയ്ക്കായി ചില പദങ്ങളെ മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളുന്നു.
15.12 ശൈലവൎണ്ണനം
ധരണീധരനിഹ ഹൃദയേ മമ
തനോതി കൗതുകമധികമഹോ!
തരുണമിഹിരകരവിലസിതകിസലയ
വിവിധവിടപീചയസഹിതനതിരുചിരൻ.
അനവരതം മധു ചൊരിയുന്നു–ചില
വനനഗതടഭൂമിയിൽനിന്നു
വനമധികശോഭനം മിളിതവാരണം
രണിതമൃഗവരവിദ്രാവിതഹരിണം.
കനകശൃംഗതതി വിലസുന്നു–പല
കനകവൃക്ഷകുലമിളകുന്നു.
സുരകിന്നരീനിവഹമഞ്ജുഗൗനമിതി-
ലിന്നഹോ ലസിതഗന്ധമാദനേ.
കോകിലമിടയിട കൂകുന്നു–സഹ
കേകികുലങ്ങളുമാടുന്നൂ–ഇഹ
നാകനാരിമാർ മോദമൊടു സുര-
നാഥരൊടു മേവുന്നു സസുഖം.
മാരുതപൂരിതകീചകനിനദം-
മാമിഹ മോദയതീദം സുഖദം.
ചാരുചമരവും സാരസകുസുമവും
ഹീരമരതകാഞ്ചിതഭൂമിയുതം.കല്യാണസൗഗന്ധികം.
15.13 ദണ്ഡകം
ഇത്ഥം പറഞ്ഞു ജനയിത്രീം കുലാലനിലയത്തിൽ
നിവേശ്യ പരിചോടേ–ശശികുലവതംസ-
നിശിതരിപുഹിംസ–വിപുലതരമണിഭവന
വിനതിയൊടു വിലസുമൊരു നൃപസദനസവിധമുപയാതാഃ
രംഗേ തദാ സപദി ചെന്നങ്ങിരുന്നവർകൾ
തുഗേ മുദാ മുഖരഭൃംഗേ ദദൃശുരഥ ഭൂപാൻ
സ്മരസദൃശരൂപാൻ–മുരമഥനമതിമധുര
ഭരഹസിത ശുചിവദനമപി സഹജസഹിതമനുകൂലം.
അന്നേരമങ്ങു നൃപകന്യാ വരോരുജന-
മാന്യാ സഖീഭിരതിധന്യാം–രംഗഭൂവി ചെന്നു-
തുഗഭയമാർന്നൂ–രമ്യതരനിജകതനു
ഭംഗി ഭരമഖിലജനകണ്ണിനൊരു കുതൂകമയമാക്കീ
നിന്നോരുനേരമഥ ശൃംഗാരയോനീശര-
മെങ്ങും ചൊരിഞ്ഞു നൃപജാലേ–ആൎത്ത ി
ഭരമാൎനൂ –പാൎത്ഥ ിവവരന്മാർ പേൎത്തു മവർ
തരുണിഗാത്രരുചി പാൎത്തു നിജ-
നേത്രപരിപൂൎത്ത ിയൊടു ചേൎന്നു.പാഞ്ചാലീസ്വയംവരം.
15.14 ശൃംഗാരപദം
തരുണാരുണസരസീരുഹനയനേ വിധുവദനേ
തരുണി! വരികരികേ സുരരമണി! ശുകവാണി!
മന്ദാനിലചലിതം മധുമാസരുചിരമിദം
മന്ദേതരമിഹ കേൾ വിലസുന്നു വനമിന്നു.
ഇന്ദിന്ദിരനിവഹൈരഭിവലിതം കമലമിദം
ഇന്നിങ്ങതികുതുകം തേടുന്നു ഹൃദി നന്നു.
ചന്തം ചിന്തുന്നു ശശികിരണങ്ങളിൽനിന്നു
ചെന്താർശരനധികം വിലസുന്നു മമ നന്നു.
കുമുദം ബഹുസുഖദം കണ്ടാലിന്നധികമിദം
കമനീയമിതധുനാ മരുവുന്നു സഹ വിധുനാ
അധരാമൃതരസമിന്നയി വിതരാശു നീ സരസം
അധികം തവ മണിതം രതിരുചിരം കുരുചതുരം.ഗന്ധൎവവിജയം.
15.15 ദേവീസ്തുതി
‘ബവ്യചരിതേ ഭിക്ഷാം ഭവതി ദേഹി [3]
നവ്യമണിഗണഭൂഷണോത്തമഭൂഷിതേ ഭവ കുടുംബിനി!
കഞ്ജവിലോചനേ കരകലിതമഞ്ജുളകമലകോരകേ!
കഞ്ജബാന്ധവസദൃശഹാടകകുണ്ഡലേ കമനീയരൂപിണി
മഞ്ജുവാണി മനോഹരാംബൂദവേണീ കിസലയരുചിരപദയുഗളേ!
പഞ്ചബാണവിരോധി വാമകളേബരേ ഭവഭയവിനാശിനി
പൎവതേന്ദ്രകുമാരികേ പുരവൈരിഹൃദയസരോജഹംസേ!
സ്വൎവധൂപരിവാരിതേ സുരവൈരി ഹാരണകാരണേ നത-
സൎവവപാപവിമോചനേ സതി സകലശോകവിനാശകാരിണി
പൂൎവദേവനിസുംഭസുംഭനിഷൂദനേ പുരുഹൂതവിനുതേ!
നളിനഭവഗതഭയമോചിനീ നിഖിലഗുണഗണവാസിനീ
മണീവലയഭൂഷിതകരയുഗേ, വര-
കനകകുലശസുശോഭികചയുഗേ–കുലിശധര
മണിമയകാന്തിവിരാജിതേ കരഭോരുജനനീ!
കലശഭവമുഖമുനിഗണാഞ്ചിതദിവ്യപാദസരോജയുഗളേബകവധം.
15.16 പോർവിളി
൧. ‘പോരിനാശു വരിക ദുൎമ്മതേ!
പോരിനാശു വരിക ദുൎമ്മതേ.
ക്ഷത്രിയാധമനീയെന്നൊടത്രനിന്നു പൊരുതവെങ്കിൽ
ശസ്ത്രധാരകൊണ്ടു നീ നികൃത്തനാകുമതിജവാൽ.
ഹന്ത നിന്റെ ഭുജബലങ്ങളറിയുമിന്നു ഞാനെടാ
അന്തകന്റെ പുരിയിലിന്നു നിന്നെയാക്കുവാൻ ദൃഢം.’ സുഭദ്രാഹരണം.൨. ‘രാത്രിഞ്ചരവനിതേ നീ മോചയ
വൃത്രവൈരിപുരകാമിനിമാരെ.
ചിത്രം തവ ചേഷ്ടിതമോൎത്ത ാലിഹ
പത്രിഗണങ്ങൾക്കൂണാകുന്നീ.
അമരാവതിയായീടും പുരിയിലധുനാ
വരുവാനേവനതുള്ളൂ?
അമരവൈരിതരുണിയതാം നിന്നെ
പരിചൊടു ബന്ധിച്ചീടും ഇന്നെ.’നരകാസുരവധം.
നരകാസുരവധമാണു് തമ്പുരാന്റെ ഒടുവിലത്തേ കൃതി. അതു പൂൎത്ത ിയാക്കിയതു് അശ്വതിതിരുനാൾ തമ്പുരാനാണെന്നു പറഞ്ഞുവരുന്നു. അതു വാസ്തവമാണെങ്കിൽ ഈ ആട്ടക്കഥകളെല്ലാം ൯൬൯-ാമാണ്ടിനു മുമ്പു് രചിക്കപ്പെട്ടവയായിരിക്കണം. ൯൭൩ കുഭം ൬-ാംനു ശിവരാത്രിദിവസം ഒരു മണിക്കും രണ്ടുമണിക്കും മധ്യേയാണു് അവിടുന്നു നാടുനീങ്ങിയതു്.
15.17 അശ്വതിതിരുനാൾ എളയതമ്പുരാൻ
ഈ തിരുമേനി ൯൩൧-ൽ തിരുവവതാരം ചെയ്തു. കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാനായിരുന്നു അവിടുത്തേ പിതാവു്. ആ കോയിത്തമ്പുരാൻ ഒരു മഹാവിദ്വാനായിരുന്നതിനാൽ, പുത്രന്റെ ദ്വേധാഗുരുസ്ഥാനം അദ്ദേഹം വഹിച്ചു. എന്നാൽ ‘ശ്രീമച്ഛങ്കരനാരായണഗുരുചരണപരിചരണപ്രാപ്തവിദ്യാവൈശദ്യേന’ എന്നു് ശൃംഗാരസുധാകരംഭാണത്തിൽ സംസ്മരിക്കപ്പെട്ടിരിക്കുന്ന ശങ്കരനാരായണസൂരി ആയിരുന്നിരിക്കാം അദ്ദേഹത്തിന്റെ പ്രധാന ഗുരു. ൯൪൬-ൽ ആറ്റുങ്ങൾ വച്ചു് അവിടുത്തെ തിരുമാടമ്പു നടന്നു. അവിടുന്നു പട്ടും പരിവട്ടവും ഇട്ടതു് ഉളിയാഴത്തുറ അയ്യറത്തലവീട്ടിലെ ഒരു സ്ത്രീരത്നത്തെ ആയിരുന്നു എന്നു മാത്രം അറിയാം. ൯൬൯ ധനു ൨൬-ാനു ഈ പുണ്യശ്ലോകൻ ദിവംഗതനായി.
അശ്വതിതിരുനാൾ തമ്പുരാൻ സംസ്കൃതത്തിൽ വഞ്ചി മഹാരാജാസ്തവം, സന്താനഗോപാലം, കാൎത്ത വീര്യവിജയം എന്നി പ്രബന്ധങ്ങൾക്കു പുറമേ രുക്മിണീപരിണയം നാടകവും, ശൃംഗാരസുധാകരംഭാണവും രചിച്ചിട്ടുണ്ടു്. മികച്ച കവിതാവാസനയുടേയും ഉറച്ച വ്യുൽപത്തിയുടേയും പരിണിതഫലങ്ങളാണു് ഈ കാവ്യതല്ലജങ്ങൾ. സരസങ്ങളായ ആശയങ്ങളെ മധുരമധുരസാർദ്രമായ വാക്കുകളിൽ പൊതിഞ്ഞു രചിച്ചിട്ടുള്ള നാലു് ആട്ടക്കഥകളും അവിടുന്നു നമുക്കു സമ്മാനിച്ചിട്ടുണ്ടു്. അവ കോട്ടയംതമ്പുരാന്റെ കൃതികളേക്കാൾ ഒട്ടും താഴെയല്ല. കാവ്യഗുണത്തെ സംബന്ധിച്ചിടത്തോളം അവ കുറേക്കൂടി ഉച്ചശ്രേണിയിലാണു് സ്ഥിതിചെയ്യുന്നതെന്നു പോലും പറയാം. ദ്രാക്ഷാപാകത്തിലുള്ള ആ നാലു കവിതകളും സഹൃദയഹൃദയരഞ്ജനം ചെയ്തുകൊണ്ടു് ഇന്നും ജീവിക്കുന്നു.
കാൎത്തികതിരുനാൾ തമ്പുരാൻ,
‘അൎണ്ണോജാക്ഷികളെ ഹരിച്ചൊരു നിൻ
കൎണ്ണനാസികാകുചകൃന്തനമിഹ
തൂൎണ്ണം ചെയ്‍വൻ കണ്ടുകൊൾക നീ’
എന്നുവരെ ഓലയിൽ എഴുതിവച്ചിട്ടു് ആശയം അവസാനിച്ചു പോകയാൽ, അടുത്ത വരിക്കു് എവിടെപ്പോകേണ്ടൂ എന്നുള്ള ആലോചനയോടുകൂടി അതിനെ മേശപ്പുറത്തു വച്ചിരുന്നതായും മഹാരാജാവു് ഇല്ലാതിരുന്ന അവസരത്തിൽ അശ്വതിതിരുനാൾതമ്പുരാൻ അവിടെ എഴുന്നള്ളി മേശപ്പുറത്തു ഇരുന്ന ഓലയും നാരായവും എടുത്തു്
‘നൎണ്ണയമതിനുണ്ടു മേ കരാളേ’
എന്നു പൂരിപ്പിച്ചുവച്ചിരുന്നതായും മഹാരാജാവുതിരുമനസ്സുകൊണ്ടു സന്തോഷിച്ചു് “അപ്പനു നല്ല വാസനയുണ്ടു്. ബാക്കിയും അപ്പൻ തന്നെ തീൎക്കണം’ എന്നു് അരുളിച്ചെയ്തതായും ഒരു കഥയുണ്ടു്. അങ്ങനെയാണത്രേ നരകാസുരവധം അവിടുന്നു് പൂരിപ്പിക്കാൻ ഇടയായതു്. മാഘൻ, മുരാരി, ഭവഭൂതി മുതലായ കവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവികളെ അവിടുന്നു് ഉപജീവിച്ചുകാണുന്നു. ഈ രാജകവി കോട്ടയത്തുതമ്പുരാനെ അനുകരിച്ചിട്ടുണ്ടെങ്കിൽ, കിളിമാനൂർ വിദ്വാൻകോയിത്തമ്പുരാൻ, കേരളവൎമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ പ്രൗഢകവികൾ അവിടുത്തെ കാവ്യ സരണിയേത്തന്നെയാണു് പിന്തുടൎന്നിട്ടുള്ളതു്.
അശ്വതിതിരുനാൾ തമ്പുരാന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ള മനോഹാരിത ഒന്നു പ്രത്യേകം തന്നെയാണു്.
‘സോൽക്കണ്ഠം കളകണ്ഠകണ്ഠമുരളീനാളീഗളൽപഞ്ചമേ
കിഞ്ചിൽകിഞ്ചിദുദഞ്ചിതലതാസരമെന്നകുഞ്ജാന്തരേ
പ്രാചീനാചലമൗലിമണ്ഡനവിധിം പ്രാപ്തം വിധോൎമ്മണ്ഡലം
ദൃഷ്ട്വാ തുഷ്ടമനാ ജഗാദ നൃപതിഃ പ്രേമാകുലാഃ പ്രേയസീഃ’
എന്ന രുക്മിണീ സ്വയംവരത്തിലേയും,
‘ഗാഢോൽക്കണ്ഠവിലാസിജാലവിവിധക്രീഡാനിദാനേ ദിനേ
സദ്യഃസ്വീകൃതവിക്രിയാ ന ഭുവനേ വാസന്തികേ സന്തി കേ
ഇത്യാലാപിനി കോകിലാരവിമിഷാൽ കേളീവനേ ജാതുചി-
ദ്രാജാ നിർജ്ജിതരാജരാജവിഭവഃ പ്രോചേ വചഃ പ്രേയസീം.’
എന്ന അംബരീഷചരിതത്തിലേയും,
‘സ്വൈരം കൈരവബന്ധുബന്ധുരകരശ്രേണീകൃപാണീലതാ
ലൂനപ്രൗഢതമസ്തമാലഗഹനേ ഹാലാം പിബൻമോഹനേ
മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരേ
രേമേ രൈവതകാചലേ സഹ വധൂജാലേന നീലാംബരഃ’
എന്ന പ്രൗണ്ഡ്രകവധത്തിലേയും ശ്ലോകങ്ങൾ നോക്കുക. ഇവ എല്ലാം,
‘മാധുര്യവ്യഞ്ജകൈവൎണ്ണൈ രചനാ ലളിതാത്മികാ
ആവൃത്തിരല്പവൃത്തിവാ വൈദർഭീ രീതിരിഷ്യതേ’
എന്ന ലക്ഷണമനുസരിച്ചു് വൈദർഭീരീതിയിലുള്ളവയാണെങ്കിൽ,
‘ജ്യാഘാതശ്രേണിജാഗ്രൽ ഭൂജഭൂജഗരസഞ്ജായിതാസിപ്രകാണ്ഡ
വ്യാലീഢപ്രൗഢവൈരിക്ഷിതിരമണഗണപ്രാണവാതപ്രരോഹഃ
മധ്യേ യുദ്ധം നിയുദ്ധ്യദ്രുതമഥയവനാൻ ദീർഘനിദ്രാം നനീഷുർ-
ബദ്ധാടോപം ബഭാഷേ പ്രഥിതഭുജമദാഡംബരാനംബരീഷഃ’
എന്നിങ്ങനെ ഓജഃപ്രകാശകമായ ഗൗഡീരീതിയിലും അവിടുന്നു് അതിശയിക്കതന്നേ ചെയ്യുന്നു.
15.18 രുക്മിണീസ്വയംവരം
ധൎമ്മശീലശിഖാമണിയും ‘അശേഷധരണീപതിചക്രചക്രവിക്രാന്തവിശ്രുതയശാ’വുമായ ഭീഷ്മകൻ ‘കളകണ്ഠകണ്ഠമുരളീ നാളീഗളൽപഞ്ചമ’വും ‘കിഞ്ചിൽ കിഞ്ചിദുദഞ്ചിതാഞ്ചിതലതാസഞ്ഛന്ന’വുമായ കുഞ്ജാന്തരത്തിൽവച്ചു്, ‘പ്രാചീനാചലമൗലിമണ്ഡലവിധിയെ പ്രാപിച്ച വിധുമണ്ഡലം കണ്ടിട്ടു് സന്തുഷ്ടചിത്തനായി, പ്രേമകുലരായ തന്റെ പ്രേയസിമാരോടുകൂടി രമിക്കുന്നു.
‘പരധരണീപതിവരനികരേണ
പരിലാളിതപദകമലകരേണ
പരിശീലയ മലയാചലപവനം
പരിചലിതാഖിലനവനീപവനം
മീലതി കമലവനം ഗുണവസതേ!
ലോലവിലോചനനിൎജ്ജ ിതമിവ തേ
വിധുകരവിദലിതകുവലയപടലം
വിലസതിമദചലമധുകരചടുലം
കുചകലശോപരി കുങ്കുമമകരം
രചയ ജനാന്തരമോഹനചതുരം.
കചനിചയം കുരു സുമനോരുചിരം
കലയ മയാ സഹ രതിപതിസമരം
മധുരജനീസമയം രമണീയം
വിധുമുഖ! വാഞ്ഛതി രമണീയം’
എന്നിങ്ങനെ ശൃംഗാരപദങ്ങളിൽ അവിടുന്നു് ജയദേവനെയാണു് അനുകരിച്ചു കാണുന്നതു്. വാണീദേവി അവിടുത്തെ ജിഹ്വാഗ്രത്തിൽ തുള്ളിക്കളിക്കുമ്പോലെ തോന്നുന്നു. ആദ്യക്ഷരപ്രാസം, കേരളപ്രാസം, അന്തനുപ്രാസം, മഹാരാഷ്ട്രപ്രാസം ഇത്യാദി പ്രാസങ്ങളെല്ലാം പ്രയോഗിക്കുന്നതിൽ ഇക്കവി വിരുതനാണു്. അവയ്ക്കുവേണ്ടി അൎത്ഥ ത്തെ കൊല്ലേണ്ട ആവശ്യവും അദ്ദേഹത്തിനു നേരിട്ടുകാണുന്നില്ല.
‘കലയ മയാ സഹ രതിപതിസമരം’ എന്നിങ്ങനെ നായികയെക്കൊണ്ടു് രതിപ്രാൎത്ഥ ന ചെയ്യിപ്പിച്ചിരിക്കുന്നതു് അവാചീനന്മാരായ ചില നിരൂപകന്മാൎക്കു ് രസിക്കുന്നില്ലെന്നു തോന്നുന്നു. നാടകങ്ങളിലാണെങ്കിൽ ഇതു തീരെ വർജ്യമാണെന്നു പറയാം. നായികമാർ രഹസ്സിങ്കലും തുറന്നു് രതിപ്രാൎത്ഥ ന ചെയ്യാറില്ലെന്നുള്ളതു പരമാൎത്ഥ മാണു്. എന്നാൽ അവർ ചേഷ്ടാവിശേഷങ്ങളാൽ തങ്ങളുടെ രതിവിഷയകമായ ഇംഗിതങ്ങളെ പ്രകാശിപ്പിക്കുമെന്നുള്ളതും വാസ്തവമാകുന്നു. മൂകാഭിനയമായ കഥകളിയിൽ ‘കലയ മയാ സഹ രതിപതി സമരം’ ഇത്യാദി വാക്കുകൾ ആംഗ്യരൂപത്തിൽ പരിണമിക്കുന്നതിനാൽ മേല്പറഞ്ഞ ആക്ഷേപം സാധുവാണെന്നു തോന്നുന്നില്ല.
ഭീഷ്മകൻ ‘വരരാമണീയകഗുണഗ്രാമാഭിരാമാകൃതി’യായ തന്റെ പുത്രി രുക്‍മിണിക്കു് തക്ക വരൻ ആരാണെന്നു് ആലോചിച്ചുകൊണ്ടിരിക്കെ, ‘ജടാകലാപഭസിതശ്രീ നീലകണ്ഠച്ഛവി’യായ നാരദൻ അവിടെ പ്രവേശിച്ചു്, അവൾക്കു യോഗ്യനായ വരൻ ദ്വാരാവതിയിൽ വാഴുന്ന ശ്രീകൃഷ്ണഭഗവാനാണെന്നു പറകയാൽ, അങ്ങനെതന്നെയാകട്ടെ എന്നു് അദ്ദേഹം നിശ്ചയിക്കുന്നു. പിതാവിന്റെ ഈ നിശ്ചയം അറിഞ്ഞു കോപാന്ധനായിത്തീൎന്ന രുക്‍മി,
‘ഭൂപവരനാകും തവ നന്ദിനയേ–ഇന്നു
ഗോപബാലപാശകനോ നൽകീടുന്നു?
ജാതിയെന്നതുമുണ്ടോ പാൎത്തു കാൺകിലിന്നു
പൂതനയേ ഹനിച്ചോരു പാപനാമവന്നു?’
എന്നു് ഭീഷ്മകനോടു ചോദിക്കുന്നു. അദ്ദേഹമാകട്ടേ,
‘വാസുദേവൻ തന്നൊടു മമ തമയ!
വൈരമിദമരുതരുതേ.
സജ്ജനവിരോധമരുതേ–മമ തനയ
സകലജനനിന്ദ്യമറിക.’
എന്നു് ഉപദേശിക്കുന്നുവെങ്കിലും,
‘എന്തു താവകകാമമെന്നാൽ വീര തവ
ചിന്തയതിനെന്തു്? ചെയ്വൻ’
എന്നുകൂടി സമ്മതിക്കുന്നു. രുക്‍മിയുടെ ഉപദേശം അനുസരിച്ചു് പിതാവു് തന്നെ ചേദിപനു നല്കാൻ പോകുന്നു എന്നുകേട്ടു് രുക്‍മിണി വിലപിക്കയും നന്ദാത്മജൻ തന്റെ നാഥനായ് വരുന്നതിനു് ദുൎഗ്ഗാദേവിയോടു പ്രാൎത്ഥ ിക്കയും ചെയ്യുന്നു.
ഇങ്ങനെ വിലപിച്ചു വിലപിച്ചും ഭൂഷാവിശേഷപരാങ്മുഖിയായും വൎത്ത ിക്കുന്ന ആ രാജകന്യ ഒരു ബ്രാഹ്മണനെ വരുത്തി അദ്ദേഹം മുഖേന തന്റെ അഭിലാഷത്തേയും അതിനു നേരിട്ടിരിക്കുന്ന വലുതായ പ്രതിബന്ധത്തേയും ഭഗവാനെ അറിയിക്കുന്നു. ബ്രാഹ്മണൻ ചെന്നു് ആ സന്ദേശത്തെ ശ്രീകൃഷ്ണനെ അറിയിക്കയും, അദ്ദേഹം,
‘തരുണീമണിയാമെന്നുടെ രമണിയെ
തരസാ കൊണ്ടിഹ പോന്നീടുന്നേൻ’
എന്നു വാഗ്ദാനം ചെയ്തിട്ടു് ദൂതനെ കുണ്ഡിനപുരിയിലേക്കു തിരിച്ചയയ്ക്കയും ചെയ്യുന്നു. ദൂതൻ മടങ്ങിവന്നു് ദേവിയെ വിവരം അറിയിക്കുന്നു.
സ്വയംവരദിവസം ഭഗവാനും വാഗ്ദാനമനുസരിച്ചു് കുണ്ഡിനപുരിയിൽ എത്തുന്നു. ഭീഷ്മകൻ അദ്ദേഹത്തെ യഥോചിതം സൽക്കരിക്കയും ചെയ്യുന്നു. നൃപസുതയേ ഹരിക്കാനായിട്ടാണു് ശ്രീകൃഷ്ണൻ വന്നിരിക്കുന്നതെന്നും ‘രാജവരൻ തന്റെ പുത്രിയെ ദ്രുതം വ്യാജേനകൊണ്ടങ്ങുപോമവൻ’ എന്നും ചേദിവംശശിഖാമണിയായ ദമഘോഷജൻ രാജാക്കന്മാരോടു പറയുകയും,
‘വീരരാം നാമിങ്ങിരിക്കവേ രണ-
ഭീരുവാം ശൗരി ഹരിക്കുമോ?
എങ്കിലവനെ ഹനിപ്പതിന്നൊരു
ശങ്കയില്ലിങ്ങു ധരിക്കണം.’
എന്നു് അവർ ഉറപ്പുകൊടുക്കയും ചെയ്യുന്നു. ഏതാനും ബ്രാഹ്മണർ പ്രവേശിച്ചു് കണ്ണന്റെ വരവിനേപ്പറ്റിയും മറ്റും അനുകൂലമായും പ്രതികൂലമായും വിമൎശനം ചെയ്യുന്നു സ്വയംവരമുഹൂൎത്ത വും അടുക്കുന്നു.
‘പഞ്ചബാണൻ തന്റെ ചാപവല്ലി’ പോലിരിക്കുന്ന ആ ‘രാജന്യപാളീഹൃദയകമലിനീരാജഹംസി’ സൎവാഭരണവിഭൂഷിതയായി ശ്രീപാൎവതീദേവിയെ വന്ദിപ്പാനായി ക്ഷേത്രത്തിലേക്കു പോകവേ ശ്രീകൃഷ്ണൻ വന്നു് തേരിലേറ്റിക്കൊണ്ടു പോകുന്നു. ആ സംഭവത്തെ വൎണ്ണിക്കുന്ന ശ്ലോകം ഒന്നുദ്ധരിച്ചുകൊള്ളട്ടേ.
മന്ദമന്ദമരവിന്ദസുന്ദരദൃശം ഗിരീന്ദ്രമുഹിതുഃ പദാ-
ദിന്ദിരാമിവ കരാഞ്ചലാഞ്ചിതമരന്ദസാന്ദ്രവനമാലികാം
കന്ദബാണവിജയശ്രിയം നൃപതിവൃന്ദമദ്ധ്യമുപസംഗതാം
സ്യന്ദനം സമധിരോപ്യ താം സമഭിനന്ദയൽ സ മധുസൂദനഃ.
അതു കണ്ടു് ശിശുപാലൻ ഭഗവാനെ എതിൎക്കു ന്നു. മറ്റു രാജാക്കന്മാരും എതിരിടുന്നു. എന്നാൽ രാജാക്കന്മമാരെല്ലാം മാധവായുധമേറ്റു് ഓടിക്കളയുന്നു. ഒരു ഭടൻ ചെന്നു വിവരം രുക്‍മിയെ ധരിപ്പിക്കവേ അയാൾ,
‘ഗോപബാലക ധീരനെങ്കിലോ
ചാപപാണിയായ് വരിക പോരിനായ്
കൂൎത്ത ശരങ്ങൾ കൊണ്ടിടുന്നേരം
ആൎത്ത നായ് ദൂരെ ധൂൎത്ത മണ്ടിടും.
ദക്ഷതയെല്ലാമിക്ഷണം കാണാം
സക്ഷതനായിട്ടിക്ഷിതൗ വീഴും’
എന്നു പറഞ്ഞുകൊണ്ടു് ഭഗവാനോടടുക്കുന്നു. ഭഗവാനാകട്ടെ അദ്ദേഹത്തെ തോല്പിച്ചു ബന്ധിക്കുന്നുവെങ്കിലും രുക്‍മിണിയുടെ പ്രാൎത്ഥ ന അനുസരിച്ചു മോചിപ്പിക്കുന്നു.
അനന്തരം മധുധ്വംസി രുക്‍മിണിയേയും കൊണ്ടു കടക്കുന്നതിനു യിയാസുവായിരിക്കേ, സ്പൎദ്ധാശാലികളായ രാജാക്കന്മാർ തടുക്കാൻ ഭാവിക്കുന്നതു കണ്ടു് ബലരാമൻ ‘ശാത്രവഗാത്രശോണിതഝരൈരാപാടല’മായ ലാംഗലത്തെ ചുഴറ്റിക്കൊണ്ടു്,
“കണ്ഠേതരതരസാ ഞാനരിവര-
കണ്ഠമരിവതും കണ്ടിടു വീര!
മാദ്യൽ പികമൊഴി രുക്‍മണിയെക്കൊ-
ണ്ടദ്യ മുകുന്ദൻ വരുമളവിൽ പഥി
ചൈദ്യാദികളാം ഭൂപാലന്മാർ
ഉദ്യോഗിച്ചു തടുത്തതുമൂലം
ഉൽക്കൂലഭുജപ്രൗഢിമ കലരും
ദിക്പാലന്മാർ വരികിലുമിന്നിഹ
മൽക്കഹലാഹതികൊണ്ടവരായുധ-
മൊക്കെ വെടിഞ്ഞു തിരിക്കും നിയതം.”
എന്നു സത്യകിയോടു പറയുന്നു.
‘കല്പാക്ഷേപാതിരൂക്ഷക്ഷുഭിതഘനഘടാ
നിഷ്ഠൂരാഘാതഭൂത-
ധ്വാനസ്പർദ്ധ്യട്ടഹാസപ്രകടിത നിജ ദോൎദ്ദണ്ഡ-
ചണ്ഡപ്രതാപ’
നായ മാഗധൻ ‘കൃഷ്ണാഭ്രാദ ഭ്രശോഭാമദഭരഭിദുരഭ്രാജമാനപ്രതീക’നായ ശ്രീകൃഷ്ണനെ തടയുന്നു. ഭഗവാനാകട്ടെ ദേവിയേയും കൊണ്ടു സ്വപുരം പ്രാപിക്കയും ചെയ്യുന്നു.
“കലയാമി ചാരുകലയാമിനീപതി
പ്രതിമാനനം കലിതമാനനം ജനൈഃ
അളികാന്തലോലദളികാന്തകുന്തളം
മഹദിന്ദ്രനീലമണിമേചകം മഹഃ.”
എന്ന മംഗളപദ്യത്തോടുകൂടി കഥയെ അവസാനിപ്പിക്കുന്നു. മുദ്രിതമായ ഈ കഥയുടെ ഒടുവിൽ ഒന്നുരണ്ടു യുദ്ധപ്പദങ്ങൾ കാണ്മാനില്ല.
15.19 പൗണ്ഡ്രകവധം
ഇതു കുറേക്കൂടി പ്രൗഢമായ ഒരു കഥയാണു്. ശ്രീകൃഷ്ണൻ സഗൎഭ്യസഹിതം, ‘നിഷ്പ്രതിമപ്രതാപഗരിമഭ്രാജിഷ്ണു’ക്കളായ വൃഷ്ണികളേയും പാലിച്ചു് ദ്വാരകയിൽ വസിക്കുംകാലത്തു് ഒരുദിവസം ജ്യേഷ്ഠനോടു്,
‘ശൈശവകാലേ പോഷിതരായ് നാം
യശോദാനന്ദന്മാരുടെ കൃപയാ.
ക്ലേശംപൂണ്ടവർ വാണീടുന്നു
കേവലമിഹ നമ്മുടെ വിരഹേണ.
ബന്ധുരമാം വചനംകൊണ്ടവരുടെ
സന്താപം തീൎത്ത ിടുവതിന്നായ്
നിന്തിരുവടിയുടെ തിരുമനതാരിൽ
ഹന്ത കൃപാലവമുണ്ടാകേണം.’
എന്നു പ്രാൎത്ഥ ിക്കുന്നു. ബലരാമൻ ‘സാധുതര’മായ ആ അപേക്ഷ കൈക്കൊണ്ടു് ഗോകുലത്തിൽ ചെന്നു് ‘ദുസ്സഹവിപ്രയോഗദഹനക്ലിഷ്ടനാ’യ നന്ദനെ വന്ദിച്ചിട്ടു്,
‘വക്ത്രാംഭോജമരന്ദസാന്ദ്രലഹരീ സന്ദോഹശങ്കാവഹ’ങ്ങളായ വ്യാഹാരങ്ങളാൽ അദ്ദേഹത്തിന്റെ ഹൃദയത്തെ ശിശിരീകരിക്കുന്നു.
‘മന്ദഹസനം തൂകി മധുരമൊഴിയെന്തു മമ
നന്ദനൻ ചൊന്നതുമമന്ദമിഹ ചെല്ക.
ഇങ്ങനെ വാഴുന്ന ഞങ്ങളെഗ്ഗോവിന്ദൻ
എങ്ങനെ കാണാതെയങ്ങു വാഴുന്നു?’
എന്നീ വാക്കുകളിൽ സ്ഫുരിക്കുന്ന പുത്രവാത്സല്യം അനപലപനീയമായിരിക്കുന്നു.
‘പ്രേമരസമിയലും ദാമോദരാനനം
താമസംകൂടാതെ താത കാണായ്വരും’
എന്നു പറഞ്ഞു്, അദ്ദേഹത്തിനെ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ ബലരാമൻ യശോദയെ ചെന്നു കാണുന്നു.
‘കണ്ണനുടെ പൂമേനിയെന്നു കണ്ടു
കണ്ണുകൾ സഫലമാകുന്നു?
മുരവൈരിതന്റെ മൃദുവാദം കേൾപ്പാൻ
മനസി വളരുന്നു മമ മോദം’
എന്നുള്ള യശോദാപ്രശ്നത്തിനും അദ്ദേഹം മുൻപറഞ്ഞപോലെ മറുപടി പറയുന്നു.
വസന്തകാലമണയുന്നു. നീലാംബരൻ ‘കൈവരബന്ധുബന്ധുരകരശ്രേണീകൃപാണീലതാലൂനപ്രൗഢതമസ്തമാലഗഹന’വും ‘മാദ്യൽ കോകിലകാമിനീ കളവചോവാചാലിതാശാന്തരവു’മായ രൈവതകാചലത്തിൽ സ്വപത്നിമാരോടുകൂടി രമിക്കുന്നു. അടുത്ത രണ്ടു ശൃംഗാരപദങ്ങളും അത്യന്തം മനോജ്ഞമായിരിക്കുന്നു.
‘മാധവസമയമിദം മധുരതരം മധുമൊഴിമാരേ കണ്ടാലും!
സാധുശീലമാരേ നാം സമ്പ്രതി മദനനെ
ആരാധനം ചെയ്വാനാരാമേ പോകയല്ലീ,
സുന്ദരിമാരേ വിപിനം കാണ്ക സുരഭിലമതിവിജനം,
മന്ദമാരുതവീജനം മദനദഹനദീപനം,
കുന്ദലതാഗൃഹമതിരുചിരം കുസുമലളിതമധുരസശിശിരം,
ചന്ദ്രകരാങ്കുരവിശദതരം ചടുലപികാഞ്ചിതരവമുഖരം
നന്ദനവിപിനവിനിന്ദിതമിതു കുരുവിന്ദരുചിരുചിരകന്ദള നികരം,
കനകകമലകലികം നല്ല കമനീയമണിവാലുകം
മനസിജ ജയസാധകം നല്ല കമനീയമണിവാലുകം
വനതടഭൂവി കമലാകരം വരതനു കാൺക മനോഹരം
ഘനമദമധുകരമേദുരം കളകളഹംസവിഭാസുരം
അനുപമമിതിനുടെയനുതടമഴകിനൊടനവധി വിഹരതി വനമൃഗവിസരം.’
15.20 നായികമാരുടെ പദം
‘പ്രാണനായക ശൃണു മമ വചനം
ഏണാങ്കസമവദന–കാണുക മാധവകാലവിലാസം.
മാലതീലതകളാം മാനിനിമാരാലനു-
വേലമഞ്ചിതനായി കുസുമകുലേന
ലോലംബഗാനലോലസാരംഗമതിലേറി
മാലേയപവനാനൻ മന്ദമിതാ വരുന്നു.
വർണ്ണവിജിതഹേമവർണ്ണയായ്‍വിലസുന്നു
കർണ്മികാരമഞ്ജരി കാൺകയീ വിപിനേ.
പൂർണ്ണയൗവനമധുസംഗതവനികയുടെ
കർണ്ണയുഗകലിത കൎണ്ണകിന്യെന്നു തോന്നും.
ശ്യാമളാങ്കമെന്നിതു ശങ്കയെന്തിനു വൃഥാ?
വ്യോമതളിമം തന്നിൽ യാമിനീരമണി
കാമകേളികൾ ചെയ്തു കാമം തളർന്നതിനാൽ
സോമനുടെയുരസി സ്വൈരം ശയിച്ചീടുന്നു.’
ശബ്ദങ്ങളുടെ പരസ്പരമുള്ള ഇണക്കമാണല്ലോ ശയ്യ. ഈ മാതിരി ഒരു ശയ്യാവിശേഷം അപൂൎവ്വം ചില ഭാഷാകവികളുടെ കൃതികളിലേ കാണ്മാനുള്ളു. പിൽക്കാലത്തേ കഥകളികൎത്ത ാക്കന്മാരിലധികം പേരും അശ്വതിതിരുനാൾ തമ്പുരാനെ അനുകരിക്കയാലാണു്, ശൃംഗാരപദങ്ങളിൽ ഒട്ടു മുക്കാലും ഒരേകരുവിൽ വാൎക്കപ്പെട്ടവയെന്നപോലെ തോന്നിക്കുന്നതു്.
നീലാംബരൻ ഇങ്ങനെ രമിച്ചുകൊണ്ടിരിക്കുന്നതു് വപുഷ്മാനായ സാക്ഷാൽ ദൎപ്പമോ എന്നു തോന്നുമാറുള്ള ഒരു കപി കണ്ടിട്ടു്,
‘ചാരുചപലാലുളിതശാരദഘനംപോലെ
നാരീപരിവാരനിവനാരഹോ ധീരൻ?’
എന്നു വിസ്മയിക്കുന്നു. ഒടുവിൽ,
‘മിത്രമാമെന്നുടെ ധാത്രീസുതന്റെ ഗള-
കൎത്ത നം ചെയ്ത യദുധൂൎത്ത ാഗ്രജനിവൻ’
എന്നു മനസ്സിലാവുകയാൽ,
‘ഉന്നതബലേന ഞാൻ ചെന്നവനെയാഹവേ
കൊന്നനൃണനായിങ്ങു വന്നീടുവനധുനാ.’
ഇങ്ങനെ നിശ്ചയിച്ചുകൊണ്ടു് അവൻ ബലരാമനെ ആക്രമിക്കുന്നു. യുദ്ധത്തിൽ വിവിദൻ ഹനിക്കപ്പെടുന്നു.
നരകാശ്രയണോചിതക്രിയോ-
പ്യഭജദ്രാമഹതോ ദിവം കപിഃ
നിധനാദപി താരയന്തി ഹി
സ്പൃഹണീയാ മഹതാം സമാഗമാഃ.
ഇങ്ങനെ ഇരിക്കേ ഒരു ദിവസം കുരൂശപതിയായ പൗണ്ഡ്രകൻ ദ്വാരകയിലേക്കു് ഒരു ദൂതനെ അയച്ചു് ഇങ്ങനെ അറിയിക്കുന്നു.
“പാരാവാരശായിയാം പത്മാവല്ലഭൻ ദേവൻ
പാരിടം പാലിപ്പാനവതാരംചെയ്തു ഞാനെ-
ന്നോരോന്നേ നിനച്ചഹങ്കാരമുള്ളിലുണ്ടാക
കാരണം നിജ ധൎമ്മകൎമ്മ വിചാരവിമുഖനായ്-
ദ്ധരിച്ചൊരു ചാരുരഥാംഗഗദാംബുരുഹാദി മദം
കളക വിശങ്കം
കല്യതയോൎക്കിലിതു വല്ലവതരുണിമാ-
രെല്ലാവേരുമഭിനന്ദിക്കും–അവരുടയ
വല്ലഭമാർ വന്നു വന്ദിക്കും–അതു മാത്രമല്ലാ-
തില്ല ഫലമൊരു തെല്ലു മതിലിഹ
നല്ലതിതു തവ പാൎക്കിലെൻപദ-
പല്ലവതല്ലജമാശ്രയ ജഗദവലംബം
വിഹതവിളംബരം”
ഈ നിന്ദാവചനം കേട്ടു് സാത്യകി കോപാന്ധനായിട്ടു്
‘പുഷ്കരലോചനനാം ഭഗവാന്റെ തിരസ്കൃതി കേട്ടുളവായ
ദുഷ്കൃതി കളവതിനവനുടെ രുധിരേ നിഷ്കൃതിരാപ്ലവനം’
എന്നു് പറഞ്ഞയയ്ക്കുന്നു. ഭഗവാനാകട്ടെ, ഗരുഡനെ സ്മരിക്കയും ഗരുഡൻ പ്രത്യക്ഷനാവുകയും ചെയ്യുന്നു.
‘കൂൎത്ത ശരാഹതികൊണ്ടിന്നവരുടെ
മൂൎത്തി പിളൎന്നുടനേ രണഭൂമൗ
കാൎത്ത ാന്തികപുരദൂതന്മാരുടെ
വാൎത്ത ാകരനായാകീടണം’
എന്നു് ഭഗവാൻ ഗരുഡനോടു് പറഞ്ഞുകൊണ്ടിരിക്കേ, പ്രൗണ്ഡ്രകന്റെ രണ്ടു കിങ്കരന്മാർ വന്നു് ആക്രമിക്കുന്നു. പക്ഷീന്ദ്രൻ അവരെ രണ്ടുപേരെയും സസൈന്യം ഹനിക്കുന്നു. അനന്തരം കുരൂശാധിപതി യുദ്ധത്തിനു വന്നടുക്കുന്നു. ആ യുദ്ധഫലത്തെ കവിതന്നെ വൎണ്ണിക്കട്ടേ.
‘നികൃത്താതിമത്തേഭരക്തൗഘ തൃപ്ത-
പ്രമത്തോന്നതോത്താള വേതാളനൃത്തേ
കുരൂശാധിനാഥേ രണേ ശൗരിണാഥോ-
രുഷാനായി നിദ്രാമനുത്ഥാനമുദ്രാം’
പിളൎക്കപ്പെട്ട ആനത്തലവന്മാരുടെ രക്തസമൂഹം കുടിച്ചു് തൃപ്തിയടഞ്ഞ വേതാളങ്ങൾ തുള്ളിക്കളിച്ചുകൊണ്ടിരിക്കുന്ന ആ യുദ്ധഭൂമിയിൽ വച്ചു് അവൻ ‘അനുത്ഥാനമുദ്ര’യായ അതായതു് ഒരിക്കലും ഉണൎന്നണീല്ക്കാത്തതായ നിദ്രയിലേയ്ക്കു നയിക്കപ്പെട്ടുവത്രേ.
കോട്ടയംകൃതികളിലെപ്പോലെയുള്ള യമകപ്പണിയിലും ഇക്കവി ചതുരൻതന്നെയാണു്. നോക്കുക:
‘സഹസൈസ്സഹസൈനികൎന്നിനീഷുഃ
പരമന്തം പരമന്തമംബുജാക്ഷഃ
വിനതോ വിനതോത്ഭവം നിദദ്ധ്യൗ
സുമനോഭിസ്സുമനോഭിരാമകീൎത്ത ിഃ.’
പിതാവിന്റെ മരണത്താൽ ദുഃഖിതനായ സുദക്ഷിണൻ ശ്രീകൃഷ്ണനോടുള്ള പക വീട്ടുന്നതിനു വേണ്ടി ശിവനെത്തപം ചെയ്തു് പ്രത്യക്ഷപ്പെടുത്തുന്നു.
‘തൂർണ്ണം ദക്ഷിണമാഭിചാരവിധിനാ വഹ്നി സമാരാധയ
സാകല്പം തവ സാധയിഷ്യതി.’
എന്നുപദേശിച്ചിട്ടു് ശിവൻ മറയുന്നു.
അങ്ങനെ ആരാധിക്കപ്പെട്ട അഗ്നിയിൽ നിന്നു് കരാളയായ കൃത്യ ആവിർഭവിച്ചിട്ടു്,
‘ചണ്ഡവിക്രമയാകും മമ ഭുജ-
ദണ്ഡം കൊണ്ടു പിടിച്ചു നിബന്ധിച്ചു
ചണ്ഡദീധിതിതന്നെയോ? ചൊല്ലുകാ-
ഖണ്ഡലനെയൊ? കൊണ്ടുവരേണ്ടതു.’
എന്നു ചോദിച്ചപ്പോൾ,
‘വിപ്രിയം ചെയ്ത ഗോപനൃശംസനെ
ക്ഷിപ്രമങ്ങു ഗമിച്ചു ഹനിക്ക നീ.’
എന്നു സുദക്ഷിണൻ അപേക്ഷിക്കുന്നു.
കൃത്യയുടെ വരവു കണ്ടിട്ടു് ദ്വാരകാവാസികളായ ബ്രാഹ്മണർ ഇങ്ങനെ വിചാരം തുടങ്ങി:
എന്തഹോ! ഭൂസുരന്മാരേ എന്തഹോ!
ചണ്ഡമാരുതൻ വരുന്നു–ജഗ-
ദണ്ഡമാകെയിളകുന്നു–ഖഗ-
ഷണ്ഡമോടവനിമണ്ഡലേ–വിടപി-
മണ്ഡലങ്ങളില-
കാണ്ഡേ വീണിടുന്നതെന്തഹോ!
ലോലവീചികൊണ്ടുയർന്നു–തിമി-
ജാലമാകെയുഴലുന്നു–നിജ
വേലയും വെടിഞ്ഞു വാരിധിയുമതി-
വേലമാകുലതപൂണ്ടു കണ്ടിടുന്നതെന്തഹോ!
ഭഗവാന്റെ, ‘സുരാരികണ്ഠകദളീകാണ്ഡാടവീകൎത്ത നക്രീഡാജസ്രവിനോദസാധകതമ’മായ ചക്രായുധം സുദക്ഷിണനെ ഹനിക്കയും കൃത്യയിൽനിന്നുള്ള ഭയത്തെ ശമിപ്പിക്കയും ചെയ്യുന്നു.
15.21 അംബരീഷചരിതം
ഒന്നാമത്തെ രംഗത്തിൽ ‘ഭാനുകുലാബ്ധികൗസ്തുഭ’മണിയായ അംബരീഷൻ തന്റെ വല്ലഭയോടുകൂടി ഉദ്യാനം പ്രാപിച്ചു രമിക്കുന്നു. പരമഭാഗവതനായ അംബരീഷനെ ഒരു ശൃംഗാരക്കുഴമ്പായി അവതരിപ്പിച്ചതും ‘മഞ്ജുതരകുഞ്ജമിതുമദനകേളി ചെയ്വതിന്ന് അഞ്ജസാ പോക നാമംബുജവിലോചന’ എന്നു തൽപത്നികളെക്കൊണ്ടു നിർലജ്ജം പറയിപ്പിച്ചതും ഭംഗിയായില്ലെന്നു പറയുന്നുണ്ടു്. എന്നാൽ അംബരീഷൻ ഒരു ഭക്താഗ്രണിയാണെന്നല്ലാത് സൎവസംഗപരിത്യാഗിയാണെന്നു പുരാണങ്ങളിലെങ്ങും പറഞ്ഞിട്ടില്ലല്ലോ. കഥകളി ശോഭിക്കണമെങ്കിൽ ശൃംഗാരപ്പദം കൂടിയേ തീരൂ. കഥകളിരസികന്മാരുടെ ആവശ്യം പുരസ്കരിച്ചു മാത്രമായിരിക്കാം ഇങ്ങനെ ഒരു രംഗം വേണമെന്നു കവി നിശ്ചയിച്ചതു്.
രണ്ടാംരംഗത്തിൽ ഈ അംബരീഷൻ ‘നിർമ്മുക്തവൈരമൃഗയൂഥനിഷേവ്യമാണ’വും ‘നീരന്ധ്രശാഖികുലനിഹ്നുതഭാനുബിംബ’വും ആയ വസിഷ്ഠാശ്രമത്തിൽ ചെന്നു്,
‘പന്നഗേന്ദ്രശയനൻ മുകുന്ദൻ പ്രസന്നനായ്‍വരുവാൻ
കിന്നു കാര്യമതെന്തെന്നടിയനോടിന്നരുൾ ചെയ്ത’
എന്നു ഗുരുവിനോടു ചോദിക്കുന്നു. ദ്വാദശീവ്രതമനുഷ്ഠിക്കയാണു് കാര്യസിദ്ധിക്കുള്ള ഉപായമെന്നു വസിഷ്ഠൻ ഉപദേശിക്കയാൽ, ഒരു ദിവസം ‘അനന്തപദാംബുജപ്രസൃതമാനസമഞ്ജുമധുവ്രത’നായ അദ്ദേഹം മന്ത്രിയോടു്,
‘വാരിധികാഞ്ചിയാം ധരണിതന്നി-
ലാരഹോ പറക ഹരിചരണവിമുഖൻ?’
എന്നു ചോദിക്കുന്നു.
‘പാപരാം യവനന്മാർ പാരമുന്മദരായി
പാരതിൽ മരുവുന്നു പാൎത്ഥ ിവശിഖാമണേ’
എന്ന മന്ത്രിവാക്യം കേട്ടു്, അദ്ദേഹം സൈന്യസമേതം ചെന്നു് യവനന്മാരെ യുദ്ധത്തിൽ തോല്പിക്കുന്നു. മൈസൂർ പടയിളക്കത്തെ മനസ്സിൽ വച്ചുകൊണ്ടായിരിക്കണം ഈ പദം രചിച്ചതു്.
‘നിസ്ത്രിംശത്രുടിതശിരഃപരേതഭൎത്തു -
ന്നിസ്ത്രിംശം യവനകുലം വശം വിധായ
ഭൂതാനാം ഗരളരുധിരൈഃ പിപാസിതാനാം
ഭൂതാനാം സമിതി ബലിം ചകാര വീരഃ’
യവനരെ തോല്പിച്ചു് നിഗ്രഹിച്ച ശേഷം അംബരീഷൻ മധുവനത്തിൽ പ്രവേശിച്ചു്, ഭഗവദ്ധ്യാനംതന്നെ ജീവിതത്തിന്റെ പരമപ്രയോജനം എന്നു് മനസ്സിൽ കരുതിക്കൊണ്ടു്,
‘നാനാതരുപ്രസവലീതാളിനീനിവഹ
ഗാനാതിമോഹനതമാല’വും
‘കുസുമകുലസുരഭിലവും’ ആയ ഒരു കുടിലിൽ ചെന്നു പാൎക്കുന്നു.
മഹാവിഷ്ണുവിനെ ധ്യാനിച്ചു ധ്യാനിച്ചു് ‘നിരവധികസുഖജലധിനടുവി’ൽ അദ്ദേഹത്തിന്റെ ഹൃദയം മുഴുകുന്നു; കണ്ണിൽനിന്നു് ആനന്ദബാഷ്പം തെരുതെരെ പ്രവഹിക്കുന്നു; അദ്ദേഹത്തിന്റെ ശരീരം ‘പുളകഭരഘനകവചമിളിതമാ’യ് ഭവിക്കുന്നു.
ഇങ്ങനെ ഇരിക്കേ ദുൎവാസാവെന്ന ശിവഭക്തൻ അവിടെ വരികയും രാജാവു് അദ്ദേഹത്തിനെ യഥോചിതം സൽക്കരിച്ചിട്ടു്
‘ദ്വാദശിയാം ദിനമതിൽ സാദരം നീ വരിക
മോദം വളരുന്നു മമ ചേതസി മുനീന്ദ്ര!
പാരണ ചെയ്വതിനായ് നിൻ-
പാദയുഗം കൈതൊഴുന്നേൻ
… … …
കാളിന്ദീതടിനി തന്നിൽ കാമ്യകൎമ്മങ്ങൾ ചെയ്തുടൻ
കാലം വൈകിടാതെ മമ ചാലവേ വന്നാലും.’
എന്നു പ്രാൎത്ഥ ിക്കയും ചെയ്യുന്നു. മുനിയാകട്ടെ കുളിക്കാൻ പോയിട്ടു് യഥാകാലം വരായ്കയാൽ വിഷമിച്ചു്,
‘പാദനാഡിക പാൎക്കിലോ ദ്വാദശി കഴിക്കുമഗ്രേ
പാരണ ചെയ്യാകിൽ വ്രതപൂരണമെങ്ങനെ കൂടും?
താപസാതിക്രമം ചെയ്തിൽ പാപമുണ്ടല്ലോ പാരം
നിന്തിരുവടിയല്ലാതെന്തൊരവലംബം മമ?
പാഹിമാം ശൗരേ പാഹിമാം.’
എന്നു ഭഗവാനേ സ്മരിക്കുന്നു. അപ്പോൾ ഭാസുരാംഗന്മാരായ ചില ഭൂസുരന്മാർ വന്നുചേൎന്നു ്,
‘കേവലമംഭസ്സുകൊണ്ടു പാരണം
രണ്ടിന്നുമിതു ഭൂഷണം–ഇല്ലതിനൊരു
ദൂഷണം–വിരവിലറിക വീര.’
എന്നുപദേശിക്കയാൽ അദ്ദേഹം മുനിയേ കൂടാതെ പാരേണ വീട്ടുന്നു.
മുനിയാകട്ടെ തിരിച്ചുവന്നപ്പോൾ രാജാവു് പാരേണ വീട്ടിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞു് കോപാന്ധനായി തദ്വിനാശം വരുത്തുന്നതായി,
‘കാലപ്രമഥനഫാലവിലോചന
ലോലഹുതാശവിലാസവിലാസി
കരാളകളേബരകൃത്യാ
കാലാനിലനെ’
അദ്ദേഹം സൃഷ്ടിക്കുന്നു.
‘അതലേ ബത വിതലേ ഫണിബഹുലേ ബത സുതലേ
അതുലബലപടലവലിതവിലേശയ ജാലമപി ച
തൂലയാമി നിഖിലം
എന്ന വാക്കുകളോടു് മുനിയെ സമീപിച്ച കൃത്യയെ,
‘സഹസാ മമ വചസാത്ഭുതയശസാ ഭുജമഹസാ
അഹിതമിഹനിഹതമാഹവസീമ്നി വിധേഹി
യാഹി കാഹി തേ ചിന്താ? കരധൃതകരവാളേ!
രണത്തിനു പോക നീ കരാളേ.’
എന്നിങ്ങനെ അംബരീഷന്റെ നേൎക്കു് അയയ്ക്കുന്നു.
‘ഉദ്വൃത്തക്വണിതകപാലമാലഭൂരിഗ്രീവാഗ്രയും’ ‘കുചഗിരിശൃംഗഭഗ്നമേഘ’യും ‘വികടഗഭീരഗൎത്ത നേത്രയും’ ആയ ആ ഭയങ്കരി അട്ടഹസിച്ചുകൊണ്ടു് സമീപിക്കവേ വിഷ്ണുചക്രം ഏറ്റിടഞ്ഞു് അവളെ കൃതാന്തഗേഹത്തിൽ അയച്ചശേഷം ദുൎവാസാവിന്റെ നേൎക്കു തിരിയുന്നു. മുനിയാകട്ടെ, ഓടി ബ്രഹ്മാവിനെ അഭയം പ്രാപിക്കുന്നു. ബ്രഹ്മാവു് ആ വിഷ്ണുചക്രം അടങ്ങുന്നതിനു്,
‘ചാരുചില്ലീലതാചാലനംകൊണ്ടഖില-
പാലനാദി ചെയ്യുന്ന പരമകല്യാണ’
നായ നാരായണനെ ഭജിക്കതന്നെ വേണം എന്നു പറഞ്ഞു് ഒഴിഞ്ഞുകളയുന്നു. പിന്നീടു് അദ്ദേഹം ‘ജഗതാം ശിവങ്കരനായ’ ശിവനെ ശരണം പ്രാപിക്കുന്നു. അദ്ദേഹവും ഒഴിയുന്നു. ഒടുവിൽ,
‘സോമകോടിസമധാമകഞ്ചുകിലലാമമഞ്ചതലമാസ്ഥിതം
ശ്യാമനാമരസദാമകോമളരമാദൃഗഞ്ചലകലാഞ്ചിതം
കാമദായകമമോഘമേഘകുലകാമനീയകഹരം പരം
സാമജാമയ ഹരം ഹരിം മുനിരാനനാമ വനമാലിനം.’
ഭഗവാനാകട്ടെ,
‘സാധുശീലരോടു വിരോധങ്ങൾ
ആധിഹേതുവെന്നോൎക്ക തപോനിധേ!’
അതുകൊണ്ടു് “എന്റെ ദാസനായ അംബരീഷനെത്തന്നെ അഭയം പ്രാപിക്കയേ നിൎവാഹമുള്ളു” എന്നു് ഉപദേശിക്കയാൽ, അദ്ദേഹത്തിന്റെ അടുത്തു ചെന്നു് ക്ഷമാപ്രാൎത്ഥ ന ചെയ്യുന്നു. അനന്തരം അംബരീഷന്റെ പ്രാൎത്ഥ ന അനുസരിച്ചു് ചക്രം പിൻവാങ്ങുന്നു. മുനി മഹാവിഷ്ണുവിന്റെ ഭക്തന്മാൎക്കു ള്ള വൈഭവത്തെ വാഴ്ത്തുന്നു.
ഈ കഥയുടെ ആരംഭം മുതൽ യവനന്മാരുടെ നിഗ്രഹം വരെയുള്ള ഭാഗവും കൃത്യയുടെ പുറപ്പാടും കവികല്പിതങ്ങളാണു്. ബാക്കി എല്ലാം ശ്രീമദ്ഭാഗവതം ഒൻപതാം സ്കന്ധത്തിലെ നാലും അഞ്ചും അദ്ധ്യായങ്ങളുടെ സംക്ഷേപമാണു്.
15.22 പൂതനാമോക്ഷം
ആടാൻ കൊള്ളാവുന്ന കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരു സ്ഥാനം ഈ കൃതി വഹിക്കുന്നു. ഇക്കഥ അഭിനയിച്ചുകണ്ട ആസ്ത്രേലിയദേശീയനായ ഒരു നടനകലാവിദഗ്ദ്ധൻ കേരളീയനാട്യകലയേപ്പറ്റി വളരെ പ്രശംസിച്ചു് ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നതു്. ഈയിടെ ഞാൻ വായിക്കയുണ്ടായി.
കഥ: ദിവ്യോദ്യാനഭൂമി എന്നതുപോലെ കുസുമസ്തോമങ്ങളാൽ സദാ ഭൂഷിതയും, രതിപതിയുടെ കോദണ്ഡവല്ലി എന്നപോലെ പ്രൗഢോദാരഗുണോജ്ജ്വലയും ആ ശോഭകാന്ത എന്നപോലെ അനുപമയും ആയ ശ്രീദേവകീദേവിയെ പാണിഗ്രഹണം ചെയ്തിട്ടു്, ആ ദേവിയോടുകൂടി ആനകദുന്ദുഭി സ്വപുരത്തിൽ ചെന്നു് സുഖമായി വസിക്കുന്നു. അശ്വതിതിരുനാൾതമ്പുരാന്റെ ഓരോ ശൃംഗാരപദവും ഓരോ മാതിരിയുള്ളതാണു്. നോക്കുക,
അരവിന്ദലോചനേ! അരികിൽ വരികോമലേ!
കുരുവിന്ദചാരുരദനേ!
തരുണാംഗി! എൻജീവിതതരുവിനുടെ ഫലമെന്നു
കരളിൽ നിൻ ചാരുകുചകലശമിതു കരുതുന്നേൻ.
നിജ രമണിയായിടും നീലനളിനിയൊടു
വിജനേ ചെന്നൊന്നു പറവാൻ
രജനീപതി തന്റെ രതിദൂതിമാർപോലെ
ഗജഗാമിനി! മധുപഗണികകൾ ഗമിക്കുന്നു.
മണിമേടകൾതോറുമണിവാതിലൂടെ ചെ-
ന്നണയുന്ന മന്ദപവൻ
പ്രണയിനികളുടയ മുലയിണയി-
ലണിഘാൎമ്മജലകണികാമണികളെ ഇതാ കവൎന്നു പോകന്നു.
മിന്നുന്ന പൂമേനി മിന്നലുടെ നടനവും
സ്വിന്നത കലൎന്ന മുഖവും
കന്നൽമിഴി കാണ്മതിനു കൗതൂഹലമിന്നു
സന്നദ്ധനായ് മാരൻ മുന്നിൽ മമ മരുവുന്നു.
ശ്രീവസുദേവനും ദേവകിയും സുഖമായി സ്വപുരിയിൽ താമസിക്കുന്ന കാലത്തു് ദൈത്യാംശസംഭൂതന്മാരായ രാജാക്കന്മാർ നിമിത്തം ദുഃഖിതയായ ഭൂമിദേവി,
‘ദൃപ്തരാകിയ ദൈത്യരെച്ചെന്നു
സത്വരം കൊന്നു സുഖയമാമിന്നു’
എന്നു പ്രാൎത്ഥ ിച്ചതു കേട്ടു്, മനസ്സലിഞ്ഞ ബ്രഹ്മാവു് ഭാരതീദേവിയോടും ദേവന്മാരോടുംകൂടി പാല്ക്കടലിൽ പള്ളികൊള്ളുന്ന മഹാവിഷ്ണുവിനെ ചെന്നു കാണുന്നു. ദൈത്യന്മാരുടെ വിനാശത്തിനായി താൻ യാദവകുലത്തിൽ വന്നു ജനിക്കുന്നുണ്ടെന്നുള്ള മധുരിപുവിന്റെ വാക്കു കേട്ടു സമ്പ്രീതയായ ഭൂദേവിയും കൂട്ടരും തിരിച്ചു പോരുന്നു.
അശരീരിവാക്യം കേട്ടു് അനുജയായ ദേവകിയെ നിഗ്രഹിക്കാൻ ഭാവിച്ചിട്ടു് വസുദേവരുടെ ‘സുതത്യാഗോക്തി’യാൽ പരിസാന്ത്വിതനായും പ്രമുദിതനായും ഭവിച്ച കംസൻ ‘കാന്തികദംബധൂതവിലസത്സൗദാമിനി’യായ പ്രേയസിയോടും കൂടി രമിച്ചുകൊണ്ടിരിക്കേ, കലഹപ്രിയനായ നാരദൻ അവിടെ വന്നുചേരുന്നു. ആ മുനിയുടെ,
‘മിത്രമെന്ന ഭാവമെത്രയും നിന-
ക്കത്ര ശൗരിതന്നിലത്ഭുതം!
ശത്രുവായ്പിറക്കും നിന്റെ വംശേ ഹത
വൃത്രവൈരിയുടെ പ്രാർത്ഥന കാരണാൽ.’
എന്നുള്ള ഏഷണിവാക്കിനു വശപ്പെടുന്നു. ദേവകിക്കുണ്ടായ പുത്രന്മാരെ എല്ലാം അവൻ നിഗ്രഹിക്കുന്നു. ഒടുവിൽ എട്ടാമത്തെ പ്രസവവും അടുക്കുന്നു. ആസന്നപ്രസവസമയയായ ദേവി,
‘അഷ്ടമനാം ബാലകനെ ദുഷ്ടൻ കൊലചെയ്യാതെ
പുഷ്ടമോദം പത്മനാഭൻ പെട്ടെന്നു രക്ഷിക്കട്ടെ’
എന്നു പ്രാർത്ഥിക്കുന്നു. പ്രസവം നടന്ന മാത്രയിൽ രാജഭടന്മാരെല്ലാം ഉറങ്ങിപ്പോകുന്നു. സുരഭിലമായ വാതാങ്കുരം വീയിത്തുടങ്ങുന്നു. അംബരപഥം ‘പ്രൗഢദ്ധ്വാന്തതിരോഹിത’മായി ഭവിക്കുന്നു. ദേവകീവസുദേവന്മാർ ‘നിബരീസഭക്തിവിവശ’രായിട്ടു് ‘മൃഡവാസവാദി വിബുധന്മാ’രാൽ സമാരാധ്യനായ ഹരിയെ സ്തുതിക്കുന്നു. ഭഗവാൻ അവരെ അനുഗ്രഹിച്ചിട്ടു് ബാലഭാവം കൈക്കൊള്ളുന്നു.
‘എന്നെ അമ്പാടിയിൽ കൊണ്ടുചെന്നാക്കിയിട്ടു് നന്ദന്റെ മകളെ ഇങ്ങോട്ടു കൊണ്ടുപോരിക’ എന്നു് ആനകദുന്ദുഭിയോടു പറകയും തന്നിമിഷത്തിൽ തന്നെ പ്രാകൃതമായ ശിശുഭാവം കൈക്കൊള്ളുകയും ചെയ്യുന്നു. ആ വസുദേവന്റെ പോക്കു വർണ്ണിച്ചിരിക്കുന്ന ദണ്ഡകം അതിമനോഹരമായിരിക്കുന്നു.
ഏവന്നിശമ്യ വസുദേവന്മുദാ തദനു–ഭാവ-
ന്തെളിഞ്ഞു സുകുമാരം–തനുവിജിതമാരം–നിശി
നിജ കുമാരം–കരമതിലെടുത്തനതിചിരമഥ
ഗമിച്ചൂ–ബഹിരുരുസുകൃതനതുലമഹിമാരം
മന്ദന്തുറന്നരവൃന്ദങ്ങൾ താനേ ഘന–വൃന്ദങ്ങൾ വന്മഴ
പൊഴിഞ്ഞൂ–പ്രഭുമനമറിഞ്ഞു–ഫണിപതിയ-
ണഞ്ഞൂ–ഫണപടലകടകളുടെ നടുവിലതിചടുല-
മണിഘൃണിഘടകളാൽ വഴി തെളിഞ്ഞു.
ശൂരാത്മജൻ തദനു ദൂരത്തു നീങ്ങിയൊരു സൂതാ-
ത്മജാമപി കടന്നു–നിഭൃതത കലൎന്നു –നികടഭുവി
ചേൎന്നൂ –നന്ദനനുടെ സദനമതിൽ മന്ദതയകന്നു–നിജ
നന്ദനനെ വച്ചു സുഖമാൎന്നു.
ആയാസഹീനമവനാദായ തൽസുതയെ ആയാത-
വാനഥ തിരിച്ചും–പ്രിയയൊടൊരുമിച്ചു-
തനയയെയണച്ചു–കേട്ടുശിശുരോദമഥകൂട്ടങ്ങൾ
കൂടി ഭടർ പെട്ടെന്നു നൃപനോടറിയിച്ചു.
കംസൻ ഉടൻതന്നെ സൂതികാലയത്തിൽ വന്നു് സഹോദരിയുടെ കന്യകയെ കാലിൽ പിടിച്ചു് നിലത്തു അടിക്കാൻ ഭാവിക്കവേ, ആ കന്യക ബാഹാഞ്ചലത്തിൽ നിന്നു നിൎഗ്ഗതയായിട്ടു്,
‘ഭോ ഭോജേശ ഹതാശ! കിന്തവ മയാ നിൎദ്ദുദ്ദുഷ്ടയാ പിഷ്ടയാ
ഹന്താഹന്ത തവാത്ര കത്രചിദരിർജാഗർത്തി സഞ്ചിന്ത്യതാം’
എന്നു പറഞ്ഞുകൊണ്ടു് അന്തൎദ്ധാനം ചെയ്യുന്നു.
ശ്രീകാൎത്യായനിയുടെ വാക്കു കേൾക്കയാൽ കുപിതനായ കംസൻ പ്രലംബാദികളായ അസുരന്മാരെ വിളിച്ചു് വസുദേവനെ ബന്ധിച്ചുകൊണ്ടു വരാൻ ആജ്ഞാപിക്കുന്നു. അനന്തരം പൂതന എന്ന നക്തഞ്ചരിയെ വിളിച്ചു്, പാപിയായ വസുദേവൻ ശത്രുവിനെ ഗോപഗേഹത്തിൽ കൊണ്ടുചെന്നാക്കിയിരിക്കുന്നു എന്നും “കാതരാക്ഷിരൂപിണിയായി” അവിടെച്ചെന്നു് അവനെ നിഗ്രഹിക്കണമെന്നും ഉപദേശിക്കുന്നു.
കംസന്റെ ഈ വാക്കുകൾ കേട്ടു് പൂതന ‘നിർഗ്ഘാതദ്ധ്വനിനിഷ്ഠരാട്ടഹസിത’ങ്ങളാൽ എട്ടു ദിക്കുകളെയും മുഖരിതമാക്കിക്കൊണ്ടു് ഗോവർദ്ധനശൈലം പ്രാപിക്കുന്നു. പൎവതവൎണ്ണന വളരെ ഗംഭീരമായിരിക്കുന്നു.
‘ഗിരിരാജവരനുടയ പരിണാഹമോൎത്തു മമ
കരളിലതിവിസ്മയം വളരുന്നിദാനീം.
കുണ്ഠീരവങ്ങളുപകണ്ഠ സലിലാശയേ
കണ്ടു നിജരൂപമിഹ കലുഷത കലരുന്നു
വാഹസകലങ്ങളുടെ വക്ത്രേ വഴിയെന്നു
ഗാഹനം ചെയ്യുന്നു ഗജയൂഥപങ്ങൾ.
ദന്തങ്ങൾകൊണ്ടുദരകൃന്തനം ചെയ്തു പുന-
രന്തരായംവിനാ ഹന്ത പോകുന്നു.
അസുരവരരേകദിശിയലസമിഴിമാരോടും
ആസവരസം വിരവിലാസ്വദിക്കുന്നു.’
‘ദക്ഷനാം ഭോജപതി! പക്ഷപാതനേ ഞാൻ കാൽക്ഷണം വൈകാതെ കാംക്ഷിതം സാധയേ’ എന്നുള്ള വിചാരത്തോടുകൂടി അവൾ ലളിതാരൂപം കൈക്കൊള്ളുന്നു. ആ ലളിതയുടെ രൂപം വർണ്ണിക്കുന്ന ശ്ലോകം, ‘കന്നൽക്കണ്ണികൾ മൗലിരത്നകലികാരൂപം ധരിച്ചാദരാൽ’ എന്നിങ്ങനെ ലളിതമായ ഭാഷയിൽ ആക്കിയതു് വളരെ ഉചിതമായിട്ടുണ്ടു്. കഥകളിപ്രിയന്മാൎക്കു വളരെ ഇഷ്ടമുള്ള രംഗമാണിതു്. നാടകകലാവിദഗ്ദ്ധന്മാൎക്കു ് തങ്ങലുടെ അഭിനയചാതുരി വേണ്ടപോലെ പ്രകാശിപ്പിക്കുന്നതിനു് ഈ പദം ഉപകരിക്കുന്നു.
പൂതന നന്ദഗേഹത്തിൽ വന്നു് കപടഗോപാലകിശോരനെ കണ്ടിട്ടു പറയുന്നു:
‘സുകുമാര നന്ദകുമാര! വരികരികിൽ
സുകുമാര നന്ദകുമാര!
കൊണ്ടൽനിര കൊതികോലും കോമളമാം തവ മേനി
കണ്ടീടുന്ന ജനങ്ങളുടെ കണ്ണുകളല്ലോ സഫലം.
കണ്ണീർകൊണ്ടു വദനം കലുഷമാവാനെന്തുമൂലം
തൂൎണ്ണം ഹിമജലംകൊണ്ടു പൂൎണ്ണമാമംബുജംപോലെ?
പൈതലേ നിനക്കു പാരം പൈദാഹമുണ്ടെന്നാകിലോ
പ്രീതിയോടെന്മുലകളെത്താത! പാനംചെയ്തീടുക.’
ഇപ്രകാരം പറഞ്ഞുകൊണ്ടു് അവൾ,
‘പല്ലവമൃദുളമാകും പാദം
പാണികൊണ്ടെടുത്തു മെല്ലവേ
മുഖത്തണച്ചു മന്ദം പുഞ്ചിരി തൂകുന്നു’
ശ്രീകൃഷ്ണൻ പൂതനയുടെ മുലയുണ്ണുന്നു; അവളുടെ വേദന ‘എണ്ണുവാനെളുതല്ലാതെ’യുമായിത്തീരുന്നു; മതി മയങ്ങുന്നു; ദേഹശോഭമങ്ങുന്നു; ദാഹവും വളരുന്നു. ചുരുക്കിപ്പറഞ്ഞാൽ തനിക്കു് കാളകൂടം നല്കിയ ഈ രാക്ഷസിക്കു് മായാഗോപാലകൻ അതിദുൎല്ലഭമായ അമൃതം നൽകുന്നു. പിന്നീടു് തന്നെ കൊല്ലാനായ് വന്ന ശകടാസുരനെയും അദ്ദേഹം ഹനിക്കുന്നു.
അങ്ങനെ ഇരിക്കേ ഗൎഗ്ഗൻ എന്ന മുനി നന്ദഗേഹത്തിൽ വരുന്നു. അദ്ദേഹം രാമകൃഷ്ണന്മാൎക്കു് നാമകരണം ചെയ്തിട്ടു പോകുന്നു. ഇങ്ങനെയാണു് കഥ അവസാനിക്കുന്നതു്.
15.23 പത്മനാഭകീൎത്തനം
ഇരുപതോളം ശ്ലോകങ്ങളുള്ള ഈ കൃതിയും ഈ തിരുമേനിയുടേതാണെന്നാണു് കേൾവി. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
അതുച്ഛലജ്ജമച്ഛകച്ഛപച്ഛവിച്ഛടാമദം
പതിച്ചൊഴിച്ചൊളിച്ചു കുമ്പിടുന്നു പൊൽപദങ്ങളും
മദിച്ചു പോർ വിളിച്ചെതിൎത്ത ചൂതബാണതൂണിയെ-
ജ്ജയിച്ച ജംഘ രണ്ടുമെങ്കലാക ദേവ പാഹിമാം.
മദം തിരണ്ട സിന്ധുരേന്ദ്രപൈങ്കരങ്ങളും പരം
മനം വെരണ്ടു മണ്ടുമിണ്ടലുൾപ്പിരണ്ടുകൊണ്ടുടൻ
നലം തിരണ്ടുരുണ്ട രണ്ടു തൃത്തടപ്രഭാവവും
പുലമ്പുകെന്നിലമ്പിനോടു പത്മനാഭ പാഹിമാം.
അശ്വതിതിരുനാൾതമ്പുരാനെപ്പോലെ സംസ്കൃതത്തിലും ഭാഷയിലും ഉത്തമ കാവ്യങ്ങൾ രചിച്ചു് ഒരുപോലെ വിജയം നേടിയ കവികൾ കേരളത്തിൽ സുദുൎല്ലഭമാണു്. വാസനയുടെ ഭാസുരത്വം, ബലവത്തായ ശിക്ഷണം, വിശാലമായ കവിധൎമ്മമൎമ്മജ്ഞത, മസൃണമായ മനോധൎമ്മം മുതലായവയാൽ അനുഗൃഹീതനായ ഈ മഹാകവിയ്ക്കു് വഞ്ചിനാടു വാണരുളുന്നതിനു് ഈശ്വരേച്ഛയാ ഇടയായില്ലെങ്കിലും അവിടുന്നു് ഇന്നും ഭക്തി ബഹുമാനപരവശങ്ങളായ കേരളീയഹൃദയങ്ങളിൽ അനന്തസാമ്രാജ്യം നടത്തിക്കൊണ്ടു തന്നെ വിളക്കുന്നു.
15.24 കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാൻ
ഇദ്ദേഹം അശ്വതിതിരുനാൾ തമ്പുരാന്റെ പിതാവായിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹവും കംസവധം എന്നൊരു ആട്ടക്കഥ രചിച്ചിട്ടുണ്ടു്. കവിത സാമാന്യം നന്നായിരിക്കുന്നു. ജീവചരിത്രത്തെപ്പറ്റി അധികമൊന്നും അറിവില്ല. കൊല്ലവൎഷം ൯൦൦-ാമാണ്ടിടയ്ക്കു് ജനിച്ചു. ൯൨൩-ാമാണ്ടു് ശ്രീവീരമാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കോലത്തുനാട്ടിൽനിന്നു ദത്തെടുത്ത വംശസംവൎദ്ധിനികളായ രണ്ടു റാണിമാരിൽ മൂത്തറാണിയെ ആണു് ഈ രവിവൎമ്മകോയിത്തമ്പുരാൻ പാണിഗ്രഹണം ചെയ്തതു്. അദ്ദേഹത്തിന്റെ ഗുരു ‘വേദാന്തചിന്തനവിജൃംബിതതത്വബോധ’നും, ‘അധീതസമസ്തശാസ്ത്രനും’ രാമകൃഷ്ണാഭിധനും ആയ ഒരു ബ്രാഹ്മണനായിരുന്നു. കവിതാരീതി കാണിപ്പാനായി ഒരു ഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.
മദോദ്വൃത്തം ഹത്വാ രജകമപി ഹൃത്വാംശുകചയം
സദത്വാ കോപേഭ്യഃ സ്വയമഥ വസിത്വാ സഹബലഃ
സുദാമാനം ദാമാവലിയുതകരണ്ഡാഞ്ചിതഭുജം
മുദാ സംപ്രാപ്യേദം ഹരിരവദദംഭോജനയനഃ.
മാനുഷരെല്ലോരും കേൾപ്പിൻ അഭി-
മാനം കളഞ്ഞു ശിവനെ ഭജിപ്പിൻ.
പാലയ ശംകര ശംഭോ
കാണുന്നതൊക്കെയും മായാ–എന്നു
തോന്നാതെയുള്ള ജനം പേയാം,–പാലയ ശംകര ശംഭോ
ബ്രഹ്മനെന്നും വിഷ്ണുവെന്നും ചൊല്ലും
ചിന്മയനാം ശിവനെത്തന്നെ–പാലയ ശംകര ശംഭോ
ഞാനെന്നുമെന്റേതിതെന്നുമുള്ള
മാനം നടിച്ചുഴന്നിടായ്ക നിത്യം–പാലയ ശംകര ശംഭോ
ജ്ഞാനമുണ്ടാകുന്നനേരം–പര-
മാനന്ദമൂൎത്ത ിയെക്കാണാമുദാരം–പാലയ ശംകരവിഭോ.
ഈ വിദ്വൽകവി വിഷ്ണുഭക്തനും ‘മുകുന്ദചരിതാമൃതകീൎത്ത ന’ങ്ങളിൽ ബദ്ധൗത്സുകനും ആയിരുന്നു.
15.25 പുതിയിക്കൽ തമ്പാൻ
ഈ കവിയും കാൎത്ത ികതിരുനാൾ തമ്പുരാനെ ആശ്രയിച്ചു് തിരുവനന്തപുരത്തു പാൎത്ത ിരുന്ന ഒരു പ്രൗഢവിദ്വാനായിരുന്നു. അദ്ദേഹത്തിന്റെ രണ്ടു ആട്ടക്കഥകൾ കാൎത്ത വീര്യവിജയവും രാമാനുകരണവും ആണു്. ഇവ രണ്ടും തിരുവനന്തപുരത്തുവച്ചു് എഴുതപ്പെട്ടവയാണെന്നു തോന്നുന്നു. കാൎത്ത വീര്യവിജയത്തിന്റെ പ്രാരംഭത്തിൽ,
സാനന്ദം വന്ദിവൃന്ദൈരകൃതകവചസാ സാധുസംസേവ്യമാനം
ഭ്രാജന്മഞ്ജീരകാഞ്ചീകടകമകുടഹാരാദി ദേദീപ്യമാനം
ശ്രീമന്നീലാംബുദാഭം ഭവഭയശമനം ദേവമാനന്ദസാന്ദ്ര-
സ്യാനന്ദുരാലയേശം ഫണിപതിശയനം ഭാവയേ പത്മനാഭം.
എന്നു് അനന്താലയേശനെ സ്തുതിച്ചിട്ടുമുണ്ടു്. കവിത ഒരുവിധം നന്നായിട്ടുണ്ടെന്നു പറയാം. മാതൃകയ്ക്കായി ഒരു ദണ്ഡകവും പദവും ഉദ്ധരിക്കാം. കാൎത്ത വീര്യൻ തന്റെ പ്രേയസിമാരോടുകൂടി ‘വിമലപുളിനപ്രേക്ഷണീയയും’ ‘മലയമരുതാമന്ദാക്രാന്ത’യും ആയ രോവാനദിയെ പ്രാപിക്കവേ,
‘മങ്ങീടുന്ന കമുദങ്ങൾ അങ്ങൊരുഭാഗേ കാണുന്നു
മംഗലാംഗ നീ പിരിഞ്ഞാൽ ഞങ്ങളെന്നതുപോലെ.
ചൂതബാണസമാകാര നാഥ നാമീനദിതന്നിൽ
ജാതമോദം കേളിചെയ്യാം പാഥോജലോചന!’
എന്നു തന്നായികമാർ പ്രാൎത്ഥ ിക്കുന്നു.
ഇത്ഥം പറഞ്ഞു നിജ പത്നീസമേതനവ-
നത്തുംഗമോദമിടതിങ്ങി–നദിയതിലിറങ്ങി–
കളിയഥ തുടങ്ങി–കളമൊഴികളഖിലമപി
സുഖജലധിയിൽ മുഴുകി–ശുചി പയസി
പുനരപിച മുങ്ങി.
ഘോരോദരേ സരസി പോരാഞ്ഞു വാരിനൃപ-
നോരാതെ തീൎത്തു ഭുജസേതും–സലിലവുമുയർന്നു.
അത്രാന്തരേ സപദി നക്തഞ്ചരാധിപതി
തത്തീരദേശമതിൽ വന്നു–ശിലയതി-
ലിരുന്നു–ശ്രമമുടനകന്നു–പരമശിവപദ
കമലപരിചരണ നിയമമതുമതികുതുകഭരമൊടു തുടൎന്നു.
ശിവപൂജ ചെയ്തു ജപമതിനായിരുന്നവിടെ
വിനിമൂലിതാക്ഷനതുനേരം–സലിലമതി-
ഘോരം–വരുമളവു പാരം–ശിവനുമു-
ടനവനുമുപകരണമിതു മതിവിവശമൊഴുകി
ബത ശിവ ശിവ വിദൂരം.കാൎത്ത വീര്യവിജയം.
15.26 ശാകുന്തളം കഥകളി
കലക്കത്തു രാഘവൻനമ്പ്യാരുടെ കൃതിയാണു് ശാകുന്തളം. നളചരിതവും അഞ്ചു ദിവസത്തേ കളിയായി എഴുതീട്ടുണ്ടെന്നറിയുന്നു. അച്ചടിച്ചിട്ടില്ല. അദ്ദേഹം ൯൫൦-ാമാണ്ടിടയ്ക്കു് ജനിച്ചതായി മി. പി. ഗോവിന്ദപ്പിള്ള പറയുന്നു. ഇതു ശരിയല്ലെന്നു് ഇപ്പോൾ തെളിഞ്ഞിട്ടുണ്ടു്. കുഞ്ചൻനമ്പ്യാരും ഇദ്ദേഹവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും അഭിപ്രായവ്യത്യാസങ്ങൾ കാണുന്നു. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനാണെന്നു ചിലരും മാതുലനാണെന്നു മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ടു്.
‘അസ്തിമംഗലഗ്രാമവാസ്തവ്യസ്യ രാഘവപാണിഘസ്യ
ഭാഗിനേയോ രാമോ നാമ പാണിവാദഃ’
എന്നു് ലീലാവതിവീഥിയിൽ പറഞ്ഞു കാണുന്നതുകൊണ്ടു് രാഘവപാണിവാദൻ കുഞ്ചൻനമ്പ്യാരുടെ മാതുലനായിരുന്നു എന്നു നിൎണ്ണയിക്കാം. ഏതായിരുന്നാലും രണ്ടുപേരും ഏറെക്കുറെ ഒരേ പ്രായക്കാരായിരുന്നു എന്നാണു തോന്നുന്നതു്. [4] മഹാകവി ഉള്ളൂർ പരമേശ്വരയ്യർ ഈയിടെ പ്രസിദ്ധപ്പെടുത്തീട്ടുള്ളതും ഒന്നാംദിവസത്തെ കഥയുടെ ആരംഭത്തിലുള്ളതും ആയ ശ്ലോകങ്ങളിൽനിന്നു് ചില വിവരങ്ങൾ ഗ്രഹിക്കാം.
‘യസ്യാജ്ഞാ നിഖിലക്ഷമാപതിശിരോമാന്യാ യദീയം യശോ
വിശ്വവ്യാപി മഹീസമുദ്രവസനാ യേനൈവ രാജന്വതീ
ഭക്താനുഗ്രഹതൽപരേണ ഹരിണാ ലക്ഷ്മീഃ സ്വയംകല്പിതാ
നിത്യം യദ്വശവൎത്ത ീനീ സ ജയതി ശ്രീമാടധാത്രീപതിഃ
ശ്രീമാനനഘഗുണരത്നമഹാപയോധിഃ
ശ്രീമാടഭൂതിലകമാത്തജനനാനുകമ്പീ
ശ്രീവഞ്ചിരാജ കുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിർവിഭാതി.
തസ്യാജ്ഞയാ ഗുരുഗണേശമുഖാൻ പ്രണമ്യ
ശ്രീപാലിയേശ പരിശിക്ഷിതരീതഭേദൈഃ
ശാകുന്തളം വിതനുമോ ലളിതം മിതം തദ്
ഗീതം ക്ഷമാകൃതധിയഃ പരിശോധയന്തു.’
ഈ വീരകേരളവൎമ്മതമ്പുരാൻ കാൎത്ത ികതിരുനാൾ ധൎമ്മരാജാവുമായി ൯൩൭-ൽ സഖ്യം ചെയ്തിട്ടു് അദ്ദേഹത്തിന്റെ സഹായത്തോടുകൂടി സാമൂതിരിയെ കൊച്ചിയുടെ അതിൎത്ത ിയിൽനിന്നു കടത്തിയ മഹാരാജാവായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ സഖ്യത്തെപ്പറ്റി കവി പ്രസ്താവിച്ചു കാണുന്നതിനാലും പ്രസ്തുത വീരകേരളവൎമ്മതമ്പുരാൻ ൯൫൧-ൽ തീപ്പെട്ടുപോയതിനാലും ശാകുന്തളത്തിന്റെ ആവിൎഭാവം ൯൩൮-നും ൯൫൧-നും മദ്ധ്യത്തിലായിരുന്നുവെന്നു നിസ്സംശയം പറയാം.
ശാകുന്തളം മുഴുവനും ഈ കവി ആട്ടക്കഥകളായി എഴുതീട്ടുണ്ടോ എന്നറിയുന്നില്ല. ആറുദിവസത്തേ കഥകളിലും കൂടി ദുഷ്ഷന്തന്റെ നഗരപ്രവേശനം–അതായതു് നാലാമങ്കത്തിന്റെ പൂൎവരംഗംവരെയുള്ള കഥയാണു് പ്രതിപാദിക്കപ്പെട്ടിരിക്കുന്നതു്.
കവി കഴിയുന്നത്ര ശാകുന്തളത്തെ അനുസരിച്ചിട്ടുണ്ടെങ്കിലും തൎജ്ജ മയാണെന്നു പറയാവുന്നതല്ല.
ഗ്രീവാഭംഗാഭിരാമം മുഹുരനുപതതി സ്യന്ദനേ ബദ്ധദൃഷ്ടിഃ
പശ്ചാൎദ്ധേന പ്രവിഷ്ടശ്ശരപതനഭയാദ് ഭൂയസാ പൂർവകായം
ദർഭൈരർദ്ധാവലീഢൈഃ ശ്രമവിവൃതമുഖഭ്രംശിഭിഃ കീൎണ്ണവൎത്മ ാ
പശ്യേദഗ്രപ്ലുതത്വാദ്വിയതി ബഹുതരംസ്തോകമൂൎവ്യാം പ്രയാതി’
എന്ന പദ്യത്തെ തൎജ്ജ മ ചെയ്തിരിക്കുന്നതു നോക്കുക.
‘കാൺകെടോ സാരഥേ ഇതു കാൺകെടോ
മൃഗയാ കേളികൗതുകാലിന്നു നാമോരോ
മൃഗജാലങ്ങളെക്കൊന്നു ഹരിണത്തിൻപിമ്പേ
നഗവനനികരങ്ങൾ കടന്നു ദൂരവേ പോന്നൂ
അകന്നൂ സേനകളെല്ലാമിവനാശു ഗമിക്കുന്നു
അതിവേഗമണഞ്ഞിടും തേരിനെത്തന്നെ
അനുപദം തിരിഞ്ഞിതാം നോക്കുന്നൂ–ഇവൻ
അതിഘോരശരപാതഭയംകൊണ്ടു വിവശനാ-
യധികമുൽപതിച്ചിപ്പോൾ അതിദൂരെപ്പതിക്കുന്നു.’
15.27 കണ്വാശ്രമവൎണ്ണനം
ശാകുന്തളം
‘നീവാരാശ്ശുകഗൎഭകോടരമുഖഭ്രഷ്ടാസ്തരൂണാമധഃ
പ്രസ്നിഗ്ദ്ധാഃ ക്വചിദിംഗുദീഫലഭിദഃ സൂച്യന്ത ഏവോപലാഃ
വിശ്വാസോപഗമാദഭിന്നഗതയഃ ശബ്ദം സഹന്തേ മൃഗാ-
സ്തോയാധാരപഥാശ്ച വല്ക്കലശിഖാനിഷ്യന്ദരേഖാങ്കിതാഃ.
രമ്യമാകുമീവനത്തെ നന്മയോടു കണ്ടാൽ
കല്മഷങ്ങളകന്നീടും ധൎമ്മരതിയുമുണ്ടാം.
രാജഹംസദ്വന്ദ്വലീലാ രാജമാനകൂലാ!
രാജീവാളിമാലാ മാലിനീയം പുണ്യാ
ചാരുവീചിമാലാ
ചാരുമാരുതനിതല്ലോ ഹോമധൂമമിളിതാനായി
ആമോദിപ്പിക്കുന്നു; മോദമോടു ശുകങ്ങളും.
വേദമോതിടുന്നു ആഗതരാം നമ്മോടിതാ
സ്വാഗതം ചൊല്ലുന്നു;
ഹസ്തികളും സിംഹങ്ങളും സ്പൎദ്ധ വിട്ടു മോദാ-
ലൊത്തു നന്നായ് രമിക്കുന്നൂ.
ചിത്രമിതു കാണ്ക കോകിലങ്ങളാസ്വദിക്കും
കോരകങ്ങളിപ്പോൾ ചാരുകൂജിതത്താൽ നമ്മേ
ചാരേ വിളിക്കുന്നു മോദമോടു നന്നേ.’
ആട്ടക്കഥ
ശാകുന്തളം
‘ശാന്തമിദമാശ്രമപദം
സ്ഫുരതി ച ബാഹുഃ കുതഃ ഫലമിഹാസ്യ
അഥവാ ഭവിതവ്യാനാം
ദ്വാരാണി ഭവന്തി സൎവത്ര.’
തൎജ്ജ ിമ
‘സ്ഫുരതി മാമകം ദക്ഷണിം ഭുജം
പരമമോഹനം കിമിഹ തൽഫലം
ശാന്തമുനിജനൈരാവൃതേ വനേ
കാന്താവപ്തിയോ വരികയില്ലല്ലോ
അഥവാ ദേഹിനാം ഭവിതവ്യം ഫലം.
അനുഭവിച്ചീടുമഖിലദിക്കിലും.
ഭാവിയായീടും ഭാവുകം ഫലം
ദൈവമിന്നു മേ ബോധയത്യഹോ.’
ശകുന്തളയും സഖിമാരും തമ്മിലുള്ള സംഭാഷണം ഏറെക്കുറെ നേർ തൎജ്ജ ിമതന്നെയെന്നു പറയാം.
അവരുടെ സംഭാഷണമദ്ധ്യേ ആവിൎഭവിക്കുന്ന രസികക്കുട്ടനായ വണ്ടത്താനെ ഇക്കവി രക്ഷോനാഥന്റെ ഭൃത്യനായ ഒരു മധുകരനാക്കിയിരിക്കുന്നു. വികടാട്ടഹാസനും ഭീഷണാകൃതിയും ആയ ഈ രാക്ഷസനെക്കണ്ടു് ശകുന്തള,
‘താതനും ദൂരവേ പോയി
നാഥനാരു ഞങ്ങൾക്കിപ്പോൾ?
ആൎത്ത രെപ്പാലനം ചെയ്‍വാൻ
പാർത്ഥിവന്മാരല്ലോ വേണ്ടൂ.
ദുഷ്ഷന്തന്റെ ബാഹുവീര്യം
ഇക്ഷിതിയിൽ ഫലിയാതോ?’
എന്നു വിലപിക്കുമ്പോഴാണു് ദുഷ്ഷന്തൻ പ്രവേശിക്കുന്നതു്. പിന്നീടു് ഒരു യുദ്ധവും നടക്കുന്നു. യുദ്ധത്തിൽ രാക്ഷസൻ തോറ്റോടുന്നു. ഭീതിയൊഴിഞ്ഞു് മുനികന്യകമാർ സുഖമായി ജീവിക്കുന്നു. ഇതാണു് ഒന്നാംദിവസത്തെ കഥ.
കവിതയ്ക്കു വലിയ ദൂഷ്യമൊന്നുമില്ലെന്നിരുന്നാലും ആടുന്നതിനുള്ള വകയൊന്നും ഇതിലില്ല. ആരെങ്കിലും ആടീട്ടുണ്ടോ എന്നുതന്നെ സംശയവുമാണു്.
ദുഷ്ഷന്തനും ശകുന്തളയും പരസ്പരം അനുരക്തരാകുന്നു. വിശേഷജ്ഞകളായ സഖികൾ രാജാവിനെ ചെന്നു കണ്ടു് അദ്ദേഹത്തിന്റെ വിവരങ്ങൾ ചോദിക്കുന്നു. ശാകുന്തളത്തിലെപ്പോലെതന്നെ ഇക്കഥയിലും രാജാവു്,
‘വിഖ്യാതനാം പൗരവനെന്നെ
രക്ഷാൎത്ഥ മുൎവീതലേ നിയോഗിച്ചു.
ധൎമ്മപരന്മാരാം താപസന്മാരുടെ
കൎമ്മവിഘാതം ചെയ്യും ദുൎമ്മതിവൃന്ദത്തെ
നിൎമ്മൂലനം ചെയ്‍വാൻ സമ്മോദമോടിഹ ഞാൻ സമാഗതൻ’
എന്നേ പറയുന്നുള്ളു. അനന്തരം സഖിമാരിൽനിന്നു് ശകുന്തളയേപ്പറ്റിയുള്ള പരമാൎത്ഥ ങ്ങൾ അദ്ദേഹം ഗ്രഹിക്കുന്നു. ഇത്രയും ഭാഗം ശാകുന്തളത്തെ അനുസരിച്ചുതന്നെ ഇരിക്കുന്നുണ്ടു്.
ഇവിടെയും ഒരു രാക്ഷസനെ പ്രവേശിപ്പിച്ചിരിക്കുന്നു. തോറ്റോടിയ മധുകരൻ തിരിച്ചുവന്നു് ദുഷ്ഷന്തനിൽ നിന്നു പറ്റിയ പരാജയത്തെ അറിയിക്കുന്നു. അപ്പോൾ അയാൾ,
‘ശക്തരാകും ഭൃത്യരോടുമൊത്തു
തത്ര ചെന്നു മോദാൽ
ചിത്തതാരിലത്തൽ കൂടാതെ
മൎത്ത ്യകീടനെ നീതന്നെ കൊല്ലണം’
എന്നു പറഞ്ഞു് മധുകരനെ വീണ്ടും അയയ്ക്കുന്നു. ദുഷ്ഷന്തനാകട്ടെ,
‘സന്ദേഹങ്ങളശേഷമകന്നൂ
സമുചിതമിനിമേലെന്നുടെ കാമം
എല്ലാമിന്നു വിചാരിച്ചാലും
നല്ലാർണിയിവൾ മമ ഭോഗ്യാ;
നല്ലോ രാഭ കലർന്നൊരു രത്നം
കണ്ടിഹ ശിഖിയെന്നാശങ്കിച്ചേൻ’
“ഓരോ വാക്കുകൾ ഞാൻ ചൊല്ലുമ്പോൾ
ഒന്നും പറയുന്നില്ലെന്നാലും
പാരം കൗതുകമാൎന്നവളധുനം
പരിചോടെല്ലാം കേട്ടീടുന്നു.
സാരംഗേക്ഷണയാമിവളെന്റെ
നേരേ മന്ദം നോക്കുവതിന്നായ്
ആരംഭിച്ചതിലജ്ജാഭാരാൽ
ആനനകമലം താഴ്ത്തീടുന്നു.” [5]
എന്നിങ്ങനെ ഓരോന്നു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ പ്രിയംവദ ഉദ്യാനത്തിൽ വച്ചു്,
‘താതനിന്നിവിടെയുണ്ടെന്നാകിൽ കാമിനി കേൾ
സാധിതമെൻപാടു കാര്യമെല്ലാം’ [6]
എന്നു നായികയെ കളിയാക്കുന്നു. ശകുന്തള പിണങ്ങിപ്പോകാൻ ഭാവിക്കുന്നു;എന്നാൽ,
‘നിന്നുടെ പൂമരമിതു രണ്ടും ഞാൻ നനച്ചു
എന്നുടെ പൂമരം നീ നനയ്ക്കൂ’
എന്നു പറഞ്ഞു് പ്രിയംവദ തടുക്കുന്നു. അപ്പോൾ രാജാവു പ്രവേശിച്ചു്
‘അരുതരുതു രോധമിതു ചാരുശീലെ
പരമദയനീയയാം പ്രിയസഖിയോടീവിധം.
തരുലതാനികരമിതു ചിരമിവൾ നനയ്ക്കയാൽ
പരവശത കലരുന്നു കുസുമമൃദുഗാത്രി.
ചാന്ദ്രോപഹാസിയാം ചാരുമുഖകമലമിതു
സാന്ദ്രഘൎമ്മാംബുകണമലസതരം ലോചനം
കുന്തളമഴിഞ്ഞവശമംസഭുവി കിഴിയുന്നു.
ഹന്ത നിശ്വാസേന മുലകളിളകുന്നു,
വിവശയാമിവളുടെ കടമിന്നു നീങ്ങുവാൻ
തവ സുമുഖി ഞാൻ നല്ലൊരംഗുലീയം തരാം.’ [7]
ഇങ്ങനെ ഒക്കെ പറഞ്ഞുകൊണ്ടിരിക്കവേ മധുകരൻ വന്നുചേരുന്നു. അവനെ രാജാവു ഹനിക്കുന്നു. അസുരഭടന്മാരെല്ലാം ഓടുന്നു. താപസന്മാർ വന്നു് അദ്ദേഹത്തിനെ സ്തുതിക്കുന്നു. അതിനോടുകൂടി,
‘ഇന്ദുകുലരത്നമേ! നിന്നുടെ സൈന്യങ്ങൾ വന്നു
ധൎമ്മാരണ്യസന്നിധിയിലധുനാ
വന്യഗജമേകനിത ഭിന്നമൃഗയൂഥനായ്
സ്യന്ദനം കണ്ടവശമോടുന്നു ഭീത്യാ.
ചടുലതരതുരഗവരകഠിനഖുരഘാതേന
പൊടിപടലമിത നഭസി ഝടിതി നിറയുന്നു.
പടുത തടവീടുന്ന ഭടരുടയ കളകളം
വടിവൊടിത കേൾക്കുന്നു വാസവസഖപ്രഭോ!’
എന്നും അറിയിക്കുന്നു. രാജാവു് അവരെ സമാധാനപ്പെടുത്തിയിട്ടു് തന്റെ സൈന്യത്തിന്റെ അടുക്കലേക്കു പോകുന്നു. ഇവിടെ രണ്ടാംദിവസത്തെ കഥ അവസാനിക്കുന്നു. ഇതും ഒന്നാംദിവസത്തെ കഥപോലെ തന്നെ വായിക്കാൻ കൊള്ളാമെങ്കിലും ആടാൻ കൊള്ളുകയില്ലെന്നു പറയേണ്ടിയിരിക്കുന്നു.
മൂന്നാംദിവസത്തെ കഥയിൽ ദുഷ്ഷന്തൻ,
‘മതിബിംബമുഖിയിവൾ സുലഭയല്ലോൎത്ത ാൽ
അതിനാലിന്നതിഖേദമില്ല മേ.
അവളുടെയനുരാഗം കാൺകയാലിപ്പോ-
ളകതാരിലതിമോദം വളരുന്നൂ.
സംഗമം ലഭിയാത്ത കാമികൾക്കുള്ളിൽ
തങ്ങളിൽ പ്രേമമല്ലോ സുഖമൂലം.
ഏണനേർമിഴിയുടെ വീക്ഷണമെന്നിൽ
സാനുരാഗമെന്നുള്ളിലുറച്ചു ഞാൻ
കളഭഗാമിനിയുടെ മന്ദമാം ഗമനം
ലളിതവിലാസത്താലെന്നോൎത്തേ ൻ.
കാമികൾ പ്രിയജനചേഷ്ടകൾ തങ്കൽ
പ്രേമംകൊണ്ടെന്നുറച്ചു രസിക്കുന്നു.’
[8] എന്നിങ്ങനെ വിചാരിച്ചു ദുഃഖിച്ചിരിക്കവേ വിദൂഷകനായ മാഢവ്യൻ,
‘ആഖേടശീലനാം ഭൂപതിതന്നുടെ സേവനാൽപര-
മാകുലനായി ഞാൻ കാനനേ പിന്നാലെ ധാവനാൽ.
ഓരോ മൃഗങ്ങളെക്കണ്ടുടൻ പിന്നാലെ ഓടുന്നു–ബത
സൂരകിരണങ്ങൾകൊണ്ടു ശരീരവും വാടുന്നു.
ദാഹം വളൎന്നു കലുഷജലത്തെക്കുടിക്കുന്നു–ഹന്ത-
ദേഹം തളൎന്നു പലവക മാംസം ഭുജിക്കുന്നു.
മുള്ളു തറച്ചുള്ള വേദനയാൽ നിദ്രയുമില്ലമേ–കഷ്ട-
മുള്ളിലൊരുനേരമില്ല സുഖം മമ തെല്ലുമേ.’
എന്നിങ്ങനെ കേഴുന്നു. രാജാവിനു മൃഗയാവിനോദത്തിനുള്ള താൽപര്യവും കെല്പും നശിക്കുന്നു. വിദൂഷകൻ അടുത്തുചെന്നു്
‘എന്തൊരു ഭാവമുള്ളിലെൻതോഴ ഭവാനിപ്പോൾ
കിന്തവ രാജ്യകാര്യത്തിൽ ചിന്തയില്ലാത്തു?’
എന്നിങ്ങനെ ചോദിക്കവേ, രാജാവു് തന്റെ രഹസ്യത്തെ തോഴനോടു പറയുന്നു. വിദൂഷകനാകട്ടെ,
‘ഇന്നീ ദുർഭഗപ്പെണ്ണിനെക്കാംക്ഷിച്ചു
സുന്ദരിമാരെ മറന്നതും കൊള്ളാം.
നല്ലോരു പഞ്ചാര കഷ്ടം വെടിഞ്ഞു
വല്ലാത്ത വേപ്പില തിന്നാൻ കൊതിക്കും
മഞ്ജുളാകാര മഹീപാലമൗലിമണേ വീര!’
എന്നു പറഞ്ഞാക്ഷേപിക്കുന്നു. രാജാവു് എതിർത്തപ്പോൾ,
‘എന്നാലാശു നീ ചെന്നു കനിവൊടു
സുന്ദരഗാത്രിയെക്കൊണ്ടിങ്ങു പോരിക
മോടി കലർന്നീടും പെണ്ണിനെ ഇന്നൊരു
താടിക്കാരൻ മുനി കൈക്കലാക്കീടൊല്ലാ’
എന്നുപദേശിക്കുന്നു.
ഇങ്ങനെ ഇരിക്കെ ഒരു യാതുധാനി രാജാവിനെ കൊല്ലാം എന്നുള്ള ഉദ്ദേശത്തോടുകൂടി വന്നു ചേരുന്നു; എന്നാൽ ‘മല്ലീസായകതാപമാർന്നു തരസാ വൈരം മറന്നാദരാൽ ഉല്ലാസം കലരുന്ന കണ്വതനയാരൂപേണ ചെന്നന്തികേ’ തന്റെ ഇംഗിതത്തെ അറിയിക്കുന്നു. ‘ഇതു രാക്ഷസമായയാണു്. ഇവളെ വിശ്വസിക്കരുതു്’ എന്നു് മാഢവ്യൻ ഉപദേശിക്കുന്നു. രാജാവു് അതുകൊണ്ടു്,
‘കാമിനീ നിൻതാതനാകും മാമുനീന്ദ്രനറിയാതെ
നാമിന്നേവം ചെയ്തീടുക യോഗ്യമോ ബാലെ!’
എന്നു ചോദിക്കുന്നു. യാതുധാനി രാജാവിന്റെ തിരസ്കാരത്താൽ കുപിതയായിട്ടു് തന്റെ സാക്ഷാൽരൂപം അവലംബിച്ചു് അദ്ദേഹത്തിനെ എതിൎക്കുന്നു. രാജാവു് അവളുടെ നാസാകുചങ്ങളെ കൃന്തനം ചെയ്യുന്നു. അതിനിടയ്ക്കു് താപസന്മാർ വന്നു് തങ്ങൾക്കു് ആശരന്മാരിൽനിന്നു നേരിട്ടിരിക്കുന്ന സങ്കടങ്ങൾ അറിയിക്കുന്നു. അവരെ നിഗ്രഹിച്ചു് ആശ്രമത്തെ രക്ഷിക്കാമെന്നു് ദുഷ്ഷന്തൻ ഏല്ക്കുന്നു. ഇങ്ങനെ ആശ്രമത്തിൽ താമസിക്കാൻ ഒരു അവസരം ലഭിച്ചതിനെ ഓൎത്തു ് അദ്ദേഹം സന്തുഷ്ടനാകുന്നു. എന്നാൽ തത്സമയം മാതൃസന്ദേശവും കൊണ്ടു് കരഭകൻ എന്നൊരാൾ നഗരത്തിൽനിന്നു വന്നുചേരുന്നു. രാജാവു് തന്റെ പ്രതിനിധിയായി മാഢവ്യനെ നഗരത്തിലേക്കയയ്ക്കുന്നു.
മധുകരനിധനം ഓൎത്തു ് ദുഃഖിതനായ വജ്രദംഷ്ട്രൻ യുദ്ധത്തിനായി വരുന്നു. രാജാവു് അയാളെ നിഗ്രഹിക്കുന്നു. ഇപ്രകാരം മൂന്നാംദിവസത്തെ കഥയും അവസാനിക്കുന്നു.
ഒരുദിവസം പ്രഭാതത്തിൽ ദുഷ്ഷന്തൻ വിശ്രമാൎത്ഥ ം ഒരു വിജനത്തിൽ ഇരുന്നു് യോഷാഭൂഷായമാണയായ ശകുന്തളയെ ഓൎത്ത ോൎത്തു മദനപരവശനായിത്തീരുന്നു. തത്സമയം ശകുന്തളയോ? മാലിനിയുടെ തീരത്തു് ‘ലോലതരംഗസംഗശിശിരോപാന്ത’മായ ലതാഗൃഹത്തിൽ ഇരുന്നു് ‘നാളീകാശുഗതാപ’ത്തെ ‘ആതപരുജാവ്യാജേന’ സഖിമാരിൽനിന്നു മറച്ചുവെച്ചുകൊണ്ടു് കേഴുന്നു. അവളുടെ അവസ്ഥയെ കവി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.
‘നല്ലാരിൽമൗലിമണി കല്യാണശീലവതി
ചൊല്ലാർന്ന മാമുനിതനൂജാ–വരമുഖസരോജാ–
പരിലസദുരോജാ–ഉരുകളഭലളിതഗതി
സുരയുവതി സുഭഗതനുസരസമൊഴിസമുദിതമനോജ്ഞാ
ഹാഹന്ത സാ രഹസി മോഹം കലൎന്നൂ ഹൃദി–ദേഹം
തളൎന്നു മദനാൎത്ത ്യാ–തദനുസുകുമാരം–മഹിതഭുജ-
സാരം–മനുജവരമൗലിമണിമനുദിവസമോൎത്തു
വരമദജത മനോരഥപാരം
ആളീജനേന സഹ കേളീവിനോദമപി നാളീക-
നേർമിഴി വെടിഞ്ഞൂ–മൃദുതനു മെലിഞ്ഞൂ–മദപി
ഹൃദി മാഞ്ഞൂ–വിജനഭുവി വാണുമഥ വിഗതധൃതി
കേണുമവൾ വിഷമശരവിഷമതയറിഞ്ഞൂ.
സംബന്ധഹീനബഹു സംഭാഷണൈൎമ്മനസി
സംഭ്രാന്തി നല്കി സഖിമാർക്കും–മൃദിമ
രമണീയേ–കുസുമശയനീയേ–സന്തതമുരുണ്ടു
പൊടിസന്തതി പിരണ്ടുമവൾ ചിന്തയിൽ വിരണ്ടുമവശാഽഭൂൽ.’
അങ്ങനെ ഇരിക്കേ സഖികൾ അവളെ ഉപചരിക്കുന്നതും മറ്റും കണ്ടു്, അവൾ കാമപീഡിതതന്നെയെന്നും ഒളിച്ചിരുന്നു് അവരുടെ സല്ലാപം കേട്ടാൽ, കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലാക്കാമെന്നും രാജാവു വിചാരിക്കുന്നു. തോഴിമാരുടെ നിൎബ ന്ധത്താൽ അവൾ,
‘മഹനീയരൂപനാകും മന്നവനെക്കണ്ടു
മന്മഥാൎത്ത ി വളരുന്നു നാളുതോറും
പരിതാപം സഹിയാമേ തോഴിമാരേ ഹന്ത
ഭാരമായ്‍വന്നു മമ ജീവൻപോലും.’
എന്നു സമ്മതിച്ചു പറയുന്നതുകേട്ടു് അദ്ദേഹം സന്തുഷ്ടനാകുന്നു. തോഴിമാരാകട്ടെ,
‘ഇന്ദുകുലോത്തമനാകും നൃപതിയിൽ
നിന്നുടെ കാമിതമുചിതം തന്നെ.
നന്ദി കലൎന്നിതു ഞങ്ങളിന്നിതു സാധിപ്പിക്കാം.
ഖിന്നതയരുതരുതയി സഖി സുഭഗേ!’
എന്നു നായികയെ സമാധാനപ്പെടുത്തുന്നു. രാജാവു്,
‘പരിതാപഹേതുവാം പഞ്ചവിശിഖൻതന്നെ
പരിതോഷമൂലമായ്‍വന്നു ദൈവാൽ;
തരുനികരമറവിലിഹ മരുവുന്നതെന്തിനി
പരിസരേ ചെന്നവളെയനുസരിക്കുന്നേൻ’
എന്നു വിചാരിച്ചുകൊണ്ടു പ്രത്യക്ഷപ്പെടാൻ ഭാവിക്കവേ, മായാവിയായ അസുരൻ വന്നു് ആക്രമിക്കുന്നു. അയാൾ മായാപ്രയോഗത്താൽ രാജാവിനെ മയക്കാൻ നിശ്ചയിച്ചിട്ടു് ശകുന്തളയേയും സഖിമാരേയും മറയ്ക്കുന്നു. രാജാവു് വ്യസനിച്ചു കൊണ്ടിരിക്കവേ, അശരീരിവാക്യം കേട്ടു് ഇതു രാക്ഷസമായയാണെന്നു ഗ്രഹിക്കുന്നു. അനന്തരം അദ്ദേഹം മായാവിയെ നിഗ്രഹിച്ചിട്ടു് ‘നിജമനോരഥപ്രേയസീനികുഞ്ജസവിധം’ പ്രാപിക്കുന്നു. ഇതാണു് നാലാംദിവസത്തെ കഥ.
ശകുന്തള സഖിമാരുടെ നിൎദ്ദേശം അനുസരിച്ചു് കാമലേഖം എഴുതി വായിച്ചു കേൾപ്പിക്കവേ, രാജാവു് പ്രവേശിച്ചു്,
‘പ്രണയിനി കേൾ മാമകവാണി
തനുഗാത്രി! പരമാൎത്ഥ ം താവകഭാഷിതം.
മനസിജൻ തപിക്കുന്നു നിന്നെ;
അനുകമ്പാലവഹീനം കഷ്ടമിവൻ
അനുവേലം ദഹിക്കുന്നിതെന്നെ.
പരവശനാകുമെന്നുടെ ജീവനിൽ
കരുണയുണ്ടാകണം ബാലെ!’
എന്നു പ്രാൎത്ഥ ിക്കുന്നു. സഖീജനം ഈ വാക്കു കേട്ടു്,
‘ഇന്നു കാമിതമെല്ലാം സഫലം വിധിയാലെ
നന്ദിപൂണ്ടിരുന്നാലുമിഹ നൃപമൗലെ!
നിങ്ങൾക്കിന്നനുരാഗമൊരുപോലെ–തന്നെ
നിഖിലവും പുരിപുണ്യഫലമെന്നു മന്യേ’
എന്നു പറഞ്ഞു് രാജാവിനേയും ശകുന്തളയേയും അനുമോദിക്കുന്നതിനോടുകൂടി,
‘അവനീപാലന്മാർക്കു ദയിതമാർ നല്ലോ-
രബലമാർ മതിചേർന്നു പലരുമുണ്ടാമല്ലോ.
ഇവൾമൂലമഴൽ ഞങ്ങൾക്കുളവാക്കീടാതെ
അവനംചെയ്തീടണമിവളെയും നൃപതേ.’
എന്നു പ്രാൎത്ഥ ിക്കയും, ദുഷ്ഷന്തൻ അതിനു മറുപടിയായി,
‘തരുണിമാരെനിക്കങ്ങു പലരുണ്ടെന്നാകിലും
ഇരുവർ ദയിതമാർ ധരണിയുമിവളും;
വരഗുണരുചിയാമിവളുടെ സുതനെ ഞാൻ
പുരുകുലശ്രീയുടെ രമണനാക്കുന്നേൻ’
എന്നു വാഗ്ദാനം നല്കുകയും ചെയ്യുന്നു.
ഇവിടെയും കവി ഒരു അസുരനെ പ്രവേശിപ്പിക്കുന്നു. കഥകളിയുടെ ചടങ്ങുകൾ പാലിക്കാൻ അദ്ദേഹം എന്തുമാത്രം വിഷമിക്കുന്നു എന്നു നോക്കുക.
‘എന്നുടെ ശാസനം മാനിച്ചു നിർഭയം
ചെന്നു മധുകരനെയവൻ കൊന്നുടൻ
പിന്നെയുമിജ്ജനത്തോടോരോ
ദുർന്നയം ചെയ്യുന്നുപോൽ.
ബന്ധുവധം കേട്ടു വജ്രദംഷ്ട്രാദികൾ
സന്ധുക്ഷിതാമൎഷരായി ഓരോ
സന്ധിയും ചെയ്തങ്ങു പോയി പോൽ
ആയവർ എന്തു വരാഞ്ഞതിപ്പോൾ?’
എന്നിങ്ങനെ ആ അസുരൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ‘ഹൃതകുചഭരനാസ’യായ ധൂമ്രകേശി കരഞ്ഞുകൊണ്ടു പ്രവേശിക്കുന്നു. അവളിൽനിന്നു് വജ്രദംഷ്ട്രാദികൾ ഹനിക്കപ്പെട്ടു എന്ന വൎത്ത മാനമറിഞ്ഞു് അസുരരാജാവു് കോപാരുണിതാക്ഷനായി ചമഞ്ഞിട്ടു് ദുഷ്ഷന്തനെ നിഗ്രഹിക്കുവാനായി പുറപ്പെടുന്നു.
ഇതിനിടയ്ക്കു് അനസൂയപ്രിയംവദമാർ ഒരു ഒഴികഴിവുപറഞ്ഞു് ശകുന്തളയുടേയും ദുഷ്ഷന്തന്റെയും അടുക്കൽനിന്നു പൊയ്ക്കളയുന്നു. നായകൻ നായികയെ അനുനയവാക്യങ്ങളാൽ രഞ്ജിപ്പിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കേ മാതാവു് വരുന്നതു കണ്ടിട്ടു്, രാജാവു്,
‘മാതാവിതാ വന്നീടുന്നു സാധുശീലേ നിന്നെക്കാണ്മാൻ’ എന്നു പറയുകയും, അതുകേട്ടു് അവൾ,
‘മേദിനീന്ദ്ര ഭവാൻ ഗൂഢം
വേദസീകാനനേ വാഴ്ക’
എന്നു് അപേക്ഷിക്കയും ചെയ്യുന്നു. കണ്വപത്നിയുടെ,
‘ആലോലമിഴി തവ തനുസന്താപവു-
മലസതയും ബത കിമപി കുറഞ്ഞിതോ?’
എന്ന ചോദ്യത്തിനു്,
‘മമ സഖിമാരുടെ പരിചരണത്താൽ
കിമപി കുറഞ്ഞിതു താപമിദാനീം’
എന്നു് അവൾ മറുപടി പറയുന്നു. ആ വാക്കു കേട്ടു് സന്തുഷ്ടനായ ആ തപസ്വിനി ശകുന്തളയെക്കൂടി ആശ്രമത്തിലേക്കു വിളിക്കുന്നു.
‘അവനിതലചന്ദ്രനിവനനുസരിച്ചോതുമ്പോൾ
അവശത കലൎന്നു ഞാനതിവിമുഖിയായിഹ.
ഇനിയെന്തിനീവണ്ണമനുതാപമിയലുന്നു?
മനമേ നിനക്കു സുഖമിനി വരുവതെങ്ങിനെ?’
എന്നിങ്ങനെ ദുഃഖിതയായി ഭവിച്ചിട്ടു് ലീലാനികുഞ്ജത്തോടെന്ന വ്യാജേന ദുഷ്ഷന്തനോടു പറയുന്നു:
‘സന്താപഹാരിയാം സുമധുരനികുഞ്ജമേ
ഹന്ത പോകുന്നു ഞാനനുവദിക്കേണമേ.
വിരവൊടു രമിപ്പതിനു വരുവനിനിയും ഞാൻ’
രാജാവു് ലതാഗൃഹത്തിനുള്ളിൽ വന്നു്,
‘കളമൊഴിയുടെ ലളിതമാനനം
ലുളിതകുന്തളം ലജ്ജയാനതം
ഉന്നയിപ്പിച്ചേനുദിതകൗതുകം
ഒന്നു ചുംബിപ്പാൻ കഴിവന്നീലഹോ’
എന്നിങ്ങനെ കേണുകൊണ്ടിരിക്കുമ്പോൾ,
‘ഹാ ഹാ ദയാനിധേ നരപതേ!
രക്ഷോഗൎണ്ണഭീഷണാ ബാധന്തേ ബഹുധാ’
എന്നുള്ള തപോധനവിലാപം കേൾക്കുന്നു. രാജാവു് ചെന്നു് അസുരനേയും പടയേയും തോൽപ്പിച്ചോടിക്കുന്നു. മുനികൾ,
‘കല്യാണം ഭവതു തേ
കാരുണ്യജലധേ
കല്ലോലാവലിപോലെ
കലിതാനുബന്ധം’
എന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും ആശീൎവദിക്കയും ചെയ്യുന്നു. അതിനോടുകൂടി അഞ്ചാംദിവസത്തെ കഥയും അവസാനിക്കുന്നു.
ആറാംദിവസത്തെ കഥ സംഭോഗശൃംഗാരംകൊണ്ടാണു് ആരംഭിക്കുന്നതു്. നായികാനായകന്മാരുടെ രണ്ടു പദങ്ങളും ദണ്ഡകവും മനോഹരമായിരിക്കുന്നു.
‘മന്ദാക്ഷരമ്യതരമന്ദാക്ഷരോക്തിമരവിന്ദേ-
ക്ഷണാം മഹിതശീലാം–മദനരസലോലം
മധുരതരശീലാം–അനുരഹസമരമയത മനുജവര-
തിലകനവനനുസരണനിപുണനനുകൂലം–അന്യൂന-
രാഗമവരൊന്നിച്ചു ഗൂഢതരമന്യോന്യമങ്ങു മതി
ചേർന്നു–സുഖമൊടു പുണൎന്നു –മുഖമതു നുകൎന്നു
മുന്നമതി വൈരമൊടു ഖിന്നതകൾ നല്കിയൊരു
മന്മഥനുമതുപൊഴുതിണങ്ങി…
പരിതോഷമോടു ഹൃദി സുരതോത്സവേ വിവിധ
സരസോപഭോഗരമണീയേ–വരതനു മുതിൎന്നു –
സ്മരരസമിയന്നൂ–സ്തനകലശഭരയുഗളഘന-
ജഘനപടുനടനപരിമിളിതമണിതമതിരമ്യം.
ശൃംഗാരലീലകളിലംഗം വിയൎത്ത ധികഭംഗ്യാ തളൎന്നു
മിഴി രണ്ടും പുരികുഴലഴിഞ്ഞു–പുതുമലർ പൊഴിഞ്ഞു–
വിശ്വാഭിരാമതനു വിശ്രാന്തസൗഖ്യമൊടു–വിശ്വാസ-
മാൎന്നഥ കിടന്നു–കുന്ദാദിസൂന മകരന്ദാവലീസുരഭി
മന്ദാനിലാധികമനോജ്ഞേ–നദിയുടയ കൂലേ–വിര-
വൊടനുകൂലേ–നന്ദിയൊടിരുന്നധരനന്മധു നുകൎന്നു -
മവൾ കുന്ദശരസരസതയറിഞ്ഞു.
അനുവേലമാളികളുമനുമോദമാൎന്നവരി-
ലനുകൂലഭാവമൊടു ഗൂഢം–വിജനഭുവി ചേൎത്തു ം–
വിരവൊടഥ കാത്തും–മനസി മുദമേകി ചില ദി-
നമിതു കഴിഞ്ഞളവിൽ മുനിതനയ ഗൎഭവുമിയന്നു.’
തപോധനന്മാർ വന്നു് ദുഷ്ഷന്തനെ പ്രശംസിക്കയും അനുഗ്രഹിക്കയും ചെയ്യുന്നു. അവരുടെ അനുഗ്രഹത്തോടുകൂടി അദ്ദേഹം പ്രണയാകുലാന്തരനായി കണ്വകാന്തയുടെ അടുക്കൽചെന്നു് സുഖമായി താമസിക്കുന്ന കാലത്തു് ഒരു സായാഹ്നത്തിൽ ദണ്ഡകാരണ്യവാസിയായി ഒരു നക്തഞ്ചരനു് ദുഷ്ഷന്തനോടു് അസൂയ ജനിക്കുന്നു. ശകുന്തളയെ എങ്ങനെ എങ്കിലും അപഹരിക്കണമെന്നു് അവൻ നിശ്ചയിച്ചുറയ്ക്കുന്നു. പക്ഷേ ശ്രമം ഫലപ്പെടാതെ വിഷമിച്ചിരിക്കുമ്പോൾ വീരബാഹു എന്ന രക്ഷോവരൻ വന്നു് ഇങ്ങനെ പറയുന്നു:
‘ഇഷ്ടിരക്ഷ നിൎവഹിച്ചു ധൃഷ്ടതയോടവനിന്നു
പുഷ്ടമോദം തൽപുരിയിൽ പോവതിന്നു തുനിയുന്നു.
മാർഗ്ഗമദ്ധ്യേ തടുത്തു ഞാൻ പോക്കുവാൻ തൽബലാടോപം
ശ്ലാഘ്യവീരനാകുമെങ്കൽ ശാസനം നീ അരുളേണം’
രാക്ഷസശ്രേഷ്ഠൻ അതിനു് അനുവാദവും നൽകുന്നു.
ഇതിനിടയ്ക്കു് ദുഷ്ഷന്തൻ സ്വപുരിയിലേക്കു പോവാൻ നായികയോടു് അനുവാദം ചോദിക്കുന്നു.
‘ഹേമാംഗുലീയമിതിലേകൈകമനുദിനം
നാമാക്ഷരം ഗണയ മേ സീമാദിനേ സുദതി
സാകം മയാ പുരേ കാമം രമിപ്പതിനു
കൈവരും വല്ലഭേ’
എന്നു പറഞ്ഞിട്ടു് അദ്ദേഹം നഗരത്തിലേക്കു തിരിയ്ക്കുന്നു. അനന്തരം നായിക,
‘ദീനയാകുമെന്നുടയ മാനസവും കവർന്നയ്യോ
പ്രാണനാഥൻ പോയാനല്ലോ ഹാ ദൈവമേ!
കോമളാംഗനവനുടെ പ്രേമലോലമപാംഗവും
കാമകേളികൗശലവും കാണ്മനെന്നു ഞാൻ?
എന്നോടാളീസന്നിധിയിലൊന്നു ചെല്ലുവാൻ
വന്നു ഗൂഢം കൎണ്ണമൂലേ ചുംബിച്ചതുമിന്നു തോന്നുന്നൂ.
സംഗമാലസയാമെന്നേ തന്മടിയിൽ ശയിപ്പിച്ചു
നന്ദിപ്പിച്ചതെങ്ങനെ മറന്നിടുന്നൂ?’
ഇങ്ങനെ ഓരോന്നു വിചാരിച്ചു വിചാരിച്ചു് ബാഹ്യലോകത്തെപ്പറ്റിയുള്ള സ്മരണ പോലും ഇല്ലാതെ ഇരിക്കവേ, ദുൎവാസാവു വന്നുചേരുന്നു. അതൊന്നും അവൾ അറിയുന്നില്ല.
‘എന്നെ നീ മാനിയാതെ ഇന്നേവം വസിക്കയാൽ
നിന്നെയിവൻ മറന്നീടും എത്ര ചെന്നാലും’
എന്നു ശപിച്ചിട്ടു് അദ്ദേഹം തിരിച്ചു പോകാൻ ഭാവിക്കുന്നതു കണ്ടു് സഖികൾ വന്നു് അനുനയവിനയാദികളാൽ ശാപമോക്ഷത്തിനുള്ള മാൎഗ്ഗം സമ്പാദിക്കുന്നു.
‘മിണ്ടാതെയിരുന്നവൾ കൊണ്ടാടുമംഗുലീയം
കണ്ടാലവനോർത്തീടും’
എന്ന മുനിവാക്യം കേട്ടപ്പോൾ അവർ സന്തുഷ്ടരാകുന്നു.
ദുഷ്ഷന്തൻ ഹസ്തിനപുരത്തിലേക്കു പോകുംവഴിക്കു് വീരബാഹു എതിരിടുന്നു. അവനെയും കൂട്ടരേയും വധിച്ചിട്ടു് രാജാവു് സ്നിഗ്ദജനങ്ങളാൽ സമ്മാനിതനായി മംഗലവാദ്യഘോഷമുഖരവും നിത്യോത്സവാലംകൃതവും ‘ഹൃഷ്യൽപൗരസമാവൃത’വും ആയ പുരിയിൽ ചെന്നു് ഗുരുവിനെ വന്ദിക്കുന്നു. ഗുരുവിന്റെ അനുഗ്രഹപൂൎവ്വം അദ്ദേഹം സുഖമായി വാഴുന്നു. ഇങ്ങനെയാണു് ആറാംദിവസത്തെ കഥ.
തീൎച്ചയായും മറ്റു ഭാഗങ്ങളും കവി എഴുതിക്കാണണം. ആകപ്പാടെ വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഒരു കൃതിയാണിതെന്നു് സഹൃദയന്മാർ സമ്മതിക്കും. ആടുന്നതിനു് തീരെ കൊള്ളുകയില്ലെന്നുള്ളതും സൎവസംവിദിമാണു്. യത്നവൈരളത്താൽ ശാകുന്തളംനാടകംതന്നെയും രംഗത്തിൽ പ്രയോഗിച്ചു ഫലിപ്പിക്കാൻ വിഷമമായിരിക്കേ ഈ കഥകളിയുടെ കാര്യം പ്രത്യേകിച്ചു പറയാനൊന്നുമില്ല.
15.28 പാഞ്ചാലീസ്വയംവരം
മഹാകവി കുഞ്ചൻനമ്പ്യാരും ചില ആട്ടക്കഥകൾ രചിച്ചിട്ടുള്ളതായി ഭാഷാചരിത്രകൎത്ത ാവു് പ്രസ്താവിച്ചിരിക്കുന്നു. ശംബരവധം, ബാണയുദ്ധം, കൈലാസയാത്ര, ഗോവൎദ്ധനയാഗം, രാസക്രീഡ, രുക്‍മണിസ്വയംവരം, സ്യമന്തകം, കംസവധം ഈ ആട്ടക്കഥകൾ ആ മഹാകവിയുടേതാണെന്നത്രേ അദ്ദേഹത്തിന്റെ അഭിപ്രായം. ഇപ്പോൾ അച്ചടിച്ചിട്ടുള്ള കംസവധം കിളിമാനൂർ രവിവൎമ്മകോയിത്തമ്പുരാന്റേയും, രുക്‍മിണീസ്വയംവരം അശ്വതിതിരുനാൾ തമ്പുരാന്റെയും, ബാണയുദ്ധം ബാലകവി രാമശാസ്ത്രികളുടേയും ആണെന്നു് മി. ഗോവിന്ദപ്പിള്ളതന്നെ സമ്മതിക്കുന്നുണ്ടു്. ആ സ്ഥിതിക്കു് അദ്ദേഹത്തിന്റെ അഭിപ്രായത്തിനു് അടിസ്ഥാനമെന്തെന്നു് അറിയുന്നില്ല. ഉപരിഗവേഷണം ചെയ്യുന്നതിനു മുമ്പു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് അബദ്ധമാണെന്നു പറയുന്നതു് സാഹസവുമായിരിക്കും.
‘ആട്ടങ്ങളാടിനടക്കുന്നിതു ചില-
കൂട്ടം ജനം ധനം മോഹിക്കകാരണം
പാട്ടുകാരും ചില മദ്ദളക്കാരരും
കൂട്ടുകാരും കുടക്കാരും പ്രധാനിയും
പെട്ടിയെടുക്കുമുരത്ത ജനങ്ങളും
കുട്ടിപ്പരദേശിമാരും ശിശുക്കളും
രട്ടു തപ്പും കുഴല്ക്കാരും തംബുരു
ഘട്ടിവാദ്യം പല വില്ലും വടികളും
ചെപ്പുകൾ ചാണയും ചുട്ടിച്ചെരട്ടയും
ചപ്പുചിപ്പും കെട്ടിയേറ്റിപ്പുറപ്പെട്ടു
മുപ്പതും നാല്പതുമാളുകളൊന്നിച്ചു-
മല്പം ധനമുള്ളവന്റെ പൂരം പൂക്കു
കെട്ടുമിറക്കി യജമാനനേതെന്നു
കേട്ടറിഞ്ഞങ്ങു കരേറിപ്പുരം പുക്കു
നാട്യം പറഞ്ഞങ്ങിളക്കിയ്ക്കളിക്കാറ-
രൂട്ടുപുരയിൽ സ്ഥലംവയ്ക്കുമാകവേ.
പെട്ടി വരുന്നതുകണ്ടാൽ ചിലജനം
കൊട്ടിക്കതകങ്ങടച്ചുവെന്നും വരും.
അഷ്ടിമാത്രം കൊടുത്തങ്ങയയ്ക്കും ചിലർ
കഷ്ടിച്ചു കേളി കൊട്ടിച്ചുവെന്നും വരും.
ആട്ടങ്ങളിൽ കൃഷ്ണനാട്ടം ശുഭം രാമ-
നാട്ടം തുടങ്ങിയാൽ കോട്ടം വരും ദൃഢം’
എന്നിങ്ങനെ രാമനാട്ടത്തെ കഠിനമായി ആക്ഷേപിച്ചിട്ടുള്ള കവി കഥകളി എഴുതാൻ മുതിൎന്നു കാണുമോ എന്നു് ന്യായമായി സംശയിക്കാനും വഴിയുണ്ടു്. അദ്ദേഹം കൃഷ്ണനാട്ടത്തിന്റെ രീതിയിൽ ‘രാമഗീതി’ എന്നൊന്നു സംസ്കൃതത്തിലും ഭാരതഗീതി എന്നൊന്നു മലയാളത്തിലും രചിച്ചു കാണുന്നതിൽ നിന്നു് കൃഷ്ണനാട്ടത്തോടുള്ള പക്ഷപാതം നല്ലപോലെ തെളിയുന്നുതാനും. വല്ല പ്രഭുജനങ്ങളുടേയും നിൎബ ന്ധമനുസരിച്ചു് കഥകളി രചിച്ചുവെന്നു വന്നുകൂടായ്കയുമില്ല.
ശംബരവധവും ശാകുന്തളവും കുഞ്ചൻനമ്പ്യാരുടേതാണു്. ഭാഷാഭിവൎദ്ധിനിപ്രസ്സുകാരും അവരെത്തുടർന്നു് ശ്രീരാമവിലാസം പ്രസ്സുകാരും പറഞ്ഞു കാണുന്നതു് പ്രമാദം തന്നെ. അതേ ശ്വാസത്തിൽതന്നെ പാലാഴിമഥനത്തിന്റെ കൎത്ത ാവാരെന്നു നിശ്ചയമില്ലെന്നും പ്രസ്താവിച്ചു കാണുന്നതാണു് അത്ഭുതം. ശംബരവധം നമ്പ്യാരുടേതാണെങ്കിൽ പാലാഴിമഥനവും അദ്ദേഹത്തിന്റെ തന്നെയാണു്. എന്തുകൊണ്ടെന്നാൽ രണ്ടിലേയും ശൈലി ഒന്നുതന്നേ എന്നുള്ളതോ പോകട്ടേ; രണ്ടിലും ശ്രീകൃഷ്ണസ്തുതിപരമായി കാണുന്ന പദങ്ങൾ ഒരുപോലെയും ഇരിക്കുന്നു.
15.29 സൗരാഷ്ട്രം അടന്ത
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക മന്ദരപൎവതധാരക ശൗരേ.
കേശവമാധവ മാമവസാധോ
കേശിവിനാശന കേവലമൂൎത്തേ !
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം.
അച്യുത രാഘവ രാവണനാശന
സച്ചിദാനന്ദമയ പന്നഗശായിൻ
ത്വച്ചരിതാമൃത സാരമഹോ ജയ
നിശ്ചലശീലനിരഞ്ജന കൃഷ്ണ.
കാരണപൂരുഷ കംസവിനാശന
ചാരണാസേവിത ചാരുദയാലോ
വാരണപാലക വാരിജലോചന
ദാരുണവൈരിവിദാരണ വന്ദേ.’ശംബരവധം
15.30 സൗരാഷ്ട്രകം ഏകതാളം
‘നന്ദനന്ദന നയനാനന്ദ സുന്ദരാനന വന്ദേ വന്ദേ
നന്ദിതലോകമുകുന്ദ മുരാന്തക
മന്ദരപൎവതധാരകശൗരേ
കേശവമാധവ മാമവസാധോ
കേശിവിനാശക കേവലമൂർത്തേ
പേശലകൗശല ദേശനദേശിക
ഹേ ശരണം ഭവ നാശയ പാപം…’ ഇത്യാദിപാലാഴിമഥനം
പാലാഴിമഥനം വായിച്ചുനോക്കിയാൽ കവി സാമാന്യനല്ലെന്നു മനസ്സിലാകും. ആടാനും പാടാനും വായിക്കാനും കൊള്ളാവുന്ന ഒരു കൃതിയാണിതു്. പദങ്ങളുടെ ഒഴുക്കും ഭംഗിയും ആശയങ്ങളുടെ സ്വാരസ്യവും നോക്കിയാൽ, കുഞ്ചൻനമ്പ്യാരുടേതാണെന്നു തന്നെ തോന്നും. മാതൃകയ്ക്കു് ഒന്നു രണ്ടു ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
‘മന്ദാകിനീ സലിലസത്മകപത്മവാടീ
മന്ദാനിലംകലിതകോരകപാരിജാതേ
വൃന്ദാരകാധിപതിരുത്സുക ദേവനാരീ
വൃന്ദാനുഗോഽരമതനന്ദനകാനനാന്തേ
രേമേ നിജനിലയേ വലവൈരീ
രേമേ നിജനിലയേ
കാമേരികകമനീ നിധുവനകേളീവിലാസ
കലാരസശാലീ
ചന്ദനചമ്പക കരുവകപരിമള
തുന്ദിലമന്ദസമീരണശിശിരേ
മൃദുമൃദുചാലിത ചാമരമാരുത
ധുതരതിഖേദമുദഞ്ചിതമോദം
ഏണദൃശാം മൃദുപാണിതലാഹത
വീണാവേണുനിനാദചരിതം’രേമേ
15.31 ദണ്ഡകം
‘താണോരു ശൈലമഥ താങ്ങീ–മുരാരി ബത
താനേ മുദാ കമാരൂപീ–തദനു ബഹുഘോഷാ
തരുണാപരിതോഷാ–തരുണിമണിഗണമമര
തരുനികരമമൃതരുചി–സുരതുരഗ കരികളുളവായീ–
തൽക്കാലമങ്ങജനി തൽക്കാളകൂടമപി
തൽക്കാലവൈരിഗളചിഹ്നം–തദനു
മദിരാക്ഷി മദിരയുമുദാസീൽ– തടമുലകൾ
തലമുടിയുമൊടിനടുവമുടലുടയ വടിവുമടിമലരുമഭിരാമം.
പലോഴിതന്നിലൊരു കോലാഹലം ക്വചന
ഹാലാഹലം പല വിശേഷം–പരമമരസംഗീ
പരിചൊടു വിളങ്ങി–പലരുടയ മനസി കൊതി
കലരുമൊരു പൊലുമയൊടു കമലമുഖി
കമലയുമഥാസീൽ.’ പാലാഴിമഥനം.‘ഗൎഭാലസതയാകിയ രുക്മിണിതൻ ഭൂഷണമണികൾ വെടിഞ്ഞു
തല്പാന്തികസീമനി കാമിനി തല്പതിയുടെ നികടേ വാണു.
നാളീകദളായതലോചന കേളീരസമാശു വെടിഞ്ഞു.
ആളീജനപാണിതലം ഭുജനാളീധൃതമാക്കി നിന്നു.
ഹാസാദികളധികമകന്നു; ശ്വാസാഗമമുടനുടനാർന്നു.
ഭാസാ പുനരൊന്നു പകൎന്നു മാസാവധി പരിചൊടു വന്നു.’ശംബരവധം
15.32 പാൎവതീപരിണയം കഥകളി
ഈ ആട്ടക്കഥയുടെ കൎത്ത ാവു് കൊട്ടാരക്കര രാജാവിന്റെ വംശത്തിൽപെട്ട ഒരു ഗോദവൎമ്മ ഇളയരാജാവായിരുന്ന കാലത്തു് രചിച്ചതാണെന്നും,
‘പാടലദുൎഗ്ഗഭൂപാലാന്വയജാതേന ഗോദവൎമ്മാഖ്യയുവരാജേന വിരചിതാ കൃതിരേഷാഽവസിതാ’ എന്നുള്ള അവസാനക്കുറിപ്പിൽ നിന്നൂഹിക്കാം. പാടലദുൎഗ്ഗമെന്നതു് ചെങ്കോട്ടയായിരിക്കുമെന്നു തോന്നുന്നു. ഈ കൃതിയുടെ ആവിൎഭാവം നളചരിതത്തിനുശേഷമാണെന്നുള്ളതിനു് ആന്തരമായ ലക്ഷ്യങ്ങളുണ്ടു്. കവിത ഒരുവിധം നന്നെന്നു മാത്രമേ പറയാനുള്ളു. കവി വലിയ പ്രാസപ്രിയനാണു്. സംസ്കൃതശ്ലോകങ്ങളിൽകൂടി ദ്വിതീയാക്ഷരപ്രാസം പ്രയോഗിച്ചുകാണുന്നു.
‘സാഹോരവം പോരിനാഗതനാകയാൽ
സ്വാഹാരവൽ പോരിൽ ജിത്വാ ഭവന്തം
സ്വാഹോദരായേതി ചൊല്ലിബ്ഭുജിക്കും
സോഹോ സുദർശനന്തം സമീക്ഷിക്ക നീ.’
15.33 ശൃംഗാരപദം
‘സുരതസുഖദായിനി മാലിനി രമണി
സുരസുമുഖിനതപദനളിനീ
സുരുചിരവസന്തമായാതം.
സുരുചിരകിസലയമൃദുലമധുരാധരേ
വിലോകയൈനം
സരസിജാനി മുകുളിതാനി താനി
സാരസലോചനേ സാമ്പ്രതം കാണ്ക നീ.
സരസിജങ്ങളിൽ സരസമിരുന്നു
സാരവം ഭൃംഗങ്ങൾ പൂമധുവുണ്ണുന്നു.
സരസഗീതങ്ങൾ കീരങ്ങൾ പാടുന്നു.
സുരതരുചിതാനി ഹൃദി വളൎക്കു ന്നു.
ഹരിണാങ്കൻ ദിശോ ധാവനം ചെയ്യുന്നു.
ഹരിണാക്ഷീമുഖം ലജ്ജിച്ചിരിക്കുന്നു.
ഹരിണാരി ഗൃഹങ്ങളിലൊളിക്കുന്നു
ഹരിണങ്ങളിഹ സംയോഗം ചെയ്യുന്നു
ഹരിണാങ്കബന്ധു ഞാനുന്മത്തനാവുന്നു.
ഹരിണാങ്കാനനേ രമിക്ക നാമിന്നു.
ഹരിച്ചു ഘൎമ്മബിന്ദൂ നായാതി വായുവാ-
ഹരിച്ചു സുഗന്ധം സൎവകുസുമാദപ-
ഹരിച്ചു തേന ഭാരമധികരിച്ചു–സം-
ഹരിച്ചു വേഗതാമ്മന്ദതയോടും മാം പ്ര-
ഹരിച്ചു പോകുവാന്മാൎഗ്ഗം ലബ്ധും സമുദാ
ഹരിച്ചു തസ്കരരീതികളിതവേഹി’
അവിടവിടെ ചില അപശബ്ദപ്രയോഗങ്ങൾ കാണുന്നുണ്ടെന്നും പറയേണ്ടിയിരിക്കുന്നു.
15.34 കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ
൯൮൪ ധനുമാസം ൩൦-ാം തീയതി വെള്ളാരപ്പള്ളിയിന്നു വലിയതമ്പുരാൻ തീപ്പെടുകയും, അവിടുത്തേ സഹോദരനായ വീരകേരളവൎമ്മ ഇളയതമ്പുരാൻ സിംഹാസനസ്ഥനാവുകയും ചെയ്തു. അവിടുത്തേ കാലത്താണു് കൊച്ചിയിലെ ഭരണയന്ത്രം പരിഷ്കൃതമായിത്തീൎന്നതു്. നാടുവാഴികളുടേയും എടപ്രഭുക്കന്മാരുടേയും അധികാരങ്ങൾ നിൎത്ത ൽ ചെയ്തതും രാജ്യത്തെ കോവിലകത്തും വാതിലുകളായി വിഭജിച്ചു് ഓരോന്നിന്റേയും കാര്യാന്വേഷണത്തിനു് കാര്യക്കാരെ നിയമിക്കുക, സിവിൾ വ്യവഹാരങ്ങൾ കേട്ടു തീൎച്ച ചെയ്യുന്നതിനു് തൃപ്പുണ്ണിത്തുറയും തൃശ്ശിവപേരൂരും ഓരോ കോടതിയും എറണാകുളത്തു് അപ്പീലധികാരത്തോടുകൂടിയ ഒരു ഹജൂർകോടതിയും സ്ഥാപിക്കുക, ഉദ്യോഗത്തിൽനിന്നു പിരിയുന്നവർക്കു് പെൻഷൻ ഏൎപ്പെടുത്തുക, ജനപീഡാകരങ്ങളായ ചുങ്കങ്ങൾ നിൎത്തു ക, നിരത്തുകൾ, പാലങ്ങൾ മുതലായവ നിൎമ്മിയ്ക്ക, ഇത്യാദി പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിൽ വരുത്തി. ഈ വിഷയത്തിൽ രസിഡണ്ടായ കൎണ്ണൽ മൺട്രോവിന്റെ ഉപദേശവും ഉണ്ടായിരുന്നു.
൯൮൫-ൽ സിവിൾകോടതികൾ വീണ്ടും പരിഷ്കരിക്കപ്പെട്ടു. മുമ്പുണ്ടായിരുന്ന ചെറിയ കോടതികൾ ജില്ലാകോടതികളായും ഹജൂർകോടതി അപ്പീൽകോടതിയായും രൂപാന്തരപ്പെട്ടു. കാര്യക്കാർ എന്ന പേർ നിൎത്ത പ്പെട്ടിട്ടു്, തൽസ്ഥാനത്തു് തഹശീൽദാർ ഉദ്യോഗം ഏർപ്പെടുത്തി. ദിവാനായ നഞ്ചപ്പയ്യന്റെ ഉത്സാഹത്താൽ റവ. ജേ. സാസൻ എന്ന പാതിരി മട്ടാഞ്ചേരിയിൽ ഒരു ഇംഗ്ലീഷ് പള്ളിക്കൂടവും സ്ഥാപിച്ചു. ഗോവസൂരിപ്രയോഗം നടപ്പിൽവരുത്തി. അടിമകളോടു് അവരുടെ ഉടമസ്ഥന്മാർ നിൎദ്ദയം പെരുമാറിവന്നതിനാൽ അവരെ സൎക്കാർവഴിക്കല്ലാതെ ശിക്ഷിക്കുന്നതു് കുറ്റകരമാണെന്നു് വിളംബരം പ്രസിദ്ധപ്പെടുത്തി. ൯൯൬-ൽ പുതിയ കണ്ടെഴുത്തു് ആരംഭിച്ചു. തിരുവിതാംകൂറുമായി നടന്നുകൊണ്ടിരുന്ന അതിൎത്ത ിത്തൎക്കം പറഞ്ഞുതീൎത്തു.
൧൦൦൩ കൎക്കടകം ൨൨-ാനു തൃപ്പുണ്ണിത്തുറവച്ചു് അവിടുന്നു തീപ്പെട്ടു.
ഈ തമ്പുരാൻ മഹാവിദ്വാനും കവിയുമായിരുന്നതിനു പുറമേ പണ്ഡിതന്മാർക്കും കവികൾക്കും ഒരു കല്പവൃക്ഷവുമായിരുന്നു. അവിടുത്തേക്കു് കഥകളി കാണുന്നതിൽ വലിയ താല്പര്യമുണ്ടായിരുന്നതിനാൽ, പ്രതിദിനം ഓരോ കഥ വിവരിച്ചു് അരങ്ങേറ്റം നടന്നിരുന്നുവെന്നാണു് ഐതിഹ്യം. നൂറിൽപരം കഥകൾ രചിച്ചിട്ടുള്ളതായി പറഞ്ഞുവരുന്നു. ഇതിൽ എത്രത്തോളം പരമാൎത്ഥ മുണ്ടെന്നു് അറിയുന്നില്ല. അവിടുത്തേക്കു് പ്രത്യേകം ഒരു കഥകളിയോഗം ഉണ്ടായിരുന്നതിനു പുറമേ കപ്ലിങ്ങാടന്റെ ശിഷ്യപരമ്പരയിൽപെട്ട പ്രസിദ്ധ നടന്മാരെ കടത്തനാട്ടിൽനിന്നും വരുത്തിക്കളിപ്പിക്കയും അവർക്കു് പാരിതോഷികങ്ങൾ നല്കയും ചെയ്തുവന്നു.
കൊട്ടാരം ഈടുവയ്പിൽ അവിടുത്തേ കൃതികളായ അമ്പതോളം കഥകൾ ഉണ്ടെന്നു പറയുന്നു. എന്നാൽ കൊച്ചീ ഭാഷാ പരിഷ്കരണക്കമ്മറ്റിക്കാർ ഈ കൃതികളുടെ പ്രസാധനവിഷയത്തിൽ അലസത കാണിക്കുന്നതു പരിതാപകരമായിരിക്കുന്നു. ഗജേന്ദ്രമോക്ഷം സന്താനഗോപാലം തുടങ്ങിയ ഒട്ടു വളരെ കഥകൾ അടങ്ങിയ ഒരു താളിയോലഗ്രന്ഥത്തിന്റെ അവസാനത്തു് ‘കൊല്ലം ൧൦൦൩-ാമാണ്ടു് കർക്കടമാസം ൨൨-ാനു കൃഷ്ണപക്ഷത്തിൽ നവമിയും തിങ്കളാഴ്ചയും കാൎത്ത ികനക്ഷത്രവും കൂടിയ ദിവസം ഉച്ചതിരിഞ്ഞു് നാലു് അടിയാകുമ്പോൾ ഈ മഹാരാജാവു് തൃപ്പുണ്ണിത്തുറവച്ചു് തീപ്പെട്ടുപോകുകയും അദ്ദേഹം മഹാജ്ഞാനിയാകകൊണ്ടു് സ്വർഗ്ഗത്തെ പ്രാപിച്ചു എന്നു നിശ്ചയം.’ എന്നു് ഒരു കുറിപ്പുള്ളതായി കുട്ടമശ്ശേരി നാരായണപ്പിഷാരടി എം. ഏ. അവർകൾ പ്രസ്താവിച്ചിരിക്കുന്നു. തമ്പുരാന്റെ കൃതികളായി അദ്ദേഹം കൊടുത്തിട്ടുള്ള കഥകളുടെ ഒരു പട്ടിക ഇവിടെ പകൎത്ത ിക്കൊള്ളുന്നു.
൧. കല്യാണസൗഗന്ധികം.
൨. ധ്രുവചരിതം.
൩. ഗജേന്ദ്രമോക്ഷം.
൪. സന്താനഗോപാലം.
൫. രാവണപരാജയം.
൬. ജരാസന്ധപരാജയം.
൭. നീലാസ്വയംവരം.
൮. സുദക്ഷിണാവധം.
൯. രുക്‍മണീസ്വയംവരം.
൧൦. പാരിജാതഹരണം.
൧൧. മിത്രമിന്ദാസ്വയംവരം.
൧൨. രേവതീസ്വയംവരം.
൧൩. ഭദ്രാദേവീസ്വയംവരം.
൧൪. കാളീസ്വയംവരം.
൧൫. ലക്ഷണാസ്വയംവരം.
൧൬. രൂക്‍മിവധം.
൧൭. ദുശ്ശാസനവധം.
൧൮. ദൂതവാക്യം.
൧൯. സുന്ദോപസുന്ദോപാഖ്യാനം.
൨൦. കിൎമ്മീരവധം.
൨൧. ഭീമസേനദിഗ്ജയം.
൨൨. ശ്രീകൃഷ്ണാവതാരം.
൨൩. അഷ്ടാക്ഷരമാഹാത്മ്യം.
൨൪. സാല്വവധം.
൨൫. രാസക്രീഡ.
൨൬. സീതാസ്വയംവരം.
൨൭. സുഗ്രീവാഭിഷേകം.
൨൮. സഗരോപാഖ്യാനം.
൨൯. നിവാതകവചവധം.
൩൦. അജാമിളമോക്ഷം.
൩൧. ഭാൎഗ്ഗവചരിതം.
൩൨. മാധ്വചരിതം.
൩൩. ബലരാമതീൎത്ഥ യാത്ര.
൩൪. വാമനമാഹാത്മ്യം.
൩൫. താടകാവധം.
൩൬. ശാകുന്തളം.
൩൭. ദക്ഷഗാനം.
൩൮. കിരാതം.
൩൯. സുന്ദരീസ്വയംവരം.
൪൦. അംബരീഷചരിതം.
൪൧. വ്യാസാവതാരം.
൪൨. യാഗരക്ഷ
൪൩. അഹല്യമോക്ഷം.
൪൪. മുചുകുന്ദമോക്ഷം.
൪൫. പാഞ്ചാലീസ്വയംവരം.
൪൬. ദേവയാനീചരിതം.
൪൭. അമൃതമഥനം.
൪൮. സുഭദ്രാഹരണം.
ദ്രുതകവനങ്ങളാകയാൽ ഇവയിൽ സാഹിത്യഗുണം വിരളമായിരിക്കുന്നുവത്രേ. മിക്കതും സംസ്കൃതമയം ആണെന്നും മി. പിഷാരടി പറയുന്നു. എന്നാൽ ദൃശ്യകല എന്ന നിലയിൽ ഇവ ഉത്തമങ്ങളാണെന്നുകൂടി അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് വിശ്വസിക്കാനാണു് പ്രയാസമായിരിക്കുന്നതു്. എന്നാൽ എന്തുകൊണ്ടു് അവയ്ക്കു പ്രചാരം സിദ്ധിച്ചിട്ടില്ല?
ഏതായിരുന്നാലും പണ്ഡിതരാജനായിരുന്ന ഈ മഹാരാജാവു് വിദ്വാന്മാരേയും കവികളേയും പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു എന്നുള്ളതു് സംശയമറ്റ സംഗതിയാണു്.
വടക്കൻകിരാതം എന്നൊരു കഥ ഇപ്പോഴും ആടിവരാറുണ്ടു്. അതിൽ ഒരു ഭാഗം പി. ഗോവിന്ദപ്പിള്ള അവൎകൾ ഉദ്ധരിച്ചും കാണുന്നു.
‘ലീലാകിരാത ഹരിനന്ദനോസ്തദാനീം
കോലാഹലേന ഭയദേ സമരേ പ്രവൃത്തേ
കാലാന്തകഞ്ചു വിജയഞ്ച സമീയുഷീ സാ
ശൈലാധിരാജതനയാ വചനം ബഭാഷേ.
പോരും പോരും രണമഹോ; തപം
പോരും പോരും.
അൎജ്ജു നനെക്കൊല ചെയ്യരുതെന്നുടെ
നിൎജ്ജ രനായകനാഥ ദയാലോ’പോരും പോരും
(അൎജ്ജു നനോടു്)
‘ബാലേ പാണ്ഡുസുത മഹാമതേ
കാലകാലനിവൻ ശൂലം കുഠാരം പരശു ധരിച്ചൊരു
ഫാലവിലോചനനേഷ പുരാരി’പോരും പോരും.
ഈ കൃതി തമ്പുരാന്റേതായിരിക്കുമോ എന്തോ? ഒരു സുന്ദരീസ്വയംവരവും പ്രകാശിതമായിട്ടുണ്ടു്. കവിത നന്നായിരിക്കയും ചെയ്യുന്നു.
15.35 കല്ലൂർ നമ്പൂരിപ്പാടു്
കല്ലൂർമന കൊച്ചീസംസ്ഥാനത്തു് തൃശ്ശിവപേരൂരിനു സമീപം ആവണ്ണശ്ശേരിയിലാണു്. കല്ലൂർ നമ്പൂരിപ്പാടന്മാർ എല്ലാം മാന്ത്രികവിദ്യയിൽ അഖിലകേരളപ്രഖ്യാതി സമ്പാദിച്ചിരുന്നു. ‘ബാലിവിജയം’ ആട്ടക്കഥയുടെ കൎത്ത ാവു് മാന്ത്രികനായിരുന്നതിനു പുറമേ വ്യുൽപന്നനുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതകാലം ൯൧൦-നും ൯൭൦-നും മദ്ധ്യേ ആയിരുന്നു എന്നു് ഭാഷാചരിത്രകൎത്ത ാവും ൯൨൫-നും ൧൦൦൦-ാമാണ്ടിടയ്ക്കു് ആണെന്നു് മി. നാരായണപ്പിഷാരടിയും പറയുന്നു. ബാലിവിജയം കഥകളിയുടെ തോടയത്തിൽ നിന്നും കവിയെപ്പറ്റി ചിലതെല്ലാം ഗ്രഹിക്കാം.
‘യസ്യാന്തഃസ്ഫുരണം കരോതി സതതം സാക്ഷാദനന്തോപരി
ശ്രീശോ യസ്സുമനോജനാൎപ്പിതമഹാരത്നാശ്വഹസ്ത്യാദികഃ
ഗംഭീരോ ജനകശ്രിയോഽപ്യലമധൃഷ്യശ്ചാഭിഗമ്യോ നൃണാം
സോയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’
എന്നു കീൎത്ത ിതനായിരിക്കുന്നതു് ശ്രീവീരകേരളവൎമ്മരാജാവായിരിക്കണം.
‘ശ്രീരുദ്രരാഘവമുഖാശ്ച കൃപാൎദ്രചിത്താ
നിത്യം ദിശന്തു ഗുരവോ മമ മംഗലാനി’
ഇതിൽനിന്നു് അദ്ദേഹം സംസ്കൃതം പഠിച്ചതു് പണ്ഡിതാഗ്രണിയായിരുന്ന ദേശമംഗലത്തു് ഉഴുത്ര വാര്യരുടേയും തച്ഛിഷ്യനായ കുഞ്ഞിട്ടി രാഘവൻനമ്പ്യാരുടേയും അടുക്കൽനിന്നാണെന്നു കാണാം. ഉഴുത്ര വാര്യർ ഹോരയുടെ വ്യാഖ്യാതാക്കളുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനം അൎഹിക്കുന്ന ‘വിവരണ’ത്തിന്റെ കൎത്ത ാവായിരിക്കുമോ എന്തോ?
ബാലിവിജയം കഥകളിയുടെ സാക്ഷാൽപേരു് ‘രാവണബന്ധനം’ എന്നാണു്. അതു് കൊച്ചീരാജാവിന്റെ പ്രേരണനിമിത്തമാണു് നിൎമ്മിച്ചതെന്നു്,
‘സേയം ഭാതി ഗുണാൎണ്ണവോഽതിസരസഃ ശ്രീമാടപൃത്ഥീപതിഃ’ എന്നു കഴിഞ്ഞു്
‘തദന്തികസ്ഥേന സദാത്ര കേനചി-
ദ്വിജന്മനാ കൗശികഗോത്രജന്മനാ
വിരച്യതേ രാവണബന്ധനാഭിധാ
കഥാ വിനോദായ തദീയസന്നിധൗ’
എന്നു പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു മനസ്സിലാക്കാം.
ആടാൻ കൊള്ളാവുന്ന അപൂൎവം ചില കഥകളുടെ കൂട്ടത്തിൽ ഒന്നാണു് രാവണബന്ധനം അഥവാ ബാലിവിജയം. കവിതയും അതിമനോഹരമായിട്ടുണ്ടു്. കഥയെ ചുരുക്കി ഇവിടെ വിവരിക്കാം.
ഇന്ദ്രൻ ‘കേളിയേറുമിന്ദ്രാണിയാം നാളീകാക്ഷിതന്നെ ലാളനംചെയ്തുകൊണ്ടു്’ മണിമയമായ രമ്മ്യഹൎമ്മ്യത്തിൽ വസിക്കുന്നു.
‘കാന്തേ പുലോമതനയേ–ബന്ധുരാകൃതേ
കാന്തിസന്തതിനിലയേ
കാന്തനാമെൻവാക്യം പൈന്തേൻവാണി കേട്ടാലും
മന്ധരമദസിന്ധുരഗമനേ.
ചെന്താൎശരനിഹ വന്നു–പാരം
അന്തരംഗംതന്നിലിന്നു
ഹന്ത ശരം തൂകീടുന്നു–പാരം
സന്താപം മേ വളരുന്നു.
കുന്തളഭാര സുശോഭനേ
കുവലയചാരുവിലോചനേ
കിന്തവ ഹേതുവിളംബനേ?
കൃശതനു വരിക വരാംഗനേ.
അന്തികമതിലിഹ രന്തുമഖിലജന
ശന്തമകൈരവബാന്ധവ വദനേ
മാമകാനുരാഗനിധേ–സൎവ
കാമിനീ ഗുണജലധേ
കാമരോഗമഹൗഷധേ–ജിത-
കോമളമധുരസുധേ.
പ്രേമമതീവ വളൎന്നു തേ
പ്രണയിനിനിന്നധരാമൃതേ,
ഹേമസമാനതനുദ്യുതേ,
ഹിമകരകിരണമൃദുസ്മിതേ,
കാമസമരമതു നാമിഹ ചെയ്യുക
താമരനേൎമുഖി താമസമരുതേ.’
എന്നിങ്ങനെ ശൃംഗാരപദവുംകൊണ്ടാണു് ഇക്കവിയുടേയും പുറപ്പാടു്.
ഇങ്ങനെ ഇന്ദ്രൻ വസിക്കുന്ന കാലത്തു് രാവണൻ, കുബേരനെജ്ജയിച്ചു തിരിച്ചുവന്ന മേഘനാദനെ അഭിനന്ദിച്ചിട്ടു് ഇന്ദ്രനെ ജയിച്ചുവരാൻ നിയോഗിക്കുന്നു.
‘എന്തുകൊണ്ടെങ്കിലും ബന്ധിച്ചു ശക്രനെ
നിന്തിരുമുമ്പിൽ വച്ചു ബഹു-
സന്തോഷത്തോടു നമസ്കരിച്ചീടുവൻ
എന്തിനു ശങ്ക വൃഥാ?’
എന്നുളള പുത്രവാക്യം കേട്ടു് സന്തുഷ്ടനായ രാവണൻ,
‘പോക നാമിന്നിരുവരുമാകുലമെന്നിയേ തത്ര
പാകശാസനൻതാൻ മേവിടം–ലോകത്തിൽ ചെന്നു
വൈകാതെ വിളിക്ക പോരിനായ്
സമരമേല്പതിനു സുരപതി വരികിൽ
സമയവുമുണ്ടാം ബന്ധിപ്പതിനും.
ചന്തമേറും ബാലക നീയന്തികേ നിന്നീടിൽ പോരും
ബന്ധിക്കാമവനെ യുദ്ധത്തിൽ–പംക്തികണ്ഠന്നു
ബന്ധുക്കൾ മറ്റാരും വേണ്ട’
എന്നു പറഞ്ഞു് അമരാവതിയിലേക്കു പുറപ്പെടുന്നു.
‘നിൎജ്ജ രകീടപുരന്ദര നിന്നുടെ
ഗൎജ്ജ നങ്ങൾ പോരും.
കൈലാസാചലമൂലവിഘട്ടന-
ലോലസമുത്ഭവ നീലകിണാങ്കിത-
സാലോപമകരജാലപ്രകരണ
ലീലാരണമിദമാലോകയ നീ’
എന്നിങ്ങനെ പോരിനായി അടുത്ത രാവണനോടു്,
‘ശൈലപ്രകരവിശാലപതത്ര-
സലീലനികൃന്തനലോലമദീയക-
രാലംകൃതകുലിശേന ഭവദ്ഗള-
നാലജാലമിഹ വിദലയാമ്യഹം’
എന്നു പറഞ്ഞുകൊണ്ടു് ഇന്ദ്രൻ എതിരിടുന്നു. ഇവിടെ മാധുര്യവ്യഞ്ജകമായ ‘ല’കാരത്തിന്റെ ആവൎത്ത നം വീരരസത്തിന്റെ ഉൽകൎഷത്തിനു് ബാധകമായിരിക്കുന്നു എന്നു് രസജ്ഞന്മാർ പറഞ്ഞേയ്ക്കും. എന്നാൽ ഈ പദത്തിന്റെ ആദ്യഭാഗം എല്ലാം പരുഷാക്ഷരനിബിഡമായിരിക്കവേ, കവി എന്തിനു് ഇങ്ങനെ രീതി മാറ്റി എന്നാലോചിക്കുമ്പോഴാണു് അദ്ദേഹത്തിന്റെ ഔചിത്യം പ്രത്യക്ഷപ്പെടുന്നതു്. ‘ലീലാരണമിദമാലോകയ’ എന്നു രാവണനും ‘ശൈലപ്രകരവിശാലപതത്ര സലീലനികൃന്തനലോല’മാണു് തന്റെ ‘കരാലംകൃതകുലിശ’മെന്നു് ഇന്ദ്രനും പറഞ്ഞിട്ടുള്ളതിൽനിന്നും ഇരുവരും ഈ യുദ്ധത്തെ കേവലം ലീലയായിട്ടേ ഗണിക്കുന്നുള്ളുവെന്നു് സ്പഷ്ടമാണല്ലോ ആ ലീലാബുദ്ധിയെ പ്രകാശിപ്പിക്കുന്നതിനു് ‘ല’യുടെ ആവൎത്ത നം സഹായിക്കയും ചെയ്യുന്നു.
ആയോധനത്തിൽ ദശമുഖൻ പിൻവാങ്ങിയതു കണ്ടു് മേഘനാദൻ മായാബലത്താൽ ഇന്ദ്രനെ ബന്ധിച്ചു് പിതാവിനു കാഴ്ചവയ്ക്കുന്നു. ഇന്ദ്രന്റെ ഈ അവസ്ഥ കണ്ടു് ദേവന്മാർ ദുഃഖിക്കുന്നു. കമലാസനൻ ഈ വാൎത്ത അറിഞ്ഞു് അതിവേഗത്തിൽ രാവണസന്നിധിയിൽ ചെന്നു് ഇന്ദ്രനെ മോചിപ്പിക്കുന്നു. ‘നിശാചരകൃതസ്വാളീകസഞ്ചിന്തന’ത്താൽ ലജ്ജാനമ്രമുഖനായിരിക്കുന്ന ദേവേന്ദ്രനെ നാരദൻ വന്നു് പല വിധത്തിലുള്ള സാന്ത്വനവാക്കുകളാൽ സമാധാനപ്പെടുത്തുന്നു.
‘സമ്മതമെല്ലാൎക്കു ം നിങ്ങൾ തമ്മിലുള്ള ശക്തിഭേദം.
ബ്രഹ്മവരബലംതന്നെ ജിഹ്മനവൻ ജയിച്ചതും,
എങ്കിലുമിന്നവരുടെ ഹുങ്കൃതികൾ തീർത്തീടുവാൻ
എങ്കലൊരുപായമിപ്പോളങ്കരിക്കുന്നുണ്ടു കേൾക്ക.
ശക്തനാകുന്നൊരു തവ പുത്രനായ ബാലിയോടു
യുദ്ധസംഗതിയുണ്ടാക്കാം സിദ്ധിച്ചീടും കാര്യമപ്പോൾ.
വാനരത്തോടെതിൎക്കുമ്പോൾ മാനഹാനിയവനുണ്ടു
നൂനമതിനുണ്ടു ശാപം ഞാനറിഞ്ഞിരിക്കുന്നല്ലോ’
എന്ന നാരദേരിതം കേട്ടു് അദ്ദേഹം പ്രസന്നനാകുന്നു.
രാവണൻ മണ്ഡോദരിയോടുകൂടി സ്വപുരത്തിൽ രമിച്ചുകൊണ്ടിരിക്കേ, നാരദൻ ചെന്നു് ബാലിയോടു വൃത്താന്തമൊക്കെയും അറിയിച്ചിട്ടു് നേരേ ലങ്കയിൽ എത്തുന്നു. രാവണൻ അദ്ദേഹത്തെ യഥോചിതം പൂജിച്ചിരുത്തിയിട്ടു്,
‘ആരാനുമിനി മമ വൈരികളായി ലോകേ
പോരിന്നു വന്നീടുവാൻ വീര്യമുള്ളവരുണ്ടോ?’
എന്നു ചോദിക്കുന്നു.
‘ആരുമില്ല തവ തുല്യനായൊരു
പൂരുഷനെന്നു ധരിച്ചാലും.
വീരൻ മഹാരണശൂരൻ ഭവാനതി-
ധീരനുദാരൻ ഗംഭീരൻ മഹാരഥൻ
ഓൎത്ത ാലതിലഘുവെങ്കിലുമൊരു
വാൎത്ത യുണ്ടിപ്പോളുണൎത്തു വാൻ.
മത്തനാം ബാലിക്കു മാത്രം ഭവാനൊടു
മത്സരമുള്ളതു നിസ്സാരമെത്രയും’
എന്നു് നാരദൻ തട്ടിവിടുന്നു. ആ വാക്കുകൾ കേട്ടു് രാവണൻ ലജ്ജിക്കുന്നു.
‘ചിത്രമഹോ നമുക്കൊരു ശത്രുവുണ്ടായതും
ചിത്തമതിലോൎക്കുന്നേരം സത്രപനാകുന്നു,
മത്തദിഗ്ഗജങ്ങടെ മസ്തകം പിളൎക്കും
മൽക്കരം തടുപ്പാൻ മൎക്കടനാളാകുമോ?’
എന്നിങ്ങനെ അട്ടഹസിച്ചുകൊണ്ടു് അവൻ ബാലിയെ ബന്ധിക്കാനായി ചാടിപ്പുറപ്പെടുന്നു.
എന്നാൽ പുറപ്പെടുന്നതിനു മുമ്പുതന്നെ ലങ്കാലക്ഷ്മിയെ വിളിച്ചു്,
‘നന്നായിഹ സൂക്ഷിക്കേണമിന്ദ്രാവമാനം കാരണ-
മിന്നു ദേവകൾ ചിലർ വന്നു ചതിച്ചിടാതെ’
എന്നു് ആജ്ഞാപിക്കാതിരിക്കുന്നില്ല.
ഇതിനിടയ്ക്കു് കിഷ്കിന്ധയിൽ വസിക്കുന്ന ബാലിസുഗ്രീവാദികളെ വിളിച്ചു് നാരദവചനം അറിയിച്ചിട്ടു് അവരോടു്,
‘വീരാഭിമാനിയാം ഭീരു ദശമുഖനെ മുനി
പോരിനിഹ കൊണ്ടുവരുമാരുമറിയാതെ.
മൂഢമതിയാകുമവനും–മുനിയുടയ
ചാടുമൊഴി കേൾക്കുമളവിൽ
പ്രൗഢബലനായ മമ–പാടവമതോൎക്കാതെ
രൂഢമദനായി വിരവൊടു വരുമല്ലോ.
മോടി മമ കാൺകിലുടനെ–പേടിയൊടു-
മോടുമവനിന്നു നിയതം
കൂടയോധിപ്രവരകീടനവനെന്റെയൊരു
താഡനമേല്പതിനുകൂടെ മതിയാമോ?
പോരിലതിദുഷ്ടനവനെ യമനുടയ
പൂരുഷനു നൽകീടുകയോ?
ശൗര്യകരവീര്യബലസാരം കളഞ്ഞുടനെ
കാരാഗൃഹാൎപ്പണം പോരുമോ ചൊൽവിൻ?’
എന്നിങ്ങനെ അഭിപ്രായം ചോദിക്കുന്നു.
‘കാലാരാതി വസിച്ചരുളുന്നൊരു
കൈലാസത്തെയിളക്കിയ ഖലനെ
കാലപുരത്തിനയപ്പതിനിന്നൊരു
കാലവിളംബനമരുതേ തെല്ലും.
മോക്ഷാപേക്ഷി മഹാജനഭക്ഷണ
രൂക്ഷാശയനാം രായ്ക്ഷസവരനെ
വീക്ഷണസമയേ ശിക്ഷിപ്പതിനിഹ
കാൽക്ഷണമരുതൊരുപേക്ഷ മഹാത്മൻ’
എന്നു് സുഗ്രീവാദികൾ ഉപദേശിക്കുന്നു. അനന്തരം അനന്തരകരണീയം എന്തെന്നു് മനസ്സിൽ ഉറച്ചുകൊണ്ടു് മഹാബലവാനായ ബാലി കിഴക്കേസമുദ്രം പ്രാപിച്ചു് കൃതനിയതതൎപ്പണനായിട്ടു്, നേരെ ദക്ഷിണാബ്ധിയിൽ ചെന്നു് കുളിച്ചു് കല്പമന്ത്രങ്ങളെക്കൊണ്ടും തൎപ്പിച്ച ശേഷം ആ സമുദ്രത്തിന്റെ ഗാംഭീര്യം നോക്കി ഇങ്ങനെ വിചാരിക്കുന്നു.
‘അംഭോധിതന്നുടയ ഗാംഭീര്യമോൎത്തു മമ
സമ്പ്രതി കുതൂപലം സംഭവിക്കുന്നു.
തുംഗതരമല്ല ഗിരശൃംഗനിഭകല്ലോലം
അങ്ങിതാ വരുന്നു ബഹുഭംഗിയോടേ.
വിക്രമികളായ ചില നക്രമകരാദികൾ
ചക്രച്ചുഴിയിൽ പുക്കു വിക്രമിക്കുന്നു
അത്യത്ഭുതങ്ങളാലത്ര മരുവുന്നവനു
നേത്രസുഖമെപ്പൊഴും സിദ്ധിക്കുമല്ലോ’
അപ്പോൾ രാവണന്റെ ഛായ സമുദ്രത്തിൽ കണ്ടിട്ടു്,
‘പത്തു മുഖമുണ്ടിവനു ഹസ്തങ്ങൾ വിംശതിയും
രാത്രിഞ്ചരാധിപതി രാവണനെന്നല്ലോ.
നാരദനുമുണ്ടു മമ സാരമില്ലെന്നാക്കി
നേരെയല്ലാതെയിതാ ചാരവേ വരുന്നു.
മമ ജനകനധികമവമാനങ്ങൾ ചെയ്തതിനു
മനസി കൃപ കൂടാതെ മൎദ്ദിപ്പനിവനേ.
ഉദകമിതു തൎപ്പയേ സകലസുരതൃപ്തയേ;
ഉദധിശയനൻ പ്രസാദിക്ക പരമാത്മാ’
എന്നു വിചാരിച്ചു് അദ്ദേഹം തൎപ്പണം തുടങ്ങുന്നു.
രാവണനുപോലും ഭയം ജനിച്ചുപോകുന്നു. നാരദനാകട്ടെ
‘കണ്ടതേതുമില്ല സാരമിപ്പോൾ
മണ്ടുമല്ലോ നമ്മെക്കണ്ടാൽ.
ഉണ്ടൊരുപായവും–പിമ്പെ ചെന്നു കരം-
കൊണ്ടു പിടിക്കുമ്പോളിണ്ടലകപ്പെടും.
നിശ്ചലനായിട്ടു ചെന്നു–മന്ദം
പുച്ഛമങ്ങു പിടിച്ചാലും.
വിച്യുതസാമൎത്ഥ ്യനാകുമതുനേരം
നിശ്ചയമിങ്ങനെ ജാതിസ്വഭാവമാം’
എന്നിങ്ങനെ പ്രേരിപ്പിക്കുന്നു. രാവണൻ ‘സഞ്ജാതവിസ്മയഭയനായിത്തീരുകയാൽ, ക:
‘എന്തിനു വൃഥാ ഞാനൊരു ബന്ധമില്ലാതുള്ളകാലം
ചിന്തിച്ചു വിഷാദിക്കുന്നു പിന്തിരിക നല്ലൂ’
എന്നുപോലും വിചാരിച്ചു പോകുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ,
‘ഹന്ത ഹന്ത ദശമുഖൻ പിന്തിരിഞ്ഞു പോയീടുമോ?
ബന്ധിപ്പനിവനെയിപ്പോളന്തരമില്ലേതും’
എന്നുറച്ചുകൊണ്ടു് അവൻ ബാലിയെ സ്പർശിച്ച മാത്രയിൽ ലാംഗൂലത്താൽ ബദ്ധനായിത്തീരുന്നു. തുഷ്ടനായ മുനി മായുകയും ചെയ്യുന്നു.
ഈ നിലയിൽ കാലം കുറേ കഴിയുന്നു. പിതാവിന്റെ അവസ്ഥ എന്തെന്നു് അറിഞ്ഞുവരാൻ ഇന്ദ്രജിത്തു് ദൂതന്മാരെ അയയ്ക്കുന്നു. അവരിൽനിന്നു് വിജ്ഞാതവൃത്തനായ മേഘനാഥൻ,
‘ദക്ഷരിപുവെങ്കിലും ലക്ഷ്മീശനെങ്കിലും
ശിക്ഷിപ്പനിപ്പോളവനെ’
എന്നു് അട്ടഹസിച്ചുകൊണ്ടു് യുദ്ധത്തിന്നു പുറപ്പെടാൻ ഭാവിച്ചതു കണ്ടു് മയാസുരൻ തടുക്കുന്നു.
‘വൈരിശക്തി തങ്കൽ പാതി പോരുമെന്നു നല്ല
സാരമൊരു വരം’
അവനുണ്ടെന്നും, അതുകൊണ്ടു് സാഹസത്തിനൊന്നും ഒരുങ്ങരുതെന്നും ഉള്ള മയാസുരന്റെ ഉപദേശത്താൽ ഇന്ദ്രജിത്തു് ആ ഉദ്യമത്തിൽനിന്നു വിരമിക്കുന്നു. ദശകന്ധരന്റെ അവസ്ഥയെ കവി വളരെ ഭംഗിയായി ഒരു ദണ്ഡകത്താൽ വൎണ്ണിച്ചിരിക്കുന്നു.
‘അന്നേരമങ്ങു രിപു വൃന്ദോരുഭീതികര-
നിന്ദ്രാത്മജൻ സ ഖലു ബാലീ–കപിതിലക-
മൗലീ–കനകമണിമാലീ–സമരമതി-
ലേല്ക്കുമൊരു വിമതബലവും പാതി വരി-
കയിവനെന്നു വരശാലി.
ഏതും മനസ്സിലറിയാതെന്ന ഭാവേന
കൗതൂഹലത്തൊടുമുദാരൻ
അധികതരധീരൻ–അവനതിഗഭീരൻ–
നിജ വപുഷി മേവുമൊരു നിശിചരനെയും
കൊണ്ടു നിരവധികബാഹുബലസാരൻ
അമ്പോടു ചാടി പുനരംഭോധിരണ്ടിലതി-
കമ്പം വിനാ വിരലിൽ മുങ്ങീ–ജപമഥ
തുടങ്ങീ–സുരുചിരമഥ പൊങ്ങീ–പരിചി-
നൊടു തൎപ്പണവുമഖിലമപി ചെയ്തു പുന–
രുദകപതി വരുണനെ വണങ്ങീ.
ബാലാഗ്രവാസിയൊരു–നീലാദ്രിശൃംഗമിവ
പൗലസ്ത്യനങ്ങനുഗമിച്ചൂ–കിമപി വിഷമിച്ചൂ
കഥമപി സഹിച്ചൂ–സ്നാനമപി
ലവണജലപാനമതു ചെയ്തളവിൽ
മാനസവിശുദ്ധിയുമുദിച്ചൂ.
ഏവം കഴിച്ചു നിജ–ദേവാൎച്ചനം പുരിയി-
ലാവോളവും ഝടിതി പോന്നൂ–സഭയതിലിരുന്നൂ
സചിവരഥ വന്നൂ–അതുപൊഴുതു
വീരമതി-ലമരുമൊരു ദശമുഖനു-
മഹേന്ത വേദന വളൎന്നൂ.
ഖേദം വളൎന്നൂ ബഹു രോദങ്ങൾ
ചെയ്യുമൊരു സാദങ്ങൾ കേട്ടഥ തെളിഞ്ഞൂ.
കിമപി ച തിരിഞ്ഞൂ–കണ്ടവനറിഞ്ഞൂ.
സ്വാന്തത്തിലേറിയൊരു സന്തോഷഭാവേന
ബന്ധനമഴിച്ചഥ പറഞ്ഞൂ.’
ബാലി ഒന്നും അറിഞ്ഞില്ലെന്ന മട്ടിൽ പറഞ്ഞ വാക്കുകൾ അതിനിശിതങ്ങൾ തന്നെ.
‘പംക്തികണ്ഠരാക്ഷസേന്ദ്ര–പാകവൈരി തന്നെ
ബന്ധിച്ച സമൎത്ഥ ൻ തന്റെ താതനോ നീ?
കൈലാസമെടുത്തു നിജ പാണികളിൽ പല
ലീലാവിനോദങ്ങൾ ചെയ്ത വീരനോ നീ?
എന്തിനിഹ നമ്മുടയ ലാംഗൂലത്തിൽ വന്നു
ഹന്ത പറഞ്ഞീടുക നീ കാര്യമെല്ലാം.
കഷ്ടമൊരു കപിയുടെ പൃഷ്ഠഭാഗം തന്നിൽ
ഇഷ്ടമുണ്ടോ വസിക്കുവാനെന്തിതേവം?
അഷ്ടദിക്‍പാലന്മാർ നിന്റെ അട്ടഹാസങ്ങൾ കേട്ടാൽ
ഞെട്ടുമെന്നു ചിലർ ചൊല്ലിക്കേട്ടു ഞാനും.
എത്ര നാളായിഹ വന്നുകൂടിയെന്നു ചൊല്ക
കുത്ര തവ ശക്തനായ പുത്രനിപ്പോൾ?’
ഈ വാക്കുകൾ കേട്ടു് ലജ്ജിതനായ രാവണൻ ക്ഷമാപണം ചെയ്യുന്നു. നാരദൻ സുരേന്ദ്രപാൎശ്വം പ്രാപിച്ചു് മദ്ധ്യേസഭം ‘നക്തഞ്ചരബന്ധനാദിവാൎത്ത ’യേ വൎണ്ണിച്ചു കേൾപ്പിക്കുന്നതിനോടുകൂടി കഥ അവസാനിക്കുന്നു.
ബാലിവിജയം കൂടാതെ മധുകൈടഭവധവും, സുമുഖീസ്വയംവരവും, സ്വാഹാസുധാകരവും ഇക്കവി തന്നെ രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. അവ അത്ര പ്രസിദ്ധങ്ങളല്ല.
ഇക്കവി തന്നെ ‘അജാമിളമോക്ഷം’ പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്.
15.36 എടവട്ടിക്കാട്ടു നമ്പൂരിമാർ
ഈ രണ്ടു സഹോദരന്മാരും കുന്നത്തുനാടു താലൂക്കിൽ പാങ്കോട്ട എന്ന സ്ഥലത്തുകാരാണു്. ഇവരും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആശ്രിതന്മാരായിരുന്നു. ജ്യേഷ്ഠസഹോദരനായ നാരായണൻനമ്പൂരി ശ്ലോകാൎത്ഥ ം പറയുന്നതിനു വിരുതനായിരുന്നത്രേ. രുക്മിണീസ്വയംവരം സംസ്കൃതപ്രബന്ധം ഇദ്ദേഹത്തിന്റെ കൃതിയാകുന്നു.
കാൎത്ത ികതിരുനാൾ തമ്പുരാന്റെ കാലത്തു് ഈ രണ്ടു നമ്പൂരിമാരും തിരുവനന്തപുരത്തു വന്നു് അവിടുത്തേ അഭിനന്ദനത്തിനു പാത്രമായതായി മിസ്റ്റർ ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു. അവരുടെ കൃതികളായി ബാണയുദ്ധം, വൈശാഖപുരാണം എന്നു രണ്ടു് ആട്ടക്കഥകൾ ഉണ്ടെന്നും അവ അപ്രകാശിതങ്ങളാണെന്നും അദ്ദേഹം പറയുന്നുണ്ടു്.
‘രാജാ കിമിന്ദുരപിനാര്യഭിമാനഹാരീ
നക്ഷത്രപോ നവസുധാവിഭവൈകഹേതുഃ
നാളീകഭംഗകൃദതീവനദീനബന്ധൂ
രാജാ പരം വിജയതേ ഭുവി രാമവർമ്മാ.
ലക്ഷ്മീഃ കീൎത്ത ിഃ കൃപാണീത്യയി തവ ദയിതാ-
സ്സന്തി രാജേന്ദ്ര തിസ്ര-
സ്താസ്വേകാപി ക്ഷണാൎദ്ധം ന നിവസതി നഭവൽ
സന്നിധൗ ചിത്രമേവ
ആദ്യാ ഭാത്യാശ്രിതാനാം വസതിഷ ദയിതാ
മദ്ധ്യമാ ദിക്ഷു ധാവ-
ത്യന്ത്യാ സാ വീതശങ്കം വിഹരതി വിമത-
വ്രാതദോരന്തരാളേ.’
ഈ പദ്യങ്ങൾ അനുജൻനമ്പൂരി കാൎത്ത ികതിരുനാൾ തമ്പുരാനു് സമൎപ്പിച്ചവയാണു്. ഇവരുടെ ജീവിതകാലം ൯൨൫-നും ൧൦൦൦-ാമാണ്ടിനും ഇടയ്ക്കാണെന്നു വിചാരിക്കാം.
15.37 കല്ലേക്കുളങ്ങര രാഘവപ്പിഷാരടി
ഇദ്ദേഹത്തിന്റെ ജീവചരിത്രസംക്ഷേപം പാട്ടുകളെപ്പറ്റി പ്രതിപാദിക്കുന്ന അടുത്ത അദ്ധ്യായത്തിൽ വിവരിക്കുന്നതാണു്. ഇക്കവി രാവണോത്ഭവം, നളചരിതം എന്ന രണ്ടു കഥകൾ രചിച്ചിട്ടുണ്ടത്രേ. അവ രണ്ടും കൊച്ചീ വീരകേരളവൎമ്മതമ്പുരാന്റെ ആജ്ഞാനുസൃതമാണെന്നും കാണുന്നു. രാവണോത്ഭവം ആടാറുണ്ടു്. ശബ്ദാഡംബരത്തിൽ കവിയ്ക്കു വലിയ ഭ്രമമായിരുന്നു. എന്നാൽ രസപോഷണത്തിലും ശ്രദ്ധ പതിപ്പിക്കാതിരുന്നിട്ടില്ല. ഒന്നു രണ്ടു് മാതൃകകൾ മാത്രം കാണിക്കാം.
15.38 യുദ്ധപ്പദം
‘സാഹസമോടമൎചെയ്‍വതിനായേഹി നരാധിപതേ
സഹിച്ചീടുന്നില്ലുള്ളം ദഹിച്ചീടുന്നു–ഭവാൻ
വഹിച്ചീടുന്ന കൎമ്മം നിനച്ചീടുമ്പോൾ
മരിച്ചീടും നീ പോരിൽ; തിളച്ചീടും ചോരയിൽ
കുളിച്ചീടും; കളികൾ ധരിച്ചീടണം.
തിമിൎത്തു പോരിനായെതിൎത്തു വന്ന നിന്നെ-
യമൎത്തു കവേണം കാര്യം; കയൎത്തു ഭവാൻ
ചെറുത്തുനില്ക്കിൽ ഗളമറുത്തീടുന്നുണ്ടു ഞാൻ
കരത്തിൽ മേവീടുന്നൊരായുധത്താൽ.
പിശിതഭോജികളെ വിശസനം ചെയ്‍വാൻ
കുശലനെന്നെന്നെ അറിഞ്ഞീടണം.
നിശിതമായിടുമെന്നശനി തനിക്കിന്നോ-
രശനമായ്‍വന്നീടുമരിക നിങ്ങൾ’
15.39 വിശ്രവസ്സിന്റെ പദം
ബാലികാജനമണിയുന്ന മഞ്ജുളമൗലിമണേ കേൾക്ക നീ
നീലക്കാൎവേണി നീരജോപമപാണീ
ബാലകോകിലവാണീ കല്യാണീ
അരുവയൎകുലമതിലരുമയിൽ പ്രദീപമായ്
മരുവും നീയാരെന്നും കസ്യ പുത്രിയെന്നും
അരികിൽ വന്നീടുവാൻ കാരണമതും നിന-
ക്കഭിലാഷവുമെന്തെന്നുരചെയ്ക തരസാ
സുരുചിരേ ചാരുകചഭാരേ ഭൂരി ഗുണവാരേ
നാരി സുലളിതനരകാരേ.
15.40 മണ്ടവപ്പള്ളി ഇട്ടിരാരിശമേനോൻ
ഇദ്ദേഹം അമ്പലപ്പുഴത്താലൂക്കിൽ കാവാലത്തു് ആക്കക്കൊടുപ്പിന്ന മുറിയിൽ മണ്ടവപ്പിള്ളിവീട്ടിൽ ൯൦൦-ാമാണ്ടിടയ്ക്കു ജനിച്ചു. ൯൪൦-ാമാണ്ടിടയ്ക്കു് അദ്ദേഹം തിരുവനന്തപുരത്തു വന്നു് കാൎത്ത ികതിരുനാൾതമ്പുരാന്റെ വിദ്വത്സഭയിലെ ഒരംഗമായിത്തീൎന്നു. ധൎമ്മരാജാവിന്റെ പ്രേരണ അനുസരിച്ചാണു് സന്താനഗോപാലം, രുക്മാംഗദചരിതം, ബാണയുദ്ധം എന്നീ ആട്ടക്കഥകൾ നിൎമ്മിച്ചതു്. സാഹിതീഭക്തനായിരുന്ന തിരുമേനി സന്തോഷിച്ചു് മേനവന്റെ തറവാട്ടിലേക്കു് ൬൦ പറ നിലം കരമൊഴിവായി പതിച്ചുകൊടുത്തതിനു പുറമേ അദ്ദേഹത്തിനു് ഒരു വീരശൃംഖലയും സമ്മാനിച്ചു.
സന്താനഗോപാലം ഭക്തിരസം തുളുമ്പുന്ന ഒരു കഥയാണു്. ധാരാളം പ്രസിദ്ധിയും അതിനുണ്ടു്. ഒന്നു രണ്ടു പദങ്ങൾ ഉദ്ധരിക്കാം.
15.41 ശ്രീകൃഷ്ണവിജയസംവാദം
ശ്രീകൃഷ്ണൻ:
‘ശ്രീമൻ സഖേ വിജയധീമൻ
സകലഗുണധാമൻ, സ്വാഗതമോ സുധാമൻ
സോമൻ ത്രിജഗദഭിരാമൻ വണങ്ങീടും
നിന്മുഖപങ്കജമിഹ കണ്ടതിനാലതിസുഖ
സംഗതസുദിനം ദിനമിതു മമ.
ധീരൻ സുകൃതിജനഹീരൻ നയവിനായാധാരൻ
ധൎമ്മജനത്യുദാരൻ
വീരൻ വൃകോദരനും സ്വൈരം വസിക്കുന്നല്ലീ?
സഹജാവപി സഹജാമലഗുണഗണമഹിതാ തവ
ദയിതാപി ച കുരുവര.’
അൎജ്ജു നൻ:
‘നാഥ ഭവച്ചരണദാസരാമിജ്ജനാനാ-
മേതാകിലും വരുമോ ബാധാ?
വീതശങ്കമെല്ലാരും ജാതാനന്ദം വാഴുന്നു
ശരണാഗതഭരണാവഹിതം തവ
കരുണാമൃതമരുണാംബുജലോചന.
വന്ദേ തവ പാദാരവിന്ദേ സതതം
സുരവൃന്ദേശഗിരീശാദിവന്ദ്യ.’
ശ്രീകൃഷ്ണൻ:
‘കുരുക്കളുടെ മകുടേ സ്ഫുരിക്കും രത്നമേ നീയിഹ
വസിക്ക ചിരമെന്നൊടുകൂടെ രമിക്ക;
ചലിക്കും നളിനീദളമദ്ധ്യേ ലസിക്കും
ജലവിന്ദുപോലെ വിലസുന്നൊരു നരജന്മനി
നല്ലൊരു സുഖമെന്നതു സുഹൃദാ സഹ മരുവുക’
15.42 വിഷ്ണുചക്രത്തിന്റെ പുറപ്പാടു്
‘ഇരുളെല്ലാമകന്നു ദൂരേ ഈശ കംസാരേ
എഴുന്നെള്ളാമിഹ നേരേ
തിരുവുള്ളപ്പെരുവെള്ളത്തിര തള്ളും
വരുതുള്ള നരനുള്ളിലല-
മല്ലലെഴുമല്ലലിനി നില്പാ
ഫുല്ലസരസിജതുല്യമിഴിമുന
തെല്ലലം കുരു കല്യമയി തവ
മല്ലരുചിഭരകല്യജിതമല്ല മഞ്ജുതരമല്ല-
ജയദ്രഥവധോദ്യോഗസംഗരേ സ്വാമിൻ
ജഗത്ത്രയവാസിനാം ഭയങ്കരേ മുന്നം
സഹസ്രരശ്മിമണ്ഡലം തമിസ്രമണ്ഡലമായ
പഞ്ജരേ മറച്ചു ഞാനമിത്രനാശനം നിരന്തരേ
മീനകമഠവരാഹ നരഹരിവടഭൃഗുരാമ-
രൂപരഘുവരകലിതഹതബലകൃഷ്ണ
ശുഭശീല മ്ലേച്ഛകുലകാല.’സന്താനഗോപാലം.
15.43 വൈകുണ്ഠവൎണ്ണനം
‘കണ്ടായോ വിജയസഖേ കണ്ടാലും മോദാൽ
കഞ്ജനാഭന്റെ മന്ദിരം.
കുണ്ഠതയകന്നാശു കണ്ണിണ പീയൂഷാംബുധി
വൻതിരമാലകളിൽ നീന്തിക്കളി തുടങ്ങി.
പാല്ക്കടൽനടുവിലൊരത്ഭുതതര ലോകം.
വൈകുണ്ഠാഖ്യമിതധരിതവിധിപുരസുരലോകം
ഭാസ്കരകരസമമണിനികരാലോകം
ഭവ്യാ ഭാൎഗ്ഗവിയുടെ കളിമന്ദിരമപശോകം
സാന്ദ്രസുഖനിമഗ്നസകലജന
സാന്ദ്രകുതുകപ്രദമുപവനം
കാന്ത ജലധിശയമണിഭുവനം
കാന്തകനകമണിഹരതവനം
പുഷ്കരസംഭവദൎശതക്രതു മുഖ്യ
സുരൈരപി ദുൎഗ്ഗതമിവിടം.
ബാലദിവാകരസുപ്രഭ പൊന്മുടിയും
മൂൎദ്ധനി ലോലത തേടിന മകരക്കഴലിണയും
നാലു ഭുജങ്ങളുമഞ്ചിതഗളതലവും
മണിമാലകളുരസി വെളുത്തൊരു ലാഞ്ജനവും
അഞ്ജനാഭമൊരു തനുനിറവും
മഞ്ജുളയുടെ പീതാംബരവും.
കമലവിമലമണിപദയുഗളം
വിമലസുഷമയൊടു ധരിച്ചരുളും
ഭംഗിതരംഗിതമംഗമിണങ്ങുമസംഖ്യം
ജനങ്ങളെയും ഘനകുതുകം.’ സന്താനഗോപാലം.‘കല്യാണാംഗിയണിഞ്ഞീടുമുല്ലാസശാലിനി
കല്യാണഗുണമോഹിനി
പഞ്ചബാണനഞ്ചിടുന്ന പുഞ്ചിരിയും ചാരു
ചഞ്ചലാപാംഗവും കിളികിഞ്ചിതവും
നീണ്ടിരുണ്ടു ചുരുണ്ടൊരു കുന്തളവും കാമൻ
വീണ്ടുമാശപൂണ്ടീടുന്ന കൊങ്ക രണ്ടും
മിന്നൽപോലെ മിന്നീടുന്ന രൂപത്തെയും കണ്ടു
മന്നവനുമാശ പൂണ്ടു നിന്നു നേരെ.’രുക്മാംഗദചരിതം.
ഇതേ വരികൾ തന്നെ വടക്കൻ രുക്മാഗദചരിതത്തിലും കാണുന്നു. ലിപികരപ്രമാദമായിരിക്കാം. തൽകൎത്ത ാവാരെന്നു നിശ്ചയമില്ല.
15.44 ഇരട്ടക്കുളങ്ങര വാരിയർ
അമ്പലപ്പുഴക്ഷേത്രത്തിനു പടിഞ്ഞാറു് കടൽത്തീരത്തിനടുത്തു് ഇരട്ടക്കുളങ്ങര എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനു തൊട്ടു കിഴക്കുവശത്താണു് ഇരട്ടക്കുളങ്ങര വാരിയവും പുരയിടവും. ആ വാരിയം ഇപ്പോഴുമുണ്ടു്. കൊല്ലവർഷം പത്താംശതകത്തിൽ അവിടെ പരമഭക്തനായ ഒരു വാരിയർ ജീവിച്ചിരുന്നു. അപണ്ഡിതനായിരുന്നെങ്കിലും, അദ്ദേഹം രചിച്ചിട്ടുള്ള കിരാതംകഥയ്ക്കുള്ളിടത്തോളം പ്രചാരം അപൂൎവ്വം ചില കഥകൾക്കേ ലഭിച്ചിട്ടുള്ളു.
സാഹിത്യവിഷയകമായി എന്തെല്ലാ ന്യൂനതകൾ ഉണ്ടായിരുന്നാലും, കിരാതം ഭക്തിരസമസൃണമായിരിക്കുന്നു.
15.45 അൎജ്ജുനന്റെ തപസ്സു്
‘ഗൗരീശം മമ കണാകേണം
ശുഭഗൗരാഭം തിരുമെയ് മുഴുവൻ
ശൗരി വിരിഞ്ച പുരന്ദരമുഖ്യ
സുരാസുരസൎവചരാചരവന്ദ്യം.’ഗൗരീശം
കുടിലത്തിങ്കളും ജടമുടിയിടയിൽ സുര-
തടിനിയും കൊടിയ പരാഗമണിയും
മടുമലർശരൻ തന്റെ പടുത വേർപെടുത്തൊരു
നിടിലച്ചെങ്കനൽ തൊടുകുറി ചേൎന്നു വിളങ്ങുന്നു.ഗൗരീശം
ഗരധരവിരചിതരുചിരകുണ്ഡലങ്ങളും
പുരികയുഗ്മവും തിരുമിഴിയിണയും
സരോജകൎണ്ണികശോഭ തിരുനാസികയും ചേൎന്നു
തിരുമുഖമതും മൃദുമന്ദസ്മിതവും ചേൎന്നു.ഗൗരീശം
‘മന്മഥനാശന മമ കൎമ്മമേവമോ?
ജന്മമൊടുങ്ങുവാൻ വരം കന്മഷാരേ തരേണമേ.
ദേവദേവ തവ പാദേ ആവോളം ഞാനൎച്ചിച്ചൊരു
പൂവുകൾ കാണുന്നിതല്ലോ കേവലം കാട്ടാളമൗലൗ
അന്തകാരി ഭഗവാൻ താനെന്തിതെന്നെച്ചതിക്കയോ?
വെന്തിങ്കൾതെല്ലിതാ കണ്ടേൻ ഹന്ത വേടൻ തന്തലയിൽ
സാരസേഷ ചാപ വന്ദ്യ ചാരു ചില്ലീയുഗങ്ങളും
സൂര്യസോമാക്ഷികൾ രണ്ടും പാരെഴും നാസിക കണ്ടേൻ’
‘കുണ്ഡലികൾകൊണ്ടുള്ളൊരു കുണ്ഡലങ്ങൾ മൃദുഹാസം
തുണ്ഡപുണ്ഡരീകം കാളകണ്ഠവും ഞാൻ കണ്ടേൻ സ്വാമിൻ.
… … …
സൎവലോകേശ്വരി മായാ പാൎവതിയോ വേടനാരീ-
ഭാവമായ്ക്കണ്ടതയ്യോ ജീവിച്ചതും പോരും പോരും മമ
കൎമ്മണാ മനസാ വാചാ ദുൎമ്മതി ഞാൻ ചെയ്തതെല്ലാം
ബ്രഹ്മമേ പൊറുത്തെന്നുടെ ജന്മമുക്തി വരുത്തേണം.’
ഈ പാട്ടിൽ സ്ഫുരിക്കുന്ന ഭക്തിരസം അഭിനയവേളയിൽ ബഹുഗുണം പ്രകാശിക്കും. ഇവിടെ കവിയ്ക്കു് അറംപറ്റിപ്പോയെന്നും, കഥ തീൎന്നു ടനെ കാള കുത്തി അദ്ദേഹത്തിന്റെ കഥയും തീൎന്നു പോയെന്നും ഇപ്പോഴും ആ നാട്ടുകാർ വിശ്വസിച്ചുപോരുന്നു.
ഇക്കാലത്തു തന്നെ പൂന്തോട്ടം നമ്പൂരിയുടെ വകയായി ഒരു രാജസൂയവും കിള്ളിക്കുറിശ്ശിമംഗലത്തുകാരനായ മന്ത്രേടത്തു നമ്പൂരിയുടെ വകയായി ഒരു സുഭദ്രാഹരണവും ഉണ്ടായി. ഇവയെ വടക്കൻരാജസൂയം, വടക്കൻസുഭദ്രാഹരണം എന്നിങ്ങനെ ആണു് പറഞ്ഞുവരുന്നതു്. സുഭദ്രാഹരണത്തിലെ കവിത വളരെ ലളിതമായിരിക്കുന്നു.
‘കഞ്ജദളലോചനേ! മഞ്ജുതരഭാഷിണി!
കുഞ്ജരസമാനഗമനേ!
അഞ്ജസാ എന്നുടൽ കഞ്ജ വിശിഖൻ പ്രിയേ!
ഭഞ്ജനംചെയ്യുന്നു കാൺക മൃദുശീലേ!
കുന്തളഭരേണ നീ കാന്തമുഖാംബുജം
ഹന്ത മറയ്ക്കുന്നതെന്തേ?
കാന്തേ പദാംബുജം നോക്കി നില്ക്കുന്നിതോ?
പൂന്തേന്മൊഴി കമനി നോക്കേണമെന്നെ.’
സാധാരണ കഥകളീകൃത്തുകളെപ്പോലെ നവോഢയെക്കൊണ്ടു് പച്ചത്തെറി പറയിക്കാതിരുന്ന ഈ കവിരസജ്ഞൻ തന്നെയാണു്. ഇതിലെ കവിതയിൽ ശ്ലാഘ്യമായൊന്നും കാണുന്നില്ലെന്നു് ഭാഷാചരിത്രകാരൻ പറഞ്ഞിരിക്കുന്നതു്. പക്ഷേ മുഴുവനും വായിച്ചു നോക്കാഞ്ഞതുകൊണ്ടായിരിക്കണം.
15.46 പുലപ്പാക്കര നമ്പൂരിപ്പാടു്
ഇദ്ദേഹത്തിന്റെ സ്വദേശം വടക്കു് പൊന്നാനിക്കു സമീപം എടപ്പാഴുദേശത്താണു്. ജീവിതകാലം നിശ്ചയിക്കാൻ തരമില്ല. പത്താം ശതകത്തിലാണെന്നു പറയാം. അദ്ദേഹത്തിന്റെ കൃതിയായ വ്യോമാസുരവധം വളരെ പ്രസിദ്ധമല്ല. ഒരു ദണ്ഡകം മാത്രം ഉദ്ധരിക്കുന്നു.
‘ഏവം പറഞ്ഞു നിജ ഭാവം പകൎന്നു വസു-
ദേവം ഹനിപ്പതിനുറച്ചു–അവനുടൽ വിറച്ചു
അസിയതു ധരിച്ചു–അതുസമയമഥ
മുനിയുമതികരുണ കലരുമൊരു മധുര-
ഗിരമധികമിതി വദിച്ചു.
കഷ്ടം ഭവാനുടയ ദുഷ്ടപ്രവൃത്തികളിതൊട്ടും
ഗുണം വരുവതല്ല–ശത്രുവിവരല്ലാ–സത്യ-
മതു ചൊല്ലാം–ഭീമബലമുടയ ബലരാമനുടെ
സഹജനതിധീമാൻ–നിനക്കു രിപുവല്ലേ.
ശിഷ്ടൻ പറഞ്ഞ മൊഴീ കേട്ടോരു നേരമവ-
നൊട്ടൊട്ടു ശാന്തത ഭവിച്ചു–അസി സപദി
വച്ചു–ഋഷി ദിവി ഗമിച്ചു–തദനു നിജ സഹജ–
യെയുമവളുടെ രമണനെയും വിരവിനൊടു
വിപിനഭുവി തളച്ചു’
15.47 അമൃതശാസ്ത്രികൾ
ഇദ്ദേഹം പാലക്കാട്ടുകാരനായ ഒരു തമിഴ്‍ബ്രാഹ്മണനായിരുന്നു. തൽകൃതിയായ ലവണാസുരവധം ആടാറുണ്ടു്. കവിതാരീതി കാണിപ്പാൻ ഒരു പദം മാത്രം ഉദ്ധരിക്കാം.
‘ഇത്ഥം നിയൂജ്യ ലവമത്ര കുശേ പ്രയാതേ
ലീലാവിനോദഹൃദയേ വിപിനം തദാനീം
ബാലാ സ കോമളതനും ശരചാപപാണീം
രാമാനുജസ്തത്ര വചോ ബഭാഷേ.
നില്ലനില്ലെട ബാല നല്ലതിനല്ല ഹേളനാ
വില്ലാളികുലമെല്ലാം വല്ലാതെ ഭീതിയോടെ
കല്യനായ നൃപവര്യപാദയുഗ-
പല്ലവം തൊഴുന്നു–ഹേലയിന്നു തവ
കിന്നു സപദി നന്നു.
പോരും പോരും നിന്നുടെ വീരവാദം ചൊന്നതു
പാരിടത്തിലൊരു വീരനെന്നു ചില
ലേഖനങ്ങൾ കണ്ടു–കടുത കൊണ്ടു–പടുത
പൂണ്ടു–എന്തുവേണ്ടു?
ദാശരഥിയുടെ വാജിയെ ബന്ധിപ്പതി-
നാശയെന്തു തവ? കീശകൃത്യമിതു പോരു-
മെന്നതോൎക്ക–കരുതിനില്ക്ക–ഹൃദി ധരിക്ക-
സമരമേല്ക്ക.’
15.48 ബാലകവി രാമശാസ്ത്രികൾ
ഇദ്ദേഹത്തിന്റെ സ്വദേശം പാലക്കാടായിരുന്നുവെങ്കിലും താമസമധികവും ആലപ്പുഴെ ആയിരുന്നു. കളർകോട്ടു് ഒരു ഗൃഹത്തിൽ സംബന്ധമുണ്ടായിരുന്നു എന്നും അറിയുന്നു. അദ്ദേഹത്തിന്റെ ബാണയുദ്ധം ഒന്നാംകിടയിലുള്ള ഒരു കൃതിയാണു്.
‘ഭജത സദാ യദുനായകം ഭജത സദാ യദുനായകം
കരതലവിലസിതമുരളീകള രവ
തരളിതപശുപാലകമനീയം.
കുടിലചികുരഭരജടിലനിടലതട
ഘടിതതിലകരുചി കമനീയം.
വലഭിദുപലകുലവിലസിത മൃദുതരം
വിഹസിതസജലജലദജാലം.
ചടുലഘനപടലവിലസിത
തടിദാഭപുരടകാഞ്ചീഭൂഷിതകടിതടം.
വികസ്വരപികസ്വരേ വികച മാലതീഭാസ്വരേ
മദാന്ധകുസുമന്ധയേ മധുദിനേ പ്രവൃദ്ധോദയേ
വിഹാരവിപിനാന്തരേ ബകുളമഞ്ജരീദന്തുരേ
ജഗാദ രതിലാലസഃ പ്രണയിനീ മുകുന്ദോ മുദാ.’
***
‘കളധൗതകമലങ്ങൾ വിലസുന്നു കാന്ത
കളഹംസം സകുലമതിൽ കളികളാടുന്നു.
വെളുവെളെ വിലസിന നളിനികൾ തോറും
പുളിനങ്ങൾ കളകോകമിളിതങ്ങൾ കാൺക.
പൂമണമിയലുന്ന കോമളതളിമം
സാമജഗമന! നിശാമയ നാഥ
മധുമദമുഖരിത മധുകരഗീതം
വിധുമുഖി മമ ധൃതിവിധുതി ചെയ്യുന്നു.
കളഹേമകാഞ്ചികളിളകുമാറിപ്പോൾ
കലയേഹം മനസിജകലഹേ സന്നാഹം.
പുളകിതങ്ങളാകും കുളുൎമുലയിണയിൽ
മിളിതനായ് നുകരുക മുഖമധു വീര.’
***
‘കാമോപമരൂപൻ കമനൻ വന്നു നിദ്രയിൽ
കാമിനി മമ സവിധേ.
ശ്യാമകമലദളകോമളകളേബരൻ,
വാമമിഴിമാൎമതിവലയ്ക്കും മഞ്ജുഹസിതൻ,
പൂന്തേൻമൊഴിയവനേകാന്തേ മെല്ലെയണഞ്ഞൂ
കാന്തേന്ദുമണിമേടകമ്രതളിമലതിൽ
ചന്തമിയലുമ്മുഖചെന്താമരയിൽനിന്നു
ചിന്തും മധുതന്നെന്റെ പന്തുമുലമേൽ ചേർന്നു
ലോലലോലപല്ലവലീല കോലുമംഗുലി
ജാലംകൊണ്ടു തലോടി ജാതരൂപമേനിയേ
നീലവേണിയെന്നുടെ നീവിതന്നുടെ
ബന്ധചാലനം തുടൎന്നപ്പോൾ ചലമിഴിയുണൎന്നു ഞാൻ
അന്നേരമതിമാത്രമളികാളികാഭവേണി–സന്നതനുലതികാ
സ്വിന്നത കലർന്നു മേയുന്നതകുചങ്ങളിലുളവായി പുളകങ്ങൾ
മുന്നിൽനിന്നവനെന്റെ മിന്നൽപോലെ മറഞ്ഞു.’
ഈ കഥയ്ക്കു് ഇപ്പോഴും നല്ല പ്രചാരമുണ്ടു്.
15.49 വിദ്വാൻ കരണത്താക്കുറുപ്പു്
കൊല്ലംതാലൂക്കിൽ ‘ചവറ’ എന്ന സ്ഥലത്തുള്ള ഒരു പുരാതനവും ചരിത്രപ്രസിദ്ധവുമായ കുടുംബമാണു് അഴകത്തുവീടു്. അവിടെ അനേകം പ്രസിദ്ധപണ്ഡിതന്മാരും കവികളും ഉണ്ടായിട്ടുണ്ടു്. മൎക്കണ്ഡേയചരിതം കഥകളിയുടെ കൎത്ത ാവായ വിദ്വാൻ കരണത്താക്കുറുപ്പു് ജ്യോതിശ്ശാസ്ത്രജ്ഞനും വേദാന്തിയും ആയ ഒരു പ്രൗഢകവിയായിരുന്നു. അദ്ദേഹം ൯൮൧-ൽ ജനിച്ചു; നാല്പത്തിയെട്ടു കൊല്ലമേ ജീവിച്ചിരുന്നുള്ളു. പ്രസ്തുത കൃതി അപ്രകാശിതമാണു്.
ദാക്ഷിണാത്യഭോജനെന്നു് അഖിലഭാരതപ്രശസ്തനായ സ്വാതിതിരുനാൾതമ്പുരാൻ തിരുമനസ്സുകൊണ്ടു് കല്പിച്ചുകൊടുത്തതാണു് വിദ്വാൻ കുറുപ്പെന്ന സ്ഥാനം. ഇക്കവിയുടെ പുത്രനായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനും ഒരു നല്ല വിദ്വാനായിരുന്നു.
വിദ്വാൻ കുറുപ്പിന്റെ കൃതിയായ അദ്വൈതാനന്ദം കിളിപ്പാട്ടിൽനിന്നും ഇദ്ദേഹത്തെപ്പറ്റി ചില സംഗതികൾ മനസ്സിലാക്കാം.
‘ദാസനാമെന്മനോവാസനയെ ഭക്തി
ഭാസുരയാക്കിച്ചമച്ച കൃപാനിധി
ഭൂസുരന്മാരിലഗ്രേസരനീശ്വരോ-
പാസനാതൽപരൻ കേശവൻതന്നുടെ
ഭാസമാനശ്രീപദസരോജാന്തര-
പാംസുനാ നിൎമ്മലേ മനോദൎപ്പണേ
വാസുദേവൻ പ്രതിഭാസിക്കണം സദാ.
കംസാരിസേവനതൽപരൻ കൃഷ്ണാഖ്യ-
ദേശികൻതന്നെയും സഞ്ചിന്തയാമി ഞാൻ’
ഇതിൽനിന്നു് ആദ്ധ്യാത്മികഗുരു കേശവൻപോറ്റിയും ലൗകികവിദ്യാഗുരു വൈദ്യനിക്ഷേപസംഗ്രഹത്തിന്റെ കൎത്ത ാവായ ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാനുമായിരുന്നുവെന്നു കാണാം. ആശാന്റെ ഭാഗിനേയിയെയാണു് വിദ്വാൻ കുറുപ്പു് വിവാഹം ചെയ്തതു്.
അദ്വൈതാനന്ദം രചിക്കപ്പെട്ടതു് ൧൦൧൮-ൽ ആയിരുന്നു.
15.50 അണിമംഗലത്തു നമ്പൂരിപ്പാടു്
അണിമംഗലത്തു നമ്പൂരിപ്പാടു് പഴശ്ശിയുദ്ധത്തിൽ ഇംഗ്ലീഷുകാരുമായി പിണങ്ങി കാടു പൂകിയ കോട്ടയം കേരളവർമ്മയുടെ ഉറ്റ മിത്രമായിരുന്നു. പഴശ്ശിയുദ്ധകാലത്തു് അദ്ദേഹം കിളിമാനൂർ വന്നു് താമസം തുടങ്ങി. ആംഗ്ലേയരുമായുള്ള കലഹത്തിൽ അദ്ദേഹം വേലുത്തമ്പിയെ പല വിധത്തിൽ പ്രോത്സാഹിപ്പിക്കയും സഹായിക്കയും ചെയ്തിട്ടുണ്ടു്. ധിഷണാശക്തിയിലും വൈദുഷ്യത്തിലും അദ്ദേഹത്തിനോടു് കിടയായി അക്കാലത്തു് അധികംപേരുണ്ടായിരുന്നില്ല. ‘വൈശാഖപുരാണം’ എന്നൊരു ആട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ടെന്നു് ഭാഷാചരിത്രകാരൻ പറയുന്നു. എന്നാൽ ആ കൃതി അയ്യൂഴി നമ്പൂരിപ്പാട്ടിലെ വകയായിരുന്നു. അതു് അച്ചടിച്ചിട്ടുമുണ്ടു്.
15.51 ഇരയിമ്മൻതമ്പി
ഇങ്ങനെ അശ്വതിതിരുനാൾതമ്പുരാന്റെ കാലത്തിനുശേഷം അനേക ആട്ടക്കഥകൾ ഉണ്ടായെങ്കിലും ഒന്നാംകിടയിലുള്ളവ ചുരുക്കമായിരുന്നു. ദാക്ഷിണാത്യഭോജനെന്നും നരസിംഹാവതാരമെന്നും അറിയപ്പെട്ടിരുന്ന സ്വാതിതിരുനാൾ മഹാരാജാവിന്റെ കാലത്താണു് സംഗീതസാഹിത്യങ്ങളുടെ മധുരമായ സമ്മേളനംകൊണ്ടു് കൎണ്ണത്തിനും കരളിനും ഒരുപോലെ ആനന്ദസന്ദായകമായ ആട്ടക്കഥകൾ ആവിൎഭവിച്ചതു്. ആട്ടക്കഥാകാരന്മാരുടെ കൂട്ടത്തിൽ എന്നല്ല കേരളീയ കവികളുടെ കൂട്ടത്തിൽ ഇരയിമ്മൻതമ്പിക്കുള്ള സ്ഥാനം അദ്വിതീയമാകുന്നു. തമ്പിയുടെ ഒരു പദം എങ്കിലും തോന്നാത്ത കുലാംഗനമാർ ഈ അടുത്ത കാലംവരെ ഉണ്ടായിരുന്നോ എന്നു് സംശയമാണു്.
ഇരയിമ്മൻതമ്പിയുടെ സാക്ഷാൽ പേരു് രവിവൎമ്മൻ എന്നായിരുന്നു. ‘ഇരയിമ്മൻ’ എന്നതു് കേവലം ഓമനപ്പേരായിരുന്നുവെന്നും പറഞ്ഞുകൂട. അദ്ദേഹത്തിന്റെ മാതാവും കാൎത്ത ികതിരുനാൾതമ്പുരാന്റെ അനുജനായ മകയിരംതിരുനാൾ രവിവൎമ്മതമ്പുരാന്റെ മകളുടെ മകനായിരുന്നതിനാൽ, മാതാമഹിക്കും മാതാവിനും ‘രവിവൎമ്മൻ’ എന്നു വിളിക്കാൻ സങ്കോചമുണ്ടായിരുന്നതുകൊണ്ടായിരിക്കണം അതിനെ ‘ഇരയിമ്മൻ’ എന്നാക്കിയതു്.
ഇരയിമ്മൻതമ്പിയുടെ മാതാമഹി തിരുവനന്തപുരത്തു് ആണ്ടിയിറക്കത്തുള്ള പുതമനഅമ്മവീട്ടിലെ ഒരംഗമായിരുന്നു. രവിവൎമ്മതമ്പുരാൻ ആ സ്ത്രീരത്നത്തിന്റെ അനുജത്തിയെക്കൂടെ പട്ടും പരിവട്ടവും ഇട്ടിരുന്നു. അവർ രണ്ടുപേരും യാതൊരു മത്സരബുദ്ധിയും കൂടാതെ തമ്പുരാനെ പരിചരിച്ചുവന്നു. ധൎമ്മരാജാവിന്റെ ആശ്രിതന്മാരിൽ ഒരാളായിരുന്ന നടുവിലേ കോവിലകത്തു കേരളവൎമ്മതമ്പാൻ–അഥവാ–ശാസ്ത്രിത്തമ്പാനായിരുന്നു അദ്ദേഹത്തിന്റെ പിതാവു്.
രവിവൎമ്മൻതമ്പി ൯൫൮ തുലാമാസത്തിൽ പൂരുരുട്ടാതി നക്ഷത്രത്തിൽ ജനിച്ചു. ജനനസ്ഥലം കേട്ടയ്ക്കകത്തു കിഴക്കേമഠം ആയിരുന്നു. ഏഴാമത്തെ വയസ്സിൽ വിദ്യാഭ്യാസം തുടങ്ങി. മൂത്താട്ടു ശങ്കരൻഎളയതിന്റെ അടുക്കലാണു് സംസ്കൃതം അഭ്യസിച്ചതു്. ധിഷണാശാലിയായിരുന്നതിനാൽ പതിനാറു വയസ്സു തികയുംമുമ്പുതന്നെ അദ്ദേഹം കാവ്യനാടകാലങ്കാരങ്ങളും തൎക്കവ്യാകരണാദി ശാസ്ത്രങ്ങളും വായിച്ചു് ഒരു നല്ല വിദ്വൽകേസരിയായ്ത്തീർന്നു.
പതിനാലാമത്തെ വയസ്സിൽ ഒരു ശ്ലോകം രചിച്ചു് കാൎത്ത ികതിരുനാൾ തമ്പുരാനു് അടിയറവച്ചു. അവിടുന്നു് ഉള്ളുകൊണ്ടു സന്തോഷിച്ചുവെങ്കിലും ഇത്ര ചെറുപ്പത്തിലേ കവിതാരചനയിൽ ഏൎപ്പെട്ടുപോയാൽ പഠിത്തത്തിൽ അമാന്തം വന്നുപോയെങ്കിലോ എന്നു വിചാരിച്ചു് ‘കവിതയെഴുത്തു് കുറച്ചുകൂടി പഠിച്ചിട്ടാവാം’ എന്നു് നീരസഭാവത്തിൽ കല്പിച്ചുവത്രേ. ൯൭൩-ൽ ധൎമ്മരാജാവു് നാടുനീങ്ങി. എന്നാൽ അതിനുമുമ്പുതന്നെ ഈ ബാലനു് നിത്യച്ചെലവിൽനിന്നു് അടുത്തൂൺ പതിച്ചുകൊടുത്തിരുന്നു. പിന്നീടു് അവിട്ടംതിരുനാൾ തമ്പുരാനാണു് നാടുവാണതു്. അവിടുന്നും തമ്പിയ്ക്കു് ചില പതിവുകൾ ഏൎപ്പെടുത്താതിരുന്നില്ല. ൯൮൬-ൽ ആയില്യംതിരുനാൾ റാണി ഗൗരി ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു് രാജ്യഭാരമേറ്റു. ൯൮൮-ൽ ശ്രീവഞ്ചിരാജവംശസംവൎദ്ധിനിയായ ആ തമ്പുരാട്ടി തിരുവയർ വാണു് സ്വാതിതിരുനാൾ തമ്പുരാനെ പ്രസവിച്ചു. ൯൯൦-ൽ ഉത്രംതിരുനാൾ തമ്പുരാനും അവതരിച്ചു. രണ്ടുവൎഷം കഴിഞ്ഞപ്പോൾ ആ റാണിയുടെ കനിഷ്ഠസഹോദരിയായ ഗൗരിപാൎവതിഭായി തിരുമനസ്സുകൊണ്ടു രാജ്യഭാരം ഏറ്റു.
‘ജ്ഞാത്വാ ദാസ്യത്യഭീഷ്ടം സ്വയമഖിലമപി
സ്വാമിനീത്യാത്തമൗനേ
ചിത്തേഽപ്യാശാമശാന്താം പ്രതിദിനവിവശാം
വീക്ഷ്യ മേ സീഹിതീയം
അദ്യാഹം സാധയിഷ്യാമ്യഭിമതമയി തേ
മാ വിഷീദേതി ചൈനാ-
മാസ്വാസ്യ ത്വാമുപേതാം വിദുഷി തവ പരം
പക്ഷപാതോ ഹ്യമുഷ്യാം.’
എന്നും,
‘അമ്മേ പാൎവതിദേവി ലോകമഖിലം
രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ
സ്വൈരം വസിക്കും ശിവേ
ചെമ്മോദേന നിന്തിരുമേനി കണ്ടു തൊഴുവാൻ
വാഞ്ഛിച്ചു വാഴുന്നു ഞാൻ
എമ്മേലൻപു കലൎന്നു വന്നു നയനാ-
നന്ദം വളൎത്ത ീടണം.’
എന്നും,
‘പ്രാചീനാവനിഭൃദ്ഭവോ യദുദയോ
യോഽസൗരവിന്നാമതോ
ജായാസ്തസ്യ ദിശോ ദശാപി സതതം
രാജ്ഞിത്വയാലംകൃതാ;
തേജസ്ഫൂർത്തി സുവൎണ്ണഭാസുരയശ-
ശ്ശുഭ്രാംശുകൈസ്താദൃശോ-
പ്യേഷത്വദ്വസനേന മേ പ്രിയതമാ
നാലംകൃതാ കിം കൃതാ.’
എന്നും അദ്ദേഹം ഓരോരോ അവസരങ്ങളിൽ പാൎവതീറാണി തിരുമനസ്സിലേക്കു് അയച്ചിട്ടുള്ള ശ്ലോകങ്ങളിൽ നിന്നും തമ്പിയ്ക്കു് കൊട്ടാരത്തിൽ മുമ്പുണ്ടായിരുന്ന സ്വാതന്ത്ര്യം അക്കാലത്തു് കുറേ ശിഥിലമായിപ്പോയി എന്നു് സംശയിക്കാൻ വഴിയുണ്ടു്.
൯൯൩-ൽ വെങ്കിട്ടരായർ ദിവാനും, കൎണ്ണൽ മൺട്രോ റസിഡണ്ടുമായിരുന്ന കാലത്തു് തിരുവനന്തപുരത്തു് ഒരു മുറജപം നടന്നു. അതിനെപ്പറ്റി തമ്പിയെഴുതിയതാണു താഴെ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകം.
‘ഇന്ദ്രൻ വഞ്ചീശനുണ്ടിങ്ങാമരഗുരു ദിവാൻ
വെങ്കിടാഖ്യൻ നിനച്ചാൽ
പിന്നെ ശ്രീപത്മനാഭൻ സുരതരുസുരഭീ
പാൎവതീരാജ്ഞി സാക്ഷാൽ
വെള്ളാനപ്രൗഢനുണ്ടീ ദുരയവൎകൾ ബുധ-
ന്മാൎക്കുമിങ്ങറ്റമില്ലാ
സ്വൎഗ്ഗം ഭൂലോകമത്രേ പ്രഥമനമൃതിനെക്കാൾ
വിശേഷം വിശേഷം.’
ഈ റാണിയേയും സ്വാതിതിരുനാൾ തമ്പുരാനേയും മാൎത്ത ാണ്ഡവൎമ്മ ഇളയതമ്പുരാനേയും സ്തുതിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള അതിമനോഹരമായ കുമ്മി താഴെ ചേർക്കുന്നു.
‘ശ്രീമദനന്തപുരത്തിൽ വാഴും ശ്രീപത്മനാഭന്റെ പാദപത്മം
നാമിന്നു ചിന്തിച്ചു പാൎവതീറാണിയെ നന്ദിച്ചു വാഴ്ത്തി
ക്കുളിച്ചിടേണം–സഭ–വന്ദിച്ചു കുമ്മിയടിച്ചിടേണം.
ശങ്ക വെടിഞ്ഞു സഭനടുവി–ലിന്നു
മങ്കമാരേ നിങ്ങൾ വന്നീടുവിൻ
കങ്കണജാലം–കിലുങ്ങവേ–ചെങ്കയ്യിൽ താളം-
പിടിച്ചു നിരങ്കുശലീലം–ഗുരുപാദപങ്കജമൂലം
നിനച്ചു നാം–രംഗത്തിൽ മൃദംഗധ്വനി
സംഗീതവിധങ്ങൾക്കനു–കൂലത്തിൽ കുമ്മി
യടിച്ചീടേണം–നല്ല മേളത്തിൽ കുമ്മിയടിച്ചീടേണം.
കല്പകവല്ലീ കനകലതേ–സഖി
കാമപതാകേ കലാപവതി
ഉല്പലമാലേ–നടനത്തിലുദ്യോഗശീലേ–വഞ്ചീശ്വരീ
കെല്പോടു ചാലേ–അഭീഷ്ടം കൊടുപ്പതുപോലേ–നിനയ്ക്കുമ്പോൾ
ചൊല്പൊങ്ങിന കല്പദ്രുമമല്പം തൃണകല്പം കില-
തല്പരിതോഷം വളൎത്ത ീടുവാൻ–ഇന്നു
ശില്പമായ് കുമ്മിയടിച്ചീടേണം.
രക്ഷ ജനങ്ങൾക്കു ചെയ്തീടുന്ന–വഞ്ചി
രാജേശ്വരി തിരുമുമ്പിലിപ്പോൾ
ലക്ഷണോന്മേഷം–ചേരുംപടി-
ശിക്ഷാവിശേഷം–നാമെല്ലാരു-മക്ഷീണതോഷം-
കാട്ടീടേണം–സാക്ഷാലശേഷം–നവരസം ചേർത്തും
കൈകോർത്തും മടി തീർത്തും ജയമോർത്തും കളി-
യാടിക്കുമ്മിയടിച്ചിടേണം–പദം-
പാടിക്കുമ്മിയടിച്ചീടേണം.
ഗുരുജനദൈവതവിശ്വാസവും–സൎവ-
ഗുണദോഷജ്ഞാനവുമൗദാര്യവും
പരിതാപം നീക്കും–കടാക്ഷവും–കരുണയും വായ്ക്കും–
ധർമ്മത്തിങ്കൽ–പരമൊരു നോക്കും–ഭാഗ്യശ്രീകൾ
ചിരമുളവാക്കും–സാമ്രാജ്യവും
ഭോഷ്കല്ലിതു വായ്ക്കുന്നതു പാർക്കുംപൊഴുതാർക്കും നഹി
യോഗ്യസഭയിൽ നടിച്ചീടുവാൻ–വന്നു–
ഭാഗ്യം നമുക്കു വരാംഗിമാരേ!
രോഷാദിദോഷങ്ങളില്ല തെല്ലും–വിഷ്ണു-
രുദ്രാദിഭക്തിക്കിളക്കമില്ല.
ദൂഷണം ചെറ്റും-കൂടാതൊരു ഭൂഷണം മുറ്റും–
ധരണിക്കു–ശേഷനു മുറ്റും–ചേരാ ഗുണ–ഭാഷണ-
മേറ്റം–ചെയ്‍വാൻ പാൎക്കി-
ലേഷാ കിമുദോഷാകരഭൂഷേശ്വരയോഷാമണി
ഭാഷാഭഗവതിയോ രമയോ–രാജ്ഞി.
വേഷാഞ്ചിതയായ്‍വിളങ്ങിടുന്നു?
പാരതിലെങ്ങും പരന്നിടുന്നു–വഞ്ചി-
പാൎവതിറാണിതൻ കീൎത്ത ിവല്ലി
താരിന്മണികൾ–ദിശി ദിശി–സൂരിഗണങ്ങൾ–പുകഴ്ത്തുന്നു
ഭൂരിഗുണങ്ങൾ–നൃപാമാത്യ–വീരജനങ്ങൾ–ബഹുമാന-
ഭാരത്തൊടു ചാരത്തിഹ നേരത്തുപചാരത്തൊടു
പാരം നിറഞ്ഞു സഭനടുവിൽ–ഇന്നു
സാരമായ് കുമ്മിയടിച്ചിടേണ.
ഹിതമൊടു രാമവൎമ്മേന്ദ്രനെന്നും–നാട്ടി-
നിളമുറ മാൎത്ത ാണ്ഡവൎമ്മനെന്നും
അതിപുകൾ ചേരും–രൂപം കണ്ടാൽ
മതിമദം തീരും–സ്മരനെന്നു
സതതമെല്ലാരും–കൊണ്ടാടുന്ന
സുതരിരുപേരും–ശ്രീരുഗ്മിണി–
ക്ഷിതിതലേശ്വരി സുതയുമിവരൊടു
മതി മുദാ പാൎവതി മഹീശ്വരി-
മേദിനിതന്നിൽ വിളങ്ങീടുവാൻ–ഇന്നു
സാദരം കുമ്മിയടിച്ചിടണം’
ഈ കുമ്മി ഇരയിമ്മൻതമ്പിയുടെ ‘മണിപ്രവാളപദങ്ങൾ’ എന്ന പേരിൽ പ്രകാശിതമായ ഒരു പുസ്തകത്തിൽ ചേൎത്ത ിട്ടുണ്ടു്.
പാൎവതിറാണിയുടെ കാലത്തു് തമ്പിയുടെ ധനസ്ഥിതി ശോഭനമായിരുന്നില്ലെന്നു്,
‘അപാരദാരിദ്ര്യസമുദ്രപൂര-
പ്രതാപദീനസ്യ മമാവലംബം
നൃപാലചൂഡാദൃതപാദുകേ തേ
കൃപാലവം കേവലമൎത്ഥ യേഽഹം.’
എന്നു് ആ രാജ്ഞിയ്ക്കും,
‘മഹീപതേ ഭഗവതോപമാനം
മഹാപുരാണം ഭവനം മദീയം
നോക്കുന്നവർക്കൊക്കെ വിരക്തിയുണ്ടാം;
അർത്ഥങ്ങളില്ലെന്നൊരു ഭേദമുണ്ടു്.’
എന്നിങ്ങനെ സ്വാതിതിരുമനസ്സിലേയ്ക്കും ഓരോ ശ്ലോകം അടിയറ വച്ചിട്ടുള്ളതിൽനിന്നു് ഊഹിക്കാം. എന്നാൽ അദ്ദേഹത്തിന്റെ ജനയിത്രിയുടെ വൈമാതൃകസഹോദരനും ശ്വശുരനും ആയിരുന്ന കൃഷ്ണൻതമ്പിയുടെ ഭാഗിനേയനായ ഉമ്മിണിത്തമ്പി ബാലരാമവൎമ്മമഹാരാജാവിന്റെ മന്ത്രിയായിരുന്നിട്ടുണ്ടു്. അദ്ദേഹത്തിന്റെ ധനസ്ഥിതി മോശമായിത്തീൎന്നതു് അതിനെത്തുടൎന്നു ണ്ടായ രാഷ്ട്രീയസംഭവങ്ങളാലായിരിക്കണം. ഉമ്മിണിത്തമ്പിയുടെ നിഷ്കാസനംമുതല്ക്കു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലംവരേയ്ക്കു് തമ്പിയുടെ കുടുംബം രാജകുടുംബത്തിന്റെ അപ്രീതിക്കു പാത്രമായിരുന്നുവെന്നു വിചാരിക്കാനാണു് ന്യായം കാണുന്നതു്. എന്തായിരുന്നാലും ഇരയിമ്മൻതമ്പി പാൎവതീറാണിയുടെ പ്രീതി സമ്പാദിക്കാൻ വളരെ ശ്രമപ്പെട്ടുകാണുന്നുണ്ടു്. അദ്ദേഹത്തിന്റെ ശ്രമത്തിനു പരിപൂൎണ്ണഫലപ്രാപ്തി അടഞ്ഞതു് സ്വാതിതിരുനാൾ തമ്പുരാന്റെ കാലത്തായിരന്നു.
പാൎവതീറാണി തിരുമനസ്സുകൊണ്ടു് ആറ്റുങ്ങൾ എഴുന്നള്ളിയപ്പോൾ ഇക്കവി അല്പദൂരം പിന്തുടൎന്നിട്ടു് തിരിച്ചുപോന്നതായി വൎണ്ണിക്കുന്ന ഏതാനും ഭാഷാശ്ലോകങ്ങൾ ഉണ്ടു്. അവയുടെ സ്വാരസ്യം അനുഭവവേദ്യമാണു്.
‘അമ്മേ പാൎവതിദേവി ലോകമഖിലം രക്ഷിച്ചുകൊണ്ടേറ്റവും
സമ്മോദേന നദീതടാലയമതിൽ സ്വൈരം വസിക്കും ശിവേ!
ചെമ്മേ നിന്നുടെ മേനി കണ്ടുതൊഴുവാൻ വാഞ്ഛിച്ചു വാഴുന്നു ഞാ-
നെന്മേലൻപൂ കലൎന്നു വന്നു നയനാനന്ദം വളൎത്ത ിടേണം.
ഇഷ്ടാനന്തപുരിക്കു വിഷ്ണുഭഗവാനാകല്പമകേല്പമായ്
പുഷ്ടശ്രീയൊടപത്യദിവ്യമണിചേൎത്ത ിപ്പിച്ച മുക്താലതേ
ഇപ്പോൾ ത്വാമുപകണ്ഠസീമനി ധരിച്ചീടായ്കകൊണ്ടിപ്പുരി
വ്യുൽപന്നേതരവാക്കുപോലെ നിരലങ്കാരാഽധികം വൎത്ത തേ.
യാത്രാഘോഷേ ജനനി ഭവതീം പിന്തുൎന്നൊട്ടുനേരം
നേത്രം മാത്രം മമ തു ശനകൈഃ പിന്തിരിഞ്ഞിങ്ങുപോന്നൂ;
മുന്നിൽച്ചാടിപ്പരിചൊടു ഗമിച്ചോരുമച്ചിത്തമിന്നു
വന്നില്ലെന്നുള്ള തവ മനസ്സാക്ഷി ചൊല്ലാത്തതെന്തേ?
താരിൽത്തന്വീമണാളൻ സവിധഭുവിനൃണാം നന്മ മേന്മേൽ വരുത്താൻ
ഭൂരിസ്നേഹേന പൂരിച്ചൊരു സുകൃതദശോല്ലാസി വാടാവിളക്കേ!
ദൂരത്തൻപോടു വാഴും ജനനി ഭവതിയെച്ചെറ്റുകാണാഞ്ഞെനിക്കുീ
നേരത്തുള്ളോരവസ്ഥാം ദിനകമുദിനിയെക്കണ്ടു ബോധിച്ചിടേണം.’
൧൦൦൪-ാമാണ്ടു് സ്വാതിതിരുനാൾ നാടുവാഴാൻ തുടങ്ങിയതുമുതല്ക്കാണു് തമ്പിയുടെ ഭാഗ്യദശ പരമാൎത്ഥ ത്തിൽ ആരംഭിച്ചതെന്നു പറയാം. അദ്ദേഹം പിന്നീടു് ഉത്രംതിരുനാൾ തിരുമനസ്സിലെ വാഴ്ചക്കാലത്തിന്റെ മദ്ധ്യകക്ഷ്യവരെ കൊട്ടാരത്തിലെ വിദ്വൽസഭയിലെ ഒരംഗമായിരുന്നു.
ഇരയിമ്മൻതമ്പി സ്വമാതുലനായ കൃഷ്ണൻതമ്പിയുടെ മകളായ കാളിപ്പിള്ളത്തങ്കച്ചിയെയാണു് വിവാഹം കഴിച്ചതു്. ആ സ്ത്രീരത്നത്തിന്റെ ഒരു സഹോദരി അവിട്ടംതിരുനാൾ ബാലരാമവൎമ്മ മഹാരാജാവിന്റെ പുത്രനായ നീലകണ്ഠൻ തമ്പിയുടെ ഭാര്യയുമായിരുന്നു. കവിയ്ക്കു് പുരുഷസന്താനങ്ങളുണ്ടായിരുന്നോ എന്നറിവില്ല. പ്രസിദ്ധ വിദുഷിയും കവയിത്രിയും ആയിരുന്ന കുട്ടിക്കുഞ്ഞുതങ്കച്ചി അദ്ദേഹത്തിന്റെ പുത്രിയായിരുന്നു.
൧൦൧൫-ാമാണ്ടിടയ്ക്കു് പാണ്ടിയിൽ നിന്നും രണ്ടു വിദ്വൽകേസരികൾ സ്വാതിതിരുനാൾ തമ്പുരാനെ സന്ദർശിക്കയും പ്രസംഗാനന്തരം അവർ ക്ലിഷ്ടാർത്ഥകങ്ങളായ രണ്ടു ശ്ലോകങ്ങൾ രചിച്ചു് തൃക്കൈയ്യിൽ കൊടുക്കയും തമ്പി ആ ശ്ലോകങ്ങളുടെ താൽപര്യം ആ സഭയിൽ വച്ചുതന്നെ പറഞ്ഞതിനു പുറമേ പെട്ടെന്നു നിർമ്മിച്ച രണ്ടു സംസ്ക്രത ശ്ലോകങ്ങൾ ആ ശാസ്ത്രിമാർക്കു കൊടുത്തു് അവരെ മടക്കുകയും ചെയ്തുവെന്നും പ്രസന്നനായ തമ്പുരാൻ രണ്ടു കൈയ്ക്കും അട്ടത്തോടൻ വീരശൃംഖല സമ്മാനിച്ചുവെന്നും ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്.
൧൦൩൮-ാമാണ്ടു് കൎക്കടകമാസത്തിൽ ഈ മഹാകവി ദിവംഗതനായി.
രവിവൎമ്മൻ തമ്പിയെപ്പോലുള്ള പ്രൗഢകവികൾ കേരളത്തിൽ മുമ്പും പിമ്പും അധികമുണ്ടായിട്ടില്ല. ശബ്ദങ്ങളുടെ മസൃണമായ ബന്ധം, അൎത്ഥ പുഷ്ടി, ആശയഗാംഭീര്യം, രസപൗഷ്കല്യം മുതലായ സകല ഗുണങ്ങളും തമ്പിയുടെ കവിതാദേവിയെ അലംകരിക്കുന്നു. അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങളെ അപേക്ഷിച്ചു് ഭാഷാശ്ലോകങ്ങൾക്കു് രചനാഭംഗിയും മറ്റും കുറവാണെന്നു് മഹാകവി പരമേശ്വരയ്യർ പറയുന്നു. എന്നാൽ ഭാഷാശ്ലോകങ്ങൾ രചിക്കേണ്ട ആവശ്യം അദ്ദേഹത്തിനു് അധികമായി നേരിട്ടിട്ടില്ലെന്നും, കവിതകളിൽ അധികഭാഗവും ഗാനങ്ങളാണെന്നും നാം ഓൎക്കേണ്ടതാണു്.
സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ പരസ്പരസമ്മേളനം കൊണ്ടു സുമധുരമായിരിക്കുന്ന അദ്ദേഹത്തിന്റെ മണിപ്രവാളപദങ്ങളോടു കിടപിടിക്കത്തക്കവണ്ണമുള്ള പദങ്ങൾ സ്വാതിതിരുനാൾതമ്പുരാൻപോലും രചിച്ചിട്ടുണ്ടോ എന്നു സംശയമാണു്. ആ രണ്ടു കവിസാൎവഭൗമന്മാർ തമ്മിൽ ഏതദ്വിഷയകമായി സൗഹാൎദ്ദസമ്മിളിതമായ ഒരു മത്സരം നടന്നുകൊണ്ടിരുന്നുവെന്നാണു് കേൾവി. തിരുമനസ്സുകൊണ്ടു് ഒരു മണിപ്രവാളപദം നിൎമ്മിച്ചു കഴിഞ്ഞാൽ ഉടനെ തമ്പിയെക്കാണിക്കയും തമ്പിയോടു് അതുപോലൊന്നു രചിക്കാൻ ആജ്ഞാപിക്കയും ചെയ്യാറുണ്ടായിരുന്നത്രേ. ആ അവസരങ്ങളിലൊക്കെ തമ്പിക്കാണു് വിജയം സിദ്ധിക്കാറുണ്ടായിരുന്നതെന്നു് പഴവന്മാർ പറഞ്ഞുവരുന്നു. അതുകൊണ്ടു് തമ്പിയെ ഒന്നു തോല്പിക്കതന്നെ വേണം എന്നു തീൎച്ചപ്പെടുത്തിക്കൊണ്ടു് അവിടുന്നു് ‘പഞ്ചബാണൻ തന്നുടയ’ എന്ന പദം രചിച്ചു തമ്പിയേ കാണിച്ചു. തമ്പിയും അതേ രാഗത്തിൽതന്നെ, ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ’ എന്ന ശൃഗാരപദം നിർമ്മിച്ചു. ആ ഗാനത്തോളം മധുരമായ ഒരു ശൃംഗാരപദം ഇതേവരെ ഭാഷയിൽ ആരും രചിച്ചിട്ടില്ലെന്നു നിസ്സംശയം പറയാം. അതു് പച്ച ശൃംഗാരമായിപ്പോയെന്നു് ഇന്നത്തെ ചില പരിഷ്കാരികൾ പറയുമായിരിക്കാം. അങ്ങനെ പറയുമായിരിക്കാം. അങ്ങനെ ആണെങ്കിൽ ജയദേവരുടെ ഗീതാഗോവിന്ദത്തിനും ആ ദൂഷ്യമുണ്ടല്ലോ. അതുപോലെ തന്നെ ‘ഒരുനാൾ നിശിചെയ്ത ലീലകളൊരിക്കലും ഹൃദി മറക്കുമോ സഖി’ എന്ന പദവും അഭംഗുരമായ സാഹിത്യഭംഗി നിറഞ്ഞതാണു്. ഈ ശൃംഗാരപദങ്ങളെല്ലാം വഞ്ചിരാജാവിന്റെ വിരഹിണിയായ പത്നി സഖിയോടു പറയുന്നതായിട്ടാണു് രചിക്കപ്പെട്ടിരിക്കുന്നതു്.
ഈ കവികോകിലത്തിന്റെ മധുരഗാനങ്ങൾ അദ്ദേഹം മരിക്കുന്നതിനു് രണ്ടു കൊല്ലങ്ങൾക്കു മുമ്പു് അതായതു് ൧൦൨൯-ൽ “പണ്ടാരവകയിൽനിന്നു് അനുവാദം വാങ്ങി തിരുവനന്തപുരത്തു പടിഞ്ഞാറെത്തെരുവിൽ പുന്നയ്ക്കൽവീട്ടിൽ കണക്കുകുമാരൻ മാൎത്ത ാണ്ടൻ ഒണ്ടാക്കിച്ചിരിക്കുന്ന കേരളവിലാസം അച്ചുക്കൂട്ടത്തിൽ” അച്ചടിക്കപ്പെട്ടു. അതിന്റെ പകൎപ്പുകൾ കിട്ടാൻ ഇപ്പോൾ പ്രയാസമാണു്.
മണിപ്രവാളകീൎത്ത നങ്ങളിലും ഒന്നു രണ്ടെണ്ണം ഇവിടെ പകൎത്താം.
15.52 ശ്രീരാഗം ചെമ്പട
പ. കരുണചെയ്‍വാനെന്തു താമസം? കൃഷ്ണ!
കഴലിണ കൈതൊഴുന്നേൻ!കരുണ
ആ.പ. ശരണാഗതന്മാൎക്കിഷ്ട–വരദാനം ചെയ്തുചെമ്മേ
ഗുരുവായുപുരം തന്നിൽ മരുവുമഖില
ദുരിതഹരണ ഭഗവൻകരുണ
ച. (൧) താരിൽതന്വീതലോടും ചാരുത്വം ചേൎന്ന പദം
ദൂരത്തിങ്ങിന്നോരോ നേരത്തിൽ നിനച്ചാലും
ചാരത്തുവന്നങ്ങുപചാരത്തിൽ സേവിച്ചാലും
പാരിൽ തിങ്ങിന തവ പരമപുരുഷ ന ഖലു ഭേദമേതുംകരുണ
(൨) ഉരുതരഭവസിന്ധൗ ദുരിതസഞ്ചയമാകും
തിരതന്നിൽ മുഴുകുന്ന നരതതിക്കവലംബം
മരതകമണിവൎണ്ണൻ ഹരിതന്നെയെന്നു തവ
ചരിതവൎണ്ണനങ്ങളിൽ സകലമുനികൾ പറവതറിവനധുനാകരുണ
(൩) പിഞ്ഛഭാരമണിഞ്ഞ പൂഞ്ചികുരഭംഗിയും
പുഞ്ചിരി ചേൎന്ന കൃപാ പൂൎണ്ണകടാക്ഷങ്ങളും
അഞ്ചിതവനമാലാഹാരകൗസ്തുഭങ്ങളും
പൊഞ്ചിലയും പാദവും ഭുവനമദനഹൃദി കരുതുന്നേൻ.കരുണ
ധാതാവാദിയാം ലോകത്രാതാവായുള്ള ഗുരു- വാതപൂരനികേത ശ്രീപത്മനാഭ പ്രീതികലർന്നിനി വൈകാതെ കനിവോടെന്റെ വാതാദിരോഗം നീക്കി വരദ വിതരസകലകുശലമഖിലം. (കരുണ)
15.53 സാവേരി ചെമ്പട
പ. പാഹിമാം ഗിരിതനയയേ സന്തതം തവ
പാദപങ്കജം തൊഴുന്നേൻ. (പാഹി)
അ. പ. ദേഹുകൾക്കു നിൻകൃപാലേശം ലഭിച്ചിതെന്നാൽ
ദേഹിയെന്നിഹ ജഗദീശ്വരി ചൊല്ലീടുമോ.പാഹി
ച. (൧) കാൽത്തളിരിണയുള്ളിൽ
ചേൎത്തു വാണീടുമെന്ന
കാത്തിടായ്കിലതിനു
കീൎത്ത ികേടില്ലയാതെ പാൎത്ത ീടാതെ നീയെന്റെ
ആൎത്ത ികളഖിലവും തീൎത്തു നിങ്കലധികം
ചീൎത്ത ഭക്തി നല്കണം.പാഹി
ച. (൨) ഏതാനുമൊരുപിഴ ചെയ്തോ? ചെയ്താലുമതു
മാതാവേ നിന്നുടയ ചേതസി കരുതാമോ?
ആതംകമൂലമായ പാതകമെല്ലാം തീൎത്തു
മാതംഗി കാത്താലെന്തുചേതം നിനക്കു ദേവീ?
ച.(൩) ചുറ്റുമലയിൽ വാഴും മുറ്റും ശ്രീപത്മനാഭ-
നുറ്റസോദരി! ലോകം പെറ്റ കാരുണ്യമൂൎത്തേ !
കുറ്റങ്ങളഖിലവും തെറ്റെന്നു സഹിച്ചു നീ
ചെറ്റു കടാക്ഷിക്കേണം മറ്റൊരാശ്രയമില്ലേ!
ഇതുപോലെ അദ്ദേഹത്തിന്റെ ആട്ടക്കഥകളിലുള്ള ഗാനങ്ങളും ദണ്ഡകങ്ങളും ബഹിരന്തഃസ്ഫുരദ്രസങ്ങൾ തന്നെയാണു്. ഭാഷാശ്ലോകങ്ങൾ കഥകളിയിൽ അധികമായിട്ടില്ല. മുകളിൽ ഉദ്ധരിച്ച സ്തുതിപരങ്ങളായ ഭാഷാശ്ലോകങ്ങൾ സരസങ്ങളല്ലെങ്കിൽ ‘രസ’മെന്നതു് ഏതു വസ്തുവിന്റെ പേരാണെന്നു് ചോദിക്കയേ തരമുള്ളു.
അദ്ദേഹത്തിന്റെ പാൎത്ഥ സാരഥിസ്തവം, എഴുത്തച്ഛന്റെ ‘നിരന്ന പീലികൾ നിരക്കവേ കുത്തി’ എന്നതിന്റെ വിവൎത്ത നമെങ്കിലും ഭംഗിയായിട്ടുണ്ടു്.
‘പാരീരേഴാംമരത്തിന്നതിസുദൃഢമതായൊരു നാരായവേരാം
കാരുണ്യാംഭോധി നാരായണനുടെ ചരണാംഭോജമാരാധ്യ നിത്യാം
താരാൎമാതിൻവിലാസത്തിനു ഭവനമതായോരു വഞ്ചിക്ഷിതീന്ദ്രൻ
പാരാവാരം ചുഴന്നീടിന ധരണിധരകേല്പമാം കല്പമാസ്താം.’
‘ദിവ്യം കിഞ്ചുന വെള്ളമുണ്ടൊരുമുറിസ്സോമൻ കറുപ്പും ഗളേ
പാൎത്ത ാൽ നല്ലടയാളമുള്ള കരമുണ്ടെട്ടല്ലഹോ പിന്നെയും
തോലന്യേ തുണിയില്ല തെല്ലുമരയിൽ കേളേറ്റുമാനൂരെഴും
പോറ്റീ നിന്റെ ചരിത്രമത്ഭുതമഹോ! ഭൎഗ്ഗായ തുഭ്യം നമഃ.’
എന്നിങ്ങനെ അപൂൎവം ചില ഭാഷാശ്ലോകങ്ങളെ തമ്പി രചിച്ചിട്ടുള്ളു. അവയ്ക്കൊന്നിനും അദ്ദേഹത്തിന്റെ സംസ്കൃതശ്ലോകങ്ങൾക്കുള്ളിടത്തോളം അൎത്ഥ ഗാംഭീര്യമില്ലെന്നു സമ്മതിക്കാമെങ്കിലും, അവ തീരെ രസശൂന്യങ്ങളാണെന്നു പറയാവുന്നതല്ല.
15.54 തമ്പിയുടെ ഭാഷാകൃതികൾ
൧. ഒറ്റശ്ലോകങ്ങൾ, ൨. കീൎത്ത നങ്ങൾ, ൩. മണിപ്രവാളപദങ്ങൾ, ൪. വൎണ്ണങ്ങൾ, ൫. മുറജപപ്പാന, ൬. സുഭദ്രാഹരണം തിരുവാതിരപ്പാട്ടു്, ൭. നവരാത്രിപ്രബന്ധം, ൮. ഉത്തരാസ്വയംവരം ആട്ടക്കഥ, ൯. കീചകവധം ആട്ടക്കഥ, ൧൦. ദക്ഷയാഗം ആട്ടക്കഥ, ൧൧. രാസക്രീഡ കിളിപ്പാട്ടു്, ൧൨. വാസിഷ്ഠം കിളിപ്പാട്ടു് ഇവയാകുന്നു.
15.55 മുറജപപ്പാന
൯൯൩-ൽ നടന്ന മുറജപത്തെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. അതിലെ ലക്ഷദീപവൎണ്ണന താഴെ ചേർക്കുന്നു.
‘ഉത്തരായണാരംഭദിവസത്തിൽ ഉത്തമലക്ഷദീപവും വന്നഹോ
പത്മനാഭനെ സേവ ചെയ്തീടുവാൻ പാരിലുള്ളവരെല്ലാം പുറപ്പെട്ടു
വൎഷകാലത്തു നാനാനദീജലം വാരിധിതന്നിൽ വന്നുചേരുംപോലെ
ഹൎഷംപൂണ്ടുള്ള നാനാജനങ്ങളുമാബാലവൃദ്ധം വന്നു നഗരത്തിൽ.
ശ്രീപതിയുടെ ദിവ്യോത്സവത്തെയും ഭൂപതിയുടെ പൂൎണ്ണഭാഗ്യത്തെയും
ഭൂമിവാസികൾക്കുള്ള മോദത്തെയും പുണ്യശാലികൾ തന്റെ വൃന്ദത്തെയും
ഏകകാലത്തു കാണ്മതിന്നാഗ്രഹാലെന്നപോലെ രജനിയും വന്നിതു.
നാലു ജാതി ജനങ്ങളുമന്നേരം നാലു ഗോപുരമാൎഗ്ഗമകം പുക്കു
തിങ്ങിയതു വരുന്നതു കണ്ടപ്പോൾ ഇങ്ങനെ വിബുധന്മാരും ശങ്കിച്ചും
തങ്കലെന്നും പിരിയാതെെ വാണിടും പങ്കജാലയാവല്ലഭനപ്പൊഴും
വഞ്ചിവാസവൻതന്നുടെ രാജ്യത്തിൽ സഞ്ചിതാനന്ദം വാഴ്കയിലിക്കാലം
വാരിരാശിയും ശ്രീമധുവൈരിയെ വന്ദിച്ചീടുവാനിങ്ങു വരികയോ?
ഉല്ലാസത്തോടിവണ്ണം ബഹുജനം കല്ലോലാളിപോലെ വന്നു മേളിച്ചു.
യാമമൊന്നു കഴിഞ്ഞോരനന്തരം യാമിനീശ്വരകോടിതേജസ്സൊടും
ശ്രീമണാളൻ നരസിംഹമൂർത്തിയാം സ്വാമിയോടുമൊരുമിച്ചു മെല്ലവേ
ശ്രീഗരുഡന്റെ കണ്ഠേ കരയേറി ശീവേലിപ്പുരതന്നിലെഴുന്നള്ളി.
തൽക്ഷണമുത്സവത്തിന്റെ ഭംഗിയെ വീക്ഷിപ്പാൻ കുതുകംകൊണ്ടു രാത്രിയും
ലക്ഷദീപങ്ങളായീടുമക്ഷികൾ ശിക്ഷയോടു തുറന്നു വിളങ്ങിയും....’
15.56 സുഭദ്രാഹരണം തിരുവാതിരക്കളി
‘ഇന്ദ്രകുലോജ്ജ്വലമണിമയാമിന്ദ്രസുതൻ മാധവിയാം
സുന്ദരിയിൽ കൊതി പെരുകി ചൂതശരാൎത്ത ിയിൽ മുഴുകി.
മാധവിയും മന്മഥനും മനതളിരിൽ ചേൎന്നളവിൽ
മാധവനാം കൃഷ്ണനേയും മാന്യനഹോ ചേൎത്ത വിടെ
പിഞ്ഛതരപ്രഭ താവും കുഞ്ചിതമാം കചഭരവും
അഞ്ചിതമാം കുണ്ഡലവും പുഞ്ചിരി തൂകും മുഖവും
താമരസായതമിഴിയും താർമധു തൂകും മൊഴിയും
കാമദകോമളതനുവും കാന്തവിലാസാദികളും
ചിദ്രൂപൻ ഭഗവാന്റെ ഭദ്രമെഴും ധ്യാനമതിൽ
ഭദ്രയോടങ്ങിടചേൎന്നു പാണ്ഡുസുതൻ കണ്ടു സദാ.
… … …’
15.57 നവരാത്രിപ്രബന്ധം - നാഥനാമക്രിയ
‘ഭാസുരശ്രീവഞ്ചിവസുന്ധരാവാസനവനെഴുന്നള്ളുമ്പോൾ
ഭടജനങ്ങൾ മുൻപിലകമ്പടിയോടു നടന്നും
വെണ്മതിയോടെതിരിടുന്ന വെണ്മയൊടു കുട പിടിച്ചും
വെഞ്ചാമരജാലമധികം ചാലവേ വീശി
നറുമലരും നവമലരും കുറവില്ലാതെ താംബൂലവും
നരവരന്നുപരി നിരവധി ചൊരിഞ്ഞും
വരതരുണീമണികളുടെ കുരവകളും
വീരർ കേറും വാജികൾ നിനദമിഭരാജമണിനാദം
ഭേരി മുതൽ വാദ്യഗണഭൂരിരവം മുഴങ്ങിടവേ
പ്രീതിയൊടു നൃപതി കോട്ടവാതിൽ കടക്കുമ്പോൾ
ഇടിയൊടിടയും വലിയ വെടിയുമിവ
കേട്ടീടുമ്പോളെട്ടുദിഗ്ഗജങ്ങളൊന്നു ഞെട്ടുമെന്നു ചൊല്ലാം.
പൊന്നണിഞ്ഞ തുരഗരത്നം തന്നിൽ യുവനരവരനും
പിന്നണിയിൽ പ്രഭുജനങ്ങൾതന്നുടെ വാഹനങ്ങൾ,
ഇപ്രകാരം വഞ്ചിനൃപൻ സപ്രമോദം ഗമിച്ചിടുമ്പോൾ
ഏണാക്ഷീജനങ്ങൾ സുമബാണാൎത്ത ി പൂണ്ടും
പൊന്മണിജനങ്ങളുടെ കണ്മുനപ്രഭാളിയപ്പോൾ
പേശലമുഖാംബുജത്തിലാശു ചെന്നു പതിച്ചും,
മൗലിതന്നിലിന്ദീവരമാലയായി
വളർപഞ്ചമിമതിതുലിതനിടിലതമടതിലേണമദമായി
ഉല്ലസിക്കും ചില്ലികളാം മുല്ലശരവില്ലിണയിൽ
ഒട്ടുനേരം ഞാണായിക്കെട്ടുപെട്ടു കിടന്നും,
ഇരുമിഴിത്താമരയിലുള്ള കരുമണിയാം വണ്ടുകളോ-
ടിണപൊരുതു നാണമൊടു പണിപെട്ടു പിരിഞ്ഞും,
അധരമാം ചെമ്പരുത്തിതന്നിൽ മധുരസവും കൊതിച്ചിരുന്നും,
ആനനപ്രഭാനദിയിൽ മീനങ്ങളായ്ക്കളിച്ചും
കാമതുല്യനൃപതിയുടെ കോമളശരീരത്തിന്റെ
കാന്തിചക്രമതിൽ ഭ്രമിച്ചു താണ്ടി പാരം വളൎന്നു ം
പല്ലവാംഗിമാരവനിവല്ലഭനെക്കണ്ടിവണ്ണം
പരമസുഖമാമമൃതത്തിരക്കടലിൽ മുഴുകി,
തന്നെ മറന്നിപ്രപഞ്ചം തന്നെയും മറന്നു പാരം
തന്മയമായ് ചമഞ്ഞു ചിത്തം മന്മഥപ്രഭാവാൽ.’
ഇരയിമ്മൻതമ്പിയുടെ ഒരു ശൃംഗാരപദം കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
15.58 കാമോദരി ചെമ്പട
പ. പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദരസത്തെ-
ബാലേ പറവാനെളുതല്ലാ.പ്രാണ
അ. പ. ഏണനേൎമിഴിമാൎമണേ സഖി! ഏകാന്തേ-
മണിമയശയനേ! പ്രാണച. (൧) അങ്കത്തിലിരുത്തിയെൻ–കൊങ്കത്തടങ്ങൾ കര-
പങ്കജംകൊണ്ടവൻ തലോടി–പുഞ്ചിരി തൂകി–തങ്കക്കുടമെന്നു
കൊണ്ടാടി–ഗാഢം പുണൎന്നു –
അങ്കുരിതപുളങ്കലൎന്നിടുമെങ്കപോലമതിങ്കലൻപൊടു
തിങ്കൾമുഖത്തെയണച്ചധരത്തെ നുകൎന്നു പല ലീല തുടർന്നുംപ്രാണ
(൨) ഊരുമൂലത്തിൽ മെല്ലെ–ചാരുവാം പാണികൊണ്ടു–
പാരാതെ കരികര–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബുരാശി–ലീലാഭേദങ്ങൾ ചെയ്തും,
മാരരസാംബു രാശി–വേലാ കവിയുമാറ-
ന്നേരമതിസീൽക്കാരഭാവവികാരപരവശയാ–യോരെൻകുച-
ഭാരമതിങ്കലുഭാരനഖക്ഷതി പേർത്തും–ചെയ്തുരസാ ചേർത്തുംപ്രാണ
(൩) ഉത്താനശായി കാന്തൻ–വിസ്താരമാൎന്ന മാറിൽ
ചിത്താനന്ദത്തോടണച്ചെന്നെ–ചുംബനാദികൾ-
തത്താദൃശങ്ങൾ ചെയ്തു പിന്നെ–എന്റെ മന്മഥ-
പത്തനാംബുജമാശു കണ്ടതി–ചിത്തകൗതുകമാൎന്നു മൽപതി
മത്തമതാം ഭ്രമരത്തൊടു സമത വഹിച്ചും മധുവുണ്ടുരസിച്ചുംപ്രാണ
(൪) സീമാവെടിഞ്ഞുള്ളോരു–കാമാദ്വൈതരസത്തിൽ
സാമോദമെന്മനം ലയിച്ചു–വീരായിതേ നി-
കാമമെന്നെയും പ്രശംസിച്ചു–രതിപാരവശ്യാൽ
പ്രേമവാക്യവിലാസവും മമ– കോമളാധരപാനവും ബത
കാമുകനുടെ രതികൗശലമതിനു–സമാനമില്ലിഹ ഭുവി നൂനംപ്രാണ
കാന്തനോരോരോ രതി–കാന്തതന്ത്രത്തിലെന്റെ
പൂന്തുകിലഴിച്ചൊരുനേരം–തുടങ്ങി ഞാനും–
മാന്താർശരക്കടലിൽ പാരം–തന്നെ മറന്നു–
നീന്തി മദനഭ്രാന്തിനാലതി–താന്തി പൂണ്ടു നിതാന്തമിങ്ങനെ
കാന്തകൃതം സുരതാന്തമഹോത്സവഘോഷം പുനരെത്രവിശേഷം
പ്രാണ
(൬) കാമിനീജനം കണ്ടു–കാമനെന്നു കൊണ്ടാടും
കോമളാകൃതി ചാരുശീലൻ–ശ്രീപത്മനാഭ-
സ്വാമിതൻപാദസേവാലോലൻ–വല്ലഭനെന്നിൽ–
പ്രേമമതിനു വിരാമമെന്നിയെ–കാമലീലയിലോമലേ ശൃണു
മാമക മാനസമാശു വശീകൃതമാക്കീവിരവൊടഴൽപോക്കീപ്രാണ
15.59 കീചകവധം
ഇരയിമ്മൻതമ്പി ആദ്യമായി രചിച്ച ആട്ടക്കഥ കീചകവധമാണെന്നു തോന്നുന്നു. ഇതിലെ പദങ്ങളിൽ പലതും സ്ത്രീജനങ്ങൾ തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നുണ്ടു്.
‘സാദരം നീ ചെന്നൊരു മൊഴിയിതു സാധുവല്ല കുമതേ’ എന്ന വേകടയിലെ പദവും,
‘മാനിനിമാൎമൗലിമണേ
മാനിനീ നീ ശൃണു വചനം’
എന്ന ഉശാനിപ്പദവും അവയുടെ കൂട്ടത്തിൽ പ്രാധാന്യം വഹിക്കുന്നു.
‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുന-
രേണീവിലോചന നടുങ്ങി-മിഴിയിണ കലങ്ങീ
വിവശതിയിൽ മുങ്ങീ–പലതടവുമതിനുപുനര-
വളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ,
ദാസ്യം സമസ്തജനഹാസ്യം–നിനച്ചു നിജ മാസ്യം
നമിച്ചു പുനരേഷാ–വിജിതസുരയോഷാ–
വിഗതപരിതോഷാ,–ശ്രമസലിലബഹുലതര-
നയനജലമതിലുടനെ മുഴുകി–ബത മലിനതരവേഷാ.
ഗാത്രം വിറച്ചതതി–മാത്രം കരത്തിലഥ–പാത്രം ധരി-
ച്ചവിടെനിന്നൂ–പരിചൊടു നടന്നൂ–പഥി കിമപി
നിന്നൂ–ഹരിണരിപുവരസഹിതദരിയിലിഹ പോകുമൊരു
ഹരിണിയുടെ വിവശത കലൎന്നൂ.
നിശ്വാസ്യദീൎഘമഥ വിശ്വസ്യ നാഥമപി വിശ്വസ്യ
ചേതസി സുജാതാ–ധൃതിരഹിതചേതാ–ധൃതപു-
ളകജാതാ–സൂതസുതനുടെ മണിനികേതമതിലവൾ
ചെന്നു–ഭീതിപരിതാപപരിഭൂതാ.’
ഇത്ര മനോഹരമായ ഒരു ദണ്ഡകം ആട്ടക്കഥകൾ മുഴുവനും പരിശോധിച്ചാൽ കിട്ടുകയില്ല.
സോദരന്റെ ഗൃഹത്തിൽ ഓദനവും മധുവും കൊണ്ടു ചെന്നു കൊടുപ്പാൻ രാജ്ഞിയായ സുദേഷ്ണ പറഞ്ഞതു കേട്ടു്, മാലിനി ഞടുങ്ങുന്നതും, വിവശതയിൽ മുഴുകുന്നതും, തടസ്സം പറഞ്ഞപ്പോൾ പരുഷമൊഴി കേട്ടു് അടങ്ങുന്നതും, സമസ്തജനഹാസ്യമായ തന്റെ ദാസ്യം ഓൎത്തു ലജ്ജിച്ചു മുഖം താഴ്ത്തുന്നതും, ശ്രമസലിലത്തിലും നേത്രജലത്തിലും മുഴുകുന്നതും, വിറയ്ക്കുന്ന കൈകളിൽ പാത്രവും വഹിച്ചുകൊണ്ടു് അവിടെനിന്നു് അല്പം നടന്നിട്ടു് ഇടയ്ക്കു നില്ക്കുന്നതും, ഒടുവിൽ ജഗദീശ്വരനെ സ്മരിച്ചും വിശ്വസിച്ചും, സിംഹത്തിന്റെ ഗുഹയിൽ മാൻപേട എന്നപോലെ കീചകന്റെ മണിഗൃഹത്തിൽ പ്രവേശിക്കുന്നതുമൊക്കേ നമുക്കു ചിത്രത്തിലെന്നപോലെ വിശദമായി കാണാൻ കഴിയുന്നു. കവിയുടെ ചിത്രനിൎമ്മാണചാതുരി അത്യത്ഭുതകരമായിരിക്കുന്നു. ഇതിലെ ശ്ലോകങ്ങളും അതിമനോഹരമാണു്.
‘കാമിനിമാരേ കേൾപ്പിൻ നിങ്ങൾ മാമകവചനം
യാമിനീകരനിതാ വിലസുന്നധികം.
കാമസിതാതപവാരണംപോലെ
നല്ലൊരു വാപി കാമിനിമാരുടെ നളിന-
കരാഞ്ചലമതിലതിചടുലം.
മല്ലികാക്ഷംവലിയായീടുന്നൊരു മന്മഥചാമരജാലം കാൺക.
മലയസമീരണനായീടുന്നൊരു മത്തഭടൻ പരിപാലിച്ചീടും
മലർശരൻ തന്നുടെ ശസ്ത്രനികേതം മദ്ധ്യേ
കുസുമിതമുദ്യാനമിദം.
വാരണഗാമിനിമാരേ കാൺക വാസന്തീനടീനടനവിലാസം
മാരമഹോത്സവമാടീടുക നാം മന്ദാക്ഷം ഹൃദി കരുതരുതധുനാ’
എന്ന ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന ശ്ലോകം,
‘മാകന്ദോൽകരമഞ്ജരീമധുഝരീമത്താന്യപുഷ്ടാംഗനാ-
ചഞ്ചുദഞ്ചിതപഞ്ചമാഞ്ചിതതരേ കേളീവനേ മോഹനേ
സ്വച്ഛന്ദം വിഹരൻ കദാചിദുദിതം ദൃഷ്ട്വാ വിധോൎമ്മണ്ഡലം
പ്രാവോചൽ പ്രമദാകുലോ നരപതിൎന്നേദീയസീഃ പ്രേയസീഃ’
എന്നിങ്ങനെ മാധുര്യവ്യഞ്ജകങ്ങളായ വ്യഞ്ജനങ്ങളെക്കൊണ്ടു് സംഘടിതമായിരിക്കുന്നെങ്കിൽ, യുദ്ധപ്പദത്തിനുമുമ്പുള്ള ശ്ലോകം പരുഷാക്ഷരനിബിഡമായിരിക്കുന്നു; നോക്കുക.
‘ഉക്ത്വൈവം ജഗദട്ടഹാസമുഖരം കൃത്വാ പ്രഘൂൎണ്ണദ്ദൃശഃ
സ്പഷ്ടാരാളകരാളദംഷ്ട്രവദനാസ്തേ കീചകഭ്രാതരഃ
ദൃഷ്ട്വാ പിണ്ഡിതമഗ്രജന്നിരവധിക്രോധാതിബാധാകുലഃ
കൃഷ്ണാഹേതുരിഹേതി താം വിശസിതും ബദ്ധ്വാ സമാരേഭിരേ’
കോട്ടയം കൃതികളിൽ കാണുമ്പോലെയുള്ള യമകപ്പണികളും ഇതിലുണ്ടു്.
‘സഭാജനവിലോചനൈസ്സമനിപീതരൂപാമൃതാം
സഭാജനകരാംബുജാം സവിധമാഗതാം പാർഷതീം
സഭാജനപുരസ്സരം സമുപസൃത്യ സൂതാത്മജഃ
സഭാജനമഥോ മുദാ സരസമേവമൂചേ വചഃ’
കഥ: അശേഷ ഗുണവാരിനിധിയായ മാത്സ്യരാജാവിന്റെ വാഴ്ചക്കാലം. ഒരിക്കൽ ആ രാജാവു് മാകന്ദപ്പൂക്കളിലെ മധുവുണ്ടു മദിച്ചിരുന്ന കോകിലകാമിനികളുടെ ചഞ്ചൂദഞ്ചിതമായ പഞ്ചരാഗംകൊണ്ടു സമഞ്ചിതമായിരുന്ന പൂങ്കാവനത്തിൽ സ്വപത്നിമാരോടുകൂടി പ്രവേശിക്കവേ ഉദിച്ചുയരുന്ന ചന്ദ്രമണ്ഡലം കണ്ടു് കാമാതുരനായ് ഭവിക്കുന്നു. ഇങ്ങനെ ശൃംഗാരപ്പദംകൊണ്ടുതന്നെ കഥ ആരംഭിച്ചിരിക്കുന്നു. അക്കാലത്തു് ശാന്താത്മാവായ യുധിഷ്ഠിരൻ അജ്ഞാതവാസത്തിനായി സന്യാസവേഷമവലംബിച്ചു് ആ രാജാവിന്റെ അടുക്കൽ ചെന്നു്,
‘അക്ഷയകീൎത്തേ ഞാനക്ഷക്രീഡതന്നി-
ലക്ഷമനായി മുന്നം പരപക്ഷജിതനായി
ഭിക്ഷുവായോരോരോ ദിക്ഷു നടന്നിടുന്നു’
എന്നിങ്ങനെ അസത്യം പറയാതെയും എന്നാൽ സത്യാവസ്ഥ വെളിപ്പെടുത്താതെയും തന്റെ അഭിലാഷത്തെ അറിയിക്കുന്നു. രാജാവു് അദ്ദേഹത്തിനെ അൎദ്ധാസനം നല്കി ഇരുത്തുന്നു. തത്സമയം ഭീമാദികളും വന്നുചേരുന്നു. അവർക്കു ‘വെള്ളക്കള്ളം’ പറയാൻ മടിയൊന്നുമില്ല. വലലവേഷധാരിയായ ഭീമനെ പാചകനായും ബൃഹന്നളാരൂപാവലംബിയായ അൎജ്ജു നനെ നൎത്ത കിയായും ദാമഗ്രന്ഥി, തന്ത്രീപാലകൻ എന്നീ പേർ ധരിച്ചുവന്ന നകുലസഹദേവന്മാരെ യഥാക്രമം വാജിപാലപശുപാലന്മാരായും നിയമിക്കുന്നു. തത്സമയംതന്നെ യാജ്ഞസേനി റാണി സുദേഷ്ണയെ വന്നു കാണുന്നു. ശ്രീകൃഷ്ണാൎപ്പിത സ്വാന്തയായ ആ ദേവിയുടെ ശോഭ കണ്ടു്,
‘ശശിമുഖി വരിക സുശീലേ–മമ നിശമയ ഗിരമയി ബാലേ
ഗജഗമനേ പകലാപേ–കച–വിജിതകലാപികലാപേ
ആരഹോ നീ സുകപോലേ സാക്ഷാൽ–ചാരുതവിലസുകപോലേ.’
എന്നു് ചോദിക്കുന്നു. പാഞ്ചാലിയുടെ മറുപടി കേട്ടു് പ്രസന്നയായ രാജ്ഞി അവൾക്കു് സൈരന്ധ്രീപദം നല്കുന്നു.
ഇങ്ങനെ അവർ മാത്സ്യപുരിയിൽ വാഴുന്ന കാലത്തു് രണ്ടു മല്ലന്മാർ അവിടെ വന്നുചേരുന്നു. അവരോടു് എതിരിടാൻ തന്റെ രാജ്യത്തിൽ ആരും ഇല്ലെന്നു കാണ്കയാൽ രാജാവു ദുഃഖിക്കുന്നു. ‘വലലനതിനെത്രയും മതി’ എന്നു പറഞ്ഞു് കങ്കൻ രാജാവിനെ സമാധാനപ്പെടുത്തുന്നു. ആ ദ്വന്ദ്വയുദ്ധത്തിന്റെ ഫലത്തെ,
‘മിത്രപുത്രസഹിതഃ പുനരേകശ്ശത്രുതസ്തി ഭുവി; മാസ്തു തഥാന്യഃ
ഇൎത്ഥ മേവ കിമമുത്രച മല്ലം മിത്രപുത്രസഹിതം വിദധേ സഃ’
എന്നു കവി വൎണ്ണിച്ചിരിക്കുന്നു.
ഇതിനിടയ്ക്കു് ‘വിലോചനാസേചനകാംഗസൗഷ്ഠവ’യായ മാലിനിയിൽ രാജപത്നിയുടെ സഹോദരനായ കീചകനു് അഭിനിവേശം ജനിക്കുന്നു. എന്നാൽ അയാളുടെ രതിപ്രാൎത്ഥ നയെ, തത്വോപദേശപുരസ്സരം അവൾ ഇങ്ങനെ തിരസ്കരിക്കുന്നു.
“വഞ്ചനയല്ലിന്നു മമ പഞ്ചബാണസമന്മാരാ-
യഞ്ചുഗന്ധൎവന്മാരുണ്ടു പതികൾ–പാരം കുശലമതികൾ–
ഗൂഢഗതികൾ–കളക കൊതികൾ–കരുതിടേണ്ട ചതികൾ;
ദുൎന്നയനായീടുന്ന നീയെന്നോടിന്നു ചൊന്നതവർ-
തന്നിലൊരുവനെന്നാലും ധരിക്കുന്നതാകിൽ–കലുഷമുറയ്ക്കും;
കരുണ കുറയ്ക്കും–കലശൽ ഭവിക്കും–കാണ്ക നിന്നെ വധിക്കും”
കീചകൻ തൽക്കാലം പിൻവാങ്ങിയെങ്കിലും തന്റെ സഹോദരിവഴിക്കു് അഭീഷ്ടസിദ്ധിക്കു് വഴി നോക്കുന്നു. സുദേഷ്ണയുടെ സദുപദേശമൊന്നും ഫലിക്കാതെ വന്നതിനാൽ, അവൾ,
‘എന്നാൽ ഞാനൊരുദിനമവളെ വല്ലവിധവും
നിന്നുടെ പുരമതിലയിച്ചീടാം ഗമിച്ചാലും’
എന്നു പറഞ്ഞു സമാധാനപ്പെടുത്തി അയയ്ക്കുന്നു. അനന്തരം ഒരു ദിവസം രാജ്ഞി യാജ്ഞസേനിയെ ‘ഓദനവും മധുവും കൊണ്ടു’ വരാനെന്ന ഭാവത്തിൽ കീചകഗൃഹത്തിലേക്കു് അയയ്ക്കുന്നു. പാഞ്ചാലിയുടെ പോക്കിനെ വൎണ്ണിക്കുന്ന ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നുള്ള ദണ്ഡകം അതിമനോഹരമായ ഒരു വാങ്മയചിത്രമാണെന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. യാജ്ഞസേനിയെ കണ്ടു് ആ കുമതി,
‘ധന്യേ മാനിനീ മമ സദനേ–താനേ–വന്നതിനാൽ ശശിവദനേ
മന്യേ മാമതിധന്യം ഭുവനേ–മദ–കളകളഹംസാഞ്ചിതഗമനേ’
എന്നീവിധമുള്ള ഭംഗിവാക്കുകളാൽ വശീകരിക്കാൻ നോക്കീട്ടു് ഫലിക്കായ്കയാൽ ബലാൽക്കാരം പ്രയോഗിക്കാൻ ഭാവിക്കുന്നു. തത്സമയം ‘ധരാധരാധിപാകൃ’തിയും ‘ഘനാഘനൗഘഗൎജ്ജ ിത’നും ആയ ഒരു രാക്ഷസൻ പാണ്ഡവപക്ഷപാതിയും സൎവസാക്ഷിയും ആയ ‘നിദാഘദീധിതി’യുടെ നിദേശമനുസരിച്ചു് അവിടെ ആവിൎഭവിച്ചു് കീചകനെ ആക്രമിക്കുന്നു. കഥാഗതിക്കു് കോട്ടം തട്ടാതെയും അനവസരമല്ലാതെയും, മൂലകഥയ്ക്കു വെളിയിൽ പോകാതെയും ആണു് തമ്പി ഇവിടെ ഒരു ‘കത്തിവേഷ’ത്തെ പ്രവേശിപ്പിച്ചിരിക്കുന്നതു്.
നായിക ഭീമന്റെ മാറത്തു ചെന്നു വീണു സങ്കടം പറഞ്ഞതായിട്ടാണു് മഹാഭാരതത്തിൽ വൎണ്ണിച്ചിരിക്കുന്നതു്. ഭീമൻ ഉടൻതന്നെ കീചകനെ വധിക്കാനായി പുറപ്പെടുകയും ചെയ്തു. എന്നാൽ ഇരയിമ്മൻതമ്പി നായികയേ ‘കുന്തീപുത്രാദി പൂൎണ്ണ’മായ രാജസഭയിലേക്കാണു് നേരേ അയയ്ക്കുന്നതു്. രാജാവോ തന്റെ സ്യാലനോടുള്ള വാത്സല്യാതിരേകത്താൽ,
‘ഗന്ധൎവാസ്സന്തി കാന്താസ്തവ ഖലു നചിരാദേവ സന്താപമേതേ
ശാന്തിം നേഷ്യന്തി ഭദ്രേ! കതിപയ സമയാൻ മീലിതാക്ഷീ സഹോഥാഃ
വത്സേ സൈരന്ധ്രി മാ ഭീഃ’
എന്നു പറഞ്ഞു് മിരട്ടി അയയ്ക്കുന്നു. എന്നാൽ ഈ വാക്കുകൾ, ആൎക്കും സംശയം ജനിപ്പിക്കാതെ തന്നെ കീചകനെ വധിപ്പാൻ ഭീമനു് ഒരു പഴുതുണ്ടാക്കിക്കൊടുക്കുന്നുണ്ടല്ലോ. നിസ്സാരമായ ഒരു ഭേദഗതിയാണു ചെയ്തിരിക്കുന്നതെങ്കിലും എത്ര ഔചിത്യപൂൎവമായിരിക്കുന്നു!
പാഞ്ചാലി പിന്നീടു് ഭീമന്റെ അടുക്കൽ ചെന്നു് സങ്കടം പറയുന്നു. അതുകേട്ടു്,
‘ഉണ്ടൊരുപായമതിന്നുരചെയ്യാം
വണ്ടാർകുഴലികളണിമൗക്തികമേ!
സങ്കേതം കില നൃത്തനികേതം
ശങ്കേതരമവനോടു വദ ദയിതേ!’
എന്നു് ഭീമൻ ഉപദേശിച്ചതനുസരിച്ചു്, ആ പാണ്ഡവധൎമ്മപത്നി അങ്ങനെ തന്നെ ചെയ്യുന്നു. കീചകൻ സങ്കേതസ്ഥലം പ്രാപിക്കുന്നു. നേരത്തേ അവിടെ ചെന്നു കിടന്നിരുന്ന ഭീമൻ ചാടി എണീല്ക്കുന്നു. യുദ്ധത്തിൽ കീചകൻ മൃത്യുപുരം പ്രാപിക്കുന്നു.
അടുത്ത ദിവസം നൃത്തശാലയിൽ മരിച്ചുകിടന്ന രാജസ്യാലനെ കണ്ടിട്ടു് രംഗപാലകൻ ‘ജാതശോകഭയവിസ്മയാകുലനാ’യ് ഭവിച്ചിട്ടു് വിവരം ഉപകീചകന്മാരെ അറിയിക്കുന്നു. അവർ തന്റെ അഗ്രജവധത്തിനു ഹേതുഭൂതയായ മാലിനിയെ ബന്ധിച്ചു കൊല്ലാൻ ഭാവിക്കവേ, അവളുടെ വിലാപം കേട്ടു വന്നുചേൎന്ന ഭീമൻ അവരെ എല്ലാം നിഗ്രഹിക്കുന്നു. അനന്തരം,
‘താൎത്ത ോന്മൊഴിയൊരു ഗന്ധൎവേന്ദ്രൻ
നേൎത്ത ിഹ വിരവൊടു കീചകനിധനം
ചൎർത്തമദത്തൊടു ചെയ്താനെന്നൊരു
വാൎത്ത പരത്തിടുക പുലൎകാലെ.’
എന്നു് അദ്ദേഹം ഉപദേശിക്കുന്നു. ഇങ്ങനെയാണു് കഥ അവസാനിപ്പിച്ചിരിക്കുന്നതു്.
15.60 ഉത്തരാസ്വയംവരം
സാഹിത്യഗുണത്തിൽ തമ്പിയുടെ മറ്റു് എല്ലാ കൃതികളേക്കാളും ഉത്തരാസ്വയംവരം മികച്ചു നിൽക്കുന്നു. കീചകവധത്തെ തുടൎന്നാണു് കഥ ആരംഭിക്കുന്നതു്. കീചകന്മാരുടെ നിഗ്രഹവാൎത്ത അറികയും മാലിനിയെ കശലിനിയായി കാണുകയും ചെയ്കയാൽ ഗന്ധൎവശങ്കിയായിത്തീൎന്ന മാത്സ്യരാജാവു് പ്രിയോക്തികളാൽ പ്രിയതമയെ സമാശ്വസിപ്പിക്കുന്നു. അങ്ങനെ അദ്ദേഹം സസുഖം വാഴുന്ന കാലത്തു് ഒരുദിവസം ‘സുരതരുചിത’മായ നന്ദനവനത്തെ അതിശയിക്കുമാറു് ‘സുരഭിലതരുവല്ലീമണ്ഡിത’മായ പൂങ്കാവനത്തെ പ്രാപിച്ചിട്ടു് ‘സുരതരുചിതചിത്ത’നായി ഭവിക്കയാൽ പ്രേയസിയോടു് ഇങ്ങനെ പറയുന്നു.
“സമയം മതിമോഹനം–മമ സമീപമതിൽ വന്നീടുക നീ–നല്ല (സമ)
രമണീയത കലരും മലർവാടിയിൽ–രതിനായകകളിയാടുവതിനു നല്ല (സമ)
നന്മയൊടിന്ദ്രവരാശയതാകും–പെണ്മണിതന്നുടെ മുഖമിദമധുനാ
വെണ്മതിരാഗമിയന്നതിവേലം–ചുംബതി കാൺക നിതംബിനിമൗലേ!
അംബുജമിഴി ശശിബിംബമുഖി വിജിത–ബിംബമധരമവിളംബം തരിക (സമ)
കോകിലകാമിനി പാടീടുന്നു–കോകികൾ വിരഹാൽ വാടീടുന്നു;
കോകനദാവലി മൂടീടുന്നു–കേകികളഴകിനൊടാടീടുന്നു;
മാകദവിശിഖനാകം രതിപതി—തുകുന്നനവധി താർകണനികരം.
ഇണ്ടൽ തീൎന്നു കുമുദങ്ങൾ വിരഞ്ഞു–കണ്ടതു ബത താമരകൾ വെടിഞ്ഞു;
വണ്ടുകൾ വിരവൊടു തമ്മിലിടഞ്ഞു–കൊണ്ടു കുമുദനിരതന്നിലണഞ്ഞു;
ഉണ്ടു മരന്ദമകുണ്ഠമദേന മു–രണ്ടു വിരണ്ടീടുന്നതു കാൺക.”
ഇങ്ങനെയുണ്ടോ ഒരു വാഗ്വിലാസം!
നളചരിതത്തിലെ ‘സാമ്യമകന്നോരുദ്യാനം’ എന്ന പദം പാടാനും വായിച്ചു രസിക്കാനും കൊള്ളാമെങ്കിൽ ആടാനുള്ള വക ഈ പദത്തിലാണു് അധികമുള്ളതു്. രസവാസനയോടുകൂടിയ ഒരു നടന്നു് ഒന്നു രണ്ടു മണിക്കൂർനേരത്തേക്കു് ആടാൻ ഇതു് വഴി നല്കുന്നു.
“പ്രായേണ കഥകളിയിലെ ദമ്പതീസംഭാഷണങ്ങളുടെ വിഷയങ്ങൾ കാമദേവനും ചന്ദ്രനും കോകിലജാലവും കേളീസൗധവും മന്ദപവനനും കേകീജാലവും ഇവയോടു ചേൎന്ന മറ്റു സാമഗ്രികളും മാത്രമാണെന്നു് അനേകം കഥകളെക്കൊണ്ടു് ഉദാഹരിക്കാവുന്നതാണു്.” ഇങ്ങനെ ഒരു പ്രൗഢനിരൂപകൻ അഭിപ്രായപ്പെട്ടിരിക്കുന്നു. എന്നാൽ രതികുതുകിയായി നൎമ്മോദ്യാനത്തിൽ പ്രവേശിക്കുന്ന ഒരു നായകനു് മറ്റു സംഭാഷണവിഷയം എന്താണുള്ളതെന്നു മനസ്സിലാകുന്നില്ല. ഈ വസ്തുക്കളുടെ ഹൃദയാകൎഷകത്വവും മദനോദ്ദീപകത്വവും എന്നെങ്കിലും ഇല്ലാതാകുമോ? ഇങ്ങനെയുള്ള രംഗങ്ങൾ ആവശ്യമില്ലെന്നു പറഞ്ഞാൽ അൎത്ഥ ം മനസ്സിലാക്കാം. പക്ഷേ രസികന്മാരായ നടന്മാർക്കു് ആടുന്നതിനും, രസജ്ഞന്മാരായ കാണികൾക്കു കണ്ടു രസിക്കുന്നതിനും ശൃംഗാരപദം കൂടിയേ തീരൂ എന്നാണു് വച്ചിരിക്കുന്നതു്.
കവിതക്കലവറയിൽനിന്നു കല്പദ്രുമവും കാമധേനുവും കളഹംസവും ഒക്കെ നിഷ്കാസനം ചെയ്യേണ്ട കാലം ആയിരിക്കുന്നു എന്നാണു് മറ്റൊരു സരസൻ അഭിപ്രായപ്പെട്ടു കാണുന്നതു്. കാണ്മാൻ കഴിയാത്ത വസ്തുക്കൾക്കു് എന്തിനു് കവിതയിൽ പ്രവേശം നൽകുന്നു എന്നു് അയാൾ ചോദിക്കുന്നു. എന്നാൽ കാണ്മാൻ കഴിവില്ലാത്ത വസ്തുക്കളെ ഉത്ഭാവനംചെയ്യുന്നതിനുള്ള ശക്തി ഇല്ലാതിരിക്കയോ, ആ ശക്തി ഉണ്ടായിരിക്കേതന്നെ അതിനെ പ്രയോഗിക്കാതിരിക്കയോ ചെയ്തിരുന്നുവെങ്കിൽ ഇന്നത്തെ അത്ഭുതകരങ്ങളായ കണ്ടുപിടിത്തങ്ങളിൽ ഒന്നെങ്കിലും കാണുമായിരുന്നോ? പ്രത്യക്ഷജ്ഞാനമാണു് എല്ലാ ഭാവനകളുടേയും മൂലം. മനുഷ്യൻ പലേ മാതിരി പക്ഷികളെ കണ്ടുകാണുമല്ലോ. കുയിൽ ഭംഗിയായി പാടുന്നു; എന്നാൽ നിറം കാക്കയ്ക്കു തുല്യം. മയിലിനു രൂപസമ്പത്തുണ്ടു്–പക്ഷേ പറക്കാൻ വയ്യ; പോരെങ്കിൽ മാൎജ്ജ ാരകണ്ഠനുമാണു്. അതുകൊണ്ടു് ഭാവനാശക്തിവിശിഷ്ടനായ മനുഷ്യൻ പക്ഷിവൎഗ്ഗത്തിന്റെ ഗുണാംശങ്ങൾ എല്ലാം എടുത്തു് സ്വൎഗ്ഗത്തിലും ഭൂമിയിലും ഒക്കെ ചരിക്കാൻ സാമൎത്ഥ ്യമുള്ള ഒരു ഹംസപക്ഷിയേയും അതിനു ജീവിക്കാൻ ഒരു മാനസസരസ്സിനേയും സങ്കല്പിച്ചു. പക്ഷികൾ പറക്കുന്നതു കാണ്മാൻ കഴിഞ്ഞതുകൊണ്ടാണല്ലോ മനുഷ്യനു് വളരെ ശതവർഷങ്ങൾക്കുമുമ്പുതന്നെ വിമാനങ്ങളെ സങ്കല്പിക്കാൻ കഴിഞ്ഞിട്ടുള്ളതും. ഈമാതിരി സങ്കേതങ്ങൾ ദുൎഗ്രഹങ്ങളാണെന്നും പറയാവുന്നതല്ല. നമ്മുടെ പൊന്നുതമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പതരുവാണെന്നു പറഞ്ഞാൽ ശ്രോതാവിനുണ്ടാകുന്നിടത്തോളം അൎത്ഥ ബോധം രണ്ടോ മൂന്നോ വാക്യങ്ങളെക്കൊണ്ടുപോലും ജനിപ്പിക്കാൻ സാധിക്കയില്ല. അഥവാ കണ്ടിട്ടില്ലാത്ത വസ്തുക്കളെ വൎണ്ണിച്ചുപോകരുതെന്നു് ഒരു വകുപ്പു് സാഹിത്യശിക്ഷാനിയമത്തിൽ ചേൎക്കാമെന്നു വച്ചാലും ഒരു ഗുണവും വരാനില്ലെന്നുള്ളതിനെ ഈ നിരൂപകൻതന്നെ ഉദാഹരിച്ചു തന്നിട്ടുമുണ്ടു്. അദ്ദേഹം സാഹിത്യപരിഷൽമാസികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു: “ശിരീഷപുഷ്പങ്ങൾ വിരിച്ച വീഥിയിൽ പല കുറിയും സഞ്ചരിച്ചിട്ടും പേരറിയാതെ കടന്നു പോയ എന്നെ ഗ്രന്ഥമാത്രപരിചിതമായ ആ പുഷ്പത്തെ പരിചയപ്പെടുത്തിത്തന്നതു് സരോജിനിദേവിയായിരുന്നു.” നിത്യം ഇടപഴകാറുള്ള വസ്തുക്കളെപ്പോലും നിരീക്ഷണംചെയ്യുന്ന ശീലമില്ലാത്ത ഒരു കവിയ്ക്കു് തന്റെ ജീവിതദശയിൽ എത്ര വസ്തുക്കളെപ്പറ്റി പ്രത്യക്ഷജ്ഞാനം സമ്പാദിക്കാൻ കഴിയും? മലയില്ലാത്ത ദിക്കിൽ പാൎക്കു ന്നവനു് മലയേപ്പറ്റി മിണ്ടാൻ പാടില്ലെന്നു വന്നാൽ കഷ്ടമല്ലേ? “കവി പ്രകൃതിയുമായി അടുത്തു പരിചയിക്കണം; പ്രകൃതിയുടെ അന്തേവാസിയായിരിക്കണം. ഏകാന്തസൗന്ദര്യം വാരിപ്പൊഴിയുന്ന പൎവതപ്രാന്തങ്ങളും സാഗരതീരങ്ങളും കവി മാംസദൃഷ്ടികൊണ്ടുതന്നെ കാണണം.” ഈ അഭിപ്രായം അപ്പാടെ സ്വീകരിക്കാൻ നിവൃത്തിയില്ല. കവി പ്രകൃതിനിരീക്ഷകനായിരിക്കണമെന്നുള്ളതിനു സംശയമില്ല. പക്ഷേ മാംസദൃഷ്ടികൊണ്ടു കാണാത്തതൊന്നും വൎണ്ണിച്ചുകൂടെന്നു പറയുന്നതു് അംഗീകാര്യമാണോ എന്നു സംശയമാണു്. കാളിദാസമഹാകവി പ്രകൃതിസൗന്ദര്യം ആസ്വദിച്ചിട്ടില്ലെന്നു പറയാൻ സാധിക്കുമോ? ആ കവിപുംഗവന്റെ സൃഷ്ടികലാകൗശലത്തിനു് മൂൎദ്ധാഭിഷിക്തോദാഹരണമായി വിളങ്ങുന്ന ശകുന്തളയെത്തന്നെ നോക്കുക. അവൾ പ്രകൃതിയിൽ വളൎന്നു ്, പ്രകൃതിയോടു് ഇടപഴകി, പ്രകൃതിയുമായി താദാത്മ്യം പ്രാപിച്ചിരിക്കുന്നു. സഹകാരവൃക്ഷവും വനജ്യോത്സ്നയും മാൻപേടയും ഒക്ക അനസൂയാപ്രിയംവദമാരെപ്പോലെതന്നെ അവളുടെ നിത്യസഹചാരികളും സഹചാരിണികളുമാണു്. പ്രകൃതിയുടെ നാഡിയോടൊപ്പം അവളുടെ ഹൃദയനാഡിയും തുടിക്കുന്നു; പ്രകൃതിയുടെ അന്തരാത്മാവുമായി അവളുടെ അന്തരാത്മാവു് നിരന്തരസംവാദം നടത്തുന്നു. ഇങ്ങനെയുള്ള ഒരു ശകുന്തളയെ സൃഷ്ടിച്ച കാളിദാസനും കാമധേനുവിനേയും കല്പകതരുവിനേയും ഉപേക്ഷിക്കാൻ സാധിച്ചിട്ടില്ലല്ലോ.
കാമധേനുവിനേയും കല്പകതരുവിനേയും നാടുകടത്തണമെന്നു പറഞ്ഞ ഈ ‘നവവിധാന’കാവ്യപ്രപഞ്ചത്തിന്റെ ബ്രഹ്മാവു തന്നെ,
‘മൂലാശ്രയാബ്ധിയിൽ മുളച്ചു പടൎന്ന മൂന്നായ്
മേലാശ്രയോദയസുമേരുവിലെത്തിമെത്തും
കാലാശ്രയക്കനകവല്ലികളിൽ കുലച്ചു
നാലാശ്രയിച്ച നറുതേൻകുല നക്കുമോ ഞാൻ.’
എന്ന ശ്ലോകത്തെ വാഴ്ത്തിയിരിക്കുന്നതാണു് അത്ഭുതം.
ഇത്തരം നിരൂപകന്മാരും കവികളും എന്തെങ്കിലും പറഞ്ഞുകൊള്ളട്ടേ. പുനവും, ചെറുശ്ശേരിയും, എഴുത്തച്ഛനും, നമ്പ്യാരും ഒക്കെ ഇതേവരെ ജീവിച്ചു–ചത്തതിനൊപ്പമായ് ജീവിക്കയല്ല ചെയ്തതു്–അവർ സൎവോൽക്കൎഷേണ വൎത്ത ിച്ചു. ഇന്നത്തെ മഹാകവിമല്ലന്മാരുടെ കൃതികൾ പുരാണതത്വാന്വേഷണവകുപ്പുകാരുടെ ഗവേഷണത്തിനു വിധേയമാകുന്ന കാലത്തും അവർ ജീവിച്ചിരിക്കയും ചെയ്യും.
ഇരയിമ്മൻതമ്പിയുടെ കവിത്വശക്തി അടുത്ത ശൃംഗാരപദത്തിൽ സവിശേഷം പ്രകാശിക്കുന്നു.
‘ഉന്മീലൽ പത്രവല്ലീം പൃഥുലകുചഭരാം രാജാമാനദ്വിജാളീം
സാന്ദ്രച്ഛായാഭിരാമാം സ്ഫുടരസകുസുമേഷ്വാത്തഗന്ധാന്നിതാന്തം
ആരാദാരാമലക്ഷ്മീമപി നിജ ദയിതാം വീക്ഷ്യ വിഭ്രാജമാനാം
കാലേ തസ്മിൻ കരൂണാം പതിരിതി മുദിതഃ പ്രാഹ ദുര്യോധേനാഖ്യഃ’
ദുര്യോധനന്റെ ഈ പുറപ്പാടുശ്ലോകത്തിൽ ശ്ലേഷം കൊണ്ടു് ആലംബനോദ്ദീപനവിഭാവങ്ങൾക്കു താദാത്മ്യം വരുത്തിയിരിക്കുന്നു. അതിനെത്തുടൎന്നു ള്ള പദവും അതിസുന്ദരമായിട്ടുണ്ടു്. വിശേഷിച്ചു്,
‘കോകി നിൻമുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു
ഏകാന്തം വിരഹത്തെ ശങ്കിച്ചിതാ
ഏകലോചനം കൊണ്ടു കോപമൊടു നിന്നെയും
ശോകമോടപരേണ നോക്കുന്നു പതിയേയും.’
എന്ന ചരണം നടന്റെ അഭിനയചാതുരിക്കു നികഷോപലവുമായിരിക്കുന്നു. ഒരേ സമയത്തുതന്നെ നടൻ തന്റെ ഒരു കണ്ണു് ഒരിടത്തും മറ്റേക്കണ്ണു് മറ്റൊരിടത്തും പതിപ്പിക്കുന്നതിനോടുകൂടിത്തന്നെ, ആദ്യത്തെ കണ്ണിൽ കോപവും മറ്റേക്കണ്ണിൽ ശോകവും സ്ഫുരിപ്പിക്കണം. അതിനുംപുറമേ ചിന്ത, ശങ്ക, കോപം, വിരഹശോകം മുതലായി പരസ്പരബന്ധമില്ലാത്ത ഭാവങ്ങളെ സ്ഥായിയായ ശൃംഗാരത്തിനു ഹാനിവരാത്ത വിധത്തിൽ മാറിമാറി തുടൎന്നഭിനയിക്കേണ്ടതായും ഇരിക്കുന്നു. ഇനി കഥ തുടരാം.
പാണ്ഡവന്മാർ മാത്സ്യപുരിയിൽ വസിച്ചുകൊണ്ടിരുന്ന കാലത്തു് അവരേപ്പറ്റിയുള്ള വിവരങ്ങൾ ഗ്രഹിച്ചുകൊണ്ടുവരാനായി ദുര്യോധനൻ ദൂതന്മാരെ നിയോഗിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം ‘ഗാന്ധാരകൎണ്ണസുരസിന്ധുജസിന്ധുരാജശല്യാദി കല്യതരബന്ധുജന’ങ്ങളാൽ പരീതനായി സ്വപുരിയിൽ ഇരിക്കവേ, ആ ദൂതന്മാരിൽ ഒരുവൻ വന്നു് ഇങ്ങനെ അറിയിക്കുന്നു:
‘ജയ ജയ നാഗകേതന! ജഗതീപതേ–ജയ ജയ നാഗകേതന
നയവിനയജലധേ–നമാമി നിൻപദസരോരുഹം. (ജയ)
൧. സാദരം നിന്നുടയ നിദേശം–കൈക്കൊണ്ടെല്ലാരും–മേദിനി-
തന്നിലോരോ ദേശം-
തോറുമധികം–മോദേന വാണീടുന്നനിശം–ഉള്ളിലാൎക്കുമോ
ഖേദമില്ലൊരു ലവലേശം–അത്രയുമല്ല–കുരുപ്രവരനിഹ
സുയോധനൻ–രിപുപ്രകരമദവിനാശനൻ–ഹരിപ്രതിമ-
നതിയശോധനൻ–ഇതി പ്രശംസതി മഹാജനം.
൨. പാൎത്ഥ ിവേന്ദ്ര ഞാനിവിടെ നിന്നു–തിരിച്ചു വേഗം-
പാൎത്ത ലംതന്നിൽ സ്വൈരമിരുന്നു–ഗൂഢമായ്
പാൎത്ഥ ന്മാരെങ്ങു മരുവുന്നു–എന്നുള്ള പര-
മാൎത്ഥ മറിഞ്ഞീടുവതിന്നു–അവരെ നന്നായ്-
വിരഞ്ഞു മുരരിപുപുരത്തിലും–ചിരം ജലധികൾതടത്തിലും
തിരഞ്ഞു ബഹുജനപദത്തിലും–തെരിഞ്ഞതില്ലൊരുവിധത്തിലും
൩. പിന്നെയുമവരെെയന്വേഷിച്ചു–വിരാടഭൂപൻ-
തന്നുടെ രാജ്യത്തിൽ ഗമിച്ചു–അവിടെയൊരു-
കന്നൽമിഴിതന്നെക്കുറിച്ച–കീചകവീരൻ-
തന്നുള്ളിലാഗ്രഹമുദിച്ചു–ഗന്ധൎവന്മാരി-
ലൊരുത്തനവനെയും ഹനിച്ചുപോൽ തരത്തിലനുജരും ധരിച്ചുപോൽ
പെരുത്ത രണമതു ഭവിച്ചുപോൽ
കരുത്തനവരെയും വധിച്ചുപോൽ.’
ഈ പദം വളരെ പ്രസിദ്ധമാണു്. ഇതിലേ ഓരോ ചരണവും ദൂതൻ ആടിക്കൊണ്ടിരിക്കുമ്പോൾ അഭിമാനം, കോപം, ശങ്ക മുതലായി ഓരോ ഭാവഭേദം ദുര്യോധനൻ മാറി മാറി സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.
ദൂതന്റെ വാക്കുകളിൽ നിന്നു് പാൎത്ഥ ന്മാർ വൃദ്ധവിരാടപുരത്തിൽ നിഗൂഢം വസിക്കുന്നു എന്നു മനസ്സിലാക്കീട്ടു് ദുര്യോധനൻ അവരുടെ അജ്ഞാതവാസവ്രതഭംഗം വരുത്തുന്നതിനുള്ള വഴി ആലോചിക്കുന്നു. ആലോചനയുടെ ഫലമായി,
‘എന്നാൽ വിരാടന്റെ ഗോധനമിന്നു്–ഒന്നൊഴിയാതെ ഹരിക്കണം
സന്നദ്ധരായവർ വന്നീടുന്നാകി-ലിന്നിയും കാട്ടിലയച്ചീടാം’
എന്നു് അയാൾ ഉറയ്ക്കുന്നു. അനന്തരം ത്രിഗൎത്ത പതിയെ വരുത്തി അയാളെ അതിലേയ്ക്കു ചുമതലപ്പെടുത്തീട്ടു് ദുര്യോധനൻ ‘ആന തേർ തുരഗാദി മേദുരസേന’യോടു സമേതനായി മറ്റൊരു വഴിക്കും പുറപ്പെടുന്നു.
വിരാടഗോധനം ഹരിക്കവേ വന്നെതിൎത്ത രാജാവിനെ ത്രിഗൎത്ത ൻ ബന്ധിക്കുന്നു. എന്നാൽ ‘പരിപന്ഥിസിന്ധുരഹരി’യായ ഗന്ധവാഹാത്മജൻ വന്നു് അയാളെ തോല്പിച്ചു ബന്ധിക്കയും വിരാടനെ മോചിപ്പിക്കയും ചെയ്യുന്നു.
‘ബദ്ധസ്സുശൎമ്മാഥ യുധിഷ്ഠിരോക്ത്യാ
മുക്തോ യയൗ ഹന്ത യഥാൎത്ഥ നാമാ.’
ഇങ്ങനെ ബദ്ധനായ്ത്തീൎന്ന സുശൎമ്മാവു് യുധിഷ്ഠിരോക്തിയനുസരിച്ചു് ബന്ധവിമുക്തനായ് ഭവിച്ചിട്ടു് യഥാൎത്ഥ നാമാവായ് തിരിച്ചു പോകുന്നു.
ഈ സമയമൊക്കെ വിരാടപുത്രനായ ഉത്തരൻ എന്തു ചെയ്യുന്നുവെന്നു നോക്കുക. അദ്ദേഹം ‘ശുദ്ധാന്തയൗവനവ്രത’നായ് മാരസംഗരത്തിനു കോപ്പു കൂട്ടുന്നു. അയാളുടെ പ്രേയസിമാർ,
‘വീര വിരാട കുമാര വിഭോ ചാരുതരഗുണസാഗര ഭോ
മാരലാവണ്യ–നാരീമനോഹാരി താരുണ്യ–ജയജയ–
ഭൂരി കാരുണ്യ–വന്നീടുക–ചാരത്തിഹ പാരിൽത്തവ
നേരൊത്തവരാരുത്തര–സാരസ്യസാരമറിവതിനും–നല്ല-
മാരസ്യ ലീലകൾ ചെയ്‍വതിന്നും.
നാളീകലോചനമാരേ നാം–വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി-മുദാ രംഗ–മാലകൾ പാടി–കരം കൊട്ടി-
ച്ചാലവേ ചാടി-ത്തിരുമുമ്പിൽ–താളത്തൊടു മേളത്തൊടു മേളിച്ചനു-
കൂലത്തൊടു–മാളികളേ നടനംചെയ്യേണം–നല്ല–കേളി ജഗത്തിൽ
വളൎത്ത ീടണം.
ഹൃദ്യതരമൊന്നു പാടീടുവാ-നുദ്യോഗമേളം കുറയ്ക്കരുതേ.
വിദ്യുല്ലതാംഗീ–ചൊല്ലീടുക–ഗദ്യങ്ങൾ ഭംഗി–കലൎന്നു നീ
സദ്യോ മാതംഗി–ധണം തക-ത്തദ്ധിമിത്തത്തൈയ്യ-
ത്തത്ഥോം തത്ഥോമെന്നു–മദ്ദളം വാദയ ചന്ദ്രലേഖേ–നല്ല
പദ്യങ്ങൾ ചൊല്ലു നീ രത്നലേഖേ.
പാണിവളകൾ കിലുങ്ങീടവേ–പാരം–ചേണുറ്റ കൊങ്ക കുലുങ്ങീടവേ
വേണിയഴിഞ്ഞും–നവസുമ-ശ്രേണി പൊഴിഞ്ഞും–കളമൃദു-
വാണി മൊഴിഞ്ഞും–സഖി ഹേ ക-ല്യാണീ ഘനവേണീ ശുക-
വാണീ സുശ്രോണി നാ–മിണങ്ങിക്കുമ്മിയടിച്ചിടേണം–നന്നായ്
വണങ്ങിക്കുമ്മിയടിച്ചീടേണം.’
എന്നിങ്ങനെ കുമ്മിയടിച്ചു ഭൎത്ത ാവിനെ രസിപ്പിക്കുന്നു. കുമ്മികളുടെ രാജാവാണു് ഇതു്. ഇത്ര പ്രചാരമുള്ള മറ്റൊരു ഭാഷാഗാനമുണ്ടോ എന്നു സംശയവുമാണു്.
ഇങ്ങനെ ഉത്തരനും പത്നിമാരും കളികളിൽ മുഴുകിയിരിക്കവേ ആണു് ഗോപന്മാർ വന്നു് ഗോഹരണവൃത്താന്തമറിയിക്കുന്നതു്. ഉത്തരൻ വിടുമോ? നാരീജനമദ്ധ്യഗനായ അദ്ദേഹം ഇങ്ങനെ ഗൎജ്ജ ിക്കുന്നു:
‘കണ്ടുകൊൾക മമ വീര്യം രണ്ടുനാഴികയ്ക്കുള്ളിൽ ഞാൻ
കണ്ടകനിഗ്രഹംചെയ്തുടൻ ഗോകുലമിങ്ങു
കൊണ്ടുപോരുന്നുണ്ടു നിൎണ്ണയം.
ശക്രനാദിയാകും ദേവചക്രമിങ്ങു വരികിലും
വിക്രമിയായീടുമെന്നോടു സംഗരഭുവി
നില്ക്കയില്ലെന്തു മറ്റുള്ളവർ?’
പക്ഷേ എന്തു ചെയ്യാം? ഒരു സാരഥിയില്ലല്ലോ. ഒരു നല്ല സാരഥിയെ കിട്ടിയാൽ,
‘കൃഷ്ണസാരഥിയായ് മുന്നം ജിഷ്ണു ഖാണ്ഡവദാഹത്തിൽ
ജിഷ്ണുതന്നെ വെന്നതുപോലെ സംഗരേ–രിപു-
ജിഷ്ണു ഞാൻ ജയിച്ചു വരുവേൻ.’
എന്നുള്ള ഉത്തരന്റെ വാക്കുകൾ പാഞ്ചാലിക്കു നീരസം ജനിപ്പിക്കയാൽ, അവൾ ചെന്നു് അൎജ്ജു നനോടു്,
‘വീര നീയെന്നപോലെ വൈരിസഞ്ചയം തന്നെ
പോരിൽ വെല്ലുമെന്നോരോ വീരവാദങ്ങൾ ചൊന്നാൻ’
എന്നിങ്ങനെ സങ്കടം പറയുന്നു. അൎജ്ജു നനാകട്ടേ, സാരത്ഥ്യം വഹിപ്പാൻ ബൃഹന്നളയുണ്ടെന്നും അതുകൊണ്ടു വിഷമിച്ചിട്ടു് ആവശ്യമില്ലെന്നും ഉത്തരനെ അറിയിക്കുന്നതിനു് യാജ്ഞസേനിയെ ഉപദേശിക്കുന്നു. സാരത്ഥ്യം വഹിക്കാൻ ചെന്ന ബൃഹന്നളയേ നോക്കി ഉത്തരൻ വലിയ വീരനെന്ന ഭാവത്തിൽ പറയുന്നു:
‘കേൾക്ക മാമകവചനം ഹേ ബൃഹന്നളേ കേൾക്ക മാമകവചനം
ചാതുര്യമോടു മമ സൂതകൎമ്മം ചെയ്യാമോ? ഭീതി വേണ്ട സവിധേ
ഹേതിമാൻ ഞാനുണ്ടല്ലോ’
അതു കേട്ടു് ഉള്ളിൽ ചിരി പൂണ്ടു്,
‘ആജിശീലമില്ലേതും വ്യാജമെന്നിയേ രഥ
വാജി തെളിപ്പേൻ തേരിൽ നീ ജവേന കേറുക’
എന്നിങ്ങനെ ബൃഹന്നള മറുപടിയും പറയുന്നു.
കൗരവസേനയെ കണ്ട മാത്രയിൽതന്നെ ഉത്തരന്റെ ധൈര്യമെല്ലാം അസ്തമിക്കുന്നു.
“നന്മയോടെന്റെ–യമ്മയെ–ച്ചെമ്മെ കാണ്മതിനു പാരം മന്മനമുഴറീടുന്നു.”
എന്നു് അയാൾ വിലപിക്കുന്നു. ബൃഹന്നളയാകട്ടെ,
‘നാരിമാരുടെ സദസി വീരഭാവം ചൊന്ന
വീര വദ നിന്നുടയ ധീരതയെങ്ങു പോയീ?’
എന്നു് അല്പമൊന്നു കളിയാക്കുന്നെങ്കിലും ഒടുവിൽ സാരത്ഥ്യം അയാൾക്കുതന്നെ നല്കീട്ടു് യുദ്ധത്തിനു സ്വയം ഒരുമ്പെടുന്നു. പക്ഷേ ആലിലപോലെ വിറച്ചുകൊണ്ടിരിക്കുന്ന അയാൾ എങ്ങനെ സാരത്ഥ്യം വഹിക്കും? അതു കണ്ടിട്ടു് അൎജ്ജു നൻ ശമീകോടരത്തിൽ നിഹിതമായിരിക്കുന്ന ശസ്ത്രജാലം എടുത്തു ധരിച്ച ശേഷം തന്റെ വിവരം ധരിപ്പിച്ചു് അയാൾക്കു ധൈര്യം ജനിപ്പിക്കുന്നു. പിന്നീടു് ആത്മകേതുവായ ആഞ്ജനേയനെ സ്മരിക്കുന്നു. ഹനുമാൻ പ്രത്യക്ഷപ്പെട്ടു് അൎജ്ജു നനു് വിജയം ആശംസിക്കുന്നു.
‘താവൽക്കല്പാന്തകാലോൽക്കടപവനലാൽ പുഷ്കലാവൎത്ത കാഭ്ര
പ്രദ്ധ്വാനാ ഖൎവഗൎവത്രുടനപടുതരസ്ഫാരവിഷ്ഫാരനാദഃ
അദ്ധാ ലാലാടദേശപ്രവികടകുടിലഭ്രുകുടീ ദുൎന്നിരീക്ഷോ
ബദ്ധാടോപം കിരീടീ പ്രതിഭടപടലീമാഹവായാജുഹാവ.’
അൎജ്ജു നന്റെ പോർവിളി കേട്ടു് ദുര്യോധനൻ കൎണ്ണനെ വിളിച്ചു്,
‘കൎണ്ണകഠിനം വിജയഗാണ്ഡീവനിനദ-
മൎണ്ണവപരീതമഹീമണ്ഡലവുമിളകുന്നു
കുന്തീസുതനിന്നു സമരേ വരുമിവിടെ-
യെന്തിഹ വിധേയമധുനാ’
എന്നു ചോദിക്കുന്നു. നിന്ദ്യനായ ഫൽഗുനനെ ഇനി ജീവനോടു വച്ചുകൊണ്ടിരിക്കയില്ലെന്നു് അയാൾ മറുപടി പറഞ്ഞതു കേട്ടു് കൃപർ അൎജ്ജു നന്റെ പരാക്രമങ്ങളെ വൎണ്ണിച്ചു കേൾപ്പിച്ച ശേഷം,
‘അജഗജങ്ങൾപോലെ നീയുമവനും ഹന്ത സൎവവിദിതം സ-
ന്ത്യജ നിജ പ്രശംസകളറിവേൻ ഞാൻ ത്യക്തലജ്ജചരിതം ത്വദീയം’
എന്നിങ്ങനെ കൎണ്ണനെ അധിക്ഷേപിക്കുന്നു. കൎണ്ണനാകട്ടെ,
‘കിംകിമുരചെയ്തു കൃപ നീ? നിന്നുടയ ഹംകൃതികൾ തീൎപ്പനധുനാ’
എന്നു് അട്ടഹസിച്ചുകൊണ്ടു് ചാടി വീഴുന്നു. ദുര്യോധനൻ ഇടയ്ക്കു വീണു് രണ്ടുപേരേയും സമാധാനപ്പെടുത്തുന്നു. ഓരോ പാത്രത്തിന്റേയും സ്വഭാവരചനയിൽ കവി പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്നു് അവരുടെ വാക്കുകളിൽനിന്നും ചേഷ്ടകളിൽനിന്നും നമുക്കു ഗ്രഹിക്കാം.
യുദ്ധമാരംഭിക്കുന്നു. പാൎത്ഥൻ ‘ഭീഷ്മദ്രോണപ്രധാന’മായ സൈന്യത്തെ മോഹനാസ്ത്രത്താൽ മയക്കീട്ടു് അവരുടെ വസ്ത്രഭൂഷാദികളെ അപഹരിക്കുന്നു. ദുര്യോധനാദികൾ ബന്ധിതരായ്ഭവിക്കുന്നു. അനന്തരം അൎജ്ജു നൻ പൂൎവവൽ ആയുധങ്ങളെ ശമീകോടരത്തിൽ വച്ചിട്ടു് മാത്സ്യരാജസന്നിധിയിലേക്കു തിരിക്കുന്നു.
ഇതിനിടയ്ക്കു് മാത്സ്യനുും കങ്കനും ചൂതുകളിയിൽ ഏൎപ്പെടുന്നു. അവർ കളിയിൽ വ്യാപൃതരായിരിക്കവേ ആണു് ഒരു ദൂതൻ പ്രവേശിച്ചു്,
‘നിന്നുടെ നന്ദനൻ ചെന്നു കൗരവന്മാരെ
വെന്നു ഗോക്കളെ വീണ്ടുപോലിന്നു വന്നുപോൽ’
എന്ന വിവരം അറിയിക്കുന്നതു്. അതു കേട്ടു് ‘ഉത്തരനല്ല ജയം–ക്ഷത്താവാം ബൃഹന്നള സത്വരം വൈരിസഞ്ചയം വെന്നു നിൎണ്ണയം’ എന്നു് കങ്കസന്യാസി പറഞ്ഞുപോകുന്നു. കുപിതനായ രാജാവു് അക്ഷംകൊണ്ടു് അദ്ദേഹത്തിനെ എറിയുന്നു. സന്യാസിക്കു് മുറിവു പറ്റുന്നു. ക്ഷതത്തിൽനിന്നു് രക്തം പ്രവഹിക്കുന്നതു കണ്ടു് യാജ്ഞസേനി ആ രക്തത്തെ ഉത്തരീയത്തിലേല്ക്കുന്നു. തത്സമയം ഉത്തരനും വന്നുചേരുന്നു.
‘ശക്രസുതനൊരുവനഥ വന്നു–രിപു-
ചക്രമശേഷമപി വെന്നു
വിക്രമിയവൻ വിജയലക്ഷ്മിയോടു ചേർന്നു’
എന്നുള്ള ഉത്തരവാക്യം കേട്ടു് മാത്സൻ പശ്ചാത്തപിക്കുന്നു.
ഇതിനിടയ്ക്കു് വ്രണിതനായി സ്വന്തം മുറിയിൽ കിടക്കുന്ന ധൎമ്മപുത്രനെ കണ്ടിട്ടു് ഭീമൻ,
‘ഏണാങ്കകുലദീപ! എന്തഹോ ഭവാൻ
ക്ഷീണഭാവേന ശയിച്ചിടുന്നു?–തവ
ചേണാൎന്ന മുഖപത്മം മ്ലാനശോഭമായിപ്പോൾ
കാണുന്നതിനെന്തൊരു കാരണം? കഥിക്കണം’
എന്നു ചോദിക്കുന്നു. ധൎമ്മപുത്രർ ഉണ്ടായ സംഭവങ്ങളെല്ലാം വിവരിച്ചു കേൾപ്പിച്ചപ്പോൾ, ഭീമൻ കോപപരവശനായിട്ട് ‘ഈ മാത്സ്യനേയും ദുര്യോധനാദികളേയും ഒക്കെ അരനിമിഷത്തിനുള്ളിൽ കാലനൂൎക്കു ് അയയ്ക്കുന്നുണ്ടെ’ന്നു് ഗൎജ്ജ ിക്കുന്നു. ധൎമ്മപുത്രർ പ്രിയോക്തികളാൽ അനുജന്റെ കോപത്തെ ഒരുവിധം അടക്കുന്നു.
അജ്ഞാതവാസകാലം അവസാനിക്കുന്നു. ‘നിസ്തീൎണ്ണസത്യജലധി’കളായ ധൎമ്മപുത്രാദികൾ സ്വസ്വരൂപങ്ങൾ അവലംബിക്കുന്ന മാത്സ്യൻ അവരെ വന്നു കണ്ടു് ക്ഷമായാചനം ചെയ്യുന്നു. തന്റെ പുത്രിയെ അൎജ്ജു നനു് കല്യാണം കഴിച്ചു കൊടുത്താൽ കൊള്ളാമെന്നുള്ള അഭിലാഷത്തെയും പ്രകാശിപ്പിക്കുന്നു. എന്നാൽ അൎജ്ജു നന്റെ ഉപദേശം അനുസരിച്ചു് അദ്ദേഹം ഉത്തരയെ അഭിമന്യുവിനു കൊടുപ്പാൻ നിശ്ചയിക്കുന്നു. വിവാഹോത്സവം പൊടിപൂരമായി നടക്കുന്നു. അനന്തരം തന്റെ നഷ്ടമായ രാജ്യം വീണ്ടെടുക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി ധൎമ്മപുത്രർ ശ്രീകൃഷ്ണനെ ചെന്നു കണ്ടു് വന്ദിക്കുന്നു.
‘ധൂൎത്തു പെരുത്തൊരു ധാൎത്ത രാഷ്ട്രന്മാരെ
പാൎത്ത ിടാതിനി വെന്നു രണാങ്കണേ
പാൎത്ത ലമിതു നീ പാലിച്ചിടും.’
എന്നുള്ള ഭഗവദനുഗ്രഹത്തോടുകൂടി കഥയും അവസാനിക്കുന്നു.
15.61 ദക്ഷയാഗം
ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദേശാനുസരണം രചിക്കപ്പെട്ട ഒരു കഥയാണു് ദക്ഷയാഗം. തമ്പിയുടെ മറ്റു കഥകളേപ്പോലെ തന്നെ ഇതും വളരെ പ്രൗഢമായിരിക്കുന്നു. സാധുലോകചിന്താമണിയും ധൎമ്മകൎമ്മപാരായണനും വേദശാസ്ത്രാദികോവിദനും ആയ ദക്ഷപ്രജാപതി ഒരു രാത്രി ‘സോമാഭിരാമദ്യുതിമുഖലസിത’യും ‘താരാഹാരാതിരമ്യ’യും ‘കാമോല്ലാസാനുകൂല’യും ‘കുവലയബഹളാമോദസൗരഭ്യദാത്രി’യും ആയ തന്റെ പ്രേയസി അടുത്തു വരുന്നതു കണ്ടിട്ടു് രാഗവും പ്രേമവും ആനന്ദവും കലൎന്ന ഹൃദയത്തോടുകൂടി ഇങ്ങനെ പറയുന്നു:
‘പൂന്തേൻവാണി ശൃണു മമ വാണീ–പൂവണി ഘനവേണീ
കാന്തേ സമയമഹോ രമണീയം–കനിവൊടു വിലസുന്നൂ രജനീയം
കണ്ടാലും ശശിബിംബമുദാരം–കണ്ഠേകാളജടാലങ്കാരം
തണ്ടാൎബ ാണമഹോത്സവദീപം–തരുണിനിരാകൃതമാരാടോപം
പനിമതിബിംബം മുഖസമമിഹ തേ–പണിതുടരുമ്പോളാശു മുകളിതേ
വനജേ ദുഃസ്ഥിതനാം വിധി നൂനം–മതിയാക്കീ ബത ശില്പവിധാനം.
കാമോദ്ദീപനകാരണരൂപേ–കാമിനി നീ മമ വരിക സമീപേ
സാമോദം മധുരാധുരമയി തേ–സാമജഗാമിനി തരിക മേ ദയിതേ.’
ശ്വാസം മുട്ടിയാലും പ്രാസം മുട്ടിയ്ക്കാറില്ലായിരുന്നെന്നു് ഉണ്ണായിവാരിയരെപ്പറ്റി പറയാറുണ്ടു്. അന്ത്യപ്രാസത്തിനു വേണ്ടി ചിലപ്പോൾ വ്യാകരണവിധികളെപ്പോലും ലംഘിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല. തമ്പിയ്ക്കാകട്ടെ പ്രാസപ്രയോഗത്തെ സംബന്ധിച്ചിടത്തോളം ഒരു കൂസലുമില്ല. എല്ലാവിധ പ്രാസങ്ങളും അദ്ദേഹത്തിന്റെ കൃതികളിൽ സുലഭങ്ങളാണു്. എന്നാൽ അവയ്ക്കു വേണ്ടി ക്ലേശിച്ചിട്ടുമില്ല.
ദക്ഷൻ ഇപ്രകാരം പ്രേയസിയോടുകൂടി സുഖമായി വാഴുന്ന കാലത്തു് സൂര്യോദയത്തിനു മുമ്പായി യമുനാസ്നാനാൎത്ഥ ം പുറപ്പെടുന്നു. അപ്പോൾ ആ നദിയിലെ അരവിന്ദപത്രങ്ങളിലൊന്നിൽ ‘ശരദിന്ദുകാന്തി കോലുന്ന’ ഒരു ‘വരകംബുമണി’ കണ്ടിട്ടു് കൗതുകപൂൎവം എടുക്കുന്നു.
‘കണ്ണിണയ്ക്കാനന്ദം നല്കീടുന്നു പാരം–കാളിന്ദീനദി സാമ്പ്രതം
എണ്ണമറ്റുള്ള നല്ലോരേതൽഗുണങ്ങളെല്ലാം
വൎണ്ണിപ്പാനാവതല്ല കുണ്ഡലീശനുപോലും.
ഞാനെന്നുടലിലഭി–മാനം–വെടിഞ്ഞു പര-
മാനന്ദാകാരപൂൎണ്ണമാനസന്മാർ
നാനാമുനികൾ വന്നു–സ്നാനവും ചെയ്തു ചെമ്മെ
ധ്യാനംപൂണ്ടിഹ തീരകാനനേ വാഴുന്നഹോ
നളിനങ്ങളളിവൃന്ദമിളിതങ്ങൾ കാന്തമാൎതൻ
അളകാഞ്ചിതാസ്യങ്ങൾപോൽ വിളങ്ങീടുന്നു.
പുളിനങ്ങളിൽ നല്ല കളഹംസലീല കണ്ടു
കളിയല്ലേ മനതാരിൽ വളരുന്നൂ പരിതോഷം’
ഈ പദം ‘കുണ്ഡിനനായക’ എന്ന നളചരിതപദത്തിന്റെ കനിഷ്ഠസഹോദരിയാണു്.
ദക്ഷൻ ‘പങ്കം പോക്കുന്ന മന്ദാകിനി’യിൽ മുഴുകി പത്മപത്രസ്ഥമായ ആ ശംഖത്തെ കയ്യിൽ എടുത്ത മാത്രയിൽ അതു ഒരു കന്യകാരത്നമായി രൂപാന്തരപ്പെടുന്നു. ‘ശങ്കരസ്യപ്രണയിനി’ തന്റെ മകളായി ജനിച്ചതായിരിക്കുമോ എന്നു ശങ്കിച്ചു് അദ്ദേഹം ആ കന്യകയെ സ്വപത്നിയുടെ അങ്കതലത്തിൽ ചേർക്കുന്നു.
‘വിധിതന്ന നിധിയാമീ നന്ദിനി–മേലിൽ
വിവിധകാമം തരുവാൻ നന്ദിനി
വിധിവിലാസം നമുക്കു നന്നിനി–ഇവൾ
വിധുമുഖി സൎവലോകാനന്ദിനി–ഹേ ജായേ’
എന്ന ഭൎത്തൃ വാക്യം അനുസരിച്ചു് ദക്ഷപത്നി ആ ശിശുവിനെ വാത്സല്യപൂൎവം വളൎത്തു ന്നു. ക്രമേണ അവൾ സകലകലാവിചക്ഷണയായ്ത്തീരുന്നു. എന്നാൽ അരമനയിലെ സുഖഭോഗങ്ങളൊന്നിലും അവൾക്കു താൽപ്പര്യം ജനിക്കായ്കയാൽ, തപസ്സിനായി അവൾ ഒരുങ്ങുന്നു. അങ്ങനെ ‘മരാളകന്യാമിവമാനസംഗത’യായ ഈ അരാളകേശിനിയെ കണ്ടു് ‘സ്മരാളസാത്മാവാ’യിത്തീൎന്ന ഒരു അസുരൻ അവളെ ഹരിപ്പാൻ നോക്കിയിട്ടു് തപോമയാഗ്നിയിൽ ശലഭദശയെ പ്രാപിക്കുന്നു.
അങ്ങനെ ഇരിക്കേ, ആ കന്യകയുടെ നിരീക്ഷണപരീക്ഷണാൎത്ഥ ം ഒരു ദിവസം ശിവൻ ഒരു വൃദ്ധബ്രാഹ്മണന്റെ വേഷത്തിൽ അവിടെ ചെന്നിട്ടു്,
‘ചെന്തളിർ കോമളഗാത്രം ചെയ്കൊലാ നീ ക്ലേശപാത്രം
എന്തുമോഹമത്രമാത്രം ഇണ്ടൽ കൊൾവാനഹോരാത്രം’
എന്നു ചോദിക്കുന്നു. ഇന്ദുചൂഡൻ തന്റെ വരനായ്‍വരാൻ വേണ്ടിയാണു് താൻ തപസ്സു ചെയ്യുന്നതെന്നു് അവൾ പറഞ്ഞപ്പോൾ അദ്ദേഹം ശിവനെ അധിക്ഷേപിക്കാൻ തുടങ്ങുകയും അതുകേട്ടു്,
‘ഈശ്വരദൂഷണാലാപം എന്തിനയ്യോ? ശാന്തം പാപം
ശാശ്വതധൎമ്മവിലോപം സമ്പ്രതി വേണ്ടാ സല്ലാപം’
എന്നു തടഞ്ഞിട്ടു് അവിടെ നിന്നു പൊയ്ക്കളയാൻ ഭാവിക്കയും ചെയ്യുന്നു. അപ്പോൾ ഭഗവാൻ തന്റെ സാക്ഷാദ്രുപം അവലംബിച്ചിട്ടു മൃദുഹാസം തൂകിക്കൊണ്ടു പറയുന്നു:
‘പൂന്തേൻനേൎവാണി ബാലേ! സുമുഖി വിമുഖിയായെങ്ങു പോകുന്നിദാനീം
സ്വാന്തേ സന്തോഷമേറ്റം തരുവതിനിഹ തേ വന്നു ഞാൻ നിന്നിടുമ്പോൾ
ഞാൻ തേ ഭാവം ഗ്രഹിപ്പാനവനിസുരമിഷാലപ്രിയം ചൊന്നതെല്ലാം
കാന്തേ ഹാ ഹന്ത കോപം കളക മയി തവാഭീഷ്ടമെല്ലാം തരുന്നേൻ.’
ദേവിയുടെ അപ്പോഴത്തെ ഭാവത്തേയും കല്യാണത്തിന്റെ ഒരുക്കങ്ങളേയും ‘ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ’ എന്നതിനോടു് കിടപിടിക്കത്തക്ക ഒരു ദണ്ഡകത്തിൽ കവി വൎണ്ണിച്ചിരിക്കുന്നു.
‘ഏണാങ്കമൗലിയുടെ ചേണാൎന്നരൂപമുട-
നേണാക്ഷികണ്ടവൾ തെളിഞ്ഞു–രക്ഷികൾപറഞ്ഞു–ദക്ഷനതറിഞ്ഞു-
പ്രിയദുഹിതൃപരിണയനമഴകൊടു കഴിപ്പതിനു
സുഗുണനിധി വിരവിനൊടു തുനിഞ്ഞു.
കല്യാണവാൎത്ത യതു ചൊല്ലാൎന്ന ദൂതരുടെ ചൊല്ലാലറിഞ്ഞു മുദമാൎന്നു
സുരതതികൾ വന്നു–പുരമതിൽ നിരന്നു–
മുനികളൊടുസമമഴകിലവനുപചരിച്ചു–പുനരധികസുഖമഖിലരുമിരുന്നു
ഉദ്യോഗമോടു ബഹു വിദ്യാധരാദിയുടെ വാദ്യാരവം ദിവി മുഴങ്ങീ–
പ്രീതിയൊടു സംഗീ–താദികൾ തുടങ്ങി–തത്ര സുരയുവതിജന
ചിത്രതരരസലളിതനൃത്തമതു സഭയതിൽ വിളങ്ങി.
ഫണിഭൂഷണപ്രിയയെ–മണിഭൂഷണങ്ങളുടനണിയിച്ചു
വാണിവഴിപോലെ–തദനു ശുഭകാലേ–ത്രിജഗദനുകൂലേ–
ഭുവനപതി ഗിരശനഥ സതിയുടയ കരകമലമിതമൊടു
പിടിച്ചു വിധിപോലെ’
ഇന്ദ്രാദികൾ പുഷ്പവൎഷം ചെയ്യുന്നു; അനന്തരം അവർ ഭഗവാനെ വന്ദിച്ചിട്ടു് ദക്ഷനെ പ്രശംസിക്കുന്നു. എന്നാൽ വിവാഹകൎമ്മത്തിനുശേഷം ഭഗവാൻ യാത്രപോലും ചോദിക്കാതെ മറഞ്ഞുകളയുകയാൽ സതീദേവി ദീനദീനം വിലപിക്കുന്നു. അതുകേട്ടു് വാണീദേവി ഗീൎവാണനാരിമാരോടുകൂടി ചേൎന്നു ്,
‘പരിണനയശേഷമേവം പരിതപിക്ക യോഗ്യമല്ല
ഇന്ദുചൂഡൻ നിന്നരികിൽ–ഇന്നു നാളെ വരുമല്ലോ’
എന്നിങ്ങനെ പറഞ്ഞു് സമാധാനപ്പെടുത്തുന്നു.
ദക്ഷനാകട്ടേ കോപപരവശനായിച്ചമഞ്ഞു. ദേവി വീണ്ടും തപോവനം പ്രാപിക്കുന്നു. തദവസരത്തിൽ ഭഗവാൻ ആവിൎഭവിച്ചു് ദേവിയേയും കൂട്ടിക്കൊണ്ടു കൈലാസത്തിലേക്കു പൊയ്ക്കളയുന്നു. അതു് ദക്ഷന്റെ കോപത്തെ പൂൎവാധികം വൎദ്ധിപ്പിക്കുന്നു. അദ്ദേഹം ദേവന്മാരുടെ അടുക്കൽ ച്ചെന്നു്,
‘അറിയാതെ മമ പുത്രിയെ നല്കിയതനുചിതമായിതഹോ
പരിപാകവുമഭിമാനവും ലൗകികപദവിയുമില്ലാത്ത
ദൎഗ്ഗന്റെ ശീലം (അറിയാതെ)
… … …
ജാതിയിവനേതെന്നാരറിഞ്ഞീടുന്നു
ജ്ഞാതിജനവുമിവനില്ല പാൎക്കിലാരും
ചേതസി മമതയുമില്ലിവനാരിലും
ഭൂതിലാഭംകൊണ്ടേറ്റം മോദിച്ചു മരുവുന്നു.’
എന്നിങ്ങനെ ശിവനെ ആക്ഷേപിക്കുന്നു. ദക്ഷന്റെ ഈ ആക്ഷേപവാക്കുകളിൽ സ്തുതിപരമായ ഒരു അൎത്ഥ ംകൂടി ഘടിപ്പിച്ചിരിക്കുന്നതു് കവിയുടെ ഭക്തിയ്ക്കു സാക്ഷ്യം വഹിക്കുന്നു.
ഈ നിന്ദാവാക്യങ്ങൾ കേട്ടു് ദേവന്മാർ,
‘ശൎവനോടു ചെയ്കിലവമാനം–ഹന്ത–സൎവപദാമതു നിദാനം
സൎവദാ ചെയ്ക ശിവമോദം–ഭവാൻ–സാമ്പ്രതമിതിന്നരുതു വാദം’
എന്നുപദേശിക്കുകയാൽ അദ്ദേഹം പുരവൈരിയെ കാണ്മാൻ പുറപ്പെടുന്നു. ഗൎവിഷ്ഠനായ ആ ദക്ഷന്റെ വരവു കണ്ടു്,
‘ദുൎവരരാജസഗുണംകൊണ്ടിവനു ഗൎവവുമുണ്ടുള്ളിലധികം
സൎവേശ്വരൻ മരുവുമുൎവീധരം ജഗതി ദുൎവിനീതന്മാൎക്കു ദുഷ്പ്രാപമേറ്റതും
ചതുരാനനൻ തന്റെ തനയൻ ദക്ഷനിവൻ ചതുരതയോടിഹ വരുന്നു
അതിമാത്രമവനുടയ മതിയതിൽ വളൎന്നു ള്ള മദമാശു തീൎത്ത ിടുവതിനില്ല സംശയം’
എന്നു ശിവപാൎഷദനായ നന്ദി വിചാരിക്കുന്നു.
ഇങ്ങനെ ദക്ഷപ്രജാപതി നന്ദിയാൽ ധിക്കൃതനായിട്ടു് തിരിച്ചുപോയി അദ്ധ്വരങ്ങളിൽ ശിവനുള്ള ഹവ്യാൎപ്പണത്തെ നിരോധിക്കുന്നു.
അങ്ങനെ ഇരിക്കേ ബ്രഹ്മാവു് ഒരു യാഗം ചെയ്‍വാൻ നിശ്ചയിച്ചുറച്ചിട്ടു് കൈലാസനഗരിയിൽ ചെന്നു്,
‘മനസി മമ രുചിയുണ്ടു യാഗം ചെയ്‍വാൻ
മാന്യകൃപയാ കുരു നിയോഗം–അങ്ങു
കനിവൊടു വന്നു തവ കൈക്കൊൾക ഭാഗം’
എന്നപേക്ഷിക്കുന്നു. എന്നാൽ,
‘ഇന്നു ഞാൻ വരുവതവമാനം–നിന്റെ നന്ദനൻ വൈരി മമ നൂനം–തത്ര–
നന്ദിയെ നിയോഗിപ്പനെന്നോടു സമാനം’
എന്നുള്ള ഭഗവദ്വാക്യം കേട്ടു് ബ്രഹ്മാവു് പ്രസന്നനായി തിരിച്ചു പോകുന്നു.
യാഗം ആരംഭിക്കുന്നു. നന്ദി യഥാകാലം വന്നുചേരുന്നു. തത്സമയം ദക്ഷൻ സഭാമധ്യത്തിൽ വച്ചു് ‘താരകേശ്വര കിശോരശേഖരപരിചാരക’നായ ആ ഭക്തശിരോമണി കേൾക്കേ ശിവനെ ദുഷിക്കുന്നു. അതു കേട്ടു് ‘ഭുജഗഭൂഷണദൂഷണഭാഷണശ്രവണരോഷകഷായിതലോചന’നായി നന്ദി തിരിച്ചുപോകുന്നു. ബ്രഹ്മാദികൾ പരിഭ്രമിക്കുന്നു.
അല്പകാലം കഴിഞ്ഞു് ദക്ഷനും ഒരു യാഗം തുടങ്ങുന്നു. ശിവനെ ഭയപ്പെട്ടു് ദേവന്മാരാരും അതിൽ സംബന്ധിക്കുന്നില്ല. നാരദവസിഷ്ഠാദികളും നിസ്സഹരണം അനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ പിതാവായ ധാതാവുപോലും അതിൽ പങ്കുകൊള്ളുന്നില്ല. അങ്ങനെ ഇരിക്കേ ദധീചിമഹൎഷി അവിടെ വന്നുചേരുന്നു. അദ്ദേഹവും ശിവദ്വേഷം ആപൽക്കരമാണെന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലിക്കുന്നില്ല.
തത്സമയം കലഹത്തിനു വല്ല വഴിയുമുണ്ടോ എന്നു നോക്കി നടക്കുന്ന നാരദൻ കൈലാസത്തിൽ ചെന്നു് ദക്ഷന്റെ യാഗാരംഭത്തെപ്പറ്റി അറിയിക്കുന്നു. ദേവി ദാക്ഷായണി അതു കേട്ടു്,
‘ഇന്നുമേ ജനകൻ ചെയ്യുന്ന യാഗഘോഷങ്ങൾ
ചെന്നുകണ്ടു വരുവാനെന്നിൽ നിൻകൃപ വേണം
എന്നുടെ സോദരിമാരെല്ലാവരുമവിടെ
വന്നീടുമവരെയും വടിവിൽ കണ്ടീടാമല്ലോ.
തത്ര ഞാൻ ഗമിച്ചെങ്കിൽ താതനുള്ള വിദ്വേഷ-
മത്രയുമകന്നീടുമത്രമാത്രവുമല്ല,
എത്രയും പരിതോഷമെല്ലാൎക്കുമുളവാകും
സത്രവും വഴിപോലെ സഫലമായ്ഭവിച്ചീടും.’
എന്നു ഭഗവാനോടു് അപേക്ഷിക്കുന്നു. പരമശിവൻ തടസ്സം പറഞ്ഞിട്ടും വകവയ്ക്കാതെ ദേവി ദക്ഷപുരിയിലേക്കു പുറപ്പെടുന്നു. ദക്ഷനാകട്ടെ ദേവിയെ അധിക്ഷേപിക്കുന്നു; എന്നു മാത്രമല്ല,
‘പ്രീതി നിന്നിലെനിക്കു നഹി–ഗത-
നീതിയാം തവ പതിയിൽ നിന്നൊരു
ഭീതി തെല്ലമതില്ല നിന്നുടെ
താതനും ഞാനല്ല സമ്പ്രതി’
എന്നു് ഖണ്ഡിതമായി പറകയും ചെയ്യുന്നു. ആ സതീരത്നം,
‘അഷ്ടമൂൎത്ത ിയെ നിന്ദചെയ്‍വതു കഷ്ടമെന്തിതു തോന്നിയതുഹൃദി
വിഷ്ടപേശവിരോധമിഹ തവ ദിഷ്ടദോഷവശേന വന്നിതു’
എന്നു പറഞ്ഞു് തിരിച്ചു പോന്നിട്ടു് ഭൎത്ത ാവിനോടു് ക്ഷമാപണപുരസ്സരം,
‘താമസശീലനാകും ദക്ഷനെ കൊല്ലുവാനേതും
താമസിച്ചീടൊല്ല താതനവനല്ലിനിമേൽ’
എന്നു പ്രാൎത്ഥ ിക്കുന്നു. ഭഗവാൻ ദേവിയെ സമാശ്വസിപ്പിച്ചശേഷം, തന്റെ നിടിലേക്ഷണത്തിൽ നിന്നു് വീരഭദ്രനേയും ഭദ്രകാളിയേയും ജനിപ്പിച്ചിട്ടു് ദക്ഷയാഗം മുടക്കാനായി നിയോഗിക്കുന്നു. വീരഭദ്രൻ അവിടെ ചെന്നു് ദക്ഷന്റെ ശിരസ്സിനെ തന്റെ വാളുകൊണ്ടു കൊയ്തെടുത്തിട്ടു്, ദക്ഷിണാഗ്നിയിൽ ഹോമിക്കുന്നു; അധ്വരത്തേയും ഭഞ്ജിക്കുന്നു. തൽക്ഷണം ശ്രീപരമേശ്വരൻ ദിവ്യവൃഷഭാധിരൂഢനായി അവിടെ ആവിൎഭവിക്കുന്നു. ദേവന്മാർ സ്തുതിവാക്യങ്ങളാൽ അദ്ദേഹത്തിനെ പ്രീണിപ്പിച്ചിട്ടു്,
‘വിധിസുതന്റെ ജീവിതത്തെ വിരവോടിങ്ങു ചേൎത്തു യജ്ഞ-
വിധിവിരോധമാശു തീൎത്തു കാത്തുകൊൾക കരുണയാ’
എന്നു പ്രാൎത്ഥ ിച്ചതനുസരിച്ചു്, ‘ദക്ഷനെ’ ജീവിപ്പിക്കുന്നു. ദക്ഷൻ ‘ചന്ദ്രചൂഡ നമോസ്തുതേ ജയ സന്തതം ജഗദീശ’ എന്നു സ്തുതിക്കുന്നു. ഈ സ്തുതിയാൽ സമ്പ്രീതനായ ഭുജഗഭൂഷണൻ ദക്ഷനെ ആശീൎവദിച്ചിട്ടു് കൈലാസം പ്രാപിക്കുന്നു. ദക്ഷനും വിഗതഹൃദയകല്മഷനായി സ്വപുരിയിൽ പ്രചുരസുഖം വസിക്കുന്നു.
‘അഗേന്ദ്രഭൂഷിതം ദേവ-
മപി നാഗേന്ദ്രഭൂഷിതം
സൎവമംഗലയോപേതം
സൎവമംഗലദം ഭജേ’
ഈ സംക്ഷിപ്തവിവരണത്തിൽനിന്നു് ഇരയിമ്മൻതമ്പിയുടെ കവിതയെപ്പറ്റി ഒരു സാമാന്യജ്ഞാനം വായനക്കാൎക്കു ണ്ടാകുമെന്നു വിശ്വസിക്കുന്നു. അഭിനയം, സംഗീതം, സാഹിത്യം എന്നീ മൂന്നംശങ്ങളിലും ഈ ആട്ടക്കഥകൾ ഉച്ചശ്രേണിയിലുള്ളവയാണു്. വൃത്ത്യനുഗുണമായ സ്വരവ്യഞ്ജനങ്ങളുടെ സമീചിനമായ സമ്മേളനത്താലുണ്ടാകുന്ന മധുരിമകൊണ്ടും, ശ്രോതാക്കളുടെ ഹൃദയതന്ദ്രികളിൽ സ്പന്ദനമുണ്ടാക്കാൻ പര്യാപ്തമായ ഭാവസന്നിവേശംകൊണ്ടും അദ്ദേഹത്തിന്റെ കൃതികൾ ലോകോത്തര ഗുണോത്തരങ്ങളായ് വിളങ്ങുന്നു. സംഗീതാത്മകമായ സാഹിത്യവും സാഹിതീഗുണവിശിഷ്ടമായ സംഗീതവും തമ്പിയുടെ പദങ്ങളിൽ ഇണങ്ങിച്ചേൎന്നിരിക്കുന്നു. കഥകളികളുടെ കൂട്ടത്തിൽ,
‘കോട്ടം വിട്ടൊരു കോട്ടയം കഥകൾ നാളഞ്ചാതെ വഞ്ചീശ്വര-
ശ്രേഷ്ഠൻ തന്നുടെ നാലു; തമ്പിയുടെ മൂന്നൊന്നക്കരീന്ദ്രന്റെയും’
എന്നീ പന്ത്രണ്ടു കഥകളും ഉണ്ണായിയുടെ നാലു ദിവസത്തെ കഥകളും ആണു് പ്രസിദ്ധം. ഇനി നമുക്കു് കരീന്ദ്രന്റെ കൃതിയിലേക്കു കടക്കാം.
15.62 വിദ്വാൻ കോയിത്തമ്പുരാൻ
വിദ്വാൻ കോയിത്തമ്പുരാന്റെ യഥാൎത്ഥ നാമം രവിവൎമ്മ എന്നായിരുന്നു എന്നു് സൎവാധികാര്യക്കാർ ഗോവിന്ദപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നു. എന്നാൽ അവിടുത്തേ പേരു് രാജരാജവൎമ്മ എന്നാണെന്നു് രാവണവിജയം ആട്ടക്കഥയുടെ അവതാരികയിൽ ഡാക്ടർ ഗോദവൎമ്മയും അഭിപ്രായപ്പെട്ടുകാണുന്നു. ഈ അഭിപ്രായമായിരിക്കണം ശരിയെന്നു തോന്നുന്നു. അവിടുന്നു് മഹാപണ്ഡിതനായിരുന്ന കിഴക്കാംചേരി നമ്പൂരിപ്പാട്ടിലേയും വിഷ്ണുമായാചരിതാദി കൃതികളുടെ ഗ്രന്ഥകൎത്രിയും മഹാവിദുഷിയും ആയിരുന്ന കിളിമാനൂർ ഉമാദേവിത്തമ്പുരാട്ടിയുടേയും ഏകപുത്രനായി ൯൮൭-ൽ ജനിച്ചു. പിതാവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനെ കവിതന്നെ രാവണവിജയത്തിൽ ഇങ്ങനെ കീൎത്ത ിച്ചിരിക്കുന്നു.
‘ശ്രീമദ്ഭാഗവതാൎത്ഥ തത്വകഥനേ യോ വാ പരശ്രീശുകോ
ദ്വേധാ മദ്ഗുരുനായകോ ദ്വിജവരോ നാരായണാഖ്യോ പ്രനിശം
അന്തൎമ്മോഹമഹാന്ധകാരപടലം നിശ്ശേഷമുത്സാദയ-
ന്നന്തേവാസിജനേഷ്വപാരകരുണാസിന്ധുഃ പ്രസന്നോ പ്ര സ്തു മേ.’
ഈ പദ്യത്തിൽനിന്നു് കോയിത്തമ്പുരാന്റെ ആദ്യത്തെ ഗുരു പിതാവു തന്നെ ആയിരുന്നു എന്നു തെളിയുന്നു. ‘ചെറുണ്ണി’ എന്നായിരുന്നു അവിടുത്തേ ഓമനപ്പേരു്. ചെറുപ്പത്തിലേ തന്നെ ‘ചെറുണ്ണി’ത്തമ്പുരാൻ സംസ്കൃതത്തിൽ വേണ്ട വൈദുഷ്യം സമ്പാദിച്ചു കഴിഞ്ഞു.
‘വിതതകുടിലകേശം വിദ്യമാനേന്ദുലേശം
കമലശരവിനാശം കാളമേഘപ്രകാശം
വനചരതനുമീശം വൈരിണാ കാലപാശം
ശുകഹരിണപുരേശം ഭാവയേ പാൎവതീശം’
എന്ന പദ്യം പത്താമത്തെ വയസ്സിൽ അവിടുന്നു രചിച്ചതാണത്രേ. ഈ ബാലന്റെ നിശിതമായ ധീഷണാശക്തിയും അപ്രതിഹതമായ ഭാവനാവിലാസവും കണ്ടു് അന്നത്തേ റീജന്റായിരുന്ന റാണി പാർവതീഭായി തിരുമനസ്സുകൊണ്ടു് തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടുപോയി. ഇങ്ങനെ ആണു് അദ്ദേഹത്തിനു സ്വാതിതിരുനാൾതമ്പുരാന്റെ സതീൎത്ഥ ്യനാവാനുള്ള മഹാഭാഗ്യം ലഭിച്ചതു്. വിദ്വൽകുലഭൂഷണമായിരുന്ന ആ തിരുമേനി രാജ്യഭാരമേറ്റപ്പോൾ, അവിടുന്നു് രാജസദസ്സിലെ ഒരു അംഗമായ്ത്തീൎന്നു. സ്വാതിതിരുനാൾതമ്പുരാന്റേയും ഇരയിമ്മൻതമ്പിയുടേയും നിരന്തരസാഹചര്യം അവിടുത്തേ കവിതാതരുവിന്റെ വളർച്ചയ്ക്കും വികാസത്തിനും ഹേതുഭൂതമായ്ത്തീൎന്നു.
ഒരിക്കൽ സ്വാതിതിരുനാൾതമ്പുരാൻ ഈ കവിയാൽ അനുഗതനായി ആറാട്ടിനു് എഴുന്നള്ളിയപ്പോൾ നിരത്തിന്റെ ഇരുവശത്തും ഉള്ള മണിമേടകളിൽ സ്ത്രീജനങ്ങൾ നില്ക്കുന്നതു കണ്ടിട്ടു്,
‘രാകാശശാങ്കകലിതായതമാലികേവ
സീമന്തിനീവദനപങ്ക്തിരിഹാവിഭാതി’
എന്നിങ്ങനെ ഒരു ശ്ലോകാൎദ്ധം ചമച്ചിട്ടു് അതിനെ പൂരിപ്പിക്കാൻ കോയിത്തമ്പുരാനോടു് ആജ്ഞാപിച്ചു. അവിടുന്നു് അതിനെ,
‘കിഞ്ചാത്ര പങ്കജധിയാ മധുപാവലീവ
ദൂരാത്സമാപതതി കാമിജനാക്ഷിപങ്ക്തിഃ’
എന്നു പൂരിപ്പിച്ചുവത്രേ. അതു കേട്ടു് സന്തുഷ്ടനായ്തീൎന്ന മഹാരാജാവു കല്പിച്ചു് ‘വിദ്വാൻ’ എന്ന സ്ഥാനം നല്കി. ഇതുപോലെ മറ്റൊരവസരത്തിൽ,
‘വിശ്വാമിത്രാഗ്ര്യകൎമ്മപ്രശമരതസുബാഹൂരുകണ്ഠപ്രഭേദം
ധൃത്വായം സായകാഗ്ര്യം ഹരിവരപൃതനാസംയുതസ്സാനുജന്മാ
ആയാതോ രാമരാജഃ സ്വയമിതിജനതാഭൂഷണേനൈവസിന്ധു–
സ്സന്ത്രസ്താത്മാ രരാസോത്തരളതരതരംഗോച്ചലദ്ബാഹുരുച്ചൈഃ’
എന്നു ശ്രീപത്മനാഭപരമായും മഹാരാജപരമായും രണ്ടൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം രചിച്ചതിനു്, തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും സമ്മാനിച്ചു.
വേറൊരിക്കൽ രഥത്തിലെഴുന്നള്ളത്തിനെക്കുറിച്ചു് നാലൎത്ഥ ങ്ങളുള്ള ഒരു ശ്ലോകം അവിടുന്നു് എഴുതി. മഹാരാജാവു് അതു കണ്ടു സന്തോഷിച്ചു് ഇരുകൈകൾക്കും വളകൾ നല്കയും ഉണ്ടായി. ആ ശ്ലോകത്തെ താഴെ ചേർക്കുന്നു.
‘യം ശംസന്തിസദാഗതിപ്രണയിനം സൎവേ ജനാസ്സാദരം
സ്വസ്ഥാനാദരിണാഗതം ഹി പുരതോ യേനൈവ ഭോഗീശിതുഃ
ഭാസ്വൽപുഷ്യരഥോ ബിഭൎത്ത ി കലനാം ശ്രീവഞ്ചിഭൂമീഭൃതാ
കൃഷ്ണേനാപി ച ജിഷ്ണുനാ ബകജിതാ ചിത്രംഗദാമാശ്രിതഃ’
ആകൃതിയും നിറവുംകൊണ്ടു് വിദ്വാൻകോയിത്തമ്പുരാനെ കരീന്ദ്രൻ എന്നും ഗജേന്ദ്രൻ എന്നും കല്പിച്ചു വിളിച്ചുവന്നതായി കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ പറഞ്ഞിരിക്കുന്നു. ഒരിക്കൽ നമ്പിപ്പോറ്റിയുടെ ഏഷണിനിമിത്തം കരീന്ദ്രന്റെ പേരിൽ തിരുമനസ്സിലേക്കു തിരുവുള്ളക്കേടുണ്ടായത്രേ. അദ്ദേഹത്തിനെ വള്ളം കേറ്റി വടക്കോട്ടയപ്പാൻ കല്പനയും പുറപ്പെട്ടു. യാത്ര പുറപ്പെടും മുമ്പു് ഈ കവി,
‘ഇതോ മാമുദ്ധൎത്തു ം ശിവ ശിവ ചിരാദ്യപ്യവഹിതാ-
സ്തടസ്ഥാനോ ശക്താസ്തരളമതയോ ഹന്ത സുഹൃദഃ
അയേ ഭൂമീനാഥ പ്രചുരതരകാരുണ്യജലധേ
കരീന്ദ്രേ കാരുണ്യം കലയിതുമയം ഖല്വവസരഃ’
എന്നൊരു ശ്ലോകം കുറിച്ചു കൊടുത്തയച്ചു. ഉടൻതന്നെ തിരുമനസ്സുകൊണ്ടു് തന്റെ ആജ്ഞയെ പിൻവലിക്കയും ചെയ്തു. പിന്നീടു് പ്രായേണ അവിടുന്നു് തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതെന്നു കാണുന്നു. ഇളയിടത്തു ഭട്ടതിരി, കുഴിക്കാട്ടു ഭട്ടതിരി മുതലായ പ്രൗഢവിദ്വാന്മാർ കരീന്ദ്രന്റെ ഉത്തമമിത്രങ്ങളായിരുന്നു.
രാവണവിജയം ഒരു ഒന്നാംതരം കഥയാണു്. നടന്മാരുടെ അഭിനയകൗശലം കാണണമെങ്കിൽ രാവണവിജയം പോലുള്ള കഥ തന്നെ ആടണം. ‘കോകി നിന്മുഖം കണ്ടു ചന്ദ്രനെന്നു ചിന്തിച്ചു’ എന്നതുപോലെ നടന്മാരെ വിഷമിപ്പിക്കുന്ന ചില വരികൾ ഇതിലുമുണ്ടു്.
‘കോകി വിരഹേണ പാരം–ബത–രാകേശനെക്കണ്ടുദാരം
കോകനദാഞ്ചിതാകാരം–വരം–കാണാഞ്ഞു നോക്കുന്നനേരം
ശുകമൊഴി നിജവരനന്യയാ–സഹ–സുഖമിഹനിവസന്തി ധന്യയാ
അകമതിലിതി ബഹുശങ്കയാ–ലയി–തവ മുലയിണ കാൺകയാൽ
ഏകമിഴിയതിലസൂയയുമനുനയശോകരസമിതരയാ കലതി യാ’
എന്ന വരികൾ ‘ഏകലോചനംകൊണ്ടു നിന്നെയും ശോകമോടപരേണ നോക്കുന്നു പതിയേയും’ എന്ന ഉത്തരാസ്വയംവരത്തിലെ വരികളെ അനുസ്മരിപ്പിക്കുന്നു. അതുപോലെതന്നെ ‘ജയ ജയ നാഗകേതന’ എന്ന പദത്തിന്റെ രീതിയിൽ,
‘പുണ്യജനാധിപതേ–കുശലം പരി-
പൂർണ്ണജലധേ–നിയതം’
എന്നൊരു മനോഹരപദവും ഇതിൽ കാണ്മാനുണ്ടു്. നാരദൻ ആ പദത്തെ ആടുമ്പോൾ ദുര്യോധനന്റെ മുഖത്തു് പല പല സ്തോഭങ്ങൾ തുടൎന്നു സ്ഫുരിപ്പിക്കേണ്ടിയിരിക്കുന്നു.
സംഗീതത്തിന്റെ നില നോക്കിയാലും രാവണവിജയം അന്യൂനമാണു്. സംഗീതകലാകോവിദന്മാരിൽ അഗ്രഗണ്യനായിരുന്ന സ്വാതിതിരുനാൾതമ്പുരാന്റെ സദസ്സിനു് അലങ്കാരഭൂതനായിരുന്ന ഈ കവീന്ദ്രനു് സംഗീതത്തിൽ എങ്ങനെ പാടവം ഇല്ലാതിരിക്കും?
രാവണവിജയത്തിൽ കരീന്ദ്രന്റെ കവിതാനതാഗി സൎവലക്ഷണസംയുക്തയായി പ്രശോഭിക്കുന്നു. ശബ്ദാൎത്ഥ വൈചിത്ര്യത്തിലും രസസ്ഫൂൎത്ത ിയിലും ഒരുപോലെ ഈ കവി ശ്രദ്ധിച്ചിട്ടുണ്ടു്. ശക്തി, നിപുണത, അഭ്യാസം, ലോകവ്യവഹാരജ്ഞാനം എന്നിങ്ങനെ ഒരു കവിയ്ക്കു് ആവശ്യം ഉണ്ടായിരിക്കേണ്ട സകല സാമഗ്രികളും സമഗ്രമായുണ്ടായിരുന്ന ഈ മഹാന്റെ കൃതി പ്രൗഢമാകാതിരിക്കാൻ സംഗതിയില്ലല്ലോ.
‘തസ്മിൻ സമുദാ യുധിനാ
യൽ പത്രം തേന താഞ്ച സമുദായുധിനാ
ഗിരമാമലകാമധുരാ-
മധരയ്യ ഗതാ ദുരന്തമലകാമധുരാ
വിഹായസംപ്രതി യതിതേ മുനീശ്വരേ
വിഹായസംപ്രതി വിശയം ധനേശിതുഃ
സമിത്സുനോ സമജനിതാസുഹൃത്തയാ
സമിത്സുകം സമജനിതാ സുഹൃത്തയാ’
എന്നിങ്ങനെ കോട്ടയം രാജാവിന്റെ രീതിയിലുള്ള യമകപ്പണികളും,
‘ആശേശേഽപി നിശാചരേശ്വരശരാവേശാവശേ മന്ത്രിണോ-
പ്യാശാമാശു തദാശുഗാ ശിതശരീരാശ്ശോകശക്ത്യാഽവിശൽ
ശശ്വത്തൽപിശിതാശവംകലശാംഭോരാശി നൈശാകര-
ച്ഛായം, കാശനികാശപേശലയശോരാശിസ്തതോഽജൃംഭത
ആജൗ ജിത്വാ ജവേന ജ്വലിതനിജഭുജാതേജസാ രാജരാജം
രാരാജദ്വാജിരാജീഗജപദജരജോജാലശുഷ്യജ്ജലാബ്ധിഃ
ജ്യാഘോഷവ്യാജഭാജാ ജഗതി ജയമയം ജാപയൻ ചാപവല്യാ
രാജാ സഞ്ജാതമോദപ്രജമനുജഭുജാം രാജതാദ്രിം ജഗാമ’
എന്നിങ്ങനെയുള്ള പ്രാസങ്ങളും ഇതിലുണ്ടെങ്കിൽ,
‘ആനീലനീരദദരാന്തരിതേന്ദുബിംബ-
ലീലാനുകാരി വദനം നിജമാദധാനാ
സഞ്ജാതവേപഥുമതിശ്ശിരസാ പ്രണമ്യ
മന്ദം ജഗാമ മുകളീകൃതപാണിരേഷാ.
കുലിതപുണ്യജനൈകസമാഗമാം
പൃഥുനിതംബവതീമളകാഞ്ചിതാം
അലഘുപീനപയോധരമണ്ഡിതാ
മചലഭൂമിരസൗ സമുപാവിശൽ.
മാ മാ സ്പൃശേതി മുഹുരപ്യനുയാചിതോഽപി
രാജീവകോരകകരാഞ്ജലിമുദ്രയൈവ
ഹാ ഹാ തദപ്സരസി കാമദവാതുരാത്മാ
ചിക്രീഡ തന്നിശി നിശാചരകുഞ്ജരോയം.’
ഈ മാതിരി അൎത്ഥ ചമൽക്കാരമുള്ള പദ്യങ്ങളും സുലഭങ്ങളാണു്.
കഥ: പ്രാരംഭത്തിൽ കവി ഇഷ്ടദേവതയേയും ദ്വേധാഗുരുവായിരുന്ന നാരായണൻ നമ്പൂരിപ്പാടിനേയും, ‘തുഷാരഗിരിനന്ദിനീഘനപയോധരാശ്ലേഷണപ്രസാദപിശുനോല്ലസന്മധുരമന്ദഹാസാനന’നായ ശിവനേയും, കിളിമാനൂർരാജവംശത്തിന്റെ കുലദൈവതമായ കിരാതരുദ്രനേയും നമിച്ചിട്ടു്,
‘വാണീ യസ്യ മനോരമാ കവലയാനന്ദപ്രദം യന്മുഖം
പാണീ സന്തതചിന്തിതാൎത്ഥ ഘടനാ ചിന്താമണീ ചാൎത്ത ിനാം
മീമാംസാപദമേവ മധ്യമലഘുശ്രുത്യന്തസഞ്ചാരിണീ
ദൃഷ്ടിസ്തന്ന്യ പമന്തരാ ഭഗവതീ വിദ്യാ കുതോ വൎത്ത തേ’
ഇത്യാദി രണ്ടു ശ്ലോകങ്ങളാൽ സ്വാതിതിരുനാൾതമ്പുരാന്റെ ബഹുമുഖമായ പാണ്ഡിത്യത്തെ വാഴ്ത്തുന്നു. കവിയുടെ വിനയം പ്രസ്തുത കൃതിയുടെ ആരംഭത്തിലും അവസാനത്തിലും യഥാക്രമം താഴെ കാണുന്ന,
‘തദീയകാരുണ്യവശംവദേന
കൃതം മയേദം ഖലു ബാലബുദ്ധ്യാ
വിനിശ്ചിതാൎത്ഥ പ്രതിഭാനവന്തഃ
വിപശ്ചിതഃ സമ്പ്രതി തത്ക്ഷമന്താം’
എന്നും,
‘വിജ്ഞാനം വിവിധാഗമേഷൂ ഭണിതൗ ഭംഗോഽപി ചേത്തംബുധാ
മുഷ്യന്തേ ഖലു ഗച്ഛതഃ സ്ഖലനമിത്യാപാദയന്തോ ഗുണാൻ
അജ്ഞാനാമിഹ സാഹിതീപ്രലപനേ കാ വാ കഥാ മാദൃശാ-
മവ്യക്താക്ഷരകോമളാം ശിശുഗവീംനോദാഹരിഷ്യന്തി ചേൽ’
എന്നീ പദങ്ങളിൽനിന്നു പ്രത്യക്ഷപ്പെടുന്നു.
കഥാവതരണശ്ലോകം കവിയുടെ പ്രഗത്ഭതയ്ക്കു് ഉത്തമസാക്ഷ്യം വഹിക്കുന്നു.
‘നിത്യം ശ്രീനീലകണ്ഠാൎച്ചനനിരതമതിഃ സിദ്ധവിദ്യാധരാണാ-
മുത്തംസീഭൂതപാദാംബുജയുഗളരുചിഃ ശ്രീനിവാസൈകധമോ
അത്യന്തം ശംഖപദ്മാദിഭിരനുപമിതൈസ്സാദരം സേവ്യമാനോ
വിഷ്വക്‍സേനാഭിഗുപ്തോ നിജ നഗരവരേ രാജരാജാ രരാജ’
ഈ ശ്ലോകത്തിനു് കുബേരപരമായ പ്രകൃതാൎത്ഥ ത്തിനു പുറമേ ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും ശ്രീപത്മനാഭപരമായും മഹാരാജപരമായും കവിപരമായും മൂന്നൎത്ഥ ങ്ങൾകൂടിയുണ്ടു്.
കുബേരൻ ഇങ്ങനെ സ്വനഗരിയിൽ വസിക്കുന്ന കാലത്തു് ഒരു ചന്ദ്രികാശോഭിതമായ രാത്രി പത്നീസമേതം ചൈത്രരഥം എന്ന തന്റെ ഉദ്യാനത്തിൽ പ്രവേശിച്ചു രമിക്കുന്നു.
അങ്ങനെ ഇരിക്കേ ഒരു ദിവസം ‘ഉദ്യച്ചാരുശശാങ്കശംഖധവളപ്രൗഢപ്രഭാഭാസുര’നായ നാരദൻ ശബ്ദബ്രഹ്മമയിയായ വീണയും കൈയിലേന്തിക്കൊണ്ടു് രാവണപീഡയാൽ കൈലാസാചലസമീപം താമസിച്ചുകൊണ്ടിരുന്ന കുബേരന്റെ അടുക്കൽ ചെന്നിട്ടു്,
‘ഈടെഴുന്ന ഭുജവാരിനിധി–ഈശനോടു സഖിയായ ധനേശ്വരൻ
പാടവമോടു യുധി നേൎക്കിലഹോ ഹൃദി പേടി തേടിയോടുമിന്നു ദശമുഖൻ’
എന്നുപദേശിച്ചു് ഒരു ശണ്ഠയ്ക്കു വഴിയുണ്ടാക്കുന്നു. എന്നിട്ടും ആ പുണ്യജനാധിപന്നു് സർമജനിതാസുഹൃത്തായ രാവണനോടു് യുദ്ധം ചെയ്യുന്ന വിഷയത്തിൽ കൗതുകം ജനിക്കുന്നില്ല. കവി ഇങ്ങനെ ധീരനെങ്കിലും സഹോദരസ്നേഹനിധിയായും സാത്വികഗുണസമ്പന്നനായും ഇരിക്കുന്ന കുബേരനെ ആദ്യമായി അവതരിപ്പിച്ചു് കാണികളിൽ തദ്ഗതമായ അനുകമ്പയെ ഉദ്ദീപിപ്പിക്കുന്നു. രാവണനോടു് യുദ്ധത്തിനു പുറപ്പെടുന്നതിനു പകരം അദ്ദേഹം അനുജനെ ദുഷ്പഥത്തിൽ നിന്നു നിവൎത്ത ിപ്പിക്കാൻ കഴിയുമോ എന്നു നോക്കുന്നതിനായി ഒരു ദൂതനെ അയയ്ക്കുന്നു. രാക്ഷസേശ്വരൻ ‘പ്രാലേയഭാനുകരലാളിത’മായ കേളീസൗധത്തിൽ ഇരുന്നു് സ്വ ദയിതയോടുകൂടി രമിച്ചുകൊണ്ടിരിക്കുന്ന അവസരത്തിൽ ആ ദൂതൻ വന്നുചേരുന്നു.
‘നിശമയ വചനം മേ നിരുപമഗുണാകാര (നിശമയ)
ശശധരനിഹ നാഥ ചാലവേ കുമുദിനീ
വിശസനമൊഴിപ്പതും വിരവൊടിന്നു കണ്ടാലും
പ്രാലേയഭാനുതൻ പാലോലും കരാമൃതം
പാനംചെയ്‍വതിനിന്നു സാദരം
ബാലികയാകുമൊരു ലീലാചകോരികയും
ലോലയായ് വസിപ്പതുമാലോകയ രമണ.’
എന്നുള്ള മണ്ഡോദരീവാക്യം എത്ര ഭാവസുരഭിലമായിരിക്കുന്നു എന്നു നോക്കുക. കഥകളികളിലെ ദമ്പതിമാർക്കു് ചന്ദ്രനും ചകോരവും ആമ്പലുമൊക്കെയല്ലാതെ മറ്റു സംഭാഷണവിഷയങ്ങളൊന്നുമില്ലേ? എന്നു ചോദിക്കുന്നവർ ഈ മാതിരി പദങ്ങൾ വായിച്ചു നോക്കട്ടെ. വൎണ്ണനാസാമഗ്രികൾ ഇവയൊക്കെത്തന്നെ ആയിരുന്നാലും നവംനവങ്ങളായ ഉല്ലേഖങ്ങൾ ആണു് പ്രൗഢകവികളുടെ കൃതികളിൽ കാണുന്നതു്. തന്ദ്രീകണ്ഠോത്ഥിതങ്ങളായ ഏഴു സ്വരങ്ങളാണല്ലോ ഗായകനുള്ള കരുക്കൾ. എന്നാൽ അവയെക്കൊണ്ടു് അയാൾ എന്തെല്ലാം രാഗങ്ങളിൽ ഏഴു സ്വരങ്ങൾ തന്നെ ഇല്ല. മോഹനരാഗത്തിൽ ഷഡ്ജ, ഋഷഭ, ഗാന്ധാരപഞ്ചമധൈവതങ്ങൾ മാത്രമേ ഉള്ളു. എന്നിട്ടും ഓരോ ഗായകനും ആ രാഗത്തെ ഓരോവിധത്തിലാണല്ലോ ആലാപിക്കുന്നതു്. അതുപോലെ തന്നെയാണു് കവികളുടേയും നില.
ധനദദൂതൻ വന്നു്,
‘പാരിടമഖിലവും പാരാതെ നിന്റെ
സാരാനലങ്കൽ നീയെരിച്ചു–എന്നല്ല പര-
ദാരങ്ങളെയപഹരിച്ചു–ഈവണ്ണമോരോ
ഘോരദുരിതോരുജലനിധി–താരണേ ഗതിയാരയേ?–തവ
ചേരുവതില്ലവയൊന്നുമഹോ–ബഹുപാപം–അരുതിനി ജനതാപം.’
എന്നുള്ള പ്രണയമസൃണമായ രാജരാജനിയോഗത്തെ അറിയിക്കുന്നു. രാവണൻ അതു കേട്ടു് സഭ്യാചാരംപോലും മറന്നു് ആ ധനദദൂതനെ ശമനദൂതവശംവദനാക്കിത്തീൎക്കുന്നു.
‘ധനദകിങ്കരജീവിതചൎവണ ക്ഷണവിബുദ്ധനിജാസിഭുജംഗമ’നായ ആ രാക്ഷസേശ്വരൻ അനന്തരം ‘നിജഗദേരിതരൂക്ഷനിരീക്ഷണ’ന്മാരായ മന്ത്രിമാരോടു് ധനദരാജ്യാക്രമണത്തിനു വട്ടംകൂട്ടാൻ ആജ്ഞാപിക്കുന്നു. അവരുടെ ഗൎജ്ജ നങ്ങൾ കേട്ടാൽ ‘കൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി’ എന്ന പഴമൊഴിയുടെ സ്വാരസ്യം മനസ്സിലാവും. ആ മന്ത്രിമാരുടെ ദുരുപദേശങ്ങൾ എല്ലാം കേട്ടിട്ടു് വിഭീഷണൻ പറയുന്നു:
‘പ്രീതിവചനമുരചെയ്‍വതിനായിഹ–പ്രേരിതനായി മുദാ
ദൂതനവനുടയ വധമിതുചെയ്തതു ദുരീകൃതവിനയം.
യാതുകുലജലധിതന്നിലുദിച്ചൊരു രാകാരമണ ഭവാനിഹ ചെയ്‍വതു
ജാതുചിദപി ചിതമല്ല; കളക ഹൃദി ജാതമായ കോപമിന്നു സമ്പ്രതി’
രാവണനുണ്ടോ അതു വകവയ്ക്കുന്നു.
‘ജാതാ ന തേ മനസി ലജ്ജാപി ഹാ ഹന്ത
വാതൂലതൂലചപലാത്മൻ’
എന്നു് അനുജനെ അധിക്ഷേപിച്ചിട്ടു് കുബേരഗേഹത്തിലേക്കു് ഉടൻ പുറപ്പെടാൻ അവൻ മന്ത്രിമാരോടു് ആജ്ഞാപിക്കുന്നു.
‘തസ്മിൻ സമുദായുധിനാ’ എന്നു മുൻപുദ്ധരിച്ച ശ്ലോകത്തിൽ വിഭീഷണഗീരിനെ ‘ആമലകാ മധുരാ’ എന്നു കവി വൎണ്ണിച്ചിരിക്കുന്നതിന്റെ സ്വാരസ്യം നോക്കുക. നെല്ലിക്ക വായിലിട്ടാൽ പെട്ടെന്നുണ്ടാകുന്ന രസം കയ്പു കലൎന്ന പുളിപ്പാണല്ലോ. എന്നാൽ പിന്നീടു് മധുരമായി തോന്നാതിരിക്കയില്ല. ബുദ്ധിഹീനനായ രാവണൻ യഥാർത്ഥത്തിൽ മധുരമായ ആ ഗീരിനെ പെട്ടെന്നുണ്ടായ അഹൃദ്യതനിമിത്തം അനാദരിച്ചു കളയുന്നു.
ഇപ്രകാരം മന്ത്രിമാരെ നേരത്തേ പറഞ്ഞയച്ചിട്ടു് രാവണൻ സമസ്തസൈന്യസമേതം അളകയിലേക്കു തിരിക്കുന്നു. ആദ്യമായി പ്രഹസ്തനാണു് യുദ്ധത്തിനു ചെല്ലുന്നതു്; മാണിചരൻ എന്ന കുബേരഭൃത്യൻ അയാളോടെതിരുടുന്നു. യുദ്ധം നടന്നുകൊണ്ടിരിക്കേ സൂര്യനും അസ്തമിക്കുന്നു.
ആ കുലപൎവതത്തിന്റെ നിമ്നോന്നതങ്ങളായ തടങ്ങളിൽ രാത്രികാലത്തു സഞ്ചരിപ്പാൻ വിഷമമായതുകൊണ്ടു് രാവണസൈന്യം അവിടെത്തന്നെ ഒരിടത്തു പാളയമടിക്കുന്നു. എന്നാൽ രാവണനോ? മദനപരവശനായി ചുറ്റിനടക്കുന്നു. അങ്ങനെ ഇരിക്കവേ ആണു് രംഭ എന്ന അപ്സരസ് നളകൂബരഗൃഹത്തിലേക്കു നടന്നു പോകുന്നതായി അവൻ കാണുന്നതു്. രംഭയുടെ പോക്കു വൎണ്ണിക്കുന്ന,
‘അതിമൃദുപദന്യാസൈർയാന്തീം സ്വനൂപുരശിഞ്ജിതാൽ
പ്രതിപദമപി സ്ഥിത്വോച്ഛ ്വാസാൻ നിയമ്യവി മുഞ്ചതീം;
സഭയമപദേപ്യാതന്വാനാം ദൃശൗ നവനീരദ
പ്രതിരുചിനിചോളാന്തൎലീനാം ജഗാദ ദശാനനഃ’
എന്ന ശ്ലോകം നോക്കുക. എത്ര മനോഹരമായ ചിത്രം!
പതുക്കെപ്പതുക്കേ കാൽ വച്ചു്, തന്റെ കാൽച്ചിലമ്പൊലിനിമിത്തം ഓരോ അടി വയ്ക്കുമ്പൊഴും നിന്നുനിന്നു്, ശ്വാസം അടക്കി വീണ്ടും വിട്ടുവിട്ടു് അസ്ഥാനത്തിലും ചകിതമായ ദൃഷ്ടികളെ നയിച്ചു നയിച്ചു് പുതുമേഘകാന്തി കലൎന്നു നീലനിചോളത്താൽ ശരീരം മറച്ചു് അവൾ സ്വകാമുകന്റെ സങ്കേതസ്ഥാനത്തേക്കു പോകുന്ന പോക്കു് നമുക്കു പ്രത്യക്ഷമായി കാണാം.
ഇനിയത്തെ രംഗങ്ങൾ ആണു് ഈ കഥയിലെ ഏറ്റവും ഹൃദ്യമായ ഭാഗം. ഈ രാവണനു് അഴകിയരാവണൻ എന്നാണു് സാധാരണ പേർ പറഞ്ഞുവരുന്നതു്.
‘രാകാധിനാഥ രുചിരഞ്ജിതനിശായാ-
മേകാകിനീ ചരസി കാസി കളവാണീ
നീലനിചോളേന നിഹ്നുതമിതെങ്കിലും
ചാലവേ കാണുന്നു ചാരുതരമംഗം
കാളിന്ദീവാരിധിയിൽ ഗാഹനം ചെയ്തൊരു
കാഞ്ചനശലാകതൻ കാന്തിയതുപോലവേ.
നാരീകുലാഭരണഹീരമണിയായ നീ
ആരോമലേ സുതനു ആരുമയോ രമയോ?
ആരെന്നു കേൾപ്പതിനു പാരമിഹ കൗതുകം
പാരാതെ ചൊൽക നീ ഭാരതിയോ രതിയോ?
പ്രകൃതിജിതപല്ലവം പീയുഷപൂരിതം
ശുകമൊഴി പൊഴിഞ്ഞിടും സുസ്മിതശ്രീപദം
സകൃദപി തവാധരം തന്നുവെന്നാകിലോ
സുകൃതനിധി ഞാനെന്നു സുദതി വരുമിന്നഹോ
ഈരേഴു പാരിനിന്നീശനായുള്ള ഞാൻ
മാരാതിരേകശരമാല്പിണകയാലെ
താരാധിനാഥമുഖി താവകവശംവദൻ
പോരേ മനോജരണപോരിനു വിസംശയം.’
രാവണനേ അവലംബിച്ചു നില്ക്കുന്ന സ്ഥായിയായ വീരരസത്തിനു കോട്ടം വരാതെയും എന്നാൽ ശൃംഗാരരസം നല്ലപോലെ സ്ഫുരിപ്പിച്ചും ആടിയെങ്കിൽ മാത്രമേ ഈ രംഗം സഹൃദയന്മാർക്കു് രുചിക്കൂ എന്നു പറയേണ്ടതില്ലല്ലോ.
രംഭയുടേയും അതിനെത്തുടൎന്നു ള്ള രാവണന്റേയും പദങ്ങൾ അതിമനോജ്ഞമായിട്ടുണ്ടു്. ആ അപ്സരസ്ത്രീ ‘മാ മാസ്പൃശേതി’ പിന്നെയും പിന്നെയും യാചിച്ചിട്ടും വകവയ്ക്കാതെ രാവണൻ ബലാൽക്കാരം പ്രയോഗിച്ചു് അവളോടുകൂടി ക്രീഡിക്കുന്നു.
ഇനി യുദ്ധരംഗമാണു്. രാവണകിങ്കരന്മാർ മാണിചരനോടു് എതിരിട്ടു് പരാജിതരായ്ഭവിക്കുന്നു. അനന്തരം രാവണൻ തന്നെ യുദ്ധത്തിനു് ഒരുങ്ങുന്നു. യുദ്ധോദ്യുക്തനായ രാവണനെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘സംവൎത്ത ോദ്രിക്തസംകൎഷണവദനഹുതാശോൽബണജ്ജ്വാലമാലാ
ദന്ദഹ്യദ്ഭൂതജാതപ്രതിഭയവിപുലോദ്ധൂമധൂമ്രാമവസ്ഥാം
യദ്ദോൎദണ്ഡപ്രതാപാനലപിഹിതജഗന്മണ്ഡലം സഞ്ജഗാഹേ
സോഽയം ഗാഢാവലിപ്തോദ്ഭടഭടപടലപ്രൗഢിമാഢൗകതേ സ്മ’
അങ്ങനെ ഇരിക്കുന്ന ഈ രാവണൻ യുദ്ധത്തിനായി അണയുന്നതു കണ്ടു് ഭയവിഹ്വലമായ യക്ഷസൈന്യം വിവരം കുബേരനെ അറിയിക്കുന്നു.
‘കല്പാന്തോദ്ഭ്രാന്തസിന്ധുപ്രചുരതരതരംഗാവലീസംഗഭംഗ-
പ്രക്ഷുഭ്യത്ക്ഷീരരാശിധ്വനിശ മനപടുക്ഷ്വേളിതാപൂരിതാശ’
നായ രാവണൻ, ‘ബദ്ധാടോപാതിരേകസ്ഫുരദധരപുടപ്രാന്ത സംഭ്രാന്തജിഹ്വ’നായി വന്നണഞ്ഞതു കണ്ടു് കുബേരൻ യുദ്ധത്തിനുതന്നെ സന്നദ്ധനാകുന്നു. എന്നാൽ അദ്ദേഹം ‘ആശരേശ്വരശരാവേശവനാ’യ് ഭവിക്കുന്നു. മന്ത്രിമാരെല്ലാം ഓടിക്കളയുന്നു. ‘പിശിതാശവംശകലശാംഭോരാശിനൈശാകരച്ഛായാകാശനികാശപേശലയശോരാശി’ ജൃംഭിക്കുന്നു.
അനന്തരം അളകാപുരിയ്ക്കു നേരിട്ട അവസ്ഥയെ ‘ഏണാങ്കചൂഡസഖി ബാണങ്ങളേറ്റുടലിൽ വീണാശു സംയതി തളൎന്നു ’ എന്നു തുടങ്ങുന്ന ഒരു ദണ്ഡകത്തിൽ മനോഹരമായി വൎണ്ണിച്ചിരിക്കുന്നു.
അനന്തരം രാവണൻ തന്റെ പുഷ്പകവിമാനത്തിൽ കയറി ശങ്കരശൈലലക്ഷ്മിയെ കാണുവാനായി ആകാശമാൎഗ്ഗേണ ഗമിക്കവേ സിദ്ധവധൂജനങ്ങൾക്കു് അകാണ്ഡത്തിലുള്ള നീലംബുജാളിധിഷണ ജനിക്കുന്നു. നന്ദി രാവണനെ എതിൎത്തു പിൻവാങ്ങുന്നു; രാവണൻ കൈലാസത്തെ എടുത്തുയൎത്തു ന്നു; തത്സമയം ശാശ്വതിയായ ഗിരിസുതാ സൗദാമിനി ‘ഹരശാരദാംബുദ’ത്തെ അപ്രതീക്ഷിതമായി ഗാഢസമാശ്ലേഷം ചെയ്യുന്നു. അപ്പോൾ ശിവനാകട്ടെ പാദാഗ്രംകൊണ്ടു് പൎവതത്തെ തെല്ലൊന്നു് അമൎത്തു ന്നു. രാവണന്റെ ഇരുപതു കൈകളും മലയുടെ ഇടയിൽപെട്ടു് ചക്കിൽപ്പെട്ട കരിമ്പിൻതണ്ടുകളുടെ അവസ്ഥയെ പ്രാപിക്കുന്നു. തത്സമയം അവന്റെ മദം തെല്ലൊന്നു ശമിക്കുന്നു. അവന്റെ നാവുകളിൽനിന്നു് സ്തുതിഗാനങ്ങൾ നിർഗ്ഗമിക്കുന്നു. സംപ്രീതനായ ഭഗവാൻ ‘തുഷ്ടോഹംതവ സ്തുതിവചനാൽ’ എന്നരുളിച്ചെയ്തിട്ടു് എന്തു വരം വേണമെന്നു ചോദിക്കുന്നു. രാവണൻ അതു കേട്ടു്,
‘ആയുധമൊന്നരുളീടണമയി–പര-
മായുരപി തവ പാദാബ്ജം
ആയതുപോലെ ഭജിച്ചീടുവതി-
നായൊരു കരുത്തു ലേശവുമധുനാ’
എന്നു പ്രാൎത്ഥ ിക്കുന്നു. ശിവൻ അപേക്ഷ അനുസരിച്ചു്,
‘സങ്ഗരചതുരത കലരുന്നൊരു ചതു-
രങ്ഗബലേന നീ സാകം
തുങ്ഗമോദമൊടു വാഴുക ലങ്കയിൽ
മങ്ഗലമിനിയും വരുമിഹ മെല്ലേ’
എന്നു് ആശീൎവദിക്കുന്നു. ഇതാണു് കഥാസംക്ഷേപം.
15.63 സന്താനഗോപാലം തുള്ളൽ
നമ്പ്യാരുടെ ശൈലി അനുസരിച്ചു് തുള്ളൽ എഴുതി വിജയം നേടീട്ടുള്ള അപൂൎവം ചിലരിൽ ഒരാളായിരുന്നു ഈ പ്രൗഢകവി എന്നു് ആരും സമ്മതിക്കും. ഒരു ഫലിതരസം ഇതിൽ സൎവത്ര വ്യാപിച്ചിരിക്കുന്നു.
൧. ‘അന്തമില്ലാതുള്ള ശബ്ദാഗമത്തിന്റെ
ഗന്ധമെന്നാലും ഗ്രഹിക്കാത്ത പൂരുഷൻ
ഗ്രന്ഥം ചമപ്പാൻ തുടങ്ങുന്നതു നല്ല
പന്തിയാമെന്നു തോന്നുന്നില്ലെനിക്കെടോ.
കുന്തിരിക്കും വിറ്റു കാലം കഴിപ്പവൻ
കുന്തപ്പയറ്റു തുടർന്നാൽ നടക്കുമോ?’
… … …
… … …
൨. ‘പണ്ടുള്ളതൊക്കെയും പാരം മനോജ്ഞമി
ന്നുണ്ടായിടുന്നതിലൊന്നിലുമില്ലൊരു
പണ്ടമെന്നേവം പറഞ്ഞു ചിരിക്കുന്ന
പണ്ടങ്ങൾ സാഹിത്യസാരം ഗ്രഹിക്കുമോ?’
കവി ഒരു യാഥാസ്ഥിതികനായിരുന്നില്ലെന്നു് ഇതിൽനിന്നു് നമുക്കു ഗ്രഹിക്കാം.
൩. ‘കണ്ടാലറിവാൻ തനിക്കെളുതല്ലാഞ്ഞു
കണ്ടവരോടു ചോദിച്ചറിഞ്ഞിന്നിതു
കൊണ്ടു ദുഷിച്ചു നടക്കും ജനത്തിന്റെ
കണ്ഠം തുളച്ചവൻ കശ്മലൻ പത്മജൻ’
ഇന്നത്തെ രീതിയിലുള്ള പണ്ഡിതന്മാർ അന്നും ഉണ്ടായിരുന്നോ?
൪. ‘തോപ്പനാർ പട്ടർ മധുരക്കറി വച്ചു
വാൎപ്പിന്നരികേ സ്ഥലം പോട്ടുകൊണ്ടുടൻ
വീൎപ്പു വിടാതവൻ നാല്പതു കോരിക
പാൽപ്രഥമൻ ചെലുത്തീടിനാനക്ഷണം.
വായ്പുള്ള മോഹം നിലയ്ക്കാഞ്ഞു പിന്നെയും
ആൎപ്പും വിളിച്ചു കുടിച്ചുതുടങ്ങി പോൽ.
സാപ്പാടു മോഹിച്ചു സാഹസം ചെയ്കുയാ-
ലൂപ്പാടു വന്നുപോയെന്നല്ല രാത്രിയിൽ
കാൎപ്പാസപഞ്ചകം ദാനം കഴിക്കുവാൻ
തീൎപ്പായ് വിധിച്ചുപോൽ ശേഷമെല്ലാവരും.
ആൾപ്പിടിയിൽ കാലനെത്തിയാൽ കണ്ണുകൊ-
ണ്ടൂപ്പിടി കാട്ടിയാൽ മിണ്ടാതെ പോകുമോ?’
ഈ വിദ്വൽകേസരി യൗവനദശയിൽതന്നെ കാലധൎമ്മം പ്രാപിച്ചുപോയതു് കൈരളിയുടെ ഭാഗ്യദോഷമെന്നേ പറയേണ്ടു.
15.64 അരിപ്പാട്ടു വാരിയന്മാർ
വളരെ പുരാതനകാലം മുതൽക്കേ അരിപ്പാട്ടു വാരിയന്മാർ വലിയ പണ്ഡിതന്മാരായിരുന്നതിനു പുറമേ നല്ല ഭാഷാഭിമാനികളും ആയിരുന്നു. ഇവരിൽ കൊച്ചുപിള്ള വാരിയർ ൯൭൫-ൽ ജനിച്ചു. അദ്ദേഹം വലിയ പണ്ഡിതനായിരുന്നതിനു പുറമേ, നല്ല ജൗതിഷികനുമായിരുന്നു. സ്വാതിതിരുനാൾ തമ്പുരാന്റേയും ഉത്രംതിരുനാൾ തമ്പുരാന്റേയും പള്ളിവായനയ്ക്കായി ൯൯൫-ാമാണ്ടു് അദ്ദേഹം നിയമിക്കപ്പെട്ടു. ഇരയിമ്മൻതമ്പി അദ്ദേഹത്തിന്റെ ഒരു ഉത്തമമിത്രമായിരുന്നു. ഒൻപതു കൊല്ലത്തോളം വാരിയർ തിരുവനന്തപുരത്തു താമസിച്ചു. സ്വാതിതിരുനാൾ നാടുനീങ്ങിയ വൎഷത്തിൽതന്നെ അതായതു് ൧൦൨൨-ൽ വാരിയരും മരിച്ചു. ഉൎവശീസ്വയംവരം ആട്ടക്കഥ കാളിദാസന്റെ വിക്രമോൎവശീയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം രചിച്ചിട്ടുള്ളതാണു്.
‘നൃപേന്ദ്രകുലശേഖരക്ഷിതപസോദരസ്യോജ്ജ്വല
പ്രശാന്തഗുണശാലിനോ യുവമഹീപതേരാജ്ഞയാ
കൃതാം കിമപി കേനചിത്ത്വഭിനയോചിതാമുൎവശീ-
സ്വയംവരകഥാം ബുധാഃ ശ്രവണഗോചരീകുൎവതാം’
എന്നിങ്ങനെ ഇക്കഥ മാൎത്ത ാണ്ഡവർമ്മ യുവരാജാവിന്റെ ആജ്ഞാനുസരണം രചിക്കപ്പെട്ടതാണെന്നു് കവി തന്നെ പ്രസ്താവിച്ചിട്ടുണ്ടു്. ഇക്കഥയ്ക്കു് ഇപ്പോഴും പ്രചാരമുള്ളതായിക്കാണുന്നു. മാതൃകയ്ക്കായി ഒരു ഭാഗം ഉദ്ധരിക്കാം.
‘പെണ്മണിമാരും വെണ്മയിൽ വിലസി
പൂഞ്ചികരേ പുതുമലരും ചൂടി
വാൎമുലതന്നിൽ കളഭമണിഞ്ഞു
പരിമളപനിനീർ ചെറ്റു ചൊരിഞ്ഞു
കണ്ണിണതന്നിൽ കജ്ജളഭംഗി
കുണ്ഡലകാന്ത്യാ കാതു വിളങ്ങി
ചെങ്കഴൽ നൂപുരരണിതംപൂണ്ടു
പൊൻകടകം മൃദുപാണിയിലാണ്ടു
തോടി വരാളിയമെന്നിവ രാഗം
വൎണ്ണം ക്യാൽധരുവെന്ന വിശേഷം
വൎണ്ണിപ്പാനുളവായഭിഷേകം
നൎമ്മകലാരസമൊന്നു പകൎന്നു
തമ്മിൽ ചില വക വാക്ക തുടൎന്നു.’
അരിപ്പാട്ടു കൊച്ചുപിള്ളവാരരും ഗോവിന്ദവാരരും കൊച്ചുകൃഷ്ണവാരരും സഹോദരന്മാരായിരുന്നു. അവൎക്കു് തിരുവനന്തപുരത്തു് നിത്യച്ചിലവിൽനിന്നു് ചില പതിവുകൾ അനുവദിച്ചു കൊടുത്തിട്ടുമുണ്ടായിരുന്നു. കൊച്ചുതമ്പുരാക്കന്മാരെയും രാജപുത്രന്മാരെയും സംസ്കൃതം പഠിപ്പിക്കുന്ന ജോലിയായിരുന്നു അവൎക്കുണ്ടായിരുന്നതു്. അരിപ്പാട്ടു കിഴക്കേടത്തു രാമവാരിയർ ഇന്ദുമതീസ്വയംവരം ആട്ടക്കഥ രചിച്ചിട്ടുണ്ടു്. സാഹിത്യഗുണം കൊണ്ടു് അതു് ഉൎവശീസ്വയംവരത്തെ അതിശയിക്കുന്നുണ്ടെങ്കിലും അതിനു് വലിയ പ്രചാരം സിദ്ധിച്ചിട്ടില്ല.
‘ദിഷ്ടേഽസ്മിൻ പരപുഷ്ടസൃ്ഷ്ടമധുരോദഘു്ഷ്ടേ സുധാംശുപ്രഭാ-
പുഷ്ടേ തുഷ്ടിദചൂതയഷ്ടി മധുവൃഷ്ട്യാമോദിതോത്യാനകേ
ദൃഷ്ട്വാ സ്വേഷ്ടതമാം ഹി ധൃഷ്ടമദനാവിഷ്ടാന്തരംഗപ്രിയാം
ഹൃഷ്ടോഽസൗ ശുഭഗാമഭീഷ്ടകുശലാ സ്പഷ്ടം സമാചഷ്ട താം.’
എന്നിങ്ങനെ പരുഷവ്യഞ്ജനബഹുലമായ ഒരു ശ്ലോകംകൊണ്ടു് ശൃംഗാരപദത്തെ അവതരിപ്പിക്കുന്ന കവി തൽപരിഹാരമായ രൗദ്രരസത്തെ മധുരാക്ഷരങ്ങളെക്കൊണ്ടു സ്ഫുരിപ്പിക്കാൻ നോക്കീട്ടുണ്ടു്. മാതൃകയ്ക്കായി നൎമ്മദാനദിയുടെ ഒരു വൎണ്ണന താഴെ ചേൎക്കുന്നു:
‘നൎമ്മദനദിയിതു മമ ഹൃദി ശൎമ്മദയധികം സപദി
നിൎമ്മലജലകണംകൊണ്ടു ബത മാൎഗ്ഗശ്രമം കളയുന്നു
ഊൎമ്മികൾഘനനിഭങ്ങളതിൽ കൂൎമ്മങ്ങളനവധി പാരം
ദുൎമ്മദംപൂണ്ടു കളിക്കുന്നതു കണ്ടാൽ സമ്മോഹനമിതെത്രയും
സ്മേരപത്മമാം മുഖവുമളിപൂരമാം കചഭരവും ഹംസ-
വിരാവമാം വാക്കുംകൊണ്ടു നാരീസാമ്യം മഹനീയം.
പോഥോധി തന്റെ നാരിമാരിൽ പ്രഥമകളത്രമിവൾ തന്നെ
തീരത്തു ശിഖിപിഞ്ഛംകൊണ്ടു താലവൃന്തം വീശുന്നു;
കോകിലകുലമാലാപൈരലമാകവേ സേവിക്കുന്നു;
വാഹിനീതടമധിവസതു സുഖം വാഹിനി രിപുനാശിനി.’
15.65 ഉത്രംതിരുനാൾ മാൎത്താണ്ഡവൎമ്മമഹാരാജാവു്
കഥകളിപ്രിയനായിരുന്ന ഈ മഹാരാജാവു് ൯൯൦-ൽ ജനിച്ചു. അവിടുത്തെ മാതാവായിരുന്ന ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു്, തിരുമനസ്സിലേക്കു് ഒരു തിരുവയസ്സു തികയും മുമ്പേ നാടുനീങ്ങി. മാതൃഷ്വസാവായ പാൎവതീറാണിയും പിതാവായ രാജരാജവർമ്മകോയിത്തമ്പുരാനും ആണു് അവിടുത്തെ വളൎത്ത ിയതു്. ഇംഗ്ലീഷ് ചികിത്സയിൽ അവിടുന്നു് അതിനിപുണനായിരുന്നു. അവിടുത്തെ പള്ളിവായന നടത്തിയതു് ഹരിപ്പാട്ടു് കൊച്ചുപിള്ളവാര്യരാണു്. ൧൦൨൨-ാമാണ്ടു് സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങിയപ്പോൾ അവിടുന്നു് രാജ്യഭാരം ഏറ്റു. മൂന്നു കൊല്ലം കഴിഞ്ഞു് തുലാപുരുഷദാനവും ൧൦൨൯-ൽ ഹിരണ്യഗൎഭദാനവും നടത്തിയിട്ടു് കുലശേഖരപ്പെരുമാൾ എന്ന സ്ഥാനം കൈക്കൊണ്ടു.
അവിടുന്നു് കഥകളിക്കാരെ വേണ്ടപോലെ പ്രോത്സാഹിപ്പിച്ചുവന്നു. ഈ തിരുമനസ്സിലെ സേവകനും പള്ളിയറവിചാരിപ്പുകാരനും ആയിരുന്ന പുന്നയ്ക്കൽ ഈശ്വരപിള്ള ഒരു പ്രസിദ്ധ നടനായിരുന്നു. കൊട്ടാരത്തിലെ കഥകളിയോഗത്തിൽ നല്ല രസവാസനയോടുകൂടിയ വേറെയും അനേകം നടന്മാരുണ്ടായിരുന്നു. വടക്കുനിന്നും ഒന്നാന്തരം നടന്മാരെ വരുത്തി ആടിച്ചു് നല്ല നല്ല സമ്മാനങ്ങൾ അദ്ദേഹം നൽകുകയുണ്ടായിട്ടുമുണ്ടു്. അവിടുത്തെ ആജ്ഞപ്രകാരമാണു് കോട്ടയ്ക്കകത്തു് കേരളവിലാസം എന്നൊരു അച്ചുക്കൂടം സ്ഥാപിച്ചു് അൻപത്തിനാലു ദിവസത്തെ കഥകൾ അച്ചടിപ്പിച്ചതു്. ആ പ്രസ്സിൽ നിന്നു് സ്വാതിതിരുനാൾ തമ്പുരാന്റേയും ഇരയിമ്മന്റേയും മണിപ്രവാളപദങ്ങളും, എഴുത്തച്ഛൻ, നമ്പ്യാർ ഇവരുടെ കൃതികളും പ്രസിദ്ധീകരിക്കയുണ്ടായി. മലയാളക്കരയിൽ സ്വദേശികളുടെ വകയായുണ്ടായ ആദ്യത്തെ പ്രസ്സു് അതായിരുന്നു എന്നു പറയാം.
ഉത്രംതിരുനാൾ സിംഹദ്ധ്വജചരിതം എന്നൊരു ആട്ടക്കഥയുണ്ടാക്കീട്ടുണ്ടു്. അവിടുത്തേക്കു് ആടാനും വശമായിരുന്നു. ആ കഥയിൽനിന്നു് ഒരു ഭാഗം ഉദ്ധരിക്കാം.
‘രമ്യാമമ്ലാനശോഭാം ശിരസി പരിമളൽ പുഷ്പഭാരപ്രസൎപ്പ-
ന്മാദ്ധ്വീസാരപ്രലോലഭ്രമരപരിലസച്ചാരുപര്യന്തദേശാം
ജംഭാരിപ്രൗഢനാരീനിവഹകരതലൈൎല്ലാളിതാം സുന്ദരാംഗീം
രാജാ പ്രാവോചദേവം രഹസി നിജ വധൂം വീക്ഷ്യ മന്ദാരലക്ഷ്മീം.
കാന്തേ ശൃണു നീ മാമകവാക്യം പൈന്തേൻവാണിമണേ
ശാന്തേ മാനിനി സമേജഗാമിനി ചാന്തേലുംമുലമാർകലഹിതേ
കളിയല്ലിന്നു മാം കാമനിതാ വന്നു കളമൊഴി പാരം വലയിക്കുന്നു;
കളകയി ബാലേ വ്രീളയിദാനീം കളഹംസോരുമദാപഹഗമനേ.
സുരുചിരശീലേ വരിക സകാശേ സുരഭിലമാകിയൊരുദ്യാനദേശേ
സുരതകേളികൾ ചെയ്തു മരുവീടണം സരസിജദളമിഴി ശശിധരവദനേ
മഞ്ജുളതരാകൃതേ മാമകഗാത്രം കഞ്ജശരങ്ങൾക്കായഹോ പാത്രം.
രഞ്ജിതമനസാ കോമളസദനേ അഞ്ജസാ രമിക്ക നാം പൂമയശയനേ’
ഉത്രംതിരുനാൾതമ്പുരാൻ കൊല്ലവർഷം ൧൦൩൬-ാമാണ്ടു വരെ രാജ്യം ഭരിച്ചു. അവിടുത്തേ കാലം പൊതുവേ ജനങ്ങൾക്കു ക്ഷേമപ്രദമായിരുന്നു. ഈ മഹാരാജാവിന്റെ പ്രീതിയ്ക്കു പാത്രമായിരുന്ന കൊച്ചുകുറുപ്പുകാര്യക്കാർ (൯൮൪–൧൦൩൪) ചുന്താചരിതം ആട്ടക്കഥ എന്നൊരു ദുഷ്കാവ്യം രചിച്ചിട്ടുണ്ടു്. അദ്ദേഹം പറവൂർ മേക്കാട്ടുവീട്ടിലെ ഒരംഗമായിരുന്നു. തിരുവനന്തപുരത്തു് പെരുന്താന്നി കിഴക്കേവീടായിരുന്നു ഭാര്യാഗൃഹം. കുറേക്കാലം തഹശീലുദ്യോഗം വഹിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ ഗോദവൎമ്മകോയിത്തമ്പുരാൻ (൯൮൭–൧൦൪൫) മുചുകുന്ദമോക്ഷം എന്നൊരു ആട്ടക്കഥയും, പുണർതം തിരുനാൾ രവിവർമ്മകോയിത്തമ്പുരാൻ(൯൮൨—൧൦൫൫) സീതാവിജയം ആട്ടക്കഥയും, പൈവള്ളി സുബ്രഹ്മണ്യൻ പോറ്റി (൯൯൩–൧൦൫൨) പാൎവതീപരിണയം, നരകാസുരവധം മുതലായി അനേകം ആട്ടക്കഥകളും, അമ്പലപ്പുഴത്തിരുമുല്പാടു് സ്യമന്തകം, പാൎത്ഥ വിജയം എന്നു രണ്ടു കഥകളും രാജരാജവൎമ്മകോയിത്തമ്പുരാൻ (൯൮൮–൧൦൫൯) ദാരികോത്ഭവം ആട്ടക്കഥയും ഇക്കാലത്തു നിൎമ്മിക്കയുണ്ടായി.
15.66 വാസുനമ്പി
ഇദ്ദേഹം പത്താംശതകത്തിന്റെ അവസാനഘട്ടത്തിൽ–൯൯൧-ാമാണ്ടിടയ്ക്കു–ജനിച്ചു. ഗൃഹം കുറുമ്പ്രനാട്ടുതാലൂക്കിൽ ലോകനാൎകാവിൽ ക്ഷേത്രത്തിനു സമീപമായിരുന്നു കടത്തനാട്ടു് ഉദയവൎമ്മതമ്പുരാന്റെ ആശ്രിതനായിരുന്നത്രേ. അനേകം സ്തോത്രങ്ങൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതം ആട്ടക്കഥ അദ്ദേഹത്തിന്റെ കൃതിയാകുന്നു. കവിത സാമാന്യം നന്നെങ്കിലും കഥയ്ക്കു വലിയ പ്രചാരമൊന്നുമില്ല. മാതൃകയ്ക്കു് ഒരു പദം താഴെ ചേൎക്കുന്നു.
‘ബാലാനിലാകുലിതകോമളപുഷ്പവല്ലീ
മാലാഗളദ്രസമയേ സമയേ നരേന്ദ്രഃ
ലീലാവിനോദരസികോഽയമുവാച വാചം
ബാലാജനം ഖലു കദാചന ബന്ധുരാംഗഃ’
‘മാനിനിമാർകുലമൗലിമാലികമാരേ നിങ്ങൾ
മാനസമഴിഞ്ഞു കേൾപ്പിൻ മാമകമൊഴികൾ
മാരുതരഥേന വന്നു മാകന്ദകണങ്ങളെ
മാരനും ധനുഷി ചേൎത്തു മാരിപോലേ തൂകുന്നു’
15.67 കുഞ്ഞുകൃഷ്ണപ്പൊതുവാൾ
തൃശ്ശിവപേരൂർ അമ്പാടി കുഞ്ഞുകൃഷ്ണപ്പൊതുവാൾ ൯൯൧-ൽ ജനിച്ചു. നല്ല സരസനും വ്യുൽപന്നനും ആയിരുന്നു. ൧൦൨൨-ൽ തിരുവനന്തപുരത്തു വന്നു് മാർത്താണ്ഡവൎമ്മ യുവരാജാവിന്റെ ആശ്രിതനായി താമസിച്ചു. അക്കൊല്ലം തന്നെ ആ മഹാരാജാവു് സിംഹാസനാരോഹണവും ചെയ്തു. പാട്ടാഭിഷേകം തുള്ളൽ നിൎമ്മിച്ചതിനു് മഹാരാജാവു് വീരശൃംഖല സമ്മാനിച്ചു. ൧൦൩൨-ാമാണ്ടിടയ്ക്കു് തിരുവനന്തപുരം വിട്ടു് കൊടുങ്ങല്ലൂർ തമ്പുരാനെ ആശ്രയിച്ചു് അവിടെ കുറേക്കാലം പാൎത്തു. അദ്ദേഹം സരസങ്ങളായ അനേകം ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. ഇതിനു പുറമേ കൃഷ്ണാവതാരം, കാളിയമൎദ്ദനം, കംസവധം, കേശിവധം എന്ന നാലു ആട്ടക്കഥകൾ നിൎമ്മിച്ചിട്ടുള്ളതായും അറിയുന്നു. അവയിൽ ഒന്നും അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. വ്യാസോൽപത്തി തുള്ളലിൽ,
‘അമ്പതുമൊന്നുമുള്ളക്ഷരത്തെ നാവി-
ലമ്പോടെഴുതീട്ടു മുന്നം മണലിന്റെ
മുമ്പിൽ പരിശ്രമിപ്പിച്ചൊരു ദേശിക-
ത്തമ്പുരാൻ നാരായണാഖ്യൻ ദയാപരൻ
ഗംഭീരചിത്തൻ മൃദുസ്മേരമുഗ്ദ്ധവ-
ക്ത്രാംഭോരുഹൻ ശബ്ദശാസ്ത്രവിചക്ഷണൻ’
എന്നു് സ്വഗുരുവിനെ സ്മരിച്ചുകാണുന്നു.
15.68 ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ
ഈ പണ്ഡിതസാൎവഭൗമൻ ൯൯൯-ാമാണ്ടു് തുലാം ൨൪-ാം തീയതി തിരുവിതാംകൂറിൽ ഇലത്തൂർ ഗ്രാമത്തിൽ ജനിച്ചു. പിതാവായ ശങ്കരനാരായണശാസ്ത്രികൾ ആണ്ടിശാസ്ത്രികൾ എന്ന പേരിലാണു് പ്രഥിതനായിരുന്നതു്. ഈ ബാലൻ കൃഷ്ണപുരം ലക്ഷ്മീനാരായണശാസ്ത്രികളുടേയും മറ്റും അടുക്കൽ കാവ്യനാടകാലങ്കാരപര്യന്തം പഠിച്ചിട്ടു് ഉപരിവിദ്യഭ്യാസത്തിനായി പന്തളം കൊട്ടാരത്തിലേക്കു പുറപ്പെട്ടു. അവിടെ വച്ചു് തൎക്കം, വ്യാകരണം എന്നു രണ്ടു ശാസ്ത്രങ്ങളിലും വിപുലമായ പാണ്ഡിത്യം സമ്പാദിച്ചു. ശാസ്ത്രികളുടെ ഗുരുവായിരുന്ന പന്തളംരാജാവു് മഹാപണ്ഡിതനായിരുന്നു. പന്തളത്തെ പഠിത്തം പൂൎത്ത ിയാക്കിയ ശേഷം അദ്ദേഹം കുറേക്കാലത്തേക്കു് മൂകാംബികയിൽ പോയി ഭജനം ഇരുന്നു. അതിനുശേഷം ഒരു വിദേശസഞ്ചാരം നടത്തുകയും പല പുണ്യക്ഷേത്രങ്ങൾ ദൎശിക്കയും വേദാന്താദിശാസ്ത്രങ്ങൾ അഭ്യസിക്കയും ചെയ്തിട്ടു് അദ്ദേഹം ൧൦൨൪-ാമാണ്ടിടയ്ക്കു് തിരുവനന്തപുരത്തു വന്നു ചേൎന്നു. മാൎത്ത ാണ്ഡവൎമ്മമഹാരാജാവു് കൊട്ടാരത്തിൽ ഒരു ശമ്പളവും പതിച്ചുകൊടുത്തു. പിന്നീടു് അദ്ദേഹം വിദ്വൽസദസ്സിലെ ഒരു അംഗമായി പരിശോഭിച്ചു. ൧൦൩൬-ൽ ആയില്യംതിരുനാൾ മഹാരാജാവു് സിംഹാസനാരോഹണം ചെയ്തപ്പോൾ, ശാസ്ത്രികളുടെ നില ഒന്നുകൂടി ഉയർന്നു. എന്നാൽ ഒരവസരത്തിൽ മഹാരാജാവു് സ്വാതിതിരുനാൾ തമ്പുരാന്റേയും തന്റേയും ഭരണങ്ങളെ താരതമ്യപ്പെടുത്തി ഒരു ശ്ലോകം ചമപ്പാൻ വിദ്വൽസദസ്സിലെ അംഗങ്ങളോടു് ആവശ്യപ്പെട്ടുവത്രേ. രാജപ്രീതിയ്ക്കുവേണ്ടി എന്തും ചെയ്‍വാൻ മനസ്സുള്ളവരാണല്ലോ മിക്ക പണ്ഡിതന്മാരും. അവർ സ്വാതിതിരുനാൾ മഹാരാജാവിനെ താഴ്ത്തി ഓരോ ശ്ലോകം നിൎമ്മിച്ചു് അടിയറ വച്ചു. ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ മാത്രം മൗനമവലംബിച്ചതേയുള്ളു. ശാസ്ത്രികളുടെ ശ്ലോകം എവിടെ? എന്നു കല്പിച്ചു. അത്തരത്തിൽ ഒരു ശ്ലോകം രചിച്ചു് സരസ്വതീദേവിയുടെ കാരുണ്യത്തെ വ്യഭിചരിപ്പിക്കാൻ താൻ തയ്യാറില്ലെന്നു് അദ്ദേഹം പറഞ്ഞപ്പോൾ, ‘ശാസ്ത്രികൾ ഇന്നു വല്ല പൂജാദ്രവ്യവും കഴിച്ചിട്ടാണോ ഇങ്ങോട്ടു പോന്നതെന്നു കല്പിച്ചു ചോദിച്ചുവെന്നും അതിനു്, താൻ സേവിച്ചാലും ഇല്ലെങ്കിലും അതിന്റെ വികാരം തിരുമനസ്സിലെ മുഖത്താണു്. പ്രത്യക്ഷീഭവിച്ചിരിക്കുന്നതെന്നും ആ സാഹിത്യസമ്രാട്ടു് മറുപടി പറഞ്ഞുവെന്നും, കോപാകുലനായ മഹാരാജാവിനു് തിരുവുള്ളക്കേടുണ്ടായാൽ ‘വിസ്തീൎണ്ണം പൃഥിവീ ജനാശ്ച ബഹവഃ കിം കിം ന സംഭാവ്യതേ’ എന്നു പറഞ്ഞിട്ടു് ശാസ്ത്രികൾ ഇറങ്ങിപ്പോയെന്നും മഹാകവി ഉള്ളൂർ പരമേശ്വരയ്യർ അവർകൾ പ്രസ്താവിച്ചുകാണുന്നു. ശാസ്ത്രികൾ ശക്തിപൂജകനായിരുന്നല്ലോ. കള്ളു കുടിച്ചിട്ടുണ്ടോ എന്നായിരുന്നു മഹാരാജാവു് കല്പിച്ചു ചോദിച്ചതു്. അതിനു് ശരിയായ മറുപടി ശാസ്ത്രികൾ നൽകുകയും ചെയ്തുവത്രേ. ഈ കഥ എങ്ങനെ വിശ്വസിക്കേണ്ടു എന്നു മനസ്സിലാകുന്നില്ല. ശാസ്ത്രികൾ അതിധീരനായിരുന്നിരിക്കാം. മുഖസ്തുതി പറയുന്നതിൽ തൽപരനായിരുന്നില്ലെന്നും വരാം. എന്നാൽ സകലകലാവല്ലഭനും ക്ഷാത്രതേജോനിധിയും ആയിരുന്ന ആ തിരുമേനിയുടെ മുമ്പിൽ വച്ചു് ഇത്ര ധിക്കാരമായി സംസാരിച്ചു എന്നു വിശ്വസിക്കാൻ കുറേ പ്രയാസമാണു്. അങ്ങനെ സംസാരിച്ചതു് വാസ്തവമാണെങ്കിൽ അതു് ക്ഷന്തവ്യമായിരുന്നില്ലെന്നു പറയുകയേ നിവൃത്തിയുമുള്ളു. അതിനും പുറമേ വഞ്ചിരാജ്യത്തിന്റെ കീൎത്ത ിയെ ഭാരതഖണ്ഡമൊട്ടുക്കു പരത്തിയ സ്വമാതുലന്റെ ഭരണരീതിയോടു് തന്റെ രീതിയെ താരതമ്യം ചെയ്‍വാൻ മാതുലഭക്തനായ ആ തിരുമേനി ആവശ്യപ്പെട്ടു എന്നു പറയുന്നതു് ആരു വിശ്വസിക്കും? ഇതെല്ലാം ആരുടേയോ മനോധൎമ്മമാണു്; രാജാക്കന്മാർ രജോഗുണപ്രധാനന്മാരാണല്ലോ. അവർക്കു് കോപം ഉണ്ടായേക്കാം; എന്നാൽ ആയില്യംതിരുനാൾതമ്പുരാനെപ്പോലെയുള്ള ഒരു മഹാരാജാവിന്റെ സമക്ഷം, അദ്ദേഹത്തിന്റെ ഉപ്പും ചോറും തിന്നു ജീവിച്ചുവന്ന ഒരു കവി,–അയാൾ എത്ര മഹാനായിരുന്നാലും–ഇങ്ങനെ പറഞ്ഞുവെങ്കിൽ നിലമറന്നുള്ള ഒരു പ്രവൃത്തിയാണു് അദ്ദേഹം ചെയ്തുപോയതെന്നു് പ്രസ്താവിക്കാതിരിക്കാനും തരമില്ല. എന്നാൽ മഹാകവി തന്നെ മറ്റൊരു ഭാഗത്തു പ്രസ്താവിച്ചിരിക്കുന്നു. “സൎവതന്ത്രസ്വതന്ത്രനായ ശാസ്ത്രികൾ ആ തിരുമേനിയുടെ പേരിൽ–എന്തെല്ലാം കുറ്റങ്ങളും കുറവുകളും ഉണ്ടായിരുന്നാലും അവിടുന്നു് സഹൃദയശിരോമണിയും പണ്ഡിതനും ആയിരുന്നു എന്നുള്ളതിനു് സംശയമില്ല–അസാമാന്യഭക്തിയും ആദരവും ഉണ്ടായിരുന്നു എന്നുള്ളതു് അദ്ദേഹത്തിന്റെ കൃതികളിൽ കാണുന്നു.” ആയില്യം തിരുനാൾതമ്പുരാൻ സാഹിത്യത്തിലും സംഗീതത്തിലും ഒരുപോലെ നിപുണനായിരുന്നു എന്നുള്ളതു് പ്രസിദ്ധമാണു്. സംഗീതപ്രയോഗത്തിൽ അവിടുന്നു് സ്വാതിതിരുനാൾ തമ്പുരാനെപ്പോലും അതിശയിച്ചിരുന്നു. എന്നാൽ ആ വഴിക്കല്ല വഞ്ചിനിവാസികൾ തിരുമേനിയെ അറിയുന്നതു്. അവിടുത്തേ ഭരണവൈശിഷ്ട്യത്താലാണു് തിരുവിതാംകൂർ ‘മാതൃകാരാജ്യം’ എന്ന അവസ്ഥയിലേക്കു കാലൂന്നിയതു്. അവിടുത്തേ കുറവുകളും കുറ്റങ്ങളും കണ്ടുപിടിച്ചു രേഖപ്പെടുത്തേണ്ട കാര്യങ്ങളൊന്നും നമുക്കില്ല; രാമസ്വാമിശാസ്ത്രികൾക്കു് തീരേ ഉണ്ടായിരുന്നില്ലതാനും. രാജ്യക്ഷേമത്തിനു വേണ്ടി സ്വജീവിതാൎപ്പണംചെയ്തിട്ടുള്ള മഹാനുഭാവന്മാരുടെ രഹസ്യജീവിതത്തെ ചുഴിഞ്ഞു നോക്കുന്നതു് പരിഹാസ്യമാണു്.
രാമശാസ്ത്രികൾക്കു് എന്തോ കാരണവശാൽ കുറേക്കാലം കൊട്ടാരത്തിൽ പ്രവേശം ലഭിക്കാതെയായി എന്നുള്ളതു് പരമാൎത്ഥ മാകുന്നു. അതുപോലുള്ള തിരുവുള്ളക്കേടു് തിരുമനസ്സിലേക്കു് പ്രസിദ്ധ ഗായകനും അവിടുത്തേ പ്രീതിഭാജനവുമായിരുന്ന രാഘവനോടും മറ്റു പലരോടും ഓരോ കാരണവശാൽ ഉണ്ടാവുകയും അതൊക്കെ കുറച്ചു കഴിഞ്ഞപ്പോൾ മാറുകയും ചെയ്തിട്ടുണ്ടല്ലോ. ഈ അവസരത്തിൽ ശാസ്ത്രികൾ എഴുതിയതാണത്രേ,
‘ചിത്തഭൂവിത്തഭൂമത്തഭൂപാലകോ-
പാസനാവാസനായാസനാന്മേ ഭൃശം
സാധുതാ സാ ധുതാ സാധിതാ സാധിതാ
കിന്തയാ ചിന്തയാ ചിന്തയാമശ്ശിവം’
എന്ന പ്രസിദ്ധ ശ്ലോകം.
ഏതായിരുന്നാലും ശാസ്ത്രികളുടെ ഈ വിപ്രവാസം അദ്ദേഹത്തിന്റേയും മഹാരാജാവുതിരുമനസ്സിലേയും പ്രശസ്തിക്കു കാരണമായ് ഭവിച്ചു. എന്തുകൊണ്ടെന്നാൽ ആ ദേശയാത്രയിൽ ഈ വിദ്വൽപ്രകാണ്ഡം കൽക്കത്ത മുതലായ ദിക്കുകളിൽ വച്ചു് ഭാരതഖണ്ഡത്തിലെ പ്രസിദ്ധ വിദ്വാന്മാരുടെ ശ്ലാഘയ്ക്കും പൂജയ്ക്കും പാത്രീഭവിച്ചു. അതോടുകൂടി വഞ്ചിരാജ്യത്തിന്റേയും പുകൾ പതിന്മടങ്ങു പൊങ്ങി. ആയില്യം തിരുനാൾ മഹാരാജാവു് കാശിയ്ക്കു് എഴുന്നള്ളിയ കാലത്തു് അവിടുത്തെ വിദ്വൽസദസ്സു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ പ്രേരണയാൽ തിരുമേനിയെ ക്ഷണിക്കയും മംഗളപത്രിക നൽകുകയും ചെയ്തുവെന്നുള്ളതും പ്രസ്താവയോഗ്യമാണു്. തിരുമനസ്സിലെ അപാരമായ പാണ്ഡിത്യത്തേയും ശാസ്ത്രവിജ്ഞാനത്തേയും പറ്റി തദ്ദേശപണ്ഡിതന്മാർക്കു് അളവറ്റ ബഹുമാനം തോന്നി. അതിനു ശേഷം ശാസ്ത്രികൾ വീണ്ടും തിരുവനന്തപുരത്തു വന്നു.
ശാസ്ത്രികൾക്കു് തിരുവിതാംകൂറിൽ അനേകം പ്രശസ്തശിഷ്യന്മാരുണ്ടായിരുന്നു. യാതൊരു മഹാത്മാവിന്റെ സ്മരണ മാത്രത്താൽ വഞ്ചിനിവാസികളുടെ ഹൃദയകമലങ്ങൾ ഭക്തിതരളിതമായിത്തീരുന്നു–ശരീരങ്ങൾ കോൾമയിൎകൊള്ളുന്നു–ആ രാജൎഷിയായ ശ്രീമൂലംതിരുനാൾ പൊന്നുതമ്പുരാൻ തിരുമനസ്സിലെ ഗുരുസ്ഥാനവും ഈ മഹാനുഭാവൻ അല്പകാലം വഹിക്കയുണ്ടായിട്ടുണ്ടു്. കേരളകാളിദാസനെന്ന അപരനാമത്താൽ വിഖ്യാതനായിരിക്കുന്ന കേരളവൎമ്മ വലിയകോയിത്തമ്പുരാൻ, ദേവീഭാഗവതം കിളിപ്പാട്ടിന്റെ കർത്താവായ ആറ്റുകാൽ ശങ്കരപ്പിള്ള, വലിയ താൎക്കികനെന്നും യോഗിയെന്നും ഉള്ള നിലയിൽ വിശ്വവിശ്രുതനായ്ത്തീന്നിട്ടുള്ള കുഞ്ഞൻപിള്ളച്ചട്ടമ്പി എന്നിവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു എന്നുള്ളതിനു് അവരുടെ കൃതികൾ തന്നെ സാക്ഷ്യം വഹിക്കുന്നു.
‘അഗാധധീരഥാഹൂയ ശ്രീരാമസ്വാമിശാസ്ത്രിണാ
അഹിനക്ഷത്രജക്ഷ്മാഭൃദഹിനോൽകേരളാന്തികം
ബ്രഹ്മവിദ്യോപദേഷ്ടാരം സ്വസ്യ സാഹിത്യദേശികം
കേരളഃ പ്രതിജഗ്രാഹ ബഹുമാനപുരസ്സരം’
എന്നു് വലിയകോയിത്തമ്പുരാനും,
‘നരത്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർ ബ്രഹ്മജ്യോതിസ്സൊന്നിഹ വിളങ്ങുന്നു.
യാതൊന്നിൻഗുണശ്രേണി ചൊല്ലുവാനാൎക്കു ം പണി;
യാതൊന്നിൻകീൎത്ത ിവല്ലി നിൎജ്ജ ിതാശേഷമല്ലീ?
യാതൊന്നിൻവാണീഝരി പീയൂഷപ്രഭാകരീ;
യാതൊന്നിൻതത്വബോധം പാൎക്കിലോ ഭൂര്യഗാധാ
യാതൊന്നിൻധ്യാനരൂപം ചിൽക്കലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം;
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്തം;
യാതൊന്നിൻതിരുനാമം രാമശൎമ്മാഭിരാമം;
യാതൊന്നിൻസുകികരൻ പാൎക്കിലിന്നിശ്ശങ്കരൻ
ആയതിൻതൃപ്പാദാബ്ജം സാഷ്ടാംഗം നമിച്ചുകൊ-
ണ്ടാവതുമിപ്രകാരം സങ്കല്പപുരസ്സരം
മദ്ഗുരുകൃപാമൃതസിന്ധുവിലാറാടി ഞാൻ
… … …
ഇക്കൃതി ചമയ്ക്കുവാനുദ്യമം തുടങ്ങുന്നേൻ’ദേവീഭാഗവതം.
ശാസ്ത്രികൾ ഇങ്ങനെ ശിഷ്യസമ്പത്തു വൎദ്ധിപ്പിച്ചു കൊണ്ടിരിക്കവേ തിരുവനന്തപുരത്തു് സദർകോടതിയിൽ ഒരു ഒഴിവു വന്നു. ആയില്യംതിരുനാൾതമ്പുരാനു് ശാസ്ത്രികളെ തൽസ്ഥാനത്തേക്കു നിയമിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. എന്നാൽ വിരക്തനായ ശാസ്ത്രികൾ ആ സ്ഥാനം സ്വീകരിച്ചില്ല. ൧൦൫൫-ൽ ആയില്യംതിരുനാൾ നാടുനീങ്ങിയെങ്കിലും ശാസ്ത്രികൾതന്നെ രാജകീയവിദ്വത്സദസ്സിന്റെ നേതൃത്വം വഹിച്ചുകൊണ്ടിരുന്നു. അനന്തരം രാജ്യഭാരമേറ്റ വിശാഖംതിരുനാൾ തമ്പുരാൻ ദീൎഘകാലം നാടു വാണില്ല. പിന്നീടു് ശാസ്ത്രികളുടെ ശിഷ്യനായ മൂലംതിരുനാൾ മഹാരാജാവു് രാജ്യഭാരമേറ്റു. എന്നാൽ അതിനുശേഷം ശാസ്ത്രികളും അധികകാലം ജീവിച്ചിരിക്കയുണ്ടായില്ല. ൧൦൬൨ കർക്കടകം ൩൧-നു അദ്ദേഹം പരലോകം പ്രാപിച്ചു.
ശാസ്ത്രികളുടെ പ്രധാന കൃതികളെല്ലാം സംസ്കൃതത്തിലാണു്. സുരൂപരാഘവം, കീൎത്ത ിവിലാസം ചമ്പു, പാൎവതീപരിണയം, അന്യാപദേശസപ്തതി, തുലാഭാരപ്രബന്ധം, കാശിയാത്രാനുവൎണ്ണനം, അംബരീഷചരിതം, ഗാന്ധാരചരിതം, ഗൗണസമാഗമം, ശാകുന്തളം ചമ്പു, ശ്രീധൎമ്മസംവൎദ്ധിനീമാഹാത്മ്യം, പന്തളപുരീമാഹാത്മ്യം, കൈവല്യവല്ലീപരിണയം, വൃത്തരത്നാവലി, രാമോദയം, ക്ഷേത്രതത്വദീപിക, ദേവ്യഷ്ടപ്രാസശതകം, ദേവീവൎണ്ണമുക്താവലി, വിഷ്ണ്വഷ്ടപ്രാസശതകം, ശിവാഷ്ടപ്രാസശതകം, ശ്രീകൃഷ്ണദണ്ഡകം, ത്രിപുരസുന്ദരീപാദാദികേശം, ശ്രീരാമാശ്രയസ്തോത്രം, മധുസൂദനാഷ്ടകം, കലിനാശനസ്തോത്രം, ഹനുമദഷ്ടകം, ശ്രീലളിതപ്രാതഃസ്മരണ സ്തോത്രം മുതലായി നിരവധി പ്രൗഢകൃതികൾ അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.
അദ്ദേഹവും ഉത്രംതിരുനാൾ തമ്പുരാന്റെ നിൎദ്ദേമനുസരിച്ചു് ജലന്ധരാസുരവധം എന്നൊരു ആട്ടക്കഥ നിൎമ്മിക്കയുണ്ടായി. അതിനെ ആ മഹാകവിയുടെ പൗത്രനും എന്റെ ഒരുത്തമസ്നേഹിതനും ആയിരുന്ന എച്ചു്. രാമസ്വാമിഅയ്യർ അവൎകൾ എം. എൽ. ടി. അച്ചടിച്ചു പ്രസിദ്ധീകരിക്കയുണ്ടായിട്ടുണ്ടു്. എന്നിട്ടും ശ്രീരാമവിലാസം വക ൧൧൧ ദിവസത്തെ ആട്ടക്കഥകൾ എന്ന ഗ്രന്ഥത്തിൽ ‘ബ്രഹ്മശ്രീ ശ്രീനിവാസയ്യങ്കാർ ശാസ്ത്രികൾ’ എന്ന ആളിന്റെ കൃതിയായി അതിനെ ചേൎത്ത ിരിക്കുന്നതു് വിചിത്രമായിരിക്കുന്നു. ശാസ്ത്രികളുടെ കൃതികളിൽ ‘ഗോമതീദാസൻ’ എന്ന മുദ്ര സാധാരണ കാണും. ഈ കഥയെ ആയില്യംതിരുനാൾ തമ്പുരാൻ ഗാഥാരൂപത്തിൽ വിവൎത്ത നം ചെയ്തിട്ടുമുണ്ടു്.
ജലന്ധരാസുരവധത്തിലെ ശ്ലോകങ്ങളം പദങ്ങളും വളരെ മനോഹരങ്ങളായിരിക്കുന്നു.
15.69 വന്ദനശ്ലോകം
‘ബാലാ ബാലാൎക്കകോടിപ്രകടതടമണീ കോടികോടീരലോല-
ജ്ജ്വാലാമാലാതിവേലാരുണിത സകല ദിക്‍ചക്രവാലാന്തരാലാ
നീലാലോലാസഖീഭിഃ പുരഹരരമണീ ഭക്തമന്ദാരവല്ലീ
ശൈലാലോലാം ശ്രിയം സാ ദിശതു ഭഗവതീ ശ്രീമതീ ഗോമതീ വഃ.’
15.70 ശൃംഗാരപദം
‘സമാസിനവ മാധവീകുസുമസൗരഭേ സൗരഭേ
സുമന്ദപവനേ വനേ ഹൃദയനന്ദനേ നന്ദനേ
കഥാചിദഥ സഞ്ചരൻ സുരവിലാസിനീഭിഃ സമം
വിലാസധൃതകൗതുകഃ സരസമാഹ സംക്രന്ദനം
സുന്ദരിമാരേ കണ്ടാലും മമ നന്ദനചാരുരുചിം.
അ. പ. കുന്ദരദാവലിമാരേ ചഞ്ചതി ചന്ദനശൈലസമീരണനധുനാ
ച. ൧. ശൃംഗാരപ്രിയശീലകളേ കളഭൃംഗാരവമിതു കേട്ടാലപ്പോൾ
ഗംഗാധരഭഗവാനും ചേതസി ശൃംഗാരോദയശരഭയമുണ്ടാം.
൨. കല്പകപുഷ്പഭരങ്ങൾകൊണ്ടൊരു തല്പമതിങ്കൽ നമുക്കു രമിപ്പാൻ
അല്പമതല്ലൊരു കൗതുകമിപ്പോളുല്പലനവദള സദൃശാക്ഷികളെ.
൩. മന്ദാകിനിയുടെ പുളിനേ ചെല്ലാം മന്ദാരദ്രുമസുമപരിമിളിതേ
വൃന്ദാവനഭുവി ഗോപീപരിവൃതനന്ദാത്മജനെപ്പോലെ രമിക്കാം.
കന്ദകാന്തിഹരദന്തവൃന്ദയാ മന്ദഹാസവദനാരവിന്ദയാ
ഭൎത്തു രുത്നരമദായി വൃന്ദയാ ഭാരതീജിതസുധാമരന്ദയാ.
അംഭോധിസംഭവസഡംഭവചോതിഗുംഭൈ-
രുൽകീൎണ്ണവിവരഃ ശിതശല്യതുല്യൈഃ
ദംഭോളിപാണിരഥ സത്വരമഭ്യുപേത്യ
സംരഭനിൎഭരഗഭീരഭാണീൽ.’
15.71 കുമ്മി
൧. ‘ഫാലവിലോചനപാലയമാ–മഘ–ജാലവിമോചനപാലയമാം
ശൈലസുതാകുചകുങ്കുമപങ്കിലശൈലവരാലയ പാലയമാം.
൨. നീലവിലോഹിത ലോകപതേ–ഹരി–നീലമനോഹരഭൂതപതേ
കാലനിഷൂദന ദേവ മനോഹര ബാലകലാനിധിശേഖര തേ.
ചേതന ഭാവയ സാംബശിവം–പൃഷ–കേതനമാമയദാവദവം
ഏതുമില്ലാ തവ ചേതമതുകൊണ്ടു ചാരുഭവത്യേവ ഭൂരി ശിവം.
മാരകളേബരശൂലശുചേ–സുകു–മാരശരീരസുചാരുരുചേ
കാരണകാരണചാരണവന്ദിത–പാഹി നതാംബു ജതിഗ്മരുചേ
കാമിമനോരഥകാമധേനോ–ജയ–ഹൈമവതീ പരിശോഭിതനോ
സോമവിഭാകര പാവകലോചന–സാമപരായണ പാഹി വിഭോ
ഭൂരിധരാധരചാപവതേ–നതവാരിരുഹാസനസൂതപതേ
വാരിജനേത്രശരായ ധരാരഥവേദഹയായ നമോ ഭവ തേ.’
കേരളഭാഷ ഇക്കവിക്കു നല്ലപോലെ സ്വാധീനമായിരുന്നു എന്നു് ഇക്കവിത വിളിച്ചുപറയുന്നു. ശാസ്ത്രികളുടെ ഗാഗാതരംഗസാധാരണിയായ അനുപ്രാസധോരണിയും അൎത്ഥ സൗഷ്ഠവസുഭഗതയും അന്യാദൃശംതന്നെ. അദ്ദേഹം രചിച്ചിട്ടുള്ള ഒന്നു രണ്ടു വിനോദശ്ലോകങ്ങൾ കൂടെ ഇവിടെ ഉദ്ധരിക്കാം.
‘അവൻ വരാനവന്നിത്യം ഇവന്നാരീമനോഹരൻ
മലയാളം കൃതമഹീപോഽത്തി മാരാരിവൽ സുഖം.’
ഇതു് മലയാളമാണെന്നു തോന്നിക്കുന്ന ഒരു സംസ്കൃതശ്ലോകമാണു്.
‘കുരുവീശ്വരവാഹ ത്വം കാക്കായതവിലോചന
മയിലക്ഷ്മീം കൃപാസിന്ധോ രാജാളിവദനാളക.’
ഇതു് കുരുവി, കാക്ക, മയിൽ, രാജാളി എന്നു നാലു പക്ഷികളുടെ പേരുകൾ ചേൎത്തു ണ്ടാക്കീട്ടുള്ള ഒരു സംസ്കൃതപദ്യമാകുന്നു.
‘ആസേ ദിവാൻ ശ്രിയം രാജാ ബഹിഷ്കാരപരോഽസതാം
ശിരസ്ഥദാരിതശ്രീകപദഃ സൎവാധികാരവാൻ.’
എന്ന സംസ്കൃതശ്ലോകത്തിൽ ദിവാൻ, പേഷ്കാർ, ശിരസ്തദാർ, സൎവാധികാരി–ഈ ഉദ്യോഗങ്ങളുടെ പേരു ചേൎത്ത ിരിക്കുന്നു.
ഈ ആട്ടക്കഥകൾക്കു പുറമേ, പ്രൗഢവിദ്വാനായിരുന്ന മടവൂർ കാളുആശാന്റെ പ്രഹ്ലാദചരിതം ആട്ടക്കഥയും, പന്തളത്തു് വിദ്വാൻതമ്പുരാന്റെ ഭൂതനാഥോത്ഭവം ആട്ടക്കഥയും, പാണിയൂർ കുറുപ്പിന്റെ ദേവയാനീസ്വയംവരവും, തിരുവട്ടാറ്റു നീലകണ്ഠൻതമ്പിയുടെ പാൎവതീസ്വയംവരം ആട്ടക്കഥയും, തിരുവട്ടാറ്റു വാസുദേവൻപോറ്റിയുടെ ജലന്ധരാസുരവധവും, തിരുവട്ടാറ്റു ശങ്കരനാരായണൻപോറ്റിയുടെ ഘോഷയാത്ര ആട്ടക്കഥയും ഇക്കാലത്തുതന്നെ ഉത്ഭവിച്ചവയാകുന്നു.
അധുനാതനകാലത്തിനു് അടുത്തും പല ആട്ടക്കഥകൾ ആവിൎഭവിച്ചിട്ടുണ്ടു്. അവയിൽവച്ചു് ഏറ്റവും പ്രസിദ്ധിയും പ്രചാരവും ഉള്ള കഥ ദുര്യോധനവധം ആണു്.
15.72 വയസ്കര മൂസ്സതു്
വയസ്കര തിരുവിതാംകൂറിൽ കോട്ടയം താലൂക്കിലാണു്. അഷ്ടവൈദ്യന്മാർ എന്നു പ്രസിദ്ധരായ കുട്ടഞ്ചേരി മൂസ്സ്, പുലാമത്തോൾ മൂസ്സ്, ചീരട്ടമൺ മൂസ്സ്, (കോട്ടയം ഒളശ്ശ) ഇളയടത്തു തൈക്കാട്ടു മൂസ്സ്, ത്രിശ്ശിവപേരൂർ തൈക്കാട്ടു മൂസ്സ്, വെള്ളോട്ടു മൂസ്സ്, ആലത്തൂർ തമ്പി, കാൎത്ത ോൾ നമ്പി എന്നീ എട്ടുപേരിൽപ്പെട്ട പുലമത്തോൾ ഇല്ലത്തിൽച്ചേൎന്നതാണു് വയസ്കര. ദുര്യോധനവധകൎത്ത ാവുതന്നെ കഥാരംഭത്തിൽ,
‘ഭൂയാസ്താം ഭൂരിഭൂത്യൈസ്ഫുരദർമൃതകരാവാദ്യവൈദ്യാവവിദ്യാ
ദുഃഖച്ഛേദൈകദക്ഷാവരിദരകമലാദ്യുല്ലസൽപഞ്ചശാഖൗ
നിത്യൗ വേദാന്തവദ്യൗ ശുഭതരപനസാന്ദോളികാഖ്യാലയസ്ഥൗ
സന്താപാന്താവനന്തോരഗകലിതതനൂരുദ്രുധന്വന്തരീ നഃ’
എന്നിങ്ങനെ പുലാമത്തോൾ രുദ്രധന്വന്തരിമാരേയും അനന്തരം ശാസ്താവിനേയും നമിച്ചിട്ടു്,
‘വൈദ്യേന്ദ്രസ്സുപഥം നിജേന പനസാന്ദോളാധിരൂഢശ്ചരൻ
നാമസ്വക്രിയയാ വയസ്കര ഇതി പ്രാപ്തോ നവം മംഗളം
യസ്തസ്യോരുയശാസ്സുതോ ഽജനി ഹരിഃ ശ്രീരാര്യനാരായണ-
സ്തൽപുത്രോദിദമത്ര പാൎത്ഥ ചരിതം സന്തഃ പുനന്ത്വാദരാൽ.’
എന്നു് തന്റെ പിതാവായ ആര്യനാരായണൻമൂസ്സിനേയും സ്തുതിച്ചിട്ടുണ്ടല്ലോ.
ഈ ആട്ടക്കഥയുടെ കൎത്ത ാവായ വയസ്കരമൂസ്സതും ഒരു പ്രൗഢവിദ്വാനായിരുന്നു എന്നു് പ്രസ്തുത കഥയിൽനിന്നു് നമുക്കു് ഊഹിക്കാം. അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യവും സുപ്രസിദ്ധമായിരുന്നു. ൩൬-ാമാണ്ടു നാടുനീങ്ങിയ തമ്പുരാന്റെ ചികിത്സയ്ക്കായി യുവാവായ ഈ കവിയെ വയസ്കരയിൽ നിന്നും വരുത്തിയതുതന്നെ അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിനു് മതിയായ തെളിവാണല്ലോ.
സംസ്കൃതത്തിൽ അദ്ദേഹം നക്ഷത്രവൃത്താവലി, ചിത്രപ്രബന്ധം, ശ്യേനസന്ദേശം എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്. കഥകളികളുടെ കൂട്ടത്തിൽ ദുര്യോധനവധത്തിനു് അതിമാന്യമായ ഒരു സ്ഥാനമാണുള്ളതു്. കഥ നിശ്ചയിക്കാൻ കൂടിയിരിക്കുന്ന സദസ്സിൽ ആരെങ്കിലും ദുര്യോധനവധത്തിന്റെ പേരു പറഞ്ഞുപോയാൽ പിന്നെ അക്കഥയേ ആടാൻ സാധിക്കൂ എന്നു് ഇപ്പോഴും പറയാറുണ്ടു്. അത്രയ്ക്കു് മന്ത്രസിദ്ധിയുള്ള ഒരു കഥയാണിതു്. കവിതയും അതിസുന്ദരമായിരിക്കുന്നു.
‘പ്രാലേയരുചിവദനേ–ബാലേ
പ്രചുരഗുണൈകസദനേ
മാലേയമൃദുപവനേ ബാലപികാരവകളവചനേ
ബഹുലചികരജിതസജലഘനേ
ബാലികമാൎമണി ഗുരുജഘനേ ബഹുരുചി വരികയി വിപുലഘനേ
പല പല സുമകുലസുരഭിലഹിമജലകലിതമൃദുലതരകിസലയശയനേ’
***
ശ്രീകൃഷ്ണൻ: ജ്ഞാതിവത്സല ഭൂരിഭൂതിദ ഭൂപവീരമഹാമതേ
പാതിരാജ്യമതിന്നു നീ നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ജ്ഞാതിയല്ല നമുക്കഹോ യമജാതനെന്നു ധരിക്ക നീ
പാതിരാജ്യമതിന്നു യാദവപാണ്ഡവർക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചഞ്ചലത്വമതിന്നു സാമ്പ്രതമെങ്കിലെന്റെ സുയോധനാ
പഞ്ചദേശമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: ചഞ്ചലത്വമതില്ല മാമക നെഞ്ചുകത്തയി മാധവാ
പഞ്ചദേശവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: അഞ്ചു ദേശമതങ്ങു നൽകുവതിന്നു സംശയമെങ്കിലോ
പഞ്ചഗേഹമതെങ്കിലും നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: കിഞ്ചനാപി വിചാരവും നഹി ഗച്ഛ കേശവ കേവലം
പഞ്ചഗേഹവുമിന്നു യാദവ പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭൂരിവിക്രമവാരിധേ ബഹുസാരമാനസ നിന്നുടെ
പാരിലിന്നൊരു മന്ദിരം നൃപ പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: സൂചി കുത്തുവതിന്നുമിന്നവകാശമിദ്ധരണീതാല
വാശിയോടു വസിച്ചിടുന്നൊരു പാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ഭീമജിഷ്ണുയമൈരമൈഃ സഹ കോപമേഷ്യതി ധൎമ്മജൻ
ഭൂമിപാലക ഭാഗമുള്ളതു പാണ്ഡവൎക്കു കൊടുക്കണം.
ദുര്യോ: പാണ്ഡുനന്ദനരല്ല വൈരികളന്യജാതരതല്ലയോ
ഖണ്ഡിതം ക്ഷിതിമണ്ഡലം പരപാണ്ഡവൎക്കു കൊടുത്തിടാ.
ശ്രീകൃഷ്ണൻ: ചിത്രമത്രവിചിത്രവീര്യജനല്ല നിന്നുടെ താതനും
തത്ര നീ വിധവാത്മജന്നുടെ പുത്രനെന്നു ധരിക്കണം.
ദുര്യോ: പാശമമ്പൊടു കൊണ്ടുവാ യദുപാശനേയിഹ കെട്ടുവാൻ
നാശമങ്ങിതറിഞ്ഞു പാണ്ഡവരാശു വന്നിതഴിക്കണം.
ശ്രീകൃഷ്ണൻ: അന്ധനന്ദന നന്നു നമ്മുടെ ബന്ധനത്തിനു താമസേ
ബന്ധമെന്തിതു ചൊല്ലു പാണ്ഡവബന്ധു ഞാനിതു കാണ്ക നീ.
ആടിക്കാണ്മാൻ വളരെ രസമുള്ള ഒരു പദമാണിതു്. പരമാൎത്ഥ ത്തിൽ ദുര്യോധനവധത്തിന്റെ വിജയത്തിനു കാരണം ഈ കൃഷ്ണദൂതാണു്.
കൗരവയുദ്ധത്തിലുള്ള ഒരുക്കത്തെ കവി ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു.
‘പ്രേമനാഥസുതനങ്ങുറച്ചു സമരത്തിനെന്ന കഥയും തദാ–
ശ്വേതവാഹനസൂതനായഖിലനാഥനെന്നൊരു വിശേഷവും
ഭൂതലേ ബത പരന്നനേരമഥ ലോകരൊക്കെ നിരക്കവേ
ജാതകൗതുകമജാതശത്രുനൃപസന്നിധൗ സപദി പൂകിനാർ.
ഭീമസേനബലമിങ്ങു കാണണമെനിക്കു ഫൽഗുനപരാക്രമം
ഭീമമായ യുധി ധൎമ്മപുത്രരുടെ ധൎമ്മസംഗരമെനിക്കഹോ
ശ്യാമളാതസി സുകോമളം സകലകാമദം ഹരിമുദീക്ഷിതും
കാമമുണ്ടു ഹൃദി മാമകേ തദിഹ ദുൎല്ലഭം സുലഭമല്ലയോ.
ഏവമാദി നിജ ഭാവമമ്പൊടു പറഞ്ഞുകൊണ്ടു ചില ലോകരും
താവദേവ രണഭൂമിയിൽ സ്ഥലമുറച്ചുനിന്നു ബഹു കൗതുകാൽ
ദേവരാജനതിദേവകിംപുരുഷദേവതാപസസമേതനായ്
സാവരോധജനനായി വന്നു ദിവി മേവിനാർ രണദിദൃക്ഷയാ.
എട്ടുദിക്കുകൾ മുഴങ്ങുമാറു പറകൊട്ടി ഭൂപരു വിളിക്കയും
കേട്ടു ഫൽഗുനരഥദ്ധ്വജേ ഹനുമദട്ടഹാസമതിഭീഷണം
പൊട്ടുമാറരികൾ ഞെട്ടുമാറഖിലവിഷ്ടപേശദരഘോഷവും
കൂട്ടമോടഥ കുലുങ്ങി ലോകമുടനേ കലങ്ങി ജലരാശിയും.
പാതകം ഗുരുവധം നിനച്ചു സുരനാഥജേ തു ബഹുമോഹിതേ
ഗീതയായൊരു സുധാം തളിച്ചുടനുണൎത്ത ിയൎജ്ജു നനെ മാധവൻ.
വാതു ചൊല്ലി ജയവാഞ്ഛയോടു കുരുവീരസേനകളെതിൎത്തു ടൻ
കൗതുകേന മുനി നാരദൻ വിയതി വീണവായന തുടങ്ങിനാൻ.’
15.73 കഥകളി പരിഷ്കരണം
ഗതാനുഗതികത്വംകൊണ്ടു് കഥകളിക്കു് പല ന്യൂനതകളും സംഭവിച്ചുപോയിട്ടുണ്ടു്. ഈ ന്യൂനതകളെ പരിഹരിക്കുന്ന വിഷയത്തിൽ ആദ്യമായി പ്രയത്നിച്ചതു് ദൎപ്പവിച്ഛേദം അഥവാ യദുകുലരാഘവം എന്ന ആട്ടക്കഥയുടെ കൎത്ത ാവായ വൎഗ്ഗീസ്മാപ്പിള അവൎകളായിരുന്നു. വിശാഖംതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തായിരുന്നു ഈ കഥയുടെ ആവിൎഭാവം. അദ്ദേഹം അതിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ള അഭിപ്രായങ്ങൾ ആദരണീയങ്ങളാണു്. ഒന്നാമതായി സ്ഥലകാലവിഷയൈക്യങ്ങളിൽ കവി ശ്രദ്ധ വയ്ക്കണമെന്നു് അദ്ദേഹം പറയുന്നു. കഥകളിയിൽ യവനനാടകങ്ങളിൽ കാണുമ്പോലെ സ്ഥലകാലൈക്യം വരുത്താൻ വിഷമമാണെങ്കിലും ഒരു ക്ലിപ്ത കാലപരിധിക്കുള്ളിൽ കഥ നിർത്താൻ ആൎക്കും സാധിക്കും; വിഷയൈക്യം അഥവാ ഘടനൈക്യം നാടകങ്ങളിലെന്നപോലെ കഥകളിയിലും അത്യന്താപേക്ഷിതവുമാകുന്നു. നാടകീയകഥയുടെ ഗതിയെ നദീപ്രവാഹത്തോടു് ഉപമിക്കാം. നദി ഒരു സ്ഥാനത്തുനിന്നു പുറപ്പെട്ടു് ക്രമേണ പരിപോഷം പ്രാപിക്കുന്നു. ഭിന്നഭിന്ന സ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന ഉപനദികളാണു് അതിനേ പോഷിപ്പിക്കുന്നതു്; എന്നാൽ അവയെല്ലാം അതിനോടു ചേൎന്നു സാത്മ്യം പ്രാപിക്കുന്നു. ഇങ്ങനെ അല്പമായി ആരംഭിച്ചു് ഇടയ്ക്കു് വിസ്തൃമായിത്തീരുന്ന നദി കുടിലഗതിയായി ബഹുദൂരം ഒഴുകീട്ടു് പ്രാപ്യസ്ഥാനത്തു ചെന്നുചേരുന്നു. അതുപോലെ നാടകീയകഥയുടെ വികാസം അവാന്തരഘടനകളുടെ സമീചീനമായ സമാവേഗം കൊണ്ടാണു് നാടകകാരന്മാർ സാധിക്കുന്നതു്. അതിലാണു് അവരുടെ രചനാപാടവം പ്രകാശിക്കുന്നതും. പ്രധാന ഘടനയ്ക്കു് സാധകമായോ ബാധകമായോ ഇരിക്കാത്ത അവാന്തരഘടനകളെ വലിച്ചിഴച്ചുകൊണ്ടുവന്നു വച്ചാൽ, കഥയുടെ ഏകാഗ്രത നശിച്ചുപോകുന്നു. അവാന്തരഘടനകളുടെ എല്ലാം ഏകലക്ഷ്യം പ്രധാനഘടനയുടെ പോഷണം തന്നെ ആയിരിക്കണം. ഏതു അവാന്തരഘടനയെ എടുത്തു കളഞ്ഞാൽ കഥാഗതിക്കു് യാതൊരു കോട്ടവും സംഭവിക്കുന്നില്ലയോ ആ ഘടന കഥയുടെ ഏകാഗ്രതയ്ക്കും തദ്വാരാ മനോഹാരിതയ്ക്കും ബാധകമായിരിക്കുന്നു. കഥകളീകൎത്ത ാക്കന്മാരിൽ പലരും ഈ സംഗതിയിൽ ശ്രദ്ധ വച്ചുകാണുന്നില്ല. വേഷവൈവിധ്യത്തിനുവേണ്ടി, ഏകാഗ്രതയെ വിസ്മരിച്ചു് കത്തിയും താടിയും യോജിപ്പിക്കുന്നതിനാൽ കഥയ്ക്കു ക്ഷതം പറ്റിപ്പോകുന്നു. അസാധ്യസംഗതി നടന്നതായി കാണിക്കയും യുക്തി മതിയാകാത്ത ദിക്കുകളിൽ ഈശ്വരശക്തി പ്രയോഗിക്കയും ചെയ്യുന്നതു് ആശാസ്യമല്ലെന്നാണു് മി. വൎഗീസ്മാപ്പിളയുടെ മറ്റൊരു നിൎദ്ദേശം. ഇതു് സ്വീകാര്യമാണെന്നു തോന്നുന്നില്ല. പാശ്ചാത്യനാടകങ്ങളിൽപോലും ഇത്തരം ഘടനകൾ കാണ്മാനുണ്ടു്. ഈശ്വരഭക്തിസംവൎദ്ധനമാണു്–കേവലം വിനോദനമല്ല–കഥകളിയുടെ ഏകലക്ഷ്യം. ആ അംശം എടുത്തുകളഞ്ഞാൽ പിന്നെ കഥകളി കാണ്മാൻ ആരും ഉണ്ടായിരിക്കയില്ല. ഈശ്വരനെസ്സംബന്ധിച്ചിടത്തോളം അത്ഭുതമെന്നൊന്നു് ഇല്ലതന്നേ. ഈ സൃഷ്ടിതന്നെയും അത്ഭുതമയമാണല്ലോ. ഇങ്ങനെ ഒക്കെയാണെങ്കിലും, സംഭാവ്യത എന്ന വിഷയത്തിൽ കഴിയുന്നത്ര ശ്രദ്ധ പതിപ്പിക്കേണ്ടതു് അത്യാവശ്യവുമാകുന്നു.
മൂന്നാമതായി അദ്ദേഹം നിൎദ്ദേശിക്കുന്ന പരിഷ്കാരം ഭാഷാവിഷയകമാണു്. കോട്ടയത്തുതമ്പുരാന്റെ രീതി അനുസരിച്ചു് ശ്ലോകങ്ങൾ എല്ലാം സംസ്കൃതത്തിലാക്കുന്ന സമ്പ്രദായം ഉപേക്ഷിക്കണമെന്നാണു് അദ്ദേഹം പറയുന്നതു്. ഒരു വിരോധവുമില്ല. ഈ ശ്ലോകങ്ങൾ കഥയിൽ സൎവപ്രാധാന്യം വഹിക്കുന്നു എന്നുള്ള സംഗതി പലരും ഗ്രഹിച്ചിട്ടില്ല. ആധുനിക നാടകങ്ങളിൽ ഓരോ രംഗത്തിന്റേയും പ്രാരംഭത്തിൽ ഏറെക്കുറെ നിഷ്കൃഷ്ടമായ സ്ഥലകാലാദിവിവരണവും മറ്റൂം ചേർത്തു കാണുന്നുണ്ടല്ലോ. അതുപോലൊരു വിവരണമാണ് ഈ ശ്ലോകങ്ങളിൽ നിന്നും നമുക്കു ലഭിക്കുന്നതു്. അവയെ മലയാളത്തിലാക്കുന്നതു് എല്ലാവൎക്കു ം പ്രയോജനകരമായിരിക്കുമെന്നു നിസ്സന്ദേഹം പറയാം.
കവിത്വവും നാടകത്തിന്റെ ഒരംഗംതന്നെയാണു്. കവിതയോ? അതു് മനുഷ്യചരിത്രത്തിന്റെ ചിത്രണമായിരിക്കുന്നതിനാൽ പാത്രങ്ങളുടെ ചരിത്രചിത്രണത്തിൽ ഓരോ കവിയും മനഃപൂൎവം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നാടകങ്ങളിൽ അന്തർ യുദ്ധം സംഘടിപ്പിച്ചു കാണുന്നതു് ഈ രഹസ്യം മനസ്സിലാക്കീട്ടാണു്. ഒരു മനുഷ്യന്റെ ജീവിതവും സരളരേഖയിൽകൂടി പോകുന്നതായി നാം കാണുന്നില്ലല്ലോ. സകലസുഖഭോഗങ്ങളിലും മുഴുകിയിരിക്കുന്ന ഒരുവനു് പെട്ടെന്നു് അൎത്ഥ നാശം സംഭവിച്ചു് കൂലിവേല ചെയ്തോ ഇരന്നോ ജീവിക്കേണ്ടതായ് വന്നേയ്ക്കാം. വിവേകശാലിയായ ഒരുവൻപോലും പെട്ടെന്നു കോപത്തിനു വശംവദനായ് വല്ല കടുംകൈയും പ്രവർത്തിച്ചിട്ടു് ജയിൽവാസം അനുഭവിക്കുക എന്നുള്ളതും ലോകത്തിൽ അസംഭവ്യമായിട്ടുള്ളതല്ല. മനുഷ്യവ്യക്തികളുടെ ജീവിതത്തിൽ ഓരോന്നും ഓരോ നാടകംതന്നെയാണു്. ‘All the world is a stage’ എന്നു് ഷേക്സ്പിയർ മഹാകവി പറഞ്ഞിട്ടുള്ളതു് എത്രയോ പരമാൎത്ഥ ം! അതുകൊണ്ടു് നാടകം പണ്ടത്തെ എടപ്രഭുവിന്റെ ഡയറിക്കുറിപ്പുപോലിരുന്നാൽ അതു് മനുഷ്യജീവിതത്തെ പ്രതിഫലിപ്പിക്കയില്ല.
ചില മനുഷ്യർ തങ്ങളുടെ ജീവിതഗതിയെ ബാധിക്കുന്ന വിവിധ പ്രതിബന്ധങ്ങളെയെല്ലാം അകറ്റി സുഖമായി ജീവിക്കുന്നതായി കാണാം. അങ്ങനെ ഉള്ള ഒരു ചരിത്രത്തെ നായകന്റെ ജീവിതത്തെ അധികരിച്ചു് ചിത്രണംചെയ്യുന്നുവെങ്കിൽ, അതു കോമഡി അഥവാ സുഖപര്യവസായിയായി; അതല്ല വിപരീതശക്തികളുടെ ബാധയെ തടയാൻ കഴിവില്ലാതെ നായകന്റെ ജീവിതം ദുഃഖമയമായി അവസാനിക്കുന്നുവെങ്കിൽ, അത്തരം നാടകം ട്രാജഡി അഥവാ ദുഃഖപര്യവസായിയായിത്തീരുന്നു. ചുരുക്കിപ്പറഞ്ഞാൽ സുഖദുഃഖങ്ങളുടെ പ്രതിബാധയ്ക്കും ശക്തിയ്ക്കും ഒരുവന്റെ ചരിത്രത്തോടോ ബഹിർഘടനകളോടോ ഉണ്ടാകുന്ന സംഘർഷത്തിൽനിന്നാണു് നാടകങ്ങളുടെ ഉൽപത്തി എന്നു പ്രസിദ്ധ നാട്യകാരനായ ഡി. എൽ. റായി പ്രസ്താവിച്ചിട്ടുള്ളതു പരമാൎത്ഥ മാകുന്നു.
കവിത്വത്തിന്റെ സാമ്രാജ്യം സൗന്ദര്യമാണു്. അതിനാൽ കുത്സിതഘടനകളെ ലോഭനീയങ്ങളായി ചിത്രീകരിച്ചു കാണിക്കുന്ന ആട്ടക്കഥകൾ ത്യാജ്യങ്ങളാകുന്നു. ശൃംഗാരവീരരസങ്ങൾ ബീഭത്സങ്ങളാക്കാതെ സൂക്ഷിക്കുന്നതു് കഥാകൃത്തിന്റെ ധൎമ്മമാണു്. കഴിയുന്നിടത്തോളം സംഭോഗശൃംഗാരവീരരസത്തിനു പകരം വിപ്രലംഭം ഘടിപ്പിക്കുന്നതായാൽ അതു പ്രശംസാൎഹമായ ഒരു പരിഷ്കാരമായിരിക്കും. മിയ്ക്ക കഥകളിലേയും ശൃംഗാരവും പോരിനുവിളിയും ഒക്കേ ജൂഗപ്സാവഹങ്ങളായിരിക്കുന്നു. പൂൎവകവിചുംബിതങ്ങളായ ആശയങ്ങളും ഉല്ലേഖങ്ങളും അല്ലാതെ മിക്ക കൃതികളിലും ഒന്നും കാണ്മാനില്ലെന്നും പറയേണ്ടിയിരിക്കുന്നു.
അസാധാരണദൈൎഘ്യമാണു് കഥകളിക്കുള്ള വേറൊരു ദൂഷ്യം. കാലം പോയ പോക്കു നോക്കിയാൽ ഇന്നത്തെ ആളുകളിൽ പലൎക്കും വിനോദത്തിനു് അവസരംപോലും ലഭിക്കുന്നില്ലെന്നു പറയാം. ഒരു രാത്രി മുഴുവനും കഥകളി കണ്ടിട്ടു് പിറ്റേദിവസം കിടന്നുറങ്ങുന്നതിനു് ഇപ്പോൾ ആൎക്കു സമയം കിട്ടും? അതിനാൽ രണ്ടു മൂന്നു മണിക്കൂർകൊണ്ടു് കളിക്കാൻ കഴിയത്തക്കവണ്ണവും ചടങ്ങുകൾ എല്ലാം ഒപ്പിച്ചും കഥകൾ രചിക്കുന്നതു് വളരെ ഉപകാരപ്രദമായിരിക്കും.
വേഷവിധാനത്തിലും ചില പരിഷ്കാരങ്ങൾ ചെയ്യുന്നതു കൊള്ളാം. പ്രധാനമായി സ്ത്രീപ്പാൎട്ടുകാരുടെ വേഷം അല്പം ബീഭത്സമായിരിക്കുന്നു. വേഷവിഷയകമായ പരിഷ്കാരങ്ങൾ പലതും നേരത്തെ നടന്നു കഴിഞ്ഞിട്ടുള്ളതാണു്. വലിയ വ്യത്യാസങ്ങൾ ഇനി വരുത്താൻ കഴിയുമോ എന്നു സംശയവുമാകുന്നു. തിരനോട്ടവും മറ്റും വ്യൎത്ഥ മായ സമയവ്യയമാണെന്നു് മി: വർഗ്ഗീസ് പ്രസ്താവിച്ചു കാണുന്നുമുണ്ടു്. ഈ അഭിപ്രായം അംഗീകാര്യമായി എനിക്കു തോന്നുന്നില്ല. പ്രസിദ്ധ നടന്മാരിൽ ചിലർ ‘തിരനോട്ട’ത്തിൽ അസാമാന്യമായ പാടവം പ്രകാശിപ്പിച്ചുകാണുന്നുണ്ടു്. കുറെക്കൂടി പരിഷ്കൃതങ്ങളായ രംഗോപകരണങ്ങൾ ഉണ്ടായിരിക്കുന്നതും കൊള്ളാം. എന്നാൽ നാടകക്കാരുടെ മട്ടിൽ സീനുകൾ ഒരുക്കുന്നതു് പരിഹാസ്യമാണു്. വനങ്ങളും മറ്റും നടന്മാർ തന്നെ അഭിനയകൗശലംകൊണ്ടു് നമുക്കു പ്രത്യക്ഷമാക്കിത്തന്നുകൊള്ളും.
ചെണ്ട വളരെ കൎണ്ണാരുന്തുദമായിരിക്കുന്നു എന്നു ചില രസികന്മാർ പറയുന്നു. അതു് ഉപേക്ഷിച്ചാൽ പിന്നെ ആട്ടവും വേണ്ടെന്നുവയ്ക്കയാണു് നല്ലതു്. നല്ല ചെണ്ടക്കാരാണെങ്കിൽ സംഗീതത്തെ കൊല്ലാതെ തന്നെ കൊട്ടാൻ കഴിയും. മൃദംഗത്തിന്റെ സ്ഥിതിയും അതുതന്നെ ആണല്ലോ. ചില മൃദംഗക്കാർ പാട്ടിനെ കൊല്ലത്തക്കവണ്ണം സരസമായി വായിക്കുന്നു. ചെണ്ടയും അതുപോലെ ‘വായി’ക്കാൻ കഴിയുമെന്നു് ഒന്നു രണ്ടു പേരുടെ പ്രയോഗത്തിൽ നിന്നു് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടു്.
15.74 പ്രസിദ്ധ നടന്മാർ
‘ആട്ടങ്ങളാടി നടക്കുന്നിതാ ചില കൂട്ടംജനം പണം മോഹി’ച്ചെന്നു് കുഞ്ചൻനമ്പ്യാർ ആട്ടക്കാരെപ്പറ്റി പൊതുവേ പറഞ്ഞിട്ടുള്ള വാക്കുകൾ കുറെ കഠിനമായിപ്പോയെന്നു പ്രസ്താവിക്കാതെ തരമില്ല. ഒരു ആട്ടക്കാരനു് പഴയ കാലത്തു ലഭിച്ചുവന്ന ആദായം നോക്കിയാൽ വളരെ തുച്ഛമായിരുന്നു. ഒരു ചുമട്ടുകാരനു ലഭിച്ചുവന്ന പ്രതിഫലം പോലും അവന്നു കിട്ടാറുണ്ടായിരുന്നില്ല. ഒരു നല്ല നടനാവുന്നതിനുള്ള പ്രയാസമോ? കുഞ്ഞനുണ്ണി എന്ന പ്രസിദ്ധ നടൻ പന്ത്രണ്ടു കൊല്ലം കച്ചകെട്ടി അഭ്യസിച്ചതിന്റെ ശേഷമാണത്രേ അരങ്ങേറ്റം കഴിച്ചതു്. ഇതുകൊണ്ടു വല്ലതും ആയോ? നല്ല ബുദ്ധിമാനായ ഒരുവനു് സൎവകലാശാലാബിരുദം സമ്പാദിക്കാൻ വേണ്ടി വരുന്ന കാലം മുഴുവനും ചവിട്ടും തിരുമ്മും ഒക്കേ ആയിട്ടു കഴിച്ചാലും ഒരു നല്ല നടനാവാൻ കഴിയുന്നില്ല. അതു പോകട്ടെ, നല്ല രസവാസനയും മെയ് സ്വാധീനവും മുദ്രക്കൈയ്യും ഒക്കേ ഉണ്ടായിരുന്നാൽ പോരാ,
‘നഗരീതിസാലപരിവേഷാകലിത-
നഗരീനിവാസാദമീഷാം–ഇഹ-
ന ഗരീയസീ പ്രീതിരസ്മാകമേഷാ’
എന്നിങ്ങനേയുളള കഠിനപദങ്ങളെ ആടുകയും,
‘നഗരീതരസാ രഥിനാ-
മപഹർത്രാ കീൎത്ത ിമാശു തരസാ രഥിനാ’
ഇത്തരത്തിലുള്ള ശ്ലോകങ്ങളുടെ അൎത്ഥ ം ഗ്രഹിച്ചിരിക്കയും വേണം. നല്ല പാണ്ഡിത്യമില്ലാത്തവർ ആട്ടക്കാരായ് വന്നിട്ടു കാര്യമില്ലെന്നു വിചാരിച്ചുതന്നെയായിരിക്കണം കവികൾ ഈ കഥകൾ രചിച്ചിട്ടുള്ളതു്. അഥവാ അല്പം ഒന്നു തെറ്റിആടിപ്പോയാൽ, കണ്ണുരുട്ടാൻ രംഗസ്ഥിതന്മാർ ഉണ്ടായിരിക്കയും ചെയ്യും. വലിയ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് കേവലം വിദ്യാൎത്ഥ ി ആയിരുന്ന കാലത്തു് ഒരുദിവസം തിരുവനന്തപുരത്തു വച്ചു് അംബരീഷചരിതം കഥ നടന്നുകൊണ്ടിരിക്കവേ, അംബരീഷന്റെ പാൎട്ടുകെട്ടിയിരുന്ന വ്യുൽപന്നനായ കൊച്ചുകൃഷ്ണപ്പണിക്കർ കനകരുചി രുച്യംഗിമാരെ എന്നതിനു പകരം കനകരുചി രുച്യംഗിമാരെ എന്ന കൈ കാണിച്ചുപോയി. പിറ്റേദിവസം പാഠം തുടങ്ങുന്നതിനു മുമ്പു് ഗുരുവായ രാജരാജവൎമ്മ കോയിത്തമ്പുരാൻ ചോദിച്ചു: “ഇന്നലെ പണിക്കർ ശരിയായിട്ടാണോ ആടിയതു്?” അതിനു് ആ കൊച്ചുതിരുമേനി ‘രുചിരാംഗിമാരെ’ എന്നതിനു പകരം ‘രുച്യംഗിമാരെ’ എന്നാണു കാണിച്ചതു് എന്നു മറുപടിയും പറഞ്ഞു. ഇങ്ങനെയുള്ള ചില്ലറ സ്ഖലിതങ്ങൾപോലും കണ്ടുപിടിക്കാൻ കെല്പുണ്ടായിരുന്ന സദസ്യരാൽ അലംകൃതമായ രംഗങ്ങളിൽ ആണു് കഥകളി പണ്ടൊക്കെ അഭിനയിച്ചു വന്നതു്. ഇതൊക്കെ ആലോചിക്കുമ്പോൾ കഥകളിക്കാർ കേവലം പണം മോഹിച്ചല്ല ആട്ടത്തിനു വേഷം കെട്ടാറുണ്ടായിരുന്നതെന്നു് നമുക്കു് മനസ്സിലാക്കാം. പിന്നെ എന്താണു് പ്രയോജനം?
‘പ്രയോജനമനുദ്ദിശ്യ ന മന്ദോഽപ്രവൎത്ത തേ’
എന്നാണല്ലോ അഭിയുക്തവചനം. വാസ്തവത്തിൽ ഈ കലോപാസകന്മാർ ‘നാട്യം ഭിന്നരുചേൎജനസ്യ ബഹുധാപ്യേകം സമാരാധനം’ എന്ന കാളിദാസവാക്യത്തെ സമാദരിച്ചു് ലോകസമാരാധാനമാണു് നിൎവഹിച്ചുവന്നതു്. രാജാക്കന്മാരുടേയും പ്രഭുജനങ്ങളുടേയും പ്രീതിബഹുമാനങ്ങൾ മാത്രമായിരുന്നു അവർക്കു് ലഭിച്ച പ്രതിഫലം. ഒന്നാലോചിച്ചു നോക്കുമ്പോൾ ഇവർ ധന്യന്മാരാണു്. രാവണനെക്കാളും പ്രതാപം കാണിച്ചുവന്ന ഉദ്യോഗസ്ഥന്മാരും മറ്റും നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നില്ലേ? അവരുടെ പേരുകൾ ചരിത്രങ്ങളിൽ പോലും കാണാതിരിക്കുന്ന സ്ഥിതിയ്ക്കു്, നാട്ടുംപുറങ്ങളിൽ ഉള്ളവർകൂടി ഭക്തിപുരസ്സരം ഇന്നും സ്മരിച്ചുവരുന്ന ഈ ആട്ടക്കാർ ‘പവിത്രചരിത്ര’ന്മാരല്ലെന്നു് എങ്ങനെ പറയാം? ഇക്കാലത്തും ഈശ്വരപിള്ളവിചാരിപ്പുകാരുടെ പേരു് കന്യാകുമാരിമുതൽ ഗോകൎണ്ണംവരെയുള്ളവർ മറന്നിട്ടില്ലല്ലോ.
അഭിജാതന്മാരും അഭിരൂപന്മാരും ആയുള്ള നടന്മാർ മാത്രമാണു് പഴയകാലത്തു് കഥകളിയിലെ ആദ്യവസാനവേഷക്കാരായിരുന്നിട്ടുള്ളതു്. അതാണു് കഥകളിയുടെ വിലയ്ക്കും നിലയ്ക്കും പ്രധാനഹേതു. നിവാതകവചവധം കഥയെപ്പറ്റിയുള്ള ഒരു ഐതിഹ്യം ഇവിടെ പ്രസ്താവിക്കാം.
ഇക്കഥ അരങ്ങേറ്റം കഴിഞ്ഞുവെന്നു കേട്ടു് കോഴിക്കോട്ടു സാമൂതിരി അതു മുഴുവനും തോന്നിച്ചിട്ടുള്ള ഒരു സംഘക്കാരെ വരുത്തി ആടിച്ചുനോക്കി. ഉൎവശിയുടെ ആദ്യത്തെ പദത്തിൽ ഒരു ഖണ്ഡം ആടിക്കഴിഞ്ഞപ്പോൾ തമ്പുരാൻ പള്ളിയറ വാതിലടച്ചു് പള്ളിക്കുറുപ്പിനു് എഴുന്നള്ളി. പിന്നെ വേറൊരു കഥകളിസംഘക്കാരെക്കൊണ്ടു് ആടിച്ചുനോക്കി. അന്നത്തെ സ്ഥിതിയും അതുതന്നെ. ഇങ്ങനെ പലവട്ടമായപ്പോൾ തെക്കൻകോട്ടയത്തു തമ്പുരാൻ ഈ വിവരം അറിഞ്ഞു് ഒരു സംഘക്കാരെ വരുത്തീട്ടു് ‘നിങ്ങൾ കോഴിക്കോട്ടുസാമൂതിരി കോവിലകത്തു ചെല്ലണം. നിവാതകവചം ആടാൻ കല്പിക്കും. നിങ്ങൾ ആരംഭിച്ചുകൊള്ളണം. ഉൎവശിയുടെ വേഷം ഞാൻ കെട്ടിക്കൊള്ളാം. പക്ഷേ അക്കാര്യം ആരോടും മിണ്ടിപ്പോകരുതു്’ എന്നു ചട്ടംകെട്ടി അയച്ചു. കഥ മുറയ്ക്കു തുടങ്ങി. ഉൎവശിയുടെ ആട്ടം ആരംഭിച്ചു. അന്നു് സാമൂതിരിപ്പാടു് പതിവിനെ ലംഘിച്ചു് ആട്ടം കണ്ടുകൊണ്ടിരുന്നു. ഉൎവശിയുടെ ആട്ടം തീൎന്നപ്പോൾ സാമൂതിരിപ്പാടു് ആ വേഷം കെട്ടിയ ആളിനെ വിളിച്ചുകൊണ്ടുവരാൻ ആജ്ഞാപിച്ചു. അദ്ദേഹം അവിടെ ചെന്ന മാത്രയിൽ സാമൂതിരി എണീറ്റു് ‘കോട്ടയത്തുനിന്നല്ലേ?’ എന്നു ചോദിച്ചു. ‘അതേ’ എന്ന മറുപടി കേട്ടു പ്രസന്നനായിട്ടു് ‘ഉൎവശിയുടെ പദം ശരിയായി ആടിക്കണ്ടാൽ കൊള്ളാമെന്നു് വളരെക്കാലമായി ആശിച്ചിരുന്നു. ഇന്നു ഫലിച്ചു’ എന്നു പറയുകയും കോട്ടയം രാജാവിനെ വേണ്ടപോലെ ഉപചരിക്കയും ചെയ്തുവത്രേ. രാജാക്കന്മാർപോലും കച്ച കെട്ടി അഭ്യാസം നടത്തിവന്നുവെന്നുള്ളതിനു് ഇതൊരു തെളിവാണു്. പാലക്കാട്ടു രാജവംശ്യനായ വിദ്വാൻ കൊമ്പിഅച്ചൻ കഥകളി ശാസ്ത്രീയമായി അഭ്യസിച്ചിരുന്നുവെന്നു് മുമ്പു പ്രസ്താവിച്ചിട്ടുമുണ്ടല്ലോ.
സ്ത്രീകൾപോലും കഥകളിയിൽ വേഷം കെട്ടാറുണ്ടായിരുന്നു. ഉത്രംതിരുനാൾ തമ്പുരാന്റെ കാലത്തിനു ശേഷം ഏകദേശം ൮൩-ാമാണ്ടുവരെ തിരുവനന്തപുരം കൊട്ടാരംവക കഥകളിയോഗത്തിൽ സ്ത്രീകൾ ഭാഗഭാക്കുകളായിരുന്നു. അവരിൽ ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നാണു് തോന്നുന്നതു്. ഭഗവതിയമ്മ, കാൎത്ത ്യായനിഅമ്മ എന്ന രണ്ടു സ്ത്രീകളെ ഞാൻ ഇപ്പോഴും ഓൎക്കു ന്നുണ്ടു്.
ഉത്രംതിരുനാൾ തമ്പുരാന്റെ കഥകളിയോഗം അന്നു് കേരളമൊട്ടുക്കു് പ്രസിദ്ധമായിരുന്നു. അതിന്റെ മേൽനോട്ടം വഹിച്ചിരുന്നതു് വിളായിക്കോട്ടുനമ്പൂരി എന്ന ശാസ്ത്രജ്ഞനായിരുന്നു. കുടമാളൂർക്കാരനായ ആ നമ്പൂരിക്കു് തിരുമനസ്സുകൊണ്ടു് ശ്രീകണ്ഠേശ്വരത്തിനു സമീപം ഒരു മഠവും പണിയിച്ചു കൊടുക്കയുണ്ടായി. ആ യോഗത്തിൽ ആളെടുക്കുന്ന രീതി വളരെ രസകരമായിരുന്നു. ആരെങ്കിലും അതിലേക്കു് അപേക്ഷിച്ചെങ്കിൽ അയാളെ ചുട്ടികുത്തി തിരുമുമ്പിൽ ഹാജരാക്കണമെന്നായിരുന്നു വ്യവസ്ഥ. നല്ല വേഷച്ചേൎച്ചയുണ്ടെന്നു് തിരുമനസ്സിലേക്കു തൃപ്തി വന്നാലെ അയാളെ യോഗത്തിൽ ചേൎക്കുമായിരുന്നുള്ളു.
ഇപ്രകാരം തിരഞ്ഞെടുക്കപ്പെട്ട നടന്മാരുടെ നടുനായകം തിരുമനസ്സിലെ സേവകനായ ഈശ്വരപിള്ള വിചാരിപ്പുകാരായിരുന്നു. മറ്റുള്ള പ്രമാണികൾ പുത്തൻ കൊച്ചുകൃഷ്ണപിള്ള, പഴയ കൊച്ചുകൃഷ്ണപിള്ള, പഴവങ്ങാടി നാണുപിള്ള അഥവാ ദമയന്തി നാണുപിള്ള, നളനുണ്ണി, ഇട്ടിച്ചേന്നപ്പണിക്കർ, കൊച്ചയ്യപ്പണിക്കർ, വലിയയ്യപ്പണിക്കർ, ഭീമൻ പരമുപിള്ള മുതലായവരായിരുന്നു.
ഈശ്വരപിള്ള ശരിയായ വിധത്തിൽ കച്ചകെട്ടി അഭ്യസിച്ചതിനു പുറമേ അമ്മനൂർ പരമേശ്വരചാക്യാരുടെ അടുക്കൽനിന്നു് അഭിനയവിദ്യയുടെ മൎമ്മങ്ങളും ഗ്രഹിച്ചു. തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിനായി കോട്ടയ്ക്കകത്തു് ഒരു പുരയിടം വയ്പിച്ചു കൊടുത്തു. അതാണു് പ്രസിദ്ധമായ പുന്നയ്ക്കൽവീടു്.
ഈശ്വരപിള്ളയുടെ കൈലാസോദ്ധാരണം, വനവൎണ്ണന മുതലായവ സുപ്രസിദ്ധമായിരുന്നു. അദ്ദേഹത്തിന്റെ അഭിനയചാതുരിയെ കാണിക്കുന്ന ഒരു സംഭവം പറയാം. തിരുമനസ്സിലെ ഉപദേശം അനുസരിച്ചു് അദ്ദേഹം തന്റെ മകളെ ദമയന്തി നാണുപിള്ളയ്ക്കു് സംബന്ധംചെയ്തു കൊടുത്തു. ഈ വിവാഹം വിദുഷിയായ ഗൗരിക്കുട്ടിഅമ്മയ്ക്കു് തീരെ രസിച്ചില്ല. വിവാഹമോചനത്തിനു് പല വഴിയും വിചാരിപ്പുകാർ ആലോചിച്ചുനോക്കി. അങ്ങനെ ഇരിക്കേ ഒരു ദിവസം കൊട്ടാരത്തിൽ ദക്ഷയാഗം കഥ ആടേണ്ടതായ്‍വന്നു. വിചാരിപ്പുകാരാകട്ടെ,
‘അറിയാതെ മമ പുത്രിയെ നൽകിയ-
തനുചിതമായിതെടോ’
എന്ന ഭാഗത്തെ സ്വാനുഭൂതി കലൎത്ത ി വിസ്തരിച്ചു് ആടി, തിരുമനസ്സിലേക്കു് കാര്യം മനസ്സിലായി. അടുത്ത ദിവസം തമ്പുരാൻ നാണുപിള്ളയെ വിളിച്ചു് ‘നാണു സംബന്ധമുറയ്ക്കു് ഇനി ഗൗരിക്കുട്ടിയുടെ വീട്ടിൽ പോകേണ്ട’ എന്നു കല്പിക്കയും ചെയ്തു.
‘ഈച്ചരപിള്ളയെന്നു വിളികൊണ്ടീടും വിചാരിപ്പുകാർ’ അക്കാലത്തെ നടന്മാരിൽ വച്ചു് അഗ്രഗണ്യൻതന്നെയായിരുന്നു. അദ്ദേഹത്തിന്റെ നളനും, സുന്ദരബ്രാഹ്മണനും വളരെ കേൾവിപ്പെട്ടിരിക്കുന്നു. പഴവങ്ങാടി നാണുപിള്ളയുടെ ദമയന്തിയായിരുന്നു പ്രസിദ്ധം. നളനുണ്ണി എന്ന പേരുകൊണ്ടു തന്നെ നളൻ കെട്ടാൻ അദ്ദേഹത്തിനുണ്ടായിരുന്ന സാമൎത്ഥ ്യം ഗ്രഹിക്കാം. എന്നാൽ ഏതു വേഷത്തിലും വിശേഷിച്ചു്, കത്തി, വെള്ള ഇവയിൽ അദ്ദേഹം അതിശയനേ ശോഭിച്ചിരുന്നു.
ഈശ്വരപിള്ളയെ ഒരിക്കൽ തോല്പിച്ച ഒരു വിദ്വാനാണു് പപ്പുപിള്ള. ഒരുദിവസം പപ്പുപിള്ള വന്നിരിക്കുന്നതായി വിചാരിപ്പുകാർ തിരുമനസ്സറിയിച്ചു. അവിടുത്തെ ആജ്ഞ അനുസരിച്ചു് പപ്പുപിള്ളയെ വരുത്തി. തിരുമനസ്സുകൊണ്ടുതന്നെ കഥയും വേഷവും നിശ്ചയിച്ചു. നിവാതകവചവധത്തിലെ അൎജ്ജു നൻ വിചാരിപ്പുകാരും, ഇന്ദ്രൻ പപ്പുപിള്ളയും ആകട്ടേ എന്നായിരുന്നു കല്പന. പക്ഷേ ബുദ്ധിമാനായ പപ്പുപിള്ളയ്ക്കു് കാര്യം മനസ്സിലായി. ഇന്ദ്രനു് ആടാൻ ഒന്നുമില്ലല്ലോ. അവിടുത്തേ വാത്സല്യപാത്രമായ ‘ഈച്ചര’നെ കവിഞ്ഞു് ആരും വരരുതെന്നായിരുന്നു തിരുമനസ്സിലെ ആശയം.
പപ്പുപിള്ള ഇന്ദ്രന്റെ വേഷം കെട്ടി രംഗത്തിൽ വന്നു. അൎജ്ജു നൻ പ്രവേശിച്ചു. മകനല്ലേ–അതും ചിരകാലമായി കാണ്മാൻ മോഹിച്ചിരുന്ന മകനല്ലേ വന്നതു്? വാത്സല്യനിൎഭരമായ ഒരു നോട്ടം. മുടി മുതൽ അടിവരെയും അടി മുതൽ മുടിവരെയും ഒന്നു രണ്ടു പ്രാവശ്യം നോക്കുന്നു. അനന്തരം എണീറ്റു് ഓടിച്ചെന്നു് പുത്രനെ ആശ്ലേഷിച്ചു് മടിയിൽ പിടിച്ചിരുത്തുന്നു. കുശലപ്രശ്നങ്ങൾ ചിലതെല്ലാം മുറയ്ക്കു കഴിക്കുന്നു. “അഹോ, എത്ര നാളായി നിന്നെക്കാണ്മാൻ ഞാൻ ആഗ്രഹിക്കുന്നു. ഇപ്പോൾ എന്റെ നേത്രങ്ങൾ സഫലമായി. ഇനി ഇവിടെയുള്ള വിശേഷങ്ങൾ കാണിച്ചുതരാം, വരൂ” എന്നു പറഞ്ഞു് സ്വൎഗ്ഗവൎണ്ണന ആരംഭിക്കുന്നു. പാവം! വിചാരിപ്പുകാർ വായും പൊത്തി നിന്നു് വല്ലാതെ വിഷമിക്കുന്നു. മണിക്കൂർ ഒന്നു രണ്ടു കഴിയുന്നു. ഈ ഘട്ടത്തിലാണു് ‘മതിചുരുക്കിക്കളയാം’ എന്നു കല്പന വരുന്നതു്. അങ്ങനെ വിചാരിപ്പുകാർ രക്ഷപ്പെടുന്നു.
അടുത്ത ദിവസം ‘അവനൊരു ധിക്കാരിയാണു്’ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു. ‘അദ്ദേഹമാണു് ആട്ടക്കാരൻ’ എന്നു് ഈശ്വരപിള്ള അറിയിക്കയാൽ പപ്പുപിള്ളയ്ക്കു് അവിടുന്നു് തക്ക സമ്മാനങ്ങൾ കല്പിച്ചു കൊടുത്തുവത്രേ.
നളനുണ്ണിയ്ക്കു് എല്ലാ വേഷങ്ങളും കെട്ടാൻ കഴിയുമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ നളൻ ആണു് പ്രസിദ്ധമായിരുന്നതു്. നളചരിതത്തിലെ നളൻ ആടി ഫലിപ്പിക്കാൻ വളരെ വിഷമമാണു്.
‘ജാനേ പുഷ്കര തേ തത്വം മുന്നേ
പ്രാഗത്ഭ്യം നന്നേ’
എന്ന പദം ആടുന്നു എന്നു വിചാരിക്കുക. ഇവിടെ ‘താനേതൊരുത്തനെന്നു ചിന്തയ’ ഇത്യാദി ഭാഗങ്ങളിൽ ശാന്തഭാവവും, ‘ജളപ്രഭോ’ എന്നിടത്തു് ഹാസ്യവും, ‘ചതിപ്പതിനിന്നിവനാഗതനായി’ എന്നിടത്തു കോപവും ‘രതിപ്രഭേ’ എന്ന ദിക്കിൽ ശൃംഗാരവും അഭിനയിക്കണം. ഇതുപോലുള്ള ഘട്ടങ്ങൾ പലതുമുണ്ടു്.
കുറുച്ചി കൃഷ്ണപിള്ളയും ഇക്കാലത്തെ പ്രസിദ്ധ നടന്മാരിൽ ഒരാളായിരുന്നു. എന്നാൽ കാലകേയവധത്തിലെ അർജ്ജുനനാണു് പ്രസിദ്ധി. അദ്ദേഹത്തിന്റെ സലജ്ജോഹാഭിനയത്തെപ്പറ്റി പഴവന്മാർ ഇന്നും വാഴ്ത്തിപ്പറയുന്നു. ചേൎത്ത ല രാമപ്പണിക്കരെ രാവണപ്പണിക്കരെന്നാണു് വിളിക്കാറുണ്ടായിരുന്നതു്. ഇത്ര രംഗശ്രീയും വേഷചേർച്ചയും ഉള്ള ഒരുവൻ ‘നഭൂതോ ന ഭവിഷ്യതി’ എന്നു തന്നെ പറയാം. സാക്ഷാൽ രാവണന്റെ അട്ടഹാസം പോലും അദ്ദേഹത്തിന്റെ അട്ടഹാസത്തോടു് കിടയാകുമായിരുന്നില്ലത്രേ. രാമപ്പണിക്കൎക്കു ് വളരെ ശിഷ്യസമ്പത്തുണ്ടായിരുന്നു. അവരിൽ നാരദൻകൎത്ത ാവിന്റെ പേരു് പ്രത്യേകം സ്മരണീയമാകുന്നു. അദ്ദേഹത്തിന്റെ കുചേലനെ കണ്ടാൽ സാക്ഷാൽ കുചേലൻ ലജ്ജിച്ചു തല താഴ്ത്തിപ്പോകുമായിരുന്നത്രേ. അതുപോലെ തന്നെ ബകവധത്തിലെ ആശാരി, ദുര്യോധനവധത്തിലെ ഭീമൻ മുതലായവയും അതിപ്രസിദ്ധമാണു്.
ഇവരെല്ലാം വഞ്ചിനാട്ടുകാരാണല്ലോ. തെക്കും വടക്കും ഒരുപോലെ പ്രസിദ്ധരായ ചില നടന്മാരും ഉണ്ടായിരുന്നു. അവരിൽ തകഴി കേശവക്കുറുപ്പു്, കുഞ്ഞനുണ്ണി, രാമവാരിയർ, പപ്പുപിള്ള ആശാൻ ഇവരായിരുന്നു പ്രധാനികൾ. രാമവാരിയരുടെ ഹനൂമാൻ, വൃദ്ധബ്രാഹ്മണൻ, ദുൎവാസാവു് ഇവി കണ്ടിട്ടില്ലാത്തവർ ഭാഗ്യഹീനരാണെന്നു് ഒരു സരസൻ പ്രസ്താവിച്ചു കേട്ടിട്ടുണ്ടു്. പപ്പുപ്പിള്ളയ്ക്കു് എല്ലാ വേഷങ്ങളും ആവാമായിരുന്നു എങ്കിലും കരിപ്പപ്പു എന്നായിരുന്നു പ്രസിദ്ധിയ തകഴി കേശവക്കുറുപ്പിന്റെ നടനവൈദഗ്ദ്ധ്യത്തെപ്പറ്റി ഒരു കവി,
‘മാടക്ഷിതീശ്വരകൃപാമൃതവാരിരാശി
പ്രോദ്ഭൂതചാരുതരനാട്യകലാകലാപഃ
ശ്രീകേശവേന്ദുരഖിലാക്ഷിചകോരകാണാം
പ്രീതിം തനോത്യനുപദം ത്രിദശൈകലഭ്യാം.’
എന്നു വാഴ്ത്തീട്ടുള്ളതിൽനിന്നു് നമുക്കു് മനസ്സിലാക്കാം.
ഇനി തനിവടക്കൻകഥകളിക്കാരിൽ ചിലരെപ്പറ്റി പ്രസ്താവിക്കാം. കപ്പിളിങ്ങാടന്റെ ശിഷ്യവൎഗ്ഗത്തിൽപ്പെട്ട കെങ്കൻ നമ്പ്യാരും, കുഞ്ഞിക്കിട്ടമേനോനും കടത്തനാട്ടു രാജാവിന്റെ കഥകളിയോഗത്തിൽ ഉൾപ്പെട്ടവരായിരുന്നു. അവരുടെ ഗുരുവായിരുന്ന കൃഷ്ണപ്പണിക്കർ വളരെ പ്രസിദ്ധനായിരുന്നത്രേ. ൯൮൪-ൽ വാഴ്ച തുടങ്ങിയ കൊച്ചീ വീരകേരളവൎമ്മതമ്പുരാൻ അവരെ കൊച്ചിയിൽ വരുത്തിയിട്ടു് അവിടുത്തെ കഥകളിയോഗം പരിഷ്കരിച്ചു. കെങ്കൻനമ്പ്യാരുടെ ഹനൂമാനും മേനോന്റെ ഭീമനും വിശ്രുതങ്ങളായിരുന്നു. അതുപോലെ തന്നെ വെള്ളാട്ടു നാണുപ്പണിക്കർ, അമ്പാട്ടു ശങ്കരമേനവൻ, ഇട്യാൎശ മേനോൻ ഇവരും പ്രസിദ്ധന്മാരായിരുന്നു. കുഞ്ഞുകൃഷ്ണപ്പണിക്കരുടെ അൎജ്ജു നനും (നിവാതകവചത്തിലെ), ഹനൂമാനും (കല്യാണസൗഗന്ധികത്തിലെ), ശങ്കരമേനോന്റെ കീചകനും നിസ്തുലങ്ങളായിരുന്നത്രേ. ഇട്യാൎശ മേനോൻ പച്ചവേഷത്തിലും ശൃംഗാരത്തിലും ആയിരുന്നു അതിശയിച്ചതു്. സുഭദ്രാഹരണത്തിലെ അൎജ്ജു നൻ കെട്ടുന്നതിനു് അദ്ദേഹത്തിനോടു കിടപിടിക്കാൻ ആരും അക്കാലത്തുണ്ടായിരുന്നില്ലത്രേ.
ഇവരുടെ ഒക്കേ കാലശേഷവും തെക്കും വടക്കും നടന്മാർ പലരും ഉണ്ടായിട്ടുണ്ടു്. ആയില്യംതിരുനാൾ തമ്പുരാന്റേയും വിശാഖംതിരുനാൾ തിരുമനസ്സിലേയും കാലത്തു് തിരുവനന്തപുരത്തെ കളിയോഗം പരിഷ്കരിക്കപ്പെട്ടു. പപ്പുപിള്ള വിചാരിപ്പുകാർ കൊല്ലം രാമൻപിള്ള എന്ന പ്രസിദ്ധനടനെ വരുത്തി കഥകളിആശാനായി നിയമിച്ചു. അദ്ദേഹമാണു് തിരുവല്ലാ കുഞ്ഞുപിള്ള മുതലായ നല്ല നടന്മാരെ തിരുവനന്തപുരത്തു വരുത്തിയതു്. സ്ത്രീകളെ കഥകളിയ്ക്കു് അഭ്യസിപ്പിച്ചതും അദ്ദേഹമായിരുന്നു. തിരുവല്ലാ കുഞ്ഞുപിള്ളയുടേയും തകഴി പാച്ചുപിള്ളയുടേയും ലളിതവേഷം അതിമനോഹരമായിരുന്നു. തകഴി വലിയ നീലകണ്ഠപ്പിള്ള എന്ന പ്രസിദ്ധനടന്റെ ഭാഗിനേയനായ കൊച്ചുനീലകണ്ഠപ്പിള്ളയെ ഇവിടെ വരുത്തിയതും പ്രസ്തുത രാമൻപിള്ളയായിരുന്നു. ഏതുവേഷത്തിലും കൊച്ചുനീലകണ്ഠപ്പിള്ള അദ്വിതീയനുമായിരുന്നു. തിരുവനന്തപുരം കഥകളിയോഗത്തിൽ വളരെക്കാലം ആശാനായിരുന്ന ശേഷമാണു് ആ നീലകണ്ഠപ്പിള്ള മരിച്ചതു്. പിന്നീടായിരുന്നു ആറ്റുങ്ങൽ മാതുപിള്ള ആ സ്ഥാനത്തു നിയമിക്കപ്പെട്ടതു്. മാത്തൂർ കുഞ്ഞുപിള്ളപ്പണിക്കരെപ്പറ്റി കേട്ടിട്ടില്ലാത്തവർ തെക്കും വടക്കും ഉണ്ടെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ഹനൂമാൻ കിട്ടുപിള്ള, ഭീമൻ പരമുപിള്ള, കണ്ണമംഗലം ശങ്കരപ്പിള്ള, കരിപ്പുഴ വേലുപ്പിള്ള, പണ്ഡിതവരേണ്യനായ ജീ. രാമകൃഷ്ണപിള്ള എം. ഏ. അവൎകളുടെ പിതാവും മഹാവിദ്വാനുമായിരുന്ന കുട്ടപ്പിഷാരടി (രാഘവപ്പിഷാരടി) ഇവരും സുപ്രസിദ്ധ നടന്മാരായിരുന്നു. ഇപ്പോഴും നല്ല നടന്മാരില്ലെന്നു പറഞ്ഞുകൂട. കീരിക്കാട്ടു വേലുപ്പിള്ള മിക്കവാറും കളി നിൎത്ത ിയെന്നു തോന്നുന്നു. ചെങ്ങന്നൂർ രാമൻപിള്ളയും കുഞ്ഞൻപണിക്കരും മാങ്കുളം പോറ്റിയും നല്ല മനോധൎമ്മത്തോടുകൂടി ആടും. തോട്ടൻ പോറ്റിയും തകഴി കുഞ്ചുക്കുറുപ്പും അഖിലകേരളപ്രശസ്തി പെറ്റ വലിയ നടന്മാരുമാണല്ലോ.
ഈ അവസരത്തിൽ പാട്ടുകാരെപ്പറ്റിയും രണ്ടു വാക്കു പറയാതിരിക്കുന്നതു ശരിയല്ല. കഥകളിയിൽ പാട്ടുകാൎക്കു ് വലുതായ ഒരു സ്ഥാനമാണു് കല്പിച്ചിരിക്കുന്നതു്. മിക്ക പാട്ടുകാരും അപശ്രുതിയായിട്ടും പദങ്ങളെ ഒടിച്ചു മടക്കിയും തരംപോലെ അക്ഷരങ്ങളെ വിഴുങ്ങിയും പാടാറുള്ളതുകൊണ്ടു് അവരെപ്പറ്റി വളരെപ്പുച്ഛം ആളുകൾക്കുണ്ടു്. എന്നാൽ അതു് കഥ കളിപ്പാട്ടുകളുടെ ദോഷമല്ല. ത്യാഗരാജകൃതികളും മറ്റും പാടിക്കേൾക്കുമ്പോൾ ഉണ്ടാകുന്ന രസം നല്ല ഗായകന്മാർ പാടിയാൽ കഥകളിപ്പാട്ടിൽനിന്നും ഉണ്ടാകാം. അപ്പുക്കുട്ടൻഭാഗവതർ, ഹരിഹരഭാഗവതർ, നെമ്മാറ മാധവമേനോൻ എന്നിങ്ങനെ പഴേകാലത്തും, കേശവമേനോൻ, മാവേലിക്കര ഉണ്ണിത്താൻ തുടങ്ങിയവർ ഇന്നും പ്രസിദ്ധരായിട്ടുണ്ടല്ലോ.
കഥകളിയുടെ വിജയത്തിനു് ഭാഗവതന്മാരുടെ സഹായം അത്യന്താപേക്ഷിതമാണു്. പാട്ടിനു് പൊന്നാനി, ശങ്കിടി എന്നു രണ്ടുപേർ ആവശ്യമുള്ളതിൽ, പൊന്നാനിയുടെ ചുമതല ബഹുമുഖമാകുന്നു. അയാൾ വെറും പാട്ടുകാരനായിരുന്നാൽ പോര. നല്ല അഭിനയയുക്തിയും, മുദ്രക്കൈകളെപ്പറ്റിയുള്ള ജ്ഞാനവും, ശ്ലോകങ്ങളുടേയും പദങ്ങളുടേയും അർത്ഥം ഗ്രഹിക്കത്തക്കവണ്ണമുള്ള വൈദുഷിയും അയാൾക്കു് അവശ്യം ഉണ്ടായിരിക്കണം. രംഗവും നേപഥ്യവും സംബന്ധിച്ച ചുമതലകൾ വഹിക്കുക, അരങ്ങു മുഷിപ്പിക്കാതെ യഥാകാലം നടന്മാരെ രംഗത്തിൽ പ്രവേശിപ്പിക്കുക, നടനു് വല്ല സ്ഖലിതവും നേരിട്ടാൽ ചെവിയിൽ മന്ത്രിച്ചു് അയാളെക്കൊണ്ടു് യഥാവിധി ആടിപ്പിക്കുക മുതലായവ പൊന്നാനിയുടെ കൎത്ത വ്യമാണു്. ചിലപ്പോഴൊക്കെ അയാളുടെ ചേങ്കലക്കോൽ ആട്ടക്കാരന്റെ പുറത്തായിരിക്കും പതിക്കുന്നതു്. എല്ലാറ്റിനും പുറമേ പാട്ടു മോശമായാൽ കളിയും നന്നാകയില്ലല്ലോ.
ചെണ്ടക്കാരെ ഒരുമാതിരി ശല്യമായിട്ടാണു് ഇന്നു പലരും കരുതിവരുന്നതു്. ‘ചെണ്ടയില്ലെങ്കിൽ ചാടാൻ കഴികയില്ലായിരിക്കാം. അങ്ങനെയാണെങ്കിൽ ചാടേണ്ടെന്നു വയ്ക്കുകയാണു് ഭേദം.’ എന്നൊരു വിമൎശകൻ പറഞ്ഞിട്ടുള്ളതായി ഓൎക്കുന്നു. ചെണ്ട കൂടാതെ ആട്ടം നടത്താവുന്നതല്ലാത്ത സ്ഥിതിക്കു് ഈ അഭിപ്രായം ആദരണീയമേ അല്ല. എന്നാൽ ചെണ്ടയെ എന്തിനു ദുഷിക്കുന്നു? ചില മൃദംഗക്കാർ മൃദംഗം വായിക്കുന്നതിനു പകരം കൊട്ടിത്തകൎത്തു ് സംഗീതത്തെ കൊല്ലാറില്ലയോ? അതു് മൃദംഗത്തിന്റെ ന്യൂനതയാണോ? പാലക്കാട്ടു മണിയെപ്പോലുള്ളവർ മൃദംഗം വായിക്കുന്നതു കേൾപ്പാൻ എത്ര രസമായിരിക്കുന്നു! അതുപോലെ ചെണ്ടയും വായിപ്പാൻ കഴിയുമെന്നു് മുണ്ടപ്പള്ളി കൃഷ്ണമാരാരുടേയും അരിപ്പാട്ടു മാധവപ്പണിക്കരുടേയും വായന കേട്ടിട്ടുള്ളവർ സമ്മതിക്കും. ചെണ്ടകൊട്ടാണു് കൎണ്ണശൂലമായിരിക്കുന്നതു്; ചെണ്ടവായന നേരേ മറിച്ചു് വളരെ ഹൃദ്യമായിരിക്കും. അതുകൊണ്ടു് വല്ല പരിഷ്കാരവും ആവശ്യമുണ്ടെങ്കിൽ ആ വഴിക്കായിരിക്കണം. ലാസ്യതാണ്ഡവ രൂപങ്ങളായ രണ്ടുവിധ നൃത്തങ്ങളും കഥകളിയിൽ ഉള്ളതുകൊണ്ടു് ചെണ്ട അപരിത്യാജമാണു്. ആട്ടത്തിനു് ചെണ്ട, മദ്ദളം ഇവ പ്രയോഗിക്കുന്നവരുടെ സാമൎത്ഥ ്യം പ്രകാശിപ്പിക്കാനായ് മാത്രം “മഞ്ജുതര” എന്നൊന്നു ഘടിപ്പിച്ചിട്ടുമുണ്ടല്ലോ.
കഥകളിയിൽ നൃത്തവും അപരിത്യാജ്യമാണു്. യൂറോപ്പിലെ ‘Ballet Dance’ നോടു് കിടപിടിക്കുന്ന ഒരു നൃത്തവിശേഷമാണു് നാം കഥകളിയിൽ കാണുന്നതെന്നു് ഒരു ആസ്ത്രേലിയൻ നൃത്തവിദഗ്ദ്ധൻ പ്രസ്താവിക്കയുണ്ടായിട്ടുണ്ടു്. ഗോപിനാഥൻ, മാധവമേനോൻ തുടങ്ങിയവരും, തോട്ടൻപോറ്റിയുടെ ശിഷ്യന്മാരും മറ്റും വഴിക്കു് ഈ നൃത്തം വിശ്വവിഖ്യാതമായിത്തീൎന്നിട്ടുമുണ്ടല്ലോ.
കഥകളിയെ കാലോചിതമായി പരിഷ്കരിച്ചു് അഭിവൃദ്ധമാക്കുന്നതിനുവേണ്ടി വടക്കു് മഹാകവി വള്ളത്തോളും, തെക്കു് വി. കൃഷ്ണൻതമ്പി അവൎകളും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ തമ്പി അവർകളെ ഹതവിധി അപഹരിച്ചുകളഞ്ഞു. അതിനോടുകൂടി തിരുവനന്തപുരം കഥകളി ക്ലബ്ബിന്റെ കഥയും അവസാനിച്ചു. വള്ളത്തോളിന്റെ ‘കലാമണ്ഡലം’ ഉത്തരോത്തരം അഭിവൃദ്ധിയെ പ്രാപിച്ചുകൊണ്ടിരിക്കുന്നു എന്നു കാണുന്നതു് കേരളീയൎക്കു് അത്യന്തം ചാരിതാൎത്ഥ ്യജനകമായിരിക്കുന്നു. അദ്ദേഹത്തിന്റെ ശ്രമം വിജയോന്മുഖമാക്കുവാൻ ഈശ്വരൻ കടാക്ഷിക്കട്ടെ!
15.75 കുറിപ്പുകൾ
[1] ഗിരിജാകല്യാണം.
[2] മി. പി. കെ. നാരായണപിള്ള
[3] ഈ അബദ്ധപ്രയോഗം അവധാനതനിമിത്തം വന്നുപോയതായിരിക്കണം. ഭവാൻ ശൃണു എന്നു് എഴുത്തച്ഛൻപോലും പ്രയോഗിച്ചുപോയിട്ടുണ്ടല്ലോ.
[4] ഇതിനെപ്പറ്റി ‘കുഞ്ചൻനമ്പ്യാർ’ എന്ന അദ്ധ്യായത്തിൽ വിവരിക്കും.
[5] മനമേ ഭവ സാഭിലാഷമിപ്പോൾ ഘനകേശീംപ്രതി സംശയങ്ങൾ തീൎന്നൂ കനലെന്നു നിനച്ചു പോയ നീതാ- നനഘം വക്ഷസി ധാര്യമായ രത്നം.
[6] എന്നാലാപമതോടു സമ്മിളിതമായൊന്നും കഥിക്കുന്നതി- ല്ലെന്നാലും ചെവി നല്കിടുന്നവഹിതാ സംഭാഷമാണേ മയി.
[7] ഏറ്റം കൈകൾ ചുകന്നുപോ……ഇത്യാദി ശാകുന്തളശ്ലോകം നോക്കുക.
[8] എല്ലാമെന്നെ നിനച്ചുപോൽ സ്വതയതേ തോന്നുന്നഹോ കാമിനാം.
ഭാഗം നാലു്
അധ്യായം 16
16. കുഞ്ചൻ നമ്പിയാർ
കേരളീയമഹാജനതയുടെ കവി എന്ന പേരിനെ സർവ്വഥാ അർഹിക്കുന്ന കുഞ്ചൻനമ്പ്യാരുടെ ജീവചരിത്രത്തിലേക്കു കടക്കുമ്പോൾ ആദ്യമായി നമുക്കു് സമ്മുഖമായിത്തീരുന്നതു് രാമപാണിവാദവാദമാകുന്നു. ഈ വാദത്തിന്റെ ചരിത്രം വളരെ രസാവഹമാണു്. തുള്ളൽകഥാകർത്താവായ നമ്പിയാർ സീതാരാഘവാദി സംസ്കൃതകൃതികളുടെ നിർമ്മാതാവായ രാമപാണിവാദനിൽനിന്നു് ഭിന്നനോ അഭിന്നനോ എന്നുള്ള പ്രശ്നത്തിനു് സമഗ്രമായ ഒരു സമാധാനം നിർദ്ദേശിക്കാൻ ആദ്യമായി ഒരുമ്പെട്ടതു് ഉള്ളൂർ എസ്സ്. പരമേശ്വരയ്യരവർകളാണെന്നു് ൧൧൦൯-ൽ പ്രസിദ്ധീകൃതമായ ‘കുഞ്ചൻനമ്പ്യാർ’ എന്ന പുസ്തകത്തിന്റെ മുഖവുരയിൽ തൽകർത്താവായ ബാലകൃഷ്ണവാരിയർ അവർകൾ പറഞ്ഞിരിക്കുന്നതു കണ്ടപ്പോൾ എനിക്കു തെല്ലുപോലും വിസ്മയം തോന്നിയില്ല. എന്നാൽ ഈ പ്രശ്നം ആദ്യമായി സജ്ജനസമക്ഷം അവതരിപ്പിച്ചതു് ഞാനാണെന്നുള്ളതിനുവേണ്ട തെളിവുകളുണ്ടു്. ൧൧൦൪-ാമാണ്ടു് കോട്ടയ്ക്കൽ വച്ചു നടന്ന സാഹിത്യപരിഷത്തിൽ സാഹിത്യചരിത്രം രണ്ടാംഭാഗവും പ്രദർശിപ്പിക്കപ്പെട്ടിരുന്നു. രണ്ടാം ദിവസത്തെ യോഗം നടന്നുകൊണ്ടിരിക്കേ, കാറ്റുുകൊള്ളാനായി ഞാനും മഹാകവി കുണ്ടൂർ നാരായണമേനോനുംകൂടി വെളിയിൽ ഇറങ്ങി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് ഉള്ളൂർ പരമേശ്വരയ്യരവർകൾ അവിടെ വന്നു് സാഹിത്യചരിത്രത്തിന്റെ ഒരുപ്രതി എന്നോടു് ആവശ്യപ്പെടുകയും, ഞാൻ കച്ചവടക്കാരുടെ പക്കൽനിന്നും വാങ്ങിക്കൊടുക്കുകയും ചെയ്തു. ഒന്നു രണ്ടു ആഴ്ചവട്ടത്തിനകം അദ്ദേഹം ഒരു അഭിനന്ദനപത്രം അയച്ചുുതന്നതിനെ അച്ചടിപ്പിച്ചു് പുസ്തകത്തിന്റെ ബാക്കിപ്രതികളിൽ ഒട്ടിച്ചു ചേർത്തിട്ടുമുണ്ടു്. ഈ സംഭവങ്ങൾക്കു ശേഷമാണു് വടക്കുംകൂറിന്റെ രാമപാണിവാദലേഖനവും മഹാകവിയുടെ മറുപടിയും പ്രസിദ്ധീകൃതങ്ങളായതു്. ഇതിനൊക്കെ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ഹാജരാക്കാൻ കഴിവുള്ളതുമാണു്.
രണ്ടാംഭാഗത്തിന്റെ ൫൮ മുതല്ക്കു ൬൦—വരെയുള്ള വശങ്ങളിൽ ഈ പ്രശ്നത്തെ ഞാൻ സജ്ജനസമക്ഷം ആവിർഭവിപ്പിച്ചിരുന്നു. അതു് വായിച്ചിരുന്നില്ല എന്നു പറഞ്ഞൊഴിയാനും നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ, അദ്ദേഹത്തിന്റെ കത്തിൽ “Allow me to convey to you my most cordial congratulations on the first and second volumes of your Monumental History of Malayalam Literature which I have just read through” എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഏതായിരുന്നാലും പരമേശരയ്യരവർകളുടെ ലേഖനം ൧൧൦൪-ലെ സാഹിത്യപരിഷത്തിനു ശേഷവും, സാഹിത്യചരിത്രത്തിലെ പ്രസ്തുതഭാഗം ൧൧൦൩ അവസാനത്തിലും അച്ചടിക്കപ്പെട്ടവ ആയതിനാൽ, ആദ്യമായി ഈ പ്രശ്നം കേരളീയസമക്ഷം ആവിർഭവിപ്പിച്ചതു് ആരെന്നുള്ളതിനെ സംബന്ധിച്ചു് തർക്കത്തിനവകാശമില്ല. ഇനി തെളിവിന്റെ സമഗ്രതയാണു് വിവക്ഷിതമെങ്കിൽ ഞാൻ ഹാജരാക്കിയിട്ടുള്ളതിൽ കൂടുതലായി യാതൊരു തെളിവും അദ്ദേഹം ഹാജരാക്കിയിട്ടില്ലതാനും.
ഞാൻ ഹാജരാക്കിയിരുന്ന തെളിവുകളിൽ ചിലതു് എന്റെ സ്വദേശിയും സതീർത്ഥ്യനും ആയ കല്യപ്പള്ളി ഗോപാലക്കുറുപ്പവർകളും, ഒന്നുരണ്ടെണ്ണം സുഹൃന്മണിയായ കോങ്ങോട്ടു കൃഷ്ണൻനായരവർകളും അയച്ചുതന്നതാണു്. ബാക്കിമാത്രമേ ഞാൻ കണ്ടുപിടിച്ചതായിട്ടുള്ളു. പക്ഷേ ഇത്തരം കണ്ടുപിടിത്തങ്ങളെപ്പറ്റി അഭിമാനിക്കാൻ എന്തിരിക്കുന്നു! അങ്ങനെയാണെങ്കിൽ അതിഗൂഢങ്ങളായിരുന്ന പ്രകൃതിനിയമങ്ങളും മറ്റും കണ്ടുപിടിച്ചു മനുഷ്യലോകത്തിന്റെ പുരോഗതി സുകരമാക്കിത്തീർത്തിട്ടുള്ള സർ ഐസക്‍ന്യൂട്ടണ്‍, എഡിസണ്‍ തുടങ്ങിയവർ അഭിമാനംകൊണ്ടു് വീർത്തു വീർത്തു പൊട്ടിത്തകർന്നുപോകണമായിരുന്നല്ലോ.
ഏതായിരുന്നാലും മി. പരമേശ്വരയ്യരുടെയും എന്റെയും സമാധാനങ്ങൾക്കു് സമഗ്രത വന്നിട്ടില്ലെന്നുള്ളതിനു് അടുത്തകാലത്തുണ്ടായ വാദകോലാഹലങ്ങൾതന്നെ ഒരു തെളിവാകുന്നു. അവയ്ക്കു സമഗ്രതയുണ്ടായിരുന്നെങ്കിൽ ഡാക്ടർ ഗോദവർമ്മയേപ്പോലുള്ള ഒരു മാന്യൻ എതിർവാദം പുറപ്പെടുവിക്കുമായിരുന്നില്ലല്ലോ. കുഞ്ചൻ നമ്പിയാരുടെ സാക്ഷാൽപേരു് കൃഷ്ണൻ എന്നായിരുന്നുവെന്നു വിശ്വസിക്കുന്നവർ ഇപ്പോഴും കുറവല്ല.
ഇനി നമുക്കു് പ്രസ്തുത വാദത്തിലേക്കു കടക്കാം. കലക്കത്തു കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നെന്നു് വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോനവർകളും, പിന്നീടു് സി. ഡി. ഡേവിഡും പ്രസ്താവിച്ചിരുന്നു. ഇങ്ങനെയൊരു ഊഹത്തിനിടകൊടുത്തതു്,
‘കൊല്ലം തൊള്ളായിരത്താണ്ടിരുപതുമിരുപത്താറുമേവഞ്ച പത്തും
ചേർന്നീടുന്നോരു കാലം മിഥുന മുപഗതേ ഭാസ്കരേ ധന്യധന്യഃ
കൃഷ്ണേ പക്ഷേ ചതുർത്ഥീ ചതയയുതദിനേ മാതുലഃ കൃഷ്ണ നാമാ
വിഷ്ണോസ്സായൂജ്യമാപ്തോ വിഹിതഹരിനമസ്യാദികോ വീതദോഷഃ’
എന്നശ്ലോകമാകുന്നു. സാഹിത്യനിരൂപകന്മാരിൽ അഗ്രഗണ്യനായിരുന്ന സി. പി. അച്യുതമേനോൻ അവർകൾ ഈ ചരമശ്ലോകത്തെ അടിസ്ഥാനപ്പെടുത്തി ചിലതെല്ലാം ഊഹിച്ചു. ആ ഊഹം തെറ്റിപ്പോയെന്നുവന്നാലും അദ്ദേഹത്തിനെ കുറ്റപ്പെടുത്തേണ്ട ആവശ്യമില്ല. ഭൂതകാലഗർഭത്തിൽ മറഞ്ഞുകിടക്കുന്ന തത്വങ്ങളെ കണ്ടുപിടിക്കാനായി സ്വസ്വജീവിതങ്ങളെ സമർപ്പിച്ചിരിക്കുന്ന ഗവേഷകന്മാർക്കു് ഈമാതിരി രേഖകളെല്ലാം ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ പ്രയോജകീഭവിക്കുന്നുണ്ടു്. ആ നിലയിൽ അദ്ദേഹത്തിന്റെ ‘കണ്ടുപിടിത്ത’വും അഭിനന്ദനീയം തന്നെയാണു്.
പ്രസ്തുത ശ്ലോകത്തിൽ നിന്നുതന്നെ കുഞ്ചൻ നമ്പിയാർ കൃഷ്ണനാമാവായിരുന്നില്ലെന്നു് ഊഹിപ്പാൻ കഴിയും. ഒരു കവി എന്നനിലയിൽ മലയാളികളുടെ കണ്ണിലുണ്ണിയായിരുന്ന കുഞ്ചന്റെ ഭാഗിനേയൻ അദ്ദേഹത്തിന്റെ കവിത്വത്തെപ്പറ്റി ഒരക്ഷരവും മിണ്ടാതെ ‘വിഹിതഹരിനമസ്യാദികഃ’ എന്നുമാത്രം അദ്ദേഹത്തിനെ വിശേഷിപ്പിക്കുമായിരുന്നോ? ൯൫൬-ൽ ഒരു കൃഷ്ണൻനമ്പ്യാർ മരിച്ചുവെന്നും, അദ്ദേഹം കലക്കത്തു കുടുംബത്തിൽപ്പെട്ട ആളായിരുന്നെന്നും മാത്രമേ ഈ ശ്ലോകത്തിൽനിന്നും സിദ്ധിക്കുന്നുള്ളു. എന്നാൽ കുഞ്ചന്റെ യഥാർത്ഥ സാഹിത്യജീവിതം ആരംഭിച്ചതും അവസാനിപ്പിച്ചതും അവിടെ വച്ചല്ലായിരുന്നു എന്നാണല്ലോ ഐതിഹ്യം. അമ്പലപ്പുഴവച്ചു് അദ്ദേഹത്തിനെ ഒരു പേപ്പട്ടി കടിച്ചുവെന്നും, മാത്തൂർ താമസിച്ചു് ചികിത്സ നടത്തിവരവേ അമ്പലപ്പുഴ തിരുമുൽപ്പാടിന്റെ മാസമടിയന്തിരത്തിനായി നെടുമുടിയിൽനിന്നു് അവിടെവന്നു് പുളിശ്ശേരി കൂട്ടി മിഷ്ടാന്നഭോജനം കഴിക്കയാൽ പേയിളകി മരിച്ചുവെന്നും ഉള്ള ഐതിഹ്യത്തെ അവിശ്വസിക്കാതിരിക്കാൻ യാതൊരു കാരണവും കാണുന്നില്ല. അതിനുംപുറമേ ൯൫൪-ൽ കാർത്തികതിരുനാൾ തമ്പുരാനും തെക്കേടത്തു ഭട്ടതിരിയും മറ്റും കൂടിയിരുന്നു് തിട്ടപ്പെടുത്തിയ അമ്പലപ്പുഴെ പാല്പായസക്കണക്കിൽ നമ്പിയാരുടെ പേരു കാണാത്തതുകൊണ്ടു് അതിനു മുൻപുതന്നെ അദ്ദേഹം മരിച്ചുകാണെണമെന്നുള്ള പി. കെ. നാരായണപിള്ള അവർകളുടെ വാദം യുക്തിയുക്തവുമായിരിക്കുന്നു.
ഇക്കാലത്തു് രാമപാണിവാദൻ എന്നൊരാൾ അക്കുടുംബത്തിൽ ഉണ്ടായിരുന്നു. അദ്ദേഹം ചെമ്പകശ്ശേരിരാജാവിനേയും, പിന്നീടു് മാർത്താണ്ഡവർമ്മ, കാർത്തികതിരുനാൾ രാമവർമ്മ എന്നീ വേണാട്ടുമഹാരാജാക്കന്മാരേയും ആശ്രയിച്ചു ജീവിച്ചിരുന്നു എന്നും അദ്ദേഹം ഉഭയകവീശ്വരനായിരുന്നെന്നും ഉള്ളതിനു് തെളിവുകൾ ഉണ്ടു്. ആ തെളിവുകളിൽ ചിലതിനെ ഞാൻ സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ ഉദ്ധരിച്ചിട്ടുമുണ്ടല്ലോ.
രാഘവീയം എന്ന അപ്രകാശിതമായ ഗ്രന്ഥം ‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം പ്രസാദോദയാൽ’ രചിക്കപ്പെട്ടതാണെന്നു് ഗ്രന്ഥകർത്താവുതന്നെ പ്രസ്താവിച്ചിട്ടുള്ളതുകൊണ്ടു്, അതു് ഒരുപക്ഷേ ‘രാഘവകവി’ നിർമ്മിതമാണെന്നു് പി. കേ. നാരായണപിള്ള അവർകളും, കുഞ്ചന്റെ മാതുലനായിരുന്ന രാഘവൻനമ്പ്യാരുടെ കൃതിയാണെന്നു് ബാലകൃഷ്ണവാരിയരവർകളും അഭിപ്രായപ്പെട്ടിരിക്കുന്നു.
യോ ഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥിദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം
പ്രാകൃതവൃത്തിം തദ്വച്ഛ്രീകൃഷ്ണവിലാസകാവ്യവിവൃതിം ച
കൃതവാനന്യാനപി യഃ സ ജയേച്ഛ്രീരാമപാണിവാദഃ കവിഃ.
വാരിയരവർകൾതന്നെ ഉദ്ധരിച്ചിട്ടുള്ളതും ബാലഭാരതം താളിയോലഗ്രന്ഥത്തിന്റെ അവസാനത്തിൽ വേറൊരു രാമപാണിവാദൻ എഴുതി വച്ചിരുന്നതും ആയ ഈ പദ്യങ്ങളിൽനിന്നു് രാഘവീയം നാരായണഭട്ടപാദരുടെ ശിഷ്യനായിരുന്ന രാമൻനമ്പ്യാരുടെ കൃതിയാണെന്നു തെളിയുന്നുണ്ടല്ലോ. പ്രസ്തുതശ്ലോകങ്ങൾ എഴുതിയ ദിവസം അറിയുന്നതിനും മാർഗ്ഗമുണ്ടു്. അന്നത്തെ കലിദിനം ‘സുകവിസംസൽ സേവ്യ’ ആയിരുന്നു എന്നു്
‘കൃഷ്ണേ സോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ
ഗ്രാമോ നഷ്ടസമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ
ആമോദേന പുനർധ്രുവേ സുകവിസംസത്സേവ്യ ഏവം കലൗ
ക്ഷിപ്രം പ്രീതികരേ ചതുർദ്ദശ ജഗന്നാഥേ രമാവല്ലഭേ.’
ഈ പദ്യത്തിൽനിന്നു ഗ്രഹിക്കാം. അതിനുംപുറമേ, അതേ താളിയോലഗ്രന്ഥത്തിൽതന്നെ,
“കൊല്ലം തൊള്ളായിരത്തിൽപരമതിലുടനേ നാല്പതും ചെന്ന കാലം
ചൊല്ലേറും കൃഷ്ണപക്ഷേ പുനരപി ച പതിന്നാലിലുച്ചയ്ക്കു മുമ്പേ-
യിക്കാവ്യം സൽകവീനാം പ്രിയതരമെഴുതിത്തീർത്തു രാമൻ മുദേവ.”
എന്നു് വ്യക്തമായി പറഞ്ഞിട്ടുമുണ്ടു്. സീതാരാഘവീയം മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്തു് ഇക്കവി തന്നെ രചിച്ചിട്ടുള്ളതാണെന്നുള്ള സംഗതിയിൽ സംശയത്തിനും അവകാശമില്ല.
ശ്രീനാരായണഭട്ടപാദകരുണാപീയൂഷഗണ്ഡൂഷണാ-
ദിഷ്ടാം പുഷ്ടിമുപൈതി യസ്യ കവിതാർകല്പദ്രുബീജാങ്കുരാഃ
രാമോ നാമ സ പാണിവാദകലജസ്തസ്യ പ്രഭൂതം ഫലം
സീതാരാഘവനാടകം രസമയം സഭ്യാർത്ഥമഭ്യാഗമത്.
എന്നും,
അധിസ്യാനന്ദൂരം ജയതി ജഗതീപാലനപരം
പരം ജ്യോതിശ്ശീതദ്യുതിധവള ശേഷാഹിശയനം
യദന്തസ്സന്തസ്തദഖിലനൃപതീനാന്ന തു പരം
സുരാണാമപ്യുച്ചൈരധിവസതി മാർത്താണ്ഡനൃപതിഃ.
എന്നും അതിന്റെ പ്രസ്താവനയിൽതന്നെ കാണ്മാനുണ്ടല്ലോ. അംബരനദീശസ്തോത്രത്തിൽ,
ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം ശ്രീദേവനാരായണമാശ്രയാമഃ.
എന്നു് അമ്പലപ്പുഴ രാജാവിനേയും,
ശ്രീനാരായണഭട്ടപാദരജസാ കാരുണ്യവാരാന്നിധേർ-
ഗ്ഗർഭാദുത്ഭവിഭിശ്ശുഭൈർമ്മധുരിപുസ്തോത്രാക്ഷരൈർമ്മൗക്തികൈഃ
രാമേണ ഗ്രഥിതാമിമാമവിരതം യഃ ശ്ലോകസാരസ്രജം
കണ്ഠേ ലോലയതിപ്രയാസ്യതികൃതീ മർത്ത്യസ്സവിഷ്ണോഃപദം.
എന്നു ഗുരുവായ നാരായണഭട്ടതിരിയേയും കവി സ്മരിച്ചിട്ടുണ്ടു്. ഗീതരാമം എന്ന പ്രബന്ധം കോഴിക്കോട്ടുരാജാവിന്റെ കൃഷ്ണഗീതിയേയും ഗീതഗോവിന്ദത്തേയും അനുകരിച്ചു് ഈ രാമപാണിവാദൻ അമ്പലപ്പുഴരാജാവിന്റെ ആജ്ഞാനുസൃതം രചിച്ചിട്ടുള്ളതാണെന്നു്,
‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു.’
എന്ന പദ്യാംശത്തിൽനിന്നു വ്യക്തമാകുന്നു. അതുപോലെ തന്നെ വിഷ്ണുവിലാസം, കംസവധം പ്രാകൃതകാവ്യം, ഭാഗവതം ചമ്പു [1] ലീലാവതീവീഥി, [2] ഉഷാനിരുദ്ധം, പ്രാകൃതവൃത്തി മുതലായ കൃതികളും ഈ രാമപാണിവാദന്റെ വകയായിട്ടുണ്ടെന്നു തെളിഞ്ഞിരിക്കുന്നു. എന്നാൽ ൯൪൦-ാമാണ്ടിടയ്ക്കു് ഈ കുടുംബത്തിൽ കൃഷ്ണൻനമ്പിയാർ, രാമൻനമ്പിയാർ, രാഘവൻനമ്പിയാർ, രാമൻനമ്പിയാർ എന്നു നാലുപേരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്. അവരിൽ രാഘവൻനമ്പിയാർ കൃഷ്ണപാണിവാദന്റേയും രാമപാണിവാദന്റേയും മാതുലനും, രണ്ടാമത്തെ രാമൻനമ്പിയാർ ഭാഗിനേയനും ആയിരുന്നുവെന്നു കാണാം. അതുകൊണ്ടു് കുഞ്ചൻ നമ്പിയാർ കൃഷ്ണപാണിവാദനോ രാമപാണിവാദനോ ആയിരുന്നിരിക്കണം എന്നു സിദ്ധിക്കുന്നു.
രാമപാണിവാദന്റെ ഭാഷാകൃതികളായിട്ടു് പഞ്ചതന്ത്രം, ശ്രീകൃഷ്ണചരിതം, രുഗ്മാംഗദചരിതം, ഭാരതം പ്രബന്ധം എന്നിങ്ങനെ നാലെണ്ണമെങ്കിലും ഉള്ളതായി തെളിയുന്നുണ്ടു്. ഇവയുടെ ലേഖ്യപ്രതികളിൽ ചിലതിന്റെ അവസാനത്തിൽ താഴെ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങൾ കാണുന്നുണ്ടല്ലോ.
൧. പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാ സന്നിവേശിതം
രാമേണ പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബരവാഹിന്യാം ധാമ്നി സ്ഫുടമുല്ലസൽ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ [3]പഞ്ചതന്ത്രം.
൨. രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽ സർഗ്ഗസ്സമാപിതഃ.ശ്രീകൃഷ്ണചരിതം.
൩. രാമേണ പാണിവാദേന മംഗലഗ്രാമവാസിനാ
രുക്‍മാംഗദസുചരിതം രചിതം ഗീരുബന്ധനം. [4]ഏകാദശീമഹാത്മ്യം
൪. സകലഗുണവിശേഷഭാസുരാണാം
സപതി സഭാം പ്രണിപത്യ ഭൂസുരാണാം
രസികജനമനോഹരം പ്രബന്ധം
രചയതി സമ്പ്രതി രാമപാണിവാദഃ.
“രചിത നടന ലീലോ നീതിമാനേശ്വ വള-
ക്ഷിതിപതികുലജന്മാ മോഭതേ ഗോദവർമ്മാം”
“സോയം സമ്പ്രതിമാന വിക്രമ മഹീപാലശ്ചിരം ജീവതു.”ഭാരതംപ്രബന്ധം
ഇവയിൽ ശ്രീകൃഷ്ണചരിതവും പഞ്ചതന്ത്രവും ഏകാദശീമഹാത്മ്യവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നാണു് പ്രസിദ്ധി. അവ കുഞ്ചന്റേതാണെങ്കിൽ രാമപാണിവാദനും കുഞ്ചനും അഭിന്നരാണെന്നുള്ളതു് നിശ്ചയം. എന്നാൽ അങ്ങനെ അല്ലെന്നു വരരുതോ? തുള്ളലുകളുടെ അവസാനത്തിൽ ഇത്തരത്തിലുള്ള ഏതെങ്കിലും പദ്യങ്ങൾ കണ്ടുകിട്ടുന്നതുവരെ ഈ വാദകോലാഹലത്തിനു് ശമനം ഉണ്ടാകുന്നതല്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും എന്റെ വിശ്വാസം കുഞ്ചൻ രാമനാമാവായിരുന്നു എന്നുതന്നെയാണു് ഇനി നമുക്കു് അതെല്ലെന്നു പറയുന്നവരുടെ യുക്തികളെ പരിശോധിക്കാം.
൯൪൦-ാമാണ്ടിടയ്ക്കു് കലക്കത്തു ജീവിച്ചിരുന്ന രാമകൃഷ്ണപാണിവാദന്മാരിൽ രാമനെപ്പറ്റി അറിയുന്നുണ്ടെങ്കിലും കൃഷ്ണനെപ്പറ്റി വിവരമില്ലാതിരിക്കുന്നു. “കൃഷ്ണേസോദരരോഹിണീജസഹിതേ തച്ചാരുകാരുണ്യഭാ–ഗ്രാമോ നഷ്ട സമസ്തകല്മഷ ഇദം സദ്യോഽലിഖന്ന്യസ്തധീഃ.” ഈ ശ്ലോകാർദ്ധത്തിൽ സംസ്തുതനായ കൃഷ്ണൻ കൃഷ്ണപാണിവാദനാണെന്നുള്ളതിനു് സംശയമില്ല. ഉൽകൃഷ്ടകുടുംബജാതന്മാരും, ഒരേ പരിതസ്ഥിതിയിൽ വളർന്നവരും, ഒരേ ഗുരുവിൽനിന്നു് വിദ്യ അഭ്യസിച്ചിരുന്നവരുമായ ജ്യേഷ്ഠാനുജന്മാർ രണ്ടുപേരും കവികളായിരുന്നിരിക്കാനാണെളുപ്പമുള്ളതു്. വഞ്ചിമഹാരാജാവിന്റെ സമകാലീനന്മാരായി അറിയപ്പെട്ടിട്ടുള്ളവർ രാമപാണിവാദനും കുഞ്ചൻനമ്പ്യാരും മാത്രമാണു്. അതുകൊണ്ടു് കുഞ്ചൻനമ്പ്യാർ കൃഷ്ണൻനമ്പ്യാരായിരിക്കണം. ഇതാണു് ഒന്നാമത്തെ വാദമുഖം.
ഒരേ കുടുംബത്തിൽ ഒരേ പരിതഃസ്ഥിതിയിൽ വളർന്നരണ്ടുപേരും കവികളായിരുന്നിരിക്കണം എന്നു പറയുന്നതു് വലിയ സാഹസമാണു്. അങ്ങനെ വരുമ്പോൾ സ്വാതിതിരുനാൾതമ്പുരാനെപ്പോലെ തന്നെ തദനുജനായ ഉത്രംതിരുനാളും സർവകലാവല്ലഭനായിരുന്നിരിക്കണമല്ലോ. പക്ഷേ അങ്ങനെ അല്ല സംഭവിച്ചതു്. ജ്യേഷ്ഠാനുജന്മാർ ഒരുപോലിരിക്കണമെന്നുള്ള വാദം അബദ്ധമാണെന്നുള്ളതിനു് നമ്മുടെ അനുഭവത്തിൽ നിന്നു് എത്രയോ ഉദാഹരണങ്ങൾ വേണമെങ്കിലും എടുത്തുകാണിപ്പാൻ കഴിയും. പോരെങ്കിൽ കൃഷ്ണൻനമ്പ്യാരും വിദ്വാനായിരുന്നു എന്നു തെളിഞ്ഞിട്ടുണ്ടു്. അദ്ദേഹം കുടുംബഭാരത്തിൽ ഏർപ്പെട്ടും സംസ്കൃതഗ്രന്ഥങ്ങൾക്കു വ്യാഖ്യാനം ചമച്ചും ഈശ്വരധ്യാനത്തിൽ മുഴുകിയും ജീവിച്ചു; രാമപാണിവാദൻ കാവ്യങ്ങൾ രചിച്ചും രാജാക്കന്മാരെ സേവിച്ചും ജീവിതം കഴിച്ചുകൂട്ടി. ഇതാണു് വാസ്തവം. അതിൽ അസംഭാവ്യതയും ഇല്ല. കൃഷ്ണൻനമ്പ്യാരുടെ ചരമത്തെപ്പറ്റി തദ്ഭാഗിനേയൻ എഴുതീട്ടുള്ള പദ്യത്തിലും അദ്ദേഹത്തിനെ ‘വിഹിതഹരിനമസ്യാദികഃ’ എന്നു മാത്രമാണല്ലോ വിശേഷിപ്പിച്ചിരിക്കുന്നതു്.
16.1 വാദമുഖം ൨
“൧൦൬൬–ലെ വിദ്യാവിനോദിനിയിൽ ഉദ്ധരിച്ചിട്ടുള്ള ‘കൊല്ലം തൊള്ളായിരത്താണ്ടിരുപതും’ ഇത്യാദി ശ്ലോകത്തിൽ സ്മരിക്കുന്ന ‘കൃഷ്ണനാമാ’ രാമപാണിവാദന്റെ കനിഷ്ഠസഹോദരനായ കുഞ്ചൻനമ്പ്യാരാവാനാണിടയുള്ളതു്. എന്തെന്നാൽ അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ചതായ മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ല. കൂടാതെ ‘ധന്യധന്യ’നായ ഈ കൃഷ്ണനാമാവു് ഒരു കവിയല്ലെങ്കിൽ പിന്നെ ആരാണു്?” ഇതാണു് രണ്ടാമത്തെ വാദമുഖം.
ഈ വാദത്തിന്റെ അൎത്ഥ മേ മനസ്സിലാകുന്നില്ല. കൃഷ്ണനാമാവു് രാമപാണിവാദന്റെ സഹോദരനായ കുഞ്ചൻ നമ്പ്യാരാവാനാണിടയുള്ളതു് എന്നതിനും അതേ പേരോടുകൂടി ആ വൎഷത്തിൽ മരിച്ച മറ്റൊരു നമ്പ്യാർ കലക്കത്തു് ഉണ്ടായിരുന്നില്ലെന്നുള്ളതിനും എങ്ങനെ കാൎയ്യകാരണസംബന്ധമുണ്ടാകും? അതേ പേരോടുകൂടി. ഏതു പേരോടുകൂടി? കൃഷ്ണനെന്ന പേരോടുകൂടിയോ? കൃഷ്ണൻ എന്നൊരാൾകൂടി അക്കാലത്തുണ്ടായിരുന്നെങ്കിൽ ഈ കൃഷ്ണൻനമ്പ്യാർ കുഞ്ചൻ നമ്പ്യാരല്ലെന്നുള്ള വാദം അംഗീകരിക്കാമെന്നാണോ വിവക്ഷിതം? ധന്യധന്യനായാൽ കവിയായിരിക്കണമെന്നും വല്ല നിയമവുമുണ്ടോ? ‘വിഹിതഹരിനമസ്യാദിക’നായി കുടുംബഭാരം നിറവേറ്റിക്കൊണ്ടിരുന്നാൽ ധന്യധന്യനാവുകയില്ലേ? ആവോ—ആൎക്കറിയാം.
16.2 വാദമുഖം ൩
“൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിൽ തിരുവിതാംകൂർ മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മറ്റുംകൂടി വ്യവസ്ഥപ്പെടുത്തിയ കണക്കിൽ നമ്പ്യാരുടെ അടുത്തൂണിനെപ്പറ്റി പറഞ്ഞു കാണാത്തതുകൊണ്ടു് അപ്പോഴേയ്ക്കും അദ്ദേഹം മരിച്ചിരുന്നതായി ശ്രീമാൻ പി. കേ. നാരായണപിള്ള ഊഹിക്കുന്നു. ൯൫൪-നു മുമ്പു് നമ്പ്യാർക്കു് പായസവും അപ്പവും അടുത്തൂണും ഉണ്ടായിരുന്നുവെന്നുള്ളതിനു് രേഖയുണ്ടെങ്കിൽ ഈ അഭിപ്രായം ശരിവയ്ക്കാം. മഹാരാജാവിന്റെ പ്രസ്തുത വ്യവസ്ഥ കഴിഞ്ഞായിരിക്കാം നമ്പ്യാർ അമ്പലപ്പുഴ വന്നതും അടുത്തൂണ്‍ വാങ്ങിച്ചതുമെന്നു വിചാരിക്കുന്നതിൽ യാതൊരു അപാകവുമില്ല.”
വളരെ അപാകമുണ്ടു്. പണ്ടു് അമ്പലപ്പുഴ പാല്പായസം വിറ്റു മുതലിൽ കൂട്ടുക പതിവേയുണ്ടായിരുന്നില്ല. പലേ കുടുംബക്കാർക്കു് പതിച്ചുകൊടുത്തിരുന്നു. ചെമ്പകശ്ശേരി ദേവനാരായണനെ ആശ്രയിച്ചു ജീവിച്ചിരുന്ന ഒരു കവിയ്ക്കു്–വിശേഷിച്ചു് ക്ഷേത്രത്തോടു ബന്ധപ്പെട്ടിരുന്ന ഒരു കവിയ്ക്കു്–അമ്പലപ്പുഴെ ദേവസ്വത്തിൽ യാതൊരു പതിവും അനുവദിച്ചിരുന്നില്ലെന്നും, ൯൫൪-നു ശേഷം കാർത്തികതിരുനാൾ തമ്പുരാനാണു് അതു് അനുവദിച്ചതെന്നും വിചാരിപ്പാൻപോലും നിവൃത്തിയില്ല. പോരെങ്കിൽ അമ്പലപ്പുഴെ ക്ഷേത്രക്കണക്കുകളിൽ അത്തരം രേഖകൾ ഉണ്ടായിരുന്നെന്നും അവയെ അടിസ്ഥാനപ്പെടുത്തി പതിവുകൾ പുതുക്കുക മാത്രമേ ചെയ്തുള്ളുവെന്നും നാം ഓർത്തിരിക്കേണ്ടതാണു്. അന്നു് നമ്പ്യാരുടെ പേരിൽ യാതൊന്നും പുതിയതായി പതിച്ചുകൊടുക്കയും ഉണ്ടായിട്ടില്ല. ൯൫൪-ൽ തിരുമനസ്സുകൊണ്ടു് രാമേശ്വരത്തേക്കു് എഴുന്നള്ളിയപ്പോൾ കുഞ്ചൻനമ്പ്യാർ തിരുവനന്തപുരത്തുണ്ടായിരുന്നില്ലെന്നുള്ളതിനും തെളിവുണ്ടു്. അതിനു് എട്ടു പത്തു കൊല്ലങ്ങൾക്കു മുമ്പുതന്നെ അദ്ദേഹം തിരുവനന്തപുരം വിട്ടു് അമ്പലപ്പുഴെ താമസം തുടങ്ങിക്കഴിഞ്ഞു. ൯൫൪-ലൊ അതിനുശേഷമോ ഈ കുഞ്ചൻനമ്പ്യാരുടെ പേരിൽ യാതൊരു പതിവും അമ്പലപ്പുഴക്ഷേത്രത്തിലുണ്ടായിട്ടുമില്ല. അതുകൊണ്ടാണു് മിസ്റ്റർ പി. കെ. മുൻപു പ്രസ്താവിച്ച പ്രകാരം ഊഹിച്ചതു്.
16.3 വാദമുഖം ൪
“രാമപാണിവാദന്റേതെന്നു് അറിയപ്പെടുന്ന സംസ്കൃത കൃതികളിലോ മലയാളകൃതികളിലോ ൯൭൩-ൽ നാടുനീങ്ങിയ കാർത്തികതിരുനാൾതമ്പുരാനെ പ്രായേണ സ്മരിച്ചിട്ടില്ല. എന്നാൽ കുഞ്ചൻനമ്പ്യാരാവട്ടെ അദ്ദേഹത്തെ ‘രാമതുല്യൻ മഹാവഞ്ചി രാമവർമ്മേന്ദ്രഭൂപാലൻ’ എന്നു തുടങ്ങി ഹരിശ്ചന്ദ്രചരിതം മുതലായ തുള്ളലുകളിൽ സ്മരിക്കുന്നു. അതുകൊണ്ടു് രാമവർമ്മമഹാരാജാവിന്റെ കാലമായപ്പൊഴേക്കും ജ്യേഷ്ഠസഹോദരനായ രാമപാണിവാദൻ മരിച്ചിരിക്കാൻ എളുപ്പമുണ്ടു്.”
‘പ്രായേണ’ എന്ന ശബ്ദംകൊണ്ടു തന്നെ അല്പം സ്മരിച്ചിട്ടുണ്ടെന്നു വരുന്നുണ്ടല്ലോ. അതു പോകട്ടേ. ബാലഭാരതം താളിയോലഗ്രന്ഥത്തിൽ ഉള്ള ഒരു ഏടിൽ നിന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ ഉദ്ധരിച്ചിട്ടുള്ള പദ്യങ്ങളുടെ കൂട്ടത്തിൽ,
‘രാമാഖ്യഃ ക്ഷോണിപാലപ്രണതപദയുഗോ വഞ്ചിരാജോ മഹാത്മാ
രാകാചന്ദ്രാപരോഽയം സമധിഗതകലശ്ശീതളഃ കോമളാംഗഃ
ലോകാനാം താപഹാരീ നിഖിലകുവലയാനന്ദകാരീ വിശേഷാൽ
പൂർണ്ണശ്രീമണ്ഡലസ്സഞ്ജയതു മൃദുകരോ മാനനീയോ ബു ധോ നഃ’
എന്നൊന്നുകൂടി രാമപാണിവാദനെ സംബന്ധിച്ചു കാണുന്നുണ്ടല്ലോ. അതും വാദത്തിനുവേണ്ടി സാരമില്ലെന്നു വിചാരിക്കാം. എന്നാൽ ൯൩൩-നുശേഷം അദ്ദേഹം രചിച്ചിട്ടുള്ളതായി തെളിയുന്ന ഒരു സംസ്കൃതകൃതിയും ഇതേവരെ കണ്ടുകിട്ടീട്ടില്ലാത്ത സ്ഥിതിക്കു് ഈ വാദം ദുർബലമാണെന്നു പറയാതേ തരമുണ്ടോ?
16.4 വാദമുഖം ൫
“രാമപാണിവാദന്റെ കൃതിയെന്നു തെളിവുള്ള വിഷ്ണുവിലാസം കാവ്യത്തിന്റെ ഒരു ഏകദേശ തർജ്ജമയാണു് വിഷ്ണുഗീതഹംസപ്പാട്ടു്. വിഷ്ണുഗീത കുഞ്ചൻനമ്പ്യാരുടെ ആദ്യകൃതിയായിരുന്നെന്നു് ഇതിനുപരി സ്ഥാപിക്കാൻ ശ്രമിക്കുന്നതാണു്. വിഷ്ണുവിലാസമെഴുതിയ സംസ്കൃതമഹാകവി രാമപാണിവാദൻ സ്വകൃതിയുടെ ഭാഷാനുവാദത്തിനു സന്നദ്ധനായെന്നു വിചാരിക്കുന്നതു് വിഷമമായിരിക്കുന്നു. പ്രത്യുത, ജ്യേഷ്ഠന്റെ കൃതിയായ വിഷ്ണുവിലാസം അനുജൻ തർജ്ജമ ചെയ്തുവെന്നു വിചാരിക്കുന്നതു് സമഞ്ജസമായിരിക്കും.”
സാമഞ്ജസ്യത്തിനു കുറവൊന്നുമില്ല; അനന്തരവനായ ഒരു രാമൻനമ്പ്യാരുണ്ടായിരുന്നല്ലോ. അദ്ദേഹം എഴുതിയതാണെന്നുവന്നാൽ കുറേക്കൂടി സമഞ്ജസമായിരിക്കും. മാതുലനായ നമ്പ്യാരുടെ സംസ്കൃതകാവ്യം വായിച്ചു തഴക്കം വന്നിട്ടുള്ള ഭാഗിനേയന്റേതായതുകൊണ്ടാണു് ചില സാദൃശ്യങ്ങൾ കാണുന്നതെന്നു സമാധാനവും പറയാം. പ്രൗഢത പോരായ്ക എന്ന ന്യൂനതയ്ക്കു് ഒരു പരിഹാരവും ആകും. എന്നാൽ സ്വകൃതിയുടെ തർജ്ജമ എന്ന വ്യവസായത്തിനു് ഒരു കവിയും മുതിരുകയില്ലെന്നു പറയാൻ തുടങ്ങിയാൽ. രവീന്ദ്രനാഥടാഗൂർ ഒരു കവിയല്ലെന്നുകൂടി പറയേണ്ടിവരും. അദ്ദേഹം തന്റെ വംഗഭാഷാകൃതികളിൽ പലതിനേയും ഇംഗ്ലീഷിലേക്കു ഭാഷാന്തരം ചെയ്തിട്ടുണ്ടല്ലോ. രാമപാണിവാദനും അങ്ങനെ ചെയ്തുവെന്നു വിചാരിക്കുന്നതിൽ എന്തു് അസാംഗത്യം? പോരെങ്കിൽ ഈ വിഷയത്തിൽ ശ്രീകുബേരാഖ്യനാം പാലിയാധീശന്റെ നിർബന്ധം ഉണ്ടായിരുന്നു എന്നും വരാമല്ലോ. വിശേഷിച്ചു് വിഷ്ണുഗീത ഒരു തർജ്ജമയാണെന്നും പറയാവുന്നതല്ല. ഇവയ്ക്കെല്ലാറ്റിനും പുറമേ അതു് കുഞ്ചന്റേകൃതിതന്നെയോ എന്നു നിർണ്ണയിക്കുന്നതിനു് ഉപരിഗവേഷണം അപേക്ഷിതമായിരിക്കയും ചെയ്യുന്നു.
16.5 വാദമുഖം ൬
“രാമപാണിവാദന്റെ ലീലാവീഥിയിലേ ‘ഗോഷ്ഠീ സാവിരളാ’ എന്നു തുടങ്ങുന്ന ശ്ലോകം ഘോഷയാത്രതുള്ളലിൽ വിശദമായി വിവർത്തനം ചെയ്തിട്ടുണ്ടു്. ഇതുപോലെ തന്നെ മുദ്രാരാക്ഷസാദി കൃതികളിലെ പദ്യങ്ങളുദ്ധരിച്ചു് നമ്പ്യാർ വ്യാഖ്യാനിച്ചിട്ടുണ്ടു്. സ്വന്തം കൃതികളിൽനിന്നു് ശ്ലോകങ്ങൾ ഉദ്ധരിച്ചു വിവർത്തനംചെയ്യാൻ പാടില്ലായ്കയില്ലെങ്കിലും അതു് സാധാരണമായിത്തോന്നുന്നില്ല.”
പാടില്ലായ്കയില്ലെന്നു സമ്മതിച്ചപ്പോൾതന്നെ വാദം ദുർബലമായിത്തീർന്നു. പിന്നെ ‘അസാധാരണത്വം’ എന്നൊരു ദോഷമാണു് ബാക്കിയുള്ളതു്. കുഞ്ചൻനമ്പ്യാർ ഒരു അസാധാരണ കവിയായിരുന്നല്ലോ എന്നു് സമാധാനപ്പെട്ടാൽ മതിയാവും. ഒരു കൃതിയിലുള്ള വരികൾതന്നെ മറ്റൊന്നിലേക്കു പകർത്താമെങ്കിൽ ആ കൃതിയിലുള്ള ശ്ലോകത്തെ എന്തുകൊണ്ടു് ഉദ്ധരിച്ചുകൂടാ?
16.6 വാദമുഖം ൭
“രാമപാണിവാദകൃതമായ രാഘവീയകാവ്യത്തിന്റെ വ്യാഖ്യാനമായ ബാലപാഠ്യ കൃഷ്ണപാണിവാദനായ കുഞ്ചൻനമ്പ്യാരുടേതാകാനല്ലേ എളുപ്പം?”
അല്ല. എന്തുകൊണ്ടെന്നാൽ,
‘രാമേണ പാണിവാദേന രാഘവീയമിദം കൃതം
തേനൈവ ബാലപാഠ്യാഖ്യാ വ്യാഖ്യാപ്യാഖ്യായി ധീമതാ’
എന്നു് ആ വ്യാഖ്യയുടെ അവസാനത്തിൽ കാണുന്ന ശ്ലോകം ഇങ്ങനെ ഒരു ഊഹത്തിനു് ബാധകമായിരിക്കുന്നു. ഒരാളുടെ കൃതിയ്ക്കു് അയാൾതന്നെ വ്യാഖ്യാനം എഴുതുന്നതു് അസാധാരണവുമല്ല. കേശവീയം എന്ന ഭാഷാകാവ്യത്തിന്റെ വ്യാഖ്യാനം തൽകർത്താവുതന്നെയാണല്ലോ രചിച്ചിരിക്കുന്നതു്.
16.7 വാദമുഖം ൮
കുഞ്ചൻനമ്പ്യാർ തുള്ളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നതായ നന്തിയാട്ടു് ഉണ്ണിരവിക്കുറുപ്പിനേയോ ദ്രോണമ്പള്ളി ആചാര്യനേയോ ഒരു കൃതിയിലും സ്മരിച്ചുകാണുന്നില്ല. പ്രത്യുത, രാമകൃഷ്ണപാണിവാദന്മാരുടെ ഗുരുവായിരുന്ന ‘ശ്രീമദ്ദക്ഷിണഗേഹവാസനിരത’നെ രാമപാണിവാദൻ പ്രശംസിക്കുന്നതുപോലെതന്നെ പ്രകടമായിട്ടല്ലെങ്കിലും തുളളൽക്കഥകളുടെ പ്രാരംഭങ്ങളിൽ സ്മരിച്ചുകാണുന്നു. ഇതിൽനിന്നും രാമനും കുഞ്ചനും ഭിന്നരെന്നു വന്നുകൂടുന്നു.
പ്രഥമദൃഷ്ടിയിൽ ഈ വാദം വളരെ ഗൗരവാവഹമാണെന്നു തോന്നാം. എന്നാൽ അല്പം ആലോചിച്ചു നോക്കിയാൽ അതിന്റെ ശൈഥില്യം സ്പഷ്ടമാകുന്നതാണു്. സംസ്കൃതകൃതികളെസ്സംബന്ധിച്ചിടത്തോളം രാമൻനമ്പ്യാർ തന്റെ രൂപകങ്ങളിൽ മാത്രമേ ഗുരുവിനെ പേരുപറഞ്ഞു സ്മരിച്ചുകാണുന്നുള്ളു. അവയുടെ അവസാനത്തിൽ കാണുന്ന ‘colophon’ നോക്കിയാണു് അവ രാമപാണിവാദകൃതമാണെന്നുതന്നെ നാം കണ്ടുപിടിച്ചതു്. ആമാതിരി colophon തന്നെയും എല്ലാ ലേഖ്യപ്രതികളിലും ഇല്ലതാനും. നാടകങ്ങളിൽ തത്തൽകവികൾ തങ്ങളുടെ പേരുകളും മറ്റും നിർദ്ദേശിക്കുക സാധാരണവുമാണു്. തുള്ളൽക്കഥകളുടെ ലേഖ്യപ്രതികളിലും അത്തരം കുറിപ്പുകൾ ഗവേഷകന്മാർ ഇനി കണ്ടുപിടിച്ചുവെന്നു വരാം. ശ്രീകൃഷ്ണചരിതാദികൃതികളുടെ അവസാനത്തിൽ ആ മാതിരി കുറിപ്പുകൾ ഉണ്ടെന്നു കണ്ടുപിടിച്ചിട്ടു് അധികകാലമായിട്ടുമില്ലല്ലോ. നന്തിക്കാട്ടു കുറുപ്പിനേയും ഓണമ്പള്ളി നായ്ക്കരേയും സംസ്കൃതകൃതികളിൽ സ്മരിക്കുന്നതിനു കാരണം പറയാവുന്നതാണു്. ഓണമ്പള്ളിനമ്പ്യാർക്കു് ഗുരുസ്ഥാനം വഹിച്ചതു് കേവലം കലാപ്രവർത്തകൻ എന്ന നിലയിൽ മാത്രമായിരിക്കാം. നന്തിക്കാട്ടു കുറുപ്പിനെ ചില തുള്ളലുകളിലേ കവി സ്മരിച്ചിട്ടുള്ളുവെങ്കിലും അദ്ദേഹം കേവലം ‘കലാവിദ്യാഗുരു’ ആയിരുന്നുവെന്നു വിചാരിക്കാൻ നിവൃത്തിയില്ലെന്നുള്ളതു വാസ്തവം തന്നെ. ആ കുടുംബക്കാർക്കു് പാരമ്പര്യമനുസരിച്ചു് ‘വിദ്യാഗുരു’ സ്ഥാനം ഉണ്ടായിരുന്നു. നമ്പ്യാരാൽ സംസ്തുതനായ കുറുപ്പു് സർവശാസ്ത്രപാരംഗതനായിരുന്നു എന്നാണു് അറിവും. ഒരുപക്ഷേ, തർക്കവേദാന്താദികളോ ജ്യോതിഷമോ നമ്പ്യാർ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചിരിക്കാം. എന്നാൽ പ്രധാനഗുരു നാരായണഭട്ടതിരി തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നാണു് നമ്പ്യാർ വ്യാകരണവും സാഹിത്യവും പഠിച്ചതെന്നുള്ളതിനു തെളിവുണ്ടു്. കാവ്യങ്ങളിൽ സാഹിത്യഗുരുവിനെ സ്മരിക്കുന്നതിനാണല്ലോ ന്യായമുള്ളതു്. ‘ദക്ഷിണഗേഹവാസനിരത’നെന്നു് ഈ ഗുരുവിനെ ഒരിടത്തും കവി വിശേഷിപ്പിച്ചിട്ടുമില്ല. നാരായണഭട്ടതിരി ദക്ഷിണഗേഹവാസനിരതനായിരിക്കണമെന്നുള്ളതു് അഭ്യൂഹമാണു്. ആ ഊഹത്തിനു് വഴി നല്കുന്നതു് രണ്ടാമത്തെ രാമപാണിവാദൻ എഴുതീട്ടുള്ള ഒരു ശ്ലോകം മാത്രവുമാകുന്നു. ഈ ബ്രാഹ്മണഗുരുവിനെ തന്നെയും എല്ലാ കൃതികളിലും സ്മരിച്ചിട്ടുള്ളതായും കാണുന്നില്ല.
16.8 വാദമുഖം ൯
“ശംബരവധാദികൃതികളിൽ നിന്നുംമറ്റും കുഞ്ചനു് രാമപാണിവാദനോളം പാണ്ഡിത്യമില്ലായിരുന്നുവെന്നും സംസ്കൃതകവനകൗശലം ലഘീയസ്സായിരുന്നുവെന്നും സ്പഷ്ടമാകുന്നു. അനുജനു് ജ്യേഷ്ഠനോളം പാണ്ഡിത്യമില്ലായിരുന്നിരിക്കാം. രണ്ടുപേരുടേയും പ്രാകൃതകവിതകളിൽ കാണുന്ന വൈജാത്യവും ഇവിടെ സ്മരണീയമാകുന്നു.”
ശംബരവധാദികൾ കുഞ്ചന്റെ കൃതി ആണെന്നുള്ളകാര്യം സ്ഥാപിതമായിട്ടില്ല. അങ്ങനെ ഒരു ഐതിഹ്യം മാത്രമേയുള്ളു. അതിന്റെ ചില ലേഖ്യപ്രതികളിൽ,
‘രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതു കൃപയാ സൂരയഃ പൂരയന്തു’
എന്നൊരു ശ്ലോകാർദ്ധമുണ്ടെന്നു് ൧൧0൯ വൃശ്ചികമാസം ൧൭-ാം തീയതിയിലെ ഒരു സുമുഹൂർത്തത്തിൽ മഹാകവി പരമേശ്വരയ്യരവർകൾ ആദ്യമായി കണ്ടുപിടിച്ചു.
“പാലാഴിമഥനം രാമപാണിവാദന്റെ കൃതിയാണെന്നുസ്ഥാപിക്കുവാൻ അതിൽ പിന്നീടു് എനിക്കു് ഒരു രേഖ കിട്ടീട്ടുണ്ടു്” എന്നു പറഞ്ഞുകൊണ്ടാണു് അദ്ദേഹം ഇതിനെ ഉദ്ധരിച്ചിരിക്കുന്നതു്. എന്നാൽ രണ്ടുകൊല്ലം കഴിഞ്ഞപ്പോൾ ‘ഈ പദ്യം അപ്രകാശിതമായ ഒരു പാലാഴിമഥനം ആട്ടക്കഥയിൽ ഉള്ളതാണെന്നു് ഞാൻ ശ്രീമാൻ എം. ആർ. ബാലകൃഷ്ണവാര്യരുടെ “കുഞ്ചൻനമ്പ്യാർ” എന്ന പുസ്തകത്തിന്റെ അവതാരികയിൽ പ്രസ്താവിച്ചിട്ടുള്ളതു് കൈപ്പിശകാണു് ‘ എന്നു് അദ്ദേഹം തന്നെ സമ്മതിക്കയും ചെയ്തിരിക്കുന്നു. ഐതിഹ്യത്തെ വിശ്വസിച്ചു് ശംബരവധവും പാലാഴിമഥനവും കുഞ്ചൻനമ്പ്യാരുടെ കൃതികളാണെന്നു സമ്മതിക്കുന്നതായാൽ തന്നെയും, വിഷ്ണുഗീതയിലേയും മറ്റും ഭാഷയേക്കാൾ അവയിലെ ഭാഷയ്ക്കു ഗാംഭീര്യക്കുറവുണ്ടോ? അവയും ചെറുപ്പകാലത്തിലെ കൃതികളായിരുന്നുവെന്നു് സമാധാനപ്പെടരുതോ? രാമപാണിവാദന്റെ കൃതികളിൽ കാണുന്ന പാണ്ഡിത്യം തുള്ളലുകളിൽ കാണുന്നില്ലെന്നു പറയുന്നതു് കുറേ സാഹസമാണു്. തുള്ളൽ എഴുതിയ കവിയുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നെന്നു ഏതു തുള്ളൽക്കഥ വായിച്ചു നോക്കിയാലും അറിയാം. എന്നാൽ പാണ്ഡിത്യപ്രകടനമല്ലായിരുന്നു കവിയുടെ ഉദ്ദേശ്യം. ‘പടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാ’നായി എഴുതപ്പെട്ട തുള്ളൽപാട്ടുകളിൽ പാണ്ഡിത്യപ്രകടനത്തിനു വഴിയുമില്ലല്ലോ.
16.9 വാദമുഖം ൧൦
“ഔചിത്യഭംഗവും അശ്ലീലപദപ്രയോഗങ്ങളും പ്രാസത്തിനുവേണ്ടി അർത്ഥം ബലികഴിക്കലും കുഞ്ചന്റെ കൃതികളെ രാമപാണിവാദന്റെ അർത്ഥഗാംഭീര്യവും ആശയഗാംഭീര്യവും തികഞ്ഞ പ്രൗഢകൃതികളായി താരതമ്യപ്പെടുത്തുമ്പോളെന്താണു് ഊഹിക്കേണ്ടതു്?”
എന്താണു് ഊഹിക്കേണ്ടതു്? ശാന്തം പാപം! എന്നു പറഞ്ഞു് തൂഷ്ണീംഭാവം അവലംബിക്കയേ നിർവ്വാഹമുള്ളു. എന്നാൽ ഒരു സംഗതി വക്തവ്യമാണു്. എത്രതന്നെ ബാലിശങ്ങളോ അന്തസ്സാരവിഹീനങ്ങളോ അശ്ലീലപ്രയോഗപ്രചുരങ്ങളോ ആയിക്കൊള്ളട്ടെ–തുള്ളലുകൾക്കു് ഭാഷാസാഹിത്യത്തിലുള്ള സ്ഥാനം അദ്വിതീയമായിത്തന്നെ പ്രശോഭിക്കുന്നു. രാമപാണിവാദന്റെ പ്രൗഢങ്ങളെന്നു പറയപ്പെടുന്ന സംസ്കൃതകവനങ്ങൾ അർദ്ധപ്രാണങ്ങളെന്നോണം ചിതലിനും പാറ്റയ്ക്കും ഇരയായി ഗ്രന്ഥപ്പുരകളുടെ മൂലകളിൽ ശ്വാസംമുട്ടി വർത്തിക്കുമ്പോൾ തുള്ളൽപ്പാട്ടുകൾ കുടിൽമുതൽ കൊട്ടാരംവരെയുള്ള കേരളീയജനതയെ—അപൂർവം ചിലരെ ഒഴിച്ചു്—ആഹ്ലാദിപ്പിച്ചുകൊണ്ടു് സർവോൽക്കർഷേണ ജീവിക്കുന്നു. അവയ്ക്കു പ്രൗഢി പോരെങ്കിൽ ഇരുന്നുകൊള്ളട്ടെ:-മലയാളികൾക്കു് ഈമാതിരി പ്രൗഢിക്കുറവുള്ള കവനങ്ങളാണു് ഇഷ്ടം. ബാലിശങ്ങളായിപ്പോയെങ്കിൽ—മതി. ഇത്തരം ബാലിശതയിലാണു് തങ്ങൾ രമിക്കുന്നതു് എന്നു് അവർ പറയും. അശ്ലീലങ്ങളായിപ്പോയെന്നു് ആരെങ്കിലും വാദിക്കുന്നപക്ഷം, “നിങ്ങൾ നിങ്ങളുടെ സഭ്യതയുംകൊണ്ടു് വല്ല ദിക്കിലും പോയിരുന്നുകൊള്ളണം—ഞങ്ങൾക്കു് ഈ അശ്ലീലപ്രയോഗങ്ങൾ വളരെ പഥ്യമാണു് ” എന്നേ മലയാളികൾ പറയൂ. കടുകടപ്പൊട്ടുന്ന സംസ്കൃതപദങ്ങൾ വാരിക്കോരി പ്രയോഗിച്ചാൽ കവിത ഗംഭീരം; അല്ലെങ്കിൽ ബാലിശം! പ്രാചീനസങ്കേതങ്ങളെ അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവകവീശ്വരന്മാരെ ഉപജീവിച്ചും എഴുതപ്പെടുന്ന സംസ്കൃതകൃതികൾക്കു മാത്രമേ ഗാംഭീര്യമുള്ളുപോലും! [5] സംസ്കൃതഭാഷയിൽ അപാരമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നവരും, നമ്പ്യാർ സംസ്കൃതകവനം ചെയ്തിട്ടുണ്ടോ എന്നു് അറിഞ്ഞിട്ടില്ലാതിരുന്നവരും ആയ ചില മഹാന്മാർ കുഞ്ചൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുള്ള വാക്കുകളെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ. പണ്ഡിതരാജരാജനായ ഏ. ആർ. തിരുമേനി നമ്പ്യാരെ കാളിദാസനോടും ഷേക്‍സ്പീയരോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
ഇതിനെക്കാൾ ഉന്നതമായ ഒരു സ്ഥാനം ഒരു ഭാഷാകവിയ്ക്കു നല്കാനുണ്ടോ? സംസ്കൃതഭാഷാപക്ഷപാതിയായിരുന്ന സാഹിത്യപഞ്ചാനൻ ഇക്കവിയെ “ഉന്മേഷവത്തായ പ്രജ്ഞാശക്തികൊണ്ടു് കേരളഭാഷയ്ക്കു വികാസവും വിശാലതയും സാഹിത്യത്തിനു് അസാമാന്യമായ സമ്പത്തുകളും സമ്പാദിച്ചുകൊടുത്തിട്ടുള്ള” ഒരു മഹാശയനായും, “ഭാഷാകവിതയാകുന്ന നഭോമണ്ഡലത്തിൽ അതിപ്രകാശമായി നിന്നു് ജനങ്ങളെ ആഹ്ലാദഭരിതന്മാരാക്കിത്തീർക്കുന്ന” ഒരു ദിവ്യജ്യോതിസ്സായും, “ഭാഷയിൽ പുതുതായൊരു സാഹിത്യപ്രസ്ഥാനം നിർമ്മിച്ചു് അതിന്റെ അധിപതിയായ് ഇരുന്നു് ഭാഷാഭിമാനികളുടെ മാനസികശ്ലാഘാരൂപമായ കപ്പത്തെ കൈപ്പറ്റിവരുന്ന” ഒരു സമ്രാട്ടായും ചിത്രണംചെയ്തു കാണുന്നു. “നമ്പ്യാരുടെ നാരായത്തിൽനിന്നും പുറപ്പെട്ടിട്ടുള്ള കവിതയുടേയോ പൂർണ്ണചന്ദ്രന്റെ മണ്ഡലത്തിൽനിന്നു പുറപ്പെടുന്ന വെണ്ണിലാവിന്റേയോ രാമണീയകത്തെപ്പറ്റി വർണ്ണിക്കുന്നതു് പുനരുക്തമായിട്ടല്ലാതെ വരാൻ തരമില്ലെ”ന്നാണു് സരസഗായകകവിമണി കെ. സി. കേശവപ്പിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നതു്. “കുഞ്ചൻനമ്പ്യാരുടെ ദിവ്യമായ കവിതാചാതുര്യത്തെപ്പറ്റി ഇദാനീന്തനന്മാർ അഭിപ്രായപ്രകടനം ചെയ്യുന്നതിൽ ദൈവദോഷശങ്ക കൂടിയുണ്ടായേക്കാം” എന്നു് അഭിപ്രായപ്പെട്ടിരിക്കുന്ന സാഹിതീരസൈകവേദിയായ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് തുള്ളൽക്കഥാകർത്താവിനു് ദിവ്യത്വം കൂടി കല്പിച്ചിരിക്കുന്നു. ഇങ്ങനെ എത്ര പണ്ഡിതാഭിപ്രായങ്ങൾ വേണമെങ്കിലും ഉദ്ധരിക്കാൻ കഴിയും. എന്നിട്ടും ‘ദൈവദോഷശങ്കകൂടാതെ’ ഇങ്ങനെയൊക്കെ പറഞ്ഞുകാണുന്നതു് അത്യാശ്ചര്യകരമായിരിക്കുന്നു. നിരർത്ഥകപദങ്ങൾ പോലും! ഇങ്ങനെയൊരു ‘ശബ്ദശില്പി’യെ ചൈനമുതൽ പെരുവരെ നോക്കിയാൽ കാണ്മാൻ കഴിയുമോ? രാഘവീയാദികാവ്യങ്ങൾ തൽക്കവിയ്ക്കു് ഒരു പ്രശസ്തിയും ഉണ്ടാക്കിക്കൊടുത്തിട്ടില്ല. അവ ഗവേഷകന്മാരുടെ കരുണാകടാക്ഷത്തെ പ്രതീക്ഷിച്ചുകൊണ്ടു് ഇപ്പൊഴും ഗ്രന്ഥപ്പുരകളിൽ വർത്തിക്കുന്നതേയുള്ളു. അഥവാ വല്ല കാലത്തും പ്രസിദ്ധീകൃതങ്ങളായ്‍വന്നാലും വലിയ പ്രചാരം സിദ്ധിക്കുമോ എന്നു് കണ്ടറിയേണ്ടതായിട്ടാണിരിക്കുന്നതും. തുള്ളലുകളുടെ സ്ഥിതി അതാണോ? അവ മുദ്രണാലയം കാണുമ്മുമ്പേതന്നെ ബഹുജനങ്ങൾക്കു് മുഖസ്ഥങ്ങളായ്ത്തീർന്നുകഴിഞ്ഞു. നമ്പ്യാർക്കു് ഔചിത്യഭംഗം ആരോപിച്ചിരിക്കുന്നതു് അദ്ദേഹം തന്റെ പരിതഃസ്ഥിതികളെ പൗരാണികനഗരങ്ങളിലും മറ്റും പകർത്തിയിരിക്കുന്നതു നിമിത്തമാണെന്നു തോന്നുന്നു. ദ്വാരകയിലെ ദ്വാരപാലന്മാർ നായന്മാരായിരുന്നു എന്നും മറ്റും വർണ്ണിച്ചിരിക്കുന്നതു് വലിയ കുറവായിപ്പോയത്രേ. അങ്ങനെയാണെങ്കിൽ,
***
എന്നു് ഉദണ്ഡശാസ്ത്രികളുടെ സർട്ടിഫിക്കറ്റു വാങ്ങിയ പുനത്തിന്റേയും മഹാകവിയായിരുന്ന മഴമംഗലത്തിന്റേയും കൃതികളിലും ഈ ദോഷം കാണ്മാനുണ്ടല്ലോ. മഹിഷമംഗലം ദമയന്തീസ്വയംവരത്തിനു് കുറേ നമ്പൂതിരിമാരെ ഹാജരാക്കീട്ടുണ്ടു്. പുനംനമ്പൂരി ശൈവചാവഭഞ്ജനത്തിനൊരുങ്ങിയവരുടെ കൂട്ടത്തിൽ ചില തുലുക്കന്മാരെയും ഉൾപ്പെടുത്തിക്കാണുന്നു. സീതാകല്യാണോത്സവത്തിനു് പുനത്തിന്റെ മിഥിലാപുരിയിൽ നായരും നമ്പൂരിയും ഒക്കെ കൂടിയിരുന്നു എന്നു മാത്രമല്ല, അവരിൽ ഒരാൾ ദാഹം തീർത്തതു ‘കരിക്കു’ കുടിച്ചുമായിരുന്നത്രേ. അതൊക്കെ പോകട്ടേ. ബോഹേമിയാരാജ്യത്തെ കടൽ തീരത്താക്കിയ ഷേക്‍സ്പീയരുടെ അനൗചിത്യമോ? അശ്ലീലതയെപ്പറ്റി പറഞ്ഞിരിക്കുന്നതു വായിച്ചപ്പോൾ, ഇടക്കാലത്തു അവിടവിടെ കുത്തിട്ടു പ്രസിദ്ധപ്പെടുത്തിയിരുന്ന ചില പാഠപുസ്തകങ്ങളുടെ ഓർമ്മ മനസ്സിൽ വന്നു. ‘കൊങ്ക’ കണ്ടാൽ രണ്ടു കുത്തു്. പോരേ| ‘പാലാഴി മങ്കതൻ’ ‘കുത്തുപുണരുന്ന’ എന്നുവേണം ചെറുശ്ശേരി വായിപ്പാൻ. കാലക്രമേണ അങ്ങനെ ഒരു അംഗം തന്നെ ഇല്ലാതെ വന്നേയ്ക്കാൻ ഇടയുണ്ടു്; അത്ര വിരോധം അംഗനാമണികൾക്കു തന്നെ അതിനോടുള്ളതായിട്ടാണു് കാണുന്നതു്. കഴിഞ്ഞകൊല്ലം തിരുവാതിരക്കളിയ്ക്കു പാടുന്നതിനുവേണ്ടി ‘ചേലൊത്ത കൊങ്ക കുലുങ്ങീടവേ’ എന്നതിലെ ‘കൊങ്ക’ ശബ്ദം മാറ്റുന്നതിനേ സംബന്ധിച്ചു് ഒരു ചെറിയ വനിതാസംഘം ഒരു കൂടിയാലോചന നടത്തി. ഒടുവിൽ ‘ചേണുറ്റ ഗാത്രമുലഞ്ഞീടവേ’ എന്നാക്കിയതായി എനിക്കറിയാം. ഇങ്ങനെ ഒക്കേ ആകുമ്പോൾ നമ്മുടെ പുരാണങ്ങളും കാവ്യങ്ങളും ഒക്കേ മാറ്റി എഴുതാതെ തരമില്ലാതെ വരും. നമ്പ്യാർ മാത്രമല്ല അതിൽ കുറ്റക്കാരൻ. യതീശ്വരനായിരുന്ന എഴുത്തച്ഛനും അപരാധിയാണു്. ഉടുപ്പിലും നടപ്പിലും യൂറോപ്യന്മാർ വേണ്ടെന്നുവച്ചു് വലിച്ചെറിഞ്ഞുകളഞ്ഞിട്ടുള്ള ആചാരങ്ങളെ പകർത്തുന്നതിൽ ബദ്ധകൗതുകരായിരുന്ന ഇന്നത്തെ അഭ്യസ്തവിദ്യരായ യുവജനങ്ങളുടെ തോതുവച്ചാണോ നമ്മുടെ പണ്ടത്തെ സമുദായാചാരങ്ങളെ അളക്കേണ്ടതു്? അതും പോകട്ടേ. അത്തരം അശ്ലീലപദപ്രയോഗങ്ങൾ രാമപാണിവാദന്റെ കൃതികളിൽ പാടില്ല; കൃഷ്ണൻനമ്പ്യാരുടെ–‘വിഹിതഹരിനമസ്യാദിക’നായ ആ ‘ധന്യധന്യ’ന്റെ—കവിതകളിലാകാം എന്നു പറഞ്ഞിരിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.
16.10 വാദമുഖം ൧൧
“രാമപാണിവാദന്റെ അഗ്രിമമായ പ്രതിഭാവിലാസവും കുഞ്ചന്റെ ഫലിതപടുതയും തമ്മിൽ എത്ര അന്തരമുണ്ടു്?”
പ്രതിഭ എന്നാൽ എന്താണു്? “പ്രജ്ഞാ നവനവോന്മേഷശാലിനീ പ്രതിഭാ മതാ” എന്നാണല്ലോ അതിനെ നിർവചിച്ചു കാണുന്നതു്. ഫലിതം ഉന്മേഷവത്തായ പ്രതിഭയുടെ ഉത്തമസന്താനവുമാണു് ലീയർ നാടകത്തിലെ വിദൂഷകന്റെ ഫലിതങ്ങൾ വിജ്ഞാനത്തിന്റെ ഉച്ഛ ്വസിതങ്ങളാണെന്നു് ലെയ്ഹണ്ടു് പറഞ്ഞിരിക്കുന്നതു് പരമാർത്ഥമല്ലേ? ഫലിതം എന്നതു് പ്രത്യക്ഷത്തിൽ പരസ്പരസംബന്ധമില്ലാത്ത സംഗതികളുടെ മിഥസ്സംഘട്ടനവും സംരഞ്ജനവുമാകുന്നു. അപ്രതീക്ഷിതമായ സാദൃശ്യമോ സംബന്ധമോ പെട്ടെന്നു സ്ഫുരിപ്പിക്കത്തക്കവണ്ണം ഒരു വസ്തുവിൽനിന്നു് മറ്റൊന്നിലേയ്ക്കു പ്രതിഭയാകുന്ന വൈദ്യുതദീപത്തിന്റെ ദീപ്തിയെ മിന്നിക്കുന്നതിനെയാണു് നാം ഫലിതപ്രയോഗമെന്നു പറയുന്നതു്. കണ്ണുകൾക്കും കടുകുവറപ്പിനും തമ്മിൽ വല്ല സംബന്ധമുണ്ടോ? ‘കണ്ണുകൾകൊണ്ടു കടുകുവറക്കുന്ന പെണ്ണിനെ’ എന്നു പ്രയോഗിച്ച കവി തന്റെ പ്രതിഭയാകുന്ന വൈദ്യുതദീപ്തിയെ കണ്ണുകളിൽനിന്നു പെട്ടെന്നു് കടുകുവറപ്പിലേക്കു് മിന്നിച്ചു് അവയ്ക്കുതമ്മിൽ സംബന്ധം ഉള്ളതായി ഒരു പ്രതീതി ജനിപ്പിച്ചിരിക്കുന്നു. ആ രണ്ടുമൂന്നു വാക്കുകൾകൊണ്ടു് നമ്പ്യാർ സ്ഫുരിപ്പിക്കുന്ന ആശയവിശേഷത്തെ ആർക്കു് എത്ര വാക്കുകൾകൊണ്ടു് ഇത്ര ഭംഗിയായി പ്രകാശിപ്പിക്കാൻ കഴിയും? ഫലിതം വൈഷമ്യത്തിൽ സാമ്യവും വൈധർമ്മ്യത്തിൽ സാധർമ്മ്യവും അനുഭവഗോചരമാക്കിത്തീർക്കുന്നു; വിരുദ്ധഭാവങ്ങളുടെ പരാകോടികളെ സോല്ലാസം കൂട്ടിയിണക്കുന്നു. മന്ദപ്രജ്ഞന്മാർക്കുണ്ടോ ഫലിതം പ്രയോഗിപ്പാൻ സാധിക്കുന്നു! കുഞ്ചൻനമ്പ്യാർക്കു് ‘ഫലിത പടുത’ ഉണ്ടെന്നു സമ്മതിച്ചാൽ അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തെപ്പറ്റിയുള്ള പ്രശ്നമേ പിന്നെ ഉദിക്കുന്നില്ല. അതു് അവിടെ നില്ക്കട്ടേ. ഈ ലേഖകൻ രാഘവാഭ്യുദയാദികൃതികൾ വായിച്ചു നോക്കീട്ടുണ്ടോ? ഇല്ലെങ്കിൽ അവയിൽ ഫലിതമില്ലെന്നു് എങ്ങനെ പറഞ്ഞു? ഈ അപ്രകാശിതഗ്രന്ഥങ്ങളിൽ പലതിനെയും പരിശോധിക്കാൻ കഴിഞ്ഞിട്ടുള്ള മഹാകവി പരമേശ്വരയ്യർ ചില ഫലിതപ്രയോഗങ്ങൾ ചൂണ്ടിക്കാണിച്ചിട്ടുള്ളവയെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
ഭൂമിദേവി അസുരാംശജാതന്മാരായ രാജാക്കന്മാരെപ്പറ്റി അറിയിക്കുന്ന സങ്കടം:- “സജ്ജനേഷ്വനാർജ്ജവശാലിത്വേന നീതിമത്ത്വം പ്രഥയത്ഭിർദ്ദുർജ്ജനമതാനുസാരത്വേന ധീരത്വം ദർശയത്ഭിർബ്രഹ്മസ്വാപഹാരേണാർത്ഥർജ്ജനസാമർത്ഥ്യം സമർത്ഥയത്ഭിരദ്ധ്വരാദിധ്വംസനേനാ പ്രതിഹതശാസനത്വം പ്രഖ്യാപയത്ഭിശ്ശക്രുകൃതാത്മതിരസ്കാരേഷ്വനാകുലത്വേന ക്ഷമാവത്ത്വം വ്യഞ്ജയത്ഭിര ബലകുലാച്ഛേദനേനാ തീക്ഷ്ണദണ്ഡത്വമുത്ഭാവയത്ഭിർഗ്ഗണികാജന വശംവദത്വേനാഭിഗമ്യതാമാപാദയദ്ഭിരാത്മദാര പരിത്യാഗേന ജിതേന്ദ്രിയത്വമുദ്ബോധയദ്ഭിർദ്ദുഷ്ടസചിവദുരുപദേശഗ്രഹണേന സർവാസാധാരണാഭിപ്രായതാപിശുനയദ്ഭിസ്സാധുജനഹിതോപദേശപ്രത്യാഖ്യാനേന സ്വതന്ത്രതാമുദ്യോതയദ്ഭിരഗമ്യാഗമനേന പണ്ഡിതൈരദണ്ഡ്യദണ്ഡർനേന ദണ്ഡധാരൈരധർമ്മൈരിവശരീരിഭിരവിനയൈരിവ സവിഗ്രഹൈരജ്ഞാനൈരിവാകാരവദ്ഭിരവനിപാലസം ജ്ഞയാവതീർണ്ണൈരസുരൈഃ.”
ഇതു് ഫലിതമല്ലെങ്കിൽ പിന്നെ എന്താണു്? രാജാക്കന്മാർ നീതിമാന്മാരായിരിക്കണമല്ലോ. അവനിപാലസംജ്ഞയാ അവതീർണ്ണരായ ഈ അസുരന്മാർ സജ്ജനങ്ങളിൽ അനാർജ്ജവശാലിത്വംവഴിക്കാണു് നീതിമത്ത്വം പ്രകാശിപ്പിച്ചതു്. ദാക്ഷിണ്യം രാജാക്കന്മാർക്കു കൂടിയേ തീരൂ. ഈ അസുരന്മാരും ദുർജ്ജനമതാനുസാരത്വേന ദാക്ഷിണ്യം കാണിച്ചു. രാജാക്കന്മാർക്കു നല്ല ധൈര്യം ആവശ്യമായിരുന്നതിനാൽ ഇവരും ദുർയശ്ശസിനെ സഹിക്കുന്ന വിഷയത്തിൽ നല്ല ധീരത പ്രകാശിപ്പിച്ചു. അതുപോലെ ബ്രഹ്മസ്വാപഹരണം വഴിക്കു് ധനാർജ്ജനസാമർത്ഥ്യവും യാഗാദികർമ്മങ്ങളുടെ ധ്വംസനം വഴിക്കു് അപ്രതിഹതശാസനത്വവും ശത്രുക്കൾ ചെയ്യുന്ന തിരസ്ക്കാരങ്ങളിൽ ഒരു കുലുക്കവും ഇല്ലാതിരിക്കുന്ന വിഷയത്തിൽ ക്ഷമാവത്വവും ദുർബലന്മാരുടെ കുലച്ഛേദനത്താൽ തീക്ഷ്ണദണ്ഡത്വവും വേശ്യാസ്ത്രീകളുടെ വശംവദരായിരിക്ക എന്നുള്ള സംഗതിയാൽ അഭിഗമ്യതയും സ്വന്തധർമ്മദാരങ്ങളുടെ പരിത്യാഗം വഴിക്കു് ജിതേന്ദ്രിയത്വവും ദുർമ്മന്ത്രികളുടെ ഉപദേശസ്വീകരണംവഴിക്കു് സർവസാധാരണാഭിപ്രായതയും നല്ലവർ പറയുന്ന ഹിതോപദേശങ്ങളുടെ പ്രത്യാഖ്യാനംമുഖേന സ്വതന്ത്രതയും അഗമ്യാഗമനവിഷയത്തിൽ പാണ്ഡിത്യവും പ്രകടിപ്പിച്ചുവത്രേ.
ഇതുപോലെ പലേ ഘട്ടങ്ങൾ രാമപാണിവാദന്റെ സംസ്കൃതകൃതികൾ പരിശോധിച്ചാൽ കണ്ടേയ്ക്കാം.
ഇനി രാമപാണിവാദന്റെ സംസ്കൃതകൃതികൾ പ്രൗഢങ്ങളാണെന്നും തുള്ളലുകൾക്കു പ്രൗഢത പോരെന്നും വാദത്തിനുവേണ്ടി സമ്മതിച്ചേക്കാം. അതുകൊണ്ടു് രാമപാണിവാദനും കുഞ്ചനും ഭിന്നരായ്‍വരണമെന്നുണ്ടോ? രാമപാണിവാദന്റേതായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്ന ശ്രീകൃഷ്ണചരിതത്തിലും പഞ്ചതന്ത്രത്തിലും ആ പ്രൗഢത കാണാത്തതെന്തുകൊണ്ടു്?
16.11 വാദമുഖം ൧൨
“രാമപാണിവാദൻ രാമകഥയായ രാഘവീയവും കൃഷ്ണപാണിവാദൻ പല ഗ്രന്ഥങ്ങളിലായി കൃഷ്ണന്റെ കഥയും രചിച്ചിരുന്നതായി കാണുന്നതും ഇവിടെ സ്മരണീയമല്ലേ? ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു് കൃഷ്ണലീല എന്ന പേർ കവിതന്നെ കൊടുത്തതാകാം.”
ഇങ്ങനെ ഒരു അധ്വാനവിഭാഗം ജ്യേഷ്ഠാനുജന്മാർ തമ്മിൽ നടത്തിയിട്ടുള്ളതായി ഒരു ലക്ഷ്യവും കാണുന്നില്ല. രാമപാണിവാദൻ രാമകഥ മാത്രമല്ല തന്റെ കവിതയ്ക്കു വിഷയമാക്കീട്ടുള്ളതു്. തുള്ളൽക്കഥകൾക്കുള്ള വിഷയങ്ങളോ? രാമായണം, ഭാരതം, ഭാഗവതം, ശിവപുരാണം, സ്കാന്ദപുരാണം എന്നിങ്ങനെ അനേകം പുരാണങ്ങളിൽനിന്നും ഇതിഹാസങ്ങളിൽനിന്നും എടുത്തിട്ടുള്ളവയുമാകുന്നു. ഭാഗവതം ഇരുപത്തിനാലുവൃത്തത്തിനു ‘കൃഷ്ണലീല’ എന്നപേർ കവിതന്നെ കൊടുത്തതാവാം എന്ന വാക്യം വായിക്കുമ്പോൾ, അതിനു് അങ്ങനെ ഒരു പേരുണ്ടെന്നും പേരു് നല്കിയതു് മറ്റാരുമല്ല കവിതന്നെ ആണെന്നും അല്ലേ അർത്ഥം സ്ഫുരിക്കുന്നതു്? അങ്ങനെ ആ പേരു് ഭാഗവതം ഇരുപത്തിനാലു വൃത്തത്തിനുള്ളതായി ഞാനറിഞ്ഞിട്ടില്ല. ആ കൃതിയുടെ ഗ്രന്ഥകർത്താവാരാണെന്നുള്ളതും സ്ഥാപിതമായിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു.
16.12 വാദമുഖം ൧൩
“സുപ്രസിദ്ധ മഹാകവി കുഞ്ചൻനമ്പ്യാരുടെ പേർ കൃഷ്ണനെന്നായിരുന്നു എന്നു് പരമ്പരാഗതമായ അറിവുണ്ടു്.”
ഇല്ല. അങ്ങനെ ഒരറിവുണ്ടായിരുന്നെങ്കിൽ ഈ മാതിരി ഒരു വാദമേ ഉത്ഭവിക്കയില്ലായിരുന്നു. മാതൃഭൂമിയിലെ മുത്തശ്ശി പല കള്ളങ്ങളുടെ കൂട്ടത്തിൽ ഇതും പറഞ്ഞതായിരിക്കാം.
ഇത്രയും പറഞ്ഞതിൽനിന്നു് രാമപാണിവാദനും കുഞ്ചനും അഭിന്നരായിരുന്നു എന്നു വരാം എന്നു മാത്രമേ ഞാൻ പറയുന്നുള്ളു. എന്നാൽ ഈ അഭിപ്രായം സമഗ്രമായി സ്ഥാപിതമാകണമെങ്കിൽ ഉപരിഗവേഷണം കൂടിയേ തീരൂ. എന്തുകൊണ്ടെന്നാൽ രാമപാണിവാദൻ രാഘവാഭ്യുദയാദി സംസ്കൃതകൃതികളുടേയും, പഞ്ചതന്ത്രം ശ്രീകൃഷ്ണചരിതം മുതലായ ഭാഷാകൃതികളുടേയും കർത്താവാണെന്നും, കുഞ്ചൻ ഓട്ടൻതുള്ളലുകൾ മാത്രമേ രചിച്ചിട്ടുള്ളുവെന്നും ഒരു വാദം ചിലർ പുറപ്പെടുവിച്ചേക്കാം. എന്നുമാത്രമല്ല, ചില ലേഖ്യപ്രതികളിൽ ഉണ്ടെന്നു പറയുന്ന സൂചനകൾ കൃത്രിമങ്ങളാണെന്നും ചിലർ വാദിക്കാനിടയുണ്ടു്. പ്രാമാണിക വചനങ്ങൾ ഒന്നും ഇന്നത്തേ കാലത്തുള്ളവർ വിശ്വസിക്കയില്ല. തെളിവു്–കറയറ്റ തെളിവു്–ഹാജരാക്കിയേ മതിയാവൂ. ഈ ദുർഘടങ്ങൾക്കു പുറമേ വേറെ രണ്ടു് രാമപാണിവാദന്മാരെ കാണുന്നുമുണ്ടു്. ഇക്കാരണങ്ങളാൽ ഗവേഷണം തുടരുകയേ നിർവാഹമുള്ളു. തുള്ളലുകളുടെ ലേഖ്യപ്രതികൾ കിട്ടാവുന്നിടത്തോളം ശേഖരിക്കണം. അചിരേണ ഈ വിഷയത്തിൽ ഒരു തീരുമാനം ഉണ്ടാവുമെന്നു് പ്രത്യാശിക്കാം.
ഇങ്ങനെ ഒരു വാദം ആദ്യം ആവിർഭവിപ്പിച്ചതു് ഞാനായതുകൊണ്ടു് വിപരീതമായ ലക്ഷ്യങ്ങൾ കിട്ടുംവരെ രാമനും കുഞ്ചനും അഭിന്നരാണെന്നുതന്നേ ഞാൻ വിശ്വസിക്കുന്നു.
16.13 II
കേരളീയ മഹാകവികളുടെ ജീവചരിത്രസംഭവങ്ങളെപ്പറ്റി നമുക്കു് ഖണ്ഡിതമായി യാതൊന്നും അറിവാൻ നിവൃത്തിയാല്ലാതെ വന്നിരിക്കുന്നതു് വളരെ ദയനീയമായിരിക്കുന്നു. എഴുത്തച്ഛന്റെ പേരും ഊരും നിശ്ചയമില്ലാതിരുന്നതു് ഇപ്പോൾ ഏറെക്കുറെ പരിഹസിക്കപ്പെട്ടു. അദ്ദേഹം രാമനാമാവായിരുന്നു എന്നു് ആന്തരമായ ലക്ഷ്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഞാൻ ഊഹിച്ചപ്പോൾ ചില പണ്ഡിതന്മാരും അവരുടെ വായിൽനിന്നും വീഴുന്നതെല്ലാം പെറുക്കിയെടുത്തു വ്യാപാരം നടത്തുന്ന മുറിക്കുന്തക്കാരും ക്ഷോഭിച്ചുവശായി.എന്നാൽ ഈയിടയ്ക്കു പ്രകാശിതമായ ഒരു തീറാധാരം ഈ സംശയങ്ങളെ നിശ്ശേഷം അകറ്റിയിരിക്കുന്നു.
“കൊല്ലം ൭൨൪ ധനു ഇരുപതിൽ കീഴ്‍പാലൂരുനാടു ചിറ്റൂർ മുക്കാൽവട്ടത്തു ഇരുന്നെഴുതിയ അട്ടിപ്പേറോലക്കരണമാവിതു. എഴുനില എഴുനീക്കാരും എമ്പരദേവതമാരും എമ്പത്തോരുടയക്കാരും എന്തമ്പി തങ്കച്ചിമാരും എപ്പേർപെട്ടുലകത്തോരും എപ്പോതുമറിയവേണ്ടും അവസ്ഥയാവിതു് ശേകരികോർ ശേവുകരായ ആയിരമരചർക്കരചരായ് അമ്പരപ്പാറയ്ക്കുടയവരായ് അരമനവീട്ടതിപതിയായ് ചമ്പത്തു വാഴും രാമശ്ശൻ കയ്യാൽ പേരുമർത്ഥവും വാങ്ങിക്കൊണ്ടേൻ.
വെട്ടത്തുനാട്ടു് തിരുക്കണ്ടിയൂർദേശത്തു് മുക്കാൽവട്ടത്തു് തുഞ്ചത്തി രാമനാർക്കു വേണ്ടി ചൊൽചോഴത്തു ചൂരിയും [6] കൊണ്ടാരുക്കൊണ്ടു് ഇക്കണ്ടപേരുമർത്ഥത്തിനും കാരിയം–അതിരു–വാരവും കാരാഴ്മയും നൊരിയും നൊരിയിടപ്പഴുതും ആൾപ്പോകും വഴി, നീർ പോകും. ചാലും മാൻ ചാടും കുന്നും മീൻ ചാടും ചോലയും കല്ക്കരടു കാഞ്ഞിരക്കുറ്റി മുൾമുരൾ മൂർഖൻപാമ്പു കുളത്തിൽ കണ്ണനും കിണറ്റിൽ പന്നിയും എപ്പേർപ്പെട്ടതും കൂടി വീരരായർകൊണ്ടു് അട്ടിപ്പേറായ് നീരുമുതലായ് നീരട്ടിപ്പേറായ് നീരടിച്ചുകൊണ്ടാൻ ചമ്പത്തു രാമശ്ശനും തങ്കച്ചിമാരും” ഇതിനുപുറമേ മുൻപു് ഉദ്ധരിച്ചിട്ടുള്ള സൂര്യകൃതമായ “ഭാസ്വത്തുഞ്ചാഖ്യ” എന്ന ചരമശ്ലോകവും എന്റെ ഊഹത്തെ ബലപ്പെടുത്തുന്നു. എന്തുകൊണ്ടെന്നാൽ, കോഴിക്കോട്ടു സാമൂതിരിയുടെ മിത്രമായിരുന്ന കല്യാണസുന്ദരഗുരുവിന്റെ ഒരു തെലുങ്കുരേഖയിൽ രാമനെഴുത്തച്ഛൻ ൬൬൧-ൽ ജനിച്ചതായി രേഖപ്പെടുത്തിയിട്ടുമുണ്ടത്രേ. ആ രേഖ എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല. അപ്പോൾ എഴുത്തച്ഛന്റെ ജീവിതകാലം ൬൬൧ മുതൽക്കു് ൭൩൨ ധനു ൨൪-ാം തീയതിവരെ ആണെന്നു സിദ്ധിക്കുന്നു. അങ്ങനെ വരുമ്പോൾ എഴുത്തച്ഛനും കണ്ണശ്ശനും തമ്മിൽ ആലുവാ മണൽപ്പുറത്തു വച്ചു് കൂട്ടിമുട്ടി എന്നുള്ള ഐതിഹ്യവും വാസ്തവമായിരിക്കാമെന്നു വരും. ഈ രേഖകൾ ശേഖരിച്ച പുതുക്കുളങ്ങര രാമചന്ദ്രമേനോനോടു് മലയാളികൾ എത്രമാത്രം കടപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞറിയിക്കാൻ പ്രയാസമാണു്.
ഇതുപോലുള്ള തെളിവുകൾ നമ്പ്യാരെ സംബന്ധിച്ചും ലഭിക്കുന്നതുവരെ നമുക്കു് ‘കാടും പടലും’ തല്ലി വല്ലതും പറയുകയേ നിവൃത്തിയുള്ളു.
നമ്പ്യാരുടെ ഭവനം തിരുവില്വാദ്രിക്കു സമീപം കിള്ളിക്കുറിശ്ശിമംഗലത്തുള്ള കലക്കത്തു് ആയിരുന്നു എന്നുള്ളതിനെപ്പറ്റി സംശയമേ ഇല്ല. അദ്ദേഹത്തിന്റെ ജനനകാലത്തു് ഈ പ്രദേശം കൊച്ചിയോടു ചേർന്നിരുന്നു എങ്കിലും ൧൦൩൯-ാമാണ്ടു സിംഹാസനാരോഹണം ചെയ്ത കൊച്ചീ മഹാരാജാവിന്റേയും പ്രസിദ്ധ മന്ത്രീന്ദ്രനായിരുന്ന ശങ്കുണ്ണിമേനോൻ ദിവാൻജിയുടേയും കാലത്തു് ബ്രിട്ടീഷ്ഗവർമ്മെന്റിൽനിന്നും പോർക്കളം, കോട്ടായി എന്നീ ദേശങ്ങളെ വിട്ടുകൊടുത്തിട്ടു് അതിനെ ബ്രിട്ടീഷിനോടു ചേർക്കയുണ്ടായി. ഇതു് ൧൮൭൦-ൽ ആയിരുന്നു. ആ സ്ഥലത്തിനു് ലക്കടി റെയിൽവേസ്റ്റേഷന്റെ സാമീപ്യം എന്നൊരു പ്രാധാന്യമേ ഉണ്ടായിരുന്നുള്ളു എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയർ പ്രസ്താവിക്കുന്നു. എന്നാൽ ആ സ്റ്റേഷൻ നമ്പ്യാരുടെ ജനനകാലത്തു് അവിടെ ഉണ്ടായിരുന്നില്ലതാനും. കേരളത്തിലെ പ്രസിദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണു് തിരുവില്വാമല. നമ്പ്യാരുടെ ജനനത്താൽ അതു് ദ്വേധാ ഒരു പുണ്യസ്ഥലമായ്‍ത്തീർന്നു എന്നു പറയുന്നതാണു് ശരി.
കുഞ്ചന്റെ ജനനം ൮൮൦-ാമാണ്ടിടയ്ക്കുായിരുന്നെന്നു് ഗോവിന്ദപ്പിള്ള അവർകളും അതിനെത്തുടർന്നു മറ്റു ചരിത്രകാരന്മാരും അഭിപ്രായപ്പെട്ടിരിക്കുന്നു. കൊട്ടാരത്തിൽ ശങ്കുണ്ണിയാകട്ടെ ൯൦൦-ാമാണ്ടിടയ്ക്കായിരുന്നുവെന്നും പറഞ്ഞുകാണുന്നു. ഇതിൽ ആദ്യത്തെ അഭിപ്രായമാണു് അധികം ആദരണീയമായി തോന്നുന്നതു്. മാതാപിതാക്കന്മാരെപ്പറ്റി ചില ഐതിഹ്യങ്ങൾ മാത്രമേ അറിയാവൂ. ശങ്കുണ്ണിഅവർകൾ പറയുന്നതിനെ ഇവിടെ ഉദ്ധരിക്കാം.
“നമ്പ്യാരുടെ അച്ഛൻ ഏറ്റുമാനൂർ താലൂക്കിൽച്ചേർന്ന കിടങ്ങൂർ ഗ്രാമത്തിലുള്ള കല്ലമ്പള്ളി നമ്പൂരിയാണു്. സ്വദേശത്തുള്ള ഒരു നമ്പൂരിയാണെന്നു ഭാഷാചരിത്രത്തിൽ പറഞ്ഞിരിക്കുന്നതു് തെറ്റാണു്. കിടങ്ങൂർക്കാർ നമ്പൂരിമാർക്കു് കിള്ളിക്കുറിശ്ശിമംഗലത്തു ക്ഷേത്രത്തിൽ ശാന്തിയുണ്ടു്. ഊഴമുറയ്ക്കു് അവരിൽ ഓരോരുത്തർ അവിടെപ്പോയി താമസിക്കുക ഇപ്പോഴും പതിവുണ്ടു്. ശാന്തിക്കായി കല്ലംപള്ളി ഇല്ലത്തെ ഒരു നമ്പൂരി കിള്ളിക്കുറിശ്ശിമംഗലത്തുപോയി താമസിച്ചപ്പോൾ നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു സംബന്ധം തുടങ്ങി. അദ്ദേഹത്തിന്റെ ശാന്തിയുടെ കാലാവധി കഴിഞ്ഞപ്പോൾ സ്വദേശമായ കിടങ്ങൂർക്കു പോന്നു. ആ സമയം തന്റെ ഭാര്യയെക്കൂടെ കിടങ്ങൂർക്കു കൊണ്ടുപോന്നു. ആ നങ്ങ്യാർക്കു് അപ്പോൾ ഗർഭമുണ്ടായിരുന്നു. കിടങ്ങൂർ വന്നു് അഞ്ചാറുമാസം കഴിഞ്ഞപ്പോൾ അവർ പ്രസവിച്ചു് ഒരു പുത്രനുണ്ടായി. ആ പുത്രനാണു് സാക്ഷാൽ കുഞ്ചൻനമ്പ്യാർ.”
“കുഞ്ചൻനമ്പ്യാരുടെ ഉത്ഭവത്തെക്കുറിച്ചു് ഒരു ഐതിഹ്യം കേട്ടിട്ടുള്ളതുകൂടി ഇവിടെ വക്തവ്യമാകുന്നു. വന്നേരി ദേശത്തുകാരനായ ഒരു നമ്പൂരി ദാരിദ്ര്യം നിമിത്തം തന്റെ പെണ്‍കിടാങ്ങളെ വിവാഹം കഴിച്ചുകൊടുക്കുന്നതിനു നിവൃത്തിയില്ലായ്കയാൽ പല സ്ഥലങ്ങളിൽ സഞ്ചരിച്ചും കോഴിക്കോടു്, കൊച്ചി, അമ്പലപ്പുഴ, തിരുവിതാംകൂർ മുതലായ രാജ്യങ്ങൾ വാണിരുന്ന രാജാക്കന്മാർ മുതലായി പലരെ കണ്ടു സങ്കടം പറഞ്ഞും മറ്റും സമ്പാദിച്ച ഏതാനും പണവുംകൊണ്ടു് ഒരു ദിവസം ഉച്ചയാകാറായപ്പോൾ കിള്ളിക്കുറിശ്ശിമംഗലത്തെത്തി. മടിശ്ശീല കുളക്കടവിൽ വച്ചിട്ടു് അദ്ദേഹം കുളിയും ജപവുമെല്ലാം കഴിഞ്ഞു നോക്കിയപ്പോൾ മടിശ്ശീല കണ്ടില്ല. പല അന്വേഷണങ്ങൾ നടത്തീട്ടും ഒരു തുമ്പും ഉണ്ടാകാതെ വ്യസനത്തോടുകൂടി സ്വദേശത്തേക്കു പോവുകയും ചെയ്തു. പിന്നെ നാലഞ്ചുകൊല്ലം കഴിഞ്ഞതിന്റെ ശേഷം ഒരിക്കൽ ഒരു ദിവസം വൈകുന്നേരം അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തു വന്നുചേർന്നു. അമ്പലത്തിൽ അത്താഴവും കഴിച്ചു ശാന്തിക്കാരൻ നമ്പൂരിയൊരുമിച്ചു് അദ്ദേഹം നമ്പ്യാരുടെ ഗൃഹത്തിലേക്കു പോയി. അന്നു് അവിടെ ശാന്തി കിടങ്ങൂർക്കാരൻ കല്ലമ്പള്ളി നമ്പൂരിക്കായിരുന്നു. കല്ലമ്പള്ളിനമ്പൂരിക്കു് നമ്പ്യാരുടെ ഭവനത്തിൽ ഒരു സ്ത്രീക്കു് സംബന്ധമുണ്ടായിരുന്നു. നമ്പൂരിമാർ രണ്ടുപേരുംകൂടി നമ്പ്യാരുടെ ഗൃഹത്തിലെത്തി. മുറുക്കി വെടിയും പറഞ്ഞിരിക്കുന്ന മദ്ധ്യേ വന്നേരിനാട്ടുകാരൻ നമ്പൂരി തന്റെ മടിശ്ശീല കുളക്കടവിൽ വച്ചു കളവുപോയ കഥകൂടി പ്രസംഗവശാൽ പ്രസ്താവിക്കുന്നതിനിടയായി. അതുകേട്ടുകൊണ്ടിരുന്ന ഒരു നങ്ങ്യാർ (ശാന്തിക്കാരൻ നമ്പൂരിയുടെ ഭാര്യ) വേഗം അറ തുറന്നു് ഒരു മടിശ്ശീലയെടുത്തു വന്നേരിക്കാരൻ നമ്പൂരിയുടെ മുമ്പിൽ കൊണ്ടുചെന്നു വച്ചിട്ടു് ‘അവിടുത്തേ മടിശ്ശീല ഇതാണോ എന്നു നോക്കണം’ എന്നു പറഞ്ഞു. നമ്പൂരി മടിശ്ശീല കണ്ടപ്പോൾ തന്നെ അതു് തന്റേതാണെന്നു മനസ്സിലാക്കുകയും അഴിച്ചെണ്ണിനോക്കിയപ്പോൾ പണം ശരിയായിട്ടു കാണുകയും ചെയ്തു. നമ്പൂരി മടിശ്ശീല കുളക്കടവിൽവച്ചു കുളിച്ച സമയം അവിടെ പുല്ലു തിന്നുകൊണ്ടു നിന്നിരുന്ന ഒരു പശു മടിശ്ശീലയുടെ മുകളിൽ ചാണകമിട്ടതിനാലാണു് മടിശ്ശീല കാണാതെയായതു്. നമ്പൂരി പോയതിന്റെ ശേഷം നമ്പ്യാർ കുളക്കടവിൽ ചെന്നപ്പോൾ നല്ല ചാണകം കിടക്കുന്നതുകണ്ടു് വാരിയെടുത്തതിനാലാണു് മടിശ്ശീല അവരുടെ പക്കൽ കിട്ടിയതു്. ഉടമസ്ഥനാരെന്നറിഞ്ഞിട്ടു് കൊടുക്കണമെന്നു വിചാരിച്ചു് നങ്ങ്യാർ മടിശ്ശീല സൂക്ഷിച്ചു വച്ചിരിക്കയായിരുന്നു. മടിശ്ശീല കിട്ടിയപ്പോൾ ആ ദരിദ്രനായ നമ്പൂരിക്കുണ്ടായ സന്തോഷം ഇത്രമാത്രമെന്നു പറയേണ്ടതില്ലല്ലോ. ഉടനേ ആ നമ്പൂരി എണീറ്റു് രണ്ടു കയ്യും നങ്ങ്യാരുടെ തലയിൽ വച്ചു് സന്തോഷാശ്രുക്കൾ പൊഴിച്ചുകൊണ്ടു് ഗദ്ഗദസ്വരമായിട്ടു്–അടുത്ത ആണ്ടത്തേക്കു് അതിയോഗ്യനായ ഒരു പുത്രൻ നിനക്കുണ്ടാകട്ടെ എന്നനുഗ്രഹിച്ചു. ആ അനുഗ്രഹത്താൽ മേല്പറഞ്ഞപ്രകാരം ആ നങ്ങ്യാർക്കുണ്ടായ പുത്രനാണു് കുഞ്ചൻനമ്പ്യാരെന്നാണു് കേട്ടിരിക്കുന്നതു്.”
മി: പി. കെ.നാരായണപിള്ള ഈ ഐതിഹ്യത്തിൽ അല്പമൊരു മാറ്റം വരുത്തി ‘കുഞ്ചൻനമ്പ്യാർ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നു. എന്നാൽ നാലഞ്ചുകൊല്ലം കഴിഞ്ഞു’ എന്ന ഭാഗം മാത്രമേ വിട്ടുകളഞ്ഞിട്ടുള്ളുതാനും. മി. ബാലകൃഷ്ണവാരിയരാകട്ടെ മി: പി. കെയുടെ പാഠത്തെ അല്പം ഒന്നു മിനുക്കിയിട്ടുണ്ടു്. ഈ ഒടുവിൽ പറഞ്ഞ രണ്ടു ചരിത്രകാരന്മാരും നങ്ങ്യാരുടെ ഭർത്താവു് നമ്പൂരിയായിരുന്നു എന്നുള്ള അംശത്തെ വിട്ടുകളയുകയും ചെയ്തിരിക്കുന്നു.
കുഞ്ചന്റെ പിതാവു് ഒരു നമ്പൂരിയായിരുന്നു എന്നുള്ള ശങ്കുണ്ണിയുടെ അഭിപ്രായം ശരിയാണെന്നുതന്നെ എനിക്കും തോന്നുന്നു. അതിനുള്ള കാരണങ്ങൾ പിന്നീടു് പ്രസ്താവിക്കാം. പി. കെ. അവർകൾ ചേർത്തിട്ടുള്ള മറ്റൊരു ഐതിഹ്യത്തിന്റെ ചരിത്രം കുറെ രസകരമാണു്. അദ്ദേഹം പറയുന്നു:- “ഇനിയൊരു കഥയുള്ളതു് സംസ്കൃതത്തിലാകയാൽ കുറേക്കൂടി ഗൗരവഭാവമുള്ളതാണു്. അതു് മഹാനുചരിതം എന്നൊരു ഗ്രന്ഥത്തിൽ നമ്പ്യാരെ ഉദ്ദേശിച്ചുള്ളതാണെന്നു പറഞ്ഞു് ഒരാൾ അമ്പലപ്പുഴെ തലവടിയിൽ നിന്നും എനിക്കു് അയച്ചുതന്നിട്ടുള്ളതാകുന്നു. ‘കദാചിൽ സ സപ്തവാർഷികോ ഗുരുഗൃഹം പ്രതി ഗച്ഛൻ മധ്യേമാർഗ്ഗം കുത്രചിദ് ഗിരിതടപ്രദേശേ ഗതമൂർച്ഛനേന ഗരിഷ്ഠകാളസർപ്പേണ വാമപാദേ ദഷ്ടഃ സൻ ഗതചേതനഃ ഛിന്നമൂലസ്തരുരിവ പപാത തദ്വത്വ ഏവ ചിന്തിത സന്താനലതയാ മഹിതയാ തയാ മഹാദേവതയാ ശരച്ചന്ദ്രചന്ദ്രികാനിന്ദനജഗദാനന്ദ മന്ദഹാസമരന്ദസാന്ദ്രസുന്ദരവദനാരവിന്ദയാ കന്ദുകശുകകരാരവിന്ദയാഽത്രാഗതിരകാരിഷ്ട. തതശ്ചഅത്ഭുതസുകുമാരീ കുമാരമിവ പ്രേമാതിരേകേണ കടാക്ഷചന്ദ്രികയാ ശിശിരീകൃത്യ ഹസ്താംബുജേന ഗൃഹീത്വാചാഽലിംഗ്യനിജകനകമണ്ഡലുസ്ഥേന പയസാഽഭിഷിച്യ ദിവ്യം പയഃ പായയിത്വാഽന്തർദധേ തദാ പ്രഭൃതിഃ’.
‘തലവടിയിൽനിന്നു് ഒരാൾ’ എന്നു് ഇവിടെ പറഞ്ഞിരിക്കുന്നതു് വിദ്വൽകുലാവതംസമായ കിട്ടായിആശാനെ ഉദ്ദേശിച്ചാണു്. ൧൦൮൭-ൽ ആനപ്രാമ്പാൽ എന്ന സ്ഥലത്തുവച്ചുനടന്ന ഒരു മഹായോഗത്തിൽ പ്രചീന ഹൈന്ദവ പരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു് ഞാൻ അതിദീർഘമായ ഒരു പ്രസംഗം എഴുതി വായിക്കയുണ്ടായി. പ്രസംഗം കേട്ടുകൊണ്ടിരുന്നവരിൽ മുക്കാൽഭാഗവും ഉറങ്ങിപ്പോയിരുന്നിരിക്കണം എന്നാണു് എനിക്കു തോന്നുന്നതു്. ഏതായാലും അദ്ധ്യക്ഷപദം അലംകരിച്ചിരുന്ന മഹാശയൻ എല്ലാവരേയും തട്ടിയുണർത്തി. ചരിത്രാന്വേഷണമൊക്കെ നാം നിർത്തിവയ്ക്കണമെന്നും വല്ല കൃഷിയോ കച്ചവടമോ—വക്കീൽപണിയായാലും വേണ്ടില്ല—സ്വീകരിച്ചു് ധാരാളം പണം സമ്പാദിക്കയാണു വേണ്ടതെന്നും അധ്യക്ഷൻ പറഞ്ഞപ്പോൾ സദസ്യരുടെ വായിൽ വെള്ളമൂറിക്കാണണം. എനിക്കാകട്ടെ ചരിത്രാന്വേഷണം ജീവിതത്തൊഴിലായി സ്വീകരിക്കണമെന്നു് ഒരു ബലിഷ്ഠമായ അഭിവാഞ്ഛയും ജനിച്ചു. ആ സദസ്യരിൽ ഒരാൾ മാത്രം എന്റെ പ്രസംഗം സശ്രദ്ധം ശ്രവിച്ചുകൊണ്ടിരുന്നു. അദ്ധ്യക്ഷന്റെ സമ്മാനവും വാങ്ങിക്കൊണ്ടു് ഞാൻ ഹാളിനുവെളിയിൽ വന്നപ്പോൾ ആ മാന്യൻ എന്നെ കാത്തുനിന്നിരുന്നു. അതു മുൻപറഞ്ഞ കിട്ടായി ആശാനായിരുന്നു. അദ്ദേഹം എന്നെ സ്വഗൃഹത്തിലേക്കു ക്ഷണിച്ചു. പലേ വിഷയങ്ങളെസ്സംബന്ധിച്ചു് ഞങ്ങൾ സംസാരിച്ചു. കിട്ടായിആശാനുമായി സംഭാഷണത്തിലേർപ്പെട്ടാൽ സമയം പോകുന്നതു് അറിയുകയേയില്ല. ഇത്ര ഫലിതമയവും എന്നാൽ വിജ്ഞാനപ്രദവും ആയ സംഭാഷണം ഞാൻ കേട്ടിട്ടില്ല. പ്രസംഗവശാൽ പീ. കേ-യുടെ കുഞ്ചൻനമ്പ്യാർ എന്ന ഗ്രന്ഥത്തെപ്പറ്റി പ്രസ്താവമുണ്ടായി. നമ്പ്യാരെപ്പറ്റി വല്ല ഐതിഹ്യങ്ങളോ വിവരങ്ങളോ അറിയാമെങ്കിൽ എഴുതി അയച്ചുകൊടുക്കണമെന്നു് അദ്ദേഹം ആശാനോടു് ആവശ്യപ്പെട്ടുവെന്നും സംസ്കൃതത്തിൽ ഒരു കെട്ടുകഥ രചിച്ചു് അയച്ചുകൊടുത്തു എന്നും ആശാൻ പറഞ്ഞപ്പോൾ ഞാൻ അമ്പരന്നുപോയി. ആശാനു് ഇത്തരം വിദ്യകൾ പലതും ഉള്ളതായി എനിക്കു് അറിയാമായിരുന്നു. പ്രശ്നംകേൾക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ, പ്രാമാണികവചനങ്ങളെന്ന ഭാവേന പെട്ടെന്നു് സംസ്കൃതശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി ജ്യോത്സ്യനെ വിഷമിപ്പിക്കുക ഇദ്ദേഹത്തിനു് വിനോദമായിരുന്നെന്നും അതുകൊണ്ടു് ആശാനുണ്ടെന്നറിഞ്ഞാൽപിന്നെ ജ്യോത്സ്യന്മാരാരും പ്രശ്നത്തിനു ചെല്ലാറില്ലായിരുന്നു എന്നും ഞാൻ മുമ്പേതന്നെ കേട്ടിരുന്നു. ഏതായിരുന്നാലും പീ. കേ അവർകൾ ആശാനയച്ചുകൊടുത്ത കഥയെ പുസ്തകത്തിൽ ചേർത്തു് പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇനി ഈ വ്യതിയാനം ഇവിടെ നില്ക്കട്ടേ.
നമ്പ്യാരുടെ മാതാവിനു് കുറഞ്ഞപക്ഷം രാഘവൻ എന്നൊരു സഹോദരനും രണ്ടു പുത്രന്മാരും ഒരു സഹോദരിയും ഉണ്ടായിരുന്നതായി നമുക്കറിയാം. ചന്ദ്രികാവീഥിയുടെ പ്രസ്താവനയിൽ ‘അസ്തി മംഗലഗ്രാമവാസ്തവസ്യ രാഘവപാണിഘസ്യഭാഗിനേയോ രാമാപാണിവാദഃ’ എന്നു രാമാപാണിവാദൻ രാഘവൻനമ്പ്യാരെന്നൊരു മാതുലനെ സ്മരിച്ചിരിക്കുന്നതുകൊണ്ടു് അദ്ദേഹത്തിന്റെ മാതാവിനു് ഒരു സഹോദരിയുണ്ടായിരുന്നു എന്നു് സിദ്ധിക്കുന്നുണ്ടല്ലോ. അതുപോലെതന്നെ ൯൪൦-ൽ മറ്റൊരു രാമപാണിവാദൻ സ്വമാതുലനെന്ന നിലയിൽ നമ്മുടെ മഹാകവിയെ സ്തുതിച്ചുകാണുന്നതുകൊണ്ടു് കുറഞ്ഞപക്ഷം ഒരു സഹോദരിയെങ്കിലും കുഞ്ചൻനമ്പ്യാർക്കുണ്ടായിരുന്നതായി തെളിയുന്നു. പീ. കേ. നാരായണപിള്ള അവർകളും കുഞ്ചനു് ദാമോദരൻനമ്പ്യാരെന്നു് ഒരു ഭാഗിനേയൻകൂടി ഉണ്ടായിരുന്നതായി പ്രസ്താവിച്ചിട്ടുണ്ടു്. ൯൫൯-ാമാണ്ടിടയ്ക്കു് എഴുതപ്പെട്ട രാമേശ്വരയാത്ര എന്ന തുള്ളലിൽ തൽകർത്താവു് ധർമ്മരാജാവിന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരാളായ ഒരു ദാമോദരൻനമ്പ്യാരെപ്പറ്റി പറഞ്ഞിട്ടുമുണ്ടു്. അദ്ദേഹം കലക്കത്തു കുടുംബക്കാരനായിരുന്നോ എന്നു് നിശ്ചയമില്ല.
കൃഷ്ണൻനമ്പ്യാരും രാമൻനമ്പ്യാരുമാണു് ആ സുകൃതിനിയുടെ പുത്രന്മാർ. അവരിൽ കൃഷ്ണൻ ജ്യേഷ്ഠനായിരുന്നു എന്നാണു് ഞാൻ ഊഹിക്കുന്നതു്. അല്ലെങ്കിൽ ‘കൃഷ്ണേ സോദരരോഹിണീജസഹിതേ’ എന്ന പദ്യത്തിൽ അവരുടെ രണ്ടുപേരുടേയും ഭാഗിനേയനായ രാമൻനമ്പ്യാർ കൃഷ്ണന്റെ പേരു് ആദ്യമായി പറയുമായിരുന്നില്ല. രോഹീണീജൻ എന്ന ശബ്ദം ബലരാമന്റെ പര്യായമാണല്ലോ. സാധാരണ സംജ്ഞാനാമങ്ങളെ ഇങ്ങനെ പര്യായശബ്ദങ്ങളാക്കി നിർദ്ദേശിക്ക പതിവില്ല. കൃഷ്ണൻനായർ എന്നതിനുപകരം വാസുദേവൻനായർ എന്നു പറഞ്ഞാൽ പോരല്ലോ. അതുകൊണ്ടു ഇവിടെ രോഹിണീജശബ്ദത്തിനു് രോഹിണീനക്ഷത്രത്തിൽ ജനിച്ചവൻ എന്ന അർത്ഥം പ്രധാനമായും ‘രാമൻ’ എന്ന അർത്ഥം ഗൗണമായും വിവക്ഷിച്ചിരിക്കുന്നു എന്നാണെനിക്കു തോന്നുന്നതു്. അതിനാൽ രാമപാണിവാദൻ രോഹിണീനക്ഷത്രജാതനാണെന്നും നമുക്കു് നിശ്ചയിക്കാം. ‘സുകവിസംസത്സേവ്യ’ എന്ന കലിദിനത്തിൽ (൯൪൦-ൽ) ബാലഭാരതം പകർത്തി എഴുതിത്തീർത്ത രാമൻ നമ്പ്യാരുടെ വാക്കുകൾ വിശ്വസിക്കാമെങ്കിൽ കുഞ്ചൻനമ്പ്യാരെപ്പറ്റി പല സംഗതികളും നമുക്കു് ഗ്രഹിക്കാൻ മാർഗ്ഗമുണ്ടു്. അദ്ദേഹം (രാമപാണിവാദദ്വിതീയൻ) നാരായണഭട്ടപാദരുടെ ശിഷ്യരും ‘ദേവാപഗാധീശ്വരഭജനധീ’ കളും ‘ഉദ്യോതദ്വഞ്ചിഭൂമീശ്വര കരുണാഭാജനങ്ങളും’ ആയ രണ്ടിലധികം നമ്പ്യാന്മാരെപ്പറ്റി,
‘ഭദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാ ഭട്ടപാദാ-
ദുദ്യദ്ദേവാപഗാധീശ്വര ഭജനധിയസ്സന്തതം ശാന്തചിത്താഃ
ഉദ്യോതദ്വഞ്ചിഭൂമീശ്വരഗുരുകരുണാഭോജിനോ ദേശികാസ്തേ
സദ്യശ്ശൂദ്ധിം ദധാനാ ഹൃദി പദരജസാ സർവദാ മങ്ഗലം നഃ.’
എന്ന ശ്ലോകത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും,
‘യോഽസൗ വിഷ്ണുവിലാസനാമ കൃതവാൻ കാവ്യം തഥാ പ്രാകൃതം
കാവ്യം കംസവധാഭിധം ഗുണയുതം തദ്രാഘവീയം തഥാ
പശ്ചാത്തദ്വദുഷാനിരുദ്ധമപരം വീഥീദ്വയം നാടകം
സീതാരാഘവമേവ ച പ്രദിശതാന്മഹ്യം ഗുരുർമ്മംഗളം.’
‘പ്രാകൃതവൃത്തിം തദ്വച് ഛ്രീകൃഷ്ണവിലാസകാവ്യ വിവൃതിംച
കൃതവാന ന്യാന്യപി യഃ സ ജയേച് ഛ്രീരാമപാണിവാദഃ കവിഃ
താളപ്രസ്താരശാസ്ത്രം ച സദ്വൃത്തോവൃത്തവാർത്തികാ
തദ്വൽപ്രഹസനം കിഞ്ചിൽ കൃതവാൻ രാമമാതുലഃ.’
‘ക്ഷോണീദേവ ക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൽ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു.’
ഇത്യാദി പദ്യങ്ങളിൽ കവി എന്ന നിലയിൽ ഒരാളെ മാത്രമേ സ്മരിച്ചിട്ടുള്ളു എന്നും അദ്ദേഹത്തിനെ ചെമ്പകശ്ശേരി ദേവനാരായണൻ ആയിരുന്നു ബാല്യത്തിലേ എടുത്തു വളർത്തി വിദ്യ അഭ്യസിപ്പിച്ചതെന്നും ഉള്ള സംഗതികൾ ആലോചിച്ചുനോക്കിയാൽ ഈ രാമൻനമ്പ്യാരും കുഞ്ചനും ഒരാളായിരുന്നു എന്നു് സംശയം കൂടാതെ നമുക്കു പറയാം. എന്നാൽ ഈ പദ്യങ്ങളെ പ്രമാണത്വേന അംഗീകരിക്കുന്ന വിഷയത്തിൽ പുരോഭാഗികൾ വിസമ്മതിച്ചേക്കാമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ പദ്യങ്ങളുടെ ഉല്പത്തിസ്ഥാനം വിശുദ്ധമാണെങ്കിൽ ഇതു് ഒരു വലിയ നേട്ടം തന്നെയാണു്. ആ വിഷയത്തിൽ ശ്രീമാൻ ബാലകൃഷ്ണവാരിയർ അനുമോദനീയനുമാകുന്നു.
‘കുഞ്ചൻ’ എന്നതു് കുടുംബത്തിലെ കാരണവപ്പാട്ടിലേക്കുള്ള സ്ഥാനമാണെന്ന അഭിപ്രായത്തോടുയോജിക്കാൻ നിവൃത്തി കാണുന്നില്ല. അമ്പലപ്പുഴ ദേവസ്വത്തിൽ നിന്നുള്ള ൧൦൧൫-ലെ ൨൩൫-ാം നമ്പർ ഉത്തരവിൽ ‘മുമ്പിൽ എഴുന്നള്ളത്തോടു പാർത്തിരുന്ന കലക്കത്തു കുഞ്ചൻനമ്പ്യാരുടെ അനന്തരവരിൽ ഒരാളായ അമ്പലപ്പുഴെ പാർത്തുവരുന്ന കുഞ്ചൻനമ്പ്യാരുടെ പേർക്കു് ’ എന്നു് എഴുതിക്കാണുന്നതായിരിക്കണം ഈ അഭ്യൂഹത്തിന്റെ അടിസ്ഥാനം. ൧൦൧൬ മുതൽക്കു് ൧൦൧൯-വരെയുള്ള അമ്പലപ്പുഴ ദേവസ്വക്കണക്കുകളിൽ കാണുന്നതു് കൃഷ്ണൻനമ്പ്യാർ എന്നൊരാൾ അനുഭവം പറ്റിക്കൊണ്ടിരുന്നതായിട്ടാണു്. ൧൦൧൯-ൽ ആ കൃഷ്ണൻനമ്പ്യാർ മരിച്ചുപോകയും വസ്തുവകകൾ അന്യംനില്പായി സർക്കാരിലേക്കുചേർക്കാൻ ഭാവിക്കുകയും ചെയ്തപ്പോഴാണു് പാർവതീനങ്ങ്യാർ എന്നൊരു സ്ത്രീ അവകാശം ബോധിപ്പിച്ചു് അന്യംനില്പു നടവടികൾ നിർത്തിവയ്പിച്ചതു്. ൧൦൪൫-വരെ ആ നങ്ങിയാർ അനുഭവം പറ്റിക്കൊണ്ടിരുന്നു. പിന്നീടു് ഒരു രാമൻനമ്പിയാർ അവകാശിയായി. അമ്പലപ്പുഴെയുള്ള കണക്കുകളിൽ രണ്ടാംകുഞ്ചനെ കാണുന്നതേയില്ല. അഥവാ ഉണ്ടായിരുന്നാൽതന്നെയും അതുകൊണ്ടു് കുഞ്ചൻ എന്നതു് കാരണവർക്കുള്ള സ്ഥാനമാണെന്നു വരുന്നില്ലതാനും.
കുഞ്ചന്റെ ബാല്യകാലം ജന്മദേശത്തുതന്നെ കഴിച്ചു കൂട്ടിയതായിട്ടാണു് മി: പി. കെ. നാരായണപിള്ള പറഞ്ഞിരിക്കുന്നതു്. ബാലകൃഷ്ണവാരിയർ അവർകളുടെ ഗ്രന്ഥത്തിൽ കാണുന്ന ‘ബാല്യദശാവർണ്ണന’ യിൽ കുറെ മനോധർമ്മപ്രസരം കൂടികലർന്നിട്ടുണ്ടെന്നുള്ള ഒരു വ്യത്യാസമേയുള്ളു. വാസ്തവം പറയുന്നതായാൽ ഈ മാതിരി ഒരു മഹാപുരുഷന്റെ ജനയിത്രിപദം നേടുന്നതിനു ഭാഗ്യമുണ്ടായ ആ നങ്ങിയാർ സ്വപുത്രനെ നിഷ്ക്കർഷിച്ചു വളർത്തിക്കാണണമെന്നുള്ളതിൽ കവിഞ്ഞു് മറ്റൊന്നും നമുക്കു് അറിയാൻ തരമില്ല.
‘മക്കളെപ്പുലർകാലേ കൊണ്ടുപോയ് കുളിപ്പിച്ചു
ചിക്കെന്നു താനുംകൂടി സ്നാനവും ചെയ്തു ചെമ്മേ’
ഇത്യാദി പ്രദോഷമാഹാത്മ്യത്തിലെ വരികളിൽ കവി തന്റെ മാതാവിനെ സ്മരിച്ചുകാണണമെന്നും മറ്റും പറയുന്നിടത്തു് മനോധർമ്മം മി. വാരിയരെ അല്പം വഴി തെറ്റിച്ചിട്ടുണ്ടു്. തുള്ളലുകളിലെ ഉപോദ്ഘാതങ്ങളിൽ നിന്നു കവിയെപ്പറ്റി നമുക്കു് ചിലതൊക്കെ ഊഹിപ്പാൻ കഴിയുമെങ്കിലും നമ്പ്യാർ പാത്രങ്ങൾവഴിക്കു് സ്വാനുഭവങ്ങളെ പ്രകാശിപ്പിച്ചിട്ടുണ്ടെന്നു വിചാരിക്കാനേ വയ്യാ. അങ്ങനെ ആയിരുന്നെങ്കിൽ അദ്ദേഹത്തിന്റെ പാത്രങ്ങൾ ഇത്ര സജീവങ്ങളാകയില്ലായിരുന്നു. മനുഷ്യപ്രപഞ്ചത്തിനെ അത്യുന്നതസ്ഥാനത്തിരുന്നുകൊണ്ടു് നിസ്സംഗഭാവത്തിൽ നിരീക്ഷിച്ചു് അവരുടെ ചാപല്യങ്ങളെ ഓർത്തു കുണ്ഠിതപ്പെടുകയാണു് അദ്ദേഹം ചെയ്തിട്ടുള്ളതു്. മനുഷ്യചാപല്യങ്ങളുടെ ദൂരീകരണത്തിനുള്ള വിവിധ മാർഗ്ഗങ്ങളിൽ ഒന്നു പരിഹാസമാണു്. നമ്പ്യാർ ആ മാർഗ്ഗത്തെ അവലംബിച്ചു. അദ്ദേഹത്തിന്റെ പരിഹാസത്തിനു പാത്രമാകാത്തതായി ആരെങ്കിലും ഉണ്ടായിരുന്നോ എന്നു സംശയവുമാകുന്നു. ആ പരിഹാസശരങ്ങൾ എത്രതന്നെ നിശിതങ്ങളായിരുന്നാലും വിദ്വേഷവിഷലിപ്തങ്ങളായിരുന്നില്ല. മനുഷ്യവർഗ്ഗത്തോടുള്ള നിസ്സീമമായ പ്രേമമാണു് അവരുടെ തെറ്റുകൾ ചൂണ്ടിക്കാണിച്ചു തിരുത്തുന്ന വിഷയത്തിൽ നമ്പ്യാർക്കു് പ്രേരകമായിരുന്നതു്. ഷേക്‍സ്പീയർ നാടകങ്ങളിലെന്നപോലെ നമ്പ്യാരുടെ കൃതികളിലും ഗ്രന്ഥകാരന്റെ സ്വഭാവഗതികളും മാനസികപ്രവണതകളും ദർശിക്കാൻ ശ്രമിക്കുന്നതു് വ്യർത്ഥമാണു്. മനുഷ്യവർഗ്ഗത്തിൽ ഏതെല്ലാം തരത്തിലുള്ള ജീവികളുണ്ടോ അവരെയൊക്കെ സജീവമായി ചിത്രണം ചെയ്‍വാൻ അദ്ദേഹത്തിനു സാധിച്ചതു് നവനവോന്മേഷശാലിനിയായ പ്രജ്ഞയുടെ വൈഭവംകൊണ്ടു മാത്രമാണു്; അല്ലാതെ അത്തരത്തിലുള്ള ജനങ്ങളുമായി ഇടപഴകി ആ വഴിക്കു ഉണ്ടായിട്ടുള്ള രാഗദ്വേഷാദികൾകൊണ്ടല്ലെന്നു് ഇതിനുപരി ചെയ്യാൻ പോകുന്ന വിമർശംകൊണ്ടു് പ്രത്യക്ഷപ്പെടുമെന്നു വിശ്വസിക്കുന്നു. എഴുത്തച്ഛനെ ചിലപ്പോഴൊക്കെ തൽകൃതികളിൽ നിഴലിച്ചുകാണാം; എന്നാൽ നമ്പ്യാരുടെ കവിത അത്തരത്തിലേ അല്ല. ഒരു ബ്രാഹ്മിണി കുട്ടികളെ കുളിപ്പിച്ചു താനും കുളിച്ചു ക്ഷേത്രദർശനത്തിനു പോകുന്നതിനെ കവി വർണ്ണിച്ചിരിക്കുന്നതു് സ്വമാതാവിനെ സ്മരിച്ചുകൊണ്ടാണെങ്കിൽ, നായർ വിശന്നുവലഞ്ഞു വരുമ്പോഴുള്ള അവസ്ഥയെ വർണ്ണിച്ചിരിക്കുന്നതു് തന്റെ കാരണവരേയോ പിതാവിനേയോ മനസ്സിൽ വച്ചു കൊണ്ടാണെന്നു പറഞ്ഞുകൂടെ?
കുഞ്ചൻ ആദ്യം വിദ്യ അഭ്യസിച്ചതു് മാതുലനായ രാഘവൻനമ്പ്യാരുടെ അടുക്കൽ നിന്നാണെന്നുള്ള അഭ്യൂഹവും പിശകാണെന്നു സ്ഥാപിക്കാൻ വലിയ വിഷമമില്ല. ‘ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതാഃ’ എന്ന പദ്യത്തിൽ രണ്ടിലധികം നമ്പിയാരന്മാരെ പറഞ്ഞിരിക്കുന്നതിനാലും അവരെല്ലാരും ചെമ്പകശ്ശേരിരാജാവിന്റേയും വഞ്ചീശ്വരന്റേയും കൃപയ്ക്കു പാത്രങ്ങളായിരുന്നു എന്നു വ്യക്തമാക്കീട്ടുള്ളതുകൊണ്ടും കൃഷ്ണൻനമ്പ്യാരെയും രാഘവൻനമ്പ്യാരെയും രാമൻനമ്പ്യാരെയും ആണു് കവി ഉദ്ദേശിച്ചിട്ടുള്ളതെന്നു വ്യക്തമാകുന്നുണ്ടല്ലോ. അവരിൽ കവിയായി രാമപാണിവാദരെ മാത്രം സ്തുതിച്ചിരിക്കയും ചെയ്യുന്നു. മറ്റു രണ്ടുപേരിൽ കൃഷ്ണൻനമ്പ്യാർ പ്രൗഢവിദ്വാനും വിഹിതഹരിനമസ്യാദികനായ യതീശ്വരനും ആയിരുന്നു. രാഘവൻ നമ്പ്യാരുടെ കൃതികളായി ശാകുന്തളം ആട്ടക്കഥയും നളചരിതം അഞ്ചുദിവസത്തെ കഥയും മാത്രമേ അറിയപ്പെടുന്നുള്ളു. ആ കൃതിയാകട്ടെ മുൻപുദ്ധരിക്കപ്പെട്ട രാമപാണിവാദപദ്യങ്ങൾക്കു ശേഷം നിർമ്മിക്കപ്പെട്ടതായിരിക്കണമെന്നു വിചാരിപ്പാനും അവകാശമുണ്ടു്. [7] എന്തുകൊണ്ടെന്നാൽ അതിന്റെ പ്രാരംഭത്തിൽ ഉള്ളതായി മഹാകവി ഉള്ളൂർ പരമേശ്വരയ്യർ കണ്ടുപിടിച്ചിട്ടുള്ള പദ്യങ്ങളിൽ ഒന്നു്,
‘ശ്രീമാനനർഘഗുണരത്ന മഹാപയോധിഃ
ശ്രീമാടഭൂതിലകമാർത്തജനാനുകമ്പീ
ശ്രീവഞ്ചിരാജകുലശേഖരബദ്ധസഖ്യഃ
ശ്രീവീരകേരളനരാധിപതിവിഭാതി’
എന്നുള്ള വീരകേരളവർമ്മ പ്രശസ്തി ആണു്. ആ മഹാരാജാവു് ധർമ്മരാജാവുമായി സന്ധിചെയ്തതു് ൯൩൭-കർക്കടകം ൨൫-ാം തീയതിയാണെന്നു് താഴെ പറയുന്ന രേഖയിൽനിന്നു കാണാം.
“തൊള്ളായിരത്തിമുപ്പത്തിഏഴാമാണ്ടു് കർക്കടമാസം ൨൫-ാം തീയതി പെരുമ്പടപ്പുസ്വരൂപത്തിൽ രോഹിണിനക്ഷത്രം പുറന്ന വീരകേരളവർമ്മ തിരുകോവിൽ അധികാരിക്കു് ശുചീന്ദ്രത്തു സ്ഥാണുമൂർത്തിയുടെ സന്നിധിയിൽ എഴുതിപ്പിടിച്ച മൊഴിഓലയാവിതു്. നാമും നമ്മുടെ അനന്തിരവരും തൃപ്പാപ്പൂസ്വരൂപത്തിങ്കൽ കാർത്തികനക്ഷത്രം പുറന്ന ശ്രീപത്മനാഭദാസബാലരാമവർമ്മകുലശേഖരപ്പെരുമാൾക്കും അങ്ങേ അനന്തിരവർക്കും വിപരീതമായുള്ള കാര്യങ്ങൾ ഒന്നും ചെയ്കയും ഇല്ല. അങ്ങേ ശത്രുക്കളായിട്ടുള്ള ജനങ്ങൾക്കു് ഉള്ളും ചൊല്ലും കൊടുക്കയും ഓല ഉത്തരം എഴുതുകയും ചെയ്കയും ചെയ്യിപ്പിക്കയും ഇല്ല എന്നു നിശ്ചയം സ്ഥാണുമൂർത്തിപാദത്താണു്. ഇമ്മൊഴിക്കു് മൊഴിഓല എഴുതിയ പവ്വത്തിൽ അമ്പാടി കയ്യെഴുത്തു്.”
൯൪൦ മിഥുനം ൬-ാം തിയതി സൂര്യവാരവും കൃഷ്ണപക്ഷചതുർദ്ദശിയും രോഹിണീനക്ഷത്രവും കൂടിയ സമയത്താണു് രാമപാണിവാദദ്വിതീയൻ ബാലഭാരതം പകർത്തിത്തീർത്തതു്. അതുകൊണ്ടു് ൯൪൧-നും ൯൫൦-നും ഇടയ്ക്കായിരിക്കാം ശാകുന്തളാദികൃതികൾ രാഘവൻനമ്പ്യാർ രചിച്ചതെന്നു വരുന്നു. ൯൪൧-ൽ കുഞ്ചനുതന്നെ ൬൦-ൽ പരം വയസ്സുണ്ടായിരുന്നു. ആ സ്ഥിതിക്കു് രാഘവൻനമ്പ്യാർക്കു് കുഞ്ചന്റെ ഗുരുസ്ഥാനം ഉണ്ടായിരുന്നു എന്നു വരികിൽ എന്തു പ്രായം കല്പിക്കേണ്ടി വരും? അവർ രണ്ടുപേരും ഏകദേശം സമവയസ്കരായിരുന്നു എന്നു വിചാരിക്കാനേ അതുകൊണ്ടു തരമുള്ളു. വന്നേരി നമ്പൂരിയുടെ അനുഗ്രഹത്തിനുശേഷമേ കലക്കത്തു കുടുംബത്തിൽ പുരുഷസന്താനങ്ങൾ ഉണ്ടായിട്ടുള്ളു എന്നൊരു ഐതിഹ്യം ഉള്ളതായി ശങ്കുണ്ണിഅവർകൾ പ്രസ്താവിച്ചുിട്ടുമുണ്ടല്ലോ.
ഇനി നമ്പ്യാരുടെ ബാല്യകാലത്തെപ്പറ്റി കൊട്ടാരത്തിൽ ശങ്കുണ്ണിഅവർകൾ എന്തു പറഞ്ഞിരിക്കുന്നു എന്നു നമുക്കു നോക്കാം.
“അങ്ങനെയുണ്ടായ ആ പുത്രനോടുകൂടി ആ സ്ത്രീ ഭർത്താവിന്റെ (കല്ലമ്പിള്ളി നമ്പൂരിയുടെ) ഇല്ലത്തു് ഒരു ഉപഭവനമായിട്ടുണ്ടായിരുന്ന മഠത്തിൽ കുറച്ചുകാലം താമസിച്ചു. അപ്പോൾ അതു് ആ ഇല്ലത്തെ ശേഷമുണ്ടായിരുന്നവർക്കു നല്ല രസമില്ലാതായിത്തീരുകയാൽ നമ്പൂരി അവരെ അവിടെ നിന്നു കോട്ടയത്തു വില്വട്ടത്തു നമ്പ്യാരുടെ ഭവനത്തിൽ കൊണ്ടുവന്നു താമസിപ്പിച്ചു. അതിനാൽ കുഞ്ചൻനമ്പ്യാർ ബാല്യകാലത്തു താമസിച്ചിരുന്നതും വിദ്യാഭ്യാസം ചെയ്തതും കോട്ടയത്താണു്.”
“കുഞ്ചൻനമ്പ്യാർ കോട്ടയത്തു താമസിച്ചിരുന്ന കാലത്തുതന്നെ ചെമ്പകശ്ശേരിരാജാവിന്റെ സേവകനായ്‍ത്തീർന്നു. അമ്പലപ്പുഴത്തമ്പുരാക്കന്മാരുടെ രാജധാനിയും സ്ഥിരവാസവും അമ്പലപ്പുഴത്തന്നെ ആയിരുന്നുവെങ്കിലും അവർക്കു കോട്ടയത്തുനിന്നു് മൂന്നു നാഴികയ്ക്കു വടക്കു് കുടമാളൂർ എന്ന സ്ഥലത്തു് ഒരു മഠമുണ്ടായിരുന്നു. ആ സ്ഥലം ഇപ്പോഴും ഉണ്ടു്. അന്തർജ്ജനങ്ങളേയും കിടാങ്ങളേയും കുടമാളൂരാണു് താമസിപ്പിക്കുക പതിവു്. അമ്പലപ്പുഴ രാജാവു് നമ്പൂരിയായിരുന്നല്ലോ. അമ്പലപ്പുഴ രാജഭവനം ക്ഷേത്രത്തോടടുത്താകയാൽ അവിടെ രാജാവിനു് ഭാര്യാസമേതം താമസിക്കാൻ പാടില്ലായിരുന്നതിനാലാണു് അന്തർജ്ജനങ്ങളേയും മറ്റും കുടമാളൂർ താമസിപ്പിച്ചിരുന്നതു്. രാജാവു് കൂടെക്കൂടെ കുടമാളൂരും വന്നു താമസിക്കുമായിരുന്നു. അക്കാലത്തു് അമ്പലപ്പുഴ രാജാവിന്റെ ഇഷ്ടനും വിദ്വത്സദസ്സിലെ ഒരംഗവുമായിട്ടു് ഒരു ഭട്ടതിരി എഴുന്നളളത്തോടുകൂടി താമസിച്ചിരുന്നു. ഭട്ടതിരി സകലശാസ്ത്രപാരംഗതനായ ഒരു മഹാവിദ്വാൻതന്നെയായിരുന്നു. കുഞ്ചൻനമ്പ്യാരുടെ പ്രധാന ഗുരുവും ആ ഭട്ടതിരി തന്നെയായിരുന്നു. ഭട്ടതിരിക്കു് വില്വട്ടത്തുനമ്പ്യാരുടെ ഭവനത്തിൽ ബന്ധവുമുണ്ടായിരുന്നതിനാലാണു് അങ്ങനെ വരാനിടയായതു്.”
ഇതു് യുക്തിക്കു വളരെ യോജിക്കുന്നതിനു പുറമേ,
‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയന്മേ ദിനമനു സ ഗുരുഃ ശ്രേയസേ ബോഭവീതു’
എന്ന രാമപാണിവാദവാക്കുകൾ അതിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ കാരണങ്ങളാൽ ഉപരിഗവേഷണംകൊണ്ടു് അന്യഥാ തെളിയുന്നതുവരെ കുഞ്ചൻ നമ്പ്യാരുടെ പിതാവു് ഒരു കല്ലമ്പിള്ളിനമ്പൂരിയായിരുന്നെന്നും അദ്ദേഹത്തിന്റെ ബാല്യകാലം വില്വട്ടത്തു മഠത്തിൽ ആയിരുന്നു കഴിച്ചുകൂട്ടിയതെന്നും ആ വഴിക്കായിരിക്കണം നാരാണഭട്ടപാദരുടെ ശിഷ്യസ്ഥാനം വഹിപ്പാനും ചെമ്പകശ്ശേരിയുടെ ആശ്രിതപദം സമ്പാദിക്കാനും ഇടയായതെന്നും വിചാരിക്കാം. ഈ ഭട്ടതിരിയെ തേടി കന്യാകുമാരി മുതൽ ഗോകർണ്ണം വരെ നടക്കേണ്ട ആവശ്യമൊന്നുമില്ല.
‘ശ്രീമദുക്ഷിണഗേഹവാസി നിരതഃ ശ്രീമാൻ സതാം സമ്മതഃ
ശിക്ഷാരക്ഷണദക്ഷിണോ ഗുണനിധിർഭട്ടോത്തമസ്സത്തമഃ
ശ്രീവഞ്ചിക്ഷിതിപാലമൗക്തികമണേശ്ചിത്താദ്വിതീയം തഥാ
തത്വജ്ഞാനനിധിർമ്മദേകശരണം സോഽയം വിജേ ജീയതാം’
എന്ന പദ്യം ഏതദ്ദ്വിഷയകമായ നമ്മുടെ സംശയത്തെ പരിഹരിക്കുന്നുണ്ടെന്നാണു് എനിക്കു തോന്നുന്നതു്. തെക്കേടത്തുഭട്ടതിരിമുഖേനയാണു് കുഞ്ചൻ ചെമ്പകശ്ശേരിരാജാവിന്റെ ആശ്രിതനായിത്തീർന്നതെന്നും അദ്ദേഹത്തിന്റെ അപേക്ഷ അനുസരിച്ചു് ഒരു രാത്രികൊണ്ടു് എഴുതിത്തീർത്തതാണു് ശ്രീകൃഷ്ണചരിതം മണിപ്രവാളമെന്നും ഒരു ഐതിഹ്യം അമ്പലപ്പുഴെ ഇപ്പോഴും പ്രചാരത്തിലിരിക്കയും ചെയ്യുന്നു. ശങ്കുണ്ണി അവർകൾ ഈ വിഷയത്തെ സംബന്ധിച്ചു പ്രസ്താവിച്ചിട്ടുള്ള ഒരു രസകരമായ സംഭവത്തെക്കൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഒരിക്കൽ അമ്പലപ്പുഴരാജാവിന്റെ അന്തർജ്ജനം ഒരു കൈകൊട്ടിക്കളിപ്പാട്ടു് ഉണ്ടാക്കിക്കൊടുക്കണമെന്നു് ഭട്ടതിരിയോടു് ആവശ്യപ്പെട്ടു. ഭട്ടതിരി മഹാവിദ്വാനും നല്ല സംസ്കൃതകവിയും ആയിരുന്നെങ്കിലും ഭാഷാകവിത ഉണ്ടാക്കാൻ അദ്ദേഹത്തിനു് വളരെ പ്രയാസമായിരുന്നതിനാൽ, ഭാഷാകവിതയുണ്ടാക്കാൻ തനിക്കു് പരിചയമില്ലെന്നും തന്റെ ശിഷ്യനായി കുഞ്ചൻ എന്നൊരു നമ്പ്യാർ കോട്ടയത്തു താമസിക്കുന്നുണ്ടെന്നും അയാളെ വരുത്തിയാൽ എത്ര പാട്ടു വേണമെങ്കിലും ഉണ്ടാക്കിത്തരുമെന്നും അയാൾക്കു് ഭാഷാകവിതയിൽ നല്ലപോലെ വാസനയുണ്ടെന്നും അറിയിച്ചു. ഉടനേ അന്തർജ്ജനം വിവരം രാജാവിനെ ധരിപ്പിക്കുകയും കല്പിച്ചു് ആളയച്ചു കുഞ്ചൻനമ്പ്യാരെ കുടമാളൂർക്കു് കൊണ്ടുവരികയും ചെയ്തു. കുഞ്ചൻനമ്പ്യാർ കുടമാളൂർ ചെന്നപ്പോൾ അന്തർജ്ജനത്തിന്റെ ആവശ്യം രാജാവു കല്പിച്ചു. “കഥയെന്താണു വേണ്ടതെന്നു്” കുഞ്ചൻനമ്പ്യാർ ചോദിച്ചു. ശ്രീകൃഷ്ണന്റെ കഥ എന്തെങ്കിലും ആയിരിക്കണം എന്നു കല്പിക്കുകയാൽ കുഞ്ചൻനമ്പ്യാർ അവിടെ വച്ചുണ്ടാക്കിയതാണു് “രുഗ്മിണീസ്വയംവരം പത്തുവൃത്തം.” ഇതിനു ശേഷമാണത്രേ കുഞ്ചൻ അവിടെക്കൂടെ താമസിക്കണമെന്നു കല്പനയുണ്ടായതും, അദ്ദേഹം ഭർത്തൃമരണം നിമിത്തം ദുഃഖിതയായ മാതാവിനെ കിള്ളിക്കുറിശ്ശിയിൽ കൊണ്ടുചെന്നാക്കീട്ടു തിരിച്ചു വന്നതും.
കുഞ്ചൻനമ്പ്യാർ അഥവാ രാമപാണിവാദൻ വ്യാകരണപര്യന്തം നാരായണഭട്ടതിരിയിൽനിന്നു പഠിച്ചു എന്നു് ‘നാരായണാഖ്യാദധിഗതവ്യാകൃതഃ’ എന്നു് മുൻപു ഉദ്ധരിച്ചിട്ടുള്ള പദ്യത്തിൽ നിന്നു് വിശദമാകുന്നുണ്ടല്ലോ. ഈ ഗുരുവര്യനെ നമ്പ്യാർ തന്റെ എല്ലാ സംസ്കൃതകൃതികളിലും ഭക്തിപൂർവ്വം സ്മരിച്ചുകാണുന്നതിൽ അത്ഭുതപ്പെടാനുണ്ടോ? ഭാഷാകവിതകളിലാകട്ടെ ഈ ബ്രാഹ്മണഗുരുവിന്റെ പേരു പറഞ്ഞുകാണുന്നില്ലെങ്കിലും അവയിലും അദ്ദേഹത്തിനെ ഭക്തിപൂർവ്വം സ്മരിക്കാതിരുന്നിട്ടില്ല. ‘ആശീർന്നമസ്ക്രിയാവസ്തുനിർദ്ദേശോവാപിതന്മുഖം’ എന്ന പ്രമാണമനുസരിച്ചു് പല കഥകളും വസ്തുനിർദ്ദേശത്തോടുകൂടി മാത്രവും ആരംഭിച്ചിട്ടുണ്ടു്. അവയെ ഒഴിച്ചുള്ള എല്ലാ കഥകളിലും ഈ ഗുരുവിനെ വന്ദിച്ചുകാണുന്നു.
‘ധരണീസുരവരമകുടമഹാമണി
കരണീയങ്ങളിലമിതമഹാമതി
തരണിസമാനൻ ദുരിതമഹാർണ്ണവ-
തരണത്തിന്നൊരു തരണീഭൂതൻ
കരുണാഗുണഗണവരുണാലയനാം
ഗുരുനാഥൻ മമ വരമരുളേണം’പ്രദോഷമാഹാത്മ്യം.
‘ധരണിസുരകുലമകുടമഹാമണി
ഗുരുനാഥൻ മമ വരമരുളേണം’ഘോഷയാത്ര.
‘ധരണിസുരന്മാർ മകുടമഹാമണി-
വരനല്ലോ മമ ഗുരുവായ്‍വന്നതു
സരസഗുണാകരനഖിലനരാണാം
ദുരിതനിവാരണകാരണഭൂതൻ
തന്തിരുവടിയുടെ കൃപയുണ്ടെന്നാൽ
എന്തു നമുക്കിഹ വശമല്ലാത്തു?’സ്യമന്തകം.
ഇപ്രകാരം സ്തുതിക്കപ്പെട്ടിരിക്കുന്നതു് ശ്രീനാരായണഭട്ടപാദർതന്നെ എന്നുള്ളതിനെപ്പറ്റി സംശയത്തിനു് അവകാശമില്ല. സംസ്കൃതകാവ്യങ്ങളിൽ പ്രായേണ അവസാനത്തിലാണു് കവി ഗുരുസ്മരണപൂർവകം തന്റെ പേരു നിർദ്ദേശിച്ചിട്ടുള്ളതു്. അതും എല്ലാ ലേഖ്യപ്രതികളിലും കാണുന്നുമില്ല. എന്നാൽ തുള്ളൽപ്പാട്ടുകളിൽ പ്രായേണ ഗുരുസ്മരണാപൂർവമാണു് കഥ ആരംഭിച്ചുകാണുന്നതെന്നൊരു വിശേഷമുണ്ടു്.
ഇനി രണ്ടു ആചാര്യന്മാരെക്കൂടി തുള്ളൽപ്പാട്ടുകളിൽ സ്മരിച്ചുകാണുന്നുണ്ടല്ലോ. അവരിൽ ഒന്നു് നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പും മറ്റൊന്നു് ഓണമ്പള്ളി നായ്ക്കരുമാണു്. ഇവരിൽ നന്തിക്കാട്ടു കുറുപ്പിനെപ്പറ്റി ‘ഈ കുടുംബക്കാർ പുരാതനകാലംമുതൽക്കേ വിദ്യാസമ്പന്നരായിരുന്നെന്നും അവരുടെ ഈടുവയ്പിൽ വ്യാകരണം, ജ്യോതിഷം, വേദാന്തം, വൈദ്യം എന്നീ വിവിധ ശാസ്ത്രങ്ങളെക്കുറിച്ചു പ്രതിപാദിക്കുന്ന അനവധി ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നുവെന്നും’ ഉള്ള പീ. കേ. നാരായണപിള്ള അവർകളുടെ അഭിപ്രായത്തെ ഉദ്ധരിച്ചിട്ടു് ശ്രീമാൻ ബാലകൃഷ്ണവാര്യർ അദ്ദേഹത്തിനെ അല്പം കളിയാക്കിയിരിക്കുന്നു. പോരെങ്കിൽ ഒടുവിൽ ‘പാണ്ഡിത്യക്കുത്തക അദ്ദേഹത്തിനായിരുന്നു എന്നു തെളിയുന്നുമില്ല’ എന്നൊരു ശപഥവും കാണുന്നു. ഇതു് കുറേ കഷ്ടമായിപ്പോയി. പി. കേ. നാരായണപിള്ള അവർകൾ എല്ലായ്പോഴും വളരെ സൂക്ഷിച്ചേ പദങ്ങൾ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ ഒരു കുത്തക ആ പാവപ്പെട്ട ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നതായി അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല. തർക്കം, ജ്യോതിഷം, വേദാന്തം എന്നീ ശാസ്ത്രങ്ങളിൽ ആ കുറുപ്പിനു് പാണ്ഡിത്യമുണ്ടായിരുന്നുവെന്നും, നമ്പ്യാർക്കു് ആവക ശാസ്ത്രങ്ങളുമായി ദൃഢപരിചയം ഉണ്ടായിരുന്നതായി തുള്ളലുകളിൽനിന്നു തെളിയുന്നതിനാൽ അദ്ദേഹം കുറുപ്പിന്റെ അടുക്കൽ അവ അഭ്യസിച്ചിരിക്കാമെന്നും അദ്ദേഹം ഊഹിച്ചതിനെ സംബന്ധിച്ചു് ഇത്രയൊന്നും ക്ഷോഭിക്കാൻ കാരണം കാണുന്നില്ല. ഉണ്ണിരവിക്കുറുപ്പിനു് ഈവക ശാസ്ത്രങ്ങളിൽ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനും നമ്പ്യാർ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു എന്നുള്ളതിനും തെളിവു ഹാജരാക്കാൻ മിസ്റ്റർ വാരിയർ ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ കോപം നാണുപിള്ള ആശാന്റെ പേരിലും പതിഞ്ഞുകാണുന്നുണ്ടു്. ‘പീ. കേ. നാരായണപിള്ള അവർകളും നമ്പ്യാരുടെ പാണ്ഡിത്യസമ്പാദനം ദ്രോണമ്പള്ളി ആചാര്യൻ മുഖാന്തിരമായിരിക്കാൻ ഇടയില്ലെന്നു് ഊഹിക്കുന്നതിനോടുകൂടി അതെല്ലാം ഉണ്ണിരവിക്കുറുപ്പിന്റെ തലയിൽ താങ്ങുവാൻ ഉത്സുകനായിക്കാണുന്നു.’ കോപഹേതു ഈ വരികളിൽനിന്നു് സ്പഷ്ടമാണല്ലോ. അമ്പലപ്പുഴക്കാരനായിരുന്ന പീ. കേ. അവർകൾക്കു് ഉണ്ണിരവിക്കുറുപ്പിന്റെ വീടു് പരിചിതമായിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിക്കാനില്ലല്ലോ. ആ വീടു് എനിക്കും പരിചിതമാണു്. പ്രാചീനകാലം മുതല്ക്കു് ആ കുടുംബക്കാർ ആയുധവിദ്യയിലെന്നപോലെ അക്ഷരവിദ്യയിലും ഗുരുക്കന്മാരായിരുന്നു. ഇത്തരം കുടുംബങ്ങൾ പലതും ആ താലൂക്കിൽ വേറെയും ഉണ്ടു്. അങ്ങനെയുള്ള കുടുംബങ്ങളിൽപ്പെട്ട ഉണ്ണിരവിക്കുറുപ്പിന്റെ ഗൃഹത്തിൽ വിവിധശാസ്ത്രങ്ങളെ സംബന്ധിച്ചു് നിരവധി ഗ്രന്ഥങ്ങൾ കണ്ടിട്ടു് അദ്ദേഹം മഹാവിദ്വാനായിരുന്നിരിക്കണം എന്നു് മി: പീ. കേ. ഊഹിച്ചു. ഇക്കാലത്തു് കേവലം അലങ്കാരത്തിനായി ചിലർ മൂട്ടിൽ ‘ഗിൽട്ടു’വേലയുള്ള പുസ്തകങ്ങൾ അടുക്കിവയ്ക്കാറുള്ളതുപോലെ ആ കുറുപ്പും ചെയ്തുകാണുമായിരിക്കാം എന്നുള്ള വിചാരം അദ്ദേഹത്തിനുണ്ടായില്ല. ഗ്രന്ഥങ്ങൾ പകർത്തി എഴുതിക്കുന്നതിനുള്ള ചെലവിനെപ്പറ്റി ആലോചിക്കുമ്പോൾ, അങ്ങനെ ഒരു വ്യർത്ഥമായ ചെലവു് ആ കുറുപ്പോ കുറുപ്പിന്റെ കുടുംബക്കാരോ ചെയ്തുകാണുകയില്ലെന്നും അദ്ദേഹം ഊഹിച്ചു. അതിൽ ഒരു അപാകവും ഞാൻ കാണുന്നില്ല. “നന്ദിക്കാട്ടു് ഉണ്ണിരവിക്കുറുപ്പു് ഘടദീപം പോലെ അക്കാലത്തു കഴിഞ്ഞുകൂടിയിരിക്കുമെന്നു വിശ്വസിക്കുവാൻ തരം കാണുന്നില്ല”എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. അമ്പലപ്പുഴ ദേവനാരായണന്റെ സദസ്സിൽ രാമപാണിവാദൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നാണോ വാരിയരവർകളുടെ ആശയം? ഇങ്ങനെ ഒരു നാരായണഭട്ടപാദർ ഉണ്ടായിരുന്നു എന്നു് നാം അറിയുന്നതുതന്നെ നമ്പ്യാർ വഴിക്കാണല്ലോ. അതും ഈ അടുത്ത കാലത്തു്, പത്തുപന്ത്രണ്ടുകൊല്ലങ്ങൾക്കിപ്പുറവുമാണു്. ചില ലേഖ്യപ്രതികളുടെ അവസാനത്തിൽ ‘ശ്രീനാരായണഭട്ടപാദരജസാം’ എന്ന മാതിരിയുള്ള കുറിപ്പുകൾ ഭാഗ്യവശാൽ കണ്ടുകിട്ടാതിരുന്നുവെങ്കിൽ നാരായണഭട്ടതിരി എന്നൊരു ഗുരു നമ്പ്യാർക്കുണ്ടായിരുന്നു എന്നുപോലും ആരുമറിയുമായിരുന്നില്ല. ആ ഭട്ടതിരി ആരായിരുന്നു എന്ന സംഗതിയും ഇതേവരെ നിർണ്ണീതമായിട്ടുമില്ല. നേരെ മറിച്ചു് ഉണ്ണിരവിക്കുറുപ്പെന്നു് ഒരാൾ ഉണ്ടായിരുന്നതായി തുള്ളൽക്കഥകൾ വായിക്കയോ അഭിനയിച്ചു കാണുകയോ ചെയ്തിട്ടുള്ളവർക്കൊക്കെ അറികയും ചെയ്യാം. ഈ രണ്ടുപേരിൽ ആരാണു് ഘടദീപം? അതൊക്കെ പോകട്ടെ. ഞാൻ അല്പംമുമ്പു് പ്രസ്താവിച്ച കിട്ടായി ആശാൻതന്നെ ഒരു ഉദാഹരണമാണു്. അദ്ദേഹത്തിനോളം ബഹുശാസ്ത്രപാണ്ഡിത്യം ഉള്ളവർ ഇന്നു് കേരളത്തിൽ വളരെ ചുരുക്കമാണു്. പക്ഷേ അദ്ദേഹം ഒച്ചപ്പാടുണ്ടാക്കുന്നില്ല; അദ്ദേഹത്തിനെ ആരും അറിയുന്നുമില്ല. ഈ നന്ദിക്കാട്ടുകുറുപ്പിന്റെ ഒരു സഹോദരനായ ഉണിച്ചാത്തക്കുറുപ്പു് ൯൨൩-ാമാണ്ടിടയ്ക്കു് കൊച്ചീരാജാവിന്റെ നാലു വിശ്വസ്തകാര്യക്കാരന്മാരിൽ ഒരുവനായിരുന്നുവെന്നും രേഖയുണ്ടു്. ഏതായിരുന്നാലും നമ്പ്യാരുടെ ഗുരുസ്ഥാനം ഉണ്ണിരവിക്കുറുപ്പിനുണ്ടായിരുന്നു എന്നു് അക്കവി തന്നെ സമ്മതിച്ചിട്ടുണ്ടല്ലോ. ശാസ്ത്രങ്ങളല്ല അഭ്യസിച്ചതെങ്കിൽ പിന്നെ എന്താണെന്നു് മി. വാരിയർ പറയേണ്ടതാണു്—അതും തെളിവുസഹിതം ആയിരിക്കേണ്ടതാകുന്നു. ‘മിഴാവു കൊട്ടുന്ന വിദ്യ’ കുറുപ്പിന്റെ അടുക്കൽ പഠിച്ചിരിക്കാനിടയില്ല. തുള്ളലിന്റെ വല്ല ചടങ്ങും അദ്ദേഹം പഠിപ്പിച്ചിരിക്കുമോ? അന്നു് ഇല്ലാതിരുന്ന ഒരു വസ്തുവിനെപ്പറ്റി അദ്ദേഹം എന്തു പഠിപ്പിക്കാനാണു്? ‘ആയുധവിദ്യ’ ആയിരിക്കുമോ? നമ്പ്യാർ ആയുധവിദ്യാനിപുണൻ ആയിരുന്നു എന്നു് ആരും പറഞ്ഞുകേട്ടിട്ടുമില്ല; അതിനുംപുറമേ പരമ്പരാഗതമായി അക്ഷരവിദ്യാഗുരുക്കന്മാരായിരുന്ന ഒരു കുടുംബത്തിലെ എഴുത്താശാനോടു് ആയുധവിദ്യ പഠിപ്പിക്കാൻ ആവശ്യപ്പെടത്തക്കവണ്ണം കുഞ്ചൻനമ്പ്യാർ അത്ര ഭോഷനായിരുന്നെന്നു വിശ്വസിക്കാനും കുറേ വിഷമമാണു്. ഇനി നമുക്കു് വല്ല തെളിവും ഉണ്ടോ എന്നുകൂടി അന്വേഷിച്ചുനോക്കാം.
‘ചണ്ഡികാദേവിയെ സേവിച്ചു മേവീടും
ഉണ്ണിരവിയെന്നു പേരായ പൂരുഷൻ,
പുണ്യപൂരാകാരൻ നമ്മുടെ ദേശികൻ
കണ്ണിണകൊണ്ടൊന്നനുഗ്രഹിക്കേണമേ’
എന്ന സുന്ദോപസുന്ദോപാഖ്യാനത്തിലേയും,
‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ
ആചാര്യോത്തമൻ ബാലരവിയെന്നു പുകഴ്‍ന്നൊരു
ശ്രീചാരുസ്വരൂപന്റെ ചരണാംഭോരുഹം രണ്ടും
ആചാരോചിതം കൂപ്പിക്കവിചെയ്‍വാൻ തുടങ്ങിനേൻ’
എന്ന സഭാപ്രവേശത്തിലേയും വരികൾ വായിക്കുമ്പോൾ ആ ഉണ്ണിരവി കേവലം ആയുധവിദ്യാഗുരുവോ കലാഗുരുവോ ആയിരുന്നിരിക്കാൻ ഇടയില്ലെന്നും അധ്യാത്മഗുരുവായിരുന്നുവെന്നു വിചാരിപ്പാനാണു് സാംഗത്യം എന്നും ഒരു പ്രതീതി ജനിക്കുന്നില്ലേ?
‘മന്ദേതരഗുണമന്ദിരനെൻഗുരു-
നന്ദിതനാകിയ ബാലരവിക്കു് ’
എന്ന ഈരടിയിൽ ‘എൻഗുരുനന്ദിതനാകിയ’ എന്നതിനെ ഒറ്റപ്പദമായെടുക്കുന്നതായാൽ അർത്ഥത്തിനു സ്വാരസ്യം കൂടും. അപ്പോൾ ‘എന്റെ ഗുരുവായ നാരായണഭട്ടതിരിയാൽ അഭിനന്ദിതനായ ബാലരവി’ എന്ന അർത്ഥം സിദ്ധിക്കയും ചെയ്യുന്നു. അങ്ങനെ വ്യാഖ്യാനിക്കുന്നപക്ഷം നാരായണഭട്ടതിരിയുടെ ഉപദേശാനുസൃതം നമ്പ്യാർ കുറുപ്പിനെ അധ്യാത്മഗുരുവായി വരിച്ചു എന്നു വിചാരിക്കാനും വഴി കാണുന്നുണ്ടു്. കുഞ്ചൻനമ്പ്യാരുടെ ഭാഗിനേയനായിരുന്ന രാമപാണിവാദനെ വിശ്വസിക്കാമെങ്കിൽ കൃഷ്ണപാണിവാദനും രാമപാണിവാദനും മറ്റും നാരായണഭട്ടതിരിയുടെ അടുക്കൽ ശബ്ദശാസ്ത്രമാണു് പഠിച്ചതെന്നു്,
“ദദ്യുർന്നാരായണാഖ്യാദധിഗതവിതതവ്യാകൃതഃ”
എന്നു് ആ പാണിവാദന്മാരെ വിശേഷിപ്പിച്ചിരിക്കുന്നതിൽ നിന്നു് നിഷ്പ്രയാസം ഗ്രഹിക്കാവുന്നതുമാണു്. അപ്പോൾ നമ്പ്യാർ മറ്റു ശാസ്ത്രങ്ങൾ അഭ്യസിച്ചതു് ഉണ്ണിരവിയുടെ അടുക്കൽനിന്നായിരുന്നു എന്നു വരരുതോ? അമ്പലപ്പുഴ താമസത്തിനിടയിൽ നിർമ്മിതങ്ങളായ തുള്ളൽക്കഥകളൊഴിച്ചുുള്ള കൃതികളിൽ ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി ഒരക്ഷരവും നമ്പ്യാർ മിണ്ടീട്ടില്ലെന്നു് മി: വാരിയർ ശപഥം ചെയ്യുന്നു. ഒരക്ഷരമല്ല പതിനഞ്ചു വാക്കുകൾ പറഞ്ഞിട്ടുണ്ടെന്നു തെളിയിക്കാൻ പ്രയാസമില്ല.
‘തിരുവനന്തപുരേ വിളങ്ങിന പത്മനാഭനേ’യും
‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം’
എന്നിങ്ങനെ വഞ്ചിവാസവനേയും വാഴ്ത്തിക്കൊണ്ടു സമാരംഭിച്ചിരിക്കുന്ന സഭാപ്രവേശം നമ്പ്യാർ തിരുവനന്തപുരത്തു താമസം തുടങ്ങിയതിനു ശേഷം നിർമ്മിക്കപ്പെട്ടതാണെന്നുള്ളതിനു സംശയമില്ലല്ലോ. ആ കൃതിയിൽ ആണല്ലോ ‘പ്രാണപഞ്ചകത്തിന്റെ ത്രാണത്തിന്നനുകൂലൻ’ എന്നു തുടങ്ങുന്നതും മുകളിൽ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതും ആയ വരികൾ കാണുന്നതും അവയിലെല്ലാം കൂടി വള്ളിപുള്ളികൾ ഉൾപ്പെടുത്താതെ തന്നെ എഴുപതിൽപരം അക്ഷരങ്ങളും ഉണ്ടു്.
നമ്പ്യാർ തന്റെ കാവ്യങ്ങളിൽ എല്ലാം നാരായണഭട്ടതിരിയെ പ്രധാനമായി വാഴ്ത്തിയിരിക്കുന്നതിനു് രണ്ടു കാരണങ്ങൾ ഉണ്ടു്. ഒന്നാമതായി നമ്പ്യാരുടെ സകല ശ്രേയസ്സിനും കാരണഭൂതൻ ആ ഭൂസുരശ്രേഷ്ഠനായിരുന്നു. രണ്ടാമതായി ശബ്ദശാസ്ത്രം ആരിൽനിന്നു് അഭ്യസിച്ചോ ആ ഗുരുവിനെ ആണല്ലോ കാവ്യാരംഭത്തിൽ പ്രധാനമായി സ്മരിക്കേണ്ടതും കവികൾ സ്മരിക്കാറുള്ളതും.
ദ്രോണമ്പള്ളി ആചാര്യന്മാർ ആയുധവിദ്യയിൽ മാത്രമല്ല കലാവിദ്യകളിലും നിപുണന്മാരായിരുന്നു. ആ ഗൃഹം അമ്പലപ്പുഴെ നെടുമുടി എന്ന സ്ഥലത്തു് സ്ഥിതിചെയ്യുന്നു. തുള്ളലിന്റെ കലാപ്രവർത്തകൻ എന്ന നിലയിലോ മറ്റുവിധത്തിലോ ഓണമ്പള്ളി നായ്ക്കനും നമ്പ്യാരുടെ ഗുരുവായിരുന്നു എന്നു മാത്രം നമുക്കു തൽക്കാലം വിശ്വസിച്ചാൽ മതി. നമ്പ്യാർ വില്വട്ടത്തു താമസിച്ചിരുന്ന കാലത്തു് കുമാരപുരേശ്വരീസ്തോത്രവും കുടമാളൂർ വച്ചു് രുഗ്മിണീസ്വയംവരം പത്തുവൃത്തവും, കിരാതം വഞ്ചിപ്പാട്ടും, ശ്രീകൃഷ്ണചരിതവും രചിച്ചു കാണണം.
16.14 III
നമ്പിയാർ വിദ്യാഭ്യാസാനന്തരം ഒരു ദേശസഞ്ചാരം നടത്തിയെന്നു് ഭാഷാചരിത്രകർത്താവു പ്രസ്താവിച്ചിട്ടുണ്ടെങ്കിലും ൯൦൦-ാമാണ്ടോടുകൂടി അമ്പലപ്പുഴെ താമസം തുടങ്ങിയതായി പറയുന്നു. മി. വാരിയർക്കു് അതുകൊണ്ടു തൃപ്തിയായില്ല. ഒരു വലിയ കാര്യപരിപാടി അദ്ദേഹം തയ്യാറാക്കിയിരിക്കുന്നു. ഉപജീവനം തേടി ‘ഭിക്ഷാം ദേഹി’യെന്നോണം ചെയ്തു ആ യാത്രയെപ്പറ്റിയുള്ള കഥയെ വിശ്വസിക്കാൻ മുഖ്യപ്രതിബന്ധമായിരിക്കുന്നതു്, മി. വാരിയർ തന്നെ പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ള ‘ക്ഷോണീദേവക്ഷിതീശ’ എന്നുള്ള പദ്യമാകുന്നു. അക്കാലത്തെ ചരിത്രസംഭവങ്ങളും ഈ ഊഹത്തെ ദുർബലപ്പെടുത്തുന്നു. മി. വാരിയർ പറഞ്ഞിട്ടുള്ള സംഗതികളെ നമുക്കു് അല്പമൊന്നു ശ്രദ്ധിച്ചു പരിശോധിക്കാം.
“കാവ്യനാടകാലങ്കാരങ്ങളിലും ശാസ്ത്രങ്ങളിലും സാമാന്യമായ വൈദുഷ്യം നാരായണഭട്ടതിരിയുടെ പക്കൽ നിന്നും ലഭിച്ചതിനോടുകൂടി ഏതെങ്കിലും രാജധാനിയിലോ പ്രഭുകുടുംബത്തിലോ പ്രവേശം ലഭിക്കണമെന്നു കരുതി നമ്പ്യാർ ദേശയാത്രയ്ക്കു പുറപ്പെട്ടു. ആദ്യം കോലത്തുനാട്ടിൽ ചെന്നു.
‘കോലഭൂപസ്യ നഗരേ വാസരാഃ ഹരിവാസരാഃ
മശകൈർമക്കുണൈശ്ചാപി രാത്രയഃ ശിവരാത്രയഃ
എന്നു് നമ്പ്യാർ കോലഭൂപതിനഗരത്തെ വർണ്ണിച്ചിരിക്കുന്നതിൽനിന്നു് അദ്ദേഹത്തിനു് അവിടെ കൊറ്റിനുപോലും വക ലഭിച്ചില്ലെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വന്നതു് ൯൦൫-ൽ കർണ്ണാടകശത്രുവിൽനിന്നുണ്ടായ പരാജയത്താലോ മറ്റോ രാജാവു് ദുഃഖിതനായിരുന്നതുകൊണ്ടായിരിക്കണം. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച ഒരു രാജാവിന്റെ കുടുംബത്തിൽ ജനിച്ച ഒരാൾക്കു് അന്യഥാ സംഭവിക്കാൻ ഇടയുണ്ടോ?”
ഇങ്ങനെയാണു് കോലദേശപര്യടനത്തിന്റെ രത്നച്ചുരുക്കം. ഇവിടെ രണ്ടാം കർണ്ണാടകയുദ്ധമാണല്ലോ സൂചിതമായിരിക്കുന്നതു്. ആ യുദ്ധം ൯൦൮-മുതല്ക്കു ൯൧൬-വരെ നീണ്ടുനിന്നു. ബേഡനൂർ രാജാവിന്റെ സേനാപതിയായി രഘുനാഥനാൽ നീതിമായ കർണ്ണാടകസൈന്യം ഏഴിമലവരെയുള്ള ദേശങ്ങളെ പിടിച്ചടക്കുകയാൽ കോലത്തുനാടു് എളംകൂർ ൯൦൯-ൽ അയാളോടു സന്ധിചെയ്തു. അപ്പോൾ രാമപാണിവാദൻ ൯൦൯-ലൊ ൯൧൦-ലൊ ആയിരിക്കണം അവിടെ ചെന്നതെന്നു വിചാരിക്കാം. ൯൦൫-ൽ ആയിരിപ്പാൻ തരമില്ല.
നമ്പ്യാരുടെ അടുത്ത താവളം വെട്ടത്തുനാടായിരുന്നത്രേ. അവിടെ കുറെക്കാലം പാർത്തിരുന്നതായും അക്കാലത്തു തൃപ്രങ്ങോട്ടു ശിവക്ഷേത്രത്തിൽ ശിവരാത്രിദിവസം അഭിനയിക്കുന്നതായി രാജാജ്ഞ അനുസരിച്ചു് ‘ചന്ദ്രികാവീഥി’ എന്ന നാടകം രാമപാണിവാദൻ നിർമ്മിച്ചതായും മി. വാരിയർ പറയുന്നു. ആ രാജധാനിയിൽ സ്വല്പകാലമേ താമസിച്ചിരിക്കാൻ ഇടയുള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ടു്. ശരി. ൯൧൦ കുംഭത്തിലെ ശിവരാത്രിദിവസം ആ രാജാവിന്റെ സന്നിധിയിൽ നമ്പ്യാർ ഉണ്ടായിരുന്നു എന്നു വിചാരിക്കാം. ഉപജീവികാമാർഗ്ഗം തേടി പുറപ്പെട്ട നമ്പിയാർ ആ രാജാവിനെ ആശ്രയിച്ചു് അധികകാലം താമസിക്കാത്തതെന്തുകൊണ്ടെന്നു് ഗ്രന്ഥകാരൻ വിശദമാക്കുന്നില്ല. ‘പ്രതാപവിവേകവിദ്യാവിശേഷശാലി’യായി നമ്പ്യാരാൽ അനുകീർത്തിതനായ ആ വീരരായമഹാരാജാവു് ചന്ദ്രികാവീഥി എഴുതിയ കവിയ്ക്കു് അഞ്ചാറു തട്ടുകാശു് വലിച്ചെറിഞ്ഞുകൊടുത്തിട്ടു് പൊയ്ക്കൊള്ളാൻ പറഞ്ഞിരിക്കുമോ? അഥവാ അദ്ദേഹം നല്കിയ പ്രതിഫലം കവിയുടെ ധനതൃഷ്ണയെ ശമിപ്പിക്കുന്നതിനു് അപര്യാപ്തമായെന്നു വരുമോ? കോലത്തിരിരാജാവിന്റെ അടുക്കൽനിന്നു ഭഗ്നാശയനായി തിരിച്ചുപോരാൻ ഇടവന്നതിനു് വാരിയരവർകൾ കാരണം പറയുന്നുണ്ടു്. ചെറുശ്ശേരിനമ്പൂരിയെ പ്രോത്സാഹിപ്പിച്ച രാജാവിന്റെ വംശക്കാർ ഭക്ഷണംപോലും കൊടുക്കാതെ ഈ മഹാകവിയെ വിട്ടുകളഞ്ഞതിനു മതിയായ കാരണം ഉണ്ടായിരിക്കാതെ തരമില്ലല്ലോ. എന്നാൽ വെട്ടത്തുനാട്ടിൽ അങ്ങനെ ഒരു പാരമ്പര്യം ഇല്ലാതിരുന്നതുകൊണ്ടായിരിക്കാം അവിടത്തെ അനുഭവത്തെപ്പറ്റി സമാധാനം പറഞ്ഞുകാണാത്തതു്. ഏതായാലും ൯൧൦ കുംഭമാസാവസാനംവരെ എങ്കിലും അദ്ദേഹം അവിടെ പാർത്തുവെന്നു വിചാരിക്കാം.
അടുത്തതാവളം തലപ്പള്ളിത്താലൂക്കിൽ മുള്ളൂർക്കരയുള്ള ‘മനക്കോട്ടു വാഴും മഹാമാനശാലി’ യുടെ ഗൃഹമായിരുന്നത്രേ. അവിടത്തെ പ്രതാപശാലിയായ രാമനച്ഛന്റെ കാലത്തോടുകൂടി മനക്കോട്ടിന്റെ പ്രതാപം നശിച്ചുവെന്നും, സന്തതിയറ്റുപോകുമല്ലോ എന്നു കണ്ടിട്ടു് ആ രാമനച്ഛൻ കൊച്ചീരാജാവിനോടു് ദത്തിനു് അനുവാദം ചോദിച്ചതിൽ രാജാവു നിരസിച്ചു കളഞ്ഞുവെന്നും, മനക്കോട്ടച്ഛൻ അതിനെപ്പറ്റി ലന്തഗവർണ്ണരോടു് പരാതി പറഞ്ഞുവെന്നും, ആ ഗവർണ്ണർ രാജാവിനോടു ചെയ്ത ഉപദേശം ഫലിച്ചില്ലെന്നും, ൯൧൭-നു് ഏതാനും വർഷങ്ങൾക്കുമുമ്പു് രാമനച്ഛൻ മരിച്ചുപോയതിനോടുകൂടി വംശച്ഛേദം വന്നുപോയെന്നും, അപ്പോൾ ആ കുടുംബം വക സ്വത്തുക്കളെല്ലാം പാലിയത്തേക്കു് അടങ്ങിയെന്നും ഉള്ള വിവരങ്ങളേയും വാരിയരവർകൾ നമുക്കു സമ്പാദിച്ചു തന്നിട്ടുണ്ടു്. അതുകൊണ്ടു വന്നുകൂടുന്നതു് നമ്പ്യാർ ൯൧൦-നും ൯൧൭-നും മദ്ധ്യേ അവിടെ പാർത്തിരുന്നു എന്നാണു്.
എന്നാൽ അടുത്ത വാക്യംകൊണ്ടു് ആ വിഷയത്തിനുള്ള സംശയവും നീങ്ങുന്നു. അദ്ദേഹം പറയുന്നു:- “നമ്പ്യാർ ബാലരാമനച്ഛന്റെ മരണശേഷമായിരിക്കണം അവിടെ നിന്നു പിരിഞ്ഞു് പാലിയത്തച്ഛന്റെ ആശ്രിതനായിത്തീർന്നതു്. മനക്കോട്ടച്ഛന്റെ ഭൂസ്വത്തുകളും മറ്റും പാലിയത്തച്ഛനു ലഭിച്ചകൂട്ടത്തിൽ നമ്പ്യാരെയും തന്റെ ആശ്രിതനായ് സ്വീകരിച്ചു ചേന്നമംഗലത്തേക്കു കൊണ്ടുപോയിരിക്കണം. പാലിയത്തു് നമ്പ്യാർ എത്രകൊല്ലം ജീവിച്ചിരുന്നു എന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല. നമ്പ്യാർ തന്റെ വിഷ്ണുവിലാസംകാവ്യം നിർമ്മിച്ചതു് ജയന്തമംഗലത്തു കുബേരൻ എന്ന ബിരുദത്താൽ പ്രഥിതനായിരുന്ന രാമനച്ഛന്റെ ആജ്ഞ അനുസരിച്ചാണെന്നു് ആ ഗ്രന്ഥാവസാനത്തിൽ കാണുന്ന,
‘ശ്രീമദ്രാമകുബേരനാമസുമതി ശ്രീപാലിയശ്രീപതി
പ്രീതിസ്മീതതമോദ്യമേന കുലിതം കേനാപി നാനാരസം
കാവ്യം വിഷ്ണുവിലാസനാമ കമലാജാനേഃ കഥാവർണ്ണനം
പൂർണ്ണം ഹന്ത ജയന്തമംഗല മഹാവിഷ്ണോഃ കൃപാനുഗ്രഹാൽ’
എന്ന പദ്യത്തിൽനിന്നു സ്പഷ്ടമാകുന്നു.”
അപ്പോൾ ൯൧൭-നു ശേഷം നമ്പ്യാർ ചേന്നമംഗലത്തുവന്നു എന്നു വിചാരിക്കാം. മനക്കോട്ടു് അപ്പോൾ അദ്ദേഹം കുറേ അധികകാലം താമസിച്ചിരിക്കണമെന്നും വന്നുകൂടുന്നു. എന്നാൽ അക്കാലത്തു് അദ്ദേഹം ശിവപുരാണമൊഴിച്ചു മറ്റൊരു കാവ്യവും രചിച്ചതായി കാണുന്നില്ല.
ഇനിയാണു് വലിയ കുഴപ്പം നേരിടുന്നതു്. അദ്ദേഹം തുടരുന്നു:-
“ഒരുപക്ഷേ മനക്കോട്ടച്ഛന്റെ മരണത്തിനും ചേന്നമംഗലത്തു താമസമാക്കിയതിനും ഇടയ്ക്കായിരിക്കാം വടക്കാഞ്ചേരി, ഗുരുവായൂർ മുതലായ സ്ഥലങ്ങളിൽ സഞ്ചരിച്ചതു്.” ഇതിനിടയ്ക്കു് മുരിയനാട്ടു നമ്പ്യാരുടെ ആശ്രിതനായി ഏതാനും മാസങ്ങൾ താമസിച്ചിട്ടുണ്ടെന്നും, അതു് ഒടുവിലത്തെ നമ്പ്യാരുടെ കാലത്തായിരിക്കണമെന്നുംകൂടി പ്രസ്താവിച്ചിരിക്കുന്നതാണു് വലിയ കുഴപ്പത്തിനു് കാരണമായിരിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ൯൩൧-ലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ കാണുന്നു.
“അങ്ങനെ ഇരിക്കുമ്പോൾ പറവൂരു് എളമയും മങ്ങാട്ടു മൂത്തേരിപ്പാട്ടീന്നും കോടശ്ശേരി മൂത്ത കയ്മളും മുരിയനാട്ടു നമ്പ്യാരും നെടിവിരിപ്പുസ്വരൂപത്തുങ്കൽ ചെന്നു് വേലയും എഴുതിവച്ചു് ൯൩൧-ൽ നെടുവിരിപ്പിനു സ്വരൂപത്തുങ്കലെ പുരുഷാരം ആലങ്ങാട്ടും പറവൂരും കടന്നിരിക്കയും ചെയ്തു.” ൯൪൨-ലെ ഒരു വരിയിൽ ഇങ്ങനെയും കാണുന്നു: “മുരിയനാട്ടു നമ്പ്യാരുടെ പിഴ എട്ടും തിരുമനസ്സുകൊണ്ടു് കല്പിച്ച തേവാരി ചേറ്റ കള്ളത്തു് വരിക്കശ്ശേരി നമ്പൂരിയെക്കൊണ്ടു് തോട്ടിയും വളറും വയ്പിക്കയും ചെയ്തു.”
ഈ വരികളിൽനിന്നു് ഒരു മുരിയനാട്ടു നമ്പ്യാർ ൯൪൨-വരെയുള്ള രേഖകളിൽ കാണ്മാനുണ്ടു്. എങ്കിലും ആ നമ്പ്യാരുടെ അടുക്കൽ അധികം താമസിക്കയുണ്ടായില്ലെന്നു് വാരിയരവർകൾ പറഞ്ഞിരിക്കുന്നതുകൊണ്ടു് ആ യാത്രയൊക്കെ നടന്നതു് ൯൧൭-നു മുമ്പാണെന്നു വിചാരിക്കാം. അതുകൊണ്ടു് പാലിയത്തു താമസിച്ചിരുന്ന കാലത്തെപ്പറ്റി ചിന്തിച്ചാൽ മതിയെന്നും വയ്ക്കാം. എന്നാൽ അവിടെ എത്രകാലം താമസിച്ചുവെന്നു് വ്യക്തമാക്കീട്ടില്ലതാനും. “൯൦൭-നോടിടയ്ക്കു് കൊച്ചീരാജ്യത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കംചെയ്തതായി അറിയപ്പെടുന്ന ഇട്ടി കുമരനച്ഛൻതന്നെയാണോ അതിനു ശേഷം പാലിയത്തു വലിയച്ചനായിരുന്നതെന്നു നിർണ്ണയിപ്പാൻ നിവൃത്തിയില്ല.” നിവൃത്തിയുണ്ടെന്നാണു തോന്നുന്നതു്. എന്നാൽ മന്ത്രിസ്ഥാനത്തുനിന്നു നീക്കപ്പെട്ടതു് ഇട്ടി കുമാരനച്ചനല്ലായിരുന്നു എന്നേയുള്ളു. ൮൯൭ മുതൽ ൯൦൬-വരെ നാടു വാണിരുന്ന കൊച്ചീരാജാവിന്റെ കാലത്താണു് പാലിയത്തു കോമിഅച്ചനും രാജാവും തമ്മിലുള്ള സ്വൈരക്കേടു് അവസാനിച്ചതു്. ഒരു ഗ്രന്ഥവരി ഉദ്ധരിക്കാം:-
“അക്കാലങ്ങളിൽ പാലിയത്തച്ഛനോടുകൂടി തിരുവുള്ളക്കേടായി ഏറിയ അനർത്ഥങ്ങൾ രാജ്യത്തുണ്ടായി. അച്ചന്മാരും ചേന്ദമംഗലത്തു് ഒതുങ്ങിയിരുന്നു. പുറത്തുള്ള വസ്തു ഉല്പത്തികൾ കരേറുകയും ആ പക്ഷത്തിൽനിന്നു് ആളുകൾ പലരേയും കൊല്ലുകയും ഉണ്ടായി. അന്നു് പാലിയത്തച്ഛനായ ദേഹം കോമിഅച്ചൻ. അനന്തരവരിൽ ഇട്ടിക്കേളച്ചൻ മാളപ്പയ്യെ കൊല്ലുകയും ഏറ്റങ്ങൾ ചെയ്യുകയും കാരണമായിട്ടത്രേ അനർത്ഥങ്ങൾ ഉണ്ടായതു്. തീപ്പെട്ടതിനു മുമ്പുതന്നെ പ്രായശ്ചിത്തവും ചെയ്തു് തിരുവുള്ളക്കേടും തീർന്നു. ആയതു് ഒക്കെയും ഇട്ടുണ്ണികുമരൻ എന്നു പേരായ ദേഹവും ഇട്ടുണ്ണാൻ എന്ന ദേഹവും ആകുന്നു.” ഇവിടെ സൂചിതനായിരിക്കുന്ന രാജാവു് ൯൦൬-ൽ തീപ്പെട്ട രവിവർമ്മതമ്പുരാനാണു്. ഇവരിൽ മൂത്തയാളായ ഇട്ടി കുമരൻ ൯൦൪-ൽ പാലിയത്തു വലിയച്ഛനായി. ൯൧൭-ൽ ഇരിങ്ങാലക്കുടെ വച്ചു തീപ്പെട്ട രാമവർമ്മരാജാവിന്റെ കാലത്തു് ഈ പാലിയത്തച്ഛനാണു് വാസ്തവത്തിൽ രാജ്യകാര്യങ്ങൾ നിർവഹിച്ചുവന്നതെന്നു് ‘ഗോളനസ്സി’യുടെ വിവരണങ്ങളിൽനിന്നു തെളിയുന്നു. അദ്ദേഹം ൯൨൦-നു മുമ്പിൽ മരിച്ചുകാണണം. അതിനു ശേഷം വലിയച്ഛനായിരുന്നതു് കുഞ്ഞിട്ടുണ്ണാനച്ചനായിരുന്നു എന്നും കാണുന്നു. ഈ വലിയച്ഛൻ ൯൩൧-ൽ മരിച്ചപ്പോഴാണു് കോമിഅച്ഛൻ മൂപ്പേറ്റതു്. അന്നു് കോമിഅച്ഛനു് ൨൦ വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. ഇത്രയും സംഗതികൾ അപ്രതിഷേധ്യങ്ങളായ തെളിവുകൾ ആണു്.
അതുകൊണ്ടു് മി. വാരിയരുടെ അഭിപ്രായപ്രകാരം നമ്പ്യാർ ൯൧൭-നും ൯൨൦-ം ഇടയ്ക്കു് ചേന്നമംഗലത്തു താമസിച്ചുകാണണം. അദ്ദേഹം തുടരുന്നു:-
“നമ്പ്യാർ പാലിയാധീശന്റെ കുടുംബത്തിൽ താമസമാക്കിയിരുന്നപ്പോൾ ചില അവസരങ്ങളിൽ കിടങ്ങൂർ താമസമാക്കിയിരുന്ന സ്വപിതാവിനെ സന്ദർശിക്കുവാൻ വന്നിരുന്നു. അച്ഛൻനമ്പ്യാർക്കു് കിടങ്ങൂർക്ഷേത്രത്തിൽ ഊരാണ്മക്കാരുടെ കീഴിൽ ജോലിയുണ്ടായിരുന്നു. പ്രായം വർദ്ധിച്ചതിനാൽ സഹായത്തിനായി കുഞ്ചനെക്കൂടെ താമസിക്കുന്നതിനു പിതാവു് നിർബന്ധിക്കയാൽ പാലിയത്തെ താമസം മതിയാക്കി കിടങ്ങൂർ തന്നെ സ്ഥിരതാമസമാക്കേണ്ടതായി വന്നു.” ഈ സംഭവം എന്നായിരുന്നു എന്നു് മി. വാരിയർ വ്യക്തമാക്കുന്നില്ല. ൯൧൭-നും ൯൨൦-നും മദ്ധ്യത്തിലായിരുന്നു എന്നു് വരുന്നുണ്ടല്ലോ. നമുക്കു് അതിന്റെ മദ്ധ്യകക്ഷ്യയായ ‘൯൧൮–൯൧൯’-നെ സ്വീകരിക്കാം.
മി. വാരിയർ വീണ്ടും പറയുന്നു:- “ഗ്രാമോത്തമന്മാരായ ഭൂസുരന്മാരുടെ സങ്കേതമായിരുന്ന അപ്രദേശം നമ്പ്യാരെ സ്ഥിരതാമസത്തിനു് ആകർഷിച്ചിരുന്നിരിക്കണം. ഇവിടെ താമസിക്കുന്ന കാലത്തു് കുമാരനെല്ലൂർ, കുടമാളൂർ മുതലായ പ്രദേശങ്ങളിൽ പോകുകയും പല പ്രധാന നമ്പൂതിരിമാരുമായി പരിചയത്തിനിടയാകുകയും ചെയ്തു. ഈ വഴിക്കാണു് ചെമ്പകശ്ശേരിരാജാവു് തെക്കേടത്തുഭട്ടതിരി മുതലായ ബ്രാഹ്മണപ്രഭുക്കന്മാരുമായി സഹവാസത്തിനും സൗഹാർദ്ദത്തിനും സംഗതി വന്നതു്.”
ഈ സംഭവങ്ങളെല്ലാം നടക്കുന്നതിനു കുറഞ്ഞപക്ഷം ഒരു കൊല്ലമെങ്കിലും വേണ്ടേ? അതുകൊണ്ടു് ൯൨൦-ൽ നമ്പ്യാർ അമ്പലപ്പുഴ വന്നു താമസം തുടങ്ങിയതായി വരും. അന്നു് അദ്ദേഹത്തിനു് നാല്പതു വയസ്സു പ്രായവും ഉണ്ടായിരുന്നു. എന്നാൽ അടുത്ത അദ്ധ്യായത്തിന്റെ പ്രാരംഭത്തിൽ മി. വാരിയർ പറഞ്ഞിരിക്കുന്നതു് ‘നമ്പ്യാർ ൯൧൨-നോടിടയ്ക്കു് അമ്പലപ്പുഴെ സ്ഥിരതാമസമാക്കിയതായി കാണുന്നു’ എന്നാണു്. ഇതൊക്കെ എങ്ങനെ യോജിക്കും? അപ്പോൾ നമ്പ്യാർ തന്റെ ‘ഭിക്ഷാംദേഹി’ യാത്രയിൽ മനക്കോട്ടെത്തിയതല്ലേ ഉള്ളു. പിന്നീടു് എവിടെയെല്ലാം സഞ്ചരിച്ചതിനു ശേഷമാണു് അദ്ദേഹം പാലിയത്തു വന്നുചേർന്നതു്?
൯൨൦-ൽ അമ്പലപ്പുഴ വന്നുചേർന്നു എന്നു വന്നാൽ അമ്പലപ്പുഴെ അദ്ദേഹം അധികം താമസിച്ചിട്ടില്ലെന്നും വന്നുകൂടും. ഈ അബദ്ധങ്ങളെല്ലാം വന്നുകൂടിയതു് ഐതിഹ്യത്തെ വകവയ്ക്കാതെ നമ്പ്യാരെക്കൊണ്ടു് ഒരു ദീർഘദേശസഞ്ചാരം ചെയ്യിച്ചതു നിമിത്തമാണു്. മി. വാരിയർ ഒരു പ്രമാണം എന്ന നിലയിൽ ഉദ്ധരിച്ചിട്ടുള്ളു.
‘ക്ഷോണീദേവക്ഷിതീശോ നിജമിവ തനയം ദേവനാരായണാഖ്യോ
ബാല്യേ യം ലാളയിത്വാ വിധിവദഥ പരം ശാസ്ത്രമധ്യാപയിത്വാ
സംരക്ഷൻ യൽ കുടുംബം ദ്രവിണവിതരണാൽ കാമിതം സാധയിത്വാ
സ്നേഹേനാപാലയൻ മേ ദിനമനു സ ഗുരുശ്രേയസേ ബോഭവീതു’
എന്നുള്ള ശ്ലോകം ഐതിഹ്യത്തിനു് ഉപോദ്ബലകമായിരിക്കയും ചെയ്യുന്നു. ഈ ശ്ലോകം ൯൪൦-ാമാണ്ടു പ്രസ്തുത മഹാകവിയുടെ ഭാഗിനേയൻ എഴുതിവച്ചതായതുകൊണ്ടു് അതിനെ അവിശ്വസിക്കാൻ തരവുമില്ലല്ലോ. ദേവനാരായണസ്വാമിയാണു് ഈ രാമപാണിവാദനെ തന്റെ പുത്രനെ എന്നപോലെ ബാല്യത്തിൽ ലാളിച്ചുവളർത്തുകയും അനന്തരം ശാസ്ത്രങ്ങൾ അഭ്യസിപ്പിക്കുകയും കുടുംബത്തെ ദ്രവിണവിതരണംവഴിക്കു് പുലർത്തുകയും ചെയ്തതെന്നു് അതിൽ സുവ്യക്തം പറഞ്ഞിരിക്കുന്നതിനെ വിശ്വസിക്കാൻ പാടില്ലെന്നു വാദിക്കുന്നപക്ഷം അതിനോടുകൂടി മറ്റു പ്രമാണങ്ങളുടെ വിശ്വാസയോഗ്യതയും തകർന്നുപോകും.
ഈ കാരണങ്ങളാൽ കുഞ്ചൻ തന്റെ ബാല്യകാലം കഴിച്ചുകൂട്ടിയതു് കിടങ്ങൂരും, കോട്ടയത്തും, കുടമാളൂരും, അമ്പലപ്പുഴയിലും ആണെന്നുള്ള ഐതിഹ്യം വിശ്വാസയോഗ്യമാണെന്നും ‘ദേവനാരായണസ്വാമി’യാകുന്ന കല്പകവൃക്ഷത്തിന്റെ തണലിൽ ജീവിച്ചിരുന്ന അദ്ദേഹത്തിനു് ‘പിച്ചതരണേ’ എന്നു് ആരോടും പറയേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും, അമ്പലപ്പുഴയും കിടങ്ങൂരും താമസിക്കുന്ന കാലത്തോ, ചെമ്പകശ്ശേരിയിൽ അസ്വസ്ഥത വർദ്ധിച്ചുതുടങ്ങിയതിനു ശേഷമോ വടക്കൻദിക്കുകളിൽ സഞ്ചരിച്ചിരിക്കാമെന്നും സിദ്ധിക്കുന്നു. അമ്പലപ്പുഴ അക്കാലത്തു് കൊച്ചീരാജാവിന്റെ കീഴിലുള്ള ഒരു ദേശമായിരുന്നതിനാൽ പലേ കാരണങ്ങളാൽ നമ്പ്യാർക്കു് കൊച്ചിയിലെ നാടുവാഴികളായ പ്രഭുക്കന്മാരോടു് പരിചയപ്പെടാൻ ഇട വന്നിരിക്കണം. നന്തിക്കാട്ടു് ഉണ്ണിരവിക്കുറുപ്പിന്റെ സഹോദരനായിരുന്ന ഉണിച്ചാത്തക്കുറുപ്പു് ൯൨൭-ൽ കൊച്ചീരാജാവിന്റെ വിശ്വസ്ത ബന്ധുക്കളായ് വർത്തിച്ച അപൂർവം ചിലരിൽ ഒരാളായിരുന്നുവെന്നു് ൯൨൯-ലെ ഒരു ഗ്രന്ഥവരിയിൽ കാണുന്നുമുണ്ടല്ലോ. “അന്നു് വലിയതമ്പുരാന്റെ കല്പനയ്ക്കു ക്ലേശിക്കുന്ന കാര്യക്കാരന്മാരു് പള്ളിയിൽ ഇടിക്കളമേനോൻ, വെളുക്കറാട്ടു നമ്പൂരികാര്യക്കാരു്, നന്തിക്കാട്ടു് ഉണിച്ചാത്തക്കുറുപ്പു്.” ഈ ഉണിച്ചാത്തക്കുറുപ്പുവഴിക്കോ പാലിയത്തച്ചൻ വഴിക്കോ ആയിരിക്കാം നമ്പ്യാർ കൊച്ചിയിൽ കൂടെക്കൂടെ പോകുന്നതിനും ആ സ്ഥലങ്ങളിലുള്ള പ്രഭുക്കന്മാരുമായി സ്നേഹബന്ധം സമ്പാദിക്കുന്നതിനും ഇടയായതു്. ഡച്ചുകാരുടെ കാലത്തു് കൊച്ചീരാജാക്കന്മാരുടെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങൾ പാലിയത്തച്ചൻ, തോട്ടാശ്ശേരി തലശ്ശെന്നോരു്, മനക്കോട്ടച്ചൻ, ഒരു ഡച്ചുകപ്പിത്താൻ ഇവരായിരുന്നു. ഈ മന്ത്രിമാർക്കു് പലേ കാരണങ്ങളാൽ ചെമ്പകശ്ശേരിയിലും വടക്കുംകൂറ്റിലും തെക്കുംകൂറ്റിലും വരേണ്ടതായിട്ടിരുന്നതുകൊണ്ടു്, ചെമ്പകശ്ശേരിരാജാവിന്റെ സദസ്യനായ നമ്പ്യാർക്കു് അവരോടു പരിചയപ്പെടാൻ മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ട ആവശ്യവുമില്ല.
൯൦൫ മുതൽ ൯൧൭-നു ശേഷംവരെ അതുകൊണ്ടു് നമ്പ്യാർ ഈമാതിരി ഒരു യാത്ര നടത്തിയെന്നു വിചാരിക്കുന്നതു് അസംഗതമാണു് ഇക്കാലം ഒക്കെയും കൊച്ചിയിൽ വലിയ അന്തഃഛിദ്രങ്ങളും കലാപങ്ങളും ഉണ്ടായിക്കൊണ്ടാണിരുന്നതു്. ൯൦൬-ൽ തീപ്പെട്ട രാജാവിന്റെ കാലത്താണല്ലോ പാലിയം രാജസ്ഥാനത്തോടു വീണ്ടും യോജിച്ചതു്. മറ്റു പ്രഭൂക്കന്മാരും പിണങ്ങിയാണു നിന്നതു്. അന്നത്തെ ഡച്ചുരേഖകൾ കൊച്ചീരാജാവിനെ ദുഷിച്ചുകാണുന്നുണ്ടു്. ചിലർ ആ വാക്കുകളെ അക്ഷരംപ്രതി വിശ്വസിക്കയും ചെയ്യുന്നു. എന്നാൽ ഈ അന്തഃഛിദ്രങ്ങൾക്കെല്ലാം കാരണഭൂതന്മാർ ഡച്ചുകാരായിരുന്നു. അവരായിരുന്നു രാജാവിനേയും നാടുവാഴികളേയും തമ്മിൽ പിണക്കിയതു്. ൮൯൩-ൽ ലന്തക്കാർ കൊച്ചിയുടെ ആജന്മശത്രുവായ സാമൂതിരിയോടു സഖ്യവും ചെയ്തുകഴിഞ്ഞു. തെക്കുംകൂർ, വടക്കുംകൂർ എന്നീ ദിക്കുകളിലെ സ്ഥിതിയും വളരെ കഷ്ടമായിട്ടാണിരുന്നതു്.
വലിയ കുഴപ്പമൊന്നും കൂടാതെ ഇരുന്നതു് ചെമ്പകശ്ശേരി രാജ്യത്തു മാത്രമായിരുന്നു. ആ രാജ്യം കൊച്ചിയിൽനിന്നും ഏറക്കുറെ സ്വതന്ത്രമായിട്ടാണു് വർത്തിച്ചതും. അതുകൊണ്ടു് നമ്പ്യാരുടെ അവിടുത്തെ താമസം സുഖകരമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. രാമയ്യന്റെ അഞ്ചാംപട വന്നതിനുശേഷമേ ചെമ്പകനാട്ടിൽ അന്തഃഛിദ്രങ്ങളുടെ ലക്ഷണങ്ങൾ പൂർണ്ണമായി കണ്ടുതുടങ്ങിയുള്ളു.
‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതി സദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹതരത്നം
പരിജനപാലനപരിചയശീലൻ
പരിപാലിച്ചരുളീടുകധീശൻ’
എന്നു കിരാതത്തിലും,
‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകര ദിനകരനരച-
ധരണീധരവര ചരണാംബുജയുഗശരണീകൃത നിജ കരണീയൻ ഗുരു-
കരുണാമൃതരസവരുണാലയനതിതരുണാമിതരുചി പരിണാഹംകൊ-
ണ്ടരുണാമല നവ കിരണാവലിയുടെ പരിണാമായിത കരുണാകാരൻ
അരുണാംഗുലി നവചരണാംഭോരുഹനരുണാപാംഗസ്ഫുരണാനന്ദേ
ഹരിണാ;കനകവിതരണാദിഷ്ഠ സുരതരുണാ; നീതിഷ്ഠ ഗുരുണാ ധൈർയ്യേ
ഗിരിണാ സമഗുണമരുണാ, സുമധുരതരുണീ മാനസഹരണോചിത നിജ
കരണോന്നതഗുണ ഭരണോദാര വിഹരണോദാത്തൻ, സുരണോദഗ്രൻ
ശരണോന്മുഖജനശരണോന്നിദ്രൻ ധരണീപാലനശീലൻ നരപതി-
ചരണം പരിചൊടു വന്ദിക്കുന്നേൻ.’
എന്നു ഘോഷയാത്രയിലും,
‘ജംഭാരിപുരത്തിന്റെ സംഭോഗകരമായ
സംഭാരമെല്ലാംകൂട്ടിസ്സമ്പാദിച്ചുണ്ടായൊരു
ചെമ്പകശ്ശേരിനാട്ടിലിമ്പമായ് വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ’
എന്നു സ്യമന്തകത്തിലും,
‘സേവിച്ചു വേണ്ടുന്നവർക്കുവേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുക്കാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
കേവലാനന്ദം സതതം ഭവിക്കുന്നു.’
എന്നു ഗണപതിപ്രാതലിലും കീർത്തിപ്പെട്ടിരിക്കുന്ന ചെമ്പകശ്ശേരിയുടേയും തദധിപനായിരിക്കുന്ന ദേവനാരായണന്റേയും ചിത്രം അതിശയോക്തിമയമല്ലെന്നു് അക്കാലത്തെപ്പറ്റി വിദേശീയസഞ്ചാരികൾ രേഖപ്പെടുത്തീട്ടുള്ള വിവരങ്ങളിൽ നിന്നു് കാണാവുന്നതാണു്.
അമ്പലപ്പുഴ രാജാവും നമ്പിയാരുമായി പരിചയം ഉണ്ടായിരുന്നെങ്കിലും നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കാൻ ഇടായക്കിയ സംഗതിയെപ്പറ്റി ഒരു ഐതിഹ്യമുള്ളതിനെ ഇവിടെ പ്രസ്താവിക്കാം. അന്നു് ചെമ്പകശ്ശേരിരാജാവു് അമ്പലപ്പുഴയും കുടമാളൂരും ആയിട്ടാണു് താമസമാക്കിയിരുന്നതു്. അന്തർജ്ജനത്തിന്റെ താമസം കുടമാളൂർതന്നെയായിരുന്നു. തമ്പുരാന്റെ വിദ്വത്സദസ്സിൽ ഗംഭീരങ്ങളായ വാദപ്രതിവാദങ്ങൾ നടക്കുക പതിവായിരുന്നു. ആ പരിഷത്തിന്റെ നായകപദം നമ്പ്യാരുടെ ഗുരുവായിരുന്ന ഭട്ടതിരിയാണലങ്കരിച്ചിരുന്നതും. ഒരിക്കൽ പാലക്കാട്ടുനിന്നു് ഒരു ശാസ്ത്രി ദിഗ്വിജയത്തിനായി പുറപ്പെട്ടു. അദ്ദേഹം അമ്പലപ്പുഴ വന്നു് സ്വാമിദർശനം കഴിച്ചിട്ടു് നേരെ കുടമാളൂരെത്തി. ആ സമയത്തു് നമ്പ്യാർ അവിടെ ഇല്ലായിരുന്നു. ശാസ്ത്രികൾ തമ്പുരാനെ വന്നു കണ്ടു. രാജാവു് ഒരു സദസ്സിനു് ഏർപ്പാടു ചെയ്തു. ശാസ്ത്രികളോടു വാദപ്രതിവാദത്തിൽ ഏർപ്പെടാൻതക്ക പാണ്ഡിത്യം ഭട്ടതിരിക്കേ ഉണ്ടായിരുന്നുള്ളു. വാദം മുറയ്ക്കു തുടങ്ങി. ശാസ്ത്രികളുടെ പൂർവപക്ഷമാണെങ്കിൽ ഭട്ടതിരിയുടെ സിദ്ധാന്തം; ഭട്ടതിരിയുടെ പൂർവപക്ഷത്തിനു ശാസ്ത്രികളുടെ സിദ്ധാന്തം. ഇങ്ങനെ വാദം കൊണ്ടുപിടിച്ചു ഒടുക്കം ഭട്ടതിരി തോറ്റുപോയേക്കുമോ എന്ന ഘട്ടം വന്നുചേർന്നു. പിറ്റേദിവസം ചമ്പക്കുളത്തു മൂലംകളി ആയിരുന്നതിനാൽ വാദം തൽക്കാലത്തേക്കു് നിർത്തിവയ്ക്കാൻ രാജാവു് ആജ്ഞാപിച്ചു. “മൂലംകളിക്കു് അമ്പലപ്പുഴയ്ക്കു പോകാതെ തരമില്ല. നിങ്ങൾതമ്മിൽ ഒട്ടുവളരെ ദിവസങ്ങളായല്ലോ വാദം തുടങ്ങീട്ടു്. ആരും ജയിക്കുന്ന മട്ടു കാണുന്നില്ല. അതിനാൽ നിങ്ങളുടെ യോഗ്യത നിർണ്ണയിക്കുന്നതിനു നാം വേറൊരു പരീക്ഷ നിശ്ചയിക്കുന്നു. ഇന്നു രാത്രികൊണ്ടു് പന്ത്രണ്ടു സർഗ്ഗത്തിൽ കുറയാതെയുള്ള ഓരോ മണിപ്രവാളകാവ്യമുണ്ടാക്കി നാളെക്കാലത്തു് നമ്മുടെ മുമ്പാകെ രണ്ടുപേരും കൊണ്ടുവയ്ക്കണം. അവയുടെ ഗുണദോഷവിചിന്തനം ചെയ്തു് നിങ്ങളുടെ യോഗ്യതായോഗ്യതകളെ നിർണ്ണയിച്ചുകൊള്ളാം” എന്നു കല്പിച്ചിട്ടു് അദ്ദേഹം സന്ധ്യാവന്ദനത്തിനു് എഴന്നള്ളിയത്രേ.
ശാസ്ത്രികൾ സുഖമായി കിടന്നുറങ്ങി. അയാൾക്കു് കവിതാവാസനയേ ഇല്ലായിരുന്നു. വലിയ അഭിമാനിയായിരുന്നതിനാൽ ഭട്ടതിരിക്കു് ഉറക്കം വന്നില്ല. അത്താഴവും കഴിഞ്ഞു് അദ്ദേഹം ചിന്താമഗ്നനായിരിക്കവേ, ശ്രീകൃഷ്ണഭഗവാന്റെ കാരുണ്യത്താൽ കുഞ്ചൻനമ്പ്യാർ തിരിച്ചു വന്നു. കുഞ്ചനെ കണ്ടപ്പോൾ ഭട്ടതിരിക്കു് ആശ്വാസമായി. അദ്ദേഹം പറഞ്ഞു: “കുഞ്ചൻ ഇപ്പോൾ വന്നതു് കുഞ്ചന്റെ ഗുരുത്വത്തിന്റേയും എന്റെ ഭാഗ്യത്തിന്റേയും ശക്തികൊണ്ടുതന്നെ.” അനന്തരം തന്റെ ദുർഘടാവസ്ഥയെ അദ്ദേഹം ശിഷ്യനെ അറിയിച്ചു. നേരം അർദ്ധരാത്രിയായിരുന്നു. നമ്പ്യാർ പറഞ്ഞു “പന്ത്രണ്ടുസർഗ്ഗങ്ങളും എഴുതിത്തീർക്കാൻ എന്നെക്കൊണ്ടു സാധിക്കയില്ല. പതിനൊന്നുപേരേ കൂടി നിയോഗിച്ചാൽ കാര്യം ഒരുവിധം പറ്റിക്കാം.” ഭട്ടതിരി ഉറങ്ങിക്കിടന്നിരുന്ന ശിഷ്യന്മാരെ വിളിച്ചുണർത്തി. “ഇനി വിഷമിക്കാനൊന്നുമില്ല. സുഖമായി കിടന്നുറങ്ങിക്കൊള്ളാം” എന്നു നമ്പ്യാർ ഗുരുവിനോടു പറഞ്ഞിട്ടു് ഒന്നാംസർഗ്ഗം താൻതന്നെ എഴുതുകയും മറ്റു പതിനൊന്നുപേർക്കും ഓരോ സർഗ്ഗത്തിലേയും ഓരോ ശ്ലോകംവീതം ചൊല്ലിക്കൊടുക്കുകയും ചെയ്തുവത്രേ. വെളുപ്പാൻകാലമായപ്പോൾ കാവ്യവും തീർന്നു. നമ്പ്യാർ മുറയ്ക്കു് ഓലകൾ അടുക്കിക്കെട്ടിയിട്ടു് ഭട്ടതിരിയുടെ ശിഷ്യരോടായി “ഞാൻ ഇവിടെ വന്ന കാര്യം ആരോടും പറയരുതു്. ഓലക്കെട്ടു് അദ്ദേഹത്തിന്റെ അടുക്കൽ എല്പിക്കണം. ചോദിച്ചാൽ അമ്പലപ്പുഴ വച്ചു് കാണാം എന്നുമാത്രം അറിയിച്ചേക്കണം” എന്നു പറഞ്ഞിട്ടു് അമ്പലപ്പുഴയ്ക്കു വള്ളം കേറി.
പിറ്റേദിവസം രാവിലെ ശാസ്ത്രി തോൽവി സമ്മതിച്ചു. സമ്മാനം ഭട്ടതിരിക്കും കിട്ടി. എന്നാൽ ബുദ്ധിമാനും വിദ്വൽകുലഭൂഷണവും ആയ തമ്പുരാൻ ശാസ്ത്രികളെ ഒട്ടു വളരെ പാരിതോഷികങ്ങൾ നൽകി പ്രീതിപ്പെടുത്തിയശേഷമാണു് അയച്ചതു്. അദ്ദേഹം പുറത്തായി എന്നറിഞ്ഞ മാത്രയിൽ തമ്പുരാൻ കല്പിച്ചു ചോദിച്ചു “കുഞ്ചൻ എപ്പോൾ വന്നു?” ‘അർദ്ധരാത്രിയായി എന്നു മറുപടി. “എന്നിട്ടെവിടെ?” ‘അമ്പലപ്പുഴെ വച്ചു കാണാം’ എന്നു പറഞ്ഞിട്ടുണ്ടു്.
തമ്പുരാൻ വളരെ സന്തോഷിച്ചു. പള്ളിബോട്ടു് അമ്പലപ്പുഴെ എത്തിയപ്പോൾ നമ്പ്യാർ കാത്തു നിന്നിരുന്നു. രാജാവു് അദ്ദേഹത്തിനു് ഒരു മഠം പണിയിച്ചുകൊടുക്കയും ക്ഷേത്രത്തിൽ പ്രതിദിനം ഒന്നരയിടങ്ങഴി ചോറും ഇരുന്നാഴി പാല്പായസവും രണ്ടപ്പവും പക്കത്തു ചോറും പ്രതിമാസം ൧൫ പണം ശമ്പളവും പതിച്ചുകൊടുപ്പാൻ കല്പനയാവുകയും ചെയ്തുവെന്നും അന്നു മുതൽ നമ്പ്യാർ അമ്പലപ്പുഴെ താമസമാക്കിയെന്നുമാണു് കഥ.
ഐതിഹ്യത്തെ പൂർണ്ണമായി വിശ്വസിച്ചാലും ഇല്ലെങ്കിലും ശ്രീകൃഷ്ണചരിതം ഭട്ടതിരിയുടെ ആജ്ഞാനുസരണം നിർമ്മിച്ചതാണെന്നുള്ളതിനു തെളിവുണ്ടു്. അതിലെ സ്ഖലിതങ്ങളുടെ സംഖ്യകൊണ്ടു് അതു് ദ്രൂതകവിതയാണെന്നും സ്പഷ്ടം.
അമ്പലപ്പുഴെ താമസിക്കുന്ന കാലത്തായിരിക്കണം അദ്ദേഹം മാത്തൂർപണിക്കരുടേയും ആ വഴിക്കു് ദ്രോണമ്പള്ളി ആചാര്യന്റേയും പരിചയം സമ്പാദിച്ചതു്. മാത്തൂർകുടുംബക്കാർ ചെമ്പകശ്ശേരി രാജകുടുംബത്തോടു വളരെ ബന്ധപ്പെട്ടിരുന്നു എന്നു പറയേണ്ടതില്ലല്ലോ. ആ കുടുംബത്തിലേക്കായിരുന്നു ചെമ്പകനാട്ടിലെ സർവസേനാധിപത്യം. അതുകൊണ്ടു് മാത്തൂർപ്പണിക്കരുടെ ആശ്രിതഭാവം നമ്പ്യാർ നേരത്തേതന്നെ കൈക്കൊണ്ടിരിക്കണം.
‘മന്ദേതരഗുണമന്ദിരനെൻഗുരു
നന്ദിതനാകിയ ബാലരവിക്കു’
എന്നുള്ള പ്രയോഗത്തിന്റെ സ്വാരസ്യത്താൽ ശ്രീനാരായണഭട്ടപാദരുടെ അഭിപ്രായം അനുസരിച്ചായിരിക്കാം നമ്പ്യാർ ബാലരവിക്കുറുപ്പിനെ ഗുരുവായി വരിച്ചതെന്നുകൂടി തോന്നുന്നു. ‘എൻഗുരുനന്ദിതൻ’ എന്നു സമസ്തപദമാക്കിയാൽ കിട്ടുന്നിടത്തോളം സ്വാരസ്യം വ്യസ്തപദങ്ങളായെടുത്താൽ കിട്ടുന്നതുമില്ല. ഏതായിരുന്നാലും ഉണ്ണിരവിക്കുറുപ്പിന്റെ അടുക്കൽ അദ്ദേഹം തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങൾ അഭ്യസിച്ചു കാണണമെന്നാണു് എന്റെ ദൃഢമായ വിശ്വാസം. നമ്പ്യാർക്കു് ആ ശാസ്ത്രങ്ങളിലെല്ലാം ദൃഢമായ പ്രതിഷ്ഠ ലഭിച്ചിരുന്നുവെന്നുള്ളതിനു് അദ്ദേഹത്തിന്റെ ഏതു കൃതിയും സാക്ഷ്യം വഹിക്കുന്നുമുണ്ടല്ലോ. പക്ഷേ “ഉണ്ണിരവിക്കുറുപ്പിനെപ്പറ്റി നമ്പ്യാർ സ്വകൃതികളിൽ ചെയ്തിട്ടുള്ള പ്രസ്താവങ്ങളിൽനിന്നു് അദ്ദേഹത്തിനായിരുന്നു പാണ്ഡിത്യക്കുത്തക എന്നു തെളിയുന്നുമില്ല” എന്നു് ശ്രീമാൻ ബാലകൃഷ്ണവാരിയരവർകൾ പ്രസ്താവിക്കുന്നിടത്തു് പി. കെ. പ്രഭൃതികൾ നമ്പ്യാരുടെ ഗുരുസ്ഥാനം ആ സാധുവിനു നല്കിയതിനെപ്പറ്റിയുള്ള ‘കെറുവു’ പ്രസ്പഷ്ടമാകുന്നുണ്ടു്. വേണ്ട, ആ ഉണ്ണിരവിക്കുറുപ്പു് വല്ലതും ‘നക്കാ പിച്ച’ കൊടുത്തു് നമ്പ്യാരെ പ്രീതിപ്പെടുത്തിക്കാണുമെന്നെങ്കിലും അദ്ദേഹം സമ്മതിക്കുമല്ലോ. അല്ലെങ്കിൽ ‘മന്ദാരദാരുവാം’ എന്നു് ആ കവി അദ്ദേഹത്തിനെപ്പറ്റി പറയുമായിരുന്നോ? പക്ഷേ പണത്തിനു വേണ്ടി ആരെയും പ്രീതിപ്പെടുത്തുന്ന സ്വഭാവം ഇന്നത്തെ ചില ബിരുദധാരികളിൽ കൂടിയും കാണുമ്പോൾ ഒരു ബീ. ഏ. ഡിഗ്രി പോലും ഇല്ലാതിരുന്ന നമ്പ്യാർ ‘ഭിക്ഷാം ദേഹി’ എന്നു പറഞ്ഞുകൊണ്ടു് ധനവൃദ്ധന്മാരുടെ വാതുക്കലൊക്കെ മുട്ടിക്കൊണ്ടു നടന്നുവെന്നും ഒരിടത്തും ശരിയായ തുക കിട്ടായ്കയാൽ ഒടുവിൽ അമ്പലപ്പുഴെ വന്നുചേർന്നുവെന്നും, അവിടത്തെ പൊങ്ങച്ചനായ നമ്പൂരി രാജാവു്, മാത്തൂർപണിക്കർ, ഉണ്ണിരവിക്കുറുപ്പു തുടങ്ങിയവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിയിൽഭൂമിച്ചു് ഒട്ടു വളരെ നെല്ലും പണവും കൊടുത്തുവെന്നും, ആ രാജാവും കൂട്ടരും അധഃപതിച്ചപ്പോൾ, പതുക്കേ തിരുവനന്തപുരത്തേക്കു കടന്നുവെന്നും ആയിരിക്കാം വാരിയരവർകളുടെ ആശയം. എന്തിനു സംശയിക്കുന്നു? “നമ്പ്യാർ അമ്പലപ്പുഴ താമസിച്ചിരുന്ന കാലമത്രയും ചെമ്പകശ്ശേരി രാജാവിന്റെ പ്രീതിക്കു വേണ്ടി അദ്ദേഹത്തെ പ്രശംസിച്ചിരുന്നു” എന്നു് അദ്ദേഹം വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. അപ്പോൾ,
‘ആജ്ഞാപിതോസ്മി നിഖിലശാസ്ത്രപുരാണനാടകപ്രപഞ്ചപരിശീലനവിശദാന്തരാത്മനോ നിത്യസന്നിദധദംബരധുനീനാഥ പരിചരണപരായണസ്യ മഹാരാജദേവനാരായണസ്യ’ എന്നു് ലീലാവതീവീഥീയിൽ നമ്പ്യാർ ഈ രാജാവിനെ വർണ്ണിച്ചിട്ടുള്ളതു് വെറും മുഖസ്തുതി ആയിരിക്കണം എന്നു വന്നുകൂടുന്നു. ഇങ്ങനെയൊക്കെ പറകയും എഴുതുകയും ചെയ്യുന്നതു കാണുമ്പോൾ, നമ്പ്യാരെപ്പോലെ, ‘ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം’ എന്നു് ആരും പറഞ്ഞുപോകും.
നമ്പ്യാരുടെ കവിതാസാമർത്ഥ്യവും സംഭാഷണചാതുരിയും നിമിത്തം സകലർക്കും അദ്ദേഹത്തിന്റെ പേരിൽ പ്രീതിതോന്നിയിരുന്നിരിക്കണം. രാജാവിനു് അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന പുത്രനിൎവിശേഷമായ വാത്സല്യം രാജമന്ദിരത്തിൽ അദ്ദേഹത്തിനു് അസൂയാജനകമായ ഒരു നിലയും വിലയും നല്കി. ദേവനാരായണന്റെ പരിചാരകവർഗ്ഗം പലപ്പൊഴും അദ്ദേഹത്തിന്റെ സഹായം അപേക്ഷിച്ചിട്ടുണ്ടു്. വല്ല അപകടവും പിണഞ്ഞാൽ അതിൽനിന്നു മോചനം സമ്പാദിക്കുന്നതിനു് അവർ നമ്പ്യാരെ ആണു് ആശ്രയിച്ചുപോന്നതു്. ഒരു സരസമായ ഐതിഹ്യം ഉള്ളതിനെ ഇവിടെ ഉദ്ധരിക്കാം. ദേവനാരായണന്റെ വിശ്വാസത്തിനു പാത്രമായി ‘കയ്പിഴ’ എന്നൊരു നമ്പൂരിയുണ്ടായിരുന്നു. അയാൾ ഏഷണിക്കാരനും ധനലോഭിയും ആയിരുന്നത്രേ. തിരുമുല്ക്കാഴ്ചയായി വരാറുണ്ടായിരുന്ന ദ്രവ്യങ്ങളെല്ലാം അയാൾ കൊണ്ടുപോവുകയായിരുന്നു പതിവു്. തന്മൂലം പരിചാരകന്മാർക്കു് ഒന്നും കിട്ടാതെയായി. അവർ ചെന്നു് നമ്പ്യാരോടു പരാതി പറഞ്ഞു. അദ്ദേഹം ആകട്ടെ “നിങ്ങൾ മിണ്ടാതിരിക്കുക, ഞാൻ ഒരു വഴിയുണ്ടാക്കിത്തരാം” എന്നു പറഞ്ഞു് അവരെ സമാധാനപ്പെടുത്തി. ഒരിക്കൽ ഈ നമ്പൂരിയും രാജാവും കൂടി ചതുരംഗം വച്ചുകൊണ്ടിരിക്കേ നമ്പ്യാർ ഒരു ഓട്ടുപാത്രവും കയ്യിലെടുത്തുകൊണ്ടു് ആ വഴിയേ കടന്നുചെന്നിട്ടു് പാത്രം മനഃപൂർവം നിലത്തിട്ടു. ആ ശബ്ദം കേട്ടു് രാജാവു് ‘അതെന്താണു നമ്പ്യാരേ?’ എന്നു ചോദിച്ചു. ‘കൈപ്പിഴ വന്നതുകൊണ്ടുള്ള ഗ്രഹപ്പിഴയാണേ തമ്പുരാനേ’ എന്നു് അദ്ദേഹം സവിനയം മറുപടിയും പറഞ്ഞു. ഇംഗിതജ്ഞനായ രാജാവിനും ബുദ്ധിമാനായ കയ്പിഴയ്ക്കും കാര്യം മനസ്സിലാവുകയും ചെയ്തു. അന്നുമുതല്ക്കു് ആ നമ്പൂരിയുടെ കൃത്രിമങ്ങൾക്കും ധനലോഭത്തിനും കുറെ ശമനമുണ്ടായത്രേ. ൯൧൦-ാമാണ്ടുവരെ ചെമ്പകശ്ശേരിരാജ്യത്തു് കാര്യങ്ങളെല്ലാം ഒരുവിധം ഭംഗിയായി നടന്നുവന്നു. രാജാവു് സർവശാസ്ത്രപാരംഗതനും കലാപോഷണതൽപരനും ആയിരുന്നെങ്കിലും തന്റെ പൂർവികന്മാരെപ്പോലെ ദൃഢനിശ്ചയമോ ഭരണകൗശലമോ ഉള്ളവനായിരുന്നില്ല. ശുദ്ധഗതിക്കാരനായിരുന്നതിനാൽ അദ്ദേഹം പലപ്പോഴും ഏഷണിക്കാർക്കു വഴിപ്പെട്ടു കടുംകൈകൾ പ്രവർത്തിച്ചിട്ടു പശ്ചാത്തപിക്കാറുണ്ടായിരുന്നു. എന്റെ കുടുംബത്തിലെ ഒരു കാരണവരെ സംബന്ധിച്ചു കേട്ടിട്ടുള്ള ഒരു കഥ ഇവിടെ പറയാം. കോവിലിടത്തു പണിക്കർസ്ഥാനം ഞങ്ങളുടെ കുടുംബത്തിനു് ഈ രാജാവിന്റെ പൂർവികന്മാരിൽ നിന്നു ലഭിച്ചിട്ടുള്ളതാണു്. ഞങ്ങളുടെ പൂർവികന്മാർ പറവൂർ രാജാവിന്റെ കീഴിൽ കയ്മൾ സ്ഥാനികളായിരുന്നു. അവിടെനിന്നു് ചെമ്പകശ്ശേരി രാജാവുതന്നെയാണു് അവരിൽ ഒരു ശാഖയെ അമ്പലപ്പുഴെ കൊണ്ടുവന്നു് ഉറപ്പിച്ചതും. പാരമ്പര്യക്രമമനുസരിച്ചു് ഈ കുടുംബത്തിലെ കാരണവന്മാർ ആയുധവിദ്യാഗുരുക്കന്മാരും ചെമ്പകശ്ശേരി രാജാവിന്റെ സേനാപതികളും ആയിരുന്നു. രാമയ്യന്റെ ചാരന്മാർ പ്രവർത്തനം തുടങ്ങിയകാലത്തു് ഒരു മണക്കാട്ടംപള്ളിമേനവന്റെ ഏഷണിയ്ക്കു വശംവദനായി മന്ത്രിയായ കൊച്ചുമേനവന്റെ അസാന്നിദ്ധ്യത്തിൽ—രാജാവു് അന്നത്തെ സേനാപതികളിൽ ഒരുവനായിരുന്ന കുമരുപ്പണിക്കർക്കു വധശിക്ഷ വിധിച്ചു.
പ്രദോഷദിവസം പണിക്കർ പൂജാദ്രവ്യങ്ങളുമായി ക്ഷേത്രത്തിലേക്കു പോകുന്നു. മദ്ധ്യേമാർഗ്ഗം രാജഭടന്മാർ തടഞ്ഞുനിർത്തുന്നു. കാര്യം എന്തെന്നു് അദ്ദേഹം ഭക്തിപൂർവം ചോദിക്കുന്നു. വധശിക്ഷയെപ്പറ്റിയുള്ള കല്പനകൾ കേൾക്കുന്ന മാത്രയിൽ ശിരസ്സു നമിക്കുന്നു. “ഇത്രയോ ഉള്ളോ? ഇതിനാണോ ഈ പരിവാരം? അവിടുത്തെ ഇംഗിതം അങ്ങനെ ആണെങ്കിൽ ഇതാ ഈ ശിരസ്സു് ഈ ഇലയിൽതന്നെ പൊതിഞ്ഞു് അവിടെ എത്തിക്കണം” എന്നു പറഞ്ഞിട്ടു് അദ്ദേഹം തന്നത്താൻ ശിരച്ഛേദം ചെയ്യുന്നു.
രാജാവു് പിറ്റേദിവസം പശ്ചാത്താപത്തിൽ മുഴുകിയത്രേ. ഈ സംഭവം നടന്നതു് പതിഗതപ്രാണയായിരുന്നു് ഇപ്പോൾ യശോമാത്രശരീരിണിയായി ഈ ഹൃദയക്ഷേത്രത്തിൽ പ്രതിഷ്ഠിതയായിരിക്കുന്ന എന്റെ പരേതയായ പത്നിയുടെ മാതുലൻ ശ്രീമാൻ നാണുപിള്ളവക്കീൽ അവർകൾ തന്റെ രണ്ടാമത്തെ ഭാര്യയ്ക്കായി പണിയിച്ചുകൊടുത്തിട്ടുള്ള രണ്ടു നിലക്കെട്ടിടത്തിനു സമീപമുള്ള ഒരു കലുങ്കിന്റെ അടുത്തായിരുന്നുവെന്നും, വളരെക്കാലത്തേക്കു് ആ വഴിയേ അർദ്ധരാത്രിയ്ക്കു് ആളുകൾ സഞ്ചരിക്കാറില്ലായിരുന്നു എന്നും അഭിമാനപൂർവ്വം എന്റെ ബാല്യകാലത്തു പറഞ്ഞുകേട്ടിട്ടുണ്ടു്.
മന്ത്രിമാർ തമ്മിലും സ്വൈരക്കേടുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു. തന്നിമിത്തം രാഷ്ട്രശരീരത്തിനു് അസ്വാസ്ഥ്യവും നേരിട്ടു. എന്നാൽ പ്രധാനമന്ത്രിയും ഊർജ്ജിതാശയനും ആയിരുന്ന തലവടി കൊച്ചുമേനോന്റെ സാമർത്ഥ്യത്താൽ കാര്യങ്ങൾ ഒക്കെ ഒരുവിധം ഭംഗിയായി നടന്നുകൊണ്ടിരുന്നു. കായങ്കുളവുമായി തിരുവിതാംകൂർയുദ്ധത്തിൽ ഏർപ്പെട്ടിരുന്നതിനു് സ്വല്പം മുമ്പുതന്നെ രാമയ്യന്റെ ചാരന്മാർ വടക്കുംകൂർ, തെക്കുംകൂർ എന്നീ രാജ്യങ്ങളിൽ സ്വൈരമായി പ്രവർത്തനം തുടങ്ങി. കൊച്ചീ രാജ്യത്തും സമാന്തരരാജ്യങ്ങളിലും ഉണ്ടായ കുഴപ്പങ്ങളെപ്പറ്റി മുമ്പു വിവരിച്ചിട്ടുണ്ടല്ലോ. രാമയ്യൻ ദളവ വടക്കുംകൂർ, തെക്കുംകൂർ, അമ്പലപ്പുഴ എന്നീ ദേശങ്ങളെ കായംകുളത്തിനു എതിരായി പ്രവർത്തിപ്പിക്കുന്നതിനു പ്രേരിപ്പിച്ചുകൊണ്ടിരുന്നു. എന്നാൽ കൊച്ചുമേനോന്റെ പ്രേരണാശക്തിയാൽ രാജാവു് സ്വകാര്യമായി കായങ്കുളത്തെ സഹായിച്ചു. കൊച്ചീരാജാവിനും കായംകുളം രാജാവിനോടായിരുന്നു അനുകമ്പ. ൯൧൭-ൽ പാലിയത്തു് ഇട്ടിക്കുമരച്ചനും കൊച്ചുമേനോനും ആയി ഒരു കൂടിക്കാഴ്ചയുണ്ടായി. നമ്പ്യാർ ഇട്ടിക്കുമരച്ചനോടുകൂടി ചേന്നമംഗലത്തേക്കു പോകയും അവിടെ രണ്ടു കൊല്ലത്തോളം താമസിക്കയും ചെയ്തു. ൯൧൯-ൽ കൊച്ചീരാജാവു നടത്തിയ പറക്കുംകൂത്തിനു് നമ്പ്യാരും സന്നിഹിതനായിരുന്നു. ആ അവസരത്തിൽ നമ്പ്യാർ മുഖം കാണിപ്പാനായി ചെന്നപ്പോൾ ‘കുഞ്ചൻ എപ്പോഴാണു വന്നതു്’ എന്നു കല്പിച്ചു ചോദിച്ചതിനു് ‘നനയാൻ പാകത്തിനു് ’ എന്നു് നമ്പ്യാർ ഫലിതമായി മറുപടി പറഞ്ഞുവെന്നു് ഒരു ഐതിഹ്യമുണ്ടു്. കൂത്തു നടന്ന ദിവസം രാവിലെ അല്പം മഴയുണ്ടായിരുന്നു എന്നും നമ്പ്യാർക്കു് നനയേണ്ടതായി വന്നു എന്നും ആണു് കേൾവി.
16.15 IV
നമ്പ്യാർ അമ്പലപ്പുഴ താമസിക്കുന്ന കാലത്തും അതിനു മുമ്പും പിമ്പും ഒട്ടും വളരെ സംസ്കൃതകാവ്യങ്ങളും രൂപകങ്ങളും ഒക്കേ രചിച്ചിട്ടുണ്ടല്ലോ. എന്നാൽ അവയെല്ലാം ഇപ്പോഴും സൂര്യപ്രകാശം ഏൽക്കാൻ കഴിവില്ലാതെ ഗ്രന്ഥപ്പുരകളിൽ ശ്വാസം മുട്ടിക്കൊണ്ടു കിടക്കുന്നതേയുള്ളു. അവയുടെ കർത്താവെന്ന നിലയിൽ അദ്ദേഹത്തെ അറിയുന്നവരും ചുരുക്കമാകുന്നു. എന്നിട്ടും ആ സംസ്കൃകവിതകളുടെ കർത്താവു് തുള്ളൽക്കഥാകാരനിൽനിന്നു ഭിന്നനാണെന്നു സ്ഥാപിപ്പാൻ ചിലർ ആശ്രയിക്കുന്ന യുക്തി, രാഘവീയാദികാവ്യങ്ങൾ വളരെ പ്രൗഢങ്ങളായിരിക്കുന്നു എന്നും തുള്ളൽക്കഥകൾ തീരെ ബാലിശങ്ങളായിപ്പോയെന്നുമാണു്. കഷ്ടം, ഇങ്ങനെയുണ്ടോ ഒരു അന്ധത! ഇതൊക്കെ കാണുമ്പോൾ പുനത്തെ അരക്കവിയായി ഗണിച്ചു് അപഹസിച്ച അന്നത്തേ ഗൈർവാണീഭക്തന്മാരോടോ,
‘ഭാഷാകവിനിവഹോഽയം
ദോഷാകരവദ്വിഭാതി ഭൂവനതലേ’
എന്നു ജല്പിച്ച ഉദ്ദണ്ഡശാസ്ത്രികളോടോ പരിഭവിക്കേണ്ട ആവശ്യമൊന്നുമില്ല. പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അക്ഷരംപ്രതി അനുഷ്ഠിച്ചും പൂർവമഹാകവികളെ ഉപജീവിച്ചും എഴുതപ്പെട്ടിരിക്കുന്ന രാഘവീയാദി കാവ്യങ്ങളെവിടെ? സർവതന്ത്രസ്വതന്ത്രയും സാരസ്യസാരസമ്പൂർണ്ണയും സഹൃദയഹൃദയാനന്ദസന്ദായിനിയും ആയ കവിതാനടിയുടെ കേളീരംഗമായി വിലസുന്ന തുള്ളൽക്കഥകൾ എവിടെ?
ചെമ്പകനാട്ടിന്റെ പ്രശസ്തി രണ്ടു വസ്തുക്കളെ ആശ്രയിച്ചാണു് നിലനിൽക്കുന്നതു്. മാധുര്യസാരസർവസ്വമായ ശ്രീവേണുഗോപാലനു നിവേദിക്കപ്പെടുകയാൽ ആയിരിക്കാം—മുധുരോത്തരമായിത്തീർന്നിരിക്കുന്ന പാൽപായസത്തിന്റേയും ലാവണ്യക്കടൽ കടഞ്ഞെടുത്തപോലിരിക്കുന്ന ഭഗവദ്രുപപീയൂഷത്തിന്റെ നിരന്തരസേവയാൽ മധുരിതാന്തഃകരണനായ്തീർന്നിരുന്ന കുഞ്ചൻനമ്പ്യാരുടെ തുള്ളൽപ്പാട്ടുകളുടേയും ഉല്പത്തിസ്ഥാനം അമ്പലപ്പുഴയാണല്ലോ. ഇവയിൽ ഏതിനാണു് മാധുര്യം കൂടുതലെന്നു നിർണ്ണയിപ്പാൻ പ്രയാസമായിരിക്കുന്നു.
തുള്ളല്പാട്ടിന്റെ ആവിർഭാവത്തെപ്പറ്റി പറഞ്ഞുവരുന്ന ഐതിഹ്യം രസാവഹമാണു്. അമ്പലപ്പുഴ ഉത്സവത്തിനു് കൂത്തു് ഒരു പ്രധാന ചടങ്ങാണു്. ഒരിക്കൽ ഉത്സവത്തിൽ മിഴാവു കൊട്ടാൻ ആളില്ലാതെ വന്നു. പതിവുകാരനു് എന്തോ ആശൗചം നേരിട്ടുവത്രേ. ജാതിയിൽ പാണിവാദനായിരുന്നെങ്കിലും മിഴാവു കൊട്ടുന്ന തൊഴിലിൽ ഇതേവരെ അദ്ദേഹം ഏർപ്പെട്ടിരുന്നില്ല. അതുകൊണ്ടു് ചില തെറ്റുകൾ സംഭവിച്ചുപോകയും ചാക്യാർ കഠിനമായി പരിഹസിക്കയും ചെയ്തുവത്രേ. ആ പകവീട്ടാനായി പിറ്റേദിവസം കൂത്തുസമയത്തു് പടിഞ്ഞാറേ കളിത്തട്ടിൽ കയറാതെ താളമേള പുരസ്സരം തുള്ളൽ നടത്തി. ആളുകളെല്ലാം കളിത്തട്ടിൽ കൂടി. നാടകശാലയുടെ കിഴക്കേ അറ്റത്താണു് കൂത്തു നടത്താറുള്ളതു്. അവിടെ കാണികളാരും ഇല്ലാതെ വന്നു. ഇങ്ങനെ എല്ലാദിവസങ്ങളിലും പതിവായി. ചാക്യാർ വിഷമിച്ചു് രാജാവിന്റെ അടുക്കൽ പരാതി പറഞ്ഞു. മേലാൽ അമ്പലപ്പുഴ ക്ഷേത്രത്തിൽ മാത്രം തുള്ളൽ പാടില്ലെന്നു കല്പിക്കയാൽ, കരുമാടി, തകഴി, തലവടി തുടങ്ങിയ മറ്റു സ്ഥലങ്ങളിൽ മാത്രം തുള്ളൽ നടത്തിത്തുടങ്ങി. ഇക്കഥയിൽ എത്രമാത്രം വാസ്തവമുണ്ടെന്നറിയാൻ വിഷമമായിരിക്കുന്നു. ചാക്യാന്മാരുമായുണ്ടായ എന്തോ നീരസം തന്നെയായിരിക്കണം തുള്ളലിന്റെ നിമിത്തകാരണം എന്നു തോന്നുന്നു. ഇന്നും അമ്പലമ്പുഴക്ഷേത്രത്തിൽ തുള്ളൽ നടത്താറില്ലെന്ന സംഗതിയും സ്മരണീയമാണു്. താളപ്രസ്തരത്തിന്റെ കർത്താവായ കുഞ്ചനു് മിഴാവു കൊട്ടാൻ വശമില്ലായിരുന്നു എന്നു വിശ്വസിക്കാനും പ്രയാസമായിരിക്കുന്നു.
തുള്ളലിനുവേണ്ട സാമഗ്രികളെല്ലാം കേരളത്തിൽ മുമ്പുതന്നെ സ്ഥിതിചെയ്തിരുന്നു. ബുദ്ധിമാനായ നമ്പ്യാർ അവയെ എല്ലാം ചേർത്തു് ഒരു പുതിയ പ്രസ്ഥാനം ഏർപ്പെടുത്തി. ഈ വിഷയത്തെപ്പറ്റി പ്രൗഢനിരൂപകനായിരുന്ന പി. കെ. നാരായണപിള്ള അവർകൾ പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
“ദക്ഷൻ ആക്ഷേപിച്ചതുകൊണ്ടു് കോപിഷ്ഠനായ ശിവൻ ജട നിലത്തടിച്ചപ്പോൾ വീരഭദ്രൻ ചാടി വീണതുപോലെ ചാക്യാരാൽ അധിക്ഷിപ്തനായ നമ്പ്യാർ അമ്പലപ്പുഴ എണ്ണക്കളിത്തട്ടിൽ കയറി നിന്നപ്പോൾ തുള്ളലിനു വേണ്ടതായ സകല സാമഗ്രികളും വന്നുകൂടി എന്നു ഭാവിക്കുന്നതു് ഭാഷയുടെ പൂർവചരിത്രത്തെക്കുറിച്ചു് ദയനീയമായ അജ്ഞതയെ പ്രദർശിപ്പിക്കയാകുന്നു.” ഇവിടെ ഒരു സംഗതി പറഞ്ഞുകൊള്ളട്ടെ. നമ്പ്യാരെപ്പറ്റി ഇപ്പോൾ പലേ ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പി. കെ. നാരായണപിള്ള അവർകളുടെ കുഞ്ചൻനമ്പ്യാർ തന്നെയാണു് അവയുടെ കൂട്ടത്തിൽ പ്രാഥമ്യം വഹിക്കുന്നതു്. ആകൃതിയിൽ ചെറുതെങ്കിലും, നമ്പ്യാരുടെ കൃതികളെ സംബന്ധിച്ചുള്ള കൂലങ്കഷമായ ഒരു നിരൂപണം നാം അതിൽ കാണുന്നു. ഫലിതം ആസ്വദിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്ന ശക്തി അന്യാദൃശമായിരുന്നു എന്നു പറയാം. അഗാധസംസ്കൃതപണ്ഡിതനെങ്കിലും, സംസ്കൃതത്തിൽ എഴുതുന്ന കവിതയ്ക്കേ പ്രൗഢി കാണുകയുള്ളു എന്നു ശഠിക്കത്തക്കവണ്ണം അദ്ദേഹത്തിന്റെ മനസ്സു് കല്ലിച്ചുപോയിരുന്നില്ല. നിരന്തരസാഹിത്യപരിശീലനത്താൽ സംസ്കൃതചിത്തനായിത്തീർന്ന ആ പണ്ഡിതശിരോമണിയ്ക്കു് ഏതു രൂപത്തിലുള്ള സാഹിത്യവും ആസ്വദിക്കാൻ കഴിയുമായിരുന്നു. പുറംപോലെ ഹൃദയവും നിർമ്മലമായിരുന്നതുകൊണ്ടു് തന്റെ അഭിപ്രായങ്ങളെ ഖണ്ഡിക്കാൻ ഒരുമ്പെടുന്നവരോടു് ആമരണശത്രുത്വം കൈക്കൊള്ളുന്ന സമ്പ്രദായം അദ്ദേഹത്തിനില്ലായിരുന്നെങ്കിലും, എഴുത്തച്ഛൻ, ചെറുശ്ശേരി, നമ്പ്യാർ ഈ കവികളെപ്പറ്റി അധിക്ഷേപിക്കുന്നതു കേട്ടുംകൊണ്ടു് ക്ഷമിച്ചിരിക്കാൻ പലപ്പോഴും അദ്ദേഹത്തിനു കഴിയാതെ വന്നിട്ടുണ്ടു്. ഈ മൂന്നു കവികളേപ്പറ്റിയും അദ്ദേഹം എഴുതീട്ടുള്ള വിമർശനങ്ങൾ അവരേപ്പറ്റി വല്ലതും അറിയണമെന്നു് ആഗ്രഹമുള്ളവരെല്ലാം വായിച്ചിരിക്കേണ്ടതാണു്. ഈ പണ്ഡിതകേസരി സാഹിത്യവ്യാപാരം നിറുത്തി വക്കീൽപണിയിലും പിന്നീടു് ഹൈക്കോടതിജഡ്ജി ഉദ്യോഗത്തിലും പ്രവേശിച്ചതു് അദ്ദേഹത്തിന്റെ സന്താനങ്ങളുടെ ഭാഗ്യാതിരേകംകൊണ്ടായിരിക്കാം. കൈരളിയെ സംബന്ധിച്ചിടത്തോളം അതു് വലിയ ദൗർഭാഗ്യം ആയിപ്പോയി എന്നു പറയാതിരിപ്പാൻ നിവൃത്തിയില്ല. എന്നാൽ ഒരു സംഗതി തീർച്ചയാണു്. ഒരു നല്ല സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിട്ടുള്ള യശസ്സു മാത്രമേ ശാശ്വതമായി നിലനിൽക്കയുള്ളു.
തുള്ളൽ പ്രസ്ഥാനത്തെപ്പറ്റി ചിന്തിക്കുമ്പോൾ താഴെ പറയുന്ന പ്രശ്നങ്ങൾ നമ്മുടെ മനസ്സിൽ ഉദക്കുന്നു.
തുള്ളൽവൃത്തങ്ങൾ എങ്ങനെ ഉണ്ടായി? അവ നമ്പ്യാരുടെ സൃഷ്ടി തന്നെയോ?
തുള്ളലിൽ കാണുന്ന കവിതാരീതി എങ്ങനെ ഉത്ഭവിച്ചു?
ഈ രീതിക്കു പ്രചാരമുണ്ടാവാൻ കാരണമെന്തു്?
ഈ ചോദ്യങ്ങളിൽ ഓരോന്നിനും നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഓട്ടൻ, ശീതങ്കൻ, പറയൻ എന്നു മൂന്നുമാതിരി തുള്ളലുകൾ ഉണ്ടല്ലോ. അവയെല്ലാമോ ഏതെങ്കിലുമോ നമ്പ്യാർ കണ്ടുപിടിച്ചതാണോ എന്നു നമുക്കു് ആദ്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ദ്രുതഗതിയിലുള്ളതായതിനാൽ ഓട്ടൻ എന്നും, മന്ദഗതിയിലുള്ളതായതിനാൽ ശീതങ്കൻ എന്നും ആദ്യത്തെ രണ്ടിനും പേരു നൽകിയതായിരിക്കാമെന്നു തോന്നുന്നു.
അണിമതി ശകലവുമംബരനദിയും ഫണിമതിഫണഗണമണികളുമണിയും
എന്ന വൃത്തത്തിനു് ഏ. ആർ. തമ്പുരാൻ തരംഗിണി എന്നു പേർ നല്കിയിരിക്കുന്നു. ഈ വൃത്തം എത്ര പുരാതനമാണെന്നു്,
സം/സ്കൃത/മാ/കിന/ചെ/ങ്ങഴി/നീ/രും
ന/റ്റമി/ഴാ/കിന/പി/ച്ചക/മല/രും
എന്നു് ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുള്ള പാട്ടിനോടു് അതിനെ താരതമ്യപ്പെടുത്തുമ്പോൾ വ്യക്തമാകും. ഇതേ വൃത്തം തന്നെ,
‘ആ/യത/ബാ/ഹു ച/തു/ഷ്ടയ/ശോ/ഭിത
രാ/യതി/നി/ർമ്മല/ഭ/സ്മോ/ദ്ധൂ/ളിത’
എന്നിങ്ങനെ നിരണത്തുകവിയും ഉപയോഗിച്ചിട്ടുണ്ടു്. ഇരുപത്തിനാലുവൃത്തത്തിലെ പതിന്നാലും പത്തൊൻപതും വൃത്തങ്ങളും ഇതുതന്നെ.
“വ/ഞ്ചിമ/ഹീ/പതി/വര/കുല/ശേ/ഖര-
ന/ഞ്ചിത/വിമ/ലമ/ഹാ/ഗുണ/സ/ഞ്ചയ-”
“ഗാ/ത്രം/പാ/തിപ/രി/ഗ്രഹ/മാ/ക്കീ
ഗോത്രം/ന/ല്ലൊ/രു/വി/ല്ലുമ/താ/ക്കീ”
എന്നിങ്ങനെ ഈ വൃത്തത്തെ ഓട്ടൻതുള്ളലിൽ പലേ രൂപത്തിൽ നാം കാണുന്നു.
ചമ്പുക്കളിലെ ഗദ്യത്തിൽ കാണുന്ന,
‘ഹര/ഹര/ശിവ/ശിവ/ചി/ത്രം/ചി/ത്രം
നിഷ/ധനൃ/പാ/ന്വയ/മകു/ടീ/ര/ത്നം’
എന്ന വൃത്തവും,
‘വരു/മിഹ/സം/പ്രതി/ദു/ർയോ/ധന/നും
പര/മസ/ഖൻ/മമ/പാ/ർത്ഥൻ/താ/നും’
എന്ന പതിനാലുവൃത്തത്തിലെ ഒന്നാംവൃത്തവും തരംഗിണി തന്നെയെന്നു പറയേണ്ടതില്ലല്ലോ. ചൊല്ലുന്ന രീതിയിലേ ഇവയ്ക്കു വ്യത്യാസമുള്ളു.
ന ര ന ര
‘ചെറിയ/പൎപ്പടം/വലിയ/പൎപ്പടം കുറിയ/ചോറുമ/ക്കറിയു/മത്ഭുതം’
ഇതു് സംസ്കൃതത്തിലെ സുഖാവഹവൃത്തമാണു്. ഇതിനെ മാത്രാവൃത്തമാക്കിയാൽ അന്നനടയാകും.
‘വിവിധമിത്തരം പറഞ്ഞു കേഴുന്നോ-
രരചനെത്തൊഴുതുരയെയ്താൻ സുതൻ’
എന്ന കിളിപ്പാട്ടുവൃത്തത്തോടു താരതമ്യപ്പെടുത്തി നോക്കുക.
എന്ന കേകാവൃത്തത്തിന്റെ രൂപഭേദമാകുന്നു. നമ്പ്യാർ രണ്ടടികളിലും ൨൪ മാത്രകൾ ഘടിപ്പിച്ചിരിക്കുന്നു എന്നു മാത്രമല്ല, ഓരോ പദത്തേയും മദ്ധ്യത്തിൽ വച്ചു മുറിച്ചിട്ടു് ഓരോ ഖണ്ഡത്തിലും ദ്വിതീയാക്ഷരപ്രാസവും വച്ചിരിക്കുന്നു. അതിനാൽ ഏ. ആർ. തമ്പുരാൻ അതിനു് അർദ്ധകേക എന്നു പേർ നൽകിയിരിക്കുന്നു.
‘ഗുണദോ/ഷമറി/യുന്ന/ബുധന്മാ/രിക്കഥ/തന്റെ ഗുണദോഷം വിചാരിപ്പാനൊരുമ്പെട്ടു വസിക്കേണ്ട’.
ഇതു് അമ്പലപ്പുഴ വേലകളിയുടെ താളത്തിനു് ഒപ്പിച്ചു പാടിവരാറുള്ള,
‘ഒരു വേലയ്ക്കിരുവേല തകഴിലേപ്പകൽവേല’
എന്ന പാട്ടിന്റെ വൃത്തംതന്നെയാകുന്നു.
ഇതേ വൃത്തംതന്നെ ശീതങ്കനിലും പറയനിലും ഉപയോഗിച്ചിട്ടുമുണ്ടു്.
‘കുറവില്ലാതൊരു കിള്ളി-
ക്കുറിശ്ശി ശ്രീമഹാദേവൻ’പറയൻ
‘കവിചൊല്ലി ഫലിപ്പിപ്പാ—
നെളുതല്ലെങ്കിലും നമ്മേ’ശീതങ്കൻ
(൫)“പറന്നുചെന്നുടനേകവസ്തു
നിറഞ്ഞ കുണ്ഡിനവിഭൂതികണ്ടു”൧൬ മാത്രകൾ
‘ദമനുടെ സോദരി സഖിമാരോടും
കമലസരസ്സിന്നരികേ നല്ലൊരു’൧൬ മാത്രകൾ
ഈ വൃത്തത്തിനും,
‘തലമുടിതന്നൊടു തോറ്റിട്ടസ്യാ
ജലധരപടലികൾ മുറയിടുമിന്നും’
എന്ന ചമ്പൂവൃത്തത്തിന്നും തമ്മിലുള്ള സാദൃശ്യം കാണുക. വൃത്തമഞ്ജരിയിൽ ഇതിനു് ‘ശിതാഗ്ര’ എന്നു പേർ നല്കിയിരിക്കുന്നു.
ഭടജന/മുടനിള/കിന മദ/മൊടു പടു/തര വര/വുതുട/ങ്ങി നളചരിതം ഇതേ വൃത്തംതന്നെ പല ചമ്പുക്കളിലും കാണ്മാനുണ്ടു്.
പാമ്പിഴയുന്നതുപോലെ മന്ദഗതിയായതിനാൽ അജഗരഗമനാ എന്നു് ഇതിനു പേർ നല്കിയിരിക്കുന്നു. ഇതിൽ പ്രായേണ ലഘുമയമായ ആറു ചതുർമ്മാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരവുമാണു വേണ്ടതു്. ചമ്പുക്കളിലാകട്ടെ,
‘ഉപരചി/തമരായി/ലൊരു കന/കമയതു/കിൽ തടവി/
നിരതിശ/യമധുരി/മനിധാ/നം’
എന്നിങ്ങനെ എട്ടു ചതുർമാത്രഗണങ്ങളും ഒടുവിൽ ഒരു ഗുരുവും കാണുന്നു. നമ്പ്യാർ രണ്ടു ഗണങ്ങളെ കുറച്ചിരിക്കുന്നു.
എന്തിനിത്ര പറഞ്ഞു ദാനവനെന്തു സംഗതിയെന്നു നീ ചിന്തിയാത്തവനല്ല നിങ്ങടെ ബന്ധു ഞാനസുരൻ മയൻ’
ഇതു് ഇരുപത്തിനാലുവൃത്തത്തിലേ,
‘മിത്രബാന്ധവലോകരൊക്കയുമത്ര പോന്നു വരുംവിധൗ’
എന്ന സംസ്കൃതമല്ലികാവൃത്തം തന്നെ. ഇതു ചമ്പുക്കളിലും കാണുന്നുണ്ടു്.
ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ എല്ലാ വൃത്തങ്ങളും പൂർവകവികൾക്കു പരിചിതങ്ങളായിരുന്നു എന്നു കാണാം.
ഇനി നമുക്കു തുള്ളലിലെ രീതിയെ സംബന്ധിച്ചാണു ചിന്തിപ്പാനുള്ളതു്. കേരളീയജനതയുടെ ഉപയോഗത്തിനായി രചിക്കപ്പെട്ടിരുന്ന കവിതകൾ വടക്കൻപാട്ടുകൾ മുതലായവയാണു്; എന്നാൽ അവ അഭ്യസ്തവിദ്യന്മാർക്കു് പൊതുവേ രുചിക്കുന്നവയല്ലായിരുന്നു. എഴുത്തച്ഛനാണു് ജനങ്ങളിൽ വിപുലമായ ജ്ഞാനതൃഷ്ണ അങ്കുരിപ്പിച്ചതു്. എന്നാൽ രാമായണാദികൃതികൾ എല്ലാവർക്കും ഒരുപോലെ വായിച്ചുരസിക്കുവാൻ കഴിയുന്നവയല്ലായിരുന്നു. വായനക്കാലങ്ങളിൽ അർത്ഥം പറയുന്ന ഒരു കൂട്ടരുടെ സഹായം അപേക്ഷിതമായ്‍ത്തീർന്നു. വായന ഒരു വഴിക്കു്; അർത്ഥം വേറൊരു വഴിക്കു്. ഇങ്ങനെ ആയിരുന്നു അർത്ഥംപറച്ചിൽകാരുടെ രീതി. ഏതായിരുന്നാലും ശ്രോതാക്കളിൽ ഭക്തിരസം ജനിപ്പിക്കുന്നതിനു് അവർ ശ്രമിക്കാതിരുന്നിട്ടില്ല. എഴുത്തച്ഛന്റെ കാലശേഷം പല ക്ഷുദ്രകവികളും പൗരാണികഥകളെ കിളിപ്പാട്ടായും ഊഞ്ഞാൽപ്പാട്ടുകളായും തിരുവാതിരപ്പാട്ടുകളായും കുറത്തിപ്പാട്ടുകളായും രചിച്ചു് സാധാരണക്കാരുടെ പുരാണകഥാശ്രവണവിഷയകമായ തൃഷ്ണയെ പൂരിപ്പിച്ചുകൊണ്ടിരുന്നു. ഇന്നും ഇത്തരം കൃതികളുടെ എത്ര എത്ര പ്രതികളാണു് പ്രതിവർഷം വിറ്റുവരുന്നതെന്നോർക്കുമ്പോൾ, ആ ചെറുകവികൾക്കും കേരളീയസംസ്കാരത്തിന്റെ ജനയിതാക്കളുടെ കൂട്ടത്തിൽ ഒരു സ്ഥാനമുണ്ടെന്നു കാണാവുന്നതാണു്.
പൗരാണികകഥകളെ പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്ക വിധത്തിൽ ഫലിതരസപൂർണ്ണമായവിധത്തിൽ ആദ്യമായി വ്യാഖ്യാനിച്ചുകൊടുത്തവർ ചമ്പൂകാരന്മാരാണു്. എന്നാൽ ചാക്യാർകൂത്തിനും പാഠകത്തിനും ക്ഷേത്രവളപ്പിനു വെളിയിൽ പോവാൻ അനുവാദമില്ലാതിരുന്നതുകൊണ്ടു് അവ പൊതുജനങ്ങൾക്കു പൊതുവേ പ്രയോജനപ്പെട്ടില്ല. പക്ഷെ ഒരു സംഗതിയിൽ ചമ്പൂകാരന്മാർ വലിയ സഹായമാണു് ചെയ്തതു്. പ്രാചീനസങ്കേതങ്ങളെയും കൃത്രിമ നിയമങ്ങളെയും ഗണ്യമാക്കാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു് അവരാണു് ആദ്യമായി തുനിഞ്ഞതെന്നു് നിസ്സംശയം പറയാം. സംസ്കൃതവൃത്തങ്ങളിൽ രചിക്കപ്പെട്ടിരുന്ന ശ്ലോകങ്ങളേയും സംസ്കൃതഗദ്യത്തെത്തന്നെയും സംബന്ധിച്ചിടത്തോളം ചമ്പൂകാരന്മാരും പൂർവകവിസങ്കേതങ്ങളേയും നിയമങ്ങളേയും അനുകരിക്കാതിരുന്നില്ല. എന്നാൽ ഭാഷാഗദ്യത്തിന്റെ സ്ഥിതി അങ്ങനെയല്ല. കഴിയുന്നിടത്തോളം ചുറ്റുമുള്ള സംഗതികളുടെ ഒരു ഛായകൂടി അവയിൽ പതിഞ്ഞുകാണുന്നുണ്ടു്.
ആട്ടക്കഥകൾ ദൃശ്യകാവ്യങ്ങളായതിനാൽ അവ ജനങ്ങളെ വിനോദിപ്പിച്ചു കർത്തവ്യകുതുകികളാക്കാൻ പര്യാപ്തം തന്നെ. പക്ഷേ അവയിൽ സാഹിത്യാംശം സാധാരണ ജനതയെ സംബന്ധിച്ചിടത്തോളം ദുർഗ്രഹമായിരിക്കുന്നു എന്നു മാത്രമല്ല അവയിലെല്ലാം പ്രാചീനകവികളുടെ കൃത്രിമസങ്കേതങ്ങളെ വള്ളിപുള്ളിവിസർഗ്ഗം വിടാതെ അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു.
ഈ ന്യൂനതകളെ പരിഹരിച്ചു് പണ്ഡിതന്മാർക്കും പാമരന്മാർക്കും ഒരുപോലെ രസിക്കത്തക്കവണ്ണവും എന്നാൽ സാഹിത്യധർമ്മത്തെ വ്യഭിചരിപ്പിക്കാതെയും ഒരു നവീനപ്രസ്ഥാനം തുടങ്ങുന്നതിനാണു് നമ്പ്യാർ ശ്രമിച്ചതു്. കേവലം വിനോദത്തിനു മാത്രമേ വക ഉള്ളുവെന്നു വന്നാൽ വിദ്വാന്മാർക്കു രസിക്കയില്ല; വെറും വിജ്ഞാനമയമായിരുന്നാലോ? ജനസാമാന്യത്തിനു് വേഗം ചെടിയ്ക്കുയും ചെയ്യും. അതുകൊണ്ടു് വിനോദത്തെ വിജ്ഞാനത്തോടു കൂട്ടിയിണക്കി,
‘പടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരു’ മാറു് ചാരുകേരളഭാഷതന്നെ ഉപയോഗിച്ചു് ഒരു സാഹിത്യസരണി ഉദ്ഘാടനംചെയ്‍വാൻ ധൈര്യമുണ്ടായ നമ്പ്യാരെ എത്രതന്നെ പ്രശംസിച്ചാലും മതിയാവുകയില്ല. അതിനുള്ള സാമഗ്രികൾ എല്ലാം അടുത്തുതന്നെയുണ്ടായിരുന്നു താനും. അവയെ എല്ലാം കൂട്ടിച്ചേർത്തു് നമ്പ്യാർ തന്റെ മനോധർമ്മമാകുന്ന മൂശയിൽ വച്ചു വാർത്തെടുത്തതാണു് തുള്ളൽപ്രസ്ഥാനം. ഈ വിഷയത്തെപ്പറ്റി മി: പീ. കേ. നാരായണപിള്ള പറഞ്ഞിട്ടുള്ള അഭിപ്രായങ്ങളെ ഇവിടെ ഉദ്ധരിക്കാം. “സംസ്കൃത കവികളുടെ അനുകരണം ദുസ്സഹമായി വന്നുതുടങ്ങിയപ്പോൾ, വേറെ മാർഗ്ഗത്തിൽ പ്രവർത്തിക്കാം എന്നു വിചാരിച്ചിരുന്നാൽ കിളിപ്പാട്ടുകൾ എന്നും കഥകളിപ്പാട്ടുകൾ എന്നും രണ്ടു കവിതാദ്വാരങ്ങൾ അല്ലാതെ തുറന്നിട്ടുണ്ടായിരുന്നില്ല. ഈ രണ്ടു രീതിക്കും ഉള്ള വൈകല്യങ്ങൾ അവയിലേയ്ക്കു നമ്പ്യാരെ ആകർഷിക്കാതിരുന്നതായിരിക്കണം. മഹാനായ എഴുത്തച്ഛന്റെ കിളിപ്പാട്ടിനു വിഷയീകരിച്ച ദിവ്യങ്ങളും പരിശുദ്ധങ്ങളും ആയ വിഷയങ്ങളും അദ്ദേഹത്തിന്റെ സരളബന്ധങ്ങളായ വാക്യങ്ങളും പാകവും കാണുന്ന ഒരു കവിക്കു് ആ പന്ഥാവിൽ പ്രവേശിച്ചു് സ്വാതന്ത്ര്യം കാണിക്കാമെന്നോ എഴുത്തച്ഛനു തുല്യനായിക്കൊള്ളാമെന്നോ ഒരു ദുർമ്മോഹവും ജനിക്കയില്ല. കാവ്യരചന കഴിഞ്ഞു് നമ്പ്യാർതന്നെ ചാണക്യസൂത്രം നളചരിതം ഇവ കിളിപ്പാട്ടായി എഴുതിയിട്ടു് അതൃപ്തനെന്നപോലെ ആ രീതിയിൽനിന്നു വിരമിച്ചതായി തോന്നുന്നു. പഞ്ചതന്ത്രം എഴുതാൻ ഇടയായതു് വല്ല പ്രേരണയാലും ആയിരിക്കും. കൃഷ്ണഗാഥാകർത്താവിന്റെ വൃത്തത്തിൽ കവിത എഴുതാം എന്നു വിചാരിച്ചു് നമ്പ്യാർ കുമാരപുരേശ്വരീസ്തോത്രവും ശീലാവതിയും കുറേ എഴുതിയതായി കാണുന്നു. എന്നാൽ ചെറുശ്ശേരിയുടെ ഇഴഞ്ഞ മട്ടു് ചൊടിപ്പു കൂടുന്ന നമ്പ്യാർക്കു് വളരെ പിടിച്ചിരിക്കാൻ ഇടയില്ല. ഇരുപത്തിനാലുവൃത്തം മുതലായവയുടെ മുഖ്യവൈഷമ്യം ഓരോ ശ്ലോകത്തിലും ഓരോ ആശയം ഉണ്ടായിരിക്കേണ്ടതാകയാൽ ക്രമപ്രവൃദ്ധമായും നിരന്തരമായും ഒരു കാര്യത്തെ പ്രതിപാദിക്കുവാൻ ആ രീതിയിൽ ഉള്ള നിർവാഹശൂന്യതയാകുന്നു. ഇരുപത്തിനാലുവൃത്തം മുതലായവ അനേക മണികൾ ചേർത്തിട്ടുള്ള മാലപോലെയാണു്. ജപിക്കുമ്പോൾ ഓരോ മണിയിലും എണ്ണേണ്ട ആവശ്യമുള്ളതുപോലെ ഓരോ ശ്ലോകത്തിലും നാം നില്ക്കേണ്ടതായി വരുന്നു. വെള്ളം ഒഴിക്കുമ്പോഴുള്ള ധാരപോലെ കവിതയ്ക്കു് അതിൽ അസാധ്യമാകുന്നു. പിന്നെയും കിളിപ്പാട്ടു മുതലായ മുൻ പറഞ്ഞ കവിതകൾക്കുള്ള ഒരു കുറവു് അതിൽ നാടകാദികളെപ്പോലെ പ്രത്യക്ഷമായും പ്രബലമായും കണ്ടു രസിക്കത്തക്കവിധത്തിൽ രസപുഷ്ടി വരുത്തുവാൻ പാടില്ല എന്നുള്ളതാണു്. ആട്ടക്കഥ കണ്ടുരസിക്കുവാൻ ആട്ടക്കാരനും കാണാൻ ചെല്ലുന്നവനും അഭ്യാസം വേണ്ടതാകുന്നു. പോരെങ്കിൽ ആട്ടക്കഥകളുടെ വിഷമങ്ങൾ സ്വർഗ്ഗലോകത്തും, പാതാളത്തിലും, ഹസ്തിനപുരത്തും, ദ്വാരകയിലും സംഭവിച്ചതായി കവികൾ ഭാവിക്കുന്നതിനു പുറമേ ചുറ്റും നടക്കുന്ന സംഗതികളുടെ ഒരു ഛായ കൂടി സ്വകൃതികളിൽ പതിക്കുമ്പോൾ ആട്ടക്കഥാകർത്താക്കൾ സമ്മതിക്കുന്നുമില്ല. നീരസങ്ങളായ സങ്കേതങ്ങളും ആട്ടക്കഥാകവികൾ അനുഷ്ഠിക്കേണ്ടതായിട്ടുണ്ടു്. സംസ്കൃതകാവ്യങ്ങൾ പഠിച്ചു് ആട്ടക്കഥാകവികളുടെ ബുദ്ധി കല്ലിച്ചുപോയതുകൊണ്ടായിരിക്കാം മലയാളപദങ്ങൾ ഉപയോഗിക്കുന്നതിൽ അവർ വിരസന്മാരായി കാണപ്പെടുന്നതു്. ചാക്യാർകുത്തു് പൊതുജനങ്ങളാൽ ഗ്രാഹ്യവും പ്രത്യക്ഷരസമുള്ളതുമാകുന്നു. എന്നാൽ പറഞ്ഞു തീരുന്നതോടുകൂടി അതു നശിച്ചുപോകുന്നതും ശ്രവണേന്ദ്രിയവിഷയമായ സംഗീതരസം അതിനു ലേശവും ഇല്ലാത്തതും ആണെന്നുള്ള രണ്ടു മുഖ്യ ആക്ഷേപങ്ങൾ ഇതിലും കാണ്മാനുണ്ടു്. ആകയാൽ കിളിപ്പാട്ടുകളിലെപ്പോലെ നല്ല വൃത്തനിയമത്തെ അനുസരിച്ചു് സംഗീതരസം കൊടുക്കുന്നതും ആട്ടത്തിലെപ്പോലെ സാമാന്യമായി അഭിനയമുള്ളതുമായ ഒരു കൂത്തു കണ്ടുപിടിച്ചാൽ അതു് ഒരു പുതിയ സാഹിത്യമാർഗ്ഗമായിരിക്കുമെന്നുള്ള ബുദ്ധി നമ്പ്യാർക്കു് ഉണ്ടായിരുന്നിരിക്കണം. വാസ്തവത്തിൽ തുള്ളൽക്കഥകൾ വൃത്തനിയമത്തോടുകൂടി അഭിനയിക്കപ്പെടുന്ന ചാക്യാർകൂത്തുകളാകുന്നു.”
‘ഭടജനങ്ങടെ നടുവിലുള്ളൊരു
പടയണിക്കിഹ ചേരുവാൻ
വടിവിയെന്നൊരു ചാരുകേരള-
ഭാഷതന്നെ ചിതം വരൂ’
എന്നു പറഞ്ഞിട്ടുള്ളതിൽനിന്നു് നമ്പ്യാരുടെ ഉദ്ദേശ്യം വ്യക്തമാകുന്നുണ്ടു്. വേലകളി യുദ്ധച്ചടങ്ങുകളെ അനുകരിച്ചുള്ള ഒരു വിനോദമാണു് ‘തീത്തീത്തകത്തെയ് തെയ് തോ’; ‘വെളുത്തേരിൽ പട കേറി, തുണി കീറി മുണ്ടു കീറി’ ഇത്യാദി താളമൊപ്പിച്ചുള്ള വൃത്തങ്ങൾ നമ്പ്യാർ സ്വീകരിച്ചു. വേലകളിക്കാരുടെ ഉടുത്തുകെട്ടും മറ്റും വേഷവിധാനത്തിൽ നമ്പ്യാർ അനുകരിച്ചിട്ടില്ലയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. പടയണിക്കു് അശ്ലീലങ്ങളായ പാട്ടുകളാണു് സാധാരണ പാടാറുള്ളതെങ്കിലും, നാട്ടിലെ പ്രധാന സംഭവങ്ങളേയും രാഷ്ട്രീയകാര്യങ്ങളേയും അധികരിച്ചു് പാട്ടുകൾ നിർമ്മിച്ചു പാടുന്ന പതിവു് ചേർത്തലപ്പൂരത്തിനും മറ്റും സാധാരണമായിരുന്നു. പല്ലവി മാത്രം ‘തെറി’ ആയിരിക്കുമെന്നേയുള്ളു. അശ്ലീലത കലർത്താതെ നാട്ടുകാര്യങ്ങളെ വിമർശിക്കുന്ന സമ്പ്രദായം ചമ്പുകളിൽനിന്നും പടയണികളിൽനിന്നും നമ്പ്യാർ പകർത്തിയതായിരിക്കണം.
തുള്ളലിനു് ഇത്രമാത്രം പ്രചാരം വരാനുള്ള പ്രധാന കാരണം അതിൽ ആപാദചൂഡം വ്യാപിച്ചിരിക്കുന്ന ഫലിതം ആകുന്നു. രണ്ടാമതായി ചുറ്റുപാടും നടക്കുന്ന സംഗതികൾ അതിൽ നിഴലിച്ചുകാണുന്നതുകൊണ്ടു് പൊതുജനങ്ങൾക്കു് അതു സുഗ്രഹമായിരിക്കുന്നു. മൂന്നാമതായി നമ്പ്യാരുടെ വിപുലമായ ലോകാനുകമ്പ തുള്ളലിന്റെ ഓരോ വരികളിലും കാണുന്നുണ്ടു്. ‘കുറവും കുറ്റവും നോക്കി പറവാനങ്ങൊരുകൂട്ടം തുറിക്കണ്ണു മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു’–എന്നിങ്ങനെ അദ്ദേഹം തന്നെ ‘കുറ്റമ്പറവാൻ കുറ്റികണക്കേ’ വസിക്കുന്നവരെ കഠിനമായി പരിഹസിച്ചിട്ടുള്ളതാനാൽ അദ്ദേഹത്തിന്റെ പരിഹാസം കേവലം ഛിദ്രാന്വേഷണബുദ്ധിയിൽ നിന്നു് ജനിച്ചിട്ടുള്ളതല്ലെന്നുകാണാം. എല്ലാവരും അവരവരുടെ കർത്തവ്യങ്ങളിൽ കുതുകികളായിരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർബന്ധം. അവയിൽ അനാസ്ഥ കാണിച്ചാൽ അദ്ദേഹം പരിഹസിക്കാതെ വിടുകയില്ല. എന്നാൽ ആ പരിഹാസം മനുഷ്യവിദ്വേഷത്തിൽ നിന്നു ജനിച്ചതേ അല്ല; വിശാലമായ അനുകമ്പയുടെ പരിപക്വഫലമാകുന്നു.
അമ്പലപ്പുഴെ വച്ചു് നമ്പ്യാർ രചിച്ചിട്ടുള്ള കൃതികൾ രാഘവീയം, അംബരനദീശ്വരസ്തോത്രം, ഭാഗവതചമ്പു, ഗീതാരാമം, ലീലാവതീവീഥി എന്നീ സംസ്കൃതകൃതികളും ശ്രീകൃഷ്ണചരിതം മണിപ്രവാളവും, ചാണക്യസൂത്രം, പഞ്ചതന്ത്രം, നളചരിതം എന്നീ കിളിപ്പാട്ടുകളും ഭാഗവതം ഇരുപത്തിനാലുവൃത്തവും, കല്യാണസൗഗന്ധികം, കിരാതം, രുഗ്മിണീസ്വയംവരം, ഘോഷയാത്ര, സ്യമന്തകം, ലങ്കാമർദ്ദനം, സത്യാസ്വയംവരം, ത്രിപുരദഹനം, പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, നാളായണീചരിതം, ഗണപതിപ്രാതൽ ഇവ ആകുന്നു. വസ്തുനിർദ്ദേശത്തോടുകൂടി സമാരംഭിക്കപ്പെടുന്ന കഥകളിൽ ചിലതും അമ്പലപ്പുഴവച്ചുതന്നെ രചിച്ചതായ്‍വരാം. ബാല്യുത്ഭവം, അഹല്യാമോക്ഷം, ഹിഡിംബവധം, രാമാനുകരണം, നളചരിതം, പാത്രചരിതം, ഐരാവതപൂജ, കാർത്തവീര്യവിജയം, പ്രഹ്ലാദചരിതം, സുന്ദോപസുന്ദോഹാഖ്യാനം, രാവണോത്ഭവം ഇവയെ ആ കൂട്ടത്തിൽ മി: പീ. കേ. ഉൾപ്പെടുത്തിയിരിക്കുന്നു.
രാഘവീയം അമ്പലപ്പുഴെ വച്ചു് എഴുതപ്പെട്ടിട്ടുള്ളതാണെന്നുള്ളതിനു്,
‘സാരസ്യൈകസമാശ്രയോഽബുജധുനീ ലീലാരതസ്സന്തതം
രാജീവേക്ഷണരാജഹംസപൃഥുകോ യന്മാനസേ ഖേലതി
തസ്മാഭാശ്രിതനന്ദനാൽ സുമനസാം സംസേവിതാൽ സഞ്ചയൈഃ
കോവാ കല്പതരോരിവാത്ര ഭവതോ ലോകാനവാപ്തേപ്സിതഃ’
എന്ന ശ്ലോകത്തിൽ നിന്നു തെളിയുന്നു.
അംബരനദീശ്വരസ്തോത്രത്തിന്റെ അവസാനത്തിൽ,
‘ഭൂതേഷ്ഠ സർവേഷ്വപി നിർവിശേഷം
ഭൂയസ്തരാമാഹിതകാരുണീകം
ഭൂദേവതാമംബരവാഹിനീശം
ശ്രീദേവനാരായണമാശ്രയാമഃ.’
എന്നും, ഭാഗവതചമ്പുവിന്റെ പ്രാരംഭത്തിൽ,
‘ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹഃ
ശ്രീകൃഷ്ണസ്യ കഥാം കഥാപയതി യം ചമ്പൂ പ്രബന്ധാത്മികാം
രാമോ നാമ സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ’
എന്നും, ഗീതരാമത്തിന്റെ ഉപോദ്ഘാതത്തിൽ,
‘ശ്രീമദ്ബോധായനേന സ്വയമുപരചിതം ചാരുരാമായണം യ-
ച് ഛ്രുത്വാ ഗുഢം തദേതന്മഹിതജനമഹാമംഗലേ രംഗദേശേ
രാമഃ ശ്രീദേവനാരായണധരണിപതേരാജ്ഞയാ പാണിവാദോ
ഗേയം ലീലാനുകൂലം കലയതി കൃപയാ സൂരയഃ പൂരയന്തു’
എന്നും, ലീലാവതീവീഥിയിൽ,
‘നിത്യം സന്നിദധദംബരധുനീനാഥപരിചരണപരായണസ്യ മഹാരാജ
ദേവനാരായണസ്യ പാദപത്മോപജീവിനാ’
എന്നും പറഞ്ഞുകാണുന്നതിൽ നിന്നു് ഇവയെല്ലാം അമ്പലപ്പുഴെ താമസിക്കുന്ന കാലത്തു് വിരചിതമാണെന്നു സ്പഷ്ടം. ശ്രീകൃഷ്ണചരിതത്തിന്റെ ചില താളിയോലപ്പകർപ്പുകളിൽ,
‘രാമേണ പാണിവാദേന രചിതേ മിശ്രസംസ്കൃതേ
ശ്രീകൃഷ്ണചരിതേ കാവ്യേ മുതൽസർഗ്ഗഃ സമാപിതഃ’
എന്നും, പഞ്ചതന്ത്രത്തിന്റെ അവസാനത്തിൽ,
‘ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു നഃ’
എന്നും കാണ്മാനുണ്ടു്. തുള്ളലുകളിൽ, കിരാതം
‘ഗുരുനാഥൻ മമ ഗുണഗണമേറിയ ധരണിസുരോത്തമനരുളുകമൂലം’
അമ്പലപ്പുഴെ വച്ചു് എഴുതിയതാണെന്നുള്ളതിനു് അതിൽത്തന്നെ,
‘നരപതി കുലപതി ധരണീസുരപതി
നിരവധി ഗുണഗണനിധിപതിസദൃശൻ
പെരുകിന ചെമ്പകനാടാകുന്നൊരു
സുരവരനാട്ടിനനാഹരരത്ന’
മായ ദേവനാരായണനെ പ്രശംസിച്ചിരിക്കുന്നതുകൊണ്ടു മനസ്സിലാക്കാം.
രുഗ്മിണീസ്വയംവരം അമ്പലപ്പുഴെ കൃഷ്ണനെ സ്തുതിച്ചുകൊണ്ടാണാരംഭിക്കുന്നതു്. എന്നാൽ അതിൽ ‘ഇന്ദുകാനനസ്ഥലേ വിളങ്ങിന’ അംബികയേയും, കുടമാളൂർ വേട്ടയ്ക്കൊരു മകനേയും കൂടി വന്ദിച്ചിട്ടുള്ളതിനാൽ, കവി തിരുവനന്തപുരത്തു താമസമാക്കുന്നതിനുമുമ്പു് രചിച്ചതായിരിക്കാം ഇക്കൃതി എന്നു മാത്രമേ ഊഹിപ്പാൻ തരമുള്ളു. ഘോഷയാത്രയെപ്പറ്റി സംശയിപ്പാനേ ഇല്ല. അതിൽ ‘ധരണിസുരപ്രഭു ചെമ്പകനാടാമരവിന്ദാകരദിനകരനരച’നെ പ്രശംസിച്ചിട്ടുണ്ടല്ലോ. കാർത്തവീർയ്യാർജ്ജുനവിജയം വസ്തുനിർദ്ദേശത്തോടുകൂടി ആരംഭിച്ചിരിക്കുന്നതിനാൽ അതിനെപ്പറ്റി ഒന്നും ഖണ്ഡിതമായി പറയാൻ സാധിക്കാതെ ഇരിക്കുന്നു. സ്യമന്തകത്തിൽ,
‘ചെമ്പകശ്ശേരിനാട്ടിലിമ്പമായ്‍വാണരുളും
തമ്പുരാനെന്റെ ദേവനാരായണഭൂപാലൻ
കെല്പോരു കരുണയാലെപ്പേരും കനിഞ്ഞെന്നെ’
എന്നു കാണുന്നതുനിമിത്തം അതിനെപ്പറ്റിയും സന്ദേഹത്തിനു വഴിയില്ല. എന്നാൽ നളചരിതത്തിൽ ‘കിള്ളിക്കുറിശ്ശിയിലമരും ഗംഗാധരനെ’ മാത്രം വാഴ്ത്തിയിരിക്കുന്നതുകൊണ്ടും, മറ്റു് ആന്തരമായ തെളിവുകൾ ഒന്നും കാണാത്തതുകൊണ്ടും അതിന്റെ നിർമ്മിതികാലം ഖണ്ഡിതമായി നിർണ്ണയിക്കാൻ പ്രയാസമായിരിക്കുന്നു. ഒരുപക്ഷേ, കിള്ളിക്കുറിശ്ശിയിൽ വച്ചുതന്നെ രചിക്കപ്പെട്ടതാണെന്നു വരാം. ലങ്കാമർദ്ദനത്തിൽ ഗുരുവായൂരപ്പനെയും, ‘സുരതോയാഞ്ചിതപുരവര’ (അമ്പലപ്പുഴകൃഷ്ണൻ) നെയും, ഹരിപ്പാട്ടു സുബ്രഹ്മണ്യനേയും വന്ദിച്ചുകാണുന്നു. അമ്പലപ്പുഴെ വച്ചു് നിർമ്മിച്ചതായിരിക്കാനാണു് അധികം സാംഗത്യം. അഹല്യാമോക്ഷത്തിലും, ബാണയുദ്ധത്തിലും, പാത്രചരിതത്തിലും പ്രാരംഭത്തിൽ വസ്തുനിർദ്ദേശം മാത്രമേയുള്ളു. സന്താനഗോപാലത്തിൽ ‘കിള്ളിക്കുറിശ്ശിയമർന്ന ദേവനെ’ മാത്രമേ വന്ദിച്ചുകാണുന്നുള്ളുവെങ്കിലും അതു് അമ്പലപ്പുഴെ വച്ചു് നിർമ്മിക്കപ്പെട്ടതുതന്നെ ആയിരിക്കണമെന്നു തോന്നുന്നു. സീതാസ്വയംവരം അഹല്യാമോക്ഷത്തിനു ശേഷമെഴുതിയതാണെന്നു മാത്രം അറിയാൻ മാർഗ്ഗമുണ്ടു്. അതും വസ്തുനിർദ്ദേശപൂർവമാണു് ആരംഭിച്ചിരിക്കുന്നതു്. ലീലാവതീചരിതവും, രാവണോത്ഭവവും, ബാലിവിജയവും തഥൈവ, സത്യാസ്വയംവരം അമ്പലപ്പുഴെ വച്ചു് രചിക്കപ്പെട്ടതുതന്നെ എന്നു് അതിൽ മാത്തൂർ ഭഗവതി, അമ്പലപ്പുഴെ കൃഷ്ണൻ, കള്ളർകോട്ടു ശിവൻ മുതലായി അവിടെ ഉള്ള ദേവന്മാരെ മാത്രം വന്ദിച്ചിരിക്കുന്നതുകൊണ്ടു് ഊഹിപ്പാൻ വഴിയുണ്ടു്. ചന്ദ്രാംഗതചരിതത്തിന്റേയും ഹിഡിംബവധത്തിന്റേയും കാലം നിർണ്ണയിപ്പാൻ ഒരു മാർഗ്ഗവും കാണുന്നില്ല. കല്യാണസൗഗന്ധികം നമ്പ്യാരുടെ ആദ്യത്തെ കൃതിയാണെന്നാണല്ലോ പറഞ്ഞുവരുന്നതു്. അതുകൊണ്ടു് അതു് എവിടെവച്ചു രചിക്കപ്പെട്ടുവെന്നുള്ള പ്രശ്നമേ ഉദിക്കുന്നില്ല. പോരെങ്കിൽ ചെമ്പകനാട്ടിന്നലങ്കാരഭൂതനായ ദേവനാരായണസ്വാമിയെ അതിൽ വാഴ്ത്തീട്ടുമുണ്ടല്ലോ. ബാല്യുത്ഭവത്തിൽ കവി യാതൊരു സ്തുതിയും കൂടാതെ നേരെ കഥയിൽ പ്രവേശിച്ചിരിക്കുന്നു. ത്രിപുരദഹനവും, പുളിന്ദീമോക്ഷവും, ഗണപതിപ്രാതലും ചെമ്പകനാട്ടിൽ വച്ചു് നിർമ്മിക്കപ്പെട്ടവയാണെന്നു്,
‘ചെമ്പകശ്ശേരിനാടുവാണീടുമെന്നുടെ തമ്പുരാനെ’ ത്രിപുരദഹനത്തിലും, അമ്പലപ്പുഴതാലൂക്കിലുള്ള ദേവന്മാരെ മാത്രം പുളിന്ദീമോക്ഷത്തിലും,
‘ചെമ്പകനാട്ടിന്നലങ്കാരരത്നമാം
ചെമ്പകപ്പൂവൊത്ത തമ്പുരാ’നെ
ഗണപതിപ്രാതലിലും വാഴ്ത്തിയിരിക്കുന്നതിൽനിന്നൂഹിക്കാം.
ഇനി നമുക്കു് ഈ തുള്ളൽപ്പാട്ടുകളുടെ നിർമ്മാണകാലം ഏതായിരുന്നു എന്നാണു് കണ്ടുപിടിക്കേണ്ടതു്. ൯൧൦-നും ൯൨൩-നും മധ്യേ ആയിരിക്കണം എന്നു് മി: പി. കേ. ഊഹിക്കുന്നു. ‘൯൨൩’ ചെമ്പകശ്ശേരിയെ അമ്പലപ്പുഴയോടു ചേർത്തകാലമായിട്ടാണു് അദ്ദേഹം പറഞ്ഞിരിക്കുന്നതു്. എന്നാൽ അമ്പലപ്പുഴ തിരുവിതാംകൂറിനോടു ചേർക്കപ്പെട്ടതു് ൯൨൯-ൽ ആയിരുന്നു എന്നുള്ളതിനു് അപ്രതിഷേധ്യമായ രേഖകൾ ഉണ്ടു്. കൊച്ചിയിലെ ഒരു ഗ്രന്ഥവരിയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“പെരുമ്പടപ്പിൽസ്വരൂപത്തിങ്കലെ പുരുഷാരം ൯൨൯-ാമതു ധനുമാസം ൧൨-ാം തീയതി കൊടമാളൂരുമഠത്തിലും അമ്പലപ്പുഴമഠത്തിലും കടന്നിരുന്നു. പുറക്കാട്ടു് ആനന്ദേശ്വരത്തുവച്ചു് കടലറ്റം കായലറ്റം വാടയും കുറ്റിയും തീർത്തു പാർത്തതിന്റെ ശേഷം ൧൮-ാം തീയതി ശനിയാഴ്ച ഉഷസ്സിന്നു തൃപ്പാപ്പിസ്വരൂപത്തിങ്കലെ പുരുഷാരം വന്നു് വെടിയും പടയും ഉണ്ടായി. അപ്പുറത്തും ഇപ്പുറത്തും ഏറിയ ആൾഅപായവും വന്നു. പെരുമ്പടപ്പിൽസ്സ്വരൂപത്തിങ്കലെ പുരുഷാരം വടക്കോട്ടു് ഒഴികയും ചെയ്തു. അതിന്റെ ശേഷമായിട്ടു് അമ്പലപ്പുഴെ മഠത്തിലോളം പട കയറി മഠത്തിൽവച്ചു് പാലിയത്തു് കോമിഅച്ചനേയും കോടാശ്ശേരി അഞ്ചാംകയ്മളേയും പനമുക്കത്തു മൂന്നാംകയ്മളേയും ചങ്ങരങ്കോത മൂത്തകയ്മളേയും ഇട്ടിക്കേളമേനോനേയും തോട്ടാശ്ശേരി തലച്ചെന്നവരുടെ അനന്തിരവൻ ചീരാമൻ ഉണ്ണിയേയും പിടിച്ചു ബദ്ധപ്പെടുത്തുകയും ചെയ്തു. ചെമ്പകശ്ശേരി വലിയതമ്പുരാനെ അവിടുന്നു് ഒഴിച്ചു് കൊടമാളൂരു് ആക്കുകയും ചെയ്തു. അതിൽ ഇട്ടിക്കേളമേനോനേയും ചീരാമനുണ്ണിയേയും അപായം വരുത്തി. ശേഷം നാലുപേരേയും ദ്രവ്യം വാങ്ങിക്കൊണ്ടു് അയയ്ക്കുകയും ചെയ്തു.”
അതുകൊണ്ടു് ൯൧൦-നും ൯൩൦-നും മദ്ധ്യേ ആയിരിക്കണം എന്നു് ആ അഭിപ്രായത്തെ തിരുത്തി വായിക്കേണ്ടിവരുന്നു. ൯൧൮-ാമാണ്ടത്തെ അല്പശിഉത്സവത്തിനു് ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൽ ഒരു തകഴീക്കുറുപ്പിനെ ചാർത്തിയിരുന്നതായി തിരുവനന്തപുരം Central vernacular records-ൽ രേഖയുള്ളതായി അറിയുന്നുണ്ടു്. ൯൧൮-നു മുമ്പേ തുള്ളലിനു് തിരുവന്തപുരംവരെ പ്രചാരം വന്നതായി ആ രേഖയിൽ നിന്നു തെളിയുന്ന സ്ഥിതിക്കു് അതിന്റെ ആവിർഭാവം ൯൧൦-നും ൯൧൮-നും മദ്ധ്യേ ആയിരുന്നു എന്നു് കുറേക്കൂടി നിഷ്കൃഷ്ടമായി പറവാൻ സാധിക്കുന്നുണ്ടു്.
ചെമ്പകശ്ശേരിരാജ്യത്തു് വലിയ അന്തഃഛിദ്രങ്ങൾ ഒന്നും കൂടാതെയും ശത്രുഭയം ഇല്ലാതെയും ഇരുന്ന ഒരു കാലമാണു് തുള്ളലുകളിൽ വർണ്ണിക്കപ്പെട്ടുകാണുന്നതു്.
‘സേവിച്ചു വേണ്ടുന്നവർക്കു വേണ്ടിത്തന്നെ
ജീവനെപ്പോലും കൊടുപ്പാൻ മടിക്കാത്ത
ദേവനാരായണസ്വാമി മഹീതലേ
ജീവിച്ചു മേവുന്ന കാലം ജനങ്ങൾക്കു
ദേവലോകാവാസസൗഖ്യം ലഭിക്കുമേ’
എന്നു് ഗണപതിപ്രാതലിൽ രാജാവിനെ വർണ്ണിച്ചിരിക്കുന്നതു നോക്കുക. ഈ നിലയ്ക്കു് തെല്ലു വ്യത്യാസം വന്നതു് ൯൦൯-ാമാണ്ടു് തിരുവിതാംകൂർരാജാവു് കൊല്ലവും കായങ്കുളവും ഒരേ കാലത്തു് ആക്രമിച്ചതിനോടുകൂടിയാണു്. അന്നു് വടക്കൻദേശങ്ങളിലും അസ്വസ്ഥതകൾ തുടങ്ങി എങ്കിലും ആ യുദ്ധം ചെമ്പകശ്ശേരിയെ ബാധിച്ചില്ല. മാന്നാത്തു വച്ചു നടന്ന ഉടമ്പടിയാൽ അതു് തൽക്കാലം നിൽക്കുകയും ചെയ്തു. ൯൧൭-മുതൽക്കു് ചെമ്പകശ്ശേരിയിലും ചില അന്തഃഛിദ്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അന്നുതൊട്ടു് കുറേക്കാലം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചാരം നടത്തിയിരിക്കുമോ എന്നുകൂടി സംശയിപ്പാൻ വഴി കാണിക്കുന്നുണ്ടു്. അദ്ദേഹത്തിന്റെ ഉത്തമമിത്രം തെക്കേടത്തു ഭട്ടതിരി ആയിരുന്നല്ലോ. ആ ഭട്ടതിരിയും മാത്തൂർപണിക്കരും തമ്മിൽ ദൃഢമായ മൈത്രീബന്ധവും ഉണ്ടായിരുന്നു. ഒരുപക്ഷേ നേരത്തേതന്നെ ഇവർ രാമയ്യൻ ദളവായുമായുള്ള കൂട്ടുകെട്ടിൽ ഉൾപ്പെട്ടുകാണുകയില്ലയോ എന്നുപോലും ശങ്കിക്കേണ്ടിയിരിക്കുന്നു. നമ്പ്യാർക്കു് ചെമ്പകശ്ശേരിരാജധാനിയിൽ പ്രബലമായ ഒരു എതിരുകക്ഷി ഉണ്ടായിരുന്നു എന്നുള്ളതിനു് അക്കാലത്തേ കൃതികളിൽനിന്നുതന്നെ ചില ലക്ഷ്യങ്ങൾ കിട്ടുന്നുണ്ടു്. തലവടിമേനോനുതന്നെയും ഒരുപക്ഷേ അദ്ദേഹത്തിനോടു് നീരസം ഉണ്ടായിരുന്നു എന്നുവരാം. നമ്പ്യാർ ഒരു സ്ഥലത്തും അദ്ദേഹത്തിനെ സ്തുതിച്ചു കാണുന്നുമില്ല. അതുകൊണ്ടു് ഈ ഉപജാപങ്ങൾ നടന്നുകൊണ്ടിരുന്ന കാലത്തായിരിക്കാം നമ്പ്യാർ വടക്കൻദിക്കുകളിൽ സഞ്ചരിച്ചതെന്നു വന്നുകൂടായ്കയില്ല. അമ്പലപ്പുഴനാടു് തിരുവിതാംകൂറിനോടു ചേർക്കുംമുമ്പുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മരാജാവിന്റെ ആശ്രിതനായിത്തീർന്നുകഴിഞ്ഞു എന്നു് ഇപ്പോൾ തെളിഞ്ഞിരിക്കുന്ന സ്ഥിതിക്കു് ൯൧൫-നും ൯൧൭-നും മദ്ധ്യേ വല്ല തിരുവുള്ളക്കേടും ചെമ്പകശ്ശേരിരാജാവിനു് നമ്പ്യാരോടു് തോന്നാനിടയായിരിക്കുമോ? എന്തോ? ഇതെല്ലാം വെറും ഊഹങ്ങൾ മാത്രമാണു്. ഏതായിരുന്നാലും ചെമ്പകശ്ശേരിയും വേണാടും തമ്മിൽ യുദ്ധം നടന്നുകൊണ്ടിരുന്ന കാലത്തുതന്നെ നമ്പ്യാർ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ സേവകകോടിയിൽ ഉൾപ്പെട്ടുകഴിഞ്ഞുവെന്നു ൯൨൨-ലെ ഒരു രേഖയിൽനിന്നു മനസ്സിലാക്കാം. ആ രേഖയിൽ ‘കുഞ്ചൻനമ്പ്യാരുടെ കൂടെനിന്ന മിതുനപ്പള്ളിവീട്ടിൽ കുഞ്ചുമായിറ്റിക്കു് ടി ആണ്ടൊന്നുക്കു് നെല്ലു് ൭൨ പറ’ എന്നു് കണക്കു എഴുതിക്കാണുന്നു. മിതുനപ്പള്ളി എന്നതു് തിരുവനന്തപുരത്തു് പാൽക്കുളങ്ങര അധികാരത്തിൽ ഉള്ള ഒരു നായർ ഗൃഹമാണു്. ആ കണക്കിലാണു് ഈ ചെലവു് എഴുതിയിരിക്കുന്നതും.
അമ്പലപ്പുഴ വച്ചു് ‘പട്ടാഷ്ടകം’ എന്നൊരു കൃതികൂടി നമ്പ്യാർ രചിച്ചിട്ടുണ്ടു്. നമ്പ്യാരുടെ സേവകനായി ഒരു പട്ടക്കുട്ടി ഉണ്ടായിരുന്നത്രേ. അയാൾക്കു് നമ്പ്യാർ എട്ടു കാശു കൊടുപ്പാനുണ്ടായിരുന്നു. യാത്ര പറഞ്ഞു പോയി അരിപ്പാട്ടുവരെ എത്തിയശേഷം അയാൾക്കു് ഈ എട്ടു കാശിന്റെ ഓർമ്മവരികയാൽ തിരിച്ചുവന്നു് കാശു ചോദിച്ചപ്പോൾ, നമ്പ്യാർ ഓരോ കാശിനു് ഓരോ ശ്ലോകം വീതം രചിച്ചുവെന്നാണു് ഐതിഹ്യം.
16.16 V
൯൨൨-ാമാണ്ടിനു മുമ്പുതന്നെ നമ്പ്യാർ തിരുവനന്തപുരത്തേക്കു താമസം മാറ്റി എന്നു് മുൻപറഞ്ഞ രേഖയിൽ നിന്നു് ഊഹിപ്പാൻ നിവൃത്തിയില്ല. എന്നാൽ ൯൩൦-നു ശേഷം അദ്ദേഹം മിക്കവാറും തിരുവനന്തപുരത്തുതന്നെയാണു് കഴിച്ചുകൂട്ടിയതു്. രാമയ്യന്റെ കാലശേഷം ൯൩൧-ൽ ദളവാപദം അലങ്കരിച്ച അയ്യപ്പൻ മാർത്താണ്ഡപ്പിള്ളയിൽ നിന്നു് ഈ കവിക്കു് വേണ്ടുവോളം പ്രോത്സാഹനം ലഭിച്ചു. മഹാരാജാവുതിരുമനസ്സുകൊണ്ടും വിദ്വജ്ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ സദാ ജാഗരൂകനായിരുന്നുവെന്നു് രാമപുരത്തുവാരിയരോടു് അവിടുന്നു പെരുമാറിയ രീതിയിൽനിന്നു മനസ്സിലാക്കാം. ൯൨൫-ാമാണ്ടിനു ശേഷം രചിക്കപ്പെട്ട സീതാരാഘവംനാടകത്തിന്റെ പ്രസ്താവനയിൽ,
‘സർവാത്മനാ പത്മനാഭസമർപ്പിത സമസ്ത നിജവിഭവേന, സർവസാമന്തകുലമകുടമണിമരീചിനീരാജിതചരണകമലേന ഇദാനീന്തനേന രാജ്ഞാ വഞ്ചിമാർത്താണ്ഡേന സകലദിഗന്തേഭ്യസ്സമാഹുയ സമധിഷ്ഠാപിതാനാം സമധീതവേദശാസ്ത്രാണാം സരസകാവ്യരസാമജ്ജാവമജ്ജസജ്ജസജ്ജനഭൂയിഷ്ഠാനാം ബ്രാഹ്മണവരിഷ്ഠാനാം ഗരിഷ്ഠാംഗോഷ്ഠീമപഹായ ക്വനാമേദമഭിനേതവ്യം?’ എന്നു് അദ്ദേഹം ഈ മഹാരാജാവിനെ പ്രശംസിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ സ്പർശം പോലും ഇല്ല.
മഹാരാജാവുതിരുമനസ്സുകൊണ്ടു് നമ്പ്യാർക്കു തിരുവന്തപുരത്തു് ഒരു മഠം പണിയിച്ചുകൊടുത്തതിനു പുറമേ, നാടുനീങ്ങുന്നതിനു അല്പം മുമ്പായി, അതായതു് ൯൩൩ മകരം ൫-ാം തീയതി ‘മുകപ്പിൽ ആണിത്തലയ്ക്കൽ ചുകപ്പു കൽവച്ച വീരശങ്ങല’ സമ്മാനിക്കയും ചെയ്തുവെന്നുള്ളതിനു് രേഖകൾ കാണുന്നുണ്ടു്. രാമയ്യനെപ്പറ്റി തുള്ളലുകളിൽ പ്രസ്താവം കാണാത്തതുകൊണ്ടു് ഒരുപക്ഷേ ൯൩൧-നു ശേഷമായിരിക്കുമോ നമ്പ്യാർ തിരുവനന്തപുരത്തു സ്ഥിരതാമസം തുടങ്ങിയതെന്നുകൂടി വിചാരിക്കാൻ വഴി കാണുന്നു. പക്ഷേ അങ്ങനെ ആയിരിക്കണമെന്നില്ലതാനും. രാമയ്യൻദളവയ്ക്കു് കവികളെപ്പറ്റി വലിയ ബഹുമാനം ഒന്നും ഇല്ലായിരുന്നു എന്നു വരാവുന്നതാണല്ലോ.
തെക്കേടത്തു ഭട്ടതിരിമുഖാന്തിരമോ മാത്തൂർപണിക്കർ വഴിക്കോ ആയിരിക്കണം നമ്പ്യാർക്കു് തിരുവനന്തപുരം രാജമന്ദിരത്തിൽ പ്രവേശം ലഭിച്ചതു്. തിരുവനന്തപുരത്തു വച്ചു് ഈ കവി പലേ ഫലിതങ്ങളും പ്രയോഗിച്ചിട്ടുള്ളതായി ഐതിഹ്യമുണ്ടു്. ഒരിക്കൽ നമ്പ്യാർ ശ്രീപത്മനാഭസ്വാമിദർശനത്തിനു ചെന്നിരുന്നപ്പോൾ, ശാന്തിക്കാരൻനമ്പി ‘ആരെന്നു് ’ ചോദിച്ചതിനു് ‘നമ്പിയാർ’ എന്നു് ഉത്തരം പറഞ്ഞുവത്രേ. ഇതിനെ വലിയ ധിക്കാരമായിഗ്ഗണിച്ചു് നമ്പി മഹാരാജാവിനോടു പരാതിപ്പെട്ടു. മഹാരാജാവാകട്ടെ നമ്പ്യാരെ വരുത്തി വിവരം ചോദിച്ചപ്പോൾ,
‘നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലിനേൻ
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനെ പൊറുക്കണേ’
എന്നു മറുപടി പറഞ്ഞതുകേട്ടു് അവിടുന്നു വളരെ സന്തോഷിച്ചുവത്രേ. ‘ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം’ എന്ന ശ്ലോകത്തിനു കാരണമാക്കിയ സംഭവം പ്രസിദ്ധമാണല്ലോ. മഹാരാജാവുതിരുമനസ്സുകൊണ്ടു് ശ്രീപത്മനാഭക്ഷേത്രത്തിൽ ഒരു കമ്പവിളക്കു പണിയിച്ചു. അതു തൃക്കണ്‍ പാർക്കാനായി എഴുന്നള്ളിയ മഹാരാജാവിന്റെ കൂടെ ചില കവികളും ഉണ്ടായിരുന്നു. അതിനെപ്പറ്റി ഓരോ ശ്ലോകമുണ്ടാക്കാൻ അവിടുന്നു് ആ കവികളോടു് ആജ്ഞാപിച്ചു. നമ്പ്യാരൊഴിച്ചു് മറ്റെല്ലാരും രാജപ്രീതിക്കു വേണ്ടി പൊടിപ്പും തൊങ്ങലും ഒക്കേ വച്ചു് നെടുനെടുങ്കൻശ്ലോകങ്ങൾ രചിച്ചു. അതൊക്കെ കേട്ടുകഴിഞ്ഞു് നമ്പ്യാരുടെ ശ്ലോകം എവിടെ എന്നു് തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചു.
‘ദീപസ്തംഭം മഹാശ്ചര്യം
നമുക്കും കിട്ടണം പണം
ഇത്യർത്ഥ ഏഷാം ശ്ലോകാനാ-
മല്ലാതൊന്നും ന വിദ്യതേ’
എന്നായിരുന്നത്രേ നമ്പ്യാരുടെ മറുപടി. അവിടെ കൂടിയിരുന്ന കവികളെല്ലാം ലജ്ജിതരായെന്നു പറയേണ്ടതില്ലല്ലോ. അമ്പലപ്പുഴെ താമസിക്കുന്ന കാലത്തും നമ്പ്യാർ കൂടക്കൂടെ തിരുവനന്തപുരത്തു പോകാറുണ്ടായിരുന്നെന്നും, ഒരിക്കൽ അമ്പലപ്പുഴ രാജാവു് നമ്പ്യാരോടു് ‘എന്താ ഇവിടെ കുഞ്ചനു ഭക്ഷണവും മറ്റും സുഖമാകുന്നുണ്ടോ? ഊണിന്റെ വട്ടമെന്താണു്?’ എന്നു ചോദിച്ചതിനു്,
‘പത്രം വിസ്തൃതമത്ര തുമ്പമലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ്, കനിയപ്പഴുത്ത പഴവും, കാളിപ്പഴം, കാളനും
പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും, മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം.’
എന്നു് അദ്ദേഹം മറുപടി അറിയിച്ചുവെന്നും എന്നാൽ നമ്പ്യാർ തിരുവനന്തപുരത്തുവന്ന അവസരത്തിൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് ‘കുഞ്ചൻ അമ്പലപ്പുഴെ താമസിക്കുമ്പോൾ ഊണിന്റെ വട്ടമെന്തെല്ലാമായിരുന്നു’ എന്നു ചോദിച്ചതിനു്, അതേ ശ്ലോകത്തെത്തന്നെ,
‘പത്രം വിസ്തൃതമത്ര തുമ്പ; മലർ തോറ്റോടീടിനോരന്നവും
പുത്തൻനെയ് കനിയെ; പഴുത്ത പഴവും കാളി; പഴംകാളനും
പത്തഞ്ഞൂറു കറിക്കുദാസ്യമിയലും നാരങ്ങയും മാങ്ങയും
നിത്യം ചെമ്പകനാട്ടിലഷ്ടി തയിർ മോർ തട്ടാതെ കിട്ടും സുഖം’
എന്നു് വിപരീതാർത്ഥപ്രതീതി ജനിക്കത്തക്ക വിധത്തിൽ ചൊല്ലിക്കേൾപ്പിച്ചു സമ്മാനം വാങ്ങിയെന്നും വേറൊരു ഐതിഹ്യവും ഉണ്ടു്.
തിരുവനന്തപുരത്തു താമസിക്കുന്ന കാലത്തു് നമ്പ്യാർക്കു് രണ്ടേകാലും കോപ്പും അനുവദിച്ചിരുന്നു. ഒരുദിവസം കലവറക്കാരൻ പണ്ടാല അരി രണ്ടേകാലിടങ്ങഴിയെന്നു കല്പനയില്ലെന്നും രണ്ടെടങ്ങഴിയേ അനുവദിച്ചിട്ടുള്ളുവെന്നും തർക്കം പറഞ്ഞുപോലും. നമ്പ്യാർ വിട്ടില്ല.
‘രണ്ടേകാലെന്നു കല്പിച്ചു രണ്ടേകാലായി നേരവും
ഉണ്ടോ കാലെന്നു പണ്ടാല ഉണ്ടില്ലിന്നിത്ര നേരവും’
എന്നൊരു ശ്ലോകം കുറിച്ചു് നമ്പ്യാർ രാജസന്നിധിയിൽ എത്തിച്ചു. ഉടനേ തന്നെ തമ്പുരാൻ തിരുമനസ്സുകൊണ്ടു് രണ്ടേകാലും കോപ്പും ശരിയായി കൊടുക്കുന്നതിനു പുറമേ, പതിവായ് രണ്ടു നേരവും ഇടപ്പക്കത്തു ഭക്ഷണവും നല്കാൻ കല്പിച്ചുവത്രേ.
ഒരവസരത്തിൽ എന്തോ കാരണവശാൽ തിരുമനസ്സിലേക്കു് നമ്പ്യാരുടെ പേരിൽ തിരുവുള്ളക്കേടുണ്ടായത്രേ. കൊട്ടാരത്തിനുള്ളിൽ മേലാൽ കയറിപ്പോകരുതെന്നു കല്പനയുമായി. തുടർന്നു് അരിയും കോപ്പും കൂടി നിർത്തിക്കളഞ്ഞു. നമ്പ്യാർ വിഷണ്ണനായെന്നു പറയേണ്ടതില്ലല്ലോ. ഒന്നു രണ്ടു ദിവസങ്ങൾക്കു ശേഷം അദ്ദേഹം,
‘പൂജ്യസ്ത്വം സുജനൈരഹഞ്ച വടിഭിശ്ശത്രുക്കളാലന്വഹം
കേറാൻ വാരണമുണ്ടു തേ മമ തഥാ കൊട്ടാരവാതുക്കലും
ഒട്ടും തന്നരിയില്ല തേ മമ തഥാപ്യഷ്ടിക്കു കുപ്പാട്ടിലും
സേവിച്ചിട്ടടിയൻ ചിരേണ നൃപതേ തത്തുല്യനായീടിനേൻ’
എന്നൊരു ശ്ലോകം എഴുതി തിരുമനസ്സറിയിക്കാൻ കൊടുത്തയച്ചു. പ്രസന്നനായ മഹാരാജാവു് നിരോധനാജ്ഞകളെല്ലാം ഉടൻ പിൻവലിക്കയും ചെയ്തു.
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജധാനിയിൽ വച്ചു രചിക്കപ്പെട്ടവയാണു് ധ്രുവചരിതം, സഭാപ്രവേശം, കൃഷ്ണലീല, കാളിയമർദ്ദനം, നളകൂബരമോക്ഷം, പ്രദോഷമാഹാത്മ്യം, ഹനുമദുദ്ഭവം, ഹരണീസ്വയംവരം ഇവ. മാർത്താണ്ഡവർമ്മ മഹാരാജാവു് വരുത്തിയിരുന്ന പരിഷ്കാരങ്ങളെ ഉത്താനപാദന്റെ രാജധാനിയെ വർണ്ണിക്കുന്നു എന്ന ഭാവേന ധ്രുവചരിതത്തിൽ സവിസ്തരം പ്രതിപാദിച്ചുകാണുന്നു.
പാൎത്ഥ ിവരാദിയാം ശത്രുജനങ്ങളെ—ക്കൂൎത്ത ശരംകൊണ്ടു മൂൎത്ത ിതകൎത്തു ട–
നാൎത്ത ി പിടിപ്പിച്ചു പാൎത്ത ലേയോട്ടിച്ചു കാൽത്തളിർ കൂപ്പുന്ന പാൎത്ഥ ിവന്മാരിൽ നി
ന്നൎത്ഥ ങ്ങൾ മേടിച്ചനൎത്ഥ ം ശമിപ്പിച്ചു; അൎത്ഥ ജനത്തിനുമൎത്ഥ ം കൊടുത്തുട–
നാൎത്ത ിയും തീൎത്തു കൃതാൎത്ഥ ത കല്പിച്ചു; മാൎത്ത ാണ്ഡതുല്യനാം മാൎത്ത ാണ്ഡപുത്രജൻ
ധാത്രീവരോത്തമൻ ധാത്രീപരിത്രാണമെത്രയും ചിത്രമായത്ര ചെയ്താൻ നല്ല
ക്ഷേത്രം പണിയിച്ചു പാത്രങ്ങൾ തീൎപ്പിച്ചു് വട്ടത്തിലോരോ കുളങ്ങൾ കഴിപ്പിച്ചു
വെട്ടിപ്പിടിപ്പിച്ച നാട്ടുവഴികളിൽ—നല്ല കല്ലിട്ടു നടക്കാവൂ വയ്പിച്ചു.
കാട്ടിലോരോ വഴി വെട്ടിത്തെളിപ്പിച്ചു—ഊട്ടുവാനോരോരോ കൊട്ടിലും കല്പിച്ചു
‘നാട്ടിലിരിക്കുന്ന പട്ടന്മാൎക്കും പിന്നെ മുട്ടാതെ നിത്യവുമൂട്ടതും കല്പിച്ചു
പട്ടണംതോറുമങ്ങാടികൾ കെട്ടിച്ചു ചെട്ടിത്തെരുവുകൾ പട്ടാണിവീടുകൾ
മുട്ടിപ്പുരകളും തട്ടാക്കുടികളും നാട്ടിൽപ്പതിനെട്ടുകെട്ടുള്ള വീടുക–
ളൊട്ടല്ലവനൊരു കോടിപണിയിച്ചു.
ദുഷ്ടരേ ശിക്ഷിച്ചു ശിഷ്ടരെപ്പാലിച്ചു പുഷ്ടിയക്കാലത്തു പുഷ്ടമായുണ്ടായി
നിഷ്ടയേറും ദ്വിജശ്രേഷ്ഠരെക്കൊണ്ടുടനിഷ്ടിയും ചെയ്യിച്ചു ധൎമ്മത്തിനൊത്തൊരു
കൎമ്മങ്ങളാകവേ നിൎമ്മിച്ചു ഭൂതലേ ശൎമ്മം വരുത്തുന്നു നിൎമ്മലൻ ഭൂപതി.’
സഭാപ്രവേശത്തിൽ വഞ്ചിരാജാവിനെ ഇങ്ങനെ സ്തുതിച്ചിരിക്കുന്നു.
‘വഞ്ചിരാജകുലോത്തമൻ കുലശേഖരപ്പെരുമാളഹോ
വടിവിലടിയനു വിനകളൊഴിവതിനാശ്രയം പരമാശ്രയം
സഞ്ചിതാഖിലധൎമ്മകൎമ്മസു നിൎമ്മലാത്ഭുത പൗരുഷൻ
സകലരിപുകുലശലഭദഹനമഹാനുഭാവ സുപൂരുഷൻ
വിക്രമാതിശയങ്ങൾകൊണ്ടരി നൃപതിരാജ്യമശേഷമേ–
യാക്രമിച്ചുടനാകവേ പരിപാലനേന മഹോത്സവം
ശക്രലോകസമാനമാക്കി വരുത്തി വാണരുളീടിനാൻ’
കൃഷ്ണലീല, ധേനുകവധം, കാളിയമൎദ്ദനം, നളകൂബരമോക്ഷം ഇവ തുടൎന്നു ് എഴുതപ്പെട്ടതാണു്. കൃഷ്ണലീലയുടെ പ്രാരംഭത്തിൽ,
‘പാൎത്ത ാലത്ഭുതം ബാലമാൎത്ത ാണ്ഡക്ഷിതീന്ദ്രന്റെ
വാൎത്ത ാവൈഭവമെല്ലാമോൎത്ത ാലന്തമില്ലേതും’
എന്നു് മാൎത്ത ാണ്ഡവൎമ്മ മഹാരാജാവിനേയും; ഹരിണീസ്വയംവരത്തിൽ,
‘വഞ്ചിക്ഷമാപാല ബാലമാൎത്ത ാണ്ഡനാ–
മഞ്ചിത ശ്രീകുലശേഖരാജ്ഞാകരൻ
ആൎത്ത ാവനോദാരശീലനാമയ്യപ്പ–
മാൎത്ത ാണ്ഡമന്ത്രി’ യേയും വാഴ്ത്തിക്കാണുന്നു.
പൗണ്ഡ്രകവധം, പഞ്ചേന്ദ്രോപാഖ്യാനം, കുംഭകൎണ്ണവധം ഇവയും അക്കാലത്തു തന്നെ നിൎമ്മിക്കപ്പെട്ടവയാണെന്നു് മി: പി. കെ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നു.
ഹനുമദുദ്ഭവം മാൎത്ത ാണ്ഡവൎമ്മമഹാരാജാവിന്റെ കല്പന അനുസരിച്ചു നിൎമ്മിക്കപ്പെട്ടതാണെന്നു്,
‘ബാലമാൎത്ത ാണ്ഡവൎമ്മേന്ദ്രവീരക്ഷമാ
ബാലചൂഢാമണിപ്രേരണം കാരണം
ബാലമന്ത്രിപ്രവീരന്റെ നിൎദ്ദേശാനു–
കൂലമായുള്ള വിനോദപ്രമേയമി–’
തെന്ന കവിവാക്യത്തിൽ നിന്നു വ്യക്തമാകുന്നു. കുംഭകൎണ്ണവധം, ഹരിശ്ചന്ദ്രചരിതം ഇവരണ്ടും ധൎമ്മരാജാവിന്റെ കാലത്തുണ്ടായവയാണു്. ഹരിശ്ചന്ദ്രചരിതത്തിൽ,
രാമതുല്യൻ മഹാവഞ്ചി രാമവൎമ്മേന്ദ്രഭൂപാലൻ
കാമദൻ കോമളാകാരൻ കാമിനീമാനസേ മാരൻ
എന്നിങ്ങനെ ആ മഹാരാജാവിനെ കവി പ്രശംസിച്ചിട്ടുമുണ്ടു്. ൯൩൪ കന്നി ൩-ാം തീയതി ഈ മഹാരാജാവു് തിരുമനസ്സുകൊണ്ടു നമ്പ്യാൎക്കു് നവരാത്ര്യുത്സവം പ്രമാണിച്ചു് ഒരു വീരശ്രംഖല കല്പിച്ചു കൊടുത്തതായും രേഖ കാണുന്നു.
കാൎത്ത ികതിരുനാൾ തമ്പുരാനായിരുന്നു നമ്പ്യാൎക്കു ് ഇടപ്പക്കുത്തു് ഊണു് ഏൎപ്പാടുചെയ്തിരുന്നതു്. അവിടത്തേ ഊണും നമ്പ്യാൎക്കു് പിടിച്ചില്ല. ഒരിക്കൽ മഹാരാജാവു തിരുമനസ്സുകൊണ്ടു് സേവകന്മാരോടുകൂടി മാളികമുകളിൽ ഇരുന്നു വെടിപറഞ്ഞുകൊണ്ടിരിക്കെ, അതിന്റെ കീഴിൽകൂടി പോയ ഒരു പശു ഇളകിച്ചാണകമിടുന്നതു് കണ്ടിട്ടു് നമ്പ്യാർ “അയ്യോ പയ്യേ! നിനക്കും പക്കത്താണോ ചോറു്” എന്നു ചോദിക്കയും ബുദ്ധിമാനായ മഹാരാജാവു് അന്നുമുതല്ക്കു് ഈ മഹാകവിയുടെ ഊണു് പക്കത്തുനിന്നു് മാറ്റുകയും ചെയ്തുവെന്നു് ഒരു ഐതീഹ്യമുണ്ടൂ്.
നമ്പ്യാൎക്കു് പണത്തിൽ തീരെ മോഹമില്ലായിരുന്നു. എന്തു കിട്ടിയാലും ചെലവാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുണ്ടായിരുന്നതു്. ഒരിക്കൽ അദ്ദേഹം കിള്ളിക്കുറിശ്ശിമംഗലത്തിനു പോകാൻ ഭാവിച്ചു. തിരുമനസ്സിലെ അറിയിച്ചപ്പോൾ, അവിടുന്നു് ൧൦൦൦ പണം കൊടുത്തിട്ടു് അതിനെ ഇളകാത്ത വസ്തുവിൽ സ്ഥാപിക്കണമെന്നു് ആജ്ഞാപിച്ചുവത്രെ. നമ്പ്യാരാകട്ടെ സ്വദേശത്തു ചെന്നപ്പോൾ കിള്ളിക്കുറിശ്ശി ക്ഷേത്രത്തിലെ ബലിക്കല്പുര ജീൎണ്ണീഭവിച്ചു കിടക്കുന്നതു കണ്ടു് ആ പണം മുഴുവനും ജീൎണ്ണോദ്ധാരണം ചെയ്വാനുപയോഗിച്ചുവെന്നും ആ ബലിക്കല്പുരയിൽ,
‘ശ്രീബലിപ്രസ്തരശ്ശംഭോഃ ശ്രീശുകുലായവാസിനഃ
രാമേണ പാണിവാദേന കാരിതോ ഭൂതയേ ധ്രുവം’
എന്നു കൊത്തിച്ചു വച്ചിട്ടു് തിരിച്ചു തിരുവനന്തപുരത്തു വന്നപ്പോൾ മഹാരാജാവു് ‘കുഞ്ചൻ ആ പണം എന്തു ചെയ്തു?’ എന്നു കല്പിച്ചു ചോദിച്ചതിനു ഇളകാത്ത വസ്തുവിന്മേൽ ആക്കീട്ടുണ്ടെന്നു് അദ്ദേഹം മറുപടി പറഞ്ഞു എന്നും ൫൭ ദിവസത്തെ തുള്ളൽക്കഥകളുടെ പ്രസാധകൻ പ്രസ്താവിച്ചു കാണുന്നു. എന്നാൽ ഈ ശ്ലോകം പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തിരവനായ ഒരു രാമൻനമ്പ്യാരുടെ കൃതിയാണെന്നു് പരമേശ്വയ്യരവർകൾ സൂക്ഷ്മമായി അറിയുന്നുവത്രേ. ഈ മഹാനുഭാവൻ കാൎയ്യങ്ങൾ എല്ലാം സൂക്ഷ്മമായിട്ടേ അറിയാറുള്ളുവെങ്കിലും ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ സൂക്ഷ്മത എത്രത്തോളം ഫലിച്ചിട്ടുണ്ടെന്നു നിൎണ്ണയിക്കാൻ കുറേ പ്രയാസമായിരിക്കുന്നു. ഒന്നാമതായി കിള്ളിക്കുറിശ്ശിമംഗലത്തുള്ള ജനങ്ങൾ ഇന്നും അതു കലക്കത്തു രാമൻനമ്പ്യാരുടെ കൃതിയായി വിശ്വസിച്ചുപോരുന്നു. രണ്ടാമതായി ഇങ്ങനെ ഒരു ഐതിഹ്യം ഇന്നാട്ടിലും പ്രചരിച്ചിട്ടുണ്ടു്. മൂന്നാമതായി പാലപ്പുറത്തു ഗോവിന്ദൻ നമ്പ്യാരുടെ അനന്തരവൻ കിള്ളിക്കുറിശ്ശിമംഗലത്തു താമസമുറപ്പിക്കുന്നതിനു മുമ്പേ തന്നെ ബലിപീഠത്തിൽ ഈ ശ്ലോകം ലിഖിതമായിരുന്നെന്നു് അന്വേഷണത്തിൽ അറിയുന്നതായി ശ്രീമാൻ ബാലകൃഷ്ണവാരിയരവർകളും പറയുന്നു. ഇങ്ങനെ രണ്ടു പ്രൗഢഗവേഷകന്മാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിക്കാണുമ്പോൾ ആരുടെ ‘സുക്ഷ്മ’തയെ ആണു് വിശ്വസിക്കുക? അസ്മാദൃശന്മാരായ സാധുക്കളുടെ കാൎയ്യം പരുങ്ങലിലാവുകയേ ഉള്ളൂ. ‘Both are right and both are wrong as I allays say’ എന്നു് ജോൎജ്ജു ് എലിയട്ടിന്റെ ഗ്രാമ്യപാത്രത്തിനെ അനുകരിച്ചു പറയുകയോ, അല്ലെങ്കിൽ മറ്റൊരു ഗവേഷകപ്രൗഢനായ വടക്കുംകൂറിന്റെ ഗവേഷണസരണിയെ അനുവൎത്ത ിച്ചു് രണ്ടിൽ ഒരാളുടേയോ അഥവാ രണ്ടുപേരുടേയുമോ അഭിപ്രായങ്ങൾ ആദരണീയങ്ങൾ അല്ലെന്നോ സൎവ്വാബദ്ധമായിരിക്കുന്നു എന്നോ നിസ്സാരഭാവത്തിൽ ശപഥംചെയ്തിട്ടു് തെളിവു ശേഖരിക്കുന്ന ഭാരം വായനക്കാരിൽ ചുമത്തുകയോ ചെയ്യേണ്ടിയിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഐതിഹ്യത്തെ വിശ്വസിക്കുന്നു.
ഒരിക്കൽ കിടങ്ങൂർ ഗ്രാമക്കാരായ ഏതാനും നമ്പൂരിമാർ ചേൎന്നു ് ത്രിസന്ധ എന്ന ഒരു കൎമ്മം നടത്തണമെന്നു നിശ്ചയിച്ചു് മഹാരാജാവുതിരുമനസ്സിലെ സഹായമഭ്യൎത്ഥ ിക്കാനായി തിരുവനന്തപുരത്തു വന്നു. തത്സമയം മഹാരാജാവു് രാമേശ്വരയാത്രയ്ക്കു് ഒരുക്കങ്ങൾ എല്ലാം ചെയ്തുകഴിഞ്ഞിരുന്ന ഘട്ടമായിരുന്നു. എന്തു നിവൃത്തി? അവർ നമ്പ്യാരെ സമീപിച്ചു് ഒരു നിവൃത്തി ഉണ്ടാക്കിത്തരണമെന്നപേക്ഷിച്ചു. അദ്ദേഹം ആ അപേക്ഷയെ കൈക്കൊണ്ടു. എഴുന്നള്ളത്തു സമയമായി. സേവകന്മാരെല്ലാം കരുവേലപ്പുരമാളികത്താഴെ നിരന്നു. തിരുമനസ്സുകൊണ്ടു ക്ഷേത്രദൎശനാനന്തരം പുറത്തെഴുന്നള്ളി എല്ലാവരെയും തൃക്കൺപാൎത്ത ിട്ടു് “എന്നാൽ ഞാൻ പോയി സേതുസ്നാനം കഴിച്ചു വരാം. നിങ്ങൾ സുഖമായി ഇവിടെ താമസിക്കുക ഇനി വന്നിട്ടുകാണാം” എന്നു കല്പിച്ചു. അപ്പോൾ നമ്പ്യാർ “ഇറാൻ, സുഖമായി തിരിച്ചെഴുന്നള്ളിക്കാണാൻ അടിയങ്ങളെല്ലാം ശ്രീപത്മനാഭനെ പ്രാർത്ഥിച്ചുകൊണ്ടു് ഭഗവത്സന്നിധിയിൽ താമസിക്കാം. എന്നാൽ മുഹൂൎത്ത ം ആയിരിക്കുന്നു. ഈ ശുഭമുഹൂൎത്ത ം തെറ്റാവുന്നതല്ല. കിടങ്ങൂർ നമ്പൂതിരിമാർ ത്രിസന്ധ നടത്തണമെന്നു നിശ്ചയിച്ചു് വിവരം തിരുമനസ്സറിയിക്കാനായി കാത്തുനിൽക്കുന്നുണ്ടു്. ഇതും ഒരു ശുഭസൂചകം തന്നെ. ഇങ്ങനെ ഒരു ശുഭകൎമ്മം സമാരംഭിക്കാൻ പോകുന്നു എന്നുള്ള മംഗളവർത്തമാനം ബ്രാഹ്മണമുഖത്തു നിന്നു കേട്ടുകൊണ്ടു് എഴുന്നള്ളാൻ ഇടയായതു തന്നെ തിരുമനസ്സിലെയും അടിയങ്ങളേയും പരമഭാഗ്യം ആണു്” എന്നറിയിച്ചു. ഉടനെ ‘നമ്പൂരിമാരെവിടെ?’ എന്നു കല്പിച്ചു ചോദിച്ചു. അവർ ഹാജരായി. മൂവായിരം പണം തിരുമനസ്സുകൊണ്ടു് അവൎക്കു നൽകുകയും ചെയ്തുവത്രേ. എന്നാൽ ഈ ഐതിഹ്യത്തിനു ബാധകമായി ഒരു സംഗതി കാണുന്നു. ൯൫൪-ൽ ആയിരുന്നു രാമേശ്വരയാത്ര. അന്നു് നമ്പ്യാർ ജീവിച്ചിരുന്നോ എന്ന കാര്യമാണു് സന്ദിഗ്ദ്ധം.
അയ്യപ്പൻമാൎത്ത ാണ്ഡപ്പിള്ളയുടെ കാലശേഷം നമ്പ്യാൎക്കു ് തിരുവനന്തപുരത്തെ താമസം അത്ര സുഖകരമായിരുന്നു എന്നു തോന്നുന്നില്ല. യഥാൎത്ഥ സാഹിത്യകാരന്മാരെ ഒരു സംഗതിയിൽ പശുക്കളോടു താരതമ്യപ്പെടുത്താം. പശുക്കൾക്കു് നാം നമുക്കുവേണ്ടാത്തതൊക്കെ കൊടുക്കുന്നു. അവ ആ സാധനങ്ങൾകൊണ്ടു തൃപ്തിപ്പെട്ടിട്ടു് നമുക്കു് മധുരോത്തരമായ പാലു നൽകുന്നു. പ്രഭുജനങ്ങൾ തങ്ങളെ ആശ്രയിക്കുന്ന കവികൾക്കു് വല്ലതുമൊക്കെ എറിഞ്ഞുകൊടുത്തിട്ടു കൃതകൃത്യത പൂണുന്നു. അവരോ ഈ പ്രഭുക്കന്മാൎക്കു് അമൃതത്വമാണു് പ്രതിഫലമായി നൽകുന്നതു്. നമ്പ്യാൎക്കു ് സുബ്ബയ്യന്റേയും ഗോപാലയ്യന്റേയും കാലങ്ങളിൽ ഒരു പ്രോത്സാഹനവും ലഭിച്ചിരുന്നില്ല. ഒടുവിൽ ൯൪൦-ാം മാണ്ടിനിടയ്ക്കു് അദ്ദേഹം മുഖം കാണിച്ചു്,
നാലഞ്ചക്ഷരവും പഠിച്ച ഗുരുവിൻ പാദം തലോടീ ചിരം
പാലഞ്ചുംമൊഴിമാരപാംഗവലയിൽ ചാടീട്ടുഴന്നേൻ ചിരം
കോലംകെട്ടുക കോലകങ്ങളിൽ നടക്കെന്നുള്ള വേലയ്ക്കിനി–
ക്കാലം വാൎദ്ധകമാകക്കൊണ്ടടിയനെച്ചാടിക്കൊലാ ഭൂപതേ
എന്നൊരു ശ്ലോകമെഴുതി തൃക്കയ്യിൽ കൊടുത്തുവത്രേ. അന്നു് നമ്പ്യാൎക്കു് ഷഷ്ടിപൂൎത്ത ി കഴിഞ്ഞിരുന്നു. “നമ്പ്യാൎക്കു് ഞാനെന്താണു് തരേണ്ടതു്?” എന്നു കല്പിച്ചു ചോദിച്ചുവത്രേ. അതിനു് നമ്പ്യാർ “വിശേഷിച്ചൊന്നും കല്പിച്ചു തരണമെന്നില്ല. അടിയനുണ്ടായിരുന്നതൊന്നും ഇവിടെ എടുക്കാതിരുന്നാൽ മതി” എന്നു മറുപടിയും പറഞ്ഞു. അതിനു ശേഷം ചെമ്പകശ്ശേരി രാജാവിന്റെ കാലത്തു് അമ്പലപ്പുഴക്ഷേത്രത്തിൽ നമ്പ്യാൎക്കുണ്ടായിരുന്ന പതിവുകളെ എല്ലാം പുതുക്കുകയും നമ്പ്യാർമഠം വീണ്ടും നമ്പ്യാരുടെ കുടുംബത്തേക്കു് പതിച്ചുകൊടുക്കയും ചെയ്തുവെന്നു് ഇന്നും ആളുകൾ പറഞ്ഞു വരുന്നു. ഒരു പക്ഷേ “൯൫൪-ാമാണ്ടു് ചൊക്കട്ടാമണ്ഡപത്തിലിരുന്നു് മഹാരാജാവും തെക്കേടത്തു ഭട്ടതിരിയും മേലെഴുത്തുപിള്ളയും ഋഷിനമ്പൂരിപ്പാടും കൂടി വ്യവസ്ഥപ്പെടുത്തിയ പായസപ്പകൎച്ചക്കണക്കിൽ നമ്പ്യാരുടെ ഇനം കാണിക്കാതിരിക്കക്കൊണ്ടു് അപ്പൊഴേയ്ക്കും നമ്പ്യാർ മരിച്ചിരിക്കുന്നതായി വിചാരിക്കാമെന്നു തോന്നുന്നു” എന്നാണു് മി: പീ. കേ. നാരായണപിള്ള അഭിപ്രായപ്പെട്ടിരിക്കുന്നതു്. അതു് യുക്തിയുക്തമായി തോന്നുകയും ചെയ്യുന്നു.
നമ്പ്യാരുടെ ജീവിതസായാഹ്നം അമ്പലപ്പുഴെ വച്ചു തന്നെയാണു് കഴിച്ചുകൂട്ടിയതെന്നുള്ളതിനെപ്പറ്റി ആൎക്കു ം രണ്ടുപക്ഷമില്ല. പേപ്പട്ടികടിച്ചുണ്ടായ വിഷം ശമിപ്പിക്കുന്നതിനു് മാത്തൂർ താമസിക്കുന്ന കാലത്തു് അമ്പലപ്പുഴെ തിരുമുല്പാടിന്റെ മാസം അടിയന്തിരത്തിനു് കാളൻ കൂട്ടി ഊണുകഴിക്കയാൽ രോഗം വൎദ്ധിച്ചു മരിച്ചുവെന്നു് അമ്പലപ്പുഴെയുള്ള കൊച്ചുകുട്ടികൾ പോലും പറഞ്ഞുവരുന്നുണ്ടു്. പേപ്പട്ടി കടിച്ചിട്ടോ പട്ടാഷ്ടകമെഴുതിയതിന്റെ ഫലമായി നാവുപുഴുത്തിട്ടോ ആണു് നമ്പ്യാർ മരിച്ചതെന്നു് സാഹിത്യചരിത്ര സംഗ്രഹകാരനായ നമ്പ്യാരവർകൾ പറഞ്ഞുകണുന്നു. ഇങ്ങനെ ഒരു ഐതിഹ്യമുണ്ടെന്നുള്ള അബദ്ധപ്പഞ്ചാംഗം ആദ്യമായിക്കണ്ടതു് ഭാഷാചരിത്രത്തിലാണു്. ആ കഥ അമ്പലപ്പുഴെ എങ്ങും പ്രചരിച്ചുകാണുന്നില്ലെന്നു് അവിടെ ജനിച്ചു് വളർന്നവർക്കൊക്കെ അറിയാം. പ്രസ്തുത സാഹിത്യചരിത്രത്തിന്റെ ഒരു നിരൂപകൻ ലക്ഷ്മീഭായിയിൽ അതിനു പറഞ്ഞിരിക്കുന്ന മറുപടി ഇവിടെ ഉദ്ധരിക്കാം.
“ശുദ്ധ പട്ടന്മാർ കൂടി ഈ സംഗതി പറഞ്ഞു കേട്ടിട്ടില്ല. ‘നമ്പ്യാർ മരിക്കുന്നതിനു മുമ്പു് നായ്ക്കു പുഴുത്തു ചത്തു എന്നു കേൾവിയുണ്ടു് ’ എന്നു ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൽ പ്രസ്താവിച്ചിരിക്കുന്നു. നായ്ക്കു് എന്നതു് നായക്കു് എന്നല്ലാതെ നാക്കു് (നാവു്) എന്നു് ഒരുവിധത്തിലും വരുവാൻ സംഗതിയില്ല. നമ്പ്യാരെ കടിച്ച നായു് പുഴുത്തു ചത്തു എന്നായിരിക്കാം വിവക്ഷ. അല്ല നമ്പ്യാരുടെ നാവു പുഴുത്തു എന്നാണു പറയുന്നതെങ്കിൽ അതു് പിള്ളയുടെ അബദ്ധപ്പഞ്ചാംഗത്തിൽ ഒരു തെറ്റുംകൂടി കൂടിയെന്നേ പറവാനുള്ളു. ഈ സംഗതി ഇതുവരെ ഭാഷാഭിമാനികളാരും പ്രസ്താവിച്ചുകേട്ടിട്ടില്ല. തന്നെ ആശ്രയിച്ചു താമസിച്ചിരുന്ന കുട്ടിപ്പട്ടരുടെ കൊതിയോ കൃതഘ്നതയോ കണ്ടു കോപിച്ചു് താഡനക്രിയാദികൾ കഴിയാതെ ശ്ലോകത്തിൽ കഴിച്ചുകൂട്ടിയതു് നമ്പ്യാരുടെ ബുദ്ധിനൈർമ്മല്യമെന്നാണു് പറയേണ്ടതു്. ഇന്നുള്ളവരാണെങ്കിൽ തീർച്ചയായും കുട്ടിപ്പട്ടർക്കു് സൗജന്യമായി കൊടുത്ത പണവും സമ്മാനവും തിരിച്ചുവാങ്ങി പറഞ്ഞയയ്ക്കുമായിരുന്നു. പട്ടരെ ശകാരിച്ചാൽ നാവു പുഴുക്കും എന്നുണ്ടെങ്കിൽ ഇന്നു് കേരളത്തിൽ നാവു പുഴുക്കാതെ മരിക്കാൻ യോഗമുള്ളവർ വളരെ ചുരുങ്ങുമെന്നാണു് ഞങ്ങളുടെ അഭിപ്രായം.”
ഈ അഭിപ്രായത്തിൽ ലേഖകൻ വല്ലാതെ ക്ഷോഭിച്ചു കാണുന്നു. പരമാർത്ഥത്തിൽ അതിനു കാരണമൊന്നുമില്ല. നമ്പ്യാർക്കു് പട്ടന്മാരോടോ മറ്റാരൊടെങ്കിലുമോ വിരോധം ഉണ്ടായിരുന്നു എന്നു പറയുന്നതു് സാഹസമാണു്. നമ്പ്യാർക്കു് ഏതു സംഭവത്തിന്റേയും വിനോദപരമായ അംശം കാണ്മാൻ കഴിയുമായിരുന്നു. ആ കുട്ടി എട്ടുകാശിനു വേണ്ടി ഇത്ര വളരെ ദൂരം തിരിച്ചു നടന്നതു കണ്ടപ്പോൾ നമ്പ്യാർക്കു് അതു് ഒരു വലിയ വിനോദമായി തോന്നി. ഓരോ കാശിനു് ഓരോ ശ്ലോകംവീതം എഴുതിക്കൊടുത്തു. പക്ഷേ നമ്പ്യാർക്കു് വല്ല ഈർഷ്യയും തോന്നിയിരുന്നെങ്കിൽ അതു് ആ ശ്ലോകങ്ങൾ എഴുതിത്തീർന്നതിനോടെ അവസാനിക്കയും ചെയ്തിരിക്കണം. ആരു തെറ്റു ചെയ്താലും സരസമായി ചൂണ്ടിക്കാണിക്കാറുണ്ടായിരുന്ന ഈ കവി ഇങ്ങനെ ഒരു സംഭവം കണ്ടാൽ മൗനമവലംബിക്കുകയോ? വടക്കൻദിക്കുകളിൽ മാന്യമായി ഗണിക്കപ്പെട്ടുപോരുന്ന ഈ പട്ടർസ്ഥാനം തെക്കൻദിക്കുകളിലെ തമിഴ്ബ്രാഹ്മണർക്കു് കർണ്ണശല്യമായിത്തീരാനുണ്ടായ കാരണങ്ങളിൽ ഒന്നു് നമ്പ്യാരെക്കൊണ്ടു പട്ടാഷ്ടകമെഴുതിച്ച കുട്ടിപ്പട്ടന്മാരെപ്പോലുള്ള ചിലരുടെ കുചേഷ്ടിതങ്ങളായിരിക്കണം. ഏതായിരുന്നാലും ‘ജാതിനാമാദികൾക്കല്ല ഗുണഗണം’ എന്നുള്ള കവികുലഗുരുവിന്റെ വാക്യത്തെ സംസ്മരിച്ചു് സാഹിത്യത്തിലെങ്കിലും ജാതിസ്പർദ്ധ കടത്താതിരുന്നാൽ കൊള്ളാം. കേരളത്തിലെ ഇന്നത്തേ നിലയ്ക്കു് തമിഴ്ബ്രാഹ്മണരും ഏറെക്കുറെ കാരണഭൂതന്മാരായിരുന്നു എന്നു് ആരും സമ്മതിക്കും. തിരുവിതാംകൂറിനെപ്പറ്റി സ്മരിക്കുമ്പോൾ രാമയ്യന്റെ സ്മരണയും ഉദിക്കാതിരിക്കയില്ലല്ലോ.
നമ്പ്യാരുടെ മരണഹേതു എന്തെന്നു് നാം എന്തിനു് ആലോചിക്കുന്നു? അദ്ദേഹം മരിച്ചിട്ടേ ഇല്ലല്ലോ. കേരളത്തിലെ ഏകജീവൽകവി നമ്പ്യാരാണു്; തുള്ളൽപ്പാട്ടുകളാണു് യഥാർത്ഥ ജീവൽസാഹിത്യവും. കുഞ്ചൻനമ്പ്യാർ നമ്മുടെ ‘കാളിദാസൻ അല്ലെങ്കിൽ ഷേക്‍സ്പീയർ ആണു് എന്നു പറഞ്ഞാൽ ഏറെത്തെറ്റുകയില്ല’ എന്നു് പണ്ഡിതസാർവഭൗമനായിരുന്ന ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമല്ലേ?
16.17 VI
നമ്പ്യാരുടെ സ്വഭാവവർണ്ണനയ്ക്കായി ബാലകൃഷ്ണവാരിയരവർകൾ ഒരു അധ്യായം വിനിയോഗിച്ചിരിക്കുന്നു. ഈ മഹാനുഭാവന്റെ സ്വഭാവഗതികളെ കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരുവൻ—ഒരു ഇംഗ്ലീഷ്ശൈലിയിൽ പറഞ്ഞാൽ—അപകടപൂർണ്ണമായ തറയിലാണു് കാൽ വയ്ക്കുന്നതു്. നമ്പ്യാർ തന്റെ പാത്രങ്ങളെക്കൊണ്ടു പറയിച്ചിരിക്കുന്നതെല്ലാം അദ്ദേഹത്തിന്റെ മനോഗതികളെ സൂചിപ്പിക്കുന്നതായി വ്യാഖ്യാനിച്ചാൽ, അദ്ദേഹം ഭക്തന്മാരിൽ വച്ചു ഭക്തനും, പാഷണ്ഡന്മാരിൽ വച്ചു പാഷണ്ഡനും, ധീരന്മാരിൽ വച്ചു ധീരനും, ഭീരുക്കളിൽ വച്ചു ഭീരുവും, സത്യനിഷ്ഠന്മാരിൽ വച്ചു സത്യനിഷ്ഠനും, കപടശാലികളിൽ വച്ചു കപടശാലിയും, ദയാലുക്കളിൽ വച്ചു ദയാലുവും, നിർഘൃണന്മാരിൽ വച്ചു നിർഘൃണനും ഒക്കെ ആണെന്നു പറയേണ്ടി വരും. യഥാർത്ഥ കവികൾ ക്രാന്തദർശികളാണു്; നമ്പ്യാരും ഒരു ക്രാന്തദർശിയായിരുന്നു. തുഞ്ചനെപ്പോലെ തന്നെ കുഞ്ചനും ഒരു ലോകഗുരുവാണു്. തുഞ്ചൻ സുഗ്രീവാജ്ഞക്കാരനായ ഒരു ഗംഭീരാശയന്റെ മട്ടിൽ നമുക്കു് മാർഗ്ഗോപദേശം ചെയ്യുന്നു; സത്യധർമ്മാദികളെ വെടിഞ്ഞു നടക്കുന്നതായ മർത്ത്യനെ ക്രുദ്ധനായ സർപ്പത്തെക്കാളും ഭയങ്കരനായി ഗണിച്ചു് അദ്ദേഹം അകറ്റി നിർത്തുന്നു. ഈ പ്രപഞ്ചം തന്നെ മിഥ്യയാണെന്നാണു് അദ്ദേഹത്തിന്റെ മതം. ഭക്തിയെ ജ്ഞാനത്തിലേക്കുള്ള ഒരു കോണിപ്പടിയായിട്ടേ അദ്ദേഹം കാണുന്നുള്ളു. കുഞ്ചന്റെ മട്ടു് അങ്ങനെയല്ല. തെറ്റു ചെയ്യാറുള്ള ജനങ്ങളുടെ കൂട്ടത്തിൽ താനും ഒരു തെറ്റുകാരൻ തന്നെ എന്നുള്ള മനോഭാവമാണു് അദ്ദേഹത്തിനെ മനുഷ്യലോകത്തോടു അടുപ്പിക്കുന്നതു്. സാധാരണന്മാർക്കുള്ള കോപതാപാദികളെല്ലാം അദ്ദേഹത്തിനേയും ബാധിക്കാറുണ്ടു്; അവയ്ക്കെല്ലാം അതീതനാണെന്നു് അദ്ദേഹം അഭിമാനിക്കാറുമില്ല. എന്നാൽ തുഞ്ചനെപ്പോലെ സർവലോകസമാശ്ലേഷകമായ ഒരു അനുകമ്പ അദ്ദേഹത്തിനുമുണ്ടു്. ആ അനുകമ്പയാൽ പ്രേരിതനായിട്ടാണു് അദ്ദേഹം തന്റെ സഹജീവികളിൽ കാണുന്ന തെറ്റുകളെ ചൂണ്ടിക്കാണിക്കുന്നതു്. ആ തെറ്റുകൾ കാണുമ്പോൾ അദ്ദേഹം ചിരിക്കാറുള്ളതു പരമാർത്ഥമാണു്; എന്നാൽ ആ ചിരി സ്ഥലജലഭ്രാന്തി നേരിട്ട ദുര്യോധനനെ കണ്ട മാത്രയിൽ പാഞ്ചാലിക്കുണ്ടായ ചിരിയല്ല. പാഞ്ചാലിയുടെ ചിരി എന്തെല്ലാം അനർത്ഥങ്ങൾക്കാണു് കാരണമാക്കിയതു്! വംശവിനാശകരമായ ഒരു മഹാസമരം അന്നത്തെ ആ ‘പൊട്ടിച്ചിരി’നിമിത്തമുണ്ടായില്ലേ? നമ്പ്യാർ അങ്ങനെ ചിരിക്കാറില്ല. കുറവും കുറ്റവും നോക്കിപ്പറവാനായി മാത്രം ജീവിക്കുന്നവരെ എറിഞ്ഞു കാലൊടിക്കണമെന്നാണല്ലോ അദ്ദേഹം പറഞ്ഞിട്ടുള്ളതു്. നമ്പ്യാരുടെ ചിരി അനുകമ്പാമസൃണമാണു്. തുഞ്ചനും ഫലിതം പ്രയോഗിക്കാറുണ്ടു്; എന്നാൽ അദ്ദേഹം ചിരിക്കയില്ല. പക്ഷേ ഒരു സ്മിതരേഖ മുഖത്തു് കളിയാടിയെങ്കിലായി, അത്രേയുള്ളു. നമ്പ്യാർ ചിരിക്കും; അതിനോടുകൂടി ശ്രോതാക്കളേയും ചിരിപ്പിക്കും. അത്തരം ചിരി ഇരുകൂട്ടർക്കും—വക്താവിനും ശ്രോതാവിനും തമ്മിൽ ഒരു സാഹോദര്യബന്ധം ജനിപ്പിക്കുന്നു. ഇതാണു് നമ്പ്യർക്കു് കേരളീയജനതയുടെ ഹൃദയസാമ്രാജ്യത്തിൽ ഇത്ര വിപുലമായ ഒരു അധികാരശക്തി ലഭിക്കാനുള്ള പ്രധാന ഹേതു.
സംസ്കൃതത്തിൽ ഗംഭീരങ്ങളായ കവിതകൾ എഴുതിശീലിച്ച ആ മഹാകവി,
‘ഭടജനങ്ങടെ നടുവിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ.’
എന്നു മനസ്സിലാക്കിക്കൊണ്ടു് അവരുടെ നിലയിലേക്കു് സ്വയം താഴുന്ന ആ കാഴ്ച എത്ര അത്ഭുതകരമായിരിക്കുന്നു! എന്നാൽ താൻ ഒരു വലിയ ഉപകാരമാണു ചെയ്യുന്നതു് എന്നു് അദ്ദേഹം ഭാവിക്കുന്നുണ്ടോ? ഇല്ലതാനും.
ഇത്രയും പറഞ്ഞതിൽനിന്നു് നമ്പ്യാരുടെ ദൃഷ്ടിപ്രാപഞ്ചികങ്ങളായ സുഖഭോഗങ്ങൾക്കും പ്രലോഭനങ്ങൾക്കും അപ്പുറം കടന്നിരുന്നില്ല എന്നു് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതിൽപരം അബദ്ധം മറ്റൊന്നില്ല. കിളിപ്പാട്ടുകൾ വഴിക്കും പാനകൾ വഴിക്കും മറ്റും കേരളീയർക്കു പരിചിതങ്ങളായിരുന്ന പൗരാണികവിഷയങ്ങളെത്തന്നെ അധികരിച്ചു് അദ്ദേഹം കാവ്യം രചിച്ചതു്, സാധാരണക്കാർക്കു് സുഗ്രഹമായ വിധത്തിൽ അവയെ പ്രതിപാദിച്ചു് അവരിൽ ഭക്തിയും ജ്ഞാനവും അങ്കുരിപ്പിക്കണമെന്നു വിചാരിച്ചാണു്. അദ്ദേഹത്തിന്റെ എല്ലാ കഥകളിലും ആന്തരമായ ഒരു ആശയവിശേഷം—ഒരു സന്മാർഗ്ഗപാഠം—ഘടിപ്പിച്ചിട്ടുണ്ടെന്നു കാണാം.
ഈശ്വരഭക്തി, ഗുരുഭക്തി, സജ്ജനഭക്തി ഇവ നമ്പ്യാരുടെ എല്ലാ കൃതികളിലും സ്ഫുടമായി പ്രകാശിക്കുന്നുണ്ടു്. മിക്കകഥയുടെയും പ്രാരംഭത്തിൽ ഈശ്വരസ്തുതി കാണുന്നതുകൊണ്ടുമാത്രം നമ്പ്യാർ ഈശ്വരഭക്തനാണെന്നു പറയാവുന്നതല്ല. ഗ്രന്ഥാരംഭത്തിൽ ഇഷ്ടദേവതാനമസ്കൃതിയോ വസ്തുനിർദ്ദേശമോ അഥ തുടങ്ങിയ മംഗലവാചകശബ്ദങ്ങളോ ഉണ്ടായിരിക്കണമെന്നു വ്യവസ്ഥയുണ്ടു്. ഈ കവിയും ചില ദിക്കിൽ ഇഷ്ടദേവതാസ്മരണത്തോടും, ചിലേടത്തു വസ്തുനിർദ്ദേശത്തോടും, മറ്റു ദിക്കുകളിൽ ‘എങ്കിലോ’ എന്ന ശബ്ദത്തോടും കൂടിയാണു് കഥകൾ ആരംഭിച്ചിരിക്കുന്നതു്. ‘അഥ’ ശബ്ദം മംഗളവാചിയാണെന്നു് ‘അഥോഥ സ്യാതാം സമുച്ചയേ മംഗളേ സംശയാരംഭാധികാരാനന്തരേഷു ച’ എന്ന കോശത്താൽ സിദ്ധിക്കുന്നു. ആ ശബ്ദത്തിന്റെ തർജ്ജമയാണല്ലോ ‘എങ്കിലോ’ എന്ന പദം. അതിനാൽ കേവലം മംഗളാചരണം കണ്ടിട്ടു് കവി വലിയ ഭക്തനായിരിക്കണമെന്നു പറയുന്നതിൽ അർത്ഥമില്ല. എന്നാൽ നമ്പ്യാരുടെ എല്ലാ കൃതികളിലും അദ്ദേഹത്തിന്റെ ഹൃദയാന്തർഭാഗത്തു നിന്നു് ഊറിവരുന്ന ഭക്തിരസത്തിന്റെ ആസ്വാദ്യത അനുഭവൈകവേദ്യമാണു്.
‘വാശ്ശതെങ്കിലുമൊന്നു വന്നു സഭാതലങ്ങളിലോതിനാ-
ലീശ്വരസ്തുതിയായ് വരേണമതെങ്കിലേ ശുഭമായ് വരൂ.’
എന്നാണു് നമ്പ്യാരുടെ മതം.
‘യാഗവും പല യോഗവും പല മന്ത്രവും ചില തന്ത്രവും
ആഗമങ്ങളുപാസനങ്ങളുമാസനങ്ങളുമൊന്നുമേ
രംഗസാഗരവാസികൾക്കു ഫലിക്കയില്ല ധരിക്കണം.
ഭക്തവത്സലനായ ശിവനുടെ ചരണതാമരസങ്ങളിൽ
ഭക്തിയുള്ള ജനത്തിനേ ഭൂവി മുക്തിലാഭമുടൻ വരൂ.
ഭക്തിസൗഖ്യമുടൻ ലഭിച്ചിഹ മുക്തിവരുവതിനീശ്വര-
ഭക്തിതന്നെ മഹൗഷധം പുനരന്യമില്ലുപദേശവും’
അതിനാലാണു് ഭഗവന്മാഹാത്മ്യത്തെ ഉദാഹരിക്കുന്ന കഥകൾ അദ്ദേഹം പ്രത്യേകം തിരഞ്ഞെടുത്തു പ്രതിപാദിച്ചിരിക്കുന്നതു്. സംസ്കൃതകവനം മതിയാക്കീട്ടു മലയാളത്തിൽ കവിതകൾ രചിക്കാൻ തുടങ്ങിയതുതന്നെ അതിനുവേണ്ടിയാണെന്നു് അദ്ദേഹം വ്യക്തമാക്കീട്ടുണ്ടു്. സംസ്കൃതത്തിൽ കാവ്യം രചിപ്പാൻ പ്രയാസമില്ലെന്നും, ഭാഷാകവനമാണു് ദുർഘടമായിരിക്കുന്നതെന്നും അനുഭവസ്ഥന്മാർക്കൊക്കെ അറിയാം,
‘സജ്ജനത്തിനു സംസ്കൃതക്കവി കേൾക്ക കൗതുകമെങ്കിലും
ദുർജ്ജനത്തിനതിങ്കലൊരു രസമേശുകില്ലിതു കാരണ
ഭടജനങ്ങടെ സഭയിലുള്ളൊരു പടയണിക്കിഹ ചേരുവാൻ
വടിവിയന്നൊരു ചാരുകേരളഭാഷതന്നെ ചിതം വരൂ,
കടുപടെപ്പടുകഠിനസംസ്കൃതവികടകടുകവി കേറിയാൽ
ഭടജനങ്ങൾ ധരിക്കയില്ല തിരിക്കുമൊക്കെയുമേറ്റുടൻ
ഭാഷയേറി വരുന്ന നല്ല മണിപ്രവാളമതെങ്കിലോ
ദൂഷണം വരുവാനുമില്ല വിശേഷഭൂഷണമായ്പരും
‘വഷസങ്ഗതിയോടു ചേർന്നൊരു ഭാഷ വേണമതെങ്കിലേ
ശേഷമുള്ള ജനത്തിനും പരിതോഷമെന്നു വരൂ ദൃഢം.’
ഈ വാക്കുകളിൽനിന്നു് ഒന്നു രണ്ടു സംഗതികൾ വ്യക്തമാകുന്നുണ്ടു്. അസംസ്കൃതാശയന്മാർക്കു് സംസ്കൃതകവിത ദുർഗ്രഹമായിരിക്കുന്നതിനാൽ അവർക്കു വേണ്ടിയാണു് ഭാഷാകവിത എഴുതാൻ നമ്പ്യാർ പുറപ്പെട്ടതെന്നു സ്പഷ്ടമാണല്ലോ; എന്നാൽ നല്ല മണിപ്രവാളമായിരിക്കണമെന്നു വച്ചതു് പണ്ഡിതന്മാരെക്കൂടെ ഉദ്ദേശിച്ചാണു്. വേഷസങ്ങതിയോടു ചേർന്ന ഭാഷയായി—അതായതു് തുള്ളലിന്റെ രൂപത്തിൽ എഴുതാമെന്നുവച്ചതു്, അതു കൂടുതൽ പ്രയോജകീഭവിക്കുമെന്നുള്ള വിശ്വാസത്താലുമാണു്.
“തുള്ളലിനാശു തുടങ്ങുമ്പോളൊരു തെള്ളലുമുള്ളിലുദിച്ചീടേണം
ഉള്ള ജനങ്ങൾക്കെല്ലാമിതുകൊണ്ടുള്ളം ഝടിതി കളുർത്തീടേണം
വെള്ളസ്ഫടിക വിശുദ്ധ സരസ്വതി വെള്ളത്തിൽ ശശിബിംബംപോലെ
ഉള്ളത്തിൽ പരിചോടു വിളങ്ങുകിലുള്ള വിധങ്ങളശേഷം തോന്നും
കള്ളമകന്നു കവിത്വവിശേഷം തള്ളിത്തള്ളി വരുന്ന ദശായാം
ഉള്ളിൽക്കപടതയുള്ള ജനങ്ങടെ ഭള്ളും വിരുതും നിഷ്ഫലമാകും.”
കൊള്ളാമിവനുടെ വിദ്യകളെന്നൊരു കോലണിവാർത്ത നടത്തുന്നേരം
കള്ളന്മാരുടെ കണ്ടണികൊണ്ടുമൊരെള്ളോളം ഫലമില്ലെന്നറിവിൻ.സത്യാസ്വയംവരം.
സാധാരണ ജനങ്ങളുടെ ഹൃദയങ്ങളിൽ ഉള്ള മാലിന്യങ്ങളെ നീക്കിക്കളഞ്ഞു് അവരിൽ ഈശ്വരപരമായ ഭക്തിയും വിശ്വാസവും അങ്കുരിപ്പിക്കുകയാണു് തന്റെ ഉദ്ദേശമെന്നും കവി ഇവിടെ വിശദമാക്കിയിരിക്കുന്നു. സംസ്കൃതകവനമാണു് തനിക്കു് അധികം വശമെന്നും, ഒരു പുതിയ സരണി തുറക്കുന്നതു് ബഹുജനങ്ങളെ കർത്തവ്യകുതുകികളാക്കിത്തീർക്കാൻ വേണ്ടിയിട്ടാണെന്നും,
‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ
ദോഷമകന്നു വരുത്തുവാൻ ദുർഘടം’
എന്നിങ്ങനെ അദ്ദേഹം നമുക്കു് അറിവു തന്നിട്ടുണ്ടു്. എന്നിട്ടും സംസ്കൃതഭാഷാനഭിജ്ഞതകൊണ്ടാണു് നമ്പ്യാർ ഇങ്ങനെ ഭാഷാകവിത എഴുതാൻ പുറപ്പെട്ടതെന്നു പറയുന്നവരുടെ കഥയില്ലായ്മയെപ്പറ്റി എന്തു പറയേണ്ടൂ? കഷ്ടിച്ചു് മൂന്നാലു കാവ്യങ്ങളുടെ മുക്കും മൂലയും മാത്രം കണ്ടതിന്റെ ശേഷം പണ്ഡിതനെന്ന ഭാവവും പേറി നടക്കുന്ന ചില ഇദാനീന്തനവിദ്വാന്മാരുടെ ഈ അഭിപ്രായത്തെ ആരു് ആദരിക്കുന്നു?
ഈശ്വരഭക്തിയിലെന്നപോലെ ഗുരുഭക്തിയിലും നമ്പ്യാർ അദ്വിതീയനായിരുന്നു. നല്ല ഗുരുകടാക്ഷംകൊണ്ടല്ലാതെ യാതൊന്നും ഫലിക്കയില്ലെന്നായിരുന്നു നമ്പ്യാരുടെ വിശ്വാസം. ‘വാദ്ധ്യാർക്കിട്ടടി പത്തലുകൊണ്ടു് ’ എന്ന അധുനാതന കവിമല്ലന്റെ മതം അദ്ദേഹത്തിനു് പരിചിതമായിരുന്നില്ലെന്നു മാത്രമല്ല ‘ഗുരുത്വമില്ലാത്തവരെക്കണ്ടാൽ കുളിക്കണ’ മെന്നുപോലും അദ്ദേഹം പറഞ്ഞിട്ടുണ്ടു്.
‘ഗാഢസ്നേഹമുള്ളൊരു ഗുരുവിന്റെ കൃപകൊണ്ടേ
മൂഢത്വമൊഴിഞ്ഞീടു മുനിമാർക്കെങ്കിലും നൂനം
തന്നുടെ ഗുരുക്കന്മാർ തനിക്കു ദൈവതമെന്നു
തന്നത്താനറിയുന്ന തനുമാന്മാർ ധരിക്കുന്നു’പൗണ്ഡ്റകവധം.
അധർമ്മത്തോടുള്ള വിദ്വേഷമാണു് നമ്പ്യാരുടെ സ്വഭാവത്തിൽ പ്രധാനമായി കാണുന്ന മറ്റൊരു ഗുണം. ആരായിരുന്നാലും ധർമ്മത്തിൽനിന്നു വ്യതിചലിച്ചുപോയാൽ നമ്പ്യാരുടെ കർക്കശമായ പരിഹാസത്തിനു പാത്രമാകാതിരിക്കയില്ല. മാതൃകാരാജാവിന്റെ ഭരണകാലത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘സത്തുക്കൾക്കൊക്കവേ സൗഖ്യം വരുത്തി ശ്രീഹരിശ്ചന്ദ്രൻ
സത്യകീർത്ത്യാഖ്യനായുള്ള സചിവശ്രേഷ്ഠനോടൊന്നി-
ച്ചത്യുഭാരം ജഗത്ത്രാണം ചെയ്തു വാണീടിന കാലം’
‘കപടമില്ല കലഹമില്ല കലുഷമതികളെങ്ങുമില്ല
വികടരില്ല; വിശാരില്ല; വികൃതിനികൃതിവിധങ്ങളില്ലാ
കുസൃതിയില്ലാ; കഗതിയില്ലാ; കുരള പറവതിനാരുമില്ല;
കള്ളരില്ല; തുള്ളലില്ല; കള്ളു കുടിയന്മാരുമില്ല
മുള്ളനില്ല; മൂഢനില്ല; മൂർഖമനുജജനങ്ങളില്ലാ
മടിയനില്ല; മസൃണനില്ല; മന്ദബുദ്ധികളാരുമില്ല
കരുടനില്ല; കുശഠനില്ല; കുശലവിലയവുമെങ്ങുമില്ലാ
ചതിയനില്ലാ; കൊതിയനില്ലാ; ചപലഖലമതി കിതവനില്ലാ
അസുഖമില്ലാ; അശുഭമില്ലാ; അസുരവിജിതരുമാരുമില്ലാ
അധനനില്ലാ; അധമനില്ലാ; അധികനോടു കലഹമില്ലാ
ആധിയില്ലാ; വ്യാധിയില്ലാ; അരസവിരസഭയങ്ങളില്ലാ
പുഷ്ടിയും തുഷ്ടിയും പുനരിഹ വൃഷ്ടിയും കൃഷ്ടിയും ബഹുഗുണ-
മിഷ്ടിയും വ്യുഷ്ടിയും ശുഭചകമഷ്ടിയും മുഷ്ടിയും ദിശി ദിശി
സ്നാനവും പാനവും സമുചിതയാനവും ഗാനവും ദ്വിജവര
ഭാനവും മാനവും മഹിതനിദാനവും സ്ഥാനവും നന്നിഹ.
പുരജനങ്ങടെ ഭാഷണം ഗതഭൂഷണം മണിഭൂഷണം
അരിഭടാവലിഭീഷണം മദശോഷണം ഹയഹേഷണം
അവനിസുരവരപൂജനം സുഖഭോജനം സുസഭാജനം
അഖിലഗുണഗണഭാജനം നൃസഭാജനം ശുഭയോജനം
അനിശമപി നിജഗണ്ഡലംബിതകണ്ഡലം നരമണ്ഡലം
അനഘമണിമയമണ്ഡനം രിപുദണ്ഡനം മദഖണ്ഡനം
തൽക്ഷണം രക്ഷണം; പ്രതിഭടതക്ഷണം ശിക്ഷണം ബഹു ശിവ
ലക്ഷണം ദക്ഷിണം ബഹുരസഭക്ഷണം ഭിക്ഷണം സമുചിത-
മിത്തരം സത്വരം നരവരചത്വരം ദുസ്തരം സമജനി
സദ്ധനം പത്തനം ദിനമനുവർദ്ധനം ഗർജ്ജനം ത്രിജഗതി
ശോഭനം ലോഭനം ധനതതിദോഹനം മോഹനം സുഖമവ-
ഗാഹനം ഗുഹനം നഹി നഹി സുന്ദരം മന്ദിരം പരിലസ-
ദിന്ദിരാമന്ദിരം ഗിരി ഇവ ഉന്നതം മന്നവന്മാരിദമന്വഹം വന്ദനംവിദധതി.
‘മായാവിതന്നുടെ മകനായ മന്നവൻ’ വാണകാലത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
നായന്മാരുടെ വീടുകൾതോറും മായാഭഗവതി വിളയാടുന്നു
കായസ്ഥന്മാരച്ചന്മാർക്കൊരു കായക്ലേശവുമില്ലിക്കാലം
അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ പുഞ്ച വിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചുജനത്തിനു ചെലവു കഴിക്കാമഞ്ചുമൊരേഴും മാസം മുഴുവൻ
തഞ്ചിലവുകളും വിത്തും കൂലിയുമഞ്ചാതെ കണ്ടങ്ങു കഴിച്ചാൽ
അഞ്ചോ പത്തോ വായ്‍പ കൊടുപ്പാൻ വാഞ്ഛിച്ചാലതുമതിലുണ്ടാവം
കണ്ടങ്ങളിലുഴവെന്നതുകൂടാതുണ്ടാമനവധി നെല്ലതുകാലം
കണ്ടങ്ങളിലുളവാം വിളവളവേ കണ്ടവരില്ല കൃഷിക്കാരന്മാർ
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോരെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്ര വിശേഷം വിജയസമർത്ഥന്മാരവരെല്ലാം
നാരികളോടു വിചാരിച്ചിട്ടൊരു കാര്യക്ലേശവു മന്നില്ലേതും
നേരല്ലാതൊരു സംസാരങ്ങളിലാരംഭങ്ങളുമില്ലക്കാലം
അപരാധികളോടർത്ഥംവാങ്ങീട്ടപരാധത്തെ മറയ്ക്കയുമില്ല.
ഉപകാരം ചെയ്തവരെത്തന്നെ കൃപകൂടാതെ ചതിക്കയുമില്ല.
ദൂഷണമുള്ളതു ധനവാനെങ്കിൽ ഭൂഷണമെന്നൊരു ഭാവവുമില്ല.
ഏഷണികേട്ടിട്ടെജമാനൻ ചില ഭീഷണി കാട്ടുകയില്ലതുകാലം.
ജാതിക്കർഹതയില്ലാതുള്ളതു ചെയ്തീടുന്ന ജനങ്ങളുമില്ല.
കോട്ടക്കച്ചമണപ്പാടൻവക കോട്ടാറൻ പല തുപ്പട്ടികളും
കട്ടിക്കവണികൾ പട്ടുതരങ്ങളുമെട്ടുമുളം പല സോമൻമുറിയും
കെട്ടിക്കാച്ചിയമുണ്ടുകളെന്നിവ കെട്ടിയെടുക്കും പട്ടന്മാർ ചിലർ
നാട്ടിൽനടന്നൊരു വാണിഭമെന്നതു കേട്ടിട്ടില്ലക്കാലത്തിങ്കൽ
ഏഴുവെളുപ്പിന്നേറ്റുകുളിച്ചൊരു പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരു ദിക്കിലുമെന്നാലൂഴിയിലുള്ള മഹാവിപ്രന്മാർ.’ഘോഷയാത്ര.
നഗരത്തിലാണെങ്കിൽ,
‘നാടകനടനം നർമ്മവിനോദം പാഠകപഠനം പാവക്കൂത്തും
മാടണിമുലമാർ മോഹിനിയാട്ടം പാടവമേറിന പല പല മേളം
ചന്തംതടവിന ചതുരംഗങ്ങളുമന്തരഹീനം പകിടക്കളിയും
പന്തടി വീണാവേണു മൃദംഗം ചിന്തും പേരണി പോരണിവിധവും
അന്തണവരരുടെ ശാസ്ത്രവിചാരം ഗ്രന്ഥികളുടെ മത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളുമെന്തിതു ചൊന്നാലില്ലവസാനം.
ദന്തികളനവധി കാലാളുകളും പത്തിനിറഞ്ഞൊരു കുതിരപ്പടയും
ലന്തത്തോക്കുകൾ പറങ്കിത്തോക്കുകൾ കുന്തം ചവളം വില്ലും ശരവും
ആയുധവാഹനവിഭവം പറവാനായിരമാനനമുള്ളവനും പണി’
ദുഷ്ടരാജാക്കന്മാരെയും ദുർമ്മന്ത്രിമാരെയും ഇങ്ങന അധിക്ഷേപിക്കുന്നു:-
‘തന്നത്താനറിയാത്ത ജളന്മാരെ മന്ത്രിയാക്കി-
ത്തന്വംഗീജനത്തോടു തന്റെ കാര്യം വിചാരിച്ചു
തന്നുടെ പ്രജകളോടേഴകോഴകൾ വാങ്ങി
താൻതന്നെ തന്റെ രാജ്യം നശിപ്പിക്കും പ്രഭുക്കന്മാർ
അല്ലാതെ ധരണിയിലാരുമില്ലെന്നു കേൾപ്പൂ.
വല്ലാതെ വലയ്ക്കുന്നു ദീനരാം മാനുഷന്മാരെ
നെല്ലും വിത്തുമെപ്പേരും കണ്ടെഴുതിപ്പാട്ടിലാക്കി-
ച്ചെല്ലുന്ന ചിലവൊക്കെ ചുരുക്കി ബ്രാഹ്മണർക്കിപ്പോൾ.
ഇല്ലത്തെക്കുടുംബത്തിന്നഷ്ടി കഷ്ടിച്ചു കല്പിച്ചാ-
രിന്നത്തേ യജമാനന്മാരുടേ ശീലമീവണ്ണം
കണ്ടത്തിൽ കൃഷിചെയ്താലുണ്ടാകും വിളവെല്ലാം
കണ്ടെത്തിപ്പിടിപെട്ടു കശ്മലന്മാർ വാരി വാരി-
ക്കൊണ്ടെങ്ങും തിരിക്കും കണ്ടിരിക്കുന്നോരെന്തു ചെയ്‍വൂ?
പണ്ടാരും നടക്കാത്ത കണ്ടങ്ങൾ കൃഷിചെയ്തു
കണ്ടെങ്കിലതുമെല്ലാം പണ്ടാരംവകയാക്കീ
മണ്ടപത്തിൻവാതിൽ കാക്കും മനുഷ്യപ്രൗഢിമാന്മാർക്കും
കൊണ്ടുചെന്നു കൊടുക്കാഞ്ഞാൽ മറിക്കുമസ്സമർത്ഥന്മാർ.
നാട്ടിലുള്ള പ്രജകൾക്കു നെല്ലുമില്ലാ പണമില്ലാ
കാട്ടിലുള്ള കായ്കനികൾ തിന്നുതന്നെ പൊറുക്കേണം.
ഊട്ടിലെങ്ങും ചോറു കിട്ടാ ഭടന്മാർക്കുമച്ചിമാർക്കും
കൂട്ടിലിട്ട മൃഗംപോലെ പട്ടിണിയായ് കിടക്കുന്നു.
ഉണ്ണാനുമുടുപ്പാനും തേപ്പാനും വകയില്ലാ;
തിന്മാൻ വെറ്റപാക്കില്ലാ പുകയില തരിമ്പില്ലാ;
അമ്മാത്രം മുതലുള്ളതന്നന്നു വിറ്റു തിന്നു
അമ്മയ്ക്കുമുടപ്പിറന്നവൾക്കും പട്ടിണിതന്നെ.
ധർമ്മമെന്തധർമ്മമെന്തെന്നൊരു വസ്തു തിരിയാത്ത
ദുർമ്മന്ത്രിജളന്മാർക്കു പാട്ടിലായി വിശ്വമെല്ലാം’
ഓരോ മനുഷ്യനും അവനവന്റെ ചുമതല ശരിയായ വിധത്തിൽ നിർവഹിച്ചു കാണുന്നതിലാണു് നമ്പ്യാർക്കു മോഹം. ബ്രാഹ്മണരോടു് അദ്ദേഹത്തിനു് അളവറ്റ ബഹുമാനമുണ്ടായിരുന്നു. എന്നാൽ എങ്ങനെയാണു് ഒരു ബ്രാഹ്മണൻ ജീവിക്കേണ്ടതെന്നു് അദ്ദേഹം പല ദിക്കിലും വ്യക്തമായി ഉദാഹരിച്ചു കാണിച്ചിട്ടുണ്ടു്.
‘ശീലവും വൃത്തിയും മനോഹരമായിരിക്കണം’; മാനസം സദാ ‘ചിത്സ്വരൂപങ്ക’ലുറച്ചിരിക്കണം; ‘വേദവും ശാസ്ത്രപുരാണങ്ങളെന്നിവ’ ഹൃൽസ്ഥമാക്കി വയ്ക്കണം; അതിയാമാദ്യം കുളിച്ചു് ‘മന്ത്രതന്ത്രാദി നിയമങ്ങൾ’ ദിനംപ്രതി ചെയ്യണം. അല്ലാതെ,
‘ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളോടു രസിക്കണമെന്നും
കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടു ദുഷിക്കണമെന്നും’
വിചാരിച്ചു നടക്കുന്നവരും ‘ജപഹോമാദികളും’ ‘തപഃസ്നാനാദി’കളും ഇല്ലാതെ ‘നീലക്കാർകുഴലിമാർ വീടുതോറും നടന്നോരോ ലീലയ്ക്കു തുനിയുന്ന’ ആചാരവികലന്മാരായിരിക്കുന്നവരും നമ്പ്യാരുടെ ആക്ഷേപശരങ്ങൾക്കു് ലക്ഷ്യമാകാതിരിക്കയില്ല. ‘ബ്രാഹ്മണ്യമായ ജന്മം ജനിപ്പിക്കാനുമെളുതല്ലാ—ബ്രാഹ്മണ്യമായ കർമ്മം നടത്താനും പണിതന്നെ’ എന്നു് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
‘യദ്യദാചരതി ശ്രേഷ്ഠ-
സ്തത്ത ദേവേതരോ ജനഃ
എന്നാണല്ലോ പ്രമാണം. ആ തത്വത്തെ നമ്പ്യാർ പല സ്ഥലങ്ങളിൽ ഭംഗ്യന്തരേണ പ്രകാശിപ്പിച്ചിട്ടുമുണ്ടു്.
‘കൊമ്പൻ പോയതു മോഴയ്ക്കും വഴി’
‘എമ്പ്രാനപ്പം കട്ടു ഭുജിച്ചാ-
ലമ്പലവാസികളൊക്കെക്കക്കും’
‘നിന്നോതിക്കോൻ മൊള്ളുന്നേരമുണ്ണികൾ മരമേറീട്ടും മൊള്ളും’
‘അമരക്കാരനു തല തെറ്റുമ്പോൾ-അണിയക്കാരുടെ തണ്ടുകൾ തെറ്റും’
‘കാര്യക്കാരൻ കളവു തുടർന്നാൽ കരമേലുള്ളവർ കട്ടുമുടിക്കും’
പ്രഭുക്കന്മാരുടെ ധർമ്മം തങ്ങളെ ആശ്രയിക്കുന്നവരെ രക്ഷിക്കയാണു്. അല്ലാതുള്ളവരെ,
‘പാലുകുടിച്ചു തടിച്ചൊരു കൂട്ടം
വാലില്ലാത്ത കുരങ്ങച്ചന്മാർ’
എന്നാണു് അദ്ദേഹം വർണ്ണിച്ചിരിക്കുന്നതു്.
നമ്പ്യാർക്കു് കനകകാമിനികളോടുണ്ടായിരുന്ന മനോഭാവത്തെപ്പറ്റി ഈയിടയ്ക്കാണു് ചിലർ സംശയം പുറപ്പെടുവിച്ചു കാണുന്നതു്. പണം ചെലവാക്കാനുള്ള ഒരു സാധനമായിട്ടല്ലാതെ ശേഖരിച്ചു വച്ചു് അതു കണ്ടു രസിക്കണമെന്നുള്ള മനോഭാവം അദ്ദേഹത്തിനെ തീണ്ടീട്ടുപോലുമില്ലായിരുന്നു. ‘കനകംമൂലം കാമിനിമൂലം—കലഹം പലവിധമുലകിൽ സുലഭം’ എന്നു് മിക്ക കഥകളിലും അദ്ദേഹം വിശദമായി പറഞ്ഞിട്ടുണ്ടു്.
‘സ്വർണ്ണങ്ങളെന്നൊരു ജാതിയേ സൃഷ്ടിച്ചു;
പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു;
കർണ്ണങ്ങളും കണ്ണുമീമട്ടു ദേഹമീ-
വർണ്ണമനർത്ഥങ്ങൾ രണ്ടു നിർമ്മിക്കയാൽ
ഏന്തുന്ന സംസാരവാരിധിവെള്ളത്തിൽ
നീന്തുന്ന മർത്ത്യനു കേറാൻ തരം വരാ’ഹരിണീസ്വയംവരം.
എന്നാണു് കവിയുടെ മതം. ലോകത്തിൽ ധനം കൂടാതെ കഴികയില്ലെങ്കിലും, ധനവിഷയകമായ തൃഷ്ണയ്ക്കു് ഒരു അതിരുവേണമെന്നാണു് അദ്ദേഹം പറയുന്നതു്.
‘ദ്രവ്യത്തിങ്കലൊരാഗ്രഹമെന്നതു
ഭവ്യന്മാർക്കുമിളക്കരുതേതും
വിത്തത്തിൽ കൊതിയുണ്ടാമെന്നാൽ
ഇത്രയിതെന്നൊരു നിയമം വേണം‘
പണം അധികമായാലുള്ള ദോഷത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:-
‘പണമെന്നുള്ളതു കയ്യിൽ വരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും;
പണവും ഗുണവും കൂടിയിരിപ്പാൻ പണിയെന്നുള്ളതു ബോധിക്കേണം.’
ഇങ്ങനെ ആണെങ്കിലും മിതവ്യയം കൂടിയേ തീരൂ എന്നു് അദ്ദേഹത്തിനു നിർബന്ധമാണു്. ‘Neither a borrower nor a lender be’ എന്ന ഷേക്സ്പീയർവാക്യത്തെ അനുസ്മരിപ്പിക്കുന്ന വാക്കുകൾ പല കഥകളിലും കാണ്മാനുണ്ടു്.
‘പണയം മേടിക്കാതൊരു കാശും പണവുമൊരുത്തരു നല്കരുതാരും
ഋണവും വന്നു മുഴുത്തെന്നാകിൽ തൃണവും പുരുഷനുമില്ലൊരുഭേദം.’പ്രദോഷമാഹാത്മ്യം.
സ്ത്രീജനങ്ങളെപ്പറ്റി നമ്പ്യാർക്കു നല്ല അഭിപ്രായമുണ്ടായിരുന്നോ എന്നു സംശയമാണു്. സ്ത്രീധർമ്മങ്ങളെപ്പറ്റി അദ്ദേഹം ഗൗരവപൂർവം ഉപന്യസിക്കുന്നുണ്ടെങ്കിലും, അവരെപ്പറ്റിയുള്ള പുച്ഛം മിക്ക കഥകളിലും പ്രതിഫലിച്ചുകാണാം. സ്ത്രീജനങ്ങളോടാലോചിച്ചു് കാര്യവിചാരം നടത്തുന്നവരെ പലേടത്തും ആക്ഷേപിച്ചിട്ടുള്ളതോ പോകട്ടേ; അവർക്കു് ഹൃദയം എന്നൊരു പദാർത്ഥം ഉള്ളതായിട്ടുപോലും അദ്ദേഹം വിശ്വസിക്കുന്നതായി കാണുന്നില്ല. നമ്പിയാരുടെ മഹത്ത്വത്തിനു് കുറവു വരുത്തുന്നതായി ഈ ഒരു സംഗതി മാത്രമേ കാണുന്നുള്ളു. വാല്മീകി രാമായണം ചമയ്ക്കാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിനു് സർവഗുണസമ്പന്നനും ദോഷസ്പർശം ഇല്ലാത്തവനും ആയ ഒരു നായകനെ സൃഷ്ടിക്കണമെന്നായിരുന്നു പ്രധാന ഉദ്ദേശമെന്നു് ആ കാവ്യതല്ലജത്തിന്റെ പ്രാരംഭത്തിൽ നിന്നു മനസ്സിലാക്കാം. എന്നാൽ അദ്ദേഹത്തിന്റെ പാത്രങ്ങളിൽ വച്ചു് സർവോത്തമമായിത്തീർന്നതു് സീതാദേവിയാണു്. “രാമന്മാർ ഇനിയും പലരുമുണ്ടായേക്കാം. എന്നാൽ സീതയോ? ഒന്നേ ഒന്നു മാത്രമേ ഉള്ളു” എന്നു് സ്വാമി വിവേകാനന്ദൻ പ്രസ്താവിച്ചിട്ടുള്ളതു് എത്രയോ പരമാർത്ഥം! സ്ത്രീത്വത്തിന്റെ മഹാത്മ്യം നമ്പിയാർ ഗ്രഹിച്ചിരുന്നോ എന്നുതന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെ വരാനുള്ളകാരണം അദ്ദേഹത്തിന്റെ അന്നത്തെ പരിതഃസ്ഥിതികളായിരുന്നു.
“പണമുള്ളവനേ പെണ്ണിനു വേണ്ടൂ ഗുണമുള്ളവനിലൊരാദരവില്ല
പണവുംകൊണ്ടിഹ ചെല്ലാത്തവനും തൃണവുമവൾക്കൊരു ഭേദവുമില്ല
ധനവാനെങ്കിലകത്തു കരേറ്റിപ്പനിനീർകൊണ്ടിഹ കാൽ കഴുകിക്കും.
കനിവൊടുവെറ്റ തെറുത്തുകൊടുക്കും കനമൊടു മെത്തകരേറ്റിയിരുത്തും
ധനമെപ്പേരും വാങ്ങീട്ടവനെ കനമില്ലാത്തൊരു പഞ്ഞികണക്കേ
മനസാ വാചാ നോക്കുകയില്ലവൾ മനമൊരു കല്ലുകണക്കു കഠോരം”പ്രദോഷമാഹാത്മ്യം.
ഇതാണു് നമ്പ്യാർക്കു് സ്ത്രീലോകത്തെപ്പറ്റിയുള്ള മതിപ്പു്.
നമ്പ്യാരുടെ മഹത്വത്തിന്റെ പ്രധാന മാനദണ്ഡമായ് വിളങ്ങുന്നതു് അദ്ദേഹത്തിന്റെ കവിതകളിൽ പ്രകാശിക്കുന്ന ‘സമദൎശിതയാണു്. ഈ സമദർശിതയാണു് യഥാർത്ഥ പാണ്ഡിത്വത്തിന്റെ നികഷോപലവും. പല തുള്ളലുകളിലും ഒരു പറയനേക്കൊണ്ടു് ലോകത്തിനു തത്വോപദേശം ചെയ്യിക്കാൻ ഇക്കവി തുനിഞ്ഞതുതന്നെ ആ ഹൃദയവിശാലതയ്ക്കുദാഹരണമാണു്. അവൻ കേവലം നിരക്ഷരകുക്ഷിയുമല്ല.
‘ഭാഷയായ് പറവാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ
ശേഷിയില്ല ഭടജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം
ഭാഷയായ് പറയാമതിൽ ചില ദൂഷണം വരുമെങ്കിലും’
എന്നാണല്ലോ അവൻ പറയുന്നതു്.
‘ആരെടാ നീ? പശുമാംസം വച്ചു തിന്നും പറയനോ?
സാരമാകുന്ന വേദാന്തപ്പൊരുൾ വന്നു പറയുന്നു?”
എന്നു് വിപ്രവിദ്വജ്ജനം ശണ്ഠയിടുന്നതായാൽ, അതിനു പറയുന്ന സമാധാനമാണു് കേൾക്കേണ്ടതു്.
‘വിപ്രനെന്നും ക്ഷത്ര്യനെന്നും വൈശ്യനെന്നും ശൂദ്രനെന്നും
ഇപ്രപഞ്ചേ നാലുവർണ്ണം നാലുവക്ത്രനുളവാക്കീ.
തൽപുറത്തു ബൗദ്ധനെന്നും പാണനെന്നും പറയനെന്നും
കല്പിതം ജാതിഭേദത്തിന്നന്തമില്ല നീരൂപിച്ചാൽ.
ഏവമുള്ള ശരീരങ്ങൾക്കൊക്കവേ പാർത്തു കാണുമ്പോൾ
ജീവനായിട്ടൊന്നുതന്നെ ആയതിപ്പോൾ പരബ്രഹ്മം
നൂലുകൊണ്ടു പിരിച്ചോരു ചരടിൽ പൊന്മണി കോർത്തു
മാലയാക്കിദ്ധനികന്മാർ ധരിക്കുന്നു ഗളംതന്നിൽ.
മുത്തുകൊണ്ടും മാല കോർക്കും പവിഴംകൊണ്ടുമുണ്ടാക്കും
പൂത്തിലഞ്ഞിക്കുരുകൊണ്ടും കുന്നികൊണ്ടും ദരിദ്രന്മാർ.
എന്നിവണ്ണം സുവർണ്ണാദിക്കൊക്കവേ താൻ ചരടായി-
ട്ടൊന്നുതന്നെ പൊന്നിനുമക്കുന്നിമഞ്ചാടിമാലയ്ക്കും.
എന്നപോലെ സർവജാതിപ്രഭുത്വം ഭൗതികം ദേഹം
ഒന്നുകൊണ്ടു കോർത്തുകെട്ടിക്കളിപ്പിക്കുന്നിതു ദൈവം.
എന്നതുമൂലമാത്മാവിന്നാർക്കുമാർക്കും ഭേദമില്ല
ഒന്നുതന്നെ ചരടുള്ളിൽ ഭൂസുരന്നും പറയന്നും.
ജ്ഞാനമെന്നുള്ളതുതന്നെ സാരമെന്നു ധരിക്കേണം.
ജ്ഞാനമില്ലാത്ത വിപ്രനും ബൗദ്ധനും ഭേദമില്ലേതും
ജ്ഞാനിയാകും പറയനും ബ്രഹ്മവാദിദ്വിജന്മാർക്കും
സ്ഥാനമൊന്നായ്‍വരും ചത്തു പരലോകം പ്രവേശിച്ചാൽ.പുളിന്ദീമോക്ഷം
നമ്പ്യാരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു. അദ്ദേഹം വായിച്ചിട്ടില്ലാത്ത കാവ്യങ്ങൾ ചുരുക്കം. അവയിൽനിന്നൊക്കെ ആശയങ്ങൾ എടുത്തിട്ടുമുണ്ടു്. എന്നാൽ ആരുടെ ആശയമായിരുന്നാലും നമ്പ്യാരുടെ കൈയിൽ കിട്ടുമ്പോൾ അതിനൊരു പുതുമ താനേ വന്നുചേരും. ഗ്രന്ഥശാലകൾ അപൂർവമായിരുന്ന ആ കാലത്തു് ഇത്ര വളരെ വിലയേറിയ ഗ്രന്ഥങ്ങൾ വായിച്ചുതീർക്കാൻ സാധിച്ചതിനെപ്പറ്റി ഇന്നുള്ളവർ വിസ്മയിച്ചേക്കും. എന്നാൽ ഗ്രന്ഥങ്ങൾ ശേഖരിക്കുന്നതിലുള്ള ആഗ്രഹം ഈ ഇടക്കാലത്താണു് നിന്നുപോയതു്. പഴേ കാലങ്ങളിൽ ഉത്തമങ്ങളായ ഗ്രന്ഥങ്ങളെ ഒട്ടു വളരെപ്പണം ചെലവിട്ടു് പകർത്തിച്ചു വയ്ക്കുന്നതിൽ നമ്മുടെ കാരണവന്മാർ ജാഗരൂകരായിരുന്നു. കേരളത്തിന്റെ ഒരറ്റത്തുണ്ടായ ഗ്രന്ഥം അല്പകാലത്തിനുള്ളിൽ മറ്റേ അറ്റംവരെ പ്രചരിക്കുമാറു് ജനങ്ങൾക്കു ഗ്രന്ഥശേഖരവിഷയകമായ തൃഷ്ണ വേണ്ടുവോളമുണ്ടായിരുന്നു. അവയ്ക്കു് ഇത്ര വേഗം പ്രചാരമുണ്ടാകാനുള്ള മറ്റൊരു കാരണം കേരളീയർക്കു തീർത്ഥാടനത്തിലുണ്ടായിരുന്ന താൽപര്യമായിരുന്നെന്നു തോന്നുന്നു. കേരളത്തിലെ പുണ്യതീർത്ഥങ്ങൾ എല്ലാം പല തവണ ദർശിച്ചിട്ടുള്ള മഹാന്മാർ പണ്ടുണ്ടായിരുന്നു. അവർവഴിക്കു് ഉൽകൃഷ്ടഗ്രന്ഥങ്ങളും പ്രചരിക്കാൻ ഇടവന്നു കാണണം.
നമ്പ്യാർ വായിച്ചിട്ടുള്ള ഗ്രന്ഥങ്ങളുടെ പട്ടിക ചില തുള്ളലുകളിൽ കാണ്മാനുണ്ടു്. അവയിൽ,
‘പ്രാകൃതമെന്നും സംസ്കൃതമെന്നും വ്യാകരണം പതിനെട്ടു പുരാണം
സൂത്രം നാടക കാവ്യശ്ലോകം ശാസ്ത്രം പലവക ചമ്പു ബൃഹൽക്കഥാ
ഗദ്യഗ്രന്ഥം പദ്യഗ്രന്ഥം ഗണികം വൈദ്യം വൈദികശാസ്ത്രം.’സ്യമന്തകം.
ഇവയൊക്കെ ഉൾപ്പെട്ടിരുന്നു.
‘മാലതീമാധവം ശാകുന്തളം പിന്നെ ബാലരാമായണം കർപ്പൂരമഞ്ജരി
മാളവികാഗ്നിയും മിത്രാംബുരാശിയുമ്മേളം കലർന്നൊരു മുദ്ദിരാരാക്ഷസം
മല്ലികാമാരുതം നല്ല ധനഞ്ജയം കല്യാണസൗഗന്ധികം പ്രിയദർശികം
വേണിസംഹാരം പ്രബോധചന്ദ്രോദയം ഭാണം പ്രഹസനം പിന്നെ രത്നാവലീ
ഉത്തരരാമചരിതം നളോദയം ഇത്തരം നാടകം കൂടെ വായിക്കയും
മാഘം കിരാതാർജ്ജനീയവും ഭട്ടിയും മേഘസന്ദേശം രഘുവംശവും പിന്നെ
ചൊല്ക്കൊണ്ട നൈഷധം നീലകണ്ഠോദയം സൽകൃതമാം ബാലഭാരതമെന്നിവ
കാവ്യങ്ങളും ചില വായിച്ചു കേൾക്കയും കാവ്യപ്രകാരം വിചാരിച്ചിരിക്കയും
കൗർമ്മപുരാണവും വിഷ്ണുപുരാണവും വാല്മീകിരാമായണം മഹാഭാരതം
അധ്യാത്മരാമായണം ഹരിവംശവും ശുദ്ധമാം ശ്രീഭാഗവതം വിശേഷിച്ചു
സ്കന്ദപുരാണവും വായുപുരാണവുമെന്നു തുടങ്ങിപ്പുരാണം പഠിക്കയും
പ്രക്രിയാകൗമുദി സിദ്ധാന്തകൗമുദീ പ്രക്രിയാമഞ്ജരി കാശികാവൃത്തിയും
പ്രക്രിയാസാരവും നല്ല മനോരമാ പ്രക്രിയാസർവസ്വവും പദമഞ്ജരി
ധാതുവൃത്തി ശബ്ദകൗസ്തുഭഭൂഷണം ധാതുപാഠം നല്ല ശുദ്ധാഗ്രവൃത്തിയും
ദുർഘടവൃത്തിയും വൃത്തിരത്നം പിന്നെ ദുർഘടമായുള്ള വാക്യപദീയവും
ധർമ്മവൃത്താദിയാം വ്യാകരണത്നളും’
നമ്പ്യാർ വായിച്ചു പഠിച്ചിരുന്നു എന്നുള്ളതിനെപ്പറ്റി സംശയിപ്പാനേ വഴിയില്ല. ഇത്രയൊക്കെ പാണ്ഡിത്യമുണ്ടായിരുന്നിട്ടും ഭാഷായോഷയെ സൽകാവ്യരത്നങ്ങൾ അണിയിക്കണമെന്നു് അദ്ദേഹത്തിനു് തോന്നിയതു് മലയാളികളുടെ ഭാഗ്യമെന്നേ പറയേണ്ടു. ‘കവിത്വ’ത്തെപ്പറ്റി നമ്പ്യാർക്കു് ഒരു നിസ്സാരഭാവമല്ല ഉണ്ടായിരുന്നതു്. വല്ലതുമെഴുതി ഭടജനങ്ങളെ രസിപ്പിക്കണമെന്നു മാത്രമേ ഈ കവിക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു എന്നും, അതു നിമിത്തം തുള്ളലുകൾക്കു പ്രൗഢത കുറഞ്ഞുപോയെന്നും പറയുന്ന ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. എന്നാൽ പരമാർത്ഥം അങ്ങനെ അല്ല.
‘വാണീഭംഗിവിലാസങ്ങൾ വേണമെങ്കിൽ ബുധജനം
ഊണുറക്കം നിനയ്ക്കാതെ കാണിനേരമിളയ്ക്കാതെ
ഏണശാബമിഴിയാളാം വാണിതന്റെ ചരണാന്തേ
പാണി രണ്ടും കൂപ്പിമെല്ലെത്താണുവീണു വണങ്ങേണം’
എന്നു നമ്പ്യാർ ദൃഢമായി വിശ്വസിച്ചിരുന്നു.
‘നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാം കവികൾ ചൊല്ലും ജനങ്ങളുടെ
ചൊല്ലുകൾ കേൾക്കതന്നേ നല്ലൂ’ഘോഷയാത്ര
ഈ മാതിരി അന്യൂനമായ കവിത എഴുതാൻ തനിക്കു കെല്പില്ലെന്നു് അദ്ദേഹം സവിനയം പറയുന്നുണ്ടെങ്കിലും,
‘ഭാഷയായിട്ടു ചമയ്ക്കുന്ന വാക്കുകൾ ദോഷമകന്നു വരുത്തുവാൻ ദുർഘടം
ശേഷമുള്ളാളുകൾ കേട്ടു നമ്മെക്കൊണ്ടു ദൂഷണം കെട്ടിച്ചമയ്ക്കാനടുക്കയാൽ
ഭോഷനായുള്ളൊരെനിക്കു കനക്കവേ ഭൂഷണമെന്നു മനസ്സിലുറയ്ക്കുന്നു.’കല്യാണസൗഗന്ധികം
എന്നും,
‘കവിചൊല്ലിഫലിപ്പിപ്പാനെളുതല്ലെങ്കിലും നമ്മെ-
ക്കവിയുന്ന കവിതക്കാർ കവികെട്ടിച്ചമച്ചർത്ഥം ശ്രവിക്കുമ്പോളിവനുള്ളിൽ
കവിയല്ല വികാരത്തിൽ പികാരം വന്നുകൂടീടും
അവിവേകമെന്നു തീരും—ഇവൻകൂടി പ്രയോഗിച്ചാൽ
രവിയോടൊക്കുമോ മിന്നാമിനുങ്ങെന്നുള്ള ജന്തുക്കൾ
ഭൂവി വന്നു ജനിക്കുന്ന ജനങ്ങൾക്കൊക്കയും മോദം
ഭവിപ്പാനുള്ള വസ്തുക്കൾ പലതുണ്ടെങ്കിലും നല്ല
കവിതാചാതുര്യമുള്ള കവിവാണീപ്രയോഗത്തെ
ശ്രവിക്കുന്ന സുഖംപോലെ ചെവിക്കു പിന്നെയെന്തുള്ളു?
കുറവും കുറ്റവും നോക്കിപ്പറവാനങ്ങൊരു കൂട്ടം
തുറുകണ്ണും മിഴിച്ചങ്ങു മറുഭാഗേ വസിക്കുന്നു
മറിവും മായവുമെല്ലാം മറച്ചു വച്ചുകൊണ്ടെല്ലാ-
മറിയുന്ന ജനമെന്നു പുറമേ ഭാവവും കാട്ടി-
ത്തറമേലേറിനിന്നേറ്റം നിറമേറും സഭാതന്നിൽ
ഇറങ്ങി സല്ക്കഥ ചൊല്ലിത്തുടങ്ങും പൂരുഷൻ തന്റെ
കുറവറ്റ ഗുണം കണ്ടു നിറഞ്ഞുള്ളിലസൂയകൊ-
ണ്ടുറഞ്ഞു ചാടിയോരൊന്നു പറഞ്ഞു ഭത്സനം ചെയ്യും
കുറഞ്ഞൊരു വിശേഷത്തെയറിഞ്ഞോരു ജനം കുറ്റം
പറഞ്ഞെങ്കിലതുകൊണ്ടു തരിമ്പും കുണ്ഠിതമില്ല
അറിയാത്ത മഹാമൂഢൻ തെറിവാക്കു പറയുമ്പോൾ
എറിഞ്ഞു കാലൊടിക്കുമെന്നറിഞ്ഞുകൊൾവിനെല്ലാരും.കൃഷ്ണലീല.
എന്നും,
‘കുറ്റം പറഞ്ഞു ചിരിക്കുന്നവരോടു ചുറ്റത്തിനാളുകളേറ്റമുണ്ടായ് വരും
മറ്റും പലരതു കേൾക്കുന്ന നേരത്തു മുറ്റും ഗുണദോഷമെല്ലാം വെളിപ്പെടും.
ഏറ്റം കവിതയിലൂടുള്ളവർക്കതു പറ്റും മനതാരിലെന്നാലതും മതി
ഈറ്റനോവിന്റെ പരമാർത്ഥമൊക്കെയും പെറ്റ പെണ്ണുങ്ങൾക്കുതന്നെ അറിയാവു
കാട്ടുകോവിൽക്കെന്തു സംക്രാന്തിയെന്നതും കൂട്ടം കവിപ്രൗഢരൊക്കെദ്ധരിച്ചിടും’
‘ആടിന്നറിയുമോ അങ്ങാടിവാണിഭം? കൂട്ടാക്കയില്ല ഞാൻ ദുഷ്കരഭേഷജം
ഇഷ്ടമില്ലാത്തവരാരൊരു ദൂഷണം കെട്ടിച്ചമച്ചതു കേട്ടാൽ നമുക്കൊരു
ഞെട്ടലില്ലേതും മനസ്സിനെന്നുള്ളതീ ശിഷ്ടജനങ്ങൾ ധരിച്ചുകൊള്ളേണമേ’ഗണപതിപ്രാതൽ.
എന്നും കവി പ്രസ്താവിച്ചിട്ടുള്ളതു വായിക്കുമ്പോൾ വിനയത്തെ കവിഞ്ഞല്ലേ അദ്ദേഹത്തിന്റെ ആത്മപ്രത്യയസ്ഥൈര്യം നിലകൊള്ളുന്നതെന്നുപോലും നമുക്കു് സംശയം ജനിക്കാതിരിക്കയില്ല.
‘സൽകവിപ്രവരൻ ചമച്ച കവിപ്രബന്ധനിബന്ധനം
തസ്കരിച്ചു വലിച്ചു കെട്ടിയ കഷ്ടിപിഷ്ടി കവിത്തരം’
നമ്പ്യാർക്കു് ഇഷ്ടമായിരുന്നില്ല. ‘വല്ലാത്ത കവി കെട്ടി വഷളാക്കിച്ചമയ്ക്കുന്ന വല്ലന്തിശ്ശഠന്മാർക്കു വഴിവച്ചു കൊടുക്കൊല്ലാ’ എന്നു് അദ്ദേഹം ഭാരതീദേവിയോടു ശുപാർശയും ചെയ്തിരിക്കുന്നു.
‘കോല് ത്തേനോലേണമോരോ പദമതിനെ നറുംപാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചുടനതിലൊരലങ്കാരമുണ്ടായ്‍വരേണം
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി തോന്നേണമെന്നിത്ര വന്നേ
തീർത്തീടാവൂ ശിളോകം ശിവ ശിവ കവിതാരീതി വൈഷമ്യമത്രേ’
എന്ന പദ്യം നമ്പ്യാരുടേതായിരുന്നാലും അല്ലെങ്കിലും ഭാഷാകവിതയുടെ വൈഷമ്യത്തെപ്പറ്റി അദ്ദേഹം പലേ ദിക്കുകളിൽ ഉപന്യസിച്ചുകാണുന്നുണ്ടു്. സൽക്കവിദുഷ്കവിഭേദത്തെ അദ്ദേഹം ഇപ്രകാരം വെളിപ്പെടുത്തിയിരിക്കുന്നു.
‘അക്ഷരമീവക കൂട്ടിച്ചേർത്തതിലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർത്തതിലുൾഹാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കും നല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളത്ര രസിക്കും
കർണ്ണങ്ങൾക്കു സഹിക്കാതുള്ളൊരുവണ്ണമതാക്കിച്ചൊല്ലും ദുഷ്കവി
ഇത്ഥം സൽക്കവിദുഷ്കവിഭേദം സിദ്ധമതായ്‍വരുമെന്നിതനർത്ഥം
ശിക്ഷയിലൊരു സാദൃശ്യം ചൊല്ലിത്തൽക്ഷണമിഹ ഞാൻ ബോധിപ്പിക്കാം
പൃത്ഥ്വിയുമപ്പും വഹ്നി മരുത്തും പ്രഭയാമാകാശമിവയഞ്ചും
സാധനമഖിലശരീരം തീർപ്പാൻ സാധുവതാകിയ ബ്രഹ്മാവിന്നും
ചട്ടി കലം കുടമെന്നിവയെല്ലാം കൊട്ടിത്തീർക്കും കുശവന്മാർക്കും
മണ്ണും വേണം ജലവും വേണം മണ്ണതു ചുടുവാൻ തീയും വേണം
ആയതു തീർത്താൽ വെള്ളം വലിവാൻ വായുവുമതിലുള്ളാകാശവുമാം
ഭൂതമതഞ്ചും കുശവനു വേണം ബ്രഹ്മാവിനുമതുതന്നേ സാധനം.’സ്യമന്തകം
16.18 VII
ഇനി നമുക്കു് നമ്പ്യാരുടെ ഭാഷാകവിതകളെപ്പറ്റി അല്പമൊന്നു ചിന്തിക്കാം. അദ്ദേഹത്തിന്റെ ബാല്യകാലത്തിലെ കൃതികൾ പ്രായേണ സ്തോത്രങ്ങളും തിരുവാതിരപ്പാട്ടുകൾ, വഞ്ചിപ്പാട്ടുകൾ മുതലായവയുമായിരുന്നു.
16.19 (൧) ശ്രീകുമാരാലയസ്തോത്രം
ഈ കൃതി കവി അമ്പലപ്പുഴെ വരുന്നതിനു മുമ്പു രചിച്ചുിട്ടുള്ളതായിരിക്കണമെന്നു് മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആറുപാദങ്ങളിലെഴുതീട്ടുള്ളതായ ഈ സ്ത്രോത്രം മുഴുവനും അച്ചടിച്ചിട്ടുള്ളതായി അറിയുന്നില്ല. കുമാരനല്ലൂർ എന്ന പ്രസിദ്ധ ദേവീക്ഷേത്രം ചെമ്പകശ്ശേരിരാജാക്കന്മാരുടെ പ്രധാന വാസസ്ഥാനങ്ങളിൽ ഒന്നായ കുടമാളൂരിൽനിന്നു് കഷ്ടിച്ചു് ഒരു മൈൽ അകലെ സ്ഥിതിചെയ്യുന്നു. നമ്പ്യാരുടെ കവിത്വശക്തിയുടെ ബീജാങ്കുരം ഈ കൃതിയിൽ നല്ലപോലെ തെളിഞ്ഞു കാണുന്നുണ്ടു്. മാതൃകയ്ക്കായി ഒരു പാട്ടു് ഉദ്ധരിക്കാം.
‘ശ്രീകുമാരാലയംതന്നിൽ വിളങ്ങുന്ന ശ്രീദേവി പാർവതി പാലയ മാം
പഞ്ചസ്വരൂപിണി പാപവിനാശിനി നിഞ്ചരണാംബുജേ കുമ്പിടുന്നേൻ
ലക്ഷ്മീ സരസ്വതി ഗൗരീ മഹേശ്വരി ലക്ഷ്മീ കൃതാനേകനാമാധയേ
മായേ ഭഗവതി മന്മഥവൈരി നൽജായേ ജയ ജയ മന്മാതാവേ
സർവജഗന്മാതാവാകും ഭഗവതി ശർവാണീ ശങ്കരി പാലയ മാം
ദേവീ കുമാരനല്ലൂർ മണിമന്ദിരേ മേവീടുമംബികേ കൈതൊഴുന്നേൻ’-ഇത്യാദി.
16.20 (൨) രാസക്രീഡ നാലുവൃത്തം
ഈ പേരിൽ അനേകം കൃതികൾ കാണുന്നുണ്ടു്. എന്നാൽ ‘ശുകപുരി വാണരുളും ഭഗവാനേ വണങ്ങുന്നേൻ’ എന്ന പാട്ടു് നമ്പ്യാരുടെ ചെറുപ്പത്തിലെ കൃതികളിലൊന്നാണെന്നു വിചാരിക്കാൻ ന്യായമുണ്ടു്. ഇതു് ചെമ്പകശ്ശേരി രാജാവിന്റെ പത്നി ആവശ്യപ്പെട്ടതനുസരിച്ചു് എഴുതിയതായിരിക്കാം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല. ഒരു ഗാനം താഴെ ചേർക്കുന്നു.
‘സിന്ദുവാരമേ കന്ദജാലമേ സുന്ദരാംഗനെയുണ്ടോ കണ്ടു?
ചന്ദനങ്ങളേ ചമ്പകങ്ങളേ ചന്ദ്രവക്ത്രനെയുണ്ടോ കണ്ടു?
മുല്ലേ മല്ലികേ നല്ല മാലതീ മല്ലവൈരിയെയുണ്ടോ കണ്ടു?
പൈങ്കിളികളേ കോകിലങ്ങളേ പങ്കജാക്ഷനെയുണ്ടോ കണ്ടു?
വെള്ളിൽപക്ഷിയേ വെണ്മയേറുന്ന വേദമൂർത്തിയെയുണ്ടോ കണ്ടു?
വള്ളിക്കെട്ടിലേപ്പുള്ളിമാനേ നീ വല്ലവേന്ദ്രനെയുണ്ടോ കണ്ടു?
കൃഷ്ണസാരമേ കൃഷ്ണഗോക്കളേ കൃഷ്ണനുണ്ണിയെയുണ്ടോ കണ്ടു?
മത്തമാതംഗക്കൂട്ടമേ നിങ്ങൾ മർത്ത്യരൂപനെയുണ്ടോ കണ്ടു?
ഗോകുലങ്ങളേ ഗോക്കളേ നിങ്ങൾ ഗോവിന്ദൻതന്നെയുണ്ടോ കണ്ടു?
ഇങ്ങനെയോരോരോ ചോദ്യംചെയ്തുകൊണ്ടംഗനാജനമങ്ങുമിങ്ങും
കാനനംതന്നിൽ സഞ്ചരിക്കുമ്പോൾ കാണുമാറായി കാർവർണ്ണൻതന്നെ
കൊണ്ടേൽനേർവർണ്ണനെ കണ്ടു ഗോപിമാർ കൊണ്ടാടിക്കൂടി മേളത്തോടെ
രാസക്രീഡകൾ ചെയ്തു പിന്നെയും രാപ്പകൽ വാണു രാഗത്തോടേ.’
ഈ പാട്ടിനെ കൃഷ്ണഗാഥയിൽനിന്നു സാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ ഉദ്ധരിച്ചിട്ടുള്ള,
‘കൈതേ ഞാൻ നിന്നോടു തെല്ലൊന്നു ചോദിച്ചാൽ
കൈതവം കൈവിട്ടു ചൊല്ലേണം നീ’
എന്ന വരികളോടു താരതമ്യപ്പെടുത്തി നോക്കുക.
16.21 (൩) രുക്‍മിണീസ്വയംവരം പത്തുവൃത്തം
‘പത്തുവൃത്തം’ എന്ന പേരിൽ പ്രസിദ്ധമായിരിക്കുന്ന ഈ കൃതി ‘കുടമാളൂർ’ അന്തർജ്ജനത്തിന്റെ ആവശ്യം പ്രമാണിച്ചു നമ്പ്യാർ രചിച്ചതാണെന്നു് ചിലരും ‘ഇങ്കൾക്കാടു് ’ എന്നു് ഇപ്പോൾ വിളിച്ചുവരുന്ന ‘തിങ്കൾക്കാടു് ’ ഇല്ലത്തേ അന്തർജ്ജനത്തിന്റെ അപേക്ഷ അനുസരിച്ചു രചിച്ചതാണെന്നു പണ്ഡിതാഗ്രണിയായ ആറ്റൂർ കൃഷ്ണപ്പിഷാരടി അവർകളും അഭിപ്രായപ്പെടുന്നു. ഈ പാട്ടു് കിളിയെക്കൊണ്ടാണു് പറയിച്ചിരിക്കുന്നതു്. വഞ്ചിപ്പാട്ടുകൾ, തിരുവാതിരപ്പാട്ടുകൾ, ഊഞ്ഞാൽപ്പാട്ടുകൾ മുതലായവയെല്ലാം ഇക്കാലമായപ്പോഴെക്കും കിളിയെക്കൊണ്ടു പറയിച്ചുതുടങ്ങിയിരുന്നു. നമ്പ്യാരുടെ കവിത്വശക്തി ഈ പാട്ടിൽ മുകുളാവസ്ഥയിൽ ഇരിക്കുന്നതേയുള്ളു. ഇതിലെ ഗാനങ്ങൾ എല്ലാം സ്ത്രീജനങ്ങൾ ഇന്നും തിരുവാതിരക്കളിക്കു് ഉപയോഗിച്ചുവരുന്നു.
‘കൊണ്ടൽവേണിയാൾ ചൊന്ന വാക്കുകൾ’
‘അത്രനേരം മന്നവന്മാരത്ര വന്നു വസിക്കുന്നു’
‘രുക്‍മിണിയോടു ചെന്നു പതുക്കവേ’
‘ഗോപകുമാരകനില്ലെടാ നിന്നുടെ’
ഇത്യാദി പദങ്ങൾ പ്രസിദ്ധങ്ങളാണു്.
‘അഞ്ചിതകേളി മനോഹരഭാഷിണി അരികിൽ വരിക ശുകജായേ
അഞ്ചാതെ പറക നീ അംബുജനാഭന്റെ അമിതചരിതമഭിരാമം
ആദരവോടിഹ രുക്‍മിണിതന്നുടെ അഴകിയ പരിണയഘോഷം
ആദി തുടർന്നുരചെയ്ത നീ വിരവൊടു അഖിലദുരിതഹരമല്ലോ
ഇങ്ങനെയുള്ളൊരു വരമൊഴിമാരുടെ ഹിതമതറിഞ്ഞൊരുശേഷം
ഇംഗിതവേദിനി കിളിമകളൻപൊടു ഹിതമുരചെയ്തു സമോദം’
ഇങ്ങനെ ആദ്യത്തെ പാട്ടു് അകാരാദിക്രമത്തിൽ രചിച്ചിരിക്കുന്നു.
16.22 (൪) കിരാതം വഞ്ചിപ്പാട്ടു്
ഇതു് വളരെ പ്രചാരത്തിലിരിക്കുന്ന ഒരു വഞ്ചിപ്പാട്ടാണു്. അതിൽ ‘വാസുദേവപുരംതന്നിൽ വാണരുളും ജഗന്നാഥൻ വാസുദേവൻ കനിവോടു തുണച്ചീടേണം’ എന്നാണു് പ്രാരംഭം. ‘ദേവരാജാധിപനായ ദേവനാരായണസ്വാമി കേവലം കാത്തരുളേണം കരുണയോടേ’ എന്ന സ്ഥലത്തു് കവി വിഷ്ണുവിനോടൊപ്പം ദേവനാരായണനെക്കൂടി വാഴ്ത്തിയിരിക്കുന്നതായി തോന്നുന്നു. ചമ്പക്കുളത്തു വള്ളംകളിയുടെ ആവശ്യത്തിലേക്കു നിർമ്മിക്കപ്പെട്ട ഈ പാട്ടു് ഇപ്പോഴും പാടി വരുന്നുണ്ടു്.
‘ഗരുഡനും പറക്കുന്നു കാകൻതാനും പറക്കുന്നു
ഇരുപേരും സമമെന്നു വരുമാറുണ്ടോ?
എലി വീട്ടിൽ കിടക്കുന്നു; പുലി കാട്ടിൽക്കിടക്കുന്നു;
വലിപ്പംകൊണ്ടിരുവർക്കും സമത്വമുണ്ടോ?
എലിപോലെയിരുന്ന നീ പുലിപോലെ പിണങ്ങുന്നു
ബലവാന്മാരോടു ചെന്നു പിണങ്ങീടാതെ.
അരവത്തെക്കൊലചെയ്വാനരണയ്ക്കുങ്ങെളുതാമോ?
പുരുഷരെന്നതുമെല്ലാം പുരുഷരല്ല’
‘വേശ്യയാകുമവളുടെ കേശഭാരം പിടിപെട്ടു
വേഗമോടപ്പുടവയുമഴിച്ചുപോലും
അന്നുനീയദ്ദിക്കിലെങ്ങും ചെന്നില്ലെന്നു കേട്ടു ഞാനും
അന്നു നിന്നെപ്പെറ്റില്ലെന്നോ ചൊല്കെടോ ഭോഷാ!
പൊണ്ണനായ ഭീമസേനനണ്ണനായ ധർമ്മപുത്രർ
കണ്ണനുടെ സഖിയാകും നീയുമന്നേരം
കണ്ണു രണ്ടും തുറന്നൊരു മണ്ണുകോലങ്ങളെപ്പോലെ
പെണ്ണിനെത്തല്ലുന്നതെല്ലാം കണ്ടുനിന്നില്ലേ?
നാടൊരുത്തൻ കയ്ക്കലാക്കി; വീടൊരുത്തൻ കയ്ക്കലാക്കി
കാടു നിങ്ങൾ കയ്ക്കലാക്കിയെന്നതും കേട്ടു.’
ഈ വാക്കുകളിൽനിന്നു നിർഗളിക്കുന്ന ഫലിതരസം നമ്പ്യാരുടേതല്ലെന്നു് ആരും പറയുമെന്നു തോന്നുന്നില്ല.
16.23 (൫) ഭഗവദ്ദൂതു് പതിനാലുവൃത്തം
ഇതു് മേല്പത്തൂർ നാരായണഭട്ടതിരിയുടെ ദൂതവാക്യത്തെ ഉപജീവിച്ചു രചിക്കപ്പെട്ട ഒരു കാവ്യതല്ലജമാകുന്നു. പ്രാരംഭത്തിൽ കവി ‘ശുകപുരമമരും പരമേശ്വര’നേ സ്തുതിച്ചുകാണുന്നതിനാൽ നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനെപ്പറ്റി സംശയിപ്പാനില്ല. ഈ ചെറുപുസ്തകത്തിനുള്ളിടത്തോളം പ്രചാരം മലയാളത്തിൽ മറ്റേതെങ്കിലും ഒരു ഗ്രന്ഥത്തിനുണ്ടോ എന്നു സംശയമാണു്. റഡ്ഢ്യാർതന്നെ നാല്പതോളം പതിപ്പുകൾ അടിച്ചിട്ടുണ്ടെന്നു തോന്നുന്നു. ഇതിലെ ഓരോ വരിയും അതിസുന്ദരമാണെന്നു പറയുന്നതിൽ എനിക്കു് യാതൊരു കൂസലുമില്ല. ചെറുപ്പകാലത്തിലെ കൃതിയാണെന്നുവരികിലും, സ്വാരസ്യത്തിനു് ഒരു കുറവും കാണാതിരിക്കുന്നതു് കവിയുടെ വസനാബലംകൊണ്ടു തന്നെ,
ഒന്നാമത്തെ വൃത്തത്തിൽ,
‘വരുമിഹ സംപ്രതി ദുർയോധനനും
പരമസഖൻ മമ പാർത്ഥൻ താനും
ഇരുവരുമെന്ന വരിപ്പതിനായി-
ക്കരുതിവരുന്നൂ നാരായണ ജയ’
എന്നിങ്ങനെ വിചാരിച്ചു് കപടനിദ്ര ഭാവിച്ചുകിടന്ന ശ്രീകൃഷ്ണൻ അവർ രണ്ടുപേരും വന്നതിനു ശേഷം ഉറക്കം ഉണർന്ന ഭാവത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
‘ശൗരിയുറക്കമുണർന്നൊരു ഭാവാൽ
മൂരി നിവർന്നു കരങ്ങൾ കുടഞ്ഞു
മാരുതിസഹജനെ നോക്കി പ്രഥമം
ചാരു ബഭാഷേ നാരായണ ജയ’
ഈ വൃത്തത്തിൽ ദുര്യോധനൻ ശ്രീകൃഷ്ണന്റെ സൈന്യത്തേയും അർജ്ജുനൻ നിരസ്രനായ ഭഗവാനേയും വരിച്ചതുവരെയുള്ള ഭാഗത്തെ സംഗ്രഹിച്ചിരിക്കുന്നു.
ശ്രീകൃഷ്ണൻ ‘ധർമ്മപരമാനസനധർമ്മവിഹീന’നായ ധർമ്മപുത്രരുടെ അടുക്കൽ വരുന്നു; അദ്ദേഹം യഥാവിധി പൂജിക്കുന്നു. തത്സമയം ദ്രുപദരാജാവിന്റെ പുരോഹിതൻ കൗരവസഭയിൽ ചെന്നിട്ടു് അവിടെയുള്ള വിവരങ്ങളൊക്കെ അറിയിക്കുന്നു.
‘ഹന്ത ധൃതരാഷ്ട്രസുതനോടിഹ നിനച്ചാൽ
സന്ധിയെളുതല്ല തെളിവില്ലവനു പിന്നെ
എന്തിനു വൃഥാ ദിവസമാശു കളയുന്നു
ചന്തമൊടു യുദ്ധമിനി നല്ലു ഹര ശംഭോ’
എന്നിങ്ങനെ ആ ബ്രാഹ്മണൻ ഉപദേശിക്കുന്നു. അങ്ങനെയിരിക്കേ ഹസ്തിനപുരയിൽ ‘ഹസ്തിതുരഗാദികളുമായുധവുമെല്ലാം’ സംഭരിച്ചിരിക്കുന്നതായി അറിഞ്ഞു് ധൃതരാഷ്ട്രർ,
‘കഞ്ജനപ്രിയ ധനഞ്ജയനൊടേറ്റാൽ
ഭഞ്ജനമിവർക്കു വരുമെന്ന നിനവോടെ’
സഞ്ജയനെ വിളിച്ചു് ‘ധർമ്മസുതനോടു ചില നീതികളുപ്പരാനായി’ പറഞ്ഞയയ്ക്കുന്നു. സഞ്ജയൻ ആ ദൗത്യം ഭംഗിയായി നിർവഹിക്കുന്നു.
‘നമ്മുടെ കുമാരനൊരു തെല്ലുമറിവില്ല
നന്മ വരുവാനൊരുമനസ്സുമവനില്ല
മന്മ നമതിങ്കൽ ബഹുമാനമവനില്ല
കർമ്മമിതു നമ്മുടെ ധരിക്ക ഹരശംഭോ.
നല്ലഗുണമുള്ളൊരു ഭവാനൊടു പറഞ്ഞാൽ
വല്ലതുമുപായമുളവാകുമെളുതാകും
ദുർല്ലഭമതാകിന മനുഷ്യത ലഭിച്ചാൽ
നല്ലതു നിവൃത്തിപദമേവ ഹരശംഭോ’
എന്നു പറഞ്ഞിട്ടു് ധനഞ്ജയൻ ഭൂമിപരിപാലനത്തിന്റെ ക്ലേശത്തേയും സന്യാസത്തിന്റെ ഉൽകൃഷ്ടതയേയും സരസമായി വർണ്ണിച്ചു കേൾപ്പിക്കുന്നു. അതിനു് ധർമ്മപുത്രർ ഇങ്ങനെ മറുപടി പറയുന്നു.
‘വൈരതരു ചേതസി മുളച്ചു വളരുന്നു
സ്വൈരമതു പൂത്തു കുസുമങ്ങളുതിരുന്നു
വേരഖിലഭൂതലവുമെങ്ങുമിടകൂടി
ചേരുകയുമില്ല ശമമിന്നു ഹരശംഭോ
ദ്വേഷതരു പോഷഗുരുഭൂഷണപരാണാം
ഭീഷണികൾകൊണ്ടു ഫലമില്ലറിക സൂത
ഏഷണികളെന്തിനു വൃഥാ ഫലമശേഷം
ശേഷമറിയാമിനി ജവേന…’
ധർമ്മപുത്രർ ഇങ്ങനെ പറഞ്ഞു തീർന്നപ്പോൾ ശ്രീകൃഷ്ണഭഗവാൻ സഞ്ജയനേ നോക്കി ചിലതു പറവാൻ ആരംഭിക്കുന്നു. ഇവിടെ മൂന്നാം വൃത്തം ആരംഭിക്കുന്നു.
ശ്രീകൃഷ്ണകോപം വർണ്ണിക്കുന്നതായ ഈ വൃത്തം അതിമനോജ്ഞമായിരിക്കുന്നു.
‘എന്തു സഞ്ജയ ചൊല്ലു ചൊല്ലു പിതാവുതന്നുടെ ശാസനം
ചന്തമോടു വനത്തിൽ വാഴുക ധർമ്മജാതികളെന്നതോ
അന്ധഭൂപതി തന്നുടേ കൃപ നന്നുനന്നിതു വിസ്മയം
ബന്ധുഭാവമിതെത്രയും തവ ചിന്തയേ ഹരശങ്കര
മാനശാലിസുയോധനൻ നിജ നാടുവാണു സുഖിക്കയും
ദീനഭാവമിയന്നു പാണ്ഡവർ കാടുവാണു നടക്കുയും
ഞാനിരിക്കെ വരുന്നതല്ലിതു വൃദ്ധനോടുരചെയ്ത നീ
മാനസേ കപടം വെടിഞ്ഞു നടക്കടോ…
ലാക്ഷകൊണ്ടു ചമച്ച കോട്ടയിലിട്ടു ചുട്ടുപൊടിച്ചതും
രൂക്ഷമായി വൃകോദരന്നു വിഷം കൊടുത്തു വലച്ചതും
അക്ഷകൈവതഹേതുനാ സകലം പിടിച്ചുപറിച്ചതും
പക്ഷപാതമിതൊക്കെയും തവ ചിന്തയേ…
ഇഷ്ടരായ ജനങ്ങളോടൊരുമിച്ചുകൊണ്ടു രമിക്കയും
മൃഷ്ടമഷ്ടി കഴിക്കയും പരിപുഷ്ടി പൂണ്ടു വസിക്കയും
ഇഷ്ടപുത്രകളത്രമിത്രജനങ്ങളോടു കളിക്കയും
പുഷ്ടമോദമിയന്നു ചെയ്‍വിനശങ്കിതം…
ചന്ദനം പനിനീരു കങ്കുമമിത്തരം സുഖസാധധം
സുന്ദരത്വമിയന്നു നിങ്ങളണിഞ്ഞുകൊൾവിനനാരതം
കന്ദകേതകി മുല്ലമാലകൾ ചൂടുവിൻ കളിയാടുവിൻ
സുന്ദരീപരിരംഭനാടകമാടുവിൻ…
മദ്യപാനമഹോത്സവങ്ങളുമദ്യതന്നെ തുടങ്ങുവിൻ
വാദ്യഘോഷവുമംഗനാജനനൃത്തവും മൃദുഗാനവും
ഗദ്യപദ്യവിനോദവും പല വിദ്യയും സുഖനിദ്രയും
സത്യമേവ കരുദ്ധ്വമിന്നു കരുക്കളേ…
ധാർത്തരാഷ്ട്രവശത്തിലുള്ളൊരു മർത്ത്യജാതികളൊക്കെയും
പാർത്തലം വെടിവാനടുത്തതുമോർത്തുകൊള്ളുവിനഞ്ജസാ
മൃത്യുവന്നു ലലാടസീമനി നൃത്തകേളി തുടർന്നതും
ചിത്തതാരിലറിഞ്ഞുകൊള്ളുവിനെപ്പൊഴും…
തുള്ളൽക്കഥാകാരനാവാനിരിക്കുന്ന ഭാവികുഞ്ചൻനമ്പ്യാരെ നാം ഈ വരികളിൽ നല്ലതുപോലെ തെളിഞ്ഞുകാണുന്നു.
സഞ്ജയൻ ‘ഉദഗ്രകോപസമുദ്രനായ ഗദാഗ്രജന്റെ’ വാക്കുകേട്ടു് ‘അപ്രമേയഭയം കലർന്നു്’ വിറപൂണ്ടുകൊണ്ടു് അവിടെനിന്നു കടന്നു.
വിദുരർ ധൃതരാഷ്ട്രർക്കു ചെയ്യുന്ന സദുപദേശമാണു് നാലാംവൃത്തത്തിന്റെ വിഷയം. ഭാരതത്തിലെ വിദുരവാക്യത്തിന്റെ ഒരു സംഗ്രഹമാണു് നാം ഇവിടെ കാണുന്നതു്. ‘ബലവാൻതന്നാലഭിയുക്തനായ്‍ച്ചമഞ്ഞൊരു ബലഹീനനും’എന്നിങ്ങനെ എഴുത്തച്ഛൻ തർജ്ജമചെയ്തു ചേർത്തിട്ടുള്ള ഭാഗത്തെ നമ്പ്യാർ ഇങ്ങനെ അല്പമൊന്നു പരത്തി പറഞ്ഞിരിക്കുന്നതു നോക്കുക.
‘പരധനമടക്കാനതികുതുകികൾക്കും
പരനൃപതിമാരിൽ ഭയമിയലുവോർക്കും
പരതരുണിമാരിൽ പ്രണയമുളവോർക്കും
കറയുമിഹ നിദ്രാ പ്രണമത മുകുന്ദം.
പ്രണയിനിയെ വേർപെട്ടഴലുടയവർക്കും
പ്രണയകലഹം പൂണ്ടുഴലുമധമർക്കും
പണമധികമുള്ളോരബലമനുജർക്കും
കറയുമിഹ നിദ്രാ…
വലിയൊരഭിമാനക്ഷയമുടയവർക്കും
വലിയവനൊടുവിൽ കലഹമുളവോർക്കും
പല പല വിമോഹം ഹൃദി കരുതുവോർക്കും
കറയുമിഹ നിദ്രാ…’
പഞ്ചമവൃത്തത്തിൽ ധർമ്മപുത്രൻ,
‘വൈരിയാകിയ സുയോധനനോടു പോരിനങ്ങു തുനിയുന്ന ദശായാം
ഭൂരി ഭൂപമരണങ്ങൾ ഭവിക്കും പാരമുണ്ടു മടി മേ ജയശൗരേ’
എന്നും,
‘പ്രാണിഹിംസ വളരെപ്പലവട്ടം പ്രാണനാശകൃതയാമിതുമൂലം’
എന്നും,
‘ഹിംസകൊണ്ടൊരു പദത്തെ ലഭിച്ചാൽ ധ്വംസമുണ്ടതിനു സംശയമില്ല’
എന്നും തന്റെ യുദ്ധവൈമുഖ്യത്തെ ശ്രീകൃഷ്ണനോടു പ്രകാശിപ്പിക്കുന്നു.
‘അർദ്ധരാജ്യവുമെനിക്കിനി വേണ്ട വൃദ്ധനാം ജനകനുണ്ടധുനാ മേ
വൃദ്ധിമാനിഹ സുയോധനനോടും ക്രുദ്ധിയായ്കരുചിതം …
അഞ്ചുപേർക്കുമൊരുമിച്ചു വസിക്കാനഞ്ചു ദേശമവനിങ്ങു തരേണം
അഞ്ചു വാസഭവനം തരുവാനോ വാഞ്ഛയെങ്കിലതുമാം…
നാട്ടിലേകപൂരമെങ്കിലുമിപ്പോൾ കിട്ടിയാലതിലിരുന്നു പൊറുക്കാം’
അതുകൊണ്ടു് സുയോധനനോടു് തനിക്കു വേണ്ടി സന്ധി പറയാൻ അദ്ദേഹം ശ്രീകൃഷ്ണനോടു് അപേക്ഷിക്കുന്നു. ഭീമനും തന്റെ ജ്യേഷ്ഠനോടു് അനുകൂലിക്കുന്നു. അതുകേട്ടു് കൃഷ്ണൻ ഭീമനെ ഒട്ടു വളരെ അധിക്ഷേപിക്കുന്നു.
‘പൊണ്ണനിങ്ങനെ തടിച്ചുചമഞ്ഞു വണ്ണമേറിയ വാഴകണക്കേ
പെണ്ണിനോടു സമമായിഹ ഭൂമൗ ഖണ്ഡിതം ബലമഹോ ജയശൗരേ.
അഷ്ടിയെങ്കിലതിലെത്ര സമർത്ഥൻ കിട്ടിയാലതിനുമില്ലൊരു തൃപ്തി
കാട്ടിലുള്ള ഫലമൂലമശേഷം ചുട്ടുതിന്നു തടിയൻ.
ഈ പരിഹാസവാക്കുകൾ ഭീമന്റെ പൗരുഷത്തെ ഉണർത്തുന്നു. ഇവിടെ ഷഷ്ഠവൃത്തം തുടങ്ങുന്നു.
ഝടിതികടുകോപിയാം ഗന്ധവാഹാത്മജൻ
കഠിനമലറിസ്ഫുടം കമ്പിതാശാമുഖൻ
നിടിലതടമാസുര ദ്രുകടികടുഭീഷണൻ
പടുതയൊടു ചൊല്ലിനാൻ ചന്ദ്രചൂഡാ ഭജേ.
മതിമതിജഗൽപതേ മാനഭംഗോദയം
മതിമതിവൃകോദരാ യോഗ്യമല്ലിത്താം
പടനടുവിലുദ്ധതം പാപിദുര്യോധനം
ഝടിതിപൊടിയാക്കുവാൻ ഭീമസേനൻമതി
ഘടഘടരവോൽക്കുടം മദ്ഗദാഘട്ടനം
കമതികൾ സഹിക്കുമോ
ജലനിധികലങ്ങണം ചോരകൊണ്ടാഹവേ
കലഗിരികലുത്തണം ശോണിതേ മുങ്ങണം
വലിയതടിയുള്ള ഞാനങ്ങുമിങ്ങും രണേ
നലമൊടു പിണങ്ങണം
തെളിവിലിഹ കാളിയും കൂളിയും വന്നുടൻ
വളരുമൊരുചോരയിൽ കേളിയാടീടണം
കളകളഭയങ്കരം മുങ്ങിയും പൊങ്ങിയും
കളികളുളവാകണം
അർജ്ജുനനും നകുലസഹദേവന്മാരും സന്ധിയുടെ നിഷ്പ്രയോജകതയേപ്പറ്റി പ്രസംഗിക്കുന്നു. എന്നാൽ ശ്രീകൃഷ്ണഭഗവാൻ
“നരപതി സഭാന്തര ചെന്നുചൊല്ലീടുവൻ
വിരവൊടു ഭവദൃശാം ചിത്തസങ്കല്പിതം
അരികളുടെ വൃത്തികൾക്കൊത്തപോലെ ഫലം
വരുവതറിയാമുടൻ
എന്നുപറഞ്ഞിട്ടു കൗരവസഭയിലേക്കു പോകാം എന്നു് അദ്ദേഹം സമ്മതിക്കുന്നു. ഇവിടെ ഏഴാം വൃത്തം ആരംഭിക്കുന്നു.
“കമലാകാന്തന്റെ കാരുണ്യശീലന്റെ കമനീയാംഗന്റെ കാമസമാനന്റെ
ഗമനസന്നാഹം കേട്ടു വിഷാദിച്ചു കമനീ പാഞ്ചാലി ദേവനാരായണ”
എന്ന പദ്യത്തിന്റെ കമനീകാന്തന്റെ ഇത്യാദി പദപ്രയോഗത്തെ സംസ്കൃതരീതിയിലുള്ള വിശേഷണ വിശേഷ്യ പൊരുത്തത്തിനുള്ള ഉദാഹരണമായി ചിലർ വ്യാഖ്യാനിച്ചുവരുന്നുണ്ടു്. അതിന്റെ ആവശ്യമേ ഇല്ല. കമലാകാന്തന്റെ—കാരുണ്യശീലന്റെ—കമനീയാംഗന്റെ—കാമസമാനന്റെ—എന്നിങ്ങനെ ഓരോ വിശേഷണങ്ങളെ ഭക്തിപരവശനായി കവി ഓർത്തോർത്തു എടുത്തുപറയുകയാണു ചെയ്യുന്നതു്.
ഭഗവാന്റെ ഈ ഉദ്യമം കണ്ടിട്ടു് പാഞ്ചാലി ദുഃഖിക്കുന്നു.
“പരിഭവംതീർന്നു മോദേനവാഴുവാൻ ശിരസിമേ വിധി ലേഖനം ചെയ്തീല
പരദോഷം വൃഥാ ചിന്തിക്കുന്നെന്തു ഞാൻ? പരമപൂരുഷ ദേവനാരായണ്
പഴുതിലെന്തിനു ഞാൻ പറഞ്ഞീടുന്നു പഴമയുള്ളവർ നിങ്ങളെല്ലാവരും
വഴികളെല്ലാം ഗ്രഹിച്ച മഹാജനം പഴുതിൽ ചാടുമോ
അഴകില്ലാതുള്ളോരാരംഭം കാണുമ്പോൾ
അഴൽപിടിച്ചു പറഞ്ഞിടും നാരിമാർ
വഴിയേ ബോധിച്ചു ചൊല്ലേണമെന്നില്ല
പിഴയും വന്നീടും
കിഴിയുന്നാകിലും ശത്രുജനങ്ങൾക്കു
കിഴിയുംവച്ചു നമസ്കരിച്ചീടിലും
പിഴകൾചെയ്തിലും ദുര്യോധനാദിയെ
തൊഴുതുവാഴ്കിലും
തനിക്കൊന്നുമില്ലെന്നും, എന്നാൽ
കരുകലാധിപൻ തന്നൊടു മെല്ലവേ
സരസമാംവണ്ണം ദുതുരചെയ്യുമ്പോൾ
മുരഹരഭവാനെന്റെ തലമുടി
നിരുപിച്ചേക്കണം’
എന്നും അവൾ പ്രാർത്ഥിക്കുന്നു. യാജ്ഞസേനിയെ ഉചിതമായ വാക്കുകളാൽ സമാശ്വസിപ്പിച്ചിട്ടു് ഭഗവാൻ കൗരവസഭയിലേക്കു പുറപ്പെടുന്നു. ഇവിടെ അഷ്ടമവൃത്തം ആരംഭിക്കുന്നു. ആ യാത്രാഘോഷം കാണ്മാൻ ആളുകൾ തിക്കിക്കൂടുന്നു.
പീലികളിടചേർന്നൊരു തിരുമുടി നീലഘനാളിസമാനം
മാലതിവനമല്ലികമാലകൾ ഫാലവിശേഷകജാലം
ലോലനയനലീലകൾ ഗണ്ഡജകണ്ഡലമണ്ഡലശോഭാ
ജാലവുമരുണാധരബിംബവുമഴുകൊടു ശരണംശംഭോ
അംബുജരിപുബിംബസമാനമുഖാംബുജമധികമനോജ്ഞം
കംബുസദൃശകണ്ഠമകണ്ഠഭുജാന്തരകാന്തികലാപം
ലംബിതതുളസീവനമാലകളതിരുചികൗസ്തുഭരത്നം
കമ്രതകലരുന്നകരങ്ങളുമൻപൊടു
കങ്കണകടകങ്ങളുമംഗദഭംഗിയുമോടക്കുഴലും
കങ്കുമരസപങ്കിലമാകിന തിരുവുടലതിരമണീയം
സംകലമണികാഞ്ചനകാഞ്ചിഗുണാഞ്ചിതപീതാംബരവും
പങ്കജനിഭപദയുഗശോഭയുമതിമൃദു
… … …
ഇളകിനവനമാലകൾ പരിമളതരളിതമിളദളിപടലീ
ഗളതലഗളദവികലകളകളപുളകിതനരസുരജാലം
തെളിവൊടുവിളയാടിന തിരുമുഖമഖിലവിലോകനശീലം
നളിനനയനമഖിലജനങ്ങൾനമിച്ചിതു
നവമവൃത്തത്തിൽ ശ്രീകൃഷ്ണന്റെ കൗരവ ഗൃഹപ്രവേശം വർണ്ണിച്ചിരിക്കുന്നു. ധൃതരാഷ്ട്രർ ഭഗവാനെ അഭിവന്ദിച്ചിട്ട് ‘ദുഃഖമാകിനരാജ്യപാലന കാരണേനപരസ്പരം ദുൎഘടം ചിലവൈരമുള്ളതുതീർക്ക’ എന്നപേക്ഷിച്ചതിനു്,
‘വിസ്തരിച്ചുരചെയ്വതിന്നിഹ നേരമില്ല നമുക്കഹോ
അസ്തുമംഗലം—അസ്തമിച്ചു ഗഭസ്തിമാലിതദുത്തരം
വസ്തുസർവമടുത്തനാളുഷസീതി’
മണിപ്രവാളത്തിൽ പറഞ്ഞൊഴിയുന്നു. സുയോധനൻ ഭഗവാനെ ഭക്ഷണത്തിനു ക്ഷണിക്കാതിരിക്കുന്നില്ല. എന്നാൽ നമ്പ്യാരെപ്പോലെ തന്നെ അദ്ദേഹത്തിന്റെ കൃഷ്ണനും കാര്യങ്ങളെ തുറന്നുപറയാൻ മടിക്കുന്നില്ല.
“പക്ഷമല്ല നമുക്കു നിന്നൊടുകൂടിയുള്ളൊരു ഭക്ഷണം
കക്ഷിരക്ഷണമാത്രമല്ല നമുക്കു സമ്പ്രതിസാദ്ധ്യവും
ഭക്ഷണത്തിനു നല്ല ദിക്കുകളുണ്ടു
കത്തിവച്ചുവെളുത്തചോറുതരുന്നതാകിലുമിന്നുമേ,
ഭക്തികൗതുകമില്ലെടോ തവ ദുർമ്മുഖാദികൾ കാണ്മയാൽ
ഭക്തരായജനംതരുന്നതു ഭക്തയേ മമ യുക്തമാം
ഭക്തഹീനജനൗദനം വിഷമേവ
എന്നുപറഞ്ഞിട്ടു് അദ്ദേഹം വിദുരനിലയനത്തിൽ ചെന്നു ‘സ്വർണ്ണപാത്ര നിവേശിതം മൃദുഭോജനം ഇച്ഛയാതരസാഭുജി’ച്ചിട്ടു്, ‘ഫണിതല്പകല്പമനല്പശില്പസുകല്പിതം സ്വച്ഛതല്പ’ത്തിൽ കേറി സുഖമായി ഉറങ്ങുന്നു. വിദുരരുടെ ഗൃഹത്തിൽ ഈമാതിരി വിശിഷ്ടസാധനസാമഗ്രികൾ ഉണ്ടായിരുന്നോ എന്നു സംശയിക്കേണ്ടതില്ല. പരമഭക്തനായ രാമപുരത്തുവാരിയർ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ ശില്പവിധാനങ്ങളെ വർണ്ണിച്ചശേഷം അവയെല്ലാം “പാപിദൃക്കുകൾക്കേ കല്ലുംമരവുമാവൂ” എന്നു പറഞ്ഞിട്ടുള്ളതുപോലെ വിദുരർ തത്താദൃശനായ പരമ്പുരുഷനു് നൽകിയ വസ്തക്കളെ ഇക്കവിയും ഭക്തിരഞ്ജിതമായ നേത്രങ്ങളാലാണു കണുന്നതു്. ഭക്തപരായണനായ ഭഗവാന്റെ കാര്യം പറയാനുമില്ലല്ലോ; പാഞ്ചാലിയുടെ അക്ഷയപാത്രത്തിൽ പറ്റിയിരുന്ന ചീരക്കറിപോലെയോ വിദുരർനൽകിയ കഞ്ഞിപോലെയോ സ്വാദുതരമായ ഭക്ഷണം അദ്ദേഹം തന്റെ ജീവിതദശയിൽ മറ്റൊരിക്കലും അനുഭവിച്ചിട്ടില്ലെന്നു പ്രസിദ്ധവുമാണു്.
ദശമവൃത്തം ശ്രീകൃഷ്ണന്റെ കൗരവസഭാപ്രാവേശം വർണ്ണിക്കുന്നു.
“ക്ഷത്താവുതൻവീട്ടിലത്താഴമുണ്മാൻ ചിത്തത്തിലക്കൂറവന്നുണ്ടു പണ്ടേ” എന്നിങ്ങനെ ഓരോന്നുപറഞ്ഞു പരിഹസിച്ചുകൊണ്ടു ദര്യോധനൻ ‘ഭദ്രാസനാഗ്രേഞെളിഞ്ഞങ്ങി’രിക്കവേ,
ഗോപാലരൂപൻ രമാകാന്തനപ്പോൾ ശ്രീപാഞ്ചജന്യം മുഴക്കിപ്പതുക്കെ
രംഗപ്രവേശം ചെയ്യുന്നു. തത്സമയം,
ബാലാർക്കബിംബം പ്രകാശിക്കുമപ്പോൾ ബാലാതപാളീവിളങ്ങുന്നപോലെ
മൗലിപ്രഭാജാലമാസ്ഥാനദേശേ നീളെപ്പരന്നു മഹാദേവശംഭോ.
കായാമ്പുതന്നുള്ളിലായാസമേകും കായപ്രകാശം കലർന്നു സഭാന്തേ
ഭൂയോവിളങ്ങീ സ്മിതപ്രൗഢിയോടേ പീയൂഷപൂരം …
പീതാംബരംകെട്ടി വാലിട്ടുടത്തും ചേതോഭിരാമം കിരീടം ധരിച്ചും
ആ താമ്രഹേമാംഗദശ്രീയണിഞ്ഞും കാണായി രൂപം
ശ്രീവാസുദേവന്റെ വക്ഷഃപ്രദോശ ശ്രീവത്സസൽകൗസ്തുഭശ്രീവിശങ്കം
ആവേദനംചെയ്തു മുന്നിൽ പ്രവിഷ്ഠം ദേവാവതാരം …
തൃക്കണ്ണുരണ്ടും മിഴിച്ചാസ്ഥയോടെ നില്ക്കുന്നപേരെക്കടാക്ഷാമൃതത്താൽ
ഒക്കെത്തണുപ്പിച്ചു മെല്ലെത്തിരിച്ചു സല്ക്കാരപൂർവം
ഭഗവാൻ എഴുന്നരുളുമ്പോൾ ആരും എണീറ്റുപോകരുതെന്നായിരുന്നു കൗരവസഭയുടെ നിശ്ചയം—എന്നാൽ
ദൂരത്തുനിന്നങ്ങെഴുന്നള്ളുമപ്പോളാരാജലോകം കുലുങ്ങിത്തുടങ്ങീ
ഭീരുക്കളെല്ലാം നടുങ്ങിത്തുടങ്ങി, ഭാവംപകർന്നു
ആസ്ഥാനദേശേവസിക്കും നൃപന്മാരുത്ഥാനവുംചെയ്തുകൂപ്പിത്തുടങ്ങി
ബദ്ധപ്രമോദം മനസ്സും മറന്നു; തത്വംകലർന്നു
ദുര്യോധനനാകട്ടെ, ‘പീഠാഗ്രതോഽസൗമറിഞ്ഞങ്ങുവീണാൻ കർണ്ണാദികളും കൂടെപ്പതിക്കുന്നു.’ ഉരുണ്ടുവീഴുന്നതുകണ്ടാൽ ചിരിക്കാത്തവരുണ്ടോ? ‘പൊണ്ണൻമറിഞ്ഞങ്ങുവീഴുന്നകണ്ടാൽ കണ്ണിന്നുസൗഖ്യം’ എന്നു നമ്പ്യാരുപൊട്ടിച്ചിരിച്ചുപോകുന്നു.
അനന്തരം ശ്രീകൃഷ്ണഭഗവാൻ ഒട്ടുവളരെ തത്വോപദേശങ്ങൾ ചെയ്തുനോക്കുന്നു. പക്ഷേ പ്രയോജനപ്പെടുന്നില്ല.
‘കുന്തീസുതന്മാർക്കു രാജ്യംകൊടാഞ്ഞാലെന്തിങ്ങുദോഷം വരാനുള്ള ദൂത
സന്ധിക്കിലെന്തിങ്ങുലാഭംവിശേഷാ ലെന്തിന്നിതെല്ലാം
താതന്റെ രാജ്യം സൂതന്മാർക്കുവേണ മേതുംമടിക്കേണ്ട വാങ്ങിച്ചുകൊൾവാൻ
പ്രേതേശവാതാമരേശാദിരാജ്യം സ്വാധീനമാക്കിൻ
നാട്ടിൽപ്രഭുത്വം ഭുജാവീര്യമോടേ വെട്ടിപ്പിടിക്കുന്ന വീരർക്കടങ്ങും
പട്ടാങ്ങവുംചൊല്ലി വന്നാലൊരുത്തൻ കൂട്ടാക്കുമോ താൻ
പോരെന്നനാമം നിനയ്ക്കാതിരിപ്പിൻ പോരൊന്നുമാറീട്ടു നാമം ജപിപ്പിൻ
ആരെന്നുമെന്തെന്നുമോർക്കാതിരിപ്പിൻ നേരേ തിരിപ്പിൻ
ദുര്യോധനന്റെ ഇത്തരം വാക്കുകൾകേട്ടിട്ടു ശ്രീകൃഷ്ണഭഗവാൻ കോപം അടക്കാൻവയ്യാതെ അർജ്ജുനന്റേയും ഭീമന്റേയും മറ്റും യോഗ്യതകളെ വർണ്ണിച്ചു കേൾപ്പിക്കുന്നു. ആ വാക്കുകൾ കേട്ടു് ദുര്യോധനൻ കോപിച്ചു് പിന്നെയും പാണ്ഡവന്മാരെ അടക്കി ആക്ഷേപിക്കയും ‘തിരിഞ്ഞങ്ങിരിക്ക’യും ചെയ്യുന്നു. ഇവിടെ ഏകാദശവൃത്തം ആരംഭിക്കുന്നു.
നന്ദാത്മജന്റെ വാക്കുകൾകേട്ടു് ഭീതികലർന്ന ധൃതരാഷ്ട്രൻ പുത്രന്റെ അടുക്കൽവന്നു ഉപദേശിച്ചു നോക്കുന്നു. പക്ഷേ ഫലപ്പെടുന്നില്ല. അതുപോലെ ഭീഷ്മപിതാമഹന്റെയും വിദുരരുടേയും ഉപദേശങ്ങളും വ്യൎത്ഥ ങ്ങളായി പരിണമിക്കുന്നു.
“ഇതിഭീഷ്മകൃപാദികളാലുദിതം
മതിയിൽ ഗതിചെയ്തില ദുഷ്മനഹോ
അതിനാശമടുത്തുവരുന്നവിധൗ
മതിപോയ്‍മറിയുന്നു മുകന്ദഹരേ
എന്നു കവിയും സമാധാനിക്കുന്നു.
പന്ത്രണ്ടാംവൃത്തത്തിൽ കർണ്ണേജപരായ കർണ്ണാദികളുടെ ദുരുപദേശമാണു് വിഷയം.
സന്ധിക്കു നിരക്കാത്തതുരയ്ക്കാമിവനെങ്കിൽ
ബന്ധിക്കണമിപ്പോളതിനെന്തിങ്ങു വിവാദം?
ബന്ധുക്കളുമില്ലിങ്ങിവനാരും വഴിപോലെ
ചിന്തിച്ചതുപോരും നരമൗലേ ഹരശംഭോ
എന്നിങ്ങനെ ദുരുപദേശത്തിനു വഴിപ്പെട്ട ദുര്യോധനൻ അങ്ങനെതന്നെ എന്നു നിശ്ചയിക്കുന്നു.
ആനപ്പടതേരാളികളാരൂഢമദന്മാർ
സേനാപതി കാലാളുകളെല്ലാമൊരുപോലെ
നാനാവിധസേനാനികളിത്യാദി സമസ്തം
സ്ഥാനങ്ങളിൽനിന്നൊന്നുകുലുങ്ങീ ഹരശംഭോ.
ലീലാപശുപാലാകൃതി കൈക്കൊണ്ടുവസിക്കും
ത്രൈലോക്യമഹാവീരനെ ബന്ധിപ്പതിനായി
കാലാനലനെച്ചഞ്ചലതുലാഭികൾപോലെ
കോലാഹലമോരോന്നുതുടങ്ങീ
അപ്പോൾ പരമഭക്തനായ സാത്യകി ദുര്യോധനന്റെ ഈ ഉദ്യമത്തെ കഠിനമായി അക്ഷേപിക്കുന്നതിനോടുകൂടി ഈ വൃത്തം അവസാനിക്കുന്നു.
വിശ്വരൂപപ്രദർശനമാണു് പതിമൂന്നാംവൃത്തത്തിൽ പ്രതിപാദിതമായിരിക്കുന്നതു്. ഇതു് അതിഗംഭീരമായിട്ടുണ്ടു്. ഏതാനും പദ്യങ്ങളെമാത്രം ഉദ്ധരിക്കാം.
ലോകാധിനാഥനുടെ ലോകാതിഭീതികര-
മാകാരമുഗ്രതരമേകാന്തകാന്തിയൊടു-
മാകാശവീഥികളിലാകെപ്പരന്നഖില-
ലോകം നിറഞ്ഞുബത വിശ്വംഭരായനമഃ
ചണ്ഡങ്ങളായഭുജദണ്ഡങ്ങളാംഭുജഗ
ഷണ്ഡങ്ങളാശുജഗദണ്ഡം കവിഞ്ഞുപല
വർണ്ണംകലർന്നിടയിൽ സ്വർണ്ണപ്രഭാവിഭവ
പൂർണ്ണങ്ങളായിബഹു
നൂറായിരംവദനമേറെപ്രകാശമൊടു
വേറായി മേഘതതി കീറീടുമാറവിടെ
കാറോടിടഞ്ഞ തിരുമാറായ ശൈലമതി-
ലാറായി ഹാരമപി
ഈരേഴുലോകമിടപാരാഞ്ഞുതിങ്ങുമതി
ഘോരാട്ടഹാസമൊടു നാരായണന്റെ തനു
നേരേ വളർന്നളവിലോരേം വിചിത്രമനു-
സാരംഭവിച്ചു ബത
തുംഗങ്ങളാം ഭഗവദംഗങ്ങൾതോറുമുട-
നംഗരചാരുരുചി തിങ്ങുന്ന ഭംഗിപര-
മംഗീകരിച്ചുപല മംഗല്യദേവതക-
ളംഗീഭവിച്ചുബത
രൂക്ഷാട്ടഹാസമൊടുമക്ഷിസ്ഫുലിംഗമൊടു-
മക്ഷീണമാമസുരരാക്ഷോഭരപ്രകടം
യക്ഷപ്രധാനികളുമക്ഷുദ്രപക്ഷികൾത-
രക്ഷുക്കളും വളരെ
ഈ വിശ്വരൂപംകണ്ടു് ദുശ്ശാസനാദികൾ മോഹിച്ചു നിലംപതിച്ചു.
“പ്രാണൻവെടിഞ്ഞുചിലർ നാണം വെടിഞ്ഞുചിലർ
കേണ മഹാസഭയിൽ”
പതിന്നാലാംവൃത്തത്തിൻ ഭീഷ്മാദികളുടെ പ്രാർത്ഥനക്കനുസരിച്ചു ശ്രീകൃഷ്ണൻ തന്റെ വിശ്വരൂപത്തെ സംഹരിച്ചിട്ടു്,
നറുംപീലികോലുന്ന കാർകൂന്തലോടും
നിറംചേരുമച്ചാരുപൂഞ്ചേലയോടും
കുറഞ്ഞോരു നൽപ്പുഞ്ചിരിക്കൊഞ്ചലോടും
തരഞ്ചേർന്നുനിന്നാൻ നമസ്തേ നമസ്തേ
16.24 (൬) ശീലാവതി
ഇതും പ്രസിദ്ധമായ ഒരു കൃതിയാണു്. ഗുണമേറും ഭർത്താവെ മാമുനീന്ദ്രാ എന്ന പാട്ടു് അറിയാത്ത പെണ്ണുങ്ങൾ ചുരുക്കമാണു്.
16.25 (൭) ശ്രീകൃഷ്ണചരിതം മണിപ്രവാളം
ഇതു തെക്കേടത്തുഭട്ടതിരിക്കുവേണ്ടി രചിച്ച ഒരു ദ്രുതകവിതയാണെന്നാണു് ഐതിഹ്യം. ശ്രീകൃഷ്ണചരിതം മലയാളത്തിലെ ഒന്നാമത്തെ മഹാകാവ്യമാണെന്നു പറയാം. ശങ്കരകവിയുടെ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തെ അവിടവിടെ ഉപജീവിച്ചുകാണുന്നുണ്ടെങ്കിലും, ‘മരന്ദഗർഭവും’ ‘മധുവൈരിചിത്രചരിത്ര സൗരഭ്യമനോജ്ഞ’വും ആയ ആ കാവ്യകുസുമത്തിന്റെ അടുത്തെങ്ങും നില്ക്കത്തക്ക യോഗ്യത ശ്രീകൃഷ്ണചരിതത്തിനില്ല. ശ്രീകൃഷ്ണവിജയം ഒരു പ്രൗഢകവിയുടെ കൃതി. ശ്രീകൃഷ്ണചരിതമോ? കവിത്വശക്തിക്കു പൂർണ്ണവികാസം സംഭവിച്ചുകഴിഞ്ഞിട്ടില്ലാത്ത ഒരു ബാലകവിയുടെ ദ്രുതകവിതയുമാണു്. ഇങ്ങനെയാണെങ്കിലും, അതു് ഒരു നല്ല കവിതയല്ലെന്നു ആരും പറയുമെന്നു തോന്നുന്നില്ല.
ശ്രീകൃഷ്ണവിജയംപോലെ ശ്രീകൃഷ്ണചരിതവും 12 സർഗ്ഗങ്ങളിൽ നിബന്ധിക്കപ്പെട്ടിരിക്കുന്നു. ഒന്നാം സർഗ്ഗത്തിൽ ഭൂദേവി ബ്രഹ്മാവിന്റെ അടുക്കൽചെന്നു ആസുരന്മാരായ രാജാക്കന്മാർനിമിത്തം തനിക്കു നേരിട്ടിരിക്കുന്ന ഭാരത്തെപ്പറ്റി സങ്കടനിവേദനം ചെയ്യുന്നതും അവർ രണ്ടുപേരുംകൂടി വിഷ്ണുവിനെ ചെന്നു കാണുന്നതും വിഷ്ണു ശ്രീകൃഷ്ണനായ് അവതരിച്ചു് ഭൂഭാരം ശമിപ്പിക്കാമെന്നു വാഗ്ദാനം ചെയ്യുന്നതും ശ്രീകൃഷ്ണാവതാരം വരെയുള്ള കഥയും ആണു്. ഈ രണ്ടു കാവ്യങ്ങളിലേയും മൂന്നു നാലു ശ്ലോകങ്ങൾവീതം ഉദ്ധരിക്കാം.
ഉദ്ദാമതദ്വാജിഖ രാഭിധാന കദ്ദാലനിർദ്ദാലിതഭൂതലോത്ഥൈഃ
മുദ്രാ ദരിദ്രൈഃ പൃതനാരജോഭിർ നിദ്രായതേ നീരജബന്ധുബിംബം
ഭവത്യമീഷാം പടഹപ്രണാഭഃ സുഖായ ദുഃഖായ ച നാ കഭാജാം
സസംഭ്രമത്രാസസരോരുഹാക്ഷീ സ്വയംഗ്രഹാൽസംഗരസാധ്വസാച്ച.ശ്രീകൃഷ്ണവിജയം
പടഹഘടഘടായിതംമുഴക്കി പ്പടകളിടഞ്ഞുനടക്കുമദ്ദശായാം
ഇടിലൊടിതകരും ധരാവിഭാഗേ പൊടിപടലത്തിലൊളിച്ചു ഭാനുബിംബം.
അവരുടെ പടയും പരാക്രമംകൊണ്ടഖിലനിലിമ്പബലം വശംകെടുന്നു
അവനിപതികളെന്നു ഭാവമാത്രം ഭുവനവിനാശകഠോരകശ്മലാനാം.ശ്രീകൃഷ്ണവിജയം
ധൃത്വാ കൃപാണീം ച രുഷാ കൃപാഞ്ച
ത്രപാഞ്ച മുക്ത്വാതരസൈവകം സഃ
അഗ്രേസരോനിഷ്ഠുരമാനസാനാം
ജഗ്രാഹകേശേ യദുവീരപുത്രീം
… … …
വധൂവധഃ കംസ!വിധീയതേ ചേത്ത്വയായശശ്ചന്ദ്രമസം ത്വദീയം
അകീർത്തിരൂപഃ കബളീകരിഷ്യത്യസംശയംസമ്പ്രതി സൈംഹികേയഃ
… … …ശ്രീകൃഷ്ണവിജയം
അതുവിരവൊടുകേട്ടുരുഷ്ടനായാ നതുലപരാക്രമശാലിഭോജരാജൻ
ഭഗിനിയുടെകരം പിടിച്ചിഴച്ചാ നസിലതകൊണ്ടഥവെട്ടുവാൻ തുനിഞ്ഞാൻ.
… … …
അരുതരുതുവധൂവധം മഹാത്മൻ ദുരിതമകപ്പെടുമിപ്രകാരമായാൽ
യുവതികളെവധിക്കയോഗ്യമോതാ നവരതിദുഷ്ടകളെങ്കിലും നരേന്ദ്ര
ശ്രീകൃഷ്ണചരിതം
രണ്ടു കവികൾക്കും തമ്മിൽ സർഗ്ഗവിഭാഗത്തിലൊഴിച്ചു മറ്റൊന്നിലും സാമ്യമില്ലെന്നും രണ്ടുപേരുടേയും വർണ്ണനാരീതിതന്നെ രണ്ടു വിധത്തിലാണെന്നും ഈ ഉദ്ധാരണങ്ങളിൽനിന്നു കാണാം. അവിടവിടെ ചില ചില്ലറ സാദൃശ്യങ്ങൾ കാണുന്നുണ്ടെങ്കിൽ, അതിൽനിന്നു് നമ്പ്യാർ ശ്രീകൃഷ്ണവിജയം വായിച്ചിട്ടുണ്ടായിരുന്നു എന്നുള്ള ഊഹത്തിനു മാത്രമേ വഴി നൽകുന്നുള്ളു.
രണ്ടാം സർഗ്ഗത്തിൽ പൂതനാമോക്ഷംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.
അടിപ്പതിന്നെങ്കിലുമെന്റെ പാദം
പിടിച്ചുനീയെന്നതു നിൎവ്വിവാദം
ഹനിക്കയില്ലിന്നതുകൊണ്ടു ഞാനും
ജനിച്ചുതാനും തവ ദണ്ഡധാരൻ.
ഇത്യാദി ഫലിതങ്ങൾ ശ്രീകൃഷ്ണചരിതത്തിലും അവിടവിടെ കാണ്മാനുണ്ടു്. മൂന്നാം സർഗ്ഗത്തിൽ നളകൂബരമണിഗ്രീവന്മാരുടെ മോക്ഷംവരെയുള്ള കഥ വിവരിച്ചിരിക്കുന്നു ശ്രീകൃഷ്ണവിജയകർത്താവു് ഈ സർഗ്ഗത്തെ,
അന്വഹം തദനു നന്ദമന്ദിരേ പുണ്യപൂരപരിപാകതോ നൃണാം
ഗോപലോകഹൃദയംതരംഗയൻ കോഽപിലോചനമഹോത്സവോ ബഭൗ.
എന്ന ശ്ലോകംകൊണ്ടു ശ്രീകൃഷ്ണചരിതകർത്താവു്,
ഗോപാലബാലന്റെ ശരീരമപ്പോൾ
ആപാദചൂഡം നയനാഭിരാമം
ആപൂർണ്ണമോദം ബത കണ്ടുകണ്ടു്
ഗോപാലരാനന്ദരസേന വാണാർ.
എന്ന പദ്യംകൊണ്ടും തുടങ്ങിയിരിക്കുന്നു. മാതൃകയ്ക്കു ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
വരുന്നഗോപാലനിതംബിനീനാം കരം പകർന്നാശു വിളങ്ങി കൃഷ്ണൻ
വിരിഞ്ഞപുഷ്പങ്ങളിലങ്ങുമിങ്ങും വിരഞ്ഞുമണ്ടുന്നൊരു വണ്ടുപോലെ.
കാന്തിപ്രകാശേന കുമാരകന്മാർ നീന്തിത്തുടങ്ങീ ധരണീതലാന്തേ
ചിന്തിക്കിലൂഴിലവരീശ്വരന്മാരെന്തെങ്കിലുംചെയ്കിൽ മനോഭിരാമം
നീലാളിവർണ്ണൻ ഭഗവാൻമുകുന്ദൻ താലാങ്കനച്ഛസ്ഫടികപ്രകാശൻ
കാളിന്ദിയും ഗംഗയുമേകഭാഗേ മേളിച്ചകാന്തിപ്രസരം കലർന്നു.
പാണിദ്വയം ജാനുയുഗഞ്ചമെല്ലെ ക്ഷോണീതലേവച്ചഥ സഞ്ചരിച്ചാർ
കാണുന്നവർക്കെത്ര മനോഭിരാമം ചേണാർന്നമന്ദസ്മിതചാരുഭാവം.
പിടിച്ചുമെല്ലെന്നഥ പിച്ചനിന്നാർ പടുത്വമില്ലാഞ്ഞുമറിഞ്ഞുവീണാർ
നടന്നു നാലഞ്ചടിമന്ദമന്ദം കിടന്നുരുണ്ടാരവനീവിഭാഗേ.
ചിലമ്പുമക്കാഞ്ചനകാഞ്ചിയോടും ചിലമ്പുതൻ മഞ്ജുളനാദമോടും
ചലൽപദംലേലനലാലസന്മാ രലംകരിച്ചാരഥ ഗോപവടേം.
നാലാംസർഗ്ഗത്തിൽ കാട്ടുതീവരെയുള്ള ഘട്ടം വർണ്ണിച്ചിരിക്കുന്നു. വനവർണ്ണനയിൽനിന്നു ഒന്നുരണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
മധുസൂദനപാദരേണുസംഗാ ലധികം ശോഭിതമായി കാനനാന്തം
മധുമാരി ചൊരിഞ്ഞ പുഷ്പജാലേ മധുപാളീ മധുപാനവുംതുടങ്ങി
മയിലും കുയിലും മദം തുടങ്ങീ മുയലും മാനുകളും കളിച്ചുമേവി
മലയും ശിലയും മരങ്ങൾ പുല്ലും കലയും പന്നിയുമേറ്റമുല്ലസിച്ചു.
16.26 ഫണീന്ദ്രനൃത്തം
ഫണിതൻ ഫണചക്രമേറിനിന്നങ്ങണിനൃത്തങ്ങൾ തുടങ്ങി ഭംഗിയോടെ
തളയും വളയും കിലുങ്ങുമാറങ്ങിളകീ തൽപദപാണീതാളമേളം
ലളിതം വദനം മനോഭിരാമം കളസംഗീതകമംഗലം വിളങ്ങി
വിറകൊണ്ടിതു കൊണ്ടൽവേണിഭാഗേ നിറകൊണ്ടീടിനകേകിപിഞ്ഛജാലം
നിറമേറിനപീതമാം ദുകൂലം നിതരാമങ്ങിളകന്നുനിർമ്മലാഭം
അഴകേറിനചാരുനാദമോടക്കുഴലും പാണിതലേനവക്ത്രപത്മേ
അധരാധരസീമ്‍നിചേർത്തുചേർത്തങ്ങധികാനന്ദമമന്ദഗീതാഘോഷം
തുടിതാളമിടക്കയും മുഴക്കിസ്ഫുടഭക്തിപ്രവണം വണങ്ങിനിന്നാർ
തരസാമിത രാഗഭോഗമോടേ സുരനാടീജനനൃത്തവും തുടങ്ങി
ഉരഗപ്രഭുകാളിയൻമയങ്ങി ഗുരുഭാരേണഫണങ്ങളും വണങ്ങി.
16.27 കാട്ടുതീവർണ്ണന
തൽക്കാലം നാലുഭാഗങ്ങളിലളിപടലശ്യാമധൂമങ്ങളോടെ
പൊക്കത്തിൽ കത്തിയെത്തി സ്ഫുടമടവിതടേ കാട്ടുതീ കാറ്റുമായി
വ്യാഘ്രം സിംഹം വരാഹം മഹിഷമിതിമഹാജന്തുജാലങ്ങൾവെന്തും
ശീഘ്രം നന്ദാദിഗോപാലക നികടമടുത്തുച്ചകൈരുജ്ജ്വലിച്ചു
പഞ്ചമസർഗ്ഗത്തിൽ രാസക്രീഡാരംഭംവരെയുള്ള കൃഷ്ണലീലകൾ സംഗ്രഹിച്ചിരിക്കുന്നു.
16.28 ശരദ്വർണ്ണന
വന്നൂശരത്സമയമംബുദമൊന്നകന്നു
നന്നായ്ത്തെളിഞ്ഞു ജലമിന്ദുകരം പരന്നു
ഇന്ദീവരം കമലമെന്നിവ വന്നുപൊങ്ങി
വന്ദിച്ചു നന്ദസൂതവൃന്ദമമന്ദമോദം.
16.29 വർഷാവർണ്ണന
കർഷംമുഴുത്തു കരളിൽപ്രളയാന്തകാല-
വർഷത്തിനുള്ള ജലദങ്ങളെയും വരുത്തി
വർഷംതുടങ്ങി ദൃഢമങ്ങിടിയും മുഴങ്ങി
ഹർഷംകലർന്നു ബത മൈലുകൾനൃത്തമാടി
ആലിപ്പഴം പൊഴിയുമാറതി പുഷ്ടിഘോരം
മേലിൽപരന്നു ചൊരിയുന്ന ദശാന്തരാളേ
കാലിക്കുലം കലുഷധാരപൊറഞ്ഞു മണ്ടി-
പ്പാലിക്കുമച്യുത പദേ പരിതോ നിറഞ്ഞു.
രാസക്രീഡ ആറാംസർഗ്ഗത്തിലാണു് വർണ്ണിച്ചിരിക്കുന്നതു്.
16.30 ഗോപികാവിലാപം
എങ്കിൽ ത്വം വദ വദ പൈങ്കിളിക്കിടാവേ
ശങ്കിച്ചിട്ടിതുപറവാൻ മടിക്കൊലാനി
എൻകൃഷ്ണൻ സുലളിതനത്ര ദൃഷ്ടനായോ?
സംക്രീഡാചതുരവിലാസഭാസമാനൻ
പീലിക്കാറണികുഴലും കളായമാലാ
നീലത്വം കലരുമൊരംഗകാന്തിയുംകേൾ
നീലക്കണ്ണിണയുമുദാരഹാ സഭാസ്സും
ബാലശ്രീപതിയുടെ ലക്ഷണംവിശേഷാൽ
വണ്ടേനീ വടിവൊടു വാസുദേവരൂപം
കണ്ടീലെന്നതുനിയതം കളിച്ചുചൊല്ലും
കണ്ടാകിൽ തിരുമുഖപത്മസൗരഭത്തെ
ക്കൊണ്ടാടിപ്പുനരവനെ ത്യജിക്കുമോ നീ
വർണ്ണിപ്പിൻകുയിലുകളേ കുമാരകന്റെ
വർണ്ണശ്രീ മധുരമതായവേണുനാദം
കർണ്ണങ്ങൾക്കുമൃതമെന്നതറിഞ്ഞുകൊൾവിൻ
നിർണ്ണീതം സുകൃതികളേ ശ്രവിപ്പുതാനും
ആടീടും മയിലുകളേ മനോജ്ഞരാഗം
പാടീടുമ്മധുരിപു രൂപകാന്തികണ്ടാൽ
വാടീടും ഗളതലകാന്തിയുഷ്മദീയം
കൂടീടും മനസി ഭവാദൃശാമസൂയാ.
‘വന്നാലുംവനഗജമേ വനപ്രദേശേ വന്നാനോവരഗുണനായവാസുദേവൻ?
മന്ദംതൽഗമനവിലാസഭംഗികണ്ടാൽ മന്ദാക്ഷംമനസിനിനക്കുസംഭവിക്കും…
ഏഴാംസർഗ്ഗത്തിൽ കംസവധംവരെയുള്ള കഥ ഉൾക്കൊണ്ടിരിക്കുന്നു.
16.31 ഗാന്ദിനേയന്റെ ശ്രീകൃഷ്ണഗേഹഗമനം
തേരിലേറി വിരവോടുനടന്നാൻ ഭൂരിശൈലവിപിനങ്ങൾകടന്നാൻ
വാരിജാക്ഷപദസംഗമപൂതം ചാരുവാമനവനം ബത കണ്ടാൻ
പങ്കജാക്ഷപദപങ്കജമുദ്രാസങ്കുലം പൊടിശിരസ്സിലണിഞ്ഞാൻ
സങ്കടം കളയുമച്യുതനാമം സംഖ്യയാസഹമുഖേന ജപിച്ചാൻ
വാസരാന്തസമയേകിലചെന്നാൻ വാസുദേവനുടെ വാസനികേതേ
ഹാസചാരുമുഖനായമുകുന്ദം ഭാസമാനമചിരാദിഹകണ്ടാൻ
ക്ഷീരദാഹസമയേ മുകിൽവർണ്ണൻ ക്ഷീരഭാജനമെടുത്തുകരാബ്ജേ.
പൂരിതംബത കുടിച്ചുുസുഖിച്ചു ഭൂരികേളിവിലസുന്നതുകണ്ടാൻ
മേഖലാകലിതപീതദുകൂലം ശേഖരീകൃതമയൂരകലാപം
നീലമേഘനീറമായതനേത്രം ബാലരൂപമവനൻപൊടുകണ്ടാൻ
രാമണീയകഗുണങ്ങളിണങ്ങും രാമനേയുമഥ മാധവനേയും
ചെന്നുടൻതൊഴുതുനിന്നുവിനീതൻ.
എട്ടാംസർഗ്ഗത്തിൽ കൃഷ്ണൻ വിദ്യാഭ്യാസത്തിനായി സാന്ദീപനിമുനിയുടെ ഗേഹത്തിൽ പോകുന്നതു മുതൽക്കു രുക്മിണീപരിണയനംവരെയുള്ള കഥ ചുരുക്കിപ്പറഞ്ഞിരിക്കുന്നു.
ദുർഗ്ഗാലയേവിളങ്ങുന്ന ദുർഗ്ഗാദേവിംവണങ്ങുവാൻ
രുക്മഭൂഷിതസർവാംഗീ രുക്മിണീതാനുമായയൗ
ആളീജനസമൂഹത്തിൽ മേളിച്ചുനൃപകന്യക
കാളീപ്രണാമവുംചെയ്തു നാളീകാക്ഷിവരുംവിധൗ
എങ്ങുപോകുന്നുനീയിപ്പോളംഗനാമൗലിരത്നമേ?
മന്ദമേവംപറഞ്ഞങ്ങുചെന്നു നന്ദകുമാരകൻ
തൽപാണിപല്ലവം മെല്ലെപ്പിടിച്ചുമധുസൂദനൻ,
നവമസർഗ്ഗത്തിൽ സത്യാപരിണയനംവരെയുള്ള കഥയടങ്ങിയിരിക്കുന്നു.
16.32 കുറിപ്പുകൾ
ജാംബവാനും ഭഗവാനും തമ്മിലുള്ള യുദ്ധം
അടക്കമില്ലാതെകടന്നു വന്നാലടക്കിവയ്പാൻമതിവാനരേന്ദ്രൻ
നടക്കനീനമ്മുടെ ഗഹ്വരത്തിൽ കടക്കകാലന്നുമസാദ്ധ്യമല്ലോ
ഇത്ഥംപറഞ്ഞാശു കപീന്ദ്രവൃദ്ധൻ ക്രുദ്ധിച്ചുടൻമുഷ്ടിപിടിച്ചടുത്താൻ
ദൈത്യാരിതന്റെ തിരുമാറിടത്തിൽ കുത്തീടിനാനുൽക്കടസിംഹനാദീ
അഞ്ചാറുകുത്തങ്ങുസഹിച്ചുകൃഷ്ണൻ പഞ്ചാസ്യഗംഭീരതരസ്വഭാവൻ
അഞ്ചാതെകൂടെക്കലഹംതുടങ്ങി കിഞ്ചിന്മിതിൽ പുഞ്ചിരിഭംഗിയോടെ
നരകാസുരവധം മുതൽക്കുള്ള ബാണയുദ്ധംവരെയുള്ള കഥ പത്താംസർഗ്ഗത്തിൽ സംക്ഷേപിച്ചിരിക്കുന്നു.
16.33 ഉഷയുടെ സ്വപ്നദർശനം
ബാണാസുരന്റെ സുതയങ്ങുഷയെന്നുപേരാ-
മേണാങ്കബിംബമുഖി കന്യകയന്നൊരുന്നാൾ
കണ്ടാൾകിനാവിലനിരുദ്ധനെ ദൈവഗത്യം
വണ്ടാറണിക്കുഴലിപിന്നെയുണർന്നു കേണാൾ.
ഹാഹന്തകുമേകമനീയമനോജ്ഞമൂർത്തേ
ലോകൈകസുന്ദരഭവാൻ പുനരെങ്ങുപോയി
ഏവം വിലാപസമയേ സഖി ചിത്രലേഖാ
കോവാത്രകാന്തനിതി ചോദ്യമുടൻ തുടർന്നാൾ.
കൗരവയുദ്ധസമാപ്തിവരെയുള്ള കഥയാണു് പതിനൊന്നാം സർഗ്ഗത്തിന്റെ വിഷയം.
16.34 ബലഭദ്രനും വിവിദനുമായുള്ള യുദ്ധത്തിന്റെ ആരംഭം
ചിരേണഗോപീസഹിതൻ ഹലായുധൻ
പുരേസമാഗമ്യരമിക്കുമന്തരേ
പുരംപ്രപേദേ നരകസ്യബന്ധുവാം
വിരോധശാലീ വിവിദപ്ലവംഗമൻ
സമുദ്രതോയത്തിലിറങ്ങി നിന്നുടൻ
സമന്തതോവാരിചൊരിഞ്ഞു വാനരൻ
പുരങ്ങളും നല്ല മരങ്ങളും തദാ
പുഴക്കിവീഴിച്ചു മുടിച്ചു ഭൂതലം
… … …
നതാംഗിമാരോടൊരുമിച്ചുകാനനേ
കൃതാർത്ഥചേതാമധുപാനലീലയാ
കളിച്ചുവാണൂ ബലഭദ്രനെന്നറി-
ഞ്ഞൊളിച്ചുചെന്നു വിവിദൻ മഹാബലൻ.
പന്ത്രണ്ടാം സർഗ്ഗത്തിൽ സന്താനഗോപാല കഥാവസാനം വരെ ചേർത്തിരിക്കുന്നു.
16.35 വൈകുണ്ഠവർണ്ണന
കൂലാന്തഭാഗേ തിരവന്നടിക്കും പാലാഴിതന്നിൽ പരിതോവിളങ്ങും
ലീലാഗൃഹോദ്യാനസുവർണ്ണസാല ശാലാളികേളീനിലയങ്ങൾ കണ്ടാർ
നാനാമണീഭാസുരകേതുജാലേ ചീനാംശുകശ്രേണി കളിച്ചുമേവും
പീനങ്ങളാമുന്നതസൗധശൃംഗ സ്ഥാനങ്ങളും തത്ര സുഖേന കണ്ടാർ
അനന്തരക്തപ്രഭയാവിചിത്രമനന്തനാഗസ്യഫണാസമൂഹം
അനന്തരം തത്ര മഹൽസമൂഹമനന്തരായം മരുവുന്ന കണ്ടാർ.
16.36 (൯) ചാണക്യസൂത്രം കിളിപ്പാട്ടു്. എട്ടുപാദം
മുദ്രാരാക്ഷസം എന്നാണു് കവി നല്കിയ പേർ. “ചാണക്യസൂത്ര”മാക്കിയതു പ്രസാധകന്മാരുടെ സൂത്രമായിരിക്കും. ഓരോ പാദത്തിന്റേയും അവസാനത്തിൽ ഇതി മുദ്രാരാക്ഷസേ…ഗാനവിശേഷം സമാപ്തം. എന്നു് കവിതന്നെ എഴുതീട്ടുണ്ടല്ലോ. എന്നാൽ വിശാഖദത്ത കൃതമായ മുദ്രാരാക്ഷസ നാടകത്തിന്റെ വിവർത്തനമാണോ ഇതെന്നു ചോദിക്കുന്നപക്ഷം അല്ലെന്നുതന്നെ പറയേണ്ടിയിരിക്കുന്നു. ഇക്കഥയുടെ പകുതിഭാഗവും മുദ്രാരാക്ഷസകഥയ്ക്കു ബാഹ്യമാണു്. കവി പ്രസ്തുതനാടകത്തിനു് പുറമേ ദണ്ഡിരാജകൃതമായ മുദ്രാരാക്ഷസകഥോപോദ്ഘാതത്തെയും ചാണക്യകഥാസാരത്തേയും ഉപജീവിച്ചിട്ടുണ്ടു്.
ഇതു നമ്പ്യാരുടെ കൃതിയാണെന്നാണു് ഐതിഹ്യം. അദ്ദേഹത്തിന്റെ കവിതയ്ക്കു് സാധാരണ കണ്ടുവരാറുള്ള ഒഴുക്കും ഫലിതപ്രയോഗ ചാതുരിയും ഇതിനില്ലെന്നു വരികിലും,
“അന്തണരെന്നപോൽ ദുർബലന്മാരവർ
ചിന്തിക്കിലെത്രയും ഭീരുക്കളല്ലയോ?
കയ്യൂക്കുമില്ല, പടയുമില്ല, പാൎത്ത ാൽ
മെയ്യൂക്കും–ഊട്ടിലുണ്ണാനതിവീരന്മാർ
പിന്നെച്ചിലരതിലാഭിചാരാദികൾ
നന്നായ് പഠിപ്പൂ–ദിവസം കഴിപ്പാനായ്”
“തേരിലേറിപ്പുറപ്പെട്ടു സന്നദ്ധരായ്
വീരമകുടമണികൾ നൃപന്മാരും
കുംഭവും കൊമ്പും പൊതിഞ്ഞഥപൊന്നിനാൽ
കമ്പമിയന്നോരു കുംഭിവർന്മാരും
കാറ്റിനേക്കാൾ വേഗമോടും രഥങ്ങളും
തെറ്റുന്നു പായും കുതിരപ്പടകളും
വാളും പരിചയും വില്ലും ശരങ്ങളും
ചാലെത്തെളികെക്കടഞ്ഞചക്രങ്ങളും
കുന്തം ചവളങ്ങൾ വേലുകളീട്ടികൾ
ചന്തമിയലുന്ന തോമരജാലവും
പട്ടസം നല്ല ഗദകൾ ശതഘ്നികൾ
നിഷ്ഠൂരമായ മുസലശൂലങ്ങളും
ശക്തികൾ വെണ്മഴുവെന്നിത്തരമുള്ള
ശസ്ത്രങ്ങളൂക്കോടെടുത്തു സന്നദ്ധരായ്
ചട്ടയും തൊപ്പിയുമിട്ടുകെട്ടിക്കൊണ്ടു
ധൃഷ്ടരായ് മേവുന്ന പത്തിവരന്മാരും”രണ്ടാംപാദം
ഇത്യാദി ഭാഗങ്ങളിൽ നമ്പ്യാരുടെ ശൈലി തെല്ലൊന്നു മങ്ങിയെങ്കിലും കാണ്മാനുണ്ടു്. ഏതായിരുന്നാലും ഖണ്ഡിതമായി ഒരു അഭിപ്രായം പറയണമെങ്കിൽ ഉപരിഗവേഷണം അപേക്ഷിതമായിരിക്കുന്നു.
16.37 (൧൦) ഭാഗവതം ഇരുപത്തിനാലുവൃത്തം.
രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് നമ്പ്യാർ രചിച്ചതായിരിക്കാം ഭാഗവതം ഇരുപത്തിനാലുവൃത്തമെന്നും ചിലർ പറയുന്നു. എന്നാൽ തലവടിയിൽ നമ്പ്യാരുടെ കാലത്തു് ജീവിച്ചിരുന്ന ഒരു ഈശ്വരവാരിയർ ഭാഗവതം ഇരുപത്തിനാലുവൃത്തം രചിച്ചിട്ടുണ്ടെന്നും ആ കൃതി പ്രസിദ്ധപ്പെടുത്തീട്ടില്ലെന്നു ൮൮-ാമാണ്ടിടയ്ക്കു് ഞാൻ തലവടിയിൽ താമസിച്ചിരുന്ന കാലത്തു് തദ്ദേശീയനായ ഒരു വിദ്വാൻ എന്നോടു പറയുകയുണ്ടായി. അതായിരിക്കുമോ ഈ ഗ്രന്ഥം. ആരംഭത്തിൽതന്നേ അനുകരണം പ്രകടമായിരിക്കുന്നു രാമായണം ഇരുപത്തിനാലുവൃത്തത്തിലെ പ്രാരംഭശ്ലോകങ്ങളെ ഇതിലെ ശ്ലോകങ്ങളോടു താരതമ്യപ്പെടുത്തിനോക്കുക.
16.38 ൧-ാം വൃത്തം ഇന്ദുവദന
വെണ്‍മതികലാഭരണനംബികഗണേശൻ
നിർമ്മലഗുണാകമലവിഷ്ണുഭഗവാനും
നാൻമുഖനുമാദികവിമാതുഗുരുഭൂതൻ
നന്മകൾവരുത്തുക നമുക്കു ഹരിരാമരാമായണം ഇരുപത്തിനാലുവൃത്തം
അംബുജവിലോചനനുമിന്ദിരമഹേശൻ
കുംഭിമുഖനും പരിചിനോടു ഗുരുഭൂതൻ
ജംഭരിപുവാദിസുരവൃന്ദവുമശേഷം
സമ്പ്രതിതുണയ്ക്കണമെനിക്കു ഹരികൃഷ്ണഭാഗവതം ഇരുപത്തിനാലുവൃത്തം
ഉത്തമപുരാണപുരുഷന്റെ ചരിതാനാ-
മുത്തമമിതാദിരഘുനായകചരിത്രം
ഭക്തിയൊടുചൊല്ലുവതിനിന്നുതുനിയുന്നേൻ
മുക്തിപദമേശുവതിനിന്നു ഹരിരാമരാമായണം ഇരുപത്തിനാലുവൃത്തം
വൃഷ്ണിവരവംശമതിൽ വന്നുനളിനാക്ഷൻ
കൃഷ്ണതനുവായവതരിച്ചൊരുചരിത്രം
തൃഷ്ണയൊടുചൊല്ലുവതിനിന്നുതനിയുന്നേൻ
വിഷ്ണുപദമേല്ക്കുവതിനാശു ഹരികൃഷ്ണ.ഭാഗവതം ഇരുപത്തിനാലുവൃത്തം
ഇതുപോലെ മറ്റു പലസ്ഥലങ്ങളിലും ഈ മാതിരിസാദൃശ്യങ്ങൾ കാണ്മാനുണ്ടു്. കാവ്യഗുണം നോക്കിയാൽ രാമായണം ഇരുപത്തിനാലു വൃത്തത്തിന്റെ അടുത്തു നില്ക്കാൻപോലും ഇതിനു യോഗ്യതയില്ല. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാനല്ലാതെ ദീർഘമായ വിമർശനത്തിനു സ്ഥലച്ചുരുക്കം അനുവദിക്കുന്നില്ല.
16.39 ൨-ാം വൃത്തം സർപ്പിണി
ചക്രപാണിജനിച്ചപ്പോൾ മേദിനി ചക്രംതന്നിൽ വസിക്കും ജനങ്ങൾക്കു
ഉൾക്കാമ്പിലൊരു മോദവും സൗഖ്യവുമക്കാലമേറിവന്നിതു ഗോവിന്ദ.
പക്ഷികൾതന്നുടെ മൃദുനാദവുമുക്ഷതരേകപംക്തിക്കുശോഭയും
ഭിക്ഷുസർവാസു നല്ലതെളിമയും തൽക്ഷണമുളവായിതു ഗോവിന്ദ.
മന്ദമാരുതസഞ്ചാരമക്കാലം സ്പന്ദമാനമായ്‍വന്നെ ദിഗന്തത്തിൽ
നന്ദമാനയാം മേദിനിക്കങ്ങുടനാ, ന്മാശ്വാസമായിതു ഗോവിന്ദ.
മന്ദമെന്നിയേ പാടിയുമാടിയും സുന്ദരീജനമൊക്കെയുമംബരേ
ദുന്ദുഭികൊട്ടിഗ്ഘോഷിച്ചുമാനകദുന്ദുഭിസുതജന്മനി ഗോവിന്ദ.രണ്ടാംവൃത്തം
16.40 പൂതനയുടെ മരണം (മൂന്നാംവൃത്തം, കലേന്ദുവദന.)
അടുത്തളവുമരണകാലം കറുത്തനിജ വടിവുതേടി-
യലച്ചുഴറിക്കരഞ്ഞുപാരം മിഴിച്ചു നിജ നയനങ്ങളും
വമിച്ചുചോരമുഖത്തിലൂടെ മരിച്ചുവീണു നിശിചരിയും
തടിച്ചപൊണ്ണൻ മലകണക്കെ പരമയദുനാഥജയ
16.41 തൃണാവർത്തന്റെ വരവു് (നാലാംവൃത്തം സമാസമം.)
അതുനേരം കംസപൃഥിവീപാലന്റെയമാത്യനാം തൃണാവർത്തനും
അരിയൊരുചക്രസമീരണനായിട്ടകംപുക്കു ദൈത്യൻ ഹരിനംബോ.
ചടുലമാംപൊടിപടലം തൂകിയും വലിയപാഠകൾ വരിഷിച്ചും
കഠിനമായിട്ടങ്ങലറുമൊച്ചയും കൊടിയവേഗവും
രജസ്സുചെന്നങ്ങുനിറഞ്ഞപ്പോളൊരു തമസ്സുപോലെയായ് ഭൂവനത്തിൽ
രഹസ്സിങ്കലങ്ങുകിടക്കും ബാലനെ ഹരിച്ചു ദൈത്യനും
ഒന്നുമുതൽ നാലുവരെ വൃത്തങ്ങൾ മുറയ്ക്കു രാമായണം ഇരുപത്തിനാലുവൃത്തത്തിലുള്ളവതന്നെ. എന്നാൽ രാമായണത്തിലെ അഞ്ചാംവൃത്തം ഭാഗവതത്തിലെ ആറാംവൃത്തവും; രാമായണത്തിലെ ആറാംവൃത്തം ഭാഗവതത്തിലെ അഞ്ചാംവൃത്തവും ആക്കിയിരിക്കുന്നു.
16.42 ബകാസുരാക്രമണം (അഞ്ചാംവൃത്തം മല്ലികാ)
അഞ്ചിതേ തരുഷണ്ഡമണ്ഡല മണ്ഡിതേ യമുനതേടേ
സഞ്ചരിച്ചുകളിച്ചുമേവിനകാലമമ്മുരവൈരിയേ
വഞ്ചനാമയമാം ബകാകൃതിപൂണ്ടുവന്ന ബകാസുരൻ
ചഞ്ചുകൊണ്ടു ജവേന കൊത്തിവിഴുങ്ങിനാൻ ഹരിഗോവിന്ദ.
16.43 സർപ്പാസുരമരണം (ആറാംവൃത്തം കല്യാണി)
ദണ്ഡംമുഴുത്തിട്ടുരുണ്ടും പിരണ്ടും കണ്ണുംമിഴിച്ചങ്ങു വാലിട്ടടിച്ചും
തിർണ്ണംപൊഴിച്ചശ്രൂവൃന്ദങ്ങളോടും തുണ്ഡംകഴച്ചും നമോ നന്ദസൂനോ
മൂർദ്ധാവുപൊട്ടീട്ടവൻതന്റെജീവൻ-ഊർദ്ധ്വം ഗമിച്ചോരുശേഷം മുകുന്ദൻ
സാർദ്ധം പുറത്തോട്ടിറങ്ങീവയസ്യൈുർദോർദ്ധാമശാലീആറാംവൃത്തം
16.44 കാളിയവിഷബാധ (ഏഴാം വൃത്തം സ്തിമിത)
കാളുംവിഷാഗ്നിയൊടു നീളെപ്പരന്നൊഴുക-
മോളംതകും പെരിയകാളിന്ദിതൻ സലിലം
മേളംകലർന്നു നിറവോളം കുടിച്ചളവു
ചാലേമരിച്ചവരും ഗോവിന്ദരാമജയ.
രാമായണത്തിലെ ഏഴാംവൃത്തമാണു് ഭാഗവതത്തിലെ എട്ടാംവൃത്തം ഗോപിമാരോടു ശ്രീകൃഷ്ണന്റെ ഉപദേശം (പഞ്ചചാമരം)
കളത്രമോടുവേർപിരിഞ്ഞനർത്ഥമോടുമേവുമ-
സ്വഭർത്ത്യദുഃഖമൊട്ടുമേ വരുത്തിടായ്കനിങ്ങളും
അതർക്ക്യമായൊരാധിപൂണ്ടിരിക്കുമാത്മകാന്തർമാ-
ലടക്കിയങ്ങുമേവുവിൻ മുകുന്ദരാമപാഹിമാം
അനർത്ഥകാരിയെങ്കിലും നിരർത്ഥകോപിയെങ്കിലും
സമർത്ഥനല്ലയെങ്കിലും പ്രമത്തനായിതെങ്കിലും
കളത്രജാതികൾക്കഹോ പെരുത്തദൈവമായതു
നിജപ്രിയൻധരിക്കടോ മുകുന്ദരാമപാഹിമാം.
ഒൻപതാംവൃത്തം രാസക്രീഡാവർണ്ണനമാണു്. രാമായണത്തിലെ ഏഴാംവൃത്തത്തിൽ രാമൻ സീതയെ കാണാതെ ദുഃഖിക്കുന്നതും, ഭാഗവതം എട്ടാംവൃത്തത്തിൽ ശ്രീകൃഷ്ണൻ മറഞ്ഞുപോയതുകൊണ്ടു് ഗോപിമാർ ദുഃഖിക്കുന്നതും, വിവരിച്ചിരിക്കുന്നതിനാൽ ഇവയ്ക്കു് വിഷയസാദൃശ്യത്തിനു പുറമേ വൃത്തസാദൃശ്യവുമുണ്ടു്.
16.45 ഒൻപതാംവൃത്തം സംഘടിതം
തുളസിനറുമല്ലി മൃദുലതനുവല്ലീ
പരിലസിതചില്ലീ യുഗചലിതമല്ലീ
ലതകളുലകെല്ലാമഴകിനൊടുവെല്ലു-
ന്നവളരികിലില്ലേ പരമശിവശംഭോ…രാമാ. ഇരു
അയിതുളസിധന്യേ ശൃണുനളിനിവന്യേ
തവകരുണയെന്യേ ന ഗതിരിതി മന്യേ
കനിവിനൊടുകൊന്നേ കഥയ മമ പുന്നേ
ഹൃദയമുരുകുന്നേ മധുമഥനനംബോ.ഭാഗ. ഇരു.
വനഭുവിനടന്നും ദിശിദിശിതിരഞ്ഞും
അനുജനെമറന്നും പലവഴിപറഞ്ഞും
ചിലകുറികരഞ്ഞും നിജതനുമെലിഞ്ഞും
വിവശതപിണഞ്ഞും പരമശിവശംഭോ.രാമാ. ഇരു.
പലദിശിതിരഞ്ഞും ഭയമൊടുകരഞ്ഞും
പലമൊഴിപറഞ്ഞും പടുതകൾകുറഞ്ഞും
സ്മരകനലെരിഞ്ഞും മനതളിർകരിഞ്ഞും
പെരുവഴിമറഞ്ഞും മധുമഥുനനംബോ.
കരളകമെരിഞ്ഞും തനുലതമെലിഞ്ഞും
ദിശിദിശിമലഞ്ഞും പലവഴിയിലാഞ്ഞും
അഴലിനൊടുലഞ്ഞും വഴികളിലലഞ്ഞും
വനിതകൾ വലഞ്ഞു
രമണനെവിളിക്കും രഭസമൊടടുക്കും
പെരുവഴിയിൽനിൽക്കും പുനരവിടെനോക്കും
ഇടയിടയിൽവീർക്കും പലവഴിനിനയ്ക്കും
പുനരപിനടക്കും
വഴികളിൽ വിഷണ്ണാവനഭുവിനിഷണ്ണാ
വിവിധതരുഷണ്ഡാൻ വിവിധബഹുപുണ്ഡ്റാൻ
ചപലമതികണ്ണന്നുടെ ചതിവു തിണ്ണം
പറയുമിതിവണ്ണം…ഭാഗ. ഇരു.
16.46 പത്താംവൃത്തം (രാമായണത്തിലെ പതിനൊന്നാംവൃത്തം—അതിസമ്മതാ) - കംസന്റെ ദുർന്നിമിത്തദർശനം
തെളിമകലരുന്ന കണ്ണാടിനോക്കുംവിധൗ
തലയൊടുടൽ വേറുപെട്ടാ തുകകണ്ടീടിനാൻ
പലശിഖകളേകടീപത്തിലായ് കാണ്‍കയും
തളനിഴലിലൊക്കെയും നൗമിനാരായണം
പരവശതപൂണ്ടു കണ്ടീടിനാൻസ്വപ്നവും
സരസമൊരുപ്രേതവും തമ്മിലാലിംഗനം
കഴുതമുതുകേറിനാനെന്നതും ഗോമയേ
മുഴുകിമുഹൂരെന്നതും.
16.47 പതിനൊന്നാംവൃത്തം (സർപ്പിണി) - ശ്രീകൃഷ്ണന്റെ ഗുരുദക്ഷിണ
അന്തകന്റെയനുജ്ഞയാപോന്നൊരു നന്ദനനെയുംകൂട്ടിച്ചുകൊണ്ടുപോയ് അന്തണന്നഥ ദക്ഷിണയുംചെയ്തു പത്മനാഭവിഭോ.
16.48 പന്ത്രണ്ടാംവൃത്തം (കാകളി; സ്രഗ്വിണി) - രുക്‍മിണിയുടെ പ്രേമകഥാനിവേദനം.
പാർത്തലംതന്നിലേ പേർത്തിടുംനിന്നുടെ
കീർത്തികൾകേട്ടുകേട്ടാസ്ഥയാ രുക്‍മിണീ
കൂർത്തുമുർത്തുള്ള മാരാസ്ത്രമേറ്റന്വഹ-
മാർത്തിതേടുന്നഹോ പത്മനാഭാവിഭോ.
സന്തതം ശാപശാന്തിക്കതൻതോഴിമാർ
ചന്ദനച്ചാറുടൻ കോരിയാടുംവിധൗ
എന്തഹോതീ ചൊരിയുന്നു മേലൊക്കെയെ-
ന്നന്തരാചെല്ലുവോൾ…
മന്ദവായുക്കളെങ്ങാനുമേറ്റീടിനാൽ
നിന്നനില്പന്നുമൂർച്ഛിച്ചുവീണീടുമേ
ചന്ദ്രനും വഹ്നിയും ഭേദമില്ലൊട്ടുമേ
സുന്ദരാംഗിക്കഹോ…
ചേണെഴും കോകിലം ചെറ്റുകൂകുംവിധൗ
പ്രാണസഞ്ചാരമാകുന്നവൾക്കപ്പൊഴേ
കാണിനേരം മലർക്കാവിൽനിന്നീടിനാൽ
വീണുമോഹിച്ചുപോം…
16.49 പതിമൂന്നാംവൃത്തം (മഞ്ജരി) - രുക്‍മിണീപരിണയം
പെണ്മണിയായൊരു രുക്‍മിണിതാനങ്ങു
കണ്‍മുമ്പിൽവന്നിട്ടു നിന്നനേരം
ഉന്മാദം പൂണ്ടോരോ ഭാവങ്ങൾകാട്ടിനാ-
രമ്മാനവേന്ദ്രന്മാർ കൃഷ്ണനംബോ...
ഭൃത്യനോടന്നേരം താംബൂലംവാങ്ങുവാൻ
ഹസ്തമൊന്നങ്ങോട്ടുനീട്ടിയതും
പിന്നെമടങ്ങിയില്ലുന്നതനായോരു
മന്നവവീരനു…
ചുണ്ണാമ്പെടുത്തങ്ങു തിന്നിട്ടുനാവൊക്കെ
പുണ്ണായിത്തീർന്നിതൊരു നൃപനു
പെണ്ണിനെക്കണ്ടുമയങ്ങീട്ടൊരുവൻതാൻ–
ഭിണ്ണെന്നു വീഴുന്നു…
പെണ്ണിനെക്കണ്ടുമതിമറന്നെല്ലാരും
കണ്ണുംമിഴിച്ചങ്ങുനിന്നനേരം
കണ്ണനെടുത്തിട്ടുകന്യകതന്നെയും
സ്യന്ദനമേറ്റിനാൻ…
16.50 പതിനാലാംവൃത്തം (ഊനകാകളി) - സത്രാജിത്തിന്റെ കന്യാദാനം.
സജ്ജനസന്നിധൗവന്നു സത്രാജിത്തും ലജ്ജയാം വാരിയിൽ-നന്നായ്
മജ്ജനംചെയ്തുമണിയങ്ങുവാങ്ങിനാൻ രാമഹരേശരണം
കാർമുകിൽവർണ്ണന്നങ്ങപ്രിയം തീർപ്പാനായ് ഭാവിച്ചുസത്രാജിത്തും-സത്യ-
ഭാമയാംപുത്രിയെ കൃഷ്ണനു നൽകിനാൻ
16.51 പതിനഞ്ചാംവൃത്തം (നതോന്നത) - പാരിജാതഹരണം.
പാരിലേഴും കേളിപൊങ്ങും പാരിജാതമതുകണ്ടു
വാരിജാക്ഷി സത്യഭാമ വാഞ്ഛ പൂണ്ടേറ്റം
വാരിജാക്ഷനതുനേരം വൈകിയാതെ പിഴുതങ്ങു-
ഭാര്യകയ്യിൽ നൽകിനിന്നാൽ രാമഗോവിന്ദ
16.52 പതിനാറാംവൃത്തം (ശങ്കരചരിതം) - വിഷ്ണുസ്തുതി
ശരണാഗതശരണാനതകരുണാമയഹരണാ–
തരുണാരുണകിരണൗഘവദരുണാമലചരണാ
ധരണീഭരഹരണാ ബഹുരമണീമണിരമണാ
കരുണാം കുരു മരണേ മമ യദുനായക ശരണം.
16.53 പതിനേഴാംവൃത്തം (കല്യാണി) - ബാണപുരഭഞ്ജനം
പെട്ടെന്നു കോട്ട കിടങ്ങും നിരത്തി വെട്ടിക്കുറുക്കിച്ചെരിച്ചു മരങ്ങൾ
തട്ടിപ്പുരട്ടീ മഹാഗോപുരങ്ങൾ ഒട്ടല്ല മുഷ്കങ്ങു ശ്രീകൃഷ്ണ കൃഷ്ണാ.
16.54 പതിനെട്ടാംവൃത്തം (തരംഗിണി) - വിവിദന്റെ ഭീഷണി.
പൃഷ്ഠം കാട്ടിയുമോടിയടുത്തും വട്ടക്കണ്ണു തുറിച്ചുമിഴിച്ചും
പെട്ടെന്നവരെപ്പേടിപ്പിച്ചാൻ ദുഷ്ടൻ വിവിദൻ നാരായണജയ.
16.55 പത്തൊൻപതാം വൃത്തം (ഇന്ദുവദന) - സുദർശനചക്രവർണ്ണന.
സൂര്യശതകോടിരുചി തേടിനൊരുചക്രം
ഘോരമൊടടുത്തളവു മാരണമഹാഗ്നി
വായുവശമേറ്റെരിയുമഗ്നിയുടെ മുമ്പിൽ
ഈയൽവിലസുംപടി ചമഞ്ഞു ഹരികൃഷ്ണാ
16.56 ഇരുപതാം വൃത്തം (മല്ലിക) - ജരാസന്ധവധം.
മല്ലവൈരിപറഞ്ഞ നല്ലൊരുപായമോർത്തു വൃകോദരൻ
മഗധനൃപതിയെപ്പിടിച്ചു ധരണിയിലിട്ടുടൻതദനന്തരം
കാലിലങ്ങു ചവിട്ടിയിട്ടൊരു കാലിലങ്ങു പിടിച്ചുടൻ
കഠിനബലമൊടു നടുവേകീറി രണ്ടുദിക്കിലാക്കി ഹരേഹരേ.
16.57 ഇരുപത്തിഒന്നാംവൃത്തം (സർപ്പിണി) - ദുര്യോധനന്റെ സ്ഥലജലഭ്രാന്തി
വസ്ത്രമെല്ലാം തെറുത്തങ്ങു കേറ്റിയു-
മിത്രവെള്ളമിതെന്തെന്നു ചൊല്ലിയും
എത്രപാരം പതുക്കെപ്പദം വച്ചു
തത്ര മെല്ലെ നടന്നവൻ ഗോവിന്ദ.
നിർമ്മലമായ നീരാഴി കണ്ടവൻ
രമ്യമായ സ്ഥലമെന്നു ചിന്തിച്ചു
ചെമ്മേ ചെന്നു സുഖമായിരുന്നപ്പോ-
ളംബുരാശിയിൽ മുങ്ങിനാൻ-ഗോവിന്ദ.
16.58 ഇരുപത്തിരണ്ടാംവൃത്തം (അന്നനട) - ശ്രീകൃഷ്ണൻ കുചേലന്റെ പൃഥുകം ഭക്ഷിക്കുന്നതു്.
അഴിച്ചുനോക്കിയിങ്ങനല്പകൗതുകം
പെരുത്ത ഹർഷാശ്രു പൊഴിച്ചു മാധവൻ
മനക്കുരുന്നുകൊണ്ടനുഗ്രഹിച്ചുടൻ
ഭുജിച്ചൊരുപിടി മുകുന്ദപാഹിമാം.
16.59 ഇരുപത്തിമൂന്നാംവൃത്തം (അതിസ്തിമിത) - ശ്രീകൃഷ്ണൻ മാതാവിനെ ചെന്നു കാണുന്നതു്.
അതുനേരമമ്മയുടെ ഹൃദയാന്തരേ വളരു-
മതിതോഷമെന്തുപുനരധുനാ പുകഴ്ത്തുവതു!
അതിസംഭ്രമാൽജനനിതഴുകീട്ടിരുത്തിനിജ-
മടിതന്നിലങ്ങവരെയരവിന്ദനേത്രജയ
16.60 ഇരുപത്തിനാലാംവൃത്തം (കാകളി) - അർജ്ജുനൻ ചിതയിൽ പ്രവേശിപ്പാനൊരുങ്ങുന്നതു്.
തിരിച്ചങ്ങു വന്നിട്ടുടൻ മാനഭംഗം
സ്മരിച്ചാശുഗൗഘത്തെയൊന്നിച്ചു പാർത്ഥൻ
എരിച്ചാശുതീയിൽ പതിച്ചീടുവാനായ്
കതിച്ചൊന്നുചാടി ഹരേ കൃഷ്ണ കൃഷ്ണ.
നമ്പ്യാർ പൂർവകവികളെ വൃത്തബന്ധത്തിലും മറ്റും അനുകരിച്ചിട്ടുണ്ടെങ്കിലും ആശയങ്ങളെ പകർത്തുവാൻ നോക്കീട്ടില്ല. അത്രത്തോളം പ്രൗഢിയും ഈ കൃതിക്കുണ്ടെന്നു പറഞ്ഞുകൂടാ. ഇതു നമ്പ്യാരുടെ കൃതി ആണെങ്കിൽ ശ്രീകൃഷ്ണചരിതവും പതിന്നാലുവൃത്തവും രചിക്കുംമുമ്പുതന്നെയായിരിക്കണം ഭാഗവതം എഴുതാൻ പുറപ്പെട്ടതെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. പ്രയോഗവൈകല്യങ്ങളും കുസന്ധിവിസന്ധികളും ശബ്ദപൗനരുക്ത്യങ്ങളും ഇതിൽ ധാരാളം കാണ്മാനുണ്ടു്. എന്നാൽ അതിസരസങ്ങളായ അർത്ഥകല്പനകളും ഇല്ലെന്നു പറഞ്ഞുകൂടാ.
16.61 (൧൦) ശിവപുരാണം കിളിപ്പാട്ടു്.
ഇതു കുഞ്ചൻനമ്പ്യാരുടെ കൃതിയായിരിക്കണമെന്നു ഞാൻ സാഹിത്യചരിത്രം രണ്ടാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടല്ലോ. 373 മുതൽ 377 വരെയുള്ള വശങ്ങൾ വായിച്ചുനോക്കുക. ഇതു കേവലം ബാല്യകാലത്തിലെ കവിതയാണെന്നു വിചാരിക്കാൻ തരമില്ല. പൂർവകവിസങ്കേതങ്ങളുടെ പിടിയിൽനിന്നു സ്വതന്ത്രനാവാനുള്ള ശ്രമം ഈ കിളിപ്പാട്ടിൽ തെളിഞ്ഞുകാണുന്നുണ്ടു്. സാമാന്യവിമർശനം രണ്ടാംഭാഗത്തിൽ കൊടുത്തിരിക്കുന്നതിനാൽ ഇവിടെ വിശേഷിച്ചൊന്നും പറയുന്നില്ല.
16.62 (൧൧) നളചരിതം കിളിപ്പാട്ടു് (നാലുപാദം)
ഇതു നമ്പ്യാരുടെ കൃതിയാണെന്നുള്ളതിനു സംശയമേ ഇല്ല. ‘ശുകപുരകൃതസ്ഥിത’നായ ശൂലപാണിയെ ഇതിൽ സ്തുതിച്ചിട്ടുമുണ്ടു്. എഴുത്തച്ഛന്റെ കിളിപ്പാട്ടിനുള്ള ഗാംഭീര്യമൊന്നുമില്ലെങ്കിലും കവിതയ്ക്കു് നല്ല ഒഴുക്കും പ്രസാദവും കാണുന്നു. കവിതാരീതി കാണിപ്പാൻ നളഗതമായ അയോഗവിപ്രലംഭദശയെ വർണ്ണിക്കുന്ന വരികൾ ഉദ്ധരിക്കാം.
ഭീമജതന്നുടെ രൂപശോഭാധികം ഭൂമിപാലൻനളൻ കേട്ടോരനന്തരം
കാമബാണങ്ങൾക്കു ലാക്കാക്കി തന്നുടെ കോമളത്വം കലർന്നീടുന്ന വിഗ്രഹം
ഗാത്രം മെലിഞ്ഞു വിളറി ദിനേദിനേ രാത്രൗ കുറഞ്ഞിതു നിദ്രാപ്രസംഗവും
നേത്രങ്ങൾ മങ്ങിമയങ്ങിവപുശ്ശോഭ മാത്രംകുറഞ്ഞീല വിശ്ലേഷസങ്കടേ
മാരമാലേവം സഹിപ്പാനശക്തനായാരാമവീഥിയകംപുക്കു മേവിനാൻ
ഓരോ ലതാവൃക്ഷപുഷ്പങ്ങൾകാണ്‍കയാൽ പാരംവളർന്നു മനോജന്റെ വിക്രമം
തണ്ടാർമധുമണം തെണ്ടിനടക്കുന്ന വണ്ടിന്റെഝംകാരമിണ്ടല്ക്കകാരണം
വണ്ടാർകുഴലിതൻ ചുണ്ടിൻനിറമൊത്ത തൊണ്ടിപ്പഴങ്ങളെക്കണ്ടുസുഖിക്കയും
തുള്ളിക്കളിക്കുന്ന പുള്ളിമാൻപേടമാരുള്ളൊരുദിക്കിൽപ്പതുക്കെഗ്ഗമിക്കയും
ഉള്ളിൽക്കലർന്നെഴുന്നല്ലൽസഹിയാഞ്ഞു വള്ളിക്കുടിലകംപുക്കു ശയിക്കയും
നീരസം സർവമെന്നോർത്തു പതുക്കവേ വീരസേനാത്മജൻ പത്മാകരത്തിന്റെ
തീരത്തുചെന്നു നടക്കുന്നനേരത്തു ചാരത്തുകാണായി രാജഹംസാവലി
16.63 ദമയന്തിയുടെ സൗന്ദര്യവർണ്ണന
നീണ്ടങ്ങിരുണ്ടുചുരുണ്ടതലമുടി കണ്ടാൽമനോഹരം കാമസംവർദ്ധനം
മല്ലീശരൻതന്റെ വില്ലിനെ വെല്ലുന്ന ചില്ലീവിലാസവും നല്ലൊരു ഹാസവും
കല്ലോലതുല്യമാം കണ്‍മുനത്തെല്ലിന്റെ വില്ലാട്ടമുല്ലാസഹല്ലോഹലങ്ങളും
ചെന്തൊണ്ടി നൽഫലം ചന്തം കുറയ്ക്കുന്ന ദന്തച്ഛദങ്ങളും ദന്തപ്രകാശവും
ഗണ്ഡസ്ഥലങ്ങളിൽ തിണ്ണം വിളങ്ങുന്ന കുണ്ഡലദ്വന്ദ്വവും വക്ത്രേന്ദുബിംബവും
പങ്കജമൊട്ടിനോടങ്കംപൊരുന്നൊരു കൊങ്കയുഗളവും തൻകൈവിലാസവും
സന്ദേഹഗോചരം മദ്ധ്യപ്രദേശവും മന്ദേതരാഭോഗരമ്യംനിതംബവും
ചാരുപ്രകാത്മാമൂരുകാണ്ഡങ്ങളും ചേരുംപുറവടി പാദപത്മങ്ങളും
ചിന്തിക്കിലപ്പൊഴേ ചെന്താർശരാശുഗച്ചെന്തീയിൽവെന്തുപോമന്തരംഗംനൃണാം
തുള്ളലുകളിൽ കാണുമ്പോഴുള്ള നിർഗ്ഗളപദപ്രവാഹം നളചരിതത്തിലും കാണ്മാനുണ്ടു്; എന്നാൽ ഫലിതരസം തെല്ലുപോലുമില്ല. സ്ത്രീവർണ്ണനയെ സംബന്ധിച്ചിടത്തോളം, തുള്ളലിലായാലും കിളിപ്പാട്ടിലായാലും സ്ഥിതി ഒന്നുതന്നെ. എല്ലാ സുന്ദരികളും ഒരേ കരുവിൽ വാർക്കപ്പെട്ടിരിക്കുന്ന പാവകളാണു്; ഒന്നിനും ‘സത്വ’മെന്നതേ കാണ്മാനില്ല.
16.64 (൧൨) വിഷ്ണുഗീത ഹംസപ്പാട്ടു്.
ഇതു സ്വകൃതിയായ വിഷ്ണുവിലാസം എന്ന സംസ്കൃതകൃതിയെ കവിതന്നെ തർജ്ജമ ചെയ്തതായിരിക്കണം. സാഹിത്യചരിതം രണ്ടാംഭാഗത്തിന്റെ 65-ആം വശം നോക്കുക. അതിന്റെ ഒരു ഭാഗമായ പ്രഹ്ളാദചരിതം അച്ചടിച്ചിട്ടുണ്ടു്. സാഹിത്യചരിത്രം ദ്വിതീയഭാഗത്തിന്റെ 63 ഉം 64 -ം വശങ്ങൾ നോക്കുക.
16.65 (൧൩) പഞ്ചതന്ത്രം
ഇക്കൃതി നമ്പ്യാരുടേതല്ലെന്നു പറവാൻ ആർക്കും സാധിക്കയില്ല.
അംബരംപഗാപുരേ വാണരുളീടും ദേവ-
നംബുജവിലോചനൻ പാർത്ഥസാരഥി കൃഷ്ണൻ
എന്നു് ഇതിൽ അമ്പലപ്പുഴ കൃഷ്ണനെ സ്തുതിച്ചിട്ടുള്ളതുകൊണ്ടുമാത്രം അതു അദ്ദേഹത്തിന്റെ കൃതിയാണെന്നു പറയാവുന്നതല്ല. തിരുവനന്തപുരം ക്യുറേറ്റർ ആപ്പീസിൽ പകർത്തി വച്ചിട്ടുള്ള ഒരു ലേഖ്യപ്രതിയുടെ അവസാനത്തിൽ,
പഞ്ചതന്ത്രം നീതിശാസ്ത്രം ഭാഷയാസന്നിവേശിതം
രാമേന പാണിവാദേന ബാലാനാം ബോധഹേതവേ
ശ്രീമദംബരവാഹിന്യാം ധാമനിസ്ഫുടമുല്ലസൻ
ശ്രീവാസുദേവോ ഭഗവാൻ ശ്രേയസേ ബോഭവീതു സഃ
എന്നു കാണുന്നുമുണ്ടു്. ഇതിലെ സദാചാരവാക്യങ്ങളിൽ പലതും മലയാളികൾക്കു വായ്പാഠമാണു്.
പുല്ലുുകൾകൊണ്ടുപകാരമുണ്ടാകും തന്റെ പല്ലുകൾ തേപ്പാൻകൊള്ളാം പൈക്കളെത്തീറ്റാൻ കൊള്ളാം
പല്ലുകളിളകുമ്പോഴേ പറിക്കണം തെല്ലുപേക്ഷിച്ചാൽശേഷമുള്ളതുമിളകിപ്പോം.
തക്കത്തിൽ തന്റെ ഭക്തിമാത്രമേ വേണ്ടുവെങ്കിൽ പക്കത്തിൽ ചോറുംതിന്നു കോയിക്കൽ പാർക്കേണമോ?
16.66 (൧൪) രുഗ്മാംഗദചരിതം കിളിപ്പാട്ടു്.
ഈ കിളിപ്പാട്ടു് ഏകാദശിമാഹാത്മ്യം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അടുത്തകാലംവരെ ഏകാദശിമാഹാത്മ്യത്തിനു വളരെ പ്രചാരമുണ്ടായിരുന്നു. വ്രതങ്ങളിൽ ഉള്ള നിഷ്ഠ ജനങ്ങൾക്കു കുറഞ്ഞുകുറഞ്ഞു വരുന്നതിനാൽ, ഈമാതിരി ഗ്രന്ഥങ്ങളുടെ വില്പനയ്ക്കും കുറവുവരാതിരിക്കാൻ തരമില്ലല്ലോ. രുഗ്മാംഗദന്റെ ചരിത്രത്തെ കിളിപ്പാട്ടുരൂപത്തിൽ നാലു ഖണ്ഡങ്ങളായി ഇതിൽ പ്രതിപാദിച്ചിരിക്കുന്നു. വസിഷ്ഠൻ മന്ധാതാവിനോടു് ഉപദേശിക്കുന്നതായിട്ടാണു് കഥ.
രുഗ്മാഗദന്റെ ഹരിവാസരവ്രതനിഷ്ഠനിമിത്തം ധർമ്മരാജാവിനെക്കൊണ്ടു് (ഷണ്ഡനെക്കൊണ്ടു് നാരിമാർക്കെന്നപോലെ) തൽപ്രജകൾക്കൊരുഫലവുമില്ലാതെയായ്ത്തീരുന്നു. അതുകൊണ്ടു് അദ്ദേഹം ആ വ്രതഭംഗത്തിനു മാർഗ്ഗമെന്താണെന്നു് വിധാതാവിനോടു ചോദിക്കുന്നു. ഏകാദശീവ്രതഭംഗം ചെയ്യുന്നതു യുക്തമല്ലെന്നു ബ്രഹ്മാവു് പറഞ്ഞിട്ടും അദ്ദേഹം വകവയ്ക്കുന്നില്ല. ഒടുവിൽ നാരദനും ധർമ്മരാജാവിനെ പിന്താങ്ങിയതനുസരിച്ചു്, ബ്രഹ്മാവു് അതിസുന്ദരിയായി ഒരു സ്ത്രീരത്നത്തെ സൃഷ്ടിച്ചു്,
സാമ്പ്രതം സാകേതാഖ്യേ മന്ദിരേവസിക്കുന്നു
സംഭൃതാനന്ദം മഹാവിക്രമി രുക്മാംഗദൻ
സൂര്യവംശാലങ്കാരൻ സുന്ദരൻസുധാർമ്മികൻ
വീര്യവാൻവിദ്യാനിധി വിശ്രുതൻ വിശാംപതി
അങ്ങനെവിളങ്ങുന്ന രുക്‍മഭൂഷൻതന്റെ
യംഗനാസന്ധ്യാബലിയെന്നുപേരായുള്ളവൾ
കന്നൽനേർമിഴിയാളേ കാമിനീ!നിന്നെപ്പോലെ-
യന്യകാമിനിയവൾ ധർമ്മശാലിനിയവൾ
ആയവൾപ്രസവിച്ചു ജാതനാംധർമ്മാംഗദൻ
ആയതേക്ഷണൻമഹാഗംഭീരൻ മഹാമതി-
വീര്യവാനഷ്ടാദശദ്വീപങ്ങൾക്കധിപതി
ധൈര്യവാൻ ധരാതലേ സാരമാംരത്നംതന്നെ
നീരസം നാരിസംഗമെന്നൊരുവിയോഗത്താൽ
ദാരസംഗ്രഹക്രിയചെയ്തീലധർമ്മാംഗദൻ
… … …
വിഷ്ണുവാസരംനോറ്റുവിശ്വവാസികളെല്ലാം
വിഷ്ണുലോകത്തെ പ്രാപിച്ചീടുന്നുസുലോചനേ
എന്നതുകൊണ്ടുയമൻതന്നുടെനികേതനം
ശൂന്യമായ്‍വന്നുപാരംഖിന്നനായ്‍വന്നാനവൻ
ചിത്രഗുപ്തനുപത്രവ്യാപാരമില്ലാതായി
അത്രവന്നവസ്ഥകളെന്നോടുബോധിപ്പിച്ചു
ആയതുകൊണ്ടുനിന്നെ സൃഷ്ടിച്ചുവരാനനേ
ആയതുമുടക്കുവാനായാരംഭിച്ചീടണം
എന്നിങ്ങിനെ അവളെ വ്രതഭംഗത്തിനായി നിയോഗിക്കുന്നതും ആ ശ്രമം വ്യർത്ഥമായ്‍ത്തീരുന്നതുമാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. രുക്‍മാംഗദൻ വ്രതനിഷ്ഠനിമിത്തം ഒടുവിൽ വിഷ്ണുരൂപംപൂണ്ടു് വൈകുണ്ഠത്തിലേക്കു പോകുന്നതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
വിഷ്ണുദേവന്താനേവം കല്പിച്ചദശാന്തരേ
വിഷ്ണുതുല്യന്മാരായിതന്നേരമവർകളും
എട്ടുതൃക്കൈകൾ ശംഖംചക്രവും ഗദാപത്മം
സ്പഷ്ടശാർങ്ഗവും വരദാഭയുംകൃപാണവും
മീനകുണ്ഡലങ്ങളും കൗസ്തുഭശ്രീവത്സവും
പീനമാംകിരീടവും പീതമാംദുകൂലവും
ഇങ്ങനെരുക്‍മാംഗദൻ തന്നുടെരൂപംതദാ
ഭംഗിയിൽ ചതുർഭുജകാരമായ് ശോഭിച്ചിതു
ഒക്കെവേ ചതുർഭുജന്മാരായി ഭൂവാസികൾ
മുഖ്യമാമേകാദശീമാഹാത്മ്യമതിൻമൂലം
തൽപുരംതന്നിലുള്ള ജീവജന്തുക്കളെല്ലാം
പത്മനാഭന്റെരൂപം ധരിച്ചുപുറപ്പെട്ടു
വിഷ്ണുദേവനും തന്റെ വൃന്ദവുമൊരുമിച്ചു
വിഷ്ണുലോകത്തെഗ്ഗമിച്ചാകാശമാർഗ്ഗത്തൂടെ.
16.67 പാനകൾ - (൧൫) സഭാപ്രവേശം പാന
അച്ചടിച്ചിട്ടുണ്ടു്.
നമ്പ്യാരുടെ കൃതി അല്ലെങ്കിൽ, അനുകരണവിദ്യയിൽ ചതുരനായ ഒരു കവിയുടേതായിരിക്കണം. ദുര്യോധനന്റെ ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള പുറപ്പാടു് പാനയിൽ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
എട്ടുരണ്ടു മുഴമുള്ളവീരാളിപ്പട്ടുകൊണ്ടുടൻചുറ്റിവഴിപോലെ
പൊന്നരഞ്ഞാണമിട്ടിട്ടതിന്മീതെ പൊന്നിൻഖ ?????? രുകിയുറപ്പിച്ചു
പൊന്മണിമാല വിദ്രമമാലയും വെണ്മയോടെകഴുത്തിൽനിറച്ചിട്ടു്
വ്യാളംകൊത്തിയമിന്നുംകരവാളം വെക്കംകൈയിലെടുത്തുസുയോധനൻ
ചന്ദ്രകാവിയുറുമാലതുംകെട്ടിച്ചന്ദനംതേച്ചുമേനിമുഴുക്കവേ
നെറ്റിയിൽചില ചാന്തുംകറികളും മറ്റുമോരോവിചിത്രങ്ങളുണ്ടാക്കി
വെറ്റതിന്നുനന്നായിമുഴപ്പിച്ചു മുറ്റത്താമ്മാറിറങ്ങിപുറപ്പെട്ടു
കണ്ണാടിനോക്കിക്കൈകൊണ്ടുമെല്ലവേ കുണ്ഡലങ്ങളെ നന്നാക്കിനന്നാക്കി
ചെക്കനെക്കൊണ്ടുസഞ്ചിയെടുപ്പിച്ചു ചിക്കനെനടകൊണ്ടുസുയോധനൻ.
സഭാപ്രവേശം തുള്ളലിൽ ഈ ഘട്ടത്തെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
എട്ടുരണ്ടുമുളത്തിലുള്ളൊരുപട്ടുടുത്തരഞ്ഞാണവും
ഇട്ടുപട്ടുറുമാലും കെട്ടിമുറുക്കിനല്ലൊരുതൊങ്ങലും
തട്ടുപുഴുകുമെടുത്തു മുഞ്ഞിമിനുക്കിനൽകുറിയിട്ടുടൻ
മുട്ടുകുത്തിയിരുന്നുതലമുടി തൂർത്തുകെട്ടിമഹാരഥൻ
ശില്പമോടഥ ചന്ദ്രകാവിവളച്ചുകെട്ടിവിശിഷ്ടമാം
ദർപ്പണത്തെയെടുത്തുപാരമിളിച്ചുനോക്കിരസിക്കയും
ഇപ്രകാരമണിഞ്ഞുകൂത്തിനു ചാക്കിയാരണിയുന്നപോൽ
ഇപ്രകാരമതൊക്കെവൈരികൾ കാണണംമമ പൗരുഷം
എന്നുറച്ചുള്ളപ്രഭുത്വവിധങ്ങളഖിലമെടുത്തഹോ
അതുപോലെതന്നെ മറ്റു പല സാദൃശ്യങ്ങളും കാണ്മാനുണ്ടു്.
പട്ടുകെട്ടുവാനാഗ്രഹമില്ലെടോ വെട്ടുകിട്ടീലെന്നാകിലതുമതി
പെട്ടതൊക്കെയുംപെട്ടുവൃഥാന്തരാ ഒട്ടുംവൈകാതെപോകുന്നുഞാനിനി
താമസിക്കേണ്ടനേരമല്ലെന്നതു ഭീമനോടുപറഞ്ഞേക്കുധർമ്മജ.സഭ. പാന
പട്ടുകെട്ടുകയിൽതരിമ്പുമൊരാശയില്ല നമുക്കെടോ
വെട്ടുകൊണ്ടുമരിച്ചിലെങ്കിലതീശ്വരന്റെയനുഗ്രഹം
പാണ്ഡിമേളമുരുട്ടുചെണ്ടകറുങ്കുഴൽതുടിതാളവും
ആണ്ടിയാട്ടവുമായുധക്കളി പാഠകം പല ചാട്ടവും
തിത്തിമദ്ദളവേണുവീണയും തിമിലതകിൽമുഖവീണകൾസഭാപ്രവേശം തുള്ളൽ
ആണ്ടിയാട്ടം കുഴൽവിളി മറ്റേതും പാണ്ടിമേളവും പാട്ടുംകളികളും
ചെണ്ടചേങ്ങിലതാളവും മേളവും മുണ്ടൊരേടത്തു നിത്യം മഹോത്സവംപാന
“ആറുമാസമോരാണ്ടുമവിടത്തിൽ പാർത്തുകൊണ്ടാൽ
ചോറുമെണ്ണയുംകിട്ടുമുടുപ്പാൻ വസ്ത്രവും കിട്ടും”തുള്ളൽ
ആറുമാസം തികച്ചങ്ങിരുന്നാലും ചോറുമെണ്ണയും കിട്ടാൻതടവില്ല.
ദക്ഷയാഗം തുള്ളലിലെ,
ങസ്സുഹിസ്സുഭിസ്സുകിസ്സുയങ്ങുളുക്കതുണപ്പെനും
ജപ്പുജിപ്പുതിപ്പുതണമഞ്ഞെന്നുംചമഞ്ഞെന്നും
ഹല്യഫദ്വിച്ചകിദ്വത്വം വ്യാകരണാഘോഷമേവം.
എന്നഭാഗത്തിനനുരൂപമായി
ജസ്സുജസ്സെന്നുംഭിസ്സെന്നും കിസ്സെന്നും തിപ്പുലുപ്പെന്നുംഇപ്പെന്നുംങിപ്പെന്നും
കിന്നുവിന്നെന്നുംമന്നെന്നും ഛിന്നെന്നുംനിച്ചുകച്ചെന്നും ക്യച്ചെന്നുമിച്ചെന്നും
വ്യാകരണജ്ഞന്മാരുടെഘോഷമേകനെന്നോടുമാത്രംധരിപ്പിച്ചു
എന്നു പാനയിലും കാണുന്നു.
ഈ സാദൃശ്യങ്ങളും ഭാഷാശൈലിയും സർവ്വത്ര വ്യാപിച്ചുകാണുന്ന ഫലിതവും ആലോചിക്കുമ്പോൾ പ്രസ്തുത പാന നമ്പ്യാരുടേതാണെന്നു വിചാരിപ്പാനാണു് ന്യായം കാണുന്നതു്.
16.68 (൧൬) ശ്രീപാർവതീസ്വയംവരം പാന.
‘കാഞ്ഞിരംപാറെ രാമുണ്ണി’ നായരവർകൾ ഈ ഗ്രന്ഥത്തെ ഭംഗിയായി പ്രസാധനം ചെയ്തിട്ടുണ്ടു്. ഗ്രന്ഥകർത്താവാരെന്നു ഖണ്ഡിതമായി പറയാൻ നിവൃത്തിയില്ലെങ്കിലും നമ്പ്യാരായിരിക്കണമെന്നു് ഊഹിക്കാൻ ചില യുക്തികൾ അദ്ദേഹം എടുത്തുകാണിച്ചിരിക്കുന്നു. ഒന്നാമതായി ‘ശ്രീശൂകാലയേ വാണരുളീടുന്ന’ ശ്രീമഹേശനെ ആരംഭത്തിലും ‘ശുകപുറമമരും മമ പരദൈവത’ത്തെ അവസാനത്തിലും സ്തുതിച്ചുകാണുന്നു. മന്ത്രേടം, പൂന്തോട്ടം എന്നു രണ്ടുകവികൾകൂടി ശ്രീശൂകാലയേശനെക്കുറിച്ചുള്ള മംഗലാചരണത്തിന്നധികാരികളായിട്ടുണ്ടെങ്കിലും ആട്ടക്കഥാകർത്താവായ മന്ത്രേടത്തിന്റെ കവിത്വം മറ്റുനിലയിൽ അപ്രസിദ്ധമാകയാലും പൂന്തോട്ടം ഒട്ടു നവീനനാകയാലും, അതിന്റെ കർത്താവു നമ്പ്യാരായിരിക്കാനാണു് അധികം സാംഗത്യം എന്നു് അദ്ദേഹം ഊഹിക്കുന്നു. ചില ആന്തരമായ ലക്ഷ്യങ്ങളേയും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ടു്.
ഉം.
പന്തുവരാടി വരാടി മുഖാരി സുരുട്ടി യെരിക്കില മലഹരി ബലഹരി പാടിമലർ പന്തുവരാടി മുഖാരി വരാടി സരുട്ടി നാടു മലഹരി ബലഹരി ഹരിണീസ്വയംവരം തുള്ളൽപാടിയുമഥ പന്തുവരാടി മുഖാരി ധനാശി കോടിയുമിഹ ബലഹരി മലഹരിഭൈരവി നട്ടേ.പതിന്നാലുവൃത്തം താനുണ്ണാത്തോരു തേവരെസ്സേവിച്ചാൽ തന്വംഗിതനിക്കഷ്ടിലഭിക്കുമോ?പാന താനുണ്ണാത്തൊരു തേവർ വരത്തെ- ദ്ദാനംചെയ്‍വാനെളുതായ് വരുമോ.പ്രദോഷമാഹാത്മ്യം വാരിജഭവനിന്നഖിലചരാചര സാരമെടുത്തുടനവളെത്തീർത്തു കൂരിരുൾകൊണ്ടവൾ പുരികുഴൽതീർത്തു വാരിരുഹംകൊണ്ടേക്ഷികൾതീർത്തു വാരിജസായകചാപംകൊണ്ടു സരോരുഹമിഴിതൻ പുരികംതീർത്തു കാമശരേണകടാക്ഷംതീർത്തു സോമനെയവളുടെ വദനവുമാക്കി ബിംബഫലംകൊണ്ടധരംതീർത്തു കംബുവിനാൽ ഗളതലവുംതീർത്തു കനകപയോരുഹമുകളംകൊണ്ടങ്ങനുപമകുളുർമുലയുഗളംതീർത്തു അരയാലിലകൊണ്ടുദരംതീർത്തു നവമാലികയാൽ കരവുംതീർത്തു പുളിനംകൊണ്ടവൾ ജഘനംതീർത്തു.നളചരിതം തുള്ളൽ തിങ്കൾബിംബത്തിനുള്ളൊരുസാരവും പങ്കജങ്ങളിലുള്ളൊരുസാരവും മുല്ലമൊട്ടുകൾക്കുള്ളൊരുസാരവും നല്ലപല്ലവങ്ങൾക്കുള്ളസാരവും നീലമേഘങ്ങൾക്കുള്ളൊരുസാരവും മാലതീകുസുമത്തിന്റെസാരവും നീലപത്മസുമത്തിന്റെസാരവും ബാലകോകിലംതന്നുടെസാരവും സാലജാലഫലത്തിന്റെസാരവും ആലിലയ്ക്കുള്ളൊരാകൃതിസാരവും സ്ഥൂലരംഭായുഗത്തിന്റെസാരവും ചാലവേപുളിനത്തിന്റെസാരവും സംക്രമം കൂടാതാദാനം ചെയ്തുടൻ പങ്കസങ്കരമില്ലാതെ നല്ലൊരു പെണ്‍കിടാവിനെ നിർമ്മിച്ചു നാൻമുഖൻപാന അഷ്ടിയില്ലാതെയായി നരന്മാർക്കു് തുഷ്ടിയില്ലാതെയായി സുരന്മാർക്കു് വൃഷ്ടിയില്ലായ്കമൂലം മഹീതലേ പുഷ്ടിയില്ലെന്നുവന്നൂ ദിനേദിനേ.പാന ഇഷ്ടിയില്ലായ്കയാൽ വൃഷ്ടിയും നാസ്തിയായ് വൃഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ് അഷ്ടിയില്ലായ്കയാൽ പുഷ്ടിയും നാസ്തിയായ് പുഷ്ടിയില്ലായ്കയാലിഷ്ടിയും നാസ്തിയായ്.വിഷ്ണുഗീതം ഇപ്രകാരം പറഞ്ഞങ്ങുനില്ക്കുമ്പോ- ളപ്രദേശം പ്രകാശിച്ചു കാണായി അപ്രമേയമൊരാകൃതി സൗന്ദര്യ- സൽപ്രഭാജാലമഗ്രേ വിളങ്ങുന്നു. വെണ്ണിലാവിന്റെ വെണ്മ കണക്കിനെ കണ്ണിനാനന്ദം നൽകുന്ന കാന്തിയാൽ സ്ഥാണുകാനനമൊക്കെ വിളങ്ങവേ കാണുമാറായി കാമനും ഭാര്യയ്ക്കും പിന്നെയുമങ്ങു സൂക്ഷിച്ചനേരത്തു കന്യകാമണിരൂപവും കാണായി. കന്നൽനേർമിഴിയാളായ ഗൗരിയും തന്നുടെ സഖിമാരുമൊരുമിച്ചു പന്നഗാകല്പനാകുന്ന ദേവന്റെ പാദപങ്കജം പൂജിപ്പതിന്നായി പുഷ്പഗന്ധജലാദിപദാർത്ഥങ്ങൾ ശില്പമായിക്കരത്തിലെടുത്തുകൊ- ണ്ടുൽപലാക്ഷി പതുക്കെപ്പതുക്കവേ തൽപ്രദേശപ്രവേശം തുടങ്ങിനാൾ കെട്ടഴിഞ്ഞു കിഴിഞ്ഞ പുരികുഴൽ ഒട്ടുകൈകൊണ്ടു താങ്ങിക്കൊണ്ടങ്ങനെ മട്ടലർമണംതെണ്ടുന്ന വണ്ടുകൾ കൂട്ടമോടെ കുസുമവനങ്ങളെ ഒട്ടുമാദരിക്കാതെ വെടിഞ്ഞുകൊ- ണ്ടെട്ടുദിക്കീന്നുംവന്നുപരക്കവേ മട്ടോലുംമൊഴിയാളുടെ പിന്നാലെ വട്ടമിട്ടു പറന്നുനടക്കുന്നു. നാളീകാക്ഷിതൻ നിശ്വാസസൗരഭ്യം ലാളിപ്പാനായ് വരുന്ന്നോരു വണ്ടിനെ കേളിപങ്കജംകൊണ്ടു പതുക്കവേ കേവലമങ്ങു വാരണം ചെയ്കയും നീലപങ്കജപത്രം ജയിച്ചൊരു ലോലലോചനലീലാവിലാസവും കന്ദകന്ദളചന്ദ്രപ്രഭകളെ നിന്ദിച്ചീടിന മന്ദസ്മിതങ്ങളും.
ഈ ചിത്രം രചിച്ച കവി സാമാന്യനല്ല. ഏതായിരുന്നാലും ഇതിന്റെ കർത്താവു് നമ്പ്യാരല്ലെങ്കിൽ തീർച്ചയായും പൂന്തോട്ടമായിരിക്കണം. നമ്പ്യാരുടെ കൃതികൾ നല്ലപോലെ വായിച്ചു പഠിച്ചിട്ടുള്ള ഒരാൾക്കുമാത്രമേ തുള്ളൽ എഴുതി ഫലിപ്പിക്കാൻ സാധിക്കയുള്ളു. അങ്ങനെ വിജയപൂർവം കവിത എഴുതീട്ടുള്ള ഒരാളാണു് പൂന്തോട്ടം. അദ്ദേഹത്തിന്റെ നിവാതകവചകാലകേയവധം വായിച്ചുനോക്കിയാൽ ഈ സംഗതി വ്യക്തമാകും. രണ്ടു കവികളും ഫലിതക്കാരാണു്. നമ്പ്യാരുടെ ഫലിതം കുറേക്കൂടെ ഉൽക്കടമാണെന്നേ ഉള്ളൂ. ഉദാഹരണാർത്ഥം നമ്പ്യാരുടെ നിവാതകവചത്തിലെന്നപോലെതന്നെ പൂന്തോട്ടത്തിന്റെ നിവാതകവചകാലകേയവധത്തിലും അർജ്ജുനന്റെ രൂപ സമ്പത്തുകണ്ടു മോഹിച്ച സുരാംഗനകൾ കാണിച്ച ഗോഷ്ഠികൾ വർണ്ണിച്ചിട്ടുണ്ടു്. എന്നാൽ നമ്പ്യാരുടെ ഒരു സുരാംഗന ചന്ദനംനോക്കീട്ടു കാണായ്കയാൽ ചന്ദനമുട്ടിയുമായി ചാണ അന്വേഷിച്ചു പുറപ്പെടുന്നു. അപ്പോൾ ജലദോഷം പിടിപെട്ടുകിടന്നിരുന്ന അവളുടെ ഭർത്താവിന്റെ കഷണ്ടികണ്ടു ചാണയാണെന്നു വിചാരിച്ചു്, ജലം തളിക്കുന്നു. അയാൾ അവളുടെ തലമുടിക്കുചുറ്റിപ്പിടിച്ചു് അഞ്ചാറുകൊടുക്കുന്നു. അയാളുടെ ജലദോഷവും ശമിക്കുന്നു. ഇതാണു് നമ്പ്യാരുടെ പോക്കു്. വേറേ ഒന്നുരണ്ടു സംഗതികളിൽക്കൂടി പൂന്തോട്ടത്തിന്റെ, കവിതാരീതി വിഭിന്നമാണു്. ‘പൂമെത്തേലെഴുനേറ്റിരുന്നി’ത്യാദി ശ്ലോകം രചിച്ച പൂന്തോട്ടത്തിന്റെ ശൃംഗാരകവിതയ്ക്കു പ്രത്യേകം ആസ്വാദ്യതയുണ്ടായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. നേരെ മറിച്ചു് നമ്പ്യാരുടെ ശൃംഗാരം കേവലം മൂരിക്കുട്ടന്മാരുടെ ശൃംഗാരമാണു്. ഭാഷാശബ്ദങ്ങളെ കടഞ്ഞെടുത്തു പ്രയോഗിക്കുന്നതിൽ പൂന്തോട്ടത്തിനു വിരുതുകൂടും. വാസ്തവത്തിൽ അധുനാതന മലയാളത്തിന്റെ ജനയിതാക്കൾ പൂന്തോട്ടവും വെണ്മണിനമ്പൂരിപ്പാടന്മാരുമായിരുന്നു. നമ്പ്യാർക്കാകട്ടെ ശബ്ദപ്രയോഗത്തെപ്പറ്റി ആ മാതിരിയൊരു നിഷ്ഠയും ഉണ്ടായിരുന്നില്ല.
‘ഭൂസുരോത്തമനെന്റെ ഗുരുനാഥൻ
ഭാസുരപ്രീതി ദാനം തരേണമേ
എന്നിങ്ങനെ തന്റെ ഗുരുനാഥൻ ഒരു ഭൂസുരോത്തമനാണെന്നു കവി പറഞ്ഞുകാണുന്നതിനാലും, ‘ശുദ്രമക്ഷരസംയുക്തം ദൂരതഃപരിവർജ്ജയേൽ’ എന്ന പ്രമാണത്തെ മുറുകെപ്പിടിച്ചിരുന്ന പണ്ടത്തെക്കാലത്തു് ഒരു ഭൂസുരോത്തമനെ അന്യജാതിക്കാർക്കു ലഭിപ്പാൻ പ്രയാസമായിരുന്നതിനാലും ഇതിന്റെ കർത്താവു് ഒരു ബ്രാഹ്മണനായിരുന്നിരിക്കണം” എന്നുള്ള അനുമാനം സ്വീകരിപ്പാൻ കുറേ വിഷമമാണു്. എന്തുകൊണ്ടെന്നാൽ കേരളബ്രാഹ്മണർ മുകളിൽ ഉദ്ധരിച്ച പ്രമാണത്തെ ഒരുകാലത്തും മുറുകിപ്പിടിച്ചിരുന്നില്ല. ഭാരതഖണ്ഡം മുഴുവനും തേടിയാലും ഇത്ര വിശാലഹൃദയന്മാരും ഋജുമതികളും ആയ മറ്റൊരു ബ്രാഹ്മണവർഗ്ഗക്കാരെ കാണ്മാൻ പ്രയാസമാകുന്നു. അവർ അങ്ങനെ ഒരു പ്രമാണത്തെ മുറുകിപ്പിടിച്ചിരുന്നുവെങ്കിൽ കേരളത്തിലെ അബ്രാഹ്മണരുടെ ഇടയ്ക്കു ഒരു കണ്ണശ്ശനും, എഴുത്തച്ഛനും ഉണ്ടാകുമായിരുന്നില്ല. ബ്രാഹ്മണകല്പന്മാർ എന്നു പറഞ്ഞിരിക്കുന്നതു് ആരെപ്പറ്റിയാണോ എന്തോ? കേരളത്തിലെ പഴയ ജാതിവിഭാഗത്തിൽ ബ്രാഹ്മണകല്പർ എന്നു ഗണിക്കപ്പെട്ടിരിന്നവർ എളയന്മാരും മൂത്തതും മാത്രമാണു്. വാസ്തവത്തിൽ അവർ ബ്രാഹ്മണർതന്നെയാകുന്നു. പിന്നെ അതാതു ജാതിക്കാരായി പന്ത്രണ്ടു വർഗ്ഗക്കാരെ പറഞ്ഞുകാണുന്നുണ്ടു്. അവരാരും ബ്രാഹ്മണകല്പരെന്നു് അഭിമാനിക്കാറില്ല. മാരാന്മാരെ പതിനെട്ടുജാതി ശൂദ്രരുടെ കൂട്ടത്തിലാണു് ഉൾപ്പെടുത്തിയിരിക്കുന്നതു്. ഒരു മലയാളബ്രാഹ്മണന്റെ കൃതിയായ ക്ഷിതിരത്നമാലയിൽപ്പോലും ഇങ്ങനെ പറഞ്ഞിരിക്കുന്നു.
“കേചിഛസ്ത്രഭൂതാം വൎയ്യാ സ്സർവശാസ്ത്രഭൃതാംവരാഃ
തേഷാം വൈ ശസ്ത്രകലാസുവർത്തന്തേഽഖിലദേവതാഃ
വിപ്രൈരപി ച തേ മാന്യ പാണിപാദഭവാ അപി
ഉത്ഥാനമാചരേന്തേഭ്യ സ്സാർവഭൗമോപ്യസംശയഃ”
ഇങ്ങനെ സർവശാസ്ത്രങ്ങളിലും വിശാരദന്മാരായ ശൂദ്രർ ഉണ്ടായിരുന്നെന്നും അവർ വിപ്രന്മാരാൽപോലും പൂജ്യരായിരുന്നെന്നും ഇവിടെ വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. അവർ ഈ ബ്രാഹ്മണരുടെ അടുക്കൽനിന്നല്ലെങ്കിൽ വേറെ ആരുടെ അടുക്കൽനിന്നാണു് സംസ്കൃതം പഠിച്ചതു്?
‘അഞ്ഞൂറിൽപരം വർഷങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന ആളും കോലത്തുനാടു നാട്ടുരാജാവിന്റെ ആശ്രിതനും ശ്രീകൃഷ്ണവിജയം സംസ്കൃതകാവ്യത്തിന്റെ കർത്താവും ആയ ശങ്കരമാരാരെപ്പറ്റി കേട്ടിട്ടില്ലാത്തവരുണ്ടോ? അദ്ദേഹവും തദ്ഗുരുവായിരുന്ന ‘ശ്രീകോലഭൂപാലകഹർഷസിന്ധു രാകാശശീ രാഘവനാമധേയ’നും ബ്രാഹ്മണകല്പരായിരുന്നില്ല. മഹാജ്യൗതിഷികനും പ്രൗഢവിദ്വാനുമായിരുന്ന വാഴുമാവേലിപ്പോറ്റിയുടെ അടുക്കൽനിന്നായിരുന്നല്ലോ കൃഷ്ണപിള്ള എന്ന വിദ്വാനും മഴമംഗലവും ജ്യൗതിഷം പഠിച്ചതു്. എഴുത്തച്ഛന്റെ ഗുരുക്കന്മാരിൽ പ്രധാനി ‘ശ്രീനീലകണ്ഠൻ’ എന്ന പിതാവുതന്നെ ആയിരുന്നില്ലെ? പ്രസിദ്ധ പണ്ഡിതനും ആറന്മുള സ്ഥലപുരാണത്തിൽ സംസ്തുതനും ആയ രാമനാശാന്റെ ഗുരു ദൈവജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്ന പുലിമുഖത്തുപോറ്റി ആയിരുന്നു എന്നുള്ളതിനു തെളിവുണ്ടു്. അദ്വൈതാനന്ദം കിളിപ്പാട്ടു മുതലായവയുടെ കർത്താവും കാർത്തികതിരുനാൾ തമ്പുരാന്റെ സദസ്യനും ആയിരുന്ന വിദ്വാൻകുറുപ്പിന്റെ ഗുരുക്കന്മാരിൽ ഒരാൾ കേശവനാമാവായ ഒരു ഭൂസുരനായിരുന്നുവെന്നു് കവി പ്രസ്താവിച്ചിരിക്കുന്നു. ഇതുപോലെ എത്ര തെളിവുകൾ വേണമെങ്കിലും ഹാജരാക്കാം. അതുകൊണ്ടു് ഈമാതിരി അനുമാനങ്ങൾ ചെയ്യുന്നതു് പലരെയും വഴിതെറ്റിക്കാനിടവരുത്തിയേക്കാമെന്നുള്ളതിനാൽ അനുചിതമാണെന്നു പറയാതെ തരമില്ല. ‘സുഭദ്രാഹർണം എന്ന പ്രകൃതഗ്രന്ഥം കവളപ്പാറക്കൊട്ടാരംവക ഗ്രന്ഥപ്പുരയിൽനിന്നു കണ്ടുകിട്ടിയതാണെന്ന സംഗതിയെ അവംലംബിച്ചു നോക്കുമ്പോൾ ഗ്രന്ഥകർത്താവിന്റെ ജന്മദേശത്തെക്കുറിച്ചും ഒരു അഭ്യൂഹം ചെയ്യാവുന്നതാണു.’ ഈ ഊഹം കുറെ കടന്നുപോയി. ഭാസകൃതികൾ ആദ്യമായി കണ്ടുകിട്ടിയതു് കേരളത്തിലൊരിടത്തായതുകൊണ്ടു് ഭാസൻ കേരളീയനായിരുന്നു എന്നൂഹിക്കാവുന്നതാണോ? തൃശ്ശിവപേരൂരിൽ നിന്നു പ്രസാധനം ചെയ്യപ്പെട്ട സുഭദ്രാഹരണം പാനയുടേയും ലേഖ്യപ്രതി കവളപ്പാറയിൽനിന്നു കിട്ടിയതായിരുന്നോ? അല്ല. കൊച്ചിയിലെവിടെയെങ്കിലും ഉള്ള ഒരു ഗ്രന്ഥപ്പുരയിൽനിന്നു ലഭിച്ചതാണെങ്കിൽ ഗ്രന്ഥകാരൻ കൊച്ചീക്കാരനായിരുന്നെന്നും വരണ്ടേ? പലേ ദിക്കുകളിലുള്ള ഗ്രന്ഥപ്പുരകളിൽ കാണുന്നതായാൽ അവയെല്ലാം അയാളുടെ സ്വദേശങ്ങളാണെന്നും പറയേണ്ടതായ്‍വരുന്നു.
കാലത്തെപ്പറ്റിയുള്ള അഭ്യൂഹവും ഏതാണ്ടു് ഇതേമാതിരിതന്നെ നായരേയും ഇട്ടിപ്പെണ്ണിനേയും ഒക്കെ കാണുന്നതുകൊണ്ടുമാത്രം ഈ കൃതി നമ്പ്യാരുടെ കാലത്തിനുശേഷം ഉണ്ടായിരുന്നതായി വിചാരിക്കാൻവയ്യ. ചമ്പൂകാരന്മാരാണു് വാസ്തവത്തിൽ പരിതഃസ്ഥിതികളെ കലർത്തി വർണ്ണനകൾക്കു തന്മയത്വം വരുത്താൻ ആദ്യമായി ശ്രമിച്ചുകാണുന്നതു്.
കവിതാഗുണം നോക്കിയാൽ സുഭദ്രാഹരണം പാനയ്ക്കു് പാർവതീസ്വയംവരത്തെക്കാൾ മെച്ചമുണ്ടു്. അടിമുതൽ മുടിവരെ ഒരു ഫലിതരസം വ്യാപിച്ചിരിക്കുന്നു. ആ ഫലിതം തുള്ളലുകളിലെപ്പോലെ ഉൽക്കടമായിട്ടില്ലാത്തതു്, അതു പാനയായതുകൊണ്ടു മാത്രമാണു്. പാനകൾ വായിച്ചു രസിക്കാനായിട്ടല്ല, പാനകൊട്ടി പാടുന്നതിനായിട്ടാണു് രചിക്കപ്പെട്ടിരുന്നതു്. അതുകൊണ്ടു് അവയിൽ ഉൽക്കടമായ ഫലിതത്തിനു പ്രസക്തിയേ ഇല്ല.
16.69 കൃഷ്ണവിലാസം പാന
ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
ആട്ടക്കഥകൾക്കു പ്രചാരംവന്ന കാലത്താണു് കവി ജീവിച്ചിരുന്നതെന്നു കഥകളിയേപ്പറ്റിയുള്ള പ്രസ്താവത്തിൽനിന്നു ഊഹിപ്പാൻ വഴിയുണ്ടു്. എന്നാൽ,
ശാസ്ത്രജ്ഞാനവുമില്ലാജ്ജനങ്ങൾക്കു ഗോരസംവിറ്റു കൊറ്റുകഴിക്കുന്ന
നാരിമാരും വലഞ്ഞുവെന്നംബികേ മോരുംതൈരുംതിരടിത്തുടങ്ങിയാൽ
ആരുംജീവിക്കയില്ലെന്നതുംവരും പട്ടിയെപ്പോലെപട്ടിണിയുമിട്ടു
പട്ടണംതോറുംമണ്ടിനടക്കയോ പെട്ടവണ്ണം നൃപന്മാരെസ്സേവിച്ചു
കൊട്ടണച്ചോറുംതിന്നുകിടക്കയോ കാളപോലെ ചുമടു ചുമക്കയോ?
ആട്ടക്കാരുടെപെട്ടിചുമക്കയോ? കോട്ടവാതിലും കാത്തുകിടക്കയോ?
പേക്കോലംകെട്ടിച്ചാടിനടക്കയോ? പാടത്തെങ്ങാനുംവിത്തുവിതയ്ക്കുമ്പോൾ
മാടവുംവച്ചുകാത്തുകിടക്കയോ? മാടണിക്കൊങ്കമാരുടെ പിന്നാലെ
ചേടിയായിട്ടുമുറ്റമടിക്കയോ? എന്തുകൊണ്ടിനി ഞങ്ങൾ പൊറുക്കണം.
ഈ വരികൾ വായിക്കുമ്പോൾ കവി നമ്പ്യാരോ, നമ്പ്യാരെ ഭംഗിയായി അനുകരിക്കാൻ കഴിവുണ്ടായിരുന്ന ഒരാളോ ആയിരുന്നു എന്നൂഹിപ്പാൻ വഴികാണുന്നു.
16.70 ആട്ടക്കഥകൾ
ശംബരവധം, പാലാഴിമഥനം മുതലായി ഏതാനും ആട്ടക്കഥകൾ നമ്പ്യാരുടെ കൃതികളായിട്ടുണ്ടെന്നു പറഞ്ഞുവരാറുണ്ടു്. എന്നാൽ പാലാഴിമഥനത്തിന്റെ കർത്താവു് രവീശ്വരത്തുവാര്യരാണെന്നു ഗോവിന്ദപ്പിള്ള അവർകൾതന്നെ ഒടുവിൽ സമ്മതിച്ചിട്ടുണ്ടു്. പാലാഴിമഥനം രവീശ്വരത്തുവാര്യരുടേതാണെങ്കിൽ, ശംബരവധവും അദ്ദേഹത്തിന്റേതുതന്നെ. എന്തുകൊണ്ടെന്നാൽ അവരണ്ടും ഒരാളുടെ കൃതികളാണെന്നു മുൻപു തെളിയിച്ചിട്ടുണ്ടല്ലോ.<
16.71 തുള്ളക്കഥകൾ
നമ്പ്യാരുടെ പേരു് ഭാഷാസാഹിത്യത്തിൽ നിലനില്ക്കുന്നതു തുള്ളലുകൾവഴിക്കാകുന്നു. പ്രൗഢന്മാരെ രസിപ്പിക്കുന്നതിനോടുകൂടി ‘ഭടജനങ്ങടെയിടയിലുള്ളൊരു പടയണിക്കിഹ’ ചേരത്തക്കവണ്ണം രചിക്കപ്പെട്ടതാണു തുള്ളലുകൾ. സാധാരണജനങ്ങളുടെ ഇടയ്ക്കു കടന്നുകൂടീട്ടുള്ള സാമുദായിക ദൂഷ്യങ്ങളെ സരസമായി ചൂണ്ടിക്കാണിച്ചു തിരുത്തുക എന്നൊരു മഹത്തായ ഉദ്ദേശം അദ്ദേഹത്തിനുണ്ടായിരുന്നു. അന്നത്തെ സമുദായസ്ഥിതികൾ ആലോചിക്കുമ്പോൾ നമ്പ്യാരുടെ ആവിർഭാവം അവസരോചിതമായിരുന്നു എന്നു കാണാം. ജനങ്ങളുടെ അഹങ്കാരശക്തി മിക്കവാറും നശിച്ചു. നായന്മാർ സൈനികവൃത്തി കൈവെടിയാൻ നിർബന്ധിതരായി. കൊച്ചിയിലും തിരുവിതാംകൂറിലും മലയാളനാട്ടിലും സ്ഥിരസേനയെ നിർത്തുന്നതിനു തത്തദ്രാജാക്കന്മാർ ഏർപ്പാടുചെയ്തു. നാട്ടുക്കൂട്ടങ്ങളുടേയും മറ്റും പ്രാബല്യം നശിച്ചതിനോടുകൂടി സർക്കാരുദ്യോഗസ്ഥന്മാർ ജനങ്ങളെ പീഡിപ്പിച്ചു പണം ഉണ്ടാക്കാനും തുടങ്ങി. പല ഖണ്ഡരാജ്യങ്ങൾ ചേർന്നു തിരുവിതാംകൂർ രാജ്യം സ്ഥാപിതമായയതിനോടുകൂടി കായംകുളം, അമ്പലപ്പുഴ, കരപ്പുറം, വടക്കുംകൂർ, തെക്കുംകൂർ മുതലായ സ്ഥലങ്ങളിലെ സൈനികന്മാർക്കു തൊഴിൽമുട്ടി. അവർ പൂർവാചാരങ്ങളെ മുറുകെപ്പിടിച്ചു് ആഭിജാത്യം പുലർത്തിയും, മറ്റു തൊഴിലുകളിൽ പ്രവേശിക്കാതെ മുറയ്ക്കു കടം മേടിച്ചു ഓണം ഘോഷിച്ചും ജീവിപ്പാൻ തുടങ്ങി. വിദേശബ്രാഹ്മണർ ഈ അവസരം വേണ്ടപോലെ ഉപയോഗിച്ചു് പണം കടംകൊടുത്തു് വസ്തുക്കൾ ഓരോന്നായി കൈയ്ക്കലാക്കാനും ആരംഭിച്ചു. നമ്പ്യാർ ഈവക സമുദായദൂഷ്യങ്ങളെ അന്നത്തെ മലയാളികൾക്കു മനസ്സിലാക്കിക്കൊടുപ്പാനാണു് ശ്രമിച്ചതു്. ആ ശ്രമം തീരെ നിഷ്പ്രയോജനമായിത്തീർന്നു എന്നും പറഞ്ഞുകൂടാ. ഇക്കാലത്തു വർത്തമാനക്കടലാസ്സുകൾ നിർവഹിച്ചുവരുന്ന ജോലികളിൽ–സമുദായവിദ്വേഷം ജനിപ്പിക്കുക–എന്നന്നുള്ളതൊഴിച്ചു മറ്റുള്ളവയെല്ലാം നമ്പ്യാർ തള്ളലുകൾവഴിക്കു സാധിച്ചു.
നമ്പ്യാർ ഈ ഉദ്ദേശ്യം സാധിക്കുന്നതിനു നല്ലപോലെ പറ്റിയ ഒരു മാർഗ്ഗമാണു കണ്ടുപിടിച്ചതു്. സമുദായദൂഷ്യപരിഹരണത്തിനുള്ള ഉത്തമമാർഗ്ഗം പരിഹാസം ആണെന്നു ഗ്രീക്കുകാരും റോമൻകാരും ഗ്രഹിച്ചിരുന്നു. ഇംഗ്ലണ്ടിൽതന്നെയും ‘ചാസർ’ മഹാകവി ഏറക്കുറെ ആ മാർഗ്ഗത്തെയാണു് അവലംബിച്ചതു്. പിൽക്കാലത്തു് ഡ്രൈഡൻ, സ്വിഫ്റ്റ്, അഡിസണ്‍, പോപ്പു് എന്നീ ആംഗലകവികളും പരിഹാസകവനമാർഗ്ഗത്തെത്തന്നെ പിന്തുടർന്നു. ഡിക്കൻസിന്റെ നോവലുകൾ എത്ര എത്ര സാമുദായികന്യൂനതകളെ പരിഹരിപ്പാൻ പ്രേരകങ്ങളായി ഭവിച്ചിരുന്നു എന്നു അക്കാലത്തെ ചരിത്രം സൂക്ഷിച്ചുവായിച്ചാൽ അറിയാം. ‘പരിഹാസകവി മൂർദ്ധന്യനായ’ വാൾട്ടയറാണു് പരമാർത്ഥത്തിൽ ഫ്രാൻസിലെ വിപ്ലവത്തിനു ബീജാവാപം ചെയ്തതു്. വാൾട്ടയിർ മരിച്ചു് അല്പകാലം കഴിയുന്നതിനുള്ളിൽ ആ മഹാവിപ്ലവവും നടന്നു.
നമ്പ്യാർ കരുതിക്കൂട്ടിയാണു് ഈ മാർഗ്ഗത്തെ അവലംബിച്ചതെന്നു്,
‘സമസ്തവുമമ്പത്തൊന്നിലടങ്ങും
അക്ഷരമീവകകൂട്ടിച്ചേർത്തതി ലക്ഷതമാകിയ രസമുളവാക്കി
പ്രാസവുമർത്ഥവുമിടചേർന്നതിലുൾ ഹാസ്യരസങ്ങളുമങ്ങുളവാക്കി
തീർക്കുംനല്ലൊരു കവിയുടെ കവിതകൾ കേൾക്കുംപരിഷകളെത്ര രസിക്കും!
എന്ന വാക്കുളിൽ നിന്നു സ്പഷ്ടമാണു്. “രമണീയാർത്ഥപ്രതിപാദകശ്ശബ്ദഃകാവ്യം”എന്നുള്ള ജഗന്നാഥപണ്ഡിതരുടെ കാവ്യനിർവചനത്തെത്തന്നെ ഇക്കവിയും സ്വീകരിച്ചിരിക്കുന്നു. എന്നാൽ ‘ഹാസ്യ’രസത്തിനു പ്രാധാന്യംകൊടുക്കാൻ അദ്ദേഹത്തിനെ പ്രധാനമായി പ്രേരിപ്പിച്ചതു് അന്നത്തെ പരിതഃസ്ഥിതികളാണെന്നു വ്യക്തമാകുന്നു.
കവിയുംവ്യാഴവുംകൂടിവിചാരിക്കും നയത്തേക്കാൾ
കവിയും വാക് പ്രവാഹത്തെ വരിഷിച്ചു രസിപ്പിപ്പാൻ
കവിയുംകെട്ടിയുണ്ടാക്കാമെങ്കിലോകേട്ടുകൊണ്ടാലും.
ഈ വാക്കുകളാൽ ഹാസ്യകാവ്യത്തിന്റെ പ്രയോജനത്തേയും കവി വെളിവാക്കിയിരിക്കുന്നു. നമ്പ്യാരുടെ ഓരോ കഥയും സന്മാർഗ്ഗപാഠത്തെ ഉദാഹരിക്കുന്നു; രസിപ്പിച്ചു സന്മാർഗ്ഗബോധം ജനിപ്പിക്കുക എന്ന സാഹിത്യധർമ്മത്തെ അദ്ദേഹം ഒരിടത്തും വിസ്മരിച്ചിട്ടില്ല. സാമാന്യജനങ്ങളെ സംബന്ധിച്ചിടത്തോളം പരിഹാസകവനമാണു് നല്ലതെന്നു കവിതന്നെ പറഞ്ഞിരിക്കുന്നതു നോക്കുക.
ചിരിക്കുന്നകഥകേട്ടാലിരിയ്ക്കും—ആയതല്ലെങ്കിൽ
തിരിക്കും—അങ്ങനെഭാവിച്ചിരിക്കുന്ന ഭടന്മാരെ
ചിരിക്കാതെ രസിപ്പിപ്പാനൊരിക്കലുമെളുതല്ല
അങ്ങനെയുള്ള കവിതകേട്ടാൽ അവർ രസിക്കും. ആയതുകൂടെ ശ്രമിക്കും നന്മയുണ്ടാവാൻ’ എന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു. എന്നാൽ ഈ പരിഹാസകവിതയുടെ ഇടയ്ക്കു ചില കുത്തുവാക്കുകൾ വന്നുപോയേക്കാം എന്നും അദ്ദേഹം അറിയാതിരുന്നിട്ടില്ല.
“കഥയിൽസംഗതിചേർത്തുകഥിക്കയോളതിൽകൂടി
കഥിക്കേണ്ടിവരും കുത്തുകവീകളുംചിലദിക്കിൽ
അതുകൊണ്ടുഭവാന്മാർക്കു വൈരമാർക്കുംഭവിക്കൊല്ല
ഹിതജ്ഞന്മാരടിഞ്ഞെല്ലാം സഹിക്കേണം വണങ്ങുന്നേൻ”
എന്നു് പ്രാർത്ഥിച്ചിരിക്കുന്നതു് കാണുക. രാജപ്രീതിക്കുവേണ്ടിയോ ധനം മോഹിച്ചോ അല്ല അദ്ദേഹം കാവ്യം രചിച്ചിട്ടുള്ളതു്. ആരെയും ദുഷിക്കണമെന്നും ഉദ്ദേശമുണ്ടായിരുന്നില്ല.
“ഒരുത്തർക്കും ലഘുത്വത്തെവരുത്തുവാൻമോഹമില്ല
ഒരുത്തന്നുപ്രിയമായിപ്പറവാനും ഭാവമില്ല”
ഈ മനോഭാവത്തോടുകൂടിയ മഹാകവിയേയാണു് ഒരു അവസരസേവകനായി ചിലർ ചിത്രണം ചെയ്തിരിക്കുന്നതു്. ഈ ലോകം ഈശ്വരനാകുന്ന വലിയകാരണവരുടെ ഇച്ഛാധീനമായ ഒരു വലിയകുടുംബം. നാമെല്ലാം സഹോദരങ്ങൾ. അവനവനു ചെയ്യേണ്ടതിനെ യഥാശക്തി ചെയ്തുകൊണ്ടിരുന്നാൽ, ഈ കുടുംബത്തിൽ ശ്രേയസ്സും അഭിവൃദ്ധിയും ഉണ്ടാകും; അല്ലെങ്കിൽ കാര്യങ്ങൾ എല്ലാം തകരാറാകും. ഈ സംഗതിഗ്രഹിക്കാതെ കുപഥസഞ്ചാരം ചെയ്യുന്ന സഹോദരീ സഹോദരന്മാരെക്കണ്ടു് മനസ്സലിഞ്ഞു് അവരെ സത്പഥത്തിലേക്കു തിരിച്ചുകൊണ്ടുവരുന്ന വലിയ ചുമതലയാണു് നമ്പ്യാർ സ്വയം കൈയ്യേറ്റതു്. അതിനാൽ “മുത്തശ്ശിമാർ പറയും പ്രകാരം നാരദനുണ്ടായിരുന്ന വയറ്റിൽവേദനപോലെ തന്നെ നമ്പ്യാർക്കും ഒരു സുഖക്കേടുണ്ടായിരുന്നു എന്നാണു തോന്നുന്നതു്. അന്യന്മാരെ കടിപിടികൂട്ടിയിരുന്നതുകൊണ്ടാണു് നാരദന്റെ സുഖക്കേടു ശമിച്ചിരുന്നതു്. നമ്പ്യാർ പക്ഷേ പിത്തപ്രകൃതിയായിരുന്നതുകൊണ്ടായിരിക്കും അദ്ദേഹം ശകാരംകൊണ്ടു സുഖക്കേടു നിവൃത്തിച്ചിരുന്നതു്” എന്നിങ്ങനെ മി. കേ. നാരായണമേനോൻ അദ്ദേഹത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു് കുറെ കഠിനമായിപ്പോയി. നായന്മാരെ നായ്ക്കളോടു സാദൃശ്യപ്പെടുത്തുകയും അവരുടെ ദുരാചാരങ്ങളെപ്പറ്റി ദുഷിക്കയും ചെയ്തിരിക്കുന്നതാണു് മി. മേനോനു പിത്തകോപം ഉണ്ടാക്കിയതെന്നു തോന്നുന്നു. നമ്പ്യാർ നായന്മാരെ മാത്രമല്ല പട്ടരേയും നമ്പൂരിയേയും പ്രഭുക്കന്മാരെയും രാജാക്കന്മാരെത്തന്നെയും ആക്ഷേപിച്ചിട്ടുണ്ടല്ലോ. ആ നിലയിൽ അദ്ദേഹം ഒരു മനുഷ്യവിദ്വേഷിയായിരുന്നു എന്നുവരണ്ടേ? അതിനാൽ മി. മേനോൻ പറയുന്നു:- “നമ്പ്യാർ പുരോഭാഗികൾക്കു സഹജമായ ദോഷൈകവീക്ഷണശീലം നിമിത്തം ലോകത്തിലെ ദൂഷ്യങ്ങൾ മാത്രം ഗ്രഹിച്ചിരുന്നതുകൊണ്ടായിരിക്കാം മനുഷ്യപ്രകൃതിയുടെ ദോഷഭാഗത്തെക്കുറിച്ചു് ഇത്രമാത്രം വിസ്തരിക്കാൻ സംഗതിയായതു്. ഈ ദൂഷ്യപ്രഖ്യാപനം പരപുച്ഛമായി പരിണമിക്കയും ചെയ്തു.” ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നില്ല. നായന്മാരായിരുന്നാലും പട്ടരായിരുന്നാലും രാജാവായിരുന്നാലും പ്രജയായിരുന്നാലും ഉത്തമപാത്രങ്ങളെ പ്രശംസിക്കുന്ന വിഷയത്തിൽ ഒരിക്കലും അദ്ദേഹം വൈമനസ്യം പ്രകാശിപ്പിച്ചിട്ടില്ല.
നാലുദിഗന്തരവാസികളാം ക്ഷിതി-
പാലന്മാരുടെ തൊഴിലീവണ്ണം
സംഗരമെന്നതു ഭൂമിയിലെങ്ങും
സംഗതിവരുവാനിനിയെളുതല്ല.
എടുക്കുംതലയിൽ പുലിവീണാലും
പൊഴുകോടാലി വച്ചെന്നാലും
പിഴയുള്ളവനെക്കണ്ടെന്നാലും
വഴിയിൽ വിരോധം ചെയ്തെന്നാലും
നാടൊരുദിക്കു തകർത്തെന്നാലും
വാടയിടിച്ചു മുടിച്ചെന്നാലും
മൂഢന്മാർക്കൊരിളക്കവുമില്ല
കൂടലരോടു പിണക്കവുമില്ല
എന്നു് ഒരിടത്തു നമ്പ്യാർ രാജാക്കന്മാരെപ്പറ്റി പറഞ്ഞിരിക്കുന്നതിൽ നിന്നു അദ്ദേഹത്തിനു രാജാക്കന്മാരെപ്പറ്റി പൊതുവേ അവജ്ഞയാണുണ്ടായിരുന്നതെന്നു പറയാമോ? ഈ വാക്കുകളെ പ്രകരണത്തോടു ചേർത്തുവച്ചു വ്യാഖ്യാനിക്കുമ്പോഴെ സ്വാരസ്യം വെളിപ്പെടുകയുള്ളു. ദമയന്തിയുടെ ലോകോത്തര രൂപസമ്പത്തിനെപ്പറ്റി കേട്ടുകേട്ടു രാജാക്കന്മാരെല്ലാം അവളിൽ ലീനചിത്തരായിത്തീർന്നുപോയി; ആയോധനകലഹാദികളും കേൾക്കാതായ്ത്തീർന്നു. ഈ സംഗതികൾ പടജനങ്ങളെ സ്ഫുടമായിഗ്രഹിക്കാൻവേണ്ടി അവർക്കു എളുപ്പം മനസ്സിലാകുന്ന ഭാഷയിൽ സ്ഥിതിഗതികളെ ഒട്ടുപരത്തി അതിശയോക്തിമയമായി പറഞ്ഞിരിക്കയാണു് ഇവിടെ ചെയ്തിട്ടുള്ളതു്.
“രുക്‍മിണീസ്വയംബരത്തിൽ കന്യകയുടെ ബഹുമാനം സമ്പാദിക്കുവാൻവേണ്ടി ഓരോ രാജാക്കന്മാർ മതിമറന്നു സദസ്സിൽ പ്രകാശിപ്പിച്ച വിടത്വം കണ്ടാൽ ഏവംവിധമായ ബ്രഹ്മാണ്ഡവങ്കന്മാരായിരുന്നോ അന്നത്തെ രാജാക്കന്മാർ എന്നു് ഏവനും സംശയം ജനിക്കാതിരിക്കുന്നതല്ല.”
മറ്റൊരു നരപതി മഞ്ചത്തിൽനിന്നേറ്റുപതുക്കെപ്പലരും കാൺകെ ഏറ്റംഭോഷൻ കാതുപിടിച്ചുടനേത്തംവിട്ടുതുടൻന്നാനപ്പോൾ
മദ്ദളമൊത്താൻ വിരുതനൊരുത്തൻ മദനഭ്രാന്തുപിടിച്ചൊരുഭോഷൻ കുട്ടിപ്പട്ടരെ മദ്ദളമാക്കി കൊട്ടിദ്ധതികണത്തോം ഘോഷിച്ചു
തപ്പിനുവിരുതുള്ളൊരുധരണീശൻ തപ്പില്ലാഞ്ഞഥതപ്പിത്തന്നുടെ മുന്നിലിരിക്കും മുതുവിപ്രന്റെ കഷണ്ടിത്തലയിൽ തടവിക്കൊട്ടി.
“ഈ പരിഹാസത്തിൽനിന്നു നമ്പ്യാർ ഉദ്ദേശിച്ചിരിക്കുന്നതു രുക്മിണിയുടെ ലാവണ്യാതിശയവും രാജാക്കന്മാർക്കു് അവളിൽ ജനിച്ച അത്യാശയും പ്രത്യക്ഷപ്പെടുത്തേണമെന്നു മാത്രമായിരുന്നെങ്കിൽ ഇവിടെ അദ്ദേഹത്തിന്റെ ഉന്നം കുന്തപ്പാടു തെറ്റിപ്പോയെന്നു പറയാതെ നിവൃത്തിയില്ല. അന്നത്തെ രാജാക്കന്മാർ മദനബ്ഭ്രാന്തുനിമിത്തം ലജ്ജാവഹമായ ചേഷ്ടകൾ പ്രദർശിപ്പിക്കത്തക്ക ഗോശാലക്കൂറ്റന്മാരായിരുന്നു എന്നല്ലേ ഇതിൽനിന്നു പ്രത്യക്ഷപ്പെടുന്നതു്?” അല്ല. സുന്ദരിമാരായ സ്ത്രീകളുടെ മുമ്പിൽവച്ചു് ഇത്തരം ഗോഷ്ഠികാണിക്കുന്ന ഭോഷന്മാരെ പരിഹസിച്ചു് സദസ്യരെ ഒന്നു ചിരിപ്പിക്കുന്നതിനോടുകൂടി അവർക്കു് രുക്മിണിയുടെ സൗന്ദര്യാതിരേകത്തേ പ്രത്യക്ഷപ്പെടുത്തണമെന്നു കവി ഉദ്ദേശിച്ചു. അതു സഫലമാകുകയും ചെയ്തിട്ടുണ്ടു്. അതെങ്ങനെയും പോകട്ടെ. ഈമാതിരി ഫലിതങ്ങൾക്കു നമ്പ്യാർ മാത്രമായിരുന്നോ ഉത്തരവാദി? സുഭദ്രയുടെ മുമ്പിൽവച്ചു് അർജ്ജുനസന്യാസി പഴം ദൂരത്തുകളഞ്ഞിട്ടു് തൊലി, വിഴുങ്ങിയതായി വർണ്ണിച്ചിരിക്കുന്ന ചെറുശ്ശേരിയും മിസ്റ്റർ നാരായണമേനോന്റെ അഭിപ്രായം നോക്കിയാൽ അബദ്ധനല്ലേ? സീതാസ്വയംവരത്തിനു വന്നിരുന്ന രാജാക്കന്മാരുടെ കൂട്ടത്തിൽ,
ജാതോന്മാദംതദാനീമൊരുസരസനളുക്കീന്നുനല്ലോരു ചവ്വാ
താദായാദായമേളിച്ചതിമണമിളകും നാഗവല്ലീദലാന്തേ
മോദംപൂണ്ടാസ്വദിച്ചാനിടയിടയിൽനറുംചൂർണ്ണമുച്ചൈരുടുത്തു
വാർതോണ്ടീടും കരണ്ഡാദ്വദനമലർമിനുക്കീതുലോം ഭംഗിശാലീ.
അന്നേരം മറ്റൊരുത്തൻ ചെറിയൊരുപനിനീർക്കപ്പിമെല്ലെന്നെടുത്ത-
ത്തന്വംഗീമൗലിതന്മേദുരജഘനഭരം നോക്കിനോക്കിപ്രസാദീ
തണ്ണീർപോലേകുടിച്ചാനൊരുതടിയനിരുന്നാഗളം മദ്ധ്യമദ്ധ്യേ
തന്നംഗംതാപശാന്ത്യൈതെളിവെഴുമിളനീർകൊണ്ടുസിഞ്ചന്നശങ്കം.
എന്നിങ്ങനെ ചില രാജാക്കന്മാരെ ഗോഷ്ഠികാട്ടുന്നവരായി വർണ്ണിച്ച പുനവും തെറ്റുകാരനല്ലേ? പരമാർത്ഥം പറയുന്നതായാൽ പ്രൗഢസംസ്കൃതകവികളും ഈ വിഷയത്തിൽ തെറ്റുകാർതന്നെയായിട്ടാണു് കാണുന്നതു്. അതിനു നമ്പ്യാരെമാത്രം എന്തിനു പഴിക്കുന്നു?
മദനപീഡിതാവസ്ഥ പരമാർത്ഥത്തിൽ ഉന്മാദത്തിന്റെ ഒരു പര്യായം തന്നെയാണു്. ദേവന്മാർപോലും സുന്ദരിമാരുടെ മുമ്പിൽ ഈവിധം പരിഹാസ്യമായ നിലയെ പ്രാപിച്ചുപോയിട്ടുള്ളതായി പുരാണങ്ങൾ നമ്മെ പഠിപ്പിക്കുന്നു. എഴുത്തച്ഛൻ പാട്ടിൽനിന്നുതന്നെ ഒരുഭാഗം ഉദ്ധരിക്കാം.
വിണ്ണവരതുകാലപോരിനു കോപ്പിട്ടൊക്കെ-
ച്ചെന്നിതു വൃഷപൎവാ തന്നുടെ രാജ്യത്തിങ്കൽ
കോട്ടതന്നുടെ പുറത്തടുത്തു വലിയൊരു
കാട്ടിൽചെന്നിരുന്നപ്പോൾ കാണായിതെല്ലാവർക്കും.
കണ്ടാലെത്രയും നല്ല കന്യകാജനമൊക്കെ-
ത്തണ്ടലർപൊയ്കതന്നിൽ കുളിച്ചീടുന്നതെല്ലാം.
കണ്ടിവാർകുഴലിമാരപ്സരസ്ത്രീകളേക്കാൾ
കണ്ടാൽനല്ലവരിങ്ങുമുണ്ടോ മറ്റെന്നുതോന്നി.
വസ്ത്രങ്ങളഴിച്ചതിൻതീരത്തുവച്ചുംകള-
ഞ്ഞത്യന്തം മതിമറന്നങ്ങിനെ കുളിക്കുമ്പോൾ
ചൂതസായകമേറ്റ വാസവനതുകണ്ടു
ചൂതവാർമുലമാരിൽ കൗതുകമുണ്ടായ്‍വന്നു.
കാണണമിവരുടെ മന്മഥഗൃഹമെല്ലാം
നാണിച്ചുപോകുമല്ലോ നാമങ്ങുചെല്ലുന്നേരം.
വായുവായ് ചമഞ്ഞവൻ പൊയ്കതൻ കരേചെന്നു
മായയാ പുടവകൾ വാരിയങ്ങോടിങ്ങോടു്
ധൂളിപ്പിച്ചതുകണ്ടു വേഗത്തിൽ കന്യകമാർ
ഓളത്തോടൊരുമിച്ചു വേഗത്തിൽ കരേറിനാർ.
ഇന്ദ്രൻ കാമപീഡിതനായ് യുദ്ധത്തിനുള്ള പുറപ്പാടും മാറ്റിവച്ചുവത്രേ. മോഹിനീ വേഷംപൂണ്ട മഹാവിഷ്ണുവിനെക്കണ്ട മാത്രയിൽ, കാമദേവനെ കനൽക്കണ്ണിൽ ചുട്ടെരിച്ച പരമശിവൻപോലും മതിമറന്നു് അദ്ദേഹത്തിനെ പുല്കിയതായി പുരാണങ്ങളിൽ വർണ്ണിച്ചിട്ടില്ലേ? പരാശരൻ ഋഷീശ്വരനായിരുന്നിട്ടും കടത്തുവള്ളക്കാരിയായ മുക്കോത്തിയെക്കണ്ടു്, ലേശംപോലും നാണംകൂടാതെ,
ചോരിച്ചോർവായും നിന്റെ ചീരൊത്തമുലകളും
വേരിച്ചൊല്ലാളേ! ഞാൻ വിചാരിച്ചു കണ്ടനേരം
കാറൊത്തകുഴലാളേ! മാരത്തീയാറുമാറെ-
ന്മാറത്തു ചേർത്തീടുവാൻ യോഗമുണ്ടിപ്പോൾതന്നെ’
എന്നുപറഞ്ഞു് അവളിൽ വ്യാസനെ ഉൽപാദിപ്പിച്ചില്ലേ? എഴുത്തച്ഛൻ പറഞ്ഞിട്ടുളളതുപോലെ,
‘ആശുകന്ദർപ്പനപഹരച്ചീടുന്നുനാണം’
ആസ്ഥിതിക്കു് കേവലം രജോഗുണസമ്പന്നരായ രാജാക്കന്മാർ ചില ഗോഷ്ഠികൾ കാട്ടിയതായി വർണ്ണിക്കുന്ന കവിയെ ദുഷിക്കുന്നതു യുക്തമല്ല. നമ്പ്യാരുടെ ഉന്നം രുക്‍മിണീ സ്വയംവരത്തിനു വന്നിരുന്ന രാജാക്കന്മാരുടെ ഹൃദയത്തിൽ കാമാസ്ത്രം എന്നപോലെ കുറിക്കുതന്നെ കൊണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ പ്രധാന ഉന്നം സ്ത്രീജനങ്ങളുടെ മുമ്പിൽ മതിമറന്നു ഗോഷ്ഠികാണിക്കുന്നവരുടെ പേരിൽ പുച്ഛം ജനിപ്പിക്കണമെന്നായിരുന്നു.—അതു് ലക്ഷ്യത്തിൽതന്നെ കൊണ്ടു. മറ്റൊരുദ്ദേശം രുക്‍മിണിയുടെ ലാവണ്യാതിശയത്തേപ്പറ്റി സദസ്യർക്കു ബോധം ജനിപ്പിക്ക എന്നുള്ളതായിരുന്നു—അതും ഫലിച്ചു.
“വായനക്കാരൻതന്നെ പച്ചയാകുന്ന ഒരുതരം വർണ്ണനയിൽ നമ്പ്യാർക്കുള്ള താൽപര്യം അനന്യസാധാരണമാകുന്നു. ‘ഏറിപ്പോംപറയുമ്പോളിക്കഴുവേറിക്കിട്ടുതൊഴിക്കാൻതോന്നും’ എന്നു് ദുര്യോധനനാണു പറയുന്നതു് മഹാപ്രതാപിയും സ്വാഭിമാനിയുമായ ഒരു മഹാരാജാവിന്റെ വായിൽനിന്നു് ഇങ്ങനെ ഒരു അസഭ്യവാക്കു പുറപ്പെടുമോ?” ഇതു സ്ഥലകാലങ്ങളെ മറന്നു പറയുന്ന ഒരു കുറ്റമാണു്. മഹാപ്രതാപിയും സ്വാഭിമാനിയും ആയിരുന്നിട്ടാണോ പാഞ്ചാലിയെ—സജ്ജനസദസ്സിൽവച്ചു് വസ്ത്രാക്ഷേപം ചെയ്തതു്? അയാളുടെ സ്വാഭിമാനത്തേപ്പറ്റി ഒന്നും പറയാതിരിക്കയാണു് ഭേദം. അതു നില്ക്കട്ടേ, ഇംഗ്ലീഷുപഠിച്ചു് പാശ്ചാത്യരുടെ മര്യാദയെ അക്ഷരംപ്രതി പിന്തുടർന്നു് ‘അകത്തു പാഷാണവും പുറത്തു പീയൂഷവും’ എന്ന മട്ടിൽ പെരുമാറുന്ന അധുനാതന ബിരുദധാരികളെപ്പോലെ ഇരുനൂറുകൊല്ലങ്ങൾക്കുമുമ്പു് ജീവിച്ചിരുന്ന കവിയും പെരുമാറണമെന്നു ശഠിക്കുന്നതു് കഷ്ടമല്ലേ? ‘കഴുവേറി’ ശബ്ദം പ്രയോഗിച്ചതു കുറെ അസഭ്യമായിപ്പോയെങ്കിൽ ‘-ടിമകൻ’ എന്നർത്ഥം വരത്തക്ക ഒരുവാക്കു കാളിദാസൻ പ്രയോഗിക്കയും അതിനെ സഭ്യമല്ലാത്ത വിധത്തിൽ ഒരു പണ്ഡിതൻ തർജ്ജിമചെയ്കയും ചെയ്തിട്ടുള്ളതു് മി. മേനോൻ കണ്ടിട്ടില്ലായിരിക്കുമോ? എഴുത്തച്ഛൻ സഭ്യേതരമായ് നമുക്കു തോന്നുന്ന വാക്കുകൾ ഉപയോഗിച്ചിട്ടില്ലേ? വേണമെങ്കിൽ ഉദ്ധരിക്കാം. സ്ത്രീകൾ മാറുമറയ്ക്കാതെ നടന്നകാലം; മനുഷ്യർ തങ്ങളുടെ ഉള്ളിലുള്ളതിനെ തുറന്നു പറഞ്ഞുവന്നകാലം: പുറമേ സഭ്യത പ്രകടിപ്പിച്ചും എന്നാൽ ആരും കാണാത്ത വിധത്തിൽ ഏതു നിന്ദ്യകർമ്മങ്ങളും ചെയ്യാൻ മടിക്കാതെയും ഉള്ള ഒരുമാതിരി ദ്വന്ദ്വജീവിതം അവലംബിക്കുന്ന അധുനാതനലോകം ഏർപ്പെടുത്തീട്ടുള്ള ചിട്ടകളെ പണ്ടുണ്ടായിരുന്നവരും അനുസരിക്കണമെന്നു ശഠിച്ചാൽ വല്ല പ്രയോജനവുമുണ്ടോ?
“ചണ്ടിത്തമോരോന്നുമാണ്ടിത്തുടങ്ങിയാ-
ലണ്ടിചപ്പിക്കുന്നതുണ്ടിന്നുനിർണ്ണയം”
എന്നു ഹരിണീസ്വയംവരത്തിൽ പിംഗാക്ഷൻ ശൃംഗാരചേഷ്ടകളോടു പറയുന്നതാണു്. ഇവിടെ അണ്ടിചപ്പിക്കുന്നതിനു നമ്പ്യാർ ദുഷ്ടമായ അർത്ഥം വിചാരിച്ചിട്ടില്ലെങ്കിലും ആ പദപ്രയോഗത്തിന്റെ അനൗചിത്യം പ്രത്യക്ഷപ്പെടുന്നുണ്ടല്ലോ” ശുദ്ധമലയാളശബ്ദങ്ങൾ ഓരോ തലമുറ ചെല്ലുന്തോറും സംസ്കൃതത്തിന്റെ ആക്രമണത്താൽ ഹീനാർത്ഥകങ്ങളായി ചമഞ്ഞുകൊണ്ടാണിരിക്കുന്നതു്. മുഖം കണ്ടാൽ സന്തോഷിക്കുന്നവർക്കും മോന്തകണ്ടാൽ ചവിട്ടാനേ തോന്നു. ഇങ്ങനെ വന്നുപോയതു കവികളുടെ ദോഷമല്ല. ചമ്പൂകാരന്മാരും ചെറുശ്ശേരിയും പ്രയോഗിച്ചിട്ടുള്ള രണ്ടു പദങ്ങൾ—അവയെ ഇവിടെ ഉദ്ധരിക്കുന്നില്ല–ശുദ്ധ അശ്ലീലശബ്ദങ്ങളായി ഇപ്പോൾ തീർന്നിരിക്കുന്നു. അന്നു അവയ്ക്കു നിന്ദ്യമായ അർത്ഥമേ ഉണ്ടായിരുന്നില്ല. ഇപ്പൊഴും തമിഴിൽ അവ പ്രയോഗാർഹങ്ങളായിരിക്കയും ചെയ്യുന്നു. പോരെങ്കിൽ അണ്ടിചപ്പിക്കുക എന്നതിനു എന്തു ദുരർത്ഥമാണുള്ളതു്? മാങ്ങയുടെ മാംസളവും ഹൃദ്യവും ആയ അംശം പോയാൽ കിട്ടുന്നതാണു് അണ്ടി, അതു ചപ്പുന്നതു വ്യർത്ഥവും നീരസജനകവുമായ ജോലിയുമാകുന്നു. അണ്ടി, ചപ്പുക എന്നീ പദങ്ങൾക്കു അർത്ഥഹാനി വന്നുപോയിട്ടുണ്ടെങ്കിൽ അതിനു പ്രാചീനകവികൾ ഉത്തരവാദികളുമല്ല. പാശ്ചാത്യന്മാരെ അനുകരിച്ചു് ഷർട്ടും കാളറും ശരായിയും ബൂട്ടീസുമൊക്കേ ധരിച്ചു സായ്പുമല്ല നാടനുമല്ലെന്നമട്ടിൽ നടക്കുന്നവർ ശരീരം കഷ്ടിച്ചുമാത്രം മറച്ചു് നടന്നിരുന്ന പ്രാചീനരെ ‘ശുദ്ധകണ്ട്ട്രീസ്’ എന്നു പറഞ്ഞു പരിഹസിക്കുമ്പോലെയാണു് സംസ്കൃതവാക്കുകളും ശൈലിയും കടംവാങ്ങിച്ചു് സാഹിത്യവ്യവസായം ചെയ്യുന്ന ഇന്നത്തേ ആളുകൾ പ്രാചീനരുടെ ശുദ്ധ ദ്രാവിഡ പദപ്രയോഗങ്ങളെ ആക്ഷേപിക്കുന്നതു്.
“…സുന്ദരിമാരുടെ ഗാത്രംശിവശിവ ചിന്തിച്ചാലതു
മാത്രമെനിക്കൊരുകൗതുകമില്ല നേത്രങ്ങളിലെപ്പീളയുമവരുടെ
വക്ത്രങ്ങളിലേദുർഗ്ഗന്ധങ്ങളുമത്രയുമല്ല വിയർത്തുശരീരമ-
തെത്രയുമങ്ങനെവിളവിളവഷൾവഷൾ
കക്ഷങ്ങളിൽനിന്നൊഴുകുംജലമൊരു ലക്ഷത്തിൽപുറമീച്ചകളാർത്തും
നമ്പ്യാർ സ്ത്രീകളുടെ സൗന്ദര്യത്തിന്റെ നിഷ്പ്രയോജനതയെ കാണിക്കുവാൻ മാത്രമാണു് ഇങ്ങനെ പറഞ്ഞതെങ്കിൽ സാധാരണന്മാർ അദ്ദേഹത്തിന്റെ ആശയം ശരിയായി ധരിക്കയില്ലെന്നു മാത്രമല്ല ഇതു കേവലം ഒരു ശകാരമാണെന്നു ധരിക്കയും ചെയ്യും.”
ഈ വാക്കുകൾ ‘ഇഷ്ടമില്ലാത്തച്ചി തൊട്ടതൊക്കെക്കുറ്റം’ എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കുന്നു. ഒന്നാമതായി നമ്പ്യാരുടെ അഭിപ്രായം അല്ല ഇതു്. ഒരു വിരക്തനെക്കൊണ്ടു് നമ്പ്യാർ പറയിച്ചിരിക്കുന്ന ഈ സ്ത്രീ വിഡംബനം സ്ത്രീജനങ്ങളെക്കുറിച്ചു് കവിയ്ക്കുള്ള ദുരഭിപ്രായമായി വ്യാഖ്യാനിക്കുന്നതു യുക്തമാണോ? ഇതിനേക്കാൾ ബീഭത്സമായ വർണ്ണനകൾ ഭർത്തൃഹരിയുടെ വൈരാഗ്യശതകത്തിലും പട്ടണത്തുപിള്ളയാരുടെ പാടലുകളിലും എഴുത്തച്ഛൻ പാട്ടുകളിൽപോലും കാണ്മാൻ കഴിയും. പട്ടണത്തുപിള്ളയാരുടെ പാട്ടു് ഇവിടെ ഉദ്ധരിക്കാം.
വായ്‍നാറുമൂഴന്മയിർപാക്കനാറിമൈയിടുംകണ്‍
പീനാറുമങ്കം പിണവെടിനാറുംപെരുങ്കഴിവായ്
ചീനാറുംയോനിയഴനാറുമിന്തിരയച്ചേറുചിന്തി
പ്പായ്‍നാറുമ്മങ്കുയർകോവിങ്ങന മനം പറ്റിയതേ
ഒന്നു രണ്ടു സംസ്കൃതശ്ലോകംകൂടി താഴെച്ചേർക്കുന്നു.
ആസ്യം യസ്യാഃ സുധാംശുഃ കലയതിനയനാഭ്യാംജിതാ പുംസമോഹോ
കാന്ത്യാവിദ്യുൽകചാഭ്യാം തരുണജലരുഹേ നിജ്ജിതോസ്യാഃസുധാംശുഃ
കഷ്ടം ദുർഗ്ഗന്ധയുക്തം ലഘുകൃമിവികൃതം പൂയമജ്ജാസ്രവാഹി
വ്യാപ്തം തന്മക്ഷികാഭിർഗതിരിതിവപുഷഃ കുത്സിതാ നാസ്തിലോകേ.
സ്തനൗമാംസഗ്രന്ഥീകനകകലശാവിത്യൂപമിതൗ
മുഖംശ്ലേഷ്മാകാരം തദപിച ശശാങ്കേനതുലിതം
സ്രവന്മൂത്രക്ലിന്നം കരിവരകരസ്പർദ്ധിജഘനം
പരംനിന്ദ്യംരൂപം കവിജനവിശേഷൈർഗുരുകൃതംഭർത്തൃഹരി
ഇങ്ങനെ ഒരുത്തിയേ ലോകത്തിലെവിടെയെങ്കിലും കാണ്മാനുണ്ടോ? എന്നു മി. മേനോൻ ചോദിക്കുക ഇല്ലായിരിക്കാം. എന്നാൽ അങ്ങിനെ വന്നുകൂടിയതു ലോകത്തിൽ വിരക്തന്മാർ വിരളമായതുകൊണ്ടുമാത്രമാണു്. വിരക്തന്റെ ദൃഷ്ടിയിൽ കാണപ്പെടും പോലെയാണു് ഇവിടെ സ്ത്രീകളെ വർണ്ണിച്ചിട്ടുള്ളതു്. സുന്ദരമായ ശരീരത്തെ എഴുത്തച്ഛൻ വർണ്ണിച്ചിട്ടുള്ളതുപോലെ ‘ത്വങ്മാംസരക്താസ്ഥി വിണ്‍മൂത്രസമ്മേളനം പഞ്ചഭൂതാത്മക’മായി കാണുന്നവർ എത്രയുണ്ടു്? എന്നാൽ അതുകൊണ്ടു വേദാന്തികളുടെ ഏതാദൃശമായ വാക്കുകൾ അസംബന്ധങ്ങളാണെന്നുവരുന്നില്ല.
രാജാവാകട്ടെ പ്രജയാകട്ടെ, ഇന്ദ്രനാകട്ടെ ചന്ദ്രനാകട്ടെ – ആരുതെറ്റുകാണിച്ചാലും നമ്പ്യാർ പരിഹസിക്കും.
“ഒരുത്തർക്കും ലഘുത്വത്തെ വരുത്തുവാൻ മോഹമില്ല
ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല”
സമുദായ ബന്ധത്തിന്റെ ശിഥിലീകരണത്തിനു ഹേതുകങ്ങളായ പരിതഃസ്ഥിതികളാണു് നമ്പ്യാരുടെ ശകാരത്തിനു മൂർച്ച കൂട്ടിയതു്. ലോകത്തിൽ എല്ലായിടത്തും ഏതാദൃശമായ സാമൂഹ്യസ്ഥിതികൾ പരിഹാസകവികളെ സൃഷ്ടിച്ചിട്ടുണ്ടു്. ഫ്രാൻസിൽ ലൂയി പതിനാറാമനോടുകൂടി അവസാനിക്കുന്ന ദുഷിച്ച രാജവംശത്തിന്റെ കുചേഷ്ടിതങ്ങളേയും അതുവഴിക്കു സമുദായ ശരീരത്തിനു പിടിപെട്ട അനാരോഗ്യത്തേയും ഏറെക്കുറെ വാസ്തവികമായിട്ടല്ലേ ഡൂമാസ് വർണ്ണിച്ചിട്ടുള്ളതു്. ബോൾസാക്കിന്റെ ‘ഡ്രോൾസ്റ്റോറീസി’ൽ ചിത്രിതമായിരിക്കുന്ന ഫ്രഞ്ചുജീവിതം എത്ര ജുഗുപ്സാവഹമായിരിക്കുന്നു! വെണ്മണി മകൻ നമ്പൂരിയുടെ തെറിശ്ലോകങ്ങൾ ബോൾസാക്കിന്റെ ‘തെറി’ കളുടെ സമീപത്തിൽ സുഭാഷിതരത്നങ്ങളായ്ച്ചമഞ്ഞുപോകുന്നു. എന്നിട്ടും ആകഥകളെ യൂറോപ്പിലെ എല്ലാ ഭാഷകളിലും തർജ്ജമചെയ്തു കഴിഞ്ഞിട്ടുണ്ടു്. ഇബ്സൻ എന്ന നോർവീജയൻ നാട്യകാരൻ സന്മാർഗ്ഗപഥത്തിൽനിന്നു് ഒരു തെല്ലുപോലും ഭൃംശിക്കാത്ത ഒരു മഹാനുഭാവനായിരുന്നു. എന്നിട്ടും ‘Doll’s House’ മുതലായ ചില നാടകങ്ങളിൽ സാമുദായിക ന്യൂനതകളെ ഏറെക്കുറെ പച്ചയായിട്ടു ചിത്രണം ചെയ്തുകാണുന്നു. ഒരു പ്രസിദ്ധ ജർമ്മൻ ആഖ്യായികാകാരനാൽ നിർമ്മിക്കപ്പെട്ട ‘ഭ്രാന്തനായ ആചാര്യൻ’ എന്ന ഗ്രന്ഥത്തിൽ ബിസ്മാർക്കിന്റെ ഭരണകാലത്തെ സാമുദായിക വൈകല്യങ്ങളെ തുറന്നുപറഞ്ഞിട്ടുണ്ടു്. സാമുദായ ശരീരത്തെ ബാധിച്ചിരിക്കുന്ന അധർമ്മവ്യാധിയുടെ ശമനത്തിനു ശസ്ത്രപ്രയോഗം വേണ്ടിവന്നാൽ ധീമാന്മാരായ ഗ്രന്ഥകാരന്മാർ സ്വയം സുശ്രുതഭാവം കൈയ്യേല്ക്കുന്നു. അവരെ കല്ലെറിഞ്ഞവർ പ്രായേണ അവരാൽ ഉപവർണ്ണിതമായ രോഗത്താൽ ഗ്രസ്തന്മാരായിരുന്നുതാനും. വേശ്യാവൃത്തി അവലംബിച്ച മഗ്ദലനമറിയത്തിനെ കല്ലെറിയാൻ ഭാവിച്ചവരാരായിരുന്നു? വ്യഭിചാരത്തിൽ മുഴുകിയിരുന്നവർ തന്നെ.
“ചാക്യാരുടെ ദ്വേഷ്യം മുഴുവൻ കൂത്തിൽ നമ്പൂരിമാരുടെ നേരേയാണു് പോക്കിയിരുന്നതു്. അതിനു മതിയായ കാരണവുമുണ്ടല്ലോ” ശരി. എന്നിട്ടും ചാക്യാരെ പ്രോത്സാഹിപ്പിച്ചതാരു്? അവർക്കു കൂത്തിനുവേണ്ട പ്രബന്ധങ്ങൾ എഴുതിക്കൊടുത്തതുപോലും നമ്പൂരിമാരായിരുന്നു. എന്താണു് ഇതിന്റെ രഹസ്യം?ചാക്യാർക്കു് ആരോടും വിരോധമുണ്ടായിരുന്നില്ല എന്നുള്ളതു് ഒരു കാരണം. ഫലിതം കേട്ടു് ആസ്വദിക്കാനുള്ള ശക്തി നമ്പൂരിമാർക്കുണ്ടായിരുന്നു എന്നുള്ളതു് മറ്റൊരു കാരണം. നമ്പൂരിമാരെ ആക്ഷേപിക്കാൻ മതിയായ കാരണം ചാക്യാർക്കുണ്ടായിരുന്നെന്നു പറഞ്ഞതിന്റെ അർത്ഥം വ്യക്തമാകുന്നില്ല. ഏതായിരുന്നാലും സകാരണം ശകാരിക്കുന്നതിൽ തരക്കേടില്ലെന്നു മി: മേനോൻ സമ്മതിക്കുന്നുണ്ടല്ലോ. ഇനി നമുക്കു് അടുത്ത വാക്യത്തിലേക്കു കടക്കാം. “നമ്പ്യാർക്കു അമ്പലവാസികളോടൊഴികെ എല്ലാ വർഗ്ഗക്കാരോടും ദേഷ്യമായിരുന്നു. ചാക്യാരുടെ സദസ്യന്മാർ മുഖ്യമായി ബ്രാഹ്മണരാണല്ലോ. നമ്പ്യാരുടെ സഭ്യന്മാർ മിക്കവാറും നായന്മാരായിരുന്നു എന്നാണു തോന്നുന്നതു്. അതുകൊണ്ടു് നമ്പ്യാർക്കു മനുഷ്യരോടുണ്ടായിരുന്ന വൈരസ്യം മുഴുവൻ അസഭ്യമായിട്ടും ഈ സദസ്യരിലാണു് പ്രയോഗിച്ചിരുന്നതു്,” ചാക്യാർ പ്രബലന്മാരായ നമ്പൂരിമാരെ അധിക്ഷേപിച്ചിട്ടും അവർ കേട്ടുകൊണ്ടിരുന്നതു എന്തുകൊണ്ടു്? അയാൾ അധിക്ഷേപിക്കയല്ല ചെയ്യാറുണ്ടായിരുന്നതു്. അതുകൊണ്ടുതന്നെ. അതുപോലെതന്നെ നമ്പ്യാർ നായന്മാരുടെ ഇടയ്ക്കു സംക്രമിച്ചുതുടങ്ങിയ ദോഷങ്ങളെ സകാരണം തെളിവുകൾസഹിതം ചൂണ്ടിക്കാണിച്ചുു തിരുത്താൻ നോക്കിയതിൽ അവർക്കാർക്കും നീരസം തോന്നിയില്ല. അദ്ദേഹം അമ്പലവാസികളെ പരിഹസിച്ചിട്ടില്ലെന്നു പറഞ്ഞതു് ശരിയല്ല. ഒട്ടുവളരെ പരിഹാസശരങ്ങൾ അവരുടെ ദേഹത്തിലും കൊണ്ടിട്ടുണ്ടു്. പരമാർത്ഥത്തിൽ ആരുംതന്നെ ആ വിഷയത്തിൽ വിമുക്തരല്ല. ബ്രാഹ്മണഭക്തിയെപ്പറ്റി ഒട്ടുവളരെ പുകഴ്ത്തിയ നമ്പ്യാർതന്നെ ധനതൃഷ്ണയാൽ ചാപല്യം കാട്ടുന്ന മലയാള ബ്രാഹ്മണരെ ഇങ്ങനെ ആക്ഷേപിക്കുന്നു.
മുതുവിപ്രന്മാർപണമെന്നോർത്താൽ പുതുവിപ്രന്താനെന്നൊരുഭാവം.
കാശിക്കപ്പുറമെങ്കിലുമിന്നൊരു കാശിനുവകയുണ്ടെന്നാൽമണ്ടും
എഴുപത്തെട്ടുവയസ്സുതികഞ്ഞൊരു കിഴവബ്രാഹ്മണനിതപോകുന്നു!
കൊടുവെയിൽതട്ടിച്ചുട്ടകഷണ്ടിയിൽ ഒരുപിടിനെല്ലാൽമലരുപൊരിക്കാം
കുടയും നാസ്തിചുമച്ചുചുമച്ചൊരു വടിയുംകുത്തികൂന്നുകുനിഞ്ഞിഹ
പൊടിയുമണിങ്ങിഹവന്നാലിങ്ങൊരു കാശുംകിട്ടാതങ്ങുഗമിച്ചാൽ
മുടിയുംചുട്ടവനൊന്നുശപിച്ചാൽ മുടിയും കോസലരാജ്യവുമതിനാൽ
അപ്പൻനമ്പൂരിക്കുപണത്തിനൊരല്പവുമാശകുറഞ്ഞില്ലേതും
ഇപ്പോഴുമൊരുപുത്തൻപണമോർത്താൽ മുപ്പതുവഴിമണ്ടാൻതടവില്ല.സത്യാസ്വയംവരം
നമ്പൂരാർക്കു പ്രതിഗ്രഹമെന്നാ-
ലമ്പതുവഴിയൊരഹസ്സിൽനടക്കാം
വാരമൊളിച്ചൊരു കലശമുഹൂർത്ത-
മതാരംഭിക്കാൻ ഭാവിക്കുമ്പോൾ
കുടയും സഞ്ചിയുമായിക്കാണാ-
മുടനൊരു മുന്നൂറവനിസുരന്മാർ.രുക്മിണീസ്വയംവരം
രാജാക്കന്മാരായിരുന്നാലും വിഡ്ഢിത്തം കാണിച്ചാൽ നമ്പ്യാർ പിടികൂടുമെന്നു മുമ്പുദ്ധരിച്ച ചില വരികളിൽ നിന്നും വ്യക്തമാകുന്നുണ്ടല്ലോ.
പട്ടന്മാരെപ്പറ്റി,
“കിട്ടിയതൊന്നും മതിയാകില്ല
പട്ടന്മാർക്കതു ബോധിക്കേണം
ഹടബടവാവുടുവിണ്ടകണക്കോ
പോടടമത്തക്കറികിറിസാതം”രുക്മിണീസ്വയംവരം
അമ്പലവാസികളേപ്പറ്റി,
കാരിയക്കാരൻ നമ്പൂതിരിയച്ചൻ
വാരിയപ്പെണ്ണിന്നുടുപ്പാൻകൊടുത്തു
കാരിയക്കാരന്റെ മുഷ്കുകൊണ്ടന്തിക്കു
വാരിയത്തേക്കാരും ചെല്ലാതെയായി
ഉണ്ണിനമ്പൂതിരിമാരിലൊരുത്തൻ
പെണ്ണിനെസ്സേവിച്ചുകൂടീപതുക്കെ
പൊണ്ണബ്രാഹ്മണനില്ലത്തുപോയപ്പോൾ
ഉണ്ണിബ്രാഹ്മണനകത്തുകടന്നു
… … …
വാരിയപ്പെണ്ണുമബ്ബാലദ്വിജനും
സ്വൈരമാംവണ്ണം സുഖിച്ചിരിക്കുന്നു
പാരിലുശേഷമപ്പെണ്ണിനെക്കൊണ്ടു
പരിഹാസമല്ലാതെ കേൾപ്പാനുമില്ല.
മാപ്പിളയേപ്പറ്റി,
പത്തുനൂറുവയസ്സായിട്ടൊരുവസ്തുതിരിയാത്ത
മൂത്തമാപ്പിളയ്ക്കു ചാകാൻമനസ്സിലാത്തതുകഷ്ടം
ഇങ്ങനെനോക്കിയാൽ നമ്പ്യാരുടെ ശകാരമേല്ക്കാത്ത ഒരുജാതിക്കാരുമില്ല. എന്നാൽ പ്രകരണത്തോടു ചേർത്തുനോക്കുമ്പോൾ ഈ പരിഹാസങ്ങൾ മനുഷ്യവിദ്വേഷത്തിൽ നിന്നുണ്ടായതെല്ലെന്നും അദ്ദേഹം തന്റെ പാത്രങ്ങളേക്കൊണ്ടു് അവസരോചിതമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന ദോഷങ്ങൾ അതാതുസമുദായത്തെ പൊതുവേ സ്പർശിക്കുന്നതായി വർണ്ണിക്കപ്പെട്ടിട്ടില്ലെന്നും കാണാവുന്നതാണു്. മി. മേനോന്റെ കോപത്തെ വർദ്ധിപ്പിച്ചതു്. എന്നാൽ നായന്മാരുടെ തൊഴിൽ കൃഷിയും സൈനികസേവനവുമാണെന്നും അവർ ആ തൊഴിലുകളെവിട്ടു അപഥസഞ്ചാരം ചെയ്യുന്നതു ഭംഗിയല്ലെന്നും ധിരിച്ചിരുന്ന നമ്പ്യാർ അവരുടെ ഇടയ്ക്കു കടന്നുകൂടിയ ദുരാചാരങ്ങളെ അല്പം നിർദ്ദയമായി ചൂണ്ടിക്കാണിച്ചതു നായർ വിദ്വേഷംകൊണ്ടായിരുന്നില്ല. വാസ്തവത്തിൽ മാത്തൂർപ്പണിക്കർ അയ്യപ്പൻമാർത്താണ്ഡപിള്ള, പാലിയത്തച്ഛൻ, മനക്കോട്ടച്ഛൻ തുടങ്ങിയ എത്രയോ നായർ പ്രഭുക്കന്മാരെ ആശ്രയിച്ചു ജീവിച്ച നമ്പ്യാർക്കു നായന്മാരോടു വിദ്വേഷം ജനിക്കുന്നതെങ്ങനെ? ഏതുജാതിയിൽ പെട്ടവനായിരുന്നാലും അഭിവന്ദ്യന്മാരെ അദ്ദേഹം വാഴ്ത്താതിരുന്നിട്ടില്ല. ഭീരുക്കളായും രണ്ടാംവാക്കിനു കേറിയടിക്കുന്നവരായും ‘മൂക്കോളംബത കള്ളുകുടിച്ചുകുടിച്ചുമയങ്ങി’ത്തൊള്ളതുറന്നു മലർന്നുകിടക്കുന്നവരായും ‘നെല്ലുകൊടുത്തു കറുപ്പുംതിന്നൊരു കല്ലുകണക്കു കുത്തിയിരിക്കുന്ന’വരായും ‘പണമില്ലാഞ്ഞിട്ടെന്നുടെകുന്തം പണയംവച്ചു പലിശകൊടുപ്പാൻ’ തുനിയുന്നവരായും ഉള്ള കൊള്ളരുതാത്ത നായന്മാരെ അദ്ദേഹം വർണ്ണിച്ചിട്ടുണ്ടെങ്കിൽ, നല്ല ധൈര്യശാലികളും സ്വാമിഭക്തന്മാരും ആയ ആളുകളും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു എന്നു അദ്ദേഹം മറന്നിട്ടില്ല.
ചങ്കരച്ചാരുടെ വീട്ടിൽ ത്രിപുരകിങ്കരന്മാർ വന്നുകേറി;-അവർ,
മങ്കമാരെപ്പിടിച്ചങ്ങു കൊണ്ടുപോവാൻ തുനിഞ്ഞപ്പോൾ
എങ്കിൽവാടാ കഴുവേറി നിൻകഴുത്തുപിളർപ്പൻഞാൻ
അങ്കമൊന്നു പൊരുതേണം ശങ്കകൂടാതുരചെയ്തു
ചങ്കരച്ചാരെഴുന്നേറ്റു തൊങ്കൽവാളും പരിചയും
തങ്കരത്തിലെടുത്തുംകൊണ്ടങ്കണത്തിൽച്ചാടിനിന്നു
മുറ്റുംനിന്നങ്ങൊരുപോലെ പറ്റത്താണുകളിച്ചപ്പോൾ
അറ്റമില്ലാതസുരന്മാർ തോറ്റുമണ്ടിക്കാടുപുക്കു”
അതുകണ്ടിട്ടു് അനുജൻ പറയുന്നു:- “തിടുക്കംവന്നടുക്കുമ്പോൾ മിടുക്കൻ നമ്മുടെ ജ്യേഷ്ഠൻ.”
“പെമ്പിറന്നോരങ്ങു കഞ്ഞികുടിക്കാതെ കിടക്കുന്നു
കള്ളുതെണ്ടിനടപ്പാനേ കാലമുള്ളു തന്റെ കയ്യി-
ലുള്ളതെല്ലാം വകയാക്കി കൈകുടഞ്ഞു പുറപ്പെട്ടു
കള്ളമെന്നുള്ളതിനേതും കുറവില്ലാ തനിക്കുള്ള
പിള്ളയെക്കൂടവേ വിറ്റു തിന്നില്ലായ്കിലതുംകൊള്ളാം.
തള്ളമാരെപ്പൊറുപ്പിക്കാതുള്ള കള്ളക്കശ്മലന്റെ
ഭള്ളുകണ്ടാലൊന്നുരണ്ടു തൊഴിപ്പാനാരുമില്ലല്ലോ
അച്ചിവീട്ടിലിരുന്നോരോ വീരവാദം പറഞ്ഞുംകൊ-
ണ്ടച്ചിമാരെ ഫലിപ്പിക്കും നമുക്കുള്ള സമർത്ഥന്മാർ
മൂർച്ചയുള്ളവാളെടുത്തങ്ങൊരുത്തൻവന്നെതിർത്തെങ്കിൽ
പൂച്ചയെക്കണ്ടെലിപോലെ വിറച്ചെങ്ങാനൊളിച്ചീടും”
ഈമാതിരി വർണ്ണനകൾ ധാരാളം കാണാം. പക്ഷേ ഇവയെ സന്ദർഭത്തോടു ചേർത്തു വ്യാഖ്യാനിച്ചു നോക്കുക. രാജാജ്ഞയെ കാര്യക്കാരന്മാർ ഭടന്മാരോടു അറിയിക്കയാണു ഇവിടെ ചെയ്യുന്നതു്. ‘നിങ്ങൾ നിങ്ങളുടെ കർത്തവ്യങ്ങൾ വേണ്ടപോലെ അനുഷ്ഠിക്കണം. കർത്തവ്യലോപം വരുത്തുന്നവരെ രാജാവു ശിക്ഷിക്കും. നാട്ടിനും വീട്ടികൊള്ളരുത്താത്തവിധത്തിൽ ജീവിക്കുന്നതു നിന്ദ്യമാണു്” എന്നൊക്കെ അവരെ ധരിപ്പിക്കാൻവേണ്ടി ‘അച്ചിവീട്ടിലിരുന്നോരോ വീരവാദം’ പറയുന്നവരേയും
‘പടയ്ക്കു ചെന്നങ്ങടുക്കുമപ്പോൾ
പടയും കുടയും വടിയും പൊടിയും
പൊടുപൊടെവടിയും ചാക്കും മുറിവും
വാക്കും തെറിയും ചോരപ്പുഴയും
തീരാപ്പഴിയും കണ്ടൊരുനേരം
… … …
‘കിടുകിടനെന്നുവിറച്ചുവിറച്ചും ഉടലുതളർന്നുംപേടിവളർന്നും പടലുതടഞ്ഞിട്ടവിടെമറിഞ്ഞു വെക്കംവീട്ടിലടുക്കളതന്നിൽ’ പുക്കു കതകടച്ചിരിക്കുന്ന ഭീരുക്കളേയും അധിക്ഷേപിച്ചു സംസാരിക്കുന്നു. ഈ വാക്കുകളെ നമ്പ്യാർക്കു നായന്മാരോടുണ്ടായിരുന്ന വിദ്വേഷത്തിന്റെ പ്രതിഫലനമായി വ്യാഖ്യാനിക്കുന്നതു ഒരിക്കലും ശരിയല്ല. മി. പീ. കേ. നാരായണപിള്ള പറഞ്ഞിട്ടുള്ളതുപോലെ നായന്മാരുടെ ഭീരുത്വത്തിനെന്നപോലെ ധീരത്വത്തിനും നമ്പ്യാർതന്നെ സാക്ഷി.
നമ്പ്യാരുടെ തുള്ളലുകളിൽ അന്നത്തെ സമുദായസ്ഥിതി നല്ലപോലെ പ്രതിഫലിച്ചിട്ടുണ്ടു്. അക്കാലത്തെ ദുഷ്പ്രഭുക്കന്മാരെയും അല്പരാജാക്കന്മാരെയും അദ്ദേഹം ജനസമക്ഷം നിർത്തി ‘തൊലിയുരിച്ചു’വിടുന്നു.
“കൊട്ടാരത്തിൽ കൊച്ചുപണിക്കരു
വേട്ടയ്ക്കായി പോകണമെന്നാൽ
മുമ്പിലൊരമ്പതകമ്പടിവേണം
പിന്നെച്ചിലവക വേറേവേണം;
പെട്ടിയെടുപ്പാൻ പട്ടരുവേണം
കാലുതിരുമ്മപ്പൻ നായരുവേണം
വേലുക്കോരനുമരികേവേണം
സഞ്ചിയെടുപ്പാൻ പൊതുവാൾവേണം”
ഇങ്ങനെ ‘ചന്തംകൂട്ടി വനത്തിൽ ചെന്നാൽ എന്തൊരുകാര്യം ചിന്തിക്കുന്നു? എന്നാണു് നമ്പ്യാരു ചോദിക്കുന്നതു്? പരമാർത്ഥമല്ലേ? സ്ഥിരസൈന്യം ഇല്ലാതിരുന്ന അക്കാലത്തു് ഓരോ സേനാപതിയും ഇത്രഇത്ര ആളുകളെ കൊണ്ടുവരണമെന്നായിരുന്നു വ്യവസ്ഥ. പടപുറപ്പാടുണ്ടാകുമ്പോൾ, അവർ കൃഷിക്കാരിൽനിന്നും മറ്റും കുറേ ആളുകളെ ചേർത്തു് എണ്ണംതികച്ചുവന്നു. അങ്ങനെ ഉള്ള സൈന്യത്തെക്കൊണ്ടു യുദ്ധംജയിപ്പാൻ സാധിക്കുമോ? അതിനെയാണു നമ്പ്യാർ ഇങ്ങനെ ഉപഹസിച്ചിരിക്കുന്നതു്.
“വെളുക്കുമപ്പോൾ കളിച്ചുനല്ല വെളുത്തമുണ്ടും ഞൊറിഞ്ഞുടുത്തു
വെളുത്തവെണ്ണീറെടുത്തണിഞ്ഞു കുളുൎത്ത ചോറും ചെലുത്തിനന്നായ്
തളത്തിലേറിച്ചരിഞ്ഞുറങ്ങും ജളത്വമേറിന തനിച്ചനായർ
പടയ്ക്കുചെന്നങ്ങടുക്കുമപ്പോൾ”
ഓടി വീടുപ്രാപിക്കയല്ലാതെന്തുചെയ്യും?
ഇങ്ങനെയൊക്കെയാണെങ്കിലും പടയ്ക്കുവിരുതന്മാരായ പലരും അക്കൂട്ടത്തിൽ തന്നെ ഉണ്ടായിരിക്കും. അവരെ നമ്പ്യാർ പ്രശംസിക്കാതെ വിടുന്നില്ല.
“പഞ്ഞികണക്കെനരച്ചൊരുവൃദ്ധനു കഞ്ഞികുടിപ്പാനൊരുവകയില്ല
മുഞ്ഞിയതങ്ങനെമൂക്കുംതാടിയുമൊന്നിച്ചച്ചതുവരിഷമതായി
അക്കിഴവന്മാർക്കന്നുംപടകളിൽ വക്കാണിപ്പാനൊരുകുറവില്ല
തോക്കുമെടുത്തുനടക്കുമതിന്നും ചാക്കെന്നുള്ളതുമായാൾക്കില്ല”
ഇങ്ങനെ കൂട്ടിച്ചേർക്കുന്ന പടയാളികൾക്കു യജനമാനന്മാർ കൊടുക്കുന്ന പ്രതിഫലമോ? വളരെ തുച്ഛം. അല്പം ചോറെങ്കിലും കൊടുക്കുമോ? അതുമില്ല.
“നായന്മാർക്കുചോറുകൊടുപ്പാൻ കോയിമ്മയ്ക്കതുസമ്മതമല്ല
പട്ടന്മാരുടെസദ്യകഴിഞ്ഞാൽ കിട്ടുംഭക്ഷണമെന്നങ്ങൊരുവക.
പട്ടിണിയിട്ടുപതിറ്റടിയോളം പാർത്തുഭടന്മാർപാടുപെടുന്നു
അച്ചികൾചെന്നുവിളിച്ചെന്നാകിലൊളിച്ചുകൊടുക്കുംചോറുംകറിയും
വച്ചതുമിക്കതുമെത്തുമ്പോളിലവച്ചുതുടങ്ങും നായന്മാർക്കു്
കഞ്ഞിയൊഴിച്ചൊരുകറിയുണ്ടാക്കും വെള്ളമൊഴിച്ചൊരു മോരുണ്ടാക്കും
ചട്ടമിവണ്ണമടുക്കളവയ്ക്കും പട്ടന്മാർക്കതു മാറുകയില്ല.
പൊട്ടന്മാരെയെടുത്തുമറിപ്പാൻ പട്ടന്മാർക്കെതിരാരുംപോരാ
പിള്ളേർകൂടെപ്പോന്നാലവരുടെ പള്ളവിശന്നുനടക്കേയുള്ളു”
ഈ വാക്കുകളിൽ നായർ വിദ്വേഷമാണോ പ്രതിഫലിച്ചുകാണുന്നതു്. ആവശ്യം നേരിടുമ്പോൾ ‘നായന്മാരെ വരുത്താൻ’ രാജാക്കന്മാരുടെ ആജ്ഞ പുറപ്പെടും. എന്നാൽ ആവശ്യം നീങ്ങുന്നമാത്രയിൽ ‘പുകഞ്ഞകൊള്ളി പുറത്തു്’ എന്നാകുംമട്ടു്. വല്ലതും സങ്കടം പറഞ്ഞുപോയാൽ വീടുകൾ കുളങ്ങളാക്കും. വസ്തുക്കൾ സർക്കാരിലടങ്ങുകയും ചെയ്യും. ഈമാതിരി ഒരു ദുരവസ്ഥ അവർക്കു നേരിട്ടിരുന്നു എന്നു നമ്പ്യാർ പല കഥകളിൽ ഭംഗിയായി പ്രകാശിപ്പിച്ചിട്ടുണ്ടു്.
“രായുംപകലുംകല്പനകേൾക്കും നായന്മാർക്കൊരുകാശുകൊടുപ്പാ-
നീയജമാനന്മാർക്കുമനസ്സില്ലായതുചൊന്നാൽകുറ്റവുമുണ്ടാം
ഒട്ടുംമടിയില്ലാത്തസമർത്ഥനു കിട്ടുംപലകുറിപട്ടുംവളയും
വെട്ടുംകൂടുമനിഷ്ടമുരത്താൽ”ഘോഷയാത്ര
പ്രഭുക്കന്മാരുടെ കൂട്ടത്തിൽ ഇന്നലെപ്പെയ്തമഴയ്ക്കു ഇന്നുകുരുത്തതകരകളുമുണ്ടായിരുന്നു. അങ്ങനെ ഒരു ആളിന്റെ കഥയാണു് ഹരിണീസ്വയംവരത്തിൽ വർണ്ണിക്കപ്പെട്ടിരിക്കുന്നതു്.
കണ്ടർമേനോനെന്നുപേരുംകൊടുത്തുതമ്പുരാനപ്പോൾ
രണ്ടുപുള്ളികൊണ്ടുമാനസ്ഥാനവും മാനവുംകിട്ടി
കണ്ടസാധുക്കളെ ദ്രോഹിച്ചർത്ഥമേറെ കൈക്കലാക്കി
കണ്ടർമേനോനെന്നു നീളേക്കേളിപൊങ്ങിയതുമല്ലാ;
കണ്ടവർക്കും കേട്ടവർക്കും പേടിപാരമതുകാലം
കണ്ടപെണ്ണുങ്ങളെയെല്ലാമങ്ങുമിങ്ങുമാളയച്ചു
കൊണ്ടുപോന്നു നശിപ്പിക്കുമങ്ങനെശീലമായാടെ.
കണ്ടകന്മാർക്കൊരുമുമ്പൻ കാമദേവനെന്നുഭാവം
വേണ്ടുവോളംദ്രവ്യമുണ്ടു് കൊടുപ്പാനുമ്മടിയില്ല.
രണ്ടുമൂന്നുദിവങ്ങൾകൂടെനില്ക്കുന്നപെണ്ണിന്നു്
കണ്ടുകൂടാതാമതിന്നു മാത്രമുണ്ടുദുസ്സ്വഭാവം”
ഈ ദുഷ്പ്രഭുവിനു പറ്റിയ കിണ്ടത്തെയും നമ്പ്യാർ സരസമായി വർണ്ണിച്ചിരിക്കുന്നു. വെറുതേയല്ല ഇക്കൂട്ടരെ അദ്ദേഹം ‘പാലുകുടിച്ചുതടിച്ചൊരുകൂട്ടം വാലില്ലാത്ത കുരങ്ങച്ചന്മാർ’ എന്നു വർണ്ണിച്ചിരിക്കുന്നതു്. കാര്യക്കാരന്മാർ പ്രായേണ നായന്മാരായിരുന്നെങ്കിലും സൈനികവൃത്തിക്കു് എല്ലാജാതിക്കാരെയും സ്വീകരിച്ചുവന്നു.
നാട്ടിലിരിക്കുംനായന്മാരെ കൂട്ടിസ്വരൂപിച്ചീടുകവിരവൊടു
കൊട്ടിഗ്ഘോഷിച്ചാർത്തുവിളിച്ചു കൂട്ടിക്കൊണ്ടുവരേണമിദാനീം.
ആയുധപാണികളായിട്ടനവധി നായന്മാരുമമാത്യന്മാരും
കാര്യസ്ഥന്മാരെജമാനന്മാർ ആയിരമായിരമാൾക്കധിപന്മാർ
പട്ടാണികൾപലകുതിരക്കാരും കോട്ടപ്പടിയ്ക്കൽകാവൽക്കാരും
കാട്ടാളന്മാർമുക്കോപ്പരിഷകൾ കോട്ടക്കാരന്മാരുംപലവക
നസ്രാണികളും ജോനകർപത്തുസഹസ്രാധികമിഹവന്നീടേണം…
ഇപ്രകാരം ഒരുക്കിനിറുത്തുന്ന സൈന്യത്തിൽ വീരന്മാരെപ്പോലെതന്നെ ഭീരുക്കളും കാണാതിരിക്കാൻ തരമില്ലല്ലൊ. രാജാക്കന്മാരുടേയും പ്രഭുക്കന്മാരുടേയും നില അങ്ങനെ ആയിരുന്നെങ്കിൽ കാര്യക്കാരുടേയും മറ്റുദ്യോഗസ്ഥന്മാരുടേയും നില കുറേക്കൂടി ഭയങ്കരമായിരുന്നു.
‘ചൊല്ലുന്നനൃപതിക്കു തല്ലുന്നസചിവന്മാർ
തല്ലുന്നനൃപതിക്കു കൊല്ലുന്നസചിവന്മാർ
കൊല്ലുന്നനൃപതിക്കു തിന്നുന്നസചിവന്മാർ’
എന്നാണല്ലോ പ്രമാണം. ഇവരുടെ കൊള്ള, കൈക്കൂലി, പൊതുജനഹിംസ മുതലായവയെ കവി അവിടവിടെ വർണ്ണിച്ചിട്ടുണ്ടു്. കാര്യക്കാരന്മാർ ‘പള്ളിശ്രാമ്പിമേലേറി തിരുമുമ്പിൽ ചെന്നുനിന്നു; പള്ളിക്കട്ടിലിൻതാഴെനിന്നു മൂക്കിൽ വിരൽതള്ളി’ ഓരോരോ ഏഷണി പറഞ്ഞു പിടിപ്പിക്കുന്നതും ‘കോലകത്തു മാളികമേൽ നാരിയെ കൊണ്ടുപോയി വച്ചു്’ സുഖിച്ചുവാഴുന്നതും ജനങ്ങളെ ഹിംസിച്ചു് അവർക്കു ഉണ്ണാനുമുടുപ്പാനും തേക്കാനും വകയില്ലാതാക്കി വിടുന്നതും, പാർവത്യകാരന്മാർ,
‘അക്കരക്കാരെപ്പിഴപ്പിച്ചുരാശിയും
ചക്രവും നെല്ലും കരസ്ഥമാക്കിക്കൊണ്ടു്’
പ്രജകളെ ‘പൊക്കണം കെട്ടിക്കുന്നതും’
‘രണ്ടുപണം കയ്യിലുള്ള പുരുഷനെ-
ക്കൊണ്ടുപലതരം ശിങ്കുകളിപ്പിക്കു’ന്നതും
“കണ്ടങ്ങളൊക്കവെ കണ്ടെഴുതിക്കൊണ്ടു
പണ്ടാരമാക്കിക്കൃഷിയും തുടങ്ങിച്ചു
പണ്ടാരുമോർക്കാത്ത പാട്ടമര്യാദയെ
യുണ്ടാക്കിനെല്ലളപ്പിച്ചു സ്വരൂപിച്ചു
തമ്പുരാന്മാർക്കൊരുകാശും കൊടുക്കാതെ
തമ്പുരംതന്നിലാക്കിച്ചുപതുക്കവേ
വിറ്റുപിരിച്ചുകൊണ്ടച്ചിവീട്ടിൽച്ചെന്നു”
പറ്റുന്നതും ചുങ്കപ്പിള്ളമാർ,
“ചുങ്കസ്ഥലങ്ങളിൽച്ചെന്നുപഥികരെ
കിങ്കരന്മാർകളെക്കൊണ്ടുമടിപ്പിച്ചു
സങ്കടപ്പെട്ടുകിടന്നപണംകൊണ്ടു
മങ്കമാർവീടുപുലർത്തുന്നതും”
കാര്യസ്ഥന്മാർ ‘വൎയ്യോലകളൊരുവക കൈയിലെടുത്തും’കൊണ്ടു്,
‘ഉള്ളതരത്തിൽ തങ്ങടെമുട്ടുകളെല്ലാംതീർക്കാമെന്നുമുറച്ചു്
ഉള്ളതിലെട്ടും പത്തുംകൂട്ടിക്കള്ളക്കുത്തുകണക്കുകളെഴുതി
ഉള്ളിലെമോഹംപോലെദ്രവ്യം കള്ളവഴിക്കുകരസ്ഥവുമാക്കു’ന്നതു
തുള്ളലുകളിൽ ചിത്രണം ചെയ്തിരിക്കുന്നു.
മാർത്താണ്ഡവർമ്മ മഹാരാജാവു് തിരുമനസ്സുകൊണ്ടു് അല്പരാജാക്കന്മാരെ കീഴടക്കി രാജ്യവിസ്തൃതി വർദ്ധിപ്പിച്ചപ്പോൾ സൈനികവൃത്തിയിൽ ഏർപ്പെട്ടിരുന്ന നായന്മാർക്കു പൊറുതിമുട്ടി. അവർ, ‘കോപ്പുകളെല്ലാം പണയംവച്ചു കറുപ്പും കള്ളുംകൊണ്ടു’ മുടിപ്പാൻതുടങ്ങി. ‘പടയണിനടുവിലടവുപിടിപ്പാൻ പടുത’യുള്ളവരുടെ സംഖ്യയും കുറവായി ഭവിച്ചു. ഈ ദുരവസ്ഥയേയാണു് നായർ ഭടന്മാർ നാലുപേർകൂടുന്ന സ്ഥലങ്ങളിൽ,
“കാക്കരന്മാരെങ്ങുപോയിതനിക്കുള്ള
തോക്കുനമുക്കുതരാമോ?…
തോക്കുഞാനങ്ങൊരു കൊങ്ങിണിച്ചെട്ടിക്കു
തൂക്കുപുകയിലയ്ക്കായിട്ടുവിറ്റുപോയ്…” എന്നും
“ആർക്കുംതെല്ലുണർച്ചയില്ലയോ?എന്തൊരുകഷ്ടം
തോക്കുള്ളജനംതന്നെ ചുരുക്കംനമ്മുടെനാട്ടിൽ
പാർക്കുന്നഭടന്മാരിൽ പത്തിലൊന്നില്ലവീരന്മാർ”
എന്നുംമറ്റും പരസ്പരം സംസാരിച്ചുവരുന്നതായി വർണ്ണിച്ചുകാണുന്നതു്. തൊഴിലില്ലാതെ വന്നപ്പോൾ കടം ബാധിച്ചുതുടങ്ങി. ഒരു നായർ ആയുധംകൂടാതെ വേട്ടയ്ക്കായി പുറപ്പെട്ടതു കണ്ടിട്ടു മറ്റൊരാൾ ചോദിക്കുന്നു:-
ആയുധംകൂടാതെതാനെന്തെടോകാട്ടിൽ
നായാട്ടിനായ് പുറപ്പെട്ടതുനായരേ?
അതിനു മറുപടി:-
വായുംപിളർന്നു കടുവാവരുന്നേരം…
ആയുധമുണ്ടെങ്കിലോടുവാൻദുർഘടം
വീട്ടിലിരുന്നുപൊറുപ്പുതാനിക്കടം
വീട്ടിയല്ലാതെ ചിതം വരത്തില്ലെടോ.
പട്ടരച്ചൻവന്നു പാടുപാർക്കുംപണം
കിട്ടാതെപോകയില്ലദ്ദേഹമിന്നുഞാൻ
വേട്ടയ്ക്കുപോവാനൊരുങ്ങുന്നനേരത്തു
പട്ടരച്ചൻമരിപ്പാൻവരുമപ്പൊഴേ
എട്ടുരാശിപ്പണമിപ്പോളിരട്ടിച്ചു
മുട്ടിച്ചുപാർക്കുന്നതു കുറ്റമല്ലെടോ”
തൊഴിലില്ലാതെ വന്നപ്പോൾ, എങ്ങനെ ജീവിക്കേണ്ടു എന്നായി ഓരോരുത്തന്റേയും ഉള്ളിലുള്ള വിചാരം. കച്ചവടത്തിലോ കൈത്തൊഴിലിലോ ഏർപ്പെടുന്നതിനു് അവന്റെ ആഭിജാത്യം അനുവദിച്ചില്ല.
കേട്ടാലുമിജ്ജനമെന്തോന്നുചെയ്യേണ്ടു
നാട്ടാർക്കുദാസ്യപ്രവൃത്തികൾ ചെയ്കയോ?
ആട്ടംപഠിച്ചുപലേടം നടക്കയോ?
ചാട്ടം പഠിക്കയോ? ചാവേറ്റുചാകയോ?
പട്ടിണിയിട്ടു പരവശരാകയാൽ
പട്ടണംതോറുമിരന്നുനടക്കയോ?
പെട്ടെന്നു രാജസേവയ്ക്കുപുറപ്പെട്ടു
കൊട്ടണച്ചോറും കഴിച്ചുകിടക്കയോ....
എന്നിങ്ങനെയുള്ള വാക്കുകളിൽനിന്നു രാജസേവയേപ്പറ്റി നമ്പ്യാർക്കു എത്ര തുച്ഛമായ അഭിപ്രായമാണുണ്ടായിരുന്നതെന്നു വ്യക്തമാണു്. ഇരന്നു നടക്കുന്നതിനേക്കാൾ കഷ്ടമാണത്രേ രാജസേവ.
തൊഴിൽ ഇല്ലായ്മയുടെ ഫലമായി നായന്മാരുടെ ഇടയ്ക്കു വന്നുകൂടിയ ദോഷങ്ങളെ നമ്പ്യാരെപ്പോലെ ചമൽക്കാരപൂർവം വർണ്ണിച്ചിട്ടുള്ള കവികളോ ചരിത്രകാരന്മാരോ ഇല്ല. അവർക്കു് ‘അച്ചിവീട്ടിലിരുന്നു വീരവാദംപറക’, ‘സുന്ദരനെന്നൊരു ഭാവത്തൊടുകൂടെ സിന്ദൂരക്കുറിയിട്ടുംകൊണ്ടു്’ നടക്കുക, ചെന്നുകളത്രംതന്നുടെ പിള്ളയെയെടുത്തു കുളിപ്പിക്കുക, ‘തൂമ്പ കിളച്ചും ചേമ്പുകൾനട്ടും തുവരകൾ പിഴുതും വാഴകൾവച്ചും നമ്പൂരാരുടെ പുറകേനടന്നിട്ടിമ്മിണിമുതൽ’ ഉണ്ടാക്കുക, ഓരോരോദിക്കിൽനടന്നു വഴക്കുകൾ ഉണ്ടാക്കുക, കൂട്ടത്തിൽ കുത്തുക-ഇവയായി പ്രധാനജോലി. നമ്പ്യാർ നായന്മാർക്കുണ്ടായിരുന്നതായി ചൂണ്ടിക്കാണിച്ചിട്ടുള്ള ദോഷങ്ങളിൽ ഒന്നെങ്കിലും ഏതൽക്കാലപര്യന്തം മാറീട്ടുണ്ടെന്നു തോന്നുന്നില്ല. വ്യവസായത്തിലുള്ള അനാസ്ഥ ഇപ്പോഴും കാണുന്നു. വീരവാദംപറയുന്നതിൽ അവരെ ജയിപ്പാൻ ആരുണ്ടു്?. നായർമഹാജനയോഗമെന്നപേരിൽ നടന്നുവരുന്ന ഉത്സവങ്ങളിൽ ഓരോ പ്രാസംഗികന്മാർ തട്ടിവിടുന്ന വീരവാദങ്ങൾ കേട്ടാൽ നായർസമുദായത്തിന്റെ ഭാവി ബഹുശോഭനമാണെന്നു് ആർക്കും തോന്നാതിരിക്കയില്ല. എന്നാൽ ഓരോ പ്രസംഗവും നായർ വംശത്തിൽ പ്രബലന്മാരായ ഏതാനും ശത്രുക്കളെ ഉണ്ടാക്കുക എന്നതിൽ കവിഞ്ഞ ഒരു ഫലവും ഉണ്ടാക്കാറില്ലെന്നു് അനുഭവത്തിൽ നിന്നു കാണാൻ കഴിയും. യോജിപ്പില്ലായ്മയെന്നതോ പോകട്ടെ, ഒരു നായർക്കു മറ്റൊരു നായർ നന്നായ്‍വരുന്നെന്നുകേട്ടാൽപിന്നെ സുഖമായി ഉറക്കം വരാറില്ല. അയാൾ തുലഞ്ഞുകണ്ടിട്ടു മരിക്കാൻ ഇടവരണേ എന്നായിരിക്കും മറ്റെല്ലാവരുടേയും നിത്യപ്രാർത്ഥന. ഈ സ്വഭാവഗുണങ്ങളെല്ലാം നമ്പ്യാരുടെ വർണ്ണനകളിൽ കണ്ണാടിയിലെന്നപോലെ സ്ഫുടമായിക്കാണാം.
നമ്പൂരിമാരും പോറ്റിമാരും അവരുടെ കുലാചാരം പരിരക്ഷിക്കുന്നതിൽ പൂർവ്വവൽ ശ്രദ്ധയുള്ളവരായിക്കണ്ടില്ല. അതുകണ്ടിട്ടു് നമ്പ്യാർക്കു വളരെ മനസ്താപമുണ്ടായി. ആ മനസ്താപമാണു് അവിടവിടെ പരിഹാസരൂപമായി പൊട്ടിപ്പുറപ്പെട്ടുകാണുന്നതു്. നമ്പൂരി കാര്യക്കാരുടെ തണ്ടുതപ്പിത്തവും അയാളെ ഉണ്ണിനമ്പൂരി പറ്റിച്ചതും എത്ര ഫലിതമായി വർണ്ണിച്ചിരിക്കുന്നു എന്നു വായിച്ചുനോക്കുക. രണ്ടു ദൂഷ്യങ്ങളാണു് മലയാളബ്രാഹ്മണരിൽ അന്നു നമ്പ്യാർ പ്രധാനമായി കണ്ടതു്. ആ ദൂഷ്യങ്ങളെ പുനം തുടങ്ങിയ നമ്പൂരിക്കവികൾതന്നെ ഉജ്ജ്വലവർണ്ണത്തിൽ ചിത്രണം ചെയ്തിരുന്നുതാനും. ആ ദൂഷ്യങ്ങളിൽ ഒന്നു് ധനതൃഷ്ണയും മറ്റൊന്നു സ്ത്രീജിതത്വവും ആകുന്നു. ഈ ദോഷങ്ങൾ പൊതുവേ എല്ലാപേരെയും ബാധിച്ചിരുന്നു എന്നു അദ്ദേഹം വിദൂരമായിട്ടുപോലും സൂചിപ്പിച്ചിട്ടുമില്ല. ബ്രാഹ്മണധർമ്മം വിട്ടുനടന്ന ‘വികലാചാര’ന്മാരെ മാത്രമേ നമ്പ്യാർ ആക്ഷേപിച്ചിട്ടുള്ളു. പ്രദോഷമാഹാത്മ്യത്തിൽ ഒരു അംബോപദേശംകൂടി ചേർത്തിരിക്കുന്നതിനെ മി. മേനോൻ അധിക്ഷേപിക്കുന്നു. ആ കഥ ചേർത്തിരിക്കുന്ന സന്ദർഭത്തെപ്പറ്റി ഒന്നു ക്ഷമാപൂർവ്വം ആലോചിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നില്ല. പ്രദോഷവ്രതത്തിൽ നിഷ്ഠയുള്ളവനും ഐഹികസുഖവിരക്തനുമായ ബ്രാഹ്മണകുമാരനെ ഒരു ഗന്ധർവകന്യകയേ കണ്ടു് കാമപരവശനായ്തീർന്ന അനുജൻ ‘കണ്ടാലുമഗ്രേ നല്ലൊരു വണ്ടാർകുഴലീമണി’ എന്നു ചൂണ്ടിക്കാണിച്ചുകൊടുക്കുന്നു. അവർ രണ്ടുപേരും സഹോദരന്മാരായിരിക്കയും രണ്ടുപേരും പ്രദോഷവ്രതം മുടങ്ങാതെ അനുഷ്ഠിക്കയും ചെയ്തുകൊണ്ടിരിക്കവേയാണു് ഈ സംഭവം നടക്കുന്നതു്. തത്സന്ദർഭത്തിൽ ബ്രാഹ്മണകുമാരൻ തന്റെ അനുജന്റെ ശിവഭജനത്തിനുഭംഗം വരാതിരിപ്പാൻവേണ്ടി സ്ത്രീജനോപാലംഭനം ചെയ്യുന്നു. തന്റെ അഭിപ്രായത്തെ ബലപ്പെടുത്താൻവേണ്ടി ശിവശർമ്മാവെന്ന ബ്രാഹ്മണനുപറ്റിയ അപകടത്തെ വർണ്ണിച്ചു കേൾപ്പിക്കയും ചെയ്യുന്നു. ഇതിലെന്താണു് അസാംഗത്യം? ഒരു നമ്പൂരി ഇല്ലത്തുള്ള
“പണ്ടമശേഷം വിറ്റുമുടിച്ചും
കണ്ടജനത്തൊടിരന്നു ലഭിച്ചൊരു
മുണ്ടുമെടുത്തൊരു കുടയും ചൂടി-
പ്പെരുവഴിയൂട്ടിൽ ചെന്നുസ്ഥലം വ-
ച്ചൊരുനേരത്തവനഷ്ടികഴിക്കും;
കടയിൽച്ചെന്നു പുകേലയിരന്നൊരു
കടയിൽ തിരുകിക്കൊണ്ടുനടക്കും;
ഇടയിലൊരിക്കൽ പരദേവതയുടെ
നടയിൽച്ചെന്നു വണങ്ങിപ്പോരും”
വയസ്സു് ഇരുപത്തിഅഞ്ചേ ആയിട്ടുള്ളു. വേദമൊക്കെ മുഖസ്ഥമാണു്. ശിവപൂജയ്ക്കു മുടക്കവുമില്ല. അങ്ങനെയിരിക്കെ “ധനമുണ്ടാവാനെന്തൊരു കർമ്മം മനസാവാചാ ചെയ്യേണ്ടതു ഞാൻ?”എന്നായി അയാൾക്കു ചിന്ത. ഒരു കണിയാനേക്കൊണ്ടു് പ്രശ്നംവയ്പിച്ചു നോക്കിയപ്പോൾ
ദ്രവ്യമിതൊക്കെ നശിപ്പാനിന്നൊരു
ചൊവ്വാദോഷം കാണ്മാനുണ്ടു്.
കണ്ടൻകാവിൽ ഭഗവതി നിങ്ങടെ
പണ്ടേയുള്ളൊരു പരദൈവമതു-
കൊണ്ടുവിചാരിച്ചപ്പോളടിയൻ
കണ്ടുവിരോധമതവിടെത്തന്നെ
അവിടെത്തന്നെ നിങ്ങൾ ഭജിച്ചാൽ
അനവധി ധനമുണ്ടായ് വരുമുടനേ
എന്നു അയാൾ പറഞ്ഞതനുസരിച്ചു നമ്പൂരി ഭജനമിരിക്കുന്നു. ദേവി പ്രത്യക്ഷമായി ഒരു ചെപ്പും ചെരിപ്പും കൊടുക്കുന്നു. ചെരിപ്പിൽ കയറിനിന്നുകൊണ്ടു് വിചാരിക്കുന്ന സ്ഥലത്തെത്തും. ചെപ്പു് അയാൾ വിചാരിക്കുന്ന വസ്തുക്കളെല്ലാം നല്കയും ചെയ്യും. അങ്ങനെ ഇരിക്കേ ഒരു വഴിപോക്കൻ ബ്രാഹ്മണനെ അയാൾ കണ്ടെത്തുന്നു.
കണ്ടാൽ നല്ലൊരു വേശ്യാസ്ത്രീജന-
മുണ്ടോ വിപ്രാ തന്നുടെ ദിക്കിൽ
എന്നു് ആ വിഡ്ഢി വഴിപോക്കനോടു ചോദിക്കുന്നു. കാശിക്കപ്പുറത്തു് ‘ഉണ്ണിഉണിച്ചിരാ’യെന്നൊരു വേശ്യ ഉണ്ടെന്നു പറഞ്ഞതുകേട്ടു് അയാൾ ചെരിപ്പിന്റെ സഹായത്തോടുകൂടി അവിടെ എത്തുന്നു. അവളോടുകൂടി ചിരകാലം രമിച്ചപ്പോൾ, തന്റെ അമ്മയുടെ ഉപദേശം അനുസരിച്ചു് അവൾ ഉണിച്ചിരിനമ്പൂരിയുടെ ചെപ്പും ചെരിപ്പും കയ്ക്കലാക്കീട്ടു വഴിയാധാരമാക്കീട്ടു വിടുന്നു.
പട്ടിണിയിട്ടുംകൊണ്ടു പാരം പരവശനായ്
പട്ടിയെപ്പോലെ വിപ്രൻ പാഞ്ഞുനടന്നീടുന്നു
ഇതാണുകഥ. ഇത്തരം നംപൂരിമാരെക്കണ്ടാൽ നമ്പ്യാർ വെറുതേ വിടുമോ?
തമിഴ് ബ്രാഹ്മണരെ പലേടത്തും ആക്ഷേപിച്ചിരിക്കുന്നതുകണ്ടാൽ, കവിക്കു അവരോടുള്ള വിദ്വേഷത്തിനു് അതിരില്ലായിരുന്നെന്നു തോന്നാം. കുലാചാരങ്ങൾ കൈവിട്ടു്, കച്ചവടംചെയ്തും പ്രഭുക്കന്മാർക്കു് ദാസ്യം വഹിച്ചും അന്യായമായ പലിശയ്ക്കു പണം കടം കൊടുത്തും ജീവിച്ചുവന്ന തമിഴ് ബ്രാഹ്മണരെ മാത്രമാണു് തന്റെ പരിഹാസശയങ്ങൾക്കു് അദ്ദേഹം ലാക്കാക്കിയതു്. തന്നെക്കൊണ്ടു ‘പട്ടാഷ്ടകം’ എഴുതിച്ച ആ കൃതഘ്നനായ പട്ടക്കുട്ടിയെ അദ്ദേഹം ഒരിക്കലും വിസ്മരിച്ചുകാണുകയില്ല.
“പട്ടന്മാരൊടു വസ്ത്രമെടുത്താൽ
പൊട്ടന്മാരിഹ തോല്ക്കേയുള്ളു;
എട്ടുപണം മുതലുള്ളതിനവർ പതി-
നെട്ടുപണം വിലവച്ചു കൊടുക്കും;
അവരൊടുചെന്നുകടംകൊണ്ടെങ്കിൽ
ഭവനംകൂടെ നശിപ്പാറാകും;
പത്തിനുകാലുകൊടുക്കണമപ്പോൾ
പത്തിനു രണ്ടര പലിശയുമായി
വീട്ടുവതിന്നു തരംകൂടാഞ്ഞാൽ
വീട്ടിൽക്കേറിപ്പാടുകിടക്കും”പ്രദോഷമാഹാത്മ്യം
ഇതായിരുന്നു അവരുടെ അന്നത്തേമട്ടു്. ഇന്നും അത്തരക്കാർ കുറവല്ലല്ലോ. അവരുടെ ഭക്ഷണപ്രിയതയോ?
രണ്ടുവല്ലംനിറച്ചുള്ള പർപ്പടത്തെപ്പൊടിച്ചിട്ടു
രണ്ടുകൊട്ടപ്പഴംകൂട്ടിത്തൊലിച്ചിട്ടൊന്നമർത്തീട്ടു
അഷ്ടഗന്ധംപോലെയാക്കിയൊട്ടുശേഷിച്ചൊട്ടുതിന്നും
പട്ടരുണ്ണുന്നതുകണ്ടാൽ ഗോഷ്ഠിയല്ലാതൊന്നുമില്ല.
വിളമ്പുന്നതിനു അല്പം വല്ലതും കുറവുവന്നാൽ ശണ്ഠപിടിക്കാനും തുടങ്ങും. അതുകൊണ്ടു ഭരിപ്പുകാരൻ,
കിട്ടിയതൊന്നും മതിയാകില്ല
പട്ടന്മാർക്കതുബോധിക്കേണം—എന്നുപ്രത്യേകം ചട്ടംകെട്ടുന്നു.
പാട്ടാൻതേടിന മുതലാനാൽ നീ
കിട്ടാമൽകൊണ്ടോടിപ്പോലാം;
നാട്ടാരെപ്പരിപാലിക്കിന്റവി-
രാട്ടാകിയവൻ തേടിനതെന്റ്
എന്നു വിളമ്പുകാരോടു കയർപ്പാൻ അവർക്കു കൂസലില്ല. ഉത്സവം എവിടെ എങ്കിലും ഉണ്ടെങ്കിൽ
“പട്ടും പൊന്നും പണവുമിതെല്ലാം
രട്ടുകൾകൊണ്ടങ്ങിരുമുടിയാക്കി
കെട്ടിത്തലയിലെടുത്തുംകൊണ്ടൊരു
കൂട്ടം”-അവിടെ എത്തും
അവർ-“ചേറുപുരണ്ടു നാറക്കീറത്തുണിയും ചുറ്റി-
ചോറുമ്മാനങ്ങുകേറി”ച്ചെല്ലുമ്പോൾ പാചകന്മാരുടെ മുഖം കറുക്കുമത്രേ. അവരിൽ ചിലർക്കു ഒരുമാതിരി മൂരിശൃംഗാരവുമുണ്ടു്. കാക്കരനായരുടെ വീട്ടിൽ കുറെ കച്ച കടംകൊടുത്തിരുന്നു. പണം കിട്ടാൻ താമസിച്ചുപോയി. പട്ടർ ഒരുദിവസം പുരുഷന്മാരില്ലാത്ത തക്കംനോക്കി കടന്നുചെന്നു് നായരുടെ പെണ്ണിനോടു്
‘കച്ചയെടുത്തപണംതാരും പണമില്ലാട്ടാൽ പണയംതാരും
പട്ടരുകിട്ടേ വാരുംപെണ്ണേ ഒമ്മേത്താനൊരുപണയംതന്നാ-
ലൊരുകുറിപാർത്തുതു വാങ്കിക്കൊൾവേൻ’
എന്നു പറഞ്ഞുവത്രേ. സ്ത്രീജനങ്ങളിൽ ചിലർക്കു പട്ടന്മാരോടായിരുന്നു അധികം പ്രീതി.
നമ്പൂരാരിവർനമ്മേക്കണ്ടാൽ അമ്പതുദൂഷണമൊരുവൻചൊല്ലും
വീട്ടിൽവരുമ്പോൾസരസന്മാരു്—പാട്ടിൽവരുമ്പോൾവിരസന്മാരു്;
കൂട്ടിക്കൊണ്ടൊരുസഭയിൽചെന്നാൽ കോട്ടമറിഞ്ഞുപറഞ്ഞുചിരിക്കും;
പട്ടന്മാരുടെകൂടെപ്പോയാൽ ഒട്ടൊരുറപ്പുണ്ടെന്നൊരുപക്ഷം
ഗോഷ്ഠികളാരാൻ ഭാവിച്ചാലവർകൂട്ടത്തോടെവടിയുമെടുക്കും
പോടാഘടുവാ പീത്തായോളികൂടാകുസൃതികളെന്നുകയർക്കും
നംപൂരിമാരുടേയും പട്ടന്മാരുടേയും സംബന്ധം നായർവീടുകളിൽ സർവസാധാരണമായിത്തീർന്നിരിക്കണം.
“ഇപ്പോളൊരുചെറുചക്കിപ്പെണ്ണിനുടുപ്പാൻപാതിപ്പുടവകൊടുപ്പാൻ
ഭാവിച്ചൻപതുചക്രം തുപ്പൻനമ്പൂതിരിയൊടുവാങ്ങിച്ചപ്പോൾ
അപ്പരമാർത്ഥം കേട്ടുകലമ്പീട്ടപ്പൻനമ്പൂര്യച്ചൻതന്നെയ
ടിപ്പാൻവരവുണ്ടെന്നതുകേട്ടുഭയപ്പെട്ടോടിയൊളിച്ചില്ലേതാൻ
പിന്നെപ്പലരും സംസാരിച്ചൊരുവണ്ണം മൂപ്പിലെയരിശമൊഴിച്ചു
പെണ്ണിനുപുടവകൊടുത്തെന്നുള്ളതുമുണ്ണിക്കിട്ടൻപോറ്റിപറഞ്ഞു.
ഒരു നംപൂരിക്കുപറ്റിയ അബദ്ധത്തെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
ചേട്ടനൊരച്ചിയെകൂട്ടിച്ചുകൊണ്ടന്നു കെട്ടിനകത്തേപ്പുരയിലിരുത്തി
ചേട്ടത്തിവന്നുകലമ്പിത്തുടങ്ങി; ചേട്ടയ്ക്കു ചോറുകൊടുക്കയില്ലെന്നായ്
ചേട്ടൻകയർത്തങ്ങടുക്കളയിൽചെന്നു ചട്ടികലങ്ങളും തല്ലിത്തകർത്തു
അന്നേരംചേട്ടത്തികോപിച്ചുവന്നിട്ടച്ചീടെ മുഞ്ഞിക്കുകരണ്ടുതൊഴിച്ചു
ചെന്നൊരുചേട്ടനുംചേട്ടത്തിയുംതമ്മിൽ താഡനംകൂട്ടിക്കയർത്തുപറഞ്ഞു
ചക്കിപ്പെണ്ണേയും വിളിച്ചുവരുത്തിച്ചെറുക്കന്റെതോളിൽമാറാപ്പുമങ്ങേന്തി
വെക്കംകുടയുമെടുത്തങ്ങുനചേട്ടത്തിതന്റേപിറന്നില്ലംനോക്കിത്തിരിച്ചു.
പ്രഭുജനങ്ങളുടെ മടപ്പള്ളിജോലി പട്ടന്മാർ കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. എന്നാൽ “അച്ചികൾവന്നു വിളിച്ചെന്നാകിൽ—ഒളിച്ചുകൊടുക്കും ചോറും കറിയും.”
എമ്പ്രാൻമാരായിരുന്നു മിക്ക സ്ഥലങ്ങളിലും ശാന്തിനടത്തിയിരുന്നതെന്നു തോന്നുന്നു. അവർ അപ്പം കട്ടുഭുജിക്കുന്നതിനെ കവി പലസ്ഥലങ്ങളിൽ സൂചിപ്പിച്ചിട്ടുണ്ടു്. ക്ഷേത്രകർമ്മങ്ങൾ നിറവേറ്റിയിട്ടു അയാൾ കൊറ്റുകഴിഞ്ഞുവരുമ്പോൾ,
“വെറ്റിലപുകയിലകൊണ്ടുവരാഞ്ഞാൽ മുറ്റുംനമ്മുടെചന്ത്രക്കാരനു്
കുറ്റംവല്ലതുമൊന്നുണ്ടാക്കും—മറ്റുള്ളവരുടെസങ്കടമെന്നതു
മുറ്റുംതങ്ങൾവിചാരിക്കില്ല; പോറ്റികളെന്നൊരുപേരറിയേണം
മാറ്റികളായതു കാരണമറിവിൻ.”
അവർക്കു്,
“ഉണ്ണണമെന്നുമുറങ്ങണമെന്നും പെണ്ണുങ്ങളൊടുരസിക്കണമെന്നും
കണ്ണിൽകണ്ടജനങ്ങളെയെല്ലാമെണ്ണിക്കൊണ്ടുദുഷിക്കണമെന്നും,”
ഒരുജോലിയേ ഉണ്ടായിരുന്നുള്ളുവത്രേ.
മാരാന്മാരേയും പൊതുവാളന്മാരെയും നമ്പ്യാർ അവിടവിടെ ഹാജരാക്കിനിർത്തീട്ടു് പരിഹാസവർഷം ചൊരിഞ്ഞിട്ടുണ്ടു്.
“താളമെടുത്തുവിളിക്കണമെന്നാൽ കേളനെവച്ചിട്ടൊരുവനുമില്ല
മേളംകൂട്ടുകിലങ്ങവനല്പംതാളംതെറ്റുമതുണ്ടൊരുദോഷം”
“പുതുവാളെന്നൊരുവിദ്വാനുണ്ടു് പുതുതായുള്ളവിധങ്ങളെടുപ്പാൻ
പുതുവന്മാരുടെയാളായതിനാൽ പുതുവാളെന്നൊരുപേരവനുളവായ്
അതിയായിട്ടിവനിവിടെവരേണ്ട മതിയാമവനുടെവിരുതുകളെല്ലാം”
ജനങ്ങളുടെ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനം കൃഷിയായിരുന്നു. കച്ചവടത്തിൽ ഏർപ്പെടുന്നതു് ആഭിജാത്യത്തിനു കുറവുവരുത്തുമെന്നായിരുന്നു നായരുടെ വിശ്വാസം. വ്യാപാരം പ്രായേണ ചെട്ടികളുടേയും നംപൂരിമാരുടേയും കൊങ്ങിണികളുടെയും കയ്യിൽ ആയിരുന്നു. ഏതുത്സവസ്ഥലത്തും ചെട്ടികൾ “കെട്ടും ചുമടുകളുമൊട്ടും കുറകൂടാതെ — കെട്ടിച്ചുമന്നുകൊണ്ടു്”എത്താതിരിക്കില്ല. ലാഭത്തിൽ ഒരംശം പ്രഭുക്കന്മാർക്കു ചുങ്കമായി കൊടുക്കണമെന്നേ വ്യവസ്ഥ ഉണ്ടായിരുന്നുള്ളുവെങ്കിലും പലപ്പൊഴും കാര്യക്കാരന്മാർ അവരുടെ അടുക്കൽ നിന്നും പണം പിടുങ്ങിവന്നതായി നമ്പ്യാർ പ്രസ്താവിച്ചിട്ടുണ്ടു്. ലന്തയും പറങ്കിയും ഇങ്കിരിയേസും പ്രവേശിച്ചുകഴിഞ്ഞിരുന്നു. ഭരണം അവ്യവസ്ഥിതമായിരുന്നതിനാൽ കൃഷിക്കാരുടെ നിലയും ശോഭനമായിരുന്നെന്നു പറയാവുന്നതല്ല. ഒന്നാമതായി അനുഭവവിരുത്തിയേർപ്പാടിന്മേൽ ലഭിച്ചിരുന്ന വസ്തുക്കളായിരുന്നതിനാൽ, അവയിൽനിന്നു നികുതി അങ്കം ചുങ്കം മൂലംകാഴ്ചകൾ മുതലായവ കൊടുത്തതിനുശേഷം ബാക്കി ആദായം വളരെ തുച്ഛമായിരുന്നുവെന്നു തോന്നുന്നു. കള്ളന്മാരുടെ ശല്യമായിരുന്നു ഭയങ്കരം.
“കട്ടുനടക്കുംദുഷ്ടജനത്തിനു കിട്ടിയതെല്ലാംകൊള്ളാംതാനും.
തൂമ്പകിളച്ചുംചേമ്പുകൾനട്ടും തുവരകൾപിഴുതുംവാഴകൾവച്ചും
നമ്പൂരാരുടെപുറകേനടന്നിട്ടിമ്മിണിമുതലുനമുക്കുണ്ടായതു
പാടേകട്ടുമുടിച്ചെന്നാകിൽ പാളപിടിച്ചുനടക്കേയുള്ളു.
നെല്ലേതാനും പൊലികടമുള്ളതു മെല്ലാമിങ്ങുവശത്തായില്ല.
ഒരുമേനികളും പലമേനികളും സ്വരൂപിച്ചൊട്ടുകളത്തിലുമായി.
പലിശകൊടുപ്പാനുള്ളൊരുനെല്ലും പലതരമാക്കിയളന്നുംവച്ചു
ഇപ്പോൾനമ്മുടെവീട്ടിൽക്കള്ളനുകപ്പാൻനല്ലൊരുതരമായ്‍വന്നു.
ഏതാനുംചിലകാളകളുള്ളതു കള്ളനുകപ്പാൻവിരുതേറീടും
എള്ളുവിതച്ചിട്ടുള്ളതുമെല്ലാം കള്ളന്മാരുടെവായിൽതന്നേ.”സ്യമന്തകം
നായാട്ടായിരുന്നു നായരുടെ മറ്റൊരു തൊഴിൽ. അക്കാലത്തു് എല്ലാ ദേശങ്ങളിലും വലിയവലിയ വനങ്ങൾ ഉണ്ടായിരുന്നു.
നായാട്ടെന്നതു കേൾക്കുന്നേരം
നായന്മാർക്കതൊരുത്സവമല്ലോ…
പടയാളികൾ പൊതുവേ മാംസഭുക്കുകളായിരുന്നു. സദ്യയ്ക്കുകൂടി അവർക്കു മാംസക്കറികൾ ഉണ്ടാക്കിച്ചുകൊടുത്തു വന്നിരുന്നതായി തോന്നുന്നു.
അത്താഴത്തിനുനായന്മാർക്കു പുറത്തൊരുകൊട്ടിലിലിലവയ്ക്കേണം
മറ്റൊരുകൂട്ടംകറികൂടാതെ കൊറ്റിനുമോടിവരുത്തിക്കൂടാ
അതുകാട്ടിലുമുണ്ടുകടലിലുമുണ്ടക്കായലിലുണ്ടുകളത്തിലുമുണ്ടു്
കൂട്ടംനല്ക്കറികൂട്ടാഞ്ഞാലൊരു കൂട്ടക്കാർക്കുകണക്കിനുകൂടാ
സീതാസ്വയംവരം
വൈദ്യം, മന്ത്രവാദം, ജ്യോത്സ്യം ഇവ തൊഴിലായി സ്വീകരിച്ചിരുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഒന്നും പഠിക്കാതെ ഈ വേഷംകെട്ടി നടന്നിരുന്നവരെ നമ്പ്യാർ കഠിനമായീ ആക്ഷേപിച്ചുകാണുന്നു.
രസികന്മാരെന്നഭാവംനടിച്ചു സഞ്ചിയുമായി-
ട്ടസുരന്മാരെന്നപോലെ രോഗിവീട്ടിൽചെന്നുകൂടി
ഗുളികയും കഷായവുംകൊടുത്തു ചാക്കടുക്കുമ്പോൾ
കളവുവല്ലതും ചൊല്ലിത്തിരിക്കും വൈദ്യനിക്കാലം.പഞ്ചേന്ദ്രോപാഖ്യാനം
ചിലർ വല്ലതുമൊക്കെ വായിച്ചിരിക്കും; മനോധർമ്മം കാണുകയില്ലെന്നേയുള്ളു. അവർ,
കല്ക്കത്തിനുംകഷായത്തിനും കാനനേ
നില്ക്കുന്നവേരുകളൊക്കെപ്പറിപ്പിച്ചു
തക്കത്തിലെണ്ണയും നെയ്യുംപൊടികളും
മിക്കവാറും തന്റെപുസ്തകത്തിൽകണ്ട-
തൊക്കെപ്രയോഗിച്ചു പട്ടുംപണങ്ങളും
വാങ്ങിക്കൊണ്ടു കടക്കുമായിരുന്നു. ‘ജാതകംനോക്കി കൈതവംപറയുന്ന’ ജ്യോത്സ്യന്മാരോടും ദുർമ്മന്ത്രവാദികളോടും നമ്പ്യാർക്കു വലിയ പുച്ഛമായിരുന്നു. ഒരു ഗണിതക്കാരൻ നംപൂരിയെ കവി വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“ചാലേകവടിയെടുക്കുന്നവരതിനാലേ ഗണകരുമെന്നുവരാമോ
ധാർഷ്ട്യംകാട്ടുകയെന്നതൊഴിഞ്ഞൊരു കൂട്ടം പോലുമവന്നറിവില്ല
പാട്ടുകൾകൊണ്ടുപണം പലരോടും തട്ടുകയാണവനുള്ളൊരുവിദ്യ
ജാതകഫലമവനിന്നുപറഞ്ഞതു യാതൊന്നുംനേരല്ലറിയേണം”ചന്ദ്രാംഗദചരിതം
“ജ്യോതിഷക്കാരനും മന്ത്രവാദിക്കുമച്ചാതുര്യമേറുന്നവൈദ്യനുംവേശ്യയ്ക്കും
ഏതുംമടിക്കാതെവേണ്ടതുനൽകുവാൻഭൂതലവാസികൾക്കില്ലൊരുസംശയംധ്രുവചരിതം
അക്കാലത്തേ ഭരണരീതി തുള്ളലുകളിൽ നല്ലപോലെ പ്രതിഫലിച്ചു കാണുന്നുണ്ടു്. ആരെങ്കിലും കാര്യക്കാർക്കോ മറ്റോ അപ്രീതി ജനിപ്പിച്ചാൽ, സർക്കാരിൽനിന്നു അയാളുടെ വസ്തു വില്ക്കുക സാധാരണമായിരുന്നു.
കല്പിച്ചതിലൊരുപത്തുമടങ്ങുകവിഞ്ഞുനടക്കും കാര്യക്കാരും
വമ്പുപറഞ്ഞുപിടിച്ചുപറിച്ചുത—രിമ്പുമടിക്കാതൊരുസാധുവൊട-
അമ്പതുരാശിപിടിച്ചുപറിച്ചതി—ലൊമ്പതുരാശിനൃപന്നുകൊടുക്കും;
ഇത്ഥംനൃപനൊടുഭോഷ്കറിയിക്കും ശുദ്ധൻ നൃപനതുബോധിച്ചീടും;
രണ്ടുജനങ്ങളുതമ്മിൽക്കാര്യം കൊണ്ടുവിവാദിച്ചരമനപുക്കാൽ
രണ്ടുജനത്തിനുമരചനെയെത്തി—ക്കണ്ടറിയിപ്പാൻസംഗതികൂടാ.
കാര്യക്കാരുടെമുമ്പിൽച്ചെന്നവർ കാര്യമതെല്ലാമങ്ങറിയിച്ചു;
കയ്ക്കാണത്തിനുകുറവുവരുമ്പോൾ—വക്കാണത്തിനുവട്ടംകൂട്ടും;
നേരല്ലാത്തോൻകാര്യക്കാരനു—പേരുംദ്രവ്യമെടുത്തുകൊടുത്താൽ
നേരുള്ളവനെശഠനെന്നുള്ളൊരു പേരുംനൽകിപിഴുകിയയയ്ക്കും
അക്കഥയൊന്നും നൃപനെബോധിപ്പിക്കയുമില്ലവനങ്ങനെചട്ടം
ഏതെങ്കിലും കാര്യത്തെസംബന്ധിച്ചു വിവാദം ഉണ്ടായാൽ രണ്ടുപേർക്കും രാജാവിനെ കാണ്മാൻ സംഗതിവരാറില്ലായിരുന്നെന്നും കാര്യക്കാർ പലപ്പൊഴും കോഴവാങ്ങിക്കൊണ്ടു് അപരാധിയെ നിരപരാധിയാക്കി വിട്ടിട്ടു നിരപരാധിയെ ശിക്ഷിക്കാറുണ്ടായിരുന്നെന്നും ഇതിൽനിന്നു വിശദമാകുന്നില്ലേ? വസ്തു കണ്ടുകെട്ടാൻ രാജാവിനേ അധികാരമുണ്ടായിരുന്നുള്ളുവെങ്കിലും കാര്യക്കാരന്മാർ രാജാവിനെ തെറ്റിധരിപ്പിച്ചു രാജകല്പന വാങ്ങുക പതിവായിരുന്നു. ഇതിനു വസ്തുവില്ക്കുക എന്നുപേരു്. സത്യാസ്വയംവരത്തിനു അനേകം രാജാക്കന്മാർ വന്നിരുന്നു. അവരേ മുന്നിട്ടു് ഒരു വിപ്രൻ പറയുന്നു;-
“കണ്ടുരസിച്ചുനമുക്കുവസിക്കാം
കണ്ടാൽപറവാൻകുറവില്ലെന്നുടെ
കണ്ടമിവർക്കുവിലക്കിക്കൂടാ”
രാജാക്കന്മാർക്കു സ്ഥിരസൈന്യം ഉണ്ടായിരുന്നില്ലെന്നു മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. കാര്യക്കാരന്മാർ സേനാപതികൾ കൂടെയായിരുന്നു. യജമാനന്മാർ ആഞ്ഞൂറും ആയിരവും ഒക്കേ ഭടന്മാരെ യുദ്ധത്തിനു ഒരുക്കികൊണ്ടുവരാൻ ചുമതലപ്പെട്ടിരുന്നു. ഈ യജമാനന്മാർക്കു അതിലേക്കു വസ്തുവകകളും വിട്ടുകൊടുത്തുവന്നു. ഭടന്മാർക്കും ശമ്പളമുണ്ടായിരുന്നില്ല. നിലവും പുരയിടങ്ങളും അവർക്കും വിട്ടു കൊടുത്തിരുന്നു. യജമാനന്മാർ കളരികൾകെട്ടി നായന്മാരെയും മറ്റും വെട്ടും തടയും, ഓതിര കടകം മുതലായ അടവുകളും പഠിപ്പിച്ചു വന്നു കാലക്രമേണ യജമാനന്മാർ സൈന്യസജ്ജീകരണത്തിൽ അനാസ്ഥ കാണിച്ചുതുടങ്ങി. അവർ തന്റെ കീഴിലുള്ള ഭടന്മാരെ രക്ഷിക്കുന്ന വിഷയത്തിലും ഉദാസീനരായി അങ്ങനെയുള്ള നിന്ദ്യന്മാരായ യജമാനന്മാരെയാണു നമ്പ്യാർ നളചരിതത്തിൽ ഇപ്രകാരം അധിക്ഷേപിച്ചിരിക്കുന്നതു്.
“യജമാനന്നുപിശുക്കുണ്ടായാൽ പ്രജകൾപൊറുപ്പാനെളുതല്ലേതും;
സ്വജനങ്ങൾക്കുകൊടുത്തതുകൊണ്ടും സുജനങ്ങൾക്കിഹമതിയാകില്ല;
കൂറുള്ളവരെവിളിച്ചുവരുത്തിച്ചോറുകൊടുത്തുപുലർത്തീടുകയും
വേറുതിരിക്കയുമന്യജനത്തൊടു മാറീടുകയുംചിലവിദ്വാന്മാ-
രോടുകടന്നൊരുസൂയാദികളും കേടുവരുന്നോർക്കനുഭാവതയും”
അവരിൽ ചിലർക്കു പതിവായിരുന്നത്രേ.
യുദ്ധസാമഗ്രികളിൽ വില്ലു്, അമ്പു്, വാളു്, ചരിച, കുന്തം, കർക്കട, കടുത്തില, മുസൃണ്ഠി, വേലു്, വടി മുതലായവ പ്രധാനമായിരുന്നെങ്കിലും തോക്കുകളും പ്രചാരത്തിൽ വന്നുകഴിഞ്ഞു. പടയ്ക്കു പോകുമ്പോൾ, തകിൽ, പടഹം, മുരശു, തമ്പേർ കുഴൽ, കൊമ്പു്, ലന്തക്കുഴൽ ഈ സാമഗ്രികളും അപരിത്യാജ്യമായിരുന്നു.
വാളുംപരിചയും വില്ലുംശരങ്ങളും
നീളംപെരുത്ത ചവളങ്ങളുംഭിണ്ഡി-
പാലങ്ങളും കത്തിവാളുംകടുത്തില
ശൂലങ്ങളും മുസലങ്ങളുംമുൾത്തടി
വേലുംചുരികയും കുന്തങ്ങളന്നീട്ടു
കോലുംപരിഘം മുസൃണ്ഠിചക്രങ്ങളും
ഈട്ടിയുംതോട്ടിയും ചാട്ടുകുന്തങ്ങളും
ചാട്ടകോലൊറ്റവാളുരുഖഡ്ഗങ്ങളും
ലന്തക്കുഴൽകൾ പറങ്കിക്കുഴൽകളും
ചന്തത്തിലുള്ളകറും കുഴൽതോക്കുകൾ
കർക്കടികല്ലുംകവിണയുമായുധ-
മൊക്കവേ കൊണ്ടുതുടങ്ങി മഹാരണം.ഹരിണീസ്വയംവരം
അക്കാലത്തെ ശിക്ഷകൾ കുറേ കഠിനങ്ങളായിരുന്നു. മോഷണക്കാർക്കുപോലും വധശിക്ഷ വിധിക്കാറുണ്ടായിരുന്നത്രേ. ഭടന്മാർതന്നെ ആദ്യം അവനെ ‘എല്ലുനുറുങ്ങെത്തല്ലുകയും’ ‘പല്ലുകൾതച്ചു തകർക്കയും’ ചെയ്തശേഷമാണു് രാജസന്നിധിയിൽ ഹാജരാക്കാറുണ്ടായിരുന്നതു്.
“ചോരന്മാരെക്കഴുവേറ്റാനുടനാരച്ചാരിൽ കയ്യാളിപ്പാൻ
പാരാതിങ്ങിനെകല്പിച്ചു നൃപനാരോഹണവുംതീർത്തുഭടന്മാർ”
ശീലാവതിചരിതം
തെളിവുശേഖരിക്കുന്ന ഏർപ്പാടുകളൊന്നും ഉണ്ടായിരുന്നില്ല. മോഷ്ടാക്കളേ പിടിക്കാൻ ചുമതലപ്പെട്ടവർ അവരുടെ ജോലിയിൽ അമാന്തംകാണിച്ചാൽ,
‘അഷ്ടിമുടക്കുംചന്ദ്രക്കാരൻ വീട്ടിലുമുള്ളതു കത്തിക്കവരും’
അതുകൊണ്ടു് തസ്കരന്മാരെ പിടികിട്ടാതെ വരുന്നപക്ഷം അവർ ആരെയെങ്കിലും പിടിച്ചുകൊണ്ടു് ഹാജരാക്കാറുണ്ടായിരുന്നത്രേ.
സർക്കാരുദ്യോഗസ്ഥന്മാരിൽ പലരും സ്വാർത്ഥതൽപരന്മാരായി ജനപീഡനം ചെയ്തുവന്നു.
രാജകാര്യങ്ങളെക്ലേശിക്കയെന്നൊരു
വ്യാജംനടിച്ചു സമസ്തസാധുക്കളെ
തേജോവധംചെയ്തു വിത്തമാർജ്ജിച്ചുകൊ-
ണ്ടാജീവനാന്തം ഭ്രമിക്കുന്നിതുചിലർ
രാജസേവയേപ്പറ്റി നമ്പ്യാർക്കു ബഹുപുച്ഛമായിരുന്നു എന്നു തോന്നുന്നു. പലേസ്ഥലങ്ങളിൽ രാജസേവകന്മാരെ കഠിനമായി ആക്ഷേപിച്ചു കാണുന്നുണ്ടു്.
16.72 VIII
നമ്പ്യാരുടെ വർണ്ണനകൾക്കുള്ള പ്രധാന ഗുണങ്ങൾ അവയിൽ സർവത്ര വ്യാപിച്ചിരിക്കുന്ന ഫലിതവും, വാസ്തവികത്വവും ആകുന്നു. ഫലിതം എന്നതു് പരിഹാസമാണെന്നു പലരും തെറ്റിദ്ധരിച്ചുട്ടുണ്ടു്. അതു ശരിയല്ല. പരസ്പരം യാതൊരു സംബന്ധവും ഇല്ലാത്ത വസ്തുക്കളിൽ കവിയുടെ ഭാവനാശക്തി ചില സംബന്ധങ്ങളെ ദർശിക്കുന്നു; അയാൾ അവയെ നമുക്കെല്ലാവർക്കും സുഗ്രഹമായവിധത്തിൽ വാഗ്രൂപേണ പ്രത്യക്ഷപ്പെടുത്തിത്തരുന്നു. ഇങ്ങനെ അപ്രതീക്ഷിതമായവിധത്തിൽ “സംബന്ധമില്ലാത്തവതമ്മിൽ സംബന്ധം ഉത്ഭാവനം ചെയ്യു”ന്നതാണു് ഫലിതം. അതും വെറും നേരംപോക്കല്ല. പരിഹാസവുമല്ല. നമ്പ്യാരുടെ ഫലിതങ്ങൾക്കു പലേ ഉദാഹരണങ്ങൾ മുമ്പു് എടുത്തുകാണിച്ചുിട്ടുണ്ടു്.
ഐരാവതപൂജയിൽ പാർത്ഥശിലീമുഖങ്ങൾ പാഞ്ഞുവരുന്നതു കണ്ടിട്ടു് ദേവസ്ത്രീകൾ ഓടിത്തുടങ്ങി. രംഭയ്ക്കു് ആ അവസരത്തിൽ “ഒരമിളിപിണഞ്ഞു”വത്രെ.
“കുംഭീശ്വരകരഡംഭപ്രതിമസുസംഭോഗോരുഗഭീരനിതംബാ-
ഡംബരസംവൃതഭാരംകൊണ്ടും കുംഭസ്തനയുഗളങ്ങളുതങ്ങടെ
സംഭാരങ്ങടെ ഭാരംകൊണ്ടും കമ്പപ്പെട്ടു വിറച്ചുവിറച്ചവൾ
കുംഭീശ്വരഗമനാപായുമ്പോൾ”
അവൾ കല്ലിൽത്തട്ടി മറിഞ്ഞുവീണു, അപ്പോൾ,
പല്ലൊന്നും പോയീലവൾ തന്നുടെ പല്ലവതുല്യാധരമതസാരം
എല്ലാവരെയും ചുംബിച്ചിട്ടവൾ പൊല്ലാതുള്ള തഴമ്പുകളപ്പോൾ
നല്ലതുപല്ലിനുനല്കിയമൂലം മെല്ലേമാനിച്ചുപല്ലതിനെ
എന്നുപമിക്കാമവൾവീണപ്പോൾ തന്നുടെപല്ലുകിറിക്കിണകണ്ടാൽ
ഒരു സംഗതി സഭ്യമോ അസഭ്യമോ എന്നു നിർണ്ണയിക്കേണ്ടതു് അന്നത്തേ തോതുവച്ചു നോക്കീട്ടായിരിക്കണം. ഇന്നു് അസഭ്യമായി നാം വിചാരിക്കുന്ന പല വാക്കുകളും ആശയങ്ങളും നമ്പ്യാരുടെ കാലത്തു് സഭ്യമായി ഗണിക്കപ്പെട്ടുപോന്നിരുന്നു. നമ്പ്യാരുടെ സന്മാർഗ്ഗബോധം അത്യുച്ചസ്ഥിതിയിലാണിരുന്നതു്. ഈ വിഷയത്തെപ്പറ്റി മി: പി. കെ. നാരായണപിള്ള പറഞ്ഞിട്ടുള്ള വാക്കുകൾ ഇവിടെ ഉദ്ധരിക്കാം. “ജനസമുദായാവസ്ഥയെ കൂലംകഷമായി പ്രതിഫലിപ്പിക്കാൻ ശ്രമിച്ചതിൽ ഇതു ഹേതുവായിട്ടു നമ്പ്യാരുടെ കവിതയിൽ പല ഭാഗങ്ങൾ ഇപ്പോൾ അസഭ്യങ്ങളായി തീർന്നിട്ടുണ്ടു്. എന്നാൽ അതു പരിഹാസാസികനായ കവിയുടെ അപരാധമല്ലെന്നുള്ളതു് ഇംഗ്ലീഷിൽ ബൈറന്റെ ഡാണ്‍ ജുവാൻ മുതലായ കൃതികൾ വായിച്ചിട്ടുള്ളവരോടു് പ്രത്യേകം പറയേണ്ടതില്ല. സഭ്യതയ്ക്കു ഹാനികരമായ സംഗതികൾ വർണ്ണിക്കുന്നതിൽ അസാമാന്യമായ വൈമനസ്യം കവിയ്ക്കുണ്ടായിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു. കീചകവധത്തിൽ കീചകൻ പാഞ്ചാലിയാൽ നിർദ്ദിഷ്ടമായ സങ്കേതരംഗത്തിൽ പ്രവേശിച്ചതിൽപിന്നെയുള്ള കഥയേപ്പറ്റി കവി പറയുന്നു:-
“ഭോഷമായ ശകുനത്തെ ശകലം ഗണ്യമാക്കാതെ
ശേഷമുള്ള വഴിതപ്പി നടന്നു കൂത്തരങ്ങെത്തി
ശേഷമുള്ള കഥയൊന്നു വിസ്തരിച്ചു പറയുമ്പോൾ
ദൂഷണം വന്നിടുമെന്നു ശങ്കകൊണ്ടു ചുരുക്കുന്നു”
ഇങ്ങനെ സന്മാർഗ്ഗബുദ്ധികൊണ്ടു കവി നിബദ്ധനായിക്കാണുന്നു.
മറ്റൊരു സംഗതി ഓർക്കാനുള്ളതു് ‘നമ്പ്യാരുടെ തുള്ളലുകൾ’ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പല കൃതികളിലും തുള്ളൽക്കാർ ഗ്രാമ്യജനങ്ങളുടെ പ്രീത്യർത്ഥം വല്ലവരേയുംകൊണ്ടു് എഴുതിച്ചു ചേർത്തിട്ടുള്ള പല അംശങ്ങളും ഉണ്ടെന്നുള്ളതാണു്. ഇതു തെളിയിപ്പാൻ പ്രയാസമുള്ള കാര്യമല്ല. ഇവരെയൊക്കെ ഓരോരോ ഘട്ടങ്ങളിൽ അദ്ദേഹം ചിത്രണം ചെയ്തിട്ടുണ്ടു്. ഒരു നല്ല മനുഷ്യനായാൽ എന്തെല്ലാം വേണമെന്നു താഴെ പറയുന്ന വരികളിൽ സൂചിപ്പിച്ചിരിക്കുന്നു.
മനമതിൽ നല്ലൊരടക്കംവേണം
കനിവൊടുചേർന്നമിടുക്കുംവേണം ധനികളിലൊട്ടുവണക്കംവേണം
കനിവൊടുതമ്മിലിണക്കംവേണം സരസതവേണംധീരതവേണം
തരസാസമയോചിതവുംവേണം കളമൊഴിമാരെത്തേടിനടന്നൊരു
കളിചിരിജളതതുടങ്ങുന്നവനെ കളവാൻകറവില്ലെന്നതുമറിക.
ഒരു മാതൃകാരാജ്യം എങ്ങനെ ഇരിക്കണമെന്നു് ഉലകുടപെരുമാളുടെ ഭരണകാലത്തെ ഉജ്ജ്വലവർണ്ണങ്ങളിൽ ചിത്രണംചെയ്തു് കവി നമുക്കു കാണിച്ചിരിക്കുന്നു. ഇപ്രകാരം നോക്കിയാൽ നമ്പ്യാരുടെ വിമർശനം വിധ്വംസകം മാത്രമല്ല, വിനിർമ്മാതൃകംകൂടി ആയിരുന്നെന്നു തെളിയുന്നു.
പി. കെ. നാരായണപിള്ള അവർകളുടെ വാക്കുകളെത്തന്നെ ഉദ്ധരിച്ചുകൊണ്ടു് നമുക്കു വിഷയാന്തരത്തിലേക്കു കടക്കാം.
“സമുദായത്തെ, വിശിഷ്യ അതിലുള്ള ചെണ്ടക്കാരെയും തണ്ടുതപ്പികളേയും തൊണ്ടന്മാരെയും പോറകളേയും മാറ്റികളേയും മരഞ്ചാടികളേയും രസികന്മാരെയും പാഴന്മാരെയും കുഴിയന്മാരെയും തുടതുള്ളുന്നവരെയും ആണത്തമില്ലാത്തവരേയും ദുഷ്കവികണ്ടകന്മാരെയും അശാന്തമായ പുച്ഛരസത്തോടെ കടാക്ഷിച്ചുകൊണ്ടു നില്ക്കുന്ന ഊർജ്ജിതാശയനായ കവി തുള്ളൽക്കഥകളിൽ നിന്നുകൊണ്ടു് ഒന്നരശതവർഷകാലമാകുന്ന യവനികയുടെ ഇടയിൽകൂടി നമ്മെ നോക്കുന്നതുപോലെ തോന്നുന്നു.”
നമ്പ്യാർക്കു് സഭ്യേതരമായ വിഷയങ്ങളെപ്പറ്റി സംസാരിക്കാൻ മടിയില്ലെന്നു ചില സരസന്മാർ പറഞ്ഞിരിക്കുന്നതു ശരിയല്ല. നമ്പ്യാരുടെ കഠിനമായ വിമർശനത്തിനു പാത്രമായവർ നീതിവിട്ടുനടക്കുന്നവർ, കൃതഘ്നന്മാർ, ആചാരവികലന്മാർ, അലസന്മാർ, തണ്ടന്മാർ, രസികക്കുട്ടന്മാർ, വിശ്വാസഘാതകന്മാർ മുതലായവർ മാത്രമാണു്. ചുരുക്കിപ്പറഞ്ഞാൽ,
“ഇങ്ങൊരുകൂട്ടം വന്നുരചെയ്യു-
മങ്ങുരചെയ്യും മറ്റൊരുകൂട്ടം
ഇരുവരുതമ്മിൽ കടിപിടികൂട്ടി
പരിചൊടുകണ്ടു രസിക്കു”ന്നവരായ ഏഷണിക്കാരേയും
“ചോറുകൊടുത്തൊരുകയ്ക്കു കടിക്കു”ന്നോരായ കൃതഘ്നരേയും ‘സന്ധിച്ചവനെത്തന്നെപിടിച്ചഥ ബന്ധിപ്പാനായ് നോക്കുന്ന വിശ്വാസഘാതകന്മാരെയും പടയെന്നുകേൾക്കുമ്പോൾ ‘പടലിൽച്ചാടിയൊളിച്ചുകിടക്കു’ന്ന ഭീരുക്കളേയും ‘ഭടത്വം പറഞ്ഞു’ നടക്കുന്നവരേയും ‘രണ്ടാംവാക്കിനു കേറിയടിക്കു’ന്ന അടക്കമില്ലാത്തവരേയും ‘കണ്ണിൽക്കണ്ട ജനങ്ങളെയെല്ലാം എണ്ണിക്കൊണ്ടുദുഷിച്ചു’ നടക്കുന്നവരേയും ‘ഭക്ഷണത്തിനുവക’യില്ലാതെയും ‘വിരുന്നുചോറെങ്ങുമില്ലാ’തെയും ഇരന്നു നടക്കുന്നവരേയും “ചാരുശൃംഗാരിയായ് തന്റെ കളത്രത്തെ ഫലിപ്പിപ്പാൻ” വേണ്ടി ഞെളിഞ്ഞുകൊണ്ടിരിക്കുന്ന പടുവങ്കന്മാരെയും “കള്ളുകുടിപ്പാനല്ലാതൊന്നിനും കൊള്ളരുതാത്ത” ജളന്മാരെയും തള്ളമാരെപ്പൊറുപ്പിക്കാതുള്ള കശ്മലന്മാരെയും “നെല്ലുകൊടുത്തു കറുപ്പുംതിന്നൊരു കല്ലുകണക്കു കുത്തിയിരിക്കും” പൊണ്ണന്മാരെയും “കണ്ടഗൃഹത്തിൽ കലവും തവിയും കേറിയെടുക്കും അക്രമി”കളേയും അല്ലാതെ മറ്റാരെയും അദ്ദേഹം ദുഷിച്ചിട്ടില്ല.
അദ്ദേഹത്തിന്റെ വിമർശനങ്ങൾ കേവലം വിദ്ധ്വംസകമായിരുന്നെങ്കിൽ അദ്ദേഹത്തിനെ മനുഷ്യവിദ്വേഷി എന്നു പറയാമായിരുന്നു. ഉത്തമനായ രാജാവു്, ഉത്തമനായ പിതാവു് ഉത്തമനായ ഭടൻ, ഉത്തമനായ കൃഷിവലൻ, ഉത്തമപത്നി ഇവരെ ഒക്കെ കവി അവിടവിടെ ചിത്രണം ചെയ്തിരിക്കുന്നതു നോക്കുക.
“അതിയായിട്ടൊരുവീടുപുലർത്താൻ മതിയായിട്ടൊരുനായരെനിർത്താൻ
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ അമ്മാവിക്കതു സമ്മതമല്ല
അമ്മാവന്റെ മനസ്സുമറിപ്പാൻ അമ്മാപാപിക്കെത്രവിശേഷം
വല്ലാതൊരു ഭോഷച്ചാർ നമ്മെ ഇല്ലത്തേക്കും കൊണ്ടുതിരിച്ചാൻ
നെല്ലുകൊടുത്തു കറുപ്പും തിന്നൊരു കല്ലുകണക്കിനുകുത്തിയിരിക്കും
കണ്ണുതുറക്കെന്നുള്ളതുമില്ലിപ്പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ
കിണ്ണംകിണ്ടിയുമിത്യാദികളിലൊരെണ്ണം കണികാണ്മാനില്ലാതായ്”ഘോഷയാത്ര
ഇങ്ങനെ നോക്കിയാൽ നമ്പ്യാരുടെ തുള്ളലുകളിൽ അക്കാലത്തെ പരിതഃസ്ഥിതികൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നുവെന്നു കാണാം. എല്ലാം വിവരിക്കുന്നതിനു സ്ഥലം അനുവദിക്കുന്നില്ല. എന്നാൽ അദ്ദേഹത്തിനു ഏതെങ്കിലും വ്യക്തിയോടോ സമുദായത്തോടോ വിദ്വേഷമുണ്ടായിരുന്നു എന്നു പറയുന്നതു ശരിയല്ല. ഒന്നാമതായി കവി നേരിട്ടു് സാമുദായികകാര്യങ്ങളെപ്പറ്റി വിമർശിക്കുന്നില്ലെന്നു നാം ഓർക്കേണ്ടതാണു്. ഭടജനങ്ങളോ അല്ലാത്തവരോ ആയി നാലഞ്ചുപേർ കൂടുമ്പോൾ പ്രാസംഗികമായി ഓരോ സംഗതികളെപ്പറ്റി വിമർശിക്കുന്നതായിക്കാണുന്നു. ആ അഭിപ്രായങ്ങൾ ശരിയോ തെറ്റോ എന്നു് കവി പറയുന്നുമില്ല. ഓരോ പാത്രവും അവന്റെ നിലയ്ക്കും വിലയ്ക്കും അനുസരിച്ച രീതിയിലും ഭാഷയിലും ആണു് സംസാരിക്കുന്നതും. ആ വാക്കുകളിൽ പല പരമാർത്ഥങ്ങളും അടങ്ങിയിരിക്കുന്നു എന്നു വരാം.
അമ്മാത്രം ചില തീർപ്പാനും
അമ്മുതലെല്ലാം ചിലവിട്ടിപ്പോൾ
ഉമ്മാനും വകയില്ലാതാക്കി
അമ്മാപാപി കടംകൊണ്ടതുമിഹ
നമ്മാലോർത്താൽ പോക്കുകവിഷമം.നളചരിതം
അമ്മായിമാരെയും മക്കളെയും വീട്ടിൽവരുത്തി പാർപ്പിക്കയായിരുന്നല്ലോ പതിവു്.
നമ്മുടെവീട്ടിൽപണ്ടൊരുമാതാവമ്മാത്രംമുതൽതേടിയതെല്ലാം
അമ്മാവിക്കുകൊടുത്തുകൊടുത്തുടനമ്മാവൻതാനൊക്കെമുടിച്ചു
അമ്മാമക്കളൊരഞ്ചെട്ടുണ്ടവരുമ്മാനല്ലാതൊന്നിനുപോരാ.
അമ്മാപാപികൾ രാവുംപകലും ഉമ്മാനിലയുംവച്ചു നിരക്കേ
കോലെറയത്തുമടുക്കളയിലുമൊരു കോലാഹലമേ കേൾക്കാനുള്ളു
ചോറുവിളമ്പെടി കോതേചിരുതേ മോരുവിളമ്പെടി മാധവിനിങ്ങടെ
വെയ്പെല്ലാംചിതമയ്യോ കറികളിലുപ്പും മുളകും ചേർത്തിട്ടില്ലാ
കയ്പുണ്യംചിത!മെരുപുളിയെങ്ങനെ കയ്പുണ്ടാവാൻ സംഗതിവന്നു
കട്ടികളിങ്ങനെപിശകിപ്പിശകി കിട്ടിയതൊന്നും മതിയില്ലിനിയും
ചട്ടിയിലുള്ളൊരു ചോറുംകറിയും കൊട്ടിവിളമ്പണമല്ലെന്നാകിൽ
പട്ടികൾപോലവർ പാഞ്ഞുകരേറിച്ചട്ടികലങ്ങളുടപ്പാനുംമതി
മുട്ടിനമുക്കു മനസ്സും പലപല മുട്ടികണക്കിനുതിന്നു തടിച്ചൊരു
കൂട്ടക്കാരുടെമൂലംനമ്മുടെ വീട്ടിലിരുന്നു പൊറുപ്പാൻമേലാ
ചേട്ടക്കാർക്കരിവച്ചുവിളമ്പിച്ചേട്ടത്തിക്കുമിനിക്കുംഭാരം
കോട്ടമൊരിക്കൽ കഞ്ഞികുടിപ്പാൻ കൂടുകയില്ലൊരുനേരംപോലും
സീതാസ്വയംവരം
വിവാഹബന്ധത്തിന്റെ ശൈഥില്യംനിമിത്തം ഉണ്ടായ ദോഷങ്ങളെയും നമ്പ്യാർ അതിസരസമായി ചിത്രണം ചെയ്തിട്ടുണ്ടു്.
“മാക്കോച്ചാരുടെമകളൊടുകൂടെ
കാക്കാനായരുചേർച്ചതുടങ്ങീ”ട്ടു
പത്തുപണത്തിനു പാതിപ്പുടവയെടുത്തു കൊടുത്തു പടയ്ക്കുപോയതും പട്ടരച്ചൻവന്നു പാടുകിടന്നതും “കൊച്ചനുജത്തിയൊളിച്ചു പതുക്കെ കച്ചയെടുത്തു പുതച്ചും കൊണ്ടു് താച്ചൻനായരെ മുന്നിൽ നടത്തി” കാഴ്ചകാണാൻ തിരിച്ചതും ഒരുദിക്കിൽ വർണ്ണിച്ചിരിക്കുന്നു.
കാണിനേരമിളക്കിലഗ്ഗുരുതാഡനങ്ങൾകൊടുക്കയും
ഇങ്ങനെ ഒരു ശിഷ്യനും ഗുരുവും പെരുത്തൊരുകൈതവാലങ്ങുവാണു…
ത്രിപുരദഹനം
ആയുധവിദ്യയ്ക്കുള്ള പ്രാധാന്യം നശിച്ചിരുന്നില്ലെങ്കിലും “വായനകൊണ്ടേ ഫലിപ്പൂ”വിക്കാലമെന്നുള്ള വിശ്വാസം ക്രമേണവ്യാപിച്ചു തുടങ്ങിയതിനാൽ കളരികെട്ടി അക്ഷരാഭ്യാസം ചെയ്യിച്ചു വന്ന ആശാന്മാർ ഓരോ ദേശത്തുമുണ്ടായിരുന്നു. കന്യകയ്ക്കു വരനായ്‍ വരുന്നതിനു എങ്ങനെയുള്ള ഒരുവനാണു് വേണ്ടതെന്നു കുണ്ഡിനപതി പറയുന്നതുനോക്കുക.
“ജാതിശ്രേഷ്ഠതമുമ്പിൽവരേണം ജാതിഗുണങ്ങളിണങ്ങീടേണം
ശില്പവിധങ്ങളിൽനിപുണതവേണം കല്പനതങ്കലുറപ്പുംവേണം
കണ്ടാൽനല്ലൊരുരൂപഗുണംപുനരുണ്ടായ്‍വരികയവശ്യാവശ്യം
ധനസമ്പത്തും ഗുണസമ്പത്തും ജനസമ്പത്തും ജയസമ്പത്തും
കനിവേറീടിനശാസ്ത്രജ്ഞാനവുമനുപമമായുധവിദ്യാവിധവും
കനിയുംകാന്തിയുമതിസരസത്വവുമിനിയും പലഗുണമുണ്ടായ്‍വരണം
കീർത്തികൾവേണംകുശലതവേണം പൂർത്തികൾവേണം പൂജ്യതവേണം
ശത്രുജനത്തെയമർപ്പാനുള്ളൊരു ശക്തിവിശേഷിച്ചുണ്ടായ്‍വരണം
നാടകകാവ്യപുരാണാഭികളിൽ പാടവമവനുണ്ടായിവരേണം
തർക്കവ്യാകരണാദികളിൽപടു കർക്കശബുദ്ധിവിചാരംവേണം
കവിതകൾകേൾക്കുന്നേരം തന്നെ കവിയുമ്മാറാനന്ദംവേണം
കവിടിക്രിയയിൽവിദഗ്ദ്ധതവേണം കവിയണമീവകമറ്റുള്ളവരും
സംഗീതംപുനരധികംവേണം ഭംഗിയിലോരോകുശലതവേണം
വൈദ്യംവേണം ഗണിതംവേണം വൈദികവിധിബഹുമാനിക്കേണം”
വിദ്യാഭ്യാസ വിഷയത്തിൽ നമ്പ്യാർക്കുണ്ടായിരുന്ന ആദർശം ഇവിടെ സ്പഷ്ടമാക്കിയിട്ടുണ്ടു്.
മരുമക്കത്തായം കൊണ്ടുള്ള ദോഷങ്ങൾ അതിനു പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.
നമ്മുടെ വീട്ടിൽ പത്തുപണത്തിനു ചൊവ്വുള്ളതുമില്ലൊക്കെനശിച്ചു
അമ്മമരിച്ചേപ്പിന്നെകാര്യമമ്മാവൻക്ലേശിച്ചുതുടങ്ങി
അമ്മായിക്കുംമക്കൾക്കുംപുന രുമ്മാനുമുടുപ്പാനും വെറ്റില-
തിമ്മാനുംതേപ്പാനും. പുനരങ്ങനെയുള്ളവരെല്ലാം വിരവിനൊ-
ടങ്ങൊരുനാട്ടിൽമാറിക്കൊൾവിൻ തങ്ങടെകോപ്പുകൾപാത്രങ്ങളുമിവ
തങ്ങടെ കൈക്കലിരിക്കേവേണ്ടു നമ്മുടെവീട്ടിൽകിണ്ടികൾനാലും
നാല്പതുനാഴിച്ചെമ്പുംപോയി നമ്മുടെയില്ലത്താത്തന്മാരുടെ
ചിറ്റുംചെറുതാലികളുംപോയി ഇല്ലത്തമ്പതുഗ്രന്ഥംപോയി
നെല്ലുകിടന്നതശേഷംപോയി എന്നുടെവീട്ടിലൊരോട്ടക്കിണ്ടിയു-
മൊന്നരവയ്ക്കുംകലവുംപോയി അയ്യോനമ്മുടെകന്നുകളോടും
പയ്യൊരുപത്തുമതൊക്കെപ്പോയി അപ്പംവിറ്റുംശർക്കരവിറ്റും
അപ്പനൊരല്പംമുതലുണ്ടാക്കിയതിപ്പോൾനമ്മുടെനിർഭാഗ്യതകൊ-
ണ്ടെപ്പേരുംപടതന്നിൽനശിച്ചു. ചിരുതപ്പെണ്ണവൾമിന്നുമിഴുക്കും
കരുതിപ്പോകാഞ്ഞിട്ടുകളഞ്ഞു ഇളയിച്ചിക്കുള്ളാഭരണത്തെ-
ക്കളയിച്ചതുമപ്പട്ടരുതന്നെ കോതപ്പെണ്ണിനു കാതിലപോയി
നീലിപ്പെണ്ണിനുതാലികൾപോയിപ്രദോഷമാഹാത്മ്യം
വിദ്യാഭ്യാസം സാധാരണ ജനങ്ങളുടെ ഇടയിലും പ്രചരിച്ചു തുടങ്ങിയിരുന്നു. എന്നാൽ ഭടജനങ്ങളിൽ അധികഭാഗത്തിനും അക്ഷരവിദ്യ വശമായിരുന്നില്ല. പ്രഭുജനങ്ങൾക്കു ഉയർന്നതരം വിദ്യാഭ്യാസം കൂടിയേതീരു എന്നാണു വച്ചിരുന്നതു്. ഗുരു ശിഷ്യനു ഉപദേശിക്കുന്ന രീതിയെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
ഗ്രന്ഥമൊന്നുകരത്തിലാക്കിയഴിച്ചുനോക്കിയിരിക്കയും
എന്തിനിങ്ങനെവായനയ്ക്കുനടപ്പുമില്ലനിനക്കെടോ
ചിന്തയില്ലപഠിച്ചീലെങ്കിലടിക്കുമെന്നൊരുഭാവവും
വീണയങ്ങരികത്തുവച്ചുപഠിച്ചുമൊട്ടുനടിക്കയും
ചുങ്കസ്ഥലങ്ങളിൽചെന്നുപഥികരെ
കിങ്കരന്മാർകളെക്കൊണ്ടുമറിപ്പിച്ചു
സങ്കടപ്പെട്ടുകിട്ടുന്നപണംകൊണ്ടു
മങ്കമാർവീടുപുലർത്തുന്നിതു ചിലർഹരിണീസ്വയംവരം
ഈ സർക്കാരുദ്യോഗസ്ഥന്മാർക്കു പുറമെ രാജസേവകന്മാരെന്നൊരു കൂട്ടരുണ്ടായിരുന്നു.
രാജസേവയ്ക്കു ദുരാഗ്രഹം ലോകർക്കു
രാജാവിനെച്ചെന്നുസേവിച്ചുനില്ക്കയും
വ്യാജംപറഞ്ഞുപലരെച്ചതിക്കയും
കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ
ഇക്കാരിയക്കാരവർക്കില്ലവാഞ്ഛിതം
മൂക്കിൽവിരൽതള്ളിനില്ക്കുന്നവരെയും
നോക്കുവാൻപോലുമവസരമില്ലപോൽ.ധ്രുവചരിതം
വർത്തമാനപ്പത്രങ്ങളിൽ പോലും പ്രസ്താവിക്കാൻ പാടില്ലാത്ത ഇത്തരം കാര്യങ്ങളെ പത്രങ്ങൾ ഇല്ലാതിരുന്ന കാലത്തു് നമ്പ്യാർ അഗസതലങ്ങളിൽ വച്ചു് നിർഭയം വെളിപ്പെടുത്തി രാജാക്കന്മാരുടെ ദൃഷ്ടികളിൽപ്പെടുകയും ആ വഴിക്കു ജനങ്ങൾക്കു രക്ഷനല്കുകയും ചെയ്തുവന്നു. അസാന്മാർഗ്ഗികമായ നടപടികൾക്കു പ്രായശ്ചിത്തമാണു് വിധിച്ചിരുന്നതു്. ഈ ഏർപ്പാടിനെ നമ്പ്യാർ അതികഠിനമായി ആക്ഷേപിച്ചുകാണുന്നു. ശീലാവതി ചരിതത്തിൽ മുനി പറയുന്നതാണിതു്:-
“കായത്തിന്നൊരുദോഷംവന്നാൽ പ്രായശ്ചിത്തംകൊണ്ടതുതീർക്കാം
ആയതുമെളുതല്ലെന്നാലെന്തിൻ പ്രായശ്ചിത്തസ്മൃതിയുണ്ടാക്കി
ആയിരമക്ഷികളുള്ളമഹേന്ദ്രനു മായതമിഴിയാളാകുമഹല്യയെ
മായംകൊണ്ടുലഭിച്ചുരസിച്ചൊരപായം വളരെവരാതെരമിച്ചു
മിത്രാവരുണന്മാരുർവശിയെ കുത്രചിൽനിന്നുപുണർന്നുനിഗൂഢം
പ്രായശ്ചിത്തംചെയ്തുതെളിഞ്ഞു ആയതുപോലെനമുക്കുംപിന്നെ
പ്രായശ്ചിത്തംചെയ്യാമുടനേ”
അസംഖ്യം അല്പരാജാക്കന്മാരുണ്ടായിരുന്ന അക്കാലത്തു പടയേറ്റം സർവസാധാരണമായിരുന്നു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളെ കവി പല ദിക്കുകളിൽ ഭംഗിയായി വർണ്ണിച്ചിട്ടുണ്ടു്.
അമ്പലവാസികളെമ്പ്രാന്തിരിമാരമ്പുകളില്ലാത്തൊരുനായന്മാർ
ദേവന്മാരുടെതായിരുന്നാലും ഗോഷ്ഠികൾ കണ്ടാൽ നമ്പ്യാർ വർണ്ണിക്കാതെ വിടുകയില്ല. ബാണയുദ്ധത്തിൽ “വേലായുധനും പ്രദ്യുമ്‍നനുമായ്” സംഗരമുണ്ടായി വേലായുധനാകട്ടേ,
വേലുമുറിഞ്ഞതുനേരംസരസംമേലാസംഗരമെന്നഥവാങ്ങി
ചോറ്റിനുവേലയെടുത്തിതുഞാനും കൂറ്റാനല്ലിവനെന്നതുതന്നെ
കൂറ്റാനാം ശ്രീനാരായണനോടേറ്റുപിണങ്ങാനെന്താവശ്യം
അച്ഛനുമാനസതാരതിലിപ്പോളിച്ഛാഭംഗംവന്നിട്ടെന്നെ
സ്വച്ഛമതാംമമ ദേഹംകീറിട്ടച്ചോവേദനസഹിയായല്ലോ
എന്നുവിചാരിച്ചു പിൻവാങ്ങിക്കളഞ്ഞു. ഗണപതിയാകട്ടെ,
“കുടവയറുംകോണ്ടോടിയണഞ്ഞു അടലിടപുക്കുശരങ്ങൾതറച്ചി—ട്ടരുതരുതെന്നുനിനച്ചുനടന്നു”—കളഞ്ഞുവത്രേ.
ഐരാവതപൂജയിൽ ‘അർജ്ജുന’ന്റെ ശരങ്ങൾ തെരുതെരെ ഏറ്റ കുബേരന്റെ അവസ്ഥ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
വൈശ്രവണന്നൊരു ചെണ്ട പിണഞ്ഞു
ചട്ടറ്റൊരുമുടിയും കടകാംഗുലി
പെട്ടകൈവള ഖട്ടപ്പാവും
വെട്ടുമിടി പ്രഭപോൽ വിലസുന്നൊരു
പട്ടുടഞാണുകളൊക്കയുമറ്റുതൊട്ടിലിലെപ്പോൽ നഗ്നനതായി
വഡ്ഡീംതുള്ളിച്ചോടുന്നേരം എട്ടൊൻപതുബാണംധനദന്റെ
വിഡ്ഡിക്കിട്ടഥ ഭിണ്ഡന്നങ്ങനെ മിട്ടേൽകൊണ്ടു തുടങ്ങികുബേരൻ
മുട്ടുംകുത്തി നടന്നുതുടങ്ങി.
കാർത്തവീര്യനാൽ ബന്ധനസ്ഥനാക്കപ്പെട്ട രാവണനോടു “പിണ്ഡമുരുട്ടിയോരോ കിണ്ണത്തിൽ വച്ചുംകൊണ്ടു പെണ്ണുങ്ങൾ വന്നുനിന്നീവണ്ണം പറഞ്ഞീടുന്നു:-”
“ലങ്കാധിപതേനിന്റെ കാൽമേൽകിടക്കുംനല്ല
ശൃംഖലകിലുങ്ങാതൊരു ചിങ്കകളിച്ചെന്നാകിൽ
പാക്കുവെറ്റിലനല്ലതൂക്കുപുകയിലയും
പാർക്കാതെതരുന്നുണ്ടു ഭോഷ്കല്ലപംക്തികണ്ഠ”
പടവന്നപ്പോൾ അതിനിടയിൽ പെടാനിടവന്ന ഒരു പട്ടർ “കുട്ടികളെപ്പിടിച്ചോരോ കുട്ടകത്തിനകത്താക്കി രട്ടുകൊണ്ടുപൊതിഞ്ഞട്ടു”പതുക്കെപ്പുറപ്പെട്ടു.
അപ്പോൾ ഒരു ഭടൻവന്നു്,
പട്ടരച്ചാതനിക്കുള്ള കെട്ടിലെന്തെന്നുരയ്ക്കുമ്പോൾ കെട്ടിലെന്ന?
“കച്ചകിച്ചൈഉമക്കേന്നമലയാളി!
കിട്ടവാരും; നാടുശേഷം കെട്ടുപോച്ചേ എന്നചെയ്‍വേൽ?
ശത്തുപോനാലെന്നകാര്യം ശത്തദൂരംവഴിവന്നോ
പടയിൽപട്ടരുക്കെന്നാ ശോദ്യമെന്നതറിയാമൽ”
എന്നു് അയാൾ മറുപടി പറഞ്ഞത്രേ.
നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വിശേഷം അവയുടെ സമഗ്രതയാണു്. വലിയ അലങ്കാരപ്പകിട്ടുകളൊന്നും അവയ്ക്കില്ല. ഉപമകൾ മിക്കവയും പ്രകൃതിയിൽനിന്നും കടഞ്ഞെടുത്തവയായിരിക്കും.
ഉച്ചണ്ഡമാം ഫണാമണ്ഡലമാകവേ
യുച്ചത്തിലങ്ങുയർത്തിപ്പിടിച്ചങ്ങനെ
മെച്ചത്തിലോടുന്ന വഞ്ചികണക്കിനെ
കൊച്ചുഗോവിന്ദനെപ്പാഞ്ഞടുത്തീടിനാൻ
ഭീമൻ ‘വണ്ണൻവാഴകണക്കുതടിച്ച’ ആളാണു്; പുരോചനനെ ഭീമൻ ചവിട്ടിയപ്പോൾ ‘പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു’വത്രേ.
ഊറ്റമതായൊരുവില്ലുകുലച്ചഥ കാറ്റിൽജവലിതബാണവരങ്ങളെ
മുറ്റുംതെളികടയിച്ചുവെളുപ്പിച്ചറ്റംകൂടാതുള്ളൊരു പകഴിയിൽ
ഒറ്റാൽകത്തുംപോലേതന്നെ മുറ്റുംകുത്തിനിറുത്തികിരീടി
തള്ളിവരുന്നൊരുവെള്ളിത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞുദശാസ്യൻ
വെള്ളവുമൊട്ടുകുടിച്ചുതടിച്ചു പള്ളയുമൻപൊടുവീർത്തുതുടങ്ങി
ഇരുപതുകൈകൊണ്ടൊന്നുതുഴഞ്ഞു കരപറ്റാഞ്ഞുകരങ്ങൾകുഴഞ്ഞു
ഇരുപതുതണ്ടുകൾവച്ചുമുറുക്കിയ പെരിയൊരുവഞ്ചികണക്കേരാവണ
നൊരുവണ്ണ കരപറ്റിക്കയറി”
രാവണനെകാർത്തവീര്യാർജ്ജുനൻ പിടിച്ചു ബന്ധനസ്ഥനാക്കി.
“പലരുംകണ്ട നകളിച്ചു വലയിൽപെട്ടകരങ്ങുകണക്കേ
വലയണമെന്നേമതിയാവുള്ളു”
എന്നുവിചാരിച്ചാണത്രേ അവനെ കൊന്നുകളയാഞ്ഞതു്. യുദ്ധം പരാജയംപറ്റുന്നവർ ‘ചാട്ടംപിഴച്ച കപിക്കൂട്ടംകണക്കാ’ണു് ഓടുന്നതു്. ബലവീര്യപരാക്രമശൂന്യരായ ആളുകളുടെ കൈകൾ ‘പേരാൽതന്നുടെ വേരുകണക്കാ’ണു്.
“സുരവധുമാരുടെനടുവിലാദാനീം നരവധുചേരുകയില്ലാ
ഉച്ഛ്റയകാഞ്ചനവളയുടെനടുവിൽ പിച്ചളവളയതുപോലെ
പൊന്മയഹംസികൾതന്നുടെഇടയിൽ പൊന്മാൻപിടയതുപോലെ
മറിമാൻപേടകൾതന്നുടെയിടയിൽ കുറുനരിതൻപിടപോലെ
അഴകിയഹരിണികളരികിൽചെല്ലും കഴുതപ്പെങ്കൊടിപോലെ”
“മാറ്റികളെല്ലാംതോറ്റുശരങ്ങളുമേറ്റുമറിഞ്ഞങ്ങേറ്റംഭയമൊടു
കാറ്റത്തിളകിനപാറ്റകൾപോലെ തെറ്റെന്നടവികൾപറ്റീടുന്നു”
“ആമാമെന്നുപറഞ്ഞവരെല്ലാമൂമൻമൂളീടുന്നതുപോലെ
ഭീമശരാവലികണ്ടുഭയപ്പെട്ടാമയമോടഥ മണ്ടിനടന്നു”
“മംഗലശീലേനീയുംനളനും തങ്ങളിലൊട്ടും ചേരുകയില്ല
നല്ലമിനുത്തകഷണ്ടിക്കാരൻ മുല്ലപ്പൂമലർചൂടിയപോലെ
കുന്നിക്കുരുവും പവിഴവുമിടചേർത്തുന്നതമുലകളിലണിയുംപോലെ
കൊന്നപ്പൂവും മാറ്റുള്ളോരുപൊന്നുംതമ്മിൽചേരുംപോലെ
കാഞ്ചനമുടുകിൻനടുവിലണിഞ്ഞൊരു മഞ്ചാടിക്കുരുവെന്നതുപോലെ”
“വളരുംകോപമടക്കരുതാഞ്ഞകതളിരുംകൂടിവിറച്ചുതുടങ്ങി
വളറുംതോട്ടിയുമാദരിയാത്തൊരു കളഭംനിന്നുമദിക്കുംപോലെ”
ഈമാതിരി നിത്യപരിചയക്കോടിയിൽപെട്ട വസ്തുക്കളാണു് നമ്പ്യാരുടെ ഉപമാനങ്ങൾ.
സ്വഭാവേക്തി, അപ്രസ്തുത പ്രശംസ, ദൃഷ്ടാന്തം അർത്ഥാന്തരന്യാസം മുതലായവയാണു കവിക്കു പ്രിയപ്പെട്ട മറ്റലങ്കാരങ്ങൾ.
കവലയമലരുടെപരിമളസാരം തവളകളറിവാൻസംഗതിവരുമോ?
പെണ്ണിൻഭാവവിശേഷമശേഷം കണ്ണില്ലാത്തവനനുഭവമുണ്ടോ?
നല്ലൊരുപാട്ടുംകൊട്ടുംകേട്ടാൽ കല്ലിനുഭാവവികാരമതുണ്ടോ?
ശ്ലോകംചൊല്ലിപ്പൊരുൾപറയുമ്പോൾ കാകനതിങ്കലുണറുണ്ടാമോ?
മാടണിമുലമാർമധുരതയറിവാൻ മാടപ്രാവിനുസംഗതിവരുമോ?
“മണ്ണുതുരന്നുകിണറ്റിൽകിടക്കുന്നമണ്ഡുകമെന്തോന്നുകണ്ടറിയുന്നതു?”
“കൊമ്പൻപോയതുമോഴയ്ക്കുംവഴി; ആശാനക്ഷരമൊന്നുപിഴച്ചാൽ
അമ്പത്തൊന്നുപിഴയ്ക്കും ശിഷ്യനു; കളരിക്കാരനുചോടുപിഴച്ചാൽ
കാണികളൊക്കെപ്പഴുതിൽചാടും; ഓതിക്കോനൊരുമന്ത്രമിളച്ചാൽ
ഒരുപതിക്കാരൊക്കെയിളയ്ക്കും; എമ്പ്രാനപ്പം കട്ടുഭുജിച്ചാൽ
അമ്പലവാസികളൊക്കെക്കക്കും; അമരക്കാരനുതലതെറ്റുമ്പോൾ
അണിയക്കാരുടെതണ്ടുകൾതെറ്റും; പാരംവന്നുപഴുത്തൊരൊടുകിനു
നീരുംകട്ടിയുറച്ചുമചഞ്ഞാൽ ക്ഷാരംവച്ചുപഴുപ്പിച്ചവിടെ
ദ്വാരംവച്ചുമൃദുത്വംവന്നാൽ വ്യാധിയെടുത്തുകളഞ്ഞതിനകമേ
ശോധനവന്നാലുടനേതന്നെ വരളാനുള്ളകുഴമ്പുമതിന്മേൽ
പിരളുംനേരംതാനേവരളും”
ഇത്യാദ്യുദാഹരണങ്ങളിലും കവി പരിചിതവസ്തുക്കളെക്കൊണ്ടാണു് പെരുമാറിയിരിക്കുന്നതു്.
പ്രകൃതിവർണ്ണനയിലും പൂർവകവി സങ്കേതങ്ങളെ വളരെ അപൂർവമായിട്ടേ പ്രയോഗിച്ചിട്ടുള്ളു.
16.73 കദളീവനവർണ്ണന
പച്ചക്കദളിക്കുലകൾക്കിടയ്ക്കിടെ മെച്ചത്തിൽനന്നായ് പഴുത്തപഴങ്ങളും
ഉച്ചത്തിലങ്ങനെകണ്ടാൽപവിഴവും പച്ചരത്നക്കല്ലുമൊന്നിച്ചുകോർത്തുള്ള
മാലകൾകൊണ്ടുവിതാനിച്ചദിക്കെന്നു മാലോകരൊക്കയുംശങ്കിക്കുമാറുള്ള
ലീലാവിലാസേനനില്ക്കുന്നുവാഴകൾ നാലുഭാഗങ്ങളിൽതിങ്ങിവിങ്ങിത്തദാ
ബാലാനിലൻവന്നുതട്ടുന്നനേരത്തു കോലാഹലംനൃത്തമാടും ദലങ്ങളും
ആലോകനംചെയ്തുവിസ്മയിച്ചീടിനാൻ കാലാത്മജാനുജൻവീരൻവൃകോദരൻ
താഴത്തുഭാഗത്തുവീണുകിടക്കുന്ന വാഴപ്പഴംകൊണ്ടുമൂടീമഹീതലം
പാഴറ്റപട്ടുവിരിച്ചകണക്കിനേ വാഴയ്ക്കു ചുറ്റും പ്രകാശമുണ്ടെപ്പൊഴും
വാവലും കാക്കയും പച്ചക്കിളികളും പ്രാവും പരുന്തും പറന്നുനടക്കുന്ന
പക്ഷികൾവന്നിപ്പഴുത്തപഴങ്ങളെ ഭക്ഷിക്കുമാറില്ലപേടികൊണ്ടാരുമേ.കല്യാണസൗഗന്ധികം
16.74 സന്ധ്യാവർണ്ണന
കനലിൽച്ചുട്ടെടുത്തോരു കനകച്ചങ്ങലപോലെ
ദിനകരനുടെബിംബം തുടുതുടെനിറംതേടി
ചരമപർവതത്തിന്റെ മുകളിലേയ്ക്കെഴുന്നള്ളി
പരിചോടസ്തമിപ്പാനുമടുത്തുകാണായിവന്നു
വിരിഞ്ഞതാമരപ്പൂക്കൾ പിരിഞ്ഞങ്ങനെകൂമ്പുന്നു
വിരണ്ടുചക്രവാകങ്ങൾ കരഞ്ഞങ്ങനെനടക്കുന്നു
നിറഞ്ഞാശുവിളക്കുകളെരിഞ്ഞങ്ങനെവിളങ്ങുന്നു
തരുണിമാർവീടുതോറും തരംനോക്കീട്ടൊരുകൂട്ടം
തരുണന്മാർനടക്കുന്നു തരമല്ലെന്നൊഴിക്കുന്നു
തനിച്ചവേശ്യമാരെല്ലാം കുറിച്ചനായരെത്തന്നെ
നിനച്ചുംകൊണ്ടകച്ചൂടും തികച്ചങ്ങനെവസിക്കുന്നു
കുളുർമുലത്തടങ്ങളിൽ കളഭങ്ങൾ തഴുകുന്നു
***
കുസുമങ്ങളറുക്കുന്നു കറുനിരനറുക്കുന്നു
കറിക്കൂട്ടുമരയ്ക്കുന്നു കാറ്റുതട്ടിവെറിക്കുന്നു
പെട്ടകങ്ങൾതുറക്കുന്നു വെട്ടുടയ്ക്കുമുറിക്കുന്നു
കുട്ടികളെയുറക്കുന്നു പാട്ടിൽവന്നങ്ങുറയ്ക്കുന്നു
കാമുകന്മാർനടക്കുന്നു കാമനെന്നുനടിക്കുന്നു
കാമിനിമാർപടിക്കൽപോയ് കാവലായികിടക്കുന്നു
മണിമച്ചിൽകടക്കുന്നു പണഞ്ചെന്നങ്ങെടുക്കുന്നു
പിണക്കത്തെനടിക്കുന്ന പെണ്ണിനായികൊടുക്കുന്നു
പടിക്കൽചെന്നൊരുധൂളി നടക്കുന്നഭടന്മാരെ
കടക്കണ്ണിൻമുനകൊണ്ടു കടക്കാമെന്നുരയ്ക്കുന്നുകൃഷ്ണലീല
16.75 ശിശുക്രീഡ
അച്ഛൻമക്കളെയെന്നകണക്കേ യാശ്ചരിയംബഹുമായാസഹിതം
വാഞ്ഛാസാകമൊരുണ്ണിയെഭഗവാൻ ചാഞ്ചാടിച്ചുകളിയാക്കുന്നു
പൊക്കാക്കെക്കേയെന്നുപറഞ്ഞും വിരലുപിടിച്ചുനിവിർത്തികുമാരൻ
ഇതിലിതിലതിലതിലെന്നുപറഞ്ഞും വിരലുകൾചെന്നുപിടിച്ചുനിവർത്തും.ഇത്യാദി—സന്താനഗോപാലം.
16.76 കാട്ടാളരാജന്റെ വർണ്ണന
ചെമ്പിച്ച താടിയും കേശവും മീശയും
വൻപിച്ച കൈകളിൽ വില്ലും ശരങ്ങളും
ചെമ്പരത്തിപ്പൂകണക്കെ നേത്രങ്ങളു-
മമ്പിളിപോലെ വളഞ്ഞുള്ള പല്ലുകൾ
അഞ്ജനപർവതംപോലെ ശരീരവും
ഗുഞ്ജാഫലംകൊണ്ടു കോർത്തുള്ള മാലകൾ
കുഞ്ജരന്മാരുടെ കുംഭത്തടങ്ങളെ-
ബ്ഭഞ്ജനംചെയ്തങ്ങതിൽപ്പെട്ട മുത്തുകൾ
അഞ്ജസാ കുത്തിത്തുളച്ചുകോർത്തങ്ങനെ
സഞ്ജാതമായുള്ള മാലാകലാപവും
മഞ്ഞക്കറികളും മായൂരപിഞ്ഛവും
മഞ്ചാടിമാലയും മാറിൽപ്പലതരം
ഉച്ചത്തിലുള്ളോരു കണ്ഠനാദങ്ങളും
മെച്ചത്തിലുള്ളോരു വീര്യഭാവങ്ങളും
കച്ചകെട്ടിച്ചിലതൊങ്ങലും വാലുമി-
ട്ടത്യന്തഘോഷമാം വേഷം ഭയങ്കരം.കൃഷ്ണലീല
16.77 ബാലകപിചാപല്യം
അങ്ങോട്ടുപാടിയു മിങ്ങോട്ടുചാടിയു മംഗനമാരോടു പല്ലിളിച്ചങ്ങിനെ
ഗോഷ്ഠികൾകാട്ടി മരക്കൊമ്പിലേറിയും കാഷ്ഠിക്കയും വാലുപൊക്കി നടക്കയും
കാഞ്ഞിരക്കായും കടിച്ചുതിന്നങ്ങനെ പാഞ്ഞുനടക്കുന്നു കൊച്ചുകുരങ്ങുകൾ
തങ്ങളിൽക്കേറിക്കടിച്ചുംപിടിച്ചുമാ സംഗതികണ്ടിട്ടഹല്യയ്ക്കു കുണ്ഠിതം.ബാല്യുത്സവം
16.78 മൂത്തകുരങ്ങൻ
ഒരുമൂത്ത
കുരങ്ങിന്റെ വടിവായിച്ചമഞ്ഞു കൈകളും കാലും
കുഴഞ്ഞുവാലുമക്കാലും മെലിഞ്ഞ കൈകളെക്കൊണ്ടു
ചൊറിഞ്ഞു രോമമെപ്പേരും കൊഴിഞ്ഞുമേനിയും ചുക്കി-
ച്ചുളിഞ്ഞു കണ്ണിനു കാഴ്ചകുറഞ്ഞു പീളയുംവന്നു
നിറഞ്ഞുതാൻവഴിയിൽച്ചെന്നുറച്ചു നേത്രവും ചിമ്മി-
ശ്ശയിച്ചു മൂന്നുലോകങ്ങൾ ജയിച്ചുള്ള മഹാവീരൻ.കല്യാണസൗഗന്ധികം
വർണ്ണ്യവസ്തുവിന്റെ സ്ഫുടപ്രതീതിക്കു് ഏതേതംശങ്ങൾ വർണ്ണിച്ചേതീരു; ഏതംശങ്ങൾ വിട്ടുകളയണം എന്നു നമ്പ്യാർക്കു് നല്ലപോലെ അറിയാമായിരുന്നു. അന്തകവധത്തിൽ മാർക്കണ്ഡേയന്റെ ജാതകക്കുറിപ്പനുസരിച്ചു് മരണദിവസം വന്നുചേർന്നു. ആ വസ്തുതയൊന്നും ജനനി തന്റെ പുത്രനെ അറിയിച്ചിരുന്നില്ല. 16-ാമത്തെ ജന്മദിനം തികയുന്ന അന്നു് മാതാവു് മകനെ ഉണ്ണാൻ ക്ഷണിക്കുന്നതിനെ വർണ്ണിച്ചിരിക്കുന്നതു് ഇങ്ങനെ ആണു്.
ജന്മനക്ഷത്രമിന്നല്ലോ കുമാരക വന്നിരുന്നാലും ഭുജിപ്പതിന്നാശുനീ
എന്നുമാതാവു പറഞ്ഞോരനന്തരം നന്നായിതിന്നെന്നറിഞ്ഞീലഞാനിങ്ങു
സന്ദേഹമെന്തു വിളമ്പുകെന്നാനവൻ; പത്രവുമിട്ടിരിപ്പാനുമങ്ങാദരാൽ
ഭദ്രദീപത്തെക്കൊളുത്തിവച്ചീടിനാൾ; ചിത്രമായോരു നിറപറയുംവച്ചു
പുത്രനും വന്നിരുന്നു ഭോജനത്തിനായ്; ഭക്ഷണത്തിന്നുടനന്നവുംകൈക്കൊണ്ടു
ദക്ഷിണഭാഗേന ചെന്നുവിളമ്പുവാൻ; പത്രത്തിലന്നം വിളമ്പിയനേരത്തു
നേത്രങ്ങളിൽനിന്നു വീണു ജലകണം
ആ ബാഷ്പജലം ബാലന്റെ ദക്ഷിണഭാഗത്തുവീണു. അപ്പോൾ അവൻ കരയുവാൻ കാരണമെന്തെന്നു ചോദിച്ചു. അതിനു മറുപടി:-
“താതൻവരാഞ്ഞതോർത്തേറ്റവുംസങ്കടം”
ഈ മറുപടികേട്ടിട്ടു് ബാലനു സമാധാനമായില്ല.
“മല്പിതാവിങ്ങുവരാഞ്ഞുണ്ടുസങ്കടമിപ്പോളതല്ലകരഞ്ഞതുനിർണ്ണയം” എന്നിട്ടും മാതാവു തുറന്നുപറയാതെ “സത്യമത്രേഞാൻ പറഞ്ഞതെന്നാത്മജ ചിത്തേനിനക്കെന്തു സന്ദേഹമിങ്ങനെ?” എന്നു ഒഴിഞ്ഞു കളഞ്ഞു. അപ്പോൾ ബാലൻ ‘ഉണ്മാനുരുട്ടിയ പിണ്ഡവും കൈയിൽ പിടിച്ചുകൊണ്ടു്,
എന്താണുസത്യം കഥിക്കേണമംബികേ ശങ്കരൻതന്നാണപങ്കജനേത്രനാ-
ണെങ്കിൽ കൃപയുണ്ടു മാതാവിനെങ്കിലോ സങ്കടംവേണ്ട സത്യമിന്നുചൊല്ലുക”
എന്നു നിർബന്ധിച്ചപ്പോഴാണു് അവൾ വാസ്തവം തുറന്നുപറഞ്ഞതു്. വർണ്ണന എത്ര സ്വാഭാവികമായിരിക്കുന്നു! നമ്പ്യാരുടേ ശൃംഗാരവർണ്ണനകൾ കേവലം മൂരിശൃംഗാരമായിത്തീർന്നിട്ടുണ്ടെങ്കിലും അദ്ദേഹം സ്ത്രീഹൃദയത്തിന്റെ ആഴം അറിയാത്തവനായിരുന്നില്ലെന്നു ഈ വർണ്ണനയിൽനിന്നു തെളിയുന്നു.
സഭാപ്രവേശത്തിൽ ദുര്യോധനനു പറ്റിയ അമളി വർണ്ണിപ്പാൻ ഒരുമ്പെടുന്ന കവി ആദ്യമായി അയാളുടെ പുറപ്പാടു് ഭംഗിയായി ചിത്രണം ചെയ്തിരിക്കുന്നു. പിന്നീടാണു് സ്ഥലജലഭ്രാന്തി വർണ്ണിച്ചിരിക്കുന്നതു്. ജലമില്ലാത്ത ദിക്കിൽ ജലശങ്കയാ ദുര്യോധനൻ,
‘നീന്തുവാനുള്ളവട്ടങ്ങൾകൂട്ടി വീരാളിപ്പട്ടുമുരച്ചുകയറ്റി
വീരൻപതുക്കെപ്പദംകൊണ്ടുതപ്പി’
നീരുള്ളിടത്തു സ്ഥലഭ്രാന്തിയും ഉണ്ടായത്രേ.
ജലമേന്തി നില്ക്കുന്നൊരാറ്റിന്റെമദ്ധ്യേ ജലമില്ലെന്നുള്ളത്തിലോർത്തു പതുക്കെ
നലമോടുപൊണ്ണൻ കുതിച്ചങ്ങുചാടി നിലവിട്ടിട്ടാശു വെള്ളത്തിൽമുങ്ങി
പുഴുകും കളഭവും ചാന്തും കുറിയും കഴുകിജ്ജലത്തിൽകിടന്നങ്ങുഴച്ചു
മുഴുകിയുംപൊങ്ങിയുമങ്ങൊരു ദിക്കിലൊഴുകിത്തിരിഞ്ഞുതനിച്ചോരുവീരൻ
വെള്ളംകുടിച്ചും കിതച്ചും പതച്ചും ഉള്ളംപൊടിച്ചുമുരുണ്ടും പിരണ്ടും
തള്ളിയലച്ചും വിറച്ചും വിയച്ചും തുള്ളിപ്പിടലും മറിഞ്ഞും തിരിഞ്ഞും-
പാരംവലഞ്ഞും പതുക്കെപ്പതുക്കെ തീരമണഞ്ഞോരു ദിക്കിൽ കരേറി
കണ്ടു വസിക്കും വൃകോദരനപ്പോൾ രണ്ടുകരങ്ങളും കൊട്ടിച്ചിരിച്ചു”
ചിലപ്പോൾ നമ്പ്യാരുടെ കല്പനാശക്തി കടിഞ്ഞാണ്‍വിട്ട കുതിരയുടെ നിലയേ പ്രാപിക്കുന്നതു കാണാം. രുക്‍മിണീസ്വയംവരത്തിൽ ഭീഷ്മകൻ തന്റെ പുത്രിക്കു് യോജിച്ച വരനു് ഇന്നഇന്നഗുണങ്ങൾ വേണമെന്നു് ദീർഘമായി പുരവാസികളോടു പ്രസംഗിച്ചു. അപ്പോൾ രുഗ്മിണി പറയാൻ തുടങ്ങി:-
കുറ്റംകൂടാതുള്ള നരന്മാർ കുറയും ഭൂമിയിലെന്നുടെ താത!
ലക്ഷം മാനുഷർ കൂടുമ്പോളതിൽ ലക്ഷണമുള്ളവരൊന്നോ രണ്ടോ
ഉടലതിരമ്യമൊരുത്തനു കാല്ക്കൊരു മുടവുണ്ടവനു നടക്കുന്നേരം;
മറ്റൊരുപുരുഷൻ സുന്തരനെങ്കിലു മൊറ്റക്കണ്ണനതായതുദോഷം;
ചേർച്ചകൾപലതുരണ്ടാരുവനുകിഞ്ചിൽ പൂച്ചക്കണ്ണുണ്ടെന്നൊരുദോഷം;
ചാർച്ചക്കാരുചിരിച്ചു തുടങ്ങുംചേർച്ചയ്ക്കുവനും ചിതമല്ലല്ലോ
നല്ലൊരുവിദ്വാവനുടെ വായിൽ പല്ലുകളൊന്നും കാണ്‍മാനില്ല;
പലഗുണമുള്ളൊരു പുരുഷനവന്റെ തലമുടിയൊക്കെ നരച്ചുവെളുത്തു;
തിലകക്കുറിയും ചൊടിയുംകൊള്ളാം തലയിലവന്നൊരു രോമവുമില്ല;
ശാസ്ത്രമശേഷം വശമൊരു പുരുഷനു ഗാത്രംകണ്ടാലയ്യോ വികൃതം;
ശ്രോത്രംരണ്ടും വെടിവച്ചാലൊരു മാത്രംപോലും കേൾപ്പാൻ വഹിയാ
വ്യാകരണങ്ങടെ വ്യാഖ്യാനങ്ങളുമാകെത്തന്നെ മുഖസ്ഥമൊരുത്തനു്
വാക്കിനുഫലിതവുമുണ്ടവനല്പം കാക്കക്കണ്ണുണ്ടെന്നൊരു ദോഷം
തർക്കം പലതും കണ്ടനൊരുവനു വർക്കത്തില്ല ശരീരം കണ്ടാൽ.
മിക്കതുമൊരുവനുലക്ഷം ശ്ലോകമൊരിക്കൽകേട്ടാലങ്ങു ഗ്രഹിക്കും
വാക്കുകൾകൊണ്ടതു പറവാൻവയ്യാ സല്ക്കഥവളരെയറിഞ്ഞൊരുദേഹം
കകകകകംസൻ കികികികികൃഷ്ണൻ പുപുപുപുപൂതനയെന്നാംസഭയിൽ
നല്ലൊരു ജാതിയിൽ വന്നുപിറന്നു നല്ലൊരു രൂപഗുണങ്ങളുമുണ്ടു്
ഹരിയെന്നാദിയൊരക്ഷരമവനുടെ യരികേകൂടെപ്പോയിട്ടില്ല.
ഇങ്ങനെ അവസാനിക്കാതെ പോകുന്നു.
ഹനുമദുത്ഭവത്തിൽ വായുവില്ലാത്തകാലം വർണ്ണിച്ചിരിക്കുന്നതു നോക്കുക.
“ധാത്രിയിലുള്ളൊരു ജന്തുക്കളാകവേ ചിത്രമെഴുതിയപോലെ ചമഞ്ഞിതു
നില്ക്കുന്നജന്തുക്കളപ്പാടെനിന്നു കിടക്കുന്നജന്തുക്കളപ്രകാരംതന്നെ
ഉണ്ടിരിക്കുന്നവൻ കയ്യിലുരുളയും വച്ചങ്ങുവായുംപിളർന്നിരുന്നീടുന്നു
കണ്ടിരിക്കുന്നവൻ കണ്ണുംതുറന്നൊരു കല്പാവപോലെയനങ്ങാതെ നില്ക്കുന്നു
മുങ്ങുന്നചങ്ങാതി മുങ്ങിക്കിടക്കുന്നു തെങ്ങുകേറുന്നവൻ തെങ്ങേലിരിക്കുന്നു
ഉഴക്കുനഭൂസുരൻ കൈകളിൽ വെള്ളവു മാക്കിപ്പിടിച്ചനങ്ങാതെ നില്ക്കുന്നു
നാരിയെക്കെട്ടിപുണരും പുരുഷനും നാരിയും കെട്ടിപ്പിണഞ്ഞങ്ങിരിക്കുന്നു”
അതുപോലെതന്നെ പഞ്ചേന്ദ്രോപാഖ്യാനത്തിലെ അന്തകനില്ലാക്കാലത്തിന്റെ വർണ്ണനയും പ്രസ്താവയോഗ്യമാകുന്നു.
വൃദ്ധന്മാരൊരുകൂട്ടം നിറഞ്ഞു ഭൂതലം തന്നിൽ
ചത്തുകൊൾവിനേതും കഴിവില്ല കാലനില്ല
മുത്തച്ഛൻമുതുക്കന്റെ മുത്തച്ഛനിരിക്കുന്നു
മുത്തച്ഛനവനുള്ള മുത്തച്ഛൻ മരിച്ചീല;
അഞ്ഞൂറുവയസ്സുള്ളോരപ്പൂപ്പന്മാരിപ്പോൾ
കുഞ്ഞായിട്ടിരിക്കുന്നു അപ്പൂപ്പനവർക്കുണ്ടു്
കഞ്ഞിക്കുവകയില്ല വീടുകളിലൊരേടത്തും
കുഞ്ഞുങ്ങൾക്കെട്ടുപത്തുപറയരി കൊണ്ടുപോരാ
പത്തുനൂറുപറവച്ചാൽ മുതുക്കന്മാർക്കതുകൊണ്ട-
ങ്ങത്രമാത്രം രണ്ടുവറ്റുവിളമ്പുമ്പോളെത്തുമെല്ലാം.
പത്തുകോടിജ്ജനമുണ്ടു പല്ലുപോയിട്ടൊരുവീട്ടിൽ
കുത്തിവച്ചപാവപോലെ തിങ്ങിവിങ്ങിക്കിടക്കുന്നു.
ഇങ്ങനെ ഒട്ടുവളരെ ദീർഘമായി വർണ്ണിച്ചിട്ടുള്ളതിനെ മുഴുവൻ ഇവിടെ ഉദ്ധരിക്കാൻ സാധിക്കയില്ല.
ദീർഘമായ വർണ്ണനകൾക്കുമാത്രമല്ല നമ്പ്യാർക്കു് ചാതുര്യമുണ്ടായിരുന്നതു്. ഒന്നുരണ്ടു പദങ്ങൾകൊണ്ടു് ഒട്ടുവളരെ അർത്ഥം സ്ഫുരിപ്പിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. അന്തകവധത്തിൽ മാർക്കണ്ഡൻ തിരിച്ചുവന്നപ്പോൾ ‘മകനെ! അന്തകൻ എവിടെ?” എന്നു മാതാവു ചോദിച്ചതിനു അയാൾ പറഞ്ഞ മറുപടി നോക്കുക.
“അന്തകനന്തകൻ തന്നുടെമന്ദിരേ
ചിന്തവെടിഞ്ഞു വസിച്ചിതമ്മേസുഖം
അതുപോലെ,
‘കണ്ണുകൾകൊണ്ടു കടുകുവറുക്കുന്ന
പെണ്ണിനെക്കണ്ടാലടങ്ങുമോ പൂരുഷൻ’
എന്ന വർണ്ണനയിലെ അർത്ഥം മുഴുവനും എത്ര വാക്യങ്ങൾകൊണ്ടു പറഞ്ഞുതീർക്കാൻ കഴിയും? ദുര്യോധനനും കൂട്ടുകാരും പിതാവിനെ കാണാൻചെന്നിട്ടു് ഒന്നു ചുമയ്ക്കുന്നു. “ചുമയ്ക്കുന്നതാരടോ” എന്ന “ ധൃതരാഷ്ട്രഗിരംകേട്ടു്” അവർ പറയുന്നു “ചുമയ്ക്കുന്നതടിയങ്ങൾ”. അപ്പോൾ പിതാവു് ചോദിക്കുന്നു. “ഉണ്ണികൾക്കൊക്കെ എന്താരുദ്യോഗം?” അതിനു മറുപടി “കണ്ണുരണ്ടും സഫലമാക്കീടുവാനായിത്തുടങ്ങുന്നു”. എത്ര സരസമായ കൂടിക്കാഴ്ച.
ശൃംഗാരം ഒഴിച്ചു് ഏതു രസങ്ങളുടേയും പ്രതിപാദനത്തിൽ നമ്പ്യാർക്കു് അസാമാന്യ പാടവമുണ്ടായിരുന്നു. ഒരു നായരുടെ കോപം വർണ്ണിച്ചിരിക്കുന്നതു നോക്കുക.
നായർവിശന്നു വലഞ്ഞുവരുമ്പോൾ കായക്കഞ്ഞിക്കരിയിട്ടില്ല
ആയതുകൊണ്ടു കലമ്പിച്ചെന്നങ്ങായുധമുടനെ കാട്ടിലെറിഞ്ഞു
ചുട്ടുതിളയ്ക്കുംവെള്ളമശേഷം കുട്ടികൾതന്നുടെ തലയിലൊഴിച്ചു
കെട്ടിയപെണ്ണിനെ മടികൂടാതെ കിട്ടിയവടികൊണ്ടൊന്നു കിടച്ചു
ഉരുളികൾകിണ്ടികളൊക്കെയുടച്ചു ഉരലുവലിച്ചു കിണറ്റിൽമറിച്ചു
ചിരവയെടുത്തഥ തീയിലെരിച്ചു അരകല്ലങ്ങക്കുളത്തിലെറിഞ്ഞു
അതുകൊണ്ടരിശംതീരാഞ്ഞവനപ്പുരയുടെചുറ്റും മണ്ടിനടന്നു.
ചിത്രമെല്ലാം വരച്ചുകഴിഞ്ഞു് ജീവചൈതന്യം വരുത്തുവാൻ മുഖത്തും മറ്റും ചിത്രകാരന്മാർ ചില മിനുക്കുവേലകൾ ചെയ്യാറുള്ളതുപോലെ നമ്പ്യാർക്കു് ചില പൊടിക്കൈകൾ ഉണ്ടു് അതുപോലൊരുപൊടിക്കൈയ്യാണു് ഒടുവിലത്തേ വരിയിൽ നാം കാണുന്നതു്.
16.79 വീരാസം
കലഗിരിസമാനനായ് സിംഹനാദംപൊഴി-
ച്ചുലകിടമശേഷവും കേട്ടുഞെട്ടിത്തദാ
ഉടയമമ തമ്പുരാൻ രാഘവസ്വാമിത-
ന്നുടയകരുണാബലംകൊണ്ടുഞാനിക്ഷണം
ജലധിയിതു ചാടുവേൻ ലങ്കപുക്കീടുവേൻ
രഘുകലവരപ്രിയാ ദേവിയെത്തേടുവേൻ
അറിവിനടിപങ്കജംകണ്ടുകൂപ്പീടുവേൻ
വിരവിലടയാളവും മുദ്രയും നൽകുവേൻ
അവനിസുതാചോരനെത്തച്ചുകൊന്നീടുവേൻ
അവനുടെ പുരത്തെയും ഭസ്മമാക്കീടുവേൻ
രജനിവരവംശവും നഷ്ടമാക്കീടുവേൻ
ജനകസുതതന്നെയും കൊണ്ടുപോന്നീടുവേൻ
സ്മരിച്ചു രാഘവപാദം പ്രതിഷ്ഠ ചേതസിചെയ്തു
ധിരിച്ചുകൂടവേയുള്ളിൽ ധരിത്രീനന്ദിനീപാദം
ശിരസ്സിൽ സ്വാമിതൻനാമം വരച്ചു മുദ്രയുംചേർത്തു
കുരുത്തൻമാരുതിലങ്കാപുരത്തിൽ പിത്തവും ചേർത്തു
പരത്തി പാണികൾരണ്ടുമുയർത്തി ദീർഘമാംവലും
കനത്തകൈവെടിഞ്ഞുനിന്നമർത്ത കാലുകൾരണ്ടും
ചിറയ്ക്കുകൈകണക്കിട്ടകണക്കേ മാരുതിലങ്കാ-
പുരിക്കുനേത്രമാം നൂലുംപിടിച്ചു സൂത്രവുംപാർത്തു
നിനച്ചുമാരുതംഭക്ത്യാ നിനച്ചോരാശുഗൻവന്നു
വിധിച്ചുകൂടിനാൻകൂടക്കുതിച്ചുചാടിനാൻ തെക്കേ
ദിശയ്ക്കു ദൃഷ്ടിയുംചേർത്തുലങ്കാമർദ്ദനം
ഗമിച്ചുകൊൾകയോവേണ്ടൂ നടപ്പിൻ ഭൂപാലന്മാരേ
നടപ്പിൻ കുണ്ഡിനംതന്നിൽ കടപ്പിൻ ഭീമനെച്ചെന്നു
പിടിപ്പിൻ കന്യകേപ്പാഞ്ഞങ്ങടുപ്പിൻ കാർമ്മുകം കയ്യി-
ലെടുപ്പിൻ ഘോരബാണങ്ങൾ തൊടുപ്പിനോർത്തുകൊണ്ടെല്ലാ-
മടുപ്പിൻ പത്തനം കുത്തിത്തകർപ്പിൻ സർവത്രചെന്നു
ഹരിപ്പിൻ പേടിയുള്ളോരങ്ങിരിപ്പിൻ പെണ്ണിനെച്ചൊല്ലി
മരിപ്പിൻ മന്നവന്മാരെ സ്മരിപ്പിൻ നാണക്കേടെല്ലാം
പടഹമെങ്ങു പടകളെങ്ങു നമ്മുടെ
കൊടികളെങ്ങു കുടകളെന്നു സംഗര
ഘടനഘോഷമുടനേവേണമരികുല-
മടിപെടുക്ക പൊടിപൊടിക്ക നല്ലൊരു
മിടുമിടുക്കനുടനടുക്ക വിരവൊടു”നളചരിതം
16.80 രൗദ്രരസം
നാരദന്റെ വചനങ്ങൾ കേട്ടനേരം ഘോരഘോരം
മാരഹന്താവുടെഭാവം പകർന്നുകാണായിവന്നു
വികടനിടിലതടത്തിലേറ്റം—ഭൂകുടിവടിവിലുയർന്നുവന്നു
ചടുലമുടലുമുടൻവളർന്നു;-ഝടിതി നയനമുടൻ ചുവന്നു
ജടയിൽ സുരനുദിതന്നിലേന്തും തിരകളിളകിമറിഞ്ഞുലഞ്ഞു
കടകഭുജഗമുണർന്നിരുന്നു കഠിനവിഷനികരം ചൊരിഞ്ഞു
തുടകളിടയുമുടൻകുലുങ്ങീ മടിയിൽ ഗിരിമകളും നടുങ്ങീ
അന്ധരാമസുരത്രയത്തെയെരിച്ചുഭസ്മമതാക്കുവാൻ
ചിന്തതന്നിലുറച്ചുകൊണ്ടു കഠോരമായ കഠാരവും
ചന്തമേറിനശൂലവും കരതാരിലാക്കി മഹേശ്വരൻ.ത്രിപുരദഹനം
16.81 ബീഭത്സരസം
‘പാണ്ടുപിടിച്ചു വെളുത്തുശരീരം
നീണ്ടകഴുത്തും മുഞ്ഞി ചുളിഞ്ഞും
കോലുകൾപോലെ മെലിഞ്ഞുകുഴഞ്ഞൊരു
കാലുംകയ്യും കണ്ടാൽ വികൃതം
എല്ലുമികച്ചു പല്ലുവമിച്ചു
കണ്ണുകുഴിഞ്ഞു കാഴ്ചകുറഞ്ഞു
കണ്ണുമടച്ചു കാലുപിടച്ചു;
മൂക്കുംതാടിയുമൊന്നിച്ചിട്ടും’ശീലാവതിചരിതം
അർത്ഥത്തിനു് അനുരൂപമായി ശബ്ദങ്ങൾ പ്രയോഗിക്കുന്ന വിഷയത്തിലും നമ്പ്യാർക്കു് അന്യാദൃശമായ പാടവമുണ്ടായിരുന്നതായിക്കാണുന്നു.
“ഇടിയുമുടനടലിടിയുമളവൊരു വെടിയുമൊരുവിധമടികളും
തടിയനുടെതടിയൊടിയുമിടിപൊടിഝടിതികടുതരകടികളും”
“പടുതയൊടെപടപൊരുമായുധചടചടരടിതവുമുടലിൽ
ഝടിതിമഹാപ്രഹരണവിരുതുകൾ സിംഹദ്ധ്വനികളുമടലിൽ
കടുതരമിടയിടയിൽചാടിയടച്ചും പോർക്കുപിടിച്ചും
വടിവോടുകുതിച്ചുതറിബ്ബതിതച്ചും ചാടിയടിച്ചും
ഉടലിടയവരടിയിടികൊണ്ടങ്ങൊക്കെ നുറുങ്ങീ രുധിരം
ഉടനുടനവിടവിടെപ്പൊട്ടിയൊലിച്ചീടുന്നു ഗഭീരം.ദുര്യോധനവധം
നമ്പ്യാരുടെ വർണ്ണനകൾക്കുള്ള വേറൊരു വിശേഷം പാത്രങ്ങളെക്കൊണ്ടു് അവരവരുടെ ഭാഷയിൽ സംസാരിപ്പിച്ചിരിക്കുക എന്നുള്ളതാകുന്നു.
“കേട്ടീലയോനിങ്ങളുത്താനപാദന്റെ
വീട്ടിലെ കോലാഹങ്ങളിതൊക്കെയും
ജ്യേഷ്ഠത്തിയുമനുജത്തിയും തങ്ങളിൽ
ചട്ടികലങ്ങളുംകൂടെ പകുത്തുപോൽ”
ഇതു് ഉത്താനപാദന്റെ ഗൃഹത്തിലെ രണ്ടു രാജ്ഞിമാർതമ്മിലുണ്ടായ സൗഭാഗ്യമത്സരത്തെപ്പറ്റി നാട്ടുകാർ പറയുന്ന വാക്കാണു്. രാജഗൃഹത്തിനെപ്പറ്റി സംസാരിക്കുമ്പോൾ ‘ചട്ടികലങ്ങൾ’ എന്നൊക്കെപ്പറയുന്നതു് അനുചിതമാണെന്നു മി. കേ. നാരായണമേനോൻ അധിക്ഷേപിക്കുന്നു. എന്നാൽ ഈ വാക്കുകൾ പ്രാകൃതജനങ്ങൾ പറയുന്നതാണെന്നു ഓർക്കാൻ അദ്ദേഹത്തിനു ക്ഷമയുണ്ടായില്ല. ഏതായിരുന്നാലും ആ മത്സരത്തെ പത്തോ ഇരുപതോ വരികൾകൊണ്ടു വർണ്ണിച്ചാലും, ഇത്രത്തോളം വേഗത്തിലും സ്ഫുടമായും ഹൃദയത്തിൽ പതിയുകയില്ലെന്നു തീർച്ചയാണു്.
നാളായണിയും ഭർത്തായവായ മുനിയുംകൂടി പുറപ്പെട്ടു് ആദ്യമായി പാണ്ടിയിൽ ചെന്നുചേരുന്നു. അവിടെ മുനി പട്ടരുടെ വേഷത്തിൽ
‘നീങ്കളിങ്കെവാരും സാപ്പാടെങ്കയാനാൽകിടയാതാ
നാങ്കൾരണ്ടുപേർക്കു ശാതം കൊണ്ടുവാരും ശീഘ്രമയ്യാ’
എന്നു തമിഴിലാണു് സംസാരിക്കുന്നതു്. അനന്തരം തെലുങ്കുരാജ്യത്തു ഒരു ഗൃഹസ്ഥന്റെ അടുക്കൽ ചെന്നുചേരുന്നു. അപ്പോൾ ആ ബ്രാഹ്മണൻ തെലുങ്കിൽ ചോദിക്കുന്നു:-
“ഇല്ലിസ്നാനമാഡിബാഹു ഹല്ലാഹുല്ലാഹുദമുമുണ്ടോ”
അതുപോലെ കൊങ്കണദേശത്തു് കൊങ്കിണിഭാഷയും വാടദേശത്തു് ലാടഭാഷയും അവരെക്കൊണ്ടു കവി സംസാരിപ്പിക്കുന്നു.
സ്യമന്തകംതുള്ളലിൽ സന്ധ്യാവന്ദനസമയത്തു് ബ്രാഹ്മണർ തമ്മിൽ ഓരോന്നു സംസാരിക്കുന്നു. എന്നാൽ അതു് ദേവഭാഷയിലാക്കിയിരിക്കുന്നതു് ഭക്തിക്കും പൂജയുടെ ശുദ്ധിക്കും, ഹാനിവരാതിരിക്കാൻവേണ്ടി മാത്രമല്ല, മറ്റാരും അറിയരുതെന്നുകൂടി വിചാരിച്ചാണു്.
സത്രാജിതഃകിലമിത്രവരാദതി ചിത്രതരം മണിമത്ര സ ലേഭേ
യത്രഗൃഹീതേ പുത്രഫലഞ്ച കളത്രഫലഞ്ച സു മിത്രഫലഞ്ച പ-
വിത്രഫലഞ്ച ജഗത്ത്രയമംഗല പാത്രമയംഖലു തത്രസുഖാദതി
മാത്രമുവാച ചരിത്രമുദാരം
കഷ്ടതരംകിലശിഷ്ടതരം പരിപുഷ്ടഗുണം ശിശുശിഷ്ടതരാന്മണി
ഘൃഷ്ടിസമൂഹവിശിഷ്ടരുചോ
16.82 IX
ഇനി കുഞ്ചൻനമ്പ്യാരുടെ തുള്ളൽക്കഥകൊണ്ടു് കവി ഉദ്ദേശിച്ചിട്ടുള്ള പരമമായ പ്രയോജനത്തേപ്പറ്റിയാണു് ചിന്തിപ്പാനുള്ളതു്. ഇതിനെപ്പറ്റി അന്യത്ര സൂചിപ്പിച്ചിട്ടുണ്ടെങ്കിലും നമ്പ്യാർ അന്തസ്സാരവിഹീനനായിരുന്നുവെന്നു പറയുന്ന ചിലർ ഇപ്പോഴും ഉള്ളതിനാൽ ഈ വിഷയത്തെക്കുറിച്ചു ഗാഢമായി ചിന്തിക്കാതെ വിടുന്നതു ശരിയല്ല. നമ്പ്യാരുടെ തുള്ളലുകൾ വായിച്ചുനോക്കിയാൽ പ്രപഞ്ചത്തോടു അദ്ദേഹത്തിനുണ്ടായിരുന്ന മനോഭാവം എന്തെന്നു കണ്ടുപിടിക്കാൻ പ്രയാസമില്ലെന്നാണു തോന്നുന്നതു്. കലികാലവിജൃംഭണംകൊണ്ടു് മനുഷ്യലോകം വഴിപിഴച്ചു പോയതായി കവി പല ദിക്കിലും വിലപിച്ചുകാണുന്നു.
“ വിളവുകളൊന്നു കുറഞ്ഞു തുടങ്ങും കളവുകളൊന്നുമുഴുത്തുതുടങ്ങും
വിലയുംപാരമിടിഞ്ഞുതുടങ്ങും മലയുംകാടുമുരത്തുതുടങ്ങും”
“കളമൊഴിമാരുടെതലയുംമുലയും വളയുംതളയുംകളിയുംചിരിയും
വളയുംപുരികക്കൊടിയുംകണ്ടിഹ വലയുംവലയതിൽമാനുഷരെല്ലാം.”
“യജമാനന്നൊരുചെകതിപിണപ്പാൻ
പ്രജകൾക്കൊക്കെ മനസ്സുംതുടങ്ങും”
“രാജസമീപേചെന്നൊരുകൂട്ടമേഷണിപറവാനാളുകളേറും
ഭോജനമാത്രം കിട്ടുന്നവനൊരു രാജാവെന്നു നടിച്ചുതുടങ്ങും”
“വല്ലഭമാരുടെ വീടുപുലർത്താൻ ഇല്ലം പണയംവച്ചുതുടങ്ങും
നെല്ലുംപണവും പൊന്നും പാത്രവുമില്ലെന്നാമിനി ദിവസേദിവസേ
ചൊല്ലുംപലവിധമപരാധം പലർ കൊല്ലും പശുവിനെ മടികൂടാതെ
പുല്ലുംപുഴുവും ഭൂമിയിലിങ്ങതു മെല്ലെന്നങ്ങുനടന്നുതുടങ്ങും
മൂത്തുതുടങ്ങും കപടതയിന്മേൽ”
“ചീർത്തുതുടങ്ങും ദുഷ്കവികെട്ടിത്തീർത്തുതുടങ്ങും ദുഷ്ടജനങ്ങൾ”
“വിശ്വജനത്തിനുമീശ്വരനെന്നൊരു വിശ്വാസത്തിനുകുറവുതുടങ്ങും”
“കുടിലന്മാരുംജടിലന്മാരും കുരുടന്മാരുംജരഠന്മാരും
കുരയന്മാരുംകുനയന്മാരും പലവിധമുണ്ടായ്‍വരുമിനിമേലിൽ”
“ലന്തപറങ്കിയുമിങ്കിരിയേസും ബന്ധുവതാമിനിയരചന്മാർക്കും
ഗ്രന്ഥികളൊന്നുകുറഞ്ഞുതുടങ്ങും ഗ്രന്ഥമെഴുത്തുംനാസ്തിയതാമേ
ശാസ്ത്രികളെന്നൊരുഭാവത്തോടെ ശാസ്ത്രമെടുക്കുംപകൽകഴിവോളം
രാത്രിയടുത്താലവരെപ്പിന്നെ ക്ഷേത്രംതന്നിലൊരേടംകാണാം”
നമ്പ്യാരുടെ ഈ പ്രവചനങ്ങളിലൊന്നെങ്കിലും തെറ്റിപ്പോയിട്ടുണ്ടോ? മനുഷ്യരെല്ലാവരും ആത്മരക്ഷണാർത്ഥമായും കളത്രപുത്രാദികളുടെ പരിപോഷണത്തിനു വേണ്ടിയും ചാപല്യങ്ങൾ പലതും കാണിച്ചു തുടങ്ങി. പണ്ഡിതന്മാർ അപണ്ഡിതന്മാരായി; അപണ്ഡിതന്മാർ പണ്ഡിതസ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കപ്പെട്ടു. ലോകോത്തരങ്ങളായ കാവ്യങ്ങൾ എഴുതുന്നവർക്കു പ്രതിഫലം നാസ്തി; മുറുക്കിത്തുപ്പുന്നതിനിടയ്ക്കു് മോഷ്ടിച്ചും അന്യന്റെ കൃതികളെ രൂപാന്തരപ്പെടുത്തിയും മുപ്പത്തിആറു പുസ്തകങ്ങൾ എഴുതുന്നവരെ സഹായിപ്പാൻ ആളുകൾ അസംഖ്യം. സാധുക്കൾ അഷ്ടിക്കു വകയില്ലാതെ കഷ്ടപ്പെടുന്നു; ധനികന്മാർ അവരുടെ മേൽക്കുതിരകേറുന്നു. നമ്പ്യാർ ഈ മാതിരി പ്രപഞ്ചഗതിയേക്കണ്ടിട്ടു് അതിനൊക്കെ കാരണം കനകവും കാമിനിയുമാണെന്നു് ഊഹിക്കുന്നു. “സ്വർണ്ണങ്ങളെന്നൊരുജാതിയും സൃഷ്ടിച്ചു; പെണ്ണുങ്ങളെന്നൊരു ജാതിയും സൃഷ്ടിച്ചു” മനുഷ്യന്റെ എല്ലാവിധ കുചേഷ്ടിതങ്ങളുടേയും ഉൽപത്തിസ്ഥാനം ഈ സൃഷ്ടിദ്വയമാണെന്നാണു് അദ്ദേഹത്തിന്റെ വാദം. ഈ രണ്ടു വസ്തുക്കളുടേയും അസ്ഥിത്വത്തേയും അർത്ഥശൂന്യതയേയും പറ്റി ഒരു ബോധം സാധാരണ മനുഷ്യരിൽ ജനിപ്പിച്ചു അവരെ സത്പഥത്തിലേക്കു്–അചഞ്ചലമായ ആസ്തിക്യത്തിലേക്കു–നയിക്കുന്നതിനു വേണ്ടിയാണു് അദ്ദേഹം തന്റെ കഥകളിൽ സ്ഥാനത്തും അസ്ഥാനത്തും പരിതഃസ്ഥിതിഗതികളെപ്പറ്റിയുള്ള രൂക്ഷവും പരുഷവുമായ വിമർശങ്ങൾ നടത്തിയിരിക്കുന്നതു. ഓരോ കഥയുടേയും ആരംഭംനോക്കിയാൽ തന്നെ ഇങ്ങനെ ഒരു ഉദ്ദേശം കവിക്കുണ്ടായിരുന്നു എന്നു വ്യക്തമായികാണാൻ കഴിയും. നമുക്കു് ഉദാഹരണാർത്ഥം ചില കഥകളെ എടുത്തുനോക്കാം. പ്രദോഷമാഹാത്മ്യം തുടങ്ങുന്നതു ഒരു മാതൃകാരാജ്യത്തിന്റെ വർണ്ണനത്തോടു കൂടിയാണു്. കുണ്ഡിനപതി “ചണ്ഡത പെരുകിന വിമതന്മാരുടെ ഖണ്ഡനവിധികളി”ലധിക വിദഗ്ദ്ധനാണു്. “നാടുകൾതോറും നായന്മാരുടെ വീടുകൾകണ്ടാലറിയാം നൃപനുടെ കേടുകൾകൂടാതെള്ളൊരുസമ്പൽ” പ്രൗഢികൾ. “പീടിക മാളിക മണിമാടവു മങ്ങാടികൾ തെരുവുകൾ പെരുവഴിതോറും” ഉണ്ടു്. സകലകലകൾക്കും അഭിവൃദ്ധികാണുന്നു. പ്രജകൾക്കു വരവിൽ കവിഞ്ഞു് ചെലവില്ലാത്തതിനാൽ ‘കടമില്ലൊരുവനു മതുകാരണമൊരുതടവില്ലിവിടെ വസിച്ചു സുഖിപ്പാൻ’. “ദേവബ്രാഹ്മണ വിശ്വാസം പുനരേവം മറ്റൊരുനാട്ടിലുമില്ല” ദേവസ്വത്തെ ഹരിക്കണമെന്നുള്ള വിചാരമേ ആർക്കുമില്ല; ക്ഷേത്രങ്ങളിൽ പൂജാദികൾ മുറയ്ക്കുനടക്കുന്നു. ‘ഉണ്മാൻവകയില്ലാത്ത ജനത്തിനു ധർമ്മക്കഞ്ഞി കൊടുത്തുതുടങ്ങി”
അറുപതുലക്ഷംഗോദാനങ്ങളു മനവരതംബഹുഭൂദാനങ്ങളു-
മനവധിമണികനകാഭരണാദികൾ ഘനതരദാനവിശേഷമ-
ശേഷം. കനിവൊടുചെയ്തുമഹീപതി; പത്തുമൊരെട്ടും കന്യകമാരെ പാണിഗ്രഹണവും” ചെയ്തു. എന്നിട്ടും സന്താനമുണ്ടാകുന്നില്ല. ഒടുവിൽ ഭഗവൽപ്രീത്യർത്ഥം പുണ്യകർമ്മങ്ങൾ പലതും ചെയ്തതിന്റെ ഫലമായിട്ടാണു് കുലമഹിഷിക്കു ഗർഭമുണ്ടാകുന്നതു്. ഗർഭം പൂർത്തിയാകാറായതിനോടുകൂടി, സാല്വൻ അദ്ദേഹത്തിന്റെ രാജ്യം ആക്രമിക്കുന്നു. അയാൾ ഒരു ഹിറ്റ്ലർ മനോഭാവക്കാരനാണു്.
“കേട്ടില്ലയോ നീ മറുനാട്ടിൽ ദുഷ്പ്രഭുക്കന്മാർ
കാട്ടിയോരപരാധം കേട്ടുഞാൻ സഹിക്കാഞ്ഞു
നാട്ടിൽനിന്നവരെയങ്ങാട്ടിക്കളഞ്ഞുനമ്മുടെ
പാട്ടിലാക്കിരാജ്യങ്ങൾ കാട്ടിലുമങ്ങു മല-
മൂട്ടിലും മരത്തിന്റെചോട്ടിലും നീചന്മാരുടെ
വീട്ടിലും പലപല കോട്ടിലും നടന്നോരോ
ഗോഷ്ഠികാട്ടുന്നു വൈരിക്കൂട്ടരങ്ങുമിങ്ങും”
ഇങ്ങനെ ഒരു നവവിധാനം (New order) സൃഷ്ടിക്കാനാണു് അവന്റെ പുറപ്പാടു്. “മേല്ക്കോയ്മ സ്വീകരിച്ചുകൊള്ളണം അല്ലെങ്കിൽ മരണം വരിച്ചുകൊള്ളണം. എന്നാണു് അവന്റെ ആജ്ഞ. ധർമ്മവും അധർമ്മവും തമ്മിൽ പോരാട്ടം നടക്കുന്നു. എന്നാൽ കുണ്ഡിനപതി ധീരധീരം പോരാടി “വീര്യസ്വർഗ്ഗവുമാശുലഭിച്ചു സ്വൈരമതായിസ്സുരതരുണീമണിമാരൊടുകൂടി രമിച്ച വസിച്ചു.” സൈന്യം കയറി നാടുമുഴുവനും കൊള്ള ചെയ്യുന്നു. രാജ്ഞിമാർ കാടുപൂകുന്നു. ഗർഭിണിയായ ഒരുറാണി,
കാട്ടിൽക്കൂടെ നടന്നുനടന്നൊരു തോട്ടിന്നരികേ ചെന്നവൾപറ്റി
പെട്ടെന്നവിടെപ്പെറ്റൊരുപുരുഷക്കുട്ടിപിറന്നുനിലത്തുപതിച്ചു”
പിള്ളപിറന്നതുനേരം ജനനിക്കുള്ളമെരിഞ്ഞൊരുദാഹംമൂലം
വെള്ളംതെല്ലുകുടിക്കണമെന്നവളുള്ളംതന്നിലുറച്ചുപതുക്കെ
തോട്ടിലിറങ്ങീ ജലപാനത്തിനു പാട്ടിലിരുന്നുതുടർന്നൊരുനേരം
പോട്ടിലൊളിച്ചുകിടക്കും മുതലക്കൂട്ടങ്ങളിലൊരുപൊണ്ണൻവന്നു
തണ്ണീരങ്ങുകുടിച്ചുതുടങ്ങിയ പെണ്ണിനെവന്നുപിടിച്ചുവിഴുങ്ങി.
തത്സമയം ആ വഴിക്കു ഒരു ഭൂസുരപത്നി വന്നു് ‘കാലുകുടഞ്ഞു കരഞ്ഞുകിടക്കും’ ശിശുവിനെ കാണുന്നു. അവളുടെ മാതൃത്വം കുട്ടിയെ എടുത്തു വളർത്തുന്നതിനുപദേശിക്കുന്നു-എന്നാൽ ജാതിനിഷ്ഠ ചില സംശയങ്ങളെ ഉദിപ്പിക്കുന്നു. ഒടുവിൽ മാതൃത്വം തന്നെ ജയിക്കുന്നു. “മുലകുടി യെന്നതിൽ മുൻപേ കുഞ്ഞിനു കുലസംബന്ധമതില്ലതുനൂനം” എന്നുറച്ചുകൊണ്ടു് അവൾ സ്വന്തം കുട്ടിയെ താഴെഇറക്കിയിരുത്തിയിട്ടു്,
“കുഞ്ഞിനെ വെക്കമെടുത്തു കളുപ്പിച്ചാദരവോടെ മുലയും” നല്കുന്നു. അപ്പോൾ ഒരു സന്യാസി ആ വഴിക്കു കടന്നുവന്നു് അവളോടു ആ ശിശുവിനെപ്പറ്റിയുള്ള പരമാർത്ഥം ധരിപ്പിക്കുന്നു. ആ ബ്രാഹ്മണി ആ കുമാരന്മാരെ രണ്ടുപേരെയും ഭിക്ഷയെടുത്തു വളർത്തിക്കൊണ്ടുവരവേ, ഒരുദിവസം ശിവാർച്ചനം ചെയ്യാനായി കോവിലിൽ ചെന്നപ്പോൾ, ഒരു ജ്യോതിശ്ശാസ്ത്രപണ്ഡിതൻ അവളെ വിളിച്ചു് പ്രദോഷവ്രതം കുട്ടികളെക്കൊണ്ടു് നോല്പിക്കണമെന്നുപദേശിക്കുന്നു. അങ്ങനെ രണ്ടുകുട്ടികളും പ്രദോഷവ്രതം അനുഷ്ഠിച്ചുവാഴവേ ഒരുദിവസം പ്രഭാതത്തിനു മുൻപു് ബ്രാഹ്മണകുമാരൻ കുളിച്ചു് ആറ്റിന്റെ കരയിൽ തെല്ലുനേരം നില്പാനിടയാകുന്നു.
അപ്പോൾ;
പെരുകിനകാറ്റും മഴയുംമിന്നലു-
മുരുതരമിടിയുമിയന്നൊരു സമയേ
തിരകളടിച്ചുപിളർന്നൊരു കരമേൽ
ഒരുവിവരംബത കാണ്മാറായി
ഒരുകുട്ടകം പ്രത്യക്ഷപ്പെടുന്നു; അതുനിറയേ കനകവും അതിനെ അവർ, തട്ടിയുരുട്ടിക്കൊണ്ടു തിരിച്ചൊരു
‘കാട്ടിൽകൂടെക്കഥമപിചെന്നൊരു
കോട്ടിലൊളിച്ചഥവച്ചുകുളി’ക്കുന്നു.
പിറ്റേദിവസം അവർ അമ്മയെ വിളിച്ചു ആ നിധി കാണിച്ചുകൊടുത്തപ്പോൾ, അവൾ സന്തോഷിക്കാതിരുന്നില്ലെങ്കിലും ഉപദേശിക്കുന്നതിങ്ങനെയാണു്,
“അർദ്ധമൊരുത്തനുമറ്റവനുംപുനരർദ്ധമതിങ്ങനെ വീതിക്കുന്നു”
എന്നാൽ അർത്ഥം അനർത്ഥകരമാണു്. ഒരു തള്ളയ്ക്കു പിറന്നവർ പോലും ഒരു കള്ളപ്പണത്തിനുവേണ്ടി കലശൽകൂട്ടുക പതിവാണു്. കുട്ടികളായ നിങ്ങൾക്കു അതുവരരുതു വിശേഷിച്ചും,.
പണമെന്നുള്ളതു കയ്യിൽവരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകും
പണവുംഗുണവു കൂടിയിരിപ്പാൻ പണിയെന്നുള്ളതുബോധിക്കേണം
പണയംമേടിക്കാതൊരുകാശും പണവുമൊരുത്തനുനല്കരുതാരും”
അതിനിടയ്ക്കു്
‘പട്ടന്മാരൊടുവസ്ത്രമെടുത്താൽ പൊട്ടന്മാരിഹ തോല്ക്കേയുള്ളു
എട്ടുപണംമുതലുള്ളതിനവർപതിനെട്ടുപണം വിലവച്ചുകൊടുക്കും
അവരൊടുചെന്നുകടംകൊണ്ടെങ്കിൽ ഭവനംകൂടി നശിപ്പാറാകും’
എന്നുകൂടി അവൾ ഉപദേശിക്കാൻ മറന്നുപോകുന്നില്ല. ഈ ഉപദേശം കേട്ടിട്ടു ബ്രാഹ്മണകുമാരൻ പറയുന്നു:-
“ഞാനുമെന്നുടെചേട്ടനുമേക പ്രാണനെന്നുധരിച്ചരുളേണം
രണ്ടുഗാത്രമതുമാത്രമിദാനീമുണ്ടുഭേദമതുകൊണ്ടുകിമ്മേ
പാതിപാതിവിഭജിച്ചതുകൊണ്ടിങ്ങേതുമില്ലഫലമെന്നറിയേണം”
ഇങ്ങനെ ധനികന്മാരായിത്തീർന്നിട്ടും കുമാരന്മാർ പ്രദോഷവ്രതം മുടക്കുന്നില്ല. കാലക്രമേണ അവർ യൗവ്വനം പ്രാപിക്കുന്നു. ഒരുദിവസം രാജകുമാരൻ തനിച്ചു് വിമലവസന്തവിഭൂഷിതമാകിനവപിനേചെന്നു് ചേരുവാനിടയാകുന്നു.
“പുതുമലർകുലമൊക്കെവിരിഞ്ഞു, മധുരസമയമാരിചൊരിഞ്ഞു
മധുകരനികരങ്ങൾവിരിഞ്ഞു മണമുടയകുസുമങ്ങൾതിരഞ്ഞു
മൃദുമദകളമിളദളിഗളതലകളകളമിളക നകിളികളുമവിടെനിറഞ്ഞു
നറുകരവകവല്ലികൾപൂത്തു കുറുമിഴികളുമാശുതെഴുത്തു
ചെറുതരദലപുഷ്പമിതർത്തു നറുമലർമണമൊന്നുമുതിർത്തു
വനതടമതിലുടയൊരു പടുതരുപടലികളുടെമടുമലർകുലമുടമപെരുത്തു
മലകാടുകളൊന്നുപകർന്നൂ കലമാനുകളോടിനടന്നൂ
പുലിപന്നികളൊന്നുനിവർന്നൂ കലികാലവിലാസമുയർന്നു
മദമീയലും മുയലും മയിലും കുയിലും മലകളിലൊരുകളിതെളിവിലിയന്നു
കുളുർമതിയുമുദിച്ചുവിളങ്ങി, കളമൊഴികളുടെകേളിതുടങ്ങി
തളവളകളുമാശുകിലുങ്ങീ തടമുലകളുമൊന്നുകുലുങ്ങീ
ചിലർകളിച്ചുപുളച്ചുവിളിച്ചുതെളിച്ചുമൊളിച്ചുമധികരസം”
ചുരുക്കിപ്പറഞ്ഞാൽ ‘ഒരു വണ്ടാർകുഴലിമണി’യെക്കണ്ടു് രാജകുമാരൻ മദനപരവശനായിത്തീരുന്നു. അവൻ തന്റെ അഭിനിവേശത്തെ അനുജനോടു അറിവിച്ചപ്പോൾ, ആ ബ്രാഹ്മണകുമാരൻ സ്ത്രീജനോപാലംഭത്തിനു തുടങ്ങുന്നു. തനിക്കു കിട്ടിയ ഈ അവസരത്തെ നമ്പ്യാർ വെറുതെ കളയുമോ? ലോകത്തിലുണ്ടാകുന്ന സകല ദുരിതങ്ങൾക്കും കാരണഭൂതർ അവരാണെന്നു അദ്ദേഹം ബ്രാഹ്മണകുമാരൻ വഴിക്കു സ്ഥാപിക്കുന്നു. പോരാഞ്ഞിട്ടു് ഉണ്ണി ഉണിച്ചിരിയുടെ കഥയും എടുത്തുപറയുന്നു. പക്ഷേ അതുകൊണ്ടൊന്നും രാജകുമാരന്റെ മനസ്സിനു ഇളക്കം വരുന്നില്ല. അവൻ നേരേചെന്നു് ഗന്ധർവകുമാരിയോടു തന്റെ പ്രേമത്തെ അറിയിക്കുന്നു. എന്നാൽ അവളാകട്ടെ ഗാന്ധർവവിവാഹത്തിനൊന്നും വഴിപ്പെടാതെ,
‘എന്നുടെതാതൻഗന്ധർവേന്ദ്രൻദ്രമിളാഖ്യൻപരമേശ്വരഭക്തൻ
സുമതിസുശീലൻസുരപതിതുല്യൻഅംശുമതീതിനമുക്കിഹനാമം
……
സകലഗുണോന്നതനെന്നുടെതാതൻസപദിഭവാനെക്കണ്ടെന്നാകിൽ
സഫലംനിന്നഭിലാഷംനമ്മുടെസർവമനോരഥമപിസാധിക്കും.’
എന്നുപറഞ്ഞതനുസരിച്ചു് അവർ രണ്ടുപേരുംകൂടി ഗന്ധർവരാജാവിനെ ചെന്നുകാണുന്നു. മുറയ്ക്കു വിവാഹവും നടക്കുന്നു. അനന്തരം അവൻ,
“ആനപ്പടകളോടും സേനാഭടന്മാരോടും
നാനാവൃന്ദങ്ങളോടുംകൂടിമേളിച്ചുനല്ല
മോടികലർന്നു വനവാടികടന്നു്”
തന്റെ വളർത്തമ്മയെ ചെന്നുകണ്ടു് വന്ദിച്ചിട്ടു് അവളുടെ അനുമതി വാങ്ങിയശേഷം യുദ്ധത്തിനു പുറപ്പെടുന്നു. വിദർഭദേശത്തിൽച്ചെന്നിട്ടു്
മാടുകളാടുകൾവിപ്രന്മാരും മാടണിമുലമാർബാലന്മാരും
മറ്റൊരുദിക്കിനുമാറിക്കൊൾവിൻ മറ്റന്നാളിഹവന്നുപൊറുക്കാം.
എന്നു് അദ്ദേഹം വിളിച്ചുപറയുന്നു. എന്തുകൊണ്ടെന്നാൽ
പടയിൽവരുന്നഭടന്മാരിൽചിലരിടയില്ലാതെയുമുണ്ടാമായവർ
ഝടിതികടന്നുകലമ്പിക്കലശലിലടിയോപിടിയോഒന്നുപിണയ്ക്കും
അരുതരുതെന്നുവിലക്കാനുള്ളേരെജമാനന്മാരറിയുംമുമ്പേ
തെരുതെരുബഹുപുരുഷാരമടുത്തുടനുരുതരമാപത്തുളവാക്കീടും
പിന്നെനിനച്ചാൽഫലമില്ലീവകമുന്നേതന്നെകരുതീടേണം.
ഇവിടെ
“ഞായംനോക്കിനടപ്പാൻനമ്മുടെ
നായന്മാരുപഠിച്ചിട്ടില്ലാ.”
എന്നിങ്ങനെ ഭടന്മാരുടെ ചാപല്യങ്ങളെപ്പറ്റി സംസാരിപ്പാൻ ഒരു അവസരം ലഭിക്കുന്നു. നമ്പ്യാർ ‘ഭടജനങ്ങളുടെ നടുവിലുള്ളൊരു പടയണിക്കു ചേരുവാ’നായിട്ടാണല്ലോ തുള്ളലുകൾ രചിച്ചിരിക്കുന്നതു്.
സാല്വൻ ധർമ്മഗുപ്തകുമാരനോടു യുദ്ധത്തിനുതന്നെ പുറപ്പെടുന്നില്ല. “തന്നേക്കാൾ വലിയോനെ താണു സേവിച്ചീടാഞ്ഞാൽ പിന്നത്താന്തുർദ്ധ്വമായി പിന്നോക്കം പോകേയുള്ളു” എന്ന തത്വത്തെ മുൻനിറുത്തി, അദ്ദേഹം വെള്ളക്കൊടിയുമായിട്ടാണു് ശത്രുവിനെ ചെന്നു കാണുന്നതു്. എന്നാൽ വൃദ്ധനായ സാല്വൻ വന്ദിക്കാൻ ഭാവിക്കവേ കുമാരൻ പറയുന്നു.
വന്ദിക്കരുതരുതയ്യോശിവശിവ
വളരെവയസ്സേറുന്നഭവാനിഹ
നിന്ദിക്കാതെയിരുന്നാലതുമതി
നിഖിലംപിഴകളുമിങ്ങുപൊറുക്കാം
ഇപ്രകാരം പറഞ്ഞിട്ടു് ആ വീരക്ഷത്രിയൻ വൃദ്ധനെങ്കിലും തന്റെ പിതാവിനെ ഹനിച്ചവനായ സാല്വനെ,
ചെന്നുപിടിച്ചു പുണർന്നുപതുക്കെ-
ത്തന്നുടെയരികിലിരുത്തിക്കഥകളു-
മൊന്നൊഴിയാതെപറഞ്ഞറിയിച്ചു.
ഇങ്ങനെ ധർമ്മം ഒടുവിൽ ജയിക്കുന്നു. ഇക്കഥ വഴിക്കു് ഭക്തിയുടെ മാഹാത്മ്യത്തെ പ്രകാശിപ്പിക്കുന്നതിനോടുകൂടി അധർമ്മത്തിന്റെ വിജയം ക്ഷണികമാണെന്നും ധർമ്മമേ ഒടുവിൽ ജയിക്കയുള്ളുവെന്നും കവി സ്ഫടികസ്ഫുടമായി കാണിച്ചുതന്നിരിക്കുന്നു. കഥപറയുന്നതിനിടയ്ക്കു കനകകാമിനികൾ മൂലം ഉലകിന്നു നേരിടുന്ന അപകടങ്ങളെപ്പറ്റിയും അതിദീർഘമായി ഉപന്യസിച്ചിട്ടുണ്ടു്. ഇതുപോലെതന്നെയാണു് മറ്റുകഥകളുടേയും സ്ഥിതം. കല്യാണ സൗഗന്ധികത്തിന്റെ പ്രാരംഭത്തിൽ തന്നെ അതിലെ സന്മാർഗ്ഗപാഠം സൂചിപ്പിച്ചിട്ടുണ്ടു്.
‘മങ്കമാർമൗലിയാം പാഞ്ചാലപുത്രിയും’ ഭർത്താക്കന്മാരുംകൂടി ‘അദ്രിവനാന്തേ’ സഞ്ചരിക്കുന്നു. ‘ഗന്ധദ്വിപപ്രൗഢ മന്ദസഞ്ചാരിണി’യായ അവൾ ‘ഗന്ധവാഹത്താൽ സമാഹൃതമായ’ ഒരു സൗഗന്ധികം കണ്ടിട്ടു്,
ഉത്തരാശാമുഖംതന്നിൽനിന്നെത്രയും
ഉത്തമമായോരുസൗരഭ്യമിങ്ങനെ
സത്വരംവന്നതുസൂക്ഷിച്ചറികകേൾ.
സത്വവാനല്ലോസമീരസൂനോ! ഭവാൻ
തത്രചെന്നാശു ഹരിക്കഭവാനെങ്കി-
ലത്രനിന്നാശു ഗമിച്ചാലുമാദരാൽ.
എന്നു ഭീമനോടു പറയുന്നു. ഇത്ര എന്തു പുഷ്പം? എവിടെ കിട്ടും? ഇതൊന്നും നിശ്ചയമില്ല. എന്നിട്ടും ഭീമൻ പുഷ്പാഹരണത്തിനായി ചാടി പുറപ്പെടുന്നു.
‘പെണ്ണിന്റെ ചോൽകേട്ടുചാടിപ്പുറപ്പെട്ട
പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ’
എന്നു കവി ഭീമനെ പരുഷമായി ഉപഹസിക്കുന്നു. ‘കാഞ്ചനപുഷ്പം വിരഞ്ഞുകൊണ്ടുപോരുമ്പോൾ’ സുരന്മാരോ ദാനവന്മാരോ നരന്മാരോ പന്നഗന്മാരോ വന്നു തടുത്താൽ,
‘പാഞ്ഞങ്ങടുക്കും ഞാൻഗദകയ്യിലെടുക്കുംസംഗരേനല്ല
മിടുക്കുംവീര്യശൗര്യങ്ങൾനടിക്കുംകശ്മലന്മാർക്കി-
ട്ടിടിക്കുംകൈകളുംകാലുമൊടിക്കുംദേഹമെപ്പോരുംപൊടിക്കും’
എന്നു അഹങ്കരിച്ചുകൊണ്ടു് ‘സത്വരാഹങ്കാരഗംഭീരപൂരുഷ’നായി പുറപ്പെട്ട ഭീമനു എന്തെല്ലാം അപകടങ്ങൾ പറ്റുന്നു.
ഇങ്ങനെ ബുദ്ധിമാന്മാർക്കു് ഓരോ കഥയുടേയും ആന്തരമായ ഉദ്ദേശങ്ങൾ കണ്ടുപിടിക്കാൻ കഴിയുമെന്നുള്ളതിനാൽ ഇവിടെ വിസ്തരിക്കുന്നില്ല. അഭിവന്ദ്യനീരൂപകനായ പീ. കേ. നാരായണപിള്ള അവർകൾ പ്രസ്താവിച്ചിട്ടുള്ളതുപോലെ പ്രായേണ ദുരഹങ്കാരികളേയും നിന്ദ്യന്മാരെയും കുറിച്ചു് ഉദ്വേജനം ജനിപ്പിക്കുന്നതിനും ഹാസ്യരസം പോഷിപ്പിക്കുന്നതിനുമാണു് കവിയുടെ പ്രധാന നോട്ടം.
‘കിരാതത്തിൽ ശ്രീപാർവതീദേവി ചെന്നു് ഗിരീശൻ മുമ്പിൽ വന്ദനം ചെയ്തുനിന്നു’കൊണ്ടു് മന്ദഹാസപൂർവം ചോദിക്കുന്നു:-
“നിരുപമഗുണവസതേ ശ്രീനീലകണ്ഠ! നിശമയ മേ വചനം
സുരവരസുതനെന്തേ? വരമരുളീടാത്തു”
‘ബാണന്റെ വാതിൽകാത്തവനെ’ എന്ന സാർത്ഥകമായ സംബോധനകൂടെ ദേവി ഈ അവസരത്തിൽ ഉപയോഗിച്ചിരിക്കുന്നു. അതിനുള്ള മറുപടി നോക്കുക:-
“സരസിജായതദളചലനയനേ സുരവരസുതനുടെമനസ്സിൽമദം
പെരുതതുകരുതുകഗിരിതനയേ പരവശമവനൊരുതരിമ്പുമില്ല
കരളിലഹമ്മതികുറവുമില്ല;സുരകുലവരനുടെതനയനെന്നും
സരസിജശരനൊടുസദൃശനെന്നുംസരസചരിതങ്ങളിൽപടുത്വമെന്നും
***
ഇത്തരമുള്ളൊരുഗർവുശമിപ്പാൻ ഇത്തിരിപാകം വന്നേതീരു”
ഘോഷയാത്രയിൽ,
കാട്ടിലിരിക്കുംപാർത്ഥന്മാർക്കിഹകാട്ടീടേണംനമ്മുടെവിഭവം
കൂട്ടീടേണംബഹുപുരുഷാരംകേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണംഭേരീഢമരംഞെട്ടീടേണംഭുവനമശേഷം
എന്നുള്ള അഹങ്കാരത്തോടുകൂടി പുറപ്പെട്ട ദുര്യോധനനും കൂട്ടരും ബന്ധിക്കപ്പെട്ടു് ഒടുവിൽ ധർമ്മപുത്രരുടെ ഉപദേശപ്രകാരം ഭീമനാൽ
“സ്യന്ദനമേറിച്ചെന്നുപതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻരഥമതിലിട്ടുപിരട്ടിയുരുട്ടിച്ചിലരുടെ
കട്ടമപിടിച്ചവലിച്ചുംചിലരുടെപിടരിപിടിച്ചുതിരിച്ചുംചിലരുടെ
താടിപറിച്ചുംമീശമുറിച്ചുംമോടികുറച്ചുംതട്ടിമറിച്ചും,
കെട്ടഴിയാഞ്ഞതുപൊട്ടിച്ചുംപണിപ്പെട്ടുരഥത്തേൽനിന്നുംനിലത്തേ” ക്കു് എറിയപ്പെട്ടപ്പോൾ, അവർക്കുണ്ടായ നാണക്കേടു് എങ്ങനെ വർണ്ണിക്കും. ഭീമനാകട്ടെ,
ദുര്യോധന! ശൃണുവചനംനിന്നുടെദുര്യോഗംകൊണ്ടിങ്ങനെസംഗതി-
വന്നുഭവിച്ചതുനന്നായ്‍വരുമിനിനിന്നുടെദുർമ്മദമൊട്ടുശമിക്കും.
എന്നുപറയാതെ വിടുന്നുമില്ല. കാർത്തവീര്യാർജ്ജുനവിജയം ആരംഭിക്കുന്നതു് ‘അക്കാലങ്ങളിലതിഭുജുവിക്രമധിക്കൃതശക്രപരാക്രമനാകിയ’ നക്തഞ്ചരാധിപതിയുടെ ദുരഹങ്കാരപ്രപഞ്ചനത്തോടുകൂടിയാണു്.
ഇന്ദ്രജിദാഖ്യൻനമ്മുടെനന്ദനനിന്ദ്രനെയുദ്ധംചെയ്തുജയിച്ചു
എന്നല്ലവനെബന്ധിച്ചുംകൊണ്ടെന്നുടെമുമ്പിൽകൊണ്ടിഹവന്നു
ലങ്കാപുരിയുടെതോരണമൂലേശൃംഖലകൊണ്ടുതളച്ചേച്ചാലും
ഇങ്ങനെനമ്മുടെകല്പനകേട്ടവനങ്ങനെചെയ്താനുണ്ണിസമർത്ഥൻ
കണ്ണുകളായിരമുള്ളവനവിടെക്കണ്ണീർകൊണ്ടൊരുനദിയുണ്ടാക്കി
വിണ്ണവർനാടുവെടിഞ്ഞുവരുന്നൊരുപെണ്ണുങ്ങൾക്കുകുളിപ്പാൻകൊള്ളാം,
ഇങ്ങനെ പൊങ്ങച്ചംപറഞ്ഞ ആ നക്തഞ്ചരാധിപതി,-
‘അർജ്ജുനന്റെഭുജദണ്ഡസഹസ്രരജ്ജൂകൊണ്ടഥവരിഞ്ഞുമുറുക്കി
പുഷ്പകക്കൊടിമരത്തൊടുകെട്ടിദുഷ്പ്രഭുത്വമുടയോരവനെദ്രുതം
അത്രകൊണ്ടുവരേണം’
എന്നുള്ള വീരവാദത്തോടുകൂടി ചന്ദ്രഹാസവുമെടുത്തു തിരിച്ച ആ പ്രചണ്ഡപ്രതാപശാലി—ഒടുവിൽ കാർത്തവീര്യന്റെ ഭുജദണ്ഡസഹസ്രത്താൽ തടഞ്ഞുനിർത്തപ്പെട്ട നർമ്മദാനദി പെരുകി അതിൽ ‘തള്ളിവരുന്നൊരു വെള്ളത്തിരയിൽ തുള്ളിയലഞ്ഞുവലഞ്ഞ’തും പിന്നീടു് ആ രാജാവിനാൽ ബന്ധിതനായശേഷം പെണ്ണുങ്ങൾ ചുറ്റുംകൂടീട്ടു്,
‘പത്തുമുഖങ്ങൾകൊണ്ടുപത്തുപദങ്ങൾപാടി
തിത്തിത്തൈഎന്നുചാടിനൃത്തംവയ്ക്കരാവണ’ എന്നു്
‘ഏണമിഴിമാരുടെപാണിപിടിച്ചിഴിക്കും
പാണികൾകൊണ്ടുനമ്മേതാണുതൊഴുതുകൊണ്ടു
കേണുകിടന്നിടാതെവാണുനീയെങ്കിൽനല്ല
ചോറുംകറിയുംപുളിഞ്ചാറുംകാച്ചിയമോരും
ആറുന്നതിനുമുൻപേകൂറുള്ളഞാൻതരുവൻ’
എന്നും മറ്റും പറഞ്ഞതുകേട്ടു് നാണംപൂണ്ടു കിടന്നതും എത്ര സരസമായി വർണ്ണിച്ചിരിക്കുന്നു.
രാമചരിതത്തിൽ രുക്‍മിണിയുടേയും ഗരുഡന്റേയും മദശമനമാണു വിഷയം. ഐരാവതപൂജയുടെ പ്രാരംഭത്തിൽതന്നെ കവി തന്റെ ഉദ്ദേശം സൂചിപ്പിച്ചിട്ടുണ്ടു്.
‘ഉള്ളിലഹമ്മതിതള്ളിനിറഞ്ഞഥ ഭള്ളുനടിച്ചു’
ധനേശൻ ശ്രീപരമേശ്വരനെയും കുടുംബത്തേയും വിരുന്നിനു ക്ഷണിക്കുന്നു.
‘ഉണ്ണിഗണേശനുവയർനിറവോളംകണ്ണുമടച്ചമൃതേത്തുകഴിക്കാം’
എന്നും അയാൾ തട്ടിവിടുന്നു. ശിവനാകട്ടെ,
“കനിവൊടിവന്റെയഹമ്മതിതീർപ്പാൻ
പണിചെയ്യേണമിതെന്നുമുറച്ചു.”
ഒടുവിൽ ഒരുക്കൂട്ടിയിരുന്ന വിഭവങ്ങളെല്ലാം തിന്നിട്ടു് ഗണപതി,
മുൻപിലിരുന്നവിളക്കുവിഴുങ്ങിചെമ്പുകളങ്ങമൃതേത്തുതുടങ്ങി
ചട്ടുകവുംപലകുട്ടുകവും ചിലവട്ടികളെന്നിവയൊക്കെവിഴുങ്ങി
മുരളിനടന്നങ്ങുരുളിവിഴുങ്ങീട്ടതിരുചിയോടരകല്ലുവിഴുങ്ങി
കുട്ടോടങ്ങളുലക്കയുമീവകപാത്രംശാലയുമൊക്കെ വിഴുങ്ങി
ആർത്തിപെരുത്തുസഹിക്കരുതാഞ്ഞിട്ടൻപിനോടൊത്തൊരു തൂണുവിഴുങ്ങി.
ഇതുകൊണ്ടൊന്നും തൃപ്തിയാകാതെ ‘കൊണ്ടാ കൊണ്ടായെന്നരുൾ ചെയ്തു’കൊണ്ടു് അദ്ദേഹം ചാടിവീണപ്പോൾ ധനപതി കുഴങ്ങി, പരമശിവന്റെ പാദത്തിൽ വീണു. ഇങ്ങനെ കുബേരന്റെ മദംതീർത്ത ഗണപതിയെ അഭിവന്ദനം ചെയ്തുകൊണ്ടു് ആരംഭിച്ചിരിക്കുന്ന കഥയുടെ ഉദ്ദേശവും സ്പഷ്ടമാണല്ലോ.
ഗാന്ധാരി പൊടിപൊടിയായി ഐരാവതപൂജ നടത്തി. അടുത്തദിവസം കുന്തിയുടെ കണക്കായും ഒന്നു നടത്താതിരിക്കയില്ലെന്നും മറ്റും ബ്രാഹ്മണർ പറഞ്ഞതുകേട്ടു്, കുന്തി ദുഃഖിക്കുന്നു. ‘മരുത്തൻമകനായ കരുത്തൻ ഭീമൻ’ അമ്മയെ ഉണ്ണാൻക്ഷണിച്ചപ്പോൾ ആ ദേവി
“അശ്രുപൊഴിച്ചഥമൂക്കുപിഴിഞ്ഞു
അമ്മുഴുമതിമുഖവുംബന്ധൂകം
ചെമ്മേകുമ്പിടുമധരോഷ്ഠങ്ങളു-
മാച്ഛാദിച്ചിതുകരകമലത്താൽ
ദീർഘശ്വാസത്തോടുംകൂടെ”
അമ്മയെ ഈ ഭാവത്തിൽ കണ്ടപ്പോൾ ഭീമൻ പറയുന്നു:
അച്ഛന്റെശീലംനന്നല്ലാ അജ്ജന്തുഗാന്ധാരിവഷള്
ഇച്ഛിച്ചതുസാധിക്കട്ടിപ്പോളിജ്ജനമിശ്ശിപ്രായംവരുവോളം
നൂറ്റിനെയുംകൊട്ടിക്കൊന്നെന്റെയൂറ്റമതാംകരകരിശനതീർത്തു
കാറ്റിന്മകനാംഞാനുംജ്യേഷ്ഠനെവെറ്റിയൊടെരാജ്യംവാഴിപ്പൻ”
അർജ്ജുനനു് അമ്മയുടെ ആഗ്രഹപൂർത്തിക്കായി അത്രയൊന്നും കാത്തിരിക്കാൻ മനസ്സുവരുന്നില്ല.
അക്കരീശനെയിവിടെയിക്കിരീടികൊണ്ട-
ന്നിക്രിയകഴിപ്പനഹംമദ്ഗിരീശനാണേ
പുഷ്കരലോചനനുടെയുൾകൃപയാൽവ്യോമ
പുഷ്കരചാരികളോടുംശക്രനെവരുത്തി
സ്വർഗ്ഗവിലാസിനികളാലിഗ്ഗൃഹമലംകൃ-
ത്യാഗ്രഭുക്കുകൾക്കുമൃതഭുക്കുകളെയാക്കി
സ്വർഗ്ഗവാസികളെക്കൊണ്ടുഭക്തവുമുണ്ടാക്കി
ഇഗ്ഗൃഹേകഴിപ്പൻസദ്യയിക്കിരീടിനാളെ.”
എന്നു ശപഥംചെയ്തിട്ടു് വിവരങ്ങൾക്കു് പിതാവായ ഇന്ദ്രനു് ഒരു കത്തയയ്ക്കുന്നു. കത്തിന്റെ അവസാനത്തിൽ ‘ഇപ്പടി കൈയെഴുതിയയപ്പൻ പാലിന്ദുകുലേശൻപാർത്ഥനെഴുത്തു്’-എന്നുചേർത്തു ഒപ്പിടാൻ വിട്ടുപോകുന്നില്ല. ഇന്ദ്രൻ മന്ത്രസഭയ്ക്കായി ഇക്കാര്യം ആലോചനയ്ക്കു വിടുന്നു. അവരിൽ ചിലർ
ഇന്നേതിൻകീഴിൽഭൂലോകേചെന്നൊരുമർത്ത്യനുമായിസ്സഖ്യം
വന്നിട്ടില്ലതുബോധിച്ചാലും.
എന്നു തടസ്സംപറയുന്നു. അതിനു് ഇന്ദ്രൻ തക്ക സമാധാനം പറഞ്ഞപ്പോൾ,
“ഇതുഞങ്ങൾക്കൊട്ടുംചേർന്നില്ല
കണ്ടവരുടെകുറികണ്ടീടുമ്പോൾമണ്ടീടത്തക്കവരല്ലല്ലോ”
എന്നു തങ്ങളുടെ മനോഭാവത്തെ വെളിപ്പെടുത്തിയെങ്കിലും,
‘കല്പിക്കുന്നതു കേൾക്കാമിന്നും കല്പിക്കുംവേലകളുംചെയ്യും.’ എന്നു അവർ സമ്മതിക്കുന്നു. ശചിദേവി ഇതിനിടയിൽ പുഞ്ചിരി തൂകിക്കൊണ്ടു്,
വല്ലായ്മകൾപറയായ്‍വിൻനിങ്ങൾ
വല്ലായ്മക്കാരായ്‍വന്നീടും;
സ്വർല്ലോകാധിപനുടെയന്തർഗ്ഗത-
മല്ലോയിക്കുറിവന്നതുമിവിടെ
എല്ലാരുംവിപരീതിച്ചാലും
വല്ലഭനിതിനായങ്ങുഗമിക്കും;
കുന്തികുന്തീയെന്നുനിശായാം
ഹന്തകിനാവിൽവിളിച്ചീടുന്നു.
എന്നൊരു കുത്തുവാക്കും തട്ടിവിടുന്നു. അങ്ങനെയാണെങ്കിൽ പോകുകയേ വേണ്ട എന്നു് ഇന്ദ്രനും പറയുന്നു. തത്സമയം,
ഇന്ദ്രനുമർജ്ജുനനും തങ്ങളിലൊരു ശണ്ഠ
കുറഞ്ഞൊന്നുണ്ടാവാനൊരു സംഗതിയുണ്ടാമോ’
എന്നിങ്ങനെ കരുതി നാരദൻ ഹസ്തിനപുരത്തിൽ എത്തുന്നു. ധർമ്മാത്മജൻ ആദരിച്ചിരുത്തീട്ടു് വിശേഷങ്ങൾ ചോദിക്കുന്നു. മുനിയാകട്ടെ,
‘സ്വസ്ത്യസ്തുയുഷ്മാകം സുഖസംസിദ്ധിർഭവതു’
എന്നു സംസ്കൃതത്തിൽ ആശീർവദിച്ചശേഷം ഇന്ദ്രാദികളുടെ വരവു കാത്തിരിക്കേണ്ടെന്നും മറ്റും ധരിപ്പിക്കുന്നു. ഇടയിൽ ചില ഏഷണികളും കലർത്തുന്നു. സാത്വികനായ ധർമ്മാത്മജൻ പന്തീരാണ്ടു തപസ്സുചെയ്തു ഇന്ദ്രനെ പ്രസാദിപ്പിച്ചു് അവിടെ വരുത്താമെന്നു പറയുന്നു. ഭീമനാകട്ടെ,
ക്രുദ്ധിച്ചബ്ധിയിൽവരുമൂർമ്മികളെസ്തംഭിച്ചദ്ധാലജ്ജിപ്പിക്കും
ക്രുദ്ധിതഭാവംകാട്ടിദ്ദൃഷ്ടികൾവട്ടത്തിൽചുറ്റിച്ചരുൾചെയ്തു
മത്തേഭത്തലവന്മാർതങ്ങടെമസ്തകമസ്തായാസമടിച്ചു
ഭിത്ത്വാ രക്തംപാനംചെയ്തതിക്രുദ്ധിച്ചലറുംകേസരിതന്നുടെ
മസ്തകപാടനപടുവാംമദ്ഗദഹസ്തേ ധൃത്വാ ഞാൻസുരലോകേ
ഗത്വാതത്രസ്ഥാമമരാവതിംസുത്രമ്‍ണമൈരാവതസഹിതം
ഹൃത്ത്വാത്രാനേതുംശക്തോഹം”എന്നലറുന്നു.
എന്നാൽ ഒരു വൈഷമ്യമുള്ളതു് അദ്ദേഹം മറന്നുകളയുന്നില്ല.
‘അത്രഗമിപ്പതുമാത്രമസാദ്ധ്യം,’
ആ പൊങ്ങച്ചാരെ നമ്പ്യാർ കളിയാക്കിയിരിക്കുന്നതു നോക്കുക.
“എന്നെയെടുത്താരാനുംവാസവ
വാസേവെച്ചേച്ചൂ എന്നാകിൽ
ഇന്ദ്രൻതന്നെക്കൊണ്ടിക്കാര്യം
ഇന്നേദിവസംസാധിക്കുംഞാൻ”
അർജ്ജുനനാകട്ടെ,
“ചതുർദ്ദന്തിയേയുംകൊണ്ടിഹവന്നിക്‍ക്രിയ
തരത്തിൽകഴിപ്പിക്ക തരമെന്നറിഞ്ഞാലും
കരുത്തനാകുമെന്റെ ഉത്തരബാണംകൊണ്ടു
കരുത്തുകേടുനന്നായ് വരുത്തുമമരർക്കും
കനക്കേടുകൾവരുംമരുത്വാനതുനേര
മിനിക്കണ്ടപമാനംകനക്കേയതുകൊണ്ടു്.”
എന്നു ഇന്ദ്രനോടു പറവാനായി നാരദനെ സ്വർഗ്ഗത്തിലേക്കയച്ചിട്ടു പിറ്റേദിവസം രാവിലെ നിയമാനുഷ്ഠാനങ്ങൾ യഥാവിധി നിർവഹിച്ചശേഷം സുരലോകത്തിലേക്കു തെരുതെരെ ശരവർഷം തുടങ്ങുന്നു. “അഭ്രമുവല്ലഭനുൾഭ്രമമുൾക്കൊണ്ടഭ്രതലേ പരവശനാ”യ്മണ്ടുന്നു. “അമരന്മാർക്കെല്ലാർക്കും ശരനിര ധിമിധിമിനെന്നുകൊണ്ടു തുടങ്ങു”ന്നു. ‘വിഡ്ഡിക്കുടവയറച്ചാരാകിയ” വൈശ്രവണനു ഒരു ചെണ്ടപിണയുന്നു. ‘ഉണ്ണിത്തമ്പുരാനുടെ ഗണ്ഡത്തിലമ്പുചെന്നു’ ഭിണ്ഡെന്നുകൊള്ളുന്നു. അഗ്നന്തകനിം, തിവരുണാദികൾ ഭഗ്നഹൃദാനന്ദന്മാരായ് ചമയുന്നു. ഒടുവിൽ ദേവന്മാരാൽ അനുഗതനായിട്ടു് ദേവേന്ദ്രൻ വന്നിരുന്നു് കുന്തിയുടെ ഐരാവതപൂജ പൊടിപൂരമായിനടത്തുന്നു.
പാത്രചരിതത്തിൽ ഇതുപോലെ ദുര്യോധനന്റെ ദുർമ്മദശമനം സരസമായി വർണ്ണിച്ചിരിക്കുന്നു.
നാളായണീചരിതത്തിൽ ‘കാമത്തിനൊരുനാളും തൃപ്തിയില്ലെന്നു’ള്ള തത്വത്തെ ചമൽക്കാരപൂർവം പ്രകാശിപ്പിച്ചിരിക്കുന്നു. അടുത്ത കഥയായ പഞ്ചേന്ദ്രോപാഖ്യാനത്തിൽ കാമപാരവശ്യംനിമിത്തം ഇന്ദ്രനു പിണഞ്ഞ ജാള ്യത്തെ അതിചാതുര്യത്തോടും പരിഹാസരസികതയോടും കവി പ്രതിപാദിച്ചിരിക്കുന്നതു എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. കഥ ചുരുക്കിപ്പറയാം.
മൗദ്ഗല്യശാപത്താൽ സങ്കടപ്പെട്ടു് നാളായണി ശിവനെ തപംചെയ്തു പ്രസാദിപ്പിക്കുന്നു. ഭഗവാൻ അവളെ അനുഗ്രഹിച്ചശേഷം.
“ഒന്നുചെയ്കവേണം നീ ഇന്നു നൈമിശാരണ്യം-
തന്നിലുണ്ടൊരുയാഗമെന്നുകേട്ടിതുഞാനും
ഇന്ദ്രനും സുരന്മാരും വന്നീടുമവിടത്തിൽ
എന്നാൽനീയവിടത്തിൽ ചെന്നാലും വിരവോടെ
മന്ദാകിനിയിൽച്ചെന്നുനിന്നുകൊണ്ടതിയായി-
ട്ടിന്ദ്രന്റെമനക്കാമ്പൊന്നിളക്കിമെല്ലവേയിങ്ങു
കൊണ്ടുപോരിക”
എന്നു് അവളോടുപദേശിക്കുന്നു. അവൾ അതനുസരിച്ചു് ഗംഗാനദിയിൽ,
മുട്ടോളം ജലംതന്നിലിറങ്ങി നിന്നതുനേരം
മുട്ടാതെ ജലംതന്നിൽ പതിക്കും കണ്ണുനീരെല്ലാം
ചട്ടറ്റകനകത്താമരപ്പൂവായിഭവിക്കുന്നു.
ഇന്ദ്രൻ അതുകണ്ടു് വിസ്മയംപൂണ്ടു് ഇന്ദ്രസേനയോടു ചോദിക്കുന്നു
“ആരുടെകുമാരി നീ? പേരുമെന്തെതുചൊൽക
വാരിയിൽവന്നുനിന്നു കരയുന്നെന്തിനിപ്പോൾ?”
ഒരു അജ്ഞാതബാലിക—പോരെങ്കിൽ ദുഃഖിതയും ആയ അവൾ കുളിച്ചു ധ്യാനനിഷ്ഠയിൽ നില്ക്കേ അടുത്തുചെന്നു പേരും നാളുമൊക്കെ ചോദിക്കുന്നതോ പോകട്ടെ,
‘മാരന്റെശരമേറ്റു പാരം സങ്കടം ബാലേ
പാരാതെപരമാർത്ഥം പറഞ്ഞെന്നെ സുഖിപ്പിക്കു’
എന്നിങ്ങനെ ഒരപേക്ഷകൂടി പുറപ്പെടുമ്പോൾ, ആ വങ്കപ്രഭുവിനോടു ആർക്കും ജുഗുപ്സ ജനിക്കാതിരിക്കയില്ല,
ഇന്ദ്രസേന അതാരാണെന്നു പറയാതെ,
‘എന്നുടെവാർത്തകളെല്ലാമുരചെയ്യാം വഴിപോലെ
ഭാഗ്യവാനാം ഭവാനാരെന്നരുൾചെയ്യേണമേമുന്നം’
എന്നു നിർബന്ധപൂർവ്വം പറയുന്നു.
‘ആഗ്രഹമെൻമനക്കാമ്പിലേറ്റമിപ്പോളുളവായ് നിൻ
വിഗ്രഹശ്രീവിശേഷത്തെ കാണ്കയാലെന്നറിഞ്ഞാലും’
എന്നുകൂടി അവൾ പറഞ്ഞപ്പോൾ ഇന്ദ്രന്റെ വങ്കത്തനം ഒന്നു വർദ്ധിക്കുന്നു.
‘ഇന്ദ്രനെന്നൊരുവനെക്കേട്ടറിയുന്നീലയോ നീ?
ഇന്ദ്രനിന്ദ്രനെന്നു ലോകപ്രസിദ്ധൻഞാൻ മഹാവീരൻ’
എന്ന വാക്കുകളിൽ ഇന്ദ്രന്റെ പടുവങ്കത്തനത്തെ കവി എത്ര ഭംഗിയായി അഭിവ്യഞ്ജിപ്പിച്ചിരിക്കുന്നു. ഇന്ദ്രസേന ഇതുകേട്ടിട്ടും താനാരെന്നു അറിവിക്കാതെ ‘പുറംമാറി പുറംമാറിത്തിരിച്ചു’കളയുന്നു. ‘പറഞ്ഞാലും പറഞ്ഞാലുമെന്നു ചൊല്ലി സഹസ്രാക്ഷൻ’പുറകേകൂടുന്നു. നായിക ‘അണ്ടർകോനെ ചെണ്ടകൊട്ടിപ്പതിനായി’ ‘പറഞ്ഞീടാം പറഞ്ഞീടാം’ എന്നു പറഞ്ഞുകൊണ്ടു് കൊണ്ടുപിടിച്ചുനടക്കയും ചെയ്യുന്നു. ഇങ്ങനെ അവൾ “കുറഞ്ഞോന്നല്ല, എട്ടുപത്തുകാതം അങ്ങു കൊണ്ടു്”പോകുന്നു. ഇങ്ങിനെ അവർ പോകവേ ‘അചലതനയയുമഖിലപതി പുരവൈരിയും ഹിമവന്നികടത്തിൽ മനുഷ്യരൂപാവലംബികളായിരുന്നു് ‘പകിടയും പടവുംവരുത്തി നിരത്തിവച്ചുകളിക്കുന്ന’തു് ഇന്ദ്രൻ കാണുന്നു. അതുകണ്ടു് ഇന്ദ്രന്റെ ഭാവമൊന്നുപകരുന്നു.
“ആരെടോ നമ്മുടെമുമ്പിൽ ഞെളിഞ്ഞുകൊണ്ടിരിക്കുന്നു?
ചാരുശൃംഗാരിയായി തന്റെ കളത്രത്തെ ഫലിപ്പിപ്പാൻ”
ദൂരെമാറിക്കൊണ്ടീലായ്കിൽ കൊണ്ടുപോം താഡനം മൂഢ!
പാരമേറുംമദം പച്ചക്കാമദേവനെന്നുഭാവം
എന്നുടെആഗമംകണ്ടാലെഴുന്നേല്ക്കാതിരിക്കുന്ന
നിന്നുടെ ദുർമ്മദമിന്നു ശമിപ്പിപ്പൻ വഴിപോലെ”
എന്നിങ്ങനെ ഒട്ടധികം ആത്മപ്രശംസ അദ്ദേഹം നടത്തുന്നു.
“ഉമ്പർകോൻഞാൻവരുന്നേരം സംഭ്രമിക്കാതിരിക്കുന്ന
ഡംഭനാം പൂരുഷാ നിന്റെ ഡംഭുപാരം കടുക്കുന്നു
ശംഭുദേവൻപോലുമെന്നെബ്ബഹുമാനിച്ചിരിക്കുന്നു
ശംഭളിക്കു മകനായ നിനക്കുണ്ടോ പരമാർത്ഥം”
എന്ന വാക്കുകൾ നാവിൽനിന്നു പുറപ്പെട്ടപ്പോൾ, കപടമാനുഷവേഷാവലംബികളായ ദേവനും ദേവിയും ഉള്ളുകൊണ്ടു ചിരിച്ചു കാണണം. എന്നാൽ അവർ അനങ്ങാതെ ഇരുന്നു കളി തുടരുന്നതേയുള്ളു.
പെണ്ണിനെത്താൻ ഭ്രമിപ്പിപ്പാൻ പൊണ്ണനെത്ര പണിചെയ്തു
കണ്ണെഴുത്തും കുറികളും കുണ്ഡലം തോൾ വളകളും
വിണ്ണവർനാട്ടിലെ നാഥൻ ഞാൻ വരുമ്പോളെഴുനേറ്റാൽ
പെണ്ണിനുനിന്ദയുണ്ടാകുമെന്നു നിന്നുള്ളിലുണ്ടിപ്പോൾ
എന്നിങ്ങനെ ദുഷിവാക്കു കടുത്തുതുടങ്ങുമ്പോൾ, ഭഗവാൻ
‘ബദ്ധഹാസം മറിഞ്ഞൊന്നു കടാക്ഷിച്ചു ലീലയോടേ’
ജാഭവൈരിയുടെ പൗരുഷമെല്ലാം അസ്തമിക്കുന്നു; വജ്രം താനേ ഭൂതലത്തിൽ വീണുപോകുന്നു. നന്ദികേശ്വരൻ വന്നു് അദ്ദേഹത്തെ ബന്ധിച്ചു് ഒരു ഗുഹയ്ക്കകത്തു കൊണ്ടുപോയിടുന്നു. ആ ഗുഹയുടെ വാതിൽ തുറന്നപ്പോൾ,
തത്ര കാണ്മാറായി നാലു വാസവന്മാർ കിടക്കുന്നു
രണ്ടുകാല്ക്കും രണ്ടുകൈക്കും തുടലിട്ടുപൂട്ടിമെല്ലെ.
രണ്ടുതോളിൽതടിയേറ്റിത്തടിയെല്ലാം കൃശമായി
രണ്ടുകണ്ണും കുണ്ടിലായിക്കണ്ണുനീറ്റിൽക്കുളിച്ചേറ്റം
ദണ്ഡമോടുകിടക്കുന്നു നാലുദേവാധിരാജന്മാർ.
സ്നാനമില്ല പാനമില്ല, ദീനമില്ലാതേതുമില്ല
മാനഭംഗംകൊണ്ടുതാനേ തലയും താണുപോയല്ലോ
ജ്ഞാനമില്ലായ്കകൊണ്ടല്ലോ നമുക്കീസങ്കടംവന്നു
താനൊഴിച്ചാലൊഴിക്കാവൊന്നല്ലിതെന്നു നിനയ്ക്കുന്നു.
പിന്നീടു് ശങ്കരകിങ്കരന്മാർ നാലുവാസവന്മാരെയും കെട്ടഴിച്ചു ഭഗവത്സന്നിധിയിൽ കൊണ്ടുപോയി തൊഴീക്കുന്നു. ‘പുത്തനാമിന്ദ്രനെ’ ഗുഹയ്ക്കുള്ളിൽ കെട്ടിയിടാനും ഭാവിക്കുന്നു. അതുകൊണ്ടു്
അഹങ്കാരംകൊണ്ടുദോഷം ചില കാലംവന്നുപോകും
അഹംതന്നെതിരുമുമ്പിൽ വന്നുവീഴുമതുനേരം
ക്ഷമിക്കും തമ്പുരാനെല്ലാമബദ്ധം കാട്ടിയെന്നാലും
രമിക്കുമ്പോൾ തീരുമെന്റെ കുറ്റമെല്ലാമിത്രനാളും
ഉമയ്ക്കു നാഥനാം ദേവ ക്ഷമിയ്ക്കെന്നങ്ങുണർത്തിച്ചു
നമിച്ചുമാനവുമാശു നശിച്ചു നിന്നിതു ശക്രൻ
ഭഗവാനാകട്ടെ, വാസവന്മാരഞ്ചുപേരോടും ചഞ്ചലാക്ഷീമണിയായ ഇന്ദ്രസേനയുടെ ഭർത്താക്കന്മാരായിത്തീരത്തക്കവണ്ണം പാണ്ഡുസുതന്മാരായി ചെന്നു ജനിക്കാൻ ആജ്ഞാപിച്ചിട്ടു് അവരെ അനുഗ്രഹിച്ചയയ്ക്കുന്നു.
ഓരോ കഥയും സന്മാർഗ്ഗതത്വബോധകമായ ഓരോ സാധനപാഠമാണു്. അദ്ദേഹത്തിന്റെ തൂലികാഗ്രത്തിൽനിന്നു പുറപ്പെട്ടിട്ടുള്ളിടത്തോളം സൂക്തിരത്നങ്ങൾ മറ്റുകവികളുടെ കൃതികളിലെല്ലാംകൂടി തിരഞ്ഞുപെറുക്കിയെടുത്താലും കിട്ടുമോ എന്നു സംശയമാണു്. “പരിഹാസരസത്താൽ പരിതപ്തമായുരുകിയൊഴുകുന്ന ഭാഷാസ്വർണ്ണപിണ്ഡം” ചിലദിക്കിൽ ചുഴന്നു കട്ടിപിടിച്ച ലോകോക്തിരൂപത്തിൽ സർവദാ കാലപുരുഷന്റെ കൈവിരലിലെ കനകമോതിരം പോലെ പരിശോഭിക്കുന്നതാണു്” [8] നമ്പ്യാരുടെ ഓരോ തുള്ളലിൽനിന്നും ഏതാനും ലോകോക്തികൾ ഉദ്ധരിക്കാം.
പണമെന്നുള്ളതു കയ്യിൽവരുമ്പോൾ ഗുണമെന്നുള്ളതു ദൂരത്താകുംപ്രദോഷമാഹാത്മ്യം
“മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം” “എലിയെപ്പോലെയിരിക്കുന്നവനൊരു പുലിയെപ്പോലെവരുന്നതുകാണാം.കിരാതം
“വിദ്വാന്മാരെസമ്മാനിപ്പാൻ വിദ്വാന്മാർക്കേയെളുതാവുള്ളു” “വീട്ടിൽവരുന്നവർകാട്ടിയദോഷം വീട്ടിലെനായർക്കെന്നുവരാമോ” “ഉപ്പു ചുമന്നുനടക്കുമവന്നൊരു കപ്പലുകടലിലിറക്കാൻമോഹം” “കുണ്ടുകിണറ്റിൽതവളക്കുഞ്ഞിനു കുന്നിനുമീതേപറക്കാൻമോഹം”രുക്‍മിണീസ്വയംവരം
“കുറ്റംനോക്കിപ്പറവാൻവലിയൊരു കുറ്റികണക്കിനെനില്ക്കുംചിലരിഹ” “നാണംകെട്ടൊരുകോണിലിരിപ്പാൻ ആണുങ്ങൾക്കതുഗുണമായ്‍വരുമോ” “തോണികടന്നാൽതുഴകൊണ്ടെന്നൊരു നാണിയമുണ്ടതുഭോഷ്കല്ലേതും” “പണമെന്നുള്ളതിനോടിടപെട്ടാൽ പ്രണയംകൊണ്ടൊരു ഫലമില്ലേതും” “ഗുണവാന്മാരൊരബദ്ധംചെയ്താൽ തുണചെയ്തവനുമബദ്ധക്കാരൻ” “കണ്ടാലറിയാതുള്ളശഠന്മാർകൊണ്ടാലറിയും” “പുള്ളിപ്പുലിയുടെ മുന്നിൽച്ചെന്നിഹതുള്ളിനടക്കും കുറുനരിയെപ്പോൽ”ഘോഷയാത്ര
“എമ്പ്രാനപ്പംകട്ടുഭുജിച്ചാലമ്പലവാസികളൊക്കെക്കക്കും” “ആയിരവർഷംകുഴലിലിരുന്നൊരു നായുടെവാലുവളഞ്ഞേതീരൂ” “പാമ്പിനുപാലുകൊടുത്തെന്നാകിൽകമ്പിരിയേറിവരികേയുള്ളു”സ്യമന്തകം
“ചന്തംകാണ്മാനല്ലെജമാനൻ ചോറുംതന്നുപൊറുപ്പിക്കുന്നു” “കടിയാപ്പട്ടികുരയ്ക്കുമ്പോളൊരുവടിയാൽനില്ക്കുമതല്ലാതെന്തിഹ”രാമാനുചരിതം
“വിധിക്കുംനേരില്ല്ലാതെയിരിക്കും കാലത്തിങ്കൽ ഇരിക്കേകാളുംനല്ലു മരിക്കസകലൎക്കു ംഐരാവതപൂജ
“കൊന്നാൽപാപംതിന്നാൽപോമുടൻ” “ഇരുവരുതമ്മിൽചേർന്നുവരുമ്പോൾ പരമാനന്ദമവർക്കുലഭിക്കും”
“അരയോജനവഴി ചാടുന്നവനും അരയുംതൊണ്ണൂറ്റൊമ്പതുമവനും ഒപ്പംസ്വല്പംവികല്പംനാസ്തി.” “മാണിക്കംമണി കയ്യിലിരിക്കേ വീശത്തിന്നുംവിലപിടിയാതൊരു കാചത്തെപരികാമിക്കാമോ?”ലങ്കാമർദ്ദനം
അങ്ങാടീന്നൊരുതോലിപിണഞ്ഞാൽ തങ്ങടെ അമ്മയോടെന്നുണ്ടല്ലോഅഹല്യാമോക്ഷം
ആനപിടിച്ചാലിളകാത്തൊരുതടി ശ്വാവിനുകൊണ്ടുഗമിക്കായ്‍വരുമോ?സന്താനഗോപാലം
“ഉമ്മാൻവകയില്ലാത്തൊരുതൊമ്മൻ സമ്മാനിപ്പാനാളായ്‍വരുമോ?” “കുഞ്ഞുതനിക്കില്ലാഞ്ഞാൽമറ്റുകിഴിഞ്ഞൊരു ജാതിയിലു- ള്ളൊരുശിശുവെക്കുഴിയിൽവച്ചുമെടുക്കാം” “ആനവലിക്കാതുള്ളമരത്തടിപൂനവലിപ്പാനാളായ്‍വരുമോ?”സീതാസ്വയംവരം
“കുറുനരിലക്ഷംവന്നാലിന്നൊരുചെറുപുലിയോടുപിണങ്ങാനെളുതോ?” “പ്രാണങ്ങൾപോയെങ്കിലും പ്രാഭവംപോകയില്ലാ ആണല്ലാതവർക്കുണ്ടോ ആയതുസാധിക്കുന്നു?”സത്യാസ്വയംവരം
ഉമിയൊടുവേർപെട്ടാലരിതാനേ ഉഴവിൽവിതച്ചാൽ മുളയുണ്ടാമോ?സുന്ദരീസ്വയംവരം
ഗതികെട്ടാൽപുലിപുല്ലുംതിന്നുംബകവധം
മദമൊടുമരുവും സിംഹത്തിനെയൊരുമശകംചെന്നുപിടിപ്പാനെളുതോ? പിടിയാത്തവരുടെവാക്കുകൾകേട്ടാൽ പിടിപാടായിക്കരുതീടാമോ?ഐരാവണവധം
“കാട്ടിൽക്കിടന്നു പൊറുക്കുന്നതേക്കാളും വീട്ടിലിരന്നു നടക്കുന്നതേഗുണം” “വീട്ടിലുണ്ടെങ്കിൽവിരുന്നുചോറുംകിട്ടും” “പെണ്ണിന്റെചൊൽകേട്ടു ചാടിപ്പുറപ്പെട്ട പൊണ്ണൻമഹാഭോഷനയ്യോമഹാജളൻ അച്ചിക്കുദാസ്യപ്രവൃത്തിചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിട്ടീടണം.”കല്യാണസൗഗന്ധികം
“അംബുജനാളമൊഴിഞ്ഞിഹ ശൈവലു- മന്നത്തരുണികൾമോഹിക്കുന്നോ? അംബുജമധുരസമുണ്ണുംവണ്ടുകൾ നിംബരസത്തിനു വാഞ്ഛിക്കുന്നോ?നിവാതകവചകാലകേയവധം
“കുരയ്ക്കുംപട്ടികളുണ്ടോകടിക്കുന്നു; നിജസ്തോത്ര മുരയ്ക്കുന്നോരുടെവിദ്യക്കിരിക്കംദൂഷണമെല്ലാം രവിയോടൊക്കുമോമിന്നാമിനുങ്ങെന്നുള്ളജന്തുക്കൾഹരിണീസ്വയംവരം
“രണ്ടുകളത്രത്തെയുണ്ടാക്കിവയ്ക്കുന്നതണ്ടുതപ്പിക്കുസുഖമില്ലൊരിക്കലും”ധ്രുവചരിതം
“സ്വർണ്ണങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു പെണ്ണുങ്ങളെന്നൊരുജാതിയുംസൃഷ്ടിച്ചു വർണ്ണങ്ങളുംകണ്ണുമൊട്ടുള്ളദേഹമീ ഏന്തുന്നസംസാരവാരിധിയിൽചാടി നീന്തുന്നമർത്ത്യന്നുകേറാൻതരംവരാ.കൃഷ്ണലീല
“ഈറ്റുനോവിന്റെപരമാർത്ഥമൊക്കെയും പെറ്റപെണ്ണുങ്ങൾക്കുതന്നേയറിയാവൂ” “കാട്ടുകോവില്ക്കെന്തുസംക്രാന്തിയെന്നതു്” “ആടിന്നറിയുമോ അങ്ങാടിവാണിഭം?” പൊട്ടക്കുളത്തിൽ കളിച്ചീടുമട്ടകൾ.ഗണപതിപ്രാതൽ
“വിളവില്ലാത്തകണ്ടത്തിൽ വിത്തുവാരിവിതയ്ക്കുന്ന ജളന്മാർക്കുകെടുകാര്യമെന്നിമറ്റൊന്നുമില്ല.”ഹനുമദുത്ഭവം
“നാടുവാഴികളെണ്ണമേറുമ്പോളവർ തന്റെ നാടുപാഴിലാക്കീടുമന്യോന്യംകലഹിക്കും” “കണ്ടാലുമറിയാത്തകള്ളന്മാർതലയ്ക്കിട്ടു- കൊണ്ടാലുമറികയില്ലുണ്ടാകുമബദ്ധങ്ങൾ.”സഭാപ്രവേശം
ഈ 24 തുള്ളൽക്കഥകൾക്കു പുറമേ കാർത്തവീര്യാർജ്ജുനവിജയം, ബാണയുദ്ധം, പാത്രചരിതം, ശീലാവതിചരിതം, രാവണോത്ഭവം, ബാലിവിജയം, ചന്ദ്രാംഗദചരിതം, അംബരീഷചരിതം, നളചരിതം രണ്ടാംസ്വയംവരം, ഹിഡിംബവധം, ബകവധം, ഗാവർദ്ധനചരിതം, കിർമ്മീരവധം, ബാല്യുത്ഭവം, കാളിയമർദ്ദനം, അന്തകവധം, പൌണ്‍ഡ്രകവധം, നൃഗമോക്ഷം, പ്രഹ്ലാദചരിതം, ധേനുകവധം, ദുര്യോധനവധം, ത്രിപുരദഹനം, കുംഭകർണ്ണവധം, ഹരിശ്ചന്ദ്രചരിതം, പുളിന്ദീമോക്ഷം, ഗജേന്ദ്രമോക്ഷം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രോപാഖ്യാനം, ദക്ഷയാഗം, കീചകവധം എന്നിങ്ങനെ വേറെയും അനേകം കഥകൾ എഴുതീട്ടുണ്ടു്. അവയിലും ഈമാതിരി സൂക്തിരത്നങ്ങൾ അനവധി കാണാം. നമ്പ്യാരുടെ പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള കഥകളിൽ പലതും അദ്ദേഹത്തിന്റെതല്ലെന്നും തൽകൃതികളിൽ ചിലേടത്തുകാണുന്ന അശ്ലീലമായ ഉപകഥകൾക്കും ആവർത്തനങ്ങൾക്കും ഉത്തരവാദികൾ തുള്ളൽക്കാർ ആയിരിക്കണമെന്നും ഒന്നുകൂടി വായനക്കാരെ ഓർമ്മിപ്പിച്ചുകൊള്ളുന്നു.
നമ്പ്യാരെപ്പറ്റിയുള്ള ഈ വിമർശം അവസാനിക്കുംമുമ്പു് ഭാഷാന്തരീകരണവിഷയത്തിൽ അദ്ദേഹത്തിനുള്ള പാടവത്തെപ്പറ്റിയും രണ്ടുവാക്കു പറഞ്ഞുകൊള്ളട്ടേ. മറ്റു മഹാകവികളെപ്പോലെതന്നെ നമ്പ്യാരും പൂർവകവികളെ ഉപജീവിച്ചിട്ടുണ്ടു്. എന്നാൽ അങ്ങനെ ആശയങ്ങൾ സ്വീകരിച്ചിട്ടുള്ള ദിക്കുകളിലും, കവിത സ്വതന്ത്രം എന്നപോലെ തോന്നുന്നു. ഉദാഹരണങ്ങൾ ഇവിടെ എടുത്തുകാണിക്കുന്നില്ല. ‘ചില കവിതാപ്രതിദ്ധ്വനികൾ’ എന്ന പുസ്തകത്തിന്റെ 42 മുതൽ 47 വരെയുള്ള വശങ്ങളിൽ പീ. കേ. നാരായണപിള്ള അവർകൾ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളും തർജ്ജമകളും നോക്കുക. ഞാൻ ഇവിടെ പറയാൻപോകുന്നതു് കവി മൂലശ്ലോകങ്ങളെ ഉദ്ധരിച്ചിട്ടു വ്യാഖ്യാനിച്ചിരിക്കുന്ന രീതിയെപ്പറ്റിയാണു്. ഒന്നുരണ്ടുദാഹരണങ്ങൾ കൊണ്ടു് വ്യാഖ്യാനരീതിവിശദമാകും.
ഗോഷ്ഠീ സാ വിരളാ ന യത്ര ഘടതേ സത്താ പുരോഭാഗിനാം
നാരീ സാ ഖലു ദുർല്ലഭാ ന കുസൃതിശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തടംബുതീരജരാജാരാജിന്നയദ് ദൂഷയേൽ
ദുസ്സാധഞ്ച സുഖം തദാ വിലയതേ ദുഃഖാനുവൃത്തിർന്ന യത്
പുരോഭാഗികളുടെ സത്തഇല്ലാത്തതായ സഭയും കുസൃതിശ്ലിഷ്ടമായ മനസ്സോടുകൂടാത്ത നാരിയും തീരപ്രദേശത്തിലെ രജോരാജികലർന്നു മലിനമാകാത്ത ജലവും സുദുർല്ലഭമായിരിക്കുമ്പോലെ ദുഃഖാനുവൃത്തിയില്ലാത്ത സുഖവും ദുസ്സാധമായിരിക്കുന്നു എന്നാണല്ലോ ഇതിന്റെ അർത്ഥം. അതിനെ നമ്പ്യാർ തർജ്ജമചെയ്തിരിക്കുന്നതെങ്ങനെ എന്നു നോക്കാം.
മുറ്റുംനല്ലമഹാജനമെല്ലാംചുറ്റുംവന്നുനിറഞ്ഞസഭായാം
കുറ്റംനോക്കിപ്പറവാൻവലിയൊരുകുറ്റികണക്കേനില്ക്കുംചിലരിഹ.
ദോഷഗ്രാഹികളില്ലാതുള്ളൊരുദോഷജ്ഞന്മാരുടെ സഭതുച്ഛം
വേഷമനോഹരിയാകിയപെണ്ണിനുദൂഷണമൊന്നുണ്ടതുമുരചെയ്യാം.
പല്ലവമെന്നതുപോലേദേഹംപല്ലുംചുണ്ടുമതെത്രമനോജ്ഞം?
നല്ലകടാക്ഷംനല്ലൊരുഭാവംസല്ലാപങ്ങളുമാനന്ദകരം
എല്ലാമിങ്ങനെമംഗലമെങ്കിലുമല്ലാതുണ്ടൊരുദോഷമവൾക്കും
കല്ലുകണക്കേകഠിനംഹൃദയമതല്ലാതുള്ളവർദുർല്ലഭമല്ലോ
ചാരുതയുള്ളൊരുസലിലത്തിന്നൊരുനീരസമുണ്ടതുബോധിക്കേണം
തീരത്തുള്ളൊരുപൊടിപടലംബതചേരുന്നേരമതൊന്നുകലങ്ങും
എന്നതുപോലെനല്ലസുഖത്തിനുമൊന്നുവിരുദ്ധംദുഃഖാഗമനം
അന്നന്നോരോദുഃഖാനുഭവംവന്നിടകൂടാതുള്ളസുഖംബഹു-
ദുർല്ലഭമെന്നുധരിച്ചീടേണം.”
അതുപോലെതന്നെ,
ചീയതേബാലിശസ്യാപി സുക്ഷേരൂപതിതാ കൃഷിഃ
ന ശാലേസ്തംബകരിതാ വപ്തുർഗുണമപേക്ഷതേ”
എന്ന ശ്ലോകത്തിന്റെ തർജ്ജമനോക്കുക.
കറവില്ലാതുള്ളക്ഷരവിദ്യകളറിവാൻമാത്രംബുദ്ധിയുമില്ല
അറിവുള്ളതിനെസ്സഭയിൽചെന്നാൽപറവാൻവാക്കിനു കൗശലമില്ല.
ചിലവക നാടകകാവ്യാദികളിൽചിലവുംകവിതാമാർഗ്ഗവുമില്ല
ചിലവസ്തുക്കൾചമയ്ക്കാമതിനൊരുവിലപിടിയാചിലർകേൾക്കുന്നേരം
അങ്ങനെയുള്ളൊരു മാനുഷനാകിലുമിങ്ങനെയുള്ള മഹാജനസഭയിൽ
ചെന്നൊരുവിദ്യപ്രയോഗിച്ചാലതുനന്നെന്നുള്ളതുവന്നുഭവിപ്പതു
സജ്ജനസഭയുടെസൽഗുണഗണ്യതയിജ്ജനമതിനാളായിട്ടല്ല.
എന്നുള്ള പ്രസ്തുതത്തെ പറഞ്ഞിട്ടാണു് തർജ്ജമയ്ക്കു തുടങ്ങുന്നതു്.
വളമേറിനുകണ്ടത്തിൽവിതച്ചാൽ വിളവൊരുപത്തിനു സംശയമില്ലാ
വളമില്ലാത്തപറമ്പിൽവിതച്ചാൽ അളവേവിത്തുംകിട്ടുകയില്ലാ
കണ്ടത്തിന്റെഗുണംകൊണ്ടേവിളവുണ്ടാവുള്ളുവിതച്ചതിലധികം
കൊണ്ടിഹചെന്നുവിതയ്ക്കുന്നവനെങ്ങാണ്ടൊരുകാര്യംവരുവാനില്ല.
ഇതാണു് ആ ശ്ലോകത്തിന്റെ ശരിയായ അർത്ഥം. എന്നാൽ കവി അവിടെ നിർത്താതെ ആശയത്തെ ഒന്നുകൂടി വ്യക്തമാക്കാൻ നോക്കുന്നു.
നല്ലകൃഷിക്കാരൻതാൻവിത്തൊരുകല്ലിൽവിതച്ചാൽകരികേയുള്ളു
നല്ലൊരുവയലിലതുഴുതുവിതച്ചാൽനെല്ലൊരുനാഴിക്കൊരുപറവിളയും.
എന്നകണക്കേകേൾക്കുന്നവരറിയുന്നജനങ്ങൾമഹത്തുകളെങ്കിൽ
ഇന്നവനെന്നില്ലവനുടെവാക്കുകൾനന്നെന്നുംവരുമിതിനുടെയർത്ഥം.
ചില ശ്ലോകങ്ങൾക്കു യഥാസ്ഥിതമായ അർത്ഥം പറഞ്ഞിട്ടു കവി വിരമിക്കുന്നതായും കാണുന്നുണ്ടു്.
ഈ ലഘുവായ വിമർശനത്തിൽ നിന്നും മനസ്സില്ലാമനസ്സോടെ വിരമിക്കേണ്ടിവന്നിരിക്കുന്നു. പുരോഭാഗികൾ എന്തെല്ലാം പറഞ്ഞാലും—എന്തെല്ലാം നവനവങ്ങളായ പ്രസ്ഥാനങ്ങൾ ഉദിക്കയും അസ്തമിക്കയും ചെയ്താലും—കേരളഭാഷാസാഹിത്യ നഭോമണ്ഡലത്തിലെ ഈ ഉജ്ജ്വലതാരം ഉദയാസ്തമയങ്ങൾ കൂടാതെ മലയാളികളുടെ നിരന്തരവും നിർവ്യാജവുമായ മാനസപൂജയ്ക്കു പാത്രമായി ലോകാവസാനം വരെ പ്രശോഭിച്ചുകൊണ്ടേ ഇരിക്കും. ഷേക്‍സ്പീയർ മഹാകവിയുടെ മഹത്ത്വം ആദ്യമായി കണ്ടുപിടിച്ചതു് ജർമ്മൻകാരാകുന്നു; ഭാരതഖണ്ഡത്തിന്റെ പേരും പെരുമയും പുലർത്തിയ സ്വാമീ വിവേകാന്ദന്റെ മാഹാത്മ്യം കണ്ടുപിടിച്ചതു് അമേരിക്കക്കാരുമാണു്. കുഞ്ചന്റെ മാഹാത്മ്യം കണ്ടുപിടിക്കുന്നതിനു് അന്യന്മാരുടെ സഹായം വേണ്ടിവന്നിട്ടില്ലെന്നുള്ളതു് കേരളീയർക്കൊക്കെ അഭിമാനകരമായിരിക്കുന്നു. ഈ പുണ്യശ്ലോകന്റെ—പ്രാപഞ്ചികവേഷത്തിൽ ലോകയാത്ര നിർവഹിച്ച ഈ യതീശ്വരന്റെ—ഭൂതവർത്തമാനഭവിഷ്യത്തുകളെ കരതലാമലകംപോലെ സ്ഫുടമായി ദർശിച്ചു് നമുക്കുവേണ്ടി ചിത്രണം ചെയ്തുതന്നിട്ടുള്ള ഈ ത്രികാലജ്ഞന്റെ—കവിതകളെ ദൂഷണംചെയ്യുന്നവർക്കു ‘ഇഹംനാസ്തി; പരംനാസ്തി’ എന്നുമാത്രമേ പറവാനുള്ളൂ.
16.83 കുറിപ്പുകൾ
[1] അതിന്റെ പ്രാരംഭത്തിൽ
ശ്രീനാരായണഭട്ടപാദഗുരുപാദാനാം കൃപാനുഗ്രഹാൽ
ശ്രീകൃഷ്ണസ്യകഥാം കഥാപയതി യശ്ചമ്പൂ പ്രബന്ധാത്മികാ
രാമോ നാമസ്സ പാണിവാദകലജഃ പാണീ ശിരസ്യർപ്പയൻ
ബ്രഹ്മഭ്യഃ പ്രണതിം കരോതി ഖലു വസ്സഭ്യാസ്സമഭ്യാഗതാഃ.
എന്നൊരു ശ്ലോകം കാണുന്നുണ്ടു്.
[2] നിത്യം സന്നിദധദംബരധുനീനാഥ പരിചരണ
പാരായണസ്യ മഹാരാജ ദേവനാരായണസ്യ പാദ-
പൂത്തോപജീവനാം. രാമപാണിവാദേനലീലാവതീവീഥി.
[3] ഈ ഗ്രന്ഥം തിരുവനന്തപുരം ക്യൂറേറ്റർ ആഫീസിൽ പകർത്തിവച്ചിട്ടുണ്ടു്.
[4] കോങ്ങാട്ടു കൃഷ്ണൻനായരവർകൾ പകർത്തി അയച്ചുതന്നിട്ടുള്ളതാണു്.
[5] ‘ഭാഷയായ് പറയാനുമടിയനു സംസ്കൃതത്തിലുമൊന്നുപോൽ
ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടിന്നതിൽ
ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാം കടുസംസ്കൃതം.’
എന്നു കവിതന്നെ പ്രസ്താവിച്ചിട്ടുള്ളതിനെ എന്തിനു അവിശ്വസിക്കുന്നു?
[6] സൂര്യനാരായണൻ എഴുത്തച്ഛൻ.
[7] രാഘവൻനമ്പ്യാർ കൊച്ചീരാജാവിന്റെ ആശ്രിതനായി തൃപ്പൂണിത്തുറ താമസം തുടങ്ങിയതും ൯൪൦-നു ശേഷമായിരിക്കാം.
[8] പി. കെ. നാരായണപിള്ള
അധ്യായം 17
17. വിവിധഗാനങ്ങൾ
കുഞ്ചൻനമ്പ്യാരുടെ കാലശേഷം സാഹിതീദേവി കുറേക്കാലത്തേയ്ക്കു് നിദ്രിതാവസ്ഥയിൽ കഴിച്ചുകൂട്ടിയെന്നു പറയാം. കിളിപ്പാട്ടു്, തുള്ളൽപാട്ടു്, പാന, വഞ്ചിപ്പാട്ടു്, മാരൻപാട്ടു്, കമ്പിടികളിപ്പാട്ടു്, ഊഞ്ഞോൽപാട്ടു്, അമ്മാനപ്പാട്ടു്, തിരുവാതിരകളിപ്പാട്ടു് എന്നിങ്ങനെ പല വകുപ്പുകളിലായി നിരവധി കൃതികൾ ഉണ്ടായെങ്കിലും അവയിൽ ലക്ഷണമൊത്തവ തുലോം ചുരുക്കമായിരുന്നു. കേരളീയർ ഒരു പരിവർത്തനഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. അവരുടെ അധഃപതനചിഹ്നങ്ങൾ നമ്പ്യാരുടെ കൃതികളിൽ ധാരാളം കാണാം. സമുദായം ദുഷിക്കുമ്പോൾ സാഹിത്യവും ദുഷിക്കാതിരിക്കയില്ല. ഇക്കാലത്തുണ്ടായ പാട്ടുകളിൽ ഏറിയകൂറും സ്ത്രീജനങ്ങളെ ഉദ്ദേശിച്ചു് രചിക്കപ്പെട്ടവയായിരുന്നു. എന്നാൽ അവയിൽ മിക്കതും ഈ പരിഷ്കൃതദശയിലും പ്രചരിച്ചുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല; അവയെക്കൊണ്ടു മാത്രം ധനാർജ്ജനം സാധിച്ചുവരുന്ന അനേകം പ്രസാധകന്മാരും ഇപ്പോൾ ഉണ്ടു്. പരമാർത്ഥം പറയുന്നതായാൽ രാമായണാദി ഉത്തമഗ്രന്ഥങ്ങളേക്കാൾ ഈ ക്ഷുദ്രകൃതികൾക്കാണു് നമ്മുടെ നാട്ടിൽ അധികം പ്രചാരം. കഷ്ടിച്ചു് എഴുത്തും വായനയും വശമാക്കീട്ടുള്ള കളവാണികളാണു് ഈ പ്രസാധകന്മാരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതു്. സന്താനഗോപാലം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം, സുന്ദരീസ്വയംവരം പാട്ടു്, പുത്തൻഭാരതം എന്നിങ്ങനെയുള്ള ഗാനങ്ങൾക്കു നാല്പതും അമ്പതുംവീതം പതിപ്പുകൾ ആയിരിക്കുന്നു. ഇരയിമ്മൻതമ്പി, മൂലൂർ എസ്സ്, പത്മനാഭപ്പണിക്കർ, കേ. സീ. കേശവപിള്ള തുടങ്ങിയ നല്ല നല്ല കവികൾപോലും ഇത്തരം ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതോർക്കുമ്പോൾ അവയെല്ലാം കേവലം അപണ്ഡിതന്മാരുടെ കൈക്കുറ്റപ്പാടുകൾ അല്ലെന്നും സമുദായത്തിന്റെ യഥാർത്ഥമായ ആവശ്യത്തെ പുരസ്കരിച്ചു് തമിഴർ പറയുംപോലെ ‘എളിയനട’യിൽ രചിക്കപ്പെട്ടിട്ടുള്ളവയാണെന്നും നമുക്കു എളുപ്പത്തിൽ മനസ്സിലാകും. ഏതായിരുന്നാലും അത്തരം പാട്ടുകളിൽ പലതിനും ഈ സാഹിത്യചരിത്രത്തിൽ സ്ഥലം അനുവദിക്കുവാൻ തല്ക്കാലം നിവൃത്തിയില്ല.
17.1 കിളിപ്പാട്ടുകൾ
ഈ വകുപ്പിൽ കാവ്യങ്ങൾ രചിച്ചു് പ്രശസ്തിനേടീട്ടുള്ള കവികൾ വളരെ ചുരുക്കമാണു് അവരിൽതന്നെയും ഭൂരിഭാഗവും എഴുത്തച്ഛന്റെ പാദപാംസുക്കൾകൊണ്ടു പരിപൂരിതമായി തീർന്നിട്ടുള്ള പ്രദേശങ്ങളിൽ ജീവിച്ചിരുന്നവരുമാകുന്നു. ആ ഗുരുപാദരുടെ അന്തേവാസികളിൽ പ്രഥമഗണനീയനായിരുന്ന സൂര്യനാരായണൻ എഴുത്തച്ഛൻ ചിറ്റൂരിൽ ഒരു ഗുരുമഠം സ്ഥാപിച്ചിരുന്നതായി അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ; അങ്ങനെയുള്ള ഒരു വിശുദ്ധ സ്ഥാപനംകൊണ്ടു് പരിശുദ്ധമായിത്തീർന്നിരിക്കുന്ന ചിറ്റൂർ ദേശത്താണു് എഴുപത്തു നാണുക്കുട്ടിമേനോൻ, ചാത്തുക്കുട്ടിമന്നാടിയാർ, മാക്കോത്തു കൃഷ്ണമേനോൻ, വരവൂർ ശാമുമേനോൻ എന്നീ മഹാകവികൾ ജനിച്ചുവളർന്നതും. ഈ കവികളെപ്പറ്റി യഥാവസരം പറഞ്ഞുകൊള്ളാം.
17.2 കല്ലായ്‍ക്കുളങ്ങര രാഘവപ്പിഷാരടി
വേതാളചരിതം, സേതുമാഹാത്മ്യം, പഞ്ചതന്ത്രം എന്നീ മൂന്നു കിളിപ്പാട്ടുകളുടെ കർത്തൃത്വം കൊണ്ടു് ആദരണീയനായിത്തീർന്ന ഒരു വിശിഷ്ട കവിയായിരുന്നു കല്ലായ്ക്കുളങ്ങര രാഘവപ്പിഷാരടി. പാലക്കാട്ടുതാലൂക്കിൽ അകത്തേത്തറ അംശത്തിൽപ്പെട്ട ഒലവക്കോട്ടു് റയിൽവേസ്റ്റേഷനിൽനിന്നു് കഷ്ടിച്ചു അരമൈൽ വടക്കു കിഴക്കായി, ശിലാമയമായ ഒരു കുന്നിൻപുറത്തു് കല്ലേക്കുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നു.
കല്യാണം കലയത്വനന്തമഹിമാ കല്യാണപത്മാലയാ
കല്യാണാചലവര്യചാപമഹിഷീ കല്യാമയധ്വംസിനീ
കല്യാ മൽപരദേവതാ ഭഗവതീ കല്ലായ്ക്കുളം വാണെഴും
കല്യാണീ മമ സർവദാപി കരുണാ കല്ലോലലോലേക്ഷണാ.
എന്നു് കടിയംകുളം ശുപ്പുമേനോനാൽ സംസ്തുതയായ ശ്രീപാർവതീദേവിയുടെ വിഗ്രഹമാണു് അവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതു്. ആ ക്ഷേത്രത്തിൽനിന്നു് അല്പം തെക്കുമാറി ഒരു ശിവക്ഷേത്രവും ഉണ്ടു്. അതിന്റെ വടക്കേമതിലിനെതിരായിരിക്കുന്ന പിഷാരത്താണു് നമ്മുടെ കവി ജനിച്ചതു്. ആ കുടുംബക്കാർ ഇപ്പോൾ അവിടെത്താമസിക്കുന്നില്ലെന്നാണു് അറിവു്.
പിഷാരടിയുടെ ജനനകാലം 900-ാമാണ്ടിനും 1000-ാമാണ്ടിനും ഇടയ്ക്കായിരുന്നു എന്നല്ലാതെ ഖണ്ഡിച്ചു പറവാൻ നിവൃത്തിയില്ല.
അതിപാമരനഹം മതിപോലിട്ടിക്കൊയി
ക്ഷിതിപാജ്ഞയാ പുനരിതു ഭാഷയാക്കുവൻ
എന്നിങ്ങനെ വേതാളചിത്രത്തിന്റെ പ്രാരംഭത്തിലും,
ഹരിചരണസരസിജമധൂളീമധുവ്രതൻ
ഹാരിദ്രവർണ്ണപ്രഭഞ്ജനാംഗപ്രഭൻ
വിമതവനദവദഹനബാഹാപ്രതാപവാൻ
വീര്യാഭിരാമനിട്ടിക്കോമ്പിമന്നവൻ.
എന്നിങ്ങനെ തദവസാനത്തിലും, പാലക്കാട്ടു ഇട്ടി കൊമ്പിയച്ഛനെ വർണ്ണിച്ചു കാണുന്നതിനാൽ അതു് കൊമ്പിയച്ഛന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ടതാണെന്നു് നിസ്സംശയം പറയാം. ഈ കൊമ്പിഅച്ഛൻ 935-ൽ ഹൈദരാലിയോടു സംഖ്യംചെയ്ത പാലക്കാട്ടുരാജാവുതന്നെ എന്നുള്ളതിലും സംശയത്തിനു വഴികാണുന്നില്ല. എന്തുകൊണ്ടെന്നാൽ 984-നു ശേഷം കുറേക്കാലം രാഘവപ്പിഷാരടി, കൊച്ചീ വീരകേരളവർമ്മരാജാവിന്റെ ആശ്രിതനായി കഴിഞ്ഞുകൂടി എന്നുള്ളതിനു രേഖകൾ ഉണ്ടു്.
കൊമ്പിയച്ഛൻ ജീവിച്ചിരുന്നിടത്തോളംകാലം രാഘവപ്പിഷാരടി പാലക്കാട്ടുതന്നെ ജീവിച്ചിരുന്നു. ഹൈദർ നായ്‍ക്കന്റെ പടവെട്ടുകാലത്തു് പാലക്കാട്ടു ദുർഗ്ഗത്തിനു കല്ലിടുന്നതിനുള്ള മുഹൂർത്തം നിശ്ചയിച്ചതു അദ്ദേഹമായിരുന്നു എന്നാണറിവു്. കൊമ്പിയച്ഛൻ മഹാ പ്രബലനായിരുന്നു എന്നു മാത്രമല്ല കോഴിക്കോട്ടു സാമൂതിരിയെ ഒന്നുരണ്ടു പ്രാവശ്യം യുദ്ധത്തിൽ തോല്പിക്കയും സാമൂതിരിക്കോവിലകത്തെ അടിച്ചുനിരത്തുകയും ചെയ്തിട്ടുമുണ്ടു്. ഹൈദർനായിക്കൻ ജീവിച്ചിരുന്ന കാലമത്രയും കൊമ്പിഅച്ഛൻ മൈസൂറിനോടു സൗഹാർദ്ദപൂർവ്വം പെരുമാറി. ടിപ്പുവിന്റെ സിംഹാസനാരോഹണത്തിനുശേഷം സ്ഥിതിഗതികൾ ആകപ്പാടെ ഒന്നുമാറി. അദ്ദേഹം ദേവാലയങ്ങൾ നശിപ്പിക്കുന്നതായും ബ്രാഹ്മണരെ ഹിംസിക്കുന്നതായും ഒരു കിംവദന്തി പരക്കയും രാജാവു അതു വിശ്വസിക്കയും ചെയ്തു. ഈ വിശ്വാസം അവർ തമ്മിൽ ശത്രുത്വത്തിനു ഇടയാക്കി. അചിരേണ കൊമ്പിയച്ഛൻ ബന്ധനസ്ഥനാക്കപ്പെട്ടു. ടിപ്പു സിംഹാസനാരൂഢനായതു് 957-ൽ ആയിരുന്നതിനാൽ ഈ സംഭവം അതിനു ശേഷമായിരിക്കണം.
പിന്നീടു് പാലക്കാട്ടുവാണതു് ഇട്ടിപ്പങ്ങി അച്ഛനായിരുന്നു. അദ്ദേഹം 964-ൽ തിരുവിതാംകൂർ വാണിരുന്ന ധർമ്മരാജാവിനെ സന്ദർശിച്ചു് ടിപ്പുവിനു എതിരായി സഹായം അഭ്യർത്ഥിക്കയും ഈസ്റ്റിൻഡ്യാകമ്പനിയുമായി സഖ്യബന്ധം സ്ഥാപിക്കയും ചെയ്തു. ഈ രാജാവു് തിരുവനന്തപുരത്തേയ്ക്കു പുറപ്പെടും മുമ്പേ രാഘവപ്പിഷാരടിയോടു ദേവസ്വംവക ഒരു പട്ടുചോദിച്ചുവെന്നും തിരുവാഭരണങ്ങൾ കഴകക്കാരുടെ കൈയ്യിൽ ഇരിപ്പാകയാൽ തരുവാൻ പാടില്ലെന്നു അദ്ദേഹം നിഷേധിച്ചു പറഞ്ഞുവെന്നും രാജാവു് തിരിച്ചുവന്ന ഉടനേ പിഷാരടിയെ ദീപസ്തംഭത്തിൽ പിടിച്ചുകെട്ടിച്ചു് അടിശിക്ഷ നടത്തിയെന്നും, തത്സമയം അദ്ദേഹം,
ധരാധരരാജകന്യേ പാഹിമാം കലിമലദോഷമോചനേ
കൊടുമതേടിന പാപപടലം പൊടിപെടുമാറരുളേണം.
മമ കൂടലരും മുടിയേണം; കാത്തിടേണം ധരാധരരാജകന്യേ
മന്നവനെങ്കിലുമെന്നിൽപ്പകപ്പവൻ പിന്നെയില്ലെന്നുവരേണം
അതിനിന്നു വരം നീ തരേണംധരാധര
മുപ്പുരവൈരിതിരുക്കണ്ണിൽ നീറായ കാമനെ വീണ്ടതും നീയേ
ചിൽപ്പൊരുളാം ഹര ജായേധരാധര
ലോകമീരേഴും ചമപ്പതും കാത്തതഴിപ്പതും നിന്റെവിലാസം
എന്നെകൈവെടികിൽ പരിഹാസം കരുമയിവാസംധരാധര
എന്നു് ഹരം പാടിയതായും ഭാഷാചിരിത്രകാരൻ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമായിരിക്കണം. അല്ലെങ്കിൽ തന്റെ ജീവിതശേഷം അദ്ദേഹം കൊച്ചിയിൽ കഴിച്ചുകൂട്ടുമായിരുന്നുവെന്നു വിചാരിപ്പാൻ പ്രയാസം.
രാഘവപ്പിഷാരടിയുടെ ഗുരുനാഥൻ കൃഷ്ണനാമാവായ ജ്യേഷ്ഠൻതന്നെയായിരുന്നുവെന്നു ഖണ്ഡിതമായിപ്പറയാം. എന്തുകൊണ്ടെന്നാൽ കവിതന്നെ,
വിഷ്ണുപാദാനുഷക്തൻ കൃഷ്ണനാംഗുരുവിന്റെ
ധൃഷ്ണുവാം കൃപയ്ക്കെന്നിൽ തൃഷ്ണചെറ്റുണ്ടാകണ
എന്നു വേതാളചരിത്രത്തിലും,
കൃഷ്ണനാമഗ്രജന്റെ കാരുണ്യമുണ്ടാകണം
എന്നു സേതുമാഹാത്മ്യത്തിലും സംശയത്തിനിടവരാത്തവിധത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഗുരു മണലൂർ എഴുത്തച്ഛനായിരുന്നു എന്നു ഗോവിന്ദപ്പിള്ള അവർകൾ പറഞ്ഞിരിക്കുന്നതിൽ തെറ്റില്ല. മണലൂർ എഴുത്തച്ഛൻ എന്നതു് കല്ലേക്കുളങ്ങരപ്പിഷാരത്തിനു ചേർന്ന ഒരു സ്ഥാനമായിരുന്നു.
പിഷാരടി പ്രൗഢവിദ്വാനും ജ്യൗതിഷികനും ആയിരുന്നു. ശിഷ്യസമ്പത്തും ധാരാളമുണ്ടായിരുന്നു. അവരിൽ പ്രമാണിയായ കടിയംകുളം ശുപ്പുമേനോനെപ്പറ്റി വഴിയേ പ്രസ്താവിക്കുന്നതാണു്.
പിഷാരടിയുടെ ആട്ടക്കഥകളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടു്. കിളിപ്പാട്ടുകളിൽ പ്രധാനമായ വേതാളചരിത്രം ഗുണാഢ്യവിരചിതമായ ബൃഹൽക്കഥയുടെ സംക്ഷേപമാണു്. ഇതു് 964-നുമുമ്പു് രചിക്കപ്പെട്ടിരിക്കണം. ഒരുലക്ഷം ശ്ലോകങ്ങളോടുകൂടിയ ബൃഹൽകഥാമൂലം ഇപ്പോൾ ലുപ്തപ്രചാരമാണു് ക്ഷേമേന്ദ്രൻ എന്ന പ്രസിദ്ധകവി ബൃഹൽകഥാമഞ്ജരി എന്ന പേരിൽ അതിനെ സംക്ഷേപിക്കയുണ്ടായെങ്കിലും അതിനും പറയത്തക്ക പ്രചാരം ലഭിച്ചിട്ടില്ല. സോമദേവന്റെ കഥാസരിൽസാഗരം ബൃഹൽക്കഥയുടെ നാതിസംക്ഷിപ്തവിസ്തരമായ ഒരു വിവർത്തനമാണു്. പിഷാരടി ഇവയിൽ ഏതിനെ ആശ്രയിച്ചിട്ടാണു് ഗ്രന്ഥനിർമ്മാണം ചെയ്തിരിക്കുന്നതെന്നു ഖണ്ഡിച്ചുപറവാൻ വിഷമമാകുന്നു.
പിഷാരടിയുടെ വിപുലമായ പാണ്ഡിത്യം വേതാളചരിത്രത്തിൽ തെളിഞ്ഞുകാണാം. ഗിരിജാകല്യാണത്തിലെന്നപോലെ ഇതിലും കവിത്വത്തെക്കാൾ പാണ്ഡിത്യം മുഴച്ചുനില്ക്കുന്നു. എഴുത്തച്ഛന്റെ കൃതികൾക്കുള്ള അകൃത്രിമരാമണീയകം ഇതിനില്ലെങ്കിലും അനുവാചകന്മാരെ രസിപ്പിക്കുന്നതിനു പര്യാപ്തമായ പലേ വർണ്ണനകൾ ഗിരിജാകല്ല്യാണത്തിലെന്നപോലെ ഇതിലും ഉണ്ടു്.
‘നട’യെ സംബന്ധിച്ചിടത്തോളം ഗിരിജാകല്ല്യാണത്തിനോടു ഇതിനുള്ള സാദൃശ്യം പ്രകടമാണു്. ഓരോ അടിയേയും മധ്യത്തിൽ വച്ചു മുറിച്ചു്, ദ്വിതീയാക്ഷരപ്രാസവും തൃതീയാക്ഷരപ്രാസവും നിഷ്കർഷിച്ചു ഘടിപ്പിച്ചിരിക്കുന്നു.
ഗിരിജാകല്യാണം
കനകനിറംപൂണ്ടഘനകാരുണ്യമൂൎത്തേ
മനക്കാമ്പിങ്കൽവാണീടനഘകരിമുഖ
വിഷ്ടപവാസികൾക്കു പെട്ടപാടെന്തു ചൊല്ലൂ
കഷ്ടമായ് ലോകതന്ത്രം ഭ്രഷ്ടമായ് കാമതന്ത്രം
ആൎക്കു മേകാമാസമോൎക്കിലുമില്ലാതെയായ
വാർക്കുഴലിമാരെല്ലാം ചീൎക്കു മാധിയിൽമോഹം
വേതാളചരിത്രം
കനകനിറംപൂണ്ടോരനഘാമഹാലക്ഷ്മീ
ഘനകാരുണ്യശീലാവിനകൾ തീൎത്തീടേണം
ഗണികാജനങ്ങളും മണികാഞ്ചികളണി- ഞ്ഞണികാർ
കുഴലിൽ പൂരണിയും ധരിച്ചുടൻ തരുണജനങ്ങളിൽ
കരണവിവശതാ
കരണത്തോടുംനാട്യാചരണംചെയ്യുന്നതും ആപണങ്ങളിൽ
ക്രയനൈപുണ്യങ്ങളും ജയ പ്രാപണങ്ങളും
ഗുണരോപണപ്രവാദവും
രണ്ടുകൃതികളും ഇങ്ങനെ ഒരേ രചനാപ്രണാളിയെത്തന്നെ അവലംബിച്ചിരിക്കുന്നു.
ഈ പ്രാസനിഷ്കർഷകാവ്യത്തിനു ഗുണത്തെക്കാൾ ദോഷമാണു് വരുത്തിവച്ചിരിക്കുന്നതു്. ഏതലങ്കാരവും മിതമായി പ്രയോഗിച്ചാൽ ഉൽകൎഷജനകമാണു്; നേരേമറിച്ചു് താങ്ങാൻവഹിയാത്ത അലങ്കാരഭാരം കവിതാകാമിനിക്കു ശോഭാജനകമേ അല്ല. ശബ്ദാലങ്കാരം മഹാകവികൾക്കെല്ലാം പഥ്യമാണു്; എന്നാൽ വൈചിത്ര്യത്തിനു ഹാനിവരത്തക്കവണ്ണം ഒരേമാതിരി പ്രാസം സാർവത്രികമായി പ്രയോഗിക്കുന്നതു ശ്രവണസുഖപ്രദമേയല്ല. ചെറുശ്ശേരിയും അലങ്കാരപ്രയോഗത്തിൽ നിഷ്ഠയുള്ള ആളായിരുന്നെങ്കിലും, അതിൽ ഔപമ്യമൂലകമായ അർത്ഥാലങ്കാരങ്ങളാണു് അധികമായി പ്രയോഗിച്ചിട്ടുള്ളതു്. ‘ഉപമാകാളിദാസസ്യ’ എന്നു പറയാറുള്ളതു പോലെ ‘ഉൽപ്രേക്ഷാ ശങ്കരകവേഃ’ എന്നുപറഞ്ഞാൽ വലിയ തെറ്റില്ല. ശ്ലിഷ്ടശബ്ദപ്രയോഗങ്ങളെക്കൊണ്ടു് സാധർമ്മ്യം കല്പിച്ചു് ഔപമ്യം സമ്പാദിച്ചു് അലങ്കാരനിർമ്മാണം ചെയ്യുന്ന കാര്യത്തിൽ ചെറുശ്ശേരി അപരാധിയേയല്ല.
ഗിരിജാകല്ല്യാണകർത്താവിനെപ്പോലെ ഇല്ലെങ്കിലും രാഘവപ്പിഷാരടിക്കും സംസ്കൃതപക്ഷപാതം കുറേ കലശലായിരുന്നു. എന്നാൽ അതുകൊണ്ടു് കാവ്യശോഭയ്ക്കു ഹാനിവന്നിട്ടുണ്ടെന്നു പറഞ്ഞുകൂടാ.
വേതാളചരിത്രത്തിൽ ഇരുപത്തിയഞ്ചു കഥകൾ അടങ്ങിയിരിക്കുന്നു. മാതൃകയ്ക്കായി ഒന്നുരണ്ടു കഥകൾ ഇവിടെ ഉദ്ധരിക്കാം.
“ഭുവനാലങ്കാരമായവനീതലേ ലക്ഷ്മീ ഭവനം”
എന്നപോലെ വിളങ്ങുന്ന പ്രതിഷ്ഠാനഗരത്തിന്റെ വർണ്ണനകൊണ്ടു് ഒന്നാംകഥ ആരംഭിക്കുന്നു. ആ നഗരത്തിലെ ‘അതിമാതൃക’മായ അതിശയത്തെ വർണ്ണിക്കുന്നതിനു മതിമാന്മാർക്കുപോലും സാധിക്കയില്ലത്രേ.
മതികൗശലമതിലതിസഞ്ചിതം വിധി-
ക്കിതി തോന്നീടുമോരോവിധി കൗശലം കണ്ടാൽ
പുരനാഥനും പാരമരിമപ്പെടുമോരോ
വരമന്ദിരങ്ങളിൽ പുരുമഞ്ജിമകണ്ടാൽ.
അപലാപമല്ലേതു മബലാലകാര ശ്രീ
ശബലായിതമോരോ രബലാമന്ദിരഴഘം.
കനകനിറമഞ്ചും തനുകാന്തിയും പൂണ്ടു
കനുകാർ ചില്ലിമാരും ധനികപ്പരിഷയും
ധുനികളിടെയിടെ മുനികളോതും വേദ-
ധ്വനികൾകൊണ്ടു പുരാധ്വനികർണ്ണംതഴച്ചും
പവനജവംപൂണും ജവനാശ്വേഷു രാജ-
സ്തവനംചെയ്യുന്നോരു ഭുവനവീരന്മാരും
അമരനാരിമാരോടമരിന്നൊരുമ പൂ-
ണ്ടമരാവതീംപ്രതി ഭൂമരാളകേശിമാർ
തരസാ ഗമിക്കയെന്നൊരു സംശയംതോന്നും.
വരസൗധാഗ്രവാസാദരസംഭ്രമമോർത്താൽ
താർവാണാമയംപൂണ്ടു ഗീർവാണന്മാർക്കു പുര-
പാർവണശശിമുഖി ഗീർവാണാംഗനമാരും
മഹർദ്ധം സൗധം മണിനിബദ്ധം വിമാനവും
സ്വമദ്ധാ തിരിഞ്ഞിട്ടങ്ങബദ്ധം പിണയുന്നു.
രാത്രിയിൽനക്ഷത്രൗഘ പാത്രിയാം ദ്യോവും മണി-
ഗാത്രിയായ്‍വിളങ്ങിന ധാത്രിയും ഭേദമില്ല.
ഭുവനതതികളിൽ പവനജവംകൊണ്ടു
ധുവനംചെയ്യപ്പെടുമവനമ്രാഗ്രഭാഗം
മഹിതംധ്വജപടം വിഹിതാവേശംദിവി
പ്രഹിതം തതോ ജവസഹിതം നഭസ്വതാം
സുരലോകാന്തർഗൃഹപരിലാളിതമതി-
ന്നുരുലാസ്യക്രമത്തിൽ പുരുലാഘവം പരം.
ഗണികാജനങ്ങളും മണികാഞ്ചികളണി
ഞ്ഞണികാർകുഴലിൽ പൂരണിയുംധരിച്ചുടൻ
തരുണജനങ്ങളിൽ കരണവിവശതാ-
കരണത്തോടും നാട്യാചരണം ചെയ്യുന്നതും
ആപണങ്ങളിൽ ക്രയനൈപുണങ്ങളും ജയ
പ്രാപണങ്ങളും ഗുണാരോപണപ്രവാദവും
ഹസ്തികൾ മദോദക സ്വസ്തിധാരയാ നിജ
മസ്തകങ്ങളിൽ പരിദ്ധ്വസ്തകങ്കമങ്ങളായ്
ചത്വരതലങ്ങളിൽ സത്വരം ഘനാഘന
ജിത്വരങ്ങളായ ലം ചിത്തരമ്യങ്ങളോർത്താൽ
ഇപ്രകാരം ‘ഹരിതല്പഭൂതാഹീന്ദ്രനു’പോലും വർണ്ണിക്കാൻ സാധിക്കാത്ത പ്രതിഷ്ഠാനഗരത്തിൽ വിക്രമാദിത്യൻ എന്നൊരു രാജാവു ജീവിച്ചിരുന്നു. ‘വാമാംഗീമനോമഹൽ പ്രേമഭാജന’മായ ആ രാജശ്രേഷ്ഠനെ കാണ്മാനായി ഒരുദിവസം ക്ഷാന്തിശീലൻ എന്നൊരു യതിവരൻ
“ശാന്തവേഷാഭിരാമൻ സ്വാന്ത കാപട്യശാലി
സീതയെക്കാണ്മാൻ ലങ്കാനാഥനെന്നതുപോലെ”
ചെന്നുചേർന്നു. രാജാവു് അയാളുടെ കാപട്യം അറിയാതെ യഥായോഗ്യം സൽക്കരിച്ചിരുത്തി. മുനിയാകട്ടേ, അദ്ദേഹത്തിനു ‘വികചാംബുജേക്ഷണാ സുകുചോപമ’വും ‘ശുകചഞ്ച്വാഭവും’ ആയ ഒരു അയിനിപ്പഴം നല്കിയിട്ടു് തിരിച്ചുപോയി. ഇങ്ങനെ ആ സന്യാസി ദിവസേന രാജഗൃഹത്തിൽ ചെന്നു് ഓരോ ലകുചഫലം സമ്മാനിച്ചിട്ടു പോകുക പതിവായിത്തീർന്നു. ഒരു ദിവസം രാജാവു തിന്നുന്നതിലേക്കായി ഒന്നു പൊളിച്ചുനോക്കി. അഹൊ! അത്ഭുതം. ആ ഫലത്തിനുള്ളിൽ നിന്നു്
അല്പമെന്നിയേയതി കല്പിതം രത്നജാതം
നിർഗ്ഗതമായനേരം തദ്ഗതപ്രഭകളാൽ
സ്വർഗ്ഗതാസ്ഥാനംപോലെ വൽഗുതൽപ്രദേശവും
കണ്ടു രാജാവു് അത്ഭുതപൂർവ്വം ഭണ്ഡാഗാരാധ്യക്ഷനെ വിളിച്ചു് എല്ലാപ്പഴങ്ങളും തന്റെ മുമ്പിൽ കൊണ്ടുചെന്നു വയ്ക്കാൻ ആജ്ഞാപിച്ചു. അയാൾ ‘ഫലമൊക്കയുമെടുത്തലമോർത്തു് ഇളമാനണിമിഴികുലമോഹൻ’ മുമ്പിൽ വച്ചു. നോക്കണം! പ്രാസനിഷ്കർഷ നിമിത്തം കവിക്കു നേരിട്ടിരിക്കുന്ന ദുർഘടം. രണ്ടു‘ലകാ’രത്തിനുവേണ്ടി സാധുവായ വിക്രമനൃവരനെ ‘ഇളമാനണിമിഴികുലമോഹൻ’ എന്നു വലിച്ചുവീട്ടേണ്ടതായി വന്നുകൂടി. ഈ വിശേഷണംകൊണ്ടു് അർത്ഥത്തിനു വിശേഷിച്ചു വല്ല ചമൽക്കാരവുമുണ്ടോ? ഇല്ലതാനും.
രാജാവു് രത്നങ്ങളെല്ലാം നോക്കി ‘തൽക്രയം തിരിയാഞ്ഞു വില്കയില്ലെന്നോർത്തു’ അവയെ ഭണ്ഡാരത്തിനുള്ളിൽ വയ്പിച്ചിട്ടു് യതിവര്യന്റെ വരവും കാത്തിരുന്നു. അയാൾ പതിവുപോലെ വന്നു ചേർന്നപ്പോൾ,
എന്തഹോനിരൂപിച്ചിട്ടന്തികേദിനന്തോറും
ശാന്തമാകൃതേ! ഭവാൻസന്തതം നടപ്പതും?
എന്നു രാജാവുചോദിച്ചു. കാപട്യശാലിയായ യതിയാകട്ടേ ഇങ്ങനെ മറുപടിപറഞ്ഞു.
സ്വൎയ്യ ാതജനങ്ങൾക്കുംമൎയ്യാദാബലാൽപരി
ചൎയ്യാദായകന്മാരായ്‍ധൈൎയ്യോദാരന്മാരുമായ്
പരന്മാർക്കുപകാരപരന്മാരുമായ് ഗുണം-
കരന്മാരായനിങ്ങൾചിരമ്മാർഗ്ഗണംകൊണ്ടു
സമ്മാനമൊഴിയല്ലകാണ്‍മാനെന്നിരിക്കിലും
ധർമ്മനന്ദനപരമെങ്ങാനുംലഭിക്കുമോ?
വിത്രസ്താരാതെ! പുനരത്ര ത്വം സാർവഭൗമ
മിത്രത്വംകാമിച്ചുഞാനത്രത്വാമാശ്രയിച്ചു
എന്തുരചെയ്‍വനൊരുമന്ത്രസിദ്ധ്യർത്ഥംഞാനും
സന്തതംപ്രായാസംപൂണ്ടന്ധനായനുദിനം
രാപ്പകലൊഴിയാതെകാപ്പിതുശ്മശാനേഞാൻ
ശൂർപ്പകാരാതിതുല്യ! കേൾപ്പതിന്നുണ്ടുബന്ധം
ഈവരുംചതുർദ്ദശ്യാമേവരുമറിയാതെ
നീ വരികടോ തത്ര പീവരയശോനിധേ!
വാളുമായർദ്ധരാത്രൗ നീളുമാധിയുംവെടി-
ഞ്ഞാളുമായുധങ്ങളുംതാളമേളവും വിനാ.
പിന്നെഞാൻപറഞ്ഞീടാമെന്നുടെകാര്യമെല്ലാ
മുന്നതപരാക്രമ!നിന്നനുവാദംവേണം.
യതിയുടെ വാക്കനുസരിച്ചു് രാജാവു് ചതുർദ്ദശിനാൾ അർദ്ധരാത്രിയിൽ ആരും അറിയാതെ ‘ഘോരമാംവാളുമോങ്ങി സുസ്മേരവദനനാ’യി ശ്മശാനത്തിലേക്കു പുറപ്പെട്ടു. കുറേദൂരം നടന്നപ്പൊഴേക്കു ഘോരമായ ശ്മശാനവും ചിതാഗ്നിയും കണ്ടുതുടങ്ങി.
മസ്തിഷ്കലീഢമായോരസ്ഥിക്കൂട്ടവുംപാപ
ശുദ്ധിക്കർഗ്ഗളാഭമായ് വർദ്ധിക്കുംരക്തൗഘവും
അഴകെന്നിയേയുള്ളവഴുകംകപാലത്തി-
ലിഴുകുംചിലഭാഗത്തൊഴുകുംമഷികളും
വീരേന്ദ്രാട്ടഹാസമാംഘോരഗർജ്ജിതത്തോടും
ഭൂരിധൂമാന്ധകാരകാരമായനാരതം
നീളെ മേദുരിച്ചേറെ ക്കാളിമേവുംചിതാഗ്നി
കേളിമിന്നലുംകണ്ടാൽകാളമേഘത്തോടൊക്കും.
ഭൈരവതരമായഫേരവസമൂഹത്തി-
ന്നാരവവിജൃംഭിതം ദൂരവേകേൾക്കുന്നേരം
അന്തകൻത്രിലോകിതന്നന്തകാരണംചൊല്ലും
മന്ത്രകാണ്ഡാരവമെന്നന്തരം വിനാ തോന്നും
ദാരിതരക്തംകൊണ്ടാപൂരിതവൃകോദരം
മാരിതജനാകുലംപാരതിൽഭയങ്കരം.
കർണ്ണശല്യോൽഭൂതമാംദണ്ഡിതാരാവപൂർണ്ണം
മുണ്ഡഖണ്ഡാതിഭീമശകുനീക്രൂരാലാപം.
സംഗ്രഹദുശ്ശാസനനിഗ്രഹസമാകുലം
ദുർഗ്രഹംകൗരവാണാംവിഗ്രഹമെന്നപോലെ
ഭൂരിവഞ്ചകപരിപൂരിതഭ്യുതംപോലെ
നാരിമാനസംപോലെദാരുണമശോഭനം
അവിവേകംപോലവേവിവിധാതങ്കാലയം
സവിധേകണ്ടീടിനാൻ ഭൂവിവാസവൻനൃപൻ
അഴകിൽപിഴുകിയ കഴുകിൻ കൂട്ടങ്ങളു-
മൊഴുകുംരുധിരത്തിൽകഴുകുംശവങ്ങളും
കൊടർമാലയെക്കൊണ്ടുകൃതമാലയുംപൂണ്ടു
കടുമാനസംപിടിപെടുമാബ്ഭൂതങ്ങളും
ജീർണ്ണാസ്ഥിഛിദ്രങ്ങളിൽപൂർണ്ണനാംമാരുതന്റെ
കർണ്ണാതിപ്രിയങ്ങളായ്‍വർണ്ണിതഗീതങ്ങളും
ഒക്കെ രാജാവു് കണ്ടും കേട്ടും ഇരിക്കവേ ക്ഷാന്തിശിവൻ ദൃഷ്ടിയിൽപ്പെട്ടു. അയാൾ രാജാവിന്റെ ധൈര്യത്തെ പ്രശംസിച്ചിട്ടു്,
“ഇക്ഷണംനീയുമിനിദ്ദക്ഷിണദിക്കുനേരെ
വീക്ഷണംചെയ്തുപോക കാൽക്ഷണംവൈകീടാതെ
ഒരുനാഴികദൂരംകരുണാനിധേപോയാൽ
നരനായക!കാണാംതരുനായകമേകം
അതിലുണ്ടൊരുപുമാനതിലംബനവുംചെ-
യ്തതിലംഘിതാചാരനതുലപരാക്രമൻ
പെരികെപ്രലംഭിച്ചുത്തരകാമുകമേനം
വിരയെക്കൊണ്ടുവന്നെന്നഴികെവച്ചിടേണം.”
എന്നു് അപേക്ഷിച്ചു. രാജാവു് ഉടൻതന്നെ പുറപ്പെട്ടു.
‘ദുർഗ്ഗതനെന്നപോലെനിർഗ്ഗതംവിച്ഛായമായ്
സ്വർഗ്ഗതമത്രേശാഖാവർഗ്ഗത്തിന്നുന്നകത്വം
പൈശാചാകാരംപോലെവൈശസകോരംപര-
മാശാന്തഖഗങ്ങൾക്കുംനൈശാവാസാനുകൂലം
കൊമ്പുകൾവിശാലതാവമ്പുകൊണ്ടരണ്യവും
തൻപദഭൂവി വന്നു കുമ്പിടുമെന്നുതോന്നും’
മട്ടിലുള്ള ഒരു ശിംശപാവൃക്ഷത്തിന്റെ അരികിൽ ചെന്നുനിന്നു. ആ വൃക്ഷത്തിൽ പരിശുഷ്കനായ ഒരു പുരുഷൻ,
രണ്ടുപാദങ്ങളേയുംകൊണ്ടുകൊമ്പിന്മേൽക്കെട്ടി
കണ്ഠനായ്‍തലകീഴായ് രണ്ടുകൈകളും നീട്ടി
പൊയ്യല്ലമുന്നംപുണ്യംചെയ്യാതജനങ്ങൾക്കു
പയ്യവേ വരുംഫലപയ്യവസാനമേവം
എന്നുതോന്നിക്കുംവണ്ണംഭഗ്നവക്ത്രനായ്‍പക്ഷ-
മഗ്നകക്ഷിയായ്‍മഹോദ്വിഗ്നനായ്‍ലംബിപ്പതു്
കണ്ടിട്ടു്, അദ്ദേഹം മരത്തിൽ കയറി, ആ വികൃതരൂപത്തെ അറുത്തു നിലത്തിട്ടു. ആ രൂപമാകട്ടെ,
‘നിലത്തുവീണനേരംഛലത്തിൻമഹിമയാ
ബലത്തോടവൻഹാഹാരവത്തോടലറിനാൻ’
രാജാവാകട്ടെ കൃപയോടും കൗതുകത്തോടുംകൂടി നിലത്തുവീണു കിടന്ന ആ പരിശുഷ്കാംഗന്റെ അടുത്തുചെന്നു. അയാൾ ശവമെന്നപോലെ വിവശാംഗനായ് കിടക്കുന്നതുകണ്ടപ്പോൾ,
കഷ്ടമെത്രയുംപരിപുഷ്ടമെൻസാഹസിക്യം
ദുഷ്ടനായതിവരൻശിഷ്ടനോതോന്നീലേതും.
എന്നുള്ള സംശയം രാജാവിന്റെ ഹൃദയത്തിൽ ഉദിച്ചു. അദ്ദേഹം ഇപ്രകാരം ഓരോന്നു വിചാരിച്ചുകൊണ്ടു നില്ക്കവേ വേതാളമാകട്ടെ മന്നിടം നടുങ്ങുമാറു് അട്ടഹസിച്ചുകൊണ്ടു് വീണ്ടും മരക്കൊമ്പിൽ തൂങ്ങിക്കിടക്കുന്നതായി കാണപ്പെട്ടു. അതിമാനുഷനായ രാജാവു് ഉടൻതന്നെ മരത്തിൽ കയറി അവനെ പിടിച്ചു തന്റെ തോളിൽ വച്ചുകൊണ്ടു് പതുക്കെ ഇറങ്ങി. തത്സമയം അവൻ രാജാവിനോടു തന്റെ ചരിത്രത്തെ പറഞ്ഞുകേൾപ്പിച്ചു. ഇത്രയും കഥയുടെ മുഖവുരയാണു് കഥ ഇങ്ങനെയാണു്:-
ഭൂമിയിൽ ‘പന്നഗവിഭൂഷണനുന്നതപ്രേമാസ്പദ’മായി വാരാണസി എന്നൊരു പ്രഖ്യാത നഗരമുണ്ടായിരുന്നു. അവിടെ പ്രതാപമകുടൻ എന്നൊരു രാജാവു് സോമപ്രഭ എന്ന രാജ്ഞിയോടുംകൂടി രാജ്യഭാരം ചെയ്തുകൊണ്ടിരിക്കെ, വജ്രമകുടൻ എന്നൊരു പുത്രൻ ജനിച്ചു. ആ രാജകുമാരന്റെ കോമളാംഗത്തെ കണ്ടാൽ കാമദേവൻപോലും വാമദേവന്റെ നേത്രോഡ്ഢാമരത്തെ പുകൾത്തുമായിരുന്നു. ആ കുമാരൻ ബുദ്ധിശരീരാഖ്യൻ എന്ന മന്ത്രികുമാരനുമായി ഒരിക്കൽ വേട്ടയ്ക്കു പുറപ്പെട്ടു. അവർ,
“പൊടുക്കന്നരണ്യത്തിൽകിടക്കുംദുസ്സത്വങ്ങൾ-
ക്കൊടുക്കംവരുത്തി”
ക്കൊണ്ടു് സഞ്ചരിക്കുന്നകാലത്തു് ഉൽപലസമ്പൂർണ്ണമായ ഒരു സരസ്സ് അവരുടെ അക്ഷികൾക്കു് ലക്ഷീഭവിച്ചു.
വിണ്ണോർനാഥന്റെ കന്നൽക്കണ്ണിമാർക്കനുദിനം
തിണ്ണംനോക്കുവാനുള്ളകണ്ണാടിയെന്നപോലെ
വിളങ്ങുന്ന സരസ്സിന്റെതീരത്തുള്ള
മരത്തിൻപടലവും പെരുത്തപുഷ്പങ്ങളും
നിറഞ്ഞാശ്രമംകണ്ടാദരിച്ചു നില്ക്കുന്നനേരം,
ഒരു യുവതി കുളിപ്പാനായി അവിടെ വന്നുചേർന്നു. രാജകുമാരൻ പ്രഥമവീക്ഷണത്തിൽതന്നെ അവളിൽ അനുരക്തനായ് ചമഞ്ഞു.
ഇരുളിലുദിച്ചൊരു സരളശശിലേഖാ
വിരളാഭമായ്‍വരും രരളാക്ഷിയേക്കണ്ടാൽ.
കരിംകൂവളപ്പൂവെപ്പൊരും കാന്തിയേപ്പൂണ്ടു
ചിരംകാർകുഴലിതൻ പെരുങ്കണ്ണിണകളിൽ
ഇരിക്കുംകടാക്ഷങ്ങളൊരിക്കലേന്തിയേ സ-
ഞ്ചരിക്കമൂലം പരന്നിരിക്കുംവനസ്ഥലി
ആടീടും ശിഖികളാൽതേടീടുംവടിവുകൊ-
ണ്ടാടീടും പരിചിരുപാടറ്റിട്ടിളകുന്നു
വിധുരീകൃതബിംബമധുരബന്ധ കങ്ങ-
ളേധരാംശുക്കളെങ്ങുമുതിരുന്നതുകണ്ടാൽ
കാന്തരൂപയാമവൾകാന്തിയാംജലധിയിൽ
നീന്തുംവിദ്രുമങ്ങളെന്നന്തരംവിനാതോന്നും.
പുളച്ച ലാവണ്യമാംകുളത്തിലനാകുലം
മുളച്ചുപരം പരിമളിച്ചു പൊങ്ങുന്നൊരു
കമലമൊട്ടിനുള്ളോരമലാഭയെത്തേടും
കമലായതാക്ഷിതൻ വിമലംമുലത്തടം
കാമരാജന്റെ കളിത്താമരത്തണ്ടെന്നതും
പാമരന്മാർക്കുമുറയ്ക്കാമരാളാക്ഷികൈകൾ
വാർകുഴൽകണ്ടാൽതോന്നും കൂരിരുളെന്നുതന്നെ
പോർമുലയാളെക്കണ്ടാൽകാമനുംകാമിച്ചീടും
അന്നത്തിൻനടകൊണ്ടും കുന്നൊത്തമുലകളിൻ
ധന്യത്വംകൊണ്ടും കണ്ടാൽഖിന്നത്വംനല്കുമാർക്കും
കലമ്പുന്നൊരുപൊന്നിൻചിലമ്പുമണിഞ്ഞവൾ
തുളുമ്പും താരുണ്യവുമലമ്പുഞ്ചിരിപ്പുമായ്
അടുത്തനേരം കാമനെടുത്തുവില്ലുമമ്പും
തൊടുത്തുനൃപനോടു കടുത്തുനിന്നീടിനാൻ.
എന്നിങ്ങനെ ‘റഗുലേഷൻ’ അനുസരിച്ചുള്ള സ്ത്രീവർണ്ണനയാണു നാം ഇവിടെ കാണുന്നതു്. ആധുനികന്മാർക്കു ഇത്തരം വർണ്ണനകൾ രസിക്കാതെവന്നാൽ അത്ഭുതപ്പെടാനില്ല. കവി ഉജ്ജ്വലവർണ്ണങ്ങൾ ഉപയോഗിച്ചു ചിത്രമെഴുതിയിട്ടു് സത്വംകൊടുപ്പാൻ മാത്രം മറന്നുപോയി. സ്ത്രീകൾ കേവലം അംഗങ്ങളുടെ സമവായം മാത്രമല്ലെന്നും അവർക്കു ഹൃദയം എന്നൊരു വസ്തുകൂടി ഉണ്ടെന്നും മിക്ക ഭാഷാകവികളും മറന്നു കളഞ്ഞിരിക്കുന്നു. എഴുത്തച്ഛൻമാത്രം ഈ വിഷയത്തിൽ അപരാധിയല്ലെന്നു പറയാം.
കണ്ണിനാനന്ദകരമായ ആ പെണ്ണിനെ കണ്ടമാത്രയിൽ “എണ്ണിനാൻനൃപനെമെനുണ്ണിഞാനന്നുതന്നെ.” നൃപകുമാരന്റെ അംഗലാവണ്യത്തെ കണ്ടു് ആ ഇളമാൻകണ്ണിയും,
17.3 കായും കളമാംകുരംപോലെ
“തെളിമാഞ്ഞനംഗന്റെ തളയിലകപ്പെട്ടു”പോയി. ആദ്ദേഹത്തിനെ ലഭിക്കാത്തപക്ഷം തന്റെ ജീവിതം വ്യർത്ഥമെന്നു കരുതിക്കൊണ്ടു്, അവൾ മൗലിയിൽ തിരുകിയിരുന്ന പത്മത്തെ കൈയിൽ എടുത്തിട്ടു് “ലോചനഭ്യസ്യത്തിന്റെ മോചനത്തിന്നുപായ”ലോചന തുടങ്ങി,
17.4 ശോചനീയമാം പത്മം
കർണ്ണാന്തേവച്ചുമുന്നം കന്നൽനേർമിഴിയാളും
ദണ്ഡിച്ചുദന്തങ്ങളാൽ ഖണ്ഡിച്ചുദളമേകം
തൻപദം തന്നിലിട്ടുവമ്പനാമനംഗന്റെ
സംഭ്രമംനിമിത്തമായ് കുംഭസങ്കാശസ്തനി.
മാറിടംതന്നിലഴലേറീടും മാറുചേർത്തു
പാരിടമെങ്ങും ജയം കുറീടും ഗുണശീലാ
എടുത്തിട്ടുടൻമുലത്തടത്തിൽവച്ചീടിനാൾ
മടുത്തേൻമൊഴി മാരൻതൊടുത്തോരസ്ത്രാമയാൽ.
ഇങ്ങനെ തന്റെ ഇംഗിതത്തെ സൂചിപ്പിച്ചിട്ടു് അവൾ,
തോഴിമാരാലും മറ്റുശേഷമുള്ളവരാലും
ദൂഷണത്തിലുംജനഭാഷണത്തിലുംഭയാൽ
അവിടെനിന്നു നടകൊണ്ടു. അനംഗതാപത്താൽ അവളുടെ ശരീരം ശോഷിച്ചുതുടങ്ങി. രാജകുമാരനോ?
‘അരുണാധരിതന്റെ കരുണയില്ലെന്നാകിൽ
മരണമൊഴിഞ്ഞൊരുശരണമില്ലെന്നോർത്തു
തളിരുംവിരിച്ചകമലരുമെരിച്ചശ്രു
ജലരംഹസ്സോടഴൽ’കലർന്നു
ഗൃഹത്തിനുള്ളിൽതന്നെ കഴിച്ചുകൂട്ടി. അങ്ങനെ ഇരിക്കെ മന്ത്രികുമാരൻ പരമാർത്ഥമൊക്കയും ഗ്രഹിച്ചിട്ടു് തന്റെ തോഴനെ ഇങ്ങനെ ആശ്വസിപ്പിച്ചു:-
പണ്ടുനാംവനാന്തരേകണ്ടകാമിനീമണി
ക്കിണ്ടലുണ്ടേറ്റംനിന്നെ കണ്ടതും ഞാനറിഞ്ഞു
ഒക്കെയുംവർത്തമാനം നല്ക്കുഴലാളാമവൾ
സൽക്കരിച്ചറിയിച്ചതോർക്കെടോനൃപാത്മജാ
ഉല്പലമെടുത്തുടനുല്പലവിലോചന
നിഷ്ഫലമല്ലകർണ്ണാകല്പലക്ഷ്മിയിൽചേർത്തു.
തരത്തിൽകർണ്ണോല്പലൻഭരിക്കുംപുരംതന്നി-
ലിരിക്കുന്നവളെന്നുധരിക്കാമതുകണ്ടാൽ.
കലിംഗദേശങ്ങളിൽവിളങ്ങുമവനുണ്ടു
കലങ്ങാതൊരു ഗംഗാജലങ്ങൾപോലെകീർത്തി.
അവനൊണ്ടൊരുമന്ത്രി ഭുവനപ്രസിദ്ധനായ്
അവനുസമാനനായവനൗ മറ്റില്ലാരും
ഊഢപൗരുഷൻ ദന്തഘാടകനെന്നുനാമം
പീഡകൈവെടിഞ്ഞു നീ തേടുകധൈര്യസാരം.
തൽപുത്രിതാനെന്നേവം ശില്പത്തോടറിയിപ്പാൻ
തൽപത്രംകടിച്ചതും ചെപ്പൊത്തസ്തനീ ബാലാ
അതിസുന്ദരിപത്മാവതിയെന്നവൾക്കുപേ-
രതുകാരണം പാദപതിതമപ്രസൂനം.
ഉൾപ്പൂവിൽഭവാനവൾക്കെപ്പൊഴുംപ്രിയനെന്നു
ശില്പമോടറിയിപ്പാനപ്പൂവും മാറിൽവച്ചു
കോമളാംഗിയാമവൾകോമളപുഷ്പംതന്നെ
പോർമുലക്കുന്നിന്മേലാരോമലായ് ചേർത്തതോർത്താൽ
ധാത്രീവല്ലഭ ഭവാൻ ധാത്രീമന്ദിരേവന്നാൽ
ചേർത്തീടാംമുലയ്ക്കുഞാനാർത്തിയുംതീരുമെന്നാൽ
എന്നത്രേസൂചിപ്പിച്ചു മന്നിൽത്താർമാതാവിഹ
ഖിന്നത്വംവെടിഞ്ഞുനീ സന്നദ്ധനായീടുക”
മന്ത്രികുമാരന്റെ ഉപദേശാനുസാരം, രാജകുമാരൻ
കാടുകളിടയിടെതോടുകൾപുഴകളും
മേടുകൾപലതരം നാടുകളെന്നിതെല്ലാം
കടന്നു് കലിംഗദേശത്തെത്തി.
ഭൂമിയെക്കടപ്പതിന്നാമയം ത്യാഗിക്കുണ്ടോ?
സ്വാമിയേ ധിക്കരിപ്പാൻസീമയും ദ്രോഹിക്കുണ്ടോ
അനന്തരം അദ്ദേഹം തോഴനോടു കൂടിതിരഞ്ഞു തിരഞ്ഞു് ധാത്രീഗേഹം ഒരുവിധം കണ്ടുപിടിച്ചിട്ടു്, അതിനുള്ളിൽ കടന്നു.
ശുഭമാനസംപൂണ്ടോരഭിമാനികളിവ
രുപമാനഹീനന്മാരുപമാതാവെക്കണ്ടു്
കബളമായിട്ടോരോന്നവളോടുരചെയ്തി-
ട്ടവളുംബതതദാ ധവളമാനസന്മാർ
മാനിനീമണിയുടെ മാനനീയാഭചേരു-
മാനനമോർത്തുപാരം ദീനതപൂണ്ടിരുന്നു.
അടുത്തദിവസം നായകൻ പരമാർത്ഥമൊക്കയും ഉപമാതാവിനെ ധരിപ്പിച്ചിട്ടു്,
ഒക്കെയുമറിയിച്ചു വെക്കംപോയ്‍ഭവതിയു-
മക്കുമാരികതന്നോടിക്കഥചൊല്ലീടണം
എന്ന് അപേക്ഷിച്ചു. സമർത്ഥയായ ധാത്രിയാകട്ടെ,
‘എന്നതിപ്പരിചവർ ചൊന്നതെപ്പേരുംകേട്ടു
നന്നിതങ്ങനെവന്നാലെന്നു’
ഉള്ളിൽ വിചാരിച്ചുംകൊണ്ടു് കുമാരിയുടെ അടുക്കൽ ചെന്നു വിവരം ധരിപ്പിച്ചു. പത്മാവതി കപടകോപം കൈക്കൊണ്ടു് ഇങ്ങനെ പറഞ്ഞു:-
ബാലയാമെന്നെ ദുഷ്ടശീലയാംനിനക്കിന്നു
ഹേലയാധിക്കരിപ്പാൻകാലമെന്നതുംവന്നു.
ചേതനാവാനായോരുതാതനോടിതുചൊന്നാൽ
യാതനപ്പെടുമതും നൂതനപ്പിഴയാകും.
അവൾ രണ്ടുകൈകളെക്കൊണ്ടും വളർത്തമ്മയുടെ ഗണ്ഡങ്ങളിൽ ഓരോ താഡനവുമേൽപ്പിച്ചു. ആ ഗണ്ഡങ്ങളിൽ അവളുടെ കർപ്പൂരാഞ്ചിതമായ വിരലുകൾ ശില്പാകൃതിയിൽ പതിഞ്ഞുകിടന്നിരുന്നു. ധാത്രിയിൽനിന്നു വിവരം അറിഞ്ഞപ്പോൾ രാജകുമാരൻ ലോകപരിത്യാഗം ചെയ്‍വാൻതന്നെ ഉറച്ചു. എന്നാൽ ബുദ്ധിമാനായ മന്ത്രികുമാരൻ പറഞ്ഞു:-
വിര്യത്തെക്കൊണ്ടാടുംനീ ധൈര്യത്തെ ഭജിക്കെടോ
ശൗര്യത്തിൻബലംകൊണ്ടു കാര്യത്തെസാധിച്ചീടാം
അത്രയുമല്ലപുനരെത്രയുംമതി മന്ത്രി-
പുത്രിയിലുണ്ടെന്നതുമത്രഞാൻബോധിപ്പിക്കാം.
കരഭത്തുടയാളിൻവിരൽപത്തൊരുമിച്ചു
വരപത്തിട്ടമൂലം നരസത്തമനേ നീ
പത്തുനാളുണ്ടുശേഷമെത്തുവാൻകൃഷ്ണപക്ഷ
മത്രനാൾക്ഷമിക്കേണം ചിത്തജാഹവംചെയ്‍വാൻ
എന്നറിയിപ്പാനത്രേ സുന്ദരിചെയ്താളേവ-
മെന്നറിയേണം ഭവാനിന്നു രഞ്ജിച്ചുകാര്യം.
ഈ ഉപദേശമനുസരിച്ചു് രാജകുമാരൻ പത്തുദിവസങ്ങൾ, “കാമാഗ്നിനാ ദഹിച്ചും” “കാമോദ്രേകം” സഹിച്ചും “മനോരഥം വഹിച്ചും” കഴിച്ചുകൂട്ടി. അനന്തരം ധാത്രിയെത്തന്നെ കന്യാഗേഹത്തിലേക്കു അയച്ചു. എന്നാൽ അവൾ തിരിച്ചുവന്നപ്പോൾ പുറത്തു രക്തവർണ്ണമായ മൂന്നു രേഖകൾ തെളിഞ്ഞുകിടക്കുന്നതായി കണ്ടു് അദ്ദേഹം ഖിന്നനായി. ഒടുവിൽ മന്ത്രികുമാരൻ പറഞ്ഞു:-
വരികനൃപാത്മജ പെരികേഭാഗ്യംനമു-
ക്കരികേസമാഗതമരികർശന!നൂനം
ആലക്തരസമൊട്ടൊട്ടൊലിക്കും മാറുചോർന്നു-
ച്ചലിക്കുംരേഖാത്രയം ജ്വലിക്കുന്നതുംകാണ്‍ക
ആർത്തവസമാഗമം പാർത്ഥിവ ദിനത്രയം
പാർത്തുവന്നാലും സ്മരപ്പോർസ്തവംപിന്നെച്ചെയ്യാം
എന്നതുസൂചിപ്പിപ്പാനിന്നിതീവണ്ണംചെയ്താ-
ളുന്നതസ്തനീബാലാ നന്ദി തേടീടണംനീ
അടുത്ത മൂന്നുദിവസങ്ങൾ ആയിരം ദിവസങ്ങൾപോലെ യുവാവിന്നു തോന്നി.
ബാലിക ഋതുസ്നാനം കഴിഞ്ഞു ധാത്രിയെ അരികിൽ വിളിച്ചീട്ടു തന്റെ ഇംഗിതത്തെ മറച്ചുംകൊണ്ടു് കളിവാക്കുകൾപറഞ്ഞു.
അന്നേരമൊരുഗജം വന്നോരുമദംപൂണ്ടി-
ട്ടന്നാരീസൗധാന്തികേവന്നേറെസ്സഞ്ചരിച്ചു.
ഉപമാതാവു് ഭയാകുലയായി ഓടിച്ചാടാൻ തുടങ്ങി. ബാലിക ഒരു നൂലേണി ഇട്ടുകൊടുത്തിട്ടു്,
ചൊല്ലിനാളവളോടു മെല്ലവേപോയീടുക-
നല്ലതീവഴിയതിലില്ലെടോഭയമൊന്നും.
വൃദ്ധ ആ വഴിയെ പോയി കുമാരന്മാരോടു വിവരം ധരിപ്പിച്ചു. അതു മന്ത്രികുമാരൻ കാമുകനോടു പറഞ്ഞു-
നമുക്കിനിവല്ലതെന്നാലുംനൂനം
നല്ലതുവന്നുകൂടാംകില്ലിതിനില്ലതെല്ലും
സന്മാർഗ്ഗംതേടും ഭവാനമ്മാർഗ്ഗത്തൂടെചെന്നാൽ
ദുർമ്മാർഗ്ഗമെന്നാകിലുമമ്മാരശ്രീദേവതാം
ലഭിച്ചുരമിച്ചീടാം രസിച്ചുഗമിക്കനീ.
അതനുസരിച്ചു് യുവാവു് നൂലേണിവഴിക്കു കന്യകയുടെ അന്തഃപുരത്തിൽ പ്രവേശിച്ചു.
പുളച്ചോരാനന്ദമാം കുളത്തിൽപതിച്ചവർ
കുളിച്ചുമനോരതം കളിച്ചുംസസംഭ്രമം
ദിവസംവരുന്നതും തരസാപോകുന്നതും
വിവശൻരമിക്കയാലേതുമേയറിയാതെ
അവർ ഒരുമാസം അങ്ങനെ കഴിച്ചുകൂട്ടി. അങ്ങനേയിരിക്കേ രാജകുമാരനു തന്റെ തോഴനേപ്പറ്റി ഓർമ്മയുണ്ടായി.
കഷ്ടംഞാനിത്രനാളുമിഷ്ടനാം വയസ്യനെ
ദുഷ്ടനെപ്പോലെ കാമാവിഷ്ടനായ്‍നിനച്ചീല
അന്യദേശത്തുവന്നിട്ടന്യസാഹായ്യംവിനാ
ധന്യനാമവനതി ദൈന്യമുൾക്കൊള്ളുംനൂനം
ഇവളെപ്പിരിഞ്ഞാൽ ഞാനവിളംബിതംമൃത്യു
കബളമാകുംപുനരിവളുമതുപോലെ
ഇങ്ങനെ അദ്ദേഹം ഇതികർത്തവ്യതാമൂഢനായിരക്കവേ പത്മാവതി ചോദിച്ചു:-
എന്തെടോനിരൂപണംകാന്ത!തേ മനോഗതം
ഹന്തഞാനറിയുകിൽ കിന്തു തേ ഭയമുണ്ടോ?
വല്ലതെന്നാലുമതുതെല്ലും വൈകാതെ തന്നെ
ചൊല്ലുകവേണം പരിചല്ലകേളവിശ്വാസം
ഈ നിർബന്ധം കേട്ടിട്ടു് രാജകുമാരൻ പറഞ്ഞു:-
ഇനിക്കുണ്ടൊരുസഖി നിനയ്ക്കുമ്പൊഴുതവൻ
തനിക്കുംബൃഹസ്പതിതനിക്കുംഭേദമില്ല
അവന്റെമതിബലം ശിവന്റെവിലാസംകേൾ
അവന്റെവിയോഗത്താൽ യമന്റെവശത്താക്കും
നിന്നെയുംപൂണ്ടിരിപ്പാനെന്നെയുംനിയോഗിച്ചു
നിർണ്ണയംപുനരവൻതന്നെയെന്നറികെടോ.
ഈ വാക്കുകൾ കേട്ടിട്ടു പത്മാവതി,
ഇത്രനാളെന്തെടോനിൻമിത്രമാമവനെ നീ
ക്ഷത്രിയകുമാരകനിസ്തൂപം മറച്ചതും?
അതുകൊണ്ടെനിക്കുമുണ്ടധികംലഘുത്വമെ-
ന്നതുകാണാത നിന്റെ മതികൊണ്ടെന്തുകാര്യം?
വൈകരുതിനിത്തെല്ലും ചെയ്തരുതുപേക്ഷണം
പൊയ്കരുതുകിൽപാരം കൈവരുംമഹാപാപം
എന്നു ഉപദേശിച്ചിട്ടു് അവൾതന്നെ തയ്യാറാക്കിയ ഭക്ഷണസാമഗ്രികളോടും ഗന്ധമാല്യാദികളോടുംകൂടി അദ്ദേഹത്തിനെ മന്ത്രികുമാരന്റെ സവിധത്തിലേക്കയച്ചു.
കൊണ്ടൽവേണിയെച്ചെന്നുകണ്ടതുംരസിച്ചതും
തണ്ടലർശരൻകുടികൊണ്ടതുംചൊന്നനേരം
‘ചഞ്ചലമിഴിയാളിൻ പഞ്ചനമോർത്തു മന്ത്രി പുഞ്ചിരിപൂണ്ടുകൊണ്ടു’ പറഞ്ഞു:-
എത്രയുംകഷ്ടംഭവാൻമിത്രമാമെന്നുദന്തം
തത്രചൊന്നതും പുനരെത്രയുമബദ്ധമായ്
മത്തകാശിനീജനം ഭർത്താവിന്നിഷ്ടന്മാരിൽ
ചിത്രവൈഷമ്യംതേടും തത്രകാരണംരാഗം.
വിഷമുണ്ടിതിലെല്ലാം പഴുതേശങ്കിക്കേണ്ട
വിഷവൈഭവത്തെക്കാൾ വിഷമംനാരീചിത്തം
എന്നുപറഞ്ഞിട്ടു് അദ്ദേഹം പലഹാരത്തിൽ ഒന്നിനെ ഒരു ശുനകനു കൊടുത്തു. നായ് ഉടൻതന്നെ മരിച്ചുവീണു. അതുകണ്ടു അവർ രണ്ടുപേരും കോപത്താൽ അതിതാമ്രാക്ഷരായ് ഭവിച്ചു. അക്കാലത്തു് കർണ്ണോല്പലരാജാവിന്റെ ദുഷ്കാലവൈഭവത്താൽ പ്രിയപുത്രൻ മരിച്ചുപോയി. മന്ത്രികുമാരൻ വയസ്യനോടായിട്ടു രഹസ്യമായി പറഞ്ഞു:-
“പാർത്ഥിവശിരോമണേ കീർത്തിവർദ്ധന ഭവാ-
നോർത്തുവൈകാതെ താർത്തേൻചേർത്തവാണിയെക്കാണ്‍ക.
കാരണംചൊല്ലാം മാരധോരണിതന്റെകക്ഷി
പൂരണംവരുവോളം വാരുണീംസേവിപ്പിക്കു
അതിമത്തയായവൾ മതിചിത്രംമറന്നി
ട്ടതിമാത്രാനന്ദയായ് രതിമാത്ര തുനിഞ്ഞാൽ
താമരകുഡ്മളത്തിൻഡാമരംപോക്കീടുമാ-
രോമലാമവളുടെപോർമുലത്തടത്തിൽനീ
ബാലതന്വിക്കുചെറ്റും മാലെത്തീടാതെ രതി
ക്കാലത്തുനഖങ്ങളാൽ ശൂലത്തെച്ചമയ്ക്കണം
തളകൾതാലിക്കൂട്ടം വളകൾ മാല മാരൻ
കളിയിൽകലമ്പുന്ന കളകാഞ്ചനകാഞ്ചി
ഒക്കയുംകയ്ക്കലാക്കിത്തക്കത്തിൽപോന്നീടുക
നല്ക്കുഴൽമണിയെ വഞ്ചിക്കയിൽവേദിക്കൊലാ.”
ഈ ഉപദേശാനുസാരം അദ്ദേഹം,
താമസിവന്നനേരം താമസിയാതേതന്നെ
കാമസീമയെന്നിയേ താമരസായതാക്ഷീം
കണ്ടുകൗതുകംപൂണ്ടു രണ്ടുനാഴികനേരം
കണ്ടസാരസ്യാലാപംകൊണ്ടുമേളിച്ചിരുന്നു
കബളംചെയ്കമൂലം വിവശാമന്ത്രീവൃത്ത-
മവളും ചോദിച്ചീലെന്നവനുംപറഞ്ഞീല.
അനന്തരം ക്ഷീണിച്ചുതളർന്നതായ യുവതിയുടെ സ്തനത്തിൽ ത്രിശൂലംചേർത്തു് അവളുടെ ഭൂഷാധനത്തേയും അപഹരിച്ചുകൊണ്ടു് അദ്ദേഹം തോഴന്റെ അടുക്കലേക്കു ചെന്നു. മന്ത്രിയാകട്ടെ ആനന്ദപൂർവ്വം ഭിക്ഷുവേഷം ധരിച്ചുകൊണ്ടു് വയസ്യനോടു പറഞ്ഞു:-
വേഷവുംമറയ്ക്കൊലാ ഭൂഷയുംമാറീടൊലാ
ദ്വേഷവുംതോന്നീടൊലാശേഷമൊന്നുണ്ടാകാര്യം?
ഉത്തമാമണിതന്റെ മുത്തുമാലയുമെടു-
ത്തുത്തമമതേഭവാൻ ചിത്തമോദേനസാകം
പരന്നവിപണിയിലിരുന്നുജനത്തോടു
നിരന്നുചോദിക്കനീ തരുന്നോരിതിന്മൂല്യം
അടുത്തുവന്നോർക്കെല്ലാമെടുത്തുകാട്ടീടുക
കൊടുത്തീടരുതാർക്കും ജഡത്വംവരുമെന്നാൽ
ആരിതിനിന്നുടയതെന്നാരുചോദിച്ചാകിലും
നേരുചൊല്ലരുതെടോ സാരനല്ലയോഭവാൻ
ആഴിയെക്കാളുംമതിക്കാഴമേറെയുള്ളൊരു
തോഴരുച്ചരിച്ചതായ വാക്കുകേട്ടിട്ടു്, രാജകുമാരൻ പത്മാവതി ധരിച്ചിരുന്ന മാലയും എടുത്തുകൊണ്ടു് വീടുതോറും ചെന്നു്,
മാലയെക്കാട്ടുന്നേരം ബാലയെസ്മരിച്ചോരോ
ലീലയേനിനച്ചുടൻ മാലിയന്നുഴൽകയും
വിലയില്ലാത്തമുക്താ വലയമാല്യത്തിന്റെ
വിലയുംചോദിച്ചുതാനലയും ദശാന്തരേ,
രാജപുരുഷന്മാർ ആ ഷണ്മാഷമുക്താപരിഷമാല്യം കണ്ടിട്ടു് പരുഷമായി ഇങ്ങനെ ചോദിച്ചു:-
ആരുടെമാല്യമിതു നേരുടൻചൊല്ലീടായ്കിൽ
പാരിടംതന്നിൽവാഴുമാറുടൻ കഴിവരാ
രാജകിങ്കരന്മാരിൽ വ്യാജഭീതി പൂണ്ടരാജകുമാരൻ അവരോടായി മറുപടി പറഞ്ഞു.
“നമ്മുടെഗുരുഭൂതൻ തന്മതമറിയാഞ്ഞാൽ
നിർമ്മരിയാദമാകും മന്മനോരഥമെല്ലാം
ഏകനാലെന്തുകാര്യം? പോക നാമെല്ലാംപരി
പാകമോടങ്ങുചെന്നാലാകവേകേൾക്കാംകാര്യം
രാജകിങ്കരന്മാരോടുകൂടി യുവാവു് ഭിക്ഷുവേഷധാരിയായ മന്ത്രികുമാരന്റെ അടുക്കൽ ചെന്നിട്ടു് ചോദിച്ചു:-
“ചൊല്ലേറുംമഹാമുനേ ചൊല്ലേണം പരമാർത്ഥം
നല്ലോരിമ്മാല്യത്തോടൊത്തില്ലൊന്നും മഹീതലേ
എങ്ങനെലഭിച്ചതുമങ്ങിതെന്നറിവതി-
നിങ്ങുകൗതുകംപാരം സംഗതംമഹാമതേ”
അതുകേട്ടിട്ടു ഭിക്ഷുകൻ അരുളിച്ചെയ്തു:-
രക്ഷിതാവായിട്ടാരുമിക്ഷിതിക്കില്ലയോവാൻ
ഉണ്ടാകിലവനെയുംകൊണ്ടുവന്നാലിനിക്കും
കണ്ടുചൊല്ലുവാൻ പുനരുണ്ടനേകംപ്രബന്ധം
രാജപുരുഷൻ ഉടനേതന്നെ രാജാവിനെ അവിടെ വരുത്തി. അദ്ദേഹം,
“മതിയിൽപാരം പരഗതിയെക്കാമിച്ചീടും
വ്രതിയെക്കണ്ടു”നമസ്കരിച്ചിട്ടു്
ആമ്‍നായനിലയമേ നാമ്‍നാഞാൻകർണ്ണോല്പലൻ
സാമ്‍നാമാലൊഴിക്കഞാൻകാണ്മാനായിഹവന്നേൻ
എന്നു സവിനയം പറഞ്ഞു. അതിനു മറുപടിയായി ഭിക്ഷുകൻ,
നിന്നുടെമഹാമന്ത്രിതന്നുടെതനയയായ്
മന്നിടംമുടിപ്പതിനിന്നു ഡാകിനീഘോരാ
രാത്രികാലങ്ങൾതോറും ധാത്രിയിൽഭൂമിക്കുന്നു
ഗാത്രവുംഭയങ്കരം വസ്ത്രവുംധരിപ്പീലാ
സുന്ദരവേഷംപൂണ്ടു വന്നവൾപകലെങ്ങും
ഇന്ദിരാസമാനയായ് മന്ദിരേവാണീടുന്നു
മത്സമക്ഷമായതിവത്സലാകാരനായ
ത്വൽസുതനേയുമവൾ ഭത്സനംചെയ്തുനിന്നു
ഒന്നേറെക്കോപിച്ചു ഞാനന്നേരംശുലത്തിനാ-
ലന്നാരിമാറത്തുറയീന്നൂരിക്കുത്തീടിനേൻ
തെറിച്ചുമാറീന്നവൾ ധരിച്ചമാല്യംഞാനും
ഗ്രഹിച്ചുഭവാനിതു മറിച്ചൂഹിച്ചീടൊല്ലാ.
ധർമ്മപാലക തവ നന്മവേണമെന്നാകി-
ലമ്മഹീതലത്തിൽ നിന്നമ്മഹാപാപിതന്നെ
ചാരത്തുവെച്ചീടാതെ ദൂരത്തുകളയണം
ക്രൂരത്വംനാരീവധം വീരത്വത്തിന്നുപോരാ.
ഈ വാക്കുകൾകേട്ടു് രാജാവു് പത്മാവതിയെ ആട്ടിപ്പുറത്താക്കി. രാജഭൃത്യന്മാർ അവളെ ഒരു വൻകാട്ടിൽ കൊണ്ടുചെന്നു വിടുന്നതു ഈ രണ്ടുയുവാക്കന്മാരും മറഞ്ഞുനിന്നു കണ്ടു. പത്മാവതിയാകട്ടെ,
“തൊഴിച്ചുമേറ്റം കണ്ണീരൊലിച്ചുംപാരംമുറ-
വിളിച്ചും ദൈവത്തിനെപ്പഴിച്ചുംകേഴുംവിധൗ.”
വജ്രമകുടൻ സഖിയോടുകൂടി അടുത്തുചെന്നു അവളുടെ ദുഃഖത്തെ ശമിപ്പിച്ച ശേഷം അവളോടുകൂടിത്തന്നെ വാരാണസിയിൽ ചെന്നു സുഖമായി പാർത്തു.
അവളുടെ പിതാവായ ദന്തഘാടകനും, തൽപത്നിയും ദുഃഖം നിമിത്തം പരലോകം പ്രാപിക്കയും ചെയ്തു. ഇക്കഥപറഞ്ഞിട്ടു് വേതാളം ചോദിച്ചു:-
തനയാദുഃഖമാകും വിനയാലഹോമന്ത്രി
ഘനയാതനാംപൂണ്ടിട്ടനുയാതകാന്തനായ്
മരിച്ചമൂലംപാപം ധരിച്ചതാരെന്നുനീ
യുറച്ചുപറയേണം മടിച്ചിടരുതെടോ.
അറിഞ്ഞുപറയായ്കിൽ വളർന്നോരെൻവൈഭവാ-
ലറിഞ്ഞീടേണം നൂറായ്‍പിളർന്നീടുംനിൻതല.
രാജാവു് മറുപടിപറഞ്ഞു:-
ചൊല്ലെഴും രാജപുത്രനില്ലെടോപാപലേശം
മല്ലലോചനയ്ക്കുമില്ലില്ലപാതകമതിൽ
ധർമ്മവിദ്വേഷംവന്നാൽ കന്മഷമവർക്കുണ്ടോ?
ബുദ്ധിമാൻ മന്ത്രിപുത്രനെത്തുകയില്ലപാപ-
മൂത്തമൻ സ്വാമികാര്യമോർത്തവൻചെയ്തതെല്ലാം
നിനയ്ക്കിൽ കർണ്ണോല്പലൻ തനിക്കായ്‍വരുംപാപ.
മനക്കമില്ലപുനരനല്പമവൻദോഷം.
ഈ മറുപടികേട്ടു് സംതൃപ്തനായ വേതാളം ‘പണ്ടുതാനിരുന്നോരു കണ്ടകതരുവിന്മേൽ’ ചാടിക്കേറി പൂർവവൽ തൂങ്ങിക്കിടന്നു.
17.5 മന്ദാരവതി
യതിയുടെ വാക്കിന്റെ ഗൗരവമോർത്തു, രാജാവു് പിന്നെയും വേതാളത്തെ പിടികൂടി. അപ്പോഴും അവൻ ഒരു കഥ പറഞ്ഞു കേൾപ്പിച്ചു. യമുനാതീരത്തിൽ അഗ്നിസ്വാമിയെന്നൊരു ബ്രാഹ്മണൻ ജീവിച്ചിരുന്നു.
ശ്രുതിമന്ദിരനവനതി ദാനൈകശീലൻ
മതിമാൻ നിജാലയേ സുഖമായ്‍വാഴുംകാലം
അയാൾക്കു് ‘കമലാദേവിപോലും നാണു’മാറു് മന്ദാരവതി എന്നൊരു പുത്രിയുണ്ടായി. അവൾക്കു്,
യൌവ്വനംവന്നുവന്നുതർവ്വടങ്ങുകമൂലം
സുവ്യഥനായിനൂനം മന്മഥദേവൻതാനും.
അവളെ കല്യാണംകഴിപ്പാൻ മോഹിച്ചു പലരും കന്യാജനകനോടു അപേക്ഷിച്ചുനോക്കി. എന്നാൽ,
സുദൃശനായ വരൻ വരുവോളവുമിവ-
ളരികേവസിക്കയെന്നുറച്ചു ഭൂദേവനും,
അവളെ ആർക്കും കൊടുക്കാതെ വീട്ടിൽതന്നെ താമസിപ്പിച്ചു. അങ്ങനെഇരിക്കെ മൂന്നു യുവാക്കന്മാർ ഒരുമിച്ചു അവിടെ ചെന്നുചേർന്നു.
മന്മഥൻതന്നെമൂന്നുരൂപമായ്‍വരികയെ-
ന്നമ്മഹാ പുരുഷരെക്കണ്ടവർക്കെല്ലാംതോന്നും
രൂപഭംഗിയുമാഭിജാത്യവുംവിദ്യാബല
ശോഭയുമിവയൊന്നുമാർക്കുമേ കുറവില്ല.
ബ്രാഹ്മണൻ വിഷമിച്ചു. അവരിൽ ആർക്കാണു കൊടുക്കേണ്ടതു്! ആ യുവാക്കന്മാർക്കോ? കന്യകാരൂപം സേവിച്ചു സേവിച്ചു്,
എനിക്കുവേണമിവളെനിക്കുവേണമിവ-
ളെനിക്കുവേണമെന്നോർത്തവിടെവാണിടിനാർ.
അങ്ങനെ
സൗന്ദര്യമാകുംജലമൊഴുകും തരംഗിണി
സുന്ദരരൂപംകാട്ടിമന്മഥൻകലഹിച്ചു
ആളികളോടും ഗൃഹപാളികളിടയിടെ
കാളകുന്തളചില കേളികളാടുന്നതും
ചില്ലിയിലെഴുമോരോരത്ഭുതവിലാസവും
മെല്ലവേചരിപ്പതും മല്ലലോചനശ്രീയും
കണ്ടുകണ്ടനാരതം തണ്ടലർവാണമേറ്റു
കണ്ഠതപിണഞ്ഞുമറ്റാകുവേമറന്നവർ
സങ്കടപ്പെട്ടു വസിക്കുംകാലത്തു് ആ യുവതി പെട്ടെന്നു പഞ്ചത്വം പ്രാപിച്ചുപോയി.
എരിഞ്ഞചിത്തത്തോടും ദ്വിജബാലകന്മാരും
കരഞ്ഞുകരഞ്ഞുടൻ പൊരിഞ്ഞുചിരംനേരം.
അവരിൽ ഒരുത്തൻ,
‘പെരുത്ത’ ദുഃഖമുള്ളിൽ ധരിച്ചുകൂടയായ്കിൽ’ ജടാഭാരംധരിച്ചു്, ‘ഭസ്മദിഗ്ദ്ധാംഗനായിക്കശ്മലചേതസ്സോടും’ ദിഗന്തരാളങ്ങളിൽ സഞ്ചരിച്ചു. മറ്റൊരുത്തൻ ‘താർത്തേനിൻമൊഴിയാളിന്നസ്ഥികളെടുത്തും’കൊണ്ടു തീർത്ഥയാത്ര പുറപ്പെട്ടു. മൂന്നാമനാകട്ടേ,
മുറ്റുമാധിയുംപൂണ്ടു
കറ്റവാർകുഴലിയെച്ചുട്ടഭസ്മത്തിൽതന്നെ
രാപ്പകലൊഴിയാതെകിടന്നാനെന്നേവേണ്ടു”
ജടാധാരി പുടഭേദനങ്ങളും നഗരഗ്രാമങ്ങളും ഒക്കെ കടന്നുകടന്നു് രുദ്രശർമ്മാവെന്ന ഒരു ബ്രാഹ്മണന്റെ ഗൃഹത്തിൽ ചെന്നുചേർന്നു. ഗൃഹസ്ഥൻ യുവാവിനെ ഉണ്ണാൻ ക്ഷണിച്ചു. അയാൾ ഉണ്ണാൻ ഇരുന്നപ്പൊഴേക്കു്, കുട്ടി കരഞ്ഞുതുടങ്ങി. മന്ദിര കാര്യങ്ങളിൽ വ്യഗ്രമായ ബ്രാഹ്മണ പത്നിയാകട്ടേ പുത്രനെ സകോപം എരിയുന്നതീയിൽ നിക്ഷേപിച്ചിട്ടു് ഗൃഹകാര്യങ്ങൾ നിർവഹിച്ചു ചോറു വിളമ്പിക്കൊടുത്തു ബാലൻ വെന്തുവെണ്ണീറായ്ച്ചമഞ്ഞു; ജടാധരന്റെ ഹൃദയവും തഥൈവ. അയാൾ,
സത്വരമെഴുന്നേറ്റു ഹസ്തവും കുടഞ്ഞവൻ
ചിത്തസന്താപവുംപൂണ്ടിത്തരമുരചെയ്തു.
പെരുകം ക്ഷുധാ ഞാനും സ്മരിക്കിൽചണ്ഡാലമാ-
രിരിക്കുംപുരംപുരസ്കരിച്ചേനഹോകഷ്ടം!
കത്തിക്കാളുന്നൊരുഗ്നൗപുത്രനേഹോമിച്ചൊരു
മത്തകാശിനിതന്റെ ചിത്തമെത്രയുംക്രൂരം.
ഇക്കർമ്മം കണ്ടുസഹിച്ചീടിനോരെന്റെനേത്ര-
ദുഷ്ക്കർമ്മമൊടുങ്ങുവാനെന്തിനിച്ചെയ്യേണ്ടതും?
ജടാധരൻ ഇങ്ങനെ കേഴുന്നതുകൊണ്ടു് രുദ്രശർമ്മാ തന്റെ പുസ്തകമെടുത്തു് സിദ്ധമന്ത്രങ്ങൾ നോക്കി ജപിച്ചിട്ടു് അഗ്നിയിൽ ജലപ്രോക്ഷണം ചെയ്തു.
ബാലകനതുനേരം മാലകന്നെഴുന്നേറ്റു
ചാലവേമാതാവിന്നു ലീലകളാശുകാട്ടി
അതു കണ്ടപ്പോൾ, ജടാധരന്നു തന്റെ പ്രേമപാത്രമായിരുന്ന യുവതിയുടെ സ്മരണ ഉദിച്ചു. അയാൾ സിദ്ധമന്ത്രങ്ങളുള്ള പുസ്തകം കൈക്കലാക്കിക്കൊണ്ടു് അവിടെനിന്നു കടന്നു.
ഒരുത്തനാരെങ്കിലുമറിഞ്ഞീടുമോവാനെ-
നുരത്തഭയമുള്ളിൽക്കടക്കനിമിത്തമായ്
രാപ്പകലൊഴിയാതെ നടന്നുനടന്നുടൻ
കാടുകൾപുഴകളും മേടുകൾ തോടെന്നിവ
കടന്നുകടന്നുള്ളിലെഴുന്നോരാശയോടും
അയാൾ, ബ്രഹ്മസ്ഥലത്തിൽ എത്തി. പുസ്തകം കൈക്കൽ വന്നുചേർന്നശേഷം അയാൾ ആഹാരം കഴിച്ചിട്ടേ ഇല്ല. ചിതാദേശത്തിൽ എത്തിയപ്പൊഴേക്കും തീർത്ഥവാസിയും വന്നുചേർന്നു. ജടാധാരി പുസ്തകത്തിലെ വിധിയനുസരിച്ചുള്ള മന്ത്രപ്രയോഗത്താൽ യുവതിക്കു വീണ്ടും പ്രാണപ്രതിഷ്ഠചെയ്തു.
ലാവണ്യത്തിന്നു മേളിച്ചിരിപ്പാനൊരുപാത്ര-
മാവണ്ണം യത്നംചെയ്തു ചമച്ചുവിധാതാവും.
എന്നിയേമറ്റൊന്നുചൊല്ലീടുവാൻ കണ്ടില്ലെങ്ങു
കന്നൽനേർമിഴിയാളിൻ മഞ്ജുളരൂപമൊന്നിൽ
മന്മഥനാകുമഗ്നിജ്വാലയെവളർക്കുവാൻ
സമ്മതമായൊരു ദിവ്യൗഷധമവൾനൂനം
അമൃതസമുദ്രത്തിലലയും തിരമാലാ
കമലവിലോചനാ നഹി സംശയമേതും.
ഈ യുവതി,
നൂപുരങ്ങളുമരഞ്ഞാണ്‍മണിമാലമറ്റു-
ള്ളാഭരണങ്ങളണിഞ്ഞാനനം താഴ്ത്തിമെല്ലെ
നിൽക്കുന്നനേരമവൾ വെക്കംചെന്നടുക്കവേ
സല്ക്കരിച്ചിതുപീയൂഷാബ്ധിമജ്ജനത്തിങ്കൽ.
മൂന്നു യുവാക്കന്മാരും പഴേപോലെ അവകാശവാദം തുടങ്ങി. പ്രാണപ്രതിഷ്ഠ നല്കിയ താനാണു് അവൾക്കു അവകാശി എന്നു ജടാധാനും, തന്റെ തീർത്ഥസേവകൊണ്ടാണു് അവൾ ജീവിച്ചതെന്നു തീർത്ഥവാസിയും, ഊണുമുറക്കവും വെടിഞ്ഞു് ഭസ്മരക്ഷണംചെയ്തതാനാണു് അവകാശി എന്നു മൂന്നാമനും വാദിച്ചു. കഥ പറഞ്ഞുകേൾപ്പിച്ചിട്ടു് വേതാളം ചോദിച്ചു.
പാരിടംപുകൾപൊങ്ങും വീരന്മാർമുടിപ്പൂവെ!
നേരുടൻപറഞ്ഞാലും ആരുടെകാന്തയിവൾ?
അതുകേട്ടു് രാജാവു പറഞ്ഞു:-
പാവനമന്ത്രംകൊണ്ടു കേവലമവളുടെ
ജീവനെസൃഷ്ടിച്ചവൻ താതനെന്നെന്റെമതം.
പാർത്തലംതന്നിലുള്ളതീർത്ഥസഞ്ചാരംകൊണ്ടു
പുത്രകർമ്മങ്ങളത്രെ തീർത്ഥവാസിയുംചെയ്തു.
ധർമ്മത്തിൽപിഴയാതെചൊല്ലെഴുമെന്നാകിലോ
ഭസ്മത്തിൽശയിച്ചവൻ തൽകാന്തനെന്നേവരൂ.
വേതാളം ശരിയെന്നു സമ്മതിച്ചിട്ടു്,
മുന്നമെന്നതുപോലെ പിന്നെയുംചെന്നുപര-
മുന്നതമായതരുമുകളിൽതൂങ്ങീടിനാൻ.
17.6 സേതുമാഹാത്മ്യം
വേതാളചരിത്രത്തിലെന്നപോലെ ഇതിലും കവി കിളിയെക്കൊണ്ടല്ല പാടിച്ചിരിക്കുന്നതു്. കിളിപ്പാട്ടുവൃത്തങ്ങൾ ഉപയാഗിച്ചിരിക്കുന്നുവെന്നേയുള്ളു. പിഷാരടിയുടെ കവിതാകാമിനിയ്ക്കു് പ്രൗഢതവന്നതിനുശേഷമുള്ള ഒരു കൃതിയാണിതു്. ശബ്ദാഡംബരത്തിലെന്നപോലെ അർത്ഥാലങ്കാരത്തിലും വലിയ ഭ്രമമൊന്നും കവി പ്രകടിപ്പിച്ചു കാണുന്നില്ല; നേരേമറിച്ചു് രസപോഷണത്തിൽ കൂടുതൽ ശ്രദ്ധപതിപ്പിച്ചും കാണുന്നുണ്ടു്. ഭക്തിയാണു് സ്ഥായിയായ രസമെങ്കിലും ഇതാ രസഭാവങ്ങളേയും യാഥായോഗ്യം സന്നിവേശിപ്പിച്ചിട്ടുള്ളതിനാൽ മുഷിച്ചിൽ കൂടാതെ വായനക്കാർക്കു മുഴുവനും വായിച്ചുതീർപ്പാൻ കഴിയും. അതുകൊണ്ടുതന്നെയായിരിക്കണം അതിനു കൂടുതൽ പ്രചാരം സിദ്ധിച്ചിരിക്കുന്നതു്.
രാമായണത്തിലെപ്പോലെ സേതുമാഹാത്മ്യത്തിലും ആറുകാണ്ഡങ്ങൾ ഉണ്ടു്. ചക്രകാണ്ഡം, വേതാളകാണ്ഡം, ശ്രീരാമകാണ്ഡം, സാധ്യകാണ്ഡം, കല്യാണകാണ്ഡം, രാമനാഥകാണ്ഡം എന്നിങ്ങനെയാണു അവയുടെ പേരുകൾ. ചക്രകാണ്ഡത്തിൽ ആദ്യമായി,
ആയുസ്സുമാരോഗ്യവും സമ്പത്തും സൗന്ദര്യവു-
മായതഗുണങ്ങളും വേദാദിവിജ്ഞാനവും
സർവശാസ്ത്രാധികാരമന്ത്രവിജ്ഞാനമേവം
സർവവുമുണ്ടായീടും സേതുമജ്ജനംകൊണ്ടേ.
എന്നിങ്ങനെ സേതുസ്നാനമാഹാത്മ്യത്തെ ദിങ്മാത്രമായി പ്രദർശിപ്പിച്ചിട്ടു് സേതുബന്ധനത്തിന്റെ കാരണത്തെ സംക്ഷേപിച്ചു പറയുന്നു. സീതയെ കാണാതെ ദുഃഖിതനായ്‍ത്തീർന്ന രാമചന്ദ്രൻ സുഗ്രീവസഖ്യം ചെയ്യുന്നതും ബാലിയെ നിഗ്രഹിച്ചു് സുഗ്രീവനെ കിഷ്കിന്ധാധിപതിയായ് വാഴിക്കുന്നതും ഭംഗിയായി ഇതിൽ വിവരിക്കപ്പെട്ടിരിക്കുന്നു.
കിഷ്കിന്ധാഗോപുരാന്തേചെന്നുസുഗ്രീവൻതാനും
മുഷ്കരമാകുംവണ്ണമട്ടഹാസവുംചെയ്തു
ബാലിയുമട്ടഹാസംകേട്ടുകോപവുംപൂണ്ടു
കാലനെപ്പോലെപുറപ്പെട്ടിതുയുദ്ധത്തിനായ്
അക്കാലമവർതമ്മിലുണ്ടായ യുദ്ധംചൊൽവാ-
നിക്കാലമാർക്കുമെളുതല്ലെന്നുമറിയേണം
വിഖ്യാതപൗരുഷന്മാർ മുഷ്ടികൾകൊണ്ടുദേഹ-
മൊക്കവേപൊടിപെടുമാറുടൻകുത്തീടിനാർ.
കൈത്തലംപരത്തിക്കൊണ്ടടിച്ചുമത്രയല്ല
നിസ്തുലദന്തങ്ങളാൽ കടിച്ചും പരസ്പരം
വൃക്ഷൾകൊണ്ടും മലകൊണ്ടുമിത്തരംനല്ല-
ശിക്ഷയായീടും രണം ചെയ്തുകൊണ്ടിരിക്കവേ-
പുഷ്കരദളനേത്രൻ യോഗിമാനസവാസൻ
പുഷ്കലശുഭപ്രദൻ വേദവേദാന്തവേദ്യൻ
ഭക്തസഞ്ചയത്തിനു മുക്തിയേനല്കുന്നവൻ
വ്യക്തനവ്യക്തനായിട്ടിരിക്കും നാഥനപ്പോൾ
വേഗത്തിലൊരുബാണമെയ്തതുകൊണ്ടുബാലി
തക്കത്തിൽസ്വർഗ്ഗലോകം പ്രാപിച്ചാനെന്നേവേണ്ടു.
അനന്തരം സുഗ്രീവൻ സീതാന്വേഷണത്തിനായി വാനരന്മാരെ പലദിക്കുകളിലേക്കും നയിക്കുന്നതുംമറ്റും ചുരുക്കിപ്പറഞ്ഞിട്ടു് കവി രാമചന്ദ്രന്റെ സേതുബന്ധനോദ്യോഗത്തിലേക്കു കടക്കുന്നു.
“പടുത തടവിന തോണികൾകൊണ്ടുംപൊങ്ങു-
തടികൾകൊണ്ടുംമുളകൊണ്ടും പാണികൾകൊണ്ടും
കൊടുതാം കടൽകടന്നീടുന്നതിനു തങ്ങൾക്കു പടുതയില്ലായ്കയില്ലെ”ന്നു വാനരന്മാർ പറഞ്ഞുവെങ്കിലും വിഭീഷണന്റെ ഉപദേശപ്രകാരം രാമചന്ദ്രൻ വരുണനെ പ്രീതിപ്പെടുത്താൻ നോക്കി. എന്നാൽ,
കഴിഞ്ഞുദിനത്രയം മുഷിഞ്ഞുഭഗവാനും
മറിഞ്ഞുചിത്തമൊന്നു കുറഞ്ഞുകരുണയും.
അതിനാൽ ഭഗവാൻ ലക്ഷ്മണനോടു് അരുളിച്ചെയ്തു:-
കുറഞ്ഞൊന്നല്ലഗർവം നിറഞ്ഞുവരുണനും
കാണ്‍കെടോകുമാരക മൽബാണരണംകൊണ്ടു
പങ്കവുമില്ലാതെധൂളിപ്പനിസ്സമുദ്രത്തെ
അവധിയില്ലാതുള്ളജലജന്തുക്കളോടു-
മവധൂനനംചെയ്‍വനിന്നുഞാൻ വരുണനെ.
അല്പബുദ്ധിമാന്മാരെ സേവിച്ചീടുകിലവ-
രല്പമല്ലാതെയുള്ള സൽഭാവംനടിച്ചീടും
വില്ലിങ്ങുകൊണ്ടന്നാലും ലക്ഷ്മണ ശരങ്ങളും
കില്ലില്ല സമുദ്രത്തെ ശോഷണംചെയ്തീടുന്നേൻ
അല്ലലെന്നിയേതെല്ലുംനമ്മുടെവാനരന്മാ-
രുല്ലാസമോചുനടന്നക്കാരച്ചെന്നീടേണം.
രാമചന്ദ്രൻ വില്ലുകുലച്ചു ശരങ്ങൾ തൊടുത്തപ്പോഴേയ്ക്കും,
തടിച്ചജലധിക്കു പിടിച്ചോരനർത്ഥങ്ങ-
ളുപ്പൊൻനമുക്കില്ല പടുത്വമെന്നേവേണ്ടു
ആധിയുംനിജമനോവ്യാധിയുംപെരുതായ
ഭീതിയുംശരപരിഭൂതിയുംപൂണ്ടുപാരം
ആമയമോടുംതൊഴുതപ്പൊഴുതപ്പതിയും’
രാമപാദാംഭോജത്തെ നമസ്കരിച്ചുവത്രെ. ഭാവസ്ഫുരണത്തിനു യോജിച്ചവിധത്തിൽ വൃത്തവൈചിത്ര്യം വരുത്തിയിരിക്കുന്നതു നോക്കുക. വേതാളചരിത്രത്തിലേയ്ക്കുള്ള കൃത്രിമത്വം ഇവിടെ സ്ഫുരിക്കുന്നതേ ഇല്ല. ഈ മാതിരിഘട്ടങ്ങളിൽ കവി ഏതാണ്ടു് എഴുത്തച്ഛനെ സമീപിക്കുംപോലെ നമുക്കു തോന്നുന്നു.
അനന്തരം രാമചന്ദ്രൻ നളനെക്കൊണ്ടു് സേതു നിർമ്മിപ്പിച്ച കഥയെ കവി ചുരുക്കിപ്പറഞ്ഞിട്ടു്, ആ വഴിയിലുള്ള വല്ല പുണ്യതീർത്ഥങ്ങളെയും അവയുടെ മാഹാത്മ്യങ്ങളെയും വർണ്ണിക്കുന്നു. ഒടുവിൽ ഈ കാണ്ഡത്തിൽ വർണ്ണിതമായിരിക്കുന്ന ചക്രതീർത്ഥത്തിന്റെ മാഹാത്മ്യത്തെയും അതിന്മൂലത്തെയും നാതിവിസ്തരം വിവരിക്കുന്നു.
പണ്ടു് ഗാലവൻ എന്നൊരു മുനി ദക്ഷിണാംബുധിയുടെ തീരത്തിൽ ഒരിടത്തു് വിഷ്ണുവിനെ ധ്യാനിച്ചുകൊണ്ടു് അയ്യായിരംവർഷം തപസ്സുചെയ്തുവത്രെ. ഒടുവിൽ ഭഗവാൻ,
ശംഖചക്രാബ്ജഗദാധരനായ്ദിനകരാ
സംഖ്യമാംതേജസ്സോടുമത്ഭുതാകാരനായി
പീതവസ്ത്രവുംപൂണ്ടുകാളമേഘത്തിനുടെ
കാതലാംനിറമുള്ളോരാഗമസാക്ഷിദേവൻ
ഗരുഡാരൂഢനായിഛത്രചാമരങ്ങളാൽ
പെരികേശ്ശോഭിച്ചഖിലാലങ്കാരങ്ങളോടും
***
മന്ദഹാസവുംപൂണ്ടോരിന്ദിരാദേവിതന്റെ
സുന്ദരമുഖാംബുജംകണ്ടുപുഞ്ചിരിയോടും
മുനിയുടെ മുമ്പിൽ പ്രത്യക്ഷനായിട്ടു് അദ്ദേഹത്തിന്റെ അപേക്ഷയനുസരിച്ചു്,
പരമഭവൽപദ സ്നേഹരൂപിണിയായ
പരമഭക്തിവരം നൽകിയശേഷം
ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ വർണ്ണിച്ചു കേൾപ്പിച്ചു. ധർമ്മദേവൻ പണ്ടു് ഇവിടെവച്ചാണത്രെ ശിവനെ തപംചെയ്തു പ്രത്യക്ഷപ്പെടുത്തിയതു്. ആ ധർമ്മദേവൻ തന്റെ നിയമസ്നാനാർത്ഥമായി നിർമ്മിച്ച ധർമ്മപുഷ്കരണി സ്ഥിതിചെയ്യുന്നതു് ഇവിടെ ആയതുകൊണ്ടു് അതിനു ധർമ്മതീർത്ഥമെന്ന പേരും സിദ്ധിച്ചു. ധർമ്മദേവന്റെ ശിവസ്തുതി വളരെ ഹൃദ്യവും ഭക്ത്യുദ്ദീപകവുമായിരിക്കുന്നു.
പ്രണവാത്മകമായജഗതാംനാഥ!തവ
ചരണസരസിജമനിശംവന്ദിക്കുന്നേൻ
ഒട്ടൊഴിയാതെയുള്ളദേവതാരൂപംകൈക്കൊ-
ണ്ടിഷ്ടരൂപനായാദിമധ്യാന്തരഹിതനായ്
ഊർദ്ധ്വരേതസ്സായ്‍നിടിലാക്ഷിയുംധരിച്ചൊരു
ദഗ്ദ്ധചൂതസായകനിൻപാദംകൈതൊഴുന്നേൻ.
സമസ്തജഗത്തിനുമാധാരഭൂതനായി
സമസ്തകർമ്മങ്ങൾക്കുംസാക്ഷിയായ്‍വിശ്വാത്മാവായ്
സമസ്തവൃന്ദാരകവിന്ദിതചരണനാം
സമസ്തേശ്വര!ദേവനിൻപാദംകൈതൊഴുന്നേൻ
ജനനമതുമില്ലമരണമതുമില്ല
മുനിമാനസങ്ങളിൽവസതിസദാഭവാൻ
മനസാനിരൂപിക്കും ജനാനാംപോഷംനൽകം
ദനുജാന്തകശംഭോനിൻപാദംകൈതൊഴുന്നേൻ
കറുത്തനിറത്തോടുചെറുത്തഗളംതന്നിൽ
തരത്തിൽപെരുത്തോരുഫണിമാലയുംപൂണ്ടു
മറുത്തദുരിതംവേരറുത്തുകളയുന്ന
കരത്താൽനിരുത്തമനിൽപാദംകൈതൊഴുന്നേൻ
ശൂലവുംപിനാകവുംധരിച്ചതൃക്കൈകളും
കാലനുംഭയപ്പെടുംരുദ്രവേഷവുംപൂണ്ടു്
പുഷ്പസായകരൂപസംഹാരനയനനാം
വിശ്വനായകപോറ്റിനിൻപാദംകൈതൊഴുന്നേൻ.
ഇപ്രകാരം ഒക്കെ ധർമ്മതീർത്ഥത്തിന്റെ മാഹാത്മ്യം പറഞ്ഞു കേൾപ്പിച്ചിട്ടു മഹാവിഷ്ണു ഗാലവനോടു് അരുളിച്ചെയ്തു.
ഗാലവാനീയുമ്മുനിധർമ്മതീർത്ഥാന്തേസദാ-
കാലവുംതപസ്സുചെയ്തിരിക്കയഥാസുഖം
ഇടയിലോരോഭയംവരുകിൽപാലനാർത്ഥം
പടുവാംമൽചക്രംനിന്നരികേവസിച്ചീടും
വിഷ്ണുവിന്റെ ഉപദേശമനുസരിച്ചു ഗാലവൻ ഈശ്വരധ്യാനത്തിൽ മുഴുകി കാലം കഴിച്ചുകൊണ്ടിരിക്കെ, ഒരുദിവസം പീനാകാരനായ ഒരു രാക്ഷസൻവന്നു് അദ്ദേഹത്തിനെ പിടിച്ചു തെല്ലുനേരം അമ്മാനയാടിയിട്ടു്, കടിച്ചു തിന്നാനായി ഭാവിച്ചു. എന്നാൽ വിഷ്ണുചക്രം പെട്ടെന്നു ആവിർഭവിച്ചു് ആ രാക്ഷസനെ നിഗ്രഹിച്ചുകളഞ്ഞു. അങ്ങനെയാണു് ധർമ്മതീർത്ഥത്തിനു ചക്രതീർത്ഥമെന്നും പേരുസിദ്ധിച്ചതു്.
ഗാലവനെ നിഗ്രഹിക്കാൻ ഭാവിച്ച രാക്ഷസന്റെ കഥയും ഈ കാണ്ഡത്തിൽ വിവരിച്ചിരിക്കുന്നു.
ഭൂതലേഹാലാസ്യമെന്നുണ്ടൊരുപുണ്യക്ഷേത്രം
ഭൂതനായകപരമാസ്പദംമോക്ഷപ്രഭം
അവിടെ വിഖ്യാതന്മാരായ അസംഖ്യം തപോധനന്മാർ
ഇന്ദുചൂഡനെസേവിച്ചന്വഹംജടാഭര
നന്ദിതശീർഷന്മാരായ് ഭസ്മധൂളിതന്മാരായ്
രുദ്രാക്ഷാഭരണവുംത്രിപുണ്ഡറാങ്കിതഫാലമുദ്രയും
പൂണ്ടു്, രുദ്രധ്യാനതൽപരന്മാരായി വസിക്കുന്നകാലത്തു് വിശ്വാവസു എന്ന ഗന്ധർവന്റെ പുത്രനായ ദുർദമൻ അപ്സരസ്സുകളോടുകൂടി ഹാലാസ്യതീർത്ഥത്തിൽ ജലക്രീഡയ്ക്കായി തുനിഞ്ഞു. അവർ,
വസ്ത്രങ്ങളഴിച്ചതിൻകരമേലിട്ടുകാമ-
ന്നസ്ത്രങ്ങൾധരിച്ചതിലിറങ്ങിക്കുളിക്കുമ്പോൾ
വരിഷ്ഠതപോനിധി ചില താപസന്മാരും
ഗരിഷ്ഠമഹിമാവാം വസിഷ്ഠമുനീന്ദ്രനും
സൂര്യോപസ്നാനം ചെയ്‍വാൻ അവിടെ എഴുന്നള്ളി.
അതുകണ്ടു് അതിമാത്ര ലജ്ജയും പേടിയുംപൂണ്ടു ചാർവാംഗിമാരായ മധുവാണിമാരെല്ലാം പെട്ടെന്നു വസ്ത്രങ്ങളെടുത്തുടുത്തു. അവരുടെ വസ്ത്രധാരണത്തിന്റെ തിടുക്കത്തെ,
അടുത്തുകരംതന്നിലെടുത്തുവസ്ത്രങ്ങളു-
മുടുത്തുനിന്നീടിനാർപൊടുക്കെന്നവർകളും
എന്ന രണ്ടുവരികൾ എത്ര ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു എന്നു നോക്കുക.
ദുർദമൻ മാത്രം ആ ഋഷിമാരെ ആദരിച്ചില്ല. അതിനാൽ വസിഷ്ഠൻ, ഗരിഷ്ഠകോപപൂർവ്വം,
രാക്ഷസധർമ്മംനിനക്കിഷ്ടമായതുമൂലം
രാക്ഷസനായിഭവിച്ചീടുകനീയുംവേഗാൽ
എന്നു ശപിച്ചു. എന്നാൽ അപ്സരസ്സുളാകട്ടെ,
ബ്രഹ്മനന്ദനകരുണാനിധേരപോനിധേ
നിർമ്മലഭവാനുകാരുണ്യമുണ്ടായീടേണം
അംഗനാജനത്തിനുജീവനയേതുമുനി
പുംഗവ ഭർത്താവല്ലോ ഭൂഷണമാകുന്നതും
പതിയില്ലാരുനാരിക്കതിയായിരിപ്പൊരു
നിധിയുംനൂറുപുത്രന്മാരുമുണ്ടെന്നാകിലും
വിധവയെന്നല്ലയോലോകവിഖ്യാതിപുന-
രതുസംഗതിവരുത്തീടൊല്ല ദയാനിധേ
ഒരിക്കലപരാധംപിണഞ്ഞാൽക്ഷമിക്കേണം
തരക്കേടില്ല മഹാപുരുഷന്നതുമൂലം
എന്നു പ്രാർത്ഥിക്കയും, അദ്ദേഹം കൃപാവിഷ്ടചേതസ്സായിട്ടു്,
പതിനാറാണ്ടുരക്ഷോവരനായീടുംയുഷ്മൽ
പതിയാമിവൻപിന്നെദൈവകല്പിതബലാൽ
മഹിമാലയമായചക്രതീർത്ഥാന്തേമേവും
മഹിതചരിത്രനാം ഗാലവമുനീന്ദ്രനെ
ക്ഷുത്തുകൊണ്ടെടുത്തുഭക്ഷിപ്പാനായ്‍തുടങ്ങുമ്പോൾ
ക്രുദ്ധനായവിടെക്കാണായ്‍വരുംസുദർശനം
വന്നടുത്തവനേയുംകൊന്നീടുമെന്നാലുടൻ
നന്നായ്‍വന്നീടുംശാപമോക്ഷവുമിവനെടോ
എന്നു ശാപമോക്ഷം നല്കയും ചെയ്തു.
പത്തുയോജന ദൈർഘ്യം ഉള്ള ഈ ചക്രതീർത്ഥം,
ദർഭശയനത്തിൽചെറ്റും
ദേവീപത്തനത്തിലുംകുറഞ്ഞൊന്നുണ്ടുകാണ്‍മാ-
നേവമാവതിനെന്തുകാരണം?പറകടോ
എന്നിങ്ങനെ ഭക്തന്മാർ ചോദിച്ച ചോദ്യത്തിനുത്തരമായി ആഗതൻ ആ കഥയും പ്രപഞ്ചിച്ചിരിക്കുന്നു.
പണ്ടു് പർവതശ്രേഷ്ഠന്മാർക്കു ചിറകുകളുണ്ടായിരുന്നത്രേ.
ഉദ്ധതന്മാരായവരങ്ങോട്ടുമിങ്ങോട്ടുമാ
ബദ്ധപൗരുഷം വിയന്മാർഗ്ഗേ സഞ്ചരിക്കുമ്പോൾ
കാനനക്ഷേത്രഗ്രാമനഗരാദികളിലും
ന്യൂനകാരുണ്യമവർ പതിക്കമൂലമായി
തരുക്കൾ പശുക്കളും മാനുഷന്മാരുമെല്ലാം
മരിക്കുക നിമിത്തമായി വലിയ കഷ്ടപ്പാടുകൾ നേരിട്ടു. യാഗാദി കർമ്മങ്ങളെല്ലാം മുടങ്ങി. ദേവതമാരെല്ലാം സങ്കടംപൂണ്ടു. ദേവേന്ദ്രൻ വജ്രവും എടുത്തുകൊണ്ടു പുറപ്പെട്ടു പലേ പർവ്വതങ്ങളുടെ ചിറകുകൾ അറുത്തു; എന്നാൽ ചില പർവ്വതങ്ങൾ ജലധിയെന്നോർത്തു ചക്രതീർത്ഥത്തിൽ ചെന്നൊളിച്ചു.
ചക്രതീർത്ഥത്തിന്റെ മാഹാത്മ്യത്തെക്കുറിക്കുന്ന ഒന്നുരണ്ടു കഥകൾകൂടി ഈ കാണ്ഡത്തിൽ ചേർത്തിട്ടുണ്ടു്. അതിൽ അലംബുസയുടെ കഥ ശൃംഗാരവർണ്ണനത്തിനും ഇടകൊടുത്തിരിക്കുന്നു.
നാന്മറയ്ക്കിരിപ്പിടമായിരിക്കുന്ന നാന്മുഖൻ സാവിത്രീദേവിയോടുകൂടി സ്വൈരമായി സത്യലോകത്തു വസിക്കവേ, ഒരുദിവസം ദേവേന്ദ്രനും കൂട്ടരും അദ്ദേഹത്തിനെ സന്ദർശിച്ചു. ഉർവശിതുടങ്ങിയ ദേവനാരിമാർ ഭഗവൽപ്രീണനാർത്ഥം പൊടിപൊടിച്ചു് ഒരു നൃത്തവും നടത്തി.
വാദിത്രഘോഷങ്ങളും തുടർന്നനേർപാരം
മോദമാർന്നൊരു പവമാനനും വീയീടിനാൻ.
മത്സരം കലർന്നോരോ ഹാവഭാവങ്ങളോടു-
മപ്സരഃസ്ത്രീമണ്ഡലം കളിച്ചു തളർന്നപ്പോൾ
രൂപയൗവനമദവിമഭ്രമം പൂണ്ടുള്ളോരു
കോപനാ സുശോഭനം മന്ദമായലംബുസാ
കണ്ടവർ മനമപഹരിക്കും കടാക്ഷവും
തണ്ടലർശരചാപം പഴിക്കും ഭൂവല്ലിയും
കൊണ്ടൽതൻനിറമുടയോരു കുന്തളം തന്നി
ലണ്ടർകോൻതരൂത്തമജാലമാലയുംപൂണ്ടു
തണ്ടയും ചിലമ്പുമിട്ടന്യദേവനാരിമാർ
കണ്ടകമിയലുമാറമ്പിനോടാടീടിനാൾ
ആപ്പുരികുഴലാൾതന്നത്ഭുതനൃത്തംകണ്ടു
ചിൽപ്പുമാൻമുതലായോരെപ്പേരുമാനന്ദിച്ചു
കുറ്റമല്ലവൾതന്നെ മറന്നുകളിക്കുമ്പോൾ
കാറ്റുകൊണ്ടടുത്തപൂവാടയുമഴിഞ്ഞുപോയ്.
ബ്രാഹ്മാദിദേവന്മാർ അപ്പോൾ കണ്ണുകൾ നന്നായിച്ചിമ്മി ലജ്ജിച്ചുമുഖം തിരിച്ചുകളഞ്ഞു. വിധൂമൻ എന്നൊരു വസുപ്രവരൻമാത്രം മദനശരപരവശനായിട്ടു് അവളുടെ ജഘനാദികൾനോക്കി രസിച്ചു. അതുകണ്ടു് ചതുരാനനൻ ‘നീ മർത്ത്യനായി ജനിക്ക’ എന്നു ശപിച്ചുവത്രെ. എന്നാൽ,
വാമലോചനേ നീയും കേളിദമലംബുസേ
കാമപൂരണമിവന്നേകുവാൻ മഹീതലേ
മാനുഷാംഗനയായിജ്ജനിച്ചു പിരകാല
മാനസസുഖമോടും രമിച്ചു വസിക്കെടോ
എന്നു് അദ്ദേഹം അരുളിച്ചെയ്തപ്പോൾ വിധൂമനു് തെല്ലൊരാശ്വാസമുണ്ടായിക്കാണണം—എന്നാൽ അമരത്വമെവിടെ? മാനുഷത്വമെവിടെ? അയാൾ ഇങ്ങനെ പ്രാർത്ഥിച്ചു:-
ഞാനറിയാതെ ചില പാപങ്ങൾ ചെയ്തീടിലും
മാനസേ ദയാനിധേ സഹിച്ചീടണം വിഭോ
കിങ്കരനായോരടിയന്നു മാനുഷജന്മം
സങ്കടമല്ലോ ജഗന്നായക ഭഗവാരന്
“ഭൂമിപാലനായി ജനിച്ചമേയം വെടിഞ്ഞു നീ
ഭൂമിപാലനവും ചെയ്താമോദപുരസ്സരം
മോഹനാംഗിയായീടുമിവളിലുള്ളകാമ
മോഹങ്ങൾതീർത്തു മഹാഭാഗനായ് വാഴുംകാലം
എത്രയും പ്രസിദ്ധനായ് ശത്രുസൂദനനായ്
പുത്രനുമുണ്ടായ്‍വരുമവന്റെ ശൈശവാന്തേ
രാജ്യഭാരവുമവന്നേകി നീ ഭാര്യയോടും
പൂജ്യമാം ചക്രതീർത്ഥ സ്നാനമമ്പോടുചെയ്ക.
അന്നുനീ മാനുഷത്വം വെടിഞ്ഞു ദേവലോകം
ചെന്നുപുക്കീടുമതു സത്യമെന്നറിഞ്ഞാലും
എന്നിങ്ങനെ ശാപമോക്ഷവും നൽകി.
വിധൂമനാകട്ടേ സോമവംശാലങ്കാരഭൂതനും ജനമേജയപുത്രനും ആയ ശഥാനീകന്റെ പത്നിയായ വിഷ്ണുമതിയുടെ ഗർഭം പൂകി മനുഷ്യത്വംകൈക്കൊണ്ടു. ആ രാജാവു് പുത്രനില്ലാതെ ദുഃഖിതനായിരിക്കുന്ന കാലഘട്ടമായിരുന്നു. ബ്രഹ്മാവു് വിധൂമനെ ശപിച്ചതു് ആ രാജർഷിക്കു അനുഗ്രഹമായിത്തീർന്നു. വിധൂമൻ മനുഷ്യലോകത്തേക്കു പുറപ്പെടുംമുമ്പു് തന്റെ പ്രിയസഖികളായ മാല്യവാൻ, പുഷ്പദന്തൻ, ബലോൽക്കടൻ എന്നിവരോടു തന്റെ സങ്കടവാർത്ത അറിയിച്ചിരുന്നു. അവരും ശതാനീകമന്ത്രിപ്രവരനായ യുഗന്ഥരന്റെയും സേനാപതിയായ പ്രത്യനീകന്റേയും, ധർമ്മസചിവനായ വല്ലഭന്റേയും പുത്രന്മാരായി ജനിച്ചു. സഹസ്രാനീകൻ, യൗഗന്ധരായണൻ, രുമണ്വാൻ, വസന്തകൻ ഈ പേരുകളിൽ ആ നാലുപേരും പ്രസിദ്ധരായി.
“സ്വർവേശ്യാജനഗർവമെപ്പേരുംകളയുന്ന ദുർവഹശ്രോണിഭാരാസാദരമലംബുസ”യും
മൃഗാവതിയെന്ന പേരോടുകൂടി അയോദ്ധ്യാധിപതിയായ കൃതവർമ്മാവിന്റെ പുത്രിയായി ജനിച്ചു. ഇങ്ങനെ ഇരിക്കെ അഹിദംഷ്ട്രൻ എന്നൊരു അസുരൻ അസുരപ്പടയോടുകൂടി ദേവലോകം ആക്രമിച്ചു. ഇന്ദ്രൻ ശതാനീകനെ വരുത്താനായി മാതലിയെ നിയോഗിക്കയും ആ രാജർഷി അസുരനെ യുദ്ധത്തിൽ നിഗ്രഹിക്കയും ചെയ്തു. എന്നാൽ അദ്ദേഹവും മരിച്ചുപോയി. ഇന്ദ്രാജ്ഞയനുസരിച്ചു് മാതലി രാജശാരത്തെ കൗശാംബിയിലേക്കു അയച്ചുകൊടുത്തു. സഹസ്രാനീകൻ ഈ ദുഃഖവാർത്തയറിഞ്ഞു് മൂർഛിതനായി നിലംപതിച്ചു.
കുറ്റമല്ലവൻപിന്നെച്ചെറ്റുടനെഴുന്നേറ്റി-
ട്ടറ്റമില്ലാത വിലാപങ്ങളും തുടങ്ങിനാൻ.
പാർത്തലത്തിന്നു നാർഥനാക യ ശതാനീകൻ
കീർത്തിശേഷനാം പ്രാപിച്ചീടിനോരനന്തരം
അപ്പുരംതന്നിലുള്ളേരെപ്പേരുമല്പേതര-
മപ്പെഴുത്ത്യുൽക്കട സങ്കടം തേടീടിനാർ
പിപ്പാടുമന്ത്രിമുഖ്യന്മാരൊടുമൊരുമിച്ചു
ശില്പത്തിൽപ്രേതകാര്യം മന്ത്രപൂർവമായ്‍ചെയ്തു
മഹിളാജനമണി മകുടഭ്രഷാനൃപ
????? മരണം ചെയ്തീടിനാൾ.
നല്ല മുഹൂർത്തത്തിൽ സഹസ്രാനീകൻ അഭിഷിക്തനായി. യോഗന്ധരായണാദികളുടെ സഹായത്തോടുകൂടി അദ്ദേഹം യഥാവിധി രാജ്യപരിപാലനം നിർവഹിച്ചുവരവേ, ദേവേന്ദ്രൻ നന്ദനോത്സവമാരംഭിച്ചു. സസ്രഹാനീകനും ക്ഷണിക്കപ്പെട്ടു. അവിടെവച്ചു് ദേവേന്ദ്രൻ പൂർവകഥയെ പറഞ്ഞുകേൾപ്പിച്ചിട്ടു കൃതവർമ്മാവിന്റെ പുത്രിയായ മൃഗാവതിയെ കല്യാണം കഴിപ്പാൻ രാജാവിനോടു ഉപദേശിച്ചു.
തനിക്കും മൃഗാപതിതനിക്കുമൊരുമിച്ചു
കനത്തസുഖമനുഭവിച്ചീടുവാനുള്ളിൽ
പെരുത്തമോഹംപൂണ്ടുനടക്കും വഴിതന്നിൽ
രാജാവിനെ തിലോത്തമ എന്ന അപ്സരസ്ത്രീ എതിരിട്ടു.
“സരസമൊഴിപലവുരചെയ്തടുത്തിട്ടും
തരളാക്ഷിയേ”
കണ്ടില്ലെന്നു ഭാവിച്ചു രാജാവു നടന്നുകളഞ്ഞു. അവളാകട്ടെ,
ഒരുനാരിയേച്ചിന്തിച്ചൊരുനാരിയിലേവം
നരപാലകഭവാനാദരമില്ലായ്കയാൽ
അവളോടൊരു പതിന്നാലുവത്സരംകാല-
മവനീപതേ വിയോഗംവരുമഹേതുകം
എന്നു ശാപവുമിട്ടു.
ഭൂമിയിൽ തിരിച്ചുവന്നയുടനേ, രാജാവു് കൃതവർമ്മാവിനെ ചെന്നുകണ്ടിട്ടു്,
“തനയാമരുമിനിക്കുപജീവനം ചെയ്‍വാൻ
വിനയാംബുധേ തരിക”
എന്നു് പ്രാർത്ഥിക്കയും ആ രാജാവു് അവളെ വിവാഹം കഴിച്ചുകൊടുക്കയും ചെയ്തു.
സഹസ്രാനീകൻ “കല്യാണഘോഷത്തോടും മല്ലലോചനയോടുംകൂടി” തന്റെ സ്വർല്ലോകസമമായ പുരിയിൽ ചെന്നിട്ടു്,
പുഷ്പചാപന്റെ ജീവസർവസ്വ നിധാനമാ-
യത്ഭുതവിലാസഭൂരുഹപ്പൂങ്കുലയായി
സൗന്ദര്യസമുദ്രത്തിലെഴുന്ന കല്ലോലമാം
സുന്ദരിതന്നെക്കണ്ടാനന്ദിച്ചുനരപതി
കാർകുഴലാദ്യംതാനുമൊരുമിച്ചനംഗന്റെ
കാർമുകമൊടിച്ചു ബാണങ്ങളുമൊടുക്കുവാൻ
സൗഹൃദപൂർവ്വം പ്രയത്നം ചെയ്തുകൊണ്ടിരിക്കെ മൃഗാവതിക്കു ദൗഹൃദം അങ്കുരിച്ചു.
എന്തൊരുപദാർത്ഥത്തിലാഗ്രഹമവൾക്കഹോ
എന്തുചെയ്തിട്ടുമതു തരസാ നൽകും നൃപൻ.
ദുർല്ലഭമെന്നാകിലും സുലഭമെന്നാകിലും
ദുർല്ലഭമവൾക്കൊന്നുമില്ലെന്നുവന്നുകൂടി.
അർഭകൻ ദിനേ ദിനേ വർദ്ധിക്ക നിമിത്തമായ്
ഗർഭവുമതിരേ ദുർവഹമായ് ചമഞ്ഞു.
അതുകണ്ടവനീശൻ തനിക്കുമതിവേലം
മതിയിൽ സന്താപവും മോദവുമുണ്ടായ്‍വന്നു
ഒരുനാളിരുവരും രമിച്ചു വസിക്കുമ്പോൾ
തരളാക്ഷിയും നിജ രമണനോടു ചൊന്നാൾ
മധുരാകൃതേ മമ മതിയിലിതുകാലം
രുധിരജലംതന്നിൽ വിളയാടുവാനായി
അതിയായിരുപ്പൊരു കുതുകം പെരുകുന്നു
കിതവമൊഴിയല്ല കരുണാംബുധേ കാന്ത!
അതിനുണ്ടുപായമെന്നുറച്ചു നരവീരൻ
മതിമാൻ കസുംഭജകസുമ തോയത്തിനാൽ
ഒരുവാപിയെച്ചമച്ചരുണാധരിയുടെ
പെരുതാമഭിലാഷപൂരണം ചെയ്തീടിനാൻ.
ലോഹിതോടവസ്നാനം ചെയ്കയാൽ മൃഗാവതിയുടെ ദേഹവും ലോഹിതവർണ്ണമായി. അതുകണ്ടു വികടൻ എന്ന വിഹംഗാധിപതി, മാംസമെന്നു വിചാരിച്ചു് അവളെ കൊത്തിയെടുത്തുകൊണ്ടു പറന്നുകളഞ്ഞു.
കുറെ അധികം ദൂരംചെന്നപ്പോൾ മാംസമല്ലെന്നു ബോധംവരികയാൽ അവൻ അവളെ നിലത്തു ഇട്ടിട്ടു് എങ്ങോട്ടോ പോയി.
ഉദയാചലവരവിവരംതന്നിലവ-
ളുദിതമൂർഛാപരവശയായ് വീണീടിനാൾ.
ചെറുതുനേരമേവം കഴിഞ്ഞോരനന്തരം
ദുരിതബലമൂലം ബോധവുമുണ്ടായ്‍വന്നു.
കണ്ണുകൾമിഴിച്ചരണ്യാന്തരേ നോക്കും വിധൗ
ദണ്ഡമുണ്ടായ്വന്നതിനില്ലൊരുമറുകര.
കണ്ണുനീർവാർത്തുപുനരെണ്ണമില്ലാതവണ്ണം
പുണ്ഡരീകാക്ഷി വിലാപങ്ങളും തുടങ്ങിനാൾ
എന്നിനിക്കാണുന്നതു നിന്നുടെ മുഖാംബുജം
മന്നവ മനോഹര സുന്ദര ജീവനാഥ!
ആരിനിക്കടവയവരീവനാന്തരം തന്നിൽ
ഭൂരിപൗരുഷ കന്തേ പേടിയാകുന്നു പാരം”
ഇത്തരമൊരുതരത്തെൽപൂണ്ടവളിനി
സത്വരം മരിപ്പതു നല്ലതെന്നുറച്ചഹോ
ആനകൾകൊമ്പുപിടിച്ചൂനമാനസഭയം
മാനിനിയൊരുമ്പെട്ടൂ ജീവനാശനത്തിനായ്
മലമേൽ കരയേറിപ്പുലികൾനേരേചെല്ലു-
മലസവിലോചനഭുജഗങ്ങളെത്തൊടും
കേസരിവരന്മാരിലാദരലേശമെന്നീ
ഭാസും ഗുണഗണാ ചാരവേ ചെന്നുനില്ക്കും
ഇക്കണ്ടതൊക്കെചെയ്തുമക്കണ്ടമൃഗങ്ങൾക്കു-
മക്കരിങ്കുഴലാളിലുൾക്കനിവത്രേ വരൂ.
തീയിൽപോയ് ചാടീടിനാളാടാലാടത്രയല്ല
പായുന്നജലംതന്നിൽ പരിച്ചാൾമരിക്കുവാൻ
ഒന്നുകൊണ്ടുമേ ജീവന്നന്തരമുണ്ടായീല
സുന്ദരാംഗിയാം മൃഗാവതിക്കെന്നറിഞ്ഞാലും.
അങ്ങനെയിരിക്കേ ജമദഗ്നിമുനി അവളെ കണ്ടുമുട്ടി,
ആരെടോ വരോരു നിൻപേരുമെന്തെടോ പുന-
രാരുമില്ലാതെനീയും ഘോരമാം വനാന്തരേ
സഞ്ചരിപ്പതിനെന്തുകാരണമെടോ നാരീ
കാഞ്ചനമകുടമേ! നിൻ പതിയാരാകുന്നു
എന്നുചോദിക്കയും അവൾ വിവരങ്ങൾ ധരിപ്പിക്കയും ചെയ്തു. മുനിയാകട്ടെ,
അഴകിൽ പഴകിനമൊഴിയും പറഞ്ഞവ-
ളഴലെല്ലാമേയൊഴിച്ചാശ്രമേയിരുത്തിനാൾ.
യഥാകാലം അവൾ ഒരു കുമാരനെ പ്രസവിച്ചു. സൂതികാഗാരത്തിലെ കൃത്യങ്ങളെല്ലാം താപസനാരിമാർ ചാതുര്യപൂർവ്വം നിർവ്വഹിച്ചു.
ശോഭനദിനംതന്നിൽ ബാലപത്മിനീകാന്ത
ശോഭതേടീടും ബാലൻ ജാതനായതുനേരം
ദേവന്മാർ ആനന്ദപൂർവ്വം പുഷ്പവർഷം ചെയ്തു.
ജാതകർമ്മാദികർമ്മമാകവേചെയ്തുമുനി
മാതാവിന്നതുമൂലമാധിയുമൊട്ടുതീർന്നു.
ബാലനു ക്രമേണ പതിമൂന്നുവയസ്സു തികഞ്ഞു. ഒരുദിവസം ഒരു പാമ്പാട്ടി വലുതായ ഒരു സർപ്പത്തെ പിടിച്ചു പെട്ടകത്തിലാക്കിക്കൊണ്ടുപോകാൻ ഭാവിക്കുന്നതു കണ്ടു് ആ കുമാരൻ അതിനെ വിട്ടുകളയാൻ അവനോടു പറഞ്ഞു.
‘വിടുകയില്ല ഞങ്ങളാരുമേ സർപ്പങ്ങളെ
പടുത ഞങ്ങൾക്കഹി ജാതിയിലത്രേനൂനം
ഇതിനെക്കൊണ്ടുനഗരങ്ങളിൽനടന്നാകിൽ
മതിമൻപലപലസമ്മാനങ്ങളുംകിട്ടും
ഈവണ്ണമല്ലോഞങ്ങൾ ജീവധാരണമതു
ദൈവകല്പിതം’
എന്നു അവൻ മറുപടി പറകയാൽ, കുമാരൻ മാതാവിന്റെ അടുക്കൽനിന്നും ഒരു കങ്കണം വാങ്ങിക്കൊടുത്തിട്ടു പാമ്പിനെ വിടുവിച്ചു. സർപ്പമാകട്ടെ ഉടൻതന്നെ മനുഷ്യാകൃതിപൂണ്ടു് ഇങ്ങനെ പറഞ്ഞുതുടങ്ങി.
കിന്നരനെന്നുനാമമിനിക്കു ധൃതരാഷ്ട്ര
നന്ദനനെടോഞാനുംനാഗജാതിയിലേകൻ
നിന്നുടെഗുണംകണ്ടുസന്തോഷംപൂണ്ടുപാര-
മൊന്നങ്ങുയാചിക്കുന്നേനെന്നതുകേൾക്കനീയും
പാതാളലോകംതന്നിലെന്നുടെനിലയനേ
ഭ്രാതാക്കന്മാരുംമമജനകൻജനനിയും
എന്നല്ലമറ്റുപലമിത്രഭൂതന്മാരുമു-
ണ്ടിന്നവർക്കെല്ലാംനിന്നെകാട്ടണമിനിക്കെടോ
അതിനായ്‍പോകനാം
ജമദഗ്നിയുടേയും മാതാവിന്റേയും അനുവാദത്തോടുകൂടി രാജകുമാരൻ ഉരഗജനനാഥനെ അനുഗമിച്ചു. ഇങ്ങനെ കുറേക്കാലം കിന്നരാലയത്തിൽ സുഖമായി പാർക്കവേ,
ലളിതഗുണങ്ങളിലിളകിക്കളിച്ചൊരു
ലളിതയെന്നുപേരാംകിന്നരഭഗിനിയേ
കരപീഡനം ചെയ്തിട്ടു്, അവൻ ‘സ്മരസായകലീലാലളിതം’വാണു ക്രമേണ ലളിത ഗർഭംധരിച്ചു. അപ്പോൾ അവൾ-
സജ്ജനത്തിനുംമനുജന്മാർക്കംധരണിക്കു-
മിജ്ജനത്തിനുംപതിയായനീകേട്ടീടേണം
ഞാനൊരുവിദ്യാധരകാമിനിമുന്നംകാന്ത!
മാനുഷവരശാപംകൊണ്ടുവന്നഹിജന്മം
ദൗഹൃദംവധിപരികല്പിതമതുംമമ
സൗഹൃദനിധേഞാനുംപൂകുന്നേൻദേവലോകം
അറ്റമില്ലാതഗുണമുള്ളൊരുപുത്രൻതന്നെ
കുറ്റമെന്നിയേ പരിഗ്രഹിക്കധരംപതേ
നാടകപ്രസിദ്ധനായീടുന്നഭവാനെന്നും
വാടാതതാംബുലികാമാലികാംഗ്രഹിച്ചാലും
കൈക്കൊണ്ടുജീവനാഥവല്ലകീമേനാംനിന-
ക്കൊക്കവേകൈവന്നീടുംസൗഖ്യങ്ങൾനിരന്തരം
എന്നുപറഞ്ഞിട്ടു് ദേവലോകം പ്രാപിച്ചു. ഉദയനനാകട്ടെ യാത്രപറഞ്ഞിട്ടു് വീണ്ടും ജാമദഗ്ന്യാശ്രമം പ്രാപിച്ചു.
പമ്പാട്ടിയാകട്ടെ, മൃഗാവരിയിൽനിന്നു ലഭിച്ച കങ്കണവുമായി കൗശാംബിയിൽ ചെന്നു. അവൻ അതിനെ,
‘വാണീചതേയ്യംകൊണ്ടുജീവനംധരിപ്പൊരു വാണിജ്യവരന്മാർ.’
പലരെയും കാട്ടി. അവരിൽ ഒരുവൻ ആ കങ്കണത്തിന്മേൽ രാജനാമം അങ്കിതമായി കാണുകയാൽ അവനെ സഹസ്രാനീകന്റെ സമീപത്തേക്കു കൂട്ടിക്കൊണ്ടുപോയി,
കങ്കണംകൈയ്യിലെടുത്തഞ്ജസാനോക്കുന്നേരം
കങ്കണംരാജാവിന്നുകണ്ണിലുമുണ്ടായ്‍വന്നു
രമണീകരംതന്നിലനിശംകിടന്നൊരു
രമണീയമാംമണിവലയംകണ്ടനേരം
ധരണീപാലമണിപരിതാപവുംപൂണ്ടു
ധരണിതന്നിൽമറിഞ്ഞുടനേ വീണീടിനാൻ
അല്പം ബോധംവീണ മാത്രയിൽ അദ്ദേഹം പാമ്പാട്ടിയോടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഉടൻതന്നെ ശംബരനാൽ നീതനായിട്ടു് ജാമദഗ്ന്യാശ്രമത്തിലേക്കു സപരിവാരം പുറപ്പെടുകയും ചെയ്തു.
ഉടനേജമദഗ്നിമരുവുമുദയാദ്രി
കടകാശ്രമപുടനികടമകംപുക്കു
മുനിയേക്കണ്ടുനമസ്കാരവുംചെയ്തുനൃപൻ
ജനിതാനന്ദംമുനിനൽകിനാനാശീർവാദം
അർഘ്യപാദ്യാദികളെക്കൊണ്ടുപൂജയുംചെയ്തു
മുഖ്യനാംമുനിവരനീവണ്ണമരുൾചെയ്തു
‘ഭൂമിപാലക! യശോവരിധേ! വിഭോ! നിന്റെ
കാമിനിയിവൾമൃഗാവതിയെന്നറിഞ്ഞാലും
തനയനിവൻനല്ലഗുണവാൻയശോനിധി
മനുജേശ്വരസിംഹവിക്രമൻദിശാംജേതാ
സദയനുദയനെന്നിവനുനാമമഹോ
ഉദയാചലേജാതനാകയാൽദേവോദിതം
അവന്റെതനയനാം ബാലകനതിദിവ്യ
നിവനെന്നറിഞ്ഞാലുംഭൂമിപശിഖാമണെ
കല്യാണമെല്ലാംനിനക്കിനിമേൽവന്നുകൂടും
തെല്ലുമില്ലിവൾക്കുപാതിവ്രത്യഭംഗംനൂനം
സഹസ്രാനീകൻ പുത്രപൗത്രന്മാരോടും പത്നിയോടുംകൂടി നാട്ടിൽ വന്നു ചിരകാലം സുഖമായ് വാണു. അപ്പോൾ,
“മാനുഷജന്മം കഷ്ടമെന്നേവം നിരൂപിച്ചു” രാജ്യഭാരത്തെ ഉദയനിൽ അർപ്പിച്ചിട്ടു് അദ്ദേഹം ചക്രതീർത്ഥസ്നാനത്തിനായി മഹിഷിസമേതം പുറപ്പെട്ടു. യൗഗന്ധരായണാദി മന്ത്രിമാരും അവരെ അനുഗമിച്ചു. എല്ലാവരും,
ദുരിതഗണങ്ങളെസ്സകലംകളയുന്ന
പെരുതാംഗുണമുള്ളോരമൃതതീർത്ഥംതന്നിൽ
കലിനാശനംദേവംമനസാനിരൂപിച്ചു
പലതവണ തീർത്ഥജലത്തിൽ മുഴുകി. തത്സമയം,
ഹവ്യവാഹനസമതേജസാ കാണായ്‍വന്നു
ദിവ്യരൂപവുംധരിച്ചപ്പൊഴേഗഗനാന്തേ
സ്വർണ്ണമാല്യങ്ങളോടും ശാപമോക്ഷംകൊണ്ടുള്ള
പൂർണ്ണമാംമോദത്തോടും വ്യോമയാനവുമേറി
ചക്രതീർത്ഥത്തെപ്രശംസിച്ചവരെല്ലാവരു-
മൊക്കത്തക്കൊരുമിച്ചുസ്വർഗ്ഗലോകവുംപുക്കു.
ചക്രതീർത്ഥത്തിനു ദേവീപുരമെന്നൊരു പേരുകൂടിയുണ്ടു്. ആ പേരുവരാനുള്ള കാരണത്തെ കഥാരൂപമായി ഈ കാണ്ഡത്തിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു.
പണ്ടൊരുകാലത്തു് രണ്ടുവത്സരത്തോളംകാലം നിലനിന്നിരുന്ന ഒരു ദേവാസുരയുദ്ധമുണ്ടായി. അന്നു ദേവന്മാരാൽ തന്റെ പുത്രന്മാർ പലരും ഹനിക്കപ്പെട്ടുപോയതിനാൽ ദുഃഖിതയായ ദിതി തന്റെ മകളേ വിളിച്ചു ഇപ്രകാരം പറഞ്ഞു:-
ബാലികേ! നാരീകുലമാലികേ!മനോഹരീ
ചാലവേ വരികെടോ നീലകുന്തളഭാരെ
നമ്മുടെകുലമെല്ലാംകൊന്നുടൻമുടിപ്പതി
ന്നിമ്മഹാപാപിദേവനായകനൊരുമ്പട്ടു
ഇന്നതിന്നെടോനീയുമൊന്നുണ്ടുചെയ്യേണ്ടുന്ന-
തൊന്നിനുംവിഷാദമുണ്ട കൊലാബാലേതവ
ചന്ദ്രശേഖരൻതന്നെത്തപസാസേവിക്കണ-
മിന്ദ്രനെജയിപ്പൊരുനന്ദനനുണ്ടാവാനായ്.
ജനനീവാക്യംകേട്ട ‘ദിതിനന്ദി’നി മാഹിഷരൂപംപൂണ്ടു് ഘോരവനാന്തരത്തിൽ ചെന്നു്,
“വാഞ്ജിതപ്രാപ്ത്യർത്ഥമായ് പാഞ്ചാസ്യംധ്യാനിച്ചുള്ളിൽ
പഞ്ചാഗ്നിമധ്യസ്ഥയായ്‍ത്തപസ്സുചെയ്യുംകാലം
അവനീതലംപാരമിളകിമറിഞ്ഞുട-
നവനീശന്മാർക്കുള്ളിൽഖേദവുംപെരുതായി
ഇന്ദ്രാദിദേവന്മാരുംതത്തപോബലംകൊണ്ടു
സാന്ദ്രമാംഭയംപൂണ്ടു.”
താപസജനശിരോഭൂഷണനായ സുപാർശ്വൻ അവളുടെ തപോഗുണംകൊണ്ടു പ്രസന്നനായിട്ടു്,
എത്രയുംവീര്യവാനായ്‍ദേവതാവിജയനായ്
പുത്രനുംനിനക്കുണ്ടാമില്ലസംശയംഭദ്രേ!
മാഹിഷവേഷത്തെനീധരിച്ചീടുകമൂലം
മഹിഷമുഖവാനായധികംബലവാനായ്
മഹിഷനെന്നുനാമധേയവുംപൂണ്ടിട്ടവ-
നഹിതന്മാരെയെല്ലാംജയിക്കുംസത്യംബാലേ
എന്നു് അനുഗ്രഹിച്ചു.
ഇങ്ങനെസുപാർശ്വനുംവരദാനവുംചെയ്തു
മംഗലനിലയനംപ്രാപിച്ചോരനന്തരം
ജനിച്ചുതനയനുംവിറച്ചുഭുവനങ്ങ-
ളുറച്ചുദേവേന്ദ്രനുമുരത്തമഹാഭയം
ഇന്ദ്രവൈരിയാംമഹിഷാസുരൻദിനംതോറും
ചന്ദ്രനേപ്പോലെവർദ്ധിച്ചുന്നതശരീരനായ്
ഈ മഹിഷാസുരൻ തപസ്സാൽ വിരിഞ്ചനെ പരിതോഷിപ്പിച്ചു ‘അപരനില്ലാതവരങ്ങൾ’ വാങ്ങിയിട്ടു് ദേവന്മാരോടു യുദ്ധത്തിനായി പുറപ്പെട്ടു.
ചാരുതതടവിനഘോരമാംസമരവും
നൂറുവത്സരക്കാലമുണ്ടായോരനന്തരം
ദേവന്മാരെല്ലാവരുംദേവനായകൻതാനു
മാവുതല്ലെന്നുറച്ചുകേവലംവാങ്ങീടിനാർ
താപവുംപൂണ്ടുപാരംവേപഥുഗാത്രന്മാരായ്
ശോഭതേടീടുംസത്യലോകത്തിലകംപുക്കു
സാരസമവനോടു സങ്കടംചൊന്നനേരം.
ദിനപാലന്മാരായ ശ്രീനാരായണനും ശ്രീമഹാദേവനും ഇരുന്നരുളുന്നതായ ദേശങ്ങളിൽച്ചെന്നു് ദേവന്മാർക്കുണ്ടായതായ ദുഃഖത്തെ അറിയിച്ചു.
ബ്രഹ്മഭാഷിതംകേട്ടുപരമേശ്വരൻദേവൻ
നിർമ്മലൻജനാർദ്ദനൻതാനുമന്നേരംതന്നെ
പ്രകടതരകോപകലുഷന്മാരായിതു
പ്രകടിപൂണ്ടുദുരാലോകന്മാരായിവന്നു
അന്നേരംവിഷ്ണുമുഖാംഭോരുഹത്തിങ്കൽനിന്നി
ട്ടൊന്നിച്ചുമഹാതേജസ്സംഘാതംപുറപ്പെട്ടു.
ശ്രീമഹാദേവൻമുഖാംഭോരുഹംതന്നിൽനിന്നും
ബ്രഹ്മാവിൻവദനത്തിൽനിന്നുമങ്ങതുപോലെ
ഇന്ദ്രാദിസുരജനദേഹത്തിൽനിന്നുംമഹാ
സാന്ദ്രമാംതേജസ്സുണ്ടായ്‍വന്നതൊന്നിച്ചുകൂടി
“ജ്വാലാമാലകൾകൊണ്ടുംദിക്കുകളെല്ലാംവ്യാപി-
ച്ചാലോലതരമുയർന്നീടുന്നതേജോരാശി
അത്ഭുതമത്രേദേവസഞ്ചയംകണ്ടുനില്ക്കേ
അത്ഭുതമഹിളയായ്‍ചമഞ്ഞുമനോഹരം.
പാർവതീകാന്തൻതേജസ്സവൾക്കവദനമ-
ച്ചാർവംഗീഭുജങ്ങളായ്‍വൈഷ്ണവതേജസ്സെല്ലാം
ബ്രഹ്മതേജസ്സുംചരണങ്ങളായ്‍വന്നുപിന്നെ
നിർമ്മലമിന്ദ്രതേജസ്സായിതുമധ്യഭാഗം
യമതേജസ്സുകൊണ്ടുകേശങ്ങളുണ്ടായ്‍വന്നു
വിമലനിശാകരതേജസാകചങ്ങളും
നാസത്യതേജോരാശികൊണ്ടുതീർന്നുണ്ടായ്‍വന്നു
നാസികംഭാഗംദേവനായികയ്ക്കതുകാലം
പൃഥുവായിരിപ്പൊരു നിതംബദ്വയംചാരു
പൃഥിവീതേജസ്സല്ലോ പൃഥിവീദേവന്മാരെ
അർക്കതേജസാ പാദാംഗുലികൾചില്ലീലതാ
യുഗ്മമായതുസന്ധ്യാദ്വയമെന്നറിഞ്ഞാലും
വായുതേജസാ കർണ്ണരന്ധ്രങ്ങളെന്നുവേണ്ട
കായമെപ്പേരുമോരോദേവന്മാർതേജസ്സല്ലോ
സർവ്വദേവതാതേജസ്സംഘാതംകൊണ്ടീവണ്ണം
സർവാംഗസമേതയായുണ്ടായിദുർഗ്ഗാദേവി.
ഈ മഹാദേവി അസുരന്മാരെ തെരുതെരെ കൊന്നൊടുക്കിത്തുടങ്ങി.
ആത്മസൈന്യങ്ങളെല്ലാം മരിച്ചോരനന്തരം
മാത്മാവാമ്മഹിഷനും മാഹിഷവേഷംപൂണ്ടു
തൽക്ഷണം ഭൂതവേതാളാദിയാം ഗണങ്ങളെ
ഭക്ഷണംതുടങ്ങിനാനെത്രയും മഹാഘോരൻ
കൊമ്പുകൾകൊണ്ടു താഡിച്ചൊട്ടൊടുക്കിനാൻപിന്നെ
വമ്പുള്ളകോളമ്പുകൾകൊണ്ടപരന്മാരെയും
നിശ്വാസവാതംകൊണ്ടു ചിലരെമണ്ടിപ്പിച്ചു
വിശ്വങ്ങൾനടുങ്ങുമാറട്ടഹാസങ്ങൾചെയ്തു
ദേവി ഏറിയിരുന്ന സിംഹത്തെ സംഹരിപ്പാനായി അവൻ സംഹാരകാലാനലതുല്യം അണഞ്ഞ മാത്രയിൽ,
ചണ്ഡികാദേവിതാനും കൊൽവതിനൊരുമ്പെട്ട
ചണ്ഡനാംമഹിഷനെബ്ബന്ധിച്ചുപാശങ്ങളാൽ
എന്നാൽ ആ മഹാപാപി പാശബന്ധം ഛേദിച്ചുകളഞ്ഞിട്ടു് സിംഹവേഷം ധരിച്ചു.
ലോകമാതാവു സിംഹകന്ധരംമുറിപ്പാനായ്
ശോകനാശിനി വജ്രംധരിക്കുംദശാന്തരേ
പുരുഷവേഷംപൂണ്ടു ഖഡ്ഗചർമ്മങ്ങളോടും
പരുഷതരമവനട്ടഹാസവുംചെയ്താൻ
ദുർഗ്ഗാദേവി ബാണങ്ങളാൽ അവന്റെ തലയറുക്കുന്നതിനു് ഭാവിക്കവേ,
കൊമ്പുകൾതുമ്പിക്കൈയ്യും ഭീമമസ്തകവുംപൂ
ണ്ടമ്പുള്ളഗജരൂപംകൈക്കൊണ്ടുമഹാസുരൻ
എന്നാൽ
വമ്പനാംകേസരീന്ദ്രൻതന്നെയുംപിടിപെട്ടു
കൊമ്പുകൾകൊണ്ടുകുത്തിയിഴച്ചോരനന്തരം
ഭീഷണങ്ങളാംനഖരങ്ങളെക്കൊണ്ടുസിംഹ
മീഷലെന്നിയേകരമർദ്ദനംചെയ്തീടിനാൻ
മഹിഷാസുരൻ പിന്നെയും മാഹിഷവേഷംപൂണ്ടു് യുദ്ധാർത്ഥം അടുത്തപ്പോൾ ദേവി
ഗർജ്ജിക്കകുറഞ്ഞോരുനേരംനീ ഗർജ്ജിക്കെടോ
മർദ്ദിപ്പാനൊരുമ്പെട്ടുനിന്നെഞാനിന്നുനൂനം
എന്നുടെമധുപാനംകഴിഞ്ഞാലന്തരം
നിന്നുടെജീവൻയമൻതന്നുടെപൂരംപൂകും
ദേവിയോടും എതിരിട്ടുനില്ക്കാൻ കഴിയാതെ മഹിഷാസുരൻ ദക്ഷിണാംഭോധിയുടെ തീരത്തേയ്ക്കു ഓടി, ധർമ്മതീർത്ഥത്തിൽ ചെന്നു് ഒളിച്ചിരുന്നു. ദേവി അതറിഞ്ഞു് തന്റെ വാഹനത്തോടുപറഞ്ഞു:-
ചക്രതീർത്ഥത്തിലുള്ളസലിലമിതുനേര-
മൊക്കവേകുടിച്ചറുത്തീടുകമൃഗേശ്വര
പില്പാടുകിതവനാമസുരഹതകനെ
കെല്പോടുഞാനും വധിച്ചീടുന്നേനസംശയം
പഞ്ചാസ്യൻ ദേവിയുടെ ആജ്ഞാനുസാരം ആ ജലം മുഴുവനും കുടിച്ചുവറ്റിച്ചപ്പോൾ മഹീഷാസുരനു നിവൃത്തിയില്ലാതെവന്നു. ദേവി അവന്റെമേൽ ചാടിക്കയറിമസ്തകത്തിന്മേൽ പലവിധം.
‘പാവനനടനഭേദങ്ങളാ’രംഭിച്ചത്രേ
വിസ്തരിച്ചെന്തിനേറെപ്പറഞ്ഞീടുന്നുദേവി
സത്വരംകരാളമാം കരവാളംകൊണ്ടവൻ
മസ്തകമറുത്തുഭ്രമണ്ഡലംതന്നിലിട്ടു
നിസ്തുലാനന്ദമോടുമവിടെവാണീടിനാൾ.
അനന്തരം ധർമ്മതീർത്ഥത്തെ അമൃതതോയംകൊണ്ടു് നിറച്ചിട്ടു് ഉത്തരതീരത്തിൽ ഒരു പത്തനവും നിർമ്മിച്ചു. ഇങ്ങനെയാണു് അതിനു ദേവീപുരമെന്നു പേർസിദ്ധിച്ചതു്.
ഇതിനോടുകൂടി ചക്രകാണ്ഡം അവസാനിക്കുന്നു. ഇവിടെ ഉദ്ധരിച്ചിട്ടുള്ള ഭാഗങ്ങിൽനിന്നു് കവിതയുടെ സ്വഭാവവും, ശൃംഗാരം, വീരം, കരുണം, ഭയാനകം മുതലായ രസങ്ങളെ പ്രതിപാദിക്കാൻ കവിക്കുള്ള പാടവവും വായനക്കാർക്കുതന്നെ ഏറക്കുറെ ഊഹിക്കാമല്ലൊ. അതിശയചമൽക്കാരത്തോടുകൂടിയ ചില ഭാഗങ്ങൾ ഇതരകാണ്ഡങ്ങളിലുണ്ടു്. അവയെ ഉദ്ധരിച്ചു് ഗ്രന്ഥവിസ്തൃതി വർദ്ധിപ്പിക്കാൻ ഞാൻ മുതിരുന്നില്ല.
17.7 ‘പഞ്ചതന്ത്രം.’
ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന പഞ്ചതന്ത്രം കുഞ്ചൻനമ്പ്യാരുടെ കൃതിയാണു്. രാഘവപ്പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ പലേഭാഗങ്ങളും ഗുണ്ടർട്ടു് തന്റെ നിഘണ്ടുവിൽ ഉദ്ധരിച്ചിട്ടുണ്ടു്. അതു് ഇട്ടിക്കൊമ്പി മന്നന്റെ പഞ്ചതന്ത്രം എന്നാണു് അപ്പോൾ അറിയപ്പെട്ടിരുന്നതും. എന്നാൽ
കൂടലർകാലനിട്ടിക്കൊമ്പിമന്നവൻ
ഗുഢമാംപഞ്ചതന്ത്രം ഭാഷയാക്കുവാൻ
മൂഢനാമെന്നോടു ശാസനംചെയ്കയാൽ
തേടുന്നുഞാനിതിന്നാഗ്രഹം മാനസേ
എന്നു് അതിന്റെ പ്രാരംഭത്തിൽ കാണുന്ന പ്രസ്താവവും ആന്തരമായ മറ്റു ലക്ഷ്യങ്ങളും നമ്മുടെ സംശയങ്ങൾ നിശ്ശേഷം നീക്കുന്നു.
‘പാഠമാല’ എന്ന പുസ്തകത്തിൽ ചേർത്തിരിക്കുന്നതും മലയാളികൾക്കൊക്കെയും സുപരിചിതവും ആയ പലേ വരികൾ പിഷാരടിയുടെ പഞ്ചതന്ത്രത്തിൽ നിന്നെടുത്തിട്ടുള്ളവയാണു്.
‘ശത്രുവശനായ്‍ച്ചമഞ്ഞോരുപുരുഷൻ
ചത്തതിനൊക്കുമേജീവിച്ചിരിക്കിലും’
‘മേല്പോട്ടുപോവാൻപ്രയാസമുണ്ടേവനും
കീഴ്‍പോട്ടുപോരുവാനേതുംപണിയില്ല’
“കാലത്തെജയിപ്പതിന്നാരുമേനിനയ്ക്കേണ്ട
ചാരത്തുംദൂരത്തെന്നുംകാലത്തിനില്ലഭേദം.”
ചാണക്യസൂത്രവും പിഷാരടിയുടെ കൃതിയാണെന്നു മി: ഗോവിന്ദപ്പിള്ള വിചാരിക്കുന്നു. ഈ അഭിപ്രായത്തെ അക്കാലത്തുതന്നെ പ്രസിദ്ധ പണ്ഡിതനായിരുന്ന രാമക്കുറുപ്പവർകൾ എതിർത്തിരുന്നു. ആന്തരമായ സാദൃശ്യങ്ങൾ നോക്കിയാൽ അതു് നമ്പ്യാരുടെതാണെന്നു കാണാം. എന്നാൽ പിഷാരടിയുടെ വകയായി വേറൊരു ചാണക്യസൂത്രം ഉണ്ടായിരുന്നു എന്നു വന്നുകൂടായ്കയില്ല.
17.8 കടിയംകുളം ശൂപ്പുമേനോൻ
പാലയ്ക്കാട്ടുതാലൂക്കിൽ പൊൽപള്ളിയിൽ കടിയംകുളത്തുവീട്ടിലായിരുന്നു ശൂപ്പുമേനോന്റെ ജനനം. അദ്ദേഹം ജനിച്ചതു് 940-ാമാണ്ടിടയ്ക്കായിരുന്നു എന്നും പിതാവു് ചമ്പത്തുവീട്ടിൽ ഒരു മന്നാടിയാരായിരുന്നു എന്നും ഭാഷാചരിത്രകാരൻ പറഞ്ഞിട്ടുള്ളതു് വിശ്വാസയോഗ്യമാണു്. കാവേരിമാഹാത്മ്യത്തിൽനിന്നും തേനാരിമാഹാത്മ്യത്തിൽനിന്നും നമുക്കു് അദ്ദേഹത്തിനെപ്പറ്റി ചില വിവരങ്ങൾകൂടി ഗ്രഹിക്കാം.
“ഗോവൃന്ദാരകന്മാരും രാഘവാചാര്യേന്ദ്രനും
ഗോവിന്ദാചാര്യൻതാനും തുണപ്പാൻവന്ദിക്കുന്നേൻ”
ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത
സാഗരമധ്യത്തിങ്കൽ സാനന്ദംവാഴുന്നുഞാൻ”
എന്നിങ്ങനെ കാവേരിമാഹാത്മ്യത്തിന്റെ പ്രാരംഭത്തിലും,
ജനിതാദരംപെരും കുറിശ്ശിതന്നിൽവാഴും
വനിതാർദ്ധാംഗമീനാക്ഷീശ്വരപാദഭക്തൻ
ഹേമാംബുജന്മാലയാവാക്‍പ്രസാദാധായിശ്രീ
ഹേമാംബാപാദാംബുജാലംബലോലംബസ്വാന്തൻ
ധീമന്മാനസഹംസമണലൂരാചാര്യേന്ദ്ര
ശ്രീമൽപാരമ്പര്യക്ഷീരാബ്ധിശീകരഭൂതൻ
മനസാവാചാതന്വാഗുരുസേവയാതീർണ്ണ
ജനിസാഗരനായസുബ്രഹ്മണ്യോഹംമുദാ
ഘനസാരാർത്ഥയാമിക്കഥയെസ്സാധുസംവി
ദനുസാരേണചൊന്നേനേവർക്കുമറിവാനായ്
പേരായിരത്തിലേറ്റം പേരാളുംതിരുനാമം
പേരായധീരോദാത്തൻസർവദാജയിക്കേണം.
എന്നു് തദവസാനത്തിലും
രാഘവനായഗുരുനാഥന്റെകൃപാബലം
ലാഘവമെന്നിയേസമ്പൂർണ്ണമായുണ്ടാകേണം
ഗോവിന്ദാചാര്യപാദാംഭോരുഹരജസ്സുക-
ളാവോളംമമ മനോമുകരംവിളക്കണം
സമ്പദാലയഭൂതൻ ശംഭുസേവകന്മാരിൽ
മുമ്പനാമെൻപിതാവൻപോടനുഗ്രഹിക്കേണം
സൂര്യജ്ഞാനാന്ധകാര സൂര്യനായീടുംശ്രീമത്
സൂര്യനാരായണാചാര്യന്തേവാസീന്ദ്രന്മാരിൽ
പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽ
മേരുവെന്നുലകിങ്കൽ പെരിയന്നരുളീടും
സച്ചിദാനന്ദാത്മകനദ്വയനനാമയൻ
നിശ്ചലൻനിരാകുലനെന്നുടെഗുരുനാഥൻ
ശ്രീരാമാദികളായ മുഖ്യശിഷ്യന്മാരോടും
സ്വൈരമെന്നകക്കാമ്പിൽവാണീടവേണംസദാ
എന്നു് തേനാരിമാഹാത്മ്യത്തിന്റെ അവസാനത്തിലും കവി തന്നെപ്പറ്റി ചില വിവരങ്ങൾ നമുക്കു നല്കിയിരിക്കുന്നു.
അതിനാൽ കവി ചമ്പത്തു മന്നാടിയാരുടെ പുത്രനായിരുന്നു എന്ന സംഗതി വ്യക്തമാണു്. ചമ്പത്തുവീടു് ചിറ്റൂരിലാകുന്നു. തുഞ്ചത്തു ഗുരുവിന്റെ പാദപൂജനത്തിൽ ഈ കുടുംബക്കാർ മുന്നിട്ടു നിന്നിരുന്നു. ഗുരുക്കന്മാരിൽ ഒരാളായ ‘രാഘവൻ’ കല്ലേക്കുളങ്ങര രാഘവപ്പിഷാരടി എന്ന മണലൂരെഴുത്തച്ഛനാണു്. മറ്റൊരു ഗുരുവായ ഗോവിന്ദനെഴുത്തച്ഛൻ എഴുത്തച്ഛപരമ്പരയിൽപെട്ട ആളായിരിക്കുമോ എന്തോ നിശ്ചയമില്ല. അദ്ധ്യാത്മഗുരു തുഞ്ചത്തു ഗുരുപാദരുടെ പ്രധാനാന്തേവാസിയായ സൂര്യനാരായണാചാര്യരുടെ ശിഷ്യന്മാരിൽ ഒരുവനായ മേരുസ്വാമികളായിരുന്നു. പെരുംകുറിശ്ശി എന്നു പറഞ്ഞിരിക്കുന്നതു് ശൂപ്പുമേനോന്റെ ജന്മദേശമായ പൊൻപള്ളിതന്നെ. പെരുംകുറിശ്യപ്പനായിരുന്നത്രേ ചുപ്പുമേനോന്റെ കുലദൈവം. ‘ചുപ്പു’വെന്നതു് സുബ്രഹ്മണ്യൻ എന്നതിന്റെ തത്ഭവമാണെന്നു പറയേണ്ടതില്ലല്ലോ. ‘മനസാവാചാതന്വാ ഗുരുസേവയാതീർണ്ണ ജനിസാഗരൻ’ എന്നു കവി തന്നെ വിശേഷിപ്പിച്ചിരിക്കുന്നതിനാൽ, അദ്ദേഹം വേദാന്തിയായിരുന്നു എന്നുകൂടി ഊഹിക്കാം. ‘ശ്രീഗുരു’ എന്നു പറഞ്ഞിരിക്കുന്നതു് എഴുത്തച്ഛനെ ഉദ്ദേശിച്ചാണെന്നു ഞാൻ വിശ്വസിക്കുന്നു.
ഈ തെളിവുകളൊക്കെ ഇരുന്നിട്ടും സാക്ഷാൽ എഴുത്തച്ഛന്റെ പേരു് സൂൎയ്യനാരായണൻ എന്നായിരുന്നു എന്നു സംശയിക്കുന്ന ചിലരെ കാണുന്നതു് അത്ഭുതംതന്നെ. എഴുത്തച്ഛന്റെകാലം നിൎണ്ണയിക്കുന്ന വിഷയത്തിലും ഈ വരികൾ അത്യന്തം ഉപകരിക്കുന്നുണ്ടു്.
ശൂപ്പുമേനോൻ നല്ല സംസ്കൃതവ്യുൽപന്നനും ഗണിതശാസ്ത്രമൎമ്മജ്ഞനും വേദാന്തിയും ആയിരുന്നു. അദ്ദേഹം ഒരിക്കൽ കല്ലേക്കുളങ്ങരെ ഭഗവതിയെ ഭജിപ്പാനായി പോയിരുന്നപ്പോൾ വെട്ടി ശുചിയാക്കിയിട്ടിരുന്ന കുളം കാണുന്നതിനു പിഷാരടി അദ്ദേഹത്തിനെക്കൂടി കൂട്ടിക്കൊണ്ടുപോയത്രേ. നടന്നുകൊണ്ടുപോകവേ അന്നത്തേ സൂര്യസ്ഫുടം ഗണിക്കുന്നതിനു ഗുരു ശിഷ്യനോടു ആവശ്യപ്പെട്ടു. കുറച്ചുകഴിഞ്ഞു് “കണ്ടുവോ കുളം?” എന്നു ഗുരു ചോദിച്ചു “പടവുകൊള്ളാം” എന്നു ശിഷ്യൻ മറുപടിയും പറഞ്ഞു. ചോദ്യവും ഉത്തരവും സ്ഫുടങ്ങളായിരുന്നു. രണ്ടും, ‘9-14-11’ എന്നു വരുന്നതിനാൽ പിഷാരടി സന്തുഷ്ടനായി.
അദ്ദേഹം തിരുവനന്തപുരത്തുവന്നു മഹാരാജാവിനെ മുഖംകാണിച്ചു് ഏതാനും പ്രശസ്തിപദ്യങ്ങൾ സമർപ്പിക്കയും മഹാരാജാവു് അദ്ദേഹത്തിനെക്കൊണ്ടു നഷ്ടജാതകം എഴുതിച്ചു സന്തുഷ്ടനായിട്ടു് ശംഖുമുദ്രയുള്ള ഒരു വെള്ളിതാട്ടം സമ്മാനിക്കയും ചെയ്തതായി മി. ഗോവിന്ദപ്പിള്ള പ്രസ്താവിക്കുന്നു.
ശൂപ്പുമേനോന്റെ കൃതികൾ സേതുമാഹാത്മ്യം, തേനാരിമാഹാത്മ്യം, കേദാരമാഹാത്മ്യം, കൈവല്യനവനീതം കിളിപ്പാട്ടു് ഇവയാണെന്നു ഗോവിന്ദപ്പിള്ള അവർകൾ പറയുന്നു. ഇവയിൽ ആദ്യത്തേ രണ്ടു കൃതികളേപ്പറ്റിയും സംശയമേ ഇല്ല. കേദാരമാഹാത്മ്യം മാതാവിന്റെ ആജ്ഞയനുസരിച്ചു് എഴുതപ്പെട്ടതാണെന്നു അദ്ദേഹം പറയുന്നു. എനിക്കു നിശ്ചയമില്ല. കൈവല്യനവനീതം സാമൂതിരിയുടെ കൃതിയാണെന്നു ആദ്യവും, ചുപ്പുമേനോന്റേതാണെന്നു പുതിയ പതിപ്പിലും പറഞ്ഞിട്ടുണ്ടെങ്കിലും, തെളിവുകളേപ്പറ്റി ഒന്നും മിണ്ടീട്ടില്ല.
സാനന്ദരൂപം സകലപ്രബോധമാനന്ദദാനാമൃതപാരിജാതം
മനുഷ്യപത്മേഷു രവിസ്വരൂപം പ്രണൗമി തുഞ്ചത്തെഴുമാൎയ്യപാദം
എന്നു അവസാനത്തിൽ കാണുന്നതിനാലും ചമ്പത്തുകുടുംബവുമായുള്ള ബന്ധവും ആലോചിച്ചാൽ, അദ്ദേഹം ആ ഗുരുപരമ്പരയിൽപെട്ട ആളായിരുന്നു എന്നു വിചാരിക്കാം.
വിദ്വന്മാണിക്യം ശ്രീനാരായണാചാൎയ്യവൎയ്യ
നദ്വൈതസർവസ്വമാം കൈവല്യനവനീതം
വിദ്യാനന്ദത്തോളവുമരുളിവിദേഹാഖ്യ-
മുക്തിയും പ്രാപിച്ചോരുശേഷം തൻശിഷ്യനോടും
നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലെ
ഇത്യാദിവരികളിൽ കാണുന്ന ശ്രീനാരായണാചാര്യർ സൂര്യനാരായണനായിരിക്കാമെന്നു പി. കേ. അവർകൾപോലും ശങ്കിച്ചിരിക്കുന്ന സ്ഥിതിക്കു് ഭാഷാചരിത്രകാരൻ അങ്ങനെ ശങ്കിച്ചെങ്കിൽ അത്ഭുതപ്പെടാനില്ല. കൈവല്യനവനീതത്തിൽ സംസ്തുതനായ നാരായണാചാര്യർ ജാതിയിൽ ബ്രാഹ്മണനും ആ തമിഴ്‍കൃതിയുടെ കർത്താവായ തടിത്താണ്ഡവാചാൎയ്യരുടെ ഗുരുവുമായിരുന്നു. തമിഴ്‍കൃതിയുടെ ‘ഉരൈച്ചിറപ്പൂപ്പായിര’ത്തിൽ പറഞ്ഞിട്ടുള്ളതു നോക്കുക.
അന്തണർകുലത്തിനവതരിത്തരുളിയ
നാരായണകുരു നാണ്‍മലർപതത്തൈ
പ്പേരിതവനരുൾപെറ്റിടുമതനാൽ
മുറ്റുണർതാണ്ടവമൂർത്തിയനുപവ-
പ്പെറ്റിയിനുലകോർ പേരിൻപടൈയ
കിളരും വേതാന്തകീരോതിയൈ ഇത്യാദി
‘തടിത്താണ്ഡവാചാൎയ്യൻ’ എന്നതിനെയാണു് അച്ചുകൂടക്കാർ സുശ്രീമാർത്താണ്ഡാചാരിയർ എന്നാക്കിയിരിക്കുന്നതു്. ഈ പേരിനെപ്പറ്റി കവിതന്നെ ഇങ്ങനെ പാടിയിരിക്കുന്നു.
“തത്തുവഞാനംവന്തചന്തോഷമതിചയത്താൽ
നിത്തമാടുവൻകാണെന്റ നിലൈ മുന്നമേയിന്ത
ചത്തിയമകനാലന്റോ താണ്ടവാവെന്റഴൈത്താർ
അത്തനൈ മകിമയുള്ളോരന്നൈയും പിതാവുംതാമേമൂലം
“തത്വജ്ഞാനോടയാനന്ദാനുഭൂതിയാലിവൻ
നർത്തനംചെയ്തീടുമെന്നറിഞ്ഞു മുമ്പേതന്നെ
സത്യമാകയാലല്ലോ താണ്ഡവനാമമിട്ടോ-
രുത്തമപിതാക്കന്മാർ മാഹാത്മ്യമത്യത്ഭുതം.
17.9 താണ്ഡവാചാര്യർ തന്റെ ഗുരുവിനെ ഇങ്ങനെ വാഴ്ത്തിയിരിക്കുന്നു
വന്തവോരിവ്വാനന്തമകിഴ്‍ന്തനാരോടേ ചൊൽവേൻ
ചിന്തൈയിലെഴുന്തുപൊങ്കിച്ചകമെലാ നിറൈന്തേങ്കി
അന്തമില്ലാതതായിറ്റപ്പടിക്കരുവേ തന്ത
മന്തിരമരുളുമീചൻ മലരടിവണങ്കിനേനേമൂലം
വന്നൊരാനന്ദംമകിഴ്‍ന്നാരോടു ചൊൽവതുള്ളിൽ
നിന്നെഴുന്നുലകെങ്ങും നിറഞ്ഞു കവിഞ്ഞത്രേ
എന്നുമില്ലന്തമെന്നായങ്ങനെയനുഗ്രഹം
തന്നസദ്ഗുരുശ്രീ പാദാംബുജം വണങ്ങുന്നേൻ.തർജ്ജിമ
വിത്തിയാനന്തമിന്ത വിരുമെന വിളമ്പിനോമേ
പത്തിയായിന്ത നൂലൈ പാർത്തനുപവിത്ത പേർകൾ
നിത്തിയകരുമനിട്ടൈനിലൈതളൈയറിന്തുചീവൻ
മുത്തിയൈയടൈന്തിരുന്ത മുനീസ്വരരാകുവാരേ.മൂലം
വിദ്യാനന്ദവുമേവം ചൊല്ലിനേനിശ്ശാസ്ത്രത്തെ
ശ്രദ്ധയാ പഠിച്ചനുഭൂക്തിയാൽ മഹത്തുക്കൾ
നിത്യം ഭൂമധ്യയോനജ്ഞാനനിഷ്ഠയാ ജീവൻ-
മുക്തരാം മുനീശ്വരന്മാരായ്‍വന്നീടും ധ്രുവം.
ആരണപ്പൊരുളാംവിത്തൈ യാനന്തം വിളങ്കവേതും
കാരണം കരുവില്ലാമർ കൈവല്യുനവനീതത്തൈ-
പ്പൂരണമാകവേണ്ടി പ്പൂർവമാനന്നിലത്തിൻ
നാരണകരു നമുക്കു നവിന്റനർ കനവിൽവന്തേ.
വിദ്വന്മാണിക്യം ശ്രീനാരായണാചാര്യവര്യ-
നദ്വൈതസർവസ്വമാം കൈവല്യനവനീതം
വിദ്യാനന്ദത്തോളവുമരുളി വിദേഹാഖ്യ
മുക്തിയും പ്രാപിച്ചോരുശേഷം തൻ ശിഷ്യനോടും
നിദ്രയിലെഴുന്നള്ളിയരുളിച്ചെയ്കയാലേ
ഈ ഭാഗങ്ങളിൽനിന്നു കൈവല്യനവനീതത്തിൽ സംസ്തുതനായ നാരായണദേശികൻ മൂലകവിയുടെ—തർജ്ജമക്കാരന്റെയല്ല—ഗുരുവായിരുന്നു എന്നു വ്യക്തമാണല്ലോ.
ഭാഷാ രീതി നോക്കിയാൽ തർജ്ജമക്കാരൻ കിളിപ്പാട്ടുകൊണ്ടു കൈകാര്യം ചെയ്തു നല്ല തഴക്കം സമ്പാദിച്ചിട്ടുള്ള ആളാണെന്നു കാണാം. കവിതാരീതീയ്ക്കു യാതൊരു ദൂഷ്യവും പറവാനില്ല. തർജ്ജമ ചില ദിക്കുകളിൽ മൂലാതിശായിയായിട്ടുണ്ടെന്നുകൂടി പറയാം. കാവേരിമാഹാത്മ്യത്തിന്റെ ഭാഷാരീതിയും നിരാക്ഷേപമാണു്. എന്നു മാത്രമല്ല-എഴുത്തച്ഛന്റെ കാലശേഷം ഉണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽവച്ചു് ഉത്തമമാണെന്നുപോലും പറയാം. എന്നാൽ ഇതുകൊണ്ടുമാത്രം ഇവ രണ്ടും ഒരാളുടേതെന്നു പറയാമോ? രാഘവാചാര്യരേയോ ഗോവിന്ദാചാര്യരേയോ കൈവല്യനവനീതത്തിൽ പ്രശംസിച്ചിട്ടില്ലെന്നുള്ളതോ പോകട്ടേ; വേദാന്തപ്രതിപാദകമായ ഇതിൽ ‘പേരായിരത്തിലേറ്റം പേരിയന്നീടുംശ്രീമൽമേരു’ എന്ന ആധ്യാത്മികഗുരുവിനെ സംസ്മരിച്ചുകാണാത്തതു സംശയജനകമായുമിരിക്കുന്നു.
ഗുരുക്കന്മാരുമാദിഗുരുവാം ഗണേശനും
വരത്തേത്തരും വാഗീശ്വരിയും ശ്രീകൃഷ്ണനും
വരനാം വേദവ്യാസൻ താനും ശ്രീ വാൽമീകിയും
ധരിത്രീസുരന്മാരും തുണപ്പാൻ വണങ്ങുന്നേൻ.
എന്ന വരികളിൽ മേൽ പറയപ്പെട്ട ഗുരുക്കന്മാരെയായിരിക്കാം സംസ്മരിച്ചിരിക്കുന്നതെന്നു വേണമെങ്കിൽ പറയാം.
ശ്രീഗുരുപാദാംബുജം മനസ്സിൽ സദാകാലം
ശിരസ്സിലാദേശവും ധരിച്ചു വാഴും നമ്മെ
ഗുരുശ്രീകടാക്ഷമിന്നുണ്മയാം ശ്രേയസ്സിനു
ശരിക്കെന്നതേവേണ്ടൂ ഗുരവേ നമോനമഃ
ഗുരുശ്രീകരശ്രീമൽ ഗുരുകീർത്തനം സമു-
ച്ചരിച്ചു സുഖേന സഞ്ചരിക്കും കിളിപ്പെണ്ണേ
എന്നും,
“ശ്രീഗുരുതൃപ്പാദപങ്കേരുഹം പുണ്യതീർത്ഥ
ശ്രീകരശക്ത്യാചൊന്ന കൈവല്യനവനീതം”
“സാനന്ദമറിയിച്ചു നിശ്ചലഗുരുപദ
ധ്യാനേന മേവീടിനാൾ പൈങ്കിളിപ്പൈതലന്നേ”
എന്നും നവനീതത്തിന്റെ ആദിയിലും അവസാനത്തിലും,
ശ്രീഗുരുശ്രീപാദാരവിന്ദകാരുണ്യാമൃത
സാഗരമദ്ധ്യത്തിങ്കൽ സാനന്ദം വാഴുന്നു ഞാൻ
ശ്രീകരം ദീർഘായുഷ്യം യശസ്യം സുകൃതങ്ങൾ-
ക്കാകരം ധർമ്മസാരം ചൊല്ലുവൻ കേട്ടുകൊൾവിൻ
എന്നും
നിശ്ചലശ്രീമൽ ഗുരുകാരുണ്യാമൃതംതന്നെ
നിശ്ചയം പാലിപ്പതു സർവദാ സാർവാത്മനാ
എന്നും
കാവേരി മാഹാത്മ്യത്തിന്റെ ആദ്യവസാനങ്ങളിലും കാണുന്നതു് അവയുടെ ഏക കൎത്തൃ കത്വത്തിനുള്ള ലക്ഷ്യങ്ങളാണെങ്കിൽ അങ്ങനെ വിശ്വസിച്ചുകൊള്ളുക. അതിൽ കൂടുതലായി ഇവിടെ എനിക്കു പറവാനൊന്നുമില്ല.
കാവേരിമാഹാത്മ്യം കറതീർന്നതു് 970-ാമാണ്ടാണെന്നു്,
‘മുനി വേദാദിസേവ്യൻ’ കലിയാമിക്കലത്തിൽ എന്ന ഭാഗത്തിൽ കാണുന്ന കലിസംഖ്യയെ ആധാരമാക്കി ഞാൻ ഊഹിക്കുന്നു. ഈ കൃതി സംസ്കൃതത്തിൽനിന്നു തൎജ്ജ മചെയ്യപ്പെട്ടതാണെന്നു പറയേണ്ടതില്ലല്ലോ. ഭാഷയിൽ രണ്ടു വിവർത്തനങ്ങൾ ഉണ്ടായിട്ടുള്ളവയിൽ ഒന്നു് ആധുനികവും മരുന്തൂർ കരുണാകരമേനോൻ അവർകളാൽ ഭാഷാന്തരീകൃതവുമാണു്.
മുപ്പതു അധ്യായമായ് രചിക്കപ്പെട്ടിരിക്കുന്ന ഈ കിളിപ്പാട്ടു് ആദ്യന്തം മനോഹരമായിരിക്കുന്നു. മാതൃകയ്ക്കായി പതിന്നാലാമധ്യായത്തിലെ കഥമാത്രം ഇവിടെ ചുരുക്കിപ്പറയുന്നു.
പണ്ടു് ശന്തനു എന്ന ചന്ദ്രവംശരാജാവു് ഗംഗാദത്തനായ പുത്രനോടുകൂടി വാഴുന്നകാലത്തു് ഒരിക്കൽ നായാട്ടിനു പോയി. കാളിന്ദീതീരത്തുവച്ചു് യോജനാഗന്ധിയെന്ന കന്യകയെക്കണ്ടു.
കൊണ്ടലിൻമദ്ധ്യേമിന്നും മിന്നലെന്നതുപോലെ
കണ്ടോളം കണ്ണിനാസേചനകാകാരത്തോടും
കണ്ടിക്കാർകുഴലാളെക്കണ്ടുംമെയ്യിലെഗ്ഗന്ധം
കൊണ്ടുമത്യാശ്ചര്യമുൾക്കൊണ്ടുമേദിനീനാഥൻ
തണ്ടാരമ്പന്നുവശനായവളോടുചൊന്നാൻ:-
“തണ്ടാർമാനിനി നാണം തരുണീമാണിക്യമേ
മണ്ടുംമാന്മിഴിയാളേ യത്രവാഴുന്നതെന്തു
കൊണ്ടെന്നുംനിന്റെകാന്തനാരെന്നുംചൊല്ലീടെടോ.”
വണ്ടാർപൂങ്കുഴലാളും കന്യഞാനെന്നറിഞ്ഞു-
കൊണ്ടാലുംഭാശന്മകൾനാവികയെന്നുചൊന്നാൾ
അണ്ടർകോനൊത്തമന്നൻ “എന്നാലോതന്നാലുംനീ
തൊണ്ടിവായ്‍മലർത്തേനെ”ന്നവളോടപേക്ഷിച്ചാൻ
വണ്ടിണ്ടകണ്ടുമണ്ടും ഇണ്ടലുംപൂണ്ടുകുണ്ടിൽ
കെണ്ടയുംവിരണ്ടോടുംചാരുലോചനയാളും
സ്വതന്ത്രയല്ലഞാനെന്നാന്തരംചൊന്നനേര-
മതന്ദ്രൻനൃപേന്ദ്രനുംദാശേന്ദ്രാന്തികേചെന്നു
മധുനേർമൊഴിയാളെത്തരികെന്നപേക്ഷിച്ചാൻ
അതുകേട്ടു്, ദാശൻ പറഞ്ഞു:-
“എന്നുടെമകളായതന്വംഗീരത്നത്തിങ്കൽ
നിന്നുടെമകനായിജ്ജനിക്കുംകുമാരനെ
മന്നവനാക്കിവാഴിച്ചീടാമെന്നിരിക്കിലോ
തന്നീടുന്നുണ്ടു്”
രാജാവാകട്ടെ:-
ഉത്തമനായഗംഗാദത്തനെവെടിഞ്ഞുക്താ-
നിത്തരുണിയിലുണ്ടാംപുത്രനെവാഴിപ്പതു
യുക്തമല്ലീവംശവുമെത്രയുംനിന്ദ്യമെന്നാ-
ലിത്തരംനീരൂപിച്ചുപത്തനംപുക്കീടിനാൻ
എന്നാൽ,
ശുദ്ധാന്തഭോഗത്തിലുംപൃത്ഥ്വീപാലനത്തിലും
നിത്യകർമ്മത്തിൽസാധുസത്തമാർച്ചനത്തിലും
ഇത്തിരിപോലുംചിത്തംസക്തിമത്തായീലേതും
ചിത്തജശരങ്ങളേറ്റത്തലുൾക്കൊൾകയാലേ.
അങ്ങനെ ഇരിക്കെ ധൗമ്യമുനി ഒരുദിവസം മധ്യാഹ്നത്തിൽ അവിടെ ചെന്നുചേർന്നു. രാജാവു് എണീറ്റു് യഥായോഗ്യം മുനിയെ സ്വീകരിച്ചെങ്കിലും വീണ്ടും സ്വസ്ഥനായിരുന്നുകളഞ്ഞതുകണ്ടു് മുനി,
“ബദ്ധസന്ദേഹംചൊന്നാൽബുദ്ധിമാനായോരുനീ
സ്തബ്ധനായിരുന്നതെന്തിത്ഥമാതിഥ്യഹീനം”
രാജാവു് വീണ്ടും എണീറ്റു് സാഷ്ടാംഗപ്രണാമശേഷം ഇരുന്നു. മുനിക്കു കാര്യം മനസ്സിലായി. അദ്ദേഹം ഉപദേശിച്ചു:-
വൃത്തമല്ലാമേ യഥാതത്വം ഞാനറിഞ്ഞുകൈ-
വർത്തകന്യയാ പരിതപ്തനായിതുഭാവാൻ
മത്തകാശിനീരത്നലബ്ധിക്കുണ്ടുപായവു-
മബ്ധിമേഖലാപതേ സിദ്ധിക്കുംമനോരഥം
പ്രത്യുഷേതുലാമാസികാവേരീജലേകളി
ച്ചത്യന്തഭക്ത്യാ ശേഷശായിയാംരംഗേശനേ
ഇസ്തോത്രംഹരിനാമാഷ്ടോത്തരഗീതംചൊല്ലി
സദ്യോവന്ദിച്ചീടുനീസാധിക്കുമഭീപ്സിതം.
മുനിയുടെ ഉപദേശമനുസരിച്ചു് രാജാവു് അനുഷ്ഠിക്കയും അദ്ദേഹത്തിന്റെ അഭീഷ്ടം സാധിക്കയും ചെയ്തു. എങ്ങനെയെന്നാൽ ഗംഗാദത്തൻ “ജനകൻമനസ്സിങ്കൽനിറഞ്ഞ പരിതാപ”മൊക്കെ ഊഹിച്ചറിഞ്ഞു് നേരേ കൈവർത്തന്റെ അടുക്കൽ ചെന്നു്,
‘കന്യകാരത്നത്തെനീയെന്നുടെപിതാവിനു
തന്നീടെന്നു’ പ്രാർത്ഥിച്ചു.
അപ്പോൾ, അയാൾ,
നിന്ദ്യജാതീയനാംഞാനെന്നുടെദൗഹിത്രനും
നിന്ദ്യജാതീയനെന്നുവന്നീടുമല്ലോതാനും
മൽപുത്രീപുത്രന്നുസിംഹാസനംനൽകാമെന്നാ-
ലല്പംസന്ദേഹമില്ലകന്യയെത്തരാമല്ലോ
എന്നു സമ്മതിച്ചു; അസമയം ഗംഗാദത്തൻ പ്രസിദ്ധമായ ആ ഭീഷ്മപ്രതിജ്ഞ ചെയ്കയാൽ,
ജംഭാരിമുമ്പാമുമ്പരമ്പോടുസസംഭ്രമം
ഭീഷ്മഭീഷ്മേതിചൊല്ലിപ്പുഷ്പവൃഷ്ടിയുംചെയ്താർ
ഭീഷ്മരെന്നന്നുതൊട്ടുചൊല്ലുന്നുമഹാജനം
അനന്തരം ശന്തനു യോജനഗന്ധിയെ വിവാഹം കഴിച്ചു സുഖമായി പാർത്തു.
ഇവിടെ ഉദ്ധരിച്ചിട്ടുള്ള വരികളിൽനിന്നു് കവിയുടെ ഭാഷാകവനകൗശലം വായനക്കാർക്കു ഏതാണ്ടു് ഊഹിക്കാമല്ലോ. വാക്കുകൾ എല്ലാം കടഞ്ഞെടുത്തു ചേൎത്ത പോലിരിക്കുന്നു.
ശ്രീകാന്തപ്രിയൻപാർത്ഥനേകാന്തചിത്താകുല-
മേകാന്തത്തിങ്കലിരുന്നിങ്ങനെനിരൂപിച്ചാൻ
മംഗലാപാംഗിയായോരംഗനാരത്നംലഭി-
ച്ചിങ്ങുള്ളിൽകൃതാർത്ഥനായെങ്ങനേവരുന്നുഞാൻ
തിങ്ങിനമോദംപൂണ്ടുഗൗതമനായമുനി
പുംഗവനഫല്യയെപ്പണ്ടണഞ്ഞെന്നപോലെ.
അരുണബിംബാധരീതരുണീമണിതന്നെ
ക്കരുണാവശാലെന്നെ വരണംചെയ്തീടുമോ?
ചെന്താരമ്പനാലതിസന്തപൂനായിങ്ങനെ
യന്തരാപലവിധംചിന്തിച്ചുചിന്തിച്ചവൻ
സന്തതംസാധുക്കൾക്കുസന്താപംപോക്കുവാനും
ചിന്തിതംനൽകുവാനും സന്താനകല്പനായ
ചെന്താർമാനിനീകാന്തൻതന്തിരുവടിയല്ലാ-
തെന്തൊരാശ്രയംപാർത്താലന്ധനാമിനിക്കുഹോ!
ഹന്തഹന്തേതിദീനബന്ധുവാംശ്രീകൃഷ്ണനെ
കുന്തീനന്ദനൻതാനുമന്തസ്സംധ്യാനംചെയ്തു
ചിന്തിതചിന്താമണിജന്തുവർഗ്ഗങ്ങളുടെ
ചിന്തയിൽവാഴുംദയാസിന്ധുവാംമുകിൽവർണ്ണൻ
ദന്തീന്ദ്രൻതന്റെതാപഹന്താവാംവാസുദേവൻ
ബന്ധുരരഥത്തിലാമ്മാറെഴുന്നള്ളീടിനാൻ
നോക്കുക! ഒരിടത്തും ഒരു തട്ടോ മുട്ടോ തടവോ ഇല്ലാതെ പദങ്ങൾ ഇണക്കിച്ചേൎത്ത ിരിക്കുന്നതു്. ആശയത്തിനു പ്രൗഢത പോരെന്നു പറയുന്നപക്ഷം അതിനുത്തരവാദി മൂലഗ്രന്ഥവും അതിലെ വിഷയവുമാണു്. സരസമായ ഘട്ടങ്ങൾ വന്നാൽ കവി മനോധൎമ്മപ്രകാശനാർത്ഥം മൂലകൃതിയെ വിട്ടു് ബഹുദൂരം ഗമിക്കാൻ മടിച്ചിട്ടില്ല. ഇരുപത്തി ഒന്നാം അധ്യായത്തിലെ സുഭദ്രാവൎണ്ണനയും മറ്റും പല ഭാഗങ്ങളും കവിയുടെ സ്വന്തമാണു്.
ഒരു വർണ്ണന ഇവിടെ ഉദ്ധരിക്കാം.
“പൊന്മണികിരീടകുണ്ഡലകങ്കണാംഗദ
നിർമ്മലഹാരപട്ടാംബരശൃംഖലാദിയാൽ
വെണ്മതികുലമലങ്കരിക്കുംവിജയനേ
വെണ്മയോടലങ്കരിപ്പിച്ചിതുപുരന്ദരൻ.
വെണ്‍മതിമുഖിയരുന്ധതിയുമിന്ദ്രാണിയും
വെണ്‍മതിമുഖിമാണിക്യക്കല്ലാംസുഭദ്രയെ
മന്മഥൻതഴതൊഴും കേശപാശവുംകെട്ടി
നന്മലർമാലമേലേചുറ്റിമഞ്ജുളതരം
അംബുവുണ്ടിരുണ്ടിടുമംബുദവർണ്ണമവ–
ലംബിക്കുംതൊടുകുറിനെറ്റിയിലിട്ടത്ഭുതം.
അംബുജദളംപോലെനീണ്ടിടംപെട്ടീടിനോ
രംബകങ്ങളിലങ്ങിഞ്ഞഞ്ജനഹൃദഞ്ജനം.
രമ്യമായ്‍വിളങ്ങീടുംരത്നകുണ്ഡലംകാതിൽ
കംബുകണ്ഠത്തിൽമുത്തുമാലശൃംഖലാദിയും
സമ്യങ്മോഹനങ്ങളാംകൈകളിലംഗളങ്ങൾ
കംബുകൾമണികടകങ്ങൾകങ്കണങ്ങളും
നന്മണംകോലുന്നകസ്തൂരികുങ്കമാദികൾ
സമ്മൃദുമെയ്യിലാലേപനവുംചെയ്തുനന്നായ്
ശംബരാരാതിരാജധാനിയെച്ചുഴന്നൊരു
വന്മതിലെന്നപോലെ കാഞ്ചിയുംദുകൂലവും
പൊന്മയത്തണ്ടതളപാടകംനൂപുരംകാൽ
തന്മീതിലണിയിച്ചാരാപാദചൂഡമെല്ലാം.”
ഇതിനെ മൂലത്തിന്റെ ശരിവിവർത്തനമായ,
പ്രാർത്ഥനീയശ്രീയായ ഭഗവാൻഭക്തപ്രിയൻ
ദേവനായകൻദിവ്യാഭരണങ്ങളെക്കൊണ്ടു
പാവനമണിയിച്ചുപാർത്ഥനെപ്പുത്രസ്നേഹാൽ
കല്പകവൃക്ഷപുഷ്പസഞ്ചയംകൊണ്ടുംനല്ല
കസ്തൂരികുങ്കുമാദിലേപനംകൊണ്ടുംതഥാ
ഭദ്രവസ്ത്രാഭരണശ്രേണികൾകൊണ്ടുംപാരം
ഭദ്രയെയരുന്ധതിദേവിതാനണിയിച്ചു.
എന്ന വരികളോടു സാദൃശ്യപ്പെടുത്തുക. അതുപോലെതന്നെ,
പിറ്റന്നാളുഷകോലേചട്ടയുംവില്ലുമമ്പും
മറ്റുംനാനായുധത്തെ ധരിച്ചുസന്നർദ്ധനായ്
കറ്റവാർകുഴലാളാംപത്നിയേത്തേരിലേറ്റി
ത്തെറ്റെന്നുപുറപ്പെട്ടുവിജയനതിരഥൻ.
ചുറ്റുംകോലുന്നഹരിസോദരീസുഭദ്രയും
കുറ്റമെന്നിയേമുദാസാരത്ഥ്യംചെയ്തീടിനാൾ.
പറ്റലർകലകാലൻവീരനാംസവൃസാചി
മുറ്റീടുംധൈര്യത്തോടുംചെറുഞാണൊലിയിട്ടു
തെറ്റാതെവീഥിയുടേ നടകൊണ്ടപ്പോളറി-
ഞ്ഞറ്റമില്ലാതപുരപാലകന്മാരുംക്രുധാ
ഉറ്റനാലംഗപ്പടയോടുംവന്നെതിരിട്ടു
കറ്റുപൈതങ്ങളൊത്തുപുലിയോടെന്നപോലെ
ചുറ്റുംനിന്നസ്ത്രശസ്ത്രനിരകൾതുകുന്നവ
കൊറ്റവനായപാർത്ഥനെയ്യുന്നശരങ്ങളാൽ
അറ്ററ്റുതെറിച്ചിതുകയ്യാലായുധങ്ങളും
മുറ്റു????? തേരുഷ്ണീഷവുംകവചംതൂണീരവും
ചുറ്റിയവസ്ത്രങ്ങളുംവില്ലാളിമുമ്പൻജിഷ്ണു
ചെറ്റുനേരംകൊണ്ടൊക്കെശ്ശതധാ നറുക്കിനാൻ
പറ്റുകയില്ലെന്നുറച്ചൊഴിച്ചുനാണിച്ചുപേർ
പെറ്റസങ്കേതഭേരിമുഴക്കിഭടന്മാരും
എന്നഭാഗം സ്വതന്ത്രമായ തർജ്ജമയാണു്. കാവേരിനദിയുടെ മനോഹരവർണ്ണനകൂടെ ഉദ്ധരിച്ചിട്ടു വിരമിക്കാമെന്നു വിചാരിക്കുന്നു.
മേളത്തിൽമേല്ക്കുമേലേതിരക്കിയെഴുന്നുള്ളോ
രോളത്തിൻഝംകാരമാമാമ്‍നായഘോഷത്തോടും
മത്സ്യകച്ഛപപരിപൂർണ്ണയായ്‍ശിശുമാര
വത്സസ്ത്രീയുപവൃത്തസംഘഭീഷണയായേ
കേവലംഫേനപൂരമണിഞ്ഞുചിലേടത്തും
ശൈവാലങ്ങളെക്കൊണ്ടുസങ്കുലംചിലേടത്തു്
സാരസസമുദായസംപൂർണ്ണംചിലേടത്തു്
സാരസചക്രവാകസങ്കീർണ്ണംചിലേടത്തു്
ഇളകുന്നീലജലമൊന്നുതോന്നീടുംക്വചിൽ
ഝളഝജ്ഝളാരവംപൂണ്ടുപാഞ്ഞീടുംക്വചിൽ
സർവത്രചുഴിഞ്ഞൊഴുകീടുന്നുചിലേടത്തു
ചോവ്വോടേചീളെന്നൊഴുകീടുന്നുചിലദിക്കിൽ
കേതകീപുഷ്പമുണ്ടുവളരെച്ചിലേടത്തു
ചേതോമോഹനമഹോൽപലങ്ങൾചിലേടത്തു
കമലനിരയെങ്ങും നിരന്നുചിലേടത്തു
വിമലകല്ഹാരങ്ങൾനിറഞ്ഞുചിലേടത്തു
കഴിഞ്ഞത്യന്തമഗാധംതൂലംചിലേടത്തു
വഴിഞ്ഞീടിലുംനിലയുണ്ടല്ലോചിലേടത്തു
വിസ്താരമേറ്റംക്വചിൽച്ചുരുങ്ങിച്ചിലേടത്തു
മത്യർത്ഥവേഗംചിലേടത്തുമരങൗഘംക്വചിൽ
ഓടിഘോഷിച്ചുകുണ്ടിൽച്ചാടുന്നുചിലദിക്കി-
ലിടെഴുന്തടമുടച്ചീടുന്നുചിലദിക്കിൽ
വൃക്ഷഗുല്മാദ്യങ്ങളെവേരോടെപറിച്ചുകൊ-
ണ്ടക്ഷീണവേഗം നടകൊണ്ടുകാവേരിനദി.
ഇക്ഷിതിക്കലങ്കാരഭൂതയായ്ക്കാണായ്‍വന്നു
ദക്ഷിണദിക്കിന്നൊരുഹാരമെന്നതുപോലെ.
പതിനഞ്ചും പതിനാറും അധ്യായങ്ങളിലെ നൂറ്റിൽപരം ശ്ലോകങ്ങളുടെ തർജ്ജമ കാണുന്നില്ല. ഒരുപക്ഷേ നഷ്ടപ്പെട്ടു പോയതായിരിക്കാം. അച്ചടിച്ച പുസ്തകത്തിൽ,
വിശുദ്ധിക്കീരാറു ഗണ്ഡൂഷവും വേണമല്ലോ എന്നുതുടങ്ങി—ദീർഘമായുസ്സും ബ്രഹ്മതേജോവൃദ്ധിയും ഹരിഭക്തിയും സ്വദേഹാന്തേ മുക്തിയും ലഭിച്ചീടും എന്നുവരെയുള്ള വരികൾ കിഴക്കേമേലേടം വിദ്വാൻ കൊമ്പിയച്ഛൻ ഭാഷയാക്കീട്ടുള്ളതാകുന്നു.
തേനാരിമാഹാത്മ്യവും ഭക്തിവിഷയകമാണെന്നു പേരുകൊണ്ടു ഊഹിക്കാമല്ലോ. പാലക്കാട്ടിനു സമീപമുള്ള തേനാരീക്ഷേത്രത്തിന്റെ മാഹാത്മ്യത്തെയാണു് ഇതിൽ വിവരിച്ചിരിക്കുന്നതു്. അതിൽനിന്നു ചില വരികൾ മുകളിൽ ചേർത്തിട്ടുള്ളതിനാൽ കൂടുതലായി ഒന്നും ചേർക്കണമെന്നു വിചാരിക്കുന്നില്ല.
കൈവല്യനവനീതം തത്വമസ്യാദി മഹാവാക്യത്തിന്റെ വ്യാഖ്യാനരൂപമായ ഒരു പ്രൗഢകൃതിയാണു്. മലയാളത്തിൽ ഏറ്റവും അധികം പ്രചാരമുള്ള ഗ്രന്ഥങ്ങളിലൊന്നാണിതു്. തർജ്ജമയുടെ സ്വഭാവം കാണിപ്പാനായി മൂലത്തിലേയും അതിലേയും ഏതാനും വരികളെ ഉദ്ധരിക്കുന്നു.
മൂ. അന്തമുനടുവുമിന്റിയാതിയുമിന്റിവാൻപോൽ
ചന്തരുമൊളിരുഞാനചർക്കരുപാതംപോറ്റി
പതമുംവീടും കാട്ടപ്പരന്തനൂൽപാർക്കുമാട്ടാ
മൈന്തരുമുണരുമാറുവസ്തുതത്വഞ്ചൊൽവേനെ
ത. അന്തമധ്യാദികളുമെന്നിയാകാശംപോലെ
സന്തതോദിതാ ജ്ഞാനസദ്ഗുരുപാദം പോറ്റി
ബന്ധമോക്ഷങ്ങളകറ്റീടുവാനിദംശാസ്ത്രം
ചിന്തനംചെയ്തുകൊൾവിനേതൊരു മന്ദന്മാരും
മൂ. പടരന്താവേദാന്തമെന്നും പാർകടൻമൊണ്ടുമുന്നൂൽ
കടങ്കളിനിറൈത്തുവൈത്താർ കരവർകളല്ലാങ് കാച്ചി-
കടെടന്തെടുത്തളിത്തേനിന്ത കൈവല്യനവനീതത്തൈ
അടൈന്തവർവിചയമങ്ങിന്റലൈവതേപചിയിലാരേ
പരന്നവേദാന്തമാം പാല്ക്കടലീന്നു കോരി
നിറച്ച ശാസ്ത്രങ്ങളാം കടങ്ങൾ നിറച്ചെങ്ങും
പരിചിൽ പാനംചെയ്തുകൊള്ളുവാൻവച്ചുമുന്നം
പരമകൃപാലുക്കളാകിയ ഗുരുക്കന്മാർ
അതിനെക്കാച്ചിക്കടഞ്ഞെടുത്തു തന്നീടുന്നു
മധുരതരമായ കൈവല്യനവനീതം
മൂ. തൊടർപവന്തൊലൈയുമെന്റു ചൊന്നതൈക്കേട്ടപോതു
തടമടുമൂഴ്‍കിനാൻപോർ ചരീരമും കളിർന്തുള്ളാറി
അടരുമൻപൊഴുകുമാപോലാനന്തപാപ്പങ്കാട്ടി
മടന്മലർപാദമീണ്ടും വണങ്ങി നിന്റീ ചൊൽവാൻ
ത. ജനനമരണങ്ങളറുമെന്നതുകേട്ടു
ജനിതാനന്ദഹ്രദംതന്നിൽ മുങ്ങിയപോലെ
തനുവുംകളിർത്തുള്ളംകുളുർന്നമുദാ പുനഃ
പുനരൻപോലുംവണ്ണമാനന്ദബാഷ്പംതൂകി
അനന്താചാര്യശ്രീപാദങ്ങൾ വന്ദിച്ചു വീണ്ടും
നിനയസമന്വിതമിങ്ങനെയപേക്ഷിച്ചാൻ.
17.10 പുന്നശ്ശേരി ശ്രീധരൻനമ്പി
വള്ളുവനാട്ടുതാലൂക്കിൽ പെരുമുടിയൂരംശത്തിൽ ആയിരുന്നു പുന്നശ്ശേരി ശ്രീധരൻതമ്പിയുടെ ജനനം. 949-ൽ ജനിച്ചു. ഭാരതപ്പിഷാരടിയായിരുന്നു അദ്ദേഹത്തിന്റെ ഗുരു. വിക്രമാദിത്യചരിതം എന്ന സംസ്കൃതകൃതിയിൽ കവിതന്നെ,
പുന്നശ്ശേരീതികശ്ചിൽ പരിചിതിനിഹിതാത്മാ ശിവബ്രാഹ്മണോ യഃ
ശൈലാബ്ധീശസ്യ മന്ത്രീ തദുപരി യുവരാജസ്യ യോ മുഖ്യമന്ത്രീ
എന്നു പ്രസ്താവിച്ചിട്ടുള്ളതിനാൽ അദ്ദേഹം സാമൂതിരിയുടെ മന്ത്രികളിലൊരുവനും യുവരാജാവിന്റെ മുഖ്യമന്ത്രിയും ആയിരുന്നുവേന്നു കാണാം. ഈ കൃതി മൂകാംബികയെ ഭക്തിപൂർവം ഭജിച്ചതിന്റെ ഫലമായുണ്ടായ ദേവീകടാക്ഷത്താൽ രചിക്കപ്പെട്ടതാണെന്നും അതു കറതീർന്നതു് 1003 മകരം 13-ാം നു തിങ്കളാഴ്ച ആയിരുന്നുവെന്നും,
‘ശബ്ദപ്രജ്ഞാദീപേ! കലിയുഗസമയേ ഹന്ത മൂകാംബികായാ
പാദാംഭോജാതയുഗ്മേ സമധിഗതമഹാ ഭക്തിപൂർവം പ്രണമ്യ
തൽക്കാരുണ്യാപ്തബുദ്ധ്യാ രചിതമിഹമയാ വിക്രമാദിത്യവൃത്തം
നാമ്‍നൈതച്ചാരുകാവ്യം ഭവതു ച വിദുഷാം ശൃണ്വതാം മംഗളായ.
എന്ന പദ്യത്തിൽനിന്നു ഗ്രഹിക്കാം. ‘ശബ്ദപ്രജ്ഞാനദീപേ’ എന്നതു അന്നത്തെ കലിസംഖ്യ ആയിരുന്നു.
ഈ കവി അനേകം സംസ്കൃതകാവ്യങ്ങളുടെ കർത്തൃത്വം വഹിച്ചിട്ടുണ്ടെങ്കിലും, അവയേപ്പറ്റി പ്രസ്താവിക്കേണ്ട കാര്യം ഇവിടെ ഇല്ല. ഭാഗവതം ഏകാദശത്തെ അദ്ദേഹം കിളിപ്പാട്ടായി രചിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥത്തിനു ഇപ്പോൾ പ്രചാരമില്ലെങ്കിലും, ചരിത്രവിഷയകമായി അതിനു വളരെ പ്രാധാന്യം ഉണ്ടു്.
“ബാദരായണമുഖനിർഗ്ഗതം ഭാഗവതം
സ്കന്ധങ്ങളിതിലേഴുമഞ്ചുമുള്ളതിലിഹ
തുഞ്ചത്തുമേവും രാമദാസനാമെഴുത്തച്ഛൻ
അച്യുതൻ തങ്കൽ ഭക്തിമുഴുക്കനിമിത്തമായ്
നവമസ്കന്ധത്തോളമുള്ളൊരു കഥയെല്ലാം
ഭാഷയിലൊരുഗീതമായുരചെയ്തീടിനാൻ
അതുകൊണ്ടിന്നു സാക്ഷാലീശ്വരതത്വമൊട്ടി
പ്രാകൃതന്മാരായുള്ളോർക്കറിവാനായിതല്ലോ”
പ്രസ്തുത ഗ്രന്ഥത്തിന്റെ പ്രാരംഭത്തിലുള്ള ഈ വരികളിൽനിന്നു എഴുത്തച്ഛന്റെ പേർ ‘രാമദാസൻ’ എന്നാണെന്നും അദ്ദേഹമാണു് ഇപ്പോൾ നടപ്പിലിരിക്കുന്ന ഭാഗവതത്തിന്റെ കർത്താവെന്നും സ്പടികസ്ഫുടമായിത്തെളിയുന്നു. ‘ദാസൻ’ എന്നതു ശൂദ്രത്വത്തെക്കുറിക്കുന്ന വാക്കാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. എഴുത്തച്ഛന്റെ ഭാഗവതംകൊണ്ടാണു് ‘ഈശ്വരതത്വം’ സാക്ഷാൽ പ്രാകൃതന്മാർക്കു് അറിവാറായതു് എന്നു് വ്യക്തമായി പറഞ്ഞിരിക്കുന്നതിനാൽ, ഭാഗവതത്തിനു് പ്രചാരമുണ്ടായിരുന്നു എന്നും തെളിയുന്നു. ഈ മാതിരി തെളിവുകളെ ഒക്കേ നിഷേധിച്ചിട്ടു്, ഭാഗവതം എഴുത്തച്ഛന്റെ കൃതിയല്ലെന്നും അദ്ദേഹത്തിന്റെ പേരു രാമനെന്നായിരുന്നില്ലെന്നും ചിലർ ശഠിച്ചുവരുന്നതാണു് അത്ഭുതം…അതുപോലെതന്നെ,
‘ധാത്രീദേവേന്ദ്രശ്രേഷ്ഠനാകിയ തപോനിധി
നേത്രനാരായണൻതന്നാജ്ഞയാ വിരചിതം
രാമഭക്താഢ്യനായ രാമശിഷ്യനാലിദം.’
എന്നു് ബ്രഹ്മാണ്ഡപുരാണത്തിൽ കാണുന്ന ‘രാമഭക്താഢ്യനായ രാമന്റെ ശിഷ്യൻ’ കരുണാകരപ്രഭൃതികളിലൊരുവനായിരിക്കാനേ തരമുള്ളു എന്നു സിദ്ധിക്കുന്നു.
“വന്ദേഹം ഗുരുസമ്പ്രദായമനിശം തുഞ്ചത്തെഴും ശ്രീഗുരും”
എന്ന സാംപ്രദായികശ്ലോകത്തിലെ ‘ശ്രീഗുരു’ എഴുത്തച്ഛനാണെന്നും അദ്ദേഹത്തിന്റെ ജ്യേഷ്ഠനല്ലെന്നും, ഈ ‘ശ്രീഗുരു’ ശബ്ദംതന്നെ കടിയംകുളം ശൂപ്പുമേനോനും കൈവല്യനവനീതകർത്താവും എഴുത്തച്ഛനെ സംബന്ധിച്ചു് പലേ ദിക്കുകളിൽ പ്രയോഗിച്ചിട്ടുണ്ടെന്നും ഓർക്കുമ്പോൾ, കല്യാണസുന്ദരാദിരേഖകളെ കൂടാതെതന്നെ എഴുത്തച്ഛന്റെ പേരു നിർണ്ണയിക്കാൻ നമുക്കു കഴിയുമെന്നു വരുന്നു.
ഇനി നമുക്കു് ആലോചിപ്പാനുള്ളതു് ദശമസ്കന്ധത്തേപ്പറ്റിയാണു് എഴുത്തച്ഛന്റെ ദശമവും ഏകാദശവും കിളിപ്പാട്ടാക്കിയിരുന്നു എന്നും ആ ഗ്രന്ഥങ്ങൾ ശ്രീധരൻനമ്പിക്കു കിട്ടിയിരുന്നില്ലെന്നും വരരുതോ?
നമ്പിയുടെ തർജ്ജമ അതിലളിതമായതിനാൽ ഏവർക്കും വായിച്ചു കഥ മനസ്സിലാക്കുവാൻ കഴിയും.
“പണ്ടൊരു വനപ്രദേശത്തിങ്കലൊരുവൃക്ഷ
കോടരമതിലൊരു കൂട്ടിലങ്ങനുദിനം
ഇണ്ടലെന്നിയേയൊരു മാടപ്രാവവനുടെ
പത്നിയാം കപോതിയുമൊന്നിച്ചു വാണീടിനാൻ
അന്യോന്യം വളർന്നൊരു രംഗവാത്സല്യത്തോട-
ങ്ങന്യൂനസുഖമേവം കളിച്ചു മരുവിനാൻ”
ഇങ്ങനെയാണു് പാട്ടിന്റെ പോക്കു്.
ശ്രീധരൻനമ്പി 1006-ാമാണ്ടു് ദിവംഗതനായി.
17.11 എഴുപത്തു നാണുക്കുട്ടിമേനോൻ
പാലക്കാട്ടു താലൂക്കിൽ എടപ്പിള്ളിദേശത്തു് ‘യക്കണത്തു്’ എന്നൊരു പ്രസിദ്ധ നായർ കുടുംബം പണ്ടേക്കാലംമുതല്ക്കേ വിദ്വാന്മാരുടെ വിളനിലമായി പ്രശോഭിച്ചിരുന്നു. ബ്രാഹ്മണ വിവാഹവും ബ്രാഹ്മണാചാരവും ചിരകാലമായി നിലനിന്നുപോന്നതിനാൽ ആ കുടുംബക്കാർ സാത്വികഗുണസമ്പന്നരായും സത്യധർമ്മാദിനിഷ്ഠയുള്ളവരായും നാടെല്ലാം അറിയപ്പെട്ടു. മലയാളികളുടെ ഗുരുവായ തുഞ്ചത്തു തിരുവടികൾ ആ കുടുംബത്തിൽച്ചെന്നു കുറേക്കാലം താമസിച്ചിരുന്നു എന്നു പ്രസിദ്ധമാണു്. യക്കണത്തു ശങ്കുണ്ണികയ്മൾ (946–996 വരെ) പ്രസ്തുത ഗൃഹത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് കൊച്ചിയിൽ മുൻസീഫുദ്യോഗം വഹിച്ചിരുന്നകാലത്തു് ചിറ്റൂർ എഴുപത്തു ബാന്ധവം തുടങ്ങി. ആ വിവാഹത്തിൽ ഉണ്ടായ ഒരു പുത്രിയാണു് ‘ഇട്ടിച്ചിരിഅമ്മ’. ഇട്ടിച്ചിരിയമ്മയേ ‘യക്കണ’ത്തു ഗോവിന്ദനുണ്ണിക്കയ്മൾ വിവാഹം ചെയ്തു. അതിൽ ജനിച്ച പുണ്യസന്താനമത്രേ എഴുപത്തുനാണിക്കുട്ടിമേനോൻ. ജനനം1000-ാമാണ്ടു് വൃശ്ചികം ചിത്തിരനക്ഷത്രത്തിലായിരുന്നു. മാതാമഹനായ ശങ്കുണ്ണിക്കൈയ്മൾ ലോകവ്യവഹാരത്തിലും നിയമപരിജ്ഞാനത്തിലും അദ്വിതീയനായിരുന്നതുപോലെതന്നെ കവിതാശക്തിസമ്പന്നനുമായിരുന്നു. ഗോഗ്രഹണം തുള്ളൽ, ശിവകർണ്ണാമൃതം ഭാഷ, ശ്രീരാമകർണ്ണാമൃതം, സുന്ദരീസ്വയംവരം കിളിപ്പാട്ടു് എന്നിങ്ങനെ അനവധി കൃതികൾ അദ്ദേഹം ഭാഷാദേവിയ്ക്കു സമ്മാനിച്ചിട്ടുണ്ടു്.
ചിറ്റൂർദേശം കിളിപ്പാട്ടുദേവതയുടെ വിലാസരംഗമാണല്ലോ. സൂര്യനാരായണനെഴുത്തച്ഛനാൽ സ്ഥാപിതമായ ഗുരുമഠത്തിൽനിന്നും ശ്രീഗുരുവിന്റെ പൂജ അഭംഗമായി നടന്നുവരുന്നതോർക്കുമ്പോൾ, അന്നാട്ടുകാരായ ഭാഷാകവികൾ, കിളിപ്പാട്ടു രചനയിൽ അദ്വിതീയരായ് കാണപ്പെടുന്നതിൽ അത്ഭുതപ്പെടാനില്ല.
യഥാകാലം ഈ ബാലൻ ദേശഗുരുവായ രാമനെഴുത്തച്ഛന്റെ അടുക്കൽ വിദ്യാഭ്യാസം തുടങ്ങി. നല്ലപോലെ എഴുത്തും വായനയും അഭ്യസിച്ചശേഷം കാവ്യപരിശീലനം ആരംഭിച്ചു. പിതൃഗൃഹത്തിൽവച്ചു് ശങ്കരനുണ്ണി എന്ന വിദ്വാനും മാതൃഗൃഹത്തിൽവച്ചു് സ്വമാതുലനും പ്രൗഢവിദ്വാനുമായിരുന്ന കുഞ്ഞിക്കൃഷ്ണമേനോനും ആയിരുന്നു അദ്ദേഹത്തിനെ പഠിപ്പിച്ചുവന്നതു്. ഈ ഗുരുക്കന്മാരെ ഭാഗവതസാരസംക്ഷേപത്തിൽ കവി,
സുരശ്രീപ്രദകല്പതരുശ്രീകളേക്കാളു-
മുരുശ്രീയുള്ളസർവഗുരുശ്രീപാദങ്ങളും
ശങ്കരഗുരോഃ പാദപങ്കജദ്വയം താനു
മെൻകുലഭൂതൻഗുണസങ്കലൻ ബാലകൃഷ്ണ
ദേശികൻ മാതുലനുമാശയേ വിളങ്ങണം
ക്ലേശപാശങ്ങളോരോന്നാശയത്തേശീടായ്‍വാൻ
എന്നിങ്ങനെ വാഴ്ത്തിയിരിക്കുന്നു.
സാമാന്യം ദൃഢമായ സംസ്കൃതവ്യുൽപത്തി സമ്പാദിച്ചശേഷം അദ്ദേഹം ജ്യോതിഷം പഠിക്കാൻ തുടങ്ങി. ജ്യൗതിഷ വിഷയകമായി അദ്ദേഹത്തിനുണ്ടായിരുന്ന പാടവം അന്യാദൃശമായിരുന്നു.
പ്രകൃത്യാ സുഭഗഗാത്രനായിരുന്ന ഇദ്ദേഹം ചെറുപ്പകാലത്തു് ഒരു ‘ശൃംഗാരി’യായിരുന്നുവെന്നാണറിവു്. നേരത്തേതന്നെ കാരണവസ്ഥാനം ലഭിച്ചതു് അദ്ദേഹത്തിന്റെ വിഷയവാസനകളെ പോഷിപ്പിക്കുന്നതിനു കാരണമായ്‍ത്തീർന്നു. വ്യവഹാരകാര്യസ്ഥത, ആധാരമെഴുത്തു്, മാധ്യസ്ഥംവഹിക്കൽ—എന്നീ മാർഗ്ഗങ്ങളിലൂടെ ധനാർജ്ജനവും വിഷയോപസേവനവും നിർവഹിച്ചു് അദ്ദേഹം മുപ്പത്തഞ്ചു വയസ്സുവരെ കഴിച്ചുകൂട്ടി. 1038–ൽ പ്രമേഹരോഗം ബാധിക്കയാൽ തന്റെ ആയുർഭാവം ഗണിച്ചു നോക്കാൻ അദ്ദേഹം നിർബന്ധിതനായി. 48–ാം വയസ്സിൽ മൃത്യുലക്ഷണം കാണ്കയാൽ, ആറുമാസത്തിനുശേഷം രോഗം വിട്ടുമാറിയ ഉടനേതന്നെ അദ്ദേഹം കുടുംബഭാരം ശിവശങ്കരമേനോൻ എന്ന അനന്തിരവനെ ഏല്പിച്ചിട്ടു് ഈശ്വരഭജനത്തിൽ ഏർപ്പെട്ടു. അക്കാലത്തു് ചിറ്റൂർചിറ്റേടത്തു അച്യുതമേനോൻ എന്നൊരു വിശിഷ്ടപുരുഷൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അടുക്കൽനിന്നു് നാണുക്കുട്ടിമേനോൻ അധ്യാത്മപ്രതിപാദകങ്ങളായ ഗ്രന്ഥങ്ങൾ പഠിച്ചുതുടങ്ങി. അതിനുംപുറമേ മേനോന്റെ ഭാര്യാഗൃഹമായ എരെക്കത്തുവീട്ടിനു സമീപം ‘പുഷ്പകത്തു സ്വാമിയാരു്’ എന്നു വിഖ്യാതനായ ദാമോദരനമ്പീശൻ വേദാന്തരഹസ്യങ്ങളെ ശിഷ്യന്മാർക്കു ഉപദേശിച്ചുകൊടുത്തുകൊണ്ടു് ജീവിച്ചിരുന്നു. അദ്ദേഹത്തിനേയും മേനോൻ ഗുരുവായ്‍വരിച്ചു. ഈ രണ്ടു ഗുരുക്കന്മാരേയും ആണു്,
കരുത്തിന്നജ്ഞാനത്തെത്തുരത്തിച്ചിത്തശുദ്ധി
വരുത്തിച്ചിന്മാത്രമായിരുന്നിക്കാത്തുകൊണ്ടു
പരമകാരുണികൻ പരിതാപോന്മൂലനൻ
ഗുരുവാം ദാമോദരചരണാംബുജങ്ങളും
അച്ഛമാനസനായോരച്യുതഗുരുവിന്റെ
സ്വച്ഛപാദാബ്ജങ്ങളും നിശ്ചലമുറപ്പിച്ചു
ഇത്യാദി വരികളിൽ ഭക്തിപൂർവം സംസ്മരിച്ചുകാണുന്നതു്.
ഇതിനുശേഷമാണു് അദ്ദേഹം ഈശ്വരസ്തുതിപരങ്ങളായ അനേകം അഷ്ടകങ്ങൾ, പാനകൾ, ഭാഗവതം, ശ്രുതിഗീതം, തുള്ളലുകൾ, ആട്ടക്കഥകൾ മുതലായവ രചിച്ചതു്.
1048 ചിങ്ങത്തിൽ തന്റെ നിര്യാണം സംഭവിക്കുമെന്നു അദ്ദേഹം നേരത്തേ ഗണിച്ചു തീർച്ചപ്പെടുത്തിയിരുന്നല്ലോ. അതിനാൽ 1047 കുംഭത്തിൽ അദ്ദേഹം ഗംഗാസ്നാനത്തിനു പുറപ്പെട്ടു. യാത്രാമദ്ധ്യേ ദണ്ഡകാരണ്യം, കിഷ്കിന്ധ, പഞ്ചവടി മുതലായ പുണ്യസ്ഥലങ്ങളേ സന്ദർശിച്ചു് അദ്ദേഹം നിരവധി പുണ്യം സമാർജ്ജിച്ചു. ഭാഗവതവും ഭഗവദ്ഗീതയും മാത്രമായിരുന്നു അദ്ദേഹത്തിന്റെ സഹചാരികൾ. ചിദംബരത്തുവച്ചു് ഒരു അത്ഭുതമുണ്ടായതായി പറയപ്പെടുന്നു. ആ പുണ്യക്ഷേത്രത്തിൽ തലശ്ശേരിക്കാരായ ചില ഭക്തന്മാർ താമസിച്ചുിരുന്നത്രേ. അവർ നടയിൽ തൊഴുതുകൊണ്ടു നില്ക്കവേ, അവിടുത്തെ ദീക്ഷിതരിൽ ഒരാൾ ‘ഇതാ എഴുപത്തുനാണുമേനോൻ വരുന്നു; വിലങ്ങിനില്പിൻ’ എന്നു പറഞ്ഞതായും കാഷായഭസ്മരുദ്രാക്ഷധാരിയായ അദ്ദേഹം ഉള്ളിൽകടന്നു് നടേശവിഗ്രഹത്തെ ആശ്ലേഷിക്കുന്നതു കണ്ടതായും അവർ ഒരു സ്വപ്നം കണ്ടുവത്രേ.
1047 മിഥുനത്തിൽ കാശിയിൽനിന്നു മടങ്ങിവന്നു് വീട്ടിൽ ഒരുദിവസം മാത്രം താമസിച്ചിട്ടു് കർക്കടകവാവിനു രാമേശ്വരത്തെത്തത്തക്കവണ്ണം അങ്ങോട്ടുതിരിച്ചു. അവിടെനിന്നു് യഥാകാലം നാട്ടിൽ മടങ്ങിയെത്തി. 1048 ചിങ്ങത്തിൽ മൂന്നുനാലുദിവസത്തേക്കു ജലദോഷവും പനിയുമായിക്കിടന്നു. അഞ്ചാംദിവസം കറുത്തവാവായിരുന്നു. അമാവാസി കഴിഞ്ഞാൽ തന്റെ നിര്യാണം സംഭവിക്കുമെന്നും അതിനാൽ ഗുരുനാഥനായ ചിറ്റേടത്തു് അച്യുതമേനോനെ കാണ്മാൻ താൻ ഇച്ഛിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞതനുസരിച്ചു്—അന്നു അർദ്ധരാത്രിതന്നെ വീട്ടുകാർ ഗുരുവിനെ ആളയച്ചുവരുത്തി. ആ അധ്യാത്മഗുരു ആത്മസ്വരൂപവർണ്ണം ചെയ്തുകൊണ്ടിരിക്കവേ നാണുക്കുട്ടിമേനോന്റെ ദേഹി ശരീരത്തിൽ നിന്നു് വേർപെട്ടു.
നാണുക്കുട്ടിമേനോന്റെ പുത്രനായ അച്യുതമേനോൻ ചാവക്കാട്ടു മുൻസിപ്പുകോടതി വക്കീലായി കുറേക്കാലം ഇരുന്നു.
17.12 ശ്രീമഹാഭാഗവതം ഭാഷ
ഭാഗവതം ശ്രുതിഗീത, ഏകാദശസ്കന്ധം, ദ്വാദശസ്കന്ധം എന്നീ ഭാഗങ്ങളെ മാത്രമേ അദ്ദേഹം ആദ്യം തർജ്ജമ ചെയ്തിരുന്നുള്ളു. നാണിക്കുട്ടിമേനോന്റെ സതീർത്ഥ്യന്മാർ തർജ്ജിമയെ അപ്പൊഴപ്പോൾതന്നെ പുഷ്പേത്തു സ്വാമിയാരെ വായിച്ചു കേൾപ്പിച്ചു വന്നതായും പൊൽപ്പുള്ളിമാരാത്തെ ശങ്കരൻനായർ എന്നൊരാൾ തർജ്ജമയിൽ പല കോട്ടങ്ങളുണ്ടെന്നു വാദിച്ചതായും സ്വാമിയാർ ആ ആക്ഷേപങ്ങൾക്കൊക്കെ സമാധാനം പറഞ്ഞിട്ടു്, ‘ശങ്കരൻനായരുടെ വിഭക്തി ജ്ഞാനത്തേക്കാൾ നാണുക്കുട്ടിമേനോന്റെ ഭക്തിജ്ഞാനങ്ങൾ ശ്ലാഘ്യതരങ്ങളാണെന്നു അരുളിച്ചെയ്തതായും ഒരു ഐതിഹ്യമുണ്ടു്. ഗുരുവിന്റെ ആജ്ഞാനുസാരമാണു് ഭാഗവത സംക്ഷേപംകൂടി കവി എഴുതിച്ചേർത്തതു്.
മാതൃക കാണിപ്പാനായി പാലാഴിമഥനകഥയുടെ സംക്ഷേപം ഇവിടെ ഉദ്ധരിക്കാം.
അപർണ്ണാദേവി ഏതോ വിദ്യാധരിമാർക്കു് ഒരു മാല സമ്മാനിച്ചു. സർവമോഹനമായ ആ മാലയുംകൊണ്ടു് അവർ നടക്കവേ, യദൃച്ഛയാ ദുർവാസാവുനെ കണ്ടുമുട്ടി. മുനിയേപ്പേടിച്ചു് അവർ ആ മാല്യത്തെ അദ്ദേഹത്തിനു നല്കി. ഈ ചിത്രമാല്യം ആർക്കു നല്കേണ്ടു എന്നായി അദ്ദേഹത്തിന്റെ ആലോചന. സുത്രാമാവിനു നൽകിയാൽ അതിനു ഭംഗം നേരിടുകയില്ലെന്നു വിചാരിച്ചു് അദ്ദേഹം അങ്ങനെ ചെയ്തു.
ഇന്ദ്രനാകട്ടെ,
കംഭീന്ദ്രകംഭത്തിങ്കൽ ജംഭാരിമാല്യംവച്ചു
സംഭൃതമോദം കലം സമ്പ്രതി ചിക്കുന്നേരം
കളമാംമാല്യപരിമളമാഘ്രായ വന്നി
തളികൾകളകളലളിതം മിളിതമായ്
കളഭപ്രവരന്റെ കംഭഗണ്ഡാസ്യങ്ങളി
ലളികൾ മിളിതമായതിനാലസഹ്യത
കരുതിക്കരി തുമ്പിക്കരത്താൽ ഗ്രഹിച്ചുട
നരിയ മാലതന്റെ ചരണംകൊണ്ടു തേച്ചാൻ.
ജംഭാരിവിഷണ്ണനായമ്പരന്നിതുപാരം
ശംഭ്വംയംശസംഭൂതനും കോപസംഭ്രാന്തനായാൽ.
രേരേവൃത്രാരേതീ മാമോരാതെയവമാനി-
ച്ചോരുകാരണം നീയും വീരരാം സുരന്മാരും
വൃദ്ധരായ് ജരാനരയുക്തരായ് പോവിനെന്നു
ബദ്ധകോപേനശപിച്ചത്തപോനിധിപോംപോൾ,
ഭയാകുലനായിട്ടു്, മുനിയുടെ പാദത്തിൽവീണു ശാപമോക്ഷം അഭ്യർത്ഥിച്ചു. മഹർഷി അതുകണ്ടു്,
“ക്ഷീരാബ്ധിമഥിച്ചുതത്സാരത്തെ നുകർന്നാകിൽ
ഘോരമാം ജരാനര തീരുമെന്നോതിപ്പോയാൻ
സുരരും വലാരിയും ജരാബധിതരായി. ഇതാണു് പാലാഴിമഥനത്തിനുള്ള ഹേതു.
മൂർത്തികൾ മൂന്നുപേരുമൊന്നിച്ചു നിരൂപിച്ചു
ദൈത്യന്മാരെയുംവരുത്തിപ്പറഞ്ഞൈക്യമാക്കി
മന്ദരപർവതത്തെപ്പാൽക്കടൽതന്നിലാക്കി
ദന്ദശൂകേന്ദ്രനായ വാസുകിം പാശമാക്കി
ദേവദൈത്യന്മാർ പുച്ഛാഗ്രങ്ങളിൽ പിടിപെട്ടു
കേവലം വലിച്ചയച്ചങ്ങനെ മഥിച്ചിതു
എന്നാൽ മന്ദരം താണുതുടങ്ങി; ദേവാദികൾ വിത്രസ്തരായി. ഭക്തരക്ഷകൻ കൃപാവാരിധി നാരായണൻ
കമഠാകൃതിപൂണ്ടു മന്ദരമുയർത്തിയ-
ങ്ങമലനതിന്മീതേ പക്ഷിയായ്ക്കാണായപ്പോൾ
വിസ്മിതന്മാരായോരു വിരിഞ്ചാദികൾ തദാ
സസ്മിതം കൂപ്പിസ്തുതിച്ചീടിനാർ ഭക്തിപൂർവ്വം
അങ്ങനെ ഇരിക്കേ വാസുകി വിഷം വമിച്ചു.
‘ത്രൈലോക്യഭസ്മീകരണോദ്യതം കാളകൂടം’ കണ്ടു വിവശനായിത്തീർന്ന പാലാഴിശായി ചന്ദ്രചൂഡനെക്കണ്ടു് എന്തെങ്കിലും രക്ഷോപായം കണ്ടുപിടിക്കണമെന്നപേക്ഷിച്ചു.
കേശവനിതുമൂലമാശയേ താപംവേണ്ടീ-
ലാശുഞാൻ പാനംചെയ്തു ക്ലേശത്തെത്തീർത്തീടുവാൻ
എന്നരുളിച്ചെയ്തുകൊണ്ടു് ഭഗവാൻ ഹാലാഹലത്തെ പാനംചെയ്തു.
ഭർത്താവു വിഷപാനം തത്ര ചെയ്തൊരുനേര-
ത്തെത്രയും ദുഃഖിച്ചുകൊണ്ടദ്രിപുത്രിയും തദാ
ഉദരേ താഴായ്ക്കെന്നുകരുതിഗ്ഗളേ കരം
സുതനുചേർത്തു മന്ത്രമതിനു ജപിച്ചപ്പോൾ
കീഴ്‍പോട്ടുതാഴായ്കയാൽ മേല്പോട്ടു വമിക്കുവാൻ
കോപ്പിട്ടനേരം തദാ മാല്പെട്ടുദാമോദരൻ
ഹസ്തപത്മത്തെശ്ശിവ വക്ത്രപത്മത്തിൽചേർത്തു
ദർദ്ദരം വമിയായ്‍വാൻ സത്വരം മന്ത്രംചൊന്നാൻ
അന്നേരം കഴുത്തിലേ മന്ദിച്ചു ഹാലാഹലം
സുന്ദരരേഖമൂന്നോടൊന്നിച്ചു കാണായ്‍വന്നു.
കണ്ഠതയെല്ലാം തീർന്നുകൊണ്ടവരവർ നീല-
കണ്ഠനെന്നോതിപ്പിന്നെ കൊണ്ടാടിസ്തുതിചെയ്താർ
പിന്നെയും ക്ഷീരാർണ്ണവമഥനം തുടർന്നു. അപ്പോൾ അതിൽനിന്നും
ഉച്ചൈശ്രവാശ്വം ചന്ദ്രൻ കൗസ്തുഭം പാരിജാതം
മെച്ചമാർന്നപ്സരഃസ്ത്രീ വർഗ്ഗവുമുണ്ടായ്‍വന്നു.
ഋഷികൾ സുരഭിയെക്കൈക്കൊണ്ടാർ ഗജത്തെയും
സുഷമയുള്ളോരശ്വത്തിനെയും ദേവേന്ദ്രനും
കല്പകവൃക്ഷത്തെയുമപ്സരോ ഗണത്തെയും
ക്ഷിപ്രംദേവകൾകൊണ്ടാർ കൗസ്തുഭം കേശവനും
ഗിരിശൻമുദാചന്ദ്രക്കലയും ചൂടീടിനാ
നരിശത്തോടും പുറപ്പെട്ടോരു ജ്യേഷ്ഠതന്നെ
ആരുംകൈക്കൊള്ളാഞ്ഞവൾക്കിരിപ്പാൻ സ്ഥലത്തെയും
പാരാതെ നാരായണൻ വിധിച്ചുചൊല്ലീടിനാൻ.
പിന്നീടു ലക്ഷ്മീദേവിയുടെ പുറപ്പാടായി.
അന്നേരം പൊൽപങ്കജ മധ്യത്തിലിരുന്നുടൻ
സുന്ദരീജനം രത്നദീപങ്ങൾ ചൂഴുംപൂണ്ടു
ധവളഗജദ്വയശുണ്ഡാഗ്രസ്ഥിതസ്വർണ്ണ
കലശജലാഭിഷിക്തയുമായ്മന്ദമന്ദം
വരണസ്രക്കും ധരിച്ചഥ സൗഭാഗ്യലക്ഷ്മി
ശരണാഗതജനഭരണൻ മുകുന്ദനെ
മാലയുമിട്ടീടിനാളന്നേരം പുഷ്പങ്ങളെ
മാലകന്നോരു ദേവർ വഹിച്ചു സ്തുതിചെയ്താർ
പിന്നെയുണ്ടായോരു വാരുണിയെദ്ദനുജന്മാ-
രന്നേരം കയ്ക്കൊണ്ടിതു
അനന്തരം ശ്രീധന്വന്തരി പീയൂഷകുംഭവുമായി ആവിർഭവിച്ചു. എന്നാൽ ലക്ഷ്മീകല്യാണഘോഷത്തിനിടയ്ക്കു് അസുരന്മാർ ആ അമൃതവും തട്ടിക്കൊണ്ടു കടന്നു. ദേവന്മാർ പരുങ്ങലിലായി. അപ്പോൾ
“കരുണാകരൻ ദേവൻ ശരണാഗതജന
ഭരണൻ സംസാരാബ്ധിതരണൻ മധുവൈരി
യമരന്മാരേ! നിങ്ങളമിതാദരം വാഴ്‌വിൻ
അമൃതം ഹരിച്ചുഞാൻ കിമപി വൈകീടാതെ
വരുവൻ”
എന്നരുളിച്ചെയ്തു വേഗം മോഹിനീവേഷംധരിച്ചു് അസുരന്മാരുടെ അടുക്കൽ എത്തി.
സദസി സുധാകുംഭം മദശാലികൾചേർത്തു
ദിതിജർ കുളിച്ചുവന്നഥ പന്തിപന്തിയാ-
യിരുന്നു വിളമ്പുവാൻ തിരഞ്ഞുകൊണ്ടേകനെ
വിരഞ്ഞുവാഴുന്നേരം ചൊരിഞ്ഞ സ്മിതത്തോടും
മോഹിനീവേഷംകണ്ടു മോഹിതന്മാരായവർ
ഹാഹന്ത വിളമ്പുവാൻ മോഹനഗാത്രിയോടു
പറഞ്ഞനേരമവൾ നിറഞ്ഞ ലജ്ജകൊണ്ടു
കുറഞ്ഞൊന്നാവതില്ലെന്നറിഞ്ഞുകൊള്ളേണമേ.
കണ്ണുകളടച്ചുടൻ ചണ്ഡവീര്യരേ വാഴ്‌വിൻ
ദണ്ഡമില്ലെന്നാൽവന്നു തിണ്ണം ഞാൻ വിളമ്പീടാം
ഒടുക്കം കണ്‍തുറന്നു പൊടുക്കന്നെന്നെനോക്കും
മിടുക്കൻതന്നെഞാനുമെടുക്കും ഭർത്താവായേ
അസുരന്മാർ കണ്ണടച്ചിരുപ്പായി; അമൃതകുംഭവുമെടുത്തുകൊണ്ടു് മോഹിനി കടക്കയുംചെയ്തു.
ശുപ്പുമേനോനുള്ള വാക്‍ശില്പം ഇക്കവിക്കുണ്ടെന്നു പറയാവുന്നതല്ല. യതിഭംഗംകൊണ്ടുള്ള ദുശ്ശ്രവത്വവും അപശബ്ദപ്രയോഗങ്ങളും ഇടയ്ക്കിടെ ധാരാളം കാണ്മാനുമുണ്ടു്. പക്ഷേ വിഭക്തിജ്ഞാനരാഹിത്യത്തെ ഭക്തിജ്ഞാനം പരിഹരിക്കുന്നു എന്നു സമാധാനപ്പെടാം.
ഏകാദശദ്വാദശസ്കന്ധങ്ങൾ അതിവിസ്തൃതമായിട്ടുണ്ടു. മിക്കവാറും ശരിത്തർജ്ജമയാണെന്നുതന്നെ പറയാം.
‘സുന്ദരീസ്വയംവരം’ ആട്ടക്കഥ അച്ചടിച്ചിട്ടുള്ളതായി അറിവില്ല. ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്ന ആട്ടക്കഥ അദ്ദേഹത്തിന്റേതല്ല. ഗോവിന്ദപ്പിള്ള അവർകൾ ഭാഷാചരിത്രത്തിൽ ഏതാനും വരികൾ ഉദ്ധരിച്ചിട്ടുണ്ടു്.
17.13 പൊറയന്നൂർ ഭാസ്കരൻനമ്പൂരിപ്പാടു്
ഭാഗവതതർജ്ജമകളിൽവച്ചു് അധികം പ്രചാരമുള്ളതു്, എഴുത്തച്ഛന്റെകൃതി കഴിഞ്ഞാൽപ്പിന്നെ പത്താംശതകത്തിൽ ജീവിച്ചിരുന്ന പൊറയന്നൂർമനയ്ക്കൽ ഭാസ്കരൻനമ്പൂരിപ്പാടിന്റെ ദശമത്തിനാണു് അതു് ഭാഗവതം മൂലത്തിന്റെ അനതിവിസ്തരമായ ഒരു വിവർത്തനമാണു്. സ്ത്രീകളെ ഉദ്ദേശിച്ചു് രചിക്കപ്പെട്ടതാകയാൽ ശ്രുതിഗീതയെ അതിൽ വിസ്തരിച്ചിട്ടേയില്ല. ഭാഷാരീതി ലളിതവും ഇന്യൂനവും ആയിരിക്കുന്നു. മാതൃകയ്ക്കായി അക്രൂരന്റെ ആത്മഗതം അവിടെ ഉദ്ധരിക്കാം.
പിന്നെയങ്ങക്രൂരനും തന്നുടെഗൃഹത്തിങ്കൽ
നിന്നുടൻകൃഷ്ണൻതന്നെക്കാണാനായ് പുറപ്പെട്ടാൻ
തേരതിലേറിക്കൊണ്ടുപോകുമ്പോൾമദ്ധ്യേമാർഗ്ഗ-
മോരോന്നേനിജഹൃദിചിന്തനംചെയ്തീടിനാൻ
ലോകകണ്ടകൻകംസനെന്നെയിന്നമ്പാടിയിൽ
പോകയെന്നയച്ചതുമെന്നുടെഭാഗ്യമത്രേ.
എത്രനാളുണ്ടുഞാനുംകൃഷ്ണനെക്കണ്ടീടുവാൻ
ചിത്തത്തിൽകൊതിപൂണ്ടുവാഴുന്നുഭക്തിയോടും
ഇന്നതുസാധിച്ചീടുമെന്നുവന്നീടുന്നാകി-
ലെന്നുടെജന്മത്തിനുസാഫല്യംവരുമല്ലോ.
യാതൊരുകൃഷ്ണൻതന്റെനാമകീർത്തനംകൊണ്ടു
പാതകമെല്ലാംതീർന്നുമുക്തിയുംലഭിക്കുന്നു
യാതൊരുദേവൻതന്നെനിത്യവുംമുനിജനം
ചേതസിചേർത്തുകൊണ്ടുനിത്യവുംസേവിക്കുന്നു
യാതൊരുദേവൻതന്റെമായയാൽ പ്രപഞ്ചങ്ങൾ
ചേതസിസത്യമെന്നുതോന്നുന്നുബുധന്മാർക്കും
യാതൊരുദേവൻതന്റെകാരുണ്യമുണ്ടാകയാൽ
ചേതോമോഹങ്ങൾതീർന്നുസത്യവുമറിയുന്നു
അങ്ങനെയെല്ലാമുള്ളകൃഷ്ണനെക്കാണ്മാനിന്നു
സംഗതിവരുന്നാകിലെന്തതിൽപരമുള്ളു”
മന്ദഹാസവുംപൂണ്ടുസുന്ദരമുഖാംബുജ
മിന്നുഞാൻകണ്ടുമോദവാരിധൗമുങ്ങീടുവൻ
പാദപങ്കജങ്ങളിൽവീണുഞാൻവണങ്ങുമ്പോൾ
മോദേനപിടിച്ചെഴുനീല്പിക്കുംകൃഷ്ണനെന്നെ
ആശ്രിതന്മാർക്കഭയംനല്കുന്നകരങ്ങളാ-
ലാശ്ലേഷമതുംചെയ്യുമില്ലസംശയമേതും
പ്രീതിയോടെന്നെത്താതനെന്നതുമരുൾചെയ്യും
ചേതസിമമസുഖമെന്തുചൊൽവതുമപ്പോൾ
അംബുജേക്ഷണൻമാനിച്ചീടാതുള്ളവരുടെ
ജന്മമെത്രയുംവ്യർത്ഥമില്ലസംശയമേതും
ദുഷ്ടനാംകംസൻതന്റെസേവകനിവനെന്ന
ങ്ങൊട്ടുമേതോന്നീടുകയില്ലല്ലോഭഗവാനും
സർവജന്തുക്കളിലുംസർവ്വദാവസിക്കുന്ന
സർവജ്ഞനായജഗന്നായകനല്ലോകൃഷ്ണൻ.
എന്നുടെഹൃദയത്തിലുള്ളൊരുഭക്തികൊണ്ടു
നന്ദിച്ചുനന്നായ്‍വരുമെന്നനുഗ്രഹിച്ചീടും.
ഇത്തരംപലവിധംചിന്തചെയ്തക്രൂരനു-
മെത്രയുംഭക്തിയോടുംനടന്നുമോദത്തോടും
വന്നസംഭ്രമത്തോടുംനന്ദഗോകുലത്തിന്റെ
സന്നിധൗചെന്നനേരം സന്ധ്യാകാലവുംവന്നു
അന്നേരമക്രൂരനും കണ്ടിതുമഹീതലം
തന്നിലാമ്മാറുനല്ലഗോഖ രപരാഗങ്ങൾ.
കേശവൻതന്റെപാദചിഹ്നങ്ങൾകണ്ടനേര
മാശുതാനതിൽകിടന്നുരുണ്ടുഭക്തിയോടേ
ഏണാങ്കചൂഡൻപോലുംകാംക്ഷിക്കുംവിഷ്ണുപാദ
രേണുക്കളണിഞ്ഞുകൊണ്ടാനന്ദവിവശനായ്
തേരതിലേറിപ്പിന്നെചെറ്റുചെന്നതുനേരം
കാരണപുരുഷനാംകൃഷ്ണനേകാണായ്‍വന്നു.
കോമളനായരാമൻതന്നെയുംകണ്ടനേരം
കോൾമയിർക്കൊണ്ടുമഹാഭാഗ്യവാനക്രുരനും
എത്രയുംഭക്തിയോടുംചിത്തവിഭ്രമത്തോടു-
മത്യന്തംവേഗത്തോടുംതേരിൽനിന്നിറങ്ങിനാൻ
പ്രേമത്താലൊഴുകുന്നകണ്ണുനീരോടുംചെന്നു
രാമകൃഷ്ണന്മാരുടെപാദാബ്ജേവീണീടിനാൻ.
ഭക്തിവർദ്ധിച്ചമൂലമൊന്നുമേമിണ്ടീടുവാൻ
ശക്തിയില്ലാഞ്ഞുകിടന്നീടുന്നോരക്രൂരനെ
എത്രയുംമോദത്തോടുംരാമനും കൃഷ്ണൻതാനും
ചിത്തസമ്മോദത്തോടേചെന്നെടുത്താശ്ലേഷിച്ചാർ.
എഴുത്തച്ഛന്റെ കാലശേഷം വിസ്തൃതമായ തോതിൽ കിളിപ്പാട്ടുകൾ രചിച്ചു വിജയം നേടീട്ടുള്ളവരിൽ പ്രമാണികൾ ചാത്തുക്കുട്ടിമന്നാടിയാരും, വരവൂർ ശാമുമേനോനും, ദാമോദരൻ കർത്താവും, ഒടുവിൽ ശങ്കരക്കുട്ടിമേനോനും, കണ്ടിയൂർ മഹാദേവയ്യരുമാണു്. അവരുടെ കൃതികളെപ്പറ്റി അന്യത്ര വിവരിക്കുന്നതാണു്.
ഗ്രന്ഥകാരന്മാരെയോ അവരുടെ കാലത്തെയോ നിശ്ചയിക്കാൻ തരമില്ലാതെയും ചില നല്ല കിളിപ്പാട്ടുകൾ കിട്ടിയിട്ടുണ്ടു്. അവ ദക്ഷയാഗം കിളിപ്പാട്ടു്, രാമാശ്വമേധം കിളിപ്പാട്ടു്, മൂകാംബികാമാഹാത്മ്യം കിളിപ്പാട്ടു്, രാമായണസംഗ്രഹം കിളിപ്പാട്ടു്, ഞായറാഴ്ചമാഹാത്മ്യം കിളിപ്പാട്ടു്, ധ്യാനാമൃതം കിളിപ്പാട്ടു്, കുചേലവൃത്തം കിളിപ്പാട്ടു്, പ്രപഞ്ചസാരം കിളിപ്പാട്ടു്, വേദാന്തസാരം കിളിപ്പാട്ടു്, മാർത്താണ്ഡമാഹാത്മ്യം കിളിപ്പാട്ടു് ഇവയാകുന്നു. ഇവയിൽ ചിലതിൽനിന്നു് ഏതാനും വരികൾമാത്രം ഉദ്ധരിക്കുന്നു.
വടക്കൻ സന്താനഗോപാലം-പെരുഞ്ചെല്ലൂരുള്ള ആരോ രചിച്ചതാണു്.
ശ്രീബാലാചലം തന്നിൽ വസിക്കും
ശ്രീദേവി ജഗദീശ്വരിതന്റെ
ശ്രീനാരായണാദികൾ കൂപ്പും
ശ്രീപാദാംബുജം രണ്ടും തൊഴുന്നേൻ
എന്നിങ്ങനെ ചെറുകുന്നിൽ ഭഗവതിയെ അതിൽ സ്തുതിച്ചുകാണുന്നു. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ല.
17.14 മാർക്കണ്ഡപുരാണം കിളിപ്പാട്ടു്
അക്കഥയിരിക്കട്ടേ യമന്റെ പരാക്രമ-
മൊക്കവേ പറഞ്ഞീടാം കേൾപ്പിനാനന്ദത്തോടെ
സപ്തസാഗരത്തിനുമപ്പുറം തന്നിലൊരു
പത്തെട്ടുസഹസ്രവിസ്താരമുണ്ടവൻപുരം.
മേടമാളിക നല്ല ഗോപുരപംക്തികളു-
മേഴേഴുമച്ചുകളുമുണ്ടല്ലോ വിചിത്രമായ്
ആടൽകൂടാതെ സിംഹാസനത്തിൽ യമന്താനും
ചേടകന്മാരും യമഭടന്മാർ ചുറ്റുമായി
ചിത്രഗുപ്തനുമായിട്ടങ്ങനെയിരുന്നിട്ടു
സത്വരം കണക്കിട്ടു നന്മതിന്മകൾ നോക്കി
പുണ്യപാപങ്ങളെല്ലാമറിഞ്ഞു വഴിപോലെ
വെണ്മയിൽചൊല്ലീടുന്നു ചിത്രഗുപ്തനുമപ്പോൾ
പുണ്യപാപങ്ങൾചെയ്ത മർത്യരെ വരുത്തുവാ-
നെണ്ണമില്ലാതെ ദൂതരുണ്ടല്ലോ പലതരം.
വണ്ണവുമോരോമലപോലെയുള്ളൊരുദൂത-
രെണ്ണുകിൽ നൂറുകോടിയുണ്ടെന്നേ പറയാവൂ-
മർക്കടവദനരും വലിയ ഗുഹപോലെ-
യൊക്കവേ വായുള്ളൊരു ദൂതന്മാരോരോതരം
വളഞ്ഞ ദംഷ്ട്രയുമായ് കുരങ്ങന്മാരെപ്പോലെ
ഞെളിഞ്ഞു നടക്കുന്ന ദൂതന്മാരോരോതരം
ദൃഷ്ടികളഗ്നിപോലെ പെട്ടെന്നു ചുവപ്പിച്ചു
കഷ്ടങ്ങൾ ചെയ്തീടുന്ന ദൂതന്മാരോരോതരം.
17.15 സന്താനഗോപാലം തെക്കൻ
കോടിദിനേശനുദിച്ച പ്രകാശേന
കാണായി വൈകുണ്ഠമായ ലോകം
പാലാഴിയിൽ തിരമാലയടിക്കുന്ന
കോലാഹലങ്ങളും കേൾക്കാറായി.
നീരാഴമുള്ളോരു ക്ഷീരാബ്ധിതൻതീരേ
വേഗത്തിൽച്ചെന്നങ്ങു നോക്കുന്നേരം
ഈരേഴുലകിന്നു വേരായ്‍വിളങ്ങുന്ന
നാരായണൻ തന്റെ ദിവ്യദേഹം
ദൂരേ വിശേഷിച്ചു കാണുമാറായ്‍വന്നി-
തോരോരോ ഗേഹങ്ങൾ വേറെവേറെ
പൊന്നും മണികളും മിന്നും കുളിർനിറം
മുന്നിലാമ്മാറങ്ങു കാണായ്‍വന്നു
മുത്തും പവിഴവുമൊത്തു വിളങ്ങുന്ന
പത്തനജാലങ്ങൾക്കറ്റമില്ല
പത്തരമാറ്റുള്ള തങ്കങ്ങൾകൊണ്ടുള്ള
പുത്തൻഗൃഹങ്ങൾക്കുമറ്റുമില്ല
ഏഴുനിലയുള്ള മാടങ്ങളിങ്ങനെ-
യേതാനുമല്ലൊരു നൂറുകോടി
കവിത ലളിതവും പ്രശസ്തവുമാണു്; സ്ത്രീജനങ്ങൾ ഇപ്പോഴും ധാരാളമായി വാങ്ങി വായിച്ചുവരുന്നു.
17.16 വേദാന്തസാരം കിളിപ്പാട്ടു്
കാര്യകാരണഭാവഭേദങ്ങൾക്കെല്ലാറ്റിനും
കാരണമായതൊരാത്മാതാനെന്നറിവാനായ്
ചൊല്ലുചൊല്ലെടോ ശുകകുലമൗലിമാലികേ
കല്യാണാലയേ കരുണാലയേ കളവാണി
ഇങ്ങനെ ചൊന്നവാക്യം കേട്ടു ചൊല്ലിനാൾ മുദാ
മംഗലവാണി കിളിമകളും മനോജ്ഞമായ്
സച്ചിദാനന്ദാത്മാവിൽ കാരണാംഗത്തെയാരോ
പിച്ചുതോന്നീടുന്നതുമെങ്ങനെയെന്നാകിലോ
മുന്നേചൊന്നൊരുപഞ്ചതന്മാത്രകളെവേറെ
നന്നായിപ്പിരിച്ചുനോക്കീടുന്ന നേരത്തിങ്കൽ
വന്ധ്യാനന്ദനനെന്നപോലെ ശൂന്യാകാരമായ്
അന്ധമായിരിക്കുന്നോരിദ്ദേഹത്തിനുപാർത്താൽ
നാമങ്ങളവിദ്യയെന്നുമഹങ്കാരമെന്നും
കാണ്മാനില്ലാതതെന്നും സ്ഥൂലസൂക്ഷ്മാംഗത്തിനു
കാരണമെന്നും പരാശക്തിയെന്നും ചൊല്ലുന്നു.
ധ്യാനദീപികാമൃതം സാമാന്യം നല്ല ഒരു കിളിപ്പാട്ടാണു്. വിഷയം വേദാന്തപരമാണെന്നേയുള്ളു.
തന്നെത്താനറിയാതെയന്യംതാനെന്നു ഭാവി
ച്ചന്യായമോരോതരം ചെയ്യുന്നു രാഗദ്വേഷാൽ
ദേഹിയെയറിയാതെ ദേഹോഹംകാരവശാൽ
മൊഹാബ്ധിതന്നിൽമുഴുകിക്കരകാണാതവർ
കാര്യകാരണങ്ങളും കാര്യകർത്തൃത്വാദിയും
പാരിലിജ്ജനിമൃതിയേതുമേയറിയാതെ
അന്നബീജത്താലുളവാകിയ ത്വങ്മാംസാദി-
തന്നെഞാനെന്നു കല്പിച്ചീടുവോരജ്ഞാനികൾ
17.17 ദക്ഷയാഗം
കവി ആരെന്നു നിശ്ചയമില്ല. ഭാഷാചരിത്രകാരനായ പി. ഗോവിന്ദപ്പിള്ള അവർകൾ ആണു് കണ്ടുപിടിച്ചു് 1070-നുമുമ്പു് പ്രസിദ്ധീകരിച്ചതു്. കവിത വലിയ തരക്കേടില്ലെന്നുമാത്രം പറയാം. കഥയെ നാലദ്ധ്യായങ്ങളായി വിഭജിച്ചിരിക്കുന്നു. മാതൃകയ്ക്കായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.
എങ്കിലോനിന്നുടെതാതൻപ്രജാപതി
ശങ്കകൂടാതെമാം വിശ്വസൃജഃപുരാ
അദ്ധ്വരത്തിങ്കുലധിക്ഷേപവാക്കുക
ളെത്രയുംപാരം പറഞ്ഞതറിഞ്ഞീലേ
കാന്തേഭവതിയെച്ചിന്തിച്ചുഞാനന്നു
ശാന്തനായ്‍വാണീടിനേനറിഞ്ഞീടുനീ
അന്നുഞാൻനന്നായടങ്ങിയതുമൂല
മിന്നവർഡംഭിച്ചുജൃംഭിച്ചിരിക്കുന്നു
ചിന്തിച്ചുകാണ്‍കിൽനീ പോവതിനേതുമേ
കാന്തേതുടങ്ങായ്ക വേണ്ടതറികനീ
ഖേദമുണ്ടാകൊലാ ചൊല്ലുവൻകേൾക്കനീ
ആദരവില്ലാത്ത ബന്ധുജനങ്ങളിൽ
ചേരുകെന്നുള്ളതുമോർത്തുകാണുന്നേരം
ഘോരമായുള്ളമൃതിക്കു സമമെടോ
ശത്രുക്കൾതങ്ങളോടേല്ക്കുന്നനേരത്തു
ശസ്ത്രങ്ങൾഗാത്രേ തറയ്ക്കുംപലതരം
ഒന്നുകിൽപ്രാണങ്ങൾപോയീടുമല്ലാഴ്കിൽ
തിണ്ണംമുറിഞ്ഞുപൊറുത്തീടുകിലുമാം
വക്രമതികളായുള്ള സുഹൃത്തുക്കൾ
ഉഗ്രമായ്‍ചൊല്ലിയ വാങ്മയാസ്ത്രൗഘങ്ങൾ
അന്തരാചെന്നുതറച്ചീടുമില്ലതി
നന്തരംജീവനൊടുങ്ങുവോളംനാഥേ.
17.18 ഞായറാഴ്ചമാഹാത്മ്യം കിളിപ്പാട്ടു്
കലക്കത്തു ദാമോദരൻനമ്പ്യാരുടെ കൃതിയാണെന്നു തോന്നുന്നു. ചെറുകൃതിയെങ്കിലും കുഞ്ചന്റേതാണെന്നു വായനക്കാർക്കു സംശയം ജനിപ്പിക്കത്തക്ക വർണ്ണനകൾ അതിൽ കാണ്മാനുണ്ടു്. ഏതാനും വരികൾമാത്രം ഉദ്ധരിക്കുന്നു.
മന്ദമന്ദം നടന്നങ്ങുചെന്നാദരാൽ
സുന്ദരിതൻഗൃഹംതന്നിലകംപുക്കു
സൈന്യമെല്ലാം ബഹുദൂരവേപാർപ്പിച്ചു
മന്നവൻമന്ദിരംപുക്കോരനന്തരം
മുന്നിലാമ്മാറങ്ങുകണ്ടിതുവേശ്യയെ
കന്ദർപ്പപത്നിയേക്കാളും മനോഹരി
കാർവണ്ടിനെജ്ജയിച്ചീടുന്നകുന്തളം
കാമുകന്മാർകണ്ടുവന്ദനംചെയ്യുന്നു.
ചന്ദ്രനുതുല്യമാമാനനനശോഭയും
സുന്ദരമാകിയ തൻതിലുകാഭയും
ചൂതായുധോപമം ചില്ലീയുഗളവും
പഥോജപത്രംകണക്കക്ഷിയുഗ്മവും
താഴപ്രസൂനവന്നാസികാഭംഗിയും
തോഷംവളർക്കുന്ന കർണ്ണദ്വയങ്ങളും.
പൊന്നോലശ്രോത്രതടേവിലസുംവിധൗ
മിന്നലെന്നോർത്തുഭയപ്പെടും സർപ്പങ്ങൾ
ദർപ്പണത്തിന്നൊരു വിഭ്രമംനൽകുന്ന
ശില്പമാകുംകപോലങ്ങൾതൻഭംഗിയും
നല്ലോരുദന്തവും മന്ദഹാസങ്ങളും
പല്ലവംപോലെവിളങ്ങുമധരവും
ശംഖിനോടൊക്കുന്നകണ്ഠവുംതന്നില
ങ്ങങ്കിതമായുള്ള തങ്കപ്പണികളും
ദീർഘമാംബാഹുവും കാമിനിതന്നുടെ
യോഗ്യമായുള്ള ദശാംഗുലശോഭയും
പങ്കജമൊട്ടിനോടുങ്കംപൊരുതുന്ന
കുങ്കുമവാസമാംകൊങ്കത്തടങ്ങളും
ആലിലപോലെവിളങ്ങുമുദരവും
ചാലവേനീർച്ചുഴിപോലുള്ളനാഭിയും
കത്തിപ്പിടിയോടുതുല്യമാംമധ്യവും
ചിത്തമോദംവളർത്തുന്നപൂഞ്ചേലയും
വാരണവീരന്റെ തുമ്പിക്കരംപോലെ
നാരീമണിയുടെ ഊരുകാണ്ഡങ്ങളും
വെള്ളിത്തളിരിനുതുല്യമാംപാദവും
പുള്ളിമൃഗാക്ഷീപുറവടിശോഭയും
അംഗജബാണങ്ങളേറ്റുവലഞ്ഞിതു
ഹാ ഹാ ശിവശിവ കഷ്ടംനരേന്ദ്രനും
17.19 ശ്രീമാർത്താണ്ഡമാഹാത്മ്യം
ഇതു ചരിത്രപ്രധാനമായ ഒരു കാവ്യമാണു്. ശ്രീവഞ്ചിരാജ്യ സംസ്ഥാപകനായ മാർത്താണ്ഡവർമ്മ മഹാരാജാവിനെ സൂര്യഭഗവാന്റെ അവതാരമായി കല്പിച്ചു്, അക്കാലത്തോ അതിനടുത്തോ ജീവിച്ചിരുന്ന ഒരു കവി രചിച്ചതായ ഒരു വിശിഷ്ട കൃതിയാണിതു്. ചിരിത്രവിഷയകമായ പലേ തെറ്റിദ്ധാരണകളും ഇതു വായിച്ചാൽ നീങ്ങുന്നതാണു് പക്ഷേ കണ്ണടച്ചു് അതിൽ പ്രസ്താവിച്ചിട്ടുള്ളതൊക്കെ വിശ്വസിക്കുന്നതു് അബദ്ധവുമായിരിക്കും.
ആറു കാണ്ഡങ്ങളോടുകൂടി രചിക്കപ്പെട്ടിരിക്കുന്ന ഈ ഗ്രന്ഥം അതിവിസ്തൃതമെന്നു പറയേണ്ടതില്ലല്ലൊ. മുഴുവനും അച്ചടിച്ചിട്ടില്ല; അച്ചടിച്ചിടത്തോളംഭാഗം ‘കുത്തു’കൾകൊണ്ടും പ്രമാദങ്ങൾകൊണ്ടും ജടിലങ്ങളായും ഇരിക്കുന്നു. ഗ്രന്ഥകാരൻ ആരെന്നു നിർണ്ണയിക്കാൻ ഒരു മാർഗ്ഗവുമില്ല. കവിതയ്ക്കു ഒഴുക്കുതീരെ കുറവാണു്. യതിഭംഗവും നീണ്ടുനീണ്ട സംസ്കൃതപദങ്ങളുടെ പ്രയോഗവുംനിമിത്തം പല ദിക്കുകളിൽ ദുഃശ്രവത വന്നുപോയിട്ടുണ്ടു്. തിരുവിതാംകൂറിന്റെ വർണ്ണന താഴെച്ചേർക്കുന്നു.
തദ്രാജ്യത്തിന്റെമനോഹാരിതവർണ്ണിപ്പാനായ്
കടുനന്ദനപരിവൃഢനുംശക്തിപോരാ
ഒട്ടൊട്ടുപറഞ്ഞീടാമെങ്കിലോവൈപ്രാവനം [1]
തട്ടൊത്തഭൂമിയല്ലോ ചിലേടത്തുണ്ടുകുന്നും
കല്യാണഗിരി + സാക്ഷാൽകൈലാസസമംകണ്ടാൽ
വല്ലീവല്ലഭനതിൽ മോദിച്ചുപാർത്തീടുന്ന
ശിഖണ്ഡിതാണ്ഡവാദ്രി = യതിലുംസുബ്രഹ്മണ്യൻ
അഖണ്ഡസന്തുഷ്ടനായ് സന്തതംകളിക്കുന്നു
ഔഷധഗിരികളുമോഷധീശാദ്രികളും
പോഷണസുവർണ്ണദം ഹരിദ്രാപർവതവും
ഉത്തരദിക്കിലൊന്നിലൊന്നുതൊട്ടത്യുന്നതം
പത്തുനൂറായിട്ടൊണ്ടുമലകൾമനോഹരം.
അതുകളിങ്കൽനിന്നിട്ടൊഴുകും തടിനിക-
ളതിമോഹനംമന്ദാകിനിയോടൊക്കുമല്ലോ.
വിപിനങ്ങളും നല്ലകുന്നുകൾശിലകളും
ഭവനംമലകളിൽ കാട്ടാളന്മാർക്കുതുലോം.
മധുരഫലാന്വിതകദളീപാളിപംക്തി
യധികമിക്ഷുഭേദപംക്തിയുമതുപോലെ
പനസുരസാലങ്ങൾപൂഗങ്ങൾതാലങ്ങളും
വനജങ്ങളും നീലോത്പലങ്ങൾകല്ഹാരങ്ങൾ
നാളികേരങ്ങൾനല്ല മാതളജംബീരങ്ങ-
ളാളു [2] ക്കൾതോടും തോപ്പുംപുന്നാഗനാഗങ്ങളും
ഹി???????ലതമാലങ്ങൾ പൂന്തോപ്പുപൂങ്കാവുകൾ
തേന്തുള്ളിഫലാന്വിതവൃക്ഷങ്ങൾബഹുവിധം
അസനാദികളാകും വൃക്ഷൗഘതുംഭേദം
രസനകൊണ്ടുപറഞ്ഞിടുവാൻപണിപണി
പുഷ്പഭേദവും തദ്വത്പർവതാന്തരങ്ങളിൽ
വിഷ്ടരങ്ങളിൽക്കാണാം മർക്കടഭേദങ്ങളെ
കറുത്തകുരങ്ങുകൾ മുഖങ്ങൾകറുത്തവ
ചെറുത്തുകിടക്കുന്ന കരടിക്കുരങ്ങുകൾ
തലയിൽകിരീടങ്ങളുള്ളോരുകുരങ്ങുകൾ
പലവർണ്ണങ്ങൾ ഭയരൂപികൾകപികളും
കരികൾകിരികളും പുലികൾശാർദ്ദൂലങ്ങൾ
നരികൾചെന്നായ്ക്കളുമഴുങ്കുമുയലുകൾ
കൂമനുമുള്ളനുടുമ്പോടുന്നമാൻകൂട്ടങ്ങൾ
ഫേരംഗം തുരംഗമമിത്യാദിബഹുമൃഗം
വൃക്ഷങ്ങൾതോറുംകാണാം പക്ഷിഭേദങ്ങളേയു-
മക്ഷയമിരിക്കുന്നു ഭീമരൂപങ്ങളായി
കൂവയുംമൂങ്ങാനത്താപിംഗലംകഴുകുകൾ
ചാവലുംപിടകളും കാട്ടിലെക്കോഴികളും
കാകനുംമരംകൊത്തിപ്പക്ഷികൾഭൂരണ്ഡങ്ങൾ
കോകിലംകോയഷ്ടികൾ കൃകലാസങ്ങൾകൊക്കും
മഞ്ഞപ്പക്ഷികൾ നല്ലരാഗങ്ങൾപാടുംപക്ഷി
കുഞ്ഞുങ്ങൾകണ്ടാൽമോഹിക്കുന്നോരുപക്ഷികളും
പക്ഷികൾനിനാദങ്ങളാനകൾനിനാദങ്ങൾ
മലയിൽനിന്നുകല്ലുവീഴുന്നശബ്ദങ്ങളും
പലദിക്കിലും പ്രവാഹിനികൾശബ്ദങ്ങളും
വേണുദ്വാരങ്ങളുടെ വായുധ്മാനങ്ങൾകേൾക്കാം
കാണുമ്പോൾഭയങ്കരമീവനഭേദങ്ങളെ
ഇങ്ങനെയുള്ളബഹുവനങ്ങൾവൈപ്രാവനേ
യങ്ങങ്ങുബഹുവിധശാല്യങ്ങൾവ്രൈഹേയങ്ങൾ
മുദ്ഗങ്ങൾകലത്ഥങ്ങൾ മാഷങ്ങൾഗോധൂമങ്ങൾ
ഫല്ഗുക്കളല്ലാഭവനങ്ങളിൽപരിപൂർണ്ണം
നെല്ലുകളുടെഭേദംചൊല്ലിക്കൂടരുതല്ലോ
വെല്ലംശർക്കരാസിതാവൈക്ഷവം രസംതേനും
പാല് പഴം തക്രംനെയ്യുംദധിയുംചിപിടങ്ങൾ
തേൻകളിലുള്ളിൽരസമുള്ളനൽകനികളും
സസ്യങ്ങൾബഹുവിധം മത്സ്യങ്ങൾബഹുവിധം
വസ്ത്യങ്ങൾബഹുവിധം കാംസ്യരൂപ്യാദിബഹു
ശിവക്ഷേത്രങ്ങൾവിഷ്ണുക്ഷേത്രങ്ങൾഘോരസർപ്പ
ക്കാവുകൾപാവനങ്ങൾ ശാസ്തൃകക്ഷേത്രങ്ങളും
***
ബ്രാഹ്മണാലയങ്ങളും ക്ഷത്രിയാലയങ്ങളും
ബ്രാഹ്മോരുചരണജാതാലയങ്ങളുംതുലോം
അന്തരവർണ്ണങ്ങൾതന്നാലയങ്ങളുംപിന്നെ
പ്പന്തൊക്കുംസ്തനാന്വിതകുലടാലയങ്ങളും
കൈവർത്താലയങ്ങളും ബൗദ്ധാനാംവിഹാരങ്ങൾ
നാപിതരജകർതൻകുടികളതുംതുലോം
ചെട്ടിചേകവർകുടിതോട്ടികോമട്ടിക്കുടി
നാട്ടാർകൾകൂട്ടപ്പടവീടുകൾബഹുവിധം
നീചജാതികളുടെ കുടികളനവധി
സൂചകാലയങ്ങളുമിത്യാദികുടികളാൽ
പൂർണ്ണമായിരിക്കുന്നു തദ്രാജ്യംഫലമൂല
കീർണ്ണപൂർണ്ണിതംകിഞ്ചിൽപറഞ്ഞേനെന്നേയുള്ളു.
17.20 ചിത്രഗുപ്തചരിതം കിളിപ്പാട്ടു്
ചെറുതെങ്കിലും അതിമനോഹരമായിട്ടുണ്ടു്.
‘എന്നിദം വഞ്ചിക്ഷമാനായകോദിതംകേട്ടു
വന്നസന്തോഷത്തോടെ പൈങ്കിളിചൊല്ലീടിനാൾ’
എന്നു ആരംഭിച്ചു കാണുന്നതിനാൽ കവി വഞ്ചിരാജാവോ അദ്ദേഹത്തിന്റെ ആശ്രിതവർഗ്ഗത്തിൽ ആരെങ്കിലുമോ ആയിരിക്കണം. കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ ആയിരിക്കാൻ ഇടയുണ്ടു്. ഏതാനും വരികൾ താഴെ ചേർക്കുന്നു.
ഇന്ദ്രൻവളർത്തുന്നഗോക്കളിലൊന്നഥ
വന്നുടൻപൊയ്കതൻതീരദേശസ്ഥലേ
തണ്ണീർകുടിച്ചുടൻ സാരസപുഷ്പവും
നന്നായശിച്ചുതത്തീരേവസിച്ചിതു
സർവാംഗലക്ഷണയുക്തയാംഗോവിനു
നിർവാഹമില്ല നടപ്പതിനേതുമേ
ഗർഭമുണ്ടായ്‍വന്നിതീശബീജത്തിനാൽ
ക്ഷിപ്രമാധേനുവും ക്ഷീണയായ്‍വന്നിതു
ആദിത്യനപ്പോൾ ചരമാദ്രിപൂകിനാ-
ദാദിതേയാധിപ പത്നീശചീദേവി
ഗോവിനെക്കാണാഞ്ഞു പാരംതപിച്ചുടൻ
ദേവേന്ദ്രനോടിദം ചെന്നുണർത്തീടിനാൾ.
എന്തുവാൻകാരണംവന്നീലനമ്മുടെ
ബന്ധുരരൂപിണിയായ കപിലയും
മറ്റുള്ളഗോക്കളിന്നൊക്കവേവന്നിഹ
തെറ്റന്നണഞ്ഞിതു ശാലതോറുംപ്രഭോ
ഗോവിനെവ്യാഘ്രംപിടിച്ചുഭക്ഷിക്കയോ
ഗോപനംചെയ്തൊരുത്തൻകൊണ്ടുപോകയോ
എന്തെങ്കിലുംചെന്നറികെന്നുചിന്തിച്ചു
നിന്നനേരംവന്നുമന്ദം സുരഭിയും
വന്നപശുവിന്റെ മന്ദഭാവംകണ്ടു
ചെന്നരികത്തങ്ങുനിന്നു ശചീദേവി
മെല്ലെമെല്ലെക്കരംകൊണ്ടുതടവിനാൾ
പുല്ലുുകൾനല്ലവതിന്മാൻകൊടുത്തിതു
തണ്ണീരുകൊണ്ടുകുളിപ്പിച്ചുഗോവിനെ
യെണ്ണതടവിയുടലൊക്കെയൊന്നുപോൽ
ആലവട്ടംകൊണ്ടുബാലതരുണിമാർ
നാലുപാടുംനിന്നുവീശിനാർമെല്ലവേ
വേറെയും പല കിളിപ്പാട്ടുകൾ ഇക്കാലത്തു രചിക്കപ്പെട്ടിട്ടുണ്ടു്. കാലക്രമേണ തുള്ളലും, വഞ്ചിപ്പാട്ടും, അമ്മാനയും, കൈകൊട്ടിക്കളിപ്പാട്ടും, മാരൻപാട്ടും, ഊഞ്ഞോൽപാട്ടും ഒക്കെ കിളിയെക്കൊണ്ടു കവികൾ പാടിച്ചുതുടങ്ങി. ഉ-ം
കുചേലവൃത്തം കിളിപ്പാട്ടു് ഗാഥയാണു്.
ശാരികപ്പൈതലേ ചാരുശീലേ മമ
ചാരേവരിക നീ വൈകിടാതെ
സുന്ദരീസ്വയംബരം കിളിപ്പാട്ടു്, വെറും വഞ്ചിപ്പാട്ടാകുന്നു.
ശാരികാകുലത്തിൻമൗലിമാലികയാകുന്നനീയും
ചാരേവന്നങ്ങിരുന്നാലും സ്വൈരമാംവണ്ണം
രാസക്രീഡ തിരുവാതിരപ്പാട്ടാണെങ്കിലും ശാരികയാണു് അതിനെ പാടുന്നതു്.
17.21 മോഹനം ചെമ്പട
ശാരികപ്പൈതലേ ചാലേ വരിക നീ
സാരകഥാമൃതം ചൊല്ലീടുക
പാലും പഴവും ഭുജിച്ചുതെളിഞ്ഞു നീ
പാലാഴിശായിയാം മാധവന്റെ
ലീലാവിശേഷങ്ങളാകവേ ബാലികേ
കാലംകളയാതെ ചൊല്ലിടുക.
ചുരുക്കിപ്പറഞ്ഞാൽ കിളിപ്പാട്ടെഴുത്തുകാരുടെ സംഖ്യ ഉത്തരോത്തരം വർദ്ധിക്കയും അതു വലിയ ശല്യമെന്നോണം പരിണമിക്കയും ചെയ്തു. ഈ ശല്യത്തെപ്പറ്റി രസികശിരോമണിയായ രാമക്കുറുപ്പുമുൻഷി എഴുതീട്ടുള്ള സരസമായ പ്രബന്ധത്തെ ഇവിടെ പകർത്താം.
“എഴുത്തച്ഛൻ ലഘുവായിട്ടു രാമായണം എഴുതിയുണ്ടാക്കിയതാണെന്നു കരുതി വളരെപ്പേർ കിളിപ്പാട്ടുകൾ ഉണ്ടാക്കുന്നുണ്ടു്. കവിതാലക്ഷണം എല്ലാം ധരിച്ചുകഴിഞ്ഞു എന്നാണു് അവരുടെ വിചാരം. ഈ വിചാരത്തോടുകൂടി അവർ കവിതയ്ക്കാരംഭിച്ചുകഴിഞ്ഞു അർത്ഥം മനസ്സിൽ ഒന്നു്; വാക്കിങ്കൽ മറ്റൊന്നു്. ഈച്ച എന്നു് എഴുതേണ്ടതു മനസ്സിൽ സ്ഫുരിയ്ക്കായ്കയാലും കവിതയിലുള്ള ദുർമ്മോഹം ഏറുകകൊണ്ടും പകരം പൂച്ച എന്നെഴുതുകയാണു് പതിവു്. എഴുതിത്തീർന്നു പുസ്തകം ആകുമ്പോഴേക്കു് വാക്കുകൾ അന്യോന്യം ശണ്ഠപിടിക്കുന്നതുപോലെ ലക്ഷ്യപ്പെടും. വഴിയാത്രക്കാർ ചുരുക്കമായിട്ടും കല്പാലക്കടവിൽ വള്ളങ്ങൾ ധാരാളമായിട്ടും ഇരിക്കുന്ന ചില അവസരങ്ങളിൽ, പാവപ്പെട്ട വള്ളക്കാർ പടിഞ്ഞാറെ കോട്ടവാതുക്കൽ പകലേ ചെന്നു കാത്തുനിന്നു് വരുന്ന വഴിപോക്കരെ തൊഴുതപേക്ഷിച്ചു് വിളിച്ചു കൊണ്ടുപോയി വള്ളത്തിൽ കയറ്റിയിരുത്തിയുംവച്ച് ഒരു വള്ളത്തിലേക്കു ആൾ തികയാഞ്ഞാൽ വേണ്ടആളുകളെ കിട്ടുന്നതുവരെ കോട്ടവാതുക്കൽചെന്നു നില്ക്കയും വരുന്ന ഓരോരുത്തരെ തൊഴുതപേക്ഷിച്ചു പഴേപടി കൊണ്ടുപോയി വള്ളത്തിൽ കയറ്റുകയും ചെയ്തിട്ടു് രാത്രി പന്ത്രണ്ടുമണിക്കോ, പാതിര കഴിഞ്ഞിട്ടോ കിട്ടുന്നവരേയുംകൊണ്ടു് വർക്കലയ്ക്കു തിരിക്കുന്ന സംഗതി അനേകംപേർക്കു അറിയാവുന്നതാണല്ലോ. വള്ളക്കാരൻ വള്ളത്തിൽ കയറ്റിയവരിൽ നല്ലവരുംകാണും; ചീത്തകളുംകാണും; സ്വദേശിയും കാണും പരദേശിയും കാണും; നമ്പൂരിയും എമ്പ്രാനും പട്ടരും നായരും ജോനകനും നസ്രാണിയും കൊങ്ങിണിയും കോമട്ടിയും ഇങ്ങനെ പല ജാതിക്കാരും കാണും. ചിലപ്പോൾ സ്ത്രീകളേയും കണ്ടേയ്ക്കാം. ഇതുപോലെയാണു് ചില കവികളുടെ പദപ്രയോഗം.
ഈയിടെ ഒരു കവി തെങ്ങിനെക്കുറിച്ചു് ഒരു കിളിപ്പാട്ടുണ്ടാക്കുന്നതിനു് നിശ്ചയിച്ചു് എഴുതിത്തുടങ്ങിയ വൃത്താന്തത്തെപറയാം. കവി ആദ്യമായി ഗ്രന്ഥത്തിനു പേർകൊടുത്തു. തെങ്ങുമാഹാത്മ്യം കിളിപ്പാട്ടന്നാണു് പേർ. ഗ്രന്ഥം സമാപ്തിയായാൽ പരിശോധിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തിരുന്ന ആളുടെപേർ ഗ്രന്ഥനാമം എഴുതിയതിന്റെ താഴെ കവി എഴുതി. അതു ഇങ്ങിനെ ആയിരുന്നു:- ഈ കിളിപ്പാട്ടു് ഭൂതപ്പാണ്ടി മഹാവിദ്വാൻ നരസിംഹയ്യങ്കാർ പിഴതിരുത്തിയതാകുന്നു. ഇതിന്റെ താഴെ കവി സ്വന്തം പേരെഴുതി. അതിപ്രകാരമായിരുന്നു.
ഇതുണ്ടാക്കിയതു് ശംഖുമുഖത്തു ഗ്രാന്റുപള്ളിക്കൂടം ഒന്നാംവാധ്യാരായിരുന്നു എന്നു സ്വപ്നംകണ്ട വലിയേടത്തു് ഇട്ടിക്കണ്ടൻ.
ഇത്രയും എഴുതിത്തീർന്നതിന്റെശേഷം ഇട്ടിക്കണ്ടൻ കവിത എഴുതിത്തുടങ്ങി.
അഥ കഥാരംഭഃ
ഹരിഃ ശ്രീ ഗണപതയേ നമഃ.
ശ്രീഗണപതിതന്നെ ഞാനിതാ വന്ദിക്കുന്നു
ആഗമക്കാതലായ ഭാരതീദേവിതന്റെ
കാലിണരണ്ടുംകൂടെ ഞാനിതാ സേവിക്കുന്നു.
ഇത്രയും എഴുതിത്തീർത്ത ഇട്ടിക്കണ്ടൻ വാക്കുകിട്ടാതെ കുഴങ്ങി. രണ്ടാമത്തെ അക്ഷരത്തിൽ ‘ല’കാരമുള്ള വാക്കുവേണം. എന്തുള്ളു എന്നു വിചാരിച്ചു് മുൻപറഞ്ഞതുപോലെ വഴിപോക്കരേ കിട്ടാതെകണ്ടു് കഷ്ടടപ്പെടുന്ന വള്ളക്കാരന്റെ സ്ഥിതിയിലകപ്പെട്ടിരുന്ന നമ്മുടെ തെങ്ങുമാഹാത്മ്യകിളിപ്പാട്ടുകാരൻ ഭാഗ്യവശാൽ വാലുള്ള എന്ന വാക്കു് കണ്ടുപിടിച്ചു; എന്തെങ്കിലും ആട്ടേ, ഈ പദത്തെതന്നെ ഒന്നു ചേർക്കാമെന്നു അയാൾ നിശ്ചയിച്ചു. എന്നിട്ടു് അയാൾ ഇങ്ങനെ പൂരിപ്പിച്ചു.
കാലിണരണ്ടുംകൂടെ ഞാനിതാസേവിക്കുന്നു
വാലുള്ളഹനൂമാൻ ശ്രീരാമനേ പണ്ടെന്നപോലെ
പ്രാസമുള്ള ഒരു പദത്തിനുവേണ്ടി ഇത്രവളരെ കഷ്ടപ്പെട്ടുവല്ലോ. കഷ്ടംതന്നെ, എങ്കിലും ദൈവസഹായംകൊണ്ടു് ഒന്നു കിട്ടിയതു ഒന്നാന്തരമായി. പ്രാസത്തോടുകൂടി ഒരു ഉപമാലങ്കാരം കിട്ടി. അതിനാൽ ഇനിയും ദൈവസഹായംതന്നെ വേണ്ടതു്. അതുകൊണ്ടു് കുറെ ദൈവങ്ങളേക്കൂടെ സഹായത്തിനു വിളിച്ചുകൊണ്ടുവേണം തെങ്ങുമഹാത്മ്യകഥയിൽ പ്രവേശിക്കേണ്ടതെന്നെല്ലാം നിശ്ചയിച്ചു് കവി എഴുതാൻ ആരംഭിച്ചു.
കഠിനംകുളത്തുള്ള തേവരും വള്ളംകേറി
പഠിപ്പിക്കേണമിങ്ങുവന്നെന്നെ വേണ്ടതെല്ലാം
ശാർക്കരബ്ഭഗവതി വർക്കലബ്ഭഗവാനും
തർക്കമറ്റെന്നെ തുണചെയ്യണമതിന്നായി
കർക്കശമെന്യേ നല്ല ശർക്കരതരുവിക്കാം
വർക്കിമാപ്പിളേക്കൊണ്ടു വീർക്കോളം ന സംശയം
കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു
കല്ലിൽത്തന്നിരുന്നുകളയാതെന്നുള്ളത്തിൽവന്നുദിക്കേണം
ഇത്രയും എഴുതിത്തീർന്നു നേരവും അസ്തമിച്ചു. അത്താഴം കഴിഞ്ഞു കിടക്കാറായപ്പോൾ, നമ്മുടെ കവി തന്റെ കൃതിയെ ഭാര്യയെ ഒന്നു കാണിച്ചു. അപ്പോൾ ‘കൊല്ലത്തുവസിക്കുന്നോരല്ലിത്താരമ്പശത്രു’ എന്നുവരെ കവിത നന്നായി, അതിന്റെ അടുത്തവരിയിൽ അക്ഷരം പോരെന്നോ മറ്റോ ഉണ്ടെന്നു ഭാര്യയ്ക്കു് ആദ്യവും ഭർത്താവിനു പിന്നീടും തോന്നി. പിറ്റേന്നു് ‘അമരവർഗ്ഗം’വരെ പുസ്തകം നോക്കി കുട്ടികൾക്കു പറഞ്ഞുകൊടുക്കുന്ന വേളിപ്പൊഴിമുഖം പള്ളിക്കൂടം രണ്ടാം വാദ്ധ്യാരുടെ അടുക്കൽ മിസ്റ്റർ ‘ഇട്ടിക്കണ്ടൻ’ അയാളുടെ കവിതയുംകൊണ്ടുചെന്നു. അയാൾ പറഞ്ഞതു് അക്ഷരം കുറവുണ്ടെന്നല്ല കൂടിപ്പോയെന്നാണു്. നമ്മുടെ തെങ്ങുകവിക്കു രസിച്ചില്ല. ഇന്നലെ ഭാര്യപറഞ്ഞു അക്ഷരം കുറവുണ്ടെന്നു്. ഇന്നിയാൾ പറയുന്നു അക്ഷരം കൂടിപ്പോയെന്നു്. ലോകം ഭിന്നരുചി എന്നു പറയുന്നതു് ശരിതന്നെ. എന്നിങ്ങനെ ചാക്കേക്കടവിൽവച്ചു പറഞ്ഞുനിന്നു. അപ്പോൾ കണക്കിൽ മിടുക്കനായ ഒരു കീഴ്ക്കൂട്ടംപിള്ള അവിടെ ചെന്നുചേർന്നു. കവി ആ പിള്ളയോടു വിവരങ്ങൾ എല്ലാം പറഞ്ഞു. പിള്ളപറഞ്ഞു തർക്കനിവൃത്തിക്കു് അക്ഷരങ്ങൾ ഒന്നു എണ്ണിനോക്കണമെന്നു്. കവി അക്ഷരങ്ങൾ എണ്ണിനോക്കി; അപ്പോൾ കണ്ടതു കൂടുതലാണു്. ഇങ്ങനെ വേളിപ്പൊഴി രണ്ടാംവാദ്ധ്യാർ നിസ്സംശയമായി ജയം പ്രാപിച്ചു് വാഗ്ദ്ധോണികളെക്കൊണ്ടു് പടഹം അടിച്ചുതുടങ്ങി. കവിക്കു ദുസ്സഹമായ കോപവും വ്യസനവും ഉണ്ടായി. “വാദ്ധ്യാരെ നിങ്ങൾ ഇത്രയൊന്നും പറയേണ്ട. അക്ഷരം കൂടിയാലെന്തു്? കവികൾ നിരങ്കശന്മാരാണു്. ശാസ്ത്രംകൊണ്ടു് കണ്ട ദോഷത്തെ പരിഹരിക്കാം “സ്വച്ഛന്ദംപോലെ ശബ്ദത്തെകുറുക്കും നീട്ടും യഥാമതി, അച്ഛന്ദസ്സിനുഭംഗത്തെലേശംപോലും വരുത്തൊലാ” എന്നാണു് ശാസ്ത്രം കാണുന്നതു്. എന്നുപറഞ്ഞു് കവി നീണ്ടവരിയിലുള്ള അക്ഷരങ്ങളെ നീക്കിയൊതുക്കി 14 അക്ഷരങ്ങളിലാക്കി. അതു് ഇങ്ങനെയാകുന്നു.
കല്ലിത്തന്നിരുന്നിടാതെന്നുള്ളത്തിലുദിക്കണം
പിന്നെയും കവി എഴുതിത്തുടങ്ങി.
ചാവറേലമ്പലേശൻ കവറായുധാരിയെൻ
വവറിലുദിച്ചുകാണാൻ തവറിപ്പോകുന്നെങ്കിൽ
ഈ വരികൾ വളരെ നന്നായെന്നു കവിക്കു തോന്നി. “ഗുരുവേ നമഃ” എന്നറിയാതെ പറഞ്ഞുപോയി. അയാൾക്കു ഉടൻ വാക്കുകൾ വശ്യങ്ങളായി.
ആയിരംതെങ്ങിൽ വട്ടക്കായലിൻകരേവാഴും
തായിരിക്കവേ യാരേ ആയിരംതൊഴേണ്ടുഞാൻ?
തൃക്കുന്നപ്പുഴ യരിപ്പാട്ടു ചേർത്തല വയ്ക്കും
മുക്കണ്ണൻ മകൻ ദേവിയമ്പലപ്പുഴെ കൃഷ്ണൻ
ഇവരും തുണയ്ക്കേണം ഗുരുവും തുണയ്ക്കേണം
ഇവരെത്തൊഴുന്നുഞാനെപ്പൊഴും സദാകാലം
തെങ്ങിന്റെഗുണങ്ങളെപ്പറവാൻപോകുന്നുഞാൻ
ഭംഗിവാക്കർത്ഥങ്ങൾക്കു എങ്ങിനെയിരുന്നാലും
തുംഗമാനസന്മാർനല്ലസംഗതിഗ്രഹിക്കണം
തെങ്ങിൽനിന്നല്ലേ തേങ്ങയിടുന്നു ബുധജനം
തേങ്ങയിൽനിന്നു വെളിച്ചെണ്ണയും കിട്ടുന്നല്ലോ
തേങ്ങാപ്പാലിനെ ചേർത്താൽ പ്രഥമൻ നന്നാകുന്നു
തേങ്ങയെ കറിക്കുള്ള കൂട്ടിനും ചേർത്തീടുന്നു
തേങ്ങയെക്കൊപ്രയാക്കിക്കപ്പലിൽക്കയറ്റുന്നു
തേങ്ങയെന്നതു നല്ല പണം താൻ രൂപാന്തരം
തെങ്ങിലെ കരിക്കല്ലേ ദാഹിച്ചാൽ കുടിപ്പതു?
തെങ്ങിന്റെയോലകൊണ്ടു പുരയും മേയാമല്ലോ
തെങ്ങിന്റെ കൂമ്പുചെത്തി ചെത്തുകാർ കള്ളെടുപ്പു
തെങ്ങിന്റെ കുരുത്തോല തോരണങ്ങൾക്കും കൊള്ളാം.
മംഗലാംഗിമാർ കാതിലോലയ്ക്കും പ്രയോഗിക്കും
തെങ്ങിന്റെ സാർവ്വാംഗവും ലോകത്തിന്നുപകരം
തുംഗത്തെത്താങ്ങിനിന്നാൽ മംഗലം മങ്ങിടാതെ-
യെങ്ങുമേ പൊങ്ങിപ്പൊങ്ങി വന്നിടും സത്യംസത്യം
ഇതി തെങ്ങുമാഹാത്മ്യവർണ്ണനേ ശ്രീമതീട്ടിക്കണ്ടകൃതൗ തേങ്ങകരിക്കു ഓലാദി സാമാന്യവർണ്ണനംനാമ പ്രഥമകാണ്ഡം ദൈവകൃപയാ സമാപ്തം.
ഇപ്രകാരം നമ്മുടെ കവി ഏഴുകാണ്ഡങ്ങൾ എഴുതിയുണ്ടാക്കി ഒരു ഗ്രന്ഥമാക്കിയച്ചടിപ്പിച്ചു് പ്രസിദ്ധപ്പെടുത്തുകയും ഏതാനും പ്രതികൾ റിവ്യുചെയ്‍വാനായി പത്രാധിപന്മാർക്കും പാരിതോഷികമായി ചില സുഹൃത്തുക്കൾക്കും അയച്ചുകൊടുക്കയും ചെയ്തു. നമ്മുടെ ഗവണ്മെന്റിൽനിന്നു പീനൽകോഡിന്റെ ഒരു മൂലയ്ക്കെങ്ങാനും ദുഷ്കവികൾക്കു ശിക്ഷവിധിക്കുന്നതായ ഒരു വകുപ്പു ചേർക്കാതിരിക്കുന്നതു നമ്മുടെ ഭാഷ ഇന്നും ശൈശവത്തിൽ ഇരിക്കുന്നതുകൊണ്ടുതന്നെ ആയിരിക്കണം.
17.22 ൨. പാനകൾ
കേരളീയർക്കു ഏറ്റവും പ്രിയമായിട്ടുള്ള വൃത്തങ്ങളിൽ ഒന്നാണു് പാന. വിശിഷ്ടകവികളിൽ പലരും പാനകൾ രചിച്ചിട്ടുണ്ടു; ഇപ്പോൾ രചിച്ചുകൊണ്ടുമിരിക്കുന്നു. ഈ കാലഘട്ടത്തിൽ ഉണ്ടായ ചില പാനകളേമാത്രം ഇവിടെ വിവരിക്കുന്നു.
മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള പാനകളിൽവച്ചു് ഏറ്റവും വലുതു രാമായണം പാനയാണെന്നു തോന്നുന്നു. അതിൽ സുന്ദരകാണ്ഡവും യുദ്ധകാണ്ഡവും ഉൾപ്പെട്ടിരിക്കുന്നു.
17.23 രാമായണം പാന
സുന്ദരകാണ്ഡം 984 ധനു 30-ാംനു വെള്ളാരപ്പള്ളി കോവിലകത്തുവച്ചു തീപ്പെട്ട കൊച്ചീ രാമവർമ്മമഹാരാജാവു് കല്പിച്ചുണ്ടാക്കിയതാണു്. ആ മഹാരാജാവു് മൂത്രകൃഛ്രത്താൽ പീഡിതനായിട്ടു്, അതു വായുസംബന്ധമായുള്ള രോഗമാണെന്നുള്ള വിശ്വാസത്താൽ തച്ഛമനാർത്ഥം ഹനുമാനെ പ്രീണിപ്പിക്കുന്നതിനുവേണ്ടി സുന്ദരകാണ്ഡത്തെ പാനയായി പാടിയെന്നും രാമദാസൻ സീതാദേവിയുടെ അടുക്കൽ അംഗുലീയകം സമർപ്പിക്കുന്ന ഘട്ടം തീർന്നപ്പൊഴേയ്ക്കും രോഗവിമുക്തനായി ഭവിച്ചുവെന്നും ആണു് ഐതിഹ്യം. കൊച്ചീ രാജകുടുംബത്തിലെ തമ്പുരാട്ടിമാർ സുഖപ്രസവാർത്ഥം ഈ പാനയെ ഇന്നും വായിക്കാറുണ്ടത്രേ.
1019 മേടം 12-ാം നു മകയിരം നക്ഷത്രത്തിൽ അവതരിച്ച സുഭദ്രയെന്നുകൂടി പേരുള്ള ഇക്കുവമ്മത്തമ്പുരാനാണു് യുദ്ധകാണ്ഡം കൂടി എഴുതിച്ചേർത്തതു്.
രാമവർമ്മമഹാരാജാവു് 938-ാമാണ്ടു് കർക്കടകമാസം ഭരണി നക്ഷത്രത്തിൽ ജനിച്ചു. ശക്തൻതമ്പുരാൻ എന്നു പ്രസിദ്ധിപെറ്റ മഹാരാജാവു് 981 കന്നി 13-ാം നു തൃശ്ശിവപേരൂർവച്ചു് തീപ്പെട്ടപ്പോൾ അവിടുന്നു രാജ്യഭാരം കൈയേറ്റു. അവിടുത്തെ മന്ത്രി പാലിയത്തു മേനോനായിരുന്നു. അദ്ദേഹം മക്കാളെയ്ക്കെതിരായി വേലുത്തമ്പിയുണ്ടാക്കിയ കൂട്ടുകെട്ടിൽ ഉൾപ്പെട്ടുവെങ്കിലും വാഗ്ദാനംചെയ്തിരുന്ന സഹായങ്ങൾ ഒന്നും യഥാകാലം ചെയ്തുകൊടുക്കായ്കയാൽ വേലുത്തമ്പി പരാജിതനായി. 1809 ഫെബ്രുവരി ഏഴാം തീയതി പാലിയത്തച്ഛനും കീഴടങ്ങി. ഈ ലഹള ശമിക്കുംമുമ്പുതന്നെ മഹാരാജാവു നാടുനീങ്ങി.
പ്രസ്തുത ലഹളയുടെഫലമായി കൊച്ചിയും ബ്രിട്ടീഷു് ഗവർമ്മെന്റുമായുള്ള ഉടമ്പടി പുതുക്കുന്നതിനും രാജ്യത്തുണ്ടായിരുന്ന കോട്ടകൊത്തളങ്ങളും പടക്കോപ്പുകളുമെല്ലാം ഇംഗ്ലീഷുകാർക്കു വിട്ടുകൊടുക്കുന്നതിനും കൊച്ചീരാജാവു് നിർബന്ധിതനായി ഭവിച്ചു. കപ്പവും വർദ്ധിപ്പിച്ചു. പാലിയത്തുകുടുംബത്തേയ്ക്കു പാരമ്പര്യമായുണ്ടായിരുന്ന മന്ത്രിസ്ഥാനം എടുത്തുകളഞ്ഞിട്ടു്, നടവരമ്പത്തു ചെറുപറമ്പിൽ കൃഷ്ണമേനോൻ വലിയ സർവാധികാര്യക്കാർ എന്ന പേരോടുകൂടി മന്ത്രിസ്ഥാനത്തു നിയമിക്കപ്പെട്ടതും അവിടുത്തേക്കാലത്താണു്.
അവിടുത്തെ പിൻഗാമിയും സഹോദരനും ആയ വീരകേരളവർമ്മതമ്പുരാനേപ്പോലെ അവിടുന്നും, സാഹിത്യത്തിൽ താൽപര്യം പ്രദർശിപ്പിച്ചുുവന്നു. ശ്ലോകമാല, ഭാർഗ്ഗവാവതാരം, രാമായണകാവ്യം, താടകാവധം, യാഗരക്ഷ, അഹല്യാമോക്ഷം, വ്യാസാവതാരം, ദക്ഷയാഗം, ശാകുന്തളം, വാമനമാഹാത്മ്യം, തീർത്ഥയാത്ര ഇത്യാദി ആട്ടക്കഥകൾ—ഇങ്ങനെ പലേ കൃതികൾ അവിടുന്നു നിർമ്മിച്ചിട്ടുള്ളതായി മാണിക്കത്തു ശങ്കരമേനോൻ അവർകൾ പറയുന്നു. എന്നാൽ കുട്ടമശ്ശേരി നാരായണപ്പിഷാരടി അവർകളാകട്ടെ ആട്ടക്കഥകളുടെ ഒക്കേ കർത്തൃത്വം വീരകേരളവർമ്മതമ്പുരാനിൽ ആരോപിച്ചിരിക്കുന്നതായി തോന്നുന്നു.
ഇക്കുഅമ്മതമ്പുരാൻ തിരുമനസ്സുകൊണ്ടു 1055 മീനം 2-ാം നു തീപ്പെട്ട കുഞ്ഞമ്മതമ്പുരാൻ തിരുമനസ്സിലേയും കൂടലാറ്റുപുറത്തു കുഞ്ചുനംപൂരിപ്പാട്ടിലേയും രണ്ടാമത്തെ പുത്രിയായിരുന്നു. പ്രസിദ്ധവിദ്വാനായിരുന്ന മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പ്യാരുടെ കീഴിൽ സാമാന്യം വിദ്യാഭ്യാസം നടത്തീട്ടു് പാലക്കാട്ടു ഗോവിന്ദൻനമ്പ്യാരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും പടുതോൾ വിദ്വാൻ നംപൂരിപ്പാട്ടിലെ അടുക്കൽനിന്നു തർക്കവും എടപ്പലിസ്സ് നമ്പൂരിപ്പാട്ടിൽനിന്നു വ്യാകരണവും അഭ്യസിച്ചു. മഠത്ത്യനമ്പൂരിയാണു് തൃത്താലി ചാർത്തിയതു്.
തിരുമനസ്സിലെ ഭാഷാകൃതികൾ പൂർണ്ണത്രയീശൻ പാന, അഷ്ടമിരോഹിണിമാഹാത്മ്യം കിളിപ്പാട്ടു്, കംസവധം ശീതങ്കൻതുള്ളൽ, അമൃതാഹരണം പറയൻതുള്ളൽ, ഭിക്ഷുഗീത ശീതങ്കൻതുള്ളൽ, പൂതനാമോക്ഷം പതിനെട്ടുവൃത്തം കൈകൊട്ടി കിളിപ്പാട്ടു്, തൃണാവർത്തവധം പന്ത്രണ്ടുവൃത്തം കൈകൊട്ടിക്കിളിപ്പാട്ടു്, ധർമ്മനിർണ്ണയം പാന മുതലായവയാകുന്നു.
മാതൃകയായി ഓരോ പാനകളിൽനിന്നും ഏതാനും ഭാഗം ഉദ്ധരിക്കുന്നു.
ശ്രീഹനൂമാൻ ലങ്കയിൽചെന്നു് സീതയെ അന്വേഷിച്ചുനടക്കവേ,
വൃക്ഷങ്ങളിൽ കപീശൻ ചരിക്കുമ്പോൾ
പക്ഷികളുമുണർന്നു തുടങ്ങീതേ;
പുഷ്പതല്പങ്ങൾപോലെ മഹീതലേ
പുഷ്പങ്ങളും കൊഴിഞ്ഞു നിറഞ്ഞിതേ;
അശോകോദ്യാനം തന്നുടെ മധ്യത്തിൽ
ശിംശപാവൃക്ഷം കണ്ടു കപീശ്വരൻ
സ്വർണ്ണംകൊണ്ടുള്ള വേദികയായുള്ള
സ്വർണ്ണവർണ്ണമാം ശിംശപാവൃക്ഷവും
നല്ലപല്ലവ പുഷ്പങ്ങളൊക്കെക്കൊ–
ണ്ടെല്ലാദിക്കും വിളങ്ങുന്നിതുദ്യാനേ;
ശിംശപാ തന്നിൽ ച്ചാടിക്കപീശ്വര–
നാശയത്തിലിവണ്ണം വിചാരിച്ചു:-
“ഇവിടെസ്സുഖമായിട്ടിരുന്നുഞാൻ
ദേവിതന്നുടെ പാദാബ്ജം കാണുവൻ”
ചിത്തംതന്നിലിവണ്ണം വിചാരിച്ചു
പത്തുദിക്കിലും നോക്കുന്ന നേരത്തു്
അവിടെക്കണ്ടു വാപീസരസ്സുകൾ
പവിഴംകൊണ്ടു കെട്ടിപ്പടുത്തവ
കാന്തങ്ങളാകും നാനാതരുക്കളും
സന്താനലതാജാലങ്ങളും കണ്ടു
ഹേമംകൊണ്ടുള്ള വേദികയല്ലാതെ
കോമളോദ്യാനേയില്ലാതറകളും
കണ്ടുമാരുതിക്രീഡാഗിരിവരം
കണ്ടാലെത്രയും ദൃഷ്ടിമനോഹരം
സർവജീവതനയൻ നദികണ്ടു
പർവതംതന്നിൽനിന്നങ്ങൊഴുകുന്നു
കാന്തൻതന്നുടെയങ്കത്തിൽനിന്നാശു
കാന്ത കോപിച്ചു പോകുന്നതുപോലെ
നീരജദു മശാഖാസമൂഹങ്ങൾ
വാരിയിൽമുട്ടി നിൽക്കുന്നതുകണ്ടാൽ
വാരിജാക്ഷിയെത്തന്നുടെ ബന്ധുക്കൾ
വാരണം ചെയ്‍കയോയെന്നു തോന്നീടും
തത്രപിന്നെസ്സമീപേ വിളങ്ങുന്ന
ചിത്രമാകുന്ന ചൈത്രപ്രസാദവും
ചാരുസ്തംഭസഹസ്രേണ ശോഭിതം
മാരുതികണ്ടു കൈലാസപാണ്ഡുരം
പിന്നെ പ്രാണതനയൻ കപിവരൻ
മിന്നൽപോലെ നയനമാരായുള്ള
രാക്ഷസീഗണമദ്ധ്യേ മലിനയായ്
വൃക്ഷമൂലത്തിലേറ്റം കൃശയായി
ഉഷ്ണമാകുന്ന ദീർഘശ്വാസത്തൊടു–
മുഷ്ണമാകുന്ന കണ്ണീരൊടുംകൂടി
ഭൂമിതന്നിലിരിക്കുന്ന ദേവിയെ–
യാമിനീശകലംപോലെ കണ്ടുതേ
17.24 യുദ്ധകാണ്ഡം പാന
‘ഓരായിരത്തെഴുപതും ശരിയായൊരെട്ടും
തീരെക്കഴിഞ്ഞുദിതശോഭകൃദാകമബ്ദേ’
എഴുതിത്തീർത്തു.
‘പണ്ടുമാമകമാതാമഹിയാകും
കൊണ്ടൽവേണിയാൾ തന്നുടെ മാതുലൻ’
ഉണ്ടാക്കീട്ടുള്ള കാണ്ഡത്തിൻ ശേഷം ഞാൻ
കൊണ്ടാടിക്കൊണ്ടു വർണ്ണനം ചെയ്യുന്നേൻ
എന്നു ഗ്രന്ഥകർത്ത്രി തനിക്കും സുന്ദരകാണ്ഡകർത്താവിനും തമ്മിലുള്ള ബന്ധത്തെ കാണിച്ചിരിക്കുന്നു. യുദ്ധകാണ്ഡത്തിൽനിന്നു ഏതാനും വരികൾ താഴെ ചേർക്കുന്നു.
രാമചന്ദ്രൻ വാനരന്മാരോടുകൂടി സമുദ്രത്തിനു സമീപത്തെത്തുന്നു. തത്സമയം,
സാഗരത്തേയും കണ്ടീടിനാരവ–
രാകാശത്തോടു തുല്യമായങ്ങനെ
മേഘനാഭംകണക്കതിഗംഭീര–
മാകും ശബ്ദവും സിന്ധുവിൽ കേൾക്കുന്നു
ഔന്നത്യമുള്ള കല്ലോലജാലത്തിൽ
ചന്ദ്രനുംഗ്രഹനക്ഷത്രസംഘവും
എന്നുവേണ്ട ഗഗനത്തിൽ കാണുന്ന–
തൊന്നൊഴിയാതെ സർവ്വവും കാണ്‍കയാൽ
ഇന്നുസാഗരമേതെന്നുമാകാശം
പിന്നെയേതെന്നും വേർതിരിച്ചീടുവാൻ
തന്നെയിങ്ങു വിഷമമെന്നീവണ്ണം
തങ്ങളിൽ ചൊല്ലിക്കൊണ്ടു് വാനരവീരന്മാർ അമ്പരന്നു നില്ക്കുന്നു.
“വാരിധിതീരേ സേനാനിവേശവും”ചെയ്തിട്ടു് രാമചന്ദ്രൻ ലക്ഷ്മണനെ നോക്കിപ്പറയുന്നു.
ജനകന്റെ തനൂജയെ കാണാഞ്ഞിട്ടനുജ മമ സന്താപമങ്ങനെ
ദിനംതോറും വളർന്നുവന്നീടുന്നു മനസ്സുംപരംഭ്രാന്തമായീടുന്നു
കാന്തദൂരത്തെന്നുള്ളിൽ നിനച്ചിട്ടു ഹന്തശത്രു ബലവാനെന്നീവണ്ണം
ചിന്തിച്ചിട്ടും വ്യസനമില്ലൊട്ടുമേ ഗതമായൊരു യൗവനംപിന്നാക്കം
പ്രതിയാനംചെയ്തില്ലെന്നുനിർണ്ണയം അതുമാത്രംനിനയ്ക്കുമ്പോൾസങ്കട–
മതിമാത്രം വളരുന്നു മാനസേ മല്ലാക്ഷിയാകും സീതയെക്കട്ടിട്ടാ–
ക്കള്ളരാക്ഷസൻ കൊണ്ടുപോയീടുമ്പോൾ വല്ലഭ നാഥ പാഹിമാമെന്നവൾ
ചൊല്ലിയമൊഴിയെന്നെയുംകൊല്ലുന്നു പിന്നെദ്ദക്ഷിണദിക്കിൽനിന്നങ്ങനെ
വന്നീടുന്നൊരുമന്ദവാതത്തൊടായ് ചൊന്നാനെത്രയുമുന്മത്തനെപ്പോലെ
നിന്നുദുഃഖംസഹിയാതെ രാഘവൻ സീതാദേഹത്തിൽ സ്പർശിച്ചുപോരുന്ന
വാതമാമകഗാത്രത്തിലും ഭവാൻ വീതസംശയംസ്പർശനം ചെയ്താലും
ഖേദത്തെയുംകുറച്ചാലുമല്പംനീ ഏവമോരോരോ ഭ്രാന്തുപറകയും
രാവുംപിന്നെപ്പകലുമൊരുപോലെ ദേവിതൻ വിരഹാഗ്നിയാലേറ്റവും
ദേവന്തൻദേഹംകത്തിജ്ജ്വലിക്കയാൽ ആവിലത്വംകലർന്നുള്ളവാക്കുക–
ളീവണ്ണം കഥിച്ചീടിനാൻപിന്നെയും കീർത്തിപ്പെട്ട ദശരഥൻതന്നുടെ
പുത്രഭാര്യയായിട്ടും ജനകന്റെ പുത്രിയായിട്ടും മാമകപ്രേമത്തിൻ–
പാത്രമായിട്ടും ശോഭിച്ചജാനകി പാർത്താലെങ്ങനെ രാക്ഷസീമദ്ധ്യത്തി–
ലാർത്തിപൂണ്ടുകിടപ്പാൻകഴിവരും ശത്രുസംഹാരംചെയ്തുഞാനെന്നയ്യോ
ധാത്രീപുത്രിതൻദർശനംപ്രാപിക്കും ചന്ദ്രബിംബമുഖിയാകും സീതതൻ
സുന്ദരമാകും പ്രേമാർദ്രദൃഷ്ടിയേ എന്നുകണ്ടുഞാൻമാനസസന്താപ–
മൊന്നൊഴിയാതെ ദൂരെക്കളഞ്ഞിടും ഏകയായ് ശത്രുപീഡിതയായ്‍പരം
സുഖഹീനയായ്മേവുമെൻവല്ലഭാ ശോകസാഗരംതന്നിൽമുഴുകുമ്പോൾ
ഹാകഷ്ടം മമ പൂരുഷത്വംവൃഥാ ഇങ്ങനെപലസങ്കടവാക്കുകൾ
മംഗലനാകുംരാമൻപറയുമ്പോൾ സംഗതിചേർത്തുലക്ഷ്മണനോരോരോ
ഭംഗിവാക്കുകൊണ്ടാശ്വാസം നൽകിനാൻ.
17.25 സുഭദ്രാഹരണം പാന
ഈ കൃതിയേ ഇപ്പോൾ മദ്രാസ് സർവകലാശാലാമലയാളഗ്രന്ഥപരമ്പരയുടെ രണ്ടാംകളമായി ഡാക്ടർ അച്യുതമേനോൻ പ്രസാധന ചെയ്തിരിക്കുന്നു. ഭാരതവിലാസം പ്രസ്സുകാർ വളരെ മുമ്പേതന്നെ അച്ചടിച്ചുവിട്ടിരുന്നെങ്കിലും, അതിനു ഇപ്പോഴാണു് നാലുപേരുടെ മുഖത്തു നോക്കത്തക്കവണ്ണം കമനീയമായ ഒരു രൂപം സിദ്ധിച്ചതെന്നു പറയാം.
സുഭദ്രാഹരണം പൂന്താനത്തിന്റേതാണെന്നാണു് ഐതിഹ്യം. വാമപുരേശനെ പേർചൊല്ലി സ്തുതിച്ചിട്ടില്ലെങ്കിലും,
ബാലഗോപാലരൂപജനാർദ്ദന
ചാലവേ മമ മുന്നിൽ വിളങ്ങേണം
പീലിക്കാർമണി കൂന്തലും കാന്തിയും
ബാലക്രീഡയും പുഞ്ചിരിക്കൊഞ്ചലും
നീലക്കണ്മിഴിത്തെല്ലിൻവിലാസവും
ലീലയ്ക്കൊത്തൊരു വേഷപ്രകാരവും
ലോലപ്പൊന്മണി കിങ്ങിണിയുംകോലും
നീലക്കാർവർണ്ണ! നിന്നെ വണങ്ങുന്നേൻ
എന്നിങ്ങനെ ഭക്തിപൂർവ്വം കവി ശ്രീകൃഷ്ണനെ സ്മരിച്ചിട്ടുള്ളതും രചനാരീതിയും നോക്കിയാൽ ഈ ഐതിഹ്യത്തെ വിശ്വസിക്കുന്നതിൽ വലിയ തെറ്റില്ല.
വേറെ ഒരു ഐതിഹ്യമുള്ളതും ഇവിടെ പ്രസ്താവയോഗ്യമാണു്. വിഭക്തിക്കുറവുണ്ടെങ്കിലും ഭക്തിയിൽ അദ്വിതീയനായിരുന്ന ഈ കവിവര്യനെ, നാരായണീയാദി കാവ്യതല്ലജങ്ങളുടേയും പ്രക്രിയാസർവ്വസ്വാദി വ്യാകരണങ്ങളുടേയും നിരവധി മീമാംസഗ്രന്ഥങ്ങളുടേയും കർത്താവായിരുന്ന ശ്രീ: ശ്രീനാരായണഭട്ടതിരി അധിക്ഷേപിച്ചതായും അതിനേപ്പറ്റി ഭക്തന്മാർക്കു ദാസ്യംവഹിപ്പാൻപോലും മടിക്കാത്ത ഗുരുവായൂരപ്പൻ സ്വപ്നത്തിൽ അദ്ദേഹത്തെ ശാസിച്ചതായും പറഞ്ഞുവരാറുണ്ടല്ലോ. ആ പാപനിവാരാണാർത്ഥം ഭട്ടതിരിതന്നെ സുഭദ്രാഹരണം പാന രചിച്ചുവെന്നാണു് ചിലർ പറയുന്നതു്. കവി ആരായിരുന്നാലും ഈ കൃതി ആപാദചൂഡം മനോഹരമായിരിക്കുന്നു.
ഗ്രന്ഥകർത്താവു് പൂന്താനമോ ഭട്ടതിരിയോ ആരായിരിക്കാമെന്നുള്ള അഭ്യൂഹത്തിനു ബാധകമായിരിക്കുന്നതു്,
ചെണ്ടചേങ്ങിലകാളം തിമിലയും
രണ്ടുപന്തിനിരയായി നിന്നുടൻ
കൊട്ടുഘോഷം തുടങ്ങിയതുനേരം
എട്ടുദിക്കും മുഴങ്ങുമാറങ്ങനെ
കൊട്ടുതപ്പുംകുഴലുമിടയ്ക്കയും
ഘട്ടിവാദ്യവും കാളവും ചിഹ്നവും
പാണ്ടിമേളവും മദ്ദളഘോഷവും
പാണിതാളവും കൊമ്പുമൊരുദിക്കിൽ
വേണുവീണാമൃദംഗപ്രയോഗവും
തിത്തിയുംമുഖവീണയുമിങ്ങനെ
പത്തുദിക്കും മുഴങ്ങുമാറങ്ങനെ–എന്നും,
ചേണിയന്മാരും ചെട്ടികളും നല്ല
വാണിഭംവച്ചൊരേടത്തുകൂടിനാർ
പട്ടുകോസടി കച്ചപുടവകൾ
രട്ടുകമ്പിളിക്കൂറകരിമ്പട
അച്ചടികളും ചേലകൾ നൂലുകൾ–എന്നും,
ഇട്ടിപ്പെണ്ണേതരംകെട്ടുനാമെടോ
ശീലയൊന്നും തരംപോരാഞ്ഞെന്നുടെ
നീലിയമ്മയ്ക്കു പോരാൻമനസ്സില്ല
എന്നും മറ്റുള്ള ഉത്സവവർണ്ണനകളിൽ, അവതാരികാകാരൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, കവി കുഞ്ചൻനമ്പ്യാരെ അനുസ്മരിപ്പിക്കുന്നു എന്നുള്ള സംഗതിയാണു്. അതു സാരമില്ല. എന്തുകൊണ്ടെന്നാൽ ഇത്തരം വർണ്ണനകൾ രാമായണചമ്പുക്കളിലും മറ്റും ധാരാളമായി കാണ്മാനുണ്ടല്ലോ. കഥ ചുരുക്കിപ്പറയുന്നു:-
‘പങ്കജാക്ഷന്റെ ബന്ധുവാമർജ്ജുനൻ
മങ്കമാർമണിയാളാംസുഭദ്രയെ
കന്യകാമണിരൂപവുംധ്യാനിച്ചു’കൊണ്ടു് സന്യസിച്ചുവസിക്കവേ
‘കണ്ടിവാർകുഴലാളേമനക്കാമ്പിൽ കണ്ടുകണ്ടങ്ങിരിക്കുംദശാന്തരേ
തണ്ടാരമ്പനാംവമ്പന്റെ ബാണങ്ങൾ’
കൊണ്ടു്, മയങ്ങിത്തുടങ്ങുന്നു..
മിന്നലും മഴക്കാറുമിടികളും ചിന്നിച്ചിന്നിച്ചിതറുന്നതുള്ളിയും
വെള്ളക്കാറ്റുമെല്ലാം
അദ്ദേഹത്തിന്റെ കാമപീഡയെ ഉദ്ദീപിപ്പിക്കുന്നു. ചിത്താംഗത്തിൽ കുടിയേറിയിരിക്കുന്ന സുഭദ്രയോടു്,
പുള്ളിമാൻമിഴിയാളേ വലഞ്ഞുഞാൻ
ഉള്ളിൽനീവന്നിരുന്നതെന്തിങ്ങനെ
ഉള്ളസങ്കടമൊക്കെവരുത്തുവാൻ ഉള്ളവണ്ണംപ്രയത്നം തുടർന്നിതോ
കള്ളപ്പുഞ്ചിരികൊഞ്ചൽപ്പുതുമകൊണ്ടുള്ളിലല്ലൽവളർക്കുന്നതെന്തെടോ”
എന്നിങ്ങനെ അദ്ദേഹം കയർക്കുന്നു. അർദ്ധരാത്രിയായപ്പോഴെക്കും വിഷാദം വർദ്ധിച്ചു് അദ്ദേഹം “ചെന്താർമാനിനീകാന്തനെ സ്വാന്തത്തിൽ” ചിന്തിച്ച മാത്രയിൽ ആ ഭക്തവത്സലൻ അവിടെ എഴുന്നരുളിയിട്ടു്,
“മൂർദ്ധാവിങ്കൽജടയുംധരിച്ചൊരു ജിഷ്ണുപുത്രനെ”ക്കണ്ടിട്ടു ചിരിക്കുന്നു. അദ്ദേഹം ആകട്ടെ,
തീർത്ഥയാത്രാദിനങ്ങൾകഴിഞ്ഞിതോ? ഓരാണ്ടായല്ലോ കണ്ടിട്ടെന്നാകിലും
ഓരാണ്ടായീലനിന്നെഞാനർജ്ജുന സത്യംചെയ്തന്നേചിന്തിച്ചുഞാനെടോ
സത്യഭംഗംനിനക്കുവരുമെന്നു്.
എന്നിങ്ങനെ പൂച്ചസന്യാസിയെ കളിയാക്കുന്നു. അനന്തരം അദ്ദേഹം സന്യാസിയേയും കൂട്ടിക്കൊണ്ടുപോയിട്ടു് സുഖമായി ഭക്ഷണം നല്കിയശേഷം രൈവതകാചലത്തിൽ പാർപ്പിക്കുന്നു. സന്യാസിക്കു് എങ്ങനെ ഭക്ഷണത്തിൽ രുചിയുണ്ടാകും? നിദ്രയും പൂജ്യമായി. എന്നാൽ ഭഗവാൻ ഒന്നും സംസാരിക്കാതെ ദ്വാരകയിലേയ്ക്കു പൊയ്ക്കളഞ്ഞതിനെപ്പറ്റിയായിരുന്നു അദ്ദേഹത്തിനു അധികം വ്യസനം.
ശൈശവത്തിങ്കലുള്ളവിശേഷംകേട്ടാശവർദ്ധിച്ചിരിക്കുന്നെനിക്കിപ്പോൾ
യൗവനത്തിങ്കലൊന്നുപകർന്നിതോ ദൈവകല്പിതമാർക്കുതടുക്കാവൂ
മാധവിക്കുമനസ്സുകുറഞ്ഞിതോ മാധവനുംകരുണവെടിഞ്ഞിതോ
സാധിയാതതുമോഹിക്കകാരണമാധിതന്നെ ഫലമെന്നു വന്നിതു
എന്നിങ്ങനെ അദ്ദേഹം പലതും വിചാരിച്ചു ദുഃഖിക്കുന്നു. എന്നാൽ മധുസൂദനനോ,
മത്ഭഗിനിയെ പാൎത്ഥ നു കാട്ടുവാനത്ഭുതമായൊരുത്സവമെന്നൊരു
വ്യാജമുണ്ടാക്കിപ്പർവതസന്നിധൗ രാജപുത്രിയെസ്സഞ്ചരിപ്പിക്കണം
എന്നുറച്ചു് അതിനു വട്ടംകൂട്ടുന്നു. ഉത്സവച്ചടങ്ങുകളെല്ലാം കവി ചമൽക്കാരപൂർവ്വം വർണ്ണിച്ചിട്ടുണ്ടു്. ആളുകൾ തെരുതെരെ രൈവതകാചലത്തിലേക്കു പുറപ്പെടുന്നു.
നൊട്ടിയമ്മയുംകാളിയുംചിമ്മുവും കൊട്ടുകേട്ടപ്പോളോടിത്തിരിച്ചുപോൽ
കണ്ണെഴുത്തുംകുറിയുംചമയവും പെണ്ണുങ്ങൾക്കൊരുനേരമിളയ്ക്കാമോ
ചേർച്ചനോക്കിഞെളിഞ്ഞുതിരിഞ്ഞുപോയ് കാഴ്ചയങ്ങുകഴിഞ്ഞുതുടങ്ങിപോൽ.
ഈ കോലാഹലങ്ങൾക്കിടയിൽ സുഭദ്രയും തോഴിമാരോടുകൂടി,
ശൈലരാജന്റെതാഴ്‍വരയിൽച്ചെന്നു ലീലയോടുനടന്നുതുടങ്ങിനാൾ
തദവസരത്തിൽ,
പള്ളിക്കെട്ടിലൊളിച്ചങ്ങുപാർക്കുന്ന കള്ളസ്സന്യാസികാമപരവശാൽ
പൂർണ്ണചന്ദ്രനുദിക്കുന്നദിക്കിലെ പൂർണ്ണശോഭവിളങ്ങുംകണക്കിനെ
ദേവിയെ മുന്നിൽക്കാണുന്നു. അപ്പോൾ,
കന്യകതന്റെകാന്തിപ്രഭാവങ്ങളാളിമാരുമകമ്പടിക്കൂട്ടവും
മേളവാദ്യവുംമുന്നിൽനടന്നപ്പോൾ മിന്നുംനക്ഷത്രപങ്ക്തിതന്നന്തികേ
വന്നുദിക്കുംകുളുർമതിമണ്ഡലം മങ്ങുമാറുള്ളഭംഗികലർന്നിടു
മംഗനാമണിതന്റെമുഖാംബുജം മുന്നിലങ്ങനെ കണ്ടോരനന്തരം
സന്യാസിക്കു സമാധിയുറച്ചത്രേ. ഇതു നമ്പൂരിയുടെ ഫലിതങ്ങളിലൊന്നാണു്.
മൽസമീപത്തിവളേവരുത്തുവാനുത്സവാഘോഷംകല്പിച്ചുമാധവൻ
പങ്കജാക്ഷന്റെകാരുണ്യപീയൂഷമെങ്കലേറ്റംശുഭമായ്ഭവിക്കുന്നു.
എന്നിപ്പോൾ അർജ്ജുനനും മനസ്സിലാക്കുന്നു.
മങ്കമാർമണിയാളെലഭിക്കുമോ? പന്തണിമുലയാളേലഭിയാഞ്ഞാ–
ലെന്തിനെന്നുടെജീവനം ദൈവമേ
എന്നു അദ്ദേഹം വിചാരിച്ചുകൊണ്ടിരിക്കവേ, ശ്രീകൃഷ്ണൻ പിന്നാലെ ചെന്നു്,
സന്യാസിക്കു സമാധിയുറച്ചിതോ? പിന്നെക്കാണ്മാനവസരമില്ലെങ്കി-
ലൊന്നുമാത്രം പറഞ്ഞേച്ചുപോകണം
എന്നു പറയുന്നു. സുഭദ്രയെ കൂട്ടിയയപ്പാൻ തനിക്കു് അധികാരമില്ലെന്നും അല്പം വഞ്ചന പ്രയോഗിക്കയേ തരമുള്ളുവെന്നും,
കട്ടുകൊണ്ടുതിരിപ്പാനവസരം കിട്ടുവോളമിളകാതിരിക്കനീ
മോഷണത്തിനുഞായംവരുത്തുവാൻ ശേഷിയായിട്ടുഞാനുണ്ടുപാണ്ഡവ
എന്നും ഉപദേശിച്ചിട്ടു അദ്ദേഹം അവിടെനിന്നുപോകുന്നു. ഇതിനിടയ്ക്കു സുഭദ്ര തോഴികളോടുകൂടി അവിടെനിന്നു പോയ്ക്കഴിഞ്ഞതിനാൽ അർജ്ജുനൻ ‘അദ്ദിക്കിലൊക്കവേ നടന്നുതുടങ്ങുന്നു.
ചഞ്ചലാക്ഷീപദംവയ്ക്കകാരണാലഞ്ചിതമായ് തദ്ദേശമെന്നോർത്തവൻ
കേശപുഷ്പമുതിർന്നുകിടക്കുന്ന ദേശംനോക്കിനമസ്കരിച്ചീടിനാൻ
പാദപത്മംപതിഞ്ഞപരാഗത്തെസ്സാദരംശിരസ്സിങ്കൽധരിക്കയും
സിന്ദൂരപ്പൊടിവീണമണിസ്ഥലം സാന്ദ്രമോദം പ്രദക്ഷിണംവയ്ക്കയും
ഏണലോചനവാണോരുദിക്കിങ്കൽ വീണുരുണ്ടുസുഖിക്കയുമിങ്ങനെ
പലതും ചെയ്തുകൊണ്ടു് അദ്ദേഹം സമയം കഴിച്ചിട്ടു് രണ്ടുനാലുദിവസങ്ങൾ കഴിഞ്ഞപ്പോൾ, ശ്രീകൃഷ്ണനും ബലഭദ്രരുംകൂടി അവിടെ വന്നുചേർന്നു. “യോഗധ്യാനവും ചെയ്തു വസിക്കുന്ന യോഗിനാഥനെ” കണ്ടു് ബലഭദ്രർ,
എത്രദുർല്ലഭമിജ്ജനദർശനം നമ്മുടെഭാഗ്യമെന്നേപറയാവൂ
എന്നിങ്ങനെ തന്റെ ഭാഗ്യത്തെ വാഴ്ത്തിയപ്പോൾ ശ്രീകൃഷ്ണൻ പറയുന്നതു കേൾക്കുക.
ഭാവശുദ്ധിയുമുണ്ടെന്നുതോന്നുന്നു ഒന്നിങ്കൽച്ചെന്നുറച്ചാൽമനസ്സേതു
മൊന്നുചെയ്താലുംപോരികയില്ലല്ലോ
എത്ര പരമാർത്ഥം! അർജ്ജുനന്റെ മനസ്സു ഇപ്പോൾ ഇളകാത്തവിധത്തിൽ സുഭദ്രയിൽ പതിഞ്ഞിരിക്കയല്ലേ? പക്ഷേ ബലഭദ്രർ വേറൊരർത്ഥമാണു് ഗ്രഹിക്കുന്നതു്. അതിനാൽ, അദ്ദേഹം,
ഉത്തമന്മാരിരുന്നാൽപുരത്തിങ്കൽ ശുദ്ധിയുണ്ടാംവിശേഷിച്ചുസോദര
കന്യകാഗൃഹംതന്നിലിരുത്തേണം കന്യതന്നെശുശ്രൂഷയുംചെയ്യണം
കന്യകയ്ക്കതുകൊണ്ടൊരുകാരുണ്യംവന്നുകൂടുമതിനില്ലസംശയം
എന്നിങ്ങനെ അഭിപ്രായപ്പെട്ടപ്പോൾ, ആ കപടഗോപാലൻ പറയുന്നു.
സമ്മതമില്ലെടിയിനിതഗ്രജസമ്മാനിക്കരുതെന്നല്ലചൊല്ലുന്നു
കന്യകാഗ്രഹംതന്നിൽകടുത്തുവാനൊന്നുചിന്തിച്ചുവേണമെന്നെൻമനം
വിശ്വസിക്കരുതെല്ലാജനത്തെയും കശ്മലന്മാരുമുണ്ടാമിതിൽചിലർ
ഈ വാക്കുകൾ കേട്ടപ്പോൾ, ബലഭദ്രൻ കോപിച്ചു് അനുജനെ ശാസിക്കുകയും
ഇന്നുനീതന്നെസന്യാസിശ്രേഷ്ഠനെ കന്യകാഗൃഹം തന്നിലങ്ങാക്കുക.
എന്നിങ്ങനെ ആജ്ഞാപിക്കയും ചെയ്യുന്നു—എന്താ പോരേ! ഇനി അർജ്ജുനൻ സുഭദ്രയെ അപഹരിച്ചുകൊണ്ടു കടന്നാൽ കുറ്റം കൃഷ്ണനില്ലല്ലോ.
ഭഗവാൻ ജ്യേഷ്ഠന്റെ ആജ്ഞാനുസരണം അർജ്ജുനനെ കന്യകയുടെ അന്തഃപുരത്തിലേക്കു നയിച്ചിട്ടു്,
നാലുമാസമിവിടെയിരിപ്പാനായി ബാലികേശൃണുതാലാങ്കശാസനം
ദൂരെനിന്നൊരുസന്യാസിപുംഗവൻ ദ്വാരകാപുരിതന്നിലെഴുന്നള്ളി
ഇദ്ദേഹത്തെപ്പരിചരിച്ചീടുവാൻ ഭദ്രേനീവേണമെന്നാര്യൻകല്പിച്ചു
ഏറപ്പോന്നയതീശ്വരനിദ്ദേഹ മേറെബ്ഭക്ത്യാപരിചരിച്ചീടുക
ഭിക്ഷനീതന്നെവച്ചുവിളമ്പണം ശിക്ഷവേണംപ്രവൃത്തികൾക്കൊക്കയും
ഭിക്ഷുശുശ്രൂഷകൊണ്ടുനിനക്കൊരു രക്ഷയാംഗുണമുണ്ടാംകുമാരികേ”
എന്നിങ്ങനെ അവളോടു ഉപദേശിക്കുന്നു—സന്യാസിയുടെ അനുഷ്ഠാനങ്ങളെ കവി ഫലിതമയമായി ഇങ്ങനെ വർണ്ണിക്കുന്നു:-
“കന്യകാമുഖദർശനമെന്നിയേ സന്യാസിക്കില്ലമറ്റൊരുതേവാരം
കൃഷ്ണസോദരീരൂപത്തെധ്യാനിച്ചു വിഷ്ണുപൂജതുടങ്ങിയതീശ്വരൻ
കണ്ണടച്ചാലും കണ്ണുമിഴിച്ചാലും കന്യയെത്തന്നെകാണുന്നുസർവദാ”
ഇവിടെ ഒന്നാംപാദം അവസാനിക്കുന്നു.
യോഗിനാഥന്ന്റെതേജോവിശേഷവും ഭോഗിദീർഘങ്ങളായ ഭുജങ്ങളും
നാഗരാജസമാനഗമനവും സാഗരോപമഗംഭീരഭാവവും
രമ്യമാംകളവാണീവിലാസവും നിർമ്മലാകൃതിസൗഭാഗ്യലക്ഷ്മിയും
കണ്ടുകണ്ടു് സുഭദ്രയ്ക്കും ചിത്തജാർത്തി പിടിപെടുന്നു.
ആരുവാനിവനംബുജലോചനൻ മാരുതാത്മജസോദരസന്നിഭൻ
മാരൻതന്നുടെമായാപ്രയോഗമോ കാരണമെന്തിതിന്നിഹദൈവമേ!
രണ്ടുകൈത്തണ്ടുതന്നിലുംഞാണ്‍തഴമ്പുണ്ടുകാണുന്നുയോഗിപ്രവരനും
മുറ്റുമെന്നുടെഫല്ഗുനനല്ലാതെ മറ്റൊരുത്തനുംകേൾപ്പാനുമില്ലല്ലോ
പാർത്ഥൻതന്നുടെലാഞ്ഛനമിങ്ങനെ തീർത്ഥവാസിക്കുവന്നവാറെങ്ങനെ?
എന്നിങ്ങനെ അവൾ ശങ്കിക്കുന്നു. എന്നാൽ,
ശങ്കരശിവസന്യാസിയെക്കൊണ്ടു ശങ്കിച്ചീടുകയോഗ്യമല്ലേതുമേ
എന്നു വിചാരിച്ചു് അവൾ മനസ്സിനെ അടക്കിനിർത്താൻ ശ്രമിക്കുന്നു. ഒരു ദിവസം അവൾ ‘ഭിക്ഷയുംകഴിഞ്ഞങ്ങുമേവുന്ന’ സന്യാസിയുടെ മുമ്പിൽ; ‘വാതിലുമറഞ്ഞാനനവുംതാഴ്ത്തി,നിന്നുകൊണ്ടു് ചോദിച്ചു:-
സജ്ജനശ്രേഷ്ഠനായഭവാനൊടു ലജ്ജകൊണ്ടുഞാനൊന്നുണ്ടുചൊല്ലുന്നു
അന്ത്യമാശ്രമംശുദ്ധമാക്കീടുന്ന നിന്തിരുവടിസന്തോഷിച്ചീടണം
ഭൂമിമണ്ഡലസഞ്ചാരശീലനാം ഭൂമിദേവകുലാധിപതേഭവാൻ
ഇന്ദ്രപ്രസ്ഥപുരത്തിലെഴുന്നള്ളി സാന്ദ്രമോദമൊരിക്കൽവസിച്ചിതോ?
സ്വച്ഛമാനസയാകുന്നനമ്മുടെ യച്ഛൻപെങ്ങളാംകുന്തിക്കുസ്വൈരമോ
ധർമ്മശീലശിഖാമണിയാകുന്ന ധർമ്മനന്ദനനിന്നുകുശലമോ?
ഭീമനാദികൾക്കൊക്കവേസൗഖ്യമോ കോമളാംഗിയാംപാഞ്ചാലീദേവിക്കും
തീർത്ഥമാടുവാനായിനടക്കുന്ന പാർത്ഥനെബ്ഭവാനെങ്ങാനുംകണ്ടിതോ?
പാർത്ഥനെന്നരുൾചെയ്യുംപലപ്പൊഴും കീർത്തിമാനെന്റെസോദരനച്യുതൻ
അർജ്ജുനന്റെവിശേഷമരുൾചെയ്താലിജ്ജനത്തിനുപാരമുണ്ടാനന്ദം
ഏതൊരുദിക്കിലിക്കാലമർജ്ജുനൻ ജാതമോദംനടക്കുന്നുവാസ്തവം.
മേദിനിതന്നിൽനീളെനടപ്പാനും ഖേദിപ്പാനുമൊരാളല്ലഫൽഗുനൻ
ഏതുംകേൾപ്പാനുമില്ലവിശേഷങ്ങൾ ഹെതുവെന്തതിനെന്നുമറിഞ്ഞീല
നിന്തിരുവടിയോടുപ്രസംഗിച്ചാൽ കുന്തീപുത്രന്റെവാർത്തധരിച്ചീടാം
എന്നൊരാഗ്രഹമെന്നുടെ സോദരന്തന്നുടെമനക്കാമ്പിലുണ്ടായ്‍വരും
ധന്യശീലനാംപാർത്ഥനെക്കാണാങ്ങിട്ടെന്നുടൽപിറന്നോനെത്ര സങ്കടം
എന്നതുകൊണ്ടുചോദിച്ചുജാനിപ്പോളന്യഥാകരുതൊല്ലമഹാമതേ”
ഈ വാക്കുകൾ വായിക്കുമ്പോൾ, കവി മനുഷ്യഹൃദയത്തിന്റെ ഉള്ളുകള്ളികൾ എല്ലാം നല്ലപോലെ ധരിച്ചിട്ടുള്ള രസികശിരോമണിയാണെന്നു ഏവനും മനസ്സിലാകും. കുന്തിയേപ്പറ്റിയും മറ്റും ഓരോന്നു ചോദിച്ചിട്ടു് പാർത്ഥന്റെ കാര്യമായപ്പൊഴെക്കും വാക്കുകൾ നിർഗ്ഗളം പ്രവഹിച്ചുതുടങ്ങുന്നു. ‘മേദിനിതന്നിൽ നീളെനടന്നു’ അലയാൻ അദ്ദേഹം ആളല്ലത്രേ. എന്തൊരു അനുകമ്പ! പക്ഷേ
‘നിന്തിരുവടിയോടുപ്രസംഗിച്ചാൽ
കുന്തീപുത്രന്റെവാർത്ത ധരിച്ചീടാ’
മെന്നുള്ള ആഗ്രഹം അവൾക്കല്ല—സോദരനാണത്രേ. ഉടൽപ്പിറന്നോന്റെ സങ്കടംകൊണ്ടു അവൾ ചോദിക്കുന്നതാണുപോലും.
അർജ്ജുനനാകട്ടെ, ഹരിസോദരിയുടെ യുക്തികൗശലംകൊണ്ടു് ചിത്തമോദം കലർന്നിട്ടു് തന്റെ പരമാർത്ഥം വെളിപ്പെടുത്തുന്നതെങ്ങനെയെന്നു നോക്കുക.
തീർത്ഥമാടിനടക്കുംദശാന്തരേ രാമസോദരൻതന്നുടെസോദരി
കോമളാംഗി സുഭദ്രയെന്നിങ്ങനെ മന്നിടംതന്നിലൊക്കെപ്രസിദ്ധമായ്
കന്യകാരത്നമുണ്ടെന്നുകേൾക്കയാൽ മന്നവനുമനക്കാമ്പിലാഗ്രഹം
അന്നുതൊട്ടുതുടങ്ങിമഹാത്ഭുതം കന്ദൎപ്പന്റെശരങ്ങൾതറയ്ക്കയാൽ
ഖിന്നനായിച്ചമഞ്ഞൂധനഞ്ജയൻ അന്യകൃത്യങ്ങളെല്ലാമുപേക്ഷിച്ചു
സന്യസിച്ചാനനംഗന്റെശാസനാൽ പിന്നെദ്വാരകതന്നിലകംപുക്കു
മന്ദനായിവസിക്കുംദശാന്തരേ കന്യകാമണിരൂപാമൃതംകണ്ടു്
ധന്യനായിവസിക്കുന്നിതിക്കാലം”
ഈ വാക്കുകൾകേട്ടു് സുഭദ്ര ലജ്ജയാൽ വിറപൂണ്ടു് “പ്രേമകൗതുകംകൊണ്ടു വിഷണ്ണയായ്” അവിടെനിന്നു കടന്നുകളയുന്നു. ക്രമേണ അവളുടെ മാരദശ ആത്യന്തികാവസ്ഥയെ പ്രാപിക്കുന്നു.
കാമപീഡസഹിയാഞ്ഞുസന്തതം
ഭൂമിതന്നിൽ കിടന്നങ്ങുരുൾകയും
കോമളാംഗംമെലിഞ്ഞുവിളർക്കയു–
മൂണുപേക്ഷിച്ചുനിദ്രയുംകൈവിട്ടു
കേണുതന്നെദിവസംകഴിക്കയും
ചെയ്തുകൊണ്ടിരുന്ന കന്യകയുടെ അവസ്ഥാന്തരംകണ്ടു് എല്ലാരും വിഷമിക്കുന്നു. സന്ന്യാസിക്കു ഭിക്ഷകൊണ്ടുപോയ്ക്കൊടുക്കുന്നതിനു രുക്‍മിണീദേവി പുറപ്പെട്ടപ്പോൾ, പുത്രീവാത്സല്യനിധിയായ ദേവകി, ഓമനക്കുട്ടനായ ഗോവിന്ദന്റെ അടുക്കൽചെന്നു് തന്റെ ക്ലേശങ്ങളൊക്കെ പറഞ്ഞുതുടങ്ങുന്നു:-
ഉണ്ണിമാധവ! നിന്റെസഹജയാം പെണ്ണിനെത്രയുംപാരംപരവശം
ചോറൊരുവറ്റുമുണ്ണുന്നതില്ലവൾ ചേറണിഞ്ഞുമെലിഞ്ഞുശരീരവും
ഓമൽമേനിയുംചൂടുപിടിച്ചിതുകോമളാംഗിതളർന്നുകിടക്കുന്നു
നിദ്രയില്ലവൾക്കെന്തൊരുസങ്കടം ഭദ്രമല്ലപരമാർത്ഥമിങ്ങനെ”
ആ കുസൃതിക്കുടുക്കയുടെ മറുപടിയാണു ബഹുസരസം.
ധാതൃകല്പിതമാർക്കുതടുക്കാവൂ അമ്മഖേദംകളഞ്ഞുവസിച്ചാലും
കർമ്മപാശമറിഞ്ഞുചികിത്സിക്കും വൈദ്യക്കാരനുമുണ്ടുസമീപത്തു
വൈദ്യംകൊണ്ടുപൊറുപ്പിക്കയുംചെയ്യാം
അമ്മ സന്തുഷ്ടയായി അവിടെനിന്നു നിർഗ്ഗമിച്ചപ്പോൾ, ഭഗവാൻ സത്യഭാമയെനോക്കിച്ചിരിച്ചുകൊണ്ടു പറയുന്നു.
“കള്ളസന്യാസിതന്നുടെവൃത്താന്ത മുള്ളവണ്ണമിവളെഗ്രഹിപ്പിച്ചു
എന്നുനിശ്ചയംവന്നുനമുക്കിപ്പോളെന്നതുമൂലംപെണ്ണുംവശംകെട്ടു
നമ്മുടാൾക്കുപിടിച്ചിരിക്കുംജ്വരം; മന്മഥനൊരുപക്ഷമതില്ലല്ലോ
എങ്ങനെയിനിവേണ്ടൂസുലോചനേയിങ്ങുവന്നാലും വല്ലഭേരുക്‍മിണീ
നിങ്ങൾക്കെങ്ങനെപക്ഷമതുതന്നെയിങ്ങുംപക്ഷമതിനില്ലസംശയം”
ഈ വാക്കുകൾ കേട്ടിട്ടു്,
പാപമെന്നുടെപെണ്‍കൊടിത്തയ്യലാൾ
താപമുണ്ടോസഹിക്കുന്നുവല്ലഭ?
എന്തിനിങ്ങനെയിട്ടുവലയ്ക്കുന്നു
കുന്തീപുത്രനേസന്താപവാരിധൗ
സന്യസിക്കേണമെന്നുരചെയ്തതു
പിന്നെയാരുമല്ലല്ലോമഹാമതേ
കന്യയേത്തന്നെവേഗംകൊടുക്കേണ
മിന്നിത്താമസമൊട്ടുംതരമല്ല.
എന്നു സത്യഭാമയും
കൊണ്ടൽവർണ്ണഭവാനീമനുഷ്യരെ
ച്ചെണ്ടകൊട്ടിപ്പാനല്ലാതെനോക്കുമോ?
നീലക്കണ്ണ! കളിയല്ലനിങ്ങൾക്കീ
ബാലപ്പെണ്ണിനെക്കൊണ്ടൊകളിക്കേണ്ടു.”
എന്നു് രുക്‍മിണിയും പറഞ്ഞതുകേട്ടുകൊണ്ടു് ആ കൈതവമാനുഷൻ മന്ത്രശാലയിൽച്ചെന്നു് അന്തർദ്വീപമഹോത്സവത്തിനു ഏർപ്പാടുചെയ്തു.
ഉത്സവത്തെ കവി കൊണ്ടുപിടിച്ചു വർണ്ണിച്ചിരിക്കുന്നതു ഇവിടെ ഉദ്ധരിക്കാൻ നിവൃത്തിയില്ല.
ഉത്സവം പൊടിപൂരമായി നടന്നുകൊണ്ടിരിക്കവേ സവ്യസാചിയും മാധവനുംകൂടി ദേവന്മാരെ അവിടെ വരുത്തി. ഇന്ദ്രന്റെ അതിശയരമണീയവും ഭക്തിനിർഭരവും ആയ ശ്രീകൃഷ്ണസ്തുതി ഇവിടെ എങ്ങനെ ഉദ്ധരിക്കാതിരിക്കും.
വിശ്വനായകനിന്റെ ചരിത്രങ്ങൾ
വിശ്വമോഹനമെന്നേ പറയാവൂ
ഉത്ഭവസ്ഥിതി സംഹാരഹേതുവാ
മത്ഭുതാകൃതേ നിന്നെസ്തുതിക്കുന്നേൻ
സച്ചിദാനന്ദമൂർത്തിയല്ലോ ഭവാൻ
ത്വച്ചരിത്രം പവിത്രമല്ലോവിഭോ
നിശ്ചലാമലസത്യനല്ലോഭവാൻ
കശ്ചിൽസ്ഥലസ്വരൂപനല്ലോഭവാൻ
സച്ചിദാനന്ദരൂപ നമോസ്തുതേ
പീലിക്കാർമണിക്കൂന്തലും കാന്തിയും
നീലരത്നംവിളങ്ങും കിരീടവും
ഫാലമധ്യേ മനോജ്ഞതിലകവും
ലോലമായുള്ളചില്ലീവിലാസവും
നീണ്ടെടംപെട്ട നേത്രയുഗളവും
വണ്ടിനിണ്ടൽവരുത്തും കടാക്ഷവും
ഗണ്ഡസീമനി തിണ്ണംവിളങ്ങുന്ന
കുണ്ഡലങ്ങളും നാസികതന്നെയും
സിന്ദൂരാഭമായുള്ളൊരധരവും
കന്ദകുഡ്മളദന്താങ്കുരങ്ങളും
മന്ദഹാസവും വാണീവിലാസവും
ചന്ദ്രബിംബസമാനവദനവും
കംബുകണ്ഠവും വക്ഷോമണിസ്ഥലേ
ബിംബിച്ചീടിന ശ്രീവത്സചിഹ്നവും
കൗസ്തുഭവനമാലയും ഹാരവും
കൗതുകം മമ നൽകുംഭുജങ്ങളും
കങ്കണങ്ങളും ആംഗുല്യജാലവും
കിങ്കിണിമണിചേരും നിതംബവും
പീതവസ്ത്രവും കാഞ്ചീകലാപവും
വീതദോഷമുദരപ്രകാശവും
തൃത്തുടകളും ജാനുയുഗളവും
വൃത്തകോമളമായ കണങ്കാലും
ചെന്തളിർക്കൊത്ത ചെവടിഭംഗിയും
ചന്തമേറുന്ന കാന്തിസ്വരൂപവും
സന്തതം മമ ചിത്തേവിളങ്ങേണം.
ഇന്ദ്രൻ അനന്തരം പുത്രനെ സാന്ദ്രമോദം തലോടിയിട്ടു് യഥായോഗ്യം അലങ്കരിപ്പിച്ചു; ശചീദേവി ‘മിന്നുന്ന മണികുണ്ഡലാദികളാൽ സുഭദ്രയേയും ചമയിച്ചു. വസിഷ്ഠൻ ഹോമകർമ്മം തുടങ്ങി. ഇന്ദ്രനും കൃഷ്ണനും ബ്രാഹ്മണർക്കു ധനങ്ങൾ വാരിക്കോരിക്കൊടുത്തു.
ഒട്ടുചോർന്നുവഴിയ്ക്കൽകളഞ്ഞിട്ടും കെട്ടിപ്പേറിനടന്നുവിപ്രന്മാരും
വേളിക്കുള്ളവിധികൾവഴിപോലെ മേളിച്ചമ്പിൽകഴിച്ചോരനന്തരം
ദേവമുനികളും വധൂവരന്മാരെ അനുഗ്രഹിച്ചിട്ടു് സ്വർഗ്ഗംപൂകി.
‘രണ്ടുവാസരംമുമ്പേഗമിക്കാഞ്ഞാ ലുണ്ടുവൈഷമ്യംതാനുംധനഞ്ജയ’
എന്നു് അർജ്ജുനനെ ഉപദേശിച്ചിട്ടു് അവിടെനിന്നുമറഞ്ഞു. എന്നാൽപോകും മുമ്പായി.
‘വൈരിവന്നുവെന്നാകിൽ സഭാപതേ
ഭേരി താഡിക്കു’
എന്ന ഏർപ്പാടുചെയ്യാതിരിക്കുന്നില്ല. ഇവിടെ ദ്വിതീയപാദം അവസാനിക്കുന്നു.
മാധവി യാത്രയ്ക്കുവേണ്ടി ഒരു തേരുകൊണ്ടുവന്നു. എന്നാൽ സാരഥിയില്ലാതെ, അർജ്ജുനൻ വിഷമിക്കുന്നതുകണ്ടു് സുഭദ്ര പറയുന്നു:-
വീരസുന്ദരഖേദിക്കവേണ്ടനീ തേർകടാവുവാനുള്ളൊരുപദേശം
ശൈശവത്തിങ്കലെന്റെസഹോദരൻ കൗശലങ്ങളുമേവമരുൾചെയ്തു
പെണ്ണേവിദ്യകളെല്ലാംഗ്രഹിക്കണം ദണ്ഡമില്ലതുപിന്നെവിനോദിക്കാം
ഒന്നുകൊണ്ടുമുപകാരമില്ലെന്നു തോന്നിപ്പോകേണ്ടസർവ്വംഗ്രഹിക്കേണം
വേണ്ടാതതെങ്കിലുമൊട്ടറിയണം വേണ്ടിവന്നുവെന്നാകിൽപ്രയോഗിക്കാം
ഫല്ഗുനന്റെരഥംനടത്തീടുവാൻ സദ്ഗുണംവരുമെന്നുമതിയാകും
ഈ വാക്കുകൾ കേട്ടപ്പോൾ, ഭക്തിപരവശനായിത്തീർന്ന അർജ്ജുനന്റെ നേത്രത്തിൽ കണ്ണീർ നിറയുന്നു;–അനന്തരം സുഭദ്ര,
മന്ദമെന്നിയേതന്റെയുടുപുട
നന്നായ്‍ക്കെട്ടിമുറുക്കിവഴിപോലെ
കേശപാശവും ബന്ധിച്ചുചന്തമായ്
കേശവൻതന്റെ പാദങ്ങൾച്ചിന്തിച്ചു
പാശംകൊണ്ടു കുതിരകളെപ്പൂട്ടി
കൂശാതെനല്ല ചമ്മട്ടികൈക്കൊണ്ടു
തേരിലേറി തുരഗങ്ങളെ തെളിച്ചപ്പൊഴേക്കും ഗോപുരപാലന്മാർ ബഹളമുണ്ടാക്കുന്നു. എന്നാൽ,
[3] ‘കുന്തക്കാരെയും വില്ലാളിമാരെയും
പിന്തിരിഞ്ഞൊന്നു’നോക്കിയപ്പോഴെയ്ക്കും
അവർ പമ്പകടക്കുന്നു. പിന്നീടുള്ള യുദ്ധവർണ്ണനയും ഹൃദ്യമായിട്ടുണ്ടു്. ഇവിടെ മൂന്നാംപാദം അവസാനിക്കുന്നു.
നാലാംപാദത്തിലെ വൃത്തം ഓട്ടൻതുള്ളലാണെന്നു സുഭദ്രാഹരണത്തിന്റെ പ്രസാധകൻ പറഞ്ഞിരിക്കുന്നതു ശരിയല്ല. പാനവൃത്തംതന്നെ. ചില വരികൾ ലഘുമയമാക്കീട്ടുണ്ടെന്നേ ഉള്ളു.
ചതുരപായപ്രകരണം പാന വളരെ പഴക്കമുള്ളതാണു്.
ഇരയിമ്മൻതമ്പിയുടെ മുറജപപ്പാനയേപ്പറ്റി അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. ഈ കാലഘട്ടത്തിൽ വേറെയും ഒട്ടുവളരെ പാനകൾ കാണ്മാനുണ്ടു്. അവയ്ക്കു് ഈ ഗ്രന്ഥത്തിൽ സ്ഥലം അനുവദിക്കാൻ സൗകര്യമില്ല.
17.26 ഓട്ടൻതുള്ളലുകൾ
കിളിപ്പാട്ടുകൾ എഴുതി വിജയം നേടീട്ടുള്ള നാലഞ്ചുപേരെയെങ്കിലും പറയാനുണ്ടു്—തുള്ളലിന്റെ കാര്യം അങ്ങനെയല്ല. അസംഖ്യം തുള്ളലുകൾ ഭാഷയിൽ പില്ക്കാലത്തു് ഉണ്ടാവാൻ ഇടവന്നിട്ടുണ്ടെന്നിരുന്നാലും, വായിക്കുന്നോർക്കു് തുള്ളൽവരുമാറാണു് അവയുടെ പോക്കു്. വിദ്വാൻ കോയിത്തമ്പുരാന്റെ പൂർത്തിയാക്കാത്ത സന്താനഗോപാലം തുള്ളലും പൂന്തോട്ടത്തിന്റെ നിവാതകവചാദികൃതികളും മാത്രമേ പറയത്തക്കതായിട്ടുള്ളു. 1000-ാമാണ്ടിനു ശേഷമുണ്ടായിട്ടുള്ള തുള്ളൽക്കഥകളേ അവയുടെ പ്രണേതാക്കളേപ്പറ്റി പറയുന്നിടത്തു് വിവരിക്കാം. ഏറ്റുമാനൂർക്കാരൻ ഒരു മാരാരുടേതാണെന്നു പറയപ്പെടുന്ന ഒരു രാമേശ്വരയാത്ര തുള്ളൽ കാണ്മാനുണ്ടു്. കാവ്യഗുണം ലേശംപോലുമില്ല.
17.27 കമ്പടികളിപ്പാട്ടു്
പഴയകാലത്തു കമ്പിടികളി കേരളത്തിൽ സർവ്വസാധാരണമായിരുന്നു. ചില പ്രൗഢകവികൾപോലും അതിലേക്കു ഗാനങ്ങൾ ചമച്ചിട്ടുള്ളതായി അറിയുന്നു. എന്നാൽ മിക്ക കൃതികളും ലുപ്തപ്രായമായിരിക്കുന്നു. മാതൃകക്കായി 980-ാമാണ്ടിടയ്ക്കു് പരവൂർ പടിഞ്ഞാറ്റേവീട്ടിൽ ജനിച്ചു് 1025-ാമാണ്ടിൽ മരിച്ചുപോയ പപ്പുപിള്ള എന്ന കവിയുടെ ഒരു ഗാനം ഇവിടെ ഉദ്ധരിക്കാം. അദ്ദേഹം സ്യമന്തകം, പാലാഴിമഥനം, സന്താനഗോപാലം മുതലായി പലേ കമ്പടികളിപ്പാട്ടുകളും ബാണയുദ്ധം കല്യാണക്കളിപ്പാട്ടും നിർമ്മിച്ചിട്ടുണ്ടു്. സ്യമന്തകത്തിലേ ആദ്യഗാനമാണു് താഴെ ചേർത്തിരിക്കുന്നതു്. കവിതകളെല്ലാം രസപൗഷ്കല്യംകൊണ്ടും പ്രാസക്കൊഴുപ്പുകൊണ്ടും മനോജ്ഞമായിരിക്കുന്നു.
പുരദാഹകനമലൻജഗദീശൻ ദ്വിരദാസുരരിപുപണ്ടൊരുകാലം
വരദായകഗിരിനന്ദിനിയോടും ദ്വിരദാകൃതിയൊടുമടവിയിലെത്തി
തരുനികരങ്ങളൊടിച്ചുമദിച്ചും പരിചിൽമൃഗങ്ങളോടാശുകളിച്ചും
വരമിഴിഗിരിസുതയോടുരമിച്ചും തരുവരതണലുകൾ കണ്ടുസുഖിച്ചും
സരസിജമുഖിയൊടുമായനുവേലം സരഭസമിഹഭുവിവിലസുംകാലം
സ്മരസായകനിരയേറ്റതിവേഗം പുരഹരകരളിൽവളർന്നതിഖേദം
സ്മരഹരനുമയൊടണഞ്ഞതിഗാഢം സരസസുഖേനപുണൎന്നതുനേരം
ഗിരിവരസുതയുടെ നന്ദനനായി ദ്ധരണിയിൽവന്നുളവായൊരുദേവൻ
കരിവരവദനൻ ഗണപതിയടിയനു വരമരുൾവതിനു ഭജാമിനീദാനം.
ജാംബവാന്റെ ഗുഹയുടെ വർണ്ണനം അതിമനോഹരമായിരിക്കുന്നു.
17.28 ഊഞ്ഞോൽപാട്ടു്
ഒരുകാലത്തു് ഊഞ്ഞാലാട്ടം കേരളീയ യുവതികളുടെ ഒരു പ്രധാന വിനോദമായിരുന്നു. ‘പിള്ളേരോണം’ ആകുമ്പൊഴേക്കും വീടുതോറും ഊഞ്ഞാലിട്ടുകഴിയും. ബാലികമാർ മധുരമധുരം പാടിക്കൊണ്ടു് ഊഞ്ഞാലാടി രസിക്കുന്നതു കണ്ണിനും ചെവിക്കും കരളിനും ഒരുപോലെ കുളുർമനൽകുന്ന കാഴ്ചയായിരുന്നു. അവർക്കു പാടുന്നതിലേക്കു ഊഞ്ഞോൽപാട്ടു ചമയ്ക്കൽ അന്നത്തേ കവികളുടെ ആദായശൂന്യമായ ഒരു വ്യവസായമായി വർത്തിച്ചുപോന്നു. പക്ഷേ ഇന്നത്തെ നില അതല്ല. അക്കാര്യത്തിൽ നമ്മുടെ യുവതികളെ പഴിപറഞ്ഞിട്ടു കാര്യവുമില്ല. പുസ്തകങ്ങൾ കരണ്ടുംകൊണ്ടു് ഗൃഹാന്തർഭാഗത്തു ജീവിതത്തിന്റെ പ്രഭാതവും ചിലപ്പോൾ പൂർവാഹ്നം മുഴുവനും കഴിച്ചുകൂട്ടി, കണ്ണുകൾ കുഴിഞ്ഞിറങ്ങി മുഖംവരണ്ടു് പരസഹായംകൂടാതെ രണ്ടുചുവടു മുന്നോട്ടുവയ്ക്കാൻപോലും കഴിവില്ലാത്തവർക്കു ഊഞ്ഞാലാട്ടത്തിൽ എങ്ങനെ കൗതുകമുണ്ടാകും?
ഈ വിനോദം വിജ്ഞാനത്തെ വർദ്ധിപ്പിക്കുന്നതിനും സംഗീതാഭിരുചി വികസിപ്പിക്കുന്നതിനും അത്യന്തം ഉപകരിച്ചിരുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. പൗരാണിക കഥകളെ ശിശുക്കൾക്കുപോലും മനസ്സിലാകത്തക്ക വിധത്തിൽ ഊഞ്ഞോൽ പാട്ടുകളായി രചിക്കപ്പെട്ടിരിക്കുന്നു. വലിയ കവിതാഗുണം കാണാത്തവയായിരിക്കാം മിക്കവയും. എന്നാലും പ്രയോജനശൂന്യമായിരുന്നുവെന്നു പറയാവുന്നതല്ല. സൂതികർമ്മങ്ങളെ പ്രതിപാദിക്കുന്ന കൃതികളും കാണ്മാനുണ്ടു്. സൂതിവാക്യം ഊഞ്ഞോൽപാട്ടിലെ ഏതാനും വരികളെ ഉദ്ധരിച്ചുകൊള്ളട്ടേ.
സംസാരബന്ധമൊഴിപ്പതിന്നു കംസാരിതന്റെകഥകൾനല്ലൂ
വൈകാതെമോക്ഷംലഭിപ്പതിന്നു വൈകുണ്ഠൻതന്നെസ്മരിക്കനല്ലൂ.
ഐശ്വര്യമുണ്ടാവാനോർത്തുകണ്ടാൽ വിശ്വസ്വരൂപസംസേവനല്ലൂ
ഉള്ളിലാനന്ദംഭവിപ്പതിന്നു കിള്ളിക്കുറുശ്ശിഭജനംനല്ലൂ
വ്യാധികൾനീങ്ങുവാനെന്തുനല്ലൂ രാധാവരനെഭജിക്കനല്ലൂ.
പാതകംനീങ്ങുവാനെന്തുനല്ലൂ സൂതികാവക്യംശ്രവിക്കനല്ലൂ.
ഇങ്ങനെയാണു പ്രാരംഭം. പിന്നീടു് ഗർഭാരംഭം മുതൽ സ്ത്രീകളനുഷ്ഠിക്കേണ്ട കാര്യങ്ങളെ കവി വ്യക്തമായി പറഞ്ഞിരിക്കുന്നു. പരമാർത്ഥത്തിൽ എല്ലാ സ്ത്രീകളും ഇവയെല്ലാം അറിഞ്ഞിരിക്കേണ്ടതാകുന്നു.
ഹരിശ്ചന്ദ്രചരിതം, ദമയന്തീസ്വയംവരം, സുന്ദരീകല്യാണം, സീതാസ്വയംവരം, കുചേലവൃത്തം ഇത്യാദി നിരവധി ഊഞ്ഞോല്പാട്ടുകൾ നാട്ടുംപുറങ്ങളിൽ ഇക്കാലത്തും പ്രചാരത്തിലിരിക്കുന്നു. അക്കൂട്ടത്തിൽ ജന്നപഷ്ണവിജയംപോലുള്ള അശ്ലീലഗാനങ്ങളും ഉണ്ടായിട്ടുണ്ടു്. ആ കൃതി മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ ഉണ്ടായതാണെന്നു് അറിയാം.
ശ്രീപത്മനാഭന്റെദാസനായ ശ്രീരാമവർമ്മനാംഭാഗ്യരാശി
ഊഴിജനങ്ങളെരക്ഷചെയ്തു വാഴിച്ചുവർത്തിച്ചുവാണരുളും
ശ്രീമൂലരാജന്റെ പാദപത്മം.
അടുത്തകാലംവരെ പ്രൗഢകവികൾപോലും ഊഞ്ഞോൽപ്പാട്ടുകൾ രചിച്ചുവന്നു.
17.29 അമ്മാനപ്പാട്ടു്
കെട്ടുകല്യാണത്തിനും മറ്റും അമ്മാന ആടുന്ന പതിവുണ്ടായിരുന്നു. അതിനുവേണ്ടി അസംഖ്യം ഗാനങ്ങൾ രചിക്കപ്പെട്ടിട്ടുണ്ടു്. അമ്മാനപ്പാട്ടു് എഴുതി പ്രസിദ്ധിസമ്പാദിച്ച പ്രാചീനകവികളിൽ ഒരാളാണു് പരവൂർ എഴിയത്തു കൊച്ചമ്പാളി ആശാൻ.
17.30 കൊച്ചമ്പാളിആശാൻ
ഇദ്ദേം 975-ൽ പരവൂർ എഴിയത്തുകുടുംബത്തിൽ ജാതനായി. എഴിയത്തു കുഞ്ചുചക്കിച്ചാന്നാട്ടിയും കാഞ്ഞരവിളാകത്തു് ചക്കൻകാളിയും ആയിരുന്നു മാതാപിതാക്കന്മാർ. അദ്ദേഹത്തിനു കുഞ്ഞുശങ്കരൻ വേലായുധൻ എന്നു രണ്ടു സഹോദരന്മാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്റെ അനന്തരവനായ വൈരവനാശാനായിരുന്നു പരവൂർ പി. കേശവനാശാൻ എന്ന പ്രസിദ്ധ പണ്ഡിതന്റെ പിതാവു്.
കൊച്ചമ്പാളി ആശാൻ യഥാകാലം പിതാവിന്റെ ഭാഗിനേയിയായ കാളിഅമ്മയെ വിവാഹം കഴിച്ചെങ്കിലും അതിൽ സന്താനമുണ്ടായില്ല.
എഴിയത്തു ഇപ്പോൾ നില്ക്കുന്ന കളരി ആശാൻ പണികഴിപ്പിച്ചതാണു്. ബാല്യവിദ്യാഭ്യാസം പരവൂർവച്ചുതന്നെനടത്തിയിട്ടു പല സ്ഥലങ്ങളിൽ സഞ്ചരിച്ചു് ജ്യോതിർവിദ്യയിൽ നല്ല നൈപുണ്യം സമ്പാദിച്ചു. പരവൂർ പടിഞ്ഞാറ്റേവീട്ടിൽ പപ്പുപിള്ള ആശാൻ എന്ന കവി അദ്ദേഹത്തിന്റെ ഉറ്റമിത്രങ്ങളിൽ ഒരാളായിരുന്നു.
ആശാൻ സരളപ്രകൃതിയും സത്യനിഷ്ഠനും കോമളഗാത്രനും ആയിരുന്നു. എന്നാൽ ദ്രുതകോപത്തിൽ ദുർവാസാവിനോടു സദൃശനായിരുന്നെന്നാണറിവു്.
1010-ൽ 35-ാം വയസ്സിൽ അദ്ദേഹം കാലധർമ്മംപ്രാപിച്ചു.
17.31 കൃതികൾ - ലങ്കാദഹനം വഞ്ചിപ്പാട്ടു്
കൊടുങ്ങല്ലൂർക്കു പോകുംവഴിക്കു് വഞ്ചിയിൽവച്ചു രചിച്ചതാണു്.
വഞ്ചിയേറിഗ്ഗമിക്കുമ്പോൾ വായുവിനാലല്ലോനമ്മൾ
വഞ്ചനയ്ക്കുപാത്രമായിബ്ഭവിച്ചീടുന്നു
ഇച്ചരിതംവിശിഷ്ടമാമച്ഛനല്ലോഹനൂമാനും
തച്ചരിത്രംപുകഴ്‍ത്തിക്കൊണ്ടിരിക്കയെന്നാൽ
പുത്രശൗര്യങ്ങളെക്കേട്ടാൽകാറ്റുമേറ്റംപ്രസാദിക്കും
തത്രരാമസ്വാമികൂടിക്കടാക്ഷംചെയ്യും
അബ്ധിരാജൻപ്രസാദിക്കു മപ്സരസ്സിൻഗണങ്ങളു–
മത്രയല്ലപ്രസന്നരാംമാമുനിമാരും.
17.32 ലങ്കാമർദ്ദനം താളംവച്ച അമ്മാന
ആർത്തശരധൂർത്തൻപരമാർത്ഥങ്ങളെയോർത്തിട്ടുട-
നത്താർമകളെക്കട്ടുകടൽക്കക്കരെവച്ചു-
അക്കാലമിതർക്കാത്മജനസ്വാമിനിയോഗത്തൊടു
മക്കാമാനിയെത്തേടിയയച്ചോരിലൊരുത്തൻ
കാറ്റിന്മകനൂറ്റൻ കവിശ്രേഷ്ഠൻഹനൂമാൻതാനവ
നേറ്റംബലവേഗേനകുതിച്ചംബരഭാഗേ
കാറ്റോടെതിരായ് ദൈവകടാക്ഷേണയിലങ്കാപുരി
നോക്കിപ്പതഗാഢ്യോപമനായ്‍ പോയമ്മാന.
17.33 പ്രഹ്ലാദചരിതം പാവള്ളിക്കളിപ്പാട്ടു്
പാവള്ളിക്കളി ഓണംസംബന്ധിച്ചു നടത്തിവരാറുണ്ടായിരുന്ന ഒരുമാതിരി കളിയാണു്. ഇപ്പോൾ നിശ്ശേഷം നിന്നുപോയിരിക്കുന്നു.
ഒന്നാനാംപാൽക്കടൽതന്നിലങ്ങോമനപ്പെണ്ണുങ്ങൾരണ്ടിനോടും
നന്നായിപ്പള്ളികൊണ്ടീടുന്നനായകൻ നമ്മുടെ നാരായണൻ
ഒന്നാനാം തിരുവനന്തപുരത്തു മൗവ്വണ്ണം പള്ളികൊള്ളും
ഒന്നാമനോമറക്കാരണൻ ശ്രീപത്മനാഭൻതുണച്ചീടണം
ചമച്ചീടണംപാവള്ളിപ്പാട്ടൊന്നു ചന്തക്കേടേതുമകപ്പെടാതെ
തുണച്ചീടെണംനീ കനിഞ്ഞെപ്പൊഴും തൂമൊഴിപ്പൂമാതിനുള്ളകാന്ത!
17.34 രുക്‍മിണീസ്വയംവരം അമ്മാനപ്പാട്ടു്
അംബേ കാർത്യായനീകേൾ കലുഷകുലഹരേ
നിർമ്മലേലോകമായേ
ബിംബാഭേ സംപ്രസന്നേസുരുചിരവദനേ
കാരണീയെൻപുരാണീ
17.35 രാമായണം കുറത്തിപ്പാട്ടു്
ഇതു കുറവർകളിക്കായി അവരുടെ ഭാഷയിൽ ഉണ്ടാക്കിക്കൊടുത്ത ഒരു കൃതിയാണു്.
“ജനകന്റേമകളല്ലോ ചീതപ്പെണ്ണാളേ
യവൾക്കല്ലോരാമനച്ചനുടുപ്പാനിട്ടേ.”
എന്ന വരികൾ ഞാൻ കുട്ടിക്കാലത്തു് പാടിക്കേട്ടിട്ടുണ്ടു്.
17.36 ബാണയുദ്ധം നെയ്യാണ്ടിപ്പാട്ടു് - ബാലിവധം ആലിവപ്പരവൻ തുള്ളൽപാട്ടു്
ഇവയിൽനിന്നും ചില വരികൾ എങ്കിലും തേടിപ്പിടിക്കാൻ സാധിച്ചിട്ടില്ല.
പേലവാംഗിതുഹിനാചലനന്ദിനി
കാലകാലനനുരൂപിണിയായ്‍വന-
ലീലതന്നിലതിലോലുപയായരുൾചെയ്തതുഭഗവാൻ
കേട്ടുതുഷ്ടിപൂണ്ടുപിന്നൊട്ടുമേമടിയാത-
ക്കാട്ടിലുൾപ്പുക്കുകളികാട്ടിവേഗാൽ
വാട്ടമെന്നിയേകിടിപ്രവരങ്ങടെ
ചാട്ടവുംകുതുകമൊടുശശങ്ങടെ
കൂട്ടവുംവനമൃഗങ്ങടെനോട്ടവുമൊട്ടഥകണ്ടു
വല്ലിമേൽവിളങ്ങുന്ന വല്ലരിതന്നിൽഭൃംഗ
മുല്ലസിപ്പതുംകണ്ടുമെല്ലെമെല്ലേ
ഭല്ലജാലകരതല്ലജകമ്പിത
കല്യപാദപകദംബമതിൽബഹു
പല്ലവോല്ലസിതവല്ലികളല്ലൽവെടിഞ്ഞഥകണ്ടു
താമരപ്പൊയ്കകളിൽതാമസിച്ചീടുമന്ന
ക്കോമളക്കിടാങ്ങളെക്കണ്ടുപിന്നെ
മത്തഹസ്തിവരരൊത്തുകളിച്ചുട
നത്തലെന്നിനിജചിത്തമതിൽദൃശ-
മെത്തിടുന്നകതുകത്തൊടുമെന്നിവിടാടമ്മാന.
പഴയ പാട്ടുകളുടെ കൂട്ടത്തിൽ 963-ാമാണ്ടിടയ്ക്കു് ഇഹലോകവാസംവെടിഞ്ഞ ചങ്ങൻകര ശങ്കരവാരിയരുടെ ബാണയുദ്ധം ആകമാനം വളരെ പ്രസിദ്ധമാണു്.
17.37 വാതിൽതുറപ്പാട്ടു്
കല്യാണാവസരങ്ങളിൽ പാടുന്നതിലേയ്ക്കായി എഴുതപ്പെട്ടിരുന്ന ഇത്തരം ഗാനങ്ങൾ ഒട്ടുവളരെയുണ്ടു്. മുറിയുടെ അകത്തും പുറത്തും ഇരുന്നു വധൂവരന്മാരുടെ ചോദ്യവും മറുപടിയും എന്ന മട്ടിലാണു് പാട്ടിന്റെ കെട്ടു്. പുരാണകഥകൾ തന്നെയായിരുന്നു പ്രായേണ വിഷയം.
17.38 രുക്‍മിണീസ്വയംവരം വാതിൽതുറപ്പാട്ടു്
കാമോദരി ചെമ്പട
അംഗലാവണ്യംകൊണ്ടംഗനമാർക്കുള്ളിൽ
തിങ്ങിവളർന്നീടുന്നമദഭംഗാവരുത്തുന്ന
മംഗലാംഗിനീയുറങ്ങിടുന്നോ രുക്‍മിണി.
ശൃംഗാരശീലേകവാടമടപ്പാനും സംഗതിയെന്തോമലേ?
മദകഞ്ജരഗാമിനിവേഗമോടേവന്നുവാതിൽതുറന്നീടുക
17.39 കൈകൊട്ടിക്കളിപ്പാട്ടു് (തിരുവാതിരപ്പാട്ടു്)
കൈകൊട്ടിക്കളിപ്പാട്ടിന്റെ പേരു കേൾക്കുമ്പോൾ ആദ്യമായി സ്മൃതിപഥത്തിൽ ഉദിച്ചുയരുന്നതു മച്ചാട്ടിളയതിന്റെ പേരാണു്. ഇന്നു പ്രചാരത്തിലിരിക്കുന്ന പാട്ടുകളിൽ ഏറിയകൂറും എളയതിന്റെ വകയാണു്.
അദ്ദേഹം കൊല്ലവർഷം പത്താംശതകത്തിന്റെ അവസാനത്തിൽ ജനിച്ചു. അന്നത്തെ ജ്യൗതിഷികന്മാരിൽവച്ചു് അഗ്രഗണ്യനായിരുന്ന ഈ വിദ്വൽകലാവതംസത്തിനേപ്പറ്റി ഒരു രസാവഹമായ ഐതിഹ്യം കേട്ടിട്ടുണ്ടു്.
ടിപ്പുസുൽത്താൻ തിരുവിതാംകൂർ ആക്രമിക്കാൻ പുറപ്പെടുംമുമ്പു് മന്ത്രീന്ദ്രൻമുഖേന എളയതിനെ തന്റെ സന്നിധിയിൽ വരുത്തിയത്രേ. എളയതിനെ പരീക്ഷിപ്പാൻവേണ്ടി സുൽത്താൻ ശൃംഖലാബദ്ധമായ ഒരു കിളിയെ ചൂണ്ടിക്കാണിച്ചിട്ടു് അതു് ഇനി എത്രകാലംകൂടി ജീവിക്കുമെന്നു ചോദിച്ചു. അതിന്റെ ജീവിതം അവസാനിക്കാൻ ഇനിയും കുറേക്കാലം ചെല്ലുമെന്നു ഇളയതു മറുപടി പറഞ്ഞതുകേട്ടിട്ടു സുൽത്താൻ തന്റെ വാളൂരി കിളിയെ ഒന്നു വെട്ടിയത്രേ. സാധാരണ ലക്ഷ്യം പിഴയ്ക്കാറില്ലാതിരുന്ന സുൽത്താന്റെ വെട്ടു തൽക്കാലം ഏറ്റതു ചങ്ങലയിലായിരുന്നു. അതുകൊണ്ടു് കിളി പറന്നുപൊയ്ക്കളഞ്ഞു. ഇതു കേവലം യാദൃശ്ചികസംഭവമാണെന്നും അതുകൊണ്ടു് എളയതു ഞെളിയാനൊന്നുമില്ലെന്നും പറഞ്ഞിട്ടു്, തന്റെ വഞ്ചിരാജ്യാക്രമണഫലം എന്തായിരിക്കുമെന്നു ചോദിച്ചു. തൽക്കാലം ഈശ്വരാനുകൂല്യം കാണുന്നില്ലെന്നു എളയതു് മറുപടിയും പറഞ്ഞു. ആകട്ടെ കാണാമല്ലോ, എന്നു സകോപം ഉൽക്രോശിച്ചുകൊണ്ടു് ടിപ്പു എളയതിനെ ബന്ധനസ്ഥനെന്നനിലയിൽ തന്റെകൂടെ കൊണ്ടുപോയി. സകലവിധ ഒരുക്കങ്ങളെല്ലാം സുൽത്താൻ ചെയ്തിരുന്നു. ആദ്യമൊക്കെ വിജയലക്ഷ്മി അദ്ദേഹത്തെ കടാക്ഷിക്കയും ചെയ്തു. “ഇപ്പോൾ എന്തുതോന്നുന്നു?” എന്നു സുൽത്താൻ ചോദിച്ചപ്പോൾ, “യുദ്ധം അവസാനിച്ചില്ലല്ലോ” എന്നു എളയതു മറുപടി പറഞ്ഞത്രേ. പക്ഷേ കാര്യം അദ്ദേഹം പറഞ്ഞതുപോലെതന്നെ സംഭവിച്ചു. വഞ്ചിരാജ്യത്തെ രക്ഷിക്കാൻവേണ്ടി കാറണ്‍ വാളീസ്പ്രഭു ശ്രീരംഗപട്ടണം ആക്രമിച്ചു കരസ്ഥമാക്കി. ഈ വാർത്ത അറികയാൽ ടിപ്പുവിനു പെട്ടെന്നു തിരിച്ചുപോകേണ്ടതായും ഇംഗ്ലീഷുകാരോടു് ഉടമ്പടി ചെയ്യേണ്ടതായും വന്നുകൂടി.
ധനുമാസത്തിൽ മകയിരം നോൻപുനോറ്റു് തിരുവാതിരനാൾ പുഴുക്കുംതിന്നു് സ്ത്രീകൾ സുഖമായി കൈകൊട്ടിക്കളിക്കുക ഇന്നും കൊല്ലത്തിനുവടക്കു് എല്ലാദിക്കിലും നടപ്പുള്ളതാണു്. കെട്ടുകല്യാണം കഴിഞ്ഞു് ആദ്യമായി വരുന്ന തിരുവാതിരയ്ക്കു പുത്തൻതിരുവാതിര എന്നായിരുന്നു പേർ. അതു വളരെ ആഘോഷപൂർവ്വം കൊണ്ടാടുകയും പതിവായിരുന്നു. അഞ്ഞൂറും ആയിരവും ഏത്തക്കാ ഉപ്പേരി വറുത്തു് തിരുവാതിരയ്ക്കു് വന്നുകൂടുന്ന സ്ത്രീജനങ്ങളെ സല്ക്കരിച്ചുവന്നു. കൈകൊട്ടിക്കളിക്കു ഉപയോഗിക്കുവാനായി നിരവധി ഗാനങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ടു്. അവയിൽ ഏറ്റവും പ്രസിദ്ധമായിട്ടുള്ളതു് മച്ചാട്ടിളയതിന്റെ ശാകുന്തളം, ഗജേന്ദ്രമോക്ഷം, ഏകാദശിമാഹാത്മ്യം മുതലായ കൃതികളിലെ ഗാനങ്ങളാകുന്നു. അവയിൽ ഒരു പാട്ടെങ്കിലും അറിയാത്ത സ്ത്രീകൾ മുമ്പു് ഉണ്ടായിരുന്നോ എന്നുതന്നെ സംശയമാണു്. ഏകാദശീമാഹാത്മ്യത്തിലേയും ശകുന്തളാവാക്യത്തിലേയും ഒന്നുരണ്ടു മനോഹരഗാനങ്ങൾ ഇവിടെ പകർത്താം.
നാനാഗുണനിധിവൈവസ്വതൻമനു
നന്ദനനന്ദനനായീടുന്ന
നാനാനൃപേന്ദ്രനാഭാഗസുതൻപത്മ
നാഭന്റെഭക്തനാമംബരീഷൻ
നാലുവേദങ്ങളും ശാസ്ത്രങ്ങളുംപിന്നെ
നല്ലധനുർവേദശാസ്ത്രങ്ങളും
നന്നായ്‍ഗ്രഹിച്ചോരുമന്നവപുംഗവൻ
നന്ദനീയാംഗൻവിനയശീലൻ
നാരീജനമനോഹാരിസുമാനസൻ
നാരായണപ്രസാദൈകപാത്രം
നാട്ടിൽപ്രജകൾക്കതുഷ്ടിവളർത്തുടൻ
നഷ്ടസന്താപംപരിപാലിച്ചു
നാഥൻമുകുന്ദന്റെ പാദാംബുജങ്ങളിൽ
നാൾതോറുംവർദ്ധിച്ച ഭക്തിയോടും
നന്മഹീപാലൻവസിച്ചുവിഭാകര
നന്ദിനീതീരേ മധുവനംന്തേ
നന്മവരുവതിനേകാദശീവ്രതം
നന്മറയോരുമായാരംഭിച്ചു.
വേറൊന്നു്
കാലാരിസംഭവനായമുനീന്ദ്രൻ
കാളിന്ദിയിൽചെന്നിറങ്ങിപതുക്കെ
കാലുകഴുകിയുംകണ്ണുതുടച്ചും
കാഷായവസ്ത്രം നനച്ചുപിഴിഞ്ഞും
കാറ്റുമൊട്ടേറ്റുകടവിലിരുന്നും
കാളമാംതോയത്തിൽമുങ്ങിക്കിടന്നും
കാലംവളരെക്കഴിഞ്ഞോരുനേരം
കാണാഞ്ഞുഭൂപനും ചിന്തതുടങ്ങി.
ഈ പുസ്തകത്തിലെ എല്ലാ പാട്ടുകൾക്കും ഒരു വിശേഷമുള്ളതു് ആദ്യക്ഷരപ്രാസമാണു്.
മധുരമൊഴിശാരികേവന്നാലുംനീ
മധുഗുളവുംപാലുംപഴവുംനൽകാം.
മനുജപതിദുഷ്ഷന്തനെന്നവീരൻ
മുനിസുതയായീടുംശകുന്തളയേ
കുതുകമോടേഗാന്ധർവ്വമായിവേട്ട
കഥപറകവേണം നീയെന്നോടിപ്പോൾ.
വിരവോടതുകേട്ടുകിളിക്കിടാവും
ഗുരുചരണംചിന്തിച്ചുഭക്തിയോടേ
കരുണകലർന്നീടുന്നനെല്ലുവായിൽ
കരിമുകിൽവർണ്ണനെക്കൈവണങ്ങി
കരിവദനഭാരതീകൃഷ്ണന്മാരേ
കരളിലുറപ്പിച്ചുപറഞ്ഞാളേവം.
പുകൾപെരിയസോമകുലത്തിൽപണ്ടു
പ്രകൃതിഗുണശീലാചരങ്ങളോടും
പുരുഷമണിദുഷ്ഷന്തനെന്നുപേരാ-
യൊരുധരണിനായകനുണ്ടായ്‍വന്നു.
അഴകോടവൻപാരിൽപ്രജകൾക്കെല്ലാ-
മഴലൊഴിയുമാറു പരിപാലിച്ചു
സചിവപരിപാരകവൃന്ദത്തോടും
രുചിരതരകീർത്ത്യാ വസിക്കുംകാലം
ഒരുദിവസംനായാട്ടിന്നായിക്കൊണ്ടു
പെരിയരഥംതന്നിൽകരേറിഭൂപൻ
കരമതിലമ്പും നല്ലവില്ലുമായി-
ക്കരിതുരഗകാലാൾപ്പടകളോടും
വലകളോടും വേടന്മാർ നായ്ക്കളോടും
മലയിലകംപുക്കുവൻ കാടിളക്കി
കരടിപുലിപന്നികൾ സിംഹങ്ങളും
കരികടമാനുംനല്ലകാട്ടുപോത്തും
അടവികളിൽനിന്നു പുറപ്പെട്ടപ്പോൾ
ഝടുതികൊലചെയ്തു ശരങ്ങളാലേ.
വേറെവൃത്തം
ഓടുംക്ലേശങ്ങളെത്തേടിനരപതി കാടകംപൂക്കുന്നൊരുനേരത്തിങ്കൽ
പേടിച്ചൊരുമൃഗംചാടിക്കുതിച്ചോടി കൂടെനൃപതിയുംകൂടിമുമ്പേ
മണ്ടുന്നമാനിനെക്കണ്ടുകണ്ടന്തികേ കുണ്ഠതകൈവിട്ടടുത്തുനേരേ
തേരതിവേഗത്തിൽപാരാതെയോട്ടിച്ചു ദൂരത്തൊരുദിക്കിൽച്ചെന്നുചാടി
സേനയുംകൂടാതെതാനേഹിമവാന്റെ സാനുപ്രദേശംപ്രവേശിച്ചപ്പോൾ,
കണ്വമുനിയുടെപുണ്യാശ്രമസ്ഥലം കണ്ണിനുകൗതുകമുണ്ടാംകണ്ടാൽ.
മാലിനിയാംനദീതീരേ മനോഹരേമൂലഫലകസുമാദിപൂർണ്ണം
നാലുവേദങ്ങളുമാറുശാസ്ത്രങ്ങളും നാലുപായങ്ങളുപവേദങ്ങൾ
എല്ലാംഗ്രഹിച്ചൊരുനല്ലമുനിജനം കല്യാണമോടേവസിക്കുംദേശേ
ഹോമധൂമങ്ങളുംസാമഗാനങ്ങളും നാമസങ്കീർത്തനഭേദങ്ങളും
ശീലഗുണമതിശാലികളാമൃഷിബാലകന്മാരുടെലീലകളും
കണ്ടുകണ്ടാനന്ദംപൂണ്ടുമഹീപതി കൊണ്ടാടിയാശ്രമംതന്നിൽപുക്കു
പർണ്ണശാലയ്ക്കുള്ളിൽ ചെന്നുകടന്നവൻ നിന്നപ്പോളാരെയും കാണായ്കയാൽ
ആരുള്ളിതിപ്പർണ്ണശാലയിലെന്നതി ഗൗരവത്തോടവൻചോദിച്ചപ്പോൾ
ലക്ഷണയുക്തമാംവാക്കുകൾകേട്ടുടൻ ലക്ഷ്മീസമാനമാംരൂപത്തോടെ
മിന്നൽക്കൊടിപോലെമിന്നുന്നകന്യക തന്വംഗിതാനുമവിടെച്ചെന്നു
മന്നവനെക്കണ്ടുമന്ദാക്ഷമുൾക്കൊണ്ടു മന്ദേതരമവൾസൽക്കരിച്ചു.
വേറൊന്നു്
മതിമാനാകിയകാശ്യപനൊരുനാൾ മതിമുഖിയാമവളോടുരചെയ്തു
മല്ലവിലോചനമാക്കിഹബാലേ വല്ലഭനീശ്വരനെന്നറിയേണം
കണവനെവേർവിട്ടിവിടെയിരുന്നാൽ പ്രണയമവന്നുകുറഞ്ഞിടുമല്ലോ
എന്നതുകൊണ്ടിനി നീ തവരമണൻ തന്നുടെസവിധേനന്ദനനോടും
പോകമടിക്കരുതെന്നുടെ ശിഷ്യകളാകുലമെന്യേതുണയായ് പോരും.
ജനകൻതന്നുടെവചനമതങ്ങനെ പ്രണയമിയന്നുശകുന്തളകേട്ടു
പതിയാംനരകുലപതിയെക്കാണ്‍മാൻ കൊതിപെരുതുണ്ടെന്നാകിലുമപ്പോൾ
കനിവേറുന്നൊരുതാതനെയുംമുനി കന്യകകളാംസഖികളെയുമശേഷം
വിരവൊടുവേർപിരിയുന്നതുചിത്തേ കരുതുകയാലതിഖിന്നതയോടും
പോവതിനായവൾമാമുനിതന്നുടെ ഭാവമറിഞ്ഞുവണങ്ങിയനേരം
കണ്ണീരവിരതമൊഴുകിയവൾക്കും കണ്വനുമധികം കരുണകലർന്നു
മധുമൊഴിയാളെയുമുണ്ണിയെയുംനിജ മടിയിലിരുത്തിയനുഗ്രഹമേകി
അനുനയവാക്കുകൾചൊല്ലിമുനീന്ദ്ര നനുസരണംചെയ്തൻപൊടയച്ചു.
ജ്യോതിശ്ശാസ്ത്രപാരാവാരപാരംഗതനായിരുന്ന തിരുമംഗലത്തു നീലകണ്ഠൻമൂസ്സതിന്റെ ശിഷ്യാഗ്രനായിരുന്നല്ലോ പ്രശ്നമാർഗ്ഗകർത്താവു്. അദ്ദേഹം പെരുഞ്ചല്ലൂർ ഗ്രാമക്കാരനും തലശ്ശേരിൽനിന്നു് എട്ടുനാഴിക വടക്കുള്ള എടക്കാട്ടു വിഷ്ണുക്ഷേത്രത്തിനുസമീപം വസിച്ചിരുന്നയാളുമായ ഒരു നമ്പൂരിയത്രേ.
“കോളംബേ മുരഹാസംഖ്യേ” എന്ന ശ്ലോകപാദത്തിൽനിന്നു പ്രശ്നമാർഗ്ഗനിർമ്മാണ കാലം 825 ആനി 1-നു ആയിരുന്നുവെന്നു നിസ്സംശയം ഗ്രഹിക്കാം. ഈ മഹാശയന്റെ പ്രശിഷ്യനായിരുന്നു മച്ചാട്ടിളയതു്. മച്ചാട്ടിളയതിന്റെ ശിഷ്യനായ ഏഴിക്കരനാരായണൻമൂസ്സ് പണ്ഡിതശിരോമണിയും വാചസ്പതി ടി. സി. പരമേശ്വരമൂസ്സതിന്റെ ഗുരുവും ആയിരുന്ന പുന്നശ്ശേരി നീലകണ്ഠശർമ്മയുടെ മാതുലനുമായിരുന്നു. ഇത്യാദി വിവരങ്ങളിൽനിന്നു എളയതിന്റെ കാലം 900-നും 1000-നും മധ്യേ ആയിരുന്നു എന്നു മാത്രം ഊഹിക്കാം. 1013-ൽ അദ്ദേഹം മരിച്ചതായി ഭാഷാചരിത്രത്തിൽ പറയുന്നു.
അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാളേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ. അദ്ദേഹവും ഒട്ടുവളരെ ഗാനങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. മിക്കവയും സ്തോത്രങ്ങളാണു്. ഒന്നുരണ്ടു പാട്ടു ഉദ്ധരിക്കാം.
17.40 സാസ്വതീമനോഹരി ചെമ്പട
പ. ചിന്തയേഭവന്തം ലക്ഷ്മണ
ബന്ധുരാകൃതേ ഹേ!ലക്ഷ്മണബന്ധുരാകൃതേ!
അ. പ. നിന്തിരുവടിക്കെന്തു ചേതമയ്യോ
ബന്ധമോചനം ഹന്തതരിക
ച. കുറ്റമറ്റുഭൂവിപരിശുദ്ധയാ-
യുറ്റമായൊഴുകുമുദാരനദീ
തീരശോഭിതേ തിരുമൂഴിക്കുളം
സ്വൈരമാർന്നെഴും വീരരാമാനുജ
17.41 ശങ്കരാഭരണം ചെമ്പട
പ. ചെങ്ങണഗിരിനിലയേ ലോകതായേ
ചേവടിയുഗം കലയേ
അ. പ. ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ-
നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും.ചെങ്ങ
ച. നിന്തിരുമുടിയിലണിഞ്ഞൊരുപൊൻമകുടം—ശോഭാ
ബന്ധുരമതിനുപമാനവുമില്ലദൃഢം
ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ
ഹിതതൊഴുംവെണ്മതികലനിഷ്കപടം.
തൽപുരികുഴലായതമതിമഹിതം
കല്പകസുമഗണപരിലസിതം
സൽപരിമളഗുണഗണസഹിതം
ഷൾപദപരിവൃതമപിസതതം
ശില്പതയോടജകാത്ഭുതശോഭയു
മെപ്പൊഴുമെന്നുൾപ്പൂവിൽ വിലസണം.ചെങ്ങ
പെട്ടൊഴികത്തു രാമനിളയതും മച്ചാട്ടിളയതിനെപ്പോലെ അനേകം കൈകൊട്ടിപ്പാട്ടുകളും സ്ത്രോത്രഗാനങ്ങളും നിർമ്മിച്ചിട്ടുണ്ടു് കവി ജീവിച്ചിരുന്നതു് അടുത്തകാലത്താണെങ്കിലും വസ്ത്രാപഹരണം കൈകൊട്ടിക്കളിയിൽനിന്നു് മാതൃകാഗാനങ്ങൾ ഇവിടെ ചേർത്തുകൊള്ളട്ടേ.
സുന്ദരാംഗിമാരൊന്നറിയാതെ നന്ദനന്ദനൻനന്ദിയിൽ
മന്ദംമന്ദംനടന്നുകൊണ്ടുടനന്നദീതീരേചെന്നുപോൽ
മോടികൂടുന്നോരാടകളൊക്കപ്പാടേവാരിയങ്ങോടിനാൻ
കേടകത്തുന്നകൈടഭാരിയമ്പോടൊര ലിന്മേൽകൂടിനാൻ
നിർമ്മലാംഭസ്സിലംബുജാക്ഷിമാർ തമ്മുടെകളിവെണ്മയും
ചിന്മയൻതന്റെകണ്മണികൊണ്ടങ്ങമ്മാറുകണ്ടുനന്മയിൽ
കായംനല്ലൊരുകായാമ്പൂനിറമായ മായാമയനായ
തോയജാക്ഷനത്തോയത്തിൻ ഗുണംമായമെന്യേ സഹായമായ്
രാമനിളയതിന്റെ രണ്ടുമൂന്നു ശ്ലോകങ്ങൾകൂടി ഉദ്ധരിക്കാം.
പൊൽപ്പൂബാണൻപൊരിഞ്ഞീടിനപൊരിപതറും
കണ്ണിനും കണ്ണുതെറ്റി-
പ്പൊയ്പോയാൽ ഗംഗയെത്തേടിനരുചിരകര
ത്താമരത്താരിണയ്ക്കും
എപ്പോഴും ക്ഷുത്തുകൂടും ഗണപതിവിടുവാ-
നായ്മടിക്കും മടിക്കും
കൂപ്പീടുന്നേൻ കുലാദ്രീശ്വരനുടെമകൾതൻ
????????ചിരിക്കും
തിയ്യാളുംകണ്ണനാംമൽപതിനിജതലയിൽ
ക്കേറ്റിലാളിക്കുവാനായ്
തയ്യാറായ് വച്ചിരിക്കുന്നമരനദിതിള
യ്ക്കുന്നതാശ്ചര്യമല്ല
ഇയ്യാപത്തിയ്യിടെത്തീർന്നിടുമതുമുതലി-
സ്സൊല്ലതീരും നമുക്കെ-
ന്നയ്യാഗൗരിക്കുചേരും നിനവഴലകലെ-
ത്തള്ളിമോദം തരട്ടേ.
17.42 മാരൻപാട്ടു്
ഗാന്ധർവപ്രീതിക്കുവേണ്ടി ചില പ്രധാന കുടുംബക്കാർ പ്രതിവർഷം ഗന്ധർവൻപാട്ടു നടത്തുന്ന പതിവുണ്ടായിരുന്നു. പാശ്ചാത്യപരിഷ്കാരത്തെ ഭയപ്പെട്ടോ എന്തോ?— ഗന്ധർവന്മാരും യക്ഷികളും ഒക്കെ ഇപ്പോൾ നാടുവിട്ടുപൊയ്ക്കളഞ്ഞുവെന്നു തോന്നുന്നു.
ഗന്ധർവൻപാട്ടിനു ഒരു മാന്ത്രികൻ ആവശ്യമാണു്. അയാൾ കൊടുക്കുന്ന ചാർത്തനുസരിച്ചു് വീട്ടുകാരൻ പന്തൽതീർത്തു് അലക്കിയ പുടവകൾകൊണ്ടു അലങ്കരിക്കയും ചുറ്റും കുരുത്തോലയും കുരുത്തോലക്കിളികൾ, കുരുത്തോലപ്പാമ്പു്, കുരുത്തോലമത്തൻ മുതലായവ കെട്ടിത്തൂക്കുകയും ചെയ്യുന്നു. അനന്തരം പന്തലിനകം തൂത്തുതളിച്ചു ശുചിയാക്കുന്നു. ശിവകോണിൽ കിളരമുള്ള തേൻകദളിവാഴ നാട്ടുന്നു. പിന്നെയാണു മണിത്തറയൊരുക്കുക എന്ന ക്രിയ. യന്ത്രമിട്ടു അതിനു പടിഞ്ഞാറുവശം പിണിയാളിനുള്ള ശരകൂടം കെട്ടിയലങ്കരിക്കുന്നു. നാലുകോണിലും പുതുച്ചട്ടികൾ, വാഴപ്പഴം, കരിക്കു്, അവൽ, അട, മാവില, അശോകത്തളിർ, പലമാതിരി പുഷ്പങ്ങൾ ഇവ ഒരുക്കിവയ്ക്കുന്നു. കൊട്ടും കുരവയും പാണ്ടിവാദ്യവും നേരത്തേ ഏർപ്പാടുചെയ്തിരിക്കും. അനന്തരം തറമെഴുകി ഭംഗിയുള്ള തൂശനിലയിട്ടു്, വിളക്കും നിറനാഴിയും, വെറ്റില പാക്കു കരിക്കു അട മലർ പൂംകുല ചന്ദനം ഭസ്മം കളഭം മുതലായവയും മുറയ്ക്കുവച്ചു് മാന്ത്രികൻ പരിശുദ്ധനായ് പൂജ നടത്തീട്ടു ദുർഗ്ഗാഭഗവതിയെ സ്മരിച്ചു് പിണിയാളിന്റെ ഇടത്തുവശത്തായി പീഠം പ്രതിഷ്ഠിക്കുന്നു. പിന്നീടു് പിണിയാളായ യുവതി വ്രതാനുഷ്ഠാനപൂർവം കുളിച്ചു ശരീരം മേനിവരുത്തി, കുറിയിട്ടു് ഭംഗിയുള്ള വസ്ത്രംധരിച്ചു്, മുലക്കച്ചകെട്ടി ഉത്തരീയം അണിഞ്ഞു്, അത്തൽ പനിനീർ കളഭം മുതലായ സുഗന്ധദ്രവ്യങ്ങൾ വേണ്ടുവോളം പൂശി, സാക്ഷാൽ രതീദേവിയെന്നപോലെ ഇക്ഷുകോദണ്ഡവും കൈയിൽ ഏന്തിക്കൊണ്ടുവരുന്നു. അഷ്ടമംഗല്യം ധരിച്ചു് ഒരു തോഴി മുന്നിലും ഏഴു കന്യകമാർ പിന്നിലും നില്ക്കുന്നു. ആർപ്പു്, കുരവ, വാദ്യമേളങ്ങൾ ഇവയോടുകൂടി പന്തലിനു മൂന്നുവലംവച്ചു് അതിനുള്ളിൽ പ്രവേശിക്കുന്നു. അനന്തരം പിണിയാൾ കിഴക്കോട്ടു തിരിഞ്ഞുനിന്നു് നെല്ലരി പൂക്കുലപൂവ് മുതലായവകൊണ്ടു അർച്ചനാദികൾ ചെയ്തിട്ടു പീഠത്തിൽ കയറി ഇരിക്കുന്നു. പിന്നീടു്, കന്യകമാരിൽ ഒരുത്തിവന്നു് പിണിയാളിന്റെ ദേഹപൂജ നടത്തി ഇടത്തേ കരത്തിൽ കാപ്പുകെട്ടുന്നു. പിന്നെ ചില ക്രിയകളൊക്കെ നടത്തുന്നു. ഇതിനിടയ്ക്കു മാരൻപാട്ടു മുറയ്ക്കു നടന്നുകൊണ്ടിരിക്കുന്നു. ഒടുവിൽ പിണിയാൾ തുള്ളി പൂപ്പട വാരുന്നു. ഇങ്ങനെയൊക്കെയാണു് ഗന്ധർവൻപാട്ടിന്റെ ചടങ്ങു്. ചുരുക്കിപ്പറഞ്ഞാൽ ഇതു കാമപൂജയാണു്. ഇത്തരം ഉത്സവങ്ങൾ ബംഗാളിൽ ഇപ്പോഴും നടപ്പുണ്ടു്. രീതിക്കു വ്യത്യാസമുണ്ടെന്നേയുള്ളു. മാരൻപാട്ടുകളിൽവച്ചു് ഏറ്റവും പ്രസിദ്ധം “ചന്ദനമാരൻ” എന്നു വിഖ്യാതമായ ഗാനമാണു്. ആ കൃതിയുടെ കർത്താവു് വിദ്വാൻ കോയിത്തമ്പുരാനാണെന്നു ചിലർ പറയുന്നു. നിശ്ചയിപ്പാൻ തരമില്ല.
ചന്ദനത്തണലൂടെ മന്ദമാരുതമേറ്റു
ഇന്ദിശപാടിവരും സുന്ദരികിളിപ്പെണ്ണേ!
എന്നിങ്ങനെ ആരംഭിച്ചിരിക്കുന്നതുകൊണ്ടാണു് ഈ കൃതിയെ “ചന്ദനമാരൻ” എന്നു വിളിച്ചുവരുന്നതു്. കാമദേവന്റെ മാമാങ്കം പുറപ്പാടാണു് ഇതിന്റെ വിഷയം. കാമിനിമാരെ വശത്താക്കണമെന്നായിരുന്നു മാമാങ്കത്തിന്റെ ഉദ്ദേശം.
കിളിയോടു ചോദിക്കുന്നു.
ബാലകോകിലകുലമൗലിമാലികേ ബാലേ
മാരാനുകൂലേ മനോമോഹനതരശീലേ
മാരവീരാതിരേകകാര്യകാരണലോപേ
വാരിജമകൾ പുൽകും വാരിജാനന്ദലാഭേ
മലയജമലയതിലും മാലതിമലർനിരചൊരിയും വനമതിലും
മാനസസരസ്സിലും വാനവർ പുരത്തിലും
പാലാഴിയിലും പിന്നെ പ്രാലേയാചലത്തിലും
പലദിശി നദികളിലും വിടപികൾ ഫലമലനിബിഡാടവിയതിലും
സഞ്ചരിക്കുമ്പോഴുണ്ടോ പഞ്ചബാണനെക്കണ്ടു?
ചഞ്ചലാക്ഷിമാരുടെ നെഞ്ചകമിളക്കുന്ന
വഞ്ചനമയപുഞ്ചിരിയും ചില കൊഞ്ചലുകളുമകമലരിൽനിനച്ചാൽ
കിഞ്ചനപൊറുക്കുമോ സഞ്ചിതഗുണാഞ്ചിതേ?
വഞ്ചനചെയ്താനല്ലോ വഞ്ചനചെയ്താനല്ലോ
അഞ്ചിതഗുണഗണമിയലുംപികസഞ്ചയവുംനീയുംകൂടെ
പൂഞ്ചോലവാടിതന്നിലൂഞ്ഞാലിൽ വസിക്കുമ്പോ-
ളഞ്ചലർബാണവാസലാഞ്ഛനം കാണ്‍മാനുണ്ടോ?
വാമനയനമാരുടെ മാനസതാമരസാന്തസ്ഥിതനാകും
കാമനെൻകമിതാവിനൊടുപമാനനായ
കാമുകന്മാരെയുണ്ടോ കാണ്‍മാനീലോകത്തിങ്കൽ
അരുണതരുണകിരണനികരരുചി
തടവിനനവമണിമകുടത്തിൻകാന്തിചിന്തിച്ചെൻ
സ്വാന്തം വെന്തുരുകുന്നു കന്മസായകൻ തന്റെ
കുന്തളഭാരത്തിങ്കൽ കുറുമൊഴിനറുമലർനിര ചിതറും
കചഭരമൊളിവതിൽ മുരളുന്നൊരിന്ദിന്ദിരങ്ങൾ-നല്ല
മന്ദാരസുമങ്ങളും കന്ദബാണാധിവാസമെന്നുകാണുന്നുഞാനും
ശിശുശശിനികരാഭയെഴുന്നൊരു കുടിലമതാം നിടിലതടത്തിൽ
നിസ്തുലതരമായ കസ്തുരിതിലകത്തിൻ
വസ്തുത നിരൂപിച്ചാലെത്രയും വിമോഹനം!
തന്നുടെ കുലവില്ലിനു തുല്യതചൊല്ലുമവൻ
ചില്ലിയോടുപമ ചൊല്ലുകിലവൻ കൈ-
വില്ലല്ലാതെയില്ലചൊൽവാൻ
ഫല്ലപങ്കജദളതുല്യലോചനങ്ങളിൽ
മഞ്ജുളമൊഴിമാരുടെ മാനസഭഞ്ജനകരമായഴകോടേ
കാഞ്ജലോചനങ്ങളിലഞ്ജനമണിഞ്ഞതു
ശൃംഗാരാത്ഭുതരസവാസിതമെന്നുതോന്നും
സുസ്മിതമെഴുമസ്മരനുടെമുഖവിസ്മയമോർക്കാനെളുതല്ലോ
ഇങ്ങനെ വിപ്രലംഭശൃംഗാരരസാർദ്രമാണു് ചന്ദനമാരൻ.
കാമിനിമാരെ വശത്താക്കണമെന്നുറച്ചു
തൂമയേറീടും തന്റെ തേരതിൽ നിന്നിറങ്ങി
പൂമണം കലർന്ന പൂങ്കാവതിലണഞ്ഞുടൻ
കാണുന്നവർക്കു കണ്ണിനൊരാനന്ദം വരുമാറു്
കാമദേവന്റെ കോപ്പിതപ്പോഴങ്ങെന്തുചൊൽവൂ!
പട്ടുമണിപ്പുടവകൾ മുട്ടോളം ഞൊറിഞ്ഞുടുത്തു
പട്ടുകച്ചയുംകെട്ടീട്ടൊട്ടേടം തൊങ്ങലിട്ടൂ
ഇഷ്ടമായുള്ളപൊന്നിൻ ചങ്ങലയതും പൂട്ടി-
യൊട്ടേറെമാവിൽ നല്ല മാലേയച്ചാറണിഞ്ഞു
പൂവുംനൽപുഴുവുംജവാതുകൾ കളഭകസ്തൂരികളെല്ലാം
ആശാകരങ്ങളായതൊക്കവേ തേച്ചുകൊണ്ടു
പത്തരമാറ്റിൻപൊന്നിൻകുണ്ഡലങ്ങളുമിട്ടു
മുത്തുമാലകൾ വനമാലകളതും ചാർത്തി
ഇക്ഷുചാപവും പുഷ്പബാണവും കയ്യിലേന്തി
പെട്ടെന്നുമലരമ്പൻ പൂങ്കാവിലകം പുക്കു
മട്ടോലും മൊഴിമാരേയെയ്തുടൻ വശത്താക്കി
ചട്ടെന്നു പാണിഗ്രഹം ചെയ്തിതു വഴിപോലെ
അവരോടുകൂടി രമിക്കുന്നകാലത്തു്
പുഷ്പസായകൻതന്നെ കാണാഞ്ഞു രതീദേവി
ബാഷ്പങ്ങൾ തൂകിത്തൂകി ദുഃഖിച്ചു ബഹുവിധം
തല്പത്തിൻമുകളേറി ശോകിച്ചു കിടക്കുമ്പോൾ
സ്വപ്നത്തിൽകണ്ടു പുഷ്പസായകൻതന്നെ രതി
ക്ഷിപ്രമങ്ങുണർന്നിരുന്നു
പെരുനെല്ലി കൃഷ്ണൻവൈദ്യന്റെ മാരൻപാട്ടിലെ ഒരുഭാഗം താഴെ ചേർക്കുന്നു.
അന്നാ സുന്ദരീവൃന്ദാരാധിത നന്നായ്പൊങ്ങിന
ശോകമൊടേ—അലസത്തൊടു വിലസുന്നൊരു
മലർമെത്തയിലവളങ്ങനെ—നലമുറ്റൊരു
മലരമ്പനെ മനസാ ചിന്തിച്ചും
പൊങ്ങുംതാപമൊതുങ്ങും ഭാവനയെങ്ങും-
പൂണ്ടവളപ്പൊഴു തേ—വടിവുറ്റൊരു
തടിയിട്ടതിനൊടു തുല്യതയിടചേരവേ
വടിവൊത്തൊരു തുടുഭാഷിണി പൊടിവിട്ടഥ വീണു…
ഈ പാട്ടിൽ സംഭോഗശൃംഗാരവും കുറെ അധികം പച്ചയായി വർണ്ണിച്ചിട്ടുണ്ടു്. മാരൻപാട്ടുകൾ പാടിക്കേൾക്കാൻ വളരെ ഇമ്പമുള്ളവയാകുന്നു.
17.43 കുത്തിയോട്ടപ്പാട്ടു്
ചില ദേവീക്ഷേത്രങ്ങളിൽ—വിശേഷിച്ചു്, ചെട്ടികുളങ്ങര, മങ്കൊമ്പു്—ഈ പ്രസിദ്ധ ക്ഷേത്രങ്ങളിൽ കുത്തിയോട്ടം നടപ്പുണ്ടു്. വളരെ ഉയരമുള്ള ചാടുകളുടെ അഗ്രത്തിൽ, പുറത്തു ചൂണ്ടയിട്ടു് ഒന്നുമുതൽ അഞ്ചുവരെ ആളുകളെക്കോർത്തു് ബന്ധിക്കും; അനേകം ആളുകൾചേർന്നു് അത്തരം ചാടുകളെ ക്ഷേത്രത്തിനു ചുറ്റും വലിച്ചുകൊണ്ടു പോകും. ഇതൊരു വഴിപാടായി ഗണിക്കപ്പെടുന്നു. നരബലിയുടെ അവശിഷ്ടമാണെന്നു ചിലർ പറയുന്നു. കുത്തിയോട്ടത്തിനു പാടാനായി ചില പാട്ടുകൾ ഉണ്ടാക്കപ്പെട്ടിട്ടുണ്ടു്. കവിതാരസം വളരെകുറയും; മിക്കവയും പ്രാകൃതജനങ്ങൾക്കു കേൾപ്പാനായി നിർമ്മിക്കപ്പെട്ടയാണു്, അവ ചൊല്ലാൻ പ്രത്യേക മട്ടുകളുമുണ്ടു്.
‘ചെട്ടിക്കുളങ്ങരെ മാധവിയമ്മേടെ-
യെട്ടുവയസ്സിലെ കുത്തിയോട്ടം’
എന്നിങ്ങനെ രണ്ടു വരികൾ ഞാൻ ബാല്യകാലത്തു് കേട്ടിട്ടുണ്ടു്. ഗാഥാവൃത്തമാണെങ്കിലും, ചൊല്ലേണ്ടരീതി വേറെയാണു്; ചിലേടത്തു്,
ശ്രീദേവി ഭൂദേവി വാണിമാതും മമ
വാണിയിൽ വാഴ്ക തുണയ്ക്കുവാനായ്
മെത്തും വിനയ മൊത്തിങ്ങിഹ നിത്യംപദ സ-
രസീരുഹമെത്തുന്ന ഭക്ത്യാ നമിച്ചിടുന്നേൻ
എന്നിങ്ങനെ രണ്ടാമത്തെ ഈരടിയിൽ കാണുമ്പോലെ ഇരട്ടിയും ഉണ്ടായിരിക്കും.
17.44 പുലക്കളി
ഇതിനു താനാട്ടം എന്നുകൂടി പേരുണ്ടു്.
തത്തെയ്യം തെയ്യെല്ലാന്തതോം തെയ്യം തിത്തെല്ലത്തെയ്യലുന്തതോം
തിന്തിനാതിത്തായ്‍ത്താതോം തിമി തിന്തിനായ് തിനായ്ത്താരോ
എന്നു താളം ചവിട്ടിക്കൊണ്ടാണു് പാട്ടു്. ‘രാമായണംകഥ തനാട്ടം’ എന്ന ആധുനിക കൃതിയിൽനിന്നു് ഒന്നുരണ്ടു വരികൾ ഉദ്ധരിക്കുന്നു.
താനാട്ടം ചൊല്ലിത്തുടങ്കി—അണ്ണു തത്തമ്മ പാടിത്തുടങ്കി
താളം ചവിട്ടി മുയക്കി—തള കാലിൽ കിലുക്കി മുയങ്കി
ശങ്കരൻ വങ്കരിയായേ—അണ്ണു ശങ്കരിയും പിടിയായേ
അങ്കരിതാനന്ദമായേ—യവ—രണ്ണങ്ങടവിയിൽ പുക്കേ
കൊഞ്ചിക്കുളഞ്ചുനടന്തൈ—കല യാനകളോടങ്കിടഞ്ചേ
പങ്കജമാരമാൽ പൂണ്ടേ—പരമേശൻ കളിച്ചാനക്കാലം
പുലക്കളിക്കായി വിഷ്ണേല്, പാരതം ഉത്തരരാമായണം എന്നീ കഥകൾ രചിച്ചിട്ടുണ്ടു്.
ചെറുമർപാട്ടെന്നാണു് ഇതിനു വടക്കൻദിക്കുകളിൽ പറയാറുള്ളതു്—വടക്കൻദിക്കുകളിൽ ചെണ്ട, കുഴൽ ഇവയും തെക്കൻദിക്കുകളിൽ തുടി, കുഴൽ ഇവയും ഉപയോഗിച്ചുവരുന്നു.
കൃഷിക്കാലങ്ങളിൽ ചെറുമികൾ പാടുന്ന പാട്ടു് ചെവിയ്ക്കു വളരെ ഇമ്പമാണു്. അവർ വാസ്തവത്തിൽ കളകണ്ഠികൾതന്നെയാകുന്നു. ചെറുമരുടെ ഒരു സന്ധ്യാവർണ്ണന ഉദ്ധരിക്കാം.
നേരംപോയ് നേരംപോയ് പൂക്കൈത മറപറ്റി
കുന്നാംകോഴി കുളക്കോഴി തത്തിത്തത്തിച്ചാടുന്നേ
നേരംപോയനേരത്തും കൊല്ലാക്കൊല കൊല്ലണയോ
അരമുറിക്കരിക്കുംതന്നു കൊല്ലാക്കൊല കൊല്ലണയോ.നേരംപോയ്
അരത്തൊണ്ടുകള്ളുംതന്നു കൊല്ലാക്കൊല കൊല്ലണയോ
ഞാൻപോയനേരത്തു ഈടില്ലമൂടില്ല
ഞാനവിടെ ചെന്നേപ്പിന്നെ വെട്ടാക്കളം വെട്ടിച്ചു
ഞാനവിടെ ചെന്നേപ്പിന്നെ കെട്ടാപ്പുര കെട്ടിച്ചു.നേരംപോയ്
17.45 മണ്ണുനീർകോരുന്ന പാട്ടു്
മുമ്പൊക്കെ കെട്ടുകല്യാണം, തെരണ്ടുകുളി മുതലായ അടിയന്തിരങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെട്ടുവന്നു. ഇന്നും നാട്ടുംപുറങ്ങളിൽ ചില യാഥാസ്ഥിതിക നായന്മാർ നടത്തിവരുന്നതായിട്ടറിയാം. പുണ്യശ്ലോകന്മാരായ കാവാലം നീലകണ്ഠപ്പിള്ള, സീ. കൃഷ്ണപിള്ള മുതലായ മഹാശയന്മാരുടെ കഠിനപ്രയത്നഫലമായി ഈ വ്യർത്ഥമായ ചെലവുകൾ ഏതാനും വർഷങ്ങൾക്കുമുമ്പേതന്നെ തിരുവിതാംകൂറിൽനിന്നുപോയി.
നാലാംകുളിയ്ക്കു പാടുന്ന പാട്ടാണു് മണ്ണുനീർകോരുന്ന പാട്ടു്.
കല്യാണം നാലുംകഴിഞ്ഞു് ‘നാലാംനീർ’ കോരുന്നതിനു മങ്കമാരൊക്കെ ഒരുങ്ങിപ്പുറപ്പെടുന്നു. അവരിൽ ഒരുത്തി കുളിച്ചുവന്നു് തുകിലെടുത്തു് തലചൊരുക്കിപ്പൂവുചൂടി, അഞ്ജനത്താൽ കണ്ണെഴുതി, പ്പൊട്ടുതൊട്ടു്, കാതിലയണിഞ്ഞു്,
നാസികയിൽകനക മൂക്കുത്തിയിട്ടു്
ഭാസിതമായതിനിടയിൽ ഞാത്തുംതൂക്കി
കണ്ഠശരംതാലിമാല ശരപ്പൊളികൾ
കണ്ഠമതിലങ്ങണിഞ്ഞുശോഭയോടെ
കൈവളകൾമോതിരങ്ങൾകയ്യിൽച്ചെണ്ടും
കൈതവമറ്റവളങ്ങുമോഹനമായ്
കസ്തൂരികളഭക്കൂട്ടെന്നീവകകൾ.
മെയ്യിൽ പൂശി,
എളിതന്നീലിമ്പമോടെ കച്ചപ്രങ്ങ-
ളളിവേണിബഹുവിധമായണിഞ്ഞുപിന്നെ
കാലുതന്നിൽകൊലുസ്സിട്ടുമിഞ്ചിപൂട്ടി
ഒരുങ്ങിവരുന്നു. അഷ്ടമംഗല്യവും വിളക്കും വഹിച്ചു് ചില സ്ത്രീകളും പൊൻകിണ്ടിയേന്തി കുരവയിട്ടുംകൊണ്ടു് മറ്റുചിലരും മുമ്പേ നടക്കുന്നു. എല്ലാരുംകൂടെ പഞ്ചവാദ്യദ്ധ്വനിയോടുകൂടി പുറത്തെ ആറ്റിൻകരയിലേക്കു പോകുന്നു. ഗംഗയാണെന്നാണു് സങ്കല്പം. അവിടെച്ചെന്നു് ഗജമുഖനെ വണങ്ങി മറ്റു ദേവകൾക്കു അരിപ്പൂവുമിട്ടു് കടവുപൂജയൊക്കെ ചെയ്തശേഷം ഗംഗാദേവിയെ തട്ടിയുണർത്തുന്നു. അനന്തരം സ്ത്രീജനങ്ങൾ കുളിച്ചു്, കിണ്ടിയിൽ ജലം കോരി വാഴയിലകൊണ്ടുമൂടി ‘കടവടക്കം വന്ദിച്ചു കരയിൽക്കേറി’ കളിച്ചാർത്തുകൊണ്ടു് തിരിച്ചുവന്നിട്ടു് അഷ്ടമംഗല്യവും വിളക്കും മണ്ണുനീരും മണിയറയുടെ നടയിൽ വച്ചശേഷം, അറയ്ക്കുള്ളിൽ ഇരിക്കുന്ന വധുവിനെ കൈതട്ടി വിളിക്കുന്നു.
സീതാസ്വയംവരം മണ്ണീർകോരു പാട്ടിൽനിന്നു രണ്ടുമൂന്നു വരികൾ ഉദ്ധരിക്കാം.
ലോകർക്കുംജലനിധിക്കുംസാക്ഷിയായ
ഗംഗാദേവിമാതാവേകേൾക്കുന്നീലേ?
ജനകപുരംതന്നിൽവേളികഴിഞ്ഞശേഷം
ജലശുദ്ധിവരുത്തുവാനായ് ഞങ്ങളെല്ലാം
മണ്ണുനീർകോരുവാനായിവന്നതിപ്പോൾ
മനംതെളിഞ്ഞുണരുണരു ഗംഗാദേവീ
വിളിച്ചവിളികേളാതങ്ങുറങ്ങുന്നായോ?
വിയർത്തുടനേതളർന്നു ഞങ്ങൾവശംകെടുന്നു.
ഉറക്കമുണർന്നിവിടേയ്ക്കായെഴുന്നള്ളമ്മേ.
ആവചനംകേട്ടു ഗംഗാദേവിതാനും
മനംതെളിഞ്ഞു വിളയാടിയെഴുന്നള്ളുന്നു
ഗംഗാതടംതന്നിലുള്ള പത്മംതന്നിൽ
ആദിത്യപ്രഭപോലെ കാണായ് വന്നു
17.46 കുറത്തിപ്പാട്ടു്
പലേ പ്രസിദ്ധ കവികളും കവയിത്രികളും കുറത്തിപ്പാട്ടുകൾ രചിച്ചിട്ടുള്ളതായറിയാം. രാമായണം കുറത്തിപ്പാട്ടു് വളരെ പ്രസിദ്ധമാണു്. അതുപോലെ ഉത്തരരാമായണം കുറത്തിപ്പാട്ടു്, നളചരിതം കുറത്തിപ്പാട്ടു്, കുട്ടിക്കുഞ്ഞുതങ്കച്ചിയുടെ കിരാതം കുറത്തിപ്പാട്ടു് ഇവ. ആണ്ടിൽ എത്ര പ്രതികൾവീതം വിറ്റഴിയുന്നു എന്നു പറഞ്ഞറിയിപ്പാൻ പ്രയാസം. ഇവയിൽ ചിലതു സാഹിതീരസം തുളുമ്പുന്നവയുമാണു്.
കിരാതത്തിൽനിന്നു് രണ്ടു പാട്ടുകൾ താഴേ ചേർക്കുന്നു.
എങ്കിലോപണ്ടൊരുകാലംപങ്കജബാണാരി
തിങ്കൾചൂടുംശങ്കരൻപരൻപുരസംഹാരി
തൻകഴൽപണിഞ്ഞിടുന്നോർസങ്കടമൊഴിപ്പോൻ
പങ്കജാക്ഷിയായമലമങ്കതൻമണാളൻ
തിങ്കൾകുലജാതനായ പാർത്ഥനുള്ളിലേറും
സങ്കടമൊഴിച്ചുവരംനല്കുവതിനായി
വൻകിരാതമൂർത്തിയായ്‍ഭവിച്ചൊരുകഥയെ
പങ്കഹരമായതുഞാൻഭാഷയായ്‍ചൊല്ലുന്നേൻ.
17.47 ഇരട്ടി
അഖിലഗീർവാണതരുണിമാർകൂപ്പുമചലനന്ദിനിബാലേ
നിഖിലവുംനിന്നാൽവിദിതമെങ്കിലും നിയതംകേൾക്കസുശീലേ
മഹിളമാർമണിവലമഥനന്റെ മകനുചെന്നിഹപോലെ
മടിയുണ്ടായിട്ടല്ലരുളുവാൻവരം മനസിമംഗലലീലേ
അല്പമാനുഷനല്ലപാർത്ഥനനല്പധൈര്യപയോധി
ഉല്പലാക്ഷിധരിക്കുവനുള്ളിലല്പവുമില്ലൊരാധി
കരബലമുള്ളപുരുഷരിൽസുരവരസുതനൊടുതുല്യൻ
കരുതുകപാരിലൊരുവനില്ലിതുകരുതിവേണ്ടാർക്കുശല്യം
ഒരുപുരുഷനുവരവേണ്ടും ഗുണമഖിലവുംപാർത്തുകാണ്‍ക
വരതനുമണേകരുതുപാർത്ഥനിൽമരുവുന്നായതുമൂലം
17.48 മണ്ണാർപാട്ടു്
ഇതു തിരണ്ടുകുളിക്കു നായർഗൃഹങ്ങളിലുംമറ്റും ചില ദിക്കിൽ മണ്ണാന്മാരും ചിലദിക്കിൽ വേലന്മാരും പാടാറുള്ള പാട്ടാണു്. അറുകൂർ കാളിമാരുടെ അപദാനങ്ങളെ കീർത്തിച്ചുള്ളവയാണു് മിക്ക പാട്ടുകളും. ഉടുക്കാണു് അതിനുള്ള വാദ്യം. കോവലന്റെ വരവുപാർത്തു് മാധവി എന്ന വേശ്യ ഇരിക്കുന്നതായി വർണ്ണിക്കുന്ന ഏതാനും വരികൾ താഴേ പകർത്തുന്നു.
പോർക്കുതിരവളർകഴുത്തിൽകിടക്കുന്ന
കൊടാർമണിയുടെനാദംകേട്ടു്
ഏഴാമാനന്ദഇട്ടിഎളമാതുപ്പെണ്‍കൊടിയാൾ
പടിവാതിൽതട്ടിത്തുറന്നു
അടിതളിയാരാധനകഴിച്ചു്
പള്ളിവിളക്കുംകൊളുത്തിവച്ചു്—നടുകഴിത്തിറ
പഞ്ഞിമെത്തയുംതട്ടിത്തടംവിരിച്ചു്
പൊന്മകന്റെവരവുംനോക്കിനിലപാർക്കുമ്പോൾ
പൊന്മകനും പോർക്കുതിരയും
വെള്ളിത്തലമണിമിറ്റത്തു
നിവിരെച്ചെന്നുവഴിപുറപ്പെട്ടു്.
17.49 വേലൻപാട്ടു്
ഓണക്കാലങ്ങളിൽ രാത്രിസമയത്തു് വേലനും വേലപ്പണിക്കത്തിയുംകൂടി നായർ ഗൃഹങ്ങളിൽ ചെന്നു വീട്ടുകാരെ ഞരങ്ങിയും മൂളിയും കുരച്ചും ഉണർത്തീട്ടു് പാടാറുള്ള ഒരു പാട്ടിന്റെ ഏതാനും ഭാഗമാണു് താഴെ ചേർക്കുന്നതു്. ഹരിശ്ചന്ദ്രന്റെ കഥയെ അധികരിച്ചു് രചിക്കപ്പെട്ടിട്ടുള്ളതാകുന്നു.
വിശ്വാമിത്രനും വസിഷ്ഠനും തമ്മിലുള്ള ഒരു മത്സരത്തിന്റെ ഫലമായി അവർ രണ്ടുപേരും “അരിച്ചന്തിരപുരിയിൽ” എത്തുന്നു. രാജാവു് അവരെ സിംഹാസനത്തിൽ ഇരുത്തീട്ടു്,
തങ്കപ്പുമാന്മാരിവിതത്തിനുവന്നൊരുകാര്യമിതെന്തു്
സാധ്യമതേതാനുംകൊണ്ടോ? കാണ്‍കയിൽമോഹംകൊണ്ടോ?
എന്നു ചോദിക്കുന്നു.
കാണ്‍കയിലുംമോഹം; കാരിയമതുപുനരുണ്ടേ മതി
കാരിയമതാകുന്നതുമറ്റൊന്നല്ലേ; കടുകപ്പറയാം
കരുതിനതൊരുകോയിൽപണിന്തതിനൊത്തിരധനമില്ലാഞ്ഞു്
കണ്ടുപറഞ്ഞാലതുതരുമെന്നിട്ടിവിടത്തിനുവന്നേ
എന്നു മുനിമാർ മറുപടി പറയുന്നു. ഇങ്ങനെയാണു് കഥാരംഭം.
ഹരിശ്ചന്ദ്രസുതനായ രോഹിതാശ്വൻ പാമ്പുകടി ഏറ്റു മരിക്കുന്നതിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
കുഞ്ഞേനീയുംകൂടേപോകുന്നതാകിലോ
പാരാതെനാഴിയരികൂടെകിട്ടുമേ.
പോകുന്നദിക്കിലെക്കാണുന്നദർപ്പയും
കുഞ്ഞേനീയുംകൂടെകൊണ്ടുവന്നതാകിലോ
ഞാനുംതരുന്നുണ്ടുനാഴിയരിയെന്നെന്റെ
യഛനാണേയെന്നങ്ങൊരാണയുമിട്ടു
അഛന്റെയാണേടെനാമത്തെകേട്ടപ്പോൾ
മകനാരുയാത്രയായ്‍പോകുന്നുവിറകിനു.
ഉള്ളിലുറപ്പോടേപൈതങ്ങളുംചെന്നു്
ചുള്ളിയുംമുള്ളുമായ്‍ക്കൊള്ളിക്കതക്കതായ്
പാടെയൊടിച്ചവർചുമടാക്കിക്കെട്ടീട്ടു്
നാരായണനമഃ എന്നുനടകൊണ്ടു
നടകൊണ്ടുവടിവുള്ളതിചെറുപൊയ്കച്ചരിവിന്നു
നാനാരസത്തിൽ കളിച്ചുചിരിച്ചു്
പയ്യവേനടന്നവർചെല്ലുന്നനേരത്തു്
പാരംതണലുള്ളരയാലുംകീഴവേ
എല്ലാവരുംകൊണ്ടുവിറകുമിറക്കീട്ടു്
രവികോപമിയലാതിരിക്കുന്നനേരത്തു
ചൊല്ലാമരയാലിൻമീനത്തേക്കോണിലു്
നല്ലൊരുദർപ്പകണ്ടുപിള്ളചൊല്ലി
നിങ്ങളെല്ലാപേരുമിവിടെയിരിപ്പിൻ
ഞാനുണ്ടേദർപ്പകൊണ്ടോടിവരുന്നുണ്ടു്
ആദർപ്പചുറ്റിപ്പിടിക്കുന്നുപിള്ളയും
ചുറ്റിപ്പിടിച്ചനേരംഫണത്തെത്തട്ടി
ചുറ്റിച്ചുവത്തിച്ചെറുമൂക്കനന്നേരം
കൊത്തിയണിവിരൽകൊത്തിയകൊത്താലേ
കൊണ്ടുഭയത്തോടുകുടഞ്ഞെറിഞ്ഞിട്ടു്
നോക്കിയാക്കാകുറഞ്ഞാവലാതിപ്പെട്ടു്
ആലിലപോൽവിറച്ചംഗംതുളർന്നു
വാക്കിന്നവൻതലതെക്കോട്ടുംവീണു.
17.50 ഐവർകളി
കമ്മാളരിൽപെട്ടവരായ ആശാരി, മൂശാരി, കരുവൻ, തട്ടാൻ, വേലക്കുറുപ്പു് എന്നിങ്ങനെ അഞ്ചുകൂട്ടർ ഭദ്രകാളിവട്ടങ്ങളിലെ വേല മുതലായവയ്ക്കു ചോടുവച്ചു കോൽമണി കിലുക്കി പാടിക്കൊണ്ടുള്ള കളിയാണിതു്. അനേകം പാട്ടുകൾ കാണ്മാനുണ്ടു്. അവ ആരുടെ കൃതികളെന്നും എപ്പോഴുണ്ടായവയെന്നും നിർണ്ണയിപ്പാൻ വിഷമമായിരിക്കുന്നു.
ദൂതവാക്യം ഐവർകളിപ്പാട്ടു പ്രാചീനമാണു്.
മഹാമായലക്ഷ്മീസീത വനംതന്നിൽവസിക്കുംകാലം
കപടമായ്‍കട്ടുകൊണ്ടുപോയ് ലങ്കയിൽകൊണ്ടുവച്ചു
ദുഃഖിപ്പിച്ചകാരണത്താൽ ആഴിയേക്കടപ്പതിന്നു
ആളില്ലെന്നുവച്ചുരാമൻ അനുമാനേവിളിച്ചുകൊണ്ടി
ങ്ങടയാളംകൊടുത്തുകൈയിൽ
ഇപ്പോൾ ഐവർകളി കണിയാന്മാരും വേട്ടുവരും ചെറുമന്മാരും കളിച്ചുവരുന്നു. ഒരു പദംകൂടി ഇവിടെ ചേർക്കുന്നു.
വാരിധികണ്ടൊരുവാനരവംശങ്ങൾ വാലുകളുയർത്തീടുകയുംതത്തരികിട
പാരംഭയംപൂണ്ടുവാരിധിനോക്കുകയും പർവതംനോക്കിക്കുതിക്കയുംതത്തരികിട
ആഴികലാനന്ദവന്തിരകാണുമ്പോൾ
17.51 സർപ്പപ്പാട്ടു്
പുള്ളോന്മാർ പാടിവരുന്നു. കേരളത്തിൽ നാഗാരാധനയ്ക്കായി അനേകം കാവുകളും ക്ഷേത്രങ്ങളും ഉണ്ടല്ലോ. പുള്ളോന്മാർ ഒരുമാതിരി വീണ വായിച്ചുകൊണ്ടു് സർപ്പപ്രീത്യർത്ഥം ഈ പാട്ടുകൾ പാടിവരുന്നു. അവർക്കു മാത്രമേ പാടാൻ അധികാരമുള്ളു. പാണ്ഡവരുടെ കാലത്തു അർദ്ധദഗ്ദ്ധനായ ഒരു ഐമ്പടനാഗത്താനെ ഒരു പുള്ളോത്തി രക്ഷിച്ചു വീട്ടിൽ കുടിയിരുത്തിയത്രേ. അതിനാൽ പ്രസന്നനായ നാഗം പുള്ളവന്മാർ പാടുന്നിടത്തു അഹിഭയം ഉണ്ടാവുകയില്ലെന്നു വരംകൊടുത്തുപോലും.
കാശ്യപൻതന്നുടെഭാര്യമാരായുള്ള വേശ്യമാർകദ്രുവിനതയെന്നു
വംശംകുറഞ്ഞൊന്നുണ്ടായികദ്രുവിനു് വേശ്യാൾവിനതയോടൊന്നുചൊന്നാൾ
എന്ന ഗാനം ഇപ്പോഴും പാടാറുണ്ടു്.
17.52 പാണൻപാട്ടു്
രണ്ടാംഭാഗത്തിൽ വിവരിച്ചിട്ടുണ്ടു്.
17.53 അയ്യപ്പൻപാട്ടു് അല്ലെങ്കിൽ ശാസ്താൻപാട്ടു്
അതും അന്യത്ര വിവരിച്ചിട്ടുണ്ടു്.
17.54 പൂരപ്പാട്ടു്
ചേർത്തലപ്പൂരം, കൊടുങ്ങല്ലൂർ ഭരണി മുതലായ അവസരങ്ങളിൽ പാടിവന്നിരുന്ന പാട്ടാണു്. പ്രായേണ തെറിയായിരിക്കുമെങ്കിലും നാട്ടിലുണ്ടാകുന്ന പ്രധാന സംഭവങ്ങളെ ഈ “ദ്രുതകവി”കൾ ചമൽകാരപൂർവം വർണ്ണിച്ചുവന്നു. തിരുവല്ലാ മുതലായ ചില ദിക്കുകളിൽ തെറിയല്ലാതെയും പൂരപ്പാട്ടു പാടാറുണ്ടത്രേ. മട്ടുകാണിപ്പാനായി രണ്ടുവരി ചേർക്കാം.
“മന്തനെന്നാകിലും ചിന്തിക്കവേണ്ടടോ
മന്തെനിക്കീശ്വരൻ തന്നതാണെ”
താനാന്നെയ് തകിടതാനാനെയ് തനി
താനാന്നെയ് താനിനാനേ
വരയിട്ടിട്ടുള്ള ഭാഗത്തു് തെറിയാണു് സാധാരണ ചേർക്കാറുള്ളതു്. ചില ദിക്കുകളിൽ താഴെ കാണുംപോലെ ഇരട്ടിപ്പും കാണും.
കരുമിഴിത്തര്യലാൾ പുരയെരിഞ്ഞു പിന്നെ–
ത്തുണികരിഞ്ഞു നല്ല മുലപൊരിഞ്ഞൂ
ഗാഥാവൃത്തത്തെയും പൂരപ്പാട്ടായിപ്പാടാം.
പൂരക്കളി ചിലദിക്കിൽ വളരെ സഭ്യമായ രീതിയിൽ കാണാറുണ്ടെന്നു പറഞ്ഞല്ലോ. ഉത്തരകേരളത്തിൽ ചന്ദ്രഗിരിപ്പുഴ (പളനിയറ) ക്ഷേത്രത്തിൽ രാസക്രീഡാദി പുരാണകഥകളെ ഗാനങ്ങളാക്കി പാടിവരുന്നുണ്ടു്.
17.55 വട്ടിപ്പാട്ടു്
ചെറുമികൾ വട്ടികളും കുട്ടകളും നെയ്യുമ്പോൾ പാടുന്ന പാട്ടാണിതു്.
ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ
ആമ്പക്കാച്ചാലിൽച്ചെന്നേ—തെയ്യന്താരോ
ഏഴല്ലാനാരെടുത്തേ—തെയ്യന്താരോ
ഏഴല്ലാ...............
ഏഴായിക്കീറുന്നുണ്ടേ—തെയ്യന്താരോ
വെയിലത്തും മഞ്ഞത്തിട്ടേ—തെയ്യന്താരോ
നൊട്ടനുംതുച്ചനിട്ടേ—തെയ്യന്താരോ
കരിമീനുംതേച്ചുപോലെ—തെയ്യന്താരോ
വട്ടിക്കതേച്ചുമിട്ടേ—തെയ്യന്താരോ
വട്ടിയുംകൂട്ടിനെയോ—തെയ്യന്താരോ
വേറൊരു ചെറുമിപ്പാട്ടു്
തേവലക്കരയിലേ കൊച്ചുപണിക്കോ—തെയ്യനത്താരോ
തേവലക്കരയിലേ
ഇങ്ങനെയാണു് പോക്കു്.
17.56 തീയാട്ടുപാട്ടു് - കേശാദിപാദസ്തുതി
കാരിരുൾനിറമൊത്ത തിരുമുടിതൊഴുന്നേൻ
കനൽകണ്ണും തിരുനെറ്റിത്തിലകം കൈതൊഴുന്നേൻ
വിലസുന്ന മിഴിയും നാസിക കവിൾതൊഴുന്നേൻ
വളഞ്ഞുള്ളൊരെകിറും പല്ലൊടു നാവുംതൊഴുന്നേൻ
വട്ടത്തിൽവിളങ്ങുന്ന തിരുമുഖം തൊഴുന്നേൻ
വാരണക്കുഴകമ്പിയിവരണ്ടും തൊഴുന്നേൻ
മാറിടംവളർതാലി മണിമാലതൊഴുന്നേൻ
മാമേരുവിനെവെന്ന തിരുമുലം തൊഴുന്നേൻ
ദാരുകൻ തലവെട്ടിപ്പിടിച്ച കൈതൊഴുന്നേൻ
തങ്കംനിൻ കരവാൾ വട്ടകശൂലംതൊഴുന്നേൻ
നേരെയാലിലയൊത്തോരുദരം കൈതൊഴുന്നേൻ
ഞൊറിഞ്ഞപൂന്തുകിലും പട്ടുടയാടതൊഴുന്നേൻ
തുമ്പിക്കൈതരമൊത്ത തിരുത്തുടതൊഴുന്നേൻ
തൂകിൽപട്ടിൻപുറമേ പൊന്നുടഞാണുംതൊഴുന്നേൻ
കേതകീമലരൊത്ത കണങ്കാൽകൈതൊഴുന്നേൻ
കേവലംപുറവടിവിരലുംകൈതൊഴുന്നേൻ
കോപത്തോടുറയുന്ന തിരുനൃത്തംതൊഴുന്നേൻ
കോമരമിളക്കുന്ന ചിലമ്പൊലിതൊഴുന്നേൻ
മുടിതൊട്ടി അടിയോളമുടൽകണ്ടുതൊഴുന്നേൻ
അടങ്ങാതെകൊടുങ്ങല്ലൂരമൎന്നമ്മേതൊഴുന്നേൻ.
17.57 വഞ്ചിപ്പാട്ടു്
നദികളാലും കായലുകളാലും സമലംകൃതമായ കേരളത്തിൽ പുരാതനകാലം മുതല്ക്കേ വഞ്ചിപ്പാട്ടുകൾ പാടിവന്നിരുന്നു. ആറന്മുള, ചമ്പക്കുളം എന്നീസ്ഥലങ്ങളിൽ ഇപ്പോഴും ആണ്ടിലൊരിക്കൽ വള്ളംകളി ആഘോഷപൂർവം നടത്താറുണ്ടല്ലോ. ആറന്മുള അപ്പന്റെ പ്രീതിയ്ക്കായി ഓണം സംബന്ധിച്ചു നടത്തിവരുന്ന ചുണ്ടൻവള്ളംകളി കാണുന്നതു കണ്ണിനു അത്യാനന്ദപ്രദമാണു്. അനേകം ചുണ്ടൻവള്ളങ്ങൾ അണിനിരന്നു്, ഒരേ താളത്തിൽ പാടുന്ന പാട്ടിനു അനുകൂലമായി, മുന്നോട്ടു പോകുന്നതു കാണാം. ചമ്പക്കുളത്തെ കളി വേറൊരുവിധത്തിലാണു്. മിഥുനമാസത്തിൽ ആറുകളെല്ലാം നിറഞ്ഞിരിക്കുമ്പോൾ, മൂലം നക്ഷത്രത്തിലാണു് കളി നടത്തുന്നതു്. കരക്കാർ അത്യുന്നതങ്ങളായ ചുണ്ടുകളോടുകൂടിയതും വളരെ നീളമുള്ളതുമായ വള്ളങ്ങളോടുകൂടി അന്നു് ചമ്പക്കുളത്തു ആറ്റിൽ വന്നു ചേരുന്നു. ഏതുകരയാണു് ജയിക്കുന്നതെന്നു് അറിവാൻ ഉൽസുകരായി ആളുകൾ തീരപ്രദേശങ്ങളിൽ നിബിഡീകൃതരായി നോക്കി നില്ക്കുന്നതു കാണാം. ഒരേ ക്രമത്തിനല്ല വഞ്ചികളുടെ ഗതി. മത്സരമാണു് ചമ്പക്കുളത്തെ വള്ളംകളിക്കുള്ള വിശേഷം. സ്റ്റീംബോട്ടുകൾ പലപ്പോഴും അവയോടു മത്സരിച്ചു തോറ്റിട്ടുള്ളതു ഞാൻതന്നെ കണ്ടിട്ടുണ്ടു്.
വള്ളംകളിക്കു രണ്ടുതരം പാട്ടുകൾ ഉപയോഗിച്ചുവരുന്നു. ഒരേ കണക്കിനു എല്ലാ വള്ളങ്ങളും മന്ദമായി പോകുമ്പോൾ, അഥവാ ഗതിവേഗം തെല്ലു കുറയ്ക്കേണ്ടതായി വരുമ്പോൾ, വച്ചുപാട്ടാണു് ഉപയോഗിക്കുക.
പച്ചക്കല്ലൊത്ത തിരുമേനിയും നിന്റെ
പിച്ചക്കളികളും കാണുമാറാകണം
എന്ന ഗാനം വച്ചുപാട്ടായി പാടിക്കേട്ടിട്ടുണ്ടു്. തിത്തിത്ത—അയ്യത്ത—എന്ന താളമൊപ്പിച്ചായിരിക്കും വഞ്ചി മുന്നോട്ടു പോകുന്നതു്.
“കെല്പോടെല്ലാ ജനങ്ങൾക്കും കേടുതീരത്തക്കവണ്ണ-
മെപ്പോഴുമന്നദാനവും ചെയ്തു ചെഞ്ചമ്മേ”
എന്ന മാതിരിയിലുള്ള വഞ്ചിപ്പാട്ടു് ശരിയായവിധം പാടി കേൾക്കുമ്പോൾ വഞ്ചി മുന്നോട്ടു കുതിച്ചുചാടുന്നതു് നമ്മുടെ ദൃഷ്ടിക്കുമുമ്പിൽ കാണുംപോലെ തോന്നും. ഇപ്പോൾ പലരും വഞ്ചിപ്പാട്ടു പാടുന്നതു പാടേണ്ട രീതിയിലല്ല.
കെല്പോ—ടെല്ലാ—ജന—ങ്ങൾക്കും—തിത്തൈ തക തെയ്തൈതോ—എന്ന രീതിയിൽതന്നെ പാടണം. ഈരടികഴിഞ്ഞു് ഒരു താളംചവുട്ടുണ്ടു്. രാത്രികാലങ്ങളിലാണെങ്കിൽ അതു മൂന്നുനാലുനാഴികദൂരംവരെ കേൾക്കാം.
അമ്പലപ്പുഴ ദേവനാരായണസ്വാമി ഏർപ്പെടുത്തിയതാണു് ചമ്പക്കുളത്തെ മൂലക്കാഴ്ച. അദ്ദേഹത്തിനെ വർണ്ണിച്ചു് ഏതോ ഒരു പുരാതനകവി രചിച്ചിട്ടുള്ള മനോജ്ഞമായ ഒരു ഗാനം സാഹിത്യപരിഷന്മാസികയിലോമറ്റോ ഒരിക്കൽ പ്രസിദ്ധീകരിച്ചിരിക്കുന്നതു കണ്ടു. കായംകുളത്തു രാജാവിനെപ്പറ്റിയും അതുപോലൊരു ഗാനമുള്ളതായി അറിയാം. ഇക്കാലത്തും വഞ്ചിപ്പാട്ടു വൃത്തത്തിൽ തെരുതെരെ ഗാനങ്ങൾ ഉണ്ടായിക്കൊണ്ടാണല്ലോ ഇരിക്കുന്നതു്.
വഞ്ചിപ്പാട്ടുകളുടെ രാജാവു് രാമപുരത്തുവാര്യരുടെ കുചേലവൃത്തമാണു്. പറയത്തക്കതായി ഒന്നുരണ്ടു കൃതികൾ മാത്രമേ രചിച്ചിട്ടുള്ളുവെങ്കിലും, അദ്ദേഹത്തിനു മഹാകവികളുടെ കൂട്ടത്തിൽ ഒരു ഉന്നതസ്ഥാനം കല്പിച്ചു കൊടുക്കാം. വാസ്തവത്തിൽ അദ്ദേഹത്തിനെക്കാൾ കവിതാമർമ്മജ്ഞരായ കവികൾ ഭാഷയിൽ വളരെയുണ്ടെന്നു പറയാവുന്നതല്ല.
കാർത്തികതിരുനാൾമഹാരാജാവു് 945-ൽ വടക്കോട്ടു എഴുന്നള്ളിയിരുന്ന അവസരത്തിൽ ഈ കവിയെ വൈക്കത്തുനിന്നും തിരുവനന്തപുരത്തിന്നു കൂട്ടിച്ചുകൊണ്ടുപോന്നതായി ഭാഷാചരിത്രകാരൻ പ്രസ്താവിച്ചിരിക്കുന്നു. ആ അഭിപ്രായത്തെ കേ. ആർ. കൃഷ്ണപിള്ള അവർകൾ, അന്തരമായ ചില ലക്ഷ്യങ്ങളെക്കൊണ്ടു ഖണ്ഡിച്ചു്, മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്താണു് അദ്ദേഹം തിരുവനന്തപുരത്തു വന്നതെന്നു സ്ഥാപിച്ചിരിക്കുന്നു.
മാർത്താണ്ഡമഹീപതീന്ദ്രൻ വെറുതെയോജയങ്ങൾ,
എന്നിങ്ങനെ വർത്തമാനക്രിയ ഉപയോഗിച്ചിരിക്കുന്നതിനെ മാത്രം അടിസ്ഥാനപ്പെടുത്തി ഒന്നും പറയാവുന്നതല്ലെങ്കിലും,
മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തിട്ടു മനസ്സലിഞ്ഞീടുന്നു.
എന്ന വാക്കുകൾ അപ്രതിഷേധ്യമായ ഒരു തെളിവാണു്. ഈ വിഷയത്തിൽ മാത്രമല്ല പ്രസ്തത കൃതിയെ പ്രൗഢമായ അവതാരികയോടും നല്ല ഒരു വ്യാഖ്യാനത്തോടും ഇദംപ്രഥമമായി പ്രസിദ്ധീകരിച്ചതിലും കേ. ആർ അനുമോദനീയനാകുന്നു. എന്നാൽ ഈമാതിരി ആന്തരലക്ഷ്യങ്ങൾ കൂടാതെതന്നെ ഈ വസ്തുത തെളിയിക്കാൻ കഴിയും. എന്തുകൊണ്ടെന്നാൽ അഷ്ടപദീതർജ്ജമയിൽ കവിതന്നെ,
ശ്രീമാർത്താണ്ഡമഹീമഹേന്ദ്രനരുളിച്ചെയ്തിട്ടു മന്ദോപി ഞാ-
നാമൃഷ്ടാഷ്ടപദീഗതം പദകദംബം ഭാഷയാക്കീടുവാൻ
സാമോദംതുനിയുന്നു തുഷ്യതു ഭൃശം ശ്രീപത്മനാഭോ മമ
സ്വാമീ രാമപുരേശ്വരശ്വഭഗവാൻ കൃഷ്ണൻപ്രസാദിക്ക മേ.
ഈ ശ്ലോകത്തിന്റെ അല്പഭാഗം ഗോവിന്ദപ്പിള്ള അവർകൾ കണ്ടിരുന്നുവെന്നു ഭാഷാചരിത്രത്തിന്റെ 324-ാം വശത്തു് ആദ്യത്തെ ശ്ലോകത്തിൽ മഹേന്ദ്രനരുൾചെയ്തിട്ടു് അഷ്ടപദി ഭാഷയാക്കുന്നു എന്നും അതിലേക്കു ‘രാമപുരത്തുഭഗവാൻ കൃപചെയ്യണമെന്നുമുണ്ടു്’ എന്നിങ്ങനെ പ്രസ്താവിച്ചിട്ടുള്ളതിൽനിന്നു ഊഹിക്കാം. ആരോ ഗ്രന്ഥംനോക്കി ശ്ലോകത്തിന്റെ ഏതാനുംഭാഗം മാത്രം കുറിച്ചുകൊടുത്തിരിക്കണം. ഏതു മഹിമഹേന്ദ്രനാണെന്നു അന്വേഷിച്ചുപിടിക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായുമില്ല. എന്നാൽ തൽഭാഗിനേയനായ മി. ശ്രീകണ്ഠേശ്വരം, ജീ. പത്മനാഭപിള്ള സാഹിത്യാഭരണം നിർമ്മിക്കാൻ പുറപ്പെട്ടപ്പൊഴേക്കും അഷ്ടപദി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞിരുന്നു. എന്നിട്ടും അതൊന്നു തുറന്നുനോക്കാതെ, ഭാഷാ അഷ്ടപദിയേപ്പറ്റി പറയുന്നിടത്തു് ‘രാമപുരത്തുവാരിയർ എഴുതിയതു്. ഇതു കാർത്തികതിരുനാൾ മഹാരാജാവിന്റെ കല്പനപ്രകാരം തീർത്തതാണു് ’ എന്നിങ്ങനെ എഴുതിപ്പിടിപ്പിച്ചിരിക്കുന്നതു കഷ്ടമായിപ്പോയി. മാതുലന്റെ കാലശേഷം ഭൂമി അസംഖ്യം തവണ സൂര്യനെ പ്രദക്ഷിണംവച്ചു കഴിഞ്ഞിരിക്കുന്നു എന്നുള്ള കഥ മറന്നിട്ടു്, പലേ ദിക്കുകളിൽ അദ്ദേഹം മാതുലന്റെ അഭിപ്രായത്തോടു മുറുകിപ്പിടിച്ചിരിക്കുന്നതു വിചിത്രംതന്നെ.
രാമപുരത്തുവാരിയർ മീനച്ചിൽ മണ്ഡപത്തുംവാതുക്കൽ ‘രാമപുരത്തു ശ്രീകൃഷ്ണക്ഷേത്രത്തിനു സമീപമുള്ള വാരിയത്തു് 900-ാമാണ്ടിനു മുമ്പു് ജനിച്ചു എന്നു വിചാരിക്കാം. അദ്ദേഹം തിരുവനന്തപുരത്തു വരുന്നകാലത്തു പ്രൗഢവയസ്കനും നല്ലലോകവ്യവഹാരജ്ഞനും ആയിരുന്നു എന്നു് കുചേലവൃത്തം വായിച്ചുനോക്കിയാൽ അറിയാം. 930-ാമാണ്ടിടയ്ക്കാണു് മാർത്താണ്ഡവർമ്മ മഹാരാജാവു് വയ്ക്കത്തെഴുന്നള്ളിയതു്. അന്നു വാര്യർക്കു് കുറഞ്ഞപക്ഷം മുപ്പതുവയസ്സെങ്കിലും ഉണ്ടായിരുന്നു എന്നു ന്യായമായിവിചാരിക്കാവുന്നതാണു്. അതിൽ കൂടിയിരിക്കാനേ അവകാശമുള്ളു.
കവിയുടെ ജനനത്തേയും വിദ്യാഭ്യാസത്തേയുംപറ്റി യാതൊരറിവും നമുക്കു ലഭിച്ചിട്ടില്ല. അച്ഛൻ ഒരു നമ്പൂരിയായിരുന്നെന്നും വിദ്യാഭ്യാസം ചെയ്യിച്ചതു് അദ്ദേഹമായിരുന്നെന്നും കേട്ടിട്ടുള്ളതായി കേ. ആർ. പ്രസ്താവിക്കുന്നു. ആവോ? വാസ്തവമായിരിക്കാം. കവി അവരെപ്പറ്റി മൗനം അവലംബിച്ചിരിക്കുന്നു.
ദാരിദ്രത്തിലാണു് വളർന്നുവന്നതെന്നുള്ളതിനു സംശയമില്ല. സ്വദേശത്തു ഒരു കുടിപ്പള്ളിക്കൂടം കെട്ടി നിത്യവൃത്തി കഴിച്ചുകൊണ്ടിരിക്കേ ഏതോ രോഗം പിടിപെട്ടിട്ടോ ദാരിദ്ര്യശാന്തിയ്ക്കായിട്ടോ വയ്ക്കത്തപ്പനെ ഭജനംപാർത്തു് അവിടെ കഴിച്ചുകൂട്ടി. അക്കാലത്താണു് വഞ്ചിരാജ്യസംസ്ഥാപകനായ മാർത്താണ്ഡവർമ്മമഹാരാജാവു് അവിടെ എഴുന്നള്ളിയതു്. അവിടുത്തേ ദർശനം ലഭിച്ചാൽ ദാരിദ്ര്യം ശമിക്കുമെന്നു് വാരിയർക്കു തോന്നി. ഏതാനും ശ്ലോകങ്ങൾ ഓലയിൽകുറിച്ചു് അതുംകൊണ്ടു് ബോട്ടുകടവിൽ എത്തി. തിരിച്ചെഴുന്നള്ളത്തു സമയമായിരുന്നു. മഹാരാജാവിന്റെ ഭൃത്യമുഖ്യന്മാർ വഴിക്കു രാജസന്ദർശനം ലഭിക്കായ്കയാൽ കുണ്ഠിതപ്പെട്ടു്, ആൾക്കൂട്ടത്തിൽ കൂടിത്തിക്കിക്കയറി മുന്നണിയിൽവന്നു. അനന്തരം മുട്ടറ്റം വെള്ളത്തിലിറങ്ങി പ്രശസ്തിപദ്യങ്ങൾ എഴുതിയിരുന്ന ഓലക്കഷണങ്ങൾ പൊക്കിപ്പിടിച്ചു നിലകൊണ്ടു. ഈ കാഴ്ച ഗംഭീരാശയനായ മഹാരാജാവിന്റെ മുഖത്തു ഒരു സ്മിതരേഖ അങ്കുരിപ്പിച്ചു കാണണം. അതു വാങ്ങിക്കൊണ്ടുവരാൻ തിരുമനസ്സുകൊണ്ടു കല്പിച്ചു. രണ്ടുമൂന്നു പദ്യങ്ങൾ വായിച്ചശേഷം വാരരെക്കൂടെ ബോട്ടിൽ കയറ്റിക്കൊള്ളാൻ കല്പനയുണ്ടായി. വഞ്ചിപുറപ്പെട്ടപ്പോൾ ഒരു വഞ്ചിപ്പാട്ടുണ്ടാക്കാൻ അവിടുന്നു ആജ്ഞാപിച്ചു.
വഞ്ചനമനുജനായിട്ടവതരിച്ചിരിക്കുന്ന
വഞ്ചിവലവൈരിയുടെ കൃപയ്ക്കിരിപ്പാൻ
വഞ്ചികയായ്‍വന്നാവൂഞാനെന്നിച്ഛിച്ചുവാഴുംകാലം
വഞ്ചിപ്പാട്ടുണ്ടാക്കേണമെന്നരുളിച്ചെയ്തു.
എന്നു കവിതന്നെ പാടീട്ടുണ്ടല്ലോ.
‘മാർത്താണ്ഡാഖ്യയായിരിക്കും പ്രത്യക്ഷദേവതയുടെ
മാഹാത്മ്യമോർത്തുമനസ്സിലിഞ്ഞിരുന്ന’
കവി വൈക്കത്തു പെരുംതൃക്കോവിലപ്പനേയും ഗുരുജനത്തെയും സംസ്മരിച്ചുകൊണ്ടു അവസരോചിതമായ ഒരു കഥ തെരഞ്ഞെടുത്തു. മാർത്താണ്ഡവർമ്മമഹാരാജാവു് വാര്യരെ പരീക്ഷിപ്പാൻനോക്കി; ബുദ്ധിമാനായ വാര്യരോ? മഹാരാജാവിനേയും പരീക്ഷിപ്പാൻ തീർച്ചപ്പെടുത്തി.
വാനവർക്കുനിറവോളമമൃതമർപ്പിച്ചഭഗ-
വാനുകുചേലകുചിപിടകമെന്നോണം
വാണീഗുണംകൊണ്ടാരെയും പ്രീണിപ്പിക്കുംവഞ്ചിവജ്ര-
പാണിക്കെൻപാട്ടിമ്പമാവാനടിതൊഴുന്നേൻ
എന്നിങ്ങനെ തന്റെ ഇംഗിതത്തേ ഭംഗിയായി സൂചിപ്പിച്ചുകൊണ്ടു് അദ്ദേഹം കുചേലവൃത്തത്തെ അധികരിച്ചു ഗാനം ചമച്ചു. കല്പാലക്കടവിൽ വഞ്ചി എത്തിയപ്പൊഴേക്കും കവിതയും അവസാനിച്ചുവത്രേ. പക്ഷേ ബുദ്ധിശാലിയായ മഹാരാജാവു് പരീക്ഷയിൽ പരാജിതനായില്ല. കുറെക്കാലം കവിയെ തിരുവനന്തപുരത്തു താമസിപ്പിച്ചു. ഊണിനും മറ്റും വിശേഷിച്ചു് ഏർപ്പാടുകളൊന്നും കല്പിച്ചു ചെയ്തില്ല. വാരരാകട്ടെ പക്കത്തൂണുകഴിച്ചു നന്നേ വിഷമിച്ചു. അതിനിടയ്ക്കു അഷ്ടപദി തർജ്ജമചെയ്ക എന്ന ഹൃദ്യമെങ്കിലും ദുർഭരമായ ഭാരവും അദ്ദേഹം വഹിക്കേണ്ടതായ്‍വന്നു. ശ്രീകൃഷ്ണഭക്തനായിരുന്നതിനാൽ അതു് അദ്ദേഹത്തിനു ആശ്വാസപ്രദമായ് തോന്നിയിരിക്കണം. വാണീദേവിയുടെ കാൽച്ചിലമ്പൊച്ചപോലെ മഞ്ജുളമായും എന്നാൽ ഭാവഗർഭമായും ഇരിക്കുന്ന ഗീത ഗോവിന്ദംതർജ്ജമ ചെയ്യുന്നതു് സാമാന്യരെക്കൊണ്ടു സാധിക്കുമോ? ഭഗവൽകൃപയാ അതു് പൂർത്തിയാക്കീട്ടു് നാട്ടിലേക്കു പോവാൻ അദ്ദേഹം അനുവാദം ചോദിച്ചു. അവിടുന്നു് കല്പിച്ചനുവാദവും നല്കി. എന്നാൽ കവി പ്രതീക്ഷിച്ചിരുന്നപോലെ യാതൊരു പാരിതോഷികവും ലഭിച്ചില്ല. പക്ഷേ കല്പാലക്കടവിൽ എത്തിയപ്പൊഴെക്കും പള്ളിബോട്ടു തയ്യാറായി നിൽക്കുന്നതും താസീൽദാരും മറ്റു ഉദ്യോഗസ്ഥന്മാരും അദ്ദേഹത്തിനെ കാത്തുനില്ക്കുന്നതും കണ്ടു് അദ്ദേഹം വിസ്മയാകുലനായി. ഓഹോ! ഭഗവാൻ കുചേലനോടെന്നപോലെ മഹാരാജാവു് തന്നോടും പെരുമാറാനാണു് കല്പിച്ചുറച്ചിരിക്കുന്നതെന്നു് ആ കവീന്ദ്രനു് ഇപ്പോൾ മനസ്സിലായി. ബോട്ടുകൾ അടുത്ത സ്ഥലങ്ങളിലെല്ലാം കവിയേ ഉപചരിക്കാൻ ഉദ്യോഗസ്ഥന്മാർ തയ്യാറായി നിന്നിരുന്നു. മഹാരാജാവിന്റെ കൃപാതിരേകത്താൽ മുട്ടിപ്പോയ കവി ഒടുവിൽ സ്വഗൃഹത്തിൽ ചെന്നപ്പോൾ അവിടത്തെ സ്ഥിതിയൊക്കെ പാടേ മാറിയിരുന്നു. അവിടെ ഒന്നാംതരം ഒരു ഗൃഹം സർക്കാർചെലവിൽ നിർമ്മിക്കപ്പെട്ടിരിക്കുന്നതുകണ്ടു് അദ്ദേഹം കണ്ണീർവാർത്തു. സമീപപ്രദേശങ്ങളും വാരരുടെ ചിലവിലേക്കു വിട്ടുകൊടുത്തിരുന്നുവത്രേ.
ഈ ഐതിഹ്യത്തിൽ അവിശ്വസനീയമായ യാതൊന്നുമില്ല. ആ രാജകേസരി തന്റെ പ്രതാപാനലനിൽ പ്രബലന്മാരായ ശത്രുമന്നവന്മാരെയും പ്രഭുക്കന്മാരെയും ശലഭപ്രായരാക്കിയെങ്കിലും, അവിടുത്തേ ഹൃദയം കുസുമപേലവവും കരുണാശീതളവും ആയിരുന്നു എന്നു തെളിയിക്കുന്ന അനേകം കഥകളുണ്ടു്. അന്നു നടന്നതായി പറയപ്പെടുന്ന ക്രൂരകൃത്യങ്ങളിൽ മിക്കവയും സ്വാമിഭക്താഗ്രഗണ്യനായ രാമയ്യൻ രാജ്യത്തിന്റെ നന്മയേ മാത്രം പുരസ്കരിച്ചുചെയ്തിട്ടുള്ളവയാണു്.
ഈ സംഭവം നടന്നകാലത്തു് രാമയ്യൻദളവ ഉണ്ടായിരുന്നില്ലെന്നു തോന്നുന്നു. അല്ലെങ്കിൽ കവി തന്റെ കവിതയിൽ ആ ആധുനികകൗടല്യനെ സംസ്മരിക്കാതിരിക്കുമായിരുന്നോ?
17.58 കവിത
കവി ‘അന്നദാനപ്രഭു’ എന്നു സുപ്രസിദ്ധനായ പെരുംതൃക്കോവിലപ്പനെയും തൽഭക്തനും അന്നദാനവിഷയത്തിൽ അദ്ദേഹത്തിനോടു തുല്യനും ആയ മഹാരാജാവിനേയും സ്തുതിച്ചുകൊണ്ടു് കഥയിലേക്കു കടക്കുന്നു.
യാനംദൂരത്തിങ്കലെളുതല്ലെന്നിരുന്നാലും മമ
സ്യാനന്ദൂരത്തിങ്കലോളം ചെന്നീടുവാനും
ആനന്ദരൂപിയാമനന്തശായിയേദർശിപ്പാനു-
മാനന്ദഗോപകുമാരൻ കൃപചെയ്യേണം.
ഈ വരികൾകൊണ്ടുതന്നേ അദ്ദേഹത്തിനേപ്പറ്റിയുള്ള ഐതിഹ്യം ശരിയാണെന്നു തെളിയുന്നു. ദരിദ്രനായ അദ്ദേഹത്തിനു അനന്താലയംവരെ പോകുന്നതിനു അവസരമുണ്ടാക്കിക്കൊടുത്തതു മഹാരാജാവാണല്ലോ. പിന്നീടു് കാണുന്ന അനന്തപുരവർണ്ണന കേൾവികളെ അടിസ്ഥാനപ്പെടുത്തി ചെയ്തതായ്‍വരാനേ ന്യായമുള്ളു. അനന്താലയത്തെപ്പറ്റി ഇത്ര മനോഹരമായ ഒരു വർണ്ണന ഇതിനു മുമ്പും പിൻപുമുണ്ടായിട്ടില്ല. മുഴുവനും ഇവിടെ പകർത്തിയാൽ കൊള്ളാമെന്നു ആഗ്രഹം തോന്നുന്നു? എന്തുചെയ്യാം? കടലാസ്സിന്റെ ദൗർല്ലഭ്യംകൊണ്ടു് ആ അഭിലാഷത്തെ തടഞ്ഞുനിർത്തുകയേ തരമുള്ളു.
ഒറ്റക്കല്ലിങ്ങോടിവന്നുമുഖമണ്ഡപീഭവിച്ചു
മറ്റൊന്നതിൽപരംമന്നർക്കാജ്ഞകൊണ്ടാമോ.
പ്രസ്തുത വർണ്ണനയിലുള്ള ഈ ഈരടി കവിയുടെ വക്‍ശില്പിത്വത്തിനും സാക്ഷ്യംവഹിക്കുന്നു. ബഹുസഹസ്രം വേലക്കാരുടേയും അനേകം കരിവീരന്മാരുടേയും സഹായത്തോടുകൂടി അനേക ദിവസങ്ങൾകൊണ്ടു് വളരെ ദൂരത്തുനിന്നാണല്ലോ ഈ പാറ കൊണ്ടുവന്നിട്ടുള്ളതു്. സാധാരണക്കാരാരും വിചാരിച്ചാൽ ഇക്കാര്യം സുസാധ്യമല്ല. എന്നിട്ടും കവി പറയുന്നതു് ‘ആ കല്ലു് ഓടിവന്നുവെന്നാണു്—അതു മാത്രമോ? താനേ മുഖമണ്ഡപമായി ഭവിക്കയും ചെയ്തു ഇതിൽപരം ഭംഗിയായി മഹാരാജാവിന്റെ ആജ്ഞാശക്തിയെ എങ്ങനെ വർണ്ണിക്കും. മറ്റു കവികൾ പത്തുവരികൾകൊണ്ടു വർണ്ണിക്കുന്നതിനെ ഇദ്ദേഹത്തിനു ഒരുവരിയിൽ ചിത്രീകരിക്കാൻ കഴിയുമെന്നു ഇതിനാൽ പ്രത്യക്ഷമാകുന്നില്ലേ?
ക്ഷേത്രത്തിന്റെ പരിസരങ്ങളെഒക്കെ വർണ്ണിച്ചിട്ടു്, കവി പറയുന്നു;-
ദീപിക്കുന്നുദിവ്യരത്നമയം ചൊല്ലപ്പെട്ടതെല്ലാം
പാപിദൃക്കുകൾക്കേകല്ലുംമരവുമാവൂ
ഇതു വെറും അതിശയോക്തിയാണെന്നു ചിലർ വിചാരിച്ചേക്കാം. അല്ല പരമഭക്തനായ കവിയുടെ ഹൃദയം അനന്താലയദർശനോന്മുഖമായിരിക്കുന്നു. അദ്ദേഹത്തിന്റെ അന്തർദൃഷ്ടിക്കു ഇവയൊക്കെ കല്ലും മരവും ആയി കാണ്മാൻ കഴിയുന്നില്ല. എത്രയോ പേർ ദിവസേന ശ്രീപത്മനാഭക്ഷേത്രത്തിൽ ദർശനത്തിനു പോകുന്നു. അവരിൽ ചിലർ ശീവേലിപ്പുരയുടെ തൂണുകളിൽ കൊത്തീട്ടുള്ളതും വാത്സ്യായന്നവിധികളേ ഉദാഹരിക്കുന്നതും ആയ അശ്ലീലചിത്രങ്ങളേ നോക്കി നോക്കി ചുറ്റിനടന്നിട്ടു് ഒടുവിൽ ഒന്നു തൊഴുതുംവച്ചു പോകുന്നു. മറ്റുചിലർ അവിടെ വന്നുകൂടുന്ന സ്ത്രീജനങ്ങളുടെ മട്ടും പകിട്ടുംഒക്കെ നോക്കി രസിച്ചുകൊണ്ടു നടക്കുന്നു. അപൂർവം ചില സുകൃതികൾമാത്രം സാക്ഷാൽ അനന്തപത്മനാഭന്റെ കമനീയവിഗ്രഹത്തെ ദർശിച്ചു ആനന്ദാശ്രുക്കൾ പൊഴിക്കുന്നതായിക്കാണാം. അക്കൂട്ടർക്കു് ആ വിഗ്രഹത്തെ ശിലാമയമായി കാണുവാനേ സാധിക്കയില്ല. ബ്രഹ്മജ്ഞന്മാർക്കു അപരോക്ഷാനുഭൂതിയാലുണ്ടാകുന്ന പരമാനന്ദംതന്നെ ഭക്തന്മാർക്കു ഈ വിഗ്രഹത്തിന്റെ ദർശനമാത്രത്താൽ ലഭിക്കുന്നു.
അനന്തരം കവി ദശാവതാരങ്ങളിൽവച്ചു് അത്യുത്തമം കൃഷ്ണാവതാരമാണെന്നു സമർത്ഥിക്കുന്നു.
ബ്രഹ്മാദികളർത്ഥിച്ചിട്ടു പരിപൂർണ്ണമായിരിക്കും
ബ്രഹ്മംമുഴുവനും ദേവകിയുടെജഠരം
ജന്മഭൂമിയാക്കീട്ടാമ്പാടിയിലെട്ടൊൻപതുവർഷം
നന്മയോടെനാളുതോറുംവളർന്നീലയോ”
എന്നു തുടങ്ങുന്ന ഏതാനും വരികളിൽ പരിസ്ഫുരിക്കുന്ന ഭക്തിപാരവശ്യം തുഞ്ചത്തുഗുരുക്കളുടെ ഭക്തിയോടു് ഏതാണ്ടു് കിടപിടിക്കുന്നുവെന്നു പറയാം.
ശ്രീകൃഷ്ണന്റെ ബാലലീലകളെ വിവരിച്ചശേഷമേ വാരിയർ കഥയിലേക്കു പ്രവേശിക്കുന്നുള്ളു. ഇതു് അത്യന്തം ഉചിതമായിരിക്കുന്നു. ശ്രീകൃഷ്ണന്റെ ഭക്തജനപരിത്രാണപരായണതയാണല്ലോ വാസ്തവത്തിൽ കുചേലോപാഖ്യാനത്തിനു വിഷയം. ഭഗവാന്റെ സതീർത്ഥ്യനായിരുന്ന കുചേലൻ ഭക്തിയിൽ മുഴുകിയിരുന്നതിനാൽ ദാരിദ്ര്യ ചിന്തകൂടാതെ സുഖമായി കഴിയവേ, സതീരത്നമെങ്കിലും, ഭർത്താവോളം വിരക്തയായി തീർന്നിട്ടില്ലാതിരുന്ന ബ്രാഹ്മിണി ഒരു ദിവസം പറഞ്ഞു:-
ചില്ലീമാനസപതേ! ചിരന്തനനായപുമാൻ
ചില്ലിചുളിച്ചൊന്നുകടാക്ഷിപ്പാനോർക്കണം
ഇല്ലദാരിദ്ര്യാർത്തിയോളം വലുതായിട്ടൊരാർത്തിയും
ഇല്ലംവീണുകത്തുമാറായതുകണ്ടാലും
വല്ലഭ!കേട്ടാലും പരമാത്മമഗ്നനായഭവാൻ
വല്ലഭയുടെവിശപ്പുമറിന്നീല.
എത്ര അർത്ഥഗർഭമായ വാക്കുകൾ! ഓരോ വാക്കും അർത്ഥവത്താണു്. “അവിടുന്നു് ബ്രഹ്മധ്യാനനിരതനായിരിക്കുന്നതിനാൽ, എന്റെ പതിയാണു്, അതായതു്, എന്നെ പരിപാലിക്കാനുള്ള ചുമതല അവിടത്തേക്കുണ്ടു് എന്നുള്ള കഥ തീരെ വിസ്മരിച്ചുകളഞ്ഞിരിക്കുന്നു. എല്ലാവർക്കും ബ്രഹ്മധ്യാനൈകനിരതരായിരിക്കുവാൻ കഴിയുമോ? എന്നെപ്പോലുള്ളവർക്കു വിശപ്പും ദാഹവും ഒക്കെ ഉണ്ടു്. ദാരിദ്ര്യപീഡയെക്കാൾ വലുതായി ഗൃഹഭാരം വഹിക്കുന്നവർക്കു മറ്റൊരു സങ്കടം ഉണ്ടാകാനില്ല. എന്നാൽ അവിടത്തേക്കു് അതിനു പരിഹാരമുണ്ടാക്കുവാൻ ഒരു പ്രയാസവുമില്ല. സാക്ഷാൽ ലക്ഷ്മീപതിയും അവിടുത്തെ പ്രിയവയസ്യനുമായ ശ്രീകൃഷ്ണന്റെ കടാക്ഷലാഭം ഉണ്ടായാൽ മതിയല്ലോ” പോരെങ്കിൽ,
ഗുരുഗൃഹത്തിങ്കൽനിന്നുപിരിഞ്ഞതിൽപിന്നെ ജഗദ്
ഗുരുവിനേയുണ്ടോകണ്ടു?
അതിനാൽ രാവിലേതന്നെ ദ്വാരകാപുരിയിലേക്കു പുറപ്പെടണമെന്നു ആ സതീരത്നം പറഞ്ഞു.
അവളുടെ വാക്കുകളിൽ ഭർത്താവിന്റെ അനാസ്ഥയെ സംബന്ധിച്ചു തെല്ലുപോലും ഈർഷ്യ സ്ഫുരിക്കുന്നില്ല. ‘മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരുസൗരഭ്യം’ എന്ന കവിവാക്യം പരമാർത്ഥമല്ലേ. എന്നാൽ ആ ബുദ്ധിശാലിനി ഒരു വലിയ തന്ത്രം പ്രയോഗിക്കാതിരുന്നില്ല. ശ്രീകൃഷ്ണനെ കാണാൻ നാളെത്തന്നെ പുറപ്പെടണമെന്നു പറഞ്ഞാൽ ഭഗവല്ലീനചിത്തനായ ഭർത്താവു പോകാതിരിക്കയില്ലെന്നു് അവൾക്കു് അറിയാമായിരുന്നു. അതുപോലെതന്നെ പറ്റി.
പറഞ്ഞതങ്ങനെതന്നെപാതിരാവായല്ലോപത്നീ
കുറഞ്ഞോന്നുറങ്ങട്ടെഞാനുലകീരേഴും
നിറഞ്ഞകൃഷ്ണനെക്കാണ്മാൻ പുലർകാലേപുറപ്പെടാം
അറിഞ്ഞുവല്ലതുംകൂടെതന്നയയ്ക്കേണം
എന്നു് അനുകൂലമായ മറുപടിതന്നെ അവൾക്കു ലഭിച്ചു. നേരം വെളുക്കുംമുമ്പേ, വിപ്രഭാമിനി താൻ യാചിച്ചുകൊണ്ടന്ന ധാന്യത്തെ
“ക്ഷിപ്രമിരുട്ടത്തിട്ടിടിക്കകൊണ്ടു കല്ലുംനെല്ലുമേറു
മപ്പൃഥുകംപൊതിഞ്ഞൊരുതുണിയിൽകെട്ടി
കാലത്തെഴുന്നേറ്റു കുളിച്ചൂത്തുവന്നപതിയുടെ
കാലടിവന്ദിച്ചുപൊതികൈയിൽകൊടുത്തു
കുചേലനാകട്ടെ,
‘കൂലങ്കഷകതുഹലം കുടയുമെടുത്തിട്ടനു-
കൂലയായപത്നിയോടു യാത്രയുംചൊല്ലി
ബാലാദിത്യവെട്ടംതുടങ്ങിയനേരം കൃഷ്ണനാമജാലങ്ങളെ’
ജപിച്ചുജപിച്ചു്
ചാലേവലത്തോട്ടൊഴിഞ്ഞചകേരോദിപക്ഷിയുടെ
കോലാഹലംകേട്ടുകൊണ്ടുവിനിർഗമിച്ചു
നാഴികതോറുംവളരും ഭക്തിനൽകുമാനന്ദമാ
മാഴിയിങ്കലുടനുടൻമുഴുകുകയും
താഴുകയുമൊഴുകയുംചെയ്തുകാലമല്പംപോലും
പാഴാക്കാതെ ആ ഭക്തശിരോമണി നടന്നുനടന്നു് ഗ്രാമനഗരാദികളെയൊക്കെ കടന്നു് മുന്നോട്ടു പോകവേ, രാമാനുജസ്മരണയാൽ രോമാഞ്ചമണിഞ്ഞുകൊണ്ടു് ചിന്തതുടങ്ങി.
നാളെനാളെയെന്നായിട്ടു ഭഗവാനെക്കാണ്‍മാനിത്ര
നാളുംപുറപ്പെടാത്തഞാനിന്നുചെല്ലുമ്പോൾ
നാളികനയനനെന്തുതോന്നുന്നോ ഇന്നുനമ്മോടു
നാളീകംകരിമ്പനമേലെയ്തപോലയോ?
ഈ സംശയം ഉദിച്ച ക്ഷണത്തിൽതന്നെ അസ്തമിച്ചു.
ദ്രോണർ ദ്രൂപദനാലെന്നപോലെനിന്ദിക്കപ്പെടുക
വേണമെന്നില്ലാദ്യനല്ലേപ്രഭുവല്ലല്ലോ
മാനിയാമർജ്ജുനനോളംവലിപ്പമില്ലുണ്ടെങ്കിലും
കൂനിയാകുംകുബ്ജയേക്കാളിളപ്പംകൊണ്ടും
മാനനീയത്വംവലിപ്പംകൊണ്ടുമെനിക്കേറുംനൂനം
ദീനബാന്ധവൻബ്രാഹ്മണ്യദേവനല്ലയോ.
അന്തണരിലേകനെന്നാൽകഴിഞ്ഞുകൃഷ്ണനെത്രയും
ജന്തുവായജളനേയുംപ്രസാദിപ്പിക്കും.
എന്തായാലുംചെന്താമരക്കണ്ണനെന്നെക്കാണുന്നേരം
സന്തോഷിച്ചുസൽക്കരിച്ചയയ്ക്കയുംചെയ്യും.
ഈ മാതിരി ആക്ഷേപസമാധാനങ്ങളോടുകൂടി അദ്ദേഹം ദ്വാരാവതിയിലെത്തി. നഗരവർണ്ണന അതിമനോജ്ഞമായിട്ടുണ്ടു്.
പട്ടിണികൊണ്ടുമെലിഞ്ഞപണ്ഡിതനുകുശസ്ഥലീ
പട്ടണംകണ്ടപ്പൊഴേവിശപ്പുംദാഹവും
പെട്ടന്നകന്നുവെന്നല്ല ഭക്തികൊണ്ടെന്നിയേപണി-
പ്പെട്ടാലുമൊഴിയാത്തഭവാർത്തിയുംതീർന്നു.
അത്രമാത്രമോ
രാമാനുജാഞ്ചിതരാജധാനിസൽക്കരിച്ചേകിയ
രോമാഞ്ചക്കുപ്പായമീറനായിചെഞ്ചമ്മേ
സീമാതീതാനന്ദാശ്രുവിൽക്കുളിക്കകൊണ്ടുകുചേല
ചോമാതിരിക്കതുചുമടായിച്ചമഞ്ഞു
ഭക്തിയായകാറ്റുകൈകണക്കിലേറ്റുപെരുകിയ
ഭാഗ്യപാരാവാരഭംഗപരമ്പരയാ
ശക്തിയോടുകൂടിവന്നുമാറിമാറിയെടുത്തിട്ടു
ശാർങ്ഗിയുടെപുരദ്വാരംപൂകിക്കപ്പെട്ടു.
പൂർവ്വകവികളാൽ അചുംബിതങ്ങളും അതീവസുന്ദരങ്ങളുമായ ഈമാതിരി ആശയതല്ലജനങ്ങളാണു്, കുചേലവൃത്തത്തിനു് ഒന്നാംകിടയിലുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനം നൽകുന്നതിനു നമ്മെ പ്രേരിപ്പിക്കുന്നതു്. ബാഹ്യപ്രകൃതിവർണ്ണനയിൽ പ്രകാശിപ്പിച്ചിടത്തോളമോ അതിൽ കവിഞ്ഞോ ഇരിക്കുന്ന പാടവം വാരിയർ രസഭാവങ്ങളുടെ ചിത്രീകരണത്തിലും പ്രകാശിപ്പിച്ചുകാണുന്നു. ദ്വാരാവതീദർശനത്താൽ കുചേലന്റെ ഹൃദയത്തിൽ അങ്കുരിച്ച ആനന്ദരൂപമായ സാത്വികഭാവം വിയർത്തൊലിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ദേഹത്തിൽ കണ്ടകരൂപേണ പ്രാകാശ്യം അടയുന്നതും അനുകൂലമായ കാറ്റു് ഭംഗപരമ്പരകളിൽക്കൂടെ വഞ്ചിയേ എങ്ങനെയോ അതുപോലെ ഭക്തിപവനൻ വന്നു് ആ ദേഹത്തെ ഭാഗ്യപാരാവാരപരമ്പരയിലൂടെ മാറിമാറി എടുത്തുകൊണ്ടു് ദ്വാരാവതിയെ പൂകിക്കുന്നതും കവി നമുക്കു പ്രത്യക്ഷപ്പെടുത്തിത്തന്നിരിക്കുന്നു. ചെറുശ്ശേരിയെപ്പോലെ കവിതാനതാംഗിയെ അടിമുതല്ക്കു മുടിവരെ അലങ്കാരമണിയിച്ചു ശ്വാസംമുട്ടിക്കുന്ന കൂട്ടത്തിലല്ല ഈ കവി. അദ്ദേഹത്തിനു് ആ വിഷയത്തിൽ എഴുത്തച്ഛനോടാണു് അധിക സാദൃശ്യം. ഏറ്റവും കുറഞ്ഞവാക്കുകളെക്കൊണ്ടു് അർത്ഥത്തെ ചമൽക്കാരജനകമാവുംവണ്ണം സ്ഫുരിപ്പിക്കുന്നതിനു് ഉപകരിക്കത്തക്ക അലങ്കാരങ്ങളെ മാത്രമേ അദ്ദേഹം പ്രയോഗിച്ചിട്ടുള്ളു.
ചെറുശ്ശേരി കാണികളെക്കൊണ്ടു കുചേലനെ ഒട്ടുവളരെ പരിഹസിപ്പിച്ചു. എന്നാൽ ആ ഭക്തശിരോമണിയെ പരിഹാസ്യനായ് ചിത്രീകരിക്കാൻ ഭക്തനായ വാരിയർക്കു മനസ്സുവന്നില്ല. ‘ആ ചില്പംസഖൻ മാഹാമാർഗ്ഗം അലങ്കരിച്ച’തായിട്ടാണു് അദ്ദേഹം ചിത്രണംചെയ്തിരിക്കുന്നതു്.
കണ്ടാലെത്രകഷ്ടമെത്രയുംമുഷിഞ്ഞജീർണ്ണവസ്ത്രം
കൊണ്ടുതറ്റുടുത്തിട്ടുത്തരീയവുമിട്ടു
മുണ്ടിൽപൊതിഞ്ഞപൊതിയുംമുഖ്യമായപുസ്തകവും
രണ്ടുംകൂടെകക്ഷത്തിങ്കലിടുക്കിക്കൊണ്ടു്
ഭദ്രമായഭസ്മവുംധരിച്ചുനമസ്കാരകിണ
മുദ്രയുംമുഖരമായപൊളിക്കുടയും
രുദ്രാക്ഷമാലയുമേന്തിനാമകീർത്തനവുംചെയ്തു
ചിദ്രൂപത്തിങ്കലുറച്ചുചെഞ്ചമ്മേചെല്ലും
വയസനെ, ‘ഏഴുരണ്ടുലകുവാഴിയായ തമ്പുരാൻ’ ഏഴാംമാളികയിലിരുന്നു കണ്ടിട്ടു്
അന്തണനെക്കണ്ടിട്ടുസന്തോഷംകൊണ്ടോ തസ്യ ദൈന്യം
ചിന്തിച്ചിട്ടുള്ളിലുണ്ടായസന്താപംകൊണ്ടോ
എന്തുകൊണ്ടോ ശൗരി കണ്ണുനീരണിഞ്ഞു, ധീരനായ
ചെന്താമരക്കണ്ണനുണ്ടോകരഞ്ഞിട്ടുള്ളു?
പരമാർത്ഥമല്ലേ? അതിധീരന്മാരെപ്പോലും കരയിക്കുന്ന സംഭവങ്ങൾ ശ്രീകൃഷ്ണന്റെ ചരിത്രത്തിലുണ്ടായിട്ടുണ്ടു്. അപ്പോഴെങ്ങും അദ്ദേഹം ഒരുതുള്ളിക്കണ്ണീർ പൊഴിച്ചിട്ടില്ല. ഇപ്പോൾ അഭൂതപൂർവ്വമായുണ്ടായ ഈ ബാഷ്പോദ്ഗമത്തെ ഉൾക്കണ്ണുകൊണ്ടു കണ്ടിട്ടു് വാരിയർ അത്ഭുതപ്പെടുകയും ഭഗവാന്റെ സൗഹാർദ്ദത്തിനുള്ള മധുരിമയേയും ദീനാനുകമ്പയുടെ തള്ളിച്ചയേയും ഓർത്തു് ഭക്തിപരവശനായിത്തീരുകയും ചെയ്യുന്നു. നോക്കുക,
പള്ളിമഞ്ചത്തീന്നുവെക്കമുത്ഥാനംചെയ്തിരുപക്ക-
മുള്ളപരിജനത്തോടുകൂടിമുകുന്ദൻ
ഉള്ളഴിഞ്ഞുതാഴത്തെഴുന്നള്ളിപൗരവരന്മാരും
വെള്ളംപോലെചുറ്റുംവന്നു വന്ദിച്ചുനിന്നു
പാരാവാരകല്പപരിവാരത്തോടുകൂടിഭക്ത-
പാരായണനായനാരായണനാശ്ചര്യം
പാരാതെചെന്നെതിരേറ്റു കുചേലനെദ്ദീനദയാ
പാരവശ്യമേവംമറ്റൊരീശ്വരനുണ്ടോ?
അത്രമാത്രമോ?
മാറത്തേവിയർപ്പുവെള്ളംകൊണ്ടുനാറുംസതീർത്ഥ്യനെ
മാറത്തുണ്‍മയോടുചേർത്തുഗാഢംപുണർന്നു
അതുകൊണ്ടും അവസാനിച്ചില്ല
കൂറുമൂലംതൃക്കൈകൊണ്ടുകൈപിടിച്ചുകൊണ്ടുപരി
കേറിക്കൊണ്ടുലക്ഷ്മീതല്പത്തിന്മേലിരുത്തി
പള്ളിപ്പാണികളെക്കൊണ്ടുപാദംകഴുകിച്ചുപരൻ
ഭള്ളൊഴിഞ്ഞുഭഗവതിവെള്ളമൊഴിച്ചു
ഇങ്ങനെ മനോഹരമായ ഒരു ചിത്രം ചമച്ചിട്ടു് ‘സത്വംകൊടുപ്പാനായി’ ചെയ്തിരിക്കുന്ന പൊടിക്കയ്യാണു് അടുത്ത വരികൾ.
തുള്ളിയുംപാഴിൽപോകാതെ പാത്രങ്ങളിലേറ്റുതീർത്ഥ
മുള്ളതുകൊണ്ടുതനിക്കുമാർക്കുംതളിച്ചു.
ലക്ഷ്മീദേവി സാധാരണ പ്രഭുജനങ്ങളെ മാത്രമേ കടാക്ഷിക്കാറുള്ളു. ഇപ്പോഴാകട്ടെ, ഭഗവാൻ പള്ളിപ്പാണികളെക്കൊണ്ടുതന്നെ ഈ ദരിദ്രജീവിയുടെ കാൽ കഴുകാൻ ഭാവിക്കുന്നതു കാണ്‍കയാൽ, ദേവിയുടെ ‘ഭള്ളൊഴിഞ്ഞു’വത്രേ.
ശ്രീകൃഷ്ണൻതന്നെ വിസ്മരിച്ചുകാണുമോ എന്നുള്ള ശങ്കയോടുകൂടി പുറപ്പെട്ട കുചേലനു്,
എത്രനാളുണ്ടുഞാൻകാണാഞ്ഞിട്ടുചിത്തേകൊതിക്കുന്നു
അത്രതന്നേപോന്നുവന്നതസ്മാകംഭാഗ്യം
എന്നുതുടങ്ങി ഭഗവാൻ പൂർവ്വസ്മരണകളെ ഓരോന്നായി വിവരിച്ചു പറഞ്ഞിട്ടു്.
പൊതിയിങ്ങോട്ടുതന്നാലും ലജ്ജിക്കേണ്ടഗോപിമാരും
കൊതിയനെന്നിജ്ജനത്തെപറവൂഞായം.
എന്നിങ്ങനെ അവൽപൊതി ചോദിച്ചു വാങ്ങിയപ്പോഴുണ്ടായ ആനന്ദാതിശയം വാചാമഗോചരംതന്നെ.
ഭഗവാൻ കല്ലും നെല്ലും കലർന്ന അവലിൽ ഒരുപിടി വായിലാക്കി; രണ്ടാമതും വാരുന്നതുകണ്ടു് ലക്ഷ്മീദേവി,
മതിമതിപതിയോടുപറവൂതുംചെയ്തുകാന്താ
മതിമതി കദശനമതീവമൂല്യം.
മതിപ്പാനുംകൊടുപ്പാനുംതന്നെഞാനിന്നൊന്നുകൊണ്ടും
മതിയാകയില്ലെന്നായിവന്നിരിക്കുന്നു.
പിറന്നന്നുതുടങ്ങീട്ടുപിരിയാതെപാർക്കുമെന്നെ
മറന്നെന്നുതോന്നീടുന്നിതധുനാബന്ധം
മുറിച്ചയച്ചീവിപ്രന്റെപത്നിക്കുദാസിയാക്കുവാ-
നുറച്ചിതോതിരുമനസ്സിലിതെന്തയ്യോ”
എന്നു തടുക്കയും ഭഗവാൻ,
പരിഭ്രമിക്കേണ്ടാപത്നീപറഞ്ഞതുകൊള്ളാംതാനും
പരമഭക്തന്മാരെക്കണ്ടിരിക്കുന്നേരം
പരവശനായ്‍കൃപകൊണ്ടെന്നെയുംമറന്നുപോംഞാൻ
പരിചയിച്ചീടുംനീയതറിഞ്ഞിട്ടില്ലേ?
നിറഞ്ഞുകഴിഞ്ഞുനമുക്കെരുമുഷ്ട്യാനിന്റെഭാവ
മറിഞ്ഞുകൊൾവതിന്നായിപ്പുനരുദ്യോഗം
എന്നിങ്ങനെ മറുപടി പറകയും ചെയ്തു.
പതിന്നാലുലോകത്തെയും തന്റെ ജഠരത്തിലാക്കിക്കൊണ്ടിരിക്കുന്ന ഭഗവാനു വിപ്രപത്നി കൊടുത്തയച്ച കല്ലും നെല്ലും നിറഞ്ഞ അവലിന്റെ ഒരുപിടികൊണ്ടു നിറഞ്ഞുപോലും!
വിവിധചരാചരാണാംപിതാക്കന്മാരേവംകാര്യം
സവിധഗനാംദ്വിജനെശ്രവിപ്പിക്കാതെ
ഇങ്ങനെ സംഭാഷണം നടത്തിയശേഷം മുകുന്ദൻ ഇപ്രകാരം പറഞ്ഞു:-
പണ്ടൊരിക്കൽപാണ്ഡവമഹിഷിയുടെശാകോദന
മുണ്ടുനാമിന്നുഭവാന്റെപൃഥുകംതിന്നു
രണ്ടുകൊണ്ടുമുണ്ടായോണംസുഖവുംതൃപ്തിയുംകീഴി
ലുണ്ടായിട്ടില്ലൊരിക്കലുമെനിക്കുസഖേ!
കയ്ക്കലർത്ഥമൊന്നുമില്ലാഞ്ഞെന്റെഭക്തന്മാരർപ്പിച്ചാൽ
കയ്ക്കുംകാഞ്ഞിരക്കുരുവുമെനിക്കമൃതം.
ഭക്തിഹീനന്മാരായമർത്ത്യന്മാരമൃതംതന്നാലും
തിക്തകാരസ്കരഫലമായിട്ടുതീരും
ശ്രീയുംതവസ്ത്രീയുമൊന്നാണെന്നപദംതന്നെതവ
ജായയോടുപറഞ്ഞേപ്പൂമമവചനം
ഇപ്രകാരമുള്ള സൽക്കാരവചനങ്ങൾക്കു കുചേലൻ ഉചിതമായ മറുപടി പറഞ്ഞു.
ഭുക്തിമുക്തിദാതാവേ ഭുവനനാഥഭഗവാനേ
ഭക്തികൊണ്ടുഭക്തന്മാരുംനിന്നാലത്ഭുതം
ശക്തികൊണ്ടുശക്തന്മാരും ജയിക്കപ്പെടുന്നതിനാൽ
യുക്തംരണ്ടുജിതാഖ്യയ്ക്കുമന്തരംവേണ്ട.
കപ്പവുംകൊണ്ടെല്ലാലോകപാലന്മാരുംദ്വാരത്തോള
മെപ്പോളവസരമെന്നുനോക്കിപ്പാർക്കുന്നു.
കുപ്പയിൽകിടന്നവനെപ്പൂജിക്കുന്നുഭവാൻകീഴി
ലിപ്പുതുമകണ്ടിട്ടില്ല കേട്ടിട്ടുമില്ല
ചെറുപ്പത്തിൽപരിചയംകൊണ്ടുതവരൂപത്തെഞാൻ
മനോദർപ്പണത്തിൽകണ്ടതിവയെപ്പേരും
അപ്പോഴപ്പോൾകേട്ടുളവാനെസ്മരിച്ചിരുന്നുഞാൻ-
മിപ്പോഴിവിടേയ്ക്കുവന്നുകാണ്‍കയുംചെയ്തു
കല്പനലംഘിപ്പാൻമേലാഞ്ഞേഴാംമാളികമുകളി-
ലല്പനിവൻരാമുഴുവനീശ്വരിയുടെ
തല്പത്തിന്മേലിരുന്നിട്ടുവിഷ്ണുപദംവാണുവല്ലോ
മല്പരനാംധന്യനില്ലീമന്നീരേഴിലും”
അനന്തരം, “ദിവ്യരത്നപ്രകാശംകൊണ്ടത്ര രാത്രിയല്ലെങ്കിലും നവ്യമാരുണോദയമടുക്കുക”യാൽ യാത്രചോദിച്ചു സ്വഗൃഹത്തിലേക്കു പുറപ്പെട്ടു. ആ ഭക്തൻ ഭഗവദ്ദർശനത്താലുണ്ടായ ആനന്ദത്തിനിടയ്ക്കു് തന്റെ ആഗമനോദ്ദേശം നിശ്ശേഷം മറന്നുപോയി. എന്നാൽ അദ്ദേഹം വെറുംകൈയ്യോടല്ല, പോയതെന്നു വാരിയർ നമ്മെ സ്മരിപ്പിക്കുന്നു.
“മാത്രപോലും ധനഹീനനായ വിപ്രൻ മുകുന്ദനെ മാനസംകൊണ്ടെടുത്തിട്ടു കൂടെ കൊണ്ടുപോയ്” പോരേ! ഇതിൽപരം എന്തുവേണം.
ആശ്ചര്യമാശ്ചര്യമിദമോർത്തുകാണുംതോറുംപാരി
ലാരിലുമസാരനായഞാനെവിടത്തു?
ഈശ്വരേശ്വരനായുള്ളുകൃഷ്ണനെവിടത്തു?മൈത്രി
യീവണ്ണമാർക്കുമാരിലുംകാണ്‍കയില്ലെങ്ങും
ത്രയത്രിംശൽകോടിത്രിദിവേശന്മാർക്കുമല്ലമൂർത്തി
ത്രയത്തിനുമത്രയല്ലിത്രിജഗത്തിനും
ത്രയിക്കുംതമ്പുരാനായകൃഷ്ണനെന്നെക്കണ്ടനേരം
തെരിക്കെന്നുതാഴത്തുവന്നെതിരേറ്റതും
വിയർത്തൊലിച്ചിട്ടുപൂതിഗന്ധമേറുംവിരൂപമെ
വയസ്യനെന്നിട്ടുരതിപതിപിതാവാം
ശ്രിയപേതിമാറത്തുചേർത്തതിഗാഢംപുണർന്നതും
ഭയപ്പെട്ടിട്ടാരുമൊന്നുംപറയാഞ്ഞതും
അല്പനാമിവനെക്കേറ്റിക്കൊണ്ടുപോയിപൊക്കമേറും
സപ്തമസൗധസ്യോപരിരത്നപര്യങ്കേ
തൃപ്തിവരുമാറിരുത്തിപ്പൂജിച്ചതുംരാത്രൗരമ
സുപ്തിസുഖമുപേക്ഷിച്ചുവീശിനിന്നതും
ഹാസ്യബ്രാഹ്മണനിഖിലബ്രഹ്മാണ്ഡനായകൻചെയ്ത
ദാസ്യത്തിനില്ലവസാനമതെല്ലാംകൊണ്ടും
ശാസ്യന്മാരാംഭൃത്യന്മാരുമശിക്കാത്തകപൃഥുക
മാസ്യത്തിലിട്ടമൃതാക്കീട്ടിറക്കിയതും
ഒക്കെ ഓർത്തോർത്തു യാത്രാക്ലേശം അറിയാതെ നടന്നുപോയ വിപ്രശ്രേഷ്ഠനു ഗൃഹമടുക്കാറായപ്പോൾ പെട്ടെന്നു പത്നിയുടെ ഓർമ്മ വന്നു.
പേർത്തങ്ങോട്ടുചെല്ലുകയുംകഷ്ടംവഴികണ്ണുംതോർത്തു
കാത്തിരിക്കുംപത്നിയോടെന്തുരചെയ്യേണ്ടു?
എന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.
ജന്മംവ്യർത്ഥമാക്കിപ്പതിവ്രതയെപ്പട്ടിണിക്കിട്ടു
കല്മഷവാനുണ്ടോഗതിമുക്തനായാലും?
എന്നിങ്ങനെയുള്ള ആത്മതിരസ്കാരത്തോടുകൂടി ഗൃഹം സമീപിച്ച കുചേലൻ ‘കാര്യമാനുഷനോളം’ സുന്ദരനായ്ത്തീർന്നതും “സൂര്യപ്രകാശനായതും” അറിഞ്ഞതേയില്ല. ഇല്ലമിരുന്ന ദിക്കും അടുത്തപ്രദേശങ്ങളും, “രണ്ടാംദ്വാരകാപട്ടണമായിട്ടഗ്രേ കാണ”പ്പെട്ടു. “എല്ലാംകൊണ്ടും കുശസ്ഥലീപട്ടണത്തോടൊത്തിരിക്കും ഇല്ലം” കണ്ടിട്ടു് ‘ഈശ്വരാ വഴിപിഴച്ചുഞാനും’ എന്നു അദ്ദേഹം വിഷമിച്ചുപോയി.
‘മല്ലരിപൂവിന്റെമഹാരാജധാനിക്കുപിന്നെയും
ചെല്ലുകയോ?
എന്നുപോലും അദ്ദേഹം സംശയിച്ചു. അദ്ദേഹത്തിന്റെ പത്നി,
തൽപ്പുരവാസികളോടുംനാനാവാദ്യഘോഷത്തോടും
കെല്പോടഷ്ടമംഗല്യാദിസാകുല്യത്തോടും
കൂടിവന്നെതിരേറ്റകംപൂകിച്ചുപതിയേമിത്ര
കോടിപ്രഭപൂണ്ടപുത്തൻപുരികാണിച്ചു’
കൊടുത്തിട്ടു “പാടീരശ്രീതുംഗമഞ്ചത്തിന്മേലിരുത്തി,
വെണ്‍കൊറ്റാതപത്രംതഴവെഞ്ചാമരംതാലവൃത്തം
തങ്കക്കോളാമ്പിതാംബൂലചർവണക്കോപ്പും
മങ്കമാരെടുത്തുംകൊണ്ടുവേണ്ടെങ്കിലുംചുറ്റുംകൂടിയപ്പോൾ,
“പങ്കജാക്ഷകൃപകൊണ്ടു മുട്ടി കുചേലൻ. അനന്തരം ഉണ്ടായ വൃത്താന്തങ്ങൾ എല്ലാം പത്നിയോടു ചോദിച്ചറിഞ്ഞപ്പോൾ, അദ്ദേഹം ഭഗവാന്റെ മഹിമാതിശയത്തെ പത്നിക്കു പറഞ്ഞുകൊടുത്തു. ഈ പരിവർത്തനത്തിന്റെ ഫലമായി,
നിർമ്മലകുശസ്ഥലീപുരത്തിങ്കലുംകൃഷ്ണകൃപാ
നിർമ്മിതമാംകുചേലപട്ടണത്തിങ്കലും
ധർമ്മപുത്രരിരിക്കുന്നഹസ്തിനപുരത്തിങ്കലും
ധർമ്മമൊരുപോലെയായിദിവസന്തോറും
കുചേലനുംപ്രേയസിക്കുംസമ്പത്തുണ്ടായതിൽതത്ര
കുശേശയലോചനങ്കൽപത്തിരട്ടിച്ചു
കുചേലിയയായഭക്തികൃഷ്ണനൈക്യംകൊടുത്താലും
കൃശേതരതരമായിക്കടം ശേഷിച്ചു.
ഈ കഥാസംക്ഷേപത്തിൽനിന്നു കവിതയുടെ സ്വഭാവത്തേയും കവിയുടെ രചനാപാടവത്തേയും പറ്റി വായനക്കാർക്കു് സാമാന്യമായ ഒരു ബോധം ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു. കവി ഒന്നാംതരം ഒരു വാക്‍ശില്പിയാണു്. കവിതയെ അന്യൂനവാക്ശില്പത്തിനു മകുടോദാഹരണമായും വിളങ്ങുന്നു. മധുരമധുരങ്ങളായ പദങ്ങളുടെ സമീചീനമായ സന്നിവേശവും ആശയങ്ങളുടെ പുതുമയും രസഭാവാദികളുടെ പരിസ്ഫുരണത്തിൽ കവി പ്രദർശിപ്പിച്ചിരിക്കുന്ന അന്യാദൃശമായ പാടവവും, കാവ്യഗാത്രത്തിന്റെ ശോഭയെ ഉദ്ദീപിപ്പിക്കുന്നതിനു ഉപയുക്തമായ വിധത്തിലുള്ള മിതമായ അലംകാരപ്രയോഗവും മാധുര്യപ്രസാദസംത്വാദിഗുണങ്ങളുടെ പുഷ്കലതയും ആലോചിക്കുമ്പോൾ ഈ കവിതയ്ക്കു തുല്യമായി ഞാൻ ഒന്നേഒന്നുമാത്രമേ കാണുന്നുള്ളു. അതു് ഈ കാവ്യതല്ലജത്തിന്റെ ഗുണപൗഷ്കല്യത്തെ വേണ്ടപോലെ ആസ്വദിച്ചറിഞ്ഞു് കവിയെ യഥോചിതം സല്ക്കരിക്കുന്നതിൽ ശ്രീവീരമാർത്താണ്ഡവർമ്മദേവനെ പ്രേരിപ്പിച്ച സഹൃദയത്വത്തിൽ സ്ഫുരിക്കുന്ന കവിത ആകുന്നു.
ഈ കവിയുടെ വകയായി അഷ്ടപദിയുടെ സ്വതന്ത്രതർജ്ജമ മാത്രമേ ഇപ്പോൾ അറിയപ്പെട്ടിട്ടുള്ളു. അതു ഒരു തർജ്ജമയാണെന്നു ആരും ശങ്കിച്ചുപോകാതിരിക്കത്തക്കവണ്ണം അത്ര മനോജ്ഞമായിട്ടുണ്ടു്.
മൂലത്തിൽനിന്നു ഒരു പാദവും അതിന്റെ തർജ്ജിമയും ചുവടേചേർക്കുന്നു.
17.59 വസന്തം അടയാളം
ലളിതലവങ്ഗീലതാപരിശീലനകോമളമലയസമീരേ
മധുകരമികരകരംബിതകോകിലകൂജിതകഞ്ജകുടീരേ
വിഹരതിഹരിരിഹ സരസവസന്തേ
നൃത്യതിയുവതിജനേനസമംസഖിവിരഹിജനസ്യദുരന്തേ.വിഹരതി
ഉന്മദമദനമനോരഥപഥികവധൂജനജനിതവിലാപേ
അളികുലസങ്കുലകുസുമസമൂഹനിരാകുലബകുളകലാപേ.വിഹരതി
മൃഗമദരസൗരഭരഭസവശംവദനവദളമാലതമാലേ
യുവജനഹൃദയവിദാരണമനസിജനഖരുപികിംശുകജാലേ.വിഹരതി
മദനമഹീപതികനകമണ്ഡരുചികേസരകസുമവികാസേ
മിളിതശിലീമുഖപാടലപടലകൃതസ്മരശൂണവിലാസേ.വിഹരതി
വിഗളിതലജ്ജിതജഗദവലോകനതരുണകരുണകൃതഹാസേ
വിരഹിനികൃന്തനകന്തമുഖാകൃതികേതകിതന്തുരിതാശേ.വിഹരതി
മാധവികാപരിമളലളിതേ നവമാലികയാതിസുഗന്ധൗ
മുനിമനസാമപിമോഹനകാരിണിതരുണാകാരണബന്ധൗ.വിഹാരതി
സ്ഫുരദതിമുക്തലാം പരിരംഭണമുകളിതപുളകിതചൂതേ
വൃന്ദാവനവിപിനേപരിസൗപരിഗതയമുനാജലപൂതേ.വിഹാരതി
ശ്രീജയദേവമണിതമിദമുദയതിഹരിചരണസ്മൃതിസാരം
സരസവസന്തസമയവനവർണ്ണനമനുഗതമദനവികാരം.വിഹാരതി
17.60 തർജ്ജമ- വസന്തരാഗം അടന്ത
ചന്ദനപർവതമന്ദമരുത്തും ചഞ്ചലവണ്ടുകളുടെ ഝംകൃതിയും
സുന്ദരി! കുയിലുകളുടെ സൂക്തികളും സുഖമേകമിഹവസന്തേ.
ശൃണുസഖി! കൃഷ്ണൻ ക്രീഡിക്കുന്നു സ തൃഷ്ണരാകും
സഖിമാരൊടുസംകം കൃപയുള്ളിൽവളർന്നു് മന്മഥമഥനംകൊണ്ടു കരഞ്ഞും
മരണമതിൽസുഖമെന്നുപറഞ്ഞും
കല്മഷമോർക്കും വിരഹിണിമാരേ
കരയിക്കുന്നുകാലം.ശൃണു
പ്ലാശിന്റപൂക്കളഹോ യുവഹൃദയം
ക്ലേശംകൂടാതെ ഭേദിക്കാൻ
ആശമുഴുത്തൊരു കാമന്റെ നഖ
രാശികണക്കേ വിളങ്ങിടുന്നു.ശൃണു
പുന്നപ്പൂവുവിടർന്നിതു മനസിജ മന്നവവീരന്റെ
പൊന്നുകഴലുള്ളൊരു വെള്ളക്കുട
മിന്നുന്നതുപോലെ മിന്നുന്നു.ശൃണു
മുല്ലമല്ലികകറുമൊഴിപിച്ചക മെല്ലാമലരുകടേയും
നല്ലസുഗന്ധം നാസിക മുറ്റും
ചൊല്ലാവല്ലൊരു ശോഭയുമേറ്റം. (ശൃണു)
മന്ദാകിനിയുടെ സഖി യമുനാനദി
വൃന്ദാവനമതു നന്ദനുതുല്യം
നന്ദകുമാരനുമിന്ദ്രനുമൊക്കും
നന്നൊരുയോഗം ഭുവിനാന്യേവം.ശൃണു
ജയദേവോക്തികളോർക്കുംതോറും
ഭയമേറുന്നു ഭാഷ ചമപ്പാൻ
ജയഹേ! കൃഷ്ണ പിഴപ്പിക്കല്ലേ
ദയചെയ്തീടുക ദാസനിലേറ്റം.
17.61 കപ്പൽ പാട്ടു്
ഇതു തമിഴിൽനിന്നു ഭാഷയിലേക്കു സംക്രമിച്ച ഒരു വൃത്തമാണു്. പതിനെട്ടു സിദ്ധന്മാരെന്നു വാഴ്ത്തപ്പെടുന്ന ജ്ഞാനികൾ സംസാരത്തെ സാഗരമായും ശരീരത്തെ കപ്പലായും കല്പിച്ചു് കപ്പൽപ്പാട്ടുകൾ രചിച്ചിരുന്നു. ആ പാട്ടുകളുടെ തർജ്ജമയായും അല്ലാതെയും ചില കല്പിതപാട്ടുകൾ ഭാഷയിൽ ഉണ്ടായിട്ടുണ്ടു്.
ഏലോലോ-ഏകരഥം സർവ്വരഥം ബ്രഹ്മരഥം-ഏലേലോ ഏലഏലോ
പഞ്ചഭൂതപ്പലക—കപ്പലായ് ച്ചേർത്തു
സഞ്ചിതകാമരൂപ—പ്പാമരംനാട്ടി
നെഞ്ചംമനോബുദ്ധിഞാനെന്നഭാവം
മാനാഭിമാനം കയറാക്കിക്കൊണ്ടു്
പഞ്ചാക്ഷരത്തിനെച്ചരക്കാക്കിക്കേറ്റി
പഞ്ചേന്ദ്രിയങ്ങളിൽ—ചുക്കാൻനിറുത്തി
നെഞ്ചക്കരുത്തിനാൽചീനിപ്പാ തൂക്കി
ശിവനുടയ തൃപ്പാദം ചിന്തയിലേന്തി–
നിർമ്മലാനന്ദവാരിധിതാണ്ടി–
യഖണ്ഡരഥം പോകുന്നിതാ—ഏലേലോ—ഏലഏലോ
ഇതു “പതിനെണ്‍ചിത്തർകൾ” പാടലുകളിൽ ഒന്നിന്റെ തർജ്ജമയാകുന്നു.പില്ക്കാലത്തു ലൗകികവിഷയങ്ങളെ ആധാരമാക്കി ക്ഷുദ്രകവികളും കപ്പൽപാട്ടുകൾ രചിച്ചുതുടങ്ങി. മാതൃകയ്ക്കായി ഒരു ആധുനികഗാനം ഉദ്ധരിക്കാം.
ആറരവം നീറണിയും ശിവനാർ
അരുമ മകൻ ഗണപതിയേ
ആധാരമിന്നുതവപാദാരവിന്ദം
അടിയനൊരുവികടകവിഉരചെയ്‍വനിന്നു
അരുമയുടനകതളിരിലുതകേണമെന്നു
അടവടകൾപൊരികടല വിടലമധുഗുളവും
അപ്പമെൾപ്പൊരിയുണ്ടകപ്പവാഴക്കനി
അഴകായിദലമതിൽനിറച്ചുമുൻവച്ചു
അടിമലരിൽവീണിതാ കൈവണങ്ങുന്നേൻ
17.62 കേവുവള്ളപ്പാട്ടു്
>
കേവുവള്ളക്കാർ വള്ളം ഊന്നിക്കൊണ്ടു പോകുമ്പോൾ ശ്രമപരിഹാരാർത്ഥം പാടുന്ന പാട്ടാണിതു്. തീവണ്ടിയും ബോട്ടുസർവീസും വരുന്നകാലത്തിനു മുമ്പു് അമ്പലപ്പുഴനിന്നു് വഞ്ചിയിൽ പലപ്പോഴും തിരുവന്തപുരത്തേക്കു വരേണ്ടതായി എനിക്കു വന്നിട്ടുണ്ടു്. വഞ്ചിക്കാർ പാടുന്ന പാട്ടിൽ ചിലതു മനസ്സിൽ പതിഞ്ഞിരുന്നു. ഒരുവരി പാടിക്കഴിയുമ്പോൾ എതിരേ വഞ്ചി വരുന്നതുകണ്ടു–വള്ളം വടക്കേപോ, തെക്കേപോ! അരികേപോ–എന്നൊക്കെ വള്ളക്കാരൻ വിളിച്ചുപറയും. കേൾപ്പാൻ ബഹുരസമാണു്. ഒന്നുരണ്ടുവരികൾ ഉദ്ധരിക്കാം.
കറുത്തപെണ്ണേ നിന്നെ–
ക്കാണാഞ്ഞൊരുനാളല്ലോ.വള്ളംവടക്കേപോ
വരുത്തപ്പെട്ടു ഞാനൊരു
വണ്ടായ് ചമഞ്ഞേനെടി.വള്ളം അരികേപോ
17.63 ലേലങ്കിപ്പാട്ടു്
പഞ്ചവർണ്ണപ്പൈങ്കിളിയേ.ലേലങ്കിലേലോ
പഞ്ചമരാഗക്കിളിയേ.ലേലങ്കിലേലോ
ഇതാണു് അതിന്റെ പോക്കു്.
17.64 വില്ലടിച്ചാൻപാട്ടു്
പല മട്ടുകളിൽ പാടാറുണ്ടു്. ഒരു പാട്ടിന്റെ ചില വരികൾ താഴെ ചേർക്കുന്നു.
വില്ലടിച്ചാൻകോവിലിലെ വിളക്കുവയ്ക്കാൻ നേരമില്ലൈ
തത്തനത്തിന നാന്നേ തന്തനത്തിനനാന്നേ.
പ്രായേണ തമിഴും മലയാളവും കലർന്ന ഭാഷയായിരിക്കും.
17.65 ഞാറ്റുവേലപ്പാട്ടു്
ഇതു ഞാറ്റുവേലക്കാലത്തു ചെറുമികൾ പാടുന്നതാണു്. ഒരാൾ തലപ്പാട്ടു പാടും. മറ്റുള്ളവരെല്ലാം ഏറ്റുപാടിക്കൊള്ളും. വളരെ ശ്രവണമധുരമായിരിക്കും.
ശൂർപ്പണഖാനാസികകേരദനമാണു കഥ.
അതുരവനത്തിൽജനിച്ചൊരുപെണ്ണേ—തിമിതിമിതാം
തേവകിയിവളാടിവളർന്തേ—തിമിതിമിതാം
മൂക്കുകുത്തി മുള്ളിരുമ്പിട്ടേ…
കാതിലോല കുണ്ഡലമിട്ടേ…
തേവകിയിവളാടിവളർന്തേ…
രാമദേവന്റടുക്കൽചെല്ലുന്നേ…
രാമദേവൻ മാലവെക്കേണം…
കേട്ടുടനേ പറഞ്ഞു രാമനുമേ…
എനിക്കു പാര്യയായ് വിതിച്ചു ചീതയെ…
ലച്ചുമണന്റെടുക്കൽച്ചെല്ലെടീ…
തേവകിയവളാടിവളർന്തേ…
17.6 പാവള്ളിക്കളിപ്പാട്ടു്—അന്യത്ര ചേർത്തിട്ടുണ്ടു്
ഇങ്ങനെ തുടങ്ങിയാൽ അവസാനമില്ല, ഈ പാട്ടുകളിൽ പലതിനും സാഹിത്യചരിത്രത്തിൽ പ്രവേശിക്കുവാനേ അവകാശമില്ലെന്നു പറയുന്നവരുണ്ടായേക്കാം. എന്നാൽ അവരോടു് ഒരുവാക്കു പറയാനുണ്ടു്. നാടോടിപ്പാട്ടുകളുടെ സ്വഭാവം, അവയിൽ ഉപയോഗിച്ചിരുന്ന വൃത്തങ്ങൾ മുതലായവയേപ്പറ്റി അറിവാൻ സമുദായമദ്ധ്യേ ഇപ്പോൾ വലിയ താൽപര്യം ജനിച്ചുതുടങ്ങിയിരിക്കുന്നു. നാലണയ്ക്കു കിട്ടുമായിരുന്ന വടക്കൻപാട്ടുകളെ, സംസ്കരിച്ചു ഭീമമായ ഒരു അവതാരികയോടുകൂടി പ്രസിദ്ധീകരിച്ചു് അഞ്ചുരൂപാവിലയ്ക്കു മദ്രാസ് സർവകലാശാലക്കാർ വിറ്റുവരുന്നതു നോക്കുക. നാടോടി ഗാനങ്ങളാലാണു് അതാതുകാലത്തെ സാധാരണ ജനതയുടെ യഥാർത്ഥജീവിതരീതി നല്ലപോലെ പ്രതിഫലിച്ചുകാണുന്നതെന്നു നിസ്സംശയം പറയാം. വലിയ ദേശീയപ്രസ്ഥാനങ്ങളും മറ്റും സമാരംഭിക്കുന്ന കാലത്തു്, നവീനാശയങ്ങളെ പ്രചരിപ്പിക്കുന്ന വിഷയത്തിൽ നേതാക്കന്മാരെയും നേതൃമ്മന്യന്മാരെയുംകാൾ ഈ കവികൾ സഹായിക്കുന്നുണ്ടെന്നു പറയാമെന്നു തോന്നുന്നു. അവർ പാട്ടുകൾ നിർമ്മിച്ചു തെരുവുനീളെ നടന്നു പാടുന്നു. പത്തുപേർ കൂടുന്ന ദിക്കിലൊക്കെ അവരെ കാണ്മാനുണ്ടാവാം. തീവണ്ടിക്കുള്ളിലും ടിക്കറ്റുവാങ്ങാതെ അവർ സഞ്ചരിക്കുന്നു. വൃത്തനിയമങ്ങളോ വ്യാകരണവിധികളോ അവരെ നിയന്ത്രിക്കാത്തതുപോലെതന്നെ രാജ്യനിയമങ്ങളും അവരെ ബാധിക്കുന്നില്ലെന്നു തോന്നുന്നു. പൊതുജനജിഹ്വകൾ എന്നു് സ്വയം അഭിമാനിച്ചുപോരുന്ന വർത്തമാനപ്പത്രക്കാരും, ജയിലിനെ കോവിലായി കല്പിക്കത്തക്ക ധീരതയുള്ള നേതാക്കന്മാരും പറവാൻ കൂസുന്ന കാര്യങ്ങൾ ഇക്കൂട്ടർ തുറന്നു പറയുന്നു. പോലീസുകാർ അവരുടെനേരെ തിരിഞ്ഞുനോക്കുകപോലുമില്ല. അതിനാൽ പത്രങ്ങൾ വായിക്കയും സഭകളിൽ ഹാജരാവുകയും ചെയ്യാറില്ലാത്ത ജനങ്ങളുടെ ഇടയ്ക്കും നവീനാശയങ്ങളെ സംക്രമിപ്പിക്കുന്നതിനു് ഇവർക്കു് നല്ല സൗകര്യമുണ്ടു്. അതുകൊണ്ടു് അവരും ജീവിച്ചുകൊള്ളട്ടേ.
17.67 കീർത്തനങ്ങൾ
നിരവധി ഭക്തിരസപ്രചുരങ്ങളായ കീർത്തനങ്ങൾ അപ്രസാധിതങ്ങളായിരിക്കുന്നു. അവയിൽ ചിലതു മാസികകളിൽ കടന്നുകൂടീട്ടുണ്ടു്. എനിക്കു നല്ലതായി തോന്നീട്ടുള്ള ഏതാനും കീർത്തനങ്ങളെ ഇവിടെ പകർത്തുന്നതു വായനക്കാർ ക്ഷമിക്കുമെന്നു വിശ്വസിക്കുന്നു.
17.68 വിവേകകീർത്തനം
കവി ആരെന്നു നിശ്ചയമില്ല. ക—കാ—കി—എന്നിങ്ങനെ അക്ഷരക്രമത്തിലാണു് ഓരോ പദ്യവും. കവിതയ്ക്കു നല്ല ഒഴുക്കുണ്ടു്. ചില ദിക്കുകളിൽ ഭക്തന്മാർ ഇപ്പോഴും ചൊല്ലിവരുന്നു.
ആദ്യത്തെയും അവസാനത്തെയും പദ്യങ്ങൾമാത്രം ഉദ്ധരിക്കുന്നു.
ആദ്യപദ്യം
കരളിൽവിവേകംകൂടാതേകണ്ടരനിമിഷംബതകളയരുതാരും;
മരണംവരുമിനിയെന്നുനിനച്ചിഹ മരുവുകസതതം നാരായണജയ.
അന്ത്യപദ്യം
ബഹുജന്മാർജ്ജിതകർമ്മവിശേഷാൽ
തിരുമുല്ക്കാഴ്ചനിനക്കിഹ വച്ചേൻ
ജനിമരണങ്ങളെനിക്കിനി വേണ്ട
പരിപാലയമാം നാരായണജയ.
17.69 രാമായണകീർത്തനം
ഇതു് ബാല്യദശയിൽ ഞാൻ ദിവസേന ചൊല്ലിവന്നിരുന്നു. ഗ്രന്ഥകർത്താവു് ആരെന്നു നിശ്ചയമില്ല.
അത്യന്തമായുള്ളൊരാപത്തസുരരാൽ
നിത്യം മുഴുകിക്കഴിവില്ലാഞ്ഞു്
ശക്തനായ്‍വന്നു പിറന്നു ദശരഥ-
പുത്രനാം ശ്രീരാമൻ നാരായണ
ഇങ്ങിനെയാണാരംഭം. വിഭക്തിയേക്കാൾ ഭക്തി മികച്ചുനിന്ന ഒരു കവി എന്നുമാത്രം അറിയാം.
17.70 അദ്വൈതകീർത്തനം
ഈ കൃതിയുടെ കർത്താവുതന്നെയായിരിക്കണം വിവേകകീർത്തനവും എഴുതിയതെന്നു തോന്നുന്നു. ഇതു മുഴുവൻ പകർത്താതിരിക്കാൻ മനസ്സുവരുന്നില്ല.
നിഷ്കളനിശ്ചലനിർമ്മമനിരുപമ നിഷ്ക്രിയനിരഹങ്കാരനിരാശ്രയ
നിർഗ്ഗുണനിത്യനിരാകുലമരുളുക നിത്യംമമഹൃദി നാരായണജയ
സ്തോത്രസ്തുത്യസ്തോത്രസ്തുതിമയ നാഥപരാപരനാഥവിഭോജയ
ചേതോവാരിധിമദ്ധ്യേവിലസുകപാദാംബുജമിഹ…
നിൻമറിമായംതീരാഞ്ഞനിശം ബ്രഹ്മാദികളുമുഴന്നീടുന്നു
സന്മയചിന്മയനാഥജഗന്മയ നന്മവരുത്തുക…
അദ്വൈതംപുനരേകമനേകം തത്വജ്ഞാനമനന്താനന്ദം
സത്താമാത്രമഗൂഢമബോധം ഭക്ത്യാവന്ദേ
പ്രകൃതിവിലാസംകൊണ്ടുജനൗഘം വികൃതികലർന്നുവലഞ്ഞീടുന്നു
സുകൃതികളുള്ളിലുണർന്നുവിളങ്ങിന സുഖമയ!വന്ദേ…
ഗൂഢംതത്വമിതറിവതിനേതും മൂഢത്വംകൊണ്ടെളുതല്ലാമേ
കൂടസ്ഥാനേവിളങ്ങീടുന്നൊരു നാഡീസ്ഥിതഹരി…
കായമപായംവരുമൊരുനേരം മായാമോഹംകൊണ്ടുഴലാതെ
നീയാകേണംഞാനഖിലേശ്വര മായാബോധൻ.
ഞാനെന്നുംബതനീയെന്നുംതാൻ ജ്ഞാനവിഹീനംപറയുന്നതിനാൽ
നാനാജനപരിഹാസ്യനുമായേ നാനന്ദാകര…
നൂറുജനങ്ങളുമാരാഞ്ഞാർപോ–
ലാരുംകണ്ടീലൻപൊടുമുഴുവൻ
ഓരോന്നേകണ്ടവരവർമൗഢ്യാലോരോന്നോർത്താർ…
തൽപദപൊരുളും ത്വൽപദപൊരുളും വ്യുൽപന്നന്മാർക്കുറിയരുതേതും
ത്വൽപദമോർത്താലെപ്രായം ഞാൻ കല്പിക്കേണ്ടു–
നേദംനേദമിതെന്നുകഴിഞ്ഞിട്ടേതെന്നേതുമറിഞ്ഞീടാതെ
ഓതീടുന്നുമുനികളുമനിശംനാദാന്തസ്ഥിത-
അഞ്ചെന്നുംചിലരാറെന്നുംചിലരഞ്ചും കേവലമില്ലെന്നുംചിലർ
അഞ്ചിന്നേകമധിഷ്ഠാനംനീനെഞ്ചിൽവസിപ്പതു–
ആറായീടുംനിലകൾകടന്നാൽ വേറേപന്ത്രണ്ടാംനിലതന്നിൽ
സാധാരണമായ് നിന്നീടുന്നീയാധാരപ്പൊരുൾ–
ഉള്ളോന്നല്ലിവയൊന്നുംപാർത്താ ലില്ലാതൊന്നല്ലെന്നുംനൂനം
ചൊല്ലാവൊന്നല്ലിതുപുനരെന്നേ ചൊല്ലാവൂമമ–
എള്ളിൽനിറഞ്ഞെഴുമെണ്ണകണക്കേയുള്ളിൽനിറഞ്ഞജഗത്തുമുഴുക്കേ
കള്ളമൊഴിഞ്ഞുവിളങ്ങിന നീ താനുള്ളിലുണർന്നരുൾ–
അവ്യക്തംപരമവ്യയമമലം സുവ്യക്തംസുഖബോധമഗാധം
നിർവ്യാപാരമപാരംപരമിദമവ്യാദർശം–
തത്വമറിഞ്ഞുപദേശംചെയ്‍വാനുത്തമനായൊരുദേശികനൊരുവൻ
എത്തീടുകിലതുനിന്തിരുവടിതാൻ തത്വനിധേഹരി–
പശുവിനെയുംകൊന്നഴകിയകർമ്മംനിശിനിശിയായ് ചെയ്കെന്നൊരുപൊരുളും
പശുസമമായ്‍മായത്തിനുചൊന്നോരശനാർത്ഥംഹരി–
ഇരുപത്തഞ്ചോമുപ്പത്താറോകരുതീടുമ്പോൾതൊണ്ണൂറ്റാറോ
ഉരചെയ്യുന്നൂനിന്നേക്കൊണ്ടതുതിരിയാമമഹൃദി–
കർമ്മാകർമ്മവിവേകവുമോരോ ധർമ്മാധർമ്മവുമറിയരുതേതും
ജന്മവിനാശമെനിക്കരുളേണം കല്മഷനാശന–
സ്ഥാവരജംഗമജാതികളകമേ വാരിഷുദിനകരബിംബംപോലെ
കേവലരായിവിളങ്ങിനനിന്നെക്കാണാകേണം–
പ്രകൃതിയുമഴകിയപുരുഷനുമുള്ളൊരുവകഭേദംപുനരില്ലെന്നത്രേ
ഭഗവൽപ്രിയജനമുരചെയ്യുന്നോരകമേവിലസും–
പരമാത്മാവുപരബ്രഹ്മംഖലുപരമാനന്ദമനന്തമരൂപം
ഉരചെയ്യുന്നൂനിന്നെക്കൊണ്ടിതി തിരിയാ മമഹൃദി–
അകവുംപുറവുംമേലുംകീഴും പകലുംരാവുംബഹുവിധമത്രേ
ഭഗവന്മയമിദമപരംപാർത്താലവകാശംനഹി–
അർക്കസൂര്യദിവാകരാ ഭുവനത്രയത്തിനുനായക
വിശ്വനാഥപരാപര പരമാത്മനാഥനമോനമഃ
ആദിനാഥനമോനമോ ഹരിശങ്കരായ നമോനമഃ
ദേവദേവനമോനമോഹരിപത്മനാഭനമോനമഃ
പാർവതീശപരാപരാ പരമേശ്വരായനമോനമഃ
17.71 രാമാവതാരകീർത്തനം
രാമായണംകഥയെ ഇരുപത്തഞ്ചു പദ്യങ്ങളിലായി സംഗ്രഹിച്ചിരിക്കുന്നു. കവിത നന്നായിരിക്കുന്നു.
ഇന്ദ്രിയങ്ങളതായകുതിരകൾ
അംബുജേക്ഷണനാകിയകുറ്റിമേൽ
ധൈര്യമായുള്ളപാശങ്ങൾകൊണ്ടുടൻ
ബന്ധിച്ചീടിനാർ രാമരമാപതേ.
17.72 പഞ്ചാക്ഷരകീർത്തനം
ഇതു് ചങ്ങംകുളങ്ങരെ ശങ്കരവാര്യർ എന്ന വിദ്വൽകവി രചിച്ചിട്ടുള്ളതാണു്. അദ്ദേഹം വൈദ്യശാസ്ത്രത്തിലും ജ്യോതിഷത്തിലും നിപുണനായ ഒരു പരമഭാഗവതനായിരുന്നെന്നും 963-ാമാണ്ടിടയ്ക്കു ദിവംഗതനായെന്നു ചുനക്കര മി: രാമവാരിയർ പ്രസ്താവിച്ചുകാണുന്നു.
നല്ലതുവരുവാനായ് ഞാനിഹ നിൻപദകമലയുഗംതൊഴുന്നേൻ അല്ലലകറ്റീടുകസതതംചൊല്ലാർന്നൊരുമലമകൾകാന്ത വെല്ലണമേരിപുകലമെല്ലാം വല്ലഭമില്ലെങ്കിലുംഞാൻ ചങ്ങൻകളമമ്പിനശങ്കര ചന്ദ്രകലാഭരണതൊഴുന്നേൻ ശശിശേഖരശങ്കരപുരഹരപശുനാഥസുരേശ്വരവന്ദിത പശുവിൻകണവന്നുടെചുമലിൽകുടികൊള്ളും നാഥ ജയജയ.
മതികലചൂടിനനിൻകൃപ മരണംവരുമളവിൽതോന്നുക അതിബലമൊടന്തകവൈരിൻ ശരണംനീയല്ലാതില്ലേ മതിബലമൊടന്തകനങ്ങൊരു ഗദയുമെടുത്തിങ്ങുവരുമ്പോൾ ചങ്ങൻകുളമമ്പിനശങ്കരചന്ദ്രകലാഭരണതൊഴുന്നേൻ ശശിശേഖര ജയജയ
ശില്പംനിൻകോപ്പുകളെല്ലാംപനിമതിയുംഭസ്മക്കുറിയും സർപ്പങ്ങളുമെല്ലുമെലിമ്പും സരസമതായുള്ളൊരുപെണ്ണും ശില്പാകൃതിയോടൊരുമാനുമുൾപ്പൂവിൽവിളങ്ങുകനാഥ ചങ്ങങ്കുളമമ്പിനജയജയ
വാഴണമേ പലനാൾഞാനിഹ ശോഭയൊടിങ്ങൂഴിയിൽനാഥ കോഴവരുത്തരുതേവാക്കിനു കോലത്തിനുമരുതേപോറ്റി പാഴുപെടാതുള്ളൊരുജന്മം പാഴായ്ക്കളയാതെസുഖിപ്പാൻ ചങ്ങങ്കുളമമ്പിനജയജയ
യഞ്ചിത്തേപഞ്ചാക്ഷരമിതുനെഞ്ചിൽകനിവോടുജപിപ്പാൻ പഞ്ചശരാരേ വരമരുളുക സഞ്ചിതവര ശങ്കരശംഭോ സഞ്ചിതമങ്ങാധിയുമൻപിലൊഴിച്ചരുളുക വ്യാധിയുമനിശം ചങ്ങങ്കുളമമ്പിജയജയ
17.73 ശോണാദ്രീശ്വരകീർത്തനം
ഇതു് അകാരാദിയായി രചിക്കപ്പെട്ടിരിക്കുന്നു. ഗ്രന്ഥകർത്താവാരെന്നു നിശ്ചയമില്ല.
അന്തകാന്തകനായിവിലസുന്ന തമ്പുരാനെന്നെക്കാത്തുരക്ഷിക്കണം
അന്തകഭയംകൂടാതെയെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ
ശങ്കരശിവശംഭോമഹാദേവ ചന്ദ്രശേഖരപാർവതീവല്ലഭ
സങ്കടങ്ങളകറ്റേണമെപ്പൊഴും ചെങ്ങുന്നൂർവാഴുംഗൗരീപതേജയ
ആരുമില്ലടിയത്തിനോരാശ്രയം പാരിടംതന്നിൽമാനുഷ്യരായതിൽ
മാരാരാതേ!കനിഞ്ഞുരക്ഷിക്കണം… ജയ
ഇമ്പമോടങ്ങുസേവിപ്പവർക്കൊക്കെ സമ്പത്തേറ്റവുംനല്കീടുംശങ്കരൻ
ഇന്നടിയനുംനല്കേണംസമ്പത്തു ചെങ്ങു… ജയ
ഈശ്വരാനിൻചരിതങ്ങളോർക്കുമ്പോളാശ്ചരിയമതോർത്തുകാണുന്തോറും
ഈശ്വരിയുണ്ടിടഭാഗംതന്നിലായ് ചെങ്ങ… ജയ
ഉറ്റവരുമുടയവരെപ്പേരും പെറ്റമാതാപിതാക്കന്മാരായോരും
മറ്റൊരുത്തരുമില്ലിനിക്കാശ്രയം ചെങ്ങു… ജയ
ഊഴിമേലരനാഴികനേരംഞാൻ വാഴുന്നെന്തിനുദാരിദ്ര്യത്തോടുമേ
പാഴിലിജ്ജന്മംദുഃഖിതമാക്കൊലാ ചെങ്ങു…
എന്നൊടന്തകകിങ്കരന്മാർവന്നുദണ്ഡുമായിങ്ങണയുന്നനേരത്തു
എന്നെയൊന്നുകടാക്ഷിച്ചരുളണേ ചെങ്ങുന്നൂർ–
ഏറ്റവുംതവപാദംകൈകൂപ്പുന്നേനൂറ്റമായദുരിതങ്ങൾപോക്കുന്ന
പോറ്റിയല്ലാതയാരെനിക്കാശ്രയം ചെങ്ങുന്നൂർ–
ഐയ്യോഈശ്വരനല്ലാതെമറ്റൊരുനേരവുമൊരുചിന്തയെനിക്കില്ല
കൈയയയ്ക്കാതെകാത്തുകൊണ്ടീടണംചെങ്ങുന്നൂർ–
ഒട്ടുനാളായ് സേവിച്ചടിയനി–ന്നിഷ്ടമൊട്ടൊട്ടുസാധിപ്പിച്ചീടാഞ്ഞാൽ
ഒട്ടുമില്ലടിയനിങ്ങൊരുകുറ്റം ചെങ്ങുന്നൂർ–
ഓർത്താലില്ലൊരുകർമ്മങ്ങളിൽപിഴകീർത്തനപ്പിഴയുണ്ടെന്നിരിക്കിലും
ആർത്തിനാശനകാത്തുകൊള്ളേണമേ ചെങ്ങുന്നൂർ–
ഔവനത്തിലുമയാളുംതാനുമായമ്പിനോടേപുലിത്തോലുടചാർത്തി
ദിവ്യനാടകമാടുംനടേശ്വര ചെങ്ങുന്നൂർ–
അംഭോജാക്ഷനതപദഗൗരീശ കുംഭീന്ദ്രാനനതാത!മഹേശ്വര
നിൻപാദങ്ങൾനമസ്കരിച്ചേനഹം ചെങ്ങുന്നൂ–
അക്കഥമനതാരിലുദിക്കിലോ ദുഷ്കൃതനരകങ്ങളകറ്റിടാം
അല്പഭക്തനെന്നെന്നെക്കരുതല്ലേ ചെങ്ങുന്നൂർ–
17.74 ജലധിസുതാരമണസ്തവം
ഈ സ്തോത്രം ഇദംപ്രഥമമായി പ്രസിദ്ധപ്പെടുത്തിയ ചുനക്കര രാമവാരിയർ അവർകൾ സഹൃദയന്മാരാൽ സർവ്വഥാ അനുമോദനീയനാകുന്നു. ഞാൻ 1???87-ാമാണ്ടിടയ്ക്കു് തലവടിയിൽ താമസിക്കുന്ന കാലത്തു്—മഹാപണ്ഡിതനായ കിട്ടായി ആശാനാണെന്നു തോന്നുന്നു—എന്നോടു് ഇതിന്റെ കർത്താവായ തലവടി ഈശ്വരവാരിയരെപ്പറ്റി വളരെ പുകഴ്ത്തി പറയുകയുണ്ടായി. ഒരു ഭാഗവതം ഇരുപത്തിനാലുവൃത്തം അദ്ദേഹം രചിച്ചിട്ടുള്ളതായും ആ മഹാൻ എന്നോടു പറഞ്ഞതായി ഓർക്കുന്നുണ്ടു്. ഇപ്പോൾ പ്രസിദ്ധീകൃതമായിരിക്കുന്ന ഭാഗവതം ഇരുപത്തിനാലുവൃത്തം അദ്ദേഹത്തിന്റെ കൃതിയായിരിക്കാമെന്നു ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹം 913-ാമാണ്ടു് ജനിച്ചു അഞ്ചാമത്തെ വയസ്സിൽ പിത്തശൂലയാൽ അദ്ദേഹത്തിനു കണ്ണുകൾ നഷ്ടപ്പെട്ടുപോയി. അതിൽ പിന്നീടു സകലതും അദ്ദേഹം കേട്ടു പഠിച്ചതാണു്. ഉപാദ്ധ്യായവൃത്തിയിലും ഈശ്വരധ്യാനത്തിലും ഏർപ്പെട്ടു് അദ്ദേഹം ജീവിതം നയിച്ചുപോന്നു. അദ്ദേഹത്തിന്റെ മരണകാലത്തെ, തച്ഛിഷ്യാഗ്രഗണ്യനായ രാമസ്വാമിശാസ്ത്രികൾ,
കൊല്ലംതൊള്ളായിരത്തിൽപരമൊരെഴുപതുംപത്തുമെട്ടാമൊരാണ്ടിൽ
കന്ന്യാമാസേ തൃതീയാതിഥികരികരണേ ചോതിനാളിന്ദുവാരേ
***
ശ്രീവൈകുണ്ഠംഗമിച്ചുസപദിനരഹരേശ്ശാസ്സനാദിശ്വരോഽസൗ
(ഒരു വരി പൊടിഞ്ഞുപോയിരിക്കുന്നു)
എന്നിങ്ങനെ രേഖപ്പെടുത്തീട്ടുണ്ടു്. അദ്ദേഹം ചില ആട്ടക്കഥകളും പലേ സ്തോത്രങ്ങളും രചിച്ചിട്ടുള്ളതായറിയാം.
പങ്കജനിലയാകചകുങ്കുമപങ്കാങ്കിതദോരന്തര മമ
പങ്കമകറ്റീടുകപുരഹരപങ്കജഭവനതപദപങ്കജ!
അന്തകകിങ്കരനികരംവന്നന്ത്യ ദശയിലടിതുടരുമ്പോൾ
ചന്തമെഴും തലവടിമരുവിനജലധിസുതാരമണതെഴുന്നേൻ
പാപാംബുധിതരണംചെയ്‍വാൻ നയനാംബുജകോണംതരണിയേ
നൽകേണമെനിക്കായ്ഭക്തഹൃദംഭോരുഹതരണേപരനേ
തവകരുണയൊഴിഞ്ഞൊരുവന്നുംനിർവാണംവരുവതുമില്ലേ
കരുണാജലനിധിതലവടി—
പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി
കടലുവലിച്ചുടലിലണിഞ്ഞഥ നടുനടിനെന്നലറുന്നേരം
ലോകങ്ങൾ നടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‌ന്നതി
ദയതേടിനതലവടി—
പീതാംബരനെറിയുടയുംരുചിതേടീടിനപെരുന്നടഞാനും
ആടീടിനകണ്ഡലയുഗവും ചൂടീടിനൊരണിമണിമുടിയും
പാടേ മമ ഹൃദിവിലസീടുകചൂടേറിനജനനംകളവാൻ
ഈടേറിനതലവടിമരുനിന–
പുരുഹുതപുരേമരുവീടിലുമതിസുഖമൊടുധരിണിയിൽവാഴ്‍കിലും
മതിദുരിതപരമ്പരയാ വൈതരണിയിൽവീണുഴലുന്നേരം
ശരണാഗതപരിപാലനചണ!തവചരണംമമഹൃദി വിലസതു
കരുണാജലനിധിതലവടി—
പൂമാനിനിതന്നൊടുചേർന്നുരുപൂബാണരസംകോലിന തവ
പൂമേനിയരക്ഷണമീക്ഷണഗോചരമായരുളീടേണം
നയനഫലംവരുവതിനായ്‍തവഭക്തന്നായ്ഭക്തപരായണ
മുക്തിപ്രദതലവടിമരുവിന—
പ്രേതാധിപകിങ്കരർവന്നതിപേടിപെടുത്തീടുന്നേരം
പേരായിരമുള്ളതിലൊന്നിഹ വേരൂന്നുക മമ ഹൃദിനാഥ
നാമാദിമവർണ്ണംകരുതീട്ടാദിമവർണ്ണത്തിലൊരുത്തനു്
ഗതിനൽകിനതലവടി—
പെട്ടകവുംപെട്ടിയുമൊക്കെ നിറച്ചുധനംവെച്ചീടുകിലും
മട്ടോവുംവാണികളരികിലുമിഷ്ടന്മാർപലരുണ്ടാകിലും
ഇഷ്ടംതാനെങ്കിലുമയിതവ ദൃഷ്ടിയൊഴിഞ്ഞൊരുഗതിയില്ല
ദൃഷ്ടാന്തേ തലവടി—
പൈന്തേൻമൊഴിമാരൊടു ചെറ്റുംചിന്തയിലുംകരുതീടൊല്ലേ
എന്തതുകൊണ്ടന്ധതയിസ്രേയന്ധനതായീടുന്നേരം
നിന്തിരുവടികരുണയൊഴിഞ്ഞൊരുബന്ധുത്വമെനിക്കായന്ന്യം
കണ്ടില്ലിഹ തലവടി—
പൊരുളിതിൻമേൽമറ്റൊന്നില്ലനിഗമപുരാണാദികൾപാർത്താൽ
തവസേവയിതെല്ലാനേരവുമെല്ലാരുംകരുതീടേണം
നാരദനാദികളാംമുനിവരരീവണ്ണംപറയുന്നു നത
നാരദ തലവടി—
പോരായ്‍മയുമൊന്നുമതില്ലേയോരോ കദളീഫലമെങ്കിലും
ഓരാണ്ടേഭക്തിയൊടേകുകിലമിതഫലംനല്കുമവന്നും
ബഹുതരമായ് നൽകീടുകിലോ ബഹുധാധാന്യങ്ങൾകൊടുക്കും
കരുണാനിധിതലവടി—
പൗരന്ദരപദവിയെവേണ്ടുകിലതിസുന്ദരമാകിയ നമനം
സാമോദംചെയ്കിലവന്നതു ദാമോരേനഴകോടുനല്കും
ഭക്തശ്രീഭക്തിയൊടേകകിൽഭഗ്രശ്രീനൽകുമവന്നും
മുക്തിപ്രഭ തലവടി—
പനിമതിനേർമുഖവുംവടിവൊടുതിരുമുടിയുംനിടിലത്തടവും
നീണ്ടിടുംനയനദ്വയവുംമകരമണികുണ്ഡലയുഗവും
കാളാംബുദകോമളകാന്തിയുമനുദിനമെന്റമനസിവിളങ്ങുക
പാലയമാംതലവടി—
കാലാന്തകവന്ദിതജനജയഹേലാപരിപാലിതസുരജന
ബാലാതപരുചികൗസ്തുഭവനമലോപരിലസിതതനോ ജയ
നീലാംബുരവർണ്ണകളേബരലീലാശിശുനരസിംഹാപരി
മേയഹരേ തലവടി—
ഇപ്പരിചിതുനിത്യവുമൊരുവന്നുൾപ്പൂവിൽഭക്തിയെഴുംപടി
യപ്പൂമാനിനിവരചരിതംതൽപരനായുമചെയ്തീടുകി
ലിപ്പാരിൽസുഖമൊടുവാഴാംപില്പാടഥനാഥനൊടന്ത്യേ
യുക്തനതാംതലവടിമരുവിന ദലധിസുതാരമണതൊഴുന്നേൻ
17.75 ശ്രീകൃഷ്ണത്താരാട്ടു്
കുട്ടികളെ ഉറക്കുന്നതിനു് ഈ കീർത്തനത്തെ താരാട്ടായി വടക്കൻദിക്കുകളിൽ ഉപയോഗിച്ചുവരുന്നു.
അൻപിനോടാനന്ദപ്പൈതലാംകൃഷ്ണനുമമ്പാടിതന്നിൽവളരുംകാലം
കമ്പമകറ്റിപ്രജകളെരക്ഷിക്കും തമ്പുരാനെകൃഷ്ണതാലോലമേ
ആനന്ദപ്പൈതലായ് മേവുന്നനിന്നുടെ മാനസമെങ്ങനെചൊല്ലീടേണ്ടു
ആനകദുന്ദുഭിസൂനുവായ്മേവിനോരാനന്ദപ്പൈതലേതാലോലമെ
ഇച്ഛവളർന്നോരുകൊച്ചുകിടാവായിട്ടച്ഛനുമമ്മയ്ക്കുമിച്ഛനൽകി
അച്യുതനെന്നൊരുനാമത്തെയാണ്ടൊരു കൊച്ചുകിടാവേനീ താലോലമേ
ഈരേഴുപാരിനുംകാരണമായൊരു നാരായണസ്വാമിയാകുന്നതും
നാരിമാർനമ്മുടെമാനസംവഞ്ചിക്കും നാരായണകൃഷ്ണതാലോലമേ
ഉച്ചത്തിലമ്മതാൻ തൂക്കുമുറിക്കീഴെ വച്ചുരൽതന്നിൽക്കരേറിമെല്ലെ
ഏതാണ്ടുപീഠംവെച്ചെത്തിപ്പിടിച്ചൊരു കൊച്ചുകിടാവേനീതാലോലമേ
ഊഴനായല്ലോനീപീഠംമറിഞ്ഞപ്പോൾ കേഴുന്നതുച്ചത്തിൽകേട്ടനേരം
തോഴിമാരോടുംകൂടോടിവന്നമ്മതൻ കോഴകൾതീർത്തോനെ–
എന്തുനിനക്കുണ്ണിയിങ്ങനെതോന്നുവാനെന്നമ്മചിന്തയിൽചോദിച്ചപ്പോൾ
ചെന്താമരക്കണ്ണുഴറ്റിക്കൊണ്ടിങ്ങനെ ചന്തത്തിൽചൊന്നോനെ–
ഏറിയവേലനിനക്കുണ്ടതുകൊണ്ടങ്ങാറിയപാൽക്കുറചേർത്തോവെന്നും
നോക്കുവതിന്നുരൽമീതേകരേറിഞാൻ നോക്കുവാനുള്ളതുതാലോലമേ
ഐയ്യയ്യോനന്നുനിൻകൗശലമെന്നമ്മ മെയ്യോടണച്ചുപുണർന്നനേരം
മെല്ലേനിറുത്തിക്കൊണ്ടാട്ടിക്കൊണ്ടീടിന കൈതവപ്പൈതലേതാലോലമേ
ഒന്നുമേമിണ്ടാതെപോയിതങ്ങമ്മതാൻ തന്നുടെവേലകളാചരിച്ചാൾ
അന്നേരമമ്മേയുറക്കംവരുന്നെന്നു നന്നായിച്ചൊന്നേനേതാലോലമേ
ഔവഴികേട്ടമ്മവെണ്ണകൊടുത്തതു കേവലപ്പൈതൽവിഴുങ്ങുന്നേരം
ദൈവമേവെണ്ണവിലങ്ങിപ്പോയ്‍മാറത്തു ചൊവ്വോടെപാൽതായോതാലോലമേ
അങ്ങനെയുള്ളൊരുവാക്കുകൾകേട്ടപ്പോൾ ചെമ്മേകൊടുത്തിതുപാലുമമ്മ
പാലുകുടിച്ചുകൊണ്ടമ്മയേവന്ദിച്ച നീലക്കാർവർണ്ണരേ-
അച്യുതാനന്ദമുകുന്ദമുരാന്തക സച്ചിഭാനന്ദസ്വരൂപശൗരേ
താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേകൃഷ്ണ താലോലമേ
താലോലപ്പാട്ടിതുപാടുംജനങ്ങളെപ്പാലാഴിനാഥനനുഗ്രഹിക്കും
താലോലമേപൈതൽതാലോലമേ താലോലമേയുണ്ണിതാലോലമേ.
17.76 ശിവനാരായണകീർത്തനം
കടിക്കുംപാമ്പതുതന്നെക്കടകംപോലൊരുത്തനും
ശയനംപോലൊരുത്തന്നുശിവനാരായണനമോ
കാമിനിമാർപതിനാറായിരത്തെട്ടങ്ങൊരുവനു
ഭാമിനിരണ്ടൊരുത്തന്നുശിവ…
കിഞ്ചിത്തേൻവിരിത്തുണിയുടുപ്പാനില്ലൊരുത്തന്നു
പുതപ്പാനില്ലൊരുത്തന്നുംശിവ.
കീർത്തികേട്ടപാർത്ഥനോടുതല്ലുകൊള്ളാമൊരുത്തനും
തേർകിടാവാമൊരുത്തന്നുശിവ…
കന്നെടുത്തുവിൽകുലച്ചു പടചെയ്യാമൊരുത്തന്നു
കടചൂടാമൊരുത്തന്നുശിവ…
കൂപ്പുവോർക്കുമേനിപാതി പകത്തീടാമൊരുത്തനു
കൂടചൂടാമൊരുത്തന്നുശിവ…
കെതികെട്ടിട്ടുലകിൽച്ചെന്നിരന്നുണ്ണാമൊരുത്തന്നു
കൂറവാരാമൊരുത്തന്നുശിവ.
കേളികേട്ടകാലകാലനെന്നുപേരുണ്ടൊരുത്തന്നു
കേശവനെന്നൊരുത്തന്നുശിവ
കൈയലകുണ്ടൊരുത്തന്നു കാടുതോറുംനടക്കുമ്പോൾ
കാലികളുണ്ടൊരുത്തന്നുശിവ…
കൊടിയപാമ്പതുതന്നെ മുടിയിലുണ്ടൊരുത്തന്നു
അടിയിലുണ്ടൊരുത്തന്നുശിവ…
കൗതുകത്താൽബാണനുടെ വാതിൽകാക്കാമൊരുത്തനു
കൈകൾമൂരാമൊരുത്തന്നുശിവ…
അക്കണങ്ങളോടുകൂടി നൃത്തമാടാമൊരുത്തന്നു
വൾക്കിയാവാമൊരുത്തന്നുശിവ…
17.77 ശ്രീകൃഷ്ണസ്തോത്രം
—ഇതു വളരെ പ്രസിദ്ധമാണു്
കണ്ണാകടൽവർണ്ണ കനിവേറുംമുകിൽവർണ്ണ
കന്മഷമകൽവാൻ വഴിതന്നീടുമുകുന്ദ
കാർമ്മേഘവുംകായാമ്പൂവും നാണീടുന്നപൂമൈ
കാണേണമതിന്നായിതകൂപ്പുന്നുമുകുന്ദ
തിരുവനന്തപുരം ചന്ദ്രാപ്രസ്സുകാർ കീർത്തനപുസ്തകത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
17.78 ദശാവതാരകീർത്തനം
അപ്പാൽക്കടലിൽ ഭൂമിയുമപ്പൂമകളോടും
സർപ്പാധിപ ശില്പാകൃതിതല്പേമരുവുംനീയെ
ന്നുൾപ്പൂവിലനല്പാദരമെപ്പോഴുമിരിപ്പാൻ
ത്വല്പാദമതിപ്പോളരുൾഗോവിന്ദമുകുന്ദ
ഇതും ടി പ്രസ്സുകാർ മുഴുവനും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
17.79 വാദമുഖം
ശ്രീകൃഷ്ണകേശാദിപാദസ്തോത്രം—അതിമനോഹരണമാണു്
പച്ചക്കല്ലിൻപ്രഭകളെവെല്ലും തിരുമെയ്‍മുഴുവൻകാണാകേണം
നാരായണജയതാവകമണിമെയ് മനസിസദാ മമ കാണാകേണം
തരുണദിവാകരകോടിസമാനം കനകകിരീടംകാണാകേണം
പരിമളമിളകും പുരികുഴൽനേരാമിരുൾമുകിൽനികരംകാണാകേണം
ചടുലകരാളകരഞ്ജിതമായൊരു നിടിലരടംമമകാണാകേണം
മംഗലഭംഗിനിരന്നുകലർന്നൊരു കങ്കമതിലകംകാണാകേണം
മല്ലീശരകുലവില്ലിനെവെല്ലും ചില്ലീലതനെറികാണാകേണം.
17.80 കണ്ഠീപുരേശകീർത്തനം
തൃക്കണ്ടിയൂരപ്പന്റെ മാഹാത്മ്യത്തെ വാഴ്ത്തുന്ന ഈ കീർത്തനം ഭക്തിരസപ്രചുരമായിരിക്കുന്നു. മാതൃക—
കോടിസൂര്യനുംചന്ദ്രനുംവന്നാലും ധാടികൊണ്ടുജയിപ്പാൻകഴിയാത്ത
മോടിചേരുന്നനിൻമുഖംകാണണം കണ്ടിയൂരപ്പഭഗവാനേപാഹിമാം.
17.സുബ്രഹ്മണ്യസ്തോത്രം
ഇതു മഹാകവി ഇരയിമ്മൻതമ്പി അരിപ്പാട്ടു താമസിക്കുന്ന കാലത്തു് രചിച്ചിട്ടുള്ളതാണു്. കളഞ്ഞുപോകാതിരിപ്പാൻവേണ്ടി മുഴുവൻ ഇവിടെ പകർത്തുന്നു.
ശ്രീമൽക്കല്പദുമൂലസ്ഥലമതിലമല സ്വണ്ണപിറ്റേനിഷണ്ണം പ്രേമാവേശേനചേർത്തങ്ങിനെയിരുപുറവും ദേവസേനാഞ്ചവല്ലീം സാമോദം നാരദാദിപ്രവരമുനിജനങ്ങൾക്കു തത്വോപദേശാൽ ക്ഷേമം കെല്പ്പോടുനല്കും ഗജമുഖസജം ഷണ്‍മുഖം കൈതൊഴുന്നേ
ഗൗരീസൂനോ! മഹത്ത്വം തവസകലമറിഞ്ഞുള്ളവണ്ണം സ്തുതിപ്പാൻ പോരാ സാമർത്ഥ്യമേതും ദ്വിരസനപതിയാമാദിശേഷന്നുപോലും പാരം നിസ്സാരനെന്നാകിലുമഹമധുനം ഭക്തികൊണ്ടിസ്തുതിക്കാ– യാരംഭിച്ചേൻ പ്രസാദിച്ചരുളുക കരുണാവാരിധേ! കൈതൊഴുന്നേൻ.
ദീപിക്കും ദിവ്യരത്നാഞ്ചിത കനകകിരീടാകനും തൻസമീപം പ്രാപിച്ചുള്ളോരുകാളിന്ദിയൊടുപമയെഴും ചരുപൂഞ്ചായൽതാനും ആപദ്ധ്വാന്തങ്ങൾനീക്കും നിടിലതടമിളം തിങ്കൾതാനുംമനോഭൂ– ചാപശ്രീചേർന്ന ചില്ലീലതകളുമകമേ ചേർത്തുഞാൻ കൈതൊഴുന്നേൻ.
ചന്തംചിന്തുന്ന ചെന്താമരയിതിളിടയിൽപ്പുക്കു പൂന്തേനൊഴുക്കിൽ സന്തോഷംപൂണ്ടുനീന്തും ഭ്രമരവിലസിതംചേർന്ന നേത്രങ്ങളുംതേ അന്തശ്രീനാസികാഭംഗിയുമനഘമണീ കണ്ഡലോല്ലാസിഗണ്ഡം ദന്തശ്രീചേർന്നദന്തച്ഛദമതുമനിശം ചിന്ത്യഞാൻ കൈതൊഴുന്നേൻ.
ആതംകധ്വാന്തദൂരീകരണ നിപുണമാം ചാരുമന്ദസ്മിതശ്രീ ശീതജ്യോത്സ്നാഭിരാമം തവതിരുമുഖവും ചന്ദ്രനെക്കൈവിടാതെ ഭാതൃസ്നേഹേനചേർന്നിട്ടഴകൊടുമരുവും കണ്ഠവും ദിവ്യശംഖാ. ചേതോമോഹംവരുത്തും ധ്വനിയൊടുഹൃദയേ ചേർത്തുഞാൻകൈതൊഴുന്നേൻ.
വേലും ചക്രം ച ശംഖും വരവിതരണവും ചാലവേചേർത്തതൃക്കൈ നാലും താരാളിനീരാജിതമണികിരണോല്ലാസി വക്ഷഃപ്രദേശം ചേലോടാക്കങ്കമത്തിൻ നിറമതുകലരും ചേലവും രത്നകാഞ്ചീ– മാലാലങ്കാരവുംതേ മനസികരുതിഞാനാദരാൽ കൈതൊഴുന്നേൻ.
ചാരുത്വംചേർന്നൊരൂരുദ്വയവുമതുലിതം ജാനുജംഘായുഗംതേ ഗൗരീദേവിക്കുവാത്സല്യമൊടതികതുകം ചേർത്തിടും പൊൻചിലമ്പും ആരാധിക്കുംജനാനാമഭിമതമരുളും കല്പവൃക്ഷപ്രവാളം പാരാതെകണ്ടുനിത്യം തവപദയുഗളംചേർത്തു ചിത്തേതൊഴുന്നേൻ.
എന്നുംമച്ചിത്തരംഗേ തവപദയുഗവും ജംഘജാനൂരുമദ്ധ്യം പൊന്നും കാഞ്ചീ ച രോമാവലിവടിവിയലും മാറിടം ബാഹുനാലും പിന്നെക്കണ്ഠഞ്ച കർണ്ണാഭരണയുഗമൊടാസ്യേന്ദുവും പൊൻകിരീടം കുന്നിൻകന്യാകുമാരാകൃതിമുഴുവനഹോ കണ്ടുഞാൻ കൈതൊഴുന്നേൻ.
വാനോർ മുപ്പത്തുമുക്കോടിയുമസുരഭയം തെല്ലുമില്ലാതെമോദാൽ വാണീടുന്നൂ ഭവാനുണ്ടൊരുശരണമവർക്കെന്നുമെന്നുള്ള ധൈര്യാൽ ഞാനും ത്വൽപാദദാസ്യം ശരണമിതിനിനച്ചിങ്ങു വാഴുന്നുനിത്യം സേനാനീദേവവേലായുധ മമ ദുരിതം നീക്കുവാൻ കൈതൊഴുന്നേൻ.
ആരോഗ്യം നിത്യമായുസ്സവികലമഴിവില്ലാത്ത സമ്പദ്വിലാസം പാരം വിദ്യാനവദ്യം പുനരഖിലകലാകൗശലം വംശപുഷ്ടി സാരജ്ഞാനാദിനാനാ ഗുണമിതുവരുവാൻ കാരണം ത്വൽകടാക്ഷം കാരുണ്യംപോൽക്കലർന്നിങ്ങടിയനരുളുവാൻ ഞാനിതാകൈതൊഴുന്നേൻ.
ആരുണ്യം ചെമ്പരത്തിക്കലസതയെ വളർത്തുന്നിതെന്നല്ല ചിത്രം താരുണ്യാംഗേ ചിചിത്രാഭരണമണികളായാന്തി മാണിക്യഭാവം താരുണ്യം നിത്യപൂർണ്ണം കഴലിണ തൊഴുവോർക്കുന്നതിം ചേർത്തുമുന്നം കാരുണ്യാംഭസ്സാന്നാൽപ്രവഹതി സരിതം യസ്യതസ്മൈനമോസ്തു.
സേനാനീം ശ്രീകുമാരം ഗുഹമനലഭവം ഷണ്‍മുഖം താരകാരിം സൂനാസ്ത്രാഭഞ്ചശക്തിസ്പൃഹരനുമചല ക്രൗഞ്ചഛേദപ്രവീണം ദീനാലംബംമയൂരംസനമപി പ മഹാസേന മദ്രീന്ദ്രകന്യാ- സൂനം സ്കന്ദംവിശാഖം ശരജനമനിശം ഭാവയേകാർത്തികേയം.
നബ്രഹ്മണ്യന്യഭാവോ ഭവതിബയെതസ്സച്ചിന്ദാനന്ദരൂപം ദബ്രഹ്മണ്യപ്രസംഗഃ ക്വചിദപിനപൂനര്യച്ചരിത്രേപവിത്രേ സുബ്രഹ്മണ്യോവദാന്യഃ പരമശിവസുതസ്സർവ്വഗീർവ്വാണവന്ദ്യഃ സുബ്രഹ്മണ്യശ്ശരണ്യോ ഭവതു മമ മുദേസർവദാ പാർവതേയ.
17.82 പാർവതീസ്വയംവരം—പന്ത്രണ്ടുവൃത്തം
ശ്രീഗുരുതാനുംഗണേശ്വരനും ശ്രീകാന്തൻതാനുംസരസ്വതിയും
ശ്രീമഹാദേവനുംപാർവതിയും ശ്രീഭൂമിദേവമുനീന്ദ്രന്മാരു-
മമ്പോടനുഗ്രഹിപ്പാൻ ഏറ്റംവണങ്ങുന്നേവരേയും
മറ്റില്ലൊരാശ്രയംപാർത്തുകണ്ടാൽ കുറ്റങ്ങളെല്ലാംപൊറുത്തുകൊൾക
സൽക്കഥയെങ്കിലോകേട്ടുകൊൾക ദുഷ്കൃതമെല്ലാമൊടുങ്ങുവാനായ്.
എന്നിങ്ങനെതുടങ്ങുന്നു.
17.83 തിരുമകൾ ചരിതം
തെക്കൻകവിതയാണെന്നു തോന്നുന്നു. തമിഴ് പ്രയോഗങ്ങൾ ഇടയ്ക്കിടെ കാണ്മാനുണ്ടു്.
ഹരഹരശിവശിവ തിരുമകൾചരിതം
തിറമൊടുപുകൾവതിനരുൾതരവേണം
ദുരിതവിനാശം തെരുതെരെവന്നി–
ട്ടുരുസുഖമെങ്കൽവരുത്തേണംനീ.
കറ്റജടാമുടികെട്ടിപ്പനിമതി
ചുറ്റിപ്ഫണിഗണമണിയുമരൻതൻ
നെറ്റിത്തടമതിലുറ്റക്കനൽമിഴി
പെറ്റിട്ടൊരു ഭഗവതിചരിതം
ചിത്രക്കഥകൾ വിചിത്രത്തൊടുംബഹു
ലത്തിൽപുകഴ്‍വതിനരുൾതരവേണം
17.84 ശ്രീഭൂതനാഥോത്ഭവം
ശാരികപ്പൈതലേചൊല്ലൂ ഹരിമുന്നം
നാരീവേഷംപൂണ്ട വാർത്തയെല്ലാം
പാലുംപഴങ്ങളും ബാലേതരുവൻഞാൻ
പാലോലുംവാണി പറഞ്ഞീടേണം
എന്നതുകേട്ടുതെളിഞ്ഞു കിളിമകൾ.
17.85 ശംബരവധം
നമ്പ്യാരുടെ കൃതിയായിരിക്കുമോ എന്തോ?
ഉള്ളംതെളിവോടക്കിള്ളിക്കുറിശ്ശിയിൽ
വാണരുളുംദേവ കാത്തുകൊൾക.
എന്നിങ്ങനെ ഒരു സ്തുതി അതിലുണ്ടു്. കവിതയ്ക്കു നല്ല ഒഴുക്കുണ്ടെന്നല്ലാതെ, വലിയ വിശേഷമൊന്നുമില്ല.
17.86 കിരാതം നാലുവൃത്തം
ആനന്ദ പീയൂഷപാനലഹരിയിൽ
താനേവിളങ്ങുന്ന മാനസത്തിൽ
വാണീഭഗവതി പാണീകമലത്തിൽ
കാണിപിരിയാതെ വാണിടുന്ന
കേളീശുകപ്പൈതലാളിജനത്തോടും
പാടുന്ന ഈ പാട്ടു് സ്ത്രീജനങ്ങൾക്കായി രചിക്കപ്പെട്ടിട്ടുള്ള ഒരു സുന്ദരകൃതിയാകുന്നു.
17.87 അംബരീഷചരിതം
നാനാഗുണനിധി വൈവസ്വതന്മനു
നന്ദനനായീടുന്ന നാഭാഗനൃപസുതൻ
എന്നാരംഭിച്ചു് പരവവൃത്തങ്ങളിലായി കഥ അവസാനിപ്പിച്ചിരിക്കുന്നു. കവിതയ്ക്കു വലിയ ഗുണമൊന്നുമില്ല.
17.88 ശ്രീഭൂതനാഥോത്ഭവം തിരുവാതിരപ്പാട്ടു്
ശ്രീമഹാദേവനൊരുദിവസം മാമലമാതുമൊരുമിച്ചിട്ടു്
കൈലാസമാംമലതന്നിലങ്ങു ചാലസ്സുഖിച്ചുതൻകാന്തയോടും
വാഴുന്നകാലത്തു്,
“കാർമുകിൽവർണ്ണനഴകിയൊരു കാമിനീവേഷംധരിച്ചു”
വെന്നു് കേട്ടിട്ടു്,
കൗതുകംപൂണ്ടതുകാണ്മാനായ് കാളക്കഴുത്തിൽകരേറിക്കൊണ്ടു്
വൈകുണ്ഠലോകത്തിൽചെന്നുകൊണ്ടു വാരിജലോചനൻതന്നെക്കണ്ടു
ഇങ്ങനെയാണു് പോക്കു്. അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുമാറി തെക്കേവാടയ്ക്കു തൊട്ടടുത്തു് പുത്തൻപുരയ്ക്കൽ എന്നൊരു വീടുണ്ടു്. അവിടെ സാമാന്യം നല്ല വ്യുൽപന്നനായി കൃഷ്ണൻതമ്പി എന്നൊരാൾ മുമ്പു ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ ഒരു കവി രചിച്ചതാണു് പാലാഴിമഥനം പാട്ടു്.
വാരണേന്ദ്രനുംവാണിമാതും കനിവോടെന്റെ
വാണിതന്നിൽസദാകാലം വസിച്ചീടേണം
വാസനകൾവരുത്തേണം ക്ഷീണഭാവമകറ്റേണം
ബാലനാകുമെനിക്കേറ്റം തുണച്ചീടേണം
ഇമ്പമോടമ്പലപ്പുഴേ വാണരുളുന്നതാംകൃഷ്ണൻ
തമ്പുരാനടിയനെകാത്തുകൊള്ളേണം.
എന്നിങ്ങനെ ആദ്യത്തെ ഗാനം വഞ്ചിപ്പാട്ടാണു്. നാല്പത്തിഎട്ടുഗാനങ്ങൾ ഉള്ള ഈ കൃതി സാമാന്യം വലുതാണു്.
17.89 താലോലം പാട്ടു്
സന്താനശാഖിയായസ്മൽകുടുംബത്തിൽ
സന്താനമേകും ശ്രീവൈകുണ്ഠേശൻ
സന്താനഗോപാലമൂർത്തിയെൻപൈതലെ-
സ്സന്തതംപാലിച്ചുകൊള്ളേണമെ
എൻപൈതൽതന്നുടെപാദതളിരുക-
ളൻപോടജൻപരിപാലിക്കേണം
ഇതു് കൊച്ചീരാജകുടുംബത്തിലെ തമ്പുരാക്കന്മാരിലോ തമ്പുരാട്ടിമാരിലോ ആരെങ്കിലും രചിച്ചതായിരിക്കണം.
17.90 താരകാസുരവധം കിളിപ്പാട്ടു്-(നാലുപാദങ്ങൾ)
ശാരികപ്പൈതലേ ചാരത്തുവന്നുനീ
പാരംപഴുത്ത കദളിപ്പഴങ്ങളും
സാരമായുള്ള മധുവുംഗുളംപഞ്ച-
സാരയുംനന്നായ്ഭുജിച്ചുകൊണ്ടാദരാൽ
മാരവിനാശനൻ തന്റെകഥയതു
പാരംചുരുക്കാതെചൊല്ലുചൊല്ലൊക്കയും
നേത്രാഗ്നിയിൽപഞ്ചസായകൻതന്നുടെ
ഗാത്രംദഹിപ്പിച്ച രുദ്രൻഭയങ്കരൻ
എന്തോന്നുചെയ്തതും പർവതപുത്രിയാം
ചെന്താമരാക്ഷിതാനെന്തോന്നുചെയ്തതും
എന്നിവയെല്ലാം പറകവൈകീടാതെ
നന്നായ്‍വരുമിവ ചൊൽകിലുംകേൾക്കിലും
ഇങ്ങനെയാണു് മൂന്നാംപാദത്തിന്റെ പ്രാരംഭം.
17.91 കുചേലവൃത്തം തുള്ളൽ
ഉള്ളത്തിൻതള്ളലെല്ലാം വിരവിനൊടുകളഞ്ഞാശൂമൂകാംബികേനിൻ-
പള്ളിപ്പാദങ്ങൾകൂപ്പുന്നടിയനിലുളവായീടുമിത്തുള്ളലെല്ലാം
കള്ളംകൂടാതെതോന്നാൻതിരുമുലയിലൊലിക്കുന്നസാഹിത്യമാകും
വെള്ളത്തിൻതുള്ളിയെന്നാകിലുമഖിലജഗന്നായികേനൽകിടേണേ
തുള്ളലിലെ മൂന്നാലുവരി ഉദ്ധരിക്കാം.
കനകസദൃശമൊരു പുറമതിലുകണ്ടു
കാഞ്ചനമയമായ കൊടിക്കൂറകണ്ടു
കരിതുരഗനികരമൊരുഭാഗത്തുകണ്ടു
കങ്കേളിചന്ദനപ്പൂങ്കാവുകണ്ടു
ഗുണമിയലു മമലമണിസൗധങ്ങൾകണ്ടു
ഗോപുരംനാലുമുയർന്നതുകണ്ടു.
17.92 വ്യാസോത്ഭവം തുള്ളൽ
ചിത്തജവലയിൽപെട്ടൊരുയൗവനയുക്തരതിക്കാരെനില്ക്കുംചിലരും
ചിത്തരസത്തൊടുരച്ചുതുടങ്ങീ ഇത്തൊഴിലോർത്താലെത്രവിചിത്രം!
ഇരുളുംതണുവുംകൊണ്ടുനമുക്കിഹ മരണംവന്നുഭവിച്ചിടുമെന്നു
കരുതിപ്പോയേനിപ്പൊഴുതിങ്ങനെ വരുവാനെന്തൊരുബന്ധംകൂവേ
മൂത്തുനരച്ചുകരച്ചമുനീന്ദ്രൻ ചീത്തത്തൊഴിലുതുചെയ്തെന്നുണ്ടോ?
17.93 രാധാകൃഷ്ണയോഗം വഞ്ചിപ്പാട്ടു്
പുണ്യവേദപ്പൊരുളാകും പൂർണ്ണവേദാലയേശന്റെ
പുണ്യമേറുംകഥയെല്ലാം വർണ്യമാണല്ലോ
പത്തവതാരത്തിലുംവച്ചുത്തമം കൃഷ്ണാവതാരം
സത്തരാകുംമുനീന്ദ്രർക്കുംചിത്തരംഗസ്ഥം
ദാശകന്യാസുതൻ വേദവ്യാസനാകുംമാമുനീന്ദ്രൻ
പേശലുമാംകൃഷ്ണലീലപേശിനാനേറ്റം
കണ്ണനുണ്ണിക്കിടാവോരോവണ്ണമായ്‍ചെയ്തവയ്ക്കുള്ള
വർണ്ണനത്തിൽകൊതിക്കാത്ത കർണ്ണമാർക്കുള്ളു?
ചട്ടമായ്ക്കണ്ണനാമുണ്ണിക്കുട്ടനുള്ളകളികേൾപ്പാ-
നൊട്ടുമേതൻചെവിചെല്ലാപ്പൊട്ടനേപൊട്ടൻ
ഇതു ആധുനികമാണു് അപ്പൻതമ്പുരാൻതിരുമനസ്സുകൊണ്ടു് പേരുവയ്ക്കാതെ രചിച്ചതാണെന്നു ചിലർ പറയുന്നു. അവിടുത്തേക്കു പ്രാചീനകവികളെപ്പോലും അനുകരിച്ചു് കാവ്യരചന ചെയ്യുന്നതിനു് വിരുതുണ്ടായിരുന്നുവെന്നു പ്രസിദ്ധമാണു്. ഒന്നാംപുസ്തകത്തിൽ തോലന്റെ കൃതിയെന്നു പറഞ്ഞു ചേർത്തിട്ടുള്ള
“മാടിൻകൊടിമടവാരേ”എന്ന ശ്ലോകം അവിടുത്തേതാണെന്നു് ടീ. കെ. കൃഷ്ണമേനോൻ അവർകൾ എനിക്കു എഴുതി അയച്ചുതരികയും കോട്ടയ്ക്കൽവച്ചു് അവിടുന്നുതന്നെ എന്നോടു കല്പിക്കയും ചെയ്തിട്ടുണ്ടു്. അതുപോലെതന്നെ, ലീലാതിലകത്തിന്റെ പ്രാരംഭത്തിൽ ചേർത്തിട്ടുള്ള പദ്യവും തിരുമനസ്സിലെ കൃതിയാണെന്നു ഇപ്പോൾ അറിയുന്നു. ’ഈ കൃതി കുഞ്ഞുക്കുട്ടൻ’ തമ്പുരാന്റേതാണെന്നു ഖണ്ഡിതമായിട്ടറിയാം.
17.94 വെള്ളൂർക്കുറുപ്പു്
ചെമ്പകശ്ശേരി രാജാക്കന്മാരുടെ സേനാപതികളായിരുന്നു. ഈ കുടുംബക്കാർ മറ്റുചില പ്രധാന കുടുംബക്കാരെപ്പോലെ വടക്കുനിന്നു അമ്പലപ്പുഴെവന്നു താമസം തുടങ്ങിയവരാണു്. ഇപ്പോൾ ഈ കുടുംബം തീരെ ക്ഷയിച്ചുപോയി. 1000-ാമാണ്ടിനു മുമ്പു് ജീവിച്ചിരുന്ന ഒരു വെള്ളൂർക്കുറുപ്പു് രചിച്ചതാണു് ബാണയുദ്ധം തുള്ളൽ.
17.95 കംസവധം തിരുവാതിരപ്പാട്ടു്
അമൃതുപൊഴിഞ്ഞീടുന്ന ഗാനത്തോടേ-
യഖിലഗുണം തേടും കിളിക്കിടാവേ
സകലഗുണവാരിധി കൃഷ്ണൻപണ്ടു
ജനകവിരഹത്തൊടേ വാഴുംകാലം
സുകൃതമതു കംസനു ദാനംചെയ്ത
കഥപറകവേണം നീയെന്നോടിപ്പോൾ.
പഴയകവിത എന്നൊരു ഗുണമല്ലാതെ ഇതിൽ വിശേഷിച്ചൊന്നുമില്ല.
ഹനുമദുൽപത്തി തിരുവാതിരപ്പാട്ടു് പ്രാചീനകൃതിയാണു്. കവിതാഗുണം കുറയും. ഉചിതപദങ്ങൾ കിട്ടാതെ കവി പലദിക്കിലും ഞെരുങ്ങുന്നതായി തോന്നുന്നു.
ഒരുദിവസം പാർവതീശങ്കരന്മാർ
കപിമുഥുനരൂപമായ് കാനനത്തിൽ
കമലശരലീല കളിപ്പതിന്നായ്
വിരവൊടുചെന്നങ്ങു കളിതുടങ്ങി
എന്നാണു് പ്രാരംഭം.
17.96 ഉർവശീമാനഭംഗം എട്ടുവൃത്തം
ഇതും തിരുവാതിര കളിയ്ക്കായ് രചിക്കപ്പെട്ടിരിക്കുന്ന ഒരു കൃതിയാകുന്നു. കവിത നന്നായിട്ടുണ്ടു്.
‘തണ്ടാർശരനുമിവനെക്കണ്ടാൽ
കൊണ്ടാടിക്കൊണ്ടുനമിക്കും’
മട്ടിൽ രൂപസൗഭാഗ്യംതികഞ്ഞ
വില്ലാളിവീരൻ വിജയൻ തന്റെ പല്ലവതുല്യാധരവും
മുല്ലമുകളസമാനമായ പല്ലിൻഗുണങ്ങളുമോർത്തു്
മുല്ലായുധാർത്തി മുഴുത്തിരിക്കുന്ന ഉർവ്വശി മധ്യമപാണ്ഡവനാൽ ധിക്കൃതയായ് ഭവിക്കുന്ന കഥ ഇതിൽ സരസമായ് വിവരിച്ചിരിക്കുന്നു.
17.97 വിഷ്ണുമായാചരിതം
ഇതു ഒരു തുള്ളൽപാട്ടാണു്. അതു് 972 മുതല്ക്കു് 1011 വരെ ജീവിച്ചിരുന്ന കിളിമാനൂർ ഉമാദേവിതമ്പുരാട്ടിയുടെ കൃതിയാണു്. ഈ വിദുഷീരത്നം കരീന്ദ്രൻ എന്ന വിഖ്യാതനായ വിദ്വാൻ കോയിത്തമ്പുരാന്റെ മാതാവായിരുന്നു. അവിടുത്തേക്കു് കാവ്യാലംകാരാദികളിലും പുരാണേതിഹാസങ്ങളിലും അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നുവെന്നും ഭർത്താവായിരുന്ന കിഴക്കാഞ്ചേരി നമ്പൂരിപ്പാട്ടിലെ സാഹചര്യം ഈ പാണ്ഡിത്യത്തെ വർദ്ധിപ്പിച്ചുവെന്നും പറയപ്പെടുന്നു. പതിനേഴാമത്തെ വയസ്സിലാണത്രേ വിദ്വാൻ കോയിത്തമ്പുരാനെ പ്രസവിച്ചതു്. അവിടുത്തെ സഹോദരനായ രാഘവവർമ്മകോയിത്തമ്പുരാൻ, പാർവതീറാണി തിരുമനസ്സിലെ പള്ളിക്കെട്ടു കഴിച്ചു് തിരുവനന്തപുരത്തു താമസമാക്കിയിരുന്നതിനാൽ, ഈ വിദുഷിയും കൂടക്കൂടെ തിരുവനന്തപുരത്തു പോവുകയും റാണിയുടെ സഖ്യം സമ്പാദിക്കയും ചെയ്തു. അവിടുത്തെ കവിതാമാഹാത്മ്യം കണ്ടു സന്തുഷ്ടനായ സ്വാതിതിരുനാൾ തമ്പുരാൻ അനേകം പാരിതോഷികങ്ങൾ നല്കിയിട്ടുള്ളതായും അറിയുന്നു.
കിളിമാനൂർ രാജകുടുംബം യുദ്ധകലയിലെന്നപോലെ സംഗീതസാഹിത്യാദി സകല കലകളിലും മുന്നണിയിലാണിരുന്നതു്. വിശ്വവിഖ്യാതനായ ചിത്രമെഴുത്തുകോയിത്തമ്പുരാന്റെ മാതാവായിരുന്ന മകയിരം തിരുനാൾ അമ്മതമ്പുരാട്ടിയും പാർവതീസ്വയംവരം എന്നൊരു തുള്ളൽ രചിച്ചിട്ടുണ്ടു്. ആ തമ്പുരാട്ടി 1007 മേടം 15-ാം നു ഭൂലോകജാതയായി. ബാല്യത്തിൽതന്നെ സാമാന്യം നല്ല വ്യുൽപത്തി സമ്പാദിച്ചു.
“കമലവനനിലയമതിലമരുമവനീസുതൻ
കാമാരിസേവകൻ കാമിതദായകൻ
നിഗമനിധിനിഖിലഗുണനിലയനതിനിർമ്മലൻ
നീലകണ്ഠാത്മജൻ ശ്രീകുമാരാഭിധൻ”
ആയിരുന്നു അവിടുത്തെ ഗുരു.
കണ്ണുചികിത്സയിൽ അതിനിപുണയായിരുന്നു. ഉദയത്തിനും ഏഴരനാഴികയ്ക്കു്മുമ്പു് എണീറ്റു് വസ്ത്രംമാറി ദേഹശുദ്ധി വരുത്തീട്ടു് ഈശ്വരസ്മരണചെയ്തുകൊണ്ടു് 6 മണിവരെ ഇരിക്കും. ഒമ്പതുമണിയാകുമ്പോൾ സ്നാനംകഴിച്ചിട്ടു് പതിനൊന്നരമണിവരെയും സായാഹ്നത്തിൽ 4 മണിമുതൽ 6 മണിവരെയും, പിന്നീടു് 7 മുതൽ 9 വരെയും, ഈശ്വാധ്യാനകാലമായിരിക്കും. ബാക്കിസമയം മുഴുവനും നേത്രചികിത്സ, കാവ്യപരിശീലനം, അധ്യാപനം, ചിത്രമെഴുത്തു എന്നിവയിൽ ഏർപ്പെട്ടിരുന്നു. ഇതായിരുന്നു ഈ മഹതിയുടെ ജീവിതരീതി. അവിടുത്തെ സ്വഭാവഗുണവും ഭൂതദയയും സർവജനങ്ങളുടേയും ശ്ലാഘയ്ക്കു പാത്രമായിരുന്നു. ചരമദശയിൽ അവിചലിതമായ മനോധൈര്യത്തോടും തീവ്രമായ ഭക്തിയോടുംകൂടി, ഈ സമയത്തു ധരിക്കുന്നതിനുവേണ്ടി നേരത്തേ സംഭരിച്ചിരുന്ന പുണ്യസ്ഥലങ്ങളിലെ ഭസ്മചന്ദനാദികളും മറ്റും അണിഞ്ഞു ഗംഗാജലം രാമേശ്വരത്തെ തീർത്ഥം ഇവകൊണ്ടു് ദേഹവും ഭൂമിയും ശുദ്ധിചെയ്തിട്ടു്, കന്യാകുമാരി മണലും അതിന്മീതെ തുളസി ദർഭ ഇവയും വരിപ്പിച്ചു ശയിച്ചുംകൊണ്ടും, ചുറ്റുപാടും ഇരുന്ന ബന്ധുജനങ്ങളുടെ സ്തോത്രാലാപം പ്രവചിച്ചുകൊണ്ടും സുസ്മേരവദനയായ് 1062 മകരം 18-ാം നു ഈ സുകൃതിനി വൈകുണ്ഠലോകം പ്രാപിച്ചു.
ഈ രണ്ടു വിദുഷികളുടേയും കൃതികളിൽനിന്നു് ഓരോഭാഗം ഉദ്ധരിച്ചുകൊള്ളുന്നു.
അംഗജരിപുതാനങ്ങൊരുദിവസം
മംഗലരൂപിണിമേനജയോടും
മങ്ങാതങ്ങൊരു വനഭൂവിചെന്നതി
ഭംഗിയിലോരോ ലീലതുടർന്നു
ഗംഗാകാന്തൻ ഗജവടിയായി
മംഗലരൂപിണി കരിണിയുമായി
അങ്ങനെ വേഷം പൂണ്ടവർ വിപിനേ
തിങ്ങിവിളങ്ങും പനകൾ പറിച്ചും
വണ്ണൻവാഴ പിഴുതു നിറച്ചും
ക്രീഡിച്ചുകൊണ്ടിരിക്കെ, ശ്രീപാർവതീദേവിയിൽ ജനിച്ച ഗണേശനെ സ്തുതിച്ചുകൊണ്ടാണു് വിഷ്ണു മായാചരിതം തുടങ്ങുന്നതു്. കുലദേവതയായ കിരാതരുദ്രനേയും സ്മരിച്ചിട്ടുണ്ടു്.
അക്കാലം ഗിരിസുതയാം പാർവ്വതി
മുക്കണ്ണൻതിരുനയനാഗ്നിയതിൽ
ചൊൽക്കൊള്ളും സ്മരദാഹം കണ്ടി-
ട്ടുൾക്കാമ്പിങ്കൽ വിചാരിച്ചേവം
അംഗമനമാക്കിന്നധികാരമൊരാകൃതി
ഭംഗികളുണ്ടെന്നാലും പ്രിയതമ-
നംഗജശരനിരയേറ്റല്ലാതെ
സംഗമസുഖരസമുണ്ടായ് വരുമോ?
അംഗജവികൃതികളില്ലാഞ്ഞാൽ നര-
പുംഗവനെങ്കിലുമെന്തൊരുസാദ്ധ്യം?
അംഗനമാരുടെ സാരസ്യാദിക-
ളങ്ങുഫലിക്കയുമില്ലൊരുനാളും
ബധിരന്മാരുടെ സവിധേ ചെന്നതി-
മധുരവിപഞ്ചിക വായിച്ചാലും
അന്ധന്മാരുടെ മുമ്പിൽ ചെന്നഥ
ബന്ധുരഗാത്രി കടാക്ഷിച്ചാലും
എന്തൊരുഫലമെന്നുളളതുപോലെ
ഹന്തഭവിച്ചു നമുക്കിതുകാലം.
വണ്ടാർകുഴലിയതാമെന്നിൽ ബഹു
കണ്ടാലഴകുണ്ടെന്നാലും ഹൃദി
തണ്ടാർബാണശരംകൊണ്ടല്ലാ-
തുണ്ടായ്‍വരുമോ ഹന്ത വികാരം
എന്നീ വിചാരത്തോടുകൂടി ദേവി,
തന്നുടെ ഗാത്രത്തിങ്കലണിഞ്ഞൊരു
പൊന്നിൻഭൂഷണജാലമശേഷം
ഖിന്നത കൈവിട്ടവളും വിരവിനൊ-
ടൊന്നൊഴിയാതെയഴിച്ചതുവച്ചു
മന്ദേതരമൾ കേശം ജടയായ്
പിന്നിക്കെട്ടിമുറുക്കിക്കൊണ്ടു്
മഞ്ജൂളഭാഷിണി ചാർത്തിയിരുന്നൊരു
മഞ്ഞപ്പട്ടുടയാടവിഴുത്തു
കഞ്ജവിലോചന മരവിരികൊണ്ടഥ
രഞ്ജിപ്പിച്ചു കടീതടമദ്ധ്യേ
കഞ്ജരഗാമിനി സഖിമാരോടും
മഞ്ജുതരം നടകൊണ്ടു വനത്തിൽ
അനന്തരം,
മംഗലതരമാം ഗംഗാസലില ത-
രംഗാവലിപരിതോ വിലസീടും
തുംഗമതായൊരു ചെഞ്ചിടമുടിയിൽ
പൊങ്ങിവിളങ്ങും ചന്ദ്രക്കലയും
ഭൃംഗാവലിപോലുള്ളൊരു കുറുനിര
സംഗിച്ചിടിന നിടിലതടത്തിൽ
അംഗാരപ്രഭതേടും ത്രിനയന
ഭംഗിയുമോമൽ തിരുനാസികയും
ശൃംഗാരാഞ്ചിതകരുണാരസമൊടു
തിങ്ങിവിളങ്ങും നയനദ്വയവും
ബന്ധൂകാഭകലർന്നീടുന്നൊരു
ബന്ധുരതരമാം മധുരാധരവും
ദതദ്യുതിയൊടു ശോഭിച്ചീടും
ചന്തമിയന്നൊരു മന്ദസ്മിതവും
കർണ്ണയുഗങ്ങളിൽ മിന്നും കുണ്ഡലി
കുണ്ഡല മണ്ഡിത ഗണ്ഡസ്ഥലവും
വർണ്ണിപ്പാനെളുതല്ലേ ശിവശിവ
പൂർണ്ണേന്ദുദ്യുതി വദനവിശേഷം
ഗരളവിലാസി ഗളത്തിലണിഞ്ഞൊരു
സരളഫണീശ്വരമണിമാലകളും
ഹരിണപരശ്വധവരദാഭയധര
കരപത്മങ്ങളുമുദരപ്രഭയും
തിരുവാഭിയുമതി പൃഥുജഘനം കടി-
പരിശോഭിതഫണി കാഞ്ചീഗുണവും
മാർദ്ദവമേറും തുടയിണ കവിയെ-
ച്ചാത്തിയ ശാർദ്ദൂലാജിനപടവും
വർത്തുളജാനുദ്വയവും മുനിജന
ചിടുത്തവിലസും തിരുവടിമലരും
മൃത്യുഞ്ജയനാമഖിലേശ്വരനുടെ
ചിത്രമതായൊരു രൂപമിവണ്ണം
ഏകാന്തഭക്ത്യാ ചിത്തത്തിലുറപ്പുിച്ചുകൊണ്ടുചെയ്ത തപസ്സിനെ കവയിത്രി ചമൽക്കാരപൂർവ്വം വർണ്ണിച്ചിരിക്കുന്നു.
17.98 രാമേശ്വരയാത്ര തുള്ളൽ
958–ാമാണ്ടു് കാർത്തികതിരുനാൾ തമ്പുരാൻ തിരുമനസ്സുകൊണ്ടു നടത്തിയ രാമേശ്വരയാത്രയെ അധികരിച്ചു് ഏറ്റുമാനൂർക്കാരനായ ഒരു മാരാർ രചിച്ചതാണു് ഈ തുള്ളൽ എന്നു് മി. പരമേശ്വരയ്യർ പറയുന്നു. എന്നാൽ അതു് തലവടി ഈശ്വരവാരിയർ എന്ന അന്ധകവിയുടെ കൃതിയാണെന്നു് അറിയുന്നു. വലിയ കാവ്യഗുണമൊന്നും കാണ്മാനില്ലെങ്കിലും ചരിത്രവിഷയകമായ പല സംഗതികളും അതിൽനിന്നു ഗ്രഹിക്കാം.
പെരിയൊരുമേല്ലിഖിതാധിപനാകിയ
മഹിദേവൻ തരുണേശൻ തന്നൊടും
വമ്പെഴുമത്തിരുമുമ്പതിലങ്ങനെ
യിമ്പമൊടെപ്പൊഴും നിന്നുവിളങ്ങിന
സമ്പ്രതികേശവബാലാധിപനോടും
ഉരുതരമാകിന കരിബലമഖിലം
പരിപാലിച്ചു വീളങ്ങീടുന്നൊരു
പത്മനാഭസുചിവാധിപനോടും
അതിനുടെമേൽ ലിഖിതാധിപനാകിയ
ശിവതാണുവത്തരുണപനോടും
സംഭൃതകുതുകം ദാമോദരനാം
നമ്പിയാരൊടുമിദമരുൾചെയ്തു
ഇത്യാദി ഭാഗങ്ങൾ വായിച്ചുനോക്കുമ്പോൾ, ഇക്കവിതന്നെയായിരിക്കുമോ മാർത്താണ്ഡദേവമാഹാത്മ്യം രചിച്ചതെന്നു വലുതായ സംശയം ജനിക്കുന്നു.
17.99 കടംകഥകൾ
കടംകഥകൾക്കു് എല്ലാ ഭാഷകളിലും പ്രചാരമുണ്ടു്. കേരളീയരുടെ ഇടയ്ക്കും അസംഖ്യം കടംകഥകളുണ്ടെങ്കിലും അവയെ ശേഖരിച്ചുവയ്പാൻ ആരും ശ്രമം ചെയ്തുകാണുന്നില്ല. ഏതാനും കടംകഥകളെ അകാരാദിയായി താഴെ ചേർക്കുന്നു.
അങ്ങേതിലമ്മക്കിങ്ങേതിലുമ്മയേകണ്ടുകൂട-കിണറു്
അടുക്കുലപൂക്കുമ്പംപന്തീരായിരം.നക്ഷത്രം
ആയിരംകൊച്ചരിയിലൊരുവലിയരി.ചന്ദ്രൻ
ആലത്രവയലെത്തൊരുവയൽ പൂവാലൻ
പക്ഷിഎന്നൊരുപക്ഷി; ആലത്രവയിലിലേ
വെള്ളംവറ്റുമ്പം പൂവാലൻപക്ഷിക്കുചാക്കു്.നിലവിളക്കു്
ആഴംകുഴികുഴിച്ചു അണ്ണിരണ്ടുമുട്ടയിട്ടു്
അണ്ണാന്നുനോക്കുമ്പം തൊണ്ണൂറുമുട്ട.അടയ്ക്ക
ഇട്ടാലുടയാത്ത ഇംഗ്ലീഷുമുട്ട.പഞ്ഞി
ഇത്തിരിമുറ്റത്തു് ഇത്തിരിക്കട്ടനഖാഗ്രത്തിലെഅഴുക്കു്
ഇറയ്ക്കാത്തകിണറു് തൊണ്ണച്ചിപ്പന്തൽ
തൂക്കാത്തമിറ്റംസമുദ്രം ആകാശം കടൽതീരം
എണ്ണക്കുഴിയിൽ ഞാറപ്പഴംകൃഷ്ണമണി
എനിക്കൊരമ്മഉരുളച്ചോർതന്നു
കളയാനുംവയ്യ തിന്നാനുംവയ്യചുണ്ണാമ്പുരുള
ഒരമ്മപ്രസവിച്ചതെല്ലാം തൊപ്പിക്കാരു്അടയ്ക്ക
ഒരമ്മയ്ക്കു് വായ്‍നിറച്ചുപല്ലു്ചിരവ
ഒരുപഴംവീണു പത്തുപേർഓടി;
അഞ്ചുപേരെടുത്തു ആറുപേർമുറുക്കി;
ഒരാൾ സ്വാദുനോക്കി
മുപ്പത്തിരണ്ടുപേർതിന്നുമാങ്ങ എടുത്തു പൂളി കാണിച്ചുകൊടുക്കുന്നതു്
ഒരു കുപ്പിയിൽ രണ്ടെണ്ണമുട്ട
കണ്ടാൽമുണ്ടൻ കാര്യത്തിനുവമ്പൻകുരുമുളകു്
കഴുത്തറുക്കുമ്പം കണ്ണുകാണുംതോക്കു്
കറുത്തകാട്ടിൽ കുരുട്ടുപന്നിപേൻ
കാകച്ചകംപിച്ചകം പൂമഞ്ഞകംകിഞ്ഞകം
ഇലയൊരുപന്നകംസന്നകംപാവൽക്കായ്
കാട്ടീന്നുകിരുകിരുക്കും വീട്ടിൽവന്നുചത്തുകിടക്കുംവെട്ടുകത്തി
കായ്ക്കയുംചെയ്യും പൂക്കയുംചെയ്യും
കാക്കയ്ക്കിരിപ്പാൻ സ്ഥലവുമില്ലനെല്ലു്
കാലിൽപിടിക്കുമ്പോൾ തോളിൽകയറുംകുട
കാളകിടക്കേ കയറോടുംമത്തങ്ങ
കിക്കിരിക്കുംപക്ഷി കിരികിരിക്കുംപക്ഷി
വട്ടമാടുന്നപക്ഷി വായിൽചാടുംപക്ഷിനെയ്യപ്പം
ചാടുംകീരിഓടുംകീരി വെള്ളത്തെക്കണ്ടു പരുന്തുംകീരിചെരുപ്പു്
ചില്ലിക്കൊമ്പൻ ചുവലക്കാളചീറച്ചീറിപ്പായുംമിശിറു്
ചുട്ടകോഴി പനയിൽകയറുംകലം
ഞെട്ടില്ലാ മുണ്ടൻചക്കമൊട്ട
ഞെട്ടില്ലാവട്ടേലപപ്പടം
തള്ളയ്ക്കു വയറ്റിൽപോക്കു് പിള്ളയ്ക്കു തലചുറ്റു്ആട്ടുകല്ലും കുഴവിയും
നത്തക്കുംപത്തക്കുംനാലുകാലു്;
താനേനടക്കുമ്പോൾരണ്ടുകാലു്
ചുക്കിച്ചുളുങ്ങുമ്പോൾമൂന്നേകാലു്;
ഊരിന്നുപോകുമ്പോൾ നാലേകാലു്മനുഷ്യജീവിതം
തൂങ്ങുംതുടിക്കും ഇടിക്കല്ലിൽചാടും
വാങ്ങുംവലിക്കും വലിച്ചങ്ങിറക്കുംവെള്ളം വലിക്കുക
നാലുമൂലപ്പെട്ടി നടുക്കൊരുതെങ്ങിൻപിള്ള
ഓടുംകുതിരക്കുട്ടി; വീശുംപുളിയന്മാർനിലംപൂട്ടുക
നേരംപുലരുമ്പം കറാംപിറാംചൂലു്
നാക്കുനാല് നടകാലുപത്തു;
മൂക്കുമൂന്നു മുഖത്താറുകണ്ണു്
ഇന്നലെച്ചത്തയാളിനെയിന്നു
ചെന്നു കണ്ടുകൊണ്ടുവാനിലംഉഴുന്നതു്
പറമ്പുവെളുത്തു്; വിത്തുകനത്തു്
വാകൊണ്ടുവിരിക്കും കൈകൊണ്ടറുക്കുംപുസ്തകവായനയും എഴുത്തും
പുല്ലുംതിന്നും വെള്ളവുംകുടിക്കും കൂട്ടിലടയ്ക്കും കാട്ടമില്ലകത്തി
പുറം പൊന്തംപൊന്തം; അകം പഞ്ഞിക്കെട്ടു്
അതിനകം ഇരുമ്പുംകെട്ടു്; അതിനകം
വെള്ളിക്കെട്ടു് അതിനകം നീരാഴിനാളികേരം
പെട്ടിപെട്ടി ശിങ്കാരപ്പെട്ടി പെട്ടിതുറക്കുമ്പം കായംമണക്കും ചക്കപ്പഴംപൈങ്കുനിച്ചിത്തിരമാസത്തിൽ
ചെന്തെങ്ങിൽച്ചെറുകൊച്ചങ്ങ;
ചെത്തിയിറക്കി തളുകയിലിട്ടാൽ
തിന്നാൻ നല്ലമത്തങ്ങആത്തച്ചക്ക
മണ്ണിൻകീഴെപ്പൊന്നിൻനൂലു്ഞാഞ്ഞൂൽ
മണ്ണിൻകീഴിൽ ച്ചാറ്റുളിചേന
മുട്ടിയിടും ചട്ടകഴറ്റും; മൂന്നുമാസം
അടയെടുക്കും എന്നാൽ പാമ്പുമല്ലപനഅണ്ടി
മുറ്റത്തേചെപ്പിനു അടപ്പില്ലകിണറു്
മുടുമൂട്ടിൽ ഇടകാട്ടിൽ കൊണ്ടവീട്ടിൽനെല്ലു്
വഴിയിൽ കുഴഞ്ഞവൻ ചന്തയിൽപോയിചിരി
മൂന്നുകണ്ണൻ ചന്തയിൽ പോയിതേങ്ങ
രണ്ടുകിണറ്റിനു ഒരുപാലംമൂക്കു്
മേല്പോട്ടുപോയതും പാണ്ടിത്തട്ടാൻ
കീഴ്‍പോട്ടുപോന്നതും പാണ്ടിത്തട്ടാൻ
അരുവേപോയതും പാണ്ടിത്തട്ടാൻ
ചെളിയിൽപുതഞ്ഞതും
പാണ്ടിത്തട്ടാൻപുക, മഴ, വള്ളം, കഴുക്കോൽ
വള്ളി വള്ളി സഹസ്രവള്ളി
വെള്ളത്തിലിടുമ്പം ഒരുവള്ളിതലമുടി
വെട്ടിക്കൂർമ്പിച്ചതും
വെട്ടാതെകൂമ്പിച്ചതും
തട്ടിപ്പരത്തിയതും തട്ടാതെപരത്തിയതുംസൂചി, മുള്ളു്, പർപ്പടകം, വട്ടയില
വെള്ളക്കാള തുള്ളിമറിയുന്നുപൊരി
വെള്ളക്കാളയ്ക്കു പള്ളയിൽകൊമ്പു്വെള്ളക്കിണ്ടി
17.100 കണക്കുപാട്ടു്
അമ്മനരശനെപ്പള്ളികൊള്ളുംമക്ക–
ളൈവരിരുപ്പിടമൊന്നങ്ങേടു്
തേനാന്തെരുവിലുമൊന്നങ്ങേടു്
തെരുവത്തുരണ്ടിലുമൊന്നങ്ങേടു്
മുക്കണ്ണൻമുരുകണ്ണൻ മൂർത്തിപ്പെറ്റമക്കൾ
മൂവരിരുപ്പിടമൊന്നങ്ങെടു്
എടതൊന്നെടു്—വലതൊന്നെടു്
17.101 കുറവർകിളിപ്പാട്ടു്
താനിന്നാതാനിന്നാനാ താനാതാനിന്നാനാ
ശ്രീരാമനുംലക്ഷ്മണനും കൂടെരണ്ടുകിടാത്തന്മാരും
എന്നുതുടങ്ങി രാമകഥ മുഴുവനും പാടിക്കളിക്കുന്നു.
17.102 കോതാമ്മൂരി
കോലത്തുനാട്ടിൽ നടപ്പുള്ള ഒരു കളിയാണു്. തുലാമാസം ഒന്നാംതീയതി മുതല്ക്കു അവസാനംവരെ മലയന്മാർ ചിറയ്ക്കൽ വലിയതമ്പുരാൻ എഴുന്നള്ളിയിരിക്കുന്നിടത്തു് മലയന്മാർ നാലോ അഞ്ചോപേർ മുഖത്തു ചിത്രപ്പാളകൾ വച്ചുകെട്ടി, അരയിൽ കുരുത്തോലചുറ്റി, ദേഹമെല്ലാം വെണ്ണീറും കരിയും പൂശി, ചെണ്ടയും കിണ്ണവും കൊട്ടിക്കൊണ്ടു പാടിക്കളിക്കുന്നു.
ആര്യമ്മനാട്ടിൽപുറന്നോരമ്മ
കോലത്തുനാടുകിനാകണ്ടീതേ
കോലത്തുനാടു കിനാക്കാണുമ്പോൾ
കോലമുടിമന്നനെ കാണായി.
ഇങ്ങനയാണു് ആരംഭം. അന്നപൂർണ്ണേശ്വരി കോലത്തുനാടു് സ്വപ്നംകണ്ടു്. ഈ കപ്പൽ പണിയിച്ചു് ആയിരംതെങ്ങിൽ ചെന്നിറങ്ങുന്നതും ആങ്ങളയായ ശ്രീകൃഷ്ണന്റെ അനുഗ്രഹത്തോടുകൂടി പരമശിവനെ പാണിഗ്രഹണം ചെയ്യുന്നതുമാണു് കഥ.
17.103 വേദക്കളിപ്പാട്ടു്
ഇതു മഹമ്മദീയരുടെ ഒരുമാതിരി കളിക്കുള്ളതാണു്. ശ്രീപത്മനാഭക്കോവിലിൽ ഇപ്പൊഴും ഉത്സവകാലത്തു് നടത്തിവരുന്നു. കാലിൽ ചിലമ്പിട്ടു തലയിൽ ചുവപ്പുകെട്ടി, ഇടത്തേകൈയ്യിൽ പരിശയും വലത്തേക്കയ്യിൽ വെണ്ടയക്കമ്പും പിടിച്ചു് ചെണ്ടയുടേയും കൈമണിയുടേയും മേളത്തോടുകൂടി പാടിക്കളിയ്ക്കും. ഒരാൾ പാടും; എട്ടുപേർ ഏറ്റുപാടും. മുൻപാട്ടുകാരൻ ആശാനും മറ്റുള്ളവർ ശിഷ്യന്മാരുമിരിക്കും.
തെയ്യ്-കാടെല്ലാം തേടിയൊരു കലമാനേക്കണ്ടു—കറുകതെയ്യ്
മലയൂടെപോകിന മാനേ കണ്ടില്ലേ?വേട—കറുകതെയ്യ്
ഇടയ്ക്കിടയ്ക്കു കലാശം ചവുട്ടുണ്ടു്.
17.104 തലവടി ഈശ്വരവാരിയർ 905–978
സ്വദേശം—മലവടിവാരിയം കൃതികൾ രാമേശ്വരയാത്ര, ഭാഗവതം ഇരുപത്തിനാലുവൃത്തം, നിരണവൃത്തത്തിൽ ഒരു കീർത്തനം, മറ്റു പലതും കണ്ടേക്കും.
പിശിതാശനകരളുപിളർന്നതി രുധിരാശനമതിരുചികരുതി
കുടലുവലിച്ചുടലിലണിഞ്ഞഥ നടുനടുനെന്നലറുന്നേരം
ലോകങ്ങൾനടുങ്ങിനനേരം പ്രഹ്ളാദൻചെന്നുപുകഴ്‍ന്നതി
ദയതേടിന തലവടിമരുവിന ജലധിസുതാരണമണതൊഴുന്നേൻ
അഞ്ചാം വയസ്സിൽ പിത്തശൂലവന്നു ആന്ധ്യം നേരിട്ടു.
ഉപാധ്യായവൃത്തി, നാമജപം പുരാണവായന ഇവയാൽ കാലം നയിച്ചു; നല്ല വൈയ്യാകരണനും, ജ്യോതിശ്ശാസ്ത്രവിദഗ്ദ്ധനും, വൈദ്യനും ആയിരുന്നു.
17.105 കുറിപ്പുകൾ
[1] തിരുവിതാംകൂർ. + വേളിമല.= മയിലാട്ടിമല.
[2] ചിറ.+ഊളൻ.
[3] ഈ കൃതി കുഞ്ചന്റെ കാലത്തിനിപ്പുറം രചിക്കപ്പെട്ടതായിരിക്കണമെന്നുള്ള ഊഹം ജനിപ്പിച്ചതു്, ആരെടോ പുരംപുക്കു ചോരണംചെയ്തുപോകുന്നകശ്മല—നായന്മാരെ—എന്ന ദിക്കിൽകാണുന്ന ‘നായന്മാരേ’ എന്ന ശബ്ദമാണു്. എന്നാൽ ഇവിടെ ‘ആയന്മാരെ’ എന്നാണു് ശരിയായ പദച്ഛേദം.
അധ്യായം 18
18.
അദ്ധ്യായം 4.3
കൊല്ലം പതിനൊന്നാം ശതവൎഷം മലയാള സാഹിത്യത്തിലെ സുവൎണ്ണയുഗം ആയിരുന്നു എന്നു പറയാം. പ്രസ്തുത ശദാബ്ദത്തിന്റെ പൂൎവ്വാൎദ്ധത്തിൽതന്നെ കേരളം ഒരു വലിയ പരിവൎത്ത നഘട്ടത്തിലേക്കു കാലൂന്നിക്കഴിഞ്ഞു. തിരുവിതാംകൂറിൽ വേലുത്തമ്പിദളവയുടെയും കൊച്ചിയിൽ പാലിയത്തുമേനോന്റെയും ആഭിമുഖ്യത്തിൽ നടന്ന കലഹം പരാജയത്തിൽ കലാശിക്കയും ഈ രണ്ടു രാജ്യങ്ങളും വെല്ലസ്ലിപ്രഭുവിനാൽ സമാരബ്ധമായ ‘സബ്സിഡിയരി’ സിസ്റ്റത്തിൽ ഉൾപ്പെട്ടു്, ബ്രിട്ടീഷ് മേൽക്കോയ്മയെ അംഗീകരിക്കുകയും ചെയ്തു. അതിനു മുമ്പുതന്നെ കോഴിക്കോട്ടു്, ചിറക്കൽ തുടങ്ങിയ വടക്കൻ രാജ്യങ്ങളൊക്കയും ബ്രിട്ടീഷ് ഇൻഡ്യൻ സാമ്രാജ്യത്തിൽ ലയിച്ചുകഴിഞ്ഞിരുന്നു. റസിഡന്റു് കല്ലൻ നാട്ടുകൂട്ടങ്ങളെ ഉന്മൂലനം ചെയ്യുന്ന വിഷയത്തിൽ കല്ലുപോലെ ഉറച്ച മനഃസ്ഥിതിയോടുകൂടിയിരുന്നതിനാൽ, കേരളീയരുടെ സാമൂഹ്യവും രാഷ്ട്രീയവുമായ ജീവിതം ഉടഞ്ഞു. “ഓരോരുത്തനും അവനവനു്” എന്നുള്ള പാശ്ചാത്യ സിദ്ധാന്തം നമ്മുടെ നാട്ടിലേക്കു പതുക്കെക്കടന്നു. കുടിപ്പള്ളിക്കൂടങ്ങളുടേ സ്ഥാനത്തു് സൎക്കാർ പള്ളിക്കൂടങ്ങൾ വരികയും അവിടെ ബ്രിട്ടീഷ് ആധിപത്യം കൊണ്ടുണ്ടായിട്ടുള്ള ഗുണഗണങ്ങളെ വാച്യമായും വ്യംഗ്യമായും കീൎത്ത ിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിച്ചുതുടങ്ങുകയും ചെയ്തതിനോടുകൂടി ഇളംതലമുറക്കാൎക്കു മാതൃഭൂമിയോടുള്ള ഭക്തി നിശ്ശേഷം നശിച്ചു. ക്രമേണ വിദ്യാഭ്യാസപദ്ധതിയിൽ സംസ്കൃതത്തിനു കല്പിച്ചിരുന്ന മാന്യപദവിയും ആംഗലീദേവി കരസ്ഥമാക്കി. 1033-ൽ മദ്രാസ്, ബോംബേ, കൽക്കട്ട എന്നീ പ്രസിഡൻസീ നഗരങ്ങളിൽ സൎവ്വകലാശാലകൾ സംസ്ഥാപിതമായി. ഈ ശതകത്തിന്റെ ഉത്തരാൎദ്ധം ആയപ്പോഴേയ്ക്കും സൎവകലാശാലാബിരുദങ്ങൾ നേടീട്ടുള്ളവൎക്കുമാത്രമേ ഉയൎന്ന ഉദ്ദ്യോഗങ്ങൾ ലഭിക്കയുള്ളുവെന്നു വന്നു; പണമുള്ളവരൊക്കെയും തങ്ങളുടെ കുട്ടികളെ ഇംഗ്ലീഷുപള്ളിക്കൂടങ്ങളിൽ അയച്ചുതുടങ്ങി. കഷ്ടിച്ചു കൃത്യംകഴിച്ചു വന്നിരുന്നവരിൽ പോലും ചിലർ വീടും പുരയിടങ്ങളും പണയപ്പെടുത്തിയോ വിറ്റോ തങ്ങളുടെ പുത്രന്മാൎക്കു് ഉൽകൃഷ്ടവിദ്യാഭ്യാസം നൽകുന്ന വിഷയത്തിൽ ഉത്സാഹമുള്ളവരായി കാണപ്പെട്ടു. മാതൃഭാഷയോടും സംസ്കൃതത്തോടും ഉള്ള അവജ്ഞ സൎവ്വസാധാരണമായ്ത്തീൎന്നു. മലയാളത്തിൽ പ്രസംഗിക്കാൻ കഴിവില്ലെന്നു് അഭിമാനപൂൎവ്വം പറയുന്നവർ ഇക്കാലത്തും അസുലഭമല്ലല്ലോ. ചുരുക്കിപ്പറഞ്ഞാൽ കേരളീയരുടെ വേഷഭൂഷാദികളും ജീവിതരീതികളുമൊക്കെ മാറി. കുട്ടിസ്സായ്പന്മാരുടേയും മിസ്സി അമ്മമാരുടെയും പ്രേരണാശക്തിക്കു മുത്തശ്ശിമാർ പോലും വഴങ്ങേണ്ടതായിവന്നു. വ്യക്തിത്വ ബോധത്തിന്റെ തള്ളിച്ച കൂട്ടുകുടുംബവ്യവസ്ഥയോടു് പരക്കെ ഒരു വൈരസ്യം ജനിപ്പിച്ചു. അച്ചടിയന്ത്രങ്ങൾ സ്ഥാപിതമാവുകയും കടലാസും പേനയും നടപ്പിൽ വരുകയും ചെയ്തതിനാൽ ഓലഗ്രന്ഥങ്ങളിൽ ഏറിയകൂറും നിലവറകളെ അഭയംപ്രാപിച്ച് ചിതലിനും പാറ്റയ്ക്കും ആഹാരമായിത്തുടങ്ങി. അക്ഷരങ്ങളുടെ വടിവുതന്നെയും മാറിപ്പോയതിനാൽ ഗ്രന്ഥത്തിലെ ലിപികൾ വായിക്കുന്നതിനു കഴിവുള്ളവരുടെ സംഖ്യയും കുറഞ്ഞു. ഇങ്ങനെയാണു് ഒട്ടുവളരെ പുസ്തകങ്ങൾ നഷ്ടപ്പെട്ടുപോയതു്.
വർത്തമാനപ്പത്രങ്ങളുടെ ആവിർഭാവം കൃഷീവലന്മാരുടെ ഇടയ്ക്കുപോലും നവീനാശയങ്ങൾ പ്രചരിപ്പിച്ചു. പുതിയപുതിയ സാഹിത്യവാസനകൾ അങ്കുരിച്ചു് പുതിയപുതിയ പ്രസ്ഥാനങ്ങൾക്കു വഴി തെളിച്ചു. ഇങ്ങനേഇരിക്കെ ആഘാതവും പ്രത്യാഘാതവും തുല്യബലങ്ങളും പരസ്പരവിപരീതങ്ങളുമാണെന്നുള്ള പ്രകൃതിശാസ്ത്രസിദ്ധാന്തം അനുസരിച്ചു് കാറ്റു തിരിഞ്ഞടിച്ചു. ആംഗല ഗ്രന്ഥങ്ങളുമായുള്ള ഗാഢപരിചയംനിമിത്തം സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ സകാരത്രയത്തെപ്പറ്റിയുള്ള ബോധം നമ്മുടെനാട്ടിലും കടന്നുകൂടി. നമ്മുടെനാടു്, നമ്മുടെഭാഷ, നമ്മുടെ സംസ്കാരം—എന്നിങ്ങനെ ഓരോ ജനതയും അഭിമാനപൂർവം പറഞ്ഞുതുടങ്ങി. റസ്സോജപ്പാൻയുദ്ധത്തിനുശേഷം പൗരസ്ത്യദേശങ്ങൾക്കു പൊതുവേയുണ്ടായ പ്രബുദ്ധത നമ്മുടെ നാട്ടിനേയും ബാധിക്കാതിരുന്നില്ല. കൾസണ്‍പ്രഭുവിന്റെ ബംഗാൾ വിഭജനം നിമിത്തം ആവിർഭവിച്ച അഖിലഭാരത പ്രക്ഷോഭണവും ഉണർച്ചയും നമ്മുടെ ജനതയ്ക്കും ഒരു ഉണർവുനൽകി. മഹാത്മാഗാന്ധിയുടെ ആഭിമുഖ്യത്തിൽ സഹനസമരവും നിസ്സഹകരണവും ആരംഭിച്ച അവസരത്തിൽ കേരളീയരും അതിൽ ഹൃദയപൂർവം പങ്കുകൊണ്ടതിനാൽ ഇന്നത്തേ സാഹിത്യത്തിൽ അതിന്റെഒക്കെ പ്രതിഫലനം കാണ്മാനുണ്ടു്.
പതിനൊന്നാം ശതകത്തിന്റെ പൂർവാർദ്ധത്തിൽ തെക്കും വടക്കുമായി അഗാധപണ്ഡിതന്മാരും കവിത്വശക്തിസമ്പന്നന്മാരുമായ നിരവധി കവികളെ നാം കാണുന്നു. അവരോടൊപ്പമോ അവരിൽ കവിഞ്ഞതോ ആയ കവിത്വശക്തി ഇനിയും ഉണ്ടായേക്കാം; എന്നാൽ ആ മാതിരി പാണ്ഡിത്യം ഇനി മഷിയിട്ടുനോക്കിയാൽപോലും കാണ്മാൻ സാധിക്കുകയില്ല. പുന്നശ്ശേരി നമ്പിയുടെ മരണത്തോടുകൂടി ആ തലമുറയിലുള്ള പ്രചണ്ഡപണ്ഡിതന്മാരുടെ പരമ്പര അവസാനിച്ചുവെന്നു പറയാം.
18.1 വേളക്കരെപ്പട്ടത്തു കുഞ്ഞുണ്ണിനമ്പ്യാര്‍
രു്
ഇദ്ദേഹം ജനിച്ചതു് ആയിരാമാണ്ടിനു അല്പം മുമ്പാണു്. 1050-നു അല്പം മുമ്പു് മരിക്കയും ചെയ്തു. ഇരിങ്ങാലക്കുടയായിരുന്നു സ്വദേശം. മഹാപണ്ഡിതനും അതിസരസനുമായിരുന്നു. 1031-ൽ ശങ്കരവാരിയർ എന്ന സുപ്രസിദ്ധനായ കൊച്ചീദിവാൻജിയുടെ മേൽനോട്ടത്തിൽ ഇരിങ്ങാലക്കുടെവച്ചു നടന്ന പഞ്ചസന്ധിയേക്കുറിച്ചു് ഒരു തുള്ളലും അഷ്ടപദിയുടെ ഒരു ഭാഷാന്തരവും അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്. സ്വാതിതിരുനാൾ തിരുമനസ്സിലെ മുഖംകാണിച്ച അവസരത്തിൽ ഉണ്ടാക്കിയ ഒരു ശ്ലോകത്തെ താഴെ ചേൎക്കുന്നു.
വീണാവാദാദിദാനീം വിരമ സുരമുനേ!
കേ ണകാണ്ഡൈരകാണ്ഡേ
കോ വാ കോലാഹലോയം നിഖിലബുധമനോ
നന്ദനേ നന്ദനേഽസ്മിൻ
ശ്രീവഞ്ചിക്ഷോണിഭർത്തുഃപ്രചുരവിതരണാ
കർണ്ണനാൽ കല്പകദ്രോഃ
വ്രീണാനമ്രാഗ്രശാഖാ സുമഹരണഭവ–
സ്സുഭ്രുവാമഭൂവാഹഃ
ഈ മനോഹരപദ്യം കേട്ട ഉടനെ രസികശിരോമണിയായ മഹാരാജാവു് സന്തുഷ്ടനായിട്ടു് ചില സമ്മാനങ്ങൾ കല്പിച്ചുകൊടുത്തതിനു പുറമേ കുടുംബത്തിലേക്കു വൎഷാശനവും പതിച്ചുകൊടുത്തു.
18.2 കൊടുങ്ങല്ലൂർവിദ്വാൻ എളയതമ്പുരാൻ
കൊടുങ്ങല്ലൂർനാടും മുക്കാൽ കാതമേയുള്ളുവെങ്കിലും, അവിടുത്തെ രാജാക്കന്മാർ നേടിയിരിക്കുന്ന യശസ്സിനിരിപ്പാൻ സ്ഥലം മതിയാവുകയില്ല. ലക്ഷ്മീദേവിയുടേയും വിദ്യാസ്വരൂപിണിയായ ശ്രീകുരുംബേശ്വരിയുടേയും കടാക്ഷം അവരിൽ ഒരുപോലെ പതിഞ്ഞിരുന്നു ‘വിദ്യാ നഃ പരമം ധനം’ എന്നായിരുന്നു ആ രാജാക്കന്മാരുടെ മുദ്രാവാക്യം കൊടുങ്ങല്ലൂർ കോവിലകത്തെ തൂണിനുപോലും പാണ്ഡിത്യമുണ്ടെന്നാണല്ലോ സാധാരണ പറയാറുള്ളതു്.
കൊടുങ്ങല്ലൂർ എളയതമ്പുരാൻ 975 കുംഭം അവിട്ടം നക്ഷത്രത്തിൽ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയുടേയും എളംകുറുശ്ശി മാതൃദത്തൻ നമ്പൂരിയുടേയും പുത്രനായി അവതരിച്ചു. ഗോദവർമ്മൻ എന്നായിരുന്നു അവിടുത്തേ പേരു. അഞ്ചാംവയസ്സിൽ വളപ്പിലാശാന്റെ അടുക്കൽ അക്ഷരാഭ്യാസം തുടങ്ങിയെങ്കിലും വിദുഷിയായ മാതാവുതന്നെയാണു് ബാലന്റെ ഭാവ്യഭ്യുന്നതിയ്ക്കു മാർഗ്ഗദർശനം വഹിച്ചതു്. ശ്രീകുരുംബേശ്വരിയുടെ കടാക്ഷലാഭംകൊണ്ടു് മാത്രമേ വിദ്യാധനം കരസ്ഥമാവൂ എന്നും അതീനാൽ നിയമേന ഭഗവതിയെ സേവിക്കണമെന്നും ആ മഹതി നിർബന്ധിച്ചു. കഷ്ടിച്ചു 12 വയസ്സുള്ളപ്പോൾ ഈ ബാലൻ ഒരുദിവസം പതിവുപോലെ ബ്രാഹ്മമുഹൂർത്തത്തിൽ എണീറ്റു് കുളക്കടവിൽ ഇറങ്ങിയപ്പോൾ, ഒരു ചീങ്കണ്ണിയുടെ മുതുകത്തു ചവിട്ടിയെന്നും കാലിനു പരുക്കേറ്റു എന്നും പറയപ്പെടുന്നു.
16-ാം വയസ്സിൽ ഉപനയനം കഴിഞ്ഞു് വാണിയംപറമ്പത്തു കളരിപ്പണിക്കരുടെ കളരിയിൽ പയറ്റുതുടങ്ങി. ചാട്ടം, ഓട്ടം, വെട്ടു്, തട, മല്പിടിത്തം ഇവയിലൊക്കെ പ്രസ്തുതബാലൻ അചിരേണ നല്ല വിരുതു നേടി. പില്ക്കാലത്തു് തന്റെ കായികാഭ്യാസങ്ങളേക്കൊണ്ടു് അവിടുന്നു് കാണികളെ അത്ഭുതപരതന്ത്രരാക്കാറുണ്ടായിരുന്നു. ഇതിനിടയ്ക്കു പ്രശസ്തപണ്ഡിതനായ ദേശമംഗലത്തു കൃഷ്ണവാര്യരുടെ ശിഷ്യനായ ഒരു പരദേശബ്രാഹ്മണന്റെ അടുക്കൽ വ്യാകരണം അഭ്യസിച്ചുകൊണ്ടിരുന്നു. എന്നാൽ കൗമുദിയുടെ ഉത്തരാർദ്ധം ആകുംമുമ്പേതന്നെ പഠിത്തം നിർത്തിക്കളഞ്ഞുവത്രേ. എന്തുകൊണ്ടെന്നാൽ ശിഷ്യന്റെ പ്രശ്നങ്ങൾക്കു് ഗുരുവിനു സമാധാനം പറയാൻ നിവൃത്തി ഇല്ലാതെ വന്നുപോയി. പിന്നിടു് അവിടുന്നു് കോഴിക്കോട്ടു മനോരമത്തമ്പുരാട്ടിയുടേയും പന്തളം സുബ്രഹ്മണ്യശാസ്ത്രിയുടേയും ശിഷ്യനായിരുന്ന അരൂർ ഭട്ടതിരിയുടെ അടുക്കൽനിന്നുമാണു് വ്യാകരണം പഠിച്ചതു്.
വ്യാകരണത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചശേഷം അവിടുന്നു് പ്രശസ്തപണ്ഡിതന്മാരുടെ അടുക്കൽ നിന്നുതന്നെ തൎക്കവും ജ്യോതിഷവും അഭ്യസിച്ചു് അക്കാലത്തെ ജ്യൌതിഷികന്മാരുടെ കൂട്ടത്തിൽ എളയതമ്പുരാൻ അഗ്രഗണ്യനായിത്തീർന്നു. ഫലംപറയുന്ന വിഷയത്തിൽ അദ്ദേഹത്തിനുള്ള ചാതുരിയേപ്പറ്റി പലേകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു് വെണ്മണി അച്ഛൻനമ്പൂരിപ്പാട്ടിലേക്കു് പ്രഥമസന്താനമുണ്ടായ കാലത്തു് ജാതകം നിർമ്മിക്കുന്നതിനു് അവിടത്തേ അടുക്കൽ അപേക്ഷിച്ചു. എന്നാൽ അവിടുന്നു് ഒന്നും ചെയ്യാതെ ഇരുന്നതേയുള്ളു; വീണ്ടും ഒരു സന്താനമുണ്ടായി. അപ്പൊഴത്തെ അവസ്ഥയും തഥൈവ. മൂന്നാമതായിരുന്നു മഹൻ നമ്പൂരിപ്പാടിൻറെ ജനനം. അപ്പോഴും ജാതകനിർമ്മാണത്തിനു അവിടുത്തേ അടുക്കൽ അപേക്ഷിച്ചു എന്നാൽ ഇക്കുറി ഒട്ടും താമസിക്കാതെ കുറിച്ചുകൊടുക്കയും ചെയ്തു. ആ ജാതകത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നുവത്രേ; “ജാതകനു കവിത്വാദി പല ഗുണങ്ങളും സർവകാര്യങ്ങളിലും മന്ദതയും ഉണ്ടായിരിക്കും”. മറ്റു രണ്ടു കുട്ടികളും താമസിയാതെ മരിച്ചുപോയപ്പോഴാണു് തിരുമനസ്സുകൊണ്ടു് ജാതകമെഴുതാതിരുന്നതിന്റെ അർത്ഥം വെണ്മണിക്കു മനസ്സിലായതു്.
മോഴിക്കുളത്തു ചേത്യാട്ടു് അച്ഛൻനമ്പൂരി ജ്യോതിഷത്തിൽ അല്പം നോട്ടമുള്ളവനായിരുന്നു. ഒരിക്കൽ രണ്ടു ജാതകങ്ങൾ തമ്പുരാനേകാണിച്ചിട്ടു് പൊരുത്തംനോക്കാൻ ആവശ്യപ്പെട്ടു. ഈ കല്യാണം നടത്താൻപാടില്ലെന്നു തമ്പുരാൻ പറഞ്ഞപ്പോൾ, നമ്പൂരി പ്രമാണം എന്താണെന്നു ചോദിക്കയും ലക്ഷണംകൊണ്ടു് പറഞ്ഞതാണെന്നു തമ്പുരാൻ പ്രതിവചിക്കയും ചെയ്തു. നമ്പൂരിക്കു തൃപ്തിയായില്ല. മുറയ്ക്കു് കല്യാണം നടത്തി—എന്നാൽ അചിരേണ അദ്ദേഹത്തിന്റെ സന്താനം നഷ്ടമായി. ഈ സംഭവത്തെപ്പറ്റി അറിഞ്ഞ വെണ്മണി അവിടുത്തേഅടുക്കൽ അങ്ങനെ പറവാനുള്ള സംഗതി വ്യക്തമാക്കാൻ ആവശ്യപ്പെട്ടു. “അതോ വേറൊന്നുമല്ല—നമ്പൂരി ജാതകം പരിശോധിപ്പിക്കുന്നതിനു വന്നപ്പോൾ അഞ്ചുവയസ്സുള്ള എന്റെ മകൻ രുക്‍മിണീസ്വയംവരം തുള്ളലിൽനിന്നു്
‘ഇങ്ങനെയുള്ളവരാരും മകളുടെ
മംഗളകർമ്മം മോഹിക്കേണ്ട’
എന്നു വായിക്കുന്നതുകേട്ടു. അതുകൊണ്ടു നിഷേധിച്ചതാണു്”
സംഗീതത്തിലും അവിടുത്തേക്കു അപാരവൈദുഷിയുണ്ടായിരുന്നു. അപ്പോഴത്തെ മൂത്തതമ്പുരാൻ അന്നത്തേ വൈണികന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നാണു് അറിവു്. തിരുവനന്തപുരം രാജകീയസംഗീതസദസ്സിലെ അംഗമായിരുന്ന വെങ്കിടാദ്രി ഭാഗവതരും തൽപുത്രരായ കല്യാണകൃഷ്ണൻ, അപ്പു ഇരുവരും വലിയതമ്പുരാന്റെ ശിഷ്യന്മാരായിരുന്നു.
വിദ്വാൻ എളയതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതത്തിലാണു്. ബാല്യുത്ഭവം (16 സർഗ്ഗം), ത്രിപുരദഹനം, രസസദനം ഭാണം, ശ്രീരാമചരിതം, എന്നീ കാവ്യങ്ങളും, ഹേത്വാഭാസനവകം (തൎക്കം); ആശൗചദശകം, ആശൗചഷോഡശകം, ആശൗചദീപികാവ്യാഖ്യാ, ഭാസ്കറീയഗണിതവ്യാഖ്യാ, ഗോളാധ്യായവ്യാഖ്യ എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ അദ്ദേഹം സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്.
അവിടുന്നു് സ്വാതിതിരുനാളിനെപ്പറ്റി എഴുതീട്ടുള്ള പ്രശസ്തിപദ്യങ്ങളിൽ ഒന്നും ആ തിരുമേനിയുടെ ചരമത്തേപ്പറ്റി എഴുതിയ പദ്യങ്ങളിലൊന്നും താഴേ ഉദ്ധരിക്കുന്നു.
ഷഷ്ഠീതൽപുരുഷാഹ്വയോ നൃപതിഷു പ്രായേണവിദ്വൽപ്രഭുഃ
ശബ്ദസ്സമ്പ്രതികർമ്മധാരയതയാ വ്യാഭാതി വഞ്ചീശ്വരേ
ഇത്യാകർണ്യ പുനർവിലോക്യ ച ബഹുബ്രീഹിത്വമേതൽപദേ
കിം ശോകാദി ഹ ന സ്ഥിതഃക്വചിദപി ദ്വന്ദ്വാവ്യയീഭാവയോഃ
കോലംബേ ‘ശ്രേഷ്ഠഇഷ്ടം’ വിതരതി ന ഇതി
സ്വപ്രജാ ന വ്യഥേരൻ
‘ക്രൊധോപസ്ഥാനഹൃഷ്ട’ കലിരപിന വസേ
ദത്ര പായാസ്തഥേതി
സദ്യസ്സദ്ഭൃംഗലഗ്നം കുവലയമനുജേ
തുംഗവിജ്ഞാനചന്ദ്രേ
കൃത്വാ വഞ്ചിക്ഷിതീശോ ഹരിപദമഗമ–
ച്ചിത്രലോകാബ്ജമിത്രഃ.
അവിടുത്തേ ഭാഷാകൃതികളിൽ പ്രധാനം അഹല്യാമോക്ഷം കൈകൊട്ടിക്കളി, ഇന്ദുമതീസ്വയംവരം കൈകൊട്ടിക്കളി, നളചരിതം കൈകൊട്ടിക്കളി ഇവയാകുന്നു.
അഹല്യാമോക്ഷത്തിൽനിന്നു ഒന്നുരണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
നാലുവട്ടവുമുണ്ടിഹ വല്ലികൾ ജാലമൊട്ടല്ലതിന്റെ ദളങ്ങളും
വേലികെട്ടിയപോലെ ചുഴലവും പാലവെട്ടിമരങ്ങളുമുണ്ടഹോ!
താലികെട്ടിയവനിഹവന്നാലും തോലികിട്ടുകയില്ലനമുക്കെടോ
വാലുതൊട്ടവലിയകരിമ്പുലി പോലെമട്ടലർബാണൻകയൎക്കുന്നു
മാലുപെട്ടുഴലുന്നുദൃശമതു മൂലമെട്ടടിമാനെന്നപോലെഞാൻ
നീലപങ്കജലോചനേനിന്നുടെ കോലമാക്കിയ കണ്ടുനിലയത്തിൽ
ചാലവേ മമ ദേഹമൊളിപ്പിച്ചു പാലിച്ചീടുക താമസമെന്നിയേ.
എരിയുന്ന തീപോലെ
തരസാ മുനിക്കുള്ളിൽ പെരികെവളർന്നിതുകോപം
കടുതരഭാവമൊടടിമുടിസർവ്വവും കിടുകിടനെന്നുവിറച്ചു
അവിടുന്നു് പലേ ഒറ്റ ശ്ലോകങ്ങൾ രചിച്ചിട്ടുള്ളവയിൽ ഒന്നു ചുവടേ ചേൎക്കുന്നു.
പാതിക്കെട്ടുകൊതിച്ചുഞാൻ പലതരം
തൽപാതിയിൽപാതിയിൽ
പാതിത്യത്തൊടുപാതിയാടിപലതും
പാഹീതി മുമ്പായഹോ
പാതിച്ചോർ നടയാൾക്കു പാതിനയനം–
പോലും വിടർന്നീലയി–
പ്പാരുഷ്യത്തിനു പാതിവിന്ദശരനും
പാതിപ്പെടുന്നീലെടോ
കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാടു് അവിടുത്തേ ഒരു മിത്രമായിരുന്നു. കൂടല്ലൂർ നമ്പൂരിപ്പാടന്മാരെപ്പറ്റി ഇവിടെ അല്പം പ്രസ്താവിക്കാതിരിക്കുന്നതിനു മനസ്സുവരുന്നില്ല. അവിടെയുള്ളവരെല്ലാം പ്രായേണ വിദ്വാന്മാരായിരുന്നു. കൂടല്ലൂർ വാസുദേവശാസ്ത്രികളുടെ ശിഷ്യനായ കൂടല്ലൂർ മഹൻ കുഞ്ചുനമ്പൂരിപ്പാടു് മഹാ വൈയാകരണനെന്നു പ്രസിദ്ധിനേടി. ഈ നമ്പൂരിയേപ്പറ്റി ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ശിഷ്യനായ ശങ്കരപ്പൻ നമ്പൂരിക്കു് അന്നു കൊച്ചീ അപ്പീൽക്കൊടതി ശിരസ്തദാരായിരുന്ന ശങ്കരമേനോനെക്കൊണ്ടു് എന്തോ സാധിക്കാനുണ്ടായിരുന്നു. പക്ഷേ ലോകപരിചയക്കുറവുകൊണ്ടു് കാര്യം സഫലമായില്ല. ആ വിവരം നമ്പൂരി ഗുരുവായ കൊച്ചുനമ്പൂരിപ്പാടിലെ അടുക്കൽ പറഞ്ഞു. നമ്പൂരിപ്പാടു് അന്വേഷിച്ചതിൽ ശിരസ്തദാർ പണ്ഡിതനും രസികനും ആണെന്നറിഞ്ഞു്,
മുഖസ്ഥദാരം കതിചിൽ സുമാശ്രയ–
ന്ത്യുരസ്ഥദാരഞ്ച തഥൈവ ചാപരേ
ശിരസ്ഥദാരാദപരം ന ശങ്കരാത്
ഹൃദിസ്ഥസിദ്ധ്യൈ വയമാശ്രയാമഹേ
എന്നൊരു ശ്ലോകം കുറിച്ചു് ശിഷ്യന്റെ പക്കൽ കൊടുത്തയച്ചു കാര്യം സഫലമാവുകയും ചെയ്തു. വാസുദേവൻനമ്പൂരിപ്പാടു് പണ്ഡിതനായിരുന്നതിനു പുറമേ നല്ല മന്ത്രജ്ഞനുമായിരുന്നു.
വിദ്വാൻ എളയതമ്പുരാനു് വിപുലമായ ശിഷ്യസമ്പത്തും ഉണ്ടായിരുന്നു—1074 കൎക്കടകം 18-ാം നു 84-ാം വയസ്സിൽ ഇഹലോകവാസം വെടിഞ്ഞു. കുംഭകോണം കൃഷ്ണശാസ്ത്രി വ്യാകരണവും, രാമവർമ്മ രാജാവും, നാണുജ്യോത്സ്യനും ജ്യോതിശ്ശാസ്ത്രവും അവിടുത്തേ അടുക്കലാണു പഠിച്ചതു്. നാണുജ്യോത്സ്യൻ അവിടുത്തേ കുട്ടിപ്പട്ടരായിരുന്നു; മരിക്കുംകാലത്തു് ജ്യോതിഷംകൊണ്ടുതന്നെ മുപ്പതിനായിരത്തിൽപരം ഉറുപ്പിക സമ്പാദിച്ചിരുന്നുവത്രേ.
പ്രസിദ്ധ ജ്യൗതിഷികനും, വൈയാകരണനും ആയ കറുത്തേടത്തുനമ്പൂരിയും, ആയില്യം, വിശാഖം എന്നീ മഹാരാജാക്കന്മാരുടെ കാലത്തു് തിരുവനന്തപുരം രാജകീയ വിദ്വൽസമാജാംഗമായി ശോഭിച്ചിരുന്ന വൈക്കം പാച്ചുമൂത്തതു്, മൂത്തേടത്തു കടലായിനമ്പൂരിപ്പാടു്, കോയിക്കൽമഠത്തിൽ കൊച്ചണ്ണിത്തിരുമുൽപ്പാടു് എന്നീ പണ്ഡിതന്മാരും ശിഷ്യപ്രധാനന്മാരായിരുന്നു.
1026 മിഥുനം 15-ാം നു അവിടുന്നു ഇഹലോകവാസം വെടിഞ്ഞു. അക്കൊല്ലം തുലാമാസത്തിൽതന്നെ അവിടുന്നു് തന്റെ ആസന്നമായിരിക്കുന്ന മരണത്തേസംബന്ധിച്ചു് നാണുജ്യോത്സ്യരോടു പ്രവചിച്ചുവെങ്കിലും, അതുകൊണ്ടു യാതൊരു കുലുക്കവും അവിടത്തേക്കുണ്ടായില്ല.
18.3 സ്വാതിതിരുനാൾ മഹാരാജാ
ബാലരാമവൎമ്മ മഹാരാജാവിന്റെ സംഭവബഹുലമായ രാജ്യഭാരം 986-ൽ അവസാനിച്ചപ്പോൾ, വഞ്ചിരാജകുടുംബത്തിൽ പുരുഷസന്താനമില്ലാതെ വരികയാൽ വിശ്വോത്തര ഗുണാഢ്യയും സൗന്ദര്യതേജോനിധിയും ആയ സേതു ലക്ഷ്മീഭായി സിംഹാസനാരോഹണം ചെയ്തു. കഷ്ടിച്ചു ഒരുകൊല്ലം കഴിഞ്ഞപ്പോൾ ആ വഞ്ചിരാജ്യസുകൃതവല്ലി മൊട്ടിട്ടു. ആ വൎത്ത മാനം കൎണ്ണാകൎണ്ണികയാ നാടൊട്ടുക്കു പരക്കയും പ്രജാസഞ്ചയത്തിന്റെ ആനന്ദം പരകോടിയെ പ്രാപിക്കയും ചെയ്തു. അവരുടെ പ്രാൎത്ഥ നകളുടെ ഫലമായി 988 മേടം 5-ാം നു സ്വാതിനക്ഷത്രത്തിൽ തിരുവവതാരംചെയ്ത മഹാപുരുഷനാണു് ഈ മഹാകവി.
ഗൎഭസ്ഥനായിരുന്ന കാലത്തുതന്നെ രാജാവായ്ത്തീൎന്നതിനാൽ അവിടുത്തേക്കു ഗൎഭശ്രീമാൻ എന്ന പേരു ലഭിച്ചു. 989 ചിങ്ങം 15-ാം നു ചോറൂണു അമൃതേത്തു കഴിച്ച അവസരത്തിൽതന്നെ മഹാറാണി അവിടുത്തെ തമ്പുരാനായി പ്രഖ്യാപനം ചെയ്തിട്ടു് ആൾപ്പേരെന്ന നിലയിൽ രാജ്യഭാരം നടത്തിത്തുടങ്ങി. എന്നാൽ കൊച്ചുതമ്പുരാനു് കഷ്ടിച്ചു് ഒന്നര തിരുവയസ്സു തികയുംമുമ്പു് ആ മഹാറാണി നാടുനീങ്ങിപ്പോവുകയാൽ പിതാവായ ചങ്ങനാശ്ശേരി രാജരാജവൎമ്മ കോയിത്തമ്പുരാന്റെയും മാതൃഷ്വസാവായ പാൎവതീറാണിയുടേയും മേൽനോട്ടത്തിലാണു് അവിടുന്നു വളൎന്നു വന്നതു്.
പതിവുപോലെ അഞ്ചു വയസ്സിൽതന്നെ പഠിത്തമാരംഭിച്ചു. അരിപ്പാട്ടു കൊച്ചുപിള്ളവാരിയരും രാജരാജവൎമ്മ വലിയകോയിത്തമ്പുരാനും ആണു് സംസ്കൃതമഭ്യസിപ്പിച്ചതു്. 994-ൽ അവിടുത്തെ ഇംഗ്ലീഷു പഠിപ്പിക്കുന്നതിലേക്കു തഞ്ചാവൂർ സുബ്ബരായർ എന്നൊരാൾ നിയമിക്കപ്പെട്ടു. കൎണ്ണൽവെൽഷ് തിരുവനന്തപുരം സന്ദർശിച്ചപ്പോൾ, അവിടുത്തേക്കു് പതിമൂന്നുവയസ്സേ ഉണ്ടായിരുന്നുള്ളു. അദ്ദേഹം അവിടുത്തെ പഠിത്തത്തേപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു—
ഇപ്പോൾ പതിമൂന്നാംവയസ്സിൽ പ്രവേശിച്ചിരിക്കുന്ന മഹാരാജാവു് മാൽകോമിന്റെ മധ്യഭാരതം എന്ന ആംഗല ഗ്രന്ഥത്തിന്റെ ഒരു പരിച്ഛേദവും റംഗൂണ്‍ നഗരലംഘനത്തേപ്പറ്റി ഗവർണ്ണർ ജനറാൾ രചിച്ചിട്ടുള്ള പാരസികലേഖനവും സംസ്കൃതത്തിലും മലയാളത്തിലും ഓരോ പാഠവും ഞങ്ങളുടെ മുമ്പിൽവച്ചു വിശദമായി വായിച്ചു. വായന വളരെ ഭംഗിയായിരിക്കുന്നു. യൂക്ലിഡിന്റെ ക്ഷേത്രമിതിയിൽ ഒന്നാംപുസ്തകം 47-ാം പ്രമേയത്തെ അവിടുന്നു് വരച്ചു കാണിച്ചു. എന്നാൽ എന്നെ അത്യധികം വിസ്മിതനാക്കിത്തീർത്തതു ജ്യാമട്രി എന്ന ആംഗലപദം ജ്യാമിതി എന്ന സംസ്കൃതപദത്തിന്റെ തത്ഭവമാണെന്നും അതുപോലെതന്നെ ഗണിതത്തിലുള്ള ഹെപ്റ്റഗണ്‍, സെപ്റ്റഗണ്‍, ഒക്‍റ്റഗണ്‍, ഡെക്കഗണ്‍, ഡ്യൂവോഡെക്കഗണ്‍ എന്നീ പദങ്ങളും ഷഷ്ഠകോണം, സപ്തകോണം, ദശകോണം, ദ്വാദശകോണം എന്നീ സംസ്കൃതപദങ്ങളിൽ നിന്നുത്ഭവിച്ചവയാണെന്നും ഈ രാജകുമാരൻ അഭിപ്രായപ്പെട്ടതായിരുന്നു. അവിടുത്തെ ഇംഗ്ലീഷുച്ചാരണം ശുദ്ധമെന്നു പറവാനില്ല. എന്നാൽ പെൎഷ്യൻ ഉച്ചാരണം വളരെ ശുദ്ധമായിരുന്നു.”
അവിടുന്നു ഇംഗ്ലീഷിനു പുറമേ പെൎഷ്യൻ, തമിൾ, തെലുംകു് കന്നടം മറാട്ടി, ഹിന്ദുസ്ഥാനി എന്നീഭാഷകളും ഗുരുമുഖേനതന്നെ അഭ്യസിച്ചു. ആ ഭാഷകളിൽ എത്രത്തോളം വൈദുഷ്യം അവിടുന്നു് നേടിയിരുന്നു എന്നുള്ളതു ആ ഭാഷകളിലെല്ലാം ഗാനങ്ങൾ നിൎമ്മിച്ചിട്ടുള്ളതിൽനിന്നു ഊഹ്യമാണല്ലോ.
സംഗീതസാഹിത്യരസായലോകേ
കർണ്ണദ്വയം കല്പിതവാൻവിധാതാ
എന്നു ഗ്രഹിച്ചിരുന്ന ഈ മഹാരാജാവു് ചെറുപ്പത്തിലേതന്നെ ആ രണ്ടു സുകുമാരകലകളിലും അത്ഭുതാവഹമായ നൈപുണി സമ്പാദിച്ചുകഴിയുകയും സംസ്കൃതത്തിലും മലയാളത്തിലും കാവ്യങ്ങൾ രചിച്ചുതുടങ്ങുകയും ചെയ്തു.
ഭരണവിഷയത്തിൽ അവിടുന്നു അശ്രദ്ധനായിരുന്നു എന്നു് ഇതുകൊണ്ടു വിചാരിച്ചുപോകരുതു്. ഭരണസംബന്ധമായ ചില്ലറക്കാര്യങ്ങളിൽപോലും അവിടുന്നു ശ്രദ്ധാലുവായിരുന്നു. സമയനിഷ്ഠയും നീതിബോധവും കൃത്യനിഷ്ഠയും ഇല്ലാത്ത ഉദ്യോഗസ്ഥന്മാരെ കണ്ടുപിടിച്ചു ശിക്ഷിക്കയും തൽസ്ഥാനങ്ങളിൽ ചൊടിയും ഉന്മേഷവും ഉള്ള സമൎത്ഥ ന്മാരെ നിയമിക്കയും തഹശീൽദാരന്മാരും മറ്റും കൃഷീവലന്മാരോടു കൎക്കശമായി പെരുമാറുന്നുണ്ടോ എന്നു ഗൂഢമായി അന്വേഷണം നടത്തി അഴിമതിക്കാരെ അപ്പോഴപ്പോൾ പിരിച്ചുവിടുകയും ചെയ്തുകൊണ്ടിരുന്നതിനാൽ, അവിടുന്നു് പ്രജകളുടെ ആരാധനാപാത്രമായ് ഭവിച്ചു. എല്ലാ പ്രധാന ഉദ്യോഗസ്ഥന്മാരും റിപ്പോർട്ടുകളോടുകൂടിവന്നു മുഖം കാണിക്കണമെന്നായിരുന്നു വ്യവസ്ഥ. അതിലേക്കു പ്രത്യേകം സമയവും ക്ലിപ്തപ്പെടുത്തിയിരുന്നു.
ഇന്നത്തെ രാജകീയപശുത്തൊഴുത്തിന്റെ സ്ഥാപകൻ സ്വാതിതിരുനാളായിരുന്നു. അവിടെ നാട്ടിലുള്ള പലേമാതിരി പശുക്കളെ ശേഖരിച്ചു നിർത്തിയതിനു പുറമേ സൗരാഷ്ട്രം, ഗൂർജ്ജരം മുതലായ വിദേശങ്ങളിൽനിന്നുപോലും കറവപ്പശുക്കളെ വരുത്തി സൂക്ഷിച്ചു. ഇങ്ങനെ ശേഖരിച്ച പശുക്കളുടെ കൂട്ടത്തിൽ ഇംഗ്ലണ്ടിൽ നിന്നു നേരിട്ടുവരുത്തിയ രണ്ടു കന്നുകുട്ടികളും ഉണ്ടായിരുന്നുവത്രേ.
ആനകളോടും അദ്ദേഹത്തിനു അതിരറ്റ വാത്സല്യമായിരുന്നു. കുതിരലായത്തോടു ചേർത്തു ആനകൾക്കും ഒരു ആലയം നിർമ്മിച്ചു് വനംവകുപ്പിൽനിന്നു ഒന്നാംതരം അകമ്പടിയാനകളെ വരുത്തി നിർത്തി. ഒരിക്കൽ എഴുന്നള്ളത്തുസമയത്തു് ആനകളിൽ ഒന്നുപിണങ്ങി. അതുകണ്ടു് അകമ്പടിക്കാരെല്ലാം ഭയപരവശരായ് ചമഞ്ഞു പോയെങ്കിലും മഹാരാജാവു് മുന്നോട്ടുചാടി അതിനെബന്ധിക്കാൻ ശ്രമിച്ചുവത്രേ. അവിടുത്തെ മുമ്പിൽ ആന കുമ്പിട്ടതായിട്ടാണു് ഐതിഹ്യം. അന്നുമുതല്ക്കു് അവിടുത്തെ നരസിംഹാവതാരമായി ഗണിച്ചു പൂജിച്ചുവന്നു.
കാഴ്ചക്കാരുടെ ഉപയോഗാർത്ഥം ഒരു പശുപക്ഷിസംഗ്രഹാലയവും അവിടുന്നു തിരുവനന്തപുരത്തു സ്ഥാപിച്ചു. വന്യമൃഗങ്ങളുടെ സമരം കാണുന്നതിൽ അവിടുത്തേക്കു വലിയ ഉത്സാഹമായിരുന്നു.
രാജ്യഭാരം ഏറ്റു മൂന്നു കൊല്ലങ്ങൾക്കുള്ളിൽ ഭരണവകുപ്പുകളിൽ മിക്കവയും കാര്യക്ഷമതയെ പുരസ്കരിച്ചു നല്ലപോലെ പരിഷ്കരിച്ചു. ഒരു പുതിയ നിയമസംഹിതയും മലയാളത്തിൽ എഴുതി ഉണ്ടാക്കിച്ചു.
ഇങ്ങനെ ഭരണകാര്യത്തിൽ അതിവിദഗ്ദ്ധനായിരുന്നെങ്കിലും അവിടുത്തെ യശസ്സ് അവയെ ഒന്നിനേയും ആശ്രയിച്ചല്ല നിലനില്ക്കുന്നതു് രവിവർമ്മചക്രവർത്തിയുടെ കാലശേഷം ദാക്ഷിണാത്യഭോജൻ എന്ന വിശിഷ്ടസ്ഥാനത്തിനു അർഹനായിത്തീർന്ന മഹാരാജാവു് സ്വാതിതിരുനാളായിരുന്നു. ‘വിദ്യാധനം സർവധനാൽ പ്രധാനം’ എന്നു പൂർണ്ണബോധമുണ്ടായിരുന്ന അവിടുന്നാണു് ഇദംപ്രഥമമായി ഒരു ആംഗലവിദ്യാലയം തിരുവനന്തപുരത്തു സ്ഥാപിച്ചതു്. അവിടുത്തേക്കു ആറുശാസ്ത്രങ്ങളും സ്വാധീനമായിരുന്നു. പാശ്ചാത്യശാസ്ത്രസിദ്ധാന്തങ്ങളെ ഭാരതീയസിദ്ധാന്തങ്ങളോടു കൂട്ടിവച്ചു് ഒത്തുനോക്കുന്ന വിഷയത്തിലും അവിടുന്നു് അനല്പമായ കൗതുകം പ്രദർശിപ്പിച്ചുവന്നു. ഗ്രഹണങ്ങളുടെ സ്ഥിതിഗതികളെ സ്വയം ഗണിച്ചുവച്ചിട്ടു് ആലപ്പുഴ കച്ചവട ഏജന്റായിരുന്ന കാൽഡിക്കോട്ടുസായിപ്പിന്റെ നിരീക്ഷണഫലങ്ങളോടു ഒത്തുനോക്കുകയും നവീനയന്ത്രങ്ങളോടുള്ള പരിചയത്തിന്റെ ഫലമായി ഒരു നക്ഷത്രബംഗ്ലാവു സ്ഥാപിക്കയും ചെയ്തു. അതിലെ ആവശ്യത്തിലേയ്ക്കു ഒരു അച്ചടിയന്ത്രവും വരുത്തി. സൎക്കാർ മുദ്രാലയത്തിന്റെ സ്ഥാപകനും അവിടുന്നായിരുന്നു. ആ അച്ചക്കൂടത്തിൽ ആദ്യമായി അച്ചടിച്ചതു് 1015-ലെ ഇംഗ്ലീഷു മലയാളം പഞ്ചാംഗമാണു്.
സ്വാതിതിരുനാൾ തമ്പുരാൻ ഭരണവിഷയത്തിൽ ജനകസദൃശനായിരുന്നെങ്കിൽ, കലാപോഷണവിഷയത്തിൽ ഭോജരാജാവായിരുന്നു അവിടുത്തേക്കു വശമാകാത്ത ഒരു വിദ്യയും ഉണ്ടായിരുന്നില്ല. മാസ്മരവിദ്യയിൽപോലും അവിടുന്നു നിപുണനായിരുന്നു എന്നാണു് കേൾവി. സംഗീതത്തിന്റേയും സാഹിത്യത്തിന്റേയും പരിപോഷണാർത്ഥം അവിടുന്നു ചെയ്തിട്ടുള്ള പ്രയത്നങ്ങളെ വർണ്ണിച്ചുതുടങ്ങിയാൽ ഒടുങ്ങുകയില്ല. അവിടുത്തെ ഖ്യാതി ഭാരതത്തിന്റെ നാനാഭാഗങ്ങളിൽനിന്നു് വിദ്വാന്മാരെ ആകർഷിച്ചു.
വിദ്വാംസഃ കവയോ ഭട്ടാ
ഗായകാഃ പരിഹാസകാ
ഇതിഹാസപുരാണജ്ഞാഃ
എന്നിങ്ങനെ സപ്താംഗങ്ങളും തികഞ്ഞ രാജസദസ്സ് അവിടുത്തേതായിരുന്നു. പ്രസിദ്ധ ദില്ലീ നഗരത്തിൽനിന്നു ഒരു ഹക്കീം രാജകീയാതിഥിയായി തിരുവനന്തപുരത്തു കുറേനാൾ പാൎക്കയും ഷിയദ് അലിഖാൻ എന്നു മറ്റൊരു ഹക്കീം സൎക്കാരുദ്യോഗത്തിൽ പ്രവേശിച്ചു് ഇവിടെ സ്ഥിരതാമസമാക്കുകയും ചെയ്തു. പ്രസിദ്ധ കവിയായിരുന്ന ആറ്റുകാൽ ശങ്കരപ്പിള്ളയുടെ പിതാവായ ശങ്കരനാഥജ്യോത്സ്യൻ കാശ്മീരത്തുനിന്നു വന്നു് ഇവിടുത്തെ രാജകീയസഭാംഗമായ് തീർന്ന മറ്റൊരു മഹാനാണു്.
സംഗീതപ്രയോഗത്തിനു കേരളം ഒരുകാലത്തു അതിപ്രസിദ്ധമായിരുന്നു. എന്നാൽ അതിനു അഭൂതപൂർവമായ ഒരു ഉണർച്ച നല്കിയതു ഈ തമ്പുരാനായിരുന്നു. നാരദന്റെ അവതാരമായി ഗണിക്കപ്പെട്ടുപോരുന്ന ത്യാഗരാജനേപ്പോലും സംഗീതശാസ്ത്രപരിജ്ഞാനത്തെ സംബന്ധിച്ചിടത്തോളം അദ്ധേഹം അതിശയിച്ചിരുന്നു. അവിടുന്നു നിർമ്മിച്ചിട്ടുള്ള പലേ വർണ്ണങ്ങളും നിരവധി കീർത്തനങ്ങളും ദക്ഷിണ ഇന്ത്യ മുഴുവനും ഇപ്പോൾ പ്രചാരത്തിലിരിക്കുന്നു. ‘കല്പിച്ചുണ്ടാക്കിയ പാട്ടുകൾ’ എന്നാണു് കേരളത്തിൽ അവയ്ക്കു പ്രസിദ്ധി.
കഥാകാലക്ഷേപം എന്ന നവീനപഥത്തെ ഇദംപ്രഥമമായി കേരളത്തിൽ പ്രചരിപ്പിച്ചതും അവിടുന്നാണു്. ഈ ആവശ്യത്തിലേക്കായി അവിടുന്നു രചിച്ച കുചേലോപാഖ്യാനവും അജാമിളോപാഖ്യാനവും സംഗീതസാഹിത്യങ്ങളുടെ സുരഭിലസമ്മേളനംകൊണ്ടു് അതിമനോഹരമാക്കിയിരിക്കുന്നു. രണ്ടും സംസ്കൃതമായതുകൊണ്ടു് ഇവിടെഉദ്ധരിക്കുന്നില്ല. ഹരികഥാകാലക്ഷേപം നടപ്പിൽ വരുത്തുന്നതിലേക്കായി തിരുമനസ്സുകൊണ്ടു് തഞ്ചാവൂർ രാജാവിന്റെ സദസ്യരിൽ ഒരാളായിരുന്ന അനന്തപത്മനാഭസ്വാമികളെ സഹകാരികളോടുകൂടി തിരുവനന്തപുരത്തു വരുത്തി പാർപ്പിച്ചു. ഈ ഗായകനു് കല്പിച്ചുകൊടുത്ത പേരാണു് കോകിലകണ്ഠൻ.
അക്കാലത്തു കേരളത്തിൽ സോപാനമാർഗ്ഗമാണു് പ്രചാരത്തിലിരുന്നതു് ദേശ്യവും അപരിചിതമായിരുന്നില്ല. എന്നാൽ ഹിന്ദുസ്ഥാനിമാർഗ്ഗം നടപ്പില്ലായിരുന്നു. അതിനാൽ ഹിന്ദുസ്ഥാനിപ്രയോഗചതുരരായ തഞ്ചാവൂർ രംഗയ്യങ്കാരെയും തിരുമനസ്സുകൊണ്ടു സംഗീതസദസ്സിലെ അംഗമായി നിയമിച്ചു. ഇതുപോലെ വീണാവിദഗ്ദ്ധൻ ചേലാപുരം രഘുനാഥരായർ, സാരംഗിപ്രയോഗവിദഗ്ദ്ധനായ ചിന്താമണിഭാഗവതർ, തഞ്ചാവൂർ മേരുസ്വാമി, ത്യാഗരാജശിഷ്യരായ കന്നയ്യാ, ഫ്ളൂട്ടു് വായനയിൽ നിപുണനായ വടിവേലു ഇവരെല്ലാം അവിടുത്തെ സംഗീതസദസ്സിനെ അലങ്കരിച്ചവരാകുന്നു.
വിദ്വാന്മാരെ പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിലും വിദ്യാപ്രചരണവിഷയത്തിലും അവിടുന്നു മുക്തഹസ്തനായിരുന്നു. മലയാളഭാഷയ്ക്കു് ഒരു വ്യാകരണം എഴുതി ഉണ്ടാക്കി അച്ചടിപ്പിക്കുന്നവകയ്ക്കു അവിടുന്നു് റവറണ്ടു് പിറ്റുസായ്പ്നു് ആയിരം ഉറുപ്പികയും പുത്തൻ പബ്ളിക്ക് ലൈബ്രറിയായി പില്ക്കാലത്തു രൂപാന്തരപ്പെട്ട അന്നത്തെ പുത്തൻചന്ത വായനശാലയ്ക്കു് 500 ഉറുപ്പികയും ദാനംചെയ്തതും തഞ്ചാവൂർക്കാരനായ രാമസ്വാമി എന്ന ചിത്രകാരനു വിലയേറിയ പാരിതോഷകങ്ങൾ നല്കിയതും അവിടുത്തെ ഔദാര്യത്തിനു സാക്ഷ്യംവഹിക്കുന്നു.
വിവിധഭാഷകളിൽ അവിടുന്നു രചിച്ചിട്ടുള്ള കീർത്തനങ്ങൾക്കും പദങ്ങൾക്കും കണക്കില്ല. അറുന്നൂറിൽപരം പാട്ടുകളിപ്പോൾ ശേഖരിക്കപ്പെട്ടിട്ടുണ്ടു്. ഓരോ പാട്ടും എഴുതിത്തീർന്നാലുടനെ അവിടുന്നു് പ്രസിദ്ധ ഗായകന്മാൎക്കു് അയച്ചുകൊടുത്തുവന്നു.
തിരുവിതാംകൂർ മഹാരാജാക്കന്മാർ അമൃതേത്തുകഴിക്കുമ്പോൾ കല്പിച്ചുണ്ടാക്കിയ ഗാനങ്ങൾ പാടുന്നതിനു ഗായകന്മാരെ ഏർപ്പെടുത്തീട്ടുണ്ടു്. പകൽ അമൃതേത്തുസമയത്തു കീർത്തനങ്ങൾമാത്രവും രാത്രി അമൃതേത്തുസമയത്തു കീർത്തനങ്ങളും വർണ്ണങ്ങളും പാടണമെന്നാണു വ്യവസ്ഥ. ശ്രീപത്മനാഭക്ഷേത്രത്തിൽ ഭഗവദ്വിഗ്രഹം എഴുന്നള്ളിക്കുമ്പോൾ സ്വാതികീർത്തനങ്ങൾ മാത്രമേ നാഗസ്വരത്തിൽ വായിക്കൂ. നവരാത്ര്യുത്സവത്തിനു് ഓരോ ദിവസവും പാടുന്നതിലേക്കു നവരാത്രിപ്രബന്ധം എന്നൊരു കൃതി അവിടുന്നു ചമച്ചിട്ടുള്ളതു് ഇന്നും ദക്ഷിണഇൻഡ്യയിലുള്ള പ്രസിദ്ധഗായകന്മാരെക്കൊണ്ടു പാടിച്ചുവരുന്നു.
കല്പിച്ചുണ്ടാക്കിയ ഗാനങ്ങളെ കീർത്തനങ്ങൾ, പദങ്ങൾ, വർണ്ണങ്ങൾ, തില്ലാനകൾ, പ്രബന്ധങ്ങൾ എന്നിങ്ങനെ അഞ്ചു് ഇനങ്ങളായി വേർതിരിക്കാവുന്നതാണു്. കീർത്തനങ്ങളിൽ ഏറിയ കൂറും സംസ്കൃതമാണു്.
പദങ്ങൾ ശൃംഗാര വിഷയകങ്ങളായ പ്രൗഢകൃതികളാകുന്നു. ക്ഷേത്രങ്ങളിലെ ദേവദാസിമാരുടെ നാട്യാഭിനയത്തിനായി നിർമ്മിക്കപ്പെട്ടവയാണു്. സംസ്കൃതത്തിലും മലയാളത്തിലും തെലുങ്കിലുമായി നൂറിൽപരം പദങ്ങൾ കല്പിച്ചുണ്ടാക്കീട്ടുണ്ടു്. കവി സ്വയം നായകിയായ് കല്പിച്ചുകൊണ്ടു് ശ്രീപത്മനാഭനോടു പറയുന്നതായിട്ടാണു് ഈ പദങ്ങളെ നിർമ്മിച്ചിരിക്കുന്നതു്. ഒന്നുരണ്ടു മണിപ്രവാളപദങ്ങൾ മാത്രം ഇവിടെ ഉദ്ധരിക്കാം.
18.4 ശങ്കരാഭരണം അടന്ത
1. സഖിഹേ നീ ഗമിക്കവേഗംസരസനോടു സകലം മേ കഥയ
2. നിഖിലഭുവനനാഥൻ നീരജനാഭനിന്നു സുഖയതി കാമിഹ സുകൃതിതമാം ഭുവി.ഖി (സഖി)
3. ചാരുതരാംഗിഞാൻചാതകിയതുപോലെ നീരിത്താർശരസമനെന്നുവന്നെന്നോടു ചേരുമെന്നുതോഴി ചേതസിചിന്തിച്ചു പാരമുഴലുന്നുപാർവണേന്ദുസുമുഖി (സഖി)
4. നിശിതതരമദനവിശിഖരചിതപര– വശതയാനിരവധിശിഥിലധൃതിയാംമേ ശിശിരകരകിരണമശനിസദൃശമഹോ നിശമയശുചമതികൃശതനുലതികേ നീ (സഖി)
5. അലമതിവചസാചപലതരഹരിണാക്ഷീ പലദിനമുണ്ടയ്യോവലയുന്നുതനിയേഞാൻ കലയസി കിമു മൗനമലഘതരവിരഹ ജലനിധിയതിൽവീണാകുലിതേന്ദ്രിയയാംമയി. (സഖി)
18.5 കേദാരംചെമ്പട
1. രമ്യനായൊരുപുരുഷൻരമണി! നിദ്രയിൽവന്നു
2. മന്മാനസാഹരിച്ചതുചെമ്മേപറവാനെളുതോ?
3. തരുണി!മണിമയമഞ്ചതടമതിലിരുത്തിമാം കരകമലത്താൽകുചകലശംതലോടി ഉരസിചേർത്തുപുണർന്നെന്നേ ഉൾത്താപമഖിലംതീർത്തു- മരുണമാകുമധരമ്മേഅപ്പൊഴുതവൻനുകർന്നും. (രമ്യ)
4. രസമയജലധിയതിൽരജനീകരസമമുഖി സസുഖംമുഴുകിബാലേ ചടുലമൃഗാക്ഷി അസമതരമായിടുന്നോരാനന്ദവശത്താലവൻ പ്രസഭംനീവിയഴിക്കുമ്പോൾപ്രബുദ്ധയായ് ഞാനയ്യോ. (രമ്യ)
5. കാമനുമനംഗനല്ലോകമനി; ഹരൻത്രിനേത്രൻ; സാമജഗാമിനി!ശക്രൻസഹസ്ര’ക്ഷനല്ലോ സോമനുംകളങ്കയല്ലോസുരുചിരകോകിലവാണി! താമരസനയനന്മാധവൻ അഞ്ജനാഭനത്രേ.
18.6 ശഹന—അടന്
ത
1.അത്തലിയന്നിടുന്നുൾക്കാമ്പിലിപ്പൊഴു– തയ്യോ ഞാനെന്തുചെയ്‍വൂ.
2. മുത്തണിക്കൊങ്കമാരുൾക്കുരുന്നിളക്കീടും പുത്തൻവേദിയെവെല്ലുംനിന്മൊഴികേൾക്കാഞ്ഞു. (അ)
3. ഇരവുപകലുനിന്തിരുപൊൽത്താരടികളെ കരുതിയകതളിരിൽമരുവുന്നോരെന്നോടു അരുതരുതുകയർപ്പിങ്ങരനാഴികവൈകാതെ തരികനൽതേനേറ്റംചൊരിയുംചോരിവായിന്നു. (അ)
4. മുല്ലപ്പൂമലരമ്പൻതെല്ലുമൻപെന്നിയേ തല്ലിവലച്ചുചെന്താർകണകൊണ്ടെന്നെ. അല്ലലകലവേ നീ കില്ലൊഴിഞ്ഞുവിരവിൽ മെല്ലെപ്പുണരുക പൂമേനിയോടണച്ചിപ്പോൾ. (അ)
5. പനിമതിയതോചെങ്കനലതുപോലവേ കനത്തൊരുതുയർനെഞ്ചകമതിൽവളർത്തീടുന്നു കനിവൊടുനീചെമ്മേകലവിയാടുകയെന്നോ– ടിനിമല്പിടികൾവെടിഞ്ഞേറ്റംപങ്കജനാഭ. (അ)
18.7 കാമോദരി—ചെമ്പട
1. പഞ്ചബാണൻതന്നുടയവഞ്ചനയെസഹിയാഞ്ഞു നെഞ്ചകംവലഞ്ഞീടുന്നുമാമകമഹോ മുഞ്ചമുഞ്ചമനംമയിമഞ്ചമതിൽവന്നിരുന്നു പുഞ്ചിരിചന്ദ്രികകൊണ്ടു സിഞ്ചമേ മാനസംകാന്ത. (പഞ്ച)
2. നാണവുംവെടിഞ്ഞു നീ മൽപ്രാണനാഥവിരവോടു കാണിനേരംകളയാതെക്ഷീണയാമെന്നേ പാണിയോടുപാണിചേർത്തുപ്രാണരക്ഷചെയ്തുസൂന– ബാണഘോരാർത്തിയെത്തീർത്തുപ്രീണനംചെയ്തുനീമെല്ലെ. (പഞ്ച)
3. ഇന്ദുതന്റെകിരണവുംമന്ദമാരുതനുംനല്ല ചന്ദനഘനപങ്കവുംകന്ദസുമവും നന്ദനീയഗുണഗണവന്ദനീയ!തവ ബഹു– മന്ദഭാഗ്യയാകുമെന്നെ സുന്ദരാംഗ വലയ്ക്കുന്നു. (പഞ്ച)
4. ഫാലദേശമിതുകണ്ടുബാലചന്ദ്രൻവ്രീളപൂണ്ടു കാലകാലനാകുംനീലകണ്ഠമൗലിയിൽ ലോലതരമാകുംനിജശീലവുംഗോപനംചെയ്തു ഭൂലലാമ!ബതസർവ്വകാലവുംമരുവീടുന്നു. (പഞ്ച)
5. ചാപവുമെടുത്തുമാരഭൂപനിഹവന്നടുത്തു കോപമോടെചൊരിഞ്ഞസ്ത്രംതാപമേറ്റുന്നു രൂപജിതമാര!നിൻസല്ലാപധാടികൊണ്ടുകർണ്ണ കൂപപൂർത്തിചെയ്ത ജാതരൂപചേലപത്മനാഭ. (പഞ്ച)
വർണ്ണനകൾ സ്ഥലവർണ്ണങ്ങൾ എന്നും, ശൃംഗാരവർണ്ണങ്ങളെന്നും രണ്ടുവിധത്തിലുണ്ടു്. ഒന്നുരണ്ടു ഭാഷാവർണ്ണങ്ങളേയുള്ളു. ശേഷം സംസ്കൃതത്തിലും തെലുങ്കിലുമാണു്. ഉത്സവപ്രബന്ധം മണിപ്രവാളമാണു്. ശ്ലോകങ്ങളും പാട്ടും കവർന്നിരിക്കുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ പത്തു ദിവസങ്ങളിലേയും ഉത്സവത്തെ വർണ്ണിക്കുന്നു. അതിലെ പാട്ടുകളാണു് ഓരോ ദിവസവും നാഗസ്വരക്കാർ വായിക്കാറുള്ളതു്.
സ്യാനന്ദൂരമിതെന്നഹോ കൃതയുഗേ നാമ്‍നാ പ്രസിദ്ധംപുന–
ശ്ചാനന്ദാഹ്വയമാ ത്രിലോകവിദിതം ത്രേതായുഗത്തിങ്കലും
ജ്ഞാനപ്രാപകമാമനന്തപുരമെന്നേതദ്വിദുർദ്വാപരേ
സാനന്ദംനനുപത്മനാഭമിതി ച പ്രാഹുഃകലൗമാനവാഃ
സന്താപത്തെയൊഴിപ്പതിന്നു ജഗതാമസ്മിൻപുരേമേവുമ–
ച്ചെന്താർമാനിനികാന്തനായ ഭഗവാൻ തന്നാലയത്തിൽപരം
ചന്തംചേർന്നുവിളങ്ങുമുത്സവയുഗം പ്രത്യുബ്ദമുണ്ടുത്തമം
സന്തഃകൗതുകമോടുകേൾക്കണമിദം തെല്ലിങ്ങുചൊല്ലാമഹം
18.8 മോഹനം ചായ്പു്
1. പങ്കജനാഭോത്സവാഘോഷമിപ്പാരിൽ വിലസുന്നൂ
2. ചെങ്കതിരോൻദ്യുതിവെല്ലം ധ്വജാഗ്രത്തിൽചെമ്മേ കൊടിയേറിയനാൾതുടൎന്നിഹ (പങ്കജ)
3. നിരവധിഭൂസുരവൃന്ദംവന്നു നേരെത്താത്താനന്ദംമാടേ പരമമന്നമുപദംശമിളിൽമാസ്വദിച്ചും പരമപുരുഷനെക്കണ്ടുവന്ദിച്ചും (പങ്കജ)
4. പാരമുത്സവരൂപേണ കാന്തനെച്ചേരുംപൊൽത്താർമാനിനിക്കു പാരാതെ ഛത്രം പിടിച്ചതുപോലെ ദ്വാരേമകരതോരണങ്ങൾ ശോഭിച്ചും (പങ്കജ)
5. വിപണികളിലും ഗേഹങ്ങളിലും വീഥീചത—രാദികളിലും അപരിമിതാനന്ദത്തോടുലോകർ സരസാലാപകൗതുകസന്നിമഗ്നരായും (പങ്കജ)
6. നാനാവിതാനകോലാഹലത്താൽലോക– നാഥൻ തന്നാലയമെല്ലാം ഊനമെന്നിയേയലങ്കരിച്ചും പുന– രാനന്ദപുരമെന്നൊരഭിധ സത്യയതായും (പങ്കജ)
18.9 ശ്ലോകം
ലോകാഭിരാമതനുവാം മുരശാസുനന്റെ
ലോകോത്തരോത്സവവിധൗ സകലൎക്കുമത്ര
നാകത്തിലും പരമലഭ്യമതാം പ്രമോദ–
മേകീഭവിച്ചതുളവാകുമതെത്രചിത്രം!
ചൊല്ലേറുന്നകലാസുഹന്തവിരുതും കൈക്കൊണ്ടു നാനാജനം
മല്ലാരാതിവരോത്സവേ ഽത്ര വിരവോടാഗമ്യരമ്യേപുരേ
കില്ലെന്യേസകലൎക്കു മിങ്ങുസഹസാ നല കുന്നകൗതൂഹലം ചൊല്ലിച്ചൊല്ലിയൊടുങ്ങുമോ വിതതമാം കല്ലേ ലവദ്വാരിധേഃ
ഓട്ടന്തുള്ളലുമാട്ടവും സരസമാം പാട്ടും തഥൈവാപ്സരഃ
ക്കൂട്ടത്തിൽഹൃടിവാട്ടമേറിവിലസും നാട്യങ്ങളും സന്തതം
കോട്ടംകാണിയുമെന്നിയേ പലവിധം ചാട്ടങ്ങളും സർവ്വരെ–
ക്കാട്ടുംകൗശലവും നിനയ്ക്കിലിതുപോൽ നാട്ടിങ്കലില്ലങ്ങുമേ.
മൂന്നാംദിവസത്തെ ‘കമലവാഹന’ത്തിലുള്ള ഭഗവാന്റെ എഴുന്നള്ളത്തുകണ്ടു് സ്വർവനിതകൾ പുളക ദിസത്വികവികാരപൂർവം പരസ്പരം പറയുന്നതാണു് താഴെ പറയുന്ന ഗാനം.
18.10 ഉശാനി ചെമ്പട
1. കനകമയമായിടും കമലവാഹനമതിന്മേൽ കനത്തൊരുകാന്തിയോടു ഗമിക്കുന്നതാരവനോ?
2. വലുമഥുനൻവിദവമോടേ വസുധയിൽചരിച്ചിടുന്നോ? വലമഥനനെങ്കിലെങ്ങു വിലസും നേത്രസഹസ്ര?
3. കളഭഗതേ! കുളുർമതിയോ? കനിവൊടേവിലസുന്നൂ കുളിർമതിയെന്നാകിലുള്ളിലുളവാകുമങ്കമെങ്ങു?
4. ഗൗരീനായകനാകും കൗലാസാധീശ്വരനോ? ഗൗരീനായകനെങ്കിൽ കമനി മൂന്നാംനേത്രമെങ്ങു?
5. അതിമഹസാവിലസീടും കതിരോനോ?വദബാലേ കതിരോനെന്നാകിലവൻ കഥമേവം ശക്തനാവൂ
6. താരിത്തേന്മൊഴിബാലേ ധനപതിഎന്നാകിലവൻ ഭൂരിവിരൂപാംഗനതാര—നീരജനാഭൻനൂനം
അവിടുത്തേ ഭാഷാകൃതികൾ അതിസുന്ദരങ്ങളെങ്കിലും അവയ്ക്കു സംസ്കൃതകൃതികൾക്കുള്ളതുപോലുള്ള അർത്ഥഗാംഭീര്യമോ ശബ്ദമാധുരിയോ ഇല്ല. അവിടുത്തേ ഭക്തിമഞ്ജരി എന്ന സംസ്കൃതകാവ്യം നാരായണീയംപോലെ മധുരമായിരിക്കുന്നു എന്നു പറഞ്ഞാൽ വെറും പരമാർത്ഥമായിരിക്കും.
ഒരു സംസ്കൃതഗാനം മാതൃകയ്ക്കായി താഴേ ചേൎക്കുന്നു.
18.11 ശങ്കരാഭരണം രൂപകം
1. കലയേ!പാർവതിനാഥം കരുണാവാസം
2. വലശാസനാദിവിബുധവന്ദ്യമാന പാദപാഥോജം (കലയേ)
3. മകുടവിരാജിതഗംഗം പൂർണ്ണമഹിതകൃപാമൃതാംഗം ലോകനികരമനോമോഹനാംഗം കരനിരജശോഭികരംഗം പ്രകടിതാമരവൈരിഭംഗം വരബാഹുവലയിതഭുജംഗം കാമമകുളങ്കമംഗളരംഗം ഹരമതിപൃഥുവൃഷഭരേണ്യതുരംഗം (കല)
4. മല്ലികാമുകളാഭരദനം സേ മഞ്ചിമ മദഹരവദനം ശശ്വദല്ലസദചലേന്ദ്രസദനം കൃപ ദുരിതസേവകകദനം മല്ലാക്ഷീമാനസമദനം ബഹുമാന്യചരിതപാരിഷദനന്ദനം കല്യാനയനവിലസദനം കശകനദുദയദനലശലഭിതമദനം (കല)
5. ശശധരശോഭിജടാതം സർവ്വശമലഹൃതിപടുപാദാന്തം പാദവിശസിതഘോരകൃതാന്തം മുനിവിമലഹൃദയാംബുജഭാന്തം വിശരണഭവസങ്കടാന്തം ഗുഹവിഘ്നേശവിലസദുപാന്തം അതിവിശദസംതോപലകാന്തം ലോകവിദിതശുചീന്ദ്രപുരാഖ്യനിശാന്തം (കല)
പ്രധാനപ്പെട്ട മിക്ക രാഗങ്ങളിലും അവിടുന്നു ഗാനം രചിച്ചിട്ടുണ്ടു്. ചിദംബരവാദ്ധ്യാർ ബി. ഏ. പറഞ്ഞിട്ടുള്ളതുപോലെ “സമകാലീനന്മാരായ മറ്റു സാഹിത്യകാരന്മാർ ഗാനങ്ങൾ രചിച്ചിട്ടില്ലാത്തവയായി ദേവികാവസന്തം സന്ധവീ, ലളിതപഞ്ചമം ഇത്യാദി രാഗങ്ങളിലും കർണ്ണാടകപഥത്തിനു പുറമേ ഹിന്ദുസ്ഥാനിപഥത്തിലും മഹാരാഷ്ട്രദേശത്തിൽ നടപ്പുള്ള ചില രാഗങ്ങളിലും അവിടുന്നു് പരിചയിക്കാനിടയാവുകയാൽ തെന്നിന്ത്യാവിലെ പ്രസിദ്ധപ്പെട്ട സംഗീതരചകന്മാർപോലും മുമ്പിൽ പ്രയോഗിച്ചിട്ടില്ലാത്ത ബിഭാസ്, ഖട, കാകി, ചൎച്ചരീ, ഹമീർകല്പ ഇത്യാദി രാഗങ്ങളിലും ധ്രുവപദ ഖ്യാൻ ടപ്പാ എന്നീ ഇനങ്ങളിലും അവിടുന്നു് കൃതികൾ രചിച്ചിട്ടുണ്ടു്.”
അതിനെല്ലാം പുറമേ “സംഗീതവിഷയമായിട്ടുള്ള സാഹിത്യങ്ങളിൽ പ്രയോഗിച്ചുവരുന്ന ശബ്ദാലങ്കാരങ്ങൾ മുഹന എന്നും പ്രാസം എന്നും അന്ത്യപ്രാസം എന്നും ഇങ്ങനെ മൂന്നുവിധത്തിൽ വ്യവഹരിക്കപ്പെട്ടിരിക്കുന്നു. ആയതു മൂന്നിന്റേയും വിവരങ്ങൾ മേൽപറയുന്നതുകൊണ്ടു് വിസ്താരമായിട്ടു അറിയപ്പെടുകയും ചെയ്യും. എന്നാൽ അതിന്നൊരു വ്യവസ്ഥ ആന്ധ്റഭാഷയിലും ദ്രാവിഡത്തിലും സലക്ഷണമായിട്ടുണ്ടെന്നുവരികിലും വ്യാകരണപ്രയോഗസിദ്ധമായിരിക്കുന്ന സംസ്കൃതത്തിന്റേ രീതിക്കു് ആയതു ചലതു് വിരോധമായിട്ടുള്ളതുകൊണ്ടു് ശേഷയ്യങ്കരുടെ കീർത്തനങ്ങൾ സംസ്കൃതത്തിൽ ആകയാൽ ആയതിൽ ഉള്ളതേ ഇവിടെ ഗ്രാഹ്യമായിട്ടുള്ള എന്ന മുഖവുരയോടുകൂടി ‘മുഹുനയുടേയും പ്രാസത്തിന്റെയും അന്ത്യപ്രാസത്തിന്റെയും വ്യവസ്ഥ’ എന്നൊരു ഗദ്യഗ്രന്ഥം അവിടുന്നു രചിച്ചിട്ടുണ്ടു്. അതു് ഇതുവരെ പ്രസിദ്ധപ്പെടുത്തീട്ടില്ല.
സ്വാതിമഹാരാജാവിന്റെ ഗാനങ്ങളിലെല്ലാം പത്മനാഭന്റെ മുദ്ര ഉണ്ടായിരിക്കും. അതുകൊണ്ടു് ആൎക്കും അവയെതിരിച്ചറിയാൻ കഴിയുന്നു മറ്റൊരുവിശേഷം പാടുമ്പോൾ അവിടവിടേ വരേണ്ട സ്വരങ്ങളെ അർത്ഥത്തിനു ഹാനിവരാത്തവിധത്തിൽതന്നെ സാഹിത്യത്തിൽ നിബന്ധിച്ചിരിക്കുന്നു എന്നുള്ളതാണു്—അതിനു സ്വരാക്ഷരപ്രയോഗം എന്നു പേർ. പലേ ഗാനങ്ങളിൽ രാഗത്തിന്റേ മുദ്രയും കാണ്മാനുണ്ടായിരിക്കും.
മുന്നൂറിൽപരം ഗാനങ്ങൾ മി. ചിദംബരവാദ്ധ്യാർ ശേഖരിച്ചു പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഇനിയും അസംഖ്യഗാനങ്ങൾ ശേഖരിക്കേണ്ടതായിട്ടാണിരിക്കുന്നതു്.
സ്വാതിതിരുനാൾ മഹാരാജാവിന്റെ സദസ്യനായിരുന്ന മലയാളികളിൽ പ്രസിദ്ധന്മാർ, വിദ്വാൻ കോയിത്തമ്പുരാൻ, ഇരയിമ്മൻതമ്പി, കുഞ്ഞുകൃഷ്ണപ്പുതുവാൾ, അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ, രാമവാരിയർ മുതലായവരായിരുന്നു. അവരെല്ലാം മലയാളഭാഷയേ—പ്രത്യേകിച്ചു് ഗാനസാഹിത്യത്തെ വികസിപ്പിച്ചിട്ടുള്ള പ്രൗഢവിദ്വാന്മാരുമായിരുന്നു. 1022-ൽ അവിടുന്നു നാടുനീങ്ങി.
ആകപ്പാടെ നോക്കിയാൽ സ്വാതിതിരുനാൾ തമ്പുരാന്റെ ഭരണകാലം ശ്രീ വഞ്ചിരാജ്യത്തിനു ഒരു സുവർണ്ണദശതന്നെ ആയിരുന്നു. ചുരുങ്ങിയ ഭരണകാലത്തിനിടയ്ക്കു് അവിടുന്നു സാധിച്ചിട്ടുള്ള മഹാകാര്യങ്ങൾ ഓർത്താൽ നാം വിസ്മയപരതന്ത്രരായ് ഭവിച്ചുപോകുന്നു. ഗർഭശ്രീമാൻ, ദാക്ഷിണാത്യഭോജൻ, അഭിനവത്യാഗരാജൻ, നരസിംഹമൂർത്തി, ശക്തൻതമ്പുരാൻ ഇത്യാദി നാമങ്ങളാൽ അവിടുന്നു് ഇപ്പോഴും ഭക്ത്യാദരപൂർവം സ്മരിക്കപ്പെടുന്നു. ഈ മഹാനുഭാവന്റെ നാമധേയം ലോകാവസാനംവരെ കേരളത്തിന്റെ-വിശേഷിച്ചു വഞ്ചിരാജ്യത്തിന്റെ—ജാജ്വല്യമാനമായ അഭിമാനസ്തംഭമായി പരിലസിക്കുന്നതാണു്.
സ്വാതിതിരുനാളിനെ പിന്തുടർന്ന വഞ്ചിമഹാരാജാവു് ഉത്രം തിരുനാളാണു് അവിടുത്തേപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചിട്ടുണ്ടല്ലോ.
18.12 ചേലപ്പറമ്പനും പൂന്തോട്ടവും
കുഞ്ചൻനമ്പ്യാരുടെ മണിപ്രവാളശയ്യയെ അനുകരിച്ചു കവിത എഴുതി നവീന രീതിയിലുള്ള ഭാഷാകവിതയ്ക്കു മാർഗ്ഗദർശകത്വം വഹിച്ചതു് ചേലപ്പറമ്പനും അദ്ദേഹത്തിന്റെ സമകാലികനായ പൂന്തോട്ടവും ആകുന്നു. ചേലപ്പറമ്പന്റെ ഒറ്റശ്ലോകങ്ങൾ മാത്രമേ കിട്ടിയിട്ടുള്ളു. ഒരിക്കൽ പാവയ്ക്ക പറിക്കാനായി അദ്ദേഹം കൈനീട്ടിയപ്പോൾ ‘ഒരു ശ്ലോകംചൊല്ലീട്ടു് അതു പറിയ്ക്കു’ എന്നു സ്നേഹിതൻ പറകയും ഉടൻതന്നെ, ഒരു ശ്ലോകം നിർമ്മിക്കയും ചെയ്തുവത്രേ. ആ ശ്ലോകം ചുവടേ ചേൎക്കുന്നു.
പാടത്തുംകരെ നീലനീലനിറമായ് വേലിക്കൊരാഘോഷമാ–
യാടിത്തൂങ്ങിയലഞ്ഞുലഞ്ഞുസുകൃതംകൈക്കൊണ്ടിരിക്കുംവിധൗ
പാരാതെവരികെന്റെകയ്യിലധുനാപീയൂഷഡംഭത്തെയും
ഭേദിച്ചൻപൊടുകല്പവല്ലിതരസാ പെറ്റുള്ളപൈതങ്ങളെ
പൂന്തോട്ടത്തിന്റെ ഒറ്റ ശ്ലോകങ്ങളിൽ പലതും പ്രസിദ്ധങ്ങളാണു്.
പൂമെത്തേലെഴുന്നേറ്റിരുന്നുദയിതേ! പോകുന്നുഞാനെന്നുകേ–
ട്ടോമൽകണ്ണിണനീരണിഞ്ഞവദനപ്പൂവോടുഗാഢംതദാ
പൂമേനിത്തളിരോടുചേർന്നഹമിനിക്കാണുന്നതെന്നന്നക–
പ്പൂമാലോടളിവേണിചൊന്നമധുരച്ചെല്ലിന്നുകൊല്ലുന്നുമാം.
മൂടില്ലാത്തൊരുമുണ്ടുകൊണ്ടുമുടിയുംമൂടീട്ടുവൻകറ്റയും
ചുറ്റികൊണ്ടരിവാൾപുറത്തുതിരുകിപ്രാഞ്ചിക്കിതച്ചങ്ങനെ
നാടൻകച്ചയുടുത്തുമേനിമുഴുവൻചേറുംപുരണ്ടിപ്പൊഴീ–
പ്പാർത്തുന്നുവരുന്നനിൻവരവുകണ്ടേറെക്കൊതിക്കുന്നുഞാൻ
പൂന്തോട്ടവും വെണ്മണിയച്ഛനുംകൂടി ചില ശ്ലോകങ്ങൾ നിർമ്മിച്ചതായും അറിയുന്നു.
പൂന്തോട്ടം:-
വലയുന്നൂപുരമിട്ടനേകലോകം
വലയുന്നൂപുരമിട്ടുപുഷ്ടതോഷം
വരവാണികൾപൂരവേലകാണ്മാൻ
വരവാണീധൃതിയെന്നുതോന്നിടുന്നു.
കന്ദർപ്പായോധനത്തിന്നഭിരുചിപെരുകീട്ടങ്ങുചെല്ലുന്നനേരം
കന്നൽക്കാർവണിതാനുംകണവനുമൊരുമിച്ചങ്ങുവാഴുന്നകാണാം
അച്ഛൻ–
ഏന്തോവൈഷമ്യമെന്നിട്ടിതിബതകരുതീ
ട്ടിങ്ങുപോന്നിട്ടുപിന്നെ
ച്ചെന്നാലുംകാണുമച്ചിക്കൊതിയനെനിധികാ–
ക്കുന്നഭൂതംകണക്കേ.
നമ്പ്യാരുടേതെന്നുപറഞ്ഞു് എസ്സ്. റ്റി. റെഡ്യാർ പ്രസ്സും, എസ്സ്. ആർ. വി. പ്രസ്സും പ്രസിദ്ധീകരിച്ചിട്ടുള്ള കാലകേയവധത്തിൽ പൂർവഭാഗം പൂന്തോട്ടത്തിന്റേതാണു്. പൂന്തോട്ടം 1040-ൽ മരിച്ചു.
18.13 വെണ്മണി അച്ഛനും മകനും
കൊച്ചീരാജ്യത്തിൽ ആലുവാപ്പുഴയ്ക്കു സമീപം വെള്ളാരപ്പിള്ളി എന്നൊരു ദിക്കുണ്ടു്. അതാണു് വെണ്മണിനമ്പൂരിപ്പാടന്മാരുടെ ജന്മഭൂമി. അച്ഛൻനമ്പൂതിരി 992 മകരം 2-ാം-നു ഭൂലോകജാതനായി. ശബ്ദപ്രയോഗചാതുരി കണ്ടാൽ പ്രൗഢവിദ്വാനെന്നു തോന്നുമെങ്കിലും അദ്ദേഹത്തിനു പറയത്തക്ക പാണ്ഡിത്യമൊന്നുമുണ്ടായിരുന്നില്ല. യക്ഷിയുടെ സേവയാലാണു് അദ്ദേഹത്തിനു കവിതാവാസനയുണ്ടായതെന്നുള്ള ഐതിഹ്യത്തിന്റെ അടിസ്ഥാനമിതാണു്. അദ്ദേഹം ഭാഷാകവിതകൾ, വിശേഷിച്ചു് നമ്പ്യാരുടെ കൃതികൾ, നല്ലപോലെ വായിച്ചിരിക്കണം. ചെറുപ്പകാലത്തിൽതന്നെ കവിതാഭ്രാന്തു പിടികൂടി. പൂന്തോട്ടം നമ്പൂരിയുടെ സാഹചര്യം അതിനെ വർദ്ധിപ്പിച്ചും കാണണം.
1013-ൽ അദ്ദേഹം കൊടമാളൂർ പുലപ്പാക്കരെ ഭട്ടതിരിയുടെ മനയ്ക്കൽനിന്നു വിവാഹം ചെയ്തു. ആദ്യത്തെ രണ്ടു സന്താനങ്ങളും അല്പായുർയോഗത്താൽ നഷ്ടപ്പെട്ടുപോയി. മൂന്നാമത്തെ പുത്രനാണു് വെണ്മണിമഹൻ എന്നു പ്രസിദ്ധനായ കദംബൻ നമ്പൂരിപ്പാടു്. ഇതിനുംപുറമേ കൊടുങ്ങല്ലൂർ രാജകുടുംബത്തിൽനിന്നു കുഞ്ഞിപ്പിള്ളതമ്പുരാൻ എന്നൊരു വിജാതീയപത്നിയും ഉണ്ടായിരുന്നു. ആ സ്ത്രീരത്നത്തിൽ നിന്നുണ്ടായ പുത്രനാണു് കുഞ്ഞിക്കുട്ടൻതമ്പുരാൻ.
1065 മേടമാസത്തിനു മുമ്പേതന്നെ വെണ്മണിഅച്ഛനു വാതരോഗം പിടിപെട്ടു. എടവമാസമായപ്പോഴേക്കും അതു വർദ്ധിച്ചു. മിഥുനം 2-ാം നു മകൻനമ്പൂരിപ്പാടു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
കെല്പേറുന്നൊരുകേരളീയകവിതക്കാർമൗലിമാണിക്യമായ്
മുപ്പാരുംവിളികേട്ടുകൊണ്ടുവിലസും താതന്റെവാതാമയം
ഇപ്പോയോരെടവത്തിലാദ്യമതുനാംകണ്ടോതിയോരക്കണ–
ക്കിപ്പോഴുംമരുവുന്നുഭേദഗതിയില്ലിന്നോളമെന്നോൎക്കണം
മാറുന്നില്ലമഹാഗദംജനകനിൽസ്നേഹംവെടിഞ്ഞീശ്വരൻ
മാരുംമാനികളായവൈദ്യതിലകന്മാരുംമറന്നങ്ങനെ
മാറീടുന്നുമനോവിഷാദമതിനാൽഞങ്ങൾക്കുമച്ഛന്നുമി–
ങ്ങേറീടുന്നുനിവൃത്തിയെന്തുനൃപതേ ദുര്യോഗവീര്യോദയം
വയസ്കരമൂസ്സതിന്റെ ചികിത്സയിലാണിരുന്നതു്. കന്നിമാസമായിട്ടും രോഗത്തിനു ശമനമുണ്ടായില്ല. കന്നിമാസാവസാനത്തിൽ എഴുതിയ കത്തിൽ ഇങ്ങനെ കാണുന്നു.
ആന്തിക്കത്തുമൊരാധിയാണിതിവിടെത്താതൻകിടപ്പാകയാൽ
സ്വാന്തത്തിൽസുഖമില്ലൊരിക്കലുമെനിക്കല്ലാതെയില്ലൊന്നുമേ
ഞാൻതാനേപകലിപ്പടിപ്പുരയതിൻമോളിൽപ്പുതച്ചങ്ങുമേ
മാന്തിക്കൊണ്ടെഴുമസ്തമിച്ചഥഗൃഹത്തിൽപോയ്ഗൃഹസ്ഥാശ്രമം.
ആവയ്ക്കരെക്ഷിതിനിലിമ്പനുറച്ചുരച്ചോ
മാവാക്കുപോലിഹചികിത്സതുടങ്ങിമെല്ലേ
ഈവ????തമറ്റൊഴിയുമോ?കഥരൂപമില്ല
ദൈവാനുകൂലമതുപോലിനിവന്നിടട്ടേ
വിഷാദമുക്തംവിഷവുംകുടിച്ചു
വിഷണ്ണനായ്ഞാൻവിഷമിച്ചുകൊണ്ടു
മുഷിഞ്ഞമുണ്ടുംചൊറിയുംധരിച്ചു
മുഷിഞ്ഞുകൊണ്ടിങ്ങുമുറയ്ക്കെഴുന്നൂ
1066 വൃശ്ചികം 13-ാം നു എഴുപത്തിനാലാംവയസ്സിൽ ഈ കവി പരലോകംപ്രാപിച്ചു. അദ്ദേഹം കീർത്തനശ്ലോകങ്ങൾ, പറയൻ ഗണപതി, കീർത്തനഗാനങ്ങൾ, നളചരിതം വഞ്ചിപ്പാട്ടു്, സംഭാവനാശ്ലോകങ്ങൾ, ഹർജിശ്ലോകങ്ങൾ, രാമേശ്വരയാത്ര, കത്തുകൾ നിരവധി ശൃംഗാരപദ്യങ്ങൾ ഇവ രചിച്ചിട്ടുണ്ടു്. കീർത്തനശ്ലോകങ്ങൾ എല്ലാം അതിമനോഹരമായിരിക്കുന്നു.
കോടക്കാർവർണ്ണനോടക്കുഴലൊടുകളിവിട്ടോടിവന്നമ്മതന്റേ
മാടൊക്കുംപോർമുലപ്പാലുമികരുചിഭുജിച്ചാശ്വസിക്കുംദശായാം
ഓടിക്രീഡിച്ചുവാടീടിനവദനകലാനാഥഘൎമ്മാമൃതത്തെ
കൂടക്കൂടെത്തുടയ്ക്കുംസുകൃതനിധിയശോദാകരംകൈതൊഴുന്നേൻ.
രണ്ടുകയ്യിലുമുരുണ്ടവെണ്ണയുമിരുണ്ടുനീണ്ടകചഭാരവും
കണ്ഠദേശമതിൽവണ്ടണഞ്ഞമലർകൊണ്ടുതീർത്തവനമാലയും
പൂണ്ടുപായസവുമുണ്ടുകൊണ്ടഴകിലുണ്ടർകോൻനദിയിലാണ്ടഴും
കൊണ്ടൽവർണ്ണജയ!മണ്ടിവന്നുകുടിക്കൊണ്ടുകൊൾകമനമേറിമേ
തിങ്ങിപ്പൊങ്ങിപ്പരന്നീടിനപെരിയഭവാം–
ഭോനിധിക്കുള്ളിലെന്നും
മുങ്ങിപ്പൊങ്ങിക്കുഴങ്ങീടിനൊരടിയനെനീ
യത്തൽതീർത്താത്തമോദം
ഭംഗംകൂടാതപാംഗത്തരണിയിലണയ–
ച്ചേർത്തുടൻകാത്തിടേണം
ചെങ്ങൾതുംഗപ്രമോദാന്വിതമടിയരുളും
ശൈലകന്യേവദാന്ന്യേ.
പറയൻ ഗണപതി നന്നായിട്ടുണ്ടെങ്കിലും,
നല്ലപോലെസഭാസ്ഥലത്തെവലത്തുവച്ചുവിനീതനായ്
ചൊല്ലുവാൻതുടരുന്നുസല്ക്കഥവല്ലതെങ്കിലുമൊന്നുഞാൻ
എന്ന മുഖവുരയോടുകൂടി തുടങ്ങീട്ടു് ഒന്നും പറയാതിരുന്നതു് ഗണപതിക്കു വച്ചതു കാക്കകൊണ്ടുപോയതുകൊണ്ടായിരിക്കാം.
കീർത്തനഗാനങ്ങൾ കീർത്തനശ്ലോകങ്ങൾപോലെതന്നെ അത്യന്തം ഹൃദയംഗമങ്ങളായിരിക്കുന്നു. ഈ മഹാകവി ഇത്തരം ഗാനങ്ങൾ തുടരെ എഴുതി മലയാളികളെ അനുഗ്രഹിക്കുന്നതിനുപകരം പൂരപ്പാട്ടു പാടാൻ തുടങ്ങി നിരവധി സ്ത്രീജനങ്ങൾക്കു് ഹൃദയശല്യം വരുത്താതിരുന്നെങ്കിൽ എത്ര നന്നായിരുന്നു!
18.14 ശങ്കരാഭരണം ചെമ്പട
1. ചെങ്ങണഗിരിനിലയേ!ലോകതായേ നിൻചേവടിയുഗം കലയെ
2. ഭംഗിനിറഞ്ഞിടതിങ്ങിയെഴുംഭുവ. നങ്ങളിലിഹപുകൾപൊങ്ങിവിളങ്ങും. (ചെങ്ങ)
3. നിന്തിരുവടിയിലണിഞ്ഞൊരുപൊന്മകുടം—ശോഭാ ബന്ധുരമതിനുപമാനവുമില്ലദൃഢം ചന്തമിയന്നമനോജ്ഞലലാടതടം—കണ്ടാൽ ഹന്തതൊഴുംവെണ്മതികലനിഷ്കപടം നല്പുരികുഴലഴകതിമഹിതം കല്പകസുമഗണപരിലസിതം സൽപരിമളഗുണഗണസഹിതം ഷൾപദപരിവൃതമിഹസതതം ശില്പതയൊടളകാത്ഭുതശോഭയു- മെപ്പൊഴുമെന്നുള്ളിൽവിലസേണം. (ചെങ്ങ)
4. മല്ലീശരകുലവില്ലിന്നൊരപമാനം—ചേൎക്കും ചില്ലീയുഗതനുവല്ലിയുമസമാനം ഫുല്ലാംബുജദളരുചിതന്നഭിമാനം തേടും സല്ലോചനയുഗമാർദയാധീനം ചലുകിസലുയമൃദുതിരുവധരം തിലസുമനാസികയതിരുചിരം സുലളിതകുണ്ഡലയുഗമതുലം സുമധുരമേതിരുവുടലഖിലും ധൂർത്തജനത്തെയമർത്തുവിപത്തുകൾ തീർത്തഭയം ഭുവനത്തിനു നൽകും. (ചെങ്ങ)
5. സുംഭനിസുഭമഹാസുരസംഹതിയും സൂക്ഷി- ച്ചുമ്പർകുലങ്ങടെ നല്ല നഭഃസ്ഥിതിയും ജൃംഭിതമോദമമർത്ത്യഗണസ്തുതിയും മോദാ– ലമ്പൊടു കേട്ടരുളീടിന സ്വസ്ഥിതിയും വില്ലുംശരവുമേന്തും കരകമലം ഉല്ലസിച്ചീടും തിരുമുഖകമലം കല്ലുരവനീസുരനതികശലം കൊള്ളുമധീശ്വരി കള്ളമൊഴിഞ്ഞെ- ന്നുള്ളത്തിൽ കുടികൊള്ളണമനിശം (ചെങ്ങ)
6. അനവരതം ഭുവനേശ്വരിയാമയിതേ ഭക്തേ– ഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ പനിമതിനേർമുഖിപാഴിലയക്കരുതേ അടിയനെ ജനിമൃതിയാലിനിമേലിൽവലയ്ക്കരുതേ വിശ്രുതമയി തവ സച്ചരിതം ഈശ്വരിഭജനവുമാചരിതം വീശ്ശതുമൎപ്പഹരമേ ദുരിതം ശാശ്വതപദമപി ദിശ മഹിതം നന്ദികലർന്നുടനെങ്ങും ചെങ്ങണ ക്കുന്നിലെഴും ജഗദംബേ ശരണം (ചെങ്ങ)
“ശ്രീമദനന്തപുരത്തിലെഴു” എന്ന ഇരയിമ്മൻതമ്പിയുടെ പ്രസിദ്ധ കുമ്മിയുടെ മട്ടിൽ രചിച്ചിട്ടുള്ള ഒരു കുമ്മികൂടി താഴെ ചേൎക്കുന്നു.
1. ദാനവന്മാൎക്കങ്ങെഴുതീടുന്ന സാരമായുള്ളോരു നീട്ടെന്തെന്നാൽ സാദരമെല്ലാം ചാരുവയുള്ള ഭൂഷണമെല്ലാം ധരിച്ചുടൻ ആയുധമെല്ലാം ദേവതകൾ– മോദത്തൊടു വീര്യത്തൊടു ഘോഷിച്ചതിമാനത്തൊടു നാളെയിവിടെ വരേണം നിങ്ങൾ മോദംകലർന്നഖിലാസുരന്മാർ
2. വന്നീടുവാനുള്ളകാരണങ്ങൾ നന്നായ് ധരിപ്പിൻദനുജന്മാരേ വൃന്ദാരകന്മാർ—മുനിശാപാൽ ഇന്ദ്രാധിപന്മാർ. ദുഃഖമുൾക്കൊണ്ടു—സാന്ദ്രാധിപന്മാർ—മദങ്ങളും– മാനംബലഹീനം രിപുഹീനം കൃപയോടിടം വന്നാലുമൻപോടടുത്തദിനം പാലാഴിമർദ്ദനം ചെയ്‍വതിന്നായവ– രാളല്ലയെന്നു പറഞ്ഞീടുന്നു
നളചരിതം വഞ്ചിപ്പാട്ടു് നന്നായിരിക്കുന്നു. പക്ഷേ എന്തുചെയ്യാം? അപൂർണ്ണമാണു്.
ആരുവാനീവരുന്നോരുനാരിമൗലിയിവളുടെ
ചാരുരൂപഗുണം കണ്ടാൽ വിസ്മയംതന്നെ
ശ്യാമളശ്രീകലർന്നൊരു ശൈവലമങ്ങൊരുദിക്കിൽ
പേശലുമായ്‍വിലസുന്നതുണ്ടുകാണുന്നു
തീരവാസികളെയെല്ലാം ചാരവേചെന്നടിക്കുന്ന
ചാരുലോലത്തിരമാലയുണ്ടുകാണുന്നു
ചഞ്ചളീകത്തരുണന്മാർ നെഞ്ചലിപ്പാൻ തിറമുള്ളോ-
രഞ്ചിതമാമരവിന്ദമുണ്ടുകാണുന്നു
മത്തഹസ്തിയൊരുദിക്കിൽ മജ്ജനംചെയ്തുടൻ മന്ദം
മസ്തകമങ്ങുയർത്തുന്നതുണ്ടുകാണുന്നു
അംബരത്തിൻപ്രതിബിംബംകണ്ടീടുന്നങ്ങൊരുദിക്കിൽ
നിർമ്മലമാം പുളിനവുമുണ്ടുകാണുന്നു
കച്ഛപങ്ങളൊരുദിക്കിൽ മെച്ചമോടേ കളിക്കുന്നു
സ്വഛഹാരാവലികളുമുണ്ടുകാണുന്നു
മറ്റു മാരോവിശേഷങ്ങൾക്കറ്റമില്ല നിരൂപിച്ചാൽ
ഉറ്റവണ്ണം പുകഴ്ത്താനൊട്ടറ്റവുമില്ല.
18.15 സംഭാവനശ്ലോകങ്ങൾ
ഒരിക്കൽ വെണ്മണി അച്ഛന്റെ മന തീപിടിച്ചു ദഹിച്ചു. അപ്പോൾ അദ്ദേഹം 1036-ൽ നാടുനീങ്ങിയ ഉത്രംതിരുനാൾ മഹാരാജാവിനു സമർപ്പിച്ച രണ്ടു ശ്ലോകങ്ങളാണിവ.
വർത്തിക്കുംമനയുംമദീയമനവും കത്തിക്കരിഞ്ഞിട്ടുഹോ
വൃത്തിക്കുംവഴികണ്ടിടാഞ്ഞധികമായുഷ്ണിച്ചുകഷ്ണിച്ചുഞാൻ
അർത്ഥിക്കിന്നുസുരദ്രുവായിവിലസുന്നെതമ്പുരാൻതന്നൊടി–
ന്നർത്ഥിക്കുന്നുകൃപാകടാക്ഷമുദയം ചെയ്യേണമെന്നിങ്ങനെ.
പൊൽത്താർമാതിൻമണാളന്നുടയൊരു കരുണാ–
പൂരതൈലാഭിഷേകാൽ
നിത്യം നാടൊക്കെ മിന്നും വിശദഗുണമെഴും
വർത്തിയാൽ സുപ്രസന്നം
ഉത്രംനാൾവെച്ചതിക്കണ്ടഖിലജനമന–
സ്താപതാമിസ്രഹൃത്തായ്
പാർത്തട്ടിങ്കൽകെടാതേ വിലസുക സുചിരം
വഞ്ചിമാർത്താണ്ഡദീപം.
18.16 കത്തുകൾ
എഴുത്തുകളുടെ മേൽവിലാസംപോലും കവിതയിലായിത്തുടങ്ങിയതു ഇക്കാലത്താണു്. ആ വകയിലുണ്ടായ പൊട്ടശ്ലോകങ്ങളെല്ലാംകൂടി അച്ചടിപ്പിച്ചാൽതന്നെ ഒരു വലിയ പുസ്തകമാവും.
പടറ്റുകാ പത്തിരുനൂറുവാങ്ങിക്കൊടുത്തയക്കാമിതിചൊന്നവാക്യം
കിടപ്പതില്ലേ മനതാരിലിപ്പോളടുത്തുകായക്കുടിയന്തിരംമേ.
18.17 ശൃംഗാരശ്ലോകങ്ങൾ
വായിക്കുന്നോൎക്കുപോലും തൊലി പൊളിയുമാറുള്ളവയാണു്. സാമാന്യം ഭേദപ്പെട്ട രണ്ടുമൂന്നു ശ്ലോകങ്ങൾ മാതൃകയ്ക്കായി ഉദാഹരിക്കാം.
ആറാടുംപുഴതന്നിലായതമുദി പൂരാവലോകത്തിനാ–
യാറാടും കൗതുകേനചെന്നസമയത്താരാദനം ഗാജ്ഞയാ
കാറോടും കളവേണികൗതുകമെഴും നിന്മേനികണ്ടന്നുതൊ–
ട്ടാറാടുന്നു പയോജബാണവിശിഖാംബോധൗവിശാലേക്ഷണേ.
ചാറീടണം ചടുലചാരുകടാക്ഷമെന്നിൽ
ചാറീടണം ചടുലവാണി കൃപാരസം തേ
മാറീടൊലാ മതിമറക്കിലുമെന്റെ നല്ല
നാരീജനങ്ങളണിയും നവരത്മമാലേ
ഒത്തിപ്പൊഴുന്നു രതമാടണമല്ലയെന്നാൽ
കത്തിപ്പൊളിക്കുമിഹ കുന്ദശരൻമനംമേ
കത്തിക്കളപ്രഭപെടും മണിഞാത്തുമിന്നി–
അത്തിക്കളിക്കുമൊരു ബാലശിരീഷഫാലേ.
സ്ത്രീജനങ്ങളെ കണ്ടപ്പോഴൊക്കെ ഈമാതിരി ഒരുവക ഭാവാവേശം ഉണ്ടാകാറുണ്ടായിരുന്നെങ്കിൽ, അദ്ദേഹത്തിന്റെ ജീവിതം അസൂയാജനകമായിരുന്നിരിക്കയില്ല. ‘സ്ത്രീ’ അതായതു് അമ്മ, സഹോദരി, ഭാര്യ, പുത്രി എന്നിങ്ങനെ നമ്മുടെ ഭക്തിയ്ക്കും സ്നേഹത്തിനും പ്രേമവാത്സല്യങ്ങൾക്കും പാത്രമാകേണ്ട നാലുവകക്കാരുൾപ്പെട്ട സ്ത്രീജാതിയെ ദുഷിച്ചു ഈമാതിരി ദുഷ്കവിതകൾ തെരുതെരെ എഴുതി പാടാൻ ഇക്കവിയെ പ്രേരിപ്പിച്ച മനോഭാവം എന്തുതന്നെ ആയിരുന്നാലും പ്രശംസനീയമെന്നു പറയാവുന്നതല്ല. വേശ്യാവൃത്തി കവിയുടെ പരിസരപ്രദേശങ്ങളിൽ അന്നു ധാരാളമായി കാണ്മാനുണ്ടായിരുന്നെന്നും അവരെ പരിഷ്കരിക്കണമെന്നുള്ള ഉദ്ദേശമാണു് കവിക്കുണ്ടാരുന്നതെന്നും ചിലർ പറഞ്ഞേക്കും. അതു സ്വീകാര്യമായ ഒരു അഭിപ്രായമല്ലെന്നു അദ്ദേഹത്തിന്റെ കത്തുകൾ വിളിച്ചു പറയുന്നു. ‘കന്ദർപ്പദ്വേഷി തന്റെ തനയയെവഴിപോൽ’ സേവിച്ചുകൊണ്ടിരുന്ന കവിയോടു മാരദേവൻ നിർദ്ദയം പ്രതിക്രിയ നടത്തിക്കൊണ്ടിരുന്നതാണെന്നു തോന്നുന്നു.
ദുഷ്കവിത എഴുതുന്ന വിഷയത്തിൽ കൂടുതൽ അപരാധിയായിരുന്നതു് അച്ഛനോ മകനോ എന്നുള്ള വിഷയത്തിൽ വലുതായ സന്ദേഹത്തിനു അവകാശമുണ്ടു്. ദ്രൗപതിഅമ്മ എന്നോ മറ്റോ പേരുള്ളതായ ഒരു സ്ത്രീരത്നം ഒരിക്കൽ വെണ്മണിനമ്പൂരിപ്പാടന്മാരുടെ വിക്രിയകളെപ്പറ്റി ഓർത്തോർത്തു കലിയുടെ ആവേശംപൂണ്ടു് ഒരു ലേഖനം എവിടെയോ എഴുതി പ്രസിദ്ധീകരിച്ചിരുന്നതു് ഞാൻ വായിക്കയുണ്ടായി. അതിൽ അച്ഛൻനമ്പൂരിപ്പാടാണു് വലിയ കുറ്റക്കാരൻ എന്നു സ്ഥാപിച്ചിരുന്നതായും ഞാൻ ഓൎക്കുന്നു. മകനാണു് കൂടുതൽ അപരാധിയെന്നാണു് എന്റെ അഭിപ്രായം.
ഇന്നിന്നിന്ദുമുഖിക്കുതെല്ലുകൃപയുണ്ടായീടുമെന്നെക്കുറി
ച്ചെന്നേവം നിരുപിച്ചു കന്ദശരമേറ്റിന്നും വസിക്കുന്നുഞാൻ
ഇന്നിന്നിന്ദുമുഖീഹ നിന്നരികിൽഞാൻ മിന്നുന്നതാമ്രധേരം
തന്നിന്നെന്നെയുദാരമാരസമരേയിന്നിന്ദിരാഭാഗമേ
ഇത്യാദി പദങ്ങളിൽ പ്രസ്ഫുരിക്കുന്ന കവിത്വവ്യക്തി സൽക്കാവ്യങ്ങൾവഴിക്കു് പ്രകാശിക്കാതെപോയതു മലയാളികളുടെ ഭാഗ്യദോഷമെന്നേ പറയേണ്ടൂ.
വെണ്മണിമകൻനമ്പൂരിപ്പാടു് 1019 മേടം 6-ാനു ജനിച്ചു. എല്ലാക്കാര്യത്തിലും മന്ദതയുണ്ടായിരിക്കുമെന്നു വിദ്വാൻ എളയതമ്പുരാൻ ജാതകത്തിൽ കുറിച്ചുകൊടുത്തതു് ഒരു കാര്യത്തിലും തെറ്റിയിട്ടില്ല. വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം വളരെ പിന്നാക്കമായ് കാണപ്പെട്ടു. പഴേ സമ്പ്രദായത്തിലുള്ള പ്രഥമപാഠങ്ങളും അല്പം വേദാഭ്യാസനവും മാത്രമാണു് അദ്ദേഹത്തിനു സിദ്ധിച്ച വിദ്യാഭ്യാസം. ബാല്യംമുതല്ക്കേ തുള്ളലുകൾ കാണുന്നതിലും വായിച്ചുരസിക്കുന്നതിലും അദ്ദേഹത്തിനു വലിയ പ്രതിപത്തിയുണ്ടായിരുന്നു. ദുഷ്കാവ്യ രചനയിൽ പിതാവും സൽക്കാവ്യരചനയിൽ നടുവത്തച്ഛനുമായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ.
“നമസ്തേ മദ്ഗുരുശ്രേഷ്ഠ നമസ്തേ നടുവദ്വിജ
മമ തെറ്റുസഹിക്കേണം മമതയ്ക്കു മഹാകവേ”
എന്നിങ്ങനെ കവിതന്നെ ഈ സംഗതി വ്യക്തമാക്കീട്ടുണ്ടു്. ബാല്യംമുതല്ക്കേ അദ്ദേഹം കവിത എഴുതിത്തുടങ്ങി.
1045–ൽ മുണ്ടായി തെക്കിനിയേടത്തു മനയ്ക്കൽനിന്നു അദ്ദേഹം വിവാഹം കഴിച്ചു. അപ്പൊഴേക്കും അദ്ദേഹത്തിന്റെ കവിതാ നടി അവൾക്കു സഹജമായുള്ള എല്ലാ ലക്ഷണങ്ങളോടുംകൂടി നൃത്തം ചെയ്യാനാരംഭിച്ചുകഴിഞ്ഞുവെന്നു്, അക്കൊല്ലം കൎക്കടകം 25-ാം നു അദ്ദേഹം നടുവത്തച്ഛനയച്ച പദ്യങ്ങളിൽനിന്നൂഹിക്കാം. അതിൽ രണ്ടുമൂന്നു പദ്യങ്ങൾ ഉദ്ധരിക്കാം.
“ചൊല്ക്കൊണ്ടീടുന്ന വക്രേതരപുരമതിൽ നി–
ന്നാത്തമാദം ഭവാനും
തയ്ക്കാടുംകൂടിമേളിച്ചഴകിനൊടു പുറ–
പ്പെട്ടനേരത്തു നേരേ
ചീൎക്കുംമോദാൽ ചിരിച്ചിത്തരുണി ശകുനമായ്
നേർകൊണ്ടിന്നു നിങ്ങൾ–
ക്കാൎക്കു ം ഹൃത്താപമെത്താഞ്ഞതു പുരമഥനൻ–
തന്റെ പൂർണ്ണപ്രഭാവം.
ഈരുംപേനുംപൊതിഞ്ഞീടിന തലയുമഹോ പീളചേർന്നൊരുകണ്ണും
പാരം വാനാറ്റവും കേളിളിയുമൊളിയളിഞ്ഞൊട്ടുമാറൊട്ടുതാണും
കൂഠോടയ്യൻകൊടുത്തീടിനതുണിമുറിയും കൊഞ്ഞലുംകോട്ടുകാലും
നേരംപോക്കല്ലജാത്യംപലതുമിനിയുമുണ്ടെങ്കിലും മങ്കയല്ലേ?
മിന്നുംപൊന്മണി മാതിരം തളവളക്കൂട്ടങ്ങളെല്ലാമണി–
ഞ്ഞന്നന്നൊത്തൊരു ബാലരോടുമിടചേർന്നിന്നങ്ങു നിൻ നന്ദനൻ
നന്ദ്യാതൻകളിയാടിയും മൃദുഗിരം കൊഞ്ചിച്ചിരിച്ചും വസി–
ക്കുന്നോ ദീനമകന്നു? മുന്നമതുകേട്ടിട്ടിന്നിമറ്റൊക്കയും
ഇത്തരം മനോഹരപദ്യങ്ങൾ പലതും അക്കൂട്ടത്തിലുണ്ടു്.
നമ്പൂരിപ്പാട്ടിലേക്കു തൊഴിൽ എന്നു പറയത്തക്കവണ്ണം രണ്ടെണ്ണമേയുണ്ടായിരുന്നുള്ളു. ഉത്സവങ്ങൾകണ്ടു രസിച്ചുകൊണ്ടു് നാടുതോറും നടക്കുക, കവിതയെഴുതുക എന്നീ ജോലികളല്ലാതെ മറ്റൊന്നിലും അദ്ദേഹത്തിന്റെ മനസ്സുപ്രവേശിക്കാറില്ലായിരുന്നു. കവിതക്കാര്യത്തിൽ തന്നെയും അമാന്തം കലശലായിരുന്നതിനാൽ, മിക്ക കൃതികളും അപൂർണ്ണമായിരിക്കുന്നതേയുള്ളു. മനയ്ക്കലെ കാര്യങ്ങൾ പലപ്പോഴും അവതാളത്തിലായിക്കാണുന്നു. നമ്പൂരിപ്പാടു് കോടശ്ശേരി കുഞ്ഞൻതമ്പാനു അയച്ച ഒരു കത്തിൽ തന്റെ അമാന്തത്തെപ്പറ്റി ഇങ്ങനെ വിവരിച്ചിരിക്കുന്നു.
‘സ്വതേതന്നേശുദ്ധം കുഴിമടിയനെന്നല്ലറിക സ–
ന്മതേ, ദീനക്കാരൻ പുനരിവനമാന്തക്കൊടിമരം’
എല്ലാ കാര്യങ്ങളിലും ഒരുമാതിരി അശ്രദ്ധ അദ്ദേഹത്തിനെ ബാധിച്ചിരുന്നു.
[1] പരിചിനൊടിഹ നേരംപോക്കുപോട്ടേ ഭവാനാൽ
പരിസരമതിൽ നിന്നിട്ടന്നു ഞാൻ പോന്നനേരം
പരമസഖ! നിനച്ചില്ലെന്റെ സാമാനമോരോ–
ന്നൊരുധൃതിയിൽ മറന്നിട്ടങ്ങു കൈവിട്ടുപോന്നേൻ.
തൽക്കാലത്തന്നവിഞ്ഞ്യാളഥ കടപിടിയെന്നായിവക്കാണമിട്ടി–
ട്ടൊക്കെപ്പാടേപരുങ്ങീട്ടറിയുക മമ കുപ്പായവും തൊപ്പിയും ഞാൻ
കൈക്കൊണ്ടീടാൻ മറന്നേനവകളവിടെവെച്ചങ്ങു സൂക്ഷിച്ചിടേണം
വയ്ക്കത്തെബ്ഭസ്മമുണ്ടേ, മമ മറവി മുഴുത്തേൻ മുഴുത്തേങ്ങയോളം
ഈ അമാന്തത്തെപ്പറ്റി 1066-ലോ മറ്റോ നടുവത്തച്ഛനയച്ച ഒരു കത്തിലും പ്രസ്താവിച്ചിട്ടുണ്ടു.
കൂറിന്നുകുറവൊട്ടുമില്ലകുടികൊണ്ടീടും കുടുംബത്തിലി–
ങ്ങേറെജ്ജോലിയുമില്ല നേരുപറയാം ഹേ നേരുകേടിൽഭ്രമം
പാരിക്കുന്നതുമില്ലനല്ല മറുകത്തേകാഞ്ഞതച്ഛൻ മരി–
ച്ചോരുൾക്ലേശവുമൊട്ടമാന്തവുമെനിക്കുണ്ടാകകൊണ്ടാണഹോ.
ഇങ്ങനെയുണ്ടോ ഒരമാന്തം!
തെക്കിനിയത്തു മനയ്ക്കൽ നിന്നുള്ള വേളി രണ്ടു പെണ്‍കുട്ടികളെ മാത്രമേ പ്രസവിച്ചുള്ളു. അവരിൽ മൂത്തകുട്ടി ബാല്യത്തിൽ തന്നെ കാലധർമ്മം പ്രാപിക്കയും ചെയ്തു.
1065-ാമാണ്ടു മുതല്ക്കു് അദ്ദേഹത്തിനു കഷ്ടകാലം ആരംഭിച്ചു. അച്ഛന്റെ രോഗവും മരണവും അദ്ദേഹത്തിനെ കഠിനമായി ക്ലേശിപ്പിച്ചു; കുടുംബഭരണക്ലേശവും രോഗബാധയും വല്ലാതെ അലട്ടി; അമ്മയുടെ സുഖക്കേടു പുണ്ണിൽ കൊള്ളിപോലെ തറച്ചു.
ആയിടയ്ക്കു് കട്ടക്കയത്തിൽ ചെറിയാൻമാപ്പിളയ്ക്കുയച്ച ഒരു കത്തിൽ കവി തനിയ്ക്കു നേരിട്ട ദുരിതങ്ങളെ ഇപ്രകാരം വിവരിച്ചിരിക്കുന്നു.
വ്യാധിവ്യാപ്താംഗനായി വസുമതിയിൽവസിപ്പാനൊരശ്രദ്ധനായീ
ഹാ ധൈര്യംപൂണ്ടുപോയീ ഹരിഹരിജനകൻ ന കലോകസ്ഥനായീ
മാധുൎയ്യംകെട്ടുപോയീ മൃദുകൃതിജനനിക്കും വിപത്തിന്നതായീ
വൈധവ്യം വന്നുപോയീ വടിവിനൊടൊരലങ്കാരമാകാതെയായീ
ലാളിത്യംകലരുംലസൽകവിതയാം കല്യാണിയെസ്സന്തതം
വാളിച്ചർത്ഥഗുണങ്ങൾ ശയ്യബഹുനാലങ്കാര സംഖ്യാദികൾ
കാളും കൗതുകമോടണച്ചു പുകൾപൊങ്ങിച്ചുള്ളൊരെന്നച്ഛനേ–
ക്കാളുംകൗശലമിന്നിയാൎക്കവളെരക്ഷിപ്പാനതിപ്പാരിടേ.
പറവൂർ കെ. പത്മനാഭപിള്ള എന്ന കവിയ്ക്കയച്ച കത്തിൽനിന്നു് മാതാവിന്റെ സുഖക്കേടിനെപ്പറ്റി കവിയ്ക്കുണ്ടായ മനോവ്യഥയുടെ ആഴം ഏതാണ്ടു നിർണ്ണയിക്കാം.
എന്മേനിയിൽ ചൊറിചിരങ്ങിവപാരമുണ്ടു
ചെമ്മേനിനയ്ക്കിവതു സാരമതാകയില്ല
അമ്മയ്ക്കുവന്നുപിടിപെട്ട ഗദം ശമിക്കാ–
ഞ്ഞുന്മേഷമില്ല പുനരൊന്നിനുമിന്നെനിക്കും.
കിണ്ണത്തിൻവക്കിൽവച്ചീടിന കടുകുമണിക്കൊക്കുമെന്നോതിടാമ–
ദ്ദണ്ഡത്തിൻവർത്തമാനം വിവരമൊടെഴുതീടുന്നതിന്നെങ്ങനേ ഞാൻ?
ഉണ്ണിത്തിങ്കൾക്കലാപൻ മൂഡനുടെമകളാം കോടിലിംഗാലയക്ഷ്മ
ഖണ്ഡത്തിൽചേർന്നദേവിക്കഖിലവുമറിയാം വന്നുകൂടുന്നതെല്ലാം.
നമ്പൂരിപ്പാട്ടിലേക്കു ഉദരരോഗം ഒരു ഒഴിയാബാധയായിരുന്നു. “അധികതരമെനിക്കഗ്നിമാന്ദ്യാദിദീനം മൂർച്ഛിച്ചയ്യോകുഴങ്ങുന്നിതുനമുക്കുദ്യമംഹൃദ്യമത്രേ” എന്നു ഒരിടത്തും
മാലത്യന്തമതുണ്ടതിന്റെപുറമേ പണ്ടുള്ളോരർശസ്സുമി-
ക്കാലത്തുണ്ടു കലുമ്പലില്ല സുഖമില്ലുള്ളത്തിലെള്ളോളവും
എന്നു് മറ്റൊരിടത്തും കവിതന്നെ ഈ വസ്തുത രേഖപ്പെടുത്തീട്ടുണ്ടു്.
കണ്ണിൽത്തീയുണ്ടുകാമാതേക തിരുമകനാണഗ്നിഭൂവത്ഭുതം തീ–
ക്കുണ്ഡത്തേലാണുനൃത്തം തവപുനരനലക്കാടുശാന്തിക്കുമുണ്ടു്
തിണ്ണെന്നെന്നിട്ടുമത്യാശ്രിതനടിയനിലീയഗ്നിമാന്ദ്യംവരുത്തി–
ദ്ദണ്ഡിപ്പിക്കുന്നതെന്തിങ്ങനെ പലവകയായ് തീയ്യുതൃക്കയ്യിലില്ലേ.
എന്നു കവി കരുണകരുണം പ്രാർത്ഥിച്ചുകൊണ്ടിരുന്നിട്ടും രോഗത്തിനു ശമനമുണ്ടായില്ല. താൻപാതി ദൈവംപാതിയെന്നല്ലേ പ്രമാണം? നംപൂരി പഥ്യംകാക്കുന്ന വിഷയത്തിൽ അശ്രദ്ധനായിരുന്നു. 1068 വൃശ്ചികത്തിൽ കൊടുങ്ങല്ലൂർവച്ചു് നവരക്കിഴി കഴിഞ്ഞു നല്ലിരിക്ക അവസാനിച്ചതോടുകൂടി അദ്ദേഹത്തിനു ഒരു പനിതുടങ്ങി; ക്രമേണ വസൂരിയും ആരംഭിച്ചു. മകരം 2-ാം നു രാത്രി ഒരുമണിക്കു് അദ്ദേഹം ജീവിതക്ലേശങ്ങൾക്കെല്ലാം തുല്ലിട്ടുകൊണ്ടു് പരലോകത്തേക്കു യാത്രയായി.
അദ്ദേഹത്തേപ്പറ്റി കൊച്ചുണ്ണിത്തമ്പുരാൻ ഒരു ഛായാശ്ലോകം രചിച്ചിട്ടുണ്ടു്.
കോടക്കാറണിനേർനിറം ഫലിതമാ–
യ്പാരം പതുക്കെപ്പറ–
ഞ്ഞീടുംവാക്കു വലിപ്പമുള്ള നയനം
ചിന്തുന്നമാന്തംപരം
നാടെല്ലാം നിറയുന്നകീർത്തി കവിതാ–
സാമർത്ഥ്യമിസ്സദ്ഗുണം
കൂടീടും ചെറുതായൊരീ നരനിഴ-
ഞ്ഞെത്തുന്നുലാത്തുംവിധം.
ഈ ശ്ലോകത്തിൽ അദ്ദേഹത്തിന്റെ ആകൃതിയും നടപ്പും സംഭാഷണരീതിയുമെല്ലാം ചിത്രത്തിലെന്നപോലെ വ്യക്തമായി വർണ്ണിച്ചിരിക്കുന്നു.
മുട്ടാളനായ കമലോത്ഭവനെന്റെ ദേഹം
സൃഷ്ടിച്ച മണ്ണിലധികം മഷികൂട്ടി ദുഷ്ടൻ
എന്നു കവിതന്നെ തന്റെ നിറത്തേപ്പറ്റി വിലപിച്ചിട്ടുണ്ടല്ലോ. കവിതകളിൽ ഏറിയകൂറും ദുഷ്കവിത എന്ന പേരിനു അർഹമാണെങ്കിലും, അദ്ദേഹം ഒരു സൽസ്വഭാവിയായിരുന്നുവെന്നും മനസ്സിന്നു ഒരു ചപലതയും ഉണ്ടായിരുന്നില്ലെന്നും മി. ടി. കെ. കൃഷ്ണമേനോൻ അഭിപ്രായപ്പെടുന്നു. വാസ്തവം എങ്ങനെയോ? അന്നു നാട്ടിൽ ജീവിച്ചിരുന്ന പലേ സ്ത്രീകളെ വീട്ടുപേരും പേരും പറഞ്ഞു എന്നന്നേക്കുമായി കീൽപുരട്ടി വിട്ടിരിക്കുന്നതു് ചപലതയുടെ ഫലമായിട്ടേ അപരിചിതന്മാർ വിധിക്കയുള്ളു.
ഒരു സംഗതി അദ്ദേഹത്തിന്റെ കൃതികളിൽനിന്നു വ്യക്തമാകുന്നുണ്ടു്. കാലുഷ്യം അദ്ദേഹത്തിന്റെ പടിക്കൽകൂടിപ്പോലും പോയിരുന്നില്ല. ആരെങ്കിലും നേരേ എതിരിടുകയോ, തന്റെ പൂജയ്ക്കു പാത്രമായിരിക്കുന്നവരെ അധിക്ഷേപിക്കയോ ചെയ്താൽ, അദ്ദേഹം ഒന്നിളകും; കവിതാനദി അപ്പോൾ തുള്ളിച്ചാടിപ്പുറപ്പെടുന്നതു കാണാം. കൂർത്തുമൂർത്ത ശകാരാസ്ത്രങ്ങൾകൊണ്ടു എതിരാളിയെ കൊമ്പുകുത്തിക്കുന്ന കാര്യത്തിൽ മാത്രം അമാന്തം പ്രതിബന്ധമായ് നില്ക്കയില്ല. ഒരിക്കൽ കോടശ്ശേരിത്തമ്പാന്റെ ‘ഒഴത്തേൽ’ എന്നുതുടങ്ങുന്ന ഒരു പദ്യത്തെ അതിന്റെ കർത്താവാരെന്നറിയാതെതന്നെ, ആക്ഷേപിച്ചു്,
ഒഴത്തിൽച്ചൊല്ലീടിൽക്കളമതിൽ വഴക്കില്ലയെവനും
മുഴുത്തീടും കമ്പത്തൊടുമിവകഥിക്കും കവിയുടെ
കഴുത്തുള്ളീവണ്ണം ശിവശിവ തുളച്ചോരു മുനയു–
ള്ളെഴുത്താണിത്തുമ്പത്തരമൊരുതുരുമ്പേറിവരണേ’
എന്നൊരു പ്രാർത്ഥനാശ്ലോകം അദ്ദേഹം മനോരമയ്ക്കയച്ചുകൊടുത്തു. കുഞ്ഞൻതമ്പാൻ വിട്ടില്ല. ആദ്യമൊക്കെ നമ്പൂരിപ്പാടു്,
തമ്മിൽചീത്തപറഞ്ഞിടേണ്ടിവരുമെന്നൊന്നല്ലരണ്ടാമത–
ങ്ങുന്മാദത്തൊടുയുക്തിവിട്ടിടുമെതിർത്തെന്നാകിൽ, മൂന്നാമതു
നമ്മൾക്കുള്ളൊരു ജോലികൾക്കിടവരാ; നാലാമതങ്ങേക്കിതിൽ
ചെമ്മേ തോലിപെടും ജയിക്കുമിഹഞാനഞ്ചാമതഞ്ചാതഹോ.
ആരുണ്ടാക്കിയതെന്നശേഷമറിയാതീഞാനൊഴത്തേലതെ–
ന്നാരംഭോക്തിതാം സമസ്യയെ ഹസിച്ചപ്പോൾപതുക്കെബ്ഭവാൻ
പാരുഷ്യത്തൊടുമെന്റെനേരെ തലപൊക്കിക്കൊണ്ടു വന്നപ്പൊളാ–
ണാരാണെന്നറിവായതൊന്നുപൊരുതാം വേണെങ്കിൽ—വേണോസഖേ!
പാരംഭംഗിഭവൽകൃതിക്കുപതിവാണെന്നാണൊഴത്തേലതെ
ന്നോരുമ്പോൾ ബഹുമിശ്രമായതതുകൊണ്ടെന്തിന്നു ബുദ്ധിക്ഷയം?
പാരാതൊക്കെവിശേഷമാരുടയതാണാക്കാളിദാസാദി ഗം–
ഭീരന്മാരുടെതന്നെയും ചിലതു നന്നാകാതെയാകില്ലയോ?
എന്നു് സൗമനസ്യത്തോടുകൂടി ഉപദേശിച്ചു; ഫലിച്ചില്ല. തമ്പാൻ കയർത്തു; വെണ്മണിയുടെ ഭാവം പകർന്നു. അപ്പോൾ തമ്പാന്റെ കവിതാപിശാചികയെപ്പറ്റി എഴുതിയ രണ്ടു ശ്ലോകങ്ങൾ നോക്കുക.
കോടൻതൻ കോളുകൂടും കൊടിയൊരുകമലക്കാട്ടിളക്കിപ്പുറപ്പെ-
ട്ടീടും ദുഷ്ടേറുമത്യുൽക്കടവികടകൃതിപ്പിച്ചതാമപ്പിശാചേ!
ആടോപാലിന്നി നീ വന്നരിശമൊടിഹ ബാധിക്കയില്ലെന്നു സത്യം
വാടാതേ ചെയ്തൊഴിഞ്ഞീടുക പരമതുകൂടാതെ കൂട്ടാക്കുമോഞാൻ?
“സത്യംചെയ്തൊഴിയായ്കിൽനിന്നുടെ സമൂഹത്തോടുമങ്ങത്തൽ പൂ–
ണ്ടത്യന്തം ശരണംവിളിച്ചകലെയായ് മാറുന്നമാറങ്ങനെ
പത്ഥ്യംവിട്ടു പരുങ്ങിടാതെ പരമീ ഞാൻ മന്ത്രവാദങ്ങളെ
ക്കൃത്യംപോലിഹ ചെയ്യുമുണ്ടിതിനുനൽകയ്യൊക്കെ നീയോൎക്കണം”
പക്ഷെ ഇതെഴുതിത്തീർന്നപ്പോൾതന്നെ നമ്പൂരിപ്പാട്ടിലെ രൗദ്രം ശമിച്ചുകാണണം. പ്രതിദ്വന്ദ്വിയോടു് യാതൊരു പാരുഷ്യവും ശേഷിച്ചുകാണുകയില്ല.
ഇതുപോലെതന്നെയാണു് കവിപുഷ്പമാലയുടെ ചരിത്രവും. കാത്തുള്ളിലച്യുതമേനോൻ ഒരു കവിപുഷ്പമാല രചിച്ചു. അതിൽ അദ്ദേഹം തനിക്കിഷ്ടമുള്ള കവികളെ നല്ല പൂക്കളായി ചിത്രണം ചെയ്തു. ഖണ്ഡനം സമാധാനം പിന്നെയും ഖണ്ഡനം—ഇങ്ങനെ വഴക്കു മൂത്തു ഒടുവിൽ എല്ലാറ്റിന്റെയും മറുപടിയാണു് ശങ്കാഹിനംശശാങ്കോമലതരയനുസാ എന്നു തുടങ്ങുന്ന മനോഹരശ്ലോകങ്ങൾ.
“ശങ്കാഹീനം ശശാങ്കാമലതരയശസാ
കേരളോൽപന്നഭാഷാ
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീ
ദേവഹര്യക്ഷവര്യൻ
ഹുങ്കാരത്തോടെതിൎക്കും കവികരിനിടിലം
തച്ചുടയ്ക്കുമ്പോൾ നിന്ദാ–
ഹങ്കാരംപൂണ്ടനീയ്യാമൊരുകുറുനരിയേ–
ക്കൂസുമോ കുന്നിപോലും?”
കാത്തുള്ളിലച്യുത!കവിത്വമതോർത്തു വല്ലാ–
തിത്തുള്ളൽ വേണ്ടവഴിയല്ലവതാളമാകും
പേർത്തുള്ളിലായതുനിനച്ചൊരു മുക്കിൽ മങ്ങി–
പ്പാർത്തുള്ളകാലമൊരു മട്ടിലിരിക്കനല്ലൂ
തുഷ്ടിയോടുമതിപുഷ്ടിയുള്ളൊരു വിശിഷ്ടരാം കവി വരിഷ്ഠർ കു-
മ്പിട്ടിടും തവ പകിട്ടുകൊണ്ടു ജയമൊട്ടുമോൎക്കില്ലിഹകിട്ടുമോ
നാട്ടിൽനല്ലപുകൾനട്ടനമ്മൊടതി ധൃഷ്ടനായ് നിലവിട്ടു നീ
കഷ്ടമെന്തിനെതിരിട്ടിടുന്നു വഴിമുട്ടിടും പൊറുതികെട്ടിടും?
ഉൽകൃഷ്ടോജ്ജ്യംഭിതാഭ്രാവലികൊടീയകൊടുംകാറ്റിനാൽ കൂട്ടിമുട്ടി–
ദ്ദിക്കെട്ടും തട്ടിവെട്ടുന്നിടികളുടനുടൻ കേൾക്കുകിൽ കേസരീന്ദ്രൻ
മെക്കെട്ടൂക്കോടുചാടീട്ടലറുമൊരു കുറുക്കൻ കുരച്ചീടുകിൽ ചെ–
ന്നക്കൂട്ടത്തിൽ കുരയ്ക്കില്ലവനവമതിവന്നേയ്ക്കുമെന്നോൎക്കയാലെ
കൃശബുദ്ധികളെമാത്രം ബാധിക്കുന്ന അസൂയാദി ദോഷങ്ങളൊന്നും വെണ്മണിയെ ബാധിച്ചിരുന്നില്ലെന്നു മാത്രമല്ല പ്രതിദ്വന്ദ്വികളേ പോലും ബഹുമാനിക്കയും ചെയ്തുവന്നു.
ഫലിതം പറയുന്നതിൽ മഹൻനമ്പൂതിരിപ്പാടു് അദ്വിതീയനായിരുന്നു. പ്രാർത്ഥനാപദ്യങ്ങളിൽപോലും ചിലപ്പോൾ അറിയാതെ ഫലിതം കടന്നുകൂടീട്ടുണ്ടു്. ‘കണ്ണിൽതീയുണ്ടി’ത്യാദി. മുകളിൽ ഉദ്ധൃതമായ പദ്യത്തിലെ ‘അനലക്കാടു’ശാന്തിക്കുമുണ്ടു് എന്ന ഭാഗം നല്ല ഫലിതമായിട്ടില്ലേ? കേരളവർമ്മ വലിയകോയിത്തമ്പുരാൻ ശാകുന്തളം തർജ്ജമചെയ്തതിനെപ്പറ്റി ‘ശാകുന്തളത്തിന്റെ ആവലാതി’ എന്ന പേരിൽ എഴുതിയ പദ്യം നോക്കുക.
“നായാട്ടേറീടുമെന്നുള്ളൊരു മതിയതിനാ-
ലായവൻതന്നടുക്കൽ
പോയിട്ടുംകൂടിയില്ലില്ലൊരു കുറവതുമെ-
ന്നിട്ടുമെന്തിട്ടിവണ്ണം
യായൂഭാഷയ്ക്കുവേണ്ടിപ്പരമിഹ പഴുതേ
ബുദ്ധിവച്ചോരുവീരൻ
കോയിപ്പണ്ടാലനമ്മെക്കഠിനമിഹ പിടി-
ച്ചെന്തിനായ് മാന്തിടുന്നൂ?”
വെണ്മണിമഹനു് ചിത്രമെഴുത്തിൽവാസനയുണ്ടായിരുന്നുവെന്നും ചിലപ്പോഴൊക്കെ ചിത്രങ്ങൾ വരയ്ക്കാറുണ്ടായിരുന്നുഎന്നും അദ്ദേഹം 1053-ൽ തീപ്പെട്ട കൊച്ചീ വലിയതമ്പുരാൻ തിരുമനസ്സിലെ മൂത്തസഹോദരിയായ ഇക്കാവമ്മത്തമ്പുരാനു്, അവിടുത്തെ ഈശ്വരസേവക്കാരനായ എഴുമാവിൽ കുഞ്ഞൻനമ്പൂരിവശം കൊടുത്തയച്ച പദ്യങ്ങളിൽനിന്നു ഗ്രഹിക്കാം.
“തത്രനിന്നഥ കൊടുത്തയച്ച പുതുപുസ്തകത്തിലൊരുവസ്തുഞാ-
നിത്രനാളുമെഴുതിത്തുടങ്ങിയതുമാത്രമല്ല പരമാർത്ഥമാം
ചിത്രമാകിയൊരു ചിത്രെഴുത്തതിനെടുത്തകോപ്പുകളുമത്രയി-
ല്ലത്രയല്ലമഷിയിത്തിരിക്കുമിഹ നാസ്തിനിസ്തുലഗുണാംബുധേ”
കള്ളംവിനാമഷിയുമിന്നഥ ചിത്രെഴുത്തി–
ന്നുള്ളോരുകോപ്പുകളതും കനിവോടിതെല്ലാം
ഉള്ളംതെളിഞ്ഞവിടെനിന്നു കൊടുത്തയച്ചാൽ–
കൊള്ളാമതും തിരുമനസ്സറിവിച്ചിടേണം.
ചെണ്ടകൊട്ടുന്ന ദിക്കിലെല്ലാം എത്തുക സാധാരണമായിരുന്നതിനാൽ നിരീക്ഷണപടുവും ബുദ്ധിമാനുമായ നമ്പൂരിപ്പാട്ടിലേക്കു പലതരത്തിലുള്ള ആളുകളെ കാണുന്നതിനും അവരുടെ നടപടികളെ സൂക്ഷ്മമായി ഗ്രഹിക്കുന്നതിനും കഴിഞ്ഞു. അതിനാൽ അദ്ദേഹത്തിന്റെ ഛായാശ്ലോകങ്ങളെല്ലാം ഒരുപോലെ ഹൃദ്യമായിരിക്കുന്നു. ബീഭത്സപാത്രങ്ങളേയും ഘടനകളേയും വർണ്ണിക്കുന്നതിലാണു് ഈ ചാതുരി സവിശേഷം പ്രകാശിക്കുന്നതും.
18.18 കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാനെക്കുറിച്ചുള്ള ഛായാശ്ലോകം
കാലല്പംനീണ്ടു കണ്ടാലുരകുറുകി വിരി–
ഞ്ഞുള്ളമാർ തെല്ലുപള്ള–
ക്കാലക്കാളീകടാക്ഷോദിത കവിതമനഃ–
ശുദ്ധിബുദ്ധിപ്രസിദ്ധി
ഫാലംപാരംകുറഞ്ഞാപ്പിരിയമിണപിണ–
ഞ്ഞുന്തലായ് രണ്ടരക്കോൽ
കോലപ്പൊക്കം ഗഭീരസ്വനമിവപെടുമ–
പ്പൂരുഷൻ ഭൂരിയോഗ്യൻ.
18.19 ഒറവങ്കരയേക്കുറിച്ചുള്ള ഛായാശ്ലോകം
അപ്പംപോലെ വിടർന്ന പൊക്കിളുരസി–
ത്തല്ലുന്ന വൻചന്തി മെ–
യ്യല്പം പിൻഞെളിവാക്കവിൾത്തടമതിൽ–
ച്ചേരുന്നതോടൊന്നഹോ
ശില്പം പൊന്നുതടിസ്വഭാവഗുണമീ–
ജാതിത്തവാക്കേവമായ്-
ത്തുപ്പിത്തുപ്പി വരുന്നു തുംഗകവിയാ–
മിയ്യാളിതയ്യാരസം!
മദ്യപാനിയെക്കുറിച്ചു്,
നാടോടുന്നെന്തിനെന്നും നടുവഴിയിതിൽ വേഘീനിരക്കേണ്ടിതെന്നും
പാടിക്കണ്ണുംചുവത്തിക്കിറിയിൽനുരയൊലിപ്പിച്ചുടൻ പിച്ചുകേറി
ആടിച്ചേറാടിഹാഹാരവമൊടിഹ വരുന്നുണ്ടഹോ നൂലുബന്ധം–
കൂടാതെ കള്ളുതേടിക്കടുകിനു വെളിവില്ലാതെ വല്ലാതൊരുത്തൻ
18.20 ചില ബീഭത്സചിത്രങ്ങൾ
പൊക്കംപൂണ്ടുള്ള മൂക്കിൻപുറമൊരു കരുവും
ശുണ്ഠിയും ചുണ്ടൂകൂട്ടാൻ
പൊക്കീടും കൂർത്തപല്ലും മുഖമതിനൊരു കൂ–
പ്പുംകരംചേർത്തകാപ്പും
വാക്കാണിച്ചുള്ള വാക്കും വലിയൊരു കരിനാ–
ക്കും പെരുംചന്തിയും വൻ–
പൊക്കത്തിൽ തന്നിരിപ്പും ഞെളിവുമുരതവും
ചേരുമീ ബ്ഭീരുവാരോ?
കിണ്ണംകിണ്ടികരണ്ടിചട്ടി ചെറുപിഞ്ഞാണം മഹാരക്ഷയാം–
വണ്ണംകാച്ചിയമോരുകുത്തിലമെഴുക്കാളും കളിപ്പാക്കഹോ!
എണ്ണക്കുപ്പികൾ തേക്കിലപ്പൊതികളിന്നൊട്ടല്ല നന്നീവക–
ക്കണ്ണിൽ കണ്ടൊരു ശപ്പുശിപ്പുചവറീക്കട്ടിൻചുവട്ടിൽസുഖം.
ചീറ്റിക്കൊണ്ടാർത്തിതീർത്തങ്ങൊരു ചെറുപശുവിൻ
വാലതിൻമൂലഭാഗം
നാറ്റിക്കൊണ്ടൊട്ടിണക്കി ഭൂമളിയൊടുമതിൻ
മെയ്യിലാക്കയ്യുരണ്ടും
കേറ്റിക്കൊണ്ടാശു ഘുംഘും ധ്വനിയൊടു കയറി–
ക്കുത്തുമാ കാമദണ്ഡം
മാറ്റി കൊണ്ടുങ്കൊടിങ്ങോട്ടൊരു വൃഷഭമടു–
ത്തിന്നുടൻ വന്നിടുന്നു.
പാളത്താറും പെരുത്തുനിന്ന കുടവയറും
വീശുവാനുള്ള കീറ–
പ്പാളത്തട്ടും പൊളിഞ്ഞീടിന കുട വടിയും
സഞ്ചിയും പഞ്ചപാത്രം
തോളിൽക്കീറിപ്പൊളിഞ്ഞുള്ളൊരു ചെറിയ പഴം–
ഭാണ്ഡവും ഭേസിവന്നാ-
മേളത്തിൽ തള്ളിയുതിക്കശപിശ പറയും
പട്ടരൊട്ടല്ല പാർത്താൽ.
ബാഹ്യപ്രകൃതി വർണ്ണിക്കുന്നതിനു വെണ്മണി മഹൻനമ്പൂരിപ്പാടിനുള്ള പാടവം അന്യാദൃശമായിരുന്നു.
18.21 സന്ധ്യാവർണ്ണന
താരാഹാരമലങ്കരിച്ചു തിമിരപ്പൂഞ്ചായൽ പിന്നാക്കമി-
ട്ടാരാകേന്ദുമുഖത്തുനിന്നുകിരണസ്മേരം ചൊരിഞ്ഞങ്ങനെ
ആരോമൽക്കനകാബ്ജകോരകകുചം തുള്ളിച്ചൊരാമോദമോ–
ടാരാലംഗനയെന്നപോലെ നിശയുംവന്നാളിതന്നാളഹോ!
18.22 നയ്‍മ്പള്ളിആറു്
മേത്തേച്ചീടും മെഴുക്കും മെഴുവിനു സമമായ്
മെയ്യിലേറുന്നഴുക്കും
വീർത്തത്ത്വക്കിൽ പുഴുക്കും വ്രണവുമിവകളും
ദാഹമോഹക്കുഴക്കും
തീർത്താനൊക്കെപ്പുഴയ്ക്കും തെളിവുടയൊരു നയ്–
മ്പിള്ളിയാറായ്‍വഴക്കി,
ന്നോർത്തീടൊല്ലങ്ങൊഴുക്കും നുരയുമയി പടി–
ഞ്ഞാറതല്ലേകിഴക്കും
അപ്പിത്താക്ഷന്റെ നൽ ചെഞ്ചിടയതിലരുളും ഗംഗയായിജ്ജനങ്ങൾ
ക്കപ്പിത്തശ്ലേഷ്മവാതോത്ഥിതഗദമഖിലം മാറ്റുമാമാറ്റൊരച്ചാൽ
അപ്പത്യന്തം തെളിഞ്ഞിട്ടൊഴുകുമഴകെഴുന്നോരു നയ്‍മ്പിള്ളിയാറി–
ന്നപ്പോൾ തിണ്ണംജയത്തോടഹഹതലയതൊന്നങ്ങു പൊങ്ങുന്നകാണാം.
പാറക്കൂട്ടങ്ങൾ പാടേ കിടുകിടെയിളകി–
പ്പോമ്പടിക്കൻപിനോടീ–
യാറിൽക്കുത്തിക്കുലുങ്ങിക്കടുകുടെയൊഴുകും
വെള്ളമത്തള്ളലോടേ
പാറയ്ക്കും പാർശ്വദേശത്തുടയൊരിടമര–
ത്തിന്നുമുൾക്കമ്പമേറെ
കൂറിക്കാലം കുറച്ചോ ഹഹഹ!ബതകൊടു
ക്കുന്നതിന്നിന്നുതെല്ലും.
18.23 ഇട്ടീരിമൂസ്സതിന്റെ കുട്ടിപ്പട്ടർ
പോൎക്കോ തോല്ക്കുടമോ കട്ടി—ക്കോക്കാനോനല്ലകല്ലതോ?
മാക്കാച്ചിമകനോ കണ്ടിട്ടോക്കാനമിളകുന്നുമേ.
തോണിപ്പള്ളയ്ക്കുതുല്യം കുടവയറുമഹോ പർപ്പടപ്പുല്ലിനേറ്റം
നാണംനല്കുന്നചപ്രക്കുടുമിയുമെളിയും തോല്ക്കുടംപോലെമെയ്യും
കാണുന്നേരത്തറപ്പാനിവപലവിഭവം ചേർത്തുതട്ടിപ്പടച്ചീ–
നാണൂനെത്തീർത്ത കഞ്ജാസനനതിസരസൻ നമ്മളെത്തീർത്തതല്ല.
വെണ്മണിമഹന്റെ കൃതികളിൽ പ്രധാനമായ പൂരപ്രബന്ധം 1048–ലെ തൃശ്ശിവപേരൂർ പൂരത്തെസംബന്ധിച്ചു എഴുതീട്ടുള്ളതാണു്. തൃശ്ശിവപേരൂരുള്ള അനേകം കുടുംബങ്ങളിലെ പെണ്ണുങ്ങളെ ഇതിൽ പേരുചൊല്ലി തെറി പറഞ്ഞിട്ടുണ്ടെങ്കിലും ഒട്ടുവളരെ സരസപദ്യങ്ങളും അതിലുണ്ടു്.
രാപ്പൂരത്തിൻവിശേഷംവിവരമൊടറിവാനാശയംതന്നിലല്പം
താല്പര്യംതാർപെറുംതേൻമൃദുമൊഴിമുതിരുന്നാകിലൊന്നിന്നുരയ്ക്കാം
കോപ്പോരോന്നങ്ങണിഞ്ഞിട്ടഴകിയകടവെഞ്ചാമരാദ്യങ്ങളോടും
വായ്പേറുംവാരണൗഘംവിരവിനൊടിരുഭാഗത്തുമൊപ്പംനിരന്നൂ.
ഓടുന്നൂചിലരൊപ്പമങ്ങുനടകൊണ്ടീടുന്നുകമ്പംനിവ
ർത്തീടുന്നൂചിലർകാമിനീമണികളെത്തേടുന്നുപിന്നെച്ചിലർ
കൂടുന്നുചിലരാൽത്തറയ്ക്കലിടമിട്ടീടുന്നുതിക്കിത്തിര-
ക്കീടുന്നൂചിലർപാരമങ്ങനെപരുങ്ങീടുന്നുപത്മേക്ഷണേ.
1. ഭൂതിഭൂഷചരിതം 1052-ാമാണ്ടിടയ്ക്കു് ആരംഭിച്ച ഈ കൃതി മരിക്കുംവരെയ്ക്കും പൂരിപ്പിക്കാൻ കവിക്കു കഴിഞ്ഞില്ല. നാനൂറിൽപരം ശ്ലോകങ്ങളോളം പൂർത്തിയായിട്ടുണ്ടു്. കവിയുടെ തൊലിക്കു പറങ്കിമാവിൻപട്ടയേക്കാൾ കട്ടിയുണ്ടായിരുന്നുവെന്നു തെളിയിക്കുന്ന പലേ പദ്യങ്ങൾ ഇതിലുമുണ്ടെങ്കിലും അറപ്പൂകൂടാതെ വായിക്കാവുന്ന ശ്ലോകങ്ങളാണു് അധികവും.
കാറിൻചോട്ടിൽകലേശപ്പൊളിനിരകരിമീനങ്ങൾതാഴത്തൊരെള്ളിൻ
താരുംചെന്തൊണ്ടിമുക്താവലിമുകരദരം വെണ്ണിലാവിന്ദുബിംബം
മേരുക്കുന്നഭ്രമെന്നുല്ലസിതഭുജഗസോപാനകൂപംമണൽത്തി-
ട്ടാരോമൽകാഞ്ചനത്തൂണുകളിവതളിരിൻമോളിലൊന്നെന്നുകാണാം.
എന്ന പ്രസിദ്ധപദ്യം അതിലുള്ളതാണു്.
ആറ്റിൽച്ചാടിക്കുളിച്ചും കതുകമതുമുളച്ചും കളിച്ചും പുളച്ചും
വാറ്റിത്തണ്ണീർകുടിച്ചും കുതിരകളെയഴിച്ചും നനച്ചുംതുടച്ചും
എറ്റംവെള്ളംകൊടുത്തും കെടുതിയതുകെടുത്തുംകരയ്ക്കുാശുകേറി-
ക്കാറ്റേശുംനല്ലവൃക്ഷത്തണലിലവർമുദം ചെന്നുചേർന്നങ്ങിരുന്നാർ.
2. പാഞ്ചാലീസ്വയംവരം തുള്ളൽ
നമ്പ്യാരെപ്പോലും അതിശയിക്കുന്ന കവിതാചാതുരി ഈ കൃതിയിൽ കാണുന്നു. 1054-ൽ രചിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല.
പടുപദവിയൊടുനെടിയകടകളായെത്തുന്ന
പാർത്ഥിവേന്ദ്രന്മാൎക്കു പാർത്തരുളീടുവാൻ
രജതമണികനകമണി രചിതമണിമഞ്ചങ്ങൾ
രണ്ടുവരി നിരന്നുണ്ടാക്കണം ക്ഷണം.
അഴകുടയമണിനിലയനിരയതിനിടയ്ക്കുള്ളൊ-
രാസ്ഥാനമേറ്റവും വിസ്താരമാക്കണം.
ഇടവഴിയിലിടമിയലുമതിമണവിരിപ്പന്ത-
ലിപ്പൊഴുതൊന്നുടൻകെല്പൊടുണ്ടാക്കണം.
അതിനിടയിലൊരുനെടിയകൊടി വടിവിൽനാട്ടണ
മായിരക്കോലതിന്നാക്കമുണ്ടാക്കണം.
വലിയകൊടുമുകളിലുളിവായുംപൊളിച്ചുടൻ
വ്യാളമുഖമൊന്നുവാർത്തുവച്ചീടണം
പടുകൊടിയിലുടയമൃഗമതിനുടെ വളഞ്ഞുള്ള
പല്ലിന്മെലഞ്ചുപൊന്നിൻതുടൽ തൂക്കണം.
പണികളതിവികടമിതു തുടലുകളിലഞ്ചാതെ
പഞ്ചവർണ്ണക്കിളിക്കൂടഞ്ചു തൂക്കണം
അതുലഗുണഗണനിലയപൈങ്കിളിക്കൂടുകൾ
ക്കഞ്ചാതെവാതിലങ്ങഞ്ചായിരിക്കണം.
പാമറികപണികളുളപഞ്ജരപഞ്ചകം
പമ്പരംപോലങ്ങുചക്രം തിരിയണം.
തടവരുതുതരമുടയൊരഞ്ചുകൂടുള്ളതിൽ
തത്തകളോരോന്നു തത്തിക്കളിക്കണം.
അറികകൊടിയുടെകടയിലുണ്ടെന്ത്രമൊന്ന-
ങ്ങൊരാണി തിരിക്കുമ്പോളാണീവിധം വിഭോ.
ഒരുസമയമൊരുപഴുതിലൊരുകിളിമുഖംപുറ
ത്തൊന്നങ്ങുകാട്ടിടുംപിന്നോട്ടെടുത്തീടും.
അതിനിടയിലതിരഭസമസ്ത്രങ്ങളഞ്ചുവി-
ട്ടഞ്ചുകിളിത്തലയഞ്ചുമറുക്കണം.
വിരവിലിതുവിഗതതരവിഷമമൊടുപറ്റിച്ച
വില്ലാളിവീരൻവിവാഹംകഴിക്കണം.
തെറിശ്ലോകങ്ങൾ എഴുതാൻ ഉപയോഗിച്ച സമയമെല്ലാം ഈമാതിരി കാവ്യതല്ലജങ്ങൾ പൂർത്തിയാക്കുന്നതിനു കവി വിനിയോഗിക്കാതിരുന്നതു മലയാളികളുടെ ഭാഗ്യദോഷംതന്നെ.
3. അജ്ഞാതവാസം ആട്ടക്കഥ.
1055-ൽ ഒളച്ചമണ്ണുമനയ്ക്കൽവച്ചു രചിച്ചതാണു്. പ്രസിദ്ധീകരിച്ചിട്ടില്ല.
4. കാമതിലകംഭാണം.
1057-ാമാണ്ടിടയ്ക്കു് ആരംഭിക്കപ്പെട്ടു. പൂർത്തിയായിട്ടില്ല. ലക്ഷണയുക്തമല്ല. മൂരിശൃംഗാരവും ധാരാളമുണ്ടു്.
പൊന്നിൻപൂവേണിമാർതങ്ങടെപുതുമയെഴും പുഞ്ചിരിക്കൊഞ്ചൽമന്ദം
ചിന്നുംവക്ത്രത്തിനുംനൽപുതുമധുപൊഴിയുംവാക്കിനുംനോക്കിനുംഞാൻ
മിന്നുംകൊങ്കയ്ക്കുമെന്നല്ലവകളതിൽവിശേഷിച്ചുസാക്ഷാൽപ്രദേശ-
ത്തിനുംനൽകൂപ്പുകൈയൊന്നിതുസഭയിലുപായത്തിലൊപ്പിച്ചിടുന്നേൻ
എന്നിങ്ങനെ ആരെങ്കിലും ഇന്നു രംഗത്തിൽ തട്ടിവിട്ടാൽ അവനു് വികലാംഗനായിട്ടേ സ്വഗൃഹത്തിലേക്കു മടങ്ങാൻ സാധിക്കൂ.
5. ജൂബിലിമഹോത്സവം തുള്ളൽ പൂർത്തിയായിട്ടുണ്ടു്. 1062-ൽ രചിക്കപ്പെട്ടു. നന്നായിട്ടുണ്ടു്.
6. നാടകങ്ങൾ (1) അതിമോഹം നാടകം ഈ നാടകം പൂർത്തിയാക്കുന്ന വിഷയത്തിൽ കവിക്കുണ്ടായിരുന്ന അതിമോഹം ഫലിച്ചില്ല. അതുകൊണ്ടു മലയാളികൾക്കു നഷ്ടവുമില്ല. അതുപോലെതന്നെ, (2) പ്രച്ഛന്നപാണ്ഡവം, (3) പീയൂഷവീര്യോദയം, (4)പുരന്ദരാരുണം എന്നീ നാടകങ്ങളും അപൂർണ്ണങ്ങളും നാടകലക്ഷണവിരഹിതങ്ങളുമാണു്. എന്നാൽ ഒന്നാംതരം ചില ശ്ലോകങ്ങൾ അവയിൽ കാണ്മാനുണ്ടെന്നുള്ളതു വിസ്മരിക്കാവുന്നതല്ല.
കുട്ടിക്കുരംഗമിഴിയാമുമ തന്റെ ചട്ട-
പൊട്ടിക്കുരുത്തിളകമക്കളൂർകൊങ്കരണ്ടും
മുട്ടിക്കുടിക്കുമൊരു കുംഭിമുഖത്തൊടുള്ള
കുട്ടിക്കു ഞാൻ കുതുകമോടിത കുമ്പിടുന്നേൻ.അതിമോഹം
പയ്യെപ്പൈക്കുട്ടി തന്നെപ്പരിചിനൊടു പിടിച്ചുന്തിനീക്കീട്ടു തള്ള-
പ്പയ്യിൻകാൽകൂടണഞ്ഞിട്ടകിടവിടവിടെത്താൻപതുക്കെത്തലോടി
തയ്യാറായ് മുട്ടുകുത്തിത്തദനുമുഖമുയർത്തിച്ചുരത്തും നറുംപാ-
ലയ്യാ!മുട്ടിക്കുടിക്കും പശുപശിശുപദം കേവലംമേഽവലംബം.പ്രച്ഛന്നപാണ്ഡവം
വീതാതങ്കംവിധുസ്ത്രീവടിവുവിധുഗരൻ കണ്ടുകാമിച്ചണഞ്ഞി-
ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണം ചെയ്തചൈതന്യമൂർത്തി
ഭൂതാധീശൻപൂമാൻപെറ്റൊരുമഹിമയെഴുമദിവ്യനുണ്ണിക്കിടാവുൾ-
ജ്ജതോനന്ദത്തൊടെന്നെ സ്സതതമഴകിൽ വീക്ഷിച്ചു രക്ഷിച്ചിടട്ടേ.പുരന്ദരാരുണം
കാറൊത്തകോരകാന്തിപ്രസരത കലരും കഞ്ജനാഭന്നുഞാനുൾ-
കൂറൊത്താരാലണഞ്ഞിന്നിതു സപദി കൊടുത്തെങ്കിലോവേണ്ടവേണ്ട
ഏറെത്താൽപര്യമങ്ങോക്കുടനിതിലുളവാകില്ലിടംനാസ്തി ചാർത്താൻ
മാറത്താമാന്യയാകും മലർമകളൊഴിയാതിപ്പൊഴെപ്പോഴുമില്ലേ?പീയൂഷവീര്യോദയം
7. അംബോപദേശം. പൂർവകവിചുംബിതങ്ങളല്ലാത്ത ആശയങ്ങൾ, പ്രകൃതിയിൽനിന്നു കടഞ്ഞെടുത്ത നല്ല ഉപമകൾ, സാമാന്യോക്തികൾ ഇവകൊണ്ടു് ഈ കാവ്യം സുരഭിലമാണെന്നു വരികിലും സൽകാവ്യങ്ങളുടെ കൂട്ടത്തിൽ അതിനു സ്ഥാനം കല്പിക്കാവുന്നതല്ല.
മട്ടൊത്തവാണി മകളേ പരദേശിമാരെ
ത്തൊട്ടീടൊലാ പരമബദ്ധമതാകുമെന്നാൽ
പട്ടാണിതൊടുഗജവുംബതപട്ടർതൊടു
മട്ടോൽമൊഴിപ്രകരവും ഭുവിനിന്ദ്യമത്രേ.
ഇച്ചക്രമിപ്പൊളുതകില്ലിനിഞാൻതരാമി
ദിക്‍ചക്രമെന്നുമകളേ പറവോൎക്കു പോകാം
ഉച്ചയ്ക്കുനെല്ലരിപചിച്ചുതരാത്തവിദ്വാൻ
നൽച്ചമേ കുത്തി നിശി വച്ചുതരുന്നതാണോ.
8. അജാമിളമോക്ഷം.
9. സന്താനഗോപാലം എന്നീ മണിപ്രവാളങ്ങൾ.
10. കവിപുഷ്പമാല, നിരവധി വന്ദനശ്ലോകങ്ങൾ, കീർത്തനഗാനങ്ങൾ, കൈകൊട്ടിക്കളിപ്പാട്ടുകൾ, ശൃംഗാരശ്ലോകങ്ങൾ, കത്തുകൾ മുതലായവയും അദ്ദേഹം രചിച്ചിട്ടുണ്ടു്.
വെണ്മണിക്കവിതയുടെ സ്വഭാവത്തെപ്പറ്റി ഇത്രയും പറഞ്ഞതിൽനിന്നു വായനക്കാൎക്കു ചിലതെല്ലാം മനസ്സിലായിരിക്കുമല്ലോ. ഭാഷയിൽ നിരൂപണകലയുടെ ഉപജ്ഞാതാവെന്ന പേരിനു എല്ലാവിധത്തിലും അർഹനായ സി. അച്യുതമേനോൻ അവയെപ്പറ്റി പറഞ്ഞിട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.
“നവീനസമ്പ്രദായത്തിലുള്ള ഭാഷാകവിതയുടെ ആദികർത്താവെന്നു സൂക്ഷ്മത്തിൽ പൂന്തോട്ടത്തു നമ്പൂരിയെ ആണു് പറയേണ്ടതു്. അച്ഛൻ നമ്പൂരിപ്പാട്ടിലേക്കു കവിതാഭ്രാന്തുണ്ടായതുകൂടി അദ്ദേഹത്തിന്റെ കവിതകൾ കണ്ടിട്ടാണെന്നാകുന്നു പറഞ്ഞു കേട്ടിട്ടുള്ളതു്. എന്നാൽ നമ്പൂരിയായിട്ടു തുടങ്ങിയ സമ്പ്രദായത്തെ പരിഷ്കരിച്ചു് അതിനുവേണ്ട ഗുണങ്ങളെ പൂർത്തിയാക്കിയതു നമ്പൂരിപ്പാടന്മാരാണു്. അതുകൊണ്ടാകുന്നു അദ്ദേഹത്തെ നവീനസമ്പ്രദായത്തിന്റെ ആദികർത്താക്കന്മാരിൽ ഒരാളാക്കിപ്പറഞ്ഞതു്. ഈ നവീനരീതിയുടെ സ്വഭാവം എന്താണെന്നു അറിഞ്ഞിട്ടുള്ളവർ വളരെ ഉണ്ടെന്നു തോന്നുന്നില്ല. ഇപ്പോൾ ഉണ്ടാക്കിക്കാണുന്ന കവിതകളിൽ മിക്കതും ആ രീതിയെ അനുസരിച്ചു കാണാത്തതുകൊണ്ടും അതുകളെ വളരെ ജനങ്ങൾ കൊണ്ടാടുന്നതുകൊണ്ടും മിക്കവരും ആ രീതിയുടെ സ്വഭാവത്തെ അറിഞ്ഞിട്ടില്ലെന്നുതന്നെ വിചാരിക്കണം. അതുകൊണ്ടു് അതിന്റെ സ്വഭാവത്തെ ഇന്നതെന്നു ഇവിടെ ചുരുക്കത്തിൽ പ്രസ്താവിക്കുന്നതു് അനാവശ്യമാവില്ലെന്നു വിശ്വസിക്കുന്നു.”
“ശബ്ദഭംഗി വരുത്തുന്നതിനു് ചില നിഷ്കർഷകൾ ചെയ്യുന്നതിനാലാകുന്നു ഈ നവീനസമ്പ്രദായം ഉണ്ടായതു്. അർത്ഥത്തെ സംബന്ധിച്ചിടത്തോളം അതുകൊണ്ടു് വിശേഷവിധിയൊന്നും ഉണ്ടായിട്ടില്ല. മണിപ്രവാളത്തിനു ശുദ്ധി, പദങ്ങളുടെ സ്നിഗ്ദ്ധത, കർണ്ണാനന്ദത്തെ സവിശേഷമായി ഉണ്ടാക്കുന്ന പ്രാസം ഇതുകളെവരുത്തുന്നതിനാകുന്നു ഈ നിഷ്കർഷ പ്രധാനമായി ചെയ്യപ്പെടുന്നതു്.”
ഇങ്ങനെ നവീനസമ്പ്രദായത്തിന്റെ സ്വഭാവം വിവരിച്ചിട്ടു വെണ്‍മണി നംപൂതിരിപ്പാടന്മാർ വരുത്തീട്ടുള്ള മൂന്നു ഭേദഗതികൾ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
1. അപ്രസിദ്ധങ്ങളല്ലാത്ത സംസ്കൃതപദങ്ങളും മലയാളപദങ്ങളും എടകലർന്നു പാലും വെള്ളവും കൂടി ചേർന്നപോലെ യോജിച്ചു വരുമ്പോളാകുന്നു മണിപ്രവാളത്തിനു ശുദ്ധിയുണ്ടെന്നു പറയുന്നതു. നംപൂതിരിപ്പാട്ടിലെ മണിപ്രവാളത്തിന്റെ ശുദ്ധിയാണു് ‘കുമാരിയേത്താൻപ്രസവിച്ചുശോതേ” അങ്ങോടടൻപുനരിങ്ങോടടൻ ഇത്യാദികളിൽ കാണുന്ന വികൃതപ്രയോഗത്തിന്റെ അഭംഗിയെ ജനങ്ങൾക്കു് ആദ്യം സ്പഷ്ടമാക്കിക്കൊടുത്തതു്.
2. അവിളംബോച്ചാരണത്തിനു് സുകരമാകുംവണ്ണം പദങ്ങൾ ഘടിപ്പിച്ചു് കവിതയ്ക്കു സ്നിഗ്ദ്ധത വരുത്തുക. ഇതും നംപൂരിപ്പാടന്മാരുടെ കവിതയ്ക്കുള്ള പ്രധാന ലക്ഷണമാണു്. ഭാഷയുടെ സ്വഭാവത്തെ അനുസരിച്ചു വേണ്ടിടത്തെല്ലാം അക്ഷരങ്ങൾക്കു ദ്വിത്വം വരുത്തുകയും അർദ്ധാക്ഷരസംയുക്തമായ അക്ഷരങ്ങൾക്കു മുമ്പിൽ വരുന്ന അക്ഷരങ്ങളുടെ സ്വഭാവമനുസരിച്ചു് ഗുരുലഘുത്വം കല്പിക്കയുമാകുന്നു ഇതിനു വേണ്ടതു്. ഉദാ:ചന്ദ്രക്കല, നക്രത്തുണ്ഡി എന്നല്ലാതെ മലയാളികൾ ചന്ദ്രകല, നക്രതുണ്ഡി എന്നിങ്ങനെ എഴുതാറില്ല. ‘മന്മഥകഥാഗന്ധം ഗ്രഹിക്കാത്തവൾ താനോ’ എന്ന ദിക്കിലെപ്പോലെ ‘ൾ’ ന്നു് മുമ്പിൽ ഇരിക്കുന്ന ഹ്രസ്വത്തെ ഗുരുവാക്കുന്ന രീതി ശരിയല്ല. അതുപോലെ ‘പോൎക്കളത്തിൽ ജപമാർന്നു മേവിടും’ എന്ന ദിക്കിൽ ‘ത്ത’യെ ഗുരുവാക്കിയതും അഭംഗിയാണു്. വെണ്മണി നമ്പൂരിപ്പാടന്മാർ ഇങ്ങനെയുള്ളകാര്യങ്ങളിൽ നിഷ്കർഷിച്ചു.
3. പ്രാചീനകൃതികളിൽ ദ്വിതീയാക്ഷരപ്രാസനിഷ്കർഷയെ ഉണ്ടായിരുന്നുള്ളു. ദീർഘവൃത്തങ്ങളിൽ ദ്വിപ്രാസംകൊണ്ടു വലിയ ഗുണമൊന്നുമില്ല. “കല്യൻകല്യാണപൂർണ്ണൻ കളകമലദളക്കണ്ണൻ” എന്നിങ്ങനെ പദാദിപ്രാസവും “കോടക്കാർവർണ്ണനോടക്കുഴലോടു്” എന്നിങ്ങനെയുള്ള പദമദ്ധ്യപ്രാസവും, പത്മജാതാത്മജായേ, ഈമാതിരി പദാന്ത്യപ്രാസവും അവസരോചിതമായി ഘടിപ്പിച്ചു കാവ്യം രചിച്ചുതുടങ്ങിയതു് വെണ്മണിമാരാകുന്നു.
ഈ അഭിപ്രായത്തിന്റെ സാധുത്വം ചിന്തനീയമാണു്. പ്രാചീനകാലംമുതല്ക്കേ കവിതാനദി രണ്ടു ശാഖകളായീ പിരിഞ്ഞാണു് പ്രവഹിച്ചുകൊണ്ടിരിക്കുന്നതു്. ചെറുശ്ശേരി മലയാളവും സംസ്കൃതവും തിരിച്ചറിയാത്തവിധത്തിൽ ശുദ്ധരീതിയിൽതന്നെ കാവ്യം രചിച്ചു. കൃഷ്ണഗാഥയിൽ പ്രാചീനപദങ്ങൾ വളരെ കടന്നുകൂടീട്ടുണ്ടെങ്കിൽ അതിനുത്തരവാദി അദ്ദേഹമല്ല. അന്നു നടപ്പിലിരുന്ന പദങ്ങളെ അദ്ദേഹം പ്രയോഗിച്ചുവെന്നേയുള്ളു. നമ്പ്യാർ ചെറുശ്ശേരിനമ്പൂരി തെളിച്ച വഴിയേതന്നെയാണു് സഞ്ചരിച്ചതു്. ആധുനികമലയാളത്തിന്റെ പ്രവർത്തകനെന്ന പേരിനു് വാസ്തവത്തിൽ അദ്ദേഹമാണർഹൻ. “കുമാരിയേത്താൻ പ്രസരിച്ചുശേതേ” എന്നും മറ്റും അപൂർവ്വം ചില പ്രയോഗങ്ങൾ ശ്രീകൃഷ്ണചരിതത്തിൽ കാണ്മാനുണ്ടെങ്കിൽ അത്തരം പ്രയോഗങ്ങൾ വെണ്മണികൃതികളിലും ചൂണ്ടിക്കാണിക്കാം.
സുപ്തിങ്ങന്തങ്ങളായ പദങ്ങൾ വെണ്മണിഅച്ഛനും മകനും അവിടവിടെ പ്രയോഗിച്ചിട്ടുണ്ടു്.
‘ഭക്തേഷ്വനഭിനുതിക്കൊരുഭാജനമാക്കരുതേ’
‘ചേവടിയുഗം കലയേ’
“കുമാരിയേത്താൻ പ്രസവിച്ചുശേതേ” എന്ന ദിക്കിലെപ്പോലുള്ള അഭംഗിയില്ലെന്നു സമ്മതിക്കാം. എന്നാൽ ശ്രീകൃഷ്ണചരിതത്തിൽ ഈമാതിരി എത്ര പ്രയോഗങ്ങളുണ്ടു്? പേരിനുമാത്രം. കൃഷ്ണഗാഥയിൽ തീരെ ഇല്ലതന്നെ.
അർദ്ധാക്ഷരങ്ങളുടെ മുമ്പിലിരിക്കുന്ന ലഘുക്കളെ സംബന്ധിച്ചുള്ള വ്യവസ്ഥകൾ നമ്പ്യാരുടെ കാലത്തിനുമുമ്പുതന്നെ ഏറക്കുറെ അംഗീകൃതമായി. ചില കവികൾ സ്വാതന്ത്ര്യം പ്രയോഗിച്ചു കണ്ടേക്കാം. അതു് അന്നത്തേപ്പോലെതന്നെ ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകതന്നെ ചെയ്യുന്നു. കവിസ്വാതന്ത്ര്യത്തെ ആൎക്കും നിയന്ത്രിക്കാൻ സാധിക്കയില്ലല്ലോ.
“വദനതാർ” എന്നും മറ്റും പ്രയോഗിക്കുന്നതു തെറ്റാണെങ്കിൽ “പുതുപുസ്തകം” “പൂശാൻ” എന്നിങ്ങനെ വെണ്മണിമഹൻ പ്രയോഗിച്ചിട്ടുള്ളതും അബദ്ധംതന്നെ.
അനുപ്രാസംകൊണ്ടുണ്ടാകുന്ന ഭംഗി പൂർവകവികൾക്കും കാണ്മാൻ കഴിഞ്ഞിട്ടുണ്ടു്.
അമ്പത്തൊന്നക്ഷരാളീകലിതതനുലതേ വേദമാകുന്നശാഖി
ക്കൊമ്പത്തമ്പോടുപൂക്കും കുസുമതതിയിലേന്തുന്ന പൂന്തേൻകുഴമ്പേ!
ചെമ്പൽത്താർബാണഡംഭപ്രശമനസുകൃതോപാത്തസൗഭാഗ്യലക്ഷ്മീ
സമ്പത്തേ! കുമ്പിടുന്നേൻ കുഴലിണവലയാധീശ്വരീ! വിശ്വനാഥേ.
ഇതിൽ എല്ലാത്തരത്തിലുള്ള അനുപ്രാസങ്ങളും പ്രയോഗിച്ചിരിക്കുന്നു. അതുപോലെ അതേ പുസ്തകത്തിലുള്ള,
മിന്നുംപൊന്നോലകർണ്ണേ മണിഗണലളിതം മോതിരം കണ്ഠകാണ്ഡേ
പിന്നിൽച്ചിന്നിക്കവിഞ്ഞൊന്നണിചികുരമകണ്ഡോദയംമന്ദഹാസം
കന്നിപ്രായംകരുത്തൊന്നുരസികചയുഗം നൂനമപ്പെണ്‍കിടാവെ-
ത്തന്നേ തോന്നീടുമത്രേ സരസമൊരുദിനംകണ്ടവന്നിത്രിലോക്യാം.
എന്ന പദ്യം നോക്കുക. ഇതേ അവസ്ഥതന്നെയാണു് രാമായണചമ്പുവിലും.
കണ്ണനെക്കാണ്‍മതിനല്ലയോപോകുന്നു
പുണ്യവാനെന്നതുനിർണ്ണയംതാൻ
ആയർകോന്തന്നുടെ കാന്തിയായുള്ളൊരു
പീയൂഷവാരിതൻപൂരംതന്നെ
ഇങ്ങനെ ചെറുശ്ശേരിയും അനുപ്രാസം പ്രയോഗിക്കുന്നതിൽ വളരെ നിഷ്ഠയുള്ളവനായിരുന്നു.
കല്ലേക്കുളങ്ങരെപ്പിഷാരടിയുടെ വേതാളചരിത്രത്തിൽ അനുപ്രാസഭംഗിയില്ലാത്ത ഒരു ഒറ്റവരിപോലും എടുക്കാൻ സാധിക്കയില്ല.
കവിതാനദിയുടെ മറ്റൊരു ശാഖയാണു് കണ്ണശ്ശന്റേയും എഴുത്തച്ഛന്റേയും കൃതികളിൽ കാണുന്നതു്. ആ മഹാകവികൾ പ്രത്യേകിച്ചു് എഴുത്തച്ഛൻ സുബന്തങ്ങളും തിങന്തങ്ങളുമായ വിവിധ സാംസ്കൃതശബ്ദങ്ങളും ചമ്പുകാരന്മാരെ അനുകരിച്ചു പ്രയോഗിച്ചു. ‘സന്ദർഭേ സംസ്കൃതികൃതാച’ എന്ന ലീലാതിലകവിധിയെ മാത്രം അവർ കൈക്കൊണ്ടില്ല. കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടും മറ്റും എഴുത്തച്ഛന്റെ മാർഗ്ഗാവലംബികളായിരുന്നു.
ഇതാണു് പരമാർത്ഥം. എന്നാൽ വെണ്മണിമാർ ഈ വിഷയത്തിൽ ഒന്നും ചെയ്തിട്ടില്ലേ? എന്നു ചോദിച്ചാൽ ഇല്ലെന്നു പറയുന്നകാര്യവും പ്രയാസമാണു്. എന്തുകൊണ്ടെന്നാൽ ഭൂരിപക്ഷം കവികളും സംസ്കൃതപ്രയോഗബഹുലമായ രീതിയിൽ കാവ്യം രചിച്ചുകൊണ്ടിരിക്കേ, ശുദ്ധമണിപ്രവാളരീതിയെ പ്രചരിപ്പിക്കുന്നതിനു ചേലപ്പറമ്പൻ, പൂന്തോട്ടം മുതലായ കവികളെ അനുകരിച്ചു അവർ മുന്നോട്ടു വരികയും നിരവധി ശ്ലോകങ്ങൾ എഴുതിത്തള്ളുകയും ചെയ്തു. ആ മാർഗ്ഗം മലയാളികൾക്കു കൂടുതൽ രസിക്കയാൽ കാലക്രമേണ സംസ്കൃതപ്രധാനമായ മണിപ്രവാളം നിശ്ശേഷം നിന്നുപോയി. ഇന്നുള്ളവരാകട്ടെ തേ, മമ, തവ മുതലായ പദങ്ങൾപോലും പ്രയോഗിച്ചുകൂടെന്നു നിർബന്ധം പിടിച്ചുവരുന്നു. അങ്ങനെ ഒരു മനഃസ്ഥിതി ജനിപ്പിക്കുന്നതിനു വെണ്മണിനമ്പൂരിപ്പാടന്മാർ സഹായിച്ചു എന്നല്ലാതെ അവർ നവീന മണിപ്രവാളത്തിന്റെ ഉപജ്ഞാതാക്കളാണെന്നു പറയാവുന്നതല്ല.
ഇയ്യാണ്ടത്തെ സാഹിത്യപരിഷത്തിനു വെണ്മണിപ്രസ്ഥാനം എന്നൊരുപ്രസ്ഥാനം ചേർത്തുകാണുന്നു. പ്രസ്ഥാനകോലാഹലം തുടങ്ങിയതു് ഈയിടെയാണു്. അതിനു Retrospective effect (മുൻപ്രാബല്യം) കൊടുപ്പാൻ പരിഷദംഗങ്ങളായ പ്രചണ്ഡപണ്ഡിതന്മാർ ശ്രമിച്ചുകാണുന്നതു് ആശ്ചര്യജനകമായിരിക്കുന്നു. വാസ്തവത്തിൽ ഒരു പുതിയ പ്രസ്ഥാനവും വെണ്മണി നമ്പൂതിരിപ്പാടന്മാർ ആരംഭിച്ചിട്ടില്ല. ഒട്ടുവളരെ കൃതികൾ തുടങ്ങീട്ടു് മദ്ധ്യേമാർഗ്ഗം വിരമിക്ക എന്നതു് ഒരു പ്രസ്ഥാനമാണെങ്കിൽ അതിന്റെ സ്ഥാപകന്മാർ അവർതന്നെ. ‘കുത്തിട്ടു’ പ്രസിദ്ധീകരിക്കേണ്ട ശ്ലോകങ്ങൾ രചിക്കുന്നതു് ഒരു പുതിയ പ്രസ്ഥാനമാണെങ്കിൽ അതും അവരാൽ ഉദ്ഘാടിതമാണു്. പക്ഷേ ഇന്നാരെങ്കിലും അങ്ങനെയുള്ള പദ്യങ്ങൾ രചിച്ചാൽ അവർ കാരാവാസംകൊണ്ടുള്ള നരകം അനുഭവിക്കേണ്ടതായി വന്നുപോകും. നമ്പൂരിപ്പാടന്മാരുടെ കൃതികളിൽ വിത്രിതമായിരിക്കുന്ന ആ സാമുദായികനില അസ്തമിച്ചതിൽ ആവൂ എന്നു സന്തോഷം പ്രകടിപ്പിച്ച ചിലർകൂടി ആ കവികളുടെ പ്രസ്ഥാനത്തെ പുനരുദ്ധരിക്കുന്ന വിഷയത്തിൽ ജാഗരൂകരായിരിക്കുന്നതു കാണുമ്പോൾ ആൎക്കാണു സങ്കടം തോന്നാത്തതു്! ചെറുശ്ശേരിയും എഴുത്തച്ഛനും നമ്പ്യാരും വിസ്മരിക്കപ്പെട്ടുകഴിഞ്ഞു; അവരുടെ സ്മാരകദിനങ്ങൾ കൊണ്ടാടുന്നതിനു് ആരുമില്ല. മൂരിശൃംഗാരം ആയിരിക്കാം ഇക്കൂട്ടരുടെ ആദർശം. കൊള്ളാം, നടക്കട്ടെ. പക്ഷേ ഉത്തരകേരളത്തിൽ ചുണയുള്ള പെണ്‍കുട്ടികൾ കണ്ടേക്കാതിരിക്കയില്ല. അവർ ഈ അശുഭകരമായ ഉദ്യമത്തെ തടഞ്ഞുനിർത്താതിരിക്കയില്ല. അഥവാ അവൎക്കു ം അതിനോടു പഥ്യമാണെങ്കിൽ—
വെണ്‍മണിപ്രസ്ഥാനക്കാർ ഒരുകാര്യം ചെയ്യുന്നപക്ഷം മലയാളികൾ അവരോടു് അത്യന്തം കൃതജ്ഞതയുള്ളവരായിരിക്കും. അച്ഛനും മകനും ഒന്നാംതരത്തിലുള്ള ഒട്ടുവളരെ പദ്യങ്ങൾ രചിച്ചിട്ടുണ്ടു്. അവയെ മാത്രം ശേഖരിച്ചു പ്രസിദ്ധീകരിക്കുകയും മറ്റുള്ളവയെ അഗ്നിദേവനു സമർപ്പിക്കുകയും ചെയ്യട്ടെ.
വട്ടക്കണ്ണുംവഴിക്കുള്ളകിഴുകളതുകുത്തീട്ടു ചെമ്മണ്ണു ചേരും
മൊട്ടക്കൊമ്പുംകുളമ്പും കുടിലനുടെ തുളുമ്പുന്നവമ്പുംകൊടുമ്പും
കട്ടപ്പൂവാലുമെന്നീവകകലരുമൊരീകൂറ്റനെക്കാണ്‍കിലുള്ളം
ഞെട്ടിപ്പോം കല്ലു തിന്നീടിലുമുടനെ ദഹിക്കുംദഹിക്കാത്തവന്നും
വട്ടച്ചൂട്ടുംകുനുട്ടും വലിയതലയെടുപ്പുംനടപ്പുംവെടിപ്പും
പൊട്ടിച്ചുള്ളഞ്ജനക്കല്പൊടിയൊടുകിടയാം വങ്കറുപ്പുംനിരപ്പും
പൊട്ടിച്ചോരുന്നഗർവും ശിവശിവശിവനേ പൈക്കളെചെന്നുകുത്തി-
കുട്ടിച്ചോരംവരുത്തുന്നിവനുടെതടിയും താടയുംപേടിയാകും
ധൂർത്തോടിദ്ധൂളിധൂളിച്ചരമിഹചുരമാന്തിപ്പുളച്ചുംതിളച്ചും
നേർത്തോടിച്ചെന്നുനേരിട്ടിണയൊടുടനടുത്തെത്തിയുംകുത്തിയിട്ടും
കൂത്താടിക്കൂസൽവിട്ടും കൊടിയമദമൊപ്പൈക്കളോടൊത്തുകാമ-
ക്കൂത്താടിക്കൊണ്ടുനില്ക്കുന്നവനിതൊരുടയാക്കൂറ്റനോകൂറ്റനത്രേ
ഗളതലമണിയുംമണിയും
കിണികിണിരവവും മിനുത്തതടിയുംതടിയും
ക്ഷണമൊരുനടയുംനടയും
പണിപണിപറവാനിതോൎക്കിൽമിനുസംമിനുസം
വിക്രമനിവനെക്കെട്ടും-
നല്ക്കയറുംപൊന്തിടുന്നപൂഞ്ഞിക്കെട്ടും
പൈക്കളൊടുള്ളൊരുകെട്ടും
മുക്രയുമുചിതംമുഴങ്ങുമിദ്ദിക്കെട്ടും.
ഇങ്ങനെ കൃതി കുലുക്കിവരുന്ന മൂരിക്കുട്ടന്റെ വർണ്ണന സരസമെങ്കിലും അവന്റെ ശൃംഗാരത്തെ പ്രചരിപ്പിക്കുന്നതിനോ നിലനിർത്തുന്നതിനോ ഉള്ള ഉദ്യമം ഒരിക്കലും സമുദായക്ഷേമകരമല്ല.
കണ്ണാടിക്കൊത്തൊരോമൽക്കവിളിലണിമുലപ്പാലൊലിപ്പിച്ചുകൊങ്ക-
ക്കണ്ണുംകൈകൊണ്ടുഞെക്കിജ്ജനനിയുടെമുലപ്പന്തുമെല്ലെപ്പിതുക്കി
കണ്ണൻകൊഞ്ചിക്കുഴഞ്ഞങ്ങവൾമടിയിലൊതുങ്ങിക്കിടന്നല്പമോട്ട-
ക്കണ്ണേയ്പിക്കുംനറുമ്പാൽകുടമതിനുകണക്കെന്നിയേകൈതൊഴുന്നേൻ
ചോപ്പുംചോരത്തിളപ്പും ചൊകചൊകവിലസിത്തത്തുമത്തപൂതങ്ക
ക്കോപ്പൂംകൊണ്ടൽക്കറുപ്പുള്ളണികഴല്ലമണിത്തിങ്കളുംതിങ്ങൾതോറും
പൂപ്പുംമുന്നാൾപടുപ്പിട്ടിവപെടുമിളമാൻതയ്യൽതൻമെയ്യിനുള്ളോ-
രേപ്പുല്ലാസാലുലഞ്ഞോന്നകമലരിലലഞ്ഞാനുലഞ്ഞാനുഭാരം
ക്രീഡിച്ചുംകീരവാണീമണികളൊടിടയിൽകൈക്കൽ നെയ്‍പാലിതെല്ലാം
മേടിച്ചും കട്ടശിച്ചും പ്രണതരിലലിവിൻനീർതുളിച്ചും തുണച്ചും
കൂടിച്ചും പാണ്ഡവൎക്കുന്നതി കരുനിരയെത്തക്കമോർത്തങ്ങുകണ്ടിൽ
ച്ചാടിച്ചും വാണഗോപീജനസുകൃതസുഖക്കാതലേക്കൈതൊഴുന്നേൻ
കണ്ണാചാടിക്കളിച്ചാലൊരുതവിനറുനൈ തന്നിടാം പാടിവണ്ണം
വർണ്ണിച്ചാലുണ്ടുരിപ്പാലൊരുകറിയൊരുകൊച്ചുമ്മയമ്മയ്ക്കുതന്നാൽ
ഉണ്ണിക്കാകണ്ഠമേകാം പുതുമധുപൊളിയല്ലെന്നു മാതാവുരച്ചാൽ
തിണ്ണംചാടാൻതുടങ്ങുംകൊതിയുടെനിധി സാപ്പാട്ടുരാമൻസഹായം
പോരാടിപ്പണ്ടുപോത്താംമനുജനുടെകടുംചോരകോരിക്കുടിച്ച-
ങ്ങാറാടിത്തച്ചുകീറിക്കടലുടലിലണിഞ്ഞാർത്തുകൊണ്ടാത്തമോദം
പാരിൽശ്രീകോടിലിംഗാലയമടിയരുളും ഭദ്രതൻഭദ്രമേകം
ചാരുശ്രീചേവടിത്താരകതളിരിലണച്ചയ്‍മ്പിൽഞാൻകുമ്പിടുന്നേൻ.
നീലക്കാറുംനിലാവും തിറമുടയനിശാനാഥനുംനിസ്തുലശ്രീ
ബാലാൎക്കാരുണ്യമൊത്തുള്ളുടലുമമലസമ്മുത്തുമുള്ളൊത്തമുത്തും
കോലും കാരുണ്യസത്തും പലതിഹവിലസും വാമദേവന്റെവാമാ-
ങ്കാലങ്കാരം കനിഞ്ഞെൻ കരളിലിഹകളിച്ചിടണം കാന്തിയോടും.
കാന്താനന്ദസ്വരൂപിൻഗള മണിമണിമാണിക്യമംഗല്യശോഭാ
സന്താനശ്രീനിവാസശ്രീതജനഹിതസന്ധാനസന്താനശാഖിൻ
സ്വന്താനന്താഹിതല്പസ്ഥിതിസകലജഗന്നാഥ!നന്ദിച്ചൊരോമൽ
സന്താനം തന്നുരക്ഷിച്ചരുളുകയിഹമാം സംഗമേസംഗമേശാ.
എന്നിങ്ങനെയുള്ള നിരവധി വന്ദനശ്ലോകങ്ങളും,
ഉണ്ടെന്നും വിബുധദ്വിജാദികൾസമീപേ ദാനശീലുത്വവും
രണ്ടാൾക്കും ശരിശൈലുസിന്ധുവരനുംഞാനും സമാനംപരം
ഉണ്ടേവം സുരദാരുവിന്നു തവ കല്പഭ്രാന്തിതൻ കാരണം-
കൊണ്ടോ കല്പകവൃക്ഷമെന്നതിനുപേർ ചൊല്ലുന്നിതെല്ലാവരും?
ഇന്നാരാണിവിടേയ്ക്കുനേരയി!ഭവദ്ദാനപ്രഭാവങ്ങൾകൊ-
ണ്ടിന്ദ്രാരാമമതിങ്കലർത്ഥികൾ കടക്കുന്നില്ല തന്നല്ലഹോ
ചെന്നാരുംപെരുമാറിടാഞ്ഞവിടെ വമ്പുറ്റും പുലിക്കൂടുമാ-
യ്‍മന്ദാരാഖ്യമരങ്ങളോരബതപുഴുക്കത്തിന്നൊഴുക്കുന്നിതോ.
കാളീതൃക്കരുണാരസാർദ്രചലിതാപാഗോളിഭൃംഗാവലി
ക്കാളീടും കളകാന്തിചേർന്നൊരുമലൎക്കാവാം ഭവാൻപാരിടം
കാളുംകൗതുകമോടുമത്ര വളരെക്കാലം വലാരാതിയെ
ക്കാളും കല്യതേയാടിവണ്ണമിനിയും ക്ഷോണീശ വാണീടണം.
മങ്ങാതങ്ങു മതംഗജാസകരുണാപാംഗാഖ്യമത്തഭൂമൽ
ഭംഗാരാമമതായിവണ്ണമിനിയും ഭംഗ്യാ ദയാവാരിധേ
അങ്ങാലംബനമാംജനത്തിനൊരുമാൽതിങ്ങാതെരക്ഷിച്ചുഭൂ-
രംഗാന്തേ സുഖമായ്‍വസിക്ക സുചിരം തുംഗാനുഭാവൻ ഭവാൻ.
ഇത്യാദി അസംഖ്യം സംഭാവനാപദ്യങ്ങളും ഉണ്ടല്ലോ. അവയെമാത്രം ചേർത്താൽതന്നെയും മഹാകവിപട്ടത്തിനു് അച്ഛനുംമകനും ഒരുപോലെ അർഹരായിത്തീരുന്നതാണു്.
‘പൂരബന്ധം’തന്നെയും ഏതാനും പദ്യങ്ങൾ ഒഴിച്ചാൽ വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഗ്രന്ഥമാണു്. എനിക്കു കുത്തിട്ടു ചേർത്തിട്ടുള്ള മൂരിശൃംഗാരപദ്യങ്ങളോടുമാത്രമേ വഴക്കുള്ളു. അവയെ നശിപ്പിക്കേണ്ടകാലം ആസന്നമായിരിക്കുന്നു. പ്രസാധകന്മാർ എന്തിനു് ഇങ്ങനെ ചില ദിക്കുകളിൽ കുത്തിട്ടു എന്നുള്ളതു മനസ്സിലാകുന്നതേയില്ല. മുഴുവനും പ്രസിദ്ധീകരിച്ചിരുന്നെങ്കിൽ സമീപ പ്രദേശങ്ങൾ ഒഴിച്ചുള്ള ദിക്കുകളിൽ അധിവസിക്കുന്നവരെങ്കിലും ഈ പേരുകളെല്ലാം കേവലം സാങ്കല്പികങ്ങളാണെന്നു വിചാരിക്കുമായിരുന്നു. ഇപ്പോഴങ്ങനെയല്ല. കന്യാകുമാരിമുതൽ ഗോകർണ്ണം വരെയുള്ളവൎക്കൊക്കെ കുത്തിട്ടിട്ടുള്ള സ്ഥലങ്ങളിലെ വാക്കുകൾ എന്തെല്ലാമെന്നറിയാം. ആ പദ്യങ്ങളെല്ലാം സംരക്ഷിക്കത്തക്കതാണെന്നു പ്രസാധകന്മാൎക്കു വിശ്വാസമുണ്ടെങ്കിൽ അവർ എന്തുകൊണ്ടു മുഴുവനും പ്രസിദ്ധീകരിക്കുന്നില്ല?
വെണ്മണികൃതികളെപ്പറ്റി അഭിജ്ഞോത്തമനായ ടി. കെ. കൃഷ്ണമേനോനവർകൾ പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.
“മൂക്കാലുംമൂഢരാണിജ്ജഗതിബുധജനം ദുർല്ലഭംനല്ലഭാഗ്യം
തൽക്കാലംകേട്ടുകൊണ്ടാടുവതറികമഹാ മൂഢരാണൂഢരാഗം
എന്നു നമ്പൂരിപ്പാട്ടീന്നു (മകൻ) അംബോപരദശത്തിന്റെ അവസാനത്തിൽ പറഞ്ഞിട്ടുണ്ടു്. കല്പിച്ചുണ്ടാക്കീട്ടോ അല്ലാതെയോ ഇദ്ദേഹം ഇവരുടെ രസത്തെ വേണ്ടതിലധികം ഗണിച്ചിരുന്നു എന്നു തോന്നുന്നു.
അർത്ഥഭംഗിയേക്കാളധികം ശബ്ദഭംഗിയേയാണു് ഇദ്ദേഹം ദീക്ഷിച്ചുവന്നതു്, പ്രാസാനുപ്രാസങ്ങൾ കൂടാതെയുള്ള ശ്ലോകങ്ങളെ കാണ്മാൻ പ്രയാസം.
‘മഹാമൂഢന്മാർ കേട്ടുകൊണ്ടാടുവാൻ’ വേണ്ടീട്ടോ അല്ലാതെയോ കാവ്യനാടകാലങ്കാരങ്ങൾ വായിച്ചിട്ടുള്ള രസജ്ഞന്മാരാൽ സഹിക്കപ്പെടാത്തവയായ തെറ്റുകൾ നമ്പൂരിപ്പാട്ടിനു തന്റെ കൃതികളിൽ വരുത്തീട്ടുമുണ്ടു്. പദ്യപ്രബന്ധങ്ങളെ സംബന്ധിച്ചു് ഒരു ശിക്ഷാനിയമം ഉണ്ടാക്കുന്നതായാൽ ഏതെല്ലാം വകുപ്പിൽ എപ്രകാരം ഇദ്ദേഹം കുറ്റക്കാരനായിവരുമെന്നു പറവാൻ ഒരുങ്ങുന്നില്ല. ഓരോ കൃതികളുടെ അംഗങ്ങൾക്കു വേണ്ട താരതമ്യങ്ങളോടുകൂടീട്ടു് ഇദ്ദേഹം ഒരു കൃതിയെങ്കിലും പൂർത്തിയാക്കീട്ടില്ല. നാടകസിദ്ധാന്തങ്ങൾ പ്രകാരം വിചാരിക്കുന്നതായാൽ ഇദ്ദേഹത്തിന്റെ ഒരു നാടകത്തിനെങ്കിലും ആ പേരിനുള്ള അർഹതിയില്ല.”
***
“ഇദ്ദേഹത്തിന്റെ കൃതികൾകൊണ്ടു് ഒരു ഉദ്ദേശസിദ്ധിയും ഉണ്ടാകുന്നില്ല. ജനങ്ങൾക്കു കൃത്യോപദേശം ചെയ്തു് അവരെ അശുഭകർമ്മങ്ങളിൽ വിമുഖരാക്കി സദൃത്തരാക്കുന്നതിനു് ഇദ്ദേഹം ശ്രമിക്കകൂടി ചെയ്തിരുന്നില്ല. ഇതു വലിയ കവികളുടെ കൃത്യങ്ങളിൽ ഒന്നാണെന്നു ഇദ്ദേഹം അറിഞ്ഞിരുന്നോ എന്നുതന്നെ സംശയമാണു്. അംബോപദേശം, ഭാണം, പൂരപ്രബന്ധം പല ഒറ്റ ശ്ലോകങ്ങൾ ഇവ നോക്കുമ്പോൾ സാധാരണ ദുഷ്കവിത എന്നു നാം പറയുന്നതിൽ ഇദ്ദേഹത്തിനു അധികപക്ഷം ഉണ്ടായിരുന്നുവെന്നു പറകവേണ്ടിയിരിക്കുന്നു.”
മി. ടീ. കേ. കൃഷ്ണമേനോൻ ഇങ്ങനെ വെണ്മണി മഹന്റെ കാവ്യദൂഷ്യങ്ങളെ ചൂണ്ടിക്കാണിച്ചുവെങ്കിലും, ഗുണങ്ങളെ വിസ്മരിച്ചിട്ടില്ല. അദ്ദേഹം തുടരുന്നു;- ‘തൻഭാഷാതന്വിയെക്കേരളമനുജർ വെടിഞ്ഞിട്ടുമുക്കാലുമിപ്പോൾ, വമ്പാളും ഹൂണഭാഷാവനിതയെ വശമാക്കുന്ന’ ഇക്കാലത്തു് മലയാളഭാഷയ്ക്കു അഭൂതപൂർവ്വമായ് കണ്ടുവരുന്ന ഒരു പ്രചാരമുണ്ടാക്കുന്നതിനു് ഇദ്ദേഹം വളരെ പ്രയത്നിച്ചിട്ടുണ്ടു്, ഇതിനു സംശയമില്ല; പണ്ഡിതപാമരന്മാർ ഒരുപോലെ കൊണ്ടാടുന്നതു നമ്പൂരിപ്പാട്ടിലെ കൃതികളെയാണെന്നു സർവ്വസമ്മതമാണല്ലോ. ‘വാസനാബലത്താൽ കവിതയുണ്ടാക്കി സഹൃദയഹൃദയാഹ്ലാദം ചെയ്യുന്ന ഭാഷാകവീകളിൽ അഗ്രേസനായ് ഗണിക്കേണ്ടതു വെണ്മണിനമ്പൂരിയെത്തന്നെയാകുന്നു–എന്തു സ്ഖലിതങ്ങൾ ഉണ്ടായിരുന്നാലും ഇദ്ദേഹത്തിന്റെ പദ്യങ്ങളിൽ അഭിരുചിതോന്നാതിരിക്കുവാൻ പ്രയാസമാണു്. ഇദ്ദേഹത്തിന്റെ മനോധർമ്മത്തിന്റെ പ്രവാഹത്തിനു ഒരു തട്ടുവരുന്നില്ല. മറ്റൊരുകവി ശങ്കിക്കുന്ന ദിക്കിൽ ഇദ്ദേഹം എന്തെങ്കിലും തട്ടിമൂളിക്കും. സരസ്വതീപ്രസാദത്താൽ അതു ബഹു സരസമായിരിക്കയും ചെയ്യും.”
വെണ്മണി സാഹിത്യത്തിനുള്ള വിശിഷ്ടലക്ഷണങ്ങൾ താഴെപ്പറയുന്നവയാണു്.
പൂർവ്വകവിചുംബിതങ്ങളല്ലാത്ത ഏതെങ്കിലും ഭാവം മിക്ക ശ്ലോകങ്ങളിലും ഉണ്ടായിരിക്കും.
സ്നിഗ്ദ്ധമായ പദഗുംഫനരീതി—യതിഭംഗത്തിനു കുറവില്ലെങ്കിലും, അതുകൊണ്ടു വലിയ അഭംഗി തോന്നുകയില്ല.
ശ്രവണമാത്രത്തിൽതന്നെ അർത്ഥബോധം ഉണ്ടാകത്തക്കവണ്ണമുള്ള പ്രസന്നത.
ദൂരാന്വയാദി അർത്ഥഗ്രഹണപ്രതിബന്ധകികളായ ദോഷങ്ങളുടെ അഭാവം.
നമ്പ്യാരെപ്പോലെ കവിതകളിൽ സംഭാഷണശൈലികൾ പ്രയോഗിക്കുക.
അനുപ്രാസങ്ങൾ നിയമേന എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചു് ശ്രവണസുഖം വർദ്ധിപ്പിക്കുക.
ബാഹ്യപ്രകൃതിയെ സുസൂക്ഷ്മമായി നിരീക്ഷണം ചെയ്തു് ചമൽക്കാരജനകമാംവണ്ണം തന്മയത്തോടുകൂടി ചിത്രണംചെയ്യുന്നു.
അഭ്യന്തരപ്രകൃതിയെ വർണ്ണിക്കുന്നതിലുള്ള പാടവമില്ലായ്മ.
ഛായാചിത്രണവൈദഗ്ദ്ധ്യം.
സംബോധനകളുടെ വൈശിഷ്ട്യം.
ഫലിതപ്രയോഗചാതുരി.
ഈ ഒടുവിൽ പറഞ്ഞ രണ്ടു വിശിഷ്ടതകളേക്കുറിച്ചു് അല്പം ഉപന്യസിക്കേണ്ടിയിരിക്കുന്നു. ഒറ്റ വാക്കുമുതൽക്കു് മൂന്നു വരികളോളം ദൈർഘ്യമുള്ള സംബുദ്ധികൾ വെണ്മണികൃതികളിൽ കാണാം.
പൊന്നിൻകേഴക്കിടാവിൻ കഴലതൊരുപെരുംപാമ്പുമന്ദം വിഴുങ്ങി ത്തിന്നുമ്പോൾക്കേണുനോക്കും മിഴിയതിലഴകേറുന്നലോലായരാക്ഷീ.
തേൻപൊട്ടിച്ചേർത്തൊലിക്കും മൃദുതരമൊഴികൊണ്ടിന്നുയൂനാംഹൃദന്ത- ക്കാമ്പാട്ടീടുന്നകോണ്ടൽകുഴലണിമണിമാർ കുമ്പിടുംതമ്പുരാനേ.
കൂടുംപേടികലർന്നു കാനനനടുക്കാപ്പെട്ടു പാരം വല- ഞ്ഞോടുമ്പോൾമൃഗചഞ്ചലാഞ്ചിതമിഴിക്കൊക്കുംമിഴിത്തയ്യലേ.
ഉമ്പർകോനുടയകൊമ്പനാനയുടെകുംഭവുംകനകകംഭവും കുമ്പിടുന്നകുചകുംഭമുള്ളവരിൽമുമ്പുതേടിവിലസുംപ്രിയേ.
ഈമാതിരി സംബുദ്ധികൾ ചിലൎക്കൊക്കെ രസിച്ചുവെന്നുവരാം. എന്നാൽ സുന്ദരിയായ നായികയേ ‘വമ്പെഴും കൊമ്പനാനേ’ എന്നൊക്കെ വിളിക്കുന്ന രീതി ഇന്നുള്ളവൎക്കാൎക്കും രസിക്കയില്ലെന്നുള്ളതു തീർച്ചതന്നെ.
വെണ്മണിമഹൻ പ്രാർത്ഥനാപദ്യങ്ങളിൽപോലും ഫലിതം തട്ടിവിടാറുണ്ടായിരുന്നുവെന്നു മുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അച്ഛനും മകനും ഒരുപോലെ ഫലിതക്കാരായിരുന്നു.
ഒരിക്കൽ ഒരു സദ്യയ്ക്കു് അച്ഛൻനമ്പൂരിപ്പാടു് ഉണ്ണാനിരുന്നു. അദ്ദേഹം ശൎക്കരപ്പായസം തൊടാതെ പാൽപായസം മാത്രം ഉണ്ണുന്നതുകണ്ടിട്ടു് പൂന്തോട്ടം ചോദിച്ചു; “വെണ്മണി കറക്കുമെന്നു പേടിച്ചായിരിക്കുമോ ശൎക്കരപ്പായസം തൊടാത്തതു്”. “പൂന്തോട്ടു് പാലല്ലായിരിക്കാം കറക്കുന്നതു്”എന്നു അച്ഛൻനമ്പൂരിപ്പാടു് ഉടൻ മറുപടി പറഞ്ഞു.
ഇട്ടീരിമൂസ്സിനു് നാണുപ്പട്ടർ എന്നൊരു കുട്ടിപ്പട്ടരുണ്ടായിരുന്നു. അയാളുടെ ബീഭത്സവേഷവുംമറ്റും മകൻനമ്പൂരിപ്പാട്ടിലേക്കു പിടിച്ചുവന്നിരുന്നില്ല. ഒരുദിവസം അയാൾ ദിവാൻജി അവർകളുടെ അടുക്കൽ ഏതോ കാര്യത്തെപ്പറ്റി ശുപാർശചെയ്തുകൊടുക്കണമെന്നു നമ്പൂരിപ്പാടിലേ അടുക്കൽ അപേക്ഷിച്ചു. അയാളെ ചെണ്ടകൊട്ടിക്കാൻ അതൊരു നല്ല അവസരമെന്നു കരുതി, ‘തോണിപ്പള്ളയ്ക്കു തുല്യം’ ഇത്യാദി മുൻപു് ഉദ്ധരിച്ചിട്ടുള്ള ഛായാശ്ലോകം എഴുതിക്കൊടുത്തു. പട്ടർ ആ കത്തു യഥാകാലം ദിവാൻജിയുടെ പക്കൽ ഏല്പിച്ചു. അദ്ദേഹം അതു് വായിച്ചുനോക്കിയിട്ടു് ‘ഇതിൽ പറഞ്ഞിരിക്കുന്നതെല്ലാം പരമാർത്ഥമാണോ’ എന്നു ചോദിച്ചു. “എജമാനനേ! അതിൽ പറയുന്നതെല്ലാം ശരിയാണു്. എന്നു സാധുപ്പട്ടർ പറഞ്ഞപ്പോൾ, ഗംഭീരപുരുഷനായ ദിവാൻജി അറിയാതെ പൊട്ടിച്ചിരിച്ചുപോയി.
18.24 പേരകത്തുകോയിക്കൽ ഗോദവർമ്മൻതിരുമുല്പാടു്
വെണ്മണിക്കമ്പിനിയിലെ ഒരു അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഒറ്റശ്ലോകങ്ങളിൽ പലതും പ്രസിദ്ധമാണു്.
കടത്തിന്മേൽവെള്ളം കുടുകുടെയൊഴിച്ചാലുമകമേ
കടക്കില്ലെന്നല്ലോ ബുധമതമതിൻവണ്ണമയി തേ
മടുത്തേൻവാണീ നിൻ മതിയിലിനിയും മന്മൊഴിയഹോ
കടക്കുന്നില്ലെന്നുംകനിവുമറിയാറായി ദയിതേ
എണ്ണംകൂടാതെകൂട്ടക്കതിന വെടിതുടങ്ങീ നടുങ്ങീ ദിഗന്തം
തിണ്ണംപൊട്ടിപ്പെളിഞ്ഞായതുചിലതു തെറിച്ചു വിറച്ചു ദിഗന്തം
വണ്ണംകൂടുന്നപാണ്ടിദ്വിജ വയർ വിഭജിച്ചു ഭവിച്ചു തദന്തം
കണ്ണിൽകണ്ടേനിവണ്ണം പലതുമിഹ കുറയ്ക്കാതുരയ്ക്കാമുദന്തം.
ആരോമൽത്തയ്യലാളോ മരിയൊരുനറുതേൻവാണി സർവാണിയായി
ട്ടോരോരോ നേരുകേടങ്ങനെ തുടരുകയാലന്തരംഗാന്തരാളേ
വേരോടിച്ചാരുവായ്‍ത്തീർന്നൊരു മമത മനം വെന്തുപോയെന്തുചെയ്യാ-
മീരോഷാഗ്നിപ്രപാതേ മതിമതിമമതേ ബാന്ധവം ബന്ധുരാംഗീ.
18.25 കറുത്തപാറ ദാമോദരൻനമ്പൂരി
വെട്ടത്തുനാട്ടിനു സമീപം ആലത്തിയൂർ ഗ്രാമമായിരുന്നു നമ്പൂരിയുടെ ജന്മദേശം. 1021-ൽ ജനിച്ചു. രാമൻചോമാതിരിപ്പാടായിരുന്നു പിതാവു്. കൊച്ചി, മലബാർ എന്നീ ദേശങ്ങളിൽ ഉള്ള പലേ വിദ്വാന്മാരുടെ അടുക്കൽനിന്നു കാവ്യാലങ്കാരാദികളും തൎക്കം വ്യാകരണം വേദാന്തം മുതലായ ശാസ്ത്രങ്ങളും നല്ലപോലെ അഭ്യസിച്ചു് ചെറുപ്പത്തിൽതന്നെ പ്രൗഢപണ്ഡിതനെന്ന പേർ സമ്പാദിച്ചു. കാവ്യരചന അദ്ദേഹത്തിനു കേവലം വിനോദമായിട്ടാണിരുന്നതു്. ഭാഷയിൽ അക്ഷയപാത്രാദി ആറു നാടകങ്ങളും രുഗ്മിണീസ്വയംവരം മണിപ്രവാളവും ഇദ്ദേഹം രചിച്ചിട്ടുണ്ടു്. കവിഭാരതത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ അദ്ദേഹത്തെ ശല്യരാക്കി കല്പിച്ചിരിക്കുന്നു. ആ ശ്ലോകം ഉദ്ധരിക്കാം.
ഇയ്യൂഴത്തിലണഞ്ഞിടുന്നകവിതക്കാരായപോരാളിമാർ
പെയ്യുംപദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടുംസഹിക്കാതെപോയ്-
മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ
കയ്യൂന്നുന്ന കറുത്തപാറ കൃതിയിൽ ചൊല്ലാർന്നശല്യൻ ദൃഢം.
18.26 കുട്ടിക്കുഞ്ഞുതങ്കച്ചി
കേരളത്തിലെ ഏറ്റവും പേരുകേട്ട കവികളിൽ ഒരുവനെന്നു സർവ്വജനസമ്മതനായ ഇരയിമ്മൻതമ്പിയുടെ സുകൃതവല്ലിയിൽ അങ്കുരിച്ച ഒരു സുരഭിലപ്രസൂനമാണു് കിഴക്കേമഠത്തിൽ കുട്ടിക്കുഞ്ഞുതങ്കച്ചി. 995-ൽ ആയിരുന്നു അവരുടെ ജനനം. ഏഴാംവയസ്സിൽ വിദ്യാരംഭം നടന്നു. അല്പകാലത്തിനുള്ളിൽ എഴുത്തും വായനയും വാക്യവും പരല്പേരുമൊക്കെ വശമാക്കിയിട്ടു് ഹരിപ്പാട്ടുകൊച്ചുപിള്ളവാരിയരുടെ അടുക്കൽ സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ പ്രധാന ഗുരു പിതാവുതന്നെ ആയിരുന്നു.
ധീമാൻവിദ്വജ്ജനാഢ്യോ ഗുരുരപി രവിവർമ്മാഭിധോ മൽപിതുർയ-
സ്സീമാതീതാനുകമ്പാപ്രഭവതു ജനനീഭാവുകംപൈത്യസദാ മേ
എന്നു പാർവ്വതീസ്വയംവരം ആട്ടക്കഥയിലും.
അത്യാദരേണ വിദുഷാമമലാശയാനാം
മഗ്രേസരേണഗുരുണാ രവിവർമ്മനാമ്‍നാ
അദ്യാഹമത്രഭവിതും സമനുഗ്രഹീതാ
തസ്യാംഘ്രിമാശു കലയേ മമജന്മഹേതോഃ
എന്നു ശ്രീമതീസ്വയംവരം ആട്ടക്കഥയിലും,
പ്രഖ്യാതിചേർത്തുകവനേ രവിവർമ്മനാമ്‍നാ
വിഖ്യാതവാൻ ജനകനും തുണചെയ്കനിത്യം
എന്നു മിത്രാസഹമോക്ഷത്തിലും മുഖ്യഗുരു എന്ന നിലയിൽ ഇരയിമ്മൻതമ്പിയേയാണു് വാഴ്ത്തിക്കാണുന്നതു്.
“ബാഹുലേയപദസേവനലോലം
ഭാവയേ ഗുരുവരം കണോബ്ധിം”
“ശ്രീബാഹൂലേയ ഭജനൈകപാരായണാഢ്യം
ശ്രീമാനുവിശിഷ്ടഗുണവാൻ ഗുരുനാഥനുംമേ”
എന്നിങ്ങനെ ഹരിപ്പാട്ടു കൊച്ചുപിള്ളവാര്യരും ഭക്തിപൂർവ്വം സ്മരിക്കപ്പെട്ടിട്ടുണ്ടു്.
സംസ്കൃതത്തിൽ കാവ്യനാടകാലങ്കാരങ്ങൾവരെ ഈ ഗുരുക്കന്മാരിൽനിന്നു് പ്രസ്തുത മഹതി അഭ്യസിച്ചു. അതിനിടയ്ക്കു സംഗീത പരിശീലനവും ചെയ്തുകൊണ്ടിരുന്നു. സ്വാതിമുതല്ക്കു മൂലംതിരുനാൾ വരെയുള്ള വഞ്ചിമഹീന്ദ്രന്മാരെല്ലാം അവൎക്കു വിലയേറിയ പാരിതോഷികങ്ങൾ നല്കീട്ടുണ്ടു്.
18.27 1.പാർവതീസ്വയംവരം ആട്ടക്കഥ
മംഗലാംഗിമാരണിയുംമൗലിരത്നമേ
തുംഗലാവണ്യതാരുണ്യരംഗമേ
ഇന്ദുബിംബാനനേ ഘോരമിന്നിയമമാചരിപ്പാൻ
ഇന്നുമോഹമെന്തോമലേ!വർന്നുളവായതുബാലേ?
നീലവേണി ചിടയാക്കി മൂലമെന്തതിനുംപാൎക്കിൽ?
മാലധിംപൂണ്ടുമെയ്യോ മാനിനീവാടീടുന്നല്ലോ.
18.28 2. ശ്രീമതീസ്വയംവരം ആട്ടക്കഥ
കല്യാണിചെമ്പട
മന്ദാനിലാതിശിശിരേ മധുഗന്ധലുബ്ധ
ഭൃംഗാവലീഛശുരിതകന്ദസുമഭിരാമേ
ഏകാന്തരമ്യവരകഞ്ജകടീരദേശേ
കാന്താമുവാചനൃപതിസ്സ കദാചിദേവ.
ഫല്ലാംഭോരുഹതുല്യവിലോചനേ കല്യാണീ ശൃണു ഭാഷിതം.
വല്ലഭേ! വരികനീ വൈകാതെ മമാന്തികേഫല്ല
വില്ലാളിപ്രവരനാം മല്ലീസായകൻ പട വില്ലുംകുലച്ചടുത്തു മമ സവിധേ നല്ലസൂനബാണങ്ങൾനലമോടേ ചൊരിഞ്ഞതി ലല്ലൽവളർത്തുന്നതും ചൊല്ലാവതോസുദതി- ഫല്ലശരദിന്ദുസദൃശമാം തവ മുഖാംബുജേ ചിന്തും മധുരസപിപാസുവായ്‍മരുവുമെന്നെ വരതനു മദഗജവരകുംഭംതൊഴുംനിന്റെ കുചകുംഭമതിൽചേർത്തു കരു പരിരംഭണം ഫല്ലകൊണ്ടലണിക്കുഴലി! കണ്ടാലുമിതാ മധു- വുണ്ടു മലർനിരയിലുരുകതുകം പൂണ്ടുടൻമദിച്ചെങ്ങും മണ്ടിടുന്നിഹ വരി വണ്ടുകളതിമോദമുണ്ടാം കണ്ടാലധികം കളഹംസവരചാരുഗമനേ സാംപ്രതം ബാലേ കളക മന്ദാക്ഷമെല്ലാം കനിവൊടു നാം കളവാണീമണേ പാരം കുതുകമോടലർബാണ കളിയാടുവതിനിന്നു കളയായ്ക വൃഥാകാലം.ഫല്ല
18.29 3. മിത്രാസഹമോക്ഷം ആട്ടക്കഥ
കാമോദരിചെമ്പട
മന്ദോന്മീലൽസുഗന്ധീം മൃദുമലയജഗൽപ്രാണവിക്ഷിപ്തമല്ലീം
ചഞ്ചദ്ധൂളീകലാപാം നവസുരഭിസുമവ്രാദസഞ്ജാതശോഭാം
അത്യന്തേനാശു കൂജൽ പരഭ്രതമധുരലോപസമ്പൂരിതാശാം
കാന്താംകാന്താരലക്ഷ്മീം സ തു നൃപതിരവേക്ഷ്യാഹ കാന്താംകദാചിൽ
അരുണാധരിമമാരണിമണി വരികെന്നരികേ കല്യാണി
ഹരിണാക്ഷീജനമാകവേ വന്നിങ്ങടിതൊഴുമംബുജമുഖി മമ ദയിതേ
കണ്ടാലും കളകണ്ഠി മയൂരംകലയതിംലാസ്യം കലിതമുദാരം
കണ്ടിഹ നിൻമുഖചന്ദ്രമപാരം പൂണ്ടീടുന്നഴൽകോകിനികരം. അകവലയസുരുചിരകോമളനയനേ കോകിലവാണിസുധാകരവദനേ
നവസുമസൗരഭപരിമൃദുശയനേ നലമൊടുമരുവുക ഗുണഗണസദനേ
മാടണിമുലമാർമണി ശുഭദന്തി മാരനുമിന്നിഹ മമപരിപന്ഥി
ഗാഢമഭിരമയമാംമദദന്തി പ്രൗഢസമാനഗതേ മദയന്തീ.അ
മൂന്നാട്ടക്കഥകളും ഇപ്പോൾ പ്രചാരമുള്ളവയല്ലെന്നിരുന്നാലും കാവ്യഗുണം തികഞ്ഞവയാണു്.
4. ശിവരാത്രിമാഹാത്മ്യം
5. സീതാസ്വയംവരം തിരുവാതിരപ്പാട്ടുകൾ
6. നാരദമോഹനം
7. കിരാതം കുറത്തിപ്പാട്ടുകൾ
8. നളചരിതം
9. ഗംഗാസ്നാനം തുള്ളൽ
ആയില്യംതിരുനാൾ മഹാരാജാവിന്റെ കാശിയാത്രയെ അധികരിച്ചു് എഴുതിയതാണു്. അതി സരസമായ ഒരു കൃതിയാകുന്നു.
കനക്കുംകാന്തിവൃന്ദത്തെ—ഭരിക്കും കളുർമതിയെ
ദ്ധരിക്കും ഭൂതേശൻതന്നെ—സ്മരിക്കുംലോകാർത്തിയെസം-
ഹരിക്കും സർവ്വജ്ഞനീശൻ—വഹിക്കും ഗംഗയിൽസ്നാനം
കഴിച്ചുവാരാണസിയിൽ—ഗമിച്ചു ദുർല്ലഭതീർത്ഥം
ലഭിച്ചുപോരുവാനുള്ളി—ലുറച്ചോരുവഞ്ചീന്ദ്രന്റെ
മികച്ച ഘോഷയാത്രയിൽ—ഭവിച്ചോരാഡംബരത്തെ
കഥിച്ചാലില്ലവസാനം.
വിളങ്ങുംശോഭകൊണ്ടേറ്റം തിളങ്ങും ഹാരങ്ങൾപാര
മിണങ്ങും മുഖമതിയോ ടിണങ്ങും കാളികാഭൂരി
ഗുണങ്ങളേറുന്നരത്ന ഗണങ്ങൾചേരുമോരോഭൂ–
ഷണങ്ങളോടനേകം നാണിഭങ്ങൾ സംഖ്യയില്ലാതെ
ധനങ്ങൾ മറ്റുമങ്ങോരോ വിധങ്ങളേവം സാമാന
ഗണങ്ങളൊട്ടല്ലനേകം.
10. തിരുവനന്തപുരം സ്ഥലപുരാണം
11. വയ്ക്കും സ്ഥലപുരാണം കിളിപ്പാട്ടുകൾ
12. അജ്ഞാതവാസം നാടകം.
ഈ കൃതികളെല്ലാം ഇപ്പോൾ അച്ചടിക്കപ്പെട്ടിട്ടുള്ളവയാക കൊണ്ടു് അവയിൽനിന്നു ഒന്നും ഉദ്ധരിക്കുന്നില്ല. എന്നാൽ പുസ്തകരൂപേണ പ്രസിദ്ധീകൃതങ്ങളല്ലാത്ത ഏതാനും കീർത്തനങ്ങളെ ചുവടേ ചേൎക്കുന്നു
18.30 കാമോദരി ആദി
കാർത്ത്യായനീ മാം പാലയ സതതം കാൽത്തളിരിണവന്ദേ
കാത്തരുളുക പരമേശ്വരിനീയേ യാർത്തജനാർത്തിയകറ്റുമമേയേ
സകലകലാലയശശധരവദനേ ശാരദകന്ദമനോഹരരദനേ ശുകസനകാദിസുപൂജിതചരണേ സുരുചിരമൃദുഹസിതേ ശുഭകരണേ
മഹിഷമഹാസുരമർദ്ദിനിയാംനിൻ മഹിമകളറിവതിനരുതരുതാൎക്കും മഹിതദയാംബുനിധേ തവകാൽത്താരടിയിണയൊന്നേ ഗതിമമപാർത്താൽ
ക്ഷീരമഹാർണ്ണവശയനനതാകും സാരസനാഭസഹോദരിഗൗരി ക്ഷീരതടാകതടാലയവാസേ ശ്രീ മമ നൽകുകതവകഴൽതൊഴുതേൻ
ഇതു് തിരുവനന്തപുരത്തു പാല്ക്കുളങ്ങര ദേവിയെപ്പറ്റി ഉള്ളതാണു്.
18.31 കല്യാണി ആദി
സാമജഹരഹരേ താവകപദസരസിജ യുഗമനുകലയേ—കമലനാഭ.പ
കാമദംകല്യാണവനദാമമഭിരാമമൂർത്തേ ത്വാമധീനമഹീശശയനേമദ്വയം വാമതയൊഴിച്ചമിതമോദേന ഭജിക്കുമെന്റെ കാമമിതശേഷമയി ദേഹി ദേവേശകേശവ!
കമലയാംകമനിയുമവനിയുംതലോടുന്ന കമലകോമളംതവചരണയുഗം ശമലനിവഹശാന്തിവരുത്തുവാൻ വസുന്ധര കമലകോമളനിത്യംകലയേകല്യാണംദേഹി.
18.32 പന്തുവരാളി—ചായ്പ്
ആനന്ദരൂപഹരേ മമ ദേഹികല്യാണം ദയാംബുനിധേ ഭഗവൻ.
ഊനംവിനാ ഭക്തലോകൎക്കു ള്ളസന്താപ ഹാനിചെയ്തഭീഷ്ടങ്ങളരുളിമലയിൻകീഴധിവസിക്കും പരമാന
പൊൽത്താരിൽമാനിനിതന്നുടെ ഹൃത്തടത്തിൽവിലസുംതവ കാൽത്തളിരിണയതിലെന്നുടെ—മനം പ്രീത്യാവിളങ്ങുവാനെന്നുമെ ചേർത്തുകടാക്ഷിച്ചരുളണം—സർവ്വലോ— കാർത്തിനാശനദീനബന്ധോ ഗുണസിന്ധോ മുല്ലബാണാരിയാംദേവനും—വാണീവല്ലഭനുംസർവദാലംബനം ചൊല്ലാർന്നനിൻകൃപയേവനും—പാരിലുല്ലാസഹേതുമഹാധനം അല്ലലൊഴിഞ്ഞുസുഖമുളവാക്കുവാൻ മല്ലാരേ കനിഞ്ഞെന്നിലരുളീടുക തരസം പരംനീലമാംകുന്തളശോഭയും—കൃപകോലുമപാംഗവിലാസവും ചേലെഴുംശ്രീവനമാലയും—വരദാഭയാദ്യങ്കിതമായിടും നാലുതൃക്കൈകളും പീതമാംവസനവും നീലാംഭംതിരുമെയ്‍തൃക്കുഴലിണയു— മകതളിരിൽ വിളങ്ങണം.ആനന്ദ
18.33 നാട്ട ചായ്പ്
സൂര്യകോടിസമപ്രഭാമകുടേപരിപാഹിമാം ശിവേ
ശാരദപൂർണ്ണസുധാകരനിർഭരചാരുദ്യുതേ സകലാഗമരൂപിണി ചിന്മയേ ത്രിജഗന്മയേ ദിനമനുകലയേ ശുഭാലയേ മണിവലയേ പദയുഗളംതവ.സൂര്യ
ചന്ദ്രികാമലകുന്ദചാതുരദേ കചനീരദേ കരുണാനിധേ ദേവിശാരദേ വരദേ ദുരിതതാപത്രയേ കൃപയാ പരി പൂരിതഭക്തമനോരഥേ ഗൗരി ഹരംപദം, തരു മേ മുദം ധുതാനല്പവികല്പേ ശ്രിതകല്പദ്രുമ കല്പേ തവ.സൂര്യ
18.34 കമാസ് ആദി
പാഹി മോഹനാകൃതേ പരിപാഹി മാധവ
ദേഹി മംഗലം സദം വസുദേവനന്ദന ദേവകീകിശോര ദേവദേവ മാം മുരഹര!
പാവനകീർത്തേ സുമശയഭാസുരമൂർത്തേ പാലിതേഭരാജ സുജനപാലനൈകര!കൃപാപരപാഹി
എരവിരിലെഭാവിതം യതീന്ദ്രപൂജിതം വരദ തേ പദാംബുജം നിവസതു സദാ മാനസേ മമ
നീരധിശയനം ഘൃതനദീതീരനിലയനം നീരജാക്ഷ ഭജാമഹേ നവനീതകൃഷ്ണ ഭവന്തമച്യുതംപാഹി
18.35 സുരുട്ടി ആദി
ശ്രീപവനപുരേശ പാഹിഹരേ ജനാർദ്ദന
താപത്രയമൊഴിച്ചൻപൊടുനിൻ പാദസാരസഭക്തിയും മുക്തിയും ദേഹി മേ.
കാൽത്തളിരിണകരുതിമാനസേ പേർത്തു ഭുജിപ്പവന്റെയഴൽ തീർത്തകതാരിലോർത്തമനോരഥം പൂർത്തിവരുത്തിനിന്റെഹൃദി ചീർത്തൊരു കൃപചേർത്തു കാത്തീടു ചിന്മയ കിം മനം തേ—എന്നിൽമാത്രംകനിഞ്ഞരുളീടാ യ്‍വതിനേതുമോർത്തറിയുന്നീലൊരുപിഴമാനസേ—പാഹി. ബന്ധുരാംഗഭവാനൊഴിഞ്ഞില്ലൊരുബന്ധു മേ പാൎക്കിലയ്യോ ദീന—ബന്ധു നീയെന്നുപാരിൽ ജനമുരചെയ്യുന്നതുംപൊയ്യോ?പുന— രന്തരംഗമഥവാ മദീയമധുനാ പരീക്ഷിക്കയോ?പര മന്തരീയകൃപാഹാനിഭവിക്കയോ?ഹന്ത തേ ബന്ധം നജാനേ. അമലതാപസവരനിഷേവിതമഖിലലോകേശം ഹൃത ശമലവാരിധിശയനംവസുന്ധരാകമലാജീവേശം ഭൂരി വിമലഭക്തജ്ഞാനാർത്തിശാന്തമനന്തംഭവന്തമീശം മമ സകലമാധിയുംവ്യാധിയുംതീർത്തുകാത്തരുളുവാൻ സുഖമനിശമാശ്രയേപാ
ഈ വിദുഷീരത്നം 1083-ാമാണ്ടുവരെ ജീവിച്ചിരുന്നു. അവരുടെ കുടുംബത്തെ ശ്രീദേവി തെല്ലൊന്നു കടാക്ഷിക്കാതായിട്ടുണ്ടെങ്കിലും സരസ്വതീകടാക്ഷം ഇന്നേവരെ വിട്ടിട്ടില്ല. ഒരു പുത്രൻ ചിത്രകലയിൽ അതിവിദഗ്ദ്ധനായിരുന്നു. സംഗീതം, ഭരതനാട്യം ഇത്യാദി കലകളിലും വൈദൂഷ്യം നേടീട്ടുള്ളവർ ഇപ്പോഴുണ്ടു്.
18.36 ആയില്യംതിരുനാൾ മഹാരാജാവു്
വഞ്ചിരാജ്യത്തിനു മാതൃകാരാജ്യം എന്നു പേർസമ്പാദിച്ചുകൊടുത്ത ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവുതിരുമനസ്സുകൊണ്ടു് 1007 മീനമാസത്തിൽ അവതരിച്ചു. അവിടുത്തേ പിതാവു് തിരുവല്ലാ ആലായക്കോട്ടു മുത്തകോയിത്തമ്പുരാനും മാതാവു് ആയില്യംതിരുനാൾ രുക്‍മിണീറാണിയും ആയിരുന്നു. അഞ്ചാമത്തെ തിരുവയസ്സു മുതല്ക്കു മലയാളവും സംസ്കൃതവും 9-ാം വയസ്സിൽ ഇംഗ്ലീഷും പന്ത്രണ്ടാം വയസ്സിൽ തെലുങ്കു, കന്നട, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി ഈ ഭാഷകളും അഭ്യസിച്ചുതുടങ്ങി. അസാമാന്യമായ ഗ്രഹണപാടവമുണ്ടായിരുന്നതിനാൽ വിദ്യാദേവിയെ വശപ്പെടുത്താൻ അവിടുത്തേക്കുദീർഘകാലം വേണ്ടിവന്നില്ല. സംഗീതപ്രയോഗത്തിൽ അവിടുത്തോടു സമീപിക്കത്തക്ക വൈദഗ്ദ്ധ്യമുള്ളവർ തിരുവിതാംകൂറിലെന്നല്ല വെളിയിലും സുദുർല്ലഭമായിരുന്നു. ഗായകനെന്ന നിലയിൽ അവിടുത്തെ യശസ്സു് അചിരേണ ദക്ഷിണഇന്ത്യ മുഴുവനും വ്യാപിക്കയും അനേകം സംഗീതവിദ്വാന്മാർ തിരുവനന്തപുരത്തേയ്ക്കു ആകർഷിക്കപ്പെടുകയുംചെയ്തു. അവിടുത്തെ വിദ്വത്സദസ്സിനു അലങ്കാരഭൂതരായിരുന്നവർഇലത്തൂർ രാമസ്വാമിശാസ്ത്രി, വൈക്കം പാച്ചുമൂത്തതു് മുതലായ പ്രൗഢവിദ്വാന്മാരായിരുന്നു. രാമസ്വാമിശാസ്ത്രികളെപ്പറ്റി മൂന്നാംപുസ്തകത്തിൽ വിവരിച്ചുകഴിഞ്ഞു. പാച്ചുമൂത്തതിനെപ്പറ്റി ഉപരി പ്രസ്താവിക്കുന്നതാണു്.
സ്വാതിതിരുനാൾ തമ്പുരാൻ നാടുനീങ്ങുംവരെയ്ക്കു് അവിടുന്നു നാലാംമുറത്തമ്പുരാനായിരുന്നു. ഉത്രം തിരുനാൾ ഭരണമേറ്റപ്പോൾ അവിടുന്നു മൂന്നാംമുറയായി; എന്നാൽ ജ്യേഷ്ഠസഹോദരനു് ചിത്തഭ്രമം സംഭവിച്ചതിനാൽ, ഇളമുറയുടെ ചുമതലകളെല്ലാം അവിടുന്നാണു് വഹിച്ചുപോന്നതു്. ഇങ്ങനെ അവിടുത്തേയ്ക്കു ചെറുപ്പത്തിൽതന്നെ ഭരണവിഷയകരമായ പരിശീലനം ലഭിച്ചു.
1024-ൽ സർ ടി. മാധവരായർ അവിടുത്തെ ഇംഗ്ലീഷുപാധ്യായനായി നിയമിക്കപ്പെട്ടു. അതുവരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്നതു് കോട്ടയം ശങ്കരമേനോനായിരുന്നു. മാധവരായർ അന്നത്തെ ഭരണതന്ത്രജ്ഞന്മാരിൽ അഗ്രഗണ്യനായിരുന്നു.
രണ്ടുകൊല്ലം കഴിഞ്ഞു് അവിടുന്നു മഹാരാജാവിന്റെ പുത്രിയായ നാഗരുകോവിൽ കല്യണിക്കുട്ടിത്തങ്കച്ചിക്കു പട്ടും പരിവട്ടവും കൊടുത്തു. ആ സ്ത്രീരത്നം സാധാരണയിൽ കവിഞ്ഞ പാണ്ഡിത്യത്തോടുകൂടിയ ഒരു വിദുഷിയായിരുന്നു. ഇക്കാലംമുതല്ക്കു അവിടുന്നു ഗ്രന്ഥരചനയിൽ ഏർപ്പെട്ടുതുടങ്ങി. ഭാഷയുടെ അന്നത്തെ ആവശ്യം ഗദ്യഗ്രന്ഥങ്ങളാണെന്നു ബുദ്ധിമാനായ അവിടുന്നു കാണുകയും ഇംഗ്ലീഷിൽനിന്നു ഷെക്‍സ്പീയരുടെ ഒരു കഥയും മീനകേതനചരിതം സംസ്കൃതത്തിൽനിന്നു ശാകുന്തളവും ഗദ്യത്തിൽ വിവർത്തനം ചെയ്കയുംചെയ്തു. ആ പുസ്തകങ്ങൾ അചിരേണ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അച്ചടിപ്പിച്ചു പ്രസിദ്ധപ്പെടുത്തി.
1036-ൽ അവിടുന്നു പട്ടംകെട്ടി. പത്തൊൻപതുവർഷത്തെ ഭരണത്തിനിടയ്ക്കു അവിടുന്നു നടപ്പിൽവരുത്തിയ പരിഷ്കാരങ്ങളെല്ലാം വഞ്ചിരാജ്യത്തെ ബഹൂദൂരം പുരോഗമിപ്പിക്കുന്നതിനു സഹായിച്ചിട്ടുണ്ടു്. ആവക കാര്യങ്ങളെ ഇവിടെ വിവരിച്ചിട്ടു കാര്യമില്ല. എന്നാൽ 1041-ൽ നടപ്പിൽ വരുത്തിയ വിദ്യാഭ്യാസപരിഷ്കാരവും ഗദ്യഗ്രന്ഥനിർമ്മാണത്തെ പുരസ്കരിച്ചു് സ്ഥാപിതമായ ബുക്കുകമ്മറ്റിയും വിദ്യാലയങ്ങൾതോറും വിവിധവിഷയങ്ങളെ അധികരിച്ചു പ്രസംഗിക്കുന്നതിനുവേണ്ടി ഏർപ്പെടുത്തിയ ലക്‍ചർ കമ്മറ്റിയും ഭാഷാഭിവൃദ്ധിക്കു ഹേതുവായിത്തീർന്നു. 1055-ൽ അവിടുന്നു നാടുനീങ്ങി.
18.37 പാച്ചുമൂത്തതു്
വിദ്വൽക്കുലഭൂഷണമായിരുന്ന പാച്ചുമൂത്തതു് 998 ഇടവത്തിൽ വൈക്കത്തുള്ള സ്വഗൃഹത്തിൽ ജനിച്ചു. ബാല്യത്തിലെ പഴയ രീതിയനുസരിച്ചു എഴുത്തുംവായനയും പഠിച്ചശേഷം വൈക്കത്തു ശാന്തിനല്ലൂർ നമ്പൂരിയുടെ അടുക്കൽനിന്നു ചിത്രമെഴുത്തും വെച്ചൂർമൂത്തതിന്റെ അടുക്കൽ പാഠകംപറച്ചിലും അഭ്യസിച്ചു. ഇതിനിടയ്ക്കു സംസ്കൃതം പഠിച്ചുകൊണ്ടേയിരുന്നു. പതിനഞ്ചാംവയസ്സിൽ കൊടുങ്ങല്ലൂർ വിദ്വാൻ എളയതമ്പുരാന്റെ അടുക്കൽനിന്നു വീണവായന അഭ്യസിക്കാൻ തുടങ്ങി. മൂന്നുകൊല്ലംകൊണ്ടു് ആ കലയിലും സാമാന്യം നൈപുണ്യം സമ്പാദിച്ചു. 1017-ൽ വൈക്കത്തുതിരിച്ചുവന്നതിൽപിന്നെയാണു് കാവ്യനാടകാദികളും വ്യാകരണവും സമഗ്രമായി പഠിക്കാൻ തുടങ്ങിയതു്. അതിനോടുകൂടിത്തന്നെ ചോഴിയത്തു നമ്പൂരിയുടെ അടുക്കൽ അഷ്ടാംഗഹൃദയപഠനവും ആരംഭിച്ചു.
1020-ൽ വൈദ്യനെന്നനിലയിൽ സ്വതന്ത്രജീവിതം ആരംഭിച്ചു. കൊച്ചിയിൽ എന്തോ അല്പശമ്പളവും കിട്ടി. 1028-ൽ കൊച്ചീമഹാരാജാവു് കാശിക്കു് എഴുന്നള്ളിയപ്പോൾ പാച്ചുമൂത്തതുകൂടി ഉണ്ടായിരുന്നു. തിരുവനന്തപുരം ഇദംപ്രഥമമായി സന്ദർശിച്ചതു് 1029-ൽ ആയിരുന്നു. അന്നു ഉത്രംതിരുനാൾ മഹാരാജാവിനെ മുഖം കാണിക്കുന്നതിനു സാധിക്കാതെ സ്വദേശത്തേക്കു തിരിച്ചുപോയി. എന്നാൽ അടുത്തകൊല്ലംതന്നെ തിരുവനന്തപുരത്തുവന്നു എന്തോ ചികിത്സവഴിക്കു് മഹാരാജാവിന്റെ പ്രീതിക്കു പാത്രീഭവിക്കയും വീരശൃംഖല സമ്മാനമായി ലഭിക്കയും ചെയ്തു. അന്നു മുതല്ക്കു അദ്ദേഹം തിരുവനന്തപുരത്തെ വിദ്വൽസദസ്സിലെ അംഗമായെന്നു പറയാം. 1031-ൽ നിത്യച്ചിലവിൽനിന്നും അദ്ദേഹത്തിനു ശമ്പളം പതിഞ്ഞു. 1045-ൽ ശുചീന്ദ്രത്തു വട്ടപ്പള്ളി സ്ഥാനികനായി വാഴിക്കപ്പെട്ടു. അദ്ദേഹം സംസ്കൃതത്തിൽ നക്ഷത്രമാല കാശിയാത്ര, രാമവർമ്മചരിതം, രാജസൂയപ്രബന്ധവ്യാഖ്യാനം ഹൃദയപ്രിയാ (വൈദ്യം) എന്നിങ്ങനെ അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ആയില്യംതിരുനാൾ മഹാരാജാവിന്റെ ചരിത്രമാണു് രാമവർമ്മചരിതം. അതിൽ കാർത്തികതിരുനാൾ തമ്പുരാന്റെ കാലംമുതൽക്കുള്ള ചരിത്രം സംക്ഷേപിച്ചിരിക്കുന്നു. രാജസൂയപ്രബന്ധവ്യാഖ്യ ആയില്യംതിരുനാൾ തമ്പുരാന്റെ പ്രേരണയാൽ എഴുതപ്പെട്ടതാകുന്നു എന്നു വ്യാഖ്യാരംഭത്തിലെ,
മാർത്താണ്ഡവഞ്ചീശ്വരഭാഗിനേയ
സർവ്വപ്രജാനാമപിഭാഗധേയം
സദ്ധർമ്മവർമ്മപ്രതിഗുപ്തദേഹഃ
ശ്രീരാമവർമ്മാ നൃപതിവിഭാതി.
സുധർമ്മായാമിന്ദ്രസ്സദസിവിദുഷാംഭോജനൃപതിർ
ദ്വിജശ്രേണീമധ്യേപുനരമൃതഗുഃ കല്പകതരുഃ
സുരോദ്യാനേ ലോകൈരിവയദവലോകേ സതിസമഃ
പ്രദൃശ്യന്തേ സോയഞ്ജയതി സുഗുണാശ്ലേഷനൃപതിഃ
ആജ്ഞാപിതസ്തൽപദഭ്യോ മജ്ഞോപി ഗ്രന്ഥകർമ്മണി
യാതേ സതി മഹാലംബേ കേന കിം കിം ന സാധ്യതേ.
എന്ന വരികളിൽനിന്നു കാണാം.
ഭാഷയിലും അദ്ദേഹം മുചുകുന്ദമോക്ഷം ആട്ടക്കഥ, കാശിയാത്ര തുള്ളൽ, ബാലഭൂഷണം, തിരുവിതാംകൂർചരിത്രം, മലയാളവ്യാകരണം, കേരളവിശേഷമാഹാത്മ്യം എന്നിങ്ങനെ പല പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്. ഇവയിൽ മുചുകുന്ദമോക്ഷം 1025-ാമാണ്ടിടയ്ക്കു് തൃപ്പൂണിത്തുറവച്ചു് രചിക്കപ്പെട്ടു. യൗവ്വനത്തിലെ കൃതിയാണെങ്കിലും പ്രൗഢവും സുന്ദരവുമായിട്ടുണ്ടു്.
18.38 കാമോദരി ചെമ്പട
വാതേ ചൂതസുമാലതീകസുമനോഗന്ധപ്രദാനാദൃതേ കന്ദൗഘൈസ്സഹചന്ദ്രസുന്ദരകരൈവിസ്താരിതേ കാനനേ കാമേ കാമിമൃഗൗഘചാരുമൃഗയാകാമേന ജാതോദ്യമേ പ്രോവാചൈഷ വിലോകയന്നഥരുചം വാസന്തികീംദേവകീം.
ലലനാലലാമേ ജലജനയനേ! ജായേ മലർബാണകേളിസൗധമേ
തരവേണമെൻസുകൃതപരിപാകമായമൃത പരിപൂർണ്ണമായകുചഹേമകുലശമിപ്പോ
വിധിപോലെ നീ കാണ്‍ക മധുതൻമനോഹരത്വ, വിധികല്പിതയുവോത്സവം മധുസമദമധുപകുലമിതുമദനകീർത്തികളെ മധുരമിത പാടുന്നു മഭഗജഗമനേ ലലനാസരസൻരജനീശൻപരമോദയസുഭഗൻ പരിശോഭിതകമുദിനിയിൽപരിചിനൊടുദുനിജ. കരരുചിരലീലകളാൽപരിതോഷമുയർത്തുന്നജാരനെന്നപോലെ ലലനമൃദുവാതമിദാനീംമദനോത്സവലീലയിലുദിതന്ന്വേദമകത്തുന്നു മധുമധുരമധരം മേ മലർശരഹിതായ ദിശ മദനനൃപശാസനം മാനിക്ക മാനിനി.ലലനാ
18.39 കാശിയാത്ര
ഇതു കൊച്ചീരാജാവിന്റെ കാശിയാത്രയെ അധികരിച്ചു രചിക്കപ്പെട്ടതാകയാൽ, അതിനടുത്തുതന്നെ ഉണ്ടായതായിരിക്കണം.
ബാലഭൂഷണം തിരുവനന്തപുരം ടെക്സറ്റുബുക്കു് കമ്മറ്റിയാൽ പ്രസിദ്ധീകരിക്കപ്പെട്ടു. തിരുവിതാംകൂർചരിതം 1043-ൽ ‘തിരുവനന്തപുരം മുദ്രാവിലാസം’ പ്രസ്സിൽ മുദ്രിതമായി. ഗദ്യഗ്രന്ഥങ്ങളാണു് ഭാഷയുടെ അഭ്യുദയത്തിനു അധികമായി ഉപകരിക്കുന്നതെന്നു പരിപൂർണ്ണമായി ധരിച്ചിരുന്ന ആയില്യംതിരുനാൾ മഹാരാജാവിന്റെ പ്രേരണ ഈ ഗ്രന്ഥത്തിന്റെ നിർമ്മാണവിഷയത്തിൽ ഉണ്ടായിരുന്നുവെന്നുള്ളതു തീർച്ചയാണു്. ഭാഷാരീതി കാണിപ്പാൻ ഒരു ഭാഗം ഉദ്ധരിക്കാം.
18.40 പീഠിക ശ്രീപത്മനാഭോരക്ഷതു
യോഗ്യന്മാരുടെ ചരിത്രങ്ങളെ അറിഞ്ഞുകൊണ്ടിരിക്കുന്നതു ബാലന്മാൎക്കു ക്രമേണ യോഗ്യത വർദ്ധിപ്പാൻ കാരണമാകുന്നു. അതുകൊണ്ടു് വലിയ ആളുകൾ ജനങ്ങൾക്കു അനായാസേന അറിവിനുവേണ്ടി ഭൂമിയിങ്കൽ അനേകം പ്രദേശങ്ങളിൽ ഓരോ കാലങ്ങളിൽ ഉണ്ടായിട്ടുള്ള മഹത്തുക്കളെക്കുറിച്ച ഓരോ പുസ്തകങ്ങളിൽ വർണ്ണിച്ചിരിക്കുന്നു. അതുകളെ നോക്കി ജനങ്ങൾ വളരെ സന്തോഷിക്കയും ചെയ്യുന്നു. എന്നാൽ തിരുവിതാംകൂർ മലയാളത്തിലെക്കു മുഖ്യമായിട്ടുള്ള ഒരു രാജ്യമാകുകയും അവിടത്തെ മഹാരാജാക്കന്മാർ പ്രായെണ വളരെ ധർമ്മിഷ്ഠന്മാരായിട്ടും കീർത്തിമാന്മാരായിട്ടും ദയാലുക്കളായിട്ടും ശക്തന്മാരായിട്ടും മറ്റും അനെക ഗുണങ്ങളോടുംകൂടി സംഭവിച്ചിട്ടുണ്ടു്. അവരുടെ ചിത്രങ്ങളിൽ ചിലതു ഓരോ ഗുണപ്രസംഗത്തിങ്കൽ ജനങ്ങൾ ഉദാഹരിക്കുന്നുണ്ടു എങ്കിലും വംശചരിത്രം ക്രമികമായിട്ടു എഴുതീട്ടുള്ള പുസ്തകം പ്രസിദ്ധപ്പെട്ടിട്ടില്ലായ്കകൊണ്ടു ആ മഹാരാജാക്കന്മാരുടെ ചരിത്രത്തെ യഥാർത്ഥമായിട്ടു ജനങ്ങൾ അറിയുന്നതിനുവേണ്ടി പ്രയത്നപ്പെട്ട ഗ്രന്ഥവരിക്കണക്കു് മുതലായ രേഖകളെക്കൊണ്ടും യഥാർത്ഥവാദികളായിരിക്കുന്ന വയോവൃദ്ധന്മാരുടെ വാക്കുകളെക്കൊണ്ടും പല വിവരങ്ങളും അറിഞ്ഞിട്ടുള്ളതു ഈ ചെറിയ പുസ്തകത്തിൽ എഴുതുന്നു.”
ഈ വാക്കുകളിൽനിന്നു അന്നത്തെ ഗദ്യരീതിയെപ്പറ്റിയും മറ്റും പലേ വിവരങ്ങൾ ഗ്രഹിക്കാം. ഒന്നാമതായി ‘ഏ’ എന്നൊരു ലിപി മലയാളത്തിലുണ്ടെങ്കിലും സംസ്കൃതപക്ഷപാതികളായ അന്നത്തെ വിദ്വാന്മാർ ‘ഏതു’ എന്നതിനു എത എന്നേ എഴുതുമായിരുന്നുള്ളു. വളരെ അടുത്തകാലംവരെക്കും ഈ നിർബ്ബന്ധം നിലനിന്നിരുന്നു. രണ്ടാമതായി അർദ്ധഉകാരത്തെ അന്നുള്ളവർ സ്വീകരിച്ചിരുന്നതേഇല്ല. ‘അതു്’ എന്നതിനെ അത എന്നേ അവർ എഴുതുമായിരുന്നുള്ളു. വടക്കേ മലബാറിലെ നില ഇന്നും അതുതന്നെ; കൊച്ചിയിലാകട്ടെ ‘അത്’ എന്നിങ്ങനെ ചന്ദ്രക്കല ഉപയോഗിച്ചുതുടങ്ങീട്ടുണ്ടു്. മൂന്നാമതായി ‘ഉം’ എന്ന സമുച്ചയഘടകത്തിന്റെ പ്രയോഗത്തിൽ നിഷ്കർഷയുണ്ടായിരുന്നില്ല. ‘രാജ്യമാകുകയും’ ധർമ്മിഷ്ഠന്മാരായിട്ടും ഉണ്ടു് എന്നിങ്ങനെ പ്രയോഗിച്ചിരുന്നതു നോക്കുക നാലാമതായി പ്രസംഗത്തുങ്കൽ, മഹത്തുങ്കൽ, അവനോടായിട്ടു്, അതു ഹേതുവായിട്ടു്—ഇത്യാദി വിഭക്തിരൂപങ്ങൾ സംസ്കൃതത്തിന്റെ പ്രേരണനിമിത്തം പ്രചാരത്തിലിരുന്നു. മഹാവിദ്വാനായിരുന്ന കയ്ക്കുളങ്ങര രാമവാര്യരുടെ വ്യാഖ്യാനങ്ങൾ വായിച്ചുനോക്കിയാൽ ഈ സംഗതി വിശദമാകും. നാലാമതായി വിരാമം എന്ന ഏർപ്പാടുണ്ടായിരുന്നതേ ഇല്ല. അഞ്ചാമതായി വാക്യങ്ങൾക്കു ‘Balance’ എന്നു ഇംഗ്ലീഷിൽ പറഞ്ഞുവരുന്ന ഗുണം കണികാണ്മാനേ ഇല്ലായിരുന്നു.
പാച്ചുമൂത്തതിന്റെ സാഹിതീവിഷയകമായ യത്നങ്ങളെ ആയില്യംതിരുനാൾ മഹാരാജാവു് ഇങ്ങനെ അനുമോദിച്ചിരിക്കുന്നു.
“നമ്മുടെ അടുക്കൽ ചിരകാലാശ്രിതനും പ്രീതിപാത്രനായും ഇരിക്കുന്ന വൈക്കത്തു പാച്ചുമൂത്തതു് ഈയിടെ ഉണ്ടാക്കിയതായ വൈദ്യവിഷയകമായും സന്മാർഗ്ഗവിഷയകമായും ഉള്ള രണ്ടു പുസ്തകങ്ങളെ നാം കണ്ടു സന്തോഷിച്ചിരിക്കുന്നു. അവകൾ ജനങ്ങൾക്കു ഉപയോഗികളായി ഭവിക്കണമെന്നുള്ള ശ്ലാഘനീയമായുള്ള ഉദ്ദേശ്യത്തെ നാം അനുമോദിക്കുന്നു. പാച്ചുമൂത്തതിനു വ്യാകരണത്തിലും വൈദ്യത്തിലും ജ്യൗതിഷത്തിലും ഉള്ള പാണ്ഡിത്യത്തേയും കവനപരിചയത്തെയും സദ്വിത്തതയെയും ഇതിനു മുമ്പിൽതന്നെ നാം അറിഞ്ഞു നല്ലപോലെ സമ്മതിച്ചിട്ടുള്ളതാകുന്നു.”
1058-ൽ പാച്ചുമൂത്തതു് ദിവംഗതനായി. ഇങ്ങനെ സകല കലകളിലും ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം സമ്പാദിച്ചിരുന്നവർ വളരെ ചുരുക്കമായിരുന്നു.
18.41 റവ: ജോർജ്ജുമാത്തൻ
ചെങ്ങന്നൂർ പുത്തൻകാവു് എന്നു പറയപ്പെട്ട ദേശത്തു് ആർത്തഡോക്സ് സുറിയാനിപ്പള്ളിയ്ക്കു് അല്പം വടക്കുപടിഞ്ഞാറുമാറി, കിഴക്കേത്തലയ്ക്കൽ എന്നൊരു പുരാതന ക്രൈസ്തവഭവനമുണ്ടു്. തിരുവിതാംകൂർ മഹാരാജാവു് ഈ കുടുംബത്തേക്കു് ‘തരകൻ’ എന്ന സ്ഥാനം കല്പിച്ചുകൊടുത്തിരുന്നു. ജാർജ്ജുമാത്തൻ മാത്തൻതരകന്റേയും, പുത്തൻവീട്ടിൽ അന്നാമ്മയുടെയും പുത്രനായി 1819 സെപ്തംബർ 25-ാംനുക്കു കൊല്ലവർഷം 994-ൽ ഭൂലോകജാതനായി. ബാല്യത്തിൽ ബാലസഹജമായ കുസൃതികൾ പലതും കാട്ടാറുണ്ടായിരുന്നെങ്കിലും കുര്യൻകത്തനാരുടെ മേൽനോട്ടത്തിൽ വളർന്ന ആ ബാലൻ നല്ല സുശീലനായിത്തീർന്നു. ബാല്യത്തിൽതന്നെ മലയാളവും സുറിയാനിയും ശ്രദ്ധാപൂർവ്വം പഠിച്ചുതുടങ്ങി. ഒൻപതാംവയസ്സിൽ ചേപ്പാട്ടു മാർദീവന്യാസോസ് മെത്രാപ്പോലീത്താ മാത്തനു ‘കാറോയാ’ എന്ന പ്രഥമപട്ടം നൽകി. അനന്തരം ബാലൻ കോട്ടയത്തു പഴയ സിമ്മനാരിയിൽച്ചേർന്നു് ബയിലി, ഫെൻ, ബേക്കർ എന്നീ മിഷണറിമാരുടെ അടുക്കൽനിന്നു ഇംഗ്ലീഷ്, ഗ്രീക്കു്, എബ്രായ എന്നീ ഭാഷകളും പാലക്കുന്നത്തു് അബ്രഹാം മല്പാന്റെ അടുക്കൽനിന്നു് സുറിയാനിയും കോഴിക്കോട്ടു കുഞ്ഞൻവാര്യരുടെ അടുക്കൽനിന്നു സംസ്കൃതവും അഭ്യസിച്ചു. അചിരേണ മാത്തൻ ഗുരുജനങ്ങളുടെ സവിശേഷമായ പ്രീതിയ്ക്കും വാത്സല്യത്തിനും പാത്രീഭവിച്ചു. അദ്ദേഹത്തിന്റെ സതീർത്ഥ്യന്മാരിൽ ഒരാളായ പാലക്കുന്നത്തു മാത്തൻകുഞ്ഞാണു് മാർ മാത്യൂസ് അന്താനാസ്യോസ് എന്നു സുപ്രസിദ്ധനായിത്തീർന്നതു്.
1837-ൽ പ്രൻസിപ്പാളായിരുന്ന പീറ്റു് സായ്പിന്റെ ശുപാർശയനുസരിച്ചു് സൎക്കാർ വേതനത്തോടുകൂടി ഉൽകൃഷ്ടവിദ്യാഭ്യാസാർത്ഥം മദ്രാസിലേക്കുപോയി. അവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്തു ബ്രിട്ടീഷു് ഗവണ്‍മെന്റു നടത്തിയ ഒരു മത്സരപരീക്ഷയിൽ അദ്ദേഹം ഒന്നാമനായി പാസ്സാവുകയും 120 രൂപ സമ്മാനം വാങ്ങുകയും ചെയ്തു. എന്നാൽ ഗവണ്‍മെന്റു നല്കിയ പരിഭാഷകോദ്യോഗം അദ്ദേഹം സ്വീകരിച്ചില്ല.
1814-ൽ അദ്ദേഹത്തിനു ശെമ്മാശുപട്ടം ലഭിച്ചു. അനന്തരം തിരുവിതാംകൂറിൽ വന്നു് വൈദികജോലിയിൽ ഏർപ്പെട്ടു. മാവേലിക്കരയായിരുന്നു ആദ്യത്തെ പ്രവർത്തനരംഗം, അടുത്തകൊല്ലം ധനാഢ്യനായിരുന്ന പന്നിക്കുഴി ഈപ്പൻതരകന്റെ മകൾ മറിയാമ്മയെ കല്യാണം കഴിച്ചു. 1847-ൽ ഉട്ടക്കമണ്ഡ് എന്ന ദിക്കിൽ പ്രെസ്ബിറ്റർപദത്തിൽ അവരോധിക്കപ്പെട്ടു. അല്പകാലങ്ങൾക്കുള്ളിൽ നിരവധി ഹരിജനങ്ങളെ അദ്ദേഹം ക്രിസ്തുമതത്തിൽ ചേർത്തു. ജാർജ്ജുമാത്തന്റെ ചരിത്രപരിജ്ഞാനം എങ്ങനെ ഇരുന്നാലും, അദ്ദേഹത്തിന്റെ ചില അഭിപ്രായങ്ങൾ രസകരമാണു്. (Castes and countries of South India) എന്ന പുസ്തകം ആറാംവാല്യം 139-ാം വശത്തു് ഈ. തൾസ്റ്റണ്‍ വടക്കൻതിരുവിതാംകൂറിലെ പറയരേപ്പറ്റി റവ:മാത്തന്റെ അഭിപ്രായത്തെ ഉദ്ധരിക്കുന്നു:-
“അവരുടെ സ്വന്തം ഐതിഹ്യപ്രകാരം, അവർ ശത്രുക്കളുടെ വഞ്ചനയിൽപ്പെട്ടു് മൂരിയിറച്ചി തിന്നതുനിമിത്തം ഭ്രഷ്ടരായ നമ്പൂരിമാരാണു്. അവർ ചത്ത ജന്തുക്കളുടെ മാംസവും മറ്റു നിന്ദ്യവസ്തുക്കളും ഭുജിച്ചുവരുന്നു. എല്ലാ ഗൃഹ്യജന്തുക്കളും തങ്ങൾക്കു അവകാശപ്പെട്ടതാണെന്നാണു് അവരുടെ ഭാവം. പലപ്പോഴും അവർ മാംസത്തിനുവേണ്ടി വിഷം നല്കിയോ മറ്റു വിധത്തിലോ പശുക്കളെ കൊല്ലാറുണ്ടു്. തങ്ങളോടു മൃഗീയമായ വിധത്തിൽ പെരുമാറുന്ന ഉന്നതജാതിക്കാരുടെ സ്ത്രീകളെ അവർ അപഹരിച്ചു കൊണ്ടുപോകാറുമുണ്ടു്. കന്നിമാസത്തിൽ അവർ തസ്കരവൃത്തി അവലംബിക്കുന്നു.”
ആയില്യംതിരുനാൾ തിരുമനസ്സുകൊണ്ടു് പ്രജകളുടെ ജ്ഞാനാഭിവൃദ്ധിക്കായി വിവിധവിഷയങ്ങളെ സംബന്ധിച്ചു് ഗദ്യപ്രബന്ധങ്ങൾ എഴുതിച്ചുവന്ന കാലമായിരുന്നു. റവ: ജാർജ്ജുമാത്തനും പലരോടൊപ്പം ‘സത്യപരീക്ഷ’യെപ്പറ്റി ഒരു പ്രബന്ധം രചിച്ചു് സൎക്കാർവക പരിശോധനക്കമ്മറ്റിയ്ക്കയച്ചു. ആ കമ്മറ്റിയിൽ ബേക്കർസായ്പും, ഭാഷാനിഘണ്ടുകാരനായ കൊല്ലിൻസും ചരിത്രകാരനായ പി. ശങ്കുണ്ണിമേനോനും ഉൾപ്പെട്ടിരുന്നു. ജാർജ്ജുമാത്തന്റെ സത്യവേദഖേടത്തിനു കമ്മറ്റി ഒന്നാംസ്ഥാനം നല്കി. അങ്ങനെ സമ്മാനർഹമായ ചെറുഗ്രന്ഥം 1038-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. അതിൽ സത്യത്തിന്റെ സ്വരൂപം, യഥാർത്ഥത്തിനും പരമാർത്ഥത്തിനും തമ്മിലുള്ള വ്യത്യാസം, അവ പരസ്പരം യോജിക്കയും വിയോജിക്കയും ചെയ്യുന്ന അവസരങ്ങൾ, വക്രോക്തിയുടെ അനാശാസ്യത, ക്രിയാരൂപേണയുള്ള അസത്യഭാഷണം മുതലായി പലേ വിഷയങ്ങളേ സംബന്ധിച്ചു് ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും പുരാണ പുരുഷന്മാരെ ദൃഷ്ടാന്തപ്പെടുത്തി നല്ലപോലെ ചർച്ച ചെയ്തിരിക്കുന്നു. ഒരു ഖണ്ഡിക ഉദ്ധരിക്കാം.
”മനുഷ്യന്നു സത്യം സംസാരിക്ക ജാത്യവും, കുരള പറക ജാത്യവിരോധവുമാകുന്നു. ശിശുക്കൾ സംസാരിക്കാൻ തുടങ്ങുമ്പോൾ ഒന്നു മനസ്സിൽവച്ചുംകൊണ്ടു് മറ്റൊന്നു പറയുന്നില്ല. അവർ തങ്ങളുടെ ഉള്ളിൽ തോന്നുന്ന പ്രകാരം പരമാൎത്ഥ മായി സംസാരിക്കുന്നു. പിന്നെ അവർ അസത്യം പെരുമാറുന്നതു് കുറെ പ്രായം ചെന്നു്. കൗശലത്തിൽ ശീലിച്ചതിന്റെ ശേഷമേയുള്ളു.
“ഒരു കൊല്ലൻ തന്റെ പണിക്കത്തിയെ അപായപ്പെടുത്തുകമൂലം വിസ്താരത്തിൽ ഉൾപ്പെട്ടാറെ കൊലപാതകം ഏല്ക്കാതിരിക്കുന്ന മുറയ്ക്കു് അവൻ അനേകം പാറാപ്പുള്ളികളോടുകൂടെ കിടക്കുന്ന വിലങ്ങിടത്തിൽ ജഡ്ജി ഒരുദിവസം പെട്ടെന്നുചെന്നു് ‘കൊല്ലത്തിയേ കൊന്ന കൊല്ലൻ എവിടെ’ എന്നു ധൃതിയോടെ ചോദിച്ചതിനു് ‘തമ്പുരാനേ അടിയൻ ഇവിടുണ്ടേ, എന്നു വിചാരം കൂടാതെ ഉത്തരം പറഞ്ഞുപോയപ്രകാരം ഒരു കേൾവിയുണ്ടല്ലോ. ആകയാൽ വ്യാജവാദം സ്വഭാവവിരോധമാകകൊണ്ടു് ആയതു ദൈവവിരോധവുമാകുന്നു.”
1862-ൽ രോഗബാധിതനാവുകയും തച്ഛമനാനന്തരം കേംബ്രിഡ്ജ് നിക്കൾസണ്‍ പാഠശാലയുടെ ഉപാധ്യക്ഷനായി നിയമിക്കപ്പെടുകയും ചെയ്തു.
1863-ൽ മലായാണ്മയുടെ വ്യാകരണം പ്രസിദ്ധീകൃതമായി. ഗുണ്ടർട്ടിന്റെ വ്യാകരണം വെളിക്കുവന്നിട്ടു് ഒരു വ്യാഴവട്ടം കഴിഞ്ഞേ ഈ ഗ്രന്ഥം പ്രസിദ്ധീകൃതമായുള്ളുവെങ്കിലും, അതിനുമുമ്പേ എഴുതിപൂർത്തിയാക്കി വച്ചിരുന്നതാണു്. ഇങ്ങനെ അടുപ്പിച്ചടുപ്പിച്ചു് മൂന്നു വ്യാകരണഗ്രന്ഥങ്ങൾ ഉണ്ടായതു് അത്ഭുതമായിത്തോന്നിയേക്കാം. എന്നാൽ പാർവതീറാണി തിരുമനസ്സിനാൽ സമാരബ്ധമായ വിദ്യാഭ്യാസനയും മൂലം ആയില്യംതിരുനാളിന്റെ കാലമായപ്പൊഴെക്കും നാട്ടുഭാഷാവിദ്യാലയങ്ങൾ വർദ്ധിക്കയും പാഠപുസ്തകങ്ങളുടെ ആവശ്യം സൎക്കാരിനും പണ്ഡിതന്മാൎക്കും അനുഭവപ്പെടുകയും ചെയ്തു. അതുകൊണ്ടാണു വ്യാകരണനിർമ്മാണത്തിൽ പലരുടെയും ശ്രദ്ധ ഏകകാലത്തിൽ പതിഞ്ഞതു്. ഈ മൂന്നുവ്യാകരണങ്ങളിൽവച്ചു് ഉത്തരം ജോർജ്ജുമാത്തന്റേതുതന്നെയാണു്. ഗ്രന്ഥകാരന്റെ ധിഷണാ ശക്തി ഇതിൽ നല്ലപോലെ തെളിഞ്ഞുകാണുന്നുണ്ടു.
ഇതുകൂടാതെ ബട്ലരുടെ (Analogy) എന്ന വിശിഷ്ടഗ്രന്ഥത്തെ ഇംഗ്ലീഷിൽനിന്നു് ‘ബോധജ്ഞാനകവും ദത്തജ്ഞാനകവുമായ വേദജ്ഞാനത്തിനു് പ്രപഞ്ചനിബന്ധനത്തോടും മാർഗ്ഗത്തോടുമുള്ള സംയുക്തി’ എന്ന പേരിൽ തർജ്ജിമചെയ്തു് പ്രസിദ്ധീകരിക്കയുണ്ടായി. സർ ടി. മാധവരായർ ഈ ഭാഷാന്തരീകരണവ്യവസായത്തെപ്പറ്റി പ്രസ്താവിച്ചിട്ടള്ള ചില വാക്യങ്ങൾ ഇവിടെ ഉദ്ധരിക്കാം:-
നിങ്ങളെപ്പോലെ ഇംഗ്ലീഷും നാട്ടുഭാഷകളും പരചയിച്ചവനായും സംസ്കൃതത്തിൽ ആവശ്യമുള്ളിടത്തോളം പരിജ്ഞാനം സമ്പാദിച്ചവനായും ഒരുവനെ കാണുക എന്നുള്ളതു് ഇപ്പൊഴും അപൂർവ്വം തന്നെ. ഈ നാട്ടിൽ സ്ഥാപിക്കപ്പെടാൻപോകുന്ന നാട്ടുഭാഷാവിദ്യാലയങ്ങളുടെ ഉപയോഗത്തിലേക്കു് നിങ്ങളുടെ നിലയിലുള്ളവർ ഭാഷാന്തരീകരണവ്യവസായത്തിൽ ഏർപ്പെടുന്നതു് സൎക്കാരിലേക്കു തീർച്ചയായും സന്തുഷ്ടിജനകമായിരിക്കുന്നു.”
ബാക്കി ജീവിതത്തെ സമുദായപരിഷ്കരണത്തിലേക്കും വിദ്യാഭ്യാസ പ്രചരണത്തിലേക്കുമായി അദ്ദേഹം വിനിയോഗിച്ചു. 1869-ൽ മദ്രാസ് ബിഷപ്പ് ചാപ്ലനായി അവരോധിച്ചു തലവടിയിലേക്കു നിയോഗിച്ചു. 1870-ാമാണ്ടു മാർച്ചു് നാലാംതീയതി അദ്ദേഹം പരലോകം പ്രാപിച്ചു. അദ്ദേഹത്തിനു മൂന്നുപുത്രന്മാരും ഒരു പുത്രിയും ഉണ്ടായിരുന്നവരിൽ ജ്യേഷ്ഠപുത്രനായ എം. കെ. മാത്തൻ മജിസ്ട്രേട്ടെന്ന നിലയിലും; ദ്വിതീയപുത്രനായ മി. ജോർജ്ജ് ഈപ്പൻ എഞ്ചിനീയർ ഡിപ്പാർട്ടുമെന്റിൽ സബ്ബ്ഡിവിഷൻ ആഫീസരായും തൃതീയ പുത്രനായ ജോർജ്ജുസ്റ്റിഫാനോസി നല്ല ഡാക്ടർ എന്ന നിലയിലും രാജ്യത്തെ പ്രശസ്തമായവിധത്തിൽ രാജ്യത്തെ സേവിച്ചു. പുത്രിയായ ശ്രീമതി അന്നാമ്മയെ വിവാഹം ചെയ്തതു മേപ്രാൽ കണിയാത്രവീട്ടിൽ ജോസഫ് ബീ. ഏ. ബീ. എൽ. ആയിരുന്നു.
18.42 കൊച്ചുകുഞ്ഞുറൈട്ടർ
ക്രിസ്തുചരിതം മുപ്പത്തിനാലുവൃത്തം രചിച്ച എം. ജേ. കൊച്ചുകുഞ്ഞു റൈട്ടർ റവ. ജോർജ്ജുമാത്തന്റെ സമകാലികനായിരുന്നു. അദ്ദേഹം അന്നു തിരുവനന്തപുരം നക്ഷത്രബംഗ്ലാവിൽ ജോലിയിൽ ഇരിക്കയായിരുന്നു. മാധവരായർ ഭരണറിപ്പോർട്ടു് അദ്ദേഹത്തിനെക്കൊണ്ടാണു് ഭാഷാന്തരീകരിച്ചതു് ഈ ക്രൈസ്തവകവി ക്രൈസ്തവസുഭാഷിതങ്ങൾ കിളിപ്പാട്ടായി രചിച്ചിരുന്നുവെന്നും അറിയുന്നു. മുപ്പത്തിനാലുവൃത്തം ഞാൻ കണ്ടിട്ടുണ്ടു്. കഴിയുന്നത്ര രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിക്കാൻ നോക്കിട്ടുണ്ടെങ്കിലും, കവിത്വശക്തിയുടെ അഭാവവും ഭാഷാജ്ഞാനത്തിന്റെ കുറവും നിമിത്തം കവിത നന്നായിട്ടുണ്ടെന്നു പറയാനില്ല.
‘ആദപിഴയാലുദിതപാപമതൊഴിപ്പാൻ
ബേലേപുരേജനിച്ചയേശുമിശിഹാതാൻ’
എന്നാണു് ആരംഭം.
‘നന്മകൾവരുത്തുക നമുക്കുഹരിരാമ’
എന്നസ്ഥാനത്തു്
‘വേദനയകറ്റുകനമുക്കുഗിരിനാഥ’
എന്നിങ്ങനെ ചേർത്തിരിക്കുന്നു.
18.43 റവറണ്ടു ഗുണ്ടർട്ടു്
ഡാക്ടർ ഹെർമാൻ ഗുണ്ടർട്ടു് പേരുകൊണ്ടുതന്നെ ജർമ്മൻകാരനായിരുന്നുവെന്നു നിശ്ചയിക്കാമല്ലോ. അദ്ദേഹം ലൂദ്വിഗ് ഗുണ്ടർട്ടിന്റേയും തൽപത്നിയായ ക്രിസ്ത്യാനേ എൻഡ്പന്റേയും തൃതീയ സന്താനമായി 1814 ഫെബ്രുവരി 14-ാം നു ഭൂലോകജാതനായി. മാതാപിതാക്കന്മാർ തീവ്രമായ മതബോധത്തോടുകൂടിയവരായിരുന്നു. അഞ്ചാമത്തെ വയസ്സിൽ ബാലൻ ലത്തീൻഭാഷ പഠിച്ചുതുടങ്ങി. പഠിപ്പിൽ വലിയ ഉത്സാഹമൊന്നും പ്രദർശിപ്പിച്ചില്ല; കുസൃതിയും ധാരാളമുണ്ടായിരുന്നു. 1827-ൽ നേരിട്ട സഹോദരീവിയോഗം അദ്ദേഹത്തിനെ തെല്ലു് അന്തർമുഖനാക്കിയെങ്കിലും പഠിപ്പിൽ ഉത്സാഹം വർദ്ധിക്കയും നിരീശ്വരവാദിയായ ഡാക്ടർ സ്ത്രൗസിന്റെ ശിഷ്യനാവുകയും ചെയ്തതിന്റെ ഫലമായി അദ്ദേഹത്തിനു ക്രിസ്തുവിലുള്ളവിശ്വാസം ശിഥിലമായി. എന്നാൽ 1831-ൽ ട്യൂബിഞ്ജൻ സർവ്വകലാശാലയിൽ ചേർന്നു. രണ്ടുവർഷം കഴിഞ്ഞപ്പോൾ പ്രിയജനനി പരലോകപ്രാപ്തയായ നിമിഷംമുതല്ക്കു യേശുവിലുള്ള വിശ്വാസം ഉണർന്നു. അക്കാലത്തു് ഗ്രോവ്സ് എന്ന പാതിരിയുടെ അപേക്ഷയനുസരിച്ചു് തത്സ്യാലനായ ജോർജ്ജുമില്ലർ, മിഷണറി പ്രവർത്തനത്തിനായി ജർമ്മനിയിൽനിന്നു ആരെയെങ്കിലും ലഭിക്കുമോ എന്നു് അന്വേഷിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം ഗുണ്ടർട്ടിനേയാണു് അതിലേക്കു തെരഞ്ഞെടുത്തതു്. അതിനുശേഷം സ്വിസ്സ് സർവ്വകലാശാലയിൽനിന്നു Ph.D. ബിരുദവും സമ്പാദിച്ചിട്ടു് ആറുമാസത്തോളം ഇംഗ്ലണ്ടിൽ പാൎക്കയും പിന്നീടു് ഗ്രോവ്സിനോടുകൂടി ഇൻഡ്യക്കു തിരിക്കയും ചെയ്തു. യാത്രക്കാരുടെ കൂട്ടത്തിൽ യൂലിയാഡിബോ എന്നൊരു ഫ്രഞ്ചു യുവതികൂടിയുണ്ടായിരുന്നു. പ്രഥമദർശനത്തിൽ അവരിൽ അനുരക്തനായോ എന്നു നിർണ്ണയിപ്പാൻ തരമില്ല. ഏതായിരുന്നാലും അവരെയാണു് അദ്ദേഹം കല്യാണം കഴിച്ചതു്.
1836 ജൂലായ് 8-നു ഗുണ്ടർട്ടു് മദിരാശിയിൽ എത്തി. ഗ്രോവ്സ് സായ്പ് റേനിയസ് എന്നു പേരായ ജർമ്മൻ പാതിരിയേപ്പറ്റി ഉണ്ടായ പരാതിയെ സംബന്ധിച്ചു് അന്വേഷണം നടത്താനായി അദ്ദേഹത്തിനെ തിരുനൽവേലിയിലേക്കു നിയോഗിച്ചു. പരാതികളെല്ലാം അടിസ്ഥാനരഹിതങ്ങളെന്നു ഗ്രഹിച്ചുകൊണ്ടു് അദ്ദേഹം മദ്രാസിൽ മടങ്ങിച്ചെന്നശേഷം ചിറ്റൂരിൽ ക്രൈസ്തവധർമ്മപ്രചരണത്തിനായ് നിയമിക്കപ്പെട്ടു. റേനിയസ് 1838-ൽ മരിക്കയാൽ, ഗുണ്ടർട്ടു് തൽസ്ഥാനത്തു അവരോധിക്കപ്പെട്ടതുകൊണ്ടു് അദ്ദേഹം തിരുനൽവേലിക്കു തിരിക്കയും അക്കൊല്ലംതന്നെ ഡിബോവായേ കല്യാണം കഴിക്കയും ചെയ്തു.
ഇതിനിടയ്ക്കു തമിഴു്, ഇംഗ്ലീഷ് എന്നീ ഭാഷകൾ പഠിക്കാൻ തുടങ്ങിക്കഴിഞ്ഞു. തമിഴിൽ ഒന്നുരണ്ടു കൊല്ലങ്ങൾകൊണ്ടു സാമാന്യം പരിചയം സിദ്ധിച്ചിരുന്നതിനാൽ യേശുവിന്റെ ജനനംവരെയുള്ള ചരിത്രത്തെ അദ്ദേഹം ആ ഭാഷയിൽ എഴുതിത്തീർത്തുവത്രേ.
1838 അക്റ്റോബർ ഒന്നാംതീയതി ഡാക്ടർ ഗുണ്ടർട്ടു് ബാസൽ മിഷ്യനിൽ ചേരുന്നതിനു് മംഗലാപുരത്തേക്കു പുറപ്പെട്ടു. അന്നുമുതല്ക്കാണു് മലയാളഭാഷ പരിശീലിക്കാൻ തുടങ്ങിയതു്. 1839-ൽ ചിറയ്ക്കൽ അഞ്ചരക്കണ്ടി എന്ന ദേശത്തുള്ള തോട്ടവേലക്കാരെ മാനസാന്തരപ്പെടുത്തുന്നതിനായി അദ്ദേഹം നിയുക്തനായി. അചിരേണ മലയാളഭാഷയിലും ഗ്രന്ഥനിർമ്മാണം ചെയ്യാമെന്ന നിലവന്നുചേർന്നു. ഭാഷ പഠിക്കുന്നതിൽ അദ്ദേഹത്തിനു അനിതരസാധാരണമായ വാസനയുണ്ടായിരുന്നുവെന്നുകാണാം. എന്തുകൊണ്ടെന്നാൽ ഇരുപതുകൊല്ലത്തോളം ഇൻഡ്യയിൽ താമസിച്ചതിനിടിയ്ക്കു് തെലുങ്കു്, കന്നടം,തമിഴു്, മലയാളം, തുളു, ബംഗാളി, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി മുതലായി അനേകം ഭാഷകൾ വശപ്പെടുത്തിയല്ലോ.
മതപരിവർത്തനവിഷയമായുള്ള തീവ്രയത്നത്തിന്റെ ഫലമായി അദ്ദേഹത്തിനു ജാതി ഹിന്ദുക്കളുടെ ശത്രുത്വം സമ്പാദിക്കേണ്ടിവന്നു. ഹിന്ദുദേവന്മാരെ പരസ്യമായി ആക്ഷേപിക്കുന്നതിനു് അദ്ദേഹത്തിനു യാതൊരു കൂസലുമുണ്ടായിരുന്നില്ല. ഭരണകർത്താക്കളുടേയും പ്രബലന്മാരായ മുതലാളികളുടേയും വേഴ്ചയുള്ള മിഷണറിമാൎക്കു് അന്യധർമ്മങ്ങളെ ദുഷിക്കുന്ന വിഷയത്തിൽ ആരെയാണു ഭയപ്പെടാനുള്ളതു്? ചോദിച്ചാൽ എന്റെ മനസ്സാക്ഷി അങ്ങനെയാണു് ഉപദേശിക്കുന്നതെന്നു പറയാം. എന്നാൽ അന്യന്മാൎക്കു് ആ ഒരു ദിവ്യപദാർത്ഥം ഇല്ലയോ? എന്നതിനെപ്പറ്റി അവൎക്കു ചിന്തയേ ഇല്ല. ഇങ്ങനെയായിരുന്നു അന്നത്തേ മിഷണറിമാരുടെ മനോഭാവം. എന്നാൽ ഒരു കാര്യം പറയാതെതരമില്ല. അനാചാരങ്ങളുടെ കെട്ടുപാടുകൊണ്ടു വലഞ്ഞിരുന്ന അനവധി അധഃകൃതർ ക്രിസ്തുമതം അംഗീകരിച്ചു് ക്രമേണ തങ്ങളുടെ നിലയും വിലയും നന്നാക്കി. ഈ പാതിരിമാർ ആണു് ജാതി ഹിന്ദുക്കളാൽ മൃഗങ്ങളായി ഗണിക്കപ്പെട്ടിരുന്ന അസംഖ്യം ജീവികളെ മനുഷ്യരാക്കിവിട്ടതു്. ജാതിഹിന്ദുക്കൾ മുഖം കറുപ്പിച്ചാലെന്തു്? അവർ ഈശ്വരദൃഷ്ടിയിൽ മഹത്തായ കർമ്മമാണു് ചെയ്തിട്ടുള്ളതെന്നു നിഷ്പക്ഷപാതിയായ ഏവനും സമ്മതിക്കും.
1846-ൽ ഡാക്ടർ സ്വരാജ്യത്തേക്കു പോയെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ തലശ്ശേരിക്കു തിരിച്ചുപോന്നു. അദ്ദേഹം ശീമയ്ക്കു പുറപ്പെടും മുമ്പു് മിഷൻവക ഒരു കല്ലച്ചു സ്ഥാപിച്ചിരുന്നു. മതപ്രചാരത്തിനുവേണ്ടിയുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. 1847 നവംബർ മാസത്തിൽ ആ പ്രസ്സിൽനിന്നു് ഒരു ചെറുപുസ്തകം പ്രസിദ്ധപ്പെടുത്തി. ഡാക്ടർ ഗുണ്ടാട്ടാണു് ‘വിരാമ’ങ്ങൾ ആദ്യമായി ഭാഷയിൽ നടപ്പുവരുത്തിയതു്.
1849-ൽ നിഘണ്ടു നിർമ്മാണത്തിനുള്ള പ്രയത്നം തുടങ്ങി. മദ്രാസ്സിലെ ബൈബിൾ സൊസൈറ്റിക്കാർ, ഇംഗ്ലീഷ് പാതിരിമാരാൽ തയ്യാറാക്കപ്പെട്ടു് പ്രചാരത്തിലിരുന്ന ബൈബിൾ ഗ്രന്ഥത്തെ പരിഷ്കരിക്കുന്നതിനു ഒരു കമ്മറ്റി നിർമ്മിച്ചിട്ടു് ഗുണ്ടർട്ടിനെ അതിന്റെ അദ്ധ്യക്ഷനായ് നിയമിച്ചു. യോഗത്തിൽ തെക്കരും വടക്കരും തമ്മിൽ യോജിക്കാതെവന്നതുനിമിത്തം അദ്ദേഹം സ്വയമേവ ബൈബിൾ വിവർത്തനം ചെയ്തുവത്രേ.
1850-ൽ കണ്ണൂരിൽവച്ചു് ഒരു ‘കൂട്ടജ്ഞാനസ്നാനം’ നടത്തി; നാലുദിക്കിൽനിന്നും ആളുകൾ ഇളകി, മിഷൻ ഗൃഹത്തിനെ വളഞ്ഞു. പക്ഷേ കണ്ണൂർപോലീസു് വന്നു അവരെ പിരിച്ചുവിടുകയും കളക്ടറായിരുന്ന സായു ലഹളക്കാരേ ശിക്ഷിക്കുകയും ചെയ്തു.
1853-ൽ ഗുണ്ടർട്ടു് ബാസൻമിഷന്റെ അദ്ധ്യക്ഷനായി നിയമിക്കപ്പെടുകയാൽ മംഗലാപുരത്തേക്കു പോയി. നാലുകൊല്ലത്തിനുശേഷം 1857-ൽ മദ്രാസു് ഗവണ്മെന്റു് അദ്ദേഹത്തിനെ മലയാളം കന്നടം ജില്ലകളിലെ സ്ക്കൂളുകളുടെ ഇൻസ്പെക്ടരായി നിയമിച്ചു. കഷ്ടിച്ചു രണ്ടുകൊല്ലമേ ഈ ജോലിയിൽ ഇരുന്നുള്ളു. രക്താതിസാരപീഡിതനായി 1859 ഏപ്രിൽമാസത്തിൽ ശീമയ്ക്കു തിരിച്ചുപോയി. പിന്നീടു് ശീമയിൽ ഇരുന്നുകൊണ്ടാണു് അദ്ദേഹം മതപ്രചാരണജോലി നിർവ്വഹിച്ചതു്. നിഘണ്ടു പൂർത്തിയാക്കിയതും അവിടെവച്ചായിരുന്നു.
1890-ൽ മഹോദരം പിടിപെട്ടു. അതിൽനിന്നു രക്ഷലഭിച്ചില്ല. 1893 ഏപ്രിൽ 25-ാം നു അദ്ദേഹം ഇഹലോകവാസംവെടിഞ്ഞു.
എന്തെല്ലാം ന്യൂനതകളുണ്ടായിരുന്നാലും ഭാഷയിൽ ഉണ്ടായ ആദ്യത്തെ ശാസ്ത്രീയനിഘണ്ടു അദ്ദേഹത്തിന്റേതാണു്.
18.44 റവറണ്ടു് ബയിലി
തിരുവിതാംകൂറിലും, കൊച്ചിയിലും, ക്രിസ്തുധർമ്മം പ്രചരിപ്പിക്കുന്ന വിഷയത്തിൽ അത്യുൽസുകനായിരുന്ന കർണ്ണൽമണ്‍ട്രോ ഈ നാട്ടിലേക്കു മദ്രാസിൽനിന്നു ക്ഷണിച്ചുവരുത്തിയ ഒരു മിഷണറിയാണു് റവ. ബെഞ്ജമിൻ ബെയിലി. അദ്ദേഹം കോട്ടയത്തുവന്നു് മലയാളംപഠിച്ചു് അല്പകാലത്തിനുള്ളിൽ സുവിശേഷപ്രസംഗം ചെയ്‍വാനാരംഭിച്ചു. രണ്ടു ആട്ടിൻകുട്ടികൾ, റാമൻറായിയുടെ ഉപനിഷദ്വാഖ്യാനം എന്നിങ്ങനെ ചില മലയാളപുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടെങ്കിലും അവയിൽ കാണുന്ന പാതിരിമലയാളം ആൎക്കും രുചിക്കയില്ല.
1824-ൽ അദ്ദേഹം കോട്ടയത്തു് ഒരു അച്ചുക്കൂടം ഏർപ്പെടുത്തി. 1021-ാമാണ്ടു് അദ്ദേഹം മലയാളം ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചും ഗുണ്ടർട്ടിന്റെ പുസ്തകം പ്രസിദ്ധീകൃതമായതിനോടുകൂടി അതിന്റെ പ്രചാരം കുറഞ്ഞുപോയി.
18.45 റവറണ്ടു് ജോസഫ് പിറ്റു്
അദ്ദേഹം 1833-ൽ ഇൻഡ്യയിൽ വന്നു. കോട്ടയം കാളേജിലെ പ്രിൻസിപ്പാൾ ആയി നിയമിക്കപ്പെട്ടു. മിഷ്യണറിജോലികൾക്കിടയിൽ മലയാളം പഠിച്ചു് (Pilgrim’s progress) എന്ന പുസ്തകത്തെ മലയാളത്തിലേക്കു തർജ്ജമ ചെയ്തു. അദ്ദേഹവും ഒരു വ്യാകരണം രചിച്ചുവെങ്കിലും പ്രചാരമുണ്ടായില്ല. 1865-ൽ മാവേലിക്കരവച്ചു മരിച്ചു.
18.46 മിസ്റ്റർ ഗാർത്തുവൈറ്റു്
മദ്രാസു് ഗവർമ്മെന്റിന്റെ കീഴിൽ ഒരു ഉദ്യോഗസ്ഥനായിരുന്നു. ആദ്യം തർജ്ജമക്കാരനായും പിന്നീടു് സ്ക്കൂൾ ഇൻസ്പെക്ടരായും ഇരുന്നു. മലയാളം സാമാന്യം വശമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വ്യാകരണം പഠിക്കുക എന്ന ദൗർഭാഗ്യം എനിക്കും ഉണ്ടായിട്ടുണ്ടു്.
18.47 കോവുണ്ണി നെടുങ്ങാടി
മുമ്പു് നെടുങ്ങനാടെന്നും ഇപ്പോൾ വള്ളുവനാടെന്നും പറയുന്ന താലൂക്കിൽ ചേർന്ന നടുവട്ടം അംശത്തിൽ തൊടുകാടു് എന്നൊരു ദേശമുണ്ടായിരുന്നു. തൊടുകാട്ടുനമ്പ്യാരായിരുന്നു ആ നാടുവാണിരുന്നതു്. ആ വംശം കുറ്റി അറ്റപ്പോൾ നാട്ടുക്കോയ്മയായ സാമൂതിരിപ്പാടു്, തന്റെ ആശ്രിതനായിരുന്ന മലയിൽ ഭവനത്തിലെ ഒരു നെടുങ്ങാടിയെ ദേശവാഴിയാക്കി. ഈ വംശവും കുറ്റി അറ്റുപോകും എന്നനില വന്നുചേർന്നു. എന്തുകൊണ്ടെന്നാൽ അവിടെ 50 വയസ്സു പ്രായംചെന്ന ഒരു സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു. അവർ പ്രസവിക്കുന്ന ലക്ഷണം കണ്ടതുമില്ല. അതിനാൽ നിലയങ്ങോട്ടു നെടുങ്ങാടിമാരുടെ കുടുംബത്തിൽനിന്നും ഒരു സ്ത്രീയെ ദത്തെടുത്തു. എന്നാൽ അചിരേണ മദ്ധ്യവയസ്കയായ ഗൃഹനായിക ഗർഭംധരിക്കയും ഒരു കന്യകയെ പ്രസവിക്കയും ചെയ്തു. അതുകൊണ്ടു് ദത്തകന്യകയ്ക്കു് അവകാശംകൊടുത്തു പിരിച്ചയച്ചുകളഞ്ഞു. ആ ചെറുബാലികയിൽനിന്നു് ഉണ്ടായതാണു് ഇപ്പോഴത്തെ നെടുങ്ങാടിവംശം മുഴുവനും.
എന്തോ ശാപവശാൽ ആ കുടുംബത്തിൽ, കൊള്ളാവുന്ന പുരുഷന്മാരാരും ഉണ്ടാവാതെയായി. 850-ാമാണ്ടിടയ്ക്കു് ഒരു കാരണവർ ചില പരിഹാരകർമ്മങ്ങൾ ചെയ്തതിന്റെ ശേഷമാണത്രേ ആ സ്ഥിതിക്കു ഭേദം വന്നതു്.
964-ലെ രാജ്യലഹളയിൽ ഈ കുടുംബത്തിലുണ്ടായിരുന്നവരെല്ലാം തിരുവിതാംകൂറിൽ വന്നു ധർമ്മരാജാവിനെ അഭയംപ്രാപിച്ചു. അങ്ങനെ വന്നവരിൽ മൂന്നു പുരുഷന്മാരും മൂന്നു സ്ത്രീകളും ഒഴിച്ചു് മറ്റെല്ലാവരും തിരുവിതാംകൂറിൽവച്ചുതന്നെ മരിച്ചുപോയി. തിരിച്ചുപോയവരിൽ ഒരുവളായ കുഞ്ചി കോവിലമ്മയിൽ മുള്ളത്തു ഉണ്ണി രാരിച്ച വെള്ളോടിക്കു ജനിച്ച പുത്രനായിരുന്നു കോവുണ്ണി നെടുങ്ങാടി.
അദ്ദേഹം 1006 ചിങ്ങം 16-ാം നു സൂര്യോദയത്തിനു ജനിച്ചു. വിദ്യാരംഭംമുതൽക്കു നാലുകൊല്ലത്തെ കഥ നെടുങ്ങാടിതന്നെ തന്റെ ആത്മകഥാകഥനത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“ആറു വയസ്സുമുതല്ക്കു പത്തുവയസ്സുവരെ വിദ്യാഭ്യാസം, കൃഷി, സമപ്രായന്മാരായ ചില കുട്ടികളുമായുണ്ടായ കളികൾ, ഭവനത്തിൽ ചില ജനനം, ചില മരണം, ചില അടിയന്തിരങ്ങൾ ഇവകളെപ്പറ്റി ഓർമ്മയുണ്ടെങ്കിലും അവയെ നല്ല വിവരമായി എഴുതുവാൻ തക്ക ഉറപ്പില്ല. എന്നാൽ ഏഴു വയസ്സുമുതല്ക്കു് അമ്മാവന്റെ ചൊല്പടിക്കു നെല്ലു് അളക്കുക, അടച്ചുപൂട്ടും താക്കോലും വഹിക്കുക, കന്നുതെളിക്കുക, ചോടനിൽ കിളിയാട്ടുക ഈ പ്രവൃത്തികളെ നടത്തിയിരുന്നതു് ഓർമ്മയുണ്ടു്. പത്തുവയസ്സും നാലു മാസവും പ്രായംചെന്ന 1017 മകരം 3-ാം തീയതി (എന്നുതോന്നുന്നു) അന്നത്തെ ഏറാല്പാട്ടുതമ്പുരാൻ കരിമ്പുഴെനിന്നു കോഴിക്കോട്ടേയ്ക്കു മടങ്ങി എഴുന്നള്ളുന്നവഴിക്കു് ചെമ്പലങ്ങാടു് വെള്ളൂർ കോവിലകത്തു് എഴുന്നള്ളിയിരിക്കുന്നേടത്തു്, അധികാരിയായിരുന്ന എന്റെ കിട്ടിങ്ങി അമ്മാവൻ എന്നെ തിരുമുമ്പിൽ കൊണ്ടുപോയി ശൎക്കരവെള്ളത്തിൽ ഉരുട്ടിയ കുറെ അരിയുണ്ടയും തിരുമുല്ക്കാഴ്ചവയ്പിച്ചു് അപേക്ഷിച്ചപ്രകാരം അതുമുതല്ക്കു് എന്നെ അവിടുത്തേക്കൂടി പാർപ്പിച്ചു.”
1019-ൽ കോഴിക്കോട്ടു താമസിക്കുന്ന കാലത്തു് ഈശ്വരവാരിയരുടെ അടുക്കെ തൊപ്പിമദ്ദളം കൊട്ടുന്നതിനു പഠിച്ചു. അടുത്തകൊല്ലം സാമൂതിരിപ്പാടു തീപ്പെടുകയാൽ, നെടുങ്ങാടിയുടെ തമ്പുരാനു് അരിയിട്ടുവാഴ്ച കഴിഞ്ഞു. അതിനുശേഷം രണ്ടുമൂന്നുകൊല്ലം അദ്ദേഹം അഹങ്കരിച്ചു തോന്ന്യാസമായി നടന്നു. എന്നാൽ ജന്മാന്തരസംസ്കാരംകൊണ്ടോ എന്തോ സംസ്കൃതം പഠിക്കണമെന്നുള്ള സൽബുദ്ധി അദ്ദേഹത്തിനു് അങ്കുരിച്ചു. അങ്ങനെ അദ്ദേഹം ചാക്യാർമഠത്തിൽ പാർത്തിരുന്ന വാഴയൂർ തച്ചയിൽ മാനിച്ചൻ ഏറാടി എന്ന പണ്ഡിതനെ ഗുരുവായി സ്വീകരിച്ചു. പതിനഞ്ചാംവയസ്സിലാണു സംസ്കൃതം പഠിക്കാൻ തുടങ്ങിയതു്. അല്പകാലത്തിനുള്ളിൽ സിദ്ധരൂപവും ബാലപ്രബോധവും നല്ലപോലെ വശമാക്കി. സന്തുഷ്ടനായ ഗുരു ശ്രീരാമോദന്തം പഠിപ്പിക്കാൻ തുടങ്ങി. അതു പൂർത്തിയാക്കിയിട്ടു രഘുവംശം പതിനൊന്നാംസർഗ്ഗത്തോളം എത്തിയപ്പോഴേക്കും നങ്ങുണ്ണിമുത്തശ്ശി മരിച്ചു എന്നറികയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു തിരിച്ചു. പുലകഴിഞ്ഞ ഉടൻതന്നെ കോവുണ്ണി നെടുങ്ങാടി കോഴിക്കോട്ടേക്കുപുറപ്പെട്ടു് മാഘവും പഞ്ചബോധഗണനക്രിയകളും ഉത്സാഹപൂൎവ്വം പഠിക്കാൻ ആരംഭിച്ചു. 1023-ൽ നൈഷധകാവ്യം, തൎക്കസംഗ്രഹം, പ്രശ്നമാർഗ്ഗം, ജാതകാദേശം ഇവയെല്ലാം പഠിച്ചുതുടങ്ങി. ആദ്യകൊല്ലം അവസാനിക്കുംമുമ്പേതന്നെ നൈഷധീയം നാലു സർഗ്ഗം, ഭോജചമ്പു അഞ്ചുകാണ്ഡം, തൎക്കസംഗ്രഹം, ചന്ദ്രികാ, പ്രശ്നമാർഗ്ഗം പതിനാറദ്ധ്യായം, ലാടവൈധൃതങ്ങൾ ഛായാഗണിതം, സിദ്ധാന്തകൗമുദി ഇവയെല്ലാം പഠിച്ചു് ഒരുവിധം വ്യുൽപന്നനായി.
1024-ൽ സാമൂതിരിപ്പാടു തീപ്പെട്ടു. പിന്നെ സാമൂതിരിസ്ഥാനം കോട്ടയ്ക്കലേക്കായിരുന്നു. പഠിപ്പിലുള്ള പ്രതിപത്തിമൂലം അദ്ദേഹം കോഴിക്കോട്ടുതന്നെ താമസിച്ചതല്ലാതെ കോട്ടയ്ക്കലേക്കു പോയില്ല. എന്നാൽ തിരുവന്നൂർകോവിലകത്തെ ചില തമ്പുരാട്ടിമാരുടെയും തമ്പുരാക്കമ്മാരുടേയും സഹായം ലഭിക്കയാൽ അദ്ദേഹം ഒരുവിധം സുഖമായിക്കഴിഞ്ഞുകൂടി.
1025-ൽ നിലമ്പൂർ മൂന്നും നാലും അഞ്ചും തിരുമുല്പാടന്മാരുടെ അമ്മയായിരുന്ന ശ്രീദേവി അമ്മക്കോല്പാട്ടിലെ ഭർത്താവായ തമ്പുരാന്റെ ആവശ്യപ്രകാരം അദ്ദേഹം ബെയ്‍പൂരിൽ നെടിയാലിൽ ഒരു തമ്പുരാനെ പഠിപ്പിക്കുന്ന ജോലി കൈയേറ്റു. താമസം ഒരുവിധം സുഖമായിരുന്നു എന്നുപറയാം. ചെലവുകഴിഞ്ഞു് ആറുരൂപാ ശമ്പളവും പതിഞ്ഞു.
1026 കുംഭത്തിൽ കുടുംബം നാലു തായ്‍വഴിയായി പിരിഞ്ഞു.
കോവുണ്ണിനെടുങ്ങാടി തന്റെ ശാഖയുടെ ഭരണം കൈയേറ്റുകൊണ്ടു ഗൃഹത്തിൽ പാൎക്കാൻ ഇഷ്ടപ്പെട്ടില്ല. അതിനാൽ അദ്ദേഹം കോഴിക്കോട്ടേയ്ക്കു തിരിച്ചു. പനങ്ങാട്ടു് ഇല്ലത്തു താമസിച്ചു് ഒരുണ്ണിയെ പഠിപ്പിച്ചുകൊണ്ടു കുറേക്കാലം നയിച്ചു. പ്രതിമാസം ഒരു രൂപയായിരുന്നു ശമ്പളം. അക്കൊല്ലംതന്നെ അദ്ദേഹം അച്ഛന്റെ മരുമകളായ മുള്ളത്തു കുഞ്ഞിക്കുട്ടിയെ ഏഴാമെടമാക്കി. അന്നു ആ ബാലികയ്ക്കു പതിനൊന്നുവയസ്സേ പ്രായമുണ്ടായിരുന്നുള്ളു.
1027-ൽ സ്വഗൃഹത്തിൽ പുരപണി തുടങ്ങി. അവൎക്കു താമസിക്കുന്നതിനു കുടുംബഗൃഹമുണ്ടായിരുന്നില്ല. അക്കാലമെല്ലാം നെടുങ്ങാടിക്കു വളരെ ക്ലേശങ്ങൾ അനുഭവിക്കേണ്ടതായി വന്നുകൂടി. ചിലദിവസം പട്ടിണിപോലും കിടന്നിട്ടുണ്ടു്. അക്കൊല്ലം മീനമാസം 15-ാം തീയതി ഗുരുനാഥനായ ഏറാടി മരിച്ചുപോയതു് അദ്ദേഹത്തിന്റെ ദുഃഖത്തെ പതിന്മടങ്ങു വർദ്ധിപ്പിച്ചു. നാലു അശനപ്രാർത്ഥനാശ്ലോകങ്ങൾ എഴുതി കോഴിക്കോട്ടു തളിയിൽ ശേഷശാസ്ത്രികളെ കാണിച്ചു് അദ്ദേഹത്തിന്റെ ഉപദേശപ്രകാരം നെടുങ്ങാടി 1631-ൽ തീപ്പെട്ട സാമൂതിരിപ്പാട്ടിലെ തിരുമുമ്പിൽ ആ ശ്ലോകങ്ങൾ സമർപ്പിക്കയും അന്നുമുതല്ക്കു് അദ്ദേഹത്തിനു സാമൂതിരി കോവിലകത്തു വീണ്ടും സത്തിക ലഭിക്കയും ചെയ്തു. പിന്നീടു കുറേക്കാലം എട്ടിയോട്ടു എളമത്തിരുമുല്പാട്ടിലെ കുട്ടികളെ 18രൂ മാസപ്പടിയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടു മഞ്ചേരിയിൽ താമസിച്ചു. അതേ വർഷത്തിൽതന്നെ കുപ്പുസ്വാമിശാസ്ത്രികളുടെ അടുക്കൽ മുക്താവലി പഠിക്കാനും തുടങ്ങി. എന്നാൽ അനുമാനഖണ്ഡംവരെ പഠിക്കാനേ സാധിച്ചുള്ളു. അപ്പോഴേക്കും ശാസ്ത്രികൾ പൊയ്ക്കളഞ്ഞു.
1028-ൽ ചില വസ്തുക്കൾ തീറുവാങ്ങിയിട്ടു് വീണ്ടും കോഴിക്കോട്ടുചെന്നു സാമൂതിരികോവിലകംവക തൃക്കണ്ടിയൂർ ഈടുകലവറ ഏറ്റു. ആ കലവറ ഏതാനും മാസങ്ങൾക്കുള്ളിൽ അവസാനിക്കയാൽ, സാമൂതിരിപ്പാട്ടിലെ ശുപാർശപ്രകാരം കോളായിരാരുക്കുട്ടിനായരുടെ മക്കളേയും മരുമക്കളേയും 25രൂപ ശമ്പളത്തിൽ പഠിപ്പിച്ചുതുടങ്ങി.
1030-ൽ തിരുനെല്ലൂൎക്കു പോയി പിണ്ഡം, ദർശനം മുതലായവ കഴിച്ചിട്ടു മടങ്ങി. അനന്തരം കുറേനാൾ മമ്മിട്ടി ഉണ്ണിനായരുടെ കാര്യസ്ഥനായിപ്പാർത്തു. 1031 കന്നിയിൽ വളരെ ഗ്രഹപ്പിഴയുള്ള സമയമായിരുന്നു. തമ്പുരാന്റെ ഭാര്യയായ കുഞ്ഞുക്കുട്ടി അമ്മയുമൊരുമിച്ചു് തലശ്ശേരിവരെപ്പോയതിൽ മഹാജനങ്ങൾക്കു അദ്ദേഹത്തിന്റെ പേരിൽ വെറുപ്പുതോന്നി അതിനാൽ കന്നി ഒടുവുമുതൽ തുലാംകൂടി ആഴ്ചവട്ടത്തു പുഷ്പേത്തു പാർത്തു. എന്നാൽ ക്രമേണ തമ്പുരാന്റെ മുഷിച്ചിൽ തീർന്നുവെങ്കിലും അദ്ദേഹം അക്കൊല്ലം അവസാനത്തിൽ തീപ്പെട്ടുവത്രേ.
1032 കന്നിയിൽ മമ്മാളി ഉണ്ണിനായരും കൂട്ടരും ഗുരുാവായൂൎക്കുപോയി. അവരുടെ കാര്യസ്ഥൻ എന്ന നിലയിൽ കോവുണ്ണിനേടുങ്ങാടിയും കൂടി. തിരിച്ചുവന്നശേഷം മൂന്നുമാസത്തോളം വസ്തു സംബന്ധമായ കാര്യങ്ങൾക്കുവേണ്ടി സ്വഗൃഹത്തിൽ താമസിച്ചിട്ടു് കോഴിക്കോട്ടേയ്ക്കു പോയി. ഹജുർ രണ്ടാം ശിരസ്തദാരായ സി. കരുണാകരമേനോന്റെ കുട്ടികളെ കുറേക്കാലം പഠിപ്പിച്ചു. ആറുരൂപയായിരുന്നു ശമ്പളം. അടുത്തകൊല്ലം അമാമ്പലത്തു മാനവല്ലഭന്റെ കാര്യസ്ഥനായി ഏതാനുംമാസം ഇരുന്നു. അതിനിടയ്ക്കു കണാരനവർകളുടെ കുട്ടികളെ പഠിപ്പിക്കുന്ന ജോലിയും വഹിച്ചു. ഇക്കാലത്തു് ഉണ്ണിനായരുടെയും മറ്റും സഹായത്താൽ 350 രൂപയോളം അദ്ദേഹത്തിനു സമ്പാദ്യവുമുണ്ടായി. അക്കൊല്ലംതന്നെ മാങ്കാവിൽ മുല്ലശ്ശേരി മാധവി അമ്മ എന്നൊരു സ്ത്രീയേക്കൂടി സംബന്ധം ചെയ്തു.
1035-ൽ ഉണ്ണിനായരുടെ അനുജന്മാരുടെ രക്ഷാകർത്തൃത്വവും മാനവല്ലഭന്റെ കാര്യസ്ഥസ്ഥാനവും കൈയേറ്റു. മൂടക്കച്ചവടം അല്പകാലം നടത്തി നോക്കിയതിൽ നഷ്ടം നേരിടുകയാൽ നിർത്തിക്കളഞ്ഞു.
1860 സെപ്തംബർ മാസത്തിൽ കോഴിക്കോട്ടു പ്രൊവിൻഷ്യൻസ്ക്കൂളിൽ മുൻഷി ഉദ്യോഗം കരസ്ഥമാക്കി. ജോലിക്കിടയിൽ തടിക്കച്ചവടത്തിൽ ഏർപ്പെട്ടു നോക്കിയെങ്കിലും ഗുണമുണ്ടായില്ല.
1039-ൽ നെടുങ്ങാടിയുടെ പിതാവു് പരലോകം പ്രാപിച്ചു. 1041-ൽ മദ്രാസ് പ്രെസിഡൻസി കാളേജിൽ 40 രൂപാ ശമ്പളത്തിൽ മുൻഷിയായി നിയമിക്കപ്പെട്ടു. എന്നാൽ കഠിനമായ രോഗബാധയാൽ ആ ഉദ്യോഗം 1044-ൽ രാജിവയ്ക്കേണ്ടതായി വന്നുകൂടി. അതേവർഷംതന്നെ ഗാർത്തുവൈറ്റുസായ്പിന്റെ കൃപയാൽ അദ്ദേഹത്തിനു പൊഴവായ് റേറ്റുസ്ക്കൂൾ ഹെഡ്മാസ്റ്റർ ഉദ്യോഗം ലഭിച്ചു. എന്നാൽ 25രൂപ ശമ്പളമേ ഉണ്ടായിരുന്നുള്ളു. 1047-ൽ തിരുവനന്തപുരം കാളേജ് മുൻഷിയായ് 50രൂപാ ശമ്പളത്തിൽ നിയമിക്കപ്പെട്ടു.
രണ്ടുകൊല്ലങ്ങൾക്കുള്ളിൽ വക്കീൽപരീക്ഷ ജയിച്ചിട്ടു് ആലുവാ കോടതിയിൽ സൎക്കാർ വക്കീലായി ചാർജ്ജെടുത്തു. 1051-ൽ പ്രസ്തുത കോടതി പറവൂൎക്ക് മാറ്റപ്പെടുകയാൽ അദ്ദേഹം അങ്ങോട്ടു താമസം മാറ്റി. ആ ആണ്ടിൽതന്നെ തിരുവനന്തപുരത്തു ചെന്നു ആയില്യംതിരുനാൾ മഹാരാജാവിനെ മുഖംകാണിക്കയും അവിടുന്നു 60 ഉറുപ്പികക്കു ശമ്പളം സ്ഥിരപ്പെടുത്തി കൊടുക്കയും ചെയ്തു. ആ വർഷത്തിലായിരുന്നു കേരളകൗമുദി പ്രസിദ്ധപ്പെടുത്തിയതു്. കൂനമ്മാവിലെ പ്രസ്സിൽ അച്ചടിപ്പിച്ച ഈ പുസ്തകത്തിന്റെ മുന്നൂറു പ്രതികൾ സൎക്കാരിൽനിന്നു വാങ്ങിച്ചു ഗ്രന്ഥകർത്താവിനെ പ്രോത്സാഹിപ്പിച്ചു.
1055 മിഥുനത്തിൽ കളക്റ്റർ മക്‍വിട്ടർ അദ്ദേഹത്തിനെ കവളപ്പാറ മൈനരുടെ സംസ്കൃത ട്യൂട്ടറായി നിയമിച്ചു. എന്നാൽ അദ്ദേഹം കിളിമാനൂർ കൃഷ്ണവാരിയരെ പകരം ഏർപ്പെടുത്തീട്ടു തിരുവനന്തപുരത്തേക്കു പോന്നു.
1057-ൽ മാതാവു് 42-ാം വയസ്സിൽ മരിച്ചു. അദ്ദേഹം ഉണ്ടാക്കിയ ചരമശ്ലോകം താഴെ ചേൎക്കുന്നു.
കൊല്ലംചിന്തിക്കിലോരായിരമതിലപരം നാല്പതുംപത്തുമേഴും
ചെല്ലുമ്പോളുത്തരംശോഭയമിഥുനമതാം മാസിപത്തഞ്ചുനാളിൽ
ചൊല്ലാർന്നോരാരവാരേ സിതതിഥിപുനരേകാദശീ സദ്വിശാഖേ
കല്യാരണ്യോർദ്ധ്വഗേഹേസ്ഥിത മമ ജനനീ ചേർന്നു വൈകുണ്ഠലോകം
ഈ മരണം അദ്ദേഹത്തിനെ വളരെ ക്ലേശിപ്പിച്ചു. മാതാവിന്റെ മരണംസംബന്ധിച്ച ക്രിയകളെല്ലാം ഭംഗിയായി നടത്തി.
1064 മകരം 15-ാം തീയതി അദ്ദേഹം അനായാസേന മരണം പ്രാപിച്ചു. ആ സംഭവത്തെപ്പറ്റി ഏകഭാഗിനേയനായ കുഞ്ഞുണ്ണിനെടുങ്ങാടി എഴുതിയ ചരമപദ്യം ഉദ്ധരിക്കുന്നു.
കൊല്ലംചിന്തിക്കിലോരായിരമതിലറുപതിനാലുചെല്ലുംമൃഗത്തിൽ
ചെല്ലുംമധ്യത്തിലഷ്ടമ്യനുഗതബുധവാരോത്തമ സ്വാതിനാളിൽ
ചൊല്ലാർന്നുള്ളൊരുവിദ്വൽകലമകുടമണിപ്രൗഢനെൻമാതുലൻതാൻ
സ്വർല്ലോകത്തെഗ്ഗമിച്ചനേരനിമിഷമിടയ്ക്കെത്രചിത്രംനിനച്ചാൽ
കോവുണ്ണിനെടുങ്ങാടി പല ഒറ്റ ശ്ലോകങ്ങൾ നിർമ്മിച്ചിട്ടുള്ളതായി പറയപ്പെടുന്നു. അവയിലൊന്നാണു്
കല്യാണിനിന്നോടപരാധമൊന്നു
മല്ലേക്ഷണേചെയ്തവനല്ലെടോഞാൻ
കല്ലോലചില്ലീലതകൊണ്ടുമന്ദം
തല്ലുന്നതെന്തിന്നിഹകൊല്ലുവാനോ?
എന്ന പദ്യം.
കോവുണ്ണിനെടുങ്ങാടിയ്ക്കു് പ്രഥമപത്നിയിൽ രണ്ടു പുത്രിമാർ മാത്രമേയുണ്ടായിരുന്നുള്ളു. രണ്ടാമത്തെ ഭാര്യ പ്രസവിച്ചതേയില്ല. അദ്ദേഹത്തിനു് രേവുണ്ണി, കേലു, കുട്ടൻ എന്ന മൂന്നനുജന്മാരും തമ്പു, നങ്ങുണ്ണി എന്നു രണ്ടു അനുജത്തിമാരും ഉണ്ടായിരുന്നു. അവരിൽ രേവുണ്ണിനെടുങ്ങാടിയും കുട്ടൻനെടുങ്ങാടിയും അദ്ദേഹത്തിന്റെ ജീവിതദശയിൽതന്നെ പരലോകം പ്രാപിച്ചു. മറ്റുള്ളവർ മരിച്ചിട്ടു അധികകാലമായിട്ടില്ല.
കേരളകൗമുദിയേപ്പറ്റി രണ്ടുവാക്കുകൾ പറയാതിരിക്കുന്നതു ഭംഗിയല്ല.
ഗുണ്ടർട്ടെന്നപ്രബലമതിമാനിട്ട നൂലൊട്ടുകൊള്ളാം
ഗീവർഗ്ഗീസുംപുനരൊരുതരംചേർത്തതുംനന്നുപാർത്താൽ
ഗുണ്ടർട്ടീന്നുലുപരുകലനംചെയ്തിതഗ്ഗാർത്തുവൈറ്റും
പൂർവന്മാരാമവരെയനുകൂലിപ്പനാവോളവുംഞാൻ
എന്ന പ്രതിജ്ഞയോടുകൂടിയാണു് ഗ്രന്ഥം ആരംഭിച്ചിരിക്കുന്നതു്. അവരുടെ വ്യാകരണഗ്രന്ഥങ്ങളെല്ലാം അദ്ദേഹം വായിച്ചുകാണണമെന്നുള്ളതിൽ സംശയത്തിനെ വഴിയില്ല. പാച്ചുമൂത്തതിന്റെ വ്യാകരണം കണ്ടിരിക്കയില്ലെന്നു തോന്നുന്നു.
ഇവരുടെ ഒക്കെ വ്യാകരണങ്ങൾ ഇരുന്നിട്ടും ഇദ്ദേഹം വ്യാകരണനിർമ്മാണത്തിനു ഒരുങ്ങിയതെന്തുകൊണ്ടു്?
ഗാഢംപാണിനിസൂത്രവുംതമിഴുതന്നൂലുംഗ്രഹിച്ചഞ്ജസാ
ഗൂഢംകേരളസമ്പ്രദായമഖിലഗ്രന്ഥപ്രയോഗങ്ങളും
വ്യക്തമാക്കണമെന്നായിരുന്നു ഗ്രന്ഥകാരന്റെ ഉദ്ദേശം.
മുൻ പ്രസ്താവിക്കപ്പെട്ട മൂന്നു വ്യാകരണങ്ങളും ഇംഗ്ലീഷുമൂശയിൽ വാൎക്കപ്പെട്ട ഭാഷാവ്യാകരണങ്ങളാണു്. അവ പഠിച്ചതുകൊണ്ടു് അന്നത്തെ മലയാളത്തിന്റെ കെട്ടുപാടുകളെ അറിയുന്നതിനു സാധിക്കയില്ല. മലയാളഭാഷതന്നെ സംസ്കൃതഹിമഗിരിഗളിതയാണെന്നായിരുന്നു അദ്ദേഹത്തിന്റെ മതം. എഴുത്തച്ഛന്റെ കൃതികളും മറ്റും വായിച്ചാൽ അങ്ങനെ ഒരു തോന്നലിനും വഴിയുണ്ടു്. മലയാളമെന്നല്ല ഐറോപ്യഭാഷകൾപോലും സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്നു ശഠിക്കത്തക്കവണ്ണം വടഭാഷയോടു കൂറുള്ളവർ ഇന്നും ഇല്ലാതില്ലല്ലോ. ഭാഷയുടെ ഉൽപത്തി എങ്ങിനെയും ഇരിക്കട്ടെ. മണിപ്രവാളകൃതികൾ വായിച്ചറിയണമെങ്കിൽ പാണിനീസൂത്രങ്ങളിൽ ചിലതൊക്കെ അറിഞ്ഞേ മതിയാവൂ. ശുദ്ധമലയാളവ്യാകരണനിയമങ്ങൾ അറിയുന്നതിനു നന്നൂൽപരിചയവും അപരിത്യാജ്യമാണു്. കേരളപാണിനിതന്നെയും ഇംഗ്ലീഷിനെ അനുകരിക്കാതെ നന്നൂലിന്റെ ചുവടുപിടിച്ചുപോയിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നു എനിക്കു തോന്നീട്ടുണ്ടു്. ക്രിയയുടെ കാലവിഭാഗംതന്നെ നോക്കുക. അദ്ദേഹം Indefinite Continuous, perfect, perfect continuous എന്നീ വിഭാഗങ്ങളെ ഭാഷയിലേക്കു സംക്രമിപ്പിക്കാൻ വ്യർത്ഥമായി പ്രയത്നിച്ചിരിക്കുന്നു. പൗരസ്ത്യഭാഷകളിലൊന്നിലും ഇങ്ങനെ ഒരു വിഭാഗമില്ല. Mood എന്നതും പൗരസ്ത്യൎക്കു ് അപരിചിതമാണു്. സംസ്കൃതക്കാർ പത്തു ലകാരങ്ങളിൽ അവയെയെല്ലാം ഉൾപ്പെടുത്തി. അതുപോലെ നന്നൂലിലെ “പുണച്ചി” വിഭാഗം മലയാളത്തിലും സ്വീകരിക്കാമായിരുന്നു.
തമിഴ് ഇലക്കണത്തിന്റെ വിഭാഗങ്ങളാണു് വൃത്തവും അലങ്കാരവുമൊക്കെ. ഇംഗ്ലീഷ് വ്യാകരണങ്ങളിലും metre, rhet oric ഇവയ്ക്കു സ്ഥാനമുണ്ടു്. ഇക്കാരണങ്ങളാൽ സർവലക്ഷണസംയുക്തമായ ഒരു വ്യാകരണം നിർമ്മിക്കുന്നതിനായി കോവുണ്ണിനെടുങ്ങാടി ഉദ്യമിച്ചതു് തെറ്റല്ല.
അഭിപ്രായവ്യത്യാസത്തിനു അവകാശം പലദിക്കിലും കണ്ടേയ്ക്കാം. കേരളപാണിനീയവും അതിനു വേണ്ടുവോളം ഇടംകൊടുക്കുന്നുണ്ടു്. കേരളകൗമുദി പഠിപ്പിച്ചിരിക്കുന്നതു് എല്ലാവിധത്തിലും പ്രയോജനകരമാണു്. അക്കാലംവരെ ഉണ്ടായിട്ടുള്ള വ്യാകരണഗ്രന്ഥങ്ങളിലെല്ലാംവച്ചു് ഉത്തമവും അതുതന്നെയാകുന്നു.
18.48 ചിറ്റൂർ സുബ്രഹ്മണ്യശാസ്ത്രികൾ
ചിറ്റൂർ നല്ലേപ്പിള്ളി ഗ്രാമത്തിൽ അയ്യാശാസ്ത്രികളുടെ പുത്രനായി 1006-ാമാണ്ടു് ജനിച്ചു. പിതാവിന്റെ അടുക്കൽനിന്നുതന്നെ സംസ്കൃതം അഭ്യസിച്ചു. സംസ്കൃതം മലയാളം തമിൾ എന്നീ മൂന്നുഭാഷകളിലും ഒരുപോലെ പാണ്ഡിത്യം സമ്പാദിച്ചിരുന്ന ഈ കവിയിൽനിന്നും മലയാളഭാഷയ്ക്കു് ത്രിപുരദഹനം, പ്രഭാവതീസ്വയംവരം, പാരിജാതഹരണം, ശാകുന്തളം രണ്ടുദിവസത്തെ ആട്ടക്കഥ ഇവയും സംസ്കൃതത്തിനു ഒരു ജ്യോതിഷഗ്രന്ഥവും ലളിതാവിലാസചമ്പുവും തമിഴിനു മീനാക്ഷീനാടകവും ലഭിച്ചിട്ടുണ്ടു്. ആട്ടക്കഥകളെല്ലാം പ്രൗഢങ്ങളും സുന്ദരങ്ങളും ആയിരിക്കുന്നു.
1031-ൽ ത്രിപുരദഹനവും അടുത്തകൊല്ലം പ്രഭാവതീസ്വയംവരവും 1033-ൽ പാരിജാതഹരണവും 1053-ൽ ശാകുന്തളവും രചിക്കപ്പെട്ടു. ഈ കൃതികളൊന്നും എനിക്കു കാണ്മാൻ സാധിച്ചിട്ടില്ല. അതിനാൽ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരെ ആശ്രയിക്കേണ്ടിയിരിക്കുന്നു. ത്രിപുരദഹനത്തിലെ ഒരുഭാഗം ഭാഷാചരിത്രത്തിൽനിന്നു ഉദ്ധരിക്കാം.
സമന്ദരമഹീധരപ്രമഥിതാബ്ധിവൽക്ഷോഭിതാൻ
സമന്ദരഗദാംബുജാരിവിലസച്ചതുർബാഹുകഃ
അമന്ദകരുണാഭരാകുലമതിസ്സമീക്ഷ്യാമരാൻ
സമന്ദഹസിതംവചസ്സകലലോകനാഥോഽബ്രവീൽ.
18.49 കല്യാണിചെമ്പട
സ്വസ്തി തേ ശൂനാസീര സ്വാഗതം കിം വീര
സ്വസ്ഥതവന്നീടുംമേലിൽചിത്തതാപമരുതേ
മൃത്യുഞ്ജയഭക്തന്മാരാംദൈത്യവരന്മാരെ
മൃത്യുപുരത്തിനയപ്പാനദ്യചൊല്ലാംവരം
ലോകേശവിതീർണ്ണമാമാക്രതവരത്തിൽ
ആകലഹീനന്മാരാംനാകവൈരികളെ
കേവലവചനങ്ങളാൽശൈവമതമവരുടെ
ദേവമൗലേഭംഗംചെയ്‍വേനാവിലംവിനാഹം
18.50 എളമനമഠത്തിൽ കല്യാണി അമ്മ
തൃപ്പൂണിത്തുറ വടക്കേക്കോട്ടവാതലിനു സമീപം എളമനമഠം എന്നൊരു ഗൃഹമുണ്ടു്. ഒരുകാലത്തു ആ കുടുംബം ഐശ്വര്യസമൃദ്ധമായിരുന്നു. ഇടയ്ക്കു കാലക്കേടുനിമിത്തം ചില കഷ്ടതകൾ നേരിട്ടെങ്കിലും, കുഞ്ചിയമ്മ എന്നൊരു സ്ത്രീരത്നത്തെ 1094-ൽ തീപ്പെട്ടതമ്പുരാൻ നേത്യാരമ്മയാക്കിയ മുതല്ക്ക വീണ്ടും ഐശ്വര്യലക്ഷണങ്ങൾ കണ്ടുതുടങ്ങി. കല്യാണിഅമ്മയുടെ ജനനകാലത്തു് എളമനമഠം ഐശ്വര്യസംപൂർണ്ണമായിരുന്നു.
ഈ സ്ത്രീരത്നം 1077 വൃശ്ചികം 26-ാം നു ചതയം നക്ഷത്രത്തിൽ ജനിച്ചു. നേത്യാരമ്മയുടെ ഏകപുത്രിയായ ലക്ഷ്മിഅമ്മയെന്ന സംഗീതവിദുഷിയായിരുന്നു അവരുടെ മാതാവു്. പിതാവായ കോടനാട്ടുനമ്പൂരിപ്പാടും മഹാവിദ്വാനായിരുന്നു. മാതുലനായ രാമുമേനോൻ സാർവാധികാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലമായതിനാൽ നാമകരണാദികൃത്യങ്ങൾ ആഘോഷപൂർവ്വം നടത്തപ്പെട്ടു. അഞ്ചാംവയസ്സിൽ മുറപ്രകാരം എഴുത്തിനിരുത്തീട്ടു് അച്യുതത്തു അച്ചുതവാരിയരുടെ അടുക്കൽ പഠിച്ചുതുടങ്ങി. ബാല്യത്തിൽതന്നെ അമരകോശവും സിദ്ധരൂപവും ബാലപ്രബോധവും ഉരുവിട്ടു തോന്നിച്ചു. അനന്തരം മുറയ്ക്കു് ശ്രീരാമോദന്തം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ ശ്രദ്ധാപൂർവ്വം പഠിച്ചു് സാമാന്യം നല്ല വ്യുൽപത്തി സമ്പാദിച്ചു. ഇതിനിടയ്ക്കു് തഞ്ചാവൂർ പൂർണ്ണഭാഗവതരുടെ അടുക്കൽനിന്നു് ഗാനവിദ്യയും സ്വമാതാവിന്റെ അടുക്കൽനിന്നു വീണവായനയും അഭ്യസിച്ചുകൊണ്ടിരുന്നു.
പതിനാറാംവയസ്സു നടന്നുകൊണ്ടിരിക്കുമ്പോൾ വെള്ളാരപ്പള്ളിയിൽ മൂരിയാത്തറമനയ്ക്കൽ രമഭട്ടതിരി സംബന്ധംതുടങ്ങി. മൂന്നുപുത്രന്മാരും യഥാകാലം ജനിച്ചു. അപ്പോൾ ഹതവിധി അവരുടെ ഭർത്താവിനെ അപഹരിച്ചുകളഞ്ഞു. പിന്നീടു കുടുംബത്തിലുള്ളവരുടെ നിർബന്ധത്താൽ സരസഭാഷാകവിയും ഫലിതക്കാരനും ആയ പെരുമ്പള്ളി ഓതിക്കൻ നമ്പൂരിപ്പാട്ടിലെ ഭാര്യാപദം സ്വീകരിച്ചു. അതിലും ഒരു പുത്രനും രണ്ടു പുത്രിമാരും ഉണ്ടായി.
പ്രഥമപുത്രനായ കുട്ടിക്കൃഷ്ണൻ നല്ല വിദ്വാനും സരസകവിയുമായിരുന്നു. അദ്ദേഹം 1054-ൽ മരിച്ചു. രാമുമേനോൻ ആംഗലഭാഷയിൽ ആണു് പ്രശോഭിച്ചതു്. അദ്ദേഹമാണത്രേ തൃപ്പൂണിത്തുറ ഡിസ്ട്രിക്റ്റ് സ്ക്കൂളിന്റേയും ബാലികാവിദ്യാലയത്തിന്റേയും സ്ഥാപനത്തിൽ ഹേതുഭൂതൻ. 1073-ൽ അദ്ദേഹവും ദിവംഗതനായി. അങ്ങനെ തൃതീയപുത്രൻ ശ്രീമാൻ നാരായണമേനോൻ കാരണവസ്ഥാനത്തു പ്രതിഷ്ഠിതനായി. മകൾ കുഞ്ചിഅമ്മ യുവരാജാവിന്റെ ഭാര്യാപദവും പ്രാപിച്ചു.
കല്യാണിയമ്മയുടെ ജീവിതരീതി വളരെ സരളമായിരുന്നു. ഒരു കാരണവശാലും രാവിലെ ഇഷ്ടദേവതയായ പൂർണ്ണത്രയീശന്റെ ദർശനം മുടക്കുമായിരുന്നില്ല. ദർശനം കഴിഞ്ഞു വന്നാൽ ഭാഗവതം, രാമായണം തുടങ്ങിയ ഗ്രന്ഥങ്ങൾ പാരായണം ചെയ്യും. ഇതിനുപുറമേ തന്റെ ഭജനമഠത്തിൽ ദിവസേന ഒരു ബ്രാഹ്മണനേക്കൊണ്ടു് സഹസ്രനാമം ജപിപ്പിച്ചുകൊണ്ടുമിരുന്നു. ആ തീർത്ഥം സേവിച്ചതിനുമേലേ ആഹാരം വല്ലതും കഴിക്കുമായിരുന്നുള്ളു.
ആഹാരം കഴിഞ്ഞാൽ പിന്നെ സാഹിത്യവിനോദമായി. വൈകുന്നേരത്തു ഒരു ബ്രാഹ്മണനെക്കൊണ്ടു് ദേവീമാഹാത്മ്യം വായിച്ചു കേൾക്കുകയും പതിവായിരുന്നു. സന്ധ്യയോടുകൂടി തുളസിത്തറയ്ക്കു ചുറ്റും തിരികളും കർപ്പൂരവും കത്തിച്ചുവച്ചു് പ്രദക്ഷിണം നടത്തും. അഞ്ചുനാഴിക ഇരുട്ടുംവരെ നാമസങ്കീർത്തനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കും. ഒരു നിമിഷംപോലും ഈ വിദുഷി വ്യർത്ഥമാക്കിക്കളഞ്ഞിട്ടില്ല.
കവിത്വശക്തി ബാല്യത്തിലേ പ്രകാശിച്ചുതുടങ്ങി. വെണ്മണിനമ്പൂരിപ്പാടന്മാരും നടുവത്തച്ഛൻ നമ്പൂരിപ്പാടും അവരെ നിരന്തരം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. അവരുടെ കവിതകൾ സൂക്ഷിച്ചുവച്ചിരുന്ന പെട്ടി 1054-മാണ്ടിടയ്ക്കു ചിതലിനു മുതലായിപ്പോയി.
ദ്രുതകവിതകൾ പലതും ഈ വിദുഷി എഴുതീട്ടുണ്ടു്. വിദുഷിയായിരുന്ന കൊച്ചി കൊച്ചീക്കാവു തമ്പുരാന്റെ സാഹിത്യസദസ്സിൽ ഒരിക്കൽ പല വിദുഷികളും കൂടിയിരുന്നു. അവിടെ സന്നിഹിതനായിരുന്ന കൂടല്ലൂർ നമ്പൂരിപ്പാടിനോടു ഒരു സമസ്യ ഇട്ടുകൊടുക്കാൻ തമ്പുരാൻ കല്പിച്ചു. അപ്പോൾ അദ്ദേഹം ‘വല്ലെങ്കിലും വലിയദുർഘടമായിവന്നു’ എന്നൊരു സമസ്യയും ഇട്ടു. കല്യാണിഅമ്മ അതിനെ നിമിഷത്തിൽ ഇങ്ങനെ പൂരിപ്പിച്ചു:-
വില്ലുംകുലച്ചുവിരുതുള്ളൊരുമാരനെന്നെ
ക്കൊല്ലുന്നതിന്നുമുതിരുന്നിതു പല്ലവാംഗീ
തെല്ലെങ്കിലുംതവ മനസ്സിനിളക്കമില്ലേ?
വല്ലെങ്കിലുംവലിയ ദുർഘടമായിവന്നു
ഇതാണു് ആ ശ്ലോകം.
കല്യാണി അമ്മ കിളിമാനൂർ തമ്പുരാട്ടിക്കും കോഴിക്കോട്ടു തമ്പുരാട്ടിക്കും കൂടെക്കൂടെ പദ്യരൂപമായി കത്തുകൾ അയച്ചുകൊണ്ടിരുന്നു.
ഏറ്റുമാനൂർ തേവരെ ദർശിച്ച അവസരത്തിൽ അവരുണ്ടാക്കിയ സ്തോത്രത്തെ ഇവിടെ ഉദ്ധരിക്കാം.
അന്തകാന്തക!നിമ്പാടപങ്കജം സ്വാന്തത്തിൽനിനച്ചെപ്പോഴുംകൂപ്പുന്നേൻ സന്തതമടിയങ്ങളെ രക്ഷിക്ക ഏറ്റുമാനൂരമരുംപുരാന്തക!
ആഴിവർണ്ണനുമിന്ദ്രനുംചന്ദ്രനും കോഴവിട്ടു ഭജിക്കുന്നുനിമ്പദം അഴലെന്നെഅനുഭവിപ്പിക്കെല്ലേ ഏറ്റുമാനൂരമരുംപുരാന്തക!
ഇന്ദുശേഖാ!നിമ്പാദപങ്കജം നന്ദിപൂണ്ടു ഭജിക്കുമാറാകണം നന്ദനന്മാരെപ്പോലെരക്ഷിക്കണം ഏറ്റുമാനൂരമരുംപുരാന്തക!
ഈശനെത്തന്നെസേവിച്ചുകൊള്ളുവാൻ ആശയുണ്ടാക്കിത്തീൎക്കണമെപ്പോഴും ആശാപാരമറുക്കേണംശങ്കരാ ഏറ്റുമാനൂരമരുംപുരാന്തക!
ഉണ്ടൊരാഗ്രഹമെന്നുള്ളിലെപ്പൊഴും കൊണ്ടാടിത്തിരുനാമംജപിക്കുവാൻ ഉണ്ടാകേണമതിന്നുഭവൽകൃപാ ഏറ്റുമാനൂരമരുംപുരാന്തക!
ഊനമെന്യേഭവൽസ്മരണത്തിനു ജ്ഞാനമുണ്ടായിരിക്കേണമെപ്പോഴും ആനന്ദംവന്നുകൂടീടുമെപ്പൊഴെ ഏറ്റുമാനൂരമരുംപുരാന്തക!
എന്നുള്ളിലുള്ളൊരല്ലലെല്ലാംഭവാൻ ഒന്നൊഴിയാതകറ്റിത്തരേണമേ കുന്നിൻമാനിനികാന്ത!കൃപാംബുധേ ഏറ്റുമാനൂരമരുംപുരാന്തക!
ഐഹികവഷയാഗ്നിപിടിപെട്ടു വയ്യെവെന്തുരുകീടുന്നു മാനസം കയ്യെടുത്തൊന്നനുഗ്രഹിക്കേണമേ ഏറ്റുമാനൂരമരുംപുരാന്തക!
ഒട്ടുംവൈകാതെയെന്നുള്ളിലുള്ളൊരു ദുഷ്ടതകളകറ്റീടണംഭവാൻ കാട്ടാളനായിക്കാത്തപോൽപാർത്ഥനെ ഏറ്റുമാനൂരമരുംപുരാന്തക!
ഔപമ്യമില്ല നിൻഗുണമോൎക്കുമ്പോൾ ഇപ്പാപിയെന്തു വാഴ്‍ത്തുന്നുദൈവമേ! കോപരാഗമഹംകൃതിതീൎക്കണം ഏറ്റുമാനൂരമരുംപുരാന്തക!
അംബുജാക്ഷിയാം പാർവ്വതിയോടൊന്നിച്ചെന്മനസ്സിൽവസിക്കേണമെപ്പൊഴും കർമ്മബന്ധമകറ്റീടണം ഭവാൻ ഏറ്റുമാനൂരമരുംപുരാന്തക!
അറ്റമില്ലാത്ത സംസാരസാഗരേ മുറ്റു മുങ്ങിവലഞ്ഞോരടിയനെ പോറ്റിനിൻകൃപാപോതേകരകേറ്റിക്കാത്തുകൊള്ളുക കാർത്ത്യായനീപതേ!
പാഹിപാഹി പരമേശ്വരാഭവാൻ ദേഹിദേഹി മുദാമമമാനസേ ഐഹികസുഖം ബാലന്മാൎക്കേകീട്ടു് ദേഹനാശേഭവൽപാദേചേൎക്കണം
ഏറ്റുമാനൂരങ്ങൂറ്റമായ്‍വാഴുന്ന പോറ്റി!നിൻകൃപാപാറ്റീടണമെന്നിൽ കൂറ്റൻതൻമുതുകേറ്റിക്കിടാങ്ങളെ പറ്റിക്കേണമിന്നിക്കരയ്ക്കുഭവാൻ.
ശങ്കരശിവശങ്കരപാഹിമാം തിങ്കൾമൗലേസദാശിവപാഹിമാം സങ്കടങ്ങളഖിലവുംനീക്കീട്ടു് സന്തോഷം മമ ദേഹിഗംഗാധര!
1091 വൃശ്ചികത്തിൽ ഈ മഹതിയുടെ ശതാഭിഷേകം ആഘോഷപൂർവം നടത്തപ്പെട്ടു. മരിക്കുംവരെ അവർ ഈശ്വരഭജനത്തിൽ മുഴുകി, സൽക്കർമ്മഗതങ്ങളാൽ സുകൃതസമ്പത്തു ആർജ്ജിച്ചുകൊണ്ടേ ഇരുന്നു.
18.51 നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി
നാഗരുകോവിൽ കല്യാണിക്കുട്ടിഅമ്മച്ചി എളമന കല്യാണിഅമ്മയുടെ സമകാലീനയായിരുന്ന മറ്റൊരു വിദുഷിയായിരുന്നു. ആയില്യംതിരുനാൾതമ്പുരാന്റെ മഹിഷിയായിരുന്ന ആ സ്ത്രീരത്നം 1014 കൎക്കടകമാസത്തിൽ മൂലം നക്ഷത്രത്തിൽ ജനിച്ചു. ചേരാനല്ലൂരായിരുന്നു പൂർവകുടുംബം. ബാല്യത്തിൽതന്നെ സംഗീതസാഹിത്യങ്ങളിൽ വേണ്ടിടത്തോളം വൈദൂഷ്യം സമ്പാദിച്ചിരുന്നു; ശിവരാമഭാഗവതരായിരുന്നു സംഗീതഗുരു. 1026-ൽ ആയില്യംതിരുനാൾ തമ്പുരാൻ ഈ മഹതിക്കു പട്ടുംപരിവട്ടവും കൊടുത്തു. പൂർവ്വകുടുംബത്തിൽനിന്നു കുഞ്ഞിലക്ഷ്മിഅമ്മ, കാർത്യായനിഅമ്മ എന്ന രണ്ടുസ്ത്രീകളെക്കൂടി നാഗരുകോവിലമ്മവീട്ടിലേക്കു ദത്തെടുത്തിരുന്നു. അവരിൽ കുഞ്ഞിലക്ഷ്മിയമ്മയ്ക്കുണ്ടായ അനന്തലക്ഷ്മിപ്പൊന്നമ്മ മൂലംതിരുനാൾമഹാരാജാവിന്റെ ധർമ്മപത്നിപദം പ്രാപിച്ചു. ആ സ്ത്രീരത്നം നാഗരുകോവിൽ ശ്രീനാരായണൻതമ്പി എന്നു പ്രസിദ്ധനായ പുത്രനെ പ്രസവിച്ചശേഷം കാലധർമ്മം പ്രാപിച്ചുപോയി. ഈ സംഭവം കല്യാണിക്കുട്ടിഅമ്മയെ അത്യന്തം ദുഃഖിപ്പിച്ചു എന്നു പറയേണ്ടതില്ലല്ലോ.
1037-ൽ പിതാവും, 1052-ൽ മാതാവും പരലോകം പ്രാപിച്ചു. എന്നാൽ 1055-ൽ സംഭവിച്ച ദാരുണമായ ഭർത്തൃവിയോഗത്തെപ്പോലെ കഠിനമായി അവരെ മറ്റൊന്നും ക്ലേശിപ്പിച്ചില്ല. അന്നുമുതല്ക്കു് അവർ കേവലം വിരക്ത എന്നപോലെ ഈശ്വരഭജനലോലയായി ജീവിച്ചുവന്നു.
1059-ൽ ഒരു സഹോദരനും, 1074-ൽ മറ്റൊരു സഹോദരനും മരിച്ചു. 1074-ൽ ഷഷ്ടിപൂർത്തി കെങ്കേമമായി നടത്തി. ബഹുസഹസ്രം സാധുക്കൾക്കു മൃഷ്ടമായി അന്നദാനം നൽകി. പിന്നെയും പന്ത്രണ്ടുകൊല്ലംകൂടി അവർ ജീവിച്ചിരുന്നു. 1084 മകരം 6-ാം തീയതി പകൽ രണ്ടുമണിക്കു ആ സുകൃതിനി ഇഹലോകവാസം വെടിഞ്ഞു. കൊട്ടാരത്തിൽ ശങ്കുണ്ണി അവർകൾ ഈ സംഭവത്തെ അധികരിച്ചു് എഴുതിയ പദ്യങ്ങൾ ഇവിടെ ഉദ്ധരിക്കാം.
അൻപത്തഞ്ചതിൽനാടുനീങ്ങിയഭുജംഗർക്ഷോത്ഭവക്ഷ്മാവരൻ
തൻപത്തത്രഭജിച്ചുതൽപ്രണയിനീഭവേനഭൂവിൽസുഖം
അൻപൊത്തങ്ങനെവാണിരുന്നസതിയാമമ്മച്ചിതൻമൈവെടി-
ഞ്ഞിമ്പത്തോടിതുകാലമച്യുതപദധ്യാനേനവാനേറിനാൾ.
നല്ക്കൊല്ലാബ്ദകമാരായിരത്തിലതിയാമെണ്‍പത്തിനാലിൽപരം
ചൊല്ക്കൊള്ളുംമൃഗമാസിഷഷ്ഠദിവസേശ്രീസോമവാരെശുഭേ
പക്കംദ്വാദശിയുത്തരായണമതിൽപ്പെട്ടുള്ളതൃക്കേട്ടയെ
ന്നൊക്കെസ്വർഗ്ഗഗതീക്കമുഖ്യമിഹതൽപുണ്യങ്ങളെണ്ണാവതോ?
പാരംഭാഗമിയന്നുകീർത്തിനിധിയായ് സംഗീതസാഹിത്യസൽ-
സ്വരംസർവമറിഞ്ഞുസദ്വിദുഷിയായൗദാര്യവാരാശിയായ്
സ്വൈരംവഞ്ചിപപത്നിമായ് പുരുസുഖംവർത്തിച്ചൊരമ്മച്ചിയി-
ന്നേരംപാരിതുവിട്ടുപോയതുനിനയ്ക്കുമ്പോൾസഹിക്കാവതോ.
ഈ വിദുഷീരത്നം സ്തവമാലിക, രാസക്രീഡ, അംബരീഷചരിതം മുതലായ തിരുവാതിരപ്പാട്ടുകളും പാർവതീസ്വയംവരം, പതിവ്രതാപഞ്ചകം എന്നീ കൃതികളും രചിച്ചിട്ടുണ്ടു്.
ശശാങ്കശോഭനാനനേ!വിശംകടാക്ഷിപങ്കജേ!
ഹരാങ്കവാസഭാസുരേ!പരംകൃപാർദ്രമാനസേ!
കളങ്കഹീനചേഷ്ടിതേ!സ്വലംകൃതാഖിലാംഗജാ
വിശങ്കമംബ തേ പദേ ദൃശം കരോമി വന്ദനം
സുന്ദരാരവിന്ദനയനനന്ദസുതപാലയമാം
കന്ദരദന ഗോവിന്ദ മന്ദരധര ദേവ
ഇന്ദ്രനീലരുചിരദേഹ വന്ദകാഘവൃന്ദഹരണം.”
എന്നിങ്ങനെ ശബ്ദാർത്ഥസുന്ദരങ്ങളും ഭക്തിരസനിർഭരങ്ങളുമായ ഗാനതല്ലജങ്ങളാണു് ഈ കൃതികളിൽ കാണുന്നതു്. ഏതാനും ഗാനങ്ങളേയും പാതിവ്രത്യപഞ്ചകാദി ചില പദ്യങ്ങളേയും ഉദ്ധരിച്ചുകൊള്ളുന്നു.
18.52 പാതിവ്രത്യപഞ്ചകം
സത്യോക്തിശ്രീശക്തി തൻ കൈയിലേന്തി
കൃത്യശ്രദ്ധാസ്യന്ദനം തന്നിലേറി
ഇത്രൈലോക്യം കീഴടക്കുന്നു പാതി-
വ്രത്യംപാർത്താൽചക്രവർത്തിക്കുതുല്യം
വൈദുഷ്യമേ!കാട്ടിലൊളിക്ക ഗാന
വൈദഗ്ദ്ധ്യമേ വീഴുക നീ കയത്തിൽ
എത്രോളമീ സ്ത്രീഭുവനേഷു പാതി-
വ്രത്യംജയംനേടിടുമത്രയും നാൾ.
വ്യർത്ഥംസുരാർച്ചനമതും തപമെന്നിതെല്ലാം
തീർത്ഥോപസേവനങ്ങളും പുനരർത്ഥശൂന്യം
ഇസ്ത്രീകുലത്തിനു വിധിച്ചതിതൊന്നു പാതി-
വ്രത്യം പരം വിജയമോടു വിളങ്ങുമെന്നും.
പിതരമാതാഭതോഗുരുവുമഥപുണ്യംഗൃഹമതും
സുതൻ ദൈവം രാജ്യം പലപദവി മോക്ഷം ച വിഫലം
ഏതോ ഭർത്താവോതുന്നതിനടിമയായ് വാഴുവതുതാൻ
ക്ഷിതൗ പാതിവ്രത്യം ശുഭമബലകൾക്കേകുമഖിലം.
18.53 സുമമാലികയിലെ ഏതാനും പദ്യങ്ങൾ
വരഗുണദായിനി വാചാം വരഗജഗമനേ!സരോജചാരുമുഖീ! സരസീജസംഭവദയിതേ! സുരനതചരണേ!കരുഷ്വ മേ കുശലം
ഹിമവത്തനയേ ഭദ്രേ! ഹിമകരവദനേ! പ്രസീദമയി ദേവി പ്രതിദിനമമലം കമലപ്രതിമം കലയാമി താവകം ചരണം.
സരസീരുഹദളലോചനകരുണാനിധിദേവി പരദേവതഭുവനേശ്വരി കുശലം മമ ദത്താം വരമേകുക സതതം മമ സുരപൂജിതപാദാ ശരണാഗതപരിപാലനചതുരാകൃപയോടെ.
സദാതേ പാദാംഭോജഭക്തിം മഹാത്മൻ മുദാ ദേഹി കാമാദിശത്രുൻ നിഹത്യ യദാത്മൻ കൃപാമയ്യമോഘാ ഭവേൽ സാ തദാഹം കൃതാർത്ഥം ഹരേ പത്മനാഭ!
18.54 ഖരഹരപ്രിയ—രൂപകം
ഭാനുകോടിരുചിരദേഹ! ഭാനുവംശഭൂഷണ
ലോകാഭിരാമ ഭക്തതാപനികരഭഞ്ജനകര (ഭാനു)
പരമപുരുഷരണശൂര പരമഹംസ ഹൃദയവാസ സുരവരമുനിസേവിതപാദ കരുണാകര രാമ പാഹി.
‘മല്ലാരിപ്രിയാഭാമസമരംചെയ്തീലയോ?’ എന്നിങ്ങനെ തോട്ടക്കാട്ടിക്കാവമ്മ സുഭദ്രാർജ്ജുനം നാടകത്തിൽ എഴുതീട്ടുള്ള പദ്യത്തെ ഉദ്ധരിച്ചു് ചിലർ സ്ത്രീജനങ്ങളെ അന്നു് കളിയാക്കിയിരുന്നതായി എനിക്കറിയാം.
‘ചൊല്ലേറും കവിതയ്ക്കുമാത്രമിവരാളല്ലെന്നുവന്നീടുമോ’ എന്ന ചോദ്യത്തിനു് ഈമാതിരി അനേകം വിദുഷീരത്നങ്ങൾ ഉത്തരം പറഞ്ഞുകഴിഞ്ഞു. അരൂർഭട്ടതിരിപ്പാട്ടിലെ ഗുരുസ്ഥാനം വഹിച്ച മനോരമത്തമ്പുരാട്ടി വ്യാകരണശാസ്ത്രാംഭോനിധിയുടെ മറുകരകണ്ട ഒരു സ്ത്രീരത്നമായിരുന്നില്ലേ? സകല ശാസ്ത്രങ്ങളിലും ഒരുപോലെ വൈദുഷ്യം നേടി അന്നത്തെ പ്രൗഢവിദ്വാന്മാരെയെല്ലാം വിസ്മയിപ്പിച്ച ഒരു മഹിളാരത്നമായിരുന്നില്ലേ സാഹിത്യസഖി കല്യാണിഅമ്മയുടെ മാതാമഹിയായ കുഞ്ഞിക്കുട്ടിഅമ്മ?
18.55 വിദ്വാൻ കൊമ്പിഅച്ഛൻ
പാലക്കാട്ടുരാജവംശത്തിൽപെട്ട കിഴക്കേ മേലേടത്തിലെ അംഗമായി 1006 ഇടവം 22-ാം തീയതി ജനിച്ചു. അഞ്ചാംവയസ്സിൽ കവളപ്പാറ രാമനെഴുത്തച്ഛന്റെ അടുക്കൽ പഠിച്ചുതുടങ്ങി; രണ്ടരകൊല്ലംകൊണ്ടു എഴുത്തും വായനയും വശമാക്കീട്ടു് 1013-ൽ കഥകളിക്കു കച്ചകെട്ടി. ഏഴുകൊല്ലംകൊണ്ടു് അഭിനയത്തിൽ നല്ല വൈദഗ്ദ്ധ്യം സമ്പാദിച്ചു. പതിനാറുവയസ്സു കഴിഞ്ഞതിനു ശേഷമേ കാവ്യപരിശീലനം ചെയ്‍വാൻ തുടങ്ങിയുള്ളു. ഗോവിന്ദപുരം രാമജ്യോത്സ്യനായിരുന്നു ഗുരു. അദ്ദേഹം തന്നെയാണു് ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ടിൽ,
കരുണാലയൻ മമ ഗുരുവാം രാമാചാര്യൻ
ഗുരുകാരുണ്യംപൂണ്ടു തുണപ്പാൻ വന്ദിക്കുന്നേൻ
എന്നു സംസ്മരിക്കപ്പെട്ടിരിക്കുന്നതു്. മാതുലനും നാലാംമുറയുമായ ചാത്തുഅച്ഛനായിരുന്നു മറ്റൊരു ഗുരുനാഥൻ.
1030-ൽ അദ്ദേഹം പതിന്നാലുദേശക്കാരനായ ആട്ടലെനമ്പൂരിയുടെ അടുക്കൽനിന്നു പഞ്ചബോധഗണിതം പരിശീലിച്ചിട്ടു് ഉപരിപഠനത്തിനായി കൊടുങ്ങല്ലൂർ വലിയരാജാവിനെ ഗുരുവായി വരിച്ചു. അവിടെനിന്നു് ആയുർദ്ദായഗണനവരെ അഭ്യസിച്ചു.
1035-ൽ പാലക്കാട്ടു രാജാവു് ചാത്തുഅച്ഛന്റെ ശുപാർശ അനുസരിച്ചു് കുംഭകോണം പഴമാണേരി സ്വാമിശാസ്ത്രികളെ പാലക്കാട്ടു താമസിപ്പിക്കയും, കാലക്ഷേപാർത്ഥം ചില വസ്തുവകകൾ പതിച്ചുകൊടുക്കയും ചെയ്തു. ആ ശാസ്ത്രികളുടെ അടുക്കൽനിന്നാണു് വിദ്വാൻ കൊമ്പിഅച്ഛൻ തൎക്കം, മീമാംസ, വേദാന്തം ഇവ വശമാക്കിയതു്.
ചെറുപ്പത്തിൽതന്നെ അദ്ദേഹം കവിതകൾ രചിച്ചുതുടങ്ങി. ശ്രീകൃഷ്ണജയന്തിമാഹാത്മ്യം കിളിപ്പാട്ടു് ചാത്തുഅച്ഛന്റെ ആജ്ഞാനുസാരം നിർമ്മിച്ചിട്ടുള്ളതാണു്. അതു് രചിക്കുന്നകാലത്തു് അദ്ദേഹത്തിനു കഷ്ഠിച്ചു ൨൬ വയസ്സേ ഉണ്ടായിരുന്നുള്ളു. വായനക്കാരെ വിസ്മയിപ്പിക്കത്തക്കവിധത്തിലുള്ള വചോവിലാസം അക്കൃതിയിൽ കാണ്മാനുണ്ടു്.
ഗണനായകൻ ദേവൻ മണിഭൂഷണൻ ഭക്ത—
ഗണവത്സലൻ വരഗുണസഞ്ചയനിധി
തുണയായ് ചിന്നീടണമണയത്തിരുന്നിഹ
ഭണനേയതിന്നു കാലിണയേ കലയേഹം
നന്ദനന്ദനൻ കൃഷ്ണൻ സുന്ദരകളേബര–
നിന്ദുബിംബാസ്യൻ പരാനന്ദചിദ്രൂപൻ ഹരി—
മന്ദനാമടിയന്റെ മന്ദത കളഞ്ഞുടൻ
നന്ദനീയമാംവരമിന്നുനൽകേണം മമ
മോഹനശീലേ സരോമധ്യവാസിനി ജഗ—
ന്മോഹിനീ ഹേമാംബികേ സന്തതം നമോസ്തുതേ.
1038-ൽ പാലക്കാട്ടുരാജാവിന്റെ ആജ്ഞാനുസാരം നിർമ്മിക്കപ്പെട്ട ആട്ടക്കഥയാണു് നീലാസുരവധം.
18.56 കേദാരഗൗഡം—ചെമ്പട
മനസി തവ പരിതാപം പരിഹരവീര
അംഭോധിരാജ ഭവതാ സംഭാഷണമിദം സംഭാവനീയം ഖലു ഗംഭീരമഹാത്മൻമന
വന്ദനീയന്മാരാം മുനിവൃന്ദമർത്ഥിക്കയാൽ വന്നതെന്നറികമാം മന്ദേതരം ഭവാൻ.മന
ക്ഷേത്രങ്ങളോടുമയി ദത്വാ ധരംമധുനാ സത്വരം പോക ജലസത്വങ്ങളോടു നീ.
അതേവർഷത്തിൽതന്നെ സിംഹാവതാരവും രചിക്കപ്പെട്ടു.
18.57 പാടി—ചെമ്പട
കാലേ തസ്മിൻ പ്രവൃദ്ധോത്ഭടഭൃജബലവിക്ഷോഭിതാമർത്യരക്ഷോ
യക്ഷപ്രത്യർത്ഥിചക്രോഽഖിലഭടപരിവാരാശ്രിതോഥോ ഹിരണ്യഃ
കാന്താംകാന്താളകാന്താംരുചിരതരനിശാന്താന്തരേകാമബാണ
ക്ലാന്താം സ്വാന്തസ്ഥിതാന്താം രഹസി ഗിരമുവാചേക്ഷ്യ ലീലാവതീം സഃ.
കളമൊഴിമാരണിയും മുടിമാലേ! തെളിവൊടയി ശൃണുവചനം ബാലേ!
നളിനശരാസ്ത്രം കൊണ്ടിഹ കാലേ തളരുന്നിതഹം ബത സുകപോലേ!
മന്ദംചലതിസുഗന്ധിപവനൻ സുന്ദരി സുചലിതനവനീപവനൻ ചന്ദ്രൻ വിലസതി ബഹുശീതകരൻ സാന്ദ്രം സുതനോ മമ ദാഹകരൻ
യോജയ വക്ഷസി ജിതഗജകുംഭം രാജിതകുങ്കുമമയി കുചകുംഭം കരിഗമനേ വിതരാധരബിംബം കരുതരുതതിനിഹ കാലവിളംബം.
1055-ൽ രോഗപീഡിതനായിരിക്കുന്ന അവസരത്തിൽ എഴുതപ്പെട്ട ചില ശ്ലോകങ്ങളിൽ ഒന്നു ഉദ്ധരിക്കുന്നു.
ഇന്നോ വാ നാളയോ മറ്റിനിയൊരു ദിവസംതന്നെയോ കാലദൂതൻ
വന്നീടും നാളിലോർത്താലതിനൊരു കഴിവില്ലെന്നു ചിത്തേ നിനപ്പിൻ
മുന്നേ താൻ പത്മനാഭൻ ചരണനളിഗമിങ്ങുള്ളിലാക്കീട്ടു നിത്യാ-
നന്ദശ്രീകൃഷ്ണ നാരായണ വരദ രമേശേതി കീർത്തിച്ചുകൊൾവിൻ.
1056-ൽ പാലക്കാട്ടുരാജാവു് പ്രതിമാസം 120 രൂപ പെൻഷൻ അനുവദിച്ചു.
1061-ൽ കല്ലേക്കുളങ്ങര പിഷാരടിയുടെ കാവേരിമാഹാത്മ്യത്തിൽ വിട്ടുപോയിരുന്ന രണ്ടദ്ധ്യായങ്ങൾ എഴുതിച്ചേർത്തു.
1086-ൽ അദ്ദേഹം മരണംപ്രാപിച്ചു. അദ്ദേഹത്തിന്റെ ശിഷ്യന്മാരിൽ ഒരുവനാണു് പ്രസിദ്ധജ്യോത്സ്യനായ കല്ലേക്കുളങ്ങര ഗോവിന്ദപിഷാരടി.
18.58 കൈക്കുളങ്ങര രാമവാര്യർ
ഈ പേരുകേൾക്കുമ്പോൾ അഭിമാന വിജൃംഭണംകൊണ്ടു കോൾമയിൎക്കൊള്ളാത്ത ഒരു കേരളീയനെയും കാണുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിനെപോലുള്ള മറ്റൊരു പ്രചണ്ഡപണ്ഡിതൻ കേരളത്തിലോ പുറനാടുകളിലോ ‘ന ഭൂതോ ന ഭവിഷ്യതി’ എന്നേ പറവാനുള്ളു.
കൊച്ചീസംസ്ഥാനത്തു തലപ്പള്ളിത്താലൂക്കിൽ ചെങ്ങഴിക്കോട്ടു അംശത്തിൽപെട്ട കടങ്ങോട്ടു കൈക്കുളങ്ങരകിഴക്കേ വാരിയമെന്നൊരു ഗൃഹമുണ്ടു്. അവിടെ നാരായണിവാര്യസ്യാർ എന്നൊരു മഹിളാരത്നം നിത്യവും കണ്ണീരും കയ്യുമായി ഈശ്വരധ്യാനൈകപരായണയായി ജീവിച്ചിരുന്നു. അവരുടെ ഇച്ഛയ്ക്കു വിപരീതമായി കാരണവന്മാരുടെ നിർബന്ധം നിമിത്തം നടന്ന വിവാഹമായിരുന്നു ദുഃഖഹേതു. അവരുടെ ഹൃദയം അന്യനിൽ പതിഞ്ഞിരുന്നു. ഒന്നുരണ്ടു പ്രസവങ്ങൾ നടന്നിട്ടും ഈ ദുഃഖത്തിനു ശമനം ഉണ്ടായില്ല. കയ്ക്കുളങ്ങര ഭഗവതി ഒരൊറ്റ ദിവസമെങ്കിലും ഈ യുവതിയുടെ ഉള്ളലിയുമാറുള്ള സങ്കടനിവേദനം കേൾക്കാതിരുന്നിട്ടില്ല. അങ്ങനെഇരിക്കേ അവൎക്കു് ഒരു അപൂർവ്വദർശനമുണ്ടായി. ഒരുദിവസം രാത്രി നട അടച്ചിട്ടും ആ സ്ത്രീരത്നം ധ്യാനത്തിൽനിന്നുണർന്നില്ല. നേരം വെളുക്കാറായപ്പോൾ അടുത്തു താമസിച്ചിരുന്ന കൈതക്കോട്ടു ഭട്ടതിരി പ്രാതഃസ്നാനത്തിനായി വന്നപ്പോൾ, അവരെ കണ്ടിട്ടു് അത്ഭുതപൂർവം വിവരം ചോദിച്ചു. താൻ ധ്യാനിച്ചുകൊണ്ടിരിക്കേ വ്യോമമണ്ഡലത്തിൽ നിന്നു ഒരു ദിവ്യശിശു ഇറങ്ങിവന്നു് തന്റെ അങ്കതലത്തിൽ ഇരുന്നു് അമ്മേ എന്നു വിളിച്ചുകൊണ്ടു് സ്തന്യപാനം ചെയ്തതിന്റെ ശേഷം അന്തർദ്ധാനം ചെയ്തുവെന്നു അവർ പറഞ്ഞുകേൾപ്പിച്ചു. അനന്തരം ഭട്ടതിരി അവരുടെ ചരിത്രത്തെ ചോദിച്ചറിയുകയും ഗാന്ധർവ്വമായി അവരെ വിവാഹം കഴിക്കയും ചെയ്തു. തൽഫലമായി അവർ ഗർഭം ധരിച്ചുവെന്നും അതിലുണ്ടായ പുത്രനാണു് രാമവാരിയരെന്നും ഒരു ഐതിഹ്യമുണ്ടു്.
വേറൊരു ഐതിഹ്യമുള്ളതു് കുറേക്കൂടി രസാവഹമാകുന്നു. വാര്യസ്യാർ ഗർഭം ധിരിച്ച അവസരത്തിൽ ഭട്ടതിരിയുടെ സജാതീയപത്നിയും ഗർഭിണിയായിരുന്നുവത്രേ. രണ്ടു പത്നികളുടെയും സുഖപ്രസവത്തിനേയും ഗർഭസ്ഥശിശുക്കളുടെ നന്മയേയും ഉദ്ദേശിച്ചു് ഭട്ടതിരിപ്പാടു് നെയ്യു് എടുത്തു വെവ്വേറെ ജപിച്ചു് അന്തർജ്ജനത്തിനെ ഏല്പിച്ചിട്ടു് ‘ഇതു നാരായണിക്കു്; മറ്റതു സേവിച്ചോളു’ എന്നു പറഞ്ഞുപോലും. നമ്പൂരി സജാതീയപത്നിക്കു കൊടുത്ത നെയ്യ് ‘സർശാസ്ത്രപാരംഗതനായ പുത്രൻ ഉണ്ടാകാൻവേണ്ടി’ മന്ത്രങ്ങൾ ഉരുക്കഴിച്ചു പ്രത്യേകം ജപിച്ചതും വാരസ്യാൎക്കു ള്ളതു സാധാരണമട്ടിലുള്ളതും ആയിരുന്നു. എന്നാൽ അസൂയാകലുഷമതിയായിരുന്ന അന്തർജ്ജനം തെറ്റിദ്ധരിച്ചു തനിക്കായിത്തന്ന നെയ്യ് വാരിസ്യാൎക്കാണു കൊടുത്തതു്; അതുകൊണ്ടു്, ഉത്തമ സന്താനം ഉണ്ടാവുകയും ചെയ്തു.
ആദ്യത്തെ ഐതിഹ്യത്തിൽ ഉത്തമസന്താനത്തിന്റെ ഉൽപത്തിക്കു കാരണമായി പറഞ്ഞിരിക്കുന്നതു് ദേവിയുടെ കടാക്ഷമാണു്; രണ്ടാമത്തേതിലാകട്ടേ, ഭട്ടതിരിയുടെ മന്ത്രത്തിന്റെ ശക്തിയും. അന്തർജ്ജനത്തിന്റെ അസൂയനിമിത്തം ഉണ്ടായ അബദ്ധവും കാരണത്വേന നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇത്തരം ഐതിഹ്യങ്ങൾക്കു എന്തു വില കല്പിക്കേണമെന്നു് ഇന്നുള്ളവൎക്കൊക്കെ അറിയാം. അബ്രാഹ്മണരുടെ ഇടയ്ക്കു് ആൎക്കെങ്കിലും അസാമാന്യ കവിത്വശക്തിയോ മറ്റു വല്ല ശക്തികളോ കാണപ്പെട്ടാൽ അതിനു കാരണം വല്ല പഴമോ പഴത്തൊലിയോ ആണെന്നുള്ള ഒരു കെട്ടുകഥ ഉണ്ടാക്കിവെയ്ക്കുന്ന പതിവു് പണ്ടേ ഉള്ളതാണല്ലോ. എന്നാൽ, രാമവാരിയർ ജനതാദൃഷ്ടിയിൽ ഒരു അമാനുഷനായിട്ടാണു് കാണപ്പെട്ടതെന്നു് ഈ ഐതിഹ്യങ്ങൾ സ്ഫടികസ്ഫുടമായി തെളിയിക്കുന്നു.
രാമവാരിയർ 1008-ാമാണ്ടു് ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു. രാമവാരിയരെന്നും കൃഷ്ണവാരിയരെന്നും രണ്ടു മാതുലന്മാരുടെ മേൽനോട്ടത്തിൽ വളർന്നുവന്നു. രണ്ടു മാതുലന്മാരും പ്രൗഢവിദ്വാന്മാരായിരുന്നു. അവർ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ഗുരുക്കന്മാർ. അവരിൽ രാമവാരിയർ നല്ല ജ്യൗതിഷികൻ കൂടിയായിരുന്നു. ബാലന്റെ ഗ്രഹണപാടവം ഗുരുജനങ്ങളെ അത്ഭുതസ്തിമിതരാക്കി. അല്പകാലത്തിനുള്ളിൽ അമരകോശവും സിദ്ധരൂപവും മുഴുവൻ അദ്ദേഹം ഉരുവിട്ടുതീർത്തു. അനന്തരം കാവ്യപരിശീലനം മുറയ്ക്കു തുടങ്ങി. എന്നാൽ പഠിത്തത്തിൽ ഉണ്ടായിരുന്നതിൽ കൂടുതൽ ശ്രദ്ധ ദേവീപൂജയിലായിരുന്നു. ദേവിയുടെ അനുഗ്രഹംകൊണ്ടു സിദ്ധിച്ച സന്താനത്തിനു ദേവീഭക്തി ഇല്ലാതെവരികയില്ലല്ലോ. അതിനാൽ മാതാവു് പുത്രന്റെ ഈ ശുഭവാസന കണ്ടു് അന്തരാ ആനന്ദിച്ചതേയുള്ളു. എന്നാൽ പ്രസ്തുത ബാലന്റെ അവ്യവസ്ഥിതവും തപസ്യയോടു ഏതാണ്ടു് സാദൃശ്യമുള്ളതുമായ ഉപാസനാരീതികണ്ടു് ‘ഇവനു കിറുക്കുപിടിച്ചിരിക്കുന്നു’ എന്നു പലരും പറയാറുണ്ടായിരുന്നു. ചിലപ്പോൾ അർദ്ധരാത്രിക്കു് എണീറ്റു കഴുത്തുവരെ വെള്ളത്തിൽഇറങ്ങി ഇരുന്നും, ചിലപ്പോൾ മാദ്ധ്യഹ്നികസൂര്യന്റെ ഖരകിരണങ്ങൾ ഏൽക്കുമാറു് മണ്ണിൽ മലർന്നുകിടന്നും ധ്യാനിച്ചുവന്നു. ആഹാരകാര്യത്തിലും നിഷ്ഠയുണ്ടായിരുന്നില്ല. പന്ത്രണ്ടുവയസ്സാകുംവരെ ഈ ഉപാസന മുറയ്ക്കു നടന്നുകൊണ്ടിരുന്നു.
അനന്തരം വിദ്വച്ഛിരോഭൂഷണമായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പ്യാരുടെ ശിഷ്യനായി മൂന്നുകൊല്ലം തൃപ്പൂണിത്തുറെ താമസിച്ചു് അലങ്കാരം, വ്യാകരണം, തൎക്കം എന്നീ ശാസ്ത്രങ്ങൾ മുറയ്ക്കു അഭ്യസിച്ചു. അചിരേണ അദ്ദേഹം ഗുരുവിന്റെ സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചു. അഷ്ടാധ്യായീസൂത്രം പഠിച്ച ക്രമത്തേപ്പറ്റി രസകരമായ ഒരു കഥയുണ്ടു്—ബ്രാഹ്മമുഹൂർത്തത്തിലെണീറ്റു് പാണിനീസൂത്രങ്ങൾ ഉച്ചത്തിൽ ഉരുവിടണമെന്നായിരുന്നു ഗുരുവിന്റെ ആജ്ഞ. സതീർത്ഥ്യന്മാർ എണീറ്റു് സൂത്രപാഠം ചെയ്യുമ്പോൾ, വാരിയർ മാത്രം എണീക്കയില്ല. ഉറക്കമാണെന്നായിരുന്നു അവരുടെ വിശ്വാസം. ഗുരു ഈ വിവരം അറിഞ്ഞു് ‘രാമൻമാത്രം ഉറങ്ങുന്നതെന്താണു്?’ എന്നു വിളിച്ചു ചോദിച്ചു. “ഇവരൊക്കെ ഉച്ചത്തിൽ ഉരുവിടുമ്പോൾ ഞാനെന്തിനുവെറുതേ നിലവിളിക്കുന്നു? ഞാൻ കേട്ടുകൊണ്ടിരിക്കും” എന്നായിരുന്നു ശിഷ്യന്റെ മറുപടി. കാര്യം പരമാർത്ഥമായിരുന്നു. അദ്ദേഹത്തിനു സൂത്രങ്ങൾ എല്ലാം മുറതെറ്റാതെ ചൊല്ലാൻ കഴിഞ്ഞു.
വാരിയരുടെ സതീർത്ഥ്യന്മാർ രാജാക്കന്മാരായിരുന്നു. ഗുരുവിനു് രാമനോടുള്ള വാത്സല്യാതിരേകംകൊണ്ടു് അവൎക്കു വലുതായ അസൂയതോന്നുകയും അതുനിമിത്തം വാരിയരുടെ ജീവിതം ക്ലേശകരമായിത്തീരുകയും ചെയ്തു. അതിനാൽ പഠിത്തംതീർത്തിട്ടു് നാട്ടിലേക്കു പോകാൻ അദ്ദേഹം തീർച്ചപ്പെടുത്തി. എന്നാൽ ഗുരുദക്ഷിണയ്ക്കുള്ള വഴിയൊന്നും കൈവശമില്ലായിരുന്നു. ഗുരുവിനെ കാര്യം ധരിപ്പിച്ചപ്പോൾ, ‘നിന്റെ ഈ നിഷ്കളങ്കഭക്തിയാണു് ഉത്തമമായ ഗുരുദക്ഷിണ’ എന്നു അദ്ദേഹം പറഞ്ഞു. എന്നാൽ അതുകൊണ്ടു് വാരിയൎക്കു തൃപ്തിയായില്ലെന്നുകണ്ടപ്പോൾ “വൃദ്ധയായ എന്റെ അമ്മയെ മഹാഭാരതം മുഴുവനും വായിച്ചുകേൾപ്പിക്കുന്നതിൽപരം വിലയേറിയ ഗുരുദക്ഷിണ ഒന്നുമില്ല” എന്നു അദ്ദേഹം ഉപദേശിച്ചു. ഇതു് വാരിയൎക്കു രസിച്ചു. മഹാഭാരതം മുഴുവനും വായിക്കാൻ ഒരവസരം ലഭിക്കുന്നതുതന്നെ മഹാഭാഗ്യമല്ലേ? ഗുരുവിന്റെ പ്രിയമാതാവിനെ വായിച്ചുകേൾപ്പിക്കുക എന്നതു് അതിനേക്കാൾ വലിയഭാഗ്യം. അങ്ങനെ അദ്ദേഹം 1023-ൽ ഗുരുവിനോടുകൂടി കിള്ളിക്കുറുശ്ശിമംഗലത്തേക്കു പുറപ്പെട്ടു. നമ്പ്യാർ ആകട്ടെ, തൃപ്പൂണിത്തുറയ്ക്കു മടങ്ങുന്ന അവസരത്തിൽ ‘എവിടെപ്പോയാലും എന്റെ രാമനു ഗുണമേ വരു’ എന്നു അനുഗ്രഹിക്കുകയും ചെയ്തുവത്രേ.
1026-വരെ ഈ ഹൃദ്യമായ ജോലിയിൽ വ്യാപൃതനായി വാരിയർ ഗുരുവിന്റെ ഗൃഹത്തിൽ പാർത്തു. പിന്നീടു് നാം രാമവാര്യരെ കാണുന്നതു് പ്രസിദ്ധ താൎക്കികനായ ഭീമാചാര്യരുടെ ശിഷ്യനായിട്ടാണു്. അദ്ദേഹത്തിന്റെ സതീർത്ഥ്യയായിരുന്ന മുൻപു പ്രസ്താവിക്കപ്പെട്ട സ്ത്രീരത്നം. തെക്കേ കുറുപ്പത്തേ വക രാമഞ്ചിറമഠത്തിലായിരുന്നു വാരിയർ താമസിച്ചിരുന്നതു്.
അവിടത്തേ പഠിത്തം പൂർത്തിയാക്കിയശേഷം വാരിയർ പുന്നത്തുരേയ്ക്കു പോയി. അവിടുത്തേ ക്ഷേത്രത്തിലെ കഴകം കൈക്കുളങ്ങര വാരിയത്തേക്കായിരുന്നു. ആ സ്ഥലത്തു താമസിക്കുന്നതിനിടയ്ക്കു വാരിയർ പുത്തന്നൂർ തമ്പുരാക്കന്മാരിൽ ചിലരെ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നതായിട്ടാണറിവു്.
അനന്തരം കുറേക്കാലം കോട്ടയ്ക്കൽ കിഴക്കേ കോവിലകത്തേ ചില തമ്പുരാക്കന്മാരെ പഠിപ്പിച്ചുകൊണ്ടു് അവിടെത്താമസിച്ചു. എന്നാൽ പൂർവജന്മവാസനാഫലമായുണ്ടായ തീവ്രവൈരാഗ്യത്തിന്റെ ശക്തിയാൽ പ്രേരിതനായിട്ടു് അദ്ദേഹം അവിടംവിട്ടു് ദേശാടനം ആരംഭിച്ചു. ആ യാത്രയ്ക്കിടയിൽആണു് അദ്ദേഹത്തിനു വിശിഷ്ടഗുരു ലാഭം വഴിക്കു് പൂർവജന്മത്തിലെ തപസ്സിനു് ഫലപ്രാപ്തിയുണ്ടായതു്. കർണ്ണാടകരാജ്യത്തു് കുമ്പഴ എന്നൊരു രാജസ്വരൂപമുണ്ടു്. യാത്രാമദ്ധ്യേ യദൃച്ഛയാ അവിടുത്തെ ചില രാജകുമാരന്മാരുടെ പരിചയം അദ്ദേഹത്തിനു സിദ്ധിച്ചു. അവരുടെ നിർബന്ധപൂർവമായ അപേക്ഷ അനുസരിച്ചു്, ആ കോയിക്കൽ താമസിച്ചുകൊണ്ടിരിക്കേ, അതിനടുത്തുള്ള ഇളന്നീർമഠത്തിലെ സ്വാമിയാരുടെ അതിഥിയായി യോഗാനന്ദസ്വാമികൾ വിജയംചെയ്തു. ഈ യോഗീശ്വരൻ അതിദിവ്യനായിരുന്നു. അദ്ദേഹം ഇളന്നീർമഠത്തിൽ താമസിക്കുന്നകാലത്തു് ബ്രഹ്മസൂത്രത്തിന്റെ ശാരീരികഭാഷ്യം പഠിക്കണമെന്നുള്ള ആശയോടുകൂടി ഒരു ബ്രാഹ്മണയുവാവു് അദ്ദേഹത്തിനെ സമീപിച്ചു. എന്നാൽ ഭാഷ്യാർത്ഥം ഗ്രഹിക്കത്തക്ക ധിഷണാശക്തിയോടുകൂടിയ ഒരു സതീർത്ഥ്യനെക്കൂടി കൊണ്ടുവന്നാലേ പഠിപ്പിക്കാൻ സാധിക്കു എന്നു് സ്വാമികൾ പറകയാൽ, ബ്രാഹ്മണൻ വളരെ വിഷമിച്ചു. അങ്ങനെ ഇരിക്കവെയാണു് അയാൾ വാരിയരെ കണ്ടുമുട്ടിയതു്. ഇപ്രകാരം ബ്രാഹ്മണനും വാരിയരും പ്രസ്തുത യോഗീന്ദ്രന്റെ ശിഷ്യരായ്‍ത്തീർന്നു. ഇതിലൊക്കെ ഒരു ഐശ്വരശക്തിയുടെ പ്രേരണയുണ്ടെന്നു സ്പഷ്ടമാണു്. നാലുമാസംകൊണ്ടു ഭാഷ്യംമുഴുവനും വാരിയർ ഗ്രഹിച്ചുകഴിഞ്ഞു. ഈ അമാനുഷശക്തി കണ്ടു വിസ്മിതനും സംപ്രീതനും ആയ ഗുരുനാഥൻ ‘വാഗ്ദാസൻ, രാമാനന്ദനാഥൻ, പണ്ഡിതപാരശവേന്ദ്രൻ’ എന്നീ ബിരുദത്രയം നല്കി അനുഗ്രഹിച്ചു.
അനന്ദരം യോഗാനന്ദസ്വാമികൾ മൂകാംബിയിലേയ്ക്കു എഴുന്നരുളിയപ്പോൾ, വാരിയരും പിന്നാലെ എത്തി. യോഗസംബന്ധമായ പല തത്വങ്ങളും അവിടുന്നു പ്രിയശിഷ്യനു് ഉപദേശിച്ചുകൊടുത്തു. അവർതമ്മിൽ പിരിയുന്ന അവസരത്തിൽ ശിഷ്യൻ ഗുരുദക്ഷിണയെപ്പറ്റി സംസാരിച്ചപ്പോൾ യോഗീന്ദ്രൻ “നീ ഗീതാഭാഷ്യം രചിക്കുക. അതുതന്നെയാണു ഗുരുദക്ഷിണ” എന്നരുളിച്ചെയ്തു. അതനുസരിച്ചു വാരിയർ ഗീതാഭാഷ്യം എഴുതിയെങ്കിലും, അതു് ഇതുവരെ സൂര്യപ്രകാശം കാണാതെ ഏതോ ഗ്രന്ഥപ്പുരയിൽ ഇരിക്കുന്നതേയുള്ളു.
മൂകാംബിയിൽ മായപ്പാടി കോവിലകത്തു അദ്ദേഹം കുറെനാൾ താമസിച്ചു. അവിടെനിന്നും നാട്ടിലേക്കു മടങ്ങുംവഴി ചിറയ്ക്കൽ, കടത്തനാടു് എന്നീ കോവിലകങ്ങളിലും അല്പകാലം തങ്ങിയതായിപ്പറയപ്പെടുന്നു.
വാരിയരുടെ അത്ഭുതചരിത്രം നോക്കിയാൽ ആദ്യത്തെ ഐതിഹ്യത്തിൽ ഏതാണ്ടു വാസ്തവം ഉണ്ടെന്നും രണ്ടാമത്തേതു് അസൂയാജടിലമായ ഏതോ ഹൃദയത്തിൽ നിന്നുണ്ടായതാണെന്നും തോന്നുന്നു. അദ്ദേഹത്തിനു നാലു വേദങ്ങളും സുപരിചിതമായിരുന്നത്രേ. വേദപാരായണം അബ്രാഹ്മണനും ആവാമെന്നു ലോകരെ ധരിപ്പിക്കാനായി സാക്ഷാൽ വാഗ്ദേവിതന്നെ രാമവാരിയരായി ഉടലെടുത്തതാണെന്നാണു ഞാൻ വിശ്വസിക്കുന്നതു്.
മലയാളബ്രാഹ്മണർ ഒരു വിശിഷ്ട വർഗ്ഗമാണു്. അതിവിശാലഹൃദയന്മാരായ പലരും ആ വർഗ്ഗത്തിൽ ഉണ്ടായിട്ടുണ്ടു്. എന്നാൽ കൃശബുദ്ധികളും അവരുടെ ഇടയ്ക്കു് ഇല്ലായിരുന്നു എന്നു പറയാവുന്നതല്ല. അങ്ങനെയുള്ള ചിലർ വാരിയരുടെനേൎക്കു ് ഇടയ്ക്കിടയ്ക്കു ഗൂഢാസ്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ടിരുന്നതായി ലക്ഷ്യങ്ങളില്ലാതില്ല. എന്നാൽ വാഗ്ദേവിയുടെ കടാക്ഷം ലഭിച്ചിട്ടുള്ളവനു് ആരെ ഭയപ്പെടണം!
വാരിയൎക്കു ് വേദാധ്യായനാധികാരിത്വത്തെപ്പറ്റി എന്തഭിപ്രായമാണുണ്ടായിരുന്നതെന്നു ഹോരാവ്യാഖ്യാനത്തിൽനിന്നു തെളിയുന്നു. അദ്ദേഹം ശ്രീ. ടി. സി. പരമേശ്വരൻ മൂസ്സതിനോടു് ഈ വിഷയത്തെപ്പറ്റി ഇങ്ങനെ സംസാരിച്ചുവത്രേ. “ബ്രാഹ്മണൻ എന്നാലാരാണു്? ബ്രാഹ്മണ്യത്തെ ജനനംകൊണ്ടോ കർമ്മംകൊണ്ടോ കണക്കാക്കേണ്ടതു്? ഞാൻ കടവൂർ കൂത്തമ്പലത്തിലേക്കു വരുന്നില്ല. എന്റെ വേദജ്ഞാനത്തെ ആത്മജ്ഞാനത്തിനുവേണ്ടി മാത്രമേ ഉപയോഗപ്പെടുത്തണമെന്നു വിചാരിക്കുന്നുള്ളു. മാക്സ്മുള്ളർ ആരാണെന്നു് ഈ നമ്പൂരിമാൎക്കറിയാമോ? ആ മഹാൻ വ്യാഖ്യാനിച്ചു് ഇംഗ്ലണ്ടിൽ അച്ചടിപ്പിച്ച ഋഗ്വേദം എത്ര നമ്പൂതിരിമാർ വായിച്ചിട്ടുണ്ടു്? അധികാരമില്ലാത്തവൻ വേദംപഠിക്കുന്നതു മഹാപാപമാണെങ്കിൽ തന്നെയും അതുകൊണ്ടുള്ള ദോഷം അനുഭവിക്കേണ്ടതു അയാളല്ലേ? നമ്പൂതിരിമാരല്ലല്ലോ. പിന്നെ എന്താണു് മറ്റുള്ളവർ വേദം പഠിക്കുന്നു എന്നോ പഠിച്ചുവെന്നോ കേൾക്കുമ്പോൾ ഈ നമ്പൂരിമാർ ഇത്ര ലഹളകൂട്ടുന്നതു്? അസൂയ ഒന്നുമാത്രമേ അതിനു കാരണമായി ഞാൻ കാണുന്നുള്ളു. അതിനു ചികിത്സയുമില്ല.”
വാരിയർ നാട്ടിലേക്കു തിരിച്ചുവന്നശേഷം കുറേക്കാലം ഉള്ളോട്ടിൽ അച്യുതമേനോന്റെ പത്നിയായ പരുവക്കാട്ടു അമ്മുഅമ്മയുടെ സംസ്കൃതാദ്ധ്യാപകനായി തൃക്കണ്ടിയൂർ താമസിച്ചു അവിടെയുള്ള ഒരു വാരിയത്തായിരുന്നു താമസം. അങ്ങനെ അവിടെ താമസിക്കുന്നകാലത്തു് കുട്ടിവാര്യസ്യാർ എന്ന യുവതിയിൽ അനുരക്തനായിഭവിക്കയാൽ, അവരെ അചിരേണ ഏഴാമേടമായി കൈക്കൊണ്ടു.
കുന്നത്തൂരു പാറമ്മേൽ ഇയ്യുഇട്ടുപ്പു് എന്നൊരു പുസ്തകവ്യാപാരിയാണു വാരിയരെ കുന്നംകുളത്തേയ്ക്കു ക്ഷണിച്ചുവരുത്തിയതു്. ആ പുസ്തകവ്യാപാരി വാര്യരെക്കൊണ്ടു പുസ്തകങ്ങൾ എഴുതിച്ചു പ്രസിദ്ധപ്പെടുത്തി ഒട്ടുവളരെ പണം സമ്പാദിക്കയും ക്രമേണ വിദ്യാരത്നപ്രഭ എന്നൊരു അച്ചുക്കൂടം സ്ഥാപിക്കയും ചെയ്തു. വാരിയരുടെ എഴുത്തുകാരൻ മാളിയമ്മാവു കുഞ്ഞുവറിയതായിരുന്നു. വാരിയർ പറഞ്ഞുകൊടുക്കും, അദ്ദേഹം എഴുതും. ഇങ്ങനെ അഷ്ടാംഗഹൃദയം അമരകോശം മുതലായ സദ്ഗ്രന്ഥങ്ങളുടെ ഭാഷാവ്യാഖ്യാനങ്ങൾ പുറത്തുവന്നു.
1062-ൽ കുഞ്ഞുവറിയതു തൃശ്ശൂരിൽ കേരളകല്പദ്രുമം എന്നൊരു മുദ്രണാലയം സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രേരണയാൽ വാരിയർ തൃശ്ശൂരേയ്ക്കു താമസംമാറ്റി. അവിടെവച്ചാണു കൃഷ്ണനെമ്പ്രാന്തിരി വാരിയരുടെ ശിഷ്യനായിത്തീർന്നു വ്യാകരണാദിശാസ്ത്രങ്ങൾ അഭ്യസിച്ചതു്.
1068-ൽ തൃശ്ശിവപേരൂർവച്ചു കൂടിയ ഭാഷാപോഷിണീസഭയിൽ അദ്ദേഹം അദ്ധ്യക്ഷംവഹിച്ചു. ആ പ്രസംഗമദ്ധ്യേ പുറപ്പെടുവിച്ച ഒരഭിപ്രായം അദ്ദേഹത്തിന്റെ ദൂരദൃഷ്ടിക്കു് ഉദാഹരണമായി പ്രശോഭിക്കുന്നു. സാങ്കേതികനിഘണ്ടുനിർമ്മാണത്തിനുവേണ്ടി എത്രയോകാലമായി വിദ്വാന്മാർ മുറവിളി കൂട്ടിക്കൊണ്ടിരിക്കുന്നു. തിരുവിതാംകൂർ സർവകലാശാല ഒന്നുരണ്ടു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചും കഴിഞ്ഞു. എന്നാൽ പദസൃഷ്ടിക്കു വിദ്വാന്മാർ അംഗീകരിച്ച മാർഗ്ഗം തൃപ്തമായിട്ടുണ്ടെന്നു പറയാവുന്നതല്ല. Physics ഊർജ്ജതന്ത്രം, Oxygen അമ്ലജനകം എന്നൊക്കെയാണു് തർജ്ജമ. ഇംഗ്ലീഷ് പരിജ്ഞാനമില്ലാതിരുന്ന വാരിയരുടെ ഉപദേശം കേൾക്കുക:-
സംസ്കൃതത്തിലോ ഇംഗ്ലീഷിലോ പാണ്ഡിത്യമുള്ളവർ അവരുടെ വിവക്ഷപോലെ വേണ്ടപദങ്ങളെ അതാതു ഭാഷകളിൽനിന്നുതന്നെ എടുത്താൽ ഒരർത്ഥത്തിനു് ഒരു വാക്കുതന്നെ സാർവത്രികമായി നടപ്പിൽവരികയും ആ വാക്കുകൾക്കു വേറെ അർത്ഥങ്ങളോ ധ്വനികളോ ഇല്ലാതിരിക്കയും ചെയ്യുമെന്നുള്ള ഒരു മെച്ചം ഇക്കാര്യത്തിൽ പ്രത്യേകമായിട്ടുണ്ടായിരിക്കും.
‘Oxygen’നു അമ്ലജനകത്വമേ ഇല്ല. എങ്ങനെയോ ആ പേർ വന്നുകൂടി. ആ പേർ തർജ്ജമ ചെയ്യുമ്പോഴും പ്രസ്തുത പ്രമാദത്തെ നിലനിർത്തണമെന്നുണ്ടോ? ആക്സിജൻ എന്ന പേരുതന്നെ സ്വീകരിച്ചാൽ വാരിയർ പറഞ്ഞിട്ടുള്ള ഗുണങ്ങൾ ഉണ്ടാവുകയും ദോഷം നീങ്ങുകയും ചെയ്യും. പ്രാചീനശാസ്ത്രകാരന്മാർ കേന്ദ്രം, പണപരം, ആകോകേരം, ദ്രേക്കാണം ഇത്യാദി എത്രയോ പദങ്ങൾ ഗ്രീക്കുഭാഷയിൽനിന്നു സ്വീകരിച്ചിരിക്കുന്നു.
“ക്രിയത?ജിതുമകളിരേതി ഹേ രാപദ്യത്തിലെ മിക്ക പദങ്ങളും ഗ്രീക്കുഭാഷയിൽനിന്നും കടം വാങ്ങിയവയാണു്.
തൃശ്ശൂരെത്താമസത്തിനിടയ്ക്കു് വാരിയരുടെ പ്രിയപുത്രി മരിക്കയാൽ, അദ്ദേഹം തൃക്കണ്ടീയൂരേയ്ക്കു താമസം മാറ്റി. അവിടെ ഒരു പുതിയ ഗൃഹം ഭാര്യയ്ക്കായി നിർമ്മിച്ചുകൊടുത്തു. പണക്കാര്യത്തിൽ തീരെ ശ്രദ്ധയില്ലാതിരുന്നതിനാൽ അവിടത്തെ ജീവിതം ക്ലേശഭൂയിഷ്ഠമായിരുന്നു.
1072 കന്നിയിൽ പതിവുപോലെ നവരാത്രിപൂജയ്ക്കെല്ലാം വട്ടംകൂട്ടി. വ്യാസപൂജാവസാനത്തിൽ വിശിഷ്ടബ്രാഹ്മണൎക്കു ചില ദാനങ്ങൾ എല്ലാം ചെയ്തു. ഭക്ഷണാനന്തരം ചില മിത്രങ്ങൾക്കു കത്തെഴുതി അയച്ചശേഷം കിടന്നുറങ്ങി. അടുത്തദിവസം അദ്ദേഹത്തിനു് എഴുന്നേല്പാൻ ശക്തിയില്ലാതെയായി. മൂത്രഗതിക്കു തടസ്സം നേരിട്ടു. ഡാക്ടർ വന്നു മൂത്രം എടുത്തുകളഞ്ഞു. നവരാത്രിദിവസം അങ്ങനെ കഴിഞ്ഞു. പിറ്റെദിവസം വിജയദശമിയെസംബന്ധിച്ച പൂജകളും ഒരുവിധം ഭംഗിയായി അവസാനിപ്പിച്ചിട്ടു് 10 മണിയോടുകൂടി, ദേവിയിൽനിന്നും ഉദ്ഗമിച്ചു് ഏറിയകാലം ലോകത്തിനു വിജ്ഞാനദീപ്തി നല്കിക്കൊണ്ടിരുന്ന ആ തേജഃസ്ഫുലിംഗം ദേവിയിൽതന്നെ ലയിച്ചു. തന്റെ മരണം ആസന്നമായിരിക്കുന്നു എന്നു മുൻപറഞ്ഞ കത്തുകളിൽനിന്നു ഗ്രഹിക്കാം.
ജ്യൗതിഷത്തിൽ അദ്ദേഹത്തിനു് അപാരമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്നുള്ളതിനു ഹോരായുടെയും പ്രശ്നമാർഗ്ഗത്തിന്റെയും വ്യാഖ്യാനങ്ങളിൽനിന്നു് ആൎക്കാണു മനസ്സിലാകാത്തതു്? അവയോടു് അടുത്തുനില്ക്കത്തക്ക ഒരു വ്യാഖ്യാനവും ഞാൻ ഭാഷയിൽ കണ്ടിട്ടില്ല. സംസ്കൃതത്തിലും സുദുർല്ലഭംതന്നെ. സംസ്കൃതത്തിലുള്ള എല്ലാ പ്രാമാണികഗ്രന്ഥങ്ങളിൽനിന്നും അതിൽ പ്രമാണങ്ങളെ ഉദ്ധരിച്ചിട്ടുണ്ടു്. ആചാര്യന്മാൎക്കു തമ്മിൽ അഭിപ്രായവ്യത്യാസം വന്നിട്ടുള്ളിടത്തൊക്കെ, സ്വമതം സ്ഥാപിക്കുന്നവിഷയത്തിൽ വാരിയർ പ്രദർശിപ്പിച്ചുകാണുന്ന പാടവം അന്യാദൃശമാണു്.
‘അശോച്യാജനിഹോരേയ മശോച്യാശ്ചാധുനാ വയം
മാമദൃഷ്ട്വാ ഗൗസ്യദ്യാമാചാര്യസ്യേവ ശോച്യതാ’
എന്നു ഗ്രന്ഥാവസാനത്തിൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു പരമാർത്ഥം തന്നെ. ‘സ്വല്പം വൃത്തവിചിത്രമർത്ഥബഹുലം’ എന്നു വരാഹമിഹിരാചാര്യർ തന്നെ സമ്മതിച്ചിട്ടുള്ള ഈ ഹോരയിലെ ആശയങ്ങളെല്ലാം ഇത്ര ഭംഗിയായും വ്യക്തമായും പ്രകാശിപ്പിക്കുന്നതിനു മറ്റാൎക്കു സാധിക്കും? ഫലം പറയുന്നതിനു വാര്യൎക്കുണ്ടായിരുന്ന പാടവത്തെ ഉദാഹരിക്കുന്ന ഒരു കഥ പറഞ്ഞുകേട്ടിട്ടുണ്ടു്. ഒരിക്കൽ കാശ്മീരരാജാവിനു് എന്തോ വലുതായ രോഗം ബാധിച്ചു. ഒരു മാന്ത്രികനേയും ജ്യോത്സ്യനേയും അയച്ചുകൊടുത്താൽ കൊള്ളാമെന്നു് അവിടുന്നു കൊച്ചീരാജാവിനു് എഴുതിഅയച്ചുവത്രേ. രാജാവാകട്ടെ മന്ത്രവാദത്തിനു കല്ലൂരിനേയും പ്രശ്നത്തിനു കൈക്കുളങ്ങര വാരിയരേയും ആണു് നിശ്ചയിച്ചതു്. നമ്പൂരിക്കു് അത്ര ദൂരസ്ഥമായ സ്ഥലത്തേയ്ക്കു പോകാൻ മനസ്സുണ്ടായിരുന്നില്ല. രാജാജ്ഞ അലംഘനീയവുമാണല്ലോ. അതിനാൽ വാരിയരോടു് അക്കാര്യത്തെപ്പറ്റി സംസാരിച്ചു. “പരിഭ്രമിക്കേണ്ട, നാം പുറപ്പെടേണ്ടിവരില്ല, അതിനുമുൻപേ കാശ്മീരരാജാവിന്റെ മരണവാർത്ത കേൾപ്പാറാകും.” അദ്ദേഹം പറഞ്ഞതുപോലെതന്നെ പറ്റി. വാര്യരുടെ പാണ്ഡിത്യം ബഹുമുഖമായിരുന്നു എന്നു പറഞ്ഞുകഴിഞ്ഞല്ലോ. അദ്ദേഹം ശ്രീകൃഷ്ണവിലാസം, കുമാരസംഭവം, രഘുവംശം, മാഘം, നൈഷധം, മേഘദൂതം, യുധിഷ്ഠിരവിജയം യമകകാവ്യം എന്നീ കാവ്യങ്ങൾക്കും തർക്കസംഗ്രഹത്തിനും എഴുതീട്ടുള്ള ഭാഷാവ്യാഖ്യാനങ്ങൾ ബാലവിദ്യാർത്ഥികൾക്കുവേണ്ടിമാത്രമാണു്. അവ വായിച്ചുനോക്കിയാൽ വ്യാഖ്യാതാവിന്റെ അഗാധപാണ്ഡിത്യത്തെപ്പറ്റി ഒരു ബോധവും ഉണ്ടാകുന്നതല്ല. അതുതന്നെയാണു് അമരകോശത്തിന്റെ സ്ഥിതി. ഇപ്പോൾ നടപ്പിലിരിക്കുന്ന സിദ്ധരൂപവും ബാലന്മാൎക്കുവേണ്ടി അദ്ദേഹം രൂപവൽക്കരിച്ചതാകുന്നു.
അഷ്ടാംഗഹൃദയത്തിനു സാരാർത്ഥദർപ്പണമെന്നും ഭാവപ്രകാശം എന്നും രണ്ടു വ്യാഖ്യാനങ്ങൾ ഉണ്ടു്. രണ്ടും പ്രൗഢവ്യാഖ്യാനങ്ങളാണു്. അവയ്ക്കുശേഷം ഉണ്ടായിട്ടുള്ള അഷ്ടാംഗഹൃദയവ്യാഖ്യാകൾക്കൊന്നിനും ഇത്ര പ്രചാരം സിദ്ധിച്ചിട്ടില്ല. സിദ്ധാന്തകൗമുദിയുടെ പൂർവഭാഗത്തിനു എഴുതീട്ടുള്ള വ്യാഖ്യാനംമാത്രമേ ഞാൻ കണ്ടിട്ടുള്ളു. ഹോരാവ്യാഖ്യാനമാണു് ഏറ്റവും പ്രൗഢം. ഇവയ്ക്കെല്ലാം പുറമേ ത്രിപുരവിംശതിസ്ത്രോത്രം, നാരായണീയം, ദേവീമാഹാത്മ്യം, ശ്രൂതിഗീത ഇവയ്ക്കും സവിസ്തരമായ വ്യാഖ്യകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
സ്വതന്ത്രമായും ചില ശാസ്ത്രഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതായറിയാം. അവയിലൊന്നാണു് ആരോഗ്യകല്പദ്രുമം.
കവിത്വശക്തിയിലും വാരിയർ പിന്നാക്കമായിരുന്നില്ല. കവി ഭാരതത്തിൽ അദ്ദേഹത്തിനെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
ക്രീഡിക്കുന്ന നമുക്കൊരാളു കിടയില്ലെന്നുള്ള തള്ളിച്ചയായ്
പേടിക്കാത്തൊരു നാട്യവും കവിതകൾക്കൗദാര്യവും ശൗര്യവും
കൂടിക്കൊണ്ടിഹ കൈക്കുളങ്ങരെയെഴും രാമാഹ്വയൻ വാരിയൻ
മോടിക്കൊത്തൊരു കൗരവേന്ദ്രസചിവൻ കർണ്ണൻ മഹാനിർണ്ണയം.
വിജ്ഞാനചിന്താമണിയിൽ അദ്ദേഹം സംസ്കൃതപദ്യങ്ങൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ഒരിക്കൽ അതിൽ പ്രസിദ്ധപ്പെടുത്തിയ
അഭിനവനവനീതമുഷേ
ഘോഷവധൂടീസ്തനോത്തരീയകൃഷേ
ശിഖിപിഞ്ഛശേഖരജുഷേ
ശിശവേ കസ്മൈചിദവ്യയായ നമഃ
എന്ന പദ്യത്തിന്റെ നാലാംപാദാവസാനത്തിലും ഒരു ‘ഷേ’കിട്ടാതെപോയതു കഷ്ടമായിപ്പോയെന്നു് ആരോ ആക്ഷേപിച്ചു. അപ്പോൾ അങ്ങനെയാണെങ്കിൽ ഷ ഇരിക്കുന്ന പെട്ടി ഒന്നു തുറന്നേക്കാം’ എന്നു പറഞ്ഞുകൊണ്ടു് അദ്ദേഹം
ശേഷേശയായ വിദുഷേ
വേഷേണാഭീരബാലസാമ്യജുഷേ
രോഷാദുലൂഖലകൃഷേ
ഘോഷപുഷേ രോചിഷേ നമോ ജനുഷേ.
എന്നിങ്ങനെ വേറൊരു പദ്യം എഴുതി അയച്ചുകൊടുത്തു.
മലയാളത്തിൽ അദ്ദേഹം ചില ഒറ്റശ്ലോകങ്ങളും ഭഗവദ്ഗീതാഭാഷാഗാനവും ഭാഗവതഭാഷാസംഗ്രഹഗാനവും രചിച്ചിട്ടുണ്ടു്. ഭാഷാഭാഗവതം ഇങ്ങനെ ആരംഭിക്കുന്നു.
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീവിദ്യാശ്രയമൂർത്തേ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവീപരായണ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീകൃഷ്ണമൂർത്തേ ജയ
ശ്രീവിഷ്ണോ വിഷ്ണോ വിഷ്ണോ ശ്രീദേവി ജഗല്പതേ.
ശ്രീവിഷ്ണുസ്തവമേവംചെയ്തുകൊണ്ടനാരതം
ശ്രീമതിയായിവാഴും ശാരികാകലമൗലേ
ശ്രീകൃഷ്ണകഥാരൂപം ശ്രീമഹാഭാഗവതം
ശ്രീകൃഷ്ണഭക്തിയുള്ള ഞങ്ങളെക്കേൾപ്പിക്കണം
ഏണാങ്കമൗലിസേവ്യനല്ലയോ വർണ്യനായോൻ
വാണിയോ താവകിയായതു നൽസുധയല്ലോ
നാണിയക്കുറ്റമൊന്നുകൊണ്ടുമുണ്ടാകയില്ല
നാണിച്ചിടാതെ ചൊല്ക ഞങ്ങളോടതു ബാലേ!
കാണിയാം ഘടിപോലും ഭക്തിയോടകലാതെ
ആണിയാമിതൊരന്തർവാണിക്കുംതിലില്ല
വാണികൊണ്ടന്യഥാത്വമെന്നല്ലൊ ബുധമതം
ഏണിയാമിതുമോഹാഗാധകൂപാർത്തകുന്നു
കോണിയാമിതുതന്നെ സ്വർല്ലോകത്തിനു മേലിൽ.
വാണീടായതുകേൾക്കിലജ്ഞനമാം വലയിൽ
നൂണീടാ മേലിൽ കർമ്മാധീനനായ് പിന്നെ യോനൗ
വാണീടാം വേണമെങ്കിൽ വൈകുണ്ഠലോകത്തിങ്ക-
ലാണീടാം സതതസാന്ദ്രാനന്ദാമൂ സിന്ധൗ
കേണീടും വിരഹേണ മുക്തിയാം വധുതന്റെ
വേണിയെ മോചിപ്പാനുമവനേ ശക്തനാവൂ
ക്ഷോണീഡാശരരെല്ലാം സാധിക്കുമതിന്നാലേ
വാണീശുദ്ധതായാർത്താൽ സർവരുമാനന്ദിക്കും
നാണീടാതൊരുയാത്രയ്ക്കു ഘസാഗരമദ്ധ്യേ
തോണിയായിതുതന്നെ തീരുമെന്നല്ലോ കേൾപ്പൂ
ആകയാൽ ശ്രീമഹാഭാഗവതം ഞങ്ങളെ നീ-
യാകവേ കേൾപ്പിക്കേണം വൈകാതെ വഴിപോലെ.
ഭഗവത് ഗീതാഗാനത്തിന്റെ പ്രാരംഭംമാത്രമേ കിട്ടീട്ടുള്ളു. അതു് ഇങ്ങനെ ആരംഭിക്കുന്നു.
ശാരീകുലത്തിന്നലകാരഹീരമേ
ശാരദാപാദാബ്ജസേവൈകതൽപരേ
ശാരികപ്പൈതലേ സച്ചരിതാഖ്യേ വി-
ശാരദേ ശ്രീചാരുമൂർത്തേ സുഭാഷിണി
ഭാരതവൃത്തങ്ങൾമിക്കതുമൊട്ടൊട്ടു
സാരാംശമാദായ ചൊല്ലിനീയെന്നതിൽ
വീരനാമർജ്ജുനൻ തന്നുടെ ചേതസി
ചേരാതവണ്ണം നിരഞ്ഞു ചമഞ്ഞൊരു
ഘോരവിഷാദങ്ങൾ ദൂരവേ നീങ്ങീടു-
മാറുഭഗവാനരുൾചെയ്തതിന്നതെ-
ന്നാരും ഗ്രഹിക്കേണ്ട ഞങ്ങളിലെന്നൊരു
നീരസഭാവം നിനക്കു വന്നീടുവാൻ
കാരണമെന്തെന്നു ഞാനറിഞ്ഞീല തൽ-
സാരം ഗ്രഹിപ്പാനെനിക്കുമിന്നാഗ്രഹം.
പാരംവളരുന്നുദൈവാനുകൂലത പോരെങ്കിലെന്തുഫലമതുണ്ടെങ്കിലും
വിശ്വത്തിലിക്കാണുമാറായതൊന്നുമേ ശാശ്വമല്ലെന്നുനിശ്ചിതമല്ലയോ.
ചില ശൃംഗാരപദ്യങ്ങൾ.
ഹന്തകേൾക്ക മമ കാന്തതൻമഹിമ ചിന്തുപാടുമതുകേൾക്കിലോ,
പന്തുപോലെമുല, കൂന്തൽമഞ്ജു ഗതിഗന്ധകുഞ്ജരസമംസഖേ
ചാണ്‍തികഞ്ഞുമിഴിതേൻകലർന്നമൊഴിചാന്തണിഞ്ഞനിടിലസ്ഥലം
ബന്ധനങ്ങൾപലതുണ്ടു തത്ര തരുണാന്തരംഗമതിനിങ്ങനെ
കെട്ടുംഭൂജാലതകൾകൊണ്ടവളാഞ്ഞൊരിക്കൽ
കൂട്ടം കടാക്ഷവലകൊണ്ടഥ മറ്റൊരിക്കൽ
പെട്ടെന്നുവാഗമൃതവീചിയിലിട്ടുമുക്കും
നട്ടന്തിരിച്ചിലിവിടെപ്പലതുണ്ടുപാർത്താൽ
വ്യാഖ്യാനത്തിന്റെ സ്വഭാവം കാണിപ്പാൻ ശ്രുതിഗീതയിലെ പ്രഥമപദ്യവും അതിന്റെ സാരവും താഴെ ചേൎക്കു ന്നു.
ജയജയജഹ്യജാമജിതദോഷഗൃഹീതഗുണാമജാം
ത്വമസിയദാത്മനാ സമവരുദ്ധസമസ്തഭഗഃ
അഗജഗദോകസാമഖിലശക്ത്യവബോധക തേ
ക്വചിദജയാത്മനാ ച ചരതോനു ന ചരേന്നിഗമഃ.
ജയജയ എന്നുള്ള ശബ്ദവൃത്തി ആദരദ്യോതകമാകുന്നു. ഉൽക്കർഷത്തെ പ്രാപിക്കണമെന്നു വേദങ്ങളുടെ അഭ്യർത്ഥന. ഈ അഭ്യർത്ഥനലോകങ്ങളെ സംഹരിച്ച നിർവ്യാപാരനായി സ്വാനന്ദാനുഭവമാത്രതൃപ്തനായി വർത്തിക്കുന്ന ഈശ്വരനോടാകുന്നു. ഈശ്വരനുസമാനനായിട്ടും തന്നിൽനിന്നു് അധികനായിട്ടും ആരുമൊട്ടില്ലതാനും. എന്നിരിക്കെ എന്തൊരു ഉല്ക്കർഷമാണു് അപ്രാപ്തമായിട്ടുള്ളതു്? ഒന്നുംതന്നെ ഇല്ല എന്നു വന്നുപോയാൽ ഉൽക്കർഷത്തെ പ്രാപിക്കണമെന്നുള്ള അഭ്യർത്ഥന ചേരുകയുമില്ല. അതുകാരണമായി പ്രകൃതിയെ മോചിപ്പിച്ചാലുമെന്ന അർത്ഥത്തോടുകൂടിയ അജിംജഹി എന്ന വാക്യത്തെ ശ്രുതിദേവതകൾ പറകയാൽ നിന്തിരുവടിയിൽ ലയത്തെ പ്രാപിച്ചിരിക്കുന്ന ജീവാത്മാക്കളുടെ സംസാരനിദാനഭൂതമായ്‍വരൂ. പ്രകൃതിസംബന്ധത്തെ വേർപെടുക്കുന്ന നിന്തിരുവടിക്കു ദയാതിശയമൂലകമായും അഭൂതപൂർവമായുമുള്ള ഒരുൽക്കർഷം പുരസ്ഥിതമായി വർത്തിക്കും. അതിനെ പ്രാപിച്ചാലുമെന്ന താവദ്ധ്വാക്യതാല്പര്യം ഗ്രഹിച്ചുകൊൾക. ജീവാത്മാവിനെന്നപോലെ നിന്തിരുവടിക്കും പ്രകൃത്യധീനതയുണ്ടെങ്കിൽ ജീവാത്മാക്കളിലിരിക്കും പ്രകൃതിസംബന്ധത്തെ വേർപെടുത്തുവാൻ വഹിയാ എന്നുവരാം. എന്നാൽ ഈ പ്രാർത്ഥനയും ചേർച്ചയില്ലാത്തതായ്‍വരും. അതിന്നും സംഗതിയില്ല എന്നു ഹൃദയത്തിൽ വച്ചിട്ടാകുന്നു അജിത എന്ന സംബോധന പദത്തെ പ്രയോഗിച്ചതു്. സർവരേയും ജയിച്ചതായിവർത്തിക്കും പ്രകൃതിയാൽകൂടെ ജയിക്കപ്പെടാത്തവനല്ലോ നിന്തിരുവടിയെന്നു് ഈ സംബോധനപദത്തിന്റെ താല്പര്യമാകുന്നു. ഈ വിധമായാലും പ്രകൃതിസംബന്ധത്തെ ഉണ്ടാക്കിയവനല്ലാതെ അതിനെ വേർപെടുത്തുവാൻ കഴിയുമോ എന്ന ശങ്കയ്ക്കവസരമുണ്ടു്. അതിനെ പരിഹരിപ്പാനായി അഗജഗദോകസാമഖിലശക്ത്യവബോധക എന്നുള്ള സംബോധനത്തെക്കൂടി ഇവിടെ ചേർത്തിരിക്കുന്നു. ചരാചരാത്മകശരീരരൂപേണ സൃഷ്ടിക്കപ്പെടുവാൻപോകുന്ന സത്വരജത്തമസ്സുകളുടേയും ചരാചരാശരീരങ്ങളേയും ആശ്രയിപ്പാൻപോകുന്ന ജീവാത്മാക്കളുടേയും തന്റെതന്റെ കാര്യത്തെക്കുറിച്ചുള്ള ആഭിമുഖ്യമാകുന്ന രൂപത്തോടുകൂടിയ അതീതശക്തികളെ ഉണർത്തുന്നവനും നിന്തിരുവടിതന്നെ എന്നിരിക്കയാൽ പ്രകൃതിസംബന്ധവും ജീവാത്മാക്കൾക്കു നിന്തിരുവടിയിൽനിന്നുണ്ടായതാകുന്നു എന്നു്, തദാശയത്തെ ഗ്രഹിച്ചുകൊൾക. അതു ഹേതുവായിട്ടു് സർവകാരണമായിരിക്കയാൽ സർവാനന്യനായിരിക്കുന്ന നിന്തിരുവടിയെത്തന്നെ ചിലേടത്തു ചിലവേദങ്ങൾ പറയുന്നു എന്നു വാക്യശേഷാഭിപ്രായം.
വാരിയരുടെ സ്വഭാവത്തെപ്പറ്റി രണ്ടു വാക്കുകൂടി പറഞ്ഞിട്ടു് ഈ പ്രകരണം അവസാനിപ്പിക്കാം. പ്രകൃത്യാ ശാന്തനും വിരക്തനും ചില്ലീനമാനസനുമായിരുന്നതിനാൽ ധനസമ്പാദനവിഷയത്തിലോ കുടുംബകാര്യങ്ങളിലോ അദ്ദേഹത്തിനു ലേശം ജാഗ്രത ഉണ്ടായിരുന്നില്ല. ഒറ്റത്തോർത്തുമുടുത്തു് മുറ്റത്തെ പുല്ലുപറിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹത്തിനെ കണ്ടിട്ടു് ഗൃഹനായകൻ എവിടെയെന്നു് തദ്ദർശനോൽസുകരായി വന്നുചേരാറുണ്ടായിരുന്ന പലരും അദ്ദേഹത്തിനോടുതന്നെ ചോദിച്ചുപോവാറുണ്ടായിരുന്നു. ചെലവിനു മുട്ടുമ്പോൾമാത്രമേ വല്ലതും എഴുതുന്ന പതിവുണ്ടായിരുന്നുള്ളു. കിട്ടിവന്ന പ്രതിഫലമോ അതിതുച്ഛം. അദ്ധ്യാപനവൃത്തികൊണ്ടു് അദ്ദേഹത്തിനു വേണമെങ്കിൽ സുഖമായി കാലക്ഷേപം കഴിക്കാമായിരുന്നു. എന്നാൽ അതിനു് അദ്ദേഹത്തിന്റെ പ്രകൃതി യോജിച്ചിരുന്നില്ല. ഒരിക്കൽ പറഞ്ഞുകൊടുക്കുന്നതു രണ്ടാമതു ചോദിച്ചാൽ മുഷിയും; മൂന്നാമത്തെ ചോദ്യത്തിനു ‘ഫാ’ എന്നൊരു ആട്ടായിരിക്കും മറുപടി. അങ്ങനെയുള്ള ഗുരുക്കന്മാരെ തീവ്രമായ ജ്ഞാനേച്ഛയുള്ള അപൂർവം ചില സുകൃതികളല്ലാതെ ആശ്രയിക്കുമായിരുന്നോ?
പ്രകൃത്യാ ശാന്തനെങ്കിലും കാഴ്ചയിൽ അഹങ്കാരിയായിത്തോന്നും. അദ്ദേഹത്തിന്റെ മുഖത്തുനിന്നും തൂലികയിൽനിന്നും ചിലപ്പോൾ പുറപ്പെടുന്ന വാക്കുകൾ ആ സംശയത്തെ ബലപ്പെടുത്തുകയും ചെയ്യും. പരമാർത്ഥത്തിൽ അദ്ദേഹം ഉദ്ധതനായിരുന്നില്ല. ‘ഞാൻ പോയാൽ മലയാളഭാഷ മുടിഞ്ഞു’ എന്നു വിചാരിക്കുന്ന ചില വങ്കപ്രഭുക്കന്മാർ സാഹിത്യലോകത്തിൽ ഉണ്ടായിട്ടുണ്ടു്. അദ്ദേഹത്തിനു് അങ്ങനെ ഒരു ദുരഭിമാനവും ഇല്ലായിരുന്നു. അടുത്തിട്ടുള്ളവർക്കെല്ലാം അദ്ദേഹത്തിനോടു് അളവറ്റ ബഹുമാനമുണ്ടായിരുന്നതിന്റെ രഹസ്യമതായിരുന്നു. പുന്നശ്ശേരി നീലകണ്ഠശർമ്മ, കേരളവർമ്മ വലിയകോയിത്തമ്പുരാൻ, ഏ. ആർ രാജരാജവർമ്മ മുതലായ പ്രൗഢവിദ്വാന്മാരെല്ലാം അദ്ദേഹത്തിനെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തുവന്നു.
സരസ്വതീദേവിയായിരുന്നു അദ്ദേഹത്തിന്റെ ഇഷ്ടദേവത. ആ ദേവിയെ ചെറുപ്പത്തിലേതന്നെ ഉപാസിച്ചു് അദ്ദേഹം വശപ്പെടുത്തി.
ഭാസ്വന്മണ്ഡലമദ്ധ്യസ്ഥാം ധ്യാത്വാ ഗോവിഗ്രഹാം ഗിരം
ഭാവപ്രകാശികാവ്യാഖ്യാശ്രുതിഗീതാ സുതന്യതേ.
ഇത്യാദി ശ്ലോകങ്ങളിൽ സൂര്യമണ്ഡലമധ്യവർത്തിനിയായി വർണ്ണിക്കപ്പെട്ടിരിക്കുന്ന ഗോവിഗ്രഹമായ ദേവിയെയാണു് അദ്ദേഹം കുട്ടിക്കാലത്തു വെയിലത്തു മലർന്നുകിടന്നുകൊണ്ടും മറ്റും ധ്യാനിച്ചുവന്നതെന്നു വിചാരിക്കേണ്ടിയിരിക്കുന്ന ആ ദേവിയോടുള്ള പ്രാർത്ഥന കേൾക്കുക.
സ്വർവധൂകരപത്മകൗമുദീഭാവത്തോടു
സർവദാ മനതാരിൽ മാമുനിവൃന്ദംകാണും
ഗുർവാഭകോലും നഖജാലോജ്വലം ഭാരതി
സർവതോ രമണീയം വന്ദേ തവാംഘ്രിദ്വന്ദ്വം
വാസവോപലജാലമയമാംവട്ടരങ്ങ-
ത്താശാസാരസമിഴിമാർകൈക്കൊണ്ടെരികയാൽ
ആശുതിരിഞ്ഞരുളും മാണിക്യമണിമട്ടി-
ലാശയെന്തയ്യോദുഃഖമല്ലയോ തത്രവാസം
മന്മാനസാബ്ജമാകും നല്ലോരുകോഷ്ടംതന്നിൽ
സമ്മോദംപൂണ്ടെപ്പൊഴും വാഴ്‍കനീ മടിയാതെ
വന്മോഹംമനതാരിലുള്ളതുദൂരെപ്പോവാ-
നംബ!ഹേ മഹാമായേ നിന്നെഞാൻ വണങ്ങുന്നേൻ
എന്തൊരുൽക്കടഭക്തി!
ഗൃഹസ്ഥാശ്രമധർമ്മം സ്വീകരിച്ചു ലോകത്തിൽ ജീവിച്ചെങ്കിലും, ഈ ലോകത്തോടു അദ്ദേഹത്തിനു ലേശംപോലും ‘പറ്റു’ണ്ടായിരുന്നില്ല. അന്ത്യസമയത്തു രണ്ടു കണ്ണിന്റേയും കൃഷ്ണമണികൾ നാസാഗ്രന്യസ്തങ്ങളായിരുന്നു എന്നു തത്സമയം അദ്ദേഹം കൈവിരൽകൊണ്ടു ഭൂമദ്ധ്യത്തിൽ എന്തോ ഒരു മുദ്ര കാട്ടി എന്നും അവിടെ ഉണ്ടായിരുന്നവർ പറഞ്ഞിട്ടുള്ളതിൽ ലേശം അമാന്തമില്ല. അദ്ദേഹം യോഗിയായി അവതരിച്ചു്, യോഗിയായി ജീവിച്ചു, യോഗിയായിട്ടുതന്നെ ലോകത്തിൽനിന്നു മറകയും ചെയ്തു. എന്നാൽ മലയാളഭാഷ ഉള്ളിടത്തോളംകാലം അദ്ദേഹം കേരളീയരുടെ ഹൃദയകമലങ്ങളിൽ ജീവിച്ചിരിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല.
18.59 വിശാഖംതിരുനാൾ മഹാരാജാവു്
വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവു് 1012-ൽ അവതരിച്ചു. മാതാവായ രുക്‍മിണീഭായിത്തമ്പുരാട്ടിയും പിതാവായ തിരുവല്ലാ കോയിത്തമ്പുരാനും വളരെ പാണ്ഡിത്യമുള്ളവരായിരുന്നു. രുക്‍മിണീഭായിത്തമ്പുരാട്ടി ശബ്ദാർത്ഥോഭയഗതമായ ചമൽക്കാരത്തോടു കൂടിയ നിരവധി പദ്യങ്ങൾ സംസ്കൃതത്തിൽ രചിച്ചിട്ടുണ്ടു്, ആ തമ്പുരാട്ടിയ്ക്കു് ഏഴു സന്താനങ്ങൾ ഉണ്ടായിരുന്നവരിൽ ഒടുവിലത്തെ പുത്രനായിരുന്നു വിശാഖംതിരുനാൾ. മൂന്നു പുത്രന്മാർ ബാല്യത്തിലേ നാടുനീങ്ങി. രണ്ടുപേർ ബുദ്ധിയ്ക്കു സ്ഥിരതയില്ലാത്തവരായും തീർന്നു. കൊച്ചുതമ്പുരാനും പ്രകൃത്യാ ബലഹീനനായിരുന്നുവെന്നു മാത്രമല്ല, രണ്ടുമാസത്തിലധികം മാതൃലാളന അനുഭവിക്കുന്നതിനു ഹതവിധി അവിടത്തെ അനുവദിച്ചുമില്ല. പാർവതീഭായിറാണിയാണു് അവിടത്തെ ശുശ്രൂഷിച്ചു വളർത്തിയതു്. എന്നാൽ സ്വമനോവികാരങ്ങളെ നിയന്ത്രണം ചെയ്യുന്നതിലും സുസ്ഥിരമായും പക്ഷപാതരഹിതമായും അവിചലിതമായ നീതിനിഷ്ഠയോടുകൂടിയും ജീവിക്കുന്നവിഷയത്തിൽ അവിടത്തേയ്ക്കു മാതൃകയായിരുന്നതു പിതാവായിരുന്നു. അഞ്ചാമത്തെ തിരുവയസ്സുമുതല്ക്കു മലയാളവും സംസ്കൃതവും അഭ്യസിച്ചുതുടങ്ങി. ആയില്യംതിരുനാൾ മഹാരാജാവിന്റെ ഗുരുക്കന്മാർ തന്നെയായിരുന്നു ഈ തിരുമേനിയേയും പഠിപ്പിച്ചതു്. ശരീരാസ്വാസ്ഥ്യംനിമിത്തം പഠിത്തത്തിനു അടിക്കടി വിഘ്നങ്ങൾ നേരിട്ടുകൊണ്ടിരുന്നു. പന്ത്രണ്ടാംവയസ്സിൽ സുബ്ബരായരും പിന്നീടു് സർ ടി. മാധവരായരുമായിരുന്നു ഇംഗ്ലീഷുപഠിപ്പിച്ചതു്. മാധവരായരോടു അവിടുത്തേയ്ക്കുണ്ടായിരുന്ന ബഹുമാനാതിശയം പറഞ്ഞറിവിക്കാൻ പ്രയാസമാണു്. ആയില്യംതിരുനാൾ മഹാരാജാവു് മാധവരായരെ ദിവാൻപദത്തിൽനിന്നും പിരിച്ചയച്ചപ്പോൾ, അദ്ദേഹത്തിനെപ്പറ്റി ഒരു ലേഖനപരമ്പര ഇംഗ്ലീഷിൽ പ്രസിദ്ധപ്പെടുത്തുകയും ആ വഴിക്കു് ആ മഹാശയന്റെ പേരും പെരുമയും ബ്രിട്ടീഷ് പാർല്യമെന്റുവരെ എത്തിക്കയും ചെയ്തതു യുവരാജാവായിരുന്ന വിശാഖംതിരുനാളാണു്. നാലുകൊല്ലത്തോളമേ അവിടുന്നു് മാധവരായരുടെ അടുക്കൽ പഠിക്കയുണ്ടായുള്ളു. അപ്പോഴേക്കു മാധവരായർ സൎക്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചുകഴിഞ്ഞു. പതിനെട്ടാംവയസ്സിൽ അവിടുന്നു രചിച്ച “യുദ്ധത്തിന്റെ ഭയങ്കരതയും സമാധാനത്തിന്റെ ഗുണങ്ങളും” എന്ന ഇംഗ്ലീഷ് ലേഖനം ബ്രിട്ടീഷ് രാജ്യതന്ത്രജ്ഞന്മാരുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു. അക്കാലത്തു് ജോണ്‍ബ്രൂസ്നാട്ടൻ ഇൻഡ്യൻ സ്റ്റേറ്റ്സ്മാൻ എന്നൊരു പത്രം നടത്തിക്കൊണ്ടിരുന്നു. രാജകുമാരൻ അതിൽ ബ്രൂട്ടസ് എന്നു പേരുവച്ചു് പ്രക്ഷോഭജനകമായ ഒരു ലേഖനപരമ്പര പ്രസിദ്ധപ്പെടുത്തി. 1036-ൽ അവിടുന്നു മദ്രാസിൽ എഴുന്നള്ളി ഗവർണ്ണരെ സന്ദർശിച്ചു. തദവസരത്തിൽ സർ വില്യം ഡെനിസണ്‍ ഇപ്രകാരം പ്രസ്താവിക്കയുണ്ടായി. “എനിക്കു പരിചയപ്പെടാൻ സാധിച്ചിട്ടുള്ള നാട്ടുകാരിൽവച്ചു് ഏറ്റവും കുശാഗ്രബുദ്ധി അവിടുന്നാണു്: ഇപ്പോൾ നാടുവാഴുന്ന ജ്യേഷ്ഠഭ്രാതാവു്, അവിടുത്തെപ്പോലെയാണെങ്കിൽ, തിരുവിതാംകൂറിന്റെ ഭാവി അത്യന്തം ശോഭനമാണു്.”
അചിരേണ അവിടുത്തേക്കു് എഫ്. എം. യു. എന്ന ബിരുദം സിദ്ധിച്ചു. ഇന്ത്യയിലുള്ള പല പ്രധാന നഗരങ്ങളും അവിടുന്നു സന്ദർശിച്ചിട്ടുണ്ടു്. തിരുവിതാംകൂറിലെ കാര്യമാണെങ്കിൽ അവിടുന്നു് സന്ദർശിക്കാത്തതായി ഒരു മലയോ പാറയോ പുരാതനാവശിഷ്ടങ്ങളോ ഇല്ലായിരുന്നു എന്നുതന്നെ പറയാം.
തത്വശാസ്ത്രം, സസ്യശാസ്ത്രം, പാശ്ചാത്യജ്യോതിഷം മുതലായവയിൽ അവിടുന്നു് വിശാലമായ പരിജ്ഞാനം സമ്പാദിച്ചിരുന്നു. നാട്ടിൽ മരച്ചീനി പ്രചരിപ്പിച്ചതും അവിടുന്നാണെന്നാണു് പ്രസിദ്ധി.
1055-ൽ അവിടുന്നു മൂപ്പേറ്റു. കഷ്ടിച്ചു് അഞ്ചുകൊല്ലത്തെ ഭരണത്തിനിടയ്ക്കു് നാട്ടിൽ അഴിമതി എന്നൊന്നു നിശ്ശേഷം ഇല്ലാതെയായി. മിക്ക തുറകളും കാര്യക്ഷമമാകുംവണ്ണം പരിഷ്കരിക്കപ്പെട്ടു.
1057-ൽ അവിടുത്തേയ്ക്കു് ജീ. സി. എസ്. ഐ. എന്ന ബിരുദം ലഭിച്ചു. ക്രമേണ F. R. G. S; F. R. A. S, F. S. S. ആഫീസിയർ ഡിലാ ഇൻസ്ട്രക്ഷൻ പബ്ളിക്ക്, മെംബർ ഡിലാ സൊസെയിറ്റേ എറ്റ്യുട്ടേകോളോണിയൽ, ഏ മാരിറ്റൈം പാരിസ് എന്നിങ്ങനെ അനവധി ബിരുദങ്ങളാൽ അവിടുന്നു സമലംകൃതനായി. 1060 കൎക്കടകത്തിൽ അവിടുന്നു നാടുനീങ്ങി.
ഭാഷാപോഷണവിഷയത്തിൽ അവിടുത്തേയ്ക്കു അനല്പമായ താൽപര്യമുണ്ടായിരുന്നു. മലയാളത്തിൽ ഗദ്യഗ്രന്ഥങ്ങൾ വർദ്ധിപ്പിക്കുന്നതിലേക്കായി അവിടുന്നു 5000രൂപ പലിശക്കിടുകയും, ആ പലിശകൊണ്ടു് ഇംഗ്ലീഷിൽനിന്നു ഉത്തമഗ്രന്ഥങ്ങൾ തർജ്ജമചെയ്യിക്കുന്ന ജോലി മദ്രാസിലെ വെർണാക്യുലർ ലിറ്ററേച്ചർ സൊസൈറ്റിയിൽ സ്ഥാപിക്കയും ചെയ്തു. ഈ സംഘക്കാർ പ്രാകൃതഭൂമിശാസ്ത്രവും അറബിക്കഥകളിൽ മൂന്നു കഥകളും മാത്രം പ്രസിദ്ധീകരിച്ചിട്ടു നിദ്രയിൽ ആണ്ടു. സർ. റ്റി. മാധവരായർ ഇംഗ്ലീഷിൽ എഴുതിയിരുന്ന തിരുവിതാംകൂർ ചരിത്രത്തെ തിരുവിതാംകൂർ പാഠ്യപുസ്തകക്കമ്മറ്റിയെക്കൊണ്ടു് തർജ്ജിമ ചെയ്യിപ്പിച്ചതും അവിടുന്നായിരുന്നു. അവിടുന്നു നാടുനീങ്ങി മൂന്നാംകൊല്ലത്തിൽ ആണു് അതു കേരളവിലാസം പ്രസ്സിൽനിന്നും സൎക്കാർ ചിലവിൽ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതു്. ഭാഷാരീതി കാണിപ്പാൻ അതിൽനിന്നു് ഒരുഭാഗം ഉദ്ധരിക്കാം.
“ഇവർ (തമ്പിമാർ) മഹാരാജാവിനെ രാജ്യഭ്രഷ്ടനാക്കി ചെയ്യുന്നതിനാണ് ഉത്സാഹിച്ചതെന്നു മഹാരാജാവിനു ബോധം ഉണ്ടായിരുന്നു. പിന്നെ താൻ ആറാട്ടിനായിപ്പോകുന്ന സമയം തന്നെ അപായപ്പെടുത്തുന്നതിനു അവർ ആലോചിച്ചിരിക്കുന്നു എന്നു തനിക്കു ബോധം വരത്തക്കവണ്ണം ഒരു ഗൂഢവർത്തമാനം കിട്ടുകയും ചെയ്തു. അതിന്റെശേഷം, ഈ തമ്പിമാർ കലഹത്തിനു ഉദ്യുക്തന്മാരായിരിക്കുന്നതുവരെയും രാജ്യത്തിൽ സമാധാനവും രക്ഷയും ഉണ്ടാകുന്നതല്ലെന്നും അവരെ ഏതു മാർഗ്ഗെണ എങ്കിലും നശിപ്പിക്കണമെന്നും മഹാരാജാവു് ഉറപ്പായി നിശ്ചയിച്ചു.
ഈ ഉദ്ദെശ്യത്തോടുകൂടി നാഗരുകൊവിലിലെക്കു എഴുന്നള്ളി. തമ്പിമാർ അവിടെയായിരുന്നു പാർത്തുവന്നതു്. മൂത്ത തമ്പിയെ ഉപായെന മഹാരാജാവിന്റെ മുമ്പിൽ കൊണ്ടുചെന്നു. അപ്പൊൾ മഹാരാജാവിന്റെ അടുക്കൽ നിറുത്തിയിരുന്ന പരിചാരകന്മാർ മുമ്പിൽകൂട്ടി നിശ്ചിയിച്ചിരുന്നപ്രകാരം തമ്പിയുമായി ഒരു കലഹത്തിന്നു ഇടയുണ്ടാക്കി. വളരെ ആക്ഷേപവാക്കുകൾക്കു അനന്തരമായി ഉണ്ടായ കലഹത്തിൽ അവർ തമ്പിയെ കുത്തിക്കൊന്നുകളഞ്ഞു. ഈ വർത്തമാനം അവിടെ സമീപത്തിൽ ഉണ്ടായിരുന്ന ഇളയതമ്പി കേട്ട ഉടനെ വാളും എടുത്തുംകൊണ്ടു കൊട്ടാരത്തിൽ കടന്നു. ആ കലശലിനിടയിൽ തൂക്കുമഞ്ചത്തിൽ എഴുന്നള്ളിയിരുന്നമഹാരാജാവിന്റെ മുമ്പിൽ ചെന്നു. അയാൾ തന്റെ ജ്യേഷ്ഠൻ വീണുകിടക്കുന്നതിനെക്കണ്ടു കൊപാന്ധനായിട്ടു് മഹാരാജാവിന്റെ മെൽനോക്കി ഒരു വെട്ടുവെട്ടി. എന്നാൽ ആ ഓങ്ങിയ വാളു മഹാരാജാവിന്റെ ഭാഗ്യവശാൽ താണതായ തട്ടിന്റെ ഒരു തുലാത്തിന്മെൽ തടഞ്ഞുപൊയതിനാൽ വെട്ടു കൊണ്ടില്ല. രണ്ടാമതു വെട്ടുവാൻ ആരംഭിക്കുന്നതിനു മുമ്പിൽ മഹാരാജാവിന്റെ പരിചാരകന്മാർ തമ്പിയെ പിടിച്ചുകെട്ടി. കുപിതനായ മഹാരാജാവു് ഉടനെ തന്റെ കഠാരി അസഹായനായ തമ്പിയുടെ മാർവ്വിൽ കുത്തിഇറക്കി അയാളെ തൽക്ഷണംതന്നെ വധിച്ചു.”
ഈ ഗദ്യത്തിൽ പലേ വിശേങ്ങൾ കാണുന്നു. അവർ മഹാരാജാവു് എന്നൊക്കെ വേണ്ട ദിക്കിൽ അവര, മഹാരാജാവ എന്നാണു് അക്കാലത്തു എഴുതിവന്നതു്. വ്യഞ്ജനപൂർവമല്ലാതെ സ്വതന്ത്രമായി നില്ക്കുന്ന ഏകാര ഓകാരങ്ങളെ ഏകാരഓകാരങ്ങളായി എഴുതിവന്നുവെങ്കിലും വ്യഞ്ജനങ്ങളോടു ചേർന്നുനില്ക്കുന്നവയെ ‘തടഞ്ഞുപൊയതിനാൽ’ ‘മെൽനോട്ടം’ എന്നിങ്ങനെ കുറുക്കിയാണു് എഴുതിവന്നതു്.
മലയാളത്തിൽ ഇദംപ്രഥമമായി അച്ചടിക്കപ്പെട്ട ജീവചരിത്രം വിശാഖംതിരുനാൾ മഹാരാജാവിന്റെ പ്രേരണയാൽ, സഖാരാമയ്യർ എഴുതി. 1068-ൽ തിരുവനന്തപുരം ഷണ്‍മുഖവിലാസം അച്ചുക്കൂടത്തിൽ അച്ചടിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മുഖവുരയോടുകൂടി പ്രസിദ്ധീകൃതമായ സർ. ടി. മാധവരായചരിത്രമാകുന്നു. വിശാഖംതിരുനാൾ തമ്പുരാനു് മാധവരായരോടുണ്ടായിരുന്ന ബഹുമാനാതിശയം അവിടുന്നു് ഒരു സന്ദർഭത്തിൽ വലിയകോയിത്തമ്പുരാനു് അയച്ചുകൊടുത്ത
മാധവമുഖ്യാഋഭാവം മാധവമുഖ്യാശ്ച വേദഭാഷ്യകൃതഃ
മാധവമുഖ്യാഋതവോ മാധവമുഖ്യാശ്ചരാജ്യഭാരഭൃതഃ.
എന്ന ആര്യശ്ലോകത്തിൽനിന്നു മനസ്സിലാക്കാം.
ഈ പുസ്തകത്തിലും ഏകരോ കരങ്ങളേപ്പറ്റിയുള്ള അവ്യവസ്ഥിതി കാണ്മാനുണ്ടു്. എന്നാൽ ഇക്കാലമായപ്പോഴേക്കു് ചന്ദ്രക്കല ഇട്ടുതുടങ്ങിയെന്നു തോന്നുന്നു. വലിയകോയിത്തമ്പുരാന്റെ ഒന്നുരണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.
“നിങ്ങൾ നിർമ്മിച്ചിരിക്കുന്ന ഈ സംക്ഷിപ്തമായ വിവരണം ആ വിശിഷ്ടപുരുഷന്റെ പരിചയത്തിനും സ്നേഹത്തിനും ഭാഗ്യംലഭിച്ചിട്ടുള്ള ഏതദ്രാജ്യവാസികളായ പലൎക്കും അന്യാദൃശമായ ഒരു ആദർശവിശേഷത്തെയും കുതുകാതിശയത്തേയും ജനിപ്പിക്കാതിരിക്കയില്ലെന്നുള്ളതു നിർവിവാദംതന്നെ. അതു കൂടാതെ ഇതിലെ വാചകഭംഗിയും രസജനകമായ വിധത്തിൽ പ്രതിപാദിക്കപ്പെട്ടിട്ടുള്ള പല സംഗതികളുംകൊണ്ടുതന്നെ നാട്ടുകാൎക്കു ് ഇതു് എത്രയും പ്രിയമായി തീരുന്നതാണു്.”
സഖാരാമയ്യപീഠികയിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു:-
“എതദ്ദേശ്യന്മാരും അന്യദേശ്യന്മാരും ആയിട്ടു് അനവധി ആളുകൾ ഈ രാജ്യത്തിനും തദ്വാസികൾക്കും അനിർവചനീയങ്ങളായ നിരവധി ഗുണങ്ങളെ ചെയ്യാതിരിക്കുമ്പോൾ അവരാരുടേയുംതന്നെ ജീവചരിത്രം ദേശഭാഷയായ മലയാളത്തിൽ അദ്യാപി ആരും എഴുതിക്കാണുന്നില്ല.”
ഈ ജീവചരിത്രം വിശാഖംതിരുനാൾ തമ്പുരാൻതന്നെ എഴുതിവച്ചിരുന്നതാണെന്നു പറയുന്നവരും ഇല്ലാതില്ല. “അദ്ദേഹം പല സന്ദർഭങ്ങളിലും ഹിമാവൃതങ്ങളായും അഭ്രങ്കഷങ്ങളായ ശാഖാപടലങ്ങളോടുകൂടിയ വനൗകസ്സുകളാൽ നിബിഡങ്ങളായും അതികഠോരങ്ങളായ ആദിത്യകിരണങ്ങൾക്കു ദുഷ്പ്രവേശ്യങ്ങളായും ഹസ്തിവ്യാഘ്രവരാഹാദികളായ ദുഷ്ടമൃഗങ്ങളുടെ ഭയങ്കരശബ്ദങ്ങളാൽ ചിലസമയം അതിഘോരങ്ങളായും മൃഗശുകാദികളായ സൗമ്യജന്തുക്കളുടെ ദർശനത്താലും നിനദങ്ങളാലും അതിമനോഹരങ്ങളായും ഉള്ള അഗസ്ത്യകൂടം, മഹേന്ദ്രഗിരി, അശമ്പുമല, അതിരുമല, അച്ചൻകോവിൽമല മുതലായ മലകളിൽ ചെന്നു രണ്ടുമൂന്നു ദിവസം, മലയാറുകളുടെ മധ്യപ്രദേശങ്ങളിലുള്ള പാറകളിലും ആ നദീതീരങ്ങളിലുള്ള വനസ്പതികളുടെ ഛായകളിലും അവയുടെ ഉപരിഭാഗങ്ങളിലും താമസിച്ചു് ആ ശിഖരികളുടേയും കാനനങ്ങളുടേയും രാമണീയകത്തെ കണ്ടു് ആനന്ദിക്കയും തത്രത്യങ്ങളായ മൃഗങ്ങളുടെ ഗർജ്ജനങ്ങൾ കേട്ടു് വിനോദിക്കയും അവിടങ്ങളിൽ താമസിക്കുന്നവരായ വേലന്മാർ മുതലായവരുടെ സ്ഥിതിയെ വിചാരിച്ചു് ശോചിക്കയും സർവശക്തനായി ഇരിക്കുന്ന ജഗദീശ്വരന്റെ അപാരശക്തിയേയും സൃഷ്ടിവൈഭവത്തേയും പറ്റി അത്യന്തം വിസ്മയിക്കയും ചെയ്തിട്ടുണ്ടു്.” ഈമാതിരി വാക്യങ്ങൾ ആ അഭിപ്രായത്തെ ബലപ്പെടുത്തുകയും ചെയ്യുന്നു. ‘അക്ബർ’ എന്ന ആഖ്യായികയുടെ പ്രഥമാധ്യായം വിശാഖംതിരുനാൾ തമ്പുരാൻ എഴുതിട്ടുള്ളതാണത്രേ. അതിലെ പ്രഥമവാക്യത്തെ ഈ വാക്യത്തോടു സാദൃശ്യപ്പെടുത്തി നോക്കുക.
സത്യം, വിദ്യാഭ്യാസം, പരോപകാരം ഇവയെക്കുറിച്ചു് മഹാരാജാവു് എഴുതീട്ടുള്ള പ്രസംഗങ്ങളും, ദീനസംരക്ഷണം, ക്ഷാമവൃത്താന്തം എന്നീ ചെറുപുസ്തകങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്.
18.60 നടുവത്തച്ഛൻനമ്പൂരി
നടുവത്തച്ഛൻനംപൂരി 1016 മീനം മകംനക്ഷത്രത്തിൽ കൊച്ചീരാജ്യത്തുള്ള ചാലക്കുടി എന്ന സ്ഥലത്തു ജനിച്ചു. കുടുംബത്തിനു പറയത്തക്ക ധനസ്ഥിതി ഇല്ലാതിരുന്നതിനാൽ ഈ കുടുംബം കഷ്ടിച്ചു കൃത്യം കഴിച്ചുപോന്നു ഉണ്ണിജനിച്ചു നാലുമാസമായപ്പോഴേക്കും, പിതാവു സ്വർഗ്ഗപ്രാപ്തനായി.
അച്ഛൻനമ്പൂരിയ്ക്കു പ്രായപൂർത്തി വരുംവരെ കുടുംബഭരണം നടത്തിയതു മനസ്വിനിയായ മാതാവായിരുന്നു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഈ കുടുംബത്തിന്റെ ദയനീയസ്ഥിതിയേ വർണ്ണിച്ചിരിക്കുന്നതു് ഇവിടെ ഉദ്ധരിക്കാം.
“എന്തു ഭരണമാണെന്നു് ഈശ്വരനുതന്നെ അറിയാം. ഭർത്താവിന്റെ അകാലത്തിലുള്ള ദേഹവിയോഗം, അതിനെ സംബന്ധിച്ചു് തനിയ്ക്കുള്ള ദുസ്സഹമായ വ്യസനം, തങ്ങളെത്തന്നെ പോറ്റുവാൻ കഴിവില്ലാത്ത രണ്ടുമൂന്നു ഇളംകിടാങ്ങൾ, താൻ ഏകാകിനി, ഇല്ലത്തു യാതൊരുവകയുമില്ല; മറ്റുവർഗ്ഗക്കാൎക്കു ചെയ്യാവുന്നവിധം ഭിക്ഷാടനം ചെയ്തു ഉപജീവിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ഒരന്തർജ്ജനം. എന്താണു് ഇതിൽപരമായി ഒന്നു വരാനുള്ളതു്?”
ഏതാനും പശുക്കൾ ഉണ്ടായിരുന്നവയെ പോറ്റി വളർത്തി, അവയിൽനിന്നു കിട്ടിയ ആദായംകൊണ്ടാണു് ആ സാദ്ധ്വി കുടുംബത്തെ പരിപാലിച്ചുവന്നതു്. ആവട്ടത്തൂരുള്ള കുടപ്പിള്ള ഇല്ലം ആയിരുന്നു നമ്പൂരിയുടെ അമ്മാത്തു. വാക്യം പരല്പേരുവരെയുള്ള പഠിത്തം അദ്ദേഹം അവിടെവച്ചും, ഉപനയനക്രിയ സ്വജനത്തിൽപ്പെട്ട മരുന്നോമ്പിള്ളി ഇല്ലത്തുവച്ചും സമാവർത്തനം അമ്മാത്തെ ശാഖകളിലൊന്നായ നെല്ലായിക്കുന്നത്തുവച്ചും നടന്നു. ഇങ്ങനെ ഒക്കെ വേണ്ടിവന്നതു ദാരിദ്ര്യം നിമിത്തമായിരുന്നുവെന്നു പറയേണ്ടതില്ലല്ലോ. ഒരേകുടുംബത്തെത്തന്നെ ബുദ്ധിമുട്ടിക്കുന്നതു ശരിയായിരിക്കയില്ലെന്ന വിചാരത്താലായിരിക്കണം ഓരോന്നും ഓരോ ഇല്ലത്തുവച്ചു നടത്താൻ ആ ബുദ്ധിശാലിനി നിശ്ചയിച്ചതു്. നമ്പൂരി ഇതിനിടയ്ക്കെല്ലാം വേദപഠനം നടത്തിക്കൊണ്ടിരുന്നുവെന്നല്ലാതെ സംസ്കൃതം പഠിക്കയുണ്ടായിട്ടില്ല. നമ്പ്യാരുടെ തുള്ളലുകൾ കിട്ടിയിടത്തോളം എല്ലാം അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചുതീർത്തു. ആ വഴിക്കു പ്രസ്തുത മഹാകവിയുടെ ശൈലിയും ഭാഷാരീതിയും അദ്ദേഹത്തിൽ നല്ലപോലെ പതിഞ്ഞു. അനന്തരം 1031 ൽ മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പ്യാരുടെ അടുക്കൽനിന്നു ശ്രീകൃഷ്ണവിലാസംവരെ വായിച്ചു. അവിടെനിന്നു് കാലക്ഷേപമാർഗ്ഗം തേടി അദ്ദേഹം തൃപ്പൂണിത്തുറയ്ക്കു പോകയും അവിടെവച്ചു് പുതിയേടത്തു ഗോവിന്ദൻനമ്പ്യാൎക്കു ശിഷ്യപ്പെടുകയും ചെയ്തു. കൈക്കുളങ്ങര രാമവാരിയരും മരുത്തോമ്പിള്ളി പരമേശ്വരൻ നമ്പൂരിയും തൃപ്പൂണിത്തുറെ ചില രാജാകുമാരന്മാരും അന്നു് അവിടെ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. തമ്പുരാക്കന്മാരുടെ സഹായത്താൽ ഊണു് തേച്ചുകുളി മുതലായവയ്ക്കുള്ള ബുദ്ധിമുട്ടുകളൊക്കെ തീർന്നു. ഗൂരു നാട്ടിലേക്കു പോകുന്ന അവസരങ്ങളിൽ നമ്പൂരി കൊച്ചിയിൽനിന്നു ചില തുണിത്തരങ്ങൾ വാങ്ങിക്കൊണ്ടുപോയി ഗുരുനാഥന്റെ നാട്ടിൽവിറ്റു കിട്ടുന്ന പണം കൊടുത്തു കുത്താമ്പിള്ളിപ്പാവു വാങ്ങിച്ചു തൃപ്പൂണിത്തുറെ കൊണ്ടുചെന്നുവിറ്റു് ആദായം എടുത്തുവന്നു.
തൃപ്പൂണിത്തുറെ താമസിക്കുന്ന കാലത്തു നമ്പൂരിക്കു ഒരു വലിയ ഭാഗ്യം നേരിട്ടു. അദ്ദേഹം പൂന്തോട്ടത്തു നമ്പൂരിയുടെ വാത്സല്യത്തിനു പാത്രീഭവിച്ചു. പൂന്തോട്ടമായിരുന്നു നമ്പൂരിയുടെ കവിതാഗുരു. അദ്ദേഹം അന്നന്നു് എഴുതിക്കൊണ്ടിരുന്ന കവിതകളെ പൂന്തോട്ടം പരിശോധിച്ചു ചില പരിഷ്കാരങ്ങളെല്ലാം നിർദ്ദേശിച്ചുകൊടുത്തുവന്നു. 1038 വരെ അദ്ദേഹം ഗോവിന്ദൻനമ്പ്യാരുടെയും പൂന്തോട്ടത്തിന്റേയും ശിക്ഷണത്തിനു വശപ്പെട്ടിരുന്നതിനാൽ കാവ്യനാടകാലങ്കാരങ്ങളിൽ വ്യുൽപത്തിയും കാവ്യരചനയിൽ നല്ല പഴക്കവും സമ്പാദിച്ചു.
നമ്പ്യാർ 1039-ൽ ദിവംഗതനായി; എന്നിട്ടും തമ്പുരാക്കന്മാരുടെ നിർബന്ധത്താൽ നമ്പൂരി തൃപ്പൂണിത്തുറ വിട്ടില്ല.
ജ്യേഷ്ഠന്മാരിൽ ഒരാൾ ഉപനയനകാലത്തു മരിച്ചുപോയി. മറ്റേ ആൾ വേളികഴിച്ചു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുകഴിഞ്ഞു. ആ സ്ഥിതിക്കു നമ്പൂരിമാരുടെ സമ്പ്രദായപ്രകാരം അദ്ദേഹത്തിനു വേളികഴിക്കേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ചാലക്കുടിക്കടുത്തുള്ള വടഞ്ചേരിഇല്ലത്തു പുരുഷസന്താനമില്ലാതെ വരികയാൽ ആ ഇല്ലം നിലനിർത്താൻവേണ്ടി മാത്രം അദ്ദേഹം വേളികഴിച്ചു. അങ്ങനെയാണു് അദ്ദേഹം നടുവത്തച്ഛൻനമ്പൂരിയായതു്. ഈ സംഭവം ഉണ്ടാകാതിരുന്നെങ്കിൽ നടുവത്തു് അഫൻ എന്ന പേരിൽ അറിയപ്പെടുമായിരുന്നു.
നംപൂരിയുടെ ദാരിദ്ര്യം ഇങ്ങനെ നീങ്ങി. ആ ഇല്ലംവക അമ്പതിനായിരം രൂപയുടെ സ്വത്തു് അനുഭവിച്ചുകൊള്ളേണ്ടതിനു് അദ്ദേഹത്തിനു രാജാജ്ഞ ലഭിച്ചു. അദ്ദേഹത്തിന്റെ ഭാഗ്യം അവിടെ എങ്ങുമവസാനിച്ചില്ല. ഇരിങ്ങാലക്കുടയ്ക്കടുത്തു് തത്തമ്പിള്ളിയെന്നും നെടുമ്പിള്ളിയെന്നും രണ്ടു ഇല്ലങ്ങൾ സന്തതിയറ്റു. ആ ഇല്ലങ്ങൾ വക സ്വത്തുക്കളും അനുഭവിച്ചുകൊള്ളുന്നതിനു മഹാരാജാവുതിരുമനസ്സുകൊണ്ടു കല്പിച്ചനുവദിച്ചു.
അങ്ങനെ ഇരിക്കെ 1040-ൽ വേളിക്കു് രക്തസ്രാവം തുടങ്ങി. തൈക്കാട്ടു നാരായണൻമൂസ്സിനെ വരുത്തി മുറയ്ക്കു ചികിത്സ നടത്തിയതിന്റെ ഫലമായി രോഗം മാറി. സംഭാഷണമദ്ധ്യേ മൂസ്സ്, നമ്പൂരിമാരുടെ കൂട്ടത്തിൽനിന്നു ഒരു വൈദ്യവിദ്യാർത്ഥിയെ കിട്ടിയാൽ കൊള്ളാമെന്നുള്ള ആഗ്രഹം പ്രദർശിപ്പിച്ചപ്പോൾ, അതു താൻ തന്നെ ആയിക്കൊള്ളാമെന്നു നമ്പൂരി പറഞ്ഞു. ഇങ്ങനെ അദ്ദേഹം 1042 വരെ വൈദ്യം അഭ്യസിച്ചു. അപ്പൊഴേക്കു ഗുരു അന്തരിച്ചുപോയി. പിന്നീടു് അനുജനായ ഇട്ടീരിമൂസ്സാണു് അദ്ദേഹത്തിന്റെ പഠിത്തം പൂർത്തിയാക്കിയതു്. 1043-ൽ നടുവത്തു മഹൻ എന്ന പ്രസിദ്ധ കവിയും. 1047-ൽ ഒരു പുത്രിയും ജനിച്ചു.
കാലക്രമേണ നമ്പൂരിയുടെ ധനസ്ഥിതി നല്ലപോലെ തെളിഞ്ഞു. വൈദ്യത്തിൽനിന്നും ആദായങ്ങൾ ധാരാളം ലഭിച്ചുതുടങ്ങി. എന്നാൽ 1051-കന്നിയിൽ ജ്യേഷ്ഠൻ മരിക്കയും അക്കൊല്ലം മീനത്തിൽ ഇല്ലം അഗ്നിക്കിരയാവുകയും ചെയ്തു. അച്ഛൻനമ്പൂരി ആഗൃഹം ഇരുന്നിടത്തു രണ്ടുനിലയിൽ ഒരു മാളിക പണിയിച്ചു. അതിലേക്കു് കൊച്ചീവലിയതമ്പുരാനും വീരകേരളതമ്പുരാനും ധനസഹായം ചെയ്കയാൽ നമ്പൂരിക്കു വലിയ പണച്ചെലവൊന്നും ഉണ്ടായില്ല. 1052-ൽ രണ്ടാംപുത്രനും ജാതനായി. 1055-ൽ അദ്ദേഹം കോടശ്ശേരി കർത്താവിന്റെ കാര്യസ്ഥനായി. ഒൻപതുകൊല്ലത്തെ കാര്യസ്ഥതയ്ക്കിടയിൽ നമ്പൂരി കയ്മളുടെ സ്വരൂപത്തിലെ കുഴപ്പങ്ങൾ എല്ലാം തീർത്തു. എന്നാൽ 1064 മുതല്ക്കു കുറേക്കാലത്തക്കു കാലം പിഴച്ചാണു കണ്ടതു്. 1064-ൽ മൂത്രകൃഛ്റം എന്ന രോഗം പിടിപെട്ടു് അദ്ദേഹം ഇല്ലത്തേക്കു പോയി. പ്രസിദ്ധകവിയായ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ ചികിത്സാവൈദഗ്ദ്ധ്യത്താലാണു് രോഗം ശമിച്ചതു്.
1067-ൽ ഭാഗ്യശാലിനിയായ മാതാവു് സ്വപുത്രന്റെ വർദ്ധമാനമായ ശ്രേയസ്സിനെ കണ്ടു് ആനന്ദിച്ചുകൊണ്ടു് സ്വർഗ്ഗലോകം പ്രാപിച്ചു. 1075-ൽ ഇളയമകനും മരിച്ചുപോയി. നെല്ലായ്‍ക്കുന്നത്തു മനയ്ക്കലേക്കു വേളികഴിച്ചുകൊടുത്തിരുന്ന ഏകപുത്രി 1080-ൽ ഒരു ഉണ്ണിയേയും മൂന്നുപുത്രികളേയും വിട്ടിട്ടു് പുഴയിൽവീണു ഇഹലോകവാസം വെടിഞ്ഞു.
ഇങ്ങനെ ഐശ്വര്യത്തിനും ലൗകികദുരിതങ്ങൾക്കും മധ്യഗതനായി വർത്തിക്കുന്നതിനിടയ്ക്കു് അദ്ദേഹം നിരന്തരം കവിതകൾ എഴുതി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. 1088 വൃശ്ചികത്തിൽ അദ്ദേഹം ദിവംഗതനായി.
അദ്ദേഹത്തിന്റെ കൃതികൾ—നിരവധി ഒറ്റശ്ലോകങ്ങൾ, അംബോപദേശം, ഭഗവൽസ്തുതി, ഭഗവദ്ദൂതു നാടകം, ശൃംഗേരി യാത്ര, അക്രൂരഗോപാലം നാടകം, അഷ്ടമിയാത്ര മുതലായവയാണു്.
കവിതാവിഷയത്തിൽ അദ്ദേഹം വെണ്മണിയുടെ ഗുരുവായിരുന്നു എന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചേലപ്പറമ്പനും, പൂന്തോട്ടവും കൂടി കേരളസാഹിത്യോദ്യാനത്തിൽ നട്ടുപിടിപ്പിച്ച നല്ല മലയാളപ്രസ്ഥാനമാകുന്ന തരുവിനെ വളർത്തിക്കൊണ്ടുവന്നതു വെണ്മണി അച്ഛനും, നടുവത്തച്ഛനും ആയിരുന്നുവെന്നു പറയാം. നടുവത്തച്ഛന്റെ ശിഷ്യപ്രശിഷ്യന്മാരായ വെണ്മണി അച്ഛനും ശീവൊള്ളിയും അതിനെ ഫലഭൂയിഷ്ഠമാക്കിത്തീർത്തു.
വേറൊരുവിധത്തിൽ പറഞ്ഞാൽ ആധുനികകവിതത്തറവാടിന്റെ വലിയകാരണവർ നടുവമായിരുന്നു. അദ്ദേഹം പഴയതും പുതിയതുമായ കവിതാപ്രസ്ഥാനങ്ങളെ സംയോജിപ്പിക്കുന്ന ഒരു പാലംപോലെ വർത്തിക്കുന്നു. പഴയ മാമൂലുകളെ ലംഘിക്കാതെതന്നെ അദ്ദേഹം ചില പരിഷ്കാരങ്ങൾ വരുത്തി. കടുകടപ്പൊട്ടുന്ന സംസ്കൃതവാക്കുകളും ദീർഘസമാസങ്ങളും ഉപേക്ഷിച്ചു് കഴിയുന്നത്ര സംഭാഷണശൈലിതന്നെ കാവ്യങ്ങളിൽ പ്രയോഗിച്ച ഈ കവിയെ മറ്റു പലരും അനുകരിക്കയും ക്രമേണ ആ രീതി വടക്കൻകവികളുടെ ഇടയ്ക്കു വേരുറയ്ക്കയും ചെയ്തു. നടുവത്തച്ഛന്റെ കൃതികൾക്കുള്ള മറ്റൊരു ഗുണം ഫലിതോക്തിയാണു്. മിക്ക കവിതകളും ഫലിതമയമായിരിക്കുന്നു. വെണ്മണിമകൻ വീരരസത്തിൽ അതിശയിക്കുന്നെങ്കിൽ നടുവത്തിന്റെ കരുണത്തിനാണു് മാറ്റു കൂടുന്നതു്. ദ്വിതീയപുത്രന്റെ മരണത്തെ സംബന്ധിച്ചെഴുതിയ വിലാപപദ്യങ്ങൾ നോക്കുക.
എന്നെക്കുറിച്ചധികമായൊരുസക്തിയുള്ളി-
ലെന്നല്ലഭക്തിവിനയം ഭയമെന്നിതെല്ലാം
കുന്നിച്ചിടുന്നതനയൻ-ശിവ!ശേഷമോതാ-
നെന്നാൽപ്രയാസമിനിയെന്തിനു ജീവിതം മേ.
കഷ്ടംമദീയമകനേറെവിശിഷ്ടനാക്ക-
മിഷ്ടംപെരുത്തപുരുഷൻപുരുപുണ്യശാലി
ഇട്ടേച്ചുപോയിയിവനെപ്പൂനരായതോർത്തു
പൊട്ടുന്നുമന്മനമെനിക്കിനിയാരുപാരിൽ?
മുന്നംമുദാജനനവേളയിൽ ജാതകർമ്മം
നന്ദിച്ചുചെയ്ത മമ കയ്യുകൾകൊണ്ടുതന്നെ
ഇന്നിക്കമാരനുദകക്രിയചെയ്യുവാനായ്
വന്നോരുസംഗതിയൊരിക്കലുമോർത്തുകൂടാ.
കാണാതെകാൽക്ഷണമിരിക്കുകിലപ്പൊഴേറെ-
ക്കേണീടുമങ്ങനെയിരുന്ന കുമാരനിപ്പോൾ
പ്രാണൻവെടിഞ്ഞുപരലോകമണഞ്ഞു ഞനോ
ഞാണറ്റവില്ലിനുകിടയ്ക്കുകിടന്നിടുന്നു.
പുത്രാർത്തിമൂലമധികം കൃശയായലഞ്ഞു
കത്രാപി വീണുശിവരാമ ഹരേ മുരാരേ
ഇത്യാദിനാമജപമോടമരുന്നജായാം
വൃത്താന്തമെങ്ങനെ പറഞ്ഞറിയിച്ചീടേണ്ടു?
എന്നല്ലഭൃത്യരഖിലംനയനംനിറച്ചു
നിന്നീടുമെന്നരികിലായതുകണ്ടിടുമ്പോൾ
ഒന്നോൎക്കമുണ്ണിചരിതം മനതാരതിങ്കൽ
പിന്നത്തെവാർത്തയിനിഞാൻ പറയേണ്ടതുണ്ടോ?
തത്തമ്മപഞ്ജരമതിൽപരിചോടിതന്നു
പുത്രന്റെനാമമധുനാപി വിളിച്ചിടുന്നു
അത്തവ്വിലഗ്നിയതിലാജ്യമൊഴിച്ചുവീശി-
ക്കത്തിച്ചിടുന്നപടി മന്മനമാളിടുന്നു.
ഈവന്നവൻപനിശമിക്കുകയില്ല ജീവൻ-
പോവാനടുത്തു ജനകൻവ്യസനിച്ചിടൊല്ല
ആ വമ്പനായ മകനെന്നെവിളിച്ചിരുത്തീ-
ട്ടേവം പറഞ്ഞകഥയെങ്ങനെ ഞാൻ മറക്കും?
ഛായാശ്ലോകങ്ങൾ എഴുതുന്നതിലും അദ്ദേഹത്തിനു വലിയ സാമർത്ഥ്യമായിരുന്നു.
ചെന്നിക്കിട്ട കുടുമ്മയും ചിരിവരും കോമാളിവേഷങ്ങളും
പിന്നിൽത്തെല്ലുചെവിക്കടുത്തവടുവും പിട്ടുംപകിട്ടുംപരം
മന്നത്തത്തികവും മതിഭ്രമളിയും മല്ലിട്ടുമാറ്റേറ്റവും
ചേർന്നുള്ളോരുപൂമാൻവരുന്നുതരസാ തത്തിത്തകർത്തങ്ങനെ.
ശൃംഗാരകവിതയിൽ അദ്ദേഹം വെണ്മണിമാരോടു അടുക്കുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു. ചെറുപ്പകാലത്തു നിത്യവൃത്തിക്കു വളരെ ക്ലേശിക്കേണ്ടിവന്നതിനാൽ അഴിച്ചുവിട്ട മൂരിക്കുട്ടനെപ്പോലെ ഉഛൃംഖലതമമായ ജീവിതം നയിക്കുന്നതിനു സാധിക്കായ്കയാലായിരിക്കാം അദ്ദേഹത്തിനു മൂരിശ്ശൃംഗാരപദ്യങ്ങൾ എഴുതാൻ സാധിക്കാതെവന്നതു്. എന്നാൽ മഹാകവിപട്ടം സമ്പാദിക്കുന്നതിനായിട്ടായിരിക്കാം–അദ്ദേഹവും അംബോപദേശം എഴുതാൻ നിർബന്ധിതനായി. അതിൽ വെണ്മണിയുടെ അംബോപദേശത്തിലുള്ളിടത്തോളം തെറിയില്ലെന്നൊരു ഭേദമുണ്ടു്. നടുവത്തിന്റെ അംബോപദേശം നമുക്കു വായിക്കുമ്പോൾ നമുക്കു വലുതായ അറപ്പു തോന്നുകയില്ല.
അഷ്ടമിയാത്ര വളരെ സരസമായ ഒരുകൃതിയാകുന്നു. എന്നാൽ ഭഗവൽദൂതാണു് അദ്ദേഹത്തിന്റെ കൃതികളിൽവച്ചു് അത്യുത്തമം. നാടകലക്ഷണങ്ങൾ തികഞ്ഞിട്ടില്ലെങ്കിലും വായിക്കുന്നവൎക്കു മുഷിയുകയില്ല. ഭക്തിരസപ്രചുരങ്ങളായ അനേകം പദ്യങ്ങൾ അതിലുണ്ടു്.
നടുവത്തുമഹനും ഒരു കേളികേട്ട കവിതന്നെ. അദ്ദേഹം കൊടുങ്ങല്ലൂർ കുഞ്ഞുരാമവർമ്മ തമ്പുരാന്റെ ശിഷ്യനായിരുന്നു. 1004-ൽ ഞാൻ എറണാകുളത്തു ഈയാട്ടിൽ പണിക്കരുടെ കെട്ടിടത്തിൽ താമസിക്കുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്. അദ്ദേഹത്തിന്റെ ഫലിതമയമായ സംഭാഷണം കേട്ടുകൊണ്ടു് സമയം പോയതറിയാതെ ഞാൻ പലപ്പോഴും ഇരുന്നുപോയിട്ടുണ്ടു്. അത്ര സരസനാണു് അദ്ദേഹം. പലവക സ്തോത്രങ്ങൾ, ആശ്രമപ്രവേശം, കാവ്യശകലങ്ങൾ, ഗുരുവായൂരപ്പൻകഥ, പിഷാരിക്കലമ്മ, സന്താനഗോപാലം എന്നിങ്ങനെ അദ്ദേഹവും അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. സീമന്തിനീചരിതത്തിന്റെ നാലും അഞ്ചും സർഗ്ഗങ്ങളും അദ്ദേഹത്തിന്റെ വകയാണു്. മാതൃകയ്ക്കായി “ഒരു സങ്കടം” എന്ന കവിതയിൽനിന്നും സീമന്തിനിയിൽനിന്നും ഓരോ ഭാഗം ഉദ്ധരിക്കാം.
18.61 ഒരു സങ്കടം
കേളിപ്പെടും കവികുലോത്തമനായ വള്ള-
ത്തോളിന്റെകണ്ണുരുജ കാലവിമാഥിജായേ!
ആളിത്തിളപ്പതൊഴിവാക്കണമിങ്ങുവേറി-
ട്ടാളില്ലെനിക്കു പറവാൻ കൃപവേണമെന്നിൽ.
കേൾക്കില്ല തോഴനിവനോതുകിലങ്ങുനിന്നീ
ലാക്കിൽചിരിച്ചു കരയിക്കരുതെന്നെയമ്മെ
നീക്കിത്തരേണമഴലാകെയിവന്റെകണ്ണീർ
പോക്കിത്തരേണമിടനെഞ്ഞുരുകുന്നുതായേ.
ഞാന്തോറ്റുഹന്തപറയും മൊഴികേട്ടിടാഞ്ഞി-
ട്ടെന്തോ വിഷാദവിഷമാർന്നുപകച്ചുനോക്കി
എന്തോഴരെന്റെഹൃദയം ത്രിപുരാന്തകന്റെ
സന്തോഷകല്പലതികേ!തകിടാക്കിടുന്നു
നാലാറുപേരൊടൊരുമിച്ചുനിരന്നിരുന്നു
കോലാഹലംവെടിപറഞ്ഞു തകർത്തിടുമ്പോൾ
ചേലാർന്നൊരെൻപ്രിയവയസ്യനെഴുംവികാരം
ശൈലാത്മജേവലിയസങ്കടമൊന്നുകാണാം.
18.62 സീമന്തിനീചരിതം
പ്രേമംതികഞ്ഞ കണവൻ മൃതനായി കഷ്ടം
സീമന്തിനിക്കു ശിവനേ ചെറുതാലിപോയീ
സാമർത്ഥ്യമെങ്ങു? വിധിവൈഭവമെങ്ങു? പൂർണ്ണ
കാമൻജഗൽഗുരുവിനാരെതിരാളിയുള്ളു?
ഹാ!ധിക്കവൾക്കനുദിനം വിധവാവിഷാർത്തി
ബാധിക്കിലുംവിഷധരസ്മൃതികൊണ്ടുതന്നെ
സാധിച്ചുപോന്നു നിജജീവിതമാകൃതിക്കീ-
യാധിത്തിളപ്പുപലവൈകൃതവും വരുത്തി.
ഈ രണ്ടു കൃതികളിലും കേരളവർമ്മ പ്രാസനിർബന്ധം നിയമേന കാണുന്നു. സീമന്തിനീചരിതം ഒരു ജായിന്റു് സ്റ്റാക്കു് കവിതയാണു്. അക്കാലത്തു് ഇങ്ങനെ പലരും ചേർന്നു കവിത എഴുതുന്ന സമ്പ്രദായം നടപ്പിലിരുന്നു.
ഗുരുവായൂരപ്പൻ തിരുവാതിരപ്പാട്ടും, പിഷാരിക്കലമ്മ വഞ്ചിപ്പാട്ടുമാകുന്നു. ഓരോന്നിൽനിന്നും ഏതാനും വരികൾ ചേൎക്കു ന്നു.
18.63 ഗുരുവായൂരപ്പൻ
തിരുമുടികെട്ടിച്ചുറ്റുംപീലികൾ തിരുകിബ്ഭംഗിയൊടതിനിടയിൽ
പുരുമണമിയലും പൂക്കളണിഞ്ഞഴകരുതേ വാഴ്ത്താൻ ഗോവിന്ദ
പഞ്ചമിനാളിലുദിച്ചമൃഗാങ്കനു നെഞ്ചകമുരുകുംഫാലത്തിൽ
കിഞ്ചിൽ കുറുനിര കുനുകുനെയിളകി ത്തഞ്ചിനവടിവിനു കൂപ്പുന്നേൻ
തണ്ടലരമ്പനെടുത്തുകളിക്കും രണ്ടുശരസേനമെന്നോണം
കണ്ടുവരും തവ ചില്ലീദ്വയ മുത്ക്കണ്ഠയൊടടിയൻകൂപ്പുന്നേൻ
മരുദാവാസംതന്നിൽവിളങ്ങും സുരതരുസന്നിഭഗോവിന്ദ
പരിചിൽതൊട്ടൊരുഗോപിക്കുറിയും പരചിൻമൂർത്തേകൂപ്പുന്നേൻ
ഭക്തിവിശുദ്ധത പരചിത്തത്വം മുക്തിവിദഗ്ദ്ധതവൈരാഗ്യം
തക്കമൊടീവകയൊക്കയുമുതിരും തൃക്കണ്ണടിയനിലെറിയേണം
തൃക്കണ്‍കോണിന്മഹിമകളാൎക്കു മ ശക്യംമാധവവർണ്ണിപ്പാൻ
ഭക്തജനപ്രിയസകലജനത്തിനു നില്ക്കക്കള്ളിയിതൊന്നത്രേ
മൂക്കും നല്ലൊരുതിലസുമമെപ്പൊഴു മൂക്കുശമിച്ചുനമിച്ചീടും
മൂക്കിനുതാണുവണങ്ങുന്നടിയനെ യോൎക്കണമവിടുന്നെപ്പോഴും.
മകരമഹാമണികുണ്ഡലകാന്തികൾ സുകരമിണങ്ങുംസുകപോലം
അകമതിൽമല്ലനിഷ്ഠദന കരുതുന്നഗതിക്കവിടുന്നാലംബം
തൊണ്ടിപ്പഴവും പവിഴവുമങ്ങനെ കണ്ടുവിരണ്ടുമയങ്ങീടും
ചുണ്ടിനു താണുവണങ്ങുന്നിവനിൽ കൊണ്ടുപുലമ്പുകകാരുണ്യം
പിച്ചകമൊട്ടിനുപിച്ചുപിടിക്കും നൽച്ചെറുപല്ലുകൾ മല്ലാരേ
നിവ്വലുമടിയനുകാണുന്നതിനി ങ്ങച്യുതസംഗതിയാക്കേണം
അഞ്ചുമൊരൊമ്പതുമൂലകകളഖിലം തഞ്ചത്തിൽപരിപാലിക്കും
പുഞ്ചിരിയൊരുകുറികാണണമടിയനു ദഞ്ചിതകതുകംമല്ലാരേ.
പിഷാരിക്കലമ്മ, വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരുസ്ഥാനം വഹിക്കുന്നു.
ശക്തിമപമായിട്ടോരോ ശക്തന്മാരിൽകണ്ടീടുംചിൽ-
ശക്തിയായ ജഗന്നാഥേ ശരണമമ്മേ
വ്യക്തിയായിപ്രകാശിപ്പതൊക്കെയുംനീയെന്നതത്വം
ഭക്തിയുള്ളോരറിയുന്നുഭക്തവത്സലേ
മുക്തിമാർഗ്ഗംവെളിവാക്കും ഭക്തിയൊന്നേ ഞങ്ങൾക്കുള്ളിൽ
സക്തിയുള്ളുഭവക്ലേശം സഹിക്കവയ്യേ.
ഭുക്തിഭോഗമഭിമാനശക്തിതൊട്ടസുഖഭ്രാന്തി
മുക്തിയായോൎക്കമ്മെതിട്ടം മുഷിഞ്ഞുപോകും
കടകെട്ട ഭവമാംസങ്കടക്കടൽകരയ്ക്കുള്ള
കടത്തേറ്റുകരുണയാംകപ്പലിൽകേറ്റി
കടത്തുന്നുതിരുനാമമിടരോടെജപിക്കിലാ
കടത്തുകാരാകുന്നോരെ കല്യേ നീ നിത്യം.
’നടുവത്തുമഹൻ ഇക്കൊല്ലം മരിച്ചു’
18.64 തെക്കേക്കുറുപ്പത്തു കുഞ്ഞിക്കുട്ടിഅമ്മ
ഈ സ്ത്രീരത്നം തൃശ്ശിവപേരൂർനഗരത്തിലെ അതിപ്രസിദ്ധ നായർകുടുംബങ്ങളിൽ ഒന്നായ തെക്കേക്കുറുപ്പത്തു 1014 മീനം 1-ാം നു ജനിച്ചു. കുഞ്ചിഅമ്മയും കണ്ണേഴത്തു കൊച്ചണ്ണിതിരുമുല്പാടും ആയിരുന്നു മാതാപിതാക്കന്മാർ. ഏഴാംവയസ്സുമുതൽക്കു് അന്നത്തെ നടപ്പനുസരിച്ചുള്ള പാഠങ്ങൾ ഒക്കെയും പഠിച്ചുതുടങ്ങി. സിദ്ധരൂപം, അമരകോശം, ശ്രീരാമോദന്തം ഇവയൊക്കയും പിതാവുതന്നെ പഠിപ്പിച്ചു. അനന്തരം നൈഷധംവരെയുള്ള കാവ്യങ്ങൾ പ്രസിദ്ധ പണ്ഡിതനായിരുന്ന ചങ്കരംചീരാമത്തെ അച്യുതപ്പുതുവാളിന്റെ അടുക്കൽ അവർ വായിച്ചുതീർത്തു. അലങ്കാരങ്ങൾ വടക്കുംപാട്ടുനമ്പൂരിയും, നാടകങ്ങൾ പട്ടത്തു കൃഷ്ണൻനമ്പ്യാരും ആണു് പരിശീലിപ്പിച്ചതു്. ഇപ്രകാരം കാവ്യപരിശീലനം കഴിഞ്ഞിരിക്കുന്ന കാലത്താണു് ഭീമാചാര്യർ കാടും മതങ്ങളും തല്ലിത്തകർത്തുകൊണ്ടു കേരളത്തിൽ പ്രവേശിച്ചതു്. ആ രണ്ടാം ഉദ്ദണ്ഡശാസ്ത്രി പത്തു കൊല്ലത്തോളം കുഞ്ഞിക്കുട്ടിഅമ്മയുടെ ഗൃഹത്തിൽ പാർത്തു് അവൎക്കു തൎക്കം, വേദാന്തം, മീമാംസ മുതലായവ പഠിപ്പിച്ചുകൊടുത്തു. ഇങ്ങനെ വാക്യാർത്ഥം പറയുന്ന വിഷയത്തിൽ അവർ അന്യാദൃശമായ പാടവം സമ്പാദിച്ചു. ദ്വിതീയപാണിനി എന്ന വിഖ്യാതനായിരുന്ന കൂടല്ലൂർ കുഞ്ചുണ്ണിനമ്പൂരിപ്പാടു് കുഞ്ഞിക്കുട്ടിഅമ്മയുടെ വാക്യാർത്ഥപ്രതിപാദനം കേട്ടു വിസ്മയിച്ചുപോയത്രേ. ഒരിക്കൽ വിശാഖംതിരുനാൾ തമ്പുരാൻ കേരളവർമ്മവലിയകോയിത്തമ്പുരാനോടുകൂടി കാശിക്കു് എഴുന്നള്ളിയ അവസരത്തിൽ തൃശ്ശിവപേരൂർ വച്ചു് തെക്കേക്കുറുപ്പത്തു വിജയംചെയ്തു് അവരുടെ വാക്യാർത്ഥസദസ്സു ദർശിക്കയുണ്ടായി. വലിയ കോയിത്തമ്പുരാൻ പിന്നൊരിക്കൽ,
അചാന്തതൎക്കമയവാരിധി ഭീമനാമ
കാചാര്യവര്യരുടെശിഷ്യയൊരംബുജാക്ഷി
മോചാരസോന്ധുരനിരർഗ്ഗളധാടിയായ
വാചാ ഹരിച്ചു മമ മാനസമന്നൊരുന്നാൾ.
എന്നു് ആ സന്ദർശനത്തെപ്പറ്റി പ്രസ്താവിച്ചുിട്ടുണ്ടു്.
ആ മനസ്വിനി നന്നേ ചെറുപ്പത്തിൽതന്നെ അമ്പാട്ടു നമ്പൂരിപ്പാട്ടിലെ ഭാര്യാപദം പ്രാപിച്ചുവെങ്കിലും അതിൽ ഒരു പുത്രി മാത്രമേ ഉണ്ടായുള്ളു. അമ്മുഅമ്മ എന്ന ആ വിദുഷിയുടെ പുത്രിയാണു് സാഹിത്യസഖി ടി. പി. കല്യാണിഅമ്മ. കുഞ്ഞിക്കുട്ടിഅമ്മ മലയാളഭാഷയെ പോഷിപ്പിക്കുന്ന വിഷയത്തിൽ യാതൊന്നും പ്രവർത്തിച്ചിട്ടില്ലെങ്കിലും, അവരുടെ ദൗഹിത്രി ആ കുറവിനെ വേണ്ടുവോളം പരിഹരിച്ചിട്ടുണ്ടല്ലോ.
18.65 അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ
ടിപ്പുവിന്റെ പടയെടുപ്പുകാലത്തു വഞ്ചിരാജ്യത്തു് അഭയം പ്രാപിച്ച അനേകം പ്രഭുകുടുംബങ്ങളിൽ ഒന്നാണു് പരപ്പനാട്ടു രാജവംശം. 963-ൽ ആ കുടുംബത്തിലെ മൂന്നു പുരുഷന്മാരും, അഞ്ചു സ്ത്രീകളും ആത്മരക്ഷാർത്ഥം നാടുവിട്ടു്, ആർത്തത്രാണം സ്വജീവിതത്തിലെ ഏകവ്രതമായി കരുതിപ്പോന്ന കാർത്തികതിരുനാൾ പൊന്നുതമ്പുരാനെ അഭയം പ്രാപിച്ചു. അവിടുന്നു് ഈ കുടുംബത്തെ ചങ്ങനാശ്ശേരിയിൽ താമസിപ്പിച്ചു. ടിപ്പുവിന്റെ അധഃപതനാനന്തരം, ഇംഗ്ലീഷുകാർ മലബാറിനെ ബ്രിട്ടീഷിന്ത്യയോടു ചേൎക്കയും അവിടുത്തെ രാജാക്കന്മാൎക്കു മാലിഖാന കൊടുക്കയും ചെയ്തതിന്റെ ഫലമായി പരപ്പനാട്ടു രാജാവിനും രാജാധികാരം നശിച്ചുപോയി. അന്നുമുതല്ക്കു ചങ്ങനാശ്ശേരി ആ രാജകുടുംബത്തിന്റെ സ്ഥിരവാസസ്ഥാനമായി ഭവിച്ചു. പരപ്പനാട്ടുനിന്നും വന്നുചേർന്ന തമ്പുരാട്ടിമാരിൽ ഒടുവിലത്തേതായ റാണിയുടെ പുത്രൻ രാജവർമ്മകോയിത്തമ്പുരാൻ, വഞ്ചിരാജേശ്വരി ലക്ഷ്മീഭായിതിരുമനസ്സിലെ ഭർത്തൃപദം പ്രാപിച്ചതിനോടുകൂടി ആ രാജകുടുംബം സാക്ഷാൽ ‘ലക്ഷ്മിപുര’മായിത്തീർന്നു. അവിടുത്തെ പുത്രനായിരുന്നു ഉത്രംതിരുനാൾ മഹാരാജാവു്.
ഈ കോയിത്തമ്പുരാന്റെ ഭാഗിനേയനായിരുന്ന രാജരാജവർമ്മതമ്പുരാനാണു് ആയില്യം തിരുനാൾ തിരുമനസ്സിലെ സോദരിയെ പള്ളിക്കെട്ടുകഴിച്ചതു്. അദ്ദേഹത്തിന്റെ സഹോദരിയായിരുന്ന പൂരംതിരുനാൾ ദേവിയംബത്തമ്പുരാട്ടിയിൽ, തളിപ്പറമ്പത്തു മുല്ലപ്പിള്ളി നാരായണൻനമ്പൂരിക്കു് 1013-ാമാണ്ടു തുലാമാസം മകം നക്ഷത്രത്തിൽ ജനിച്ച ജ്യേഷ്ഠപുത്രനായിരുന്നു അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ.
മുല്ലപ്പിള്ളിഇല്ലം പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. കോഴിക്കോട്ടു മാനവിക്രമൻ ശക്തൻതമ്പുരാന്റെ പതിനെട്ടരക്കവികളിൽ ഈ ഇല്ലക്കാരും ഉൾപ്പെട്ടിരുന്നതായി അറിയാം. രാജകോപത്താൽ രാജധാനിയിൽനിന്നും നിഷ്കാസിതമായ ഈ കുടുംബം പണ്ഡിതവരേണ്യന്മാരായ അനേകം മഹാപുരുഷന്മാരെ ഉല്പാദിപ്പിച്ചു് തളിയിൽതാനത്തിനു അർഹതയും, ആ വഴിക്കു രാജപ്രീതിയും വീണ്ടും സമാർജ്ജിച്ച കഥ ചരിത്രപ്രസിദ്ധമാണല്ലോ ആ വിശിഷ്ടകുടുംബത്തിലെ അംഗമായിരുന്ന നാരായണൻനമ്പൂരിയും, വ്യാകരണം, ജ്യോതിഷം, ധർമ്മശാസ്ത്രം, വിഷവൈദ്യം ഈ ശാസ്ത്രങ്ങളിൽ അപാരവൈദൂഷ്യമുള്ള ആളായിരുന്നു. അദ്ദേഹത്തിനെപ്പറ്റി കേരളവർമ്മദേവൻ,
യഃ പ്രേയാൻ ജനകോമമാഖിലജന ശ്ലാഘാസ്പദം സമ്പദം
സർവാം ബിഭ്രദപി പ്രരൂഢപരമ ജ്ഞാനോദയാനന്ദഥു?
ഹിത്വാ ദന്തുരകർമ്മസന്തതിമഭൂൽ കർമ്മന്ദിവൃന്ദാരകോ
വന്ദേ കന്ദവിഹാരമന്ദിരപതിം തം ഭൂമിവൃന്ദാരകം
എന്നു് സംസ്മരിച്ചിരിക്കുന്നു. മാതാവായ തമ്പുരാട്ടി പരമസുശീലയും ഈശ്വരധ്യാനൈകനിരതയും മഹാ വിദുഷിയും ആയിരുന്നു. ആ സുപരിതയെപ്പറ്റി വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു പ്രസ്താവിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം.
“വിദുഷികളായി മലയാളത്തിൽ ഉണ്ടായിട്ടുള്ള ഏതാനും സ്ത്രീകളുടെ കൂട്ടത്തിൽ പ്രഥമഗണനീയയായ എന്റെ മാതാവു് ബാല്യത്തിൽതന്നെ എനിക്കു വിദ്യയിൽ അഭിരുചി ജനിപ്പിക്കുന്നതിനായി പല വിദ്വാന്മാരുടെ കഥകൾ പറയുകയും അവരുണ്ടാക്കീട്ടുള്ള ശ്ലോകങ്ങൾ ചൊല്ലിത്തരികയും ചെയ്തിരുന്ന കൂട്ടത്തിൽ ചിലപ്പോൾ സ്വയം ലളിതങ്ങളായ ചെറിയ ശ്ലോകങ്ങളുണ്ടാക്കി എന്നെ പഠിപ്പിക്കുകയും ചെയ്തിരുന്നു.” വെറുതെഅല്ല അവിടുന്നു്
വിരക്തിമാർഗ്ഗേ ഹൃദയം തതാനയാ
സമസ്തസൗഭാഗ്യസമൃദ്ധമത്യപി
അനന്യനാരീസുലഭോല്ലസൽഗുണാ
ദദാതു മാതാ മമ സാപ്യനുഗ്രഹം.
എന്നു് ആ മനസ്വിനിയേ ഹനുമദുത്ഭവത്തിന്റെ ഉപോദ്ഘാതത്തിൽ ഭക്തിപൂർവ്വം സ്മരിച്ചിരിക്കുന്നതു്.
പൂരംതിരുനാൾ തമ്പുരാട്ടി പതിനഞ്ചാമത്തെ വയസ്സിൽ ആണു് രാജരാജവർമ്മ കോയിത്തമ്പുരാനേ പ്രസവിച്ചതു്. അതിനു ശേഷം അടുത്തടുത്ത രണ്ടു പുത്രികളെ പ്രസവിച്ചുവെങ്കിലും അവർ അകാലചരമം പ്രാപിച്ചുപോയി. പിന്നീടു് കേരളവർമ്മ വലിയകോയിത്തമ്പുരാനുൾപ്പെടെ അഞ്ചു പുരുഷസന്താനങ്ങളും ഒരു പുത്രിയും ജനിച്ചു. ഒടുവിലത്തേ സന്താനവല്ലിയുടെ ജനനാന്തരം പിതാവായ മുല്ലപ്പിള്ളി നമ്പൂതിരി ലൗകികവ്യാപാരങ്ങളിൽനിന്നു വിരമിച്ചു. 1861 ആഗസ്റ്റ് 19-ാം നു അദ്ദേഹം കാശിയിൽവച്ചു ദിവംഗതനായി.
രാജരാജവർമ്മ രാജകുമാരൻ അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ രാമവാര്യരുടെ അടുക്കൽ പ്രാഥമികവിദ്യാഭ്യാസം സമാരംഭിച്ചു. പത്താം വയസ്സുമുതൽക്കു് ചതുശ്ശാസ്ത്രപണ്ഡിതനായിരുന്ന മാതുലൻതന്നെ അദ്ദേഹത്തെ പഠിപ്പിച്ചുതുടങ്ങി. 1024-ൽ അവിടുന്നു് ആറ്റിങ്ങൽ ഇളയറാണിയെ പള്ളിക്കെട്ടുകഴിക്കയാൽ, രാജകുമാരനും അവിടുത്തോടുകൂടെ തിരുവനന്തപുരത്തേക്കു താമസം മാറ്റി. പന്ത്രണ്ടാം വയസ്സിൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ തുലാപുരുഷദാനത്തെ അധികരിച്ചു് രചിച്ചതായ ഒരു രഥബന്ധംകണ്ടു് സന്തുഷ്ടനായ മഹാരാജാവു് ഈ രാജകുമാരനു് ഒരു വൈരക്കടുക്കൻ സമ്മാനിച്ചു.
1027-മുതൽക്കു് അവിടുന്നു് മഹാരാജാവിന്റെ പുത്രന്മാരായ അരുമന ശ്രീപത്മനാഭൻതമ്പിയോടും ശ്രീനീലകണ്ഠൻ തമ്പിയോടുംകൂടി കല്ലൂപ്പാറ ശങ്കരമേനോന്റെ അടുക്കൽ ഇംഗ്ലീഷു പഠിച്ചുതുടങ്ങി. അങ്ങനെ ഇരിക്കെ ഒരുദിവസം അവിടുന്നു്
ശീതം മാം ബാധതേ രാത്രൗ ശീതാംശുസദൃശാനന
അർത്ഥയേ തന്നിവൃത്യർത്ഥം നിചോളംദാതുമർഹസി.
എന്നൊരു ശ്ലോകം എഴുതി നീലകണ്ഠൻതമ്പിയുടെ കൈയിൽ കൊടുക്കയും അദ്ദേഹം ആ ശ്ലോകത്തെ മഹാരാജാവിനെ കാണിക്കയും ചെയ്തു. തിരുമനസ്സുകൊണ്ടു് അതിനെ മലയാളത്തിലാക്കിക്കൊണ്ടു വരുന്നതിനു കല്പിച്ചതനുസരിച്ചു രാജകുമാരൻ നിർമ്മിച്ച രണ്ടു ശ്ലോകങ്ങളെ ചുവടേ ചേൎക്കു ന്നു.
വല്ലാതേ വന്നുചേർന്നോരവശതയറിവിക്കുന്നു ഞാൻ സങ്കടംകൊ-
ണ്ടില്ലാശീതംതടുപ്പാൻ പടമിഹ കപടംകൊണ്ടു ചൊല്ലുന്നതല്ലേ
കല്യാണശ്രീവിലാസത്തിനു കലിതമഹാരംഗമാം തമ്പുരാനോ
ടല്ലാതാരോടുചൊല്ലുന്നഹമിഹപരിതാപങ്ങളുണ്ടായ്‍വരുമ്പോൾ?
സകലാസു കലാസു നൈപുണംകൊ ണ്ടഖിലാനന്ദവിധായി ധന്യശീല
ചകലാസു പുതച്ചുസൗഖ്യമേൾപ്പാ നഭിലാഷം വളരുന്നുസത്യമത്രേ.
ഉത്രംതിരുനാൾ മഹാരാജാവു് ഈ ശ്ലോകദ്വയംകണ്ടു സന്തുഷ്ടനായിട്ടു് ഒരു ചകലാസ്സും തുപ്പട്ടാവും സമ്മാനിച്ചു.
ഇങ്ങനെ അങ്കുരിച്ച ഭാഷാകവിതാതരു ശാഖോപശാഖമായി തഴയ്ക്കുവാൻതുടങ്ങി. പലാഴിമഥനം, സതീവിവാഹം, സ്യമന്തകം—എന്നീ തിരുവാതിരപ്പാട്ടുകൾ ചെറുപ്പകാലത്തു രചിക്കപ്പെട്ടവയാകുന്നു.
1029-ൽ അവിടുന്നു് രാമശാസ്ത്രികളുടെ അടുക്കൽ തൎക്കം പഠിച്ചുതുടങ്ങി. സർവ്വജ്ഞവിജയം ആട്ടക്കഥ അതിനോടു അടുത്തകാലത്തു രചിക്കപ്പെട്ടതാണു്. മാതൃകകാണിപ്പാനായി ഒരു ശ്ലോകവും പദവും താഴെ ചേൎക്കു ന്നു.
കാലോന്മീലിതമാലതീ സുരഭിലേ ലോലാനൃപുഷ്ടാകലേ
മാലേയാനിലബാലബാലലതികാ ലാസ്യൈകശാലായിതേ
ലീലാരാമതലേ കലേശകിരണ പ്രദ്യോതിതാശാമുഖേ
ബാലാം ശീലവതീം ജഗാദജഗതി പാലോ നിജപ്രേയസീം.
യാമിനീശമുഖികാണ്‍ക കാമിനീരത്നമേ
സാമോദമുദ്യാനമിദം സാമജേന്ദ്രയാനേ
മാരസഹകാരികാലം സാരമതിവേലം
ചാരുകൂജിതകോകിലം സാരസാനുകൂലം
വണ്ടുകൾനിന്റെ കേശകാന്തികണ്ടു രോദിച്ചുട
നിണ്ടൽപൂണ്ടുപുഷ്പങ്ങളിൽ മണ്ടിയൊളിക്കുന്നു.
സർവ്വജ്ഞവിജയം കഥ സ്വകപോലകല്പിതമാകുന്നു എന്നുള്ള സംഗതികൂടി ഇവിടെ പ്രസ്താവയോഗ്യമായിരിക്കുന്നു.
1031-ൽ അവിടുന്നു് മാവേലിക്കര കൊട്ടാരത്തിൽനിന്നു് പള്ളിക്കെട്ടു കഴിച്ചിട്ടു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചുവെങ്കിലും തിരുവനന്തപുരത്തു കൂടക്കൂടെ പോയി താമസിച്ചുവന്നു. 1036-ൽ അവിടുന്നു് കൊടുങ്ങല്ലൂർ വലിയതമ്പുരാന്റെ വൈണികശിഷ്യനും തിരുവനന്തപുരം രാജകീയ സംഗീതസദസ്സിലെ അംഗവും ആയിരുന്ന വെങ്കിടാദ്രിഭാഗവതരുടെ അടുക്കൽ വീണവായനയും പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യശാസ്ത്രുവും സുബ്ബയ്യാശാസ്ത്രിയുടെ അടുക്കൽ അലംകാരശാസ്ത്രവും മറ്റു വിദഗ്ദ്ധ ഗുരുക്കന്മാരുടെ അടുക്കൽ തൎക്കം, മീമാംസ, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു തുടങ്ങി.
1034-ൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ നിര്യാണശേഷം, ലക്ഷ്മീപുരത്തുകുടുംബം അന്തശ്ഛിദ്രത്തിനു വശംവദമായി. അംബാദേവിത്തമ്പുരാട്ടിയുടെ ശാഖയിൽ പ്രായപൂർത്തിയുള്ള അംഗങ്ങൾ ആരും ഇല്ലാതിരുന്നതിനാൽ രാജരാജവർമ്മ കോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആ ശാഖ 1040-ൽ ലക്ഷ്മീപുരംവിട്ടു ആയില്യംതിരുനാൾ തമ്പുരാന്റെ കാരുണ്യത്താൽ, അവൎക്കു കാർത്തികപ്പള്ളിക്കോയിക്കൽ താമസിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭിച്ചു. 1046-ൽ രാജരാജവർമ്മ കോയിത്തമ്പുരാന്റെ സാമർത്ഥ്യത്താൽ ആ താലൂക്കിൽപ്പെട്ട കുമാരപുരം പ്രവൃത്തിയിൽ അനന്തപുരം എന്നൊരു പുതിയ കോവിലകം സ്ഥാപിതമായി.
സർവകലാവല്ലഭൻ അഭിനവ വാഗ്ഭടൻ—ഇത്യാദി പല ബിരുദങ്ങളാൽ സമലംകൃതനായ ഈ മഹാത്മാവു് കുടുംബഭാരത്തിലും ചികിത്സയിലും അധ്യാപനത്തിലും സദാ വ്യാപൃതനായിരുന്നതിനാലായിരിക്കണം അവിടുത്തെ തൂലികയിൽനിന്നു കൂടുതൽ കാവ്യതല്ലജങ്ങൾ നമുക്കു ലഭിക്കാതെ വന്നതു്. സമയനിഷ്ഠയിൽ അവിടുത്തോടു് അടുത്തുനിൽക്കത്തക്കവരായി ആരും ഉണ്ടായിരുന്നില്ല. അവിടുന്നു മുറുക്കുന്നസമയംനോക്കി സമയം ക്ഌപ്തമായി നിശ്ചയിക്കാമായിരുന്നുവെന്നു തച്ഛിഷ്യന്മാർ പലരും പറഞ്ഞുകേട്ടിട്ടുണ്ടു്. എന്തുകാരണവശാലും അവിടുന്നു ദിനസരി തെറ്റിക്കാറില്ലായിരുന്നു.
വൈദ്യത്തിൽ വിശേഷിച്ചു വിഷവൈദ്യത്തിൽ അവിടുന്നു് അദ്വിതീയനായിരുന്നു. തെക്കൻദിക്കിലെ പ്രസിദ്ധ വൈദ്യന്മാരെല്ലാം അവിടുത്തെ ശിഷ്യപ്രശിഷ്യന്മാരാണു്.
1073-ൽ അവിടുത്തേ ഷഷ്ഠിപൂർത്തി മഹം അനുജനായ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മേൽനോട്ടത്തിൽ ആഘോഷപൂർവം നടത്തപ്പെട്ടു. അതിനുശേഷം ദിനസരിക്കു വ്യത്യാസം നേരിട്ടേയ്ക്കുമെന്നുള്ള ഭയത്താൽ അദ്ദേഹം സ്വഗൃഹം വിടുക പതിവില്ലാതെ വന്നതു ശിഷ്യഗണത്തിനു വലിയ അനുഗ്രഹമായ് ഭവിച്ചു. 1913 ജനുവരിമാസത്തിൽ അവിടുന്നു് തന്റെ അനുജനായ കേരളവർമ്മ വലിയകോയിത്തമ്പുരാനിൽ പരപ്പനാട്ടു വലിയരാജാ എന്നസ്ഥാനം അർപ്പിച്ചിട്ടു് പരലോകം പ്രാപിച്ചു. പണ്ഡിതപ്രകാണ്ഡങ്ങളായ ഈ രണ്ടു സഹോദരന്മാരുടെ സ്വഭാവവ്യത്യാസത്തെ തദന്തേവാസിയായ എം. രാജരാജവർമ്മ അവർകൾ ഇങ്ങനെ ഭംഗിയായി പ്രകാശിപ്പിച്ചിരിക്കുന്നു.
“ചെറുണ്ണിക്കോയിത്തമ്പുരാൻ എന്നും മൂത്തകോയിത്തമ്പുരാൻ എന്നും വിളിച്ചുവന്നിരുന്ന ആ മഹാൻ ഒരു ഭിഷഗ്വരനും സംഗീതസാഹിത്യവിദ്വാനും കുടുംബഭരണനിപുണനും സംഭാഷണചതുരനും ഭാഗ്യവാനുമായിരുന്നു. അനുജനെപ്പോലെ ജ്യേഷ്ഠനും മാതുലാന്തേവാസിയും മഹാരാജാശ്രിതനും ആയിരുന്നെങ്കിലും വയസ്സിനുണ്ടായിരുന്നതുപോലെ സ്വഭാവത്തിനും ജ്യേഷ്ഠാനുജന്മാൎക്കുതമ്മിൽ വളരെ അന്തരമുണ്ടായിരുന്നു. ഹൃദയപരിപാകംകൊണ്ടും ലോകപരിചയംകൊണ്ടും ദീനസംരക്ഷണംകൊണ്ടും നയവർത്തനംകൊണ്ടും ജ്യേഷ്ഠൻ ആരെയും ആവർജ്ജിച്ചു. അനുജനാകട്ടെ വൈദുഷ്യത്താലും മേധാവിത്വത്താലും ഗാംഭീര്യത്താലും സ്ഥാനൗന്നത്യത്താലും ആൎക്കു ം ദുരാപനായിരുന്നു. സംഭാഷണചാതുര്യംകൊണ്ടു് ഏവനേയും വശീകരിക്കുവാൻ ജ്യേഷ്ഠനു നല്ല വശമുണ്ടായിരുന്നു. അനുജൻ മിതവാദിയും പൊടിപ്പും തൊങ്ങലുംവച്ചു പറയാൻ അശക്തനുമായിരുന്നു. രണ്ടുപേരുമൊരുമിച്ചു സ്വഗൃഹത്തിൽപാർത്തപ്പോൾ പല സല്ലാപങ്ങളാൽ “ഉത്തിഷ്ഠമാനസ്ത്വപരോ നോപേക്ഷ്യഃ പഥ്യമിച്ഛതാ” എന്നുള്ള ന്യായമനുസരിച്ചു് അനുജനു പൊങ്ങിവന്ന അഹങ്കാരവികാരങ്ങളെ ജ്യേഷ്ഠൻ ഉപദേശരൂപേണ ലോകോപകാരകങ്ങളായ പന്ഥാക്കളിലേക്കു തിരിച്ചുവിട്ടതു് നിമിത്തമത്രേ വലിയകോയിത്തമ്പുരാന്റെ അനന്തരജീവിതം സുപ്രസന്നമായതു്”.
ഈ രണ്ടുപേരുടേയും സ്വഭാവഗതികളെ പ്രകാശിപ്പിക്കുന്ന ഒരു സംഭവത്തെ ഇവിടെ വിവരിക്കാം. മൂത്തകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിമഹത്തിനു് പങ്കുകൊള്ളുന്നതിനായി വലിയകോയിത്തമ്പുരാൻ തന്റെ ആശ്രിതകോടിയിൽപ്പെട്ട ഏതാനും ശാസ്ത്രിമാരെ തിരുവനന്തപുരത്തുനിന്നും കൊണ്ടുപോയിരുന്നു. അവരിൽ എന്റെ സുഹൃത്തുക്കളിൽ ഒരാൾകൂടി ഉൾപ്പെട്ടിരുന്നു. അദ്ദേഹം പറഞ്ഞു ഞാൻ അറിഞ്ഞ കഥയാണിതു്. അനന്തപുരത്തുവച്ചു നടക്കുന്ന ദാനങ്ങൾ തന്റെ ആശ്രിതന്മാൎക്കു ലഭിച്ചുകൊള്ളട്ടേ എന്നായിരുന്നു വലിയകോയിത്തമ്പുരാന്റെ മനോഭാവം. എന്നാൽ ജ്യേഷ്ഠനെ ഉപദേശിക്കുന്നതിനുള്ള ധൈര്യം വലിയകോയിത്തമ്പുരാനുണ്ടായിരുന്നില്ല. അതിനാൽ ദാനങ്ങൾ എല്ലാം മറ്റു ബ്രാഹ്മണൎക്കു ലഭിച്ചു. വലിയകോയിത്തമ്പുരാനു വലുതായ ഇച്ഛാഭംഗവും ഉണ്ടായി. ശാസ്ത്രിമാർ നോക്കിനില്ക്കേ, ഒരു പഠിപ്പും യോഗ്യതയും ഇല്ലാത്ത ബ്രാഹ്മണൎക്കു ജ്യേഷ്ഠൻ ഇങ്ങനെ ദാനം ചെയ്തതു ഭംഗിയായില്ലെന്നു് അവിടുന്നു മുഖഭാവത്താൽ സൂചിപ്പിച്ചു. അപ്പോൾ ആ ഗംഭീരാശയൻ അരുളിച്ചെയ്തു: “മഹാപണ്ഡിതന്മാരും നമ്മുടെ അതിഥികളുമായ ഈ ശാസ്ത്രിപ്രവരന്മാൎക്കു് ഈ തുച്ഛമായ ദാനം നല്കുന്നതു അവരെ അപമാനിക്കുന്നതിനു തുല്യമാണു്. അതിനാൽ അവൎക്കു ഓരോ സാൽവയും ഓരോ പണക്കിഴിയും സമ്മാനിച്ചയപ്പാനാണു് ഞാൻ നിശ്ചയിച്ചിരിക്കുന്നതു്” അതുപോലെതന്നെ അവിടുന്നു പ്രവർത്തിക്കയും ചെയ്തു.
18.66 കോതാത്തു അപ്പുമേനോൻ
ചിറ്റൂർദേശത്തു് കോതാത്തുഗൃഹത്തിൽ 1008-ൽ ജനിച്ചു. കോതാത്തു രാമമേനോന്റെ അടുക്കൽനിന്നു സംസ്കൃതം പഠിച്ചു് കാവ്യനാടകാലങ്കാരാദികളിൽ നല്ല വ്യുൽപത്തി നേടി. ജ്യോതിശ്ശാസ്ത്രത്തിലും സമർത്ഥനായിരുന്നു. ശിവകർണ്ണാമൃതം മാത്രമേ അദ്ദേഹത്തിന്റെ കൃതിയായി നമുക്കു ലഭിച്ചിട്ടുള്ളു. 1056-ൽ അദ്ദേഹം കാലധർമ്മം പ്രാപിച്ചു.
18.67 എടത്തറമാടമ്പത്തു് തെയ്യശ്ശമേനോൻ
1020-ാമാണ്ടിടയ്ക്കു ജനിച്ചു. കോതാത്തു രാമൻമേനോൻതന്നെയായിരുന്നു അദ്ദേഹത്തിന്റേയും ഗുരു. വൈശാഖമാഹാത്മ്യം എന്നൊരു കിളിപ്പാട്ടു് മുപ്പതദ്ധ്യായത്തിൽ എഴുതീട്ടുണ്ടു്. വാമനാവതാരം എന്നൊരു തുള്ളലും രചിച്ചിട്ടുണ്ടത്രേ. 1058-നു് അടുത്തു ദിവംഗതനായി.
18.68 കൈതവന പപ്പുക്കുറുപ്പു്
അമ്പലപ്പുഴത്താലൂക്കിൽ ആലപ്പുഴ പ്രവൃത്തിയിൽ കൈതവനപ്ലാപ്പറമ്പിൽ ജനിച്ചു. തീയതി നിശ്ചയമില്ല. നല്ല പണ്ഡിതനായിരുന്നു. ‘പപ്പുക്കുറുപ്പാം കവി’ എന്നു തദ്ഭാഗിനേയനും ശിഷ്യനുമായ രാമക്കുറുപ്പു് മുൻഷി ചക്കീചങ്കരത്തിൽ പറഞ്ഞിരിക്കുന്നതു് അദ്ദേഹത്തിനെയാണു്. വൈദ്യത്തിലും ജ്യോതിഷത്തിലും അസാമാന്യപാടവമുണ്ടായിരുന്നു. 1035-ലാണു് മരിച്ചതു്. പല കീർത്തനങ്ങളും, ഗാനങ്ങളും നളചരിതം വാതിൽതിറപ്പാട്ടും അദ്ദേഹം രചിച്ചിട്ടുണ്ടു്. അച്ചടിച്ചിട്ടുള്ളതായി അറിവില്ല.
18.69 ഏഴിപ്പുറത്തു നാരായണൻനമ്പ്യാരു്
പ്രൗഢവിദ്വാനായിരുന്നു. ജയദേവന്റെ ഗീതാഗോവിന്ദം 23 വൃത്തങ്ങളിലായി കൈകൊട്ടിക്കളിപ്പാട്ടാക്കീട്ടുണ്ടു്.
18.70 കുറിച്ചിയത്തു ഗോവിന്ദമേനോൻ
മുകുന്ദപുരം കോവിലകത്തു വാതുക്കൽ കുറിച്ചിയത്തുവീട്ടിൽ ജനിച്ചു. രാമായണം മണിപ്രവാളം എന്നൊരുകൃതി അദ്ദേഹത്തിന്റെ വകയായി മലയാളഭാഷയ്ക്കു സിദ്ധിച്ചിട്ടുണ്ടു്. അതു കാണ്മാനുള്ള ഭാഗ്യം എനിക്കു ഇതേവരെയുണ്ടായില്ല.
18.71 ആറ്റുങ്ങൽ കൃഷ്ണനാശാൻ
1016-ാമാണ്ടിൽ ജനിച്ചു. സുദർശനവിജയം തുടങ്ങിയ മൂന്നാലു ആട്ടക്കഥകൾ നിർമ്മിച്ചിട്ടുണ്ടു്.
18.72 ചേന്നാട്ടു ഗോവിന്ദപ്പിള്ളവക്കീ
ൽ
കേരളാധീശ്വരചരിതം തുള്ളൽ, ലക്ഷ്മീകടാക്ഷമാല, ജൂബിലിചരിതം തുള്ളൽ, പഞ്ചബ്രഹ്മോപദേശം ഇവയുടെ കർത്താവായിരുന്നു.
18.73 വടക്കിനിയത്തുനമ്പൂരി
നെടുങ്ങനാട്ടു വല്ലപ്പുഴയായിരുന്നു സ്വദേശം. ശങ്കരസംഹിതകിളിപ്പാട്ടും ഒരു ആട്ടക്കഥയും ഏതാനും ഒറ്റശ്ലോകങ്ങളും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്.
18.74 കണ്ടിയൂർ ആശാൻ
കണ്ടിയൂർ കുഞ്ഞൻവാര്യർ നല്ല വ്യുൽപന്നനും കവിയുമായിരുന്നു. അദ്ദേഹം പ്രതിപ്രയാണം തുള്ളൽ, ബാല്യുത്ഭവം, ദൂതവാക്യം എന്നീ ആട്ടക്കഥകൾ ഗജേന്ദ്രമോക്ഷം, കൈകൊട്ടിക്കളിപ്പാട്ടു്, വിഷ്ണുസ്തോത്രം അനേകം കീർത്തനങ്ങൾ, ഒറ്റശ്ലോകങ്ങൾ ഇവ രചിച്ചിട്ടുണ്ടു്.
പ്രതിപ്രയാണം. രാവണവധാനന്തരം രാമചന്ദ്രൻ സീതയോടുകൂടി അയോദ്ധ്യയ്ക്കു തിരിച്ചുവരുന്നതാണു വിഷയം. നമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്ന സന്ദർഭങ്ങൾ ഇതിലുണ്ടു്.
സീതാരാമന്മാർ വരുന്നുവെന്നു കേട്ടു് ഒരു മാതാവു് പുത്രിയോടു പറയുന്നു!
ലുബ്ധനതായൊരു ചേന്നനതല്ലോ
ലബ്ധനതായതു ഹന്ത നിനക്കു്
ആയാളൊന്നിഹ തരുമെന്നുള്ളതു
നീയോർത്തിന്നിഹ പാർത്തീടേണ്ടാ
അരിയുംകറിയും വച്ചകൊടുത്താ-
ലുരിയാടാതവനൊക്കെയശിക്കും
പുലർകാലെബത യാത്രതിരിക്കു-
മൊളിശയനക്കാരുണ്ടു നിനക്കെ-
ന്നളവില്ലാതൊരു ശങ്കയുമുണ്ടു്.
ജളനിഹ ചുറ്റിനടക്കുന്നുണ്ടു്
നളനെന്നുള്ളൊരു ഭാവവുമുണ്ടു്
തിരുവോണത്തിനു വല്ലതുമെല്ലാം
വരുവാനുള്ളതു കിട്ടുന്നില്ല
തിരുവാതിരയെന്നുള്ളൊരുഘോഷം
തിരിയാത്തവനോടെന്തുരചെയ്‍വൂ?
ആട്ടക്കഥകൾ രണ്ടും പ്രചാരത്തിലിരിക്കുന്നു. ദൂതവാക്യത്തിലെ ഒരു പദം ഉദ്ധരിക്കുന്നു.
ഘോരഘോരവിരോധികാണ്ഡശിരോധിഖണ്ഡനചണ്ഡനാം
കൗരവേശ്വരഭൂതവീര്യമറിഞ്ഞിടാതിഹ വന്നുനീ
സമരവിസൃമരവിപുലഭുജബലകനലിലലമിഹശലഭമായ്
സപദിനിശിചരഹതക! ഖലകലതിലക ഹന്ത ഭവിച്ചുപോം.
ഒറ്റശ്ലോകങ്ങൾ.
വാനോർനായകനുർവശീമുഖവധൂജാലങ്ങളോടൊത്തുടൻ
സാനന്ദം വിഹരിപ്പതിന്നൊരുനവസ്ഥാനം തിരക്കുംവിധൗ
നൂനം നാരദനാദരാൽ പറകയാൽ കണ്ടീപുരേ ഗോപുര-
സ്ഥാനേവന്നു രമിച്ചിടുന്നനുദിനം ഗൂഢം നിശീഥങ്ങളിൽ.
വിഷ്ണുസ്തോത്രം—(പ—പാ—പി) എന്ന അക്ഷരക്രമത്തിൽ രചിച്ചിട്ടുള്ള ഒരു കീർത്തനമാണു്.
പനിമതിമുഖിരമയും ഭൂമിയുമനുപമരുചിസവിധേ സതതം
പരിലാളിച്ചീടുംതന്നുടെ പദപങ്കജയുഗളമുദാരം
പരിചോടിഹ കരളതിലനിശം കരുതുന്നേൻ കരുണാജലധേ
ചെരിയത്തുവിളങ്ങിന മാധവമധുസൂദന ദേവനമസ്തേ
18.75 അപ്പുനെടുങ്ങാടി
1010-ാമാണ്ടിടയ്ക്കു കോഴിക്കോട്ടു തലക്കോടിമഠത്തിൽ ജനിച്ചു. ഭാഷയിലെ ആദ്യനോവൽ റാവുബഹദൂർ റ്റീ. എം. അപ്പുനെടുങ്ങാടിയുടെ കുന്ദലത ആകുന്നു. കഥ കവി കല്പിതമാകുന്നു. പ്രസന്നമായ രീതി. പരിണാമഗുപ്തിയിൽ സവിശേഷമായ ശ്രദ്ധപതിച്ചിട്ടുള്ളതിനാൽ അവസാനംവരെ വായിക്കാതെ ആരും പുസ്തകം നിലത്തുവയ്ക്കയില്ല. 500-ാമാണ്ടിടയ്ക്കു നടന്ന കഥയായിരുന്നിട്ടും സ്വർണ്ണമയിയുടേയും പ്രതാപചന്ദ്രന്റേയും അനുരാഗഗതിയുടെ വർണ്ണന അല്പം പാശ്ചാത്യരീതിയിലായിപ്പോയില്ലയോ എന്നു സംശയിക്കുന്നു. നായാട്ടിന്റേയും മറ്റും വിവരണത്തിനു അനുഭവരസികതയുണ്ടു്. പാത്രരചനയിൽ നല്ലപോലെ ശ്രദ്ധ പതിപ്പിച്ചിരിക്കുന്നു. കപിലനാഥൻ നാസ്തികനെന്നു തോന്നിപ്പിക്കുന്ന ഒരു ആസ്തികശിരോമണിയാണു്. നവീനശാസ്ത്രനിഷ്ണാതരായ ആധുനികരുടെ മനോഭാവമാണുള്ളതു്. ജ്യോതിശ്ശാസ്ത്രത്തോടു ബഹുമാനമുണ്ടെങ്കിലും ഫലഭാഗത്തിൽ വിശ്വാസമേയില്ല. ഗ്രഹചാരബാധയേക്കുറിച്ചു സാധാരണന്മാൎക്കുള്ള വിശ്വാസം കാര്യകാരണങ്ങളെ വ്യാവർത്തിച്ചറിയാൻ കഴിയായ്കകൊണ്ടു വരുന്നതാണെന്നാണു് അയാളുടെ അഭിപ്രായം.മനസ്സിനു നൈർമ്മല്യം ഉണ്ടായിരിക്കണമെന്നു നിർബന്ധം.
താരാനാഥനിൽ പിതാവായ കപിലനാഥന്റെ സദ്ഗുണങ്ങൾ എല്ലാം പ്രകാശിക്കുന്നുണ്ടെങ്കിലും യുവചാപല്യങ്ങൾക്കു കുറവില്ല. ബുദ്ധിക്കു ഗൗരവവും കുറവാണു്. അയാളുടെ ധീരത അധർമ്മഭീരുത്വത്തിലാണു് അധികം പ്രതിഫലിച്ചുകാണുന്നതു്. രൂപവതിയായ കുന്ദലതയുടെ സാന്നിധ്യത്തിൽ ചിരകാലം കഴിച്ചുകൂട്ടിയിട്ടും അവളെ സംബന്ധിച്ചു യുവജനസഹജമായ അനർഹവിചാരങ്ങളൊന്നും അയാളുടെ ഹൃദയത്തിൽ അങ്കുരിക്കുന്നില്ല. കേവലം ബഹുമാനംമാത്രം. ക്രമേണ ആ ബഹുമാനം ആപത്സമാഗമത്താൽ അനുകമ്പയായും പിന്നീടു് പ്രേമമായും പരിണമിക്കയാണു് ചെയ്തതു്.
താരാനാഥന്റെ സഹോദരിയായ സ്വർണ്ണമയി ഒരുമാതിരി പരിഷ്കൃതാശയസമ്പന്നയാണു്. സഹജമായ വിനയത്തിനു് ഭംഗംവരുത്താതെ സ്വാതന്ത്ര്യത്തോടും ആർജ്ജവത്തോടും പെരുമാറും. തന്റേടം വളരെ കൂടുതലാണു്. കാമുകനോടുകൂടി സ്വൈരസല്ലാപം ചെയ്തുകൊണ്ടിരിക്കേ സഹോദരൻ പെട്ടെന്നു പ്രവേശിച്ചപ്പോൾ അവൾക്കു ഒരു ഭാവഭേദവും പ്രകാശിപ്പിച്ചില്ല. പ്രതാപചന്ദ്രൻ അവിവേകം പ്രവർത്തിച്ചു് പശ്ചാത്താപഭരിതനായിരിക്കവേ, അവളാണു് അഘോരനാഥനെ കൂട്ടിക്കൊണ്ടുവന്നു സങ്കടനിവൃത്തി വരുത്തുന്നതു് അന്ധവിശ്വാസം അവളെ സ്പർശിച്ചിട്ടുപോലുമില്ല.
18.76 കാമ്പ്രത്തു ഈച്ചരമേനോൻ
കാമ്പുറത്തുവീടു് പാലക്കാട്ടുതാലൂക്കിൽ കൊല്ലംകോട്ടംശത്താണു്. ഈച്ചരമേനോൻ കാമ്പുറത്തേ ശ്രീമതി കല്യാണിഅമ്മയിൽ ചാത്തിലങ്കത്തു ഗോവിന്ദമേനോനു ജനിച്ച പ്രഥമസന്താനമായിരുന്നു. 1015 കന്നിയിൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ ഗൃഹഭരണത്തിൽ ഏർപ്പെടേണ്ടിവന്നുവെങ്കിലും, വിദ്യാഭ്യാസവിഷയത്തിൽ ലേശം അമാന്തം കാണിച്ചില്ല. കാവ്യപരിശീലനം കഴിഞ്ഞു് നാടകം അലങ്കാരം, തൎക്കം, വ്യാകരണം ഇവയിലൊക്കയും നല്ല പാണ്ഡിത്യം സമ്പാദിച്ചു. അദ്ദേഹം 1067-ൽ തീപ്പെട്ട മഹാരാജബഹദൂർ സർമാനവിക്രമസാമൂതിരിപ്പാട്ടിലെ കാര്യസ്ഥനായിരുന്നു. 1087-ൽ എഴുപത്തി ഒന്നാംവയസ്സിൽ പരലോകപ്രാപ്തനായി. തോരണയുദ്ധം ഓട്ടംതുള്ളൽ താരകാസുരവധം കഥകളി മുതലായി അനേകം കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
താരകാസുരവധം കഥകളി രണ്ടു വ്യാഴവട്ടങ്ങൾക്കുമുമ്പു് എന്റെ സ്നേഹിതൻ കോങ്ങാട്ടു കൃഷ്ണൻനായർ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. കഥയ്ക്കുള്ള ഒരു വിശേഷം സംഭോഗശൃംഗാരത്തിനു അപ്രധാനസ്ഥാനം കല്പിച്ചിരിക്കുന്നു എന്നുള്ളതാണു്. അവസാനത്തിൽ മരുന്നിനു മാത്രം ഒരു രംഗം ചേർത്തിരിക്കുന്നതേയുള്ളു ഭക്തിരസത്തിനാണു് പ്രാധാന്യം കല്പിച്ചിരിക്കുന്നതു്.
ഒരുപദംമാത്രം ഉദ്ധരിക്കാം
സുന്ദരസുകുമാര കന്ദദന്തമനോഹര നന്ദിച്ചുഞാനടിമലർവന്ദേ
സിന്ദൂരാരുണമുഖപത്മങ്ങൾ കണ്ടുകൊൾവാ-
നിന്നഹോ കാംക്ഷിക്കുന്നു താതനാം പരമേശൻ
നിന്തിരുവടിയുടെ കാരുണ്യലേശംകൊണ്ടു
സന്താപം ലോകങ്ങൾക്കു പോക്കുവാനിച്ഛയോടും
വൃന്ദാരകാധിപനോടും ചേർന്നുടൻ വിധാതാവു
വന്നിങ്ങുവസിക്കുന്നിതീശസന്നിധിയിങ്കൽ
താതന്റെസവിധത്തിലാദരാലെഴുന്നള്ളി
ആമോദം നല്കീടേണമേവൎക്കും കൃപാനിധേ
18.77 മാനവിക്രമൻ ഏട്ടൻതമ്പുരാൻ
കോഴിക്കോട്ടുസാമൂതിരി രാജവംശത്തിലെ തായ്‍വഴികളിൽ ഒന്നായ പടിഞ്ഞാറേക്കോവിലകത്തു 1020 മകരം 29-നു പൂരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. അവിടുന്നു് ബാല്യദശയിൽ പഠിത്തത്തിൽ ലേശം ജാഗ്രത പ്രദർശിപ്പിച്ചിരുന്നില്ല. പതിനാറാംവയസ്സുവരെയുള്ള ജീവിതം വ്യർത്ഥമാക്കിക്കളഞ്ഞതിൽ ഒടുവിൽ പശ്ചാത്താപം തോന്നിയതിന്റെ ഫലമായിട്ടാണു് ദേശമംഗലത്തു ഉക്കണ്ടവാര്യരെ സമീപിച്ചു് തന്നെ ശിഷ്യനായി സ്വീകരിക്കണമെന്നു അപേക്ഷിച്ചതു്. ബുദ്ധിമാനായ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽനിന്നു കൗമുദിയുടെ പൂർവാർദ്ധപര്യന്തമുള്ള വ്യാകരണം നല്ലപോലെ പഠിച്ചു. അതിനുശേഷം സ്വമാതുലനായ അനുജൻതമ്പുരാന്റെ അടുക്കൽ സിദ്ധാന്തകൗമുദിയുടെ ഉത്തരാർദ്ധം, പ്രൗഢമനോഹരമ, പരിഭാഷേന്ദുശേഖരം ഇവയും അലങ്കാരശാസ്ത്രങ്ങളും ശ്രദ്ധാപൂർവം പഠിച്ചു.
1047-ൽ ഗംഗാസ്നാനത്തിനായി എഴുന്നള്ളി ആ അവസരത്തിൽ കാശീവാസികളായിരുന്ന ബാലശാസ്ത്രികൾ, അപ്പാശാസ്ത്രികൾ മുതലായ പ്രൗഢപണ്ഡിതന്മാരുടെ പരിചയം സമ്പാദിച്ചു.
1068-ൽ പടിഞ്ഞാറേക്കോവിലകത്തു തമ്പുരാനായി വാഴ്ചതുടങ്ങി. 10 കൊല്ലങ്ങൾക്കു ശേഷം അഞ്ചാംകൂറു വാഴ്ചയായ നെടുത്രാർപ്പാട്ടിലെ സ്ഥാനവും അടുത്തകൊല്ലം നാലാംമുറ വാഴ്ചയായ എടത്രാർപ്പാട്ടിലെ സ്ഥാനവും ലഭിച്ചു.
1077-ൽ മാതാവു തീപ്പെട്ടു.
1082 തുലാം 7-ാനു മൂന്നാർപ്പാടായും 85 കന്നി 19-നു ഏറാൾപ്പാടായും സ്ഥാനാരോഹണം ചെയ്തു.
മാനവിക്രമൻ ഏട്ടൻതമ്പുരാന്റെ യുവരാജപദപ്രാപ്തിയേക്കുറിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ അയച്ചുകൊടുത്ത പദ്യം താഴെ ചേൎക്കുക.
പ്രതീതശൈലാബ്ധി മഹീഭൃദന്വയ-
ദ്വിതീയരാജത്വമുപേയിവാൻ ഭവാൻ
ഇതീഹവാർത്താമധിഗമ്യ സംപ്രതി
ഹ്യതീവ മേ പ്രീതി രുഭേതി ചേതസി.
മാനവിക്രമ കുഞ്ഞനുജൻതമ്പുരാന്റെ സാമൂതിരിപദാരോഹണവും ഏട്ടൻതമ്പുരാന്റെ ഏരാൾപ്പാടു സ്ഥാനാരോഹണവും സംബന്ധിച്ച അരിയിട്ടുവാഴ്ച 1085 തുലാം രണ്ടാംതീയതിയാണു നടന്നതു്. ആ ക്രിയയുടെ ചടങ്ങുകൾ രസാവഹമാണു്.
കന്നിമാസം ഒടുവിൽതന്നെ പല ദിക്കിലും നമ്പൂതിരിമാർ നാടുവാഴികൾ മുതലായവർ വന്നുചേർന്നു.
ഏരാൾപ്പാടുതമ്പുരാനും മൂനാർപ്പാടുതമ്പുരാനു അരിയിട്ടു വാഴ്ചയ്ക്കായി 31-ാനു ശനിയാഴ്ച വൈകുന്നേരത്തെ മെയിൽവണ്ടിക്കു പടിഞ്ഞാറേകോവിലകത്തേയും പുതിയകോവിലകത്തേയും പലേതമ്പുരാക്കന്മാരോടുകൂടി സപരിവാരം എത്തി. ആദ്യമായി തീപ്പെട്ടടത്തേയ്ക്കു പരലോകഗതിയെ ഉദ്ദേശിച്ചു ഏകോദ്ദിഷ്ടം എന്ന ദാനം നടത്തി. അഞ്ഞൂറോ ആയിരമോ പണമുള്ള ഒരു കിഴിയാണു ദാനം. അഴുവാഞ്ചേരിതമ്പ്രാക്കൾ ഒരു വ്രതിമുഖാന്തിരം ഈ ദാനം സ്വീകരിച്ചു. അതുകഴിഞ്ഞു് “പുന്നത്തൂരുമൂപ്പിലെ കൈപിടിച്ചു മുങ്ങുക” എന്ന പുലകളിക്രിയ കഴിച്ചു സാമൂതിരിപ്പാട്ടിന്നു നീരാട്ടുകളിക്കു വെള്ളത്തിൽ ഇറങ്ങി നില്ക്കുമ്പൊഴേക്കു പുന്നന്നൂർ മൂത്തരാജാവു് എത്തണമെന്നാണു് വ്യവസ്ഥ. അതിലേക്കു് അദ്ദേഹത്തിനു ചില അവകാശങ്ങളുമുണ്ടു്.
പുലകുളിയും പുണ്യാഹവും കഴിഞ്ഞശേഷം ശ്രീവാളയനാട്ടു ഭഗവതിയുടെ ദർശനം നടത്തി തീപ്പെട്ട തമ്പുരാന്റെ വീരശൃംഖല ഭഗവതിയുടെ പീഠത്തിൽ വച്ചിരിക്കും. സാമൂതിരിപ്പാടു് തൃച്ചാത്തം കഴിഞ്ഞു് ഒന്നാമതു തൃക്കണ്‍പാൎക്കാൻ എഴുന്നള്ളുന്ന സമയം തേവാരിയുടെ പക്കൽനിന്നും അതുവാങ്ങി ധരിച്ചിരിക്കണം അതാണു് പതിവു്. അതും യഥാചാരം നടന്നു.
തദനന്തരം വയറാട്ടം എന്ന ക്രിയയായിരുന്നു. ആ ക്രിയയുടെ സ്വഭാവമെന്തെന്നു സാമൂതിരിക്കും വയറപ്പണിക്കന്മാൎക്കും മാത്രമേ അറിയാവൂ. അനേകം ശതവർഷങ്ങൾക്കു മുമ്പുമുതല്ക്കേ ശിവാങ്കൾസ്വാമിയാരുടെ ഉപദേശമനുസരിച്ചു നടന്നുവരുന്ന ഒരു ക്രിയയാണിതു്.
അടുത്തക്രിയ ‘വെട്ടിയും കൊന്നും പിടിക്കുവാൻ’ എന്നുപറഞ്ഞുപണ്ടു ചേരമാൻ പെരുമാൾ കൊടുത്തവാൾ സ്വീകരിക്കയാണു്. അതിനു വാളുപൂജ എന്നുപേർ. ആ ക്രിയ നടത്തിയശേഷം, ആഴ്‍വാഞ്ചേരിതമ്പ്രാക്കളുമായി കൂടിക്കാഴ്ച നടന്നു.
‘ഗൃഹശാന്തി’ യായിരുന്നു അടുത്ത ക്രിയ. നാല്പാമരവും മറ്റും ചേർത്തു തിളപ്പിച്ചു് കഷായംപോലെ ആക്കിയ ജലംനിറച്ച വെള്ളിക്കലശങ്ങൾ ഈ സ്വരൂപത്തിലുള്ളവരുടെ തന്ത്രിയും മന്ത്രോപദേഷ്ടാവുമായ ചേന്നാസ്സുനമ്പൂതിരിപ്പാടുവന്നു ഓരോസ്ഥാനക്കാൎക്കു് പ്രത്യേകം പൂജിച്ചുവച്ചിരിക്കും. സാമൂതിരിപ്പാടുമുതൽ ഓരോ കൂറുകാരും അവരവൎക്കു് പൂജിച്ചുവച്ചിരിക്കുന്ന കലശത്തിന്റെ അടുക്കൽ തൊഴുതിരിക്കണം. നംപൂരിപ്പാട്ടീന്നു് ദേവനെ എന്നപോലെ ആരാധിച്ചു പൂജിച്ചശേഷം കലശം എടുത്തു അഭിഷേകം ചെയ്യും. പിന്നീടു് നീരാട്ടുകുളിക്കു് ഉള്ളപുടവയും ചാർത്തി ഭഗവതിക്കെട്ടിൽച്ചെന്നു ദാനങ്ങൾ നടത്തുകയായി. അതിൽ പിന്നീടു നമ്പൂതിരിപ്പാട്ടീന്നു മന്ത്രോപദേശം ചെയ്യുന്നു. ഇതാണു് ഗൃഹശാന്തിയുടെ സ്വഭാവം.
അനന്തരം കളരിയിൽ എഴുന്നള്ളി വാളുവാങ്ങി. ഒരു സാമൂതിരി തീപ്പെട്ടാൽ തിരുവക്കുളി കഴിയും വരെ ആയുധംധരിച്ചുകൂടെന്നും ആ കാലത്തു യുദ്ധം പാടില്ലെന്നും ആയിരുന്നു ഏർപ്പാടു്. ഈ ക്രിയ ആചാരപാരമ്പര്യത്തെ സൂചിപ്പിക്കുന്നു.
‘തോന്നിയിൽ നായരെ’ന്ന ഇടപ്രഭുവിന്റെ സന്ദർശനവും അയാളെ പിടലിക്കു പിടിച്ചു പുറത്തു തള്ളുകയും ചെയ്ക എന്നൊരു ചടങ്ങുണ്ടായിരുന്നതു് ഇക്കുറി ഉണ്ടായില്ല.
സാമൂതിരിപ്പാട്ടിലെ ആയുധഗുരു ധർമ്മോത്തുപ്പണിക്കരാണു്; അയാളാണു് സേനാപതിയും. പ്രധാന സചിവത്വം മങ്ങാട്ടച്ഛൻ, തെനയഞ്ചേരി എളയതു്, ധർമ്മോത്തുപ്പണിക്കർ, രായല്ലൂർപാറനമ്പി എന്നിങ്ങനെ നാലു കുടുംബക്കാൎക്കായിരുന്നു. പണിക്കരുടെ കളരിയിൽ 27 പത്മംഇട്ടു് ദേവതകളെ ആരാധിച്ചു് തേവാരിനമ്പൂരിയെക്കൊണ്ടു പൂജിച്ചുവച്ചിരിക്കും. സാമൂതിരിമുതല്ക്കുള്ള കൂറുവാഴ്ചക്കാർ മുറയ്ക്കു ധർമ്മോത്തുപ്പണിക്കരുടെ അടുക്കൽനിന്നു് വാളുവാങ്ങുന്നു. ഈ ഉടവാൾവാങ്ങലും യഥാവിധി അനുഷ്ഠിച്ചു് പണിക്കൎക്കു കിഴികൾ ദാനംചെയ്തു.
അനന്തരം ഓരോ കൂറുകാൎക്കും അവരവൎക്കുള്ള സ്ഥലത്തുവച്ചു യഥാവിധി അരിയിട്ടുവാഴ്ച നടത്തുന്നതിനുള്ള ഒരുക്കമായി. ഹസ്തകടകം, മകരകുണ്ഡലം മുതലായി നവരത്നങ്ങളായ ആഭരണങ്ങൾ അണിഞ്ഞു് തമ്പുരാക്കന്മാർ അതിലേക്കു യാത്രപുറപ്പെട്ടു. ഓരോ കൂറുകാൎക്കും അവകാശികളായ പ്രത്യേക സ്ഥാനികളുണ്ടു്. സാമൂതിരിപ്പാട്ടിലേക്കു നന്ദാവനത്തു നമ്പിയും, എറാൾപ്പാട്ടിലേക്കു പുന്നശ്ശേരി നമ്പിയുമാകുന്നു സ്ഥാനികൾ.
ചമയം കഴിഞ്ഞു് അതാതു കൂറുകാർ ആഢ്യന്മാരാലും നാടുവാഴികളാലും നിറയപ്പെട്ട തളത്തിൽ എഴുന്നള്ളി, കുലപരദേവതയായ ഭഗവതിയെ എഴുന്നള്ളിച്ചുവച്ചതിന്റെ മുമ്പിൽ വെള്ളയും കരിമ്പടവും വിരിച്ചതിന്മേൽ കിഴക്കോട്ടഭിമുഖമായി ചെന്നിരുന്നു. നാഗസ്വരം, തകാരടി, കാരിക്കൽനായന്മാരുടെ വാദ്യം, വെടി ഇവയുടെ മുഴക്കത്താൽ ദിക്കുകൾ മുഖരിതങ്ങളായി. പൂവള്ളി, വരിക്കശ്ശേരി, കിരാങ്ങാട്ടു് എന്നീ ഗ്രാമക്കാരായ ആഢ്യബ്രാഹ്മണർ മുറയ്ക്കു് അരിയിട്ടു കഴിഞ്ഞു് കൊട്ടിച്ചെഴുന്നള്ളത്തും മുറയ്ക്കു നടന്നു.
മാനവിക്രമൻ ഏട്ടൻതമ്പുരാനു് സംസ്കൃതത്തിനു പുറമേ തമിഴ്, ഹിന്ദുസ്ഥാനി മുതലായ ഭാഷകളും പരിചിതമായിരുന്നു. കേരള ഭോജരാജൻ എന്ന പേരിനാലാണു് അദ്ദേഹം അറിയപ്പെട്ടിരുന്നതു് അരിയിട്ടുവാഴ്ചക്കാലത്തു് സാമൂതിരിക്കാളേജ് അദ്ധ്യാപകന്മാർ സമർപ്പിച്ച മംഗളപത്രത്തിനു് അവിടുന്നു നൽകിയ മറുപടിയിൽനിന്നു് ഒന്നുരണ്ടു സംസ്കൃതപദ്യങ്ങളും ഭാഷാപദ്യങ്ങളും ഉദ്ധരിക്കുന്നു.
അദ്യ ദ്വിതീയപദമാപ്തമിതിപ്രമോദ
സ്ഥാനം ന കിഞ്ചിദപി ഹന്ത പരം നിരീക്ഷേ
യന്ത്രാതിദുർഭരനിരന്തര കാര്യഭാര
വൈയഗ്ര്യമന്തരതി വിക്ലബതാം തനോതി.
നാസ്വാദാവസരം കദാപി സഹതേ കാവ്യാമൃതസ്യാഖില
ക്ലേശാപാകൃതി ലംപടസ്യനിതരാം ഹന്താദ്യ കിം കർമ്മഹേ
കിം ച സ്വാസ്ഥ്യമപാകരോതി മനസോ ദേഹസ്യ ച പ്രത്യഹം
ഹേത്യൽ സംപ്രതി യൗവരാജ്യമിതിമേ ചിന്താസമുജ്ജൃംഭതേ.
ധന്യാ സാ കാവ്യലക്ഷ്മീ മയി നിയതരതിം കിഞ്ചനാപേക്ഷതേർത്ഥം
ധത്തേ പ്രീതിം ച കീർത്തിം ശ്രിയമപി നിതരാം നേതരൈവം വിഭാതിഃ
നിത്യം വിത്താർത്ഥിനീ ചാ പ്രിയമപി വിതനോത്യപ്രതിഷ്ഠാമലാദേ
വിത്താനാംവിദ്യുദദ്യദ്യുതിരിവ ചപലാ ചാദ്യ കിം ഹന്ത കർമ്മഃ.
യൗവരാജ്യമിഹവന്നുചേർന്നുമമ സർവലോകമഹനീയമി-
ത്യേവമോർത്തുബത മാനസത്തിലതിയായ മോദമുളവായിതോ
സാവധാനമിതിലുള്ള വാസ്തവമതോർത്തുപാൎക്കിലതിമോദമി—
ന്നേവനും വരുമതിന്നു ലേശമവകാശമില്ലതു കഥിച്ചിടാം.
ബാല്യംമുതൽക്കു മമ നിത്യവുമൊത്തുചേർന്നു
സല്ലീലചെയ്തു വിലസുന്നൊരു കാവ്യലക്ഷ്മീ
വല്ലാത്ത വൈഭവമെഴും യുവരാജലക്ഷ്മീ
മല്ലേറ്റു മുഷ്ക സഹിയാതെ തപിച്ചിടുന്നു
ഏട്ടൻതമ്പുരാന്റെ കൃതികളിൽ അധികവും സംസ്കൃതമാണു്. ശൃംഗാരമഞ്ജരി, വാസിഷ്ഠാഷ്ടപദി, വൈഷ്ണവകേശാദി പാദാഷ്ടപദി, കിരാതാഷ്ടപദി, സുഭാഷിതലഹരി, രണശിംഗുരാജ ചരിതം, കൃതിശതകം, കേരളവിലാസം, കൃഷ്ണനവരത്നമാലിക, പ്രശ്നോത്തരമാലിക, ഛന്ദോമഞ്ജരി, ശ്രീകൃഷ്ണചമ്പു, സ്വാഹാസുധാകരം പ്രബന്ധം, സ്വാഹാസുധാകരം കഥകളി, കേരളചരിത്രഗീതം, അനേകം ഒറ്റശ്ലോകങ്ങൾ ഇവ അദ്ദേഹം രചിച്ചിട്ടുണ്ടു്.
ആനയെപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള പദ്യങ്ങളിൽ ചിലതിനെ മാതൃകയ്ക്കായി ഉദ്ധരിക്കുന്നു.
ആനേ നിനക്കു ബലമുണ്ടുലകിൽ പ്രസിദ്ധ-
മെന്നല്ല മാന്യതയുമങ്ങിനെതന്നെയല്ലോ
എന്നാകിലും നിജ മഹത്വമറിഞ്ഞിടാതെ
യന്യ ന്റെകീഴിലമരുന്നതു കഷ്ടമല്ലേ.
മാതംഗ നിന്റെ കുലഗൗരവമോർത്തിടാതെ
ചേതസ്സിലാക്കബളമുണ്‍മതിനാർത്തിയാലേ
ആതങ്കമോടുമവർചൊന്നതുപോലെയെല്ലാം
ചൂതെന്നപോലെയലയുന്നതുമെത്രകഷ്ടം
വൻപേറുമെൻ ദ്വിരദരാജനിണയ്ക്കു നല്ല
കൊമ്പുണ്ടു രണ്ടുയമദണ്ഡമതെന്നപോലെ
വമ്പിച്ച തുമ്പിയുമതുണ്ടതുകൊണ്ടുമുണ്ടാ-
കമ്പം ജനത്തിനിഹതൻ മഹിമാനഭിജ്ഞ
മാന്യത്വമുണ്ടുലകിലപ്രതിമപ്രഭാവ
മൗന്നത്യമെന്നിവ ഗുണങ്ങളുമുണ്ടനല്പം
എന്നാലുമൊന്നുമറിയാത്തവനെന്നപോലെ
യന്യന്റെ ചൊൽപ്പടി ഗജേന്ദ്ര നടന്നിടാമോ?
ഓരോ മരത്തടിയെടുത്തു ഭയത്തൊടാന-
ക്കാരന്റെ ചൊൽപ്പടി നടക്കുമിഭേന്ദ്രനീയും
പാരിച്ച തന്നുടെ മഹത്വമറിഞ്ഞിരുന്നാ-
ലാരിന്നടുക്കുമറിയാത്തതുമെത്ര ചിത്രം.
18.78 കുറിപ്പുകൾ
[1] കുഞ്ഞിക്കുട്ടൻതമ്പുരാനു് അയച്ച കത്തിലെ ഒരു ഭാഗം.
ഭാഗം അഞ്ചു്
അധ്യായം 19
10.
അദ്ധ്യായം
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ഇദ്ദേഹം 1020 കുംഭം 10-ാനു പൂയം നക്ഷത്രത്തിൽ ജനിച്ചു. മാതാവു് ദേവി അംബത്തമ്പുരാട്ടിയും പിതാവു് തളിപ്പറമ്പത്തു മുല്ലപ്പള്ളി നാരായണൻനമ്പൂരിയും ആയിരുന്നു. സകലശാസ്ത്രപാരാവാരപാരംഗതനായിരുന്ന പിതാവു് സ്വപുത്രന്റെ വിദ്യാഭ്യാസവിഷയത്തിൽ സദാ ശ്രദ്ധാലുവായി വർത്തിച്ചു. അഞ്ചാംവയസ്സിൽ തിരുവാർപ്പിൽ രാമവാരിയർ ബാലനെ എഴുത്തിനിരുത്തി. പ്രഥമപാഠങ്ങളെല്ലാം അദ്ദേഹം പഠിപ്പിച്ചുവെങ്കിലും കാവ്യപരിശീലനം പിതാവിന്റെ മേൽനോട്ടത്തിലാണു് നടന്നതു്. നാലു കൊല്ലംകൊണ്ടു് ശ്രീകൃഷ്ണവിലാസം, രഘുവംശം, കുമാരസംഭവം, മാഘം, നൈഷധം എന്നീ കാവ്യങ്ങൾ അദ്ദേഹം വായിച്ചുകഴിഞ്ഞു.
കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാൻ മൂലംതിരുനാൾ തിരുമേനിയുടെ പിതാവായിരുന്നു. അദ്ദേഹം ഭാഗിനേയനെ തിരുവനന്തപുരത്തേക്കു കൂട്ടിക്കൊണ്ടു പോയി. മഹാവിദ്വാനായിരുന്ന അദ്ദേഹം മരുമകന്റെ പഠിത്തത്തിൽ പ്രത്യേകം നിഷ്കർഷിച്ചതിനാൽ നാലു കൊല്ലംകൊണ്ടു് രാജകുമാരൻ നാടകാലങ്കാരങ്ങളിലും, വ്യാകരണം, തർക്കം, മീമാംസ ഇത്യാദി ശാസ്ത്രങ്ങളിലും അഗാധമായ പാണ്ഡിത്യം സമ്പാദിച്ചു. 1034-ൽ പ്രിയമാതുലനു് ദേഹവിയോഗം സംഭവിച്ചു. ഇതിനിടയ്ക്കു് പാച്ചുമൂത്തതിന്റെ അടുക്കൽ വൈദ്യവും പഠിച്ചുകൊണ്ടിരുന്നു. അതേ കൊല്ലത്തിൽതന്നെ അദ്ദേഹത്തിനു് ഉപനയനം നടത്തിയിട്ടു് അദ്ദേഹത്തിനെക്കൊണ്ടു് മഹാരാജാവു് മഹാവിദുഷിയും സംഗീതകുശലയും ആയ ലക്ഷ്മീറാണിയുടെ പള്ളിക്കെട്ടു നടത്തിച്ചു.
വിവാഹത്തിനു ശേഷവും വിദ്യഭ്യാസം തുടർന്നുകൊണ്ടിരുന്നു. സുബ്ബയ്യാദീക്ഷിതർ, ശീനുഅയ്യങ്കാർ ഇവരുടെ അടുക്കൽ “ശബ്ദേന്ദുശേഖര”പര്യന്തം വ്യാകരണവും, ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ വേദാന്തവും, മറ്റൊരു രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ തർക്കവും പഠിച്ചു് അവിടുന്നു അഭിജ്ഞോത്തമനായിത്തീർന്നു. ഇതിനോടുകൂടി ഇംഗ്ലീഷു്, മഹാരാഷ്ട്രം, ഹിന്ദുസ്ഥാനി, തമിഴു്, തെലുങ്കു് എന്നീ ഭാഷകളും തക്ക ഗുരുക്കന്മാരിൽനിന്നും പഠിച്ചുകൊണ്ടിരുന്നു. ‘സുസ്ഥമായ ശരീരത്തിൽ സുസ്ഥമായ മനസ്സു്’ എന്നൊരു യവനപഴമൊഴിയുണ്ടു്. ചെറുപ്പത്തിൽതന്നെ വലിയകോയിത്തമ്പുരാൻ മൃഗയാവിനോദത്തിലും കായികവിദ്യയിലും ഏർപ്പെട്ടു് ശരീരത്തിനു നല്ല ദൃഢതയും മെയ്വഴക്കവും സമ്പാദിച്ചു. അദ്ദേഹത്തിനു് എട്ടടി ഉയരമുള്ള മതിൽ ചാടിക്കടപ്പാൻ കഴിയുമായിരുന്നത്രേ. മൃഗയാവിനോദത്തിൽ തനിക്കു് എത്രമാത്രം താല്പര്യമുണ്ടായിരുന്നു എന്നു് അദ്ദേഹം ‘എന്റെ മൃഗയാസ്മരണകൾ’ എന്ന ലേഖനം വഴിക്കും,
“കുന്നിന്നങ്ങേപ്പുറമടവിയൊന്നായതിൽ പോയതന്ദ്രം
കുന്നിച്ചീടും കുതുകമൊടു ഞാൻ കൂട്ടി നായാട്ടുകാരെ
പന്നിക്കൂട്ടം പുലിയിതുകളേ വേട്ടയാടീട്ടയത്നം
കൊന്നിട്ടുണ്ടൊന്നതിലൊരുരസം സ്വല്പമായല്ല ബാലേ”
എന്നു് മയൂരസന്ദേശപദ്യംവഴിക്കും പ്രകാശിപ്പിച്ചിരിക്കുന്നു.
അതിബാല്യംമുതല്ക്കുതന്നെ അദ്ദേഹം സാഹിത്യവ്യവസായത്തിൽ ഏർപ്പെട്ടു. മിക്ക കവിതകളും സംസ്കൃതത്തിലായിരുന്നു. അങ്ങിനെയിരിക്കേയാണു് ആയില്യംതിരുനാൾ മഹാരാജാവു് 1042–ൽ അദ്ദേഹത്തിനെ ബുക്കുകമ്മറ്റിയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തതു്. പാഠപുസ്തകമ്മറ്റിയിലെ അംഗങ്ങളിൽ ഒരാൾ ഒഴികെ, മറ്റാരും മലയാളത്തിൽ കൂട്ടിച്ചേർത്തു വായിപ്പാൻ പോലും വശമുള്ളവരായിരുന്നില്ല. അണ്ണാജിരായർ ഇംഗ്ലീഷിലും, സുബ്ബാദീക്ഷിതർ സംസ്കൃതത്തിലും പാണ്ഡിത്യമുള്ളവരായിരുന്നു എങ്കിൽ മുൻഷി രാമൻതമ്പിക്കു് Lying in hospital എന്നതിനെ ആശുപത്രിയിൽ കിടമുറി കിടക്കുന്ന എന്നു തർജ്ജമ ചെയ്യത്തക്ക പരിചയമേ ഇംഗ്ലീഷുമായുണ്ടായിരുന്നുള്ളു. അങ്ങിനെയായിരുന്നു കമ്മറ്റിയുടെ സ്വഭാവം. അണ്ണാജിരായരുടെ അപേക്ഷ അനുസരിച്ചാണു് വലിയകോയിത്തമ്പുരാൻ കമ്മറ്റിയുടെ അദ്ധ്യക്ഷപദത്തിൽ അവരോധിക്കപ്പെട്ടതു്.
ആ നിലയിൽ പല ഗദ്യപുസ്തകങ്ങൾ എഴുതുന്നതിനു് വലിയ കോയിത്തമ്പുരാൻ നിർബന്ധിതനായി. വിജ്ഞാനമഞ്ജരി, സന്മാർഗ്ഗപ്രദീപം, മഹച്ചരിതസംഗ്രഹം, സന്മാർഗ്ഗസംഗ്രഹം മുതലായ നല്ല നല്ല പുസ്തകങ്ങൾ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസാധിതങ്ങളായി. ഞാൻ ഇംഗ്ലീഷ് സ്ക്കൂളിൽ II ഫാറത്തിൽ പഠിക്കുന്ന കാലംവരെ ഈ പുസ്തകക്കമ്മറ്റിവക ഒന്നു മുതൽ മൂന്നുവരെയുള്ള പാഠപുസ്തകങ്ങളാണു നടപ്പിൽ ഇരുന്നിരുന്നതു്.
മലയാളത്തിലെ പറയത്തക്ക അന്നത്തെ പദ്യകൃതികൾ ആട്ടക്കഥകളും ചില സ്തോത്രങ്ങളുമായിരുന്നു. അക്കാലത്തെ പ്രസിദ്ധ പണ്ഡിതകവികളെല്ലാം കഥകളി രചിച്ചിട്ടുള്ളവരായിരുന്നു. മാതുലന്റെ ശിക്ഷണത്തിൽ അദ്ദേഹം മുദ്രക്കൈകൾ നല്ലപോലെ വശമാക്കിയിരുന്നു. ഹനുമദുൽഭവം, മത്സ്യവല്ലഭവിജയം, പ്രലംബവധം, ധ്രുവചരിതം, പരശുരാമവിജയം എന്നീ കഥകൾ അദ്ദേഹം രചിച്ചിട്ടുള്ളവയാണു്. മാതുലൻ എഴുതി പൂരിപ്പിക്കാതെ ഇട്ടിരുന്ന സോമവാരവ്രതം ആട്ടക്കഥ പൂർത്തിയാക്കിയതും അദ്ദേഹമായിരുന്നു.
ഈ കഥകൾ ഒരുപോലെ ശബ്ദാർത്ഥസുന്ദരങ്ങളാണെങ്കിലും ധ്രുവചരിതമാണു് ഏറ്റവും പ്രൗഢം. പ്രസിദ്ധഗായകനായിരുന്ന ഹരിഹരശാസ്ത്രികളുടെ ഉപദേശം അനുസരിച്ചു് സാർവത്രികമായി അന്ത്യപ്രാസം ഘടിപ്പിച്ചിട്ടുള്ളതിനാൽ പാടിക്കേൾപ്പാൻ രസമുള്ളവയാകുന്നു. അശ്വതിയും, ഇരയിമ്മനും ആയിരുന്നു ആട്ടക്കഥകളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ആദർശങ്ങൾ.
ഹനുമദുൽഭവം 1039-ൽ അരങ്ങേറ്റം കഴിഞ്ഞു.
ഘനാഘന ഭയാവഹ ത്രിദശശാത്രവാനീകിനീ
ഘനാഘന പരമ്പരാച്ഛിദുരഘോരവാതായിതം
ഘനാഘനമുഖം ചരാചരശരണ്യമേകം മഹോ
ഘനാഘനരകവ്യഥാ ഹരണ ധീരമാരാധ്നുമഃ
വേണീധൂതഘനാഘനതരശ്രേണീ സരോജാസന
പ്രാണീഭൂതമുദുസ്മിതാ നതജനശ്രേണീ വ്യഥാഹാരിണീ
വാണീ മഞ്ജിമ പുഞ്ജനിർജ്ജിതസുധാവേണീ കൃപാധോരണീ
വാണീവാഞ്ഛിതപൂരണീ മമ ഹൃദി പ്രീത്യാ നരീനൃത്യതാം!’
ഈ ശ്ലോകങ്ങൾ പതിനെട്ടു വയസ്സുള്ള ഒരു ബാലൻ എഴുതിയതാണെന്നു പറഞ്ഞാൽ ആരു വിശ്വസിക്കും?
‘ഭിന്ദാനേ യുവലോകധൈര്യധമനീ സന്ദാരണേ ദാരുണൈഃ
ഖിന്ദാനസ്യ ഹൃദന്തരം വിരഹിണഃ കന്ദായുധേ സായകൈഃ
മന്ദാന്ദോളിതമഞ്ജരീ മധുകരീ വൃന്ദാകുലം പ്രാച്യത-
ന്മന്ദാരോപവനം ബഭാണരമണീം വൃന്ദാരക ഗ്രാമണീഃ’
എന്ന ശ്ലോകം ‘മാകന്ദോൽക്കരമഞ്ജരീ മധുഝരീ മത്താന്യപുഷ്ടാംഗനാ’ എന്ന അശ്വതിയുടെ ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു.
മത്സ്യവല്ലഭവിജയം—ഇതു് അദ്ദേഹത്തിന്റെ രണ്ടാമത്തെ കൃതിയാകുന്നു. ഈ രണ്ടു കൃതികളിലും കഥാസന്ദർഭത്തിന്റേയും രംഗവിഭാഗത്തിന്റേയും സമ്പ്രദായം ഏറെക്കുറെ തൃപ്തികരമല്ലാത്തതിനാൽ, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു് എഴുതപ്പെട്ട കൃതിയാണു് പ്രലംബവധം.
പ്രലംബവധം—പാട്ടുകൾ പാടിക്കേൾപ്പാൻ വളരെ സുഖമുള്ളവയാണു്. ഒരു പാട്ടുദ്ധരിക്കാം.
“നന്ദഗോപകുമാര നന്ദനീയചരിത
നിന്ദിതനീലമേഘ സുന്ദരാംഗ
കുന്ദരഭ കിം ഗോപവൃന്ദ സമേതനര-
വിന്ദനേത്ര ഭവാനമന്ദം വനേ ചരതി?
കാനനനിവാസിൻ ഞാനൊരു സീമന്തിനി
മാനനീയ ചരിത്ര മാധവ കേൾ
ആനന്ദമെന്നുടയ സത്മനി വന്നു നിങ്ങൾ
നാനാഫലമൂലങ്ങൾ നലമോടു ഭുജിച്ചാലും”
പരശുരാമചരിതം നാലാമത്തെ ആട്ടക്കഥയാണു്. ഇതിലേ ശ്ലോകങ്ങളും ഗാനങ്ങളും പ്രായേണ ലളിതങ്ങളായിരിക്കുന്നു. അർത്ഥഗാംഭീര്യം കുറയും.
ധ്രുവചരിതം–1043-ൽ ഒൻപതുദിവസംകൊണ്ടു രചിച്ചതാണു് ഇക്കൃതി. ഹരിഹരഭാഗവതരുടെ നിർദ്ദേശപ്രകാരം എല്ലാ പാട്ടുകളിലും അന്ത്യപ്രാസം ഘടിപ്പിച്ചിരിക്കുന്നു.
“ശ്യാമാം കൈരവചാരുതഹാസലഹരീ വിഭ്രാജിതാമുൽബണ
ശ്രീമത്താമരസേതരാം പ്രണയിനീമഭ്യുല്ലതാ താരകാം
സ്ഫയദ്രാഗഭരോ യദാ ഹിമകരോ ഭേജേ ത്രിയാമാം തദാ
കശ്ചിദ്യക്ഷകുലേശ്വരസ്തമനുകൃത്യാപ സ്വജീവേശ്വരം”
എന്ന ശ്ലോകം ‘ഉന്മീലത് പത്രവല്ലീം’ എന്ന ശ്ലോകത്തിന്റെ സന്താനംപോലെയിരിക്കുന്നു.
“മതിമുഖിമാരണിയുമ്മണിമാലേ മദകളകുഞ്ജരഗാമിനി ബാലേ,
മധുരിമകലരും മാധവകാലേ മടിയരുതേ തവ മഞ്ജുളശീലേ
ശീതഗു തന്നുടെ രാജതിബിംബം ധൂതമനേന തമോ നികുരംബം
ജാതവികാസം കുമുദകദംബം പ്രീതിമതീവ ചകോരകുടുംബം”
ഇങ്ങനെ സാർവത്രികമായി അന്ത്യപ്രാസം കാണുന്നുണ്ടു്.
ഈ കഥകളിലൊന്നും ഇപ്പോൾ ആടാറുണ്ടെന്നു തോന്നുന്നില്ല. വായിച്ചു രസിക്കാൻ കൊള്ളാവുന്നവയാണു മിക്കവയും. ഹനുമദുൽഭവവും ധ്രുവചരിതവും മദ്രാസ് സർവ്വകലാശാലക്കാർ പലപ്പൊഴും പാഠപുസ്തകമായി സ്വീകരിച്ചിട്ടുമുണ്ടു്. ഞാൻ ബി. ഏ.-യ്ക്കു വായിക്കുന്ന കാലത്തു് ധ്രുവചരിതം പാഠ്യപുസ്തകമായിരുന്നു. അവിടുത്തെ പ്രിയശിഷ്യനും ഭാഗിനേയനുമായ ഏ. ആർ. തമ്പുരാനായിരുന്നു പഠിപ്പിച്ചതും.
1046-ൽ മഹാരാജാവു തിരുമനസ്സിലെ തുലാഭാരത്തെ സംബന്ധിച്ചു് ഒരു ശതകം സംസ്കൃതത്തിൽ രചിച്ചു് മഹാരാജഹസ്തേന ആറു കല്ലു പതിച്ച ഒരു വൈരമോതിരം സമ്പാദിച്ചു. അതേ വർഷംതന്നെ ആ തിരുമേനിക്കു് ഒരു സ്വർണ്ണഡപ്പിയും അവിടുന്നു സമ്മാനിച്ചു.
പലപ്പോഴും രാജ്യകാര്യങ്ങളെ സംബന്ധിച്ചു് മഹാരാജാവു് അദ്ദേഹത്തിനെ റസിഡണ്ടിന്റെ അടുക്കൽ അയയ്ക്കുക പതിവായിരുന്നു. ഇങ്ങനെ പല വിധത്തിൽ രാജപ്രീതിക്കു പാത്രമായിരുന്ന കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് എങ്ങനെ അവിടുത്തെ ശത്രുത്വത്തിനു പാത്രീഭവിച്ചു എന്നുള്ളതു് അജ്ഞാതമായിരിക്കുന്നു. ഒരു പക്ഷേ വിശാഖംതിരുനാൾ തിരുമനസ്സിനോടുള്ള വലുതായ അടുപ്പം ഒരു കാരണമായിരുന്നിരിക്കാം. ഒരിക്കൽ ചങ്ങനാശ്ശേരി രാമവർമ്മകോയിത്തമ്പുരാൻ തിരുവെഴുത്തിൽ,
ശ്രീമത്തയാ വിഭാത്യേഷഃ സർപ്പരാഡിവ പർപ്പരാഡ്.
എന്നൊരു സമസ്യ ചേർത്തിരുന്നതിനെ, വലിയകോയിത്തമ്പുരാൻ,
ദ്വിജിഹാസ്യ ഭുജംഗസ്യ വക്രൈവാസ്യഗതിഃ സദാ
എന്നു പൂരിപ്പിച്ചയയ്ക്കുകയുണ്ടായിട്ടുള്ളതിൽനിന്നു് അദ്ദേഹത്തിനു് മഹാരാജാവിനോടുണ്ടായിരുന്ന മനോഭാവം വ്യക്തമാകുന്നുണ്ടു്.
ആയില്യംതിരുനാൾ ഉഗ്രശാസനനായിരുന്നു. കേരളവർമ്മദേവന്റെ യൗവനസഹജമായ ചോരത്തിളപ്പിന്റെ ഫലമായുണ്ടായ വല്ല ചാപല്യവും അവിടുത്തെ ക്ഷോഭിപ്പിച്ചു കാണണം. എന്നാൽ ആന്തരമായ ഹേത്വന്തരമുണ്ടായിരുന്നു എന്നു് വിശാഖം തിരുനാൾ തന്റെ ജീവചരിത്രത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. കാരണമെന്തെങ്കിലുമാവട്ടെ; 1050 കർക്കടകം 21-ാംതീയതി അവിടുന്നു് ബന്ധനസ്ഥനാക്കപ്പെട്ടു. ബന്ധിക്കാൻ നിയുക്തനായതു് വിക്രമൻതമ്പിയായിരുന്നു. അദ്ദേഹത്തിന്റെ സാമർത്ഥ്യം ഒന്നുകൊണ്ടു മാത്രമാണു് മഹാബലിഷ്ഠനും അഭ്യാസിയുമായിരുന്ന വലിയകോയിത്തമ്പുരാനെ നിഷ്പ്രയാസം ബന്ധിക്കുവാൻ സാധിച്ചതു്. മഹാരാജാവു് തിരുമനസ്സുകൊണ്ടു് തമ്പിയെ വിളിച്ചു് “നീ വിക്രമനായ ത്രിവിക്രമനാണു്” എന്നു കല്പിച്ചുപോലും. ഈ വിക്രമൻതമ്പിയായിരുന്നു കായംകുളം കൊച്ചുണ്ണി എന്ന തസ്കരപ്രമാണിയെ പിടിച്ചു ബന്ധനസ്ഥനാക്കിയതും.
ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ ക്ഷമാപണം ചെയ്യുന്നതിനു് കോയിത്തമ്പുരാനോടു് ഉപദേശിച്ചുനോക്കിയെങ്കിലും അവിടുന്നു് അതിനു വഴിപ്പെട്ടില്ല. മഹാറാണി തന്റെ പ്രിയതമനെ വിടുവിക്കുന്നതിനു കഴിയുന്നതും ശ്രമിച്ചുനോക്കി; എന്നാൽ മറ്റൊരു വരനെ സ്വീകരിക്കുന്നപക്ഷം അങ്ങിനെ ചെയ്യാമെന്നായിരുന്നു തിരുമനസ്സിലെ മറുപടി. അതിനു് ഭർത്തൃപ്രണയപരവശനായ മഹാറാണി വഴിപ്പെട്ടതുമില്ല.
വലിയകോയിത്തമ്പുരാനാകട്ടെ കാരാഗൃഹത്തിൽ ഇരുന്നുകൊണ്ടു് ക്ഷമാപണസഹസ്രം രചിച്ചു. ഉഗ്രശാസനനായ മഹാരാജാവിന്റെ ഹൃദയം അതുകൊണ്ടും കുലുങ്ങുന്നില്ലെന്നു കണ്ടു്, കോയിത്തമ്പുരാൻ യമപ്രണാമശതകം രചിച്ചു. അതും പ്രയോജകീഭവിച്ചില്ല. ഒടുവിലാണു് വരാനുള്ളതു വഴിയിൽ തങ്ങുകില്ലെന്നു് അവിടുന്നു് സമാധാനപ്പെട്ടതു്.
ഏതായിരുന്നാലും ഈ ദാരുണസംഭവം മലയാളഭാഷയെ സംബന്ധിച്ചിടത്തോളം ഉർവശീശാപം ഉപകാരമായിട്ടാണു തീർന്നതു്. കോയിത്തമ്പുരാനെ അചിരേണ ഹരിപ്പാട്ടു കൊട്ടാരത്തിലേക്കു മാറ്റി പാർപ്പിച്ചു.
‘കളിയും ചിരിയും പോയിക്കുളിയും ജപവും മുറയ്ക്കു വർദ്ധിച്ചു
നളിനദളാക്ഷിക്കുന്നാൾ വെളിയിലിറങ്ങിസ്സവാരിയും നിന്നു
ഭൂർഷാമണിഗണമെല്ലാം യോഷാമണിയാൾ വെടിഞ്ഞിതക്കാലം
ഭോഷാകരമുഖി ഹന്ത വിശേഷാംബരവും ത്യജിച്ചു സന്താപാൽ.’
ഈ നിലയിൽ വാണിരുന്ന പ്രാണപ്രേഷ്ഠ പ്രണയിനിക്കു് അയച്ച എന്ന നിലയിൽ രചിക്കപ്പെട്ട കൃതിയാണു് മയൂരസന്ദേശം. ദിവസേന ഒന്നും രണ്ടും പദ്യങ്ങൾ വീതമേ അവിടുന്നു രചിച്ചിരുന്നുള്ളു. ഉള്ളിൽ തിങ്ങി നിറഞ്ഞിരുന്ന വിചാരപരമ്പരയെ ഒരുമാതിരി മുട്ടിട്ടു നിർത്തിക്കൊണ്ടാണു് ഇക്കാവ്യം രചിച്ചതെന്നു് അതിലെ ശൈലി നോക്കിയാൽ അറിയാം.
മലയാളഭാഷയിൽ ഇക്കാലത്തുണ്ടായിട്ടുള്ള കാവ്യങ്ങളുടെ കൂട്ടത്തിൽ അഗ്രഗണ്യസ്ഥാനം മയൂരസന്ദേശത്തിനാണു്. പാമ്പിനെ ചേരയെന്നു പറഞ്ഞു ശീലമില്ലാത്ത ആളും,
‘മണിപ്രവാളവ്യാപാരി മന്നിലിക്കവിപുംഗവൻ
നോട്ടക്കാരിലുമവ്വണ്ണം നാട്ടോടേ ചന്തുമേനവൻ’
എന്നു കീർത്തിതനും ആയ ആ രസികശിരോമണിക്കു്,
‘പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരിൽ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടിൽത്തിരുകമതിനെത്തീർച്ചയായ് ഭക്തദാസൻ.’
എന്ന പദ്യം വായിച്ചപ്പോൾ രോമാഞ്ചമുണ്ടായത്രേ. അദ്ദേഹമായിരുന്നല്ലോ അതിനെ ‘നാനാചിത്രോപശോഭിതങ്ങളായ പത്രങ്ങളിൽ സവിശേഷമായി അച്ചടിച്ചു പ്രസിദ്ധം ചെയ്തതും’. അഭിജ്ഞാനശാകുന്തളം പ്രസിദ്ധീകൃതമായപ്പോൾ അതിനെ നിഷ്ക്കരുണം വിമർശിച്ചവരുടെ കൂട്ടത്തിൽ ചന്തുമേനോനും ഉൾപ്പെട്ടിരുന്നതിനാൽ അദ്ദേഹത്തിന്റെ പ്രശംസ പ്രസ്തുത കാവ്യത്തിന്റെ മഹിമാതിശയത്തെ പ്രത്യക്ഷപ്പെടുത്തുക തന്നെ ചെയ്യുന്നു. അതുപോലെതന്നെയാണു് ‘വിദ്യാവിനോദിനി’ പത്രാധിപരായിരുന്ന സി. അച്യുതമേനോന്റെ പ്രശംസയും.
“മയൂരസന്ദേശത്തിനു് മേഘസന്ദേശത്തെക്കാൾ ഒരു മാറ്റു കൂടുകയില്ലയോ എന്നാണു് എന്റെ തർക്കം. പ്രാചീന കാളിദാസൻ ശബ്ദഭംഗിയിൽ ലേശം മനസ്സു വച്ചിട്ടില്ല. നവീനകാളിദാസന്റെ സൂക്തികളിലാകട്ടെ ശബ്ദമോ അർത്ഥമോ സരസതരമെന്നു്, ഒരുവന്നും പരിഛേദിക്കാൻ പാടില്ല” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിട്ടുള്ളതു് ഗുരുജനപക്ഷപാതത്താലുണ്ടായ വ്യാമോഹംകൊണ്ടല്ലെന്നു് നിഷ്പക്ഷപാതികൾ സമ്മതിക്കുമെന്നു തോന്നുന്നു. അതിൽ,
‘രണ്ടും മൂന്നും തവണ കൃഷിയേറ്റുന്ന കണ്ടങ്ങളേയും
വണ്ടും ഞണ്ടും വടിവൊടു കളിക്കുന്ന കച്ഛങ്ങളേയും
തണ്ടും കെട്ടിത്തരമൊടു ചരിക്കുന്ന വള്ളങ്ങളേയും
കണ്ടും കൊണ്ടച്ചെറുപുഴകൾതൻ തീരമാർഗ്ഗേണ പോക.’
എന്ന മാതിരി ശബ്ദമാത്രഗതമായ ചമൽക്കാരത്തോടുകൂടിയ പദ്യങ്ങളും,
‘ഹന്താനന്താപരിർവൃഢമഹൈശ്വര്യ സത്തേപ്യപസ്സാ
ഹന്താദന്താവളഗതി പ്രൗഢചേതാവിനീതാ
സന്താപന്താർമധുമൊഴിയകറ്റീയഭീഷ്ടങ്ങളെല്ലാം
സന്താനന്താനടിമലർ പണിഞ്ഞീടുവോർക്കേകിടുന്നു.’
എന്നിങ്ങനെ ശബ്ദാർത്ഥോഭയചമൽകൃതമെങ്കിലും സംസ്കൃതപദബഹുലമായ പദ്യങ്ങളും അവിടവിടെക്കാണ്മാനുണ്ടെന്നു വരികിലും,
“ഓമൽപ്പിച്ചിച്ചെടിലതമരുല്ലോളിതാ വർഷബിന്ദു-
സ്തോമക്ലിന്നാ പുതുമലർ പതുക്കെ സ്ഫുടിപ്പിച്ചിടുമ്പോൾ
പ്രേമക്രോധക്ഷുഭിതഭവതീ ബാഷ്പധാരാവിലാംഗീ
ശ്രീമന്മന്ദസ്മിതസുമുഖിയാകുന്നതോർമ്മിച്ചിടുന്നേൻ.
മല്ലീജാതിപ്രഭൃതികുസുമസ്മേരമായുല്ലസിക്കും
സല്ലീലാഭി! കിസലയകരംകൊണ്ടു നിന്നെത്താലാടും
വല്ലീനാം നീ പരിചയരസം പൂണ്ടു കൗതുഹലത്താ-
ലുല്ലീഢാത്മാ ചിരതരമിരുന്നങ്ങമാന്തിച്ചിടൊല്ലേ”
എന്നിങ്ങനെയുള്ള സഹൃദയഹൃദയാഹ്ലാദകരങ്ങളായ ശ്ലോകങ്ങളാണു ബാഹുല്യേന കാണപ്പെടുന്നതു്. പരമാർത്ഥത്തിൽ വെണ്മണിക്കവികളുടെ മൂരിശ്ശൃംഗാരപദ്യങ്ങൾ വായിച്ചുചെടിച്ചിരിക്കുന്നവർക്കു് രസരാജനെന്ന അഭിധാനത്തിനെ സർവ്വഥാ ഇദംപ്രഥമമായി അനുഭവപ്പെടുത്തിക്കൊടുത്ത ആദ്യത്തെ സ്വതന്ത്രമലയാളകൃതി മയൂരസന്ദേശംതന്നെയാണു്.
‘വീറ്റോ നുവോവാ’ എന്ന പ്രാചീന റോമൻകാവ്യത്തിൽ പരിശുദ്ധമായ പ്രേമത്തെ സ്വർഗ്ഗത്തിലേക്കുള്ള രാജവീഥിയായിട്ടാണു ചിത്രീകരിച്ചിരിക്കുന്നതു്. തന്റെ കാമുകി ചവിട്ടുന്ന മണ്ണും അവൾ ശ്വസിക്കുന്ന വായുവും അവളെ പ്രശംസിച്ചു് ആരെങ്കിലും ഉരിയാടുന്ന വാക്കുകളും കാമുകനു സ്വർഗ്ഗാനുഭൂതിയുണ്ടാക്കുന്ന വസ്തുക്കളായി ഡാൻടിക്കു തോന്നി. അവളുടെ ദർശനമാത്രത്താൽ ദുർവിചാരങ്ങളും ദുർവികാരങ്ങളും മാഞ്ഞുപോകുന്നതായി അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു. അദ്ദേഹം പറയുന്നു:“അവൾ ഈ ലോകം വിട്ടു പോകുമ്പോൾ അവളുടെ ആകാരസുഷമയിൽനിന്നുണ്ടാകുന്ന ആനന്ദം നമ്മുടെ ദൃഷ്ടിയിൽനിന്നു മറയുന്നുവെന്നിരുന്നാലും അതൊരു് ആദ്ധ്യാത്മിക സൗന്ദര്യമായി പരിണമിച്ചു് ദേവദൂതന്മാരെ അഭിവാദനംചെയ്യുന്ന പ്രേമനിർവൃതിയെ സ്വർഗ്ഗലോകത്തിൽ എല്ലായിടത്തും പരത്തുന്നു.” ഈ മഹാകാവ്യമെവിടെ? സ്ത്രീ ജനങ്ങളെ കാമോപാസനയ്ക്കുള്ള ഉപകരണങ്ങളായി മാത്രം ദർശിച്ചു് അവരെ നീചനീചമായി ചിത്രണംചെയ്വാൻ പ്രേരിപ്പിച്ച വെണ്മണിപ്രഭൃതികളുടെ മനോഭാവമെവിടെ?
വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം ഒരു പുതിയ ലോകത്തെ നമുക്കു് ഉൽഘാടനം ചെയ്തുതന്നു. സംസ്കാരസമ്പന്നനായ അദ്ദേഹത്തിന്റെ കവിതകളിൽ ഒരിടത്തും മൂരിശ്ശൃംഗാരത്തിന്റെ സ്പർശംപോലും കാണുന്നില്ല.
“ശ്രീലാസ്യത്താലഴുകദഞ്ചിച്ചുമുൾപുക്കു വാഴും”
എന്നു തുടങ്ങുന്ന സ്യാനന്ദൂരവർണ്ണന കവിയുടെ കല്പനാശക്തിക്കും ചിത്രരചനാപാടവത്തിനും നികഷോപലങ്ങളായി വിളങ്ങുന്നു. അതിനു മുൻപും പിമ്പും ഭാഷയിൽ സന്ദേശകാവ്യങ്ങൾ പലതുണ്ടായിട്ടുണ്ടെങ്കിലും കാവ്യശുദ്ധി തികഞ്ഞ കൃതി ഇതു മാത്രമേയുള്ളു.
ശാകുന്തളം തർജ്ജിമയ്ക്കു് എന്തെല്ലാം ദൂഷ്യങ്ങളുണ്ടായിരുന്നാലും അതു് അനേകം ഭാഷാനാടകങ്ങളുടെ ആവിർഭാവത്തിനു പ്രേരകമായിത്തീർന്നു. കുംഭാണ്ഡന്റെ പ്രഹരമേറ്റിട്ടു് അവയിൽ ഒട്ടു മുക്കാലും കല്പിതാംകോട്ടേക്കു് ഓടിപ്പോയിരിക്കുന്നു. എന്നാൽ ലക്ഷ്മീകല്യാണം, ചന്ദ്രിക, മധുരമംഗലം എന്നിങ്ങനെ പറയത്തക്ക മൂന്നു നാലു കൃതികൾ എങ്കിലും നമുക്കു ലഭിച്ചതു ഭാഗ്യമല്ലയോ.
കാളിദാസരുടെ കൃതികൾ പ്രത്യേകിച്ചു് ധ്വനിപ്രധാനമായ ശാകുന്തളം തർജ്ജിമ ചെയ്യുന്നതു് സുകരമായ കാര്യമല്ല. വലിയകോയിത്തമ്പുരാൻ അന്നു് അത്രയെങ്കിലും സാധിച്ചതു് വലിയ കാര്യമായി. ഇപ്പോൾ നാലഞ്ചു തർജ്ജിമകൾ ആവിർഭവിച്ചുകഴിഞ്ഞു. അവയിൽ പി. ജി. രാമയ്യരുടെ തർജ്ജിമയൊഴിച്ചാൽ ശേഷമെല്ലാം ഓരോ നിലയിൽ കൊള്ളാവുന്നവ തന്നെ. അന്യൂനമെന്നു പറയാവുന്നതായി ഒന്നുമില്ലതാനും. അതു് തർജ്ജിമക്കാരന്റെ ദോഷമല്ല. മൂലകവിതയുടെ സ്വഭാവമാണു് അതിനു ഹേതു. സംസ്കൃതബഹുലങ്ങളായ ചില ഭാഗങ്ങളെ വലിയകോയിത്തമ്പുരാൻ തന്നെ പിൽക്കാലത്തു മാറ്റുകയുണ്ടായിട്ടുണ്ടു്.
‘മാനോടൊത്തു വളർന്നു മന്മഥകഥാ-
ഗന്ധം ഗ്രഹിക്കാത്തൊരാൾ
താനോ നാഗരികാംഗനാരസികനാ-
മെന്നെ ഭ്രമിപ്പിക്കുവാൻ
ഞാനോരോന്നു വൃഥി പറഞ്ഞു പരിഹാസാ-
ർത്ഥംപരം തോഴരേ
താനോ ശുദ്ധനതൊക്കേയിന്നു പരമാ-
ൎത്ഥ ത്ത്വേന ബോധിക്കൊയാ.
മുന്നിടമഭ്യുന്നതരായ് സന്നതരായ് പിന്നിടം ജഘനഭാരാൽ
പെണ്മണിയുടെ ചുവടിവിടേ വെണ്മണിയിൽക്കാണ്മതുണ്ടു നവമാരാൽ
ഉണ്ടെങ്കിലും ഭൂരികളത്രസംഗ്രഹം രണ്ടേ കുലത്തിന്നു മമ പ്രതിഷ്ഠകൾ
ഒന്നാമതേഴാഴികൾ ചൂഴുമുഴിയും രണ്ടാമതീ നിങ്ങടെയിഷ്ടതോഴിയും.
“പുല്ലിനെ മാൻ തുപ്പുന്നൂ, നല്ലിളമയിൽ നർത്തനം നിറുത്തുന്നു
വള്ളികളുൾത്താപത്താൽ വെള്ളില കണ്ണീർകണക്കു ചൊരിയുന്നു.”
ഇത്തരം പദ്യങ്ങൾ തർജ്ജിമകളാണെന്നു തോന്നിക്കയേ ഇല്ല. എന്നാൽ
‘ശാലയെച്ചൂഴവേ ക്ഞപ്തധിഷ്ണ്യാസമിൽഭിഃ സമിദ്ധാ’
‘അത്യന്തം വേപമാനാം സ്പൃശസി തരളിതാപാംഗമാലോകമാനഃ’
‘തന്നാളാലകൃതാം ത്വയി പ്രണയിതാമസ്യാഃ’
ഇങ്ങനെയുള്ള പദ്യങ്ങൾ മൂലശ്ലോകങ്ങളെക്കാൾ കഠിനങ്ങളാണു്.
‘അംഭോബിന്ദുതുഷാരമന്ദമരുതാ ദേഹക്ലമച്ഛേദിയാ
മംഭോജച്ഛദ താലവൃന്തമതുകൊണ്ടമ്പോടു വീശട്ടായോ?
രംഭോരുപ്രചുരാദരം മടിയിൽവച്ചിഷ്ടാനുരോധേനഞാ-
നംഭോജാരുണമാം ഭവൽപദയുഗം ബാലേ തലോടട്ടയോ?’
എന്ന ശ്ലോകം ശ്രവണസുഭഗംതന്നെ എന്നുള്ളതിൽ സംശയമേയില്ല. എന്നാൽ മൂലശ്ലോകവുമായി ചേർത്തു വച്ചുനോക്കുക. ‘അംഭോ രംഭോരു്’ എന്നിങ്ങനെയുള്ള പടങ്ങൾ ശകുന്തളയുടെ ചെവിയിൽ ബംഭരാസ്ത്രങ്ങൾപോലെ ആയിരിക്കണം പതിഞ്ഞതു്.
ഇങ്ങനെയുള്ള ന്യൂനതകൾ പലതും പുരോഭാഗികൾക്കു ചൂണ്ടിക്കാണിക്കാൻ കഴിയും. പക്ഷേ ഏതെങ്കിലും തർജ്ജിമ അന്യൂനമായിട്ടുണ്ടോ? അതു സാധ്യമായ കാര്യമേ അല്ലല്ലോ.
അക്ബർതർജ്ജിമ ഇന്നു് അധികം ആളുകൾ വായിക്കുന്നില്ലെങ്കിൽ അതു് പ്രഥമാദ്ധ്യായം തരണംചെയ്വാനുള്ള ഭയംകൊണ്ടു മാത്രമാണു്. അടുത്ത അദ്ധ്യായത്തിലേക്കു കടന്നാൽ ഭാഷ ഒരുവിധം ലളിതമായിട്ടുണ്ടു്. എന്നാൽ ഒന്നാമദ്ധ്യായത്തിലെ വ്യാഘ്രത്തിന്റെ കിടപ്പിനെ ശുദ്ധമലയാളത്തിൽ ഇത്ര ഭംഗിയായി വർണ്ണിപ്പാൻ ആർക്കെങ്കിലും കഴിയുമോ എന്നൊന്നു പരിശോധിച്ചു നോക്കുക. വൈഷമ്യം അപ്പോൾ വെളിപ്പെടും. 1070-ൽ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടു.
അമരുകശതകംതർജ്ജിമ ശാകുന്തളത്തേക്കാൾ ലളിതമാണു്. രസഭാവാദിസുരഭിലമായ ഈ കാവ്യവും എളുപ്പത്തിൽ തർജ്ജിമ ചെയ്യാവുന്നതല്ല.
‘മുദ്രാഹീനാദരം പുല്കിയമുലകളമർന്നേറെ രോമാഞ്ചമാർന്നും
സദ്രാഗോദ്രേകമൂലം കടിരുടമതിൽനിന്നംശുകംസ്രംസിയായും
ഭദ്രാ സാ വേണ്ടവേണ്ടെന്തിതു മതിമതിയെന്നകേലാലാപിനീ കിം
നിദ്രാണാ മൂർച്ഛിതാ കിം മമമനസിലയിച്ചോ ദ്രവത്വം ഭവിച്ചോ?’
ഇതാണു തർജ്ജിമയുടെ രീതി. ചമ്പുക്കളിലെ പദ്യംപോലിരിക്കുന്നു. സജാതീയദ്വിതീയാക്ഷരപ്രാസനിർബന്ധം ഉണ്ടെന്നൊരു വ്യത്യാസമേയുള്ളു.
ഈ സജാതീയ ദ്വിതീയാക്ഷരപ്രാസനിർബന്ധം എത്ര കവികളെ വഴി തെറ്റിച്ചിരുന്നു എന്നു് അക്കാലത്തുണ്ടായിട്ടുള്ള കവിതകൾ വായിച്ചാൽ അറിയാം. ദ്വിതീയാക്ഷരപ്രാസം ദ്രാവിഡർക്കൊക്കെ പ്രിയമായിട്ടുള്ളതാണു്. തമിഴു്, തെലുങ്ക്, കന്നടം ഈ ഭാഷകളിലെല്ലാം ദ്വിതീയാക്ഷരപ്രാസം നിർബന്ധവുമുണ്ടു്. സംസ്കൃതപ്രാഭവകാലത്താണു മണിപ്രവാളകവികളിൽ ചിലർ ചില ദിക്കുകളിൽ മാത്രം ദ്വിതീയാക്ഷരപ്രാസം ദീക്ഷിക്കാതെ ഇരുന്നതു്. എന്നാൽ ഒരു കാര്യം നാം ഓർക്കണം. അനേകം പ്രാസങ്ങളുടെ കൂട്ടത്തിൽ ഒന്നു മാത്രമേ ആകുന്നുള്ളു ദ്വിതീയാക്ഷരപ്രാസം. ചെറിയ വൃത്തങ്ങളിൽ അതു ശ്രവണസുഖപ്രദമാണെങ്കിൽ ദീർഘവൃത്തങ്ങളിൽ ഇതരപ്രാസങ്ങളാണു് സുഖകരങ്ങളായിരിക്കുന്നതു്.
ദ്വിതീയാക്ഷരപ്രാസംതന്നെയും സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടിയിരുന്നാൽ ഭംഗി കൂടുമെന്നു് പൂർവ്വകവികൾക്കും അറിയാമായിരുന്നു. പ്രാസം ഉപേക്ഷിച്ചാലും വേണ്ടില്ല; അർത്ഥത്തിനു പുഷ്ടിയുണ്ടായിരിക്കണമെന്നു് ഏ. ആർ. തമ്പുരാൻ വാദിച്ചതും കേ. സി. കേശവപിള്ള ആ വാദത്തെ പിൻതാങ്ങിയതും ചില അല്പബുദ്ധികൾ വിചാരിക്കുംപോലെ അവർക്കു പ്രാസപ്രയോഗത്തിൽ അശക്തതയുണ്ടായിരുന്നിട്ടല്ല. കേ. സി-യ്ക്കു പ്രാസപ്രയോഗത്തിൽ കെല്പില്ലായിരുന്നെന്നു പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ? സദുദ്ദേശത്തോടു കൂടിയാണു് ഏ. ആർ ഈ വാദം സമാരംഭിച്ചതു്. കുടിലമതികളും അസൂയാലുക്കളുമായ ചില കർണ്ണേജപന്മാർ അവരുടെ ശ്രമം കേരളവർമ്മ വലിയകോയിത്തമ്പുരാനെ അധിക്ഷേപിക്കാനാണെന്നു് അദ്ദേഹത്തിനെ ധരിപ്പിച്ചു. ഇങ്ങനെയാണു് പ്രാസവഴക്കിന്റെ ആരംഭം. ഏ. ആറും, കേ. സിയും ദിവംഗതരായിട്ടും ആ കുടിലമതികളുടെ പക തീർന്നിട്ടില്ല.
അന്യാപദേശശതകതർജ്ജിമയാണു് അദ്ദേഹത്തിന്റെ തർജ്ജിമകളിൽ ഏറ്റവും ഉൽകൃഷ്ടം. ഭാഷ അതിലളിതം. സാർവ്വത്രികമായി സജാതീയദ്വിതീയാക്ഷരപ്രാസം പ്രയോഗിക്കാൻ യാതൊരു ക്ലേശവും അദ്ദേഹത്തിനുണ്ടായിരുന്നില്ല.
മൂലം—നാംഭോജായ ശശീ ന ചാപി ശശിനേ യദ്രോച തേഽഭോരുഹാം
കിം തേ ന ക്ഷതമസ്തികിഞ്ചന ജഗത്യേതസ്യവാ തസ്യവാ
ലോകാനന്ദകയോഃ പരന്ത്വിഹതയോ, പ്രേമ്ണൈവ ഭാവ്യം മിഥ-
സ്തച്ചേന്ന ജനി തൽപ്രരൂഢമയശഃ സ്ഫാരം വിധേഃ കേവലം.
തർജ്ജിമം—താമരയ്ക്കു ശശിയോടുമില്ലിഹ ശശിക്കു താമരയൊടും തഥാ
പ്രേമമെന്നതുനിമിത്തമേതുമൊരു ചേതമില്ലതിനു രണ്ടിനും
സാമരസ്യനിലയാണു വേണ്ടതഭിരാമരാമവരു തങ്ങളിൽ
കാമമിന്നതുളവായിടായ്കിയിലയശസ്സതീവ നിയതിക്കുതാൻ.
ശ്വാനസ്സന്ത്യഭിതോഽപി ദന്തമുകുള വ്യാവർത്തനോദ്ഘാടിത
സ്വൈരോത്താനിത വിഡ്വരാഹപൃഥുകാഃ കിംതൈഃസ്ഥിതൈർവാമുതൈഃ
വർത്തവ്യം ഗിരിരാരജമൗലിഷു വിഹർത്തവ്യം പുനഃസ്വേച്ഛയാ
ഹന്തവ്യാഃ കരിണോ മുഗേന്ദ്ര ഇതി ച പ്രാപ്തവ്യമുച്ചൈര്യശഃ
തർജ്ജിമ—പല്ലണച്ചു ചെറുവിട്ചരങ്ങളെയുപദ്രവിച്ചു വിളയാടുവാൻ
വല്ലഭത്വമെഴുമെത്ര പട്ടികളിരിയ്ക്കിലെന്തിഹ മരിക്കിലും
നല്ലവന്മലയിലേറിവാണിടണമിച്ഛപോലെ വിഹരിക്കണം
കൊല്ലണം മദഗജങ്ങളെ ശ്രുതിമൃഗേന്ദ്രനെന്നിഹ പരത്തണം’
വലിയകോയിത്തമ്പുരാൻ ഒരു അസാധാരണ മനുഷ്യനായിരുന്നു. ദ്വിതീയാക്ഷരപ്രാസമില്ലാതെയും നല്ല കവിതകൾ എഴുതാമെന്നു് അദ്ദേഹം വെളിപ്പെടുത്താതിരുന്നില്ല. ദ്വിതീയാക്ഷരപ്രാസവഴക്കിന്റെ ശരിയായ ഒരു ചരിത്രം ഞാൻ എഴുതി വരുന്നതുകൊണ്ടു് ഇവിടെ അധികമായി ഒന്നും അതിനെപ്പറ്റി പറയുന്നില്ല. ഒരു സംഗതിമാത്രം പറയാം. എത്രതന്നെ അർത്ഥമുണ്ടായിരുന്നാലും പ്രാസമില്ലാതിരുന്നാൽ മാധുര്യം കുറയും; നേരേമറിച്ചു് അർത്ഥം കുറഞ്ഞ കവിതയും പ്രാസബഹുളമായിരുന്നാൽ കേൾക്കാൻ ഇമ്പമുണ്ടു്. പ്രാസം വർജ്ജിക്കുന്നതു് അത്യന്തം പരിതാപകരമാണു്; എന്നാൽ പ്രാസം ദ്വിതീയാക്ഷരപ്രാസം മാത്രമല്ലതാനും. കവികൾ എല്ലാം ശബ്ദസുഖത്തിനു വേണ്ടി ഓരോ മാതിരി പ്രാസങ്ങൾ അവസരോചിതം പ്രയോഗിക്കാറുണ്ടു്. സാർവത്രികമായ നിയമം ഏർപ്പെടുത്താവുന്നതേയല്ല.
‘വാസന്തീ മധുവാർന്ന വാക്കിനു സജാതീയദ്വിതീയാക്ഷര-
പ്രാസം തീർപ്പതു കൈരളീമഹിളതൻ മംഗല്യമാണോർക്കണം.
ഹാ! സംസത്തിലസംശയം പഴിയതിൽ പാഴായ്പറഞ്ഞാൽപരീ-
ഹാസം സത്തുകളുൾത്തടത്തിലതിയായ് ചെയ്യുന്നതാശ്ചര്യമോ?’
എന്ന ശ്ലോകത്തിലുള്ള ചമൽക്കാരം മുഴുവനും ശബ്ദഗതമാകുന്നു. ദ്വി. പ്രാസം സ്വരവ്യഞ്ജനൈകരൂപ്യത്തോടുകൂടി നാലു വരികളിലും നിബന്ധിച്ചിട്ടുള്ളതുകൊണ്ടാണോ? അതു ശ്രവണസുഖദമായിരിക്കുന്നതു്. തീർച്ചയായും അല്ല. പൂർവാർദ്ധത്തിൽ ദ്വിതീയതൃതീയാക്ഷരങ്ങൾക്കും ഉത്തരാർദ്ധത്തിൽ ആദ്യത്തെ നാലക്ഷരങ്ങൾക്കും പ്രാസമുണ്ടു്. എന്നാൽ അതിനെക്കാൾ കൂടുതൽ സുഖം കൊടുക്കുന്നതു്,
‘വാസന്തീ മധുവാർന്ന വാക്കിനു് എന്നും,
മഹിളതൻ മംഗല്യമാണോർക്കണം എന്നും,
പഴിയതിൽ പാഴായ് പറഞ്ഞാൽ പരീഹാസം,’
എന്നും കാണുന്ന ആദ്യക്ഷരപ്രാസവും, സജാതീയദ്വിതീയാക്ഷരപ്രാസം എന്നതിൽ കാണുന്ന അനുപ്രാസവും ആകുന്നു. ഇങ്ങനെ പ്രാസബർഹുളമായിരിക്കുന്നതിനാൽ ഭാഷ വശമില്ലാത്തവനുപോലും അതു കേൾക്കുമ്പോൾ ഏതാണ്ടൊരു സുഖം തോന്നും. അർത്ഥത്തിനു് എന്തെങ്കിലും ചമൽക്കാരമുണ്ടോ? ഇല്ലെന്നു സത്യംചെയ്യാൻ യാതൊരു നിവൃത്തിയുമില്ല.
“മാംദൂരാദരവിന്ദസുന്ദരസ്മേരാനനാ സമ്പ്രതി
ദ്രാഗുത്തുംഗഭരസ്തനാംഗണഗളച്ചാരൂത്തരീയാഞ്ചലാ
പ്രത്യാസന്ന ജനപ്രതാരണപരാ പാണിം പ്രസാര്യാന്തികേ
നേത്രാന്തേസ്യ ചിരം കരംഗനയനാ സാകൂതമാലോകതേ.”
എന്ന സംസ്കൃതപദ്യത്തിലോ,
‘കാളിദാസകവീന്ദ്രന്റെ കാൽനഖേന്ദു മരീചികൾ
കാവ്യാധ്വാവിൽസ്സഞ്ചരിക്കുമെനിക്കു വഴികാട്ടണം.’
എന്ന മലയാള പദ്യത്തിലോ സജാതീയദ്വിതീയാക്ഷരപ്രാസം ഇല്ലാത്തതുകൊണ്ടു ശ്രവണസുഖം കുറഞ്ഞുപോയിട്ടുണ്ടോ?
ഏ. ആർ. കോയിത്തമ്പുരാൻ ഈ വസ്തുതയാണു ചൂണ്ടിക്കാണിച്ചതു്. അനേകം കവിമല്ലന്മാരോടൊപ്പം കവിതാപരീക്ഷയ്ക്കിരുന്നു ക്ഌപ്തസമയത്തിനുള്ളിൽ കവിത എഴുതിത്തീർത്തു് ഒന്നാംസമ്മാനം നേടിയ മഹാകവി പ്രാസപ്രയോഗത്തിൽ കെല്പില്ലാത്തവനാണെന്നു പറയുന്നതു് വെറും കുറുമ്പുകൊണ്ടല്ലെങ്കിൽ പിന്നെയെന്തുകൊണ്ടാണെന്നറിയുന്നില്ല. ആ ദ്രുതകവിതയിൽപോലും സജാതീയദ്വിതീയാക്ഷരപ്രാസം അദ്ദേഹം നിയമേന ദീക്ഷിച്ചു കാണുന്നു.
ശ്രീപത്മനാഭപദപദ്മശതകം—അദ്ദേഹത്താൽ വിരചിതമായ അതിമനോഹരമായ ഒരു സ്തോത്രമാണു്. സംസ്കൃതത്തിൽ അദ്ദേഹം രചിച്ചിട്ടുള്ള കൃതികളെപ്പറ്റി ഇവിടെ ഒന്നും വിവരിക്കുന്നില്ല.
ഒരു മഹാകവി, ഗദ്യകാരൻ, ബുക്കുകമ്മിറ്റി പ്രസിഡണ്ടു് എന്നീ നിലകളിൽ കേരളവർമ്മവലിയകോയിത്തമ്പുരാൻ ഭാഷയുടെ ഉന്നമനത്തിനു വേണ്ടി ചെയ്തിട്ടുള്ള യത്നങ്ങൾ വിലമതിക്കാവുന്നതല്ല. എന്നാൽ ആ വഴിക്കെല്ലാം ചെയ്തിട്ടുള്ളതിൽ പതിന്മടങ്ങു ഗുണം വേറൊരു വഴിക്കു് അദ്ദേഹം ചെയ്തിട്ടുണ്ടു്. കവിയുടെ നിലയിൽ അദ്ദേഹം കേരളകാളിദാസനാണെങ്കിൽ ശബ്ദശുദ്ധിയെ സംബന്ധിച്ചിടത്തോളം Dryde സാഹിതീസമാരാധകന്മാരുടെ പ്രോത്സാഹകൻ എന്ന നിലയിൽ ജാൺസനും ആകുന്നു. യഥാർത്ഥകവികളെ കണ്ടുപിടിച്ചു് അവരെ മുന്നോട്ടു തള്ളിവിടുന്ന കാര്യത്തിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. പൊട്ടക്കവിത എഴുതിക്കൊണ്ടു ചെന്നാലും അദ്ദേഹം ശ്രദ്ധാപൂർവ്വം വായിച്ചു് ഒരു തോർത്തെങ്കിലും സമ്മാനം കൊടുക്ക പതിവായിരുന്നു. ഒരു കറുത്ത വാക്കു് അദ്ദേഹം ഒരു കവിയശഃപ്രാർത്ഥിയോടും പറഞ്ഞിട്ടില്ല. ക്ഷുദ്രകവികൾക്കുപോലും അദ്ദേഹം സർട്ടിഫിക്കറ്റുകൾ കൊടുത്തു വന്നതിനെപ്പറ്റി ചിലർ പരിഹസിക്കാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം നൽകിയിട്ടുള്ള സർട്ടിഫിക്കറ്റുകൾ ഒന്നു വായിച്ചു നോക്കേണ്ടതാണു്. “നിങ്ങളുടെ വ്യവസായം അഭിനന്ദനീയമായിരിക്കുന്നു.” വാസ്തവമല്ലേ? ഈ ലോകത്തിൽ എന്തെല്ലാം പ്രലോഭനങ്ങൾക്കിടയിലാണു മനുഷ്യൻ ജീവിക്കുന്നതു്. അവയ്ക്കൊന്നിനും വഴിപ്പെടാതെ ഒരാൾ അല്പം കവിത എഴുതിക്കളയാമെന്നു വിചാരിക്കുന്നു. അയാളുടെ പ്രയത്നം സഫലമായില്ലെന്നു വരാം. എന്നാൽ അതു് അഭിനന്ദനീയമല്ലെന്നു് ആർക്കെങ്കിലും പറയാൻ സാധിക്കുമോ? ഒരിക്കൽ നാഗൻ വേലായുധൻ എന്നൊരു കവി യശഃപ്രാർത്ഥി മൂലംതിരുനാൾ മഹാരാജാവിന്റെ വൈയ്ക്കത്തെഴുന്നള്ളത്തിനെ സംബന്ധിച്ചു് ഒരു വഞ്ചിപ്പാട്ടെഴുതി പണ്ടു് മാർത്താണ്ഡവർമ്മ മഹാരാജാവു് രാമപുരത്തു വാരിയരോടെന്നപോലെ ഈ മഹാരാജാവു തന്നോടു വർത്തിക്കാതിരിക്കയില്ലെന്നായിരുന്നു കവിയുടെ വിശ്വാസം.
‘കണ്ണുണ്ടു രണ്ടു ചെവിയുണ്ടൊരു മൂക്കുമുണ്ടു്
വായുണ്ടു വായിലകമേ പല പല്ലുമുണ്ടു്
കാലുണ്ടു രണ്ടു കരമുണ്ടു്......’
അതിനാൽ രണ്ടു പേരും മനുഷ്യരാണു് എന്ന യുക്തിയനുസരിച്ചു് ഈ കൃതിയും ഒരു വഞ്ചിപ്പാട്ടെന്നു പറയാം. അതിൽക്കവിഞ്ഞൊരു സാദൃശ്യവും അവയ്ക്കു തമ്മിലില്ല.
കവി തന്റെ പുസ്തകത്തെ അച്ചടിക്കുംമുമ്പുതന്നെ വലിയകോയിത്തമ്പുരാനെ വായിച്ചു കേൾപ്പിച്ചു. എന്തൊരു ക്ഷമ! ആലോചിച്ചു നോക്കുക. ഒടുക്കം അവിടുന്നു് ഒരു സർട്ടിഫിക്കറ്റും എഴുതിക്കൊടുത്തു.
‘നിങ്ങടെ ഭക്തി പ്രശംസാവഹമായിരിക്കണം’ എന്നാണു് അതിന്റെ ചുരുക്കം. കവിതയെപ്പറ്റി ഒരക്ഷരം അതിൽ മിണ്ടീട്ടില്ല.
വലിയകോയിത്തമ്പുരാൻ ആശ്രിതന്മാർക്കു് ഒരു കല്പവൃക്ഷം തന്നെയായിരുന്നു. എത്ര എളിയവനു വേണ്ടിയും ഹൃദയപൂർവ്വം പ്രയത്നിക്കുന്നതിനു് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. വെറുതേയല്ല ഭാഷാസാഹിത്യസാമ്രാട്ടു് എന്ന മഹനീയപദത്തിൽ അദ്ദേഹം അധിഷ്ഠിതനായതു്. അദ്ദേഹത്തിനെക്കാൾ കവിത്വശക്തിയുണ്ടായിരുന്ന ചിലർ മുമ്പും ജീവിച്ചിരുന്നു. പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാൻ എനിക്കു ധൈര്യമില്ല. എന്നാൽ അവർക്കാർക്കും ഈ അഭികാമ്യമായ പദവി ലഭിച്ചിട്ടില്ല; ലഭിക്കയുമില്ല. അത്രമാത്രമോ? കേരളവർമ്മ വലിയകോയിത്തമ്പുരാനെപ്പോലെ ഒരു സർവ്വകലാവല്ലഭൻ ഇനിയുണ്ടാകുമോ? ആധുനിക വിദ്യഭ്യാസത്തിന്റെ ഗതി കണ്ടാൽ അങ്ങിനെ ഒരു പ്രത്യാശയ്ക്കു വഴിയില്ല.
1090-ാമാണ്ടു് കന്നിമാസം കേരളീയരുടെ ജീവിതത്തിൽ ഒരു ദുർദ്ദശാസന്ധിയായിരുന്നു. വലിയകോയിത്തമ്പുരാൻ പതിവുപോലെ വൈയ്ക്കത്തെഴുന്നെള്ളിയിട്ടു് കന്നിമാസം 2-ാം തീയതി ഹരിപ്പാട്ടെത്തി. അവിടെനിന്നും കന്നി 4-ാം തീയതി മോട്ടാറിൽ തിരുവനന്തപുരത്തേക്കു തിരിച്ചു. പ്രിയഭാഗിനേയനായ ഏ. ആർ. തിരുമേനിയുമുണ്ടായിരുന്നു. കായംകുളത്തിനു സമീപത്തു വച്ചു് വലിയകോയിത്തമ്പുരാൻ കേറിയിരുന്ന വണ്ടി മറിഞ്ഞു. തൽക്കാലം മരണം സംഭവിച്ചില്ലെങ്കിലും ചികിത്സകളൊന്നും ഫലിക്കായ്കയാൽ കന്നി 8-ാംതീയതി അദ്ദേഹം നാടുനീങ്ങി. കാട്ടുതീപോലെ ഈ സംഭവം കേരളം മുഴുവനും വ്യാപിച്ചു. കൈരളിയുടെ കരൾ വാടി. കവികൾ വാവിട്ടു കരഞ്ഞു. കുറേക്കാലത്തേക്കു് മാസികകളിലും പത്രങ്ങളിലും വിലാപകാവ്യങ്ങളേ കാണ്മാനുണ്ടായിരുന്നുള്ളു.
‘അപ്പാണ്ഡിത്യവിശേഷമാവിനയമഗ്ഗാംഭീര്യമദൈദ്ധര്യമാ
തൃപ്പാദംശ്രിതവത്സലത്വമികവാലോകോപകാരവ്രതം
അപ്പാരായണയോഗ്യ സൽക്കവനമാദ്ദാക്ഷിണ്യമസ്സൗഹൃദം
പർപ്പാധീശ! ഭവൽഗുണങ്ങളിൽ മറന്നേക്കാവതെന്തെന്തുവാൻ.’
19.1 വലിയകോയിത്തമ്പുരാന്റെ കൃതികൾ
സംസ്കൃതം–(1) തിരുനാൾ പ്രബന്ധം. (2) നക്ഷത്രമാല. (3) ശൃംഗാരമഞ്ജരീഭാണം. (4) പാദാരവിന്ദശതകം. (5) ചിത്രശ്ലോകാവലി (6) അമൃതാമഥനം. (7) ഗുരുവായുപുരേശസ്തവം. (8) സ്കന്ദശതകം. (9) ക്ഷമാപണസഹസ്രം. (10) ദണ്ഡകാരീസ്തോത്രസഞ്ചയം. (11) കംസവധ ചമ്പു. (12) യമപ്രണാമശതകം. (13) ശോണാദ്രീശസ്തോത്രം. (14) വിശാഖവിജയം (15) വിക്ടോറിയാചരിതം. (16) തുലാഭാരശതകം. (17) വഞ്ചീശശതകം. (18)വ്യാഘ്രാലയേശസ്തോത്രം. (19) നാരദമഹിമാനവർണ്ണനം. (20) നൃസിംഹാവതാരം. (21) പ്രക്രിയാസർവ്വസ്വവ്യാഖ്യാ. (22) സന്മാർഗ്ഗസംഗ്രഹം ഗദ്യം. (23) ശുകസന്ദേശവ്യാഖ്യാ. (24) ശാകുന്തളപാരമ്യം. (25) ശ്രീമൂലരാജപദപദ്മശതകം. (26) ദാനവവർണ്ണനം. (27) സംസ്കൃതലേഖമാല. (28) ജാതിനിരൂപണം (29) ലളിതാംബാദണ്ഡകം.
മലയാളം പദ്യം (സ്വതന്ത്രകൃതികൾ)–(1) ശ്രീപത്മനാഭപദപത്മശതകം. (2) മയൂരസന്ദേശം. (3) മത്സ്യവല്ലഭവിജയം. (4) ഹനുമദുദ്ഭവം. (5) സ്തുതിശതകം. (6) ദേവയോഗം. (7) പ്രലംബവധം. (8) ധ്രുവചരിതം. (9) പരശുരാമവിജയം. (10) സോമവാരവ്രതമാഹാത്മ്യം (11) കേരളപ്രസ്ഥാനം.
തർജ്ജിമകൾ–(1) ശാകുന്തളം. (2) അരുമകശതകം. (3) അന്യാപദേശശതകം.
ഗദ്യം–(1) ഒന്നാംപാഠം. (2) രണ്ടാംപാഠം. (3) മൂന്നാംപാഠം. (4) വിജ്ഞാനമഞ്ജരി. (5) സന്മാർഗ്ഗപ്രദീപം. (6) ധനതത്വനിരൂപണം. (7) ലോകത്തിന്റെ ശൈശവാവസ്ഥ. (8) ഇൻഡ്യാചരിത്രം. (9) തിരുവിതാംകൂർ ചരിത്രം. (10) മഹച്ചരിതസംഗ്രഹം. (11) സന്മാർഗ്ഗവിവരണം. (12) അക്ബർ. (13) വിജ്ഞാനസംഗ്രഹം.
19.2 കറുത്തപാറ നമ്പൂതിരി
വെട്ടത്തുനാട്ടിനു സമീപം ആലത്തയൂർ ഗ്രാമത്തിൽ രാമൻ ചോമാതിരിപ്പാട്ടിലെ പുത്രനായി 1021-ൽ ജനിച്ചു. ചെറുപ്പത്തിൽതന്നെ കാവ്യനാടകാലംകാരാദികളും, തർക്കം, വ്യാകരണം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വൈദുഷി സമ്പാദിച്ചു. വെണ്മണിക്കവിയോഗത്തിലെ അംഗമെന്ന നിലയിൽ അദ്ദേഹം നിരവധി ഒറ്റശ്ലോകങ്ങളും, അക്ഷയപാത്രം, അഭിമന്യുദ്ഭവം, കംസവധം എന്നിങ്ങനെ പലേ ഭാഷാന്തരങ്ങളും, രുഗ്മിണീസ്വയംവരം മണിപ്രവാളകാവ്യവും രചിച്ചു പ്രസിദ്ധി നേടി. വള്ളത്തോളിനെ കവിതക്കളരിയിൽ പയറ്റുന്ന വിഷയത്തിൽ പ്രേരിപ്പിച്ച മഹാശയന്മാരിൽ ഒരാൾ അദ്ദേഹമായിരുന്നത്രേ. കവി ഭാരതത്തിൽ ഇദ്ദേഹത്തിനെ ഇങ്ങനെ വിവരിച്ചുകാണുന്നു.
‘ഇയ്യൂഴത്തിലണഞ്ഞിടുന്ന കവനക്കാരായ പോരാളിമാർ
പെയ്യും പദ്യശരപ്രപഞ്ചമതുകൊണ്ടൊട്ടും സഹിക്കാതഹോ
മയ്യന്യേ മതിയാക്കിടാതെ കവിതാബാണപ്രയോഗങ്ങളാൽ
കയ്യൂന്നുന്നു കറുത്തപാറകൃതിയിൽ ചൊല്ലാർന്ന ശല്യൻ ദൃഢം.’
19.3 കിളിമാനൂർ തമ്പുരാക്കന്മാർ
കിളിമാനൂർ രാജകുടുംബം 880-ാമാണ്ടിടയ്ക്കു് തിരുവിതാംകൂറിൽ വന്നു തുടങ്ങിയ നെടുവിരിപ്പു പറപ്പൂർ രാജവംശമായിരുന്നു. 903-ൽ ജീവിച്ചിരുന്ന രവിവർമ്മകോയിത്തമ്പുരാന്റേയും, അതിനെത്തുടർന്നു് കേരളവർമ്മകോയിത്തമ്പുരാന്റേയും വീരകൃത്യങ്ങളേയും, രാജസ്ഥാനത്തിനു വേണ്ടി ചെയ്തിട്ടുള്ള സ്വർത്ഥത്യാഗത്തേയും ഓർത്തു് ശ്രീവീരമാർത്താണ്ഡവർമ്മ മഹാരാജാവു് 925-ൽ നൽകിയ നീട്ടായിരുന്നു ഇന്നത്തെ കിളിമാനൂർ ഇടവകയ്ക്കു് അടിസ്ഥാനമിട്ടതു്. ഈ രാജവംശം, തിരുവിതാംകൂറിൽ സമാധാനം സംസ്ഥാപിതമായതിനോടുകൂടി, സംഗീതസാഹിത്യാദികലകളിലുള്ള നൈപുണ്യത്തിനു പ്രസിദ്ധമായിത്തീർന്നു. വിദ്വാൻ കോയിത്തമ്പുരാന്റേയും തന്മാതാവായിരുന്ന ഉമാദേവിത്തമ്പുരാട്ടിയുടേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും ചരിത്രം അന്യത്ര ചേർത്തിട്ടുണ്ടല്ലോ. 982 ഇടവം 31-ാംതീയതി ജനിച്ചു് 1045 തുലാമാസത്തിൽ തീപ്പെട്ട പുണർതം തിരുനാൾ രാമവർമ്മകോയിത്തമ്പുരാൻ മഹാപ്രതാപശാലിയും നല്ല ഉറച്ച പണ്ഡിതനും സംഗീതകലയിൽ അദ്വിതീയനും ആയിരുന്നു. സീതാവിജയം ആട്ടക്കഥ അവിടുത്തേ കൃതിയാണു്. അവിടുത്തേക്കു് വലിയകൊട്ടാരത്തിൽനിന്നു് 100 രൂപ അടുത്തൂൺ അനുവദിച്ചിരുന്നു.
987 തുലാം ഭരണിനക്ഷത്രത്തിൽ മകംതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1059-ൽ തീപ്പെട്ട ഭരണിതിരുനാൾ രാജരാജവർമ്മ ശബ്ദശാസ്ത്രപാരാവാരപാരംഗതനായിരുന്നതിനു പുറമേ വിഷവൈദ്യം, തച്ചുശാസ്ത്രം, രസവാദം, ജാലവിദ്യ ഇവയിലും വിശേഷിച്ചു ചിത്രമെഴുത്തിലും അതിവിദഗ്ദ്ധനായിരുന്നു. മൃഗങ്ങളെ വരുത്തി വെടിവയ്ക്ക, പാമ്പിനെ വരുത്തി വിഷമിറക്കുക ഇത്യാദി പലേ അത്ഭുതക്രിയകളും അദ്ദേഹം ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാനാൽ “മൃഗയാവിനോദങ്ങൾ” എന്ന ലേഖനത്തിൽ ‘കുഞ്ഞുണ്ണിഅമ്മാവൻ’ എന്ന പേരിൽ ഭക്തിപൂർവം സ്മരിക്കപ്പെട്ടിരുന്ന ഈ മഹാനുഭാവന്റെ ഭാഗിനേയനായി ചിത്രമെഴുത്തു രവിവർമ്മ കോയിത്തമ്പുരാനും, പുത്രന്മാരായ കിളിമാനൂർ ശേഖരവാരിയർ, മാധവവാരിയർ ഇവരും അവിടുത്തേ അടുക്കൽ ആണു് ചിത്രമെഴുത്തു പഠിച്ചു വിശ്വവിഖ്യാതരായിത്തീർന്നതു്. അവിടുത്തെ നോട്ടത്തിനു് ഒരുമാതിരി ആകർഷണശക്തി ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ദാരികോത്ഭവം ആട്ടക്കഥ, ചില ഗദ്യപ്രബന്ധങ്ങൾ, അനേകം ഒറ്റശ്ലോകങ്ങൾ മുതലായവ അവിടുന്നു രചിച്ചിട്ടുണ്ടു്.
984 കന്നിമാസത്തിൽ ജനിച്ചു് 1045-ൽ തീപ്പെട്ട സ്വാതിതിരുനാൾ ഗോദവർമ്മതമ്പുരാൻ മഹാവിദ്വാനായിരുന്നതിനു പുറമേ കരകൗശലവിദ്യയിലും മൃഗയാവിനോദത്തിലും അസാധാരണ വൈദഗ്ദ്ധ്യമുള്ള ആളായിരുന്നു. വലിയ കൊട്ടാരത്തിൽനിന്നു് പ്രതിമാസം 70രൂപ അടുത്തൂൺ അനുവദിച്ചിരുന്നതുകൂടാതെ പുറമേ വിശിഷ്ടരീതിയിലുള്ള ഒരു നാഴികമണി ഉണ്ടാക്കിയതിനു് പാരിതോഷികമായി മഹാരാജാവു തിരുമനസ്സുകൊണ്ടു് ഒരു വീരശൃംഖലയും കല്പിച്ചുകൊടുത്തു. അവിടുത്തേ കൃതിയാണു് മുചുകന്ദമോക്ഷം ആട്ടക്കഥ.
995 തുലാംമാസത്തിൽ രോഹിണിതിരുനാൾ തമ്പുരാട്ടിയുടെ പുത്രനായി ജനിച്ചു് 1044-ൽ തീപ്പെട്ട ഭരണിതിരുനാൾ ഗോദവർമ്മതമ്പുരാൻ പ്രൗഢവിദ്വാനും മഹാവൈദ്യനും ചതുരംഗപ്പോരിൽ അതിവിദഗ്ദ്ധനും ആയിരുന്നു. അവിടുന്നു് ചില തുള്ളൽകഥകളും നിരവധി ഒറ്റശ്ലോകങ്ങളും രചിച്ചിട്ടുണ്ടു്. പാലാഴിമഥനം തുള്ളൽ അവിടുത്തേ കൃതിയാണു്.
‘അറ്റമില്ലാതൊരു ദാരിദ്ര്യമൊക്കെയും
തെറ്റെന്നൊഴിച്ചു സമ്പത്തു നൽകീടണം
ചെറ്റുനിൻകാരുണ്യമുണ്ടായ്മനക്കാമ്പി-
ലേറ്റം തെളിഞ്ഞെന്നെയൊന്നു നോക്കീടണം’
എന്നു തുടങ്ങുന്ന അകാരാദി കീർത്തനം അവിടുത്തേ വകയാണു്. അവിടുന്നു് സ്വന്തം കൈയ്യക്ഷരത്തിൽ പകർത്തിവച്ചിട്ടുള്ള കൃഷ്ണഗാഥ ഞാൻ കണ്ടിട്ടുണ്ടു്.
പുണർതംതിരുനാൾ രാമവർമ്മ കോയിത്തമ്പുരാന്റേയും മകയിരംതിരുനാൾ തമ്പുരാട്ടിയുടേയും സഹോദരനായിരുന്ന വിശാഖംതിരുനാൾ ഇത്തമ്മർതമ്പുരാൻ 991 മുതൽ 1042-വരെ ജീവിച്ചിരുന്നു. ‘നാലുകെട്ടിലമ്മാവൻ’ എന്നു് അറിയപ്പെട്ടിരുന്ന ഈ തമ്പുരാൻ പാർവതീപരിണയം തുള്ളൽ മുതലായ കൃതികൾ രചിച്ചിട്ടുണ്ടു്.
1005 തുലാമാസത്തിൽ ജനിച്ചു് 1060-വരെ ജീവിച്ചിരുന്ന തൃക്കേട്ടതിരുനാൾ തമ്പുരാട്ടി മഹാവിദുഷിയായ ഒരു കവയിത്രിയായിരുന്നു. അവിടുന്നു് നളചരിതം തിരുവാതിരപ്പാട്ടു്, അനേകം സ്തോത്രങ്ങൾ മുതലായവ രചിച്ചിട്ടുണ്ടു്. കഥകളിയുടെ കൈകൾ എല്ലാം നല്ലപോലെ വശമാക്കിയിരുന്നു. ആ തമ്പുരാട്ടിയുടെ ദൗഹിത്രിയും ഡാക്ടർ ഗോദവർമ്മ തമ്പുരാന്റെ മാതാവും ആയിരുന്ന രോഹിണിതിരുനാൾ തമ്പുരാട്ടിയും ചില കീർത്തനങ്ങളും തിരുവാതിരപ്പാട്ടുകളും പല ഖണ്ഡകവനങ്ങളും എഴുതിയിട്ടുണ്ടു്.
1018 മേടത്തിൽ സ്വാതിനാളിൽ ജനിച്ചു് 1078 മേടത്തിൽ തീപ്പെട്ടു പോയ രാജരാജവർമ്മകോയിത്തമ്പുരാൻ ‘രാസക്രീഡ’ എന്ന മനോഹരമായ ആട്ടക്കഥയുടെ കർത്താവായിരുന്നു. അതിൽനിന്നു മാതൃകയ്ക്കായി ഒരു പദം ഉദ്ധരിക്കാം.
19.4 സാരി—എരിക്കിലക്കാമോദരി
‘താവത്തദ്വേണുനാദാമതമൃധുലഹരീപാര്നമത്താ സ്മരാർത്താ-
സ്സംഭ്രാന്താസ്ത്യക്തബന്ധുപ്രിയതമതനയാ വിസ്മൃതാശേഷകൃത്യാഃ
വ്യത്യത്തന്യസ്തഭൂഷാ സുഭഗതനുലതാസ്സ്രസ്കനീവീകലാപാ
ഗോപ്യശ്ശ്രീകൃഷ്ണമാപുർഗ്ഗമനവിലസിതൈരാത്തഹംസീവിലസാഃ
കോമളാംഗിമാരായീടും ഗോപികമാർവന്നു
ശ്യാമളാംഗൻ കൃഷ്ണൻതന്റെ ചാരത്തപ്പോൾ
സ്വർണ്ണസമാനസുവർണ്ണകളർണ്ണവവർണ്ണന്തന്നെ ചേർന്നാ-
രാർണ്ണോദാന്തരവിലസിത വിഭ്യുജ്ജാതംപോലെ
പിഞ്ഛാഭാരശോഭിതനാം ദേവൻതന്നെയവർ
സഞ്ചലിതബന്ധകേശപാശത്തോടെ
പൂർണ്ണനിശാകരവദനവിനിസ്സൃതമന്ദഹാസം കൃഷ്ണം
ചണ്ഡസുമാസ്ത്രശരാർത്തിവിവർണ്ണിതഹാസത്തോടും
സാരഗന്ധവനമാലാ ഭൂഷിതാംഗൻതന്നെ
ഹാരഭൂഷി തോരുകുചഭാരത്തോടും
വേണുനിനാദവിമോഹിത സകലദിഗന്തരാളം സൂന-
ബാണകൃതാധികവിവശവിലാപവിലാസത്തോടും
ശസ്ത്രമാകും കാഞ്ചീബദ്ധപിതാംബരം തന്നെ
സ്രസ്തകാഞ്ചിനീവിമാരാം ഗോപിമാരും
നാളീകാസനവന്ദ്യപാദാബ്ജ മുകുന്ദൻതന്റെ ചാരേ
കേളീഗമനവിനിർജ്ജിതഹംസികൾവന്നുസ്വൈരം.’
ഈ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാന്റെ സഹോദരനായിരുന്നു 1025-ാമാണ്ടു് ഇടവമാസത്തിൽ ജാതനായ ചതയം തിരുനാൾ ഇത്തമ്മർ കോയിത്തമ്പുരാൻ. അവിടുന്നു് നാട്ടുനടപ്പനുസരിച്ചു് പ്രാഥമികവിദ്യഭ്യാസം പൂർത്തിയാക്കീട്ടു് ജ്യേഷ്ഠനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അടുക്കൽ കാവ്യാലങ്കാരങ്ങളും ശാസ്ത്രങ്ങളും അനന്തപുരത്തുകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും നല്ലപോലെ അഭ്യസിച്ചു. വലിയകോയിത്തമ്പുരാനു് അവിടുത്തേ ഗുരുസ്ഥാനം ഉണ്ടായിരുന്നു. വിനോദരസികനായിരുന്ന അവിടുന്നും കാർത്തികതിരുനാൾ രാമവർമ്മത്തമ്പുരാനും കൂടെയാണു് രാമയ്യവിജയം എന്ന ഫലിതമയമായ ആട്ടക്കഥ രചിച്ചതു്. ചിത്രമെഴുത്തു കോയിത്തമ്പുരാൻ ബറോഡയിൽനിന്നു വന്നപ്പോൾ, രാമയ്യൻ എന്നൊരു പട്ടരെക്കൂടെ കൊണ്ടുവന്നിരുന്നു. ആ ബ്രാഹ്മണനു് മരാമത്തിൽ ഒരു ജോലിയും കൊടുത്തു. അയാൾ ഭർത്തൃഹരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രൗഢവിദ്വാനും കിളിമാനൂർ കൊട്ടാരം അദ്ധ്യാപകനും ആയിരുന്ന കോട്ടൂർ നീലകണ്ഠപ്പിള്ള ആശാന്റെ പുത്രിയിൽ അനുരക്തനായി. ഒരു കൂനൻ നമ്പ്യാർക്കും അവളിൽ അഭിലാഷം ജനിച്ചു. അവർ തമ്മിലുണ്ടായ മത്സരം ആണു് കഥയുടെ വിഷയം. ഒടുവിൽ രാമയ്യൻ തന്നെ ജയിച്ചു. കൂനൻനമ്പ്യാർക്കു പറ്റിയ അമളിയെ,
‘ഇത്ഥംരാമയ്യബാഹുപ്രഹരണവിവശോ ദീനദീനസ്തദാനീം
നമ്പ്യാരമ്പോടുചാടി ദ്രുതമഥഭവനപ്രാപ്യ ബാഹ്യം [1] ചകൃത്വാ.’
എന്നു തുടങ്ങുന്ന ശ്ലോകത്തിലും,
‘ആശാന്റെ മകളെ എനിക്കു തരണം അല്ലെങ്കി-
ലാശാന്റെ മുമ്പിൽതന്നെ മരണം.’
എന്നും മറ്റുമുള്ള ഗാനങ്ങളിലും സരസമായി ചിത്രീകരിച്ചിരിക്കുന്നു..
അവിടുന്നു് ശ്രീമൂലരാജ ഷഷ്ഠിപൂർത്തിപ്രബന്ധം എന്നൊരു ചമ്പുവും, അനേകം സ്തോത്രരത്നങ്ങളും, സുകന്യാചരിതം നാടകവും, മുപ്പതുകൊല്ലത്തെ യുദ്ധം എന്ന ഗദ്യഗ്രന്ഥവും രചിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ ഉദ്ധരിക്കാം. ഘോഷയാത്രയ്ക്കു വന്നുകൂടിയ പെണ്ണുങ്ങൾ തമ്മിലുള്ള സംഭാഷണമാവിതു്:
‘അക്കാ നോക്കിൻ അതാരു? നമ്മുടെ ദിവാനങ്ങുന്നു പിന്നാപ്പുറ-
ത്തക്കാണുന്നതു മേനവൻ ജഡിജിയദ്ദേഹം മഹാബുദ്ധിമാൻ
കേൾക്കിൻ കേട്ടതുചൊല്ലിൻ അക്കറുകറെക്കണ്ണും മിഴിച്ചന്തികേ
നില്ക്കുന്നാരതു? കാലനും ഭയമെഴും രത്നയ്യരക്കൗണ്ടർപോൽ.’
ശ്രീവരാഹക്ഷേത്രത്തിൽ മഹാരാജാവു വന്ദിക്കുന്നതു്.
‘പാരാവാരഗഭീരവാരിണിപുരാ ഘോരാന്ധകാരാവൃതാ
കാരാഗാരനിയന്ത്രിതാവസുമതീ മുസ്തേവയേനോദ്ധ്യതാ
ദംഷ്ട്രാനിഷ്ഠ, രകോടികട്ടനരടദ്ബ്രഹ്മാണ്ഡചണ്ഡാകൃതീം
സ്രഷ്ടാഭിഷ്ടുതമഭ്യഗാന്നൃപവരോ ഭൂഭാരഭൂദാരകം.’
വേണീസംഹാരം നാടകം ഏതാനും ഭാഗം അവിടുന്നും ബാക്കി കാർത്തികതിരുനാൾ വിദ്വാൻ രാമവർമ്മകോയിത്തമ്പുരാനും ആണു് രചിച്ചതു്. കാർത്തികതിരുനാൾ തമ്പുരാൻ 1031 കർക്കടകത്തിൽ ജനിച്ചു. 1074 കർക്കടകത്തിൽ തീപ്പെട്ടു.
അശ്വതിതിരുനാൾ യുവരാജാവിന്റെ പ്രൈവറ്റു് സെക്രട്ടറിയും സീനിയർ മഹാറാണി തിരുമനസ്സിലെ പിതാവും ആയിരുന്ന കിളിമാനൂർ കുട്ടൻതമ്പുരാൻ ബി. ഏ. 1120-ൽ അന്തരിച്ചു. നല്ല വിദ്വാനായിരുന്നു. അമരപദാർത്ഥപ്രകാശിക, പുരാണനിഘണ്ടു എന്നിങ്ങനെ ചില കൃതികൾ രചിച്ചിട്ടുണ്ടു്. പുരാണനിഘണ്ടു അച്ചടിച്ചിട്ടില്ല.
19.5 വൈപള്ളി സുബ്രഹ്മണ്യൻപോറ്റി
993-ൽ ജനിച്ചു. കുമാരനല്ലൂർ ശങ്കരമൂത്തതിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. 1015-ൽ വിദ്യഭ്യാസം പൂർത്തിയായി. കോട്ടയം സിറിയൻകോളേജിൽ വളരെക്കാലം പണ്ഡിതനായിരുന്നു. ആറു് ആട്ടക്കഥകളോളംരചിച്ചിട്ടുണ്ടു്. പാർവതീപരിണയവും നരകാസുരവധവും മാത്രമേ എന്റെ കൈവശമുള്ളു. കഥകൾ നന്നായിട്ടുണ്ടു്. പക്ഷേ അഭിനയിക്കാറില്ല. രണ്ടും മനോരമ പ്രസ്സിൽ അച്ചടിക്കപ്പെട്ടവയാണു്. അദ്ദേഹം 1052-ൽ മരിച്ചു.
19.6 വില്വവട്ടത്താശാൻ
‘അച്ഛത്വം പൂണ്ടിടും വായ്ക്കുരകവികിഴവൻ വില്ലുവട്ടം തുടങ്ങീ-
ട്ടച്ഛന്നംപണ്ടു കൂത്താടിയ കവിവരരുണ്ടിന്നുമെല്ലാരുമല്ലോ’
എന്നു് 1073 മകരം 3-ാംതീയതി കുഞ്ഞിക്കുട്ടൻതമ്പുരാൻ കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്കു അയച്ച കത്തിൽ ‘കവി കിഴവനായി’ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന വില്വവട്ടത്തു രാഘവൻ നമ്പ്യാർ 997-ൽ തിരുവല്ലാ വില്വവട്ടത്തു ജനിച്ചു. കോട്ടയത്തു സുറിയാനി സിംമ്നാരിയിൽ സംസ്കൃതമുൻഷിയായിരുന്നു. മലയാളമനോരമയുടെ പോഷകന്മാരിൽ ഒരാളായിരുന്നു. നിരവധി പദ്യങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. ജ്യോതിഷം, തച്ചുശാസ്ത്രം ഇവയിലും പാണ്ഡിത്യമുണ്ടായിരുന്നു. ഖണ്ഡകവനങ്ങളല്ലാതെ പുസ്തകങ്ങളായി ഞാൻ ഒന്നും കണ്ടിട്ടില്ല. എൺപത്തിയൊന്നുവയസ്സുവരെ ജീവിച്ചിരുന്നിട്ടു് ഈയിടയ്ക്കാണു് മരിച്ചുപോയതു്.
19.7 ഒയ്യാരത്തു ചന്തുമേനോൻ
1022 ധനു 10-ാംതീയതി കുറുമ്പ്രനാട്ടിൽ ചേർന്ന നടുവണ്ണൂരിൽ കുളങ്ങരക്കുഞ്ഞിമഠത്തിൽ ജനിച്ചു. അച്ഛനായ എടവാട്ടിൽ ചന്തുനായർ തഹസിൽദാരായിരുന്നു. മാതാവായ ചിറ്റേഴത്തു പാർവ്വതിയമ്മയും സാമാന്യം നല്ല വിദുഷിയായിരുന്നു. 1032-ൽ പിതാവു മരിച്ചുപോയി. പഴയ സമ്പ്രദായമനുസരിച്ചു് കുടിപ്പള്ളിക്കൂടത്തിൽ പ്രാഥമികപാഠങ്ങൾ പഠിച്ചശേഷം ഇംഗ്ലീഷ് പള്ളിക്കൂടത്തിൽ ചേർന്നു. മെട്രിക്കുലേഷൻപരീക്ഷയിൽ പാസ്സായി. സംസ്കൃതവും നല്ലപോലെ അഭ്യസിച്ചു. പതിനേഴാം വയസ്സിൽ അൺകവനന്റഡ് സിവിൽസർവ്വീസു് പരീക്ഷയിൽ പാസ്സായി. നല്ല ഒത്ത ശരീരം, പ്രസന്നമായ മുഖം, മധുരമായ കണ്ഠം, വാലിട്ടു പുറകോട്ടു കെട്ടിവച്ചിരിക്കുന്ന തലമുടി, വിനോദരസികത—ഇങ്ങനെയൊരു യുവാവാണു്, ഒരുദിവസം ഷാർപ്പുസായ്പിന്റെ മുമ്പിൽ ഉദ്യോഗപ്രാർത്ഥിയായി ചെന്നുനിന്നതു്. സായ്പു് യുവാവിനെ ആപാദചൂഡം ഒന്നു നോക്കീട്ടു് ചില ചോദ്യങ്ങൾ ചെയ്തു. തൃപ്തികരമായ ഉത്തരം ലഭിക്കയാൽ പ്രസന്നനായി അദ്ദേഹം “ഇന്നുതന്നെ ജോലിയിൽ പ്രവേശിച്ചോളു” എന്നു കുടുമയിൽ പിടിച്ചുകൊണ്ടു പറഞ്ഞു. ഇതു് 1039-ൽ ആയിരുന്നു.
ചന്തുമേനോൻ ജോലിയിൽ പ്രവേശിച്ചതുമുതൽക്കു് കച്ചേരിയെന്നതിന്റെ ഗൗരവം എല്ലാം നഷ്ടപ്പെട്ടു. അദ്ദേഹത്തിനു സംഗീതത്തിലും ചെണ്ടകൊട്ടിലും നല്ല വാസനയ്ക്കു പുറമേ സരസഭാഷണത്തിലും ഫലിതോക്തിയിലും അസാമാന്യമായ ചാതുരിയുമുണ്ടായിരുന്നു. മേലുദ്യോഗസ്ഥന്മാർ തങ്ങളുടെ കസാല വിട്ടു വെളിയിൽപോയെന്നു കണ്ടാൽ മേനോൻ വിനോദത്തിനു വട്ടംകൂട്ടുകയായി. ചിലപ്പോൾ ഫലിതംപറഞ്ഞും മറ്റു ചില അവസരങ്ങളിൽ വല്ല പെൻസിലോ റൂൾത്തടിതന്നെയോ എടുത്തു മേശപ്പുറത്തു താളം തകർത്തും തത്രസ്ഥരായ ക്ലാർക്കന്മാരുടെ ഇടയ്ക്കു് ഹാസോല്ലാസം ജനിപ്പിച്ചു വന്നു. ചിലപ്പോൾ ചെണ്ടയുടെ സ്ഥാനത്തു് മേശയ്ക്കു പകരം സ്നേഹിതന്മാരുടെ പുറമോ കഷണ്ടിത്തലയോ കിട്ടിയാൽ അതായിരിക്കും ഉപയോഗിക്കുന്നതു്. ചന്തുമേനോൻ സായ്പിന്റെ വാത്സല്യഭാജനമായിരുന്നതിനാൽ ശിരസ്തദാർ പാവം എല്ലാം സഹിച്ചുപോന്നു.
സ്മാൾകാസ്കോടതിയിൽ ഇങ്ങനെ മൂന്നു കൊല്ലം ക്ലാർക്കായിരുന്നപ്പോഴേയ്ക്കു്, അതായതു് 1042-ൽ തലശ്ശേരി സബ്കളക്ടരായിരുന്ന ലോഗൻ ഈ യുവാവിനെ തന്റെ കച്ചേരിയിൽ മൂന്നാംഗുമസ്തനായി നിയമിക്കയും, അവിടെ നിന്നു് ക്രമേണ ഉയർത്തിക്കൊണ്ടുവന്നിട്ടു്, 1045-ൽ താൻ കളക്ടരായിത്തീർന്ന ഉടനെ പോലീസ് മുൻഷിയാക്കുകയും ചെയ്തു. അടുത്ത കൊല്ലം ഹെഡ്മുൻഷിസ്ഥാനം ഒഴിവു വന്നു. ഉടനെ ആ സ്ഥാനത്തു് ചന്തുമേനോൻ തന്നെയാണു് നിയമിക്കപ്പെട്ടതു്.
ഈ കളിയും ചിരിയും കോലാഹലവും എല്ലാം സഹജമായിരുന്ന അദ്ദേഹത്തിന്റെ സരസതയുടെ ബഹിഃസ്ഫുരണം മാത്രമായിരുന്നു. അദ്ദേഹം തന്റെ ജോലിയിൽ ഒരിക്കലും ശുഷ്കാന്തിക്കുറവു കാണിച്ചിരുന്നില്ല. ഏതു കാര്യത്തിലും ശ്രദ്ധയും ചുറുചുറുപ്പും കാണിച്ചു വന്നതിനാലാണു് അദ്ദേഹം രണ്ടു പ്രധാന ആംഗലോദ്യോഗസ്ഥന്മാരുടെ പ്രീതിക്കു പാത്രീഭവിച്ചതു്. കൃത്യനിഷ്ഠയില്ലാത്തവരോടു സായ്പന്മാർക്കു് പൊതുവേ വെറുപ്പാണു്. ഷാർപ്പു് സത്യനിഷ്ഠയുള്ള ഒരു നല്ല ഉദ്യോഗസ്ഥനായിരുന്നു. ലോഗൻ മലബാറിലെ സകല ജാതിമതസ്ഥന്മാരുടേയും കണ്ണിനുണ്ണിയായിരുന്നുവെന്നു പ്രത്യേകം പറയേണ്ടതായുമില്ല. മലബാർ മാന്വൽ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾവഴിക്കു് അദ്ദേഹത്തിന്റെ യശസ്സു് ഇപ്പോഴും നിലനില്ക്കുന്നു.
1047-ൽ ചന്തുമേനോൻ കാത്തോളിൽവീട്ടിൽ ലക്ഷ്മിയമ്മ എന്ന സുകൃതിനിയെ വിവാഹം ചെയ്തു.
‘എന്നില്ലത്തിനു ലക്ഷ്മീ മമ നയനങ്ങൾക്കു പീയുഷധാരാ’
എന്ന മട്ടിലാണു് ആ മഹതി പരിശോഭിച്ചതു്. “ഇന്ദുലേഖാപുസ്തകത്തിൽ തിളങ്ങിക്കാണുന്ന ശൃംഗാരത്തെ സൃഷ്ടിച്ച ചന്തുമേനവന്റെ ധർമ്മപത്നിയായിരുന്ന ആ ലക്ഷ്മിഅമ്മയുടെ വിശേഷബുദ്ധിയും ലോകപരിഞ്ജാനവും ക്ഷമാശീലവും അത്യന്തം ആദരണീയമായിരുന്നു.” ആ സ്ത്രീരത്നത്തിന്റെ അപേക്ഷയനുസരിച്ചായിരുന്നു വലിയകോയിത്തമ്പുരാൻ അമരുകശതകം തർജ്ജമ ചെയ്തതെന്നുള്ളതിനു്,
“സുമതികൾ മണിചന്തുമേനവന്റെ
കമനിമനീഷണി ലക്ഷ്മി ചൊല്കയാലേ
അമരുകശതകം മണിപ്രവാളം
കിമപിലമച്ചിതു ഭാഷയായിഞാനും”
എന്ന പദ്യം സാക്ഷ്യം വഹിക്കുന്നു.
ഈ ലക്ഷ്മിയമ്മ ചന്തുമേനവന്റെ സാഹിത്യയത്നങ്ങളിലെല്ലാം മനഃപൂർവം സഹായിച്ചുകൊണ്ടുതന്നെയായിരുന്നു. ‘ഒരു പൂച്ച വന്നുകേറിയാലും അറിയാം’ എന്നൊരു പഴമൊഴിയുണ്ടല്ലൊ. ലക്ഷ്മിയമ്മ സഹധർമ്മിണീപദത്തിൽ പ്രതിഷ്ഠിതയായിട്ടു് അധികം കഴിയുംമുമ്പെ അദ്ദേഹം ഷാർപ്പിന്റെ കോടതിയിൽ ഹെഡ്റൈട്ടരായും അചിരേണ മുൻസിഫായും നിയമിക്കപ്പെട്ടു.
1049-ൽ മഞ്ചേരി മുൻസിഫായി സ്ഥലം മാറ്റപ്പെട്ടു. അവിടെനിന്നും 1051-ൽ പാലക്കാട്ടു മുൻസിഫായി മാറി. പാലക്കാട്ടു് ആറു കൊല്ലം ജോലിയിൽ ഇരുന്നു. 1057-ൽ കോഴിക്കോട്ടേയ്ക്കു വന്നു. അവിടെത്തന്നെ നാലു കൊല്ലം ഇരുന്നതിനിടയ്ക്കു് സർക്കാരിൽനിന്നും ശമ്പളം വർദ്ധിപ്പിക്കയും ചെയ്തു. അദ്ദേഹത്തിനെ ഒന്നാംക്ലാസു് മുൻസിഫായി ഉയർത്തുകയും ചെയ്തു. അപ്പോൾ കോഴിക്കോട്ടു സബ്ജഡ്ജിയായിരുന്ന ഈ. കെ. കൃഷ്ണൻ ചന്തുമേനോന്റെ ഉത്തമമിത്രമായിത്തീൎന്നു. അദ്ദേഹവും ചന്തുമേനോനെപ്പോലെ മൃഗയാതല്പരനായിരുന്നുതാനും. ഡിസ്ട്രിക്ട്ജഡ്ജിയായിരുന്ന വിഗ്രാംസായ്പിനു് രണ്ടു പേരിലും തൃപ്തിയും വിശ്വാസവും ഉണ്ടായിരുന്നു.
1061-ൽ ഒറ്റപ്പാലത്തേയ്ക്കും അടുത്ത വർഷം പരപ്പനങ്ങാടിയിലേയ്ക്കും അദ്ദേഹം സ്ഥലംമാറ്റപ്പെട്ടു. പരപ്പനങ്ങാടിയിൽ താമസിക്കുന്ന കാലത്തു് അദ്ദേഹം ബേക്കൺസ് ഫീൽഡു് പ്രഭുവിന്റെ ഫെൻറീത്താ ടെമ്പിൾ എന്ന നോവൽ പുസ്തകം വായിക്കാനിടയാവുകയും, അതുപോലെ ഉത്തരകേരളീയരുടെ ജീവിതരീതികളെ പ്രതിഫലിപ്പിക്കുന്ന ഒരു നോവൽ എഴുതാമെന്നു തീർച്ചപ്പെടുത്തുകയും ചെയ്തു. അങ്ങിനെ അവിടെ വച്ചു് ഏതാനും മാസങ്ങൾകൊണ്ടു് എഴുതിത്തീർത്ത കഥയാണു് ഇന്ദുലേഖ. അച്ചടിച്ചു് ഒരു വർഷം തികയുംമുമ്പു് പുസ്തകമെല്ലാം വിറ്റുതീർന്നതിൽനിന്നും മലായാളികൾ അതിനെ എങ്ങനെയാണു സ്വീകരിച്ചതെന്നു് ഊഹിക്കാമല്ലോ. അതിലെ ഓരോ പാത്രവും സജീവമായിരിക്കുന്നു. പഴയ നായർകുടുംബങ്ങളിൽ മാധവനേയും മാധവിയേയുംപോലുള്ളവരെ അധികമായി കിട്ടുമായിരുന്നില്ലെങ്കിലും മുൻകോപിയും ശുദ്ധഗതിക്കാരനും കുടംബസ്നേഹവാരാശിയും ആയിരുന്ന പഞ്ചുമേനോന്മാരെ എവിടെയും കാണാമായിരുന്നു. സ്ത്രീവിദ്യാഭ്യാസംകൊണ്ടുണ്ടാകുന്ന ഗുണങ്ങളെ ഉദാഹരിക്കാനായിട്ടാണു് അദ്ദേഹം മാധവിയെ സൃഷ്ടിച്ചതു്. ഏതാണ്ടു മാധവിയുടെ രീതിയിൽതന്നെയാണു് ചന്തുമേനോൻ തന്റെ പുത്രിയെ വളർത്തിയതും. യാഥാസ്ഥിതികന്മാർക്കു് ഇന്ദുലേഖയുടെ സൃഷ്ടി അത്ര പിടിച്ചിരുന്നില്ലെന്നു് ചക്കീചങ്കരം നാടകം വായിച്ചിട്ടുള്ളവർക്കറിയാം. മൂക്കില്ലത്തെ മനയ്ക്കൽ നമ്പൂരിപ്പാടിന്റെ സ്വഭാവചിത്രണം ഒരു കടുത്ത കയ്യായിപ്പോയെന്നും തെക്കൻദിക്കിൽ ഉള്ളവർ വിചാരിച്ചേക്കാം. എന്നാൽ നമ്പൂരിസമുദായത്തിനു് അത്തരം വിദായവിഹീനരും വികലാചാരന്മാരുമായ ആളുകൾ വരുത്തിവച്ചിട്ടുള്ള ഹാനിയെ പരിഹരിക്കുന്നതിന്നു വിശാലഹൃദയന്മാരായ ഉണ്ണിനമ്പൂരിമാർ എത്രകാലം ശ്രമിക്കേണ്ടിവന്നു! ഇപ്പോഴും ആ ന്യൂനത സമുദായമദ്ധ്യത്തിൽനിന്നും നിശ്ശേഷം നിർമ്മാർജ്ജനം ചെയ്തുതീർന്നിട്ടുണ്ടെന്നു പറയാറായിട്ടുമില്ല. കേസരി ഈ സംഗതിയെപ്പറ്റിയെഴുതീട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.
“ഇപ്പോൾ നമുക്കു വേണ്ടി ദേവാലയങ്ങളിൽ പല സൽക്കർമ്മങ്ങളും ചെയ്യുന്നവരാണല്ലൊ ബ്രാഹ്മണർ. ഭൂദേവന്മാരാണെന്നുകൂടി പറയാൻ മടിയില്ലാത്ത ആ യോഗ്യന്മാരുടെ നടപ്പും മര്യാദയും കണ്ടിട്ടാണല്ലോ ഈയുള്ളവർ നടക്കേണ്ടതു്. അവരുടെ സ്ഥിതി ഒന്നാലോചിക്കുക. അനവധി ഭാര്യമാരെ വേൾക്കുന്നു; എന്നു മാത്രമല്ല എത്ര പേർ പരസ്യമായി രഹസ്യത്തിനും പോകുന്നു! അതൊരു പാപമാണെന്നു് അവർക്കാകട്ടെ മറ്റുള്ളവർക്കാകട്ടെ ലേശംപോലും വിചാരമില്ല. അവർക്കിതുകൊണ്ടു സംഘവിരോധമോ ലഘുത്വമോ ഒന്നും തന്നെയില്ല. ഏതു പംക്തിയിലും പന്തലിലും പോകാം. ശാപ്പിടാം. യാതൊരശുദ്ധിയുമല്ല. ഗോമൂത്രമാകട്ടെ പഞ്ചഗവ്യമാകട്ടെ ഒന്നും സേവിക്കേണ്ട. പരസ്ത്രീസേവയുണ്ടായാൽ പ്രായശ്ചിത്തംതന്നെ വേണ്ട. ഒരു ക്രൈസ്തവദേവാലയത്തിലെ ഒരു പാതിരിയുടെ ഈവിധം ശങ്കാലേശമുണ്ടായാലത്തെ കഥ എന്തായിരിക്കും?”
നമ്പൂരിമാർക്കു് ഈ പുസ്തകത്തോടുണ്ടായ വിദ്വേഷം അർത്ഥശൂന്യമാകുന്നു. രാജ്യത്തുള്ള ഇന്ദുലേഖാപുസ്തകങ്ങളൊക്കെ ചുട്ടു ഭസ്മമാക്കി അറബിക്കടലിൽ താക്കണം എന്നു് ഒരു നമ്പൂരി പത്രത്തിൽ എഴുതിയിരുന്നു. എന്നാൽ അന്നുജീവിച്ചിരിക്കുന്നവരെ പേരു പറഞ്ഞു തെറിശ്ലോകങ്ങളുണ്ടാക്കിയ വെണ്മണിയുടേയും കൂട്ടുകാരുടേയും പുസ്തകങ്ങളെ അവരോടൊത്തു് ‘ഇറാൻ മൂളുന്ന’ ശൂദ്രപ്പരിഷകൾക്കാകട്ടെ തോന്നിയില്ല. അവർ വെണ്മണിപ്രസ്ഥാനത്തിന്റെ പുനരുൽഘാടനകർമ്മം നിർവ്വഹിക്കാനാണു നോക്കുന്നതു്. ഇത്തരം ആളുകളോടു് മി. മൂർക്കോത്തു കുമാരൻ പറയുന്നതിങ്ങനെയാണു്:
“ഇന്ദുലേഖാപുസ്തകങ്ങളൊക്കെ, നമ്പൂരിമാർ വിലകൊടുത്തു വാങ്ങി ദഹിപ്പിക്കുന്നതു നല്ലതുതന്നെ. പക്ഷെ അതിന്റെ ഭാഷ അറബിക്കടലിൽ കലക്കിനശിപ്പിക്കുകയല്ല വേണ്ടതു്; ശുദ്ധജലങ്ങളിൽ കലക്കി ഓരോ യാഥാസ്ഥിതിക നമ്പൂരിയും സേവിക്കുകയാണു വേണ്ടതു്. നാല്പതു കൊല്ലത്തിനിടയ്ക്കു് നമ്പൂരിമാരുടെ ഇടയിൽ അത്യധികം സാവധാനത്തിലെങ്കിലും ദൃഢമായ പദ്ധതിയിൽക്കൂടി വന്നുകൊണ്ടിരിക്കുന്നതും അഞ്ചു പത്തു കൊല്ലമായി ഗതിക്കു വേഗം കൂടിയതും ആയ പരിഷ്കാരത്തിന്റെ അസ്ഥിവാരം ഇന്ദുലേഖാപുസ്തകമാണെന്നു പറവാൻ ഞാൻ അശേഷം മടിക്കുന്നില്ല.”
ചന്തുമേനോനു് നമ്പൂരിമാരോടു യാതൊരു വെറുപ്പുമില്ലായിരുന്നു എന്നുള്ളതിനു് ചെറുശ്ശേരിയുടെ സൃഷ്ടി തന്നെ ഒരു സാക്ഷിയാണു്. നമ്പൂരിസമുദായത്തെ വെറുക്കാൻ ഏതു മലയാളിക്കു സാധിക്കും? ശ്രീശങ്കരാചാര്യരേയും നാരായണഭട്ടതിരിയേയും പൂന്താനത്തേയും ബഹുസഹസ്രം മറ്റു യോഗ്യപുരുഷന്മാരേയും സൃഷ്ടിച്ച ആ സമുദായത്തോടു് ആർക്കും വിദ്വേഷം ഉണ്ടാവുന്നതല്ല. പരിഹാസ്യമായ ആചാരങ്ങൾ സമുദായത്തിനുള്ളിൽ കടന്നുകൂടിയിരിക്കുന്നു എന്നു സ്നേഹബുദ്ധ്യാ ചൂണ്ടിക്കാണിക്കുന്നതു വിദ്വേഷമായി വ്യാഖ്യാനിക്കുന്നവരാണു പരമാർത്ഥത്തിൽ സമുദായശത്രുക്കൾ.
1066-ൽ ചന്തുമേനോൻ വീണ്ടും കോഴിക്കോട്ടേക്കു തിരിച്ചു. അതിനുശേഷമാണു് ശാരദ എഴുതി പ്രസിദ്ധീകരിച്ചതു്. ആ പുസ്തകം പൂർത്തിയാക്കുന്നതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായില്ല. ജോലിത്തിരക്കും ശരീരാസ്വാസ്ഥ്യവും നിമിത്തം തനിക്കു് അതിനു സാധിക്കാതെ വന്നിരിക്കുന്നു എന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടു്. ഹാ! ആ ആഗ്രഹം പൂർത്തിയായിരുന്നു എങ്കിൽ ശാരദയുടെ സമീപത്തു് ഇന്ദുലേഖ അസ്തപ്രഭമായിത്തീരുമായിരുന്നു.
ഇതേ കാലഘട്ടത്തിൽ സർ. സി. ശങ്കരൻനായർ മദ്രാസ് നിയമസഭയിൽ അവതരിപ്പിച്ച വിവാഹബില്ലിനെപ്പറ്റി അന്വേഷിക്കുന്നതിനു വേണ്ടി ഏർപ്പെടുത്തപ്പെട്ട മുത്തു സ്വാമിഅയ്യർകമ്മിറ്റിയിൽ ചന്തുമേനോനും ഒരംഗമായി.
1067-ൽ അദ്ദേഹം തിരുനൽവേലി ആക്ടിംഗു് അഡീഷണൽ സബ്ജഡ്ജിയായി ഉയർത്തപ്പെടുകയും അടുത്തകൊല്ലം ആ ജോലി സ്ഥിരപ്പെടുകയും ചെയ്തു. സ്ഥിരം സബ്ജഡ്ജിയായി ആദ്യം ജോലി നോക്കിയതു് മംഗലാപുരത്തുവച്ചായിരുന്നതിനാൽ അദ്ദേഹത്തിനു് മയൂരസന്ദേശംകാവ്യത്തെ കമനീയമായി അച്ചടിപ്പിച്ചു പ്രസാധനം ചെയ്യുന്നതിനു സാധിച്ചു. ആ വിശിഷ്ടകാവ്യത്തെപ്പറ്റി അദ്ദേഹം എഴുതി വിദ്യാവിനോദിനിയിൽ പ്രസിദ്ധീകരിച്ചിരുന്ന മണ്ഡനം ആണു് ആ കാവ്യത്തിനു വലുതായ പ്രചാരം നൽകിയതെന്നു പറയാം.
1070-ൽ മംഗലാപുരത്തു വച്ചു് അദ്ദേഹത്തിനു പക്ഷവാതം പിടിപെടുകയാൽ അവധിയെടുത്തു് തലശ്ശേരിയിലുള്ള തന്റെ ഗൃഹത്തിൽ ചെന്നു പാർത്തു. രണ്ടു കൊല്ലം കഴിഞ്ഞാണു് വീണ്ടും ജോലിയിൽ പ്രവേശിച്ചതു്. 1072-ൽ വീണ്ടും കോഴിക്കോട്ടു സബ്ജഡ്ജിയായി ചാർജ്ജെടുത്തു. 1073 ധനു പതിനാറാംതീയതി പൂരുട്ടാതി നക്ഷത്രത്തിൽ ജന്മനാൾ ആഘോഷപൂർവ്വം കൊണ്ടാടി. ശരീരത്തിനു പൂർണ്ണസ്വാസ്ഥ്യം ഉണ്ടായിരുന്നില്ല. 1075 ചിങ്ങം 23-ാം തീയതി കോടതിയിൽ പതിവുപോലെ പോയിരുന്നു. കോടതിയിൽനിന്നും തിരിച്ചുവന്നപ്പോൾ പെട്ടെന്നു രോഗം ഒന്നു കടുത്തു. പിറ്റേദിവസം അതിരാവിലെ ഇഹലോകവാസം വെടിയുകയും ചെയ്തു. ഈ വാർത്തയെപ്പറ്റി വലിയകോയിത്തമ്പുരാൻ കടത്തനാട്ടു രാജാവിനു് എഴുതിയ എഴുത്തിൽ,
“ഹന്ത! ഹന്ത! കൃതാന്തേന നിതാന്തം നിഷ്കൃപതാപ്രദർശിതാ. മയ്യസമ്മുഖസമീക്ഷിത തത്താദൃഗ്രസികാഗ്രേസരാന്തരംഗമിത്രം ചന്തുമേനവമേവമകസ്മാപേഹൃതവിത്താ തദ്വാർത്താവഗമാൽ പ്രഭൃതിർഭ്യുശമപാ-സ്തോവിമതായ മാനശ്ചവർത്തതേഽസൗ.” എന്നു പ്രസ്താവിച്ചിരിക്കുന്നതിൽനിന്നും അവിടുത്തേക്കു് അദ്ദേഹത്തിനോടുണ്ടായിരുന്ന സ്നേഹാതിരേകം വെളിപ്പെടുന്നുണ്ടല്ലോ.
ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചന്തുമേനോൻ അവ്യഭിചരിതമായ നീതിനിഷ്ഠയുള്ളവനായിരുന്നു. ഒരിക്കൽ ഒരടിയന്തിരം പ്രമാണിച്ചു് അദ്ദേഹവും സന്നിഹിതനായിരുന്നു. ഊണിനിരുന്നപ്പോൾ ഒരാൾ കൈക്കൂലിയെപ്പറ്റി സംസാരിച്ചു. വലിയ കൈക്കൂലിക്കാരനെന്നു പൊതുവേ എല്ലാവർക്കും അറിയാമായിരുന്ന ഒരു ഉദ്യോഗസ്ഥൻ അതു കേട്ടിട്ടു് “ചക്കരപ്പാടത്തു കൈകടത്തിയാൽ ഒന്നു നക്കിനോക്കാത്തവരാരുണ്ടു്” എന്നു ചോദിച്ചു. അപ്പോൾ ചന്തുമേനോൻ കൈയിൽ വാരിയിരുന്ന ചോറു് ഇലയിൽത്തന്നെ ഇട്ടിട്ടു് നിവർന്നിരുന്നുകൊണ്ടു് “ഉണ്ടു്, ഞാനുണ്ടു്. ഒയ്യാരത്തു ചന്തുവുണ്ടു്” എന്നഭിമാനപൂർവ്വം പറഞ്ഞു. എല്ലാവരും മൗനം പൂണ്ടുപോയി.
ഇനിയൊരു കഥയുള്ളതു് കുറേക്കൂടി രസാവഹമാണു്.
‘കോഴിക്കോട്ടു വരക്കൽ എന്ന ഒരു തീയക്ഷേത്രത്തിലെ ചിറപ്പിനു് പ്രസിദ്ധചെണ്ടകൊട്ടുകാരൻ മാരാരെ ക്ഷണിച്ചിരുന്നു. ചിറപ്പു തീർന്നപ്പോൾ മൂന്നാംതരക്കാർക്കു കൊടുക്കാറുള്ള പ്രതിഫലമാണു് ക്ഷേത്രാധികാരികൾ അയാൾക്കു കൊടുത്തതു്. അയാൾ തർക്കിച്ചിട്ടൊന്നും ഫലിക്കായ്കയാൽ ചന്തുമേനോന്റെ കോടതിയിൽ കേസ്സൊന്നു ഫയലാക്കി. ക്ഷേത്രത്തിൽ ചിറപ്പിനു ചെന്നിരുന്നവരാരും അയാൾക്കു സാക്ഷി പറവാൻ തയ്യാറായില്ല. ഒന്നു രണ്ടു കൃത്രിമസാക്ഷികളെ മാരാർ ഹാജരാക്കിയെങ്കിലും ചന്തുമേനോൻ ചോദ്യങ്ങൾ ചോദിച്ചു് അവർക്കു ചെണ്ടകൊട്ടിനെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടെന്നു വരുത്തി. മാരാർ പരുങ്ങി. എന്നാൽ ചെണ്ടകൊട്ടിൽ അയാൾക്കു യഥാർത്ഥമായ പാഠവമുണ്ടോ എന്നു പരീക്ഷിക്കാതെ കേസു വിധിക്കുന്നതു ശരിയല്ലെന്നു് ചന്തുമേനോന്റെ മനസ്സാക്ഷി ഉപദേശിച്ചു. ഒടുവിൽ അദ്ദേഹം ചോദിച്ചു:“കോടതി മുമ്പാകെ ചെണ്ട കൊട്ടിക്കാണിക്കാൻ തയ്യാറുണ്ടോ?” മാരാർ അതു സമ്മതിച്ചു. മാരാർ വേഗം ചെണ്ടയുമായി കോടതിയിൽ എത്തി. മേളം കൊണ്ടുപിടിച്ചു. മേനോൻ രസിച്ചുതുടങ്ങി. എന്നാൽ ഡേവിഡ്ധ്വരയ്ക്കു് ചെണ്ടമേളം കണ്ഠകഠോരമായിട്ടാണു തോന്നിയതു്. അദ്ദേഹം ചെണ്ടകൊട്ടു നിറുത്താൻ പറയുന്നതിനായി തന്റെ ഡുഫേ്ദാരെ അയച്ചു. അയാൾ വന്നുചേരുമെന്നു നേരത്തെ അറിയാമായിരുന്ന ചന്തുമേനോൻ ഡുഫേ്ദാരുടെ തലപ്പാവു് കണ്ടുതുടങ്ങിയ മാത്രയിൽ ഗൗരവഭാവമവലംബിച്ചു് ഇരിപ്പായി. ആ ഗംഭീരഭാവം ഡഫേ്ദാരെ തടഞ്ഞുനിർത്തിയതിൽ അത്ഭുതപ്പെടാനില്ല. മാരാർ ഇതിനിടയ്ക്കു തകർത്തുകൊണ്ടുതന്നെ ഇരുന്നു. ഡേവിഡ്ധ്വരയുടെ അപ്പോഴത്തെ മനോഭാവം സങ്കടദൃഷ്ടികൊണ്ടു കാണാൻ സാധിച്ച ചന്തുമേനോന്റെ മുഖത്തു് ഒരു പ്രസന്നത കളിയാടി. ഇതു് തന്റെ ചെണ്ടകൊട്ടിലുള്ള താല്പര്യാതിശയം കൊണ്ടായിരിക്കണമെന്നു തെറ്റിദ്ധരിച്ച മാരാർ മേളം ഒന്നുകൂടി കൊഴുപ്പിച്ചു. ധ്വര ഒരാളെക്കൂടി അയച്ചു. അയാൾ വരുന്നതു കണ്ടപ്പോൾ ഡഫേ്ദാരും ധൈര്യമവലംബിച്ചു മുന്നോട്ടു കാൽ വയ്ക്കാൻ തുടങ്ങി.
വിനോദരസികനായ ചന്തുമേനോനാകട്ടെ യാതൊന്നും കേൾക്കുന്ന ഭാവമേ പ്രകാശിപ്പിക്കാതെ ചെണ്ടകൊട്ടിൽ ലയിച്ചു് കണ്ണു ചിമ്മി താളത്തിനൊത്തു തലയും കുലുക്കിക്കൊണ്ടു് അങ്ങിനെയിരുന്നു. ഡഫേ്ദാർ വിഷമിച്ചു. അയാൾക്കു് ഒരു യുക്തി തോന്നി. യജമാനന്റെ അടുക്കൽ സമയം നോക്കാതെ ചെല്ലാൻ അധികാരമുണ്ടെന്നു സ്വയം അഭിമാനിച്ചിരുന്ന ഒരു ഭൃത്യനുണ്ടായിരുന്നു. അയാളെ തള്ളിവിട്ടു. എന്നാൽ ചന്തുമേനോന്റെ അടുക്കൽ ആരടുക്കും? ഡഫേ്ദാർ ബഞ്ചിനു അടുത്തചെന്നു് “ജഡ്ജിസായ്പിന്റെ.....” എന്നിത്രയും പറഞ്ഞതും അദ്ദേഹം സംഹാരരുദ്രനെപ്പോലെ “തനിക്കു മൂന്നു രൂപാ പ്രായശ്ചിത്തം” എന്നു ഗർജ്ജിച്ചതും ഒരുമിച്ചുകഴിഞ്ഞു. സംഹാരരുദ്രന്റെ ആ ഭാവം കണ്ടു് ഡിസ്ട്രിക്ട്ജഡ്ജിയുടെ ദൂതഗണം പമ്പകടന്നു.
കുറേനേരംകൂടി ചെണ്ടകൊട്ടിച്ചു കേട്ടശേഷം ചന്തുമേനോൻ അന്യായത്തിനു അനുസരിച്ചു് വാദിക്കനുകൂലമായി വിധി പറഞ്ഞു. മാരാർ സംതൃപ്തനായി കോടതി വിട്ടു. അന്നു കാപ്പികുടിസമയത്തു് “ഡേവിഡ്സായു” ഇതെന്തൊരു മാതിരി? മറ്റുള്ളവർക്കു് ചെവി കേട്ടിരിക്കണ്ടേ? എന്നു ചോദിച്ചതിനു്, “ന്യായം നടത്തുന്നതിനുള്ള എന്റെ ഉദ്യമം താങ്കൾക്കു് അസഹ്യതയുണ്ടാക്കിയാൽ ഞാൻ അതിനു ക്ഷമായാചനം ചെയ്തുകൊള്ളുന്നു” എന്നദ്ദേഹം മറുപടിയും പറഞ്ഞു.
ഫലിതം പറയുന്നതിൽ മാത്രമല്ല അതു കേട്ടു രസിക്കുന്നതിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഒരിക്കൽ ഒരു നമ്പൂരി ‘മകൾ ഇപ്പോൾ പാട്ടത്തിലാ’ എന്നു ചോദിച്ചപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുവത്രേ. വേറൊരിക്കൽ ഇദ്ദേഹത്തിനു് ഒരു കോട്ടു തയ്പിക്കേണ്ട ആവശ്യം നേരിട്ടു. ചന്തുമേനോന്റെ ദേഹം ആറടിയിൽ കവിഞ്ഞിരുന്നെങ്കിലും അതിനൊത്ത വണ്ണവുമുണ്ടായിരുന്നു. എന്നാൽ പൊക്കത്തേയും വണ്ണത്തേയും അതിശയിക്കുമാറായിരുന്നു കുടവയറിന്റെ സ്ഥിതി. തയ്യൽക്കാരൻ വയറിന്റെ അളവു പിടിക്കാൻ ഭാവിച്ചിട്ടു് ടേപ്പിന്റെ ഒരുഭാഗം അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തിട്ടു്, ‘ഇതൊന്നു പിടിച്ചോളണം, ഞാൻ മറുവശം ഒന്നു ചുറ്റിവരാം’ എന്നു പറഞ്ഞപ്പോൾ അദ്ദേഹം പൊട്ടിച്ചിരിച്ചുകൊണ്ടു് കീശയിൽ അഞ്ചുറുപ്പികയുടെ ഒരു നോട്ടെടുത്തു സമ്മാനിച്ചു.
ചന്തുമേനോന്റെ ഗദ്യശൈലി ഇംഗ്ലീഷിൽ ജയിൻആസ്റ്റിന്റേതുപോലെ അനുകരിക്കാൻ വിഷമമായിട്ടുള്ളതാണു്. അനാവശ്യമായി സംസ്കൃതപദങ്ങളെ പ്രയോഗിച്ചിട്ടില്ലെന്നു മാത്രമല്ല ഭാഷയിൽ പ്രചുരപ്രചാരംവന്നിട്ടുള്ള ‘മനോസാക്ഷി, അഹോവൃത്തി’ എന്നീ അപശബ്ദങ്ങളെ കൂസൽ കൂടാതെ ഉപയോഗിച്ചുവന്നു. ഈ പ്രയോഗങ്ങളുടെ സാധുത്വത്തെപ്പറ്റി വലിയ വാദപ്രതിവാദം അന്നു നടന്നിരുന്നു. ഒടുവിൽ ചന്തുമേനോന്റെ പക്ഷമാണു് ജയിച്ചതെന്നു പറയാം.
19.8 ഇന്ദുലേഖ
മാധവൻ ആധുനികരീതിയിൽ അഭ്യസ്തനായ ഒരു കോമളയുവാവാണു്. അയാൾ തന്റെ ജ്യേഷ്ഠനേയും അനുജനേയും ഇംഗ്ലീഷ് പഠിപ്പിക്കാൻ നിശ്ചയിച്ചിരിക്കുന്നു. കല്യാണിഅമ്മയോടും മക്കളോടും മാതുലനായ പഞ്ചുമേനോൻ പെരുമാറുന്ന രീതി അയാൾക്കു രസിക്കുന്നില്ല. കുമ്മിണിഅമ്മയുടെ മകനായ ചിത്തനേയും അയാൾ സ്വന്തചെലവിൽ പഠിപ്പിക്കണമെന്നു വിചാരിക്കുന്നു. ഇളയമ്മാമനായ ശങ്കരമേനോൻ വൃദ്ധനായ മാതുലനോടു പിണങ്ങുന്നത്ര ശരിയല്ലെന്നു പറഞ്ഞിട്ടു് “എത്ര പണം നിനക്കുവേണ്ടി അദ്ദേഹം ചെലവുചെയ്തു” എന്നു ചോദിച്ചതിനു്, ‘വലിയ അമ്മാവൻ ദേഹാധ്വാനം ചെയ്തു സമ്പാദിച്ചതിൽ ഒരു കാശുപോലും ചെലവിടാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ല’ എന്നായിരുന്നു മറുപടി. ഇങ്ങനെ പാശ്ചാത്യ പൗരസ്ത്യപരിഷ്കാരങ്ങളുടെ പ്രഥമസംഘട്ടനത്തിനു പാത്രമായ ഒരു കുടുംബത്തിലെ കഥയാണു് ഇന്ദുലേഖ.
മാധവനും ഇന്ദുലേഖയുമായി ഗാന്ധർവമായി വിവാഹം നടത്തീട്ടു കാലം കുറെ ആയിരിക്കുന്നു. ഇന്ദുലേഖയെ വല്യച്ഛനായ പഞ്ചുമേനോന്റെ ജ്യേഷ്ഠപുത്രനും തന്റെ അമ്മാവനുമായ കൊച്ചുകൃഷ്ണമേനോൻ സംസ്കൃതകാവ്യനാടകാലങ്കാരപര്യന്തവും സംഗീതത്തിൽ പല്ലവിരാഗവിസ്താരംവരെയും പഠിച്ചിരുന്നതിനാൽ അവൾ പരിഷ്കൃതാശയസമ്പന്നയും അതിബുദ്ധിശാലിനിയും മാധവനെ തന്റെ ഇഷ്ടപ്പടി തുള്ളിക്കുന്നതിനു കെൽപ്പുള്ളവളും സുശീലയും ദൃഢവ്രതയുമാണു്. വലിയഅച്ഛനോടും അമ്മയോടുംകൂടി പൂവരംഗത്തുവീട്ടിൽ തന്നെയാണു താമസം. അവൾക്കു യാതൊരു കാരണവശാലും ബുദ്ധിമുട്ടു വരുത്തിക്കൂടാ എന്നാണു് പഞ്ചുമേനോന്റെ ദൃഢനിശ്ചയം.
മാധവൻ ബി.ഏ̇. പരീക്ഷയ്ക്കു പോയി തിരിച്ചുവന്നിട്ടു് മാധവിയുമായി നടത്തുന്ന പ്രഥമസന്ദർശനത്തിന്റെ വർണ്ണന ചന്തുമേനോന്റെ രസികത്വത്തെ പരിപൂർണ്ണമായി പ്രകാശിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ മാധവിയുടെ പ്രഗത്ഭത നല്ലപോലെ തെളിഞ്ഞുകാണാം. മലയാളത്തിലെ സ്ത്രീകൾ അന്യരാജ്യങ്ങളിലെ സ്ത്രീകളെപ്പോലെ പാതിവ്രത്യം അനുഷ്ഠിക്കുന്നില്ലെന്നു് മാധവൻ സംഗതിവശാൽ പറഞ്ഞപ്പോൾ അവൾ അതിദീർഘമായും പ്രൗഢമായും ഒരു പ്രസംഗം നടത്തുന്നു. ഇവിടെ ചന്തുമേനോന്റെ ജാത്യഭിമാനമോ ദേശാഭിമാനമോ ആണു് മാധവിവഴിക്കു വെളിപ്പെടുന്നതു്. മാധവീമാധവന്മാരുടെ അന്തഃകരണവിവാഹം നടന്നുവെങ്കിലും മാധവനു സ്വൈരക്കേടിനു് വകയുണ്ടാകുന്നു. പഞ്ചുമേനോൻ യാഥാസ്ഥിതികനെന്നു മാത്രമല്ല മഹാ പിശുക്കനുമാണു്. തന്റെ മകളായ ലക്ഷ്മിക്കുട്ടിഅമ്മയ്ക്കും അവളുടെ അമ്മയും തന്റെ ഭാര്യയുമായ കുഞ്ഞുകുട്ടിഅമ്മയ്ക്കും കൂടി മുപ്പത്തയ്യായിരം ഉറുപ്പികയുടെ വസ്തുക്കൾ ദാനംചെയ്ത അവസരത്തിൽ മാത്രമേ അയാൾ മുക്തഹസ്തത അവലംബിച്ചിട്ടുള്ളു. ആൾ നന്നാ വെളുത്തു മുണ്ടനായി കുറെ തടിച്ച ആളാണു്. ഇദ്ദേഹത്തിന്റെ സൗന്ദര്യവർണ്ണനയാണെങ്കിൽ തലയിൽ കഷണ്ടി, വായിൽ മീതേവരിയിൽ മൂന്നും, ചുവട്ടിലേ വരിയിൽ അഞ്ചും പല്ലുകൾ ഇല്ല. കണ്ണു ചോരക്കട്ട പോലെ. മുണ്ടിന്നു മീതെ കട്ടിയായ ഒരു പൊന്നുനൂലും, കഴുത്തിൽ ഒരു സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാലയും തലയിൽ ഒരു കടലാസ് തൊപ്പിയും, കയ്യിൽ വെള്ളി കെട്ടി വണ്ണമുള്ള ഒരു വടിയും ഉണ്ടായിരിക്കും എന്നു പറഞ്ഞാൽ മതിയാകുന്നതാണു്. ശുദ്ധനെങ്കിലും മഹാ കോപിഷ്ഠനാണു്. ഇന്ദുലേഖയോടു മാത്രമേ കോപിക്കാതുള്ളു. അങ്ങിനെയിരിക്കുന്ന ഈ കാരണവർ, തന്നെ മാധവൻ അപമാനിച്ചു എന്ന കാരണത്താൽ ഇന്ദുലേഖയെ അയാൾക്കു കൊടുക്കുകയില്ലെന്നു ശപഥം ചെയ്യുന്നു. എന്നാൽ ഉത്തരക്ഷണത്തിൽ തന്നെ വ്യസനമുണ്ടാകുന്നു. എന്തുകൊണ്ടെന്നാൽ ഇന്ദുലേഖ ഒരു കാരണവശാലും തന്റെ നിശ്ചയത്തിൽനിന്നും പിൻമാറുകയില്ലെന്നു് അദ്ദേഹത്തിനറിഞ്ഞുകൂടെ? ഇങ്ങനെയിരിക്കുമ്പോൾ ഈ ശപഥം എത്രയ്ക്കു സഫലമാകും? സഫലമായിലെങ്കിൽ തന്നെ എത്ര കുറവാണു? ഇങ്ങനെ വിചാരമഗ്നനായി പുറത്തിറങ്ങുമ്പോൾ ലക്ഷ്മിഅമ്മയുടെ ഭർത്താവായ കേശവൻനമ്പൂതിരിയെ കാണുകയും മൂർക്കില്ലത്തു നമ്പൂരിപ്പാട്ടിലെ വരുത്താൻ അദ്ദേഹത്തിനെ ചുമതലപ്പെടുത്തുകയും ചെയ്യുന്നു.
മാധവന്റെ അച്ഛൻ ഗോവിന്ദപ്പണിക്കർ നല്ല ബുദ്ധിശാലിയും കാര്യസ്ഥനുമാണു്. അദ്ദേഹം മാധവന്റെ ഇഷ്ടത്തിനു വഴിപ്പെട്ടു ചിന്നനെക്കൂടി മദ്രാശിക്കു കൊണ്ടു പോകാൻ അനുവദിക്കുന്നു. ഉറക്കെ ശകാരിക്കലും പാടുള്ളേടത്തു പ്രഹരവും തുടങ്ങുന്നു. അങ്ങിനെയിരിക്കേയാണു് ചാത്തര പഞ്ചപുച്ഛവുമടക്കി ദയാപരവശനായി മാതുലസന്നിധിയിൽ ഹാജരാകുന്നതു്. അയാളോടു് കാരണവർ:“എടാ കുരുത്തംകെട്ട കഴുവേറി, തെമ്മാടി, ചിന്നനെ മദ്രാശിക്കു് അയച്ചുവോ?” എന്നു ചാടിവീഴുന്നു. വലിയമ്മാവനോടു് അച്ഛൻ ചോദിച്ചു സമ്മതം വാങ്ങീട്ടാണല്ലോ അയച്ചതെന്നു് അയാൾ മറുപടി പറഞ്ഞപ്പോൾ, “ഏതച്ഛൻ? കോമട്ടിയോ? ആ കുരുത്തംകെട്ട കോമട്ടിയെ തറവാട്ടിൽ കയറ്റിയതുമുതൽക്കു് ഇവിടെ കുരുത്തക്കേടേ ഉണ്ടായിട്ടുള്ളു.”
അച്ഛനെ ഇത്ര കഠിനമായിട്ടു ശകാരിച്ചിട്ടും സാധുവും ക്ഷമാഗുണശാലിയും ആയ ചാത്തരമേനോൻ ഒന്നും മിണ്ടുന്നില്ല. “ഗോപാലനാണു പറഞ്ഞതു്” എന്നു മാത്രം പറഞ്ഞു.
ഗോപാലൻ ചാത്തരനെപ്പോലെയല്ല. “നിന്നോടു് നിന്റെ അച്ഛൻ കോമട്ടിയെന്താണെടാ പറഞ്ഞതു്. ചിന്നനെ അയയ്ക്കാൻ ഞാൻ സമ്മതിച്ചു എന്നു പറഞ്ഞോ”? എന്നു കാരണവർ ചോദിച്ചതിനു്, ‘എന്റെ അച്ഛൻ കോമട്ടിയല്ല; പട്ടരാണു്’ എന്നായിരുന്നു അയാളുടെ മറുപടി. പഞ്ചുമേനോൻ എണീറ്റു രണ്ടു മൂന്നു പ്രഹരിക്കുന്നു. അപ്പോൾ “എന്നെ വെറുതേ തല്ലേണ്ട” എന്നായി ഗോപാലൻ. മൂപ്പർ വിടുമോ? “തല്ലിയാൽ എന്താണെടാ. ഇപ്പോൾ തല്ലിയില്ലേ, എന്നിട്ടു് എന്താണു്; നീ കൊണ്ടില്ലേ?”
ശങ്കരമേനോൻ ഓടിയെത്തി ഗോപാലനെ പിടിച്ചു് അകറ്റി തന്റെ മുന്നിൽ നിറുത്തുന്നു. ചീനുപട്ടരുടെ മകനാണു ചിന്നൻ. ചീന നല്ല കൗശലക്കാരനാണു്. മകളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ അനുവാദം വാങ്ങുന്നതിലേക്കു് പഞ്ചുമേനോന്റെ അടുക്കൽ ചെല്ലുന്ന ഘട്ടം അതിസരസമായിരിക്കുന്നു.
പ:മേ:
–ആരാണവിടെ?
ശീ:
–ഞാൻതന്നെ, ശീനുപട്ടർ.
പ:മേ:
–നിങ്ങൾ എന്താണു വന്നതു്?
ശീ:
–ഒന്നു പറയാനുണ്ടായിരുന്നു.
പ: മേ:
–എന്താണു് പറയൂ?
ശീ:
–എന്റെ മകൻ ചിന്നനെ ഞാൻ ഇംകിരിയസ് പഠിപ്പിക്കാൻ പോകുന്നു.
പ: മേ:
–നിങ്ങൾക്കു് ഇംകിരയസ് അറിയാമോ?
ശീ:
–ഞാൻ ചിലവിട്ടു പഠിപ്പിക്കും.
പ:
–പഠിപ്പിച്ചോളു.
ശീ:
–മദിരാശിക്കു അയയ്ക്കാനാണു പോകുന്നതു്.
പ: മേ:
–ഏതു രാശിയിലെങ്കിലും അയച്ചോളു. ഏതു കഴുവുമേലെങ്കിലും കൊണ്ടുപോയി കയറ്റിക്കൊള്ളു.
ശീ:
–കഴുവിൻമേൽ കയറ്റീട്ടില്ല ഇംകിരിയസ് പഠിപ്പിക്കാറു്.
പ: മേ
എന്താണു കോമട്ടിപ്പട്ടരേ! അധികപ്രസംഗീ, പറഞ്ഞതു്? ആ കുരുത്തംകെട്ട മാധവൻ പറഞ്ഞിട്ടു് ഇവിടെ എന്നെ അപമാനിക്കാൻ വന്നതോ? എറങ്ങു താഴത്തു്; എറങ്ങു്. ആരെടാ അവിടെ? ഈയാളെ പിടിച്ചു പുറത്തുതള്ളട്ടെ. കോമട്ടിയാണെങ്കിൽ പെങ്ങൾക്കു് എന്നെ സംബന്ധത്തിനു് ആക്കുമോ? എന്നു കുറേ പതുക്കെ പറഞ്ഞുകൊണ്ടു് പട്ടർ ഓടി താഴത്തു ഇറങ്ങുന്നു.
പഞ്ചുമേനോന്റെ സ്വഭാവത്തെ ഈ സംഭാഷണംവഴിക്കു് എത്ര വ്യക്തമായി നമുക്കു കാണിച്ചുതന്നിരിക്കുന്നു.
പഞ്ചുമേനോന്റെ കോപം ഇതുകൊണ്ടും ശമിക്കുന്നില്ല. തന്റെ സമ്മതംകൂടാതെ മാധവൻ, ചിന്നനെ മദിരാശിക്കു കൂട്ടിക്കൊണ്ടുപോയതുകൊണ്ടും ശീനുപട്ടരുടെ ധിക്കാരപൂർവമായ വാക്കുകൊണ്ടും സഹിച്ചുകൂടാത്ത കോപത്തിനു വശനായിട്ടു് അദ്ദേഹം കാണുന്ന ജനങ്ങളെ ഒക്കെ ശകാരിക്കുന്നു.
ചന്തുമേനോന്റെ വിപുലമായ മനുഷ്യഹൃദയജ്ഞാനം നിമിത്തം കഴിയുന്നത്ര സംഭാഷണദ്വാരേണയാണു് ഓരോ പാത്രങ്ങളുടേയും സ്വഭാവം വെളിപ്പെടുത്തിയിരിക്കുന്നത്. നോക്കുക.
പഞ്ചുമേനോൻ ശീനുപട്ടരോടു് തന്റെ വീട്ടിൽ കടക്കരുതെന്നു പറയുമ്പോൾ ആ പട്ടർ പറയുന്നു. “ഓഹോ എനിക്കു പൂർണ്ണസമ്മതം. കടക്കുന്നില്ല.”
“ഇവിടെ ഊട്ടുപുരയിലും അമ്പലത്തിലും കാണരുതു്”
“അതു നിങ്ങടെ കല്പനയല്ല. ഏതു് ഊട്ടുപുരയിലും അമ്പലത്തിലും ബ്രാഹ്മണനു പോവാം”
“എന്റെ ഊട്ടിലും അമ്പലത്തിലും എന്റെ സമ്മതം കൂടാതെ താൻ കടക്കുമോ? കാണട്ടെ എന്നാൽ”.
“എന്താണു കാണാൻ? ശരിയായിട്ടു കടക്കും. വിരോധിച്ചാൽ ഞാൻ നിങ്ങടെ മേൽ അന്യായം കൊടുക്കും.”
“എന്തു പറഞ്ഞു കോമട്ടി?”
എന്താ! ഇതിൽനിന്നും മുമ്പുണ്ടായ സംഭാഷണങ്ങളിൽ നിന്നും ചീനുവിന്റെ സ്വഭാവം വ്യക്തമാകുന്നില്ലേ?
പഞ്ചുമേനവന്റെ കോപം ഒന്നു രണ്ടുദിവസംകൊണ്ടു ശമിക്കുന്നു. അപ്പോഴേയ്ക്കു കുണ്ഠിതം തൽസ്ഥാനം പ്രാപിക്കുന്നു. ഇന്ദുലേഖയോടു നമ്പൂരിപ്പാട്ടിലെ വിവാഹാലോചന അറിയിപ്പാൻ ലക്ഷ്മിക്കുട്ടിയോടു പറയുന്നെങ്കിലും പഞ്ചുമേനോൻ തന്നെയാണു് ഒടുവിൽ വിവരം ധരിപ്പിക്കുന്നതു്.
“ഞങ്ങൾ രണ്ടാളുംകൂടി നിന്നോടു് ഒരു കാര്യം പറവാനാണു് വന്നതു്” എന്നു് ആരംഭിക്കുന്നു. പക്ഷേ അവളോടു തർക്കിച്ചു ജയിപ്പാൻ കഴിവില്ലാതെ വരികയാൽ കേശവൻ നമ്പൂരിയോടു കാര്യം തുറന്നു പറയുവാൻ പറയുന്നു.
കേ: ന:ഇന്ദുലേഖയ്ക്കു് ഒരു സംബന്ധം നിശ്ചയിച്ചിരിക്കുന്നു.
ഇന്ദു:ആരു നിശ്ചയിച്ചു?
“ഇന്ദുലേഖയുടെ വലിയഅച്ഛൻതന്നെയാണു നിശ്ചയിച്ചതു്.”
“ശരി, നിശ്ചയിച്ചോട്ടെ.”
“ഇതു് ഇന്ദുലേഖയ്ക്കു സമ്മതമല്ലേ?”
“നിശ്ചയിച്ച കാര്യത്തിനു സമ്മതം വേണമോ?”
“ഇന്ദുലേഖയ്ക്കു സമ്മതമുണ്ടോ എന്നു് ഞങ്ങൾക്കറിയണം.”
“എന്നാൽ അറിഞ്ഞിട്ടല്ലേ നിശ്ചയിക്കേണ്ടതു്?”
“ഇന്ദുലേഖയെ അറിയിച്ചിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല അതു്.”
“ഇതു് മഹാ വിഷമംതന്നെ. പിന്നെ എന്തിനാണു് എന്നോടിപ്പോൾ ചോദിക്കുന്നതു്? അറിഞ്ഞിട്ടു നിശ്ചയിക്കേണ്ട കാര്യമല്ല. നടക്കുമ്പോൾ മാത്രം അറിയേണ്ട കാര്യമാണു്. നിശ്ചയിച്ചും കഴിഞ്ഞു. പിന്നെ എന്തു സമ്മതം ചോദിക്കലാണു്?
വിഷമിക്കയില്ലേ? ഇന്ദുലേഖയല്ലായിരുന്നെങ്കിൽ പഞ്ചുമേനോന്റെ കോപം പരാകോടിയെ പ്രാപിക്കുമായിരുന്നു. “നാളെ ലക്ഷ്മിക്കുട്ടിതന്നെ ചോദിക്കട്ടെ” എന്നു പറഞ്ഞിട്ടു് അദ്ദേഹം അവിടെനിന്നും പോകുന്നു.
ലക്ഷ്മിക്കുട്ടിഅമ്മ ബുദ്ധിമതിയാണു്. കിളിമാനൂർതമ്പുരാന്റെ പത്നിയും മാതാവുമായിരുന്നതിനാൽ ലോകവ്യവഹാരജ്ഞാനവും സാമാന്യം സമ്പാദിച്ചിരുന്നു. ദ്വിതീയഭർത്താവായ കേശവൻനമ്പൂരി അങ്ങിനെയല്ല. പറയത്തക്ക സ്വഭാവദൂഷ്യം ഒന്നും ഇല്ല. പരമശുദ്ധനാണു്. ‘മഹാനുഭാവോ വിഡ്ഢിശ്ചേൽ ശുദ്ധ ഇത്യഭിധീയതേ’ എന്ന പ്രമാണം വെടുപ്പായി ചേരുന്നവിധമുള്ള ശുദ്ധനാണു്. ഭാര്യയെ വലിയ കാര്യമാണു്. തന്റെ ഭാഗ്യംകൊണ്ടു ലഭിച്ച ഒരു സ്ത്രീരത്നമായിട്ടാണു് അവരെക്കരുതിയിരിക്കുന്നതു്. ആരെന്തു പറഞ്ഞാലുംം വിശ്വസിച്ചുകൊള്ളും. ഇന്ദുലേഖ തീവണ്ടി ഓടുന്ന ക്രമത്തെക്കുറിച്ചു് വെടുപ്പായി തനിക്കു പറഞ്ഞുതന്നു എന്നു് ലക്ഷ്മിക്കുട്ടിഅമ്മ പറഞ്ഞപ്പോൾ ആ ശുദ്ധക്കാരൻ പറയുന്നതിങ്ങനെയാണു്. “എന്നാൽ ഇന്ദുലേഖ ഒരു തീവണ്ടി ഓടിക്കട്ടെ.” എന്താ പോരെയോ? ഒരു നാഗസ്വരക്കാരൻ നാഗസ്വരം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരുവൻ “വായന നന്നായില്ല” എന്നു പറഞ്ഞതിനു മറുപടിയായി; “എന്നാൽ താൻ ആ കുഴൽ വാങ്ങി ഒന്നു വായിക്കു, അപ്പോൾ കാണാം” എന്നു മറുപടി പറഞ്ഞ രസികനെ അനുസ്മരിപ്പിക്കുന്നില്ലേ ഇതു്.
“ഈ വെള്ളക്കാരെ ഒരിക്കലും വിശ്വസിക്കരുതേ. ഇവർക്കു മന്ത്രങ്ങളും തന്ത്രങ്ങളും ഇല്ലെന്നു് ഇവർ പുറത്തേയ്ക്കു പറയുന്നു. ഇന്നാൾ ഞാൻ കോഴിക്കോട്ടേയ്ക്കു പോയപ്പോൾ ഒരു രാജാവിന്റെ കൂടെ വണ്ടിയിൽ കടപ്പുറത്തു സവാരിക്കുപോയി. കടപ്പുറത്തിനു സമീപം ഒരു ചെറിയ ബംഗ്ലാവു കണ്ടു. അതു് എന്താണെന്നു ചോദിച്ചപ്പോൾ സായിപ്പന്മാർ ശാക്തേയം കഴിക്കുന്ന സ്ഥലമാണെന്നു് രാജാവു് പറഞ്ഞു. തല വെട്ടിപ്പള്ളി എന്നാണത്രെ അതിന്റെ പേരു്. ആ പള്ളിയിൽ ചെയ്യുന്ന ശാക്തേയത്തിന്റെ വിവരം ആരെങ്കിലും പറഞ്ഞാൽ അവന്റെ തല വെട്ടിക്കളവാനാണത്രേ വെള്ളക്കാരന്റെ കല്പന. ഈ ശാക്തേയം അവരു ചെയ്തു് ദേവീപ്രസാദം വരുത്തി ഈ രാജ്യം മുഴുവൻ ജയിച്ചു. നമ്മുടെ രാജാക്കന്മാരെ വെറും ജീവശ്ശവങ്ങളാക്കിയിട്ടു. എന്നിട്ടും നമ്മളോടു് ഒക്കെ യാതൊരു തന്ത്രവും മന്ത്രവും ഇല്ലെന്നു പറയുന്നു. ഇതു നല്ല മാതിരി അല്ല.”
ഇതാണു് ആ ശുദ്ധാത്മാവിന്റെ വിചാരഗതി. പാവം ഈ പ്രസംഗത്തിന്റെ ആവേശത്തിൽ ലക്ഷ്മിക്കുട്ടിയെക്കൊണ്ടു് ഇന്ദുലേഖയുടെ അടുക്കൽ വിവാഹക്കാര്യത്തെപ്പറ്റി പറയിക്കണമെന്നുള്ള തന്റെ ഉദ്ദേശം നിശ്ശേഷം മറന്നുപോകുന്നു. മൂർക്കില്ലാത്ത മനയ്ക്കൽ നമ്പൂരിപ്പാടു് അഴകിയ രാവണന്റെ വേഷം ധരിച്ചു് പൂവരംഗത്തു വന്നിട്ടു് ലക്ഷ്മിക്കുട്ടി അമ്മയുടെ രൂപലാവണ്യം കണ്ടു വല്ലാതെ ഭ്രമിച്ചപ്പോൾ, കറുത്തേടത്തിന്റെ നില പരുങ്ങലിലാകുന്നു. ഇത്ര ദീർഘകാലത്തെ പരിചയമുണ്ടായിട്ടും ആ സ്ത്രീരത്നത്തിന്റെ മിടുക്കും തന്റേടവും ധരിക്കാൻ അദ്ദേഹത്തിനു കഴിയുന്നില്ല. “ഈ ശനിയൻ തന്റെ കാര്യം പൊക്കമാക്കുമോ” എന്നു് അദ്ദേഹം പരിഭ്രമിക്കുന്നു. ഒടുവിൽ നമ്പൂരിപ്പാടു് കല്യാണിക്കുട്ടിയേയുംകൊണ്ടു കടന്നപ്പോഴാണു് വാസ്തവത്തിൽ നമ്പൂരിക്കു ശ്വാസം ശരിക്കു വീഴുന്നതു്.
ഇങ്ങനെ വിവാഹാലോചന പൊടിപൊടിച്ചു നടന്നുകൊണ്ടിരിക്കട്ടെ. നമുക്കു നമ്പൂരിപ്പാട്ടിലെ അടുക്കലേയ്ക്കു കടക്കാം. അദ്ദേഹം വലിയൊരു ജന്മി. അഫൻനമ്പൂരിപ്പാടു ജീവിച്ചിരിക്കുന്നെങ്കിലും മനവക കാര്യങ്ങൾ നോക്കിവരുന്നതു് അദ്ദേഹമാണു്. നല്ല വെള്ളനിറം. പക്ഷെ മുഖത്തിനു യാതൊരു ശ്രീയുമില്ല. വൈരൂപ്യമുണ്ടെന്നും പറഞ്ഞുകൂട. “എന്നാൽ ഇദ്ദേഹത്തിന്റെ ദേഹസ്വഭാവത്തിലും പ്രകൃതങ്ങളിലും രണ്ടു മൂന്നു സംഗതികൾ മാത്രം വിശേഷവിധിയായി പറയേണ്ടതുണ്ടു്. ഇദ്ദേഹം ചിരിക്കുമ്പോൾ വായ് രണ്ടു കവിൾത്തടങ്ങളിലെത്തി അവിടെന്നും കവിഞ്ഞു നീണ്ടുനില്ക്കുന്നുണ്ടോ എന്നു കാണുന്നവർക്കൊക്കെ തോന്നും. നാസിക ശരിയായിട്ടുതന്നെ സൃഷ്ടിച്ചിരിക്കുന്നതെങ്കിലും ആ മുഖത്തിനു മതിയാകില്ല എന്നു തോന്നും. നടക്കുന്നതു ചാടിച്ചാടി കാക്കകളെപ്പോലെയോ എന്നു തോന്നും.”
ചന്തുമേനോന്റെ വർണ്ണനാകൗശലത്തിനു് ഇതൊരു ദൃഷ്ടാന്തമാണു്. വൎണ്ണ്യവസ്തു നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുന്നുവോ എന്നു തോന്നിക്കുമാറു് യാഥാർത്ഥ്യത്തോടു കൂടിയേ അദ്ദേഹം വർണ്ണിക്കു. നിത്യപരിചിതമായ വാക്കുകൾ അതും മിതമായി ഉപയോഗിച്ചു കൃത്രിമാലങ്കാരങ്ങളുടെ സഹായംകൂടാതെ അദ്ദേഹം വർണ്യത്തിന്റെ സ്ഫുടപ്രതീതി ജനിപ്പിക്കുന്നു. വാക്യങ്ങൾക്കു വളവോ തിരിവോ ഇല്ല. ചില പൊടിക്കൈകളാൽ വർണ്ണനയ്ക്കു ജീവൻ കൊടുക്കുന്നതു്.
സൂരിനമ്പൂരിപ്പാടിനു പഠിപ്പൊന്നുമില്ല. എന്നാൽ ഉണ്ടെന്നാണു ഭാവം. തന്നെപ്പോലെ കാര്യനിർവ്വഹണചതുരതയുള്ളവർ ചുരുങ്ങുമെന്നു സ്തുതിപാഠകന്മാർ പറഞ്ഞുകേട്ടു പരിപൂർണ്ണമായി അദ്ദേഹം വിശ്വസിച്ചിരിക്കുന്നു. അതുപോലെ തന്നെ അദ്ദേഹത്തിന്റെ സ്ത്രീജനഗതമായ ചാപല്യത്തെ ആയുധമാക്കി പണം പിടുങ്ങാൻ ഒരുമ്പെട്ടുവന്ന വ്യഭിചാരിണികളുടെ സ്തുതിഗീരുകൾ കേട്ടുകേട്ടു് താൻ മന്മഥസുഭഗനാണെന്നു് അദ്ദേഹം ധരിച്ചിരിക്കുന്നു. സ്ത്രീകളെ ഒഴിച്ചാൽ പിന്നെ കഥകളികളിലാണു് അധികം മോഹം. വല്ലിടത്തും അടിയന്തിരമായി പോകേണ്ടിവന്നാൽ പകൽതന്നെ കഥകളി നടത്തും. നമ്പൂരിപ്പാട്ടിലെ ഭരണത്തിന്റെ ഫലമായി മനയ്ക്കലേ പോക്കു് എങ്ങോട്ടാണെന്നു നീളെപ്പരക്കുന്ന സംഭാഷണംകൊണ്ടു ഗ്രഹിക്കാം. വ്യവഹാരകാര്യസ്ഥനായ താശ്ശൻ മേനോൻ ഒരു കടലാസുകെട്ടുംകൊണ്ടു് നമ്പൂരിപ്പാട്ടിലെ അടുക്കൽ എത്തുന്നു.
നമ്പൂ:
എനിക്കു് ഇന്നു കാര്യം നോക്കാൻ ഒന്നും എടയില്ല. താച്ചു, നീ പൊയ്ക്കോ.
താശ്ശൻമേനോൻ:
–ഇതു് അസാരമെന്നു നോക്കാതെ കഴിയുകയില്ല.
നമ്പൂ:
–ഇന്നു നീ എന്തു പറഞ്ഞാലും എനിക്കു് എടയില്ല.
താ:
–മറ്റെന്നാൾ നമ്പ്ര വിചാരണയാണു്. അടിയനു് ആ വിവരം ഉണർത്തിക്കാനുണ്ടായിരുന്നു. അതു് ഇപ്പോൾ ഉണർത്തിക്കാതെ കഴിയുകയില്ല.
നമ്പൂ:
–എന്തു വിചാരണയായാലും വേണ്ടില്ല. ഇന്നു് എനക്കു് ഒരു കാര്യവും കേൾക്കാൻ എടയില്ല.
താ:
–ഒരാധാരം ഫയലാക്കേണ്ടതുണ്ടു്. അതിനു് ഒരു ഹർജി കൊടുക്കണം. ഹർജി എഴുതി കൊണ്ടുവന്നിട്ടുണ്ടു്. അതിൽ ഒന്നു തൃക്കൈ വിളയാടിത്തന്നാൽ മതി.
നമ്പൂ:
–ഇന്നു ശനിയാഴ്ചയാണു്. ശനിയാഴ്ച ഞാൻ ഒരു കടലാസ്സിനും ഒപ്പിടാറില്ലെന്നു താച്ചുവിനു നിശ്ചയമില്ലേ? പിന്നെ എന്തിനു് എന്നെ വന്നുപദ്രവിക്കുന്നു?
താ:
–ആധാരം ഫയലാക്കാൻ തിങ്കളാഴ്ച ഹാജരാക്കീട്ടില്ലെങ്കിൽ നമ്പറു് ദോഷമായിത്തീരും.
നമ്പൂ:
–എങ്ങനെയെങ്കിലും തീരട്ടെ. അപ്പീൽകോടതിയില്ലെ?
താ:
–ആധാരം ഫയലാക്കാഞ്ഞാൽ അപ്പീൽകോടതിയിലും തോല്ക്കും.
നമ്പൂ:
–ഇതു വലിയ അനർത്ഥം തന്നെ. താച്ചുവിനെ ഒരു കാര്യം ഏല്പിച്ചാൽ പിന്നെ എന്നെ വന്നു ബുദ്ധിമുട്ടിക്കുന്നതു് എന്തിനാണു്?
താ:
–ഹർജിയിൽ അടിയനു് ഒപ്പിട്ടുകൊടുക്കാൻ പാടുണ്ടോ?
നമ്പൂ:
–ഇന്നു ശനിയാഴ്ച. ഞാൻ ഒരു ഹർജിയിലും ഒപ്പിടുകയില്ല. പണ്ടു് ഒരന്യായത്തിൽ ശനിയാഴ്ച ഒപ്പിട്ടു. ഒരു നമ്പ്ര തോറ്റുപോയതു് താച്ചുവിനു് ഓർമ്മയില്ലേ?
താ:
–ഇതു് അന്യായമല്ല ഹർജിയല്ലേ?
നമ്പൂ
:എന്തായാലും ഞാൻ ഇന്നു് ഒപ്പിടുകയില്ല; നിശ്ചയം. താച്ചു പോയി കുളിക്കൂ.
ഒരു കേസ്സിൽ പ്രതിഭാഗത്തുനിന്നു് ഒരു ബാരിസ്റ്റർ സായ്പിനെ ചുമതലപ്പെടുത്തിയിരിക്കുന്നു എന്നു് താശ്ശൻ പറഞ്ഞപ്പോൾ നമ്പൂരി “സായ്പു വന്നാലെന്തു്?”
“അയാൾ വലിയ കേമനാണു്.”
നമുക്കും ഒരു സായ്പിനെ ഏല്പിക്കണം. ഏലമലക്കാരൻ മക്ഷാമൻ ആയാൽ മതി. ഞാനും അയാളും വലിയ സ്നേഹമാണു്.
അത്രയ്ക്കു കാര്യജ്ഞാനമാണു് അദ്ദേഹത്തിനുള്ളതു്. കേസ്സു കോടതിയിൽ വ്യവഹരിക്കുന്നതിനു് തേയിലത്തോട്ടക്കാരനായാലും മതിയെന്നാണു് അദ്ദേഹം ധരിച്ചുവച്ചിരിക്കുന്നതു്. ഈ മാക്ഷാമനോടു് എന്താണെന്നോ ഇത്രം ഇഷ്ടം? നമ്പൂരിപ്പാടുതന്നെ പറയട്ടെ.
“ഞാൻ ഇന്നാൾ മലവാരത്തിന്റെ കാര്യത്തെക്കുറിച്ചു സംസാരിപ്പാൻ ഒരു ദിവസം മാക്ഷാമൻ സായ്പിനെ കാണ്മാൻ പോയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ (മെതാമ്മ സായ്പ് എന്നാണു് പേരു് എന്നു് ഗോവിന്ദൻ പറഞ്ഞു) ഞാൻ ചെല്ലുമ്പോൾ സായ്പു് ഇരിക്കുന്നതിന്റെ കുറേ ദൂരെ ഒരു കസാലമേൽ ഒരു കടലാസു വായിച്ചുകൊണ്ടു് ഇരുന്നിരുന്നു. ഞാൻ അവിടെ ചെന്നു സായ്പിന്റെ അടുക്കെ ഇരുന്നമുതൽ എണീറ്റു പോരാറാവുന്നതുവരെ എന്നെ ആ സ്ത്രീ കൂടെക്കൂടെ കടാക്ഷിച്ചുകൊണ്ടിരുന്നു.”
ഇത്രയും ആയപ്പോൾ പരിഹാസരസികനായ ചെറുശ്ശേരി കടന്നു പറഞ്ഞു. “ഭ്രമിച്ചുപോയി. എനിക്കു സംശയമില്ല. നല്ല ഭ്രമം കടന്നിട്ടുതന്നെ, കടാക്ഷിച്ചതെല്ലാം. കടാക്ഷിക്കാതെ നിവൃത്തിയെന്തു്?” ചെറുശ്ശേരി ഇങ്ങനെ പലപ്പോഴും പരിഹസിക്കാറുണ്ടെങ്കിലും തൊലിപ്പുറത്തു വിജയം പ്രാപിക്കുന്നതല്ലാതെ ബുദ്ധിശൂന്യനായ വങ്കപ്രഭുവിന്റെ ഉള്ളിലേയ്ക്കു കടക്കാറില്ല. അദ്ദേഹം തുടരുന്നു. “ഒടുവിൽ മെതാമ്മസായ്പിന്റെ കടാക്ഷവും മറ്റു കണ്ടിട്ടോ എന്നറിയുന്നില്ല. മാക്ഷാമൻ ഇംകിരിയസ്സിൽ മെതാമ്മസായ്പോടു് ചിരിച്ചുംകൊണ്ടു പറഞ്ഞു. മെതാമ്മാസായ്പു് ചിരിച്ചുംകൊണ്ടു മാക്ഷാമനോടു് എന്തോ മറുപടി പറഞ്ഞു. ഉടനെ വിഡ്ഢി മാക്ഷാമൻ കാര്യം ഒന്നും മനസ്സിലാവാകെ എന്നോടു് ഇങ്ങിനെ പറഞ്ഞു. (എന്റെ ഭാര്യയെ താങ്കളുമായി പരിചയമാക്കാൻ ഞാൻ വിചാരിക്കുന്നു. താങ്കൾക്കു സന്തോഷമുണ്ടാവുമെന്നു ഞാൻ വിശ്വസിക്കുന്നു.) “എനിക്കു വല്ലാതെ ചിരി വന്നു. എങ്കിലും ചിരിച്ചില്ല. മനസ്സിൽ അടക്കി. ഓഹോ എനിക്കു ബഹുസന്തോഷം തന്നെ എന്നു് ഞാൻ പറഞ്ഞു. വേഗം മക്ഷാമൻ എണീറ്റു പോയി അവളെ കൂട്ടിക്കൊണ്ടു വന്നു് എന്റെ അടുക്കെ നിർത്തി. ഞാൻ എണീറ്റില്ല. പിന്നെ അവൾ എന്റെ അടുക്കെയിരുന്നു. സായ്പു നീട്ടുംപോലെ കൈ എന്റെ സമീപത്തേക്കു നീട്ടി. ഞാനും കൈ നീട്ടി മെതാമ്മസായ്പു് എന്റെ കൈപിടിച്ചു. എന്റെ ശരീരം ആസകലം ഒരു രോമാഞ്ചം ഉണ്ടായി.”
ഈ സൂരിനമ്പൂരിപ്പാടു കറുത്തേടത്തിന്റെ കത്തു കിട്ടിയതിൽപ്പിന്നെ ഉറങ്ങീട്ടുണ്ടോ എന്നു സംശയമാണു്. രണ്ടു കുട്ടിപ്പട്ടന്മാരും കാര്യസ്ഥൻ നാരായണൻ അമാലന്മാരു്–ഗോവിന്ദൻ, പല്ലക്കു് ഇവരെ ഒക്കെ ചട്ടംകെട്ടുന്നു. അപ്പോഴാണു് രസികനായ ചെറുശ്ശേരി ഒരു കഥ ഓർമ്മിക്കുന്നതു്. അദ്ദേഹം ചോദിക്കുന്നു.
“അപ്പോൾ നാളെ എങ്ങനെ പോവുന്നു? നാളെ ഇവിടെ രാമപ്പണിക്കരുടെ കഥകളി നിശ്ചയിച്ചിട്ടില്ലേ?”
നമ്പൂരി
–നാളെക്കാണോ? ശരി. വേണ്ടികില്ല. കളിച്ചോട്ടെ. നോക്കു പോവക. ഉണ്ണികൾ കാണട്ടെ. മടങ്ങിവന്നിട്ടു രണ്ടു മൂന്നരങ്ങു് കളിപ്പിക്കാം. ഇന്ദുലേഖയ്ക്കും കാണാമല്ലൊ.
ചെറു
–രാമപ്പണിക്കർക്കു മറ്റന്നാൾ നിശ്ചയമായും പോണമെന്നാണു് പറഞ്ഞതു്.
നമ്പൂ
–എന്നാൽ യാത്ര മറ്റന്നാളാക്കിയാലോ?
ചെറു:
–അതാണു നല്ലതെന്നു തോന്നുന്നു.
നമ്പൂ:
–കളിക്കാരു എനിയത്തെ കൊല്ലം വരുമല്ലോ.
ചെറു:
–ഇഷ്ടംപോലെ; വിവരം കളിക്കാരോടു പറയാം.
പക്ഷെ ചെറുശ്ശേരിയുടെ സാമർത്ഥ്യത്തിൽ ഒടുവിൽ,
“ശരിതന്നെ. എന്നാൽ രാമന്റെ വേഷം കണ്ടിട്ടു പോവാം. അങ്ങനെ ഉറച്ചു. എന്നാൽ അഫനോടു് ഇപ്പോൾത്തന്നെ അറിയിച്ചു മറുപടി പറയൂ” എന്നായി നമ്പൂരിപ്പാടു്.
നമ്പൂരിപ്പാട്ടിലെ എഴുന്നള്ളേത്തും കണ്ടുകൊണ്ടു് പഞ്ചുമേനോനും കറുത്തേടവും കാര്യസ്ഥരും എല്ലാം ഇരിക്കവേ ഇന്ദുലേഖയുടെ അമ്മാവനായ ഗോവിന്ദൻകുട്ടിമേനോൻ മദിരാശിയിൽനിന്നും വന്നു. ഇന്ദുലേഖയുടെ അറയിലേയ്ക്കു കടക്കുന്നു. അദ്ദേഹം പഞ്ചുമേനോന്റെ ശപഥത്തേയും നമ്പൂതിരിപ്പാട്ടിലെ സംബന്ധാലോചനയെപ്പറ്റിയും ഗോവിന്ദപ്പണിക്കർ മാധവനു് അയച്ചിരുന്ന കത്തിൽനിന്നു ഗ്രഹിച്ചിട്ടുണ്ടു്. അതിനാൽ അദ്ദേഹം വാത്സല്യപൂർവം ഭാഗിനേയിയോടു ചോദിക്കുന്നു.
“എന്താണു് ഇത്ര ബുദ്ധിയില്ലേ നിണക്കു്. ഗോഷ്ടി കാണിക്കുന്നതു കണ്ടാൽ ചിരിക്കുകയല്ലേ വേണ്ടതു്. നീ എന്തു ഗോഷ്ടിയാണു് കാണിക്കുന്നതു്. ഇനിയും കരയാൻ ഭാവമാണെങ്കിൽ ഇതിനെപ്പറ്റി ഒന്നും ചോദിക്കുന്നില്ല.”
ഗോവിന്ദൻകുട്ടിമേനവന്റെ വരവും അദ്ദേഹത്തിന്റെ വാക്കുകളും ഇന്ദുലേഖയ്ക്കു വലുതായ ധൈര്യം നൽകി. കഥകളി മുഴുവനാകുംമുമ്പേ തന്നെ നമ്പൂരിപ്പാടു പുറപ്പെടാൻ വിഷമിച്ചുതുടങ്ങി. വെളിച്ചായിട്ടു പുറപ്പെട്ടാൽ മതി എന്നു ചെറുശ്ശേരി പറഞ്ഞിട്ടും സമ്മതിക്കുന്നില്ല.
“ചെറുശ്ശേരിക്കു മഞ്ചലിൽ കിടന്നുറങ്ങാമെടോ. വഴിയിന്റെ ദുർഘടം ആമാലന്മാർക്കല്ലെ. നല്ല ദീവട്ടി നാലാൾ പിടിക്കട്ടെ” എന്നായി അദ്ദേഹം. “ഇരിക്കട്ടേ, ഈ കമ്പത്തിനു് ഇന്നുരാത്രി പുറപ്പെടാൻ സമ്മതിക്കുകയില്ല” എന്നു ബുദ്ധിമാനായ ചെറുശ്ശേരിയും ഉറയ്ക്കുന്നു. നമ്പൂരിപ്പാടു് ഒരുക്കങ്ങൾ എല്ലാം മുറയ്ക്കു തുടങ്ങുന്നു. അക്കൂട്ടത്തിൽ ചെറുശ്ശേരി ആയിരം പ്രാവശ്യം കണ്ടിട്ടുള്ള വെള്ളിച്ചെല്ലം വെളിക്കു എടുത്തിട്ടു് അദ്ദേഹം ഇങ്ങനെ തുടരുന്നു: “ചെറുശ്ശേരി! അതു നോക്കു, ഒരു വെള്ളിച്ചെല്ലം. ഇതു മുമ്പു ചെറുശ്ശേരി കണ്ടിട്ടില്ലെന്നു തോന്നുന്നു.”
ചെറു:
–എനിക്കു കണ്ടതായി നല്ല ഓർമ്മ തോന്നുന്നില്ല. പണിവിശേഷംതന്നെ. ഈ ദിക്കിൽ പണിഞ്ഞതോ! (വാസ്തവത്തിൽ ആ ചെല്ലം സമീപത്തിൽ ഉള്ള ഒരു തട്ടാൻ തീർത്തതാണെന്നു ചെറുശ്ശേരിക്കു അറിയാമായിരുന്നു.
നമ്പൂ:
–അല്ല. ഇവിടെ പണിയെടുത്തതല്ല. ഈ ദിക്കിൽ ഇതിനെ ആരു പണി എടുക്കൂ. മൈസൂർക്കാരൻ ഒരു മൊതല എനിക്കു സമ്മാനമായിത്തന്നതാണു് മലവാരം പാട്ടത്തിനു കൊടുത്തപ്പോൾ.
ചെറു:
–മൈസൂർക്കാരൻ മൊതലയോ?
നമ്പൂ:
–അതേ. അതേ. മൊതല. മൊതല എന്നാണവനെ പറയാറു്.
ചെറു:
–മുതലിയാരു ആയിരിക്കാം.
നമ്പൂ:
–മുസലിയാരു എന്നു പറയും. ആ കസവുവച്ച തുപ്പട്ടാ ഒന്നു നോക്കു. ബഹുവിശേഷങ്ങൾ ബംദ്രാസ് എന്നു പറഞ്ഞ ദിക്കിൽ ഉണ്ടാക്കുന്നതാണു്. ബഹു വില പിടിച്ചതാണു്. എനിക്കു് അതു് മേഘദന്തൻ എന്നു പേരായി ഏലമല പാട്ടത്തിലും വാങ്ങിയ സായിപ്പു നെയ്യിച്ചു്
ചെറു:
–(ആശ്ചര്യഭാവത്തിൽ) ഇതു് എവിടെ നെയ്യുന്നതാണെന്നാണു പറഞ്ഞതു്?
നമ്പൂ:
–ബംദ്രാസ് എന്നു പറയുന്ന രാജ്യത്തു്.
ചെറു:
–ആ രാജ്യം എവിടെയാ?
നമ്പൂ:
–അതു ബിലാത്തിയിൽനിന്നും പിന്നെയും ഒരു പതിനായിരം നാഴിക തെക്കുപടിഞ്ഞാറാണത്രേ. ആ ദിക്കിൽ ആറു മാസം പകലും ആറു മാസം രാത്രിയുമാണെന്നു് മേഘദത്തൻ എന്നോടു പറഞ്ഞു.
അനന്തരം നമ്പൂരിപ്പാടു് ഒരു കണ്ണാടി എടുത്തു കാണിച്ചു. അതു കണ്ട ചെറുശ്ശേരി–
“വിശേഷമായ കണ്ണാടി തന്നെ” എന്നു പറഞ്ഞിട്ടു് കൈകൊണ്ടു് തന്റെ താടി ഒന്നു തടവിക്കൊണ്ടു് മന്ദഹാസം ചെയ്യുന്നു. രാത്രി യാത്ര മുടക്കാൻ അദ്ദേഹത്തിനു് അവസരം ലഭിക്കുന്നു.
നമ്പൂ:
–എന്താണു ചെറുശ്ശേരി ചിരിച്ചതു്. പറയൂ പറയൂ.
ചെറു
–സാരമില്ല. പറയാൻ മാത്രമൊന്നുമില്ല. ക്ഷൗരം ഇന്നലെ കഴിച്ചുകളയാമായിരുന്നു. അതു കഴിഞ്ഞില്ല. എന്നാൽ എന്റെ ഈ യാത്രയിൽ അതിനെക്കുറിച്ചു് അത്ര ആലോചിപ്പാനില്ലല്ലോ. ക്ഷൗരവും മറ്റും ചെയ്തു സുന്ദരനായി പുറപ്പെടേണ്ടതു് ഇന്ദുലേഖയുടെ ഭർത്താവല്ലേ. കൂടെയുള്ളവർ എങ്ങനെ പുറപ്പെട്ടാലും വിരോധമില്ലല്ലോ എന്നോർത്തു ചിരിച്ചതേയുള്ളു.
ഇതു കേട്ടപ്പോഴാണു് താൻ ക്ഷൗരം ചെയ്യാൻ ദിവസങ്ങൾ കുറെ അധികമായിരിക്കുന്നതും കുറേശ്ശ നരച്ച രോമങ്ങൾ ഉള്ള കഥയും നമ്പൂരിപ്പാട്ടിലേയ്ക്കു് ഓർമ്മ വരുന്നതു്.
“അല്ല ശിക്ഷ. കമ്പം തന്നെ. ചെറുശ്ശേരി ഓർമ്മയാക്കിയതു നന്നായി. അബദ്ധമാകുമായിരുന്നു. ശിവശിവ! നര കൂടിയുണ്ടു്. ഞാൻ വയസ്സനായി ചെറുശ്ശേരി!
ചെറു:
–അതു മാത്രം ഞാൻ സമ്മതിക്കയില്ല.
നമ്പൂ:
–എന്നാൽ ക്ഷൗരം വേണ്ടാ.
ചെറു:
–അതു മനസ്സുപോലെ.
നമ്പൂ:
–വെളക്കത്തു വച്ചു് ഇപ്പോൾത്തന്നെ ചെയ്യിച്ചാലോ.
ചെറു:
–രാത്രി ക്ഷൗരം വിധിച്ചിട്ടില്ല. വിശേഷിച്ചു് നാം ശുഭകാര്യത്തിനു പോകുന്നതല്ലേ. അതു വയ്യാ എന്നു് എനിക്കു തോന്നുന്നു. പക്ഷേ ക്ഷൗരം വേണ്ടെന്നു വച്ചാലും കൊള്ളാം.
നമ്പൂ:
–അതു പാടില്ല. വെളിച്ചായി ക്ഷൗരം കഴിച്ചിട്ടു പുറപ്പെടാനേ പാടുള്ളു. ക്ഷൗരം കഴിഞ്ഞാൽ കുളിക്കാതെ പുറപ്പെടാൻ പാടുണ്ടോ?
ചെറു:
–കുളിക്കാതെ പുറപ്പെടരുതു്.
നമ്പൂ:
–കുളിച്ചു പുറപ്പെടാം.
ചെറു:
–എന്നാൽ പ്രാതൽ കൂടികഴിഞ്ഞിട്ടല്ലേ നല്ലതു്?
നമ്പൂ:
–അങ്ങനെതന്നെ.
ഇങ്ങനെ ചെറുശ്ശേരി കാര്യം പറ്റിച്ചതുകൊണ്ടാണു് പഞ്ചുമേനോനും കൂട്ടരും കാത്തിരിക്കേണ്ടതായി വന്നതു്. ആ വൃദ്ധന്റെ ഹൃദയം പര്യാകുലമായിരിക്കുന്നു. ഒടുവിൽ “നമ്പൂതിരിപ്പാടു് ശാഠ്യം കളഞ്ഞു ഭാര്യയാക്കി എടുത്തോട്ടേ. ശാഠ്യം തീർന്നില്ലെങ്കിൽ ഉത്തരവാദിത്വം ഒന്നുമില്ല. നമ്പൂതിരിപ്പാടു കൊള്ളരുതാഞ്ഞിട്ടു ശാഠ്യം തീർത്തില്ലെന്നു ഞാൻ പറയും. അല്ലാതെ എന്തു്? മാധവനു് ഈ പെണ്ണിനെ കൊടുക്കയില്ലെന്നാണു് ഞാൻ സത്യം ചെയ്തതു്. നമ്പൂതിരിപ്പാട്ടിലേക്കു കൊടുക്കും എന്നു ഞാൻ സത്യം ചെയ്തിട്ടില്ലല്ലോ” എന്നു് ആ ശുദ്ധൻ സമാധാനപ്പെടുന്നു. നമ്പൂരിപ്പാട്ടിലെ ഘോഷയാത്ര പലരും കാണുന്നു. അദ്ദേഹത്തിന്റെ വേഷവും പകിട്ടും ഒക്കെ കണ്ടപ്പോൾ “ഓഹോ! കേശവൻനമ്പൂതിരി പറഞ്ഞതു സൂക്ഷ്മം തന്നെ. ഇന്ദുലേഖ ഈ നമ്പൂരിയുടെ പുറകെ ഓടും സംശയമില്ല; സംശയമില്ല” എന്നു പഞ്ചുമേനോനും തീർച്ചപ്പെടുത്തുന്നു. ലക്ഷ്മിക്കുട്ടി അമ്മയ്ക്കാകട്ടെ ആൾ ഒരു കമ്പമാണെന്നാണു് തോന്നിയതു്. അവർക്കു് തന്റെ മകളെ നല്ലപോലെ അറിയാമായിരുന്നു. അതിനാൽ മുത്തശ്ശി വന്നു്,
“നിണക്കു ഇപ്പോൾ വന്ന ഭർത്താവിനെപ്പോലെ നന്നായിട്ടു് ഒരു സംബന്ധവും ഇതുവരെ നമ്മളെ തറവാട്ടിൽ ഉണ്ടായിട്ടില്ല. നമ്മുടെ ഭാഗ്യം” എന്നു പറഞ്ഞപ്പോൾ അവൾ മന്ദഹാസം തൂകിയതു്. അവരുടെ മനോഭാവം ഈ സംഭാഷണത്തിൽനിന്നും ഗ്രഹിക്കാം.
ല–അ:
–ആ നമ്പൂരിപ്പാട്ടിലെ വരവു് ബഹുഘോഷമായി. ആൾ മഹാ വിഡ്ഢിയാണെന്നു തോന്നുന്നു. ഇനി മേൽ മുകളിലേയ്ക്കു വരവു കാണും.
ഇന്ദു:
–വരട്ടെ.
ല:
–ബാന്ധവിക്കണമെന്നു പറയും.
ഇന്ദു:
–ആരെ?
ല:
–നിന്നെ.
ഇന്ദു:
–വന്നുകേറിയ ഉടനെയോ?
ല:
–(ചിരിച്ചുംകൊണ്ടു്). ഒരു സമയം ഉടനെത്തന്നെ പറയും എന്നു തോന്നുന്നു.
ഇന്ദു:
–അങ്ങനെ പറഞ്ഞാൽ അതിന്റെ ഉത്തരം എന്റെ ദാസി അമ്മു പറഞ്ഞോളും.
ല:
–മാധവൻകൂടി ഇപ്പോൾ ഉണ്ടായിരുന്നാൽ നല്ല നേരം പോക്കായിരുന്നു.
മാധവൻ എന്ന ശബ്ദശ്രവണമാത്രത്താൽ ഇന്ദുലേഖയുടെ മുഖത്തു പ്രത്യക്ഷമായുണ്ടായ വികാരങ്ങളെ കണ്ടിട്ടു്,
“ഓഹോ! എന്റെ കുട്ടി! നിന്റെ പ്രാണൻ ഇപ്പോൾ മദിരാശിയിൽ തന്നെയാണു്, സംശയമില്ല. നിണക്കു് ഇങ്ങനെ ഇരിക്കുന്നതിന്നു് മനസ്സിൽ വളരെ സുഖക്കേടുണ്ടെന്നു തോന്നുന്നു. ആട്ടെ! ദൈവം ഉടനെ എല്ലാം ഗുണമായി വരുത്തും.”
കുറച്ചു കഴിഞ്ഞപ്പോൾ മാധവനു് ഉദ്യോഗം കിട്ടിയതായും മൂന്നു നാലു ദിവസങ്ങൾക്കുള്ളിൽ തിരിച്ചുവരുന്നതായും കത്തു കിട്ടുകയാൽ രണ്ടു പേരും പ്രസന്നരാകുന്നു. ഇന്ദുലേഖ മദ്രാസിലേയ്ക്കു പുറപ്പെടാൻ ഇച്ഛ പ്രകാശിപ്പിക്കുന്നു. തത്സമയം അവിടെ കടന്നുവന്ന ഗോവിന്ദൻകുട്ടിമേനോൻ യാത്രയ്ക്കു വേണ്ട ഒരുക്കമെല്ലാം ചെയ്തുകൊള്ളാനും പറയുന്നു.
കാര്യങ്ങൾ ഇത്രത്തോളം അനുകൂലമായിരിക്കേ ഇന്ദുലേഖയുടെ വിവാഹാലോചനയെപ്പറ്റി ശങ്കരശാസ്ത്രികൾ അറിയുന്നു. അദ്ദേഹം വലിയ വിദ്വാനും മാധവന്റെ പേരിൽ അളവറ്റ വാത്സല്യമുള്ളവനും ആണു്. വിവരങ്ങൽ ശരിക്കു് അറിഞ്ഞിട്ടു് അവിടെനിന്നു കടക്കുന്നു.
നമ്പൂരിപ്പാടും ഇന്ദുലേഖയുമായുള്ള പ്രേമസംഭാഷണത്തിൽ നമ്പൂരിപ്പാടുവിഡ്ഢിയാകുന്നു.
“ഞാൻ വന്നപ്പോൾ താഴെയുണ്ടായിരുന്നു, ഇല്ലേ? കണ്ടതുപോലെ തോന്നി.
ഇന്ദു:ഞാൻ അപ്പോൾ താഴത്തില്ല.
ഞാൻ എന്നു പറഞ്ഞപ്പോൾതന്നെ നമ്പൂതിരിപ്പാടു് ഒന്നു ഞെട്ടി. പക്ഷെ ഉളളിലെ സ്തോഭത്തെ മറച്ചുവച്ചുകൊണ്ടു പറഞ്ഞു.
“താഴത്തു വന്നതേയില്ലേ?”
‘വന്നതേയില്ല.’
“അതെന്തോ?”
‘ഒന്നും ഉണ്ടായിട്ടല്ല.’
“ആദ്യം വരാൻ നിശ്ചയിച്ച ദിവസം സംഗതിവശാൽ പുറപ്പെടാൻ തരമായില്ല. ആ വിവരത്തിനു് എഴുത്തയച്ചു. എഴുത്തു കണ്ടില്ലേ?”
‘ഞാൻ കണ്ടിട്ടില്ല.’
“കറുത്തേടം കാണിച്ചില്ലേ?”
“നമ്പൂരി എന്നെ കാണിച്ചിട്ടില്ല.”
“കറുത്തേടം മഹാവിഡ്ഢിതന്നെ. അന്നു ഞാൻ പുറപ്പെട്ട ദിവസം ഒരു ഏലമലക്കാരൻ മാക്ഷാമൻസായ്പു വന്നിരുന്നു. എൺപതിനായിരം ഉറുപ്പികയ്ക്കു മല കരാർ കൊടുത്തു.” എന്നിങ്ങനെ പച്ചപ്പൊളി തട്ടിവിട്ടതു് തന്റെ പ്രഭാവത്തെ ഇന്ദുലേഖയ്ക്കു മനസ്സിലാക്കിക്കൊടുപ്പാൻ മാത്രമാണു്.
ഒടുവിൽ,
“ഇന്ദുലേഖ കറുത്തേടത്തിനു അമ്മയ്ക്കു ബാന്ധവം ആയതിനു മുമ്പുണ്ടായ മകളായിരിക്കും.”
“ആരുടെ മകൾ. കറുത്തേടത്തു നമ്പൂരിയുടേയോ?
അല്ല. ഞാൻ നമ്പൂരിയുടെ മകളല്ല. രാമവർമ്മരാജാവിന്റെ മകളാണു്.”
“അതേ അതേ! അതാണു ഞാൻ പറഞ്ഞതു്.”
“എന്നാൽ ശരി.”
“ഇന്ദുലേഖയുടെ സൗന്ദര്യത്തെക്കുറിച്ചു കേട്ടുകേട്ടു് എനിക്കു നിവൃത്തിയില്ലാതെ ആയി. ഇന്ദുലേഖയുടെ വർത്തമാനം കേട്ടുകേട്ടു് മനവക കാര്യങ്ങൾ യാതൊന്നും ഞാൻ നോക്കാതെയായി.”
“ഇതു മഹാ കഷ്ടം. ഞാൻ മനവക കാര്യങ്ങൾക്കു് ഇത്ര വിരോധിയോ? ഇതിനു് എന്താണു സംഗതി?”
ആകപ്പാടെ തന്റെ പുറപ്പാടു ശരിയായില്ലെന്നു വിഡ്ഢിയായ നമ്പൂരിപ്പാടും ഗ്രഹിക്കാതിരുന്നില്ല. അതിനാൽ ശൃംഗാരശ്ലോകം ചൊല്ലി വശപ്പെടുത്താമെന്നു നിശ്ചയിച്ചുകൊണ്ടു തുടങ്ങുന്നു.
“ഇന്നലെ ചെറുശ്ശേരി ഒരു ശ്ലോകം ചൊല്ലി. അതു് ഇന്ദുലേഖയോടു ചൊല്ലണം എന്നു് എനിക്കൊരാഗ്രഹം. ഇന്ദുലേഖയ്ക്കു സംസ്കൃതത്തിൽ വില്പത്തി അല്ല ഇംകിരിയസ്സു പഠിപ്പാണു് ഉള്ളതെന്നു കേട്ടു. സംസ്കൃതശ്ലോകം ചൊല്ലയാൽ അർത്ഥം മനസ്സിലാവുമോ?”
“നല്ലവണ്ണം മനസ്സിലാക്കുവാൻ പ്രയാസം.”
“കുറെ വായിച്ചു വില്പത്തിയായിരുന്നു വേണ്ടതു്.”
“ശരി.”
“ഞാൻ ഒരു ശ്ലോകം ചൊല്ലം. അർത്ഥം മനസ്സിലാവുമോ എന്നു നോക്കു.”
“ആസ്താം പീയൂഷലാഭഃ സുമുഖിഗരജരാ മൃത്യുഹാരീപ്രസിദ്ധ-
സ്തല്ലാഭോപായ ചിന്താപിച ഗരളജൂഷോ ഹേതുരുല്ലാഘതായാഃ
നോചേദാലോലദൃഷ്ടിപ്രതിളയഭുജശീദഷ്ടമർമ്മാ മുഹുസ്തേ
യാമേവാലംബ്യജീവേ കഥമധരസുധാമാധുരീമപ്യജാനൻ”
എന്ന പ്രസിദ്ധശ്ലോകത്തിനെ അദ്ദേഹം,
ആസ്താം പീയുഷഭാവഃ സുമതി ഗരജരളഹാരീപ്രസിദ്ധഃ എന്നു ചൊല്ലിയിട്ടു തോന്നാതെ വിഷമിക്കുന്നതു് കണ്ടിട്ടു് ഇന്ദുലേഖ സസ്മിതം പറയുന്നു. “ബുദ്ധിമുട്ടേണ്ട. ശ്ലോകം പിന്നെ ഓർമ്മയാക്കിയിട്ടു ചൊല്ലാമല്ലോ.”
നമ്പൂരി:അതു പോരാ. ഞാൻ ഒന്നാമതു് ഇന്ദുലേഖയോടു ചൊല്ലിയ ശ്ലോകം മുഴുവനാക്കാഞ്ഞാൽ പോരാ. നോക്കട്ടെ. ആസ്താംപീയഷഭാവഃ സുമതിഗരജരളതിപ്രസിദ്ധഃ ഓഹോ തോന്നി തോന്നി. തല്ലാഭോപായഖിന്നാപിചഗരഹരോഹേതുരുല്ലാസഭാവഃ എനിയത്തെ രണ്ടു പാദം അശേഷം തോന്നുന്നില്ല. മുമ്പുതന്നെ തോന്നുന്നില്ല. വിചാരിച്ചിട്ടും ഫലമില്ല. ‘ആസ്താം പീയുഷഭാവഃ’ ഓ പിന്നെയും മറന്നോ. ഇതു വലിയ വിഷമം. ഓഹോ ഇല്ല തോന്നി. ‘ ആസ്താംപീയുഷഭാവഃ സുമതിഗരജരളാ ഇതി പ്രസിദ്ധ തല്ലാഭേപോയഖിന്നാപി ച ഗരളഹരോ ഹേതുരുല്ലാസഭാവഃ’ ഇത്രത്തോളം ചൊല്ലി. ഒടുവിൽ കറുത്തേടത്തെ വിളിച്ചു ചെറുശ്ശേരിയുടെ അടുക്കെ പോയി. ‘ആസ്താം പീയുഷ’ എന്ന ശ്ലോകം മുഴുവനും ഒരു ഓലയിൽ എഴുതിച്ചു ഇങ്ങട്ടു കൊണ്ടുവരു. വേഗം വേണം എന്നുപറഞ്ഞയയ്ക്കുന്നു. പാവംതന്നെ. ‘ആസ്താം’ എന്നു തുടങ്ങുന്ന എത്രയോ ശ്ലോകങ്ങൾ ഉണ്ടെന്നുള്ളതു കൂടി അറിവില്ല. കേശവൻനമ്പൂതിരിയോ അതിലും മിടുക്കൻ. ഒടുവിൽ ചെറുശ്ശേരിയെ കണ്ടു് ‘ആസീൽ’ എന്നു തുടങ്ങുന്ന ശ്ലോകം കുറിച്ചുതരാൻ പറഞ്ഞിരിക്കുന്നതായിട്ടാണു് അറിയിക്കുന്നതു്. അദ്ദേഹം ‘ആസീദ്ദശരഥോനാമ’ എന്നു ശ്ലോകം കുറിച്ചയയ്ക്കയും ചെയ്യുന്നു. വേറെ വല്ലവരുമായിരുന്നെങ്കിൽ അപ്പോഴേ ആ വീട്ടിൽനിന്നു കടക്കുമായിരുന്നു. പക്ഷേ സൂരിനമ്പൂരിപ്പാടു് അത്തരക്കാരനല്ല. വീരനാണു്. കേശവൻ നമ്പൂരിയും പിന്നാലെ ഭാസി അമ്മുവും കടന്നു പോകുന്നതു കണ്ടിട്ടു് ദാസിയോടായി,
അവിടെ നിക്കു, അവിടെ നിക്കു, ഒരു വിവരം ചോദിക്കട്ടെ–ഇന്ദുലേഖയുടെ വിഷളിയാണു് അല്ലേ? രസികത്തിയാണു നീ. നീ വിഷളിയായിരിക്കേണ്ടവളല്ല. നീ മഹാസുന്ദരിയാണു്. പോവാൻ വരട്ടെ. നിക്കു. നിക്കു” എന്നു പറയുന്ന നമ്പൂരിപ്പാട്ടിന്റെ വിഡ്ഢിത്തങ്ങൾ നോക്കണേ. അദ്ദേഹം തുടരുന്നു.
“നിനക്കു സംബന്ധം ആരെങ്കിലും ഉണ്ടോ?”
“ഇല്ല.”
“കഷ്ടം! ഈ വീട്ടിലുള്ള പ്രവൃത്തികളെല്ലാം എടുത്തു് ഈ ഓമനയായ ദേഹത്തെ ദുഃഖിപ്പിച്ചു കാലം കഴിക്കുന്നു. ഇല്ലേ? ഇങ്ങട്ടു വരൂ. എന്താണു് കയ്യിൽ മുറുക്കാനോ?
“മുറുക്കാനല്ല. അടയ്ക്കാ കഷണിച്ചതാണു്.”
“ഇന്ദുലേഖയ്ക്കു മുറുക്കുണ്ടോ?”
“ചിലപ്പോൾ മുറുക്കാറുണ്ടു്.”
“ഇന്ദുലേഖയ്ക്കു് ആരെങ്കിലും ചുറ്റമുണ്ടോ? സ്വകാര്യമായിട്ടു്. നീ എന്നോടു പറ.”
“ചുറ്റമോ?”
“ഒളിസ്സേവ, ഒളിസ്സേവ.”
“രഹസ്യം രഹസ്യം”
“അടിയൻ ഒന്നും അറിയില്ല.”
ഇന്ദുലേഖയെ ഞാൻ കൂട്ടിക്കൊണ്ടു പോകുമ്പോൾ നീ കൂടെത്തന്നെ വരണം” എന്നു കൂടി നമ്പൂരിപ്പാടു ചട്ടംകെട്ടുന്നു.
അടുത്ത നിമിഷത്തിലാണു് അദ്ദേഹം ലക്ഷ്മിക്കുട്ടിഅമ്മയെ കാണുന്നതു്. അവരിലും ഭ്രമിച്ചു വശാകുന്നു. “അത്ഭുതം, അത്ഭുതം, അതിശം, അതിശംതന്നെ. കറുത്തേടത്തിന്റെ ഭാഗ്യവിശേഷംതന്നെ. അതിസുന്ദരി. എന്നാൽ കറുത്തേടം നന്നാ ഭ്രമിച്ചിട്ടാണു് അല്ലേ? അതിനു സംശയമുണ്ടോ? ആരു ഭ്രമിക്കാതിരിക്കും. സാക്ഷാൽ ലക്ഷ്മീദേവിതന്നെ. ആ ചെല്ലപ്പെട്ടി നല്ല മാതിരിയോ” എന്നിങ്ങനെയാണു് തുടസ്സം. അവരുടെ മുമ്പിലും ചെറുശ്ശേരിയെക്കൊണ്ടു്
‘കിംബ്രു വസ്തവപൂർണ്ണചന്ദ്രമഹതീം നിർലജ്ജതാമീദൃശം
യത്ത്വസ്യാമുഖമണ്ഡലേ സത് ഭവാനപ്യുജ്ജിനീതേപുരഃ
ആവിസ്മൃത്യകിമേതദുക്തമധുനാ യത്ത ദൃശീം സുന്ദരീം
ഭുഞ്ജാനസ്യ പുരോവ യഞ്ച പുരുഷാ ഇത്യസ്മേഹേ നിസ്പൃഹാഃ’
എന്ന ശൃംഗാരശ്ലോകം ചൊല്ലിക്കുന്നു. ലജ്ജാഹീനതയ്ക്കും ചാപല്യത്തിനും ഒരു സീമ വേണ്ടേ? ഇതു കണ്ടിട്ടാണു് നമ്പൂരിമാരിൽ ചിലർ ക്ഷോഭിച്ചു് ഈ ഗ്രന്ഥത്തെ തീയിലിട്ടു ചുടണമെന്നു് അഭിപ്രായപ്പെട്ടതു്. വാസ്തവത്തിൽ ചന്തുമേനോൻ പരമാർത്ഥം പറഞ്ഞുവെന്നേയുള്ളു. ഇത്തരക്കാർ അന്നും ഇന്നും ധാരാളമുണ്ടു്. ഒരു കേ–ഭട്ടതിരിപ്പാടു് കുഞ്ഞുക്കുട്ടൻ തമ്പുരാനെക്കൊണ്ടു എഴുതിപ്പിച്ചു് ഒരു സ്ത്രീക്കു് അയപ്പിച്ച കത്തു് അദ്ദേഹത്തിന്റെ കൃതികളുടെ കൂട്ടത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു നോക്കുക.
……നിനക്കുതക്കപുരുഷൻ സംബന്ധമായ്വന്നതു
നമ്മൾക്കിഷ്ടനിലയ്ക്കുയർച്ച വരുവാനാണെന്നു കാണുന്നുഞാൻ
മൻമുഖ്യപ്രണയം നമുക്കിതുവരെ കൂട്ടിപ്പിണച്ചല്ലയോ
നന്മയ്ക്കിന്നുവരേയ്ക്കുമിന്ദുവദനേ നീളുന്നു നാളിങ്ങനെ.’
ഇതിനെ കുത്തീട്ടാണു് അച്ചടിപ്പിച്ചിട്ടുള്ളതെങ്കിലും പേരു മനസ്സിലാക്കാൻ പ്രയാസമില്ല. രണ്ടു പദ്യങ്ങൾ മുഴുവൻ പുഴുക്കുത്തു പിടിച്ചിരിക്കുന്നതിനാൽ പച്ചത്തെറിയായിരിക്കണമെന്നു തോന്നുന്നു. വേറൊരു വിദ്വാൻ അദ്ദേഹത്തിനെക്കൊണ്ടുതന്നെ എഴുതിച്ച പദ്യങ്ങൾ കുത്തിടാതെ പ്രസിദ്ധീകരിച്ചിരിക്കുന്നു. അഞ്ചാംഭാഗം ൧൫൧ മുതല്ക്കു ൧൫൩-ാം വശംവരെ വായിച്ചുനോക്കുക. ഇത്തരം ലജ്ജാഹീനതയേയാണു് ചന്തുമേനോൻ കഠിനമായി അധിക്ഷേപിച്ചിരിക്കുന്നതു്.
പഞ്ചുമേനോനു പോലും നമ്പൂരിപ്പാട്ടിലെ മട്ടുകൾ രസിക്കാതായി.
“പഞ്ചു അതിഭാഗ്യവാൻ തന്നെ. ഇന്ദുലേഖയേയും പഞ്ചുവിന്റെ മകൾ ലക്ഷ്മിക്കുട്ടിയേയും കണ്ടു. തമ്മിൽ ഞാനോ നീയോ സുന്ദരി എന്നു തിരക്കുംപോലെ തോന്നും അവരുടെ സൗന്ദര്യം കണ്ടാൽ. കറുത്തേടത്തിന്റെ ഭാഗ്യം. രണ്ടാളും അതിസുന്ദരിതന്നെ.”
എന്നിങ്ങനെ നമ്പൂരിപ്പാടു പറഞ്ഞതു് അദ്ദേഹത്തിനു് എങ്ങനെ രസിക്കും? പഞ്ചുമേനോനും കറുത്തേടവും തമ്മിലുള്ള സംഭാഷണത്തിൽ നിന്നു് മേനോന്റെ അപ്പോഴത്തെ മനോഭാവം നിർണ്ണയിക്കാം.
പഞ്ചു:
–എന്താണു് ഇന്ദുലേഖയ്ക്കു ബോധ്യമായോ?
കറു:
–ബോധ്യമാവും. ബോധ്യമാവാതെയിരിക്കയില്ല.
പഞ്ചു:
–ആവുന്നതു പിന്നെ പറയാം; ആയോ.
കറു:
–അതിപ്പോൾ നിശ്ചയിക്കാറായിട്ടില്ല. ബോധ്യമാവും, അതിനു സംശയമില്ല.
പ:
–തിരുമനസ്സിലെവാക്കു് എനിക്കശേഷം വിശ്വാസമാവുന്നില്ല. തേണുതേണു വരവു കണ്ടപ്പോൾ ഞാൻ വല്ലാതെ ഭ്രമിച്ചു. നമ്പൂരിപ്പാടു് ആകപ്പാടെ ഒരു വിഡ്ഢിയാണെന്നു തോന്നുന്നു എനിക്കു്.
കറു:
–മഹാ ധനവാനല്ലേ, അതു നോക്കണ്ട.
പ:
–ഇന്ദുലേഖ അതൊന്നും നോക്കുന്ന കുട്ടിയല്ല. നമ്മളുടെ മോഹം വെറുതേ എന്നു തോന്നുന്നു. നമ്പൂരിപ്പാട്ടിലേക്കു വിശേഷം പറവാൻതന്നെ വശമില്ല. ഇന്ദുലേഖയുടേയും ലക്ഷ്മിക്കുട്ടിയുടേയും സൗന്ദര്യം എന്നോടു് എന്തിനാണു് ഇങ്ങനെ വർണ്ണിക്കുന്നതു്? തുമ്പില്ലാത്ത വാക്കു പറയുന്നു ഇദ്ദേഹം.
കറു:
–വലിയ ആളുകളല്ലേ. അവർക്കു് എന്തും പറയാമല്ലോ.
പ:
–എന്തും പറഞ്ഞാൽ ചിലപ്പോൾ എന്തും കേൾക്കേണ്ടിവരും. എനിക്കിതൊന്നും രസമായില്ല. ഇന്ദുലേഖ എന്തു പറഞ്ഞു?
കറു:
–വിശേഷിച്ചു് ഒന്നും പറഞ്ഞില്ല.
പ:
–പിന്നെ മാളികയിൽ പോയിട്ടു് നമ്പൂരിപ്പാടു് എന്തു ചെയ്തു?
കറു:
–വിശേഷിച്ചു ഒന്നും ചെയ്തില്ല. എനിക്കു് ഊക്കു കഴിക്കാൻ വൈകുന്നു. ഞാൻ ഊക്കു കഴിച്ചുവന്നിട്ടു് എല്ലാം പറയാം.
പ:
–ഒന്നും പറയാനില്ല. ഇക്കാര്യം മാനിക്കുകയില്ല. പിന്നെ എന്തിനാണു് ഈ ഗോഷ്ടികൾ കാണിക്കുന്നതു്. നമ്പൂരിപ്പാട്ടിലെ ലജ്ജാഹീനതയുടെ പാരമ്യം അന്നുതന്നെ കളപ്പുരയ്ക്കു പോകുംവഴിക്കു ചെറുശ്ശേരിയുമായുണ്ടായ സംഭാഷണത്തിൽ നാം കാണുന്നു.
നം:
–ലക്ഷ്മിക്കുട്ടി എന്നെ കണ്ടിട്ടു് ഒന്നു ഭ്രമിച്ചിട്ടുണ്ടു്.
ചെറു:
–അതിൽ എനിക്കു സംശയമില്ല.
നം:
–എന്നാൽ അതിനെന്തു വിദ്യ?
ചെറു:
–ഏതിനു്?
നം:
–ആ ഭ്രമം നിവൃത്തിക്കാൻ.
ചെറു:
–അതിനു പലേ വിദ്യകളും ഇല്ലേ? ഇനി ലക്ഷ്മിക്കുട്ടിയെ കാണേണ്ട എന്നു വച്ചേയ്ക്കണം.
നം:
–എന്തു കഥയാണു് ചെറുശ്ശേരി പറയുന്നതു്? അങ്ങിനെ ഭ്രമം മാറ്റുന്നതായാൽ ഇവിടെ നാം ഇപ്പോൾ വരണോ?
ചെറു:
–ഇവിടെ വന്നതു് ഇന്ദുലേഖയെ ഭ്രമിച്ചിട്ടല്ലയോ?
നം:
–അതേ, വന്നതിന്റെ ശേഷം ലക്ഷ്മിക്കുട്ടിയിലും ഭ്രമം.
ചെറു:
–എന്നാൽ അമ്മയേയും മകളേയും ഒന്നായി ബാന്ധവിക്കാമെന്നോ? അതു വെടുപ്പുണ്ടോ?
നം:
–ബാന്ധവം ഇന്ദുലേഖയെത്തന്നെ.
എന്താ പോരേ! രണ്ടാമത്തെ സന്ദർശനത്തോടുകൂടി നമ്പൂരിപ്പാട്ടിലേക്കു് ഇന്ദുലേഖയെ ലഭിക്കുന്ന കാര്യം സാധ്യമല്ലെന്നു ബോധ്യപ്പെട്ടു. ഒടുവിൽ, ഗോമാംസം തിന്നുന്നവരുടെ ഭാഷ പഠിച്ച അധികപ്രസംഗിയെ തനിക്കു വേണ്ടെന്നും പറഞ്ഞിട്ടു് ശീനുവിന്റെ മകൾ കല്യാണിക്കുട്ടിയെ സംബന്ധം ചെയ്തുകൊണ്ടു് അവിടെനിന്നു കടക്കാമെന്നായി അദ്ദേഹത്തിന്റെ ആലോചന. സമ്മതം ചോദിപ്പാനായി ഗോവിന്ദനെയാണു നിയോഗിച്ചതു്.
കുഞ്ഞുക്കുട്ടിയമ്മ ഭർത്താവിനെ വിളിച്ചുണർത്തിയപ്പോൾ,
പഞ്ചു:
–അസത്തേ! എന്തിനു് എന്നെ ഉപദ്രവിക്കുന്നു?
കുഞ്ഞി
:നംപൂരിപ്പാടു് വിളിക്കുന്നുണ്ടുപോൽ.
പ:
–നംപൂരിപ്പാടു്! വിഡ്ഢി നംപൂരിപ്പാടു്! വെറുതെ മനുഷ്യരെ ബുദ്ധിമുട്ടിക്കുന്നു. ഈ അസത്തിനു കടന്നു പോവരുതോ? ഒന്നിനും കൊള്ളാത്ത മനുഷ്യൻ. ആ കേശവൻനമ്പൂരിയെപ്പോലെ ഒരു കഴുതയെ ഞാൻ കണ്ടിട്ടില്ല.
ഈ മനോഭാവത്തോടുകൂടിയിരുന്ന പഞ്ചുമേനോൻ സൊല്ല ഒഴിയട്ടെ എന്നു വിചാരിച്ചാണു് കല്യാണിക്കുട്ടിയുമായുള്ള ബാന്ധവത്തിനു സമ്മതം നൽകിയതു്. ഈ ആലോചന ഒന്നും കറുത്തേടം അറിയുന്നില്ല. സംബന്ധം നടക്കാൻ പോകുന്നു എന്നു കേട്ട മാത്രയിൽ അദ്ദേഹം കുഴങ്ങുന്നു. ലക്ഷ്മിക്കുട്ടിക്കുതന്നെ എന്നു് അദ്ദേഹം തീർച്ചപ്പെടുത്തുന്നു. അദ്ദേഹം ചെറുശ്ശേരിയോടു് “ചെറുശ്ശേരീടെ ബുദ്ധിയിൽ നൂറിൽ ഒരംശം ബുദ്ധി എനിക്കുണ്ടായിരുന്നുവെങ്കിൽ ഈ ആപത്തൊന്നും എനിക്കു വരുന്നതല്ലായിരുന്നു.
ചെറു:
–ആട്ടെ! താന്താങ്ങൾക്കു് ആവശ്യമില്ലാത്ത കാര്യത്തിൽ പ്രവേശിച്ചാൽ ഇങ്ങനെയെല്ലാം വ്യസനിക്കേണ്ടി വരുമെന്നു് ഇപ്പോൾ ബോധ്യമായോ?
കേ:നം:
–നല്ല ബോധ്യമായി. ചെറുശ്ശേരി! ഞാൻ ഇനി പോവുന്നു. ഞാൻ ഈ സംബന്ധവും കണ്ടുംകൊണ്ടു് ഇവിടെ ഇരിക്കയില്ല. ഞാൻ വാല്യക്കാരെ വിളിക്കട്ടെ.
ചെറു:
–എന്താണു് ഈ സംബന്ധം കണ്ടാൽ കറുത്തേടത്തിനു വിരോധം?
കേ:
–നല്ല ശിക്ഷ! ശിക്ഷ! ബുദ്ധി തന്നെപ്പോലെ ഇല്ലെങ്കിലും ഞാൻ അത്ര ശപ്പനാണെന്നു താൻ വിചാരിക്കണ്ട. ഞാൻ ഈ സംബന്ധം നടക്കുന്ന ദിവസം ഇവിടെ താമസിക്കുന്നതു ബഹു യോഗ്യത അല്ലേ?
ചെറു:
–ഇതെന്തു കഥയാണു ഹേ! നംപൂരി! കല്യാണിക്കുട്ടിക്കു സംബന്ധം തുടങ്ങുന്ന സമയം കറുത്തേടം ഇവിടെ നിന്നാൽ കറുത്തേടം ശപ്പനായിപ്പോവുമോ? കേശവൻനമ്പൂരിക്കു് ഇപ്പോഴാണു് ജീവൻ വീണതു്.
കേ:
–കല്യാണിക്കുട്ടിക്കോ? കല്യാണിക്കുട്ടിക്കാണു സംബന്ധം?
ചെറു:
–അതേ! കല്യാണിക്കുട്ടിക്കാണു സംബന്ധം.
കേ:
–ശിവ! ശിവ! നാരായണ! ഞാൻ വല്ലാതെ അന്ധാളിച്ചു. ശിവ! ശിവ! ചെറുശ്ശേരി കഠിനമായി എന്നെ വ്യസനിപ്പിച്ചു.
ഈ നിലയിൽ വിവാഹം ആർക്കാണു നടന്നതെന്നു ചുറ്റുപാടുമുള്ളവർ ഗ്രഹിക്കാത്തതിൽ അത്ഭുതമുണ്ടോ? ഹഹഹ! നടത്തുന്നതു് ഇന്ദുലേഖയ്ക്കാണെന്നു് എല്ലാവരും വിശ്വസിച്ചു. ശങ്കരശാസ്ത്രികളും വിവരം അറിഞ്ഞു. മാധവൻ വണ്ടിയിറങ്ങിയപ്പോൾ കേട്ട വർത്തമാനം ഇതായിരുന്നു. ശാസ്ത്രികൾ ആ വാർത്ത ശരിവച്ചപ്പോൾ മാധവന്റെ സംശയമൊക്കെ തീർന്നു. അപ്പോൾതന്നെ ഒരെഴുത്തെഴുതിവച്ചിട്ടു് അയാൾ തിരിച്ചുപോകുന്നു. സായ്പിനോടു് ഒരു കൊല്ലത്തെ അവധിയും വാങ്ങി അയാൾ ദേശസഞ്ചാരത്തിനു പോകുന്നു. ഇന്ദുലേഖയുടെ അവസ്ഥ വർണ്ണിക്കാതിരിക്കയല്ലേ നല്ലതു്? സഞ്ചാരത്തിനിടയിൽ ലോകപരിചയക്കുറവുകൊണ്ടു് മാധവനു പലേ അപകടങ്ങളും പറ്റുന്നു. കൽക്കത്തയിൽ വച്ചു് ഒരു ചെറു നരിയെ വെടിവെച്ചു് ബാബുഗോവിന്ദസേനന്റെ ജീവനെ രക്ഷിക്കുന്നു. ആ വർത്തകന്റെ അതിഥിയായി കുറേക്കാലം കുറേക്കാലം ജീവിക്കുന്നു. മാധവനെ തേടിപ്പുറപ്പെട്ട ഗോവിന്ദപ്പണിക്കർ പല ദിക്കിലും സഞ്ചരിച്ചു വിഷമിച്ചു് ഒടുവിൽ കൽക്കത്തയിൽ എത്തുന്നു. അപ്പോഴേയ്ക്കു മാധവൻ ഗോവിന്ദസേനനോടു യാത്ര പറഞ്ഞിട്ടു് തീവണ്ടി കേറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ മാധവൻ പുറപ്പെട്ടിരിക്കുന്നതു് ഗോവിന്ദസേനന്റെ മിത്രമായ ഗോപീനാഥബാനർജിയുടെ ഗൃഹത്തിലേയ്ക്കാണു്. മാർഗ്ഗമധ്യേ പീയർ ആലിഖാൻ എന്നൊരാൾ അയാളോടു പരിചയപ്പെടുന്നു. ആൾ പരിഷ്കാരി! ഗംഭീര പുരുഷൻ. സബ്ജഡ്ജിയാണെന്നു സംഭാഷണത്തിൽനിന്നു മനസ്സിലായി. ഇയാൾ വലിയ തസ്കരനായിരുന്നു. മിരട്ടി മാധവന്റെ സർവ്വസ്വവും അപഹരിച്ചുകൊണ്ടു പോകുന്നു. മാധവൻ വിവരം സ്റ്റേഷൻമാസ്റ്റരേയും പോലീസിനേയും അറിയിക്കുന്നു. പോലീസുദ്യോഗസ്ഥൻ ഹോട്ടിലിലെ ബട്ളരെ പിടിപ്പിച്ചു് കഠിനമായി ദേഹദണ്ഡം ഏല്പിച്ചതു് മാധവനു തീരെ രസിക്കുന്നില്ല. ഗോപീനാഥബാനർജി വന്നു് മാധവനെ ആശ്വസിപ്പിച്ചു് വിവരത്തിനു ഗോവിന്ദസേനനു് കമ്പി അടിക്കുന്നു. അദ്ദേഹം വഴിച്ചിലവിനു് രണ്ടായിരം ഉറുപ്പിക അയച്ചിട്ടു് മാധവന്റെകൂടെ ബാബുരാം എന്ന മല്ലനെക്കൂടെ അയയ്ക്കണമെന്നു ശുപാർശ ചെയ്യുന്നു. എന്നാൽ മാധവൻ നന്ദി പറഞ്ഞിട്ടു് മദ്രാസിലേയ്ക്കുള്ള യാത്രച്ചിലവു മാത്രംമതി എന്നു പറയുന്നു. അങ്ങനെതന്നെയാണെന്നു സമ്മതിച്ചിട്ടു് ബാനർജി അദ്ദേഹത്തിനെ നാലഞ്ചുദിവസം തന്റെകൂടെ പാർപ്പിക്കുന്നു.
നരിയുടെ ആക്രമണത്തിൽനിന്നു മാധവൻ രക്ഷിച്ച നാലഞ്ചു പേരുടെ കൂട്ടത്തിൽ കേശബ്ചന്ദ്രസേനൻ എന്നൊരാൾകൂടി ഉണ്ടായിരുന്നു. അയാൾ ബാംബയിലെ ഒരു ഉദ്യോഗസ്ഥനാണു്. ഒരു ദിവസം ഗോവിന്ദപ്പണിക്കരോടുകൂടി മാധവനെ തേടിപ്പുറപ്പെട്ടിരുന്ന ഗോവിന്ദൻകുട്ടിമേനോൻ ബാംബേ എസ്പ്ലനേഡിനു സമീപം കാറ്റുകൊണ്ടോണ്ടു നിൽക്കവേ ചന്ദ്രസേനൻ കടന്നുപോകുന്നു. അയാൾക്കു ഗോവിന്ദൻകുട്ടി മേനോന്റെ മുഖം കണ്ടപ്പോൾ മാധവന്റെ മുഖച്ഛായ തോന്നി. അടുത്തു ചെന്നു വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കീട്ടു് അവരെ രണ്ടുപേരെയും സ്വഗൃഹത്തിൽ കൊണ്ടുപോകയും ഗോവിന്ദസേനനു കമ്പി അടിക്കയും ചെയ്യുന്നു. മറുപടിക്കമ്പിയിൽനിന്നു മാധവൻ ബാനർജിയുടെ കൂടെയാണെന്നു് മനസ്സിലാക്കുന്നു. ബാനർജിയുടെ മറുപടിക്കമ്പിയിൽനിന്നു് അദ്ദേഹം ബാബെയിലേയ്ക്കു തിരിച്ചിരിക്കുന്നതായി അറിയുന്നു. ഇങ്ങനെ അവർക്കു മാധവനെ കണ്ടുപിടിക്കാൻ സാധിക്കുന്നു.
ആലിംഗനവും കരച്ചിലും ഒക്കെ കഴിഞ്ഞിട്ടു് ഗോവിന്ദപ്പണിക്കർ പറയുന്നു.
‘ഗോവിന്ദൻകുട്ടി! ഉടനെ നാട്ടിലേയ്ക്കു് ഒരു കമ്പി അടിയ്ക്കണം. ഇവന്റെ അമ്മയും ആ പെണ്ണും വ്യസനിച്ചു മരിച്ചിരിക്കുമോ എന്നറിഞ്ഞില്ല.’
മാധവൻ:ഏതു പെണ്ണു്! ഏതു പെണ്ണാണു് എന്നെക്കുറിച്ചു വ്യസനിച്ചു മരിക്കാൻ?
ഈ ചോദ്യത്തിനുള്ള മറുപടി ഗോവിന്ദൻകുട്ടിമേനോനാണു പറയുന്നതു്.
“എന്റെ മരുമകൾ ഇന്ദുലേഖ. ഭ്രാന്ത! എന്തൊരു കഥയാണിതെല്ലാം? എന്തെല്ലാം ഗോഷ്ടിയാണു് ഈ കാണിച്ചതു്?”
മാധവന്റെ സർവ്വാംഗം കമ്പിതമായി.
ഗോ-പ:എന്തു കഷ്ടമാണു കുട്ടാ നീ ചെയ്തതു്? നിന്റെ അമ്മയേയും ആ പെണ്ണിനേയും ഞങ്ങളേയും നീ ഇങ്ങനെ വ്യസനിപ്പിച്ചുവല്ലോ. നീ വീട്ടിൽ വന്നിട്ടു് ഒരു പൊളിയും കേട്ടു് ഓടിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞങ്ങൾ അറിഞ്ഞു. കഷ്ടം! നിണക്കു് എന്തോ ഒരു ശനിപ്പിഴയുണ്ടായിരുന്നു. അതു തീർന്നുവായിരിക്കും.
ഇവിടെയാണു് പ്രസിദ്ധമായ പതിനെട്ടാം അദ്ധ്യായം തുടങ്ങുന്നതു്. പതിനെട്ടാം അദ്ധ്യായം എന്നാൽ അരസികത എന്നർത്ഥം വരത്തക്കവണ്ണം ആയിട്ടുണ്ടു് അതിലേ സംഭാഷണം.
മാധവന്റെ സഞ്ചാരത്തിനിടയ്ക്കു് ഇന്ദുലേഖ ജ്വരബാധിതയായിത്തീരുന്നു. അവൾ സ്വപ്നത്തിൽ നിലവിളിക്കുന്നതുകേട്ടു് പഞ്ചുമേനോൻ കോണിയുടെ പടിക്കൽ എത്തുന്നു. ലക്ഷ്മിക്കുട്ടിഅമ്മ കരഞ്ഞുകൊണ്ടു് അവിടെനിന്നു് എറങ്ങി വരുന്നതു കണ്ടിട്ട് ചോദിക്കുന്നു.
പ–മേ:
–എന്താണു കുട്ടി നിലവിളിച്ചതു്?
ലക്ഷ്മി:
–(കരഞ്ഞുകൊണ്ടു്) അവൾ സ്വപ്നത്തിൽ മാധവനെ ആരോ വഴിയാത്രചെയ്യുമ്പോൾ കുത്തിക്കൊന്നതായി കണ്ടുവത്രേ. അപ്പോൾ കലശലായ വ്യസനം തോന്നി നിലവിളിച്ചു. ഇപ്പോൾ വല്ലാതെ പനിക്കുന്നു. ഞാൻ മുകളിലേയ്ക്കു പോവട്ടെ.
പ–മേ:
–ഛീ! സ്വപ്നം എന്തെല്ലാം കാണുന്നു. മാധവന്റെ നേരെ ഈ പെണ്ണിനു് ഇത്ര പ്രീതിയോ? ശിവശിവ! ഞാനിതൊന്നും അറിഞ്ഞില്ല. അന്നു ഞാൻ ഒരു സത്യം ചെയ്തുപോയതു് കുട്ടി അറിഞ്ഞിരിക്കുന്നുവോ?
ലക്ഷ്മി:
–അറിഞ്ഞിരിക്കുന്നു.
പ–മേ:
–എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കും.
ലക്ഷ്മി:
–വളരെ വ്യസനമുണ്ടു് അതുകൊണ്ടും എന്നു തോന്നുന്നു.
പ–മേ:
–എന്നാൽ ആ വ്യസനമെങ്കിലും ഇപ്പോൾ തീർത്താൽ കുറെ സുഖമായിരിക്കും.
എന്നു പറഞ്ഞിട്ടു് കേശവൻനമ്പൂരിയെ വിളിപ്പിച്ചു് അദ്ദേഹം ചെന്നപ്പോൾ പഞ്ചുമേനോൻ പറയുന്നു.
“എന്റെ കൊച്ചുകൃഷ്ണൻ പോയതു് ഞാൻ അറിയാതെ ഇരിക്കുന്നതു് ഈ കുട്ടി ഉണ്ടായിട്ടാണു്.” എന്നു പറഞ്ഞിട്ടു് ശുദ്ധനായ വൃദ്ധൻ വല്ലാതെ ഒന്നു കരഞ്ഞുപോയി.
കേ-നം:
–ഛേ! ഛേ! കരയരുതു്. ഇത്രയും പറഞ്ഞപ്പോൾ ശുദ്ധാത്മാവായ നമ്പൂരിയും കരഞ്ഞു. ഒടുവിൽ സത്യലംഘനത്തിനു പ്രായശ്ചിത്തം ചെയ്തശേഷം വൃദ്ധൻ ഇന്ദുലേഖയുടെ അടുത്തു ചെന്നു. “എന്റെ മകൾ എനി ഒന്നുകൊണ്ടും വ്യസനിക്കേണ്ട. മാധവൻ എത്തിയ ക്ഷണം അടിയന്തിരം ഞാൻ നടത്തും.”
ഇന്ദു:
–എല്ലാം വലിയ അച്ഛന്റെ ശുദ്ധമനസ്സുപോലെ സാധിക്കട്ടെ.
അനന്തരം അതിന്റെ പിറ്റേന്നും കഠിനമായി പനിച്ചു. പിന്നെ പനി അല്പം ശമിച്ചെങ്കിലും ഒരുമാതിരി കുരയും സർവാംഗം വേദനയും ആരംഭിച്ചു. എന്തൊക്കെ ചെയ്തുനോക്കീട്ടും രോഗശമനം കാണാതായപ്പോൾ പഞ്ചുമേനോൻ ശപഥത്തിന്റെ സ്വർണ്ണനിർമ്മിതമായ അക്ഷരപ്രതിമകൾ തയ്യാറാക്കിക്കൊണ്ടു വന്നു. ഇന്ദുലേഖയെ കാണിച്ചപ്പോൾ അവൾ വ്യസനത്തിൽ മുഴുകിയും നന്നേ ക്ഷീണിച്ചിരുന്നിട്ടും ചിരിച്ചുപോയി. അതു കണ്ടിട്ടു് പഞ്ചുമേനോൻ പറയുന്നു.
“എന്റെ മകൾക്കു സന്തോഷമായി എന്നു തോന്നുന്നു. എനി ദീനത്തിനു് ആശ്വാസമുണ്ടാവും.”
ഇന്ദു:
–അതേ വലിയച്ഛാ! സന്തോഷമായി. എന്റെ വലിയച്ഛന്റെ മനസ്സാണു് എല്ലാം സന്തോഷമായി വരുത്തുന്നതു്. ഇങ്ങനെയിരിക്കവേ “മാധവനെ ഇവിടെവച്ചു കണ്ടു. സുഖക്കേടൊന്നുമില്ല. ഞങ്ങൾ എല്ലാവരുംകൂടി ഇന്നത്തെ വണ്ടിയ്ക്കു് അങ്ങോട്ടു പുറപ്പെടുന്നു” എന്നു് കമ്പി കിട്ടുകയും ഇന്ദുലേഖ ഇരുന്നു വായിക്കയും ചെയ്യുന്നു. അവളുടെ സന്തോഷാതിരേകം കണ്ടിട്ടു് ശുദ്ധഗതിക്കാരനായ വൃദ്ധൻ നമ്പൂരിയോടു പറയുന്നു.
പ-മേ:
–നോക്കു തിരുമനസ്സിന്നേ! ഞാൻ സത്യം ചെയ്തു പോയതിൽ വന്ന ആപത്തു്. അതിനു് ഇപ്പോൾ പ്രായശ്ചിത്തം ചെയ്യാൻ പ്രതിമയുണ്ടാക്കി എത്തിയപ്പോഴേയ്ക്കുതന്നെ വന്നു സന്തോഷവും.
കേ-നം:
–അതിനെന്താ സംശയം? എല്ലാം ദൈവകൃപയും ബ്രാഹ്മണരുടെ അനുഗ്രഹവും തന്നെ. സത്യത്തിന്റെ പ്രായശ്ചിത്തവും കമ്പിവർത്തമാനവും തമ്മിലുള്ള സംബന്ധം എന്തെന്നു് അറിയാതെ ഇന്ദുലേഖ ചിരിച്ചുപോയി. അവിടെ കൂടിയിരുന്നവരിൽ ലക്ഷ്മിക്കുട്ടി അമ്മ ഒഴിച്ചു് എല്ലാവരും പഞ്ചുമേനോന്റെ പ്രായശ്ചിത്തം ശരിവച്ചു. ക്രമേണ ഇന്ദുലേഖയുടെ സുഖക്കേടു ശമിച്ചു തുടങ്ങി. നായികാനായകന്മാരുടെ സമാഗമത്തോടുകൂടി കഥ അവസാനിക്കുന്നു.
മാധ:
–കഷ്ടം! ദേഹം ഇത്ര പരവശമായിപ്പോയല്ലോ. വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നമ്മളുടെ ദുഷ്കാലം കഴിഞ്ഞു എന്നു വിശ്വസിക്കുന്നു.
ഇന്ദു:
–കഴിഞ്ഞു എന്നുതന്നെ ഞാൻ വിചാരിക്കുന്നു. വലിയച്ഛനെ കണ്ടുവോ?
മാധ:
–കണ്ടു. സന്തോഷമായിട്ടു് എല്ലാം സംസാരിച്ചു. അദ്ദേഹം ഇയ്യിടെ നമുക്കുവേണ്ടി ചെയ്തതെല്ലാം ഞാൻ അറിഞ്ഞതുകൊണ്ടും എന്റെ അച്ഛൻ ആവശ്യപ്പെട്ടപ്രകാരവും ഞാൻ അദ്ദേഹത്തിന്റെ കാലിൽ സാഷ്ടാംഗമായി നമസ്കരിച്ചു. അദ്ദേഹത്തിനു വളരെ സന്തോഷമായി.
ഇന്ദു:
–മാധവൻ ചെയ്ത കാര്യങ്ങളിൽ എനിക്കു വളരെ ബോധ്യമായതു് ഇപ്പോൾ ചെയ്തു എന്നു പറഞ്ഞ കാര്യമാണു്. വലിയച്ഛൻ പരമശുദ്ധാത്മാവാണു്. അദ്ദേഹത്തിന്റെ കാലിൽ നമസ്കരിച്ചതു് വളരെ നന്നായി. നമ്മൾ രണ്ടുപേർക്കും നിഷ്കന്മഷഹൃദയമാകയാൽ നല്ലതുതന്നെ ഒടുവിൽ വന്നുകൂടുകയുള്ളു.
ശാരദ, ഈ കഥയെക്കാൾ കുറേക്കൂടി നന്നായിരിക്കുന്നു. ഭാഗ്യദോഷത്താൽ പൂർത്തിയായില്ല. അന്തപ്പായി അതിനെ പൂരിപ്പിച്ചു എങ്കിലും കഥ ആകപ്പാടെ ഒരു കണിതുള്ളലായിപ്പോയി. പരുത്തിക്കാട്ടു ഗോപാലപിള്ളയുടെ പൂരണം അല്പം വേണ്ടുകില്ലെന്നു പറയാം.
19.9 രാമക്കുറുപ്പു മുൻഷി
ഇദ്ദേഹം 1022-ൽ ആലപ്പുഴയ്ക്കു സമീപം കൈതവനെ പ്ലാപ്പറമ്പിൽ ജനിച്ചു. മാതുലനായ പപ്പുക്കുറുപ്പിന്റെ അടുക്കൽ നൈഷധംവരെയുള്ള കാവ്യം പരിശീലിച്ചശേഷമാണു് അദ്ദേഹം ഇംഗ്ലീഷുപഠിക്കാൻ തുടങ്ങിയതു്. ബി. ഏ. പാസ്സായ ശേഷം അദ്ദേഹം തിരുവനന്തപുരം മഹാപാഠശാലയിൽ മുൻഷിയായി നിയമിക്കപ്പെട്ടു. ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, പി. കെ. നാരായണപ്പിള്ള, കെ. രാമകൃഷ്ണപിള്ള, ഉള്ളൂർ, മള്ളൂർ ഇവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽപ്പെട്ടവരാണു്. അദ്ദേഹത്തിന്റെ അധ്യാപനരീതി പ്രത്യേകതരത്തിലായിരുന്നു. കഥകളിയും മറ്റും പഠിപ്പിക്കുമ്പോൾ പാടുകയും ആടുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ താളമേളങ്ങൾ ഉണ്ടായിരിക്കും. രാമക്കുറുപ്പിന്റെ ക്ലാസു് ഒരിക്കലും വിരസമാവുക പതിവില്ലായിരുന്നു. സാഹിതീമർമ്മജ്ഞനും രസികാഗ്രഗണ്യനുമായിരുന്നതിനാൽ അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ എല്ലായ്പോഴും വിദ്യാർത്ഥികൾക്കു് ആകർഷകങ്ങളായി തോന്നി. പഠിക്കാതെ ക്ലാസിൽ വരുന്നവരെ കളിയാക്കുന്നതിൽ ബഹു വിരുതനായിരുന്നു. ഒരിക്കൽ ഒരു വിദ്യാർത്ഥിയെപ്പറ്റി
“കയ്യാലക്കുഴികാക്കുമ്മിപ്പുരുഷനോ ബി. ഏ.-യ്ക്കു നൊട്ടുന്നതു്”
എന്നൊരു പദ്യം എഴുതി ചൊല്ലുകയും അയാൾ ലജ്ജിതനായി തീരുകയും ചെയ്തു.
പരിശോധനയ്ക്കായി തെരുതെരെ നാടകങ്ങൾ വന്നു ചേർന്നുകൊണ്ടിരുന്നതിനാൽ ആ ശല്യം ഒഴിയുന്നതിലേയ്ക്കായിട്ടായിരുന്നു അദ്ദേഹം ‘ചക്കീചങ്കരം’ എന്ന ഫലിതമയമായ നാടകം രചിച്ചതു്.
കുംഭാണ്ഡൻ പ്രവേശിച്ചു നാടകക്കാരെ കല്പിതാംകോട്ടേയ്ക്കു് ആട്ടിപ്പായിക്കുന്ന കഥയാണു് അതിലെ വിഷയം.
“പണ്ടത്തെക്കൃതി ഭാഷയാക്കിയവരെ തല്ലീടുവോനല്ലഞാൻ” എന്നാൽ
“വേണ്ടും വൈദുഷിയുണ്ടു തെറ്റുമെഴുതിപ്പോയെങ്കിലും പോട്ടെടാ
വണ്ടിക്കാളകണക്കുവന്ന കവി മണ്ടന്മാർക്കു മണ്ടയ്ക്കടി.”
എന്നായിരുന്നു കുംഭാണ്ഡന്റെ പ്രമാണം. അയാൾ നാടകക്കാരെ തേടിപ്പിടിക്കാൻ തുടങ്ങവേ വെറും വേലക്കാരനായ ചങ്കരനേയും പിടികൂടി. “എടാ നീ എത്ര നാടകം എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.
“അയ്യോ അടിയൻ വെറും പാചകനാണേ. എഴുത്തു പോലും വശമില്ല” എന്നു് അവൻ പറഞ്ഞപ്പോൾ “അതു ശരി: എന്നാലും നാടകം എത്ര എഴുതീട്ടുണ്ടു്” എന്നായി ചോദ്യം.
നാടകക്കാരെല്ലാം
‘അയ്യയ്യോ ഞങ്ങളെ തല്ലല്ലേ കൊല്ലല്ലേ
പാവങ്ങളാണേ പരമേശ്വര
പാവങ്ങളായുള്ള നാടകക്കാർ ഞങ്ങൾ
കല്പിതാംകോട്ടയ്ക്കു പൊയ്ക്കൊള്ളാമേ!’
എന്നു വിലപിച്ചുംകൊണ്ടു നാട്ടിൽനിന്നും കടന്നുവത്രേ. ഈ നാടകത്തിൽ,
‘ചക്കിക്കുള്ളൊരു ചട്ടിമുഞ്ഞി പലനാൾ കണ്ടേൻ വെളിച്ചത്തുഞാൻ
മൂക്കും താണു കഴിഞ്ഞകണ്ണു കവിളും പപ്രച്ഛമാം കേശവും
ഒക്കെപ്പാടെ വെറുപ്പുതോന്നി നിറമാക്കാക്കയ്ക്കു തുല്യം മണം
മുക്കോത്തിക്കെതിരേതു നായ്ക്കളിവളേ കണ്ടാൽ കരയ്ക്കാത്തതും.’
ഇത്തരത്തിൽ നല്ല ചിത്രപദ്യങ്ങൾ പലതുമുണ്ടു്. ഇന്ദുലേഖയേയും മന്ദമായി ഇതിൽ ഉപഹസിച്ചു കാണുന്നു.
കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാന്റെ ഒരു നാടകമായിരുന്നു, ചക്കീചങ്കരം നാടകത്തിന്റെ ആവിർഭാവത്തിനു് നിമിത്തകാരണം. ആ കവീന്ദ്രൻ രാമക്കുറുപ്പു ജീവിച്ചിരിക്കവേ തന്നെ തുപ്പൽകോളാമ്പി എഴുതി പക വീട്ടുകയും ചെയ്തു. രാമക്കുറുപ്പു വലിയ മുറുക്കുകാരനായിരുന്നു എന്നു പ്രസിദ്ധമായിരുന്നല്ലോ.
എഴുത്തച്ഛനേപ്പറ്റി ഈ കവി അതിപ്രൗഢമായ ഒരു പ്രബന്ധം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിന്റെ അനുബന്ധമാണു് അന്യത്ര ചേർത്തിട്ടുള്ള തെങ്ങുമാഹാത്മ്യം കിളിപ്പാട്ടു്. 1074-ൽ അദ്ദേഹം മരിച്ചു എന്നു തോന്നുന്നു.
19.10 ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാർ
ഇദ്ദേഹം രാമക്കുറുപ്പുമുൻഷിയുടെ സമവയസ്കനും മിത്രവുമായിരുന്ന ബി. ഏ. ബിരുദധാരിയും സാമാന്യം നല്ല പാണ്ഡിത്യം ഉള്ളവനുമായിരുന്നു. ഭാഷാചരിത്രം രണ്ടു ഭാഗങ്ങായി പ്രസിദ്ധപ്പെടുത്തുക മാത്രമല്ല അദ്ദേഹം ചെയ്തിട്ടുള്ളതു്. അനേകം അപ്രകാശിതങ്ങളായ കിളിപ്പാട്ടുകളെ അദ്ദേഹം പ്രകാശദശയിൽ കൊണ്ടുവന്നിട്ടുമുണ്ടു്.
ഭാഷാചരിത്രത്തെ ഇന്നു പലരും ദുഷിക്കുന്നുണ്ടു്. ചിലർ അതിനെ അബദ്ധപഞ്ചാംഗം എന്നുപോലും പറഞ്ഞിട്ടുള്ളതായി എനിക്കറിയാം. ഇതിൽപരം പാതകം മറ്റൊന്നില്ല. മുദ്രാലയങ്ങളോ മാസികകളോ വിരളങ്ങളായിരുന്ന കാലത്തു് വടക്കൻകവികളെ തെക്കർക്കും തെക്കൻ കവികളെ വടക്കർക്കും കേട്ടറിവുപോലുമില്ലായിരുന്നു. അക്കാലത്തു് പുസ്തകങ്ങളിൽ ഏറിയകൂറും നാണംകുണുങ്ങികളെപ്പോലെ ഗ്രന്ധപ്പുരകളുടെ കവാടങ്ങൾക്കുള്ളിൽ ഒളിച്ചിരുന്ന ആ കാലത്തു് ഇങ്ങനെ ഒരു പുസ്തകം രചിക്കാമെന്നു് ആർക്കു ധൈര്യമുണ്ടാവും? അദ്ദേഹം എഴുതിവച്ചിട്ടുള്ളതെല്ലാം അബദ്ധപ്പഞ്ചാംഗമെന്നുതന്നെ വച്ചുകൊള്ളുക. എന്നാൽ തന്നെയും പിൽക്കാലത്തുള്ളവർക്കു ചരിത്രചിത്രണംചെയ്യാനുള്ള ചുവരു് അദ്ദേഹമല്ലേ നിർമ്മിച്ചുതന്നിരിക്കുന്നതു്? അഹോ! ഇങ്ങനെയുണ്ടോ കാർത്തഘ്ക്യം! എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിരിക്കുന്ന ഈ കാലഘട്ടത്തിൽപോലും ഇത്രമാത്രം ചെയ്വാനേ എനിക്കു സാധിച്ചിട്ടുള്ളല്ലോ എന്നു വിചാരിക്കുമ്പോൾ ഞാൻ ലജ്ജിതനായിത്തീർന്നുപോകുന്നു. “സമ്പൂർണ്ണമായ ഒരു ഭാഷാചരിത്രം ഇതാ വരുന്നു. ഗോവിന്ദപ്പിള്ളയുടേയും പണിക്കരുടേയും ചരിത്രങ്ങൾ സാരമില്ല” എന്നൊരു മഹാൻ ഈയിടയ്ക്കു കോട്ടയത്തുനിന്നു തന്നെക്കാണ്മാൻ വന്ന ചിലരോടു പറയുകയുണ്ടായി. എനിക്കു പൂർണ്ണതയിൽ വിശ്വാസമില്ല. പൂർണ്ണമായി ഒരു വസ്തു മാത്രമേയുള്ളുവെന്നാണു് ഞാൻ ധരിച്ചുവച്ചിരിക്കുന്നതു്. പൂർണ്ണമായി ഒരു ചരിത്രം നിർമ്മിച്ചുവച്ചിരിക്കുന്നു എന്നു് ആരെങ്കിലും പറഞ്ഞാൽ അതു് ഔദ്ധത്യലക്ഷണം മാത്രമാണു്. അതു കേട്ടു വിശ്വസിക്കുന്നവരുണ്ടെങ്കിൽ അവരുടെ മൗഢ്യത്തിനു് കോടിനമസ്കാരം പറയാം! നമ്മുടെ കണ്ണുകൾക്കു് മുമ്പിൽ നടക്കുന്ന സംഭവങ്ങളുടെ ചരിത്രം സമഗ്രമായി എഴുതിവയ്ക്കുന്ന കാര്യംതന്നെ സാദ്ധ്യമല്ല. ആ സ്ഥിതിക്കു് ഭൂതകാലസംഭവങ്ങളുടെ ചരിത്രത്തിനു് എങ്ങനെ സമഗ്രതയുണ്ടാകും? എന്റെ അഭിപ്രായത്തിൽ നമ്മുടെ ഭാഷയ്ക്കുവേണ്ടി ഗുണ്ടർട്ട്സായ്പും, പി. ഗോവിന്ദപ്പിള്ളയും ചെയ്തിട്ടുള്ളിടത്തോളം ഉപകാരം അടുത്തകാലത്തു് ആരും ചെയ്തിട്ടില്ലെന്നാണു്. അദ്ദേഹം ഒരു ഇംഗ്ലീഷ്—മലയാളം നിഘണ്ടു രചിച്ചുകൊണ്ടിരുന്നു. എന്നാൽ അതു പൂർത്തിയാക്കുംമുമ്പുതന്നെ അദ്ദേഹം മരിച്ചുപോയി.
19.11 നെയ്യൂർ കുമാരപ്പിള്
ള
997-ൽ നെയ്യൂർ ഇലങ്കംവീടെന്ന സുപ്രസിദ്ധ നായർ കുടുംബത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായിരുന്നു മേക്കോട്ടു നാഗൻതമ്പി അന്നത്തെ ജ്യൗതിഷികന്മാരിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം കുമാരസംഭവത്തെ കിളിപ്പാട്ടായിട്ടും ലീലാവതി എന്ന ഗണിതഗ്രന്ഥത്തെ ശ്ലോകരൂപത്തിലും തർജ്ജമചെയ്തിരുന്നു. രണ്ടു ഗ്രന്ഥങ്ങളും ഗ്രന്ഥപ്പുരയിൽ നിന്നു വെളിക്കു വന്നിട്ടില്ല. ഇരയിമ്മൻതമ്പിയുടെ സമകാലികനായിരുന്ന ഈ കവിയുടെ കൃതികൾ തേടിപ്പിടിച്ചു പ്രസിദ്ധീകരിക്കുന്നതിൽ ദക്ഷിണതിരുവിതാംകൂറിലെ ധനാഢ്യരായ ഈ കുടുംബക്കാർ കാണിച്ചുവരുന്ന അനാസ്ഥ ശോചനീയമായിരിക്കുന്നു.
നാഗൻതമ്പിക്കു് ആറു പുത്രന്മാരും രണ്ടു പുത്രികളുമുണ്ടായിരുന്നു. അവരിൽ മൂത്തയാളാകുന്നു കുമാരപ്പിള്ള. അദ്ദേഹത്തിന്റെ അനുജനായിരുന്നു നാണുപിള്ള ദിവാൻജി എന്നു പ്രസിദ്ധിപെറ്റ ദിവാൻജി. നാണുപിള്ളദിവാൻജിയുടെ ഒരു ചരിത്രസംക്ഷേപം ഇലങ്കംവീട്ടുകാരിൽ ഒരാൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. നാഗൻ നാരായണൻ എന്ന ഈ മന്ത്രിസത്തമൻ വിശാഖംതിരുനാൽ മൂപ്പേറ്റു് ഏതാനും മാസക്കാലം ജോലിയിൽ ഇരുന്നു. 1056 കന്നി 26-നു ആണു് ഉദ്യോഗത്തിൽനിന്നു പിരിഞ്ഞതു്. ആ മഹാശയൻ തിരുവിതാംകൂറിന്റെ വിശ്വാസയോഗ്യമായ ഒരു നല്ല ചരിത്രം എഴുതിവച്ചിരുന്നു. ഭാഗ്യദോഷത്താൽ അച്ചടിച്ചിട്ടില്ല. അതിന്റെ ഒരു ഭാഗം ഇപ്പോൾ ശ്രീചിത്തിരതിരുനാൾ വായനശാലയിൽ ഉണ്ടെന്നറിയാം.
പിതാവുതന്നെയാണു് സന്താനങ്ങളെ വിദ്യ അഭ്യസിപ്പിച്ചതു്. കുമാരപ്പിള്ള ചെറുപ്പത്തിൽതന്നെ സർക്കാർഉദ്യോഗത്തിൽ പ്രവേശിച്ചു. ആദ്യം രായസംപിള്ളയായിരുന്നു. അനന്തരം സർക്കാർ വക്കീലായി നിയമിക്കപ്പെട്ടു. അതിനുശേഷം കുറേക്കാലം പോലീസാമീനായിരുന്നിട്ടു് തഹശീൽദാർ ഉദ്യോഗത്തിൽ പ്രവേശിച്ചു. 1057-ൽ പെൻഷൻ പറ്റിയിട്ടു് അദ്ദേഹം ഗ്രന്ഥനിർമ്മാണത്തിൽ സദാ വ്യാപൃതനായി ജീവിച്ചു. കേരളചരിത്രം ഗദ്യം അദ്ദേഹത്തിന്റെ കൃതിയാണു്. അതു കൂടാതെ ഭഗവദ്ഗീത, കൈവല്യനവനീതം, ഭർത്തൃഹരി ഈ ഗ്രന്ഥങ്ങളും ഗദ്യമാക്കീട്ടുണ്ടു്.
പദ്യകൃതികളെല്ലാം ഭക്തിവിഷയകങ്ങളാണു്. അവയിൽ പ്രധാനം വേദാന്തം, തുള്ളൽപ്പാട്ടു്, കൈവല്യഭാഷാഗാനം, ഹരിനാമകീർത്തനം, ശിവരാമകീർത്തനം ഇവയാകുന്നു. 1076-ാമാണ്ടിടയ്ക്കു് അദ്ദേഹം ദിവംഗതനായി.
19.12 മൂര്‍ക്കോത്തു കൃഷ്ണമേനോൻ
ഭാഷാകവികുലഗുരുവായ എഴുത്തച്ഛന്റെ കാവ്യസരണിയിൽ ബഹുദൂരം സഞ്ചരിച്ചു പ്രസിദ്ധി സമ്പാദിച്ച അപൂർവ്വം ചില കവികളുള്ളതിൽ ഒരാളാണു് മാക്കോത്തു കൃഷ്ണമേനോൻ. അദ്ദേഹം ചിറ്റൂർദേശത്തു മാക്കോത്തു ഗൃഹത്തിൽ 1024-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. ലക്ഷ്മിഅമ്മ എന്നായിരുന്നു മാതാവിന്റെ പേർ. പിതാവായ കുറിച്ചിയത്തു ഗോവിന്ദമേനോൻ പരമഭക്തനും വിദ്വാനുമായിരുന്നു. ലളിതോപാഖ്യാനം കിളിപ്പാട്ടിൽ കവി തന്റെ മാതാപിതാക്കന്മാരെ എത്ര ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു എന്നു നോക്കുക.
“മുറ്റീടും ഗർഭഭാരപീഡയും പത്തുമാസം
ചെറ്റുമേ സഹിച്ചുകൂടാത്തതാമീറ്റനോവും
മുറ്റുമീവക സഹിച്ചെത്രയുമാർത്തിയോടും
പെറ്റെന്നെ പ്രതിദിനമിച്ഛയ്ക്കൊത്തതുപോലെ
കൊറ്റുകൾ തീറ്റിപ്പോറ്റി വളർത്തി വേണ്ടുംവിധ-
മുറ്റവാത്സല്യമോടു വിദ്യയും പഠിപ്പിച്ചു
പിരിഞ്ഞെന്നെയും ഹരിപദത്തെ പ്രാപിച്ചെരു
വരലക്ഷ്മിയാം ലക്ഷ്മീനാമ്നിയാം ജനനിയും
സ്വച്ഛചിത്തനായ് നിത്യമച്യുതസങ്കീർത്തന-
മുച്ചരിച്ചനാരതം തൽപാദഭക്തിയോടും
വർത്തിച്ചു വൈകുണ്ഠത്തെ പ്രാപിച്ചമനീഷികൾ-
ക്കുത്തംസമായ ഗോവിന്ദാഖ്യനാം മൽപിതാവും
… … …
… … …
മാലണയാതെ സദാ പാലിച്ചീടുകവേണം.”
പിതാവുതന്നെയായിരുന്നു പ്രഥമഗുരു. പിന്നീടു് കാവ്യനാടകാലങ്കാരങ്ങൾവരെ രാമശാസ്ത്രിയുടെ അടുക്കലും ജ്യോതിഷം പാലക്കാട്ടു വിദ്വാൻ കോമ്പിയച്ചന്റെ അടുക്കലും അഭ്യസിച്ചു. 1056-ൽ അദ്ദേഹം കൊച്ചി വക്കീൽപരീക്ഷയ്ക്കു ജയിച്ചു് തൃശ്ശിവപേരൂർ ജില്ലാകോടതിയിൽ പ്രാക്ടീസു തുടങ്ങി. എന്നാൽ ആ ജോലികൾക്കൊക്കെ ഇടയിലും സാഹിത്യപരമായ പ്രയത്നങ്ങളിൽ അദ്ദേഹം വ്യാപൃതനായിരുന്നു. സാവിത്രി ചരിതം, ധ്രുവചരിതം എന്നിങ്ങനെ രണ്ടു ആട്ടക്കഥകൾ, സീതാവിവാഹം തുള്ളൽ, ലളിതോപാഖ്യാനം മുതലായ കിളിപ്പാട്ടുകൾ, ചണ്ഡകൗശികം, പ്രസന്നരാഘവം ഇത്യാദി നാടകങ്ങൾ ഇങ്ങനെ പലേ കൃതികൾ രചിച്ചു് അദ്ദേഹം ഭാഷയെ പരിപോഷിപ്പിച്ചിട്ടുണ്ടു്.
ലളിതോപാഖ്യാനം കിളിപ്പാട്ടു് കൊടുങ്ങല്ലൂർ പെരിയ കൊച്ചുണ്ണിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതുപോലെ,
“ഭക്തന്മാർക്കിതുദേവീവൃത്തമാകയാൽ, കാവ്യ
സക്തന്മാർക്കതിരമ്യം ശബ്ദാർത്ഥം പെടുകയാൽ
ശക്തിയാൽ ഗീതാകാമമുള്ളോർക്കു മഞ്ജുസ്വരം
വ്യക്തഗാനമാകയാലെത്രയും നന്നീ ഗ്രന്ഥം.”
മാതൃകയ്ക്കായി ദേവിയുടെ പാദാദികേശവർണ്ണനയുടെ ഒരു ഭാഗം ചുവടെ ചേർക്കുന്നു.
“കാലത്തുദിച്ചുയർന്നീടുന്ന സൂര്യന്റെ
കോലംകണക്കെ തുടുത്തോരു വർണ്ണവും
വേലയെക്കൈവിട്ടു മേലായ്വരുന്നോരു
ലീലാനുകൂലമാം യൗവനദർപ്പവും
ചൊല്ലുള്ള പത്മരാഗത്തിൻപ്രഭകളെ
വെല്ലുന്ന കാൽത്താർ നഖച്ഛടാശോഭയും
ചൊവ്വോടിഹപരസൗഖ്യങ്ങളേകുന്ന
ചേവടി രണ്ടുമവാങ്മനോഗോചരം
ചെമ്പഞ്ഞിനീരണിഞ്ഞീടാതെ സർവദം
ചെമ്പരുത്തിപ്രസൂനാഭമാം പാദവും
മഞ്ജുളാരാവമാം കാൽച്ചിലമ്പിൽത്തൂങ്ങി
മഞ്ജുരണത്തായ കിങ്ങിണിഭൂഷയും
തണ്ടാർശരൻതന്റെ തൂണിരദർപ്പത്തെ
രണ്ടായ്പിളർക്കുന്ന ജംഘതൻശോഭയും
… … …
… … …ഇത്യാദി
… … …
ശൃംഗാരസർവസ്വമായുള്ള വേഷവും
തിങ്ങിവിളങ്ങുന്ന ലാവണ്യപൂരവും
പന്തണിക്കൊങ്കയുമാഭരണങ്ങളും
ചന്തമായാടുന്ന മട്ടിലടിക്കുന്ന
പന്തിന്റെ ഭംഗിയുമീവകയൊക്കെയും
അന്തകവൈരി മഹേശ്വരൻ കണ്ടുടൻ
ചെന്താർശരാർത്തി പിടിപെട്ടകമെരി-
ഞ്ഞന്തികേ വാഴുന്ന പാർവതിതന്നെയും
പിന്തിരിഞ്ഞേതുമേ നോക്കാതെതന്നെയ-
ച്ചെന്താമരാക്ഷിതന്നന്തികേ ചെന്നുടൻ
ചെന്താർശരാരി വളരെപ്പണിപ്പെട്ടു
പൂന്തേൻമൊഴിയെപ്പിടിച്ചു പുല്കീടിനാൻ.”
ജയദേവകൃതിയുടെ തർജ്ജമയും,
“ഒഴുക്കിന്നില്ലൊട്ടും കുറവഴകെഴും തർജ്ജിമയിതിൽ
പഴക്കം രീതിക്കുണ്ടുടനെയറിയാം ഭാവമഖിലം
വഴക്കില്ലാതർത്ഥം മുഴുവനുമഹോമൂലസദൃശം
കുഴക്കിങ്ങില്ലേതും തിരുകൃതിയാണീ ശുഭകൃതി”
എന്നിങ്ങനെ കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാന്റെ പ്രശംസയ്ക്കു പാത്രീഭൂതവുമായ പ്രസന്നരാഘവം നാടകത്തിന്റെ നാന്ദീശ്ലോകത്തെ ഉദ്ധരിക്കുന്നു.
“മട്ടേറും മേഘനാഭപ്പെരുമപരിഹരിച്ചേകി മത്തേഭരാജി-
ക്കൊട്ടേറെ കുംഭകർണ്ണവ്യഥദശമുഖദിക്ചക്രമൊട്ടുക്കുമുട്ടി
മട്ടോലും മട്ടിലേന്തും മുരരിപൂമുഖവായുക്കളാൽ ഭംഗിചേരും
പുഷ്ടശ്രീ പാഞ്ചജന്യദ്ധ്വനിസുഖമരുളീടട്ടെ കല്പംവരേയ്ക്കും.”
19.13 ചെങ്ങാരപ്പള്ളിൽ ദാമോദരശർമ്മ
കാർത്തികപ്പള്ളിത്താലൂക്കിൽ ചെങ്ങരപ്പള്ളി ഇല്ലത്തു് 1018-ൽ ജാതനായി. ബാല്യത്തിൽ കാവ്യ നാടകാലങ്കാരങ്ങളും മന്ത്രതന്ത്രാദികളും നല്ലപോലെ അഭ്യസിച്ചു. ചതുരംഗത്തിൽ അദ്വിതീയനായിരുന്നു. ഭദ്രാംഗീപരിണയം നാടകവും, ഗജേന്ദ്രമോക്ഷം, സ്വാഹാസുധാകരം എന്നീ ഗാനങ്ങളും. കുമാരസ്വരൂപാദികീർത്തനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. 1083-ൽ മരിച്ചു.
19.14 പേട്ടയിൽ രാമൻപിള്ള ആശാൻ
1026-ാമാണ്ടു് തിരുവനന്തപുരത്തു് പേട്ട എന്ന സ്ഥലത്തു ജനിച്ചു. 90-ൽപരം വർഷം ജീവിച്ചിരുന്നു. വിപുലമായ ശിഷ്യസമ്പത്തും നല്ല കവിയശസ്സും സമ്പാദിച്ചു. മരിക്കുംവരെ അരോഗദൃഢഗാത്രനായിരുന്നു. അദ്ദേഹത്തിനു മരണകാലം ആസന്നമായിരുന്ന ഘട്ടത്തിൽ ഞാൻ സന്ദർശിക്കയുണ്ടായി. അന്നും ശിശുസഹജമായ ഉത്സാഹത്തോടുകൂടിയാണു് കാണപ്പെട്ടതു്. സോപാനരീതിയിൽ പാടുന്നതിനു് അദ്ദേഹത്തിനു നല്ല വശമായിരുന്നു. 1099-ാമാണ്ടിടയ്ക്കു് എന്തോ കാരണവശാൽ അദ്ദേഹം എനിക്കാളയച്ചു. അന്നു സംഭാഷണം അവസാനിച്ചശേഷം നളചരിതം ആട്ടക്കഥയിലെ ഏതാനും ഗാനങ്ങൾ എന്നെ പാടിക്കേൾപ്പിച്ചു. ശ്ലേഷ്മത്തിന്റെ ആധിക്യത്താൽ കണ്ഠത്തിനു സ്നിഗ്ദ്ധത കുറവായിരുന്നെങ്കിലും പാട്ടുകൾ മധുരമായിട്ടാണു് എനിക്കു തോന്നിയതു്. അദ്ദേഹം അനേകം ഭാഷാകൃതികൾ രചിച്ചിട്ടുണ്ടു്. അവയിൽ പ്രധാനമായിട്ടുള്ളവ ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ കഥകളും ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ രജതജുബിലിഘോഷം വഞ്ചിപ്പാട്ടുമാകുന്നു.
ഹരിശ്ചന്ദ്രചരിതത്തിലേയും വഞ്ചിപ്പാട്ടിലേയും ഏതാനും വരികൾ ഉദ്ധരിക്കാം.
19.15 ഹരിശ്ചന്ദ്രചരിതം
ശങ്കരാഭരണം അടന്ത
പ. ചൊല്ലെടോ കോസലാധിപ ചൊല്ലെടോ
അ. പ. ചൊല്ലിനാലെന്നെ മറിപ്പാനല്ലയോ നീ തുടങ്ങുന്നു.
ച. സാരജ്ഞനെന്നോർത്തു നിന്റെ മുമ്പിൽ
നേരെവന്നീടിനോരെന്നെ
ചാരുഗായകിമാരാം പുത്രിമാരെ
പാരം താഡിച്ചോടിച്ച കാരണമൊക്കയും ചൊല്ലെടീ.
“ഭാഷാകവിതയുടെ രീതിക്കു വേണ്ടുന്ന സന്ദർഭശുദ്ധിയും ഗുണപൂർത്തിയും അതിൽ നല്ലപോലെ സ്ഫുരത്തായിരിക്കുന്നതു കൂടാതെ ആ പുസ്തകത്തിനു് ശ്രീമധുരപേട്ടികം എന്ന നാമധേയം യോജിപ്പിക്കാമെന്നു് ഞാൻ അഭിപ്രായപ്പെട്ടുകൊള്ളുന്നു” എന്നു് ഏ. ആർ. തിരുമേനി അഭിപ്രായപ്പെട്ടിരിക്കുന്നു.
19.16 വഞ്ചിപ്പാട്ടിലെ ആദ്യശ്ലോകം
വെള്ളിത്താരമുദിച്ചകമ്പടിവരുന്നേരം സരോജങ്ങൾപേ-
ത്തുള്ളിൽ സൂര്യസമാഗമേ കൊതിപെറും ചഞ്ചൽപ്രജാസഞ്ചയം
വെള്ളിജ്ജൂബിലിതന്നകമ്പടിപുറപ്പാടിങ്ങുകണ്ടാശയേ
പള്ളിക്കാഞ്ചനമധ്യജൂബിലിയെഴുന്നള്ളാൻ കൊതിക്കുന്നിതാ.
പാട്ടു്:ചിങ്ങം മൂന്നിലുദയത്തിലിങ്ങമരുന്നോരെല്ലാരും
ഭംഗിയായിക്കുളിച്ചു ഭസ്മലേപനം ചെയ്തു്
ശൃംഗാരചിന്തനങ്ങളെങ്ങാനും ത്യജിച്ചചേതോ-
രംഗാന്തരംഗങ്ങളുടെ ശുദ്ധിവരുത്തി
മംഗലാംബരധാരണംചെയ്തു നാം ശ്രീകണ്ഠേശ്വര-
ത്തങ്ങമരും ഗംഗാധരനാമുമേശനെ
പൃത്ഥ്വീപാലായുരാരോഗ്യവർദ്ധനയ്ക്കായർത്ഥിച്ചിടാൻ
ഭക്തിയോടങ്ങൊരു ഘോഷയാത്ര ചെയ്യണം.’
19.17 കാരായ് കൃഷ്ണക്കുരുക്കൾ
മലബാർജില്ലയുടെ ഉത്തരഭാഗത്തു് ചിറയ്ക്കൽ താലൂക്കിൽപെട്ട കണ്ണൂർദേശത്തു് 1030-ാമാണ്ടിടയ്ക്കു് ജനിച്ചു. കുശാഗ്രധീയും ദൃഢവ്യുല്പന്നനുമായിരുന്നെങ്കിലും ജന്മനാ രോഗിയായിരുന്നതിനാൽ മുപ്പതു കൊല്ലമേ ജീവിച്ചിരുന്നുള്ളു. രുഗ്മിണീപരിണയം, രാമായണം എന്നീ മണിപ്രവാളങ്ങളും ലക്ഷണാസ്വയംവരം തുള്ളലും അദ്ദേഹം രചിച്ചിട്ടുണ്ടു്. ലക്ഷണാസ്വയംവരത്തിലെ ഏതാനും വരികളെ ഉദ്ധരിക്കുന്നു.
‘ചിന്തുകൾ പാടിക്കൊണ്ടു കുമാരീ
ചന്തംചിന്തിന സരോരുഹനയനം
പന്തടി കൂട്ടിടുന്നതുകണ്ടാ-
ലെന്തൊരു കൗതുകം ഉളവാകുന്നു!
കുഞ്ജരഗാമിനിയാളാമവളുടെ
കുന്തളബന്ധമഴിഞ്ഞിടുന്നു.
പൂമാലകളും തുടുതുടെയപ്പോൾ
ഭൂമിയിൽ വീണു കൊഴിഞ്ഞിടുന്നു.
നിശ്വാസം നെടുതായിവരുന്നു
നിശ്ചലമായീടുന്നിതു നയനം!’
19.18 വാദമുഖം
മടവൂർ കേശവനാശാൻ
1030-ാമാണ്ടു് കിളിമാനൂരിനടുത്തു് മടവൂർദേശത്തു ജനിച്ചു. ജ്യോതിഷം, വൈദ്യം, മന്ത്രം എന്നീ ശാസ്ത്രങ്ങളിൽ അത്ഭുതകരമായ സിദ്ധിയുണ്ടായിരുന്നു. ഈ പണ്ഡിതൻ അനേകം ഒറ്റശ്ലോകങ്ങളും വർക്കലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചിട്ടുള്ളതായറിയാം.
19.19 ചെന്നിത്തല വാസുദേവഭട്ടതിരി
1032-ാമാണ്ടു് ചെങ്ങന്നൂർ ചെന്നിത്തല പെരുമ്പാറ മഠത്തിൽ ജനിച്ചു. നല്ല വ്യുല്പന്നനായിരുന്നതിനു പുറമെ മന്ത്രപ്രയോഗത്തിലും വിഷചികിത്സയിലും നിപുണനുമായിരുന്നു. സന്താനഗോപാലം, ത്രയോദശിമാഹാത്മ്യം മുതലായ തിരുവാതിരപ്പാട്ടുകളും വൈശാഖപുരാണം തുള്ളലും, ഉത്തൃട്ടാതിചരിതം വഞ്ചിപ്പാട്ടും രചിച്ചിട്ടുണ്ടു്.
19.20 അമ്പലപ്പുഴ കേരളവർമ്മൻ തിരുമുല്പാടു്
നല്ല വിദ്വാനും വാസനാസമ്പന്നനായ കവിയുമായിരുന്നു. ഞാൻ നാലാംഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹവുമായി പരിചയപ്പെട്ടതു്. അന്നു് ഞാൻ സംസ്കൃതം പഠിച്ചുകൊണ്ടിരിക്കയായിരുന്നു. അദ്ദേഹം എനിക്കു പലേ ഉപദേശങ്ങളും നൽകീട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘കാളീയമർദ്ദനം’ കഥകളി അക്കാലത്തു നല്ല പ്രചാരത്തിലിരുന്നു. മദ്ധ്യവയസ്സിലെത്തിയതിനോടുകൂടി ഉന്മാദം പിടിപെട്ടു. ആ അവസ്ഥയിലും ചില ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്.
19.21 ആറ്റുപുറത്തു് കൃഷ്ണൻനമ്പൂരി
അമ്പലപ്പുഴ ക്ഷേത്രത്തിനു പടിഞ്ഞാറുവശം കോമനമുറിയിൽ ആറ്റുപുറം എന്നൊരു ഇല്ലം ഉണ്ടു്. ആ ഗൃഹം ഇപ്പോൾ ഒരു നായരുടെ കൈവശത്തിലിരിക്കുന്നു. 1091-ാ മാണ്ടിടയ്ക്കുവരെ അവിടെ താമസിച്ചിരുന്നതു് ‘ആറ്റുപുറത്തു വൈദ്യൻ’ എന്നു പ്രസിദ്ധനായ കൃഷ്ണൻ നമ്പൂരിയായിരുന്നു. അദ്ദേഹം പുരാണപാരായണത്തിലും കാവ്യരചനയിലും വൈദ്യശിക്ഷണത്തിലും ചികിത്സയിലും ജീവിതം നയിച്ചുവരവേ കുഷ്ഠരോഗബാധിതനായി. ഭാര്യാഗൃഹത്തിൽനിന്നു പകർന്ന ഈ രോഗം അന്ത്യദശയിൽ അദ്ദേഹത്തിനെ അത്യന്തം ക്ലേശിപ്പിച്ചു.
മഹാപണ്ഡിതനായിരുന്ന ഈ വൈദ്യൻനമ്പൂരിയുടെ ചികിത്സാനൈപുണ്യം അസാധാരണമായിരുന്നു. 1086-ാമാണ്ടിടയ്ക്കാണെന്നു തോന്നുന്നു–അദ്ദേഹം ശാകുന്തളത്തെ നാലു ദിവസത്തെ കഥകളായി രചിച്ചു. കവി തന്നെ എന്നെ അതു മുഴുവനും ചൊല്ലിക്കേൾപ്പിക്കയുണ്ടായിട്ടുണ്ടു്. ശ്ലോകങ്ങളും പദങ്ങളും അത്യന്തം ഹൃദ്യമായിരിക്കുന്നു. അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
19.22 ദാമോദരൻകർത്താവു്
മൂവാറ്റുപുഴ വടക്കുംചേരി അകത്തൂട്ടു ദാമോദരൻകർത്താവു് പ്രസിദ്ധ പണ്ഡിതനായിരുന്നു. ശ്രീനിവാസയ്യരുടെ ശിഷ്യനായിരുന്നു. വിശാഖംതിരുനാൾ തമ്പുരാന്റെ ആശ്രിതനായി തിരുവനന്തപുരത്തു വന്നു് വലിയ ശ്രീനാരായണൻതമ്പിയുടേയും പിന്നീടു് കൊച്ചു ശ്രീനാരായണൻതമ്പിയുടേയും ഗുരുവായി കുറേക്കാലം ഇരുന്നു. പിന്നീടു് ഗേൾസ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ഏറിയ കാലം മുൻഷിയുദ്യോഗം വഹിച്ചിട്ടു് പെൻഷൻ പറ്റുകയും ജീവിതശേഷം രാമായണാദി പുരാണവായനയിലും അർത്ഥംപറച്ചിലുമായി കഴിച്ചുകൂട്ടുകയും ചെയ്തു. അദ്ദേഹം ഭഗവദ്ഗീത കിളിപ്പാട്ടു്, ഭർത്തൃഹരി തർജ്ജിമ, യോഗവാസിഷ്ഠം കിളിപ്പാട്ടു്, വരാഹാവതാരം ആട്ടക്കഥ, ഇന്ദുമതീസ്വയംവരം ആട്ടക്കഥ മുതലായ സൽകൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. പത്രാധിപർ ഏ. ബാലകൃഷ്ണപിള്ള ബി. ഏ. ബി. എൽ. അദ്ദേഹത്തിന്റെ പുത്രനാണു്. ഭഗവദ്ഗീത പദാനുപദതർജ്ജിമയല്ല. ചില ഭാഗങ്ങളിൽ ശാങ്കരഭാഷ്യത്തിലെ ആശയങ്ങൾ കൂടി ചേർത്തിരിക്കുന്നു. മാതൃക കാണിക്കാനായി ഒരു ഭാഗം ഉദാഹരിക്കാം.
“എണ്ണമില്ലാതെയുള്ള ഘടാദിവികാരങ്ങൾ
മണ്ണിനെയൊഴിച്ചു മറ്റൊന്നിനില്ലെന്നപോലെ
പരമാത്മാവിനെയൊന്നൊഴിച്ചിട്ടന്യങ്ങളാം
സുഖദുഃഖാദി വികാരങ്ങളുമില്ലേതുമേ.
അസത്താംഗംഭീരാദിവികാരസംഘാതത്തി-
നൊരിക്കൽപോലുമില്ല നിത്യത്വമത്രയല്ല
ധരിക്ക സത്തായുള്ളോരാത്മാവിന്നൊരുനാളു-
മനിത്യത്വവും ഭവിക്കുന്നില്ലെന്നറിക നീ.”
“ഇല്ലാത്തതൊരുനാളുമിരിക്കയില്ലപുന-
രുള്ളതുനശിക്കയുമില്ലൊരിക്കലും നൂനം
തത്വദർശികളായ വിദ്വാന്മാരിവയുടെ
തത്വമാം നിർണ്ണയത്തെ ബുദ്ധിയാലറിയുന്നു.”
ഈ ഗ്രന്ഥം 1070 കുംഭത്തിൽ രചിക്കപ്പെട്ടു. യോഗവാസിഷ്ഠം 46അദ്ധ്യായങ്ങളുള്ള ഒരു ബൃഹൽഗ്രന്ഥമാണു്. ഇതു് 1079-ൽ പ്രസിദ്ധപ്പെടുത്തി.
‘ചിന്തിച്ചാലാർദ്രങ്ങളാംമന്ത്രിതന്ത്രികൾകൊണ്ടു
ബന്ധിച്ചു ഗഹനമായെപ്പോഴും വികാരിയായ്
സന്താപസംയുക്തമാമിശ്ശരീരത്തെക്കൊണ്ടു
സംസാരദുഃഖംമാത്രമല്ലാതെന്തുപയോഗം
അല്പംകൊണ്ടിശ്ശരീരമാനന്ദം പ്രാപിക്കുന്ന-
തല്പം കൊണ്ടതുപോലെ ദുഃഖവും പ്രാപിക്കുന്നു
നശ്വരമായിഗ്ഗുണമില്ലാതെ നീചമായോ-
രിശ്ശരീരംപോൽ ശോചനീയമായ് മറ്റൊന്നില്ല.’
19.23 വരാഹാവതാരം
:
കാമോദരി—ചെമ്പട
‘കൂജൽകോകിലകാകളീരവമിളദ്ഗാനാദിരമ്യാകൃതീ
ഭ്രാജൻമല്ലികകുഡ്മളാവലിലസദൂന്താളിസംരാജിനീഃ
വീജദ്വായുചലൽപയോജമുകുളാ ധൂതസ്തനോല്ലാസിനീ
വീക്ഷ്യാരാമരമാസ്വരാട് സ്വതരുണീ വാണീമഭാണിമിമാം
അതിമൃദുമോഹനഗാനവിശേഷം
രതിപതി കേളിതുടർന്നു സതോഷം
പരഭൃതമാനിനിമാർ സഹകാരേ
പതികളൊടു വിലസുന്നിഹചാരേ.
മഞ്ജുളവിഗളിത കുസുമാസ്തീർണ്ണം
രഞ്ജിതമുകുളസംഹാരവികീർണ്ണം
കുഞ്ജനികേതനകാലമളിനാഭൈഃ
കുഞ്ജശരോത്സവമതിനാഹ്വയതി.
അഞ്ചിതമലയമരുദ്ഗജപോതഃ
സഞ്ചിതവിശിഖഗണസ്സമുപേതഃ
സംഭൃതസുഖമധിരുഹ്യസമാരൻ
സമ്പ്രതിപഥികവധൂജനമാരൻ’
അദ്ദേഹം വളരെക്കാലം തിരുവനന്തപുരം കൊട്ടാരത്തിൽ അധ്യാപകനായിരുന്നു.
19.24 രണ്ടു ശങ്കരകവികൾ
ആദി ശങ്കരാചാര്യരുടെ കാലശേഷം കേരളത്തിന്റെ പ്രശസ്തി കാശ്മീരപര്യന്തം പ്രചരിപ്പിക്കുന്നതിനു ഭാഗ്യം സിദ്ധിച്ചതു് ‘ശങ്കരനാഥ്’ എന്ന രഞ്ജിത്സിംഹന്റെ സദസ്സിൽ പ്രഖ്യാതനായിത്തീർന്ന ശങ്കരനാഥജ്യോത്സ്യർക്കു മാത്രമായിരുന്നു. ഉത്തരമലയാളത്തിൽ ചിറയ്ക്കൽ താലൂക്കിലുള്ള കരിവെള്ളൂരംശത്തിൽ വങ്ങോട്ടുമഠത്തിൽ ‘ശുചിധീ’ എന്ന 985-ാമാണ്ടു് മിഥുനമാസം 32-ാനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. മാതാവു് പാർവതിപ്പിള്ളയാർ നിതയമ്മയും പിതാവു് പട്ടോടംഇല്ലത്തു് അഗ്നിശർമ്മാവും ആയിരുന്നു. ദൈവപ്രീതികരമായ പല കർമ്മങ്ങളുടേയും തപസ്സിന്റെയും ഫലമായി മുപ്പത്തിയൊന്നാമത്തെ വയസ്സിൽ ലഭിച്ച സന്താനമായിരുന്നതിനാൽ മാതാവു് വാത്സല്യപൂർവം ശിശുവിനെ വളർത്തി. ഈ സന്തതിയേയാണു് പുത്രനായ ആറ്റുകാൽ ശങ്കരപ്പിള്ള,
‘ജനകൻ ജന്മസ്ഥാനം കോലാക്ഷ്മാസമസ്ഥാനം
ജനനമാസം യുഗ്മം [2] (1)(മിഥുനം) ശുചിധീകാലം(2) ഫാലം (3)
ജനനീപിതാമഹി പെറ്റൊളെൻപിതാവിനെ
ഗുണശാലിനി കൊല്ലം മുപ്പതു ചെന്നകാലം.’
പിതാവു് നല്ല വേദഭക്തനും കർമ്മഠനുമായിരുന്നു. അദ്ദേഹംതന്നെയായിരിക്കണം ശങ്കരനാഥന്റെ ഗുരുവും. കാവ്യനാടകാദികളിലും ജ്യോതിഷത്തിലും വേദാന്തത്തിലും പാണ്ഡിത്യം സമ്പാദിച്ചശേഷം ശങ്കരനാഥൻ ‘ശിവോഹമെന്നെണ്ണി’ കാശിക്കു പുറപ്പെടുകയും യാത്രാമദ്ധ്യേ വരാഹാചാര്യൻ എന്ന വിശിഷ്ടപുരുഷന്റെ അന്തേവാസിത്വം കൈക്കൊണ്ടു് സമസ്താത്മജ്ഞാനവും സമ്പാദിച്ചശേഷം കുടകു്, മൈസൂർ മുതലായ ദേശങ്ങളിൽക്കൂടെ കാഞ്ചീപുരത്തു ചെന്നു് അവിടെ ‘കാഞ്ചികാമാക്ഷിദേവി പാദപങ്കജദ്വയം നെഞ്ചകം തന്നിൽ ചേർത്തു’ കൊണ്ടു് ഒരു മണ്ഡലം ഭജനമായിരുന്നു. അക്കാലത്തു്,
‘തഞ്ചത്തിലൊരുദിനം ക്ഷീരവാ [3] ഹിനീതീരത്തി-
ലഞ്ചിതഗുണശാലി സ്നാനാർത്ഥം ഗമിച്ചഹോ
ആഗ്രഹപൂർവമവഗാഹനംചെയ്തു ദേവീ-
വിഗ്രഹമൊന്നുകണ്ടു സാനന്ദംകൈയിലാണ്ടു.
നിഗ്രഹാനുഗ്രഹത്തിന്നുറപ്പുവരുത്തിത്തൻ-
വ്യഗ്രതയെല്ലാം പോയി വിശിഷ്ടനായിത്തീർന്നു
ജ്യോതിഷശാസ്ത്രംകൊണ്ടും പക്ഷിശാസ്ത്രത്തെക്കൊണ്ടു-
മോതിന വാക്യമെല്ലാം വേദവാക്കായിത്തീർന്നു.’
ഇങ്ങനെ അദ്ദേഹത്തിന്റെ പ്രശസ്തി അതിശീഘ്രം നാടൊട്ടുക്കു പരക്കുകയും രാജാക്കന്മാർപോലും സസൈന്യം ചെന്നു വന്ദിച്ചു് “ബ്രൂഹി മൽഫലം സർവ”മെന്നപേക്ഷിക്കയും അവരെയെല്ലാം അദ്ദേഹം സംതൃപ്തരാക്കി വിടുകയും ചെയ്തുവത്രേ.
അവിടെനിന്നു ദിവ്യക്ഷേത്രങ്ങളോരോന്നായി ദർശിച്ചു ദർശിച്ചു് കാശിയിൽ എത്തി, ഗയാസ്നാനവും പിതൃകർമ്മങ്ങളും കഴിച്ചു്, സംതൃപ്തനായിരിക്കവേ ഹിമവൽപാർശ്വത്തിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുരാജ്യത്തിന്റെ അധിപതിയായ ഷംഷേർചന്ദ് അദ്ദേഹത്തിന്റെ മാഹാത്മ്യത്തെ കേട്ടും കണ്ടും അറിഞ്ഞും തന്റെ രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ രാജാവു് സന്താനശൂന്യനായിരുന്നു. എന്നാൽ ശങ്കരനാഥജ്യോത്സ്യർ ചാർത്തിക്കൊടുത്ത ഗർഭജാതകത്തിൽ പറഞ്ഞിരുന്ന പ്രകാരം അനുഷ്ഠിച്ചപ്പോൾ പത്നി ഗർഭം ധരിച്ചു് ക്രമേണ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. അങ്ങിനെ ഈ പണ്ഡിതവര്യൻ രാജപ്രീതിക്കും ബഹുമാനത്തിനും പാത്രമായി. എന്നാൽ അദ്ദേഹം തനിക്കു ലഭിച്ച ധനമെല്ലാം തൃണവൽഗണിച്ചു് അതുകൊണ്ടു ദാനധർമ്മാധികൾ നടത്തീട്ടു്,
‘മണികർണ്ണികാരത്തിൽ വസിച്ചു ചിരകാലം
സത്രവുംതീർത്താനതിവിപുലം മനോഹരം
വിപ്രഭോജനം തത്ര സുലഭമദ്യാപികേൾ.’
അക്കാലത്തു് പഞ്ചാബിലെ സിംഹം എന്നു ചരിത്രവിഖ്യാതനായ രഞ്ജിത്സിംഗ് ഇംഗ്ലീഷുകാരെ പഞ്ചാബിലെങ്ങും പ്രവേശിപ്പിക്കാതെ നാടു വാണുകൊണ്ടിരിക്കയായിരുന്നു. അവിടെ പ്രവേശിച്ച ഒരു ആംഗ്ലേയനെ ബന്ധനസ്ഥനാക്കി. ഈ വിവരം അറിഞ്ഞു് ഇംഗ്ലീഷുകാർ യുദ്ധത്തിനു് ഒരുക്കങ്ങൾ ചെയ്തുതുടങ്ങി. ഷംഷേർചന്ദ് ഈ വിവരം രാജാവിനെ ധരിപ്പിക്കാനായി അങ്ങോട്ടു നിയോഗിച്ചതു് അന്നു് ഇരുപത്തിഒൻപതു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന ശങ്കരനാഥനെ ആയിരുന്നു എന്നുള്ള സംഗതി മാത്രം ആലോചിച്ചാൽ ആ മണ്ഡലാധിപതിക്കു് അദ്ദേഹത്തിന്റെ പേരിൽ എത്രമാത്രം വിശ്വാസമുണ്ടായിരുന്നു എന്നൂഹിക്കാം. ജ്യോത്സ്യരുടെ ഉപദേശാനുസാരം, രഞ്ജിത്സിംഗ് മുൽക്രാപ്റ്റു് എന്ന ഐരോപ്യനെ ബന്ധനവിമുക്തനാക്കിയെന്നു മാത്രമല്ല സന്ദേശവാഹകനെ അദ്ധ്യാത്മഗുരുവും മന്ത്രിസഭാംഗവുമായി സ്വീകരിക്കയും ചെയ്തു. രാജാവു് അദ്ദേഹത്തിനു്,
‘എമ്പാടുമുപകാരം ചെയ്തതു മാത്രമല്ല
സമ്പത്തുമമോഘമായ് നൽകിനനാതുകാലം’
ഇങ്ങനെ രണസിംഹരാജധാനിയിൽ അദ്ദേഹം വസിക്കുന്ന കാലം സർദാർ മുഹമ്മദു് അക്ബർഖാനെന്ന പ്രാന്തീയ സേനാപതി പഞ്ചാബ് ആക്രമിച്ചു. അതിനെത്തുടർന്നുണ്ടായ യുദ്ധത്തിൽ,
‘ലക്ഷ്മീശൻ ശ്രീവത്സംപോൽ ലക്ഷണമായ്ഖഡ്ഗ-
ലക്ഷ്മാവു കപോലത്തിലന്ത്യകാലത്തോളം.’
അതുകൊണ്ടു കോപാക്രാന്തനായ രാജസിംഹം ഗർജ്ജിച്ചുകൊണ്ടു് യവനന്മാരോടു് ഏറ്റു് ആ മുഷ്കരനേയും കൂട്ടരേയും കൊന്നൊടുക്കീട്ടു് ജ്യോത്സ്യരെ മുറിവേല്പിച്ച ഖഡ്ഗം കൈവശപ്പെടുത്തുകയും അതിനെ തന്റെ മന്ത്രിസത്തമനുദാനം ചെയ്കയും ചെയ്തു. ആ വാളിനെ പിൽക്കാലത്തു് അദ്ദേഹം സ്വപുത്രനായി നൽകിയത്രെ.
ജ്യോത്സ്യർ ഒൻപതുകൊല്ലം ലാഹൂറിൽ പാർത്തു. അതിനിടയ്ക്കു് രണ്ടു പ്രാവശ്യം ചാന്ദ്രായണവ്രതം അനുഷ്ഠിക്കയും തദവസരത്തിൽ അൻപതിനായിരം ഉറുപ്പികയോളം സർവസ്വദാനം ചെയ്കയും ഉണ്ടായി. എന്നാൽ രാജാവു് അദ്ദേഹത്തിനു് രണ്ടു ഗ്രാമങ്ങൾ കരമൊഴിവായി കൊടുത്തിരുന്നതുകൊണ്ടു് ജീവിതം ഒരുവിധം സുഖമായി കഴിഞ്ഞുകൂടി.
ഇംഗ്ലീഷുകാരും രഞ്ജിത്സിംഗും തമ്മിൽ മൈത്രീബന്ധം സ്ഥാപിച്ചതിനു് ഏകകാരണഭൂതൻ ശങ്കരനാഥജ്യോത്സരായിരുന്നു. അതിനാൽ ലാർഡ് വില്യം ബന്റിക് അദ്ദേഹത്തിനു് ‘ഉത്തമപുരഷ് ജോഷി ശങ്കർനാഥു് ദി സ്പിരിച്യൽ അഡ്വൈസർ ആഫ് ഹിസ് ഹൈനസ് രഞ്ജിത് സിംഗ് ദി ലയൺ ആഫ് ലാഹൂർ’ എന്ന ബിരുദം നൽകി. ഇക്കാലത്തിനിടയ്ക്കു് സ്വമാതാവിനു് ഇരുപതിനായിരം ഉറുപ്പികയും കാഞ്ചിയിലെ ഭജനകാലത്തു് തനിക്കു നിവേദ്യച്ചോറു നൽകി സഹായിച്ച ദേവദാസിക്കു് അയ്യായിരം ഉറുപ്പികയും അയച്ചുകൊടുത്തു.
ഇങ്ങനെയിരിക്കേയാണു് ശ്രീമാനായ സ്വാതിതിരുനാൾ അദ്ദേഹത്തെ തന്റെ രാജകീയസദസ്സിലേയ്ക്കു ക്ഷണിച്ചതു്. ആ വിവരം അദ്ദേഹം രഞ്ജിത്സിംഗിനെ അറിയിച്ചപ്പോൾ, വൈമനസ്യത്തോടുകൂടിയെങ്കിലും ആ രാജശ്രേഷ്ഠൻ അനുവാദം നൽകിയെന്നു മാത്രമല്ല യാത്രയ്ക്കു വേണ്ട സൗകര്യങ്ങളും ചെയ്തുകൊടുത്തു. ജ്യോത്സ്യരാകട്ടെ തന്റെ വസ്തുക്കളെ 5200 രൂപാ പാട്ടത്തിനു് ഒരു വർത്തകനെ ഏല്പിക്കയും കൈവശമുണ്ടായിരുന്ന അയ്യായിരം ഉറുപ്പിക ലൂദിയാനാ ഭണ്ഡാരത്തിൽ നിക്ഷേപിക്കയും ചെയ്തിട്ടു് തിരുവനന്തപുരത്തേക്കു തിരിച്ചു. യാത്രയ്ക്കു വേണ്ട സുഖസൗകര്യങ്ങളെല്ലാം ബന്റിങ്പ്രഭുതന്നെ ചെയ്തുകൊടുത്തു. ആയിടയിൽ കൊണ്ടുവന്നതാണു് ദേവീഭാഗവതം മൂലം.
തിരുവനന്തപുരത്തെത്തിയ ഉടൻതന്നെ മഹാരാജാവിനെ സന്ദർശിച്ചു. പഞ്ചാബിൽനിന്നും കൊണ്ടുവന്നിരുന്ന,
‘മാന്തളിർപട്ടും മണിമാലയും മരതകം
പൂന്തിന നൽപേടകം സുന്ദരം വെൺചാമരം
നവരത്നവും നവകേസരം രജോജാതം
നവനീതമാം മൃഗനാഭിയും രുദ്രാക്ഷവും
നവധാന്യവും വിധുഖണ്ഡവുമിത്യാദിയും’
ദിവ്യവസ്തുക്കളെ കാഴ്ച വച്ചു. സമ്പ്രീതനായ മഹാരാജാവു് അദ്ദേഹത്തിനെ സദിർ കോടതിയിലെ പ്രധാന പ്രാഡ്വിപാകനായി നിയമിക്കയും ചെയ്തു.
ഇങ്ങനെ തിരുവനന്തപുരത്തേക്കു താമസം തുടങ്ങി അധികകാലം കഴിയുംമുമ്പേ നെല്ലമൺഅധികാരത്തിൽ ആറ്റുകാൽ പ്രദേശത്തു് ചെറുകരവീട്ടിലെ അംഗമായിരുന്ന ലക്ഷ്മിഅമ്മയെ വിവാഹം ചെയ്തു. ഈ കുടുംബക്കാർ ത്യാഗപൂർവമായ രാജസേവയിൽ തഴച്ചുവന്നവരായിരുന്നു. ഇന്നും ഉന്നതസ്ഥാനത്തെ അലങ്കരിക്കുന്ന പലരും ആ വംശത്തിൽപെട്ടവരായിട്ടുണ്ടു്.
ജ്യോത്സ്യരുടെ സേവനം അധികകാലത്തേയ്ക്കു് തിരുവിതാംകൂറിനു ലഭിച്ചില്ല. അസൂയാലുക്കളായ പ്രമാണികൾ ദുഷ്പ്രവാദം പരത്തിത്തുടങ്ങി. അതിനാൽ വിവരം രാജസന്നിധിയിൽ അറിയിച്ചിട്ടു് അദ്ദേഹം ഉദ്യോഗം രാജിവച്ചശേഷം കോലത്തുനാട്ടിലേയ്ക്കു പോയി. കുറേക്കാലം അവിടെ താമസിച്ചതിൽ പിന്നെ അദ്ദേഹം വീണ്ടും ലാഹൂറിൽ എത്തി, പൂർവ്വസ്ഥാനത്തു നിയമിക്കപ്പെട്ടു. ഇതു് 1010-ൽ ആയിരുന്നു. അവിടെയും അദ്ദേഹത്തിനു് അധികകാലം താമസിക്കാനിടയായില്ല. 1839 ജൂൺ 27-ാം തീയതി രഞ്ജിത്സിംഗ് മരിച്ചപ്പോൾ സിംഹാസനാരോഹണം ചെയ്ത രാജാവു് ബുദ്ധിശൂന്യനും ചപലനും ആയിരുന്നു. അതിനാൽ ഇനി അവിടത്തെ താമസം ശുഭമല്ലെന്നു് അദ്ദേഹം തീർച്ചപ്പെടുത്തി. പഞ്ചാബിന്റെ സ്വാഛന്ദ്യം ശരിയാകാറായി എന്നു് ജ്യോത്സ്യൻ ദീർഘദർശനം ചെയ്തു. അതുകൊണ്ടു് 1840-ൽ അദ്ദേഹം പഞ്ചാബു് വിട്ടു. അഞ്ചു കൊല്ലങ്ങൾക്കുള്ളിൽ ആ രാജ്യം ബ്രിട്ടീഷ് ഭരണത്തിൽ വന്നുകൂടിയ കഥ ചരിത്രപ്രസിദ്ധവുമാണല്ലോ.
സ്വാതിതിരുനാൾ ഇക്കുറി അദ്ദേഹത്തെ ഫൗസ്ദാരികമ്മിഷണരായിട്ടാണു നിശ്ചയിച്ചതു്. അതിനെത്തുടർന്നു് അദ്ദേഹം ശ്രീകണ്ഠേശ്വരംക്ഷേത്രത്തിനു സമീപം ഒരു ഭവനം നിർമ്മിച്ചു് അവിടെത്തന്നെ പാർപ്പും തുടങ്ങി.
പഞ്ചാബിൽ അദ്ദേഹത്തിനുണ്ടായിരുന്ന ജാഗീരുളാകട്ടെ ലൂദിയാനാഭണ്ഡാരത്തിൽ നിക്ഷേപിച്ചിരുന്ന പണമാകട്ടെ കമ്പനിക്കാർ അദ്ദേഹത്തിനു തിരിച്ചുകൊടുത്തില്ല. മഹാരാജ്ഞിയുടെ സന്നിധിവരെ പരാതി പറഞ്ഞിട്ടും ബോഡ് ആഫ് ഡയറക്റ്റേഴ്സ് മുഖേന പരിഹാരം നേടിക്കൊള്ളാമെന്നായിരുന്നു പ്രധാനമന്ത്രിയായിരുന്ന പാൽമേർസ്തൺ പ്രഭുവിന്റെ മറുപടി. പക്ഷേ ഒരു പരിഹാരവും ഉണ്ടായില്ല.
സ്വാതിതിരുനാൾ തിരുമനസ്സിലെ നിർദ്ദേശമനുസരിച്ചു് ജ്യോത്സ്യർ ഈയിടയ്ക്കു ദേവീഭാഗവതം തർജ്ജമ ചെയ്യാനാരംഭിച്ചു. അതനുസരിച്ചു് അദ്ദേഹം അഷ്ടമസ്കന്ധംവരെ തർജ്ജമചെയ്തെങ്കിലും 1022-ൽ മഹാരാജാവു് നാടുനീങ്ങിയതുകൊണ്ടു് അതു തൃക്കൺപാർക്കാനിടയായില്ല.
ഉത്രംതിരുനാൾ മഹാരാജാവിന്റെയും പ്രീതിഭാജനമായിട്ടുതന്നെ അദ്ദേഹം കഴിഞ്ഞുകൂടി. അവിടുന്നു സ്വർണ്ണം കെട്ടിയ രുദ്രാക്ഷമാല, വലംപിരിശംഖു്, ദന്തപ്പല്ലക്കു്, മേനാവു് മുതലായ പല പാരിതോഷികങ്ങൾ അദ്ദേഹത്തിനു കല്പിച്ചുകൊടുത്തു.
ഒരിക്കൽ ഒരു പ്രധാന ഉദ്യോഗസ്ഥൻ രാജസന്നിധിയിൽവച്ചു് വിനോദരസത്തിൽ ‘പ്രായമായില്ലേ? ഇനി മരിക്കരുതോ?’ എന്നു ചോദിച്ചതിനു്,
ജ്യോ:“അതു് നിങ്ങളെ അയച്ചിട്ടേയുള്ളുവെന്നു്” അദ്ദേഹം മറുപടി പറഞ്ഞുവെന്നും അതിൽ വാസ്തവമുണ്ടോ എന്നു് അടുത്ത ദിവസം ചോദിച്ചപ്പോൾ “പുണ്യകർമ്മങ്ങൾ വല്ലതും ചെയ്വാനുണ്ടെങ്കിൽ ഒരു വാരത്തിനുള്ളിൽ ചെയ്തുകൊള്ളു” എന്നുപദേശിച്ചുവെന്നും, അദ്ദേഹം പരലോകം പ്രാപിച്ചുവെന്നും, വിവരം ധരിച്ച മഹാരാജാവു് അത്ഭുതപ്പെട്ടുപോയെന്നും അറിയുന്നു.
1034 തുലാം 28-നു അറുപത്തിഒൻപതാമത്തെ വയസ്സിൽ ഈ മഹാനുഭാവൻ ശ്രീകണ്ഠേശ്വരത്തെ സ്വഗൃഹത്തിൽവച്ചു കാലധർമ്മം പ്രാപിച്ചു.
19.25 ആറ്റുകാൽ ശങ്കരപ്പിള്ള
1012 ഇടവം സ്വാതിനക്ഷത്രത്തിലാണു് ജനിച്ചതു്. അഞ്ചാംവയസ്സിൽ പഴവങ്ങാടി പള്ളിക്കൂടത്തിൽ ചേർന്നു പഠിത്തം തുടങ്ങി. കാലടി കൊച്ചുവീട്ടിൽ ഉടയാൻപിള്ളയായിരുന്നു ആദ്യത്തെ ഗുരു. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കീട്ടു് പാലക്കാട്ടു് അപ്പാശാസ്ത്രികളുടെ അടുക്കൽനിന്നു് കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. ഈ ശാസ്ത്രികളെ തിരുവനന്തപുരത്തു വരുത്തി താമസിപ്പിച്ചതു് ശങ്കരനാഥജ്യോത്സ്യനായിരുന്നു. ശാസ്ത്രികൾ സ്വദേശത്തേക്കു മടങ്ങിയതിനു ശേഷം ശങ്കരപ്പിള്ള ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ അടുക്കൽ അലങ്കാരം, വൃത്തശാസ്ത്രം, വ്യാകരണം, വേദാന്തം മുതലായവ നിഷ്കർഷിച്ചു പഠിച്ചു. അദ്ദേഹം ഗുരുവിന്റെ വാത്സല്യഭാജനമായിരുന്നു. “ശാസ്ത്രികളുടെ കാലശേഷം പേരെടുക്കാനാരുണ്ടു്?” എന്നു് ഒരിക്കൽ ഉത്രംതിരുനാൾ തിരുമനസ്സുകൊണ്ടു കല്പിച്ചു ചോദിച്ചതിനു് ‘അപ്പയ്യൻപോറ്റിയെന്നും ശങ്കരപ്പിള്ളയെന്നും രണ്ടു പുത്രന്മാരുണ്ടു്’ എന്നത്രേ ആ മഹാശയൻ മറുപടി പറഞ്ഞതു്.
ശങ്കരപ്പിള്ള ജ്യോതിഷത്തിലും സാമാന്യം നല്ല പാണ്ഡിത്യം സമ്പാദിച്ചിരുന്നു. ആ വിഷയത്തിലും ഹിന്ദുസ്ഥാനിയിലും ഗുരുസ്ഥാനം വഹിച്ചതു് പിതാവുതന്നെയായിരുന്നു. അങ്ങിനെ ഇരിക്കെ ഒരു ദിവസം റസിഡണ്ടു് കല്ലൻധ്വര കുട്ടിയെ ഇംഗ്ലീഷുകൂടി പഠിപ്പിക്കണമെന്നു ശങ്കരനാഥ ജ്യോത്സ്യനോടു് ഉപദേശിച്ചു. തദനുസാരം ശങ്കരസുബ്ബയ്യർ അതിലേക്കു നിയോഗിക്കപ്പെട്ടു. അന്നു് അദ്ദേഹം ഫ്റീസ്ക്കൂളിലെ ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹത്തിനെ അദ്ധ്യാപനചാതുരി കണ്ടു സംപ്രീതനായ ജ്യോത്സ്യർ ഒരു കസാല സമ്മാനിച്ചിട്ടു് ‘ഇതു് ശങ്കരസുബ്ബയ്യർക്കിരിക്കട്ടെ; ഇതു ദിവാൻ കസേലയാണു്’ എന്നു് പറഞ്ഞുവത്രേ. ആ പ്രവചനം പിൽക്കാലത്തു ഫലിച്ചുവെന്നു പറയേണ്ടതില്ലല്ലോ.
ഇംഗ്ലീഷുപഠിത്തം തീർന്ന ഉടനേതന്നെ ശങ്കരപ്പിള്ളയ്ക്കു് ഹജൂരിൽ ഒരു ഉദ്യോഗം കിട്ടി. പിന്നീടു് അധികകാലം ചെല്ലുംമുമ്പു് അദ്ദേഹം വിവാഹബന്ധത്തിൽ ഏർപ്പെട്ടു. അമ്പലപ്പുഴത്താലൂക്കിൽ കള്ളർകോട്ടു് എന്ന സ്ഥലത്തു് കരീപ്പുറത്തുകൃഷ്ണപ്പിള്ള എന്നൊരു ഭക്തനായ മാന്ത്രികനുണ്ടായിരുന്നു. അദ്ദേഹം പരവൂർ തെക്കുംഭാഗത്തു് തണ്ണീർപന്തൽ വീട്ടിൽ നാരായണിഅമ്മ എന്നൊരു സ്ത്രീരത്നത്തെ വിവാഹം ചെയ്തിട്ടു് തിരുവനന്തപുരത്തു് ശ്രീപത്മനാഭക്ഷേത്രം സംബന്ധിച്ച ഒരു ഉദ്യോഗത്തിൽ ഇരിക്കവേ 1018-ൽ ജനിച്ച പുത്രി ലക്ഷ്മിഅമ്മയായിരുന്നു ശങ്കരപ്പിള്ളയുടെ സഹധർമ്മിണീപദം പ്രാപിച്ചതു്.
1034-ൽ ശങ്കരപ്പിള്ളയ്ക്കു് ഭരണിതിരുനാൾ ലക്ഷ്മീഭായി ആറ്റിങ്ങൾ മൂത്തതമ്പുരാൻ തിരുമനസ്സിലെ പള്ളിക്കെട്ടു സംബന്ധിച്ചു രചിച്ച കല്യാണശതകത്തിനു് ഉത്രം തിരുനാൾ മഹാരാജാവിന്റെ തൃക്കയ്യിൽനിന്നു് ഒരു സുവർണ്ണകങ്കണം സമ്മാനം ലഭിച്ചു.
ഹജൂരിൽനിന്നു് അദ്ദേഹം സദിർക്കോടതിയിലെ ഭാഷാന്തരീകൃത്തായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിൽ പ്രകാശിപ്പിച്ച സാമർത്ഥ്യത്താൽ അദ്ദേഹം അചിരേണ തിരുവല്ലാ മുൻസിഫായി ഉയർത്തപ്പെടുകയും മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴു്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ ഉദ്യോഗം വഹിക്കയും ചെയ്തു. ഈ ഉദ്യോഗത്തിൽ ഇരിക്കുന്ന കാലത്തു് സദാശിവൻപിള്ള, വേദാദ്രീശമുതലിയാർ, അരുമനായകംപിള്ള മുതലായ പ്രസിദ്ധ ഹൈക്കോടതി ജഡ്ജിമാരുടെ അഭിനന്ദനത്തിനു് പാത്രീഭവിച്ചു.
ആയില്യംതിരുനാൾ മഹാരാജാവിനും അദ്ദേഹത്തിന്റെ പേരിൽ വലിയ പ്രീതിയായിരുന്നു. 1057 തുലാത്തിൽ അദ്ദേഹം പെൻഷൻ പറ്റി പുന്നപുരത്തു താമസമുറപ്പിച്ചു. വിശാഖംതിരുനാൾ അദ്ദേഹത്തിനെ പാഠപുസ്തകക്കമ്മിറ്റിയിലെ ഒരംഗമായി നിയമിച്ചുവെങ്കിലും, ദേവീഭാഗവതം പൂരിപ്പിക്കുന്നതിനുള്ള താല്പര്യാതിരേകത്താൽ അദ്ദേഹം ആ ജോലി രാജിവച്ചു.
തുറവൂർ നാരായണശാസ്ത്രികൾ, കരമന കേശവശാസ്ത്രികൾ, പുരുഷോത്തമശാസ്ത്രികൾ, മുൻഷി രാമക്കുറുപ്പു്, പേട്ടയിൽ രാമൻപിള്ള ആശാൻ, വെളുത്തേരി കേശവനാശാൻ, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ മുതലായ വിദ്വാന്മാർ ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളും ശുഭകാംക്ഷികളും ആയിരുന്നു.
ഫലിതം പറയുന്നതിൽ അതിചതുരനായിരുന്നതിനാൽ അദ്ദേത്തിന്റെ ഗൃഹത്തിൽ ഇവരൊക്കെ, പലരും കൂടാറുണ്ടായിരുന്നു. അദ്ദേഹം രോഗഗ്രസ്തനായിരുന്ന അവസരത്തിൽ, മുൻസിഫ് നാരായണൻതമ്പി, അന്വേഷിച്ചു് അദ്ദേഹത്തിന്റെ ഗൃഹത്തിൽ ചെന്നിട്ടു്, “ആശ്വാസമുണ്ടോ” എന്നു ചോദിച്ചു. അതിനു് “ആശ്വാസമുണ്ടു്; ആ ശ്വാസമായില്ല” എന്നായിരുന്നു് അദ്ദേഹത്തിന്റെ മറുപടി. അവിടെ കൂടിയിരുന്നവരെല്ലാം അതു കേട്ടു പൊട്ടിച്ചിരിച്ചുപോയി.
പിതാവിനെപ്പോലെ പുത്രനും പരോപകാരതൽപരനായിരുന്നു. പല കുട്ടികൾക്കു് അദ്ദേഹം വിദ്യഭ്യാസവിഷയമായ ധനസഹായം ചെയ്തിട്ടുണ്ടു്. പണത്തെ അദ്ദേഹം തൃണംപോലെയാണു ഗണിച്ചുവന്നതു്.
‘പണം തൃണമെന്നു സമചിത്തന്മാരും
തൃണം പണമെന്നങ്ങധമചിത്തനും’
വിചാരിക്കുന്നതായി അദ്ദേഹം വർണ്ണിച്ചിരിക്കുന്നു. ഇതു തന്റെ മനോഭാവത്തിനു് അനുകൂലമായിരിക്കുന്നു. ധനതൃഷ്ണകൊണ്ടുണ്ടാക്കുന്ന അനർത്ഥങ്ങളെ സരസമായി വർണ്ണിച്ചു് ‘പണപ്പർവം’ എന്നൊരു കാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഗുരുക്കന്മാരെ ഈശ്വരനു തുല്യം അദ്ദേഹം പൂജിച്ചുവന്നു. ഗ്രന്ഥാരംഭത്തിൽ എല്ലാ ഗുരുക്കന്മാരെയും വന്ദിച്ചിരിക്കുന്ന രീതി നോക്കുക; പിതാവിനെപ്പറ്റി ഒന്നു രണ്ടു വരികളിൽ പറഞ്ഞൊതുക്കാതെ, ചരിത്രം മുഴുവനും സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു.
‘ഉടയാനാദ്യാചാര്യനമലാന്തരാത്മാവോ-
ടുടയോനനേകാന്തേവാസികളോടുമെന്നിൽ
കുടികൊള്ളുമാ ശ്രീമാനാവതും തുണയ്ക്കുവാ-
നടിയേ മുടികൂപ്പിപ്പണിയുന്നേറ്റം ഭക്ത്യാ-’
എന്നു് ഉടയാൻപിള്ളയേയും,
‘ഇപ്പാരിൽ പ്രസിദ്ധികേട്ടെപ്പേരുമുൾബോധമാം
കല്പകത്തൈവിത്തുതൻശിഷ്യഹൃൽകേദാരത്തിൽ
ശില്പമായ് മുളപ്പിച്ചോരെൻഗുരുസ്വാമിയാണാ-
മപ്പാശ്രീശർമ്മാവുതൻതൃപ്പാദം പണിയുന്നേൻ.’
എന്നു് അപ്പാശാസ്ത്രികളേയും,
‘ബലത്തോരൈശന്തേജഃ പ്രസിദ്ധമെല്ലാടവും
മഹത്വമേറുന്നുതൽപ്രത്യക്ഷമായിങ്ങനെ
നരജ്വവ്യാജേന വന്നവതാരത്തെച്ചെയ്തോ-
രിലത്തൂർബ്രഹ്മജ്യോതിസ്സൊന്നഹോ വിളങ്ങുന്നു
യാതൊന്നിൻഗുണശ്രേണിചൊല്ലുവാനാർക്കും പണി
യാതൊന്നിൻകീർത്തിവല്ലി നിർജ്ജിതാശേഷമല്ലീ
യാതൊന്നിൻവാണീഝരീ പീയൂഷപ്രഭാകരീ
യാതൊന്നിൻ തത്വബോധം ചാർക്കിലോ ഭൂര്യഗാധം
യാതൊന്നിൻധ്യാനരൂപം ചിൽക്കുലാസൂക്ഷ്മദീപം
യാതൊന്നിൻനിത്യകൃത്യം യോഗികൾക്കതിസ്തുത്യം
യാതൊന്നിൻകാവ്യബന്ധം ഗണനേ സദാനന്ദം
യാതൊന്നിൻകൃപാശീലം ചൊല്ലുവാനഹംനാലം
യാതൊന്നിൻ തിരുനാമം രാമശർമ്മാഭിരാമം
യാതൊന്നിൻ സുകിങ്കരൻ പാർക്കിലിന്നീ ശങ്കരൻ.’
എന്നിങ്ങനെ രാമസ്വാമിശർമ്മാശാസ്ത്രികളേയും ഉള്ളഴിഞ്ഞ ഭക്തിയോടാണു് അദ്ദേഹം സ്മരിച്ചുവന്നിരുന്നതു്.
1066 ധനു 24-ാംതീയതി ഏകാദശിനാൾ രാത്രി ഒരു മണിക്കു് ഈ കവികുലചക്രവർത്തിയുടെ ദേഹവിയോഗം സംഭവിച്ചു. ഏകാദശിക്കു മരണവും ദ്വാദശിക്കു സംസ്കാരവും പുണ്യവാന്മാർക്കേ ലഭിക്കയുള്ളു എന്നാണല്ലോ വൃദ്ധവചനം.
ശങ്കരകൃതികൾ എല്ലാം ശബ്ദാർത്ഥസുരഭിലങ്ങളാണു്.
“കച്ചത്തോർത്തിഹ മൂന്നുകുത്തിരുതുലാമിഞ്ചക്കുഴമ്പായതും
കാച്ചിക്കൊണ്ടുവരേണമെന്നവൾമതം കാച്ചക്രവും നാസ്കിമേ
ഏച്ചും പേച്ചുമറിഞ്ഞിടാത്തപരിഷയ്ക്കെന്തും കഴിക്കാമിവൻ
വീഴ്ചയ്ക്കേ ബത പാത്രമാവു പുനരെന്തെല്ലാം കൊടുത്തീടിലും”
ലക്ഷ്മീലക്ഷണമൊത്തൊരുത്തമധധൂരത്നപ്രഭാചാതുരീ
വിക്ഷേപങ്ങളിതല്ലയോ നിജതനൂജന്മാരിവർക്കൊക്കെയും
അക്ഷീണാമലകീർത്തിയും വരുമനന്തൈശ്വര്യസാമ്രാജ്യവും
പക്ഷംരണ്ടിതിനില്ല പക്ഷമധികംകൊണ്ടല്ല ചൊല്ലുന്നതു്.
എന്നിങ്ങനെയുള്ള ദ്രുതകവനങ്ങളിൽപോലും സുഭഗങ്ങളായ ശബ്ദങ്ങളുടേയും സുന്ദരമായ ആശയങ്ങളുടെയും ഹൃദ്യമായ സമ്മേളനം കാണുന്നു.
‘മുദ്രയ്ക്കുത്തമമായിടം മുരരിപോർദാസസ്യ പൊന്മാറിടം
ചിദ്രുപസ്മൃതിസംപുടം ചിരമിരന്നുണ്ടായൊരന്നക്കുടം
ഭദ്രങ്ങൾക്കൊരിരിപ്പിടം ഭഗവതഃപ്രത്യക്ഷലക്ഷ്മീതടം
ശത്രുക്കൾക്കൊരു വൻകുടം ലസതിതേ വഞ്ചീന്ദ്രഭാഗ്യോൽകരം.’
ഇപ്രകാരം അർത്ഥത്തിനു കോട്ടം വരുത്താതെയും വിടവടപ്പാൻ നിരർത്ഥകപദങ്ങൾ പ്രയോഗിക്കാതെയും ശബ്ദഭംഗി വരുത്തി കവിത രചിക്കുന്നതിനു് അദ്ദേഹത്തിനു് ഒരു പ്രയാസവുമുണ്ടായിരുന്നില്ല.
‘പള്ളിപ്പാലാഴിയിൽച്ചെന്നുരുതരകുതുകം ഹന്ത നീരാടിവന്നി-
ട്ടുല്ലാസം പിച്ചകുത്താരഴകൊടുതഴുകിച്ചന്ദ്രികാത്തോഴിയോടും
മെല്ലെന്നാകാശഗംഗാജലമതുമുടനേ പാനവും ചെയ്തുമോദാൽ
തുള്ളിത്തുള്ളിക്കളിക്കുന്നെവിടെയുമോരുകാലത്തിലുർവീന്ദ്രകീർത്തി.’
ശൈലികൊണ്ടു് ഈ പദ്യം വെണ്മണികൃതികളെ അനുസ്മരിപ്പിക്കുന്നുണ്ടെങ്കിൽ, വാച്യവും വ്യംഗ്യവുമായ അർത്ഥചമൽകൃതിയിൽ അവയെ അതിശയിക്കുന്നുണ്ടെന്നു നിസ്സന്ദേഹം പറയാം.
‘തരണിസ്ത്വംഭവജലനിധിതരണേ
തപനീവല്ലഭശുഭപ്രഭസരണേ
കരുണാസ്യാന്മയി തവ പദശരണേ
തരണേ ലോചനസുഖമയി തരണേ
ഭജതാം സാദരകുശലവിതരണേ
സുസുഷുമ്നാപ്രിയഗിരിശിഖരമണേ
സരസാഭ്യന്തരഭജദനുസരണേ
തരണേലോചന സുഖമയി തരണേ
കുശലോഭ്ബോധിനി സുഹൃദനുഹരണേ
നിപുണോപാശ്രിതദയദരദരണേ
നമതാംകില്ബിഷസംഹുതഗരണേ
തരണേലോചനസുഖമയി തരണേ.’
(സൂര്യകീർത്തനം)
‘നവമണികൃതമാലാ നർത്തകീരത്നഹേലാ
മുദിതഭുവനപാലാ മാധവശ്രീ സലീലാ
കനകമണിസുചേലാ ശോഭിതാനേകബാലാ
ഭവസുഖതതിവേലാ ഭാതികല്യാണശീലാ.’
കല്യാണവർണ്ണന
‘മന്ദാരമാലാലസിതാളകാന്താം വൃന്ദാരകാമ്യർച്ചിതപാദുകാന്താം
കന്മാവഭാതാം ധവളാംശുകാന്താം വന്ദാമഹേ സാരസസൂനുകാന്താം.
ശ്രീമദ്വിശാഖരാജവിജയം’
ഇത്യാദി പദ്യങ്ങൾ പ്രാസാനുപ്രാസങ്ങൾകൊണ്ടുമാത്രം ശോഭിക്കുന്നെങ്കിൽ,
‘തട്ടൊത്തത്ത്രാസാലുവീപതി തനിക്കെത്തുമെന്നുള്ളിലോർത്ത-
ക്കുട്ടിപ്പൊന്മാമലപ്പോർ തുടരുമളവിലാപ്പദ്മനാഭപ്രസാദാൽ
തട്ടിത്തട്ടോടുകട്ടിത്തറയിലതുവരുമ്മാറു മാറ്റേതുമോർക്കാ-
തൊട്ടേറെത്താൻനിമിത്താലിതിപറവതിനോ ഹന്തപൊൻകട്ടിമുട്ടി
എന്നിട്ടുംമതിയായതില്ല ഭഗവാനക്കാഞ്ചനക്കുന്നിനെ-
ദ്ദണ്ഡിച്ചഗ്നിയിലിട്ടുചുട്ടുവളരെക്ഖണ്ഡിച്ചതിൽപ്പിന്നെയും
മുന്നിട്ടെൻപ്രിയഭക്തനോടിടയുവാനാഞ്ഞോരവന്നത്തലി-
ന്നെണ്ണട്ടേവരുമെന്നുറച്ചുനിജമുദ്രാംവച്ചു ഭക്തപ്രിയൻ.
പൊന്നിൻസിംഹാസനത്തിൻപുതുമലരൊളിവപ്പൊന്നുപൂമേനിയില്പാ-
ഞ്ഞന്യോന്യംരാഗമോടങ്ങഖിലദിശിപരന്നപ്രഭാജാലമാലാ
തന്നുള്ളിൽച്ചേർന്നകാന്തൻ സരസമുപഗമിക്കുമ്പൊളക്കാന്തപോലെ
നന്നിച്ചോന്നിച്ചുചേർന്നാനവനിപതിയൊടപ്പൂർണ്ണസാമ്രാജ്യലക്ഷ്മീ.
വഞ്ചീന്ദ്രൻ വീരലക്ഷ്മീവടിവിലെവിടെയും തൽപ്രതാപേനസാകം
സഞ്ചാരംചെയ്തുചെയ്തക്തൃതയുഗകുലധർമ്മത്തെ വാഴിച്ചിതെങ്ങും
പഞ്ചംപാരൊക്കെവിട്ടത്തളിനതനുവാഞ്ഞംഗനാമദ്ധ്യദേശ-
ത്തഞ്ചാതേപോയ്മറഞ്ഞോ? കിമുപുനരരചൻ ശത്രുഗേഹത്തിലോതാൻ
നീതിക്കുള്ളൊരുവീഥിയെ പ്രബലമായ് വീതിക്കിരുത്തിപ്രജാ-
ഭൂതിക്കുംപുനരക്കണക്കരചനും ചോദിക്കുമെന്നുള്ളതിൽ
ഭീതിക്കാരഖിലക്ഷമാതലമതിൽ ജീവിക്കുവോരിന്നൊരേ
ജാതിക്കാരിതി ദുർവിചാരമിവിടെബ്ഭേദിക്കുമാറായഹോ.
ചെങ്കോൽസങ്കോചമല്ലാതെവിടെയുമൊരുകാലത്തിലെത്തുന്നതോർത്താൽ
മങ്കയ്ക്കും മാർവിറയ്ക്കും മറവിലപരനെത്തെല്ലു നോക്കീടുവാനും
തങ്കംതാമ്രാധരിക്കുള്ളലർശരവ്യഥയെപ്പോക്കുവാനുള്ളപാത്രം
തങ്കൽപ്രേമാതിരേകത്തൊടുമവൾക്കുള്ള കാന്തന്റെഗാത്രം’
ശ്രീമദ്വിശാഖരാജവിജയം
ഇത്യാദി പദ്യങ്ങളിൽ പ്രാസക്കൊഴുപ്പുകൊണ്ടുള്ള ചമൽകൃതിയും അർത്ഥങ്ങളുടെ മഞ്ജിമകൊണ്ടുള്ള മനോഹാരിതയും ഒരു പോലെ വിളങ്ങുന്നു.
സംസ്കൃതത്തിലും ഇക്കവിക്കു് അനായാസം കവിത രചിക്കാൻ കഴിവുണ്ടായിരുന്നു. ഉദാഹരണാർത്ഥം അദ്ദേഹം ഒരു പണ്ഡിത സുഹൃത്തിനയച്ച പദ്യങ്ങളിൽ ചിലതുദ്ധരിക്കാം.
‘ദർശന്ദർശമമന്ദമോദജനകം പത്രംത്വദീയംചിരാ-
ല്ലബ്ധംഹൃദ്യമണിപ്രവാളഘടിതം മോമോത്തിമേമാനസം
മൈത്രീകല്പലതാഭവത്യദിജനേ നിത്യാനുരാഗോൻമുഖീ
ക്ഷിപ്രംസാത്വിതരേഷുജീര്യതഇതി പ്രോക്താത്തവിദ്ഭിഃകിമു
മുർന്നാമാമയപീഡയാ നയനയോർമ്മാലിന്യപങ്കേജ ച
സ്വേച്ഛാസഞ്ചരണേ നിരുദ്ധവിഭവഃ ശ്രീപത്മനാഭാ ഭജൻ
ദേവീഭാഗവതാർത്ഥചിന്തനരസൈർവിദ്വജ്ജനാഭാഷണൈഃ
കാലംബാലക കേളിദർശനസൈർന്നേനീയന്ദേഽയംജനഃ
വ്യാഖ്യാതാഖലു കേരളീയവിദുഷാം വാചാം ഭവാൻ ത്വൽകൃതം
വേകംപുസ്തകമപ്യുദീർണ്ണമനസാനപ്രേഷിതം മേ ത്വയം
ക്രേതായംനബവേദ്ധ്രുവം യദിതദാമൂല്യാർത്ഥനാലൌകികീം
ത്യാശംക്യാത്മനി കിംഭവാനുഭജർദേവം മൗനമസ്മാൻജനേ
ശ്രീവിദ്യാകലശാബ്ധികൗസ്തുഭരണിഃശ്രീരാമവർമ്മാ ഗുരു
ശ്രീരാജ്ഞിപുരമാത്മകീന മഹശഭ്ഭുക്ത്വാചഭോഗംസമം
യപ്ലോകാന്തരനിർഗ്ഗമേന ലഭ്യത ഭണ്ഡാസുരീയാവനീ
സംജ്ഞാംരാജകവിപ്രസംഗവിഷയേ ശ്രീജൈഹ്മിഗീയം പൂരി.’
ഈ മഹാകവിക്കു് സർവവിദ്വജ്ജനസമ്പൂജിതനായ കേരളവർമ്മ വലിയകോയിത്തമ്പുരാൻ ‘കവിസമ്രാട്’ എന്ന വിശിഷ്ടബിരുദം കല്പിച്ചു നൽകി.
ശങ്കരകൃതികളിൽ പ്രധാനമായുള്ളവയുടെ പേരുകൾ ചുവടെ ചേർക്കുന്നു.
(1) ഹിന്ദുശാസ്ത്രസാരസംഗ്രഹം– 1050-ൽ അച്ചടിക്കപ്പെട്ടു. കോട്ടയം സി. എം. എസ്. പ്രസ്. (2) നവരാത്രി മാഹാത്മ്യം കിളിപ്പാട്ടു്–1053-ൽ തിരുവനന്തപുരത്തു കേരളവർമ്മവിലാസം പ്രസ്സിൽ മുദ്രിതമായി. (3) ശ്രീമദ്വിശാഖരാജവിജയം മണിപ്രവാളം–1060-ൽ തിരുവനന്തപുരം സെന്റ്ജോസഫ് പ്രസ്സിൽ അച്ചടിക്കപ്പെട്ടു. (4) ദേവീഭാഗവതം കിളിപ്പാട്ടു്–1077-ൽ പ്രസാധിതം (5) കല്യാണശതകം. (6) പണപ്പർവം. (7) തിരുവാതിരപ്പാട്ടുകൾ (8) കീർത്തനങ്ങൾ (9) ഹരിപ്പാട്ടുത്സവക്കുമ്മി. (10) കല്യാണോത്സവം. (11) തുലാഭാരം. (12) അതിർത്തിത്തർക്കം. (13) കാശിയിലെഴുന്നള്ളത്തു്. (14) രാമേശ്വരത്തെഴുന്നള്ളത്തു്. (15) ശുകസന്ദേശം വഞ്ചിപ്പാട്ടു് (16) പ്രഹ്ളാദചരിതം കിളിപ്പാട്ടു്. (17) വന്ധ്യാമർദ്ദനവും മനുവൃത്തവും.
5 മുതല്ക്കു 17 വരെയുള്ള കൃതികൾ 1078-ൽ കവിയുടെ പുത്രനായ ശ്രീമാൻ കുഞ്ഞുകൃഷ്ണപിള്ളയാൽ ശങ്കരകൃതി എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ദേവീഭാഗവതത്തെപ്പറ്റി കേരളകാളിദാസനും ഇലത്തൂർ രാമസ്വാമിശാസ്ത്രികളും രേഖപ്പെടുത്തീട്ടുള്ള അഭിനന്ദനത്തെ ഉദ്ധരിച്ചുകൊണ്ടു പ്രകൃത്തതിൽനിന്നു വിരമിക്കുന്നു.
‘ദേവീഭാഗവതം പുരാണമഖിലം ശ്രേയോ നിദാനം നൃണാം
ദുർബോധം വിബുധേതരൈർവിരചിതം ശ്രീവാസവീസുനുനാ
സർവൈസ്സ്യാൽ സുഗമംയഥേതിമതിമാനാലോച്യുതദ്ഭാഷയാ
പ്രാണൈഷീ നിജയൈഷകേരളജനക്ഷേമംകരശ്ശങ്കര;
ഭുവി സമ്പ്രതി കേരളീയഭാഷാ-
കവിസംഘേ പ്രഥമംഗണേയനാമാ
അവിസമ്മതിലേശമേഷഭാഷാ-
കവിസമ്രാഡിഹ ശങ്കരസ്സമിർത്ഥേ
ഇലത്തൂർ
അലങ്കാരൈർഹൃദ്യൈർദ്വിഗുണരമണീയംഗുണവതീ
രസവ്യക്തിംവാക്യൈർമ്മധുരപദവർണ്ണൈവിദധതീ
സ്ഫുരദ്ഭാവാശയ്യാമധിഗതവതീ ശങ്കരകൃതിർ-
ബുധേ കസ്മൈപ്രീതിംന ദിശതി ഗഭീരേവ വനിതാ.
വലിയകോയിത്തമ്പുരാൻ
19.26 ചട്ടമ്പിസ്വാമികൾ അഥവാ കുഞ്ഞൻപിള്ളച്ചട്ടമ്പി
തിരുവനന്തപുരം നഗരത്തിൽനിന്നു മൂന്നു നാഴിക വടക്കു മാറി കൊല്ലൂർ എന്നൊരു ദേശമുണ്ടു്. അവിടെ വച്ചു് 1029 ചിങ്ങത്തിലെ ഭരണിനക്ഷത്രത്തിൽ ഭൂജാതനായി. സ്വാമികളുടെ പൂർവകുടുംബം നെയ്യാറ്റിൻകരെയായിരുന്നു. പൂർവികന്മാർ പരമ്പരയാ മഹാപണ്ഡിതന്മാരായിരുന്നു. അവരിൽ ഒരാൾ ആയില്യം തിരുനാൾ തമ്പുരാൻപോലും പൂജിക്കപ്പെട്ടുവന്ന ഹരിഹരശാസ്ത്രികളുടെ പ്രിയ ശിഷ്യനായിരുന്നു. ഈശ്വരപ്പിള്ള എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. അദ്ദേഹം മഹാ തപസ്വിയായിരുന്നത്രേ. “ഒരു സായം സന്ധ്യയിൽ അദ്ദേഹം ബ്രഹ്മനിഷ്ഠയിൽ ഇരുന്നുവെന്നും അതേ ഇരിപ്പിൽതന്നെ ബ്രഹ്മരന്ധ്രം ഭേദിച്ചു് ഊർദ്ധ്വരേതസ്സായ അദ്ദേഹത്തിന്റെ ദേഹി [4] കൈവല്യം പ്രാപിച്ചുവെന്നും പറയപ്പെടുന്നു.
‘നാരായണമൗനി’യായിരുന്നു മറ്റൊരു പൂർവികൻ. അദ്ദേഹത്തിനെപ്പറ്റിയും അനേകം അത്ഭുതകഥകൾ പറഞ്ഞുകേട്ടിട്ടുണ്ടു്. സ്വാതിതിരുനാൾ തമ്പുരാന്റെ സവിശേഷമായ പ്രശംസയ്ക്കും ബഹുമാനത്തിനും പാത്രീഭൂതനായ ‘ഉമ്മിണിനായനാചാര്യർ’ അദ്ദേഹത്തിന്റെ അടുത്ത പൂർവികനായിരുന്നു. സദ്ഗുരുസർവസ്വത്തിൽ ഈ രണ്ടു മഹാന്മാരെയും ഇപ്രകാരം കീർത്തിച്ചിരിക്കുന്നു.
‘സംഗീതസാഹിത്യസുധാബ്ധ്യഗസ്ത്യ
സ്ഥാനീഭജശ്രീ കുലശേഖരാഹ്വാൽ
വൈദുഷ്യസംഭാവനയാത്തവൃത്തിഃ
സ്വാനന്ദസന്തുഷ്ടമയാഗുണാബ്ധിഃ
ശ്രീമാൻ സുധീരമ്മിണിനായനാചാർ
സംജ്ഞാഗ്രഗണ്യോ നിയതേന്ദ്രിയാണാം
യസ്യാന്വയം പൂർവമലംചകാര
നാരായണാഹ്വോഽഥ ച സിദ്ധമൗനീ’
ജ്യേഷ്ഠനായ കൊല്ലൂർ കൃഷ്ണപിള്ളയായിരുന്നു ചട്ടമ്പിസ്വാമികളെ പ്രഥമ പാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് വടിവീശ്വരത്തു ചെന്നു കുറേക്കാലം പഠിച്ചു. അതിനുശേഷം കല്ലടക്കുറിച്ചിയിൽ ഒരു ഗുരുവിനെ ആശ്രയിച്ചു് സംസ്കൃതവും തമിൾ ഇലക്കണവും അഭ്യസിച്ചു. പരദേശിഗുരുക്കന്മാരിൽ പ്രധാനി പ്രശസ്ത വിദ്യാശ്രുതചഞ്ചുവായ സുബ്ബാജഠാപാടി ആയിരുന്നു.
സംസ്കൃതത്തിലും തമിഴിലും ഉള്ള ശാസ്ത്രഗ്രന്ഥങ്ങൾ എല്ലാം വശപ്പെടുത്തിയശേഷം അദ്ദേഹം പൂർവവാസനയാൽ പ്രേരിതനായിട്ടു് ഒരു അവധൂതനെ ശരണം പ്രാപിച്ചു്, യോഗവിദ്യയുടെ മറുകര കണ്ടു. ആ അവധൂതൻ സ്വാമിക്കു് മഹാവാക്യാർത്ഥാനുസാരമായ ആത്മസാക്ഷാൽക്കാരം നല്കിയിട്ടു മറഞ്ഞുവത്രേ. ഈ അവധൂതനിൽനിന്നും ലഭിച്ച മന്ത്രോപദേശമാണു് തന്റെ ഭാവിശ്രേയസ്സിനെല്ലാം നിദാനമെന്നു് ആ മഹാത്മാവു പലപ്പോഴും പറയാറുണ്ടായിരുന്നു. ആ മന്ത്രം ഉപേദശിച്ചാണു് ചട്ടമ്പിസ്വാമികൾ പിന്നീടു് നാണുഗുരുസ്വാമികളുടെ ഗുരുവായിത്തീർന്നതു്.
വടിവീശ്വരത്തു താമസിച്ചുകൊണ്ടിരിക്കവേയാണു് കുഞ്ഞൻപിള്ളയ്ക്കു് അവധൂതനെ കാണാനിടയായതു്. അതിനുശേഷം അദ്ദേഹം പരദേശങ്ങളിലെല്ലാം ചുറ്റിസഞ്ചരിച്ചു.
‘ഇതസ്തതോ ഭാരതഭൂമിഭാഗാൻ
ഭോഗാനുരാഗേണ വിനാ മനീഷീ
സപര്യടൻ സഞ്ചിതപൂർവ്വപുണ്യ
പൂരശ്ചിതം സാധുനിനായകാലം.’
ഇക്കാലങ്ങളിൽ അദ്ദേഹത്തിനു ചില കഷ്ടാനുഭവങ്ങളും ഉണ്ടാകാതിരുന്നില്ല. ഇരുപത്തഞ്ചാം വയസ്സിൽ പിതാവു മരിച്ചു. സഞ്ചാരക്കാലത്തു് മാതാവു രോഗാവസ്ഥയിലാണിരുന്നതു്. എന്നാൽ ആ സുകൃതിനി മരിക്കുന്നതിനുമുമ്പു് ചട്ടമ്പിസ്വാമികൾ ഗൃഹത്തിലെത്തി അവരുടെ അന്ത്യശുശ്രൂഷകൾ നിർവഹിച്ചു. മാതാവിന്റെ മരണാനന്തരം സംസ്കാരകർമ്മങ്ങൾ യഥാവിധി അനുഷ്ഠിച്ചതിൽ പിന്നെ അദ്ദേഹം സ്വഗൃഹത്തിൽ കാൽ വച്ചിട്ടില്ല.
സഞ്ചാരമദ്ധ്യേ അദ്ദേഹത്തിനു ലഭിച്ച ചില വട്ടെഴുത്തു ഗ്രന്ഥങ്ങളിൽനിന്നാണു് ‘പ്രാചീനമലയാളം’ എന്ന വിശിഷ്ടഗ്രന്ഥത്തിനു് ആധാരമായ പ്രമാണങ്ങൾ ലഭിച്ചതു്. ഈ പ്രാചീനചരിത്രം അദ്ദേഹം പൂർത്തിയാക്കിവച്ചിരുന്നതായിട്ടാണു് അറിവു്. സ്വാർത്ഥലോലുപന്മാരായ ചിലർ അവയെ കൈവശപ്പെടുത്തി പ്രസിദ്ധീകരിക്കാതെ വച്ചിരിക്കുകയാണു്.
വിദേശസഞ്ചാരം കഴിഞ്ഞു് അദ്ദേഹം കേരളമൊട്ടുക്കു ചുറ്റിത്തിരിഞ്ഞു. അക്കാലത്താണു് ‘ക്രിസ്തുമതച്ഛേദനം’ എന്ന ഗ്രന്ഥം രചിച്ചതു്. ആ ഗ്രന്ഥം എഴുതുന്നതിനുള്ള കാരണം ക്രിസ്ത്യൻ പാതിരിമാരാണു്. ചട്ടമ്പിസ്വാമികൾ ഏറ്റുമാനൂർ സഞ്ചരിച്ചുകൊണ്ടിരുന്ന കാലത്തു് അവിടുത്തെ ക്ഷേത്രത്തിൽ ഉത്സവം തുടങ്ങി. ആളുകൾ കൂടിയിരിക്കുന്ന ഒരു ദിക്കിൽ ഒരു ക്രിസ്ത്യൻ പാതിരി ‘പാപികളേ’ എന്നു തുടങ്ങുന്ന പ്രസംഗം ആരംഭിച്ചു. ആ പ്രസംഗം ചട്ടമ്പിസ്വാമികളുടെ ശ്രവണപുടത്തിലും പതിഞ്ഞു. അങ്ങിനെ പ്രസ്തുത പുസ്തകമെഴുതാൻ അദ്ദേഹം നിർബന്ധിതനായി. താർക്കികയുക്തികളെ ദൃഢമായി അവലംബിച്ചു് അദ്ദേഹം പാതിരിമാരെ ജയിച്ചിരിക്കുന്നു എന്നു പറയാം.
സ്വാമികൾ രചിച്ച അടുത്ത പ്രബന്ധം മോക്ഷപ്രദീപത്തിന്റെ ഖണ്ഡനമാണു്. ഇതിനിടയ്ക്കു് സ്വാമിയുടെ പേരും അത്ഭുതക്രിയകളെപ്പറ്റിയുള്ള വിവരങ്ങളും നാടൊട്ടുക്കുപരന്നുകഴിഞ്ഞു. ആദ്യത്തെ ശിഷ്യൻ നാണുഗുരുസ്വാമികൾ ആയിരുന്നു. ഇങ്ങനെയൊരു ശിഷ്യനെ അദ്ദേഹം കൈവരിക്കാൻ പലേ കാരണങ്ങളുമുണ്ടായിരുന്നു. ഈഴവരേയും നായന്മാരേയും കൂട്ടിയിണക്കി ഒരു വിശിഷ്ടസമുദായം സൃഷ്ടിക്കണമെന്നായിരുന്നു സ്വാമികളുടെ ഉദ്ദേശം. അതിനു പറ്റിയ ആൾ നാണുഗുരുവാണെന്നു് അദ്ദേഹം ദിവ്യദൃഷ്ടികൊണ്ടറിഞ്ഞു.
നാണുഗുരു ചട്ടമ്പിസ്വാമികളുടെ ശിഷ്യനായിരുന്നു എന്നു വിചാരിക്കുന്നതിൽ വിപ്രതിപത്തിയുള്ള ചില ഈഴവരെ അവിടവിടെ കണ്ടേക്കാം. എന്നാൽ നാരായണഗുരുസ്വാമിതന്നെ തന്റെ കൃതിയായ നവമഞ്ജരിയുടെ പ്രാരംഭത്തിൽ
‘ശിശുനാമഗുരോരാജ്ഞാം കരോമി ശിരസാവഹൻ
നവമഞ്ജരികാംശുദ്ധീകർത്തുമർഹന്തികോവിഭാഃ’
എന്നു സമ്മതിച്ചിരിക്കയാൽ ആ വിഷയത്തിൽ സംശയത്തിനു് അവകാശമേ ഇല്ല. ചട്ടമ്പിസ്വാമികളും ഒരു കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഞാനും മുൻപു് യോഗവിഷയത്തിൽ എന്റെ ശിഷ്യരായിരുന്നതുകൊണ്ടു് നാണുഗുരുസ്വാമി എന്നയാളും ഈഴവരിൽ ചിലരും പരിചയക്കാരാണു്.”
കേരളചിന്താമണിയിൽ ഈ നവമഞ്ജരി പ്രസിദ്ധീകരിച്ചപ്പോൾ, ‘ശിശുനാമ’ എന്നു തുടങ്ങുന്ന പദ്യത്തെ വിട്ടുകളഞ്ഞുകൊണ്ടു് ഈ രണ്ടു മഹാശയന്മാർ തമ്മിലുണ്ടായിരുന്ന ദൃഢമായ ബന്ധം മാഞ്ഞുപോകുന്നതേയല്ല. ക്ഷേത്രപ്രതിഷ്ഠാപനവിഷയത്തിൽ മാത്രമേ ഈ ഗുരുശിഷ്യന്മാർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നുള്ളു. ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനം സമ്പാദിക്കുന്നതിനു ശ്രമിക്കുന്നതിനുപകരം, ഈഴവക്ഷേത്രങ്ങൾ നിർമ്മിക്കുന്നതിനു ശ്രമിച്ചാൽ ആ സമുദായത്തിലും കാലക്രമേണ ചാതുർവർണ്യം കടന്നുകൂടുമെന്നായിരുന്നു ചട്ടമ്പിസ്വാമികളുടെ അഭിപ്രായം. കേരളത്തിൽ ജാതിവ്യത്യാസത്തെ ഉണ്ടാക്കിത്തീർത്തതു ക്ഷേത്രങ്ങളും അവയിൽ നിന്നുത്ഭവിച്ച മറ്റു നിരർത്ഥങ്ങളായ ആചാരങ്ങളും ആണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. ഇക്കാര്യത്തിലല്ലാതെ മറ്റെല്ലാ സംഗതികളിലും ഗുരുശിഷ്യന്മാർ ഏക മനസ്സായി പ്രവർത്തിച്ചുവന്നു.
‘പെണ്ണുണ്ണെലകിലില്ല കാമമകവും ചിദഭ്രനിലയിൽ കട-
ന്നൊന്നുരണ്ടുശിവമന്ദിരങ്ങളുമിരുത്തിഞാനമിതകൗതുകം
എന്നമുറ്റിയൊരഹന്തനിന്നിലറിയാതിരുന്നതിവിദഗ്ദ്ധനാം
നിന്നെയിങ്ങനെ ചുഴറ്റുമെന്നറിക പമ്പരഭ്രമണമെന്നപോൽ.’
എന്ന പദ്യത്തിൽ ചട്ടമ്പിസ്വാമികൾ ശിഷ്യന്റെ പുതുക്കുന്ന ക്ഷേത്രപ്രതിഷ്ഠാപനകർമ്മത്തെ ആണു് ഉപഹസിച്ചിരിക്കുന്നതു്. വാസ്തവത്തിൽ ചട്ടമ്പിസ്വാമികൾക്കു ജാതിവ്യത്യാസമേ ഇല്ലായിരുന്നു. സ്വാമികൾ പറവൂർ ഒരു ഗൃഹസ്ഥന്റെ അതിഥിയായി താമസിച്ചിരുന്ന കാലത്തു് നാണുഗുരു സന്യാസിവേഷത്തിലുള്ള ഏതാനും ശിഷ്യന്മാരോടുകൂടി അദ്ദേഹത്തിനെ സന്ദർശിപ്പാനായി ചെന്നു. വടക്കൻദിക്കുകളിൽ തീണ്ടൽ തൊടീൽ കലശലായിരുന്ന കാലമായിരുന്നു അതു്. വരാന്തയിൽ ഉലാത്തിക്കൊണ്ടിരുന്ന ഗുരു ശിഷ്യനെ ദൂരത്തു വച്ചു തന്നെ കണ്ടു. അദ്ദേഹം അടുത്തു വന്നപ്പോൾ “നാണു ഇവിടെ വരാം” എന്നു് അരുളിച്ചെയ്തു. നാണുഗുരു പരുങ്ങി. എങ്ങനെ ശിഷ്യഗണങ്ങളോടുകൂടി അകത്തു കടക്കും? ഒടുവിൽ അദ്ദേഹം ശിഷ്യന്മാരോടായിട്ടു പറഞ്ഞു. “നിങ്ങളവിടെ നില്ക്കുക. ഞാൻ പോയിട്ടു വരാം.” അദ്ദേഹം അകത്തു കടന്നപ്പോൾ, ഗുരു പറഞ്ഞു:“നീ ഇങ്ങു പോന്നു. അനുചരന്മാർ ഇളംവെയിൽ കൊള്ളുന്നു. അല്ലേ! അതു ശരിയാണു്. നീ അങ്ങു പോകും. അനുചരന്മാർ ഇവിടെ കിടക്കയും ചെയ്യും. ആത്മശുദ്ധി വന്നിട്ടില്ലാത്ത ഇവരെ വിശുദ്ധനായ നിന്നെ പൂജിക്കുംപോലെ ആരും പൂജിക്കാനുണ്ടാകയില്ല.”
രണ്ടാമത്തെ പ്രധാനശിഷ്യൻ നീലകണ്ഠതീർത്ഥപാദർ എന്നു വിശ്വവിശ്രുതനായിത്തീർന്ന മഹാനുഭാവനാണു്. ശ്രീഹരിനവകം, ആചരപദ്ധതി, ദേവാർച്ചാപദ്ധതി, ബ്രഹ്മാഞ്ജലി മുതലായ കൃതികളുടെ കർത്താവെന്ന നിലയിൽ അദ്ദേഹം അതേ ഖണ്ഡമൊട്ടുക്കു സുപ്രസിദ്ധനായിത്തീർന്നു. പി. കെ പിള്ള അവർകൾ പ്രസ്ഥാവിച്ചിട്ടുള്ളതുപോലെ ത്തിനു് ഉപരിസ്ഥിതനെങ്കിലും ടി രംഗത്തിൽ അവതരിച്ചാൽ ജംഗമമായ ഗ്രന്ഥശാലയെന്നോ സ്ഥാവരനായ സമുദായസാരഥിയെന്നോ വർണ്ണിക്കപ്പെടാവുന്ന ഇദ്ദേഹം ‘മലയാളത്തിലെ മാനുഷനൊരുവൻ’ ആണല്ലോ എന്നുള്ളതാണു് നീരന്ധ്രമായ സന്തോഷത്തിനു കാരണം.”
നീലകണ്ഠതീർത്ഥപാദർ മൂവാറ്റുപുഴത്താലൂക്കിൽ തിരുമാറാട്ടി എന്ന ദേശത്തു പ്രസിദ്ധമായിരുന്ന വാളാനിക്കോട്ടു് എന്ന നായർകുടുംബത്തിലെ അംഗമായിരുന്നു. ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിൽ മികച്ച പാണ്ഡിത്യം സമ്പാദിച്ചിരുന്നതിനുപുറമേ വിഷവൈദ്യത്തിലും മാന്ത്രികവിദ്യയിലും വലിയ നൈപുണ്യവും നേടിയിരുന്നു. എന്നാൽ വേദവേദാംഗാദി പ്രമാണഗ്രന്ഥങ്ങൾ പഠിച്ചതു് ചട്ടമ്പിസ്വാമികളുടെ ശിഷ്യനായതിൽ പിന്നീടാണു്. അദ്ദേഹം അദ്വൈതപാരിജാതം, സൗഭാഗ്യലഹരി, ശ്രീ സ്തവരത്നാകരം, സങ്കല്പകല്പലതികം, സ്വാരാജ്യസർവസ്വം, ശ്രീകണ്ഠാമൃതലഹരി, യോഗാമൃതതരംഗിണി, കർണ്ണാമൃതതരംഗിണി, കർണ്ണാമൃതാർണ്ണവം, കൈവല്യകന്ദളി, ശിശുഭഗവൽ കഞ്ചിക, വിധുനവസുധാഝരി, വിധുസ്തവമധുദ്രവഃ, സ്വാത്വസുധാകരം, ഹരിഭക്തിമരന്ദം ആത്മാദർശം, ലക്ഷ്മീകടാക്ഷമാല, അച്യുതാനന്ദലഹരി, അംബാകൃപാംബുവാഹം, പ്രശ്നോത്തരമഞ്ജരി എന്നിങ്ങനെ 19 സംസ്കൃതഗ്രന്ഥങ്ങളും, ആചാരപദ്ധതി, ദേവർച്ചാപദ്ധതി, അദ്വൈതസ്തവകം, കണ്ഠാമൃതം, ഹഠയോഗപ്രദീപിക കിളിപ്പാട്ടു്, വേദാന്തമണിവിളക്കു്, വേദാന്തമാലിക, ബ്രഹ്മാഞ്ജലി എന്നിങ്ങനെ എട്ടു മലയാളപുസ്തകങ്ങളും രചിച്ചിട്ടുണ്ടു്. മലയാളഭാഷയിൽ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ജീവചരിത്രഗ്രന്ഥം—1000—ത്തിൽപരം വശങ്ങൾ വരും—തീർത്ഥപാദരുടെ ചരിത്രമാണു്.
നീലകണ്ഠതീർത്ഥപാദർ ആധുനിക ഗ്രന്ഥനിരൂപകന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നുവെന്നുള്ള സംഗതി പലർക്കും അറിവില്ലാത്ത കാര്യമാണു്. കൊച്ചീ രാജ്യചരിത്രം, മൂർക്കോത്തു കുമാരന്റെ അമ്പുനായർ, വഞ്ചീശവംശം, നെയ്യൂർ പത്മനാഭപിള്ളയുടെ കൃശോദരി മുതലായ പലേ ഭാഷാകൃതികളും, ഹരവിജയം, സഹൃദയാനന്ദം, ഗാഥാസപ്തശതി, ആര്യാസപ്തശതി, നളചമ്പു, സേതുബന്ധമാലാകാവ്യം അദ്വൈതസിദ്ധി, ഖണ്ഡനഖണ്ഡവിദ്യ, ഭാരതമഞ്ജരി, യുധിഷ്ഠിരവിജയം, വിശ്വഗുണാദർശം ചമ്പു, ന്യായസുധ ശാസ്ത്രദീപിക എന്നിങ്ങനെ അനവധി സംസ്കൃതകൃതികളും അദ്ദേഹത്തിന്റെ ഖണ്ഡനമണ്ഡനരൂപമായ നിരൂപണത്തിനു വിഷയമായിട്ടുണ്ടു്. ഐറോപ്യൻ സർവകലാശാലകളിലെ സംസ്കൃതാചാര്യന്മാർക്കു് തീർത്ഥപാദർ പരിചിതനായിരുന്നുവെന്നു് അവർ അദ്ദേഹത്തിനയച്ചിട്ടുള്ള കത്തുകളിൽനിന്നു തെളിയുന്നു.
നീലകണ്ഠതീർത്ഥപാദർക്കു പരിവ്രാജകന്മാരായും അല്ലാതെയും അനേക ശിഷ്യന്മാരുണ്ടു്. അവരിൽ പ്രധാനികൾ പ്രസിദ്ധ വാഗ്ഭടനായ പന്നിശ്ശേരി നാണുപിള്ളയും, മകയിരംതിരുനാൾ ബ്രഹ്മശ്രീ തച്ചുടയതമ്പുരാനും ആയിരുന്നു. പന്നിശ്ശേരി മഹാവിദ്വാനും താർക്കികനും ആയിരുന്നതിനു പുറമേ നാട്യകലാസ്വാദകനും ആയിരുന്നു. അദ്ദേഹം മരിച്ചിട്ടു് അധികകാലമായിട്ടില്ല. പരേതനായ വി. കൃഷ്ണൻതമ്പി അവർകളെപ്പോലെ അദ്ദേഹം രാമനാട്ടത്തെ ഉദ്ധരിക്കുന്നതിനു് തീവ്രയത്നം ചെയ്തുകൊണ്ടിരുന്നു. നിഴൽക്കൂത്തു്, ഭദ്രകാളീമാഹാത്മ്യം, പാദുകപട്ടാഭിഷേകം എന്നിങ്ങനെ രണ്ടു മൂന്നു മനോഹരങ്ങളായ ആട്ടക്കഥകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
നിഴല്ക്കൂത്തു് 1100 കർക്കടകം 21-ാംതീയതിക്കകം തീർന്നു. അതിലെ ഒരു ഗാനം ഉദ്ധരിക്കാം.
19.27 പാടി–ചെമ്പട
‘വദനജിതചന്ദിരേ മദനരസമന്ദിരേ
മമ രമണിവൈരസ്യമിദമിവനൊടെന്നുമോ-
ർത്തനതുലിതമന്ദിരേ പ്രണയകോപത്തിനി-
ന്നന്നവളവുകാരണം നിനവിലറിവില ഞാൻ.
വിനയേതു ചെയ്യുകിലുമനുകനൊടുനീരസം
മനസികരുതാവതോ മനതി സഖിമാർക്കഹോ!
മധുരജന വധുവിതാ മധുപരവകൈതവാൽ
വിധുപതിയെ വാഴ്ത്തിടുന്നധികതരസൗഹൃദം
മധുരമൊഴിതൂകിവന്നധരമധുതന്നുമേ
വിധുരതശമിപ്പിക്കമേ കളഭഗതേമുദാ.
അടലിലിടരറ്റ മുമദൃഢതനുവിരദ്യതവ
കടുനയനമുനയേറ്റു ഝടിതി തളരുന്നതേ
ചടുലമിഴിയൊളിചിന്നുമുടലുടനണച്ചൊന്നു
വടിവൊടു പുണർന്നാലുമടിയിണതൊഴാമഹം.’
ഈ കൃതിയിൽ കഥകളിക്കാരെയും അവ്യുൽപന്നന്മാരായ അനുവാചകന്മാരെയും വിഷമിപ്പിക്കുന്ന ചില പ്രയോഗങ്ങൾ ഉണ്ടു്. പാദുകാപട്ടാഭിഷേകം വി. കൃഷ്ണൻതമ്പി അവർകളുടെ അപേക്ഷാനുസൃതം, ഏതാനും മണിക്കൂറുകൾക്കുള്ളിൽ അഭിനയിച്ചു തീരത്തക്കവണ്ണം രചിക്കപ്പെട്ടതാണു്.
ചട്ടമ്പിസ്വാമികളുടെ മൂന്നാമത്തെ പരിവ്രാജകശിഷ്യൻ ബ്രഹ്മശ്രീ തീർത്ഥപാദ പരമഹംസസ്വാമികളാകുന്നു. അദ്ദേഹം അനേകം ആശ്രമങ്ങളും മഠങ്ങളും സ്ഥാപിച്ചിട്ടുണ്ടു്. അദ്ദേഹം പതിനാറാംവയസ്സിൽ ചട്ടമ്പിസ്വാമികളുടെ ശിഷ്യനായി. സംസ്കൃതത്തിൽ അഗാധവും തമിഴിൽ സാമാന്യവും ആയ ജ്ഞാനമുണ്ടു്. അദ്ദേഹത്തിന്റെ വകയായി ചൂഡാലാശിഖിധ്വജം നാടകം, വേദാന്തചിന്താശതകം, ശ്രീകുമാരാഭരണശതകം, സർവേശ്വരാഷ്ടകം (പച്ചമലയാളം) എന്നീ പദ്യകൃതികളും, ഹിന്തുമതഗ്രന്ഥങ്ങൾ, ലേഖനമാലിക എന്നീ രണ്ടു ഗദ്യകൃതികളും ഭാഷയിലുണ്ടു്. സംസ്കൃതകവനങ്ങൾ വിഷ്ണുസ്തോത്രശതകം, ശ്രീനവാലയേശ്വരീസ്തോത്രം, അമൃതാനന്ദലഹരി എന്നിവയാണു്. മാതൃകയ്ക്കായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു
ചൂഡാലാശിഖിധ്വജം:
‘ചൊൽക്കൊണ്ടിടുന്ന ഷഡ്ജസ്വരമതുസരസം പേടചാടുന്നനേര-
‘ത്തുൾക്കൊണ്ടീടും മദത്താൽ പുതുമലർകലരും പൂങ്കടമ്പിന്റെ കൊമ്പിൽ
പിൽകൊണ്ടീടുന്ന പീലിപ്രകരമതുരസത്തിൽതരത്തിൽപരത്തീ-
ട്ടിക്കണ്ടീടും മയൂരപ്രവരതരുണരും മോടിയോടാടീടുന്നു.
വേദാന്തചിന്താശതകം:
ചിത്തംനാനാപ്രകൃതിവികൃതിച്ചിത്രമാമിത്രിലോകം
സത്യംതാനീയറിവിലറിവായ് നിന്നുമിന്നുന്നതൊന്നും
വ്യർത്ഥംതാനിഭ്രമണഗണമെന്നുൾത്തടത്തിങ്കലോരും
മർത്ത്യൻതാനീത്തെളിവുവെളിവായ് കണ്ടുകൊണ്ടാടിടുന്നു.’
സർവേശ്വരാഷ്ടകം:
അടിമുടിനടുവെന്നതൊന്നുമില്ലാ-
തടിമുടിയുള്ളവയൊക്കെയുള്ളിലാക്കി
വടിവൊടുവെളിവായ്വിളങ്ങിവിണ്ണിൽ-
പടിയവിടുന്നഖിലേശ നിന്നിടുന്നു.’
ഈ കവിതകളിൽ മിക്കവയും നന്നേ ചെറുപ്പത്തിൽ രചിച്ചവയാണെന്നോർക്കുമ്പോൾ നമുക്കു വിസ്മയം തോന്നാതിരിക്കുന്നതെങ്ങിനെ?
ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ വേദാധികാരനിരൂപണം, പുനർജ്ജന്മനിരൂപണം, ചിദാകാശലയം, ക്രിസ്തുമതഛേദനം, പ്രാചീനമലയാളം, അനേകം ഒറ്റശ്ലോകങ്ങൾ, ചില ഗാനങ്ങൾ ഇവയാകുന്നു. അദ്ദേഹത്തിന്റെ കവനകലാകൗശലത്തെ കാണിക്കുന്ന ഏതാനും ശ്ലോകങ്ങളും താഴെ ചേർക്കുന്നു.
‘ലോലക്കണ്ണാംസുമത്തിൻചെറുമുനയണുവോളം ചുളിച്ചൊന്നുനോക്കും
കാലത്തെല്ലാ പ്രപഞ്ചങ്ങളുമരനൊടിയിടയിൽ തോന്നിനിന്നങ്ങുമായും
കൂലംവിട്ടോരുശക്തിക്കുടയവളവളെൻചിത്തരംഗത്തിലാടും
ബാലപ്പെൺകല്പകപ്പൂം കൊടിതവമനമാം മാരുവിൽ ചുറ്റിടട്ടേ.
മേലേമേലേപയോധൗതിരനിരയതുപോൽ ഗദ്യപദ്യങ്ങളോർക്കും-
കാലേ കാലേഭവിപ്പാൻ ജഗമതിലൊളിവായ് ചിന്നിടും തേൻകഴമ്പേ
ബാലേ ബാലേ മനേജ്ഞേ പരിമൃദുലതനോ യോഗിമാർനിത്യമുണ്ണും
പാലേ ലീലേ വസിക്കെൻമനസിസുകൃതസന്താനവല്ലീ സുചില്ലീ!’
19.28 പന്തുവരാടി—ആദി
പ. സ്മരരേ ശ്രീശങ്കരമഖിലസുരേശം
അ.പ. മാകുരുമാകരുമൂഢചാപല്യം
ത്യക്ത്വാസംഗം തത്വാതീത (സ്മര)
ച. യമിനാംമനഃപത്മവിരാജിതഹംസം
ധൃതചന്ദ്രോത്തംസം മാനിന്യാ
ശോഭിതശുഭസമ്യാംഗം
ഭവപരപവിഭംഗം—ഗിരിജാലോല
സദാനന്ദമീശം—ചിൽപുരുഷഗഗനനഭേശം. (സ്മര)
ചാലേ നാലഞ്ചുലോലപ്രസവശരമെടുത്തംഗജന്മാവടുത്താൽ
പാലഞ്ചും വാണിമാർതൻമുലമലമുകളിൽചെന്നൊളിക്കാംകളിക്കാം
കാലൻകാളുന്ന കാളായസമുസലവുമായാഞ്ഞടുക്കുന്നതാമ-
ക്കാലംസ്ത്രീതന്റെ കൊങ്കത്തടവുമധരവും കണ്ടിരിക്കാംമരിക്കാം.
എന്ന പദ്യം അദ്ദേഹത്തിന്റെ ഒരു ദ്രുതകവനമാണു്.
ചട്ടമ്പിസ്വാമികൾക്കു പാട്ടിലും കൊട്ടിലും നൃത്തത്തിലും വലിയ താല്പര്യമായിരുന്നു. അപൂർവരാഗങ്ങൾപോലും അദ്ദേഹത്തിനു വിസ്തരിക്കാൻ കഴിമായിരുന്നുവത്രെ. പാടിപ്പാടി മതിമറന്നു് അദ്ദേഹം പലപ്പോഴും നൃത്തംചെയ്തുപോയിട്ടുണ്ടു്. പലപ്പോഴും നിഷ്കാപട്യശാലിയായ ശിശുവിനെപ്പോലെ അദ്ദേഹം പെരുമാറി. വാദപ്രതിവാദത്തിലേർപ്പെടുമ്പോൾ മാത്രം വിധമെല്ലാം മാറും. അപ്പോൾ ആർക്കും അദ്ദേഹത്തിനോടു് എതിരിടാൻ സാധിക്കുമായിരുന്നില്ല. സ്വാമികൾക്കു പലേ സിദ്ധികളും ലഭിച്ചിരുന്നെങ്കിലും, അവയെ അപൂർവമായിട്ടേ പ്രയോഗിക്കാറുണ്ടായിരുന്നുള്ളു. സിദ്ധികളെല്ലാം ധ്യാനത്തിന്റെ ഫലമാണെന്നു് അദ്ദേഹം നല്ല പോലെ ധരിച്ചിരുന്നു. സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ച അവസരത്തിൽ സ്വാമിയെ രണ്ടു പ്രാവശ്യം സന്ദർശിച്ചു് ദീർഘമായ സംഭാഷണം നടത്തിയിരുന്നു.
സ്വാമികൾക്കു് അറുപതു തിരുവയസ്സു തികഞ്ഞ അവസരത്തിൽ കേരളത്തിൽ പലേ ദിക്കുകളിലും അതിനെ ആഘോഷിച്ചു. അതിനുശേഷം അദ്ദേഹം പത്തു വർഷമേ ജീവിച്ചിരുന്നുള്ളു. മരണദിവസം അദ്ദേഹം നേരത്തെ അറിഞ്ഞുവച്ചിരുന്നു. കുമ്പളത്തു് മി. ശങ്കുപ്പിള്ള മുതലായ ഭക്തന്മാരുടെ അപേക്ഷ അനുസരിച്ചു അദ്ദേഹം പൊന്മന എന്ന ദിക്കിൽ ഒരു ആഴ്ചവട്ടം താമസിച്ചു. അവിടം വിടുന്ന അവസരത്തിൽ അദ്ദേഹം മി. ശങ്കുപിള്ളയോടു് അരുളിച്ചെയ്തു. “കാരണവരെ ഞാൻ ചാകാറാകുമ്പോൾ ഇതിലേ വരാം” 1099-ാമാണ്ടു് മീനമാസത്തിൽ അദ്ദേഹം പൊന്മനയ്ക്കു ചെല്ലുന്നതായി മി. ശങ്കുപിള്ളയ്ക്കു് ഒരു കത്തയച്ചു. 1099 മേടം 23-ാം തീയതി അദ്ദേഹം അന്ത്യസമാധി പ്രാപിച്ചു. 1106-ൽ അദ്ദേഹം സമാധി ഇരുന്ന ദിക്കിൽ ഒരു ക്ഷേത്രം നിർമ്മിക്കപ്പെട്ടു.
വെളുത്തേരി കേശവൻ വൈദ്യനും പെരുനെല്ലി കൃഷ്ണൻ വൈദ്യനും അദ്ദേഹത്തിന്റെ പ്രിയസുഹൃത്തുക്കളായിരുന്നു. 67-ാമാണ്ടു് മണക്കാട്ടു് ഒരു പെൻഷൻ ഉദ്യോഗസ്ഥന്റെ വീട്ടിൽ ഒരു ബ്രാഹ്മണൻ ഭാഗവതം വായിച്ചു് അർത്ഥം പറഞ്ഞുകൊണ്ടിരുന്നു. ഒരു ദിവസം ഗൃഹനായകൻ കേശവൻവൈദ്യനെക്കൂടി ക്ഷണിച്ചു. സ്വാമിയും അദ്ദേഹത്തിനോടു കൂടി പോയി വായന തീർന്നു മടങ്ങിവന്നു. സ്വാമി ചാവടിയിലും കേശവൻവൈദ്യൻ മാളികയിലും കിടന്നുറങ്ങി. പിറ്റേദിവസം സംഭാഷണമദ്ധ്യേ സ്വാമി പറഞ്ഞു:“ചുണയുണ്ടെങ്കിൽ ഇന്നലെ കേട്ട ഭാഗവതശ്ലോകങ്ങൾ കാണാപ്പാഠം പറയുക.” കേശവനാശാൻ ചൊല്ലിത്തുടങ്ങി. ഇടയ്ക്കിടയ്ക്കു തടസ്സം വരുമ്പോൾ, സ്വാമി പൂരിപ്പിച്ചുകൊടുക്കും.
സ്വാമിക്കു കവിത മുഖസ്ഥമായിരുന്നു.
[5] ‘മാണിക്യമാമലയിൽമണ്ടും ജലക്കുളത്തിൽ
കോണിൽക്കുരുത്തപുതുതായൊരുതാഴതന്മേൽ
കാണക്കൊതിക്കെ വിലസുന്ന സുമത്തെവെല്ലും
കായത്തെയൊന്നുതഴുകാനിടയെന്നുകിട്ടും.’
എന്ന പദ്യം നാണുഗുരുവിനെക്കണ്ടു് പെട്ടെന്നു ചൊല്ലിയതാണു്.
പെരുനെല്ലി കൃഷ്ണൻവൈദ്യനേയും വെളുത്തേരി കേശവൻ വൈദ്യനേയും കാവ്യരചനയിൽ പ്രേരിപ്പിച്ചുകൊണ്ടിരുന്നതു് സ്വാമിയായിരുന്നു. സ്വാമിയും പെരുനെല്ലിയും കൂടി കാമിനീഗർഹണം എന്നൊരു കൂട്ടുകവിതയുണ്ടാക്കിയിട്ടുണ്ടു്. അതിൽനിന്നു് സ്വാമിയുടെ ഒരു ശ്ലോകം താഴെ ചേർക്കുന്നു.
‘കയ്യും പിടിച്ചുകണവന്നൊടുറങ്ങുമപ്പോൾ
പയ്യെത്തദീയകരമങ്ങിനെമാറ്റിവച്ചു
കയ്യാലതൻ പൊളിയിൽവന്നൊളികാന്തനെക്ക-
ണ്ടയ്യോ! രമിപ്പവരെയെങ്ങനെ വിശ്വസിക്കും?’
ഒരിക്കൽ നാണുഗുരുവും സ്വാമികളും ഒരുമിച്ചു് പല ദിക്കുകളിലും സഞ്ചരിക്കുന്നതിനിടയ്ക്കു് രാത്രി നെടുമങ്ങാട്ടുള്ള റോഡിന്റെ ഇരുവക്കുകളിലായി ക്ഷീണം തീർക്കാനായി കിടന്നു. യാത്രക്കാരിൽ ചിലർ കുടിയന്മാരെന്നു പറഞ്ഞു് അവരെ ആക്ഷേപിച്ചിട്ടു പോയപ്പോൾ സ്വാമി,
‘കഷ്ടംനിലാവെങ്ങുനീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രൻമറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പുരവെളിയതിലാക്കീടുവാൻ പിന്നെയാട്ടേ.’
എന്നു രണ്ടു വരി ചൊല്ലി. ഉടനെ നാണുഗുരു അതിനെ,
‘കഷ്ടംദീനം പീടിച്ചോ മദിരയതുകടിച്ചോ കിടന്നുപോൽ നാമു-
ത്തിഷ്ഠോത്തിഷ്ഠ ശീഘ്രം നദിയിൽമുഴുകുവാൻ കാലമായ്വന്നതിപ്പോൾ.’
സ്വാമികൾക്കു് ഗുസ്തിമുറകളെല്ലാം നല്ലപോലെ പരിചിതമായിരുന്നു. അവയിൽ പലതും അദ്ദേഹം വെളുത്തേരിയെ പഠിപ്പിച്ചു. കേരളവർമ്മ വലിയകോയിത്തമ്പുരാൻ വ്യായാമം ചെയ്യുമ്പോൾ എടുത്തു പൊക്കാറുണ്ടായിരുന്ന ഗുണ്ടു് (ഇരുമ്പുണ്ട) പൊക്കാൻ സ്വാമിയ്ക്കും വൈദ്യനും മാത്രമേ കഴിയുമായിരുന്നുള്ളു.
ഒരിക്കൽ കൊല്ലത്തു് ഓലയിൽ എന്ന സ്ഥലത്തു് ചില നായന്മാർ ഗുസ്തി പഠിച്ചു താമസിച്ചിരുന്നു. ഒരു ദിവസം രാത്രികാലത്തു് അവർ വഴിയിൽ കൂട്ടംകൂടി നില്ക്കുന്നതിനിടയ്ക്കു് സ്വാമികൾ അകപ്പെട്ടു പോയി. ആ മുട്ടാളന്മാരുടെ ഇടയിൽനിന്നു രക്ഷപ്പെടാൻ വേണ്ടി തന്റെ മർമ്മവിദ്യകളിൽ ചിലതു സ്വാമിക്കു പ്രയോഗിക്കേണ്ടതായി വന്നു. അവിടെ കൂടിയിരുന്നവരെല്ലാം നിലം പതിച്ചു. അല്പം കഴിഞ്ഞു് അവർ എണീറ്റു് സ്വാമിയെ നമസ്കരിച്ചു.
വേറൊരവസരത്തിൽ ചില പഞ്ചാബിമല്ലന്മാർ തിരുവനന്തപുരത്തു വന്നു. അവരോടു മല്ലിടുന്നതിനു് ഇവിടെ ആരുമില്ലല്ലോ എന്നു് വിശാഖംതിരുനാൾതമ്പുരാൻ കുണ്ഠിതപ്പെട്ടു. അങ്ങിനെയിരിക്കെ, ‘പേട്ടയിൽ ചട്ടമ്പി’ എന്നൊരാൾ ഉണ്ടെന്നു് ആരോ അവിടുത്തെ അടുക്കൽ ഉണർത്തിച്ചു. ചട്ടമ്പിയ്ക്കു് ആൾ പോയി. താൻ ഈയിടെ ഗുസ്തിക്കു പോകാറില്ലെന്നും തന്റെ ശിഷ്യനായ കേശവൻവൈദ്യനെ അയയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യൻ രണ്ടു പഞ്ചാബികളേയും തോല്പിച്ചുവത്രെ.
19.29 ജസ്റ്റീസ് ഗോവിന്ദപ്പിള്ള
തിരുവനന്തപുരത്തു് ആറ്റുകാൽദേശത്തുള്ള ഒരു ദരിദ്രകുടുംബത്തിൽ 1024-ാമാണ്ടു് ജനിച്ചു. അദ്ദേഹത്തിന്റെ കാരണവന്മാരിൽ പലരും ടിപ്പുവിന്റെ പടവെട്ടുകാലത്തു് രാജ്യത്തിനും രാജാവിനും വേണ്ടി തങ്ങളുടെ ജീവനെ മാത്രമല്ല തറവാട്ടുസ്വത്തുക്കളേയും ബലി കഴിച്ചിരുന്നു. അതിനാൽ താനും രണ്ടു സഹോദരന്മാരും മാതാവും കഷ്ടിച്ചു നിത്യം കഴിഞ്ഞുകൂടിയെന്നേ പറയേണ്ടു. മാതാവിന്റേയും ജ്യേഷ്ഠസഹോദരന്റേയും ധൈര്യവും തന്റേടവും ഒന്നുകൊണ്ടുമാത്രമായിരുന്നു പട്ടിണി ഗൃഹദ്വാരത്തിനുള്ളിൽ പ്രവേശിക്കാതിരുന്നതു്. അഞ്ചാംവയസ്സിൽ ഒരാശാന്റെ കുടിപ്പള്ളിക്കൂടത്തിൽ പഠിത്തം തുടങ്ങി. ഏലാനടിയും നുള്ളും കിഴുക്കും ചൂരൽപ്രയോഗവുമായിരുന്നു ആശാന്റെ ശിക്ഷണോപകരണങ്ങൾ. പള്ളിക്കൂടം വിട്ടാലും ആശാനാകുന്ന ബാധ പിൻതുടരുന്നോ എന്നു ഭയപ്പെടുകയാൽ ബാലനു് സ്വഗൃഹത്തിൽ ഇരിക്കാൻപോലും ധൈര്യമില്ലാതെ വന്നു. അതിനാൽ ഒരു ദിവസം വീടു വിട്ടു് ഓടിപ്പോവുകയും ഒരു ബന്ധു പിടിച്ചുകൊണ്ടുവന്നു മാതാവിനെ ഏല്പിക്കയും ചെയ്തു.
ഈ സംഭവത്തിനുശേഷം കുട്ടിയെ എന്തു ചെയ്യേണ്ടൂ എന്നായി ആലോചന. ഉപജീവനമാർഗ്ഗം കണ്ടുപിടിക്കുന്നതിനു് ഉതകുന്ന സാമാന്യവിദ്യഭ്യാസം മതിയെന്നു ചിലർ ഉപദേശിച്ചു. പഠിത്തത്തിൽ അതിതാല്പര്യവും പടുതയും പ്രകാശിപ്പിക്കുന്ന ഈ കുട്ടിയെ ഇംഗ്ലീഷ് പഠിപ്പിക്കാതിരിക്കുന്നതു് പാതകമാണെന്നു മറ്റു ചിലരും ഇങ്ങനെ ബന്ധുജനങ്ങൾ രണ്ടുപക്ഷക്കാരായി നിൽക്കവേ നരസിംഹൻപിള്ള എന്നൊരാൾ മറ്റൊരു തായ്വഴിയിലെ സഹോദരൻ ഇംഗ്ലീഷ് പഠിപ്പിക്കയാണു വേണ്ടതെന്നു ബലമായി അഭിപ്രായപ്പെട്ടു. ഈ നരസിംഹൻപിള്ള അന്നൊരു ക്ലാർക്കായിരുന്നെങ്കിലും ക്രമേണ സബ്രജിസ്ട്രാരായിത്തീർന്നു. മൂത്ത സഹോദരനായ കൊച്ചുകൃഷ്ണപിള്ള നരസിംഹൻപിള്ളയുടെ അഭിപ്രായത്തെ സ്വീകരിച്ചു. ആ യുവാവു് അന്നു് ഏതാനും കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിച്ചുകൊണ്ടിരുന്നു. അയാളുടെ അടുക്കൽനിന്നും ഉള്ള പഠിത്തം പൂർത്തിയാക്കീട്ടു് ആ ബാലൻ തിരുവനന്തപുരത്തെ ഏക ഇംഗ്ലീഷ് വിദ്യാലയമായിരുന്ന ഫ്രീസ്ക്കൂളിൽ ചേരാൻ ശ്രമിച്ചു. രണ്ടു പ്രാവശ്യം പ്രവേശനം ലഭിച്ചില്ല. മൂന്നാം പ്രാവശ്യം കുട്ടിയുടെ ഭാഗ്യം തെളിഞ്ഞു. അന്നു് ഹെഡ്മാസ്റ്റരായിരുന്നതു് ബൻസിലി സായ്പായിരുന്നു. ഓരോ ക്ലാസ്സിലും ഒന്നാമതായി പടിപടിയായി ഉയർന്ന ഗോവിന്ദപിള്ള തന്റെ അദ്ധ്യാപകനും പിന്നീടു് തിരുവിതാംകൂർ ദിവാൻജിയും ആയിത്തീർന്ന ശങ്കരസുബ്ബയ്യന്റെ ശുപാർശയനുസരിച്ചു് മഹാരാജാവിന്റെ വേതനവും കരസ്ഥമാക്കിക്കൊണ്ടു് പത്തൊൻപതാംവയസ്സിൽ മദ്രാസിലേയ്ക്കു പുറപ്പെട്ടു. ആ വേതനം പറ്റിക്കൊണ്ടുപോയിരുന്ന ചാലേ പപ്പുപിള്ള ബി. ഏ. പാസ്സായി കഴിഞ്ഞിരുന്നതു് ഗോവിന്ദപ്പിള്ളയുടെ ഭാഗ്യമായി. മി. പപ്പുപിള്ളയായിരുന്നു തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരി. 1041-ൽ മെട്രിക്കുലേഷനും, 1043-ൽ എഫ്. ഏ-യും, 1045-ൽ ബി. ഏ.-യും നമ്മുടെ യുവാവു് ഒന്നാം ക്ലാസ്സായിത്തന്നെ പാസ്സായി. അദ്ദേഹം പ്രസിഡൻസിയിൽ നാലാമനായിരുന്നു എന്നുള്ളതും സ്മരണീയമാണു്. മദ്രാസ്സിൽ വച്ചുണ്ടായ ഒരു സംഭവം ഗോവിന്ദപ്പിള്ളയുടെ ഉൽക്കർഷസോപാനത്തിലേക്കുള്ള വഴിതെളിച്ചു. അന്നു യുവരാജാവായിരുന്ന വിശാഖംതിരുനാൾ തമ്പുരാൻ മദ്രാസ് സന്ദർശിച്ചു. പ്രസിദ്ധ നിയമാഭിജ്ഞനും ജഡ്ജിയുമായിരുന്ന ജസ്റ്റീസ് ഹാളോവേയുടെ അദ്ധ്യക്ഷതയിൽ സമ്മാനദാനയോഗം നടന്നു. മി: ഗോവിന്ദപ്പിളളയും സമ്മാനത്തിനു് അർഹനായിരുന്നു. അന്നു സഭയിൽ ഹാജരായിരുന്ന വിശാഖംതിരുനാൾ തമ്പുരാനോടു് സായ്പു് രഹസ്യമായി ഈ യുവാവിനെപ്പറ്റി പ്രശംസിച്ചു സംസാരിക്കയുണ്ടായി. 1058-ൽ ദിവാൻപേഷ്കാരായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം മഹാരാജാവു തിരുമനസ്സിൽനിന്നു തന്നെയാണു് ഈ വസ്തുത ഗ്രഹിക്കയുണ്ടായതു്.
21-ാം വയസ്സിൽ വിദ്യഭ്യാസം പൂർത്തിയാക്കീട്ടു് അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കാളേജിന്റെ അദ്ധ്യക്ഷനായിരുന്ന റാസ്സായ്പിന്റെ രണ്ടാം അസിസ്റ്റന്റു് എന്ന ഉദ്യോഗത്തിൽ പ്രവേശിച്ചു. നാലു കൊല്ലങ്ങൾക്കുശേഷം അദ്ദേഹത്തിനെ നാട്ടുഭാഷാ ഡയറക്ടരായി നിയമിക്കാൻ ഗവൺമെന്റു നിശ്ചയിച്ചപ്പോൾ റാസ്സായ്പു് ഇത്ര സമർത്ഥനായ ഒരസിസ്റ്റന്റിനെ വിട്ടുകൊടുക്കുന്നതു് കാളേജിന്റെ അഭ്യൂദയത്തിനു് ഹാനികരമാണെന്നു വാദിച്ചു. പിന്നീടു് ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ലബ്ഷാഡിയർ സായ്പു്, ഫിലാസഫി പ്രൊഫസറായിത്തീർന്ന സുന്ദരംപിള്ള, ചീഫ് സെക്രട്ടറിയായിത്തീർന്ന താണുപിള്ള, പ്രസ്സൂപ്രണ്ടായിത്തീർന്ന സി. വി. രാമൻപിള്ള, വിദ്യാഭ്യാസകാര്യദർശിയായിത്തീർന്ന അയ്യപ്പൻപിള്ള, ജഡ്ജിയായിത്തീർന്ന കുഞ്ഞുണ്ണിമേനോൻ, അല്പകാലം ദിവാൻജോലി നോക്കാൻ ഭാഗ്യമുണ്ടായ എസ്. പത്മനാഭയ്യർ ഇവരെല്ലാം ഗോവിന്ദപ്പിള്ളയുടെ ശിഷ്യന്മാരായിരുന്നു.
1049-ൽ അദ്ദേഹം നിയമപരീക്ഷയിൽ പാസ്സായി. പപ്പുപിള്ള തിരുവിതാംകൂറിലെ ആദ്യത്തെ ബി. ഏ. ബിരുദധാരിയായിരുന്നെങ്കിൽ ആദ്യത്തെ ബി. എൽ. ബിരുദധാരി ഗോവിന്ദപ്പിള്ളയായിരുന്നു. ബി. എൽ. ഡിഗ്രി കരസ്ഥമാക്കീട്ടു് അദ്ദേഹം തിരുനൽവേലി, തലശ്ശേരി ഈ സ്ഥലങ്ങളെ സന്ദർശിച്ചു. അവിടത്തെ ജഡ്ജിമാർ അദ്ദേഹത്തിനു സന്നദു കൊടുക്കാമെന്നു പറഞ്ഞെങ്കിലും മഹാരാജാവിന്റെ ആജ്ഞാനുസാരം അദ്ദേഹം ഉടൻതന്നെ മുൻസിഫ് ഉദ്യോഗത്തിൽ പ്രവേശിച്ചു. ആറുമാസം നാഗർകോവിലിലെ അഡീഷണൽ മുൻസിഫായിരുന്ന ശേഷം അദ്ദേഹം ആലപ്പുഴ ഡിസ്ട്രിക്ട് കോർട്ടിലെ അഡീഷണൽ ജഡ്ജിയായും അവിടെനിന്നു ക്രമേണ ഉയർന്നുയർന്നു് 1057-ൽ പറവൂർ ഡിസ്ട്രിക്ട് ആൻഡ് സെഷൻജഡ്ജിയായും നിയമിക്കപ്പെട്ടു. അവിടെവച്ചു് വാതരോഗം ബാധിക്കയാൽ അദ്ദേഹത്തിനെ ദിവാൻ രാമയ്യങ്കാർ പത്മനാഭപുരം ദിവാൻപേഷ്കാരായി നിയമിച്ചു. 1058-ൽ ആ ഉദ്യോഗം സ്ഥിരപ്പെട്ടു. 1061 വരെ അദ്ദേഹം ആ ഉദ്യോഗത്തിൽത്തന്നെ ഇരുന്നു. അന്നു് മൂലംതിരുനാൾ യുവരാജാവിന്റെ അദ്ധ്യാപകനായിരുന്ന രഘുനാഥരായർക്കു് ഒരുദ്യോഗം കൊടുക്കേണ്ടതായി വരികയാൽ ഗോവിന്ദപ്പിള്ളയ്ക്കു വീണ്ടും തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായി പോകേണ്ടിവന്നു. ഈ അനീതി അദ്ദേഹത്തിനെ കുണ്ഠിതപ്പെടുത്തിയെന്നു മാത്രമല്ല ഉദ്യോഗം രാജിവച്ചു് പ്രാക്ടീസു് തുടങ്ങുവാൻ പോലും അദ്ദേഹം ഉദ്ദേശിച്ചു. ദിവാൻപേഷ്കാർ ശങ്കുണ്ണിമേനോന്റെ രീതിയിൽ വേഷം മാറി നടന്നും മറ്റും കുറ്റക്കാരെ കണ്ടുപിടിക്കുക മുതലായ പല അത്ഭുതക്രിയകളും അക്കാലത്തു് അദ്ദേഹം നടത്തിയിരുന്നു. സത്യനിഷ്ഠയും ഗോവിന്ദപ്പിള്ളയും പര്യായശബ്ദങ്ങളെന്നാണു് ജനങ്ങൾ വിശ്വസിച്ചുപോന്നതു്. ഈ സത്യനിഷ്ഠ ജീവിതാവസാനംവരെ അദ്ദേഹം പരിപാലിച്ചുവന്നു എന്നുള്ളതും പ്രസിദ്ധമാണു്. ഇങ്ങനെയുള്ള ഒരു ഉദ്യോഗസ്ഥനോടാണു് ഗവണ്മെന്റ് അനീതി പ്രവർത്തിച്ചതെന്നുള്ള കാര്യം ആലോചിക്കുമ്പോഴാണു് അതിന്റെ കാഠിന്യം നാം മനസ്സിലാക്കുന്നതു്. വാസ്തവം പറകയാണെങ്കിൽ വിശാഖംതിരുനാൾ മഹാരാജാവു് ബ്രാഹ്മണപക്ഷപാതിയായിരുന്നു. അവിടുത്തെ കാലത്തുണ്ടായ രായർപ്രവാഹംകൊണ്ടുള്ള സങ്കടം പിന്നീടു് മൂലംതിരുനാൾ മഹാരാജാവിനാണു് അനുഭവിക്കേണ്ടിവന്നതു്. തിരുവിതാംകൂറിലെ സകല ജാതിമതസ്ഥന്മാരും ചേർന്നു് അവിടുത്തെ ഭരണദശ വലുതായ ഒരു പ്രക്ഷോഭണം നടത്തിയ കഥ പ്രസിദ്ധമാണല്ലോ.
ഈ അനീതിക്കു താമസിയാതെ പരിഹാരമുണ്ടാക്കാമെന്നു് തമ്പുരാൻ അരുളിച്ചെയ്കയാൽ ഗോവിന്ദപ്പിള്ള അവർകൾ ഉദ്യോഗം രാജിവച്ചില്ല. തിരുവനന്തപുരം ഡിസ്ട്രിക്ട് ജഡ്ജിയായിരുന്ന കാലത്തു് ലാക്കാളേജിൽ ഡാ. ഓറംസ്ബിയുടെ ഒഴിവിൽ അദ്ദേഹം ലാ പ്രൊഫസരായി നിയമിക്കപ്പെട്ടു. സംസ്കൃതത്തിൽ അഗാധപാണ്ഡിത്യമുണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ ഹിന്ദുലാപ്രസംഗങ്ങൾ അത്യന്തം വിജ്ഞാനപ്രദങ്ങളായിരുന്നു. സ്മൃതികളെല്ലാം അദ്ദേഹത്തിനു മുഖസ്ഥമായിരുന്നു എന്നാണു് അറിവു്. പിന്നീടു് ചീഫ്ജസ്റ്റീസ് ഉദ്യോഗം വഹിച്ച വീരരാഘവ അയ്യങ്കാരും ഹെഡ്സർക്കാർ വക്കീലായിത്തീർന്ന വി. സുബ്ബയ്യരും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ പെട്ടവരായിരുന്നു. അല്പകാലത്തേക്കു മാത്രമേ അദ്ദേഹം ഈ ഉദ്യോഗം വഹിക്കുകയുണ്ടായുള്ളു. വീണ്ടും പത്മനാഭപുരം ഡിവിഷൻപേഷ്കാരായി നിയമിക്കപ്പെട്ടു. കുറേക്കാലം കഴിഞ്ഞു് കൊല്ലം ദിവാൻ പേഷ്കാരായി സ്ഥലംമാറ്റപ്പെട്ടു. ഈ ഉദ്യോഗത്തിൽ ഇരുന്ന കാലത്തു് അദ്ദേഹം ദുഷ്ടന്മാർക്കും അക്രമികൾക്കും കാലനെപ്പോലെ ഭീകരനായിരുന്നുവത്രെ. അന്നത്തെ ദിവാൻപേഷ്കാർ ഒരുമാതിരി കുട്ടിദിവാൻതന്നെ ആയിരുന്നു. എക്സയിസ്, ദേവസ്വം എന്നുവേണ്ട സകല വകുപ്പുകളും ദിവാൻപേഷ്കാരുടെ കീഴിലാണല്ലോ ഇരുന്നിരുന്നതു്. കൈക്കൂലി, അഴിമതി, അക്രമം ഇവയെ അമർച്ചചെയ്യുന്നതിനു് അദ്ദേഹം തന്റെ സർവ്വശക്തികളും പ്രയോഗിച്ചുകൊണ്ടിരുന്നു. താലൂക്കുതോറും സഞ്ചരിച്ചു് ജനങ്ങളുമായി പരിചയപ്പെട്ടു് അവരുടെ ആവശ്യങ്ങൾ നേരിട്ടറിയുക, കീഴുദ്യോഗസ്ഥന്മാരെപ്പറ്റിയുള്ള പരാതികൾ കേൾക്കുക ഇങ്ങനെയുള്ള കാര്യശതങ്ങളിൽ അദ്ദേഹം സദാ വ്യാപൃതനായിരുന്നു. ചിലപ്പോൾ കാൽനടയായും ചിലപ്പോൾ ചവിട്ടുവണ്ടിയിലും ചിലപ്പോൾ വണ്ടിയിലും എന്നുവേണ്ട ഏതു യാനപാത്രം കിട്ടുന്നുവോ അതിൽ കയറി അദ്ദേഹം സഞ്ചരിച്ചുവന്നു. രാത്രികാലത്തു് വേഷപ്രച്ഛന്നത്വവും കൈക്കൊള്ളാറുണ്ടായിരുന്നു.
1071-ൽ ഹൈക്കോടതിയിലെ പ്യൂണിജഡ്ജിയായി നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം വേറൊരു മനുഷ്യനായിട്ടാണു കാണപ്പെട്ടതു്. നിരന്തരം ഉണ്ടായിക്കൊണ്ടിരുന്ന ആശാഭംഗങ്ങൾ നിമിത്തം അദ്ദേഹത്തിന്റെ ആഡംബരവും പ്രൗഢിയും എല്ലാം അസ്തമിച്ചിരുന്നു. ന്യായമായി ലഭിക്കേണ്ട കയറ്റങ്ങൾ തുടരെ ലഭിക്കാതെ വന്നാൽ ആരാണു് നിരാശപ്പെടാത്തതു്? ഈ നിരാശ അദ്ദേഹത്തിന്റെ നീതിനിഷ്ഠയേയും സത്യവ്രതത്തേയും മാത്രം ബാധിച്ചില്ല. 1084-വരെ അദ്ദേഹം ഹൈക്കോടതി പ്യൂണിജഡ്ജിയായി ഉദ്യോഗം വഹിച്ചു. അനന്തരം പെൻഷ്യൻ പറ്റിയിട്ടു പൊതുകാര്യ പ്രസക്തനായും സാമുദായികമായും സാഹിത്യപരമായുമുള്ള വ്യവസായങ്ങളിൽ ഏർപ്പെട്ടും ജീവിതം നയിച്ചു.
സാമുദായികമായും സാമ്പത്തികമായുമുള്ള അധഃപതനത്തിൽ നിന്നു നായന്മാരെ സമുദ്ധരിക്കുന്നതിനു വേണ്ടി സി. കൃഷ്ണപിള്ള പ്രയത്നിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതു്. ആ ആന്ദോളത്തിൽ ഗോവിന്ദപിള്ളയും മനഃപൂർവ്വം പ്രവേശിച്ചു. നായന്മാരുടെ നിയമങ്ങളെ പരിശോധിച്ചു് അവയെ പരിഷ്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ചെയ്യാനായി നിയമിക്കപ്പെട്ട കമ്മറ്റിയിൽ പ്രസിഡന്റായി നിയമിക്കപ്പെട്ടതു് അദ്ദേഹമായിരുന്നു. പ്രസ്തുത കമ്മറ്റിയുടെ നിർദ്ദേശമനുസരിച്ചാണു് 1088-ലെ നായർ റഗുലേഷൻനടപ്പാക്കപ്പെട്ടതു്. അന്നത്തെ ദിവാൻജിയായിരുന്ന സ. പി. രാജഗോപാലാചാരി ഗോവിന്ദപ്പിള്ളയുടെ ഏതദ്വിഷയകമായ പ്രയത്നങ്ങളെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ടു്.
ഈ നിയമം നായന്മാരെ തൃപ്തിപ്പെടുത്തിയില്ല. അവർ വീണ്ടും പ്രക്ഷോഭണമാരംഭിച്ചു. അതിലും അദ്ദേഹം പങ്കുകൊള്ളുകയും തൽഫലമായി 1100-ലെ നായർ റഗുലേഷൻ നടപ്പിൽ വരികയും ചെയ്തു. സാഹിത്യപരമായി അദ്ദേഹം ചെയ്തിട്ടുള്ള ബഹുമുഖമായ പ്രയത്നങ്ങളെ അന്നുള്ളവർ വേണ്ട പോലെ ആദരിച്ചിരുന്നോ എന്നു സംശയമാണു്. അദ്ദേഹത്തിനു് ഇംഗ്ലീഷ്, സംസ്കൃതം, തമിഴു്, മലയാളം ഈ ഭാഷകളിലെല്ലാം വിപുലമായ പാണ്ഡിത്യമുണ്ടായിരുന്നു. ഒടുവിൽ ഗീതാഞ്ജലി തർജ്ജമ ചെയ്യാൻവേണ്ടി ബംഗാളിപോലും പഠിച്ചു. സംസ്കൃതത്തിൽ ഭംഗിയായി പ്രസംഗിക്കുന്നതിനും അദ്ദേഹത്തിനു കഴിയുമായിരുന്നു. ജാൺസൻ എന്നൊരു സായ്പു് ഒരിക്കൽ ഭഗവദ്ഗീതയെ അധിക്ഷേപിച്ചു് സംസ്കൃതത്തിൽ നടത്തിയ പ്രസംഗത്തിനു് സംസ്കൃതത്തിൽത്തന്നെ മറുപടി പറഞ്ഞു് അദ്ദേഹം സായ്പിനെ കൊമ്പു കുത്തിക്കയുണ്ടായി. തമിഴിൽനിന്നും തിരുക്കുറളും, ഇംഗ്ലീഷിൽ നിന്നു വെനീസിലെ വ്യാപാരി, മാക്ബത്തു്, ഹാംലറ്റു്, കിംഗ് ലീയർ ഒഥല്ലോ മുതലായ നാടകങ്ങളും, എഡ്വേർഡ് സ്മൈലിന്റെ Character (����) ഇവയും 12-ൽ പരം ഖണ്ഡകാവ്യങ്ങളും ബംഗാളിയിൽനിന്നു ഗീതാഞ്ജലിയും, സംസ്കൃതത്തിൽനിന്നു ഭഗവദ്ഗീത, ദായഭാഗം (സ്മൃതി), സനൽസുജാതീയം, അണുഗീത, ബ്രഹ്മഗീത, അഭിജ്ഞാനശാകുന്തളം ഇവയും തർജ്ജമ ചെയ്തിട്ടുള്ളതിനു പുറമേ മരുമക്കത്തായസംഗ്രഹം (പദ്യം), മാധവീനാടകം എന്ന സ്വതന്ത്ര കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവയ്ക്കു പുറമേ പാൾ ഡ്യൂസന്റെ ഒരു അദ്വൈതഗ്രന്ഥത്തിന്റെ പദ്യരൂപമായ സംസ്കൃതവിവർത്തനവും അദ്ദേഹം എഴുതി അച്ചടിപ്പിച്ചു. ആ സംസ്കൃതവിവർത്തനം കേരളവർമ്മ വലിയകോയിത്തമ്പുരാന്റേയും ഡാക്ടർ പാൾ ഡ്യൂസൺ തുടങ്ങിയ പാശ്ചാത്യപണ്ഡിതന്മാരുടേയും പ്രശംസയ്ക്കു പാത്രീഭവിച്ചു.
അദ്ദേഹത്തിന്റെ കൃതികൾ പൊതുജനങ്ങളുടെ പ്രശംസയ്ക്കു പാത്രീഭവിക്കാതിരിക്കുന്നതിനു് പലേ കാരണങ്ങളുണ്ടു്. ഒന്നാമതായി അദ്ദേഹം പ്രചരിപ്പിക്കാൻ ശ്രമിച്ച ആശയങ്ങൾ നാട്ടുകാർക്കു വിദേശീയങ്ങളായി തോന്നി. രണ്ടാമതായി ശബ്ദത്തിനെക്കാൾ അർത്ഥത്തിനു പ്രാധാന്യം നല്കുന്നതും, അഗാധമായ ചിന്തയെ പരിമിതമായ വാക്കുകളെക്കൊണ്ടു പ്രകാശിപ്പിക്കുന്നതിനു് ഉദ്യമിക്കുന്നതുമായ വാക്യരചനാരീതി ശബ്ദകോലാഹലത്തിൽ ഭ്രമിച്ചിരുന്ന അന്നത്തെ ജനങ്ങൾക്കു രുചിച്ചില്ല. മൂന്നാമതായി ഇംഗ്ലീഷ് നാടകതർജ്ജമകൾക്കു് ഇംഗ്ലീഷിലെ ബാംക്വേൾസിന്റെ രീതിയാണു് അദ്ദേഹം അവലംബിച്ചതു്. അതും മലയാളികൾക്കു തീരെ രുചിക്കാത്ത ഒരു മാറ്റമായിരുന്നു. നാലാമതായി അദ്ദേഹം വിദേശഭാഷകളിൽനിന്നു നിരവധി പദങ്ങൾ കടം വാങ്ങി യാതൊരു കൂസലും കൂടാതെ പ്രയോഗിച്ചു. എന്തൊക്കെയായിരുന്നാലും വംഗഭാഷ ഇന്നെത്തിയിരിക്കുന്ന നിലയിൽ മലയാളഭാഷയും എത്തണമെന്നുണ്ടെങ്കിൽ ധീരന്മാരായ കവികൾ ഗോവിന്ദപ്പിള്ള അവർകൾ നിർദ്ദേശിച്ച വഴിയേ ബഹുദൂരം സഞ്ചരിച്ചേ മതിയാവൂ എന്നാണെന്റെ അഭിപ്രായം.
സാഹിത്യവ്യവസായങ്ങളുടേയും പൊതുജനങ്ങളുടേയും ഭാഷാഭിവൃദ്ധിക്കുവേണ്ടി ഈ മഹാനുഭാവൻ നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. തിരുവനന്തപുരത്തെ ഏതു പൊതുയോഗത്തിലും അദ്ദേഹത്തിനെ കാണാമായിരുന്നു. ഇടുങ്ങിയ ദേശീയമനഃസ്ഥിതിയോ വർഗ്ഗീയമനോഭാവമോ ഇല്ലാതിരുന്നതുകൊണ്ടു് എല്ലാ ജാതിക്കാരും മതക്കാരും അദ്ദേഹത്തിനെ പ്രസംഗത്തിനായി ക്ഷണിച്ചുവന്നു. അതിനാൽ വൈ. ഏം. സി. ഏ-യിൽ ക്രൈസ്തവധർമ്മത്തെപ്പറ്റിയും, ഹിന്ദുമതക്കാരുടെ യോഗങ്ങളിൽ സനാതനധർമ്മത്തേയും, ശൈവപ്രകാശസഭയിൽ തിരുക്കുറളിനേയും, മഹമ്മദീയയോഗങ്ങളിൽ ഇസ്ലാംധർമ്മത്തേയുംപറ്റി വിശാലമനോഭാവത്തോടുകൂടി അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിഞ്ഞു. സാഹിത്യത്തിലെന്നപോലെ രാഷ്ട്രീയവും സാമുദായികവും ധർമ്മപരവും ആയ എല്ലാ കാര്യങ്ങളിലും പുരോഗമനമായിരുന്നു അദ്ദേഹത്തിന്റെ ആദർശം. യാതൊരു സ്വഭാവവൈകല്യവും കൂടാതെ വിശുദ്ധമായ ജീവിതം നയിച്ച ഒരാൾ തിരുവനന്തപുരത്തെന്നല്ല തിരുവിതാംകൂറിൽ അന്നുണ്ടായിരുന്നെങ്കിൽ അതു് ജസ്റ്റീസു് ഗോവിന്ദപ്പിള്ളയായിരുന്നു. അധഃകൃതരുടെ ഉന്നമനത്തിനുവേണ്ടി സ്വഗൃഹത്തിനുസമീപം ഒരു നിശാപാഠശാല വച്ചു് അതിൽ പുലയർക്കായി അദ്ദേഹം ഗീതാതത്വങ്ങൾ ഉപദേശിച്ചുവന്നതും സ്മരണീയമാകുന്നു.
1069-ൽ എഫ്. എം. യൂ. സ്ഥാനവും 1086-ൽ ദിവാൻ ബഹദൂർ സ്ഥാനവും അദ്ദേഹത്തിനു ലഭിച്ചു. 1100-ൽ പരിപൂർണ്ണഭാഗ്യത്തോടുകൂടി ഇരിക്കവേ തന്നെ അദ്ദേഹം അനായാസേന മരണം പ്രാപിച്ചതിന്റെ രഹസ്യം അറിയണമെന്നുള്ളവർ അദ്ദേഹത്തതിന്റെ ജീവിതരീതിയെ അന്വേഷിച്ചറിയണം. അദ്ദേഹം ശാരീരികമായും മാനസികമായും ആത്മീയമായും പരിശുദ്ധിയുള്ള ഒരു മഹാപുരുഷനായിരുന്നു. ശാലീനവും അനാഡംബര യുക്തവുമായ ജീവിതം, തുറന്ന ഹൃദയം, ആത്മാർത്ഥതയും ആർജ്ജവവും നിറഞ്ഞ പെരുമാറ്റം, അത്ഭുതാവഹമായ വിപദിധൈര്യം, സുഖം വാ ദുഃഖം വാ, ഏതൊരവസ്ഥയിലും അക്ഷോഭ്യമായ മനഃസ്ഥിതി, വെസ്റ്റ് എൻഡു് ഘടികാരത്തപ്പോലും ജയിക്കുന്ന സമയനിഷ്ഠ, അചഞ്ചലമായ സദാചാരബോധം, സർവ്വോപരി ദൃഢമായ ഈശ്വരഭക്തി ഇവയായിരുന്നു അദ്ദേഹത്തിന്റെ ജീവതവിജയത്തിനുള്ള ഹേതുക്കൾ. അദ്ദേഹത്തിന്റെ കൃതികളിൽനിന്നും ചില മാതൃകകൾ ഉദ്ധരിക്കാം.
19.30 തിരുക്കുറൾ
മൂലം— വാനിൻറുലകം വഴങ്കിവരുതലാ-
ററാനമിഴ്തമെൻറുണരർപാററു.
തർജ്ജിമ— തെററാതുലകിനെത്താങ്ങും
മഴപാർത്താൽ സുധോപമം.
മൂലം— തുപ്പാക്കുത്തുപ്പായ തുപ്പാക്കിത്തുപ്പാർക്കു-
ത്തുപ്പായതുഉമഴൈ.
തർജ്ജിമ— അതൂണാകന്നുണ്ണുവോർക്കു
നല്ലൂണുണ്ടാക്കിടുന്നതു്.
മൂലം— വിണ്ണിൻറുപോയ്പ്പിൻ വിരിനിർവിയനുലക-
ത്തുണ്ണിൻറുടററുംപശി.
തർജ്ജിമ— മഴവിട്ടാലാഴിചൂഴും
ക്ഷത്താൽ ലോകം വലഞ്ഞുപോം.
മൂലം— ഏരിനുഴാ അരുഴ്‌വർപൂയലെന്നും
വാരിവളങ്കൻറിക്കാലു്.
തർജ്ജിമ— വർഷർത്ഥലോപമുഴവ-
ർക്കുഴവില്ലാതെയാക്കിട്ടം.
ഈ മാതിരി തർജ്ജമയ്ക്കു പറയത്തക്ക യാതൊരു ദൂഷ്യവും ഞാൻ കാണുന്നില്ല.
ഭഗവത്ഗീത–സന്യാസം കർമ്മണാം കൃഷ്ണ പുനർയോഗംച ശംസസി
യഛ്ശ്രേയ ഏതയോരേകം തന്മേ ബ്രൂഹി സുനിശ്ചിതം.
തർജ്ജമ–മുന്നം സന്യാസമിങ്ങോതി പിന്നീടക്കർമ്മയോഗവും
ചൊന്നുരണ്ടിലുറപ്പായിദ്ധന്യമേതെന്നു ചൊല്ലുക
ശ്രീഭഗവാനുവാച:
മൂലം— സന്യാസഃ കർമ്മയോഗശ്ച നിഃശ്രേയസകരാവുഭൗ
തയോസ്തു കർമ്മസന്യാസാൽ കർമ്മയോഗേം വിശിഷ്യതേ
ജ്ഞേയഃ സനിത്യസന്യാസി യോ ന ദ്വേഷ്ടി ന കാംക്ഷതി
നിർദ്വന്ദ്വോഹി മഹാബാഹോ സുഖം ബന്ധാൽപ്രമുച്യതേ
സാംഖ്യയോഗോ പൃഥഗ്ബാലാഃ പ്രവദന്തിനപണ്ഡിതാ
ഏകമപ്യംസ്ഥിതഃസമ്യുഗുഭയോർവിന്ദതേ ഫലം.
ശ്രീഭഗവാൻ പറയുന്നു:
തർജ്ജമ— കർമ്മം സന്യാസമീരണ്ടും ചെമ്മേ ശ്രേയസ്ക്കരങ്ങളാം
കർമ്മം സന്യാസമീരണ്ടിൽ കർമ്മംതന്നെ വിശിഷ്ടമാം
രാഗദ്വേഷങ്ങളെപ്പോക്കും യോഗിസന്യാസി സർവദാ
പോകിൽദ്വന്ദ്വമെളുപ്പത്തിൽ പോക്കു ബന്ധങ്ങളൊക്കയും
പണ്ഡിതർ യോഗസാംഖ്യങ്ങൾ രണ്ടായ് ചൊല്ലാം യഥാക്രമം
രണ്ടിലേതാചരിച്ചാലുമുണ്ടാം രണ്ടിന്റെയും ഫലം.
19.31 ലീയർനാടകം
മൂലം— Enter Edmund with a letter.
Edm–Thou, nature, art my goddess, to thy law.
My services are bound. Wherefore shoulded.
Stand in the plague of Custom and permit.
The curiosity of nations, to deprive me.
For that I am some twelve or fourteen moonshine.
Lag of a brother? Why bastard? Wherefore base?
When my dimensions are as well compact.
My mind as generous, and my shape as true.
As honest madam’s issue? Why brand they us?
With base? with baseness? bastardy? base base?
well, then,
Legitimate Edgar, I must have your land.
Our father’s love is to the bastard Edmund.
As to legitimate; fine word–legitimate.
Well, my legitimate if this letter speed.
And my invevtion thrive, Edmund the base,
Shall top the legitimate. I grow, I prosper,
Now, god, stand up for bastards,
തർജ്ജമ—(ഒരെഴുത്തോടുകൂടി എഡ്മണ്ട് പ്രവേശിക്കുന്നു)
എഡ്— തുടർന്നുനിൻനീതികളാചരിച്ചു
നടന്നിടുന്നേൻ പ്രകൃതീശ്വരീ! ഞാൻ
കടുത്തൊരന്യായനടുപ്പി, ലിത്ഥ-
മടങ്ങി ഞാൻ നിൽക്കുവതെന്തിനാണു്?
എൻ ജ്യേഷ്ഠനേക്കാളൊരുവർഷമീഞാ-
നിളപ്പമാണെങ്കിലുമിന്നുലോക-
ക്കടുംകറാലെന്നവകാശവാദം
തടുപ്പതൊട്ടും സഹിയാവതാണോ?
പതിവ്രതാ പുത്രനുതുല്യമായി-
പ്പിതാവിനൊപ്പം ദൃഢപുഷ്ടഗാത്രൻ
ഉദാരഹൃത്താകൃതിമാനുമാം ഞാൻ
നികൃഷ്ടനോ? ധർമ്മജനല്ലയോ ഞാൻ?
ഉറക്കമൊട്ടൊട്ടൊരുണർച്ച-രണ്ടി–
ന്നിടയ്ക്കുശീലാലരസംതളർന്നും
പടുത്വമില്ലാത്തതുമായസംഗേ
ജനിച്ചിടും, ഉള്ളുപെരുത്തിടുന്ന
ശിശുക്കളേക്കാൾ, ബലമേറീടുന്ന
സ്വഭാവഗൂഢക്രിയയാൽ, പിതാവി-
ന്നകക്കുരുന്നാകൃതിയെന്നിവറ്റെ
ഗ്രഹിച്ചുനിൽക്കുന്നവരായിടുന്ന
നമുക്കു ഹീനത്വമധർമ്മജത്വം
വിധിക്കുമാറായതു ചേർച്ചയാണോ?
എനിക്കുനിൻഭൂമിതരേണമിന്നി-
സ്ഥിതിക്കെന്നോ ധർമ്മതനൂജനെഡ്ഗാർ!
പിതുഃ കൃപാവിത്തമെനിക്കുമിന്നീ-
മുറയ്ക്കുനിൽക്കും സുതനും, സരംതാൻ,
നിനയ്ക്കിലോ ധർമ്മജനെന്ന വാക്യ-
മതിക്രമം! ധർമ്മസുതൻ മദീയം
മതിക്കരുത്തിനു ചമച്ഛ കത്തു
ഫലിക്കിലോ ധർമ്മസുതന്റെ മുമ്പിൽ
കടക്കുമീനിന്ദിതനായൊരെഡ്മണ്ടു്.
ജയിക്ക ഞാൻ തേറുക ഞാനധർമ്മ-
സുതർക്കുരക്ഷാംകുത ദേവരാശേ!
ആംഗലനാമങ്ങൾക്കു ഭാരതീയമായ പേരുകൾ കൊടുത്തു സ്വതന്ത്രമായി ചെയ്യുന്ന തർജ്ജമകൾ മാത്രമേ ഇക്കാലത്തുള്ളവർക്കുപോലും രസിക്കാറുള്ളു. അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങൾ അവരുടെ ചിന്തയിൽ പെടുന്നതേയില്ല. ആംഗ്ലേയരുടെ ആചാരങ്ങളും, അനുഷ്ഠാനങ്ങളും മറ്റും നമ്മുടേതിൽ നിന്നു് എത്രയോ വ്യത്യാസപ്പെട്ടിരിക്കുന്നു! ഷേക്സ്പിയർ നാടകങ്ങളിൽ അന്നത്തെ ആംഗലാചാരങ്ങൾ നല്ലപോലെ പ്രതിഫലിച്ചിരിക്കുന്നു. എഡ്മണ്ടിനെ ‘എടമണ്ടനും’ എഡ്ഗാറിനെ ‘ഉദ്ഗാരകനും’ ആക്കിയാൽ ആ പാത്രങ്ങൾ മലയാളികളുമായിരിക്കയില്ല, ആംഗ്ലേയരുമായിരിക്കയില്ല. കാലസ്ഥിതി ഒന്നുകൊണ്ടു മാത്രമാണു് ഗോവിന്ദപ്പിള്ളഅവർകളുടെ തർജ്ജമകൾക്കു് പ്രചാരം സിദ്ധിക്കാതെ വന്നതു്. ഷേക്സ്പീയർനാടകങ്ങൾ വായിച്ചു് അവയുടെ രസികത്വം ഒരുവിധമെങ്കിലും ഗ്രഹിക്കുന്നതിനു സിദ്ധിച്ച നല്ല അവസരത്തെ മലയാളികൾ പാഴാക്കിക്കളഞ്ഞു.
19.32 ലാങ്ഫെല്ലോവിന്റെ ജീവിതധർമ്
മം
വയർനടന്നവഴിപാർക്കിലിഹത്രവാഴ്ച
ഗംഭീരമാക്കി വയമീ പൃഥിവീതലത്തിൽ
കാലംചൊരിഞ്ഞമണലിൽ ചുവടിൻതടങ്ങൾ
ചാലപ്പതിച്ചു നടകൊൾവതു സാദ്ധ്യമത്രേ!
സത്യത്തിലങ്ങുദിതമാം സുഖമച്ഛ സൗഖ്യം
മർത്ത്യർക്കു വച്ച ഗതിയും വിധിയും നിനച്ചാൽ
അന്നന്നവർക്കു പടിയൊന്നുയരും പ്രകാര-
മെന്നുംപ്രവൃത്തിതുടരുന്നതുതന്നെ രണ്ടും.
പാരായൊരീവിപുലജീവരണാങ്കണത്തിൽ
പോരിന്നുജാഗരണരായ് നിവസിപ്പതിങ്കൽ
തല്ലേറ്റു മൗനമുഴലാതെ പശുക്കളെപ്പോൽ
വെല്ലാനെതിർത്തുപൊരുതീടുക വീര്യവാനായ്.
19.33 സാമുവൽ ഡാനിയലിന്റെ ഒരു ഖണ്ഡകൃതിയുടെ തർജ്ജമയിൽനിന്നു്
ബലപതിയുടെശൗര്യം പോർക്കളംതാൻകഥിക്കും
തരുചരകുശലത്വം ദൃശ്യമാമുഗ്രവാതെ
സ്വഭവിതഗുണമോരോ മാനുഷങ്കൽ മഹത്താം
വിപദിവിശദമായ് നാം കണ്ടുകൊള്ളാമനന്യം.
19.34 ഡീമയ്ക്കേയുടെ ഒരു ഖണ്ഡകൃതി
മഹൽകൃതം രൂപിതമാക്കി മാനസം
പൊഴിക്കിലും ചോര, തദർത്ഥസംഗരേ
കരുത്തിയറ്റീടുകിലന്തമോളവും
തടസ്സമോരോന്നു ബലത്തുനിൽക്കിലും
നിനക്കു നൂനം ജയകാലമുത്ഥമാ-
മിളയ്ക്കിലോ, സത്യമനസ്ത, നിൻശ്രമം
നിനക്കു സമ്മാനമശങ്കമാപ്തമാ-
മൊടുക്കമുദ്ദിഷ്ടഫലം കരസ്ഥമാം.
19.35 ജെ പി. ലവ്വൽ
നൊന്തെത്ര കാമുകരുഴുന്നുയിരെണ്ണയേറെ-
ഗ്ഗ്രന്ഥങ്ങളിൽ ചെലവഴിച്ചു ഋതോത്തമയ്ക്കായ്
തന്മോചിതം വസനമാത്രമതിശ്രമത്തിൽ
സമ്മാനമായഥ ലഭിച്ചു സുതൃപ്തരായാർ!
സശ്രദ്ധമാർത്തവളെച്ചിലർനാട്ടി, ദീർഘം
സശ്വാസബദ്ധകരമന്യരുപാസചെയ്താർ-
എന്നാലൊടുക്കമുദിതം വരമാനുഷൗഘം
തന്നേ തദർത്ഥമമർ ചെയ്തതിനോടുകൂടി
നന്നായപായകരമാം പണിചെയ്തവൾക്കായ്
പിന്നെത്തദീയമഹദൈശ്വരപൂർണ്ണരൂപം
മിന്നീടുമാഞ്ഞൊരതിമോദമൊടാസ്വദിച്ചി-
ജ്ജന്മംത്യജിച്ചതനുരാഗവിവൃദ്ധിയാലേ.
19.36 വോട്ടൻ
പരേച്ഛാധീനനാകാതെ നെറിയാം കൗശലത്തൊടും
സന്മനോവർമ്മധൃക്കാവോൻ ധന്യജാതൻ സുശിക്ഷിതൻ
രഹഃസ്തുതിജനഖ്യാതിസ്പൃഹയാലനിബദ്ധമായ്
രാഗജിത്താം തദാത്മാ സ്വത്യാഗേ സന്നദ്ധമാംസദാ
ഭൃംശഭീത്യുദ്ഗതീച്ഛാർത്ഥം കെഞ്ചിപ്പണികയില്ലവൻ
ഭൂമിയില്ലാ സ്വരാട്സർവസ്വാമിയായ് നിസ്വനാമവൻ.
19.37 ഭർത്തൃഹരി തർജ്ജമ
തപ്തായസ്സിലൊഴിക്കിലപ്പതിനെഴും പേർപോലുമജ്ഞാതമാം
മുക്താകാരമണിഞ്ഞുപുഷ്കരദളേ ശോഭിപ്പതാമജ്ജലം
മുത്തും, ചോതിയിലംബുധൗകഴിയുകിൽ ചിപ്പിക്കകം, പ്രയേശോ-
മത്ത്യർക്കുത്തമമധ്യമാധമഗുണാവേശം സ്വ സംസർഗ്ഗജം.
നന്ദിച്ചിടട്ടെ നയബോധി, പഴിച്ചിടട്ടെ
വന്നാർന്നിടട്ടെ ധനദേവി ഗമിച്ചിടട്ടെ
ഇന്നോ വരട്ടെ മൃതി, വേദയുഗത്തിലോവാൻ
തന്ന്യായമായ നിലവിട്ടിളകില്ല ധീരൻ
19.38 മാധവീനാടകം
:
ഏതോ പ്രേമസ്വരൂപം മനുജയുടെതനൗ ചേർത്തുയർത്തുന്നുനമ്മേ
മാത്രാകാരങ്ങളാകെബ്ഭുവി വിവിധമഹാത്മാക്കളെപ്പെറ്റതേതോ
ഏതോ സീതാദിയായ് തീർന്നതുലഗുണയുതംഭർത്തൃശുശ്രൂഷണംചെ-
യ്താത്തേജസ്സുജ്ജ്വലിച്ചുൾത്തളിരുകളിലിവർക്കേകണം നിത്യസൗഖ്യം
ഗാർഹസ്ഥ്യത്തിനുശേഷിയും ബഹുവിധജ്ഞാനാർജ്ജനേ ശക്തിയും
കാര്യാഗ്രാഹിതയും പരർക്കു വിവിധം സാഹായകം ചെയ്യുവാൻ
കൂറേറും ഹൃദയത്തൊടാളുമളവളെക്കാമർത്ഥഭോഗത്തിനും
പേറിന്നും കൃതയന്ത്രമാത്രമറിവുള്ളോരെണ്ണുകില്ലാ ദൃഢം,
സ്ത്രീമാഹാത്മ്യത്തെ ഉദാഹരിക്കുന്ന ഒരു നാടകമാണു് മാധവീമാധവം.
19.39 ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ
അദ്ദേഹം 1028-ാമാണ്ടു മിഥുനമാസം ഉത്തൃട്ടാതി നക്ഷത്രത്തിൽ അംബികാദേവിത്തമ്പുരാട്ടിയുടേയും അരൂർ മാധവഭട്ടതിരിയുടേയും പുത്രനായി ജനിച്ചു. പപ്പുപിള്ള ആശാന്റെയും തിരുവല്ലാ ചേകോട്ടു കൊച്ചുപിള്ള ആശാന്റേയും അടുക്കൽ പ്രഥമപാഠങ്ങൾ പഠിച്ചു. പിന്നീടു് അദ്ദേഹം എണ്ണയ്ക്കാട്ടു കേരളവർമ്മത്തമ്പുരാന്റെ അടുക്കൽനിന്നു് അലങ്കാരം, തർക്കം, വ്യാകരണം, വേദാന്തം മുതലായവയും, അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യവും അഭ്യസിച്ചു. കുചേലവൃത്തം, മണിപ്രവാളം, അന്യാപദേശമാല, രസനിരൂപണം, മീനകേതനചരിത്രം, ചമ്പു മുതലായി പലേ സരസകൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം 1091-ൽ മരണം പ്രാപിച്ചു.
108 പദ്യങ്ങളേ ഉള്ളുവെങ്കിലും, കുചേലവൃത്തം ഭാഷാസാഹിത്യത്തിലെ ഒരു അമൂല്യനിധിയാണെന്നു നിസ്സംശയം പറയാം. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം:
“ചൊല്ലാർന്നുള്ളർത്ഥജാലം പൊഴിയണമതുതന്നല്ല കേൾക്കുന്നനേര-
ത്തുല്ലാസം മാനസത്തിൽ സഹൃദയജനതയിക്കേറെയുണ്ടായ്വരേണം
നല്ലോണം ചേർന്നുവന്നീടണമിഹവഴിപോലുള്ളസന്ദർഭവുംതൃ-
ക്കൊല്ലൂരദ്രൗവസിക്കും ഭഗവതി, യതിനായ് നിൻപദം കുമ്പിടുന്നേൻ.
നീലക്കാർക്കൂന്തൽകെട്ടിത്തിരുകിയതിൽമയിൽപീലിയും ഫാലമേശേ
ചാലേതൊട്ടുള്ള ഗോപിക്കുറിയുമഴകെഴും മാലയും മാർത്തടത്തിൽ
തോളിൽചേർത്തുള്ളൊരോടക്കുഴലുമണികരേ കാലിമേയ്ക്കുന്നകോലും
കോലും ഗോപാലവേഷം കലരുമുപനിഷത്തിന്റെസത്തേ നമസ്തേ.”
19.40 കുചേലപത്നിയുടെ പ്രാർത്ഥന
“നിത്യം നൽസച്ചിദേകസ്വരസനവസുധാ തൃപ്തികോലും ഭവാനി-
ക്ഷുത്തിന്നാസ്ഥാനമാകുന്നിവളുടെ
വിവശത്വത്തെയോർക്കാത്തേമതമന്ത?
നിൽക്കട്ടക്കാര്യമിക്കുട്ടികളയിസഹിയാതുള്ള പൈദാഹമുൾക്കൊ-
ണ്ടാർത്തന്മാരായ് മുടങ്ങാതുഴറിമുറവിളിക്കുന്നതും കേൾപ്പതില്ലേ?
ഇല്ലിത്തെനിക്കുടുതുണിക്കിണയെന്നുമല്ലീ-
യെല്ലാമറിഞ്ഞുമറിയാതിനിയേറെയില്ലാ
കല്യാണമൂർത്തി കമലാമണവാളനല്ലാ-
തില്ലാരുമിക്കഠിനദുഃഖമകറ്റിവെയ്പാൻ.
രണ്ടാളും നിങ്ങൾപണ്ടഗ് ഗുരുഗ്യഹമതിൽനിന്നിട്ടുവേർപെട്ടതിൽപി-
ന്നുണ്ടോകണ്ടിട്ടു രണ്ടാമതുകരിമുകിൽനേർവർണ്ണനാം തമ്പുരാനേ
ഉണ്ടാകില്ലൊന്നുമാർക്കും പ്രിയതമ വേറുതേ കണ്ടു മിണ്ടാതിരുന്നാൽ
കണ്ടാലും യത്നമല്ലോ വിധിയുടെ വഴിയേതെന്നു കാട്ടിത്തരുന്നു.
19.41 കുചേലന്റെ ഭക്തിപാരവശ്യം
ഉത്തുംഗശ്രീവിളങ്ങും പരപുരുഷപുരീഗോപുരം കണ്ടനേര-
ത്തത്യാനന്ദമൃതാബ്ധിത്തിരകളുടടിയേറ്റാടിയാടിക്കുഴഞ്ഞും
ആർത്തും വീർത്തും ചിരിച്ചും ധരണിസുരവരൻതന്നെയുംതാൻമറന്നും
മത്തോന്മത്തപ്രമത്തക്രമവുമനുഭവിച്ചെത്തിപിന്നെപ്പുറത്തിൽ.
ഊഴിദേവവരനേവമങ്ങതുലചിത്രഭക്തിമയമായിടു-
ന്നാഴമറ്റകടൽതന്നിൽ നീർക്കുഴികുളിച്ചുനീന്തിയഥമുങ്ങിയും
ആഴിവർണ്ണനെഴുനെള്ളിവാഴുമതിതുംഗമായമണിമേടതൻ-
താഴെനല്ലഴകിയന്നരത്നരഥവീഥിമധ്യമതിചേർത്തിനാൻ.
19.42 ശ്രീകൃഷ്ണന്റെ സ്വീകരണം
ചിക്കന്നങ്ങുപരിഭ്രമിച്ചു മണിമഞ്ചത്തീന്നെഴുന്നേറ്റു പി-
ന്നക്കണ്ണൻതിരുമേനി സഞ്ചിതദയാദാക്ഷിണ്യചിത്രത്തൊടും
അക്കാലത്തിലടുക്കലുള്ള പരിവാരത്തോടുമൊന്നിച്ചുതൻ-
സൽക്കാരത്തിനു കൗതുകാൽ
തെരുതെരെത്താഴേക്കെഴുന്നള്ളിനാൻ.
ചേരും ഭക്തികലർന്നുനല്ലൊരുചപാരത്തോടുമത്തൊദരം
പൗരന്മാർ ഭടരെന്നുവേണ്ടഖിലരും വന്നെത്തിപിന്നെത്തതിൽ
പാരിരേഴിനുമീശനായ ഭഗവാൻ താരൊത്തപാദത്തെവെ-
ച്ചാരാൽചെന്നതിരേറ്റിതാദരവൊടും മങ്ങാതെചങ്ങാതിയെ.
പാലാഴിമങ്കപതിവായ് വിളയാടിടുന്ന
നീലോപലത്തളമതാം തിരുമാറുചേർത്തു്
ആലിംഗനംസപടിചെയ്തുവിയർത്തൊലിച്ച
മാലിന്യമേറിനകുചേലനെയംബുജാക്ഷൻ.
അല്ലല്ലെന്തൊരുവിസ്മയം ത്രിഭുവനത്രാതാവു ബിഭൽസനാ-
യെല്ലുംകോലുമെഴുന്നിരന്നുവരുമീ നൽപട്ടിണിക്കാരനെ
അല്ലൽപ്പെട്ടെഴുനെള്ളി കാൽനടയതായ് കെട്ടിപ്പിടിക്കുന്നുവെ-
ന്നെല്ലാലോകരുമൊന്നുപോലവിടെനിന്നുൾത്താരിലോർത്തീടിനാർ.
വൃദ്ധൻതൻകൈപിടിച്ചിട്ടജിതൻപരിപോയ് പള്ളിമഞ്ചത്തിലേറ്റി-
മുദ്ധാതൃക്കൈകൾകൊണ്ടപ്പദമതുകഴുകിച്ചീടുവാനായ് തുടർന്നാൻ
ബദ്ധപ്പാടോടുകൂടമ്മലർമകളതുനേരത്തു ഭള്ളെന്നിയേമേൽ
വർദ്ധിപ്പാനെന്നവണ്ണം തിരുവുളമൊടുമങ്ങും ബുവീഴ്ത്തീചുവട്ടിൽ.
19.43 രസ സ്വരൂപനിരൂപണം
ചെമ്പഞ്ഞിച്ചാറുചാർത്തിത്തെളിവൊളിതിരളും പാടചെന്താമരപ്പൂ-
വൻപോടെൻറമേറ്റീട്ടുരുതരകപടം തലോടിത്തലോടി
തുമ്പിക്കയ്യൊത്തൊരൂതദ്വന്തനികടമതിൽചേർത്തനേരംകരത്തെ-
ക്കമ്പംകൈക്കൊണ്ടുബാലാപുടകയുടെമടിക്കുത്തമർത്തിപ്പിടിച്ചാൾ.
സ്മരനുടെ സമരത്തിൽ ചെയ്തൊരാസാഹസത്താൽ
പരവശതരയായ് ഞാൻചേർന്നുറങ്ങുന്നനേരം
പരിചൊടുകവിൾതന്നിൽ കാന്തനൊന്നുമ്മവെച്ചാൽ
പരഭൃതമൊഴിഞാനും കാമനുംകൂടുണർന്നു.
മീനകേതനചരിത്രം:ആയില്യംതിരുനാൾ തമ്പുരാൻ അറബിക്കഥകളിലൊന്നായ Cameral zaman and Princess Budur എന്നതിനെ ഗദ്യരൂപേണ പരാവർത്തനംചെയ്തിരുന്നതിനെ ചമ്പൂരൂപത്തിലാക്കിയതാണു്. ഒരു ശ്ലോകവും ഗദ്യഖണ്ഡവും ഉദ്ധരിക്കുന്നു.
‘വിദ്യുല്ലതാപടുതപോയതിനോടുകൂടെ-
ബ്ഭൂഭൃൽഘനംലഘുതയെപ്പരിചോടണഞ്ഞു
ആശ്ചര്യമല്ലിതുവരാമിരവിങ്കലുംതാൻ
തീരെത്തെളിച്ചമുന കാഞ്ഞു മതിക്കതെന്നോ?’
“അനന്തരം പൂർണ്ണചന്ദ്രങ്കൽനിന്നു നിരന്തരമാംവണ്ണം നിർഗ്ഗളിക്കുന്ന വിഷധാരപോലെയിരിക്കുന്ന പ്രിയതനയവചനത്തെ സമാകർണ്ണനംചെയ്തുള്ള സ്വർണ്ണദ്വീപവിണ്ണവർനാഥനാകട്ടെ പിന്നെയും പിന്നെയും തന്നുടെ നന്ദനനുടെ മനസ്സിനെ ന്യായോപന്യാസംകൊണ്ടു വശീകരിപ്പാനായി ഇപ്രകാരം പറഞ്ഞു.”
19.44 ആർ. ഈശ്വരപിള്ള
തെക്കൻകോട്ടയത്തു് ഒളശ്ശയിൽ നാലാങ്കൽ എന്ന ഗൃഹത്തിൽ 1029 കർക്കടകത്തിൽ രോഹിണിനക്ഷത്രജാതനായി. കുഞ്ഞിയമ്മയും ഗോവിന്ദൻനായരും ആയിരുന്നു മാതാപിതാക്കന്മാർ. അഞ്ചുവയസ്സിൽ നാരായണൻഇളയതു് എഴുത്തിനിരുത്തി. പത്തു വയസ്സാകുംവരെ അദ്ദേഹത്തിന്റെ കളരിയിൽത്തന്നെ വിദ്യഭ്യാസം നടത്തി. മാതുലനായ ഗോവിന്ദപ്പിള്ള കരുനാഗപ്പള്ളി തഹസിൽദാരായിരുന്നതിനാൽ ഈ കുട്ടിയെ കായംകുളം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു. 1044-ൽ മാതുലന്റെ ചേർത്തലയ്ക്കുള്ള സ്ഥലംമാറ്റം നിമിത്തം പഠിത്തം നിറുത്തേണ്ടി വന്നു. എന്നാൽ 1045-ൽ വീണ്ടും ആലപ്പുഴ ഇംഗ്ലീഷു പള്ളിക്കൂടത്തിൽ ചേർത്തു. 47-ൽ തിരുവനന്തപുരം കാളേജിനോടു ചേർന്ന ഹൈസ്ക്കൂളിൽ പഠിച്ചു് മെട്രിക്കുലേഷൻ പരീക്ഷയെ ഉത്തരണം ചെയ്തു. 1053-ാമാണ്ടു് ബി. ഏ. പരീക്ഷയും ജയിച്ചു. പ്രസിദ്ധ വിദ്യാഭ്യാസധുരന്ധരന്മാരായ റാസ്, ഹാർവി ഇവർ അദ്ദേഹത്തിന്റെ ഗുരുനാഥന്മാരായിരുന്നു.
അതേ വർഷത്തിൽത്തന്നെ മാവേലിക്കര സ്പെഷ്യൽ സ്ക്കൂളിൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നതിനു് അദ്ദേഹം നിയുക്തനായി. 1059-ൽ ആലപ്പുഴ ഇംഗ്ലീഷ്സ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. അതിന്റെ ശേഷം മൂന്നാംകൊല്ലത്തിൽ ആ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1066-ൽ കോട്ടാർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി സ്ഥലംമാറ്റപ്പെട്ടുവെങ്കിലും അടുത്ത കൊല്ലത്തിൽ ആലപ്പുഴയ്ക്കു വീണ്ടും വന്നു. 1076-വരെ അദ്ദേഹം ആ സ്ക്കൂളിൽത്തന്നെ ജോലി നോക്കി. അക്കാലം ആലപ്പുഴസ്ക്കൂളിന്റെ ശുക്രദശയായിരുന്നു എന്നു പറയാം. ഇടയ്ക്കു് അല്പകാലംകൊണ്ടു് ഇൻസ്പെക്ടർ ഉദ്യോഗം വഹിച്ചശേഷം അദ്ദേഹം 77-ൽ പറവൂർ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായി നിയമിക്കപ്പെട്ടു. 78-ൽ വീണ്ടും ഇൻസ്പെക്ടരായിട്ടു് കോട്ടയത്തും പിന്നീടു് കൊല്ലത്തും ജോലി നോക്കി. ആ അവസരത്തിൽ ഞാൻ അമ്പലപ്പുഴ ഇംഗ്ലീഷ് സ്ക്കൂളിൽ നാലാം ഫാറത്തിൽ പഠിക്കയായിരുന്നു. അദ്ദേഹം സ്ക്കൂൾ പരിശോധിക്കാൻ വന്നതു് എനിക്കു നല്ലപോലെ ഓർമ്മയുണ്ടു്. 1081-ൽ അദ്ദേഹം പരവൂരിലേക്കു പഴയ ലാവണത്തിൽ പോന്നുവെങ്കിലും 83-ൽ പിന്നെയും ഇൻസ്പെക്ടർ ഉദ്യോഗത്തിൽ നിയമിക്കപ്പെടുകയും 1084 മകരത്തിൽ പെൻഷൻ പറ്റി പിരിയുംവരെ ആ ഉദ്യോഗത്തിൽതന്നെ ഇരിക്കയും ചെയ്തു.
ഹെഡ്മാസ്റ്റർ എന്ന നിലയിൽ അദ്ദേഹം സമാർജ്ജിച്ചിടത്തോളം യശസ്സു് അതിനു മുമ്പും പിമ്പും മറ്റാരും ആർജ്ജിച്ചിട്ടില്ല. കൃത്യനിഷ്ഠയിലും, ശിക്ഷണപാടവത്തിലും അദ്ദേഹം അദ്വിതീയനായിരുന്നു. ഇംഗ്ലീഷ് അദ്ധ്യാപകൻ എന്ന നിലയിലാണു് അദ്ദേഹത്തിന്റെ യശസ്സു് നിലനില്ക്കുന്നതു്.
പെൻഷൻ പറ്റിയ ശേഷം 31 കൊല്ലത്തെ വിശ്രമത്തിനിടയിൽ അദ്ദേഹം പലവിധത്തിൽ ഭാഷയെ പോഷിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഗദ്യശൈലിക്കുള്ള പ്രധാന ഗുണങ്ങൾ, ആർജ്ജവവും ശാലീനതയുമാണു്. ശ്രീരാമൻ, ഉൽക്കർഷസോപാനം, എഴുത്തച്ഛൻ, രാജാകേശവദാസു്, ഹേമദത്തൻ, സുനന്ദ, ചിന്താസന്താനം അഞ്ചു ഭാഗങ്ങൾ, സ്മരണകൾ എന്നിങ്ങനെ നിരവധി ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അദ്ദേഹം തന്റെ വിപുലമായ ആശയസമ്പത്തിനെ ആ ഗ്രന്ഥങ്ങൾ വഴിക്കു് മലയാളികൾക്കു് അനുഭവഗോചരമാക്കിക്കൊടുത്തിരിക്കുന്നു.
വിപുലമായ ആശയസമ്പത്തു്—കാവ്യരസാസ്വാദനനിപുണമായ സഹൃദയത്വം—സരളവും പ്രസന്നവുമായ ഭാഷാരീതി—ഇത്യാദി ഗുണങ്ങളാൽ അനുഗൃഹീതനായിരുന്നതിനാൽ ഈശ്വരപിള്ളയുടെ കൃതികൾ എല്ലാം വായിക്കേണ്ട പുസ്തകങ്ങളുടെ കൂട്ടത്തിൽപെടുന്നു. അദ്ദേഹത്തിനു് നാലു പെൺമക്കളും മൂന്നു ആൺമക്കളും ഉണ്ടായി. അവരെല്ലാം ഇപ്പോൾ നല്ലനിലയിൽ ഇരിക്കുന്നു. 1115-ൽ അദ്ദേഹം ദിവംഗതനായി.
19.45 കൊട്ടാരത്തിൽ ശങ്കുണ്ണി
ഇദ്ദേഹം 1030 മീനം 28-ാംതീയതി വിശാഖം നക്ഷത്രത്തിൽ കോട്ടയത്തുള്ള സ്വഭവനത്തിൽ ജനിച്ചു. അലസനായിരുന്നതിനാൽ ബാല്യകാലം മുഴുവൻ കളിച്ചു കഴിച്ചുകൂട്ടി. പതിനാറാംവയസ്സിനു ശേഷമാണു് സംസ്കൃതം പഠിക്കാനാരംഭിച്ചതു്. പണ്ഡിതവരേണ്യനായിരുന്ന പന്തളം കൃഷ്ണവാരിയരുടെ പിതാവായ ശങ്കുവാരിയരുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും, വയസ്കര ആര്യനാരായണൻമൂസ്സതിന്റെ അടുക്കൽ ആയുർവേദശാസ്ത്രവും അഭ്യസിച്ചു. നന്നേ ചെറുപ്പത്തിലേ അദ്ദേഹം കവിത എഴുതിത്തുടങ്ങി. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാന്റേയും വർഗ്ഗീസു മാപ്പിളയുടേയും പ്രോത്സാഹനം നിമിത്തം അദ്ദേഹം തെരുതെരെ കവിതകൾ രചിച്ചുകൊണ്ടിരുന്നു. കേരളത്തിൽ അദ്ദേഹത്തിനു പരിചിതമല്ലാത്ത ഐതിഹ്യമൊന്നുമുണ്ടായിരുന്നില്ല. എം. ഡി. സിമ്മനാരിയിലും, സി. എം. എസു്. ഹൈസ്ക്കൂളിലും മലയാളപണ്ഡിതരായിരുന്നു് ധാരാളം ശിഷ്യസമ്പത്തു സമ്പാദിച്ചിരുന്നു. ഭാഷാപോഷിണിയും മനോരമയും അദ്ദേഹത്തിനോടു കടപ്പെട്ടിട്ടുള്ളിടത്തോളം മറ്റാരോടും കടപ്പെട്ടിട്ടില്ലെന്നാണു് തോന്നുന്നതു്. ദ്രുതകവിയായിരുന്നതിനാലും പ്രാസത്തിൽ നിർബന്ധം ഉണ്ടായിരുന്നതുകൊണ്ടും ശങ്കുണ്ണിയുടെ കവിതകളിൽ നിരർത്ഥപദങ്ങൾ ധാരാളം കടന്നുകൂടിയിരുന്നു. അദ്ദേഹം കവിത്വശക്തിസമ്പന്നനല്ലായിരുന്നുവെന്നു് ആർക്കും പറയാവുന്നതല്ല. അദ്ദേഹത്തിനു് പലേ അവസരങ്ങളിലായി തിരുവിതാകൂറിലേയും കൊച്ചിയിലേയും മഹാരാജാക്കന്മാരിൽനിന്നു് പാരിതോഷികങ്ങൾ ലഭിച്ചിട്ടുണ്ടു്. 1094-ൽ കൊച്ചീ മഹാരാജാവു് അദ്ദേഹത്തിനു് കവിതിലകബിരുദവും മെഡലും സമ്മാനിച്ചു. 1102 കർക്കടകം 7-ാംതീയതി അദ്ദേഹം ഇഹലോകവാസം കൈവെടിഞ്ഞു.
കൃതികൾ:കേശവദാസചരിതം, കേരളവർമ്മ ശതകം, സുഭദ്രാഹരണം, ലക്ഷ്മീഭായി ശതകം, മാടമഹീശശതകം, അത്തച്ചമയ സപ്തതി, യാത്രാചരിതം, മുറജപചരിതം, ഹരിവംശസംഗ്രഹം, വിക്ടോറിയാ ചരിതം (തർജ്ജമ) എന്നീ മണിപ്രവാളകൃതികളും, മാലതീമാധവം (തർജ്ജമ), വിക്രമോർവശീയം (തർജ്ജമ), രവിവർമ്മവിജയം, കുചേലഗോപാലം, മദനസേനചരിതം മുതലായ നാടകങ്ങളും, ശ്രീരാമപട്ടാഭിഷേകം, സീതാവിവാഹം, ഭൂസുരഗോഗ്രഹണം, കിരാതസൂനുചരിതം, ശ്രീരാമാവതാരം മുതലായ ആട്ടക്കഥകളും, ശ്രീ ഭൂതനാഥോത്ഭവം, വിനായക മാഹാത്മ്യം, കല്യാണമഹോത്സവം (വഞ്ചിപ്പാട്ടു്), സീതാസ്വയംവരം (വഞ്ചിപ്പാട്ടു്) മുതലായ അനേകം ഗാനങ്ങളും നിരവധി ഗദ്യലേഖനങ്ങളും, ഐതിഹ്യമാല എട്ടു ഭാഗങ്ങളും അർജ്ജുനൻ, ശ്രീകൃഷ്ണൻ തുടങ്ങിയ ഗദ്യപ്രബന്ധങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
19.46 ഹരിവംശസംഗ്രഹം
സർവവന്ദ്യനവൽപിന്നെസ്സർവജിത്തായ് ഭവിച്ചുടൻ
നിർവികാരം തപം ചെയ്വാൻ നിർവിശങ്കം തുടങ്ങിനാൻ
ആയിരത്താണ്ടനേകങ്ങളായിരുന്നാമഹസ്സിനാൽ
അവ്യാജശോഭയുണ്ടായി ദിവ്യൗഷധ സുധാദികൾ.
19.47 മാലതീമാധവം
ധന്യൻതൻകാന്തനെശ്ശോനേയവൾകുമുദത്തെശ്ശരൽജ്യോൽസ്നപോലേ
നന്ദിപ്പിക്കട്ടെ തുഷ്ട്യാ തരുണനവനുച്ചൊരിതാർത്ഥ്യംവരട്ടെ
അന്യോന്യം വാച്ചിടുംസൽഗുണനിരകൾ ചമയ്ക്കുന്നതിൽബ്രഹ്മനേറ്റം
കന്നിക്കും കൗശലത്തിൻ ഫലവുമിഹ മനോജ്ഞത്വവും വന്നിടട്ടേ.
പാടേനാളംവിരിഞ്ഞുള്ളൊരു സരസിജമൊക്കുന്നമുഗ്ദ്ധാനനത്തെ
കൂടക്കൂടെത്തിരിച്ചഗ്ഗതിയതിലുമഹോ ദക്ഷയാം പക്ഷ്മളാക്ഷീ
ബാഢം പീയുഷവും വൻവിഷവുമധികമായ് തേച്ചെടുത്താക്കടാക്ഷം
ഗാഢ മന്മാനസത്തിൽ കഠിനമിഹകഴിച്ചിട്ടതിൻമട്ടിലാക്കി.
19.48 ശ്രീരാമാവതാരം ആട്ടക്കഥ
ഇന്ദിര—മുറിയടന്ത
ആളീജനനോമധികാ.ണാ-
മാളീദിരേതാശു തദജനന്യഃ
നാളീകനേത്രാൻ തനയാൻഗൃഹീത്വാ
കേളീരസാദേവമലാളസംസ്താൻ
ച. 1. താലോലാശ്രീരാമചന്ദ്രബാല-
താലോലം ഭൂലോകചന്ദ്ര.
2. താലോലം തലോദരതബാല
താലോലം ചാരുചരിത.
3. താലോലം ലക്ഷണയുക്തബാല
താലോലം ലക്ഷ്മണശക്ത!
4. താലോലം സൽഗുണപാത്രബാല
താലോലം ശത്രുഘ്ന! പുത്ര!
19.49 സീതാവിവാഹം
എരിക്കില—ചെമ്പട
പ. കല്യാണഗുണമന്ദിര കേൾക്ക മേ വാച.
കല്യമാനസസുന്ദര!
അ. നല്ലകാനനമിദമില്ല സംശയംതെല്ലും
വല്ലികളൊടുതരുതല്ലജഗണമപി
വല്ലരിയാണ്ടിഹ പല്ലവഭരിതാ. (കല്യാ)
ച. കേളികളാടാനുചിതം, കാനനമിഭം.
കേളിഹ മമതചിതം,
നാളീകരിപുകരപാളിയാൽ കമുദിനീം
വേളികഴിച്ചെഴുമാളതുപോലിഹ
നാളിഹകലയതിലാളനമധികം (കല്യാ)
19.50 ശ്രീരാമപട്ടാഭിഷേകം
ബലഹരി–ചെമ്പട
പ. ആതുരഭാവം വേണ്ടിഹമനമതിലേതും ധീവര തേ
അ. ഏതൊരുശഠമതിയാകിലുമിഹനഹി
ചേതസി ദയ ചവലേശമിദാനീം. (ആതു)
ച. തക്കമൊടുടനേ ഗമിക്കുവാൻ വല്ല
മർക്കടമൂഢനെപ്പിടിക്കുവൻ
തർക്കമതില്ലിഹ നയിയ്ക്കുവൻപുന-
രിഗ്ഗൃഹസീമനി തളയ്ക്കുവൻ. (ആതു)
ഈ നാലാട്ടക്കഥകളും,
ചൊൽക്കൊള്ളുന്നൊരു ‘കീഴണിപ്പുറ’മതാം പൂർവാശ്രമംവിട്ടഹോ
തൃക്കൈക്കാട്ടുമഠത്തിൽവാണതളിടും വന്ദ്യൻ യതീന്ദ്രോത്തമൻ
ആജ്ഞാപിച്ചതനുസരിച്ചും അഞ്ചാമത്തെ കഥ കൊച്ചി നാലാംമുറയായ കേരളവർമ്മത്തമ്പുരാന്റെ ആജ്ഞാനുസരണവും നിർമ്മിക്കപ്പെട്ടവയാണു്.
19.51 കേശവദാസചരിത്രം
കല്ലുംകാടുകളും തകർത്തു കടുവാ പായുന്നൊരായത്തൊടേ
കല്യൻകേശവപിള്ള രാപകലിളച്ചീടാതെയോടിദ്രുതം
കൊല്ലത്തിന്നുകുറച്ചുതെക്കുപരവൂയായപ്പൊളാവിയനെ-
ക്കല്യാണാംഗി കരുത്തൊടൊത്തു സവിധേ കണ്ടെത്തി കണ്ഠേതരം.
പടുത്വമേറുന്നൊരു വിപ്രനെക്ക.
ണ്ടടുത്തു ചെന്നപ്പോഴുതുൽപലാക്ഷി
കടുത്തകോപത്തൊടു മാർഗ്ഗമദ്ധ്യേ
തടുത്തുവച്ചാനഥ കേശവാഖ്യൻ.
തരത്തിലായിപ്രനെയൊട്ടുപാകും-
വശത്തിവേഗത്തൊടുമാപ്രമാണം
കരത്തിൽവാങ്ങിച്ചുതിരിച്ചുപോന്നാൻ
കരുത്തെഴും മന്ത്രീവരീഷ്ഠനപ്പോൾ
19.52 വിക്രമോർവശീയം നാടകം
ബാലേ!ബാലമൃണാളകോമളമതാം പൂമേനിയിന്നീവ്രജ-
ത്താലേ വാട്ടിവരട്ടിടുന്നു വെറുതേ പെട്ടെന്നു കഷ്ടം പ്രിയേ
കാലംപാർത്തു തവപ്രസാദമനിശം പ്രാർത്ഥിച്ചുമുൽക്കണ്ഠയുൾ-
ക്കോലും മാസജനപ്രസാദനവിധൗനീയെന്തുചെയ്യേണ്ടതും.
19.53 കിരാതസൂനുചരിതം ആട്ടക്കഥ
ശങ്കരാഭരണം—ചെമ്പട
മല്ലീശരന്തേകസുതോ മഹിതോ വിശാഖ
സല്ലീലയോ പുരുസുഖം രമയൻ സ്വകാന്താം
ചില്ലീവിലാസജിതമന്മഥചാപവല്ലീം
വല്ലീം ജഗാദ തദനുനിന്ദിതഹേമവല്ലീം
പല്ലവി. പങ്കജദളനയനേ! പ്രാണനായികേ
പാർവണവിധുവദനേ.
അ. പ. തിങ്കളുദിച്ചു വാനിങ്കൽ വിലസീടുന്നു
മങ്കേ കാൺക നീ ഗജമന്ഥരഗമനേ.
ച. മന്ദതയേറ്റം കലർന്നു നല്ല മലയമാരുതൻ വരുന്നു
സുന്ദരിപാരമതിന്നു മമ സുഖമിഹ തരുന്നു.
കുന്ദലതാദികളുടെനികരം കുസുമിതമായിതു ഹന്തപുരം
വന്നുനിരന്നിതു സരസതരം വണ്ടുകളനവധിമധുമധുരം
നന്ദികലർന്നുനുകർന്നുമുദാമുര-
ളുന്നുപരന്നരമിന്നിഹരുചിദം. (പങ്കജ)
19.54 ഭൂസുരഗോഗ്രഹണം
>
ഭൈരവി—ചെമ്പട
പ. സൽഗുണവസതേ ഫൽഗുന തേ ശുഭമസ്തു
മൽഗിരംകേട്ടാലും സുമതേ—ദുഃഖമിതിനാ-
ലുൾക്കാമ്പിൽവേണ്ടിന്നതെല്ലുമേ.
അ. പ. മുഷ്കരവരരാമക്കുരുവരരിഹ
തസ്കരരായതുമോർക്കിൽവിചിത്രം. (സൽഗു)
ച. ആർത്താലോകത്രാണമിതുക്ഷാത്രധർമ്മമല്ലോ—പാർത്താൽ
ധാത്രീദേവരക്ഷചെയ്യാതെ—പാർത്തിവന്മാർക്കു
പാർത്തിടാവല്ലിഹ സോദര!
വൃത്തവലാന്തകപുത്രഭവാന്നി-
ക്കൃത്യമിതോർത്താലെത്രയുമുചിതം. (സൽഗു)
ഈ വരികളിൽനിന്നു് ശങ്കുണ്ണിയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങൾ വായനക്കാർക്കു് ഏറെക്കുറെ ഗ്രഹിക്കാമല്ലൊ. നല്ല ഒഴുക്കും, പ്രസാദവും, ശയ്യാഗുണവും ഈ കവിയുടെ എല്ലാ കൃതികളിലും കാണ്മാനുണ്ടു്.
19.55 പുന്നശ്ശേരി നമ്പി
‘പുന്നശ്ശേരി നമ്പി’ എന്ന പേർ കേൾക്കാത്തവരായി മലയാളക്കരയിൽ ആരും ഇല്ലെന്നു പറയാം. കൈക്കുളങ്ങര വാരിയരെപ്പോലെതന്നെ ഈ മഹാത്മാവും അഗാധപണ്ഡിതനായിരുന്നു. അദ്ദേഹം വള്ളുവനാട്ടു പെരിമുടിയൂരംശത്തിൽ പുന്നശ്ശേരിയിൽ 1033 മിഥുനം 5-ാം തീയതി ജനിച്ചു. നാരായണൻ നമ്പി എന്നായിരുന്നു പിതാവിന്റെ പേർ. 1051-വരെ സ്വഗൃഹത്തിൽതന്നെ പാർത്തുകൊണ്ടു് ചേലൂർ ഇട്ടിക്കേളപ്പൻ എന്നു വിളിക്കപ്പെട്ടിരുന്ന കേരളവർമ്മൻ ഉണിത്തിരിയുടെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും ജ്യോതിശ്ശാസ്ത്രവും അഭ്യസിച്ചു. പിന്നീടു് തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു കുഞ്ഞുണ്ണിമൂസ്സതു് എന്നു വിളിക്കാറുണ്ടായിരുന്ന ശങ്കരമൂസ്സതിന്റെ അടുക്കൽ വ്യാകരണം, വൈദ്യം മുതലായ ശാസ്ത്രങ്ങൾ പഠിച്ചു.
1062-ൽ വിജ്ഞാനചിന്താമണി എന്ന സംസ്കൃതമാസികയുടെ ആധിപത്യം കയ്യേറ്റു. എന്നാൽ ഒരു കൊല്ലം തികഞ്ഞപ്പോഴേയ്ക്കും ഗുരുവായ ശങ്കരൻ മൂസ്സതു് വാതപീഡിതനായിതീരുകയാൽ അദ്ദേഹത്തിന്റെ ശുശ്രൂഷയ്ക്കുവേണ്ടി പത്രാധിപത്യം മറ്റൊരാളെ ഏല്പിക്കേണ്ടിവന്നു. ഗുരുനാഥൻ 1068 മകരം 13-ാം തീയതി ഇഹലോകവാസം വെടിഞ്ഞുവെങ്കിലും, നീലകണ്ഠൻശർമ്മാ പത്രാധിപത്യം വീണ്ടും കയ്യേല്ക്കുക ഉണ്ടായില്ല. ബാക്കി ജീവിതം സംസ്കൃതവിദ്യാഭ്യാസത്തിന്റെ അഭിവൃദ്ധിക്കായും മറ്റും അദ്ദേഹം വിനിയോഗിച്ചു. പട്ടാമ്പി സംസ്കൃതപാഠശാല, ആയുർവേദവൈദ്യശാല, അനാഥരക്ഷാശാല—എന്നിങ്ങനെ പലേ ധർമ്മസ്ഥാപനങ്ങൾ അദ്ദേഹം നടത്തിവന്നു.
നീലകണ്ഠശർമ്മയുടെ കൃതികൾ മിക്കവയും സംസ്കൃതത്തിലാണു്. ഭാഷയിൽ രാമകൃഷ്ണവിലോമകാവ്യത്തിനു് സുബോധിനിവ്യാഖ്യയും, ജ്യോതിശ്ശാസ്ത്രപ്രവേശികം, ചമൽക്കാര ചിന്താമണി വ്യാഖ്യാ, പ്രശ്നമാർഗ്ഗവ്യാഖ്യാ—എന്നിങ്ങനെ അനേകം വ്യാഖ്യാനങ്ങൾ ചമച്ചിട്ടുളളതേയുള്ളു. മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹത്തിനു പ്രസംഗിക്കാൻ കഴിയുമായിരുന്നു. ഭാഷാപോഷിണിസഭയ്ക്കും സാഹിത്യപരിഷത്തിനും അദ്ദേഹം ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.
രണ്ടായിരംരസനകണ്ഠതലത്തിലുള്ള
തണ്ടാർദളാക്ഷനുടെതല്പമതാംഫണിക്കും
ഉണ്ടാകയില്ലിതുകണക്കു സദസ്യരൊക്കെ-
ക്കൊണ്ടാടുമാറൊരുനിരർഗ്ഗളവാഗ്വിലാസം
എന്നു് ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാൻ അദ്ദേഹത്തിനെപ്പറ്റി പറഞ്ഞിട്ടുള്ളതു് വെറും പരമാർത്ഥം മാത്രമാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് അദ്ദേഹത്തിനെപ്പറ്റി ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
മന്നെല്ലാംനിജകീർത്തിപൂർത്തിയതിനാൽ പാരിച്ചുപാലിക്കുമീ-
പ്പുന്നശ്ശേരിയിൽനമ്പിതന്റെ സരസച്ചൊല്ലിന്നു കില്ലെന്നിയേ
നന്ദ്യാനാടുജയിച്ചുവെന്നറികയാൽ വന്നെന്നെയുംവെന്നുപോ-
മെന്നോർത്താഗ്ഗുരുചിത്തവും കിടുകിടുന്നീടുന്നു വാടുന്നുപോൽ.
ജീവിതകാലം മുഴുവനും അഖണ്ഡബ്രഹ്മചര്യം അനുഷ്ഠിച്ചുപോന്ന ഈ മഹാശയൻ ശിഷ്യസമ്പത്തിൽ ഒരു ദ്രോണാചാര്യർ തന്നെയായിരുന്നു. പൂർവ്വാചാരങ്ങളെ മുറുകെപ്പിടിച്ചിരുന്നതിനാൽ ആധുനിക പരിഷ്കാരികളിൽ ചിലർ അദ്ദേഹത്തിനെ യാഥാസ്ഥിതികശിരോമണിയായി ചിത്രണം ചെയ്തുവന്നുവെങ്കിലും അതുകൊണ്ടൊന്നും അദ്ദേഹത്തിന്റെ മാഹാത്മ്യത്തിനു് ഒരു കുറവും വന്നിട്ടില്ല. ആ മരണം വിദ്യാവിതരണത്തെ ജീവിതവ്രതമായി കരുതിപ്പോന്ന ആ മഹാത്മാവിനെ മലയാളികൾ ഒരിക്കലും വിസ്മരിക്കുകയില്ല.
കോട്ടയത്തു് അനിഴംതിരുനാൾ തമ്പുരാൻ
ടിപ്പുസുൽത്താന്റെ പടയോട്ടക്കാലത്തു് വടക്കുനിന്നും വന്നു് തിരുവിതാംകൂർ മഹാരാജാവിനെ അഭയം പ്രാപിച്ച കോട്ടയം രാജകുടുംബം തെക്കൻകോട്ടയത്തു നിലയുറപ്പിച്ചു. ആ ശാഖയിൽ 1028-ാമാണ്ടു് ജനിച്ച കവിയായിരുന്നു അനിഴം തിരുനാൾ തമ്പുരാൻ. അദ്ദേഹത്തിന്റെ താമസം ചങ്ങനാശ്ശേരി വാഴ കൊട്ടാരത്തിൽ ആയിരുന്നു. ‘ദൂതവാക്യം’ ആട്ടക്കഥ മുതലായി ചില കൃതികൾ രചിച്ചിട്ടുണ്ടു്.
19.56 ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാർ
ചിറ്റൂർ ചമ്പത്തുവീടു് തുഞ്ചത്തുഗുരുക്കളുടെ പാദരേണുക്കളെക്കൊണ്ടു പരിപൂതമായിട്ടുള്ള ഒരു പ്രസിദ്ധകുടുംബമാണു്. സൂര്യനാരായണൻ എഴുത്തച്ഛനു് ചിറ്റൂർ മഠമിരിക്കുന്ന സ്ഥലം ദാനംചെയ്തതു് അന്നത്തെ ചമ്പത്തു കാരണവരും മറ്റംഗങ്ങളും ചേർന്നാണു്. ചാത്തുക്കുട്ടിമന്നാടിയാർ അമ്മ മന്നാടിസ്യാരുടേയും കോനാത്തു ശാമുമേനോന്റെയും പുത്രനായി 1032 മീനം 5-ാംതീയതി ഭൂലോകജാതനായി. ബാല്യത്തിൽ നല്ല ആരോഗ്യം ഇല്ലാതിരുന്നതിനാൽ പത്തു പതിനെട്ടു വയസ്സായതിനുശേഷമേ വിദ്യാഭ്യാസം ചെയ്ക ഉണ്ടായുള്ളു. കോനാത്തു രാമമേനോനായിരുന്നു ആദ്യത്തെ ഗുരു. 1053-ൽ തിരുവിതാംകൂർ വക്കീൽപരീക്ഷയിൽ ജയിച്ചിട്ടു് മൂവാറ്റുപുഴെ പ്രാക്റ്റീസു് തുടങ്ങി. അക്കാലത്തു് അദ്ദേഹം ആയില്യം തിരുനാൾ മഹാരാജാവിനെ മുഖം കാണിച്ചു് ചില പാരിതോഷികങ്ങൾ വാങ്ങി.
ഹാലാസ്യമാഹാത്മ്യം എന്ന കിളിപ്പാട്ടു് എഴുതാൻ തുടങ്ങിയതു് മൂവാറ്റുപുഴവച്ചായിരുന്നു. അറുപത്താറു് അദ്ധ്യായങ്ങളോളം പൂർത്തിയാക്കിയിട്ടു് അദ്ദേഹം കൊച്ചിയിലെ വക്കീൽപരീക്ഷയും ജയിച്ചു് തൃശ്ശിവപേരൂരേയ്ക്കു താമസം മാറ്റി. 1063-ൽ ജാനകീപരിണയം നാടകം ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു. അതിനുശേഷം 1064 മകരം 15-ാം തീയതിയാണു് ഹാലാസ്യം പൂർത്തിയാക്കിയതു്. ഭാഷയിൽ ഇതേവരെയുണ്ടായിട്ടുള്ള കിളിപ്പാട്ടുകളിൽ എഴുത്തച്ഛന്റെ കൃതികളൊഴിച്ചാൽ പിന്നെ ഉത്തമമായിട്ടുള്ളതു് ഹാലാസ്യമാണെന്നു പറഞ്ഞാൽ അതിശയോക്തിയാവുന്നതല്ല. തർജ്ജമയാണെന്നു തോന്നിക്കുന്ന ഒറ്റ വരിപോലും അതിലില്ല. അതുപോലെതന്നെ നാടകതർജ്ജമകളുടെ കൂട്ടത്തിൽ ഉത്തരരാമചരിതത്തിനാണു് മലയാളികൾ പ്രാധാന്യം കല്പിച്ചുവരുന്നതു്. ജാനകീപരിണയവും നന്നായിട്ടുണ്ടെന്നാണു് എന്റെ അഭിപ്രായം.
തങ്കക്കൈതപ്പൂവിനു സങ്കാശനിറംകലരുന്ന ജാനകിയെ
ശങ്കവെടിഞ്ഞിഹകാണാം ശങ്കരജടയിൽ ശശാങ്കകലപോലെ.
ഇത്യാദി ചില ജാനകീപരിണയപദ്യങ്ങളിൽ പുരോഭാഗികൾക്കു പലേ ന്യൂനതകൾ ചൂണ്ടിക്കാണിപ്പാൻ കഴിയും. ഒന്നാമതായി ‘സങ്കാശ’പദം ഒരു സ്വതന്ത്രപദമായി സംസ്കൃതകവികൾ പ്രയോഗിക്കാറില്ല; രണ്ടാമതായി ‘ശങ്കവെടിഞ്ഞഹ’ എന്നതു് പ്രാസത്തിനുവേണ്ടി പ്രയോഗിക്കപ്പെട്ട നിരർത്ഥകശബ്ദങ്ങളാകുന്നു. ഇത്തരം ന്യൂനതകളിൽനിന്നു വിമുക്തമായ ഏതെങ്കിലും ഒരു കാവ്യം — പ്രത്യേകിച്ചു തർജ്ജമ — എവിടെയെങ്കിലും കാണ്മാനുണ്ടോ? ഉത്തരരാമചരിതത്തിലും അത്തരത്തിലുള്ള ചില ന്യൂനതകൾ കണ്ടുവെന്നു വരാം.
“ചൂടേറ്റിട്ടൊട്ടുഞെട്ടറ്റലർനിരയെമദിച്ചാനഗണ്ഡങ്ങൾതേച്ചി-
ട്ടാടുമ്പോളാശുഗോദാവരിയിലിഹപൊഴിക്കുന്നു തീരദ്രുമങ്ങൾ
കൂടേറിപ്രാവുപൂങ്കോഴികൾ കരയുമിവറ്റിന്റെതോലിൽ ചരിക്കും
കീടത്തെച്ചെന്നുകൊത്തുന്നിതുനിഴലിലിരുന്നൂഴിമാന്തുംഖഗങ്ങൾ.”
“തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലതൂക്കുന്നതിന്നാ-
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെയ്യുന്നയത്നങ്ങളെല്ലാം
വെള്ളത്തിൻവേഗമേറുംഗതിമണലണയെത്തട്ടിനീക്കുന്നപോലെ
തള്ളിത്തള്ളിപ്പറത്തുന്നിഹബതവലുതായുള്ള ചേതോവികാരം”
ന് ലാവെൻകണ്ണിന്നുനീതാൻ മമതനുവിനുനിനല്ലപീയുഷമാണെൻ
ജീവൻനീതാൻ ദ്വിതീയം മമഹൃദയമതാകുന്നുനീസുന്ദരാംഗീ
ഏവംനീയിഷ്ടവാക്യം പലതുമനുസരിച്ചോതിയൊന്നിച്ചുവാണി-
പ്പാവത്തെത്തന്നെ കഷ്ടം ശിവശിവ! ഇനിഞാനെന്തിനോതുന്നുശേഷം
ഒട്ടേറഗ്ഘോരമാകും ഘടഘടരവമോടഗ്രഭാഗങ്ങൾചുറ്റി-
ക്കെട്ടീട്ടാടുന്ന ഞാണിൻനടുവുടനെവളഞ്ഞീടുമിച്ചാപദണ്ഡം
ഒട്ടുക്കൊന്നായ്ഗ്രസിപ്പാനലറിരസനയെദംഷ്ട്രമുട്ടുന്നമട്ടിൽ
പെട്ടെന്നാട്ടിപ്പിളർക്കും വികടയമമുഖത്തോടുനേരായിടട്ടെ.
പേടിച്ചദ്രിഗുഹാന്തരത്തിലലറും കംഭീന്ദ്രകർണ്ണങ്ങളെ-
ക്കുടിദ്ദുന്ദുഭിഘോഷമിശ്രഗുണനാദത്താൽ തകർത്തിശ്ശിശു
ഓടുംഘോരകബന്ധമുണ്ഡനിരയെത്തൃപ്താന്ത കൻതന്റെവാ-
യാടുമ്പോളതുതിരുവിധംദ്രുതമറുത്തിപ്പാരിൽ വീഴ്ത്തുന്നിതാ.
ഇല്ലത്തിൽപ്രിയവാഴ്കയെന്നതുഭവാന്മാർക്കിഷ്ടമില്ലായ്കയാൽ
പുല്ലായിട്ടുകളഞ്ഞുശൂന്യഭവനേ പശ്ചാത്തപിച്ചില്ലഞാൻ
വല്ലാതുള്ളുരുകുന്നു മുൻപരിചയിച്ചോരോന്നുമീക്ഷിക്കയാൽ
തെല്ലാഹന്തകരഞ്ഞിടട്ടെയതിനായെങ്കൽ പ്രസാദിക്കുവിൻ.
കഷ്ടിച്ചെട്ടുവയസ്സുതൊട്ടിതുവരെക്കൗതുഹലത്താൽവള-
ർത്തിഷ്ടംപാരമുദിക്കയാൽ ഹൃദയമൊന്നായുള്ളമൽക്കാന്തയെ
കഷ്ടം ശൗനികനാലയത്തിൽവളരും പെൺപക്ഷിയെപ്പോലെയി-
ദുഷ്ടൻഞാൻ കനിവെന്നിയേ കപടമായ് കാലന്നുനൽകുന്നിതാ.
ഈമാതിരി സരസപദ്യങ്ങളാണു് ഉത്തരരാമചരിതത്തിൽ അധികമായി കാണുന്നതു്. തർജ്ജിമയായിരുന്നിട്ടുപോലും രസാനുഗുണമായ ശബ്ദങ്ങളെ പ്രയോഗിക്കുന്ന വിഷയത്തിൽ കവി വേണ്ടിടത്തോളം നിഷ്കർഷിച്ചുകാണുന്നു. ഇക്കവി സ്വതന്ത്രമായിട്ടു് യാതൊന്നും രചിച്ചിട്ടില്ലല്ലൊ എന്നൊരു മനസ്താപത്തിനു് മലയാളികൾക്കു വകയുണ്ടു്. പൂർവ്വകവികളോടുള്ള ബഹുമാനാതിരേകത്താലാണു് താൻ അതിലേക്കു ശ്രമിക്കാതിരിക്കുന്നതെന്നു് അദ്ദേഹം പ്രസ്താവിച്ചിട്ടുള്ളതു് സ്മരണീയമാകുന്നു. യൗവനാവസ്ഥയിൽതന്നെ അദ്ദേഹം ദിവംഗതനാകാതിരുന്നുവെങ്കിൽ ഒരുപക്ഷേ സ്വതന്ത്രകാവ്യങ്ങൾ വല്ലതും നമുക്കു സമ്മാനിക്കുമായിരുന്നു. 1080 വൃശ്ചികം 14-ാം തീയതി അദ്ദേഹം പരലോകം പ്രാപിച്ചതു് മലയാളത്തിനു് ഒരു തീരാനഷ്ടം തന്നെ.
19.57 ഒറവങ്കര നീലകണ്ഠൻ നമ്പൂതിരി
കൊച്ചിശ്ശീമയിൽ പൂവന്നിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തായിരുന്നു നീലകണ്ഠൻനമ്പൂതിരിയുടെ ജനനം. അദ്ദേഹത്തിന്റെ പിതാവായ ശങ്കരൻ നമ്പൂതിരി നല്ല മന്ത്രവാദിയും ‘ചാത്ത’സേവകനുമായിരുന്നു. നീലകണ്ഠൻ നമ്പൂതിരിയുടെ ജനനത്തെപ്പറ്റി ഒരു ഐതിഹ്യമുണ്ടു്. ശങ്കരൻനമ്പൂതിരിയുടെ സേവാമൂർത്തിയായ ചാത്തൻ, തന്റെ ഭക്തന്റെ സംശയനിവാരണാർത്ഥം അന്തർജ്ജനത്തിന്റെ വയറു കീറി പുരുഷപ്രജയെ എടുത്തു് അദ്ദേഹത്തിനു കാണിച്ചുകൊടുത്തു എന്നും നമ്പൂതിരി പരിഭ്രമിച്ചു് കുട്ടിയെ കൊന്നുകളയരുതേ എന്നു പ്രാർത്ഥിച്ചുവെന്നും അടുത്ത അഞ്ചാറുദിവസത്തോളം ഗർഭസ്ഥമായ ശിശുവിനു് സ്പന്ദനം ഉണ്ടായില്ലെന്നും ആണു് കഥ.
നീലകണ്ഠൻനമ്പൂതിരി 1032 ഇടവം 25-ാം തീയതി തൃക്കേട്ടനക്ഷത്രത്തിൽ ജനിച്ചു. പിതാവിനു് രണ്ടു വേളികളുണ്ടായിരുന്നു. അവരിൽ മൂത്തപത്നിയുടെ ജ്യേഷ്ഠപുത്രനായിരുന്നു നീലകണ്ഠൻനമ്പൂതിരി. ദ്വീതീയപത്നിയുടെ പ്രഥമപുത്രനായ ശങ്കരൻനമ്പൂതിരിയുടെ അടുക്കലായിരുന്നു ഈ ബാലൻ വിദ്യാഭ്യാസം ചെയ്തതു്. ഉപനയനാനന്തരം ആലുവായ്ക്കുസമീപമുള്ള കടുങ്ങല്ലൂർ മാവേലിമനയ്ക്കൽ താമസിച്ചു്, കാപ്ര ഇല്ലത്തെ ഓതിക്കൻനമ്പൂതിരിയുടെ അടുക്കൽ വേദാഭ്യസനം നടത്തി. 1047-ൽ സമാവർത്തനം നടന്നു. തദനന്തരം കൊടുങ്ങല്ലൂർ വിദ്വാൻ കുഞ്ഞുരാമവർമ്മ ഇളയതമ്പുരാന്റെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും സിദ്ധാന്തകൗമുദിയുടെ പൂർവ്വാർദ്ധവും തർക്കസംഗ്രഹവും പഠിച്ചു. അവിടെ പഠിച്ചുകൊണ്ടിരുന്ന കാലത്തു് ഒരു അനധ്യായദിവസം അദ്ദേഹം കുളിയും തേവാരവും കഴിഞ്ഞു് ഇല്ലത്തെ തളത്തിൽ കിടന്നുമയങ്ങിക്കൊണ്ടിരിക്കേ അതിലാവണ്യവതിയായി ഒരു സ്ത്രീ അടുത്തുചെന്നു് സൗന്ദര്യലഹരിയിലെ,
“കവീന്ദ്രാണം”
എന്ന ശ്ലോകം ചൊല്ലിക്കൊടുത്തിട്ടു് അതു് ചൊല്ലി പഠിച്ചുകൊള്ളാൻ ഉപദേശിച്ചതായി അദ്ദേഹം സ്വപ്നം കണ്ടുവത്രേ. ആ ഉപദേശം അനുസരിച്ചു് അദ്ദേഹം പ്രസ്തുത ശ്ലോകത്തെ ഒരു മണ്ഡലക്കാലം ഉരുക്കഴിക്കയും പിന്നീടു് കൊടുങ്ങല്ലൂർ ശ്രീകുരുംബാക്ഷേത്രത്തിൽ സംവത്സരഭജനം നടത്തുകയും ചെയ്തു. ഭജനം അവസാനിപ്പിക്കുന്ന ഒടുവിലത്തെ മണ്ഡലക്കാലത്തു് അദ്ദേഹം മൗനവ്രതം അനുഷ്ഠിച്ചുവെന്നുമാത്രമല്ല അത്താഴപ്പൂജയ്ക്കു നിവേദിപ്പിച്ചിരുന്ന നാഴിപ്പാൽ അല്ലാതെ മറ്റൊന്നും ഭക്ഷിക്കാറുമില്ലായിരുന്നു. അങ്ങിനെയാണു് അദ്ദേഹം കവിയായതെന്നു പറയപ്പെടുന്നു. വെണ്മണി നമ്പൂരിപ്പാടന്മാർ, കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ, കാത്തൊള്ളി അച്യുതമേനോൻ മുതലായവരുടെ നിരന്തരസാഹചര്യം അദ്ദേഹത്തിന്റെ കവിതാവാസനയെ പരിപോഷിപ്പിച്ചു.
1037 മുതല്ക്കു് 1040-വരെ നീലകണ്ഠൻനമ്പൂതിരി, കൊച്ചിവീരെളയതമ്പുരാൻ തിരുമനസ്സിലേയും, വിഷവൈദ്യൻ കൊച്ചുണ്ണിത്തമ്പുരാന്റേയും ഈശ്വരസേവകനായിരുന്നു. 1055-ൽ അദ്ദേഹം വിദ്യാഭ്യാസം നിറുത്തിയിട്ടു് ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. എന്നാൽ അദ്ദേഹത്തിന്റെ ധർമ്മപത്നി ഒരുകൊല്ലമേ ജീവിച്ചിരുന്നുള്ളു. ഒരിക്കൽ ഇല്ലത്തിനു് അക്കരയുള്ള ശ്രീകണ്ഠേശ്വരംക്ഷേത്രത്തിലേക്കു് തോണിയിൽ കയറി പോകവേ, വഞ്ചി മറിഞ്ഞെങ്കിലും ഈശ്വരകടാക്ഷത്താൽ അദ്ദേഹത്തിനു ജീവാപായം നേരിട്ടില്ല.
ആ സംഭവത്തെയാണു് താഴെ ചേർത്തിരിക്കുന്ന സംസ്കൃതശ്ലോകങ്ങളിൽ വിവരിച്ചിരിക്കുന്നതു്.
ചോതം നയതി തേ രാജ്ഞി നദ്യാമുദ്യോഗശാലിനീ!
ആജഗാമാപദാംഹംസരാജഗാമിനിസഞ്ചയഃ
സുമനസ്കേകോളംബേ-മിഥുനേ മാസ്യേവവാസരേസൗരേ-
കോപി വിശേഷോജാതഃ—ശിവപദസേവാർത്ഥമുദ്യതസ്യമമ.
ഭിക്ഷാതണ്ഡുലനാമകേതികുടിലേ തീവ്രപ്രവാഹധ്വനി
ശ്രോത്രംഗോചരിതാംബുവാഹപടലധ്വാനേമിളൽകണ്ഠകേ
ഘോരസ്രോതസി വർഷവാതപടലീ മജ്ജാൽക്ഷമാമണ്ഡലേ
കാലേമഗ്നനതതഃക്ഷണം പ്രിയതമേ സന്ത്രസ്തചിത്തോഭവ.
ശരദഖണ്ഡസുധാകരസുന്ദരം തവമുഖംമൃദുഹാസപരിപ്ളതം
അപരിദൃശ്യമിതഃപരമിത്യഹോ ക്ഷണമചിന്തയമന്തരഹംതദാ
ലീലായമൃദുതരാധരസ്രവ—ല്ലീലയാ ച ഹസിതേനഹാരിണാ
സുന്ദരേണവദനേന്ദുനാ ച തേ നന്ദനീനനുദുഗുത്സവായതേ,
1082 ൽ നീലകണ്ഠൻനമ്പൂതിരി ഐരാണിക്കുളത്തില്ലത്തെ മൂപ്പീന്നിന്റെ പേരിൽ ജീവനാംശത്തിനായി ഒരു വ്യവഹാരംകൊടുത്തു. ആ കേസ്സു നിമിത്തം കുറേക്കാലത്തേക്കു് അദ്ദേഹത്തിനു വലിയ വലച്ചിൽ നേരിട്ടു. അതിനെയാണു്.
നീതിശ്രീശക്തിവിദ്യാപ്രണയിനികൾവളർന്നേറെവായ്ക്കുംത്വദീയ-
ഖ്യാതിയ്ക്കീപ്പത്മജാണ്ഡം ഗുഡുസമതിലിവൾക്കുൽക്കുടത്തിങ്കലാതി
ഹാ തുമ്പുംവാലുമില്ലാതിവൾപരവിധിഗോളങ്ങൾപൂകുന്നുദീന-
ത്രാതാവേ പൂർവജോപേക്ഷയിലശരണനായ് വന്നഞാനെന്നപോലെ
പദ്യത്തിൽ സൂചിപ്പിച്ചിരിക്കുന്നതു്. ഈ പദ്യം സ്ഥാനത്യാഗംചെയ്ത കൊച്ചീ മഹാരാജാവിനു് കവി അയച്ചതായ സമർപ്പണപദ്യങ്ങളിലൊന്നാണു്.
1090 മകരത്തിൽ മൂലംതിരുനാൾ മഹാരാജാ തിരുമനസ്സിലെ അമ്മച്ചിയ്ക്കു പിടിപെട്ട രോഗംനിമിത്തം ചില മന്ത്രവാദങ്ങളും ഭഗവതീ സേവയും നടത്തുന്നതിലേക്കു് നീലകണ്ഠൻനമ്പൂതിരി തിരുവനന്തപുത്തു വരികയും ആ അവസരത്തിൽ മഹാരാജാവു് നമ്പൂതിരിക്കു് ഒരു കല്ലുവച്ച മോതിരം സമ്മാനിക്കയും ചെയ്തു.
1091-ൽ അദ്ദേഹത്തിനു നേരിട്ട ശരീരാസ്വാസ്ഥ്യം ക്രമേണ വർദ്ധിച്ചുവന്നു. 1092 ചിങ്ങം 12-ാംതീയതി അദ്ദേഹം ചരമഗതിയേ പ്രാപിക്കയും ചെയ്തു.
എന്താഹസ്സുളവാകിലും കെടുവതിന്നല്ലോജനംസന്തതം
നിൻതൃക്കാലിണയാശ്രയിപ്പതുപുകഴ്‌ന്നീടും ജഗന്നായികേ
എന്തിക്കാണ്മതുമേ മദീയതനുവിൽക്ഷിപ്രംപ്രസീദാമയീ
ചിന്തിപ്പാനരുതേ ഭയം മനസിമേ വായ്ക്കുന്നുവേയ്ക്കുന്നു ഞാൻ.
ഇതാണു് അദ്ദേഹം രചിച്ച അവസാനപദ്യം. അതു് മരിക്കുന്നതിനു നാലഞ്ചു ദിവസങ്ങൾക്കു മുമ്പുണ്ടാക്കിയതാണു്. വെണ്മണി മഹൻനമ്പൂരിപ്പാടു് ഒറവങ്കര നമ്പൂരിയെക്കുറിച്ചു് ഒരു ച്ഛായാശ്ലോകം നിർമ്മിച്ചിട്ടുണ്ടു്.
അപ്പംപോലെവിടുർന്നപൊക്കിളുരസിത്തല്ലുന്നവൻചന്തിമെ-
യ്യല്പംപിൻഞെളിവാക്കുവിൾത്തടമതിൽ ചേരുന്നതോടൊത്തഹോ
ശില്പംപൊന്നനടിസ്വഭാവഗുണമിജ്ജാതിത്തവാക്കേവമായ്-
ത്തുപ്പിത്തുപ്പിവരുന്നതുംഗകവിയാമിയ്യാളിതയ്യാരസം.
ഒറവങ്കര നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്നാണു് എല്ലാവരും വിളിച്ചുവന്നതു്. ആ പേരു് എങ്ങനെ വന്നുചേർന്നുവെന്നു് കവി തന്നെ വ്യക്തമാക്കീട്ടുണ്ടു്.
രാജശബ്ദമവനീസുരസ്യ തേ ഭോ ജനിപ്പതിനു വന്നകാരണം
വ്യാജഹീനമുരചെയ്തുകേൾപ്പതിന്നീജനത്തിനഭിലാഷമേധതെ.
എന്നു വലിയകോയിത്തമ്പുരാൻ ചോദിച്ച ചോദ്യത്തിനു് കവി പറഞ്ഞ സമാധാനമാണു് താഴെ ചേർക്കുന്നതു്.
നേരോടിന്നെന്റെ രാജാഭിധയുടെ വിവരം ചൊല്ലിടാംതെല്ലുകേൾപ്പിൻ
നേരമ്പോക്കുണ്ടൊരണ്ണൻ മമ മഹിതകവേ മുന്നമുണ്ടായിരുന്നൂ
പാരംഭ്രാന്തായി‘രാജാവഹ’മിദമുരചെയ്തക്രമത്തെത്തുടർന്നൂ
കാരാഗാരേകിടന്നൂ ചിലദിനമൊടുവിൽ ദേവലോകേനടന്നൂ
ചാലേ തദ്രാജശബ്ദം തദവരജനായ് പിന്തുടർച്ചാവകാശ-
ത്താലേവന്നൂനമുക്കെന്നിഹചിലപരിഹാസജ്ഞരോതിത്തുടങ്ങി
മാലോകർക്കുള്ളൊരിഷ്ടത്തിനുശമഗുണവാനായ ഞാൻ സമ്മതിച്ചു
കാലത്താൽപേരുറച്ചൂ കവിവരിഗുണമായെന്നു ഞാനും നിനച്ചൂ
നമ്പൂതിരി പരമശാന്തനും സുശീലനും പരോപകാരിയുമായിരുന്നു. പ്രാണൻപോയാലും അസത്യം പറകയില്ലെന്നൊരു ദൃഢവ്രതക്കാരനായിരുന്നതിനാൽ ചില അപകടങ്ങൾ പറ്റീട്ടില്ലെന്നില്ല. ഒരിക്കൽ അദ്ദേഹം ഒരു (Nuisance Case)-ൽ അകപ്പെട്ടു. ആ സംഭവത്തെ കവിതന്നെ വർണ്ണിയ്ക്കട്ടേ.
ഇക്കാവമ്മയൊടൊത്തിരുന്നുകുശലംഭാഷിച്ചുമശ്യാഹ്നമാ-
മക്കാലംകഴിവോളമൊന്നഥപുറത്തേക്കായ് പുറപ്പെട്ടുഞാൻ
നിഷ്കർഷിച്ചതുകേൾക്കകൊക്കരണിതൻ നേരേ കിഴക്കിപ്പൊഴും
നില്ക്കുംകുറ്റിവടക്കുടക്കുറുവനേ സാധിച്ചുസംശോധന.
വന്നൂപോലീസുകാരങ്ങിരുവർ “ഭവാനൊന്നിനോരണ്ടിനോപോ”
യെന്നായി “രണ്ടിനെന്നാ” യഹമവരുടനാസ്റ്റേഷനിൽകൊണ്ടുകേറ്റീ
അന്നിൻസ്പെക്ടരോടും നയകുലരിപുവാം സ്റ്റേഷനാഫീസരോടും
പിന്നെയും പിന്നെയും ഞാനവതകളുരചെയ്തിട്ടുവിട്ടില്ല നമ്മെ.
ആരായാലുംമലോത്സർജ്ജനമതിനിവിടത്തിങ്കലെങ്ങാനിരുന്നാ-
ലാരാജദ്വേഷിയെക്കൊണ്ടിവിടെവരണമെന്നിന്നുമെന്നോടമന്ദം
നേരേകല്പിച്ചു പേഷ്കാരവർകളതുമിതും ചൊല്ലിനിൽക്കേണ്ടജാമ്യ-
ക്കാരുണ്ടെന്നാൽവരട്ടേ വിടുവനിതിതമാ സ്റ്റേഷനാഫീസർചൊന്നാൻ.
സർക്കാരുണ്ടോ വിവേകസ്ഥലമിതുപണിചെയ്യിച്ചുഞാനേതുമുണ്ടോ
ധിക്കാരം ചെയ്തുപാസ്സാക്കിനനുടവടികൾക്കിന്നൊരേർപ്പാടിതെന്നാൽ
അക്കാര്യത്തിൽപരസ്യം പദവികളിലണയ്ക്കേണ്ടതല്ലേനിനച്ചാ-
ലിക്കൈപേസ്സാണുകച്ചേരിയിലിതിസദയം ചൊല്ലിനേൻനല്ലവണ്ണം.
തദനുപനയഞ്ചേരിക്കൃഷ്ണാഖ്യനാം പുതുവാളിനെ-
പ്പതിയനിയമക്കാർക്കായ് ജാമ്യം കൊടുത്തുപിരിഞ്ഞുഞാൻ
വിതതകുതുകം തയ്ക്കാട്ടെത്തിത്തകർത്തുവസിച്ചുകോ-
ടതിയെമതിമാൻ പിറ്റേപ്പക്കം ഭജിച്ചുഭുജിച്ചുഞാൻ.
ന്യായാധിപതിക്കു് രാജൻനമ്പൂരിയെ നല്ല പരിചയമായിരുന്നു. അദ്ദേഹത്തിനെ രക്ഷപ്പെടുത്തിയാൽ കൊള്ളാമെന്നുള്ള മോഹത്തിനാൽ, അദ്ദേഹം ചില ചോദ്യങ്ങൾ ചോദിച്ചു. ഒരു കള്ളം പറഞ്ഞിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു. എന്നാൽ നമ്പൂതിരി ഉണ്ടായ പരമാർത്ഥമൊക്കെയും തുറന്നുപറഞ്ഞു. ന്യായാധിപതി വിഷമിച്ചു; ഒടുവിൽ ഒരു ഒഴികഴിവുണ്ടാക്കി അദ്ദേഹത്തിനെ വെറുതേ വിട്ടു.
“എന്നെക്കോടതിവിസ്തരിച്ചസമയത്തിക്കാര്യമുണ്ടായതാ-
ണെന്നും നീതിനിഷിദ്ധമായവിധമാണെന്നും വിശേഷാലിതിൽ
ഇന്നുണ്ടുത്തരവെങ്കിലായതറിവാൻ ദൂരസ്ഥനാലാവത-
ല്ലെന്നു ഞാനവനെന്നതും വരികയാൽ പേസ്സായികേസ്സാകവേ.”
നമ്പൂതിരിയുടെ മറ്റൊരു ഗുണം ഫലിതമാണു്. ഫലിതസമ്മിശ്രമായ കവിതാനിർമ്മാണത്തിനു് അദ്ദേഹത്തിനുണ്ടായിരുന്ന സാമർത്ഥ്യം അന്യാദൃശമായിരുന്നു.
ലാളിത്യം ചേർന്നിടും സൽകവിതകൾനടുവം തീർക്കുമീയപ്യുതൻമു-
ക്കോളംപ്രാസംനിറയ്ക്കും ഫലിതമധികമായ് രാജവിപ്രൻചമയ്ക്കും.
എന്നിങ്ങനെ കൊച്ചുണ്ണിത്തമ്പുരാനും,
‘ദോഷംകൂടാതെ തീർപ്പാൻ പടുമതിഫലിതത്തിന്നു രാജാവും—’
എന്നു വെണ്മണി മഹൻനമ്പൂരിപ്പാടും പ്രസ്താവിച്ചിട്ടുള്ളതു പരമാർത്ഥമാണു്.
നീലകണ്ഠൻനമ്പൂരി സ്വയമേവ വിരക്തനും യശസ്സിൽ താല്പര്യമില്ലാത്തവനും ആയിരുന്നു. പ്രപഞ്ചത്തിന്റെ ക്ഷണികതയെപ്പറ്റി ദൃഢബോധമുണ്ടായിരുന്ന കവി,
സമ്പത്തേകേണമെന്നോ സപദിമമവിപ-
ത്തുണ്ടു പോക്കേണമെന്നോ
വമ്പത്വംനൽകുവാനോ വലിയൊരുവിജയം
മേൽക്കുമേൽചേർക്കുവാനോ’
പ്രാർത്ഥിക്കാതെ,
“നിൻപത്തച്ചിക്കുവാൻ മേ വരമരുളുകയേ വേണ്ടനാൾനീണ്ടിടാതെ”
എന്നാണു് ദേവിയോടു യാചിക്കുന്നതു്.
ഞാനെന്നോചേർന്നുമായേ! ഹഹതവകളിയോഗത്തിലെന്നൊക്കെവേഷം
മാനംകൂടാതെകെളീ ശിവ ശിവ! പദാമതൊക്കെയും ചൊല്ലിയാടീ
തന്നായാസാൽതളർന്നേൻ നടനരസമൊടിക്ഖണ്ഡവുംകൂടിയാടി-
പ്പാനോർക്കല്ലേ ശിവേ തക്കിടകിടതികിടാതിത്തിമേ നൃത്തമെല്ലാം.
താനാരാണെങ്ങുനിന്നാണിഹവരവെവിടെയ്ക്കാണിനിപ്പോക്കുസാധി-
പ്പാനെന്തെല്ലാമെനിക്കുണ്ടവിടമതിൽമമപ്രേരണക്കാരനാരോ
സ്ഥാനംപാർത്താലിതേതാണൊരുവിവരവുമില്ലിത്തിരക്കിത്തിരിക്കൊ-
ണ്ടൂനംകല്പിച്ചിതന്നപ്പുറമതുമമകാണിക്കുകാണിക്കുതായേ.
ഈമാതിരി പദ്യങ്ങളിൽ പരിസ്ഫുരിക്കുന്ന നിർവേദമാണു് നമ്പൂതിരിയെ വെണ്മണിപ്രഭൃതികളിൽനിന്നു വേർതിരിച്ചുനിർത്തുന്നതു്.
തിരുവനന്തപുരത്തുവച്ചു് രാജർഷിയായ ശ്രീമൂലംതിരുനാൾ തമ്പുരാനു് അടിയറ വച്ചതായ
മർത്ത്യാകാരേണഗോപീവസനനിരകവർന്നോരു ദൈത്യാരിയെത്തൻ
ചിത്തേബന്ധിച്ചവഞ്ചീശ്വേരതവനൃപനീതിയ്ക്കുതെറ്റില്ലപക്ഷേ
പൊൽത്താർമാതാവിതാ തൻകണവനെവിടുവാനാശ്രയിക്കുന്നദാസീ-
വൃത്യാനിത്യം ഭവാനെക്കുനിവവളിലുദിക്കൊല്ല കാരുണ്യരാശേ.
എന്ന പദ്യത്തിൽപോലും കവിയുടെ നിർവേദമാണു് കൂടുതൽ പ്രകാശിക്കുന്നതു്. ഈ പദ്യം മാത്രമേ എഴുതീട്ടുണ്ടായിരുന്നുള്ളുവെങ്കിലും രാജൻനമ്പൂതിരി മഹാകവിബിരുദത്തിനു് അർഹനായിത്തീരുമായിരുന്നു.
19.58 രാജൻനമ്പൂതിരിയുടെ കൃതികൾ
അനാഗസ്തോത്രം, ഭൈമീകല്യാണം നാടകം, അഴകാപുരിവർണ്ണന, സ്വയംവരസ്തോത്രം, ഒരു ഭാണം, ഗുരുസ്തോത്രപഞ്ചകം, കുചേലവൃത്തംപാട്ടു്, അംബോപദേശം, ശീട്ടുകളി, ദേവീസ്തവങ്ങൾ നാലു്, ദേവീവ്യപാശ്രയസ്തോത്രം, അംബികാവിംശതി, സ്ത്രീസ്തവം, അംബാസ്തവം, രാമനാമമാഹാത്മ്യം, കൃഷ്ണാവരാഷ്ടകം, ഇന്ദ്രദ്യുമ്നൻ (മൂന്നു സർഗം), കുമാരസംഭവം നാലാംസർഗ്ഗം, ആരോഗ്യസ്തവം, ലക്ഷ്മീസ്തവം, ഒരു പ്രാർത്ഥന, കൊച്ചീത്തീവണ്ടി, കാളീസ്തവം, ചെങ്ങല്ലൂർമന, ദേവീമാഹാത്മ്യം, നാരദചിന്ത(പാട്ടു്), കാളിയമർദ്ദനം (പാട്ടു്) സരസ്വതി സ്തുതി (പാട്ടു്), രുഗ്മിണീസ്വയംവരം വഞ്ചിപ്പാട്ടു്, സ്വയംവരസ്തോത്രം, ബാലോപദേശം, നാരദോപഖ്യാനം, കുചേലവൃത്തം ഓട്ടൻതുള്ളൽ, ഒരു കൊലക്കേസു്, ഗജേന്ദ്രമോക്ഷം (ഒരുഭാഗം)എഴുത്തുകൾ, ഒറ്റശ്ലോകങ്ങൾ.
അദ്ദേഹത്തിന്റെ പലേ കൃതികൾ ജീവിതദശയിൽത്തന്നെ നഷ്ടപ്പെട്ടുപോയിട്ടുണ്ടു്. പരമസാത്വികനായ ഈ മഹാകവിപോലും അംബോപദേശം എഴുതി തന്റെ തൂലികയേ മലിനപ്പെടുത്തിയതു് കലികാലവിലസിതമാണെന്നു വിചാരിക്കാനേ നിവൃത്തിയുള്ളു.
ഒറവങ്കര ഒരു നിമിഷകവിയായിരുന്നില്ല; അതിൽ അദ്ദേഹത്തിനു ഭ്രമവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ കവിതാസരണി ഒന്നു പ്രത്യേകംതന്നെ. ഉചിതമായ ശബ്ദങ്ങൾ പ്രയോഗിച്ചു് രമണീയമായ അർത്ഥത്തെ പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിനു് കഴിവുണ്ടായിരുന്നു.
‘മിതം ച സാരഞ്ച വചോഹി വാഗ്മിതാ’ എന്ന പഴമൊഴി അനുസരിച്ചു നോക്കിയാൽ അദ്ദേഹം മഹാവാഗ്മിയായിരുന്നു എന്നു് നിസ്സംശയം പറയാം. മിതമായ ശബ്ദങ്ങളെക്കൊണ്ടു് വിപുലമായ അർത്ഥത്തെ പ്രകാശിപ്പിക്കുക, മൂക്കോളം പ്രാസം നിറയ്ക്കാതെയും എന്നാൽ ശബ്ദഭംഗിക്കു കോട്ടം തട്ടാതെയും പദങ്ങൾ പ്രയോഗിക്ക, സ്ഥായിയായ രസത്തിനു വിച്ഛിത്തിവരുത്താതെ ഫലിതം തട്ടിവിടുക–ഇവയൊക്കെയും ഒറവങ്കരയുടെ കവിതയ്ക്കുള്ള വിശിഷ്ടഗുണങ്ങളാണു്. അദ്ദേഹത്തിന്റെ കൃതികൾ മിക്കവയും അർത്ഥഗർഭങ്ങളായിരിക്കുന്നതിനാൽ, ചില ശ്ലോകങ്ങൾ വായിക്കുന്ന മാത്രയിൽതന്നെ അർത്ഥബോധമുണ്ടായില്ലെന്നു വരാം. മാതൃകയ്ക്കായി സംസ്കൃതവൃത്തത്തിലും ഭാഷാവൃത്തത്തിലും ഉള്ള ഏതാനും വരികൾ ഉദ്ധരിക്കുന്നു.
19.59 കുചേലവൃത്തം തുള്ളൽ
ഈവിധമുള്ളമനോരാജ്യത്താലാവൃതമതിയായ് വന്ന കുചേലൻ
ആവഴിയകലവുമാതപമതിനെഴുമാവതിബലവുമറിഞ്ഞീടാതെ
തിരകളടിച്ചതിനിർമ്മലമാക്കിന ചരമപയോനിധിതീരമണഞ്ഞു
തരണിസഹസ്രമുദിച്ചതുപോലക്കരയിൽ വിളങ്ങും ദ്വാരകകണ്ടു
വിരവൊടുകൊടിമരമുടിയിൽച്ചെമ്പടിനിരകൾമരുത്തേറ്റാടീടുന്നു
കരുണാനിധിയെക്കാണ്മാനിക്കരെ വരുമൊരുഭക്തജനങ്ങളെയെല്ലാം
വരു വരുവെന്നിഹ കൈകാട്ടിവിളിച്ചരികിലണപ്പാനെന്നതുതോന്നും
അക്കടലങ്ങുകടന്നുമഹീസുരനക്കരപറ്റിയസമയംതന്നെ
ഉൽക്കടപരമാനന്ദമഹാബ്ധിയിലേക്കടിതെറ്റിമറിഞ്ഞു കുചേലൻ.
19.60 കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ടു്
(ഗോപകുമാരക–എന്ന മട്ടു്)
അക്കടൽവർണ്ണനന്നക്കടൽവാരത്തിലുൽക്കടകോപത്തോടും–തന്റെ
തീക്കട്ടദൃഷ്ടിയാൽ ഗോകുലശല്യത്തെ നോക്കിടുംനേരത്തിങ്കൽ
കാളസർപ്പപ്പെരുമാളായിവാഴുന്ന കാളിയനെന്നവന്റെ–പാരം
കാളുംവിഷത്താലേ കാളിന്ദിയിൽജലം നീളെത്തിളച്ചീടുന്നു.
മീനാദിയായൊരു നാനാജലജന്തു ദീനതമൂക്കയാലേ–ശിവ
മാനമകന്നുമരിച്ചൊലിച്ചീടുന്നു ഫേനനിരകളോടും
മാനത്തുകൂടിപ്പറന്നുനടക്കുന്ന ശ്യേനാദിപക്ഷികളും–കൂടി
താനേ ചിറകുകരിഞ്ഞുപതിക്കുന്നിതാനദീതോയംതന്നിൽ
ആയതിൽതട്ടിയ വായുകരകേറിപ്പോയൊരു മാർഗ്ഗംതോറും–ബഹു
കായും കുസുമവും ചേരും മരങ്ങൾ നൂറായിരം കുറ്റിയായി
തീരങ്ങളിലുള്ളോരാരാമജാലത്തിൽ ചേരുന്ന വല്ലികളും–കടു
സാരങ്ങളേറുന്ന വൃക്ഷങ്ങളുംകൂടി പാരം കരിഞ്ഞുപോയി
ഏറിയജീവജാലങ്ങളെ രക്ഷിക്കുമാറുള്ളൊരിപ്പുഴയിൽ–പെരു-
മാറരുതിന്നുമുതല്ക്കിവനെന്നകതാരിലുറച്ചു കൃഷ്ണൻ
പൊക്കമോടായതിൻവക്കിൽകരിഞ്ഞങ്ങുനില്ക്കും കടമ്പുതന്റെ–മോളിൽ
ചിക്കെന്നുകേറിക്കുലുക്കിക്കുതിച്ചുകനക്കവെച്ചാടീടിനാൻ
കുന്നിനേക്കാളും ഗുരുത്വമേറുന്ന മുകുന്ദന്റെ കായമതി–ലുടൻ
ചെന്നങ്ങുവീണോരുനേരത്തു തീരത്തുചെന്നങ്ങുകേറിവെള്ളം
രണ്ടാമതുമതുപോലെ മരത്തിന്റെ മണ്ടയിലേറിച്ചെന്നു–പുതു-
ക്കൊണ്ടലണിനിറൻകൊണ്ടുപിടിച്ചായംകൊണ്ടു കുതിച്ചുചാടി
പിന്നെയുംപിന്നെയുമുന്നതമാം മരം തന്നിൽക്കരേറിയുടൻ–നന്ദ-
നന്ദനൻ മാർത്താണ്ഡനന്ദിനീതോയത്തിൽച്ചെന്നാശുചാടീടിനാൻ
ആറുകലങ്ങിമറിഞ്ഞുകരകളിൽ കേറിയലഞ്ഞീടുന്ന–തണ്ണി-
നീരിൽ മറിഞ്ഞും തുഴഞ്ഞും തുടിച്ചുമാദ്ധീരൻ കുളിച്ചു പാരം.
മൂലാധാരമണഞ്ഞുമൂന്നരവളച്ചുറ്റിൽച്ചുരുണ്ടായതി-
ന്മേലേ പത്തിപരത്തിവച്ചു പരമാം പന്താവിലന്തഃസുഖം
ചാലേ നിത്യമുറങ്ങിടുന്ന ഭുജഗപ്പെണ്ണാണുണർന്നാത്മ സ-
ത്മാലോകത്തിനെളുപ്പമായ വഴിയേകട്ടേ നമുക്കാദരാൽ.
19.61 നരിക്കുഴി ഉണ്ണീരിക്കുട്ടിവൈദ്യൻ
ഇദ്ദേഹം ശ്രീകൃഷ്ണചരിതത്തിന്റെ രീതിപിടിച്ചു് ഹരിശ്ചന്ദ്രചരിതത്തെ പത്തു സർഗ്ഗത്തിലുള്ള ഒരു മണിപ്രവാളകാവ്യമായി രചിച്ചിട്ടുണ്ടു്. 1071-ൽ അച്ചടിച്ചു. “സരളങ്ങളായ സംസ്കൃതപദങ്ങളേയും മലയാളപദങ്ങളേയും ഭംഗിയിൽ ഘടിപ്പിച്ചിരിക്കുന്ന ഈ കൃതിയെ ശ്ലേഷാദ്യലങ്കാരങ്ങൾകൊണ്ടും പ്രാസങ്ങൾകൊണ്ടും നല്ലവണ്ണം ഭൂഷിപ്പിച്ചിട്ടുള്ളതുകൊണ്ടു് വായിക്കുന്നവർക്കു് അനല്പമായ സന്തോഷം ജനിക്കുന്നതാകുന്നു.” എന്നു് ചാത്തുക്കുട്ടി മന്നാടിയാർ ഈ പുസ്തകത്തെപ്പറ്റി പറഞ്ഞിരിക്കുന്നു.
“ത്വരിതം കേറിഗ്ഗമിച്ചു മാനവേന്ദ്രൻ”
“ഉർവ്വീപതീന്ദ്രനെ ദഹിക്കുകിലഗ്നി”
“ആഗസ്സു തെല്ലുമിഹ ചെയ്തില പൈതലന്യം”
“ഇത്രിലോകിയിൽ ഭുവൽസമാനനായ്”
എന്നിങ്ങനെ പലേടത്തും കവി ദുസ്സ്വാതന്ത്ര്യങ്ങൾ കാണിച്ചിട്ടുണ്ടെന്നിരുന്നാലും,
തെളിഞ്ഞു മേവും സരയൂദരത്തിൽ വിളങ്ങിനോരപ്പുരി കണ്ടനേരം
ജലത്തിലസ്വപൂപുരീ സുവപ്രാ ജ്വലിച്ചുബിംബിച്ചതിതെന്നുതോന്നി
അനന്തരത്നപ്രഭയാ മനോജ്ഞം നിരന്തരശ്രീകമനന്തസൗഖ്യം
പുരന്തദാഭാതി സതാന്നിഷേവ്യമുരാന്തകൻതൻ തിരുമേനിപോലെ
വിശാംപതേസ്സൗധശിരോഗൃഹാഗ്രേ ശശാകമാചുംബതി തന്നിശാന്തം
ശശാങ്കചൂഡത്വമുപൈതിചിത്രം വൃഷാങ്കനാമീശ്വരനെന്നപോലെ
അനന്തശോഭം മണിസൗധജാലം തരന്തരം വീടുകളും വിശാലം
നിരന്തരശ്രീകമമാത്യഗേഹം സമന്തതോ നില്പതുമത്ര കണ്ടാർ.
ഇങ്ങനെയുള്ള നല്ല വർണ്ണനകളും,
മുദഞ്ചഖേദഞ്ചതദാന്തരാത്മാ പ്രദായ കോകായ ച പേചകായ ച
പ്രകാശകാലേ പകലെന്ന ശങ്കായ ചകാസഖേ ചഞ്ചലയായ ചഞ്ചലാ.
ഈമാതിരി യമകപ്പണികളും ഇതിൽ കാണ്മാനുണ്ടു്.
19.62 കല്ലമ്പള്ളി വിഷ്ണുനമ്പൂതിരി
തൊടുപുഴ കല്ലമ്പള്ളി വിഷ്ണുനമ്പൂതിരി നല്ല വാസനാകവിയായിരുന്നു. അദ്ദേഹം ഭാരതം സ്വർഗ്ഗാരോഹണം, കൈകൊട്ടിക്കളിപ്പാട്ടു്, തിരുനാൾപ്രബന്ധം, പാതാളരാവണവധം ആട്ടക്കഥ, ചന്ദ്രാംഗദചരിതം ആട്ടക്കഥ മുതലായി പലേ കൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിച്ചിട്ടുണ്ടു്. ഭാരതം സ്വർഗ്ഗാരോഹണം 1055-ൽ അച്ചടിക്കപ്പെട്ടു. ആട്ടക്കഥകൾ ശ്രീരാമവിലാസക്കാർ 111ദിവസത്തെ ആട്ടക്കഥകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്.
19.63 കൈകൊട്ടിക്കളിപ്പാട്ടു്
ചൊല്ലുചൊല്ലിന്നിയും സൽക്കഥ മെല്ലവേ
മംഗലശീലേ കിളിക്കിടാവേ
സ്വാദുകരമായ ക്ഷീരാദിവസ്തുക്കൾ
മോദേന പാനംചെയ്തിട്ടു നീയും
നല്ല കഥാശേഷമിന്നിയും ചൊല്ലിടു
കല്മഷനാശത്തിനിന്നു ബാലേ
എന്നതുകേട്ടു കിളിമകളാദരാൽ
തൻഗുരുഭൂതരെ വന്ദിച്ചങ്ങു
കുന്തീസുതന്റെ കഥയൊട്ടു മെല്ലവേ
പാപവിമോചനം ചൊല്ലീടിനാൾ
ഭക്തരിൽ ശ്രേഷ്ഠനാം ധർമ്മജൻതന്നുടെ-
യാനനപത്മത്തെ നോക്കിനോക്കി
ഇന്ദ്രദൂതൻതാനിവണ്ണം ചൊല്ലീടിനാ-
നെത്രയുമത്ഭുതമെന്നേ വേണ്ടു
വൃത്രാരിയാജ്ഞയാൽ വന്നിതു ഞാനിപ്പോൾ
സ്വർഗ്ഗം ഗമിക്കേണമിന്നു ഭവാൻ
വന്നിങ്ങു കേറുക ദേവയാനമിതി-
ലൊട്ടും മടിക്കേണ്ട വൈകീടാതെ.
ചന്ദ്രാംഗചരിതം ആട്ടക്കഥ
19.64 ശങ്കരാഭരണം–ചെമ്പട
രാകേശാംശുകരാജിതാം സുമലസന്മാലാം തമാലദ്രുവേ-
ണീകാമുൽകശിലീമുഖൈർമ്മധുരസാൽ പുഷ്പേഷുസക്തൈസ്സദാ
ഏകാഗ്രൈഃ കളകണ്ഠഗാനമധുരാം സീമന്തിനീമണ്ഡിതാ-
മാകല്യസ്ഫുടിതാന്തരം മുദിതവാൻ ഭൂഭൃദ്ഭുവം ഭൂപതിഃ.
പ. സാരസനേർമിഴി ബാലേ മമ ദയിതേ
ചാരുമനോഹരശീലേ.
അ. പ. ഉദ്യാനതലം രമണീയം ഹൃദ്യാമോദമയം
അദ്യാവലോകയ ഹൃദ്യാമോദമയേ.
ച. മന്ദസമീരണപാരമീദമിന്ദുകരാധികവിശദം
നന്നിഹ ബഹുകൗതുകദം—ഉന്നതഭൂരിലസന്നഉദം
കുന്ദശരോത്സവസാരപദം നന്ദനവന്ദിതമഞ്ജുപദം
ക്രന്ദിതകളഗ വൈരിപദം നന്ദിതമധുയുവരതിനിനദം
ഇന്നുവിരഹിമതിദാരുവികരുണവിദാരണ
വിശ്വശിത ദാരുണസമദം
അളിനീവിലസിതകനകാ നളിനീഗുണഗണനിധികാ
കളിനീരസമിഹ സാരസികാ
കളിനീരസമിതസാരസികാ ലളിതലതാനുതസുരഭിശരീരം
കിളിമൊഴിചേർത്തയി കുചഭാരം
തളിരൊളിമധുരസമധരഗളിതത്രപമരുളിമുദാരം
മിളിതസുഖേന രമിച്ചൊരുമിച്ചു രസിച്ചു വസിക്ക സാദരം.
19.65 പാതാളരാവണവധം
കേദാരഗൗഡം–ചെമ്പട
പ. അഗ്രജ തവ വന്ദേ–പദാംബുജമഗ്രജ തവ വന്ദേ.
അ. പ. വ്യഗ്രതയെന്തിവിടയിതേ പഴുതേ
നിഗ്രഹമവനുടെ സുകരം സുമതേ. (അഗ്ര)
ച. 1 ഹരിഹയസുതമുഖവിക്രമിഹനനം
വാരിധിമദ്ധ്യേ ചിറയിട്ടയനം
ഭൂരിശ്രമമിത്യാദ്യനുഗമനം
ത്വരിതമിയന്നയി ചിതമോ ചലനം. (അഗ്ര)
2. പ്രതിപക്ഷകനുടെ നിധനംകൃതവാൻ
ക്ഷിതിജാരാധിയെ ജവമൊടുകളവാൻ
മതിമയികരുസച്ചിന്മയഭഗവൻ
ധൃതിമൻപണിതവമഹികളറിവാൻ.
19.66 മടവൂർകാവിൽ കാളു ആശാൻ
ചിറയിൻകീഴു് താലൂക്കിൽ കിളിമാനൂരിനുസമീപം മടവൂർ കാവിൽവീട്ടുകാർ പുരാതനകാലം മുതല്ക്കേ വൈദ്യം, മന്ത്രം മുതലായ ശാസ്ത്രങ്ങളിൽ സിദ്ധിയുള്ളവരായിരുന്നു. അവരിൽ ത്രിവിക്രമൻ എന്നു് ഒരാൾ 700-ാമാണ്ടിടയ്ക്കു വെട്ടൂർ പെരുമൺ എന്ന സ്ഥലത്തുവച്ചു് ഭദ്രകാളിയെ സേവിച്ചു പ്രത്യക്ഷപ്പെടുത്തിയത്രേ. ആ ത്രിവിക്രമൻ കാളീപരനായി ചിലകവനങ്ങൾ രചിച്ചിട്ടുമുണ്ടു്. 998-ാമാണ്ടിടയ്ക്കു കാളിയെ മടവൂർ കൊണ്ടുവന്നു് പ്രതിഷ്ഠിച്ചു. ആ ദേവി ഇപ്പോഴും കാവിൽവീട്ടുകാരുടെ കുടുംബദേവതയായിരിക്കുന്നു. മാർത്താണ്ഡനാശാൻ 990-ൽ ജനിച്ചു. അദ്ദേഹം മഹാപണ്ഡിതനായിരുന്നു. ജ്യോതിഷം, മന്ത്രവാദം, വൈദ്യം, വിഷചികിത്സ ഇവയിൽ നിപുണനായിരുന്ന ഈ വിദ്വാൻ സീതാസ്വയംവരം ഊഞ്ഞാൽപാട്ടും ഭദ്രോല്പത്തി തുള്ളലും രചിച്ചിട്ടുള്ളതായി അറിയുന്നു. മാർത്താണ്ഡനാശാന്റെ സഹോദരിയായ നാരായണിഅമ്മയിൽ ചെറുകരെ ബാലകൃഷ്ണപ്പിള്ളയ്ക്കു് കൊല്ലം 1032 ചിങ്ങമാസം സ്വാതിനക്ഷത്രത്തിൽ ഒരു ശിശു ജനിച്ചു. ജനനകാലത്തെ ഗ്രഹസ്ഥിതി കണ്ടിട്ടു് അവൻ ഒരു മഹാപണ്ഡിതനും കവിയുമായിത്തീരുമെന്നു് ബാലകൃഷ്ണപിള്ളആശാൻ തീർച്ചപ്പെടുത്തി.
വിശ്വംഭരാഭഗവതീ ഭഗതീ മസൂത
രാജാപ്രജാപതിസമോ ജനകഃ പിതാതേ
തേഷാംവധൂസ്ത്വമസിനന്ദിനി പാർത്ഥിവാനാം
യേഷാംഗൃഹേഷ്ടസവിതാ ച ഗുരുർവയം ച.
എന്നു ഭഗവാൻ വസിഷ്ഠമഹർഷി അരുളിച്ചെയ്തതുപോലെ ഈ ശിശുവിന്റെ കുടുംബം—പൂർവകാലത്തു് ജഗദീശ്വരിയായ ശ്രീ ഭദ്രകാളിയിൽ പരമ്പരാസിദ്ധമായ വൈദുഷ്യലാഭത്തിനു വരപ്രസാദം നൽകപ്പെട്ട വിശുദ്ധകുടുംബം—തദനുസാരം നാലഞ്ചു ശതവർഷക്കാലമായി നിരന്തരം അനേകം പണ്ഡിതന്മാർ അലങ്കരിക്കപ്പെട്ട വിദ്വൽകുടുംബം—പിതാവു് ജ്യോതിശ്ശാസ്ത്ര വിദഗ്ദ്ധനും മഹാബുദ്ധിമാനുമായ വീരപുരുഷൻ—മാതാവു നല്ല വിദ്യാഭ്യാസവും സൗശീല്യാദിഗുണങ്ങളുമുള്ള സതീരത്നം—ജനനകാലം വിദ്യാകാരകനായ ബുധൻ സ്വനക്ഷത്രമായ കന്നിരാശിയിൽ ഉച്ചംഗതനായി പണ്ഡിതയോഗപ്രദനായി ഭാഗ്യസ്ഥാനത്തു സ്ഥിതിചെയ്യുന്ന വിശിഷ്ടസമയം—സുദുർല്ലഭമായ ഏതാദൃശഭാഗ്യസമുച്ചയങ്ങളുടെ നിദാനമായ ശിശു, ഭാവിയിൽ ഒരു പണ്ഡിതനായി ഭവിക്കുമെന്നു തീർച്ചപ്പെടുത്തിയ ബാലകൃഷ്ണനാശാന്റെ ദീർഘദർശനം സുസ്ഥാനഗതമാണെന്നു് അവിതർക്കിതമായി അനുമാനിക്കാം. [6]
ഈ ശിശു കുന്നത്തുകളരിയിൽ ഭഗവതീക്ഷേത്രത്തിൽവച്ചു യഥാകാലം ‘കാളിദാസൻ’ എന്നു നാമകരണം ചെയ്യപ്പെട്ടു. ‘കാളിദാസൻ’ എന്നു വിളിക്കാൻ വിഷമമാകയാൽ വീട്ടുകാർ ബാലനെ ‘കാളു’ എന്നു വിളിച്ചുവന്നു. അങ്ങനെയാണു കാളുവാശാൻ എന്ന പേർ പ്രസിദ്ധമായതു്. ‘അക്ഷരം വിപ്രഹസ്തേന’ എന്ന പ്രമാണപ്രകാരം മൂന്നാംവയസ്സിൽ ഒരു ബ്രാഹ്മണനെക്കൊണ്ടു് ബാലനെ എഴുത്തിനിരുത്തി. ബാലകൃഷ്ണപിള്ളആശാൻ തന്നെ പഠിത്തക്കാര്യങ്ങളിൽ മേൽനോട്ടം വഹിച്ചുകൊണ്ടിരുന്നു. മാതാവു് അതിനിടയ്ക്കു മരിച്ചുപോകയാൽ, അദ്ദേഹം മാതാവിന്റെ ചുമതലകൾകൂടി വഹിക്കേണ്ടതായിവന്നു.
ബാലകൃഷ്ണപിള്ള രാമായണവായനയിൽ അതിസമർത്ഥനായിരുന്നതിനാൽ ബാലനെ സോപാനരീതിയിൽ രാമായണം വായിച്ചു് അർത്ഥം പറയുന്നതിനു് അഭ്യസിപ്പിച്ചു. ആറേഴുവയസ്സുപ്രായമുള്ള കുട്ടി രാമായണം വായിച്ചു് വിശദമായി അർത്ഥം പറയുന്നതുകേട്ടു് പലരും അത്ഭുതപ്പെടാറുണ്ടായിരുന്നു. അചിരേണ ബാലൻ സിദ്ധരൂപം, ക്രിയാപദം, ബാലപ്രബോധം മുതലായവ പഠിച്ചു വിഭക്തിജ്ഞാനം സമ്പാദിച്ചശേഷം ഗണനക്രിയ പഠിക്കാൻ തുടങ്ങി. അല്പകാലംകൊണ്ടു് ലാടം, വൈധൃതം മുതലായ ഗണനക്രിയകൾ പരിശീലിക്കുകയും ഹോര, ജാതകപാരിജാതം, സാരാവലി മുതലായവ ഉരുവിടുകയും ചെയ്തു. എന്നാൽ ജ്യോതിഷപഠനം പൂർത്തിയാകുംമുമ്പു് ബാലകൃഷ്ണപിള്ള ദിവംഗതനായി.
അങ്ങനെ പഠിത്തം പെട്ടെന്നു നില്ക്കേണ്ടതായി വന്നുകൂടുകയാൽ, കാളു വീട്ടിനു വെളിയിൽ യഥോരം സഞ്ചരിച്ചുതുടങ്ങി. തുള്ളലും ആട്ടവും ഉള്ള ദിക്കിലെല്ലാം കാളുവും എത്തും എന്ന മട്ടു വന്നുചേർന്നു. എന്നാൽ സ്വഗൃഹത്തിലുണ്ടായിരുന്ന താളിയോല ഗ്രന്ഥങ്ങൾ ഒന്നുവിടാതെ എല്ലാം വായിച്ചു പഠിക്കുന്ന വിഷയത്തിൽ അവൻ ജാഗരൂകനായിത്തന്നെ വർത്തിച്ചു.
ഒരിക്കൽ സമീപസ്ഥനായ ഒരാൾ, കാളുവിന്റെ വലിയ കാരണവരായ കൊച്ചുകുഞ്ഞുപിള്ളയുടെ കൃതിയായ ഒരു കുത്തിയോട്ടപ്പാട്ടു് അവനെ പാടിക്കേൾപ്പിച്ചു. അമ്മാവനെപ്പോലെ തനിക്കും ഒരു കുത്തിയോട്ടപ്പാട്ടു് എഴുതണമെന്നു് ഈ ബാലനും നിശ്ചയിച്ചു. ദേവീപ്രസാദം ഉണ്ടായാൽ ഏതാണു സാധിക്കാത്തതു്? അവൻ അന്നു് എഴുതിയ കവിതയിൽ ഒരു ഭാഗം ഉദ്ധരിക്കാം.
തൃക്കുന്നത്തെന്നുവിത്തേ ജഗതികളരിയാം മംഗലക്ഷേത്രവര്യേ-
യുൾക്കാമ്പിൽപ്രീതിയോടും വിലസിനകരുണാവാരിധേ ഭദ്രകാളീ!
തൃക്കാൽത്താരിൽസുഭക്ത്യാനതിയനുദിവസംചെയ്തുമേവീടുമീയെൻ
ദുഷ്ക്കാലത്തെശ്ശമിപ്പിച്ചടിയനുകുശലംനല്കി രക്ഷിച്ചിടേണം.
അക്കടൽവർണ്ണനുമക്കനൽക്കണ്ണനുമക്കമലത്തിലിരിപ്പവനും
മുക്കണ്ണർതന്നുടെ പുത്രരും സന്തതമക്കമലാസനപത്നിതാനും
ശക്രാദിയാകിയോരാശാപതികളും, ശക്രപുത്രാദിയാംദേവകളും
അക്കലശത്തിൽപിറന്നവൻമുമ്പായ നിഷ്കന്മഷരായതാപസരും
ഉല്ലാസമോടെൻഗുരുവരനും പുനരെല്ലാമറിവുറ്റെഴും പിതാവും
കല്യാണമുൾക്കൊണ്ടുകാത്തരുളീടണമെല്ലാവരേയും നമസ്കരിച്ചേൻ.
ഇങ്ങനെ എഴുതിത്തീർന്ന പാട്ടുകേട്ടു് സന്തുഷ്ടരായ കൂട്ടുകാർ അവനു ബാലകവി എന്നു പേരു നൽകി. അതിനെത്തുടർന്നു് വേറെയും ചില കുത്തിയോട്ടപ്പാട്ടുകൾ അദ്ദേഹം എഴുതി.
ഈ ഗാനം കാളുവാശാന്റെ ഉന്നതിക്കു വഴിതെളിച്ചു. മടവൂർ സി. നാരായണപിള്ള എന്ന പ്രസിദ്ധസാഹിത്യകാരന്റെ മാതുലനായ കൃഷ്ണപിള്ള ആ ഗാനങ്ങൾ ചൊല്ലിക്കേട്ടിട്ടു് തൽക്കർത്താവിനെ തന്റെ ഗൃഹത്തിൽ വരുത്തിത്താമസിപ്പിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു് ഐവർകളിക്കാരുടെ അപേക്ഷയനുസരിച്ചു് പാഞ്ചാലീസ്വയംവരം ഐവർകളിപ്പാട്ടും അവൻ എഴുതി.
കൃഷ്ണപിള്ളയ്ക്കു തുള്ളൽപാട്ടിൽ വലിയ ഭ്രമമായിരുന്നു. ഒരുദിവസം “തനിക്കു് ഒരു തുള്ളൽക്കഥ എഴുതാമോ?” എന്നു് അദ്ദേഹം പ്രസ്തുത ബാലനോടു ചോദിച്ചു. “ആവാം” എന്നു പറഞ്ഞുകൊണ്ടു് അവൻ സീമന്തിനീചരിതം തുള്ളൽ ഒരാഴ്ച കൊണ്ടു് എഴുതിത്തീർത്തു.
“അയ്യയ്യോ മമ ശങ്കര കിമഹം ചെയ്യുന്നതുകരുണാമൃതസിന്ധോ!
വൈധവ്യത്തിനു ലക്ഷണമെന്നുടെ സാധുസുഭാഷിണിമകളുടെ ജാതേ-
യുണ്ടെന്നാൽമ്മരാജ്യാദികളെക്കൊണ്ടുസുഖിപ്പാനിച്ഛയുമില്ല.”
ഈ തുള്ളൽ നഷ്ടപ്പെട്ടുപോയിരിക്കുന്നു.
പിന്നീടു് കുറത്തിപ്പാട്ടിലാണു് ഈ ബാലകവി കൈവച്ചതു്.
പാരിനെമുടിച്ചീടുന്ന ദാരികനെക്കൊൽവാൻ
മാരവൈരീതമ്പുരാന്റെ ചാരുനയനത്തിൽ
ഭൈരവതരമതായോരാകൃതിധരിച്ചു്
ദാരുണങ്ങളായിടുന്ന പാണികളിലോരോ
രിഷ്ടിമുഖഭീമതരശസ്ത്രചയമേന്തി
എട്ടുദിക്കുംപൊട്ടുമാറുള്ളട്ടഹാസമോടും
വന്നവതരിച്ചൊരുജഗന്മയേ തായേ നീ
നന്ദിയോടനുഗ്രഹിക്ക ഭദ്രകാളിയംബേ.
അടുത്ത കൃതി ശൂർപ്പണഖാവൈരൂപ്യം കൈകൊട്ടിക്കളിപ്പാട്ടാണു്. പല വൃത്തങ്ങളിലായി ഇരുപതിൽപ്പരം ഗാനങ്ങളുണ്ടു്.
ഇപ്രകാരം കാളു പാട്ടും വായനയും കവിതയുമായി വസിക്കുന്ന കാലത്തു് കിളിമാന്നൂർ കോട്ടൂർ നീലകണ്ഠപ്പിള്ള അവിടെ ചെന്നുചേരുകയും, “ഇവന്റെ പാട്ടുകൾ വായിച്ചുനോക്കിയാൽ അവ ഒരു വ്യുത്പന്നനായ വാസനാകവികളുടെ കൃതികളാണെന്നുതന്നെ തോന്നും. ഇവൻ സംസ്കൃതകൃതികളൊന്നും വായിച്ചിട്ടില്ലെന്നും പറയുന്നു. ഇതു വലിയ വിസ്മയമായിരിക്കുന്നു. ഇവനു ജന്മാന്തരസിദ്ധമായ ബുദ്ധിസാമർത്ഥ്യവും തീക്ഷ്ണമായ കവിതാവാസനയും ഉണ്ടെന്നു കാണുന്നു. ഈ സ്ഥിതിക്കു് ചില സംസ്കൃതകാവ്യങ്ങളും മറ്റും വായിച്ചാൽ ഇവൻ ഒരു മഹാകവിയായി ഭവിക്കുമെന്നുള്ളതിനു യാതൊരു സംശയവുമില്ല” എന്നു് അദ്ദേഹം അഭിപ്രായപ്പെട്ടതനുസരിച്ചു് കാളു അദ്ദേഹത്തിന്റെകൂടെ താമസമാക്കി. നീലകണ്ഠപ്പിള്ളആശാൻ കിളിമാന്നൂർ കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകനും ജ്യോത്സ്യനുമായിരുന്നു.
കിളിമാനൂർകൊട്ടാരത്തിലെ താമസംവഴിക്കു ലഭിച്ച മഹൽസംസർഗ്ഗം അവന്റെ കുശാഗ്രബുദ്ധിയെ വികസിപ്പിക്കയും അതു ഭാവിശ്രേയസ്സുകൾക്കെല്ലാം നിദാനമായിത്തീരുകയും ചെയ്തു. രണ്ടു മൂന്നു മാസങ്ങൾക്കിടയിൽ രഘുവംശം, മാഘം, നൈഷധം ഈ കാവ്യങ്ങളിലെ പലേ സർഗ്ഗങ്ങൾ അവൻ പഠിച്ചുതീർത്തു. അവന്റെ സംസ്കൃതഭാഷാപരിചയവും ശബ്ദകോശനിർണ്ണയവും ഊഹാപോഹശക്തിയും കണ്ടു വിസ്മിതനായ ഗുരു “നീ ഇനി കാവ്യശ്ലോകങ്ങൾ ഉരുവിട്ടു ക്ലേശിച്ചിട്ടാവശ്യമില്ല” എന്നുപറഞ്ഞു് നാടകങ്ങളും അലങ്കാരങ്ങളും പഠിപ്പിച്ചുതുടങ്ങി. ഉപരിഗണിതക്രിയകളും അതിനോടുകൂടി അവൻ പരിശീലിച്ചുവന്നു. അക്കാലത്തു് ബുദ്ധിമാനായ ഗുരു അവന്റെ കവിതാവാസനയേയും പോഷിപ്പിക്കാതിരുന്നില്ല. ഒരിക്കൽ അദ്ദേഹത്തിന്റെ ആജ്ഞപ്രകാരം അവൻ അയ്യപ്പൻകാവിൽവച്ചു് നിമിഷത്തിൽ രചിച്ച ശ്ലോകത്തെ താഴെ ചേർക്കുന്നു.
കൈയൊപ്പംചേർത്തുചെമ്മേ കഴലിണയതിൽ-
വീണാനമിക്കും ജനാനാം
പയ്യെപ്പങ്കങ്ങൾപോക്കിപ്പരിചിനൊടവനം-
ചെയ്തുകൊണ്ടാദരേണ
അയ്യപ്പൻകാവിലോമൽകിളിമൃഗനഗരീ-
ശം കടാക്ഷിച്ചിരിപ്പോ-
രയ്യപ്പൻകൗതുകത്തോടടിയനു കുശലം
നൽകുമാറാകവേണം.
ഇങ്ങനെ കാളു അനേകം ഒറ്റശ്ലോകങ്ങൾ ഗുരുവിന്റെ ആജ്ഞാനുസരണം നിർമ്മിച്ചിട്ടുണ്ടു്. കുവലയാനന്ദം പഠിച്ചുകൊണ്ടിരിക്കേ, ഓരോ അലങ്കാരത്തേയും ഉദാഹരിക്കുന്ന ഓരോ ഭാഷാശ്ലോകങ്ങൾ രചിച്ചുവന്നു. അങ്ങനെ രചിച്ച ഭാഷാശ്ലോകങ്ങളിൽ ഒന്നാണു് താഴെ ചേർത്തിരിക്കുന്നതു്.
കല്യേകല്യാണശീലേ കളകളഭഗതേ കൺചകോരപ്രമോദം
കില്ലില്ലാതേകിടും തേ മുഖവിധമധുനാ നീയുയർത്തുന്നുവെന്നാൽ
ചൊല്ലാമാകാശദേശേ മതിമുഖിശശിരണ്ടെന്നു സൂക്ഷിച്ചുപാർത്താ-
ലില്ലേതുംസാമ്യമല്ലേ സുമുഖിഭവതിയിൽ തെല്ലുമില്ലേകളങ്കം.
അഞ്ചാറുമാസക്കാലമേ നമ്മുടെ ബാലൻ ഈവിധം ഗുരുകുലവാസം ചെയ്തുള്ളു. അതിനിടയ്ക്കു് അവന്റെ പാണ്ഡിത്യതരു തഴച്ചു വളർന്നുകഴിഞ്ഞു.
വയസ്സു് പതിനഞ്ചുതികഞ്ഞപ്പോൾ, കാളു ഗൃഹത്തിൽ താമസം തുടങ്ങി. എന്നാൽ പഠിത്തം വിട്ടുകളഞ്ഞില്ല. പ്രതാപരുദ്രീയം, കാവ്യപ്രകാശം, ശാകുന്തളം മുതലായ കൃതികൾ സശ്രദ്ധം വായിച്ചു പഠിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കേയാണു മടവൂരിൽ ഒരു സർക്കാർ പള്ളിക്കൂടം സ്ഥാപിതമായതു്. ഒന്നാം വാദ്ധ്യാരായ ഹരിഹരയ്യന്റെ ഉപദേശപ്രകാരം കാരണവൻ ഈ ബാലനെ പള്ളിക്കൂടത്തിൽ അയച്ചു. പക്ഷേ പഠിക്കേണ്ടതായി വന്നില്ല. ഒന്നാംവാദ്ധ്യാർക്കു് അവനെ പഠിപ്പിക്കാനായി ഒന്നും കണ്ടില്ല; നേരേമറിച്ചു് അവനു് അദ്ദേഹത്തിനെ പഠിപ്പിക്കാൻ പലതുമുണ്ടായിരുന്നുതാനും. അങ്ങനെ ശിഷ്യൻ ഗുരുവിനു ലീലാവതിയിലെ പലേ കണക്കുകൾ എഴുതിക്കൊടുത്തു പഠിപ്പിച്ചുവത്രേ.
ഒരുദിവസം സ്ക്കൂൾഇൻസ്പെക്ടർ തോപ്പിൽ ഗോപാലപിള്ള കിളിമാനൂരിനടുത്തുവച്ചു് അദ്ദേഹത്തിനോടു പരിചയപ്പെടുകയും അദ്ദേഹത്തിന്റെ പാണ്ഡിത്യം കണ്ടു് സർക്കാർ ജോലിക്കായി ക്ഷണിക്കയും ചെയ്തു. അങ്ങനെ അദ്ദേഹം പരവൂർ കിഴക്കനേലാപ്രവൃത്തിപ്പള്ളിക്കൂടം രണ്ടാംവാദ്ധ്യാരായി നിയമിക്കപ്പെട്ടു. എന്നാൽ ആ ഉദ്യോഗം നാലഞ്ചുദിവസത്തേക്കു മാത്രമേ അദ്ദേഹം വഹിക്കയുണ്ടായുള്ളു. ഒന്നാം വാദ്ധ്യാർ “ഇൻസ്പെക്ടർ യജമാനൻ അവർകൾ സമക്ഷമം മുമ്പിലേക്കു്” എഴുതിയ ഒരു റിപ്പോർട്ടു് അദ്ദേഹം കാണുകയും ‘സമക്ഷം’ എന്നു വേണ്ടതാണെന്നും ‘മുമ്പാകെ’ എന്നതു് എടുത്തുകളയേണ്ടതാണെന്നും വാദിക്കയും ചെയ്തു. പക്ഷേ ഒന്നാംവാദ്ധ്യാർ സമ്മതിച്ചില്ല. അതിനാൽ ഈ നിരക്ഷരകക്ഷിയുടെ കീഴിലിരിക്കാൻ കഴികയില്ലെന്നുപറഞ്ഞു് അദ്ദേഹം രാജി എഴുതിക്കൊടുത്തുകളഞ്ഞു. അനന്തരം അദ്ദേഹം മാമണ്ണൂർമഠത്തിലെ കുഞ്ഞുണ്ണികളെ പഠിപ്പിക്കാൻ നിയുക്തനായി. ഇങ്ങനെ നമ്മുടെ കാളു കാളുവാശാനായി. അക്കാലത്തു് രചിച്ച ഒരു കീർത്തനത്തിന്റെ ഒന്നുരണ്ടുവരി താഴെ ചേർക്കുന്നു.
അംഭോരുഹനന്ദിനിസുമധുരഭാഷിണി സുലളിതകുളുർകുചകുംഭദ്വയസു കുതുകഭൃശപരിരംഭപ്രിയ പടുവക്ഷഃസ്ഥലജംഭദ്വിഷിവരദമുരഹര.
അംഭോധരനിഭകമലേക്ഷണഗുരുവായു-
പുരാധിപമാധവ കരുണാലയ പരിപാലയമാം.
ആശാൻ പതിവായി പ്രദോഷവ്രതം അനുഷ്ഠിച്ചുവന്നു. ഒരുദിവസം ശിവക്ഷേത്രത്തിൽവച്ചു് ‘ശംഭോമഹാദേവ ശങ്കരശ്രീനീലകണ്ഠാ’ എന്നിങ്ങനെ ഒരു പഴയ കീർത്തനം ചൊല്ലുന്നതു കേട്ടു് ഒരു പണ്ഡിതബ്രാഹ്മണൻ ‘ആശാൻ ഇങ്ങനെ പഴയ കീർത്തനം ചൊല്ലാൻ പാടില്ല’ എന്നു പറഞ്ഞുവത്രേ. ഉടനെ അദ്ദേഹം ഉണ്ടാക്കിച്ചൊല്ലിയ കീർത്തനത്തിന്റെ ഒരു ഭാഗമാണു് താഴെ ചേർത്തിരിക്കുന്നതു്.
ശൂലിനേ കപാലിനേതുഭ്യം നിത്യംദയോർമ്മിമാലിനേ നമഃ ദേവദേവ! ഭൂതനായകപാലയനാഥ ദേവരാജമുഖ്യവന്ദിത ഗ്രാവഗൃഹദയംഭാവമതുഹൃദി ഭാവയ ഗിരിജ ദേവ മാംപ്രതി ദർപ്പക പേശലദർപ്പവിനാശന മുപ്പുരഹരജയ സർവവിഭൂഷണ.
ശൂലിന
കാലകിങ്കരന്മാർവരുമ്പോൾ പ്രാണാവസാനേ കാലകാലാലംബനം നീയേ ഉള്ളിലവിരളമുള്ളകൃപയൊടു വെള്ളിമലയതിനുള്ളിലമരിന നല്ലൊരു ദൈവതമേബത ഞങ്ങടെയല്ലലശേഷമകറ്റുക നാഥ.
ശൂലിന
ഇക്കാലത്താണു് പെരുനെല്ലി കൃഷ്ണൻവൈദ്യൻ എന്നും വെളുത്തേരി കേശവനാശാനെന്നും രണ്ടു് ഈഴവയുവാക്കന്മാർ കാവ്യനാടകാലങ്കാരങ്ങൾ വായിച്ചു് സമുദ്ധതരായി പ്രശോഭിച്ചു കൊണ്ടിരുന്നതു്. അവർ കാളുവാശാനോടു് ഒരു കവിതാസമരത്തിൽ ഏർപ്പെട്ടു. സമരം മൂന്നുമാസക്കാലത്തോളം നീണ്ടുനിന്നു. ഒടുവിൽ അവർ കാളുവാശാന്റെ “പദ്യമയവും മർമ്മഭേദകവുമായ വാഗ്വിശിഖങ്ങളാൽ വ്യഥിതഹൃദയരായിട്ടു്” വിരമിച്ചുവത്രേ.
മറ്റൊരവസരത്തിൽ, ഒരു അദ്ധ്യാപകൻ കാളുവാശാനെ ആക്ഷേപിച്ചു് ഒരു ശ്ലോകം എഴുതിയയച്ചു. അതിനു മറുപടിയായി ആശാൻ നൂറു ശ്ലോകങ്ങൾ അയച്ചുകൊടുത്തു് അയാളുടെ തേജോവധംചെയ്തു.
പെരുനെല്ലി വാദമുഖത്തിൽ തന്റെ തെറ്റു സമ്മതിച്ചതിനോടുകൂടി കാളുവാശാന്റെ ഉത്തമ സുഹൃത്തായിത്തീർന്നു. എന്നാൽ പണയിൽ കുഞ്ചുവൈദ്യൻ എന്നൊരാൾ ആക്ഷേപസ്വരത്തിൽ ആശാനു ചില പദ്യങ്ങൾ അയച്ചു. അതിനു മറുപടിയായി ആശാൻ എഴുതി അയച്ച പദ്യങ്ങളിൽ ഒന്നു താഴെ ചേർക്കുന്നു.
മഞ്ജ്വഭ്യാസൈകപുഷ്ട്യാ ചിലർ കവിത ചമയ്ക്കുന്നതേറ്റംവിശേഷം
മഞ്ജുശ്രീവാസനോദ്യന്മതികൾ ചിലർ ചമയ്ക്കുന്നുസന്ദിഗ്ദ്ധദോഷം
മഞ്ജുത്വംപൂണ്ടുമേവും ചിലയിതരജനം പദ്യമുണ്ടാക്കിയാലോ
ഞഞ്ഞാമിഞ്ഞാഞമഞ്ഞാ ഞണങിണഞമണഞ്ഞങ്ങണോമിഞ്ഞണേതി.
കാളുവാശാൻ വേറെ പലരേയും ഇതുപോലെ തോല്പിച്ചിട്ടുണ്ടു്.
കിളിമാനൂർ നീലകണ്ഠപ്പിള്ള ആശാന്റെ വംശ്യനും ശിഷ്യനുമായിരുന്ന കൊച്ചുവീട്ടിൽ കേശവനാശാൻ കാളുവാശാന്റെ ഒരു സ്നേഹിതനായിരുന്നു. അവർ തമ്മിൽ സ്നേഹപൂർവമായ ഒരു വാദകോലാഹലത്തിൽ ഏർപ്പെട്ടു. കേശവനാശാൻ ‘നവസർഗ്ഗഗതേ മാഘേ നവശബ്ദേനവിദ്യതേ’ എന്നു സ്വയം അഭിമാനിച്ചുപോന്നു. അവർ തമ്മിൽ മത്സരിച്ചുകൊണ്ടിരിക്കുന്നതിനിടയ്ക്കു് കാളുവാശാൻ അയച്ച പദ്യങ്ങളിലൊന്നാണു്,
മാഘമാലോകിതും മാഘം വ്യഥാ മാഘരതേദ്യ മേ
മാഘനൈപാഠ്യഹുങ്കാരം മോഘം തേനോദ്ധധീതവ.
എന്ന ശ്ലോകം ഒരിക്കൽ ഈ രണ്ടു സ്നേഹിതന്മാരും കൂടിയിരുന്ന അവസരത്തിൽ കേശവനാശാൻ പറഞ്ഞു:ഞാൻ ഒരു സംസ്കൃതശ്ലോകം എഴുതിവയ്ക്കാം. അതിൽ നോക്കിക്കൊണ്ടു തർജ്ജമ പറയാമോ?
കാളുവാശാൻ
:ഞാൻ ഒരു ശ്ലോകം എഴുതിവച്ചാൽ നിങ്ങൾക്കു് അതിന്റെ ഭാഷാന്തരം പറയാൻ സാധിക്കുമോ?
കേശവനാശാൻ
:ഇല്ല. എന്നെക്കൊണ്ടു സാധിക്കയില്ല.
കാളു
:എന്നാൽ നിങ്ങൾ എഴുതു. ഞാൻ പറയാം.
കേശവനാശാൻ:
ഇന്ദുംകൈരവിണീവകോകപടലീവാംഭോംജിനീവല്ലഭം
മേഘംചാതകമണ്ഡലീവ മധുപശ്രേണീവപത്മാകരം
മാകന്ദപികസുന്ദരീ വരമണിവാത്മേശ്വരംപ്രോചിതം
ചേതോവൃത്തിരിയം സദാ ഗുരുനിധേ ത്വാംദ്രഷ്ടുമുൽക്കണ്ഠതേ.
എന്ന ശ്ലോകം എഴുതിവച്ചു. അതു നോക്കിക്കൊണ്ടു് കാളുവാശാൻ,
തേന്മാവൃക്ഷംകുയിലുമളിയത്താമരപ്പൊയ്കയേയും
ചെമ്മേകോകം രവിയെ മുകിലെത്തന്നെവേഴാമ്പൽതാനും
അമ്മാൻകണ്ണാൾപതിയെയതുപോലാമ്പലച്ചന്ദ്രനേയും
കാണ്മാനോർക്കുംവിധമയിഭവദൃർശനം ഞാൻ കൊതിപ്പൂ.
എന്നു നിഷ്പ്രയാസം ചൊല്ലി.
ഇതുകേട്ടു് കേശവനാശാൻ പറഞ്ഞു:നാം തമ്മിലുള്ള മത്സരമെല്ലാം ഇതിനോടു തീർന്നു. ഇനി ആശാൻ എന്നെ എത്ര പരിഹസിച്ചാലും എനിക്കു് ഒരു കൂസലുമില്ല.
കാളു:“അതിപ്പോൾ കാണാമല്ലോ” എന്നു പറഞ്ഞിട്ടു്,
“അമ്പമ്പാ കൊച്ചുവീട്ടിൽ ബഹുകൊതി-
ചൊറിയൻ കേശവക്കമ്പമാണെ”
എന്നവസാനിക്കുന്ന ഒരു ശ്ലോകം പെട്ടെന്നു ചൊല്ലുകയും അതിനു മറുപടിയായി കേശവനാശാനും,
കാളിദാസപരിഹാസവാക്കിനെ-
ക്കാളുമില്ല മമ മോദമൊന്നിലും
എന്നു തുടങ്ങുന്ന ഒരു പദ്യം നിർമ്മിക്കയും ചെയ്തു. തത്സമയം കാളുവാശാൻ സ്നേഹിതനെ സ്തുതിച്ചു് ഒരു സംസ്കൃതപദ്യം രചിക്കയും ഉണ്ടായി.
കിളിമാന്നൂർ അയ്യപ്പൻകാവിൽ തെക്കേമഠത്തിൽ പത്മനാഭയ്യർ എന്നൊരു സരസനായ സ്ക്കൂൾഇൻസ്പെക്ടർ താമസിച്ചിരുന്നു. അദ്ദേഹം ക്ഷേത്രപ്രദക്ഷിണം വച്ചുകൊണ്ടിരുന്ന അമ്മതമ്പുരാനെ നോക്കി അവിടുത്തെക്കൊണ്ടു് പത്മബന്ധത്തിൽ ഒരു ശ്ലോകമുണ്ടാക്കാനായി ആശാനോടു് അപേക്ഷിച്ചു. അപ്പോൾ ആശാൻ ചൊല്ലിയ ശ്ലോകമാണിതു്:
രാജതേഖിലരാജേന്ദു ശേഖരായിതഭാസുരാ
രാമാഭിവന്ദ്യാ രാജ്ഞീയം സുഹാരകാപി ഹാ വരാ.
കാലക്രമേണ കാളുവാശാന്റെ വിഖ്യാതി നാടെങ്ങും പരന്നു. പലരും അദ്ദേഹത്തെ ക്ഷണിച്ചുവരുത്തി പൂജിച്ചുതുടങ്ങി. ഒരിക്കൽ ആശാനും മടവൂർ സി. നാരായണപിള്ളയുംകൂടി തിരുവനന്തപുരത്തു വന്നു്, കോട്ടയ്ക്കു സമീപത്തെത്തിയപ്പോൾ, ആശാൻ പറഞ്ഞു: “ഇവിടെ ഒരു പിഷാരടിആശാൻ ഉണ്ടെന്നു കേട്ടു. അദ്ദേഹത്തിന്റെ കൈവശം കൗമുദി മുഴുവനും ഉള്ളതായിട്ടറിയാം. നമുക്കു് അങ്ങോട്ടു കയറാം.” ആശാൻ പിഷാരടിയോടു് ഒരുമാസത്തേക്കു് കൗമുദി കടം ചോദിച്ചു. “ഈ പുസ്തകം ബഹുദുർല്ലഭമാണു്. കൊടുത്താൽ തിരിച്ചുകിട്ടുകയില്ലെന്നു് എനിക്കറിയുകയും ചെയ്യാം.” എന്നു പറഞ്ഞു് അദ്ദേഹം ആ അപേക്ഷയെ നിരസിച്ചുകളഞ്ഞു. ആശാൻ വെളിയിൽ വന്നപ്പോൾ സ്ക്കൂൾകുട്ടികൾ പള്ളിക്കൂടത്തിലേക്കു പോകുന്നതു കണ്ടിട്ടു് അവരിൽ ഒരാളുടെ പക്കൽനിന്നു് ഒരു ഓലത്തുണ്ടുവാങ്ങി ഒരു ശ്ലോകം കുറിച്ചയച്ചു. അതു വായിച്ചുനോക്കിയ ഉടനെ പിഷാരടി വെളിയിൽവന്നു് ഹസ്തഗ്രഹണപൂർവം സ്വീകരിച്ചു് അകത്തു കൊണ്ടുപോയി പുസ്തകവും കൊടുത്തിട്ടു്,
തവവർത്മനിവർത്തതാംശിവം പുനരസ്തുത്വരിതം സമാഗമഃ
അയി സാധയ സാധയേപ്സിതാ സ്മരണിയാസ്സമയേ വയം സഖേ.
എന്നു ആശംസിച്ചുവത്രേ.
ഈയിടയ്ക്കാണു് ഗുരുവിന്റെ ആജ്ഞാനുസാരം ആശാൻ ശങ്കരാചാര്യചരിതം കിളിപ്പാട്ടായി തർജ്ജമചെയ്തുതുടങ്ങിയതു്. ഗ്രന്ഥം പൂർത്തിയായിട്ടുണ്ടെന്നു തോന്നുന്നില്ല.
യാതൊരുദേവൻതന്റെ നിർമ്മലപ്രസാദമാ-
മാദിത്യോദയംമൂലമന്തരായാന്ധകാരം
നിശ്ശേഷം നശിക്കുന്നു നിശ്ശേഷകർമ്മണമേ-
ശശ്വദാനന്ദമൂർത്തിയാകിയ ഹേരംബ്ബന്റെ
ശ്രീമൽപാദാംഭോരുഹദ്വന്ദ്വത്തിനായിക്കൊണ്ടു
താമസഭാവമെന്യേ തൊഴുന്നേനാവോളവും.
ഈ കൃതിയിൽ കവി തന്റെ ഗുരുവിനെ ഇങ്ങനെ സ്മരിച്ചു കാണുന്നു.
അജ്ഞാനാമയഃതമഃപടലം നിരസിച്ചു
സംജ്ഞേയപദാർത്ഥങ്ങൾ ദർശിപ്പിച്ചിയങ്ങുന്ന
മദ്ഗുരുവരനായ മംഗലമണിദീപം
സദ്ഗുണാകരൻ ക്രോഡഗ്രാമനാമകധാമാ
മേദുരിതോരുഹോരാതത്വാർത്ഥസാരതന്ത്ര-
യാദസാംപതിലോപമുദ്രാസുനാഥൻ ശുഭൻ
ദേവബ്രാഹ്മണസാധുപൂജനരതൻ സർവ
കോവിദാവലിമുഖകൗരവരാകാചന്ദ്രൻ
നീലകണ്ഠാഭിധാനൻ തന്തിരുപ്പാദംനിത്യ-
മാലംബിച്ചിതാവീണുവണങ്ങീടുന്നേനഹം.
പിന്നീടു നാം ആശാനെ കാണുന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെയും തർക്കശാസ്ത്രപണ്ഡിതനായ തഹശീൽദാർ നാണുശാസ്ത്രികളുടേയും പ്രസിദ്ധ ജ്യൗതിഷികനായ കരുങ്കുളം കൃഷ്ണജ്യോത്സ്യരുടേയും ശിഷ്യനായിട്ടാണു്. നീലകണ്ഠപ്പിള്ളയുടെ ഗുരുവും,
“ശ്രീനീലകണ്ഠാഖ്യൻതന്റെ സൽഗുരുവരൻ വഞ്ചിഭൂപാലബഹുമതൻ ശാന്തഭാവനായ് കുമുദാതുംഗസൗമംഗല്യകാന്തിപോഷണരതനായ് കലാനിധിയായ്, ഏറ്റവും യശഃകരമായുള്ള ദീപ്തികൊണ്ടു് കുറ്റംകൂടാതെ ജര്ഗത്തൊക്കവേ വെളുപ്പിച്ചു”കൊണ്ടു വിളങ്ങുന്നതായി ആശാനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന മഹാത്മാവും ആയ കിളിമാനൂർ വിശാഖംതിരുനാൾ തമ്പുരാൻ,
“ഈ വരുന്ന കാളു എന്റെ പ്രിയശിഷ്യനാണു്. ആ വാത്സല്യംകൊണ്ടല്ല അവനെ അയയ്ക്കുന്നതു്. ഇവനു കവിതയിൽ അസാമാന്യമായ വാസന കാണുന്നു. ഇവന്റെ സാഹിത്യസാമർത്ഥ്യം നേരിട്ടുകണ്ടു് ബോധ്യപ്പെടുത്തുന്നതിനായി അയയ്ക്കുന്നതാകുന്നു.” എന്നൊരു കത്തുമുഖേന അദ്ദേഹത്തിനെ കേരളവർമ്മവലിയകോയിത്തമ്പുരാനു് പരിചയപ്പെടുത്തിക്കൊടുത്തു. ആശാന്റെ പ്രൗഢസംസ്കൃതപദ്യങ്ങൾ കണ്ടു സന്തുഷ്ടനായ വലിയകോയിത്തമ്പുരാൻ പലേ പാരിതോഷികങ്ങൾ കൊടുത്തതിനു പുറമേ,
“അമ്മാവൻ ഇവിടെ അയച്ച കാളുവിന്റെ സാമർത്ഥ്യം എത്രയോ അഭിനന്ദനീയവും അതിശയനീയവുമായിരിക്കുന്നു. അവന്റെ താമസം ഈ തലസ്ഥാനനഗരിയിൽ ആയിരുന്നെങ്കിൽ അവന്റെ യോഗ്യത ശതഗുണം പ്രകാശിക്കുമായിരുന്നു” എന്നു മറുപടിയും കൊടുത്തയച്ചു.
തിരുവനന്തപുരത്തുവച്ചു് കാളുവാശാൻ സർവാധി പി. ഗോവിന്ദപ്പിള്ള, ആറ്റുകാൽ ശങ്കരപ്പിള്ള, മുൻഷി രാമക്കുറുപ്പു് മുതലായവരുടെയൊക്കെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.
ആശാന്റെ സംസ്കൃതകവനങ്ങൾ എല്ലാം അതിപ്രൗഢങ്ങളാണു്.
അടുത്തു് ആശാനെ നാം കാണുന്നതു് വർക്കല സംസ്കൃതവിദ്യാലയത്തിന്റെ പ്രഥമാദ്ധ്യാപകനെന്ന നിലയിലാണു്. ജോലി നിർവ്വഹിച്ചുകൊണ്ടിരിക്കേ, ചവറയിൽ കൃഷ്ണനാശാൻ എന്ന പ്രസിദ്ധ ജ്യോത്സ്യൻ ചാർത്തിക്കൊടുത്ത മുഹൂർത്തത്തേപറ്റി ഒരു തർക്കം ഉത്ഭവിച്ചു. അടിയന്തിരവീട്ടുകാർ നീലകണ്ഠപ്പിള്ള ആശാനേ കണ്ടു ചോദിച്ചു. മുഹൂർത്തം ശരിയല്ലെന്നു് അദ്ദേഹം വിധിച്ചു. എന്നാൽ കൃഷ്ണനാശാനെ തെറ്റു മനസ്സിലാക്കിക്കൊടുക്കുന്നതിലേക്കു് ചവറവരെ ചെല്ലണമെന്നു് അവർ അപേക്ഷിച്ചപ്പോൾ, തനിക്കു വരാൻ നിവൃത്തിയില്ലെന്നും തന്റെ ശിഷ്യനായ കാളുവാശാനെ അയയ്ക്കാമെന്നു് അദ്ദേഹം പറകയാൽ ആശാനു് ഒരു വലിയ വാദത്തിൽ ഏർപ്പെടേണ്ടതായിവന്നു. കാളുവാശാൻ യുക്തികൊണ്ടും പ്രമാണശതങ്ങളെക്കൊണ്ടും കൃഷ്ണനാശാന്റെ വാദമുഖങ്ങളെ എല്ലാം ഖണ്ഡിച്ചു.
ഒരിക്കൽ തിരുവല്ലാ നെടുമ്പുറത്തു കോയിക്കലെ പണ്ഡിതനായ ഒരു തമ്പുരാൻ കിളിമാന്നൂർ കൊട്ടാരത്തിൽ വന്നിരുന്നു. കലഹപ്രിയനായ ‘കൂനൻനമ്പ്യാർ’ എന്നൊരാൾ തിരുവല്ലാരാജാവിന്റെ വാദഘോഷങ്ങളാൽ നീലകണ്ഠപ്പിള്ളആശാൻ സ്തബ്ധനായിപ്പോയെന്ന അർത്ഥംവരുന്ന ഒരു ശ്ലോകം ആരെക്കൊണ്ടോ എഴുതിവാങ്ങിപ്പിച്ചു്, ആശാന്റെ കൈയിൽ കൊടുത്തു. നിർമ്മത്സരനായിരുന്ന നീലകണ്ഠപ്പിള്ളആശാൻ ‘തനിക്കു വാദമൊന്നുമില്ലെ’ന്നു പറഞ്ഞുകൊണ്ടു് ഓലയെ കുടയിൽ തിരുകി വച്ചു. കാളുവാശാൻ ആ ശ്ലോകം കണ്ടു്, ഗുരുവിനെ ധിക്കരിച്ചവനെ കൊമ്പുകുത്തിക്കാൻ അവസരം തേടിക്കൊണ്ടു് ഒരു ഖണ്ഡനപദ്യം എഴുതി നമ്പ്യാരെ ഏല്പിച്ചു. കിളിമാനൂർ കൊട്ടാരത്തിലുള്ള തമ്പുരാക്കന്മാരെല്ലാംകൂടി കാളുവാശാന്റെ വാദചാതുരി കാണാൻ ആഗ്രഹിച്ചു്, ഖണ്ഡനത്തിനു ഖണ്ഡനം എഴുതി അയച്ചുകൊടുത്തു. വാദം കുറേനാൾ നീണ്ടുനിന്നു. ഒടുവിൽ ഇതിനെല്ലാം കൂനൻനമ്പ്യാരുടെ കൃത്രിമമാണെന്നു ഗ്രഹിച്ച കവി അദ്ദേഹത്തിനെ ആക്ഷേപിച്ചു് ‘ശ്വകാകസല്ലാപം’ എന്നൊരു പ്രബന്ധം എഴുതി അയച്ചുകൊടുത്തു.
കാളുവാശാൻ വർക്കല താമസംതുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ, കുഴിവിളാകത്തു നാരായണിഅമ്മയെ വിവാഹം കഴിച്ചു. അവിടെവച്ചു ഗുരുവിന്റെ ആജ്ഞാനുസാരം രചിക്കപ്പെട്ട ആട്ടക്കഥയാണു് പ്രഹ്ളാദചരിതം. ആ കൃതിയെപ്പറ്റി കിളിമാന്നൂർ വിശാഖംതിരുനാൾ വലിയതമ്പുരാൻ അയച്ച അനുമോദനശ്ലോകം താഴെ ചേർക്കുന്നു.
കാളിദാസകവിദർശതോക്തജനകാമവിശ്രമജനാശ്രയഃ
കാളികാസുകരുണൈധമാനബഹുദിവ്യനവ്യകവിതാഗതിഃ
കാളവർത്മജകലാവിലാസപടുരാത്മസാരരസികോനിശം
കാളുനാമകവികുഞ്ജരോജയതി ബാലകൃഷ്ണരുചിരാകൃതിഃ.
ഇപ്രകാരം ശിഷ്യഗണപരിസേവിതനായ ആശാൻ വർക്കലെ താമസിച്ചുകൊണ്ടിരിക്കെ ഒരുദിവസം സന്നിഹിതമായിരുന്ന സ്വദേവിയുടെ ഉത്സവത്തിനു ഭാഗഭാക്കാകുന്നതിനുവേണ്ടി മടവൂർ എത്തി. അവിടെവച്ചു് ഗ്രഹണിരോഗം ആരംഭിച്ചു. പലേ ചികിത്സകൾ ചെയ്തുനോക്കി. ഫലിച്ചില്ല. 1063 കുംഭം 10-ാം ൹ രോഹിണിനക്ഷത്രത്തിൽ ഈ അഭിനവകാളിദാസൻ ദിവംഗതനായി.
അദ്ദേഹത്തിന്റെ സംസ്കൃതത്തിലും മലയാളത്തിലുമുള്ള കൃതികളെയെല്ലാം ശേഖരിച്ചു് പ്രസിദ്ധീകരിക്കുന്നതു ലോകോപകാരപ്രദമായിരിക്കും. കഷ്ടിച്ചു് മുപ്പത്തിഒന്നു വയസ്സുമാത്രമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളുവെങ്കിലും, അതിനിടയ്ക്കു് അദ്ദേഹം ശാശ്വതമായ യശഃസ്തംഭം നാട്ടിക്കഴിഞ്ഞു.
പ്രഹ്ളാദചരിതത്തിലെ ഒരു ശ്ലോകവും ഗാനവും മാത്രം ഉദ്ധരിക്കുന്നു:
19.67 തോടി–ചെമ്പട
സന്താനദ്രുമരാജിരാജിതലതാ സൗഗന്ധിസൂനസ്രവ-
ന്മധ്വാസ്വാദനലാലസഭ്രമരവിഭ്രാമ്യൻസുബാലാനിലം
ജ്യോൽസ്നാചാരുനിശാന്തരേ ദയിതയാ സാപ്രാപൂവാൻനന്ദനം
ദൃഷ്ട്വാ രാമരുചിംശചീംസുമധുരാം ഭാഷാം ബഭാഷേഹരിഃ.
പ. മോഹനീയശീലേബാലേ മോഹനാംഗീമൗലെ
ഏഹി മത്സമീപംശിശു രോഹിണിനായകഫാലെ
കണ്ടാലുംനന്ദനോദ്യാനം കൊണ്ടാടുംവിഹംഗോദ്യാനം
കുണ്ഠതാവിഹീനമാനം പൂണ്ടുവിലസുന്നൂ നൂനം. (മോഹ)
മാലതീമല്ലികാസുമ ജാലമതു കണ്ടിതോ നീ
ചേലിയന്നീടുന്നോരുഡുമാലകൾപോൽശോഭിക്കുന്നൂ. (മോഹ)
ശിഷ്ടരാംജനങ്ങളുടെയിഷ്ടദാനംചെയ്തീടുന്ന
പുഷ്ടശംഖമന്ദാരങ്ങൾ സ്പഷ്ടമേനില്പതുംകാൺക. (മോഹ)
സൂര്യബിംബംപോയ്മറഞ്ഞു വാരിജാതങ്ങൾകരിഞ്ഞു
സാരകാന്തവിയോഗേന നാരിതന്റെമുഖംപോലെ. (മോഹ)
താരേശനുദിച്ചുയർന്നൂ കൈരവങ്ങൾ തെളിയുന്നൂ
ചാരുനിന്മുഖശ്രീകൊണ്ടു പാരമെന്മാനസംപോലെ. (മോഹ)
അഞ്ചിതകോകിലവൃന്ദം പഞ്ചമങ്ങൾപാടീടുന്നൂ
പിഞ്ഛവുവിരുത്തുശിഖിസഞ്ചയങ്ങളാടീടുന്നൂ. (മോഹ)
വണ്ടുകളുംമധുരസമുണ്ടുഷഡ്ജംപാടീടുന്നു
സതണ്ടലർയേകൻതന്റെ കൊണ്ടാടുംഞാണൊലിപോലെ. (മോഹ)
മന്ദവായുസഞ്ചലിതമന്ദാരവല്ലികൾകാൺക
മെല്ലെനമ്മെവിളിക്കുന്നിതെന്നുതന്നെതോന്നീടുന്നു. (മോഹ)
മാരനായവീരൻവന്നു കൂരമ്പുകൾചൊരിയുന്നു
വാരണഗമനേ മനതാരിൽമാൽപെരുകീടുന്നു. (മോഹ)
നല്ലൊരുരജനിയിതു മുല്ലബാണകേളിചെയ്വാൻ
ചൊല്ലിയലുമധരംതന്നല്ലൽതീർക്ക വല്ലഭേ നീ. (മോഹ)
19.68 എരിക്കിലക്കാമോദരി—ചെമ്പട
സുരനാഥസുകീർത്തേരമണശൃണുസുകൃതൈധിതമൂർത്തേ
പ്രതിഭടപടലീപാടനപാടവശ്രിതജനതാഹരിചന്ദനപാദപ. (സുര) സുരവരതടിനീമജ്ജനലോലം ഹരികരുണംധുതദുഷ്കൃതജാലം
സുരവനിതാജനമിഹതവകോലം സുരുചിരമിദമനുദിനമതിവേലം. (സുര)
കരളിൽനിനച്ചിട്ടൊരുനിശിയണവാൻ തരമതുവാരാഞ്ഞുരുതരഗുണവാൻ
വരസരസിജശരജൂർത്തിയതണവൻ പരിഗതമരിശരകൃതവ്രണകിണവാൻ. (സുര)
പ്രിയതമതവമുഖവിധുസുകൃതരതേ പ്രിയമൊടുതെളിയണമിഹസുരതരതേ
സ്മയമയചന്ദ്രികവിലയാഞ്ഞയിതേ തപതിമമാക്ഷിചകോരികസുമതേ. (സുര)
വിരവൊടുജിതകരികുലവരകുംഭം സരസിജശരരസപൂരിതകുംഭം
വരകരപരിലാളിതകുചകുംഭം സരസമണച്ചുവിതനുപരിരംഭം. (സുരനാഥ)
ശബ്ദാർത്ഥങ്ങളുടെ സൗകുമാര്യവും പരിപാകവും മാധുര്യവും സന്ദർഭശുദ്ധിയും നോക്കിയാൽ ആട്ടക്കഥകളുടെ കൂട്ടത്തിൽ അത്യുന്നതമായ സ്ഥാനം ഇതിനു കൽപ്പിക്കാവുന്നതാകുന്നു. കവി പിതാവിൽനിന്നു സോപാനരീതിയിലുള്ള ഗാനരീതിയും ചില ഭാഗവതന്മാരിൽനിന്നു ദേശീയ സമ്പ്രദായവും നല്ലപോലെ അഭ്യസിച്ചിരുന്നതിനാലും നല്ല കണ്ഠമാധുരി ഈശ്വരദത്തമായിട്ടുതന്നെ ഉണ്ടായിരുന്നതുകൊണ്ടും, ഈ കൃതിയിലെ ഗാനങ്ങൾക്കു് ഇരയിമ്മന്റെ ഗാനങ്ങൾക്കുള്ളതുപോലുള്ള മാധുരീവിശേഷം കാണുന്നു. കാളുവാശാന്റെ സംസ്കൃതരചനാവൈഭവത്തേയും സംസ്കൃതരചനാപാടവത്തേയും താരതമ്യപ്പെടുത്തി നോക്കുന്നതായാൽ അവ രണ്ടും ശ്രേഷ്ഠങ്ങളായിരിക്കുന്നു എന്നു ശ്വാകാകസല്ലാപത്തിലെ പ്രൗഢഗദ്യങ്ങളും പ്രഹ്ളാദചരിതത്തിലെ പ്രൗഢപദ്യങ്ങളും നിർവിശങ്കം സാക്ഷ്യം വഹിക്കുന്നതായി ഒരു പണ്ഡിതാഗ്രണി അഭിപ്രായപ്പെട്ടിരിക്കുന്നു. ദ്രുതകവിതയിലായിരുന്നു അദ്ദേഹത്തിനു വാസന. ശ്വാകാകസല്ലാപം ഒരു പകൽകൊണ്ടു രചിച്ചതാണു്. പ്രഹ്ളാദചരിതം എഴുതുന്നതിനു രണ്ടുമൂന്നാഴ്ചവട്ടങ്ങളേ വേണ്ടിവന്നുള്ളു.
ആശാൻ പ്രകൃത്യാ സുശീലനും ശാന്തനുമായിരുന്നെങ്കിലും ആരെങ്കിലും ആക്ഷേപിച്ചാൽ വിധമൊക്കെ മാറുമായിരുന്നു. അദ്ദേഹം മാമണ്ണൂർ പഠിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് ചാത്തന്നൂർ വാദ്ധ്യാരായിരുന്ന ഒരു ചാക്കോമാപ്പിള കുറേ യുക്തിക്കണക്കുകൾ എഴുതി ഏതാനും പദ്യങ്ങളോടുകൂടി രചിച്ചുകൊടുത്തു. ആ പദ്യങ്ങളിൽ ഔദ്ധത്യം നല്ലപോലെ സ്ഫുരിച്ചിരുന്നു. ആശാനാകട്ടെ ചോദ്യങ്ങൾക്കു് ഉത്തരം എഴുതിയിട്ടു് പദ്യങ്ങൾ അബദ്ധപ്രചുരങ്ങളായിരിക്കുന്നുവെന്നും സംസ്കൃതജ്ഞാനശൂന്യന്മാർക്കു് അങ്ങനെ അബദ്ധംവരുന്നതിൽ അതിശയിപ്പാനില്ലെന്നും ഉള്ള ഒരു കുറിപ്പോടുകൂടി സ്വയംകൃതങ്ങളായ ഏതാനും യുക്തിക്കണക്കുകളോടുകൂടി അയച്ചുകൊടുത്തു. ഈ കത്തു് ചാക്കോമാപ്പിളയുടെ ഉത്സാഹശക്തിയെ ഉത്തേജിപ്പിക്കയും അചിരേണ നീലകണ്ഠപ്പിള്ളയാശാനു ശിഷ്യപ്പെട്ടു സംസ്കൃതം അഭ്യസിക്കയും ചെയ്തുവത്രേ. അതിൽപിന്നീടു് ആശാനും ചാക്കോമാപ്പിളയും പ്രിയസുഹൃത്തുക്കളായിത്തീർന്നു. “എന്റെ പ്രിയശിഷ്യൻ ചാക്കോ കാളുവാശാന്റെ കവനഗ്രന്ഥമാണെന്നു നീലകണ്ഠപ്പിള്ളയും,” “കാളുവാശാൻ അവർകളുടെ ആക്ഷേപശ്ലോകങ്ങളും അനന്തരകാലത്തെ സഹായസഹകരണങ്ങളുമാണു് എന്റെ ഭാവിശ്രേയസ്സുകൾക്കെല്ലാം ഹേതുഭൂതമായ സംസ്കൃതാഭ്യസനത്തിനു് എന്നെ പാത്രീഭവിപ്പിച്ചതെന്നു്” ചാക്കോമാപ്പിളയും പറയാറുണ്ടായിരുന്നു.
കാളുവാശാൻ ജാതിവ്യത്യാസത്തിനു ബദ്ധവിരോധിയായിരുന്നു. എല്ലാ ജാതിക്കാരോടും മതക്കാരോടും അദ്ദേഹം സമഭാവനയോടാണു് പെരുമാറിവന്നതും. അദ്ദേഹത്തിന്റെ കവനചാതുരിയെപ്പറ്റി അഭിജ്ഞോത്തമനായ രാമക്കുറുപ്പുമുൻഷി ഒരു കഥ പറഞ്ഞിട്ടുള്ളതു രസാവഹമാണു്. ഒരിക്കൽ മടവൂർ സി. നാരായണപിള്ള ഭാഷാചരിത്രകാരനായ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരെ കാണാൻ ചെന്നിരുന്നു. അവിടെ രാമക്കുറുപ്പുമുൻഷിയും ഉണ്ടായിരുന്നു. ഗോവിന്ദപ്പിള്ള അദ്ദേഹത്തിനെ പരിചയപ്പെടുത്തിക്കൊടുത്തു് അന്നത്തെ നിമിഷകവിയുടെ സഹോദരനെന്നായിരുന്നു. ഉടൻതന്നെ രാമക്കുറുപ്പുമുൻഷി നാരായണപിള്ളയെ അടുത്തുവിളിച്ചു നിങ്ങളുടെ കാളിദാസനു സൗഖ്യംതന്നെയല്ലേ എന്നു ചോദിച്ചു. സൗഖ്യംതന്നെ എന്നു മറുപടി പറഞ്ഞപ്പോൾ അദ്ദേഹം തുടർന്നു: ഞാൻ ആളിനെ ഈയിടെ ഇവിടെവച്ചാണു കണ്ടതു്. നിങ്ങളുടെ പേരെന്തെന്നു ഞാൻ ചോദിച്ചപ്പോൾ, കാളിദാസൻ എന്നു പറഞ്ഞു. അതുകേട്ടു് എനിക്കു പുച്ഛരസം തോന്നി. കുറേ വല്ല കാവ്യശ്ലോകങ്ങളും പഠിച്ചു് മുറിപ്പദ്യങ്ങളുമുണ്ടാക്കി കാളിദാസനെന്നു സ്വയം അഭിമാനിക്കുന്ന ആൾ എന്നാണു് ഞാൻ വിചാരിച്ചതു്. നിങ്ങളുടെ പേർ അസാധാരണം തന്നെയെന്നു ഞാൻ പറഞ്ഞപ്പോൾ ഇദ്ദേഹം, മി. ഗോവിന്ദപ്പിള്ള “അതിരിക്കട്ടെ; കാളിദാസന്റെ നിമിഷകവനസാമർത്ഥ്യം ഒന്നു പരിശോധിച്ചുനോക്കുക” എന്നു പറഞ്ഞു. ഉടനേ ഞാൻ നിങ്ങളുടെ കവനപരിചയം സംസ്കൃതത്തിലോ മലയാളത്തിലോ എന്നു ചോദിച്ചു. ‘രണ്ടിലുമാകാം’ എന്നു മറുപടി കിട്ടിയപ്പോൾ, ഒരു പെൻസിലും കടലാസും കൊടുത്തിട്ടു്, കാളിദാസനെപ്പറ്റി ഒരു പദ്യം സംസ്കൃതത്തിലെഴുതാൻ ഞാൻ ആവശ്യപ്പെട്ടു. വിദ്വാൻ പെട്ടെന്നു് ഒരു ശ്ലോകം എഴുതിവച്ചു. ഞാൻ അത്ഭുതപ്പെട്ടുപോയി. പദ്യം വായിച്ചുനോക്കിയപ്പോൾ അത്ഭുതം ദ്വിഗുണീഭവിച്ചു. പദ്യം അത്രയ്ക്കു രസാവഹമായിരുന്നു. കവിയെ ഒന്നു പരീക്ഷിക്കാൻ വേണ്ടി അതിലെ ചില പ്രയോഗങ്ങൾ തെറ്റാണെന്നു ഞാൻ വാദിച്ചു. വിദ്വാന്റെ ഭാവം പകർന്നു–എന്തിനു്? എന്നോടു കൊണ്ടുപിടിച്ചു തർക്കിച്ചു. കാളിദാസപ്രയോഗങ്ങൾ തന്നെ ഉദ്ധരിച്ചു് വിദ്വാൻ അവയുടെ സാധുത്വം സമർത്ഥിച്ചു. ഞാൻ സന്തോഷിച്ചു. ആൾ ഒരു കൊച്ചുകാളിദാസൻതന്നെ; സംശയമില്ല.”
കാളുവാശാൻ നല്ല ഗായകനായിരുന്നു എന്നു പ്രസ്താവിച്ചല്ലോ. അദ്ദേഹം അനേകം മനോഹരഗാനങ്ങൾ വിവിധരാഗങ്ങളിൽ എഴുതീട്ടുണ്ടു്. പക്ഷേ എന്തു കവിതയായിരുന്നാലും എഴുതിക്കഴിഞ്ഞാൽ പിന്നെ സൂക്ഷിക്കണമെന്നോ പ്രസിദ്ധീകരിക്കണമെന്നോ യാതൊരു ചിന്തയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. അതുകൊണ്ടു് പല കൃതികളും നഷ്ടപ്പെട്ടുപോയിട്ടുണ്ടു്.
ഒരിക്കൽ നെടുമ്പുറത്തു കോയിത്തമ്പുരാൻ തിരുവനന്തപുരത്തു പോയിട്ടു് തിരിച്ചു പോരുംവഴി കിളിമാനൂർ കൊട്ടാരത്തിൽ ചെന്നുചേർന്നു. അദ്ദേഹം മഹാരാജാ തിരുമനസ്സിലേക്കു സമർപ്പിച്ച ചക്രബന്ധത്തിലുള്ള ഒരു പദ്യം കാണിച്ചിട്ടു് അതിന്റെ അർത്ഥകല്പനകളേപ്പറ്റി പ്രശംസിച്ചു. ഒടുവിൽ “ഈമാതിരി പദ്യം എഴുതത്തക്ക വല്ലവരും ഇവിടെ ഉണ്ടോ” എന്നു ചോദിച്ചപ്പോൾ കിളിമാന്നൂർവലിയകോയിത്തമ്പുരാൻ പറഞ്ഞു:“ഉണ്ടു്, എന്റെ ശിഷ്യൻ കാളുവുണ്ടു്.”
കാളുവിനെ വരുത്തിയിട്ടു് ഈവിധം അർത്ഥാന്തരങ്ങളോടുകൂടിയ പദ്യം എഴുതാമോ എന്നു തമ്പുരാൻ ചോദിച്ചു.
ആശാൻ
–എഴുതാം.
തമ്പുരാൻ
–ഞാൻ പോകുംമുമ്പേ എഴുതിക്കാണിക്കാമോ?
ആശാൻ
–ഇപ്പോൾതന്നെ എഴുതിത്തരാം.
തമ്പു
–എത്ര സമയം വേണ്ടിവരും?
ആശാൻ
–ഒരു മണിക്കൂർ.
തമ്പു
–കൊള്ളാം; ഒരു മണിക്കൂറോ? എന്നാൽ എഴുതികാണിക്കുക.
കാളുവാശാൻ അടുത്ത മുറിയിൽ ചെന്നിരുന്നു് ഒരു ചക്രബന്ധം രചിച്ചു. അദ്ദേഹം പോയപ്പോൾ തമ്പുരാൻ പറഞ്ഞു:
“ഇദ്ദേഹം ബുദ്ധിമാനാണെന്നു തോന്നുന്നു. എങ്കിലും അഹങ്കാരം കുറെ അധികമാണു്.”
വലിയതമ്പുരാൻ—അങ്ങനെ അല്ല. അവൻ മഹാ സമർത്ഥനാണു്.
കാളുവാശാൻ പറഞ്ഞ സമയത്തിനുള്ളിൽ ശ്ലോകം എഴുതികൊണ്ടുവന്നു. ആ പദ്യം രാജാവിന്റെ പദ്യത്തെക്കാൾ പതിന്മടങ്ങു പ്രൗഢവും ഹൃദ്യവുമായിരുന്നു. തമ്പുരാൻ അദ്ദേഹത്തിനു് ഒരു തുപ്പട്ടി നേര്യതു സമ്മാനിച്ചു. അദ്ദേഹം അവിടെനിന്നു പോയപ്പോൾ തമ്പുരാൻ പറഞ്ഞു:
“ഈ ആളിന്റെ അഗാധബുദ്ധിയും ദ്രുതകവനവൈദഗ്ദ്ധ്യവും അതിവിസ്മയനീയമായിരിക്കുന്നു. അതു വിചാരിച്ചാൽ ആൾ അല്പായുസ്സാണെന്നു തോന്നുന്നു.”
ഈ സംഭവത്തിനുശേഷം കാളുവാശാൻ അധികനാൾ ജീവിച്ചിരുന്നില്ല. അന്നു രചിച്ച ചക്രബന്ധപദ്യം താഴെ ഉദ്ധരിക്കുന്നു.
ജന്യംചിന്തയവക്ഷസിത്യചതുരം പ്രാംശുപ്രതാപദ്യുതേ
ലബ്ധ്വാവർത്തത ഭർത്തുരക്ഷ്ണിചപലാ വാസ്തുക്രിയാമിന്ദിരാ-
യത്തേഭൂതിമൃതേവധിം രചയതേ ഭൂഭൃംഗപാതേന തേ-
താം പത്മാലയതാം ജഗാമ യദയം രാജ്ഞാം ചതേഽബ്ജാക്ഷതാം.
കാളുവാശാനെപ്പറ്റിയുള്ള ഈ വിവരണത്തിനു നാം മടവൂർ സി. നാരായണപ്പിള്ള അവർകളോടു കടപ്പെട്ടിരിക്കുന്നു.
19.69 കാത്തുള്ളി അച്യുതമേനോൻ
കാത്തുള്ളിത്തറവാടു് കൊടുങ്ങല്ലൂർ പട്ടണത്തിൽ മേത്തല ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. ആ പ്രസിദ്ധഗൃഹത്തിൽ ആയിരുന്നു അച്യുതമേനോന്റെ ജനനം. അദ്ദേഹം 1026 മകരം 28-ാംതീയതി ജനിച്ചു. പിതാവു് കൊടുങ്ങല്ലൂർ പുല്ലൂറ്റു് അംശത്തിലുള്ള മാമ്പറ്റെ നാരായണൻനമ്പൂതിരി എന്ന ഭാഷാകവിയായിരുന്നു. അഞ്ചാംവയസ്സിൽ ശൃംഗപുരത്തു വാരിയത്തെ അച്യുതവാരിയർ എഴുത്തിനിരുത്തി. എട്ടുപത്തു വയസ്സുവരെ എഴുത്തും വായനയും പഠിച്ചിട്ടു് ബാലൻ കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ, കുഞ്ഞിക്കുട്ടൻതമ്പുരാൻ ഇവരോടൊപ്പം വിദ്വാൻ കുഞ്ഞുരാമവർമ്മത്തമ്പുരാന്റെ അടുക്കൽ സംസ്കൃതം പഠിച്ചു തുടങ്ങി. പ്രധാന കാവ്യങ്ങളും വ്യാകരണം അലങ്കാരം മുതലായവയും എല്ലാം ഈ ഗുരുവിൽനിന്നാണു് പഠിച്ചതു്. പതിനാറുവയസ്സായപ്പോഴേക്കും അദ്ദേഹം സാമാന്യം നല്ല വ്യുത്പത്തി സമ്പാദിച്ചുകഴിഞ്ഞു.
ചെറുപ്പത്തിലേ നല്ല കവിതാവാസന പ്രകാശിപ്പിച്ചു തുടങ്ങി. എന്നാൽ ശബ്ദത്തിലുള്ളതുപോലുള്ള നിഷ്ക്കർഷ അർത്ഥവിഷയത്തിൽ ഉണ്ടായിരുന്നില്ല. കവിതകളെല്ലാം പ്രാസാനുപ്രാസങ്ങൾ നിറഞ്ഞിരിക്കുന്നു. ഛായാശ്ലോകങ്ങൾ രചിക്കാൻ നല്ല വിരുതനായിരുന്നു.
വട്ടത്തിൽച്ചേർന്നചപ്രത്തലമുടിചിതറിബ്ഭ്രാന്തനെപ്പോലെയേറ്റം
വിഡ്ഢിത്തംകാട്ടിയോരോ ഫലിതവുമിടയിൽ തർക്കവാക്കുംതകർത്തു്
മട്ടെല്ലാമൊന്നുമാറിച്ചിലരെയഥദുഷിച്ചേവമാത്മാഭിമാനം-
വിട്ടുത്സാഹിച്ചു കൂസാതടവിലിഹനടക്കുന്നതാരെന്നറിഞ്ഞോ?
അദ്ദേഹം ജൈമിനീയാശ്വമേധം കിളിപ്പാട്ടു്, അംബോപദേശം, സതീദർശനം മണിപ്രവാളം, രുക്മിണീസ്വയംവരം (അപൂർണ്ണം), ആനന്ദരാമായണം കിളിപ്പാട്ടു്, കവിപുഷ്പമാല എന്നീ കൃതികളും അനേകം ഒറ്റശ്ലോകങ്ങളും നിർമ്മിച്ചിട്ടുണ്ടു്.
19.70 ഒറ്റശ്ലോകങ്ങൾ
താരമ്പൻതാരമാർന്നുനിന്നൊരുശരം കൈവിട്ടതിൽക്രുദ്ധനായ്
നീറീടും നിടിലാക്ഷിതന്നിലവനെപ്പെട്ടെന്നു ചുട്ടെങ്കിലും
സാരംകൂടിയവില്ലുകൊണ്ടു തലയിൽതാഡിച്ച പാർത്ഥന്നുവ-
മ്പേറും പാശുപതംകൊടുത്ത ഭഗവാനീശൻ നമുക്കാശ്രയം.
19.71 രുക്മിണീസ്വയംവരം
അല്ലേ കല്യാണരാശേ സുജനമഹിതമാമാത്മധർമ്മം ചരിക്കു-
ന്നില്ലേ സന്തോഷപൂർണ്ണാശയമുടയഭവാനെപ്പൊഴും വിപ്രമൗലേ
എല്ലാക്കാമങ്ങളേയും ജഗതിതടവുകൂടാതെ വർഷിപ്പതോർത്താ-
ലുല്ലാസാലാരണന്മാരുടയശുഭമെഴും ധർമ്മമാംകർമ്മമല്ലോ.
അഹീനധർമ്മംപരമാചരിക്കും
മഹീസുരൻ ഹന്തജനത്തിനെല്ലാം
മഹീതലേ കാമിതമൊക്കെ വിണ്ണോർ
മഹീരുഹംപോലെ കൊടുക്കുമല്ലോ
തൃഷ്ണയുള്ളവനു സർവ്വദിക്കിലും
കൃഷ്ണമേറ്റമുളവായ്വരുംദൃഢം
തൃഷ്ണവിട്ടവനുതെല്ലുമെങ്ങുമേ
കഷ്ണമില്ലിതു സമസ്തസമ്മതം.
കവി പുഷ്പമാലയാണു് വെണ്മണി മകൻനമ്പൂരിപ്പാട്ടിലെ ‘കാത്തുള്ളിലച്യുത’ എന്നു തുടങ്ങിയ പ്രസിദ്ധ പദ്യങ്ങൾക്കു് അവസരം നല്കിയതു്.
കവിഭാരതത്തിൽ കാത്തുള്ളിലച്യുതമേനോനെപ്പറ്റി ഇങ്ങനെ ഒരു ശ്ലോകം ചേർത്തിരിക്കുന്നു.
പുഷ്ടശ്രീ കവിതാബലാധിപതിയാംദ്രോണന്റെശിഷ്യേന്ദ്രനാ-
യിഷ്ടംപാർത്ഥനിലാർന്നുതൽപ്രിയതമാസോദര്യനായ് പ്രാദരം
ശിഷ്ടന്മാർക്കു ഗുണംവരുത്തുവതിനായ് പ്രാണപ്രയത്നപ്പെടും
ധൃഷ്ടദ്യുമ്നനതാണുധൃഷ്ടതമനാം കാത്തുള്ളിലുള്ളച്യുതൻ.
കാത്തുള്ളിലച്യുതമേനോൻ 1085 തുലാം 15-ാംതീയതി പരലോകം പ്രാപിച്ചു.
19.72 കണ്ടത്തിൽ വർഗ്ഗീസ് മാപ്പിള
അഞ്ഞൂറിൽപ്പരം അംഗങ്ങളുള്ളതും നൂറിൽപരം ഉപകുടുംബങ്ങളായ് പിരിഞ്ഞു പാർത്തുവരുന്നതുമായ ഒരു പ്രസിദ്ധ ക്രിസ്ത്യൻ കുടുംബമാണു് കണ്ടത്തിൽ. ഈ കുടുംബത്തിന്റെ യഥാർത്ഥ സ്ഥാപകൻ മാത്തുള്ളമാപ്പിളയായിരുന്നു. അദ്ദേഹം കല്ലൂപ്പാറയിൽ നിന്നു തിരുവല്ലായിൽ വന്നു്, അവിടുത്തെ പ്രധാനപ്പെട്ട നസ്രാണികുടുംബങ്ങളിൽ ഒന്നായ കാഞ്ഞിരക്കാട്ടു കുര്യന്റെ മൂത്തപുത്രിയായ മറിയാമ്മയെ വിവാഹം ചെയ്തു. മഹാ ബുദ്ധിശാലിയായ മാത്തുള്ള പുകയിലവ്യാപാരത്തിലും മറ്റും ഏർപ്പെട്ടു് ഒട്ടുവളരെ പണം സമ്പാദിച്ചു് നല്ല ധനികനായി. 995-ൽ ആണു് കണ്ടത്തിൽ ഭവനം സ്ഥാപിക്കപ്പെട്ടതു്. അദ്ദേഹത്തിനു ബലിഷ്ഠകായന്മാരായ ആറു പുത്രന്മാരും രണ്ടു പുത്രിമാരും ഉണ്ടായി. മൂത്തമകനായ കറുത്താലിൽ ഈപ്പൻ 1008-ൽ അയിരൂർ കുറുംതോട്ടത്തു നിന്നു ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ഉണ്ടായ നാലാമത്തെ പുത്രനായിരുന്നു വർഗ്ഗീസ് മാപ്പിള. അദ്ദേഹം 1032-ൽ ജനിച്ചു. കണ്ടത്തിൽവീട്ടുകാരെല്ലാം വിദ്യാഭ്യാസവിഷയത്തിൽ അനല്പമായ താല്പര്യമുള്ളവരായിരുന്നു. പിതാവായ ഈപ്പനു് ജ്യോതിശ്ശാസ്ത്രത്തിലും മറ്റും സാമാന്യം ജ്ഞാനമുണ്ടായിരുന്നത്രേ.
വർഗ്ഗീസ്മാപ്പിളയുടെ ഓമനപ്പേർ വരിച്ചൻ എന്നായിരുന്നു. ഗീവർഗ്ഗീസ് പാതിരിയുടെ ഉപദേശമനുസരിച്ചു് ഈപ്പൻ തന്റെ കുട്ടികളെ തുകലശ്ശേരി ബംഗ്ലാവിലും അവിടെനിന്നു് സി. എം. എസ് കാളേജിലും അയച്ചു് ഇംഗ്ലീഷ് പഠിപ്പിച്ചു. വർഗ്ഗീസിനു ചെറുപ്പത്തിലേതന്നെ എഴുത്തച്ഛന്റെ കൃതികളും നമ്പ്യാരുടെ തുള്ളലുകളും വായിക്കുന്നതിൽ വലിയ പ്രതിപത്തിയുണ്ടായിരുന്നു. നാട്ടാശാനിൽനിന്നു ലഭിച്ച സംസ്കൃതപരിചയം കഥകളികൾ വായിച്ചു രസിക്കുന്ന വിഷയത്തിൽ സഹായകമായും ഭവിച്ചു. ഇങ്ങനെ മലയാളത്തിലെ ഉത്തമകൃതികളുമായി അദ്ദേഹത്തിനു ലഭിച്ച പരിചയദാർഢ്യമാണു് ഭാഷാപോഷണവിഷയത്തിൽ അദ്ദേഹത്തിനെ മുന്നോട്ടു തള്ളിവിട്ടതു്. കോട്ടയത്തെ പഠിത്തം പൂർത്തിയാക്കീട്ടു് വർഗ്ഗീസുമാപ്പിള തിരുവനന്തപുരം കാളേജിൽ പഠിത്തം തുടങ്ങി. എന്നാൽ കണക്കുവിഷയത്തിൽ പിന്നോക്കമായിരുന്നതിനാൽ അദ്ദേഹം പഠിത്തം നിർത്തീട്ടു് വീട്ടിലേക്കു പോന്നുകളഞ്ഞു. അന്നുമുതല്ക്കു രാജ്യത്തിനും, സമുദായത്തിനും, സ്വഭാഷയ്ക്കുംവേണ്ടി അദ്ദേഹം നാനാമുഖമായ പ്രവർത്തനപരിപാടി സമാരംഭിച്ചു. 1056-ൽ അദ്ദേഹം കൊച്ചിയിലെ കേരളമിത്രം പ്രസ്സിന്റെ ഉടമസ്ഥനായ ദേവജി ഭീമജിയെ പ്രോത്സാഹിപ്പിച്ചു് ഒരു പത്രം പുറപ്പെടുവിക്കയും രണ്ടുകൊല്ലം അതിന്റെ ആധിപത്യം വഹിച്ചുകൊണ്ടു് കൊച്ചിയിൽതന്നെ താമസിക്കയും ചെയ്തു. കേരളമിത്രമെന്നുതന്നെയായിരുന്നു പത്രത്തിന്റെയും പേർ. ഈ പത്രപ്രവർത്തനംവഴിക്കു് വർഗ്ഗീസുമാപ്പിളയ്ക്കു കൊച്ചിയിലേയും തിരുവിതാംകൂറിലേയും അഭ്യസ്തവിദ്യരുടെയെല്ലാം പരിചയവും സ്നേഹവും സമ്പാദിക്കാൻ സാധിച്ചു. അക്കാലത്തു് അദ്ദേഹത്തിന്റെ പ്രോത്സാഹനത്താൽമാത്രം തൂലികാവ്യവസായത്തിൽ ഏർപ്പെട്ട പലരും പിൽക്കാലത്തു നല്ല ലേഖകന്മാരായും ഗ്രന്ഥകാരന്മാരായും തീർന്നിട്ടുണ്ടു്.
രണ്ടുകൊല്ലത്തിനുശേഷം വർഗ്ഗീസുമാപ്പിള പിതാവിന്റെ നിർബന്ധത്താൽ സർക്കാർ ജോലിയിൽ പ്രവേശിച്ചുവെങ്കിലും അതിൽനിന്നു് അചിരേണ പിരിഞ്ഞു് അല്പകാലം സി. എം. എസ് കാളേജിൽ മുൻഷിപ്പണി വഹിച്ചു. 1065-ൽ മലയാളമനോരമക്കമ്പനിയും മനോരമപ്പത്രവും സ്ഥാപിക്കപ്പെട്ടു. മലയാളമനോരമയുടെ ഒരു വശം മുഴുവനും ഭാഷാപോഷണവിഷയത്തിനായി ഒഴിച്ചിട്ടിരുന്നു. അങ്ങനെ മലയാളക്കരയിലെ പ്രധാന കവികളുടെയെല്ലാം കേളീരംഗമായിത്തീർന്ന മനോരമ, അചിരേണ പത്രങ്ങളുടെ കൂട്ടത്തിൽ അഗ്രിമസ്ഥാനം സമ്പാദിച്ചു.
ആദ്യത്തെ കവിസമാജം മനോരമ ആഫീസിൽവച്ചാണു നടന്നതു് ഈ കവിസമാജം ക്രമേണ ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെട്ടു. ചുരുക്കിപ്പറഞ്ഞാൽ മനോരമ കേരളവർമ്മ വലിയകോയിത്തമ്പുരാൻ തുടങ്ങിയ സാഹിത്യകുശലന്മാരുടെ വാത്സല്യത്തിനു പാത്രമായി. കേരളകാളിദാസൻ മനോരമയെ ആദ്യമായി സ്വീകരിച്ച അവസരത്തിൽ പത്രാധിപർക്കു് അയച്ച പദ്യം താഴെ ചേർക്കുന്നു.
നല്ലോരച്ചടികൊണ്ടുകണ്ണിനുടനേ കല്ലോലയന്തീ രസം
സല്ലോകത്തിനു സാരവാർത്തയതിനാലുല്ലാസമുൾത്താരിനും
ചൊല്ലാർന്നോരു മനോരമേയമണുവും വല്ലായ്മയില്ലാതെയി-
ന്നെല്ലാരോടുമണഞ്ഞു തുല്യമനിശം കല്യാണമാർന്നീടണം.
ഉത്തമരീതിയിൽ പത്രപ്രവർത്തനം നടത്തേണ്ടതെങ്ങനെയെന്നു് മലയാളികൾക്കു് കാണിച്ചുകൊടുത്ത രണ്ടു മഹാത്മാക്കൾ വർഗ്ഗീസുമാപ്പിളയും, സി. കുഞ്ഞുരാമൻ നായരുമായിരുന്നു. എന്നാൽ വർഗ്ഗീസുമാപ്പിളയെപ്പോലെ ഇത്ര വളരെ ചെറുപ്പക്കാരെ സാഹിത്യപരിശ്രമങ്ങളിലേക്കു് ഉന്തിത്തള്ളിവിട്ടു്, അവരെ അടിക്കടി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നവർ തുലോം വിരളമാണു്. ഒ. എം. ചെറിയാൻ, കട്ടക്കയത്തിൽ ചെറിയാൻമാപ്പിള, കൊട്ടാരത്തിൽ ശങ്കുണ്ണി, മൂർക്കോത്തു കുമാരൻ, അമ്പലപ്പുഴ മാധവപ്പുതുവാൾ, എം. പി. വർക്കി എന്നിങ്ങനെ പിൽക്കാലത്തു പ്രസിദ്ധിപെറ്റ പലർക്കും മലയാളമനോരമയോടുണ്ടായിരുന്ന കടപ്പാടു പറഞ്ഞറിയിക്കാവുന്നതല്ല.
‘ന ജാതോയേന ജാതേന യാതി വംശസമുന്നതിം.’
എന്ന വാക്യത്തെ അനുസ്മരിപ്പിച്ചു്,
കണ്ടത്തിലുള്ളവരെയൊക്കെയുമേകയോഗ-
ക്കണ്ടത്തിലാക്കിയതുമീവരനായിരുന്നു.
എന്നു നിസ്സംശയം പറയാം. കോട്ടയം എം. ഡി. സിമ്മനാരി, തിരുവല്ലാ എം. ജി. എം. ഹൈസ്ക്കൂൾ, തിരുമൂലപുരം ബാലികാമഠം എന്നീ വിദ്യാലയങ്ങളും, തിരുമൂലപ്പള്ളിയും അദ്ദേഹത്തിന്റെ ഉത്സാഹഫലങ്ങളാണു്.
ഒരു ഗ്രന്ഥകാരന്റെ നിലയിലും വർഗ്ഗീസുമാപ്പിളയ്ക്കു് ഒരു മാന്യസ്ഥാനം ഉണ്ടായിരുന്നു. എബ്രായിക്കുട്ടി, കലഹിനീദമനം എന്നീ നാടകങ്ങളും, യദുകുലരാഘവം, പോർഷ്യാസ്വയംവരം എന്നീ ആട്ടക്കഥകളും, സച്ചരിത്രശതകവും, വിസ്മയജനനം പത്തുവൃത്തവും, ഇഷ്ടസോദരീവിലാപം, കീർത്തനമാല, വിക്ടോറിയാ ചരിത്രസംഗ്രഹം മുതലായ കൃതികളും അദ്ദേഹത്തിനാൽ നിർമ്മിക്കപ്പെട്ടവയാണു്.
ദർപ്പവിച്ഛേദം അഥവാ രഘുകുലരാഘവം എന്ന കൃതിയെപ്പറ്റി മൂന്നാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുണ്ടു്. കലഹിനീദമനകം ഷേക്സ്പീയരുടെ Taming of the Shrew എന്ന നാടകത്തിന്റെ അനുകരണമാകുന്നു. മാതൃകയ്ക്കായി രണ്ടു പ്രാകൃതപാത്രങ്ങളുടെ സംഭാഷണത്തിൽ ഒരംശവും ഒന്നുരണ്ടു ശ്ലോകങ്ങളും അതിൽ നിന്നു് ഉദ്ധരിക്കുന്നു.
ചാരായക്കടയുടെ മുൻവശം. വർക്കിയും ചോകോത്തിയും പ്രവേശിക്കുന്നു.
വർക്കി:
അപ്പനാണെ നീ എന്റെ ഒരടിക്കില്ലേ.
ചോകോത്തി:
ഛേന്നേ! ഇതെവിടെക്കെടന്ന എരപ്പാളി. താനാരാ?
വർക്കി:
ക–ക-ക–കവളുമ്മടലേ! ചെരട്ടയ്ക്കകത്തു മാപ്പിളയാണോടീ എരപ്പാളീ! ഞങ്ങൾ കിനായിക്കിരിയാച്ചന്റെകൂടെ വന്നവരാ. അല്ലെങ്കിൽ ആയക്കെട്ടെടുപ്പിച്ചു നോക്കു്. ഒരിക്കൽ പറഞ്ഞതു് അങ്ങനെ ഇരിക്കട്ടേ. ഇനി ഉരിയാടിയേക്കരുതു്.
ചോ:
താൻ പൊട്ടിച്ച പിഞ്ഞാണിക്കു് വില കൊടുക്കത്തില്ല. അല്ലേ?
വർക്കി:
ഇല്ല. ഒരീയക്കാശു കൊടുക്കേല. പുണ്യാളച്ചനാണ വേഗം പൊയ്ക്കോ. അതാ നിനക്കു നല്ലതു്.
ചോ:
ഇനിക്കറിയാമല്ലോ. ഞാൻ ചെന്നു് എട്ടുകോനട്ടനെ വിളിച്ചോണ്ടു വരും. (പോകുന്നു)
വർക്കി
:എട്ടുകോനട്ടനോ പത്തുകോനട്ടനോ പന്ത്രണ്ടുകോനട്ടനോ വരട്ടേ. ഞാൻ അവനോടു ചട്ടംപിടിച്ചുതന്നെ ഉത്തരട്ട പറയും. ഇതൊന്നുംകൊണ്ടു് വർക്കി കൂട്ടാക്കുന്നോനല്ല. അല്ലെങ്കിൽ അതുതന്നെ ഒന്നു കാണാമല്ലൊ. വരട്ടേ. ആരെങ്കിലും വരട്ടേ. (നിലത്തുകിടന്നുറങ്ങുന്നു.) “ഇവിടെത്തന്നെ കാണാമല്ലോ.”
കാന്താരംപൂക്കുറങ്ങും പ്രിയയുടെ വസനം പാതിഖണ്ഡിച്ചുടുത്തും
താൻതാനേ പിന്തിരിഞ്ഞും പുനരരികിലണഞ്ഞശ്രു പാരം ചൊരിഞ്ഞും
സ്വാന്തം വെന്തങ്ങുനില്ക്കും നളനെയുമവനോ കാന്തനെന്നോർത്തുറക്ക-
ഭ്രാന്ത്യാ ചുംബിച്ചിടും തൽക്കമനിയുടെ മുഖത്തേയുമത്യാഭയോടും.
1079-ൽ ആയിരുന്നു വർഗ്ഗീസുമാപ്പിളയുടെ ചരമം. ‘വർഗ്ഗീസുമാപ്പിളയുടെ ചരമംമൂലം എന്റെ വലതുകൈ ഒടിഞ്ഞുപോയി’ എന്നാണു് ആ ദുഃഖവാർത്ത അറിഞ്ഞ അവസരത്തിൽ കേരളവർമ്മ വലിയകോയിത്തമ്പുരാൻ അരുളിച്ചെയ്തതു്.
19.73 നാരായണഗുരുസ്വാമികൾ
തിരുവനന്തപുരത്തുനിന്നും ഏഴെട്ടുനാഴിക വടക്കുകിഴക്കായി ചെമ്പഴന്തി എന്നൊരു ദേശമുണ്ടു്. അവിടെ നായരീഴവമൈത്രിയുടെ സജീവോദാഹരണമെന്നപോലെ വർത്തിക്കുന്ന മണയ്ക്കൽ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുമാറി വയൽവാരം എന്നൊരു കുടിൽ കാണാം. ആ കുടിഞ്ഞിലിനെയാണു് നായരീഴവമൈത്രിയുടെ സംസ്ഥാപനത്തിനും അധഃകൃതസമുദ്ധാരണത്തിനും വേണ്ടി 103 ചിങ്ങമാസം ചതയം നക്ഷത്രത്തിൽ സ്വജനനംകൊണ്ടു ശ്രീനാരായണഗുരു അനുഗ്രഹിച്ചതു്. കുട്ടിയെന്നും മാടനാശാനെന്നും ആയിരുന്നു മാതാപിതാക്കന്മാരുടെ പേരു്. നാരായണനെന്നായിരുന്നു മാതാപിതാക്കന്മാർ നല്കിയ നാമം. എന്നാൽ അവർ വിളിച്ചുവന്നതു് നാണു എന്നായിരുന്നു.
നാണുവിനു മൂന്നു സഹോദരിമാരല്ലാതെ സഹോദരന്മാർ ആരും ഉണ്ടായിരുന്നില്ല. മാടനാശാനും നാണുവിന്റെ മാതുലന്മാരായ രാമൻവൈദ്യൻ, കൃഷ്ണൻവൈദ്യൻ ഇവരും സാമാന്യം നല്ല വ്യുത്പത്തിയുള്ളവരായിരുന്നു എന്നാണറിവു്. അമ്മയുടെ മാതുലനായിരുന്ന കൊച്ചനാശാനും നല്ല യോഗ്യനായിരുന്നത്രേ.
നാണു നല്ല ചൊടിചൊടിപ്പുള്ളവനും, വീട്ടിൽ പൂജയ്ക്കു് ഒരുക്കിവയ്ക്കുന്ന പഴവും പലഹാരവും പൂജകഴിയുംമുമ്പുതന്നെ എടുത്തു തിന്നുകളയുക മുതലായ കുസൃതികളിൽ വിരുതനും ആയിരുന്നെങ്കിലും മറ്റു ബാലകന്മാരെ ബാധിക്കാറുണ്ടായിരുന്ന വലിയ ദൂഷ്യങ്ങളൊന്നും ഈ കുട്ടിയെ ബാധിച്ചിരുന്നില്ല.
ചെമ്പഴന്തി മൂത്തപിള്ളയുടെ അടുക്കലാണു് നാണു എഴുത്തിനിരുന്നു പ്രാഥമിക പാഠങ്ങൾ പഠിച്ചതു്. അന്നേ നല്ല ഗ്രഹണപാടവം പ്രകാശിപ്പിച്ചിരുന്നു. എന്നാൽ നിർദ്ധനത്വം നിമിത്തം പഠിത്തം ദീർഘകാലം തുടരുന്നതിനു സാധിച്ചില്ല. കന്നുകാലികളെ മേയ്ക്കുന്ന ജോലികൂടി ഈ കുട്ടി വഹിക്കേണ്ടതായിവന്നു. പക്ഷെ ആ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വൃക്ഷശാഖകളിൽ കയറി ഇരുന്നു ശ്ലോകങ്ങൾ ഉരുവിടുക പതിവായിരുന്നത്രേ. ഇതിനിടയ്ക്കു പ്രാതഃസ്നാനം, ജപം, ക്ഷേത്രദർശനം മുതലായ കാര്യങ്ങളിൽ അവൃതിചലിതമായ നിഷ്ഠ കാണിച്ചുവന്നതിനാൽ നാണുഭക്തൻ എന്ന പേരു് അദ്ദേഹത്തിൽ പതിഞ്ഞുകഴിഞ്ഞിരുന്നു. ഒരിക്കൽ മസൂരിരോഗം പിടിപെട്ടു് ഈ ഭക്തൻ വീട്ടുകാരെ അറിവിക്കാതെ ദേവിക്ഷേത്രത്തിൽ പോയി 18 ദിവസം ഭജനമിരുന്നു. രോഗശമനമുണ്ടായതിനുശേഷമേ സ്വഗൃഹത്തിൽ ചെല്ലുകയുണ്ടായുള്ളു.
20 വയസ്സു തികഞ്ഞതിന്റെശേഷം ആണു് ഉപരിവിദ്യാഭ്യാസത്തിനു് അവസരം ലഭിച്ചതു്. ഓമംപിള്ളി രാമൻപിള്ള ആശാനായിരുന്നു ഗുരു. വാരണപ്പിള്ളിൽ താമസിച്ചുകൊണ്ടു് 1051 മുതൽ 1057 വരെ കാവ്യനാടകാലങ്കാരാദികൾ അഭ്യസിച്ചു. മണമ്പൂർ കേശവൻ, ഉടയാൻകുഴി കൊച്ചുരാമനാശാൻ മുതലായവർ നാണുഭക്തന്റെ സതീർത്ഥ്യന്മാരായിരുന്നു. 1057-ൽ അർശോരോഗം ബാധിക്കയാൽ അദ്ദേഹം സ്വഗൃഹത്തിലേക്കു് മടങ്ങുകയും കുറേക്കാലം കടയ്ക്കാവൂർ, അഞ്ചുതെങ്ങു തുടങ്ങിയ സ്ഥലങ്ങളിൽ കുടിപ്പള്ളിക്കൂടം നടത്തുകയും ചെയ്തു. ഇങ്ങനെയാണു് ഭക്തൻനാണു ആശാനായിത്തീർന്നതു്.
അഞ്ചുതെങ്ങിൽ കുട്ടികളെ പഠിപ്പിച്ചുപോന്നിരുന്നകാലത്തു് ധ്യാനവും ഉറക്കവും ഒക്കെ ഇപ്പോഴത്തെ ജ്ഞാനേശ്വരം ക്ഷേത്രത്തിന്റെ കിഴക്കേവശത്തുള്ള ക്ഷേത്രമണ്ഡപത്തിലായിരുന്നു. 25-ാംവയസ്സിൽ ഗുരുജനങ്ങളുടെ നിർബന്ധാനുസരണം വർക്കലയ്ക്കടുത്തു നെടുങ്കണ്ടയുള്ള ഒരു സ്ത്രീയെ (പിതാവിന്റെ ഭാഗിനേയി) വിവാഹം നടത്തിയെങ്കിലും ആ സ്ത്രീയെ അദ്ദേഹം സ്പർശിച്ചിട്ടില്ല. സ്വാമികളെ ബ്രഹ്മചര്യത്തിൽനിന്നു തെറ്റിക്കാൻ ചിലരൊക്കെ ശ്രമിച്ചുകൊണ്ടിരുന്നു എന്നു്,
“നരഹരിമൂർത്തി നമിച്ചിടുന്ന നെറ്റി-
ത്തിരുമിഴിത്തന്നിലെരിച്ച മാരനിന്നും
വരുവതിനെന്തൊരു കാരണംപൊരിച്ചീ-
ടെരിമിഴിതന്നിലൊരോന്നുകൂടിയിന്നും.”
എന്നുള്ള സ്തോത്രത്തിൽനിന്നും മനസ്സിലാക്കാം. ബ്രഹ്മചര്യത്തിലുള്ള ദൃഢനിഷ്ഠ അദ്ദേഹത്തിനെ ഗൃഹത്തിൽനിന്നും അകറ്റി. അങ്ങനെ ഇരിക്കവേയാണു് കുഞ്ഞൻപിള്ളച്ചട്ടമ്പി എന്ന യോഗീന്ദ്രന്റെ പരിചയം സിദ്ധിച്ചതു്. അദ്ദേഹം യോഗവിദ്യയിലെ പ്രഥമപാഠങ്ങൾ നാണുവാശാനു് ഉപദേശിച്ചു. ചട്ടമ്പിസ്വാമികൾ തന്നെയാണു് അദ്ദേഹത്തിനെ തയ്ക്കാട്ട് അയ്യാവുമായി പരിചയപ്പെടുത്തിക്കൊടുത്തതു്. അയ്യാവു് യോഗവിഷയകമായ ഉപരിവിദ്യകളെല്ലാം അദ്ദേഹത്തിനു് ഉപദേശിച്ചതിൽ പിന്നീടു് അദ്ദേഹം മരുത്വാമലയിൽചെന്നു് ഏറിയകാലം തപസ്സുചെയ്തു. അദ്ദേഹം തൃണപർണ്ണാശനനായിട്ടാണു കഴിച്ചുകൂട്ടിയതു്. ഈ തപസ്സിനുശേഷം അദ്ദേഹം ദക്ഷിണതിരുവിതാംകൂറിൽ പല സ്ഥലങ്ങളിൽ സഞ്ചരിക്കയും “അവധൂതൻ വന്നിരിക്കുന്നു എന്നു്” ആ ദിക്കുകളിലുള്ള നായന്മാരും ചെട്ടികളും വിശ്വസിക്കയും അതിനനുരൂപമായി അദ്ദേഹത്തിനെ പൂജിക്കയും ചെയ്തു. പലേ ദിവസങ്ങൾ മുക്കോക്കുടികളിൽ കഴിച്ചുകൂട്ടീട്ടുണ്ടു്. അന്നൊക്കെ ഭക്തന്മാർ എന്തു കൊടുത്താലും അദ്ദേഹം ഭക്ഷിക്കുമായിരുന്നു.
1060-ൽ പൂവാറിന്റെ പതനത്തിനടുത്തുള്ള അരുവിപ്പുറത്തു താമസിച്ചുതുടങ്ങി. 1065-ൽ അവിടെ ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ക്രമേണ അവിടെ ഒരു ക്ഷേത്രവും മഠവും പള്ളിക്കൂടവും ഉണ്ടായി. അതിനോടുകൂടി പലരും ക്ഷേത്രപ്രതിഷ്ഠയ്ക്കായി അദ്ദേഹത്തിനെ ക്ഷണിച്ചുതുടങ്ങി. അങ്ങനെ ചിറയിൻകീഴിൽ ഒരു ദേവേശ്വരക്ഷേത്രവും കുളത്തൂരിൽ കോലത്തുകര ഭഗവതിക്ഷേത്രം നിന്നിരുന്നിടത്തു ഒരു ശിവപ്രതിഷ്ഠയും അദ്ദേഹം നടത്തി. ഇക്കാലത്തു കുമാരനാശാൻ സ്വാമിയോടുകൂടി താമസിക്കയായിരുന്നു.
1070-ൽ ചിദംബരം, മധുര മുതലായ ദിക്കുകളിൽ സഞ്ചരിച്ചു് ബാംഗ്ലൂരിൽ പബ്ളിക്കു് ഹെൽത്തു് ഡയറക്ടരായിരുന്ന ഡാക്ടർ പപ്പുവിന്റെ ക്ഷണമനുസരിച്ചു് അദ്ദേഹം ബാംഗ്ളൂരിൽ പോയിരുന്ന അവസരത്തിലാണു് കുമാരനാശാനെ പഠിപ്പിക്കുന്ന ജോലി അദ്ദേഹത്തിൽ ചുമത്തിയതു്. ഈ സഞ്ചാരത്തിന്റെ ശേഷം സ്വാമിയുടെ പ്രസിദ്ധി പതിന്മടങ്ങു വർദ്ധിച്ചു. അനന്തരം ഈഴവരുടെ ഇടയ്ക്കുള്ള അനാചാരങ്ങളെ ധ്വംസിക്കുന്നതിനായി അദ്ദേഹം പ്രയത്നം തുടങ്ങുകയും കേരളത്തിന്റെ നാനാഭാഗങ്ങളിലും സഞ്ചരിക്കയും ചെയ്തു. 1078-ൽ ശ്രീനാരായണധർമ്മപരിപാലനയോഗം സ്ഥാപിക്കപ്പെട്ടു. ആദ്യത്തെ കാര്യദർശി കുമാരനാശാനായിരുന്നു.
അനന്തരം വർക്കലക്കുന്നിൽ ഒരു കുടിൽകെട്ടി താമസംതുടങ്ങി. താമസിയാതെ അവിടെ ഒരു പാഠശാലയും ഒരു ശിവക്ഷേത്രവും ഉണ്ടായി. 1089-ൽ എസ്. എൻ. ഡി. പി. യോഗം അവിടെവച്ചു നടത്തുന്നതിനു് ഏർപ്പാടുചെയ്തു. തദവസരത്തിൽ ആയിരുന്നു സ്വാമികൾ ശിവഗിരി ശാരദാപ്രതിഷ്ഠ നടത്തിയതു്.
1093-ൽ തലശ്ശേരി സന്ദർശിച്ചു് അവിടത്തെ ജഗന്നാഥക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തി. ആ ക്ഷേത്രത്തിൽ ഇപ്പോൾ സ്വാമികളുടെ വിഗ്രഹവും വച്ചു പൂജിച്ചുവരുന്നു. 1099-ൽ സർവ്വമതസമ്മേളനം വിളിച്ചുകൂട്ടീട്ടു് ഒരുജാതി, ഒരുമതം, ഒരുദൈവം മനുഷ്യനു് എന്ന ശ്രീനാരയണധർമ്മത്തിനെ അദ്ദേഹം പ്രഖ്യാപനം ചെയ്തു.
സ്വാമികളുടെ പരിശ്രമത്താൽ ഈഴവരുടെ ഇടയ്ക്കുള്ള താലികെട്ടു മുതലായ അനാചാരങ്ങളും ദുർദ്ദേവതാരാധനകളും അവാന്തരജാതിവിഭാഗവും നിശ്ശേഷം നിന്നുപോയി. ഇടക്കാലത്തു്—വിപുലമായ മതപരിവർത്തനോദ്യോഗം നടന്ന കാലത്തു്—സ്വാമികളുടെ സ്മരണ ഒന്നുമാത്രമാണു് ഈഴവരെ അതിൽനിന്നും രക്ഷിച്ചതു്.
1102-ൽ എഴുപതാംതിരുനാൾ കഴിഞ്ഞു് സ്വാമികൾ തെക്കേ ഇന്ത്യാ, സിലോൺ മുതലായ ദിക്കുകളിൽ സഞ്ചരിച്ചു. ഈ സഞ്ചാരത്തിനിടയ്ക്കു സുഖക്കേടു ബാധിക്കയാൽ മദ്രാസിലും മറ്റും നടത്തിയ ചികിത്സ ഫലിക്കാതെ ശിവഗിരിക്കുതന്നെ അദ്ദേഹം മടങ്ങി. 1105 കന്നിമാസത്തിൽ അദ്ദേഹം സമാധിയടഞ്ഞു. ആ ദിവസം ഇന്നും തിരുവിതാംകൂറിൽ ഒരു പൊതുഒഴിവുദിവസമാണു്.
സ്വാമി നല്ല ഫലിതക്കാരനായിരുന്നു. ഒരിക്കൽ ഒരാൾ സ്വാമിയോടു പശുവിന്റെ പാൽ കുടിക്കാമെങ്കിൽ അതിന്റെ മാംസം തിന്നാലെന്തു്? എന്നു ചോദിച്ചതിനു്, അപ്പോൾ നിങ്ങൾക്കു് അമ്മയുണ്ടോ? എന്നു ചോദിച്ചു. ‘ഇല്ല’ എന്നു് അയാൾ പറഞ്ഞപ്പോൾ ‘അവരെ സംസ്കരിച്ചോ തിന്നോ’ എന്നുമാത്രം അദ്ദേഹം ചോദിച്ചു. കൊളമ്പിൽ ഒരു ഹിന്ദുക്ഷേത്രത്തിൽ പൂജചെയ്തുകൊണ്ടിരുന്ന പൂജാരിയോടു്—സ്വാമികൾ—ശൈവം തന്നല്ലോ. (മത്സ്യം ഉപയോഗിക്കുന്ന ആൾ എന്നർത്ഥം.)
പൂജാരി:
മിക്കവാറും ശൈവംതന്നെ.
സ്വാമി:
ചിലപ്പോൾ തിന്നും അല്ലേ.
പൂജാരി:
അതേ, നിർബന്ധമില്ല. ആടിയാൽ തിന്നും എന്നു മാത്രം.
സ്വാമി:
തിന്നാതിരിക്കാൻ നാക്കു സമ്മതിക്കയില്ല, അല്ലേ? (ചിരിക്കുന്നു)
പൂജാരി:
(വീണ്ടും) കിട്ടിയാൽ തിന്നും.
സ്വാമി:
കല്ലുകിട്ടിയാൽ തിന്നുമോ?
ചെത്തുകാരനായ ഒരു സാധു ഈഴവൻ ഭാര്യയോടു കലഹിച്ചു്, ‘ഇനി സന്യസിച്ചുകളയാ’മെന്നു തീർച്ചപ്പെടുത്തിക്കൊണ്ടു് സ്വാമിയോടു വിവരം ധരിപ്പിച്ചു. സ്വാമികൾ മന്ദഹസിച്ചുംകൊണ്ടു്,
“കൊള്ളാം; ചെത്തിന്റെ അയോദ്ധ്യാകാണ്ഡം സന്യാസിയാണോ?” എന്നു ചോദിച്ചിട്ടു് അയാളെ പറഞ്ഞയച്ചു.
പള്ളത്തുരാമന്റെ മിശ്രകാന്തി എന്ന ഖണ്ഡകാവ്യം വായിച്ചുകേട്ടിട്ടു് സ്വാമികൾ രാമനോടു പറഞ്ഞു:
നായിക മുക്കവത്തിയും, നായകൻ ഈഴവനും; കൊള്ളാമല്ലോ. “മീനും കള്ളും നല്ലവണ്ണം ഇണങ്ങുമല്ലെ?” സ്വാമികൾ ഒരിക്കൽ തീവണ്ടിയിൽ സഞ്ചരിക്കവേ (929) അതേ മുറിയിൽ തന്നെ ഒരു രാജാവും ഒരു നമ്പൂരിയും അദ്ദേഹത്തിന്റെ സംഭാഷചാതുരി കേട്ടു ബഹുമാനമുള്ളവരായിത്തീർന്നു.
രാജാവു ചോദിച്ചു:‘നിങ്ങളുടെ പേരെന്താണു്?’
‘നാരായണൻ.’
‘ജാതിയിൽ ആരാണു്’
‘കണ്ടാലറിഞ്ഞുകൂടെ?’
‘അറിഞ്ഞുകൂട.’
‘കണ്ടാലറിഞ്ഞുകൂടെങ്കിൽപിന്നെ കേട്ടാൽ അറിയുന്നതെങ്ങനെ?’
19.74 സ്വാമിയുടെ കൃതികൾ
1. അദ്വൈതസിദ്ധി 10 പദ്യങ്ങൾ
ഉണ്ടില്ലയെന്നുമതിമാറിയസത്യസത്തു-
രണ്ടുംപ്രതീതമിതനാദിതമസ്സ്വഭാവം
രണ്ടുംതിരിഞ്ഞിടുകിലേകമഹീന്ദ്രരെങ്ങും
കണ്ടീലകാണ്മതു കയറ്റിനെമാത്രമോർത്താൽ.
19.75 2. സദാശിവദർശനം 8 പദ്യങ്ങൾ
മണംതുടങ്ങിയെണ്ണിമണ്ണിലുണ്ണുമെണ്ണമോ മായ-
ക്കിണങ്ങിനില്ക്കുമുൾക്കുരുന്നുരുക്കിനെക്കിനെക്കിടും
ഗുണം നിറഞ്ഞു കോമളക്കുടത്തിലന്നു മിന്നുമി-
ന്നിണങ്ങളങ്ങുമിങ്ങുമെങ്ങുമില്ല നല്ല മംഗളം.
ഗളംകറുത്തകൊണ്ടലുണ്ടിരുണ്ടുകൊണ്ടുകണ്ടെഴും
കളങ്കമുണ്ടുകുണ്ഠനെങ്കിലും കനിഞ്ഞുകൊള്ളുവാൻ
ഇളംപിറക്കൊഴുത്തിരുന്നുമിന്നുമുന്നതത്തല-
ക്കളം കവിഞ്ഞ കോമളക്കുടം ചുമന്നു കണ്ഠരാം.
19.76 3. ചിദംബരാഷ്ടകം
ബ്രഹാമുഖാമരവന്ദിതലിംഗം ജന്മജരാമരണാന്തകലിംഗം
കർമ്മനിവാരണകൗശലലിംഗം തൻമൃദുപാദുചിദംബരലിംഗം
കല്പകമൂലപ്രതിഷ്ഠിതലിംഗം ദർപ്പകനാശയുധിഷ്ഠിരലിംഗം
അപ്രകൃതിപ്രകരാന്തകലിംഗം തൻമൃദുപാതു ചിദംബരലിംഗം
19.77 4. കുണ്ഡലിനീപാട്ടു്
ആടുപാമ്പേ പുനം തേടുപാമ്പേ
അരുളാനന്ദക്കൂത്തുകണ്ടീടുപാമ്പേ
തിങ്കളും കൊന്നയും ചൂടുമീശൻ
തിരുച്ചെങ്കഴൽചേർന്നുനിന്നാടുപാമ്പേ.
വെണ്ണീറണിഞ്ഞുവിളങ്ങും തിരുമേനി
കണ്ണീരൊഴുക്കി നിന്നാടുപാമ്പേ
പേയും പിണവും പിറക്കും ചുടു-
കാടുമേലും പരംപൊരുളാടുപാമ്പേ.
19.78 5. വൈരാഗ്യദശകം
കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-
ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കഴിയുന്നു
പെരുംകരുണയാറണിയുമാര്യനെ മറന്നി-
ത്തുരുമ്പനിഹയെന്തിനുയിരോടുമരുവുന്നു.
മരുന്നുതിരുനാമമണിനീറൊടിതുമന്നിൽ
തരുന്നുപലനമ്മ തടവീടുമടിരണ്ടും
വരുന്നപല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നുകളയായ് വതിനടുത്തേൻ.
19.79 6. ജീവകാരുണ്യപഞ്ചകം
എല്ലാവരുമാത്മസഹോദരരെ-
ന്നല്ലോ പറയേണ്ടതിതോർക്കുകിൽ നാം
കൊല്ലുന്നതുമെങ്ങനെ ജീവികളേ-
ത്തെല്ലുംകൃപയറ്റു ഭുജിക്കയതും.
19.80 7. ദത്താപഹാരം 3 പദ്യങ്ങൾ
ഒന്നുണ്ടുനേരു, നേരല്ലിതൊന്നും മർത്യർക്കു സത്യവും
ധർമ്മവുംവേണമായുസ്സുനില്ക്കുകില്ലാർക്കുമോർക്കുക.
19.81 8. മുനിചര്യാപഞ്ചകം (സംസ്കൃതം)
19.82 9. ശിവശതകം
ചെറുപിറചെഞ്ചിടയിങ്കലാഭയേറും
നിറമിയലുംഫണിമാലയുംത്രിപുണ്ഡ്റം
കഠികളുമാമദനൻ ദഹിച്ചകണ്ണും
പുരികവുമെന്നുമെനിക്കുകാണണംതേ.
ദിനമണിതിങ്കളണിഞ്ഞകണ്ണുരണ്ടും
മണിമയകുണ്ഡലകർണ്ണയുഗ്മവുംതേ
കനൽതിലകക്കുസുമം കനിഞ്ഞുകൂപ്പി-
ദ്ദിനമനുസേവകൾ ചെയ്തിടുന്ന മൂക്കും
പഴവിനയൊക്കെയറുത്തിടുന്നതൊണ്ടി-
പ്പഴമൊടുപോരിലെതിർത്തിടുന്നചുണ്ടും
കഴുകിയെടുത്തൊരുമുത്തൊടൊത്തപല്ലും
മുഴുമതിപോലെ കവിൾത്തടങ്ങളുംതേ.
അമൃതൊഴുകും തിരമാലപോലെതള്ളും
തിമൃതിയുതത്തിരുവാക്കുമെൻചെവിക്കു
കമറിയെരിഞ്ഞു കവിഞ്ഞെഴുംമനത്തീ-
യ്ക്കമൃതുചൊരിഞ്ഞതുപോലെയുള്ളനോക്കും
കവലയമൊക്കെവിളങ്ങിടുന്ന പുത്തൻ
പവിഴമലയ്ക്കു മുളച്ചെഴുംനിലാവും
തഴുവിനവെണ്മണിതാരകങ്ങളുംനി-
ന്നൊഴിവറരക്ഷകൾ ചെയ്യുവാൻ തൊഴുന്നേൻ.
19.83 10. സുബ്രഹ്മണ്യസ്തോത്രം 44 പദ്യങ്ങൾ
അത്തിപ്പൂത്തിങ്കളൂന്നിത്തിരുമുടിതിരുകി-
ച്ചൂടിയാടുംഫണത്തിൽ
ചന്തംചിന്തുംനിലാവിന്നൊളിവെളിയിൽവിയൽ-
ഗംഗപൊങ്ങിക്കവിഞ്ഞും
ചന്തംചെന്തീമിഴിച്ചെങ്കതിർനിരചൊരിയി-
ച്ചന്ധകാരാനകറ്റി-
ചിന്താസന്താനമേനിൻ തിരുവടിയടിയൻ
സങ്കടം പോക്കിടേണം.
19.84 11. നവമഞ്ജരി
നാടീടുമീവിഷയമോടീദൃശംതടവുമാടീടുവാനരുതിനി-
ക്കാടീവയോവിതരനീടീയിടയ്ക്കിവനു കൂടീയമായിതിലും
കാടീയുമീകരണമുടീയെരിപ്പതിനൊരേടീകരിഞ്ഞനിടില-
ച്ചൂടീദമീയമയിലോടീടുവാനരുൾക മോടീയുതംമുരുകനെ.
19.85 12. കാളീനാടകം
നമോനാദവിന്ദാത്മികേ നാശഹീനേനമോ
നാരദാദീഢ്യപാദാരവിന്ദേനമോ നാന്മഠയ്ക്കെഴും
മണിപ്പൂവിളക്കേനമോ നാന്മുഖാദിപ്രിയാംബേ
നമസ്തേ സമസ്തപ്രപഞ്ചംസ്രജിച്ചും
ഭരിച്ചുംമുദാസംഹരിച്ചും രസിച്ചും രമിച്ചും
കളിച്ചും പുളച്ചും മഹാ ഘോരഘോരംവിളിച്ചും
മഹാനന്ദദേശേ കളിച്ചും തെളിഞ്ഞും പറഞ്ഞും
തുളുമ്പുംപ്രപഞ്ചം തുളഞ്ഞുള്ളിലെന്നോള-
മുള്ളോരിരുന്നുംതിരിഞ്ഞും പിരിഞ്ഞും മഹാനന്ദ-
ധാരാംചൊരിഞ്ഞും പദാംഭോജഭക്തർക്കുനിത്യം
വരുന്നോരുതുമ്പങ്ങളെല്ലാമറിഞ്ഞും കരിഞ്ഞീടു-
മാറായിതാതങ്കബീജം കുറഞ്ഞോരുനേരം
നിനയ്ക്കുന്ന ഭക്തർക്കറിഞ്ഞീല മറ്റുള്ളകൈവല്യരൂപം.
19.86 എരുവയിൽ ചക്രപാണിവാരിയർ
1040-ാമാണ്ടിടയ്ക്കു ജനിച്ചു. നല്ല സംസ്കൃതപണ്ഡിതനും കവിയുമായിരുന്നു. സംസ്കൃതം പഠിച്ചുകൊണ്ടിരിക്കുന്നകാലത്തുതന്നെ കൃഷ്ണാർജ്ജുനവിജയം എന്നൊരു ആട്ടക്കഥ എഴുതി.
ശാസ്ത്രാർത്ഥപ്രവിബോധനായധരണീദേവസ്യതാംഭൂമികാ-
മാദായാവിരഭൂൽഗിരാംപ്രണയിനീ നാരായണാഖ്യാജുഷഃ
തൽക്കാരുണ്യകടാക്ഷഭാരലഹരീമത്തസ്യ കിം ദുഷ്കരം
തസ്യാഹം ക്രയശൂന്യപദഭാക്കർവ്വേഽധുനാ നാടകം.
എന്നിങ്ങനെ നാരായണാഖ്യനായ ഭൂസുരോത്തമനെ അഭിവന്ദിച്ചു് ഏതാണ്ടൊരു ആത്മവിശ്വസത്തള്ളിച്ചയോടു് കാവ്യാധ്വാവിൽ സഞ്ചരിച്ചുതുടങ്ങിയ ഈ കവി ഹരിശ്ചന്ദ്രചരിതം സംഗീതനാടകം വഴിക്കു പ്രഖ്യാതനായിത്തീർന്നു. ഈ നാടകത്തിലെ ഒരു പദ്യമെങ്കിലും അറിയാത്തവരായി മലയാളത്തിൽ ആരും ഉണ്ടായിരിക്കയില്ല. കാലചക്രംപോയ പോക്കിൽ സംഗീതനാടകങ്ങളും വിസ്മൃതിയിൽ ലയിച്ചു. അങ്ങനെ ഇപ്പോൾ ഹരിശ്ചന്ദ്രചരിതം ആരും അഭിനയിക്കാറില്ലാതെ വന്നു.
ഒരു ശ്ലോകവും പാട്ടും ഉദ്ധരിക്കാം.
19.87 ശങ്കരാഭരണം–ചെമ്പട
ആരാമഭൂമിമലപുഞ്ജിതചൂതവല്ലീ-
സംസക്തചാരുയുവകോകിലവൃന്ദഘോഷാം
ശ്ലിഷ്യദ്വസന്തപരിമർദ്ദനശോഭിഗുച്ഛം
വക്ഷോരുഹാമഹരദേഷഹരിസേഭാര്യഃ.
പ. മല്ലവിലോചനേ വന്നാലും ചാരേ കല്യാണികളഭഗമനേ.
അ. പ. നല്ലസമയമിതു വല്ലാതെയാക്കിടൊല്ല
കല്യേ മദനോത്സവേ മാമകജായേ (മല്ല)
ച. 1. തുല്യരഹിതമാരാമംകാൺക പല്ലവിതാഖിലാഗമം
വല്ലാതെനവസൂഷമം നൂനമുല്ലസിക്കുന്നു നികാമം
ഫുല്ലസകലകുസുമമണ്ഡിതേ മുല്ലമുഖവ്രതതിശോഭിതേ
വല്ലഭകോകിലകൂജിതേ ചൊല്ലെഴുമമോദപത്രിതേ
മുല്ലവിശിഖനായ മല്ലനോടിതിൻമധു
മെല്ലേവിലസുവതു–എല്ലാം കാമോദ്ദീപകം.
അല്പം മുടന്തിയാണു കവിതയുടെ പോക്കു്. പല്ലവിയിലുള്ള കല്യേശബ്ദം സംബോധനയാക്കിയാൽ വിപരീതാർത്ഥവും വന്നുകൂടും.
വാരിയരുടെ പാണ്ഡവാശ്വമേധം അഥവാ പ്രമീളാവിവാഹം എന്നൊരു ആട്ടക്കഥയ്ക്കു് ഒരു വിശേഷമുള്ളതു് അതിലെ ഗാനങ്ങൾ ത്യാഗരാജാദിഗായകന്മാരുടെ കീർത്തനങ്ങളുടെ മട്ടിൽ രചിക്കപ്പെട്ടവയാണെന്നുള്ളതാകുന്നു. മാതൃകയ്ക്കായി ഒന്നുരണ്ടു ഭാഗങ്ങൾ ഉദ്ധരിക്കാം.
19.88 ദേവഗാന്ധാരം—ആദി (ക്ഷീരസാഗരശയന—എന്ന മട്ടു്.)
ദാമാദാമോദരായോധനവിശമിതദോർദണ്ഡവീര്യേ സ്വ താതേ
നിര്യാതേ ശാർങ്ഗിദത്താം നരകദനുജദുഃ പ്രാപതദ്രാജ്യലക്ഷ്മീം
തൽസൂനുർവജ്ഠദത്തക്ഷിതിപതിരതുലോദ്ദാമശൗര്യപ്രതാപീ
രേമേരാമാസഹസ്രൈരധികുസുമവനം ഗാനനൃത്തപ്രഭേദൈഃ
പ. പ്രേമമനോജ്ഞനിലയകളാം കാമിനികളേ വന്നാലും.
അ. പ. മാനസാനന്ദംനൽകീടുംവേളയെ മാ മാ വൃഥാ കുരുതം.
ച. 1. ഭൂമീഭരണവിശ്രമംതീർപ്പതു കാമിനിമാരത്രേ
പ്രേമഭാജനമാകുന്നനിങ്ങളും കാമമിന്നെല്ലാം സജ്ജ മേ
നാമിനിക്കേളിയിൽ വൈമുഖ്യമെന്നിയേ കാമപൂർത്തിനേടണം
ഈമധുവിനെമാനിച്ചുവേണ്ടതുസമയേ ചെയ്കവേണം.
19.89 മുഖാരി—ആദി(എപ്പുഡകൃപാ—എന്ന മട്ടു്.)
സിംഹാസംഹനന സംഹനനം തേ
സിംഹസംഹനന സംഹിതഭാവം
സംഹതിർ ഹി മഹസോ ഹഹ ഭൂഭൃൽ
സിംഹസം ഹസതി ഹംസമഹാംസി.
പ. ദീനദയാലുതാനിധേ ദിതികുലതിലക. (ദീന)
അ. പഃ മാനസശാലിയാമങ്ങേ മാനിനിമാരാം ഞങ്ങൾ
മാനസപ്രീത്യാവാഴാൻ മാനദ നീകാരണം. (ദീന)
ച. 1. മീനകേതനബാണ ദീനചതുർഗുണം
മാനവരേക്കാൾ നാരീജാതികൾക്കെന്നുസിദ്ധം
യേനകേനോന്മാദനിദാനമാമീവേലയിൽ
മൗനമോ? നൽപീയൂഷപാനമോ? സുഖാവഹം. (ദീന)
2. ഏതെങ്കിലുമങ്ങേക്രീതേതരദാസികൾ
പൂതേ ഭവദിംഗിതജാതേ കുതുകികളേ
പ്രീതേമനോജന്മനി ജാതം ജനനിഫലം
മാതേവിശങ്കം സുരാരാതേ ജീവനായക. (ദീന)
19.90 വനിതാനടനം—ചെഞ്ചുരുട്ടി—ചായ്പു് (മിഞ്ചിനീർകുന്തളം കാവടിച്ചിന്തു്)
മന്മഥന്റെ ജൈത്രയാത്രയിൽ മംഗളമാശുമാധ്വീ പാനംചെയ്തു ഭൃംഗകുലംപൊഴിക്കുന്നു ഫുല്ലസൂനപരാഗസംഗസുഗന്ധിയായ് പവമാനനൊരുവഴി മെല്ലെമെല്ലെയണഞ്ഞുവിലസുന്നു നല്ലവസരം നാം ത്രപാഭാരം നീക്കിനിഭൃതം വാഴണ സുചിരം.
അത്രപ്രാഗ്ജ്യോതിഷാധിശന്റെ മാനസാനന്ദം നല്കിയമന്ദം വിത്രപം കൃതകൃത്യരാകേണം എന്തുസുഭഗതയിൻഫലം കമിതാന്തരംഗസുഖത്തിനെന്നും കിന്തുനാമവകാശിയായല്ലയാകിൽ ലോകഗർഹിതം ആക സാധിതം–ഹന്ത നാം ഹതരാക നിന്ദിതം.
19.91 മാധവീശേഖരം ഭാണം
ഈ കൃതിയെപ്പറ്റി പുന്നശ്ശേരി നീലകണ്ഠശർമ്മാ ഇങ്ങനെ പറയുന്നു.
ശൃംഗാരംരസമാണുമുഖ്യമതിനെച്ചീത്തപ്പെടുത്താതെനൽ-
ഭംഗ്യാ ഭക്തിവെളിപ്പെടുത്തിയൊടുവിൽ ശാന്തത്തിലെത്തുംവിധം
അംഗംചേർത്തുവിചിത്രവൃത്തമിതുതാനൊന്നാമതാം ഭാഷയിൽ
ഭംഗംവിട്ടൊരുഭാണമാണഖിലരും വായിക്കുവൻ കേൾക്കുവിൻ.
പി. സി. മാനവിക്രമൻ തമ്പുരാൻ 1068 ധനു 6-ാംതീയതി പുന്നശ്ശേരിക്കയച്ച ഒരു കത്തിൽ ഇതിനെപ്പറ്റി ഇങ്ങനെ കാണുന്നു.
ചൊൽപ്പൊങ്ങുന്നൊരു ചക്രപാണികവിയാലല്പേതരപ്രൗഢികൊ-
ണ്ടിപ്പോൾകല്പിതമായഭാണമിതഹോ ശ്രീമാധവീശേഖരം
ഉൾപ്പൂവിൽസുമനോജനങ്ങളധികം ലാഭിക്കുമെന്നുള്ളതിൽ
സ്വല്പംപോലുമിനിക്കുസംശയമതില്ലെല്ലാംമനോമോഹനം.
ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതിനെയാണു്.
കേടറ്റീടിനനാടകംപലതുമുണ്ടീഭാഷയിൽതീർത്തതാ-
യീടറ്റുംരസമാർന്നുഭാണമൊരുവൻ തിർത്തീലയിന്നേവരെ
പ്രോഢശ്രീകവിചക്രപാണിസരസം നിർമ്മിച്ച ഭാണത്തിനെ
ഗാഢപ്രീതിയൊടേപുകഴ്ത്തുമതുകൊണ്ടിപ്പാരിലെപ്പേരുമേ.
തിരുവല്ലാ പാലിയക്കര കൊട്ടാരത്തിലെ രാമവർമ്മ കോയിത്തമ്പുരാനിപ്രകാരം പ്രശംസിക്കുന്നു.
ഭേഷായുള്ളപദക്രമം ധ്വനികലർന്നുള്ളോരലങ്കാരവും
ശ്ലേഷാദ്യങ്ങളതാം ഗുണങ്ങളിവയാലെന്നും കവിപ്രൗഢരിൽ
തോഷംപാരമുളാക്കിടുന്ന നവമാമിമ്മാധവീശേഖരം
ഭാഷാഭാണമനല്പകാലമവനൗ മാഴ്കാതെ വാഴ്കാദരാൽ.
ഈമാതിരി പ്രശംസകൾക്കു പ്രസ്തുത കൃതി ശരിയായി അർഹിക്കുന്നുണ്ടോ എന്നു പരിശോധിക്കേണ്ട ചുമതല വായനക്കാർക്കു വിടുകയേ നിർവ്വാഹമുള്ളു. ഒന്നാമങ്കത്തിൽ പ്രസ്താവനാനന്തരം വിടൻ പ്രവേശിച്ചു് ആനന്ദപാരവശ്യത്തോടുകൂടി പറയുന്നു.
അങ്കത്തുങ്കലിരുത്തിവീടികപകർന്നാക്കാമിനീതൻകുച-
ത്തങ്കക്കുംഭമണച്ചുചുംബി നയനംചിമ്മിത്തുറന്നേൻതദാ
തങ്കപ്പെൺകൊടിരാത്രിപോയിവെളിവായ്പോകെന്നുചൊല്ലുംവിധൗ
പൂങ്കോഴിക്കുരൽധൂമകേതുവതുപോലുണ്ടായി കുണ്ഠേതരം.
മട്ടോലുംകിളികിഞ്ചിതക്കയറുകൊണ്ടെൻമാനസക്കള്ളനെ
കെട്ടിത്തൻമുഖമായബന്ധനഗൃഹംതന്നിൽക്കരേറ്റിക്ഷണം
മുട്ടിപ്പിച്ചുവെളിക്കുസഞ്ചരണവും കാവൽക്കരോജങ്ങളെ-
ശ്ശട്ടംകെട്ടിതദാധരാമൃതമഹോവൃത്തിക്കുമേകീടിനാൾ.
ഇതിൽ ‘കെട്ടിതദാ’ എന്നതു വിസന്ധി ഉണ്ടെങ്കിലും അർത്ഥത്തിനു് അല്പം സ്വാരസ്യം ഇല്ലെന്നു പറവാൻ നിവൃത്തിയില്ല.
അനന്തരം നായികയുടെ ഭർത്താവിൽ അസൂയ പ്രകാശിപ്പിച്ചുകൊണ്ടു്, വിടൻ പൂന്തോപ്പിൽകടന്നു ചുറ്റിനടക്കവേ മാധവിയെ വാസന്തികനോടു സംഘടിപ്പിക്കാമെന്നുള്ള പ്രതിജ്ഞയെ നിറവേറ്റുന്നതിനും നഗരവിശേഷങ്ങളെക്കണ്ടാനന്ദിക്കുന്നതിനും നിശ്ചയിക്കുന്നു. അപ്പോഴേയ്ക്കു പ്രഭാതമായിരിക്കുന്നു.
പാടുന്നൂ ഹരികീർത്തനം പ്രതിഗൃഹംകൂടുന്നു മോദാൽതണു-
പ്പാടുന്നൂ പവമാനപോതനിലിതും തേടുന്നുനൽസൗരഭം
ഓടുന്നൂ തിമിരം നഭസ്സുവെളിവായീടുന്നു കേടെന്നിയേ-
ക്കോടുന്നൂ ശശികാന്തി താരകൾ മയങ്ങീടുന്നു മൂടുന്നുടൻ.
അനന്തരം പത്തുപതിനഞ്ചു ശ്ലോകങ്ങൾകൊണ്ടു വിടൻ പ്രകൃതിയെ വർണ്ണിക്കുന്നു. ഈ ശ്ലോകങ്ങളിലും കുസന്ധിവിസന്ധ്യാദികളുണ്ടെങ്കിലും അവ സാമാന്യം ഭംഗിയായിട്ടുണ്ടെന്നു പറയാം.
അയാൾ ചുറ്റിനടക്കവേ ഒരു സ്ത്രീ “ഏത്താപ്പിട്ടുടൽമൂടി വരുന്നതു” കണ്ടു് ആൾ ആരെന്നു ചോദിച്ചറിവാൻ നിശ്ചയിക്കയും,
ആരാമലക്ഷ്മിക്കു വയസ്യയാംനീ-
യാരോമനപ്പെൺമണിമൗലിമാലേ
ആരേതുധന്യൻ തവ ഹാവഭാവ
സാരസ്യസിന്ധൗവിളയാടിടുന്നു.
എന്നു ചോദിക്കവേ അവൾ കണക്കിനു ശകാരിക്കയും ചെയ്തപ്പോൾ,
ജീർണ്ണിച്ചുള്ളബലാജനങ്ങൾ മധുതൂകുംവാക്കിനേക്കാൾ ജനം
വർണ്ണിക്കുന്നവിശിഷ്ടരാം തരുണിമാരാട്ടും ശകാരങ്ങളെ
എന്നു് ആശ്വസിച്ചിട്ടു നിരത്തിൽകൂടി ഓരോ കാഴ്ചകൾ കണ്ടുകൊണ്ടു താനും പോകുന്നു. കണ്ട കാഴ്ചകളുടെ കൂട്ടത്തിൽ ചിലതിനെ ഇവിടെ എടുത്തുപറയാം.
കൂനിക്കോലംവരപ്പാനൊരുതരുണിയൊരുങ്ങുന്നനേരത്തുകൊമ്പു-
ള്ളാനത്തുമ്പിക്കരംതോറ്റുരസിജയുഗളം വീണഴിക്കാതിരിപ്പാൻ
താനേ ബാലദ്വയംവന്നവകളിരുപുറം തൊട്ടുനീട്ടീട്ടു താങ്ങീ-
ശ്യേനൻപക്ഷംവിരിച്ചുള്ളൊരുനിലയതുപോൽ കൗതുകംപെയ്തിടുന്നു.
ശൃംഗാരംരൗദ്രമെന്നീരസമൊരുഘനപാത്രത്തിലൊന്നിച്ചുകൂട്ടി-
ബ്ഭംഗ്യാമേളിച്ചു ഭൂമീശ്വരനുടെ തിരുമെയ് തീർത്തുവച്ചബ്ജയോനി
എങ്ങുംചേരാത്തവസ്തുദ്വയവുമതിരസാൽ ചേർത്തുവയ്പാൻവിശേഷാ-
ലിങ്ങേറുംസൂത്രമെന്നുള്ളറിവുപലരെയും ബോധ്യമാക്കുന്നുവോ താൻ.
കോന്ത്രപ്പല്ലൂന്നിമൂക്കിൽ മുതുകവരെവളഞ്ഞാഴമേറുന്നകണ്ണാ-
മന്ധുദ്വന്ദ്വങ്ങൾമധ്യത്തൊരു നുകമതുപോലുണ്ടുമൂക്കിന്റെ പാലം
ചെന്തീതോല്ക്കുന്നചപ്രത്തലമുടികൾ ഭുജത്തോളവും നീളമുണ്ടീ-
ച്ചന്തംകണ്ടാലനംഗൻ തിരുവടിയുമടിക്കൊന്നുകൈതാണുകൂപ്പും.
ചിക്കിപ്പൂഞ്ചായൽകെട്ടിക്കുസുമഗണമണിഞ്ഞഞ്ജനം തേച്ചുതേച്ചാ-
ക്കൊങ്കയ്ക്കിട്ടകൂർപ്പാസകമരയിൽഞൊറിഞ്ഞിട്ടു പാവാടകെട്ടി
ബുക്കെല്ലാംകൈയിലേന്തീട്ടഭിനവസുഷമാവൈഭവത്താൽ ജനാനാം
ദിക്കും വാക്കും മറിപ്പിച്ചിടുമിവരരികത്തെത്തിഹൃത്തിന്നുമുത്തായ്.
വായിച്ചും ചിലപുസ്തകങ്ങളിടയിൽക്കുത്തിക്കുറിച്ചുംഗിരാ
പായിച്ചും ചില സാരമാം കഥകളാൽ വാദിച്ചുമല്പേതരം
ചെയ്യിച്ചും പുതുപുഞ്ചിരിപ്പുതുമ ചാഞ്ചാടുന്നഭാവങ്ങളാൽ
കൊയ്യിച്ചുംയുവമാനസങ്ങളെ ബലാൽപൂകുന്നു പാഠാലയം.
മാറിൽക്കുത്തിയിടറ്റിവാഹകശരീരം ചീന്തിരണ്ടായെറി-
ഞ്ഞേറെച്ചോരയണിഞ്ഞകൊമ്പുകൾകുലുക്കിക്രൂരനോട്ടത്തൊടും
നീറിത്തുള്ളിയടിച്ചുകർണ്ണയുഗളംവട്ടംപിടിച്ചും മുദാ
കേറിപ്പൊട്ടിയൊലിച്ച കൊമ്പനണയുന്നയ്യോ മഹാദുർഘടം.
ആ മദയാനയൊറ്റയ്ക്കണഞ്ഞപ്പോൾ ഇഷ്ടസഖിയായ ചിത്രസേനയുടെ ഗൃഹം കാണുന്നു. അനന്തരം അയാൾ ആ ഗൃഹത്തിൽ കടന്നു ഭിത്തിയിൽ വരച്ചിരിക്കുന്ന രാസക്രീഢാചിത്രങ്ങൾ കണ്ടു രസിക്കുന്നു. അതിനിടയ്ക്കു ചിത്രസേന അരികിലെത്തിക്കഴിയുന്നു. ആ ദിവസം അവിടെ കഴിച്ചുകൂട്ടാൻ അവൾ ക്ഷണിക്കുന്നുവെങ്കിലും, തിരിയെ വരാമെന്നുപറഞ്ഞിട്ടു് അവിടെ നിന്നും പോകുന്നു. വഴിയിൽ ചില ബി. ഏ.–ക്കാരെ കണ്ടുമുട്ടുന്നു. അവരുമായി തർക്കത്തിൽ ഏർപ്പെടുന്നു. അവിടെനിന്നു പിന്നെയും പലേവിശേഷങ്ങൾ കണ്ടുംകൊണ്ടു നടക്കവേ രണ്ടു പട്ടാണികൾ ഒരുത്തനെ പിടിച്ചുവലിച്ചു് തെരുവീഥിയിൽ തള്ളുന്നതു കാണുന്നു. അതു വസന്തകന്റെ തോഴനായ മാകന്ദനാണെന്നും, അവൻ വസന്തകനുവേണ്ടി പ്രയത്നിക്കവേ ഈ അബദ്ധം പിണഞ്ഞതാണെന്നും ഗ്രഹിച്ചിട്ടു് “തന്നെ വിശ്വസിക്കാതെ ഇപ്രകാരം പ്രവർത്തിച്ചതിനു് ഇങ്ങനെതന്നെ പറ്റണം” എന്നു വിചാരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ വസന്തകൻ വന്നുചേരുന്നു. മാധവിയായി ഘടിപ്പിച്ചു വിടൻ കൃതാർത്ഥനാകുന്നു. ഇതാണു കഥ.<
19.92 കുമ്മമ്പിള്ളി രാമൻപിള്ള ആശാൻ
ഇദ്ദേഹം 1037-ൽ കൃഷ്ണപുരത്തു കുമ്മമ്പിള്ളിവീട്ടിൽ ജനിച്ചു. അതിബാല്യത്തിൽതന്നെ രാഘവപ്പിഷാരടി എന്ന പണ്ഡിതനടനവര്യന്റെ കഥകളിയോഗത്തിൽ ചേർന്നു നടനവിദ്യ അഭ്യസിച്ചു. പിഷാരടി അന്നു വർക്കലെ താമസിച്ചുകൊണ്ടിരിക്കയായിരുന്നു. കുറേക്കാലം കഴിഞ്ഞു രാമൻപിള്ള സ്വദേശത്തേയ്ക്കു മടങ്ങി. അനന്തരം പാണ്ഡ്യദേശീയനായ കൈലാസനാഥശാസ്ത്രികളുടെ അടുക്കൽ കാവ്യനാടകാദികളും, ജ്യോതിഷം, തർക്കം, വേദാന്തം മുതലായ ശാസ്ത്രങ്ങളും അഭ്യസിച്ചു് നല്ല വ്യുല്പത്തിദാർഢ്യം സമ്പാദിച്ചു. ഈ ഗുരുവിനേയാണു്,
അവിദ്യാനിവൃത്തിയെ വരുത്തി മമ ചിത്തേ-
സുവിദ്യാജ്ഞാനമുപദേശിച്ചഗുരുനാഥൻ
പവിത്രൻ യോഗിശ്രേഷ്ഠൻ ശ്രീമൽകൈലാസനാഥൻ
കവിപ്രൗഢൻ കൃപയോടനുഗ്രഹിക്കേണം.
എന്നു് കവി വർക്കലമാഹാത്മ്യത്തിൽ വർണ്ണിച്ചിരിക്കുന്നതു്.
അനന്തരം വക്കീൽപരീക്ഷയിൽ ജയിച്ചു് കായംകുളം മുനിസിപ്പുകോടതിയിൽ പ്രാക്റ്റീസ് തുടങ്ങി. മുപ്പതുകൊല്ലത്തോളം ഈ ജോലിയിൽ ഇരുന്നു ധാരാളം ധനവും അനേകം വിദ്യാർത്ഥികളെ പഠിപ്പിച്ചു ശിഷ്യസമ്പത്തും സമ്പാദിച്ചു. പ്രസിദ്ധഭാഷാകവികളായ സി. കുഞ്ഞൻവൈദ്യൻ പെരുനെല്ലി കൃഷ്ണൻ വൈദ്യൻ, വെളുത്തേരി, ശ്രീനാരായണഗുരു മുതലായവരെല്ലാം അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽപ്പെട്ടവരായിരുന്നു. അദ്ദേഹം 1087 വൃശ്ചികം 18-ാംതീയതി പരലോകം പ്രാപിച്ചു. ചരമത്തെപ്പറ്റി കെ. സി. കുഞ്ഞൻവൈദ്യൻ രചിച്ച പദ്യങ്ങൾ ചുവടെ ചേർക്കുന്നു.
ജ്യോതിഷംതദനുവാഗ്ഭടശാസ്ത്രം ഭൂതിദം ഭുവനമോഹനകാവ്യം
നീതിശാസ്ത്രമളവറ്റപുരാണം ഖ്യാതിപൂണ്ടപുരുസാഹിതിയേയും
ഭൂവിലിങ്ങനെയനേകപഥത്തിൽ താവിടുംകലകളിൽക്കളിയാടി
ഈവിധത്തിലിവിടമ്പതുകൊല്ലം മേവിയെന്റെ ഗുരുരാമസുനാമാ.
അദ്ദേഹം 1050-ൽ സത്യാസ്വയംവരം ആട്ടക്കഥയും, 1053-ൽ സുഭദ്രാഹരണം തുള്ളക്കഥയും 1058-ൽ ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടും, 1077-ൽ വർക്കല സ്ഥലമാഹാത്മ്യം കിളിപ്പാട്ടും രചിച്ചു. വർക്കലസ്ഥലമാഹാത്മ്യത്തിൽനിന്നു് ഏതാനും വരികളെ ഉദ്ധരിക്കുന്നു.
കണ്ടാലുമിന്നിദംക്ഷേത്രം പവിത്രവൈ-
കണ്ഠോപമം വിശാലം നാമ പാവനം
രക്ഷോനഗരിതൻ തെക്കുപടിഞ്ഞാറു
രക്ഷോഗിരീശദിക്കിങ്കൽഭവിക്കയാൽ
രാക്ഷസേശൻ മുഖദ്വേഷിയസൽക്രതു
രക്ഷാവിഘാതം വരുത്തീടുകയാൽ
ആയതുമല്ലവൻ സീതയെച്ചിന്തിച്ചു
പേയനായേറ്റവും മന്ദിച്ചിരിക്കയാൽ
മായയൊഴിഞ്ഞുനാം ചെയ്യുന്നൊരുപുണ്യ-
മായയാഗത്തിനെച്ചിന്തിക്കയുമില്ല
സർവ്വപ്രകാരവുമോർത്തുകണ്ടാലിപ്പോ-
ളുർവിയിൽപൂർവ്വകാലേ പുണ്യംപുരാതനം
പർവതവൃക്ഷലതാപരിശോഭിതം
ഗർവ്വഹീനാനേകജന്തുവൃന്ദാവൃതം
ഖർവ്വേതരപാപജാലമാകും മഹാ-
പർവ്വതത്തിന്നുദംഭോജി പുണ്യാവഹം
സർവ്വസമ്പൽപ്രദം ശ്രീവല്ക്കലാഹ്വയ-
മുർവ്വരാഭൂഷണം ക്ഷേത്രംപ്രവേശിച്ചു
ദിവ്യയജ്ഞത്തെവഹിക്കണം നിങ്ങളു-
മവ്യയം നാരായണം ജയിച്ചീടണം.
19.93 കൊടുങ്ങല്ലൂർ ചെറിയകൊച്ചുണ്ണിത്തമ്പുരാൻ
കൊടുങ്ങല്ലൂർ രാജസ്വരൂപം പണ്ടേക്കുപണ്ടേ പാണ്ഡിത്യത്തിനു വിളനിലമായിരുന്നു. 1026-ൽ തീപ്പെട്ട വിദ്വാൻ ഇളയതമ്പുരാനെപ്പറ്റി അന്യത്ര വിവരിച്ചിട്ടുണ്ടല്ലോ. 1090 മകരം 18-ാംതീയതി തീപ്പെട്ട ശ്രീ രാമവർമ്മ വലിയതമ്പുരാൻ മഹാകവികളുടേയും മഹാശാസ്ത്രജ്ഞന്മാരുടേയും കാരണവസ്ഥാനം വഹിച്ചുകൊണ്ടു് 83 വർഷത്തോളം ജീവിച്ചിരുന്നു. സകല ശാസ്ത്രങ്ങളിലും കലകളിലും കൊടുങ്ങല്ലൂർ രാജകുടുംബം അടുത്തകാലംവരെ മുന്നണിയിൽ തന്നെ ഇരുന്നു. ഈ വിശിഷ്ടകുടുംബത്തിലാണു് ചെറിയ കൊച്ചുണ്ണിത്തമ്പുരാൻ 1033-ൽ ജനിച്ചതു്. അഞ്ചാം വയസ്സിൽ ആശാൻ എഴുത്തിനിരുത്തി. 1049-ാമാണ്ടു് മൂന്നാംമുറ രാജാവായ ഗോദവർമ്മതമ്പുരാൻ തീപ്പെടുംവരെ ഈ രാജകുമാരൻ അദ്ദേഹത്തിന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. പിന്നീടു സ്വമാതുലനായ കുഞ്ഞുരാമവർമ്മൻതമ്പുരാന്റേയും കൃഷ്ണശാസ്ത്രികളുടേയും അടുക്കൽ വ്യാകരണവും കുഞ്ഞൻതമ്പുരാന്റെ അടുക്കൽ തർക്കവും വലിയ കൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ ജ്യോതിഷവും വൈദ്യവും അഭ്യസിച്ചു. 16-ാംവയസ്സിൽ കലാപൂർണ്ണനായിത്തീർന്ന ഈ രാജേന്ദുവിൽ നിന്നു കാവ്യസുധ തെരുതെരെ പ്രവഹിക്കാൻ തുടങ്ങി. പ്രസിദ്ധിയിൽ താല്പര്യമില്ലാതിരുന്നതിനാൽ അദ്ദേഹം രചിച്ചിട്ടുള്ളതിൽ പത്തിലൊരുഭാഗം പോലും സൂര്യപ്രകാശം കണ്ടിട്ടില്ല. സംസ്കൃതത്തിൽ കാവ്യം രചിക്കുന്നതിനായിരുന്നു അദ്ദേഹത്തിനു് അധികം താല്പര്യം.
അദ്ദേഹത്തിന്റെ ചികിത്സാനൈപുണ്യത്തിന്റെ ഫലം പശുപക്ഷ്യാദികൾപോലും അനുഭവിച്ചുപോന്നു. അത്രയ്ക്കു വിശാലമായിരുന്നു അദ്ദേഹത്തിന്റെ ജീവകാരുണ്യം. ഗജങ്ങളും പശുക്കളും അദ്ദേഹത്തിന്റെ ചൊൽപടിക്കു വർത്തിച്ചുവത്രേ.
കുലദൈവതമായ ശ്രീകുരുംബേശ്വരി ഈ പരമഭക്തനു് പ്രത്യക്ഷ എന്നപോലെയാണു് വർത്തിച്ചിരുന്നതു്.
പെരുമ്പടപ്പിൽ ക്ഷിതിപാലരത്നം പെരുമ്പടക്കോപ്പുകൾകൂട്ടിടുന്നു
ഒരുമ്പെടേണം പട നീതടുപ്പാൻ കുരുംബയമ്മേ മമ തമ്പുരാട്ടി.
എന്നു പ്രാർത്ഥിച്ചു വിജയംനേടിയ രാജർഷിയുടെ കാലശേഷം പ്രസ്തുത സ്വരൂപത്തിൽ ഉണ്ടായിട്ടുള്ള ഭക്തന്മാരിൽ അദ്ദേഹം അഗ്രഗണ്യനായിരുന്നു.
കൂനേഴത്തു പരമേശ്വരമേനോൻ അവർകൾ പറയുംപോലെ കവിഭാരതത്തിലെ ഭീഷ്മരായ വെണ്മണി അച്ഛന്റെ ഉപദേശവും ദ്രോണാചാര്യനായ വെണ്മണി മകന്റെ ശിക്ഷണവും വേദവ്യാസരായ കൃഷ്ണശാസ്ത്രികളുടെ ആർഷസംസ്കാരവും സിദ്ധിച്ച കൊച്ചുണ്ണിത്തമ്പുരാൻ സവ്യസാചിയായിത്തീർന്നു. ഇദ്ദേഹത്തിനെപ്പോലെ ഇത്ര വളരെ കാവ്യതല്ലജങ്ങൾ ഭാഷാദേവിക്കു സമർപ്പിച്ചിട്ടുള്ള ധന്യന്മാർ വളരെ കുറവാണു്. ഉമാവിവാഹം, കല്യാണീ കല്യാണം, മധുരമംഗലം ഭാണം, ഭദ്രോത്സവം, എന്നീ നാടകങ്ങളും, നിരവധി സ്തോത്രങ്ങളും, പാണ്ഡവോദയം വഞ്ചീശവംശം എന്നീ മഹാകാവ്യങ്ങളും അവയിൽ പ്രാധാന്യം വഹിക്കുന്നു. മലയാളഭാഷയിൽ പ്രാചീനരീതി അനുസരിച്ചുണ്ടായിട്ടുള്ള ഇരുനൂറിൽപരം നാടകങ്ങളുടെ കൂട്ടത്തിൽ കല്യാണീനാടകത്തിനുള്ള സ്ഥാനം അത്യുത്തമമാണു്. കല്പിതകഥയെന്നൊരു മെച്ചവും അതിനുണ്ടു്.
നാടകമെന്ന നിലയിൽ വലിയ മെച്ചമൊന്നും ഇല്ലെങ്കിലും ഉമാവിവാഹം വായിച്ചു രസിക്കാൻകൊള്ളാവുന്ന ഒരു കൃതിയാണു്.
കാടൊക്കെത്തെണ്ടിമണ്ടിക്കമലനയനനെക്കണ്ടുകിട്ടാഞ്ഞുകൂട്ടം-
കൂടിക്കൊണ്ടങ്ങുഗോപീജനമഥ പുളിനേ വാണുടൻകേണിടുമ്പോൾ
കോടിക്കാമപ്രകാശം തടവിടുമുടലിൽധാടിയോടെത്തിയോരാ
കോടക്കാർവർണ്ണനെന്നെക്കരുണയൊടുകടാക്ഷിച്ചു രക്ഷിച്ചിടേണം.
പട്ടൊന്നമ്പോടുടുക്കും പുനരതുതെളിയാഞ്ഞിട്ടഴിക്കുംകചത്തെ-
ക്കെട്ടുംപെട്ടെന്നഴിക്കുംകുറിയിടുമുടനേ മായ്ക്കുമീവണ്ണമായി
കഷ്ടക്കാലംകഴിക്കുന്നിതു കഠിനമെടോ നേരമോ പാതിരാവാ-
യൊട്ടുംനില്ലാതെ വേഗാലിനി വരിക ചലാപാംഗിനീ രംഗദേശേ.
മഞ്ഞോലുംമതിബിംബകാന്തിനികരം തട്ടീട്ടലിഞ്ഞീടുമീ
മഞ്ജുശ്രീശശികാന്തരത്നമിതൊലിപ്പിക്കുംജലശ്രേണിയും
മഞ്ഞുംചന്ദനചന്ദ്രപൂർണ്ണമിളിതശ്രീയന്ത്രവാതങ്ങളും
ഭഞ്ജിക്കാതെഴുമിസ്ഥലത്തിലരുകിൽ തീയുംതണുത്തീടുമേ.
ഇങ്ങനെയുള്ള നല്ല നല്ല ശ്ലോകങ്ങൾ പലതും ഇതിലുണ്ടു്.
മധുരമംഗലം ഹാസ്യരസപ്രധാനമായ ഒരു നാട്യപ്രബന്ധമാണു്. അതു്
“കുഞ്ഞുണ്ണിരവിയതെന്നും
കുഞ്ഞേട്ടൻ കൊച്ചുതമ്പുരാനെന്നും
കേടറ്റപേരുകളെഴും.”
മാടോർവ്വീശന്റെ ആജ്ഞാനുസരണം എഴുതപ്പെട്ടതത്രെ.
“പിട്ടുകൾപറഞ്ഞുപരനുടെ
ചട്ടറ്റപണംകരസ്ഥമാക്കുന്ന
പട്ടന്മാരുടെ നടുവിൽ.”
വസിച്ചു നട്ടംതിരിയുന്ന പൊട്ടൻ കോന്തക്കുറുപ്പിന്റെ ജളതകൾ നിമിത്തം കൊമരപ്പറമ്പു തറവാടു് നശിക്കാൻ പോകുന്നതുകണ്ടിട്ടു് ആ കുടുംബത്തിലെ അംഗമായ കൃഷ്ണക്കുറുപ്പിന്റെ ഉപദേശാനുസാരം മധുരമംഗലം നമ്പൂരി കാരണവരെക്കൊണ്ടു് പലതരം വിഡ്ഢിത്തങ്ങൾ കാട്ടി ജയിക്കുന്നതും ഒടുവിൽ കുടുംബത്തെ കൊടിയ കടസമുദ്രത്തിൽനിന്നും ഉദ്ധരിക്കുന്നതുമാണു കഥ.
മലയാംകൊല്ലം 1082 ചിങ്ങത്തിൽ കവി പേരുവയ്ക്കാതെ രസികരഞ്ജിനിയിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. പന്ത്രണ്ടുമാസങ്ങളിൽ ഓരോന്നിനേയും സരസമായി വിവരിച്ചിരിക്കുന്നു.
“തുംഗശ്രീസിംഹ’വാഹേ തുഹിനശിഖരിതൻ
‘കന്യകെ’ നി‘സ്തുലം’ഭേ
‘ഭൃംഗാ’ളീ കേശി‘ചാപ’ഭ്രുകടി‘മൃഗ’സമാ-
നാക്ഷിം‘കുംഭ’സ്തനാഢ്യേ
ഭൃംഗം‘മീനാ’ക്ഷി തീർത്തീടുകമധുമഥന-
‘ജാ’ദിസേവ്യേ ‘വൃഷാ’ങ്കോ-
ത്സംഗശ്രീ ‘സൗമ്യഗേഹേ’ ഭഗവതികടകോ-
ല്ലാസിഹസ്തേ നമസ്തേ.”
എന്ന പന്ത്രണ്ടു മാസങ്ങളുടേയും പേരുകൾ ഘടിപ്പിച്ചിരിക്കുന്നു. ചിങ്ങമാസവർണ്ണനയിൽ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ചേരുന്നുസിംഹമയി സിംഹകടിപ്രദേശേ
നീരുള്ള നീരദഗജങ്ങൾ നശിച്ചിടുന്നു
താരങ്ങളെന്നുപറയും മണിമൗക്തികങ്ങൾ
പാരാതനേകദിശിചേർന്നു വിളങ്ങിടുന്നു.
ചൊല്ലാർന്നവായുരജകൻ ഘനവസ്ത്രജാല-
മെല്ലാടവും ജലകണം ചിതറുംപ്രകാരം
കല്ലൊത്തകാന്തികലരും ഗഗനത്തിലിട്ടു
തല്ലീഭൂതിന്നിഹ വെളുപ്പുവരുത്തിടുന്നു.
പാരിൽസമസ്തതരുഗുല്മലതാഗണങ്ങൾ
വേരൊത്തുറച്ചതിഗുണങ്ങളിണങ്ങിടുന്നു
ചാരുപ്രകാശനിധിയായിടുമോഷധീശൻ
ഭൂരിപ്രമോദമൊടുയർന്നു വിളങ്ങിടുന്നു.
19.94 പാണ്ഡവോദയം മഹാകാവ്യം
ഇതു് 1087 മീനം 9-ാംതീയതി കുറതീർന്നു. 32 സർഗ്ഗങ്ങളിലായി 2084 ശ്ലോകങ്ങൾ ഉണ്ടു്. പാണ്ഡവന്മാരുടെ അജ്ഞാതവാസാരംഭംമുതൽക്കു് ഉത്തരാസ്വയംവരംവരെയുള്ള കഥകൾ ഇതിൽ വിവരിച്ചിരിക്കുന്നു. ഒന്നാംസർഗ്ഗത്തിൽ ജ്യേഷ്ഠപാണ്ഡവൻ അജ്ഞാതവാസഭംഗം നേരിടാതിരിക്കുന്നതിനായി,
കൊണ്ടാടിടും ഭക്തരിൽവത്സലത്വം കൊണ്ടാടിടുന്നുൾത്തളിരുള്ളദുർഗ്ഗേ!
കൊണ്ടൽകരിംകാർനിറമുള്ളതൃക്കൺകൊണ്ടുൽക്കടം താപമകറ്റണം നീ
ലീലേച്ഛയാലീബ്ഭുവനങ്ങളെല്ലാം പാലിച്ചിടുംനിർജരസഞ്ചയത്തെ
പാലിച്ചിടുംനീയടികൂപ്പുമെന്നെപ്പാലിച്ചിടേണം ജനനീപ്രസീദ.
എന്നിങ്ങനെയാണു ദുർഗ്ഗയെ സ്തുതിക്കുന്നതു്. ഭഗവതി പ്രത്യക്ഷപ്പെട്ടു.
സ്വൈരംഭവിക്കും ജയമങ്ങുനേർക്ക-
ന്നേരംഭവാന്മാർക്കു മമപ്രസാദാൽ
എന്നു് ആശംസിച്ചിട്ടു്,
“വിരാടഭൂപന്റെപുരത്തിലിന്നീ
നിരാകലം നിങ്ങൾ വസിച്ചിടുമ്പോൾ
ഒരാളെയുംകേളറിയുന്നതല്ല-
ങ്ങൊരാളുമീയെന്നുടെ വൈഭവത്താൽ.”
എന്ന വരം നല്കുന്നതും ആണു് വിഷയം. രണ്ടും മൂന്നും സർഗ്ഗങ്ങളിൽ ധർമ്മജാദികൾ വിരാടനഗരത്തിൽ ചെല്ലുന്നതും അവർക്കു രാജാവും രാജ്ഞിയും ഓരോ ജോലികൾ നല്കുന്നതും വിവരിച്ചിരിക്കുന്നു.
നാലാംസർഗ്ഗത്തിലെ വിഷയം സമയപാലനമാണു്.
പ്രതിഭടപടലോച്ചണ്ഡരാം പാണ്ഡവന്മാർ
‘അന്യോന്യംനൽസഹായം പ്രണയഭരമെഴുംചേതസാചെയ്തുകൊണ്ടും’
കൃഷ്ണന്തന്നെത്തരമൊടുസന്തതം പാർത്തുപാലിച്ചുകൊണ്ടും മത്സ്യക്ഷിതിപനഗരിയിൽ വസിച്ചുകൊണ്ടിരിക്കേ,
തുടുത്തനൽത്താമരസത്തിനുള്ളംമടുത്തകൈകൊണ്ടൊരുചൂലുകൃഷ്ണ
പിടിച്ചനേരത്തിതയോഗ്യമെന്നോർത്തടിച്ചമട്ടായവിടം സമസ്തം.
മാണിക്യരത്നോപമകാന്തിചിന്തും പാണിദ്വയത്താൽദ്രുപദേന്ദ്രപുത്രി
ചേണാർന്നഭംഗ്യാ മെഴുകുംദശായാം ചാണംചിരം കുങ്കുമമായ് ചമഞ്ഞു.
ഘടങ്ങൾതൻനന്മുതൽനഷ്ടമാക്കിക്കടങ്ങൾകൂട്ടും മുലയുള്ള കൃഷ്ണ
കുടങ്ങളെടുത്തു് വൃക്ഷലതാദികൾക്കു വെള്ളംകൊടുക്കയാൽ,
‘ഞായത്തിൻനൽപൂവനമങ്ങുപാരം ശ്രീയൊത്തുടൻനന്ദനതുല്യമായി.’
‘ചൊല്പൊങ്ങിടുംപാർഷതിതൻകുചത്തിൻനൽഭംഗികാട്ടിക്കളിയാടിയേറ്റം
പുഷ്പങ്ങൾതൻഗന്ധരസങ്ങൾതേടി നൽഭൃംഗപോതാളിമദിച്ചുമോദാൽ.
അതിപ്രമാണാശനമങ്ങുചെയ്തു മതിപ്രമോദാലിളകി ദ്വിജൗഘം
രുതപ്രഭേദാലഥകൃഷ്ണതൻനൽസ്തുതിപ്രയോഗങ്ങൾ തുടങ്ങിമെല്ലേ.
പുത്തൻമഴക്കാർകുഴൽദേവികൃഷ്ണയെത്തുംവിധൗകോകിലഗാനമോടേ
അത്യന്തമാൺമൈലുകളങ്ങുചെയ്താർ നൃത്തംതദാ നർത്തകരെന്നപോലെ.
ഇങ്ങനെ അഞ്ചാംസർഗ്ഗത്തിലും സമയപാലനവൃത്തംതന്നെയാണു വിഷയം.
ജീമൂതനും ഭീമനും തമ്മിൽ നടന്ന മല്ലയുദ്ധമാണു് ആറാംസർഗ്ഗത്തിലെ വിഷയം.
മടിച്ചൊട്ടുനിന്നിട്ടുടൻസൂതഭാവം
നടിച്ചോരുഭീമൻകളത്തിൽകടന്നു
അടിച്ചിട്ടുവന്നോരായാളെയുള്ളിൽ
പിടിച്ചീലതിൻകാലമക്കാലമാർക്കും.
കടക്കൊള്ളിയുന്തുന്നൊരിപ്പൊണ്ണനോ നേ-
ർത്തടിക്കുന്നതെന്നോടുചിത്രം വിചിത്രം!
മിടുക്കുള്ളജീമൂതനീമട്ടുഹാസ്യം
നടിക്കുംമുഖം തെല്ലുചാച്ചൊന്നുനോക്കി.
മുറയ്ക്കൊന്നടിക്കാനരക്കച്ചഭീമൻ
മുറുക്കുന്നൊരാഭാവവും മട്ടുമെല്ലാം
തുറിച്ചങ്ങുനോക്കുന്നലോകങ്ങൾകണ്ടി-
ട്ടുറച്ചാനിവൻ തല്ലുവാൻപോരുമെന്നു്.
പുളച്ചോരുഗർവ്വത്തിനാൽകൂടുതല്ലി-
പ്പൊളിച്ചോരു ശാർദ്ദൂലരാജൻകണക്കേ
കളിച്ചാർത്തുപാടീട്ടു ജീമൂതനെത്താൻ
വിളിച്ചാനടിപ്പോരിനായ് ഭീമസേനൻ.
ജവം നാഭിയോളം ഭുജം മുട്ടിനോളം
രവംകാലരുദ്രന്റെ രൂപം തഥൈവ
ഇവൻനന്നു തല്ലിന്നു സാമാന്യനല്ലെ-
ന്നിവണ്ണംവിച രിച്ചു ജീമൂതമല്ലൻ
മദാലാഞ്ജനേയാനുജക്രീഡകണ്ടി-
ട്ടുദാസീനനായ്ത്തത്രനിന്നില്ലൊരാളും
തദാ മല്ലവാദ്യൗഘഘോഷംതകർത്തു
മുദാകണ്ടലോകങ്ങൾ കൈകൊട്ടിയാർത്തു
വളർന്നോരമർഷേണ ജീമൂതനാദ്യം
പിളർന്നൊന്നുരണ്ടാർത്തുപാഞ്ഞെത്തി നേർത്തു
തുളുമ്പും രസാൽ ഭീമനും നേർത്തടുത്തു
കളംപാരമപ്പോൾ കലങ്ങിച്ചമഞ്ഞു.
കടത്തിൽപരംനീർനിറഞ്ഞിട്ടമർഷം
കടുത്തിട്ടു രണ്ടാന നേർക്കുന്നപോലെ
പടുത്വേന ജീമൂതനും ഭീമനും നേ-
ർത്തടുത്തീടിനാർ തങ്ങളിൽ സ്പർദ്ധയോടെ.
[7] “കയ്യാംകളിയുടെ മാതിരി കണ്ടിട്ടില്ലാത്തവർക്കു മല്ലയുദ്ധം വർണ്ണിച്ചിട്ടുള്ള ഇതിലെ ആറാംസർഗ്ഗം ഒന്നു വായിച്ചാൽ അതെല്ലാം അറിയാം.”
ഏഴാംസർഗ്ഗത്തിൽ കീചകൻ സൈരന്ധ്രിയുടെ രൂപസാരം കണ്ടു സ്മരപരവശനാകുന്നതിനെ വർണ്ണിക്കുന്നു.
ചരണമിവൾപതിക്കുന്നീയുഴിഞ്ഞാൽപടിക്കു-
ള്ളൊരുസുകൃതവിശേഷം പോഷിതാശേഷതോഷം
പരമിഹ മമ നെറ്റിയ്ക്കറ്റമേറ്ററ്റമുണ്ടായ്-
വരണമതിനിദാനീം ഹന്ത ഞാനെന്തുചെയ്വൂ.
നലമൊടഖിലലോകേ മാനസത്തിങ്കലെല്ലാം
ചലമിഴിമണിയാമിത്തന്വിതൻപാദപദ്മം
കലിതരുചിവിളങ്ങുന്നുണ്ടഹോ രാജഹംസാ-
വലിയതു കരുതിത്താൻ മാനസം സ്ഥാനമാക്കി
എട്ടാം സർഗ്ഗത്തിൽ കീചകന്റെ കാമപീഡാനുഭവം വർണ്ണിക്കപ്പെട്ടിരിക്കുന്നു.
നന്നായിപ്പെണ്ണിനൊപ്പം പറവതിനൊരുപെണ്ണില്ല വല്ലാതിളപ്പം
വന്നീടുന്നുണ്ടനല്പം പരയുവതിജനത്തിന്നഹോ നിർവികല്പം
അന്യൂനശ്രീവലിപ്പം കലരുമമരിമാരിങ്ങുനൽകുന്നുകപ്പം
പിന്നെപ്രായം ചെറുപ്പംമിനുസമിനി പറഞ്ഞാൽ പുഷ്പബാണപ്പെരുപ്പം.
എന്നു തുടങ്ങുന്ന മൂന്നുനാലു പദ്യങ്ങൾ അതിമനോഹരങ്ങളാകുന്നു. സൈരന്ധ്രി ചൊല്ലുന്നതും കീചകൻ ഒളിച്ചുനിന്നു കേൾക്കുന്നതുമായ സരസകോമളപദ്യബന്ധത്തെ ഉദ്ധരിക്കാതിരിക്കാൻ മനസ്സുവരുന്നില്ല.
മന്ദിച്ചീടാതെകണ്ടിക്കുടവയറിൽമുലപ്പാൽനിറച്ചിട്ടുപൂർണ്ണാ-
നന്ദാലങ്കേകിടക്കും പരമപുരുഷനാകുന്ന തന്നന്ദനന്റെ
കുന്ദശ്രീമന്ദഹാസോല്ലസിതമുഖശരച്ചന്ദ്രനെക്കണ്ടുകണ്ടാ-
നന്ദിക്കും നന്ദജായാനയനകുവലയത്തിന്റെപുണ്യം ന ഗണ്യം.
അത്യന്തംശുഭമുള്ള ഗോപികൾമഹാഭക്തിപ്പുഴക്കുത്തിനാൽ
നൃത്തംതത്തിരസിച്ചുകൃഷ്ണചരിതത്തെപ്പാടുമമ്പാടിയിൽ
സത്യംകെട്ടവനെന്നുപേരതുസഹിച്ചുകൊണ്ടു ഭക്തപ്രിയൻ
നിത്യംകട്ടിടുമുണ്ടവെണ്ണ തരണം സൗഭാഗ്യഭാഗ്യങ്ങൽ മേ.
വിണ്ണിൽബ്ഭംഗിയിൽ വാഴ്ത്തിയും പുകളെഴുംകണ്ണൻകളിച്ചങ്ങനെ
മണ്ണപ്പങ്ങളെവാർത്തുതിന്നുതളിരോടൊക്കുന്ന തൃക്കൈകളാൽ
പുണ്യപ്പെൺകൊടിലക്ഷ്മിതൻ കുളുർമുലപ്പന്തങ്ങുവിട്ടേന്തിടും
വെണ്ണപ്പത്തിനു കൈതൊഴുന്നു ബത ഞാൻ ചാവോളമാവോളവും.
നീലക്കാർവെന്നപീലിത്തിരുമുടിവടിവിൽ ഗോപിഗോരോചനത്താൽ
കാലിക്കോലൊത്തൊരോടക്കുഴൽതളവളയിത്യാദിപൂണ്ടാദരേണ
ലീലയ്ക്കൊക്കുംതരക്കാരൊടുമുടനിടചേർന്നങ്ങു പാൽവെണ്ണകക്കാൻ
ശീലിക്കും ബാലഗോപാകൃതി ഹരിവികൃതിത്തം പവിത്രം വിചിത്രം.
സൈരന്ധ്രിയുമായുള്ള കീചകന്റെ ആദ്യസംഭാഷണവും ഹൃദ്യമായിരിക്കുന്നു.
ഒൻപതാംസർഗ്ഗം സന്ധ്യാവർണ്ണനയോടുകൂടി ആരംഭിക്കുന്നു. ഈ വർണ്ണന സന്ദർഭത്തിനു വളരെ യോജിക്കുന്നുമുണ്ടു്. അതിനെത്തുടർന്നു് കീചകന്റെ മാലിനീധ്യാനവും സുദേഷ്ണയുടെ ഉപദേശവും സാമാന്യം ദീർഘമായി വിവരിച്ചിരിക്കുന്നു.
പത്താംസർഗ്ഗത്തിൽ സുദേഷ്ണ സൈരന്ധ്രിയെ കീചകന്റെ അടുക്കലേയ്ക്കു് അന്നപാനാദികളുംകൊണ്ടു പോകാൻ ആജ്ഞാപിക്കുന്നതും, അവൾ,
അന്നപാനമിഹ കൊണ്ടുവന്നിടാതെന്നെമാത്രമവിടേയ്ക്കയയ്ക്കുകിൽ
കുന്നുപോലെവലുതാംവിപത്തുടൻ വന്നുകൂടുമതിനില്ലസംശയം
എന്നിലുൽക്കടതരാഗ്രഹം മനം തന്നിലുണ്ടു പൃതനാപതിക്കയേ!
ഉന്നതപ്രതിഭയുള്ളവർക്കുമീഛന്നവൃത്തമറിയാമശേഷവും.
എന്നു പറഞ്ഞൊഴിയാൻ ശ്രമിക്കുന്നതും രാജ്ഞി,
ശങ്കവിട്ടു ഭവതിക്കുപോകുവാൻ കിങ്കരപ്രവരർതന്നെപോരുമോ
തിങ്കളൊത്തകുടചാമരങ്ങൾമറ്റങ്കവും മമ തവാർഹമല്ലയോ?
എന്നു പരിഹസിച്ചിട്ടു്,
മാത്രനേരമിഹ നിന്നിടേണ്ട നൽപാത്രമൊന്നു മടിവിട്ടെടുക്കനീ
സൂത്രമൊക്കയുമറിഞ്ഞുഞാൻ മമ ക്ഷാത്രമപ്രതിമമോർത്തു പോവണം.
എന്നിങ്ങനെ നിഷ്ഠൂരമായി ആജ്ഞാപിച്ചതിനാൽ അവൾ,
വിശ്വനാഥപദപങ്കജംപരം വിശ്വസിച്ചു നിരൂപിച്ചു തൽക്ഷണം
നിശ്വസിച്ചു ബഹുഭക്തിപൂണ്ടു തെല്ലാശ്വസിച്ചുനടകൊ” ള്ളുന്നതുമാണു വിവരിച്ചിരിക്കുന്നതു്.
സൈരന്ധ്രി വിരാടരാജസദസ്സിൽ വന്നു ശരണം പ്രാപിക്കുന്നതിനെ വർണ്ണിക്കുന്ന പതിനൊന്നാംസർഗ്ഗം യമകം ഏകാക്ഷരപ്രാസം തുടങ്ങിയ ശബ്ദചിത്രങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നു.
യമകം
ഹരശിരോമണികാന്തിവരുംവിധൗ പരമഹോ തൊലിചുട്ടെരിയുന്നു മേ
ചിരമിതെങ്ങനെ ഹന്ത സഹിപ്പൂഞാൻ? സരസസാരസസാരഹരേക്ഷണേ.
ഏകാക്ഷരം
നന്നെന്നോനിന്നനിന്നോ നീ നിന്നുനൂനാനനേനനു
നാന്നനാ നിനോ നിന്നിനിന്നന്നനൂനന്നനോനന.
പന്ത്രണ്ടും പതിമൂന്നും സർഗ്ഗങ്ങൾ കരുണരസപ്രധാനങ്ങളാണു്. പാഞ്ചാലി ഭീമസേനനോടു പറയുന്ന വാക്കുകൾ കേൾക്കുക.
ജനകൻ മമ സോമകോത്തമൻ ജനനംവഹ്നിയിൽനിന്നുവിസ്മയം
വിനയാദികൾപൂണ്ടപാണ്ഡുവിൻതനയന്മാരസുനാഥരായവർ
പരനവ്യയനബ്ധിനന്ദിനീവരനീശൻ ഹരിബന്ധുവായവൻ
പരമിങ്ങനെയൊക്കെയാകിലും ചിരമാപത്തുപിണഞ്ഞുകേണുഞാൻ
ശ്വസനാത്മജ!നാടുദുർജ്ജനം ഹസനംചെയ്തുചതിച്ചിടുന്നതും
വസനം മമ ഹാ ഹരിച്ചതും വ്യസനം പൂണ്ടുസഹിച്ചുപണ്ടുഞാൻ
ജളനായ ജയദ്രഥൻപുരാ കളവായെന്നെ വരിച്ചിടുംവിധൗ
ഉളവാകിയ ദുഃഖസംഭ്രമം തളരുംമെയ്യോടഹോ സഹിച്ചുഞാൻ
ഖലനായ ജടാസുരൻമഹാബലവാൻ ഞങ്ങളെ നാലുപേരെയും
ഛലമോടുഹരിച്ചിടുംവിധൗനിലവിട്ടത്തൽസഹിച്ചുഭീമ! ഞാൻ
കടുകണ്ടകശർക്കരാഗണം കടുവാ പാമ്പുകൾ കീടമെന്നിവ
പെടുമുഗ്രവനത്തിൽവാസവും നെടുവീർപ്പിട്ടുകഴിച്ചുകൂട്ടിഞാൻ
ക്ഷിതിനാഥരശേഷമാദരാൽ സ്തുതിചെയ്യുന്നമഹാൻയുധിഷ്ഠിരൻ
പതിവായിവിടെസ്സദസ്യനായ് സ്തുതിചെയ്യുന്നു വിരാടഭൂപനെ
പരിചിൽസ്മരവിക്രമാഗ്നികൊണ്ടരിതൻപാചകനായിടുംഭവാൻ
അരിവേവിനു കൊള്ളികൊണ്ടുനീയെരിയിക്കുന്നു വിരാടമന്ദിരേ.
പുരുഹൂതസുതൻധനാഞ്ജയൻ പുരുഷന്മാർകളിലുത്തമോത്തമൻ
മരുവുന്നുബൃഹന്ദളാഖ്യപൂണ്ടുരുശോകത്തൊടു ഷണ്ഡനായിഹ
നയശാലികൾ നൽസുഖാർഹരാകിയമാദ്രീസുതരാർത്തിപൂണ്ടിഹ
ഹയഗോകുലസാധുപാലനക്രിയചെയ്യുന്നു മുടക്കമെന്നിയേ.
അഴലീവിധമേറ്റവുംകലർന്നുഴലും മൽപ്രിയരായനിങ്ങളെ
അഴകറ്റിഹകാണുമെൻഗ്രഹപ്പിഴദോഷങ്ങൾ സഹിച്ചിടുന്നു ഞാൻ
അതിദുഃസഹദുഃഖമീവിധം ധൃതികൈക്കൊണ്ടുസഹിക്കുമെന്നുടെ
മൃതിയിങ്ങുവരുത്തുമാശുദുർമ്മതിയാം കീചകനില്ലസംശയം.
കീചകവധത്തിനു സങ്കേതം കുറിക്കുന്നതിനു പതിമൂന്നാം സർഗ്ഗത്തിന്റെ ഒടുവിൽ വിവരിച്ചിരിക്കുന്നു.
അടുത്ത സർഗ്ഗങ്ങളിലെ വിഷയം ഗോഗ്രഹണമാണു്. “ആകപ്പാടെ കൊച്ചുണ്ണിത്തമ്പുരാന്റെ വാസനാശക്തിയും ശേഷിയും നോക്കുമ്പോൾ പ്രസ്തുത കാവ്യം അതിന്റെ ഒരു മാനദണ്ഡമായി കരുതത്തക്ക സ്ഥിതിയിലായിട്ടില്ലെങ്കിലും ഒരുസമയം അതിനെ അപേക്ഷിച്ചു കുറേ താണനിലയിൽ ഇരിക്കുന്നതാണെന്നുവന്നാൽ കൂടിയും ഒരു മാസികയിൽ പ്രസിദ്ധംചെയ്തിരുന്ന കാവ്യമെന്ന നിലയിൽ ഇതു് ഏറ്റവും ഉത്തമമായിട്ടുണ്ടെ”ന്നു് ഏ. ആർ. തിരുമേനി പറഞ്ഞിട്ടുള്ളതു് പരമാർത്ഥമാണു്.
19.95 വഞ്ചീശവംശം മഹാകാവ്യം
കൊല്ലവർഷം ആരംഭിച്ചു് ഉദയമാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംമുതല്ക്കു മൂലംതിരുനാൾ മഹാരാജാവിന്റെ ഷഷ്ഠിപൂർത്തിമഹോത്സവംവരെയുളള ചരിത്രത്തെ കാവ്യരൂപേണ രചിച്ചിട്ടുള്ള ഈ കൃതി കാവ്യഗുണംകൊണ്ടു നോക്കിയാൽ പാണ്ഡവോദയത്തെ അതിശയിക്കുന്നുവെന്നു പറയാം. സ്വാതിതിരുനാൾ തമ്പുരാനെ വർണ്ണിക്കുന്ന രണ്ടുമൂന്നു പദ്യങ്ങൾ മാതൃകയ്ക്കായി താഴെ ചേർക്കുന്നു.
സാമാന്യാധികസുകൃതങ്ങൾപൂണ്ടുഗർഭ-
ശ്രീമാനെന്നഖിലജഗത്തിനും പ്രസിദ്ധൻ
ധീമാൻ സൽക്കവിമണിരാമവർമ്മനെന്നീ-
നാമാഢ്യൻ നരപതിനാടുവാണുപിന്നെ.
ഭാവംതൻമകളിൻവളർത്തമന്മഥാഹം
ഭാവംതീർപ്പതിനു പയോജയോനിദേവൻ
ഏവംചീർത്തഴകൊഴുകുന്നരാമവർമ്മ
ശ്രീവഞ്ചിക്ഷിതിപതിയെച്ചമച്ചുനൂനം
താഴുന്നൂമതികടലിൽ സകജ്ജളാസ്രം
കേഴുന്നൂനൃവരനിവൻജനിക്കമൂലം
നൂഴന്നൂ ഘനപടലാന്തരേണ ഹാഹാ
വാഴുന്നൂ വിപിനതലേ വസന്തമെന്നും
മൂടീടാത്തഴകെഴുമാനൃപന്റെവക്ത്റം
കൂടീടും ഭയമൊടുകാൺകകാരണത്താൽ
ആടീകണ്ണിഹമുകുരത്തിനാകയാൽക-
ണ്ണാടീയെന്നതിനൊരുനാമമുത്ഭവിച്ചു.
സജാതീയദ്വിതീയാക്ഷരപ്രാസം എല്ലാ പദ്യങ്ങളിലും പ്രയോഗിച്ചുകാണുന്നു. പ്രാസത്തിൽ ഖഡ്ഗബന്ധം, ശൂലബന്ധം മുതലായ കൃത്രിമപ്പണികളുമുണ്ടു്. ചുരുക്കിപ്പറഞ്ഞാൽ,
ശാസ്ത്രംകാവ്യംപുരാണാദികളഴകിയലുന്നോരു മീനധ്വജശ്രീ
ശാസ്ത്രംകേൾവൈദ്യമെന്നുള്ളതിലതിനിപുണൻ നിർമ്മലൻധർമ്മശീലൻ
ഗാത്രംകൊണ്ടിന്ദുതുല്യൻ മധുരകൃതിസുധാസത്തുതങ്കുന്നതങ്കു-
പ്പാത്രംകൊച്ചുണ്ണിഭൂപൻ ഭുമിവിരവിൽവിളങ്ങുന്നുവിങ്ങുന്നകീർത്യാ.
എന്നൊരു കവി വർണ്ണിച്ചിട്ടുള്ളതു പരമാർത്ഥമാണു്. കൊച്ചുണ്ണിത്തമ്പുരാന്റെ സുന്ദരകാണ്ഡം തുള്ളൽ ചില ഘട്ടങ്ങളിൽ കുഞ്ചൻനമ്പ്യാരുടെ തുള്ളലുകളോടു കിടപിടിക്കുന്നുവെന്നു സംശയം കൂടാതെ പറയാം. ഇവകൂടാതെ ലക്ഷ്മീസ്വയംവരം കിളിപ്പാട്ടു്, രാമാശ്വമേധം കിളിപ്പാട്ടു്, ശ്രീമഹാഭാഗവതം ഗാഥ മുതലായ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്. കവിഭാരതത്തിൽ അദ്ദേഹത്തിനെ സവ്യസാചിയായി പറഞ്ഞിരിക്കുന്നു.
സ്വച്ഛന്ദംഭാഷകൊണ്ടും സുരുചിരതരമാം
സംസ്കൃതംകൊണ്ടുമുപ്പാർ
മെച്ചംതേടുംപ്രകാരം ബഹുവിധകവിതാ-
സൂക്തിവഷിക്കമൂലം
ഇച്ചൊന്നോരക്കവിപ്രൗഢരിൽമികവുടയോൻ
കോടിലിംഗാധിനാഥൻ
കൊച്ചുണ്ണിക്ഷോണിപാലൻ കൊടിയ കവിവരൻ
ദിവ്യനാം സവ്യസാചി.
അദ്ദേഹം 1101-ാമാണ്ടു് കർക്കടകം 11-ാം തീയതി തീപ്പെട്ടു.
‘ജന്മത്രസ്തോഗജായാഃ’ കലികലുഷഹരാ
പാദമഭ്യർച്യ നിത്യം
തിഷ്ഠൻ ശ്രീകോടിലിംഗാഹ്വയനിജനിലയേ
പണ്ഡിതഃസൽകവീന്ദ്രഃ
വൈദ്യഃകൊച്ചുണ്ണിഭൂപഃസ ഭുവി ബുധജന-
ശ്ലാഘ്യമനോപ്യകസ്മാൽ
കസ്മാദസ്മിൻനിശീഥേ ദിവി വിബുധജന-
ശ്ലാഘ്യതാം ഹന്തഭേജേ.
19.96 എണ്ണയ്ക്കാട്ടു തമ്പുരാൻ
എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽ കുഞ്ഞാരുരാജാവു് എന്നുകൂടി പേരുള്ള രാജരാജവർമ്മതമ്പുരാൻ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്നു. അവിടുത്തെ അടുക്കലാണു് അദ്ദേഹം സംസ്കൃതവും ഇംഗ്ലീഷും പഠിച്ചതു്. അവിടുത്തെ ധർമ്മപത്നി പരവൂർ കോങ്ങാൽച്ചേരിയിലെ പ്രസിദ്ധ നായർഭവനങ്ങളിൽ ഒന്നായിരുന്ന പടിഞ്ഞാറേവീട്ടിലെ ഒരംഗമായിരുന്നു. ആ വീട്ടിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും അക്കാലത്തു സാമാന്യം നല്ല വൈദുഷ്യമുണ്ടായിരുന്നു; എന്നുമാത്രമല്ല, അവർ ദാനധർമ്മാദികളിൽ തീവ്രമായ നിഷ്ഠയുള്ളവരുമായിരുന്നു. തമ്പുരാന്റെ പത്നിയുടെ അനുജത്തിയും സാമാന്യം നല്ല കവയിത്രിയുമായിരുന്ന ഒരു മഹിളാരത്നത്തെയാണു മഹാകവി കെ. സി. കേശവപിള്ള ആദ്യമായി വിവാഹം കഴിച്ചതു്. ആ മഹതി ചെറുപ്പത്തിലേ മരിച്ചുപോയി.
എണ്ണക്കാട്ടുതമ്പുരാൻ സിദ്ധാന്തകൗമുദി മുഴുവനും പദ്യരൂപേണ സംഗ്രഹിച്ചിരുന്നു. പ്രസിദ്ധപ്പെടുത്തിയതായി അറിവില്ല. അതിനും പുറമേ ലക്ഷണാസ്വയംവരം ചമ്പു, വിഷ്ണുകേശാദിപാദസ്തവം, മേഘസന്ദേശം ഭാഷ, രുക്മിണീസ്വയംവരം നാടകം, അലങ്കാരദീപിക എന്നിങ്ങനെ അനേകം ഭാഷാകൃതികളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
അദ്ദേഹത്തിന്റെ ശ്ലോകങ്ങളെല്ലാം അക്ലിഷ്ടരമണീയങ്ങളാകുന്നു. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കുന്നു.
നീരിത്താർമങ്കതങ്കക്കുളുർമുലയിലണച്ചുള്ള നേരത്തതിങ്കൽ
ചേരുംകർപ്പൂരധൂളീപരിമിളിതമതായുള്ള സിന്ദൂരമെന്നായ്
ആരുംശങ്കിക്കമാറന്നഖരുചികലരുന്നോരു ഗോവിന്ദപാദ-
ത്താരിൻനല്കാന്തിപൂരം മമസുഖമനിശം ഭൂരിപൂരിച്ചിടേണം.
മുല്ലേ നിനക്കു രസമാർന്നൊരു പൂക്കളുള്ള
വേളയ്ക്കവയ്ക്കെതിരിടാൻ ബഹുകൂട്ടരുണ്ടാം
വേനല്ക്കുനീ വെയിലുകൊണ്ടുവലഞ്ഞുനില്ക്കു-
ന്നേരത്തുവന്നമൃതു പെയ്തിടുവാൻ ഘനം താൻ.
ആനന്ദമൂർത്തി മഥുരയ്ക്കുവരുന്നനേര-
ത്താരോമലാളൊരുവൾ കണ്ടു മനംമയങ്ങി
സാഷ്ടാംഗമായുടനെ വീണുനമസ്കരിച്ചി-
ട്ടാമാരമാലിനെ മറച്ചവൾ ഭക്തികാട്ടി.
കാറൊത്തവർണ്ണനണിയുന്നൊരു മുത്തുമാല
മാറത്തുനീലമണിമാലയൊടൊത്തിടുന്നൂ
ചാരത്തുപുഞ്ചിരിപൊഴിഞ്ഞുകലർന്നിടുന്ന-
നേരത്തുവീണ്ടുമതു മുത്തണിയായ്വരുന്നു.
മതിർത്തിടാം പാലതിലും മതിക്കും
താർത്തേനതേക്കാളമൃതം മതിക്കും
കവീടെവാക്കായതിലും ഹരീടെ
ചരിത്രമോർത്താലതിലും മതിക്കും.
19.97 സാഹിത്യകുശലൻ സി. വി. രാമൻപിള്ള
തെക്കൻതിരുവിതാംകൂറിൽ, നെയ്യാറ്റുങ്കരത്താലൂക്കിൽപെട്ട ആറൂർ ദേശത്തു് ധനസ്ഥിതിയെ സംബന്ധിച്ചിടത്തോളം മധ്യമനിലയിലിരുന്ന പുന്നത്താനത്തു് എന്ന ഒരു നായർകുടുംബമുണ്ടു്. ആ ഗൃഹത്തിൽപെട്ട പാർവതിപ്പിള്ള എന്നൊരു യുവതിയെ വേലാംപിള്ള എന്നൊരു നാട്ടാശാൻ വിവാഹംചെയ്തിരുന്നു. ഈ ആശാൻ കുട്ടികളെ പഠിപ്പിച്ചു്, അതിൽനിന്നു ലഭിക്കുന്ന ‘നക്കാപിച്ച’കൊണ്ടു ജീവിക്കയല്ല ചെയ്തതു്. ഗ്രന്ഥങ്ങൾ പകർത്തുക എന്ന ആദായകരമായ തൊഴിലിൽ ഏർപ്പെട്ടിരുന്നതിനാൽ ദമ്പതിമാർ സാമാന്യം സുഖമായിത്തന്നെ കഴിഞ്ഞുകൂടി. അങ്ങനെ ഇരിക്കെ അവർ തിരുവനന്തപുരത്തേക്കു താമസം മാറ്റി. അവർ താമസിച്ചിരുന്നതു വലിയ ദിവാൻജി രാജാകേശവദാസന്റെ വകയായിരുന്ന കോട്ടയ്ക്കകം വലിയകോയിക്കലായിരുന്നു.
അവിടെ പാർത്തിരുന്നകാലത്തു് പാർവ്വതിഅമ്മ രണ്ടു് ആൺകുട്ടികളെ ഇരട്ടപെറ്റു. അവരുടെ ചരിത്രം വളരെ രസാവഹമാണു്. ശങ്കരപ്പിള്ള, നാരായണപ്പിള്ള എന്നിവർ ഒരേകാലത്തു് ഉദ്യോഗത്തിൽ പ്രവേശിച്ചു; ഒരേകാലത്തു് അവർക്കു പ്രമോഷനും ലഭിച്ചുവന്നു. ഒരാൾക്കു് എന്തെങ്കിലും സുഖക്കേടു വന്നാൽ മറ്റെ ആൾക്കും അതേസമയത്തുതന്നെ ശരീരാസ്വാസ്ഥ്യം വന്നുകൊണ്ടിരുന്നു. അവർ രണ്ടുപേരും പല താലൂക്കുകളിൽ തഹശീൽദാരുദ്യോഗംവഹിച്ചു് വിപുലമായ യശസ്സു നേടി.
പാർവ്വതിഅമ്മ പിന്നീടു് അടുത്തടുത്തുതന്നെ മൂന്നു പെൺകുട്ടികളെ പ്രസവിച്ചു എങ്കിലും അവരിൽ ഒരാൾ അല്പായുഷ്മതിയായിപ്പോയി. അനന്തരം ആ സുകൃതിനി 1033 ഇടവം 7-ാം തീയതി ആയില്യം നക്ഷത്രത്തിൽ ഒരു പുരുഷസന്താനത്തെ പ്രസവിച്ചു. ആ ശിശുവായിരുന്നു സി. വി. എന്ന രണ്ടക്ഷരത്തിൽ സർവകേരളപ്രഥിതനായിത്തീർന്ന രാമൻപിള്ള. പാർവതിഅമ്മ പിന്നെയും നാലു സന്താനങ്ങളെക്കൂടി പ്രസവിച്ചു.
രാമൻകുട്ടി പ്രഥമപാഠങ്ങൾ പഠിച്ചുതീരുംമുമ്പേ പിതാവു പരലോകം പ്രാപിക്കയാൽ കേവലം അനാഥാവസ്ഥയിലായി. എന്നാൽ “അരക്ഷിതം തിഷ്ഠതി ദൈവരക്ഷിതം” എന്ന ആപ്തവാക്യത്തിനെ സാധൂകരിപ്പാനെന്നപോലെ അവിചാരിതമായി ഒരു ആപദ്ബന്ധു വന്നുചേർന്നു. തിരുവിതാംകൂർ സർവ്വീസിൽ ഉയർന്ന ഉദ്യോഗങ്ങൾ വഹിച്ചശേഷം പെൻഷൻപറ്റി പിരിഞ്ഞ കെ. പത്മനാഭൻതമ്പി. ബി. ഏ. ബി. എൽ., ഡാക്ടർ രാമൻ തമ്പി ഇവരുടെ പിതാവും ചരിത്ര പ്രഥിതമായ അരമന തങ്കക്കോയിക്കലെ അംഗവും അന്നു തിരുവനന്തപുരം ഭജനപ്പുരക്കാര്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്നയാളും ആയ കേശവൻ തമ്പി എന്ന വിദ്വൽകുലാവതംസം ഈ കുട്ടിയുടെ ഭാവി അതിശോഭനമായിരിക്കുമെന്നു കണ്ടിട്ടു് അയാളെ തന്റെ പുത്രന്മാരോടൊപ്പം ഇംഗ്ലീഷ് സ്ക്കൂളിൽ ചേർത്തു പഠിപ്പിക്കാൻ നിശ്ചയിച്ചു. അങ്ങനെ പ്രസ്തുത ബാലൻ ബെൻസിലി സായ്പിന്റെ ആധ്യക്ഷത്തിൽ നടന്നിരുന്ന ഫ്രീ സ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിത്തം തുടങ്ങി. ആ പള്ളിക്കൂടത്തെ ഇപ്പോഴത്തെ യൂണിവേഴ്സിറ്റി കാളേജിരിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്കു മാറ്റിയപ്പോഴും സി. വി. അതിലെ വിദ്യാർത്ഥിയായിരുന്നു. അവിടെ നിന്നാണു് മെട്രിക്കുലേഷൻ പരീക്ഷ പാസ്സായതു്.
അനന്തരം എഫ്. ഏ. ക്ലാസ്സിൽ ചേർന്നു. അക്കാലത്തു് ഏതു പുസ്തകങ്ങൾ കിട്ടിയാലും അദ്ദേഹം വായിച്ചു നോട്ടെടുക്കുമായിരുന്നു. ചരിത്രം, ആഖ്യായിക ഇവയിലായിരുന്നു അധികഭ്രമം. മലയാളഭാഷയിൽ അന്നു ഗ്രന്ഥങ്ങൾ അധികമുണ്ടായിരുന്നില്ല. എഴുത്തച്ഛൻ, നമ്പ്യർ, ചെറുശ്ശേരി എന്നിവരുടെ ഗ്രന്ഥങ്ങൾ, പ്രധാന ആട്ടക്കഥകൾ ഇവയൊക്കെ വായിച്ചുതീർത്തു എന്നു മാത്രമല്ല നല്ലനല്ല ഭാഗങ്ങളൊക്കെ കാണാതെ പഠിക്കയുംചെയ്തു. അൻപത്താറു ദിവസത്തെ ആട്ടക്കഥകളുടെ ഒരു പ്രതി അദ്ദേഹം കരസ്ഥമാക്കി. അവയുടെ നേർക്കു് അദ്ദേഹത്തിനുള്ള താല്പര്യാതിശമാണു് രാമാവെങ്കിടൻവഴി പിൽക്കാലത്തു വെളിയിൽ ചാടിയതു്.
അന്നു് കാളേജ് പ്രിൻസിപ്പാൽ ഉദ്യോഗം വഹിച്ചിരുന്ന റാസ്സായ്പു് അന്നത്തെ വിദ്യാഭ്യാസധൂർവ്വഹന്മാരുടെ കൂട്ടത്തിൽ അഗ്രഗണ്യനായിരുന്നു. എന്നാൽ രാമക്കുറുപ്പുമുൻഷിയായിരുന്നു ഒന്നാംതരം ഭാഷാസാഹിത്യകാരനാവുന്നതിനുള്ള കരുക്കൾ എല്ലാം സി. വിക്കു സമ്പാദിച്ചുകൊടുത്തതു്. അദ്ദേഹത്തിന്റെ ശിഷ്യഗണത്തിൽ ആരും ഭാഷാപരിജ്ഞാനവിഷയത്തിൽ പിന്നോക്കമായിട്ടില്ലെന്നുള്ളതു സുപ്രസിദ്ധമാണു്.
സ്വസ്ഥമായ ശരീരത്തിൽ സ്വസ്ഥമായ മനസ്സു്; ഇതാണു് വിദ്യഭ്യാസത്തിന്റെ ആദർശം എന്നു പാശ്ചാത്യന്മാർ പറയുന്നു. സി. വി. ഈ തത്വത്തെ അനാദരിച്ചില്ല. കായികവിനോദങ്ങളിലെല്ലാം പങ്കെടുത്തു് അദ്ദേഹം നല്ല ദൃഢസംഹതകായനായിത്തീർന്നു.
കാളേജിൽ ഇടയ്ക്കിടെ നടന്നുവന്ന നാടകാഭിനയങ്ങളിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹത്തിന്റെ നടന കൗശലത്തെ അന്നുള്ളവരെല്ലാം പുകഴ്ത്താറുണ്ടായിരുന്നു. അന്നു തത്വശാസ്ത്രാചാര്യനായിരുന്ന പണ്ഡിതൻ കൈമടക്കു നിവർത്ത മഹാപിശുനനെങ്കിലും തരംകിട്ടുമ്പോഴൊക്കെ ജീവിതത്തിന്റെ ക്ഷണികതയേയും ഭൗതികൈശ്വര്യത്തിന്റെ അനർത്ഥകാരിതയേയും പറ്റി ഉച്ചൈസ്തരം പ്രസംഗിക്കുന്ന ആളായിരുന്നു. വാക്കിനും പ്രവൃത്തിക്കും തമ്മിൽ ഉള്ള ഈ പൊരുത്തമില്ലായ്മ വിദ്യാർത്ഥികളുടെ ദൃഷ്ടിയിലും പെട്ടിരുന്നു. ഒരുദിവസം സി. വി. ചില സതീർത്ഥ്യന്മാരുമായി യോജിച്ചു് അദ്ദേഹത്തിനെ ഒന്നു ചെണ്ടകൊട്ടിക്കാൻ ഒന്നു തീർച്ചപ്പെടുത്തി. സന്ധ്യയാവാറായപ്പോൾ സി. വി. ഒരു കാഷായവേഷധാരിയായി, ദണ്ഡും കമണ്ഡലുവുമേന്തി, ഭക്തിപരമായ തമിൾഗാനങ്ങളും പാടിക്കൊണ്ടു് ആചാര്യരുടെ പടിക്കൽ എത്തി. അദ്ദേഹം ശകാരംകൊണ്ടു ഭിക്ഷുവിനെ അഭിഷേചിച്ചു. അദ്ദേഹം പോകുന്ന മട്ടു കാണിക്കാതെ ജീവിതത്തിന്റെ അസ്ഥിരതയേയും ഔദാര്യത്തിന്റെ മഹിമയേയുംപറ്റി പ്രസംഗിക്കാൻ തുടങ്ങുകയും അതിൽ ആചാര്യരുടെ ചില ആശയവിശേഷങ്ങളെക്കൂടി കടത്തിവിടുകയും ചെയ്തു. ആചാര്യർ വടിയുമായി വെളിയിൽ ചാടിയതും ഭിക്ഷുകൻ തിരോധാനം ചെയ്തതും ഒന്നിച്ചുകഴിഞ്ഞു. എന്നാൽ വൃക്ഷത്തിന്റെ മറവിൽനിന്നു് ഈ വിനോദംകണ്ടു് രസിച്ചുകൊണ്ടിരുന്ന യുവാക്കന്മാരുടെ ചിരിയാൽ അന്തരീക്ഷം മുഖരിതമായി.
1056-ൽ അദ്ദേഹം ബി. ഏ. പരീക്ഷയിൽ ജയിച്ചുവെങ്കിലും സർക്കാർ സർവ്വീസിൽ പ്രവേശം ലഭിക്കുന്നതിനു മൂന്നുകൊല്ലം കാത്തിരിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ കൂടെ പാസ്സായ ആർ. മഹാദേവയ്യർ മുതൽപേരെല്ലാം നേരത്തെ ഉദ്യോഗം കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. 1059-ൽ ജ്യേഷ്ഠസഹോദരനായിരുന്ന സി. വി. നാരായണപിള്ളയുടെ ശുപാർശ അനുസരിച്ചു് എസ്. പ്ത്മനാഭയ്യർ എം. ഏ. രാമൻപിള്ളയ്ക്കു ഹൈക്കോടതിയിൽ ഒരു ക്ലാർക്കുപണി നല്കി.
അധികകാലം കഴിയുംമുമ്പു് ഈ യുവാവു് പെരുന്താന്നി കീഴേവീട്ടിലെ കാർത്ത്യായനിപ്പിള്ള ഭാഗീരഥിപ്പിള്ളയെ വിവാഹം ചെയ്തു. കാർത്തകപ്പള്ളി കോയിക്കലേത്തു എന്ന പ്രഭുകുടുംബത്തിലെ കാരണവരായിരുന്ന കൊച്ചുകൃഷ്ണപിള്ളയുടെ പുത്രിയായ ഈ സ്ത്രീരത്നം സാമാന്യം നല്ല വൈദുഷ്യമുള്ളവരായിരുന്നതിനാൽ, അവർ പില്ക്കാലത്തു് തന്റെ ഭർത്താവിന്റെ സാഹിത്യവ്യവസായത്തിനു പ്രതിബന്ധമായി നിന്നില്ല എന്നു മാത്രമല്ല കഴിയുന്നത്ര പ്രോത്സാഹനങ്ങൾ ചെയ്തുകൊണ്ടുമിരുന്നു.
തിരുവനന്തപുരത്തുവച്ചു് ഇദംപ്രഥമമായി അഭിനയിക്കപ്പെട്ട ഗദ്യനാടകം ‘ചന്ദ്രമുഖീവിലാസ’മായിരുന്നു. അതു കാളേജിൽ അഭിനയിക്കുന്നതിനുവേണ്ടി സി. വി. എഴുതിക്കൊടുത്ത ആദ്യത്തെ കൃതിയാണെന്നാണു് അറിവു്. അതിന്റെ അഭിനയത്തിൽ ബി. ഏ. വിദ്യാർത്ഥികൾ മാത്രമല്ല, പിൽക്കാലത്തു സുപ്രസിദ്ധരായിത്തീർന്ന സി. കൃഷ്ണപിള്ള ബി. ഏ., പി. അയ്യപ്പൻപിള്ള ബി. ഏ., പി. താണുപിള്ള എം. ഏ., കപ്പാഴം രാമൻപിള്ള ബി. ഏ., ആലപ്പുഴ പാച്ചുപിള്ള ബി. ഏ., രാമക്കുറുപ്പു് ബ. ഏ. മുതലായവരും ഓരോ പാർട്ടെടുത്തിരുന്നു. നടന്മാരെല്ലാം സഭാകമ്പം ഉള്ളവരായിരുന്നതുകൊണ്ടു് അതു തീർക്കാനായി സി. വി. ഒരു വിദ്യ പ്രയോഗിച്ചതു കണക്കിനുപറ്റി. അദ്ദേഹം സ്റ്റേജിൽ ഒരു നാല്ക്കാലിപിടിച്ചിട്ടു്, അതിന്മേൽ ഉറങ്ങുന്ന മട്ടിൽ നിവർന്നുകിടന്നു. എന്തൊക്കെയോ എഴുതി ഒട്ടിച്ചിരുന്ന ചില പേസ്റ്റ് ബോഡുകൾ കൈയിൽ പിടിച്ചിരുന്നു. കർട്ടൻ പൊക്കിയ മാത്രയിൽ പെട്ടെന്നു് ഉറക്കം ഉണർന്ന ഒരുവന്റെ മട്ടിൽ അദ്ദേഹം പിച്ചും ഭ്രാന്തും പറഞ്ഞുതുടങ്ങി. അനന്തരം ഇംഗ്ലീഷിൽ ഒരു പ്രസംഗവും അതിനെത്തുടർന്നു മലയാളത്തിൽ കഥാസംക്ഷേപവിവരണവും തട്ടിമൂളിച്ചു. അവിടെ കൂടിയിരുന്നവരിൽ, അശ്വതിതിരുനാൾ യുവരാജാവുൾപ്പടെ എല്ലാവരും ചിരിച്ചു ചിരിച്ചു മണ്ണുകപ്പുമാറായി. അതിനോടുകൂടി മറ്റു നടന്മാരുടെ സഭാകമ്പവും അസ്തമിച്ചു. ചന്ദ്രമുഖിയുടെ മാതുലിപ്പാർട്ടും, മാദ്യപന്റെ പാർട്ടും സി. വി. യും, ചന്ദ്രമുഖിയുടെ പാർട്ടു് ദിവാൻപേഷ്കാരായിരുന്നു പെൻഷൻ പറ്റി ഇപ്പോൾ വിശ്രമസുഖം അനുഭവിക്കുന്ന കെ. നാരായണൻ പണ്ടാലയും, വിവാഹത്തിനു ജാതകപരിശോധന നടത്തുന്ന കണിയാന്റെ പാർട്ടു് രാമക്കുറുപ്പുമുൻഷിയും തന്മയത്വത്തോടുകൂടി അഭിനയിച്ചു. സമുദായ പരിഷ്കരണത്തെ ത്വരിപ്പിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട ഒന്നാമത്തെ ഭാഷാനാടകം ഇതുതന്നെയാണെന്നു പറയാം. മംഗല്യധാരണാദി നിരർത്ഥകങ്ങളായ അടിയന്തിരങ്ങൾക്കായി കണക്കില്ലാതെ പണം ചെലവഴിച്ചു തറവാട്ടുസ്വത്തിനെ അന്യാധീനപ്പെടുത്തിവരുന്നതിന്റെ അനൗചിത്യത്തെ പ്രേക്ഷകന്മാർക്കു് ഈ കഥമുഖേന സി. വി. പ്രത്യക്ഷപ്പെടുത്തിക്കൊടുത്തു. നാടകാഭിനയത്തിനു സർക്കാർ തന്നെയാണു് സ്റ്റേജ് ഇടുവിച്ചുകൊടുത്തതെന്നും സ്മരണീയമാണു്.
ചന്ദ്രമുഖീവിലാസത്തിന്റെ ആവിൎഭാവത്തിനുശേഷമാണു് വലിയകോയിത്തമ്പുരാൻ ശാകുന്തളം ഭാഷാന്തരീകരിച്ചതെന്നുള്ള വസ്തുത അറിയാത്തവരാണു്, ഭാഷയിൽ ആദ്യമായുണ്ടായ നാടകം അഭിജ്ഞാനശാകുന്തളമാണെന്നുപറയുന്നതു്. കുറേക്കാലത്തേക്കു ശാകുന്തളം അഭിനയിക്കാൻ ആരും തയ്യാറായില്ല. ചന്ദ്രമുഖീനാടകത്തിൽ പങ്കുകൊണ്ടു പേരെടുത്ത ചിലരെല്ലാംകൂടിയാണു് ആ നാടകത്തെ പിന്നീടു് അഭിനയിച്ചതും. സ്റ്റേജിടുന്ന ചിലവെല്ലാം ഇക്കുറിയും സൎക്കാർതന്നെ വഹിച്ചു.
പ്രസിദ്ധ ഹൈക്കോൎട്ടുജഡ്ജിയായിരുന്ന കുഞ്ഞുരാമൻനായരെ വിശാഖംതിരുനാൾ തിരുമനസ്സുകൊണ്ടു ജന്മികുടിയാൻ കമ്മിറ്റിയുടെ അധിപനായി നിശ്ചയിച്ചപ്പോൾ, മി. നായർ തന്റെ ഗുമസ്തനായി കൂടെക്കൊണ്ടുപോയതു് സി. വി. യെ ആയിരുന്നു. അതുനിമിത്തം അദ്ദേഹത്തിനു തിരുവിതാംകൂറിന്റെ പലേഭാഗങ്ങൾ നേരിട്ടു കാണുന്നതിനും അവിടവിടെയുള്ള ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങൾ സന്ദൎശിച്ചു് നാട്ടുകാരുടെ ജീവിതരീതികളും മറ്റും ഗ്രഹിക്കുന്നതിനും ഐതിഹ്യങ്ങൾ ശേഖരിക്കുന്നതിനും കഴിഞ്ഞു. ഇതു ഭാവിയിൽ ചരിത്രാഖ്യായികാകാരനായിത്തീരുവാൻ പോകുന്ന ആ യുവാവിനു് എത്രകണ്ടു് ഉപയോഗപ്രദമായിത്തീൎന്നു എന്നു പറയേണ്ടതില്ലല്ലോ.
1060-ൽ അദ്ദേഹം ഹൈക്കോടതി ഹെഡ്ഗുമസ്തനായും രണ്ടു കൊല്ലങ്ങൾക്കുശേഷം ഇൻഡക്സർ ആൻഡു് പബ്ലിഷർ ആയും ഉയർത്തപ്പെട്ടു. എന്നാൽ നിയമപരീക്ഷയിൽ പാസ്സാകാത്ത ഒരാൾക്കു് ഹൈക്കോടതിയിൽ യാതൊരു പ്രമോഷനും വഴിയില്ലെന്നു കാണുകയാൽ അദ്ദേഹം 1063-ൽ ബി. ഏൽ-നു പഠിക്കാനായി മദ്രാസിലേക്കു പോയി. മദ്രാസിൽ അദ്ദേഹത്തിനു കൂട്ടുകാരായി തിരുവനന്തപുരത്തുകാരായ പലരും ഉണ്ടായിരുന്നു. അവൎക്കെല്ലാം പില്ക്കാലത്തു വലിയവലിയ ഉദ്യോഗങ്ങൾ വഹിക്കാൻ ഇടവന്നിട്ടുണ്ടു്. എൻ. രാമൻപിള്ള എക്സൈസ് കമ്മീഷണരായിട്ടാണു് പെൻഷൻപറ്റിയതു്. മുണ്ടനാട്ടു നാരായണപിള്ള ദിവാൻപേഷ്കാർ ആയി. പന്നിയറത്തല കൃഷ്ണപിള്ള ഡാക്ടർഉദ്യോഗം പ്രശസ്തമായി വഹിച്ചു. ജി. ശങ്കരപ്പിള്ള ഹൈക്കോൎട്ടുജഡ്ജി ഉദ്യോഗംവരെ ഉയൎന്നു. പി. എൻ. രാമൻപിള്ള മദ്രാസ് സ്റ്റാൻഡാൎഡിന്റെ പത്രാധിപരായി പ്രസിദ്ധിനേടി. സി. വി. യുടെ സാന്നിദ്ധ്യംനിമിത്തം മദ്രാസിലെ ജീവിതം അവർക്കു സുഖപ്രദമായിത്തീർന്നു.
ഇതിനിടയ്ക്കു് ഈ യുവാവു് ബാരിസ്റ്റർ ജി. പി. പിള്ളയുമായി പരിചയപ്പെടുകയും പ്രസിദ്ധപ്പെട്ട മലയാളിമെമ്മോറിയൽ തയ്യാറാക്കുന്ന വിഷയത്തിൽ മനഃപൂൎവം ഉത്സാഹിക്കയും ചെയ്തു. മലയാളിമെമ്മോറിയലിന്റെ ഉത്ഭവം രസകരമാണു്. അക്കാലത്തു് ഉയർന്ന ഉദ്യോഗങ്ങളെല്ലാം ബ്രാഹ്മണർക്കു കുത്തകയായിരുന്നു. ജസ്റ്റീസ് ഗോവിന്ദപ്പിള്ളയ്ക്കു തന്റെ പേഷ്കാരുദ്യോഗം ഒരു ബ്രാഹ്മണനുവേണ്ടി ഒഴിഞ്ഞുകൊടുക്കേണ്ടിവന്ന കഥ അന്യത്ര പറഞ്ഞിട്ടുണ്ടല്ലോ. അതുപോലെ പലേ ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാൻ കഴിയും. അതിനാൽ ഈ നാട്ടുകാരുടെ പ്രമാണികളെല്ലാം ചേർന്നു മദിരാശിയിൽ പ്രാക്ടീസുചെയ്തുകൊണ്ടിരുന്ന ആളും ശങ്കുണ്ണിമേനോൻ പേഷ്കാരുടെ പുത്രനും ആയിരുന്ന കെ. പി. ശങ്കരമേനോന്റെ നേതൃത്വത്തിൽ ഒരു ബ്രഹ്മാണ്ഡമെമ്മോറിയൽ മഹാരാജാവു തിരുമനസ്സിലേക്കും രാമരായർ ദിവാൻജിക്കും സമൎപ്പിച്ചു. അതിന്റെ ഫലമായി ബ്രാഹ്മണരല്ലാത്തവൎക്കു ചില ആനുകൂല്യങ്ങൾ തൽക്കാലം ലഭിക്കയും ചെയ്തു.
സി. വി. മദ്രാസിൽ താമസിക്കുന്ന കാലത്തായിരുന്നു ഓ. ചന്തുമേനോൻ ഇന്ദുലേഖ പ്രസിദ്ധീകരിച്ചതു്. അതു കണ്ടപ്പോൾ ഒരു നോവൽ എഴുതിയാൽകൊള്ളാമെന്നു സി. വി. ക്കും മോഹം ഉദിച്ചു. യുവമിത്രങ്ങളുടെ പ്രേരണയും ആ വിഷയത്തിൽ ഉണ്ടായിരുന്നിരിക്കണം;–ഏതായാലും മാൎത്ത ാണ്ഡവർമ്മ എന്ന പ്രസിദ്ധ ആഖ്യായികയ്ക്കു് മദ്രാസിൽവച്ചു് അദ്ദേഹം ആസൂത്രണംചെയ്തു. 1065-ൽ അതു് അഡിസൺകമ്പനിയുടെ പ്രസാധകത്വത്തിൽ ലോകരംഗത്തു പ്രവേശിച്ചപ്പോൾ സി. വി–യുടെ പേരു നാടൊക്കെ മുഴങ്ങാൻ തുടങ്ങി. ഒന്നാമത്തെ കൃതിയായ ഈ ആഖ്യായികയിൽ സ്കാട്ടിനെ അതിശയിക്കുന്ന കല്പനാശക്തിയും രചനാപാടവവും പാത്രനിൎമ്മാണചാതുരിയും തെളിഞ്ഞുകണ്ടതിൽ, ഈ നാട്ടുകാർ അത്ഭുതപരതന്ത്രരായിത്തീൎന്നു.
മാൎത്ത ാണ്ഡവൎമ്മയുടെ നിർമ്മാണവിഷയത്തിൽ സി. വി-യെ മനഃപൂൎവം സഹായിക്കയും ഭാഷാപരമായ പരിഷ്കാരങ്ങൾ പലതും നിർദ്ദേശിക്കയും ചെയ്തതു് എൻ. രാമൻപിള്ള അവർകളായിരുന്നു. അതിനാൽ ചിലർ അതിന്റെ കർതൃത്വംപോലും അദ്ദേഹത്തിൽ ആരോപിക്കാൻ മുതിൎന്നിട്ടുണ്ടു്.
1066-ൽ സി. വി. അവധികഴിഞ്ഞു വീണ്ടും ജോലിയിൽ പ്രവേശിക്കയും അചിരേണ തിരുമലദേവസ്വം കേസ്സ് സംബന്ധിച്ചു് പരിഭാഷകനായി നിയമിക്കപ്പെടുകയും ചെയ്തു. 1070-ൽ ഹൈക്കോടതി മാനേജരായി. ഈ ജോലി വഹിച്ചുകൊണ്ടിരുന്ന കാലത്തു് 1076-ൽ ശിരസ്തദാരുമായി. അക്കാലത്തു് പാൽക്കുളങ്ങര, പെരുന്താന്നി മുതലായ സ്ഥലങ്ങളിൽ ചില ദുർബുദ്ധികളുടെ പ്രേരണാഫലമായി ഒരുമാതിരി ശാക്തേയമതപ്രചാരണം ഉണ്ടായതിനെ തടയണമെന്നുള്ള ഉദ്ദേശത്തോടുകൂടി രചിക്കപ്പെട്ടതാണു് മതിവിലാസം എന്ന പ്രഹസനം.
1076-ൽ തിരുവനന്തപുരത്തുവച്ചു കൂടിയ ഭാഷാപോഷിണിസഭയ്ക്കു കേരളത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വലിയ കവികൾ പലരും വന്നുചേൎന്നിരുന്നു. അക്കൂട്ടത്തിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാനും ഉൾപ്പെട്ടിരുന്നു. അദ്ദേഹം തേവാരത്തു കോയിക്കലാണു താമസിച്ചിരുന്നതു്. ആ മഹാകവിയെ സന്ദൎശിച്ചു് സി. വി. അവിടുത്തെ ആജന്മമൈത്രി സമ്പാദിച്ചു. തദവസരത്തിൽ സി. വി. സമ്മാനിച്ച വിചിത്രമായ ദന്തവടിയെപ്പറ്റി മഹാകവി പെട്ടെന്നു്,
വടിവൊടുകേരളഭാഷാ-
കടലുകടഞ്ഞിട്ടു സാരപീയുഷ-
പടുതയൊടെടുക്കുവാനീ-
വടിയൊരുകടകോലുപോലെയോർക്കുന്നേൻ.
എന്നൊരു ശ്ലോകം ചൊല്ലി. സംസ്കൃത സാഹിത്യവാരാന്നിധിയിലെ അനൎഘരത്നങ്ങളെ ഭാഷയിലേക്കു വിവൎത്ത നംചെയ്യണമെന്നുള്ള ഉൽബോധനത്തോടുകൂടിയാണു് സി. വി. ആ വടി സമ്മാനിച്ചതു്. അതിനു മറുപടിയായിരുന്നു പ്രസ്തുത പദ്യം.
ഈ കാലഘട്ടത്തിൽ സി. വിയുടെ പ്രിയസുഹൃത്തുക്കളും നിത്യസഹചാരികളും ആയിരുന്നവർ സിക്രട്ടറി അയ്യപ്പൻപിള്ള, നായർ സമുദായോദ്ധാരകനെന്നനിലയിൽ പ്രാതഃസ്മരണീയനായിത്തീർന്ന സി. കൃഷ്ണപിള്ള, ദിവാൻപേഷ്കാർ വി. ഐ. കേശവപിള്ള, ചീഫ് സെക്രട്ടറി പി. താണുപിള്ള എന്നിവരായിരുന്നു. അത്ഭുതകരമായ മേധാശക്തിയിലും അസാധാരണമായ ആംഗലഭാഷാപാണ്ഡിത്യത്തിലും താണുപിള്ള മറ്റുള്ളവരെ അതിശയിച്ചുവെങ്കിൽ, പി. അയ്യപ്പൻപിള്ള ‘കൊടയിൽ, കർണ്ണനായിരുന്നു. പി. അയ്യപ്പൻപിള്ളയുടെ സഹായത്തോടുകൂടി പഠിച്ചു് ഉന്നതപദവിയിലെത്തിയവർ അന്നു പലരുമുണ്ടായിരുന്നത്രേ. സംഭാഷണ ചതുരനും സംഗീതരസികനും സുന്ദരഗാത്രനുമായ സി. കൃഷ്ണപിള്ളയുടെ നിത്യചിന്തയ്ക്കു വിഷയീഭവിച്ചിരുന്നതു് നായർ സമുദായോന്നമനത്തിനുള്ള മാൎഗ്ഗങ്ങളായിരുന്നു. താണുപിള്ള തെക്കൻ ഡിവിഷൻപേഷ്കാരായിരുന്നകാലത്തു്, അവിടെ മറവരുടെ ശല്യം കൂടക്കൂടെ ഉണ്ടായിക്കൊണ്ടിരുന്നു. അവർ സംഘംചേർന്നു തീവെട്ടിക്കൊള്ളപോലും നടത്തിവന്നു. ജനങ്ങൾ ഭയപരവശരായിട്ടാണു് ദിനങ്ങൾ നയിച്ചുവന്നതു്. അങ്ങനെയിരിക്കെ ഒരു രാത്രി പേഷ്കാർ ഗൃഹത്തിൽ ഇല്ലാതിരുന്ന അവസരത്തിൽ ഏതാനും ആളുകളോടുകൂടി ഒരു കൊള്ളത്തലവൻ അവിടെ കടന്നുചെന്നിട്ടു് “വീട്ടുക്കുള്ളെയാറിരിക്കറതു. സാമാനങ്കൾ അങ്കെ വച്ചുപോട്ടു മാറിപോങ്കൾ, പയപ്പെടാതുങ്കൾ, അല്ലാവഴിക്കിരുന്നാൽ ആപത്തു വരപ്പോകിറതു, ശീക്കിറം, ശീക്കിറം” എന്നു് ഉൽക്കോശിച്ചു. താണുപിള്ളയുടെ പത്നി ഗൎഭിണിയായിരുന്നു. അവരും വേലക്കാരും വല്ലാതെ ഭയപ്പെട്ടു. ആ പരിഭ്രമം കണ്ടു മറവവേഷധാരികൾ വെളിയിൽവന്നിട്ടു് തങ്ങളുടെ സാക്ഷാൽരൂപം ധരിച്ചുകൊണ്ടു് വീണ്ടും അകത്തുകടന്നു. അപ്പോൾ കാണപ്പെട്ടതു് സി. വി. യും കൂട്ടരും ആയിരുന്നു. ഗൃഹനാഥനെ അറിയിച്ചുപോകരുതേ എന്നു് അദ്ദേഹം പ്രാർത്ഥിച്ചുവെങ്കിലും, താണുപിള്ള തിരിച്ചുവന്നപ്പോൾ ആദ്യമേ അറിഞ്ഞതു് ഈ വാർത്തയായിരുന്നു. സി. വി. ക്കു നല്ല സമ്മാനം കിട്ടി എന്നു പറയേണ്ടതില്ലല്ലോ.
ഈ മാതിരി വിനോദങ്ങൾ പലപ്പോഴും നടന്നിട്ടുണ്ടു്. താണുപിള്ള ചീഫ്സിക്രട്ടറിസ്ഥാനം വഹിച്ചു് അതിപ്രശസ്തമായരീതിയിൽ രാജ്യസേവനം ചെയ്തുകൊണ്ടിരിക്കവേ ഒരുദിവസം രാത്രി അദ്ദേഹം അത്താഴം ഉണ്ണാൻ ഇരുന്നു. ഊണു പകുതിയായില്ല, അപ്പോഴേക്കും ഒരു പട്ടക്കാരൻ ഹാജരായി. കൊട്ടാരത്തിൽ നിന്നു് അടിയന്തിരമായി ഒരു തിരുവെഴുത്തുംകൊണ്ടു വന്നിരിക്കയാണെന്നും ഉടൻതന്നെ മറുപടിവാങ്ങി ചെല്ലാൻ കല്പിച്ചിരിക്കുന്നു എന്നും അയാൾ വെളിയിൽനിന്നുകൊണ്ടുതന്നെ അറിവിച്ചു. ഉരുട്ടിയ ഉരുള ഇലയിൽതന്നെ വച്ചിട്ടു് ‘എവിടെ ഇങ്ങോട്ടു് വാങ്ങിക്കൊണ്ടുവാ’, എന്നു് അദ്ദേഹം ഭൃത്യനോടു് ആജ്ഞാപിച്ചു. ‘യജമാനന്റെ കൈയിൽതന്നെ ഏല്പിക്കാനാണു കല്പന, എന്നു പട്ടക്കാരൻ മറുപടി പറയുകയാൽ, ഏതു പട്ടക്കാരനാണതു്? അകത്തുവരാൻപറയൂ എന്നു് അദ്ദേഹം പറഞ്ഞതനുസരിച്ചു് അയാൾ ഉള്ളിൽക്കടന്നു. താണുപിള്ളയ്ക്കു് ആ പട്ടക്കാരൻ അപരിചിതനായി കാണപ്പെട്ടു. എങ്കിലും രാജകല്പനയല്ലേ? കാലതാമസം വരുത്തിക്കൂടല്ലോ. അതിനാൽ ജീരകവെള്ളത്തിൽ കൈകഴുകിക്കൊണ്ടു് എഴുത്തുവാങ്ങിച്ചു. എഴുത്തു വയലറ്റു മഷിയിൽതന്നെ. പക്ഷേ ഒന്നുരണ്ടു വായിച്ചപ്പോഴേക്കും അദ്ദേഹത്തിനു് കാൎയ്യം മനസ്സിലായി. പട്ടക്കാരനെ അടുത്തുവിളിച്ചിട്ടു് വിനോദഭാവത്തിൽ ചെകിട്ടത്തു് ഒരടികൊടുത്തശേഷം അടുത്തൊരു ഇലകൂടി ഇടുവിച്ചു് തന്റെകൂടെ അയാളെ ഉണ്ണാനിരുത്തി. വേലക്കാരൻ അമ്പരന്നുപോയി. എന്നാൽ അതു സി. വി. ആയിരുന്നുവെന്നു ബുദ്ധിമതിയായ ഗൃഹനായിക ഗ്രഹിക്കാതിരുന്നില്ല.
ഈ മാന്യസുഹൃത്തു് 1077 മേടത്തിൽ മരണം പ്രാപിച്ചു. ഈ മരണം സി. വി.–ക്കു് എത്രമാത്രം ദുസ്സഹമായിരുന്നു എന്നു് പറഞ്ഞറിയിക്കാൻ പ്രയാസമാണു്. വളരെക്കാലത്തേക്കു് അദ്ദേഹത്തിന്റെ സാഹിത്യോദ്യമങ്ങളെല്ലാം നിലച്ചുപോയതിന്റെ രഹസ്യം ഇതായിരുന്നു.
1079-ൽ സി. വി. സൎക്കാർഅച്ചുകൂടം സൂപ്രണ്ടായി നിയമിക്കപ്പെട്ടു. അച്ചുക്കൂടക്കാൎയ്യങ്ങൾ അന്നു് അഴിഞ്ഞുകുഴഞ്ഞ നിലയിലാണിരുന്നതു്. അതിനെ നല്ല നിലയിൽ എത്തിക്കുന്നതിൽ ഭഗീരഥപ്രയത്നം ചെയ്യേണ്ടിവന്നു. അല്പകാലത്തിനുള്ളിൽ എല്ലാക്കാൎയ്യങ്ങൾക്കും ഒരു ചിട്ടവരുത്തി. അതുപോലൊരു ശോഭനനില സർക്കാർ അച്ചുകൂടത്തിനു് അതിനു മുമ്പും പിമ്പും ഉണ്ടായിട്ടില്ലെന്നു പറയാം. എന്നാൽ ഇക്കാലത്തു് അദ്ദേഹത്തിന്റെ ധൎമ്മപത്നിയുടെ ദേഹവിയോഗം സംഭവിച്ചു.
1084-ൽ കുറുപ്പില്ലാക്കളരി പ്രസിദ്ധപ്പെടുത്തി. പാശ്ചാത്യപരിഷ്കാരഭ്രമം കേരളീയവനിതകളെ വഴിപിഴപ്പിക്കുന്നു എന്നു കണ്ടു് തൽപരിഹാരാൎത്ഥ ം രചിക്കപ്പെട്ടതാണു് പ്രസ്തുത കൃതി. നായർസമുദായത്തിന്റെ താല്ക്കാലിക ദശാവിശേഷങ്ങളെ ആ കൃതിയിൽ സജീവമായി ചിത്രീകരിച്ചിട്ടുണ്ടു്.
സി. വി.–യുടെ കുട്ടികളെ പോറ്റിവളൎത്തു ന്നതിനായി, തൽഗൃഹത്തിൽ എത്തിയ കാൎത്ത ്യായനിപ്പിള്ള ജാനകിപ്പിള്ള ഇതിനിടയ്ക്കു് അദ്ദേഹത്തിന്റെ പത്നീഭാവം കൈക്കൊണ്ടുകഴിഞ്ഞിരുന്നു. പ്രഥമപത്നിയുടെ ജ്യേഷ്ഠസഹോദരിയായ ഈ ‘ജാനമ്മ’യുടെ ഉത്സാഹമില്ലായിരുന്നുവെങ്കിൽ ധർമ്മരാജ തുടങ്ങിയ ഗ്രന്ഥതല്ലജങ്ങൾ നമുക്കു ലഭിക്കുമായിരുന്നോ എന്നു സംശയമാണു്. ഭാഗീരഥിപ്പിള്ളയുടെ ആറു സന്താനങ്ങളേയും അവരാണു വളൎത്ത ിക്കൊണ്ടുവന്നതു്.
1088-ൽ സർക്കാരുദ്യോഗത്തിൽനിന്നു പെൻഷൻ പറ്റി. ഈ വിശ്രമാവസരത്തെ സമുദായസേവനത്തിനും ഭാഷാപരിപോഷണത്തിനുംവേണ്ടി അദ്ദേഹം വിനിയോഗിച്ചു. ഉദ്യോഗത്തിൽ ഇരുന്ന കാലത്തുതന്നെ അദ്ദേഹം സി. കൃഷ്ണപിള്ളയുടെ സമുദായസേവനോദ്യമങ്ങളിൽ ഭാഗഭാക്കായി സജീവപ്രയത്നം ചെയ്തുകൊണ്ടാണിരുന്നതു്. കേരളീയനായർസമാജം സ്ഥാപിതമായപ്പോൾ ആ സംഘത്തിന്റെ കാൎയ്യാന്വേഷകനായിരുന്നതു് അദ്ദേഹമാണു്. കേരളത്തിലെ നായന്മാരെ എല്ലാം ഒരു ചരടിൽ കോർത്തിണക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി തിരുവിതാംകൂറിന്റെ പലേ ഭാഗങ്ങളിൽ അദ്ദേഹം വിളിച്ചുകൂട്ടിയ നായർമഹായോഗങ്ങൾക്കു് ആദ്ധ്യക്ഷ്യം വഹിക്കുന്നതിനു മലബാറിലേയും കൊച്ചിയിലേയും നേതാക്കന്മാരെ ക്ഷണിച്ചുവരുത്തി. സമുദായപരിഷ്കരണവിഷയത്തിൽ കൊച്ചിക്കും മലബാറിനും മാതൃകയായിരുന്നു പ്രവർത്തിച്ചിട്ടുള്ളതു തിരുവിതാംകൂറാണല്ലോ. തിരുവിതാംകൂറിനു് ആ നില വന്നുകൂടിയതു് കാവാലം നീലകണ്ഠപ്പിള്ള, സി. കൃഷ്ണപിള്ള, സി. വി. മുതലായവരുടെ നേതൃത്വം ലഭിച്ചതുകൊണ്ടുമാകുന്നു.
നായന്മാരുടെ രാഷ്ട്രീയമായ അവകാശങ്ങളുടെ സ്ഥാപനാർത്ഥം അദ്ദേഹം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നു ചിലർ വിചാരിച്ചേക്കാം. മലയാളിമെമ്മോറിയൽകാൎയ്യം മുൻപു പ്രസ്താവിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. മൂലംതിരുനാൾ മഹാരാജാവിന്റെ ഭരണാരംഭഘട്ടത്തിൽ മദ്രാസിലെ സ്റ്റാന്റാർഡുപത്രത്തിൽ തിരുവിതാംകൂറിനെപ്പറ്റി കാണാറുണ്ടായിരുന്ന ലേഖനങ്ങളിൽ അധികകൂറും സി. വി–യുടേതായിരുന്നു. പി. രാജഗോപാലാചാരിയുടെ വാത്സല്യഭാജനമായിരുന്നിട്ടും അദ്ദേഹത്തിന്റെ ചില ചെയ്തികൾ രസിക്കായ്കയാൽ ആണു് അദ്ദേഹം ജോലി വിട്ടുപിരിവാൻ നിർബന്ധിതനായിബ്ഭവിച്ചതു്. ധർമ്മരാജാവിൽ ചന്ത്രക്കാരനെ ആകാശവൃത്തത്തിൽ ശിരോഗോളംകൊണ്ടു് ക്രാന്തവൃത്തലേഖനംചെയ്തു്, അട്ടഹസിക്കുന്നവനായി ചിത്രണം ചെയ്തതുതന്നെ, പി. രാജഗോപാലാചാൎയ്യരെ സ്മരിച്ചുകൊണ്ടായിരുന്നു. എന്നാൽ രാജ്യത്തെപ്പോലെതന്നെ രാജാവിനേയും ഭക്തിപൂർവ്വം ആരാധിച്ചുവന്ന സി. വി–ക്കു രാജശക്തിയെ പാടെ നിഷേധിച്ചും അവഹേളിച്ചും പുറപ്പെട്ട ചില പ്രക്ഷോഭണങ്ങളിൽ പങ്കുകൊള്ളാൻ സാധിച്ചില്ല. രാജാവിനെ രാജ്യത്തിൽനിന്നു ഭിന്നനായി കാണിക്കുന്ന വീക്ഷണഗതി അദ്ദേഹത്തിന്റെ ചിന്താപഥത്തിനു ബാഹ്യമായിരുന്നു. അതിനാലത്രേ അനന്തപത്മനാഭന്റെ പ്രണയകഥയ്ക്കു മാർത്താണ്ഡവർമ്മ എന്നും രാജാകേശവദാസന്റെ പ്രതികാരത്തെ ചിത്രണം ചെയ്യുന്ന കഥയ്ക്കു ധർമ്മരാജാവെന്നും ആ മന്ത്രിസത്തമന്റെ അപദാനശതങ്ങളെ വിവരിക്കുന്ന കഥയ്ക്കു രാമരാജബഹദൂർ എന്നും അദ്ദേഹം പേർ നല്കിയതു്. എന്നാൽ നായന്മാരുടെ അവകാശങ്ങളെ അദ്ദേഹം വിസ്മരിച്ചുകളഞ്ഞുവെന്നോ, അവയെ സ്ഥാപിച്ചുകിട്ടുന്നതിനുവേണ്ടി ഉദ്യോഗലബ്ധിക്കുശേഷം യാതൊന്നും പ്രവർത്തിച്ചിട്ടില്ലെന്നോ പറയാവുന്നതല്ല. അദ്ദേഹത്തിന്റെ എല്ലാ കഥകളും നായന്മാരുടെ നിഃസ്വാർത്ഥമായ രാജ്യസേവനത്തിന്റെ ചരിത്രമാണല്ലോ. മാർത്താണ്ഡവർമ്മയിൽ എട്ടുവീടരുടെ ചരിത്രത്തെ മലിനമായി ചിത്രണംചെയ്തതു് തെറ്റായിപ്പോയെന്നു് അദ്ദേഹത്തിനു പിന്നീടാണു് ബോധംവന്നതു്. ആ അഷ്ടഗൃഹാധീശന്മാർ രാജ്യത്തിന്റെ എട്ടു സ്തംഭങ്ങളായിരുന്നുവെന്നും അവർ സംഗതിവശാൽ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ ശത്രുഭാഗത്തു ചേർന്നു പോയതാണെന്നും ഉള്ള പരമാർത്ഥം ഗ്രഹിച്ചപ്പോൾ, താൻ ചെയ്തുപോയ പാപത്തിന്റെ പരിഹാരമെന്നോണം അദ്ദേഹം ധർമ്മരാജാ തുടങ്ങിയ കഥകൾ രചിച്ചു.
ധർമ്മരാജാ എഴുതിത്തീർന്നു. ഗ്രന്ഥകാരന്റെ ഗൃഹത്തിൽ കൂടാറുണ്ടായിരുന്ന സുഹൃത്തുക്കളിൽ ചിലർ അതു വായിച്ചുകേട്ടപ്പോൾ, പുരികം ചുളിച്ചു. മാർത്താണ്ഡവർമ്മയിലെ സരസമായ ഭാഷാരീതി അതിൽ കാണ്മാനേ ഇല്ലായിരുന്നു. പക്ഷേ അന്നത്തെ സി. വി. അല്ല ഈ ഗ്രന്ഥം രചിച്ചതെന്നുള്ള കാൎയ്യം അവർ വിസ്മരിച്ചുകളഞ്ഞു. മാർത്താണ്ഡവർമ്മയിലെ അനന്തപത്മനാഭനും ധർമ്മരാജാവിലെ പടത്തലവനും തമ്മിലും, ആദ്യകൃതിയിലെ പാറുക്കുട്ടിക്കും ദ്വിതീയകൃതിയിലെ പ്രൗഡഗൃഹനായികയായ പാർവ്വതിപ്പിള്ളയ്ക്കും തമ്മിലും ഉള്ള അന്തരം അന്നത്തേയും ഇന്നത്തേയും സി. വി–കൾക്കു തമ്മിലും ഉണ്ടായിരുന്നു. അന്നത്തേ വിനോദരസികനായ സി. വി. ഇപ്പോൾ ലോകാനുഭവജ്ഞാനസമ്പന്നനായ പ്രൗഢചിന്തകനായി മാറിപ്പോയിരുന്നു. മാർത്താണ്ഡവർമ്മയിൽ സി. വി–യുടെ ഭാവനാശക്തിയുടെ ഉറവകളേയാണു നാം കാണുന്നതു്. ധർമ്മരാജാവിലും, രാമരാജബഹദൂരിലും, ആ ഉറവുകൾ ചേർന്നു മഹാനിർഝരിണിയായി രൂപാന്തരപ്പെട്ടിരിക്കുന്നു. ധർമ്മരാജാവിലെ ഭാഷാരീതിയോടു വിപ്രതിപത്തി പ്രകാശിപ്പിച്ച യുവപണ്ഡിതകേസരികൾക്കു്, അതിനെ യഥേച്ഛം മാറ്റിക്കൊള്ളുന്നതിനു് അദ്ദേഹം സസ്മിതം അനുവാദം നല്കി. ഒരു പ്രചണ്ഡപണ്ഡിതർ അർത്ഥത്തിനും രസത്തിനും ലോപം വരാതെ വല്ല മാറ്റവും ചെയ്യാമോ എന്നു പരീക്ഷിച്ചുനോക്കി. അദ്ദേഹത്തിന്റെ ഒരു വാക്കുപോലും മാറ്റാവുന്നതല്ലെന്നു് അപ്പോഴാണു് അവർക്കു ബോധ്യപ്പെട്ടതു്. സി. വി–ക്കു് ആട്ടക്കഥകളിൽ നിന്നും രാമായണത്തിൽനിന്നും മറ്റും ലഭിക്കാവുന്നതിൽ കവിഞ്ഞു സംസ്കൃതപരിചയം ഇല്ലായിരുന്നു. എന്നിട്ടും യാതൊരു കൂസലും കൂടാതെ സംസ്കൃതപദങ്ങൾ പ്രയോഗിക്കുമായിരുന്നു. അബദ്ധപ്രയോഗങ്ങളും ധാരാളമായി കാണാം. എന്നാൽ ആ അബദ്ധപ്രയോഗങ്ങളെ ആർക്കും മാറ്റാൻ കഴിയുമായിരുന്നില്ല. ആ സ്ഥാനങ്ങളിൽ ആ ശബ്ദങ്ങളല്ലാതെ മറ്റൊന്നും യോജിക്കയില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും.
ധർമ്മരാജാവിനെ തുടർന്നു് രാമരാജബഹദൂർ രണ്ടു ഭാഗങ്ങളും പ്രേമാമൃതം എന്ന സാമൂഹ്യനോവലും കയ്മളശ്ശന്റെ കടശ്ശിക്കൈ, ചെറുതേൻകൊളംബസു്, ഡാക്ടർക്കു കിട്ടിയ മിച്ചം, പണ്ടത്തെ പാച്ചൻ എന്നീ പ്രഹസനങ്ങളും വെളിക്കുവന്നു. ഈ ആഖ്യായതികളും പ്രഹസനങ്ങളും നാടൊട്ടുക്കു് എത്രപ്രാവശ്യം അഭിനയിക്കപ്പെട്ടിട്ടുണ്ടെന്നു പറഞ്ഞറിയിക്കാൻ പ്രയാസം.
1090 ഇടവത്തിൽ സി. വി–യുടെ ജന്മനക്ഷത്രം കേരളമൊട്ടുക്കു് ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു. അന്നേദിവസം അദ്ദേഹം മഹാരാജാതിരുമനസ്സിലെ മുഖംകാണിക്കയും താൻ എഴുതീട്ടുള്ള പുസ്തകങ്ങളുടെ ഓരോ പ്രതി തിരുമുല്ക്കാഴ്ചവയ്ക്കയും ചെയ്തു. അവിടുന്നു് ഒരു സാൽവയും, സ്വർണ്ണം കെട്ടിയ ഒരു രുദ്രാക്ഷമാലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു. ഷഷ്ടിപൂർത്തിയടിയന്തിരത്തിനുവേണ്ട കെട്ടിടങ്ങളെല്ലാം സർക്കാരിൽനിന്നുതന്നെയാണു് കെട്ടിച്ചുകൊടുത്തതെന്നും പ്രസ്താവയോഗ്യമാണു്. അതിനേ സംബന്ധിച്ചു വൈകുന്നേരത്തു് തിരുവനന്തപുരം ജൂബിലി ഠൗൺഹാളിൽവച്ചുകൂടിയ മഹായോഗത്തിൽ ദിവാൻ കൃഷ്ണൻനായർ ആദ്ധ്യക്ഷം വഹിക്കയും പൊതുജനങ്ങളുടെ വകയായി ഒരു മംഗളപത്രം സി. വി–ക്കു സമൎപ്പിക്കയും ചെയ്തു.
കൊച്ചീമഹാരാജാവു് ഈ അവസരത്തിൽ അദ്ദേഹത്തിനു സാഹിത്യകുശലൻ എന്ന ബിരുദം നൽകി. ആ ബിരുദദാനപത്രം സ്വീകരിപ്പാനായി അദ്ദേഹം കൊച്ചിക്കു പോയി മഹാരാജാവിനെ മുഖംകാണിച്ചു. അവിടുന്നു് ബിരുദപത്രത്തിനു പുറമേ ഒരു വീരശൃംഖലയും തൃക്കൈകൊണ്ടുതന്നെ സമ്മാനിച്ചു.
സി. വി-യുടെ വസതിയെപ്പറ്റി ഇവിടെ രണ്ടുവാക്കു പറയാതിരിക്കാൻ നിവൃത്തിയില്ല. തിരുവനന്തപുരത്തു വെള്ളയമ്പലം റോഡിനരികെ സ്ഥിതിചെയ്യുന്ന യൂറോപ്യൻക്ലബ്ബിനു് എതിരേ പച്ചച്ചായമിട്ട ഗേറ്റോടുകൂടിയ സാമാന്യം നല്ല ഒരു ഗൃഹം കാണാം. ‘റാസ് കാട്ടേജ്’ എന്നാണു് അതിനു പേർ. അതായിരുന്ന സി. വി–യുടെ വസതി. ഗുരുനാഥനായിരുന്ന ജാൺറാസ്സിന്റെ സ്മാരകമായിട്ടാണു് ഈ ഗൃഹം നിർമ്മിക്കപ്പെട്ടതു്. ഗേറ്റും അടിച്ചുകൂട്ടുപുരയും കടന്നു ചെന്നാൽ പ്രധാന കെട്ടിടത്തിന്റെ മുൻവശത്തുള്ള പ്രധാന മുറി നേത്രഗോചരമാവും. അതായിരുന്നു സി. വി-യുടെ ഇരിപ്പുമുറി. ആ മുറി ഇപ്പോൾ പ്രായേണ ശൂന്യമായിരിക്കുന്നുവെങ്കിലും, അന്നു് എല്ലായ്പോഴും സി. വി-യുടെ സുഹൃജ്ജനങ്ങളാൽ നിബിഡമായി കാണപ്പെട്ടിരുന്നു. വിദ്യഭ്യാസവകുപ്പിന്റെ അദ്ധ്യക്ഷനായിരുന്ന ഏ. ഗോപാലമേനോൻ, ഏ. ശങ്കരപ്പിള്ള എം. എ., മള്ളൂർ ഗോവിന്ദപ്പിള്ള, ടി. കെ വേലൂപ്പിള്ള, ആറ്റൂർ കൃഷ്ണപ്പിഷാരടി മുതലായ സാഹിത്യകാരന്മാരിൽ ഒന്നുരണ്ടുപേരെയെങ്കിലും എപ്പോഴും അവിടെ കാണുമായിരുന്നു. വൃദ്ധനെങ്കിലും നവനവോന്മേഷശാലിയായിരുന്ന സി. വി-യുടെ ഫലിതോക്തികളും ദേശചരിത്രശകലങ്ങളും കേൾപ്പാനുള്ള ആഗ്രഹമായിരുന്നു അവരെ അങ്ങോട്ടു് ആകൎഷിച്ചുവന്നതു്. 1097 മീനം 10-ാം ൹ സംഭവിച്ച അത്യാഹിതം ആ സുഹൃൽ സമ്മേളനങ്ങൾക്കെല്ലാം വിരാമമിട്ടു. മരിക്കുന്ന അവസരത്തിൽ വേലുത്തമ്പിദളവ, ദിഷ്ടദംഷ്ട്രം, പ്രേമാരിഷ്ടം എന്നു മൂന്നു കൃതികൾ പൂൎത്ത ിയാകാത്ത നിലയിൽ ഇരുന്നു.
മീനമാസം 11-ാം തീയതി വിക്ടോറിയാ ജൂബിലി ഠൗൺ ഹാളിൽവച്ചു് നടന്ന അനുശോചനയോഗത്തിന്റെ നിശ്ചയങ്ങളിൽ ഒന്നു് സ്മൎയ്യപുരുഷന്റെ ഒരു എണ്ണച്ഛായാപടം എഴുതിച്ചുവയ്ക്കണമെന്നുള്ളതായിരുന്നു. ആയിരത്തഞ്ഞൂറോളം രൂപ ചെലവിട്ടു് ഒരു ച്ഛായാപടം എഴുതിച്ചു് കാഴ്ചബംഗ്ലാവിലെ ലൈബ്രറിയിൽ വയ്പിക്കയും ചെയ്തു. എന്നാൽ ആ മഹാനുഭാവന്റെ സ്മരണയ്ക്കു് ഈമാതിരി സ്മാരകങ്ങളൊന്നും ആവശ്യമുള്ളതായി തോന്നുന്നില്ല. മലയാളഭാഷ നശിക്കാതിരിക്കുന്നിടത്തോളം കാലം കേരളസ്ക്കാട്ടിന്റെ നാമവും വർദ്ധിതയശസ്സോടുകൂടിത്തന്നെ നിലനില്ക്കും.
സി. വി–യുടെ കൃതികളെ സ്ഥൂലമായിട്ടുപോലും വിമർശിക്കുന്നതിനു് ഇവിടെ സൗകൎയ്യമില്ല. അതിന്റെ ആവശ്യവും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ ആഖ്യായികകൾ വായിച്ചിട്ടില്ലാത്തവരായി കേരളത്തിൽ ആരുണ്ടു്? പാത്രസൃഷ്ടിയിൽ കാണുന്ന അനിതരസാധാരണമായ പാടവം, വർണ്യവസ്തുക്കളെ നമ്മുടെ മുമ്പിൽ പ്രത്യക്ഷമായി നില്ക്കുംപോലെ തന്മയത്വത്തോടുകൂടി ചിത്രണം ചെയ്യുന്ന മനോധർമ്മവിലാസം, വിഷയത്തിനു യോജിച്ച രീതിയിലുള്ള ഭാഷാപ്രയോഗകൗശലം, അവസരോചിതമായ ഫലിതോക്തിപ്രസരം, കഥാഘടനയുടെ വൈചിത്ര്യം ഇവയെല്ലാം സി. വി–യുടെ കൃതികൾക്കുള്ള വിശിഷ്ടഗുണങ്ങളാണു്. മാർത്താണ്ഡവർമ്മയിലെ ഭ്രാന്തൻചാന്നാൻ, വേലുക്കുറുപ്പു്, മങ്കോയിക്കൽ കുറുപ്പു്, ശങ്കുആശാൻ, ശ്രീപത്മനാഭൻ തമ്പി, സുന്ദരയ്യൻ എന്നീ പുരുഷപാത്രങ്ങളും കാർത്ത്യായനിഅമ്മ, പാറുക്കുട്ടി, സുഭദ്ര ഈ സ്ത്രീപാത്രങ്ങളും വായനക്കാരുടെ സ്മരണമണ്ഡലങ്ങളിൽനിന്നു മാഞ്ഞുപോകുവാൻ പ്രയാസം. എന്നാൽ ബീഭത്സപാത്രങ്ങളുടെ സൃഷ്ടിയിലാണു് അദ്ദേഹം അതിശയിക്കുന്നതെന്നു് ശങ്കു ആശാന്റേയും സുന്ദരയ്യന്റേയും സൃഷ്ടി നല്ലപോലെ വെളിപ്പെടുത്തിത്തരുന്നു. ഈ വാസന മറ്റു കൃതികളിലും സുതരാം തെളിഞ്ഞുകാണുന്നുണ്ടു്. ധർമ്മരാജാവിലെ പവരിക്കോച്ചിയേയും ഉമ്മിണിപ്പിള്ളയേയും ആൎക്കു മറക്കാൻ കഴിയും?
19.98 പരവൂർ കേശവൻ ആശാൻ
പരവൂർ കൊച്ചമ്പാളിആശാൻ എന്നൊരു കവിയുണ്ടായിരുന്നു. പാവള്ളിക്കളിക്കും കമ്പടികളിക്കും മറ്റും ഉപയോഗിക്കുന്നതിനായി അനേകം പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. അവയിൽ പലതും പരവൂരിലുള്ള ചിലർക്കൊക്കെ ഇപ്പോഴും അറിയാം. അദ്ദേഹത്തിന്റെ ഭാഗിനേയനായ എഴിയത്തു വൈരവൻവൈദ്യൻ അന്നത്തെ ഈഴവനേതാക്കന്മാരിൽ അഗ്രഗണ്യനായിരുന്നുവെന്നു പറയാം. അദ്ദേഹം പരവൂർ തയ്യിൽ കുഞ്ഞിക്കുറുമ്പ എന്ന സ്ത്രീരത്നത്തെ വിവാഹം ചെയ്തു. അതിൽ 1034 കുംഭം 17-ാംതീയതി പൂർവ്വാഷാഡാ നക്ഷത്രത്തിൽ സഞ്ജാതനായ ഏകപുത്രനായിരുന്നു കേശവനാശാൻ. ഈ ബാലൻ മൂന്നുവയസ്സുവരേയ്ക്കെ മാതൃലാളന അനുഭവിക്കാൻ ഇടവന്നുള്ളു. 1036-ലോ മറ്റോ ആ സ്ത്രീരത്നം പരലോകം പ്രാപിച്ചു. വൈദ്യന്റെ ദ്വിതീയപത്നിയായിരുന്ന കാർത്തിക്കഴികത്തു കുഞ്ഞിക്കുറുമ്പയാണു്, ഈ ബാലനെ ശുശ്രൂഷിച്ചു വളർത്തിയതു്. കലാൽകുത്തകയിലും പലമാതിരി കൺട്രാക്ടുകളിലും ഏർപ്പെട്ടു് വൈരവൻവൈദ്യൻ ധാരാളം പണം സമ്പാദിച്ചിരുന്നതിനാൽ യാതൊരു ജീവിതക്ലേശവും ബാലൻ അറിഞ്ഞിരുന്നില്ല.
അഞ്ചാംവയസ്സിൽ എഴുത്തിനിരുന്നിട്ടു് പ്രാഥമികപാഠങ്ങളും ചികിത്സാനൂലുകളും പിതാവിന്റെ അടുക്കൽനിന്നും അനായാസേന പഠിച്ചുതീർത്തു. എന്നാൽ പിതാവു് അതുകൊണ്ടു് തൃപ്തിപ്പെടാതെ പരവൂർ ഇടത്തറഴികത്തു ഗോവിന്ദനാശാന്റെ അടുക്കൽ സംസ്കൃതം പഠിക്കാനായി വിട്ടു. ശ്രീരാമോദന്തം രഘുവംശം കുമാരസംഭവം യുധിഷ്ഠിരവിജയം ഈ കാവ്യങ്ങളെല്ലാം പ്രസ്തുതബാലൻ പഠിച്ചതു് ഈ ഗുരുനാഥനിൽനിന്നായിരുന്നു. അനന്തരം അദ്ദേഹം അഴകത്തു വിദ്വാൻകുറുപ്പെന്ന പ്രസിദ്ധപണ്ഡിതന്റെ പുത്രനും അന്നത്തെ വിദ്വാന്മാരുടെ കൂട്ടത്തിൽ അത്യുന്നതസ്ഥാനത്തിനു് എല്ലാവിധത്തിലും അർഹനുമായിരുന്ന ചവറയിൽ പുതുക്കാട്ടുമഠത്തിൽ കൃഷ്ണപിള്ളയുടെ അടുക്കൽചെന്നു മാഘവും, കിരാതാർജ്ജുനീയവും വായിച്ചു. അവിടെ പഠിച്ചുകൊണ്ടിരിക്കവേ ഗുരുവും ശിഷ്യന്മാരുംകൂടി ഭരണിക്കാവിൽ ഉത്സവത്തിനു പോയിരുന്നു. അവിടെനിന്നും മടങ്ങിവരുംവഴിക്കു് ഗുരുനാഥൻ ശിഷ്യന്മാരോടു ദേവിയെപ്പറ്റി ഓരോ ശ്ലോകങ്ങളുണ്ടാക്കിച്ചൊല്ലാൻ ആവശ്യപ്പെട്ടു. തൽക്ഷണം കേശവനാശാൻ ഉണ്ടാക്കിച്ചൊല്ലിയ—
കല്യാണീ കമലാലയേ ഭഗവതീ നീലാരവിന്ദേക്ഷണേ
കല്യേ! കല്മഷനാശിനീ ഭവഹരേ മുഗ്ദ്ധേന്ദുചൂഡപ്രിയേ
ബ്രഹ്മേന്ദ്രാദിമുനീന്ദ്രവന്ദിതപദേ വിശ്വേശ്വരീ സന്മയേ
മേന്മേൽ മംഗളമാശു ദേഹി ഭരണിക്കാവലയേ കൈതൊഴാം.
എന്ന ശ്ലോകം കേട്ടിട്ടു്—‘കേശവനു നല്ല വാസനയുണ്ടു്. നന്നായ്വരും’ എന്നു് അദ്ദേഹം അനുഗ്രഹിച്ചു.
കാവ്യപഠനം കഴിഞ്ഞു് ഈ ഗുരുവിന്റെ അടുക്കൽനിന്നും തന്നെ ജ്യോതിഷം ആയുർദായഗണിതംവരെ അഭ്യസിക്കയും, ഹോര, പ്രശ്നമാർഗ്ഗം, മുഹൂർത്തമാധവീയം ഇവയെ പരിശീലിപ്പിക്കയും ചെയ്തു. ഈ കൃഷ്ണനാശാനുമായിട്ടാണു് കാളുവാശാൻ ഒരു മുഹൂർത്തത്തെ സംബന്ധിച്ചു വാദിച്ചതായി മുൻപു പറഞ്ഞിട്ടുള്ളതു്. അദ്ദേഹം സമർത്ഥനായ ഒരു ജ്യോത്സ്യനായിരുന്നു.
1054-ൽ വൈരവൻവൈദ്യൻ സ്വപുത്രനെ അന്നത്തെ പണ്ഡിതന്മാരുടെ കൂട്ടത്തിൽ എല്ലാവിധത്തിലും അഗ്രഗണ്യനായിരുന്ന ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ അടുക്കൽ അയച്ചു് നൈഷധവും നാടകാലങ്കാരാദികളും അഭ്യസിപ്പിച്ചു. എന്നാൽ അതിനിടയ്ക്കു ശാസ്ത്രികൾക്കു ശരീരാസ്വാസ്ഥ്യം നേരിടുകയാൽ തച്ഛിഷ്യനായ അയ്യാസ്വാമിശാസ്ത്രികളാണു് ആശാനെ ശാസ്ത്രഗ്രന്ഥങ്ങൾ അഭ്യസിപ്പിച്ചതു്. വൈരവൻവൈദ്യൻ ഈ ശാസ്ത്രികളെ പരവൂർ വരുത്തി സ്വന്തചിലവിൽ താമസിപ്പിച്ചു.
പഠിത്തം പൂർത്തിയാക്കിയശേഷം പിതാവിന്റെ ഒത്താശയോടുകൂടി മുദ്രണം, പ്രസിദ്ധീകരണം, പത്രപ്രവർത്തനം എന്നീ ഉദ്ദേശ്യങ്ങളുടെ നിർവ്വഹണാർത്ഥം പതിനായിരം രൂപം മൂലധനമുള്ള കേരളഭൂഷണം എന്ന കൂട്ടുയാദാസ്തുകമ്പനി സ്ഥാപിച്ചു. ഈ കമ്പനിയിൽനിന്നാണു് സുജനാനന്ദിനി എന്ന പത്രം ആശാൻ നടത്തിവന്നതു്.
മൂലൂർ പത്മനാഭപ്പണിക്കർ എന്ന പേരുകണ്ടു് അന്നത്തെ സവർണ്ണകവികളിൽ ചിലർ–
പണിക്കനേയൊന്നു പരിഷ്കരിച്ചാൽ
പണിക്കരാമോ ……
എന്നൊരു ചോദ്യവും ആയി ചാടിവീണതു് ഈ പത്രത്തിലായിരുന്നു. എന്നാൽ നയജ്ഞനായ ആശാൻ സവർണ്ണരോടു ചാഞ്ഞാണു് സുജനാനന്ദിനിയിൽ ലേഖനങ്ങൾ എഴുതിയതു്. ഈ വാദകോലാഹലം സുജനാനന്ദിനിയുടെ പ്രചാരത്തിനു വളരെ സഹായിച്ചു. പ്രസിദ്ധ പത്രാധിപരായ കെ. രാമകൃഷ്ണപിള്ള അവർകൾ കുറെക്കാലം പരവൂർ താമസിച്ചു് ഈ പത്രത്തിന്റെ ആധിപത്യം വഹിച്ചിരുന്നു എന്നുള്ളതും പ്രസ്താവയോഗ്യമാണു്.
അത്യന്തം പ്രശസ്തമായ രീതിയിൽ നടന്നുകൊണ്ടിരുന്ന ഈ പത്രം കുറേക്കാലംകഴിഞ്ഞപ്പോൾ നിന്നുപോയെങ്കിലും ആശാൻ 1078-ൽ അതിനെ വീണ്ടും പുനർജീവിപ്പിച്ചു. വാസ്തവം പറയുന്നതായാൽ മനോരമയും സുജനാനന്ദിനിയും ആണു് അന്നത്തെ കവിമല്ലന്മാരെ രംഗപ്രവേശം ചെയ്യിച്ചതു്.
വിദ്യഭ്യാസവിഷയകമായും മറ്റുമുള്ള ഈഴവരുടെ അവശതകൾ നീക്കുന്നതിനുവേണ്ടി ആശാൻ ശക്തിയേറിയ മുഖപ്രസംഗങ്ങൾ എഴുതിക്കൊണ്ടിരുന്നു. അതിസരസമായ ഒരു ഗദ്യരീതി അദ്ദേഹത്തിനു സ്വാധീനമായിരുന്നു. അതിലെ ഒരു മുഖപ്രസംഗത്തിൽനിന്നും ഏതാനും വരികൾ ഉദ്ധരിക്കാം.
“ധർമ്മരാജ്യമെന്നുള്ള നാമധേയത്തെ ധരിച്ചും മിക്കവാറും സംഗതികളിൽ തന്നാമധേയത്തെ സാർത്ഥമാക്കിച്ചെയ്തും വരുന്ന ഈ ഗവൺമെന്റിൽനിന്നും വിദ്യാവകുപ്പിൽ ചെയ്തുവരുന്ന ഔദാൎയ്യത്തിന്നു വഞ്ചിഭൂപതിയുടെ പ്രജകളായ സകല ജനങ്ങളേയും അവകാശികളാക്കിത്തീർക്കുന്നില്ലെന്നുള്ള കേൾവി ഞങ്ങൾക്കെന്നു മാത്രമല്ല, പരിഷ്കാരേഛ്ശുക്കളായ സകല ജനങ്ങൾക്കും വളരെ വ്യസനകരമായിട്ടുള്ളതാണു്. തിരുവിതാംകൂർ സംസ്ഥാനത്തുള്ള മിക്കവാറും പ്രവൃത്തിപ്പള്ളിക്കൂടങ്ങളിലും കായംകുളംമുതൽ വടക്കോട്ടുള്ള ഇംഗ്ലീഷ് പള്ളിക്കൂടങ്ങളിലും വഞ്ചിരാജ്യത്തെ സ്വദേശീയരിൽ വളരെ ജനവർദ്ധനയുള്ള ഒരു സമുദായക്കാരും തിരുമനസ്സിലെ പ്രജകളുമായ തിയ്യന്മാരെ ചേർത്തു പഠിപ്പിക്കാറില്ല എന്നുള്ള കേൾവി ആരുടെ ശ്രവണേന്ദ്രിയത്തെയാണു് വേദനപ്പെടുത്താത്തതു്? തിരുവിതാംകൂർ രാജ്യത്തെ വിദ്യാവകുപ്പു് ഈദൃശമായ ഒരു വ്രതത്താൽ പാലിക്കപ്പെട്ടുവരുന്നു എന്നുള്ള പ്രസ്താവം സഹൃദയന്മാരായ ആരുടെ മനസ്സിനെയാണു് വ്യാകുലപ്പെടുത്താത്തതു്? ഈ കഴിഞ്ഞ ഒരിടയ്ക്കു ബ്രിട്ടീഷ് റസിഡന്റു് തന്റെ സഞ്ചാരത്തിൽ ചെങ്ങന്നൂരിനു സമീപമുള്ള സർക്കാർവക പാഠശാലയിൽ പ്രവേശിക്കയും അവിടെ തീയ്യന്മാരായ വിദ്യാർത്ഥികൾ അദൃശ്യന്മാരായിരുന്നതിനാൽ വിവരം ചോദിച്ചപ്പോൾ തീയ്യന്മാർ വിദ്യാഭ്യാസത്തിൽ അഭിരുചിയുള്ളവരല്ലെന്നു പരമാർത്ഥത്തിനു വിരോധമായി ഒരു വാദ്ധ്യാർ സായിപ്പവർകളെ ധരിപ്പിക്കയും ചെയ്തപ്രകാരം ഒരു പ്രസ്താവം കേൾക്കുന്നതിനിടയായിരിക്കുന്നു. ഈ കേൾവി യഥാർത്ഥമല്ലാതെ വരുവാൻ ആശംസിക്കുന്നു.”
ഇങ്ങനെ ശക്തിയുക്തമായും എന്നാൽ സർക്കാരിനെപ്പറ്റി വിദ്വേഷജനകമല്ലാത്തവിധത്തിൽ ശാന്തമായും സ്വസമുദായത്തിന്റെ അവകാശങ്ങളെ സ്ഥാപിക്കുന്നതിനാണു് ആശാൻ ശ്രമിച്ചുവന്നതു്.
ആശാൻ ചികിത്സയിലും അതിനിപുണനായിരുന്നു. ഡാക്ടർ പുന്നനെ അദ്ദേഹം അഷ്ടാംഗഹൃദയം പഠിപ്പിക്കയും ഡാക്ടരിൽനിന്നും ശരീരശാസ്ത്രതത്വങ്ങളും ശസ്ത്രക്രിയയും പരിശീലിക്കയും ചെയ്തിരുന്നതായി അറിയുന്നു. ഡാക്ടർ പുന്നനു് ആശാനെപ്പറ്റിയുള്ള ബഹുമാനം എത്രയാണെന്നു താഴെ പറയുന്ന കത്തിൽനിന്നും അറിയാം.
“ഒരു കുട്ടിയെ ഇന്നു പേനായ് കടിച്ചു. ഇതിനു ചികിത്സ എനിക്കറിയാമെങ്കിലും ആശാനോടുകൂടി ആലോചിച്ചതിന്റെ ശേഷമേ എനിക്കു് എന്തെങ്കിലും ചെയ്യുന്നതിനു ധൈൎയ്യമുള്ളു. അതിനാൽ ഈ എഴുത്തുകിട്ടിയാൽ ഉടൻതന്നെ ആശാൻ ഇങ്ങോട്ടു വരണം. ഒരുപ്രകാരത്തിലും താമസിക്കരുതു്.”
ജീവകാരുണ്യത്തിലും ചികിത്സാവൈദഗ്ദ്ധ്യത്തിലും അദ്വിതീയനായിരുന്ന ഡാക്ടർ പുന്നൻ ആശാന്റെ ആതിഥ്യം സ്വീകരിച്ചു് പരവൂരിൽ ഏതാനും ദിവസം കഴിച്ചുകൂട്ടീട്ടുമുണ്ടു്.
1072-ൽ സർക്കാരിൽനിന്നു് ആശാന്റെ വൈദ്യശാലയ്ക്കു് ഗ്രാന്റു നൽകി. 1082-ാമാണ്ടുവരെ പ്രസ്തുത വൈദ്യശാല പ്രശസ്തമായി നടന്നുവന്നു.
ജ്യോതിഷത്തിലും ആശാന്റെ സാമർത്ഥ്യം അന്യാദൃശമായിരുന്നുവത്രേ.
ഇതിനിടയ്ക്കു് ആശാനു് ശിഷ്യസമ്പത്തു വർദ്ധിച്ചുകൊണ്ടിരുന്നു. ശിഷ്യന്മാരിൽ എല്ലാവിധത്തിലും പ്രസിദ്ധനായിരുന്നതു് സരസഗായകകവിമണിയായ കെ. സി. കേശവപിള്ള അവർകളായിരുന്നു. ജന്മവാസനയാ കവിയായിത്തീർന്ന ഈ ബാലൻ സംസ്കൃതം പഠിക്കുംമുമ്പേതന്നെ ആട്ടക്കഥ എഴുതി ഇടത്തറ ആശാനെ വായിച്ചു കേൾപ്പിച്ചു. ആശാൻ വളരെ പുച്ഛരസത്തിൽ അതിനെപ്പറ്റി സംസാരിച്ചു. അനല്പമായ കുണ്ഠിതത്തോടുകൂടി തിരിച്ചുപോന്ന ബാലൻ നേരേ കേശവനാശാന്റെ അടുക്കലേയ്ക്കാണു തിരിച്ചതു്. ഗംഭീരാശയനും മനോഗുണസമ്പന്നനുമായ ആ മഹാനുഭാവൻ ബാലകവിയെ ഭഗ്നാശയനാക്കാതെ ഗുണദോഷിച്ചുവത്രേ. അതിനുശേഷമാണു് കെ. സി. ആശാന്റെ അടുക്കൽ സംസ്കൃതം പഠിച്ചുതുടങ്ങിയതു്. ഈ മഹാകവി ഒരിടത്തു തന്റെ ഗുരുനാഥനെപ്പറ്റി–
ചൊൽപ്പൊങ്ങും വൈദ്യശാസ്ത്രം ഗണിതവുമതുപോൽ
സാഹിതീശാസ്ത്രവുംകൊ-
ണ്ടെപ്പേർക്കും മോദമേകും മമ ഗുരുവിലസീ-
ടുന്നു വൈ കേശവാഖ്യൻ.
ഇപ്രകാരം വാഴ്ത്തിയിരിക്കുന്നു.
മറ്റൊരു പ്രസിദ്ധ ശിഷ്യൻ മൈസൂർ സർവ്വീസിൽ ഇരുന്ന ഡാക്ടർ പപ്പുവിന്റെ സഹോദരനും വംഗവൈദ്യശിരോമണിയായ ഡാക്ടർ ഗണനാഥസേനന്റെ സർവതോമുഖമായ പ്രശംസയ്ക്കു പാത്രവുമായ പി. മാധവൻവൈദ്യനായിരുന്നു.
ചിറയിൻകീഴ് കൊച്ചുശങ്കരൻജ്യോത്സ്യർ, രാമൻകുട്ടിജ്യോത്സ്യർ ഇവരാണു് ആശാന്റെ മറ്റു ശിഷ്യപ്രധാനികൾ.
ആൎയ്യവൈദ്യാഭിവൃദ്ധിക്കായി ആശാൻ ചെയ്തിട്ടുള്ള പ്രയത്നങ്ങൾ ചില്ലറയായിരുന്നില്ല. തിരുവനന്തപുരത്തു് ഒരു സർക്കാർ വൈദ്യപാഠശാല നടത്തിവന്നിരുന്നു. അതിലെ പഠനരീതി ആശാനു തൃപ്തികരമായി തോന്നാഞ്ഞതിനാൽ സ്വന്തം ചെലവിൽ ഒരു ആയുർവേദവിദ്യാമന്ദിരം സ്ഥാപിക്കണമെന്നുപോലും അദ്ദേഹം ഉറച്ചിരുന്നു. പലേ വൈദ്യസമാജങ്ങളിൽ ആദ്ധ്യക്ഷം വഹിച്ചു് ആൎയ്യവൈദ്യത്തിന്റെ മഹിമയെപ്പറ്റി അദ്ദേഹം വാഴ്ത്തുകയും അതിന്റെ പുരോഗമനമാർഗ്ഗങ്ങൾ നിർദ്ദേശിക്കയും ചെയ്തിട്ടുണ്ടു്. ശ്രീമൂലം പ്രജാസഭാസാമാജികനെന്ന നിലയിലും അദ്ദേഹം ആയുർവേദോന്നമനത്തിനായി അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരുന്നു.
ആശാൻ മാധവനിദാനത്തിനു് സാരചന്ദ്രികയെന്നൊരു വ്യാഖ്യാനവും, വൈദ്യസംഗ്രഹവും അച്ചടിപ്പിച്ചിട്ടുണ്ടു്. ശാർങ്ഗധരസംഹിത, ഭൈഷജ്യരത്നാവലി, ഭാവപ്രകാശം ഇവയുടെ വ്യാഖ്യാനങ്ങൾ അപൂർണ്ണാവസ്ഥയിൽ ഇരിക്കുന്നു. പാതാളരാവണവധം ആട്ടക്കഥ, കല്യാണസൗഗന്ധികം അമ്മാനപ്പാട്ടു്, പതിവ്രതാധർമ്മം കിളിപ്പാട്ടു്, ഭജനകീർത്തനം, അനേകം ഒറ്റശ്ലോകങ്ങൾ ഇവയാണു് ആശാന്റെ മറ്റു ഭാഷാകൃതികൾ.
ഒരു മലയാളഭാഷാനിഘണ്ടു നിർമ്മിച്ചുവന്നിരുന്നു എന്നു് 1894 ഏപ്രിൽ 27-ാം തീയതി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ആശാനയച്ചതും താഴെ ഉദ്ധരിക്കുന്നതുമായ കത്തിൽനിന്നും മനസ്സിലാക്കാം.
“സുജനാനന്ദിനി പത്രാധിപർ കേശവനാശാൻ 25-ാം തീയതി അയച്ച എഴുത്തു കിട്ടി. നിങ്ങൾ ശ്രമപ്പെട്ടുണ്ടാക്കിയ മലയാളഭാഷാനിഘണ്ടു കേവലം നിഷ്പ്രയോജനമായിരിക്കാൻ പാടില്ലെന്നാണു് എന്റെ വിശ്വാസം. ഭാഷാപോഷിണിപോലെതന്നെ കേരളഭൂഷണംകമ്പിനിക്കു് ഒരു പ്രമാണം ഉണ്ടാക്കാമല്ലോ. ഞാനൊരുത്തൻ തനിച്ചു് എന്തുചെയ്യാൻ കഴിയും? ശ്രീവിശാഖവിജയംപോലെ വല്ലതും തീർക്കാം. ഇതിനെ പരിഭാഷപ്പെടുത്താനായി നിങ്ങൾ വൃഥാ കാലംകളയേണ്ടാ. അതിനാൽ ലോകോപകാരം സിദ്ധിക്കുമോ? നിഘണ്ടുവിനായി ശ്രമിക്കുന്നതുതന്നെ നന്നെന്നു തോന്നുന്നു.”
എസ്. എൻ. ഡി. പി. യോഗാംഗമെന്നും ഡയറക്ടർ എന്നും ഉള്ള നിലകളിൽ ആശാൻ ഈഴവരുടെയിടയിൽ നടപ്പിലിരുന്ന താലികെട്ടു മുതലായ അനാചാരങ്ങളെ പരവൂരിൽനിന്നും ആട്ടിയോടിക്കാൻ നിരന്തരം പ്രയത്നംചെയ്തുകൊണ്ടിരുന്നു. തന്റെ കാരണവന്മാർ ചിലർപോലും പൂർവ്വാചാരസംരക്ഷണപ്രിയരായി കാണപ്പെട്ടിട്ടും അദ്ദേഹം തന്റെ ഉദ്യമങ്ങളിൽനിന്നും തെല്ലുപോലും വ്യതിചലിച്ചില്ല.
ആശാന്റെ സ്വഭാവശുദ്ധി അത്യന്തം പ്രശംസനീയമായിരുന്നു. അദ്ദേഹത്തിനുണ്ടായിരുന്നതിൽ ശതാംശംപോലും പാണ്ഡിത്യമില്ലാത്ത എത്രയോ ആളുകൾ കുംഭമാസത്തിലെ അമ്പഴത്തിന്റെ മട്ടിൽ വെറും തണ്ടന്മാരായി “അമ്പടാ ഞാനേ” എന്ന ഭാവേന വർത്തിച്ചുപോരുന്നു. തങ്ങളുടെ കാലശേഷം മലയാളഭാഷ പാതാളത്തിൽ ആണ്ടുപോകുമെന്നു വിശ്വസിക്കയും പരസ്യമായി പ്രസംഗിക്കയും ചെയ്യുന്നവരെ നാം ഇന്നു ധാരാളം കാണാറുണ്ടല്ലോ. ആശാൻ മനുഷ്യരൂപം ധരിച്ച വിനയംതന്നെ ആയിരുന്നു. 1091-ാമാണ്ടിടയ്ക്കു ഞാൻ പരവൂർ ഇംഗ്ലീഷ്സ്ക്കൂൾ പ്രഥമാദ്ധ്യാപകനായിരുന്ന കാലത്താണു് അദ്ദേഹത്തെ ഇദംപ്രഥമമായി സന്ദർശിച്ചതു്. പരവൂർ കൊച്ചനന്തൻവൈദ്യന്റെ ഗൃഹത്തിൽവച്ചായിരുന്നു സന്ദർശനം. കേവലം ബാലനായിരുന്ന എന്നോടു് അദ്ദേഹം പെരുമാറിയ രീതി കണ്ടപ്പോൾ ‘പണ്ഡിതാഃ സമദർശിനഃ’ എന്ന അഭിജ്ഞോക്തിയുടെ സ്വാരസ്യം എനിക്കു പ്രത്യക്ഷപ്പെട്ടു.
ആശാനുണ്ടായിരുന്ന മറ്റൊരു ഗുണം അവ്യഭിചരിതമായ സത്യനിഷ്ഠയും സ്വാഭിപ്രായത്തെ തുറന്നു പറയുന്നതിനുള്ള ധീരതയുമായിരുന്നു. അദ്ധ്യാപനവിഷയത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന ചാതുരി അന്യാദൃശമായിരുന്നു എന്നു പറയാം. അദ്ദേഹം മരിക്കുന്നതിനു് ഒന്നു രണ്ടാഴ്ചവട്ടങ്ങൾക്കു മുമ്പിൽ ഞാൻ മുരാരിയുടെ അനർഘരാഘവം വായിച്ചുകൊണ്ടിരിക്കയായിരുന്നു. എനിക്കു് ഒരു ശ്ലോകത്തെ സംബന്ധിച്ചു സംശയം നേരിട്ടു. എന്റെ എളിയ ബുദ്ധിക്കു തൽപുസ്തകത്തിൽ ചേർത്തിരുന്ന വ്യാഖ്യാനം തൃപ്തികരമായി തോന്നിയില്ല. അന്നു പരവൂരിൽനിന്നും നാലഞ്ചുമൈൽ അകലെയുള്ള കരിമ്പാലൂർ എന്ന സ്ഥലത്താണു് ആശാൻ താമസിച്ചിരുന്നതു്. ഞാൻ അവിടംവരെ നടന്നു. അദ്ദേഹം ശയ്യാവലംബിയായിരുന്നു. ഇഹലോകത്തോടു യാത്ര പറയാറായ ഒരു ഘട്ടത്തിലാണു് അദ്ദേഹം വർത്തിച്ചിരുന്നതെന്നു് എനിക്കു മനസ്സിലായതേയില്ല. ഞാൻ സംശയനിവാരണാർത്ഥം ശ്ലോകം ചൊല്ലി. ആ അവസ്ഥയിലും അദ്ദേഹത്തിന്റെ പ്രതിഭാവിലാസത്തിനു് ഒരു കുറവും ഞാൻ കണ്ടില്ല. ഇത്ര വിശദമായ ഒരു വ്യാഖ്യാനം ഞാൻ എന്റെ ജീവിതദശയിൽ കേട്ടിട്ടില്ലെന്നു തന്നെ പറയാം. ഞാൻ കൃതജ്ഞത പ്രകാശിപ്പിച്ചിട്ടു് അവിടെ നിന്നും പോന്നു. 1092 ധനുമാസത്തിലായിരുന്നു ഇതു സംഭവിച്ചതു്. 1092 ധനു 27-ാം൹ അദ്ദേഹം അനായാസേന ഈ ലോകരംഗത്തിൽനിന്നും മറഞ്ഞു.
ആശാന്റെ കുടുംബജീവിതം സുഖദുഃഖസമ്മിശ്രമായിരുന്നു. 1076-ൽ പിതാവു മരിച്ചു. ഈമാതിരി ഒരു പിതാവിന്റെ പുത്രനാകുന്നതിനുള്ള ഭാഗ്യം അപൂൎവ്വം ചിലൎക്കേ ലഭിച്ചിട്ടുള്ളു. 1053-ൽ ദാമ്പത്യജീവിതത്തിൽ ഏൎപ്പെട്ടു. കിളികൊല്ലൂർ കാമനാട്ടു കുഞ്ഞുകുഞ്ഞമ്മയായിരുന്നു പത്നി. ആ സ്ത്രീരത്നം തന്റെ വാത്സല്യഭാജനമായ പുത്രനെ ഭൎത്തൃ ഹസ്തത്തിൽ ഏല്പിച്ചിട്ടു് 1058-ൽ പരലോകം പ്രാപിച്ചു. പ്രസ്തുത പുത്രനായിരുന്നു പരവൂർ ചിരകാലം വിജയപൂൎവ്വം മെഡിക്കൽ പ്രാക്ടീസ് നടത്തിക്കൊണ്ടിരുന്ന കൃഷ്ണൻവൈദ്യൻ. 1059-ൽ ആശാൻ പരവൂർ കുന്നത്തു കുഞ്ഞുകുഞ്ഞമ്മയെ വിവാഹം ചെയ്തു. അവരിൽ ആശാനു് ഒരു പുത്രനും പുത്രിയും ജാതരായി. അപ്പോഴേയ്ക്കും അവർ കാസരോഗപീഡിതയാവുകയാൽ ഭൎത്ത ാവിൽനിന്നു പിരിഞ്ഞുപാൎക്കാൻ നിൎബ ന്ധിതയാകകൊണ്ടു് ഭൎത്തൃ ശുശ്രൂഷണാൎത്ഥ ം പ്രഥമപത്നിയുടെ സഹോദരിയെ വിവാഹം ചെയ്യുന്നതിനു് ആശാനു് അനുമതി നല്കി. എന്നാൽ ആ സ്ത്രീയും 1065-ൽ അകാലമൃത്യു പ്രാപിച്ചു. നാലാമത്തെ ഭാൎയ്യ കാൎത്ത ിക്കഴികത്തു നീലകണ്ഠൻ കുത്തകക്കാരന്റെ പുത്രി അമ്മക്കുഞ്ഞമ്മയായിരുന്നു. അവരിൽ ആശാനു് ആറു സന്താനങ്ങൾ ലഭിച്ചു. ആ സന്താനങ്ങളിൽ മൂത്തപുത്രിയും അദ്ദേഹത്തിന്റെ ഭാഗിനേയനും അടുത്തടുത്തു് മരിച്ചതു് അദ്ദേഹത്തിനെ അത്യധികം ദുഃഖിപ്പിച്ചു. മറ്റൊരു പുത്രിയെയാണു് റിട്ടയാൎഡ് ജസ്റ്റീസു് എൻ. കുമാരൻ വിവാഹംകഴിച്ചതു്. അവർ സന്താനസമ്പത്തിയോടും മറ്റു സകലവിധ സൗഭാഗ്യങ്ങളോടുംകൂടി ജീവിക്കുന്നു. ഒരു പുത്രൻ കെ. ദാമോദരൻ അഡ്വൊക്കേറ്റായി തിരുവനന്തപുരത്തു താമസിക്കയാണു്. ഭാഗിനേയന്മാരും നല്ല നിലയിലാണു് ഇരിക്കുന്നതു്. ബി. നീലകണ്ഠൻ നാഗർകോവിൽ വൈദ്യശാല സ്ഥാപിച്ചു് വിജയപൂൎവ്വം നടത്തിവരുന്നു. മറ്റൊരു ഭാഗിനേയൻ എന്റെ മാന്യസുഹൃത്തായ മി. ബി. പരമുവാണു്. അദ്ദേഹം കോട്ടയം പേഷ്കാരുദ്യോഗം വഹിക്കുന്നു.
19.99 കോമരത്തു് അമ്മുണ്ണിമേനോൻ
ഇദ്ദേഹം വിദ്വാൻ വടക്കേക്കുറുപ്പത്തു രാമുണ്ണിമേനോന്റെ പുത്രനാണു്. വടക്കുംനാഥക്ഷേത്രമാഹാത്മ്യം കിളിപ്പാട്ടായിട്ടു രചിച്ചിട്ടുണ്ടു്.
19.100 ചുനക്കര ഉണ്ണിക്കൃഷ്ണവാരിയർ
കൊല്ലവൎഷം 1040 മീനത്തിൽ സ്വഗൃഹമായ മാവേലിക്കരെ ചുനക്കര വാരിയത്തു ജനിച്ചു. അമ്മാവനായ ശങ്കുവാരിയർ തന്നെയാണു് പതിനാലാംവയസ്സുവരെ പഠിപ്പിച്ചതു്. അതിനിടയ്ക്കു കാവ്യങ്ങളിൽ പ്രധാനമായുള്ളവയെല്ലാം പഠിച്ചുതീൎത്തു. അനന്തരം മാതാമഹനായ കൊച്ചുകൃഷ്ണവാരിയരുടെ അടുക്കൽ സിദ്ധാന്തകൗമുദിയും മനോരമയും അല്പം ജ്യോതിഷവും അഭ്യസിച്ചു. തദനന്തരം അഭിനവവാഗ്ഭടൻ എന്നു പ്രസിദ്ധിനേടിയ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ ശിഷ്യപ്പെട്ടു വൈദ്യം പഠിക്കയും അതിനോടുകൂടി പ്രസ്തുത കൊട്ടാരത്തിലെ സംസ്കൃതാദ്ധ്യാപകജോലി നിൎവ്വഹിക്കയും ചെയ്തു. 1073-വരെ ഈ നിലയിൽ ഹരിപ്പാട്ടുതന്നെ താമസിച്ചു. അപ്പോഴേയ്ക്കും ബാധിൎയ്യാദിരോഗപീഡിതനായിത്തീരുകയാൽ അദ്ദേഹം ചുനക്കര സ്വഗൃഹത്തിലേക്കു മടങ്ങിപ്പോന്നു.
1099-ൽ മാതുലൻ ദിവംഗതനാവുകയാൽ കുടുംബഭരണം കൈയേറ്റു.
അദ്ദേഹത്തിന്റെ കൃതികളെല്ലാം സംസ്കൃതത്തിൽനിന്നും തൎജ്ജ ിമകളാണു്. മേല്പത്തൂർ ഭട്ടതിരിയുടെ പ്രബന്ധങ്ങളിൽ അജാമിളമോക്ഷം, കിരാതം, ദൂതവാക്യം, നൃഗമോക്ഷം, നിരനുനാസികം, രാജസൂയം, ദ്രൗപതീപരിണയം, കുചേലവൃത്തം, കൈലാസവൎണ്ണന, ഭക്തിസംവൎദ്ധനശതകം ഇവയും, വാസന്തികസ്വപ്നം, സൗന്ദൎയ്യലഹരി (കിളിപ്പാട്ടു്), കംസവധം ചമ്പു, രഘുവംശം (മൂന്നു സർഗ്ഗം), ഭാരതചമ്പു, ഭോജചമ്പു ഇവയും മലയാളത്തിൽ തൎജ്ജ ിമചെയ്തിട്ടുണ്ടു്. വാസന്തികസ്വപ്നം ഷേക്സ്പിയരുടെ നാടകമായ Mid Summer nights dream–ന്റെ സംസ്കൃതതർജ്ജമയെ മലയാളീകരിച്ചിട്ടുള്ളതാകുന്നു. കംസവധം ചമ്പു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകൃതിയുടെ ഭാഷാന്തരീകരണമാണു്. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങൾ ഉദ്ധരിക്കുന്നു.
സാധിക്കയാംസുകൃതസംഗ്രഹമെന്നുഹൃത്തിൽ
ബോധിച്ചുതമ്മിൽ മിഥുനങ്ങളിണങ്ങിടുന്നു
ആധിക്കുഞങ്ങളുടെ ജന്മശതാന്തരത്തിൽ
ബാധിച്ചൊരിദ്ദുരിതസംഗ്രഹമുൽഭവിച്ചു.
വന്നീടൊല്ലനമുക്കു നാശമൊരുമിച്ചെന്നോൎത്തു ഭീരുക്കൾപ-
ണ്ടിന്നാട്ടാരൊരുമിച്ചൊരിക്കൽ വളരെ പ്രാർത്ഥിച്ചുറപ്പിച്ചപോൽ
എന്നും പൂരുഷനേകനെ പ്രതിദിനം കുന്നോളമുള്ളന്നവും
മന്ദിക്കാതെ മുറയ്ക്കുവന്നു ബലിയായ് നല്കുന്നതിന്നാളുകൾ.
19.101 അമ്പലപ്പുഴ മാധവപ്പുതുവാൾ
ഇദ്ദേഹം ഒരു സരസകവിയാണു് ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹത്തിന്നു മദ്ധ്യവയസ്സു് അതിക്രമിച്ചിരുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറുവശത്തുള്ള കളിത്തട്ടിൽ സായാഹ്നമാകുമ്പോൾ അദ്ദേഹം വന്നിരിക്കും. ഞാൻ പലപ്പോഴും അടുത്തുകൂടി അദ്ദേഹത്തിനെക്കൊണ്ടു് ശ്ലോകങ്ങൾ ചൊല്ലിച്ചിട്ടുണ്ടു്. മനോരമയിൽ കൂടക്കൂടെ കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ആ കവിതകളെല്ലാം ചേൎത്തു പ്രസിദ്ധപ്പെടുത്താൻ ആ കുടുംബത്തിൽ ആരും തയ്യാറില്ലാതിരുന്നതു ഭാഗ്യദോഷമെന്നേ പറയേണ്ടു.
ശ്രീമൂലംതിരുനാൾ മഹാരാജാവു് 1000-ാമാണ്ടു് കന്നിമാസത്തിൽ വൈക്കത്തുവച്ചു നടത്തിയ സഹസ്രകലശത്തെ അധികരിച്ചു്, നല്ല ഭാഷാകവിയും ചതുൎദ്ദാരികാശതകം മുതലായ സൽകൃതികളുടെ കൎത്ത ാവും ആയിരുന്ന സി. എൻ. രാമൻപിള്ളയും, മാധവപ്പുതുവാളുംകൂടി എഴുതിയ ശ്രീമൽ സഹസ്രകലശം ശീതങ്കൻതുള്ളലിൽനിന്നും ഏതാനും വരികളെ ഉദ്ധരിക്കുന്നു.
ശീവേലികാണുവാൻ വന്നുനിന്നീടുന്ന
പൂവേണിമാരുടെ മോടികളത്ഭുതം!
പട്ടണിക്കൊങ്കകളൊക്കവേ നല്ലൊരു
പട്ടുറവുക്കയാൽ മൂടിപ്പൊതിഞ്ഞതു
പൊട്ടീട്ടുതാനേ വെളിക്കുചാടുംമുല-
മൊട്ടുകൾകാണുന്ന കാണികൾമാനസേ
മട്ടലർബാണാരിതന്റെ ശീവേലിയി-
ങ്ങൊട്ടു ഞങ്ങൾക്കു കണ്ടേറ്റം രസിക്കുവാൻ
വട്ടംപിടിച്ചു മുലമൊട്ടുനോക്കുന്ന
മട്ടുതോന്നിപ്പോകുമില്ലൊരുസംശയം.
ശൎവഭക്തന്മാരിലുത്തമരാകുന്ന
ഭവ്യനാണ്ടിപ്പിള്ളയാകുംമജിസ്ട്രേട്ടും
സർവ്വദിക്കിങ്കലുമെത്തുമെന്നാകിലും
നിർവാഹമുള്ളപ്പോഴെല്ലാംതിരുമുമ്പി-
ലവ്യാജഭക്ത്യാ ഭജിച്ചുനിൽക്കുന്നതു
നിർവ്വേദമാനസന്മാരു കാണേണ്ടതാം.
താടിനീട്ടിത്തലനീട്ടി ബീയേയ്ക്കുള്ള
മോടികൂട്ടും മുഖക്ഷൗരവുംകൂടാതെ
നാടൻനനച്ചുടുത്തീറനതിനുടെ
കൂടെ നനച്ചൊരു കച്ചമുണ്ടുംചുറ്റി
പാടേ ഭസിതമണിഞ്ഞുനെറ്റിത്തടേ
ചോടേ മലയജപങ്കമണിഞ്ഞിട്ടു
കൂടുന്നസന്ധിയിലൊക്കയും ചാമ്പലാ-
റാടിനിന്നീടും മജിസ്ട്രേട്ടു തന്നുടെ
മോടികണ്ടാൽ ചിരിയാം ചിലർക്കെങ്കിലും
മോടിഭക്തർക്കിതുനന്നെന്നു മന്മതം.
പുതുവാളിനു് ഇപ്പോൾ എൺപതിൽപരം വയസ്സുണ്ടെന്നാണു തോന്നുന്നതു്.
19.102 മുരിങ്ങൂർ ശങ്കരൻ പോറ്റി
ഈഴവകവികൾ വിദ്യാവിനോദിനിയിൽ വിഹരിച്ചു തുടങ്ങിയിരിക്കുന്നതിനാൽ ഇനി അതിൽ കടപ്പാൻ നിൎവ്വാഹമില്ലെന്നും,
“ജാതിശ്ലാഘ്യതയും വലിപ്പവുമിയന്നുള്ളോരുചേർന്നെങ്കിലേ
ജാതീയെന്നുപറഞ്ഞിടാവു വിലയേറീടുന്ന പത്രത്തിനേ.”
“ബലിപുഷ്ടകലാന്തരേമരാളം വിലസീടുന്നതു യോഗ്യമല്ലനൂനം.”
എന്നു പറഞ്ഞു ചാടിവീണതും,
ജാതിശ്ലാഘ്യതയെന്നപദ്യഗതമാം ജാതീപദംജാതിയോ?
ജാതിശ്ലാഘ്യതകൊണ്ടു വല്ലവിധവും നീതീകരിക്കാവതോ?
ഖ്യാതിക്കല്ല വയസ്സിനല്ല പൊരുളിന്നല്ലല്ല നാമത്തിനും
ബോധിച്ചീടുക സൽഗുണം പെരിയവൎക്കാവൂ മഹത്വം വിഭോ.
എന്നു പെരുന്നല്ലിക്കൂട്ടർ എതിർത്തതും ചരിത്രപ്രസിദ്ധമാണല്ലോ.
മുരിങ്ങൂരിന്റെ കുചേലവൃത്തം ആട്ടക്കഥ ഇപ്പോഴും ആടിവരുന്നു.
ഗൗരീം ലോഹിതശൈലരാജവസതീം നാരായണാഖ്യംഗുരും
വന്ദേ ശ്രാദ്ധതടാകകൂലനിലയാധീശം നൃകണ്ഠീരവം
എന്നിങ്ങനെ ചെങ്ങന്നൂർ ഭഗവതിയേയും ചാത്തൻകുളങ്ങരെ നരസിംഹമൂർത്തിയേയും നാരായണാഖ്യഗുരുവിനേയും വന്ദിച്ചിട്ടു കഥ ആരംഭിക്കുന്നു. മനോഹരങ്ങളായ ചില ശ്ലോകങ്ങളും പദങ്ങളും അതിലുണ്ടു്.
നവരസം: മന്ദാരദ്രുമസിന്ദുവാരഗണികാ ഗോവന്ദിനീ നീലികാ
കുന്ദാശോകവനോൽഭവാദി ലതികാസൂനാളിരാരാജിതാം
മന്ദാനിഷ്ടകുടവീഥികാം സുരഭിലാമാസാദ്യ പൂർവ്വാചലേ
ചന്ദ്രംപൂർണ്ണമുദീക്ഷ്യ വാചമവദദ്ദാരാൻ സ ദാമോദരഃ
നല്ലാരിൽമണിമാരേ സല്ലാപം കേൾക്കനിങ്ങൾ
ഉല്ലാസേന സവിധേ മെല്ലവേ വന്നീടുവിൻ
നല്ലവസന്തകാലമല്ലയോ വിലസുന്നു
മല്ലീശരാരാധനമല്ലേ നമുക്കുചിതം
ജാതിമാഗധീമുഖനൂതന പൂലതികാ
ജാതികൾപൂത്തു സൂനമധുമാധുരി ചൊരിയുന്നു.
സാദമേകുന്ന മന്ദവാതവും പുഷ്പവാടീ
വീഥിയിൽപരക്കുന്നു—ബാധകളിവയെല്ലാം
വലമഥനാശയാകും ചലമിഴിതന്റെയാ
ഫാലതിലകംപോലെവിലസുന്നു ഹരിണാങ്കൻ.
സുലളിതതരകോകിലാലാപം കേട്ടീടുന്നു
കാലോചിതമാം മാരലീലയെച്ചെയ്ക്കനിങ്ങൾ.
മുഖനികരം വോ വിഗതകളങ്കം
സുഖകരമങ്ങുനിരീക്ഷ്യ ശശാംകൻ
വിധുമണിഗളിതകബന്ധവ്യാജാൽ
നയനജനാവലി ബതതൂകുന്നു.
മുകളിതനീരജജാലമിദംവോ
സുലളിതവദനരുചീം ന സമീക്ഷ്യ
വിലസതിമോഹനരൂപിണിമാരേ
വിരചിതലജ്ജാഭരമിവനീരേ
പങ്കേരുഹദളലോചനമാരേ
അങ്കേവരിക കുചങ്ങളിദാനീം
ശങ്കേതരമിഹ മാൎവ്വിൽ ചേൎത്ത ഥ
പങ്കേരുഹശനകേളികൾ ചെയ്വിൻ.
19.103 മൂത്തേടത്തു പോറ്റിമാർ
മൂത്തേടത്തു വാസുദേവഗീൎവാണകവിരാജനെപ്പറ്റി കേട്ടിട്ടില്ലാത്തവർ കേരളത്തിൽ കാണുകയില്ല. അദ്ദേഹം ചെറുപ്പത്തിലേ സംസ്കൃതത്തിൽ കവനം ചെയ്തു പ്രസിദ്ധിനേടി. ബാല്യത്തിലെ മാംസചക്ഷുസ്സു തിമിരബാധിതമായിരുന്നെങ്കിലും ജ്ഞാനചക്ഷുസ്സിനു് ഉത്തരോത്തരം പ്രകാശം കൂടിക്കൂടി വന്നു. കൗമാരദശയിൽ ഒരിക്കൽ പ്രസിദ്ധനായ പൊതിയിൽ നാരായണചാക്യാരുടെ കൂത്തു കേൾപ്പാൻ അദ്ദേഹം പോവുകയും, ചാക്യാർ അദ്ദേഹത്തിനെ പ്രസംഗവശാൽ പരിഹസിക്കയും ചെയ്തു. അദ്ദേഹം ചാക്യാർക്കു്–
പ്രാപ്താ ദോഷേണ പിത്രോരധികതരജൂഗു-
പ്സാഭിപന്നാമവസ്ഥാം
കൈവല്യാൎത്ഥ ം തതസ്തൈഃ പുനരപിഭഗവ-
ച്ചേഷ്ടിതോക്തൗ നിയുക്താഃ
ആരബ്ധാഃ സൽകഥായൈ ദ്വിജവരപരിഷദ്-
ഭർത്സനം തത്രസമ്യക്
കൃത്വാ സമ്പാദയന്തേ ദ്രവിണമപി കഥം
ജായതേ പുണ്യമേഷാം?
എന്നൊരു ശ്ലോകം എഴുതി അയച്ചു. ചാക്യാർ ക്ഷമായാചനം ചെയ്കയും അടുത്തദിവസം കൂത്തുരംഗത്തുവച്ചുതന്നെ പരിഹാരം ചെയ്കയും ചെയ്തു. അതിനുശേഷം അവർ മിത്രങ്ങളായിട്ടാണു് വൎത്ത ിച്ചതു്. പള്ളിക്കൂടം ഇൻസ്പെക്ടരായിരുന്ന എൻ. വേലുപ്പിള്ള ഒരു സാഹിത്യരസികനായിരുന്നു. അദ്ദേഹത്തിനു് ഒരിക്കൽ ഗീൎവ്വാണകവി അയച്ച പദ്യം താഴെ ചേർക്കുന്നു.
ശ്രുതാഃ ശ്രുതാഭിജ്ഞസുതാസ്യതോ മയാ
ഗണാ ഗുണാനാമഗണേയപുണ്യ തേ
തദാദിവർഷാസു മരാളവംശവൽ
സദാ ഭവാൻ മാനസ ഏവ വർത്തതേ.
പോറ്റി ജ്യോതിശ്ശാസ്ത്രത്തിലും അതിനിപുണനായിരുന്നു. ഒരിക്കൽ വഞ്ഞിപ്പുഴപ്പണ്ടാരത്തിലെക്കുറിച്ചെഴുതിയ—
ധർമ്മജ്ഞോ ഭുവി കർമ്മസാരധിഷണോ ജീയാത്തുലായദ്ധരിർ-
ദ്ധീഭോഗീസഹജാ സിതസ്മരസിതഃ കുംഭാംഗപീയുഷഗൂഃ
വർഷേ ഹീരനയേഷ്ടമേഹ്നി ജനിതോ ധന്യോ ബുധാനന്ദകൃത്
കാലേയോ ദശമീഭഗണ്ഡവസുഭിഃ ശ്രീവഞ്ചിസിന്ധുദ്വിജം.
എന്ന ശ്ലോകത്തിൽ പണ്ടാരത്തിലെ ജാതകസംബന്ധമായ ഗ്രഹസ്ഥിതികളെക്കൂടി ഘടിപ്പിച്ചിരിക്കുന്നു.
ഗീർവ്വാണകവിയുടെ സഹോദരനായ മൂത്തേടത്തു കുഞ്ചുപ്പോറ്റിയും ചില ഭാഷാകവിതകൾ എഴുതീട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും എനിക്കു കാണ്മാൻ കഴിഞ്ഞിട്ടില്ല.
രണ്ടുമൂന്നു് ഒറ്റശ്ലോകങ്ങൾ ഉദ്ധരിക്കുന്നു:
ഏകസ്സാർദ്ധദ്വിതീയസ്ത്രീ ഗുരപിചതുരർത്ഥപ്രദഃ പഞ്ചവക്ത്രഃ
ഷഡ്വക്ത്രേഭാനനാദിസ്ഫുരിതപരിസരസ്സപൂമൂർദ്ധാഷ്ടമൂർത്തിഃ
സന്തപൂസ്വർണ്ണവർണ്ണസ്സകലസുരസഭാൎയ്യസ്സഭാൎയ്യസ്സഭാൎയ്യഃ
സ്വാൎയ്യശ്രേണീനിവാസസ്സദിശതു സതതം സർവസമ്പൽസമൃദ്ധിം.
ഇതു് ചെന്നിത്തലെ അയ്യക്കശേരിശ്ശിവനെക്കുറിച്ചു് പോറ്റി അവർകൾ എഴുതീട്ടുള്ളതാണു്.
യസ്സേവ്യസ്സുമനോഗണൈരമൃതഗുസ്സൎവജ്ഞചൂഡാമണി-
ൎയ്യസ്യോച്ചോവൃഷരാശിരേഷകമുദാഭോഗപ്രദസ്സൎവദാ
സദ്വൃത്തശ്ചതമോഹരോഹരിപദാലംബീകലാവല്ലഭഃ
സ്വച്ഛാത്മാനഘതാരകോ വിജയതേ രാജാ സ ലക്ഷ്മീവരഃ.
ഇതു് അദ്ദേഹം കേരളകാളിദാസന്നു് ഒരിക്കൽ അയച്ചുകൊടുത്തതാകുന്നു.
മണ്ണടിബ്ഭഗവതിയേപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള ഒരു ശ്ലോകം കൂടി ഉദ്ധരിക്കാം.
കല്യാണീ വിബുധോത്തമൈരപിജനിൎയ്യത്സേവിതാംമന്യതേ
യല്ലീലാമരവൈരിണാം രണകലാരംഭേഷ്വലംഭൈരവീ
സാരംഗാഞ്ചിതകുണ്ഡലാ ത്രിജഗതാ മൃൽപാദതല്പാജനേ
സംഭൂകല്പിതശങ്കരാഭരണകൃദ് ഭദ്രായഭദ്രാസ്തുവഃ.
19.104 ചിറയിൻകീഴു് ആറ്റുപുറത്തു് ഗോവിന്ദപ്പിള്ള ചട്ടമ്പി
ഇദ്ദേഹം 1034-ാമാണ്ടു് മീനമാസം 2-ാംതീയതി പൂയംനക്ഷത്രത്തിൽ ചിറയിൻകീഴു് ആറ്റുപുറത്തുവീട്ടിൽ ജനിച്ചു. ബാല്യത്തിൽ തന്നെ മാതുലനും വിദ്വാനുമായിരുന്ന കാളിപ്പിള്ള ആശാനിൽനിന്നും സിദ്ധരൂപം, കാവ്യങ്ങൾ മുതലായവ വായിക്കുകയും ജ്യോതിഷം അഭ്യസിക്കുകയും ചെയ്തു. അനന്തരം പ്രശസ്തപണ്ഡിതനായിരുന്ന കിളിമാനൂർ അമ്പുങ്കൽ കേശവനാശാനിൽനിന്നും സംസ്കൃതത്തിൽ ഉപരിപഠനവും, ജ്യോത്സ്യം, വൈദ്യം, മന്ത്രവാദം എന്നിവയിൽ ദൃഢമായ വ്യുൽപത്തിയും സമ്പാദിച്ചു. അക്കാലത്തുതന്നെ തൎക്കം, വ്യാകരണം, വേദാന്തം മുതലായവയും അദ്ദേഹം നിഷ്ക്കൎഷിച്ചു പഠിച്ചിരുന്നു. യൗവ്വനാരംഭത്തിനുമുമ്പേ അദ്ദേഹം മൂകാംബി മുതലായ ക്ഷേത്രങ്ങളിൽ കാൽനടയായിപോയി ഭജനംപാൎക്കുകയും മറ്റു പുണ്യസ്ഥലങ്ങളിൽ തീൎത്ഥ ാടനം ചെയ്യുകയും ചെയ്തു. അനന്തരം സ്വന്തം കുടുംബത്തിൽ നടത്തിപ്പോന്നിരുന്ന പള്ളിപ്പുരയിൽ വാദ്ധ്യാരായി ജോലിനോക്കിയിട്ടുണ്ടു്. അന്നു് അറിയപ്പെട്ടിരുന്ന ചട്ടമ്പി എന്ന പേരിലാണു് അദ്ദേഹം അനന്തരകാലത്തു പ്രഖ്യാതനായതു്. കുറച്ചുകാലം പള്ളിപ്പുരയിൽ വാദ്ധ്യാരായിരുന്നതിനുശേഷം രജിസ്ട്രേഷൻ ഡിപ്പാർട്ടുമെന്റിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിക്കയും വളരെക്കാലം രജിസ്ട്രേഷൻ ഡയറക്ടരാഫീസിൽ ക്ലാൎക്കായി ഇരുന്നശേഷം 1088 തുലാമാസം 12-ാംതീയതി തന്റെ 55-ാമത്തെ വയസ്സിൽ ഇഹലോകവാസം വെടിയുകയും ചെയ്തു. പതിനെട്ടിൽപരം വൎഷങ്ങൾ അദ്ദേഹം തിരുവനന്തപുരത്തു് ദിവാൻബഹദൂർ ഗോവിന്ദപ്പിള്ളയുടെ ആശ്രിതനായി അദ്ദേഹത്തിന്റെവക വീട്ടിൽ കരമനെ താമസിക്കുകയും അക്കാലത്തു് പല പണ്ഡിതന്മാരുമായി പരിചയപ്പെടുകയും ചെയ്തിട്ടുണ്ടു്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, കെ. സി. കേശവപിള്ള, പേട്ടയിൽ രാമൻപിള്ള ആശാൻ എന്നിവരുമായി സ്മൎയ്യപുരുഷൻ സ്നേഹബന്ധത്തിൽ വർത്തിച്ചിരുന്നു. കുഞ്ഞൻപിള്ളച്ചട്ടമ്പിസ്വാമിയിൽനിന്നും യോഗാഭ്യാസവഴികളും അദ്ദേഹം മനസ്സിലാക്കിയിരുന്നതായി അറിയുന്നു. ജ്യോതിശ്ശാസ്ത്രത്തിൽ അദ്ദേഹത്തിനു് അനല്പമായ പാണ്ഡിത്യം ഉണ്ടായിരുന്നു എന്ന സംഗതി വിശ്രുതമാണു്.
ബാല്യംമുതൽതന്നെ ചട്ടമ്പി അനല്പമായ കവിതാവാസന പ്രദൎശിപ്പിച്ചു. അനേകം ഒറ്റശ്ലോകങ്ങൾ, കുമ്മിപ്പാട്ടുകൾ, തുള്ളലുകൾ, ഊഞ്ഞോൽപാട്ടുകൾ മുതലായവ അദ്ദേഹം അക്കാലത്തു രചിച്ചിട്ടുണ്ടു്. അവ മിക്കവയും ഇപ്പോൾ നാമാവശേഷമായിതീൎന്നു പോയി. രമാഗൗരീസംവാദം കുമ്മിപ്പാട്ടും ശീലാവതി ഊഞ്ഞോൽപാട്ടും ചതുരുപായപ്രകരണം പാനയും രാമനാമാക്ഷരമാലയും നായർകമ്മറ്റി ഓട്ടൻതുള്ളലും അച്ചടിപ്പിച്ചിട്ടുണ്ടു്. ഇവ കൂടാതെ അദ്ദേഹത്തിന്റെ കൃതികളായി രുഗ്മിണീസ്വയംവരം സംഗീതനാടകം, രുഗ്മാംഗദവിജയം സംഗീതനാടകം, ഭാഷാരാമായണം നാടകം, സതീവിജയം കഥകളി, കൗമുദീസുധാകരം നാടകം, കുഞ്ഞുരാമൻ എന്ന പ്രഹസനം, കിളിപ്പാട്ടുരീതിയിൽ കഥാമാലിക എട്ടു ഭാഗങ്ങൾ, പ്രഹ്ളാദചരിതം ശതകം, സമുദ്രവൎണ്ണനാശതകം, ജീവിതോദന്തശതകം, രുഗ്മാംഗദവിജയം ശതകം, സദാചാരമാലിക എന്ന പദ്യഗ്രന്ഥം, ഉർവശീശാപം വള്ളപ്പാട്ടു് എന്നിവ കാണുന്നുണ്ടു്. കൂടാതെ പലവക ഒറ്റശ്ലോകങ്ങളും അദ്ദേഹം പലപ്പോഴായി രചിച്ചിട്ടുണ്ടു്. ഇവ എല്ലാംതന്നെ അക്കാലത്തെ വിദ്വജ്ജനങ്ങളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിച്ചിരുന്നു. നാലാംഭാഗത്തിൽ പ്രസ്താവിച്ചിട്ടുള്ള ചതുരുപായം പാന ഇദ്ദേഹത്തിന്റേതാണെന്നു് ഇപ്പോൾ അറിയുന്നു. വാസനാഭാസുരനായ ഈ കവിയുടെ ഒറ്റശ്ലോകങ്ങൾക്കുള്ള ശയ്യാരീതി അന്യാദൃശമാണു്.
ചട്ടമ്പിയുടെ കൃതികൾ സമാഹരിച്ചു ചേൎത്തു ് പ്രകാശിപ്പിക്കുന്നതിനു് അദ്ദേഹത്തിന്റെ ദൗഹിത്രനും ഒരു ഭാഷാഭിമാനിയുമായ അഡ്വക്കേറ്റു് ചിറയിൻകീഴു് കെ. ഭാസ്കരപിള്ള ശ്രമിച്ചുവരുന്നതായി അറിയുന്നു. അദ്ദേഹത്തിന്റെ കവിതാരീതിക്കു് ചില ഉദാഹരണങ്ങൾ ചേൎക്കുന്നു.
‘ജീവിതോദന്തശതകത്തിൽ’ അന്നത്തെ ആശാന്മാരെപ്പറ്റിയുള്ള ഭയത്തെ വൎണ്ണിച്ചിരിക്കുന്നു.
“പള്ളിക്കൂടമിതെന്നുകേൾക്കുമളവിൽതോന്നുംവ്രണത്തിന്നുതീ-
ക്കൊള്ളിപ്പാച്ചിൽകണക്കു ദേശികജനം സംഹാരരുദ്രോപമം
വള്ളിക്കെട്ടിനകത്തുമാളുകൾകടക്കാതുള്ള വൻകാട്ടിലും
തള്ളിക്കേറിയൊളിച്ചിരുന്നു ദിനമൊട്ടേറെക്കഴിച്ചന്നുഞാൻ.”
“ഗദ്യത്തിൽ ചിലതൊക്കെ ഞാനെഴുതിനേൻ മുന്നേ കഥാരൂപമായ്
പദ്യത്തിൽ ചില നാടകങ്ങൾ ശതകക്കൂട്ടങ്ങൾസങ്കീർത്തനം
മൊത്തത്തിൽ ചിലവിട്ടീവറ്റിനുതുലോം കാലങ്ങൾ ഞാനെങ്കിലും
സത്യത്തിൽ ജനതുഷ്ടിയോ കവിയശസ്സ്വത്തോ കൊതിപ്പീല ഞാൻ.”
“തുള്ളപ്പാട്ടിനു കഞ്ചനും ഭുവി കിളിപ്പാട്ടിന്നെഴുത്തച്ഛനും
വള്ളപ്പാട്ടിനു വാരരും കഥകളിപ്പാട്ടിങ്കലുണ്ണായിയും
പുള്ളിപ്പെട്ടുവിളങ്ങിടുന്ന കളരിക്കുള്ളിൽ പ്രകാശിക്കുമോ
കള്ളപ്പിട്ടുകൾ വല്ലതും ഫലിതമായ്ത്തീർന്നിടുമോ വേണ്ടപോൽ”
വൈക്കത്തപ്പനെക്കുറിച്ചെഴുതിയ കീൎത്ത നത്തിൽ ഒരു ശ്ലോകം.
അർക്കകോടികളൊത്തുദിച്ചകണക്കെഴും തിരുമേനിയും
തൃക്കരങ്ങളിലസ്ഥിമാല കപാലശൂലമൃഗങ്ങളും
ഭക്തരിൽ കൃപപൂണ്ടുദിക്കുമമേയദിവ്യകടാക്ഷവും
ഹൃക്കുരുന്നിലുദിക്ക വൈക്കമമർന്നശങ്കരപാഹിമാം.
രുഗ്മാംഗദവിജയം നാടകത്തിലെ ചില ശ്ലോകങ്ങൾ.
അങ്ങോട്ടെന്നെവലിച്ചിടുന്നു മദനൻ കൂരമ്പുടക്കീട്ടു നി-
ല്ലിങ്ങോട്ടെന്നുവിലക്കിടുന്നു വിശദം മൽപൗരുഷം ഗൗരവാൽ
എങ്ങോട്ടേയ്ക്കുഗമിപ്പതാണുചിതമെന്നുൾശങ്കയെന്നെബ്ബലാ-
ലെങ്ങോട്ടേയ്ക്കുമയച്ചിടാതെ വിഷമിപ്പിക്കുന്നു ഹാ! സങ്കടം!
പന്താടുന്നളവോമനക്കുളുർമുലപ്പന്തുന്തിയാടുന്നതും
ചെന്താർബാണശരപ്രയോഗസദൃശാപാംഗം തലോടുന്നതും
പന്തേലുംമുലയാളതീവരസമായ് രാഗങ്ങൾ പാടുന്നതും
സന്താപത്തിനുമൂലമായ് പരിണമിച്ചീടുന്നുമേ ദൈവമേ!
എന്താണെന്താണിതെന്താണിടിരവമിടയും നാദമാഹന്തകേൾക്കു-
ന്നെന്തോപെട്ടെന്നുരാജ്യത്തൊരുപുതുമനടക്കുന്നു സന്ദേഹമില്ലാ
എന്തായാലും തിരക്കേണ്ടതുവിഹിതമുടൻ ചാരനെച്ചൊല്ലിവിട്ടി-
ട്ടെന്തെന്നാരാഞ്ഞറിഞ്ഞീടണമതിനരുതേ താമസം പ്രേമസിന്ധോ!
മാധവമഹീധവ മഹാഭുജപരാക്രമ മഹാരാജരാജവിഷ്ണോ
മാതുലരിപോ മധുരിപോ മദനതാതാ മഹിതാനന്ദരൂപഗോപാ
മാനസവിലാസ മുനിമാനസനിവാസ മറയാലുമറിയാതദേവാ
മാനസമലങ്ങളണയാതെപരിപാഹിപുരുഹൂതമുഖവന്ദിതഹരേ.
അന്തണചിരന്തനപരന്തപനിരന്തരവരംതരിക വാസുദേവ
അണുവിലണുവായഖിലവിഭുവായ് നിറഞ്ഞപരമാനന്ദവിഗ്രഹഹരേ
സന്തതസുഖംതരുമനന്തകൃപനിൻതണലിലെൻതനുവിനുണ്ടുഭഗവൻ
സദയമിവനരുൾകവരമരിയതവ വികൃതിയുടെതകരാറുതീണ്ടായുവാൻ
ജാർജ്ജുപഞ്ചമന്റെ കിരീടധാരണത്തെക്കുറിച്ചെഴുതിയ ഒരു ശ്ലോകം.
ഇൻഡ്യാസാമ്രാജ്യലക്ഷ്മീകരകലിതലസച്ചാതേഹൈരണ്യപൂൎണ്ണാ
ഖണ്ഡാനന്ദക്കൊഴുന്നാകിയ മഹിതമഹാൻ പഞ്ചമൻ ജാർജ്മഹീന്ദ്രൻ
കൊണ്ടാടത്തക്കചക്രേശ്വരമകുടമണിഞ്ഞിപ്പൊഴാ ഡൽഹിയിങ്കൽ
പൂർണ്ണാനന്ദംവിളങ്ങുന്നിവിടെ വിലസുമിബ്ബിംബസമ്രാട്സ്വരൂപീ.
ശ്രീമൂലംതിരുനാളിന്റെ 56-ാം തിരുനാൾ മംഗളാശംസയിൽ ഒരു ശ്ലോകം.
അമ്പത്തഞ്ചേ! മടങ്ങീടുക തവബഹുമാനങ്ങൾ പൊയ്പോയിതാനോ-
ക്കമ്പത്താറായഞാനുണ്ടിനിയിഹ ബഹുമാനങ്ങൾ കൊണ്ടാടുവാനായ്
വമ്പിത്ഥംചൊല്ലിവഞ്ചീശ്വരനുടെ തിരുനാളുത്സവത്തിങ്കലേറും
സമ്പത്തെക്കണ്ടുസംഖ്യായുഗമടിപിടികൂടുന്നു വായ്ക്കുന്നരോഷാൽ.
സദാചാരമാലികയിലെ ചില ശ്ലോകങ്ങൾ 500-ൽ പരം ഉണ്ടു്.
ധർമ്മസാധനമാം ദേഹം ചെമ്മേ രക്ഷിച്ചുകൊള്ളണം
ചുവരുണ്ടെങ്കിലേ ചിത്രമെഴുതാനെളുതായ്വരൂ.
തുനിഞ്ഞിറങ്ങിയെന്നാൽപിൻ തിരിഞ്ഞീടരുതൊന്നിലും
നായ്ക്കോലംകെട്ടിയാൽപിന്നെ കുരച്ചീടാൻ മടിക്കൊലാ.
തനിക്കുകാൎയ്യമില്ലാത്ത വഴിക്കാരുമിറങ്ങൊലാ
പൊന്നുരുക്കുന്നിടത്തെന്തുകാൎയ്യം പൂച്ചയ്ക്കു പോകുവാൻ?
കൗമുദീസുധാകരം ഒരു സാമുദായിക നാടകമാണു്. തിരുവനന്തപുരത്തെ പല പണ്ഡിതസദസ്സുകളിലും ഇതു് അഭിനയിച്ചിട്ടുണ്ടു്.
സതീവിജയം കഥകളി ശീലവതികഥയെ അധികരിച്ചു് എഴുതിയിട്ടുള്ള ഒരു കഥകളിയാണു്. ഇതു് പല സ്ഥലത്തും ആടിച്ചിട്ടുണ്ടു്. അതിലെ ചില ശ്ലോകങ്ങൾ–
വന്ദനശ്ലോകങ്ങൾ
വീണാഗാനവിനോദജാതപരമാനന്ദാനുഭൂതേശുഭേ
വാണീനിൻകരുണാസുധാരസഝരീ കല്ലോലധൂളീലവാൽ
ക്ഷോണീഭൂതബുധാഢ്യപദ്ധതിയിൽ മേ നാട്യപ്രബന്ധോദ്യമേ
കാണാറായ്വരണം കനിഞ്ഞു തവകല്യാണപ്രദാനുഗ്രഹം.
തോടി–ചെമ്പട
ശാന്തേശശാങ്കപരിപൂർണ്ണകലാവതംസേ
ധ്വാന്തേഗതേ പരമപൂരുഷനബ്ജനാഭൻ
കാന്തേനുകൂലരമണീയ ഗുണാഭിരാമേ
സ്വാന്തേകനിഞ്ഞുവശിനാം വരനേവമൂചേ.
പാടി—ചെമ്പട
സ്വേനോത്ഭാസേനനാനാജനഹൃദയഘനദ്ധ്വസ്തലാവണ്യപൂർണ്ണാം
ഗാനാനന്ദാമൃതാസ്വാദിതമദവിവശാം പാനസക്താംവിദഗ്ദ്ധാം
മ്ലാനാംഗീം മന്മഥാർത്ത്യാരിപുകുലവനദാവാനലോ ഭദ്രസേന-
സ്സാനന്ദം പ്രാഹ രാജാന്വയമകുടമണിസ്സ്വർവധൂസന്നിഭാം താം.
ഉദ്യച്ഛാന്തമുനീന്ദ്രമണ്ഡലയുതേ ദിവ്യാശ്രമേ സ്വാശ്രമേ
വിദ്യോതോഗ്രതപോഗ്രരോഷകലുഷീ കുഷ്ഠീവ്രണൈർദൂഷിതഃ
ഹൃദ്യാം കാന്തിമതീം നിജാത്മദയിതാം ശീലവതീമത്യരം
കൃത്യാക്ഷേപതയാ ശഠിച്ചു പലതും ചൊന്നാനവാച്യോക്തികൾ.
ഭാഷാരാമായണനാടകം—മനോഹരമായ ഒരു നാടകമാണു്. ഇതിലെ ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഒരുപോലെ സുന്ദരമാണു്. ഈ നാടകം അനേകം സ്ഥലങ്ങളിൽ അഭിനയിച്ചിട്ടുണ്ടു്. വിശ്വാമിത്രൻ രാമലക്ഷ്മണന്മാരെ യാഗരക്ഷയ്ക്കു് അയച്ചുകൊടുക്കണമെന്നു് ദശരഥമഹാരാജാവിനോടു് അപേക്ഷിച്ചപ്പോൾ ദശരഥമഹാരാജാവിന്റെ മറുപടിയാണു താഴെ ചേൎക്കുന്നതു്.
“കുഞ്ഞല്ലേ രാമനയ്യോ! കഠിനമയിമുനേ ക്ഷുൽപിപാസാദിതാങ്ങാ
കുഞ്ഞല്ലേ ലക്ഷ്മണൻ, ത്വൽക്ഷണനമുചിതമാകാവതാണോ നിനച്ചാൽ?
പഞ്ഞപ്പെട്ടുള്ളകാലത്തിനിയ തനയരായ് ദൈവമർപ്പിച്ചൊരോമൽ-
കുഞ്ഞുങ്ങൾക്കായപേക്ഷിക്കരുതവരെയയയ്ക്കീല്ല, മറ്റെന്തുവേണം?”
ദ്രുതകവിതാരചനയിലും ചട്ടമ്പി അവർകൾ അദ്വിതീയനായിരുന്നു. ഒരു വെളുത്ത വാവുന്നാൾ സന്ധ്യാസമയം ശംഖുമ്മുഖം കടപ്പുറത്തു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ, പേട്ടയിൽ രാമൻപിള്ള ആശാൻ, ദിവാൻബഹദൂർ ഗോവിന്ദപ്പിള്ള, ഗോവിന്ദപ്പിള്ളച്ചട്ടമ്പി മുതലായവർ സാഹിത്യവിനോദങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു. അപ്പോൾ അസ്തമനം കഴിഞ്ഞതേയുള്ളു. പൂൎണ്ണചന്ദ്രൻ ഉദിച്ചു. ചട്ടമ്പിയോടു് ആ സന്ദൎഭത്തെക്കുറിച്ചു് ഒരു ശ്ലോകമുണ്ടാക്കാൻ വലിയകോയിത്തമ്പുരാൻ കല്പിച്ചു. ഉടൻതന്നെ ചട്ടമ്പി താഴെപ്പറയുന്ന ശ്ലോകം ചൊല്ലി അവിടെ സന്നിഹിതരായ സഹൃദയന്മാരുടെ അഭിനന്ദനത്തിനു് പാത്രവാനായി. ആ ശ്ലോകം താഴെ ചേൎക്കുന്നു.
“സന്ധ്യാഭ്രച്ചഞ്ചലഞ്ചിച്ചരമരവിമയൂഖങ്ങൾ ചിന്തിത്തിളയ്ക്കും
സിന്ധുശ്രീ സഞ്ചരിക്കും പുളിനമഭിനയിക്കും മണൽകുന്നിദാനീം
വെൺതിങ്കൾപൂനിലാവൊന്നിളകുമളവിലക്കാന്തിയുംകൂടിമേളി-
ച്ചന്തിക്കുന്തിക്കളിക്കുന്നനുപമസുഷമാ ഹന്ത! ശംഖുമ്മുഖശ്രീ.
ചട്ടമ്പിഅവർകളുടെ സരസ്വതീവീലാസം അദ്ദേഹത്തിന്റെ ഏതു ശ്ലോകത്തിലും തെളിഞ്ഞുകാണാം. അദ്ദേഹം പലൎക്കുമായി അനേകം കൃതികൾ എഴുതിക്കൊടുത്തിട്ടുണ്ടു്. അവയെ തേടിപ്പിടിച്ചു് അച്ചടിപ്പിക്കാൻ ശ്രമം ചെയ്തുവരുന്നു.
19.105 തരവത്തു് അമ്മാളുഅമ്മ
പാലക്കാട്ടു് വടക്കുംതറ തരവത്തുഭവനത്തിനു ലക്ഷ്മീദേവിയും മലയാളത്തിലെ വാഗ്ദേവിയും ആൎത്ത ത്രാണത്തിൽ ശ്രീപാൎവതിയും ആയിരുന്ന അമ്മാളുഅമ്മ 1038-ാമാണ്ടു് ജനിച്ചു. ഇവർ വിശ്വവിഖ്യാതനായ ഡാക്ടർ ടി. എം. നായരുടെ ഏക സഹോദരിയായിരുന്നു. ബാല്യംമുതല്ക്കേ ഭക്തിസംവൎദ്ധകങ്ങളായ ഗ്രന്ഥങ്ങൾ പരിശീലിച്ചു് തപസ്വിനിയെപ്പോലെ ജീവിച്ചു. ഈ മഹതി നാടുകടത്തപ്പെട്ട കെ. രാമകൃഷ്ണപിള്ളയുടെ രണ്ടാംമാതാവായി വൎത്ത ിച്ച കഥ സൎവവിദിതമാണല്ലോ. വലിയ പാണ്ഡിത്യമൊന്നും ഇല്ലായിരുന്നെങ്കിലും ജനസാമാന്യത്തിനു ഭക്തിയും വിജ്ഞാനവും വൎദ്ധിപ്പിക്കുന്നതിനുപകരിക്കുന്ന ഗദ്യഗ്രന്ഥങ്ങൾ പലതും അവർ രചിച്ചിട്ടുണ്ടു്. ജസ്റ്റീസ് പാൎട്ടിയുടെ സ്ഥാപകനായിരുന്ന ടി. എം. നായർ ശീമയിൽവച്ചു് പരലോകം പ്രാപിച്ചപ്പോൾ അദ്ദേഹത്തിന്റെ അസ്ഥികൾ ഈ സുകൃതിനിക്കു് അയച്ചുകൊടുത്തു. ആ അസ്ഥികളെ ഗംഗയിൽ നിക്ഷേപിക്കുന്നതിനായി പോകുംവഴിക്കു് മദ്രാസിലെ ജസ്റ്റീസ് കക്ഷിക്കാർ അവരെ യഥോചിതം സ്വീകരിച്ചു സൽക്കരിക്കയുണ്ടായി. സഹോദരസ്നേഹത്തിനു് ഇവരെപ്പോലുള്ള ഉത്തമമായ ഒരു മാതൃക ലോകത്തിൽ സുദുർല്ലഭം തന്നെയാണു്. ഈ മഹതി അദ്ദേഹത്തിന്റെ സ്മാരകാൎത്ഥ ം T. M. Memorial Girls School എന്നൊരു വിദ്യാലയം സ്ഥാപിച്ചു് ഭംഗിയായി നടത്തിക്കൊണ്ടിരുന്നു. ഭക്തജനങ്ങളെ ഈശ്വരൻ കഠിനമായി പരീക്ഷിക്കുക സാധാരണമാണു്. ഈ സുകൃതിനിയുടെ പുത്രൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്നു. ആ സമൎത്ഥ നായ യുവാവു് അകാലമരണം പ്രാപിച്ചിട്ടും ഈ മനസ്വിനി,
“കർമ്മണ്യേവാധികാരസ്തേ മാഫലേഷുകദാചന”
എന്ന ഭഗവദ്വാക്യത്തെ അനുസ്മരിച്ചു് ലോകസേവനം ചെയ്തുകൊണ്ടേയിരുന്നു.
തൃശ്ശിവപേരൂർ വച്ചു നടന്ന സാഹിത്യപരിഷത്തുസമ്മേളനത്തിൽ ഈ മഹതി ആദ്ധ്യക്ഷം വഹിച്ചിട്ടുണ്ടു്.
ഈ വിദുഷി അനേകം തുള്ളലുകളും ഗാഥകളും കുറത്തിപ്പാട്ടുകളും രചിച്ചിട്ടുള്ളതായി അറിയുന്നു. അവയ്ക്കു പുറമേ ഭക്തമാല മൂന്നു ഭാഗങ്ങൾ, ശിവഭക്തവിലാസം ബുദ്ധഗാഥ, സർവവേദസിദ്ധാന്തസംഗ്രഹം, ബുദ്ധചരിതം, കൃഷ്ണഭക്തി, ചന്ദ്രിക ഭാഷാനാടകം, ബാലബോധിനി, കോമളവല്ലി ഈ കൃതികളും രചിച്ചിട്ടുണ്ടു്. 1111 ഇടവം 24-ാംതീയതി യശഃശരീരിണിയായി.
19.106 മംഗലശ്ശേരിൽ കൊച്ചുകുഞ്ഞിഅമ്മ
ഈ വിദുഷീരത്നം മാവേലിക്കരത്താലൂക്കിൽ പേളമുറിയിൽ മംഗലശ്ശേരി ലക്ഷ്മിഅമ്മയുടേയും കണ്ണമംഗലം തെക്കേപുത്തൻപുരയ്ക്കൽ കൊച്ചുകൃഷ്ണപ്പണിക്കർവൈദ്യന്റെയും ജ്യേഷ്ഠപുത്രിയായി 1030 ചിങ്ങമാസം അത്തം നക്ഷത്രത്തിൽ ഭൂലോകജാതയായി. വാത്സല്യനിധിയായ പിതാവു് ബാല്യത്തിൽതന്നെ അവൎക്കു നല്ല വിദ്യഭ്യാസം നല്കി. കൃഷ്ണപുരത്തു വലിയകോവിലകത്തു് കേരളവർമ്മൻ തിരുമുല്പാട്ടിലെ പ്രഥമ പുത്രനായ പരമേശ്വരപ്പണിക്കർ അവരെ വിവാഹം കഴിച്ചു. ആ വിവാഹത്തിൽ ഏഴു സന്താനങ്ങൾ ഉണ്ടായതിൽ മൂന്നുപേർ ഇപ്പോഴുണ്ടെന്നു തോന്നുന്നു. 1107 കുംഭം 26-ാംതീയതി അവർ പരലോകം പ്രാപിച്ചു.
ഈ വിദുഷിക്കു നല്ല കവിതാവാസനയുണ്ടായിരുന്നു. തന്റെ വാത്സല്യനിധിയായ ജ്യേഷ്ഠപുത്രൻ മരിച്ചതിനെപ്പറ്റി എഴുതിയ വിലാപഗാനത്തിൽ ഒരു ഭാഗമാണു് താഴെ ചേൎക്കുന്നതു്.
പരന്നമേഘങ്ങൾ മുഴങ്ങിക്കൊണ്ടിരു-
ന്നിടയിലെച്ചിന്നിച്ചിതറിതുള്ളികൾ
പറന്നുപോകുന്ന പറവകളെല്ലാം
ചിറഞ്ഞുകോടിക്കൊണ്ടിരുന്നോരോദിക്കിൽ
മരണനേരത്തെപ്പരിഭ്രമത്തെക്കൊ-
ണ്ടവനുമന്നേരം തലോടി തള്ളയെ.
19.107 കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള
മീനച്ചൽ താലൂക്കിൽ പാലാ അങ്ങാടിക്കു സമീപത്തു് കട്ടക്കയം എന്നൊരു ക്രിസ്തീയഭവനമുണ്ടു്. ഇതു് അതിപ്രാചീനമായ പകലേമറ്റം കുടുംബത്തിന്റെ ഒരു ശാഖയാണു്. ആ കുടുംബത്തിൽ അനേകം പ്രശസ്തപണ്ഡിതന്മാരുണ്ടായിരുന്നതായിട്ടാണു് ഐതിഹ്യം. ചെറിയാൻമാപ്പിള 1859 ഫെബ്രുവരി 24-ാംതീയതി ജനിച്ചു. മൂന്നു സഹോദരിമാരും ഒരു സഹോദരനും ഉണ്ടായിരുന്നു. ബാല്യത്തിലെ ഞാവക്കാട്ടു ദാമോദരൻ കൎത്ത ാവിന്റെ അടുക്കൽ കാവ്യപരിശീലനം സാധിച്ചിട്ടു് കവിതക്കളരിയിൽ പയറ്റിത്തുടങ്ങി. എന്നാൽ മിക്ക കവിതകളും അപ്രസാധിതങ്ങളായിരിക്കുന്നതേയുള്ളു. 22-ാംവയസ്സിൽ കേരളമിത്രം പത്രത്തിൽ പേരുവയ്ക്കാതെ ചില കവിതകൾ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. മനോരമാപത്രാധിപരായ വർഗ്ഗീസുമാപ്പിളയുടെ ഉത്സാഹത്താലായിരുന്നു ഈ കവിയും രംഗപ്രവേശം ചെയ്തതു്. ആ സംഗതിയെയാണു് കവിതന്നെ,
അല്പജ്ഞനാകുമിവനും കവിവേഷമേന്തി-
ക്കെല്പാർന്നസൽക്കവികൾതന്നിടയിൽകടന്നു
അപ്പപ്പൊഴായ് ചില കൃതിത്തരമിത്ഥമേതാ-
ണ്ടൊപ്പിച്ചതും സുമതി നിൻപതിമൂലമത്രേ.
എന്നിങ്ങനെ മനോരമയെ അഭിസംബോധനംചെയ്തു പറഞ്ഞിട്ടുള്ളതു്. മനോരമവഴിക്കു് അദ്ദേഹം വലിയകോയിത്തമ്പുരാൻ, നടുവത്തഛൻ, വെണ്മണിമഹൻ, കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻതമ്പുരാൻ, കൊട്ടാരത്തിൽ ശങ്കുണ്ണി, അമ്പലപ്പുഴ മാധവപ്പുതുവാൾ മുതലായവരുടെ വയസ്യനായിത്തീൎന്നു. മനോരമയിൽ അല്പകാലം കട്ടക്കയത്തിന്റെ കവിതകൾ കാണാഞ്ഞിട്ടു് നടുവത്തച്ഛൻ,
കോട്ടം വിനാ തൻകവിതാമൃതത്തെ-
പ്പെട്ടൊന്നൊഴിക്കാതെ ജഗത്തിലെങ്ങും
കഷ്ടംവസിക്കുന്നതിനെന്തുബന്ധം
കട്ടക്കയം തെല്ലു നികന്നുപോയോ?
എന്നും, മറ്റൊരവസരത്തിൽ കുഞ്ഞുകൃഷ്ണമേനോൻ,
ചട്ടറ്റിടുന്ന നവഭൂഷകൾ നിൻകഴുത്തിൽ
കെട്ടിച്ചുപണ്ടു വളരെപ്പുകഴാണ്ടവിദ്വാൻ
കട്ടക്കയത്തിലമരുന്ന കവീരൂനാമെ-
ന്നിഷ്ടന്നു നല്ലസുഖമേശുക വാണിയാളെ!
എന്നു് മനോരമയോടു പ്രശ്നംചെയ്തു. അതുപോലെതന്നെ കുഞ്ഞുകുട്ടൻ തമ്പുരാൻ, കെ. സി. കേശവപിള്ള, കെ. സി. നാരായണൻനമ്പ്യാർ മുതലായ കവികളും കട്ടക്കയത്തിന്റെ ഉത്തമമിത്രങ്ങളായിരുന്നു.
ചെറിയാൻമാപ്പിള ആസന്നമരണചിന്താശതകം, മാൎത്ത ോമ്മാചരിതം മണിപ്രവാളം, സാറാവിവാഹം, യൂദജീവേശ്വരി നാടകം, വില്ലാൾവട്ടം, കലാവതിനാടകം, ഒലിവേർവിജയം ആട്ടക്കഥ, വനിതാമണി എന്നീ വിശിഷ്ടകൃതികൾ എഴുതി നല്ലപ്രശസ്തി സമ്പാദിച്ചശേഷം ശ്രീയേശുവിജയംമഹാകാവ്യം രചിച്ചു് മഹാകവിപ്പട്ടം ധരിച്ചു.
തട്ടിൻപുറത്താഖു മൃഗാധിരാജൻ
പൊട്ടക്കുളത്തിൽ പുളവൻ ഫണീന്ദ്രൻ
കാട്ടാളരിൽ കാപ്പിരി കാമദേവൻ
കട്ടക്കയം ക്രൈസ്തവ കാളിദാസൻ.
എന്നു് ഏതോ ഒരു കവി അസൂയാവിജൃംഭണത്താലോ കേവലം വിനോദരസികതയാലോ അദ്ദേഹത്തിനെ കളിയാക്കിയെങ്കിലും ഇന്നത്തെ മഹാകവികളുടെ മഞ്ചത്തിൽ അദ്ദേഹത്തിനും ഇരുപ്പുകൊടുക്കാമെന്നു നിസ്സന്ദേഹം പറയാം.
ചില പദ്യങ്ങളുദ്ധരിക്കാം–
അഗ്ര്യനായൊരു മമാഗ്രജൻ ദഹനനിൽപ്പതിച്ചൊരിളവള്ളിപോ-
ലുഗ്രമായ രുജയാൽ തളർന്നു ദയനീയമായ മൊഴിയോതിയും
വിഗ്രഹംവിറയലോടുകൂടിയുമതീവകണ്ടിളകിടുന്നിതാ
വ്യഗ്രയായ മമ മാനസം സലിലരാശിയിൽ ചെറിയപന്തുപോൽ.
എന്തീവണ്ണം കമലനയനേ ജന്തുജൂഷ്ടദ്രുമംപോ-
ലന്തസ്താപാലയിതവമുഖം വാടുവാനുള്ളമൂലം?
കാന്തേ കാറ്റാൽ ജലനിധികണക്കിജ്ജനത്തിന്റെ ചിത്തം
സന്താപത്താൽ ഭൃശമിളകിടുന്നെന്തുഞാൻചെയ്തിടേണ്ടു?
പാലായിൽനിന്നു മയിലഞ്ചുകിഴക്കുഞാനെൻ-
സ്യാലത്രയം സഹജനൊത്തിവരോടുകൂടി
ബാലേ! വിലയ്കുനിലമിത്തിരിവാങ്ങിയപ്പോൾ
ചാലുണ്ടതിൽ നടുവിലെന്നുമറിഞ്ഞിടേണം.
കുഞ്ഞുകൃഷ്ണമേനോനു് അയച്ച കത്തു്.
ചാലൊക്കെയും സമനിരപ്പുവരുത്തിനല്ല
ചേലാക്കിനെൽകൃഷിയതിന്നുപയുക്തമാക്കി
ചാലിൽക്കുറേക്കമുകു തെങ്ങു പിലാവു വാഴ
കോലുംമുദാ മരിചമെന്നിവ നട്ടിടുന്നു.
ശ്രീയേശുവിജയം ഇരുപത്തിനാലു സൎഗ്ഗങ്ങളിലായി മൂവായിരത്തിയെഴുനൂറിൽപരം ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹാകാവ്യമാണു്. ഒന്നാംസൎഗ്ഗത്തിൽ ദൈവദൂതന്മാരുടെ സൃഷ്ടി, അഹങ്കാരത്താൽ അവരിൽ ഒരു ഭാഗം പിശാചന്മാരായി നരകത്തിൽ പതിക്കുന്നതു്, ഏദൻതോട്ടം ആദം ഏദൻതോട്ടത്തിൽ വസിക്കുന്നതുമുതല്ക്കു് അവന്റെ പതനംവരെയുള്ള കഥ ഇത്രയും വിവരിച്ചിരിക്കുന്നു.
ഏദൻതോട്ടത്തിലെ വൎണ്ണന–
പച്ചപ്പുല്ലണിപൂണ്ടേറ്റം മെച്ചമായിടുമസ്ഥലം
പച്ചപ്പട്ടുവിരിച്ചോരു മച്ചകംപോലെമഞ്ജുളം.
ഇടതൂർന്നധികംകാന്തിതടവും പത്രപംക്തിയാൽ
ഇടമൊക്കെമറയ്ക്കുന്നൂ വിടപിക്കൂട്ടമായതിൽ.
നീരദശ്രീപെടുംപത്രപൂരങ്ങളരുണാതപം
ചേരവേ ശ്യാമളപ്പട്ടിൻനീരന്ധ്റരുചിയേന്തിടും.
ഗുണമുൽകൃഷ്ടമാം സ്വാദു ഗണനീയാഭയെന്നിവ
ഇണങ്ങുംകായ്കളാൽ വൃക്ഷഗണംമിന്നുന്നുനിസ്തുലം.
മരങ്ങളിലിരുന്നോരോതരം പക്ഷികളെപ്പൊഴും
മരന്ദമഞ്ചിടുംചാരുസ്വരത്തിൽപ്പാടുമിമ്പമായ്.
നയനങ്ങൾക്കുസാഫല്യം നിയതം ചേർത്തിടുംവിധം
പ്രയതശ്രീപെടുംവല്ലീചയമുണ്ടേദനെങ്ങുമേ.
സൗരഭ്യത്തിൻപ്രവാഹത്തെ ദൂരത്തുംചേർത്തനൎഗ്ഗളം
നിരന്ധ്റമലയിൽപൂവിൻ പൂരം മിന്നുന്നു സന്തതം.
ഇണക്കമേറുമേണത്തിൻഗണമാശങ്കയെന്നിയേ
തൃണംതിന്നുനടക്കുന്നിതിണചേൎന്നേതിടത്തിലും.
നിലവിട്ടഴകുള്ളോരാസ്ഥലത്തെ നദിനാലിലും
ജലംപളുങ്കിനിണയായ് വിലസുന്നിതനാവിലം.
തളരാതെതളിർക്കൂട്ടും വിളങ്ങുംപൂക്കളെന്നിവ
ഇളംതെന്നൽചലിപ്പിച്ചു വിളയാടുന്നിതെങ്ങുമേ.
അഴകോടമരുംനല്ല തഴപ്പേറുന്നവാഴയിൽ
അഴലറ്റുകടന്നണ്ണാൻ പഴം തിന്നുന്നുമുത്തൊടേ.
രണ്ടാംസൎഗ്ഗത്തിൽ മനുഷ്യന്റെ കഷ്ടാവസ്ഥ, അവന്റെ അപേക്ഷ ഇത്യാദിമുതല്ക്കു് ജലപ്രളയംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.
പ്രളയാരംഭം–
അനന്തരം ദുർഭഗരാം ജഗത്തിൻ-
ജനത്തെയെല്ലാമൊരുമിച്ചൊടുക്കാൻ
അനർഗ്ഗളം നീർചൊരിയുന്നതിന്നായ്
ഘനങ്ങളൊന്നിച്ചു നഭസ്സിലെങ്ങും.
മറഞ്ഞു താരേന്ദുദിവാകരന്മാർ
നിറഞ്ഞുപാരത്രയുമന്ധകാരം
കുറഞ്ഞുഗർവ്വം മസജർക്കകണ്ണീ-
രുഠഞ്ഞു നേത്രങ്ങളിലാധിമൂലം.
മുറയ്ക്കൊരുമ്പെട്ടഘനങ്ങളാൽ മൈ-
പുരണ്ടപോലായുടനന്തരീക്ഷം
വരണ്ടുകണ്ഠം ജനതയ്ക്കശേഷം
വിരണ്ടുജന്തുക്കൾകുതിച്ചുപാഞ്ഞു.
ചൊടിച്ചുകാറ്റൂക്കൊടടിച്ചു ചുറ്റി-
പ്പിടിച്ചു വൃക്ഷങ്ങൾ പറിച്ചെറിഞ്ഞും
ഇടിച്ചുസൗധാദികളെത്തകർത്തും
മുടിച്ചുനാനാവിധമാക്കിലോകം.
ഞൊടിക്കകത്തീക്ഷിതിമണ്ഡലത്തെ-
പ്പൊടിക്കവാൻതക്ക മുഴക്കമോടും
ഇടിക്കുമേലായിടിവെട്ടിവല്ലാ-
തടിക്കടിക്കേവനുമല്ലലേറ്റി.
കറുത്തിരുണ്ടിങ്ങനെ വാനിലെങ്ങും
ചെറുത്തുചെന്നെത്തിയ മേഘവൃന്ദം
നിറുത്തൽതേടാതതിവർഷമാർക്കും-
പൊറുത്തുകൂടാത്തവിധം തുടർന്നൂ.
മൂന്നാംസൎഗ്ഗം—മനുഷ്യവൎഗ്ഗം വീണ്ടും വൎദ്ധിക്കുന്നതും, ജനങ്ങൾ ഈശ്വരനെ മറന്നു് ബിംബാരാധനയ്ക്കു് ഒരുമ്പെടുന്നതും, അബ്രഹാമിനെ ഈശ്വരൻ കനാൻപ്രദേശത്തു വരുത്തി പാൎപ്പിക്കുന്നതുമുതൽക്കു് അദ്ദേഹത്തിന്റെ പൗത്രനായ യൗസേഫ് ഏജിപ്തിലെ ഒരു പ്രതിനിധിയായി വാഴ്ത്തുന്നതുവരെയുള്ള കഥയും വിവരിച്ചിരിക്കുന്നു.
ഘോഷയാത്ര–
വിരുതേറിയ ഘോഷയാത്രകാണ്മാൻ
കരുതിത്തോഴികളോടുചേർന്നുമന്ദം
തരുണീമണിമാരസംഖ്യമപ്പോ-
ളുരുമുത്തോടുമണഞ്ഞു മേടതോറും.
അണിയേതുമണിഞ്ഞിടായ്കിലാരും
ഗണിയാ ലേശവുമെന്നചിന്തയോടും
ഗണികാകൃതിയായ് ചമഞ്ഞു രാമാ-
മണിമാരിൽ പലരും നിരന്നുനിന്നു.
നരയാൽ മുടി ചാമരം കണക്കായ്
ജരയാൽ ത്വക്കുമുഴുക്കവേചുളുങ്ങി
കുരയോടുമിരുന്ന മുത്തിമാരും
ത്വരയോടും വടികുത്തിവന്നണഞ്ഞു
ശരിയായതു കണ്ടിടുന്നതായാൽ-
പ്പെരികെപ്പുണ്യമുദിക്കുമെന്നുവച്ചോ
ഹരിണാക്ഷികളങ്ങുമിങ്ങുമംസോ-
പരിപൈതങ്ങളെവച്ചുകൊണ്ടുനിന്നു?
നാലാംസൎഗ്ഗം മിശ്രദേശാധിപതിരാജാവു് ഇസ്രേയൽകാൎക്കായി ഒരു ദേശം ഒഴിഞ്ഞുകൊടുക്കയാൽ അവർ അവിടെ താമസം തുടങ്ങുന്നതുവരെയുള്ള കഥ വിവരിച്ചിരിക്കുന്നു.
അഞ്ചാംസൎഗ്ഗം യാക്കോബിന്റെ മരണവും ഇസ്രായേൽക്കാരോടു മെസ്രേൽകാൎക്കു് വിരോധം ജനിക്കുന്നതും, മോശയുടെ ജനനവും, അദ്ദേഹം മിദിയാനിൽ പാൎക്കവേ ഹോരേബ് പൎവ്വതത്തിൽ വച്ചു് അദ്ദേഹത്തിനു് ഈശ്വൻ പ്രത്യക്ഷനായിട്ടു് ഇസ്രയേൽക്കാരെ കനാനിൽ കൊണ്ടുപോയി പാൎപ്പിക്കാൻ കല്പിക്കുന്നതും മറ്റും വൎണ്ണിച്ചിരിക്കുന്നു.
ആറാംസൎഗ്ഗം ഇസ്രയേൽക്കാരെ രാജാവു വിട്ടയയ്ക്കുന്നതും അവർ അത്ഭുതകരമാംവണ്ണം ചെങ്കടൽ കടക്കുന്നതും, രാജസൈന്യം നശിക്കുന്നതും മറ്റും വൎണ്ണിക്കുന്നു.
19.108 ഈശകോപം
ദിവിപയോധരപാളിപരക്കയാൽ രവി നിറപ്പിഴപൂണ്ടുമറഞ്ഞുപോയ്
ഛവികൾതൻതരിയെങ്കിലുമെന്നിയേ ഭുവിനിറഞ്ഞു തമിസ്രമനല്പമായ്
ശ്രുതിപുടംപൊടിയുന്നവിധംസദാഗതിതകൎത്തു വരുന്നവിരാവവും
അതിഭയാനകമാമിടിനാദവും മതികെടുംപടികേട്ടുനിരന്തരം.
അതിരയത്തൊടുമേദിനിയിങ്കലേയ്ക്കുതിരുവിട്ടുകടന്നുമുടിക്കുവാൻ
മുതിരുവോരുവിധത്തിലിരച്ചിലൊത്തെതിരകന്നുകയർത്തുപയോധികൾ.
പവനനാലിളവല്ലികണക്കഹോ ഭുവനമേറെവിറച്ചുതദന്തരേ
ഭവനമൊക്കെയുമാടി തിറാസുപോലവനിവാസികളാകെ നടുങ്ങിനാർ.
ഏഴാംസർഗ്ഗം ഇസ്രയേൽകാർ സീനായ്പർവ്വതത്തിനരികെ വരുന്നതും, ഈശ്വരൻ അവർക്കു വേദപ്രമാണങ്ങൾ കല്പിച്ചു കൊടുക്കുന്നതും, മോശ തിരോധാനംചെയ്യുന്നതും, ഇസ്രേയിൽക്കാർ പൊന്നുകൊണ്ടുള്ള കാളക്കിടാവിനെ വന്ദിച്ചതിനാൽ അവർ ശിക്ഷ അനുഭവിക്കുന്നതുമാണു് ഈ സർഗ്ഗത്തിലെ കഥ.
“പേടിച്ചരണ്ടുചെറുതായമൃഗം ജവംപൂ-
ണ്ടോടിക്കിതപ്പൊടു പടർപ്പിലണഞ്ഞിടുമ്പോൾ
കൂടിൻപടിക്കു ജഗരം കണിവച്ച വായാൽ-
ച്ചാടിത്തനിക്കപകടത്തെ വരുത്തിടുന്നു”
“ദന്തംഞെരിച്ചു വിരലാണ്ടു നിരത്തിലൂന്നി-
പന്തംകണക്കുമിഴിഭീഷണമാക്കിരോഷാൽ
അന്തംവെടിഞ്ഞ പകയോടിരുകൂട്ടരും വാൾ-
കുന്തംതുടങ്ങിയവയാൽ പെരുമാറ്റമായി.”
എട്ടാംസർഗ്ഗം ഇസ്രേയൽകാർ കനാനിയോടു അടുത്തിട്ടു് അങ്ങോട്ടു ചാരന്മാരെ നിയോഗിക്കുന്നതും, അന്നാട്ടുകാരുടെ വീൎയ്യശൗരാദികളെ കേട്ടറിഞ്ഞു് അവർ ചകിതരാവുന്നതും അതുവഴിക്കുണ്ടായ കലഹവും, ഈശശാസനവും ആണു് അതിലെ വിഷയം.
19.109 കനാൻ ദേശവർണ്ണന
ഉലകിന്നിണങ്ങിടുമണിക്കുതുല്യമാ-
സ്ഥലമേറ്റവും രുചിരമില്ലസംശയം
മലകാടുതോടുകടലാറിവറ്റിനാൽ
തുലയറ്റഭംഗിവിലസുന്നിതെങ്ങുമേ.
കനകപ്പതക്കമതിലങ്ങുമിങ്ങുമാ-
യനഘങ്ങളാം മണികളെപ്പതിച്ചപോൽ
കനമേറിടുന്ന മതിലുള്ളതായ പ-
ത്തനമുണ്ടസംഖ്യമവിടത്തിലൊക്കെയും.
പുരിതോറുമുള്ളനിലയങ്ങളൊക്കെയും
വരിയായനേകനിലയിൽച്ചമച്ചതാം
അരികത്തടുത്തവശതയ്ക്കുനോക്കിയാൽ
പരിതോഷമാൎക്കുമതിരറ്റുദിച്ചിടും.
ഒൻപതാംസർഗ്ഗം. നാല്പതാണ്ടുകൾക്കുശേഷം ഇസ്രായേൽകാർ കനാനിൽ പ്രവേശിക്കാൻ തുടങ്ങുന്നതുമുതൽ ശാവോൽ അവരുടെ ഒന്നാമത്തെ രാജാവായി വാഴുന്നതുവരെയുള്ള കഥ.
പത്താംസർഗ്ഗം. ദാവീദു് ഗൊലിയാത്തിനെ കൊല്ലുന്നതും, ശാവോലിനു് അദ്ദേഹത്തിന്റെ പേരിൽ വിരോധം ജനിക്കുന്നതും, ദാവീദു് ഒടുവിൽ രാജാവായിത്തീർന്നു് ദേവാലയം പണിയിക്കാൻ ഉദ്യമിക്കുന്നതും, ഈശ്വരൻ വിരോധിക്കുന്നതും, ശലോമോൻ രാജാവാകുന്നതും, ദേവാലയപ്രതിഷ്ഠയും, അദ്ദേഹത്തിനു നേരിടുന്ന അനർത്ഥങ്ങളും മരണവും, രാജ്യം ഇസ്രയേൽരാജ്യം യൂദാരാജ്യം എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെടുന്നതും ആണു് പത്താംസർഗ്ഗത്തിലെ കഥ.
19.110 ഗൊലിയാത്തിന്റെ വധം
ഇത്തരമവനോതുമ്പോ-
ളുത്തരമെന്ന്യേ ഫിലിസ്ത്യസേനാപൻ
മത്തഗജശ്രേഷ്ഠൻപോൽ
ചിത്തമതിൽകോപമൊടു പാഞ്ഞെത്തി
ഒരുശില കവണിയിലേകി-
പ്പുരുവാമഹിതന്റെ നെറ്റി ലാക്കാക്കി
വിരുതൻ ദാവീദേറെ-
ക്കരുതലൊടൊത്താഞ്ഞെറിഞ്ഞിതന്നേരം
ചിറ്റംകൂട്ടിടുമുപലം
മാറ്റംതേടാതെ പാഞ്ഞുവേഗത്തിൽ
ഊറ്റംമുറ്റിയശത്രുവി-
നേറ്റംവിരിവാർന്ന നെറ്റിപൊടിയാക്കി
അടിവെട്ടാലറ്റോരോ-
ത്തടിപോലെ ഭയങ്കരസ്വരത്തോടും
കൊടിയശഠൻ ഗൊലിയാത്ത-
പ്പൊടിയിലുടൻ ബോധമറ്റു നിപതിച്ചു.
പതിനൊന്നാംസർഗ്ഗം. ഇസ്രയേൽരാജ്യം അസ്സീറിയാക്കാർക്കു് കീഴ്പ്പെടുന്നതുമുതൽ അന്തിയോക്യോസ് രാജാവു് യൂദന്മാരോടു ചെയ്ത നിഷ്ഠൂരകൃത്യങ്ങൾ വരെയുള്ള കഥ.
പന്ത്രണ്ടാം സർഗ്ഗം. അന്തിയോക്യോസ് യൂദന്മാരെ പീഡിപ്പിച്ചു് യൂദയായിൽ വിഗ്രഹാരാധന നടപ്പാക്കാൻ ഉദ്യമിക്കുന്നതും എലിയാസർ, മക്കബേയർ, മത്തിയാസ് ഈ യൂദന്മാർ ശത്രുക്കളെ ഓടിച്ചു് രാജത്വം പുനഃസ്ഥാപിക്കുന്നതും, ഒടുവിൽ ശീമോന്റെ പിൻഗാമികൾ രാജത്വത്തിനു കലഹിക്കയാൽ റോമാസേനാധിപനായ പൊമ്പെയൂസ് യൂദയായെ സ്വാധീനമാക്കുന്നതും ഹേറോദേസ് യൂദരാജാവാകുന്നതും, റോമായിലെ കലഹവും അഗസ്തോസ് ചക്രവർത്തി സമാധാനം സ്ഥാപിക്കുന്നതും, ക്രിസ്തുവിനെക്കുറിച്ചുള്ള പ്രവചനവും ആണു് ഇതിലെ വിഷയം.
പതിമൂന്നാംസർഗ്ഗം. ഇതിൽ ക്രിസ്തുവിന്റെ ജനനം ചമൽക്കാരപൂർവ്വം വിവരിച്ചിരിക്കുന്നു.
19.111 ക്രിസ്തുവിന്റെ അവതാരം
അപ്പാവനാംഗീജഠരത്തിൽനിന്നും
മുപ്പാരിനൂന്നാം വിഭുവിന്റെ പുത്രൻ
അപ്പാതിരാനേരമസാരനേപ്പോ-
ലിപ്പാരിലമ്പോടവതീർണ്ണനായി.
സൂരാഭതെല്ലും സ്ഫടികത്തിനൂനം
ചേരാതകണ്ടപ്പുറമെത്തിടും പോൽ
ആ രാമതൻകക്ഷിയിൽനിന്നമന്ദം
പേരാളുമീശാത്മജനുത്ഭവിച്ചു.
മാലിത്തിരിക്കും കലരാതെകണ്ടും
മാലിന്യമേശാതെയുമാ വിസാംഗി
കാലിത്തൊഴുത്തിൽ ഭുവനങ്ങൾമൂന്നും-
പാലിക്കുവോനെ പ്രസവിച്ചു ചിത്രം.
പതിന്നാലാംസർഗ്ഗം. ഹോറോദോസ്സിന്റെ പരിഭ്രമവും, അദ്ദേഹം ഭയാന്ദനായി നിർദ്ദോഷികളായ ശിശുക്കളെ വധിക്കാൻ ഉദ്യമിക്കുന്നതും ഇതിൽ വിവരിക്കുന്നു.
പതിനഞ്ചാംസർഗ്ഗം. ഹോരോദോസ്സിന്റെ മരണം മുതല്ക്കു യൂദയാദേശം റോമാരാജാക്കന്മാരുടെ നേർഭരണത്തിലാവും വരെയ്ക്കുള്ള കഥ ഇതിൽ അടങ്ങുന്നു.
പതിനാറാംസർഗ്ഗം. യേശുവിന്റെ ചില അത്ഭുതകരങ്ങളായ പ്രവൃത്തികൾ ഇതിൽവർണ്ണിക്കപ്പെട്ടിരിക്കുന്നു.
ഛാത്രവ്രജംപിമ്പൊരുനാൾപയോധിയിൽ
യാത്രയ്ക്കൊരുമ്പെട്ടു നടത്തി തോണിയെ
ഗാത്രശ്രമംകൊണ്ടഖിലേശനന്ദനൻ
നേത്രദ്വയം മന്ദമടച്ചുറക്കമായ്.
തീരത്തെവിട്ടപ്പടവംബുരാശിയിൽ
ദൂരത്തിലായങ്ങനെ പോയിടുംവിധൗ
ഘോരംകൊടുങ്കാറ്റുകയർത്തടുക്കയാൽ
പാരംവിഷാദിച്ചിതു ശിഷ്യരൊക്കെയും.
കോളല്പമല്ലാതെ വളർന്നുഭീമമാം
മേളത്തൊടും വീചികൾപൊങ്ങിസിന്ധുവിൽ
നാളത്തിൽനിന്നറ്റസരോജമെന്നപോ-
ലോളങ്ങളാൽതോണി കറങ്ങിനിർഭരം.
ഊറ്റംപെരുത്തുള്ള തരംഗമാലയെ
കാറ്ററ്റമില്ലാതെ കടത്തിതോണിയിൽ
ഏറ്റംഭയപ്പെട്ടു പരുങ്ങലോടുടൻ
പാറ്റയ്ക്കു തുല്യം വിറപൂണ്ടിതേവിധം
വെള്ളം കവിഞ്ഞിങ്ങനെ കേറിയാൽദ്രുതം
വള്ളംപയോരാശിയിലാണ്ടുചത്തുപോം
ഭള്ളറ്റശിഷ്യൗഘമിവണ്ണമാധിയാ-
ലുള്ളംതകർന്നൊത്തു വിളിച്ചു യേശുവേ
ചൊല്ലാൎന്നദേവാത്മജനാജനങ്ങൾതൻ
വല്ലായ്മശാസിച്ചുകുറച്ചുസസ്മിതം
ഉല്ലാസമുൾക്കൊണ്ടമരത്തുമൂർമ്മിയും
ചൊല്ലാലൊഴിച്ചിട്ടുനടത്തിതോണിയെ.
പതിനേഴാംസർഗ്ഗം—മലയിലെ പ്രസംഗം, ചില അത്ഭുതകൃത്യങ്ങൾ, സുവിശേഷപ്രസംഗത്തിനു് ശിഷ്യയെ യാത്രയാക്കൽ, ഹോറോദോസ് തപസ്വിയായ യോഹന്നാനെ നിഗ്രഹിപ്പിക്കുന്നതു് ഇവയാണു വിഷയം.
പതിനെട്ടാംസർഗ്ഗം—യേശു താബോർമലയിൽവച്ചു തന്റെ ദിവ്യത്വം പ്രകാശിപ്പിക്കുന്നതുവരെയുള്ള കഥ.
പത്തൊൻപതാംസർഗ്ഗം—യേശു യെറുശലേമിൽ പോകുന്നതും, പത്തു കുഷ്ഠരോഗികളെ സുഖപ്പെടുത്തുന്നതും വ്യഭിചാരിണിയായ സ്ത്രീയെ കല്ലെറിയാൻ പാരിസേയർ തുടങ്ങുന്നതു കണ്ടു് അവരെ ഉത്തരം മുട്ടിക്കുന്ന വിധത്തിൽ വാദപ്രതിവാദം ചെയ്യുന്നതും, ജന്മാന്ധനായ ഒരുവനു് കാഴ്ച കൊടുക്കുന്നതും മറ്റും അടങ്ങിയിരിക്കുന്നു.
ഇരുപതാംസർഗ്ഗം—ലാസർ മരിച്ചിട്ടു് യേശു അദ്ദേഹത്തിനെ ഉയർപ്പിക്കുന്നതുമുതല്ക്കു് ബെത്താനിയായിൽ എത്തുംവരേയ്ക്കുള്ള കഥയുടെ സംഗ്രഹം.
ഇരുപത്തൊന്നാംസർഗ്ഗം—ശീമോന്റെ വിരുന്നു്, മഗ്ദലേന മറിയത്തിന്റെ യേശുശുശ്രൂഷ, യെറൂശലപ്രവേശം, ആ നഗരത്തെക്കുറിച്ചുള്ള പ്രവചനം, വൈദികന്മാരെ ശാസിക്കുന്നതു്, വൈദികരും യൂദായുമായുള്ള സന്ധി ഇവയെല്ലാമാണു് ഈ സർഗ്ഗത്തിലെ വിഷയം.
ഇരുപത്തിരണ്ടാംസർഗ്ഗം—പെസഹാ ഭോജനത്തിനായി യേശു സെഹിയോനിൽ എത്തി ശിഷ്യന്മാരുടെ കാൽകഴുകുന്നതും, യൂദായുടെ വഞ്ചന വെളിപ്പെടുത്തുന്നതും, ഗത്സേമനിതോട്ടവും, യേശു പിതാവിനോടു പ്രാർത്ഥക്കവേ ഒരു ദൈവദൂതൻ ആശ്വസിപ്പിക്കുന്നതും, യൂദന്മാർ അദ്ദേഹത്തിനെ പിടിച്ചുകൊണ്ടുപോയി അന്ന്യാസിന്റേയും കൈയേപ്പായുടേയും മുമ്പിൽ ഹാജരാക്കുന്നതും, കൈയേപ്പായുടെ ചോദ്യങ്ങൾക്കു് യേശു ഉത്തരം പറയുന്നതും, പ്രധാനാചാൎയ്യന്റെ വിധിയെത്തുടർന്നുള്ള യേശുവിന്റെ പീഡാനുഭവവുംമറ്റും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇരുപത്തിമൂന്നാംസർഗ്ഗം—യൂദന്മാർ യേശുവിനെ റോമാ അധികാരിയായ പീലാത്തോസ്സിന്റെ അടുക്കൽ കൊണ്ടുപോകുന്നതുമുതൽക്കു്, അദ്ദേഹത്തിനെ കുരിശിൽ തറച്ചു് തിരുമെയ്യിനെ കല്ലറയിൽ അടച്ചു മുദ്രവയ്ക്കുന്നതുവരെയുള്ള കഥയുടെ വിവരണം.
മാലിനാൽതളരുമാപ്രഭുവേ നാൽ-
ക്കാലിമേലവരിരുത്തി വിശങ്കം
ചേലിയന്നതിരുബാഹുവിൽവേഴ-
ക്കോലിനെക്കുലിതകൗതുകമേകി.
കൂർത്തമുള്ളുകൾനിറഞ്ഞപടർപ്പാൽ-
ത്തീർത്തതായ മുടിയും മടിയെന്യേ
ആർത്തനാമജനു തന്റെശിരസ്സിൽ
ചീർത്തമോദമൊടരാതികൾവെച്ചു.
ഏറിടുന്ന രുജയാലകമേറ്റം
നീറിടുന്ന മിശിഹായെ രിപുക്കൾ
കീറിനാറിനിറമറ്റു പഴക്കം
പേറിടുന്ന ചകലാസ്സണിയിച്ചു.
വാണിടട്ടെ മഹിമാവൊടുയൂദ-
ക്ഷോണിപാലനിതി പുഞ്ചിരിയോടും
പാണിചേർത്തരുളി യേശുവേ യൂദ-
ശ്രേണി നിന്ദയൊടു താണുവണങ്ങി.
ഘോഷണാന്വിതമനേകതരം ദു-
ർഭാഷണങ്ങളുരചെയ്തരിവൃന്ദം
റ്റ് ഭീഷണാകൃതിവഹിച്ചധികം വി-
ദ്വേഷമോടു കവിളിൽപ്രഹരിച്ചു.
മാനസത്തിലുയരും ദയമൂലം
മാനവൎക്കു സുകൃതം വിളയിപ്പാൻ
ഊനമറ്റ വിനയത്തൊടിതെല്ലാം
മൗനപൂൎവമജസൂനുസഹിച്ചു.
ലേശമാർദ്രതജനങ്ങളിലുൾക്കൊ-
ണ്ടാശയത്തിനു പകൎച്ചവരാനായ്
ആശയോടരികിലാവിധികർത്താ-
വീശപുത്രനെ നയിച്ചുനിറുത്തി.
കണ്ടകൗഘമിളവെന്നിയെ ദ്വേഷ്യം-
കൊണ്ടടിച്ചുകടയോളവുമുള്ളിൽ
കണ്ടകാവലി കടന്നുയരുന്നോ-
രിണ്ടലാൽത്തലകുഴഞ്ഞുകുനിഞ്ഞു.
ഈടിയന്നമുടി, ചെഞ്ചൊടി, താർതോ-
റ്റോടിടുന്നമിഴി, പോർച്ചെവി, ചില്ലി
താടി, നെറ്റി, കവിൾ, മൂക്കിവയെല്ലാം
മോടിപോയ് നിണകണങ്ങളണിഞ്ഞും
പൊന്നുപോലൊളിവിളങ്ങിയപൂമെ-
യ്യൊന്നുപോൽ ബത ചതഞ്ഞുമുറിഞ്ഞും
കുന്നുപോലഴലുയർന്നുതളർന്നാ-
നിന്നുകല്പ്രതിമപോലഭിഷിക്തൻ.
ഇരുപത്തിനാലാംസർഗ്ഗത്തിൽ ഉയിർത്തെഴുന്നേല്പുമുതൽക്കു് റോമാചക്രവർത്തി ക്രിസ്തുധർമ്മം സ്വീകരിക്കുംവരെയുള്ള കഥ സംഗ്രഹിച്ചിരിക്കുന്നു.
മലയാളികൾക്കെല്ലാവർക്കും മധുരമായ ക്രിസ്തുചരിത്രത്തെ വായിച്ചു് ആനന്ദിപ്പാൻ വഴിയുണ്ടാക്കിത്തന്ന ചെറിയാൻമാപ്പിള ധന്യനാണു്. അദ്ദേഹം “നിശബ്ദമായി, ശാന്തമായി, ഒഴുകിപ്പോകുന്ന നദീജലം പോലെ” പ്രയാണംചെയ്യുന്ന കവിതാരീതി അവലംബിച്ചു് കാവ്യം രചിച്ചിരുന്നതുകൊണ്ടു് പണ്ഡിതന്മാർക്കെന്നപോലെ പാമരന്മാർക്കും ഒരുപോലെ അതിനെ വായിച്ചു രസിക്കാൻ കഴിയുന്നു.
19.112 വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ
തെക്കേകർണ്ണാടകജില്ലയിലുള്ള കോടോത്തുവേങ്ങ എന്ന പ്രബലമായ നായർകുടുംബത്തിൽനിന്നും മുന്നൂറിൽചില്വാനം വർഷങ്ങൾക്കുമുമ്പിൽ ഒരു സ്ത്രീരത്നത്തെ രയരമംഗലം മനയിലെ ഒരു തിരുമുമ്പീന്നു കുറ്റൂരിനു സമീപമുള്ള മാതമംഗലത്തു കൊണ്ടു പോയി താമസിപ്പിച്ചു, വേണ്ട വസ്തുവകകൾ കൊടുത്തു. ആ ശാഖ വീരശൂരന്മാരായ കാരണവന്മാരുടെ സാമർത്ഥ്യത്താൽ തഴച്ചു് ഉത്തരകേരളത്തിലെ ജന്മികളിൽവച്ചു് അഗ്രിമസ്ഥാനം സമ്പാദിച്ചു. കുറ്റൂർ വേങ്ങയിലാണു് കുഞ്ഞുരാമൻനായനാർ 1036 തുലാമാസത്തിൽ ജനിച്ചതു്.
വേങ്ങക്കാർ വളരെക്കാലം ചിറയ്ക്കൽ തമ്പുരാനു വഴങ്ങാതെ ഇരുന്നുവെന്നും, തമ്പുരാന്റെ അപേക്ഷയനുസരിച്ചു് ധർമ്മരാജാവു് സമാധാനസംസ്ഥാപനാർത്ഥം രാജാ കേശവദാസനെ നിയോഗിച്ചുവെന്നും, അദ്ദേഹം അന്വേഷണം നടത്തിയതിന്റെ ഫലമായി വേങ്ങക്കാരുടെ പേരിൽ തെറ്റില്ലെന്നു കണ്ടിട്ടു് അവരെ രാജാവുമായി രഞ്ജിപ്പിച്ചു എന്നുമുള്ള കഥ ചരിത്രപ്രസിദ്ധമാണു്. അതിനെ സംബന്ധിച്ചു രസകരമായ ഒരു കഥ പറഞ്ഞുവരുന്നുണ്ടു്. തന്നോടുകൂടി രാജാവിനെ സന്ദർശിക്കണമെന്നു കാരണവരായ ചാത്തുനായരോടു കേശവദാസൻ ഉപദേശിച്ചപ്പോൾ അദ്ദേഹം വൈമനസ്യം പ്രദർശിപ്പിച്ചു. വേണാട്ടടികളുടെ വന്ദ്യമന്ത്രിവരന്റെ സ്നേഹമസൃണമായ ഉപദേശത്തെ നിരസിക്കുന്നതിന്റെ അനൗചിത്യം ഓർത്തു് ഒടുവിൽ അദ്ദേഹം സമ്മതിക്കയും മന്ത്രി അദ്ദേഹത്തിനു ചന്ദനദാരുനിർമ്മിതമായ ഒരു വിശേഷപ്പെട്ട വടി സമ്മാനിക്കയും ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞു: “ഇനി തിരുമുമ്പാകെ പോകാനും ധൈൎയ്യമായി. നായനാരാൽ കാഴ്ചവയ്ക്കപ്പെട്ട നരിക്കുട്ടിയെ ചൂണ്ടിക്കാണിച്ചുകൊണ്ടു് തമ്പുരാൻ ‘ഇതെന്തു്? കാട്ടുപൂച്ചയോ?’ എന്നു ചോദിച്ചപ്പോൾ നായനാർ ഇതു കാട്ടുപൂച്ചയോ എന്നറിഞ്ഞില്ല’ ഇതിന്റെ തള്ള വേങ്ങാപ്പുലിയാണെന്നറിയാം” എന്നു മറുപടി പറഞ്ഞെന്നും രാജാകേശവദാസൻ അവരെ രണ്ടുപേരെയും രഞ്ജിപ്പിച്ചുവിട്ടു എന്നുമാണു് കഥ.
ചാത്തുനായൎക്കുശേഷം പതിന്നാലാമത്തെ കാരണവരായിരുന്നു ചരിത്രനായകനായ കുഞ്ഞുരാമൻനായനാർ.
പിതാവായ പുളിയപ്പടമ്പു് ഹരിദാസൻ സോമയാജി രസികാഗ്രശിരോമണിയും വലിയ ഫലിതക്കാരനും വിശാഖംതിരുനാൾ തമ്പുരാന്റെ അടുക്കൽനിന്നു വിശിഷ്ടസമ്മാനങ്ങൾ വാങ്ങിയിരുന്ന ആളും ആയിരുന്നു. അദ്ദേഹം 1067-ൽ മരിച്ചുപോയി. കാൎയ്യനിർവ്വഹണകുശലയും സുശീലയും ആയിരുന്ന മാതാവും പിന്നീടു നാലു കൊല്ലമേ ജീവിച്ചിരുന്നുള്ളു.
നായനാർ പുരാതനരീതി അനുസരിച്ചു് എഴുത്തിനിരുന്നു. അല്പമാത്രം കാവ്യപരിശീലനം നടത്തിയിട്ടു് തളിപ്പറമ്പത്തു സ്ക്കൂളിൽചേർന്നു് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. പഠിപ്പിൽ ഉണ്ടായിരുന്ന ഉത്സാഹംകണ്ടു് അന്നവിടെ മുൻഷിയായിരുന്ന ദിവാൻബഹദൂർ ഈ. കെ. കൃഷ്ണൻ Lord Chester field-ന്റെ കത്തുകൾ എന്ന പുസ്തകം സമ്മാനിച്ചു. ചില ക്ലാസ്സുകളിലെല്ലാം ഒന്നാംസ്ഥാനവും അദ്ദേഹം കയ്ക്കലാക്കി.
യഥാകാലം ഹൈസ്ക്കൂൾപഠനം പൂർത്തിയാക്കീട്ടു് അദ്ദേഹം കോഴിക്കോട്ടു് ഗവർമ്മെന്റു കാളേജിൽ ചേർന്നു. അന്നു മലബാർ ജില്ലയുടെ കലക്ടരായിരുന്ന ലോഗൻസായ്പു് ഈ കുട്ടിയെ പ്രോത്സാഹിപ്പിക്കയും ഒരിക്കൽ Mango Parks Travels എന്ന പുസ്തകം സമ്മാനിക്കയും ചെയ്തു. ദൗർഭാഗ്യത്താൽ എഫ്. ഏ. പരീക്ഷയിൽ പരാജയം അടഞ്ഞപ്പോൾ അദ്ദേഹം മദ്രാസ് പ്രസിഡൻസി കാളേജിൽ ചേർന്നു പഠിത്തം തുടങ്ങിയെങ്കിലും അവിടെ ഒരുകൊല്ലം പഠിച്ചശേഷം ലോഗൻസായ്പിന്റെ ഉപദേശാനുസാരം സയിദാപേട്ടയിലെ അഗ്രികൾച്ചറൽ കാളേജിൽ ചേർന്നു കൃഷിശാസ്ത്രം അഭ്യസിച്ചാണു് തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കിയതു്.
അനന്തരം പ്രസിദ്ധ സംസ്കൃതപണ്ഡിതനും ബ്രഹ്മവിദ്യാപ്രവീണനും ആയിരുന്ന അറത്തിൽ കണ്ടോത്തു കണ്ണൻനമ്പ്യാർ മുൻസിപ്പിന്റെ ഭാഗിനേയിയെ വിവാഹംചെയ്തിട്ടു് അദ്ദേഹം ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. ഈ സ്ത്രീരത്നം സംസ്കൃതത്തിൽ അപാരവൈദുഷ്യവും ഇംഗ്ലീഷിൽ സാമാന്യം നല്ല പരിചയവും സമ്പാദിച്ചിരുന്നു. കാവ്യനാടകാലങ്കാരങ്ങളും വ്യാകരണവും അഭ്യസിച്ചതു് വിവാഹാനന്തരമായിരുന്നു എന്നുള്ളതു് സ്മരണീയമാണു്.
ഈ വിവാഹത്തിൽ ജനിച്ച മാധവൻനമ്പ്യാർ ശീമയിൽ പോയി കേംബ്രിഡ്ജ് സൎവകലാശാലയിൽനിന്നു രണ്ടു ട്രിപ്പാസ് ബിരുദങ്ങൾ സമ്പാദിച്ചു. എന്നാൽ കൈയക്ഷരം മോശമായിരുന്നതിനാൽ ഐ. സി. എസ്. പരീക്ഷയ്ക്കു പരാജിതനായിപ്പോയി. പ്രഫസർ കണ്ടോത്തു് എന്ന പേരിൽ പിൽക്കാലത്തു പ്രസിദ്ധനായിത്തീർന്ന ഈ വിദ്യാർത്ഥിയെപ്പറ്റി രവീന്ദ്രനാഥടാഗോർ വളരെ പ്രശംസിക്കയുണ്ടായി എന്നുകൂടി ഇവിടെ പ്രസ്താവയോഗ്യമാണു്. നായനാർക്കു് ഈ വിവാഹത്തിൽനിന്നു വേറെ ഏഴു സന്താനങ്ങൾകൂടി ഉണ്ടായിട്ടുണ്ടു്. രണ്ടു പുത്രികളിൽ മൂത്തപുത്രിയെ മദ്രാസ് റവന്യൂബോർഡിലെ ഒരു ഉദ്യോഗസ്ഥനും, മറ്റേ പുത്രിയെ നായനാരുടെ മരുമകനും വിവാഹംചെയ്തു.
നായനാർ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം ഗൃഹകാൎയ്യങ്ങളിൽ ഏർപ്പെട്ടു. രാജ്യഭരണവിഷയത്തിൽ ഗവൺമെന്റിനു സഹായസഹകരണങ്ങൾചെയ്തു ജീവിച്ചുപോന്നു. 1842-ൽ നായനാർ ഡിസ്ട്രിക്റ്റുബോർഡിലെ മെമ്പറായി. അന്നു് അദ്ദേഹം തറവാട്ടിലെ ആറാമനായിരുന്നു. പന്ത്രണ്ടുകൊല്ലം ഈ മെമ്പർ സ്ഥാനം തുടരെ വഹിച്ചതിനുശേഷം 1904-ൽ കാരണവരാവുകയും ജോലിത്തിരക്കുനിമിത്തം മെമ്പർസ്ഥാനം രാജിവയ്ക്കയും ചെയ്തു. എന്നാൽ മൂന്നു കൊല്ലങ്ങൾ കഴിഞ്ഞു് 1907-ൽ വീണ്ടും ആ സ്ഥാനം സ്വീകരിച്ചു. ശീമയിൽ പഠിക്കാൻപോകുന്ന വിദ്യാർത്ഥികളുടെ ക്ഷേമത്തെ പുരസ്കരിച്ചു് ഇൻഡ്യാഗവൺമെന്റു 1909-ൽ ഏർപ്പെടുത്തിയ Student Advisory Committee-യിലും അദ്ദേഹം ഒരംഗമായിരുന്നു. ഡിസ്ട്രിക്ടുബോർഡിന്റെ ഭരണവിഷയത്തിൽ അദ്ദേഹം പ്രദർശിപ്പിച്ച സാമർത്ഥ്യത്തെ അഭിനന്ദിച്ചു ചക്രവർത്തിതിരുമനസ്സുകൊണ്ടു പട്ടാഭിഷേകാവസരത്തിൽ ഒരു Certificate of Honor ഇതിനു മുമ്പുതന്നെ സമ്മാനിച്ചിരുന്നു.
കുഞ്ഞുരാമൻനായനാർക്കു് ഐറോപ്യന്മാരായും അല്ലാതെയുമുള്ള പ്രധാന ഉദ്യോഗസ്ഥന്മാരെല്ലാം പരിചിതരായിരുന്നു. ജനങ്ങളുടെ ക്ഷേമത്തെ പുരസ്കരിച്ചു് അദ്ദേഹം അവരുമായി നിരന്തരം കത്തിടപാടുകൾ നടത്തിക്കൊണ്ടും ഇരുന്നു. തറവാട്ടുകാരണവനായതിനുശേഷം ആദ്യമായി അവിടുത്തെ വരവുചെലവുകൾക്കൊക്കെ കണക്കുവയ്ക്കുന്ന രീതി അദ്ദേഹം പരിഷ്കരിച്ചുചിട്ടപ്പെടുത്തി. തറവാട്ടുവക കോടതിച്ചെലവും വളരെച്ചുരുക്കി. കുടിയാനവന്മാരോടു വിപുലമായ അനുകമ്പയുണ്ടായിരുന്നതിനാൽ മിക്ക വഴക്കുകളും അദ്ദേഹം നേരിട്ടു പറഞ്ഞൊതുക്കി വന്നതുകൊണ്ടു് അവർക്കു വലുതായ സംതൃപ്തി ജനിച്ചു.
ഇംഗ്ലീഷ് പഠിച്ചുവെങ്കിലും കെട്ടും മട്ടും എല്ലാം തനി നാടൻസമ്പ്രദായത്തിലായിരുന്നു. വെളിയിൽ സഞ്ചരിക്കുന്ന അവസരങ്ങളിലെല്ലാം ഒരു തുറന്ന കോട്ടും വേസ്റ്റുകോട്ടും ടൈയും കാളറും കാലുറയും ഷൂസ്സും ധരിച്ചുവന്നുവെന്നുവരികിലും അപ്പോഴും “മാറിനിൽക്കൂ” എന്നു സൂചിപ്പിക്കുന്ന ഒരു ദുരധിഗമ്യത അദ്ദേഹത്തിനെ സ്പർശിച്ചിരുന്നില്ല. ഒരു വാക്കു സംസാരിച്ചുപോയാൽ പിന്നെ അദ്ദേഹത്തിനെ വിട്ടുപിരിയാൻ ആർക്കും മനസ്സു വരുമായിരുന്നില്ല. കണ്ണടയ്ക്കുള്ളിൽകൂടി തിളങ്ങുന്ന നേത്രങ്ങൾ ഒറ്റനോട്ടത്തിനു വസ്തുസ്ഥിതികളുടെ സൂക്ഷ്മാവസ്ഥ ഗ്രഹിക്കാനുള്ള ശക്തിയെ പ്രകാശിപ്പിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ പരിഹാസരസികതയേയും പരിസ്ഫുരിപ്പിച്ചു. അധരപ്രാന്തങ്ങളിൽ കളിയാടിക്കൊണ്ടിരുന്ന സ്മിതരേഖാപ്രപഞ്ചവും താനും പരസ്പരം രമ്യമായി കഴിഞ്ഞുകൂടുന്നു എന്നുള്ള പരമാർത്ഥത്തെ വെളിപ്പെടുത്താൻ പൎയ്യാപ്തമായിരുന്നു.
ദുരഹങ്കാരമോ ദുരഭിമാനമോ അദ്ദേഹത്തിനെ തീണ്ടിയിരുന്നില്ല. എല്ലാവരോടും മധുരമായി സംസാരിച്ചുവന്നു. വടക്കേമലയാളത്തിലെ പ്രഭുക്കന്മാരിൽ അഗ്രഗണ്യനായിരുന്നിട്ടും ചങ്ങലവട്ടയും പിടിമൊന്തയും പരിവാരവുംകൂടാതെ സഞ്ചരിക്കുന്നതിനുള്ള പരിഷ്കൃതമനഃസ്ഥിതി ഉണ്ടായിരുന്നതിനാൽ അദ്ദേഹം സകല ജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു.
മികച്ച ദേശാഭിമാനിയായിരുന്നതിനാൽ ഭാരതഖണ്ഡത്തിന്റെ അസ്വതന്ത്രാവസ്ഥയെപ്പറ്റി അദ്ദേഹത്തിനു കുണ്ഠിതമുണ്ടായിരുന്നിരിക്കണം. അല്ലെങ്കിൽ 1888-ലെ ബോംബേ കാൺഗ്രസ്സിൽ അദ്ദേഹം സംബന്ധിക്കുമായിരുന്നില്ല.
കുഞ്ഞുരാമൻനായനാരെ അറിയുന്നതു കേസരി എന്ന പേരിലാണു്. കൈക്കൂലിക്കാരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥമദഗജങ്ങൾക്കു് അദ്ദേഹം ഒരു കേസരിതന്നെയായിരുന്നു. 1054-ൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട കേരളചന്ദ്രികയിലാണു് ‘കേസരി’ എന്ന പേരിൽ അദ്ദേഹം ഇദംപ്രഥമമായി ലേഖനങ്ങൾ പ്രസിദ്ധപ്പെടുത്തിയതു്. പിന്നെ കേരളപത്രികയിൽ കേസരി, ദേശാഭിമാനി എന്നീ പേരുകളിൽ അദ്ദേഹം സ്വച്ഛന്ദം വിഹരിച്ചു. അദ്ദേഹത്തിന്റെ ലേഖനങ്ങൾ കേരളപത്രികയുടെ പ്രചാരത്തെ പതിന്മടങ്ങു വർദ്ധിപ്പിക്കത്തക്കവണ്ണം അത്ര സരസങ്ങളായിരുന്നു. അചിരേണ “ലോകാസ്സമസ്താസ്സുഖിനോഭവന്തു” എന്ന മുദ്രാവാക്യത്തോടുകൂടി കേരളസഞ്ചാരി എന്നൊരു പത്രം നായനാർതന്നെ സമാരംഭിച്ചു. അതിന്റെ പത്രാധിപത്യവും അദ്ദേഹംതന്നെയാണു വഹിച്ചതു്. ഇതുകൂടാതെ കേസരി, ദേശാഭിമാനി, വജ്റബാഹു, വജ്റസൂചി എന്നീ പേരുകളിൽ അദ്ദേഹം മലയാളമനോരമ, കോഴിക്കോട്ടു മനോരമ, ജനരഞ്ജിനി മുതലായ പത്രങ്ങളിലും ലേഖനമെഴുതാറുണ്ടായിരുന്നു. വിദ്യാവിനോദിനിയിൽ വികടവിദൂഷകൻ, വിദ്വന്മാലി എന്നീ പേരുകൾ വച്ചു പ്രസിദ്ധപ്പെടുത്തീട്ടുള്ള സരസകഥകളെല്ലാം അദ്ദേഹത്തിന്റേതാണു്. മിതവാദി തുടങ്ങിയപ്പോൾ അതിന്റെ പ്രചാരത്തെ വർദ്ധിപ്പിച്ചതും കേസരിയുടെ ലേഖനങ്ങളായിരുന്നുവെന്നു പറയാം.
അന്നത്തെ പ്രസിദ്ധ സാഹിത്യകാരന്മാരെല്ലാം കേസരിയെ ബഹുമാനിച്ചുവന്നു. എല്ലാവരും “ദേശാഭിമാനിയെപ്പോലെ” എഴുതാൻ ശീലിക്കണമെന്നു ചന്തുമേനോൻഅവർകൾ ഉപദേശിക്കാറുണ്ടായിരുന്നത്രേ. ചില സഹൃദയാഗ്രണികൾ അദ്ദേഹത്തിനു കേരളത്തിലെ ‘സ്വിഫ്റ്റ്’ എന്ന ബിരുദവും നല്കി.
കേസരിയുടെ പ്രസിദ്ധി അചിരേണ നാടൊക്കെ പരന്നു. അദ്ദേഹത്തിന്റെ ജനസ്വാധീനതയും വർദ്ധിച്ചു. കുടിയാന്മാർക്കു് അദ്ദേഹത്തിന്റെപേരിൽ അളവറ്റ വിശ്വാസംജനിച്ചു. ഇതിന്റെയൊക്കെ ഫലമായി അദ്ദേഹം മദ്രാസ് നിയമനിർമ്മാണസഭയിലെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. ജന്മികളുടെ പ്രതിനിധിയായിരുന്നെങ്കിലും കുടിയാന്മാരുടെ ക്ഷേമത്തെ മുൻനിറുത്തിത്തന്നെ അദ്ദേഹം സദാ പ്രവർത്തിച്ചു. ഒരു സഭയിൽ പ്രസംഗം നടത്തീട്ടു് ആസനസ്ഥനായ ഉടനെ പെട്ടെന്നു ഹൃദയസ്പന്ദനം നിന്നുപോകയും അദ്ദേഹത്തിന്റെ ദേഹിയാകുന്ന വിഹംഗമം കൂടുവിട്ടു വെളിയിൽ നിർഗ്ഗമിക്കയും ചെയ്തു.
കേസരി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നതു കേവലം വിനോദത്തിനോ, വ്യക്തികളോടു പകവീട്ടുന്നതിനോ ആയിരുന്നില്ല. സമുദായപരിഷ്ക്കരണം, ദേശാഭിവൃദ്ധി, ഭാഷാപരിഷ്ക്കരണം, നഗരശുചീകരണം മുതലായവയായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.
19.113 സമുദായോദ്ധാരണം
അന്തച്ഛിദ്രംകൂടാതെ കുടുംബങ്ങൾ ഭരിക്കേണ്ടതെങ്ങനെ എന്നുള്ളതിനു് അദ്ദേഹംതന്നെ ഒരു മാതൃകയായിരുന്നു. ആ രീതിയിൽ തറവാട്ടുകാൎയ്യങ്ങൾ നടത്തിക്കൊണ്ടുപോയിരുന്നെങ്കിൽ നായർതറവാടുകൾ ഭാഗിക്കപ്പെട്ടു് ഇന്നത്തെ ശോച്യാവസ്ഥയെ പ്രാപിക്കുമായിരുന്നില്ല. സമുദായോദ്ധാരണത്തെ പുരസ്കരിച്ചു് എഴുതപ്പെട്ടിട്ടുള്ള ലേഖനങ്ങളിൽ ആചാരപരിഷ്ക്കാരം, നാട്ടെഴുത്തശ്ശന്മാർ, ആചാരോപചാരങ്ങളും സ്ഥാനമാനങ്ങളും, ഭ്രമം, കപടവേദാന്തികൾ മുതലായവ പ്രാധാന്യം വഹിക്കുന്നു.
“രാജ്യഭരണകാൎയ്യത്തിൽ യൂറോപ്പു് അമേരിക്ക മുതലായ പരിഷ്കൃതരാജ്യങ്ങളിലെ സമ്പ്രദായം വേണമെന്നു് ഇച്ഛിക്കുന്നതിനു മുമ്പായി അതിനു നമ്മൾ സർവഥാ അർഹന്മാരാണെന്നു രാജ്യഭരണാധികാരികളെ നമ്മുടെ കർമ്മംകൊണ്ടു് അനുഭവപ്പെടുത്തുകയാണല്ലോ ഒന്നാമതായിട്ടു വേണ്ടതു്. നമ്മുടെ നിരർത്ഥകങ്ങളും അനർത്ഥപ്രദങ്ങളുമായ ജാതിമതാഭിമാനങ്ങളും അതുനിമിത്തമുണ്ടാകുന്ന പക്ഷപാതങ്ങളും അതിനു തടസ്സമായി വരാതിരിപ്പാനാണു മുഖ്യമായി സൂക്ഷിക്കേണ്ടതു്. ഇംഗ്ലീഷുകാരുടെ കീഴിലിരിക്കുന്ന നമ്മളെ തത്തുല്യന്മാരായി ഗണിക്കേണമെങ്കിൽ, ജാത്യഭിമാനം വിചാരിക്കാതെ നിഷ്പക്ഷപാതമായി നമ്മുടെ കീഴിലാണെന്നു വിചാരിക്കപ്പെടുന്ന ജാതിക്കാരെ നാമും യാതൊരു പക്ഷഭേദവുംകൂടാതെ കൊണ്ടുനടക്കേണ്ടതാണു്.”
കേസരി ഇപ്രകാരം പ്രസംഗിക്കമാത്രമല്ല പ്രവൃത്തിക്കയും ചെയ്തുവന്നു. ഈ ലേഖനഭാഗം വായിക്കുമ്പോൾ, അതു് ഒരു കേരളീയപ്രമുഖന്റെ തൂലികയിൽനിന്നു പുറപ്പെട്ടതാണെന്നു ആരു വിശ്വസിക്കും?
“ഇപ്പോൾ എഴുത്തച്ഛനാവാൻ എഴുത്തുമായിട്ടു സംബന്ധം വേണമെന്നില്ല. അരിക്കും നെല്ലിനും മാത്രമേ വില കയറീട്ടുള്ളു. മറ്റെല്ലാസാധനങ്ങൾക്കും എന്നുവേണ്ട സ്ഥാനമാനങ്ങൾക്കുകൂടി ഇപ്പോൾ വില സഹായമുണ്ടു്. കഷ്ടിച്ചു കൂട്ടിവായിക്കാറായാൽ എഴുത്തശ്ശനാവാം. ഒന്നുരണ്ടു ശ്ലോകമുണ്ടാക്കിയാലത്തെ കഥ പറയേണ്ട, കവിയായിപ്പോയി. വൈദ്യനോ വൈദികനോ ആവാൻ അത്രയും അറിയണമെന്നില്ല. അച്ഛനോ അമ്മാവനോ വൈദ്യനായാൽ താനും വൈദ്യനായി. എഴുത്തശ്ശനാവാൻ പാരമ്പൎയ്യം കൂടി നോക്കാനില്ല.”
“മലയാളത്തിലെ ആശാരി, മൂശാരി, തട്ടാൻ, ജന്മി,യജമാനൻ, ഉദ്യോഗസ്ഥൻ എന്നുവേണ്ട മിക്ക ജാതിക്കാരെയും കാണുമ്പോൾ ഇന്ന ജാതിക്കാരാണെന്നു ക്ഷണത്തിൽ തിരിച്ചറിയാം. എഴുത്തശ്ശന്മാരെയും ഏതാണ്ടു കാണുമ്പോൾ ഊഹിച്ചറിയാൻ പ്രയാസമില്ല ……കഷണ്ടിയാണെന്നു പറയാൻ പാടില്ലാത്തവിധത്തിൽ തലയിൽ രോമം വളരെ കുറഞ്ഞു് ഇരുവിരൽ നെറ്റിയും, കുണ്ടൻകണ്ണും, ഒട്ടിയ കവിളും, നീളംകുറഞ്ഞു ബഹുവിസ്തീർണ്ണമായ ദ്വാരത്തോടുകൂടിയ മൂക്കും, നേരിയ ചുണ്ടും, ഒരുമാതിരി പച്ചനിറത്തോടുകൂടിയ നീണ്ട പല്ലും, വലിയ മുഴയോടു കൂടിയ വണ്ണംകുറഞ്ഞ കഴുത്തും, നെഞ്ചുന്തി ലേശംപോലും ഉദരപുഷ്ടിയില്ലാതെ മെലിഞ്ഞ ദേഹവും, കയ്യും കാലും നന്നാ നേർത്തു കഷ്ടിച്ചു മുട്ടു മറയ്ക്കുന്നതായ കട്ടിമുണ്ടുടുത്തു് എടങ്ങഴി ഭസ്മവും വാരിത്തേച്ചു നല്ലൊരു എഴുത്താണിപ്പീശാങ്കത്തിയുമായി, ക്ഷയരോഗിയുടെ മാതിരി എല്ലായ്പോഴും കുരച്ചോണ്ട്, ചൊറിഞ്ഞോണ്ടു്, ആകപ്പാടെ മനുഷ്യാകൃതിയിൽ ഒരു പൈശാചികരൂപം കണ്ടാൽ, അതൊരു എഴുത്തശ്ശനായിരിക്കണമെന്നു് ഊഹിക്കുന്നതായാൽ അധികമായ അബദ്ധമൊന്നും വരാനിടയില്ല.
“എഴുത്തശ്ശന്മാരെക്കൊണ്ടു് പല ഉപകാരങ്ങളുമുണ്ടു്. ഒന്നാമതു് വീട്ടിൽ കള്ളന്മാർ കടക്കുമെന്നുള്ള ഭയം വേണ്ട. എണ്ണയോ കൊഴമ്പോ കാച്ചണമെങ്കിൽ അതിനും തയ്യാറാണു്. പഞ്ചാംഗത്തിന്റെ ആവശ്യവും കുറയും… … …ചില ദിക്കിലുള്ള കൂട്ടരു് കണ്ടാൽ നല്ല യോഗ്യന്മാരായിരിക്കും അങ്ങനെയുള്ളവർക്കു ഭക്തിവിഷയത്തിൽ ശക്തി കുറയും; ശൃംഗാരത്തിലായിരിക്കും വാസന. കുളിയും ജപവും തോർത്തുമുണ്ടും ചന്ദനപ്പൊട്ടും, പൊട്ടിന്മേൽ പൊട്ടും സിന്ദൂരവും അമ്മായിശ്ലോകങ്ങളും മൂളൻപാട്ടും എന്നുവേണ്ട പല രസികത്വങ്ങളുമുണ്ടു്. പക്ഷേ ഈ തരക്കാരെ ഈ സ്ഥലങ്ങളിൽ വളരെ ദുർല്ലഭമായിട്ടേ കാണുകയുള്ളു. ചിലദിക്കിൽ ഇവർ മന്ത്രവാദികളായിട്ടും നടക്കാറുണ്ടു്. ചില ദിക്കുകളിൽ എഴുത്തശ്ശന്മാർ തന്നെയായിരിക്കും കലവറക്കാർ. മിക്ക ദിക്കിലും സംബന്ധക്കാരെ അന്വേഷിച്ചുണ്ടാക്കുന്ന ഭാരവാഹിത്വം എഴുത്തശ്ശന്മാരിൽതന്നെയാണു്.’‘
എന്തൊരു ചിത്രം! ഈ ലേഖനം വായിച്ചിട്ടുള്ളവരിൽ ആരും തങ്ങളുടെ സന്താനങ്ങളെ എഴുത്താശാന്മാരുടെ അടുക്കൽ അയച്ചുകാണുകയില്ല.
എഴുത്തശ്ശന്മാർ രാമായണാദി പുരാണങ്ങൾ വായിക്കുന്നതും വായിപ്പിക്കുന്നതും എങ്ങനെയെന്നു നോക്കുക.
“ഒന്നാമതു നല്ല കണ്ഠമായിരിക്കണം. ഇടത്തേ കൈ, ഇടത്തേ ചെവിയുടെ അടുക്കൽ ഒപ്പിച്ചുവച്ചു് ഉദാത്തം, അനുദാത്തം, സ്വരിതം എന്നീ മൂന്നുവിധത്തിൽ ഒന്നായിട്ടും വേറെയും വായ് നല്ലവണ്ണം പൂട്ടി തലകുലുക്കിയുംകൊണ്ടു് വളരെ മൂളാനായിട്ടാണു് ആദ്യമായി അഭ്യസിക്കേണ്ടതു്. പിന്നെ വായ്പാടുള്ളിടത്തോളം തുറന്നു് ‘ആ’ എന്നു് ഉച്ചത്തിൽ നിലവിളിക്കാൻ ശീലിക്കണം. അങ്ങനെ വായ് കവിടിസഞ്ചിയുടെമാതിരി പൂട്ടി ‘ഊ’ എന്നു മൂളാനും പഠിക്കണം. അവസാനം വായ് പകുതി തുറന്നു് ‘ഏ’കാരം പുറപ്പെടീക്കാനും മനസ്സിലാക്കേണ്ടതാവശ്യമാണു്. ഇത്രയും ശീലിച്ചുപോയാൽ വർണ്ണം, അലങ്കാരം എന്നുവേണ്ട സകല രാഗങ്ങളും പൊടിപാറിപ്പാടാം. പേരു മാത്രം തരംപോലെ വിളിച്ചോണ്ടാൽ മതി.”
“ഒരു വസ്തു ഗന്ധമില്ലാത്ത പശുക്കൾകൂടി നല്ല പാട്ടുകേട്ടാൽ ഭ്രമിച്ചു നില്ക്കുന്ന അവസ്ഥയ്ക്കു്, അവറ്റിനേക്കാൾ എത്രയോ ബുദ്ധിയുള്ള നായ്ക്കൾ ചിലസമയം ഒന്നിച്ചു പാടുന്നതാശ്ചൎയ്യമാണോ? വല്ലതും വായിക്കുമ്പോൾ കേൾക്കുന്നയാൾക്കു മാത്രമല്ല വായിക്കുന്നവനോടുകൂടി അർത്ഥം മനസ്സിലാവാത്തവിധത്തിൽ പദങ്ങൾ തിരിച്ചും മറിച്ചും അക്ഷരങ്ങൾ ചിലതു കൂട്ടിയും കിഴിച്ചും വായിക്കണം. ഈ തത്വം കഥകളിപ്പാട്ടുകാർക്കു് നല്ലവണ്ണം ഓർമ്മയുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. അക്ഷരം തിരിയാത്ത ദിക്കിൽ മൂളിക്കൊള്ളണം. അങ്ങനെ രാഗം മാറുന്നതും അക്ഷരം തിരിയാത്ത ദിക്കീന്നു വേണ്ടതാണു്”.
ം …ം…ം…വട്ടാ …ത്തിൽ …നില്ക്കുമീ …
വറ്റെ …ഏ…ഏ…യൊരമ്പെ …യ്തു…
പൊട്ടിക്കിൽ ബാലിയെ…കൊല്ലാ …
ആ …യിവരും …ദൃഢം …ം …ം …ം
എന്നാണു പാടിയതെങ്കിൽ, അതിന്റെ അർത്ഥം വട്ടത്തിൽനില്ക്കുമിവറ്റെയൊരമ്പെയ്തുപൊട്ടിക്കിൽ ബാലിയെകൊല്ലായ്വരുംദൃഢം. എന്നാണു്. യുദ്ധകാണ്ഡത്തിലോ മറ്റോ ഉള്ള–
തെക്കേത്തലയ്ക്കലെതിർത്ത രിപുക്കളെ
വാനരനായകന്മാരൊടുക്കീടിനാർ.
എന്ന വരികൾ നമ്മുടെ എഴുത്തശ്ശൻ–
തെക്കേത്തലയ്ക്കലേ—തൃത്താരിപൂക്കളെ
വാനരനായ—കന്മാരൊടുക്കീടിനാർ.
എന്നായിരിക്കും വായിക്കുക. എന്നാലും തനിക്കു് അർത്ഥത്തിനു കുറവില്ല. ലങ്കയിൽ തെക്കേത്തലയ്ക്കലാണല്ലോ രാവണന്റെ പൂങ്കാവനം; അവിടെ തൃത്താരിപൂക്കൾ എന്നൊരുവക പൂക്കളുണ്ടു്. നമ്മുടെ പനിനീർപൂക്കളുടെ മാതിരിതന്നെ. തുക്ടിസായ്പിന്റെ വീട്ടിൽ പെരുത്തുണ്ടു്. അതൊക്കെ കന്മാരൻ എന്ന വാനരൻ മുഴുവനും നശിപ്പിച്ചുകളഞ്ഞു.”
“നാരായണീയത്തിലെ ആദ്യത്തെ ശ്ലോകത്തിന്റെ അർത്ഥമാണു് പറയാൻ ഭാവമെങ്കിൽ, വൈയാകരണന്മാരൊക്കെ ഓടിഒളിക്കേണ്ടുന്ന പാകത്തിൽ ലേശംപോലും ദയയില്ലാതെ, പദങ്ങളെ കണ്ടംതുണ്ടമായി കടിച്ചുമുറിച്ചു് എടഞ്ഞോണ്ടു് കൊഴഞ്ഞോണ്ടു് ശ്ലോകം ആകപൎയ്യന്തം ഒന്നു നീട്ടിവലിച്ചുചൊല്ലി, ഒരു ദീർഘനിശ്വാസം വിട്ടു് അവസാനം എന്താണവിടുത്തെ മഹിമ എന്നും പറഞ്ഞു് രണ്ടാമതും “സാന്ദ്രാനന്ദാവബോധാത്മകമനുപമിതം കാലദേശാവധിഭ്യാം”–ഗുരുവായൂരപ്പന്റെ വിലാസം–എന്തൊരാശ്ചൎയ്യമാണു്! കാലത്തേ അവിടെപ്പോയി തൊഴുതാൽതന്നെ ആനന്ദമായി. ആനന്ദം വന്നാലോ ആത്മാവിന്നു ബോധവും വന്നുവല്ലോ. “നിർമ്മുക്തം നിത്യമുക്തം നിഗമശതസഹസ്രേണ നിർഭാസ്യമാനം”–ഗുരുവായൂരു പോയാൽതന്നെ മുക്തിയായി. പത്തായിരം ജനങ്ങൾ ദിവസേന ഇന്നും വന്നു തൊഴുന്നില്ലേ? എന്റെ ഭഗവാനെ–പട്ടേരിപ്പാട്ടിന്നു് ഇതു ചൊല്ലിയപ്പോൾതന്നെ ഭഗവാൻ തലകുലുക്കിയിരിക്കുന്നു–അസ്പഷ്ടം ദൃഷ്ടമത്രേ–തലകുലുക്കിയപ്പോൾ ആ ബിംബത്തിന്റെ മൂർദ്ധാവിങ്കൽ വച്ച നാരങ്ങ കാണാൻതന്നെയില്ല. ‘പുനരുരുപുരുഷാർത്ഥാത്മകം ബ്രഹ്മതത്വം’–നിന്തിരുവടിയുടെ മായാവിലാസം ഏതൊരു പുരുഷനെക്കൊണ്ടാണു് അറിയാൻ കഴിയുന്നതു്. അവിടുത്തെ കൃപാകടാക്ഷമുണ്ടായാൽ ഒന്നിനും ഒരാലസ്യം ഉണ്ടാവില്ല. ‘തത്താവൽഭാതിസാക്ഷാൽ ഗുരുപവനപുരേ ഹന്തഭാഗ്യം ജനാനാം’–ഏ–ഏ…എന്താണവിടത്തെ മഹിമ. ഗുരുവായൂരുള്ള ജനങ്ങളുടെ ഭാഗ്യം പറഞ്ഞാൽ അവസാനിക്കില്ല. കാലത്തു മുട്ടോളം എകരത്തിൽകാണും—ഉച്ചപ്പൂജകഴിഞ്ഞാൽ അരയോളമാകും—വൈകുന്നേരമാകുമ്പോഴേക്കു് ഒരാളെ കരത്തിൽ ഒട്ടും കുറകയില്ല. സാക്ഷാൽ ഭഗവാൻതന്നെയാണതു്. ആ പായസവും, മഞ്ഞളാലും, കിഴക്കേനടയും, അനവധിപെണ്ണുങ്ങൾ ഒന്നരയും മുണ്ടുമായി കുളിച്ചുവരുന്ന വരവും എന്റെ ഭഗവാനേ എന്താ പറയേണ്ടതു്—കാണേണ്ടതു തന്നെയാണു്—അതുതന്നെയാണു് ഭാഗ്യം.”
എഴുത്താശാന്മാരുടെ അഭ്യസനരീതിയാണു് വിചിത്രം. കുട്ടികൾ പത്തുനാഴിക രാച്ചെന്നട്ടു് ഉറങ്ങാൻ തുടങ്ങുമ്പോൾ “മണലുകൂട്ടി തുടയ്ക്കു നുള്ളുന്നു, ഏത്തം ഇടീക്കുന്നു, എഴുത്താണി കൊണ്ടു കവിളിനു കുത്തുന്നു, ചെവി പിടിച്ചു തിരുമ്മുന്നു, മണ്ടയ്ക്കു മുറിയേ തല്ലുന്നു, അതാ എഴുത്തശ്ശൻ വരുന്നു.” എന്നൊക്കെ സ്വപ്നം കാണുമത്രേ.
കാലംപോയ പോക്കിൽ ആശാന്മാർ ഇപ്പോൾ മേഷ്ട്രായി. “അവരുടെ അവസ്ഥ ഇങ്ങനെയൊന്നുമല്ല. പെരുത്തു രസമുണ്ടു്. ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചമുതല്ക്കു് എണ്ണപ്പെട്ട പരീക്ഷവരെ, യാതൊന്നിലും ജയിക്കാതെ എങ്ങനെയോ ക്ലാസ്സുകയറ്റം മേടിച്ചു് അനവധിപ്രാവശ്യം പരീക്ഷയിൽ തോറ്റു് നാട്ടിലേക്കും വീട്ടിലേക്കും കൊള്ളാതെ, സകലയാൾക്കും പരിഹാസത്തിനും പാത്രമാവുമ്പോൾ തനിക്കുതന്നെ ഒരുമാതിരി വൈരാഗ്യം തോന്നി, ഒന്നിലും വിശ്വാസമില്ലാതെ ലോകത്തിലുള്ളവരെയൊക്കെ നിസ്സാരമാക്കിയുംകൊണ്ടു്, വല്ല ദിക്കിലും തെണ്ടിനടന്നു് അവസാനം ഒരു മേഷ്ട്രാവും. ചില വലിയ യജമാനന്മാരുടേയും പ്രഭുക്കന്മാരുടേയും സേവകന്മാരായി നടന്നു നാൾ കഴിക്കുന്ന ഒരുവക വിടധൂൎത്ത ഗായകന്മാരുടെ കൂട്ടത്തിൽ കുറേക്കാലമായി ഇങ്ങനെയുള്ള ഒരു മേഷ്ട്രറും ഒഴിച്ചുകൂടാത്ത ഒരംഗമായിത്തീൎന്നിട്ടുണ്ടു്.
ആചാരോപചാരങ്ങളും സ്ഥാനമാനങ്ങളും എന്ന ലേഖനത്തിൽ ആംഗലഭാഷാഭ്യസനംകൊണ്ടു് ഉണ്ടായിട്ടുള്ള ചില ദൂഷ്യങ്ങളോടൊപ്പം പ്രാചീനാചാരങ്ങളുടെ നിരർത്ഥകതയേയും സരസമായ രീതിയിൽ അധിക്ഷേപിച്ചിട്ടുണ്ടു്.
ഇംഗ്ലീഷ് പഠിച്ചിട്ടുള്ള ചില കൂട്ടരു് ചിരിക്കുന്നതുകൂടി ഇംഗ്ലീഷിലാണത്രേ. പുതിയ പരിഷ്കാരത്തിന്റെ ഫലമായി “പണ്ടത്തെ നിലയൊക്കെത്തെറ്റി പഴയതുമല്ല, പുതിയതുമല്ല, സായ്പുമല്ല, നാടനുമല്ല എന്ന പാകത്തിലായി.”
“രണ്ടാൾ തമ്മിൽ കണ്ടാൽ ലോഹ്യം ഭാവിക്കാൻതന്നെ നമുക്കറിഞ്ഞുകൂടാ. ഓരോ ജാതിക്കാർ തമ്മിൽ ആചാരം പറയുന്ന സമ്പ്രദായംതന്നെ മുഴുവനും വിട്ടുപോയി. അപരിചിതന്മാരായാലും തരക്കേടില്ല, തമ്മിൽ കാണുമ്പോൾ തല എടത്തോട്ടോ വലത്തോട്ടോ കുറച്ചൊന്നു ചെരിച്ചു് മെല്ലെ എന്താ പറയേണ്ടതു്—ഇളിച്ചുകാട്ടുകയല്ല, ഒരു പുഞ്ചിരി തൂകും. ഇപ്പോഴധികവും സലാമാണു്. അപരിചിതനാണെങ്കിൽ അതും പാടില്ലത്രേ. ഘനത്തിലിരിക്കണം. അതാണുപോൽ പുതിയ സമ്പ്രദായം!”
പുതിയ പരിഷ്കാരവും പഴയതും തമ്മിലുള്ള കൂട്ടിമുട്ടൽ കൊണ്ടു് ആചാരം പറയാൻ ആർക്കും വശമില്ലാതെയായി. “ആചാരം പറയാത്തതുകൊണ്ടു് എത്ര മേച്ചാർൎത്തു കൊടുത്തു! എത്ര പന്തിവിരോധമുണ്ടായി! എത്ര ഈറ്റുമാറ്റു വിരോധിച്ചു. പത്തോ നൂറോ വാക്കേ ഉള്ളുവെങ്കിൽ, സയിൻ ഏ. സയിൻ ബി. കോസയിൻ ഏ, കോസയിൻ ബി, എന്നൊക്കെ പഠിക്കുമ്പോലെ ഉരുവിട്ടു പഠിച്ചേക്കാമായിരുന്നു.”
ഈ മുഖവരയോടുകൂടിയാണു് പൂർവാചാരങ്ങളെ കളിയാക്കാൻ ലേഖകൻ ഉദ്യമിക്കുന്നതു്.
തമ്പുരാക്കന്മാരുടെ അവയവങ്ങളുടെ പേരു പറയുമ്പോൾ ‘തൃ’ അല്ലെങ്കിൽ ‘തിരു’ എന്നാദ്യം ചേർക്കണം. തൃക്കൈ, തൃക്കണ്ണു്, തിരുവായ്, തിരുമേനി എന്നൊക്കെയാണു് പറയേണ്ടതെങ്കിലും തൃപ്പല്ലു്, തൃത്തല, എന്നൊന്നും ‘വിടോളാറില്ല’. തിരുതാളി എന്നുവച്ചാൽ തമ്പുരാക്കന്മാർ തേക്കുന്ന താളിയാണെന്നു് അന്ധാളിച്ചുപോകരുതു്. അതു ദശപുഷ്പത്തിന്റെ കൂട്ടത്തിലുള്ളതാണു്.”
“ഇനി ഇതൊന്നും കൂടാതെ നീട്ടു്, കുറിയോല, കുറിപ്പു് എന്നൊക്കെ പറഞ്ഞുംകൊണ്ടു് ഒരുവകയുണ്ടു്. തമ്പുരാക്കന്മാർക്കു നേരിട്ടു് ആർക്കും എഴുതുവാൻ പാടില്ല. കണക്കപ്പിള്ള വായിച്ചു് തിരുമനസ്സിൽ ഏറ്റണം. അങ്ങനെയല്ലാതിരുന്നാൽ മൂപ്പർക്കു് അത്ര വേഗം മനസ്സിലാവൂല്ലായിരിക്കും!”
തമ്പുരാക്കന്മാരുടെ പേർ മറ്റുള്ളവർക്കു സാധാരണ വിളിക്കാൻ പാടില്ല. ഒന്നുകിലോ അവർ ജനിച്ച നക്ഷത്രത്തിന്റെ പേർ. അല്ലെങ്കിൽ ഓമനപ്പേരേ ഈയുള്ളോൎക്കു പറഞ്ഞുകൂടു. ഭരണിത്തമ്പുരാൻ, ആയില്യംതിരുനാൾ, കുഞ്ഞനിയൻതമ്പുരാൻ, ഏട്ടൻതമ്പുരാൻ, അപ്പൻതമ്പുരാൻ എന്നൊക്കെയാണു് നിത്യതയ്ക്കു്. വിശേഷവിധിക്കു് ഇതൊന്നുമായിരിക്കില്ല. ഒന്നു് ഒന്നരമുഴം നീളത്തിൽ ഒന്നാന്തരം നാമധേയമായിരിക്കും.
ഇനി ഇതിലൊന്നിലും പറ്റാതെ ‘പുതുശ്ശേരിത്തമ്പുരാൻ, വള്ളിക്കോട്ടേത്തമ്പുരാൻ’ എന്നൊരുവകയുണ്ടു്. ഇവരൊക്കെ സംബന്ധംതുടങ്ങിയ തറവാട്ടുപേരുകൊണ്ടു് പ്രസിദ്ധികിട്ടീട്ടുള്ളവരായിരിക്കണം. 74-ൽ നാടുനീങ്ങിയ തമ്പുരാൻ, ചിറ്റൂരു തീപ്പെട്ടതമ്പുരാൻ, കാശിക്കെഴുന്നെള്ളിയ തമ്പുരാൻ എന്നിങ്ങനെ പ്രസിദ്ധന്മാരായിട്ടുള്ളവരുമുണ്ടു്.
“തമ്പുരാക്കന്മാരുടെ പേരു നമുക്കു പറവാൻ പാടില്ലെന്നതിരിക്കട്ടെ. അവരു മറ്റുള്ളവരുടെ പേരു മാത്രമേ വിളിക്കുള്ളു എന്നും ശാഠ്യമുണ്ടു്. മേനോനായാലും തരക്കേടില്ല. കുറുപ്പായാലും വേണ്ടതില്ല, എത്ര കെങ്കേമനായാലും രാമൻ, കൃഷ്ണൻ എന്നൊക്കേ വിളിക്കൂ. പണ്ടതുകൂടിയില്ല. ചാമൻ, കിട്ടൻ എന്നൊക്കെയാണു്.”
“തമ്പുരാക്കന്മാരു് ഒരിക്കലും മരിച്ചതായി കേൾക്കില്ല. ഒന്നുകിലോ നാടുനീങ്ങും. അല്ലെങ്കിൽ തീപ്പെടും. വെള്ളത്തിലെഴുന്നെള്ളിച്ചത്തതായാലും അവരു തീപ്പെടുകയേയുള്ളു ……വാഴുന്നോർ, അടിയാത്തന്മോർ മുതലായ എട്ടു പ്രഭുക്കന്മാർ ‘അന്തരിച്ചുപോയാൽ വിണ്ടു എന്നേ വിടോണ്ടു’ കൂടു. സ്ഥാനികന്മാരല്ലാത്ത പ്രമാണികൾ സ്വർഗ്ഗം പ്രാപിക്കും. അല്ലെങ്കിൽ ദീനം വൈഷമ്മിച്ചുപോകും. മരിക്കില്ല; സാധുക്കളൊക്കെ കുറ്റം പിഴച്ചുപോകയേയുള്ളു.
തീയർ മുതലായവർ എത്ര വലിയ പുഴയിൽപോയി മുങ്ങിക്കുളിച്ചാലും നീരുനനഞ്ഞു എന്നേ ‘വിടോണ്ടു’ കൂടു. തീയർക്കു ഒരിക്കലും പറവാൻ പാടില്ല. (വിടോളണം) തമ്പുരാക്കന്മാർക്കു നീരാട്ടുകുളിയാണു്. ഇനി കുളം കലക്കുന്ന ഒരുവകക്കാരുണ്ടു്. അവർ ആനയോ പോത്തോ ആണെന്നു ശങ്കിച്ചുപോകരുതു്. എടപ്രഭുക്കന്മാർ മാത്രമേ ‘കുളംകലക്കുക’യുള്ളു. നായന്മാർക്കും മറ്റും ഒരു സമയം എണ്ണതേച്ചു കുളിക്കാം. അതിൽ താഴോട്ടുള്ളവർ എത്ര വിലപിടിച്ച കുഴമ്പു തേച്ചാലും ‘വിഴുക്കു തൊട്ടുപിരട്ടി’ എന്നേ പറഞ്ഞുകൂടു.
“മറ്റുള്ളവർ വണ്ടിയിലില്ല മോട്ടോർകാറിൽ സഞ്ചരിച്ചാലും വിടോണ്ടുവന്നു, വിടോണ്ടുപോയി എന്നേ പറഞ്ഞുകൂടു. നമ്പൂരിയോ തമ്പുരാനോ പറപറ നടന്നാലും ഏളുകയോ എഴുന്നള്ളുകയോ ആണത്രേ. സാമന്തപ്രഭു ‘അടിയിരുത്തുകയാണു്’ എഴുന്നെള്ളുന്നതിനും അടിയിരുത്തുന്നതിനും പുറമേ നീങ്ങുകയും നിരങ്ങുകയും ചെയ്യുന്ന പലതരക്കാരുമുണ്ടു്. അവരും നാടുവാഴികളാണെന്നു പറയേണ്ടതില്ലല്ലോ. ചിലർക്കു നാടുംപോയി, വീടുതന്നെയില്ല. എന്നിട്ടും ധാർഷ്ട്യത്തിനു കുറവില്ല. “തവിടുതിന്നാലും തകൃതിവിടില്ല.”
“വടക്കനെജമാനന്മാർ ഒരിക്കലും കള്ളുകുടിക്കില്ല”. പലഹാരം കഴിച്ചാൽതന്നെ മത്തുണ്ടാകും. കടത്തനാട്ടു ചില ദിക്കിൽ ‘ഭസ്മം തൊട്ടാൽ’ തന്നെ ലഹരിയായി. അമാലന്മാർക്കു് ഒരുനേരം ‘വെള്ളംകുടിക്കാ’ൻ കാലുറുപ്പിക ‘ചെമ്പുകാശി’ൽ ചുരുങ്ങിയാൽ പോരാ. പുലയരും ചെറുമക്കളും ‘നാമംജപിക്ക’ ‘പിരാന്തൻ വെള്ളം’കൊണ്ടാണു്. സൂക്ഷ്മത്തിൽ അതാണു് യഥാർത്ഥമായ പേരു്.”
ഇങ്ങനെ ഉദ്ധരിച്ചാൽ അവസാനിക്കയില്ല. കൃഷിപരിഷ്കാരം എന്ന ലേഖനം വിജ്ഞാനപ്രദമാണു്. ഭാരതഭൂമിയുടെ ദാരിദ്ര്യത്തിനും അസ്വസ്ഥതയ്ക്കും ഏകകാരണം നാട്ടുകാർ കൃഷിക്കാൎയ്യത്തിൽ കാണിക്കുന്ന അനാസ്ഥയാണെന്നും കൃഷിക്കു നവീനരീതിയിലുള്ള ഉപകരണങ്ങൾ ഉപയോഗിക്കണമെന്നും ബുദ്ധിയും സാമൎത്ഥ ്യവുമുള്ളവർതന്നെ അതിൽ പ്രവേശിക്കേണ്ടതാണെന്നും അദ്ദേഹം ഇതിൽ സമൎത്ഥ ിച്ചിരിക്കുന്നു.
“ബിലാത്തിക്കാരു് എത്രയോ ആനന്ദപ്രദമായി വിചാരിക്കുന്ന കൃഷിപ്രവൃത്തി നമ്മളിൽ ചിലരു് എത്രയോ പ്രാരബ്ധകരമായ ഒരു ജോലിയായി കരുതുന്നു.”
“മഴ പോരാതിരുന്നാൽ വരുണജപം; അധികമായിപ്പോയാൽ ആദിത്യനമസ്കാരം; പുഴുക്കേടുണ്ടായാൽ മന്ത്രവാദം കഴിപ്പിക്കുക; എലിയേയും പന്നിയേയും വിലക്കുക മുതലായ വിദ്യകളെക്കൊണ്ടൊന്നും കൃഷിക്കു ഗുണമുണ്ടാകുന്നതല്ല. കൃഷി നന്നാവണമെങ്കിൽ ബുദ്ധിയും സാമർത്ഥ്യവുമുള്ളവരുതന്നെ കൃഷിക്കാൎയ്യത്തിൽ മേലന്വേഷണം ചെയ്യേണ്ടതാണു്.”
ആമുഖോപന്യാസം, സ്വഭാഷ, നാടകം, മഹാകാവ്യങ്ങൾ, നോവൽ—ഈ ലേഖനങ്ങൾ കേസരിക്കു് സ്വഭാഷയോടുണ്ടായിരുന്ന സ്നേഹാതിശയത്തെ കാണിക്കുന്നു.
ആമുഖോപന്യാസം ഒരു പരിഹാസലേഖനംതന്നെയാണു്. ആമുഖം എഴുത്തുകാരെ അതിൽ ഒട്ടുവളരെ കളിയാക്കിയിരിക്കുന്നു.
“സർട്ടിഫിക്കെറ്റു് കൊടുത്താലും പേരു പ്രസിദ്ധമാകും. ഏതുവിധത്തിലും പേരു കേൾപ്പിക്കയല്ലേ വേണ്ടു. ഇങ്ങനെയുള്ള സർട്ടിഫിക്കേറ്റിനു പലരും നമുക്കു് എഴുതി അയയ്ക്കുന്നതുകൊണ്ടും ചിലപ്പോൾ മറുപടിയയപ്പാൻ ഉപേക്ഷവന്നുപോയാൽ ചിലർ മുഷിയുന്നതുകൊണ്ടും ഈ ഉപദ്രവനിവൃത്തിക്കായി ഒന്നുരണ്ടു ദിവസം മുഷിഞ്ഞിരുന്നു് അനവധി സർട്ടിഫിക്കെറ്റുകൾ ഒന്നായി എഴുതിവച്ചിരുന്നു. ഓരോരുത്തർ പുസ്തകം അയച്ചുതന്നാൽ അവരുടെ യോഗ്യാഭാഗത്തിനനുസരിച്ചു് ഏതെങ്കിലും ഒന്നയച്ചുകൊടുക്കാറാണു പതിവു്.” “ദോഷപ്രഖ്യാപനത്തിനുള്ള വൈമുഖ്യം” നമുക്കു പണ്ടേ പ്രസിദ്ധമാണു്. അതുകൊണ്ടു് ആരും മുഷിയാനിടവന്നിട്ടില്ല. പണ്ടോരോന്നിങ്ങനെ എഴുതി വച്ചതു തീർന്നു എന്നു മാത്രമല്ല ഇപ്പോഴത്തെ ഗദ്യത്തിന്റെ സമ്പ്രദായവും നമുക്കത്രേ നിശ്ചയമുള്ളു. ഗദ്യത്തിലും ദ്വിതീയാക്ഷരപ്രാസമുണ്ടായാൽ തരക്കേടില്ലെന്നുണ്ടുപോൽ ചിലരുടെ പക്ഷം. അതുകൊണ്ടാണേ ഞാൻ ചില ദിക്കിൽ പ്രാസം പ്രയോഗിച്ചിട്ടുള്ളതു്. പക്ഷേ പണ്ടതു പതിവില്ലാത്തതാണെന്നു പറയുന്നതു കൊണ്ടാരും പരിഭവിക്കയില്ലായിരിക്കും.”
ഇന്നത്തെ നോവലെഴുത്തുകാരുടെ സംസ്കൃതപ്രയോഗബാഹുല്യത്തെ അതിൽ ഇങ്ങനെ അധിക്ഷേപിച്ചിരിക്കുന്നു.
“മുമ്പൊക്കെ വല്ലതും ഞാനൊന്നു എഴുതിവിട്ടാൽ “ഗുണം വാ ദോഷം വാ മിക്കപേരും ബഹുരസം നല്ല ഫലിതം! ഈയാളെന്താ നോവലെഴുതാത്തതു്” എന്നൊക്കെ പറയുമായിരുന്നു. നോവലെഴുതാൻ പ്രയാസമില്ലാത്ത കാൎയ്യമാണല്ലോ. അതിനു പ്രത്യേകം വാസനയോ വൈഭവമോ ഒന്നും വേണ്ട. കുറഞ്ഞോരുകാലമായി മഴ കുറവായതുകൊണ്ടോ ‘കലിയുടെ മൂൎദ്ധന്യംകൊണ്ടോ എന്തോ സംസ്കൃതഹിമഗിരി’ വല്ലാതെകണ്ടൊന്നുരുകിപ്പൊട്ടിയൊലിച്ചു് മലയാളം മുഴുവനെ കുത്തിക്കലക്കിക്കുട്ടിച്ചോറാക്കിയതുകൊണ്ടു് നമ്മളെപ്പോലെയുള്ള കൂട്ടർ ഒരു തുമ്പും വാലും അമരവും രൂപവും ഒന്നുമില്ലാതെ കിടന്നു് ‘അന്ധനായിട്ടുഴലുന്നു കരകാണാതെ’ എന്ന പാകത്തിലായിരിക്കുന്നു.
“ഇപ്പോഴത്തെ ചെറുപ്പക്കാരിലധികവും വല്ല “കേരളകാഹളമോ വാരികയോ” “മലയാളമദ്ദളമോ മാസികയോ” വായിച്ചു വ്യുൽപത്തി ഉണ്ടാക്കിയിട്ടുള്ള കൂട്ടരാണു്. ഇങ്ങനെയുള്ള വിദ്വാന്മാർ സംസ്കൃതത്തിലും മലയാളത്തിലും അതിഗംഭീരന്മാരായ നമ്മളുടെ അഭിനവകാളിദാസൻ മുതലായവരെപ്പോലെ സംസ്കൃതപദങ്ങൾ ഉപയോഗിച്ചു് എളുപ്പത്തിൽ യോഗ്യന്മാരായിക്കളയാമെന്നുവച്ചു യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ, സംസ്കൃതം ലേശം പോലും വേവിക്കാതെ, അങ്ങനെതന്നെ മുനകൊണ്ടു് ഒരു വകതിരിവും കൂടാതെ കോരി ഒഴിച്ചു വിളമ്പുന്നതു കാണുമ്പോൾ എന്താ പറയേണ്ടതു്? ചിരിക്കാതെകണ്ടെന്താ നിവൃത്തി?” ഈവക മുറിവാലന്മാരുടെ അഭിപ്രായത്തിനു വല്ലതും ഒരു പുസ്തകം അയച്ചുകൊടുത്താൽ ലവലേശം മടിയില്ലാതെ–‘നിങ്ങൾ സദയം അയച്ച പുസ്തകം സസന്തോഷം കൈപ്പറ്റി. അപരിഹാൎയ്യമായ ഓരോ കൃത്യാന്തരബാഹുല്യംനിമിത്തം സരസമായും സരളമായും എഴുതിയിരിക്കുന്ന നിങ്ങളുടെ നിസ്തുല്യമായിരിക്കുന്ന പുസ്തകം കൂലങ്കഷായമായി വായിക്കാൻ ഏതൽപൎയ്യന്തംവരെ അവസരമില്ലാത്തതു കൊണ്ടു് ആകപ്പാടെ സ്ഥൂലമായി ഒന്നു വായിച്ചു പരിശോധിച്ചു നോക്കിയതിൽ അപൂർവ്വമായ ചില സ്ഖലിതങ്ങൾ ദുർല്ലഭമായി വന്നുപോയിട്ടുള്ളതു വേറെ ചില മാന്യന്മാർ കരുണാസാകംസവിസ്തരം ചൂണ്ടിക്കാണിച്ചതു് ‘പിഷ്ടപേഷണന്യായേന ഞാനും ചൎവിതചൎവണം’ ചെയ്യേണ്ടതില്ലെന്നു വിശിഷ്യ പ്രത്യേകിച്ചു പ്രസ്താവിക്കേണ്ടതില്ലല്ലോ. ‘കിംബഹുനാ’ മലയാളത്തിൽ ഗ്രന്ഥദൗർല്ലഭ്യം കുറവായിട്ടുള്ളതു് എത്രയോ ശോചനീയമായ ഒരവസ്ഥയാകകൊണ്ടു് അതിനെ നിർവ്വിഘ്നമായി നിർമ്മൂലം നിരാകരിക്കാനായി പ്രഖ്യാതവിഖ്യാതനായ നിങ്ങളുടെ അശ്രാന്തപരിശ്രാന്തം വളരെ ശ്ലാഘനീയംതന്നെ. അതുകൊണ്ടു് ഈ പുസ്തകം സൎവകലാശാലക്കാർ ഒരു പാഠപുസ്തകമായിത്തീൎക്കുമെന്നു വിശ്വസിക്കുന്നു. യോഗ്യരസികനായ നിങ്ങൾ ആയുരാരോഗ്യസമ്പൽക്ഷേമത്തിനോടുകൂടി വളരെക്കാലം ദീൎഘായുസ്സായിരിപ്പാൻ അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായികയായി സൎവാന്തൎയ്യാമിയായിരിക്കുന്ന ജഗദീശ്വരനെ എല്ലായ്പോഴും സദാ പ്രാർത്ഥിച്ചുംകൊണ്ടു് തൽക്കാലം ഇത്രമാത്രം വിരേചിക്കുന്നു, എന്നൊക്കെ പൊടിക്കയ് പാറുമ്പോൾ സരസ്വതി മലയാളത്തിലെങ്ങാൻ ഇപ്പോഴുണ്ടെങ്കിൽ വല്ല ദിക്കിലും ഓടിയൊളിക്കാതെകണ്ടെന്താ നിവൃത്തി?”
ആഖ്യായിക അല്ലെങ്കിൽ നോവൽ എന്ന ലേഖനദ്വാരാ നോവലെഴുത്തിൽ ഇന്നത്തേ ആളുകൾക്കുള്ള ഭ്രമത്തെ അദ്ദേഹം ഇങ്ങനെ ഉപഹസിക്കുന്നു:
“നോവൽ വായിക്കാനുള്ള ഭ്രമം കലശലായതുപോലെ ചിലർക്കു് അതു് എഴുതുവാനുള്ള ഭ്രമവും വർദ്ധിച്ചു. നോവൽ എഴുതി ഉണ്ടാക്കുന്നതു് എളുപ്പത്തിലാവുന്ന ഒരു പ്രവൃത്തിയുടെ കൂട്ടത്തിലാണു് ചിലർ കരുതീട്ടുള്ളതു്. കുറേ ശ്ലോകമോ, പാട്ടോ ഉണ്ടാക്കണമെങ്കിൽ വളരെയെല്ലാം ബുദ്ധിമുട്ടുണ്ടു്. പ്രാസം, വൃത്തം എന്നുവേണ്ട പലതുകൊണ്ടും ഉപദ്രവംതന്നെ. മറ്റേതിനു് ആവക യാതൊരു തടസ്സവുമില്ല. നാം തമ്മിൽ സംസാരിക്കുന്ന മാതിരിയിൽ കുറേ എഴുതിക്കൂട്ടിയാൽ നോവലായി”.
“നോവലിൽ പഴഞ്ചൊല്ലുണ്ടാവുന്നത്ര വിശേഷമാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. സംസ്കൃതപദങ്ങൾ ഉപയോഗിക്കുന്നതിൽ പക്ഷാന്തരമുണ്ടു്. ചിലർക്കു് അതു പാടില്ലെന്നാണു് അഭിപ്രായം. മറ്റുചിലർക്കു് അപൂൎവപദങ്ങളിട്ടു വൎഷിക്കുന്നതാണു് സാമർത്ഥ്യമെന്നുമുണ്ടു്. നോവലിൽ ഒന്നാമതു വേണ്ടതു് പരിഹാസമാണത്രേ. വേറെ രസങ്ങളൊന്നും ഇല്ലെങ്കിലും തരക്കേടില്ല. നായികാനായകന്മാരായി രണ്ടാളെക്കൂടാതെ കഴികയില്ലല്ലോ. അവർക്കു കഥകളിക്കാർ പറയുംപോലെ ‘ആദ്യവസാനം’ ഒന്നും വേണമെന്നില്ല. ഏതെങ്കിലുംവിധത്തിൽ പുസ്തകം കുറേ വലിപ്പത്തിലായിരിക്കണം. അദ്ധ്യായം ഏറുന്തോറും പണിക്കെളുപ്പമുണ്ടു്. അതു് അധികമായാൽ നാം വിചാരിക്കുന്നത്ര ബുദ്ധിമുട്ടുമില്ല.”
“കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും” ഒന്നാമദ്ധ്യായം. “ഒരത്ഭുതം” രണ്ടാമദ്ധ്യായം. “നമ്പൂരിയുടെ വിഡ്ഢിത്തവും ചങ്ങനെ ചെണ്ടകൊട്ടിച്ചതും” മൂന്നു്. നാലാമത്തേതു് “ഒരാണ്ടിയൂട്ടു്”. അഞ്ചാമത്തേതു് “മകൾ തിരണ്ടതും മരുമകൻ വക്കീലായതും”. “കൊടുങ്ങല്ലൂർ ഭരണി” ആറാമദ്ധ്യായം. “തോക്കുണക്കിയതും രസക്കയറു മുറിഞ്ഞതും” ഏഴു്. എട്ടാമത്തേതിൽ “പറങ്ങോടിയുടെ പരിഭ്രമവും പങ്ങന്റെ പരുങ്ങലും” “പങ്ങൻ പറങ്ങോടനായതു്” ഒൻപതാമദ്ധ്യായവും തീർന്നു. അല്പം മനസ്സുവച്ചാൽ ഈ അദ്ധ്യായങ്ങൾ തമ്മിൽ ഒരുവിധം ഘടിപ്പിക്കാനും സാധിക്കുന്നതാണു്. അവസാനം പറങ്ങോടിക്കു ചങ്ങനും പങ്ങനും സംബന്ധം അന്വേഷിച്ചു. പങ്ങൻ കാൎയ്യം പറ്റിച്ചു എന്നുവരണം. അതിൽ അവർക്കു ചാപ്പനെന്നും ചീരുവെന്നും പേരായി രണ്ടു മക്കൾ ഉണ്ടായി എന്നും അവരെല്ലാവരും ആയുരാരോഗ്യസമ്പൽക്ഷേമതകളോടുകൂടി ചിരകാലം ജീവിച്ചിരുന്നു എന്നുംകൂടി ഉണ്ടായാൽ വളരെ വെടിപ്പായി. കഥയും കഴിഞ്ഞു. ആകപ്പാടെ ഒരു നോവലും ആയി. പുസ്തകത്തിനു പറങ്ങോടീ പരിണയം എന്ന പേരും ഇട്ടേയ്ക്കണം. കാൎയ്യത്തിനു് എത്ര എളുപ്പം. ഈ വിദ്യ ആരും കണ്ടുപിടിച്ചില്ലല്ലോ. കഷ്ടം!
ബാലകൃഷ്ണൻനായർ എന്ന യുവാവു് പറങ്ങോടിപ്പരിണയത്തെ ഈവിധത്തിൽതന്നെ കെട്ടിയുണ്ടാക്കി. ആ പുസ്തകം ഇപ്പോൾ അച്ചടിയില്ല. ഗ്രന്ഥകാരനും ചെറുപ്പത്തിലേ മരിച്ചുപോയി.
19.114 ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവൎമ്മകോയിത്തമ്പുരാൻ
1037-ാമാണ്ടു് മകരം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു. പിതാവു പരപ്പനാട്ടു മൂത്തേടത്തില്ലത്തെ ഒരു നമ്പൂരി ആയിരുന്നു. തിരുവാൎപ്പിൽ രാമവാൎയ്യരുടെ അടുക്കൽ പ്രാഥമിക പാഠങ്ങൾ പഠിച്ചശേഷം അദ്ദേഹം മാതുലനായ ആയില്യംതിരുനാൾ കേരളവൎമ്മകോയിത്തമ്പുരാന്റെ അടുക്കൽനിന്നു കാവ്യനാടകങ്ങളും മണ്ണടിപ്പോറ്റിയുടെ അടുക്കൽനിന്നു വ്യാകരണവും അഭ്യസിച്ചിട്ടു്, അനന്തപുരത്തു മൂത്തകോയിത്തമ്പുരാനു ശിഷ്യപ്പെട്ടു് വൈദ്യശാസ്ത്രം വശപ്പെടുത്തി. ബാല്യത്തിൽതന്നെ അദ്ദേഹം സംസ്കൃതത്തിൽ കവിത എഴുതിത്തുടങ്ങി. ഇരുപതു വയസ്സു് തികയുംമുമ്പു് രചിച്ചതാണു പൂതനാമോക്ഷം സംസ്കൃതചമ്പു.
1065-ൽ അദ്ദേഹം ഉഷാകല്യാണം ഭാഷാചമ്പുവും, ആൎയ്യാശകതവും രചിച്ചു. 1066-ൽ ഇവ രണ്ടും അച്ചടിക്കപ്പെട്ടു. രണ്ടും അതിമനോഹരങ്ങളായിട്ടുണ്ടു്. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
ശ്രീമൽകുമാരപുരിയിൽ
കോമളഘനനീലകാന്തികയ്ക്കൊള്ളും
ഓമൽകല്പകലതയൊ-
ന്നാമോദമോടേറ്റമുല്ലസിക്കുന്നു.
ലളിതകരത്തളിരുകളും
കളരുചികരികൂന്തലാകുമളിനിരയും
കുളുർമുലയാം പൂങ്കുലയും
നലമൊടിതിൽനിത്യവും വിളങ്ങുന്നു.
അത്ഭുതമനേകമാതിരി
സൽഫലമൻപോടിതിന്റെചുവടേകം
കെല്പിനൊടിങ്ങിതിനേത്ത-
ന്നെപ്പൊഴുതും സേവചെയ്ക മാനസമേ.
മായേ മോഹതമോമയ-
മായേറെ വളൎന്നകടൽകടന്നീടാൻ
തായേ വരമിന്നടിയനു
തായേ തരുണേന്ദുചൂടുവോൻ ജായേ?
നീലപ്പുരികുഴലിൽതവ
മേളിക്കും മുല്ലമാല മലമകളേ
മേളംതുടൎന്നഗംഗാ
കാളിന്ദീസംഗഭംഗികവരുന്നു.
ഇത്യാദി പദ്യങ്ങളിൽ പരിസ്ഫുരിക്കുന്ന കവിത്വശക്തി എത്ര വിശിഷ്ടമായിരിക്കുന്നു! മണിപ്രവാളകവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ സ്ഥാനം അദ്വിതീയംതന്നെയാണു്.
ഉഷാകല്യാണം ആധുനീകരീതിയിൽ ഭാഷയിൽ നിൎമ്മിക്കപ്പെട്ടിട്ടുള്ള ചമ്പുക്കളിൽരണ്ടാമത്തേതാണെങ്കിലും ഗുണപൗഷ്കല്യം കൊണ്ടു പ്രഥമസ്ഥാനം അൎഹിക്കുന്നു. അതിൽ 187 പദ്യങ്ങളുള്ളവയിൽ ഒന്നും മാറ്റിവയ്ക്കത്തക്കതല്ല. അനായാസേന പ്രാസാനുപ്രാസങ്ങൾ ചേൎത്തു ് ലളിതരീതിയിലും അൎത്ഥ പുഷ്ടിക്കും രസസ്ഫൂൎത്ത ിക്കും ഹാനി തട്ടാത്തവിധത്തിലും നിൎമ്മിച്ചിട്ടുള്ള ഈ കാവ്യതല്ലജത്തിനു മലയാളികളുടെ ഇടയ്ക്കു വേണ്ടുവോളം പ്രചാരമുണ്ടായിക്കാണാത്തതു് അത്ഭുതാവഹമെന്നേ പറയേണ്ടു. ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിച്ചുകൊള്ളട്ടെ.
19.115 മങ്ഗളപദ്യം
ഇപ്പാരിൽകീൎത്ത ിപാരംപെരുകിയൊരു കുമാരാലയത്തിൽകിളുൎത്ത ി-
ട്ടെപ്പേൎക്കും കാമമെല്ലാം കനിവിനൊടരുളും കല്പവല്ലിക്കുരുന്നേ
ഉൾപ്പൂവിങ്കൽപ്പുരാരിക്കുപചിതപരമാമോദമേകീടുമോമൽ-
ച്ചിൽപൂമാധ്വീകധാരേ ജനനിപരശിവേ നിൻപദംകുമ്പിടുന്നേൻ.
19.116 ശ്രീകൃഷ്ണവൎണ്ണന
എന്നാൽമാനിച്ചുകണ്ടീടുക സുകൃതവശാല്ലഭ്യനാമിപ്പുമാൾതാ-
നിന്നിക്കാണുംത്രിലോകീലതയുടെചുവടാകുന്നനന്ദാത്മജാതൻ
കന്നൽക്കാർകൈവണങ്ങും പുതിയൊരുസുഷമാഭംഗികൊണ്ടംഗനാനാം
കണ്ണിൽപ്പീയൂഷപൂരം കനിവിനൊടുപൊഴിക്കുന്ന കല്യാണഗാത്രൻ.
19.117 ഉഷയുടെ വൎണ്ണന
കൎണ്ണേ താപിഞ്ഛപുഷ്പസ്തബകരുചികളെക്കൺമുനത്തെല്ലണച്ചൂ
തിണ്ണെന്നപ്പുഞ്ചിരിക്കൊഞ്ചലുമണിമുലയിൽത്താരഹാരാഭചേൎത്തു
അൎണ്ണോജംകൂപ്പുമോമൽപ്പദതളിരിൽ നഖ ശ്രീപരംഭംഗിചേരും–
വണ്ണം ലാക്ഷാരസത്തിൻരുചിയെയുമുചിതം ചേൎത്തു കല്യാണഗാത്ര്യാഃ.
19.118 ഗദ്യം
>
“ഈവണ്ണം ലാവണ്യപയോനിധി സുധാകരോദയമായ നവയൗവനോദയത്താൽ സവിശേഷഭൂഷിതാംഗിയായിട്ടു് അഭംഗുരഭംഗികലരുന്ന വസന്തസമാഗമത്താൽ നിരുപമരാമണീയകയായ വനരാജിയെന്നപോലെയും, തരുണദിവാകരസ്പർശത്താൽ ദരവികസിതയായ സരസിജവനിയെന്നപോലെയും, തെളിവുതിരളുന്ന ശരൽ സമയസംഗമത്താൽ പരിപൂൎണ്ണസൗഭാഗ്യയായ പനിമതിലേഖയെന്നപോലെയും നിഖിലജനങ്ങളുടെ മിഴികളിലഴകിയലുന്ന കാന്തിധാരകളാൽ സുധാസേകമേകിക്കൊണ്ടു് ലോകോത്തരവിഭവസമേതനായ താതന്റെ പരമവാത്സല്യത്തിനേകപാത്രീഭൂതയായിട്ടു് ചിത്തരസമെഴുന്ന നിജസഖിയായ ചിത്രലേഖയോടുമത്യുദാരസുഖമാൎന്നു മത്തകാശിനി വസിച്ചു.”
രവിവൎമ്മകോയിത്തമ്പുരാൻ 1067-ാമാണ്ടു് വൃശ്ചികമാസത്തിൽ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിൽ ഭാഗഭാക്കായിരുന്നു. അന്നത്തെ സമാജത്തിനു ഹാജരായിരുന്നവരിൽ പ്രമാണികളായിരുന്ന വെണ്മണിമകൻനമ്പൂതിരി, കുഞ്ഞിക്കുട്ടൻതമ്പുരാൻ, വില്വട്ടത്തു നമ്പ്യാർ, കുമാരമംഗലത്തു നീലകണ്ഠൻ നമ്പൂരിപ്പാടു്, വർഗ്ഗീസുമാപ്പിള മുതലായവരെ പാത്രങ്ങളാക്കി അദ്ദേഹം കവിസഭാരഞ്ജനം എന്നൊരു നാടകം നിൎമ്മിച്ചു. പാത്രങ്ങളിൽ ഓരോരുത്തരെക്കൊണ്ടു് അവരവരുടെ ഭാഷാരീതിയനുസരിച്ചു് ശ്ലോകങ്ങൾ ചൊല്ലിച്ചിരിക്കുന്നു എന്നുള്ളതാണു് അതിലെ വിശേഷം.
മാനംകൈവിട്ടുപോവാനിടവരുമെവനും വാരുണീസേവകൊണ്ടെ-
ന്നൂനംകൂടാതെ ലോകൎക്കിതുപൊഴുതുപദേശത്തിനെച്ചെയ്തുകൊണ്ടു്
നാനാലോകപ്രദീപപ്രഭതടവിടുമവിടുമപ്പത്മിനീപ്രാണനാഥൻ
താനുംമാനംവെടിഞ്ഞച്ചരമശിഖരിയിൽചെന്നിതാചേൎന്നിടുന്നൂ.
എന്ന പ്രസിദ്ധ പദ്യം അതിലുള്ളതാണു്. ഈ ഗ്രന്ഥം മനോരമപ്രസിൽനിന്നും പ്രസിദ്ധപ്പെടുത്തിയിരുന്നു. ഇപ്പോൾ അച്ചടിയില്ല.
രവിവർമ്മകൊയിത്തമ്പുരാന്റെ മറ്റു ക്യതികൾ ശ്രീമൂലവിലാസം, മദനമഞ്ജരീവിലാസം ഭാണം, ലളിതാംബാദണ്ഡകം, ബാണയുദ്ധം തിരുവാതിരപ്പാട്ടു, ഒരു താരാട്ടു, ചന്ദ്രഗുപ്ത വിജയം നാടകം, അംബാഷ്ടകം, കാദംബരീകഥാസാരം ഗദ്യം, പാലാഴിമഥനം ഇവയകുന്നു.ഗൌരീപരിനയം ചമ്പുവും, ബ്രസീനാനാടകവും, പൂർത്തിയായിട്ടില്ല. അതിൽ മൂന്നങ്കമേ അദ്ദേഹം രചിച്ചിട്ടുള്ളു. നാലാങ്കം ഗ്രാമത്തിൽ കോയിത്തമ്പുരാൻ എഴുതിച്ചേർത്തു. ബാക്കി അങ്കങ്ങൾ ഇനിയും പൂരിപ്പിക്കേണ്ട നിലയിൽ ഇരിക്കുന്നു. ഗൌരീപരിണയം ചമ്പു അപൂർണ്ണമെങ്കിലും ഭാഷയ്ക്കു ഒരു അമൂല്യസമ്പത്തുതന്നെയാണു. പാർവതിതപസ്സിനു ഒരുങ്ങുന്നതായി വർണ്ണിക്കുന്ന പദ്യങ്ങളിൽ ഒന്നു ഇവിടെ ഉദ്ധരിക്കാം.
നീലക്കാർകാന്തികോലും പുരികുഴൽനിരതൻമേന്മ നന്മൈലുകൾക്കും
നീളെത്തൂകുംമധൂളീമധുകളവചോഭംഗിപെൺകുയ്ലുകൾക്കും
ലീലാചാതുൎയ്യമോരോന്നഭിനവലതകൾക്കുംകടംനൽകിമെല്ലേ
നീലക്കണ്ണാൾ തപസ്സിന്നുചിതത തടവീടുന്നവേഷം ധരിച്ചാൾ
ഇവ കൂടാതെ അവിടുത്തെ വകയായി അനേകം ഒറ്റശ്ലോകങ്ങളും ഉണ്ടു്.
പുരികുഴൽനികരത്തിൽ പൂനിലാവിന്റെവിത്തും
പുരികലതയിലോമൽകാമസാമ്രാജ്യവിത്തും
പരിചിനൊടുധരിക്കും പർവതാധീശനുള്ള-
പ്പരമസുകൃതവല്ലിക്കെപ്പൊഴും കൂപ്പിടുന്നേൻ.
ശമലമാൎന്നിടുമീവിഷയങ്ങളിൽ
ഭ്രമമകന്നിനിനിൻകൃപകൊണ്ടുഞാൻ
ഹിമഗിരീന്ദ്രസുതേ ശുഭപൂൎണ്ണരാ-
യമരണം മരണംവരെയുംസുഖം.
ഈ പ്രസിദ്ധപദ്യങ്ങളെല്ലാം അദ്ദേഹത്തിന്റേതാകുന്നു.
1075 ഇടവം 5-ാം൹ മുപ്പത്തി ഒൻപതാമത്തെ വയസ്സിൽ ആ മഹാനുഭാവൻ യശശ്ശരീരനായിത്തീൎന്നു പോയി.
19.119 ഏ. ആർ. രാജരാജവർമ്മ
“സുമാധുരീമേദുരകാവ്യകോവിദനും’ ‘സ്വമാതൃഭാഷോദ്ധൃതി യജ്ഞദീക്ഷിതനും’ ആയിരുന്ന ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് കേരളവർമ്മ കോയിത്തമ്പുരാൻ തിരുമനസ്സിലെ മാതൃസഹോദരിയുടെ പുത്രിയായ ഭരണിതിരുനാൾ അമ്മതമ്പുരാട്ടിയുടേയും ഏറ്റുമാന്നൂർ ഓണന്തുരുത്തി വാസുദേവൻനമ്പൂതിരിയുടേയും പുത്രനായി 1038 കന്നിമാസം 9-ാംതീയതി ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ജാതനായി. മാതാവു് ബുദ്ധിശാലിനിയും സദാ ഈശ്വരധ്യാനൈകനിരതയും ആയിരുന്നെങ്കിൽ പിതാവു വൈദികവിഷയങ്ങളിലും ജ്യോതിശ്ശാസ്ത്രത്തിലും മഹാ പണ്ഡിതനും ആയിരുന്നു. ഇങ്ങനെ ക്ഷേത്രബീജങ്ങളുടെ വിശുദ്ധതയും മാഹാത്മ്യവും നോക്കിയാൽ ഏ. ആർ. തിരുമേനി കേരളീയരുടെ ആരാധനാമൂൎത്ത ിയായിത്തീൎന്നതിൽ അൽഭുതപ്പെടാനില്ല.
തിരുമേനിക്കു രണ്ടുവയസ്സുതികയുംമുമ്പു് മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാൻ ചങ്ങനാശ്ശേരി സ്വരൂപത്തിലെ കാരണവരുമായി ഒരു കുടുംബവഴക്കിൽ ഏൎപ്പെട്ടു. ആ ഗംഭീരപുരുഷൻ തന്റെ ശാഖയിൽപെട്ട അംഗങ്ങളോടുകൂടി അർദ്ധരാത്രിസമയത്തു സ്വഗൃഹം വിടുകയും പലവിധ ക്ലേശങ്ങൾ സഹിച്ചു കാൎത്ത ികപ്പള്ളിത്താലൂക്കിൽ ചെന്നുചേരുകയും ചെയ്തു. അനന്തപുരത്തുകൊട്ടാരം നിൽക്കുന്ന സ്ഥലം എഴുതിവാങ്ങിക്കുന്നതിലും അവിടെ രാജഗൃഹം നിൎമ്മിക്കുന്നതിലും അവിടുത്തേക്കു സഹായിയായി വൎത്ത ിച്ചതു് ഒരു വലിയ ചട്ടമ്പിയായ ഈഴവനേതാവായിരുന്നു. ആ ചട്ടമ്പി അനേകം കേസ്സുകളിൽ കുടുങ്ങി ജയിൽവാസം അനുഭവിക്കും എന്ന ഘട്ടംവരെയെത്തിയെങ്കിലും മൂത്തകോയിത്തമ്പുരാന്റെ സഹായത്താൽ അപ്പോഴപ്പോൾ രക്ഷപ്പെട്ടുവന്നു. എന്നാൽ ആ ഈഴവനേതാവിനു ലഭിച്ചതിൽകൂടുതൽ ഉപകാരം ഈഴവസമുദായത്തിനു് അദ്ദേഹത്തിൽനിന്നും ലഭിച്ചിട്ടുണ്ടെന്നു പറയാം. എത്രയെത്ര ഈഴവയുവാക്കന്മാർ ഈ മഹാനുഭാവന്റെ ശിക്ഷണവൈദഗ്ദ്ധ്യത്താൽ മഹാവൈദ്യന്മാരായിത്തീൎന്നിരിക്കുന്നു!
ഈ മാറ്റങ്ങൾനിമിത്തം ശിശുവായിരുന്ന ഏ. ആർ. തമ്പുരാനും പലവിധ കഷ്ടങ്ങൾ അനുഭവിക്കേണ്ടതായി വന്നു. ഒരിക്കൽ വള്ളംമുങ്ങി അദ്ദേഹം മൃത്യുവക്ത്രംവരെയെത്തി. ഒടുവിൽ വലയിട്ടു് അരിച്ചെടുക്കയാണുണ്ടായതു്. മറ്റൊരവസരത്തിൽ ഒരു കാവിന്റെ സമീപത്തുവച്ചു് സൎപ്പദഷ്ടനായി ഭവിച്ചു. കടി നല്ലപോലെ പറ്റാതിരുന്നതു് കൈരളിയുടെ പൂൎവ്വപുണ്യപരിപാകംകൊണ്ടു മാത്രമായിരുന്നു. ആദ്യഗുരുക്കന്മാർ ചുനക്കരെ അച്യുതവാരിയരും ശങ്കുവാരിയരുമായിരുന്നു. ബാല്യത്തിൽ പഠിത്തകാൎയ്യത്തിലേക്കാൾ കൂടുതൽ താല്പൎയ്യം ഓട്ടത്തിലും, ചാട്ടത്തിലും, പലവിധത്തിലുള്ള കളികളിലും ആണു് ഈ ബാലൻ പ്രദൎശിപ്പിച്ചുവന്നതു്. ഒരിക്കൽ ചൊല്ലിക്കൊടുത്താൽ ആ പാഠം മനസ്സിൽ നിന്നു മാഞ്ഞുപോകാത്ത ഒരു വിശിഷ്ടസ്വഭാവം ഉണ്ടായിരുന്നതിനാൽ അദ്ദേഹത്തിന്റെ അമ്മാവനും ഗുരുക്കന്മാൎക്കും അധ്യാപനവിഷയത്തിൽ അധികം പ്രയാസം നേരിടാറില്ലായിരുന്നുതാനും.
ഈ അവസരത്തിൽ ആയില്യംതിരുനാൾ മഹാരാജാവിന്റെ അപ്രീതിക്കു പാത്രീഭവിച്ചു് കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഒരുകൊല്ലം ആലപ്പുഴ താമസിച്ചശേഷം ഹരിപ്പാട്ടു ചെന്നുചേൎന്നതു് രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാവിശ്രേയഃപിശുന ശകുനമായി ഭവിച്ചു. വലിയകോയിത്തമ്പുരാൻ ‘ഇഷ്ടപ്രാണേശ്വരിയുടെ വിയോഗത്തിനാലും നരേന്ദ്രദ്വിഷ്ടത്വത്താലൊരുവനുളവാം മാനനഷ്ടത്തിനാലും, കഷ്ടപ്പെട്ടുകൊണ്ടിരുന്ന അവസരത്തിൽ കൊച്ചുതമ്പുരാക്കന്മാരെപ്പഠിപ്പിച്ചു് ആ ദുൎവാരവ്യഥയെ അകറ്റി നിറുത്താൻ തീൎച്ചപ്പെടുത്തി. ഇങ്ങനെ അവിടുന്നു് കൊച്ചപ്പന്റേയും (ഏ. ആർ. തിരുമേനി) രവിവർമ്മ കോയിത്തമ്പുരാന്റേയും ചെമ്പ്രോൽ കേരളവർമ്മ കോയിത്തമ്പുരാന്റേയും ഗുരുസ്ഥാനം വഹിച്ചു.
നാലഞ്ചു കൊല്ലംകൊണ്ടു് നൈഷധം ഉൾപ്പെടെയുള്ള മഹാകാവ്യങ്ങളും, നാടകാലങ്കാരാദികളും, സിദ്ധാന്തകൗമുദിയും രാജരാജവർമ്മതമ്പുരാൻ മാതുലന്റെ അടുക്കൽ പഠിച്ചുതീൎത്തു. പഠിക്കുമ്പോൾ ഏകാഗ്രതയോടു പഠിക്കയെന്നല്ലാതെ പഠിത്തത്തിൽ വലിയതാല്പൎയ്യമൊന്നും അദ്ദേഹത്തിൽ അക്കാലത്തുകണ്ടില്ല. സമയം കിട്ടിയാൽ ഊഞ്ഞാലാടാൻ പോകുമായിരുന്നു. ഒരിക്കൽ ഗുരുനാഥൻ ആജ്ഞാപിച്ചു. “നിങ്ങളിൽ ഓരോരുത്തരും അടുത്ത ദിവസം വരുമ്പോൾ ഗണേശാഷ്ടകം ഉണ്ടാക്കിക്കൊണ്ടുവരണം. അവിടം വിട്ടപ്പോഴെ കൊച്ചപ്പൻ അക്കഥ മറന്നുകഴിഞ്ഞു. ചെമ്പ്രോൽ കോയിത്തമ്പുരാൻ കഴിയുന്നതും ശ്രമിച്ചുനോക്കി. പക്ഷേ കവിതാകാമിനി വിദൂരവാസിനിയായി കാണപ്പെട്ടു. രവിവർമ്മകോയിത്തമ്പുരാൻ സരസമായ അഷ്ടകം ഒന്നു നിൎമ്മിച്ചുവച്ചിട്ടു് പഠിത്തത്തിൽ മുഴുകി. അടുത്ത സായാഹ്നത്തിൽ ഗുരുസന്നിധിയിലേയ്ക്കു പോകാൻ അരമണിക്കൂറുള്ളപ്പോഴാണു് കൊച്ചപ്പനു ഗുരുൎവ്വാജ്ഞയുടെ സ്മരണയുണ്ടായതു്. ഉടൻതന്നെ മുറിക്കകത്തു കയറി എട്ടു ശ്ലോകങ്ങൾ നിൎമ്മിച്ചു. യഥാകാലം മൂവരും ഗുരുസന്നിധിയിലെത്തി. ചെമ്പ്രോൽ തമ്പുരാന്റെ പരുങ്ങൽ കണ്ടു് ഗുരുനാഥൻ മാപ്പുകൊടുത്തു. രവിവർമ്മാവിന്റെ പദ്യങ്ങൾ നന്നായിരുന്നു. എന്നാൽ രാജരാജവർമ്മ എഴുതിയ പദ്യങ്ങളാകട്ടെ, രീതിയിലും പദപ്രയോഗചാതുരിയിലും മാതുലൻ നിൎമ്മിച്ചിരുന്ന ശ്ലോകങ്ങളോടു കിടപിടിക്കുന്നവയായിരുന്നു. വലിയകോയിത്തമ്പുരാൻ ആ രണ്ടു കൃതികളേയും വിശാഖംതിരുനാൾ തമ്പുരാനു് അയച്ചുകൊടുത്തു. രണ്ടാമത്തെ കൃതി ആരുടേതെന്നു വ്യക്തമാക്കിയിരുന്നില്ല. അവിടത്തെ മറുപടിക്കത്തിൽ ഇപ്രകാരം പ്രസ്താവിച്ചിരുന്നത്രേ. “കോയിപ്പണ്ടാലയുടെ ശ്ലോകങ്ങൾ പതിവുപോലെ സുന്ദരമായിരിക്കുന്നു. എന്നാൽ ആ അജ്ഞാതനാമാവിന്റെ അഷ്ടകം കുറച്ചുകൂടി മെച്ചമല്ലയോ എന്നു സംശയിക്കുന്നു.
പ്രിയഭാഗിനേയന്റെ ഈ കവിതാചാതുരി കണ്ടു് അവിടുന്നു് അത്യന്തം സന്തുഷ്ടനായി എന്നു പറയേണ്ടതില്ലല്ലോ.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ സ്വശിഷ്യനായ കേരളവർമ്മ കോയിത്തമ്പുരാനെ സന്ദൎശിപ്പാനായി ഹരിപ്പാട്ടു ചെന്നപ്പോൾ, രാജകുമാരന്മാരുടെ വിദ്യാഭ്യാസവിഷയമായ പുരോഗതിയെ പരീക്ഷിക്കുവാനായി അവരോടു കുവലയാനന്ദത്തിലെ,
“അദ്യാപി തിഷ്ഠതി ദൃശേരിദമുത്തരീയം
ധർത്തുംപുരസ്തനതടാൽപതിതംപ്രവൃത്തം
വാചാ നിശമ്യ നയനം നയനം മമേതി
കിഞ്ചിത്തദാ യദകരോൽ സ്മിതമായതാക്ഷി”
എന്ന ശ്ലോകം വ്യാഖ്യാനിക്കാൻ കൊടുക്കയും ഏ. ആർ. തമ്പുരാന്റെ വ്യാഖ്യാനംകേട്ടു് അത്ഭുതപരവശനായി,
യുക്തംബാലകവേൎയ്യുക്തം
എന്നിങ്ങനെ ധന്യവാദം ചെയ്കയും ഉണ്ടായത്രേ.
കേരളകാളിദാസന്റെ ശിക്ഷണപ്രണാളി അഭിനവമായിരുന്നു. അദ്ദേഹം സംസ്കൃതത്തിനു പുറമേ, ഇംഗ്ലീഷ്, കണക്കു്, ചരിത്രം, ഭൂവിവരണം മുതലായവയും അദ്ധ്യാപനവിഷയങ്ങളാക്കിയിരുന്നതിനാൽ രാജരാജവൎമ്മ കോയിത്തമ്പുരാനു് ഇംഗ്ലീഷ് സ്ക്കൂളിൽ ചേൎന്ന അവസരത്തിൽ അതു് വളരെ ഉപകരിച്ചു. ആ ഇടയ്ക്കു് അവിടുന്നു് രചിച്ചതും വിശാഖപ്രശസ്തിപരവുമായ ഒരു സംസ്കൃതകൃതിയെ മാതുലൻ മഹാരാജാവിനയച്ചുകൊടുത്തു. ആ കൃതിയെപ്പറ്റി മഹാരാജാ തിരുമനസ്സുകൊണ്ടു് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“അയാളുടെ കവിതാവാസന ഞാൻ വളരെ അഭിനന്ദിക്കുന്നതായി പറയുവാൻ ദയവുണ്ടാകണേ. എന്നെപ്പറ്റി അതിൽ പ്രകടിപ്പിച്ചിരിക്കുന്ന ധന്യവാദങ്ങളാൽ ഞാൻ ഉദ്ധതനായിട്ടില്ല. പക്ഷേ അക്കാരണത്താൽ കവിയുടെ അന്യാദൃശമായ രചനാസാമൎത്ഥ ്യവും ആശയപുഷ്ടിയും പദലാളിത്യവും അൎഹിക്കുന്നതുമായ പ്രശംസയ്ക്കു് ന്യൂനത വരുത്താമെന്നില്ലല്ലോ.”
1055-ാമാണ്ടു് ആയില്യംതിരുനാൾ നാടുനീങ്ങുകയാൽ വലിയകോയിത്തമ്പുരാൻ ഹരിപ്പാട്ടുള്ള താമസം അവസാനിച്ചു. അചിരേണ കൊച്ചപ്പനും തിരുവനന്തപുരത്തേക്കു പോന്നു. ഇവിടെവച്ചാണു് തുറവൂർ നാരായണശാസ്ത്രി എന്ന പ്രഖ്യാതനായ വ്യാകരണജ്ഞന്റെ നിത്യസാഹചൎയ്യം അവിടുത്തേയ്ക്കു ലഭിച്ചതു്. ആ പരിചയം ഇരുകൂട്ടർക്കും ഗുണപ്രദമായി ഭവിച്ചു.
തിരുവനന്തപുരത്തു വന്ന ഉടനേതന്നെ കൊച്ചപ്പൻതമ്പുരാൻ രാജകീയമഹാപാഠശാലയിലെ നാലാംക്ലാസ്സിൽ ചേൎന്നു. അക്കാലത്തു് വിശാഖംതിരുനാൾ മഹാരാജാവു് പ്രസ്തുത വിദ്യാലയം സന്ദൎശിച്ചപ്പോൾ,
“ദൈവസ്യ പരമോൽകൃഷ്ടാ
സൃഷ്ടിഃഖലു ശുചിൎന്നരഃ”
“ദുർലഭോഹി ശുചിൎന്നരഃ.”
എന്നീ വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിനെക്കുറിച്ചു് ഒരുപന്യാസം രചിക്കാൻ വിദ്യാൎത്ഥ ികളോടു കല്പിച്ചു. ആ ഉപന്യാസങ്ങളെല്ലാം മഹാരാജാവുതന്നെ തൃക്കൺപാൎത്തു ് ഒന്നാംസമ്മാനത്തിനു് അൎഹമായി അവിടുത്തേയ്ക്കു തോന്നിയ ഉപന്യാസത്തെക്കുറിച്ചുവച്ചിട്ടു് അവയെല്ലാം വലിയകോയിത്തമ്പുരാനെക്കൊണ്ടു പരിശോധിപ്പിച്ചു. അവിടുന്നും അതേ പ്രബന്ധത്തെത്തന്നെ സമ്മാനാൎഹമായി ചൂണ്ടിക്കാണിക്കയാൽ മഹാരാജാവു തിരുമനസ്സുകൊണ്ടു സമ്മാനത്തുകയായ ഇരുപത്തിഅഞ്ചു രൂപയെ ഇരട്ടിച്ചു് അൻപതു ബ്രിട്ടീഷ് രൂപാ പ്രബന്ധരചയിതാവായ ഏ. ആർ. തിരുമേനിക്കു പാരിതോഷികമായി നല്കി.
മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു് അധികകാലം കഴിയും മുമ്പു് തിരുമേനിയുടെ അഭിവന്ദ്യജനനി സ്വൎഗ്ഗം പ്രാപിച്ചു. അതു് 1059-ൽ ആയിരുന്നു. വിശാഖംതിരുനാൾ തമ്പുരാന്റെ കാരുണ്യത്താൽ പഠിത്തം മുടങ്ങിയില്ല. ദീക്ഷാകാലത്തു് അവിടുന്നു് അരുമന ശ്രീനാരായണൻതമ്പിയോടൊപ്പം കൊട്ടാരത്തിൽ ഇരുന്നുതന്നെ എഫ്. ഏ. ക്ലാസ്സിലേയ്ക്കുള്ള പാഠങ്ങൾ പഠിച്ചു. രാമയ്യങ്കാരുടെ ജാമാതാവായ രാജഗോപാലാചാരിയും അപ്പോൾ ആലപ്പുഴ ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റരായിരുന്നു് പിൽക്കാലത്തു് ജഡ്ജിഉദ്യോഗം വഹിച്ച കുഞ്ഞുണ്ണിമേനോനും, ചിദംബരവാദ്ധ്യാരും ആയിരുന്നു ഗുരുക്കന്മാർ. 1061-ൽതന്നെ അവിടുന്നു് എഫ്. ഏ. പരീക്ഷ ജയിച്ചു.
1062-ൽ അവിടുന്നു് വീണാഷ്ടകം എന്ന സംസ്കൃതകൃതി രചിച്ചു. ഒരു ശ്ലോകം ഉദ്ധരിക്കാം.
വീണേയമേണനയനം കുചകുംഭതുംഗ
കാഠിന്യസാക്ഷി സമവർത്തുളപൃത്ഥ്വലാബു
നൂനം തദീയഗുണനാളസമുജ്ജിഹാനാൽ
മഞ്ജുസ്വരാൻ സ്വരഗുണാനനഘാനധീതേ.
മാവേലിക്കര സ്വരൂപത്തിലെ ഉദയവർമ്മരാജാ, എം. രാജരാജവർമ്മരാജാ, എം. രവിവർമ്മരാജാ ഈ തമ്പുരാക്കന്മാർ അവിടുത്തെ സതീൎത്ഥ ്യന്മാരായിരുന്നു. പഠിത്തത്തിലുണ്ടായിരുന്നതിൽ കവിഞ്ഞ ശ്രദ്ധ വിനോദങ്ങളിലായിരുന്നതിനാൽ അവിടുന്നു് ആദ്യത്തെ കൊല്ലത്തിൽ രസതന്ത്രത്തിൽ തോറ്റുപോയി. ഈ തോൽവി നമ്മെ സംബന്ധിച്ചിടത്തോളം ‘ഉർവ്വശീശാപം ഉപകാരം’ ആയിട്ടാണു തീർന്നതു്. അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ “ഭംഗവിലാപം” എന്ന ആപാദമധുരമായ ഒരു കാവ്യതല്ലജം നമുക്കു ലഭിക്കുമായിരുന്നില്ല.
“വിജയോത്സവവൈജയന്തികാ സിതമന്ദസ്മിതമീർഷദുഛ്ശ്രിതം
അവലേപവിലേപസുന്ദരം മുഖമീക്ഷേ സഹപാഠിനാം കഥം?”
“അഘടിതഘടനാസുപാടവം പ്രകടമഹോ തവഘോരകർമ്മസു
തദിഹ മദഭിലാഷസാധനം സുകരമിയത്യപി കിന്ന തേ വിധേ.”
ഈ ശ്ലോകങ്ങൾ ഭംഗവിലാപത്തിലുള്ളവയാണു്.
1064-ൽ അവിടുന്നു തന്റെ സതീൎത്ഥ ്യനായ ഉദയവർമ്മരാജാവിന്റെ സഹോദരി മാവേലിക്കര സ്വാതിതിരുനാൾ അമ്മതമ്പുരാനെ വിവാഹം കഴിച്ചു. അക്കൊല്ലംതന്നെ ബി. ഏ. ബിരുദം ലഭിക്കയും ചെയ്തു. കോയിത്തമ്പുരാക്കന്മാരുടെ വംശത്തിൽ ഇദംപ്രഥമമായി ബി. ഏ. ജയിച്ച ആളാകയാൽ അവിടുത്തേയ്ക്കു മഹാരാജാവു തിരുമനസ്സുകൊണ്ടു് രത്നഖചിതമായ ഒരു വള സമ്മാനിച്ചു.
ബി. ഏ. ബിരുദസമ്പാദനത്തോടുകൂടിയാണു് അവിടുത്തെ സാഹിത്യജീവിതം സമാരംഭിച്ചതെന്നു പറയാം. അന്നുമുതൽക്കു് അവിടുന്നു് ബ്രഹ്മവിദ്യ, വിജ്ഞാനചിന്താമണി മുതലായ മാസികകളിൽ ലേഖനങ്ങൾ തെരുതെരെ പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. 1065-ൽ ഒരു പുത്രി ജനിച്ചു. ആ പുത്രിയാണു് അനേകം സൽഗ്രന്ഥങ്ങളുടെ രചയിത്രി എന്ന നിലയിൽ വിളങ്ങുന്ന ഭാഗീരഥിഅമ്മതമ്പുരാട്ടി.
1066-ൽ അദ്ദേഹം സംസ്കൃതപാഠശാലയുടെ പൎയ്യവേക്ഷകനായി നിയമിക്കപ്പെട്ടു. അതിലേക്കു സർക്കാരിൽനിന്നും 200 രൂപാ വാർഷികവേതനവും നിശ്ചയിച്ചു. അവിടുന്നാണു് 1096-ാമാണ്ടു വരെ നടപ്പിലിരുന്ന സംസ്കൃതപാഠപദ്ധതി ഏൎപ്പെടുത്തിയതു്.
1066-ൽ എം. ഏ. പരീക്ഷയിൽ വിജയം നേടി. ‘നാരായണഭട്ടനും തൽകൃതികളും’ എന്ന വിഷയത്തെ അധികരിച്ചു് അവിടുന്നു് രചിച്ച പ്രബന്ധം പരീക്ഷകനായിരുന്ന ശേഷഗിരിശാസ്ത്രികളെ അത്ഭുതപരതന്ത്രനാക്കിയതായി പറയപ്പെടുന്നു. ‘വിമാനാഷ്ടകം’ അക്കൊല്ലം രചിക്കപ്പെട്ടതാണു്.
മന്ദാന്ദോളിതസാന്ദ്രസൂത്രപടലീ പക്ഷഃപ്രപഞ്ച ക്ഷണം
സ്ഥിത്വാ സത്വരസംഭൃതോൽപ്ലുതിരസഃക്ഷിപ്രോജ്ഝിതോർവീതലഃ
വിസ്മേരൈരനുധാവ്യമാനസരണിഃ കൃഛ്ശ്രേണിലാകേക്ഷണൈഃ
പക്ഷീ സോയമനണ്ഡജഃ ത്രുടിലവൈരാകാശമാക്രാമതി.
എന്ന പദ്യം അതിലുള്ളതാണു്. 1801-ൽ സ്പെൻസർ എന്നൊരു സായ്പു് വിമാനത്തിൽകേറി സഞ്ചരിച്ചതിനെ ആണു് ഈ അഷ്ടകത്തിൽ വിവരിച്ചിരിക്കുന്നതു്.
ഇതിനെത്തുടർന്നു് അനേകം സംസ്കൃതകൃതികൾ രചിച്ചു. അവയെ ഇവിടെ വിവരിക്കുന്നില്ല.
1069-ൽ തിരുമേനി സംസ്കൃതകാളേജിലെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. 1070-ൽ കേരളപാണിനീയം പ്രസിദ്ധീകരിച്ചു. കേരളപാണിനീയത്തിന്റെ ആവിൎഭാവം എത്ര അവസരോചിതമായിരുന്നു എന്നു പറഞ്ഞറിയിക്കേണ്ട ആവശ്യമില്ലല്ലോ.
1074-ൽ അവിടുന്നു് രാജകീയമഹാപാഠശാലയിലെ നാട്ടുഭാഷാസൂപ്രണ്ടായി, ആ ജോലി നിൎവഹിച്ചുകൊണ്ടിരിക്കവേ പാഠം നടത്തുന്നതിലേയ്ക്കു തയ്യാറാക്കിവന്ന നോട്ടുകളാണു് പിന്നീടു ഭാഷാഭൂഷണം, വൃത്തമഞ്ജരി, സാഹിത്യസാഹ്യം എന്നീ രൂപം അവലംബിച്ചു മലയാളികളെ അനുഗ്രഹിച്ചതു്.
1087-ൽ സംസ്കൃതദ്രാവിഡഭാഷകളുടെ ആചാൎയ്യ (പ്രൊഫസർ) സ്ഥാനം അവിടുത്തേയ്ക്കു നല്കപ്പെട്ടു. അതിനു രണ്ടു കൊല്ലങ്ങൾക്കുമുമ്പാണു് എനിക്കു് അവിടുത്തെ ശിഷ്യനാകാനുള്ള ഭാഗ്യം ലഭിച്ചതു്. മലയാളം ക്ലാസ്സുകളിൽ വിദ്യാൎത്ഥ ികൾ ശ്രദ്ധിക്കുന്ന പതിവു് അതിനുമുമ്പു ഞാൻ കണ്ടിരുന്നില്ല. അവിടുന്നു പ്രവേശിച്ചുകഴിഞ്ഞാൽ ക്ലാസ്സു് പെട്ടെന്നു നിശ്ശബ്ദമാവും. പ്രസംഗരൂപേണ അവിടുന്നു തന്റെ വിജ്ഞാനഭണ്ഡാഗാരം തുറന്നുവച്ചുകൊടുക്കയും ജ്ഞാനതൃഷ്ണാവശഗരായ വിദ്യാൎത്ഥ ികൾ യഥാശക്തി അതിൽനിന്നു വിലയേറിയ ജ്ഞാനരത്നങ്ങൾ കരസ്ഥമാക്കുകയും ചെയ്തുകൊള്ളും. ഇടയ്ക്കിടെ ആ ഗംഭീരമായ മുഖത്തുനിന്നു പുറപ്പെടുന്ന ഫലിതോക്തികൾനിമിത്തം ഉണ്ടാവുന്ന ചിരി ക്ഷണനേരത്തേയ്ക്കു് ആ നിശബ്ദതയെ ഭഞ്ജിച്ചുവെന്നുവരാം. സ്വമാതുലന്റെ ഗ്രന്ഥമായിരുന്നാലും ന്യൂനതകൾ ഉണ്ടെങ്കിൽ അവിടുന്നു് ചൂണ്ടിക്കാണിക്കാതിരിക്കയില്ല. എന്നാൽ വിമർശനങ്ങളിൽ ഒന്നിലും പുരുഷവിദ്വേഷസ്പൎശംപോലും ഉണ്ടായിരിക്കയുമില്ല.
അവിടുത്തെ വേഷവും ഭാവവും കണ്ടാൽ ഓളമില്ലാത്തമഹാസമുദ്രത്തിന്റെ ഓൎമ്മയാണുദിക്കുന്നതു്. വിനയം പാണ്ഡിത്യത്തിന്റെ കൂടെപ്പിറപ്പാണെന്നുള്ളതിനു് അവിടുന്നു സജീവോദാഹരണമായിരുന്നു.
കേരളപാണിനീയം എഴുതുന്ന കാലത്തുതന്നെ കേവലം വിനോദം എന്ന രീതിയിൽ തുടങ്ങിയതാണു് മേഘസന്ദേശം തൎജ്ജ മ. ഈ തൎജ്ജ മകൊണ്ടു് അദ്ദേഹം രണ്ടു പ്രധാന കാൎയ്യങ്ങൾനേടാൻ ആഗ്രഹിച്ചു. ഒന്നാമതായി കാളിദാസമഹാകവിയുടെ കാവ്യസുധ മലയാളികൾക്കു് അനുഭവഗോചരമാക്കിത്തീൎക്കുക. അതു പരിപൂൎണ്ണമായി സാധിച്ചുവെന്നു പറയാം. ആശയങ്ങളൊന്നും ചോൎന്നു പോകാതെതന്നെ അവിടുന്നു തൎജ്ജ മ സാധിച്ചിട്ടുണ്ടെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും. രണ്ടാമത്തെ ഉദ്ദേശം സഫലമായോ എന്നുള്ള കാൎയ്യം സംശയമാണു്. മലയാളഭാഷയിലെ നിരവധി ശബ്ദങ്ങൾ സംസ്കൃതത്തിന്റെ ആക്രമണംനിമിത്തം ദുഷിച്ചു പോകയോ പ്രയോഗലുപ്തമായിത്തീരുകയോ ചെയ്തിട്ടുണ്ടു്. അവയെ പുനൎജീവിപ്പിക്കണമെന്നു് അവിടുത്തേയ്ക്കു തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. മപ്ലയാളികളുടെ അഭിമാനരാഹിത്യം നിമിത്തം ആ ആഗ്രഹം സഫലമായിട്ടില്ലെന്നു വ്യസനപൂർവ്വം സമ്മതിക്കേണ്ടിയിരിക്കുന്നു. ചിലർ ഈ തർജ്ജമയിൽക്കാണുന്ന അത്തരം പദങ്ങളെ ഒരു ന്യൂനതയായി ഗണിക്കപോലും ചെയ്തിരുന്നു.
വേഴപ്പേഴമൃഗാക്ഷിമാർ കളികളും കണ്ടൊത്തിരുന്നിട്ടുടൻ
ശേഷിക്കുംമഴപെയ്തുതിൎത്തു തരസാ ദൂരംകടന്നീടവേ
വെണ്ണീറിൻകുറി വൻകരീന്ദ്രമുതുകിൽ തൂക്കിപ്പരക്കുംവിധം
കാണാം കല്ലുകഴന്നവിന്ധ്യകഴലിൽ കേഴുംനദീനൎമ്മദാ.
കാറ്റുൾക്കൊണ്ടൊരു കീചകങ്ങൾ കുഴലൂതുന്നു ശ്രുതിക്കൊത്തപോൽ
സംഘംചേൎന്നൊരു സിദ്ധമുഗ്ദ്ധമിഴിമാർ പാടുന്നു സങ്കീർത്തനം
ചുറ്റും നിന്നിടിനാദമങ്ങൊരുമൃദംഗംപോൽ മുഴങ്ങീടുകിൽ
സമ്പൂർണ്ണം സദിരിന്റെമേളമവിടെ സ്വാമിക്കുസന്ധിക്കുമേ.
ഈമാതിരി തൎജ്ജ മയാണെന്നു തോന്നിക്കാത്ത മനോഹരപദ്യങ്ങൾ ആ കൃതിയിൽ ധാരാളമുണ്ടു്. പ്രസ്തുത കൃതിയുടെ ഗുണദോഷനിരൂപണം ചെയ്യുമ്പോൾ,
“സംസ്കൃതത്തിൽ ഞാൻ സാഹിത്യം ചെയ്തിട്ടുണ്ടെങ്കിലും ഭാഷയിൽ ഇതു് എനിക്കുള്ള ഇദംപ്രഥമമായ കവിതാസംരംഭമാകുന്നു. അതിനാൽ ഈ കൃതിയിൽ പല വൈകല്യങ്ങളും വന്നിരിക്കാമെന്നു ഞാൻതന്നെ സമ്മതിക്കുന്നു. അതുതന്നെയുമല്ല, രണ്ടു ഭാഷകളിലേയും വാചകരീതിയുടെ താരതമ്യവിവേചനം എന്ന മുഖ്യോദ്ദേശ്യത്തിൽ കവിതാഗുണപുഷ്ടിസമ്പാദനയത്നം ഒരു അംഗമേ ആയിരുന്നുള്ളുവെന്നും പ്രസ്താവിക്കേണ്ടിയിരിക്കുന്നു” എന്നു് ഭാഷാന്തരീകൎത്ത ാവുതന്നെ പറഞ്ഞിട്ടുള്ളതുകൂടി മനസ്സിൽ ഓർക്കേണ്ടതാണു്.
മലയവിലാസം എന്ന സ്വതന്ത്രകൃതി ഇക്കാലത്തു നിൎമ്മിക്കപ്പെട്ടതാണു്. മദിരാശിയിൽനിന്നു തിരുവനന്തപുരത്തേയ്ക്കു പോരുന്ന സന്ദൎഭത്തിൽ മലയപൎവ്വതത്തെ ദൂരത്തുനിന്നു വീക്ഷിച്ചപ്പോൾ, കവിയുടെ ഹൃദയത്തിൽനിന്നു സ്വയമേവ ബഹിൎഗ്ഗമിച്ച കാവ്യഝരിയാണിതു്. ഖണ്ഡകാവ്യപ്രസ്ഥാനത്തിനു വാസ്തവത്തിൽ മലയവിലാസമാണു് മാൎഗ്ഗദൎശകത്വം വഹിച്ചതു്.
അനന്തനാട്ടിൽ പെരുമാൾക്കു സൗഖ്യമോ
നടന്നീടുന്നോ വഴിപോലെധർമ്മവും
സ്ഫുടം ഭവാൻ തത്ര ഗമിച്ചതില്ല കേ-
ളനാസ്ഥയില്ലെങ്കിലിതെന്നിലെങ്ങനെ?
ഉഴന്നപാന്ഥപ്പരിഷയ്ക്കനർത്ഥദൻ
സദാലസൻ പാമ്പിനു സദ്യനല്കുവോൻ
സുഗുപൂമേലം കവരുന്നതസ്കരൻ
കവീശ്വരൎക്കെങ്ങനെ ചെല്ലമായി നീ?
കുളുൎത്ത നൽച്ചന്ദനവൃക്ഷശാഖയെ-
പ്പുണൎന്നു ചേണാർന്നെഴുമേലവള്ളിയെ
വൃഥാവെറുംകുണ്ടണികൂട്ടിവേർപിരി-
ച്ചലച്ചിടും നീയധികോപകാരിയോ?
അഹോ സ്വദേശാഭിനിവേശമൂൎഛ യാൽ
പുലമ്പിനേൻ തെന്നലിനോടുമിന്നുഞാൻ
വെടിഞ്ഞിടാ മൂലമകന്നുപോകിലും
മനംവപുസ്സിൻനിഴൽപോലെയന്തിയിൽ.
പ്രൊഫസരായി നിയമിക്കപ്പെടുംമുമ്പുതന്നെ അവിടുന്നു മദ്രാസ് സൎവകലാശാലയുടെ പാഠ്യപുസ്തകക്കമ്മിറ്റിയുടെ ഒരംഗമായി നിയമിക്കപ്പെട്ടു. അതു ഭാഷയ്ക്കു വളരെ ഗുണപ്രദമായിത്തീൎന്നു. അതിനുമുമ്പു നല്ലനല്ല പുസ്തകങ്ങൾ പാഠ്യപുസ്തകങ്ങളാക്കുക പതിവില്ലായിരുന്നു. നളചരിതം കാന്താരതാരകത്തോടുകൂടി പ്രകാശിതമാവുന്നതിനുള്ള കാരണം ഈ പുതിയ നിയമനമാണെന്നു പറയാം.
ഭാഷാകുമാരസംഭവമാണു് അടുത്ത തൎജ്ജ മ. രണ്ടുമൂന്നു മറ്റു കവികൾ കുമാരസംഭവത്തെ തൎജ്ജ മ ചെയ്തിട്ടുണ്ടെങ്കിലും അവയ്ക്കൊന്നിനും തമ്പുരാന്റെ കൃതിക്കുള്ളിടത്തോളം ഗുണപൗഷ്കല്യമില്ല.
തൊടുകറികളിലാൎന്ന ചന്ദനത്തോടിടറിന മുത്തണിവിട്ടുകൂസലെന്യേ
കുളുർമുലയിണ കുന്തളിച്ചഴിഞ്ഞാ മരവിരി മാറിലണഞ്ഞു മംഗലാംഗി.
വടിവെഴുമണി കൂന്തൽപോലെതന്നേ ജടകളുമേറെവിളങ്ങി തന്മുഖത്തിൽ
സ്ഫുടമളിനിരമാത്രമല്ല പായൽക്കൊടിയുമിണക്കമതാണു താമരയ്ക്കു്.
അധരമതുമിനുക്കിയും കളിപ്പന്തഥപെരുമാറിയുമങ്ങിരുന്നകയ്യിൽ
വിരലുമുറിയുമാറുമൂർച്ചയേറും കുശകൾ കരേറി ജപാക്ഷമാലയോടെ.
കൊടിയവെയിലിവണ്ണമേറ്റു തണ്ടാർക്കുടമതുപോലെ തദാനനംവിളങ്ങി
കടുതയതിൽവളൎന്നു മെല്ലെമെല്ലെക്കടമിഴിമാത്രമിരുണ്ടു നീണ്ടുരണ്ടും
ഘനനിരതനിയേ തരുന്നതണ്ണീരമൃതകരൻ ചൊരിയുന്ന പൂനിലാവു്
ഇതുകൾപരമവൾക്കുപാരണയ്ക്കായചരജഗത്തതിനെന്നപോലെതന്നെ.
പലതരമഥവെക്കയേറ്റുനില്ക്കും പുതുമഴവേനൽകഴിഞ്ഞുപാഞ്ഞനാളിൽ
ഗുമുഗുമെയെഴുമാവിയുദ്യമിച്ചാളുമയവളൂഴിയുമൊന്നുപോലെതന്നെ.
ക്ഷണമിമകളിൽനിന്നുതല്ലിചുണ്ടിൽ കുളുർമുലമേലഥ വീണുടൻതകർന്നു
വലികളിലിടറിച്ചിരേമനാഭിച്ചുഴിയിലിറങ്ങി നവീനവൎഷബിന്ദു.
ഇവയ്ക്കു പുറമേ മലയാളശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തൻ, സ്വപ്നവാസവദത്തം എന്നീ നാടകങ്ങളും അവിടുന്നു ഭാഷയിലേയ്ക്കു വിവൎത്ത നംചെയ്തിട്ടുണ്ടു്. ഈ തൎജ്ജ മകളെല്ലാം സുന്ദരമായിട്ടുണ്ടെന്നാണെന്റെ അഭിപ്രായം.
“അസ്മാൻ സാധുവിചിന്ത്യ” എന്ന പ്രസിദ്ധശ്ലോകത്തിന്റെ തൎജ്ജ മയായ,
സമ്പത്തായ് സംയമത്തെക്കരുതിമരുവുമീ നമ്മെയും നിൻകുലത്തിൻ
വമ്പും ബന്ധൂക്തികൂടാതിവൾനിജഹൃദയം നിങ്കലൎപ്പിച്ചതും നീ
നന്നായോൎത്ത ിട്ടു ദാരപ്പരിഷയിലിവളെക്കൂടി മാനിച്ചിടേണം
പിന്നെത്തെബ്ഭാഗ്യമെല്ലാം വിധിവശമതിലിജ്ഞാതികൾക്കില്ല ചോദ്യം.
ഈ പദ്യം നോക്കുക, മൂലത്തിലെ വ്യംഗ്യമായ ആശയങ്ങൾക്കൊന്നിനും ഒരു കുറവും വരുത്താതെയാണു് തൎജ്ജ മ ചെയ്തിരിക്കുന്നതു്. ഇതുപോലെതന്നെ മറ്റു പദ്യങ്ങളുടേയും സ്ഥിതി. ശബ്ദസുഖം കുറഞ്ഞാലും അൎത്ഥ ത്തിനു ഹാനി വന്നുപോകരുതെന്നായിരുന്നു അവിടുത്തെ നിശ്ചയം.
സരസോജ്വലരാഗമോമലാളിൻപരണാഗ്രത്തിൽ വരച്ച രേഖനോക്കു
ഹരവീക്ഷണമേറ്റുനീറിനില്ക്കും സ്മരവൃക്ഷത്തിൽമുളച്ചനാമ്പുപോലെ.
മാളവികാഗ്നിമിത്രത്തിലെ ഈ ശ്ലോകം മൂലഗ്രന്ഥം വായിക്കാത്ത ഒരുവൻ കണ്ടാൽ തൎജ്ജ മയാണെന്നു തീൎച്ചയായും പറകയില്ല.
ചാരുദത്തം ശൂദ്രകന്റെ മൃച്ഛകടികത്തേയും ഭാസന്റെ ചാരുദത്തത്തേയും ചേൎത്ത ിണക്കി രചിച്ചിട്ടുള്ള കൃതിയാണു്. കഥാഗതിയിലും രംഗവിധാനത്തിലും വലിയ വ്യത്യാസം വരുത്തീട്ടുണ്ടു്. ആകപ്പാടെ നോക്കിയാൽ ഒരു സ്വതന്ത്രകൃതിയാണെന്നു തോന്നിപ്പോകത്തക്കവണ്ണം അതിമധുരമായിരിക്കുന്നു. നീചപാത്രങ്ങളെക്കൊണ്ടു് നീചഭാഷതന്നെ സംസാരിപ്പിച്ചിരിക്കുന്നു.
ഓടിക്കിതച്ചുഴറിമണ്ടിണതെന്തരപ്പീ?
കഷ്ടേ കലമ്പരുതു കൊല്ലിണതില്ല നിന്നെ
കാമംമുഴുത്തുരുകി നെഞ്ചുതകർന്നിടുന്നു
ഹോമാഗ്നികുണ്ഡമതിലിട്ടൊരു മത്തിപോലെ.
പ്രസാദമാല എന്ന സ്വതന്ത്രകൃതി ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ ദിവ്യസന്നിധാനത്തിൽ ഷഷ്ടിപൂൎത്ത ്യുപഹാരമായി അവിടുന്നു സമൎപ്പിച്ചിട്ടുള്ളതാണു്.
ഓരോ ദേവതമാരെയും മഹിതമാമൃഗ്വേദസൂക്തങ്ങൾതൊ-
ട്ടാരാഞ്ഞുൽക്കടഭക്തിയോടരുളിനേൻ സൽപദ്യപുഷ്പാഞ്ജലി
ആരാധിച്ച സുമങ്ങൾകൊണ്ടു സരവും ഗുച്ഛങ്ങളുംതീർത്തിതാ
ഹാരംപോലെചമച്ചമാലികസമൎപ്പിക്കുന്നു തൃക്കൈയിൽ ഞാൻ.
എന്നു ഗ്രന്ഥകൎത്ത ാവുതന്നെ പറഞ്ഞിട്ടുള്ളതിൽനിന്നു് കാവ്യത്തിന്റെ സ്വഭാവം ഗ്രഹിക്കാം.
സരം ഒന്നു്
മേലിൽമദ്ധ്യത്തിലും കീഴിലുംകാണുമീ
മൂലോകമേകനായ് മൂർത്തിഭേദത്തൊടേ
മാലകറ്റിബ്ഭരിക്കുന്നൊരു ദേവതാ-
മൗലിയാമഗ്നിദേവാധിദേവൻപരൻ.
മൂലനക്ഷത്രജ ശ്രീവഞ്ചിഭൂപനേ
മാലിന്യമെന്നിയേ പാലിക്ക സർവ്വദാ
സരം രണ്ടു്
വേഗമേറും രഥത്തിൻ പ്രഭാവത്താൽ
യാഗമുണ്മാൻമുതൽപ്പന്തിചേരുവോൻ
വാമദേവൻ നരദേവനേകണ-
മായുരാരോഗ്യസമ്പൽസമൃദ്ധികൾ.
സരം മൂന്നു്. അശ്വികൾ
യമനാണെന്നാലും വിമലവൈദ്യത്താ-
ലമരത്വംനല്കാൻ ക്ഷമരേറ്റം
തരണീവ്യാപത്തിൽ ത്വരിതം ഭുർജ്യുവിൽ
ദുരിതംദൂരത്തു നിരസിച്ചോർ
ശരണദാതാക്കൾ സരണ്യുസൂനുക്കൾ
തരുണന്മാരെന്നും കരുണാർദ്രർ.
ഇവ വൈദികഗുച്ഛത്തിലുള്ളവയാകുന്നു.
ഇനി പൗരാണികഗുച്ഛം.
ഒന്നാം സരം. ബ്രഹ്മാവു്
ബ്രഹ്മാപ്രജാപതിരജോമയനിപ്രപഞ്ച
നിൎമ്മാണശില്പിചതുരാനനനാത്മയോഗീ
പത്മാസനൻ തനതുകാലമിതിക്കണക്കി-
നിക്ഷ്മാപതിക്കു പുരുഷായുഷമേകവേണം.
രണ്ടാം സരം. സൂൎയ്യൻ
ഗ്രഹനിരയുടെധുൎയ്യൻ ഗ്രാഹിതപ്രൗഢിസൂൎയ്യൻ
പ്രണതരിലുപകാരീ പ്രാണദാതാധികാരി
പിണികളകലെനീക്കി പ്രീണനംഭൂമിഭുക്കിൽ-
ചൊരിക രുചി പരത്തും ചാരുദേഹക്കരുത്തും.
മൂന്നാംസരം. മത്സ്യാവതാരം
ഗീർവാണവൈരിഹയഗ്രീവൻ കടന്നു മറ-
ഗർവാൽ കവൎന്നൊരു കലാപം തീൎപ്പതിനൊരുങ്ങി
തർപ്പണജലത്തിൽ ദ്രാമിളധരണിവരനു
കോമളഝഷവടിവൊടു സാമിളിതൻടന്നടിവളൎന്നോൻ.
ആചാൎയ്യഗുച്ഛം
അള്ളാവിൻമൊഴിയാം കുറാൻ മുഴുവനും
ജേപ്രേൽകനിഞ്ഞോതിയുൾ-
ക്കൊള്ളാൻ ഭാഗ്യമിയന്ന ദിവ്യനതിലേ
തത്വം ഗ്രഹിച്ചിട്ടുടൻ
കർമ്മസ്തുത്യുപവാസമുഖ്യവിവിധാ-
ചാരങ്ങൾ തിങ്ങും മതം
നിർമ്മിച്ചോരു മഹമ്മദാംനിബിനൃപ-
ന്നാശിസ്സു ശംസിക്കണം.
ഏ. ആർ. തമ്പുരാന്റെ ഭാഷാപദ്യകൃതികളിൽ മലയവിലാസവും പ്രസാദമാലയും ഒഴിച്ചുള്ളവയെല്ലാം തൎജ്ജ മകളായതിനാൽ അദ്ദേഹം കവിത്വശക്തിശൂന്യനായിരുന്നു എന്നു ചിലർ വാദിക്കയും അതേ ശ്വാസത്തിൽതന്നെ സംസ്കൃതകവനം ചെയ്യുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന പാടവത്തെ സമ്മതിക്കയും ചെയ്യുന്നതു വിസ്മയജനകമായിരിക്കുന്നു. വിടവിഭാവരിയുടേയും ആംഗലസാമ്രാജ്യം മഹാകാവ്യത്തിന്റേയും കൎത്ത ാവെന്ന നിലയിൽ അവിടുത്തെ കവിയശസ്സു ലോകമൊട്ടുക്കു വ്യാപിച്ചിട്ടുള്ളതിനാലാണു് സംസ്കൃതത്തിൽ കവനംചെയ്യാൻ അവിടുത്തേയ്ക്കു കഴിയുമായിരുന്നു എന്നു പുരോഭാഗികൾ സമ്മതിക്കുന്നതു്. എന്നാൽ ഏതുഭാഷയിലായിരുന്നാലും കവിക്കു വേണ്ടതായ ഗുണങ്ങൾ വ്യുൽപത്തിദാർഢ്യം, പ്രകൃതിനിരീക്ഷണപാടവം, ലോകവ്യവഹാരജ്ഞാനം, ഭാവനാസമ്പത്തു മുതലയാവയാണല്ലോ. ഏ. ആർ. തമ്പുരാൻ ആ ഗുണങ്ങളാൽ സമനുഗൃഹീതനായിരുന്നു എന്നുള്ളതിനു് ആംഗലസാമ്രാജ്യാദികൾ സാക്ഷ്യം വഹിക്കുന്നു. അങ്ങനെയിരിക്കെ മാതൃഭാഷയിൽമാത്രം കാവ്യം രചിക്കാൻ അദ്ദേഹത്തിനു കഴിവില്ലായിരുന്നു എന്നു പറയുന്നതു് സമഞ്ജസമാണോ? അനാസ്ഥകൊണ്ടു മാത്രമായിരിക്കാം ഭാഷാകവനം ചെയ്യാതിരുന്നതു്. അതുപോകട്ടെ, അവിടുന്നു ഭാഷാകവി എന്ന നിലയിൽ അഗണ്യനാണെന്നുവന്നാൽതന്നെയും, അതുകൊണ്ടു് അദ്ദേഹത്തിനു ഭാഷാസാഹിത്യത്തിൽ ഉള്ള സ്ഥാനത്തിനു് ഇളക്കം സംഭവിക്കുന്നില്ല. പ്രൗഢവൈയാകരണൻ, സരസഗദ്യകാരൻ, ഒന്നാന്തരം വിമർശകൻ, ഉത്തമവ്യാഖ്യാതാവു്, ജ്യോതിർഗ്ഗണനാപടു, ഖണ്ഡകാവ്യപ്രസ്ഥാനത്തിന്റെ പ്രേരകനും ഉപജ്ഞാതാവും എന്നിങ്ങനെ പലേപ്രകാരത്തിൽ അവിടുന്നു കെട്ടിപ്പൊക്കിയിരിക്കുന്ന യശഃസൗധം യുഗാന്തരങ്ങളിൽപോലും അഭേദ്യമായി വിളങ്ങിക്കൊണ്ടിരിക്കും. ആ മഹാസൗധത്തിന്റെ അടിസ്ഥാനത്തിൽ ഗൂഢഗൂഢം പെരുച്ചാഴിപ്രയോഗം നടത്തിക്കൊണ്ടിരിക്കുന്ന ചില അസൂയാലുക്കൾക്കു നിരാശയ്ക്കുമാത്രമേ അവകാശമുള്ളു. ലഘുപാണിനീയത്തിന്റേയും കേരളപാണിനീയത്തിന്റെയും കൎത്ത ാവെന്ന നിലയിൽ ദ്വേധാ അഭിനവപാണിനിയായിത്തീൎന്ന അവിടുന്നു മലയാളികളുടെ പ്രേമഭാജനമാണു്. പരിഷ്കരിച്ച കേരളപാണിനീയത്തിന്റെ ഉപോൽഘാതമാണു് ആഗമികപ്രസ്ഥാനത്തിലുള്ള വ്യാകരണത്തിലേയ്ക്കു മലയാളികളുടെ ദൃഷ്ടിയെ ഇദംപ്രഥമമായി നയിച്ചതു്. ഇതേ വരെയായിട്ടും അതിനെ അതിശയിക്കുന്നതിനെന്നല്ല, അതിനോടു സമീപിക്കാൻപോലും യോഗ്യതയുള്ള ഒരു ഭാഷാചരിത്രഗ്രന്ഥവും ഭാഷയിൽ ഉണ്ടായിട്ടില്ലതാനും. അതുപോലെതന്നെയാണു് ശബ്ദശോധിനി, മധ്യമവ്യാകരണം, പ്രഥമവ്യാകരണം ഇവയുടെ സ്ഥിതിയും. ഇപ്പോൾ ചില വ്യാകരണഗ്രന്ഥങ്ങൾ വിദ്യാൎത്ഥ ികളുടെ ഭാഗ്യദോഷത്താൽ ആവിൎഭവിച്ചിട്ടുണ്ടു്. ശിഥിലമായ ചിന്തനം, നിൎവ്വചനത്തിലുള്ള വൈകല്യങ്ങൾ, ശബ്ദപ്രയോഗങ്ങളെപ്പറ്റിയുള്ള പരിജ്ഞാനക്കുറവു് മുതലായ ദൂഷ്യങ്ങളാൽ കലുഷിതങ്ങളാണു് മിക്കവയും.
ഭാഷാഭൂഷണം രചിക്കപ്പെടുന്നതിനു മുമ്പുതന്നെ അലങ്കാരദീപകം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങൾ ഭാഷയിലുണ്ടായിരുന്നു. എന്നാൽ ഭൂഷണത്തിനുള്ള പ്രശസ്തി ഒന്നു വേറെതന്നെയാണു്. അനേകം പണ്ഡിതന്മാർ അതിന്റെ പ്രചാരത്തെ അടിച്ചുടയ്ക്കുന്നതിനു് അശ്രാന്തപരിശ്രമം ചെയ്തുകൊണ്ടിരിക്കുന്നു. പക്ഷേ അവരുടെ ശ്രമങ്ങളെല്ലാം വ്യൎത്ഥ മായി പരിണമിക്കുന്നതേയുള്ളു. സംസ്കൃതാനഭിജ്ഞന്മാൎക്കു് അലങ്കാരങ്ങളുടെ ഏകദേശജ്ഞാനമെങ്കിലും ഉണ്ടാകണമെങ്കിൽ ഭൂഷണത്തെ അവലംബിക്കാതെ നിവൃത്തിയില്ല.
വൃത്തമഞ്ജരിയിലും കോടാലിപ്രയോഗത്തിലും നടന്നുകൊണ്ടിരിക്കുന്നുണ്ടു്. പക്ഷേ അതിനു വലുതായ ക്ഷതമൊന്നും സംഭവിച്ചു കാണുന്നില്ല. സാഹിത്യസാഹ്യത്തിൽമാത്രം ആരും കൈവയ്ക്കാത്തതെന്താണാവോ?
ഏ. ആർ. തമ്പുരാന്റെ ഗദ്യശൈലിക്കുള്ള മാധുൎയ്യം അന്യാദൃശമാണു്. അവിടുന്നു് ഉൽഘാടനംചെയ്ത സാഹിത്യനിരൂപണസരണി അന്യൂനവും അനുകരണയോഗ്യവും ആണെന്നുള്ളതിൽ രണ്ടുപക്ഷമില്ല. കാവ്യത്തിൽ ദ്വിതീയാക്ഷരപ്രാസത്തിനുള്ള സ്ഥാനത്തേപ്പറ്റി അവിടുന്നു പുറപ്പെടുവിച്ച അഭിപ്രായങ്ങൾ ഭയങ്കരമായ ഒരു പ്രാസവഴക്കിനു വഴിതെളിച്ചുവെങ്കിൽ അതിനു ചില കാരണങ്ങളുണ്ടായിരുന്നു. അക്കാരണങ്ങളെ അന്യത്ര വിവരിക്കുന്നതാണു്. ശാന്തമായി ആലോചിച്ചു നോക്കുന്നതായാൽ അവിടുത്തെ അഭിപ്രായം ആദരണീയമാണെന്നു കാണാം.
രാജരാജപ്രസ്ഥാനമാണു് ഖണ്ഡകാവ്യപ്രസ്ഥാനത്തിനു വഴികാണിച്ചതെന്നു വഴിയേ തെളിയിക്കാം. ആ പ്രസ്ഥാനത്തിന്റെ സ്വഭാവത്തേയും വേറെയൊരിടത്തു വിവരിക്കുന്നതാണു്.
ഏ. ആർ. തമ്പുരാന്റെ അകാലവിയോഗം മലയാളഭാഷയ്ക്കു തീരാനഷ്ടംതന്നെയാണു്. ഇത്ര വേഗത്തിൽ അവിടുന്നു നമ്മെ വിട്ടുപിരിയുമെന്നു് ആരും വിചാരിച്ചിരുന്നില്ല.
1089-ാമാണ്ടു് അവിടുന്നു ഗവർണ്മെന്റു മഹാപാഠശാലയുടെ അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. ആ ജോലിയും അവിടുന്നു പ്രശസ്തമായി നിൎവ്വഹിച്ചു. നാട്ടുകാരനെ ആ ഉൽകൃഷ്ടസ്ഥാനത്തു നിയമിച്ചതു് ഇപ്പോൾ ആദ്യമായിട്ടായിരുന്നു.
1093-ൽ അവിടുന്നു മദ്ധ്യവേനൽപ്രമാണിച്ചു് മാവേലിക്കര സ്വന്തം ശാരദാമന്ദിരത്തിൽ വിശ്രമിച്ചുകൊണ്ടിരിക്കെ ഒരുദിവസം കുളിക്കാൻ പോയ അവസരത്തിൽ കുറേനേരം നീന്തിക്കളിച്ചു. അതുനിമിത്തം പിടിപെട്ട ജലദോഷം സന്നിപാതജ്വരമായി പരിണമിച്ചു. 1093 മിഥുനം 4-ാം തീയതി 56-ാം വയസ്സിൽ അവിടുന്നു അനവധി ശിഷ്യരേയും ബന്ധുമിത്രാദികളേയും സന്താപക്കടലിൽ തള്ളിയിട്ടു് ഈ ലോകരംഗത്തിൽനിന്നും നിഷ്ക്രമിച്ചു.
വള്ളത്തോൾ മഹാകവി പറഞ്ഞതുപോലെ,
വിജ്ഞാനസമ്പത്തിനുമസ്മദീയ ഭാഷാവനിക്കും നവരാജരാജൻ
ആ രാജരാജൻ തിരുമേനിവാണ സിംഹാസനം ഹാ! പരിശൂന്യമായി.
19.120 പെരുനെല്ലി കൃഷ്ണൻവൈദ്യൻ
1038 കുംഭം 8-ാംതീയതി തിരുവനന്തപുരം നെല്ലമൺ അധികാരത്തിൽ മുട്ടത്തറ പെരുനെല്ലി ഗൃഹത്തിൽ മുട്ടത്തറ പുലാങ്ങൽ കുട്ടിയപ്പിയുടെ പുത്രനായി ജനിച്ചു. പിതാവു മഹാബുദ്ധിശാലിയും പരിഷ്കൃതാശയനും ശില്പവിദ്യകളിൽ നിപുണനുമായിരുന്നു.
പേട്ടയിൽ രാമൻപിള്ള ആശാന്റെ അടുക്കൽ സാമാന്യവിദ്യാഭ്യാസം ചെയ്തശേഷം പരവൂർ ചെന്നു് പ്രസിദ്ധ വിദ്വാനായിരുന്ന പൊഴിക്കരെ ഗോവിന്ദനാശാന്റെ അടുക്കൽ ശ്രീരാമോദന്തംമുതൽക്കു യുധിഷ്ഠിരവിജയം യമകകാവ്യംവരെ അഭ്യസിച്ചു. അപ്പോഴേയ്ക്കു വയസ്സു് പതിന്നാലു തികഞ്ഞു. പിന്നീടു് ശ്രീനാരായണൻതമ്പിയുടെ ഗുരുവും വിശിഷ്ടകവിയുമായിരുന്ന ദാമോദരൻകൎത്ത ാവിന്റെ അടുക്കൽ കാളിദാസകവിതകൾ പരിശീലനം ചെയ്തു. അതുകൊണ്ടും തൃപ്തിപ്പെടാതെ കുട്ടിയപ്പി തന്റെ പുത്രനെ കുമ്മൻപള്ളി ആശാന്റെ അടുക്കൽ അയച്ചു മാഘം, നൈഷധം, നാടകങ്ങൾ, അലങ്കാരം, വൈദ്യം ഇവ പഠിപ്പിച്ചു. വാരണപ്പള്ളിയിലായിരുന്നു താമസം. അവിടെത്താമസിക്കുന്ന കാലത്തു വാരണപ്പള്ളി കൊച്ചുകൃഷ്ണപ്പണിക്കർകാരണവരുടെ വാത്സല്യഭാജനമായിത്തീൎന്നു. മണമ്പൂർ ഗോവിന്ദനാശാൻ തുടങ്ങിയ വരിഷ്ഠകവികൾ പെരുനെല്ലിയുടെ സതീൎത്ഥ ്യന്മാരായിരുന്നു.
ആറുകൊല്ലം ഇങ്ങനെ വാരണപ്പള്ളിയിൽ ജീവിച്ചു. അതിനിടയ്ക്കു് കൊച്ചുകൃഷ്ണപ്പണിക്കരുടെ പ്രേരണയാൽ പാലാഴിമഥനം, സുന്ദരീസ്വയംവരം കചചരിതം എന്നീ അമ്മാനപ്പാട്ടുകളും, മഹിഷമംഗലം ഭാണത്തിന്റെ തൎജ്ജ മയും കുകുത്സുചരിതം ആട്ടക്കഥയും രചിച്ചു.
സ്വർല്ലോകത്തും പുകഴ്ത്തും ഗുണഗണമിയലും
വാരണപ്പള്ളിനാഥൻ
ചൊല്ലാലേ ഞാനിദാനീം കചനുടെ ചരിതം
ചൊല്ലിടുന്നീവിധത്തിൽ
എല്ലാരുംകേട്ടുതോഷിക്കുക ശിശുനിവഹം
രുത്തിടും തത്തുകണ്ടാൽ
വല്ലോർക്കും മോദമല്ലാതതിലൊരു വിരസം-
തോന്നുമോ ജാതമാനം?
എന്നു കചചരിതത്തിലും മറ്റും ഈ സംഗതി വ്യക്തമായി പറഞ്ഞിട്ടുണ്ടു്. കുകുത്സുചരിതം ‘നാട്യപ്രചാരപരദന്തിവിഹാരനാഥ’ന്റെ ആജ്ഞാനുസാരം അഞ്ചുദിവസംകൊണ്ടു രചിക്കപ്പെട്ടതായിരുന്നു.
വാചാ തസ്യ തനോമി നാടകമിദം കൃഷ്ണാഭിധസ്യപ്രഭോഃ.
എന്ന വരിയിൽ പറഞ്ഞിരിക്കുന്ന കൃഷ്ണാഭിധൻ കൃഷ്ണപ്പണിക്കരാണു്.
21-ാംവയസ്സിൽ ഗുരുദക്ഷിണ നടത്തീട്ടു് തിരുവനന്തപുരത്തേയ്ക്കു തിരിച്ചുപോരികയും വൈദ്യവൃത്തിയിലും കാവ്യനിൎമ്മാണത്തിലും ഏൎപ്പെടുകയും ചെയ്തു. എന്നാൽ വ്യാകരണപരിജ്ഞാനം തനിക്കു വേണ്ടുവോളം ഉണ്ടായിരുന്നില്ല എന്നുള്ള ബോധം അദ്ദേഹത്തിനെ പീഡിപ്പിച്ചുകൊണ്ടിരുന്നു. അതിനാൽ കടയം നാണുശാസ്ത്രികളുടെ അടുക്കൽ കുറേക്കാലം കൗമുദിയും വ്യാകരണവിഷയത്തിൽ ഉപരിഗ്രന്ഥങ്ങളും അഭ്യസിച്ചുകൊണ്ടുതന്നെ ഇരുന്നു. അതിനുശേഷമാണു് അഭിനവവാഗ്ഭടനായ അനന്തപുരത്തു മൂത്തകോയിത്തമ്പുരാന്റെ അടുക്കൽ വൈദ്യം അഭ്യസിച്ചതു്.
കൃഷ്ണൻവൈദ്യന്റെ പിന്നീടുള്ള കവിതകൾ ഹരിശ്ചന്ദ്രചരിതം ഭാഷാചമ്പു, അരുവിപ്പുറം ക്ഷേത്രമാഹാത്മ്യം, വൈക്കം യാത്രാശതകം, ഭാഷാകൊക്കോകം, സ്ത്രീധൎമ്മം, പതിവ്രതാധൎമ്മം മണിപ്രവാളം, കല്യാണവൃത്തശതകം, സുഭദ്രാഹരണം നാടകം, പുത്തൻവാതിൽതിറപ്പാട്ടു് ഇവയാകുന്നു. മാതൃകയ്ക്കായി ഏതാനും സരസപദ്യങ്ങൾ ഉദ്ധരിക്കുന്നു.
19.121 സ്ത്രീധർമ്മം
പേടപ്പൊൻമൃഗലോചനേ തനയരേ പേടിപ്പെടുത്തുന്നതും
കൂടെക്കൂടെയെടോ ഭുജിക്കുവതിനായ് പാടിക്കൊടുക്കുന്നതും
കൂടെച്ചേർന്നുകളിക്കുവാൻ കുമതിമാരോടായ് നിയോഗിപ്പതും
മാടൊക്കുംമുലമാരെടുത്തു മുടിമേൽ ചൂടുന്ന നീ ചെയ്യൊലാ.
വേലക്കാരെന്നുവച്ചാലൊരുവകമൃഗമാണെന്നുറയ്ക്കാതെ നമ്മെ-
പ്പോലേ ചിന്തിച്ചുവേണം കളമൃദുമൊഴികേളന്നപാനാദി നല്കാൻ
ചാലേചേലാൎന്നു നീയങ്ങൊരുവിധമവരോ മറ്റുവേറേവിധത്തിൽ
നീലാംഭോജാക്ഷിഭക്ഷിക്കരുതിരുവിധമാം പാചകം നീചമായി.
19.122 കല്യാണവൃത്തശതകം
പൊൽത്താൎമങ്കുകരത്തിൽവച്ചു കളിയാടീടുന്നൊരേന്നോമന-
ത്തത്തേ സാരഘസാരസാമ്യവചനേ സാമൎത്ഥ ്യസദ്ധാമമേ
തത്തിത്തത്തിവരും തണുത്തപവനൻതട്ടിച്ചലിക്കുന്നൊരീ-
പ്പുത്തൻപല്ലവമുള്ള പൂമരവരേ വന്നിട്ടിരുന്നീടു നീ.
ചിറകുബതകുടഞ്ഞത്തൂവലിൽച്ചുണ്ടിരുത്തി-
ക്കറുപിറനകറണ്ടിട്ടൊപ്പശില്പംവരുത്തി
നറുമലർശയനത്തിൻമീതിലാത്താനുമോദം
ചെറുകിളിമകൾവാണാൾ ചേലൊടേ മാലൊടെന്യേ.
19.123 സുഭദ്രാഹരണം (നാടകം)
ചാലേ നാലഞ്ചുബാലച്ചടുലമിഴികൾതൻ
ചാരുപൂഞ്ചേലയും ക-
ട്ടാലിൻമേലിൽകരേറീട്ടമലതകലരും
പുഞ്ചിരിപ്പൂനിലാവിൽ
മാലും മന്ദാക്ഷവുംചേർന്നവികലമവർതൻ
ചേലുകോലും തുടത്തൂൺ-
മൂലംകാണ്മാൻകൊതിച്ചങ്ങിനെ മരുവിടുമെൻ-
പോറ്റി മാം പോറ്റിടേണം.
ആരോമൽച്ചെമ്പരുത്തിക്കുസുമസമമെഴും
ചുണ്ടുമുണ്ടുണ്ടുകൊണ്ട-
മ്മാരശ്രീ ചേൎന്നൊലിക്കും മനുജമണിയിവൾ-
ക്കുന്മദംചേൎത്തു പേർത്തും
താരമ്പക്രീഡയാമക്കൊടിയകടലില-
ക്കാമശാസ്ത്രജ്ഞരത്നം
നേരമ്പോക്കല്ല നല്ലാർജനമുടിയിവളെ-
ത്തള്ളിയിട്ടുള്ളഴിച്ചൂ.
സുഭദ്ര—
കത്തുംകാന്തികലൎന്നിടുന്ന മിനുസക്കണ്ണാടിയിൽക്കീരതൻ- വിത്തെന്തിന്നു വിതച്ചഹോ! വിരുതനാം ധാതാവു ചേതോരമേ,
മഞ്ജരിക—
ചിത്തഭ്രാന്തികളഞ്ഞുനോക്കുക ശുഭേ കണ്ണാടിയോ? ഗണ്ഡമോ? വിത്തോ മത്തകരീന്ദ്രകമ്രഗമനേ കാർകുറ്റിരോമങ്ങളോ?
ചത്തെന്നും വന്നുകൂടും ചിലരുടനടിചാ-
കാതെ വൈകാതെപിന്നെ-
ച്ചത്തെന്നും വന്നുകൂടും ചില ചലമിഴിമാർ
ചത്തതോടൊത്തുമീളും
കുറ്റക്കാൎവേണി കാർത്ത്യായനിയുടെ കണവൻ
കണ്ണിണക്കോണുകാട്ടിൽ
ചെറ്റെന്നും വന്നുകാട്ടും പ്രസവമൊരുദശാ-
സന്ധിയാണെന്തുകൊണ്ടും.
19.124 മാരൻപാട്ടു്
മാന്താർശരനുമന്നേരം തന്റെ
കാന്തയെ ഗാഢം പുണർന്നു
കണ്ണാടിയിലെണ്ണായൊരുവണ്ണം തിരൾഗണ്ഡത്തിലു-
മുണ്ണിത്തിരുതുണ്ഡത്തിലുമെണ്ണീട്ടലരമ്പൻ
ചുംബിച്ചു വിസ്മയമോർത്താ-
ലതിരമ്യമെന്നല്ലാതെ കിം വാ
പൂമെത്തയിലാചിത്തജനാമത്തചകോരാക്ഷിയെ
പ്രേമത്തൊടുമാമുത്തിനവാമുത്തൊടുകൂടി
മെല്ലെ ചരിച്ചുകിടത്തിക്കരപല്ലവംകൊണ്ടങ്ങണച്ചും
മല്ലീസുമമല്ലൽപെടുമുല്ലാസിതപല്ലിൻമുന
ചൊല്ലേറിന മുല്ലായുധനുല്ലാസമൊടപ്പോൾ
ചുണ്ടിണതന്നിലമർത്തിയിട്ടത്തണ്ടാർമിഴിയെയുണൎത്ത ി
പുംഭാവമൊടംഭോരുഹസംഭാവിത ജ്യംഭൽകുച
കുംഭീശ്വരകുംഭദ്വയമമ്പോടു രമിച്ചും
ചിത്തജൻമാറോടണച്ചുമധരത്തിൽക്കടിച്ചുപിടിച്ചും
കൈത്താരുവിടൎത്ത ീട്ടതിൽമെത്തും ഭ്രമമെത്തീടിനൊ-
രുൾത്തേറിനചിത്തോത്ഭവമെത്തിപ്പിടികൂടി
മാരനും കാമിനിതാനും നേരംപോരാഞ്ഞുപാരംകരഞ്ഞു
ആരോമലമാരിൽപരിഹീരായിതയംയോരവ-
ളുരുക്കളിലോരോവിധ ചാരുക്കളിയാടി
കോൾമയിർക്കൊണ്ടു മയങ്ങി
ദേഹം കോമളഗാത്രിക്കന്നേരം.
രാജസേവയെപ്പറ്റി സുഭദ്രാഹരണത്തിൽ
നോക്കുമ്പോഴരികത്തുകാണണമടുത്താഹന്ത വാഴുംവിധൗ
മൂക്കിൽകൈവിരൽകേറ്റിനില്ക്കണമെറാനെന്നുച്ചമായോതണം
പാൎക്കാതെ സുഖദുഃഖമെന്നതുവെടിഞ്ഞങ്ങോടണം വല്ലതും
പോക്കുള്ളോരു നരൻ നരേന്ദ്രനിരതൻ സേവയ്ക്കു ഭാവിക്കുമോ?
19.125 വെളുത്തേരി കേശവൻവൈദ്യൻ
തിരുവനന്തപുരത്തു തോട്ടത്തിൽ വെളുത്തേരി കേശവൻ വൈദ്യൻ ഒരു നല്ല നാട്ടുകാൎയ്യസ്ഥനും സാമാന്യം നല്ല വിദ്വാനുമായിരുന്നു. പത്മനാഭൻചാന്നാരുടേയും അഴകിയുടേയും പുത്രനായി 1034-ാമാണ്ടിടയ്ക്കു ജനിച്ചു. വീട്ടിൽവച്ചു് എഴുത്തും വായനയും പഠിച്ചശേഷം വാരണപ്പള്ളിപ്പണിക്കരുടെ ഗൃഹത്തിൽ പാൎത്തു കൊണ്ടു കുമ്മമ്പള്ളി രാമൻപിള്ള ആശാന്റെ അടുക്കൽ കാവ്യനാടകാലങ്കാരങ്ങളും, വ്യാകരണവും അഭ്യസിച്ചു. ശ്രീനാരായണഗുരു, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ, കടയ്ക്കാവൂർ കൊച്ചുരാമൻവൈദ്യൻ ഇവർ അദ്ദേഹത്തിന്റെ സതീർത്ഥ്യരായിരുന്നു. ബാല്യത്തിലേ കവനകൗശലം പ്രകാശിപ്പിച്ചു. പഠിത്തം പൂർത്തിയാക്കിയശേഷം സ്വഗൃഹത്തിലേക്കു മടങ്ങിയപ്പോൾ പ്രതാപരുദ്രീയത്തിലെപ്പോലെ ശ്രീവിശാഖംതിരുനാളിനെ നായകനാക്കി അദ്ദേഹം രചിച്ച അൎത്ഥ ാലങ്കാരമണിപ്രവാളം തിരുമേനിയെ പ്രീണിപ്പിക്കയും, അവിടുന്നു് ഒരു വള സമ്മാനിക്കയും ചെയ്തു. അവിടുത്തെ ഉപദേശാനുസരണമാണു് അദ്ദേഹം പറവൂർ പോയി മാമാവൈദ്യന്റെ അടുക്കൽ വൈദ്യവിദ്യ അഭ്യസിച്ചതു്. ഒരു നല്ല വൈദ്യൻ എന്ന നിലയിൽ തിരിച്ചുവന്ന കേശവൻവൈദ്യരെ തിരുമനസ്സുകൊണ്ടു് ഉത്രാടംതിരുനാൾ രാജകുമാരന്റെ വൈദ്യനായി പത്തുരൂപ ശമ്പളവും നിത്യച്ചെലവിൽനിന്നു ഒന്നേകാലും കോപ്പും മുപ്പതു പണവും അനുവദിച്ചുകൊടുത്തു. ചട്ടമ്പിസ്വാമികളുടെ അടുക്കൽനിന്നു് ഗുസ്തിക്രമങ്ങൾ വശമാക്കിയിരുന്നതിനാൽ പല പ്രസിദ്ധമല്ലന്മാരെ അദ്ദേഹം തോല്പിച്ചിട്ടുണ്ടു്.
ആശാന്റെ പ്രഥമപത്നി മാതുലപുത്രിയായ പാൎവ്വതിഅമ്മ ആയിരുന്നു. അവർ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അതിലുണ്ടായ ഒരു പുത്രിയാണു് തോട്ടത്തിൽ കുമാരൻവൈദ്യന്റെ സഹധർമ്മിണി. ദ്വിതീയപത്നി കാരിക്കൽ ലക്ഷ്മിഅമ്മയാണു്. അതിൽ ജനിച്ച ചിത്രഭാനുവൈദ്യൻ ചികിത്സ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നു.
പ്രസിദ്ധവാഗ്മിയും പണ്ഡിതനും ആയിരുന്നു് ഈയിടയ്ക്കു മരണം പ്രാപിച്ച കരുവാ കൃഷ്ണനാശാൻ, പരവൂർ വടക്കേക്കര നാരായണനാശാൻ, കൊച്ചുബാപ്പുവൈദ്യൻ ഇവരൊക്കെ ആശാന്റെ ശിഷ്യന്മാരായിരുന്നു. കരുവാ കൃഷ്ണനാശാൻ കേരളമൊട്ടുക്കു സഞ്ചരിച്ചു് ക്രിസ്തുമതഖണ്ഡനപ്രസംഗങ്ങൾ നടത്തുകയും അൎക്കപ്രകാശം മുതലായ സൽഗ്രന്ഥങ്ങൾ ഭാഷാന്തരീകരിക്കയും ചെയ്തിട്ടുണ്ടു്.
ആശാന്റെ കൃതികൾ ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ടു്, അൎത്ഥ ാലങ്കാരമണിപ്രവാളം, ബാലബോധിക, തിലോത്തമാവിജയം കഥകളി, പ്രസന്നരാഘവം നാടകം, നീതിസാരം തൎജ്ജ മ, തുലാപുരുഷദാനം, സൗരപുരാണം കിളിപ്പാട്ടു് ഇവയാകുന്നു. തിലോത്തമാവിജയം ധാരാളം ആടിക്കൊണ്ടിരുന്നു. ബാലബോധിക ബാലപ്രബോധത്തേക്കാൾ നല്ലൊരു വ്യാകരണപ്രവേശികയാണു്.
ഗണേശനും ഷൺമുഖനാഥനും ശ്രീ
ഫണീശനും പാണിനി വാണിമാതും
ഗുണക്കുരുന്നാം ഗുരുനാഥനും മേ
തുണയ്ക്കുമാറാകണമാത്തമോദം.
എന്നാണു് ആ ഗ്രന്ഥം സമാരംഭിക്കുന്നതു്.
തുലാപുരുഷദാനം ശ്രീ വിശാഖംതിരുനാൾ തമ്പുരാന്റെ തുലാപുരുഷദാനത്തെ വൎണ്ണിക്കുന്ന ഏതാനും ശ്ലോകങ്ങൾ ആണു്.
ഈരണ്ടഞ്ഞൂറിനടുത്തുപോമറുപതാമാണ്ടിങ്കലെൻതമ്പുരാൻ
ധീരൻവഞ്ചിനൃപൻ നടത്തിയതുലാഭാരോത്സവം കാണുവാൻ
താരേശൻനിജചോതിപൂണ്ടുബുധരോടൊന്നിച്ചു സമ്പ്രീതനായ്
സൂരൻപൂൎവ്വഗൃഹേകടന്നു പതിനെട്ടോളംദിനം പാൎത്തു പോൽ.
ഇതു് അതിലെ പദ്യങ്ങളിൽ ഒന്നാണു്. ആശാൻ 1072 ചിങ്ങത്തിൽ മുപ്പത്തിയെട്ടാം വയസ്സിൽ മരിച്ചു.
19.126 തോട്ടയ്ക്കാട്ടു് ഇക്കാവമ്മ
കൊച്ചീ സംസ്ഥാനത്തു് എറണാകുളം എന്ന പ്രസിദ്ധ നഗരിയിലുള്ള പുരാതനഗൃഹങ്ങളിൽ ഒന്നാണു് തോട്ടയ്ക്കാട്ടു്. ഈ വിദുഷീരത്നം പ്രസ്തുത ഗൃഹത്തിൽ കുട്ടിപ്പാറുഅമ്മയുടെ പുത്രിയായി 1039-ൽ ജനിച്ചു. ബാല്യത്തിലേ കവിതാവാസന പ്രകാശിപ്പിച്ചുതുടങ്ങി. ആ വാസനയോടു മികച്ച പാണ്ഡിത്യംകൂടി കലൎന്നപ്പോൾ അവർ കുട്ടിക്കുഞ്ഞുതങ്കച്ചിയേപ്പോലെ ഒരു നല്ല കവിയിത്രിയായിത്തീൎന്നു. നാടകം, കിളിപ്പാട്ടു്, തുള്ളൽ, കുറത്തിപ്പാട്ടു് എന്നിങ്ങനെ പല വകുപ്പുകളിലായി ഈ മഹിളാമണി അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. രാസക്രീഡ കുറത്തിപ്പാട്ടു്, സന്മാൎഗ്ഗോപദേശം തുള്ളൽ, ഏറനാട്ടുകലാപം തുള്ളൽ, സുഭദ്രാർജ്ജുനം, നളചരിതം എന്നീ നാടകങ്ങൾ ഇവയാണു് പ്രധാന കൃതികൾ. സ്വതന്ത്രഭാഷാനാടകങ്ങളുടെ കൂട്ടത്തിൽ സുഭദ്രാർജ്ജുനത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കാം. ‘മല്ലാരിപ്രിയയായ ഭാമ സമരംചെയ്തീലെ’ എന്ന പദ്യഖണ്ഡം അറിഞ്ഞുകൂടാത്തവർ ഇന്നു നിരക്ഷരകക്ഷികളുടെ ഇടയ്ക്കുപോലും കാണുമോ എന്നു സംശയമാണു്. പ്രസ്തുത നാടകം മി. സി. അന്തപ്പായി പറഞ്ഞിട്ടുള്ളതുപോലെ വലിയ ദോഷങ്ങളാൽ വികൃതമോ ഗുണങ്ങളാൽ ശ്ലാഘ്യമോ ആണെന്നു പറയാവുന്നതല്ല. കവിത വളരെ ലളിതവും ഹൃദ്യവുമാണു്. പൂൎവ്വകവിപ്രയോഗങ്ങളെ കണ്ണടച്ചു് അനുകരിക്കുക, കഥയുടെ എല്ലാ ഭാഗങ്ങൾക്കും തമ്മിൽ നല്ല ഇണക്കമില്ലായ്മ മുതലായി ഇതിൽ കാണുന്ന ദോഷങ്ങൾ മലയാളത്തിലുള്ള നാടകങ്ങൾക്കൊക്കെ കാണാവുന്നവതന്നെയാണു്.
മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ചുവടെ ചേൎക്കുന്നു.
ദിക്കെട്ടും ഞെട്ടുമാറെന്തൊരുരവമെവിടെ-
ന്നിങ്ങുകേൾക്കുന്നതിപ്പോ-
ളിക്കാലം കാറുകാണാതിടിയുടെ നിനദം
കേൾപ്പതിന്നില്ല ബന്ധം
വക്കാണത്തിന്നു കോപ്പിട്ടസുരരുമമര-
ന്മാരുമൊന്നിച്ചുവായ്ക്കു-
ന്നുൾക്കോപത്തോടിവണ്ണം പടഹനിരയടി-
ക്കുന്നതോ ഘോരഘോരം.
എടുത്തുമുസലത്തെ ഞാൻ ഝടുതിയോടടുത്തിട്ടുടൻ
തടുത്തഥ കിരീടിതന്നുടലടിച്ചൊടിച്ചിക്ഷണം
തുടുത്തുതുടരെത്തിളച്ചൊഴുകുമക്കടുംചോരയിൽ
കെടുത്തുവനെരിഞ്ഞിടും കഠിനമായ കോപാഗ്നിയേ.
19.127 സി. അന്തപ്പായി ബി. ഏ
1038-ൽ കൊച്ചീശീമയിൽ ചിറയത്തുവീട്ടിൽ ജനിച്ചു. മലയാളം പഠിച്ചശേഷം ഇംഗ്ലീഷ് സ്ക്കൂളിൽ ചേൎന്നു. 1060-ൽ എറണാകുളം കാളേജിൽനിന്നും എഫ്. ഏ. പരീക്ഷയിൽ ജയിച്ചിട്ടു് തത്ത്വജ്ഞാനം ഐച്ഛികം എടുത്തു് 1062-ൽ ബി. ഏ. പാസ്സായി. അനന്തരം കൊച്ചീ വിദ്യാഭ്യാസഡിപ്പാൎട്ടുമെന്റിൽ ചേർന്നു. അല്പകാലത്തിനുള്ളിൽ കൺസർവേറ്റർ ആഫീസ് ശിരസ്തദാരായി നിയമിക്കപ്പെട്ടു. അവിടെനിന്നു് സ്റ്റാമ്പുസൂപ്രണ്ടായി മാറി. പിന്നീടു കുറേക്കാലം അച്ചുക്കൂടം സൂപ്രണ്ടുദ്യോഗവും വഹിച്ചു. 1913-ൽ ഉദ്യോഗത്തിൽനിന്നും പിരിഞ്ഞു.
അദ്ദേഹത്തിന്റെ കൃതികൾ ‘നാലുപേരിൽ ഒരുത്തൻ’ എന്ന പ്രഹസനം, സുമാൎഗ്ഗപ്രകാശിക, ധൎമ്മോപദേശിക, ശാരദ ഉത്തരഭാഗം ഇവയും, അനേകം ഉപന്യാസങ്ങളുമാണു്.
അദ്ദേഹം മരിച്ചിട്ടധികകാലമായിട്ടില്ല. ഗദ്യരീതി ലളിതവും ഫലിതമയവുമാണു്.
19.128 കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻതമ്പുരാൻ
സാഹിത്യസാമ്രാജ്യത്തിലെ സവ്യസാചികളിൽ ഒരുവനായിരുന്ന കുഞ്ഞുകുട്ടൻതമ്പുരാൻ 1040 കന്നി നാലാംതീയതി ജനിച്ചു. മാതാവായ കുഞ്ഞിപ്പിള്ളതമ്പുരാൻ വിദുഷിയായിരുന്നെങ്കിൽ പിതാവു് വെണ്മണിപ്രസ്ഥാനത്തിന്റെ ഉൽഘാടകനായിരുന്ന അച്ഛൻ നമ്പൂരിപ്പാടായിരുന്നു. രാമവർമ്മ എന്നായിരുന്നു പേർ. എന്നാൽ ‘കുഞ്ഞുകുട്ടൻ’ എന്ന ഓമനപ്പേരിലാണു് അദ്ദേഹം ലോകത്തിൽ അറിയപ്പെടുന്നതു്. ദീൎഘകാലം ഉണ്ണിമുഖം കാണാതെ ദേവിയെ ഭജിച്ചതിന്റെ ഫലമായി 29-ാംവയസ്സിൽ ലഭിച്ച കുമാരനായിരുന്നതിനാൽ മാതാവു കുഞ്ഞുകുട്ടനെ ലാളിച്ചു വളൎത്ത ിയിരിക്കണം.
അഞ്ചാംവയസ്സിൽ വളപ്പിൽ ഉണ്ണിആശാന്റെ അടുക്കൽ വിദ്യാരംഭം തുടങ്ങി. അനന്തരം ഗോദവർമ്മൻ എന്ന മൂന്നാംരാജാവു് 1049-ൽ തീപ്പെടുംവരെ അവിടുത്തെ അടുക്കൽ മാഘപൎയ്യന്തമുള്ള കാവ്യങ്ങളെല്ലാം വായിച്ചു. പിന്നീടു മാതുലനായ വിദ്വാൻ കുഞ്ഞുരാമൻതമ്പുരാനാണു് അവിടുത്തെ പഠിപ്പിക്കുന്ന ഭാരം കൈയേറ്റതു്. പ്രസിദ്ധവൈയാകരണനായിരുന്ന ഈ മാതുലൻ ശേഖരപൎയ്യന്തമുള്ള വ്യാകരണഗ്രന്ഥങ്ങളെല്ലാം തന്റെ ഭാഗിനേയനെ ശ്രദ്ധിച്ചു പഠിപ്പിച്ചു. ഇതുകൊണ്ടും അവിടുത്തെ ജ്ഞാനതൃഷ്ണ ശമിക്കായ്കയാൽ കുഞ്ഞൻതമ്പുരാന്റെ അടുക്കൽ തർക്കം മുക്താവലിവരെയും, ശഠഗോപാലാചാൎയ്യരുടെ അടുക്കൽ വേദാന്തവും, വലിയകൊച്ചുണ്ണിത്തമ്പുരാന്റെ അടുക്കൽ ജ്യൗതിഷവും, മാതാമഹിയായ കൊച്ചുതമ്പുരാട്ടിയുടെ അടുക്കൽ ഗണിതവും അഭ്യസിച്ചു് അഭിജ്ഞോത്തമനായിത്തീൎന്നു.
ഉപനയനാനന്തരം കൊടുങ്ങല്ലൂർ ദേവിയെ അതിനിഷ്ഠയോടുകൂടി മൂന്നുകൊല്ലം ഭജിച്ചശേഷം കവിയുടെ നിലയിൽ ലോകരംഗത്തിൽ ഇറങ്ങിയ കുഞ്ഞുകുട്ടൻതമ്പുരാൻ പടിപടിയായി ഉയൎന്നു ് ഭാഷാകവികൾക്കൊക്കെയും ഒരു തമ്പുരാനായിത്തീർന്നു.
വെണ്മണി മഹൻനമ്പൂരിപ്പാടായിരുന്നു അവിടുത്തെ കാവ്യഗുരു. അവർ രണ്ടുപേരും ഒരേ പിതാവിന്റെ പുത്രന്മാരായിരുന്നതിനാൽ കവിതാവാസന പിതൃസ്വത്തെന്നപോലെ രണ്ടുപേൎക്കും ലഭിച്ചു. നമ്പൂരിപ്പാട്ടിലേയ്ക്കു സംസ്കൃതപരിജ്ഞാനം കഷ്ടിയായിരുന്നു. അലസത കൂടപ്പിറപ്പുമായിരുന്നു. തമ്പുരാൻ ഈ വിഷയത്തിൽ ജ്യേഷ്ഠനു നേരെ വിപരീതമായിരുന്നു എന്നു പറയേണ്ടതില്ലല്ലൊ. മഹാഭാരതപാരാവാരം തരണംചെയ്ത മഹാനുഭാവനും ആ അലസതയും തമ്മിൽ എങ്ങനെ ബന്ധമുണ്ടാകും? ജ്യേഷ്ഠന്റെ ഈ ആലസ്യത്തെ കുഞ്ഞുകുട്ടൻതമ്പുരാൻതന്നെ,
ഉന്മേഷത്തൊടുതാൻ മുറുക്കിയരികത്തല്പം മുറുക്കാനുമായ്
ചുമ്മാതേ മണിപത്തടിപ്പതുവരേ മൂടിപ്പുതച്ചങ്ങനേ
ബ്രഹ്മസ്വം മഠമായതിന്റെപടിയിൽ പൂർണ്ണാനുമോദം പര-
ബ്രഹ്മംകണ്ടമരുന്ന വെണ്മണിമഹൻ നമ്പൂരിയെക്കണ്ടുഞാൻ.
എന്നിങ്ങനെ വൎണ്ണിച്ചിട്ടുണ്ടല്ലോ.
കൊടുങ്ങല്ലൂർ കോവിലകം അക്കാലത്തു വിദ്വജ്ജനങ്ങളുടെ ഒരു ആസ്ഥാനമായിട്ടാണു് ശോഭിച്ചിരുന്നതു്. 1040-ൽ മരണം പ്രാപിച്ച പൂന്തോട്ടം നമ്പൂരിയും വെണ്മണി അച്ഛൻനമ്പൂരിപ്പാടും 1026-ൽ തീപ്പെട്ട എളയതമ്പുരാന്റെ ഉത്തമമിത്രങ്ങളും സഹചാരികളുമായിരുന്നു. കുഞ്ഞുകുട്ടൻതമ്പുരാന്റെ കാലമായപ്പോൾ സദസ്സിന്റെ വലിപ്പം ഒന്നു വൎദ്ധിച്ചു. ഒറവങ്കര, കോടശ്ശേരി കുഞ്ഞൻതമ്പാൻ, വെണ്മണിമഹൻ, ഒടുവിൽ, കാത്തുള്ളിൽ ഇവരൊക്കെ കൂടക്കൂടെ അവിടെവന്നു് സാഹിത്യവിനോദത്തിൽ ഏൎപ്പെടുക സാധാരണമായിത്തീൎന്നു. അങ്ങനെ അനേകം സമസ്യാപൂരണങ്ങളും ഖണ്ഡകാവ്യങ്ങളുമുണ്ടാവാനിടയായി.
തമ്പുരാന്റെ പ്രസിദ്ധീകൃതമായ ആദ്യത്തെ കൃതി കവിഭാരതമായിരുന്നു. അങ്ങനെ ഒരു ഗ്രന്ഥം താൻ എഴുതാൻ പോകുന്നു എന്നു് അവിടുന്നു് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നതിനാൽ മൂലൂർ എസ്. പത്മനാഭപ്പണിക്കർ ദാക്ഷിണാത്യരായ ചില ഈഴവകവികളെക്കൂടി ഉൾപ്പെടുത്തണമെന്നു ചൂണ്ടിക്കാണിക്കയും, അവിടുന്നു് ആദ്യം സമ്മതിച്ചുവെങ്കിലും പുസ്തകം എഴുതിയ കാലത്തു് അവരെ വിസ്മരിക്കയും ചെയ്കയാൽ ഒരു വലിയ വാക്സമരം ആവിൎഭവിച്ചു എന്നു മാത്രമല്ല, പത്മനാഭപ്പണിക്കർ കവിരാമായണം എന്നൊരു കൃതി രചിക്കയും ചെയ്തു. ഈ സമരത്തിന്റെ പൂർണ്ണവിവരം പത്മനാഭപ്പണിക്കരുടെ ചരിത്രത്തിൽ ചേൎത്ത ിരിക്കുന്നതിനാൽ ഇവിടെ ഒന്നും പറയുന്നില്ല. എന്നാൽ അന്നത്തെ നല്ല കവി എന്ന പേർ സമ്പാദിച്ചുകഴിഞ്ഞിരുന്ന കേ. സി. കേശവപിള്ളയുടെ പേർപോലും അതിൽ വിട്ടുകളഞ്ഞിരുന്ന സ്ഥിതിക്കു ജാതിക്കുറുമ്പായി അതിനെ പത്മനാഭപ്പണിക്കർ വ്യാഖ്യാനിച്ചതു ഭംഗിയായില്ല. കോട്ടയത്തുവച്ചു നടന്ന ആദ്യത്തെ കവിസമാജത്തിലാണു് തമ്പുരാൻ രംഗപ്രവേശം ചെയ്തതു്. അന്നു നടത്തപ്പെട്ട കവിതാപരീക്ഷയിൽ അവിടുന്നും ചേർന്നുവെങ്കിലും ഒന്നാംസമ്മാനത്തിനൎഹമായിത്തീൎന്നതു് കേ. സി. കേശവപിള്ളയുടെ കവിത ആയിരുന്നു. നാടകരചനയിൽ അവിടുന്നും സമ്മാനാർഹനായിത്തീൎന്നു. ദ്രുതകവനത്തിൽ അവിടുത്തെ ജയിക്കുന്നതിനു് അന്നല്ല ഇന്നും ആരെങ്കിലും ഉണ്ടോ എന്നു സംശയമാണു്. ദക്ഷയാഗശതകം ഒരു മണിക്കൂർകൊണ്ടു രചിക്കപ്പെട്ടതാണല്ലോ. കവിസമാജാവസരത്തിൽ സമ്മാനാൎഹമായിത്തീൎന്ന ഗംഗാവതരണം കാവ്യഗുണം തികഞ്ഞ ഒരു കൃതിയാണെന്നു പറയാനില്ലെങ്കിലും നാലുമണിക്കൂർകൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നും അതിൽ നാലങ്കങ്ങളും 101 ശ്ലോകങ്ങളും ഉണ്ടെന്നുമുള്ള സംഗതി നാം ഓൎക്കേണ്ടതാണു്. ഇതുപോലുള്ള ദ്രുതകവനങ്ങൾ വേറെയും ഇതിനുമുമ്പുണ്ടായിട്ടുണ്ടു്. നളചരിതം മഹാനാടകവും രാജസൂയം നാടകവും അക്കൂട്ടത്തിൽപ്പെട്ടവയാണു്. 66 തുലാം 21-ാംതീയതി നടുവത്തച്ഛനയച്ച കത്തിൽ ഇങ്ങനെ പ്രസ്താവിച്ചിരുന്നു.
“ആവൂ കഷ്ടിച്ചുപറ്റിച്ചിതു കവിതപരീ-
ക്ഷിച്ചുനോക്കുന്നനേര-
ത്താവേഗത്തിങ്കൽനിന്നും ചെറുതുവലിയതാ-
യുള്ള വേഗം പിടിച്ചു്
ധീവിശ്വാസത്തിനായ് ഞാൻ മണിയിടശരിയായ്
പന്തിരണ്ടാലെമുന്നൂ-
റ്റവും പദ്യങ്ങൾ പത്തങ്കവുമിതുവിധമായ്
നാടകം പാടുപെട്ടു.”
ആ ദ്രുതകവനങ്ങൾക്കു് ഭാഷാസാഹിത്യത്തിൽ ഒരു സ്ഥാനവും ഇല്ലെങ്കിൽ അങ്ങനെ ഒരു സ്ഥാനം സമ്പാദിച്ചുകൊടുക്കണമെന്നു് അവിടുത്തേയ്ക്കു ഉദ്ദേശവും ഇല്ലായിരുന്നു. അവ ധീവിശ്വാസാൎത്ഥ ം, പരീക്ഷണാൎത്ഥ ം നിൎമ്മിക്കപ്പെട്ട കൃതികൾ മാത്രമായിരുന്നു. എന്നാൽ അവയിലും തപ്പിത്തിരഞ്ഞു നോക്കിയാൽ ചില നല്ല നല്ല പദ്യങ്ങൾ കാണാൻ കഴിഞ്ഞേയ്ക്കും.
കവിസമാജം ഭാഷാപോഷിണിസഭയായി രൂപാന്തരപ്പെടുകയും മനോരമപ്പത്രം സമാരംഭിക്കപ്പെടുകയും ചെയ്തതിനോടുകൂടി തെക്കും വടക്കുമുള്ള കവികൾ തമ്മിൽ ഒരു സൗഹാൎദ്ദബന്ധം സ്ഥാപിക്കപ്പെട്ടു. കത്തുകളെല്ലാം—മേൽവിലാസംപോലും ശ്ലോകരൂപത്തിലായി.
ഉദാ:രഞ്ജിപ്പേറുന്ന ശങ്കുണ്ണിക്കഞ്ജസാ കണ്ടുകൊള്ളുവാൻ
കുഞ്ഞിക്കുട്ടനയയ്ക്കുന്ന കുഞ്ഞിശ്ലോകങ്ങളാണിതു്
1065 മിഥുനം 13-ാം൹ അവിടുന്നു കൊട്ടാരത്തിൽ ശങ്കുണ്ണിക്കു് അയച്ച കത്തിൽ,
കത്തും പുസ്തകവും കവിവ്രജമണേ കയ്യിൽക്കിടച്ചൂനമു-
ക്കെത്തുംപാട്ടിനു തെറ്റുതീർത്തുടനയച്ചീടുന്നു കേടെന്നിയേ
ചിത്തംപാളിന മട്ടുഞാനെഴുതിയോരീലക്ഷണാസംഗവും
കൃത്യംപാർത്തു ഭവാനിതിൽക്കുറവുകണ്ടിങ്ങോട്ടയച്ചീടണം.
ഗുണങ്ങളുണ്ടെങ്കിലുമോതിടേണ്ട ഗുണജ്ഞ തെറ്റങ്ങനെയല്ലതാനും
ക്ഷണംപറഞ്ഞീടണമിങ്ങുകാട്ടിയണക്കിലേ മേൽ പിഴതീൎന്നു കിട്ടൂ.
സല്ലോകം ഗുണമോതിടും പിഴമരിച്ചാലും കഥിക്കില്ലതെ-
ന്നല്ലോ കണ്ടുവരുന്നതെന്നുകരുതിക്കൊണ്ടിന്നു മിണ്ടായ്കിലോ
ചൊല്ലാം ഞാനൊരു തെറ്റുപറ്റുമറിവുണ്ടാവില്ല ചോടുള്ളവ-
ർക്കെല്ലാം കാവ്യഗുണത്തെ ശിക്ഷയതുകൊണ്ടഭ്യാസമെന്നല്ലയോ.
എന്നെഴുതിയിരിക്കുന്നു. അവിടുത്തെ സ്വഭാവശുദ്ധി ഇതിൽനിന്നും വ്യക്തമായിക്കാണാം. തെറ്റു ചൂണ്ടിക്കാണിച്ചാൽ അവിടുന്നു ക്ഷോഭിക്ക പതിവില്ലായിരുന്നു. നേരേമറിച്ചു സന്തോഷിക്കയേ ചെയ്യാറുണ്ടായിരുന്നുള്ളു. 1067 മീനം 24-ാം൹ അവിടുന്നു കേ. സി. കേശവപിള്ളയ്ക്കയച്ച കത്തിലെ,
പ്രത്യപ്രൈഷിഭവദ്വിലേഖനമനുപ്രേമപ്രകർഷാന്മയാ
പ്രത്യഗ്രപണയപ്രസാധനചണഃ പ്രാഗേകലേഖ്യഃ സഖേ!
എന്നു തുടങ്ങുന്ന ശ്ലോകത്തിൽ “പ്രത്യപ്രൈഷി” എന്നു പ്രയോഗിച്ചിരുന്നിടത്തു ‘പ്രതിപ്രൈഷി’ എന്നു പോരയോ എന്നു കേ. സി. കത്തുവഴി ചോദിച്ചതിനു് അവിടുന്നു പറഞ്ഞ മറുപടി നോക്കുക.
പ്രത്യപ്രൈഷീത്യപഭ്രഷ്ടഃ നാസ്ത്യത്രവിശയാംകരഃ
ചേദപ്യൎത്ഥ ാന്തരന്യാസാൽ സമാധിഃപദഭേദതഃ
അയാസമാഗ്രഫലയാ കിം ഹി സ്യാദമുയാദ്യനഃ
ദുസ്തർക്കരീത്യാ യൽക്ലിഷ്ടം തദപി ത്യാജ്യമുത്തമൈഃ.
ഇതാണു് യഥാൎത്ഥ പണ്ഡിതന്റെ ലക്ഷണം. ഒരു മഹാകവി കേസരി ഒരിക്കൽ പത്മനാഭശാസ്ത്രി എന്നൊരാളെക്കൊണ്ടു ചില പ്രസംഗങ്ങൾ പകൎത്ത ിച്ചു. അതിൽ ഉദ്ധരിച്ചിരുന്ന സംസ്കൃതശ്ലോകങ്ങളിൽ പലതും കാടായിരുന്നതിനാൽ അദ്ദേഹം കഴിയുന്നത്ര തിരുത്തി; ചില സ്ഥലങ്ങളിൽ അദ്ദേഹത്തിനു് ശുദ്ധപാഠം തോന്നാതിരുന്നതുകൊണ്ടു് കവിയെക്കണ്ടു സംശയങ്ങൾ ചോദിച്ചു. കവിയാകട്ടെ അന്നുതൊട്ടു ശാസ്ത്രികളോടു മിണ്ടീട്ടില്ല. എന്തൊരു വ്യത്യാസം! തങ്ങൾക്കു തെറ്റുപറ്റുകയേ ഇല്ലെന്നു വിശ്വസിച്ചിരിക്കുന്നവരെപ്പോലെ പമ്പരവിഡ്ഢികൾ ലോകത്തിലുണ്ടോ?
കുഞ്ഞുകുട്ടൻ തമ്പുരാനാകട്ടെ,
ഞാനോ മാനിനിമാർക്കു മന്മഥനഹോ ശാസ്ത്രത്തിലെന്നോടെതി-
ർപ്പാനോ പാരിലൊരുത്തനില്ല കവിതയ്ക്കൊന്നാമനാകുന്നു ഞാൻ
താനോരോന്നിവയോൎത്തു കൊണ്ടു ഞെളിയേണ്ടെൻചിത്തമേ നിശ്ചയം
താനോ ജീവനൊരസ്ഥിത്വമതിനാൽ നിസാരമാണൊക്കയും
എന്നു സദാ സ്മരിച്ചുകൊണ്ടിരുന്നു. ശ്ലോകത്തിൽ കത്തുകളയയ്ക്കുന്ന രീതിക്കു വലിയ പ്രചാരം വരുത്തിയതു കുഞ്ഞുകുട്ടൻതമ്പുരാനായിരുന്നു. ചില കത്തുകൾ മാത്രമേ വായിക്കാൻ വളരെ രസമുള്ളവയായിരിക്കൂ; എന്നാൽ അവയിൽ കാണുന്ന വന്ദനശ്ലോകങ്ങൾ എല്ലാം അതീവ ഹൃദ്യമായിരിക്കുന്നു എന്നു പറയാം. അവയിൽ ചിലതുദ്ധരിക്കാം.
മുക്കണ്ണന്നലൎശരപ്പുല തീൎന്നു പിണ്ഡം
വയ്ക്കുന്നനാളുടൽ വിശുദ്ധിവരുത്തുവാനായ്
ചിക്കെന്നു പൎവ്വതമഹർഷിജപിച്ച പുണ്യാ-
ഹത്തിന്നെഴും പൊരുളിനിക്കരുളട്ടെ സൗഖ്യം. (26-7-67)
ഒരുസൗഖ്യമതിന്റെ നാലുപാടും
പുരുദുഃഖക്കളമായ് ഭവപ്രവാഹം
പെരുതായൊഴുകിച്ചു പോരുമരൊന്നിൻ-
പൊരുളാം പൎവ്വതപുണ്യമേ തൊഴുന്നേൻ.
കാറുണ്ണിത്തിങ്കൾമുട്ടീത്തിരയിണ കരിമീൻതൊണ്ടികണ്ണാടിയെന്നീ-
ച്ചേരുന്നെണ്ണങ്ങൾ ചോൎന്നീടിന മുഴുമതിപൂമാല പൊൻകുന്നുഭാവം
താരുണ്യശ്രീതിളയ്ക്കുന്നിളകദളിയിണത്താരിനൊക്കെപ്പിണയ്ക്കും
കാരുണ്യക്കല്ലവല്ലിക്കൊടിനടുമലരമ്പാന്തകാങ്കം തൊഴുന്നേൻ.
പാലാഴിക്കുള്ളവെള്ളത്തിരനിരനിരവേ മേല്ക്കുമേൽ കെട്ടിനില്ക്കു-
മ്പോലാകും നാഗനാഥപ്പുതുമൃദുശയനേ പള്ളികൊള്ളുന്നദേവൻ
നീലാഭ്രംചൂഴെമിന്നൽപ്പിണരൊടുപടയുന്തുമ്പടം ചാൎത്ത ിടുന്നോൻ
മേലാൽ സന്താപമേലായ് വതിനിഹമഹിത ശ്രീകടാക്ഷംവിടട്ടേ.
കരിമുകിൽവില്ലൊളിരുചിയും കറുത്ത മുടിയും കടാക്ഷവും ചിരിയും
കരുണയുമുടയ ശിവാന്തഃകരണവിലാസങ്ങൾ കരളിൽ വിലസട്ടെ.
കൊട്ടാരത്തിൽ ശങ്കുണ്ണിക്കുതന്നെ കത്തുകൾവഴിക്കു് അഞ്ഞൂറിൽപരം പദ്യങ്ങൾ അയച്ചിരുന്നു.
കേ. സി. കേശവപിള്ളയുമായുള്ള കത്തിടപാടു കവിസമാജം കഴിഞ്ഞ ഉടനെ തുടങ്ങി. 1066 ഇടവം 25-ാംതീയതിയിലെ ഒരു കത്തിൽ ഇങ്ങനെ പറഞ്ഞിരിക്കുന്നു.
സംഗീതപാടവമിനിക്കു നിനച്ചിടുമ്പോൾ
ഭംഗിക്കുചൊല്ലീടുകയല്ലൊരുലേശമില്ലേ
മങ്ങീ മനസ്സതുവശാലിഹതാങ്കൾ തീൎത്ത
സംഗീതമഞ്ജരി മുറയ്ക്കിഹനോക്കിടുമ്പോൾ.
1067 മകരം 10-ാംതീയതി കേ. സി-യ്ക്കയച്ച കത്തിലെ മംഗളപദ്യം അതിരമണീയമായിരിക്കുന്നു.
അമ്മിഞ്ഞപ്പാൽ കുടിപ്പാൻ കരയുമൊരളവിൽ തെല്ലുനാണിച്ചഹോ പെ-
റ്റമ്മസ്ഥാനം വഹിച്ചീടിന പരമപുമാൻ നഞ്ഞു തപ്പുന്നനേരം
ചെമ്മേതൻ കയ്യിൽ വാങ്ങിജ്ജനകനുടനിടത്തേക്കുചത്തെക്കൊടുത്ത-
ന്നുന്മേഷാൽ തൃപ്തിയായീടിന ചെറിയൊരു കട്ടപ്പനെക്കൂപ്പിടുന്നേൻ.
അതേ പദ്യത്തിൽ തന്നെ തന്റെ മകനെ പേപ്പട്ടികടിച്ചതിനെപ്പറ്റി രണ്ടു പദ്യങ്ങളും ചേർത്തിരിക്കുന്നു.
കഷ്ടംനമ്മുടെ മകനൊരു-പട്ടികടിച്ചതിലത്തലകപ്പെട്ടു
ഒട്ടുദിവസം വിഷാദ-പ്പെട്ടുകിടന്നേനതോർത്തുകൊണ്ടീ ഞാൻ.
പാരംപാരിൽപരക്കം പലജനവുമുഴന്നീടു മാഘോരമാംസം-
സാരം സാരം നിനച്ചാൽ പടഹമതുകണക്കുള്ളുതൻ പൊള്ളയത്രെ
പോരും പോരും ചിലപ്പോളിതുകിമപിപൊഴിക്കുന്ന ശബ്ദങ്ങളാലേ
കീറും കേറുംവഴിക്കച്ചെകിടുകൾ തിമിരംപോലെയും കണ്ണുപോകും.
68 മകരം 12-ാംതീയതി അയച്ച ഒരു കത്തിൽ വെണ്മണിമകന്റെ ചരമത്തെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
രണ്ടോ നാലോ വയസ്സാകിയ ശിശുജനവും വെണ്മണിശ്ലോകമൊന്നോ
‘രണ്ടോ നാവിൽഗ്രഹിക്കും’ കലിതരസഭരം കേൾക്കുവോരാദരിക്കും
വീണ്ടും നമ്മൾക്കിവണ്ണം ഗുണമുതകിയെഴും വെണ്മണിക്ഷ്മാസുരൻതാ-
നണ്ടർക്കും ദൈത്യതുല്യം കവിഗുരുഗുണമേകീടുവാൻ പോയിതല്ലോ.
ഈ പദ്യത്തിൽ ചരമദിനത്തിന്റെ കലിസംഖ്യയും ഭംഗിയായി ഘടിപ്പിച്ചിരിക്കുന്നതു നോക്കുക.
കേ. സി–യ്ക്കയച്ച കത്തുകളിൽ പലതും സംസ്കൃതത്തിലായിരുന്നു. നൂറിൽപരം പദ്യങ്ങൾ ആ ഇനത്തിൽ ഉണ്ടു്. ഇതുപോലെ മറ്റു സാഹിത്യകാരന്മാൎക്കു് അയച്ചുകൊടുത്തിട്ടുള്ള കത്തുകളും ശേഖരിച്ചാൽ രണ്ടുമൂന്നു വലിയ പുസ്തകങ്ങൾ അവകൊണ്ടുതന്നെ ഉണ്ടാകും.
കുഞ്ഞുകുട്ടൻതമ്പുരാൻ കവികളോടു സംസാരിച്ചുവന്നതുപോലും കവിതയിലായിരുന്നു. ഒരിക്കൽ അവിടുന്നും കേ. സി–യും കൂടി വഞ്ചിയിൽ സഞ്ചരിച്ചു. വഞ്ചിയിൽ കേറീട്ടു ഇറങ്ങുന്നതുവരെ അവിടുന്നു ശ്ലോകരൂപമായിട്ടും, കേ. സി. ഗാനരൂപമായിട്ടും ആണത്രേ സംഭാഷണം നടത്തിയതു്. ദ്രുതകവനമെന്നതു് ഒരുമാതിരി സൂകരപ്രസവമാണെങ്കിലും തമ്പുരാനെ സംബന്ധിച്ചിടത്തോളം അതു പ്രയോജനകരമായിട്ടാണു തീൎന്നതു്. ആ ശക്തിയില്ലായിരുന്നുവെങ്കിൽ മഹാഭാരതം തൎജ്ജ മ എന്നൊന്നു ഭാഷയിലുണ്ടാകുമായിരുന്നോ? സൎവ്വവിജ്ഞാനഭാണ്ഡാഗാരമായിരിക്കുന്ന മഹാഭാരതം വായിച്ചു ജ്ഞാനവും വിജ്ഞാനവും സമ്പാദിക്കാൻ മലയാളികൾക്കു് അതുകൊണ്ടാണു സാധിച്ചതു്. മഹാഭാരതം കിളിപ്പാട്ടായി തൎജ്ജ മചെയ്യിക്കുന്നതിനുവേണ്ടി വിദ്യാവിനോദിനി പത്രാധിപരായിരുന്ന സി. പി. അച്യുതമേനോൻ 1067-ൽ ശ്രമം തുടങ്ങുകയും അതിലേയ്ക്കു പതിനൊന്നു പേരെ നിയോഗിക്കയും ചെയ്തു. ആ കമ്മിറ്റിയിൽ കുഞ്ഞുകുട്ടൻതമ്പുരാനും ഉൾപ്പെട്ടിരുന്നു.
കൊച്ചുണ്ണിക്ഷോണിപാലൻ കൊടിയൊരുകവി കാ-
ത്തുള്ളിയെന്നല്ലഹോ ഞാ-
നച്ഛൻ നമ്പൂരിയാമങ്ങയിതവരുനയൻ
കൊച്ചുകുഞ്ഞുണ്ണിരാജൻ
സ്വച്ഛൻമദ്ദേശികക്ഷ്മാപതിശുഭമതിക-
ണ്ടൂരഹോ സീ. പി. സാക്ഷാൽ
മെച്ചംചേരുന്നൊരാവെണ്മണികവിമണികൂ-
നേഴനും പേരുപോരേ?
ആ കവികളുടെ പേരുകളെല്ലാം അവിടുന്നു് ഇങ്ങനെ നടുവത്തച്ഛനയച്ച കത്തിൽ കാണിച്ചിട്ടുണ്ടു്. അഞ്ചുകൊല്ലംകൊണ്ടു തീൎക്കാമെന്നായിരുന്നു സങ്കല്പം. പലരും ധനസഹായവും ചെയ്തു. എന്നാൽ അതിൽനിന്നു യാതൊന്നും ഉണ്ടായില്ല. ഒടുവിൽ പതിനൊന്നുപേർകൂടി അഞ്ചുകൊല്ലംകൊണ്ടു തീർക്കാൻ നിശ്ചയിച്ച പണി, തമ്പുരാൻതന്നെ മൂന്നുകൊല്ലംകൊണ്ടു തീൎത്തു. എന്തൊരത്ഭുതമാണെന്നു നോക്കുക. ഭാരതം തീർന്ന ദിവസത്തിന്റെ കലിസംഖ്യ ശങ്കുണ്ണിക്കയച്ച കത്തിൽ ഇങ്ങനെ സൂചിപ്പിച്ചിരിക്കുന്നു.
“സൗഖ്യം നളപ്രദീപംതൽക്കല്യാണം കാൺക ഭാരതം.”
അവിടുത്തേയ്ക്കു രണ്ടു പത്നിമാരുണ്ടായിരുന്നു. അതിനെയാണു് 1077 ചിങ്ങം 13-ാംതീയതി കേ. സി–യ്ക്കയച്ച—
ആസ്താമേതൽ സ്വീയ ഗാർഹസ്ഥ്യവാർത്താ-
പ്രാസ്താവിക്യാ യാമി താവൽപ്രതോല്യാ
ഭാൎയ്യാദ്വൈതം നൗ സമാനംപരന്തു
സ്പഷ്ടം ജീവദ്വല്ലഭാ യോ യുഗോസ്മി.
എന്ന പദ്യത്തിൽ കാണിച്ചിരിക്കുന്നതു്. അടുത്ത പദ്യത്തിൽ തന്റെ കുടുംബസ്ഥിതിയെ ഇങ്ങനെ വൎണ്ണിച്ചുകാണുന്നു.
പഞ്ചാസൂതസുതാസ്സുതൗച ദയിതാ തത്രാദിമാമേഽധുനാ
പുത്രീപുത്രകഏകകശ്ചഭവതസ്സൈഷാ പുനർഗർഭിണീ
കിഞ്ചാന്യദ്ഗിരിവാരിധീശ്വരകുലോദ്ഭൂതാ കളത്രന്തു യ-
ത്തിസ്രസ്തത്രസുതാസ്തഥാപ്യയിസഖേ പുത്രീദ്വയം ജീവതി.
ഇതികഥമപിനാനാപത്യനാശാനുബദ്ധ-
പ്രതിനവബഹുദുഃഖാസ്വാദനമ്ലാനചേതാഃ
വിഷയസുഖമനിത്യം നിത്യമിത്യാത്തമായോ
വിഷയതി ഭവതാപേ കഷ്ടമാസ്തേജനോയം.
ഈ ശ്ലോകങ്ങളിൽ പറയപ്പെട്ടിരിക്കുന്ന രണ്ടു ഭാൎയ്യമാരിൽ ആദ്യത്തേതു് കോയിപ്പിള്ളിൽ പാപ്പിഅമ്മയും, രണ്ടാമത്തേതു് സാമൂതിരിവംശത്തിൽ കിഴക്കേ കോവിലകത്തു ശ്രീമതിത്തമ്പുരാട്ടിയും ആയിരുന്നു. 1061-ൽ ആണു് ആദ്യത്തെ വിവാഹം നടന്നതു്. 1077-ാമാണ്ടായപ്പോഴേക്കും ആ സ്ത്രീരത്നം അഞ്ചു പുത്രിമാരെയും രണ്ടു പുത്രന്മാരെയും പ്രസവിച്ചശേഷം വീണ്ടും ഗൎഭിണിയായിരുന്നു എന്നു മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകങ്ങളിൽ നിന്നു ഗ്രഹിക്കാം. അങ്ങനെ എട്ടു പ്രസവിച്ചിട്ടു് 1079-ൽ ആ സ്ത്രീ മരിച്ചുപോയി. എട്ടു സന്താനങ്ങളിൽ സരസ്വതിഅമ്മ, രാമൻമേനോൻ എന്നിങ്ങനെ രണ്ടുപേർ മാത്രമേ ജീവിച്ചിരുന്നുള്ളു. സരസ്വതിഅമ്മ ഫിഫ്ത്തു് ഫാറംവരെ പഠിച്ചിട്ടു് കുറേക്കാലം ഉപാദ്ധ്യായിനിയായി ഇരുന്നു. തമ്പുരാൻ അന്തരിക്കും മുമ്പേ ആ യുവതിയെ അനുരൂപനായ ഭർത്താവിനു വിവാഹം ചെയ്തു കൊടുക്കയും ചില വസ്തുവകകൾ നല്കുകയും ചെയ്തു.
1069-ൽ കോഴിക്കോട്ടുവച്ചു ഭാഷാപോഷിണിസഭ നടന്നു. അവിടെപ്പോയിട്ടു് നവസുഹൃത്തുക്കളായ കിഴക്കേ കോവിലകത്തെ ചെറിയ തമ്പുരാക്കന്മാരോടുകൂടി അവിടുന്നു് കോട്ടയ്ക്കൽ വന്നു. ആ വരവായിരുന്നു രണ്ടാമത്തെ വേഴ്ചയ്ക്കു് ഇടവരുത്തിയതു്. ആ തമ്പുരാട്ടി നാലു പ്രസവിച്ചതിൽ രണ്ടു കുട്ടികൾ മാത്രമേ അവിടുത്തെ ചരമകാലത്തു ജീവിച്ചിരുന്നുള്ളു. മൂത്തപുത്രി 1087-ൽ രക്താതിസാരത്താൽ മരിച്ചുപോയി. ആ സംഭവം ഉണ്ടായപ്പോൾ, “ഇനി എന്റെയും വളരെ താമസമുണ്ടാവുകയില്ല” എന്നു് അവിടുന്നു ചിലരോടു പറകയുണ്ടായി. അന്നു കോട്ടയ്ക്കൽ പോയതിനു ശേഷം അവിടുന്നു് അങ്ങോട്ടു പോയിട്ടേയില്ല.
പാപ്പിയമ്മയുടെ മരണശേഷം അവിടുന്നു് മൂന്നാമതു സ്വീകരിച്ച പത്നി ഭഗവദ്ഗീതാവ്യാഖ്യാനം മുതലായി അനവധി ഗ്രന്ഥതല്ലജങ്ങളുടെ കർത്താവായ കെ. എം. നെക്കൊണ്ടു് പ്രഖ്യാതമായ കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുഅമ്മ എന്ന വിദുഷീരത്നമായിരുന്നു. ആ വിദുഷി ശൈശവംമുതല്ക്കേ പ്രസിദ്ധ പാരദേശികഭാഗവതന്മാരിൽനിന്നു സംഗീതവിദ്യ അഭ്യസിച്ചു് ആ കലയിൽ അപാരവൈദഗ്ദ്ധ്യം സമ്പാദിച്ചിരുന്നു. 1085 ചിങ്ങത്തിൽ അവർ തമ്പുരാനോടുകൂടി തിരുവനന്തപുരത്തു വന്നിരുന്നപ്പോൾ മൂലംതിരുനാൾ മഹാരാജാവു വിലയേറിയ ചില പരിതോഷികങ്ങൾ ത്യക്കൈകൊണ്ടുതന്നെ നല്കിയതിനു പുറമേ പ്രതിമാസം അൻപതു പണം അടുത്തൂണും അനുവദിച്ചു. ആ സംഭവത്തിനുശേഷം കൊച്ചീ പെൺവഴിത്തമ്പുരാക്കന്മാരെ സംഗീതം പഠിപ്പിക്കുന്നതിനായി മുപ്പതു ഉറുപ്പിക ശമ്പളത്തിൽ അവർ നിയമിക്കപ്പെട്ടുവെങ്കിലും ആ ഉദ്യോഗത്തിൽ അധികകാലം ഇരുന്നില്ല. 1086 ധനു 19-ാംതീയതി തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അവർ ഇഹലോകത്തോടു യാത്രപറഞ്ഞു പിരിഞ്ഞു. പത്നിയുടെ മരണത്തെ തുടർന്നു് പുത്രിയുടേയും വിയോഗം സംഭവിച്ചതുനിമിത്തം തമ്പുരാനുണ്ടായ മനോഭംഗവും വിരക്തിയുമാണു് 1088 കന്നി 1-ാംതീയതി വെണ്മണി കുഞ്ഞുണ്ണിനമ്പൂരിപ്പാട്ടിനു് അയച്ച കത്തിൽ തെളിഞ്ഞുകാണുന്നതു്.
“ദീനംപിടിച്ചു മകളാശു മരിച്ചതായ്”കേ-
ട്ടൂനംമനോധൃതിയിലേറ്റു പരിഭ്രമത്തിൽ
ഞാനന്നുപോന്നതിനുശേഷമിതേവരെയ്ക്കും
മൗനംനമുക്കു മടിയാൽ നെടുനീളെനീണ്ടു.
കത്തുവിടുന്നതിനൊരു മറു-
കത്തുവിടാനും മടിക്കുമെന്മടിയേ
ഒത്തുനിനച്ചു താങ്കളെ-
ഴുത്തുകുറിക്കാഞ്ഞു വാസ്തവമതല്ലേ?
പെട്ടോരാപത്തഹഹ പറയാവല്ല കോട്ടയ്ക്കലഞ്ചോ-
എട്ടോ പത്തോ പുലകളൊഴിയാതിന്നുമൊന്നിച്ചുകൂടി
നീട്ടോ പെട്ടെന്നൊരുനിലയിലാണെപ്പൊഴും ദൈവകോപ-
ക്കൂട്ടോ എന്തോ ഹഹഹ സുഖമേ ബാന്ധവക്കാൎക്കുകുന്തം?
കുട്ടിപ്പാറുഅമ്മയ്ക്കു് ഒരു പുത്രി മാത്രമേ ജനിച്ചുള്ളു. ‘ഭാരതി അമ്മ’ എന്ന ആ പുത്രി ഇപ്പോഴും ജീവിച്ചിരിക്കുന്നു.
അവിടുത്തെ പുത്രവാത്സല്യം സീമാതീതമായിരുന്നു. 1067 വൃശ്ചികത്തിൽ മകനെ ഒരു പേപ്പട്ടികടിച്ചതിനെപ്പറ്റി ആ മാസം 29-ാംതീയതി കൊട്ടാരത്തിൽ ശങ്കുണ്ണിയ്ക്കയച്ച കത്തിൽ വിലപിച്ചിരിക്കുന്നതു നോക്കുക.
നമ്മുടെ മകനുടെകൈയ്യിൽ ചുമ്മാനില്ക്കുന്നനേരമൊരു പട്ടി
നിർമ്മൎയ്യാദം കടിപിടിയമ്മേ! പറ്റിച്ചുപറ്റുപറ്റിച്ചു
പതിനഞ്ചുദിനംകഴിഞ്ഞുവെന്നാലതിനിന്നും വ്രണമുണങ്ങിടാതെ
അതിസങ്കടമേകിടുന്നു പാൎത്ത ാലതിലാണധികം സഖേ വിഷാദം.
ധനു 26-ാംതീയതി വീണ്ടും എഴുതുന്നു.
ചൊല്ലാമെന്നുടെപുത്രനിൽക്കടിപെടുത്തിപ്പോയ പട്ടിക്കുപേ-
യില്ലാ മേൽഭയമെന്തിനെന്നു പല വൈദ്യന്മാർ പറഞ്ഞീലയോ?
വല്ലാതുള്ളുതുറന്നു പുണ്ണുമുഴുവൻ മാറീട്ടു പാടുംക്രമാ-
ലില്ലാതായതിലല്ലയോ ശിശുതകൎത്ത ോടിക്കളിച്ചീലയോ?
നാലാന്നാളുദരത്തിൽനോവു ദഹനംപോരായ്കകൊണ്ടെന്നുക-
ണ്ടാലാള ്യ പ്രിയപുത്രനായതിനു താൻ വൈദ്യങ്ങൾ ചെയ്തീലയോ?
മാലാറാതെ ഭയംതണുപ്പിവനുണ്ടായീലയോ പിന്നെയും
മേലാൽ മാറിടുമൊക്കെയെന്നുകരുതിക്കൊണ്ടല്ലയോ? വാണു ഞാൻ.
അല്ലയോ പറവതെന്തിനു ഹന്ത! തീർന്നില്ലയോ കദനമിന്നലെപ്പകൽ
ഇല്ലയോഗമിവനാസ്സുഖത്തിനെന്നല്ലയോ പ്രകൃതവാക്കലാശവും.
ഈമാതിരി തുടരെത്തുടരെയുണ്ടായ ദുഃഖശതങ്ങൾക്കിടയിലും അവിടുത്തെ മനസ്സു് അചഞ്ചലമായിത്തന്നെ വൎത്ത ിച്ചു. ജനനവും മരണവും ലോകത്തിൽ സാധാരണ സംഭവിക്കാറുള്ള കാൎയ്യങ്ങളാണെന്നും, ബുദ്ധിമാന്മാരെ സംബന്ധിച്ചിടത്തോളം അവ ലോകയാത്രയ്ക്കു പ്രതിബന്ധികളായിരിക്കുന്നില്ലെന്നും അദ്ദേഹം വിശ്വസിച്ചു.
കർമ്മണ്യേവാധികാരസ്തേ മാഫലേഷു കദാചന.
എന്ന ഭഗവദുപദേശത്തിന്റെ സ്വാരസ്യത്തെ അദ്ദേഹം സദാ സ്മരിച്ചുകൊണ്ടിരുന്നു. ശത്രിമിത്രോദാസീനഭേദമോ, ഉച്ചനീചത്വബുദ്ധിയോ കൂടാതെ സകലരോടും സൗശീല്യത്തോടുകൂടി അവിടുന്നു പെരുമാറിവന്നതിന്റെ രഹസ്യം ഇതാണു്.
പണ്ഡിതാസ്സമദർശിനഃ.
എന്നാണല്ലോ ആപ്തവാക്യം.
പ്രകൃത്യാ സ്നേഹപ്രകൃതിയായിരുന്ന തമ്പുരാനു് സ്നേഹിതന്മാൎക്കു നേരിടുന്ന ദുഃഖവും തന്റെ ദുഃഖമായിട്ടാണു തോന്നിയിരുന്നതു്. 1068 മകരം 1-ാംതീയതി അവിടുന്നു കേ. സി–യ്ക്കയച്ച കത്തിൽ വെണ്മണിമഹന്റെ നിൎയ്യാണത്തെപ്പറ്റി എഴുതിയിരിക്കുന്നതു നോക്കുക.
പ്രാണപ്രിയത്വമെഴുമഗ്രജനങ്ങളാരീ? നി-
ൎയ്യാണപ്രസംഗമതു തൊട്ടു മനസ്സുകെട്ടു
ത്രാണിപ്പെടും പ്രണയികൾക്കെഴുതാനുമങ്ങു
കാണിപ്പൊഴിത്രവളരെ പ്രകൃതം പ്രയാസം.
എന്നാലുമങ്ങിതുവിധം പ്രണയപ്രകോപ-
ത്തിന്നാലുദൂഢബഹുസംശയമോതിടുമ്പോൾ
തന്നാലിനിക്കൊരുപുറത്തു കുറച്ചുജീവ-
നെന്നാലിരുന്നെഴുതിടാതെ നിവൃത്തിയുണ്ടോ?
ശ്ലോകപ്പാടുവെടിഞ്ഞുരു—ശോകപ്പാടായ്ക്കിടന്നു വലയുംഞാൻ
ആകപ്പാടേ കവിതാ-പാകപ്പാടിന്നി വെടികയാണുചിതം.
പുരുദുഃഖപാരാവാരതരംഗഭംഗിഭംഗുര തിമിംഗലസങ്കട സമ്പാതസംഭാവിത പോതമധ്യദ്ധ്വജാഞ്ചല പടപടലലോലതന്തുലേഖായിത ചേതോവികാരദുൎവ്യാപാരപാരദൃശ്വാതവ സൗഹൃദസ്യ സഹാദ്ധ്വായീ.
പ്രാണപ്രണയിനിയുടേയും പുത്രിയുടേയും മരണം കഴിഞ്ഞിട്ടു് അവിടുന്നു് അധികകാലം ജീവിച്ചിരുന്നില്ല. 1088 ധനു 28-ാംതീയതി രാത്രി അവിടുത്തേക്കു് എന്തോ ഒരു അസുഖം തോന്നി. അടുത്തദിവസം പ്രാതഃസ്നാനംകഴിച്ചു് ഭഗവതിയെ തൊഴുതിട്ടു പോന്നു. നാലഞ്ചുദിവസത്തെ അതിസാരം അതേനിലയിൽതന്നെ നിന്നതിനാൽ കുളിച്ചില്ല. മകരം 6-ാംതീയതിയോടുകൂടി ഭാവമൊന്നു മാറി. 7-ാംതീയതി വളരെക്കടുത്തു. 10-ാംതീയതി വൈകുന്നേരം അവിടുന്നു്,
ലോകമാതാവിനീസ്സൎവലോകമാം സ്വന്തസന്തതി,
അവിടുത്തേയ്ക്കു പിഴചെയ്തിവിടെക്കിട്ടുമോ സുഖം?
സ്വന്തസന്താനങ്ങൾ തമ്മിൽചന്തംവിട്ടേറ്റെതിൎക്കിലും
ഹന്ത! ദൂരസ്ഥർ ദുഃഖിപ്പൂ സ്വാന്തസ്ഥസുഖമെന്നിയേ.
എന്നു രണ്ടുശ്ലോകങ്ങൾ ഉണ്ടാക്കിച്ചൊല്ലി. ഒന്നുരണ്ടുമണിക്കൂർ കഴിഞ്ഞു് അവിടുത്തെ ജീവിതനൗക തുറമുഖത്തെത്തി.
മുകളിൽ ഉദ്ധരിച്ചിരിക്കുന്ന ശ്ലോകത്തിൽ സൂചിപ്പിച്ചുകാണുന്ന അപരാധം വാസ്തവത്തിൽ നടന്നതാണു്. സുഖക്കേടു തുടങ്ങുന്നതിനു തലേദിവസം അവിടുന്നു തൊഴാൻ ചെന്നപ്പോൾ നിവേദ്യത്തിനുള്ള സമയമായിരുന്നത്രേ. അതു പൂർത്തിയാകുംമുമ്പേ അവിടുന്നു ശാന്തിക്കാരനെ വിളിച്ചു നിർബന്ധപൂൎവ്വം പടിഞ്ഞാറേനട തുറപ്പിച്ചായിരുന്നു തൊഴുതതു്. ഇതു വലിയ തെറ്റായിപ്പോയെന്നുള്ള വിചാരം മരണശയ്യയിലും അവിടുത്തേ പീഡിപ്പിച്ചുകൊണ്ടിരുന്നു എന്നു് ആ ശ്ലോകങ്ങളിൽനിന്നു ഗ്രഹിക്കാം.
കുഞ്ഞുകുട്ടൻതമ്പുരാൻ സഞ്ചരിച്ചിട്ടില്ലാത്ത ഭൂഭാഗം കേരളത്തിലെങ്ങും ഉണ്ടായിരുന്നില്ല. അവിടുത്തെ സ്നേഹപ്രചുരിമയും വിനീതഭാവവും എല്ലാവരേയും സമാകർഷിച്ചു. തിരുവനന്തപുരത്തു ഭാൎയ്യാസമേതം വന്നു് തേവാരത്തുകോയിക്കൽ താമസിക്കുന്ന കാലത്തു് ഒരു ദിവസം സായാഹ്ന സവാരിക്കു പുറപ്പെട്ടു. മാൎഗ്ഗമദ്ധ്യേ വണ്ടിനിറുത്തി, അവിടുന്നു തിരുവട്ടാറ്റമ്മവീട്ടിൽ ഇരുന്ന കേ. സി-യേയും വിളിച്ചുകൊണ്ടു് കടപ്പുറത്തേക്കുപോയി. സൂൎയ്യൻ അസ്തമിക്കുന്നതു കണ്ടിട്ടു് അസ്തമയത്തെപ്പറ്റി ഒരു ശ്ലോകം ഉണ്ടാക്കുവാൻ കേ. സി. ആവശ്യപ്പെട്ടു. നിമിഷത്തിൽ അവിടുന്നു് ഒരു ശ്ലോകവും ചൊല്ലി. “അതു പറ്റിയില്ല” എന്നു കേ. സി. പറകയാൽ അവിടുന്നു് വീണ്ടും ഒരു ശ്ലോകം ചൊല്ലിക്കേൾപ്പിച്ചു. ‘ഇതു് ആദ്യത്തെ ശ്ലോകത്തേക്കാൾ ഭേദമെന്നേയുള്ളു’ എന്നായി കേ. സി. ‘എന്നാൽ പിടിച്ചോളു’ എന്നു പറഞ്ഞിട്ടു് അവിടുന്നു തെല്ലുനേരം കവിസമാധിയിൽ ഇരുന്നു. അനന്തരം പുറപ്പെട്ട ശ്ലോകം ഒന്നാന്തരമെന്നു കേ. സി. സമ്മതിച്ചു. സന്ധ്യയ്ക്കുശേഷം എല്ലാവരുംകൂടി തേവാരത്തു കോയിക്കലേക്കു തിരിച്ചു. കുട്ടിപ്പാറുവമ്മ അവരെ യഥോചിതം സ്വീകരിച്ചിരുത്തിയപ്പോൾ അവിടുന്നു പറഞ്ഞു:“കുട്ടിപ്പാറു ഇതു നമ്മുടെ കേ. സി. കേശവപിള്ളയാണു്. ഈയാൾ പറഞ്ഞിട്ടു് ഞാൻ സൂൎയ്യാസ്തമനത്തെപ്പറ്റി ഒന്നുരണ്ടു ശ്ലോകങ്ങൾ ഉണ്ടാക്കി. ഇയാൾക്കു് അതൊന്നും പിടിച്ചില്ലത്രേ.” അതിൽ അത്ഭുതപ്പെടാനെന്തുള്ളു? “അവിടുത്തേക്കു പൊട്ടശ്ലോകമുണ്ടാക്കാനല്ലേ വശമുള്ളു” എന്നു് ആ മഹതി ചിരിച്ചുകൊണ്ടു് അഭിപ്രായപ്പെട്ടു. “ഓഹോ നീയും ഈയാളുടെ പക്ഷത്തിലായോ? എന്നാൽ നിങ്ങൾ രണ്ടാളുംകൂടി ഉണ്ടാക്കൂ. ഞാനൊന്നു നോക്കട്ടെ” എന്നു് അവിടുന്നു പറഞ്ഞപ്പോൾ എല്ലാവരും പൊട്ടിച്ചിരിച്ചു.
മറ്റൊരവസരത്തിൽ കുഞ്ഞുകുട്ടൻതമ്പുരാൻ നടുവത്തു മഹൻനമ്പൂരി മുതൽപേരോടുകൂടി പരവൂർ ഇറങ്ങി. അന്നു് കേ. സി. സ്വഗൃഹത്തിലുണ്ടായിരുന്നു. അദ്ദേഹം വിവരമറിഞ്ഞു് അവിടുത്തെ സന്ദൎശിക്കയും പൊഴിക്കരെ ക്ഷേത്രത്തിനു പടിഞ്ഞാറുവശമുള്ള കടൽത്തീരത്തിരുന്നു് ഒന്നുരണ്ടു മണിക്കൂർ സരസസല്ലാപം ചെയ്കയും ഉണ്ടായി. ആ സംഭവത്തെപ്പറ്റിയാണു് നടുവത്തു മഹൻ എഴുതിയ കത്തിൽ,
ഇഷ്ടന്മാരൊരുമിച്ചു പണ്ടൊരുദിനം കുഞ്ഞുക്ഷമാനായകൻ
പുഷ്ടശ്രീഭവദന്തികത്തിലമലൻ വന്നന്നമന്ദാദരം
ഒട്ടേറെത്തിരതിങ്ങിവിങ്ങിവിലസും വാരാശിവക്കത്തിരു-
ന്നിഷ്ടംപോലെ തകൎത്ത തുൾക്കളമതിൽ തോന്നുന്നതുണ്ടോ സഖേ?
അന്നേരത്തതിൽവച്ചൊരാളവിടെനിന്നേറ്റങ്ങു കാണാതെപോയ്
പിന്നിൽച്ചെന്നുകുഴിച്ചുതാങ്കളെയതിൽ ചാടിച്ചതോൎക്കുന്നുവോ?
പിന്നെത്താങ്കൾപിടഞ്ഞുകൊണ്ടവിടെനിന്നേറ്റിട്ടു നന്നായിതെ-
ന്നന്നാൾചൊല്ലിയതാരൊടാണവനിരന്നീടുന്നതേ നാടകം.
എന്നിപ്രകാരം സൂചിപ്പിച്ചിരുന്നതു്.
അവിടുന്നു് ഒരിക്കൽ വൈക്കത്തുവച്ചു കേരളത്തിന്റെ കൈയെഴുത്തുപകൎപ്പിൽ ചില ഭാഗങ്ങൾ ഉള്ളൂരിനെ വായിച്ചു കേൾപ്പിച്ചുവത്രെ. ഒരു ശ്ലോകത്തെപ്പറ്റി ‘ഈ ശ്ലോകം അത്ര ഭംഗിയായോ എന്നു ഞാൻ സംശയിക്കുന്നു’ എന്നു് ‘ഇന്നത്തെ’ മഹാകവി പറഞ്ഞപ്പോൾ, ‘പരമേശ്വരയ്യനു് ഈ ഒരു ശ്ലോകത്തെപ്പറ്റി മാത്രമല്ലേ ഇതേവരെ സംശയം വന്നിട്ടുള്ളു. എനിക്കു് എല്ലാ ശ്ലോകങ്ങളെപ്പറ്റിയും മുമ്പുതന്നെ നല്ല നിശ്ചയം വന്നിട്ടുള്ളതാണു് ഒന്നെങ്കിലും ഭംഗിയായിട്ടില്ലെന്നു്’ എന്നു് അവിടുന്നു പ്രസ്താവിച്ചു. അഹോ! ഈ മഹാകവികൾ തമ്മിൽ എന്തൊരു വ്യത്യാസം?
പരമേശ്വരയ്യരവർകൾ പറയുന്നു;—“മറ്റൊരിക്കൽ അവിടുന്നു് കവിഭാരതത്തിൽ തനിക്കു കൊടുത്തിട്ടുള്ള ‘കൃതവൎമ്മാവെന്നൊരു യാദവസ്ഥാനം’ ഒട്ടും മതിയായിട്ടുള്ളതല്ലെന്നും അവിടുത്തേക്കു ഭീമസേനന്റേയും വലിയകോയിത്തമ്പുരാൻ തിരുമനസിലേക്കു ഭീഷ്മരുടേയും സ്ഥാനത്തിനാണു യോഗ്യതയെന്നും ഞാൻ പറഞ്ഞു. ‘നിങ്ങൾ കുട്ടികൾ! എങ്ങനെ വേണമെങ്കിൽ പറഞ്ഞുകൊള്ളുവിൻ: ഞാൻ കൃതവൎമ്മാവിന്റെ സ്ഥാനം തന്നെ സ്വീകരിച്ചതു യൗവനത്തിലുള്ള അവിവേകംകൊണ്ടാണു്. എന്നു പറഞ്ഞു കേരളകാളിദാസനെക്കഴിച്ചാൽ ഇത്ര മനോനൈൎമ്മല്യമുള്ള പരഗുണകാംക്ഷിയെ ഞാൻ കണ്ടിട്ടില്ലെന്നു തീർത്തുപറവാൻ ധൈൎയ്യം തോന്നുന്നുണ്ടു്. ആവോ? വലിയകോയിത്തമ്പുരാനു് ഇത്രത്തോളം മനോനൈൎമ്മല്യവും വിനയവും ഉണ്ടായിരുന്നോ എന്നു് അവിടുത്തേ ചരിത്രം സൂക്ഷിച്ചു പഠിച്ചിട്ടുള്ളവൎക്കേ അറിയാവൂ.
അവിടുത്തെ സഞ്ചാരകൗതുകത്തേയും ദൃഢസൗഹൃദത്തേയുംപറ്റി കൊട്ടാരത്തിൽ ശങ്കുണ്ണി അവൎകൾ പറഞ്ഞിട്ടുള്ളതു് ഇവിടെ ഉദ്ധരിക്കാം.
“മനോരമയുടെ ആവിൎഭാവകാലം (1065-ാമാണ്ടു) മുതല്ക്കാണു് ഞങ്ങൾ പരസ്പരം കത്തുകൾമൂലം പരിചയപ്പെടാൻ തുടങ്ങിയതു്. അതിനും നാലഞ്ചുകൊല്ലങ്ങൾക്കുമുമ്പു മുതൽ ഞങ്ങൾ പരസ്പരം കേട്ടു പരിചയപ്പെട്ടിരുന്നു. ആകപ്പാടെ ഞങ്ങളുടെ പരസ്പരപരിചയത്തിനു് രണ്ടു വ്യാഴവട്ടത്തിലധികംകാലത്തെ പഴക്കം സിദ്ധിച്ചിരുന്നുവെന്നുള്ളതു് ഇനി വിശേഷിച്ചു പറയണമെന്നില്ലല്ലോ. ഇതിനിടയ്ക്കു ഞങ്ങൾ കോട്ടയം, കൊടുങ്ങല്ലൂർ, വൈക്കം, തിരുവനന്തപുരം, തൃശ്ശിവപേരൂർ മുതലായ സ്ഥലങ്ങളിലായി ഒന്നും രണ്ടും നാലും അഞ്ചും പത്തും പതിനഞ്ചും ദിവസങ്ങൾ വരെ ഒരുമിച്ചു താമസിക്കയും ഉണ്ടായിട്ടുണ്ടു്. ‘എല്ലാരിലും സൗഹൃദമൊന്നുപോലാണെന്തമ്പുരാനില്ലൊരു പക്ഷഭേദം’ എന്നാണു് മിയ്ക്കവരുടേയും വിശ്വാസമെങ്കിലും ഇത്രകാലത്തെ പരിചയംകൊണ്ടു് എന്റെ പേരിൽ അവിടേയ്ക്കു് ഒരു പ്രത്യേക വാത്സല്യവും കരുണയുമുണ്ടായിരുന്നുവെന്നാണു് എന്റെ ബോധം. പക്ഷേ അതു ചന്ദ്രൻ നില്ക്കുന്നതു നോക്കുന്നവൎക്കെല്ലാം അവരവരുടെ നേരെയാണെന്നു തോന്നുന്നതുപോലെ ആയിരിക്കുമോ എന്തോ?”
രാമേശ്വരയാത്രയേപ്പറ്റി ഒറവങ്കര ഇങ്ങനെ സ്മരിച്ചിരിക്കുന്നു:
“61-ൽ ആണെന്നു തോന്നുന്നു ഒരു രാമേശ്വരയാത്രയുണ്ടായതു്. അന്നും ഞങ്ങൾ ഒരുമിച്ചാണു്. അന്നും കവിതകൾ വളരെ ഉണ്ടാക്കീട്ടുണ്ടു്. തമ്മിലുള്ള സല്ലാപങ്ങൾപോലും വൃത്തം അനുസരിച്ചാണു് അക്കാലങ്ങളിൽ പതിവു്.” ഇതു പരമാൎത്ഥ മാണു്.
തമ്പുരാനു് ദുരഭിമാനം ലേശമുണ്ടായിരുന്നില്ല. ഭാഷാപോഷണാൎത്ഥ ം പ്രയത്നിക്കുവാൻ ആരായിരുന്നാലും, അവരെ ചെന്നുകാണുകയും പ്രോത്സാഹിപ്പിക്കയും ചെയ്യുന്നതിൽ അവിടുത്തേക്കു കൂസലില്ലായിരുന്നു. സാഹിത്യപഞ്ചാനനന്റെ ഒരു അനുഭൂതിയെ ഇവിടെ ഉദ്ധരിക്കാം.
‘അന്നു ഞാൻ വക്കീൽപ്പണിയിൽ പ്രവേശിച്ചു് അധികകാലമായിരുന്നില്ല. ഗൃഹസ്ഥാശ്രമവും സ്വീകരിച്ചിരുന്നില്ല. ഒരു ദിവസം കച്ചേരിജോലിയിൽ ബുദ്ധിശക്തിയും അതു മതിയാകാതെവന്നെടത്തെല്ലാം കണ്ഠശക്തിയും പ്രയോഗിച്ചു മനസ്സും ശരീരവും മ്ലാനമായി വീട്ടിൽ വന്നു. ചാരുകസാലയുമായുള്ള സായൂജ്യദശയിൽ ‘നിൎവിചാരപ്പെരുമാളായി’ ഞാൻ കിടക്കയായിരുന്നു. ആ സ്ഥിതിയിൽ പിചണ്ഡിലങ്ങളായ മടിശ്ശിലകൾക്കു് എന്റെ മുമ്പിൽവച്ചു അതിസാരം പിടിപെട്ടിരുന്നാലും അതു അതിസാരമായിട്ടോ ചുരുങ്ങിയപക്ഷം സാരമായിട്ടോ ഞാൻ വിചാരിക്കുമായിരുന്നോ എന്നു രൂപമില്ല’ എന്റെ സ്ഥിതിക്കനുരൂപമായി സന്ധ്യയും മയങ്ങിയിരുന്നു. ഇങ്ങനെയിരിക്കെ നാടകത്തിൽ പറയുംപോലെ ഒരാൾ ‘പടീക്ഷേപേണ’ പ്രവേശിച്ചു എന്റെ സമീപം വന്നു് ‘തിരുമനസ്സുകൊണ്ടു സത്രത്തിൽ എഴുന്നള്ളിയിരിക്കുന്നു, അവരുമൊക്കെയുണ്ടു്. അങ്ങോട്ടു വന്നാൽ കൊള്ളാമെന്നു കല്പിച്ചു’ എന്നു പറഞ്ഞു. ഏതു തിരുമനസ്സെന്നോ ‘അവരു’ എന്ന സൎവനാമം ഈ വിദ്വാൻ ആരുടെ പേരിലാണു പതിച്ചതെന്നോ ഒന്നും ചോദിക്കാതെ ഞാൻ സ്വയം ചില പ്രശ്നങ്ങൾക്കു ഭാവിച്ചു. തിരുമനസ്സു് എന്നു പറഞ്ഞതു രാജരാജവൎമ്മ കോയിത്തമ്പുരാൻ തിരുമനസ്സായിരിക്കണമെന്നു സങ്കല്പിച്ചു. പ്രസ്തുത സൎവനാമം സ്ത്രീലിംഗം ഏകവചനമായിട്ടേ എനിക്കു തോന്നിയുള്ളു. അതുകൊണ്ടു് പ്രൊഫസർ കോയിത്തമ്പുരാൻ എന്ന ഊഹത്തിനു വളരെ ബലക്ഷയം നേരിട്ടു. നേരിട്ടു് ആക്രമണം നടത്താതെ ഒരു പാൎശ്വം നോക്കിത്തുടങ്ങാമെന്നു വിചാരിച്ചു് ‘തിരുവനന്തപുരത്തുനിന്നാണോ’ എന്ന ശബ്ദം മിതവ്യയപൂൎവ്വം ഞാൻ ചോദിച്ചതിനു് ‘അതേ’ എന്നൊരു ഉത്തരവും കിട്ടി. എന്നേ ശല്യമേ. തിരുവനന്തപുരത്തു് ഇതേതു തിരുമനസ്സാണു് പരിഗ്രഹസമേതം ആലപ്പുഴസത്രത്തിൽ എഴുന്നള്ളി എന്നെ തൃക്കൺപാൎക്കാൻ ആവശ്യപ്പെടുന്നതെന്നു വിചാരിച്ചു് ആൾ ആരാണെന്നു നേരെ ചോദിച്ചു. വടക്കെങ്ങാണ്ടോ ഉള്ള തമ്പുരാനാണെന്നല്ലാതെ ഒരു വിവരവും അയാൾക്കു് അറിവില്ലെന്നു സത്രം വിചാരിപ്പുകാരുടെ തൽക്കാല ദൂതനെന്നു മുഖദാവിലുള്ള അന്വേഷണത്താൽ വെളിപ്പെട്ട ആ മനുഷ്യൻ–ബുദ്ധിമുട്ടു് അധികം അനുഭവിച്ച ആളെന്നു തോന്നിയില്ല–പറഞ്ഞു. ഗാത്തുവേത്തുസായ്പിന്റെ വ്യാകരണരീതി അനുസരിച്ചു സ്വയമേവ ചോദ്യോത്തരങ്ങൾ നടത്തുന്നതിനേക്കാൾ വികസ്വരമായ ജിജ്ഞാസയുടെ നിവൃത്തിക്കായിട്ടെങ്കിലും പുറപ്പെടുക എന്നു നിശ്ചയിച്ചു. ലഘുവായി ഒരു വേഷവിധാനംകഴിച്ചു് ഞാൻ മേല്പടി മനുഷ്യനുമായി തിരിച്ചു് സത്രത്തിന്റെ വാതുക്കൽ എത്തി. ചെന്നറിയിക്കുന്നതിനു കൂടെവന്ന ആളിനെ അയച്ചിട്ടു്, എതിരിടാൻപോകുന്ന ആളിന്റെ പരിതഃസ്ഥിതികൾ സൎവേചെയ്തുകൊണ്ടു് ഞാൻ അല്പം നിന്നു. സത്രത്തിന്റെ മുഖപ്പിനു സമീപത്തു് ഒരു മെഴുകുതിരിവിളക്കു കൊളുത്തിവച്ചുകൊണ്ടു് മിക്കവാറും ഏകവസ്ത്രധരനായി, പ്രാശുവെന്നോ, വാമനനെന്നോ കൃശനെന്നോ, സ്ഥൂലനെന്നോ വൎണ്ണിക്കാൻ നിൎവ്വാഹമില്ലാത്ത ഒരാൾ ചാരുകസാലയിൽ കിടക്കുന്നതു് എനിക്കു കാണായി.”
അവിടുത്തേപ്പറ്റി സാഹിത്യപഞ്ചാനനു തോന്നിയ അഭിപ്രായംകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഇത്രമാത്രം പാണ്ഡിത്യവും അനഹംഭാവവും സൗശീല്യവും ഉത്സാഹവും ഉണ്ടായിരുന്ന ഒരു കേരളകവിയെ ചൂണ്ടിക്കാണിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. അവിടുത്തേക്കു ഭാഷാവിഷയകമായുണ്ടായിരുന്ന ആധിപത്യം ഒന്നു പ്രത്യേകം തന്നെയായിരുന്നു” … … …“മലയാളമനോരമ മുഖേന അവിടുന്നു് ഇളക്കിയ സാഹിത്യസമീരണൻ എത്രമാത്രം ചുറ്റിയടിച്ചു എന്നു നോക്കുക. വസിഷ്ഠന്റെ കാമധേനുവിൽനിന്നു തുരുഷ്കാദിസൈന്യം പുറപ്പെട്ടതുപോലെ അവിടുത്തെ ഉത്സാഹശക്തിയിൽനിന്നു് എത്ര കവിപുംഗവന്മാരും എത്ര കവിദുർദുരുടന്മാരും ജനിച്ചു? ഭാഷയ്ക്കു് എന്തു കോലാഹലമായിരുന്നു! ശിവ ശിവ! ഇത്രമാത്രം മഹാനായ അവിടുത്തെ അപ്രാപ്തകാലമായ ചരമഗതി ആരെയാണു പരിതപിപ്പിക്കാത്തതു്! സമ്പൂൎണ്ണവികാസമാകാതെ ഞെരിഞ്ഞുപോയ മന്ദാരകുസുമമെന്നല്ലാതെ അദ്ദേഹത്തെ സങ്കല്പിക്കവയ്യ!”
ഫലിതം പറയുന്നതിലും പ്രവൎത്ത ിക്കുന്നതിലും അവിടുന്നു് അതികുശലനായിരുന്നു. ഒരിക്കൽ ആലത്തൂർ അനുജൻ നമ്പൂരിപ്പാടു് കുട്ടിയായിരിക്കുമ്പോൾ ചില ഉണ്ണിനമ്പൂരിമാരോടുകൂടി മുറ്റത്തിരുന്നു ഗോലി കളിച്ചുകൊണ്ടിരിക്കേ, വളരെച്ചടച്ചു് ഇരുനിറത്തിൽ ഒരാൾ അവിടെ കേറിച്ചെന്നിട്ടു് “എന്നെയും കളിക്കാൻ കൂട്ടുമോ” എന്നു ചോദിച്ചു. നമ്പൂരിപ്പാട്ടിലെ ചങ്ങാതിമാർ അദ്ദേഹത്തിനെ അറിയുമായിരുന്നു. അവർ ഒരു ഗോലി അദ്ദേഹത്തിനും കൊടുത്തു. അദ്ദേഹത്തിന്റെ ഉന്നം ഒരിക്കലും തെറ്റാതിരുന്നതുകണ്ടു് വിസ്മിതനായ നമ്പൂരിപ്പാടു് “ഇല്ലപ്പേരു് എന്താണു്” എന്നു സബഹുമാനം ചോദിച്ചതിനു് ‘ഇല്ലത്തേടത്തു് ഇട്ടിച്ചേന്നൻ ഭട്ടതിരി’യെന്നായിരുന്നു മറുപടി. അപ്പോഴാണു് അതു് കുഞ്ഞുകുട്ടൻ തമ്പുരാനാണെന്നു് ആലത്തൂരിനു മനസ്സിലായതു്. ചേന്നമംഗലത്തുവച്ചു് അവിടുന്നു് ഒരിക്കൽ തന്റെ സ്നേഹിതനായ ഒരു നമ്പൂരിയെക്കുറിച്ചു പെട്ടെന്നു്,
കണ്ടാൽ സുന്ദരനാണു കണ്ട കമനീ-
രത്നങ്ങളിൽ കാംക്ഷയാൽ
കൊണ്ടാടിബ്ബഹുുസേവകൂടിയൊടുവിൽ
സംബന്ധമായ് വാണിടും
ഉണ്ടാം രണ്ടുദിനങ്ങളിങ്ങനെയുടൻ
കുന്തം പിടിച്ചിടുമീ-
കുണ്ടാമണ്ടി, കുടത്തിലാക്കി മരുതു-
രാനെക്കുഴയ്ക്കുന്നുപോൽ.
എന്നൊരു ശ്ലോകമുണ്ടാക്കിച്ചൊല്ലി. തത്രസ്ഥന്മാരിൽ ഒരാൾ ‘ആനയോ’ എന്നു ചോദിച്ചതിനു് ‘കുന്തംപിടിക്കും’ എന്നു ഫലിതമായി സമാധാനം പറഞ്ഞു.
വേറൊരിക്കൽ ചെറിയ കൊച്ചുണ്ണിത്തമ്പുരാനോടുകൂടി അവിടുന്നു തൃശ്ശൂർ പൂരം കാണ്മാൻ പോയി. അവിടെ വെണ്മണി വൎണ്ണിച്ചിട്ടുള്ള മാതിരി,
“കാറോടും കാന്തിതേടും ഘനതരചികുരം-
ഗന്ധമേറുന്ന പൊന്നിൻ
താരോടും ചേൎത്തു കെട്ടിക്കളതരകനക-
ക്കോപ്പണിഞ്ഞപ്രദേശേ.”
ആൽത്തറയിൽ, ഒരു നവയുവതി ഇരിക്കുന്നതും, അവളുടെ ഭൎത്ത ാവു് കുറെ അകലെയായി നില്ക്കുന്നതും, ഫലിതപ്രയോഗചതുരന്മാരായ ജ്യേഷ്ഠാനുജന്മാർ കണ്ടു. ‘ഒരു നേരമ്പോക്കിനു വകയുണ്ടാക്കാം’ എന്നുകരുതി കൊച്ചുണ്ണിത്തമ്പുരാൻ അനുജനോടു പറഞ്ഞു: “ആ സ്ത്രീയുടെ അടുക്കൽചെന്നു വല്ലതും സംഭാഷണം ചെയ്വാൻ അവസരം ഉണ്ടാക്കൂ. നമുക്കു് ഒരു നേരംപോക്കു കാണാം.” അതനുസരിച്ചു് അവിടുന്നു പ്രസ്തുത തരുണിയെ സമീപിച്ചു് സരസസല്ലാപത്തിൽ ഏൎപ്പെട്ടു. അതിനിടയ്ക്കു് കൊച്ചുണ്ണിത്തമ്പുരാൻ ഭൎത്തൃ സമീപം ചെന്നിട്ടു്, “നോക്കൂ! ആ നമ്പൂരിയുടെ വിഡ്ഢിത്തം നോക്കൂ. സ്ത്രീകളായാൽ അല്പമെങ്കിലും ലജ്ജയും സങ്കോചവും വേണ്ടേ? ആ വിഡ്ഢിനമ്പൂരിയോടുകൂടി കുഴയുന്നതു കണ്ടില്ലേ? എന്നു പറഞ്ഞു. അതു കേട്ട മാത്രയിൽ അയാൾ ചൊടിച്ചുകൊണ്ടു് അങ്ങോട്ടു പാഞ്ഞു. തുടൎന്നു ണ്ടായ കലഹത്തിനിടയിൽ കുഞ്ഞുകുട്ടൻതമ്പുരാൻ അവിടെനിന്നു പിൻവലിഞ്ഞു. എന്നാൽ കലഹം മൂൎദ്ധന്യദശയിൽ എത്തുംമുമ്പു് ജ്യേഷ്ഠാനുജന്മാർ അവിടെ എത്തി അതിനെ ശമിപ്പിച്ചു.
കവിത തമ്പുരാന്റെ കൂടെപ്പിറപ്പായിരുന്നു. കത്തുകൾ എന്നല്ല സംഭാഷണംപോലും വൃത്തബന്ധത്തോടുകൂടിയിരിക്കും. പദ്യരൂപമായ തന്റെ കത്തുകൾക്കു ഗദ്യത്തിൽ മറുപടി അയയ്ക്കുന്നവരോടു കലഹിക്കപോലും അദ്ദേഹം ചെയ്യാറുണ്ടായിരുന്നു.
കവിപുംഗവനൽപുരാണഭാഷാ-
കവിതാപദ്ധതി കൈവെടിഞ്ഞിടൊല്ലേ.
എന്നും കവിയെ പ്രോത്സാഹിപ്പിച്ചിരിക്കുന്നതു നോക്കുക.
ഒറവങ്കര നമ്പൂരിയുടെ അച്ഛൻ ഇല്ലത്തു് ദീനംപിടിച്ചു കിടന്നിരുന്ന കാലത്തു് അദ്ദേഹത്തിനു പിതാവിന്റെ പരിചാരകത്വം വഹിക്കാനല്ലാതെ കവിത എഴുതാൻ സൗകൎയ്യമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ 1067 ഇടവം 13-ാം൹ അദ്ദേഹത്തിനു തമ്പുരാന്റെ ഒരു കത്തുകിട്ടി. അതിൽ പറഞ്ഞിരിക്കുന്നതെന്താണെന്നു നോക്കുക–
എന്തോഴ തന്റെ കഥയൊന്നുമറിഞ്ഞിടുന്നി-
ല്ലെന്താണൊരാട്ടവുമനക്കവുമില്ലയല്ലൊ
ഉന്താനൊരാളരികിലില്ലതുകൊണ്ടു കാവ്യ-
ചിന്താവിലാസമിഹ തീരെ വെടിഞ്ഞിടുന്നോ?
ചെമ്മേ രചിക്ക കഥയൊന്നു സഖേ! മനസ്സി-
ന്നുന്മേഷമുള്ള സമയം കളയൊല്ല തെല്ലും
ഇമ്മാതിരിക്കവികൾ മൗനമെടുത്തിരുന്നാൽ
ബ്രഹ്മാവു ഹന്ത! പിടിയാത്തവനെന്നുവന്നൂ.
നല്ല കവിത ആരെഴുതിയാലും അദ്ദേഹം ഹൃദയംഗമമായി അഭിനന്ദിച്ചുവന്നു. ‘ഹൃദയംഗമമായി’ എന്നു ഞാൻ പറഞ്ഞതു് ഇന്നു ചില കവിപുംഗവന്മാർ ‘ഇവൻ തുലഞ്ഞുപോകണേ’ എന്നു മനസ്സിൽ വച്ചുകൊണ്ടു ലോകരെ ബോധിപ്പിക്കാനായി ചെയ്യുന്ന അനുമോദനമല്ലെന്നു കാണിപ്പാൻവേണ്ടി മാത്രമാകുന്നു. ഒരുദാഹരണം പറയാം. ഞാൻ വായിൽതോന്നിയതു കോതയ്ക്കു് പാട്ടു് എന്ന മട്ടിൽ ചിലതൊക്കെ എഴുതിവിടാറുണ്ടു്. ആരുടേയും സൎട്ടിഫിക്കേറ്റിനു അപേക്ഷിക്കാറുമില്ല. ഒരു മഹാൻ എന്റെ ഒരു കൃതിയേപ്പറ്റി, ഞാൻ അപേക്ഷിക്കാതെതന്നെ ‘ആകാശംമുട്ടെ സ്തുതിച്ചു്’ ഒരു അനുമോദനം അയച്ചുതന്നു. എന്നെ എങ്ങനെയോ ഉപദ്രവിക്കാനുള്ള വട്ടമാണിതെന്നു ഞാനും ഗ്രഹിച്ചു. അതുപോലെ തന്നെ പറ്റി. ഒരു സഹൃദയൻ മലയാളപ്രസിദ്ധീകരണവകുപ്പിലേക്കു് എന്റെ അറിവുകൂടാതെതന്നെ എന്റെ പേർ നിർദ്ദേശിച്ചു. “അയാൾക്കു മലയാളമറിയാമോ?” എന്നായിരുന്നു ആ മഹാന്റെ മറുപടി. അങ്ങനെ എന്റെ പേർ നിൎദ്ദേശിച്ച ആളിനോടു് പ്രസ്തുത മഹാൻ ഒരു മാസത്തേക്കു മിണ്ടിയതുമില്ല. ഇതു് ഈയിടെ സംഭവിച്ച ഒരു കാൎയ്യമാണു്. കുഞ്ഞുകുട്ടൻ തമ്പുരാനു് മനസ്സിലൊന്നു്, വാക്കിൽ വേറൊന്നു്, പ്രവൃത്തിയിൽ മറ്റൊന്നു് എന്ന സമ്പ്രദായമേ വശമില്ലായിരുന്നു.
ഞങ്ങളും പൊങ്ങണം നിങ്ങളും പൊങ്ങണം
ഞങ്ങളും നിങ്ങളുമൊന്നിച്ചു പൊങ്ങണം.
എന്നു ജസ്റ്റീസ് ഗോവിന്ദപ്പിള്ള അവൎകൾ ഒരിക്കൽ സംഗതിവശാൽ പ്രസ്താവിച്ചതുപോലെ ആയിരുന്നു അവിടുത്തേ മനോഗതി. ഔദ്ധത്യം അവിടുത്തെ തീണ്ടുകപോലും ചെയ്തിരുന്നില്ലെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ലക്ഷണാസംഗം എന്ന നാടകം അയച്ചുകൊടുത്തിട്ടു് അവിടുന്നു് 1075 മീനം 26-ാം തീയതി ശങ്കുണ്ണിയ്ക്കയച്ച ഒരു കത്തിൽ പറഞ്ഞിരിക്കുന്നതു നോക്കുക:
ഏറക്കാലത്തിനുള്ളിൽ പ്രിയസഖ സരസശ്ലോകനിൎമ്മാണമാൎഗ്ഗം
തീരെക്കാട്ടാതെ വാക്യപ്പടിയെഴിതിയനിൻകത്തു കയ്പറ്റിനേൻ ഞാൻ
ദാരിദ്ര്യം വന്നുപോയോ നവനവകവിതാനൎമ്മനിൎമ്മാണസമ്പദ്
ഭൂരിദ്രവ്യസ്ഥനാകും തവ കഠിനമെടോ ക്ഷാമകാലം കടുപ്പം.
ചില വങ്കപ്രഭുക്കന്മാരെപ്പോലെ ‘ഞാൻ ഞാൻ’ എന്നു സദാധ്യാനിച്ചുകൊണ്ടിരിക്കാതെ അദ്ദേഹം എത്രയോ ആളുകളെ കവിതാമാൎഗ്ഗത്തിൽ പ്രവേശിപ്പിച്ചു സമൎത്ഥ രാക്കി വിട്ടിരിക്കുന്നു. ശങ്കുണ്ണി അവർകൾതന്നെയും അദ്ദേഹത്തിനു വളരെ കടപ്പെട്ടിരുന്നു. 1065–കൎക്കടകം 2-ാംതീയതി അയച്ച കത്തിൽ ഇങ്ങനെ പറഞ്ഞുകാണുന്നു–
അഞ്ചാതങ്ങുകുറിച്ചയച്ച രസികക്കത്തിങ്ങുകിട്ടീരസം-
തഞ്ചുംമാതിരി രണ്ടുവട്ടമതുടൻ വാങ്ങിച്ചു വായിച്ചുഞാൻ
തഞ്ചംനോക്കി രസത്തിനായ് പറകയല്ലൊന്നാന്തരന്തന്നെയായ്
നെഞ്ചിൽ കിഞ്ചന ശങ്കവേണ്ടയിഭവാൻ ഗ്രന്ഥങ്ങളുണ്ടാക്കണേ.
നോന്തമ്മിൽ കണ്ടറിഞ്ഞിട്ടൊരുപരിചയമില്ലെങ്കിലും കത്തുമൂലം
സ്വാന്തം മേടിച്ചുവച്ചീടിന മമത നടിച്ചെന്നു ചൊല്ലേണ്ടതുണ്ടോ?
ഏതും മഞ്ജുത്വമേറും കവിപദപദവീവാസസമാഹാത്മ്യനിത്യ-
ഭ്രാന്തന്മാരായവൎക്കിപ്പരിചയമതുകൊണ്ടെന്തുമോതാവതല്ലേ?
ഈ കത്തായിരുന്നു ശങ്കുണ്ണിയെ കാവ്യരചനയ്ക്കായി പ്രേരിപ്പിച്ചതു്. അതേ മാസംതന്നെ 26-ാം തീയതി എഴുതിയ കത്തിൽ–
ഗ്രന്ഥംതീൎത്തു തുടങ്ങിയോ ഗളിതദുൎവാദം സഖേ കേളിവൻ
ഗന്ധത്തക്കിടിചൊല്ലുമായതുകണക്കല്ലെന്നൊഴിക്കുന്നതോ?
എന്നു തന്റെ പ്രാൎത്ഥ നയെ ഒന്നുകൂടി ബലപ്പെടുത്തിയിരിക്കുന്നു.
1074 ചിങ്ങം 24-ാംതീയതിയിലെ കത്തിനു്,
മൃച്ഛകടികപ്രകരണം
മെച്ചമൊടാരും തൊടാതിരിപ്പില്ലേ?
സ്വച്ഛകവിതിലകതാനതു-
മിച്ഛകലൎന്നൊന്നു ഭാഷയാക്കാമോ
മലയാളിയിലന്നു മോഹഭാരം
നിലയാതിജ്ജനമിട്ട പദ്യസാരം
ഉലയാതിഹ കാട്ടിനേൻ വിചാരം
തലയാട്ടിദ്രുതമേറ്റമണയ്ക്ക പാരം
വയ്യായ്കിലപ്പോൾ തലകാട്ടിവാങ്ങാ-
നിയ്യാളുമുണ്ടേ തവ പിന്നിലെന്നും
കയ്യാദ്യമേ വയ്ക്കുക താങ്കൾ പിന്നെ-
ചെയ്യാം സഹായപ്പണിയൊക്കെയും ഞാൻ
എന്നും 1082-ലെ കത്തിൽ–
പുരാണമിത്രമേ പുണ്യം പുരാണം ഗാരുഡം ഭവാൻ
വരാതിസൽക്കവേ വീഴ്ചവരാതേ ഭാഷയാക്കെടോ
മടിച്ചിരുന്നാൽ പറ്റില്ല, പിടിച്ചെഴുതിച്ചിടും
അടിച്ചുമാറ്റൂ കാണട്ടെ പഠിച്ചുള്ളൊരു കൗശലം.
കവിതയ്ക്കൊരുമാതിരി സുശീലം
കവിയുംമാതിരി കയ്യിലൊത്തിരിക്കെ
ഗുണങ്ങളുണ്ടെങ്കിലുമോതിടേണ്ട
ഗുണജ്ഞ തെറ്റിങ്ങനെയല്ലതാനും
ക്ഷണംപറഞ്ഞീടണമിങ്ങുകാട്ടി-
യിണക്കിലേ മേൽപിഴതീൎന്നു കിട്ടു.
സല്ലോകം ഗുണമോതിടും പിഴ മരിച്ചാലും കഥിക്കില്ലയെ-
ന്നല്ലോ കണ്ടുവരുന്നതെന്നുകരുതിക്കൊണ്ടിന്നു മിണ്ടായ്കിലോ
ചൊല്ലാം ഞാനൊരു തെറ്റുപറ്റുമറിവുണ്ടാവില്ല ചോടുള്ളവ-
ർക്കെല്ലാം കാവ്യഗുണത്തെ ശിക്ഷയിതുകൊണ്ടഭ്യാസമെന്നല്ലയോ.
മറ്റൊരു കത്തിൽ–
അയച്ചിടുന്നേനഴകോടിതാ ഞാൻ
നയത്തിലുണ്ടാക്കിയ പദ്യമെല്ലാം
അയി സ്വയം പാൎത്ത ിതു തെറ്റുകണ്ടാൽ
വയസ്യ നമ്മോടു വചിച്ചിടേണം.
എന്നപേക്ഷിച്ചിരിക്കുന്നു. ഒരിക്കൽ ശങ്കുണ്ണി അവിടുത്തെ കവിതയിൽ ഒരു തെറ്റു ചൂണ്ടിക്കാണിച്ചപ്പോൾ അവിടുന്നു പറഞ്ഞതു്–
അഷ്ടിനന്ദിയഥ രാത്രിയീവിധം
പെട്ടുപോയ കുറവൊക്കെയും സഖേ
തട്ടിനീക്കിയഥ വേണ്ടപോലെയാ-
ക്കീട്ടുവേണ്ടപടി ചെയ്തു കൊൾകെടോ.
എന്നായിരുന്നു. അനവധാനത്താൽ ആർക്കും തെറ്റുപറ്റിപ്പോകാവുന്നതാണു്. ആ തെറ്റിനെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാൽ അതിനെ ശരിയാക്കാനായി മൎക്കടമുഷ്ടിപിടിക്കുന്നതും തെറ്റു ചൂണ്ടിക്കാണിക്കുന്നവരോടു് ആജന്മവൈരം കൈക്കൊള്ളുന്നതും പരിഹാസജനകമാണല്ലോ. അവിടുന്നു ശങ്കുണ്ണിയെ ഉപദേശിച്ചിരിക്കുന്നതു നോക്കുക.
അസൂയയാം മുൾച്ചെടിമൂത്തുതൂകം
പ്രസൂനസംഭാരശകാരവൎഷം
രസജ്ഞനാകുന്ന ഭവാനു നല്ല
രസം ജനിക്കുന്നതിനായ് വരട്ടെ.
ശകാരത്തിന്നുള്ളിൽച്ചിലതു ശരിയായ് പറ്റുകിൽ മുറ-
പ്രകാരം കൈക്കൊണ്ടീടണമതുനമുക്കാദരവൊടും
സകാരുണ്യം ചൊല്ലാത്തവരൊടു സഖേ വൈരകണികാ-
വികാരം വിട്ടേറ്റീടുകവികട നിസ്തൎക്കവിധിയും
ഔന്നത്യരഹിതനെങ്കിലും അവിടുത്തേയ്ക്കു് ആത്മവിശ്വാസത്തിന്റെ തള്ളിച്ച വേണ്ടുവോളമുണ്ടായിരുന്നു. ആ തള്ളിച്ച ഒന്നുകൊണ്ടാണു് അവിടുന്നു പതിനൊന്നുപേൎക്കു് അഞ്ചുകൊല്ലംകൊണ്ടു ചെയ്യാവുന്ന ഒരു ജോലിയെ ഒരാൾക്കു് എത്ര കൊല്ലംകൊണ്ടു തീൎക്കാമെന്ന ചോദ്യത്തിന്റെ ഉത്തരത്തെ തെറ്റിച്ചതു്. ആ തള്ളിച്ചതന്നെയാണു്–
പതിനെട്ടുപുരാണവും നമുക്കീ-
ധൃതിയിൽ ഭാഷയിലാക്കി വിട്ടിടേണം
മതിയായ കവീന്ദ്രർ പിന്തുണച്ചാ-
ലതിനീ ഞാൻ തലകാട്ടിയേറ്റുനില്ക്കാം.
ആരുംതുണക്കില്ലിതിനെന്നുവന്നാൽ
ചേരുംവിധം ഞാൻ കഴിയുന്നപോലെ
താരുണ്യഗൎവ്വാൽപറയുന്നതല്ലാ
നേരുള്ളതോതാം പടുവേലചെയ്യും.
എന്നിങ്ങനെ അദ്ദേഹം 1082 വൃശ്ചികം 6-ാംതീയതി ശങ്കുണ്ണിയ്ക്കയച്ച കത്തിൽ പ്രകാശിപ്പിച്ചിരിക്കുന്നതു്.
മടിയില്ലായ്മയായിരുന്നു അവിടുത്തെ വിജയത്തിനു ഹേതു. അവിടുത്തേയ്ക്കു ഗുരുവും ജ്യേഷ്ഠനുമായ വെണ്മണി മഹൻനമ്പൂരിപ്പാട്ടിലേക്കുറിച്ചു വലിയ ബഹുമാനമുണ്ടായിരുന്നെങ്കിലും “സ്വതേതന്നേ ശുദ്ധക്കുഴിമടിയനാം വെണ്മണിമഹൻ” എന്നുള്ള തന്റെ അഭിപ്രായത്തെ മറച്ചുവച്ചിരുന്നില്ല. ആ മടിയെ ആട്ടിപ്പായിക്കുന്നതിനായിട്ടാണു് ഒരിക്കൽ–
കോടൽകോപമ്മുഴുത്തങ്ങിനെ ചൊടിചൊടിയായ്
പത്രികയ്ക്കുള്ളിലേറ്റം
കൂടും കോമാളിഭാവത്തൊടുമെഴുതിയതി-
ന്നുത്തരം സത്വരം താൻ
ചാടും തേനൊത്തപദ്യപ്പടി വടിവിലയ-
ച്ചീലതെന്നാകിലുണ്ടാ-
യീടും മാനക്ഷയം മത്സരികളിലനിശം
വേണമാണുങ്ങളായാൽ.
എന്നു മഹൻനമ്പൂരിപ്പാട്ടിലേയ്ക്കു് അവിടുന്നു് എഴുതിവിട്ടതു്. അതുപോലെ അവിടുന്നു മറ്റൊരിക്കൽ–
മടിമൂശേട്ടകല്പിക്കമ്പടി മൂകവ്രതത്തിനാൽ
മടിയേറും കവിതയെ വെടിയേണ്ടുന്നവട്ടമോ?
എന്നും, മറ്റൊരിക്കൽ–
കാലത്തേറ്റു കുറച്ചുഴന്നു ഗൃഹഭാരത്തിന്നു നോക്കീടണം;
ചേലൊത്തഷ്ടികഴിച്ചു കിഞ്ചന വടക്കോട്ടൊന്നിറങ്ങീടണം
പാലൊത്തീടിന പദ്യമിത്തിരികൃതിച്ചൊപ്പിച്ചുമോതീടണം
മേലാത്തക്കിടിയും പറഞ്ഞു തിരിയെപ്പാഞ്ഞിങ്ങു പോന്നീടണം.
ഇങ്ങനെ കഴിയുംകാല-
ത്തെങ്ങനെ കാവ്യം കവീന്ദ്ര തീൎക്കു ംതാൻ?
ഭംഗിനടിച്ചുനടപ്പതി-
നിങ്ങനെ ദൈവം തടസ്സമാകാഞ്ഞാൽ.
എന്നും കൊട്ടാരത്തിൽ ശങ്കുണ്ണിയെ താക്കീതു ചെയ്തിരുന്നു.
നല്ല മലയാളത്തിൽ സൽക്കാവ്യങ്ങൾ രചിച്ചു് ഭാഷയുടെ ദാരിദ്ര്യം തീൎക്കണമെന്നായിരുന്നു അവിടുത്തെ ഏകവ്രതം. അവിടുന്നു് അനേകം കവിതാപ്രസ്ഥാനങ്ങൾ ഭാഷയിൽ വെട്ടിത്തുറന്നുവെന്നു പറയാം.
നമുക്കെഴുത്തച്ഛനെടുത്തഭാഷാ-
ക്രമക്കണക്കേ ശരണം ജനങ്ങൾ
സമസ്തവും സമ്മതിയാതെ കണ്ടീ-
സമൎത്ഥ നോതീല്ലൊരു വാക്കുപോലും.
എന്നാണു കൊച്ചുണ്ണിത്തമ്പുരാൻ അവിടുത്തെ ഉപദേശിച്ചിരുന്നതു്. ഗുരുവായ വെണ്മണി മഹൻനമ്പൂരിപ്പാടും ‘നല്ലഭാഷ’ കൊണ്ടു കൈകാൎയ്യം ചെയ്തിരുന്ന ആളായിരുന്നല്ലോ. മികച്ച സംസ്കൃതപണ്ഡിതനായിരുന്നിട്ടും ഭാഷയെ സംസ്കൃതത്തിന്റെ പിടിയിൽനിന്നും മോചിപ്പിക്കാനാണു് അവിടുന്നു ശ്രമം ചെയ്തതു്.
ആദ്യമായി പച്ചമലയാളത്തിൽ എഴുതി ‘നല്ല ഭാഷാ’ പ്രസ്ഥാനത്തിനു് മാൎഗ്ഗദർശകനായി ഭവിച്ചതു് അവിടുന്നായിരുന്നു. ഈ ശ്ലോകങ്ങൾ കണ്ടിട്ടു പച്ചമലയാളത്തിൽ ഒറ്റശ്ലോകങ്ങൾ രചിക്കാനല്ലാതെ വിപുലമായ ഒരു കൃതി ചമയ്ക്കുന്ന കാൎയ്യം അസാദ്ധ്യമാണെന്നു വിദ്യാവിനോദിനി പത്രാധിപരും സരസഗദ്യകാരനും നല്ല നിരൂപകനും ആയിരുന്ന സി. പി. അച്യുതമേനോൻ അഭിപ്രായപ്പെടുകയും ആ അഭിപ്രായം ശരിയല്ലെന്നു കാണിപ്പാനായി അവിടുന്നു ‘നല്ല ഭാഷ’ എന്നൊരു കാവ്യം രചിക്കയും ചെയ്തു.
പ്രാസപ്രയോഗവിഷയത്തിൽ അവിടുന്നു് കേ. സി–യ്ക്കു എതിരായിരുന്നു. പ്രാസപ്രയോഗനിയമം അനുഷ്ഠിക്കാതെ ശ്ലോകമെഴുതാനായിരുന്നു അവിടുത്തേയ്ക്കു വിഷമം. ആ വിഷമം കേ. സി-യ്ക്കും നേരിട്ടിരുന്നുവെന്നു കേശവീയത്തിന്റെ ഏതു ഭാഗം വായിച്ചുനോക്കിയാലും അറിയാം.
ഖണ്ഡകാവ്യപ്രസ്ഥാനത്തിലും അവിടുന്നുതന്നെ മാൎഗ്ഗദൎശകത്വം വഹിച്ചു. മൂന്നുനാലും സരസങ്ങളായ ഖണ്ഡകാവ്യങ്ങളെങ്കിലും അദ്ദേഹത്തിന്റെ കൃതികളായിട്ടു ചൂണ്ടിക്കാണിപ്പാൻ കഴിയും. അക്കൂട്ടത്തിൽ ഒന്നാണു് “ശരസേതുഭംഗം” ഒന്നാന്തരം അവസ്ഥിതി, വൎണ്ണനകളുടെ പരിമിതത്വം, രസഭാവങ്ങളുടെ നൈരന്തൎയ്യം:ഇങ്ങനെ ഗീതികാവ്യത്തിന്റെ ഗുണങ്ങൾ അതിൽ പൂൎണ്ണമായി കാണുന്നു. പാലുള്ളിചരിതം, കുലുക്കമില്ലാവൂർ ഗൃഹം, കൂടൽമാണിക്യം മുതലായവയും നല്ല ഖണ്ഡകാവ്യങ്ങളാണു്.
മഹാഭാരതം കൂടാതെ അദ്ദേഹം പതിനഞ്ചോളം കാവ്യങ്ങളും, പത്തിരുപതു ചെറുകവനങ്ങളും, ഇരുപതു നാടകങ്ങളും രചിച്ചിട്ടുണ്ടു്. അവയെ ഏഴു വാല്യങ്ങളായി പി. വി. കൃഷ്ണവാരിയർ അവർകൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. ശാകുന്തളം അദ്ദേഹം തൎജ്ജ മചെയ്തതായി പറയുന്നുണ്ടെങ്കിലും അതിനു തെളിവില്ല.
മുന്നേതന്നെ കുമാരസംഭവമതാം കാവ്യം മഹാഭാരതം
പിന്നെട്രാജിഡിതൻവിധത്തിലഴകാണ്ടുള്ളോരു സദ്രൂപകം
എന്നിത്യാദികൾ തൎജ്ജ മയ്ക്കുമെഴുതി തീൎക്കാനുമായിബ്ഭവാൻ
നന്നായ്യത്നമെടുത്തതെന്തു മുഴുവൻ തീൎന്നോ ഗുണാംഭോനിധേ?
എന്നു ശങ്കുണ്ണി അവർകൾ തമ്പുരാനു് അയച്ചിട്ടുള്ള ഒരു കത്തിൽ കാണുന്നതിനാൽ കുമാരസംഭവം അവിടുന്നു തൎജ്ജ മചെയ്തു കാണണമെന്നു വിശ്വസിക്കാം. 1068-ൽ മദ്രാസിൽനിന്നയച്ച ഒരു കത്തിൽ “ഞാനിപ്പോൾ ട്രാജിഡി ഇംഗ്ലീഷ് നാടകച്ഛായയിൽ സംസ്കൃതനാടകസമ്പ്രദായം വിടാതെ ഒന്നു നിൎമ്മിപ്പാൻ വിചാരിപ്പാൻ ഭാവിപ്പാൻ തുടങ്ങുവാൻ ഉത്സാഹിക്കുവാൻ നോക്കുവാൻ ആരംഭിക്കുന്നതിനു ഒരുങ്ങുന്നതിനു മോഹിക്കുന്നതിനു് ആഗ്രഹിക്കുന്നു” എന്നെഴുതിയിരുന്നു. അതു മാണിക്യസാരൻ എന്ന നാടകമാണെന്നു വിചാരിക്കാം. പൂൎത്ത ിയായിട്ടുണ്ടോ എന്തോ? അതിനുംപുറമേ മലയാളകവിചരിത്രമെഴുതണമെന്നു മോഹമുള്ളതായി പലേ കത്തുകളിലും പ്രസ്താവിക്കുന്നതിനാൽ അതും എഴുത്തുടങ്ങുകയോ അഥവാ പൂൎത്ത ിയാക്കുകയോ ചെയ്തുകാണണം.
19.129 പ്രധാനപ്പെട്ട കൃതികൾ
ദക്ഷയാഗശതകം മണിപ്രവാളം 1065-ൽ പൂൎത്ത ിയായി. ലക്ഷണാസംഗം, ഫൽഗുനവീൎയ്യം, നളചരിതം എന്നീ നാടകങ്ങൾ 1066-ൽ പൂൎത്ത ിയായെന്നു തോന്നുന്നു. അവയിൽ നളചരിതം 1066 വൃശ്ചികത്തിൽ എറണാകുളത്തുവച്ചു് ആറര മണിക്കൂർകൊണ്ടു പത്തങ്കങ്ങളിൽ എഴുതിയ ഒരു നാടകമാകുന്നു. അതിൽ മുന്നൂറു ശ്ലോകങ്ങളോളമുണ്ടുതാനും. ഗംഗാവതരണം നാടകം 1067-ലെ കവിസമാജത്തിനു രചിച്ചതും സമ്മാനത്തിനർഹമായതുമായ നാടകമാണു്. അതുപോലെ സ്യമന്തകം നാടകവും ഒരു ദ്രുതകവനംതന്നെ.
1066-ൽ രചിക്കപ്പെട്ട ചന്ദ്രിക മലയാളത്തിലുള്ള ഉത്തമനാടകങ്ങളിൽ ഒന്നുതന്നെയാണു്. അക്കൊല്ലത്തിൽ നിൎമ്മിക്കപ്പെട്ട മധുരായാത്രയും ഒരു സരസകൃതിതന്നെ.
തുപ്പൽകോളാമ്പി രാമക്കുറുപ്പുമുൻഷിയെ പരിഹസിച്ചു രചിച്ച ഒരു ദ്രുതകവനമാകുന്നു. അതിസരസമായിരിക്കുന്നു. 1068-ൽ തുടങ്ങിയ ആശ്ചൎയ്യചൂഡാമണി തൎജ്ജ മയും അക്കൊല്ലംതന്നെ പൂൎത്ത ിയായി. 1072-ൽ ഹാംലെറ്റുനാടകം തൎജ്ജ മ ചെയ്തു. ആ കൃതിയെപ്പറ്റി അവിടുത്തേയ്ക്കു വലിയ തൃപ്തിയില്ലായിരുന്നു എന്നു് അവിടുന്നു് 72 ചിങ്ങം 14-ാംതീയതി ശങ്കുണ്ണി അവൎകൾക്കെഴുതിയ,
ഒരുഭാഷയിലന്നുതീർത്തഹാംലെ-
റ്റൊരുമട്ടച്ചടിതീർന്നു വാശിയായി
വരുമായതു വൈകിടാതെ നിൻകൺ-
പെരുമാറ്റത്തിനു പത്തുനാളിനുള്ളിൽ
ആകപ്പാടെ നമുക്കു തത്ര ശരിയായ് തൃപ്തിപ്പെടുന്നീലെടോ
ശ്ലോകപ്പാടുമതിന്റെ ഗദ്യരചനാ ഭേദങ്ങളെപ്പാടുമേ
ലോകത്തിൽ ജനസമ്മതത്തിനുതകാത്തിംഗ്ലീഷുനാമങ്ങളും
പാകത്തിൽപ്പെടുകല്ല ശുദ്ധമലയാളക്കാൎക്കതെന്നേവരൂ.
എന്നീ പദ്യങ്ങളിൽനിന്നും, 1077 ചിങ്ങം 13-ാംതീയതി കേ. സിയ്ക്കയച്ച കത്തിലെ–
“ഹാംലെറ്റു തൎജ്ജ മ അയച്ചുതരണമല്ലൊ. ഇതു എന്റെ കവിതയാണെന്നുള്ള വിചാരത്തോടു വായിക്കയില്ലെങ്കിൽ അയച്ചുതരാൻ വിരോധമില്ല. വാസ്തവം പറയുന്നതായാൽ ആ പുസ്തകം വായിച്ചുനോക്കാതിരിക്കുന്നതാണു് നമുക്കധികം രസം” എന്ന ഗദ്യഭാഗത്തിൽനിന്നും വ്യക്തമായിക്കാണാം. ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അതു വായിച്ചിട്ടുണ്ടു്. Eyes like Carbuneli എന്നതിനെ തെറ്റായി “പ്രമേഹക്കുരുപോലുള്ള കണ്ണു്” എന്നു തൎജ്ജ മചെയ്തിരുന്നതായി ഇപ്പോഴും ഓൎക്കുന്നുണ്ടു്. 1076-ൽ രചിക്കപ്പെട്ട മാനവിക്രമവിജയം നാടകത്തെപ്പറ്റി കവി ഇങ്ങനെ പറയുന്നു.
വിരവോടു മാനവിക്രമ
വിജയാഭിധമായ നാടകമൊരെണ്ണം
വികടസരസ്വതിയുടെയൊരു
വിളയാട്ടംപോലെ ഞാൻ തീൎത്തേ ൻ.
അക്കൊല്ലംതന്നെ കാദംബരീകഥാസാരഭേദം ഭാഷപ്പെടുത്താൻ നോക്കീട്ടു് അവസരക്കുറവിനാൽ ആ ജോലി തല്ക്കാലം നിറുത്തിവച്ചു. കേരളചരിത്രം എഴുതുന്നതിനുള്ള ഒരുക്കം നേരത്തേ തുടങ്ങിയിരുന്നു. 1078 ചിങ്ങം 24-ാംതീയതി എഴുതിയ ഒരു കത്തിൽ ശങ്കുണ്ണിഅവർകളോടിങ്ങനെ പറഞ്ഞിരിക്കുന്നു:
എന്നാൽച്ചരിത്രവിഷയത്തിൽ നമുക്കു ലക്ഷ്യം
നന്നായ്ത്തിരഞ്ഞു പലവൃദ്ധഗൃഹങ്ങൾതോറും
തന്നാൽപ്പെടുന്നപടിവിട്ടു പറഞ്ഞിളക്കം
തന്നാൽ പെരുത്തു ഗുണമാം കിടയായ്കിൽ വേണ്ട.
കൂറുള്ളിലുള്ളൊരു ഭവാൻ തരമോടു തെക്കും-
കൂറുള്ളിളംപതിഗൃഹത്തിലുമൊന്നുചൊല്ലു
പേരുള്ള വല്ല വരിയോല കിടയ്ക്കുമെങ്കിൽ-
പ്പോരുള്ളകാലവിഷയത്തെളിവിന്നു കൊള്ളാം.
നേരായിണങ്ങിയതുപോലൊരു പോക്കുദേവ
[8] നാരായണപ്രഭുഗൃഹത്തിലുമൊത്തവണ്ണം
ആരാൽ നടത്തുകയി [9] ‘ഭട്ടതിരി’സ്ഥലത്തു-
മാരാഞ്ഞുനോക്കുക കിടച്ചതു ലാഭമല്ലേ.
കേടുള്ളവണ്ണമിവർ നമ്മുടെ കൊച്ചി കോഴി-
ക്കോട്ടുള്ള മന്നവർ നടത്തിയ പോൎക്കളത്തിൽ-
പെട്ടുള്ളയോഗ്യർ നിയതം പഴമയ്ക്കു ചേർച്ച-
പ്പെട്ടുള്ള വല്ല കഥയും കിടയാതെയാമോ?
ഇടപ്രഭുക്കുടയോരുവീട്ടിൽപ്പിടപ്പുഴുക്കുത്തു പിടിച്ചമട്ടിൽ
കിടപ്പതാഗ്രന്ഥവരിക്കുറിപ്പു കിടപ്പതിന്നങ്ങു തുനിഞ്ഞിരിപ്പു.
ഇങ്ങനെ കഴിയുന്നത്ര തെളിവുകൾ ശേഖരിച്ചുംകൊണ്ടാണു അവിടുന്നു കേരളം എഴുതാൻ തുടങ്ങിയതു്.
കന്യാകുമാരിക്ഷിതിയാദിയായ് ഗോ-
കൎണ്ണാന്തമായ് തെക്കുവടക്കു നീളെ
അന്യോന്യമംബാശിവർ നീട്ടിവിട്ട
കണ്ണോട്ടമേറ്റുണ്ടൊരു നല്ല രാജ്യം
ശ്രീഭാൎഗ്ഗവൻ പണ്ടു തപഃപ്രഭാവ
സ്വാഭാവികപ്രൗഢിമ ദോൎബ ലത്താൽ
ക്ഷോഭാത്തലാംഭോധിയൊഴിച്ചെടുത്ത
ഭൂഭാഗമാണീസ്ഥലമെന്നു കേൾപ്പൂ.
കേരളചരിത്രത്തെ പ്രതിപാദിക്കുന്ന ഈ മഹാകാവ്യം മലയാളികളെല്ലാം വായിച്ചിരിക്കേണ്ടതാണു്. പക്ഷേ പൂൎത്ത ിയായില്ല. അതിനുമുമ്പേ ഹതവിധി അവിടുത്തെ അപഹരിച്ചുകളഞ്ഞു.
യാഥാസ്ഥിതികനായിരുന്ന കവി ക്രമേണ നവീനാശയങ്ങൾക്കു് അല്പാല്പം വഴങ്ങിത്തുടങ്ങി. അപ്പോഴുണ്ടായ ഖണ്ഡകൃതികളാണു് യുധിഷ്ഠിരശപഥം, യാത്രാദാനം, ഭീഷ്മസമാധി, സേതുഭംഗം, ഭീമയോഗം, നാരായണാസ്ത്രദാനം മുതലായവ.
ഇടതിങ്ങിയെഴുന്ന മാമുനീന്ദ്ര-
ർക്കിടയിൽപ്പെട്ടൊരു ഭാൎഗ്ഗവവീരരാമൻ
ഇടനെഞ്ഞുകടുത്തു വാക്കുവല്ലാ-
തിടറിക്കൊണ്ടുപറഞ്ഞിതിപ്രകാരം.
ഭീഷ്മസമാധി
ശമനാത്മജനില്പെതെന്നിരിക്കൂ
സമമങ്ങയ്ക്കുമെനിക്കുമീപ്രദേശം
കമലാവതി തന്നതാണിതെല്ലാം
കമലാക്ഷന്റെ കൃപാവിലാസമോൎക്കൂ.
യുധിഷ്ഠിരശപഥം
19.130 രണ്ടു സന്ദേശങ്ങൾ
ശുകസന്ദേശത്തിന്റെയും കോകിലസന്ദേശത്തിന്റെയും ഹൃദ്യങ്ങളായ തൎജ്ജ മകളാണു്. മാൎത്ത ാണ്ഡവൎമ്മവിജയം നാടകം, ശ്രീവീരമാൎത്ത ാണ്ഡദേവന്റെ അപദാനങ്ങളെ വൎണ്ണിക്കുന്ന ഒരു നല്ല നാടകമാണു്. കാദംബരീകഥാസാരം, ക്രിസ്താബ്ദം എട്ടാംശതകത്തിലോ മറ്റോ ജീവിച്ചിരുന്ന അഭിനന്ദമഹാകവിയുടെ കൃതിയെ തമ്പുരാൻ എട്ടു സൎഗ്ഗങ്ങളിൽ തൎജ്ജ മചെയ്തിട്ടുള്ളതാകുന്നു. ഒരു ശ്ലോകം ഉദ്ധരിക്കാം.
സങ്കല്പംകൊണ്ടുനിൎമ്മിച്ചൊരുതവ തിരുമെയ്
പുല്കുവാനായി നീട്ടും
തൻകയ്യിൽകിട്ടിടാഞ്ഞിട്ടവളഴലൊടു നാ-
ണിച്ചു മോഹിച്ചുവാഴും
സങ്കല്പത്തിങ്കൽനിന്നും മുഷിയുകിലകല-
യ്ക്കങ്ങുപോയേയ്ക്കുമെന്നാ-
ശ്ശങ്കപ്പാടാൽ ഭവാനിൽപ്പരിഭവമവൾചൊ-
ല്ലില്ലതന്നുള്ളിലൊട്ടും.
ഹരിശ്ചന്ദ്രോപാഖ്യാനം സാമാന്യം വലിയ ഒരു കിളിപ്പാട്ടാണു്. പാന, ഗാഥ, കിളിപ്പാട്ടു് ഇത്യാദി എല്ലാ ദേശീയവൃത്തങ്ങളിലും അവിടുന്നു കൃതികൾ രചിച്ചിരുന്നു. ചില മാതൃകകളേ ഉദാഹരിക്കാം.
19.131 ആത്മബോധം പാന
ഏതുകിട്ടുകിൽ മറ്റൊന്നുകിട്ടാനി-
ല്ലേതുസൗഖ്യത്തിലില്ല സുഖം വേറെ
ഏതറിഞ്ഞെങ്കിൽ പിന്നെയറിവാനി-
ല്ലേതുമായതാ ബ്രഹ്മമെന്നോർക്കണം.
ഏതുകണ്ടെങ്കിൽ മറ്റൊന്നും കാണ്മാനി-
ല്ലേതുതാനായാൽ പിന്നെജ്ജനിയില്ല
അന്തമില്ലാത നിത്യമായേകമൊ-
ന്നെന്നതാപ്പരബ്രഹ്മമെന്നോർക്കണം.
19.132 ഏറ്റുമാന്നൂരപ്പൻ പാന
മുമ്പിലുണ്ടെന്നുമൊരേഴരപ്പൊന്നാന
വമ്പിയന്നോരു പൊന്മലവില്ലല്ലോ
ശംഭോ വെള്ളിമലയിലെഴുംഭവാ-
നമ്പോ കേമദ്രുമയോഗമുണ്ടെന്നോ?
മക്കളിൽ മൂസ്സൊരാനത്തലവനായ്
വിക്രമി മറ്റേ വിദ്വാനറുമുഖൻ
നോക്കണ്ടാ വേടൻ വേട്ടയ്ക്കൊരുമകൻ
ആക്കേമൻ ഭൂതനാഥൻപോലയ്യപ്പൻ
കാളിപ്പെണ്ണുണ്ടൊരുമകളായവൾ
കൂളിക്കൂട്ടത്തിൽ കൂത്താടുംകൂറ്റത്തി
കേളിയാടും ഭവനുള്ള സന്താന-
പ്പാളിയാകട്ടിമ്മട്ടാണു കഷ്ടമേ.
19.133 വേട്ടയ്ക്കൊരുമകൻ പാന.
നീലനീരദനിർമ്മമാകുംനിൻ-
കോലമെൻമനോദർപ്പണമധ്യത്തിൽ
നീലകണ്ഠകുമാര തെളിഞ്ഞൊന്നു
ചാലവേ കാണാറാക്കുവാൻ നോക്കുന്നേൻ:
ചേലിൽ മേല്പോട്ടു തൂർത്തുകെട്ടിബ്ഭംഗി
കോലിനമട്ടു ചുറ്റുമേ വട്ടത്തിൽ
പീലിക്കണ്ണു തിരുകും തിരുമുടി
മേലിലെന്നുള്ളിലൊക്കുമാറോർക്കുന്നേൻ.
19.134 ശരസേതുബന്ധം
വലജിൽസുതനർജ്ജുനൻ ധരിത്രീ-
വലയംചുറ്റിനതീൎത്ഥ യാത്രയിങ്കൽ
ചിലവിപ്രരൊടൊത്തു രാമസേതു-
സ്ഥലമെത്തീവിഭു തെങ്കടൽകരയ്ക്കൽ
തിരമാല കരയ്ക്കടിച്ചു മേന്മേൽ
നിരവേ നിൎഭരമാക്കുമാഴിനോക്കി
പരമാത്ഭുതഭാവമാൎന്നു നിന്നാ-
നരനാം, കീൎത്ത ികൊതിച്ചീടും കിരീടി
നിറവേ വിലസും കടല്ക്കകം നീ-
രുറവേശാതെ ദൃഢം തടുത്തുനിൎത്ത ി
ചിറകെട്ടിയ കോട്ട പാൎത്തു കണ്ടു
പുറമേ രാഘവകീൎത്ത ി മാലപോലെ.
19.135 പരശുരാമാഷ്ടകം
നല്ലോരുസഹ്യമലമേലടികൂട്ടിടുന്ന
കല്ലോലമാലകലരും കടൽദൂരെമാറ്റി
സ്വൎല്ലോകതുല്യമൊരു കേരളഭൂമിതീൎന്നു
സല്ലോകപാലക ഭൃഗുദ്വഹ കാത്തുകൊൾക.
19.136 സ്യമന്തകം നാടകം
ഞാനെന്നാൽ ‘ഞായ’രക്ഷയ്ക്കൊരുഗുണവഴിയേ-
പോകുവാൻ ‘തിങ്ക’ളൊക്കും
മാനം ‘ചൊവ്വാ’യ്വഹിക്കും ‘ബുധ’നതിമതിമാൻ
‘വ്യാഴ’തുല്യപ്രഭാവൻ
നൂനംപൊൻ ‘വെള്ളി’യെന്നീവക ‘ശനി’നിയതം
വിദ്യതാൻ വേണ്ടതിന്നീ-
ജ്ഞാനം മേ തന്നൊരച്ഛൻ കനിയണമിഹമേ
വെണ്മണിക്ഷ്മാസുരേന്ദ്രൻ.
തുള്ളിച്ചാടിക്കളിച്ചും തുരുതുരെയടിപി-
ന്നോട്ടൊരഞ്ചെട്ടുവെച്ചു
വള്ളിക്കൂടങ്ങൊഴിച്ചും വടിവൊടുഹയവും
വാശിവല്ലാതെവാച്ചും
തള്ളിക്കേറിപ്പിടിച്ചുന്തിടുമൊരുവടിവിൽ
തത്സമീപം ഗമിച്ചും
കള്ളംവിട്ടുല്ലസിച്ചും കളമൊടുകളിയാ-
ടുന്നു പാരം രസിച്ചും.
19.137 കംസൻ
അടുത്തെതിൎക്കും നിജഗാട്ടുകാരെയേ-
റ്റടുത്തുതോല്പിച്ചവർ കീഴടക്കവേ
കടുത്തു കംസൻ ഭടരംഗഭൂവിലേ-
യ്ക്കെടുത്തുചാടിക്കളിയാടി കൗതുകാൽ
ചടങ്ങിൽമുമ്പൊന്നു വണങ്ങിവീൎയ്യമാ-
ർന്നടങ്ങിനില്ക്കാതെതിരിട്ടു മുഷ്ടികൻ
മടങ്ങുമോ കംസനുമെന്നുസംശയം
തുടങ്ങുമാറങ്ങനെ മല്ലടിച്ചുതേ.
19.138 കുഞ്ഞുകുട്ടൻതമ്പുരാന്റെ കൃതികൾ
സംസ്കൃതം
1. ആൎയ്യാശതകം. 2. സ്വയംവരമന്ത്രാക്ഷരമാല. 3. കിരാതരുദ്രസ്തവം. 4. ബഭ്രൂവാഹനവിജയം. 5. കിരാതാർജ്ജുനീയം. 6. സുഭദ്രാഹരണം. 7. ജരാസന്ധവധം 8. ദശകുമാരചരിതം.
ഭാഷ
കല്പിതകൃതികൾ 9. കവിഭാരതം. 10. ദക്ഷയാഗശതകം. 11. മദിരാശി യാത്ര. 12. അംഭോപദേശം (അച്ചടിച്ചിട്ടില്ല). 13. നല്ല ഭാഷ. 14. പാലുള്ളിചരിതം. 15. ഹംസസന്ദേശം. 16. തുപ്പൽകോളാമ്പി. 17. മംഗളമാല. 18. കേരളം (അഞ്ചുസൎഗ്ഗം). 19. സ്യമന്തകം നാടകം. 20. സന്താനഗോപാലം നാടകം. 21. ഗംഗാവതരണം നാടകം. 22. മാനവിക്രമവിജയം നാടകം. 23. ചന്ദ്രിക. 24. ലക്ഷണാസംഗം നാടകം. 25. നളചരിതം നാടകം. 26. മാൎത്ത ാണ്ഡവിജയം. 27. ചൊവ്വര കൃഷ്ണൻ. 28. വേട്ടയ്ക്കൊരുമകൻ (പാന). 29. വൈക്കത്തപ്പൻ (പാന) 30. ആത്മബോധം (പാന) 31. കൊടുങ്ങല്ലൂർ ഭഗവതി (കുറത്തിപ്പാട്ടു്). 32. അയോദ്ധ്യാകാണ്ഡം (തുള്ളൽ) 33. ഘോഷയാത്ര (കഥകളി) 34. രാധാമാധവയോഗം (വഞ്ചിപ്പാട്ടു്) 35. ദോഷവിചാരം (കിളിപ്പാട്ടു്) 36. ഷഷ്ടിപൂർത്തിമംഗളം(വഞ്ചിപ്പാട്ടു്).
തൎജ്ജമകൾ
37. കാദംബരീകഥാസാരം. 38. ശങ്കരാചാൎയ്യചരിതം. 39. ശുകസന്ദേശം. 40. കോകിലസന്ദേശം. 41. ചൂഡാമണി (നാടകം) 42. വിക്രമോർവശീയം (നാടകം) 43. ശാകുന്തളം (നാടകം) (അച്ചടിച്ചിട്ടില്ല) 44. ചന്ദ്രിക (വീഥി) 45. ഹാംലെറ്റു് (നാടകം) 46. ഒതല്ലോ(നാടകം) (അച്ചടിച്ചിട്ടില്ല) 47. മഹാഭാരതം. 48. ഹരിശ്ചന്ദ്രചരിതം. 49. ഭാഗവതം. 50. ബാലചികിത്സ. 51. ഭാഷാവ്യാകരണം (ക്രിയാകാണ്ഡം) 52. ശബ്ദാലങ്കാരം. 53. പല ഒറ്റശ്ലോകങ്ങളും ഖണ്ഡകാവ്യങ്ങളും.
19.139 അഴകത്തു് പത്മനാഭക്കുറുപ്പു്
കരുനാഗപ്പള്ളിത്താലൂക്കിൽപ്പെട്ട ചവറ എന്ന ദേശത്തു് ഒരു പ്രസിദ്ധ നായർകുടുംബമാണു് ‘അഴകം’. അവിടെ വിദ്വാൻ കുറുപ്പു തുടങ്ങിയ പണ്ഡിതപ്രകാണ്ഡങ്ങൾ പൂൎവ്വകാലം മുതല്ക്കേ ഉണ്ടായിരുന്നു. ആ പാരമ്പൎയ്യത്തെ അഭിമാനകരമാംവണ്ണം സംരക്ഷിച്ചുപോന്ന ഒരു വിശിഷ്ടകവിയായിരുന്നു അഴകത്തു പത്മനാഭക്കുറുപ്പു്. വിദ്വാൻകുറുപ്പിന്റെ പുത്രനായിരുന്ന കൃഷ്ണപിള്ളയായിരുന്നു ഗുരു. മഹാകാവ്യലക്ഷണങ്ങളെല്ലാം ഒപ്പിച്ചിട്ടു് ഭാഷയിൽ ഇദംപ്രഥമമായി രചിക്കപ്പെട്ട മഹാകാവ്യം അദ്ദേഹത്തിന്റെ രാമചന്ദ്രവിലാസമാകുന്നു. അതിൽ രഘുവംശം, മാഘം മുതലായ പ്രസിദ്ധ സംസ്കൃതകാവ്യങ്ങളിൽനിന്നു് പദ്യങ്ങൾ വിവൎത്ത നം ചെയ്തിട്ടുണ്ടെങ്കിൽ, ആ സംഗതി അദ്ദേഹംതന്നെ മുഖവുരയിൽ മുക്തകണ്ഠം സമ്മതിച്ചിട്ടുള്ളതാണു്. പരമാൎത്ഥ ത്തിൽ പ്രാചീന സംസ്കൃതകവികളെ ഉപജീവിക്കാത്ത ഒരു കവിയും നമ്മുടെ നാട്ടിൽ ഉണ്ടായിട്ടില്ല. പത്മനാഭക്കുറുപ്പു തുറന്നു പറഞ്ഞു. മറ്റുള്ളവർ ‘ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ’ എന്ന മട്ടിൽ മൗനം ദീക്ഷിച്ചുകളഞ്ഞു. അങ്ങനെയുള്ള അവർ തമ്മിലുള്ള വ്യത്യാസം. കാരണവന്മാരുടെ മുതൽ നമ്മൾ അനുഭവിക്കാനുള്ളതുതന്നെയാണല്ലോ. പ്രയത്നം ഒന്നും ചെയ്യാതെ അതുകൊണ്ടുമാത്രം ജീവിക്കുന്നതേ പരിഹാസ്യമായിരിക്കുന്നുള്ളു. അഴകത്തു കുറുപ്പിന്റെ കൃതിയിൽ സ്വതന്ത്രങ്ങളായ ആശയങ്ങൾ ധാരാളം ഉള്ളതിനാൽ ആ ദോഷം അദ്ദേഹത്തിനെ ബാധിക്കുന്നില്ല. മാതൃകയ്ക്കായി അഞ്ചാംസൎഗ്ഗത്തിൽനിന്നും ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.
പ്രായാധിക്യാൽ ജനകനിളയമ്മയ്ക്കു ലാക്കായിരുന്ന-
മ്മായാതന്ത്രപ്പെരുവലയിലുൾപ്പെട്ടു നട്ടംതിരിഞ്ഞു
ന്യായാപേതം പറയുമൊരു നിസ്സാരവാഗ്ജാലമെല്ലാം
പേയാണോൎത്ത ാലതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
ചോദിക്കാതിക്ഷിതിഭരണമാൎയ്യന്നുതന്നേച്ചു താതൻ
ഖേദിച്ചപ്പോളതുതിരിയെ മീളുന്നതും നിഷ്പ്രമാണം
മോദിച്ചങ്ങുന്നതു സപദി വാങ്ങാത്തതും ദോഷമുള്ളം-
ഭേദിച്ചോതുംമൊഴിയെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
ദൈവം നല്കുന്നതിലധികമായ് പൗരുഷംകൊണ്ടുംപുസ്ത്വം
കൈവന്നീടും നിഖിലപുരുഷാൎത്ഥ ങ്ങളെന്നുണ്ടു ഞായം
ഏവം തൃക്കാലടവിൽ നടന്നിട്ടു രക്തം തളിപ്പാ-
നാവശ്യപ്പെട്ടതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ.
ജാലംകൂടും ഭരതജനനിക്കുള്ള വാഗ്ധാടികൊണ്ടി-
ക്കാലംഭൂപൻ ചപലതകളൊരോന്നിവണ്ണം പുലമ്പും
കോലംതാവും ധനുവിതുവഴങ്ങീടുമബ്ഭോഷ്കുകേട്ടി-
ന്നാലംബിച്ചിട്ടതിനെ വകവയ്ക്കേണ്ട പോകേണ്ട കാട്ടിൽ
സൗധപ്രാന്തസ്ഥിതിവഴുതി ഞാൻ കാനനത്തിന്നുപോമ്പോൾ
വൈധവ്യത്തിൽച്ചെറുതു ഭയമില്ലാത്ത കൊച്ചമ്മമൂലം
ബോധഭ്രംശം വരുമൊരു പിതാവിന്റെ ജീൎണ്ണിച്ചഗാത്രം
ഹേ ധന്യാംഗീ ഭവതിയുമുപേക്ഷിപ്പതന്യായമത്രേ.
രാമന്റെ ചാരുമുടിയിൽ പശുവിന്റെ പാൽകൊ-
ണ്ടാമോദമോടു മുനി ധാര കഴിച്ചതില്ല
ആ മംഗലക്രിയനടത്തി വടദ്രുമത്തി-
ന്റാമോദമാൎന്ന പയസാ തവ നന്ദനന്മാർ.
ശേഷിക്കുറച്ചിൽ ഗുരുവിന്നു ഭവിക്കമൂലം
നൈഷാദ ദത്തപയസാ ജടപൂണ്ടു രാമൻ
ഭൂഷാഗണങ്ങളണിയേണ്ടൊരു മേനിമേലാ-
വേഷപ്പകർച്ച നിരൂപിക്കിൽ നടുങ്ങുമുള്ളം.
ചെമ്പഞ്ഞിനീരു ചെറുതും പുരളാതെതന്നെ
ചെമ്പിച്ചു സീതയുടെ പാദനഖങ്ങളയ്യോ
തൽപ്രാണനാഥനൊടു കാട്ടിൽ നടക്കയാല-
ന്നിമ്പംതദീയവദനേ കുറയാതിരുന്നു.
ക്ഷോണിക്കു സീതമകളെങ്കിലുമമ്മയെത്താൻ
നാണിച്ചിടാതവൾ ചവുട്ടിനടക്കയാലേ
പ്രീണിച്ചിടാതെ ജനയിത്രി ഗുരുത്വഭംഗം
കാണിച്ചകാലിനൊരു നൊമ്പലമേകിയോവാൻ?
വർണ്ണങ്ങൾ കൊണ്ടിഹ വിരിച്ചൊരു മെത്തമേ്ലചെ-
ന്നണ്ണൻപരം മതിമയങ്ങിയുറങ്ങിയപ്പോൾ
കണ്ണുംമിഴിച്ചലമുറക്കമൊഴിഞ്ഞു കാക്കൽ
തിണ്ണംമുദാ സഹജനായുധമേന്തിനിന്നാൻ.
ആകപ്പാടെ നോക്കിയാൽ രാമചന്ദ്രവിലാസം ഭാഷയ്ക്കു് ഒരു അമൂല്യസ്വത്തുതന്നെയാണു്. ആരെന്തുപറഞ്ഞാലും ഭാഷാമഹാകാവ്യത്തിന്റെ ഉപജ്ഞാതാവു പത്മനാഭക്കുറുപ്പുതന്നെയാകുന്നു. പദഘടനയുടെ സൗഷ്ഠവം, രീതിയുടെ സാരള ്യം, സന്ദൎഭാനുഗുണമായ രസങ്ങളുടെ സന്നിവേശം, ശബ്ദശുദ്ധി മുതലായ ഗുണങ്ങൾ പ്രചുരമായിരിക്കുന്ന ഈ കാവ്യത്തെ മലയാളികൾ എന്നും ആദരിക്കതന്നെ ചെയ്യും.
ഇതുകൂടാതെ ഗന്ധൎവ്വവിജയം ആട്ടക്കഥ, തുലാഭാരശതകം മുതലായി വേറെയും ചില കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
19.140 ഗന്ധൎവ്വവിജയം ആട്ടക്കഥ
തദന്തരേ ദുൎമ്മതിരേഷജാതുചിത്
സൂയോധനോ മന്മഥ വേശിതാശയയഃ
വസന്തസമ്പൂരിതപുഷ്പവാടികാം
സമേത്യജായാം നിജഗാദസുന്ദരീം.
പാടി—ചെമ്പട
കഞ്ജദളവിലോചനേ–കുഞ്ജരഗമനേ
മഞ്ജുളാംഗി കേൾക്ക ബാലെയഞ്ജസാ മേ വാചം
മോഹനമുദ്യാനമിതു മോഹനീയ ശീലേ!
കോകിലകേകാരവത്താൽ ഭാഗധേയമേറ്റം.കുഞ്ജ
മാലതീകുസുമങ്ങളെല്ലാം ചാലവേ വിടർന്നു
മാലതീവവളർത്തുന്നു മാലതീശരണം
അംഗജകേളിക്കു വരികിങ്ങു മൽ സവിധേ
മംഗലം നൽക മമ മംഗലാംഗി ബാലേ.കുഞ്ജ
19.141 തുലാഭാരശതകം
മൂലം–ശരൈരശിശിരൈഃ ശാരൈ-
രരേരാശു ശരീര ശീഃ
ശ്രീരാശിതാ ശരാരീശ
ശൂരശ്ശൗരിശിരശശ്ശീ.
തൎജ്ജ മ–അനേകവൎണ്ണം കലരും ഖരങ്ങളാം
ശരങ്ങളാൽ ശത്രശരീരമഞ്ജസാ
വിളങ്ങിടും രാഘവ ശൂരനാം ഭവാൻ
മഹാച്യുതാകാരനഹോ മഹോജ്ജ്വലൻ.
19.142 കടത്തനാട്ടു് ഉദയവൎമ്മരാജാവു്
‘ഭൈമീക്ഷിതി’ എന്നു സംസ്കൃതത്തിൽ പറഞ്ഞുവരുന്ന കടത്തനാട്ടു രാജ്യത്തിലെ രാജക്കന്മാരും രാജ്ഞിമാരും ഇതരരാജസ്വരൂപങ്ങളിലെ അംഗങ്ങളെപ്പോലെതന്നെ ഭാഷാപോഷണവിഷയത്തിൽ സദാ വ്യഗ്രരായിവൎത്ത ിച്ചുപോന്നു. അവരെല്ലാം പണ്ഡിതന്മാരേയും കവികളേയും പ്രോത്സാഹിപ്പിക്കുന്ന വിഷയത്തിൽ ജാഗരൂകന്മാരുമായിരുന്നു. 1040-ാമാണ്ടു മരിച്ചുപോയ വാസുനമ്പി ഒരു കടത്തനാട്ടു് ഉദയവൎമ്മരാജാവിന്റെ ആശ്രിതനായിരുന്നല്ലോ. ആ രാജാവിനെയാണു് പ്രസ്തുത കവീന്ദ്രൻ:
ക്ഷാന്തൗസൎവ്വജ്ഞതായാം ‘ഭവതി’ ച വിജയ-
ത്യനഹം വീരതായാ-
മൗദാൎയ്യേ കല്പദാരൂയതി ‘ഹര’യതിയഃ
പ്രാഭവേ ച പ്രതാപേ
സോയം സൽക്കീൎത്ത ിസമ്പൂരിത സകലഹരി-
ന്മണ്ഡലഃപുണ്യശാലീ
ശ്രീഭൈമിക്ഷോണിസമ്രാഡുദയ നരപതിർ-
ഭാതി പാണ്ഡിത്യശാലീ.
എന്നു വൎണ്ണിച്ചിട്ടുള്ളതു്.
കേരളഭോജരാജൻ എന്ന സ്ഥാനത്താൽ അലംകൃതനായ മറ്റൊരുദയവൎമ്മരാജാ അടുത്തകാലത്തു ജീവിച്ചിരുന്നു. അദ്ദേഹം 1062 കൎക്കടകത്തിൽ ജനിച്ചു. കുരുമംഗലത്തു പരമേശ്വരൻ നമ്പൂരിയായിരുന്നു ഗുരു. അദ്ദേഹം പ്രശസ്തപണ്ഡിതനായിരുന്നതിനു പുറമേ കവിയുമായിരുന്നു. കവിതകളിൽ അധികവും സംസ്കൃതത്തിലായിരുന്നെങ്കിലും അദ്ദേഹം ഭാഷയെ പ്രോത്സാഹിപ്പിക്കാതിരുന്നിട്ടില്ല. ഇംഗ്ലീഷുഭാഷയും അദ്ദേഹത്തിനു നല്ലപോലെ വശമായിരുന്നു. രസികഭൂഷണം ഭാണം, വൃത്തരത്നാവലി, പ്രിയദർശിക, കവിതാഭരണം, സദ്വത്തമാലിക ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. വൃത്തരത്നാവലിയിലെ ഒരു ശ്ലോകം ഉദ്ധരിക്കുന്നു.
കാന്ത്യാമിന്നല്ക്കുതുല്യം നിടിലതടമതിൽ
തൊട്ടപൊട്ടാൽ മനോജ്ഞം
തേൻതുള്ളിക്കാഭിജാത്യം കളയുമൊരധരം-
കൊണ്ടുമത്യന്തരമ്യം
ചന്തത്തിൽ ബാലചന്ദ്രം തിരുകിമുടിയിതിൽ
ചാരുതാം ചേൎന്നു മേവും
പന്തൊക്കും കൊങ്കയായീടിന ഹരസുകൃതം
കാത്തുകൊൾകാത്തമോദം.
കടത്തനാട്ടു ലക്ഷ്മീറാണിയും പലേ ഒറ്റശ്ലോകങ്ങളും കീൎത്ത നങ്ങളും രചിച്ചിട്ടുള്ളതായറിയാം.
19.143 കരുവേലി ഗൗരിക്കുട്ടിഅമ്മ
തിരുവനന്തപുരത്തു കരുവേലി ഗൗരിക്കുട്ടിയമ്മ കവിതക്കളരിയിൽ നല്ലപോലെ പയറ്റീട്ടുള്ള നല്ലൊരു വിദുഷിയായിരുന്നു. സന്താനഗോപാലം ചമ്പുവും അനേകം ഒറ്റശ്ലോകങ്ങളും അവർ രചിച്ചിട്ടുണ്ടു്. വലിയ കാവ്യഗുണമില്ല.
19.144 പരുവക്കാട്ടു അമ്മുക്കുട്ടിഅമ്മ
സബ്ജഡ്ജിയായിരുന്നു പെൻഷൻ പറ്റിയ ഉള്ളാട്ടിൽ അച്യുതൻനായരുടെ ധൎമ്മപത്നിയായിരുന്നു. ബാല്യത്തിലേ കവിതാവാസന പ്രകാശിപ്പിച്ചുതുടങ്ങി. വിവാഹത്തിനുശേഷമാണു് സംസ്കൃതം പഠിച്ചതു്. കൈക്കുളങ്ങരെ രാമവാരിയരായിരുന്നു ഗുരു. ഗോഗ്രഹണം മണിപ്രവാളം സാമാന്യം നല്ല ഒരു കൃതിയാകുന്നു.
19.145 കോടശ്ശേരി കുഞ്ഞൻതമ്പാൻ
വെൺമണി മഹന്റെ സമകാലികനായ കോടശ്ശേരി തമ്പാൻ സാമാന്യം നല്ല കവിയായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ പ്രധാനമായതു് കല്യാണസൗഗന്ധികം നാടകമാണു്. അതു്. 1069-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഈ നാടകത്തെപ്പറ്റി ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു രവിവൎമ്മ കോയിത്തമ്പുരാൻ പറഞ്ഞിട്ടുള്ള അഭിപ്രായം ഉദ്ധരിക്കുന്നു–
വായ്പാർന്നിടുന്നഭാഷാകവികുലമകുടീ
രത്നമാകുന്ന കുഞ്ഞൻ-
തമ്പാൻ തൻപാടവത്തിന്നൊരു മണിഗൃഹമായ്-
ത്തീർന്നൊരീ നാടകത്തിൽ
ജൃംഭിച്ചീടുന്ന വീരാത്ഭുതരസവുമൊരോ
ഗദ്യപദ്യാദികൾക്കു-
ള്ളയ്മ്പേറും രീതിയും പാർക്കുകിലകതളിരിൽ
പ്രീതിയേവൎക്കുമുണ്ടാം.
നാടകലക്ഷണങ്ങളൊന്നും ഇതിനില്ലെന്നുവരികിലും സരസമായ ഘട്ടങ്ങളവിടവിടെ കാണ്മാനുണ്ടു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
മുഷ്കോടും കംഭികുംഭം പടുതയൊടുപിള-
ർന്നുള്ള രത്നം ഭുജിപ്പാൻ
ലാക്കോടിന്നൊന്നുപോവാനഭിരുചികരുതീ-
ട്ടെന്നു തോന്നുന്നവണ്ണം
ഡീക്കോടും കേസരീന്ദ്രൻ ത്രിഭൂവനമഖിലം
ഞെട്ടുമാറിന്നഹോ ന-
ല്ലുക്കോടുണ്ടിങ്ങസംഖ്യം തിരുതകൃതി തക-
ർക്കുന്നു കേൾക്കുന്നുവല്ലോ.
കന്നും കൂമ്പും കരുത്തുള്ളണകളുമിടയിൽ
തൂങ്ങിനില്ക്കും കൊടുപ്പൻ
ചിന്നും കണ്ടും തനിച്ചാക്കുലകളിടയിടെ-
ത്താങ്ങിനൽഭംഗിയോടും
ഇന്ദുസ്മേരാനനേ നിൻതുടകളൊടിടയും
നല്ല രംഭാസമൂഹം
നന്നായ്ക്കണ്ടാലുമിന്ദീവരവരമിഴിമാർ
മൗലിമാണിക്യമാലേ.
19.146 മൂലൂർ എസ്. പത്മനാഭപ്പണിക്കർ
“ചുറ്റിബ്ബന്ധിച്ചകേശം ഭസിതമലയജ-
ച്ചാർത്തു സൽസൗഹൃദശ്രീ
പറ്റിസ്സുസ്മേരമാകും മുഖമനതിമൃദു-
സ്ഥലദീൎഘാംഗമംഗം
തെറ്റില്ലാത്തക്ഷരംകൂടിയമൊഴികൾമറു-
ക്കായ്കയീവണ്ണമെല്ലാ-
മുറ്റിട്ടൊത്തുള്ള മൂലൂർ നിലയജ കവി ക-
ണ്ണിന്നു കാമ്യോത്സവം മേ.”
കൊല്ലവൎഷം 1044 കുംഭം 27-ാം തീയതി തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. തിരുവല്ലാ മാന്നാനത്തുനിന്നു കുറേ വടക്കോട്ടു പോയാൽ ഒരു ആറു് കിഴക്കു പടിഞ്ഞാറായി ഒഴുകുന്നതു കാണാം. അതു കടന്നു് വടക്കേക്കര എത്തിയാൽ നേരെ കിഴക്കുവശത്തു് വടക്കുതെക്കായി ഒഴുകുന്ന മറ്റൊരു നദിയും ഉണ്ടു്. അതിന്റെ കിഴക്കേക്കരയിലാണു് ‘പനയന്നാർകാവെഴും ഭദ്രകാളി’യുടെ നിലയം. പ്രസ്തുത ക്ഷേത്രത്തിനടുത്തു് തെക്കുമാറി ‘കാവിൽ’ എന്നൊരു വീടുണ്ടു്. അവിടെയാണു് പണിക്കർ ജനിച്ചതു്. പിതാവു് ശങ്കരൻവൈദ്യനും, മാതാവു് വെളുത്തകുഞ്ഞും ആയിരുന്നു. അഞ്ചുവയസ്സായപ്പോൾ അദ്ദേഹത്തിന്റെ അമ്മ മരിച്ചുപോയി. അന്നു് ഈഴവൎക്കു വിദ്യാലയപ്രവേശം അനുവദിച്ചിട്ടില്ലാതിരുന്നതിനാൽ, ബാലൻ പിതാവിന്റെ അടുക്കൽ അമരകോശം, അഷ്ടാംഗഹൃദയം, സഹസ്രയോഗം മുതലായവ പഠിച്ചു. അതുകഴിഞ്ഞു് വിദ്വാനായ കൊച്ചുരാമൻപിള്ളയാശാന്റെ അടുക്കൽനിന്നു കാവ്യനാടകാലങ്കാരപ്രഭൃതികൾ അഭ്യസിച്ചു. ഇപ്പോൾ മഹാവൈദ്യൻ എന്ന നിലയിൽ ശോഭിക്കുന്ന എം. കെ. നാരായണപിള്ളവൈദ്യൻ (ധന്വന്തരിമഠം), സമുദായത്തിൽ ഗോവിന്ദക്കുറുപ്പു് കാഞ്ഞിരംമൂട്ടിൽ കൊച്ചുകോശിവൈദ്യൻ മുതലായവർ പണിക്കരുടെ സതീൎത്ഥ ്യന്മാരായിരുന്നു.
പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ പണിക്കർ രഹസ്യമായി കവിതകൾ എഴുതാറുണ്ടായിരുന്നു. പതിമ്മൂന്നാം വയസ്സിലായിരുന്നല്ലോ 57-ലെ വെള്ളപ്പൊക്കം ഉണ്ടായതു്. അതിനെപ്പറ്റി ഈ ബാലൻ ഒരു കവിത എഴുതി. ഒരിക്കൽ രാമൻപിള്ള ആശാൻ പണിക്കരേയും സഹപാഠികളേയും ചേൎത്തു ് ഒരു കവിതാപരീക്ഷ നടത്തി. അന്നു് ‘പപ്പു’ ഉണ്ടാക്കിയ ശ്ലോകം ഇങ്ങനെയായിരുന്നു.
‘അശ്വത്ഥപൃഷ്ടനിലയം കവിമൌലിഹീരം
വിശംഭരാദിതിസുതൈരപി സേവ്യപാദം
ആശാസു കീർത്തിതഗുണം ചതസൃഷ്വജസ്ര-
മീശാംഘ്രിഭക്തമിഹ രാമഗുരും ഭജേഹം.
ഈ ശ്ലോകത്തിലെ ‘പൃഷ്ട’ശബ്ദം പൃഷ്ഠമെന്നാക്കണമെന്നു് ഉപദേശിച്ചിട്ടു് ഗുരു ബാലനെ അനുഗ്രഹിച്ചു.
ശ്രീപരീക്ഷിദുത്ഭവം, നളചരിതം എന്നീ അമ്മാനപ്പാട്ടുകളായിരുന്നു കവി ആദ്യമായി രചിച്ചതു്. അതിനുശേഷം കൃഷ്ണാൎജ്ജു നവിജയം അമ്മാന എഴുതി. അവയിലെ ഓരോ പദ്യങ്ങൾ താഴെ ചേൎക്കുന്നു.
ശോണാദ്രീശമഗാത്മജാ സഹചരാ ബാണാലയവാസിതം
വീണാപാണി നതംഗുണൌഘനിലയം ദക്ഷസ്യപുത്രീവരം
ഏണീശാബവിരിഞ്ച മുണ്ഡപരുശൂൻ ഹസ്തേ ദധാനം ശുഭ-
ശ്രേണീദായിനമേനസാം നിഹനനായൈണാങ്കചൂഡം ഭജേ.നളചരിതം
കളഭരുചിരതുണ്ഡം കോമളാകാരശുണ്ഡം
ചലിതചലിതകൎണ്ണം ചഞ്ചരീകാഢ്യഗണ്ഡ്യം
പൃഥുലതരപിചിണ്ഡം പൂൎവദേവേഷു ചണ്ഡം
ഗണപതിമനുകാണ്ഡം ഭാവയേ ഹേമവൎണ്ണം.കൃഷ്ണാൎജ്ജു നവിജയം
അടുത്ത കൃതി കിരാതം അമ്മാനപ്പാട്ടായിരുന്നു. ആ കൃതിയെ പെരുനെല്ലി കൃഷ്ണൻവൈദ്യൻ–
അപ്പനേ തവ കൃതിക്കു പാൎക്കിൽ മ-
റ്റൊപ്പമെന്നൊരുവനൊപ്പിടം ദൃഢം
കല്പകപ്പുതു ലതപ്പൊടിപ്പുപോൽ
കയ്പെഴുന്ന മുതുവേപ്പിനും വരം.
എന്നും, സരസഗായകകവിമണി കേ. സി–
ചൊല്ലേറുന്ന ഭവാനെനിക്കുവഴിപോ-
ലെത്തിച്ച കൈരാതമാം
നല്ലോരോമന ഗാനമേഷസുമതേ
വായിച്ചു മോദിച്ചു ഞാൻ
ചൊല്ലിൻ മാധുരിയോൎത്തു കാണുകിലി-
ന്നമ്മാനഗാനങ്ങള-
ങ്ങെല്ലാം നല്ലൊരു മാലയാക്കുകിൽനടു-
ക്കല്ലായി വച്ചീടണം.
എന്നും, അഭിനന്ദിച്ചിട്ടുണ്ടു്.
കിരാതത്തിലെ ഒരു പദ്യം താഴെ ചേൎക്കുന്നു.
വീണയ്ക്കും ബഹുനാണമേകിവിലസും ചേണാൎന്ന ഭാഷാഗുണ-
ശ്രേണീ കോമളകാന്തിതേടിന ഹിമക്ഷോണീ നരേന്ദ്രാത്മജേ
ഏണിക്കും ത്രപ മാനസത്തിലുതകും കോണിക്കുമാലോകനേ
വാണിക്കുള്ളൊരു കോഴതീൎത്ത രുൾക നീ യേണാങ്കചൂഡപ്രിയേ.
വൎഗ്ഗീസുമാപ്പിള മലയാളമനോരമ ആരംഭിച്ച കാലം മുതല്ക്കു പത്മനാഭപ്പണിക്കർ ആ പത്രത്തിന്നു നിരന്തരം പദ്യലേഖനങ്ങൾ അയച്ചുകൊടുത്തുകൊണ്ടിരുന്നു.
സുന്ദോപസുന്ദചരിതം കുറത്തിപ്പാട്ടായിരുന്നു അടുത്ത കൃതി.
1065 തുലാം 29-ാം തീയതി അയത്തിൽ പി. കുഞ്ഞുശങ്കരത്തണ്ടാരുടെ സഹോദരിയായ കുരുംബയേ പാണിഗ്രഹം ചെയ്തിട്ടു് അച്ഛന്റെ അനുമതിയോടുകൂടി പന്തളം വടക്കേക്കര ഇലവന്തിട്ടയിലേക്കു് അദ്ദേഹം പാൎപ്പു മാറ്റി.
ഇക്കാലംവരെ ‘പത്മനാഭൻശൗണ്ഡികർ’ എന്ന പേരിലായിരുന്നു അദ്ദേഹം കൃതികൾ പ്രസിദ്ധപ്പെടുത്തിവന്നതു്. ആ പേർ അന്നത്തെ ഈഴവപ്രമാണികൾക്കു രസിച്ചില്ല. ആലപ്പുഴ മട്ടാഞ്ചേരി ഗോവിന്ദൻവൈദ്യൻ മുതൽപേർ ആക്ഷേപിച്ചു് ലേഖനങ്ങൾ എഴുതി. പത്മനാഭപ്പണിക്കരുടെ സഹായത്തിനു വെളുത്തേരിയും പുറപ്പെട്ടു.
‘ശുണ്ഡാ മദ്യം ആപണാർത്ഥേ ഠക്’ എന്ന സൂത്രപ്രകാരം ശൗണ്ഡികൻ എന്ന പദത്തിനു കള്ളുകച്ചവടക്കാരൻ എന്ന അൎത്ഥ മേ സിദ്ധിക്കയുള്ളു എന്നായിരുന്നു എതിരാളികളുടെ വാദം. എന്നാൽ,
ക്ഷത്രിയാദ്വൈശ്യകന്യായം
മാഹിഷ്യ ഇതി നിശ്ചയഃ
ആയുൎവ്വേദമഥാഷ്ടാംഗം
പഠേദേഷസ്വവൃത്തയേ
തസ്യാമനേന ചൗൎയ്യേണ
ജാതഃശൗണ്ഡിക ഈരിതഃ.
എന്ന ശാഠ്യായനസ്മൃതിയിലെ ചില പദ്യങ്ങൾ ഉദ്ധരിച്ചു പണിക്കരുടെ കക്ഷി ശക്തിപൂർവ്വം എതിൎത്തു. വഴക്കു മൂത്തു് ഒടുവിൽ പെരുനെല്ലി–
മതിമതി ശിതബുദ്ധേ ശൗണ്ഡിക പണ്ഡിതശ്രീ
ചിതറുമൊരു ഭിഷക്കോടുൾക്കുഴയ്ക്കുംവഴക്കും
കൊതിഹൃദിപെരുതെങ്കിൽ കൊമ്പനെപ്പോൽമദിച്ചി-
ങ്ങതിപരുഷമടുക്കുന്നൊരൊടേ പോരിടാവൂ.
കൊള്ളാമോ നിങ്ങൾ തമ്മിൽ കടിപിടികലഹി-
ച്ചേവമോരോന്നു ചൊല്ലി-
ക്കൊള്ളാമോ കൊള്ളിവാക്കും കുസൃതിയുമിതുപോ-
ലാൎക്കു പാർക്കുമ്പൊഴാകാം?
കൊള്ളാമോതുന്നതെങ്കിൽ കൊതി മമ പറയാം
കോവിദോത്തംസമേ ഞാൻ
കൊള്ളാം മോദം കലൎന്നിബ്ഭിഷജി പെരിയൊരെൻ
തോഴ വാഴേണമെന്നും.
എന്നു് ഉപദേശിക്കയാൽ അദ്ദേഹം ആ പേരുപേക്ഷിച്ചിട്ടു് പണിക്കർസ്ഥാനം സ്വീകരിച്ചു. അതു മറ്റൊരു വഴക്കിനിടവരുത്തി.
മാനംചേരും ഭവാനോടഹമൊരു കഥ ചോ-
ദിച്ചിടുന്നിപ്പണിക്കർ
സ്ഥാനം ശ്രീ വഞ്ചിഭൂപാലകനൊടു തിരുമുൽ-
ക്കാഴ്ചയാൽ വാങ്ങുമെന്നോ
താനേ പ്രായം തികഞ്ഞീടുകിലണയുവതോ
പൂൎവ്വസിദ്ധാധികാരാ-
ലൂനംകൈവിട്ടുചൊന്നീടണമിതു കപട-
ച്ചോദ്യമെന്നോൎത്ത ിടൊല്ലേ.
എന്നു് ഒടുവിൽ കുഞ്ഞുകൃഷ്ണമേനോനും,
പണിക്കനേയൊന്നു പരിഷ്കരിച്ചാൽ
പണിക്കരാമെന്നു നിനച്ചിടേണ്ട
നിനയ്ക്കെടോ കാക്കകുളിച്ചു നന്നായ്
മിനുക്കിയാൽ ഹംസമതാകുമെന്നോ?
എന്നു് മി: സീ. എസു്. സുബ്രഹ്മണ്യൻപോറ്റിയും ചോദ്യംതുടങ്ങി. ആ വാക്സമരവും കുറേ നീണ്ടുനിന്നു. ഈ വഴക്കിൽനിന്നു ഒരു ഗുണമുണ്ടായി. സ്ഥാനികരല്ലാത്ത ഈഴവരും മുറയ്ക്കു ‘പണിക്കർ’ സ്ഥാനം സ്വീകരിച്ചുതുടങ്ങി.
1067-ൽ കുചേലശതകം മണിപ്രവാളവും, അടുത്തവർഷം സംഗീതകേതുചരിതം തൎജ്ജ മയും പ്രസിദ്ധപ്പെടുത്തി.
പണിക്കർ നല്ല പോരാളിയായിരുന്നുവെന്നു് ഇതിനിടയ്ക്കു തെളിഞ്ഞുകഴിഞ്ഞു. കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻ തമ്പുരാൻ കവിഭാരതം രചിക്കുവാൻ ഉദ്ദേശിക്കുന്നുവെന്നും കവികളെല്ലാം ‘മനോരമയിൽ വന്നു കളിച്ചിടേണം’ എന്നും മനോരമയിൽ പരസ്യം ചെയ്തു. അപ്പോൾ പത്മനാഭപ്പണിക്കർ–
കൊട്ടാരവൈദ്യനാഥ കേശവനാമധേയൻ
കൃഷ്ടീന്ദ്രവംശമകുടീമണി നാണുയോഗി
പിട്ടല്ല കൃഷ്ണകവിയിങ്ങനെയീഴവന്മാ-
രൊട്ടേറെയുണ്ടുരുളുവാനവനീന്ദ്രമൗലേ.
എന്നു് അദ്ദേഹത്തിനെ അനുസ്മരിപ്പിച്ചു. എന്നാൽ ഭാരതം പുറത്തുവന്നപ്പോൾ, അതിൽ ഒരീഴവന്റെ പേരും കാണായ്കയാൽ 1069-ൽ പത്മനാഭപ്പണിക്കർ കവിരാമായണം രചിച്ചു. പ്രസ്തുത ഗ്രന്ഥത്തെ അനന്തപുരത്തു മൂത്തകോയിത്തമ്പുരാൻ, കേ. സി. നടുവത്തച്ഛൻ, അഴകത്തു പത്മനാഭക്കുറുപ്പു്, കവിയൂർ രാമൻ നമ്പ്യാർ, ചക്രപാണിവാരിയർ തുടങ്ങിയ അനവധി കവികൾ പ്രശംസിച്ചെങ്കിലും, ചില കവികൾ തങ്ങൾക്കു ലഭിച്ച സ്ഥാനം കൊണ്ടു തൃപ്തിപ്പെടാതെ പണിക്കരോടു യുദ്ധത്തിനു പുറപ്പെട്ടു. അവരിൽ പ്രമാണികൾ കൊടുങ്ങല്ലൂർ കുഞ്ഞുകുട്ടൻതമ്പുരാൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, സി. പി. ഗോവിന്ദപ്പിള്ള ഇവരായിരുന്നു. ഈ സമരചരിത്രം വായിച്ചിട്ടുള്ള നിഷ്പക്ഷപാതികളെല്ലാം വിജയശ്രീവരിച്ചതു് പത്മനാഭപ്പണിക്കരെയാണെന്നു സമ്മതിക്കും. കുഞ്ഞുകുട്ടൻതമ്പുരാന്റെ മാദ്ധ്യസ്ഥത്തിൽ ആണു് യുദ്ധം അവസാനിച്ചതു്.
പിന്നെയും ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ കവിമൃഗാവലി പ്രസിദ്ധപ്പെടുത്തിയപ്പോൾ ഒരു സമരമുണ്ടായി. അതു് കുറേക്കാലം നിന്നിട്ടു് താനേ ശമിച്ചു.
1070-ൽ വിശ്വഗുണാദർശം ചമ്പുവിന്റെ ഏതാനുംഭാഗം തൎജ്ജ മചെയ്തു. അതിനുംപുറമേ ‘പത്രാധിപഭാരതം’ ‘നടമൃഗമാല’ എന്നീ കൃതികളും ആ കൊല്ലത്തിൽതന്നെ പ്രസിദ്ധീകരിച്ചു.
1071-ൽ പിതാവായ ശങ്കരൻവൈദ്യൻ മരിക്കയാൽ, അദ്ദേഹം അക്കൊല്ലം യാതൊരു കൃതിയും രചിക്കയുണ്ടായില്ല.
1072-ൽ പദദോഷപ്രകരണം മണിപ്രവാളവും പാലാഴിമഥനം അമ്മാനപ്പാട്ടും പ്രസിദ്ധപ്പെടുത്തി.
1073-ൽ കവിതാരസനിരൂപണം നിർമ്മിക്കപ്പെട്ടു.
1075-ൽ മാഘം ഒന്നാംസർഗ്ഗവും രഘുവംശം ആറാംസർഗ്ഗവും തൎജ്ജ മചെയ്തു.
1079-ൽ കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥയും സന്മാർഗ്ഗചന്ദ്രികയും രചിച്ചു.
1080-ൽ കോകിലസന്ദേശം എഴുതി. പരേതനായ പെരുനെല്ലി കൃഷ്ണൻവൈദ്യരുടെ അടുക്കലേയ്ക്കു് ഒരു കുയിലിനെ സന്ദേശഹരനായി അയയ്ക്കുന്നതാണു് അതിലെ കഥ. അതിൽ ഈഴവരുടെ സാമുദായികസ്ഥിതി വിശദമായി വർണ്ണിച്ചിരിക്കുന്നു.
അതേ വർഷത്തിൽതന്നെ കുഞ്ഞിക്കാവു് എന്ന ഖണ്ഡകാവ്യം പ്രസിദ്ധപ്പെടുത്തി.
1082-ൽ അവസരോക്തിമാല, പത്രാധിപർ രാമകൃഷ്ണപിള്ളയുടെ പ്രൗഢമായ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ടു.
1083-ൽ കന്നുകാലിപ്ലേഗു്, നിലക്കടലക്കൃഷി എന്നിങ്ങനെ വ്യവസായപരമായ രണ്ടു കൃതികളും മൂന്നു താരാട്ടുകളും രചിച്ചു.
1084-ൽ ഭജനകീർത്തനമാല കേ. സി-യുടെ അഭിപ്രായപ്രകാരം റെഡ്യാരുടെ പ്രസാധകതയിൽ പ്രസിദ്ധപ്പെടുത്തി. സ്ത്രീപുംസ്ത്വദോഷവും അതേ കൊല്ലത്തിൽ രചിച്ചതാണു്.
1086-ൽ കുചേലവൃത്തം കഥകളി രചിച്ചുവെങ്കിലും 1098-ൽ ആണു് പ്രസിദ്ധപ്പെടുത്തിയതു്.
1087-ൽ താമരപ്പള്ളി കൊച്ചുതോമസ്സിന്റെ ജീവചരിത്രം (വഞ്ചിപ്പാട്ടു്) രചിക്കപ്പെട്ടു.
1090-ൽ പരിഷ്കൃതവിവാഹവിധിയും, ചരമാനുശയവും, ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും, ബാലബോധനവും പലേ ഖണ്ഡകവനങ്ങളും നിർമ്മിച്ചു.
1092-ൽ രഘുരത്നാവലി എന്ന ഗദ്യഗ്രന്ഥം ഉണ്ടാക്കി.
1097-ൽ സന്ദേശഗീത, രാഹുവിന്റെ അയിത്തം എന്നീ കൃതികളും, 1099-ൽ തീവ്രപ്രരോദനവും പ്രസിദ്ധപ്പെടുത്തി. 1100-ൽ ധർമ്മപദം കിളിപ്പാട്ടു പൂർത്തിയാക്കി. 1103-ൽ ഗുരുസ്വാമികീർത്തനം, പൂപ്പടപ്പാട്ടു് (മാരൻപാട്ടു്) ചമച്ചു.
19.147 സമ്മാനങ്ങളും ബഹുമതികളും
1070-ലെ ഭാഷാപോഷിണി സഭയിൽവച്ചു് ആസന്ന മരണചിന്താശതകത്തിനു രണ്ടാംസമ്മാനമായ 15 രൂപ സമ്മാനമായി ലഭിച്ചു. 1075-ൽ വലിയകോയിത്തമ്പുരാൻ ‘സരസകവി’ എന്നൊരു സ്ഥാനം കല്പിച്ചുകൊടുത്തു. 1080-ലെ എസു്. എൻ. ഡി. പി. യോഗത്തിലെ സാഹിത്യപരീക്ഷയിൽ “ഈശ്വരഭക്തി” എന്ന കവിതയ്ക്കു് ഒന്നാംസമ്മാനം കിട്ടി. 1087-ലെ ഓച്ചിറ കൃഷിവ്യവസായപ്രദർശനത്തോടു സംബന്ധിച്ചു നടത്തിയ സാഹിത്യപ്രദർശനത്തിൽ ‘സ്ത്രീധർമ്മം’ എന്ന ഖണ്ഡകാവ്യം ഒന്നാം സമ്മാനത്തിനു് അർഹമായി. പ്രാസവഴക്കിൽ പേരുവയ്ക്കാതെ ഉള്ളൂരിന്റെ പക്ഷംപിടിച്ചു ഒരു ലേഖനം പ്രസിദ്ധീകരിച്ചതിൽ വലിയകോയിത്തമ്പുരാൻ ഒരു സ്വർണ്ണമോതിരം സമ്മാനിച്ചു. 1089-ൽ പണിക്കരെ സർക്കരിൽനിന്നും പ്രജാസഭ മെമ്പറായി തിരഞ്ഞെടുത്തു. 1091–ലെ എസു്. എൻ. ഡി. പി. യോഗത്തിന്റെ വാർഷികസമ്മേളനാവസരത്തിൽ ഒരു മെഡലും ഒരു സ്വർണ്ണമോതിരവും ലഭിച്ചു. 109 -ൽ മാർത്തോമ്മാ സമുദായാദ്ധ്യക്ഷനായ ദിവ്യശ്രീ തീത്തൂസു് മെത്രാപോലീത്താ തിരുമനസ്സിലെ രജതജൂബിലി മഹോത്സവം സംബന്ധിച്ചു് അയച്ചുകൊടുക്കപ്പെട്ട കവിതകളിൽവച്ചു് ഉത്തമസ്ഥാനം പണിക്കരുടെ കൃതിക്കായിരുന്നതിനാൽ തിരുമനസ്സുകൊണ്ടു് ഒരു സ്വർണ്ണമുദ്ര പാരിതോഷികമായി നല്കി.
1105-ൽ കവിയുടെ ഷഷ്ടിപൂർത്തി ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ടു. അതിൽപിന്നീടു് ഒരുകൊല്ലമേ ജീവിച്ചിരുന്നുള്ളു. അറുപത്തിഒന്നാമത്തെ വയസ്സിൽ ‘കേരളവർമ്മ കോയിത്തമ്പുരാ’ന്റെ സ്മാരകമായി അദ്ദേഹം നിർമ്മിച്ചിരുന്ന കേരളവർമ്മ സൗധത്തിൽവച്ചു് മസൂരിരോഗത്താൽ അദ്ദേഹം മരിച്ചു. വാസുക്കുട്ടി, ഗംഗാധരൻ, ദിവാകരൻ, രാമചന്ദ്രൻ എന്നു നാലു പുത്രന്മാരും കല്യാണി, ജാനകി, കാർത്ത്യായനിക്കുട്ടി എന്നു മൂന്നു പുത്രിമാരും അദ്ദേഹത്തിനു് ഉണ്ടായിട്ടുണ്ടു്. അവരെല്ലാം ജീവിച്ചിരിക്കുന്നു.
പണിക്കർ ഒരു കവിമാത്രമായിരുന്നില്ല; സമുദായസേവകന്മാരിലും അഗ്രഗണ്യനായിരുന്നു. എസു്. എൻ. ഡി. പി. യോഗത്തിന്റെ 12-ാം വാർഷികം മുതല്ക്കു് 24-ാം വാർഷികംവരെ അതിന്റെ ഡയറക്ടരായും 25-ാം യോഗത്തിൽ ഉപാദ്ധ്യക്ഷനായും ഇരുന്നു.
കവിതകളിൽ ചിലതു് ഇവിടെ ഉദ്ധരിക്കാം.
19.148 സന്ദേശഗീത ഊഞ്ഞോൽപാട്ടു്
പഞ്ചാനനന്റെ മുഖങ്ങളഞ്ചിൽ
സഞ്ചാരം ചെയ്യുന്ന വാണിതന്റെ
പഞ്ചാശാഖാഗ്രത്തിൽ കേളിയാടും
പഞ്ചവർണ്ണക്കിളി പാവനാംഗീ
സഞ്ചാരസാദമുണ്ടെന്നിരിക്കിൽ
പഞ്ചാരചേർത്തുഞാൻ പാലുനല്കാം.
എന്നിങ്ങനെ കിളിയെ പ്രീണിപ്പിച്ചിട്ടു് അതിനെക്കൊണ്ടാണു് മദ്യനിർമ്മാണത്തിന്റെയും മദ്യവ്യാപാരത്തിന്റെയും നിന്ദ്യതയെ പാടിച്ചിരിക്കുന്നതു്.
മദ്യം വിഷദ്രവ്യമാകുമൂലം
മദ്യങ്ങൾ നിങ്ങളുണ്ടാക്കരുതെ
എന്നു് കവി ഈഴവന്മാരോടു് ഉപദേശിച്ചിരിക്കുന്നു.
19.149 പാലാഴിമഥനം അമ്മാന
ഗുരുവന്ദനം
അജ്ഞാനസന്ദോഹമകറ്റി നിത്യം
വിജ്ഞാനമേകുന്നൊരു ദേശികൻമേ
വിജ്ഞാതനാം രാമകവീന്ദ്രനെന്നിൽ
പ്രജ്ഞാബലം തന്നു തുണച്ചിടട്ടെ.
പാട്ടു്
ഹുംകൃതിയോടു ശങ്കവെടിഞ്ഞഥ ശങ്കരകിങ്കരസംഘം
തങ്കിനകതുകത്തൊടു ധൂർജടിതൻകഴലാശുവണങ്ങി
ധൂർത്തൊടുമവരാർത്തുതിമർത്തുഗമിച്ചഥ ദൈത്യപുരത്തിൽ
ധൂർത്തതയെഴുമസുരാധിപനൊടു
വാർത്തകളധികവുമോതി
കേട്ടുടനസുരാധിപനുൽക്കട ഭക്തിയൊടീശൻതന്റെ
ധാർഷ്ട്യമൊടേ ചിക്കനെഭജിപ്പതി-
നസുരരടിപാർത്തുതിരിച്ചാർ.
19.150 കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ
ഘണ്ടാരം—മുറിയടന്ത.
ജ്വാലാ ജാലാവതപൂ സ്വഭവനകളധൗ-
താദ്രിബംഭ്രമ്യമാണ
ശ്രീകണ്ഠൗ തൗ കദുഷ്ണീകൃത ജലധി ജലോ-
ന്നിദ്രവിഷ്ണൂ മഹാന്തൗ
മ്ലാനാ ഭുഗ്നസ്വവാസാംബുജചലനപരി-
ഭ്രഷ്ടപത്മാസനോദ്രോക്
പ്രദ്ധ്വസ്താനേകസേനാകുലസമരതലൗ
സങ്ഗതാ വസ്ത്രചക്രൗ
ച. 1. ആരിതാരു മുരാന്തകന്നുടെ
വൈരിഭാവമിയന്നതും
തീരുമേ പരിചോടഹംകൃതി
ഭാരമിന്നു സമസ്തവും
പരമഗുരുമുരഹരകരാഞ്ചല
ലാഞ്ഛനംദനുജച്ഛടാ
ദ്വിരദവരഹരിവരമിതറിക
സുദർശനാഭിധമായുധം.
2. കാലകാലമഹാപ്രതാപ
വിലാസമൊന്നറിയാത്തനീ
ലോലപാശുപതാഗ്നിയിൽ
ശലഭാളിലീലയതാടിടും
ദലിതരിപുകുലനിടിലലസദ–
നലകീലകുലാകുലീ
കുലിത ജലജ ശരോല്ലസത്തനു–
മറിക സപദി പുരാന്തകം.
അഹിംസ.
കട്ടുറുമ്പു കൊതുകീച്ച പക്കിമ-
ണ്ണട്ടവിട്ടിലതി സാധുജീവിയെ
കട്ടിനാളിൽ നിഹനിപ്പതെത്രയും
കഷ്ടമാണറിക കൊച്ചുകൂട്ടരേ.
നാക്കെടുക്കവഹിയാത്ത ജീവികൾ-
ക്കാർക്കുമുണ്ടുടയ പൊന്നുതമ്പുരാൻ
നായ്ക്കളും നരരുമൊന്നുപോലെയാ-
ണോർക്ക രണ്ടുമൊരുവന്റെ സൃഷ്ടികൾ.
അല്പജീവിയെ വധിച്ചു നാം ക്രമാ-
ലല്പശഃപരിചയിച്ചു നിർദ്ദയം
നൽപശുക്കളജമെന്നവറ്റെയും
കെല്പൊടേ കഥ കഴിച്ചശിച്ചിടും.
സൂപ്പുവെച്ചു ചെറുകുക്കുടങ്ങളെ
സാപ്പിടുന്നിഹ തടിക്കുവാൻ നരൻ
മേൽപ്രകാരമപരം മഹാമൃഗം
സാപ്പിടുന്നു തടിയന്റെ വിഗ്രഹം.
തുല്യദൃഷ്ടികളിൽ വേണമെപ്പൊഴും
നല്ലപോലെദയയുള്ളിലേവനും.
19.151 ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ
കൊച്ചീശീമയിൽ തലപ്പള്ളിത്താലൂക്കിൽപ്പെട്ട എമുക്കാട്ടുഗ്രാമത്തിൽ അതേ പേരോടുകൂടിയതും, അകൃത്രിമരാമണീയകത്തിന്റെ ധാമമെന്നപോലെ വിലസുന്നതും ആയ ദേശത്തു് ‘ഒടുവിൽ’ എന്നു പ്രസിദ്ധമായ ഗൃഹമാണു് കുഞ്ഞുകൃഷ്ണമേനോന്റെ ജനനത്താൽ ധന്യമായിത്തീർന്നതു്. ആ ഗൃഹത്തിലെ കുഞ്ഞുകുട്ടിഅമ്മയുടേയും ബ്രഹ്മശ്രീ ആലത്തൂർ മനയ്ക്കൽ പരമേശ്വരൻനമ്പൂതിരി അവർകളുടേയും ദ്വിതീയമെങ്കിലും അദ്വിതീയപുത്രനായി 1045 തുലാം 15-ാംതീയതി തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. ഈ നമ്പൂരിപ്പാട്ടിലേയ്ക്കു സജാതീയപത്നിക്കുപുറമേ പാലിയത്തും ഒരു ഭാൎയ്യ ഉണ്ടായിരുന്നു. അവരിൽ ജനിച്ച ആലത്തൂർ അനുജൻ നമ്പൂരിപ്പാടും, പാലിയത്തു ചെറിയ കുഞ്ഞുണ്ണിഅച്ഛനും, കുഞ്ഞുകൃഷ്ണമേനോനെപ്പോലെതന്നെ കവിത്വവാസനാസമ്പന്നരായിരുന്നതുകൊണ്ടു് അച്ഛൻനമ്പൂരിയിലും ആ ഗുണമുണ്ടായിരുന്നുവെന്നു ന്യായമായി ഊഹിക്കാം.
അഞ്ചാംവയസ്സിൽ കുഞ്ഞുകൃഷ്ണമേനോൻ നാട്ടുസമ്പ്രദായമനുസരിച്ചു് എഴുത്തിനിരുന്നിട്ടു് നാട്ടാശാന്റെ കളരിയിൽ ചേർന്നു പഠിത്തം തുടങ്ങി. പിന്നീടു വടക്കാഞ്ചേരി ഗ്രാന്റു്സ്ക്കൂളിൽ ചേർന്നു് മാധ്യമികപരീക്ഷയിൽ വിജയം നേടി. രണ്ടു കൊല്ലംകൊണ്ടു മെട്രിക്കുലേഷൻ പരീക്ഷയും തരണംചെയ്തു. എന്നാൽ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് എഫ്. ഏ. പരീക്ഷയിൽ ഒരു തവണ തോൽവി പറ്റിയതിനാൽ അദ്ദേഹം അവിടംവിട്ടു മദ്രാസിൽചെന്നു പഠിക്കേണ്ടതായിവന്നു. 1894-ൽ ആ പരീക്ഷയിലും വിജയം സമ്പാദിച്ചു. ധനത്തിന്റെ അഭാവത്താൽ അദ്ദേഹം പഠിത്തം തുടരാതെ വടക്കാഞ്ചേരിയിലെ സ്ക്കൂളിൽ പ്രധാനാദ്ധ്യാപകസ്ഥാനം കൈയേറ്റു രണ്ടുകൊല്ലം കഴിച്ചുകൂട്ടി. അതിനുശേഷം 1896-ൽ ആണു് തിരുവനന്തപുരം രാജകീയകാളേജിൽ ചേർന്നതു്. ചിലവിലേയ്ക്കുള്ള പണം അദ്ദേഹംതന്നെയുണ്ടാക്കേണ്ടതായി വന്നുകൂടി. അന്നു് രാമരാജൻ എന്നൊരു പത്രം ചിലരെല്ലാംകൂടി ആരംഭിച്ചതു് അദ്ദേഹത്തിനു ഭാഗ്യമായി. എന്തുകൊണ്ടെന്നാൽ അതിന്റെ പത്രാധിപർ എന്ന നിലയിൽ കിട്ടിയ തുച്ഛമായ സംഖ്യകൊണ്ടാണു് അദ്ദേഹം തന്റെ ചെലവുകളെല്ലാം നടത്തിവന്നതു്. എന്നാൽ പത്രാധിപത്യം നിസ്സാരമായ സംഗതിയായിരുന്നില്ല. ഒട്ടുവളരെ സമയം അതു് അപഹരിച്ചു. എന്നിട്ടും രണ്ടുകൊല്ലംകൊണ്ടു ബി. ഏ. ബിരുദം നേടിയതോർക്കുമ്പോൾ അദ്ദേഹത്തിന്റെ നിസ്തന്ദ്രതയെ നാം എങ്ങനെ അഭിമാനിക്കാതിരിക്കും. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം പ്രസിഡൻസിയിൽ ഒന്നാംസ്ഥാനം അദ്ദേഹം കരസ്ഥമാക്കിയെന്നുള്ളതും സ്മരണീയമാണു്.
തിരുവനന്തപുരത്തെ താമസം മറ്റൊരുവിധത്തിലും അദ്ദേഹത്തിന്റെ സാഹിത്യവാസനയ്ക്കു പോഷകമായിത്തീർന്നു. അന്നു മുൻഷിപ്പണി നോക്കിവന്ന രാമക്കുറുപ്പിന്റെ അടുക്കൽ പഠിക്കാൻ ഭാഗ്യം സിദ്ധിച്ചതു വലിയൊരു കാൎയ്യമായിരുന്നു. അതുപോലൊരു സാഹിതീരസികനെയോ ഭാഷാശിക്ഷണകുശലനെയോ കാണ്മാൻ പ്രയാസമാണു്. അതിനുംപുറമേ തിരുവനന്തപുരത്തുവച്ചാണല്ലൊ അദ്ദേഹത്തിനു വലിയകോയിത്തമ്പുരാൻ തിരുമനസ്സിലേയും മറ്റും പരിചയം സിദ്ധിച്ചതും. ഈ പരിചയത്തെ അദ്ദേഹം തനിക്കു ഗുണകരമായ വിധത്തിൽ ഉപയോഗപ്പെടുത്താതിരുന്നതുമില്ല.
ബി. ഏ. പാസ്സായിട്ടു നാട്ടിൽ തിരിച്ചുവന്ന ഉടനേതന്നെ അദ്ദേഹം എറണാകുളം ഹജൂർകച്ചേരിയിൽ ക്ലാർക്കായി നിയമിക്കപ്പെട്ടു. അവിടെനിന്നു ക്രമേണ താലൂക്കുസമ്പ്രതി ദേവസ്വംശിരസ്തദാർ ഈ മുറയ്ക്കുയർന്നു താസീൽമജിസ്ട്രേട്ടുദ്യോഗത്തിലെത്തി.
അദ്ദേഹം ഹജൂർ ഹെഡ്ക്ലാർക്കായിരുന്ന കാലത്തു സ്ഥാനത്യാഗംചെയ്ത വലിയതമ്പുരാന്റെ നേത്യാരമ്മയുടെ കനിഷ്ഠസഹോദരിയായ ഇട്യാണത്തു മൂകാംബികഅമ്മയെ വിവാഹം ചെയ്തു. ആ സ്ത്രീരത്നം അദ്ദേഹത്തിനു രണ്ടു സ്ത്രീസന്താനങ്ങളെ നല്കിയിട്ടു് 1080-ൽ അകാലമരണം പ്രാപിച്ചു.
ഭൂലോകം ശൂന്യമായി ഹൃദയമൊരുതമോ-
മണ്ഡലംപോലെയായി
ത്രൈലോക്യത്തിന്റെ സൃഷ്ടിസ്ഥിതിലയകരനാം
മൂർത്തിയും ശത്രുവായി
താലോലിക്കേണ്ടുമെൻ കുട്ടികളിരുവരുമെൻ
രണ്ടുതോളത്തുമായി
പാലോലുംവാണി മൽപ്രേയസിയിവനെവെടി-
ഞ്ഞീശ്വരോ രക്ഷ രക്ഷ.
എന്നു വിലപിച്ചുകൊണ്ടു് അദ്ദേഹത്തിന്റെ ദുഃഖാതിരേകത്തെ ഒരുവിധം തടഞ്ഞുനിറുത്തി. ഒരു സംവത്സരം കഴിഞ്ഞു് അദ്ദേഹം സാഹിത്യരസികനും മലബാർ സബ്ജഡ്ജിയുമായിരുന്ന ടി. വി. അനന്തൻനായർ ബി. ഏ, ബി. എൽ. അവർകളുടെ രണ്ടാമത്തെ മകളായ തൃശ്ശൂർ ആളത്തുപുത്തൻവീട്ടിൽ ചിന്നമ്മുഅമ്മയെ പാണിഗ്രഹണംചെയ്തു.
1084-ൽ കുംഭകോണയാത്ര എന്ന കാവ്യം രചിച്ചതു് അവിടെ ജഡ്ജിയായിരുന്ന ശ്വശുരനെ സന്ദർശിക്കാനായിപോയപ്പോളുണ്ടായ അനുഭൂതികളെ അധികരിച്ചായിരുന്നു. 1086-ൽ അദ്ദേഹം ഇരിഞ്ഞാലക്കുട മജിസ്ട്രേട്ടായിരുന്ന കാലത്തു് ദ്വതീയപത്നിയും ഒരു പുത്രനെമാത്രം വിട്ടുംവച്ചു പരലോകം പ്രാപിച്ചു.
പഴയന്നൂർ ആച്ചാട്ടിൽ കുട്ടിയമ്മയായിരുന്നു തൃതീയ പത്നി. ആ സ്ത്രീയിലും ഒരു സ്ത്രീസന്താനമുണ്ടായി.
അടുത്ത രണ്ടുവർഷങ്ങൾക്കിടയിൽ ആക്ടിംഗു തഹസീൽദാരുദ്യോഗവും, പിന്നീടു കൺട്രോളർ ആഫീസ്സിൽ ഒരുദ്യോഗവും, കുറച്ചുകാലം സ്റ്റേഷണറി സൂപ്രണ്ടുദ്യോഗവും വഹിച്ചശേഷം, അദ്ദേഹം വീണ്ടും എറണാകുളം മജിസ്ട്രേട്ടായി തിരിച്ചുപോയി. അവിടെവച്ചു പ്രമേഹക്കുരു പിടിച്ചു് കൊളത്തേരി ശങ്കരമേനോന്റെ ചികിത്സയിൽ കുറേക്കാലം ഇരുന്നു. അതുകൊണ്ടു പ്രയോജനം സിദ്ധിക്കായ്കയാൽ ഇംഗ്ലീഷ് ഡാക്ടർമാരെവരുത്തി ചികിത്സിപ്പിച്ചുനോക്കി. എന്നിട്ടും ഫലം കണ്ടില്ല. കുരു പഴുത്തു് 1091 ഇടവം അഞ്ചാംതീയതി രോഗം മൂർദ്ധന്യാവസ്ഥയെ പ്രാപിച്ചു. അന്നു പകൽ രണ്ടുമണിക്കു് അദ്ദേഹത്തിന്റെ ദേഹി ദേഹംവിട്ടു സ്വർഗ്ഗോന്മുഖമായി പ്രയാണംചെയ്തു.
കുഞ്ഞുകൃഷ്ണമേനവൻ ചില സംഗതികളിൽ മനുഷ്യലോകത്തിനു് ഒരു മാതൃകയായിരുന്നു. ആരോടും വിനയപൂർവ്വം മധുരമായി സംസാരിക്കുക, വിവേകത്തോടും സ്ഥിരോത്സാഹത്തോടും പ്രവർത്തിക്ക, സുഹൃത്തുക്കളെ നിർവ്യാജം സ്നേഹിക്കുക മുതലായ ഗുണങ്ങൾ ചെറുപ്പത്തിൽതന്നെ അദ്ദേഹത്തിനെ അലങ്കരിച്ചിരുന്നു. മജിസ്ട്രേട്ടുദ്യോഗത്തിൽ പ്രവേശിച്ചതിനുശേഷവും ഈ ഗുണങ്ങൾ അദ്ദേഹത്തിനെ വിട്ടുമാറിയില്ല. എന്നാൽ ഖലജനങ്ങൾക്കു് അദ്ദേഹം ‘ദയയൊരുലവലേശംപോലുമില്ലാത്തദേഹം’ ആയിട്ടാണു് തോന്നിയിരുന്നതു്. നീതിനിഷ്ഠയോടും നിഷ്പക്ഷപാതമായും സദാ പെരുമാറിവന്നതിനാൽ പൊതുജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കയും ബഹുമാനിക്കയും ചെയ്തുവന്നു.
ഈശ്വരഭക്തിയെന്നപോലെ കവിതാവാസനയും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നതായിട്ടാണു് അറിവു്. അവയിൽ പലതും നോട്ടുബുക്കുകളിൽനിന്നും വെളിക്കുവന്നിട്ടില്ല. എറണാകുളം കാളേജിൽ പഠിച്ചിരുന്ന കാലത്തു് അദ്ദേഹവും സഹപാഠികളായിരുന്ന സി. എസ്. ഗോപാലപ്പണിക്കരും മലയാളമനോരമയിലും ഭാഷാപോഷിണിയിലും കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. അന്നു വിദ്വാൻ ചാത്തരാത്തു ശങ്കുണ്ണിമേനോൻ ബി. ഏ, എൽ. ടി. എന്നൊരു പണ്ഡിതൻ അവരുടെ സാഹിതീയത്നങ്ങളെ പരുഷമായി ഖണ്ഡിച്ചുവന്നു. ബാലസഹജമായ അക്ഷമയോടുകൂടി അവർ കാളേജില്ലാത്ത ഒരു ദിവസംനോക്കി “ചാത്തൻതുള്ളൽ” എന്നൊരു ഓട്ടൻതുള്ളൽ നിർമ്മിച്ചു് ഒരു സ്നേഹിതന്റെ ഗൃഹത്തിൽവച്ചു തുള്ളുകയുണ്ടായി. അതു് അവിടെ കൂടിയിരുന്നവരെയെല്ലാം അത്യന്തം രസിപ്പിച്ചു. കൂഞ്ഞുകൃഷ്ണമേനോൻ നല്ല നടനും കൂടിയായിരുന്നു. തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരുന്ന കാലത്തു പലപ്പോഴും തന്റെ നാട്യകലാകുശലതയെ അദ്ദേഹം പ്രകാശിപ്പിച്ചിരുന്നു.
ഭാഷാപോഷിണിയിലെന്നപോലെ വിദ്യാനിനോദിനി, രസികരഞ്ജിനി മുതലായ മാസികകളിലും കുഞ്ഞുകൃഷ്ണമേനോൻ കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടാണിരുന്നതു്. ചിറ്റൂരിൽ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്തു് സരസകവികളായ കുണ്ടൂർ നാരായണമേനോൻ, വരവൂർ ശാമുമേനോൻ എന്നിവരുടെ പ്രേരണാഫലമായി അദ്ദേഹം തെരുതെരെ കവിതകൾ എഴുതിക്കൊണ്ടിരുന്നു. അങ്ങനെ ഒരു നല്ല കവി എന്നപേർ ലഭിച്ചുകഴിഞ്ഞിരുന്ന കാലത്തായിരുന്നു മഹാകവി പന്തളം കേരളവർമ്മ രാജാ അവർകൾ കവനകൗമുദി ആരംഭിച്ചതു്. ആ മാസിക കുഞ്ഞുകൃഷ്ണമേനോന്റെ കവിതാനടിക്കു് ഒരു നൎത്ത നരംഗമായിത്തീൎന്നു.
കൊടുങ്ങല്ലൂരിൽ അല്പകാലം ഉദ്യോഗത്തിലിരിക്കാൻ ഇടവന്നപ്പോൾ, കവിസാർവ്വഭൗമന്മാരായ കൊടുങ്ങല്ലൂർ തമ്പുരാക്കന്മാരുടെ പരിചയവും, കാവ്യരചനാവിഷയത്തിൽ അവരുടെ നിരന്തരമായ പ്രോത്സാഹനവും ലഭിച്ചു. ഇങ്ങനെ പലതരത്തിലുള്ള ഉത്തമസാഹചൎയ്യങ്ങളോടുകൂടി ചേർന്നു പരിപുഷ്ടമായിത്തീർന്ന അദ്ദേഹത്തിന്റെ കവിതാവാസനയുടെ പരിപക്വഫലം നമുക്കു പരിപൂർണ്ണമായി ലഭിക്കുംമുമ്പു് അദ്ദേഹം ചരമമടഞ്ഞുപോയി. എന്തുചെയ്യാം?
സാഹിത്യസമരങ്ങളിൽ ഏർപ്പെട്ടു പോരാടുന്നതിൽ അദ്ദേഹം ബഹുകുതുകിയായിരുന്നു. ചില യുദ്ധങ്ങളിൽ ജയവും പലേടത്തു പരാജയവും സിദ്ധിച്ചിട്ടുണ്ടു്. പ്രാസവഴക്കുകാലത്തു് ദ്വിതീയാക്ഷരപാതിയായി സരസഗായകകവിമണി കേ. സി. കേശവപിള്ളയോടു് എതിരിട്ടു. കവിരാമായണത്തെ സംബന്ധിച്ചു മൂലൂരിനോടു മല്ലിട്ടു. പ്രാസവഴക്കു ശമിച്ചിട്ടും കേ. സിയോടുണ്ടായിരുന്ന പാരുഷ്യം ശമിക്കാതിരുന്നതു രണ്ടുപേർക്കുമാത്രമാണു്. അവരിൽ ഒരാൾ കുഞ്ഞുകൃഷ്ണമേനോനായിരുന്നു. സാരജ്ഞൻ എന്ന പേരിൽ കേ. സി-യുടെ ചിതാഭസ്മത്തിൽ ശരം പ്രയോഗിക്കുന്നതിനുപോലും അദ്ദേഹത്തിനു മടിയുണ്ടായില്ല.
“നിത്യംബുദ്ധിവിലാസമുണ്ടൊരുവിധം
പദ്യങ്ങളും തീർത്തിടാം”
എന്നെഴുതിയ കവിയുടെ ബുദ്ധിക്കു തൽക്കാലം എന്തോ തകരാറു പറ്റിയിരുന്നു എന്നു പ്രത്യക്ഷമാണു്. ഈ പദ്യലേഖനത്തെതുടർന്നുണ്ടായ സമരം വായനക്കാർ വായിച്ചിരിക്കുമല്ലൊ.
ആ മഹാകവിയോടു പാരുഷ്യം നീങ്ങാതെ മറ്റൊരു മാന്യൻ പലേദിക്കിൽ ‘അന്നത്തേ മഹാകവി’ എന്നു് അദ്ദേഹത്തെ എടുത്തുപറകയും തന്നത്താൻ എഴുതിയുണ്ടാക്കി മറ്റു ചിലരുടെ പേരുവച്ചു് പ്രസിദ്ധീകരിച്ച ഒരു ജീവചരിത്രത്തിൽ അദ്ദേഹത്തിനേയും പുണ്യസ്മൃതിമയനായ ഏ. ആർ. കോയിത്തമ്പുരാനെയും വ്യംഗ്യഭാഷയിൽ ദുഷിച്ചിരിക്കയും ചെയ്യുന്നു. ആസന്നമരണചിന്താശതകത്തിന്റേയും കേശവീയത്തിന്റേയും കർത്തൃത്വം വഹിക്കുന്ന കവി അന്നത്തേയും എന്നത്തേയും മഹാകവിതന്നെ എന്നു് മലയാളികളിൽ പിത്തക്കാമില ബാധിക്കാത്ത കണ്ണുകൾക്കൊക്കെ കാണാൻ കഴിയും. ഈ വ്യതിയാനം നില്ക്കട്ടെ.
കവിരാമായണയുദ്ധത്തിൽ മൂലൂർതന്നെ വിജയം നേടി എന്നു പറയേണ്ടിയിരിക്കുന്നു. ഇരുകൂട്ടരും പരസ്പരം ശകാരിക്കുന്നതിലേക്കു് ഒട്ടുവളരെ കടലാസ്സും മഷിയും ചെലവിട്ടു. ഒടുവിൽ ശകാരത്തിൽ വിജയം നേടിയതു മൂലൂർതന്നെയാണെന്നു തോന്നുന്നു.
ഗദ്യരചനയിലും കുഞ്ഞുകൃഷ്ണമേനോനു നല്ല സാമർത്ഥ്യമുണ്ടായിരുന്നു. പഴയ രീതിയിലുള്ള കഥകളെങ്കിലും ‘നാലു കഥകളും മാലതിയും’ സരസങ്ങളാകുന്നു. എന്നാൽ ചെറുകഥാരചനയിൽ മേനോനു തന്റെ സതീർത്ഥ്യനായിരുന്ന സി. എസു്. ഗോപാലപ്പണിക്കരുടെ അടുത്തെങ്ങും നില്ക്കാനുള്ള യോഗ്യത ഉണ്ടായിരുന്നില്ലെന്നു പറയാതിരിക്കാൻ നിവൃത്തിയില്ല.
19.152 കുഞ്ഞുകൃഷ്ണമേനോന്റെ പദ്യകൃതികൾ
ദേവീസ്തവം (15 പദ്യങ്ങൾ) രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
ഔദാൎയ്യലേശമണയാതെ യമന്റെ കൂട്ടർ
പാദാദിയാൽക്കയറുകെട്ടിവലിയ്ക്കുമത്രേ
സൗദാമിനിക്കു സമമാം തവ കോമളാംഗം
വേദാത്മകം കരുതുവോർക്കതു സാരമുണ്ടോ?
അംഭോധരപ്രകരഘർഘരഘോഷപൂർവ്വ-
മംഭോധിതാൻ കയറിയൂക്കൊടുമുക്കിയാലും
ദംഭോളികൊണ്ടു തലവെട്ടിനുറുക്കിയാലും
സുംഭോപമം മരുവുമാറൊരുശക്തിനല്കും.
വിനോദിനി. നാലു സർഗ്ഗങ്ങളിലായി 125 പദ്യങ്ങളടങ്ങിയ ഒരു കഥ. അതിലെ നായികാവർണ്ണനമാത്രം ഉദ്ധരിക്കാം.
ഹിമാചലംതൊട്ടഥ സേതുവോളം
ക്രമാൽ തിരഞ്ഞീടിലുമിത്രമാത്രം
അമായസൗന്ദൎയ്യരസ നിറത്തെ
കുമാരിയെക്കാണ്മതസാദ്ധ്യമത്രേ.
പുരന്ധ്റിമുത്താമവൾതാൻ ധരിക്കും
സ്ഫുരൽപ്രഭാഭാസുരകങ്കണത്തെ
കരപ്രകാശം തനിയേ ജയിച്ചു
നിരർത്ഥമാക്കുന്നു സുവർണ്ണശബ്ദം.
ചെവിക്കടയ്ക്കൽ തലവച്ച കണ്ണിൽ
ഭവിച്ച നാനാരസധാടിയാലും
സുവിദുർമോഷ്ഠാധരകാന്തിയാലും
ദ്രവിക്കുമുള്ളം മൃഗജാതികൾക്കും.
പനംകുലയ്ക്കൊത്തരയിൽക്കവിഞ്ഞു
ഘനത്തിൽനില്പോരളിനീലകേശം
ഘനത്തിനാ മാമുനിമാർ മനസ്സിൽ
ഘനത്തിനും ഹാനിയണയ്ക്കുമൊപ്പം.
സ്ഫുടിച്ചതാരുണ്യമുദിക്കുമപ്പെൺ-
ക്കൊടിക്കെഴും മെയ്യൊരു നോക്കുകണ്ടാൽ
തടിൽപ്രകാശപ്രകരം തറയ്ക്കും-
പടിക്കു മൽക്കണ്ണുകൾ മഞ്ഞളിച്ചു.
അജാമിളമോക്ഷം (വഞ്ചിപ്പാട്ടു്) 152 ഈരടികൾ.
യാത്രാകാലമടുത്തടുത്തെത്തിയപ്പോൾ കാലദൂതൻ
തത്രവന്നുതിക്കുകൂടി പത്തുനൂറെണ്ണം
വട്ടക്കണ്ണിട്ടുരുട്ടിത്തീക്കട്ടചുറ്റും പറപ്പിച്ചു-
കുട്ടിത്തിങ്കൾവടിവാർന്നു ദംഷ്ട്രകൾകാട്ടി.
ഊക്കനായകുഴൽപോലെ മൂക്കിനോടുവലുതാക്കി
നാക്കുനീട്ടിപ്പലകപ്പല്ലിളിച്ചു കാട്ടി
അസ്ഥിമാല കുടൽമാല മസ്തകങ്ങൾ കോർത്തമാല
ഇത്തരങ്ങൾ ചാർത്തീട്ടുള്ള കഴുത്തിട്ടാട്ടി.
പാറയേക്കാൾ കട്ടികൂടി കാറിനേക്കാൾ കറുപ്പുള്ള
ഘോരമെയ്യിൽച്ചോരവസ്ത്രം ചേരവേ ചുറ്റി
ദണ്ഡുമോങ്ങിശ്ശൂലംനീട്ടി വണ്ണമേറും പാശംവീശി
ചണ്ഡമാമിരുമ്പുലക്ക ചുഴറ്റിക്കാട്ടി
ദന്തിസിംഹവ്യാഘ്രാദിയാം ജന്തുക്കളെക്കുത്തിക്കോർത്ത
കുന്തമാകാശത്തിൽമുട്ടും പടിയായ്പൊക്കി
തീമയമായ് വാക്കിൽനിന്നു ധൂമമേറ്റം വമിച്ചയ്യോ
ധൂമകേതുക്കളെപ്പോലെ ഭീമമൂർത്തികൾ
പൊട്ടിച്ചിരിച്ചായുധങ്ങൾ തട്ടിമുട്ടിശ്ശബ്ദംകൂട്ടി-
ക്കെട്ടിക്കൊണ്ടുപോവാനവർ വട്ടവുംകൂട്ടി.
ഒരു പോലീസു് ഇൻസ്പെക്ടരുടെ വധം—യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി രചിച്ച 25 പദ്യങ്ങൾ. പോലീസുകാരെപ്പറ്റിയുള്ള ഒരു പദ്യംമാത്രം ഉദ്ധരിക്കാം.
കത്തിക്കാളുന്ന ദാവാനലനൊടു കിടയായ്
ചുട്ടുവല്ലാതിരമ്പി-
ക്കുത്തിച്ചാടുന്ന ചോരപ്പുഴയുടെ കൊടുതാ-
യുള്ളൊഴുക്കുത്തിനാലും
തത്തിത്തള്ളിച്ചടിക്കും പൃഥുകരചരണ-
ത്തല്ലിനാലും കുലുക്കം
ഹൃത്തിൽ തട്ടാത്തൊരിക്കൂട്ടരെ യമഭടരായ്
മാറ്റിയാൽ ദോഷമുണ്ടോ?
പട്ടിക്കഥ—ഏഷണിയുടെ ദൂഷ്യത്തെ പ്രകാശിപ്പിക്കുന്ന ഒരു സാരോപദേശകഥ.
രത്നാവലി—ഇതു് ഒരു “ജായിന്റുസ്റ്റാക്കു കവിത”യാണു്. ആദ്യത്തെ രണ്ടു സർഗ്ഗങ്ങൾ ചങ്ങരംകോത കൃഷ്ണൻ കർത്താവും, 3-ഉം 4-ഉം സർഗ്ഗങ്ങൾ കുണ്ടൂരും, 5-ഉം 6-ഉം സർഗ്ഗങ്ങൾ കാത്തുള്ളിൽ അച്യുതമേനോനും, ബാക്കി രണ്ടു സർഗ്ഗങ്ങൾ ഇക്കവിയും രചിച്ചതാകുന്നു (59 ശ്ലോകങ്ങൾ).
തീവണ്ടി (മൂന്നു പദ്യങ്ങൾ).
തെണ്ടാനിറങ്ങി നിലയ പ്രതിനിന്നു നല്ല
ഘണ്ടാരവാകലിതശംഖരവം മുഴക്കി
ഉണ്ടാമതൃപ്തിയൊടു ഫൂഫൂവിളിച്ചുമണ്ടും
പണ്ടാരമെന്നുപറയാം പുകവണ്ടിതന്നെ.
ധൂമക്കുഴൽ പൃഥുകിരീടമണിഞ്ഞു മേഘ-
ശ്യാമപ്രചണ്ഡതനുവാണ്ടലറിഗ്ഗഭീരം
സാമർത്ഥ്യമോടിളകിയാടിരസംപൊഴിക്കു-
മാമട്ടു പാർക്കിലിതു വൻകരിവേഷമാകും.
മതിരാശി കടൽക്കര.
തടിച്ചമുലപൊക്കി നല്ലരയൊതുക്കി വെൺതൂവലിൽ
പൊടിപ്പുടയതൊപ്പിമേൽ പുതിയ പൂക്കൾവച്ചങ്ങനെ
അടിക്കടിയുമാടതൻ ഞെറിപിടിച്ചു പെൺതത്തതൻ-
പടിക്കുമൊഴിയോതിവന്നിതു മദാമ്മമാർ നൂറുപേർ.
തടിച്ചുപിടിയാനയൊത്തൊരു മുതുക്കിയാൾ തന്റെ കൈ-
പിടിച്ചൊരു ചെറുപ്പമാം ധ്വരവരുന്നു പാപ്പാൻപടി
ചൊടിച്ചുവിലവിട്ടു പൂങ്കണചൊരിഞ്ഞുമുപ്പാരിടം
മുടിച്ചുകൊലകൊമ്പനാരുടെ പണിത്തരം മേത്തരം.
ആരോഗ്യസ്തവം—നടുവത്തച്ഛനു് ആരോഗ്യദാനത്തിനു വേണ്ടിയുള്ള പ്രാർത്ഥനാരൂപമായ 26 പദ്യങ്ങൾ.
പതിവായ് മൃദുവായ് പദങ്ങൾവയ്ക്കും
മതിമാനിക്കവിവീരനിപ്രകാരം
അതിയായൊരു പാദദോഷമേല്ക്കു-
ന്നതിനെന്താണൊരു ഹേതു പാർത്തുകണ്ടാൽ.
ഇക്കണ്ടീടുന്നതെല്ലാം മിഴിമുനയടിയാൽ തീർത്തുകാത്തീടുമമ്മേ
മുക്കണ്ണൻതൻമടിത്തട്ടിനു പൊലിമവിതച്ചമ്പുമെൻ തമ്പുരാട്ടി
തക്കത്തിൽതൃക്കൺകളിയൊടു നടുവത്തച്ഛനുള്ളോരഴൽപ്പാ-
ടൊക്കെത്തീർക്കേണമെന്നല്ലിനിയുമറുപതാണ്ടൂഴിവാഴിച്ചിടേണം.
കവനകൗമുദിക്കൊരുപദേശം.
ഉപകോശ—ഇതും ജായിന്റുസ്റ്റാക്കു കവിതതന്നെ. പൂർവ്വഭാഗം കുണ്ടൂരിന്റേതാണു്. ഉത്തരഭാഗത്തിൽ 57 ശ്ലോകങ്ങൾ.
ഉള്ളിൽ കൈയ്പും പുറത്തൊക്കെയുമകമലിയും
രാഗവും ചേർന്നു ഭംഗ്യാ
വള്ളിക്കെട്ടിൽപ്പഴുത്തങ്ങനെവിലസുമൊരു
കാഞ്ഞിരക്കായിപോലെ
പുള്ളിക്കേഴാക്ഷി ചൊല്ലീടിന മിനുമിനുസ-
ച്ചൊല്ലിലുള്ളംമയങ്ങി-
ത്തള്ളിക്കേറുന്ന തണ്ടാർശരരസലഹരി-
ക്കുള്ളിലായ് പുള്ളിയപ്പോൾ.
കിരീടധാരണമഹോത്സവം 5 പദ്യങ്ങൾ.
സാമ്രാജ്യപ്രശസ്തി 14 ശ്ലോകങ്ങൾ.
ലക്ഷ്മീവിലാസശതകം (വലിയകോയിത്തമ്പുരാന്റെ ഷഷ്ടിപൂർത്തിയെ സംബന്ധിച്ചു്).
“കണ്ണാക്കിവെച്ചു പഥുരോമയുഗത്തിനേത്താൻ
സ്വർണ്ണാരവിന്ദമുകുളങ്ങൾ മുലയ്ക്കുമാക്കി
തിണ്ണംജഗദ്വിജയമാർക്കു ലഭിക്കുമെന്നു
കണ്ണും സ്തനങ്ങളുമതേമുതൽ മത്സരിച്ചു.
ഗാനത്തിനൊത്തു നളിനത്തിനകത്തുപുക്കു
തേനുണ്ടുമണ്ടുമൊരുവണ്ടുകളുണ്ടസംഖ്യം
മാനിച്ച മാധവി നിജാളകമാക്കിമാന്യ-
സ്ഥാനത്തുവച്ചിതവയെസ്സഹജപ്രിയത്താൽ.”
കവിമൃഗാവലി.
“നൽപ്പൊന്നുവൻപടയിലേറ്റു മടങ്ങി നിത്യം
കപ്പംതരുന്ന വരവർണ്ണിനി വർണ്ണനീയേ
അപ്പാത പംക്തികൾ തകർത്തമരുന്ന മൂലൂർ
പപ്പുപ്പണിക്കർ തടിയൻകിടിതന്നെനൂനം.”
ആൎയ്യഗീതി.
എളിയവനുന്നതനാകും
പൊളിയും സമ്പന്നനർദ്ധനിമിഷത്തിൽ
കളിയല്ലമ്മേ! തൃക്കൺ
കളികളിലുലകംകിടന്നുമറിയുന്നൂ
ഓങ്കാരമൃതവല്ലി-
പ്പൂങ്കാവേനിൻപദാബ്ജയുഗളത്തെ
താങ്കാണട്ടെ സുകൃത-
ന്തേങ്കാമിച്ചലയു മെൻമനോഭൃംഗം.
ചിറ്റൂർ നമ്പൂരിപ്പാടു്. ‘ഇതു് ഒരു കൂട്ടുയാദാസ്തു’ കാവ്യമാണു്. അതിൽ രണ്ടുസർഗ്ഗങ്ങൾ കുണ്ടൂരും, അടുത്ത രണ്ടു സർഗ്ഗങ്ങൾ പി. കെ. നാരായണൻ നമ്പീശനും, അഞ്ചാംസർഗ്ഗം ഇക്കവിയും രചിച്ചതാണു്.
ശ്രീമൂലവഞ്ചീശദശകം.
ആഞ്ജനേയവിജയം. 120 പദ്യങ്ങളുള്ള ഇക്കൂട്ടുയാദാസ്തുകാവ്യത്തിൽ പതിനഞ്ചു കവിതകൾ ഒടുവിലിന്റേതാണു്.
ദേവയാനീപരിണയം. നാലുസർഗ്ഗങ്ങളുള്ള ഈ കാവ്യത്തിൽ രണ്ടാമത്തേസർഗ്ഗം മാത്രം ഇക്കവിയുടേതാകുന്നു.
കടാക്ഷസന്ദേശം. ഒരു യുവാവിനെക്കണ്ടു് ഒരു സുന്ദരി അനുരക്തയാവുന്നു. അവൾ ‘ശല്യാധിക്യംകുന്നുമഹശിഖൻ നിഷ്കൃപംചെയ്കമൂലം’ ‘കടാക്ഷം’ വഴിക്കു് ഒരു സന്ദേശമയയ്ക്കുന്നു. സന്ദേശമിതാണു്.
സാരാത്മാവേ! സകലസുഗുണാഗാര! സൗഭാഗ്യസിന്ധോ
പാരാവാരാധികതരഗഭീരാശയപ്രാജ്ഞമൗലേ!
സാരാസാരംചെറുതുമറിയാതുള്ളൊരീസ്സാധുവോതും
ഗീരാകെക്കേൾപ്പതിനുകരുണാലേശമേശേണമിപ്പോൾ
സന്തോഷത്തോടൊരുതവണയെന്നച്ഛനെക്കാണ്മതിന്നായ്-
ആന്തോഴന്മാർ ചിലരുമൊരുമിച്ചാലയേവന്നനേരം
എന്തോ ത്വന്മൂർത്തിയെമമമിഴിക്കോണുചെന്നാശ്രയിച്ചൂ
ചിന്തോദന്വാനതിൽമുഴുകിയാണന്നുതൊട്ടെന്റെചിത്തം.
കാലാകാലക്രമമനുസരിക്കാതെ സന്താപവഹ്നി
ജ്വാലാമാലയ്ക്കരിയൊരതിയായ്ത്തീർന്നുമച്ചിത്തമയ്യോ!
മാലാകെത്തീർത്തരുളണമസാമാന്യകാരുണ്യരാശേ.
ശ്രീമതി. എട്ടു കവികൾകൂടി എഴുതിയ ഈ കൂട്ടുകവിതയിൽ 6-ാം ഭാഗം ഒടുവിലെന്റെതാണു്.
പഞ്ചാംഗി. ഒരു സാഹിതീസദസ്സിലെ അഞ്ചംഗങ്ങൾ ചേർന്നെഴുതപ്പെട്ടതിനാൽ ഈ പേരു ദ്വേധാ യോജിക്കുന്നു. കടത്തനാട്ടു കെ. ശങ്കരവാരിയർ, കോയിപ്പള്ളിൽ പരമേശ്വരക്കുറുപ്പു്, പരിയാടത്തു ഗോപാലമേനോൻ, ഒടുവിൽ ശങ്കരൻകുട്ടിമേനോൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ ഇവരായിരുന്നു പഞ്ചാംഗങ്ങൾ. അതിലെ അഞ്ചാംസർഗ്ഗമായിരുന്നു ഒടുവിലിന്റേതും ഒടുവിലത്തേതും. അരമണിക്കൂർകൊണ്ടു തീർത്തതാണത്രേ ഈ കൃതി.
ചണ്ഡാലീമോക്ഷം. ഇതും ഒരു കൂട്ടുകവിതതന്നെ. നാലാംസർഗ്ഗമാണു് ഒടുവിലിന്റേതു്.
നല്ലഭാഷ. ഇതു് ഒരു അസംപൂർണ്ണ പച്ചമലയാളകൃതിയാണു്.
മിന്നൽകൊക്കുന്നപൂമെയ് പൊലിമയുമകതാ-
രിട്ടുലയ്ക്കും മുലക്കു-
ന്നന്നപ്പോക്കുംമഴക്കാറെതിർതലമുടിയും
മുല്ലമൊട്ടൊത്തപല്ലും
കന്നൽക്കണ്ണുംകടുംചോപ്പുടയചൊടികളും
കാണുകിൽ കൊച്ചുതെക്കൻ
തെന്നൽത്തേരിൽകരേറുന്നവനുടെതറവാ-
ട്ടമ്മയോയെന്നുതോന്നു.
അപരാധിനിയായ അന്തൎജ്ജ നം (ഒരു നടന്ന കഥയാണു്).
ഒരു പതിവ്രതയുടെ കഥ. ഇതു് കഴ്സൻപ്രഭുവിന്റെ വാഴ്ചക്കാലത്തു നടന്ന ഒരു യഥാർത്ഥ സംഭവമാണു്.
വട്ടക്കണ്ണുതുറിച്ചുരുട്ടിനെടുതാം മേൽമീശതപ്പിക്ഷിതി-
ക്കിട്ടഞ്ചെട്ടുചവുട്ടി,രുട്ടൊടിദമായിൻസ്പക,രോതീടവേ
കൂട്ടിൽപെട്ടിരകിട്ടിടാത്തപുലിതൻമുന്നിൽപതിച്ചുള്ളൊരാ-
പ്പട്ടിക്കുട്ടികണക്കു പേടിയൊടവൻ താണേവമോതീടിനാൻ.
കുട്ടികളുടെ പാഠപുസ്തകങ്ങളിൽ ചേർക്കാനായി ചില കവിതകളും അദ്ദേഹം എഴുതീട്ടുണ്ടു്.
“തീപ്പെട്ടിപണ്ടില്ലതിനാൽ ജനങ്ങൾ-
ക്കേർപ്പെട്ടകഷ്ടം പറയാവതല്ല
ഇപ്പോളതിന്മാതിരിയൊന്നുമില്ല,
തീപ്പെട്ടിയില്ലാത്തൊരുവീടുമില്ല.
നാട്ടിൻപുറങ്ങളിലുള്ള കുട്ടികൾക്കുനല്ലോരോണം
വിട്ടാൽപിന്നെക്കൊയ്ത്തുകാലംവിശേഷമല്ലോ
രണ്ടുപൂവുവിരിപ്പെന്നും മുണ്ടകനെന്നുമുണ്ടതിൽ
മുണ്ടകൻകൊയ്യുന്നകാലം മുഴുത്തമോദം.” ഇത്യാദി—
ഈ ഉദ്ധരണങ്ങളിൽനിന്നും കുഞ്ഞുകൃഷ്ണമേനോന്റെ കവിതയുടെ സ്വഭാവം ഏറക്കുറെ മനസ്സിലാകുമല്ലോ.
19.153 സരസഗായക കവിമണി—കെ. സി. കേശവപിള്ള
കൊല്ലംതാലൂക്കിൽ പരവൂർ എന്ന ദേശത്തു് ‘വാഴവിള’ എന്നൊരു പുരാതന ഗൃഹമുണ്ടു്. ആ ഗൃഹത്തിലെ ഒരംഗം വേലുത്തമ്പിയുടെ വലത്തുകൈ എന്ന നിലയിൽ ആലപ്പുഴെ സർവ്വാധികാൎയ്യക്കാർ ഉദ്യോഗം വഹിച്ചുകൊണ്ടിരുന്ന കാലത്താണു് പ്രസിദ്ധമായ പള്ളാത്തുരുത്തിസംഭവം ഉണ്ടായതു്. ഈ കുടുംബക്കാർ കണക്കു ചെമ്പകരാമൻ എന്ന രാജദത്തമായ മാറാപ്പട്ടം ഇപ്പോഴും അനുഭവിച്ചുവരുന്നു.
1043 മകരം 22-ാം തീയതി രോഹിണീനക്ഷത്രത്തിൽ പ്രസ്തുത കുടുംബത്തിലെ ശാഖയായ കോതേത്തുവീട്ടിൽവച്ചു്, ലക്ഷ്മിഅമ്മയുടെയും, വലിയവെളിച്ചത്തു രാമൻപിള്ളയുടെയും പുത്രനായി കെ. സി. കേശവപിള്ള ജനിച്ചു. പിതാവു് കുശാഗ്രബുദ്ധിയും ധാർമ്മികനും ജ്യോതിശ്ശാസ്ത്രത്തിൽ നല്ല വ്യുൽപന്നനും ആയിരുന്നു. അഞ്ചാംവയസ്സിൽ നാട്ടാചാരം അനുസരിച്ചു് എഴുത്തിനിരുന്നിട്ടു്, പരവൂർ സർക്കാർ പള്ളിക്കൂടത്തിൽ ചേർന്നു പഠിത്തം തുടങ്ങി. മാതാപിതാക്കന്മാരുടെ നിരന്തരമായ ഉത്സാഹവും പുത്രന്റെ നൈസർഗ്ഗികമായ ബുദ്ധിഗുണവും യോജിക്കയാൽ, ബാലൻ ഓരോ ക്ലാസ്സിലും ഒന്നാമനായി പാസ്സായിക്കൊണ്ടിരുന്നു. ഇങ്ങനെ മലയാളം പഠിച്ചുതീർത്തു. സമീപത്തു് ആംഗലവിദ്യാലയത്തിന്റെ അഭാവത്തിലും കൊച്ചുകുട്ടിയെ വീടുവിട്ടു ദൂരദേശത്തയയ്ക്കുന്നതിനു മാതാപിതാക്കന്മാർക്കുണ്ടായിരുന്ന വൈമനസ്യത്താലും, ഇവിടെവച്ചു് നമ്മുടെ ബാലനു പഠിത്തം നിറുത്തേണ്ടതായി വന്നു. പിന്നീടു് പിതാവിന്റെ മേൽനോട്ടത്തിൽ രാമായണവായന പരിശീലിച്ചുതുടങ്ങി. അചിരേണ പലേ രാഗങ്ങൾ വശപ്പെടുകയാൽ കൊച്ചുകേശവൻ ഒരു നല്ല ഗായകനായിത്തീരുകയും വായനയുള്ള ദിക്കുകളിലെല്ലാം ക്ഷണിക്കപ്പെടുകയും ചെയ്തുതുടങ്ങി. ഇങ്ങനെ ദൈനംദിനമുള്ള രാമായണപാരായണം പലേ വിധത്തിൽ പ്രസ്തുത ബാലന്നു പ്രയോജകീഭവിച്ചു. അതു് അന്നു ബാലഹൃദയത്തിൽ അങ്കുരിപ്പിച്ച ആസ്തികത്വം ആമരണം അപ്രചലിതമായി നിലനിന്നു. രണ്ടാമതായി അതുവഴി ലഭിച്ച വിപുലമായ പദപരിചയവും ആശയസമ്പത്തും അദ്ദേഹത്തിന്റെ കവിതാതരുവിനു പരിപോഷകമായിത്തീർന്നു. മൂന്നാമതായി അതു് അദ്ദേഹം ഗാനകലയിൽ അസാമാന്യമായ അഭിരുചി ജനിപ്പിച്ചു.
ഈ പരിതഃസ്ഥിതിയിൽ വളർന്ന ഒരു ബാലൻ സംഗീതസാഹിത്യങ്ങളുടെ ഹൃദ്യമായ സമ്മേളനംകൊണ്ടു സുരഭിലമായിരിക്കുന്ന കഥകളിയാൽ സമാഹൃഷ്ടനായിത്തീർന്നതിൽ അൽഭുതത്തിനു വകയില്ലല്ലോ. കേളികൊട്ടു കേൾക്കുന്ന ദിക്കിലൊക്കെ ഈ ബാലനും എത്താതിരിക്കയില്ലെന്ന ദിക്കായി. ഈ കഥകളിബ്ഭ്രാന്താണു് അദ്ദേഹത്തിനെക്കൊണ്ടു് 15-ാമത്തെ വയസ്സിൽ പ്രഹ്ളാദചരിതം എന്നൊരു ആട്ടക്കഥ രചിപ്പിച്ചതു്. ഈ വിഷയത്തിൽ കെ. സി. തന്റെ അനുഭവങ്ങളെ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.
“നാലോ അഞ്ചോ ദിവസങ്ങളിൽ ഇടവിടാതെ ആട്ടമുണ്ടായാലും, ഒരു ദിവസമെങ്കിലും മുടക്കംവരുത്താതെ ആ സ്ഥലത്തു ഹാജർ കൊടുക്കുകയും പ്രഭാതംവരെ നിദ്രയുടെ കഥപോലും വിസ്മരിച്ചു് അത്യുത്സാഹപൂർവ്വം ആട്ടം കാണുകയും ചെയ്ക പതിവായിരുന്നു. ഇങ്ങനെ കുറച്ചുനാൾ കഴിഞ്ഞപ്പോൾ, ആട്ടത്തിൽ ഭാഗവതർ പാടുമ്പോൾ, അവിടെച്ചെന്നു് ശിങ്കിടിപാടിയെങ്കിൽ കൊള്ളാമായിരുന്നു എന്നായി ആഗ്രഹം. ഇതിന്റെ ഫലമായി സ്വല്പകാലം കൊണ്ടു പാട്ടുകൾ സാമാന്യം പാടുന്നതിനും കൈകൾ കാണിച്ചാൽ ഗ്രഹിക്കുന്നതിനും വശമായി. ആയിടയ്ക്കു് ഞങ്ങളുടെ ദിക്കിൽ ഒരു ഗൃഹസ്ഥന്റെ പക്കൽ 56 ദിവസത്തെ ആട്ടക്കഥകൾ ചേർന്ന ഒരു പുസ്തകം ഉണ്ടായിരുന്നു. ഒരു സ്വർണനിധിപോലെ തോന്നിയിരുന്ന ആ പുസ്തകം കുറെ പകർത്തിയെഴുതുന്നതിനായി ഏതാനും ദിവസത്തേക്കു തരണമെന്നു് അദ്ദേഹത്തോടപേക്ഷിച്ചതിൽ “തന്നയയ്ക്കാൻ പാടില്ല; വേണമെങ്കിൽ ഇവിടെ വന്നിരുന്നു പകർത്തിക്കൊള്ളണം” എന്നാണു മറുപടി ഉണ്ടായതു്. അന്നുമുതൽ കടലാസ്സും മഷിയും പേനയും സമ്പാദിച്ചുകൊണ്ടു് അവിടെ ചെന്നിരുന്നു് ഏതാനും കഥകൾ കുറേദിവസംകൊണ്ടു് പകർത്തി എഴുതുകയും പഠിക്കയുംചെയ്തു. അത്രയുമായപ്പോൾ ‘ഇനി ഒരാട്ടം നടത്തണം’ എന്നായി മോഹം. താമസിയാതെ ഏതാനും വയസ്യന്മാരെ കൂട്ടിച്ചേർത്തു് ഒരു യോഗം ഉണ്ടാക്കി. കഥ ദുൎയ്യോധനവധം എന്നു തീർച്ചപ്പെടുത്തി. ഓരോ വേഷവും നിശ്ചയിച്ചു. അവരവരുടെ വേഷത്തിനുള്ള കോപ്പുകൾ അവരവർതന്നെ കടലാസ്സുകൊണ്ടും മറ്റും ഉണ്ടാക്കിക്കൊള്ളണം എന്നായിരുന്നു ഏർപ്പാടു്. എനിക്കു് ചെണ്ടകൊട്ടു്, പാട്ടു്, ഹനുമാന്റെ വേഷം ഇത്രയും ആണു് നിശ്ചയിക്കപ്പെട്ടതു്. ഏതാനും ദിവസം അത്യുൽക്കണ്ഠയോടുകൂടി പ്രയത്നം ചെയ്തു ഞാൻ കടലാസ്സുകൊണ്ടുണ്ടാക്കിയ ഹനൂമൽകിരീടത്തിന്റെ ആ വിചിത്രമായ പ്രതിമ ഇപ്പൊഴും എന്റെ മനസ്സിൽ ആവിർഭവിച്ച മന്ദഹാസത്തെ ജനിപ്പിക്കുന്നു. അടുത്ത ഒരു വീട്ടിൽവച്ചു് ആയിടയ്ക്കുള്ള ഒരു ശിവരാത്രിനാളിൽ കേവലം ബാലന്മാരായ ഞങ്ങൾ കാട്ടിക്കൂട്ടിയ ഗോഷ്ടികൾ ഓർക്കുമ്പോൾ ഇന്നും വളരെ ലജ്ജ തോന്നുന്നുണ്ടു്. പുത്രവാത്സല്യനിധിയായ എന്റെ അച്ഛൻ ഒഴികെ മറ്റുള്ള രക്ഷാകർത്താക്കന്മാരെല്ലാവരും ഇതറിഞ്ഞു് എന്നെ വളരെ ശാസിക്കയുണ്ടായി. ഇങ്ങനെ ബാലചാപല്യത്താൽ പോഷിതമായ കഥകളി ഭ്രാന്തു് ‘ഇനി ഒരാട്ടക്കഥയുണ്ടാക്കണമെന്നുള്ള ദുർമ്മോഹത്തെയാണു്’ പിന്നെ മനസ്സിൽ അങ്കുരുപ്പിച്ചതു്. അപ്പോൾ സിദ്ധരൂപം പോലും നോക്കീട്ടില്ല. രാമായണാദികൾ വായിച്ചതുകൊണ്ടുള്ള അറിവേ ഉള്ളു. എങ്ങിനെയോ കയ്യിൽ വന്നുചേർന്ന ഒരു അമരം തമിഴ്ക്കുത്തിന്റെ സഹായവും ഉണ്ടു്. എന്തിനധികം? കുറേനാൾ കഴിഞ്ഞപ്പോൾ എന്റെ കൃതിയായി പ്രഹ്ളാദചരിതം എന്ന ഒരാട്ടക്കഥയുണ്ടായി എന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.”
അന്നു് ഇടത്തറ പരമുആശാൻ എന്നൊരാൾ പരവൂർ മലയാംപള്ളിക്കൂടം വാദ്ധ്യാരായിരുന്നു. ഇടത്തറ കുടുംബക്കാർ പരമ്പരയാ നാട്ടാശാന്മാരായിരുന്നു. ഇന്നും അടിയന്തിരാവസരങ്ങളിൽ പരവൂരിലെ നായന്മാർ ഇടത്തറ ആശാനു ദക്ഷിണ കൊടുക്കാറുണ്ടു്. നമ്മുടെ ബാലകവിയുടെ ഈ കൃതിയിലുള്ള ആദ്യത്തെ പദ്യം പരമുആശാൻ യദൃച്ഛയാ കാണുകയുണ്ടായി. “കേശവനു കവിയായാൽ കൊള്ളാമെന്നു മോഹമുണ്ടു്; അല്ലേ? പക്ഷേ അതിനു് അല്പം പഠിച്ചെങ്കിലേ ഒക്കൂ” എന്നു് ആശാൻ അധിക്ഷേപിച്ചുവത്രേ. എന്നാൽ അതിനെ തുടർന്നു് അദ്ദേഹത്തിനു ഹൃദ്യമായി മറ്റൊരു അനുഭൂതിയുണ്ടായി. അദ്ദേഹം തന്റെ കൃതിയെ പരവൂർ കേശവനാശാൻ എന്ന പണ്ഡിതവരേണ്യനെ കാണിച്ചു. അദ്ദേഹം പറഞ്ഞതു് ഇങ്ങനെ ആയിരുന്നു. “അവിടുന്നു കുറെ സംസ്കൃതം വായിക്കണം. അങ്ങനെ വായിച്ചാൽ ഇതിനെ സ്വയമേവ തിരുത്തുന്നതിനു ശക്തിയുണ്ടാവും.” അചിരേണ അദ്ദേഹം കേശവനാശാന്റെ ശിഷ്യത്വം കൈവരിച്ചു. നാടകാലങ്കാരപൎയ്യന്തം ആ ഗുരുവിന്റെ അടുക്കൽനിന്നു പഠിച്ചിട്ടു് അദ്ദേഹം 16-ാംവയസ്സിൽ പ്രഹ്ളാദചരിതത്തെ സ്വയം പരിഷ്കരിക്കയും ഹിരണ്യാസുരവധം എന്നു പുതിയ പേർ അതിനു നല്കയും ചെയ്തു. പ്രസ്തുത കൃതിയെപ്പറ്റി സാരസ്യവാരാന്നിധിയായ രാമക്കുറുപ്പുമുൻഷി പ്രസ്താവിച്ചിട്ടുള്ളതു താഴെ ചേർക്കുന്നു.
“ഈ കൃതിയുടെ കർത്താവു് ഇപ്രകാരമുള്ള കവിതകളിൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നപക്ഷം, ഇദ്ദേഹം ഒരിക്കൽ ഏറ്റവും ഉൽകൃഷ്ടമായ കവിതകൊണ്ടു നമ്മെ വിസ്മയിപ്പിക്കുന്നതിനു ശക്തനായിത്തീരുമെന്നു ഞാൻ വിശ്വസിക്കുന്നു. ഇതിൽ ഞാൻ വായിച്ചുനോക്കിയ ഏതാനുംഭാഗം എനിക്കു് ഏറ്റവും പ്രിയവും ഹൃദയംഗമവും ആയി തോന്നിയിരിക്കുന്നു”.
അദ്ദേഹത്തിന്റെ പ്രവചനം ഫലിച്ചു എന്നു പറയേണ്ടതില്ലല്ലോ. പ്രസ്തുത കൃതിയിൽ അദ്ദേഹം തന്റെ ഗുരുവിനെ ഇങ്ങനെ വാഴ്ത്തിയിരിക്കുന്നു.
വിബുധാനന്ദസന്ദായീ
വിദ്യാ കേളിവിശാരദഃ
വിഭാതു ഹൃദയേ നിത്യം
ദേശികഃ കേശവാഹ്വയഃ.
അനന്തരം തന്റെ വിനയത്തെ ഇപ്രകാരം പ്രകാശിപ്പിച്ചുകാണുന്നു:
ഭോ വിദ്വാംസഃ ക്വ യൂയം? പ്രഥിതസമകലാ-
പേശലാസ്സ്വല്പബുദ്ധിഃ
ക്വാഹം? നാട്യപ്രബന്ധം സരസമകലുഷം,
യദ്യപീതം ചരിത്രം
കുർവേ പ്രഹ്ളാദനാമ്നഃ കൃതിരിയമിഹ വഃ
പ്രീതയേ നോ കഥം സ്യാ-
ദവ്യക്താവാച്യവർണ്ണാ അപി ഹി ശിശുഗിരോ
ലോകഹർഷായ സന്തി.
ഒന്നുരണ്ടു പദ്യങ്ങൾ മാത്രം മാതൃകയ്ക്കായി ഉദ്ധരിക്കാം.
തോടി–ചെമ്പട
പരഭൃതരവരമ്യേ പാവനശ്രീ നിശാന്തേ
സുരഭിലസുമപൂർണ്ണേ നന്ദനോദ്യാനദേശേ
സരസിജദളതുല്യാ ലോലനേത്രാസ്സകാമീ
ഗിരമിതി നിജപത്നീ സസ്മിതം വ്യാജഹാര.
നളിനദളാക്ഷിമാരാം–നിങ്ങളിന്നു
തെളിവോടു കേൾപ്പിൻ മമ വാചം
നളിനിയിതാ വിധുവൊടുതെളിവതി-
ലുളവായ വൈരത്താലേ
അളിനിരയായ ഖഡ്ഗമതികോപാലിളക്കുന്നു.
(നളി)
പരഭൃതങ്ങടെ നാദമിന്നു ഹൃദി-
പരിതോഷമതു വളർത്തുന്നു
പരിഭവമോടരികിൽവന്നു–മാരൻ
പരിചോടെ ശരമയയ്ക്കുന്നു
പരിതാപം വളരുന്നു–പാരം മേനി തളരുന്നു
പരിരംഭം കരണീയം മുതിർന്നു.
ബാല്യകൃതികളിൽപോലും ഇങ്ങനെ ദ്വിതീയാക്ഷരപ്രാസം ക്ലേശംകൂടാതെ ഘടിപ്പിച്ചുവന്ന ഈ സരസകവിയെ—പ്രാസം കൂടാതെയുള്ള കവിതാരചനതന്നെ ദുസ്സാധമായി തോന്നിയിരുന്ന ഈ മഹാകവിയെ—ദ്വി: പ്രാസവഴക്കുകാലത്തു്, അദ്ദേഹം തന്റെ ഗുരുനാഥന്റെ പക്ഷംപിടിച്ചു് ദ്വി: പ്രാസനിർബന്ധത്തെ എതിർത്തു എന്ന കാരണത്താൽ—ചിലർ എന്തൊക്കെയാണു് അധിക്ഷേപിച്ചതു്! പ്രാസം പ്രയോഗിക്കാനുള്ള ശക്തി ഹീനതകൂടി അദ്ദേഹത്തിൽ ആരോപിക്കയുണ്ടായി.
രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ടു്, വൃകാസുരവധം വഞ്ചിപ്പാട്ടു്, പാർവതീസ്വയംവരം അമ്മാനപ്പാട്ടു്, അഷ്ടാംഗഹൃദയവിധിയുടെ അനുവാദമായ സുരതവിധി പാന മുതലായവയൊക്കെ ഇക്കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണു്.
ഇതിനിടയ്ക്കു് അദ്ദേഹം പാർവത്യകാരായിരുന്ന സ്വപിതാവിനെ സഹായിപ്പാനായി നിത്യവും പ്രവൃത്തിക്കണക്കു് എഴുതിക്കൊണ്ടിരിക്കയും ഒരു ഗുരുമുഖേന ഇംഗ്ലീഷ് പഠിക്കയും ചെയ്തു വന്നു. അചിരേണ ആ ഭാഷയിലും അദ്ദേഹത്തിനു സാമാന്യം നല്ല വ്യുല്പത്തി സിദ്ധിച്ചുവെന്നു്, ഇംഗ്ലീഷിൽനിന്നു് അദ്ദേഹം ചെയ്തിട്ടുള്ള ഹൃദ്യമായ പരിഭാഷകളിൽനിന്നു തെളിയുന്നു.
1063-ൽ അദ്ദേഹം കൊല്ലത്തെ ഒരു വൈദ്യശാലയിൽ സംസ്കൃതം പഠിപ്പിക്കാൻ തുടങ്ങി. എന്നാൽ ഒരു കൊല്ലത്തിനുള്ളിൽ ആ ജോലി അവസാനിപ്പിച്ചിട്ടു്, പെരിനാട്ടു് ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു നടത്തിവന്നു.
അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്ന കാലത്തു രചിക്കപ്പെട്ടവയാണു് ശൂരപത്മാസുരവധവും, ശ്രീകൃഷ്ണവിജയവും. രണ്ടും ആട്ടക്കഥകളാണു്. ശൂരപത്മാസുരവധത്തിൽ,
നാനാ നനാ നൂനനാനാ
നനാ നൂനാ നനാ നനു
നാനാ നനാ നോന നേനാ
നനാ നേന നനേ നനുഃ.
എന്നിങ്ങനെയുള്ള ശാബ്ദികമായ ചില ചെപ്പടിവിദ്യകൾ കാണുന്നുണ്ടെങ്കിലും, കേരളവർമ്മ വലിയകോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ “കവിതാഗുണങ്ങൾ ഇതിൽ പലതും ഉള്ളതുകൂടാതെ ആടിക്കാണുന്നതിനും ഈ കഥ വളരെ നന്നായിരിക്കുമെന്നു തോന്നുന്നു.” ആധുനിക കഥകളികളുടെ കൂട്ടത്തിൽ ധാരാളം ആടാറുള്ള ഒരു കൃതിയാണിതു്. കവിതാദേവി പ്രഹ്ളാദചരിതത്തേക്കാൾ ഇതിൽ കൂടുതൽ പ്രസന്നയായിക്കാണപ്പെടുന്നു. ഒരു ഗാനം ഉദ്ധരിക്കാം.
ശങ്കരാഭരണം—ചെമ്പട
ലക്ഷ്മീരക്ഷീണഭക്ത്യാകുലഹൃദയബുധ-
ശ്രേണി ഗീത സ്വ നാഥ
ശ്രീലാവണ്യപ്രധാന പ്രചുരഗുണഹൃതാ
സർവദാ യത്ര ഭാതി
നാകേ വിശ്വൈകപാലോ വിലസതിസ മഹാ
സേനബന്ധുസ്സദാര-
സ്സത്രാ സത്രാശനാനാം തതിഭിരതിസുഖം
വാസവോ ഭാസമാനഃ
നാളീകബാണവിശിഖൈവിവശികൃതാത്മാ
കേളീവനേ ഖലു കദാചന നന്ദനാഖ്യേ
ആളീവിയോഗമുദിതാം ദയിതാം സ ഗീർവ-
ണാളീശ്വരസ്സരസമാഹ ശുചിസ്മിതാം ഗാം.
കാന്തേ കേൾ നീ വാചം മേ രതി-
കാന്തേ കല്യാണി!
കാന്തം ഫുല്ലസുമാന്തം ഭാതി നി-
താന്തം കാൺക വിലാസവനം മേ.കാന്തേ
വാരണഗാമിനി! മാമകദയിതേ!
ചാരുമുഖൈക്യം വരുവതിനയി തേ!
വാരിജവൃന്ദം വരമിഴി കുരുതേ
ഘോരതപസ്സിഹ ശോകമൊടമൃതേ.
കാന്തേ
പെരുകും നവസുമഫലതതിയാർന്നും
മകരന്ദരസം സതതം ചോർന്നും
ഹരിചന്ദനതരുനിരയിടതൂർന്നും
വിലസുന്നിഹ വിശദപ്രഭ ചേർന്നും
കാന്തേ
അഞ്ചിതകചഭര ശോഭാതിമിരം
വഞ്ചനചെയ്യരുതതിനതിരുചിരം
പുഞ്ചിരിതൻപ്രഭയിങ്ങു വളർത്തുക
ചഞ്ചലമിഴി തവ യുക്തമിതരിക.
കാന്തേ
ശ്രീകൃഷ്ണവിജയം അതിമനോജ്ഞമായിട്ടുണ്ടു്. രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിരിക്കുംപോലെ “കേശവപിള്ളയ്ക്കു മലയാളഭാഷയിലും സംസ്കൃതത്തിലും ഉള്ള അസാധാരണ നൈപുണ്യത്തേയും കവനത്തിലുള്ള സഹജവാസനയേയും രസികതയേയും ആലോചിക്കുമ്പോൾ ഈ ആട്ടക്കഥ ഇത്രമേൽ നന്നായിരിക്കുന്നതിനേക്കുറിച്ചു് ആശ്ചൎയ്യപ്പെടാനില്ല”
ഒന്നുരണ്ടു പദ്യങ്ങളും ഒരു പദവും മാത്രം മാതൃകയായി ഉദ്ധരിച്ചുകൊള്ളട്ടേ.
ചിന്തുംചന്തമിയന്നകാന്തികലരും ശ്രീമാധവൻതന്നെയ-
പ്പൂന്തേൻവാണി മനോജ്ഞമായ ശയനേതാനേ വസിപ്പിച്ചുടൻ
ചാന്തുംനൽക്കളഭം സുമങ്ങളുമണിഞ്ഞേതൽസമീപം മുദാ
ചെന്താർബാണരസാലസാ ഗതവതീ ശൃംഗാരലീലാവതീ.
മുല്ലപ്പൂമാലയൊട്ടക്കചഭരമതിലാലോലമായുല്ലസിക്കേ
മുല്ലപ്പൂബാണനേറ്റം ശരനിരകൾ ചൊരിഞ്ഞീടവേ പാടവേന
ചൊല്ലപ്പോകാതദിവ്യപ്രഭയെഴുമമല ശ്രീമുകുന്ദന്റെയോമൽ
ചെല്ലപ്പൂമേനികണ്ടക്കുവലയമിഴിയാൾ മുങ്ങിയാനന്ദസിന്ധൗ.
സാരി
കാമിനിമാർമണിയവളംബുജാക്ഷൻ-തന്റെ
കോമളമാം തിരുമേനി കണ്ടുകണ്ടു
കാമരസം ഹൃദിചേർന്നു മുതിർന്നുവളർന്നു സുന്ദരാംഗീ
സീമയകന്നു കുതുഹലവാരിധിതന്നിൽ മുങ്ങി
തൊണ്ടികണ്ടാലിണ്ടലുണ്ടായ് മണ്ടിടുമാ-റുള്ള
ചുണ്ടുകൾ താംബൂലരസംപൂണ്ടു പാരം
നീണ്ടുചുരുണ്ടൊരു കുന്തളശോഭയുമാർത്തിപാര-മക-
ത്തണ്ടിൽമൃഗങ്ങൾക്കരുളുമൊരോമൽക്കണ്ണിണയും
ഏറുമനംഗവികാരമശേഷർക്കേകീടുന്ന-നല്ല
മാറുകവിഞ്ഞൊരു കുളുർമുലമേൽ മണിമാലകളും
കാറണിക്കുഴൽമണിയിങ്ങനെ ബഹുവിധഭംഗിയോടേ-ചെന്നു
കാറൊളിവർണ്ണൻ സവിധേ ചഞ്ചലപോലെ വിളങ്ങി.
ഇങ്ങനെ കവിതകൾ തെരുതെരെ എഴുതിക്കൊണ്ടിരുന്നകാലത്തും, അദ്ദേഹം ഉപരിഗ്രന്ഥങ്ങൾ പഠിച്ചുകൊണ്ടാണിരുന്നതു്. വ്യാകരണശാസ്ത്രം എണ്ണയ്ക്കാട്ടതമ്പുരാന്റെ അടുക്കലും, കൊല്ലം ഹൈസ്ക്കൂൾ മുൻഷിയായിരുന്ന ഒരു ശാസ്ത്രികളുടെ അടുക്കലും പഠിച്ചിരുന്നതായിട്ടാണു് അറിവു്. തിരുവനന്തപുരത്തേക്കു താമസംമാറ്റുന്നതിനു മുമ്പേ അദ്ദേഹം സിദ്ധാന്തകൗമുദി പഠിച്ചുകഴിഞ്ഞു. തർക്കശാസ്ത്രസംബന്ധമായ ചില ലഘുഗ്രന്ഥങ്ങളും അക്കാലത്തു പഠിച്ചിരുന്നതായി കാണുന്നു.
കവിത്വശക്തി നല്ലപോലെ ദൃഢമായശേഷം രചിക്കപ്പെട്ട രണ്ടുകൃതികളാണു് സ്തവരത്നാവലിയും, സംഗീതമഞ്ജരിയും.
“ഭാഷയിലും സംസ്കൃതത്തിലുമായി സ്വാതിതിരുനാൾ മഹാരാജാവിന്റേയും, ത്യാഗരാജന്റേയും മറ്റും കീർത്തനങ്ങളുടെ മട്ടിലായിട്ടും നൂതനമായ ചില ചമല്ക്കാരമുള്ള മാതിരിയിലും ഈ കവി നിർമ്മിച്ചിട്ടുള്ള ഭജനഗാനങ്ങളിൽ കാണുന്ന പദസാരള ്യം മാതൃകകളിൽ ഉള്ളതിനേക്കാൾ ഒട്ടും ന്യൂനമായിരിക്കുന്നില്ലെന്നു നിസ്സംശയമായി പറയാം. ചില സ്ഥലങ്ങളിൽ അതിനെ അതിശയിക്കുന്നില്ലയോ എന്നുകൂടി സംശയംതോന്നുന്നു.” ചില ഗാനങ്ങളെ മാത്രം ഉദ്ധരിക്കാം.
ഭൂരികല്യാണി—ചെമ്പട
പ. ശ്രീബാലകൃഷ്ണപാഹിമാം നന്ദതനൂജ.
അ-പ. ഗോപാല മനോഹര! താപാലസനാമെന്നെ
നീപാലയൈക ജഗതീപാല സുകപോല.
ശ്രീബാ
ച. 1. കായാമ്പൂനിറമാർന്നിടും ശോഭനമൃദു-
കായാ ഭാർഗ്ഗവീനായക
ആയാസമെല്ലാംതീർന്നമേയസുഖം നല്കുവാൻ
ആയപോൽ വണങ്ങുന്നേൻ മായാമയ മുകുന്ദ.
ശ്രീബാ
2. അഞ്ചിതമായ നിന്നുടെ പുഞ്ചിരിയാലേ
അഞ്ചുന്നു ഗോപിമാരെല്ലാം
കാഞ്ചനമയചാരു കാഞ്endinputചിയതും ചിലമ്പും
വാഞ്ഛാനുകൂലം മമ നെഞ്ചിൽ വിളങ്ങീടേണം.ശ്രീബാ
3. പൂർണ്ണചന്ദ്രന്റെ ശോഭയെ ജയിച്ചിടും ശ്രീ
പൂർണ്ണമായുള്ള നിന്മുഖം
അർണ്ണോജവിലോചന കണ്ണാ മേ ഹൃദി കരു-
ണാർണ്ണവ! വിലസിടുംവണ്ണം നീ കൃപചെയ്ക.ശ്രീബാ
നാട്ട–രൂപകം
പ. കമലലോചന ശമലമോചന രാമ.കമ
അ–പ. ശമിതദൂഷണ ജയ ജിതദശാനന
പരിപാലയ പരമേശ്വരമുഖനിഷേവിത രാമ.കമ
ച. കാമഗാത്രദീനമിത്ര ശ്രീകരഗോത്ര
സോമസമാനനംപവിത്ര സുരനുതിപാത്ര
രാമശോഭന നതിശർമ്മദായക
കോമളപദയുഗകേശവദാസ കാമദ.കമ
സുരുട്ടി–ചെമ്പട
പ. പൂമേനി വിളങ്ങേണം മമ ഭീമാഘവുമകലേണം.പൂമേ
അ–പ. കാമിതഫലങ്ങളേ കരുണയോടരുളുന്ന
ഭാമാപതേ! വരദ കോമളമായനിന്റെ.പൂമേ
ച. 1. വാരിധരങ്ങൾക്കു തോലിനല്കുംഭൂരിസുമശാലികളാ-
മാരോമൽകേശങ്ങൾമേലിൽചേർത്ത ചാരുവാകും മയിൽപീലി
കാരണപൂരുഷ ഹേ! കാണ്മതിനഭിരുചി
പാരവും വളരുന്നു പരമഗുണാഭിരാമ.പൂമേ
ച. 2. പുഞ്ചിരിയുമതിമാത്രം തവ കിഞ്ചകൃപാദരപാത്ര!-പര–
മഞ്ചിതമാകിയ നേത്രം കാണ്മാൻ വാഞ്ഛയേറുന്നഹോരാത്രം.
ചഞ്ചലകരനഖരാഞ്ചിതശോഭി വേണൂ-
ദഞ്ചിതഗാനംകേൾപ്പാനെഞ്ചെവിമുതിരുന്നൂ.പൂമേ
3. ശ്രീവന്യമാലാദിയേറും–തവ ശ്രീവത്സശോഭിതമാറും-നാഥ
സേവേ സമാർത്തികളാറുംവിധദ–മേവോദരം രിപുവാറും
ആശുകളവാൻ പീതകൌശേയമോടും പത്മ-
പേശലപദമോർക്കും കേശവദാസനുത.പൂമേനി
1065-ൽ പരവൂർ പടിഞ്ഞാറ്റേവീടു് എന്നു് അക്കാലത്തു പ്രസിദ്ധമായിരുന്ന ഒരു ഗൃഹത്തിൽനിന്നു് കല്യാണിഅമ്മ എന്നൊരു കന്യകയെ വിവാഹംകഴിച്ചു. ആ സ്ത്രീരത്നത്തിന്റെ ജ്യേഷ്ഠസഹോദരിയായിരുന്ന കൊച്ചുകുഞ്ഞിഅമ്മ എണ്ണയ്ക്കാട്ടു തമ്പുരാന്റെ ധൎമ്മപത്നിയായിരുന്നു. ഈ രണ്ടു വിദ്വൽകേസരികൾ തമ്മിൽ ഈവിധമുണ്ടായ വേഴ്ച ഇരുകൂട്ടൎക്കും ഉപകാരപ്രദമായിത്തീർന്നു. പരവൂർ കേശവനാശാൻ ഈ വിവാഹത്തേസംബന്ധിച്ചു് എഴുതിയ മംഗളപദ്യങ്ങളിൽ ഒന്നുരണ്ടെണ്ണം താഴെ ചേൎക്കുന്നു.
കൊല്ലംതന്നിലൊരായിരത്തൊടറുപത്തഞ്ചിൽ മഹാമേഷമാം
ചെല്ലപ്പൂമലർ നല്ലപോലെ വിലസും മാസേ മനോമോഹനേ
ചെല്ലുംവിംശതിവാസരേ ശുഭകരേ രാശൗ മൃഗേ ശോഭനേ
ചൊല്ലുള്ളശ്ശിശുബാലികയ്ക്കു വസനം നല്കീ മഹാഭാഗ്യവാൻ.
വൈകുണ്ഠൻ കമലാലയയ്ക്ക വനിജയ്ക്കാരാമദേവൻമുദാ
ശ്രീകണ്ഠൻ ധരണീധരേന്ദ്രതനയയ്ക്കുംഭോജബാണൻരതേ
ലോകേശൻ ഖലുഭാരതിയ്ക്കുമലമച്ഛായയ്ക്കുമാർത്താണ്ഡനും
പാകാരാതിശപിയ്ക്കുബാലികതനിക്കീക്കേശവാഖ്യൻവരൻ.
സൗഭാഗ്യപ്പൊൻകടം പാർവണശശിമുഖിയാം
ബാലികപ്പാൽക്കുഴമ്പോ-
ടീഭാഗ്യപ്പെട്ടിദൃഷ്ടിക്കമൃതവരിഷമാം
കേശവശ്രീരമിച്ചൂ
ശോഭിച്ചപ്പൂർണ്ണകീർത്താ വിലസതുധരണീ-
മണ്ഡലേ ദീർഘകാലം
കൈവന്നും കാമിതങ്ങൾ വചരിപുശചിയോ-
ടെന്നപോലിന്ദ്രഗേഹേ.
വിദ്യുല്ലതാംഗിയൊടു ചേർന്നു ചിരം രമിച്ചീ-
വിദ്യാവിഹാരതനു വാഴണമേ ധരണ്യാം
വിശ്വേശ ഞാനിതിനു നിന്തിരുപാദപത്മം
വിശ്വാസമോടു പണിയുന്നു മുഹൂർമ്മുഹുശ്ച.
അക്കാലത്തു് അദ്ദേഹത്തിന്റെ ശിഷ്യവർഗ്ഗത്തിൽ തിനവിളരാമൻ എന്നൊരു യുവകവികൂടി ഉണ്ടായിരുന്നു. മലയാളികളുടെ ഭാഗ്യദോഷത്താൽ അദ്ദേഹം ചെറുപ്പത്തിലേ മരിച്ചുപോയി. ഒന്നുരണ്ടു ചെറുകാവ്യങ്ങൾ മാത്രമേ രചിച്ചിട്ടുള്ളു. ആ യുവകവിയുടെ രണ്ടു മംഗളപദ്യങ്ങൾകൂടി ഉദ്ധരിച്ചുകൊള്ളട്ടേ.
ചൊല്ലേറും നല്ലകൊല്ലം പരിചിനൊടറുപ-
ത്തഞ്ചിലമ്മേടമാസേ
നല്ലോരീഴേഴുമാറും കലരുമൊരുദിനം-
തന്നിലെൻ ദേശികേന്ദ്രൻ
ചൊല്ലീടാം കീർത്തിയേറ്റം വിലസിന പരവൂർ
പശ്ചിമാഗാരദീപ-
ക്കല്യാണി ബാലികയ്ക്കങ്ങഴകൊടു നവ പൂ-
ഞ്ചേലയും ചേലിൽ നല്കി.
മാണിക്യശ്രീവിളങ്ങും മലയതിലുളവാം
മഞ്ജുവാപീതടത്തിൻ-
കോണിൽ ചാലേമുളച്ചോരഴകിയ നവതാ-
ഴാഗ്രഭാഗേ കുലയ്ക്കും
കാണെക്കാണെക്കൊതിക്കും സുമമൊടുസമമാ-
യുള്ള ദേഹംകലർന്നോ-
രേണാക്ഷീമൗലിചേർന്നെൻ ഗുരുവരനൊടു മാ-
വിഷ്ണുവോടെന്നപോലെ.
ഭാഷാകേരളവർമ്മവിലാസവും, ഭാഷാശൃംഗാരലതികവും ഈ യുവകവിയുടെ കൃതികളാകുന്നു.
1066-ൽ കെ. സി. പരവൂരിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു. അക്കാലത്തായിരുന്നു നാരായണീയം എന്ന പ്രസിദ്ധ സംസ്കൃതകൃതിയെ ഭാഷയിലേയ്ക്കു വിവർത്തനംചെയ്തതു്. മുഖം നോക്കാതെ നിശിതനിരൂപണംചെയ്യുന്ന വിഷയത്തിൽ അഗ്രഗണ്യനായിരുന്ന വിദ്യാവിനോദിനി പത്രാധിപർ സി. പി. അച്യുതമേനോൻ ഇങ്ങനെ പ്രശംസിച്ചിരിക്കുന്നു.
“ആയിരത്തിൽ ചില്വാനം സംസ്കൃതശ്ലോകങ്ങൾ അടങ്ങിയിരിക്കുന്ന ഈ പുസ്തകം മുഴുവനും പദ്യാനുപദ്യമായി ഭാഷയിലേക്കു പരിഭാഷപ്പെടുത്തുന്നതിലേക്കുള്ള ശ്രമം എത്ര മഹത്താണെന്നു പൂർണ്ണമായറിയാൻ പരിശ്രമിച്ചിട്ടുളളവൎക്കു മാത്രമേ കഴിയൂ. ഈ സംഗതിയേസംബന്ധിച്ചിടത്തോളം ഇത്ര ശ്ലാഘിക്കത്തക്കതായി വേറെ ഒരു തൎജ്ജ മ വളരെ ഫലവത്തായ ഇക്കാലത്തുകൂടി ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.
***
ഞങ്ങൾ ഈ പുസ്തകത്തിന്റെ പല ഭാഗങ്ങളും മൂലത്തോടു കൂടി ഒത്തുനോക്കിയതിൽ അതിലെ അർത്ഥം തൎജ്ജ മയിൽ പൂർണ്ണമായി വന്നിട്ടുണ്ടെന്നു മാത്രമല്ല, അതാതു പ്രകൃതങ്ങളിലെ സ്തോഭങ്ങളും രസങ്ങളും കൂടി ഇതിൽ സാമാന്യമായി സ്ഫുരിക്കുന്നുണ്ടു്.”
ഒരു മൂലശ്ലോകവും തൎജ്ജ മയും താഴെച്ചേർക്കുന്നു.
മൂലം—നിർവ്യാപാരോപി നിഷ്കാരണമജ! ഭജസേ-
യൽക്രിയാമീക്ഷണാഖ്യാം
തേനൈവോദേതിലീനാപ്രകൃതിരസതിക-
ല്പാദി കല്പാദികാലേ
തസ്യാസംശുദ്ധമംഗം കമപിതമതിരോ-
ധായകം സത്വരൂപം
സത്വം ധൃത്വാ ദധാസി സ്വമഹിമവിഭവാ-
കുണ്ഠ! വൈകുണ്ഠരൂപം.
തൎജ്ജ മ—നിർവ്യാപാര! ഭവാന്റെയീക്ഷണമതാംനിർമ്മൂലയാംചേഷ്ടയാൽ
ചേർന്നില്ലാത്തതുപോലെഴും പ്രകൃതിയുണ്ടാകുന്നുകല്പാദിയിൽ
ശുദ്ധം സത്വമൊരംശമമ്പൊടതിൽനിന്നുദ്ധാരണംചെയ്തുനീ
സർവോൽകൃഷ്ട വഹിച്ചിടുന്നു മഹിതം ലീലാസ്വരൂപം വിഭോ!
യൗവ്വനദശയിലേക്കു കഷ്ടിച്ചു കാലൂന്നിക്കഴിഞ്ഞിരുന്ന ഈ കവി ശ്രീകൃഷ്ണഗതമായ തൽഭക്തിയുടെ തള്ളിച്ചയാൽ, തൎജ്ജ മ ചെയ്വാൻ ദുസ്സാധമെന്നു പരക്കെ വിശ്വസിക്കപ്പെട്ടുപോന്ന ഈ പ്രൗഢകൃതിയെ നിഷ്പക്ഷപാതികളായ പണ്ഡിതന്മാരാൽ ശ്ലാഘ്യമായവിധത്തിൽ ഇങ്ങനെ തൎജ്ജ മചെയ്തു്, അന്നത്തെ വിശിഷ്ടകവികളുടെ കൂട്ടത്തിൽ അസൂയാർഹമായ ഒരു സ്ഥാനം കരസ്ഥമാക്കി. അക്കൊല്ലം കോട്ടയത്തുവച്ചു നടന്ന ഭാഷാപോഷിണിസഭ അദ്ദേഹത്തിനെ അനുമോദിച്ചു് നാല്പതു രൂപാ പാരിതോഷികം നല്കിയതിനു പുറമേ, ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടും രത്നഖചിതമായ ഒരു പൊന്മോതിരം സമ്മാനിച്ചു. ഇക്കൊല്ലംതന്നെ മലയാളഭാഷാചരിത്രസംഗ്രഹം മണിപ്രവാളം രചിച്ചു. (അച്ചടിച്ചിട്ടില്ല.)
1067-ലെ ഭാഷാപോഷിണിസഭ എല്ലാംകൊണ്ടും ഈ മഹാകവിയുടെ ചരിത്രത്തിലെ ഒരു പ്രധാന ഘട്ടമായിരുന്നു. പുന്നശ്ശേരിനമ്പിയുടെ ആദ്ധ്യക്ഷത്തിൽ നടന്ന ഒരു മഹായോഗത്തിൽ അദ്ദേഹം ഭാഷാപരിഷ്കാരം എന്ന വിഷയത്തെ അധികരിച്ചു് ഒരു പ്രസംഗം ചെയ്തു് ഗദ്യരചനയിൽ തനിക്കുള്ള പാടവത്തെ വെളിപ്പെടുത്തി. ആ സഭയിൽവച്ചുതന്നെ അദ്ദേഹം ഘടികാവിംശതിയിലും, കവിതാചാതുൎയ്യപരീക്ഷയിലും ഒന്നാംസമ്മാനവും നേടി.
ഘടികാവിംശതിക്കു പരീക്ഷകൻ കേരളവർമ്മ വലിയകോയിത്തമ്പുരാനായിരുന്നു. കുഞ്ഞുകുട്ടൻതമ്പുരാൻ മുതൽപേരായിരുന്നു പരീക്ഷ്യന്മാർ. ഒരു നാഴികയ്ക്കുള്ളിൽ സ്രഗ്ദ്ധരാവൃത്തത്തിൽ ഇരുപതു ശ്ലോകങ്ങൾ നിർമ്മിക്കണമെന്നായിരുന്നു ചോദ്യം. കെ. സി. കേശവപിള്ള കഷ്ടിച്ചു നാല്പത്തിനാലു മിനിട്ടുകൊണ്ടു പദ്യങ്ങൾ എല്ലാം പൂർത്തിയാക്കി ഏല്പിച്ചു. കുഞ്ഞുകുട്ടൻതമ്പുരാനു് പിന്നെയും മൂന്നുനാലു മിനിട്ടുകൾകൂടി വേണ്ടിവന്നുവത്രേ. കവിതാചാതുൎയ്യപരീക്ഷയിലും കുഞ്ഞുകുട്ടൻതമ്പുരാനു് രണ്ടാമത്തെ സ്ഥാനമേ ലഭിക്കയുണ്ടായുള്ളു. ഇങ്ങനെ കെ. സി-ക്കു് ഒരു സ്വർണ്ണമോതിരവും സുവർണ്ണമുദ്രയും സമ്മാനങ്ങളായി ലഭിച്ചു.
“ഈ ലോകത്തിൽ സുഖമസുഖവും മിശ്രമായ്ത്താനിരിക്കും” എന്ന അഭിജ്ഞോക്തി അനുസരിച്ചു് അദ്ദേഹത്തിനു് ആയിടയ്ക്കുതന്നെ ഒരു അത്യാഹിതം നേരിട്ടു. 1067 ധനുമാസത്തിൽ അതായതു കവിസമാജയാത്ര കഴിഞ്ഞു് ഒരു മാസം തികയുംമുമ്പു് അദ്ദേഹത്തിന്റെ പ്രിയപത്നി ദിവംഗതനായി! ആ സ്ത്രീ കവിതാരചനയിൽ പരിശ്രമിച്ചുകൊണ്ടിരുന്ന നല്ല വിദുഷിയായിരുന്നു.
ഈ വിവരം കത്തുമുഖേന ഗ്രഹിച്ച കുഞ്ഞുകുട്ടൻതമ്പുരാൻ കവിയെ ഇപ്രകാരം സമാശ്വസിപ്പിച്ചു.
പാരം പാരിൽപരക്കും പലജനവുമുഴ-
ന്നീടുമീ ഘോരമാം സം–
സാരം സാരം നിനച്ചാൽ പടഹമതുകണ-
ക്കള്ളുനൽപൊള്ളയത്രേ
പോരുംപോരും ചിലപ്പോളിതുകിമപിപൊഴി-
ക്കുന്ന ശബ്ദങ്ങളാലേ
കീറുംകേറുംവഴിക്കിച്ചെകിടുകൾ തിമിരം-
പോലെയും കണ്ണുപോകും.
പോട്ടേ നിർവേദഭാവം ഭവമതിലതിസം-
രോഷമുള്ളംശമായ വ-
ന്നോട്ടേ നാംതമ്മിലിപ്പോൾ പറവതുവെറുതേ
സങ്കടംകൊണ്ടിടേണ്ട.
രാഘവമാധവം നാടകവും ഇക്കൊല്ലം രചിച്ചതാണു്.
ഞാനെന്നുള്ളൊരു ഭാവമുള്ളിലുളവാ-
യെന്നാകിലാരാകിലും
നൂനം നിന്ദിതനായ് തനിക്കു തുണയൊ-
ന്നില്ലാതെ വല്ലാതെയാം.
എന്നുള്ള തത്വത്തെ ആസ്പദമാക്കി, സംസ്കൃതരീതി അനുസരിച്ചും ദർപ്പവിച്ഛേദത്തെ അധികരിച്ചും രചിക്കപ്പെട്ട ഈ നാടകത്തെപ്പറ്റി വിദ്യാവിനോദിനി രേഖപ്പെടുത്തീട്ടുള്ള അഭിപ്രായം മാത്രം ഉദ്ധരിക്കാം.
“ഒരു സമയം ഒന്നോ രണ്ടോ പുതിയ നാടകങ്ങളെ ഇതിന്റെ മേലേ ഗണിക്കാമെങ്കിലും ആകപ്പാടെ ഒന്നാംതരത്തിൽ ചേർക്കേണ്ടതാണെന്നു ഞങ്ങൾ നിസ്സംശയം അഭിപ്രായപ്പെടുന്നു.” … … …“എന്നാൽ പുതിയ നാടകങ്ങളുടെ കൂട്ടത്തിൽ ആടുന്നതിനു് ഇത്ര നന്നായിട്ടു് വേറെ ഒന്നുമില്ലെന്നാണു് ഞങ്ങളുടെ അഭിപ്രായം.” ഏ. ആർ. തിരുമേനി അതിനേപ്പറ്റി,
‘നിർമ്മഥ്ഥനാതി നവീനനാടകഘടാടോപത്തെയീനാടകം’
എന്നു പറഞ്ഞിട്ടുള്ളതും പ്രസ്താവയോഗ്യമാണു്. സംഗീതനാടകാഭിനയം കേരളത്തിൽ പ്രചരിച്ചുതുടങ്ങിയ കാലമായിരുന്നതിനാൽ, കവിതന്നെ ചില ഗാനങ്ങൾ കൂട്ടിച്ചേർത്തു് സംഗീതരാഘവമാധവം എന്ന പേരിൽ അതിനെ വീണ്ടും പ്രസിദ്ധീകരിച്ചു.
1068-ൽ ലക്ഷ്മീകല്യാണം എന്നൊരു സാമുദായിക നാടകം കൂടി അദ്ദേഹം രചിച്ചു. ഭാഷാപോഷിണിയിലെ ഒരു പരസ്യം അനുസരിച്ചു രചിക്കപ്പെട്ട ഈ നാടകത്തിൽ, കേരളീയരുടെ ഇടയിൽ നടക്കുന്ന അനാചാരങ്ങളെ മന്ദമായി ഉപഹസിച്ചിരിക്കുന്നു. ഉചിതരീതിയിലുള്ള സ്ത്രീവിദ്യാഭ്യാസത്തിന്റെയും പ്രശ്നം, ദുൎമ്മന്ത്രവാദം, തറവാടുവിറ്റും കല്യാണം ഘോഷിക്കണം എന്നുള്ള മനഃസ്ഥിതി ഇവയേ നാട്ടിൽനിന്നു് ആട്ടിപ്പായിക്കുന്നതിന്റേയും ആവശ്യകതയെ ഇതിൽ ഭംഗിയായി പ്രകാശിപ്പിച്ചിട്ടുണ്ടു്. ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
“പ്രാണാന്തത്തോളമെത്തും സുഖവുമസുഖവും
പങ്കുകൊണ്ടങ്കുരിക്കും
പ്രാണപ്രേമംകലർന്നങ്ങനെ വരസഖിയായ്
ബുദ്ധിയെത്താത്തദിക്കിൽ
വേണുംപോൽ വല്ലഭന്നായ് വിനയമൊടുപദേ-
ശങ്ങൾ ചൊല്ലിപ്രഭാവാൽ
വാണീടാനുള്ള ഭാൎയ്യയ്ക്കറിവകമതിലി-
ലെങ്കിലെന്തോന്നു സൗഖ്യം?”
“കല്യാണം വന്നിടുമ്പോളതുബഹുവിഭവ-
ത്തോടു തോഷിച്ചു ഘോഷി-
ച്ചില്ലെന്നാൽ നമ്മെയെല്ലാവരുമിഹ സതതം
നിർണ്ണയം നിന്ദചെയ്യും
ഉല്ലാസത്തോടിവണ്ണം കരുതിയധികമായ്
ദ്രവ്യനാശംവരുത്താ-
നില്ലേതും ശങ്ക കഷ്ടം കടവുമതിനുവാ-
ങ്ങീടുവാൻ പേടിയില്ല.”
സ്ത്രീക്കും പുമാനും പരമാനുരാഗം
പരസ്പരം മാനസതാരിൽവേണം
അല്ലാതെ ചെയ്യുന്ന വിവാഹമെല്ലാം
പൊല്ലാതായിത്തീർന്നിടുമില്ലവാദം.
ഈ നാടകവും സജ്ജനശ്ലാഘതയ്ക്കു നിതരാം പാത്രീഭവിച്ചു. “പാമരജനങ്ങളുടെ ഇടയിൽ സാധാരണമായുള്ള ഏതാനും ചില അന്ധവിശ്വാസങ്ങളെ നിരാകരിക്കാൻ കവി പ്രത്യേകം ഉദ്ദേശിച്ചിട്ടുണ്ടു്. നൂതനനാടകങ്ങളിലൊന്നിലും കാണാത്ത ഒരു വിശേഷവിധിയാണിതു്. ഇങ്ങനെയുള്ള ഗ്രന്ഥങ്ങൾ ജനസമുദായത്തിന്റെ പരിഷ്കാരാഭിവൃദ്ധിക്കു പ്രയോജനകരങ്ങളായിത്തീരുമെന്നുള്ളതിനു സംശയമില്ല.” എന്നിങ്ങനെയാണു് വലിയകോയിത്തമ്പുരാൻ ഈ ഗ്രന്ഥത്തെപ്പറ്റി പ്രസ്താവിച്ചിട്ടുള്ളതു്. മാനവിക്രമൻ ഏട്ടൻതമ്പുരാനാകട്ടെ, ഈ ഗ്രന്ഥത്തെ സംസ്കൃതത്തിലേക്കു വിവർത്തനംചെയ്തു് അദ്ദേഹത്തിനു് അതിനോടു തോന്നിയ ആദരാതിശയത്തെ വെളിപ്പെടുത്തി. മലയാളത്തിൽനിന്നു സംസ്കൃതത്തിലേക്കു് ആദ്യമായി തൎജ്ജ മചെയ്യപ്പെട്ട കൃതി ഇതാണെന്നു തോന്നുന്നു.
1066-ൽ കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ അപേക്ഷയനുസരിച്ചു്, സകല മതസ്ഥന്മാൎക്കും ഉപയോഗപ്രദമായവിധത്തിൽ ഈശ്വരസ്തോത്രം എന്നൊരു ഗാനകൃതി നിർമ്മിച്ചു. ഒന്നുരണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
ശങ്കരാഭരണം—ചായ്പു്
പ. സത്യസ്വരൂപവിഭോ! സർവേശ്വര!
നിത്യം വണങ്ങിടുന്നേൻ
അ-പ. സത്യസ്വരൂപനാം നിന്നുടെ മാഹാത്മ്യ-
മോർത്തു സുഖിക്കാനനുഗ്രഹം നല്കേണം.സത്യ
പ. 1. സത്യവിരോധമെഴും കാൎയ്യങ്ങളിൽ
സക്തിവളർത്തിടാതെ
സത്യത്തെ നിത്യം സമാശ്രയിച്ചെത്രയും
ചിത്തസുഖേന ഞാൻ വാണീടുവാനായി.സത്യ
2. ഇമ്മഹീമണ്ഡലത്തിൽ സർവത്തിലും
ചെമ്മേ വിളങ്ങീടുന്ന
നിന്മഹിമാനം വഴിപോലറിഞ്ഞീടാൻ
ദുർമ്മതികൾക്കിടയുണ്ടായ്വരാ പാർത്താൽ.സത്യ
3. സൽസംഗമുണ്ടാകേണം–സന്മാർഗ്ഗത്തിൽ
ഉത്സാഹം വന്നീടേണം
മത്സരാഗാദി ദോഷവിദൂഷണം
കത്സിതസംഗമമില്ലാതിരിക്കണം.സത്യ
കാമോദരി—അടന്ത
ച. 1. നാനാജഗത്തുകളൂനതയെന്നിയേ
പാലിക്കുംനാഗനേ നീ-മമ
മാനസമേയൊരുനാളും മറന്നീടരു-
തെന്നതർത്ഥിക്കുന്നേൻ.
2. കാണപ്പെടുന്നോരു വസ്തുക്കളേയെല്ലാം
കണ്ടുകൃതാർത്ഥമായി-ടാതെ
കാണുന്നവാറിൻസ്ഥിതികളശേഷവും
സൂക്ഷ്മമായോർത്തീടു നീ.
3. ഉത്ഭവമെന്നതും വൃദ്ധിവൈചിത്ര്യവും
അത്ഭുതശക്തികളും-പിന്നെ
സത്ഭാവവുമവധാനസമേദം നീ
നന്നായ് നിരീക്ഷിക്കേണം.
4. ഇങ്ങനെ നാനാപദാർത്ഥനിരയിൽനി-
രീക്ഷണമുണ്ടായ് വന്നാൽ-തവ
മംഗലമേകും ഭുവനേശ്വരനുടെ
മാഹാത്മ്യം കാണായ്വരും.
5. അന്നേരമോരോ നിയമമെല്ലാറ്റിലും
നിശ്ചിതമെന്നുള്ളതും-കാണാം.
എന്നാലതിനെയഖിലം വഴിപോ-
ലനുസരിച്ചീടുക നീ.
1070-ൽ നടന്ന ഭാഷാപോഷിണിസഭയിൽ ഒന്നാംസമ്മാനത്തിനു് അർഹമായിത്തീർന്ന ഒരു സരസഗീതാത്മകകൃതിയാണു് ആസന്നമരണചിന്താശതകം. അന്നത്തെ സാഹിത്യവിമർശകന്മാരിൽ അഗ്രഗണ്യനായിരുന്ന കെ. രാമകൃഷ്ണപിള്ള അവർകൾ ഈ കൃതിയേപ്പറ്റി (കേരളദർപ്പണത്തിൽ) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.
“ഈ ശതകത്തിലെ മണിപ്രവാളരീതി അനതിശയിതമായിരിക്കുന്നു എന്നു ഞങ്ങൾ നിസ്സംശയം അഭിപ്രായപ്പെടുന്നു. സരസപ്രാസസൎവസ്വമായ മയൂരസന്ദേശത്തെപ്പോലും ചില ഘട്ടങ്ങളിൽ ഇതു് അതിശയിക്കുന്നില്ലയോ എന്നുള്ള ഞങ്ങളുടെ സംശയം അനുചിതമാണെന്നു തോന്നുന്നില്ല. അചേതനങ്ങൾക്കു ചൈതന്യം കല്പിച്ചു വർണ്ണിക്കുവാൻ വേഡ്സ്വൎത്ത ിനെപ്പോലെ പ്രസ്തുത കവിയും അനന്യസാധാരണമായ പാടവം കാണിക്കുന്നു. ഓരോ പദ്യവും നമ്മെ വിചാരമഗ്നരാക്കിത്തീർക്കുന്നു. അവയിൽ പ്രതിപാദിച്ചിട്ടുള്ള സംഗതികൾ എത്ര വാസ്തവമായിരിക്കുന്നു എന്നു് നാം അത്ഭുതത്തോടുകൂടി അഭിപ്രായപ്പെടുമ്പോഴെല്ലാം കവിയേപ്പറ്റി സീമാതീതമായ ബഹുമാനം തോന്നുന്നു.”
വാസ്തവം! ഈ കവിത രചിച്ച കാലത്തിനടുത്താണു് കവി വീണ്ടും വിവാഹബന്ധത്തിൽ ഏർപ്പെട്ടതു്. ദ്വിതീയ പത്നി സ്വമാതുലന്റെ പുത്രിയും പിതാവിന്റെ ഭാഗിനേയിയുമായ നാണിക്കുട്ടിഅമ്മയാണു്. ആസന്നമരണന്റെ അനുഭൂതികളിൽ മിക്കതും കവിക്കു് പിന്നീടു വന്നുചേർന്നതാണു് അത്യത്ഭുതമായിരിക്കുന്നതു്. സന്താനങ്ങളുടെ സംഖ്യ, അവരുടെ പ്രായം, വിദ്യാഭ്യാസനില, തെക്കുവശത്തുള്ള ഗൃഹനിർമ്മാണം മുതലായവയെല്ലാം അതിൽ പറഞ്ഞിരിക്കുംപോലെതന്നെ അദ്ദേഹത്തിനു് അനുഭവപ്പെട്ടു. ഒന്നുരണ്ടു പദ്യങ്ങൾ മാതൃകയ്ക്കായി ചുവടേ ചേർക്കുന്നു.
തെങ്ങിൻതൈകൾവരുത്തി ഞാനധികമ-
ത്തോപ്പിൽ കഴിപ്പിച്ചുവ-
ച്ചങ്ങിപ്പോഴവ കായ്ക്കുവാനവസരം
കൈക്കൊണ്ടു നില്ക്കുന്നു, ഹാ!
തിങ്ങിപ്പൊങ്ങിവിളങ്ങിയേറ്റമവയിൽ-
ത്തങ്ങും ഫലം ഭംഗിയോ-
ടിങ്ങിപ്പാപിയിവന്നു തെല്ലനുഭവി-
ച്ചീടാൻ കഴിഞ്ഞില്ലഹോ!
കണ്ടാലാർക്കുമമന്ദമോദമരുളും
കണ്ടങ്ങൾ വേണ്ടോളമി-
ങ്ങുണ്ടാക്കിച്ചു പറമ്പുമേറ്റമിഹസ-
മ്പാദിച്ചുറപ്പിച്ചു ഞാൻ
കുണ്ടാമണ്ടി പിണഞ്ഞിടാതിതുകളെ-
പ്പാലിച്ചു കാലങ്ങളിൽ
പണ്ടാരക്കരവും കൊടുത്തിവർപൊറു-
ത്തീടാ ൻ തുനിഞ്ഞീടുമോ.
1071-ൽ കേരളവൎമ്മവിലാസം എന്ന സംസ്കൃതകാവ്യം പൂർത്തിയായി. കേരളവർമ്മ വലിയകോയിത്തമ്പുരാനു് അമ്പതുവയസ്സുതികഞ്ഞ അവസരത്തിൽ അവിടുത്തേ കീർത്തിച്ചു രചിച്ചതാണു് ഈ കൃതി. പത്തു ദശകങ്ങളിലായി നൂറു സരസപദ്യങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു.
യസ്സമ്പൂർണ്ണപരോപകാരമഹിതം
പഞ്ചാശശബ്ദം വയഃ
സ്ഫായൽ കീർത്തിരതീത്യ സമ്പ്രതികൃതീ-
വവർത്തി സർവോപരി
ശ്രീവഞ്ചീശകുലാബ്ധിസംഭവമഹാ
ലക്ഷ്മ്യാ സമേതശ്ചിരം
പ്രേയസ്യാ ഭുവി പത്മനാഭകൃപയാ-
സോയം വിജേ ജിയതാം
1072-ൽ അദ്ദേഹം സൎക്കാർസൎവ്വീസിൽ പ്രവേശിച്ചു. അക്കൊല്ലംതന്നെ മാനവിക്രമൻ ഏട്ടൻതമ്പുരാന്റെ നിൎദ്ദേശമനുസരിച്ചു് ശ്രീകാശിയാത്ര മണിപ്രവാളവും അടുത്തകൊല്ലം ശാന്തിവിലാസം ഭാഷയും നിൎമ്മിച്ചു. പിന്നീടു രണ്ടുകൊല്ലത്തേക്കു പറയത്തക്ക സാഹിത്യവ്യവസായമൊന്നും കാണുന്നില്ല. 1076-ൽ സുഭാഷിതരത്നാകരം ഗാനമാലിക ശ്രീമൂലമഹാരാജവിജയം എന്നീ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടു. ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് സുഭാഷിതരത്നാകരം തൃക്കൺപാൎത്തു ് കവിക്കു് ഒരു വീരശൃംഖല സമ്മാനിച്ചു. അതിനെപ്പറ്റി മലയാളമനോരമ ഇപ്രകാരം പ്രസ്താവിച്ചുകാണുന്നു.
“ഭാഷാകവികളിൽവച്ചു് ഇത്രയും ഉയൎന്നതരത്തിലുള്ള ഒരു രാജസമ്മാനത്തിനു് ഒന്നാമനായി പാത്രീഭവിച്ച കെ. സി. കേശവപിള്ള അവർകൾ ഇതിനു് എല്ലാത്തരത്തിലും അർഹനാണെന്നുള്ളതിൽ സംശയമില്ല.”
കൂനേഴത്തു പരമേശ്വരമേനോൻ അവർകൾ എഴുതിയ അഭിനന്ദനശ്ലോകംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ.
ആരിലൂഴിപതികൾക്കു സമ്മതം
ചേരുമായവനു നല്കിടുന്നതാം
വീരശൃംഖലയഥാൎത്ഥ സംജ്ഞയായ്
ത്തീരുകെന്നതു ചുരുക്കമെത്രയും.
തൻകൈനോക്കി മനോരമാംഗണമതിൽകേറിപ്പയറ്റീടുമാ-
ശ്ശങ്കുണ്ണിപ്രമുഖൎക്കു സൽക്കവിപദം കിട്ടുന്നതിൻമുന്നമേ
നൽകീൎത്ത ിക്കുരുനട്ടു പാരിടമതിൽ സാഫല്യമാൎന്നു ള്ളൊരാ-
ക്കെങ്കേമൻ കവി കേശവാഖ്യനിലതിന്നന്വൎത്ഥ യായ്ത്തീൎന്നതേ.
സുഭാഷിതരത്നാകരത്തിൽനിന്നു മാതൃകാപദ്യങ്ങൾ എടുത്തുകാണിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അതിലെ ഒന്നുരണ്ടു പദ്യങ്ങളെങ്കിലും അറിഞ്ഞുകൂടാത്തവർ വളരെ ചുരുക്കമാണു്.
“സുഭാഷിതമയം ദ്രവ്യം
സംഭരിക്കാത്ത പൂരുഷൻ
പ്രസംഗയാഗകാലത്തി-
ലെന്തു ദക്ഷിണ നല്കിടും?”
“കൈതയ്ക്കതകത്തുള്ളൊരു ചാരുപുഷ്പം
മണത്തിനാൽ വണ്ടറിയുന്നപോലെ
വിദ്വാൻ പരന്മാരുടെ ഹൃദ്ഗതത്തെ-
ബ്ഭാവത്തിനാൽതന്നെയറിഞ്ഞിടുന്നു.
1077-ൽ ആംഗലസാമ്രാജ്യം മഹാകാവ്യം സംസ്കൃതത്തിൽനിന്നും തൎജ്ജ മചെയ്യപ്പെട്ടു. ഇതു ബ്രിട്ടീഷ് ഇൻഡ്യൻ സാമ്രാജ്യത്തിന്റെ ചരിത്രത്തെ അധികരിച്ചു് കേരളപാണിനി സംസ്കൃതത്തിൽ എഴുതിയ ഒരു മഹാകാവ്യമാണു്. ഇതിൽ 23 സൎഗ്ഗങ്ങളിലായിട്ടു് 1910 പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഇത്ര വിപുലമായ ഒരു കൃതിയെ സ്വതന്ത്രകൃതിയെന്നു നിൎമ്മത്സരന്മാൎക്കെല്ലാം തോന്നിക്കത്തക്കവണ്ണം തൎജ്ജ മചെയ്ത ഈ മഹാകവി സൎവഥാ അനുമോദാർഹൻ തന്നെയായിരുന്നു. അവതാരികാകാരനായ അപ്പൻതമ്പുരാൻ തിരുമനസ്സിലെ അഭിപ്രായത്തിൽ “രാജരാജകവി രാജവിരചിതമായ ആംഗലസാമ്രാജ്യമെന്ന സംസ്കൃതകാവ്യം കേരളഭാഷാദൎപ്പണത്തിൽ പ്രതിഫലിച്ചുണ്ടായ ഈ പ്രതിച്ഛായയിൽ പ്രതിപത്തിയില്ലാത്തവരുണ്ടെങ്കിൽ അവർ പ്രകൃത്യാ കേരളഭാഷയിൽ വിപ്രതിപത്തിയുള്ളവരായിരിക്കണം.” ഇക്കൊല്ലത്തിൽ കവി വടശ്ശേരി ശ്രീവേലായുധൻതമ്പി അവൎകളുടെ അദ്ധ്യാപകനായി കല്പിച്ചു നിയമിക്കപ്പെട്ടു.
1078-ൽ മംഗല്യധാരണം തുള്ളൽപാട്ടു പ്രസിദ്ധീകൃതമായി. അടുത്തകൊല്ലം സദാരാമ എന്ന സംഗീതനാടകം വെളിക്കുവന്നു. മലയാളനാടകങ്ങളുടെ കൂട്ടത്തിൽ സദാരാമയ്ക്കുണ്ടായിടത്തോളം പ്രചാരം മറ്റൊന്നിനും ഉണ്ടായിട്ടില്ല. അതു കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേഅറ്റംവരെ അചിരേണ പ്രചരിച്ചു. സദാരാമയിലെ ഒരു പാട്ടെങ്കിലും അറിഞ്ഞുകൂടാത്തവർ അക്കാലത്തുണ്ടായിരുന്നോ എന്നു സംശയമാണു്. “ചിത്രമെഴുത്തു തിരുമനസ്സിലെ ചിത്രമെന്നപോലെ കേശവപ്പിള്ളയുടെ സദാരാമ പണ്ഡിതന്മാർമുതൽ പാമരന്മാർവരെയുള്ളവരെ ഒരുപോലെ സന്തോഷിപ്പിക്കുന്നുണ്ടു്” എന്നു കിളിമാനൂർ അവിട്ടംതിരുനാൾ കോയിത്തമ്പുരാൻ അഭിപ്രായപ്പെട്ടിട്ടുള്ളതു് എത്രയോ പരമാൎത്ഥ മായിരുന്നു. രണ്ടു ഗാനങ്ങൾ ഉദ്ധരിക്കാം.
എരിക്കിലക്കാമോദരി–ചായ്പു്
പ. 1. കമനീമണിയിവൾ കനിവോടിങ്ങരുളിയ
കൗതുകമെന്തു ചൊൽവൂ.കമനീ
അ. പ. നവനീതവും തോറ്റു വിമനീഭവിച്ചീടും
കമനീയമാം പൂമെയ്യിവനിലണച്ചല്ലോ.കമനീ
ച. ഇളതളിൎമൃദുവായിട്ടിളകുമംഗുലികൾ മേ
പുളകിതമായ മെയ്യിൽ
കളഭാഷിണി ചേൎത്തു തെളിവോടെ തലോടിയോ-
രളവുസരസമുണൎന്നു ഞാനുട-
നവളുമങ്ങു മറഞ്ഞു സുന്ദരി.കമനീ
മോഹനം–ആദി
പ. അതിമധുരാകൃതിയാളാമിവളെപ്പോൽ
ആരെയും കണ്ടില്ല ഞാൻ.അതി
അ. പ. വിധിമതമോൎത്തു പാരം വിസ്മയം വളരുന്നു
വിവിധപ്രഭാവരമ്യവിശദപ്രഭ വിളങ്ങും.അതി
ച. ആരിവൾ മഞ്ജിമസാരമോ?
നാരികൾക്കഭിനവഹാരമോ?
ഭൂരിസുകൃതഫലപൂരമോ?
ശ്രീരതിയുടെയവതാരമോ?
പൊങ്കുടമങ്കമതിങ്കൽവിശങ്കമ-
ഹംകൃതിതൻകഥയും കളയുംഘന
കുങ്കുമപങ്കസുസങ്കലിതം കുളുർ-
കൊങ്കകൾ കാൺകിൽ മദംകലരുങ്കില
ചാരുമത്തമദം ഗജയാനമൊ-
ടാരുമത്തലിയന്നിടുമഭിരുചി
ചേരുമുത്തമയായ് വിലസുന്നൊരു
നാരിയിത്തരമില്ല ചിരം ഭുവി.അതി
1080-ൽ കേരളവൎമ്മദേവന്റെ ഷഷ്ടിപൂൎത്ത ിമഹോത്സവത്തെ അധികരിച്ചു് ഷഷ്ടിപൂർത്തി എന്നൊരു പ്രശസ്തകാവ്യമെഴുതി. “മലയാളഭാഷയിൽ ഇത്ര ചാതുൎയ്യവും അലങ്കാരപുഷ്ടിയും ചമൽക്കാരവും സഹൃദയഹൃദയാഹ്ളാദകത്വവും ചേൎന്നിട്ടുള്ളതായി ഒരു കവിത ഇതിനുമുൻപു കണ്ടിട്ടില്ല” എന്നു കേരളവൎമ്മ വലിയകോയിത്തമ്പുരാൻ പ്രസ്താവിച്ചിട്ടുള്ളതിൽ അതിശയോക്തിയുടെ കണികപോലും ഇല്ല. ആ അറുപതു ശ്ലോകങ്ങളും അറുപതു രത്നങ്ങൾതന്നെയാണു്. ഈയാണ്ടിൽ മാലതി എന്ന ഗദ്യകൃതിയും പ്രസിദ്ധീകരിച്ചു.
1081-ൽ മഹാറാണി സേതു ലക്ഷ്മീഭായി തിരുമനസ്സിലെ പള്ളിക്കെട്ടു് ആഘോഷപൂൎവ്വം നടത്തപ്പെട്ടു. അതിലേക്കായി രചിക്കപ്പെട്ട പള്ളിക്കെട്ടുവർണ്ണനം തുള്ളൽപാട്ടു് അഭിനയിക്കുന്നതു് മൂലംതിരുനാൾ പൊന്നുതമ്പുരാൻ തൃക്കൺപാൎക്കയും കവിക്കു് വിലപിടിച്ച ഒരു സാൽവ സമ്മാനിക്കയും ചെയ്തു.
1082-ൽ മാനസോല്ലാസം പ്രസിദ്ധീകൃതമായി.
1083-ൽ വിക്രമോർവശീയം സംഗീതനാടകരൂപത്തിൽ വിവൎത്ത നംചെയ്തു.
1085-ൽ കല്യാണദർപ്പണവും, 1086-ൽ ഗാനമാലിക, അഭിനയമാലിക ഇവയും, 1087-ൽ സംഗീതമാലിക, സാഹിത്യമാലിക ഇവയും അച്ചടിപ്പിച്ചു.
പ്രാസവഴക്കു്:പലവിധത്തിലുള്ള പ്രാസങ്ങളുടെ കൂട്ടത്തിൽ ദ്രാവിഡൎക്കു ദ്വിതീയാക്ഷരപ്രാസത്തോടാണല്ലോ അധികം പ്രതിപത്തി. സംസ്കൃതത്തിന്റെ ചുവട്ടടികളെ പിന്തുടൎന്ന ചമ്പൂക്കാരന്മാർ മാത്രമേ ദ്വിതീയാക്ഷരപ്രാസം വൎജ്ജ ിച്ചുകണ്ടിട്ടുള്ളു. അവരും അതിനെ തീരെ ഉപേക്ഷിച്ചുകളഞ്ഞു എന്നു പറവാൻ നിവൃത്തിയില്ല. ചില കവികൾ ഈ ദ്വിതീയാക്ഷരപ്രാസത്തിനെ ഒന്നുകൂടി പരിഷ്കരിച്ചു്,
ചാടായിവന്നൂ ചകടാസുരൻതാൻ
ചാടാനൊരുമ്പെട്ടു മുകുന്ദഗാത്രേ
വാടാതെ പാദേന ഹനിച്ചു ബാലൻ
ചാടായിരം ഖണ്ഡമതായി വീണൂ.
എന്നിങ്ങനെ സജാതീയദ്വിതീയാക്ഷരങ്ങൾ പ്രയോഗിച്ചുതുടങ്ങി. ഈമാതിരി പ്രാസത്തിന്റെ മധുരിമ കേരളവൎമ്മ വലിയകോയിത്തമ്പുരാനെ ആകൎഷിക്കയും അവിടുന്നു് അതിനെ സാൎവത്രികമായി പ്രയോഗിച്ചുതുടങ്ങുകയും അങ്ങനെ അതിനു കേരളവൎമ്മപ്രാസമെന്ന പേർ സിദ്ധിക്കയും ചെയ്തു. പ്രാസം വേണ്ടന്നു് തലയ്ക്കു ലക്കുള്ളവരാരും ഇതേവരെപ്പറഞ്ഞിട്ടില്ല; ഇനിപ്പറയുമെന്നും തേന്നുന്നില്ല. എന്നാൽ,
യദ്യദാചരതിശ്രേഷ്ഠ-
സ്തത്തദേവേതരോജനഃ
എന്ന മഹദ്വക്യമനുസരിച്ചു്, കെല്പില്ലാത്തവർപോലും സജാതീയദ്വിതീയാക്ഷരപ്രാസം മുറുകെപ്പിടിച്ചു് അപകടത്തിൽ ചാടിത്തുടങ്ങി.
‘കൃഷ്ണസാരേ ദദച്ചക്ഷു സ്ത്വയിചാധിജ്യ കാർമുകേ
മൃഗാനുസാരിണം സാക്ഷാൽ പശ്യാമിവ പിനാകിനം.’
എന്ന ശാകുന്തളശ്ലോകത്തിനെ വലിയകോയിത്തമ്പുരാൻ തൎജ്ജ മ ചെയ്തിരിക്കുന്നതു നോക്കുക.
മൃഗമതിനെയുമാത്തചാപനാകം
ജഗദധിപ ഭവാനെയും വിലോക്യ
മൃഗമനുഗതനാം പിനാകപാണിം
നഗപതിനന്ദിനിതൻപതിം സ്മരാമി.
സൎവ്വകലാവല്ലഭനും ശബ്ദശാസ്ത്രപാരദൃശ്വാവുമായിരുന്ന വലിയകോയിത്തമ്പുരാനോടുകൂടി ഈമാതിരി പ്രാസനിർബന്ധംകൊണ്ടു് അടിയിൽ വരയിട്ടിരിക്കുന്ന ശബ്ദങ്ങളെ അനാവശ്യമായി പ്രയോഗിക്കേണ്ടിവന്ന സ്ഥിതിക്കു് മറ്റുള്ളവരുടെ കഥ പറവാനുണ്ടോ? അതിനാൽ ദ്വി: പ്രാസം വേണമോ വേണ്ടയോ എന്നുള്ള പ്രശ്നം ആവിൎഭവിച്ചു. സാഹിത്യകാരന്മാർ രണ്ടുകക്ഷികളായി പിരിഞ്ഞു് പത്രസമരം നടത്താൻ ഒരുങ്ങി. പക്ഷേ അന്നത്തെ പ്രധാന സാഹിത്യമല്ലന്മാരാരും അതിൽ പങ്കുകൊണ്ടില്ല. അതിനാൽ യുയുൽസുക്കൾ വടക്കും തെക്കുമുള്ള പണ്ഡിതന്മാരുടേയും കവികളുടെയും അഭിപ്രായങ്ങൾ ക്ഷണിച്ചു. ഇതു് 1065-ൽ ആയിരുന്നു.
“കവിതാവാസനയില്ലാത്തവർ കവിതയ്ക്കു് ആരംഭിക്കാത്തതുപോലെ പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു സാമൎത്ഥ ്യമില്ലാത്തവർ അതിനു പുറപ്പെടരുതാത്തതാകുന്നു” എന്നുള്ള താക്കീതോടുകൂടി കേരളവൎമ്മ വലിയകോയിത്തമ്പുരാൻ തന്റെ പ്രാസപക്ഷപാതത്തെ വെളിപ്പെടുത്തി. ഏ. ആർ. ആകട്ടെ, “പ്രാചീനകവികൾ ഉപയോഗിച്ചിട്ടുള്ള ദ്വി: പ്രാസംമാത്രമേ ഭാഷാകവിതയ്ക്കു ഭൂഷണമാകുകയുള്ളു എന്നു ഭ്രമിക്കാതെ, ശബ്ദത്തിനും അൎത്ഥ ത്തിനും നാനാപ്രകാരങ്ങളായ വൈചിത്ര്യങ്ങളെ ഉല്ലേഖിച്ചു ഭാഷാകവിതയെ പരിപോഷിപ്പിക്കുന്നതിനു ഭാഷാഭിമാനികളെല്ലാവരും ഉദ്യോഗിക്കേണ്ടതാ”ണെന്നും വിധിച്ചു.
സൂക്ഷിച്ചുനോക്കിയാൽ ഈ അഭിപ്രായങ്ങൾ രണ്ടും ഒന്നല്ലേ? ദ്വി: പ്രാസം ഭാഷയ്ക്കു ഭൂഷണമാണെന്നു രണ്ടുപേരും സമ്മതിക്കുന്നു. എന്നാൽ അതു മാത്രമല്ലാതെ വേറെയും ഭൂഷണങ്ങളുണ്ടെന്നായിരുന്നു ഏ. ആർ. തിരുമേനിയുടെ അഭിപ്രായം. പ്രാസം പ്രയാസംകൂടാതെ പ്രയോഗിക്കുന്നതിനു കെല്പില്ലാത്തവർ അതിനു പുറപ്പെടേണ്ട എന്നു വിധിച്ച കേരളവൎമ്മദേവൻ നിഷ് പ്രയാസമായ കവിതയുടെ അസ്തിത്വത്തെ സമ്മതിക്കുന്നതായിട്ടാണു് എനിക്കു തോന്നുന്നതു്. പിന്നെ വഴക്കിനു് എന്തു കാൎയ്യം! കെല്പില്ലാത്തവരും ദ്വി: പ്രാസം പ്രയോഗിച്ചു ഭാഷാകവിതയെ അലങ്കോലപ്പെടുത്തേണ്ടതാണെന്നാണോ പ്രാസവാദികൾ പറയുന്നതു്?
പ്രാസപക്ഷപാതിയായ ചാത്തുക്കുട്ടിമന്നാടിയാരുടെ അഭിപ്രായം നോക്കുക.
……“പ്രാസംകൊണ്ടും രചനാസൗഷ്ഠവംകൊണ്ടും കർണ്ണാനന്ദം ജനിപ്പിക്കുന്നതാകായൽ പ്രാസം കേവലം ഉപേക്ഷിക്കത്തക്കതല്ല. അന്യഥാ ചാരുത്വത്തിനുവേണ്ടി പ്രാസത്തെ ഉപേക്ഷിക്കുന്നതു കുറ്റമാകയില്ല; എന്നാൽ പ്രാസത്തിനുവേണ്ടി അൎത്ഥ ചാരുതയെ ഒരിക്കലും കളഞ്ഞുകൂടാ” ഇവിടെ മന്നാടി യാർ ആരുടെ പക്ഷത്താണു് നിലകൊള്ളുന്നതു്? തീൎച്ചയായും പ്രാസപക്ഷത്തല്ലെന്നു പറയേണ്ടിയിരിക്കുന്നു. അദ്ദേഹം പ്രാസപ്രയോഗവിഷയത്തിൽ കെല്പില്ലാത്തവനായിരുന്നു എന്നു് ആൎക്കെങ്കിലും പറവാൻ കഴിയുമോ? “പ്രാസം നല്ലതാണു്; എന്നാൽ അൎത്ഥ ചാരുതയെ നശിപ്പിച്ചിട്ടു് അതു പ്രയോഗിക്കരുതു്” എന്നായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. അതുതന്നെയാണു് പില്ക്കാലത്തു് ഏ. ആറും ഉപദേശിച്ചതു്. പുന്നശ്ശേരി, സി. അന്തപ്പായി തുടങ്ങിയവരും ഈ അഭിപ്രായക്കാരായിരുന്നു.
വൎഷങ്ങൾ ഏതാനും കഴിഞ്ഞു. ഇതിനിടയ്ക്കു ഭാഷയിൽ അറിയാതെതന്നെ ചില പരിവൎത്ത നങ്ങൾ ഉണ്ടായിക്കൊണ്ടാണിരുന്നതു്. അഭ്യസ്തവിദ്യന്മാരായ യുവാക്കന്മാർക്കു ഷെല്ലിയുടേയും വേഡ്സ്വൎത്ത ിന്റെയും രീതിയിലുള്ള കൃതികൾക്കാണു് ആവശ്യമായിരുന്നതു്. അല്ലാതെ പഴേ സമ്പ്രദായത്തിലുള്ള കൃത്രിമകവിതകളായിരുന്നില്ല. അതിനാൽ യുവാക്കന്മാരിൽ അധികപക്ഷവും രാജരാജവൎമ്മപക്ഷത്തിലായിരുന്നു. നളിനിയുടെ ആവിൎഭാവശേഷമാണു് അവരുടെ ദാഹം ഒട്ടു ശമിച്ചതു്. കവനകൗമുദി വഴിയ്ക്കും അല്ലാതെയും വെളിയിൽവന്ന എത്ര കവിതകൾ ഇന്നുള്ളവർ വായിയ്ക്കുന്നുണ്ടു്? അവയ്ക്കെല്ലാറ്റിനും ദ്വിപ്രാസം വേണ്ടപോലെ ഘടിപ്പിച്ചിട്ടുള്ളതായിട്ടാണു് എന്റെ ഓൎമ്മ. ഏതായിരുന്നാലും ഏ. ആർ. തന്റെ മതം സ്ഥാപിക്കുന്നതിനുവേണ്ടി ദ്വിതീയാക്ഷരപ്രാസനിൎബ ന്ധമില്ലാതെ കവിതകൾ രചിച്ചുതുടങ്ങി. അസൂയാലുക്കൾക്കു് എന്തൊരാശ്വാസം! അദ്ദേഹത്തിനു പ്രാസം പ്രയോഗിക്കാൻ കെല്പില്ലെന്നു ചിലരും, കവിതാവാസനയേ ഇല്ലെന്നു വേറെ ചിലരും രഹസ്യമായും പരസ്യമായും പറഞ്ഞുതുടങ്ങി. ശിവ! ശിവ! ആംഗലസാമ്രാജ്യകൎത്ത ാവിനു കവിത ഇല്ലെന്നുപറഞ്ഞാൽ നിരക്കുന്ന കാൎയ്യമാണോ? അതുകൊണ്ടു് ‘മലയാളകവിതയിൽ പരിചയം പോരാ’ എന്നായി വേറെ ചിലർ. ഇതെല്ലാം അസൂയാജടിലതയിൽനിന്നു് ഉൽഭവിച്ച അഭിപ്രായങ്ങൾ മാത്രമായിരുന്നു.
അസൂയ ഒരുമാതിരി ദുശ്ശമമായ രോഗമാണു്. അതു ക്രമേണ ഉള്ളിൽ ഉരുണ്ടുകൂടി ദുസ്സഹമായ വേദനയെ ജനിപ്പിച്ചുകൊണ്ടിരുന്നു. ഇങ്ങനെ കൊല്ലങ്ങൾ മൂന്നുകഴിഞ്ഞു. “അവിടുത്തെ പ്രിയഭാഗിനേയനും, ശിഷ്യനും” എന്ന നിലയിൽ രാജരാജവൎമ്മ വലിയകോയിത്തമ്പുരാൻ കണ്ണിലുണ്ണിയായിത്തന്നെ ഇരുന്നു. പ്രാസക്കാൎയ്യത്തിൽ ഇങ്ങനെ ഒരു നില അവലംബിച്ചതിൽ വലിയകോയിത്തമ്പുരാനു യാതൊരു കുണ്ഠിതവും ഉണ്ടായിരുന്നില്ല.
1070-ൽ കേരളപാണിനി മേഘസന്ദേശം തൎജ്ജ മ പ്രസിദ്ധീകരിച്ചു. അതിൽ ദ്വിഃ പ്രാസം ഉപേക്ഷിച്ചിരുന്നു. ആ കൃതി പ്രാസപക്ഷപാതികളെ വല്ലാതെ മുഷിപ്പിച്ചതായി ഒരാൾ ഒരിടത്തു് ‘വരഞ്ഞി’രിക്കുന്നു. ആരെയൊക്കെയാണു് മുഷിപ്പിച്ചതെന്നു നമുക്കു് അചിരേണ കണ്ടുപിടിക്കാൻ സാധിക്കും. മേഘസന്ദേശം തൎജ്ജ മയെ പ്രാസപക്ഷപാതികളും സ്തുതിച്ചിട്ടുള്ളതായി എനിക്കറിയാം. ഏതായിരുന്നാലും വലിയകോയിത്തമ്പുരാനും സജാതിയദ്വിതീയാക്ഷരപ്രാസം സാൎവത്രികമായി ദീക്ഷിച്ചു് അന്യാപദേശശതകം തൎജ്ജ മ ചെയ്തു. ഇതു് 1-47-ൽ ആണു്. അതിന്റെ മുഖവുരയിലുള്ള ഒരു വാക്യം ഉദ്ധരിക്കാതിരിക്കാൻ മനസ്സുവരുന്നില്ല. “ദ്വിതീയാക്ഷരപ്രാസംതന്നെ അത്ര ആദരണീയമല്ലെന്നുള്ള അഭിപ്രായത്തോടുകൂടി എന്റെ പ്രിയശിഷ്യനായ ഭാഗിനേയൻ രാജരാജവർമ്മ എം. ഏ. ഏം. ആർ. എസ്. കോയിത്തമ്പുരാൻ ഭാഷാമേഘസന്ദേശവും ഭാഷാകുമാരസംഭവവും ചമച്ചു് സഹൃദയഹൃദയാഹ്ളാദം ജനിപ്പിച്ചപ്പോൾ ദ്വിതീയാക്ഷരപ്രാസത്തെക്കുറിച്ചുള്ള എന്റെ അസാമാന്യമായ നിൎബ ന്ധത്തെ ഉപേക്ഷിക്കാതെതന്നെ ഒരു സരസകാവ്യം നിൎമ്മിക്കാവുന്നതല്ലയോ എന്നു പരീക്ഷിക്കാനായിട്ടാണു് ഞാൻ മയൂരസന്ദേശം എന്ന സ്വതന്ത്രകൃതിയെ അക്കാലത്തുണ്ടാക്കിയതു്. എന്നാൽ ഒരു സ്വതന്ത്രകാവ്യത്തിലെന്നപോലെതന്നെ ഒരു ഭാഷാന്തരകൃതിയിൽ മേൽപ്പറഞ്ഞ ദ്വിതീയാക്ഷരപ്രാസവിഷയക നിർബന്ധം സാൎവത്രികമായി ഘടിപ്പിക്കാവുന്നതാണോ എന്നു പരീക്ഷിക്കാൻ ഈ അന്യാപദേശമണിപ്രവാളത്തിൽ ഞാൻ ചെയ്തിട്ടുള്ള ശ്രമം അനായാസേന സഫലമായിത്തീൎന്നിരിക്കുന്നു എന്നുള്ള ബോധം സാമാന്യേന സഹൃദയന്മാൎക്കെല്ലാവൎക്കും ഉണ്ടാകാതിരിക്കയില്ലെന്നാണു് എന്റെ വിശ്വാസം.”
ഈ വാക്യത്തിൽനിന്നു് ഒരു സംഗതി സ്ഫുടമായി കാണാം. “എന്റെ പ്രിയശിഷ്യനായ ഭാഗിനേയ”ന്റെ രണ്ടു തൎജ്ജ മകളും സഹൃദയാഹ്ളാദകമായി തീൎന്നതായി അവിടുന്നു സമ്മതിച്ചിരിക്കുന്നു. അതിനോടുകൂടി ഒരു സംശയം ജനിക്കുന്നതു് ഇതുമാത്രമാണു്. ആ തൎജ്ജ മകൾ കണ്ടതിനുശേഷം അക്കാലത്തുണ്ടാക്കിയതാണോ മയൂരസന്ദേശം?
ഭാഷാഭൂഷണത്തിൽ ഏ. ആർ. ദ്വിതീയാക്ഷരപ്രാസത്തേപ്പറ്റി ഇപ്രകാരം വിമൎശിച്ചിരിക്കുന്നു.
“ദ്വിതീയാക്ഷരപ്രാസത്തെ ഭാഷാകവികൾ തങ്ങളുടെ കവിതാവനിതയ്ക്കു് ഒരു തിരുമംഗല്യമെന്നു വിചാരിച്ചുപോരുന്നു. വേറെ അലങ്കാരങ്ങൾ എത്രതന്നെ ഇരുന്നാലും ദ്വിതീയാക്ഷരപ്രാസമില്ലെങ്കിൽ ശ്ലോകം ശ്ലോകമേ അല്ല എന്നുകൂടി ശഠിക്കാൻ അവർ മടിക്കുന്നില്ല. ഈ നാലക്ഷരങ്ങളെ രക്ഷിക്കാൻ വേണ്ടി കവികുഞ്ജരന്മാർ കാട്ടിക്കൂട്ടുന്ന ഗോഷ്ടികൾ കാണുമ്പോൾ കോപത്തിലും തുലോം താപമാണുണ്ടാകുന്നതു്. ചിലർ യതികളെയെല്ലാം നിശ്ശങ്കം ഗളഹസ്തംചെയ്യുന്നു; മറ്റുചിലർ സാധുക്കളായ ശബ്ദങ്ങളുടെ കഴുത്തറുക്കുന്നു; എന്നുവേണ്ട കോലാഹലം പലതും കാണാം. ഈ പ്രാസത്തെ ഉപേക്ഷിച്ചാലല്ലാതെ നിരൎത്ഥ കശബ്ദപ്രയോഗം ഭാഷാകവിതയിൽനിന്നൊഴിഞ്ഞുനീങ്ങുന്നതല്ല.”
ഈ അഭിപ്രായം സാധുവല്ലേ? പ്രാസത്തിനുവേണ്ടി അൎത്ഥ ത്തെ ബലികഴിക്കയും മറ്റു പല നാനാവിധങ്ങൾ കാണിക്കയും ചെയ്യുന്ന കവി കുഞ്ജരന്മാരുടെ നേൎക്കല്ല അദ്ദേഹം ആയുധമെടുക്കുന്നതു്. പക്ഷേ ചില ‘ചെവികടിയന്മാർ’ വലിയകോയിത്തമ്പുരാനെ നേരത്തെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹൃദയസിംഹാസനത്തിൽ അധിഷ്ഠിതനായിരുന്ന ആ ശിഷ്യപുംഗവനെ അവിടെനിന്നു ഭ്രംശിപ്പിക്കുന്നതിനുള്ള കൂടപ്രയോഗങ്ങൾ അവർ നിരന്തരം പ്രയോഗിച്ചുകൊണ്ടാണിരുന്നതു്. ഈ ദ്വിതീയാക്ഷര പ്രാസാപാലംഭത്തേയും അവർ അതിനുള്ള ഒരു ആയുധമാക്കി. അല്ലാതെ ‘തന്റെ ഭാഗിനേയൻ പ്രാസവവിഷയത്തിൽ തനിക്കു് എതിരാളിയായി കച്ചകെട്ടിപ്പുറപ്പെട്ടിരിക്കയാണെന്നു്’ അദ്ദേഹത്തിനു സ്വയം തോന്നിയതല്ലെന്നുള്ളതിനു് അനേകം തെളിവുകളുണ്ടു്. അവയെ ഞാൻ അന്യത്ര ഹാജരാക്കി വായനക്കാരെ ബോദ്ധ്യപ്പെടുത്തിക്കൊള്ളാം. അവിടുന്നു് ഇക്കാരണത്താൽ മുഷിഞ്ഞില്ലെന്നുള്ളതിനു് ഒരു സാക്ഷ്യം അവിടുന്നുതന്നെ പ്രാസപ്രയോഗശൂന്യമായ ദൈവയോഗം രചിച്ചതാണു്.
പിന്നെയും വൎഷങ്ങൾ മൂന്നുകഴിഞ്ഞു. 1083-ൽ തിരുവനന്തപുരം കാളേജ് മലയാളസമാജത്തിന്റെ വാൎഷികയോഗത്തിനു് അദ്ധ്യക്ഷനായി വലിയകോയിത്തമ്പുരാനും, പ്രാസംഗികനായി കെ. സി–യും ക്ഷണിക്കപ്പെട്ടു. ഇവിടെ എന്തോ ഒരു ഉപജാപം നടന്നതായി ചിലർ പറയുന്നതിൽ യാതൊരു വാസ്തവവുമില്ല. “ഉപന്യാസവിഷയം ഇന്നതാണെന്നു മനസ്സിലായാൽ വലിയകോയിത്തമ്പുരാൻ വിസമ്മതം പറയുമോ എന്നു സംശയിച്ചു്, ‘ഭാഷാകവിത’യെപ്പറ്റി കെ. സി. കേശവപ്പിള്ള ഒരു പ്രബന്ധംവയിക്കുന്നതനെന്നു മാത്രമേ അദ്ധ്യക്ഷനെ അറിയിച്ചിരൂന്നുള്ളു’ എന്ന് ഒരുലേഖകൻ രേഖപ്പെടുട്ത്തിട്ടുള്ളതു പച്ചക്കള്ളമാണു. കെ. സി. പ്രബന്ധം മുഴുവനും വലിയകോയിത്തമ്പുരാനെ വായിച്ചുകേൾപ്പിക്കയും, അവിടുന്നു് എഴുതിക്കൊണ്ടിരുന്ന ദൈവയോഗത്തിൽനിന്നു് ഉദാഹരണാൎത്ഥ ം ചില ശ്ലോകങ്ങൾ പ്രബന്ധകാരനു് നല്കയും ഉണ്ടായെന്നുള്ളതിനു് അപ്രതിഷേധ്യമായ തെളിവുകളുണ്ടു്. കെ. സി. യുടെ ഡയറിതന്നെ അതിനു സാക്ഷ്യം വഹിക്കുന്നു.
ഏതായാലും യോഗം നടന്നു. കള്ളി പുറത്തുചാടുകയും ചെയ്തു. വലിയകോയിത്തമ്പുരാന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ സൂക്ഷ്മബുദ്ധികൾക്കു പലതും മനസ്സിലാക്കാൻ കഴിയും. അവിടുന്നു് ഇങ്ങനെ പ്രസ്താവിച്ചു.
“ദ്വി: പ്രാസത്തിൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തുക എന്ന ഒരു പുതിയ സമ്പ്രദായം മദുപജ്ഞമായിത്തന്നെ ആയിരിക്കാം നടപ്പിൽ വന്നിരിക്കുന്നതു്. ഇപ്പോൾ നല്ല വാസനക്കാരായ പല നല്ല ഭാഷാകവികളും ആ സമ്പ്രദായത്തെ ഐദമ്പൎയ്യേണ സ്വീകരിച്ചുകാണുന്നുണ്ടു്. നമ്മുടെ പ്രസംഗകൎത്ത ാവായ കേശവപിള്ളതന്നെ ദ്വി: പ്രാസത്തിൽ സ്വരവ്യഞ്ജനങ്ങൾക്കു് ഐകരൂപ്യം വരുത്തി അത്യന്തം സഹൃദയാഹ്ളാദജനകങ്ങളായ പല ശ്ലോകങ്ങളും ഉണ്ടാക്കീട്ടുണ്ടു്. ഇതു സാഹിത്യത്തിൽ അല്പം ശ്രമസാദ്ധ്യമായ കാൎയ്യമായിരിക്കാം; പക്ഷേ അതിവാസനക്കാരനായ ഉള്ളൂർ എസു്. പരമേശ്വരയ്യർ മുതലായ ഏതാനും ചില വശ്യവാക്ത്വമുള്ള കവികൾക്കു് ഇതു് ഒട്ടും പ്രയാസമുള്ളതായി കാണുന്നില്ല.”
തുടൎന്നു പരമേശ്വരയ്യരും കെ. സി-യും തമ്മിൽ വാക്സമരം തുടങ്ങി. അതേവരെ കെ. സി. വലിയകോയിത്തമ്പുരാന്റെ വാത്സല്യഭാജനമായിരുന്നു എന്നു രണ്ടുപേരുടേയും ഡയറികളിൽ നിന്നറിയാം. കെ. സി-യുടെ ഭൗതികമായ സൎവാഭ്യുദയങ്ങൾക്കും കാരണഭൂതൻ വലിയകോയിത്തമ്പുാരാനായിരുന്നു എന്നു പറയുന്നതിലും വലിയ തെറ്റില്ല. അദ്ദഹത്തിനു് അവിടുത്തെ നേൎക്കുള്ള ഭക്തിയും സീമാതീതമായിരുന്നു. ഒരു വെടിക്കു രണ്ടു പക്ഷി. രണ്ടു വാത്സല്യഭാജനങ്ങളും പുറത്തായി. ഗുരുഭക്തിപരവശനായിരുന്ന ഏ. ആർ ഒരിക്കൽ തിരുമേനിയെ സന്ദർശിക്കാനായി ചെന്നപ്പോൾ അതിനുള്ള അനുവാദംപോലും അവിടുന്നു നിഷേധിച്ചുകളഞ്ഞു. “ദ്രോഹി ഇതിന്റെ ഫലം അനുഭവിക്കും” എന്നു് ഈ അകല്ചയ്ക്കു കാരണമാക്കിയ ആളിനെ ഉള്ളാലെങ്കിലും ശപിച്ചുകൊണ്ടു് ഏ. ആർ. തിരുമേനി തിരിച്ചുപോന്നു. പക്ഷേ ഈ നില അധികകാലം നിലനിന്നില്ല. രക്തത്തിനു ജലത്തിനേക്കാൾ സാന്ദ്രത കൂടുമല്ലോ. അവർ രണ്ടുപേരുടേയും പുനസന്ദൎശനം കണ്ടുകൊണ്ടിരുന്ന ഒരാൾ എന്നോടു വൎണ്ണിച്ചുകേൾപ്പിക്കയുണ്ടായി, ശിഷ്യൻ സാഷ്ടാംഗം പ്രണമിച്ചു; ഗുരു അദ്ദേഹത്തിനെ കണ്ണീരുകൊണ്ടു് അഭിഷേകവും ചെയ്തു. ഇതുപോലെതന്നെ വാസ്തവം ഗ്രഹിച്ചപ്പോൾ കെ. സി–യോടുണ്ടായിരുന്നനീരസവും അവിടുന്നു ഹൃദയത്തിൽനിന്നു ആട്ടിപ്പായിച്ചു. കേശവിയത്തിന്റെ കൈയെഴുത്തുപകൎപ്പിൽ അവിടുന്നു രേഖപ്പെടുത്തീട്ടുള്ള അഭിപ്രായം അതിനു തെളിവാകുന്നു. ഒരുവശത്തു് ‘ബലേ!’ എന്നും, രണ്ടുമൂന്നു വശങ്ങൾക്കുശേഷം ‘ബലേ! ബലേ!’ എന്നും, ആദ്യത്തെ സൎഗ്ഗത്തിന്റെ അവസാനത്തിൽ ‘ബലേ! ബലേ! ബലേ!’ കേശവപിള്ളേ! എന്നും, തൃക്കൈ വിളയാടീട്ടു് ഇത്ര മനോജ്ഞമായ ഒരു ഭാഷാകാവ്യം തന്റെ ആയുഷ്കാലത്തിൽ വായിച്ചിട്ടില്ലെന്നു രേഖപ്പെടുത്തിയിരിക്കുന്നു. വ്യതിയാനം ഇങ്ങനെ നില്ക്കട്ടെ.
പ്രാസസമരം കൊണ്ടുപിടിച്ചു് ‘കേശവനതു ഖണ്ഡിക്കും; പിന്നെ പരമേശ്വരൻ മുളപ്പിക്കും’ എന്ന മട്ടിൽ സമരം ദീൎഘകാലം നിലനിന്നു. 1085 തുലാം 6-ാംതീയതി വലിയകോയിത്തമ്പുരാന്റെ നിൎദ്ദേശമനുസരിച്ചു് കേരളപാണിനി തന്നെയാണു് മദ്ധ്യസ്ഥവിധി എഴുതിയതു്. സവിസ്തരമായ ചരിത്രം എഴുതിവരുന്നതുകൊണ്ടു് ഇതിലധികം ഇവിടെ വിസ്തരിക്കുന്നില്ല. വിധിയുടെ സ്വരൂപം കാണിപ്പാനായി രണ്ടു വരിമാത്രം ഉദ്ധരിക്കാം.
“ഇതു് (ദ്വിപ്രാസം) അപരിഷ്കൃതമട്ടിലുള്ള അലങ്കാരമാകയാൽ ഇതിനെ എല്ലാവരും ഉപേക്ഷിക്കണം എന്നു ശഠിക്കുന്നതും ഇതു് അനാദിയായ ഒരാചാരമാകയാൽ ഇതിനെ എല്ലാവരും അനുഷ്ഠിച്ചുകൊള്ളണം എന്നു നിൎബ ന്ധിക്കുന്നതും ന്യായമല്ല.” എന്താ പോരേ?
ഈ മഹാന്മാരിൽ ഉള്ളൂർ ഒഴിച്ചു മറ്റാരുംതന്നെ ജീവിച്ചിരിപ്പില്ല. പരേതന്മാരോടു പകവീട്ടാൻ പുറപ്പെടുന്നതിൽപരം മഹാപാപം മറ്റെന്താണുള്ളതു്? ഉള്ളൂരിന്റെ പ്രീതിക്കുവേണ്ടി ചിലർ അസംബന്ധങ്ങൾ എഴുതിവിട്ടുകൊണ്ടിരിക്കുന്നതു കണ്ടിട്ടാണു് പരിപൂൎണ്ണചരിത്രം എഴുതിയേ മതിയാവൂ എന്നു ഞാൻ ഉദ്ദേശിച്ചതു്. ആർക്കും മാറാനും തിരിയാനും പാടില്ലാത്തവിധത്തിൽ ഇരുകക്ഷികളുടേയും എഴുത്തുകളെ ബ്ളാക്കുചെയ്വാൻപോലും ഏൎപ്പാടുചെയ്തിട്ടുണ്ടു്.
“താൻ വാസ്തവത്തിൽ കേരളപാണിനിയുടെ ഒരായുധംമാത്രമായിരുന്നുവെന്നു് കേശവപിള്ള വലിയകോയിത്തമ്പുരാനോടു് ഏറ്റുപറഞ്ഞു”വത്രേ. ഈ അറിവു് ഈ ലേഖകനു് എവിടെനിന്നു കിട്ടി. തന്റെ സ്വാമിയിൽനിന്നാണെങ്കിൽ അതു വെറും ‘നുണ’യാണെന്നു് അദ്ദേഹത്തിനോടു് സൗകൎയ്യംപോലെ ഒന്നു പറഞ്ഞേക്കുക. വേറൊരു വാക്യം.
“എന്നു മാത്രമല്ല, ആ ചക്രവൎത്ത ി ‘വിശ്വസിച്ചതുപോലെ’ അദ്ദേഹം തന്റെ സമയം ‘നല്ല കവിതകളെഴുതിക്കൂട്ടുവാൻ’ വിനിയോഗിക്കയും ചെയ്തു.” ഇതും സ്വാമി പറഞ്ഞതായിരിക്കുമോ? ആരാണു് എഴുതിക്കൂട്ടിയതെന്നു കാലംതന്നെ വിധിച്ചുകൊളളും.
കെ. സി. യുടെ അവസാനകൃതി കേശവീയമഹാകാവ്യമാണു്.
‘രാജരാജാഖ്യനായോരഗ്ഗുരുവിന്റെ കൃപാരസ’-
ത്തെ അവലംബിച്ചു്, ‘തദുപജ്ഞം മതം നവ്യം’ ‘അതായതു് രാജരാജവൎമ്മപ്രസ്ഥാനത്തെ അനുസരിച്ചു് വൈദൎഭീരീതിയിൽ രചിച്ചതാണു് ഇക്കാവ്യം. രാജരാജവൎമ്മപ്രസ്ഥാനം എന്നാൽ എന്തെന്നുകൂടി ഇവിടെ വിചാരിക്കേണ്ടിയിരിക്കുന്നു.
കാവ്യങ്ങളിൽ ദ്വിതീയാക്ഷരപ്രാസത്തിനു് ഇതരപ്രാസങ്ങളേക്കാൾ പ്രാധാന്യം കല്പിച്ചിട്ടു കാൎയ്യമില്ല.
കഥയുടെ മാൎമ്മികാംശത്തെ അവസാനംവരെ പ്രാധാന്യേന പ്രതിപാദിക്കണം.
കഥയ്ക്കു പരിണാമഗുപ്തി ഉണ്ടായിരിക്കണം.
പാത്രരചനയ്ക്കു സ്വാഭാവികത ഉണ്ടായിരിക്കണം.
വൎണ്ണനയ്ക്കായിവേണ്ടിമാത്രം വൎണ്ണിക്കരുതു്. വൎണ്ണനകൾ സന്ദൎഭാനുകൂലങ്ങളായിരിക്കണം.
കഥാമർമ്മത്തെ വിസ്മരിച്ചു് അപ്രസക്തമായ സംഗതികളുടെ ദീൎഘവൎണ്ണനകളാൽ കാവ്യത്തിനു വൃഥാസ്ഥൗല്യം വരുത്തരുതു്.
ശബ്ദാലങ്കാരങ്ങളെക്കാൾ അൎത്ഥ ാലങ്കാരത്തിനു പ്രാധാന്യം നല്കണം.
ഹൃദയംഗമമായ സാദൃശ്യമോ പ്രയോജനമോ കൂടാതെയുള്ള നിലയിൽ വസ്തുക്കൾക്കു തമ്മിൽ ഔപമ്യം കല്പിക്കരുതു്.
ഔചിത്യത്തിനു ഭംഗം വരുത്തരുതു്.
അലങ്കാരം മിതമായിട്ടേ പ്രയോഗിക്കാവൂ.
ഈ നിൎദ്ദേശങ്ങളെല്ലാം അക്ഷരംപ്രതി അനുഷ്ഠിച്ചതിനാൽ, കവിത അതിമനോജ്ഞമായിത്തീർന്നിരിക്കുന്നു; എന്നു മാത്രമല്ല ഭാഷയുടെ ഗതിയെ ഒരു പുതിയ പന്ഥാവിലൂടെ തിരിച്ചുവിടുന്നതിനു പൎയ്യാപ്തവുമായി. അതു ഭാഷാസാഹിത്യത്തിൽ ഒരു നവയുഗത്തെ ഉൽഘാടനംചെയ്തുവെന്നു നിസ്സംശയം പറയാം. ഗ്രന്ഥത്തിന്റെ നിരൂപണത്തിനു ഞാൻ ഇവിടെ തുനിയുന്നില്ല. വൎണ്ണനകളെല്ലാം സ്വാഭാവികമായിരിക്കുന്നതിനുപുറമേ നായകനായ ശ്രീകൃഷ്ണന്റെ സ്വഭാവോൽകൎഷത്തിനു നിദൎശകവുമായിരിക്കുന്നു. നവംനവങ്ങളായ ഉല്ലേഖങ്ങളാലും ആമൂലാഗ്രം വ്യാപിച്ചിരിക്കുന്ന ധ്വനിയുടെ സ്വാരസ്യത്താലും കേശവീയത്തിനോടു കിടപിടിക്കത്തക്ക ഒരു മഹാകാവ്യവും ഭാഷയിലില്ലെന്നു നിൎമ്മത്സരബുദ്ധികൾ സമ്മതിക്കും. അലങ്കാരപ്രയോഗത്തിലുള്ള ചാതുരി മിക്ക പദ്യങ്ങളിലും കാണാം; എന്നാൽ ഔപമ്യമൂലകങ്ങളായ അലങ്കാരങ്ങളേ അധികമായി പ്രയോഗിച്ചിട്ടുള്ളു.
ഭവാൻ കനിഞ്ഞെന്നുടെ നന്മകൾക്കു
ഭർത്തൃത്വമേറ്റങ്ങു വസിക്കുമെങ്കിൽ
ഭയംവെടിഞ്ഞീ മണിഭംഗമെന്ന്യേ
ഭരിക്കുവേൻ ഞാൻ ഭരണീയബന്ധോ!
ഈമാതിരി ചില പദ്യങ്ങളിൽ ശ്ലേഷപ്രയോഗം അനുപേക്ഷണീയവുമാണു്. പുരോഭാഗികൾ നോക്കിയാൽ,
കനിഞ്ഞു മാധവൻ പോറ്റും വൃഷത്തിന്റെ വിഹാരവും
ശിവധാമത്വവും ശ്രീമദ്വിനായകവിലാസവും
നന്ദിയാളുന്ന ഭൂതൗഘമളകാപുരസഖ്യവും
മഹാസേനാഭയും പാൎത്ത ാലിതു കൈലാസമേ ദൃഢം
എന്നിങ്ങനെ പഴയമട്ടിലുള്ള ചില വർണ്ണനങ്ങൾ—വളരെ അപൂൎവ്വമായിട്ടേ ഉള്ളുതാനും—കണ്ടുവെന്നുവരാം. പക്ഷേ അവയും സന്ദൎഭത്തിനു യോജിക്കാത്തവയല്ല. ഈ പുരോഭാഗികൾ ഉമാകേരളത്തിലെ ‘അന്നമുണ്ടു കുളമോ’ എന്നു തുടങ്ങുന്ന പദ്യങ്ങളെപ്പറ്റി എന്തു പറയുമോ ആവോ? എലയിട്ടു ചോറും കറികളും വിളമ്പിയിരിക്കുന്നതു കണ്ടിട്ടു്—അന്നം കാണുന്നു—അതിനാൽ കുളമായിരിക്കണം; സാംഭാർ കാണുന്നു—അതിനാൽ ഭൂമിശാസ്ത്രത്തിൽ എങ്ങാണ്ടോ വായിച്ചിട്ടുള്ള ഒരു തടാകമായിരിക്കണം, എന്നൊക്കെ സംശയിക്കുന്ന ഒരുവനെ ഭ്രാന്താസ്പത്രിയിലയയ്ക്കയല്ലേ വേണ്ടതു്?—അതു നില്ക്കട്ടേ. മാതൃകയ്ക്കായി പ്രസേനന്റെ കിടപ്പു വൎണ്ണിക്കുന്ന ഏതാനും സരസപദ്യങ്ങൾ മാത്രം ഉദ്ധരിക്കുന്നു.
മൃതിവശഗതനായ് പ്രസേന വീരൻ
കുതിരയൊടൊത്തവിടെക്കിടന്നിരുന്നു
വിധിമഹിമയലംഘനീയമാണെ-
ന്നതിദയനീയമുരച്ചിടുന്നവണ്ണം
കടുനിണമൊഴുകിപ്പടർന്നുചുറ്റും
കഠിനതപൂണ്ടു കറുത്തു നിന്നിരുന്നു.
സ്ഫുടരുചിതടവും വിശാലലക്ഷ-
സ്കടമവഗാഢതരം പിളർന്നിരുന്നു.
ഹരിതനിറമിയന്ന വാരവാണം
പലവഴിപൊട്ടി വിടർന്നിരുന്നു മെയ്യിൽ
വിഘടിതജാരാന്തരത്തിൽനിന്നും
കുടലുകൾ ചാടി വെളിക്കു വീണിരുന്നു.
സുരുചിരത കലർന്ന വില്ലുമമ്പും
കരയുഗസന്നിധിയിൽ പതിച്ചിരുന്നു
കസവൊളി തിരളുന്ന തൊപ്പിയൂരി-
ത്തലയൊടു ചേൎന്നരികിൽ കിടന്നിരുന്നു.
ഘനതതിയുടെ കാന്തിയെജ്ജയിക്കും
ഘനതരകോമളമായ കേശജാലം
പലവഴി ചിതറിപ്പിണഞ്ഞു കണ്ണിൻ-
പൊടിയുമണിഞ്ഞുകിടന്നിരുന്നു ചുറ്റും.
മിഴിപകുതിയടഞ്ഞു കൃഷ്ണമാകും
മണിയെ മറച്ചു നിരാദമായിരുന്നു
കമലിനിയെ വെടിഞ്ഞലഞ്ഞുകത്തും-
വെയിലിലണഞ്ഞു കരിഞ്ഞ പങ്കജംപോൽ.
അധരയുഗളമല്പമായ് വിടുന്നി-
ട്ടിടയിൽ വിളങ്ങിന ദന്തപംക്തികണ്ടാൽ
അധികചപലമായ മൎത്തൃ ജന്മ-
സ്ഥിതിയെ നിനച്ചു ഹസിക്കയെന്നുതോന്നും
പ്രകൃതിയുടയ ശാംബരീവിലാസം
ദൃഢമറിയുന്നവനെങ്കിലും മുകുന്ദൻ
ഝടിതി ഗളതലേ തടഞ്ഞ ബാഷ്പോൽ-
ഗമമൊടുനിന്നനിലയ്ക്കുനിന്നുപോയി.
കെ. സിയുടെ ഗദ്യത്തെപ്പറ്റി ഒന്നുരണ്ടു വാക്കുകൂടി പ്രസ്താവിക്കേണ്ടിയിരിക്കുന്നു. കല്യാണദുൎവ്യയം, ഗുരുഭക്തി, വേദാന്തോദ്ദേശ്യം, കേരളപാണിനീയം, ഭാഷാപരിഷ്കാരം, സൎപ്പാരാധനം, തൃപ്തിയും അതൃപ്തിയും, ഉപാദ്ധ്യായഗുണം, സംസ്കൃതഭാഷ, അറം, ഈശ്വരൻ, കണ്ണശ്ശപ്പണിക്കർ, ഭോജചരിത്രസംഗ്രഹം, ദേഹം, ശ്വാസപ്രവൃത്തി, പരിപാകം, ചില പാരമ്പൎയ്യവിശ്വാസങ്ങൾ, വർണ്ണവ്യത്യാസം, വിദ്യാൎത്ഥ ിയുടെ ക്രൂരകൃത്യങ്ങൾ, മഹാറാണി സ്വൎണ്ണ മയി, പരമാനന്ദം, കവിതയും കവിതാശോധനയും, അസൂയ, പാഠപുസ്തകങ്ങൾ, പരിഷ്കാരം, കുടുമയും കടുക്കനും, മലയാളവാണിയുടെ സങ്കടം, ഉദ്യോഗതിമിരം, ചില ഭാഷാപ്രയോഗങ്ങൾ, സാഹിത്യക്ഷണം, ദുഷ്ടന്മാർ, പള്ളിക്കെട്ടു്, സീതാരാവണസംവാദം, ചില പ്രയോഗഭേദങ്ങൾ, വൈദ്യപരിഷ്കാരം, ഭാഷാകവിത എന്നിങ്ങനെ നാല്പതോളം ലേഖനങ്ങൾ മലയാളത്തിലും ഇരുപതോളം ലേഖനങ്ങൾ സംസ്കൃതത്തിലും എഴുതീട്ടുണ്ടു്.
ഇവിടെ പ്രസ്താവിച്ചുകഴിഞ്ഞതു് അച്ചടിച്ചിട്ടുള്ള കൃതികളേപ്പറ്റി മാത്രമാകുന്നു. ഇവ കൂടാതെ ബഹുസഹസ്രം ഒറ്റശ്ലോകങ്ങളും നിരവധി ഗാനങ്ങളും അപ്രസാധിതങ്ങളായി അദ്ദേഹത്തിന്റെ ഡയറികളിൽ കിടപ്പുണ്ടു്. ഒരു മനോഹരമായ താരാട്ടു് ഇവിടെ ഉദ്ധരിക്കാം.
പശ്ചിമസിന്ധുവിൽനിന്നു–പാരം
സ്വച്ഛമായ് വന്നീടും കാറ്റേ
കല്ലോലസഞ്ചയം തന്നിൽ–പാരം
ഉല്ലസിച്ചീടുന്ന കാറ്റേ
ശീതാംശുമണ്ഡലം തന്നിൽ–നിന്നു
ശീതമായ് വന്നീടും കാറ്റേ
ആനന്ദമേറ്റമുദിക്കും–മാറു
നീ മന്ദമായ് വീശിയാലും
പ്രേഷ്ഠനായീടുമവനെ–യിങ്ങു
കൂട്ടിച്ചുകൊണ്ടുവന്നാലും
ഓമനപ്പൈതലുറങ്ങു–മാറു
നീ മന്ദമായ് വീശിയാലും
കുഞ്ഞെയുറങ്ങുക വേഗം–നച്ഛൻ
ഇങ്ങു വന്നെത്തിടുമല്ലോ
അമ്മയാമെൻമാറിടത്തി–ലേറ്റ–
മാശ്വസിച്ചാലുമെൻ കുഞ്ഞേ!
ഓമനയാം നിന്നെ കാണ്മാ–നച്ഛൻ
താമസിയാതെ വന്നീടും
പശ്ചിമഭാഗത്തിൽനിന്നും–പാരം
സ്വച്ഛമാകും മേഘവൃന്ദം
മന്ദുതരം ഗമിക്കുന്നൂ–തത്ര
ചന്ദ്രനുമുല്ലസിക്കുന്നൂ
കുഞ്ഞേയുറങ്ങുക വേഗം–ലോമൽ
കുഞ്ഞേയുറങ്ങുക വേഗാൽ
1089 ചിങ്ങം 11-ാം തീയതി അദ്ദേഹം രോഗശയ്യയെ പ്രാപിച്ചു; എന്നാലും പതിവുള്ള ദിനകൃത്യങ്ങൾ മുടക്കാറില്ലായിരുന്നു. 19-ാംതീയതിയിലെ ഡയറി മാത്രമേ ഭാൎയ്യയുടെ കൈയെഴുത്തിൽ കാണുന്നുള്ളു. 20-ാം തീയതി പകൽ പന്ത്രണ്ടരമണിക്കു് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു. കേരളം ഒട്ടുക്കു് ഈ സംഭവമോൎത്തു വിലപിച്ചു എന്നു പറഞ്ഞാൽ തെറ്റില്ല. ശവസംസ്കാരത്തിനുള്ള ചെലവുകളെല്ലാം കൊട്ടാരത്തിൽനിന്നുതന്നെയാണു് വഹിച്ചതു്. മരിക്കുമ്പോൾ അദ്ദേഹത്തിനു് കെ. എൻ നാരായണപിള്ള, കെ. എൻ. ഗോപാലപ്പിള്ള, കെ. എൻ. തങ്കമ്മ, കെ. എൻ. മാധവൻപിള്ള എന്ന നാലു സന്താനങ്ങളേ ഉണ്ടായിരുന്നുള്ളു. അവരിൽ മൂത്ത രണ്ടു കുട്ടികളം ഇംഗ്ലീഷു പഠിച്ചുകൊണ്ടിരുന്നു. ഇവരിൽ കെ. എൻ. മാധവൻപിള്ള ഒരു യുവകവിയായിരുന്നു. അദ്ദേഹം രണ്ടു കൊല്ലങ്ങൾക്കുമുമ്പു് ശുചീന്ദ്രത്തുവച്ചു് രക്താതിസാരം ബാധിച്ചു് മരണം പ്രാപിച്ചു. മൂത്തപുത്രൻ തിരുവിതാംകൂറിൽ പി. ഡബ്ലിയു. ഡി–യിലും, ഗോപാലപിള്ള എം. ഏ. മധുര അമേരിക്കൻ കാളേജിലും ഉദ്യോഗം വഹിക്കുന്നു. മകൾക്കു് അഞ്ചു പുത്രിമാരും ഒരു പുരുഷസന്താനവും ഉണ്ടു്. അവരിൽ മൂത്തപുത്രി എൻ. സരോജിനിയമ്മ ബി. ഏ. പാസ്സായിട്ടു് ബി. ടി. പരീക്ഷയ്ക്കു വായിക്കുന്നു. രണ്ടാമത്തെ പുത്രി ടി. എൻ. സരസ്വതിയമ്മ ബി. ഏ. പരീക്ഷയ്ക്കു് ഇംഗ്ലീഷിലും ചരിത്രത്തിലും പാസ്സായിട്ടു് മ്യൂസിക് അക്കാഡമിയിലും, തൃതീയസന്താനമായ എൻ. ബാലകൃഷ്ണൻനായർ എൻജിനീയറിങ് കാളേജിലും വായിക്കുന്നു. നാലാമത്തെ പുത്രിയായ എൻ. ലളിതാംബികാദേവി മൂന്നാംഫാറത്തിലും, അഞ്ചാമത്തെ പുത്രി എൻ. രാധികാദേവി പ്രിപ്പാറട്ടറിക്ലാസ്സിലും, ഒടുവിലത്തെ സന്താനമായ എൻ. ഇന്ദിരാദേവി നാലാംക്ലാസ്സിലും പഠിക്കുന്നു. ഇതാണു് അദ്ദേഹത്തിന്റെ കുടുംബസ്ഥിതി.
19.154 കെ. സി–യുടെ രണ്ടു ഛായാശ്ലോകങ്ങൾ
കണ്ടാൽ കോമളമാം കറുത്തനിറമാണയ്യാ! മഹാ സൗമ്യനാ-
ണുണ്ടാനന്ദമതെപ്പൊഴും മധുരമാം മന്ദസ്മിതസ്യാഭയും
കൊണ്ടാടേണ്ടൊരു വജ്റകുണ്ഡലവുമായ് കൈബ്ബുക്കുമായ്ക്കാൽ നട–
യ്ക്കുണ്ടായാത്രയിതത്ര ഞാനൊരുദിനം കണ്ടൊന്നു കൊണ്ടാടനേൻ.
അഞ്ചൽ ആർ. വേലുപ്പിള്ള.
ശ്രീ തൂകുന്ന മുഖം മൃദുസ്മിതമലം വാഗ്ധാടി കാൎകുന്തളം
കാരിൽ കാന്തികലർന്ന ഹീരമണിയാക്കണ്ഠം കുറേ ഹ്രസ്വമാം
വർണ്ണം നല്ല കറുത്തതാണുടലതിൽ പൊക്കംകുറഞ്ഞെങ്കിലും
വണ്ണത്തിൽ കുറയില്ല ദീപ്തിയുമിതേമട്ടാം മനോജ്ഞൻ ഭവാൻ.
സി. കെ. കുൎയ്യാക്കോസു്.
ഇതാണു കേ. സി–യുടെ രൂപം. അദ്ദേഹത്തിനെ ഒരിക്കൽ കണ്ടിട്ടുള്ളവർ മറക്കാൻ വളരെ പ്രയാസമാണു്. കവി എന്ന നിലയിൽ മാത്രമേ അദ്ദേഹത്തിനെ സാധാരണ ജനങ്ങൾ അറിയാറുള്ളുവെങ്കിലും, അദ്ദേഹം ഒരു ഒന്നാന്തരം സമുദായ പരിഷ്കാരികൂടിയായിരുന്നു. പരവൂരിലെ നായന്മാരുടെ ഇടയിൽനിന്നു് അനാചാരങ്ങളെ ആട്ടിപ്പായിക്കുന്ന വിഷയത്തിൽ അദ്ദേഹം വലുതായ പ്രേരണാശക്തി പ്രയോഗിച്ചിരുന്നു. അതുപോലെതന്നെ ഈഴവരുടെ അവശതകൾ നീക്കുന്ന വിഷയത്തിലും അദ്ദേഹത്തിനാൽ കഴിവുള്ളതെല്ലാം പ്രയത്നിച്ചുകൊണ്ടാണിരുന്നതു്.
കൃത്യനിഷ്ഠയേ സംബന്ധിച്ചിടത്തോളം അദ്ദേഹം ഒരു മാതൃകകൂടിയായിരുന്നുവെന്നു പറയാം. എല്ലാക്കാൎയ്യത്തിലും ഒരു ചിട്ടയുണ്ടായിരുന്നു. ഓരോന്നിനും ഓരോ സമയം ക്ഌപ്തപ്പെടുത്തിയിരിക്കും. ഒരു കാരണവശാലും ആ കാൎയ്യപരിപാടിക്കു മാറ്റം വരുത്തുകയില്ല. ഒരു കത്തു വന്നാൽ അതു വന്ന തീയതിയും മറുപടിത്തീയതിയും അതിൽത്തന്നെ കുറിക്കും. അദ്ദേഹത്തിന്റെ ഡയറി വായിച്ചുനോക്കിയാൽ, എത്ര കത്തുകൾ എന്നെല്ലാം വന്നുചേൎന്നു വെന്നും അവയുടെ സാരം എന്തായിരുന്നുവെന്നും, അവയ്ക്കു് എന്നു് എന്തു മറുപടി അയച്ചുവെന്നും വ്യക്തമായി മനസ്സിലാക്കാൻ കഴിയും. രാവിലെ നാലുമണി മുതൽക്കു് രാത്രി പതിനൊന്നു മണിവരെയുള്ള സമയത്തെ ക്ഌപ്തകാൎയ്യപരിപാടി അനുസരിച്ചു് അധ്യാപനം, സന്ദൎശനം, ഗൃഹാധ്യാപനം, കവിതാപരിശ്രമം, സംഗീതാധ്യാപനം, ലേഖനനിൎമ്മാണം, സംശയനിവാരണം, മറുപടിയെഴുത്തു്, ഡയറിയെഴുത്തു് എന്നീ കാൎയ്യങ്ങൾക്കായി അദ്ദേഹം വിനിയോഗിച്ചുവന്നു. 1086 ചിങ്ങമാസം 18-ാംതീയതി എന്തോ കാരണവശാൽ മാറ്റി എഴുതിയ സമയവിവരപ്പട്ടിക താഴെ ചേൎക്കുന്നു.
രാവിലെ 5 മുതൽ 7 വരെ വീട്ടിൽ കുഞ്ഞുങ്ങളെ പഠിപ്പിക്കുക.
7 12 -മുതൽ 8 12 - വരെ കൊട്ടാരത്തിൽ പൊന്നമ്മയെ പഠിപ്പിക്കുക.
9-മുതൽ 10-വരെ ഇംഗ്ലീഷ് വായന.
10-മുതൽ 11-വരെ സംസ്കൃതവായന.
11-മുതൽ 12-വരെ കവിത.
1-മുതൽ 2 12 വരെ പത്രവായന എഴുത്തുകൾവായന മുതലായവ.
2 12 -മുതൽ 4-വരെ എഴുത്തുകൾ എഴുതുക.
4-മുതൽ 6-വരെ സംസ്കൃത അദ്ധ്യാപനം.
6 12 -മുതൽ 8 12 —വരെ കൊട്ടാരത്തിൽ തമ്പിയേപ്പഠിപ്പിക്ക.
9-മുതൽ 10-വരെ കവിത.
പരിശോധനയ്ക്കായി ഒരു പുസ്തകം ചെന്നാൽ തിരിച്ചും മറിച്ചും നോക്കീട്ടു് വല്ലതും ഒന്നു് എഴുതിഅയയ്ക്കുന്ന പതിവു് അദ്ദേഹത്തിനില്ലായിരുന്നു. ആദ്യന്തം സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷമേ തിരിച്ചയയ്ക്കാറുണ്ടായിരുന്നുള്ളു. ഇങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം പരിശോധിച്ചിട്ടുമുണ്ടു്.
19.155 കുണ്ടൂർ നാരായണമേനോൻ
പച്ചമലയാളത്തിൽ കാവ്യങ്ങൾ രചിക്കുന്നതിൽ വിജയം നേടീട്ടുള്ള അപൂൎവ്വം ചില കവികളിൽ ഒരാളായിരുന്നു കുണ്ടൂർ; 1037-ൽ അദ്ദേഹം ജനിച്ചു.
“പൊട്ടും കരളേവനുമ-
പ്പൊട്ടുംതൊട്ടുള്ള നെറ്റിയതുകണ്ടാൽ
മട്ടുംമട്ടുംമൊഴിയുടെ
മട്ടും മറ്റുള്ളവൎക്കു കിട്ടിടുമോ?”
ഉണ്ടോ നേരത്തുടുക്കും തളിരൊടാമരട ക്കും ചൊടിക്കും ചൊടിക്കും
കൊണ്ടൽക്കേറെക്കടുക്കുന്നഴകുമൊരുമടുക്കും മുടിക്കും മുടിക്കും
കണ്ടാലുൾക്കാമ്പിടിക്കുന്നഴലുകിടപിടിക്കും പിടിക്കും പിടിക്കും
കൊണ്ടാടേണ്ടുന്നടയ്ക്കും മുടിയഴയുമിടയ്ക്കൊന്നടിക്കുന്നടിക്കും.
എന്നിങ്ങനെയുള്ള യമകപ്പണികളൊക്കെയും അദ്ദേഹം പച്ചമലയാളത്തിൽ വരുത്തീട്ടുണ്ടു്. കണ്ണൻ, കോമപ്പൻ, പാക്കനാർ, ചെറിയ ശക്തൻതമ്പുരാൻ എന്നിങ്ങനെ മൂന്നുനാലു കൃതികൾ അദ്ദേഹം പച്ചമലയാളത്തിൽ എഴുതീട്ടുള്ളവയാണു്. പ്രാസത്തിൽ ഇത്ര നിൎബ ന്ധമുള്ള കവികൾ വേറെ അധികം ഉണ്ടായിരുന്നോ എന്നു സംശയമാകുന്നു. ഉദാഹരണാർത്ഥം കോമപ്പനിൽ നിന്നു് എതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
പൂവമ്പഴത്തിനെതിർമെയ്യെഴുമുണ്ണിയോടു
പോയ്വച്ചുകൂടിയൊരു കോമനടുത്തിടുമ്പോൾ
പൂവമ്പനും പെരുകുമുങ്കൊടടുത്തുപുത്തൻ
പൂവമ്പെടുത്തു പുതുവില്ലിലുടൻതൊടുത്തു.
മറ്റാരുമില്ലിവിടെയിങ്ങനെവന്നതൊട്ടു
തെറ്റാകുമെന്നിടയിളക്കമൊടുണ്ണിയമ്മ
തെറ്റാതെചെല്ലുമലരമ്പുകളേറ്റുവാടി-
ച്ചെറ്റാടലോടുമവിടെത്തലത്താഴ്ത്തിനിന്നു.
കോമങ്കലെത്തിടുമൊരുള്ളൊടുകോൾമയിൎക്കൊ-
ണ്ടാമങ്കമണ്ണിലൊരുകാൽവിരലാൽവരച്ചു്
പൂമങ്കയൊത്തൊരവളാമലരമ്പനാം കെ-
ങ്കേമങ്കയൎത്ത തിൽ വിയൎത്തു വിറച്ചുനിന്നു.
പറ്റില്ല പറ്റലർപുലൎത്ത ിയ പെണ്ണിനുൾത്താർ
പറ്റില്ലിവങ്കലവളിൽകരൾചെന്നതയ്യോ
മാറ്റിത്തമെന്നനിനവുള്ളതു കോമനൊട്ടു
മാറ്റിത്തെളിച്ചിതുടനാനിലകണ്ടനേരം.
നില്ലെന്നുപേടി, മലരമ്പനടുത്തുചെല്ലു-
ചെല്ലെന്നു, നാണമതു വയ്യ വരട്ടെയെന്നു്
ചെല്ലെന്നുടൻ കൊതിയുമൊന്നുമുരയ്ക്കുവാനാ-
ളല്ലെന്നുപിന്നെയവനൊന്നു പരുങ്ങിനിന്നു.
രണ്ടാൾക്കുമുണ്ടണയുവാൻ കൊതിയെന്നുകണ്ടു
രണ്ടാളുമുൾത്തളിരുകൊണ്ടവർതമ്മിൽവേട്ടു
കണ്ടാലുമെങ്കിലുമണഞ്ഞിടുവാൻമടിച്ചു
രണ്ടാളുമമ്പമലരമ്പനുനേരവൻതാൻ.
കണ്ണിൻവഴിക്കുകരൾകോമനുടൻകൊടുത്താ
പെണ്ണിന്നുതന്റെകരളാംമലർകാഴ്ചവച്ചു
ഉണ്ണിക്കുടയ്ക്കുടയനന്മകളൊക്കെയുള്ളാ-
ലെണ്ണിക്കുറച്ചവിടെനിന്നു തെളിഞ്ഞു കോമൻ.
നാലു ഭാഷാകാവ്യങ്ങൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ള കഥകൾ നാലും സരസങ്ങളാണു്. പക്ഷേ ഒരെണ്ണം വായിച്ചാൽ മറ്റുള്ളവയുടെ പോക്കും മട്ടും ഒക്കെ ഗ്രഹിക്കാൻ കഴിയുന്നതിനു പുറമേ, പച്ചമലയാളത്തിനുള്ള കഴിവുകളുടെ പരിമിതിയും അവയിൽനിന്നു് ഏറക്കുറെ ഗ്രഹിക്കാം. കുണ്ടൂരിന്റെ പ്രാസബ്ഭ്രമത്തിനുദാഹരണമായി ഒരു സ്തോത്രംകൂടി ഉദ്ധരിച്ചുകൊള്ളട്ടെ.
വരാത്ഭുതവപുസ്സതിൽപകുതിവാങ്ങിവാഴുന്നൊരു
വരാവരവലാന്തകാദ്യമരവർഗ്ഗവന്ദ്യേ! ശിവ!
വരാംഗി വലയാലയേ വിലസിടുന്ന വാമാക്ഷി മാൽ-
വരാതെവരവാൻവരം വിരവിൽനല്ക വിശ്വേശ്വരീ.
തരംഗതരളാക്ഷിനിൻതിരുമിഴിത്തലത്തല്ലിനാൻ
തരംകെടുകയാൽ തദുൾത്തളിർതെളിഞ്ഞുതാപംകെടാൻ
തരംതളിർതൊഴുംതനോ! തരമൊടോൎത്തു താരമ്പനി-
ത്തരം തവ തദൎദ്ധമെയ്തരുമുമേ തുണയ്ക്കേണമേ.
ഭവാനു ഭവയോഗ്യമാം ഭുവനഭാഗ്യമേ പങ്കജോൽ-
ഭവാബ്ധിഭവനാദിഭക്തജനുഭുക്തിമുക്തിപ്രദേ
ഭവാനിഭയമാറ്റണേ ഭവദനുഗ്രഹം തെറ്റിയാൽ
ഭവാനി! ഭവനും ഭവത്ഭവഭയംഭവിക്കും ഭൃശം.
കുലാദ്യഖിലസൽഗുണക്കിളികളൊത്തു കൂത്താടിടും
കുലായമരമേ! കഴിങ്കുഴലിമാർ കുലോത്തംസമേ
കുലാദ്രികുലകുഞ്ജരപ്രിയകുമാരി തേ പാപസം-
കുലാദ്രികുലിശാമലക്കഴലിണയ്ക്കു കൂപ്പുന്നുഞാൻ.
കടത്തിഹ ഭവോൽക്കടക്കടൽ കടക്കുവാനൊന്നുതാൻ
കടത്തിടുവതിന്നു നിൻകരുണതാനതിൻകപ്പലും
കടത്തിരുമിഴിക്കളിക്കളരിയാക്കിമാം കാമസം-
കടത്തിലുഴലാതുമേ കനിവിയന്നു കാക്കേണമേ.
ഈ വലയേശ്വരീപഞ്ചകത്തിൽ എല്ലാത്തരം പ്രാസങ്ങളും പ്രയോഗിച്ചിരിക്കുന്നതു നോക്കുക.
രഘുവംശം, കുമാരസംഭവം എന്നീ കാളിദാസകൃതികളുടെ തൎജ്ജ മകളിൽപോലും ഈ പ്രാസദീക്ഷ കാണിച്ചതിനാൽ വന്നുപോയ തകരാറുകൾ ചില്ലറയൊന്നുമല്ല. ഈ നിൎബ ന്ധത്തിനു് അല്പമൊരു അയവു വരുത്തിയിരുന്നെങ്കിൽ അവ ഇതിൽ പതിന്മടങ്ങു ശ്ലാഘ്യമായിത്തീരുമായിരുന്നു.
ഭാഷാരഘുവംശത്തിൽ,
പ്രഭാതതരളമാം ഭവന്മുഖമതിൽ സ്വതേചേരുമ-
ശ്ശുഭാതുലമരുന്മണം പരഗുണത്തിനാൽ കിട്ടുവാൻ
പ്രഭാതപവനൻ പഴംകുസുമവും പഠിച്ചബ്ജവ-
ല്ലഭാതപമണഞ്ഞുടൻ വിടരുമംബുജംചേർന്നുതേ.
തുടുത്തൊരുതരുത്തളിൎക്കകമണഞ്ഞുപാരംഗുണം
കടുത്തപുതുമുത്തുതൻപ്രഭയെഴുംഹിമാംഭഃകണം
എടുത്തിതു തവാധരേ രദനകാന്തിയാൽ തൻനിറം
കൊടുത്തമധുരസ്മിതക്കളിയതിന്നെഴും കാന്തിയേ.
എന്നിങ്ങനെ, തൎജ്ജ മയാണെന്നു തോന്നാത്തവിധത്തിലുള്ള പ്രസന്നമധുരങ്ങളായ നിരവധി പദ്യങ്ങളുണ്ടെങ്കിലും, വായനക്കാൎക്കു ക്ലേശം ജനിപ്പിക്കുന്ന ശ്ലോകങ്ങളും കുറവല്ല. ഇവയെ മൂലശ്ലോകങ്ങളോടൊത്തുവച്ചു നോക്കുക.
വൃന്താഛ്ളഥം ഹരതി പുഷ്പമനോകഹാനാം
സംസൃജ്യതേ സരസിജൈരരുണാംശുഭിന്നൈഃ
സ്വാഭാവികം പരഗുണേന വിഭാതവായുഃ
സൗരഭ്യമീപ്സുരിവതേമു ഖമാരുതസ്യ.
താമ്രോദരേഷു പതിതം തരുപല്ലവേഷു
നിർദ്ധൗതഹാരഗുളികാ വിശദം ഹിമാംഭഃ
ആഭാതിലബ്ധപരഭാഗതയാധരോഷ്ഠേ
ലീലാസ്മിതം സരദനാൎച്ചിരിവ ത്വദീയം.
ആദ്യത്തെ പദ്യത്തിലെ ‘പ്രഭാതരളമാം’ ‘ശുഭാതുല’ എന്നീ വിശേഷണങ്ങൾ പ്രാസത്തിനുവേണ്ടി മാത്രം ചേൎത്ത ിട്ടുള്ളവയാണെങ്കിലും, ആ മാതിരി സ്വാതന്ത്ര്യങ്ങൾ തൎജ്ജ മക്കാർക്കു് അനുവദിക്കത്തക്കതാണെന്നാണു് എനിക്കു തോന്നുന്നതു്. അതുകൊണ്ടു് ആശയത്തിനു ന്യൂനതയൊന്നും വന്നിട്ടില്ലല്ലോ. അതുപോലെ തന്നെ, അരുണാംശുഭിന്നൈഃ, എന്നതിനെ ‘അബ്ജവല്ലഭാതപമണഞ്ഞുടൻ വിടർന്ന’ എന്നു പരത്തിപ്പറഞ്ഞതും ക്ഷന്തവ്യംതന്നെ. എന്നാൽ ‘അനോകഹാനാം വൃന്ദാൽ ശ്ലഥം പുഷ്പംഹരതി’ എന്നതിനെ ‘പഴംകുസുമവും പഠിച്ചു്’ എന്നു ചുരുക്കിക്കളഞ്ഞതു് അത്ര പറ്റിയില്ല. അടുത്ത പദ്യത്തിന്റെ തൎജ്ജ മയിൽ ഈ മാതിരി ന്യൂനതയൊന്നും ഇല്ലതാനും.
കവിയ്ക്കു ദ്വിതീയാക്ഷരപ്രാസം പോരാ, തൃതീയാക്ഷരപ്രാസവും പോരാ, കഴിയുന്നിടത്തൊക്കെ ചതുൎത്ഥ ാക്ഷരപ്രാസവും പഞ്ചാക്ഷരപ്രാസവും വേണമെന്നാണു നിൎബ ന്ധം. ആ നിൎബ ന്ധം, കവിയേ ചില ദിക്കുകളിൽ ശ്വാസം മുട്ടിച്ചിരിക്കുംപോലെ തോന്നുന്നു.
തത്രസ്വയംവരസമാഹൃതരാജലോകം
കന്യാലലാമകമനീയമജസ്യ ലിപ്സോഃ
ഭാവാവബോധകലുഷാ ദയിതേവ രാത്രൗ
നിദ്രാചിരേണ നയനാഭിമുഖീ ബഭൂവ.
ഇതിന്റെ തൎജ്ജ മയായ,
സ്വയംവരമതിന്നു ഭൂപതികളങ്ങശേഷം സവി-
സ്മയം വരുവൊരാവിധം വിലസിടുന്ന വാമാക്ഷിയിൽ
പ്രിയം പരമജന്നുകണ്ടരികിൽ നിദ്രചെന്നീല വി-
പ്രിയംപെരികെയാന്നൊരദ്ദയിതയെന്നപോലേ ചിരം.
എന്ന ശ്ലോകത്തിൽ ചതുൎത്ഥ ാക്ഷരപ്രാസം ഘടിപ്പിച്ചിരിക്കുന്നതു് അർത്ഥത്തിനു് അല്പം കോട്ടംവരുത്തീട്ടല്ലയോ എന്നു സംശയിക്കുന്നു. ‘തത്ര’ ‘രാത്രൗ’ ഈ ശബ്ദങ്ങൾ വിട്ടുകളഞ്ഞതു പോകട്ടെ ഭാവാവബോധകലുഷാ ദയിതാ ഇവ രാത്രൗ നിദ്രാ ചിരേണ, നയനാഭിമുഖീബഭൂവ എന്നതിന്റെ സ്വാരസ്യം വിപ്രിയംപെരികെയാൎന്നൊരദ്ദയിത എന്നപോലെ ചിരംചെന്നീല എന്ന വാക്കുകൾക്കു് ഇല്ലതന്നെ. എന്നാലും തൎജ്ജ മ ഒരുവിധം ഭംഗിയായിട്ടുണ്ടെന്നു സമ്മതിച്ചാലും,
സത്വം പ്രശസ്തേ മഹിതേ മദീയേ
വസച്ചതുർത്ഥോഗ്നിരിവാഗ്ന്യഗാരേ
ദ്വിത്രാണ്യഹാന്യർഹസിസോഢ്യമർഹ-
ദ്യാവദ്യതേ സാധയിതും ത്വദൎത്ഥ ം.
എന്ന ശ്ലോകത്തിന്റെ തൎജ്ജ മയിൽ കാണുന്ന,
‘ഗൃഹത്തിൽ മമ മൂന്നിനും പുറമെയുള്ള തീ’ കുറേ കഷ്ടമായിപ്പോയി. തൎജ്ജ മ ചുവടേ പകൎത്ത ാം.
ഗൃഹത്തിൽ മമ മൂന്നിനും പുറമെയുള്ള തീപോലെയാ-
മഹത്വമെഴുമഗ്നിശാലയിലയേ സുഖംപോലിനി
മഹത്വമിയലുംമുനേ മരുവണം ദിനം രണ്ടുമൂ-
ന്നിഹത്വമതിനുള്ളിൽ നിൻധനമതിന്നിവൻ നോക്കുവൻ.
ഇവിടെ കവി പ്രാസത്തിനുവേണ്ടി ഒട്ടുവളരെ ബുദ്ധിമുട്ടിക്കാണുന്നു. ‘മഹത്വ’ ശബ്ദത്തെ അനാവശ്യമായി ആവൎത്ത ിച്ചതിനുപുറമേ ‘ഇഹത്വം’ എന്നിങ്ങനെ തന്റെ പതിവിനു നേരേ വിപരീതമായി സംസ്കൃതം പ്രയോഗിക്കയും സോഢുമർഹസി എന്നതിനെ ‘മരുവണം’ എന്നു് ഒഴുക്കൻമട്ടിൽ ഭാഷാന്തരീകരിക്കയും ചെയ്യേണ്ടതായി വന്നു.
അഥാധിശിഷ്യേ പ്രയതഃ പ്രദോഷേ
രഥം രഘുകല്പിത ശാസ്ത്രഗർഭം
സാമന്തസംഭാവനയൈവധീരഃ
കൈലാസനാഥം തരസാ ജിഗീർഷുഃ.
ഇതിന്റെ തൎജ്ജമയായ,
കണക്കകലുമാറുനൽക്കണനിറച്ചുടൻ ശുദ്ധനാ-
യിണക്കിയ രഥത്തിലാരഘുകരേറി സന്ധ്യാഗമേ
കണക്കിലുരുധൈൎയ്യമോടുടനിടഞ്ഞു സാമന്തനെ-
ക്കണക്കഥ കുബേരനെപ്പടയിൽവെന്നു പോന്നീടുവാൻ.
എന്ന പദ്യത്തിലെ ആ കണക്കു് നല്ല കണക്കിനു പറ്റിയെങ്കിലും വിവൎത്ത നം കണക്കിനു പറ്റിയോ എന്നു സംശയമാണു്. കല്പിതശാസ്ത്രഗർഭം എന്നതിനെ കണക്കകലുമാറു നൽക്കണ നിറച്ചു് എന്നു നീട്ടി തൎജ്ജ മചെയ്തുകഴിഞ്ഞിട്ടും പിന്നെയും പാദം അവസാനിക്കായ്കയാൽ ഉടൻ എന്നും ശുദ്ധനായ് എന്നും രണ്ടു പദങ്ങൾ കൂട്ടിച്ചേൎത്തു ് ഒത്തിണക്കിയപ്പോൾ പ്രാസം ‘കണക്കു’തെറ്റിയെങ്കിലും ഇണങ്ങി എന്നൊരാശ്വാസം. ‘ധീര’ എന്നതിനെ പ്രാസത്തിനുവേണ്ടി ‘കണക്കിലുരുധൈൎയ്യമോടുടൻ’ എന്നാക്കേണ്ടിവന്നു. ‘ഉടൻ’ എന്നും ‘അഥ’ എന്നും ആവർത്തിക്കാനും നിൎബ ന്ധിതനായി.
സ്ഥാലീപുലാകന്യായേന ചിലതെടുത്തു കാണിച്ചുവെന്നേയുള്ളു. പ്രാസനിൎബ ന്ധം അല്പം കുറച്ചിരുന്നുവെങ്കിൽ തൎജ്ജ മ കുറേക്കൂടി നന്നായിരിക്കുമായിരുന്നു എന്നു കാണിപ്പാൻവേണ്ടി മാത്രം. കവി വശ്യവാക്കായിരുന്നു എന്നുള്ളതിനു യാതൊരു സംശയവുമില്ല. അദ്ദേഹം 1111 കർക്കടകത്തിൽ പരലോകപ്രാപ്തനായി.
19.156 കുമാരനാശാൻ
1046 മേടം 1-ാം൹ചിത്രാപൊൎണ്ണിമാ ദിവസം ചിറയിൻകീഴിൽ കടയ്ക്കാവൂരിനടുത്തു കായിക്കര എന്ന സ്ഥലത്തു് തൊമ്മൻ വിളാകത്തുവീട്ടിൽ നാരായണനാശാന്റേയും കൊച്ചുപെണ്ണെന്നു വിളിച്ചുവന്ന കാളിയമ്മയുടേയും പുത്രനായി ജനിച്ചു. [10] കുമാരു എന്നാണു വിളിച്ചുവന്നതു്. കുമ്മൻപിള്ളി രാമൻപിള്ള ആശാന്റെ ശിഷ്യനും, ശ്രീനാരായണഗുരു, പെരുനെല്ലി കൃഷ്ണൻവൈദ്യൻ, വെളുത്തേരി കേശവനാശാൻ എന്നീ പ്രസിദ്ധ കവികളുടെ സതീൎത്ഥ ്യനും ആയിരുന്ന ഉടയാൻകുഴി കൊച്ചുരാമൻവൈദ്യന്റെ അടുക്കലാണു് ആദ്യം സംസ്കൃതം പഠിച്ചതു്. പിന്നീടു സൎക്കാർ മലയാംപള്ളിക്കൂടത്തിൽ ചേൎന്നു പതിനാലാം വയസ്സുവരെ പഠിച്ചിട്ടു് ഒന്നുരണ്ടുകൊല്ലം മണലൂർ ഗോവിന്ദനാശാന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു. ഒന്നുരണ്ടുകൊല്ലങ്ങൾകൊണ്ടു നാടകാലങ്കാരപൎയ്യന്തം വായിച്ചു് ഒരുമാതിരി നല്ല പാണ്ഡിത്യം സമ്പാദിച്ചു. അങ്ങനെയിരിക്കെ ഒരു ദിവസം കായിക്കരെയുണ്ടായിരുന്ന ചില ഭക്തന്മാരുടെ ക്ഷണമനുസരിച്ചു് നാണുഗുരുസ്വാമികൾ അവിടെ വിജയം ചെയ്തപ്പോൾ കുമാരുവിനെക്കണ്ടു സന്തുഷ്ടനായിട്ടു് അദ്ദേഹത്തിനെ തന്റെ ശിഷ്യനായി സ്വീകരിച്ചു. സ്വാമികൾ കുമാരുവിന്റെ സാഹിത്യവാസനയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു. ശൃംഗാരകവിതകൾ എഴുതിപ്പോകരുതെന്നു ഗുരു ശിഷ്യനെ ഉപദേശിച്ചിരുന്നു. ഏതാനുംകൊല്ലങ്ങൾ കഴിഞ്ഞു് അദ്ദേഹം മൈസൂർ സൎവ്വീസിലിരുന്ന ഡാക്ടർ പപ്പു മുഖാന്തിരം കുമാരുവിനെ ബാംഗ്ളൂർ സംസ്കൃതമഹാപാഠശാലയിൽ ചേർത്തു. എന്നാൽ അവിടുത്തെ അവസാനപരീക്ഷയിൽ ചേരുംമുമ്പു് ബാംഗ്ലൂരിൽ പ്ലേഗു വ്യാപിക്കയും ഡാക്ടർ പപ്പു ശീമയ്ക്കു പോകുവാൻ നിൎബ ന്ധിതനാവുകയും ചെയ്കയാൽ കുമാരു ആ സ്ഥലംവിട്ടു മദ്രാസിലേയ്ക്കുപോയി. ബാംഗ്ലൂരിൽ താമസിച്ചിരുന്ന കാലത്താണു് പ്രബോധചന്ദ്രോദയം നാടകവും സൗന്ദൎയ്യലഹരിയും ഭാഷയിലേയ്ക്കു തൎജ്ജ മചെയ്തതു്. സൗന്ദൎയ്യലഹരി 1070-ൽ പൂൎത്ത ിയാക്കി.
അരുവിപ്പുറം നാരായണഗുരുസ്വാമി അവൎകളുടെ ശിഷ്യൻ കുമാരുആശാൻ എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ആ തൎജ്ജ മയിലെ ഒരു ശ്ലോകം ഉദ്ധരിക്കാം.
മാറിപ്പോകാത്ത മന്ദാകിനിയുടെ ചുഴിയോ?
മൊട്ടുരണ്ടിട്ടു രോമ-
ത്താരൊക്കും തൈലതയക്കുള്ളരിയൊരു തടമോ?
താർശരക്കൎശനത്തി-
നീറിടും കുണ്ഡമോ നാഭികകയിതു രതിതൻ
നിത്യമാം കൂത്തരങ്ങോ?
ദ്വാരോസിദ്ധിക്കു ഗൗരീഗിരീശമിഴികൾതൻ-
വീക്ഷ്യമാം ലക്ഷ്യമൊന്നോ?
ആശാന്റെ കവിത്വശക്തി ഈ ഇളംപ്രായത്തിലും പ്രശസ്ത്യനിലയിൽ എത്തിക്കഴിഞ്ഞിരുന്നുവെന്നു് ഈ തൎജ്ജ മ തെളിയിക്കുന്നു.
മദ്രാസിൽവച്ചു് അഞ്ചാറുമാസം ഒരു പ്രശസ്തപണ്ഡിതന്റെ അടുക്കൽ വായിച്ചിട്ടു് അവിടെനിന്നും കൽക്കത്തായിലേക്കു തിരിച്ചു. അവിടെ പ്രധാനമായി വായിച്ചതു ന്യായശാസ്ത്രമായിരുന്നു. എന്നാൽ 1075-ൽ അവിടെയും മഹാമാരി പരക്കുകയാൽ തൎക്കതീൎത്ഥ ൻ എന്ന ബിരുദം സമ്പാദിക്കുംമുമ്പേ അദ്ദേഹത്തിനു നാട്ടിലേയ്ക്കു മടങ്ങിപ്പോരേണ്ടതായി വന്നുകൂടി. ഇതിനിടയ്ക്കു ‘വിചിത്രവീൎയ്യം’ ‘മൃത്യുഞ്ജയം’ എന്ന നാടകങ്ങളും ‘ശാങ്കരശതകം’ ‘സുബ്രഹ്മണ്യശതകം’ എന്നു രണ്ടു പദ്യകൃതികളും എഴുതി.
പിന്നീടു ഗുരുസ്വാമിയുടെ അന്തേവാസിയായി കഴിച്ചുകൂട്ടുകയും, ചിന്നസ്വാമി എന്ന പേരാൽ പ്രസിദ്ധനായിത്തീരുകയുംചെയ്തു. നാരായണഗുരുസ്വാമിയുടെ വലംകൈയായി നിന്നു് അദ്ദേഹത്തിന്റെ അധഃകൃതോന്നമനയത്നങ്ങളിലെല്ലാം ആശാനും പങ്കുകൊണ്ടിട്ടുണ്ടു്. വിവേകോദയം മാസികയുടെ ആധിപത്യവും അദ്ദേഹംതന്നെ വഹിച്ചിരുന്നു.
1083-ൽ പാലക്കാട്ടു് അല്പകാലം താമസിക്കാനിടയായി. അന്നു് എഴുതപ്പെട്ടതും മിതവാദിയിൽ പ്രസിദ്ധീകരിക്കപ്പെട്ടതുമായ ‘വീണപൂവു്’ സഹൃദയലോകത്തെ പെട്ടെന്നു് ആകർഷിച്ചു. അല്പകാലം കഴിഞ്ഞിട്ടു് തിരുവനന്തപുരത്തു കാഴ്ചബംഗ്ലാവിനോടു് അനുബന്ധിച്ചിരിക്കുന്ന Zoo–വിൽ ഒരു സിംഹം പ്രസവിച്ചതിനെ അധികരിച്ചു് ‘സിംഹപ്രസവം’ എന്നൊരു ഖണ്ഡകാവ്യവും അദ്ദേഹം രചിച്ചിട്ടുണ്ടു്. എന്നാൽ സഹൃദയാഗ്രണിയും വിദ്വൽകുലകൗസ്തുഭവുമായ ഏ. ആർ. തമ്പുരാന്റെ കരാലംബത്തോടുകൂടി—1086-ൽ ആണെന്നു തോന്നുന്നു—നളിനി ആവൎഭവിച്ചതിനു ശേഷമാണു് ആശാൻ മഹാകവിപട്ടത്തിനു് അർഹനായിത്തീൎന്നതു്. മലയാളസാഹിത്യത്തിൽ ആ കൃതി ഒരു നവ്യസരണിയെ ഉൽഘാടനംചെയ്തു എന്നു പറയാം. അതിനെത്തുടൎന്നു ് ‘ലൈലാമജ്ന്യൂൺ’ എന്ന ഉൎദുഗാനത്തിന്റെ കഥയെ ഉപജീവിച്ചു് അദ്ദേഹം ലീല എന്നൊരു ഖണ്ഡകാവ്യം പ്രസിദ്ധപ്പെടുത്തി. മലയാളികൾ ആ കൃതിക്കും സ്നേഹമസൃണമായ സ്വാഗതമരുളി. പിന്നീടു് ശ്രീബുദ്ധചരിതം, ബാലരാമായണം എന്നീ കൃതികൾ പുറപ്പെട്ടു.
ഇതിനിടയ്ക്കു് ആശാൻ കുന്നുകുഴിയിലുള്ള ഒരു ഈഴവകന്യകയെ പഠിപ്പിച്ചുകൊണ്ടിരുന്നു. അതു് അവരുടെ ദാമ്പത്യബന്ധത്തിനു വഴിതെളിച്ചു. ഈ സംഭവം ഈഴവരുടെ ഇടയിൽ വലുതായ ഒരു ക്ഷോഭവും നൈരാശ്യവും ജനിപ്പിച്ചു. അവരുടെ വാത്സല്യഭാജനമായിരുന്ന ചിന്നസ്വാമി നാരായണഗുരുസ്വാമിയുടെ അനന്തരഗാമിയാവുമെന്നായിരുന്നു അവരെല്ലാം പ്രതീക്ഷിച്ചിരുന്നതു്. ഈ മാന്യദേഹം ഇപ്രകാരം ഗാർഹസ്ഥ്യം കൈക്കൊണ്ടതിൽ ഉണ്ടായ നൈരാശ്യം പല പരിഹാസകവനങ്ങളേയും ലേഖനങ്ങളേയും ആവൎഭവിപ്പിച്ചു. അതിനു മറുപടിയായിട്ടാണു് ഗ്രാമവൃക്ഷത്തിലെ കുയിൽ പുറപ്പെട്ടതു്. ഏ. ആർ. രാജരാജവൎമ്മ കുമാരനാശാന്റെ ആരാധനാവിഗ്രഹമായിരുന്നു. അദ്ദേഹത്തിന്റെ അകാലചരമത്തെപ്പറ്റി വിലപിക്കുന്ന പ്രരോദനം തത്വചിന്താമേദുരമായ ഒരുത്തമകാവ്യമാകുന്നു.
1095-ൽ ചിന്താവിഷ്ടയായ സീത പ്രസിദ്ധീകൃതമായപ്പോൾ ചില പ്രതികൂലവിമൎശനങ്ങൾ ഉണ്ടായെങ്കിലും അതിനു് ഇന്നും വില ഇടിഞ്ഞുപോയിട്ടില്ല. മലബാറിൽ ഉണ്ടായ മാപ്പിളലഹളയാണു് ദുരവസ്ഥയുടെ ആവിൎഭാവത്തിനു കാരണം. അടുത്ത കാവ്യങ്ങൾ ചണ്ഡാലഭിക്ഷുകിയും കരുണയുമാണു്. ഇങ്ങനെ ഉത്തമകാവ്യമാല്യം അണിയിച്ചു് കൈരളിയെ അനുഗ്രഹിച്ചു കൊണ്ടിരുന്ന ആ മഹാകവി 1099 മകരം 8-ാം൹ തൃക്കുന്നപ്പുഴയ്ക്കു് അല്പം വടക്കു പല്ലനവച്ചുണ്ടായ റഡീമർബോട്ടപകടത്തിൽ മുങ്ങിപ്പോയതു കേരളത്തിനു് ഒരു തീരാനഷ്ടമായിത്തീർന്നു. കവി, പത്രാധിപർ, എസ്. എൻ. ഡി. പി. കാൎയ്യദൎശി, പ്രജാസഭയുടേയും നിയമസഭയുടേയും സാമാജികൻ എന്നീ നിലകളിലെല്ലാം ഇരുന്നു് ഈഴവസമുദായത്തെ സേവിച്ചുകൊണ്ടിരുന്ന ഈ മഹാനുഭാവന്റെ വേർപാടു് ആ സമുദായത്തെ എത്രമാത്രം വേദനപ്പെടുത്തി എന്നും പറയാവുന്നതല്ല.
വീണപൂവു്, സിംഹപ്രസവം, നളിനി, ലീല ചിന്താവിഷ്ടായായ സീത, ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ബുദ്ധചരിതം, ബാലരാമായണം, പ്രരോദനം, വനമാല എന്നീ കാവ്യങ്ങളുടെയും, സൗന്ദൎയ്യലഹരി, മേഘസന്ദേശം, പ്രബോധചന്ദ്രോദയം, രാജയോഗം എന്നീ തൎജ്ജ മകളുടേയും ഒന്നുരണ്ടു സ്വതന്ത്രനാടകങ്ങളുടേയും കൎത്ത ാവെന്ന നിലയിൽ അദ്ദേഹത്തിന്റെ കവിയശസ്സ് പരമകാഷ്ഠയിൽ എത്തിയിരുന്ന അവസരത്തിൽ ആയിരുന്നു ഈ വിയോഗം. ഏതു മുക്കിൽ ചെന്നാലും ആശാന്റെ ഗാനങ്ങളേ കേൾക്കാനുണ്ടായിരുന്നുള്ളു. ജാതിക്കണ്ണുകൾകൊണ്ടു നോക്കി ശീലമുള്ളവർ ചിലപ്പോൾ ആശാനേയും വള്ളത്തോളിനേയും ത്രാസ്സുതട്ടിൽവച്ചു തൂക്കിത്തുടങ്ങി.
ആശാനാശയഗംഭീരൻ
വള്ളത്തോൾ ശബ്ദസുന്ദരൻ
എന്നിങ്ങനെയുള്ള കള്ളനാണയങ്ങളും നടപ്പിൽവന്നു. പ്രസംഗമഞ്ചങ്ങളിൽ ചിലപ്പോൾ രണ്ടു ഭാഷാകവികളേയും, മറ്റുചിലപ്പോൾ മൂന്നു കവികളേയുംപറ്റി മാത്രമേ പ്രസംഗങ്ങൾ കേൾപ്പാനുണ്ടായിരുന്നുള്ളു. വിഷയമെന്തായിരുന്നാലുംശരി ഈ കവികളുടെ കൃതികളിൽനിന്നു് ഏതാനും വരികൾ പാടിയില്ലെങ്കിൽ പ്രസംഗം കേൾപ്പാൻ ആളില്ലെന്നുവന്നു. ഒരു രസകരമായ അനുഭവം പറയാം. ഏതാനും വൎഷങ്ങൾക്കുമുമ്പു് പരവൂർ ഹൈസ്ക്കൂളിൽവച്ചു നടന്ന ഒരു സഹകരണമഹായോഗത്തിൽ ആദ്ധ്യക്ഷം വഹിക്കുന്നതിനു ഞാൻ നിൎബ ന്ധിതനായി. മഞ്ചേരി രാമകൃഷ്ണയ്യർ സഹകരണത്തെപ്പറ്റി ഒരു പ്രസംഗം നടത്തി. രണ്ടുമണിക്കൂർ പ്രസംഗം നീണ്ടുനിന്നു. എന്നിട്ടു സദസ്യരിൽ ആരും നീരസം പ്രദൎശിപ്പിച്ചില്ല. അതിന്റെ രഹസ്യം എന്തായിരുന്നുവെന്നോ? അദ്ദേഹം മൂന്നു ഭാഷാകവികളുടേയും കൃതികളിൽനിന്നു ധാരാളം ഗാനങ്ങൾ മനോഹരമായ കണ്ഠത്തിൽ പാടി. പ്രസംഗവിഷയത്തിനും ഈ ഗാനത്തിനും തമ്മിലുള്ള ബന്ധമെന്തായിരുന്നു എന്നു് അവരിൽ ആരും ചിന്തിച്ചതേയില്ല.
എന്തൊരു മഹനീയമായ പരിവൎത്ത നമാണു് കുമാരനാശാൻ ഭാഷയ്ക്കു വരുത്തിവച്ചതു്!
ഏ. ആർ. തിരുമേനിയുടെ അനുഗ്രഹത്തോടുകൂടി നളിനി ലോകരംഗത്തിൽ പ്രവേശിച്ച ആ സുദിനം ഭാഷാദേവിയുടെ ജാതകപത്രികയിലെ ഉച്ചാദിബലങ്ങളോടുകൂടി സുസ്ഥാനസ്ഥിതനായിരുന്ന ഭാഗ്യാധിപന്റെ ദശാരംഭമായിരുന്നു എന്നു പറയാം.
അതിനെത്തുടൎന്നു ണ്ടായ ഓരോ കാവ്യവും ഭാഷാദേവിയുടെ കണ്ഠാഭരണങ്ങളായിത്തന്നെ വിളങ്ങി. അൻപത്തിയൊന്നാമത്തെ വയസിൽ—ജീവിതസായാഹ്നത്തിനെ സമീപിക്കപോലും ചെയ്തിട്ടില്ലായിരുന്ന ഘട്ടത്തിൽ—അദ്ദേഹം ബോട്ടുമുങ്ങി മരിക്കാതിരുന്നുവെങ്കിൽ ഹാ! മലയാളസാഹിത്യത്തിന്റെ നില ഇന്നത്തേതിൽ എത്ര ശോഭനമായിത്തീരുമായിരുന്നു!
Lyric എന്നു് ഇംഗ്ലീഷിൽ പറഞ്ഞുവരുന്ന ഗീതികാവ്യങ്ങൾ അതിനുമുമ്പു് അജ്ഞാതമായിരുന്നില്ലെങ്കിലും ഗീതികാവ്യപ്രസ്ഥാനത്തിനു പ്രതിഷ്ഠ നല്കാൻ കാരണഭൂതൻ കുമാരനാശാനായിരുന്നുവെന്നു നിസ്സന്ദേഹം പറയാം. മഹാകാവ്യങ്ങളും ഗീതികാവ്യങ്ങളും ഒരുപോലെ ഭാഷയ്ക്കു് ആപേക്ഷിതങ്ങളാണു്. മഹാകാവ്യങ്ങളിൽ കവി, നിസ്സംഗകനായ യതീശ്വരനെന്നപോലെ അത്യുന്നതസ്ഥാനത്തു നിന്നുകൊണ്ടു് പ്രപഞ്ചത്തെ നിരീക്ഷണം ചെയ്യുന്നു. അവയിൽ നാം പ്രപഞ്ചത്തെ സാകല്യേന ദൎശിക്കുന്നു. ഗീതികാവ്യത്തിലാകട്ടെ, കവി ഭാവാവിഷ്ടനായ മനുഷ്യന്റെ നിലയെ സ്വയം പ്രാപിച്ചുകൊണ്ടാണു് ആ ഭാവത്തെ ചിത്രണംചെയ്യുന്നതു്. അതിനാൽ ഗീതികാവ്യം ഭാവതരളിതമായ ഹൃദയവല്ലകിയുടെ ഗാനമാകുന്നു. കവി കേവലം ഉദാസീനനായ പ്രേക്ഷകനല്ല; തന്റെ വ്യക്തിത്വത്തെ മറന്നു് അവസ്ഥാന്തരത്തെ പ്രാപിച്ചിരിക്കുന്നവനാകുന്നു. മഹാകവിക്കു കാൎയ്യങ്ങളെപ്പരത്തിപ്പരത്തി പറയുന്നതിനു സ്വാതന്ത്ര്യമുണ്ടു്. ഗീതികാവ്യകൎത്ത ാവിനു് ആ സ്വാതന്ത്ര്യം ഇല്ല. മഹാകവികൾ അനുവാചകന്മാരുടെ ഊഹത്തിനു വിട്ടുകൊടുക്കുന്ന അവസ്ഥിതികളായിരിക്കും പ്രായേണ ഗീതികാവ്യങ്ങൾക്കു പ്രധാനവിഷയം. രാമായണത്തിൽ രാമചന്ദ്രൻ സീതയെ വനത്തിൽ പരിത്യജിച്ചതും, അവിടെവച്ചു ദേവി ലവകുശന്മാരെ പ്രസവിച്ചതും, രാമചന്ദ്രൻ അശ്വമേധത്തിനു് ഉദ്യമിച്ചതും വിവരിച്ചിട്ടുണ്ടു്. എന്നാൽ രാമചന്ദ്രന്റെ അശ്വമേധവിഷയകമായ സമാരംഭത്തെപ്പറ്റി കേട്ടപ്പോൾ ദേവിയുടെ ഹൃദയത്തിൽ അങ്കുരിച്ച ചിന്തകളെന്തൊക്കെയായിരുന്നു എന്നു മിണ്ടീട്ടേ ഇല്ല. ആ അവസ്ഥിതിയെ വൎണ്ണിക്കുന്ന ഭാരം ഗീതികാവ്യകൃത്തിനാണു്. അയാൾ ക്ഷണനേരത്തേയ്ക്കു് ദേവിയുടെ അവസ്ഥയെ പ്രാപിച്ചിട്ടു്, അവളുടെ മനസ്സിൽ അങ്കുരിച്ച ഭാവങ്ങളെ ആത്മാൎത്ഥ തയോടുകൂടി വൎണ്ണിക്കുന്നു. ഒരേയൊരു അവസ്ഥിതിയെ മിതവും സാരവുമായ വാക്കുകളാൽ യാഥാൎത്ഥ ്യത്തോടു കൂടിയും, എന്നാൽ കലാപരമായ സൗന്ദൎയ്യത്തിൽ ദത്തദൃഷ്ടിയായും ചിത്രീകരിക്കുന്ന ഭാവസുന്ദരമായ കവിതയാണു് ഗീതികാവ്യം. ഭാവത്തെ വിശദീകരിക്കുന്നതിനു് ആവശ്യമുള്ളതിൽ കവിഞ്ഞുള്ള പ്രകൃതിവൎണ്ണനയോ അലങ്കാരപ്രയോഗമോ അതിൽ കാണുകയില്ല. മറ്റു ലക്ഷണങ്ങളെല്ലാം ഉഭയസാധാരണങ്ങളാണു്.
കുമാരനാശാന്റെ ഗീതികാവ്യങ്ങളുടെ നിരൂപണത്തിനു ഞാൻ ഇവിടെ ഉദ്യമിക്കുന്നില്ല. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷണം ചെയ്യുന്നതിലും സുന്ദരമായ വിധത്തിൽ ചിത്രണം ചെയ്യുന്നതിലും അദ്ദേഹത്തിനെ അതിശയിക്കുന്ന ഒരു കവി ഈ അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ ചിത്രവും സമ്പൂൎണ്ണമാണു്. അലങ്കാരങ്ങൾ മിതമായിട്ടേ ഉപയോഗിച്ചിരിക്കയുള്ളു.
“ഇലയുംകുലയുമരിഞ്ഞിടവെട്ടിമുറിച്ചിട്ട
മലവാഴത്തടിപോലെ മലർന്നടിഞ്ഞു്.”
“ഉടഞ്ഞശംഖുപോലെയുമുരിച്ചുമുറിച്ചവാഴ-
ത്തടപോലെയും കിടക്കുമസ്ഥികൂടങ്ങൾ”
ഈ മാതിരിയിൽ പ്രകൃതിയിൽനിന്നു കടഞ്ഞെടുത്ത ഉപമകളാണു് അദ്ദേഹത്തിനു് അധികം പ്രിയം. മൂരിശൃംഗാരമൊഴിച്ചു് മറ്റു രസങ്ങളെല്ലാം വെളിപ്പെടുത്തുന്നതിനു് അദ്ദേഹത്തിനു കഴിയുമായിരുന്നു. എന്നാൽ–
“സ്നേഹമാണഖിലസാരമൂഴിയിൽ
സ്നേഹസാരമിഹ സത്യമേകമാം”
“സ്നേഹത്തിൽനിന്നുദിക്കുന്നു-ലോക–
സ്നേഹത്താൽ വൃദ്ധിതേടുന്നു
സ്നേഹംതാൻ ശക്തി ജനത്തിൽ–സ്വയം–
സ്നേഹംതാനാനന്ദമാൎക്കും
സ്നേഹംതാൻ ജീവിതം ശ്രീമൻ–സ്നേഹ–
വ്യാഹതിതന്നെ മരണം
സ്നേഹം നരകത്തിൻദ്വീപിൽ–സ്വൎഗ്ഗ–
ഗേഹം പണിയും പടുത്വം”
ഇങ്ങനെ സ്നേഹത്തിന്റെ യഥാൎത്ഥ വും നിൎമ്മലവും ആയ പ്രേമത്തിന്റെ മഹത്വത്തെയാണു് അദ്ദേഹത്തിന്റെ കവിതകളിൽ കീൎത്ത ിച്ചിരിക്കുന്നതു്. ശാശ്വതാനന്ദത്തിലേയ്ക്കു വഴിതെളിക്കുന്നതും, ഏതവസ്ഥയിലും അവ്യഭിചരിതമായി വൎത്ത ിക്കുന്നതും, ഇഹത്തിനും പരത്തിനും നിതാന്തസുഷമ നല്കുന്നതിനു പൎയ്യാപ്തമായിരിക്കുന്നതുമായ പ്രേമത്തെപ്പറ്റി മധുരകണ്ഠത്തിൽ കൂജനം ചെയ്തുകൊണ്ടിരുന്ന ഈ കവികോകിലം ഭാഷാസാഹിത്യോദ്യാനത്തിൽ മാധവകാലം വന്നണഞ്ഞുകഴിഞ്ഞു എന്നു സൂചിപ്പിച്ചു. നളിനി ആത്മവിസ്മാരകവും പരിപാവനവുമായ സാത്വികപ്രേമത്തിന്റെ ശുഭപരിണാമത്തെ പ്രകാശിപ്പിക്കുന്നുവെങ്കിൽ ലൗകികപ്രേമം കുറേക്കാലം സമുദായചാരരൂപമായ അയഃശൃംഖലയിൽപെട്ടു ഞെരുങ്ങിയതിനുശേഷം അതിനെ ഭേദിച്ചു് എങ്ങനെ വിജയദശയിൽ എത്തുന്നു എന്നു ലീലയും, പ്രേമത്തിന്റെ അപ്രതിരോധ്യമായ ഗതിയെ ജാതിനിയമങ്ങൾക്കും ലോകമൎയ്യാദയ്ക്കും തടഞ്ഞുനിൎത്ത ാൻ കഴിയുകയില്ലെന്നു ദുരവസ്ഥയും, പരിശുദ്ധമായ പ്രേമം അനശ്വരത്വത്തിലേയ്ക്കു ത്വരിതപ്രയാണം ചെയ്യുന്നുവെന്നു ചണ്ഡാലഭിക്ഷുകിയും, രജോഗുണത്തിൽ അങ്കുരിച്ചു തമസ്സിൽ വളൎന്ന പ്രേമത്തിനും ഭൂതദയയ്ക്കുള്ള കാന്താകൎഷണശക്തിയുടെ സ്പൎശത്താൽ സാത്വികഭാവം പ്രാപിക്കാൻ കഴിവുണ്ടെന്നു കരുണയും വെളിപ്പെടുത്തിത്തരുന്നു. ചിന്താവിഷ്ടയായ സീതയിൽ നായിക പെട്ടെന്നുണ്ടായ അഭിമാനവിജൃംഭണത്താൽ നായകനേയും കുടുംബത്തേയും ഒക്കെ അല്പം പരുഷമായവിധത്തിൽ തൎജ്ജ നംചെയ്തശേഷം പ്രേമവിഹംഗമത്തിന്റെ ചിറകുകൾക്കുള്ളിൽ സ്വയം അഭയം പ്രാപിക്കുന്നു. അലൗകികമായ വിശ്വപ്രേമത്തിന്റെ മൂൎത്ത ിമദ്ഭാവം പൂണ്ടിരിക്കുന്ന ഗൗതമബുദ്ധന്റെ ചരിത്രമാണല്ലോ ശ്രീബുദ്ധചരിതം.
യൗവനാരംഭത്തിൽതന്നെ താപസോത്തമനായ ശ്രീനാരായണഗുരുവിന്റെ സാഹചൎയ്യം ലഭിക്കയാലായിരിക്കാം—പ്രപഞ്ചത്തിന്റെ അനശ്വരത്വത്തേപ്പറ്റിയുള്ള ചിന്തയിൽനിന്നു സഞ്ജാതമായ ഒരു ശോകച്ഛായ ആശാന്റെ എല്ലാ കവിതകളിലും പൊന്തിനില്ക്കുന്നതു്. ലോകഗതിയെപ്പറ്റി ഗാഢമായി ചിന്തിച്ചിട്ടുള്ളവരാരും,
Tell me not in mournful numbers
That life is but an empty dream
എന്നു പറകയില്ല. കൎമ്മവിപാകത്താൽ ഗൃഹസ്ഥാശ്രമധൎമ്മം കൈക്കൊണ്ടുപോയെങ്കിലും മുനിവാടത്തിൽ വളൎന്ന കുമാരനാശാനു് ജീവിതത്തിന്റെ വിഷാദമയത്വബോധം എങ്ങനെ അകറ്റിനിർത്താൻ സാധിക്കും? അദ്ദേഹത്തിന്റെ എല്ലാ കൃതികളിലും ഒരുമാതിരി വിഷാദാത്മകത്വം കാണുന്നതിനുള്ള ഹേതു അതുതന്നെ.
ആശാൻ ഒരുദിവസം ഉണർന്നപ്പോൾ പെട്ടെന്നു മഹാകവിയായിത്തീൎന്നു എന്നു ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അതില്പരം അബദ്ധം മറ്റൊന്നില്ല. ആദ്യകാലങ്ങളിൽ അദ്ദേഹവും പൂൎവകവിസരണിയിലൂടെയാണു സഞ്ചരിച്ചുകൊണ്ടിരുന്നതു്. ഷെല്ലി, ബ്രൌണിങ്, വേഡ്സ്വൎത്തു മുതലായ ആംഗലകവികളുടെ ഗീതികാവ്യങ്ങൾ വായിച്ചു രസിച്ചിട്ടുള്ളവൎക്കു് അത്തരം കവിതകൾ ഭാഷയിലുണ്ടാകുന്നില്ലയോ എന്നു വലുതായ കുണ്ഠിതം ജനിപ്പിച്ചിരുന്നു. പലരും ഈ സംഗതിയെ സംബന്ധിച്ചു ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ഞാനും ചില ലേഖനങ്ങൾ ദക്ഷിണദീപത്തിൽ പ്രസിദ്ധപ്പെടുത്തിയതായി ഓൎക്കുന്നു. വെണ്മണിയുടെ മൂരിശൃംഗാരവും, സജാതീയ ദ്വിതീയാക്ഷരപ്രാസവും മറ്റും ഒപ്പിച്ചു് പൂൎവകവികൾ ചവച്ചുതള്ളിയ ആശയക്കൊന്തുകൾ നാലുവരികളിൽ നിരത്തിവച്ചു്, ശബ്ദങ്ങളെക്കൊണ്ടു ചെപ്പടിവിദ്യകൾ കാട്ടുന്ന രീതിയും ആൎക്കും രസിക്കാതെയായി. ഏ. ആർ. കോയിത്തമ്പുരാൻ ഈ നവീനാശയത്തിനു ശിഷ്യഗണങ്ങളുടെ ഇടയ്ക്കു പ്രാബല്യം നല്കുന്നതിനു വേണ്ടുന്ന യത്നങ്ങൾ ചെയ്തുകൊണ്ടിരുന്നു. പരിതഃസ്ഥിതികൾ ഇങ്ങനെ അനുകൂലമായിരിക്കവേയായിരുന്നു നളിനിയുടെ ആവിൎഭാവം. തമ്പുരാൻ അതിനു സൎവാത്മനാ സ്വാഗതം ചെയ്തു. മി: ജി. രാമൻമേനോൻ വിപുലമായ ഒരു മണ്ഡനവും പ്രസിദ്ധീകരിച്ചു. പ്രയോഗശുദ്ധിയിൽ മാത്രം നോട്ടമുണ്ടായിരുന്ന പഴഞ്ചന്മാരിൽ ചിലർ,
“ഓതി നീണ്ടജടയും നഖങ്ങളും
ഭൂതിയുംചിരതപസ്വിയെന്നതും”
ഇത്യാദി പദ്യഭാഗങ്ങളെ പെറുക്കിയെടുത്തു് ആക്ഷേപിക്കാതിരുന്നില്ല. ആശാനു് ശബ്ദശുദ്ധിയിൽ നോട്ടമോ ‘ശ്വാസംമുട്ടിയാലും പ്രാസംമുട്ടിക്കരുതെന്ന’ നിൎബ ന്ധമോ ഉണ്ടായിരുന്നില്ല. ഭാവത്തിന്റെ സമ്യക്സ്ഫുരണത്തിനു വ്യാകരണവിധികളെ ലംഘിക്കേണ്ടിവന്നാൽ അദ്ദേഹം അങ്ങനെതന്നെ ചെയ്യുമായിരുന്നു. അതുപോലെ ഉചിതവൃത്തങ്ങൾ തിരഞ്ഞെടുക്കുന്ന വിഷയത്തിലും അദ്ദേഹം ഉദാസീനഭാവമാണു കൈക്കൊണ്ടതു്.
അലങ്കാരങ്ങളുടെ മിതമായ പ്രയോഗത്തിൽ അദ്ദേഹത്തിനു വൈമുഖ്യമുണ്ടായിരുന്നില്ലെങ്കിലും,
“കാനനത്തിൽ വസിക്കുന്ന
വ്യാഘ്രംപോലെ സരസ്വതി.”
എന്നീമാതിരിയുള്ള ശ്ലിഷ്ടപ്രയോഗങ്ങളോ,
പൊട്ടുംകരളേവനുമ-
പ്പൊട്ടുംതൊട്ടുള്ള നെറ്റിയിതു കണ്ടാൽ
മട്ടും മട്ടും മൊഴിയുടെ-
മട്ടും മറ്റുള്ളവൎക്കു കിട്ടിടുമോ?
ഇത്തരത്തിലുള്ള യമകപ്പണികളോ അദ്ദേഹത്തിന്റെ കൃതികളിൽ കാണ്മാനില്ല.
എന്നാൽ ഇതൊക്കെ ഈ പരിവൎത്ത നഘട്ടത്തിനുശേഷമുള്ള കഥയാണു്.
നിരയാനിരയാ നിരയാ
നിരയാംബോധിക്കു നിയതമകലത്തായ്
വരയാ വരയാ വരയാ
വരയാറു വിട്ടവരെയെ വന്ദിക്കാം.
എന്നിങ്ങനെ അദ്ദേഹം എഴുതിത്തള്ളിയ കാലവുമുണ്ടായിരുന്നു. ആ ശ്ലോകത്തെ ഒരിക്കൽ കരുവാ കൃഷ്ണനാശാൻ നാണുഗുരുവിനെ ചൊല്ലിക്കേൾപ്പിച്ചിട്ടു് ആശാന്റെ കവിതയാണെന്നു് അറിവിച്ചപ്പോൾ അദ്ദേഹം ചോദിച്ചു:
എന്താണു് ഇതിന്റെ അൎത്ഥ ം?
കൃഷ്ണനാശാൻ അൎത്ഥം പറഞ്ഞുതീൎന്നപ്പോൾ,
“ഇതു് ഒറ്റിഅൎത്ഥം. ഇനി തീർവൎത്ഥ ം കേൾക്കട്ടെ” എന്നു പറഞ്ഞു സ്വാമികൾ മന്ദഹസിച്ചു.
കുമാരനാശാന്റെ കവിതകളിൽനിന്നു പദ്യങ്ങൾ ഉദ്ധരിച്ചുകാണിക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അവയിൽ പലതും കാണാതെ ചൊല്ലാൻ കഴിവുള്ളവരാണല്ലോ അനുവാചകന്മാരിൽ ഭൂരിപക്ഷവും. പേരിനുമാത്രം ചില പദ്യഖണ്ഡങ്ങളെ ചുവടേ ചേൎക്കുന്നു.
വീണപൂവു്—ഈ കൃതി തത്വചിന്താപരമാണു്.
It is not growing like a tree in bulk
Doth make man better he.
എന്നു് ഒരു പാശ്ചാത്യകവി പാടിയിരിക്കുന്നു. ജീവിതത്തിന്റെ മഹത്വം അതിന്റെ ദൈൎഘ്യത്തെ ആശ്രയിച്ചല്ല സ്ഥിതിചെയ്യുന്നതെന്നും ഒരുദിവസം വികസിച്ചു് അന്നന്നുതന്നെ കൊഴിഞ്ഞുപോകുന്ന ലില്ലിയുടെ ജീവിതമാണു സമ്പൂൎണ്ണമെന്നും ആ കവി പറയുന്നു. അതേ ആശയത്തെത്തന്നെ,
സാധിച്ചുവേഗമഥവാ നിജ്ജന്മകൃത്യം
സാധിഷ്ഠർപോട്ടിഹ സദാ നിശി പാന്ഥലോകം
ബാധിച്ചു രൂക്ഷശിലവാഴ്‌വതിൽനിന്നുമേഘ-
ജ്യോതിസ്സുതൻ ക്ഷണികജീവിതമല്ലി കാമ്യം.
എന്ന സരസപദ്യത്താൽ ആശാൻ ആവിഷ്കരിച്ചിരിക്കുന്നു.
പ്രരോദനം—ഇതു മലയാളത്തിലെ വിലാപകാവ്യങ്ങളിൽവച്ചു് അത്യുത്തമമാകുന്നു. മരണം എന്നു കേൾക്കുമ്പോൾ സാധാരണ മനുഷ്യർ മാത്രമല്ല പണ്ഡിതന്മാർപോലും ഞെട്ടിപ്പോകുന്നു. അങ്ങനെയിരിക്കുന്ന മരണം ആശാൻ കാണുന്നതു് ഇങ്ങനെയാണു്.
ജീവന്നിങ്ങുബഹുക്രിയാ ജടിലമാമിദ്ദീൎഘയാത്രാകഥ-
യ്ക്കാവശ്യം മൃതിയാംവിരാമനിലയം സ്വാൎത്ഥ പ്രതീതിക്കുമേ.
ശ്രീബുദ്ധചരിതം(പ്രകൃതിവൎണ്ണന)—
അങ്ങനെ നിൎമ്മിച്ചിതു വിശ്രമവന
മംഗലനാമമെഴുന്ന മഹാരാമം
ഭംഗിയും പ്രൗഢിയുംകൊണ്ടുന്നതസ്ഥല-
മെങ്ങുമേ ഭൂമിയിലില്ലതുപോലവേ.
ഉച്ചാവചശോഭതേടിപ്പരപ്പേറു-
മച്ചാരുവൃക്ഷവാടിക്കു നടുവിലായ്
പച്ചച്ചെടികളും കുന്നുകളും പൂണ്ടു
മെച്ചമേറുന്നൊരു കുന്നു വിളങ്ങുന്നു
വിസ്തീൎണ്ണമാം ഹിമവാന്റെ തടത്തിൽനി-
ന്നെത്തിയതുവഴി ഗംഗയെക്കാണുവാൻ
തത്തിക്കളിച്ചുപോം രോഹിണിയാംനദി
നിത്യമക്കുന്നിൻചുവടു കഴുകുന്നു.
താലദ്രുമങ്ങളും തിന്ത്രിണീജാലവും
ചേലൊത്തുവാച്ചുവളൎന്നിട്ടതുകളിൽ
നീലനഭസ്സിൻ നിറമാൎന്ന പൂക്കൾപൂ-
ണ്ടാലോലഭംഗികലൎന്നെഴും വള്ളികൾ
മേലേപടൎന്നു വയിലതിൻതെക്കുള്ള
ഭൂലോകമെല്ലാം മറഞ്ഞുകിടക്കുന്നു.
… … …
… … …
ചിന്താവിഷ്ടയായ സീത—-ജീവിതത്തിന്റെ അസ്ഥിരതയേപ്പറ്റി കവികോകിലം ഇങ്ങനെ പാടിയിരിക്കുന്നു.
ഒരുനിശ്ചയമില്ലയൊന്നിനും
വരുമോരോ ദശ, വന്നപോലെ പോം
വിരയുന്നു മനുഷ്യനേതിനോ
തിരിയാ ലോകരഹസ്യമാൎക്കുമേ.
തിരിയും രസബിന്ദുപോലെയും
പൊരിയും നെന്മണിയെന്നപോലെയും
ഇരിയാതെ മനം ചലിപ്പു ഹാ!
ഗുരുവായും ലഘുവായുമാൎത്ത ിയാൽ.
നളിനി—പ്രേമത്തിന്റെ ദിവ്യശക്തിയെ ഇക്കഥ ഉദാഹരിക്കുന്നു. ധ്യാനശീലനും സ്വയമാനന്ദമാനസനുമായ ദിവാകരൻ അധിത്യകാസ്ഥാനമാൎന്നു ്,
‘വാനിൽനിന്നു നിജനീഡമാൎന്നെഴും
കാനനം ഖഗയുവാവു പോലവേ’
ഒന്നു നോക്കുന്നു.
ഭൂരിജന്തുഗമനങ്ങൾ പൂത്തെഴും
ഭൂരുഹങ്ങൾ നിറയുന്ന കാടുകൾ
ദൂരദർശനകൃശങ്ങൾ കണ്ടുതേ
ചാരുചിത്രപടഭംഗിപോലവൻ.
പണ്ടുതന്റെ പുരപുഷ്പവാടിയുൾ-
ക്കൊണ്ടുവാപികളെ വെന്നപൊയ്കയിൽ
കണ്ടവൻ, കുതുകമാർന്നുതെന്നലിൽ-
തണ്ടുലഞ്ഞു വിടരുന്നതാരുകൾ.
സാവധാനമെതിരേറ്റു ചെല്ലുവാ-
നാവികസ്വരസരസ്സയച്ചപോൽ
പാവനൻ സുരഭിവായുവന്നുക-
ണ്ടാവഴിക്കു പദമൂന്നിനാനവൻ.
ആഗതൎക്കു വിഹഗസ്വരങ്ങളാൽ
സ്വാഗതം പറയുമാ സരോജിനി.
യോഗിയെ വശഗനാക്കി, കുന്നിന്റെ ചുവട്ടിൽ എത്തിയമാത്രയിൽ എങ്ങനെയോ,
‘ചെറുതാൎത്ത ിയാൎന്നവാറൊന്നുവീൎത്തു നെടുതായുടൻ യതി.’
അതിനു കാരണം കവിതന്നെ പറയുന്നു:
ജന്തുവിന്നു തുടരുന്നു വാസനാ-
ബന്ധമിങ്ങുടലുവീഴുവോളവും.
അതേ സമയത്തുതന്നെ,
“അത്ഭുതാ തരുവിലീനമേനിയായ്
നില്പൊരാൾക്കു തിരതല്ലി ഹൃത്തടം.”
നായകൻ ചിന്തയാൎന്നതേയുള്ളു. എന്നാൽ നായികയായ നളിനിയുടെ ഹൃദയം തിരതല്ലി. അതും അവർ പരസ്പരം കാണാതിരുന്ന ഒരവസരത്തിൽ!
കണ്ടതില്ലിവർ പരസ്പരം മരം-
കൊണ്ടു നേർവഴി മറഞ്ഞിരിക്കയാൽ
രണ്ടുപേരുമകതാരിലാൎന്നിതുൽ-
ക്കണ്ഠ! കാൺക ഹ ഹ! ബന്ധവൈഭവം.
നളിനി,
ആശു വായുവിൽ ലസൽപ്രസൂനയാ-
മാശിരീഷ ലതപോൽ ഞടുങ്ങിനാൾ
സീമയറ്റഴലിലൊട്ടു സൂചിത-
ക്ഷേമമൊന്നഥ ചലിച്ചു മീനിനാൽ
ഓമനച്ചെറുമൃണാളമെന്നപോൽ
വാമനേത്രയുടെ വാമമാംകരം.
ഇങ്ങനെ ആധുനികപാശ്ചത്യനാടകരീതിയിൽ നിർവഹണ സന്ധിയിൽ തുടങ്ങിയിട്ടാണു കഥ പറഞ്ഞുതുടങ്ങുന്നതു.
ചണ്ഡാലഭിക്ഷുകി— ജാതിഭേദത്തിന്റെ യുക്തിഹീനതയെ വെളിപ്പെടുത്തുന്നതിനുവേണ്ടി എഴുതപ്പെട്ടതാണു്.
“വ്യാമോഹമാൎന്നു ം സുഖത്തിൽ–പര–
ക്ഷേമത്തിൽ വിപ്രിയമാർന്നു.
പാമരചിത്തം പുകഞ്ഞു–പൊങ്ങും
ധൂമമാമീൎഷ്യതാൻ ജാതി.”
എന്നും,
നെല്ലിൻചുവട്ടിൽ മുളയ്ക്കും–കാട്ടു
പുല്ലല്ല സാധുപ്പുലയൻ.
എന്നും അതിൽ അദ്ദേഹം സമൎത്ഥ ിച്ചിരിക്കുന്നു.
കരുണ—ആശാന്റെ കവിതകളുടെ കൂട്ടത്തിൽ ഏറ്റവും ഹൃദ്യമായിട്ടുള്ളതു കരുണയാണു്. പ്രേമത്തിന്റെ സൂക്ഷ്മസ്വഭാവം അതിൽ പ്രകാശിപ്പിച്ചിരിക്കുന്നു.
ജീവിതം അതിദയനീയമാണെന്നും,
പുഷ്ടശക്തിവഹിക്കുമപ്പളുങ്കുപാത്രം വിരലാൽ
മുട്ടിയാൽമതി തവിടുപൊടിയാമല്ലോ.
അങ്ങനെയുള്ള ഈ ജീവിതത്തെ സുഭഗമാക്കിത്തീൎക്കുന്നതു പരിശുദ്ധപ്രേമമാണെന്നു് അദ്ദേഹം സ്ഥാപിക്കുന്നു.
പ്രേമമേ നിൻ പേരുകേട്ടാൽ പേടിയാം വഴിപിഴച്ച
കാമകിങ്കരർ ചെയ്യുന്ന കടുംകൈളാൽ
വൃത്തം കരുണാരസത്തിനു തെല്ലുപോലും യോജിക്കുന്നില്ലെങ്കിലും ആ സംഗതി അതു വായിക്കുമ്പോൾ നാം മറന്നുപോകുന്നു.
ദുരവസ്ഥ—ഈ കഥ ആശാനും തെല്ലു ദുരവസ്ഥ വരുത്തിവച്ചു. യാഥാസ്ഥിതികന്മാർ അദ്ദേഹത്തിനെ കണക്കറ്റു് അധിക്ഷേപിച്ചു. എന്നിട്ടും അതു ജീവിക്കതന്നെ ചെയ്യുന്നു.
ആശാന്റെ ഛായയെ വൎണ്ണിക്കുന്ന ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ടു പ്രകൃതത്തിൽനിന്നു വിരമിക്കാം.
ചിന്താശീലം സ്ഫുരിക്കും വലിയനയനമാസ്ഥൂലമാം ഹ്രസ്വദേഹം
സന്തോഷംപൂണ്ടപൊട്ടിച്ചിരിയെവിടെയുമുൾക്കൊള്ളുമുദ്ദാമഭാവം
ദന്തംതെല്ലൊന്നുയൎന്നിട്ടമരുവതഥ നൽ കാകളീരമ്യകണ്ഠം
ചിന്തിച്ചാലെൻകുമാരാഹ്വയകവിയിതേമട്ടു കാണുന്നു മുൻപിൽ
19.157 കായംകുളം സി. കുഞ്ഞൻവൈദ്യൻ<
/br> പുതുപ്പള്ളിൽ വാരണപ്പള്ളിയെന്നൊരു പ്രസിദ്ധപ്പെട്ട ഈഴവഗൃഹമുണ്ടു്. വലിയ ധൎമ്മിഷ്ഠന്മാരും സംസ്കൃതാശയന്മാരും ആയിരുന്നു ആ കുടുംബക്കാർ. ബാല്യത്തിൽ പ്രാഥമികവിദ്യാഭ്യാസം കഴിഞ്ഞു പിതാവിന്റെ അടുക്കലും കുമ്മൻപിള്ളി രാമൻപിള്ളയാശാന്റെ അടുക്കലും ജ്യോതിഷം അഭ്യസിച്ചു. കുറേക്കാലം വെളുത്തേരി കേശവനാശാന്റെ അടുക്കൽ വൈദ്യം പഠിച്ചിരുന്നതായും അറിയുന്നു. യൊവനപ്രാപ്തിക്കു മുമ്പേതന്നെ അഹല്യാമോക്ഷം ഊഞ്ഞോൽപാട്ടും, ശംബരവധം കലതിപ്പാട്ടും നിൎമ്മിച്ചു് ബാലകവി എന്ന പേർ സമ്പാദിച്ചു.
ശ്രീമന്തം ശിവദായിനം ഗിരിസുതാ
ശ്രീശ്ലേഷസമ്മാൎജിത
ശ്രീഭസ്മാംകിത ഭൂരിചാരുവപുഷാ
ശ്രീജാനിവന്ദ്യാംഘ്രികം
ശ്രീഗംഗാധരമൎദ്ധചന്ദ്രരധരം
ശ്രീനാരദാദ്യൈർനതം
ശ്രീകൎത്ത ാരമഹം ഭജേ സവിനയം
ശ്രീനീലകണ്ഠം സദാ.
എന്ന പദ്യം 16-ാം വയസ്സിൽ അദ്ദേഹം രചിച്ചതാണു്. ഭാഷാവാസവദത്തവും അനേകം ഒറ്റശ്ലോകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.
19.158 കല്ലമ്പള്ളി വേലുത്തമ്പി
തിരുവനന്തപുരത്തു് ‘കല്ലമ്പള്ളി’ എന്നൊരു പുരാതനഗൃഹമുണ്ടു്. പന്തളത്തു വിദ്വാൻതമ്പുരാന്റെ പുത്രനായ വേലുത്തമ്പി 1032-ാമാണ്ടിടയ്ക്കു ജനിച്ചു. പ്രഹ്ളാദചരിതം, ഹരിശ്ചന്ദ്രചരിതം എന്ന രണ്ടു് ആട്ടക്കഥകൾ നിൎമ്മിച്ചിട്ടുണ്ടു്.
19.159 പുതുപ്പള്ളി വാരണപ്പള്ളി ഗോവിന്ദപ്പണിക്കർ
1036-ൽ ജനിച്ചു. നല്ല വ്യുൽപന്നനായിരുന്നു. വൈദ്യശാസ്ത്രത്തിലും ഗണിതത്തിലും വലിയ പാണ്ഡിത്യം സമ്പാദിച്ചിരുന്നു. പാഞ്ചാലീസ്വയംവരം കുറത്തിപ്പാട്ടും, കൃഷ്ണലീല ഊഞ്ഞോൽപാട്ടും പണിക്കരാൽ രചിക്കപ്പെട്ട കൃതികളായിരുന്നു. അനേകം ഒറ്റശ്ലോകങ്ങളും ചില വിശിഷ്ടപദങ്ങളും രചിച്ചിട്ടുണ്ടു്.
19.160 അമ്പലപ്പുഴ ചുപ്പുഅണ്ണാവി
ഞാൻ വളരെ ചെറുപ്പത്തിൽ അദ്ദേഹത്തിനെ കണ്ടിട്ടുള്ളതായി ഓൎക്കുന്നു. സീതാസ്വയംവരം എന്നൊരു കഥ അദ്ദേഹം എഴുതീട്ടുണ്ടു്.
19.161 രാമവൎമ്മ അപ്പൻതമ്പുരാൻ
പ്രസിദ്ധ കവയിത്രിയും സംഗീതവിദുഷിയുമായിരുന്ന കൊച്ചി കൊച്ചിക്കാവമ്മതമ്പുരാന്റെ പുത്രനായി 1051 തുലാം 24-ാം തീയതി ജനിച്ചു. രണ്ടുവയസ്സ് തികഞ്ഞപ്പോൾ മാതാവു തീപ്പെടുകയാൽ മാതൃലാളന അനുഭവിക്കാൻ ഉള്ള ഭാഗ്യം സിദ്ധിച്ചില്ല. 10-ാം വയസ്സിൽ കൊച്ചീമഹാരാജാവിന്റെ മേൽനോട്ടത്തിൽ നടന്നുവന്ന സംസ്കൃതപാഠശാലയിൽ ചേൎന്നു കാവ്യങ്ങളെല്ലാം പഠിച്ചുതീൎത്തു. അനന്തരം ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. അതിനോടുകൂടിത്തന്നെ വ്യാകരണം, അലങ്കാരം, തൎക്കം എന്നീ വിഷയങ്ങളും അഭ്യസിച്ചുകൊണ്ടിരുന്നു. പിന്നീടു് എറണാകുളം ഹൈസ്ക്കൂളിൽ ചേൎന്നു ് അവിടെനിന്നു് 1070-ൽ മെട്രിക്കുലേഷൻ പാസ്സായിട്ടു് മദ്രാസ് പ്രസിഡൻസി കാളേജിൽ ചേൎന്നു എഫ്. ഏ. പാസ്സായിട്ടു് ബി, ഏ-യ്ക്കു പഠിച്ചു് ഐച്ഛികവിഷയത്തിൽ വിജയം സിദ്ധിച്ചു.
1073-ൽ അമ്പാട്ടു വടക്കേമുടവക്കാട്ടു് ശ്രീമതി നാണിക്കുട്ടിഅമ്മയെ വിവാഹംചെയ്തു. 1078 മുതൽ 81-വരെ രസികരഞ്ജിനിമാസികയെ ഭംഗിയായി നടത്തി. ആ മാസിക നിന്നതിനുശേഷം താമസം തൃശ്ശിവപേരൂരേയ്ക്കു മാറ്റി. അവിടെവച്ചു് അല്പം ജ്യോതിഷവും വശമാക്കി.
മംഗളോദയം കമ്പനിയുടെ ആരംഭംമുതൽക്കു് ഒരു വ്യാഴവട്ടക്കാലം അതിന്റെ പ്രധാന നിൎവ്വാഹകൻ അവിടുന്നായിരുന്നു. കേരളീയ ആയുൎവേദവൈദ്യശാല സ്ഥാപിച്ചു നടത്തിക്കൊണ്ടിരുന്നതും അവിടുന്നുതന്നെ. അതിനും പുറമേ സീതാറാം നെയ്ത്തുശാലയുടെ സ്ഥാപനത്തിനും അവിടുന്നാണു് മുന്നിട്ടു പ്രവൎത്ത ിച്ചതു്. മദിരാശി ആയുർവേദകമ്മിഷനിലെ അംഗം, സമസ്തഭാരത ആയുർവേദമഹാസഭയിലെ പ്രതിനിധി, മദിരാശി സർവകലാശാലയിലെ പരീക്ഷകൻ, ബോൎഡ് ആഫ് സ്റ്റഡീസ്സിലെ അംഗം, സാഹിത്യപരിഷത്തിന്റെ സ്ഥിരാദ്ധ്യക്ഷൻ മുതലായ നിലകളിലെല്ലാം അവിടുന്നു് ശോഭിച്ചിട്ടുണ്ടു്. അവിടുത്തെ മാനേജുമെന്റിൽ ഒരു ഹൈസ്ക്കൂളുകളും രണ്ടു ലോവർ സെക്കണ്ടറിസ്ക്കൂളുകളും നടന്നുവന്നു.
അവിടുന്നു സാഹിത്യപോഷണാൎത്ഥ ം ചെയ്തിട്ടുള്ള ശ്രമങ്ങൾ നാനാമുഖങ്ങളാകുന്നു. അസംഖ്യം സുപ്രസിദ്ധങ്ങളായ ഗ്രന്ഥങ്ങളെ മംഗളോദയം വഴിക്കു് അവിടുന്നു വെളിക്കു കൊണ്ടുവന്നിട്ടുണ്ടു്. പ്രാചീനഗ്രന്ഥമാലികയുടെ പ്രസാധകൻ അവിടുന്നായിരുന്നു.
ഭാസ്കരമേനോൻ, ഭൂതരായർ, മംഗളമാല നാലുഭാഗങ്ങൾ പ്രസ്ഥാനപഞ്ചകം, അനേകം പ്രഹസനങ്ങൾ, ദ്രാവിഡവൃത്തങ്ങളും അവയുടെ ദശാപരിണാമങ്ങളും, കാലവിപൎയ്യയം, കൊച്ചീരാജ്യചരിതങ്ങൾ എന്നിങ്ങനെ അവിടുന്നു് അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. അവിടുത്തെ പേർ ഭാഷാസാഹിത്യചരിത്രത്തിൽ നിന്നും ഒരുകാലത്തും മാഞ്ഞുപോകയില്ലെന്നു നിസ്സന്ദേഹം പറയാം. അവിടുന്നു് ഈയിടയ്ക്കാണു് സ്വൎല്ലോകം പ്രാപിച്ചതു്. അതു മലയാളഭാഷയ്ക്കും നാട്ടിനും ഒരുപോലെ തീരാനഷ്ടമായിരിക്കുന്നു. അവിടുത്തെ ഭാസ്കരമേനോനാണു് ഭാഷയിൽ ആദ്യമുണ്ടായ നല്ല ഡിറ്റക്ടീവു നോവൽ. പ്രാചീനകവികളെ അനുകരിക്കുന്ന വിഷയത്തിൽ അവിടുന്നു് അനിതരസാധാരണമായ സാമൎത്ഥ ്യം സമ്പാദിച്ചിരുന്നു. സാഹിത്യചരിതം ഒന്നാംഭാഗത്തിൽ തോലകവിയുടെ കൃതിയാണെന്നുപറഞ്ഞു് ഞാൻ ഉദ്ധരിച്ചിട്ടുള്ളതും പലരും അങ്ങനെ വിശ്വസിച്ചുപോന്നതുമായ,
“മാടിൻ കോടിമടവാരെ
കാടും പടലും പിടിച്ചു മുടിയോന്റെ
ഊടുകിടപ്പാനൊരുവഴി-
യടിപിടിയോ പേരുചൊല്ലി മുറവിളിയോ.”
എന്ന പദ്യം അവിടുത്തെ കൃതിയാണെന്നു് അവിടുന്നുതന്നെ എന്നെ അറിയിച്ചിട്ടുണ്ടു്. ഗ്രന്ഥവിമൎശനത്തിലും അവിടുന്നു് അതിസമൎത്ഥ നായിരുന്നുവെന്നു മണിപ്രവാളശാകുന്തളത്തിന്റെ മുഖപ്രസംഗം വായിച്ചിട്ടുള്ളവർക്കു നല്ലപോലെ മനസ്സിലാവും. രസികരഞ്ജിനിയുടേയും കൈരളിയുടേയും ഗ്രന്ഥവിമൎശങ്ങൾ പുസ്തകവിമൎശനത്തിനു മാതൃകകളായിരുന്നുവെന്നു പറയാം. അവ പത്രാധിപർ രാമകൃഷ്ണപിള്ളയുടെ വിമൎശംപോലെ പരുഷങ്ങളോ മറ്റു പല മാസികകളിലേയും പത്രങ്ങളിലേയും നിരൂപണങ്ങൾപോലെ ബാലിശങ്ങളോ ആയിരുന്നില്ല. ജീവിക്കയും മറ്റുള്ളവരെ ജീവിച്ചുകൊള്ളാൻ വിടുകയും ചെയ്ക എന്ന നയത്തെ അവിടുന്നു് പുസ്തകസമാലോചനയിലും അനുവൎത്ത ിച്ചുപോന്നു. അവിടുത്തെ പാണ്ഡിത്യത്തിന്റെ അഗാധതയ്ക്കു് അനുരൂപമായിരന്നു മറ്റുള്ളവരോടുള്ള പെരുമാറ്റത്തിൽ അവിടുന്നു പ്രദൎശിപ്പിച്ചുവന്ന വിനയത്തിന്റെ സുഭഗത. പാണ്ഡിത്യവും വിനയവും യമളജാതങ്ങളാണല്ലോ. “എന്നെ എരിക്കുന്നവർ എന്റെ ആജന്മശത്രുക്കളാകുന്നു” എന്നു് ഒരു പണ്ഡിതകേസരി ഒരിക്കൽ ഒരു വലിയ സദസ്സിൽവച്ചു പ്രസംഗിക്കയുണ്ടായി. അതു കേട്ടുകൊണ്ടിരുന്ന അപ്പൻതമ്പുരാൻ തിരുമനസ്സിലെ മുഖത്തു കളിയാടിയ സ്മിതരൂചി എത്ര സാരഗർഭമായിരുന്നു.!!
അപ്പൻതമ്പുരാന്റെ വിയോഗം ഭാഷയ്ക്കു് അനിവാൎയ്യമായ ഒരു നഷ്ടമാകുന്നു. അവിടുത്തെ ഗദ്യശൈലി അനുകരണയോഗ്യമാകുന്നു. പച്ചമലയാളശബ്ദങ്ങൾക്കു് എത്രമാത്രം ശക്തിയുണ്ടെന്നു് അവിടുത്തെ പ്രയോഗങ്ങൾ നോക്കിയാൽ മനസ്സിലാവും. നാശോന്മുഖമായിരുന്ന അനേകം ശുദ്ധദ്രാവിഡപദങ്ങളെ പുനൎജ്ജ ീവിപ്പിച്ച പ്രചുരപ്രചാരം നല്കുന്നതിനു് അവിടുന്നു മംഗളമാലവഴിക്കു ശ്രമിച്ചിട്ടുണ്ടു്. ശ്രവണമാത്രത്താൽ ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറത്തക്കവണ്ണം തന്മയത്വത്തോടുകൂടി വൎണ്ണിക്കുന്നതിനും ഫലിതസമ്പൂൎണ്ണമായി എഴുതുകയും സംസാരിക്കയും ചെയ്യുന്നതിനും അവിടുത്തേയ്ക്കുണ്ടായിരുന്ന വാസന അന്യാദൃശമായിരുന്നു. കഥകളികളിലും നാടകങ്ങളിലും പാത്രങ്ങളെക്കൊണ്ടു് അവരവരുടെ സംസ്കാരത്തിനും സ്ഥിതിക്കും കാലദേശാദികൾക്കും അനുരൂപമായി സംസാരിപ്പിക്കുന്നതിൽ അവിടുന്നു പ്രത്യേകം ശ്രദ്ധവെച്ചിട്ടുണ്ട്. മിതമായ ഭാഷയിൽ അൎത്ഥ ലോപം വരുത്താതെ വാക്യങ്ങൾ രചിക്കുന്നതിനു് അദ്ദേഹത്തിനുണ്ടായിരുന്നിടത്തോളം പാടവം ഇന്നത്തെ മിക്ക ഗദ്യകാരന്മാരിലും കാണാറില്ല. ആരുടെ കൃതിയായിരുന്നാലും സാഹിത്യരസം ഉള്ളതാണെങ്കിൽ ഏതു കൃതിയേയും അവിടുന്നു് ആസ്വദിക്കയും തൽക്കൎത്ത ാക്കളെ അഭിനന്ദിക്കുയും ചെയ്യുമായിരുന്നു. അസൂയ എന്ന ദോഷം അവിടുത്തേ തീരെ തീണ്ടുകപോലും ചെയ്തിട്ടില്ലായിരുന്നതിനാൽ അദ്ദേഹം ജീവിച്ചിരുന്നിടത്തോളം കാലം സൎവ്വോത്തമനായ സാഹിതീനേതാവായിത്തന്നെ വാണു. ആരും അവിടുത്തെ നേതൃത്വത്തെപ്പറ്റി പിറുപിറുക്കപോലും ചെയ്തിട്ടില്ല.
19.162 വിദ്വാൻകുട്ടി
യുയോമിയാമതസ്ഥാപകനായ ഇദ്ദേഹം ഹിന്ദുമതധൎമ്മം തെറ്റാതെ അനുഷ്ഠിച്ചുവന്ന ഒരു തമിഴ്ബ്രാഹ്മണനായിരുന്നു. സംസ്കൃതത്തിലും ഭാഷയിലും സാമാന്യം നല്ല വൈദുഷ്യമുണ്ടായിരുന്നെന്നു പ്രസിദ്ധീകൃതമായിട്ടുള്ള തൽകൃതികളിൽനിന്നു തെളിയുന്നു. യുയോമതക്കാരെല്ലാം ബ്രാഹ്മണരുടെ രീതിയിൽ വസ്ത്രധാരണം ചെയ്കയും മാംസഭക്ഷണം വൎജ്ജ ിക്കയും ചെയ്യുന്നു. അവൎക്കു പള്ളികൾ ഇല്ല. ഗൃഹങ്ങൾതന്നെയാണു് അവരുടെ ക്ഷേത്രം. ലോകം അവസാനിക്കാറായെന്നും, യേശുവിന്റെ വെളിപാടുവേഗം ഉണ്ടാകുമെന്നും അവർ വിശ്വസിക്കുന്നു. ഈ മതക്കാർ സംഖ്യയിൽ കുറഞ്ഞുകുറഞ്ഞു് ക്രമേണ ഇതരക്രൈസ്ത്യവിഭാഗങ്ങളിൽ ലയിച്ചുതുടങ്ങീട്ടുണ്ടു്.
വിദ്വാൻകുട്ടിയുടെ യുയോമിയാത്മഗീതങ്ങളിൽനിന്നു് ഏതാനും ശ്ലോകങ്ങളും ഗാനങ്ങളും ഉദ്ധരിക്കുന്നു.
അച്ഛപ്രതിമാ പിത്രോ-
രച്ഛാംബാകാചിദസുപ്രതിമാപിത്രോം
സ്വച്ഛായാമൃതവല്ലി
തുച്ഛീകൃത ദുർഗ്ഗതിപ്രിയാമൃതവല്ലീ.
ശുദ്ധസ്നേഹാത്മകരാ-
സക്തപ്രാണാദുദിത സ്നേഹാത്മകരാ
ചിത്താരുണ്യം പ്രാപ്താ
ശുദ്ധോദന ജീവനകാരുണ്യം പ്രാപ്താ
ദിവ്യമനോഭവശരണം
ഹവ്യമിദം ഭോക്തു കാമിനോ ഭവ ശരണം
ഭവ്യങ്കരകരവാളീ
ക്രവ്യാദക്ഷേമനാശകരവാളീ.
എട്ടാം യേശുവിൻ വെളിപ്പാടുവേഗമുളവാ-
കേണ്ടുന്നവറ്റെ വടിവൊടു കാണിക്കുന്നു.എട്ടാം
ഈശനവന്നേകി യേശുതൻദാസർക്കവ-
കാശമാവാൻ തൻദൂതൻ യോസപ്പിന്നയച്ച.എട്ടാം
ആയതിനേ യോഹന്നാനായി സൂചിപ്പിച്ചാൻ
ഹോഹോയി യോഹന്നാൻ കാണായ് അവ ചൊല്ലും.എട്ടാം
സാക്ഷാദ്ദേവവാക്കേശു സാക്ഷി എന്നിവകൾതൊ-
ട്ടക്ഷി കണ്ടതൊക്കെയും സാക്ഷികരിച്ചവൻ.എട്ടാം
കേൾക്ക ഈ വചനം വായിക്ക ഇതിലുള്ളവ
കാക്ക എന്നാലവനെ ഭാഗ്യവാനാക്കീടും.എട്ടാം
ആത്മഗീതങ്ങൾ ജയദേവന്റെ ഗീതഗോവിന്ദത്തിന്റെ രീതിയിൽ ശ്ലോകങ്ങളായും പാട്ടുകളായും രചിക്കപ്പെട്ടിരിക്കുന്നു.
ശ്ലോകം–പത്മാവതീരമണനാം ജയദേവനുള്ളി-
ലൈക്യാത്മകാന്തിവിലസീ വികസിച്ചു പത്മം
അന്നേരമങ്ങനവനുടെ പുറകിൽ ധ്വനിച്ചു
വങ്കാളമൊത്തൊരുനിനാദമവൻ ശ്രവിച്ചാൻ.
അല്പാവെന്നാദ്യമാമെൻ പരമയമമൊമേ-
ഗാവദന്ത്യം ത്രിയേക
സ്നേഹാത്മാവിന്റെ വാസസ്ഥലമഖിലവുമു-
ണ്ടായിവന്നോരുമൂലം
ഞാനെന്നാത്മാവുരച്ചാനെഴുതിയെഴുസഭ-
യ്ക്കായയച്ചീടുകാ നീ
കാണുംകാൎയ്യങ്ങളെന്നാനതുപൊഴുതവന-
വ്വാക്കുകാണ്മാന്തിരിഞ്ഞാൻ.
ഭൂപാളം—ത്രിപുട
കണ്ടേനന്നേരമാത്മപുരുഷന്തിരുവടിതന്തിരുവടിവോ
കണ്ടേൻ കനകവിളക്കേഴുമവനുടെ നടുവിലായി.കണ്ടേൻ
1 കണ്ടകനകവിളക്കേഴുമേഴുസഭകൾ
ഉണ്ടവൻ വലംകൈയിലേഴുതാരങ്ങൾ ദൂതൻ
അമലനിലയങ്കിയണിഞ്ഞുവന്മാവിൽ
സുവൎണ്ണക്കച്ചപൂണ്ടുള്ളവൻ തലമുടിയോ
ഹിമത്തിന്നൊത്തവെള്ളനയനമഗ്നിജ്വാല
സമംകഴലിണകൾ പഴുപ്പിച്ചോട്ടിന്നൊത്തതായി.കണ്ടേൻ
2 തന്നുടെ നാദം ബഹുതണ്ണീരോശയ്ക്കൊത്തതാം
നന്നായ് മൂൎച്ചയുള്ളൊരുമിന്നുമിരുവായ്ക്കലവിൾ
തനതുവായിൽനിന്നു പുറപ്പെടുന്നു മുഖ-
ദിനകരൻ ശക്തിയിൽ വിളങ്ങുംവണ്ണമതാം
ഘനമഹിമയിലീവണ്ണം ഞാനവനെ വീ-
ക്ഷണം ചെയ്താറെ കാൽക്കൽ മരിച്ചവനെപ്പോലെവീണ്ടുംകണ്ടേ
3 എന്മേൽവലങ്കൈ വച്ചാൻ ഭയമരുതെന്നാനവൻ
നന്മതന്നുടെ ജീവൻതാനാദ്യന്തമാമെന്നാൻ
മരിച്ചെന്നേക്കും ജീവിച്ചിരിക്കുന്നവനെന്നാൽ
മരണപാതാളങ്ങൾ തുറക്കും താക്കോലുകൾ
കരത്തിലുണ്ടു നീ കണ്ടിരിക്കുന്നവയേയും
വരുന്നവയെയുന്നീയെഴുതുകയെന്നാനവനേ.കണ്ടേ
19.163 പത്രാധിപർ രാമകൃഷ്ണപിള്ള
‘മല്ലൻപേരാർ’ എന്ന പ്രസിദ്ധമഹാപുരുഷന്റെ വംശത്തിൽ 1053-ാമാണ്ടു് സഞ്ജാതനായ ഈ മഹാപുരുഷൻ അടുത്തകാലത്തു ജീവിച്ചിരുന്ന സാഹിത്യമല്ലന്മാരുടെ നടുനായകമായി ശോഭിച്ചതിൽ അത്ഭുതപ്പെടാനില്ല. അദ്ദേഹം വാത്സല്യഭാജനമായ മാതുലന്റെ ആജ്ഞാനുസരണം പതിന്നാലാംവയസ്സിൽ ഇംഗ്ലീഷ് പഠിക്കുന്നതിനുവേണ്ടി നെയ്യാറ്റുംകരെ വിട്ടു തിരുവനന്തപുരത്തു വന്നതുമുതല്ക്കേ പത്രവായനയിൽ വലിയ ശ്രദ്ധ കാണിച്ചുതുടങ്ങി. രണ്ടുകൊല്ലങ്ങൾക്കുള്ളിൽ മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചിട്ടു് ഗുരുമുഖ്യന്മാരിൽനിന്നു നല്ല ഗദ്യമെഴുത്തുകാരൻ എന്ന സൎട്ടിഫിക്കെറ്റോടുകൂടി ലേഖനമെഴുത്തിനു് ആരംഭിച്ചു. അക്കാലങ്ങളിൽ ഗദ്യമായും പദ്യമായും തുടരെത്തുടരെ എഴുതിക്കൊണ്ടിരുന്ന ലേഖനങ്ങളൊക്കെയും വിദഗ്ദ്ധഹസ്തങ്ങളാൽ പരിശോധിക്കപ്പെട്ടതിനുമേലേ പ്രകാശിപ്പിക്ക പതിവുണ്ടായിരുന്നുള്ളു. പലേ ലേഖനങ്ങൾ സരസഗായകകവി കെ. സി. കേശവപിള്ള തിരുത്തിക്കൊടുത്തതായി അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളിൽ കാണുന്നു. രാമകൃഷ്ണപിള്ള അവൎകളുടെ അന്നത്തെ കത്തുകളിൽ ചിലതിനെ ആ മഹാകവി ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുമുണ്ടു്.
രാമക്കുറുപ്പുമുൻഷിയുടെ സുശിക്ഷണഫലമായി മികച്ച പണ്ഡിതനെന്ന നിലയിൽ ബി. ഏ. ബിരുദം സമ്പാദിച്ചുകൊണ്ടാണു് അദ്ദേഹം തിരുവനന്തപുരം കാളേജു വിട്ടതു്. അതിനോടുകൂടി ‘വഞ്ചിഭൂപഞ്ചിക’യുടെ പത്രാധിപത്യം കൈയേല്ക്കാൻ അദ്ദേഹം നിശ്ചയിച്ചു.
1075 ചിങ്ങം 30-ാംതീയതി ‘കേരളദൎപ്പണം’ എന്ന പത്രം തിരുവനന്തപുരത്തു് പാൽക്കുളങ്ങര തോപ്പുവീട്ടിൽ പരമേശ്വരൻപിള്ള അവൎകളുടെ പരോക്ഷമായ മാനേജിംഗു് ഉടമസ്ഥതയിലും രാമകൃഷ്ണപിള്ളയുടെ മാനേജിംഗു് ഉടമസ്ഥതയിലും പത്രാധിപത്യത്തിലും പുറപ്പെട്ടുതുടങ്ങി. വഞ്ചിഭൂപഞ്ചികയുടെ ഭരണകൂടത്തിനുള്ളിൽ ഉണ്ടായ പിളൎപ്പിന്റെ ഫലമായിട്ടായിരുന്നു ദൎപ്പണം ആവിൎഭവിച്ചതു്. ദർപ്പണത്തിന്റെ രണ്ടാംലക്കത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു:
“ഈ ഭിന്നിപ്പിന്റെ ഫലമായി വഞ്ചിഭൂപഞ്ചികയുടെ ജനയിതാക്കളായി പത്രാധിപത്യം ഏറ്റിരുന്ന ശ്രീമാൻ പിള്ളയും, പേട്ടയിൽ രാമൻപിള്ള ആശാനവർകളും, രക്ഷാധികാരം ഏറ്റിരുന്ന മഹാമഹിമശ്രീ വലിയകോയിത്തമ്പുരാൻ തിരുമനസ്സും, അവിടുത്തെ ഭാഗിനേയനായ ഏ. ആർ. രാജരാജവൎമ്മ കോയിത്തമ്പുരാൻ തിരുമനസ്സും പഞ്ചികയുമായുള്ള ബന്ധം വിട്ടുകളഞ്ഞു. എന്നാൽ വഞ്ചിഭൂപഞ്ചികയോടൊപ്പംതന്നെ തലസ്ഥാനത്തുനിന്നു തങ്ങളുടെ പത്രാധിപത്യത്തിൽ സ്വതന്ത്രമായി വേറൊരു പത്രം ആരംഭിക്കുവാൻ വേണ്ട സകല ഏൎപ്പാടു ഉടനടി ചെയ്കയും മേൽപറഞ്ഞ മഹാന്മാരുടെ സഹായത്തോടും അനുമതിയോടും കൂടി കേരളദൎപ്പണം രംഗപ്രവേശം ചെയ്കയും ചെയ്തു.”
നാട്ടുരാജാക്കളിൽ ജനപ്രതിനിധിസംഘങ്ങൾ സ്ഥാപിച്ചു് ജനതയെ ഭരണകാൎയ്യങ്ങളിൽ പ്രവേശിപ്പിക്കുന്നതിന്റെ ആവശ്യത്തേപ്പറ്റി ഇദംപ്രഥമമായി ശക്തിയുക്തം പ്രക്ഷോഭണമാരംഭിച്ചതു് ഈ പത്രമാണെന്നു പറയാം. 1077 മകരം 28-ാംതീയതിയിലേയും കുംഭം 13-ാംതീയതിയിലേയും മുഖപ്രസംഗങ്ങൾ വായിച്ചുനോക്കുക. ആദ്യത്തെ മുഖപ്രസംഗത്തെ ഇങ്ങനെ അവസാനിപ്പിച്ചിരിക്കുന്നു:
“ജനപ്രാതിനിദ്ധ്യഏൎപ്പാടു് അന്യരാജ്യത്തുനിന്നു് ഇൻഡ്യയ്ക്കു കൊണ്ടുവരപ്പെട്ടിട്ടുള്ളതാണെന്നും ദേശസാത്മ്യകരണം തൃപ്തികരമായി സിദ്ധിച്ചിട്ടില്ലാത്തതിനാൽ അതു നാട്ടിൽ തഴയ്ക്കുന്നതല്ലെന്നും എതിൎവാദം ചെയ്യുന്നവൎക്കു മൈസൂരും പുതുക്കോട്ടയും അത്ഭുതത്തെ ജനിപ്പിക്കുമെന്നതിൽ എന്തു സന്ദേഹം? തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങളിൽകൂടി ഈ ഏൎപ്പാടുണ്ടായി കാണ്മാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
1077 കുംഭത്തിലെ മുഖപ്രസംഗത്തിൽ വൎത്ത മാനപ്പത്രങ്ങളുടെ ധൎമ്മത്തേയും മാഹാത്മ്യത്തേയും ഇങ്ങനെ വൎണ്ണിച്ചിരിക്കുന്നു:
“ഈ രാജ്യത്തു് യജമാനനും ദാസനും തമ്മിലുള്ള ബന്ധം ഇന്നതാണെന്നുള്ളതിനേപ്പറ്റി ശരിയായ ഒരു ബോധം ഉണ്ടായിട്ടില്ലെന്നുള്ളതു് പ്രസിദ്ധമാണല്ലോ. ഇപ്പറഞ്ഞ ന്യൂനതനിമിത്തമായിട്ടു് ചിലപ്പോൾ ദാസന്മാർ യജമാനന്മാരുടെ ഭാവത്തേയും, യജമാനന്മാർ ദാസന്മാരുടെ നിലയേയും അവലംബിക്കാറുണ്ടുതാനും. പൊതുജനദാസൻ എന്നാൽ ഒരു രാജ്യത്തിലെ ജനസാമാന്യത്തിന്റെ ദാസൻ എന്നാകുന്നു. ജനസാമാന്യമെന്നതു മൂൎത്ത ീഭവിച്ചിട്ടില്ലാത്ത ഒരു സംഘം മാത്രമാണു്. ഈ അമൂൎത്ത മായ സംഘം തന്റെ മനോഗതങ്ങളെ തുറന്നുപറയുന്നതു് വൎത്ത മാനപ്പത്രം മുഖേനയും, പ്രാസംഗികന്മാൎവഴിയും, ആണെന്നും നാം അറിഞ്ഞിട്ടുള്ളതാണല്ലോ. എന്നാൽ പ്രസംഗരംഗസ്ഥലങ്ങളിൽനിന്നു ജനസാമാന്യത്തിന്റെ മനോഗതങ്ങളെ കേൾക്കുക എന്നുള്ളതു് ഈ സംസ്ഥാനത്തിൽ തുലോം ദുൎല്ലഭമാണെന്നു വിശേഷാൽ പറയണമെന്നില്ല; ഇവിടെ ആളുകൾ പൊതുജനസമക്ഷം പ്രസംഗിക്കുന്നതിനു സ്വതേ ഉത്സാഹികളോ ഇഛ്ശുക്കളോ ആയിരിക്കുന്നില്ല. പകരം വൎത്ത മാനപ്പത്രങ്ങളെക്കൊണ്ടാണു് ആ കൃത്യത്തെ സാധിച്ചുപോരുന്നതു്.”
പത്രാധിപത്യത്തിനിടയ്ക്കു് രാമകൃഷ്ണപിള്ള അവർകൾ നിയമപഠനത്തിലും പുസ്തകപരിശോധനയിലും ഏൎപ്പെട്ടിരുന്നു. പലപ്പോഴും അദ്ദേഹത്തിന്റെ ഗ്രന്ഥനിരൂപണം പരുഷമായ രൂപത്തെ അവലംബിച്ചുപോന്നിരുന്നുവെങ്കിൽ അതിനു കാരണം പുരുഷവിദ്വേഷമായിരുന്നില്ല. സ്വാതന്ത്ര്യമായിരുന്നു അദ്ദേഹത്തിന്റെ ആരാധനാമൂൎത്ത ി. തന്റെ ശ്രേയസ്സിനു കാരണഭൂതനായിരുന്ന സ്വന്തം കാരണവരുടെ നേൎക്കു പോലും നിശിതലേഖനബാണം പ്രയോഗിക്കാൻ അദ്ദേഹം മടിച്ചിട്ടില്ല.
കേരളദൎപ്പണത്തിന്റെ പ്രവൎത്ത കനെന്ന നില അവസാനിച്ചപ്പോൾ അദ്ദേഹം സ്വദേശാഭിമാനി, കേരളൻ എന്നു രണ്ടു പത്രങ്ങൾ നടത്തിത്തുടങ്ങി. അക്കാലത്തു് ഞാൻ ഒരു വിദ്യാൎത്ഥ ിയായിരുന്നു. ഈ രണ്ടു പത്രങ്ങളേയും ഞാൻ മുടങ്ങാതെ വായിച്ചുവന്നു. ഉദ്യോഗസ്ഥന്മാരുടെ ഇടയ്ക്കുതന്നെയും ആ പത്രങ്ങളെ ഗൂഢമായി വായിക്കാത്തവർ ഉണ്ടായിരുന്നോ എന്നു സംശയമാണു്. സർക്കാർപക്ഷംപിടിച്ചും സ്വദേശാഭിമാനിക്കെതിരായും നടത്തിപ്പോന്ന പശ്ചിമതാരക തുടങ്ങിയ ചില പത്രങ്ങളോടു ജനങ്ങൾക്കു് എത്രമാത്രം പുച്ഛരസമാണുണ്ടായിരുന്നതെന്നും പറഞ്ഞറിവിക്കാൻ പ്രയാസം.
1084-ൽ അദ്ദേഹം നിയമപരീക്ഷയ്ക്കു ചേൎന്നു വെങ്കിലും വിജയം സിദ്ധിച്ചില്ല; എന്നാൽ ആ വഴിക്കു സിദ്ധിച്ച നിയമപരിചയം അദ്ദേഹത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. സ്വദേശാഭിമാനിയേയും, അന്നത്തെ പ്രസിദ്ധ ആംഗലപത്രങ്ങളിൽ ഒന്നും, ദിവാൻബഹദൂർ സി. കരുണാകരമേനോനവൎകളുടെ ആധിപത്യത്തിൽ പുറപ്പെട്ടുവരുന്നതുമായ ഇൻഡ്യൻ പേട്രിയട്ടിനേയും താരതമ്യപ്പെടുത്തി സരസഗദ്യകാരനായ കുന്നത്തു ജനാൎദ്ദനമേനോൻ അവൎകൾ പ്രസ്താവിച്ചിട്ടുള്ളതിനെ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
“ഇൻഡ്യൻ പേട്രിയറ്റിൽ കണ്ടതു് കൃത്രിമാലങ്കാരമാണു്; സ്വദേശാഭിമാനിയിൽ കണ്ടതാവട്ടെ നൈസൎഗ്ഗികസുഷമയാണു്. ഇതിൽ ഏതാണു് കൂടുതൽ ആകൎഷണീയം. പരിശുദ്ധഹൃദയത്തിൽനിന്നു്–പ്രലോഭനങ്ങൾക്കേതിനും ഏതുകാലത്തും തീണ്ടുവാൻപോലും വയ്യാത്ത സുസ്ഥിരനിഷ്ഠയിൽനിന്നു്—പരാൎത്ഥ പരമായി പാരമാൎത്ഥ ികസുഖത്യാഗത്തിൽനിന്നു്, സ്വയംതന്നെ വാഗ്രൂപേണ ആവിൎഭവിക്കുന്ന ആ ദിവ്യതേജസ്സെവിടെ? ഏതു ദേശത്തുനിന്നു്–ഏതു ഗ്രാമത്തിൽനിന്നു്–ഏതു പറയക്കുടിയിൽനിന്നു്–പുറപ്പെട്ടതായാലും ലോകത്തെ മുഴുവനും ശശ്വത്തായി ആനന്ദിപ്പിക്കുന്ന ആ ദിവ്യതേജസ്സെവിടെ? ആ ദിവ്യതേജസ്സിന്റെ മുമ്പിൽ സ്വൎത്ഥ പരമായ ഫലേച്ഛയോടുകൂടി ബലാൽപൊക്കിപ്പിടിക്കുന്ന കൈവിളക്കിനോ സ്ഥാനം? സ്വദേശാഭിമാനി എന്നെ അധികം ആകൎഷിക്കുവാൻ ഹേതു ഇന്നതെന്നു് അതിന്റേയും ഇൻഡ്യൻ പേട്രിയട്ടിന്റേയും അനന്തരജീവിതം കണ്ടപ്പോഴാണു് ഞാൻ അറിഞ്ഞതു്.”
പത്രപ്രവൎത്ത കൻ എന്ന നിലയിൽ രാമകൃഷ്ണപിള്ള വഞ്ചിരാജ്യത്തെ നിഷ്കാമമായി സേവിച്ചു. അതുനിമിത്തം അതിപ്രബലന്മാരായ ശത്രുക്കളും അദ്ദേഹത്തിനുണ്ടായി. പ്രകൃത്യാ ശാന്തനും, സുസ്മേരവദനനും, അതിവിനീതനും ആയിരുന്നെങ്കിലും, അനീതിയോടു് എതിരിടുന്ന അവസരങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ക്ഷമ അസ്തമിച്ചുപോകയും, നിയമപരിധിയെപ്പോലും ഉല്ലംഘിക്കുമാറു് തൂലികാഗ്രത്തിൽനിന്നു്, പ്രതിപക്ഷിയുടെ മാറിടത്തിൽ കുഴിഞ്ഞിറങ്ങി അയാളുടെ ശിരസ്സിനെ ഘൂൎണ്ണനംചെയ്യുമാറുള്ള വാക്ശരങ്ങൾ പുറപ്പെടുകയും പതിവായിരുന്നു. ആ അവസരങ്ങളിൽ ഹിമവാനെപ്പോലുള്ള നിശ്ചലധീരതയും, ചണ്ഡമാരുതന്റെ അപ്രധൃഷ്യതയും, വ്യാഘ്രത്തിന്റെ അഹങ്കാരവും, സിംഹത്തിന്റെ ഗാംഭീൎയ്യവും, അദ്ദേഹം പ്രദൎശിപ്പിച്ചിരുന്നു. ഗ്രന്ഥവിമൎശനത്തിലും ഈ അക്ഷമ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നെന്നു് ബാലാകലേശ വാദം, പൗരസ്ത്യദീപഖണ്ഡനം, ധൎമ്മരാജാനിരൂപണം ഇവയിൽനിന്നു നല്ലപോലെ തെളിയുന്നു. സാമാന്യം നല്ല പണ്ഡിതനും കവിയുമായിരുന്ന മി: കറുപ്പനു വാസ്തവത്തിൽ ഒരു വലിയ ഉപകാരമാണു് രാമകൃഷ്ണപിള്ള ബാലാകലേശഖണ്ഡദ്വാരാ ചെയ്തതെന്നു വേണമെങ്കിൽ പറയാം. എന്തുകൊണ്ടെന്നാൽ അതിന്റെ ഒരു പതിപ്പു് അതിവേഗം വിറ്റഴിയത്തക്കവണ്ണം അതിനു് ആ നിരൂപണം കുപ്രസിദ്ധി സമ്പാദിച്ചുകൊടുത്തു. ഈ നിരൂപണങ്ങളിൽ പുരുഷവിദ്വേഷം കലൎന്നിട്ടുണ്ടെന്നുപോലും പൊതുവേ ജനങ്ങൾ സംശയിച്ചുപോകത്തക്കവിധത്തിൽ അവ അത്ര പരുഷങ്ങളായിരുന്നു. എന്നാൽ രാമകൃഷ്ണപിള്ളയ്ക്കു് ആരോടും ഒരു വിദ്വേഷവും ഉണ്ടായിരുന്നില്ല. കവിതകളിൽ തെറ്റുകൾ വരുത്തുന്നതു് ഭാഷാദേവിയോടു ചെയ്യുന്ന വലിയ അനീതിയായിട്ടാണു് അദ്ദേഹം ഗ്രഹിച്ചുവച്ചിരുന്നതു്. ആ തെറ്റുകൾ കണ്ടപ്പോൾ അനീതിയോടു് അദ്ദേഹത്തിനുണ്ടായിരുന്ന സഹജമായ വിദ്വേഷം ഉണൎന്നു വെന്നേയുള്ളു.
രാജൎഷിയായിരുന്ന ശ്രീമൂലംതിരുനാൾ തിരുമനസ്സിലെ ഭരണത്തെസംബന്ധിച്ചു രൂക്ഷവിമൎശനങ്ങൾ ആദിഘട്ടത്തിൽതന്നെ ഉണ്ടായിട്ടുണ്ടു്. ക്ഷമാധനനായിരുന്ന ആ തിരുമേനി, തിരുമനസ്സിലെ വിമൎശകന്മാരോടു് അനുകമ്പാപൂൎവമായിട്ടല്ലാതെ പെരുമാറീട്ടില്ല. മലയാളിപ്രക്ഷോഭണകാലത്തുണ്ടായ ലേഖനപരമ്പരയെ പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുള്ളതു വായിച്ചു നോക്കിയാൽ ആ ലേഖകന്മാരോടു തിരുമേനി എങ്ങനെ ദയാപൂൎവം പെരുമാറി എന്നു നാം അത്ഭുതപ്പെട്ടുപോകും. അവരിൽ ഒരാളായിരുന്ന ജി. പി. പിള്ള അവർകൾ നിയമപഠനത്തിനായി ഇംഗ്ലണ്ടിൽ പോയിരുന്ന കാലത്തു് അവിടുന്നു ധനസഹായംപോലും ചെയ്തുവത്രേ. അവിടുന്നു് അക്ഷമയെ ക്ഷമകൊണ്ടു ജയിപ്പാനാണു് ശ്രമിച്ചതു്. അതുപോലെ രാമകൃഷ്ണപിള്ളയോടും അത്ഭുതകരമായ സഹിഷ്ണുതതന്നെ അദ്ദേഹം പ്രകാശിപ്പിച്ചു. എന്നാൽ ദിവാൻ സർ പി. രാജഗോപാലാചാരി അത്തരക്കാരനായിരുന്നില്ല. അദ്ദേഹത്തിന്റെ മേൽ ശകാരവൎഷം ചൊരിഞ്ഞുതുടങ്ങിയപ്പോൾ, ഭാവമൊക്കെ പകൎന്നു. 1086 കന്നി 10-ാംതീയതി പത്രാധിപർ നാടുകടത്തപ്പെട്ടു. മഹാരാജാവു് ശ്രീപത്മനാഭനിൽ സൎവവും സമൎപ്പിച്ചുകൊണ്ടു് ഉരുകുന്ന ഹൃദയത്തോടുകൂടിയാണു് അതിനു് അനുവാദം നല്കിയതെന്നു പറയപ്പെടുന്നു.
ഈ നാടുകടത്തു് അദ്ദേഹത്തിനു് ഒരു പുതിയ മാതാവിനെ സമ്പാദിച്ചുകൊടുത്തു. ഒരുദിവസം കുന്നത്തു ജനാൎദ്ദനമേനോനും അദ്ദേഹവുംകൂടി സന്ധ്യാസമയത്തു നടന്നുകൊണ്ടിരിക്കെ തരവത്തു വീട്ടിന്റെ പടിക്കൽ എത്തി. അമ്മാളുഅമ്മയേ ഒന്നു കണ്ടുകളയാമെന്നു് അവർ നിശ്ചയിച്ചു. അങ്ങനെയാണു് രാമകൃഷ്ണപിള്ളയും ആ മനസ്വിനിയുമായി ഇദംപ്രഥമമായി പരിചയപ്പെട്ടതു്. ഇതു് 1084-ൽ ആയിരുന്നു. അവർ അചിരേണ തന്റെ ദത്തമാതാവായിത്തീരുമെന്നു് അദ്ദേഹം സ്വപ്നത്തിൽപോലും വിചാരിച്ചിരുന്നില്ല.
രാമകൃഷ്ണപിള്ള നാടുവിട്ടതിനുശേഷവും പത്രാധിപരായിത്തന്നെയാണു് ജീവിച്ചതു്. ‘ആത്മപോഷിണി’യുടെ പത്രാധിപത്യം അദ്ദേഹം കൈയേറ്റു. അന്നുമുതല്ക്കു മാസികയുടെ നിലയും വിലയും പ്രചാരവും വളരെ വൎദ്ധിച്ചുവെന്നു പറയാം. മരണകാലം ആസന്നമായിരുന്ന ഘട്ടത്തിൽപോലും അതിന്നു് അദ്ദേഹം ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ടു്. 1091 തുലാത്തിലാണു് പൗരസ്ത്യവിമർശം പ്രസിദ്ധപ്പെടുത്തിത്തുടങ്ങിയതു്. വൃശ്ചികം, ധനു ലക്കങ്ങളിൽ തുടൎന്നു കാണുന്നുവെന്നാണു് എന്റെ ഓൎമ്മ. മീനം ലക്കത്തിൽ അദ്ദേഹത്തിന്റെ മരണവാൎത്ത പ്രസിദ്ധപ്പെടുത്തിയിരിക്കയും ചെയ്തു. അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം ശേഖരിക്കുന്നതായാൽ അതു മലയാളഭാഷയ്ക്കു് ഒരു വലിയ സമ്പത്തായിരിക്കും. ‘പത്രപ്രവൎത്ത നം’ എന്ന പുസ്തകം അദ്ദേഹത്തിൽ നിന്നു ലഭിച്ചിട്ടുള്ള ഒരു അമൂല്യനിധിയാണു്. “ഭാഷാചരിത്രമുള്ളിടത്തോളംകാലം ശ്രീമാൻ രാമകൃഷ്ണപിള്ളയുടെ നാമധേയം, ശക്തിയും, ചൈതന്യവുമുള്ള പേനയെ ഉപയോഗിച്ചു് ജീവനും ചുണയുമുള്ള ഗദ്യത്തെ രചിക്കാൻ പ്രാപ്തിയും പരിചയവുമുള്ള പണ്ഡിതന്നു പൎയ്യായമായി പ്രശോഭിക്കും.”
നല്ല ഗദ്യകാരൻ, പ്രഗത്ഭവിമൎശകൻ, ധീരനായ പോരാളി, നിഃസ്വാൎത്ഥ ദേശാഭിമാനി, നിഷ്കാമകൎമ്മയോഗി ഈ നിലകളിൽ രാമകൃഷ്ണപിള്ളയെ മലയാളികൾ എന്നും സ്മരിച്ചുകൊണ്ടേയിരിക്കും.
രാമകൃഷ്ണപിള്ളയുടെ ജീവിതരീതി സരളവും, ആഡംബരവിവൎജ്ജ ിതവുമായിരുന്നു. ഉള്ളതുകൊണ്ടു് ഓണംപോലെ കഴിപ്പാൻ അദ്ദേഹത്തിനും സഹധൎമ്മിണിയായ ശ്രീമതി ബി. കല്യാണിഅമ്മയ്ക്കും നല്ലപോലെ അറിയാമായിരുന്നതിനാൽ സാധാരണ ഗൃഹസ്ഥന്മാർ അനുഭവിക്കാറുള്ള ക്ലേശങ്ങളൊന്നും അവരെ തീണ്ടിയിരുന്നില്ല. ബി. ഏ. ബിരുദധാരിണിയെങ്കിലും, കല്യാണിഅമ്മയ്ക്കു ഗൃഹകൃത്യങ്ങൾ നിൎവഹിക്കുന്നതിൽ യാതൊരു സങ്കോചവുമില്ലായിരുന്നു. ഗൃഹത്തിലായാലും ആഫീസിലായാലും ഒരു നല്ല ചിട്ടയുണ്ടായിരുന്നു. രണ്ടുദിക്കിലും പ്രേമത്തിന്റെ വേഴ്ചയും വാഴ്ചയും കാണപ്പെട്ടുവന്നു. അച്ചുകൂടത്തിൽ ജോലിത്തിരക്കിനു യോജിച്ചവണ്ണം അച്ചുനിരത്തുകാരും മറ്റുമില്ലായിരുന്നെങ്കിലും ഉള്ളവരെല്ലാം രാമകൃഷ്ണപിള്ളയുടെ നിസ്സീമസ്നേഹത്താൽ പ്രേരിതരായിട്ടു് യന്ത്രങ്ങളെപ്പോലെയാണു് പ്രവൎത്ത ിച്ചുകൊണ്ടിരുന്നതു്. അവരെല്ലാം സംതൃപ്തരും സന്തുഷ്ടരുമായി വൎത്ത ിച്ചുവന്നു.
ആഡംബരത്തിൽ പ്രിയമില്ലെങ്കിലും ശുചിയിൽ അദ്ദേഹത്തിനു വലിയ നിഷ്ഠയായിരുന്നു. ആ നിഷ്ഠയുടെ ഫലം ഗൃഹത്തിലും ആഫീസിലും ഒരുപോലെ കാണ്മാനുണ്ടായിരുന്നു. അച്ചുകൂടത്തിലെ കേസുകൾപോലും ശുദ്ധമായി വച്ചിരുന്നു. ഒരക്ഷരവും സ്വന്തം അറവിട്ടു് മറ്റൊരറയിൽ വീഴുക പതിവില്ലാതിരുന്നതിനാൽ പ്രൂഫ് തിരുത്തുന്നതിനു വലിയ വിഷമം നേരിട്ടിരുന്നില്ലെന്നു് അവിടെ ജോലിചെയ്തിരുന്നവരിൽ ചിലർ പറഞ്ഞുകേട്ടിട്ടുണ്ടു്.
സമുദായപരിഷ്കരണവിഷയത്തിൽ രാമകൃഷ്ണപിള്ള, സി. കൃഷ്ണപിള്ള അവർകളുടെ വലംകൈയായിരുന്നു. അന്ധവിശ്വാസബഹിഷ്കരണാൎത്ഥ ം അനവധി ലേഖനങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ശകുനത്തിലോ, ജൗതിഷത്തിലോ അദ്ദേഹത്തിനു വിശ്വാസമുണ്ടായിരുന്നില്ല. ദ്വിതീയ പുത്രന്റെ ജനനത്താൽ പിതാവിന്റെ ആയുസ്സിനു ന്യൂനത നേരിട്ടിട്ടുണ്ടെന്നും, അതിനാൽ പ്രതിവിധികൾ ചെയ്യേണമെന്നും ജ്യോത്സ്യന്മാർ പറഞ്ഞപ്പോൾ, “ഈശ്വരൻ പ്രാൎത്ഥ നകൊണ്ടു പ്രസാദിക്കുമെന്നാണു് എന്റെ വിശ്വാസം. വഴിപാടും പൂജയും ഒക്കെ കൈക്കൂലിയാണു്. കൈക്കൂലി കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന ആളുകളെ കുറ്റപ്പെടുത്തുകയും അധൎമ്മത്തിൽനിന്നു് ഒഴിക്കുവാൻ യത്നിക്കയും ചെയ്യുന്ന ഞാൻതന്നെ കൈക്കൂലികൊടുക്കാൻ പുറപ്പെട്ടാൽ പ്രസംഗത്തിനു വിപരീതമായി പ്രവൎത്ത ിക്കേണ്ടിവരും. അതിനു ഞാൻ ഒരുക്കമില്ല. വരുന്നതു വരട്ടേ” എന്നാണു് അദ്ദേഹം പറഞ്ഞതു്. ഏതായിരുന്നാലും ആ പുത്രന്റെ ജനനംമുതല്ക്കു് അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചുതുടങ്ങിയതുകണ്ടു്, ഭൎത്തൃ ഗതപ്രാണയായ കല്യാണിഅമ്മ ചില പ്രതിവിധികളെപ്പറ്റി സംസാരിച്ചപ്പോൾ “എൺപതുവയസ്സു കഴിഞ്ഞതിനുമേലേ ഞാൻ മരിക്കയുള്ളു. ഞാൻ ഈയിടെയെങ്ങും മരിക്കാൻ നിശ്ചയിച്ചിട്ടില്ല” എന്നു പറഞ്ഞു് അദ്ദേഹം അവരെ ധൈൎയ്യപ്പെടുത്തുകയാണു് ചെയ്തതു്.
ഈശ്വരനിലും പുനൎജ്ജ ന്മത്തിലും അദ്ദേഹത്തിനു ദൃഢവിശ്വാസമുണ്ടായിരുന്നു.മാതാവിന്റെ മരണത്തെ സംബന്ധിച്ചു് അദ്ദേഹം പറഞ്ഞതു് “ഇനി ഈശ്വരസന്നിധിയിൽവച്ചു ഞങ്ങൾതമ്മിൽ കണ്ടുകൊള്ളാം” എന്നായിരുന്നു. അതുപോലെ തന്നെ മരണശയ്യയിൽവച്ചു് “പോരാൻ തരമുണ്ടെങ്കിൽ കൂടെപോരൂ” എന്നു സ്വപത്നിയോടു പറഞ്ഞതും ഇവിടെ പ്രസ്താവയോഗ്യമാകുന്നു.
രാമകൃഷ്ണപിള്ളയ്ക്കു പുരുഷവിദ്വേഷം ലേശംപോലും ഇല്ലായിരുന്നുവെന്നു് മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. സ്വദേശാഭിമാനിയെ കൎക്കശമായി എതിൎത്തു കൊണ്ടിരുന്നതു് സുഭാഷിണിയായിരുന്നു. ഒരിക്കൽ അദ്ദേഹവും, സുഭാഷിണി പത്രാധിപരും നല്ല ഗദ്യപദ്യകാരനും ആയ കെ. ഗോവിന്ദപ്പിള്ളയും തമ്മിൽ സൗഹാൎദ്ദപൂൎവ്വം സംസാരിച്ചുകൊണ്ടിരുന്നതു കണ്ടിട്ടു് ഒരു സ്നേഹിതൻ അത്ഭുതം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം പറഞ്ഞതാവിതു്:
“സുഭാഷിണിയും സ്വദേശാഭിമാനിയും തമ്മിൽ എതിൎക്കുന്നുവെന്നല്ലാതെ, ഞാനും മി. ഗോവിന്ദപ്പിള്ളയും തമ്മിൽ അന്നും ഇന്നും സ്നേഹിതന്മാർതന്നെ.”
“അദ്ദേഹത്തിന്റെ മുഖത്തുനിന്നു പരദോഷപ്രസ്താവം വിനോദാൎത്ഥ ംപോലും പുറപ്പെട്ടുകണ്ടില്ല” എന്നും, സ്വന്തനിലയിൽ പരദോഷപ്രസ്താവം ചെയ്യുന്നതിൽ എത്രത്തോളം വൈമുഖ്യമുണ്ടോ അത്രയും വൈമുഖ്യം പത്രംവഴിക്കു് ഉദ്യോഗസ്ഥന്മാരെ ഗുണസങ്കീൎത്ത നം ചെയ്യുന്നതിനും അദ്ദേഹത്തിനുണ്ടു്” എന്നൊരു മാന്യൻ എഴുതീട്ടുള്ളതു പരമാൎത്ഥ മാണു്.
സമുദായസ്പൎദ്ധ രാമകൃഷ്ണപിള്ളയ്ക്കു വളരെ ഹൃദയോദ്വേഗജനകമായിരുന്നു. അദ്ദേഹം അതിനെ ജനതാമദ്ധ്യത്തിൽനിന്നു് ആട്ടിപ്പായിക്കുന്നതിനു കഴിയുന്ന യത്നങ്ങളെല്ലാം ചെയ്തുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം തിരുവിതാംകൂറിനെ ഗാഢമായി സ്നേഹിച്ചു; അതിനാൽ അവിടെ അധിവസിക്കുന്ന എല്ലാ സമുദായങ്ങളും അദ്ദേഹത്തിന്റെ നിസ്സീമമായ പ്രേമത്തിനു പാത്രമായിട്ടാണിരുന്നതു്. തിരുവിതാംകൂർവിട്ടതിനുശേഷവും അദ്ദേഹം തിരുവിതാംകൂറുകാരനായിട്ടുതന്നെ ജീവിച്ചു. ഓരോ ജാതിക്കാരും മതക്കാരും എന്റെ ജാതി, എന്റെ മതം എന്നു നിലവിളി കൂട്ടിക്കൊണ്ടിരിക്കുന്നതിനിടയ്ക്കു് രാമകൃഷ്ണപിള്ളമാത്രം എന്റെ രാജ്യം എന്റെ രാജ്യം എന്നു വിളിച്ചുകൊണ്ടു തൽസേവനാൎത്ഥ ം ജീവിതത്തെ സമൎപ്പിച്ചു.
19.164 പി. കെ. നാരായണപിള്ള
അമ്പലപ്പുഴ ക്ഷേത്രത്തിനു കിഴക്കുവശത്തു തെക്കുവടക്കായിപോകുന്ന തോട്ടിനു കുറുകെ ഒരു പാലമുണ്ടു്. തകഴിക്കു പോകുന്ന റോഡ് അവിടെയാണു് ആരംഭിക്കുന്നതു്. ആ റോഡിനു് അല്പം തെക്കുമാറിയാണു് പി. കെ. നാരായണപിള്ളയുടെ ഗൃഹം. ആലപ്പുഴ പ്ലാപ്പള്ളിവക്കീലിന്റെ മകനായി 1053-ൽ ജനിച്ചു. അമ്പലപ്പുഴ മലയാംപള്ളിക്കൂടത്തിലും ഇംഗ്ലീഷ് മിഡിൽസ്ക്കൂളിലും പഠിച്ചിട്ടു് ആലപ്പുഴ ഗവൎമ്മെന്റു് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ചേൎന്നു ് മെട്രിക്കുലേഷൻ പാസ്സായി. അനന്തരം തിരുവനന്തപുരം മഹാരാജാസ് കാളേജിൽചേൎന്നു ് എഫ്. ഏ., ബി. ഏ. ഈ പരീക്ഷകളിൽ ജയിച്ചു്. മലയാളത്തിൽ ഒന്നാംക്ലാസ്സിൽ പാസ്സായതിനാൽ ഉടൻതന്നെ തിരുവനന്തപുരം ഹൈസ്ക്കൂൾ പണ്ഡിതനായും, 1076-ൽ കാളേജിലെ മലയാളം ട്യൂട്ടരായും നിയമിക്കപ്പെട്ടു. ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങുംമുമ്പേതന്നെ സംസ്കൃതം ഒരുവിധം നല്ലപോലെ പഠിച്ചിരുന്നതുകൊണ്ടു് ഏ. ആർ. രാജരാജവൎമ്മകോയിത്തമ്പുരാന്റെ നിത്യസാഹചൎയ്യം മൂലം അദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യം പതിന്മടങ്ങു വൎദ്ധിച്ചു. കോശഗ്രന്ഥങ്ങൾ അദ്ദേഹത്തിനു മുഖസ്ഥമായിരുന്നതിനുപുറമേ വ്യാകരണശാസ്ത്രത്തിലും വിപുലമായ പാണ്ഡിത്യം അദ്ദേഹത്തിനുണ്ടായിരുന്നു.
ഞാൻ സെക്കന്റുഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്താണു് അദ്ദേഹത്തെ ഇദംപ്രഥമമായിക്കണ്ടതു്. അന്നു ഞങ്ങളുടെ സ്ക്കൂൾവാൎഷികദിനം ആയിരുന്നു. പ്രധാന പ്രസംഗകാരൻ പി. കെ. ആയിരുന്നു Peep into our Past എന്ന വിഷയത്തെ അധികരിച്ചു് അദ്ദേഹം ചെയ്ത പ്രസംഗത്തിൽ ഒരക്ഷരംപോലും എനിക്കു മനസ്സിലായിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ ആ കോമളമായ മുഖഭാവവും, ആംഗ്യഭേദങ്ങളും എന്റെ ഹൃദയത്തിൽ നല്ലപോലെ പതിഞ്ഞു. പി. കെ. അമ്പലപ്പുഴക്കാരായ ഞങ്ങളുടെ ആരാധനാപാത്രമായിരുന്നു. പിന്നീടു ഞാൻ കണ്ടതു് ബി. ഏ. പാസ്സായകൊല്ലം എന്റെ പത്നിയുടെ മാതുലനായിരുന്ന വക്കീൽ നാണുപിള്ളയുടെ ഗൃഹത്തിൽവച്ചു നടന്ന ഒരു നായർ കരയോഗത്തിലായിരുന്നു. അന്നു് ആദ്ധ്യക്ഷം വഹിച്ചതു് പി. കെ-യും പ്രസംഗകാരനായിരുന്നതു ഞാനുമായിരുന്നു. ഞാൻ നായന്മാരുടെ ജാതിവ്യത്യാസത്തിനുള്ള കാരണങ്ങളെ പ്രതിപാദിച്ചു് ഒരു ദീൎഘമായ പ്രസംഗംചെയ്തു. ജാതിവ്യത്യാസം എന്ന പേരുപോലും അദ്ദേഹത്തിനു കൎണ്ണാരുന്തുദമായിരുന്നതിനാലും ഞാൻ ആഭിജാത്യമുള്ള കുടുംബത്തിൽപെട്ടുപോയവനായതുകൊണ്ടും അദ്ദേഹം എന്റെ അഭിപ്രായങ്ങളിൽ ചിലതിനെ കൎക്കശമായി എതിൎത്തു. ആ അധിക്ഷേപം എന്നെ സംബന്ധിച്ചിടത്തോളം അസംഗതമായി എനിക്കു തോന്നിയതിനാൽ അതിനെ ഖണ്ഡിച്ചു് ഒരു ലേഖനം ഞാനും അചിരേണ പ്രസിദ്ധപ്പെടുത്തി.
വർഷങ്ങൾ പിന്നെയും രണ്ടുമൂന്നു കഴിഞ്ഞു. ഞാൻ പരവൂർ ഇംഗ്ലീഷ് സ്ക്കൂൾ ഹെഡ്മാസ്റ്റരായിപ്പോയി. ഞാൻ ഉപനിഷത്തുകൾ പഠിക്കുന്നതിൽ ബദ്ധശ്രദ്ധനായി കഴിഞ്ഞുകൂടിയ കാലമായിരുന്നു അതു്. അമ്പലപ്പുഴ കാരൂർ എന്ന സ്ഥലത്തുവച്ചു നടന്ന ഒരു മഹായോഗത്തിലും അദ്ദേഹം അദ്ധ്യക്ഷനായും ഞാൻ പ്രസംഗക്കാരനായും ചെന്നുചേൎന്നു. ‘സനാതനധൎമ്മം’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു എന്റെ പ്രസംഗം. അന്നും “സനാതനധൎമ്മം എന്നൊരു മതമില്ല, സത്യം പറയുക, ഹിംസ ചെയ്യാതിരിക്കുക ഇതൊക്കെയാണു് സനാതനധൎമ്മം” എന്നൊക്കെ അദ്ദേഹം തട്ടിവിട്ടു. ഇങ്ങനെ രണ്ടുപ്രാവശ്യം ഞങ്ങൾതമ്മിൽ എടയേണ്ടിവന്നുവെങ്കിലും ഞാൻ ഒരു ഗുരു എന്ന നിലയിൽതന്നെ അദ്ദേഹത്തിനെ ആദരിക്കയും പൂജിക്കയും ചെയ്തുവന്നു. എന്നാൽ കഥകളിയെപ്പറ്റി അദ്ദേഹം എഴുതീട്ടുള്ള അഭിപ്രായങ്ങളോടു് എനിക്കു വലുതായ വിപ്രതിപത്തി തോന്നുകയാണുണ്ടായതു്.
ട്യൂട്ടരായിരുന്ന കാലത്തുതന്നെ ബി. എൽ. പരീക്ഷയിൽ പാസ്സായിരുന്നു. 1084-ൽ അദ്ദേഹം ആലപ്പുഴ കോടതിയിൽ പ്രാക്ടീസുതുടങ്ങി. പ്രസിദ്ധ വാഗ്മിയായിരുന്നതിനാൽ ധാരാളം കേസ്സുകൾ ലഭിച്ചു. മി: പി. എൻ. പത്മനാഭപിള്ള അവർകൾ മുൻസിഫായിപ്പോയ അവസരമായിരുന്നതിനാൽ അദ്ദേഹത്തിന്റെ കേസ്സുകൾ എല്ലാം പി. കെ-യ്ക്കു ലഭിച്ചു. 1085-ൽ കോട്ടയത്തേക്കു പ്രാക്റ്റീസു മാറ്റി. അക്കാലത്താണു് അദ്ദേഹം യാതൊരു ഫീസ്സും വാങ്ങാതെ സമുദായാവകാശ സ്ഥാപനാൎത്ഥ ം നിസ്വാൎത്ഥ മായി ഒരു കേസ് പിടിച്ചു് ശക്തിപൂൎവ്വം വാദിച്ചു ജയം നേടിയതും. അതിനോടുകൂടി പി. കെ-യുടെ പേരും പെരുമയും വൎദ്ധിച്ചു. നമ്പൂരിമാൎക്കു നായന്മാരെ ക്ഷേത്രവിരോധം ചെയ്യുന്നതിനുള്ള അധികാരമില്ലെന്നു വിധിയുമുണ്ടായി. വിചാരണ നടത്തിയ സ്മാൎത്ത നു ശ്രുതിയോ സ്മൃതിയോ യാതൊന്നും അറിഞ്ഞുകൂട എന്നു് അദ്ദേഹം തെളിയിച്ചു.
1098-ൽ അദ്ദേഹം ഹൈക്കോൎട്ടിൽ പ്രാക്ടീസു മാറ്റി. ഇക്കാലത്തു നായന്മാരുടെ ഇടയ്ക്കു് ഭാഗനിയമം നടപ്പിലാക്കുന്നതിനു് അദ്ദേഹം മനഃപൂൎവ്വം പ്രയത്നിച്ചുകൊണ്ടിരുന്നു. 1100-ൽ ഹൈക്കോൎട്ടുജഡ്ജിയായി നിയമിക്കപ്പെട്ടു. 1108-ൽ പെൻഷൻപറ്റി. അറുപതു വയസ്സു തികയുന്ന വൎഷത്തിൽ അതായതു് 1113-ൽ മരണം പ്രാപിച്ചു.
ശ്രീമൂലം പ്രജാസഭ, ടെക്സ്റ്റുബുക്കുകമ്മിറ്റി, കോട്ടയം മുൻസിപ്പൽ കൗൺസിൽ, പഴയ നിയമനിൎമ്മാണസഭ, (ആറു കൊല്ലം തുടർച്ച) സൗത്തിൻഡ്യൻ സ്റ്റേറ്റു് പീപ്പിൾസുകൗൺസിൽ, ദേവസ്വം വിഭജനക്കമ്മിറ്റി, യൂനിവേഴ്സിറ്റി കമ്മിറ്റി, നാട്ടുഭാഷാവിദ്യഭ്യാസക്കമ്മിറ്റി, ട്രാവൻക്കൂർ ന്യൂസ്പേപ്പർ റഗുലേഷന്റെ അനുദ്യോഗസ്ഥക്കമ്മിറ്റി, മദ്രാസ് സെനറ്റു മുതലായവയുടെ മെമ്പർസ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. സ്റ്റേറ്റു പീപ്പിൾസ് കാൺഫറൻസ് വിശ്വേശ്വരയ്യായുടെ ആദ്ധ്യക്ഷത്തിലാണു നടന്നതു്. അന്നു നടന്ന പ്രസംഗങ്ങളിൽവച്ചു് ഏറ്റവും ഗംഭീരമായിരുന്നതു് പി. കേ-യുടേതായിരുന്നു.
ഭാഷയെ സംബന്ധിച്ചിടത്തോളം ആധുനികഗ്രന്ഥനിരൂപകന്മാരുടെ കൂട്ടത്തിൽ അത്യുന്നതമായ ഒരു സ്ഥാനമാണു് അദ്ദേഹം വഹിക്കുന്നതു്. നിശിതമായ ബുദ്ധി, മികച്ച കാവ്യരസാസ്വാദനശക്തി, നിഷ്പക്ഷമനോഭാവം മുതലായി നിരൂപകനു് അവശ്യം വേണ്ട ഗുണങ്ങൾ എല്ലാം അദ്ദേഹത്തിൽ കുടികൊണ്ടിരുന്നു. അബദ്ധം പറഞ്ഞാൽപോലും സുബദ്ധമാണെന്നു വായനക്കാൎക്കു തോന്നിക്കുമാറു് എഴുതുന്നതിനുള്ള അന്യാദൃശമായ പാടവവും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തുഞ്ചത്തെഴുത്തച്ഛനും കുഞ്ചൻനമ്പ്യാരും ഉത്തമനിരൂപണമാതൃകകളാണു്. പ്രതിപക്ഷബഹുമാനരാഹിത്യം അദ്ദേഹത്തിനെ സ്പൎശിച്ചിരുന്നതേ ഇല്ല.
പി. കെ-യെപ്പോലെ ഒരു പ്രസംഗകാരനെ ഞാൻ കണ്ടിട്ടേയില്ല. ഫലിതംനിറഞ്ഞ നല്ലനല്ല വാക്യങ്ങൾ മധുരമായ കണ്ഠത്തിൽ നിരൎഗ്ഗളം പ്രവഹിക്കുന്നതുകാണാം. നമ്പ്യാരുടെ കൃതികളെല്ലാം നല്ലപോലെ പഠിച്ചിരുന്നതുകൊണ്ടോ എന്തോ അദ്ദേഹത്തിന്റെ ഫലിതത്തിനുള്ള രസികത ഒന്നു വേറെതന്നെ ആയിരുന്നു.
ഗവേഷണവിഷയത്തിലും പി. കെ. ധാരാളം പ്രവൎത്ത ിച്ചിട്ടുണ്ടു്. എന്നാൽ ധനാൎജ്ജ നത്തിൽ ഉള്ള താൽപൎയ്യാധിക്യം നിമിത്തം അദ്ദേഹത്തിനു ഭാഷയ്ക്കുവേണ്ടി കഴിവുള്ളിടത്തോളം പ്രയത്നിക്കാൻ സാധിക്കാതെപോയതിൽ നമ്മുടെ ഭാഗ്യദോഷമാണെങ്കിലും കുടുംബത്തിന്റെ ഭാഗ്യംതന്നെ.
പ്രധാനകൃതികൾ–അനേകം ലേഖനങ്ങൾ, പ്രസംഗതരംഗിണി ഒന്നും രണ്ടും ഭാഗങ്ങൾ, കുഞ്ചൻനമ്പ്യാർ, എഴുത്തച്ഛൻ കോകസന്ദേശം (അച്ചടിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല) കിമപികാവ്യം ഇവയാകുന്നു. കിമപികാവ്യം പരിഹാസകവനമാണെങ്കിലും അതിപ്രൗഢമായിരിക്കുന്നു. 1113 മകരം 8-ാംതീയതി അദ്ദേഹം മരിച്ചു.
19.165 കരയംവെട്ടത്തു സുകുമാരപിള്ള
ഞാൻ തിരുവനന്തപുരത്തു പഠിച്ചുകൊണ്ടിരുന്നകാലത്തു് 1086-ൽ ആണെന്നു തോന്നുന്നു, ഒരിക്കൽ കൊല്ലത്തേക്കു വഞ്ചിയിൽ സഞ്ചരിക്കവേ ഈ പണ്ഡിതനുമായി പരിചയപ്പെടുകയും പലപ്പോഴും അദ്ദേഹത്തെ സന്ദൎശിക്കയും ചെയ്തിട്ടുണ്ടു്. മികച്ച പണ്ഡിതനെങ്കിലും വിനയവാരാന്നിധിയും പരമഭാഗവതനും ആയിരുന്ന ഈ കവിയോടു സംസാരിച്ചുകൊണ്ടിരുന്നാൽ സമയം പോകുന്നതു് അറിയുമായിരുന്നില്ല.
അദ്ദേഹം പടിഞ്ഞാറേക്കൊല്ലത്തു് കരയംവെട്ടത്തുവീട്ടിൽ ജനിച്ചു. മാതാമഹനായ ഗോവിന്ദനാമാവു് മഹാപണ്ഡിതനായിരുന്നതിനാൽ സുകുമാരപിള്ളയുടെ മാതാവിനും നല്ല വൈദുഷ്യമുണ്ടായിരുന്നു. അവരെ കവി “മാതരം വിദുഷീരത്നം” എന്നു ഭക്തിപുരസ്സരം സ്മരിച്ചിരിക്കുന്നതു നോക്കുക. വടക്കുന്തലദേശത്തു വല്യവീട്ടിൽ ഉണ്ണിക്കുറുപ്പാശാനായിരുന്നു പിതാവു്. അദ്ദേഹം “രാജഹസ്തേനകങ്കണം” വാങ്ങിയ പണ്ഡിതാഗ്രണിയുമായിരുന്നു. സുകുമാരപിള്ള ആദ്യകാലത്തു പിതാവിൽനിന്നു സാമാന്യം വൈദുഷ്യം സമ്പാദിച്ചിട്ടുണ്ടു്. “ക്ഷ്മാദേവാന്വയസത്തമോ മമ ഗുരുഃ ശ്രീനിവാസാഭിധാചാൎയ്യ”നെന്നു കവിയാൽ സ്മരിക്കപ്പെടുന്ന കൊല്ലം ജില്ലാകോടതി വക്കീൽ ശ്രീനിവാസയ്യങ്കാരുടേയും, പിന്നീടു്, പ്രസിദ്ധ വൈയാകരണനായിരുന്ന ലക്ഷ്മീനാരായണശാസ്ത്രികളുടേയും അടുക്കൽ ശാസ്ത്രപരിശീലനം ചെയ്തു.
1118 തുലാമാസത്തിൽ മരണംപ്രാപിക്കുന്നതുവരെ അദ്ദേഹം ഈശ്വരധ്യാനത്തിലും ഗ്രന്ഥരചനയിലും ഏൎപ്പെട്ടു ജീവിതം നയിച്ചു. ഭജനകീൎത്ത നമാല തുടങ്ങിയ അനവധി ഗാനങ്ങളും മൂലമഹീശസ്തവം തുടങ്ങിയ മഹാരാജപ്രശസ്തികളും, ലക്ഷണാസ്വയംവരം, ശതമുഖരാവണവധം, ശിവരാത്രിമാഹാത്മ്യം, സ്യമന്തകം മുതലായ ആട്ടക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഗാനകലയിൽ നിപുണനായിരുന്നതുകൊണ്ടു സുകുമാരപിള്ളയുടെ ഗാനങ്ങൾ പാടാൻ വളരെ സുഖമുള്ളവയാണു്. ലക്ഷണാസ്വയംവരം 1076-ൽ നിൎമ്മിക്കപ്പെട്ടു.
“സുലക്ഷണാഢ്യലക്ഷണാസ്വയംവരം മനോഹരം
മഹാർഹശുക്തിസംഭവപ്രവാളനദ്ധഹാരവത്
സുപദ്യഗദ്യഗദ്യഭൂഷിതം സുനൎത്ത കപ്രവൎത്ത കം
വിഭാതിസുഷ്ഠ്യസൽക്കവീന്ദ്രമാനസാബ്ജഭാസ്കരം.”
എന്നു ശ്രീനിവാസയ്യങ്കാരും,
“കിൎമ്മീരവധം മുതലായ മറ്റുചില ആട്ടക്കഥകളിലെപ്പോലെ ഇതിൽ പ്രൗഢതരങ്ങളായ പ്രയോഗങ്ങളും സൗശബ്ദാദികളായ ഗുണങ്ങളും സമ്പൂർണ്ണങ്ങളായി കിടക്കുന്നില്ലെങ്കിലും ഒരു ആട്ടക്കഥയ്ക്കു സരസമനോഹാരിത വരാൻതക്കവണ്ണമുള്ള പ്രയോഗചാതുരിയും, പാത്രകല്പനയും ഇതിലുണ്ടു്” എന്നിങ്ങനെ പുന്നശ്ശേരി നീലകണ്ഠശൎമ്മാവും അതിനെ പ്രശംസിച്ചിരിക്കുന്നു.
പാടി–ചെമ്പട
കാലേ തത്ര സുധാവിലേപധവളേ രസൗധേ മനോമോഹനേ
ജ്യോത്സ്നാമേളനകോമളേ മണിമയേ കാമ്യേതി രമ്യസ്ഥിതേ
മഞ്ചേ മഞ്ജുളചഞ്ചലാമിവ ലസൽഗാത്രീം പവിത്രാനനാ-
മൂചേ ഭാനുമതീംസ്മരോജ്ഝിതമനോധൈൎയ്യോനദുൎയ്യോധനഃ.
ചഞ്ചലാക്ഷിമാരണിയും–കാഞ്ചനമണിമാലികേ
അഞ്ചിതശ്രീവിളങ്ങീടും–പഞ്ചസായകാധിവാസേ.ചഞ്ചലാ
നിൻചിരിവെണ്ണിലാവാലെൻ നെഞ്ചക കൈരവത്തിനു
തഞ്ചീടുന്ന കൗതൂഹലം വഞ്ചനവാക്കല്ലേ; കല്ല്യേ.ചഞ്ചലാ
കുന്തളഗതേ മയൂരങ്ങൾ ഹന്ത കണ്ടിട്ടഭ്രബുദ്ധ്യാ
ചിന്തുമാനന്ദേന പാരം ചന്തമായായാടീടുന്നു.ചഞ്ചലാ
നിന്നുടെമുഖേന്ദുവാലെ നന്ദനസന്നിഭോദ്യാനേ
ഖിന്നമാകുന്നാൎയ്യേ കോകവൃന്ദമെൻ സുന്ദരിമൗലേ.ചഞ്ചലാ
ഉത്തമേ നിൻയാനംകണ്ടിങ്ങെത്തിയാൽ മത്തഹസ്തീന്ദ്രൻ
സത്വരംനിൻമധ്യംകണ്ടു വിത്രസ്തനായോടുംനൂനംചഞ്ചലാ
നിന്നവയവസൗന്ദൎയ്യമെൻ നയനോത്സപമേവ-
മെന്നല്ലാ ഭവദ്ദൎശനേ വന്നീടുന്നു കാമാൎത്ത ി മേ.ചഞ്ചലാ
മോഹനാധരേ മനസിജാഹവലാലസേ രത്യാ
ദേഹി മേ സന്തോഷം മനോമോഹിനി മൽപ്രാണനാഥേ!ചഞ്ചലാ
ശതമുഖരാമായണം 75-ൽ രചിക്കപ്പെട്ടുവെന്നു തോന്നുന്നു.
ഇന്ദളം
രണമഥകൃതവന്തൗരാമചേന്ദ്രൗ സുരേന്ദ്രൗ
ശിവഇവപിതൃനാഥശ്ചാത്തരോഷം ചിരായ
തദനുരഘുകുലേന്ദ്രോ യുക്തനിൎമ്മുക്തചേതാഃ
സരസിജദളനേത്രാമാത്മകാന്താം ജഗാദ.
കാന്തേന്ദുശ്രീമദാസ്യേ നിഖില നതജനത്രാ-
ണന പ്രീണനാഢ്യേ
ഹന്തവ്യൻ തന്നെനിന്നാൽ ദനുജ നിവനയേ!
മംഗളാപാംഗിയാളെ!
എന്തും നിന്നാലെ സാദ്ധ്യം തനുജവമതിനാൽ
പോരതിൽ ചാരുശീലേ
കാന്തേ കൊന്നാലുമേനം സതി സകലജഗൽ
സുന്ദരീവൃന്ദവന്ദ്യേ.
19.166 സ്യമന്തകം
ശങ്കരാഭരണം—ആദി:
വാനോർ വാഴ്ത്തുന്ന കൃഷ്ണൻ തിരുവടി ഒരുനാ-
ളഞ്ചിടും മഞ്ചമാൎന്നി-
ട്ടാനന്ദത്തോടു മന്ദസ്മിതമലർചൊരിയും
രുഗ്മിണീദേവിയോടേ,
ചേണാളും നവ്യവീണാധ്വനിമുദിതമന-
സ്സായ്മനോമോഹനശ്രീ
വാണീടും മേനിയോടൊത്തിതി വചനമുര-
ച്ചീടിനാനൂഢമോദം.
മന്ദാരപുഷ്പങ്ങളുടെ മഞ്ജുളപരിമളത്താൽ
വന്നീടുന്ന വണ്ടുകളിങ്ങന്നയാനേ കണ്ടീടുക.
വണ്ടുകൾനിൻചുണ്ടുകണ്ടിങ്ങാണ്ടിടുമെന്നാലും നിന്റെ
കൊണ്ടൽവേണികണ്ടു ലജ്ജിച്ചിണ്ടൽ പൂണ്ടതുകൾക്കു
വീണയേമാറ്റിവയ്ക്കുക വീണയും വണങ്ങും നിന്റെ
ഗാനനാദം കേൾക്കട്ടെ ഞാനാനനശ്രീജിതചന്ദ്രേ!
ചാരുവാകുമെരുക്കിലക്കാമോദരിഗാനത്തിങ്കൽ
മന്ദമന്ദമരവിന്ദസുന്ദരാക്ഷീ പാടീടുക.
19.167 ശിവരാത്രി മാഹാത്മ്യം
മധ്യമാവതി:
സദ്യഃ സോദ്യോഗമുദ്യദ് ഗുണനിധിരനണീ-
യഃപ്രഭാദ്യോതിതാന്തഃ
കാന്താരോ ജ്യാനിനാദ ക്ഷുഭിതമൃഗഗണാൻ
ബാണജാലൈന്നൃപാലഃ
ഹത്വാഹത്വാ ബലീയഃ പടു ഭടനിവഹൈഃ
സംഭൃതാഖൎവഗൎവ്വൈഃ
പ്രോദ്ധൂത ക്ഷ്മാരുഹായാം വനഭുവിമൃഗയാ
മോദിതാത്മാ ബഭൂവ.
തത്രാടവ്യാം ത്രുടിതജടിലോ ധൂർജ്ജടേരക്ഷിവഹ്നി-
ജ്വാലാഭ്രാജന്നയനയുഗളോ രാക്ഷസോജ്ഞാതനാമാ
ശ്രുത്വാ സേനാരവമുരുരുഷാ രൂക്ഷഹൎയ്യക്ഷനാദം
കൃത്വാ ഗത്വാ നൃവരമവദദ് ഭൂരിഘോരസ്വരൂപഃ.
എന്തിനായ് വന്നുനീയന്തികപ്രദേശത്തി-
ലന്തകപുരത്തിങ്കൽ ഹന്ത ഗമിപ്പതിന്നോ
മദ്ഭയംനിമിത്തമെന്നഭ്യൎണ്ണമന്തകനും
സമ്പ്രാപിച്ചീടുകില്ല ഡംഭം തവ വൃഥൈവ
സംഹാരരുദ്രനുമിങ്ങാഹവത്തിന്നുവന്നാൽ
സിംഹംഗജമിവ ത്വാം സംഹരിച്ചീടുമഹം
എന്നെബ്ഭയപ്പെടാതെ സൈന്യസമേതനായി
വന്നതു നിന്നുടയ സന്നതാഹേതുവത്രേ
വന്യമൃഗങ്ങളെ നീ കൊന്നതുകൊണ്ടു കീർത്തി
വന്നീടുമോ നോക്കട്ടെ വന്നീടുക രണത്തിനായ്.
19.168 വി. എൻ. ഗോവിന്ദൻ ജ്യോത്സ്യൻ
കാൎത്ത ികപ്പള്ളിയിൽ ചവറേ കൃഷ്ണനാശാൻ [11] എന്ന പ്രസിദ്ധ ജ്യോത്സ്യന്റെ ശിഷ്യനും ഗണകവംശോന്നതനും ആയിരുന്ന ഗോവിന്ദനാശാൻ ഒരു നല്ല പണ്ഡിതകവിയായിരുന്നു. ഈയിടെയാണു മരിച്ചതു്. ആറ്റുങ്ങൽക്കാരനായിരുന്നു. ലളിതാവിജയം, മേഘനാദവിജയം, ശ്രീരാമാശ്വമേധം എന്നു മൂന്നു് ആട്ടക്കഥകൾ രചിച്ചിട്ടുണ്ടു്.
19.169 ലളിതാവിജയം
മോഹനം–അടന്ത:
അഥ സ തൽ പിതൃദത്തവിധാനതോ
ഹൃദിവിചിന്ത്യ വിഭും വൃഷവാഹനം
സുനിയതശ്ശതരുദ്രമനും ജപ-
ന്നഭജത പ്രയതോ വിജനേ വനേ.
പ. ധ്യായാമീഹ മഹേശ ഭവന്തം
ധാതൃമുഖാമരഹൃദയനിശാന്തം.
അ. പ. മായാതീത മഹായതിമണ്ഡല മാന്യചരിത
ദൈന്യ ശമന ധന്യഹിത വദാന്യ ഗിരിശ.ധ്യാ
ച. 1. ഗംഗാഭുജംഗ ശശാങ്കവിരാജിത
പിംഗാഭതുംഗ ജടാഭരവും ബത
ശൃംഗാരയോനിശരീരദാഹംചെയ്തോ-
രംഗാരകുങ്കുമശോഭിതഫാലവും
മഹിതചില്ലീവിലാസമാൎന്നോരു
മിഹിരചന്ദ്രവിലോചനങ്ങളു-
മഹികദംബ കുണ്ഡലദ്യുതി
സഹിതഗണ്ഡ സുനാസികാരുചി
മേദുരമരുണാധരരദനാ-
ദരഹസിതാനിയുമിവ.ധ്യാ
ച. 2. കാളഘനാഘനകോമളമാം
ഗളനാളഭുജാന്തര രാജിതയാകിയ
വ്യാളമുഖാഭരണാവലിയും കര-
മേളിത പരശുമൃഗാഭയവരവും
പരിചെഴും തിരുമാറുമുദരവു-
മരിയരോമല താതന്നാഭിയു-
മുരഗവര രശനാ വിരാജിത
കരിവരാജിനമായ ചേലയും
ഊരുയുഗള ചാരുതയോടു
ചേരുമനഘജാനുവുമിവ.ധ്യാന
ച. 3. പങ്കമറുന്നകണങ്കഴൽനൂപുര
സങ്കലിതാംഘ്രിയുഗം നഖവും പദ-
പങ്കജരഞ്ജിതമായ സുരാസുര
സംഘകിരീടമഹാമണികാന്തിയും
കാണുന്നമലൎബ ാണമഥന!
താണടികളിൽവീണയി വിഭോ!ധ്യാന
19.170 മേഘനാദവിജയം
തോടി—ചെമ്പട:
മന്ദാകിന്യാൎദ്രമന്ദാനിലരഥവിചര-
ന്മാരശൃംഗാരലക്ഷ്മീ
സന്താനാമോദിവല്ലീ തരുകുസുമചലദ്
ഭൃംഗഗുഞ്ജന്നികുഞ്ജേ
വീക്ഷം വീക്ഷം സ തത്താദൃശ പുരുവിഭവം
നന്ദനേ സുന്ദരീണാം
തത്രോദ്വിഗ്നഃ സ്മരാൎത്യാ സുമധുരവപുഷാം
സ്വൈരമൂചേ സമാജേ.
ഇന്ദുനേൎമുഖിമാരെ! നന്ദനാരാമംകാൺക
നന്ദനീയമിന്നതിവേലം
നന്ദിയിൽ നാനാരസതുന്ദിലമിതുകണ്ടാൽ
കുന്ദസായകരമ്യമന്ദിരമെന്നുതോന്നുംഇന്ദു
കല്പശാഖികളാകും കെല്പെഴും സൈനികന്മാർ
പുഷ്പബാണങ്ങൾ ഹന്ത തൂകീടുന്നു
പുഷ്പചാപരഞ്ജിത ഷൾപദഗണങ്ങടെ
ചൊൽപ്പെറും നാദകാമദൎപ്പസൂചകമല്ലോ.ഇന്ദു
തങ്കപ്പത്മിനിതോറും തങ്കുന്നകളഹംസ
സങ്കലചാമരങ്ങൾ പൂണ്ടു മാരൻ
പൂങ്കുളുർവാനരഥത്തിങ്കലമൎന്നു കൊണ്ടു
പൂങ്കുണയെയ്തുപാരം സങ്കടം നൽകുന്നുമേ.ഇന്ദു
19.171 രാമാശ്വമേധം
പന്തുവരാടി:
രോദനമിങ്ങഹോ വനേ മനുജാട മൃഗങ്ങടെ സുജീവനെ
ഖേദമിയന്നാതുരതന്വീ നാദം നൂനം വാദംവേണ്ട
തനിച്ചുവനഭൂവിവന്നീ നല്ലൊരു മനുഷ്യയുവതീപരിദീനം
താനീവണ്ണം കേണഴൽപൂണ്മാൻ തരമെന്തോൎത്ത ാലനിദാനം
വനച്ഛദങ്ങടെയിടയിൽപൊങ്ങും തനുച്ഛവിയതിനില്ലവസാനം
വാണികളിവൾമൊഴിയുമ്പോൾക്കുയിൽ നിരനാണം കോലുന്നതിമൗനം
സുനിശ്ചയംസവിധേചെന്നിവളെത്തുണച്ചീടാഞ്ഞാലനുചിതമതിനാൽ
ശൂരത്വംമേ ദൂരത്തള്ളിച്ചാരത്തമ്പിൽചെന്നിടുന്നേൻ
നിനയ്ക്കിലുണ്ടോ വിണ്ണിലുമൊരുമാനിനിക്കിദം തനുമാധുൎയ്യം
നിഹ്നുത ചാലേ ഖിന്നതയാലേ എന്നതുമഴകിൻപ്രാചുൎയ്യം
കനക്കെയുള്ളോരുഗൎഭഭരത്താൽ തരിമ്പുമില്ലതിവൈധൂൎയ്യം
എനിക്കിണങ്ങും പ്രിയയാമെന്നും മനക്കുരുന്നിൽ തോന്നീടുന്നു
ഏതായാലും ത്രാണംചെയ്വൻ ത്രാതാമറ്റിന്നേതാളിവിടെ
ഏതവളിവൾ വനിതാമണി മലർ മാനിതമരിയ ധിരോമണി.
നളചരിതം രണ്ടാംദിവസത്തെ കഥയിലെ കാട്ടാളന്റെ പദത്തെ അനുകരിച്ചു് എഴുതീട്ടുള്ള ഈ ഗാനം എത്ര നന്നായിരിക്കുന്നു. കവിയുടെ രചനാനൈപുണി എല്ലാ കൃതികളിലും നല്ലപോലെ കാണ്മാനുണ്ടു്.
19.172 പേരൂർ രാമക്കുറുപ്പു്
പരേതനായ മുതാക്കൽ പേരൂർവീട്ടിൽ രാമക്കുറുപ്പു് എഴുതി, 1100-ാമാണ്ടു് പരലോകപ്രാപ്തനായ കല്ലറമഠത്തിൽ തിരുമനസ്സിലെ മഠത്തിൽവച്ചു് അരങ്ങേറ്റംകഴിച്ച ഗുരുദക്ഷിണ ആട്ടക്കഥ നന്നായിട്ടുണ്ടു്.
പാടി–ചെമ്പട.
നൈസൎഗ്ഗോജ്ജ്വലപഞ്ചമാഞ്ചിതപിക-
ശ്രേണീഗളൽകാകളീ
കേളീഗാനവിതാനതാനവികസദ്
ഭൃംഗാളി ശൃംഗാരിതേ
സാന്ദ്രാമോദസമീരപോതലളിതേ
ലീലാവനേ ദാനവഃ
സ്വൈരം പഞ്ചജനാഭിധോ നിജഗഭേ
ദാരാൻ വിവാരോൽസുകഃ.
തരുണീമണികാന്തേ വരികാശു വിലാസവനാന്തേ
പുരുസൗരഭചാരുവസന്തേ പുതുശോഭകൾ കാൺകയിശാന്തേ
ശൃണുഭാമിനി കോകിലഗാനം മധുപാവലിതാനിവനൂനം
മദനാലസമിന്നതിവേലം മധുരാധരി ഖഗമൃഗജാലം
മദനോത്സവ രസമിതുകാലം മാമനുഭാവയതിരതിലോലം.
എരിക്കിലക്കാമോദരി—ചെമ്പട.
നിൎമ്മലഗുണധാമൻ, കേൾക്കമേ കാന്ത നൎമ്മരസികധീമൻ
നിൎമ്മമ മിതാവന്നു മന്മഥ വീരനിന്നു നന്മലൎമയശര
വന്മഴയൊടുമിഹ നിൎമ്മഥയതി തനു മൎമ്മചയ ക്ഷമ
ദൂരവേ വരൻ മറഞ്ഞുപത്മിനിതാനുൾതാരഹോ മാഴ്കിവലഞ്ഞു
ചാരവേയുടൻ മന്ദമാരുതൻ ചെന്നങ്ങുകോരകമയകുച
ഭാരമിഹതടവി വീരവിശദമധുഗീരരുളുന്നു.
സോമകിരണസുന്ദരം പൂമഴതൂകും കോമളലതാമന്ദിര
തൂമണിശിലാമഞ്ചം പൂമയതളിമവും
മാമകഹൃദിനിതരാമയികലയതി കാമദമദനമദാമയമധുനാ
മധുയുതവനീമണിതം എന്നു തോന്നുന്നു മധുദരപികരഞ്ജിതം
മധുരമധുരാധരം മധു മമ നല്കിവേഗാൽ
മധുസഖശരഭവ വിധുരതകളകയി
വിധുസദൃശവദനവിധുത കദനഭോ!
19.173 എടമന ഗണപതിപ്പോറ്റി
ഈ കവിയുടെ ഭദ്രകാളിമാഹാത്മ്യം മൂന്നു ദിവസത്തെ കഥകളും മഹിഷമൎദ്ദനവും പ്രൗഢമായിട്ടുണ്ടു്.
19.174 ദാരുകോദ്ഭവം
ഭൈരവി–ചെമ്പട:
ശില്പികുലങ്ങളിൽവച്ചിട്ടുത്തമനായിടും നിന്റെ
ശില്പമിതുകണ്ടിടത്തോളമുൾപ്പൂവിലെനി-
ക്കല്പമല്ലുദിക്കുന്നു മോദം
ധിക്കൃതശക്രപുരോത്തമമിപ്പുര-
മത്രരചിച്ച നിനക്കിഹ സമ്പ്രതി
സൽകൃതിയുക്തമതിന്നു തരുന്നഹ-
മുൾക്കുതൂഹലേന വന്നു വാങ്ങുക
കരുപതേ രചിതേത്രമേ! ഹൃദു-
ദാരമതേ! രമതേ!
19.175 ദാരുകവിജയം
എരിക്കിലക്കാമോദരി—അടന്ത:
മദനസുന്ദര കാന്ത മഞ്ജുളശീല
മമ മൊഴിയിതു കേട്ടാലും
മലയാദ്രിസമനായ കൊലയാനക്കഴുത്തേറി
ബലവാൻ വാസവൻ വജ്റമിളക്കിക്കൊണ്ടടുത്തപ്പോൾ
മടിക്കാതെ ഭവാനെത്തിപ്പിടിച്ചൈരാവതക്കൊമ്പി-
ങ്ങെടുത്തിന്ദ്രനതുകൊണ്ടു കൊടുത്തോടിച്ചയച്ചില്ലേ
കലഹിച്ചുവരും ദേവകുലമൊക്കെപ്പടവെട്ടി-
പ്പലവട്ടം വിറപ്പിച്ചിട്ടുലകെല്ലാം വശത്താക്കി
തളരാതെ തെളിവോടു മരുവുന്ന ഭവാനെന്റെ
വരനായിട്ടിരിപ്പതിൽ വരമെന്തുള്ളൊരു ഭാഗ്യം.
19.176 ദാരുകവധം
പുറനീരു—ചെമ്പട:
പരമശിവൻതൻ നിടലേക്ഷണ ശിഖി
പരിണതിയിലുളവാകിയ നിന്നുടെ
തിരുവടിയുഗമടിയങ്ങൾ തൊഴുന്നിഹ
ഭദ്രേ! ജയജയ! ഭൈരവി ജയജയ!
ബാലസുധാംശു വിരാജിത ജടയും
ഫാലതലോജ്ജ്വല നയനവുമെന്നും
കാലേ കരളിലുദിക്കാകേണം
കരധൃതശൂലകപാലം നാന്തക
സുരരിപുദാരുക ശീൎഷമിതെല്ലാം
കരുണാ ജലധേ! തോന്നാകേണം.
കരിവരവിലസിത കുണ്ഡലയുഗവും
ഗിരിശിഖരോന്നത ഘനകുചഭരവും
ഗിരിശതനൂജേ ഹൃദികരുതുന്നിഹ
നരവരബഹുളശിരസ്സുകൾ കോൎത്ത ൊരു
വരമാല്യംകൊണ്ടുദിത വിലാസം
തിരുമാറിടവും തോന്നുക നിയതം.
കരിവരചൎമ്മാവൃതകടിതടവും
തരിയോടുന്ന ചിലമ്പുകളോടും
ചരണാംബുജവും തോന്നുക ഹൃദി മമ
കൊടിയഭുജംഗമ ഭൂഷണബഹുളം
വടിവിയലും വപുരഞ്ജനശോഭം
മുടിമുതലടിവരെയും ഹൃദി തോന്നുക
ഭദ്രേ! ജയജയ! ഭൈരവി ജയജയ!
19.177 മഹിഷമർദ്ദനം ആട്ടക്കഥ
വികസ്വര പികസ്വരൈവിവൃതമന്മഥപ്രാഭവേ
വിസൃത്വരസുഗന്ധിഭിഃ കുസുമസഞ്ചയൈരഞ്ചിതേ
സമേത്യമതിമോഹനേ ശതമഖസ്സ്വയം നന്ദനേ
ജഗാദനികടസ്ഥിതാം മുദിതമാനസാം പ്രേയസീം.
പ്രിയസഖി! വരിക സുശീലേ! ബാലേ
നിയതനിരാകൃത മുകുരകപോലേ
തവ ഹസിതാമല രുചിരതപോലേ
ഭവദമലേന്ദു മരീചി വിശാലേ
വരകൃതമാലേ വികച തമാലേ
സുരഭിതമാലേയാനില ലോലേ
ഉപചിത മദന രസയേന സാലേ
ഉപവനകൂലേ സുഹൃദനുകൂലേ
സുമരസ പാന കഷായിത കണ്ഠം
സുമുഖി നദതുധുനാ കളകണ്ഠം
മദന ധനുഗുണ നിനദമഭംഗം
മദിരായതമിഴി ജനയതിഭൃംഗം.
മത്തമയൂരം പശ്യസദാരം
നൃത്യതിചാരുവിരാവമുദാരം
മധുമൊഴി തവ തന്നീടുക മധുരം
മദനരസൈകരസായനമധരം.
19.178 മടവൂർ വയക്കൽ സി. നാരായണപിള്ള
ഇദ്ദേഹം മടവൂർ വയക്കൽ ജനിച്ചു. കാവ്യാലങ്കാരങ്ങളും ജ്യോതിഷവും നല്ലപോലെ അഭ്യസിച്ചിരുന്നു കെ. സി. കേശവപിള്ള അവർകളുടെ ഉത്തമമിത്രമായിരുന്നു. ഭക്തിസംവൎദ്ധന ശതകം, പല ഒറ്റശ്ലോകങ്ങൾ, അനേകം ഉപന്യാസങ്ങൾ, വിദ്വാൻ കോയിത്തമ്പുരാന്റെ ജീവചരിത്രം, കാളുവാശാന്റെ ജീവചരിത്രം മുതലായ സൽകൃതികളും ശ്രീവഞ്ചിരാജ്യചരിതം കാവ്യവും മടവൂർ ആശാൻ രചിച്ചിട്ടുണ്ടു്. മലയാംപള്ളിക്കൂടം ഹെഡ്മാസ്റ്റരായിരുന്നു. അടുത്തകാലത്താണു് മരിച്ചതു്.
19.179 മലപ്പുറത്തു ഗോവിന്ദൻതമ്പി
ഏറനാട്ടു താലൂക്കു് കീഴുമുറി അംശത്തിൽ മലപ്പുറത്തു പാറമഠത്തിൽ 1051 മകരത്തിൽ ജനിച്ചു. ബാല്യത്തിലേതന്നെ കവിത എഴുതിത്തുടങ്ങി. 1. ചന്ദ്രഹാസചരിതം ഓട്ടൻതുള്ളൽ, 2. യയാതിചരിതം ഓട്ടൻതുള്ളൽ, 3. നൃഗമോക്ഷം ഓട്ടൻതുള്ളൽ ഇവ ബാല്യത്തിലെ കൃതികളാകുന്നു. ഇവ കൂടാതെ ചില നാടകങ്ങളും അനേകം ഒറ്റശ്ലോകങ്ങളും രചിച്ചിട്ടുണ്ടു്.
19.180 ഒ. എം. ചെറിയാൻ
ഹൈസ്ക്കൂൾ അദ്ധ്യാപകൻ, ഹെഡ്മാസ്റ്റർ, റിക്രൂട്ടിങ് ആഫീസർ, സ്ക്കൂൾഇൻസ്പെക്ടർ എന്നീ നിലകളിലെല്ലാം പ്രശസ്തമായവിധത്തിൽ രാജ്യസേവനം നടത്തീട്ടു് ചിരകാലം വിശ്രമസുഖം അനുഭവിച്ചശേഷം 1120-ൽ എഴുപത്തിരണ്ടാമത്തെ വയസ്സിൽ മരണംപ്രാപിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും നല്ലപോലെ പ്രസംഗിക്കുമായിരുന്നു. ഭാഷാപോഷിണി മാസികയുടെ പഴയ ലക്കങ്ങൾ നോക്കിയാൽ അദ്ദേഹത്തിന്റെ ചില കവിതകളും അനേകം ഉപന്യാസങ്ങളും കാണാം. കവിതാവാസനയുടെ അഭാവംകൊണ്ടു് വൃത്തങ്ങൾ ചിലപ്പോൾ ചതുരമായിപ്പോയിരിക്കാം. എന്നാൽ ഗദ്യരചനയിൽ അസാധാരണമായ പാടവം പ്രദൎശിപ്പിക്കയും ഭാഷാസാഹിത്യകാരന്മാരുടെ മുന്നണിയിൽ എത്തുകയും ചെയ്തു. ഭൂപ്രകൃതിശാസ്ത്രം മനസ്സിന്റെ മാനദണ്ഡം കാലന്റെ കൊലയറ മുതലായി പലേ ഗദ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും പ്രധാന കൃതി ഹൈന്ദവധൎമ്മസുധാകരം എന്ന ബൃഹദ്ഗ്രന്ഥമാകുന്നു. അതിന്റെ ഒരു ഭാഗം മാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളു. വിപുലമായ ഗവേഷണപാടവവും പരധൎമ്മസഹിഷ്ണുതയും വിജ്ഞാനസമ്പത്തും പ്രദൎശിപ്പിക്കുന്ന ആ ഗ്രന്ഥം ഭാഷാസാഹിത്യത്തിനു് ഒരു അമൂല്യസമ്പത്താണു്.
19.181 നന്ത്യാരുവീട്ടിൽ കെ. പരമേശ്വരൻപിള്ള
ഞാൻ ബി. ഏ. ക്ലാസ്സിൽ പഠിക്കുന്ന കാലത്തു് ഏ. ആർ. തമ്പുരാന്റെ കീഴിൽ അദ്ദേഹം സംസ്കൃതട്യൂട്ടരായിരുന്നു. സംസ്കൃതത്തിൽ എം. ഏ. ബിരുദം നേടിയിട്ടു് ജോലിയിൽ പ്രവേശിച്ച കാലംമുതല്ക്കു് പ്രസ്തുത മഹാപാഠശാലയെ ചിരകാലം പ്രശസ്തമായ രീതിയിൽ സേവിച്ചശേഷം സ്വഗൃഹത്തിൽ ‘മുനിയേ’പ്പോലെ ജീവിച്ചുവന്ന ഈ പണ്ഡിതൻ 1120-ൽ 72-ാംവയസ്സിൽ പരലോകം പ്രാപിച്ചു. മഹാ ബുദ്ധിമാനും, പ്രചണ്ഡപണ്ഡിതനും, അഗാധചിന്തകനും, നല്ല സാഹിത്യനിരൂപകനും, യുക്തിവാദിയും ആയിരുന്നു. ഭാഷയിൽ പറയത്തക്ക ഗ്രന്ഥങ്ങൾ ഒന്നും രചിച്ചിട്ടില്ലെങ്കിലും മദ്രാസു് സൎവകലാശാലയിൽ ചെയ്ത പ്രസംഗങ്ങളെ ചേൎത്തു ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ളതു വളരെ വിജ്ഞാനപ്രദമാകുന്നു.
19.182 സി. എസ്. ഗോപാലപ്പണിക്കർ ബി. എ
ചെറുകഥാപ്രസ്ഥാനത്തിന്റെ ഉൽഘാടകന്മാരുടെ കൂട്ടത്തിൽ ഒരു അത്യുന്നതസ്ഥാനത്തിനു് അർഹനായ ഈ സരസകഥാകൃത്തിനെ അറിയാത്തവരായി ഇപ്പോൾ കേരളത്തിൽ ആരെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്റെ മിത്രമായിരുന്ന ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ നാരായണിക്കുട്ടി മുതലായ നാലുകഥകൾ എഴുതി പ്രസിദ്ധീകരിച്ചെങ്കിലും ഇവയ്ക്കു ചെറുകഥകളുടെ ലക്ഷണമൊന്നുമില്ല. അമ്പാടി നാരായണപ്പുതുവാളിന്റെയും കാരാട്ടു് അച്യുതമേനോന്റെയും സുകുമാരൻ ബി. ഏ.യുടേയും സി. എസു്. ഗോപാലപ്പണിക്കരുടേയും കഥകൾക്കു മാത്രമേ ആ ലക്ഷണങ്ങൾ കുറച്ചെങ്കിലും കാണ്മാനുണ്ടായിരുന്നുള്ളു. ഇന്നു് ഈ ശാഖ പുഷ്കരമായിത്തീർന്നിരിക്കുന്നു എങ്കിലും, സി. എസു്. ഗോപാലപ്പണിക്കർ മുതൽപേർ ഈ വിഷയത്തിൽ ചെയ്തിട്ടുള്ള ഭാഷാസേവനത്തെ ഒരിക്കലും വിസ്മരിക്കാവുന്നതല്ല. കഥാരത്നമാലികയിൽചേൎത്തു കാണുന്ന കഥകളെല്ലാം കല്പനാ വൈചിത്ര്യത്തിലും പാത്രസൃഷ്ടി, പരിണാമഗുപ്തി, രസഭാവാദികളുടെ പൗഷ്കല്യം, വൎണ്ണനകളുടെ പരിമിതത്വം മുതലായവയിലും പ്രശംസാർഹമായ നിലയിൽ വൎത്ത ിക്കുന്നു. ചെറുകഥാപ്രസ്ഥാനത്തെ അന്യത്ര വിവരിക്കുന്നതാണു്. അതിനാൽ ഇവിടെ ചുരുക്കുന്നു.
സി. എസു്. ഗോപാലപ്പണിക്കരുടെ കഥാകഥനരീതിയും ഭാഷാശൈലിയും ഉത്തമമായിരിക്കുന്നു. ദ്വാരക, മുതല നായാട്ടു്, മുതലായ കഥകൾ എത്രപ്രാവശ്യം വായിച്ചാലും നമുക്കു് അവയിൽ വിരക്തി തോന്നുകയില്ല; പിന്നെയും വായിക്കണമെന്നേ തോന്നുകയുള്ളു.
സി. എസു്. ഗോപാലപ്പണിക്കരായിരുന്നു ചിറ്റൂർ ഗുരുമഠത്തിന്റെ ഇന്നത്തെ നിലയ്ക്കുള്ള പ്രധാന ഹേതു. ആ മഠത്തിൽ ഇന്നും എഴുത്തച്ഛന്റെ ജന്മദിനം ആഘോഷപൂർവ്വം കൊണ്ടാടിവരുന്നു. 1113-ൽ അദ്ദേഹം പരലോകം പ്രാപിച്ചു.
19.183 കാരാട്ടു് അച്യുതമേനോൻ
എറണാകുളത്തു് ചീഫ്കോൎട്ടുവക്കീലായിരുന്നു. ഫലിതഭാഷണചതുരനായിരുന്ന അദ്ദേഹത്തിനെ ഞാൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് പലതവണ ചെന്നു കണ്ടിട്ടുണ്ടു്. അദ്ദേഹത്തിന്റെ ‘അമ്മായി പഞ്ചതന്ത്രം’ തുറന്നു നോക്കിപ്പോയാൽ പിന്നെ താഴത്തു വയ്ക്കുന്ന കാൎയ്യം പ്രയാസമാണു്.
‘അമ്മായിഅമ്മയേ അമ്മിമേൽവച്ചിട്ടു
നല്ലോരു കല്ലോണ്ടു നാരായണ!’
എന്ന അതിലെ ഈരടികൾ ഇപ്പോൾ പഴമൊഴിപോലെ ആയിട്ടുണ്ടു്. വിരുതൻശങ്കുവും അദ്ദേഹത്തിന്റെ ഒരു വിശിഷ്ടകൃതിയാകുന്നു.
19.184 താഴമൺ പ്രഭാകരൻതന്ത്രി
ചെങ്ങന്നൂർ താഴമൺമഠത്തിൽ പ്രഭാകരൻതന്ത്രി മരിച്ചിട്ടു് ഇപ്പോൾ പത്തുപതിനാറുകൊല്ലമായിരിക്കുന്നു. ഷഷ്ടിപൂർത്തികഴിഞ്ഞു് അടുത്തകൊല്ലം മരിച്ചുപോയി. അദ്ദേഹം മഹാപണ്ഡിതനും നല്ല മാന്ത്രികനും ആയിരുന്നതിനാൽ കാശി മുതലായ ദിക്കുകളിൽ പോലും മന്ത്രകൎമ്മങ്ങൾക്കായി പോയിട്ടു് ഒരുലക്ഷത്തിൽപരം രൂപ സമ്പാദിച്ചിരുന്നതായി അറിയുന്നു. അദ്ദേഹം ഏറ്റുമാനൂർ ക്ഷേത്രത്തിനു സമീപം ഏതാനും വസ്തുക്കൾ വാങ്ങി അവിടെ ഒരു മഠം പണിയിച്ചു താമസിച്ചുവന്നു. പൊതിയിലെ ഒരു ചാക്യാൎസ്ത്ര ീയെയാണു് വിവാഹം കഴിച്ചിരുന്നതു്. അദ്ദേഹം ഹരിണാലയക്ഷേത്രമാഹാത്മ്യ(ഗദ്യ)വും, അഭിമന്യുൽഭവം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. അഭിമന്യുൽഭവത്തിന്റെ ആദ്യശ്ലോകത്തിൽ,
ശ്രീമന്മൃൽപാദ സദ്മാശ്രിതനിഖിലജഗൽ
ക്ഷേമദാനന്ദസാന്ദ്ര
ശ്രീമൽ സച്ചിൽ പ്രകാശായിത മഹിത മനോ-
ധ്യാന സമ്പ്രാപ്തകാമഃ
ആമോദം കേരമൃത്സാഹ്വയ നിജവസതി-
വാസുദേവാഭിധാനോ
ദദ്യാൽ സാഹിത്യ രത്നാകരകലശഭവോഽ-
നർഗ്ഗളം മംഗളം തേ.
എന്നു തന്റെ ഗുരുവിനെ ഭക്തിപൂർവം സ്മരിച്ചിരിക്കുന്നു. ഒടുവിലത്തെ ശ്ലോകമായ,
പ്രഭാകരവിശിഷ്ടഗോ സുരുചിരാഭിമന്യുൽഭവം
പ്രതിക്ഷണമഹോത്സവഃ കലിത നന്ദനാഹ്ളാദകഃ
സ്വഭാവഗുണമണ്ഡലോ മിളിത പാണ്ഡവഃ പൂൎണ്ണസൽ-
പ്രഭാവ വിഭവഃ ശിവം ദിശതു വോച്യുതം സോച്യുതഃ.
എന്ന പദ്യത്തിൽ കാണുന്ന ‘കലിതനന്ദനാഹ്ളാദകഃ എന്ന ഭാഗത്തിൽനിന്നു ഗ്രന്ഥം പൂൎത്ത ിയായതു് 1086 ഇടവം രണ്ടാം തീയതി ആണെന്നു ഗ്രഹിക്കാം.
കവിത വളരെ നന്നായിട്ടുണ്ടു്. ഒരു ഭാഗം ഉദ്ധരിക്കാം.
ഉദ്യുൽകോടി കഠോരഭാനു പടലീ
ഘൃഘ്ടിച്ഛടാടോപജി-
ജ്ജ്വാലാജാലകരാള ലോലരസനാ
ഗാഢാവലിഢേ മുദാ
ഭ്രാമൃത് ഖാണ്ഡവ കാനനാന്തരലസൽ
സത്വൗഘ വൃക്ഷാവലീ-
ന്യക്ഷിണദ്യുതി സംഗതുംഗ ശിഖിനാ-
ദ്യാമാപ ധൂമോദ്ഗമഃ.
പാടി–ചെമ്പട
പാടീരാഗരു പൂത ജാതി ബകുളാ
ലോകാദി സാലാവൃതേ
നാഗേശോവവനേ നഗേശരുചിരേ
ലീലാ വിഹാരോദരേ
നാനാ ചാരുലതാവലീ സുമസമേ-
താമോദ കാമോദയേ
വാമാമാഹ സമാഹിതോതി മുദിതോ
ദൈതേയ ജാതോമയഃ.
മൃഗധരസമാനനേ മൃഗശാബലോചനേ
മൃഗമദവിശേഷമാം നഗസമയോധരേ.മൃഗ
ഉരഗപതി തക്ഷകൻ മരുവുമതിവിസ്തരം
പരമുപവനോദരം പുരമിതു മഹത്തരം.മൃഗ
ഫണിവരപുരാംഗനാഗാന പരിമേളിതം
മണിഖചിതമണ്ഡപം ക്ഷണരുചി വിരാചിതം.മൃഗ
കളശിഖികളാടിടും പുളിനമൊടു ചേൎന്നിടും
നളിനവനമേറിടും കുളുൎമയുദിച്ചിടും.മൃഗ
വരകളഭഗാമിനി ഉരഗവരധാമനം
സരസിരുഹ കാമിനി മരുവിടുക നാമിനി.മൃഗ
കേദാരഗൗഢം—മുറിയടന്ത
പടയിൽ തോറ്റൊളിയമ്പെയ്തടുത്തോ ഗൂഢം
പൊടിക്കും ഞാനിന്ദ്ര കൊടി മടിക്കില്ലൊട്ടും
പടുത്വമോടെതിർത്തീടിൽ കുടിലമതികടെ പടലമൊടു
കിടകൂടും തവ മോടിവിടുമുടനെ വിടുകില്ലോടിയെന്നാലും
വടിവൊടുടനടി കൂടുമെൻ ശരകൂടകോടികൾകൂടികാഷ്ഠക-
ളെട്ടുമിട്ടുവരട്ടിടും ദൃഢം പടുത്വമുള്ളവർവന്നാൽ തടുക്കാമസ്ത്രം.
19.185 കുറിപ്പുകൾ
[1] വെളിക്കിറങ്ങീട്ടു്.
[2] (1) മിഥുനം, (2) 965, (3) 32,
[3] പാലാർ
[4] ചട്ടമ്പിസ്വാമിതിരുവടികൾ പേജ് 19
[5] കരുവാറ്റ കൃഷ്ണനാശാന്റെ സ്മരണകൾ
[6] മടവൂർ സി. നാരായണപിള്ള
[7] ഏ. ആർ. രാജരാജവർമ്മ.
[8] ചെമ്പകശ്ശേരി.
[9] തെക്കേടത്തു ഭട്ടതിരി.
[10] ജനനം 1048-ലാണെന്നു് അദ്ദേഹത്തിന്റെ വിധവ പറയുന്നു.
[11] വിദ്വാൻ കുറുപ്പിന്റെ മകൻ.
ഭാഗം ആറു്
അധ്യായം 20
20. പന്തളം കേരളവർമ്മതമ്പുരാൻ
പന്തളം രാജകുടുംബം കൊടുങ്ങല്ലൂർ കോവിലകംപോലെതന്നെ സകല കലകൾക്കും ശാസ്ത്രങ്ങൾക്കും വിളനിലമായിരുന്നു. പന്തളം സുബ്രഹ്മണ്യശാസ്ത്രികൾ, എലത്തൂർ രാമസ്വാമിശാസ്ത്രികൾ മുതലായ മഹാപണ്ഡിതന്മാർ പന്തളത്തേ ശിഷ്യന്മാരായിരുന്നു. തൃക്കേട്ടത്തിരുനാൾ വീരകേരളവർമ്മതമ്പുരാനും അത്തംതിരുനാൾ തമ്പുരാനും തർക്കം, വ്യാകരണം മുതലായ ശാസ്ത്രങ്ങളിലും, അവിട്ടംതിരുനാൾ തമ്പുരാൻ ന്യായം, വ്യാകരണം, സംഗീതം ഇവകളിലും അസാമാന്യപാണ്ഡിത്യം സമ്പാദിച്ചിരുന്നു.
കേരളവർമ്മതമ്പുരാൻ അവിട്ടംതിരുനാൾ തമ്പുരാന്റെ അനുജനും, വീരകേരളവർമ്മതമ്പുരാന്റെ ഭാഗിനേയനും ആയിരുന്നു. അവിടുന്നു് 1054 മകരം 10-ാനു മകയിരം നക്ഷത്രത്തിൽ ജനിച്ചു. മാതാവായ തന്വംഗിത്തമ്പുരാട്ടിയും, പിതാവായ പുതുപ്പള്ളിൽ തൃക്കോതമംഗലത്തു പെരുഞ്ചേരി ഇല്ലത്തു വിഷ്ണുനമ്പൂരിപ്പാടും നല്ല വൈദുഷ്യമുള്ളവരായിരുന്നു. മൂന്നാമത്തേ വയസ്സിൽ യഥാവിധി വിദ്യാരംഭം നടന്നു. അച്യുതവാരിയരായിരുന്നു പ്രഥമഗുരു. സിദ്ധരൂപംവരെ ആ ഗുരുവിന്റെ അടുക്കൽ പഠിച്ചിട്ടു് അദ്ദേഹം ജ്യേഷ്ഠന്റെ അടുക്കൽ നിന്നു് ശ്രീകൃഷ്ണവിലാസം തുടങ്ങി നൈഷധംവരെയുള്ള കാവ്യങ്ങളും, മുരാരിയുടെ അനർഘരാഘവംവരെയുള്ള നാടകങ്ങളും, കുവലയാനന്ദവും അഭ്യസിച്ചു. അപ്പോഴേക്കു് വയസ്സു പതിമ്മൂന്നു തികഞ്ഞു.
1068-ൽ സമാവർത്തനം നടന്നു. അനന്തരം മാതുലനായ തൃക്കേട്ടതിരുനാൾ തമ്പുരാന്റെ അടുക്കൽ നിന്നു് തർക്കസംഗ്രഹം, അന്നംഭട്ടീയം, മുക്താവലി, ദിനകരം, സാമാന്യനിരുക്തി, വ്യുൽപത്തിവാദം ഇവയും, അത്തംതിരുനാൾ തമ്പുരാന്റെ അടുക്കൽനിന്നു് സിദ്ധാന്തകൗമുദി തുടങ്ങി പ്രൗഢമനോരമവരെയുള്ള വ്യാകരണഗ്രന്ഥങ്ങളും നല്ലതുപോലെ പഠിച്ചു. കവിക്കു് 21 വയസ്സായപ്പോഴേക്കും ജ്യേഷ്ഠൻ പരലോകം പ്രാപിച്ചു. പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ, കേരളവർമ്മ സംസ്കൃതത്തിൽ കവനം ചെയ്തുതുടങ്ങിയെങ്കിലും, രണ്ടു വർഷം കഴിഞ്ഞാണു് ഭാഷാകവനം ചെയ്വാൻ ആരംഭിച്ചതു്. അന്നു് സുഭാഷിണി പത്രത്തിൽ “നന്നെന്നു ചൊല്വതിനു കുറ്റമശേഷമുണ്ടോ?” എന്നൊരു സമസ്യ പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിന്റെ പൂരണമായിരുന്നു അദ്ദേഹത്തിന്റെ പ്രഥമ ഭാഷാകവനം. അതിനെത്തുടർന്നു് അദ്ദേഹം പല പത്രങ്ങളിലും മാസികകളിലും ഭാഷാകവിതകൾ എഴുതി പ്രസിദ്ധീകരിച്ചു.
1080-ൽ കവനകൗമുദി എന്നൊരു മാസിക സ്വന്തം ഉടമസ്ഥതയിലും പത്രാധിപത്യത്തിലും അദ്ദേഹം ആരംഭിച്ചു.
“കവനകൗമുദിയെന്നും
തീയതി മാസത്തിലൊന്നിലും, പതിനഞ്ചിലും”
എന്നിങ്ങനെ പുറപ്പെടുന്ന തീയതി കൂടി പദ്യരൂപത്തിലായിരുന്നു കൊടുത്തിരുന്നതു്. കത്തുകളുടെ മേൽവിലാസം പോലും, പദ്യത്തിൽ എഴുതി വന്ന കാലത്തു് അങ്ങനെ അല്ലാതെ വരാൻ തരമില്ലല്ലോ. കവനകൗമുദി കവിതക്കൃഷിക്കു പറ്റിയ കണ്ടമായിത്തീർന്നു. തനിച്ചു കൃഷി ചെയ്‍വാൻ കഴിവില്ലാത്തവരും, കഴിവുണ്ടായിരുന്നവർ തന്നെയും കൃഷിഫലം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ജായിന്റ് സ്റ്റാക്കു കമ്പനികൾ ഏർപ്പെടുത്തി കൂട്ടുകൃഷി തുടങ്ങി! ഈ കച്ചവടക്കാരിൽ അധികം പേർക്കും ദ്വിതീയാക്ഷരപ്രാസവും തൃതീയാക്ഷരപ്രാസവും ചതുർത്ഥാക്ഷരപ്രാസവും ഒക്കെ ഒപ്പിച്ചു് മധുര മധുരങ്ങളായ ശബ്ദങ്ങൾ അടുക്കി നട്ടു് പദ്യകൃഷി ചെയ്‍വാനായിരുന്നു ഭ്രമം. കളകളായിരുന്നു അധികവും. ഇടയ്ക്കിടയ്ക്കു ചില കവിതാ ‘ശാലി’കളും കാണ്മാനുണ്ടായിരുന്നു താനും.
പന്തളം തമ്പുരാൻ രുഗ്മാംഗദമഹാകാവ്യം സജാതീയദ്വിതീയാക്ഷരപ്രാസം ഒപ്പിച്ചു് എഴുതിത്തീർത്തു. ഇനി എഴുതിത്തീർക്കാൻ പോകുന്ന ഉമാകേരളം വെളിക്കു വരുംവരെ ഭാഷാസാഹിത്യ ക്ഷേത്രത്തിലെ ഏകച്ഛത്രാധിപത്യത്തെ ആ കാവ്യത്തിനു് ഇരിക്കട്ടെ എന്നു സാഹിത്യ ചക്രവർത്തി വിധിയും കല്പിച്ചു. ഇനി ഉണ്ടാകാൻ പോകുന്ന കാവ്യം അതിനെക്കാൾ മെച്ചമായിരിക്കുമോ ഇല്ലയോ എന്നു് അവിടുത്തേക്കു നേരത്തെ എങ്ങനെ മനസ്സിലായി എന്നു ചിലർ ചോദ്യം ചെയ്തു? പക്ഷപാതത്തിനു് കാമത്തിനെന്നപോലെ കണ്ണില്ലല്ലോ. ജനകീയ കോടതി ആ രാജകീയവിധിയെ അസ്ഥിരപ്പെടുത്തിക്കഴിഞ്ഞിട്ടു് കാലം കുറെ ആയിരിക്കുന്നു.
പന്തളം കേരളവർമ്മ ഇതിനിടയ്ക്കു് ഒടുവിൽ ശങ്കരൻകുട്ടി മേനോന്റെ ജ്യേഷ്ഠസഹോദരിയെ വിവാഹം ചെയ്തു ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു കഴിഞ്ഞു. മൂലംതിരുനാൾ മഹാരാജാവു് അവിടുത്തെ കവിതാചാതുര്യത്തെ അഭിനന്ദിച്ചു് പ്രതിമാസം പത്തു രൂപ കല്പിച്ചനുവദിക്കയും, ശാസ്ത്രീയസദസ്സിലെ അംഗമായി സ്വീകരിക്കയും ചെയ്തതിനു പുറമേ, അവിടുത്തെ തിരുവനന്തപുരം ആംഗലമഹാപാഠശാലയിലെ പണ്ഡിതരായി നിയമിക്കയും ചെയ്തു.
ഇത്രയും പറഞ്ഞതിൽ നിന്നു് അവിടുന്നു ഒരു ഉറച്ച യാഥാസ്ഥിതികനായിരുന്നു എന്നു വ്യക്തമാണല്ലോ. മികച്ച പാണ്ഡിത്യവും, വിപുലമായ ആശയസമ്പത്തും, കവിത്വശക്തിയുടെ തള്ളിച്ചയും കൊണ്ടു് അവിടുത്തെ കവിതകളെല്ലാം അന്നുള്ളവർ ആദരപൂർവം കൊണ്ടാടി. ശബ്ദദാരിദ്ര്യം അദ്ദേഹത്തിനെ തീണ്ടുകപോലും ചെയ്തിരുന്നില്ല. കവിത എഴുതുമ്പോൾ ഉചിതമായ പദങ്ങൾ താനേ യഥാസ്ഥാനത്തു ചെന്നു് വീണുകൊള്ളുമായിരുന്നു. ദ്രുതകവനത്തിലും അവിടുന്നു് പിന്നാക്കമായിരുന്നില്ല. അംബരീഷചരിതം ഒരു ദ്രുതകവനമായിരുന്നിട്ടും, അത്തരം കാവ്യങ്ങൾക്കു് സാധാരണകാണാറുള്ള ദൂഷ്യങ്ങളൊന്നും അതിനെ ബാധിച്ചിട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. പച്ചമലയാളപ്രസ്ഥാനത്തിലും അവിടുന്നു വിജയപൂർവം കവനം ചെയ്തിട്ടുണ്ടെന്നുള്ളതിനു് ‘തങ്കമ്മ’സാക്ഷ്യം വഹിക്കുന്നു. മദ്ധ്യവയസ്സിൽ കഷ്ടിച്ചു് എത്തിയ അവസരത്തിൽ അവിടുത്തേയ്ക്കു ദേഹവിയോഗം സംഭവിക്കാതിരുന്നെങ്കിൽ ലിറിക് പ്രസ്ഥാനത്തിലുള്ള കാവ്യശതങ്ങളെക്കൊണ്ടും കൈരളിയെ അവിടുന്നു് അലങ്കരിക്കുമായിരുന്നു. നമ്മുടെ ഭാഗ്യദോഷത്താൽ അവിടുന്നു് 1094 ഇടവം 28-ാം തീയതി നമ്മെവിട്ടുപിരിഞ്ഞു.
പ്രഭുകുല സഞ്ജാതനെങ്കിലും തദ്വിധന്മാർക്കു സഹജ സഹചാരിയായിരിക്കുന്ന ഔദ്ധത്യം അദ്ദേഹത്തെ ബാധിച്ചിരുന്നില്ല. വൈദുഷ്യലക്ഷ്മിയുടെ നടനരംഗമായിരുന്ന അവിടുന്നു് സദാ വിനയമസൃണമായ സൗശീല്യത്താൽ അലംകൃതനായിരുന്നതിൽ അത്ഭുതത്തിനവകാശമില്ല. ചുരുക്കിപ്പറഞ്ഞാൽ, വശ്യവചസ്സായ മഹാകവി, വിനീതനായ വിദ്വൽകുലകൗസ്തുഭം, സൗശീല്യസമ്പന്നനായ സുഹൃന്മണി—ഇങ്ങനെ ഇരുന്ന ഈ മഹാനുഭാവന്റെ അകാലചരമം ഭാഷയ്ക്കു് ഒരു അപരിഹാര്യമായ നഷ്ടമാകുന്നു.
അവിടുന്നു് ദേവകി, പത്മിനി, സത്യവതി, തങ്കമ്മ, അംബരീഷചരിതം തുടങ്ങിയ കൂട്ടുകവികൾക്കു പുറമേ സുംഭനിസുംഭചരിതം മണിപ്രവാളം, രുഗ്മാംഗദചരിതംഭാഷാനാടകം, (ഇവ രണ്ടും അച്ചടിച്ചിട്ടുള്ളതായി തോന്നുന്നില്ല.) വഞ്ചീശശതകം, വിജയോദയം, ശ്രീമൂലപ്രകാശിക, വേണീസംഹാരം നാടകം, രുഗ്മാംഗദചരിതം മഹാകാവ്യം, കഥാകൗമുദി, അജാമിളമോക്ഷം ഇത്യാദി നിരവധി കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. ചില മാതൃകകൾ ഉദ്ധരിക്കുന്നു.
20.1 വഞ്ചീശശതകം
രമണീയ ഗുണോൽക്കരൻ ധരിത്രീ
രമണീ ഭാവുകമൂർത്തി ഭുരി കീർത്തി.
സ്വയമിക്ഷിതിപന്റെ ദാനവാരി
വ്യയമീക്ഷിച്ചു പരുങ്ങി വാർദ്ധി പാടേ
നിയമക്ഷമിരാട്ടിനുള്ള പാർശ്വം
നയമക്ഷയ്യമിയന്നു ചുറ്റിടുന്നു.
മകളാം മലർമങ്ക ശങ്കയെന്യേ
പുകളാർന്നുള്ള നൃപേന്ദുതൻപുരത്തിൽ
അകലാതെ വസിക്കയായ് രാ-
പ്പകലാവാർദ്ധിയടുത്തു പാർത്തിടുന്നു.
20.2 വിജയോദയം (ഏഴാം സർഗ്ഗത്തിലുള്ള ഒരു ഭാഗം)–
സുരനായക സൂനു സാഭിമാനം
സ്വയമേവം സ്വയമുച്ചരിച്ച നേരം
സുരസിന്ധുവിനും വലത്തുഭാഗം
ചിരമന്നാരദനും ചലിച്ചിതുച്ചം.
ഭുജവിക്രമ ശാലിയാഞ്ജനേയ
ധ്വജനക്ഖണ്ഡവമഗ്നി സാൽക്കരിച്ചോൻ
വിജയൻ വിവരിച്ച വാക്കു കേട്ടാ-
ഗജചർമ്മാരംബരനും ചിരിച്ചുരച്ചാൻ.
“മതിയേതുമെഴാതെയപ്പിശാചാം
മതിചൂടുന്നവനെബ്ഭജിച്ചിടുന്നോൻ
മതിവംശജനാം കിരീടിയോ നീ
മതി, ചൊല്ലേണ്ട ധരിച്ചു കാര്യമെല്ലാം.
കരതീക്ഷ്ണതയേതുമേറ്റ ദോഷാ-
കരനാകുന്ന കളങ്കിതന്റെ വംശം
കരൾകൊണ്ടു നിനയ്ക്കപോലുംമശ്രീ-
കരമെന്നാരറിയാതെയുള്ളു പാരിൽ?
കുലജാതികൾ നന്നു; മുക്കുവൻ തൻ-
കുലമാർന്നുള്ളൊരു കന്യയിൽ ജനിച്ചോൻ
ഛലതാപസനൊത്തു നഷ്ടഭർത്ത്രീ
നിലയാളും വധു കേളി ചെയ്തുപോലും.
പറയുന്നതുതന്നെ പാപമിന്ന-
പ്പുറമാവേളിയിലുൽഭവിച്ച വിദ്വാൻ
കുറവെന്നിയെ വേട്ട മങ്കയിൽ ത്വൽ
പിറവിക്കുള്ള ചരിത്രമോ വിചിത്രം?”
ഇത്യാദി.
20.3 ഒരുൽപാതവിശേഷം (ധൂമകേതുവിന്റെ ഉദയത്തെപ്പറ്റി)
മലർവാടിയിൽ വന്നുയർന്നിടും
ബലമാർന്നുള്ളൊരു ദീർഘപൃഷ്ഠനോ?
പല താരകളൊത്തിടും നഭ-
സ്തലമാർന്നുള്ളൊരു ധൂമകേതുവോ?
ഉരുഭംഗിമരാളിപാളിചേ-
ർന്നൊരുനൽപൊയ്കയിലാർന്ന നക്രമോ?
തരുതല്ലജചുതരാജിയിൽ
പരുഷം മുള്ളുകളുള്ള ശാഖിയോ?
ഹരിണീനികരത്തിലാക്രമി-
ച്ചരിശം പൂണ്ടൊരു ദുഷ്ടദംഷ്ട്രിയോ?
അരിയോരു നഭസ്സിലെന്തുനാം
ശരിയായ് കണ്ടതു ദീർഘദീധിതി.
പെരുതായൊരു ദീധിതിച്ഛടാ
പരുഷം വസ്തു കിഴക്കു നേരെയായ്
അരുണോദയപൂർവമാവിയ-
ത്തരുവിൽ തൂങ്ങി വിളങ്ങിടുന്നു തേ.
20.4 ഒരു വിലാപം
1086-ൽ തന്റെ ഗുരുവായിരുന്ന മാതുലനു് ദേഹവിയോഗം സംഭവിച്ചതിനെപ്പറ്റി എഴുതിയതു്.
പുരുശേമുഷിയേകമാതുലൻ
പുരുഹുതാലയമാർന്നു പോകയാൽ
ഉരുഖേദദവാഗ്നിയിൽ പതി-
ച്ചുരുകും ഹൃത്തൊടൊരുത്തനോർത്തുതേ.
ശിവനേ! മൃതനായി മാതുലൻ
ഭവനേ! നന്മണി ഭാസ്സു കെട്ടുപോയ്
പവനേരിതതുലപാളിപോ-
ലിവനേവം പതവന്നു പാഴിലായ്.
ഹിതകാരി ബുധൻ സഹോദരൻ
ഹതദൈവാഹതിയാൽ തകർന്നുപോയ്.
മൃതയായ് ജനയിത്രി ദിഷ്ടദു
ർമ്മതമെന്നാലുമടങ്ങിയില്ലമേ.
ഒരു മാതുലനുണ്ടു നൂനമെൻ
ഗുരുവെന്നായ് ഗുരുമോദമാർന്നു ഞാൻ
മരുവും സമയത്തിലെന്തു ഹാ
മരുഭൂവായിതു മന്മനോരഥം.
പരമെൻ സദനത്തിലേകനായ്
പരമാർത്തിക്കൊരു പാത്രമായി ഞാൻ
ചിരമെങ്ങിനെ വാണിടേണ്ടു തൽ
ചരമാവസ്ഥയുമോർത്തു ദൈവമേ?
20.5 പ്രഭാതവായു
സുരഭില സുമജാല സന്മധൂളീ-
സുരധുനിയിൽ സുഖമജ്ജനം നടത്തി
സരസീരുഹ പരാഗഭൂതി ചാർത്തി-
സ്സരഭസമിങ്ങണയുന്നു കാല്യവാതം.
വിധുവുമുഡഗണങ്ങളും ഹതശ്രീ
വിധുരത പൂണ്ടതു കണ്ടു കുണ്ഠിതത്താൽ
മധുരതരമുഷസ്സിലസ്സമീരൻ
മധുപ നിനാദമിഷാൽ കരഞ്ഞിടുന്നു.
സതി കമലിനി! കർമ്മസാക്ഷിയാം നിൻ
പതിജവമെത്തിടുമെന്നു തത്വമായി
മതിരസമൊടുരയ്ക്കയോ പ്രഭാത
പ്രതിനവ വായു പതത്രി നിസ്വനത്താൽ?
20.6 വേണീസംഹാരം നാടകം (തർജ്ജിമ)
കാളിന്ദീപുളിനത്തിൽ വെച്ചു കളിയാൽ
കോപിച്ചു ബാഷ്പോൽഗമ-
ത്താലേ കണ്ണു കലങ്ങി സദ്രസഭരം കൈ-
ക്കൊണ്ടെഴും രാധയേ
ചാലേ വിട്ടു തിരിച്ചു തൽച്ചുവടിലായ്-
ക്കാൽ വച്ചു രോമാഞ്ചമ-
ക്കാലേ പൂണ്ടു വധൂപ്രസാദമരുളും
കണ്ണൻ കടാക്ഷിക്കണം.
കോപം കർണ്ണനിൽ വായ്ക്കയാലിതുവരെ-
ക്കൈവിട്ടിതുൽകൃഷ്ടമെൻ
ചാപം; നിങ്ങൾ മരിച്ചുപോയ് ബലികളി-
ല്ലാതുള്ള വൻപോരതിൽ;
താപത്തോടു ധനുസ്സുവിട്ടമരുമ-
ത്താതന്റെ കേശഗ്രഹാ-
ക്ഷേപത്താലണയുന്നു പാണ്ഡവചമു-
കാലാഗ്നിയാം ദ്രൗണി ഞാൻ.
20.7 ശ്രീമൂലപ്രകാശിക
:
ഇതു് പ്രതാപരുദ്രീയത്തിന്റെ രീതിയിൽ മൂലംതിരുനാൾ മഹാരാജാവിനെ നായകനാക്കി രചിച്ചിട്ടുള്ള ഒരു അലങ്കാരഗ്രന്ഥമാകുന്നു.
20.8 അഭിമാനിക്കു പറ്റിയ ദുർഘടം (ഒരു ഖണ്ഡകാവ്യം)
കിളിവാണിതന്റെ വചനത്തെയിദ്വിജൻ
കളിയാക്കിടാതെയഭിമാനദുഃസ്ഥിതൻ
മിളിതാഭിമോദമശനത്തിനായ്ത്തദാ
തെളിവാർന്നു രാജസദനത്തിലെത്തിനാൻ.
20.9 തൃണാംഭസ്
ശ്യാമകോമളതൃണാഞ്ചലങ്ങളിൽ
ശ്രീമഹസ്സൊടു പയകേണം ക്ഷണം
ധുമധൂസരനഭസ്സിലുൽപ്രഭാ
ധാമതാരകളപ്രകാശമായ്
രാജതാച്ഛഗുളികാന്മനോജ്ഞമ-
വ്യാജചാരു തൃണശീകരോൽക്കരം
ശ്രീജഗൽ പ്രകൃതി തീർത്തു ചാർത്തിടും
രാജമാനമണിഹാരമായ്വരാം.
20.10 അജാമിളമോക്ഷം (ഭക്തിരസപ്രചുരമായ ഒരു കാവ്യം)
സത്യവതി: ‘പ്രാസപ്രയോഗനിയമം’ വെടിഞ്ഞെഴുതിയ ഒരു കൃതി.
രുഗ്മാംഗദചരിതം: മഹാകാവ്യലക്ഷണങ്ങൾ എല്ലാം ഒപ്പിച്ചു് ഭാഷയിൽ എഴുതപ്പെട്ടിട്ടുള്ള കാവ്യങ്ങളിൽ രണ്ടാമത്തേതാകുന്നു ഇതു്. പത്തൊൻപതു സർഗ്ഗങ്ങളിലായി 1488 ശ്ലോകങ്ങളുണ്ടു്.
ഒന്നാം സർഗ്ഗത്തിൽ അയോദ്ധ്യാപുരിയുടേയും നന്ദനോദ്യാനത്തിന്റേയും വർണ്ണന, രുഗ്മാംഗദന്റെ പ്രതാപവർണ്ണന, സന്ധ്യാവലീപരിണയം ഇവ വർണ്ണിച്ചിരിക്കുന്നു.
അനന്തസൽക്കീർത്തി പുലർത്തി നിത്യ-
മനന്തമേൽ മേധ്യയയോദ്ധ്യ മുന്നം
അനന്തശായിപ്രിയ രാജധാനി-
യനന്തരായം വിലസീ വിശാലം.
പുരന്ദരൻതൻ പുരുഭൂതി വായ്ക്കും
പുരന്ദരം പൂണ്ടിടുമപ്പുരാഗ്ര്യം
ചിരന്ദളന്മഞ്ജൂളസൂനരാജി
മരന്ദഗന്ധാഞ്ചിതമായിരുന്നു.
വിമാനമേറി സ്ഥിതിചെയ്യുവോർക്കും
വിമാനനയ്ക്കേതുമിടംപെടാതെ
സുമാനവന്മാർ സുമസായകന്നു
സമാനരായ് തത്ര ലസിച്ചിരുന്നു.
പാലാഴിമാതിൻ നവ ലാസ്യരമ്യ
ലീലാഗൃഹം തൽപുരമെന്നതികൽ
നീലാഭ്രവർണ്ണൻ നരനായ് പിറന്നു
വേലാതിഗപ്രീതിയിൽ വാണിരുന്നു.
ഭൂപാലകോത്തംസരെഴുന്ന ഗൗര-
ശ്രീപാളിടും മാളികയപ്പുരത്തിൽ
ആ പാണ്ഡരാഭ സ്മരഭിൽ പുരിക്കും
താപാഭിമർശക്കറ ചേർത്തിരുന്നു.
രണ്ടാംസർഗ്ഗത്തിൽ രാജാവിന്റെ ഭരണനൈപുണിയാൽ പ്രജകൾക്കുണ്ടായിട്ടുള്ള ഗുണങ്ങളേയും സന്ധ്യാവലിയുടെ ഗർഭധാരണം, ധർമ്മാംഗദന്റെ ജനനം, ദിഗ്വിജയം മുതലായവയേയും വിവരിക്കുന്നു.
കുടിലസ്ഥിതി നാരിമാർക്കെഴും വാർ-
മുടിയിൽതന്നെ നിതാന്തമുത്ഭവിച്ചു
ഇടിമിന്നലിനപ്പുറത്തു മാത്രം
മുടിയാറുള്ളവനന്നു കാർത്തികേയൻ.
അരി നെല്ലിനകത്തുതന്നെയായ്
ഹരി യോഷിത്തിനുമാത്ര; മന്ന്യസംഗം
പരിചോടു നിഷേധവൃദ്ധ്യഭാവ-
പ്പിരിവാ വ്യാകരണത്തിൽ മാത്രമായി.
കടമെന്നതു ഹസ്തമസ്തകത്തിൽ,
കുടയേന്തുന്നവനാണു ദണ്ഡധാരി;
പടഹത്തിനുതന്നെ താഡനം; ദുർ-
ഘടവാദം ബഹു താർക്കികർക്കുമെന്നായ്.
ഈ മാതിരി പൂർവ കവിചുംബിതങ്ങളായും അല്ലാതെയും ഉള്ള ആശയങ്ങളെക്കൊണ്ടു് വർണ്ണനപൊടിതകൃതിയാക്കിയിരിക്കുന്നു.
മൂന്നാംസർഗ്ഗത്തിൽ വസന്തർത്തുവിന്റെയും മദനോത്സവത്തിന്റെയും വർണ്ണന അടങ്ങിയിരിക്കുന്നു.
പൊന്നണിക്കുളുർകുചങ്ങളിൽ കല-
ർത്തുന്നു മുത്തു തരുണർക്കു ഹൃത്തിലും
അന്നണച്ചു ബഹുമുത്തു, നാരിമാ-
രെന്നകൂട്ടരുടെ മോടിയല്പമോ?
താലിമാലകളണിഞ്ഞിടും ഗള-
ത്താലിണങ്ങിയൊരു മംഗലാംഗികൾ
തോലിരിഞ്ഞു തുണിയാക്കുവോർക്കുമുൾ-
ത്തോലിചേർത്തിതു വിലാസധാടിയാൽ.
ഗൗരമാം പടമെടുത്തു ചുറ്റി നൽ-
ഗൗരവത്തൊടു തടിൽസ്ഫുടാംഗികൾ
ശാരദാംബുധരചിത്രമാം വിയ-
ത്സാരകാന്തിയെയലം കലർന്നുതേ.
മർജ്ജനാംബര വിലേപനങ്ങളാ-
ലജ്ജഗദ്വിജയ വൈജയന്തികൾ
സജ്ജമായ്വിമലവൃത്തി തേടിനാർ
സജ്ജനങ്ങളുടെ ബുദ്ധിപോലവേ.
നാലാം സർഗ്ഗത്തിൽ രാജാവു് പത്നീസമേതം ഉദ്യാനത്തിൽ ചെന്നു് അതിന്റെ മഹിമാനുവർണ്ണനം ചെയ്തുകൊണ്ടിരിക്കെ, പത്നി പറയുന്നു:
പണ്ടത്തേക്കഥ ഹൃദയേ ഭവാൻ നിനച്ചും-
കൊണ്ടത്രേ കണവ! കഥിച്ചിടുന്നതെല്ലാം
കണ്ടപ്പോളിവിടമെനിക്കു ഭീമപാശം
കണ്ഠത്തിൽക്കയറിയപോലെ തോന്നിടുന്നു.
പേരാളും നൃപവര വല്ല ദിക്കിലും നൽ-
ത്താരാളും ലതകൾ കുറച്ചു നില്പതെന്യേ
ധാരാളം പരിമളമാർന്ന സൂനസാർത്ഥം
നേരാണീയുപവനഭൂവിലെങ്ങുമില്ല.
എങ്ങും നൽസുരഭിലമാം പ്രസൂനസംഘം
തങ്ങുംമട്ടിവിടെ നിറഞ്ഞു നിന്നിരുന്നു
മങ്ങുന്നുണ്ടിവളുടെ ഹൃത്തുതെല്ലുമിപ്പോ-
ളങ്ങുന്നെൻപ്രിയ! കുറവത്ര കാണ്മതില്ലേ?
ആരോമൽക്കണവ! നിഗൂഢമത്ര വന്നി-
ട്ടാരോമൽ കുസുമമറുത്തിടുന്നു നൂനം
നീരോമം യുവതികൾ തൻ ശിരസ്സുപോൽ താ-
നോരോ മഞ്ജുളലത പൂക്കൾ പോയി നിൽപൂ.
ഈ വാക്കുകളിൽ നിന്നു് രാജാവു് ഉദ്യാനവൈവർണ്ണ്യം മനസ്സിലാക്കീട്ടു് ഭടന്മാരെ വിളിച്ചു് അവരോടു്,
ധിക്കാരം കഴുതകളെന്റെ ശമ്പളക്കാർ
മുക്കാലും വെളിവുപെടാതെ ചെയ്തതാട്ടേ
ഇക്കാര്യം ശരിവരെയെന്നൊടോതിടായ്കിൽ
തല്ക്കാലം തലകളറുത്തു താഴെ വീഴ്ത്തും.
എന്നു കയർക്കയും അവരിൽ നിന്നു ദേവസ്ത്രീകളാണു് പൂവെല്ലാം അപഹരിച്ചുകൊണ്ടു പോവുന്നതെന്നു് ഗ്രഹിക്കയും ചെയ്തിട്ടു് മഹിഷിയെ അന്തഃപുരത്തിൽ കൊണ്ടുചെന്നാക്കിയശേഷം,
സുമാപഹരണം സ്വയം സുധൃതിപൂണ്ടു കണ്ടീടുവാൻ
സുമാറുപവനാന്തരേ വിരുതിയന്നു വാണീടിനാൻ.
അഞ്ചാം സർഗ്ഗത്തിൽ കുസുമാപചയം വർണ്ണിക്കപ്പെട്ടിരിക്കുന്നു.
ആറാം സർഗ്ഗത്തിൽ അക്ഷമനായ രാജാവിനാൽ തടയപ്പെട്ട ഉർവ്വശീപ്രമുഖരായ ദേവാംഗനമാരുടെ വിമാനം നിശ്ചലമായി നിലകൊള്ളുന്നു. അവർ ശപിക്കാൻ ഭാവിക്കവേ, സഹജമായ വാഗ്വിലാസധോരണിയാൽ, രാജാവു് അവരെ പ്രീണിപ്പിക്കുന്നു. ശരിയായ രീതിയിൽ ഏകാദശീവ്രതം അനുഷ്ഠിച്ചിട്ടുള്ള ഒരാൾ തൊട്ടാലേ വിമാനം അനങ്ങുകയുള്ളു എന്നു് അവർ പറകയാൽ, അങ്ങിനെയുള്ള ഒരാളെത്തേടി നടക്കുന്നു. ഒടുവിൽ ഒരു ചണ്ഡാലിയെ കണ്ടെത്തുന്നു. അവൾ തൊട്ട മാത്രയിൽ വിമാനം ഉയർന്നു് തുടങ്ങുന്നു. അത്ഭുതപരവശനായിത്തീർന്ന രാജാവിനു് അവർ ഏകാദശീമാഹാത്മ്യം ഉപദേശിച്ചു കൊടുക്കുന്നു. ഇതു് യമകസർഗ്ഗമാണു്.
ത്വരിതമെങ്കിലുമബ്ഭടർ പോയ് തിര-
ഞ്ഞൊരിടമെത്തി യദൃച്ഛയിലസ്ഥലേ
പെരിയ തീണ്ടലിയന്നവൾ വാണുതേ
ദുരിതപൂരിത പൂർണ്ണവയസ്കയായ്
മുടിയുമാറുഗദങ്ങൾ കലർന്നുതൻ-
മുടിനരച്ചു, കൊഴിഞ്ഞു രദങ്ങളും
വടിയിലാണ്ടു നടക്കുമിടയ്ക്കുമ-
ന്നടികൾ പേടികൾ പേറി വിറച്ചുപോം.
ക്ലമമിയന്നു വെറും ജലപാനവും
കിമപി നിദ്രയുമെന്നിയെയേകയായ്
വിമതി വാണു വഴിക്കരികത്തുത-
ദ്യമനുകേമനു കേളി കലർത്തുവാൻ.
നൃപതി ഭൃത്യർ നടന്നുവലഞ്ഞുത-
ന്നിപതിതാംഗനയെബ്ബത കണ്ടുടൻ
അപരസം നികടത്തിലണഞ്ഞു ഹൃ-
ദ്യുപരിഹാ പരിഹാസമൊടക്ഷണം.
ഏഴാം സർഗ്ഗത്തിൽ വസിഷ്ഠരുഗ്മാംഗദസംവാദവും വസിഷ്ഠർ അയോദ്ധ്യാനിവാസികളുടെ ഇടയ്ക്കു് ഏകാദശീവ്രതം നടപ്പാക്കുന്നതും വിവരിക്കുന്നു.
എട്ടാംസർഗ്ഗത്തിൽ, ഏകാദശീവ്രതാനുഷ്ഠാനം നിമിത്തം രുഗ്മാംഗദന്റെ നാട്ടിൽ നിന്നു യമപുരിയിലേയ്ക്കുള്ള വരവു നിന്നു പോകയാൽ,
സ്വാധികാരനില തെല്ലു നടത്താൻ
സാധിയാതെ യമുനാസഹജാതൻ
ആധിയോടു വിധുരത്വമിയന്നു
ഹാധിഗാപദഖിലർക്കുമുദിക്കും.
ഹന്ത! കഷ്ടമഘമുള്ളവരില്ലാ-
ഞ്ഞന്തകാലയമൊഴിഞ്ഞുവശായി
അന്തരംഗഭുവി സാധു കൃതാന്തൻ
സന്തപിച്ചു സഭയിൽ സ്വയമെത്തി.
അന്തകന്റെ കണക്കപ്പിള്ളയോ?
ചിത്രഗുപ്തനുമുഴന്നു കണക്കും
സത്രപം വെറുതെയങ്ങനെ ഭേസി
തത്ര സത്വരമണഞ്ഞു സഖേദം
മിത്രസൂനു സവിധത്തിലിരുന്നു.
അങ്ങനെയിരിക്കെ, നാരദമഹർഷിയുടെ വരവായി.
സ്ഫീതഭംഗി രവിതൻഗതി തിര്യഗ്-
ഭൂതയാണു, ശുചിയൂർദ്ധ മുഖൻതാൻ
വീതസംശയമതാഭിമുഖം ശ്രീ
പൂതധാമമണയുന്നതു ചിത്രം.
മുന്നമിക്കിരണ സഞ്ചയമെന്നും
പിന്നെയാകൃതി തിരിഞ്ഞതുമൂലം
മാന്യനാം പുരുഷനെന്നുമറിഞ്ഞാ-
രന്നു തത്ര മരുവുന്ന സദസ്യർ.
സ്വർണ്ണവാരിരുഹ കേസരഭാസ്വ-
ദ്വർണ്ണമാം ജട തദീയശിരസ്സിൽ
വർണ്ണനീയ ബഡവാനലരോചി-
സ്സർണ്ണവത്തിൽ വിലസും വിധമാർന്നു.
ഇവിടെ കവി,
ഗതന്തിരശ്ചീനമന്തൃരു സാരഥേഃ
പ്രസിദ്ധമൂർദ്ധ്വജ്വലനം ഹവിർഭുജഃ
പതത്യധോ ധാമവിസാരി സർവതഃ
കിമേദിത്യാകലമീക്ഷിതം ജനൈഃ
ചയസ്തിഷാമിത്യവധാരിതം പുരാ
തതശ്ശരീരീതി വിഭാവിതാകൃതിം
വിഭുർവിഭക്താവയവം പുമാനിതി
ക്രമാദമും നാരദ ഇത്യബോധി സഃ
ദധാനമംഭോരുഹ കേസരദ്യുതി-
ർജ്ജടാശ്ശരശ്ചന്ദ്രമരീചിരോചിഷഃ
വിപാകപിങ്ഗാത്തുഹിനസ്ഥലീരുഹോ
ധരാധരേന്ദ്രം വ്രതതീതതീരിവ.
എന്ന മാഘപദ്യങ്ങളെ ഉപജീവിച്ചിരിക്കുന്നു. ഇതുപോലെ വേറെ പലേ സ്ഥലങ്ങളിലും പൂർവകവികളെ അദ്ദേഹം ഉപജീവിച്ചിട്ടുമുണ്ടു്. എന്നിട്ടും പാവപ്പെട്ട അഴകത്തു പത്മനാഭക്കുറുപ്പിനു മാത്രം ഭ്രഷ്ടു പിണഞ്ഞുപോയി. ആൾവില കല്ലുവില; അത്രേ പറയാനുള്ളു.
നാരദന്റെ ഉപദേശമനുസരിച്ചു് യമൻ ‘കമലഭൂവാസഭൂപാർശ്വ’മെത്തുന്നതുവരെയുള്ള കഥയാണു് ഈ സർഗ്ഗത്തിൽ.
ഒൻപതാംസർഗ്ഗത്തിൽ ബ്രഹ്മാവു് യമനെ ആശ്വസിപ്പിക്കുന്നതും രുഗ്മാംഗദന്റെ വ്രതഭംഗത്തിനുവേണ്ടി മോഹിനിയെ സൃഷ്ടിച്ചു് മന്ദരപർവതത്തിലേക്കു് അയയ്ക്കുന്നതും സരസമായി പ്രതിപാദിച്ചിരിക്കുന്നു. മോഹിനിയുടെ വർണ്ണന ‘റഗുലേഷ’നനുസരിച്ചുതന്നെ ചെയ്തിട്ടുണ്ടു്.
മന്മഥരസവാരാന്നിധി
തന്മഥനം ചെയ്തെടുത്ത ശശികലപോൽ
നന്മണിഗണമണിയും നൽ
പെണ്മണിരൂപം പിണഞ്ഞു പണിയിലജൻ
കാളിമകചഭൂവി കമലദ
കേളി മദത്തൊടു മാറ്റിവിലസുമവൾ
കാളിടുമംഗജതാപ-
ക്കോളിളക്കിത്തിരിച്ചു സകലരെയും
ബാലനിശാകരവൽ-
ഫാലവുമതിലുല്ലസിച്ച ചില്ലികളും
കാലവിമാഥി കരിച്ചൊരു
കോലമതും വീണ്ടെടുപ്പതിന്നുതകും.
താവളമാഭയ്ക്കു കരിം-
കൂവളമളവറ്റു കൂപ്പിടും മിഴിയാൽ
കേവലമചരങ്ങൾക്കും
കൈവളരും കാമമാവധൂമണിയിൽ
സ്ഫാടിക മുകുരംകൂടി-
പ്പാടിടുമാറാഭയുള്ള കവിളുകളിൽ
ഹാടകവജ്രാദി ലസ-
ത്തോടകൾ വിലസുന്നതീക്ഷണീയം താൻ
നാസാമണി മൗക്തികവും
ഭാസാ മാനിച്ചിടുന്ന രദതതിയും
ഹാസാഞ്ചിതമാം ഹാവവു-
മാസാദിത മന്മഥം വിളങ്ങി തദാ.
ഇപ്രകാരം ആകാരസുഷമകളോടുകൂടിയ ഒരു സ്ത്രീരത്നത്തെ സൃഷ്ടിച്ചതിൽ നാൻമുഖൻ ചരിതാർത്ഥനായിത്തീർന്നു. എന്നാൽ ‘മന്മഥരസ’എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ നാലാംവരിയിൽ ഒരു ‘ന്മ’ കിട്ടാത്തതിൽ കവിക്കു കുറെയൊക്കെ മനഃക്ലേശമുണ്ടായിക്കാണണം. അഥവാ ‘Exception Proves the rule’ എന്ന പഴമൊഴിയെ ഉദാഹരിപ്പാനായി ഇങ്ങനെ മനഃപ്പൂർവ്വം ചേർത്തതായും വരാം. ഈ സർഗ്ഗത്തിൽ ഇങ്ങനെ രണ്ടു മൂന്നിടത്തു് കവിയ്ക്കു സജാതീയദ്വിതീയാക്ഷരപ്രാസവ്രതഭംഗം വന്നുപോയിട്ടുണ്ടു്. ഒരു പക്ഷേ,
‘മൂത്ത പിതാമഹനും മന-
മാത്തരുണീമൗലിയിൽ പതിഞ്ഞു പരം’
എന്നു കവിതന്നെ സമ്മതിച്ചിട്ടുള്ള സ്ഥിതിക്കു് ആ മോഹിനിയുടെ രൂപസമ്പത്തിയായിരിക്കാം അദ്ദേഹത്തിന്റെ ഈ വ്രതഭംഗത്തിനു കാരണം.
പത്താംസർഗ്ഗം രാജാവിന്റെ മൃഗയാവർണ്ണനമാണു്.
കൃശാംഗി വിധുപുത്രിതന്നുടയ ഭാവി ലീലാരസം
ഭൃശാദരമണിഞ്ഞിടുന്നതിനു മിശ്രവിഷ്കംഭമായ്
വിശാലമിഴി കാന്തതൻ പടുകടാക്ഷപാഥേയവും
വിശാംപതി വഹിച്ചുടൻ വിരുതിയന്നെഴുന്നള്ളിനാൻ.
തത്സമയം,
സുമാസ്ത്രസമനായിടും മനുജനാഥനെക്കാണുവാൻ
സുമാംഗികളിതേതരം സുദൃഢമെന്നു ചിന്തിച്ചുടൻ
സുമാല കളഭാദിയും സ്വയമണിഞ്ഞു സൗധങ്ങളിൽ
സുമാർ നൃവരവീഥിതന്നിരുപുറത്തുമെത്തീടിനാർ.
ഒരുത്തി നൃപചന്ദ്രനെസ്സപദി കാണുവാനുൾഭ്രമം
പെരുത്തു തിലകം തദാ നയനമൊന്നിലായ്തേച്ചുടൻ
ഗുരുത്വമിയലും സ്തനേ മഷിയണിഞ്ഞു പാഞ്ഞെത്തിനാൾ
ഗുരുത്വമതുകൊണ്ടു തൻ മഷികൾ മാഞ്ഞു ഘർമ്മാംബുവാൽ
കലാപമണിയുന്നതിൽക്കനകമാല നല്ക്കാലിലും
വിലാസിനിയൊരുത്തിതൻ ഗളതലത്തിൽ മഞ്ജീരവും
ബലാലുടലിലക്രമം പലതുമേറ്റി കുറ്റത്തില-
ക്കലാനിധി സമാസ്യയും തദനു കൗതുകം നല്കിനാൾ.
എന്തൊരു കോലാഹലം? അക്കാലമൊക്കെയും ഇങ്ങിനിവരാതവണ്ണം മാഞ്ഞുപോയിരിക്കുന്നു. ഇന്നാരും സ്തനത്തിൽ മഷിയും നയനങ്ങളിൽ തിലകവും കാലിൽ കനകമാലയും മറ്റും അണിയാറില്ലല്ലോ. രാജാവും പരിവാരങ്ങളും മുറയ്ക്കു്,
“തമാലകുലനീലമായ് ഭയദസത്വവത്തായ് സുവി-
ദ്രുമാച്ഛരുചിയായ്പരം പുരുനിനാദഗംഭീരമായ്
അമാനുഷ നിഷേവ്യമാം വിഷമകാനനാന്തഃസ്ഥലം”
പ്രവേശിച്ചു.
പടുത്വമൊടു ഭൂമിഭൃദ്ബ്ഭടഗണങ്ങൾ ജന്തുക്കളെ-
ത്തടുത്തുടനിളക്കിനാർ തടവുതീർന്നു പാടേ വനം
അടുത്തഥ കിരാതരും പെരിയ പട്ടിതൻ കൂട്ടവും
കടുത്ത രടിതങ്ങളാൽ പൊടിപൊടിച്ചു കാടൊക്കെയും.
പുരാ കടൽ മഥിക്കവേ സലിലസത്വജാലംപരം
പരാഭവമിയന്നഹോ ബഹു വിരണ്ടു മണ്ടും വിധം
ചിരായ നിരുപദ്രവം വസതി കാടിളക്കീടവേ
ദുരാർത്തിയോടു കൂട്ടമായ് മൃഗകലങ്ങൾ സംഭ്രാന്തരായ്
തരക്ഷുമഹിഷേഭരാൾക്കിരി വൃകാദിവൃന്ദങ്ങൾ ദു-
സ്തരക്ഷുഭിത വീര്യവത്തുകൾ ഭയന്നു ഗർജ്ജിച്ചുതേ
ദുരക്ഷിവിഷയത്തിലായ് മൃഗഗണങ്ങൾ മങ്ങിബ്ഭയ-
ന്നരക്ഷണമടങ്ങിടാത്തൊരു ജവത്തിലോടീടിനാർ
ഇങ്ങനെ വേട്ടയാടിക്കഴിഞ്ഞ് രാജാവു് ഒരു പുണ്യാശ്രമത്തിൽ എത്തി മുനിയുടെ ആതിഥ്യവും ഏറ്റശേഷം,
‘ജനിമൃതിഭവമാരും വീണ്ടുമേല്ക്കാത്ത മട്ടിൽ
തനിയെ വനവിഹാരത്തിന്നു കോപ്പിട്ടിറങ്ങി.’
ഒടുവിൽ,
‘ശ്രീയാളും മന്ദരക്ഷ്മാധരമതിരുചിരം
കണ്ടു തൽപാർശ്വമെത്തി.’
പതിനൊന്നാം സർഗ്ഗം ചിത്രസർഗ്ഗമാണു്. രഥഖണ്ഡം, പത്മബന്ധം, ചക്രബന്ധം, ഗോമൂത്രികാബന്ധം, അകണ്ഠ്യം, അതാലുജം, നിരൗഷ്ഠ്യം, അമൂർദ്ധന്യം, അദന്ത്യം, നിരനുനാസികം, ഗൂഢചതുർത്ഥം, ദ്വ്യക്ഷരം, സർവതോഭദ്രം, അർദ്ധഭ്രമകം, അസംയോഗം, മുരജബന്ധം, ധനുർബന്ധം, ശരബന്ധം, ശരസന്ധാനബന്ധം, ശൂലബന്ധം, മുസലബന്ധം, ശക്തിബന്ധം, ഫലബന്ധം, ഖഡ്ഗബന്ധം, തുലാബന്ധം, നാഗബന്ധം മുതലായ ചെപ്പടി വിദ്യകളെല്ലാം ഉണ്ടു്. രാജാവു് ഒരു കാവ്യമൃഗവേട്ട നടത്തി, തന്റേയും പരിവാരങ്ങളുടേയും കയ്യിൽ ഉണ്ടായിരുന്ന ഒരോ ആയുധത്തിലും ഒന്നോ രണ്ടോ വീതം കവിതാമൃഗത്തെ കുത്തിയെടുത്തു നിർത്തിയിരിക്കുംപോലെ തോന്നുന്നു.
ഗൂഢചതുർത്ഥം,
വരാരവം വീരരേവം വരാം വിരവിൽ വൈരിവൽ
വരാവം വൻവിവരാൽ വരുംവരവു വൈരവൽ.
അർദ്ധഭ്രമകം,
സരസ്സു സരസം സാര സരസ്വത്സരസംസഭം
സത്വരം സത്വവാൻ സത്വസത്തമം സത്തദാർന്നുതേ.
ഈ ശ്ലോകങ്ങളുടെയൊക്കെ ‘ഒറ്റിയർത്ഥം’ കവിതന്നെ ഗ്രന്ഥാവസാനത്തിൽ കൊടുത്തിട്ടുണ്ടു്. തീറർത്ഥം നിങ്ങൾ തന്നെ പ്രമാണം നോക്കി കണ്ടുപിടിച്ചു കൊള്ളണം. അഥവാ ജീവിതായോധനത്തിന്റെ കൊടുമകൊണ്ടു് അതിനു നിങ്ങൾക്കു് അവസരമില്ലെന്നു വരികിൽ അതിനു കവി എന്തുചെയ്യും? മഹാകാവ്യമാകണമെങ്കിൽ ഇതൊക്കെ വേണമെന്നു നിർബന്ധമാണു്. ഒരുപക്ഷേ, വനം അനർത്ഥകാരിയാകയാൽ, അതിന്റെ വർണ്ണന ഇങ്ങനെ കാടായിട്ടുതന്നെ ഇരിക്കണമെന്നു കവി വിചാരിച്ചിരിക്കാം.
പന്ത്രണ്ടാംസർഗ്ഗത്തിൽ രാജാവു് കാടും മേടും ഒക്കെക്കടന്നു് ഒരു പൊയ്കയ്ക്കു സമീപം എത്തുന്നു. അപ്പോൾ,
‘സുധയുടെ മദമാശു മാറ്റിനീക്കും
വിധമതിമാധുരി ചേർന്ന ചാരുഗീതം.’
ശ്രവിച്ചു ചുറ്റും നോക്കുന്നു. അപ്പോഴാണു് വിശ്വവിമോഹിനിയായ മോഹിനിയെ അദ്ദേഹം കാണുന്നതു്. അവളുടെ രൂപലാവണ്യത്തിൽ രാജാവു് മുഗ്ദ്ധനായിപ്പോകുന്നു.
കനലൊളി നിറമാർന്നു തമ്പിയാൾതൻ
കനകവിഭൂഷിതമാം വപുസ്സശേഷം
ഘനകതുകമിയന്ന കണ്ണിനാൽ താ-
നനഘഗുണാംബുധി സാദരം നുകർന്നു.
കൃശമുദരമതിൽ കടന്നു പിന്നെ-
ബ്ദൃശമിടതിങ്ങുമുരോജശൈലമേറി
ശശധരസമമാം മുഖത്തിലും തൽ-
ക്കുശലമിളാപതി നേത്രമാപതിച്ചു.
രുചിജല പരിപൂർണ്ണനാഭിവാപീ-
രചിതനിമജ്ജനമക്ഷമാഭൃദക്ഷീ
രുചിരവലി കലർന്ന മദ്ധ്യദേശേ
സുചിരമണഞ്ഞു രസിച്ചു വാണുപോയി.
വരകുചകലശത്തിൽനിന്നു ചാടി-
ത്തരമൊടു കണ്ഠമതിൽക്കടന്നുകൂടി
പരമിടയിൽ മറിഞ്ഞ, ഞാണിലേറും
നരനുടെ മട്ടു, നൃപാക്ഷി സംഭ്രമിച്ചു.
പതിമൂന്നാംസർഗ്ഗത്തിൽ രാജാവു മോഹിനിക്കു് വശപ്പെട്ടു്,
‘ഹരിണാക്ഷി നിന്റെ ഹിതമേതുമേഷ ഞാൻ
ഹരിയാണ സത്യമുടനേ നടത്തിടാം.’
എന്നൊരു വരവും കൊടുത്തിട്ടു് അവളെ വിവാഹം കഴിക്കുന്നതും അവളോടുകൂടി മന്ദരപർവതത്തിൽ രമിക്കുന്നതും വർണ്ണിക്കുന്നു.
കളകങ്കണോത്ഥരണിതാ വിവാഹമം-
ഗളവാദ്യമായി, മലതന്നെ പന്തലായ്
പുളകങ്ങൾ മൂടുപടമായ്ത്തദാ സുകോ-
മളമായ വേളിയുടനേ നടന്നുതേ.
പതിന്നാലാം സർഗ്ഗത്തിൽ മോഹിനിയുടെ ഹിതാനുസരണം രാജാവു് രാജ്യത്തിലേക്കു മടങ്ങുന്നു. സന്ധ്യാവലി അവരെ യഥോചിതം സല്ക്കരിക്കുന്നു.
“കാന്തൻ കാമിച്ചന്യയെക്കൈപിടിച്ചാൽ
ശാന്തസ്ത്രീയും കോപതാപങ്ങൾ തേടും.”
എന്നാൽ,
“സ്വാന്തം തന്നിൽ തത്ര സന്ധ്യാവലിക്ക-
ശ്രാന്തം പ്രേമപ്രീതി ഭാരം ഭവിച്ചു.”
പുഷ്ടശ്രീയാം ജ്യോത്സ്നയും രാത്രിതാനും
സ്പഷ്ടം നൽത്താർപൊയ്കയും ഭാനുഭാസ്സും
ദിഷ്ടത്വം വിട്ടേറ്റമൊന്നിച്ചപോവ-
ന്നിഷ്ടപ്പെട്ടാർ മോഹിനീരാജ്ഞിമാരും.
അങ്ങനെ രാജാവു്,
ഗംഗാഗൗരീകാന്തനെപ്പോലെയും ഭൂ-
സംഗാസക്തൻ ശ്രീശനെപ്പോലെയും താൻ
ഭംഗാപേതം മോഹിനീരാജ്ഞിമാരാൽ
വൻ ഗാർഹസ്ഥ്യം പൂണ്ടു ഭൂപൻ രമിച്ചു.
അപ്പോൾ ഏകാദശിയും അടുക്കുന്നു.
ശ്രീകാന്തൻ തൻ വാസരത്തിൽ തലേന്നാ-
ളേകാന്തത്തിൽ ശുദ്ധനായദ്ധരേശൻ
ശോകാന്തത്തെച്ചേർത്തിടും വിഷ്ണുരൂപം
ഹാ! കാന്താദി ശ്രദ്ധവിട്ടോർത്തു വാണാൻ.
ഏകാദശീവ്രതം യഥാവിധി അദ്ദേഹം അനുഷ്ഠിക്കുന്നു. ഇങ്ങനെ മൂന്നുകൊല്ലം കഴിയുന്നു.
അന്നിമ്മട്ടിൽ പോകവേ ശുക്ലപക്ഷം-
തന്നിൽച്ചാന്ദ്രശ്രീയെഴും വൃശ്ചികത്തിൽ
മന്നിൽ ശ്രേഷ്ഠം വിഷ്ണുതൻവാസരം താ-
നത്തന്വിക്കുള്ളിൽ ക്രൗര്യമോടൊപ്പമെത്തി.
അതിനാൽ അവൾ രാജസന്നിധിയിൽ ചെന്നു്,
മാസംതോറും രണ്ടു ശുദ്ധോപവാസം
ഹാസം പാർത്താൽ വ്യർത്ഥമായ് ചെയ്തു നാഥൻ
ഹാ! സന്താപം തൻ വപുസ്സിന്നു ചേർത്തു-
ച്ഛ ്വാസക്ലേശം കുണ്ഠനായ് പൂണ്ടിടുന്നു.
നേരാണോതാം നോൻപു നോറ്റിങ്ങിരുന്നാ-
ലാരാണേറ്റം പ്രീതനായ് ഭൂതി ചേർപ്പോൻ
സൂരാതങ്കം പാരമഭ്രാളിപോലുൾ-
ത്താരാട്ടും ഭൂഭൃദ്വ്രതം ഞാൻ മുടക്കും?
എന്നു പറയുന്നു. രാജാവാകട്ടെ,
ചതിയെന്നിതു കഷ്ടമനാര്യമയേ
പതിദേവത നീ കരുതീടരുതെ.
എന്നു ഉപദേശിക്കുന്നു.
അടുത്ത രണ്ടു സർഗ്ഗങ്ങളിൽ വസുദന്തോപാഖ്യാനമാണു് കഥാവിഷയം. ഭർത്താവിനു ഹിതമല്ലാത്തതൊന്നും ചെയ്തുപോകരുതെന്നു മോഹിനിക്കു് മനസ്സിലാക്കിക്കൊടുപ്പാനാണു് ഈ കഥ പറഞ്ഞു കേൾപ്പിക്കുന്നതു്. എന്നാൽ അതൊന്നും അവളിൽ ഫലിക്കുന്നില്ല.
പതിനേഴാംസർഗ്ഗത്തിൽ മോഹിനി രാജദത്തമായ വരം ആവശ്യപ്പെടുന്നതും, അവർ തമ്മിലുണ്ടായ വാദപ്രതിവാദവും വിവരിച്ചിരിക്കുന്നു.
പതിനെട്ടാംസർഗ്ഗത്തിൽ താൻ വ്രതം മുടക്കുകയില്ലെന്നും വേറെ ഏതു വരം ആവശ്യപ്പെട്ടാലും തന്നുകൊള്ളാമെന്നും രാജാവു് പറയുന്നു. അപ്പോൾ അവൾ,
തടിച്ചിടും ഗുണമിയലും സ്വപുത്രനെ-
പ്പിടിച്ചു തജ്ജനനിയുമത്ര കാൺകവേ
മടിക്കുമേൽ ഝടിതി കിടത്തി വാളിനാൽ
മടിക്കൊലാ ഗളമയി നീ മുറിക്കണം.
അഴുക്കെഴും വ്രതപരിനിഷ്ഠ, ചാപലം
മുഴുത്തിടും, കിതവ! മുടക്കിടേണ്ട നീ
കൊഴുത്ത സദ്ഗുണമിയലും സുതന്റെ നൽ-
ക്കഴുത്തിൽ നിന്നസി പെരുമാറിയാൽ മതി.
എന്നു പറയുന്നു. അതുകേട്ടു്,
കനത്തതീക്കനലിലലം പഴുത്തിടും
ഘനപ്രഭംശിതതരശൂലമെന്നപോൽ
നിനച്ചിടാത്തൊരു കടുവാക്യമേറ്റു സ-
ജ്ജനപ്രിയൻ നൃപതി വിറച്ചു നിർഭരം.
എന്നുമാത്രമല്ല,
മഹാരഥൻ മഹിയതിൽ മോഹിനീവചഃ
പ്രഹാരമേറ്റുടനടി വീണു മൂർച്ഛിതൻ
സഹാസമാ വധുവതു നോക്കി വാണു ഹാ;
സുഹാർദ്ദമറ്റൊരു വധു കാളരാത്രിതാൻ.
അദ്ദേഹം പുത്രനെ ഒരിക്കലും വധിക്കയില്ലെന്നു പറഞ്ഞപ്പോൾ, മോഹിനി ചൊടിക്കുന്നു. തത്സമയം സന്ധ്യാവലിയും പുത്രനും വന്നു് സത്യത്തിൽ നിന്നു് വ്യതിചലിക്കുന്നതു പാപമാണെന്നു പറയുന്നു.
പത്തൊൻപതാംസർഗ്ഗത്തിൽ രാജാവു് മഹാവിഷ്ണുവിനെ വിളിച്ചു കരഞ്ഞുകൊണ്ടു് തന്റെ കുട്ടിയെ വെട്ടാൻ ഭാവിക്കുന്നതും വിഷ്ണുഭഗവാൻ പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്നു.
മഹാവിഷ്ണുവിന്റെ കേശാദിപാദവർണ്ണന വളരെ ഭംഗിയായിട്ടുണ്ടു്. മഹാവിഷ്ണു രാജാവിന്റെ സ്തുതിയാൽ പ്രസന്നനായിട്ടു്,
‘രമാധി’കാസ്മൽ പ്രണയംപെടും ഹേ!
ക്ഷമാധവ! ത്വൽപ്രിയപത്നിയോടും
കുമാരനോടും കൃതിയാം ഭവാനേ
മമാലയത്തിങ്കൽ നയിച്ചിടുന്നേൻ.’
എന്നരുളിച്ചെയ്തിട്ടു്, അവരെ,
ഉദാരമാം പത്രി രഥത്തിലേറ്റി
സദാരപുത്രക്ഷിതിഭൃത്തൊടൊത്ത-
ഗ്ഗദാധരൻ ദ്യോവതിലുൽപതിച്ചു.
വ്യുല്പത്തി സമ്പാദിക്കണമെന്നാഗ്രഹമുള്ളവർക്കു് അത്യന്തം പ്രയോജകീഭവിക്കുന്ന ഒരു വിശിഷ്ടകാവ്യമാണിതു്. സംസ്കൃതത്തിൽ മാഘത്തിനുള്ള സ്ഥാനം ഭാഷയിൽ ഇതിനു കല്പിക്കാം. തമ്പുരാന്റെ കവിത വായിക്കുമ്പോൾ, മീശയുടെ രത്നച്ചുരുക്കം എന്നു തോന്നുംവിധം പൊടിമീശ വച്ചു് മുഖക്ഷൗരം ചെയ്തിട്ടു്, വിസ്തരിച്ചു കുളിച്ചുവന്നു്, ശുഭ്രവസ്ത്രവും ധരിച്ചു്, കണ്ണാടിയുടെ മുൻപിൽ ഒരു മണിക്കൂർനേരം ചെലവഴിച്ചു് തലമുടി കോതിമിനുക്കി, സിന്ദൂരപ്പൊട്ടും പൊട്ടിന്മേൽ പൊട്ടുംതൊട്ടു്, ആർക്കും ഒരു കുറ്റവും പറയാനില്ലാത്തമട്ടിൽ സുവേഷനായി വെളിയിൽ വരുന്ന പച്ചരസികക്കുട്ടന്റെ ഓർമ്മ ഉണ്ടാവാതിരിക്കയില്ല.
20.11 സി. പി. അച്യുതമേനോൻ ബി. ഏ.
വടക്കേക്കുറുപ്പത്തു വലിയ കുഞ്ഞൻമേനോൻ അവർകളുടെ പുത്രനായിരുന്നു. അതിശോഭനമായ വിദ്യാഭ്യാസജീവിതം 1060-ൽ അവസാനിച്ചു. ബി. ഏ. പരീക്ഷയ്ക്കു സംസ്കൃതത്തിൽ ഒന്നാമതായി ജയിച്ചതിനാൽ കൊച്ചിയിലെ കൊച്ചുതമ്പുരാക്കന്മാരുടെ ഗുരുവായി നിയമിക്കപ്പെട്ടു. ഇങ്ങനെ വാഴ്ചയൊഴിഞ്ഞ വലിയതമ്പുരാൻ എന്നു് അറിയപ്പെടുന്ന പ്രൗഢ വിദ്വാന്റെ ഗുരുസ്ഥാനം വഹിക്കുന്നതിനു് അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. ആ തമ്പുരാൻ മഹാ താർക്കികനും രാജ്യതന്ത്രജ്ഞന്മാരിൽ അഗ്രഗണ്യനും ആയിരുന്നു. ഈ ഉദ്യോഗത്തിൽ അധികകാലം ഇരിക്കാൻ ഇടംവരുംമുമ്പു് അച്യുതമേനോൻ വിദ്യാഭ്യാസവകുപ്പിന്റെ സൂപ്രണ്ടായി നിയമിക്കപ്പെട്ടു. 1065-ൽ വിദ്യാവിനോദിനി എന്ന മാസിക ആരംഭിച്ചപ്പോൾ പത്രാധിപത്യം വഹിച്ചതു് അദ്ദേഹമായിരുന്നു. കേരളത്തിൽ ഇന്നാൾ വരെയുണ്ടായിട്ടുള്ള മാസികകളിൽ അഗ്ര്യസ്ഥാനം വിദ്യാവിനോദിനിക്കു കല്പിക്കാം. ഓരോ ലക്കവും വിവിധ വിഷയങ്ങളെ അധികരിച്ചു് എഴുതപ്പെട്ട പ്രൗഢവിഷയകങ്ങളായ ലേഖനമാല അണിഞ്ഞു് യഥാകാലം പുറത്തു വരാറുണ്ടായിരുന്നു. ലേഖനങ്ങളിൽ ഒട്ടു വളരെയെണ്ണം അച്യുതമേനോൻതന്നെ എഴുതിയതായിട്ടാണു് അറിവു്. അവയിൽ പലതും ബി. വിക്കാരുടെ ഗദ്യമാലിക വഴിക്കു് പുനഃപ്രസാധിതങ്ങളായിട്ടുമുണ്ടു്.
വിദ്യാവിനോദിനിയുടെ പുസ്തകനിരൂപണം ഉത്തമവിമർശനത്തിനു മാതൃകയായിരുന്നു. ആരുടെ കൃതിയായിരുന്നാലും ന്യൂനതകളെ ചൂണ്ടിക്കാണിക്കാതെ വിനോദിനി വിടുക പതിവില്ലായിരുന്നു. എന്നാൽ ഗുണങ്ങളെ പ്രശംസിക്കുന്ന വിഷയത്തിൽ പൗരോഭാഗ്യം അവലംഭിക്കാറുണ്ടായിരുന്നില്ലതാനും.
1067-ൽ കൊല്ലം നാരായണപിള്ള എന്ന പ്രസിദ്ധ നടനകകേസരിയുടെ നാടകാഭിനയം കണ്ടു് സന്തുഷ്ടനായ അച്യുതമേനോൻ ചാത്തുക്കുട്ടി മന്നാടിയാരുടെ ഒത്താശയോടുകൂടി വിനോദചിന്താമണി എന്നൊരു നാടകസമിതി സമാരംഭിച്ചു. ആ സമിതി ശാകുന്തളം ഭംഗിയായി അഭിനയിക്കയും, ഉത്തര രാമചരിതം തർജ്ജമ ചെയ്വാൻ നിയുക്തനായ മന്നാടിയാൽ എന്തോ കാരണവശാൽ പിണങ്ങിയിരിക്കയാൽ അതിലേക്കു ഒരു കവിസംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ആ സംഘത്തിൽ നടുവത്തു മഹൻ, കുണ്ടൂർ, വെണ്മണിമഹൻ, കാത്തുള്ളി, കൂനേഴുത്തു പരമേശ്വരമേനോൻ മുതലായ കവിമന്നന്മാർ ഉൾപ്പെട്ടിരുന്നു. ഈ സമിതി പ്രസിദ്ധപ്പെടുത്തിയ ഉത്തരരാമചരിതത്തിൽ അധികഭാഗവും സി. പി. അച്യുതമേനോന്റേതായിരുന്നുവെന്നാണു് എന്റെ അറിവു്. കുണ്ടൂരും സി. പി. അച്യുതമേനോനുംകൂടി ആ പ്രസിദ്ധീകരണത്തിനു് എഴുതിയ പീഠികയിൽ ഇപ്രകാരം പറഞ്ഞുകാണുന്നു.
“വിനോദചിന്താമണി നാടകസഭയുടെ ആവശ്യത്തിനായി വേറെ ചിലരുടെ സഹായത്തോടുകൂടി തർജ്ജമ ചെയ്യപ്പെട്ടതാണു് ഈ നാടകം. ഒരു സംഗതിവശാൽ സഭക്കാർ വളരെ അടിയന്തിരമായി ആവശ്യപ്പെട്ടതിനാൽ ഇതു് നന്നേ ധൃതിപ്പെട്ടു് എട്ടു പത്തു ദിവസംകൊണ്ടു് ഭാഷാന്തരപ്പെടുത്തേണ്ടിവന്നു.”
മന്നാടിയാരുടെ തർജ്ജമ കുറച്ചു കഴിഞ്ഞാണു് വെളിക്കു വന്നതു്. അതിന്റെ പ്രസ്താവനയിൽ കാണുന്ന ചില വാക്കുകളിൽ നിന്നു് ആദ്യകൃതിയുടെ കർത്തൃത്വത്തെപ്പറ്റി ചില സംശയങ്ങൾ ജനിച്ചേക്കാം. ഏതായിരുന്നാലും ഏതോ ഒരു കലശൽ ഇവർ ഇരുകൂട്ടരും തമ്മിൽ ഉണ്ടായി എന്നുള്ളതു വ്യക്തമാണു്. മന്നാടിയാരുടെ ഉത്തരരാമചരിതത്തിലെ ആ ഭാഗംകൂടി ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ.
സൂത്ര:
ഭാഷാന്തരപ്പെടുത്തീട്ടുള്ള ഉത്തരരാമചരിതത്തെ അഭിനയിക്കണമെന്നു് ഈ സാമാജികന്മാർ ആജ്ഞാപിക്കുന്നു.
നടി:
ഈ നാടകത്തേയും ഭാഷാന്തരപ്പെടുത്തീട്ടുണ്ടോ?
സൂത്ര:
ഉണ്ടു്. ആ പുസ്തകം എനിക്കു കിട്ടീട്ടുമുണ്ടു്.
നടി:
എന്നാലെന്തുകൊണ്ടാണു് ആര്യൻ ഈ കഥ എന്നേക്കൂടി അറിയിക്കാതിരുന്നതു്?
സൂത്ര:
ആര്യേ! ഞാൻ പറയാം. ഒരു മഹാസഭയിൽ വച്ചു് അഭിനയിക്കുന്നതിനു മുമ്പായി ഈ പുസ്തകത്തെ സംബന്ധിച്ചുള്ള യാതൊരു സംഗതിയും ആരെയും അറിയിച്ചു പോകരുതെന്നു് ആ കവി എന്നോടു പ്രത്യേകം ആവശ്യപ്പെട്ടിരിക്കുന്നു.
നടി:
ആര്യ! ഇതിനുള്ള കാരണമെന്തായിരിക്കും?
സുത്ര:
ആര്യേ! കേട്ടാലും.
സീതാദേവിയെ രാക്ഷസേന്ദ്രനതുപോലിഗ്രന്ഥവും വ്യാജമാ-
യേതാനും ചിലരോടു ചേർന്നൊരു പുമാൻ തങ്കയ്ക്കലാക്കീടിനാൻ.
നടി:
ഇതുകൊണ്ടെന്താണു്? അതു് അന്യന്റേതാകുമോ?
സൂത്ര:
അങ്ങനെ വിചാരിച്ചിട്ടല്ല.
പിന്നെത്തന്നുടെയാക്കുവാമ്പദമതിൽ ചേർത്തീടിലോ നിന്ദ്യമാ-
യെന്നും സീതയെയെന്നപോലിതിനെയും ശങ്കിക്കുമല്ലോ ജനം.
എന്നു ഭയപ്പെട്ടിട്ടാണു്.”
ഇവിടെ ‘ഒരു പുമാൻ’ എന്ന പദംകൊണ്ടു് സി. പി. അച്യുതമേനോനെയാണു് സൂചിപ്പിച്ചിരിക്കുന്നതെന്നു പ്രത്യക്ഷമാണല്ലോ.
ഈ നാടകം വഴിക്കു് രണ്ടു കക്ഷികൾ ആവിർഭവിക്കയും അവർ തമ്മിൽ ദീർഘകാലത്തേക്കു് ഒരുമാതിരി ലേഖനസമരം നടന്നുകൊണ്ടിരിക്കയും ചെയ്തു. സി. പിയുടെ ഉത്തരരാമചരിതം 1067 മീനം 20-ാം തീയതിയും, മന്നാടിയാരുടേതു് 1067 മിഥുനം 3-ാം തീയതിയുമാണു് പ്രസിദ്ധീകരിക്കപ്പെട്ടതു്. അതിനാൽ മന്നാടിയാർ നാലോ അഞ്ചോ വർഷംകൊണ്ടാണു് തർജ്ജമ ചെയ്തതെന്നു മി: വി. കെ. രാമൻമേനോൻ പ്രസ്താവിച്ചിട്ടുള്ളതു ശരിയാണെന്നു തോന്നുന്നില്ല. ഒരു സംഗതി പറഞ്ഞേതീരു. മന്നാടിയാരുടെ തർജ്ജമയ്ക്കുള്ള പ്രചാരം അതിനു സിദ്ധിച്ചിട്ടില്ല. ഓരോന്നിൽ നിന്നും ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.
ചൂടേറ്റിട്ടൊട്ടു ഞെട്ടറ്റലർനിരയെ മദി-
ച്ചാന ഗണ്ഡങ്ങൾ തേച്ചി-
ട്ടാടുമ്പോളാശു ഗോദാവരിയിലിഹ പൊഴി-
ക്കുന്നു തീരദ്രുമങ്ങൾ
കൂടേറി പ്രാവു പൂങ്കോഴികൾ കരയുമിവ-
റ്റിന്റെ തോലിൽ ചരിക്കും
കീടത്തെച്ചെന്നു കൊത്തുന്നിതു നിഴലിലിരു-
ന്നൂഴി മാന്തും ഖഗങ്ങൾചാ. മ.
മത്തേഭേന്ദ്രൻ തരിക്കും കടമുടനുരസു-
മ്പോൾ പ്രകമ്പിക്കയാൽ വൈ-
ലത്തൊപ്പം ഞെട്ടിവിട്ടിട്ടുതിരുമണിസുമം-
കൊണ്ടു ഗോദാവരിക്കായ്
ഒത്തർച്ചിക്കുന്നു ചിക്കിപ്പുഴുവിനെ നിഴലി-
ല്പക്ഷി കൊത്തുന്ന തോലൊ-
ത്താർത്ത്യാ പൂങ്കോഴി മാടപ്പിടകൾകരയുമാ-
ത്തീരനീഡദ്രുമങ്ങൾ.സി. പി.
വീണീടും ഹരിചന്ദനത്തളിരതിൽ നീരോ? കശക്കിപ്പിഴി-
ഞ്ഞേണാങ്കന്റെ കരങ്ങളെ ദ്രുതമൊഴിച്ചീടുന്ന നൽധാരയോ?
വേവും ജീവമനസ്സുകൾക്കു പരമാനന്ദത്തെ നല്കിദ്രുതം
ജീവിപ്പിക്കുമൊരൗഷധീരസമതോ മാറത്തു ചേരുന്നുമേ?ചാ. മ.
മന്ദമിന്നു ഹരിചന്ദനത്തളിരതിന്റെ നീരിഹ പൊഴിക്കയോ?
ചന്ദ്രരശ്മിയുടെ കാതലമ്പൊടു പിഴിഞ്ഞു മെയ്യിതു നനയ്ക്കയോ?
തന്നെ വാടിയൊരു ജീവവൃക്ഷമതിനിങ്ങു തൃപ്തിയുതകിത്തളി-
ർക്കുന്നതിന്നൊരു മരുന്നു മാനസമതിൽ തെളിഞ്ഞിഹ തളിക്കയോ?സി. പി.
മുമ്പേ താനക്കിടാവേ സ്വകരകലിതമാം സല്ലകീപല്ലവത്തെ-
ത്തുമ്പിക്കയ്യാട്ടിയെത്തുന്നളവവനിജ താനേകി നന്നായ് വളർത്തി
അംഭസ്സിൽ കാന്തയോടും കുതുകമൊടു കളിക്കുന്നനേരം മദത്താൽ
വമ്പൻ കുംഭീന്ദ്രനന്യൻ ദ്രുതമവനെയെതിർക്കുന്നുവന്നെത്തിമുന്നിൽചാ. മ.
സീതാദേവി കനിഞ്ഞു കൈത്തളിരുകൊണ്ടീന്തൽക്കുരുന്നുംകൊടു-
ത്തേതാനും കളി കണ്ടു പോറ്റിയൊരുകൊച്ചാനക്കിടാവല്ലയോ?
ജാതോല്ലാസമിണങ്ങിടും പിടിയൊടൊത്താറ്റിൽ കുളിക്കുമ്പൊള-
ങ്ങേതോ മറ്റൊരു മത്തഹസ്തിയതിനെക്കുത്താനടുക്കുന്നിതാ.സി. പി.
തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെ-
ത്തെല്ലൊതുക്കുന്നതിന്നാ-
യുള്ളത്തിൽത്തൽക്ഷണം ഞാൻ പലവിധമിഹ ചെ-
യ്യുന്ന യത്നത്തെയെല്ലാം
വെള്ളത്തിൻ വേഗമേറും ഗതി മണലണയെ-
ത്തട്ടിനീക്കുന്നപോലെ-
ത്തള്ളിത്തള്ളിപ്പരക്കുന്നിതു ബത വലുതാ-
യൊരു ചേതോവികാരം.ചാ. മ.
വല്ലാഭേ കണ്ടുനില്ലാതിളകിമറിയുമ-
ള്ളൊന്നുറപ്പിപ്പതിന്നെ-
ന്തെല്ലാം പാരം പണിപ്പെട്ടടനകമതിൽ ഞാൻ
ചെയ്വതെന്നാലതെല്ലാം
തള്ളിബ്ഭേദിച്ചു കേറുന്നിതു വലിയൊരു ചേ-
തോവികാരം ബലത്തിൽ
തള്ളിച്ചാടും ജലം മൺചിറയതിനെയൾ-
ക്കുത്തിനാലെന്നപോലെ.സി. പി.
ഇവർ തമ്മിലുള്ള മത്സരത്തിൽ കയ്ക്കുളങ്ങര രാമവാരിയർ, കൊച്ചി ഒന്നാംമുറത്തമ്പുരാൻ (കേരളവർമ്മ), ചന്തുമേനോൻ മുതൽപേർ മന്നാടിയാരുടെ കക്ഷിയായിരുന്നു. ഇളയതമ്പുരാൻ തിരുമനസ്സുകൊണ്ടു് കൊടുത്ത സർട്ടിഫിക്കറ്റിൽ,
“പിന്നെത്തേതിൽ മാർദ്ദവമുള്ള ചോറ്റിൽ കഠിനങ്ങളായ കല്ലുകൾ കടിച്ചാലത്തെ അസഹ്യതപോലെ മൃദുവും സരളവുമായ ഭാഷകളുടെ ഇടയ്ക്കു് ആദിവൃദ്ധിയും ഭാവപ്രത്യയവും ചേർന്ന പദങ്ങളെക്കൊണ്ടു വായനക്കാർക്കുണ്ടാകുന്ന കർണ്ണശൂലയും കടിച്ചുമുറികളും പാദപൂരണത്തിനും പ്രാസങ്ങൾക്കും മാത്രമായി ചെയ്യുന്നതും അനർത്ഥങ്ങളുമായ ഗോഷ്ടികളും ഉത്തരരാമചരിതത്തിന്റെ ഈ തർജ്ജമയിൽ ഇല്ലാത്തതിനാൽ വായിക്കുവാൻ വളരെ സുഖമായിരിക്കുന്നു.” എന്ന ഭാഗം സി. പി. അച്യുതമേനോനാൽ പ്രസാധിതമായ തർജ്ജമയെ ഊന്നിപ്പറഞ്ഞിരിക്കുന്നതാണെന്നു് ‘ഈ തർജ്ജമ’ പദംകൊണ്ടു തോന്നിച്ചേക്കാമെങ്കിലും അതു ചെന്നു പറ്റുന്നതു് ശാകുന്തളം തർജ്ജമയിലാണു്. എന്തുകൊണ്ടെന്നാൽ തിരുമനസ്സുകൊണ്ടു് ചൂണ്ടിക്കാണിച്ച മാതിരി പ്രയോഗങ്ങളൊന്നും ആദ്യത്തെ ഉത്തരരാമചരിതത്തിൽ ഒരിടത്തും കാണ്മാനില്ലല്ലോ.
മഹാഭാരത തർജ്ജമയ്ക്കായി ഏർപ്പെടുത്തപ്പെട്ട കവിസംഘത്തിലും സി. പി. അച്യുതമേനോൻ ഉൾപ്പെട്ടിരുന്നു എന്നു മാത്രമല്ല അദ്ദേഹം ചില ഭാഗങ്ങൾ തർജ്ജമ ചെയ്കയും ഉണ്ടായി.
അചിരേണ സി. പി. അച്യുതമേനോൻ കൊച്ചീദിവാൻ സിക്രട്ടറിയായി നിയമിക്കപ്പെടുകയാൽ, ഭാഷാസാഹിത്യ വ്യവസായത്തിൽ നിന്നു പിൻവാങ്ങി. ഞാൻ എറണാകുളം കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം ഈ ഉദ്യോഗത്തിൽ ഇരിക്കയായിരുന്നു. ഉദ്യോഗസ്ഥൻ എന്ന നിലയിലും അദ്ദേഹം നിത്യാം ശോഭിച്ചിരുന്നു. പി. രാജഗോപാലാചാരി ദിവാൻജി ആയിരുന്ന കാലത്തു് അവർ തമ്മിൽ പലപ്പോഴും കലഹിക്കേണ്ടതായി വന്നിട്ടുണ്ടു്. ഒരവസരത്തിൽ ദിവാൻജി സമാധാനം ആവശ്യപ്പെടുകയും, അദ്ദേഹം ബോധിപ്പിച്ച സമാധാനം തൃപ്തികരമല്ലെന്നു പറഞ്ഞു് ശിക്ഷ നല്കാൻ മഹാരാജാവിനെ ഉപദേശിക്കയും ചെയ്തുവത്രേ. ദിവാൻജിയ്ക്കു യുക്തമെന്നു തോന്നുന്ന ശിക്ഷ നല്കിക്കൊള്ളാൻ ഗംഭീരാശയനായ മഹാരാജാവു് കല്പിച്ചുവെങ്കിലും ശിക്ഷ ഒന്നും ഉണ്ടായില്ല. മറ്റൊരിക്കൽ മേനോൻ ടി. എസ്. നാരായണയ്യരെ ചാർജ്ജേല്പിച്ചിട്ടു് രണ്ടു മാസത്തെ അവധിയെടുത്തു. പ്രധാനപ്പെട്ട ഫയലുകളെല്ലാം തീർച്ചചെയ്യാതെ കിടപ്പായി. അവധിയിൽ ഇരുന്ന മേനോൻ ചെന്നാണു് ഒടുവിൽ അവയ്ക്കെല്ലാം യഥോചിതമായ തീർച്ച ചെയ്തതു്.
കൊച്ചീസ്റ്റേറ്റുമാനുവൽ, സെൻസസ്റിപ്പോർട്ടു് എന്നീ ഗ്രന്ഥങ്ങളിൽ നിന്നു് അദ്ദേഹത്തിന്റെ വിപുലമായ ചരിത്രപരിജ്ഞാനവും, ആംഗലഭാഷാപാണ്ഡിത്യവും പ്രകടമാകുന്നുണ്ടു്. ഇവയ്ക്കു പുറമേ പ്രിയദർശികാനാടകത്തിന്റെ തർജ്ജമയും ഒരു നോവലും അദ്ദേഹം എഴുതീട്ടുള്ളതായി പറയപ്പെടുന്നു. അവ അച്ചടിക്കപ്പെട്ടിട്ടില്ല.
ഉദ്യോഗത്തിൽ നിന്നു് പിരിഞ്ഞു് ദീർഘകാലത്തെ വിശ്രമത്തിനുശേഷം അദ്ദേഹം 112 മീനം 21-ാം തീയതി ദിവംഗതനായി.
20.12 ചാത്തുനായർ
മീനാക്ഷി എന്ന നോവലിന്റെ കർത്താവായിരുന്നു. ഇന്ദുലേഖയെ അനുകരിച്ചു് എഴുതിയ ഈ കഥയെ പറങ്ങോടീപരിണയത്തിൽ അതിപരുഷമായി ആക്ഷേപിച്ചിട്ടുണ്ടു്. ചില വർണ്ണനങ്ങൾ അത്യന്തം അശ്ലീലമായിരിക്കുന്നു.
20.13 പള്ളിയിൽ ഗോപാലമേനോൻ
വിദ്യാവിനോദിനിയുടെ ഉടമസ്ഥനും പത്രാധിപരുമായി കുറേക്കാലം ഇരുന്നശേഷം ബി. എൽ. പരീക്ഷ ജയിച്ചു് വക്കീൽപണിയിൽ ഇരുന്നു. വലിയ ഭക്തനും പരോപകാരതല്പരനും ആയിരുന്നു. അദ്ദേഹം അനേകം വിദ്യാർത്ഥികൾക്കു് ധനസഹായം ചെയ്തിട്ടുണ്ടു്. 1084-ൽ ആണെന്നു തോന്നുന്നു, ഞാൻ എറണാകുളം കാളേജിൽ എഫ്. ഏ. ക്ലാസ്സിൽ പഠിച്ചിരുന്ന കാലത്തു് കാര്യവശാൽ അദ്ദേഹവുമായി പരിചയപ്പെടുകയും അദ്ദേഹം എനിക്കു ചില ഒത്താശകൾ ചെയ്തു തരികയും ചെയ്തു. ഋഷിമാരുടെ രീതിയിൽ താടി വളർത്തി നീട്ടിയിട്ടിരുന്ന ആ മുഖത്തിന്റെ സാത്വികഭാവം ഇപ്പോഴും എന്റെ ഹൃദയത്തിൽ നിന്നും മാഞ്ഞിട്ടില്ല.
അദ്ദേഹത്തിനാൽ സ്ഥാപിതമായ വിദ്യാവിനോദിനി സംഘം വളരെക്കാലം ഭംഗിയായി നടന്നുകൊണ്ടിരുന്നു. ആ സംഘത്തിന്റെ നാവായിരുന്നു വിദ്യാവിനോദിനി. അതിന്റെ എല്ലാ ലക്കത്തിലും ഇങ്ങനെ ഒരു പരസ്യം കാണുമായിരുന്നു:
“വിദ്യാവിനോദിനി സംഘം.”
“വിദ്യാവിനോദിനി എന്റെ ഉദ്ദേശപ്രകാരം നടത്തുന്നതായാൽ ആയതു സ്വതന്ത്രമായിരിക്കണം അതിന്നു് ഉടമസ്ഥനും പത്രാധിപരും രണ്ടുപേരും ആ സ്ഥിതിയിൽ ഉള്ളവരായിരിക്കണം. ഉപപത്രാധിപന്മാരായി ഒരാൾ ഇംഗ്ലീഷ് പരിജ്ഞാനം ഉള്ളതായും വേറെ ഒരാൾ ഇംഗ്ലീഷിന്റെ പരിജ്ഞാനം കൂടാതെ സംസ്കൃതപരിജ്ഞാനം ഉള്ളതായും ഇരിക്കണം. ലേഖകന്മാരിൽ ആ രണ്ടു തരക്കാരും ഉണ്ടായിരിക്കണം. എന്നാലേ വിദ്യാവിനോദിനിയിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള പ്രകാരം പൂർവനാഗരികത്വം കൊണ്ടും പശ്ചിമനാഗരികത്വം കൊണ്ടും ഉണ്ടാകുന്ന മുഴുവൻ ഗുണങ്ങളെ ഈ മാസികയാൽ പൊതുജനങ്ങൾക്കു് ഉണ്ടാക്കിത്തീർക്കാൻ സാധിക്കയുള്ളു.”
ഓരോ ലക്കത്തിലും പ്രൗഢമായ ലേഖനങ്ങൾ, രാജ്യഭരണത്തെപ്പറ്റിയുള്ള വിമർശനങ്ങൾ, ഗ്രന്ഥനിരൂപണങ്ങൾ, കവിതകൾ, മറ്റു മാസികകളിലെയും പത്രങ്ങളിലെയും വിവരക്കുറിപ്പുകൾ, മാസവിശേഷങ്ങൾ, പഞ്ചാംഗം ഇങ്ങനെ പല കാര്യങ്ങൾ ചേർത്തുവന്നതിനാൽ, വിദ്യാവിനോദിനി കേരളത്തിലെ ഏറ്റവും പ്രസിദ്ധ മാസികയായിത്തീർന്നു. പത്രാധിപരായ ഗോപാലമേനോൻ തന്നെ ‘നാട്ടുരാജാക്കന്മാരുടെ അധികാരങ്ങളും അവകാശങ്ങളും ബാദ്ധ്യതകളും,’ ‘നാട്ടുരാജ്യങ്ങളിലെ സഭകളും വർത്തമാനപ്പത്രങ്ങളും,’ ‘പെൺകുട്ടികളുടെ നൂതനമട്ടുകൾ,’ ‘നാട്ടുരാജ്യങ്ങളിലെ ഭരണകർത്താക്കന്മാർ,’ ‘ജാത്യാചാരം,’ ‘ഒറ്റശ്ലോകങ്ങൾ,’ ‘നാട്ടുരാജ്യങ്ങളിലെ ഗൂഢശക്തികൾ,’ ‘സൂക്ഷ്മധർമ്മം,’ ‘തിരുവിതാകൂറിലെ കണ്ടെഴുത്തും കൊച്ചിയിലെ കണക്കെഴുത്തും’ എന്നിങ്ങനെ വിജ്ഞാനപ്രദങ്ങളായ അനേകം ലേഖനങ്ങൾ എഴുതീട്ടുണ്ടു്. ജാത്യാചാരം എന്ന ലേഖനത്തിലെ ഒരു രസകരമായ ഭാഗം ഉദ്ധരിക്കാം.
“ഒരു ഈഴവക്ഷേത്രത്തിൽ ഒരു ഉത്സവം നടത്തിയാൽ കൊള്ളാമെന്നു് അവർക്കു് താല്പര്യമുണ്ടായിരുന്നു. ആയതിനെ ചില നായന്മാർ വിരോധിച്ചു. അക്കാര്യത്തിൽ അവർ ഹർജി കൊടുക്കുന്നതിനു് ഒരുങ്ങി. ഹർജിക്കു ആവശ്യമില്ല. ആഘോഷങ്ങൾക്കു വേണ്ടുന്നതെല്ലാം ഒരുക്കിയാൽ പബ്ളിക്ക്റോഡിൽ കൂടി ഞാൻ കൂടെ നിന്നു് ആ ഘോഷയാത്ര നടത്തിക്കൊടുക്കാം. പിന്നത്തേതിൽ അവരുടെ സ്വന്തം ക്ഷേത്രത്തിൽ അങ്ങനെ ചെയ്യാം. എന്നാൽ ഞാൻ ഒരുമിച്ചു് പബ്ളിക്കു റോഡിൽ കൂടി പോകുമ്പോൾ ബ്രാഹ്മണർ വന്നാൽ വഴി മാറുവാൻ ഞാൻ സമ്മതിക്കയില്ലെന്നു പറഞ്ഞപ്പോൾ, എന്റെ അടുക്കൽ വന്ന സംഘക്കാർക്കു് അതു സമ്മതമല്ല. അവർ ആചരിച്ചു വന്നതു് ആചരിച്ചില്ലെങ്കിൽ ദോഷമുണ്ടത്രെ. ‘അടിയങ്ങൾക്കും ചെറുമക്കളും മറ്റും വഴിമാറി തരേണ്ടതല്ലേ’ എന്നു മറുപടി പറഞ്ഞു. ഞാൻ അവരോടു് പൊയ്ക്കൊള്ളുവാനും പറഞ്ഞു. ഈ വൃത്താന്തം അന്നു ജീവിച്ചിരുന്ന ദിവാൻ ഗോവിന്ദമേനോൻ അവർകളോടു പറഞ്ഞപ്പോൾ ആലപ്പുഴെ ഉദ്യോഗം വഹിച്ചിരുന്ന ക്രോഫർഡു സായ്പിന്റെ ഒരു കഥ പറഞ്ഞു. ക്ഷേത്രത്തിൽ നിന്നും ഒരു നായർ ചോറു കൊണ്ടുപോകുന്ന സമയം സായ്പിന്റെ വേലക്കാരനായിരുന്ന ഒരു ഈഴവൻ തീണ്ടി. ആ ഈഴവനെ നായർ ഒന്നു തല്ലി. ആ ഈഴവൻ വിവരം സായ്പിനോടു പറഞ്ഞപ്പോൾ അന്യായം കൊടുക്കുന്നതിനു പറഞ്ഞു. നായർ ഭയപ്പെട്ടു ഏതായാലും ആ നായർക്കു തല്ക്കാലം ഒരുപായം തോന്നിയതു് ഒരു പുലയനെക്കൊണ്ടു് ആ ചോറു് എടുപ്പിച്ചുകൊണ്ടു പോകുന്നതിനായിരുന്നു. സായ്പിന്റെ അടുക്കൽ ചെന്നപ്പോൾ, അദ്ദേഹം നായരോടു് “എന്തുകൊണ്ടു് ഈഴവൻ തന്റെ അടുക്കൽ കൂടി പോയതിനാൽ തനിക്കു് ഈ ചോറു് ഉണ്ടുകൂടെ? ഇവനും താനും തമ്മിൽ ഈ വിഷയത്തിൽ എന്തു വ്യത്യാസമാണുള്ളതു്? നിങ്ങൾ രണ്ടുപേരുടേയും ദേഹത്തിലുള്ള രക്തത്തിനു് വല്ല വ്യത്യാസവുമുണ്ടോ?” എന്നു ചോദിക്കുന്നതിനെ കേട്ടു് നായർ ഭയന്നു് ഒരു വ്യത്യാസവുമില്ലെന്നു പറഞ്ഞു. മേലാൽ ഈ വിധം വരരുതെന്നു് സായ്പു് താക്കീതു ചെയ്തു. സമർത്ഥനായ നായർ അപ്പോൾ സാവധാനത്തിൽ ആരംഭിച്ചു് ഇപ്രകാരം പറഞ്ഞു: “എന്റെ ചോറു് എനിക്കു് ഉപയോഗമില്ലാതാക്കിയ ദ്വേഷം നിമിത്തം ഞാൻ ഇങ്ങനെ അബദ്ധം പ്രവർത്തിച്ചതാണു്.” അപ്പോൾ സായ്പ്: “എന്തുകൊണ്ടു്; ആ ചോറു് അയാൾക്കു് ഉണ്ടുകൂടെയോ” എന്നു് പിന്നെയും ചോദിച്ചു. നായർ അതിനുത്തരം പറഞ്ഞു: “ആ ചോറു് ഞാൻ ഇവിടെ കൊണ്ടുവന്നിട്ടുണ്ടു്. ആയതു് എന്റെ മേൽ ആവലാതിപ്പെട്ടിട്ടുള്ള ഈ ഈഴവൻ ഉണ്ടാൽ മതി. ഞാനും ഉണ്ണാം.” സായ്പ് അതു് കേട്ടു് ശരി എന്നും പറഞ്ഞു് തന്റെ ശിഷ്യനായ ഈഴവനെ വിളിച്ചു് ഉണ്ണരുതോ എന്നു ചോദിച്ചു. അപ്പോൾ ചോറു കയ്യിൽ വച്ചിരുന്നതു് ഒരു ചെറുമൻ ആണെന്നു കണ്ട ഈഴവൻ പാടില്ലെന്നു പറഞ്ഞു. എന്തുകൊണ്ടാണെന്നു സായ്പു ചോദിച്ചപ്പോൾ, “ഞങ്ങൾ തമ്മിൽ തീണ്ടലുണ്ടു്. അതുകൊണ്ടു് ചെറുമൻ തൊട്ട ചോറു് എനിക്കുണ്ടുകൂടാ” എന്നു് അയാൾ പറഞ്ഞു. സായ്പ് വേറൊന്നും മിണ്ടാതെ നായരോടു് ചോറിനു് എന്തു വിലയുണ്ടെന്നു ചോദിച്ചു. ആ സംഖ്യ ഉടനേ പെട്ടി തുറന്നു എടുത്തുകൊടുത്തിട്ടു് പൊയ്ക്കൊള്ളുവാൻ പറഞ്ഞു. ശിഷ്യനോടു്, “നീ എന്നോടു സംഗതി മുഴുവനും പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇങ്ങനെ വിഢ്യാനാവുകയില്ലായിരുന്നു” എന്നും പറഞ്ഞുവത്രേ.
ഗോപാലമേനോൻ ഒരു തീയോഫിസ്റ്റ് (ബ്രഹ്മവിദ്യാസംഘാഗം) ആയിരുന്നു. അദ്ദേഹം ജാതിവ്യത്യാസത്തെ തെല്ലു പോലും ആദരിച്ചിരുന്നില്ല.
20.14 പി. കെ. കൊച്ചീപ്പൻതരകൻ
1036-ൽ ജനിച്ചു. അദ്ദേഹം കണ്ടത്തിൽ വർഗ്ഗീസുമാപ്പിളയുടെ നിത്യസഹചാരിയായരിരുന്നു. മലയാളമനോരമയുടേയും ഭാഷാപോഷിണിയുടേയും പ്രവർത്തകന്മാരിൽ പ്രമാണി അദ്ദേഹമായിരുന്നെന്നു പറയാം. പതിനാറാംവയസ്സിൽ അദ്ദേഹം രജിസ്ത്രേഷൻഡിപ്പാർട്ടുമെന്റിൽ കയറുകയും പന്ത്രണ്ടുകൊല്ലം അതിൽ ഇരുന്നശേഷം രാജിവച്ചു് പത്രപ്രവർത്തനത്തിൽ പ്രവേശിക്കയും ചെയ്തതാണ് മറിയാമ്മനാടകം, ബാലികാസദനം ഇവ അദ്ദേഹത്തിന്റെ കൃതികളാകുന്നു. 115 ഇടവം 7-ാം നു മരിച്ചു.
20.15 കെ. എം.
വടക്കേക്കുറുപ്പത്തു് കുഞ്ഞൻമേനോൻ ഒരു മഹാപണ്ഡിതനായ സാഹിത്യ സേവകനായിരുന്നു. അദ്ദേഹത്തിന്റെ ഉപന്യാസങ്ങളും ‘വിദ്യാഭ്യാസ’വും പലേകുറി പാഠപുസ്തകങ്ങളായിരുന്നിട്ടുണ്ടു്. വിദ്യാഭ്യാസം Herbert Spencers’ Education എന്ന കൃതിയുടെ തർജ്ജമയാണു്. ഇതു കൂടാതെ സ്വാമി വിവേകാനന്ദന്റെ ഭക്തിയോഗം, കർമ്മയോഗം, ജ്ഞാനയോഗം ഇവയും അദ്ദേഹം ലളിതഭാഷയിൽ വിവർത്തനം ചെയ്തിട്ടുണ്ടു്. എന്നാൽ ഏറ്റവും പ്രധാനമായ കൃതി ‘ഭഗവദ്ഗീത’യുടെ വ്യാഖ്യാനമാണു്. അദ്ദേഹം 1118-ൽ മരിച്ചു.
20.കെ. പി. ഗോവിന്ദപ്പിഷാരടി
അദ്ദേഹം നാഗാന്ദം, രത്നാവലി എന്നീ ശ്രീഹർഷകൃതികൾ തർജ്ജമ ചെയ്തിട്ടുണ്ടു്. 1116 കർക്കടകത്തിൽ മരിച്ചു.
20.17 ആർ. വി. കൃഷ്ണമാചാരി
അദ്ദേഹം മാനവിക്രമൻ ഏട്ടൻ തമ്പുരാന്റെ സദസ്യരിൽ ഒരാളായിരുന്നു. അവിടുന്നു് അദ്ദേഹത്തിനു് അഭിനവ ഭട്ടബാണൻ എന്ന ബിരുദം നല്കി. കേരളപാണിനീയം വിമർശം വഴിക്കാണു് അദ്ദേഹം കേരളീയർക്കു പരിചിതനായതു്. നല്ല വൈയാകരണനും ആലങ്കാരികനും ആയിരുന്നു. ചാരുചര്യാശതകം മലയാളത്തിൽ രചിച്ചിട്ടുണ്ടു്. 1119-ൽ ദിവംഗതനായി.
20.18 പന്തളം രാഘവവർമ്മരാജാ
രത്നപ്രഭ മഹാകാവ്യത്തിന്റെ കർത്താവായ ഇദ്ദേഹം 1116-ൽ പരലോകം പ്രാപിച്ചു.
20.19 കോങ്ങോട്ടു കൃഷ്ണൻനായർ
പാലക്കാട്ടുള്ള ഒരു പുരാതന ഗൃഹമാണു് കോങ്ങോട്ടു്. മി: കൃഷ്ണൻനായർ 1059-ൽ ജനിച്ചു. നല്ല കാഥികനും ഗവേഷകനും ജൗതിഷികനും ആയിരുന്നു. തിരുവനന്തപുരത്തു് ആദ്യം വന്ന അവസരത്തിൽ അദ്ദേഹം എന്നോടുകൂടി ഒരാഴ്ചവട്ടത്തോളം താമസിച്ചിട്ടുണ്ടു്. 1119 വൃശ്ചികം 9-ാം നു മരിച്ചു. ചെറുകഥകൾ, ഋതുമഞ്ജരി, ഗവേഷണപരങ്ങളായ അനേകം ഉപന്യാസങ്ങൾ മുതലായവയാണു് അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ചിട്ടുള്ളതു്.
മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാടു്
നമ്പൂതിരി സമുദായത്തിന്റെ സമുദ്ധാരണത്തിനു വേണ്ടി മനസ്സു മുട്ടി പ്രവർത്തിച്ചു പോന്ന ഈ ധന്യൻ മംഗളോദയത്തിന്റെ പത്രാധിപത്യം കുറേക്കാലം വഹിക്കയും ‘അഫന്റെ മകൻ’ എന്ന പ്രസിദ്ധ കഥ എഴുതി പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. 1119-ൽ ദിവംഗതനായി.
20.20 റാവുസാഹിബ് ചെങ്കുളത്തു കുഞ്ഞുരാമമേനോൻ
കോട്ടയ്ക്കൽ സാഹിത്യപരിഷത്തു കാലത്താണു് ഈ മഹാനുഭാവനെ എനിക്കു കാണ്മാനുള്ള ഭാഗ്യം ലഭിച്ചതു്. അന്നു് അദ്ദേഹം കോട്ടയ്ക്കലിനേ സംബന്ധിച്ചുള്ള പലേ പുരാതനേതിഹാസങ്ങളെ സരസമായി വർണ്ണിച്ചു കേൾപ്പിച്ചു. ഈ മഹാനുഭാവനെ മനസ്സിൽ വച്ചുകൊണ്ടാണു് സി. വി. പ്രേമാമൃതത്തിലെ പങ്കിപ്പണിക്കരെ ചിത്രണം ചെയ്തതെന്നുകൂടി ഇവിടെ പ്രസ്താവിച്ചുകൊള്ളട്ടെ.
എന്താണു് അദ്ദേഹത്തിനു് സാഹിത്യ ചരിത്രത്തിൽ സ്ഥാനം എന്നു ചോദിക്കുന്നവരുണ്ടെങ്കിൽ അവരുടെ ഉപയോഗാർത്ഥം സഞ്ജയന്റെ ഒന്നു രണ്ടു വാക്യങ്ങൾ ഉദ്ധരിക്കാം.
“ആ കാലത്തെ പത്രിക (കേരളപത്രിക) യുടെ മുഖപ്രസംഗങ്ങൾ നിങ്ങൾ വായിച്ചിട്ടുണ്ടോ? പത്രപ്രവർത്തന ലോകത്തിൽ ഇടങ്കയ്യും വലങ്കയ്യും ഒരുപോലെ ഉപയോഗിച്ചിരുന്ന ആ സവ്യസാചി—ഖാണ്ഡവത്തെ ദഹിപ്പിച്ചതുപോലെ ധർമ്മരാജ്യത്തിലെ അധർമ്മവനത്തെ നശിപ്പിച്ച ആ വിജയൻ–സി. വി. രാമൻപിള്ളയായ മഹാഭീഷ്മരെപ്പോലും കുറേക്കാലത്തേക്കു് ശരശയനത്തിലാക്കിയ ആ സുഭദ്രാവല്ലഭൻ—നൂറ്റുവർ എല്ലാം പിടിച്ചടക്കി നാട്ടിൽ നിന്നു തച്ചോട്ടിയപ്പോൾ കൂടി മനം പതറാതിരുന്ന ആ സുഭദ്രാവല്ലഭൻ—പടക്കളത്തിൽവച്ചു് പരമാത്മാവിനെന്നപോലെ, പാലക്കാട്ടു വച്ചു് വന്ദ്യശ്രീമതി തരവത്തു് അമ്മാളു അമ്മയാൽ ശാന്തിമന്ത്രം ഉപദേശിക്കപ്പെട്ട ആ പാർത്ഥൻ–നിങ്ങൾക്കു് ഇനിയും ആളെ മനസ്സിലായില്ലെന്നോ? സാറേ, നമ്മുടെ ഈ ‘ഠ’കാര വട്ടമായ കേരളത്തിൽ–കേരളത്തിൽ അങ്ങനെ രണ്ടാൾക്കു സ്ഥലമുണ്ടോ?–സാക്ഷാൽ—സാക്ഷാൽ. കെ. രാമകൃഷ്ണപിള്ളകൂടി, പത്രലോകത്തിലെ ദ്രോണാചാര്യരായ ഞങ്ങളുടെ ആശാനെ തൊഴുതു കുമ്പിട്ടിട്ടാണു്–അദ്ദേഹത്തിന്റെ ആശിസ്സോടും അനുമതിയോടും കൂടിയാണു്—‘വൃത്താന്ത പത്രപ്രവർത്തന’മാകുന്ന അത്ഭുതാവഹമായ ആ മെയ്യിറക്കം പയറ്റിനെ കളരിയിൽ വച്ചു് പയറ്റി കാണിച്ചതു്! രാമകൃഷ്ണപിള്ളയുടെ വൃത്താന്ത പത്രപ്രവർത്തനത്തിനു് അത്യുജ്വലമായ ഒരു അവതാരിക എഴുതിയതും കുഞ്ഞുരാമമേനോനായിരുന്നു; ഞങ്ങളുടെ ആശാൻ–ആശാനായിരുന്നു”
1884-ൽ അദ്ദേഹം സ്ഥാപിച്ചതാണു് കേരളപത്രിക എന്ന പ്രസിദ്ധ പത്രം. ഒരു അൻപതുകൊല്ലത്തോളം—എന്നു പറഞ്ഞാൽ മരിക്കുന്നതുവരെ—അദ്ദേഹം തന്നെയായിരുന്നു അതിന്റെ മാനേജരും. ആ പത്രത്തിന്റെ ഓരോ ലക്കവും വിറയ്ക്കുന്ന കൈകളോടും തുടിക്കുന്ന ഹൃദയങ്ങളോടും കൂടിയാണു് അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർ തുറന്നു വായിക്കാറുണ്ടായിരുന്നതു്. ഉത്തരഭാരതത്തിൽ അമൃതബജാർ പത്രികയുടെ പത്രാധിപരായിരുന്ന മോത്തിലാൽ ഘോഷ് എപ്രകാരമോ അതുപോലെ കേരളത്തിൽ കുഞ്ഞുരാമമേനോൻ പത്രക്കാർക്കു് ഒരു ആചാര്യൻ തന്നെയായിരുന്നു.
“റാവുസാഹേബ്ബ് ചെങ്കുളത്തു കുഞ്ഞുരാമമേനവന്നു് സ്മാരകസ്തംഭമൊന്നും വേണ്ട. മഹാനായ അലക്സാന്തർക്കും ജൂലിയസ് സീസർക്കും വേണം. അവർ സ്ഥാപിച്ച സാമ്രാജ്യങ്ങളെവിടെ? കുഞ്ഞുരാമമേനോൻ നട്ട വിത്തിൽനിന്നു് ഒരു വൻപിച്ച ഉദ്യാനമാണു് ഉണ്ടായിരിക്കുന്നതു്. ലോകമുള്ളിടത്തോളം കാലം മുന്നോട്ടു പോകുന്തോറും അതു വർദ്ധിക്കുകയേ ഉള്ളു. ഇന്നു നിങ്ങൾ നാടെങ്ങും കാണുന്ന വർത്തമാനപ്പത്രങ്ങളൊക്കെയും അദ്ദേഹത്തിന്റെ വിജയ പതാകകളാണു്.” എന്നു സഞ്ജയൻ പറഞ്ഞിട്ടുള്ളതു് അക്ഷരംപ്രതി പരമാർത്ഥമാണു്.
അദ്ദേഹത്തിനു് രണ്ടേ രണ്ടു ദോഷങ്ങളേ ഉണ്ടായിരുന്നുള്ളുവെന്നു് സഞ്ജയൻ പറയുന്നു. ഒന്നു്–“വാർദ്ധക്യം ബാധിച്ച ഞങ്ങളുടെ ആശാന്റെ കണ്ണുകൾ മഹാത്മാഗാന്ധിയാകുന്ന ഹിമാലയത്തെ മൂടൽമഞ്ഞാണെന്നു തെറ്റിദ്ധരിച്ചു.” രണ്ടു്—“ഒരു പച്ചക്കളവിന്മേൽ, ജനശ്രുതി അധികകാലത്തേക്കു നിലനില്ക്കുകയില്ലെന്നുള്ള ന്യായത്തിന്മേൻ, വാസ്തവമെന്നുതന്നെ വിശ്വസിക്കുന്ന തുഞ്ചത്താചാര്യരുടെ ഏക ദോഷം ഞങ്ങളുടെ ആശാനെയും ബാധിച്ചിരുന്നു.”
20.21 കുട്ടമത്തു കവികൾ
വടക്കേ മലയാളത്തുള്ള ഒരു പ്രസിദ്ധ കുടുംബമാണു് കുട്ടമത്തു കുന്നിയൂരു്. ആ കുടുംബത്തിൽ കുഞ്ഞുണ്ണിക്കുറുപ്പു് എന്നൊരാൾ ദേവീമാഹാത്മ്യം ഭാഷയായി രചിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഭാഗിനേയനായിരുന്ന ചെറിയ രാമക്കുറുപ്പും (1022-1081) കുഞ്ഞിക്കേളുക്കുറുപ്പും കവികളായിരുന്നു. ശ്രീരാമാവതാരം ചെറിയ രാമക്കുറുപ്പിന്റേയും, ഖരവധം ഓട്ടൻതുള്ളൽ കേളുക്കുറുപ്പിന്റേയും കൃതികളാണു്. അവരുടെ ഭാഗിനേയനായ കുഞ്ഞമ്പുക്കുറുപ്പു വൈദർഭീവാസുദേവം, അംശുമതീ ധർമ്മഗുപ്തം, കീർത്തിഭൂഷണചരിത്രം, ഉഷാനിരുദ്ധം ഇത്യാദി പല കൃതികൾ രചിച്ചശേഷം 1086-ൽ മരിച്ചു. കുഞ്ഞുകൃഷ്ണക്കുറുപ്പു് 1056-ൽ ജനിച്ചു. സംഗീത സാഹിത്യങ്ങളിൽ ഒരുപോലെ നിപുണനായിരുന്ന അദ്ദേഹം അനേകം ഖണ്ഡകാവ്യങ്ങളും, കാളിയമർദ്ദനം ഭാഷായമകകാവ്യം, മൂകാംബികാപുരാണം കിളിപ്പാട്ടു്, ബാലഗോപാലം ആട്ടക്കഥ മുതലായ കൃതികളും രചിച്ചു് ഭാഷയെ പരിപോഷിപ്പിച്ചിട്ടു്, 1119-ൽ ദിവംഗതനായി. മാതൃകയ്ക്കായി ഒരു പദ്യം ഉദ്ധരിക്കുന്നു.
അമ്മയും ഞാനും
ആലംബമില്ലാത്തിടത്താലംബമവ്യക്തമായ് ലോലംബ നീലാകാശവിഗ്രഹം കൈക്കൊണ്ട നീ നക്ഷത്രവൃന്ദങ്ങളെത്താങ്ങുന്ന തൃക്കൈകളാൽ നിത്യവും തഴുകുന്നിതെന്നെയിമ്മാഹേശ്വരി. ഭവ്യമാമുഷസ്സന്ധ്യതോറുമേ കാണുന്ന നി- ന്നവ്യക്ത ഹസ്തത്തിങ്കൽ കനകത്താമ്പാളം ഞാൻ വൻദൂരത്തെഴുമതിൽനിന്നൂറും സമുജ്ജ്വല സിന്ദൂരച്ചാറിൽ മുക്കി ലോകത്തേ രഞ്ജിപ്പു നീ. ഓരോരോ ധാരകളുമതിലജ്ജീവാമൃത- സാരമുള്ളടക്കിയ ചുകന്ന ശാലകകൾ വൃക്ഷവുമശ്ശലാകയേറ്റൊട്ടൊന്നു കണ്മിഴിച്ചു വിശ്വമാതാവേ! നന്നായ് പൊഴിപ്പു പൂപ്പുഞ്ചിരി. എടുത്താലൊടുങ്ങില്ല, കൊടുത്താൽ കുറയില്ല, മുടക്കം വരാറില്ല കൊടുപ്പാനൊരിക്കലും സ്ഫുടമജ്ജീവാമൃതം നിറച്ചു തൃക്കയ്യിൽ നീ- യെടുത്ത പൊൻപാത്രമിതെത്രകാലമായമ്മേ! അത്രകാലവും നിൻ പൊൻപാത്രസിന്ദൂരത്തിങ്കൽ സക്തനായ് വീണുരുണ്ടു ഞാനെത്ര വാണിരിക്കാം.
‘മാടായിക്കുന്നു്’എന്ന കൃതിയിലെ രണ്ടു പദ്യങ്ങൾ,
അടിമുതൽ മുടിയോളം പൂണ്ടു നൽപ്പുല്ലരോമം
മുടിയിൽ നെടിയ കൊച്ചക്കാവിലേ വൃക്ഷമാക്കി
വടിവിലൊരരയാലാൽ പിന്നിൽ വൻവാലു പൊക്കി-
ത്തടി പെരുകിയിരിപ്പൂ നല്ല മാടായ് മഹീധ്രം.
നിലയിലതിവലിപ്പം പാറയാൽ മെയ്‍കടുപ്പം
ചിലതിവ നിരുപിച്ചാലില്ലടുപ്പാനെളുപ്പം
നലമൊടടിപിടിച്ചാലായി; സന്മാർഗ്ഗമമ്പോ!
സുലഭമിഹ ഗഭീരക്ഷാന്തിമാന്മാർ മഹാന്മാർ.
20.22 റ്റി. എം. രാമൻനമ്പ്യാർ
തെങ്ങൊളിമഠം റ്റി. എം. രാമൻനമ്പ്യാർ 1043-ൽ ജനിച്ചു. പോർലാതിരി ഉദയവർമ്മ തമ്പുരാന്റെ സദസ്സിലെ ഒരു അംഗവും സാമാന്യം നല്ല വാസനയുള്ള കവിയുമായിരുന്നു. മുകുന്ദാനന്ദം ഭാണം, മുകുന്ദമാലാസ്തുതി, ചിത്രകേതുചരിതം തുള്ളൽ, ശ്രീകൃഷ്ണദൂതു് കൈകൊട്ടിക്കളിപ്പാട്ടു് ഇത്യാദി കൃതികൾക്കു പുറമേ കവനകൗമുദി, കവനോദയം ഇത്യാദി മാസികകൾ വഴിക്കു് അനേകം ഖണ്ഡകൃതികളും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. 1115-ൽ മരിച്ചു. മാതൃകയ്ക്കായി പള്ളിക്കെട്ടുവർണ്ണനയിൽ ഏതാനും വരികൾ ഉദ്ധരിച്ചു കൊള്ളുന്നു.
ആർക്കും നല്ല രസം മനസ്സിനുളവാക്കീടുന്ന മട്ടൂറ്റമാ-
യാർക്കും ഘോഷവിശേഷമങ്ങനെ ജഗത്തെങ്ങും മുഴങ്ങുന്നുതേ
ഓർക്കുമ്പോളിതു ചെന്നനന്തനിയലും രണ്ടായിരം കണ്ണിനും
ചേർക്കും കൗതുകമെന്നു തീർച്ച പറയാനാവില്ല നാവില്ല ഞാൻ.
ആനന്ദം ചെവികൾക്കു ചേർക്കുമതുലം നാഗസ്വരം ഭാസ്വരം
ഗാനം മാനസമോഹനം മൃദുമൃദംഗാദ്യങ്ങൾ വാദ്യങ്ങളും
ആനക്കോപ്പുകളെത്രചിത്ര മഴകേറീടും വിതാനോജ്ജ്വല-
സ്ഥാനക്കാഴ്ച മനോഹരം കരിമരുന്നോരോതരം മേത്തരം
ചക്രം നല്ല സുദർശനത്തിനു സമം ഘോരാരവം പൂണ്ടു ഭു-
ചക്രം ഞെട്ടി വിറച്ചിടും കതിനയും കേമം വെടിക്കൂട്ടവും
ശക്രൻതന്നൊടടുത്തു വാർത്തയറിയിച്ചീടാൻ നടക്കുംവിധം
വക്രം വിട്ടുയരുന്ന ബാണഗണവും മറ്റും മഹാവിസ്മയം.
20.23 മാവേലിക്കര ഉദയവർമ്മരാജാ ബി. ഏ.
അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാന്റെ സീമന്തപുത്രനായി 1044-ൽ ജനിച്ചു. നല്ല പണ്ഡിതനും കുശാഗ്രമതിയും ഗവേഷണ ചതുരനും കവിയുമായിരുന്നു. ഡാക്‍ടർ കൃഷ്ണൻ പണ്ടാലയും, ടി. കെ. കൃഷ്ണമേനോൻ അവർകളും ചേർന്നു പ്രസിദ്ധപ്പെടുത്താൻ തുടങ്ങിയ ലഘുശാസ്ത്ര പാഠാവലിയുടെ ആദ്യപുസ്തകമായ പ്രവേശിക എഴുതിയതു് അവിടുന്നായിരുന്നു. ഹാക്സിലിയുടെ Introductory Primer എന്ന ഗ്രന്ഥത്തിന്റെ അനുവാദമായ പ്രസ്തുത കൃതിയിൽ നിന്നു്, ശാസ്ത്രീയ വിഷയങ്ങളെ ലളിതവും പ്രസന്നവുമായ ഭാഷയിൽ പ്രതിപാദിക്കാൻ അവിടുത്തേക്കുണ്ടായിരുന്ന ചാതുരി നല്ലപോലെ തെളിയുന്നു. മാതൃകയ്ക്കായി ഒരു ഖണ്ഡിക ഉദ്ധരിക്കാം.
“ഒരു പദാർത്ഥത്തിനു് ഭാരമുണ്ടെന്നു പറഞ്ഞാൽ, ആ പദാർത്ഥം തടവില്ലാതിരിക്കുന്നപക്ഷം ഭൂമദ്ധ്യത്തിലേക്കു വീഴാൻ ഭാവിക്കുന്നു എന്നർത്ഥമാകുന്നു എന്നു് നാം കണ്ടല്ലൊ. കർഷം എന്നുള്ള ശബ്ദത്തെ ഭാരം എന്നുള്ള അർത്ഥത്തിൽ ആദ്യം ഉപയോഗിച്ചുവന്നു അതിനാൽ ഭാരമുള്ള ഒരു പദാർത്ഥം ഭൂമദ്ധ്യത്തിലേക്കു് കൃഷേളിമമാകുന്നു എന്നു പറയപ്പെട്ടു. കേവലം ഈ അർത്ഥത്തിൽ അല്ല ഇപ്പോൾ കർഷശബ്ദത്തെ ഉപയോഗിക്കുന്നതു്. എന്തെന്നാൽ മഴയുടെ ബിന്ദു ഭൂതലത്തിലേക്കു വീഴുന്നതുപോലെ, ഏതു ഭൗതികപദാർത്ഥവും അന്യമായ ഭൗതിക പദാർത്ഥത്തോടു് അടുക്കുവാൻ ഭാവിക്കുന്നു എന്നും, ഒരു പദാർത്ഥത്തിന്റെ സ്വഭാവം എന്തുതന്നെ ആയിരുന്നാലും അതിന്റെ ഏതെങ്കിലും രണ്ടു ഭാഗങ്ങൾ, തടവില്ലാതിരുന്നെന്നു വരികിൽ വാസ്തവത്തിൽ അന്യോന്യം അടുക്കും എന്നുമുള്ള സാമാന്യവിധിയെ അല്ലെങ്കിൽ പ്രകൃതിനിയമത്തെ അനേകം സൂക്ഷ്മങ്ങളായ പ്രേക്ഷണങ്ങളും പ്രയോഗങ്ങളും കൊണ്ടു് ശാസ്ത്രജ്ഞന്മാർ നിർണ്ണയിച്ചിരിക്കുന്നു.”
ഡാക്ടർ ഫാസ്റ്റരുടെ ശരീരശാസ്ത്രവും അവിടുന്നു ഭാഷാന്തരം ചെയ്തെങ്കിലും, പ്രസിദ്ധീകരിച്ചിട്ടുള്ളതായി തോന്നുന്നില്ല. ഭാഷാമുദ്രാരാക്ഷസവും, നളചരിതം ആട്ടക്കഥയുടെ നാടകരൂപത്തിലുള്ള വിവർത്തനവും ആണു് അവിടുത്തേ ഇതര കൃതികൾ. ഇവ കൂടാതെ ഭാഷാപോഷിണിയിലും മറ്റും അവിടുന്നു് അനേകം ഉപന്യാസങ്ങൾ പ്രസിദ്ധപ്പെടുത്തിക്കണ്ടിട്ടുണ്ടു്. 1119-ൽ അവിടുന്നു് ദിവംഗതനായി.
20.24 ടി. സി. പരമേശ്വരൻ മൂസ്സു്
ചോലക്കരയില്ലത്തു് പരമേശ്വരൻമൂസ്സു് 1042-ൽ ജനിച്ചു. പുന്നശ്ശേരി നീലകണ്ഠശർമ്മ എന്ന മഹാപണ്ഡിതന്റെ ശിഷ്യന്മാരിൽ അഗ്രഗണ്യനായിരുന്ന അദ്ദേഹം ഏറിയ കാലം വിജ്ഞാന ചിന്താമണി മാസികയുടേയും പ്രസ്സിന്റേയും നടത്തിപ്പിൽ ഗുരുവിനെ സഹായിച്ചുകൊണ്ടിരുന്നു. ഈശ്വരാനന്ദസരസ്വതി എന്ന പേരിൽ അദ്ദേഹം മുപ്പതിൽപരം ജ്ഞാനസംവർദ്ധകങ്ങളായ ധാർമ്മിക ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അവയിൽ പ്രധാനം നാരായണീയം ശ്യാമസുന്ദരം വ്യാഖ്യാനം, സന്ധ്യാവന്ദനം ഭാഷ്യം ഇവയാകുന്നു. എന്നാൽ അദ്ദേഹത്തിന്റെ യശസ്സു് പ്രധാനമായി നിലനില്ക്കുന്നതു് അമരകോശത്തിന്റെ വ്യാഖ്യാനം വഴിയാണു്. ആ കൃതിയെ അഭിനന്ദിച്ചു് മാനവിക്രമൻ ഏട്ടൻ തമ്പുരാൻ അദ്ദേഹത്തിനു അഭിനവവാചസ്പതി എന്ന ബിരുദം നല്കി. ത്രിവേണി എന്ന പേരിൽ അതിന്റെ ഒരു സംഗ്രഹം പ്രസിദ്ധപ്പെടുത്തുന്നതിനായി പ്രസ്സിൽ കൊടുത്തിട്ടു് അധികകാലം കഴിയുംമുമ്പേ—അതായതു് 1114 വൃശ്ചികം 7-ാം തീയതി—അദ്ദേഹം പരലോകം പ്രാപിച്ചു.
20.25 ടി. സി. അച്യുതമേനോൻ
ഭാഷാസംഗീത നാടകാഭിനയത്തെ കേരളത്തിൽ പ്രചരിപ്പിച്ചവരുടെ കൂട്ടത്തിൽ പ്രധാനികൾ ടി. സി. അച്യുതമേനോൻ, എരുവ ചക്രപാണിവാര്യർ, സരസഗായകകവിമണി കെ. സി. കേശവപിള്ള ഇവരായിരുന്നു. അവരുടെ കൃതികൾക്കുണ്ടായിട്ടുള്ളിടത്തോളം പ്രചാരം മറ്റു നാട്യകൃതികൾക്കൊന്നിനും ഉണ്ടായിട്ടില്ലെന്നു നിസ്സംശയം പറയാം.
ടി. സി. അച്യുതമേനോൻ സാമാന്യം വ്യുല്പത്തിയുള്ള ഒരു കവിയും നല്ല ഗായകനും നടനുമായിരുന്നു. സംഗീതനൈഷധത്തിൽ കിരാതന്റെ പാർട്ടു് അദ്ദേഹമായിരുന്നത്രേ അഭിനയിക്കാറുണ്ടായിരുന്നതു്. അദ്ദേഹം 1044-ൽ ജനിച്ചു. സംഗീതനൈഷധം, ഹരിശ്ചന്ദ്രചരിതം എന്നീ കൃതികൾ അദ്ദേഹത്തിന്റെ വകയായി മലയാളികൾക്കു ലഭിച്ചിട്ടുണ്ടു്. അവയിൽ സംഗീതനൈഷധത്തിനു് ഇരുപതോളം പതിപ്പുകൾ ഉണ്ടായിട്ടുള്ളതിൽ നിന്നു് അതിനു് എത്രത്തോളം പ്രചാരം അക്കാലത്തുണ്ടായിരുന്നു എന്നൂഹിക്കാം. ആദ്യത്തെ അഞ്ചു വർഷങ്ങൾക്കിടയിൽത്തന്നെ പതിനായിരുത്തി മുന്നൂറു പ്രതികൾ വിറ്റുതീർന്നു. എന്നാൽ അദ്ദേഹത്തിന്റെ ഹരിശ്ചന്ദ്രചരിതം വാരിയരുടേതുപോലെ പ്രസിദ്ധമല്ല. അദ്ദേഹം 1117-ൽ മരിച്ചു. സംഗീത നൈഷധത്തിലെ ഒരു ശ്ലോകവും ഗാനവും ചുവടേ ചേർക്കുന്നു.
മാനേലുംമിഴി ദുഷ്ടരാമസുരരും ചൊല്ക്കൊണ്ട ദിക്പാലരും
മാനംചേർന്ന നരേന്ദ്രരൊക്കെയുമഹോ നിന്നേ ലഭിച്ചീടുവാൻ
മാനംവിട്ടധികം പ്രയത്നമതുചെയ്തെന്നാകിലും നിന്നെയി-
ന്നൂനംവിട്ടൊരു പൂർവജന്മസുകൃതംകൊണ്ടിന്നു കൊണ്ടീടിനേൻ.
ചെഞ്ചുരുട്ടി–രൂപകം
കാമിനിമണേ മനമോടുമനം—ചേർത്തു നമ്മുടെ കാമം സാധിപ്പിച്ചോരന്നം—ശൂന്യമാകയാൽ.കാമി
ഗരളം ശംഭുദേവൻ തന്റെ കരളിലെന്നപോൽ കരളിതെന്റെ ഖേദസുഖത്തിൽ നടുവിലാണഹോ.കാമി
കുണ്ഡിനത്തിൽ ചെന്നു നിന്നെ—ക്കണ്ടുചൊന്നതും പൂർണ്ണമോദം തിരിയേ വന്നു തമ്മിൽച്ചേർത്തതും.കാമി
ഓരുന്നേരത്തവനേ നേരേ കണ്ടിടായ്കയാൽ ചേരുന്നല്ലലഖിലസുഖവും ദൂരെ നീക്കുന്നു.കാമിനി
20.26 നടുവത്തു മഹൻ നമ്പൂരിപ്പാടു്
നടുവത്തു മഹൻനമ്പൂരിപ്പാടു് അച്ഛനെപ്പോലെതന്നെ നല്ല വാസനാകവിയായിരുന്നു. ഞാൻ എറണാകുളത്തു് ഈയ്യാട്ടിൽപ്പണിക്കരുടെ വീട്ടിൽ പഠിച്ചു താമസിച്ചിരുന്ന കാലത്തു് അദ്ദേഹം പണിക്കരെ കാണുന്നതിലേക്കായി അവിടെ കൂടക്കൂടെ വരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സരസഭാഷണത്തിൽ പലപ്പോഴും ഞാൻ മുഗ്ദ്ധനായിപ്പോയിട്ടുണ്ടു്.
അദ്ദേഹം 1043-ൽ ജനിച്ചു. നടുവത്തച്ഛന്റെ ജീവചരിത്രം നോക്കുക. അദ്ദേഹത്തിന്റെ ഖണ്ഡകൃതികൾ സംഗ്രഹിച്ചു് പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ ഇവിടെ വിവരിക്കുന്നില്ല. സീമന്തിനീചരിതം എന്ന കൂട്ടുയാദാസ്തുകവിതയുടെ നാലും അഞ്ചും സർഗ്ഗങ്ങൾ അദ്ദേഹത്തിന്റേതാണു്. അതിൽനിന്നു് ഏതാനും പദ്യങ്ങൾ ഉദ്ധരിക്കാം.
മഹാരാജ! ഭാഗ്യം മഹാഭാഗ്യമിന്നീ
മഹാ ദിവ്യലോകം പ്രവേശിച്ച കാര്യം
മഹാദേവദേവന്റെ കാരുണ്യമൊന്നേ
സഹായം പ്രപഞ്ചത്തിലോർക്കുമ്പൊഴാർക്കും
കിനാവിങ്കലുംകൂടിയെത്താത്ത ലോക-
ത്തനായാസമെത്തിബ്ഭവൽപ്രീതി നേടി
മനാഗോന്നുമല്ലെന്റെ പുണ്യം, സുഖാസ-
ജ്ഞനാവാപ്തിയൊന്നിങ്കലെന്നാപ്തവാക്യം.
ഫുണിക്കോപ്പു ചാർത്തുന്ന ദേവന്റെ ചൂഡാ-
മണിക്കുള്ള വംശത്തിലാണെന്റെ ജന്മം
ഗണിച്ചാലൊടുങ്ങാതെയൂഴീശർപാദം
പണിഞ്ഞീടുവോനെൻ പിതാവിന്ദ്രസേനൻ.
മുദാ താതപാദന്റെ ചൊല്ക്കീഴടങ്ങി-
സ്സദാനേരമക്ഷോണി രക്ഷിച്ചിരിപ്പോൻ
സദാരൻ മഹാരാജ! ഞാനോർക്ക ചന്ദ്രാം-
ഗദാഖ്യൻ വിഭോ വൈരസേനിക്കു പൗത്രൻ.
എനിക്കുണ്ടു പെറ്റമ്മ ഞാൻ വേണ്ട സീമ-
ന്തിനിക്കച്ഛനിച്ചിത്രവർമ്മക്ഷിതീശൻ
ജനിച്ചില്ല സന്താനമെൻതാമരാക്ഷി-
ക്കിനിക്കേൾക്ക ഞാനീ നിലയ്ക്കായ കാര്യം.
ഒരിമ്പം കലർന്നിട്ടു ഞാൻ കൂട്ടർകൂടീ-
ട്ടൊരിക്കൽ പുറപ്പെട്ടു കാളിന്ദിയാറ്റിൽ
തെരിക്കെന്നൊരോടംകുളിപ്പാൻ മഴക്കാ-
റൊരിമ്മിക്കുമില്ലാത്ത നാളാത്തമോദം.
ചൊരിഞ്ഞു മഹാമാരി, കാറ്റൂതിയോടം
ചെരിഞ്ഞു പിടിച്ചിട്ടു നിന്നില്ല മുങ്ങീ
പിരിഞ്ഞു തുണക്കാർ, കിടന്നേറെ നട്ടം-
തിരിഞ്ഞു പരം ഞാൻ പൊടുക്കെന്നു താണൂ.
‘ഒരു സങ്കടം’ അദ്ദേഹത്തിന്റെ ഖണ്ഡകൃതികളിലൊന്നാണു്. വള്ളത്തോളിനു് ബാധിര്യം ബാധിച്ചതിനെപ്പറ്റിയുള്ള ഒരു വിലാപവും അതിന്റെ പരിഹാരത്തിനായുള്ള പ്രാർത്ഥനയുമാണതു്.
നാലാറുപേരൊടൊരുമിച്ചു നിരന്നിരുന്നു
കോലാഹലം വെടി പറഞ്ഞു തകർത്തിടുമ്പോൾ
ചേലാർന്നൊരെൻപ്രിയവയസ്യനെഴും വികാരം
ശൈലാത്മജേ! വലിയ സങ്കടമൊന്നു കാണ്മാൻ.
ഉണ്ടായനാൾമുതലലഞ്ഞഴകുള്ള കേൾവി-
യുണ്ടായ്വരാൻ കരുതി നിങ്കഴലിൽ ഭജിക്കേ
ഉണ്ടായിരുന്ന നിജ കേൾവിയുമസ്തമിച്ചു
കണ്ടാൽ നിനക്കു സുഖമോ സുരലോകവന്ദ്യേ!
ധന്വന്തരിക്കരിയ പെങ്ങൾ ഭിഷക്തമന്റെ
തന്വദ്ധമംബ! സുരവൈദ്യർ തൊഴുന്ന ദൈവം
മമ്പന്തരങ്ങൾ വിളയും വിളഭൂമി, നിയ്യേ!
തന്വംഗി! നിങ്കലമരാത്ത ഗളങ്ങളുണ്ടോ?
മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് വളരെ ഹൃദ്യമായിട്ടുണ്ടു്.
കടുദംഷ്ട്രം കടിച്ചുകൊണ്ടിടയ്ക്കിടയ്ക്കിടിനാദ-
മിടയുംമട്ടലറിബ്ഭൂ വിളങ്ങി ദേവി
വടിവോടത്രിമൂർത്തികൾക്കടിമയായടിക്കമ്പി-
ട്ടുടനടി നടന്നു ഞാണൊലി മുഴക്കി
ഉലകുകൾ നിറഞ്ഞു ഞാണോശയുമട്ടഹാസവും
മലകളുമവനിയും കുലുങ്ങിയപ്പോൾ
ജലധികളേഴുമൊപ്പം കലങ്ങിപ്പോയ് ചരാചരം
നിലതെറ്റിത്തലചുറ്റിപ്പകച്ചു പാരം
ഇടികേൾക്കും സിംഹദംഷ്ട്രം കടിച്ചുടൻ സട കൂർമ്പി-
ച്ചെടുത്തു ചാടിടുംപടി കടുമദത്താൽ
ഉടനെയിഗ്ഘോഷം കേൾക്കുന്നിടംനോക്കിപ്പടകൂട്ടീ-
ട്ടടരെങ്കിലടരെന്നു മഹിഷൻ പാടേ
ഓടിയങ്ങോട്ടടുത്തപ്പോൾ കോടിസൂര്യനിടചേർന്നു
ധാടിതേടിയുടവാർന്ന ദേവിയെക്കണ്ടു.
ആശ്രമപ്രവേശം, കാവ്യശകലങ്ങൾ, ഗുരുവായൂരപ്പൻ കഥ, പിഷാരിയ്ക്കലമ്മ, സന്താനഗോപാലം ഇവയാകുന്നു അദ്ദേഹത്തിന്റെ മറ്റു കൃതികൾ.
നടുവത്തു മഹൻനമ്പൂരിപ്പാടു് 1119-ൽ ഇഹലോകവാസം വെടിഞ്ഞു.
20.27 കുമ്മനം ഗോവിന്ദപ്പിള്ള
1047-ൽ ജനിച്ചു. ഇംഗ്ലീഷും മലയാളവും അദ്ദേഹത്തിനു നല്ലപോലെ വശമായിരുന്നു. വളരെക്കാലം നസ്രാണിദീപികയുടെ പത്രാധിപത്യം പ്രശസ്തമായ വിധത്തിൽ നടത്തി. മുരാരിയുടെ സുപ്രസിദ്ധ നാടകമായ അനർഘരാഘവത്തെ ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതിനു പുറമേ ശ്രീചിത്രോദയം എന്നൊരു സ്വതന്ത്രകൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്.
മാതൃകയ്ക്കായി അനർഘരാഘവത്തിലെ രണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
മുപ്പാരെങ്ങനൊയക രാക്ഷസവരൻ
സന്തപ്തമാക്കീ പരം
കെല്പാർന്നെങ്ങനെ പത്മനാഭനുളവായ്
മാർത്താണ്ഡഗോത്രത്തിലും
സ്വഭാഷാ സ്വയമേ മുനിപ്രവരനിൽ
ശോഭിച്ചതെവ്വണ്ണമി-
ന്നപ്പോലെ കവികൾക്കിതൊക്കെയെളുതാം
മുജ്ജന്മപുണ്യത്തിനാൽ.
ആമോദത്തൊടുയർന്നു യാഗമധികം
ചെയ്യുന്ന നിന്നമ്പിയം
കാമം വാരിധിയെക്കുഴിച്ചു സഗരൻ
യാഗങ്ങളെച്ചെയ്തവൻ
ഈ മന്ദാകിനി നിന്റെ പൂർവികചരി-
ത്രത്തിൻ കൊടിക്കൂറയാ-
ണീമട്ടായതു തൻ ത്രിലോകഗുരുവിൻ-
സാമർത്ഥ്യമാണൊക്കയും.
20.28 എം. കുഞ്ഞൻവാരിയർ
മികച്ച സംസ്കൃതഭാഷാപണ്ഡിതനും വൈദ്യനും കവിയുമായിരുന്ന കുഞ്ഞൻവാരിയർ അനവധി ഭാഷാകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. 1118-ൽ മരിച്ചു. ചില കൃതികളിൽ നിന്നു മാത്രം ഉദാഹരണങ്ങൾ ചേർക്കുന്നു.
നമ്മുടെ അമ്മ–
ചൊല്ലാമെടുത്തു കഥയൊന്നിഹ ഞാനതുള്ളി-
ലെല്ലാരുമോർത്തിടുകിലമ്മയെ വാഴ്ത്തുമേറ്റം
വല്ലാതെ മൂർഖനൊരു നായർ വയസ്സു മൂത്തു്
പല്ലാടുമമ്മയൊടുമൊത്തൊരിടത്തു പാർത്തു.
മൂപ്പർക്കു ശുണ്ഠി ചെറുതല്ല, വയസ്സിനന്നു
മൂപ്പത്ര ചെന്ന കിഴവിക്കുമൊതുക്കമില്ല
ആപ്പട്ടണത്തിലെഴുവോക്കിവർ തമ്മിലുള്ള
മാപ്പറ്റൊരാക്കലഹമേറ്റമുപദ്രവംതാൻ.
കള്ളുംകുടിക്കുമെതിരില്ലിവനാരുമെന്നു
ഭള്ളും നടിക്കുമെവരോടുമിവൻ ശഠിക്കും
തുള്ളും കയർക്കുമിവ കാണ്മൊരു തള്ളയുള്ളിൽ
തള്ളും പുരുപ്രണയസംഭ്രമമാർന്നടുക്കും.
ഉൾക്കൂറിയന്നണയുമമ്മ ചൊടിച്ചനിഷ്ട-
മുൽക്കൂലവന്മദമെഴുന്നവനോടു ചൊല്ലും
ആ ക്രൂരനോ കലശലായ് കലഹിക്കുമെന്ന-
ല്ലാക്കൂനിയെ ക്ഷിതിയിലിട്ടു ചവിട്ടുമേറ്റും.
പെറ്റമ്മയോടിതുവിധം കയറിക്കടന്നു
കുറ്റം നടത്തുമവർതൻകഥയെത്ര കഷ്ടം!
തെറ്റെന്നെണീറ്റഥ മുതുക്കിയൊതുക്കിയത്ത-
ലേറ്റം രസാലവനു ചോറു വിളമ്പിയൂട്ടും.
ഒരു സന്താപദശകം (പുത്രവിയോഗത്തെപ്പറ്റി)–
സ്മരിച്ചോർക്കുമാപത്തറുന്നമ്മയാദ്യം
മരിച്ചൂ മരിക്കേണ്ട കാലം വരാതെ
ഇരിക്കട്ടെയാക്കഷ്ടമെന്നല്ല പിന്നെ-
ത്തെരിക്കുന്നു പോയ് ജ്യേഷ്ഠനേറ്റം വിശിഷ്ടൻ
അവാൎയ്യാൎത്ത ി ബാധിച്ചു ബോധിച്ചു ഹൃത്തിൽ
ഭവാംഘ്രിദ്വയംവച്ചു പൂജിച്ചു നിത്യം
ഭവാന്നത്തിനായ് മാർഗ്ഗമോർത്തോർത്തു ഞാനും
നവാസ്വാസ്ഥ്യമുൾക്കൊണ്ടു ദീക്ഷിച്ചിരുന്നേൻ.
ഉടൻ പിന്നെ നേരിട്ട കഷ്ടം നിനച്ചാ-
ണുടഞ്ഞെന്റെ ഹൃത്തട്ടു പൊട്ടുന്നിതിപ്പോൾ
കടന്നെന്തുമീയന്തകൻ ഹന്ത ചെയ്‍വാൻ
തുടർന്നാകിലെന്താണൊരന്തം ജഗത്തിൽ.
പഠിപ്പിച്ചു പാസ്സാക്കിയുദ്യോഗമൊന്നും
പിടിപ്പിച്ചൊരുത്സാഹമുൾക്കാമ്പിലേറ്റം
തടിപ്പിച്ചു വിട്ടുള്ളൊരെൻപൈതലെസ്സം
ഘടിപ്പിച്ചു തൻ കയ്യിലയ്യോ കൃതാന്തൻ.
ചിത്രചരിത്രം–
ആരാജമാനസുമകോളമഗാത്രനാക-
മാരാജമാന്യ നൃപതിപ്രിയഭാഗിനേയൻ
ദൂരാർത്തനക്കനകഗാത്രിയെ ഹൃത്തിലേന്തി-
യാരാലണഞ്ഞു ബത തൽപുരിഭൂരിയന്നം.
ഇന്നാടശേഷവുമടക്കി നയാൽബ്ഭരിക്കും
കുന്നാഴിനാഥനധികം പ്രിയനിക്കുമാരൻ
എന്നാട്ടിലും മഹിതനെന്തവിടേയ്ക്കസാധ്യ-
മെന്നാലുമന്നു ബത കുന്ദശരാർത്തനായി
സദ്രാമണീയകമിണങ്ങുമൊരുത്തിയെക്ക-
ണ്ടുദ്രാഗമായ്ക്കരളിതെന്നു വെറുക്കയാലോ
വിദ്രാവിതോരുസുഖനാമവിടേയ്ക്കു ഹന്ത
നിദ്രാവധൂടിയരികത്തണയാതെയായി.
ഇവ കൂടാതെ ജനകോപദേശം, ദക്ഷിണയാത്ര, മുക്തിസ്ഥലവിലാസം എന്നിങ്ങനെ അദ്ദേഹം അനേകം കൃതികൾ രചിച്ചിട്ടുണ്ടു്.
20.29 ആലത്തൂർ അനുജൻ നമ്പൂരിപ്പാടു്
നല്ല ഫലിതരസികനായ കവിയും ഗദ്യകാരനും ആയിരുന്നു. റാണി ഗംഗാധരലക്ഷ്മിയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന കൃതി. കവിതകളിൽ ചിലതു് ഉദ്ധരിക്കാം.
പണയത്തിൽപ്പെട്ട പാഞ്ചാലി–
ഒരു വസ്ത്രമുടുത്തു തീണ്ടലായ്വാ-
ണരുളും പാർഷതിയെപ്പിടിച്ചിഴയ്ക്കേ
പുരുകോപമിയന്നു കൺ ചുവത്തി-
പ്പരുഷം ധർമ്മജനോടു ഭീമനോതി.
കരുതാതെ കളിച്ചു നാടു വില്ക്കും
പുരുഷന്മാർ പലരുണ്ടു പാരിടത്തിൽ
കരുതീടുകിലേവമിഷ്ടമേറ്റം
പെരുകുംപെണ്ണിനെ വിറ്റതില്ലൊരാളും
ഗുണമേറ്റമെഴും ഭവാനുമേവം
പ്രണയംചേർന്നൊരു ഞങ്ങൾ നാലുപേരും
പണയത്തിലിരുന്നതെന്തു സാരം
തൃണമാണായതു ഞങ്ങൾ ദാസരല്ലോ.
ലക്ഷ്മീവിലാസത്തിലെ പറ.
ഘനശൈത്യമകന്നുമഞ്ഞൊഴിഞ്ഞി-
ട്ടനഘശ്രീമകരാവസാനകാലം
ധനധാന്യസമൃദ്ധിപൂണ്ടുമന്നിൽ
ജനമാനന്ദരസത്തിൽ മുങ്ങിടുന്നു.
അരുണാമലകാന്തി ചിന്തുമോമൽ-
ത്തരുണാർക്കൻ തരമോടുദിച്ചുയർന്നു
ഒരുപാടു പരന്നെഴുന്ന വിയൂ-
രൊരുപാടംകമനീയയായ്ക്കഴിഞ്ഞു.
അംബാഷ്ടകം, യമകം.
പുരുതപസ്വിമനോഭവജിന്മന-
സ്സൊരുമയാർന്നു കവർന്നൊരു ചണ്ഡികേ
ഗുരുപയോധരനമ്രസുമധ്യമേ
സുരുചിരോരു ചിരോദയമേകണേ.
പലവിധം പതറുന്നൊരു കാമമാം
വലയിലാണ്ടു വലഞ്ഞൊരിടത്തുമേ
നിലപൊറാത്ത മനസ്സിനു നീ കൃപാ-
നിലയമേ ലയമേകക നിൻപദേ.
അശോകോദ്യാനത്തിലെ സീത.
നീച! നിഷ്ഠുര നിശാടനെങ്ങു നീ
നീ ചതിച്ച രഘുനാഥനെങ്ങെടോ?
കാചമെങ്ങു? മണിയെങ്ങു? ചിത്തസം-
കോചമില്ല ചെറുതല്ലി? രാവണ!
പ്രാണനാഥ രഘുനാഥനിന്നു മൽ-
ത്രാണനത്തിനൊരശക്തനെങ്കിലോ
പ്രാണനിങ്ങു പൊലിയട്ടെ, ചേതമെ
ന്താണതിൽ തവ നിശാചരാധമ!
കാടു നല്ല മണിമേടയാം ചരൽ-
പ്പാടുമാഞ്ഞ മലർമെത്തയായ്വരും
വാടുകില്ല വെയിലത്തു രാമനെ-
ക്കേടുവിട്ടനുചരിച്ച മൈഥിലി.
ആഞ്ജനേയവിജയം കൂട്ടുയാദാസ്തുകവിതയിലെ ആറാംഭാഗം—
മലയൊടു സമമായിരുന്ന ദേഹം
മല തനു തുല്യമഹോ കനം കുറച്ചു
ബലനിധിപവമാന സുനുതാനീ
നില പലതേല്പതിവെന്തു ചിത്രം?
ആലത്തൂർ അനുജൻ നംപൂരിപ്പാടു് 1118-ൽ ദിവംഗതനായി.
20.30 മൂർക്കോത്തു കുമാരൻ
1049-ൽ ജനിച്ചു. നല്ല സരസഗദ്യകാരനായിരുന്നു. ഒൻപതു കൊല്ലത്തോളം മലബാർ വിദ്യാഭ്യാസസമിതിയിലെ അംഗമായിരുന്നു. അതിനും പുറമേ വടക്കൻകോട്ടയം താലൂക്കു ബോർഡു് പ്രസിഡണ്ടായും, മദ്രാസ് സർവകലാശാലാപരീക്ഷകനായും ഇരുന്നിട്ടുണ്ടു്. നല്ല നിരൂപകനും പത്രപ്രവർത്തകനും ആയിരുന്നു. അദ്ദേഹത്തിന്റെ ഇന്ദുലേഖാനിരൂപണം ഉത്തമമായ വിമർശനത്തിനു മാതൃകയായി വിളങ്ങുന്നു. അമ്പുനായർ, വസുമതി, വെള്ളിക്കൈ, കാകൻ, ആശാകുല എന്നീ കഥകളും, നാണുഗുരുസ്വാമികൾ, കുമാരനാശാൻ, ചന്തുമേനോൻ, കുഞ്ഞുരാമൻനായനാർ ഇവരുടെ ജീവചരിത്രങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഫലിതം പറയുന്നതിലും എഴുതുന്നതിലും അതിവിദഗ്ദ്ധനായിരുന്നു. 1117-ൽ മരിച്ചു.
20.31 ഓടാട്ടിൽ കേശവമേനോൻ
1051 മീനത്തിൽ ജനിച്ചു. പിതാവു് മൂവാറ്റുപുഴ മുൻസിഫ്കോടതി വക്കീലായിരുന്ന കവളപ്പാറ ഗോവിന്ദമേനോനായിരുന്നു. ചെറുപ്പത്തിലേ പിതൃവിയോഗം സംഭവിക്കയാൽ ആ ബാലൻ പിതൃവ്യനായ കുമാരമേനോന്റെ കൂടെ താമസിച്ചാണു് പഠിത്തം നടത്തിയതു്. കുമാരമേനോൻ അന്നു് കോട്ടയം ജില്ലാക്കോടതി വക്കീലായിരുന്നു. ജസ്റ്റിസ് കെ. പി. ഗോപാലമേനോനും, ചൈനയിലെ ഇന്ത്യൻ പ്രതിനിധിയായ കെ. പി. എസ്. മേനോനും അദ്ദേഹത്തിന്റെ പുത്രന്മാരാണു്. മെട്രിക്കുലേഷൻ പാസ്സായശേഷം കേശവമേനോൻ തിരുവനന്തപുരത്തു വന്നു് വക്കീൽപരീക്ഷയ്ക്കു പഠിച്ചു. 1076-ൽ മൂവാറ്റുപുഴെ പ്രാക്‍ടീസു തുടങ്ങി. സംഗീതത്തിലും സാഹിത്യത്തിലും അദ്ദേഹത്തിനു് ഒരുപോലെ അഭിരുചിയുണ്ടായിരുന്നു. കുമാരാഷ്ടകം, ടിപ്പുവും മലയാളരാജ്യവും, കപോതസന്ദേശം ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. 1121 മിഥുനം 24-നു ഒറ്റപ്പാലത്തുള്ള സ്വവസതിയിൽവച്ചു മരിച്ചു.
ഭാഷാപോഷിണിസഭയിൽ വച്ചു് സമ്മാനാർഹമായിത്തീർന്ന ഒരു കവിതയാണു് ടിപ്പുവും മലയാളരാജ്യവും. അതു് 1087-ൽ പുസ്തകരൂപേണ പ്രസിദ്ധപ്പെടുത്തി. ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
കടുതരമദമാർന്നിടുന്ന മൈസൂർ-
ക്കടുവ കൊടുമ്പിരിപൂണ്ടു പൽകടിച്ചു
കടുകിടയുമൊഴിച്ചിടാതെയോരോ
കഠിനത കാട്ടിടുവാനുറച്ചിറങ്ങി.
കുടകൾ കൊടികളും ദിഗന്തമെല്ലാ-
മുടനുടയും വെടിയും തുടർന്നുകൊണ്ടു്
പടയുടെ നടുവിൽ പ്രതാപമോടും
പടഹമടിച്ചു മുഴക്കി യാത്രയായി
1103-ൽ ആണു് ഞങ്ങൾ തമ്മിൽ ആദ്യമായി പരിചയപ്പെട്ടതു്. അതിനു രണ്ടു കൊല്ലങ്ങൾക്കു മുമ്പിൽ സാഹിത്യപഞ്ചാനനന്റെ പ്രൗഢാവതാരികയോടുകൂടി കപോതസന്ദേശം പ്രസിദ്ധീകരിക്കപ്പെട്ടു. അതിലെ നായകൻ ആദ്യത്തെ ജർമ്മൻ മഹായുദ്ധകാലത്തു് ജർമ്മനിയിൽ അകപ്പെട്ടുപോയ ഒരു നായർ യുവാവാണു്. അയാൾ തൃശ്ശിവപേരൂർ താമസിച്ചിരുന്ന പ്രിയതമയ്ക്ക് ഒരു കപോതംമുഖേന സന്ദേശം അയയ്ക്കുന്നതാണു് ഇതിവൃത്തം. പി. കെയുടെ അഭിപ്രായത്തിൽ “യഥാർത്ഥമായ അനുരാഗം ക്ഷോഭണമായ യുദ്ധകോലാഹലമോ വിഭ്രമകരമായ പാശ്ചാത്യ മായാപ്രപഞ്ചമോ കൊണ്ടു ബാദ്ധ്യമാകാതെ ഗിരിസാഗരാദി വിഘ്നങ്ങളെ അതിലംഘിച്ചു്, നിഭൃതമായി സ്വാശ്രയോന്മുഖമായി പ്രവഹിക്കുന്ന രസം വളരെ ഭംഗിയായി ഇതിൽ പ്രതിപാദിച്ചു കാണുന്നു.” എല്ലാ പദ്യങ്ങളിലും കേരളവർമ്മപ്രാസം ഘടിപ്പിച്ചിട്ടുണ്ടു്. ഒന്നുരണ്ടു പദ്യങ്ങൾ താഴെ ചേർക്കുന്നു.
വങ്കാടല്ലഗ്ഗിരിസുഗമമാം നന്ദനോദ്യാനലക്ഷ്മീ
സങ്കാശത്വംതടവിയഖിലാനന്ദസന്ദായകംപോൽ
ശങ്കാലേശം കുലിശഹതിയാൽ ഗോത്രഭിത്തിന്നുതോന്നി-
പ്പങ്കായിച്ചേർന്നതുമുതലതിന്നപ്സരസ്സെന്ന നാമം.
രീതിയ്ക്കെല്ലാം ശരിവരെയൊരുക്കീട്ടു മാർഗ്ഗംതളംചെ-
യ്തുതിപ്പാടിപ്പരിമൃദുലസന്നൃത്തഭേദം നടത്തി
വീതിച്ചോരോചരമചരവും പ്രാതിനിധ്യം വഹിച്ചി-
ട്ടാതിഥ്യം ചെയ്തവിടെയതുലപ്രീതിയേറ്റും ഭവാനിൽ.
20.32 കണ്ണമ്പ്ര കുഞ്ഞുണ്ണിനായർ
തൃശ്ശിവപേരൂർ പ്രാക്‍ടീസു കൈയേല്ക്കുംമുമ്പുതന്നെ ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. കൈരളീപത്രാധിപരായി ദീർഘകാലം ഇരുന്നു. കുടിലിൽ നിന്നു കൊട്ടാരത്തിലേക്കു്, ഭ്രാന്തിവിലാസം, രാമദാസസ്വാമികൾ, വിദുരൻ, പ്രതാപസിംഹൻ, അഹല്യാഭായി, വില്യംടെൽ, വിദ്യാസാഗരചരിതം, ശിവഗുരു ഗോവിന്ദസിംഹൻ, ശ്രീരാമകൃഷ്ണകഥാമൃതം ഇത്യാദി കൃതികളുടെ കർത്താവാണു്. അദ്ദേഹം 1117-ൽ ആലുവാപ്പുഴയിൽ അകപ്പെട്ടു് അകാലമൃത്യു പ്രാപിച്ചു.
20.33 കവിയൂർ വെങ്കിടാചലമയ്യർ
ഇദ്ദേഹം 1051-മുതൽ 1116-വരെ ജീവിച്ചിരുന്നു. പ്രാസവഴക്കുണ്ടായപ്പോൾ അദ്ദേഹം കെ. സിയെ പരിഹസിച്ചു് ഒരു ഖണ്ഡകാവ്യം രചിച്ചു. കുമാരനാശാന്റെ പേരും പ്രതാപവും പരന്നപ്പോൾ, അദ്ദേഹത്തിനെ വ്യംഗ്യമായി അധിക്ഷേപിക്കയാൽ അദ്ദേഹത്തിനു് ഒരു ഗംഗാധരശാസ്ത്രിയുമായി പോരാടേണ്ടിവന്നു. തങ്കമ്മ, മോഹിനീവിഭ്രമം, മറ്റൊരന്യാപദേശശതകം, ചില ഖണ്ഡകാവ്യങ്ങൾ ഇവയെല്ലാം അദ്ദേഹം കൈരളിക്കു സമർപ്പിച്ചിട്ടുണ്ടു്. ചില മാതൃകകൾ താഴെ ചേർക്കുന്നു.
20.34 തങ്കമ്മ (പച്ച മലയാളകൃതി)–
ആർക്കും വരാപിറവിയാലൊരുയൎച്ച പൂണൂൽ-
ക്കാർക്കും തുലുക്കനുമൊരേനിലതന്നെപോലും
ആർക്കും മിരട്ടുലകിലമ്പലമെന്നു, നോയ-
മ്പോർക്കും തുലോമെളിമയായവളെന്തു ചെയ്യും?
തണ്ടാർമിഴിക്കരിയ മേനവനോടിണക്ക-
മുണ്ടായ് വളർന്നുവിളയന്നതറിഞ്ഞു നായർ
കൊണ്ടാടിമുന്നമവളോടു മുഷിഞ്ഞതയ്യോ
വേണ്ടാത്തതെന്നവനുറച്ചു തെളിഞ്ഞിരുന്നാൻ.
20.35 എം. ആർ. കെ. സി.
സി. കുഞ്ഞുരാമമേനോൻ എന്ന പേരിനെ മറിച്ചിട്ടതാണു് എം. ആർ. കെ. സി. അദ്ദേഹം ഒരു സരസകാഥികനായിരുന്നു് ദീർഘകാലം മംഗളോദയം കമ്പനിമാനേജർ സ്ഥാനം വഹിച്ചു. അനേകം ചെറുകഥകൾക്കു പുറമേ വള്ളുവക്കമ്മാരൻ, ഭാർഗ്ഗവരാമൻ, രഘുവംശം ഗദ്യം, ആനന്ദമഠം, ദേശബന്ധു, ഉമ്മർകുട്ടി, കനകാംഗീപരിണയം, കമ്പരാമായണം ഗദ്യം, സർ രാമവർമ്മ, ജാർജ്ജൂ പട്ടാഭിഷേകം മുതലായവയും രചിച്ചിട്ടുണ്ടു്.
20.36 കവിതിലകൻ വരവൂർ ശാമുമേനോൻ
കൊല്ലവർഷം 1050 മിഥുനം 12-ാം തീയതി കൊച്ചിശ്ശീമയിൽ കിഴക്കൻ ചിറ്റൂരിലുള്ള വരവൂർ കുടുംബത്തിൽ മണിയിൽ നാണുനായരുടേയും ഏമുഅമ്മയുടേയും സീമന്തപുത്രനായി ജനിച്ചു. അഞ്ചാംവയസ്സിൽ നാട്ടുനടപ്പനുസരിച്ചു് എഴുത്തിനിരുന്നിട്ടു് കൊടുവായൂർക്കാരനായ താച്ചുമേനോന്റെ കുടിപ്പള്ളിക്കൂടത്തിൽ ചേർന്നു. പത്തു പന്ത്രണ്ടു വയസ്സാവുംവരെ പഠിത്തത്തിൽ കഴിച്ചുകൂട്ടി. അപ്പൊഴേക്കു് വാത്സല്യനിധിയായിരുന്ന പിതാവു് മരിച്ചുപോകയാൽ, അനാഥനായിത്തീർന്ന ബാലൻ വീട്ടിലേക്കു മടങ്ങി. അവിടെ നിന്നും അചിരേണ മാതുലനെ സഹായിപ്പാനായി അദ്ദേഹത്തിന്റെ കൃഷിസ്ഥലമായ വേലാന്താവളത്തിലേക്കു പാർപ്പു മാറ്റുകയും പഠിത്തത്തിനു തല്ക്കാലം വിരാമമിടുകയും ചെയ്തു. മാതുലനു് ഭാഗിനേയന്റെ പഠിത്തക്കാര്യത്തിൽ ലേശം താല്പര്യമുണ്ടായിരുന്നില്ല. ഭാഗ്യവശാൽ അദ്ദേഹം പുത്രന്മാരെ പഠിപ്പിക്കുന്നതിലേക്കു അവരുടെ വാസസ്ഥാനമായിരുന്ന നല്ലേപ്പള്ളി എന്ന സ്ഥലത്തു് ഒരു ശാസ്ത്രിയെ നിയോഗിച്ചിരുന്നു. നമ്മുടെ ശാമുക്കുട്ടി ആഴ്ചയിൽ ഒന്നു രണ്ടുതവണ ഏഴെട്ടുമൈൽ നടന്നു് അവിടെച്ചെന്നു മാതുലേയന്മാരോടുകൂടി സംസ്കൃതം പഠിക്കാൻ തുടങ്ങി. ദൈവഗത്യാ ആ പഠിത്തവും ദീർഘകാലം നിന്നില്ല. പ്രസ്തുത മാതുലന്റെ നിഷ്കരുണമായ പെരുമാറ്റത്തിൽ നമ്മുടെ ബാലൻ ചിറ്റൂരേക്കു തിരിച്ചുപോന്നു.
വീട്ടിൽ വന്നപ്പോൾ കുടുംബഭാരം കൂടി ഈ അനാഗതശ്മശ്രുവിന്റെ ചുമലിലായി. മാതാമഹി, മാതാവു്, ഒന്നുരണ്ടു സഹോദരന്മാർ ഇവരെപ്പുലർത്തുന്നതിലേക്കു് അദ്ദേഹം ചിറ്റൂർ അംശം കച്ചേരിയിൽ എഴുത്തുപണി കൈയ്യേറ്റു. എന്നാൽ ഉപരിപഠനത്തിനു് ഇവിടെ ഒരു സൗകര്യം ലഭിച്ചു. ഗൃഹത്തിനടുത്തു് ചിറ്റൂർ തോലക്കാട്ടു ഗോപാലമോനോൻ എന്നൊരു വിദ്വാൻ താമസിച്ചിരുന്നു. ശാമുമേനോൻ അദ്ദേഹത്തിനു ശിഷ്യപ്പെട്ടു് നാടകാലങ്കാരപര്യന്തം പഠിച്ചു. അതിനോടുകൂടി ലേഖനവ്യവസായത്തിലും ഏർപ്പെട്ടു. ആദ്യലേഖനങ്ങൾ ജനരഞ്ജിനി പത്രത്തിലായിരുന്നു പ്രസിദ്ധപ്പെടുത്തിയതു്. പിന്നീടു് കവനോദയത്തിലും രസികരഞ്ജിനിയിലും എഴുതുവാൻ ആരംഭിച്ചു. കൃഷ്ണാവിവാഹം എന്ന കൃതി കവനോദയക്കാരാണു് പുസ്തകരൂപേണ പ്രസാധനം ചെയ്തതു്. ഗദ്യമാലികയിൽ കാണുന്ന ചില പ്രബന്ധങ്ങൾ അദ്ദേഹം രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളവയാകുന്നു.
18-ാം വയസ്സിൽ അദ്ദേഹത്തിനു് ഒരു ദിവ്യാനുഭൂതി ഉണ്ടായത്രേ. കുടുംബഭാരത്താലും മറ്റും വിഷമിച്ചു ജീവിതം ദുർഭരമായിത്തോന്നിയ ഈ നവയുവാവു് ചിറ്റൂർക്കാവിന്റെ നടയ്ക്കൽ ചെന്നു് തന്റെ ക്ലേശഭാരത്തെ ശമിപ്പിക്കേണമേ എന്നുള്ള പ്രാർത്ഥനയോടുകൂടി വീണു് കുറേനേരം കിടന്നു. തദവസരത്തിൽ ഒരു പ്രഭാപൂരം തന്റെ മുമ്പിൽ പരന്നതായും അതിനുള്ളിൽ പുഞ്ചിരി തൂകിക്കൊണ്ടു് ഒരു ദിവ്യവിഗ്രഹം: ‘മകനേ! ഞാനല്ലേ ഇരിക്കുന്നതു്? നീ എന്തിനു ക്ലേശിക്കുന്നു?” എന്നു് അരുളിച്ചെയ്തതായും അദ്ദേഹത്തിനു തോന്നി. ഈ അനുഭൂതിക്കുശേഷം അദ്ദേഹത്തിന്റെ ജീവിതത്തിനു് ഒരു വലുതായ പരിവർത്തനം സംഭവിച്ചുവത്രേ.
25-ാം വയസ്സിൽ അദ്ദേഹത്തെ ചിറ്റൂർ മജിസ്ത്രേട്ടുകോടതിയിൽ പകർപ്പു ഗുമസ്തനായി നിയമിച്ചു. ഇതിനിടയ്ക്കു അദ്ദേഹം അത്ഭുതരാമായണം തർജ്ജമ ചെയ്തു കഴിഞ്ഞിരുന്നു. അധികം കഴിയും മുമ്പു് മാതൃവിയോഗം സംഭവിച്ചു. എന്നാൽ തൽസ്ഥാനം മനസ്വിനിയായ മാധവിഅമ്മ—അദ്ദേഹത്തിന്റെ ധർമപത്നി—സ്വയം കൈയ്യേറ്റതിനാൽ ഗൃഹഭരണത്തെ സംബന്ധിച്ചു് വലിയ ബുദ്ധിമുട്ടുകളൊന്നും ഉണ്ടായില്ല.
അല്പകാലത്തിനുള്ളിൽ ക്രിമിനൽ ടെസ്റ്റുപരീക്ഷയിൽ ചേർന്നു വിജയം നേടുകയാൽ, ഉദ്യോഗം രാജിവച്ചിട്ടു് അദ്ദേഹം വക്കീൽപണിയിൽ പ്രവേശിച്ചു. 1078-ൽ,
“എന്നെക്കുറിച്ചേറെ വാത്സല്യമേറ്റുന്ന
ധന്യൻ കരുണാകരാഖ്യനെന്മാതുലന്റെ”
ആജ്ഞാനുസൃതം എഴുതിത്തീർത്ത ജ്ഞാനവാസിഷ്ഠം കേരള ഭൂഷാഗാനം പ്രസിദ്ധീകരിക്കപ്പെട്ടു. ഡമ്മി 656 വശങ്ങളുള്ള ഈ ബൃഹദ്ഗ്രന്ഥത്തെപ്പറ്റി മാനവിക്രമൻ ഏട്ടൻ രാജാ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു:
“ദുരൂഹമായ വാസിഷ്ഠം ഭാഷപ്പെടുത്തുവാൻ സാമാന്യ കവികളാൽ അശക്യമാണെന്നു നമുക്കു തീർച്ചയായും പറവാൻ കഴിയുന്നതാണു്. ഇങ്ങനെയുള്ള ഈ ഗ്രന്ഥത്തെ ഭാഷാകവിതാപദ്ധതിക്കനുസരിച്ചു് പ്രാസപ്രയോഗാദികളെ വിടാതെ ഇപ്രകാരം ഭാഷപ്പെടുത്തിയതു കാണുന്ന എല്ലാവർക്കും ഇദ്ദേഹത്തിന്റെ ജ്ഞാനം അനിതരസാധാരണമാണെന്നു് അറിവാൻ കഴിയുന്നതാണു്. മൂലവും തർജ്ജമയും ഒത്തിട്ടുണ്ടെന്നുള്ളതിലേക്കു് അല്പം ചില ഭാഗങ്ങളെ ഇവിടെ എടുത്തുകാണിക്കാം.
ദിവി ഭൂമൗ തഥാകാശേ ബഹിരന്തശ്ച മേ വിഭുഃ യോ വിഭാത്യവഭാസാത്മാ തസ്മൈ സർവാത്മനേ നമഃ
ദ്യോവിലുംക്ഷിതിയിലുമാകാശദേശത്തിലു- മാവിധം പുറമേയുള്ളിലുമൊരുപോലെ വ്യാപിച്ചുകൊണ്ടു ശുദ്ധജ്ഞാനമേ സ്വരൂപമായ് ശോഭിക്കും സർവാത്മാവാമതിന്നു നമസ്കാരം.
സൂച്യുപാഖ്യാനഘട്ടത്തിൽ–
ദീർഘസ്വപ്നസ്ഥിതിം യാതഃ സംസാരാഖ്യോ മനോവശാൽ അസമ്യക് ദർശനാൽ സ്ഥാണാ- വിവ പുംപ്രത്യയോ ദൃഢഃ. നന്നായി നോക്കായ്കയാൽ സ്ഥാണുവിൽ പുമാനെന്നു തോന്നലേറ്റവും ദൃഢമായി വന്നീടുംപോലെ ശ്രീരാമ മനോവശം ഹേതുവായിട്ടഹോ സം- സാരംതാൻ ദീർഘസ്വപ്നസ്ഥിതിയെ പ്രാപിച്ചിതു.
ദാശുരാഖ്യാനം–
അസ്യ സംസാരദുഃഖസ്യ
സർവോപദ്രവകാരിണഃ
ഉപായ ഏക ഏവാസ്തി
മനസഃ സ്വസ്യ നിഗ്രഹഃ
താപിഞ്ഛനീലങ്കളേബര കേൾക്ക സ-
ർവോപദ്രവകരം സംസാരസങ്കടം
ദൂരെ നീങ്ങീടുവാൻ തന്റെ ചേതസ്സിനെ-
ത്തീരെ നശിപ്പിക്കതന്നേ വഴിയുള്ളു.
ഇങ്ങനെ പല ഭാഗങ്ങളും നാം പരിശോധിച്ചതിൽ എല്ലാം മൂലത്തിനു് ഒത്തുതന്നെ ഇരിക്കുന്നുണ്ടു്.”
ഇതു് എഴുതുന്ന കാലത്തു് ഈ കവി കൊട്ടാരക്കരെ സദാനന്ദസ്വാമികളുടെ ശിഷ്യസ്ഥാനം ഏറ്റുകഴിഞ്ഞിരുന്നു എന്നു്,
‘യതിവരനെൻഗുരു സതതം
കൃതികൾ പുകഴ്ത്തും മഹാൻ സദാനന്ദം
മതിയിൽ വിളങ്ങുക, തൽപദ-
മതിലിക്കൃതിയെ സമർപ്പണം ചെയ്തേൻ.’
എന്ന സമർപ്പണപദ്യത്തിൽനിന്നു ഗ്രഹിക്കാം.
1082-ൽ ശ്രുതിഗീത രചിക്കപ്പെട്ടു. കുചേലവൃത്തം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, കാളിയാർക്കു്, ശിവപാദാദികേശസ്തവം ഈ കൃതികളും ഇക്കാലത്തിനോടു് അടുപ്പിച്ചു രചിക്കപ്പെട്ടവയാണു്.
1086-ൽ ശങ്കരവിജയവും, 1092-ൽ ശ്രീകൃഷ്ണചൈതന്യസ്വാമികളുടെ ജീവചരിത്രവും, 1093-ൽ രാജയോഗം നക്ഷത്രമാലയും എഴുതിത്തീർത്തു.
1094-ൽ ദേവീഭാഗവതം എന്ന വിശിഷ്ടകൃതി ഭാഷാഗാനരൂപത്തിൽ ബി. വി. ബുക്കുഡിപ്പോക്കാർ പ്രസിദ്ധപ്പെടുത്തി. ശ്രീരാമവർമ്മവിജയം ഭാഷാഗാനവും ആ കൊല്ലത്തിൽ ഉണ്ടായതാണു്.
ഇതിനോടടുത്തുതന്നെ കൊച്ചീമഹാരാജാവു തിരുമനസ്സുകൊണ്ടു് കവിതിലകൻ എന്ന ബിരുദം കല്പിച്ചു നല്കി.
1096-ൽ അദ്ദേഹത്തിനു് പ്രമേഹരോഗം ആരംഭിച്ചു. രോഗശയ്യാവലംബിയായിരുന്നുകൊണ്ടു് എഴുതിയതാണു് ത്രിപുരാരഹസ്യം. അതും തച്ഛിഷ്യനായിരുന്ന ഒടുവിൽ ശങ്കരൻകുട്ടി മേനോന്റെ കല്ക്കിപുരാണവും ഒരുമിച്ചു് ഒരേദിവസം-അതായതു് 1101 മകരം 13-ാം തീയതി ആണു് കുറ തീർന്നതു്. 1102 മകരം 11-ാം തീയതി അദ്ദേഹം ദിവംഗതനാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അനുജനായ വരവൂർ നാരായണമേനോനും ഒരു സാഹിതീഭക്തനാണു്. ത്രിപുരാരഹസ്യത്തിൽ ഏതാനും വരികൾകൂടി ഉദ്ധരിക്കട്ടെ.
എന്നിൽ ശ്രീഗുരോ ഭവൽക്കാരുണ്യമുണ്ടാകയാൽ
ധന്യനായ്ത്തീർന്നേൻ കൃതകൃത്യനായ് ഭവിച്ചു ഞാൻ
കരുണാസിന്ധു സാക്ഷാൽ പരമേശ്വരൻതന്നെ
ഗുരുനായകനെന്നു വിദ്വാന്മാർ പറയുന്നു.
തുഷ്ടനായ്വന്നു ഗുരുനായകനെങ്കിൽ ബ്രഹ്മ-
പട്ടം കൂടിയും ശുദ്ധ പുല്ലുപോലായിത്തീരും
ഉൾത്തീരിൽ ഗുരുവിന്നു സന്തോഷമുണ്ടായ്‍വരാൻ
മൃത്യുവുമാത്മതയെസ്സമ്പ്രാപിച്ചീടുമല്ലോ.
20.37 വള്ളത്തോൾ ഗോപാലമേനോൻ
തുഞ്ചത്താചാര്യദേവന്റെ ജന്മഭൂമിയായ വെട്ടത്തുനാട്ടിൽ മംഗലം പ്രദേശത്തിനു സമീപം പുല്ലൂന്നി ദേശത്താണു് വള്ളത്തോൾ ഗൃഹം. അവിടെ കറുത്തേടത്തു വിഷ്ണുനമ്പൂരിയുടേയും നാണിക്കുട്ടി അമ്മയുടേയും പുത്രനായി ഗോപാലമേനോൻ 1057 ഇടവത്തിൽ ജനിച്ചു. വള്ളത്തോൾ കവികളിൽ കാണുന്ന ഉച്ചാദർശങ്ങൾക്കെല്ലാം കാരണഭൂത ആ ഉത്തമഗൃഹിണിയായിരുന്നു എന്നു പറയാം. ആ മഹതിയുടെ ഹൃദയം ആകാശംപോലെ നിർമ്മലവും സമുദ്രംപോലെ വിശാലവുമായിരുന്നു എന്നാണറിവു്. ആ സുകൃതിനിയെപ്പറ്റി ഇങ്ങനെ കീർത്തിച്ചിരിക്കുന്നു.
ഗൃഹജോലിമുറയ്ക്കു നിർവഹിച്ചഥ ബാക്കിസ്സമയങ്ങളൊക്കെയും
പുരുപുണ്യപുരാണകീർത്തനശ്രവണാദിക്രിയയാൽ കഴിച്ചിടും
സകലോപരി ലോകരോർത്തതിശ്രമമേതിന്നു നടത്തിടുന്നുവോ
അവിടേയ്ക്കതി തുച്ഛമാപ്പണം ഭുവി യാചിപ്പവരില്ലതെങ്കിലോ
കളിമട്ടിലുമന്യദൂഷണം പറയാതെ പെരുതായ പാരിതിൽ
അതിദുർല്ലഭമായെഴും വിശുദ്ധരിലെന്നമ മികച്ചുനില്ക്കുമേ.
എന്നും മുത്താഴം കഴിക്കണമെങ്കിൽ അതിഥികളേയും മറ്റും ഊട്ടി, വേലിക്കരികെ വന്നു നില്ക്കുന്ന അധഃകൃതശിശുക്കൾക്കു വല്ലതും കൊടുത്ത ശേഷമേ ആകാവൂ എന്നു് ആ മാതാവിനു് നിർബന്ധമുണ്ടായിരുന്നത്രേ.
ഗോപാലമേനോന്റെ ശൈശവബാല്യങ്ങൾ അതിക്ലേശഭൂയിഷ്ഠമായിരുന്നു. പത്തു പന്ത്രണ്ടു വയസ്സായതിനുശേഷമേ എഴുത്തു പഠിക്കാൻപോലും സാധിച്ചുള്ളു. നാട്ടെഴുത്തച്ഛന്റെ അടുക്കൽ അക്ഷരാഭ്യാസം ചെയ്തിട്ടു് പ്രസ്തുത ബാലൻ വെള്ളരക്കാട്ടു പള്ളിയത്തു ചെന്നു താമസിച്ചു. പള്ളിയത്തു കുടുംബം ചരിത്രപ്രസിദ്ധമാണു്. ആ തായ് വഴിയുടെ സ്ഥാപകൻ വെട്ടത്തു രാജാവിന്റെ സചിവനും കൊച്ചി ശക്തൻതമ്പുരാന്റെ മിത്രവും ആയിരുന്ന കോന്തിമേനോൻ കാര്യക്കാരുടെ ഭാഗിനേയിയെയാണു് വിവാഹം ചെയ്തിരുന്നതു്. പള്ളിയത്തു സന്താനം ഇല്ലാതെ വന്നപ്പോൾ, ആ വിവാഹത്തിൽ നിന്നുണ്ടായ ഒരു സന്താനത്തെയാണു് ദത്തെടുത്തതു്. പ്രസ്തുത പള്ളിയത്തു നായരുടെ ദൗഹിത്രിയുടെ ദൗഹിത്രനായിരുന്നു നമ്മുടെ ഗോപാലമേനോൻ.
അദ്ദേഹം പള്ളിയത്തടുത്തുള്ള ഒരു പ്രാഥമിക വിദ്യാലയത്തിൽ രണ്ടുകൊല്ലത്തോളം പഠിച്ചപ്പൊഴേക്കും ആ പള്ളിക്കൂടം നിന്നുപോയി. അതിനാൽ അദ്ദേഹം കൊല്ലങ്കോട്ടേയ്ക്കു താമസം മാറ്റി. അവിടത്തെ ഇംഗ്ലീഷ്ഹൈസ്കൂളിൽ ചേർത്തു പഠിപ്പിക്കണമെന്നായിരുന്നു മാതുലന്റെ ഉദ്ദേശം. എന്നാൽ ആ ദിക്കിൽ പ്ലേഗ് എന്ന മഹാമാരി അന്നു നടപ്പിലിരുന്നതിനാൽ, അതും സാധിക്കാതെ വന്നപ്പോൾ, മാതുലൻ അദ്ദേഹത്തിനെ ഒരു വക്കീലിന്റെ ഗുമസ്തനായി അയച്ചു. ആ ഉദ്യോഗത്തിലും അധികകാലം ഇരുന്നില്ല. കാരണവർ അദ്ദേഹത്തിനെ വിളിച്ചു് തറവാട്ടിലെ കലവറത്താക്കോൽക്കാരനാക്കി നിർത്തി. എന്നാൽ ആ ജോലി രുചിയ്ക്കായ്കയാൽ അദ്ദേഹം കാവ്യനാടകാദി വിനോദങ്ങളിൽ ഏർപ്പെടുകയും അചിരേണ വള്ളത്തോൾ നാരായണമേനോന്റെ അടുക്കൽ സംസ്കൃതം അഭ്യസിച്ചു തുടങ്ങുകയും ചെയ്തു.
അല്പകാലത്തിനുള്ളിൽ ഈ ബാലൻ ചില കാവ്യങ്ങളും നാടകങ്ങളും വായിച്ചു തീർത്തു. അതിനോടുകൂടിത്തന്നെ കാവ്യരചനയും തുടങ്ങി. 1097-ൽ ആ ഗുരുകുലത്തിന്റെ സ്ഥാപകനും നാട്യകലാവിദഗ്ദ്ധനും ആയിരുന്ന ദാമോദരൻ എളയതു് ദിവംഗതനാവുകയാൽ വള്ളത്തോൾ കേരളകല്പദ്രുമം അച്ചുക്കൂടത്തിന്റെ ഭരണകർത്തൃത്വം കൈയേറ്റു് തൃശ്ശിവപേരൂർ താമസമാക്കി. അതിനെത്തുടർന്നു് ഗോപാലമേനോന്നും പഠിപ്പു നിർത്തേണ്ടതായി വന്നു. എന്നാൽ അധികം താമസിയാതെ അദ്ദേഹവും വെള്ളരക്കാട്ടുള്ള ഒരു വിദ്യാലയത്തിൽ അദ്ധ്യാപകവൃത്തി സ്വീകരിച്ചു.
ആ ജോലിയിൽ ആറു സംവത്സരത്തോളമേ ഇരുന്നുള്ളു. കവനകൗമുദി നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അതു്. ആ പ്രതിവാരപത്രത്തിന്റെ കുന്നംകുളം ലേഖകൻ ഗോപാലമേനോനായിരുന്നു.
1083-ൽ അദ്ദേഹം വള്ളത്തോളിന്റെ ധർമ്മപത്നിയുടെ അനുജത്തിയായ ചിറ്റഴി നാണിക്കുട്ടി അമ്മയെ വിവാഹം കഴിച്ചു. ഒരു വ്യാഴവട്ടത്തെ ദാമ്പത്യജീവിതത്തിനുശേഷം ആ സാധ്വി 1096 തുലാം പതിനഞ്ചാംതീയതി ഇഹലോകവാസം വെടിഞ്ഞു. നാലു സന്താനങ്ങൾ ഉണ്ടായതിൽ രണ്ടു പുരുഷപ്രജകളും മരിച്ചുപോയി. ആ സംഭവത്തെപ്പറ്റിയാണു് കവി ഇങ്ങനെ വിലപിച്ചിരിക്കുന്നതു്.
“പിടയുന്നിതു നെഞ്ചു, സന്ധിബ-
ന്ധനമെല്ലാമഴിയുന്നു ദൈവമേ
തളരുന്നു തകർന്നിടുന്നു, ഹാ
പിളരുന്നൂ, വരളുന്നുമേ ജഡം.
പുലർവേളയിലേറ്റു ചേറ്റുതൻ-
ഗൃഹകൃത്യങ്ങൾ സമാചരിച്ചു താൻ
കുതുകേന കുളിക്കുവാൻ ഗമി-
ച്ചൊരുമൽപ്രേയസി ഹാ പ്രപഞ്ചമേ.
അധിതോയമുദഗ്രമൂർഛയാൽ
സഹസാ ഹന്ത, പതിച്ചിതോമലാൾ
കടുശാപഭയാൽ നഭസ്സിൽനി-
ന്നൊരു ദിവ്യാംഗനയെന്നപോലവേ.
സുപയസ്സിൽ നിമഗ്നയായൊരെൻ
മധുരസ്നിഗ്ദ്ധമദാലസാഗിയെ,
മമജീവതസർവസൗഖ്യമോ-
ടൊരുവായയ്ക്കുവിഴുങ്ങി ഹാ വിധി.
സുരപാദപസൂനവാർമണം
തിരളും ദിവ്യസരോവരങ്ങളിൽ
കളിയാടുകയല്ലി-യുല്ക്കളം
കുളിരുംമാറതിപുണ്യശാലിനി?
സുഭഗേ! തവ ചേർച്ചമൂലമി-
സ്സുരഗംഗാതടമപ്സരോവൃതം
വിലസുന്നിതഭൂതപൂർവ്വമാം
സുഷമാവൈഭവമാർന്നു സാമ്പ്രതം.
നിജ മാതൃസമാഗമോത്സവം
ചെറുതണ്ടാരിരുളാൽ നുകർന്നലം
മൃദുവാംകഴൽവെപ്പിനാൽപുതു-
ത്തളിൽമാർഗ്ഗത്തിൽ വിതച്ചു നീളവേ,
കുളുർ നന്ദനസീമ്നികേളിചെ-
യ്തവർ നിൻ നന്ദനരോടിവന്നിതാ
ഭുജവല്ലികളിൽത്തളിർപ്പൊടി-
പ്പരുളുന്നൂ തവ ദേവതാർച്ചിതേ.യുഗ്മകം
ഗുരുഹർഷമൊടോടിയെത്തിടും
ചെറുപൈതങ്ങളെ രണ്ടുപേരെയും
പെരുതുൾപ്രണയംചുരത്തിടും
തിരുമാറിൽത്തവ ചേർക്കുകൊപ്പമേ.”
1088-ൽ പ്രിയജനനി മരിച്ചു കഴിഞ്ഞിരുന്നു. തുടർന്നു് പുത്രവിയോഗങ്ങൾ—ഇപ്പോൾ ഇതാ ബഹിർഗ്ഗതപ്രാണയായ പത്നിയുടെ പ്രാണവിയോഗം–ഇതിൽ കവിഞ്ഞു ഒരു മനുഷ്യനെ ക്ലേശിപ്പിക്കാൻ മറ്റെന്തുവേണം? ഇതിനിടയ്ക്കു് വള്ളത്തോൾ കുടുംബത്തിലെ ഭാഗം കഴിയുകയും കാരണവർ മരിക്കുകയും ചെയ്കയാൽ, കാരണവസ്ഥാനം ഗോപാലമേനോൻ തന്നെ വഹിക്കേണ്ടതായും വന്നു.
കുടുംബഭരണക്ലേശങ്ങൾക്കിടയ്ക്കും അദ്ദേഹത്തിനു് കവിതാരചനയിൽ ഏർപ്പെടാൻ കഴിഞ്ഞതു് വള്ളത്തോളിന്റെ സാഹചര്യത്താൽ മാത്രമാണു്. അദ്ദേഹം 1115 തുലാമാസത്തിൽ ഇഹലോകവാസം വെടിഞ്ഞു.
ധനതൃഷ്ണയുടെ അഭാവം, അനാഡംബരജീവിതം—ഇവ രണ്ടും സ്വമാതാവിൽനിന്നു ലഭിച്ച അമൂല്യസമ്പത്തുകളായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയം സരളവും മധുരവും ആയ ഭാവങ്ങളുടെ ഒരു ഉറവയായിരുന്നതിനാൽ അതിൽനിന്നു് ഊറിവന്ന കവിതകളും മാധുര്യസാരള ്യാദി ഗുളഭൂയിഷ്ഠമായിരിക്കുന്നു. ഒരു കവിയ്ക്കുണ്ടായിരിക്കേണ്ട പ്രധാന ഗുണം ആത്മാർത്ഥതയാണു്. ആ ഗുണം ഒന്നുകൊണ്ടു മാത്രമാണു് വള്ളത്തോൾ കവികൾ കേരളീയരുടെ ആരാധനയ്ക്കു പാത്രീഭവിച്ചിട്ടുള്ളതു്.
ഒരു സ്ത്രീയുടെ ക്രൗര്യം.
ഇതു് 1091-ൽ രചിക്കപ്പെട്ട ഒരു ഖണ്ഡകൃതിയാണു്.
“രാവായ്ക്കഴിഞ്ഞിതധുനാപകൽപോയിവീണ്ടും
രാവാശുനീങ്ങിയണയും പകൽതാനിവണ്ണം
ചാവാനെഴുന്നദിവസത്തൊടടുത്തുചെല്ല-
മീവാസ്തവം മനുജരിങ്ങറിയുന്നതുണ്ടോ?
ചേരാ നമുക്കു മൃതി, ചത്തവർ മൂത്തതൊങ്ങ-
ന്മാരാണിവണ്ണമൊരുകൂട്ടർ നടിച്ചിടുന്നു
പാരായൊരിപ്പെരിയ രാഗമണഞ്ഞവേഷ-
ക്കാരാം നരക്കുടയ നാട്യമതീവ ചിത്രം.”
ഇതു് പഴയ കേരളവർമ്മപ്രസ്ഥാനമനുസരിച്ചു രചിച്ച ഒരു കൃതിയാണു്. അനുഭവസമ്പന്നരായ ഒരു കവിയേയല്ല നാം ഇതിൽ കാണുന്നതു്. കവിത്വശക്തിയുടെ തള്ളിച്ചയേക്കാൾ പ്രാസമൊപ്പിച്ചു പദങ്ങളെ നിരത്തുന്നതിലുള്ള ശ്രമക്കൂടുതൽ ഇതിൽ പ്രകടമായിരിക്കുന്നു.
രാവിലെ,
“മുള്ളാളും ചെടികളിൽ മഞ്ജുളമഞ്ജരികളും
വെള്ളാരം കല്ലുകളിൽ കാന്തികന്ദളങ്ങളും
ചാർത്തിയ തൃക്കയ്യിനാൽ മനുക്കുപണിചെയ്തു
തീർത്തോരിപ്രപഞ്ചം ഹാ! മധുരമന്യാദൃശം!
തളിർത്തലതയ്ക്കോമൽത്താരമിയിച്ചീടുന്നു
തളിർത്തൊത്തരുളുന്നു തന്നനുജത്തിക്കുമേ,
കാറൊത്ത കുയിലിന്റെ കണ്ഠനാളത്തിൽ നറും
കാകളീവിപഞ്ചിക മീട്ടുന്നിതൊരുകയ്യാൽ,
മറുകയ്യിനാൽ കോകവിസ്വരമിയലുന്ന
മയിലിൻ മണിമെയ്യിൽ മഴവില്ലെഴുതുന്നു,
കോഴിതൻതലയിൽപ്പൂന്തലപ്പാവണിഞ്ഞതും,
കോമളത്തത്തച്ചുണ്ടിൽ കുങ്കുമംതേപ്പിച്ചതും,
ശലഭച്ചിറകിന്മേൽച്ചിത്രങ്ങൾ കുറിച്ചതും
കലമാൻകൊമ്പുകൾക്കു ചിനപ്പംപൊട്ടിച്ചതും
ശില്പകൗശലമേറും തൻതിരുക്കരത്തിന്റെ
കല്പനാവൈചിത്ര്യങ്ങൾ കവിതാരചനകൾ.”
“ജാലകപ്പഴുതിങ്കലൂടവേയകത്തേക്കു
ബാലഭാസ്കരൻചിന്നും തുടുത്ത പഞ്ചാരയേ
കുഞ്ഞുങ്ങൾകുരുന്നുകൈക്കുടന്നകൊണ്ടുവാരി
മഞ്ജുപുഞ്ചിരി നീട്ടുമമ്മയ്ക്കു കാട്ടീടുന്നു.
തയിരിൻകണങ്ങളെക്കാപ്പണിക്കരങ്ങളി-
ലുയർത്തിത്തെറിപ്പിച്ചും പൊള്ളകൾ പൊങ്ങിച്ചുമേ
ചഞ്ചത്താം കടക്കോലിൻ ചുറ്റുമുളിയിട്ടങ്ങു
ചഞ്ചലാക്ഷിതൻ കണ്ണാൽ കളിപ്പൂവെണ്ണപ്പൈതൽ.
മേല്ക്കുമേൽ ദുരകേറും പ്രഭുക്കന്മാർക്കായിത്തൻ
പാൽക്കുടം വാറ്റിക്കൊടുത്തീടിന പശുവൃന്ദം
തൻകിടാങ്ങളെ നക്കിയാശ്വസിപ്പിച്ചീടുന്നു
സങ്കടം ചവച്ചിറക്കീടുന്നിതിപ്പാവങ്ങൾ.”
ഒരുമാതിരി പ്രസാദാത്മകത്വം കവിയുടെ എല്ലാ കൃതികളിലും വ്യാപിച്ചിരിക്കുന്നു. പ്രകൃതിസൗന്ദര്യത്തിൽ മുഗ്ദ്ധനായ കവി ഈ വർണ്ണനവഴിക്കു് അതിനെ അപ്പാടെ വായനക്കാർക്കു പകർന്നു കൊടുക്കുക മാത്രമല്ല ചെയ്തിരിക്കുന്നതു്. പാഠകന്മാരുടെ ഹൃദയങ്ങളേയും ആ സൗന്ദര്യത്തിൽ മുഗ്ദ്ധമാക്കുന്നതിനോടൊപ്പം, അവിടെ അഗാധമായ ചില തത്വചിന്തകളും അങ്കുരിപ്പിക്കുന്നു. ഒടുവിലത്തെ നാലു വരികളിൽ അന്തർഭവിച്ചിരിക്കുന്ന തത്വത്തെ ‘ചങ്ങൻപുഴ’യുടെ വാഴക്കുലയിലെ അവസാനഭാഗത്തോടു സാദൃശ്യപ്പെടുത്തി നോക്കുക. പൂർവ കവി ചുംബിതങ്ങളല്ലാത്ത പലേ ആശയ വിശേഷങ്ങളും ഉല്ലേഖങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു എന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടെ.
എന്തിതു മംഗളകർപ്പൂരധാരപോ-
ലെന്മിഴിരണ്ടും കുളുർപ്പിക്കുന്നു,
മാലിന്യമേലാതെ പ്രാലേയതോയത്തിൽ
ചാലിച്ചു വെച്ചുള്ള ചന്ദനമോ?
കോമളമാകുമീയനനപ്പുംതിങ്കൾ
തുമയിൽ തൂകുന്ന വെണ്ണിലാവോ?
ശോണാധരപ്പനിനീർപ്പൂവിൽനിന്നിറ്റു
വീണിടും തുമധുത്തുള്ളികളോ?
സാരമാം സൗഭാഗ്യദേവതാപൂജയ്ക്കു-
ള്ളാരോമന്മന്ദാരപ്പൂനിരയോ?
ഉൾപ്രേമമാകിയ പാൽക്കടലിങ്കൽനി-
ന്നുല്പന്നമായുള്ള പീയൂഷമോ?
ചാരിത്രലക്ഷ്മിയാം ധേനുവിൻമാധുര്യം
പാരിക്കും പാവനപ്പാല്ക്കുഴമ്പോ?
ഈ ഉല്ലേഖങ്ങളിൽ കവിയ്ക്കു സ്ത്രീജനങ്ങളോടു് ഉണ്ടായിരുന്ന ബഹുമാനാതിശയം നല്ലപോലെ പ്രസ്ഫുരിക്കുന്നു. ഇന്നത്തെ ചില യുവകവികൾ യുവതികളെ തങ്ങളുടെ കാമപ്പേക്കൂത്തിനുള്ള സാധനങ്ങളായി മാത്രം കരുതുന്നു. അവരും സമുദായോദ്ധാരകന്മാരാണെന്നു സ്വയം അഭിമാനിക്കുന്നതാണു് വിചിത്രമായിരിക്കുന്നതു്.
ആരാലെഴുന്നൊരഗ്ഘോരമരണത്തിൻ
നീരസമായുള്ള ദൃശ്ചരിത്രം
മാച്ചുകളഞ്ഞുടൻ നീ മർത്ത്യചിത്രത്തെ
തേച്ചുമിനുക്കിപ്പുതുക്കീടുന്നു.
ചേലാളും സംസാരവാളിന്നു വായ്ത്തല-
പ്പാലാപപ്പാലിന്നു പഞ്ചസാര
ഈ ലോകയാത്രയിൽ ക്ലേശിക്കും പാന്ഥർക്കു-
ദ്വേലസന്തോഷദമാകുമർഘ്യം
ഉല്ലാസജീവിതഗീതാമൃതം തൂകും
വല്ലകീരത്നത്തിൻ വെള്ളിക്കമ്പി,
ഭവ്യകവീന്ദ്രന്മാർക്കീശ്വരൻ നൽകിയ
സർവാതിശായിയാം സൽപ്രമേയം
മുറ്റുമിസ്സംസാരമാകും മരത്തിന്മേൽ
ചുറ്റിയ ജീവിതവല്ലരിയിൽ
ആനന്ദത്തൂമണം തൂകി പ്രണയമാം
തേനഞ്ചിബ്ഭംഗ്യാവിടർന്നപുഷ്പം,
ദോഷമറ്റീവിധമാനന്ദപീയൂഷ
യൂഷം ചൊരിഞ്ഞു നീ നിന്നിടുമ്പോൾ
ദുഃഖഭൂയിഷ്ഠമിസ്സംസാരമെന്നുള്ള
ശുഷ്കവാദത്തിന്നൊരർത്ഥമുണ്ടോ?
ഇങ്ങനെയാണു് പ്രകൃതി കവിയുടെ ദൃഷ്ടിയിൽ ഒരു സുന്ദരി പ്രതീതയാകുന്നതു്. അഹോ! എന്തൊരു വ്യത്യാസം?
പ്രകൃതിസൗന്ദര്യത്തെ ആസ്വദിക്കാനുള്ള ശക്തി ശരദ്ഗീതയിൽ കുറേക്കൂടി പ്രസ്ഫുടമായി കാണുന്നു.
“അരിപ്പൊൻ നൂലിൽക്കോർത്തു തത്തവർണ്ണമാംപട്ടു
വിരിപ്പിൽ വരിയായിവച്ച മുത്തുകൾപോലെ
ഇളവെയ്ലേറ്റംകൊണ്ടു പച്ചപ്പുൽത്തകിടിയിൽ
കുളിർനീർശ്ശീകരങ്ങൾ തിളങ്ങും മൈതാനത്തിൽ
പുല്ലണിനാനാവർണ്ണപൂക്കളിൽപ്പാറിപ്പറ-
ന്നുല്ലസിക്കുന്നു ചിത്രശലഭകദംബകം
വിളഞ്ഞുചാഞ്ഞുവീണ നെല്കളാൽ ശരലക്ഷ്മി
ലളിതപീതാംബരം നിവർത്തീവയൽതോറും
ശ്രീമാനാം ശരദൃതു ചാർത്തിയവിഭൂതിയാൽ-
പ്പേമാരിബാധയൊഴിഞ്ഞാനന്ദഭരിതരായ്
ഉല്ലളൽകളകളം ചിലച്ചു മരങ്ങൾതൻ
ചില്ലികൾതോറും കിളിക്കുഞ്ഞുങ്ങൾ കളിക്കുന്നു.”
കവി മധുരോത്തരമായ വള്ളത്തോൾ പ്രസ്ഥാനത്തിൽ കാലൂന്നികഴിഞ്ഞശേഷം ഉണ്ടായ ഒരു കൃതിയാണിതെന്നു് ഈ വരികൾ തെളിയിക്കുന്നു.
എന്റെ പൊയ്പോയ പ്രാണൻ.
വിരഹിഹൃദയത്തിന്റെ വിലാപമാണു് നാം ഇതിൽ കേൾക്കുന്നതു്. അപസ്മാരരോഗത്താൽ നദിയിൽ വീണു് അകാലമരണം പ്രാപിച്ച സ്വപ്രേയസിയാണു് പൊയ്പോയ പ്രാണൻ എന്നു പറയേണ്ടതില്ലല്ലോ. ഹൃദയത്തിന്റെ ഭാഷയായതിനാലായിരിക്കണം ഇതിൽ ദ്വി:പ്രാസം കാണാത്തതു്. പക്ഷേ–അതുകൊണ്ടു് ഒരു ന്യൂനതയും ഇക്കവിതയ്ക്കുണ്ടായിട്ടില്ല. ഈ ഘോരസംഭവത്തിനോടുകൂടി നമ്മുടെ കവിയുടെ സുഖസ്വപ്നം ശിഥിലമായിപ്പോയി. പ്രകൃതിസൗന്ദര്യത്തിൽ മാത്രം രമിച്ചുകൊണ്ടിരുന്ന കവിചിത്തം ജീവിതത്തിന്റെ അഗാധതയിലേക്കു കുറേക്കൂടി ചുഴിഞ്ഞു നോക്കാൻ തുടങ്ങി. അതിനുദാഹരണമാണു് മഞ്ഞുതുള്ളികൾ.
‘വെള്ളിമാമലയിങ്കൽപ്പാലഭിഷേകം ചെയ്തു
തുള്ളിതുള്ളിയായിപ്പാറും.’
ആ പാവനോദകങ്ങൾ, ക്ഷണനേരത്തേക്കു്
“തെളിവോടെഴുന്നള്ളുമുഷസ്സിൽ തിരുമുഖ-
ത്തളിരിൽപ്പാടേ നിങ്ങൾ പനിനീർതളിക്കുന്നു.
കുശലവിഭാതത്തിൻ കുങ്കുമക്കുറിക്കൂട്ടിൽ
കുളിർചന്ദനതൈലകണങ്ങളിറ്റിക്കുന്നു.
കൂരിരുൾച്ചളിയാകെക്കഴുകിക്കളഞ്ഞെങ്ങും
പാരിതിൽപ്പുതുവെള്ള വീശുന്നു വീണ്ടുംവീണ്ടും.”
അതുകേട്ടു്,
നിങ്ങളെക്കോർത്തിടാനോ കൊന്നപ്പൂങ്കരങ്ങളാൽ
നിർമ്മലപ്പൊൻകമ്പികൾനീട്ടുന്നു കുട്ടിസ്സൂര്യൻ
എന്നു കവി ചോദിക്കുന്നു. എന്നാൽ അടുത്ത നിമിഷത്തിൽ എന്തു സംഭവിക്കുന്നു എന്നു നോക്കുക.
പൂന്തയ്യൽകുളിർതെന്നൽ പതുക്കെത്തലോടുന്നു
കാന്തരൂപന്മാർ നിങ്ങൾ പുളച്ചു ചലിക്കവേ
അയ്യയ്യോ നടങ്ങുന്നു ഞങ്ങൾ ഈ മണിത്തങ്ക-
മെയ്യഹോ! പൊടിയൊല്ലേ പാരതിൽ പതിച്ചുടൻ
സൂചിതന്മുനപോലാം പിടിവിട്ടിതാ ഇതാ
സൂക്ഷിച്ചുകൊൾവിൻ–അമ്മേ താങ്ങുകീ രത്നങ്ങളെ.
അതിനാൽ,
ഹാ ഹന്ത പതിച്ചിതോ ഹാ ഹന്ത പതിച്ചിതോ
ദേഹഭൃത്തുകൾക്കെഴും സ്ഥിതി ഹാ! മഹാമോശം.
എന്നു് കവി വിലപിക്കുന്നു.
“ഈയത്യാഹിതംമൂലം തപിപ്പു ലോകം ഹാ ഹാ
തയ്യൽപൂംകിളികളും താരാട്ടുമതിയാക്കി.”
”അന്തിയാകുമ്പോൾ” ഇക്കവിതയിൽ കവി ഒരു പടികൂടിക്കയറിയിരിക്കുന്നു.
പാടിസ്തുതിപ്പിൻ പികങ്ങളേ കീർത്തിപ്പിൻ
പാരിതുതീർത്തോനെത്തത്തകളേ
ആകമ്രസ്നിഗ്ദ്ധമാം സാന്ധ്യതേജസ്സിനാൽ-
നൈകവർണ്ണങ്ങളാം മേഘങ്ങളേ
ആകാശഭിത്തിമേൽ പേർത്തും വരയ്ക്കവിൻ
ലോകാധിനാഥന്റെ നാനാരൂപം
ഹാ മർത്ത്യലോകത്തെസ്സൂഷിച്ചു നോക്കീടും
കോമളകോരകതാരൗഘമേ.
വ്യോമക്കരിങ്കല്ലിൽ കൊത്തുവിൻ നിങ്ങളാ-
പ്രേമസ്വരൂപന്റെ പേരോരോന്നും.
എന്തെല്ലാം ക്ലേശങ്ങളും നേരിട്ടിട്ടും, അവയ്ക്കൊന്നിനും കവിയുടെ സുഖാപ്തിവിശ്വാസത്തിന്റെ ദാർഢ്യത്തെ നശിപ്പിക്കാൻ കഴിഞ്ഞില്ല. ആദ്യകാലങ്ങളിൽ അദ്ദേഹത്തിന്റെ ഹൃദയം പ്രകൃതിയുടെ ബാഹ്യസൗന്ദര്യത്തിൽ മുഴുകിയിരുന്നെങ്കിൽ, ഉത്തരകാലത്തു് അതു് ആന്തരിക ലാവണ്യോൻമുഖമായിത്തീർന്നുവെന്നേയുള്ളു.
ഒരു മദ്ധ്യാഹ്നയാത്ര എന്ന കൃതിയിൽ കവി പറഞ്ഞിരിക്കുന്നതു നോക്കുക.
‘ഏവം സുഖമയമായ ലോകത്തിലും
പാവമേ ദുഃഖിപ്പു പാഴ്മനുഷ്യൻ.’
ഇതുകൂടാതെ വാടിയ പൂവു്, ഒരു മഹാസങ്കടം, ഞാൻ മൂഷികനായതു്—മുതലായി ഒട്ടു വളരെ കൃതികൾ അദ്ദേഹം പ്രിസിദ്ധീകരിച്ചിട്ടുണ്ടു്. ‘മധുമഞ്ജരി’ എന്ന പുസ്തകം അദ്ദേഹത്തിന്റെ കൃതികളുടെ ഒരു സംഗ്രഹമാകുന്നു. ഗോപാലകൃഷ്ണൻ എന്നൊരു കൃതിയും അച്ചടിച്ചു കണ്ടിട്ടുണ്ടു്.
20.38 കെ. പി. കറുപ്പൻ
1060-ൽ വാലജാതിയിൽ ജനിച്ചു. സ്ഥാനത്യാഗം ചെയ്ത കൊച്ചീമഹാരാജാവിന്റെ കൃപാതിരേകത്താൽ കാവ്യനാടകാലങ്കാരങ്ങൾവരെ പഠിച്ചിട്ടു് കൊച്ചിയിലെ ഫിഷറി ഡിപ്പാർട്ടുമെന്റിൽ പ്രവേശിച്ചു. ഇംഗ്ലീഷ് തന്നത്താൻ പഠിച്ചു് ഒരുവിധം വശപ്പെടുത്തിയിരുന്നു. ഒരു കൊല്ലം ഈ ഉദ്യോഗം വഹിച്ച ശേഷം എറണാകുളം ഇംഗ്ലീഷ് ഹൈസ്കൂളിൽ സംസ്കൃതപണ്ഡിതരായി നിയമിക്കപ്പെട്ടു. 1097-ൽ അധഃകൃതസംരക്ഷകനും, അസിസ്റ്റന്റുസൂപ്രണ്ടും, കൊച്ചി സെൻട്രൽ കോ ആപ്പറേറ്റീവുബാങ്കിന്റെ ഡയറക്ടരും ആയി. ഒന്നാമത്തെ നിയമനിർമ്മാണസഭയിൽ വാലസമുദായത്തിന്റെ പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. കേരളവർമ്മ വലിയ കോയിത്തമ്പുരാൻ അദ്ദേഹത്തിന്റെ കവനകൗശലത്താൽ പ്രസന്നനായിട്ടു് വിദ്വാൻസ്ഥാനവും, കൊച്ചീസ്ഥാനത്യാഗം ചെയ്ത തമ്പുരാൻ കവിതിലക സ്ഥാനവും കല്പിച്ചു നല്കി.
അദ്ദേഹത്തിന്റെ കൃതികൾ—ബാലാകലേശം നാടകം, ജാതിക്കുമ്മി, ഭൈമീപരിണയം നാടകം, അനേകം ഖണ്ഡകവനങ്ങൾ ചില ലേഖനങ്ങൾ ഇവയാകുന്നു. മലയാളത്തിലെ ജനകീയഗാനങ്ങളെ ശേഖരിച്ചു് പുസ്തകരൂപേണ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. ഒടുവിൽ അദ്ദേഹം എറണാകുളം കാളേജിൽ സീനിയർ പണ്ഡിതരായി നിയമിക്കപ്പെട്ടു. 1122-ൽ മരിച്ചു.
മാതൃകയ്ക്കായി ‘ദശപുഷ്പം’ എന്ന കവിതയെ ഉദ്ധരിക്കുന്നു.
അഹിമകരൻ ദേവതയാ-
ണഹിവരശയനാഭമായ ‘കറുകയ്ക്കു് ’
മഹിതാദരമതു ചൂടുകിൽ
മഹിളേ! ഭവതിക്കരോഗവതിയാകാം.
പൂന്തിങ്കൾമുഖീ ‘കൃഷ്ണ-
ക്രാന്തി’മലർക്കാഴിവർണ്ണനാണീശൻ
എന്തിടുകതു കഴലിൽ, ശ്രീ-
ശാന്തികമണയാൻ വരോരു! ശാന്തി വരാൻ.
മലർമാനിനി ദേവതയാ-
മലരല്ലോ മഹിമയുള്ള ‘തിരുതാളി’
പുലർകാലത്തതു ചൂടുക
പുലരും ഭവതിയ്ക്കനിന്ദിതൈശ്വര്യം.
ഹാലാസ്യാധിപനധിപൻ
നാലാംപൂവായ ‘കുറുനില’യ്ക്കാര്യേ!
നീലാളകമതിലമ്മലർ
നീ ലാളിച്ചാൽ വരില്ല ദാരിദ്ര്യം.
വഞ്ചുളമുകുളാധരീ! മിക-
വഞ്ചും “കയ്യുണ്ണി”മലർ ശിവാധീനം
അഞ്ചുവിധം പാതകവു
പിഞ്ചുതളിർച്ചാർത്തിനാലതു ഹനിക്കും.
അണിയുകയേ ‘മുക്കുറ്റി’യെ-
യണിമുടിയിൽ, ശൈലകന്യദേവതയാം
ഗുണിയാം വരനുണ്ടാം സൻ-
മണികൾ സുതന്മാരുമുത്ഭവിച്ചീടും.
കളമൊഴി ‘നിലപ്പനയ്ക്കാ’-
ങ്ങളയാകും ദേവി ചാരുദേവതയാം
ദളമതിനുള്ളതണിഞ്ഞാ-
ലുളവാകും സാധ്വി! സാധുബോധം തേ.
ദേവതയിന്ദ്ര‘നുഴിഞ്ഞ’-
യ്ക്കവതംസംപോലെ നീയതേന്തിടുകിൽ
ഹേ വരവർണ്ണിനി നിന്നുൾ-
പ്പൂവണയും മോഹമൊക്കെയും നേടാം.
ചെറുതേൻചൊല്ലാളേ! നൽ-
‘ചെറുപോള’യ്ക്കുള്ളതന്തകൻതന്നെ
കുറുനിരമോളിൽച്ചേർക്കുക
കറുകാത്തായുസ്സിനായ്തദീയ ദളം.
കന്ദർപ്പദേവതാകം-
സുന്ദരി! കേട്ടാലുമാ‘മുയൽച്ചെവിയൻ’
സൗന്ദര്യത്തിനു പാരം
നന്നതു ചൂടുന്നതന്നനടയാളേ!
20.39 ഇരുവനാട്ടു് കെ. സി. നാരായണൻ നമ്പ്യാർ
സ്വദേശം വടക്കേ മലയാളമായിരുന്നെങ്കിലും ജീവിതത്തിന്റെ ഏറിയകൂറും തിരുവിതാകൂറിൽ കോട്ടയത്താണു കഴിച്ചുകൂട്ടിയതു്. അദ്ദേഹം ചിരകാലം ഭാഷാപോഷിണിസഭയുടെ കാര്യദർശിയായിരുന്നു. സംസ്കൃതജ്ഞാനം വളരെയൊന്നും ഇല്ലായിരുന്നെങ്കിലും, അദ്ദേഹത്തിന്റെ കവിത വായിക്കുന്നവർക്കു് മറിച്ചേ തോന്നുകയുള്ളു. മികച്ച കവിതാവാസനയും നല്ല ഫലിതവും—ഇവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങൾ. ഉദയാലങ്കാരം അദ്ദേഹത്തിന്റെ കൃതിയാണു്. മാതൃകയ്ക്കായി ഒരു പദ്യം ഉദ്ധരിക്കാം.
വാടീടും മുഖമെന്തിനാണു മുടിയാൽ മൂടുന്നു മുഗ്ദ്ധോക്ഷണേ
വാടീ, കൊങ്കയൊളിച്ചുവച്ചതു വെളിച്ചത്താക്കുകെന്നോതവേ
ഓടീ നാരദനെങ്കിലും ദ്രുതമണഞ്ഞാലിംഗനംചെയ്യുമാ-
റാടീടും ബലഭദ്രമദ്യലഹരീമത്തിന്റെ സത്തേ തുണ.
20.40 ഇരുവനാട്ടു കിഴക്കേടത്തു കുഞ്ഞിക്കണ്ണൻ നമ്പ്യാർ
അഗാധമായ പാണ്ഡിത്യവും അപ്രതിഹതമായ കവിത്വശക്തിയും തികഞ്ഞ ഈ പ്രൗഢകവി മലയാളഭാഷാപോഷണത്തിൽ സദാ ജാഗരൂകനായിരുന്നു. ഭാരതമഞ്ജരിയുടെ ആവിർഭാവകാലത്തു്, അതിന്റെ പ്രവർത്തകസമിതിയിൽ അദ്ദേഹവും ഉൾപ്പെട്ടിരുന്നു. സംസ്കൃതപുരാണേതിഹാസങ്ങളുടേയും ശാസ്ത്രങ്ങളുടേയും പഠനത്തിൽ ആയുഷ്കാലം മുഴുവനും വിനിയോഗിച്ച ഈ കവിയുടെ കൃതികളിൽ കവിത്വത്തെക്കാൾ പ്രകടമായിരുന്നതു് പാണ്ഡിത്യമാണെന്നു പറയാം. ഭാവവൈചിത്ര്യങ്ങളെ പ്രകാശിപ്പിക്കുന്ന വിഷയത്തിലും അലങ്കാരപ്രയോഗത്തിലും അദ്ദേഹം അസാമാന്യമായ പാടവം പ്രകാശിപ്പിച്ചിട്ടുണ്ടു്.
20.41 എം. സി. നാരായണപിള്ള ബി. എ.
തിരുവിതാംകൂർ സർക്കാർ സർവ്വീസിൽ ചിരകാലം പ്രശസ്തസേവനം നടത്തിയശേഷം, പെൻഷൻ പറ്റി സ്വഗൃഹത്തിൽ അദ്ദേഹം സ്ഥിരവാസമുറപ്പിച്ചതിനുശേഷം, ഏതാണ്ടു് 1096-ാമാണ്ടിടയ്ക്കാണു് ഞങ്ങൾ തമ്മിൽ പരിചയപ്പെടാനിടയായതു്. സംസ്കൃതത്തിലും ഇംഗ്ലീഷിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം അത്യഗാധമായിരുന്നു. അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ഉപന്യാസങ്ങളെല്ലാം പരിണതപ്രജ്ഞയുടെ പരിപക്വഫലങ്ങളായിരുന്നു. പഠിച്ചുകൊണ്ടിരുന്ന കാലത്തു തന്നെ അദ്ദേഹം മലയാളഭാഷാ ചരിത്രകർത്താവിനെ തദ്ഗ്രന്ഥനിർമ്മാണത്തിൽ സഹായിച്ചുകൊണ്ടിരുന്നു. അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചുരുന്നെങ്കിൽ നമുക്കു് അന്യൂനമായ ഒരു ഇംഗ്ലീഷ് മലയാളം നിഘണ്ടു ലഭിക്കുമായിരുന്നു; ഭാഷാചരിത്രം പുതുക്കിഎഴുതണമെന്നുള്ള അദ്ദേഹത്തിന്റെ മനോരഥവും സാധിതപ്രായമായിത്തീർന്നേനെ. എന്തു ചെയ്യാം! അതിനുമുമ്പു് വാതരോഗം പിടിപെട്ടു് അദ്ദേഹം ദിവംഗതനായിപ്പോയി. ഒരു ഉപന്യാസമാല പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
20.42 ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
ഭാഷാചരിത്രകർത്താവായ “ഗോവിന്ദപ്പിള്ള സർവാധിപരുടെ ഭഗിനീപുത്ര”നായി കൊല്ലവർഷം 1040 വൃശ്ചികം 12-ാം തീയതി തിരുവനന്തപുരത്തു് ശ്രീകണ്ഠേശ്വരം കുളവറവിളാകത്തുവീട്ടിൽ ജനിച്ചു. പിതാവു് മേൽകങ്ങാണം തഹശീൽദാരായിരുന്ന പരുത്തിക്കാട്ടു നാരായണപിള്ളയും, മാതാവു് ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടെ മൂത്ത സഹോദരി നാരായണിപ്പിള്ളയും ആയിരുന്നു. തിരുമധുരപ്പേട്ടയിൽ ഈ രാമൻപിള്ള ആശാന്റെ അടുക്കൽ പ്രഥമപാഠങ്ങളും വാഞ്ചീശ്വരശാസ്ത്രികളുടെ അടുക്കൽനിന്നു സംസ്കൃതവും അഭ്യസിച്ചു. എം. സി. നാരായണപിള്ള, ആയുർവേദപണ്ഡിതർ പരമേശ്വരൻ മൂസ്സ്, രാമക്കുറുപ്പു മുൻഷി മുതലായവരെല്ലാം ഇദ്ദേഹത്തിന്റെ ഗുരുക്കന്മാരായിരുന്നത്രേ. മെട്രിക്കുലേഷൻപരീക്ഷയ്ക്കു വായിച്ചുകൊണ്ടിരുന്ന കാലത്തു പിതാവു മരിച്ചുപോകയാൽ, പഠിത്തം പൂർത്തിയാക്കുന്നതിനു അദ്ദേഹത്തിനു സാധിക്കാതെ വന്നു.
ബാല്യത്തിൽതന്നെ കവിതാവാസന പ്രകടിപ്പിച്ചുതുടങ്ങി. ഒരിക്കൽ അദ്ദേഹം,
മുന്നം സ്വർലോകനാഥാത്മജനതിബലവാൻ സപ്തസാലപ്രഹാരി-
ക്കന്നംഭോരാശിമർദ്ദിച്ചളവു കരഗതാകാബലാകല്യേബുദ്ധേ
വന്ദ്യന്മാരാം ജടായൂവനിലസുതനുമാരിന്ദ്രനാരാസനംഹേ-
ധന്യാത്മൻ ചൊല്ക യുക്തിക്കുചിതതരമതാമർത്ഥമിന്നർത്ഥയേഹം.
എന്നൊരു പദ്യമെഴുതി മാതുലനു് അയച്ചുകൊടുത്തുവത്രെ. അതിലെ ചോദ്യങ്ങൾക്കുത്തരങ്ങളായ താര, പക്ഷി, ചൊക്കൻ, വാരണം എന്നീ പദങ്ങളുടെ ഒടുവിലത്തെ അക്ഷരങ്ങൾ എടുത്തു യഥാക്രമം ചേർത്താൽ രക്ഷിക്കണം എന്ന വാക്കു വരുന്നു. ബാലകവിയുടെ ഉദ്ദേശം അറിഞ്ഞു് മാതുലൻ ഉചിതമായ സമ്മാനം നൽകുകയുണ്ടായി.
ജി. പത്മനാഭപിള്ളയുടെ പ്രഥമകൃതി ബാലിവിജയം തുള്ളലായിരുന്നു. എന്നാൽ കഥകളിയിലായിരുന്നു അദ്ദേഹത്തിനു് അധികം ഭ്രമം. 1061-ൽ എഴുതിയതാണു് ധർമ്മഗുപ്തവിജയം ആട്ടക്കഥ. അതിലെ വന്ദനശ്ലോകങ്ങളിൽ ഒന്നായ
“സ്യാനന്ദൂരപുരേ സമസ്തവിഭവൈരൗദാര്യശീലൈർഭൃശം
സാനന്ദംനിജ സർവമാനുഷഗണാൻ ക്ഷേമാഭിവൃദ്ധ്യൈസ്സദാ
നിർവ്യാജം പരിരക്ഷചെയ്തരുളുമീ ക്ഷോണീപതേർദ്ദാസനാം
ഗോവിന്ദം മമ മാതുലം പ്രതിദിനം വന്ദേ വിവേകാംബുധിം.”
എന്ന പദ്യത്തിൽ സംസ്കൃതഭാഷാപരിചയത്തിന്റെ ദാർഢ്യക്കുറവിനോടൊപ്പം നല്ല കവിതാവാസനയും സ്ഫുരിക്കുന്നുണ്ടു്. അതിൽ നിന്നു് ഒരു ശ്ലോകവും ഗാനവും ഉദ്ധരിക്കാം.
വിണ്ണോർനാഥപ്രതാപ പ്രഥിതതരശുഭപ്രൗഢശോഭാംജയിക്കും-
വണ്ണം മാർത്താണ്ഡതുല്യപ്രഭയൊടൊരു നൃപൻ കുണ്ഡിനേ മുന്നമാസീൽ
പുണ്യൈർധന്യാത്മമൗലിർന്നിഖിലനൃപശിരോരത്നമാം സാർവഭൗമൻ
മാന്യശ്രീ രാമരാജപ്രവരസമവിദർഭാഖ്യലോകൈകവീരൻ.
ഉല്ലാസവാരാന്നിധിയാമുർവ്വീശ്വരമൗലി
ഫുല്ലാംഭോജായതനേത്രൻ ഭൂരി നീതിശാലി
കല്യാണാലയനായീടും കാമിതാനുകൂലൻ
സ്വർലോകാധിപസമാനൻ സാധുതരശീലൻ
പല്ലവാധരിമാരാകും ഭാര്യമാരോടൊത്തു
അല്ലലെന്യേ കുണ്ഡിനത്തിലാമോദേന പാർത്തു.
അടുത്ത കൃതിയായ സുന്ദോപസുന്ദയുദ്ധം 1063-ൽ രചിക്കപ്പെട്ടു. അതു് കുറേക്കൂടി നന്നായിരിക്കുന്നുവെന്നു പറയാം.
ജൃംഭോജ്ജൃംഭിതഭംഭകമ്പലുഠിതാഹംഭാവസമ്പാടന
പ്രോദ്യൽ കീർത്തിതവജ്രഹസ്തമകുടീരത്നപ്രഭാഭാസുരം
ഭക്താഭീഷ്ടദമത്ര പൂരിതഘൃണാസന്ദോഹമാധ്വീരസം
ശ്രീകണ്ഠേശ്വരപാദപങ്കജയുഗം സംഭാവയേ സാദരം.
ഇതു അതിലെ വന്ദനശ്ലോകമാണു്.
1067-ൽ കനകലതാസ്വയംവരം സംഗീതനാടകവും രാമാനുജചരിതം തിരുവാതിരപ്പാട്ടും എഴുതി. 1068-ൽ പാണ്ഡവവിജയം നാടകം പ്രസിദ്ധീകരിച്ചു. അതിലെ പദ്യങ്ങളിലൊന്നായ,
മണ്ടയിടികൊണ്ടുതലമണ്ടപിളരുന്നെ-
ന്റിണ്ടലിവൾ കണ്ടഴലുകൊണ്ടു വലയുന്നു
വേണ്ട പനിയുണ്ടുകുളിരുണ്ടുജലദോഷം
രണ്ടുദിനമുണ്ടതൊഴിയാണ്ടിഹവശായി.
എന്ന ശ്ലോകം ഒരു അറമായിത്തീർന്നുവത്രേ. ഈ കൃതിയേപ്പറ്റി ലക്ഷ്മീപുരത്തു രവിവർമ്മ കോയിത്തമ്പുരാൻ ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നു.
മുദ്രാലങ്കാരരീത്യാ മുഹുരപി നടുവത്തച്ഛനേയും വിശേഷാൽ
ഭദ്രാകാരംവിളങ്ങും സുമഹിതഭവഗദ്ദതിനേയും പുകഴ്ത്തി
നൽദ്രാക്ഷാപാകമാർന്നിസ്സരസകവിവരൻ തീർത്തഭാഗത്തെവീണ്ടും
മുദ്രാഹീനപ്രേമോദത്തൊടു വിബുധവരന്മാരു കൊണ്ടാടിവാഴ്ത്തും.
എന്നാൽ ഈ കവിതകളെ ആശ്രയിച്ചല്ല, ജി. പത്മനാഭപിള്ളയുടെ പ്രശസ്തി നിലനില്ക്കുന്നതു്. അവ ഒരുകാലത്തു പ്രസിദ്ധങ്ങളായിരുന്നെങ്കിലും ഇപ്പോൾ പ്രായേണ നാമാവശേഷമായിത്തീർന്നുവെന്നു പറയാം. കഥകളികൾ രണ്ടും ശ്രീരാമവിലാസം പ്രസ്സുകാർ പ്രസിദ്ധപ്പെടുത്തീട്ടുള്ള ആട്ടക്കഥകളുടെ കൂട്ടത്തിൽ ചേർത്തിട്ടുണ്ടു്. അങ്ങിനെ അവജീവിക്കുമെന്നു വിശ്വസിക്കാം. എന്നാൽ മാതുലന്റെ ചുവട്ടടികളെ പിൻതുടർന്നു് 1072-ൽ അദ്ദേഹം ഒരു ഭാഷാനിഘണ്ടു രചിക്കാൻ തുടങ്ങി. ആദ്യമായി, പ്രസാധിതങ്ങളും അപ്രസാധിതങ്ങളുമായ കൃതികൾ ഓരോന്നായി വായിച്ചു നോട്ടുകൾ കുറിച്ചു. ഇതിനിടയ്ക്കു് കണ്ടെഴുത്തിൽ ഒരു ചെറിയ ഉദ്യോഗം ഉണ്ടായിരുന്നതിനാൽ പ്രസ്തുത ജോലി മുന്നോട്ടു നീങ്ങാതെ വന്നു. 1081-ൽ ആ ജോലി രാജിവച്ചിട്ടു് ക്രിമിനൽ വക്കീൽപണി സ്വീകരിച്ചു. അതു് അദ്ദേഹത്തിനു കുറേക്കൂടി സ്വാതന്ത്ര്യം നല്കി. മാർക്കണ്ഡചരിതം തിരുവാതിരപ്പാട്ടും ഹരിശ്ചന്ദ്രചരിതം കിളിപ്പാട്ടും നിഘണ്ടുനിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കാലത്തു രചിക്കപ്പെട്ടവയാണു്. 1092-ൽ നിഘണ്ടു പൂർത്തിയായി. ശീലാവതി മുതല്ക്കു് ഭാഗവതം വരേയുള്ള കൃതികളെല്ലാം പരിശോധിച്ചു് അവയിൽനിന്നൊക്കെ ഉദാഹരണങ്ങൾ കാണിച്ചു് രചിച്ചിട്ടുള്ള ഈ ശബ്ദതാരാവലി സകല കേരളീയരുടേയും സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. വാസ്തവത്തിൽ സാഹിത്യപഞ്ചാനനൻ അഭിപ്രായപ്പെട്ടിട്ടുള്ളതുപോലെ ‘ജി. പത്മനാഭനാമാ ഹി പാപീയാൻ സർവഭാഷാമചൂചുരൽ’ എന്നു പ്രൗഢവിദ്വാന്മാർക്കുപോലും അസൂയ ജനിപ്പിക്കുമാറുള്ള ഒരു മാന്യപദവി ആ ബൃഗദ്ഗ്രന്ഥം അദ്ദേഹത്തിനു സമ്പാദിച്ചുകൊടുത്തു.
1098 ഇടവം എട്ടാംതീയതി ശ്രീമൂലംതിരുനാൾ മഹാരാജാവു തിരുമനസ്സുകൊണ്ടു് അദ്ദേഹത്തിന്റെ മഹോദ്യമത്തെ അഭിനന്ദിച്ചു് ഒരു അട്ടത്തോടൻ വീരശൃംഖല സമ്മാനിച്ചു. അതിനുശേഷം വളരെക്കാലം കഴിഞ്ഞു മലയാള സാഹിതീഭക്തപ്രമുഖന്മാരുടെ അസൂയയ്ക്കു തെല്ലു ശമനം വന്നപ്പോൾ സാഹിത്യപരിഷത്തു വകയായി ഒരു സ്വർണ്ണമെഡലും അദ്ദേഹത്തിനു സമ്മാനിക്കപ്പെട്ടു.
ഭാഷാസാഹിത്യത്തിന്റെ സമ്പൂർണ്ണം–എന്നുവച്ചാൽ–‘ബ്രഹ്മത്തെപ്പോലെ പൂർണ്ണാൽ പൂർണ്ണതമം’ ആയ ഒരു ചരിത്രം എഴുതിവച്ചിട്ടുള്ള മഹാകവി പരമേശ്വരയ്യരവർകളുടെ അടുക്കൽ നിന്നുപോലും,
“What is now required is the skeleton of a comprehensive Malayalam Dictionary and I am glad to say that Mr. Padmanabha Pillai’s publication is valuable as a skeleton and goes a long way towards satisfying a public demand” എന്നിങ്ങനെ കഷ്ടിയായ ഒരു പ്രശംസ ലഭിച്ചതാണു് ഇതിലൊക്കെ വലിയ ഭാഗ്യം. അദ്ദേഹം നിർദ്ദേശിക്കുന്ന മാതിരി ഒരു നിഘണ്ടു നമ്മുടെ ഭാഷയിൽ ഇനി ഉണ്ടാകുമോ എന്തോ? മി: പരമേശ്വരയ്യർക്കു വാർദ്ധക്യമായിപ്പോയല്ലോ.
ഈ മഹനീയ പരിശ്രമത്തിനു പുറമേ, ഒരു ആംഗലമലയാള നിഘണ്ടുവും സാഹിതീരത്നങ്ങളുടേയും തൽക്കർത്താക്കന്മാരുടേയും സംക്ഷിപ്തചരിത്രം ഉൾപ്പെടുന്ന ഒരു ഗ്രന്ഥപരമ്പരയും അദ്ദേഹം പ്രിസിദ്ധീകരിച്ചു തുടങ്ങി. പക്ഷേ പൂർത്തിയാകും മുമ്പേ അദ്ദേഹത്തിനെ ഹതവിധി അപഹരിച്ചുകളഞ്ഞു.
മരണശയ്യയെ പ്രാപിക്കുംവരെ അദ്ദേഹത്തിൽ ഒരു നവയുവാവിന്റെ ഉന്മേഷം കളിയാടിക്കൊണ്ടിരുന്നു. വാർദ്ധക്യത്തിന്റെ ചിഹ്നങ്ങളൊന്നും അദ്ദേഹത്തിനെ ബാധിച്ചിരുന്നില്ലെന്നു പറഞ്ഞാൽ അതിൽ ലേശം അതിശയോക്തിയില്ല. അതായിരുന്നു അദ്ദേഹത്തിന്റെ വിജയഹേതു. കഴിഞ്ഞ കൊല്ലം അതായതു് 1121 കുംഭം 21-ാം തീയതിയാണു് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞതു്. ചില പത്രങ്ങൾ എന്തോ ചിലതൊക്കെ പറഞ്ഞെങ്കിലും, പൊട്ടക്കവികളുടെ ദേഹവിയോഗത്തിൽപോലും അനുശോചനായോഗങ്ങൾ വിളിച്ചു കൂട്ടി വിലപിക്കാറുള്ള കേരളീയജനത ‘കമാ’ എന്നു മിണ്ടീട്ടില്ല. അത്രയ്ക്കുണ്ടു് അയൂയയുടേയൊ അഥവാ കൃതഘ്നതയുടേയോ ആഴം.
ജി. പത്മനാഭപിള്ളയുടെ മറ്റു കൃതികൾ: മദനകാമചരിതം നാടകം, കീചകവധം തുള്ളൽ, കേരളവർമ്മചരിതം മണിപ്രവാളം, കാളിയമർദ്ദനം മണിപ്രവാളം, കംസവധം വഞ്ചിപ്പാട്ടു്, കുചേലവൃത്തം, മാർക്കണ്ഡചരിതം, പൂതനാമോക്ഷം എന്നീ താരാട്ടുകൾ, നാളായണീചരിതം ഊഞ്ഞാൽപാട്ടു് ഇവയാകുന്നു.
20.43 ശീവൊള്ളി നാരായണൻ നമ്പൂതിരി
വെണ്മണിയുടെ ശൈലിയിൽ കവിത രചിച്ചു വിജയം നേടീട്ടുള്ള കവികളിൽ അദ്വിതീയൻ ശീവൊള്ളി നമ്പൂതിരിയാകുന്നു.
കുന്നിക്കും കുറയാതെ കുന്നൊടു കുശുമ്പേറും കുചംപേറിടും
കുന്നിൻനന്ദിനീ കുന്ദബാണനു കുലക്കേസ്സൊന്നു പാസ്സായതിൽ
ഒന്നാംസാക്ഷിണിയായ നീ കനിവെഴുംവണ്ണം കടക്കണ്ണെടു-
ത്തൊന്നെന്നിൽപെരുമാറണേ പെരുമനത്തപ്പന്റെതൃപ്പെൺകൊടീ!
എന്ന പദ്യം വെണ്മണിയുടെ,
‘വീതാതങ്കംവിധുസ്ത്രീവടിവു വിധുധരൻ കണ്ടു കാമിച്ചണഞ്ഞി-
ട്ടേതാണ്ടൊക്കെപ്രവർത്തിച്ചളവവതരണംചെയ്തു ചൈതന്യമൂർത്തി?’
എന്ന ശ്ലോകത്തെ അനുസ്മരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൃതികളും വെണ്മണിയുടേതുപോലെ പ്രായേണ അപൂർണ്ണങ്ങളാണു്. ദാത്യുഹസന്ദേശം സരസമായ ഒരു ഹാസ്യകവനമാണു്. മാതൃക കാണിപ്പാനായി ‘ഒരു ചരമവൃത്തം’ എന്ന കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിക്കാം.
കളകോമളസൽഗുണക്കളി-
ക്കളരിത്തട്ടു, ഗൃഹസ്ഥനന്തണൻ,
വളരെപ്പുകൾപൂണ്ടു രാമനാം
വളവല്ലൂർഎഴുതുന്നതെങ്ങനെ?
ഒരു മൂന്നു ദിനങ്ങൾ മുമ്പിലാ-
ത്തിരുവൈയ്ക്കത്തു സുഹൃൽസമേതനായ്
പുരുമോദമൊടഷ്ടമിക്കണ-
ഞ്ഞൊരുവിദ്വാൻ… തകരുന്നു മന്മനം.
പുകവണ്ടിയിലാലുവായിലാ-
പ്പകൽ തീരുമ്പൊഴുതിന്നലെസ്സുഖം
അകളങ്കമനസ്സിറങ്ങി വ-
ന്നകലാതപ്പൊളടുത്തു നിൽപു ഞാൻ.
ദിവസേശ്വരനസ്തമിക്കിലും
ശിവ ഞാൻ പോവുകയായി സത്വരം
ഇവനോടിതുമട്ടു ചൊല്ലിയോ-
രവസാനോക്തി നിനയ്ക്കുവയ്യമേ.
സതതം ശിവസല്പദാഖിലാ-
ദൃത ‘ദാമോദര’യുക്തനാകിലും
ബത! ദുർവ്വിഷമൂലമാർത്തനായ്
നിതരാമാദ്വിജവര്യനത്ഭുതം!
അതിമാത്രമുരപ്പെതെന്തിനി-
പ്പതിനേഴാംദിനമർദ്ധരാത്രിയിൽ
ക്ഷിതിവിട്ടു വിശിഷ്ടനപ്പുരം
മതികൂടാത്ത നഭസ്സുപോലെയായ്.
നന്നായ്ത്താൻചെയ്ത പുണ്യോല്ക്കര വിമലഫലോ-
പേതനായ്സാധു തൊണ്ണൂ-
റ്റൊന്നാമാണ്ടിൽപെടും വൃശ്ചികമൊരു പതിനേ-
ഴാംദിനത്തിൽ തരത്തിൽ
അന്നാനാനന്മതിങ്ങും കൃതിമണി ‘വളവ-
ല്ലൂർദ്വിജൻ, തോഷമുൾക്കൊ-
ണ്ടെന്നാളും നാശമേല്ക്കാത്തൊരു പരമപദം
പൂകിനാൻ പൂതചിത്തൻ.
വർഷാവസ്ഥ:
വമ്പിച്ചോരാക്കൊടുങ്കാറ്റടിലഹളമഹാവൃക്ഷസംഘങ്ങൾപോലും
കമ്പിച്ചീടുന്നുവാനിൽ പെരിയകരിമുകിൽച്ചാർത്തിടഞ്ഞാർത്തിടുന്നു
തുമ്പിക്കൈവണ്ണമെല്ലായ്പൊഴുമൊരുമഴയും വൻതണുപ്പോ വിറയ്ക്കും
തുമ്പില്ലാക്കാലമർക്കൻ ചെറുതവധിയിലാണെന്നു തോന്നുന്നിതെങ്ങോ?
ആലങ്ങാടാകുമിന്നാടരിയൊരു പെരിയാറാകൂമിച്ചിന്ദ്രജാലം-
പോലയ്യോ മുക്കിമുക്കാലുമിതൊരു പകൽകൊണ്ടാണിഹ പ്രാണിജാലം
ആലംബം വിട്ടു കഷ്ടം! മുടിയുമൊരുകടൽപ്രായമിപ്പാരിതാക-
ണ്ടാലത്യാശ്ചര്യമെന്നോ പ്രകൃതിയുടെവികാരങ്ങൾവിശ്വോത്തരങ്ങൾ.
20.44 പട്ടം എൻ. കൊച്ചുകൃഷ്ണപിള്ള
അദ്ദേഹം തിരുവനന്തപുരം താലൂക്കിൽ പട്ടം എന്ന ദേശത്തു് 1061 മേടമാസത്തിലെ ചിത്രാനക്ഷത്രത്തിൽ ജനിച്ചു. രാജകീയ ഹൈസ്കൂളിൽ മെട്രിക്കുലേഷൻ ക്ലാസുവരെ പഠിച്ചിട്ടു് തൃശ്ശിനാപ്പള്ളി ഹൈസ്കൂളിൽ ചേർന്നു. പ്രസ്തുത പരീക്ഷയിൽ പാസ്സായശേഷം തൃശ്ശിനാപ്പള്ളി സെന്റ്ജോസഫ്സ്കാളേജിൽ ചേർന്നു് ഇന്റർമീഡിയറ്റും തിരുവനന്തപുരം രാജകീയ കാളേജിൽ ചേർന്നു് ബി. ഏ. യും ജയിച്ചു. എം. ഏ. പരീക്ഷയ്ക്കു പ്രൈവറ്റായിച്ചേർന്നു് ഒന്നാംക്ലാസ്സിൽ പാസ്സായി. 1088-ാമാണ്ടിലാണെന്നു തോന്നുന്നു–ഞാൻ നിയമപഠനാർത്ഥം എഫ്. എൽ. ക്ലാസ്സിൽ ചേർന്നപ്പോൾ അദ്ദേഹവും ആ ക്ലാസ്സിൽ ചേർന്നു. ഞങ്ങൾ തമ്മിൽ പരിചിതരായ കഥ രസാവഹമാണു്. പ്രാസവഴക്കുകാലത്തു് ഞാൻ എന്റെ ഗുരുദേവന്റെ പക്ഷത്തു ചേർന്നു് ചില ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ദക്ഷിണദീപത്തിൽ അക്കാലത്തു് കാണാറുണ്ടായിരുന്ന ലേഖനങ്ങളിൽ ഏറിയകൂറും എന്റേതായിരുന്നുവെന്നു് പലർക്കും അറിയാമായിരുന്നു. ആ ലേഖനങ്ങളുടെ കൂട്ടത്തിൽ ‘കവികളും കൃതികളും’ എന്നൊരു ഉപന്യാസം മാത്രം കുറെ ഒച്ചപ്പാടുണ്ടാക്കി. പാലിയത്തു കുഞ്ഞുണ്ണി അച്ഛൻ അക്കാലത്തു പ്രശസ്തമായ രീതിയിൽ നടത്തിവന്ന ഒരു മാസികയിൽ ആ ലേഖനത്തെ പകർത്തിയിട്ടു് അതിനെ മുക്തകണ്ഠം സ്തുതിച്ചു. പന്തളം കേരളവർമ്മതമ്പുരാൻ ക്ലാസ്സിൽ ആ ലേഖനം വായിച്ചു് ഇന്നത്തെ കവികൾ അതു വായിച്ചിരിക്കേണ്ടതാണെന്നു് ഒരു അഭിപ്രായവും തട്ടിവിട്ടു. പരമേശ്വരയ്യരവർകൾക്കു് അതു രസിച്ചില്ലെന്നും അല്പകാലത്തേക്കു് അദ്ദേഹം അവിടുത്തോടു് നീരസഭാവത്തിൽ കഴിഞ്ഞുകൂടി എന്നും ആണു് എന്റെ അറിവു്. ഏതായിരുന്നാലും തമ്പുരാൻ പ്രസ്തുത ലേഖനത്തെ ക്ലാസ്സിൽ വായിച്ച അവസരത്തിൽ എന്റെ ഏറ്റവും അടുത്ത ഒരു ബന്ധുവും ഇപ്പോൾ ഉയർന്ന ഒരു ഉദ്യോഗത്തിൽ ഇരിക്കുന്ന ആളുമായ ഒരാൾ ക്ലാസ്സിലുണ്ടായിരുന്നതിനാൽ ആ സംഗതിയെപ്പറ്റി സംശയമേ ഇല്ല. അന്നു് കൊച്ചുകൃഷ്ണപ്പിള്ള അവർകൾ പരമേശ്വരയ്യരവർകളുടെ ആശ്രിതന്മാരിൽ ഒരാളായി കഴിഞ്ഞുകൂടുകയായിരുന്നു. അദ്ദേഹം എനിക്കു് ദീപത്തോടുള്ള ബന്ധം മനസ്സിലാക്കീട്ടു്, അതു് ആരുടെ കൃതിയാണെന്നു് എന്നോടു ചോദിച്ചു മനസ്സിലാക്കി യഥാസ്ഥാനം അറിവുകൊടുത്തു. ഇങ്ങനെ ആയിരുന്നു ഞങ്ങൾ തമ്മിൽ പരിചയപ്പെട്ടതു്. കുറേക്കാലം കഴിഞ്ഞപ്പോൾ, മഹാകവിയും കൊച്ചുകൃഷ്ണപ്പിള്ളയും തമ്മിലുണ്ടായിരുന്ന ദൃഢബന്ധം കുറെ അയഞ്ഞുപോയിരിക്കണമെന്നു ശങ്കിക്കുന്നു. അദ്ദേഹം മരിക്കുന്നതിനു മുമ്പു് എഴുതിവച്ചിരുന്നതും അതിനു ശേഷം ഭാഷാവിലാസം വിശേഷാൽപ്രതിയിൽ പ്രസിദ്ധീകരിച്ചിരുന്നതുമായ ലേഖനം അങ്ങിനെ ഒരു ശങ്കയ്ക്കു് അവകാശം നൽകുന്നുണ്ടു്.
പരീക്ഷയിൽ പാസ്സായിട്ടു് അല്പകാലം എക്സൈസ്ഇൻസ്പെക്ടരായിരുന്നു. നല്ല വാസനാകവിയായിരുന്നതിനാൽ ഉദ്യോഗത്തിലിരിക്കുന്ന കാലത്തും അദ്ദേഹം തുടരെത്തുടരെ കവിതകൾ എഴുതിക്കൊണ്ടാണിരുന്നതു്. അച്ചടിക്കപ്പെട്ടിട്ടുള്ള മേഘസന്ദേശവിവർത്തനത്തിനും ബാലസാഹിത്യത്തിനും പുറമെ മാസികകളിൽ അനേകം ഖണ്ഡകവനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഗദ്യലേഖനങ്ങളിൽ പ്രധാനമായുള്ളതു് കവിത, വള്ളത്തോൾപ്രസ്ഥാനം ഇവയാകുന്നു.
1097-ൽ മുപ്പത്തിആറാമത്തെ വയസ്സിൽ സന്നിപാതജ്വരം പിടിപെട്ടു് അദ്ദേഹം പരലോകം പ്രാപിച്ചു. മാതൃകകാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കാം.
ദിവ്യകഥ
ഇതു് പട്ടം കൊച്ചുകൃഷ്ണപിള്ളയും പട്ടം ഗോവിന്ദപ്പിള്ളയും ചേർന്നെഴുതിയ കൂട്ടുകവിതയാണു്.
വഴിഞ്ഞ സൗഖ്യം ജനതയ്ക്കു ചേർത്തു ത-
ന്മിഴിക്കു മാധുര്യമൊഴിക്ക ഹേതുവാൽ
വഴിക്കു നാമം മധുരേതിയപ്പുരി-
യ്ക്കഴിഞ്ഞൊരുള്ളോടവർ നല്കി മുന്നമേ.
ലോലംബചാരുചികരാഭ ചിരായകണ്ടി-
ട്ടാലംബമറ്റു ചികുരത്വമിയന്ന ശിഷ്യൻ
വെയിലത്തു വെണ്ണവിധമാ വധുവിന്റെ കാന്തി-
ജാലത്തിലുള്ളമുരുകീട്ടവശൻ വശായി.
വലിയ കോയിത്തമ്പുരാനു നല്കിയ മംഗളപത്രം.
പേരാളും കൈരളിപ്പെൺകൊടിയുടെ വരരായിന്നു വാണീടുമെല്ലാ-
പേരാലും പൂജ്യനായീ ശാശൂരനിവവഹിച്ചമ്പുമെൻ തമ്പുരാനേ
നേരാളില്ലാത്തമട്ടായറിവെഴുമവിടേയ്ക്കുള്ള തൃപ്പാദപത്മം
നേരായ്കണ്ടൊന്നു കൂപ്പാനടിയനഭിലഷിച്ചെത്രനാളോ കഴിപ്പൂ.
20.45 വി. സി. ബാലകൃഷ്ണപ്പണിക്കർ
ഈ കവിരത്നത്തിന്റെ കഥ ഓർക്കുന്ന മാത്രയിൽ ഏതു കേരളീയന്റേയും ഇടനെഞ്ഞു പൊട്ടാതിരിക്കയില്ല. നിഷ്പക്ഷപാതിയായ ഗ്രന്ഥസമാലോചകൻ, ഒന്നാംതരം കാവ്യകൃത്തു്, ഉത്തമപത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം പരിശോഭിച്ചു്, ഇന്നത്തെ ചില പ്രൗഢകവികൾപോലും പദങ്ങൾ പെറുക്കിനിരത്തി പദ്യനിർമ്മിതിയിലെ പ്രഥമപാഠം പഠിച്ചുകൊണ്ടിരുന്ന ആ ഇളംപ്രായമായ 26-ാം വയസ്സിൽ, ലോകയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്ത ആ മഹാനുഭാവനെ നമുക്കും അശ്രുപ്രവാഹംകൂടാതെ എങ്ങനെ സ്മരിക്കാൻ കഴിയും. ഹാ! അദ്ദേഹം കുറേക്കാലംകൂടി ജീവിച്ചിരുന്നെങ്കിൽ... എത്ര എത്ര സൽക്കാവ്യങ്ങൾ നമുക്കു ലഭിക്കുമായിരുന്നു! ഒൻപതേ ഒൻപതു കൊല്ലങ്ങൾക്കകം അദ്ദേഹം എന്തെല്ലാം സാധിച്ചു!
ഏറനാട്ടു താലൂക്കിന്റെ തെക്കേഖണ്ഡത്തിൽ കോട്ടയ്ക്കൽനിന്നും അഞ്ചാറു നാഴിക വടക്കുള്ള ഊരകം എന്ന നാട്ടുംപ്രദേശത്തിൽ വെള്ളാട്ടു ചെമ്പലശ്ശേരി എന്നൊരു പ്രാചീന നായർകുടുംബം സ്ഥിതിചെയ്യുന്നു. ആ കുടുംബത്തിലെ ഒരു സ്ത്രീരത്നത്തെ കപ്പേടത്തു കൃഷ്ണനുണ്ണിനായർ വിവാഹം ചെയ്തു. ആ വിശിഷ്ടദമ്പതികൾക്കു് 1064 കുംഭം ചതയം നക്ഷത്രത്തിൽ ഉണ്ടായ പുത്രനായിരുന്നു. വി. സി. ബാലകൃഷ്ണപ്പണിക്കർ. പഴയ ധനസ്ഥിതിയെല്ലാം നശിച്ചു് ആഭിജാത്യംമാത്രം ശേഷിച്ചിരുന്ന ഒരു കുടുംബമായിരുന്നതിനാൽ ബാലകൃഷ്ണപ്പണിക്കർ വളരെ അരിഷ്ടിച്ചാണു് വളർന്നതു്. ഒരു നാട്ടാശാന്റെ അടുക്കൽ പ്രാചീനരീതി അനുസരിച്ചു് എഴുത്തും വായനയും പഠിച്ചശേഷം കറുപ്പൻ ആശാരി എന്നൊരാളിന്റെ അടുക്കൽ കുറെ സംസ്കൃതം വായിച്ചു. അങ്ങിനെ കാവ്യപരിശീലനം ചെയ്തുകൊണ്ടിരിക്കവേ തന്നെ അദ്ദേഹത്തിന്റെ കവിതാവാസന താനെ പൊട്ടിപ്പുറപ്പെട്ടു തുടങ്ങി. വർത്തമാനക്കടലാസുകളോ മാസികളോ കടന്നിട്ടില്ലാത്ത ആ ഗ്രാമത്തിൽ പ്രേരണാശക്തി പ്രയോഗിപ്പാൻപോലും ആരും ഇല്ലാതിരിക്കവേ കവിത എഴുതിത്തുടങ്ങിയ ഈ ബാലനെ വാഗ്ദേവി കടാക്ഷിച്ചു തുടങ്ങിയതു് പൂർവ്വജന്മകൃതമായ പുണ്യത്തിന്റെ ഫലം തന്നെയായിരിക്കണം.
ഇങ്ങനെയിരിക്കെ കുട്ടിയെ ഏതു വിധത്തിലെങ്കിലും സംസ്കൃതം പഠിപ്പിച്ചേ മതിയാവൂ എന്നു് കൃഷ്ണനുണ്ണിനായർക്കു് തോന്നുകയാൽ അദ്ദേഹം അവനെ കോഴിക്കോട്ടു പടിഞ്ഞാറേ കോവിലകത്തു് വിദ്വാൻ ഏട്ടൻതമ്പുരാൻ എന്നു പ്രസിദ്ധനായിരുന്ന സാമൂതിരിപ്പാട്ടിലെ അടുക്കൽ കൊണ്ടുചെന്നാക്കി. അവിടെ മൂന്നു നാലു കൊല്ലം താമസിച്ചു് വേണ്ട ശാസ്ത്രപരിചയവും നല്ല ശബ്ദവ്യുല്പത്തിയും സമ്പാദിച്ചു. സാമാന്യം നല്ല ഇംഗ്ലീഷ് പരിചയവും അവിടെ നിന്നുതന്നെ കിട്ടി.
ഇത്രയും ആയപ്പോൾ ഇനി സ്വന്തം കാലിൽതന്നെ നില്ക്കണമെന്നു് ഈ ബാലകൃഷ്ണനു തോന്നി. അന്നു ശ്രീമാൻ പി. ഐ കൃഷ്ണനവർകൾ തൃശ്ശൂരിൽനിന്നു് കേരളചിന്താമണി എന്നൊരു പത്രം പുറപ്പെടുവിക്കാൻ ഉദ്യമിക്കയായിരുന്നു. അതിന്റെ ആധിപത്യം കഷ്ടിച്ചു പതിനെട്ടു വയസ്സായിരുന്ന ഈ ബാലകൃഷ്ണപ്പണിക്കർ കരസ്ഥമാക്കി. ആ നിലയിൽ അദ്ദേഹം അന്നത്തെ ഭരണാധികാരികളോടും, കൊച്ചിയിലെ ചില ഉദ്യോഗസ്ഥന്മാരോടും പൗരുഷപൂർവ്വം പോരാടിയെന്നു മാത്രമല്ല കൊച്ചിരാജ്യത്തു കടന്നുകൂടി വനചക്രവർത്തി എന്ന കുപ്രസിദ്ധി നേടിയ ചെട്ടിയാരെ നാട്ടിൽനിന്നു് ആട്ടിപ്പായിക്കപോലും ചെയ്തു. അത്ര ശക്തിയേറിയ തൂലികയായിരുന്നു ആ യുവാവു പ്രയോഗിച്ചിരുന്നതു്.
ഇങ്ങനെ കൊല്ലം മൂന്നു കഴിഞ്ഞു. പിന്നെ നാം അദ്ദേഹത്തിനെ കാണുന്നതു് മലബാറിയുടെ പത്രാധിപരായിട്ടാണു്. അതു് അല്പകാലമേ ജീവിച്ചിരുന്നുള്ളുവെങ്കിലും അക്കാലമത്രയും അഴിമതിക്കാരായ ഉദ്യോഗസ്ഥന്മാർക്കു നിദ്രാഭംഗം വരുത്തിക്കൊണ്ടുതന്നെ ഇരുന്നു.
ജന്മനാ ദുർബലനായിരുന്ന പണിക്കർക്കു് ഇപ്പോഴേയ്ക്കു രാജയക്ഷ്മാവിന്റെ പൂർണ്ണലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചികിത്സയ്ക്കായി കോട്ടയ്ക്കൽ വൈദ്യശാലയെ അഭയം പ്രാപിച്ചു. പി. എസ്. വാരിയർ എന്ന വൈദ്യരത്നത്തിന്റെ ചികിത്സാനൈപുണ്യംകൊണ്ടു് രോഗം നിശ്ശേഷം മാറി. എന്നാൽ കുറേക്കാലത്തേയ്ക്കു് ആയാസകരമായ പണികളിലൊന്നിലും ഏർപ്പെടരുതെന്നു് വൈദ്യൻ നിഷ്കർഷിച്ചിരുന്നു.
ബാലകൃഷ്ണപ്പണിക്കർ അതിനാൽ സ്വദേശത്തു പോയി താമസിച്ചു അങ്ങനെ കുറേക്കാലം കഴിഞ്ഞപ്പോൾ, അലസജീവിതത്തിൽ വിരക്തനായിത്തീർന്ന പണിക്കർ കോട്ടയ്ക്കൽ ചെന്നു് മി: പി. വി. കൃഷ്ണവാരിയരുമായി യോജിച്ചു് ദിനവൃത്താന്തദീപിക എന്നൊരു പത്രം പുറപ്പെടുവിക്കണമെന്നുറച്ചിട്ടു് പിരിഞ്ഞു. അദ്ദേഹം അവിടെനിന്നും നേരെ കൊച്ചിക്കാണു് പോയതു്. അവിടെ ചില സ്നേഹിതന്മാരെ പ്രോത്സാഹിപ്പിച്ചു് ചക്രവർത്തി എന്നൊരു അച്ചുക്കൂടം സ്ഥാപിച്ചു് ആപേരിൽതന്നെ ഒരു പത്രവും പുറപ്പെടുവിച്ചുതുടങ്ങി. പത്രാധിപത്യജീവിതം ആയാസകരമായ ഒരു ജോലിയാണല്ലോ. അതിനാൽ രോഗം വീണ്ടും ആരംഭിച്ചു. പല ദിക്കുകളിൽ സഞ്ചരിച്ചു ചികിത്സ നടത്തിനോക്കി. ഒരു ഫലവും ഉണ്ടാകായ്കയാൽ അദ്ദേഹം നാട്ടിലേയ്ക്കു പുറപ്പെട്ടു. കൃഷ്ണനുണ്ണിനായർ മകനെ ഒരു മഞ്ചലിൽ എടുപ്പിച്ചുകൊണ്ടാണു പോയതു്. വഴിക്കു് ആ മഞ്ചൽ ഏതോ ഒരു കുറ്റിയിൽ തട്ടി പണിക്കർക്കു് തൽഫലമായി ഒരു വിലക്കം ഉണ്ടായി. വീട്ടിൽ ചെന്നിട്ടും അതു മാറിയില്ല. ഇരുപത്തിയാറാം വയസ്സിൽ ആ യുവസാഹിത്യകാരൻ കേരളീയരെ സന്താപക്കടലിൽ ആറാടിക്കുമാറു് ഈ ലോകത്തോടു യാത്രപറഞ്ഞു.
20.46 ബാലകൃഷ്ണപ്പണിക്കരുടെ കൃതികൾ:
(1) കുമാരസ്തോത്രമാല (2) ഇന്ദുമതീസ്വയംവരം നാടകം (3) നാഗാനന്ദം മണിപ്രവാളം (4) കുമാരചരിത്രം നാടകം (5) ഭാഷാസൂക്തിമുക്താമണിമാല (6) മാനവിക്രമീയം. ഇവ ആറും പതിനാറു വയസ്സു തികയുംമുമ്പു് എഴുതീട്ടുള്ളവയാണു്. അവയിൽ ആദ്യത്തേതു രണ്ടും അച്ചടിച്ചിട്ടുണ്ടോ എന്തോ? നാഗാനന്ദം എഴുതുന്ന കാലത്തു് കവിക്കു പതിനഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളു.
എന്നാൽ–
പൂമാതിനുള്ള പുതുമാതിരി നാട്യരംഗ-
മാമായവന്റെ നിലയത്തിനകത്തുനിന്നു
സീമാവിഹീനമഹിമാവിയലുന്നതാകു-
മാ മാന്യകല്പകമരം നിലനിന്നിരുന്നു.
ഇക്കണ്ടടിടുന്ന തനുതൊട്ട പദാർത്ഥജാത-
മൊക്കെബ്ഭവക്കടലിലെത്തിരമാലയല്ലോ
കത്തുന്ന ദീപനിര കാറ്റിനകത്തുപെട്ടാ-
ലെത്തുന്നതേതു ദശ ഭൂതിയതിങ്കലെത്തും
പാർത്തട്ടിലിങ്ങനെയിരിപ്പൊരു ഭൂതികിട്ടാ-
നോർത്തങ്ങു യുദ്ധമെവനേല്ക്കുമവൻ സുനിന്ദ്യൻ.
ഈ ശ്ലോകങ്ങൾ വായിക്കുമ്പോൾ, അവ ഒരു ബാലന്റെ കൃതിയാണെന്നു വിശ്വസിപ്പാൻ കഴിയാതെ വരുന്നു. ഇന്ദുമതീ സ്വയംവരം അഞ്ചങ്കത്തിലുള്ള ഒരു നാടകമാണു്. നാഗാനന്ദത്തെപ്പോലെ ഈ കൃതിയും കവനകൗമുദിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്നതാണു്.
“മാമ്പൂമഞ്ജരിയായിടും മുലകുലുക്കിക്കൊണ്ടു നൽത്താമര-
പ്പൊമ്പൂവാം മുഖമങ്ങുയർത്തി ലതയാം തങ്കയ്യിളക്കിത്തുലോം
വമ്പാളുന്ന വസന്തലക്ഷ്മി കുയിലിൻപാട്ടായ സംഗീതമി-
ട്ടെമ്പാടും പൊടി പാറ്റിയങ്ങിനെ മിരട്ടീടുന്നു നാടൊക്കെയും”
ചീരത്തയ്യുകളിങ്ങു വെട്ടി വളരെബ്ഭേഷാക്കിയോരേ തരം
സാരസ്യത്തൊടു വെച്ചു മട്ടു പുതുതാക്കീടുന്നിതുൾപ്രീതിമേ
വാരസ്ത്രീവര ദേഹവർണ്ണമിയലുന്നോരിപ്പനീർച്ചെമ്പക-
ത്താരത്യന്തസുഗന്ധമേകിയിവനെസ്വാധീനമാക്കുന്നുതേ.
തങ്കത്താരിനു നാണമേകി വിലസും തങ്കാന്തിയാം നീരിനാ-
ലെങ്കൽ ചേർന്നൊരു ദുഃഖമാം ചളി കളഞ്ഞീടേണ്ടൊരപ്പുരുഷൻ
തങ്കയ്യാൽ തടവീടുമെന്റെ പുളകം ചേരുന്നതാകും മുഖ-
ത്തിങ്കൽ ചുംബനമാശു ചെയ്തിടുകയെന്നാകുന്നു രത്നപ്രഭൻ.
എന്നാണെൻപ്രിയനിങ്ങുവന്നു തളിരും തോല്ക്കുന്ന തൻകയ്യിനാ-
ലെന്നാത്മപ്രിയയെന്നു ചൊല്ലി മമ കൈയമ്പിൽ ഗ്രഹിക്കുന്നതും
എന്നാലോചന പൂണ്ടു കാമവശയായ് ദുഃഖിച്ചു വാഴുന്നൊരീ-
പൊന്നോമൽ പ്രിയയെന്റെയിദ്ദശയഹോ കേട്ടാൽ പൊറുത്തീടുമോ?
കൂട്ടിത്തന്നുടെ കയ്യിലുള്ള കുടയെപ്പിന്നിൽ പിടിച്ചെത്രയും
മുട്ടിൽ കീറിയ മുണ്ടു ചുറ്റിയതുപോലൊന്നിട്ടു തൻതോളിലും
വെട്ടിത്തെല്ലു വിരുത്തിവെച്ച കുടുമക്കൂട്ടത്തെ മാടാതെക-
ണ്ടിട്ടിങ്ങനെയാർ വരുന്നു വഷളായീടുന്ന വേഷത്തൊടും.
വന്നീടട്ടേ കടുപ്പം കലരുമൊരുകരം തന്നിലാ വജ്രമേന്തീ-
ട്ടിന്നീടാർന്നീടുമിന്ദ്രൻ പടയിലറിക ഞാനിട്ടു വട്ടം തിരിക്കും
പിന്നീടാരാണു പോരിൽ പരമരനിമിഷംപോലുമെൻമുമ്പിലയ്യോ
നിന്നീടാൻ തക്ക മർത്ത്യൻ വരനൃപ പടുകീടങ്ങളിങ്ങെന്തുസാരം?
ഈ ഉദ്ധാരണത്തിൽ നിന്നു് നമ്മുടെ ബാലകവിയ്ക്കു് സാമാന്യം എല്ലാ രസങ്ങളേയും പ്രതിപാദിക്കാൻ ഇന്നത്തെ പ്രൗഢഭാഷാനാട്യകാരന്മാരോടൊപ്പം ശക്തിയുണ്ടായിരുന്നു എന്നു തെളിയുന്നില്ലേ?
സരസകവിയായിരുന്ന കെ. സി. നാരായണൻനമ്പ്യാർ കടത്തനാട്ടു് പോർളാതിരി ഉദയവർമ്മരാജാവിനെ നായകനാക്കി ഉദയാലങ്കാരം എന്നൊരു കൃതി കവനോദയത്തിൽ പ്രിസിദ്ധപ്പെടുത്തിയിരുന്നതു കണ്ടിട്ടു് പണിക്കർ മാനവിക്രമനെ നായകനാക്കി പ്രതാപരുദ്രീയത്തിന്റെ രീതിയിൽ രചിച്ച ഒരു കൃതിയാണു് മാനവിക്രമീയം.
ഈ കൃതികൾ കൂടാതെ പണിക്കർ സാമ്രാജ്യഗീത, സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവർ രാജവംശാവലി, ദേവീസ്തവം, ദുർഗ്ഗാഷ്ടകം, ദേവീസ്തവം നിശ, ഒരു വിലാപം, വിശ്വരൂപം, മങ്കിഗീതാ കിളിപ്പാട്ടു്, അനേകം ഒറ്റ ശ്ലോകങ്ങൾ, മംഗളപദ്യങ്ങൾ, ശൃംഗാരപദ്യങ്ങൾ ഇവ ചമച്ചിട്ടുണ്ടു്.
ചിൽപൂമാധ്വീകസാരേ ചിണി ചിണി നിനദം ചിന്തുമാറഗ്ര്യഹാസ-
ർക്കുൾപ്പൂമോദം വളർത്തും ഭവതി ഭവമുഖാബ്ജത്തിലെ ഭംഗിയാകും
പൊൽപൂമാതിൻമണാളൻ മലർമകനിവരാൽ പൂജ്യപാദാബ്ജയായും
നില്പൂ മീനാക്ഷിതൻമാനസമഹിമ വെറും ചണ്ടി ഞാനെന്തറിഞ്ഞു?
കാലാഗ്നിജ്വാലപോലേ കരുമന കളിയാടുന്ന കൈവാളുലച്ചും
ഹേലാ ഹുങ്കാരമാർന്നും മൃദുളമണിമയപ്പൊഞ്ചിലമ്പൊച്ചപൂണ്ടും
നീലാളിപ്പൂങ്കുഴൽക്കെട്ടണിമലർ വിതറുംമട്ടു യുദ്ധക്കളത്തിൽ
ചേലായ് നൃത്തം ചവിട്ടും നടവരദയിതേ ദേഹിമേ ദേഹസൗഖ്യം.ദേവിസ്തവം
കവിതാനതാംഗിയുടെ “മൃദുളമണിമയപ്പൊൻചിലമ്പൊച്ച”യല്ലേ നാം ഈ പദ്യങ്ങളിൽ കേൾക്കുന്നതു്? ആ ശിഥിലശീർണ്ണ ശരീരത്തിൽ കുടികൊണ്ടിരുന്നതു് ജീവിതയാത്രാക്ലിഷ്ടവും, അനുഭവജ്ഞാനസമ്പന്നവുമായ ഒരു വൃദ്ധാത്മാവാണെന്നു്,
ഒന്നായ്കാണും പ്രപഞ്ചച്ചെടിയുടെ മുരടാണെങ്കിലും ശാഖതോറും
ഭിന്നാകാരം ഭജിക്കും പ്രകൃതി, സകൃതികൾക്കിഷ്ടസിദ്ധിസ്വരൂപേ
ഇന്നാകെത്തീർത്തു കാക്കും ത്രിഗുണമായി മുടിയ്ക്കുന്നതുംപിന്നെ നീയാ-
ണെന്നാലെന്നാടലാറ്റിഗ്ഗുണഗണമരുളിക്കാക്കുവാൻ ദണ്ഡമുണ്ടോ?ദേവീസ്തവം
സുവ്യക്തനായ് സുസുഖിയായ് സുഖമായ് സുരർക്കു-
മവ്യക്തനായധികനായണുവായമന്ദം
ദിവ്യപ്രദീപ്തിയൊടു ദിക്കഖിലം വിളക്കും
ഭവ്യപ്രദായക! ഭവാൻ ഭവുകം തരേണംവാസുദേവാഷ്ടകം
ഇത്യാദി പദ്യങ്ങൾ വ്യക്തമായി കാണിക്കുന്നു. ഈ ചെറുപ്രായത്തിൽതന്നെ പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്ഥിതിയെ കരതലാമലകംപോലെ ദർശിക്കുന്നതിനും
ദേഹാദിയിങ്കലഭിമാനമിയന്നപാര-
മോഹാഗ്നികൊണ്ടു കരിയുന്ന മമാന്തരംഗം
ഹാഹാ വിഭോ കരുണയുറ്റു ഭവൽകടാക്ഷ-
നീഹാരധാരയതിനാൽ കുളുർമപ്പെടട്ടേ.
എന്നു പ്രാർത്ഥിക്കുന്നതിനും ശക്തിയുണ്ടായതോർക്കുമ്പോൾ, അദ്ദേഹം പൂർവ്വജന്മത്തിലെ തപസ്യ പൂരിപ്പിക്കാനായി അല്പകാലത്തേക്കു് ഉടൽ ധരിച്ച പുണ്യാത്മാവായിരിക്കണം എന്നു് ഏവനും തോന്നാതിരിക്കയില്ല. ആ മാതിരി ഒരുവന്റെ ഹൃദയത്തിൽ നിന്നേ,
മറ്റിപ്പൊഴില്ലടിയനർത്ഥന നിൻപദത്താർ
പറ്റിപ്പരാത്മതരഭക്തി മുഴുത്തു പാരം
മുറ്റിപ്പെത്തൊരു ഭവഭുമമറ്റുമോക്ഷം
പറ്റിപ്പരം പരമമാം പദമേറണം ഞാൻ.
എന്ന പ്രാർത്ഥന പൊട്ടിപ്പുറപ്പെടുകയുള്ളു. സാമ്രാജ്യഗാഥ, ഭൂപാലമംഗളം, ഹാനോവർവംശാവലി ഇവ രാജഭക്തിപ്രചുരങ്ങളായിരിക്കുന്നു. അവയിൽ സാമ്രാജ്യഗാഥ മാത്രം കിളിപ്പാട്ടാകുന്നു.
കയ്യൂക്കുകൂടുന്നവൻ കാരിയക്കാരനെന്നോർ-
ത്തുഴിയെല്ലാം മുടിഞ്ഞമ്പുമാറോരോനൃപർ
തങ്ങൾ തങ്ങൾക്കുചേരും ധർമ്മങ്ങൾ തിരിയാതെ
തങ്ങളിൽ തച്ചും കൊന്നും നാടുവാണിതുമുന്നം.
ആയവസ്ഥകളൊന്നുമിങ്ങിനിവാരാതെക-
ണ്ടായതു ജനാശ്വാസനിശ്വാസഹേതുതന്നെ
ഉള്ള വസ്തുവും തറക്കല്ലുമേ പൊളിച്ചൊക്കെ-
ക്കൊള്ളചെയ്തെല്ലാടവും കൊള്ളിവെച്ചെരിക്കുവാൻ
കള്ളന്മാർ വരുന്നുവെന്നുള്ള പേടികൊണ്ടുട-
ലുള്ളത്തിൽ കവിഞ്ഞിപ്പോളിരിപ്പോരില്ലയല്ലോ
വെള്ളക്കാരുടെ രാജ്യത്തെങ്ങുമേ വാനോരഞ്ചും
വെള്ളത്താർമകൾ വിളയാടുന്നു വേണ്ടുംവണ്ണം.
വീര്യവും വിഖ്യാതിയും ചേരുമീ ബ്രിട്ടീഷായ-
സൂര്യനിങ്ങുദിച്ചുയർന്നുജ്ജ്വലിക്കുകയാലേ
ദുഷ്പ്രഭുക്കളും ദുരാചാരരാൽ പരന്മാരും
നിഷ്പ്രഭന്മാരായ് വന്നു ശഷ്പസഞ്ചയംപോലെ.
അന്ധവിശ്വാസങ്ങളുമന്ധകാരവും കല-
ർന്നന്ധതാമിസ്രംപോലെ കിടന്നോരവനിയിൽ
വിദ്യയും വെളിച്ചവും ഹൃദ്യമാമുത്സാഹവും
സദ്യശസ്സമൃദ്ധിയും ശാന്തിയും വളരട്ടെ.സാമ്രാജ്യഗാഥ.
ഖണ്ഡമണ്ഡലാധിപതികളുടെ ഭരണകാലത്തു് നാട്ടിനു നേരിട്ടുകൊണ്ടിരുന്ന കഷ്ടതകളും ബ്രിട്ടീഷ് സാമ്രാജ്യോദയത്തിന്റെ ഫലമായി ഭാരതഖണ്ഡമൊട്ടുക്കു വിരാജിച്ചുതുടങ്ങിയ ശാന്തിയും മാത്രമേ ഈ യുവകവിയ്ക്കു് അന്നു കാണ്മാൻ കഴിഞ്ഞിരുന്നുള്ളു.
ഭൂപാലമംഗളത്തിലും ഇതേ ആശയംതന്നെ കാണുന്നു. നോക്കുക:
നാട്ടിൽ പരിഷ്കാര രസപ്രവാഹം
കൂട്ടിപ്പുളയ്ക്കുന്ന ഫലങ്ങളോടും
ബ്രിട്ടീഷുസാമ്രാജ്യമതാസമൃദ്ധി-
പ്പെട്ടിന്നു മിന്നുന്നു വിലാസപൂർണ്ണം.
എതിർക്കുവാനാരുമടുത്തിടാത്ത-
സ്ഥിതിക്കുറപ്പോടുമുയർച്ചയോടും
ഇതിന്റെ ശാഖാവലി നാലുപാടു-
മതിർത്തി നോക്കാതെ പടർന്നിരിപ്പൂ.
കല്പദ്രുമംപോലെ ബുധക്കശേഷം
കാമം വളർക്കുന്നൊരിതിന്നു കീഴിൽ
കാലത്തു വിശ്രാന്തി ലഭിക്കുമൂലം
കാളുന്ന താപം കളയുന്നു ലോകം.
സാമന്തഭൂപാലരിതിൻ ചുവട്ടിൽ
കാമം സമാധാനമിയന്നിടുന്നു
സീമന്തിനീദൃഷ്ടിശരങ്ങളാൽ താ-
നീമന്നവർക്കിന്നഭിമാനഭംഗം.
ഫാനോവർ വംശാവലിയിൽ ട്യൂഡർവംശപ്രദീപമായിരുന്ന എലിസബത്തിന്റെ കാലം മുതല്ക്കുള്ള ചരിത്രം സംഗ്രഹിച്ചിരിക്കുന്നു.
കല്യശ്രീയും കരളിനലിവും കാന്തിയും ചേർന്ന നാലാം-
വില്യം വീരാഗ്രണി വിധിവശാലന്തരിച്ചോരുശേഷം
ശല്യംകൂടാതധിപതിപദം പ്രാപ്തയായ് പ്രാപ്തിമൂലം
തുല്യത്വം വിട്ടൊരു ഗുണവതീറാണി വിക്ടോറിയാഖ്യാ.
ക്ഷാമാപേതം ക്ഷമയെ മുഴുവൻ കാക്കുവാൻ വന്ന സാക്ഷാൽ
പൂമാതാകും പരിചു പുരുപുണ്യങ്ങളാൽ പൂർണ്ണയായി
സാമാന്യം വിട്ടൊരു കരുണപൂണ്ടിജ്ജനങ്ങൾക്കുശേഷം
കാമാവാപ്തിക്കമരതരുവായ് വാണതീ റാണിയല്ലോ.
ദുർഗ്ഗാഷ്ടകം ഒരു യമകകാവ്യമാണു്.
തവ രമേശ വിധാതൃമുഖാമര-
പ്രവരമേദുര മാനസ ഹംസികേ
സവരമേകുവതിന്നിവനമ്പെഴും
ശിവരമേ വരമേനി വണങ്ങുവാൻ.
വികൃതിവിട്ടു ഭവല്പദസേവക-
പ്രകൃതിയായ് കൃതിയായ് ചതിയറ്റിവൻ
സ്വകൃതപാപമൊഴിക്കുകിവീശസൽ-
സുകൃതമേ കൃതമേതുമഹോ മയാ.
വിമല മാമലമാനിനി ബാലനാം
മമഹിതം മഹിതത്തിൽ വിളങ്ങുവാൻ
എനിഭവാനി ഭവാഭിധസിന്ധുതൻ
സുതരണ തരണം തവ നോക്കുകൾ.
ചില നീതിസാരങ്ങൾ: നീതിയെപ്പറ്റി പ്രതിപാദിക്കുന്ന നൂറു അനുഷ്ടുപ്ശ്ലോകങ്ങളാണു്. ആ കൃതിയുടെയും അവസാനത്തിൽ കവിയുടെ പ്രാർത്ഥന ഇങ്ങനെയാണു്.
ഭവക്കടലിൽ ശംഭോ ശിവ ഞാനാണ്ടിടുംവിധൗ
ഭവൽക്കരുണയാം കപ്പ—ലവനത്തിനയയ്ക്കണേ
മായകൊണ്ടു ചമച്ചൊട്ടും മായമെന്യേ ജഗത്തിനെ
നീയമേയനസംഗാത്മാവായഹോ വിലസുന്നുതേ.
ബാലനാമെന്നെയും നിന്റെ കാലടിയ്ക്കലണയ്ക്കണേ
ഇത്യാദിസ്തുതിയെക്കൊണ്ടും നിത്യാനന്ദം വരും ശുഭം.
പരമാർത്ഥമല്ലെ? കവിയ്ക്കു് എത്ര വേഗത്തിൽ നിത്യാനന്ദപദവി ലഭിച്ചിരിക്കുന്നു.
20.47 മങ്കിഗീത
കിളിപ്പാട്ടാണു്. ഈ ഖണ്ഡകൃതി രണ്ടു ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. പ്രാപഞ്ചിക ക്ലേശങ്ങളെ തരണം ചെയ്യുന്നതിനുള്ള മാർഗ്ഗത്തെ ഈ കൃതിവഴി കവി നമുക്കു് ഉപദേശിച്ചു തരുന്നു. പണ്ടു് ‘പണം നേടുവാൻ ദുര പൂണ്ടു് മങ്കിയെന്നൊരാൾ മനോരാജ്യമാർന്നു്’ ഉണ്ടായ്‍വന്നു. എത്ര ക്ലേശിച്ചിട്ടും പണം ലഭിയ്ക്കായ്കയാൽ ദുരനിമിത്തം,
നില്ക്കുവാനരുതാഞ്ഞു നീളവേ തിരഞ്ഞവൻ
വല്ലതും വരുമെന്നു നിർണ്ണയിച്ചവസാനം
നല്ലതായുള്ള രണ്ടു കാളയെക്കടംവാങ്ങി
ശേഷക്കാരെല്ലാം ഗുണദോഷിച്ചു തടുക്കിലും
ശേഷിച്ച പണംകൊണ്ടു ഗോഷ്ഠവും പണിചെയ്തു.
ഘോഷത്തോടതിനുള്ളിൽ കാളകൾ തമ്മെക്കെട്ടി-
ബ്ഭോഷച്ചാരവറ്റയ്ക്കു തീറ്റിയുമേറ്റം നല്കി.
ശോഷിച്ച കാള രണ്ടും പോഷിച്ചതായിക്കണ്ടു
തോഷിച്ചു തുലോമവൻ ഭാഷിച്ചു പലതരം
കണ്ടത്തിലൊരുദിനം കൊണ്ടുപോയ് കനംവീണ-
കണ്ടത്തിൽ നുകംവച്ചു കുണ്ഠിതം കൈവിട്ടയാൾ
പൂട്ടുവാൻ മുതിർന്നപ്പോൾ കാളകൾ പിടിവിട്ടു
കൂട്ടുകാരനെത്തള്ളിക്കുതിച്ചാരെന്നേ വേണ്ടൂ.
പാപി ചെല്ലുന്ന ദിക്കിലൊക്കെയും പാതാളമാ-
ണാപത്തായ് കലാശിച്ചുവെന്നോർത്തു മടങ്ങിനാൻ.
മാർഗ്ഗണംചെയ്തുകൊണ്ടു പിന്നാലെ പോമ്പോളവ-
മാർഗ്ഗമദ്ധ്യത്തിൽ നില്ക്കമൊട്ടകത്തോടുമുട്ടി-
ക്കെട്ടിയ നുകം കവിഞ്ഞൊട്ടകത്തിന്റെ തോളിൽ-
പ്പെട്ടവാറതും ദേഹേ മണ്ടിനാനുഷ്ട്രേശ്വരൻ.
പോകുന്ന വേഗം കണ്ടു ചാവുമക്കന്നെന്നുറ-
ച്ചാകുലപ്പെട്ടു ശുദ്ധൻ മങ്കിയിങ്ങനെ ചൊന്നാൻ-
ഇച്ഛയെ ശ്രദ്ധയോടു വെച്ചിരിക്കിലും ധന-
മിച്ഛിച്ചവണ്ണം വരാനീശ്വരാധീനം വേണം.
ആവോളമാശിച്ചിരുന്നെപ്പൊഴും ചിന്തിച്ചാലും
ദൈവകല്പിതംപോലെ മാത്രമേ ഗുണം വരൂ.
ഇങ്ങനെ ബോധം വീണ മങ്കി,
തന്നോടുകൂടിയേഴാമത്തതാം കാമനെ-
വെന്നുഞാൻ വല്ലാത്തവൈരിയെപ്പോലെതാൻ
നിർബാധനായ നൃപശ്രേഷ്ഠസമാനനായ്
സൽബ്രഹ്മപത്തനത്തിങ്കൽ സുഖിക്കുവാൻ.
എന്നു് ഉറയ്ക്കുന്നു. ഇതാണു് കഥ.
വിലാപം—തന്റെ ‘പ്രാണപ്രേഷ്ഠപ്രണയിനി’ വിഷുചികബാധയാൽ അകാലമരണം പ്രാപിച്ചതിനെപ്പറ്റി ഒരു യുവാവു ചെയ്യുന്ന വിലാപമാണു്.
ഈ കവിതയിൽ പണിക്കരുടെ കവിത്വശക്തി ഉച്ചകോടിയിൽ എത്തിയിരിക്കുന്നു. ആ ഇരുപത്തിഏഴു പദ്യങ്ങളും എല്ലാവരും കാണാതെ പഠിച്ചിരിക്കേണ്ടതാണു്.
ഓമൽപ്പൂവെണ്ണിലാവിൽക്കുളുർമയൊടുകുളിച്ചൊട്ടുമൂടും പ്രസൂന-
ക്ഷൗമം ചാർത്തിസ്സുഗന്ധപ്പൊടി വിതറി വിളങ്ങുന്ന മല്ലീമതല്ലീ
ആ മട്ടുച്ചയ്ക്കിണങ്ങിക്കരിയുമുടലുലഞ്ഞെന്നുറച്ചിറ്റുവീഴും
തൂമഞ്ഞിൻതുള്ളിയാലേ വിമലമതി വൃഥാതന്നെ ബാഷ്പം പൊഴിച്ചു.
നാദാന്തബ്രഹ്മനിഷ്ഠാവഴിയിലകമുറച്ചേവമോർത്താലുമിന്നെൻ-
വേദാന്തക്കൺവെളിച്ചം വിരഹമഷിപിടിച്ചൊന്നു മങ്ങുന്നുവെങ്കിൽ
വാദാർത്ഥം ദണ്ഡമേന്തും യതികളുടെ വെറും കാവിമുണ്ടഗ്രസംഗ-
ത്തീദാഹംകൊണ്ടു നീട്ടും രസനകളെ മുറയ്ക്കെത്രനാൾ മൂടിവയ്ക്കും?
പാതിവ്രത്യപ്രതാപക്കൊടിയുടെ ചരടേ ദുർവ്വിധിക്കാറ്റു തട്ടി-
പ്പാതിത്യം വന്ന നിന്മെയ്യിളകുവതിനിനിസ്സാദ്ധ്യമല്ലെന്നിരിക്കേ
പാതിപ്പെട്ടു ഭവച്ചങ്ങലവലിയിലകപ്പെട്ടു കാലാലയത്തിൽ
വാതില്ക്കൽപ്പോയി മുട്ടിത്തിരിയെ വരുമൊരെൻജീവിതം ഭാരഭൂതം.
നീലക്കാർ മുടി മങ്ങുന്നിതു മതികൊടുതാം മിന്നൽ പായുന്നു നാഡീ-
ജാലത്തിൽക്കൂടി ദീർഘശ്വസനനിളകവേ ബാഷ്പവർഷംവരുന്നൂ
പാലഞ്ചുംവാണിയാളേ തവ വിരഹവിചാരാംബുധിക്കോളിളക്കം
കാലത്തിന്നൊത്തിരിപ്പൂ കണവനുടെ കരൾക്കെട്ടിതാ പൊട്ടിയല്ലോ.
ഇതു ഭാഷാവിലാപകാവ്യഹീരങ്ങളുടെ കൂട്ടത്തിൽ കോഹിനൂർ തന്നെയാണു്.
വിശ്വരൂപം മാ. സചക്ഷുസ്സുകൊണ്ടു് കാണാവുന്ന പ്രകൃതിവിലാസങ്ങളുടെ മനോഹരമായ ചിത്രമാകുന്നു. പണിക്കരുടെ കൃതികളുടെ കൂട്ടത്തിൽ അത്യുത്തമം ഇതുതന്നെയാകുന്നു.
ഈ മട്ടിൽ പൂനിലാപ്പുഞ്ചിരി വിതറി വിളങ്ങുന്ന വെൺതിങ്കളും വി-
ണ്ണാകെച്ചുറ്റുന്ന താരാഗണവുമുരുജവംപൂണ്ടു വീയുന്ന കാറ്റും
കല്ലോലത്തല്ലിനാലേ പടുപടഹമടിക്കുന്ന വാരാശിതാരം
ചൊല്ലീടുന്നെന്തു സർവേശ്വരമഹിമ പുകഴ്ത്തുന്നതൊന്നല്ലെയങ്കിൽ.
വീയും കാറ്റേറ്റു പട്ടുക്കൊടികളിളകവേ മർമ്മരം പൂണ്ട തെങ്ങിൻ-
തയ്യും തന്നെച്ചമച്ചോരുടയവനെ നിനച്ചുറ്റമന്ത്രം ജപിപ്പു
പയ്യത്തൻ പക്ഷനാളത്തൊടു കിളികളിതാ ഭംഗിയാമ്മാറു ഗാനം
ചെയ്യുന്നൂ പാർത്തു കണ്ടീടുകിലതുമവിടുത്തേക്കുറിച്ചായിരിക്കാം.
പാരാവാരം കരേറിക്കരൾ മുഴുവനും മുക്കിമൂടാത്തതെന്തോ?
താരാവൃന്ദങ്ങൾതമ്മിൽ സ്വയമുരസിമറിഞ്ഞത്ര വീഴാത്തതെന്തോ?
നേരായാരാഞ്ഞു നോക്കീടുക മദമിയലും മർത്ത്യരേ നിങ്ങളെന്നാ-
ലാരാൽ കണ്ടെത്തുമെല്ലാറ്റിനുമുപരി വിളങ്ങുന്നു വിശ്വേശരൂപം.
ബാലകൃഷ്ണപ്പണിക്കരുടെ ഗദ്യവും ശക്തിയേറിയതായിരുന്നുവെന്നു് അദ്ദേഹത്തിന്റെ പത്രലേഖനങ്ങൾ വായിച്ചിട്ടുള്ളവർക്കൊക്കെ അറിയാം. ആ ലേഖനങ്ങൾ എല്ലാം ദേശാഭിമാനോജ്വലങ്ങളായിരുന്നു. ആ നിലയിൽ അദ്ദേഹം രാമകൃഷ്ണപിള്ളയെപ്പോലും അതിശയിച്ചിരുന്നുവെന്നു പറയാം. രാമകൃഷ്ണപിള്ള തിരുവിതാംകൂറു വിട്ടതിനു ശേഷവും തിരുവിതാകൂറിനേയും പി. രാജഗോപാലാചാരിയേയും പറ്റി മാത്രമാണു് എഴുതിക്കൊണ്ടിരുന്നതു്. “ നിങ്ങൾക്കു് ഈ വിഷയങ്ങളേ എഴുതാനുള്ളോ” എന്നു ബാലകൃഷ്ണപ്പണിക്കർ അവർ തമ്മിൽ കണ്ടുമുട്ടിയ ഒരവസരത്തിൽ ചോദിക്കയും അതിനെപ്പറ്റി ദീർഘമായ വാദപ്രതിവാദം നടക്കുകയും ഒടുവിൽ പിണങ്ങിപ്പിരികയും ആണു ചെയ്തതു്.
കാവ്യവിമർശന വിഷയത്തിലും പണിക്കർ രാമകൃഷ്ണപിള്ളയിൽനിന്നു് തുലോം വ്യത്യസ്തമായ ഒരു സരണിയേയാണു് അവലംബിച്ചതു്. കവിതയുടെ ദൂഷ്യഭാഗങ്ങളെ മാത്രം—അതു കർക്കശമായ ഭാഷയിൽ—ചൂണ്ടിക്കാണിക്കുന്നതിനു് അദ്ദേഹം ഒരിക്കലും ഒരുമ്പെട്ടിട്ടില്ല.
പ്രാസവാദകാലത്തു് ബാലകൃഷ്ണപ്പണിക്കർ മലബാറിപത്രാധിപരായിരുന്നു. അദ്ദേഹം ഉള്ളൂരിനു് എതിരായി നിന്നു. പ്രാസവാദത്തിൽ എതിർപക്ഷത്തു ചേർന്നവരെല്ലാം തന്റെയും എതിരാളികളാണെന്നു് എങ്ങനെയോധരിച്ചു വച്ചിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ അതുമൂലം മലബാറിയോടും സുദർശനത്തിനോടും പിണങ്ങി; ആ പത്രങ്ങളെ ഉപേക്ഷിക്കപോലും ചെയ്തു. ഏ. ആർ. കോയിത്തമ്പുരാനും കേ. സി. യും തന്റെ ശത്രുക്കളാണെന്നു് ആ ശുദ്ധഹൃദയന്റെ ഉള്ളിൽ താല്ക്കാലികമായ ഒരു വിചാരം ജനിപ്പിക്കത്തക്കവണ്ണമുള്ള ഒരു മാന്ത്രിക മോഹനശക്തി അദ്ദേഹത്തെ വലയം ചെയ്തിരുന്നു. അതിനാൽ കെ. സി. യെ പരിഹസിച്ചു് ലേഖനം എഴുതിയവരെ അഭിനന്ദിക്കുന്നതിനു സദാ സന്നദ്ധനായിരുന്നതുപോലെ, പ്രതിപക്ഷത്തെ സ്തുതിക്കയോ സ്വപക്ഷത്തുനിന്നു പോരാടാതിരിക്കുകയോ ചെയ്തുവന്നവരെ സർവ്വശക്തികളും പ്രയോഗിച്ചു് അമർത്താൻ ശ്രമിക്കുന്നതിലും അദ്ദേഹത്തിനു് ഒരു കൂസലുമുണ്ടായിരുന്നില്ല. മലബാറി നിഷേധിക്കപ്പെട്ടപ്പോൾ, പണിക്കരിൽനിന്നു പുറപ്പെട്ട ഒരു പ്രശ്നം വലിയകോയിത്തമ്പുരാനു് സന്തോഷമോ സന്താപമോ എന്താണു് ജനിപ്പിച്ചതെന്നാർക്കറിയാം? ആ ശ്ലോകത്തെ ഉദ്ധരിച്ചുകൊള്ളട്ടെ.
മുന്നാണങ്ങേയ്ക്കുപണ്ടേ ദയിതകളവരിൽസ്വസ്ഥയായേക കഷ്ടം
പിന്നീടുള്ളോൾ പുകൾപ്പെണ്ണവളപരപുരാന്തങ്ങളിൽ സഞ്ചരിപ്പു;
ഭാഷായോഷിത്തുപെറ്റിപ്രജകൾ വളരെയായങ്ങനർത്ഥത്തിലായീ-
വാർദ്ധക്യംകൊണ്ടവറ്റിൽ ചിലതിനു ചെലവേകാനുമാകാതെയായോ?
ദ്വിപ്രാസത്തിനു് ഐക്യം വരുത്തി പ്രയോഗിക്കാൻ യാതൊരു പ്രയാസവും ഇല്ലാതിരുന്ന ഈ കവി പ്രസ്തുത ശ്ലോകത്തിൽ അതുപേക്ഷിച്ചതുതന്നെ തന്നോടു് അവജ്ഞാസൂചകമാണെന്നു് അവിടുന്നു ധരിച്ചു കാണണം. അതിനാൽ പ്രഥമദൃഷ്ടിയിൽ സ്ഫുരിക്കുന്ന പ്രശംസയേക്കാൾ വിപരീതാർത്ഥമാണു് ശക്തിയായിരിക്കുന്നതെന്നു ധ്വന്യദ്ധ്വാവിൽ ബഹുദൂരം സഞ്ചരിച്ചിട്ടുള്ള ആ മഹാത്മാവു് ധരിച്ചുകാണാതിരിക്കയില്ല. തിരുമനസ്സിലേക്കു് മൂന്നു പത്നികളാണുള്ളതു്. അവരിൽ ലക്ഷ്മീഭായി തിരുമനസ്സുകൊണ്ടു് സ്വർഗ്ഗസ്ഥയായി എന്നൊരർത്ഥം സ്ഫുടം. ആ സതീരത്നം അവിടുത്തെ പത്നിയുടെ നിലയിൽ വളരെ കഷ്ടപ്പെട്ടു കാണണം, മരണം കൊണ്ടു് ആ സുകൃതിനിയ്ക്കു സ്വാസ്ഥ്യമുണ്ടായിരിക്കണമെന്നും വ്യംഗ്യം. കഷ്ടം എന്ന വാക്കു് ആ വ്യംഗ്യാർത്ഥത്തെ ബലപ്പെടുത്തുന്നു. പുകഴാകുന്ന പെണ്ണുണ്ടു്. അവൾ അപരപുരാന്തങ്ങളിൽ—ദേശവിദേശങ്ങളിൽ എല്ലാം സഞ്ചരിക്കുന്നു. അവിടുന്നു് വിശ്വവിശ്രുതനെന്നു വാച്യം. അവളിപ്പോൾ അന്യന്റെ പുരാന്തങ്ങളിൽ ചുറ്റിത്തിരിഞ്ഞുകൊണ്ടിരിക്കുന്നു. അവിടുത്തെ കീർത്തിയെല്ലാം അസ്തമിച്ചിരിക്കുന്നു എന്നു വ്യംഗ്യം. അവിടുത്തെ കാരുണ്യത്തെ അവലംബിച്ചു് അനേകം കവികൾ എഴുതിത്തള്ളിത്തുടങ്ങി. ഇപ്പോൾ അവരിൽ ചിലർ തന്നെ അവിടുത്തേയ്ക്കു് അനർത്ഥകാരികളായിത്തീർന്നിരിക്കുന്നു എന്നു സ്തുതി. ഭാഷയാകുന്ന തൃതീയപത്നി തെരുതെരെ പ്രസവിച്ചു കൂട്ടുകയാൽ അവിടുന്നു് അർത്ഥശൂന്യമായ അവസ്ഥയേ പ്രാപിച്ചു പോയിരിക്കുന്നു. അങ്ങേയ്ക്കു് വാർദ്ധക്യവും ബാധിച്ചിരിക്കുന്നു. അതുകൊണ്ടു് ആ മക്കൾക്കു ചെലവിനുകൊടുക്കാനുള്ള കാശു് (വരിസംഖ്യ) പോലും കൊടുപ്പാൻ അവിടുത്തേയ്ക്കു ശക്തിയില്ലാതെ വന്നുപോയോ? എന്നു വ്യംഗ്യം.
20.48 എം. ശേഷഗിരിപ്രഭു
തലശ്ശേരിയിലെ ഒരു പ്രസിദ്ധ കോങ്കണബ്രാഹ്മണകുടുംബത്തിൽ മാധവപ്രഭുവിന്റെ പുത്രനായി 1855 ആഗസ്റ്റ് 3-ാം തീയതി ജനിച്ചു. ധനസ്ഥിതി തുലോം മോശമായിരുന്നെങ്കിലും, കുലീനതയിലും സദാചാരനിഷ്ഠയിലും മാതൃകയായിരുന്ന പിതാവിന്റെ കാലടികളെ പിന്തുടർന്നു പ്രസ്തുത ബാലനും ആസ്തികത്വത്തിലും സദ്ഗുണസമ്പത്തിലും അദ്വിതീയനായിത്തീർന്നു. പത്താംവയസ്സുവരെ കുടിപ്പള്ളിക്കൂടത്തിൽ പഠിച്ച ശേഷം 1865-ൽ കോഴിക്കോട്ടെ പ്രൊവിൻഷ്യൽ സ്കൂളിൽ ചേർന്നു് ഇംഗ്ലീഷ് പഠിക്കാൻ തുടങ്ങി. പലപ്പോഴും ആഹാരം കഴിക്കാതെയായിരുന്നു ബാലന്റെ വിദ്യാലയഗമനം. ഒരു കൊല്ലം കഴിഞ്ഞപ്പൊഴേക്കും സ്നേഹനിധിയായ പിതാവും മരിച്ചു. എന്നിട്ടും നിരാശപ്പെടാതെ പഠിച്ചു് 1875-ൽ മെട്രിക്കുലേഷനു ചേർന്നു് ഒന്നാമനായി ജയിച്ചു. രണ്ടുകൊല്ലംകൊണ്ടു് എഫ്. ഏ. പരീക്ഷയും ജയിച്ചു. പിന്നീടു് പഠിത്തം പൂർത്തിയാകുംമുമ്പുതന്നെ 1879-ൽ 15 രൂപാ ശമ്പളത്തിൽ മലയാളം മുൻഷിയായി ഉദ്യോഗജീവിതം ആരംഭിക്കയും അധികം താമസിയാതെ വടകര ഇംഗ്ലീഷ് ഹൈസ്കൂളിലെ അദ്ധ്യാപകനായി 30 രൂപ ശമ്പളത്തിൽ നിയമിക്കപ്പെടുകയും ചെയ്തു. 1891-ൽ ബി. ഏ. പരീക്ഷയ്ക്കു് പ്രൈവറ്റായിചേർന്നു് ജയിച്ചതിനാൽ അടുത്ത കൊല്ലത്തിൽതന്നെ ഡപ്യൂട്ടി ഇൻസ്പെക്ടരായി കയറ്റം ലഭിച്ചു. ആ ഉദ്യോഗത്തിൽ ഇരിക്കവേ അദ്ദേഹം മംഗലാപുരം കാളേജിലെ ആചാര്യനായി നിയമിക്കപ്പെടുകയും 1903-ൽ മലയാളം ഐച്ഛികമായെടുത്തു് എം. ഏ. പരീക്ഷയിൽ വിജയം നേടുകയും ചെയ്തു. ആറു കൊല്ലങ്ങൾക്കുള്ളിൽ അദ്ദേഹം പ്രസ്തുത മഹാപാഠശാലയുടെ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. അവിടെ നിന്നും രാജമഹേന്ദ്രിയിലെ ട്രെയിനിംഗ്കോളേജിലേയ്ക്കു മാറി 1914 വരെ ഉദ്യോഗത്തിലിരുന്ന ശേഷം പെൻഷൻപറ്റിയെങ്കിലും 1916-ൽ കൊച്ചീ-തിരുമല ദേവസ്വം ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഉദ്യോഗം ഏറ്റിട്ടു് സമുദായസേവനം നടത്തിക്കൊണ്ടു് കുറേക്കാലം ജീവിച്ചു. 1919-ൽ ആ ഉദ്യോഗത്തിൽ നിന്നും പിരിഞ്ഞു. 1924-ൽ പ്രമേഹരോഗബാധിതനാവുകയും അധികകാലം കഴിയും മുമ്പു് സ്വർല്ലോകം പ്രാപിക്കയും ചെയ്തു. 1091 ഇടവം 11-ാം തീയതി കോഴിക്കോട്ടുള്ള സ്വവസതിയിൽവച്ചായിരുന്നു മരണം.
ശേഷഗിരിപ്രഭു മലയാളഭാഷാപ്രണയികളിൽ അദ്വിതീയനായിരുന്നു. കേരളപാണിനീയത്തെപ്പറ്റി അദ്ദേഹം തുടരെ എഴുതിയിട്ടുള്ള പ്രൗഢവിമർശം പഠനയോഗ്യമാകുന്നു. വത്സരാജചരിതം, ശ്രീഹർഷചരിതം, നാഗാനന്ദം, വേദവ്യാസൻ, സീത, സാവിത്രി, ഉമ, വ്യാകരണമിത്രം, വ്യാകരണാദർശം, ബാലവ്യാകരണം, ബാലാമൃതം, ശിശുമോദകം ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന ഭാഷാകൃതികൾ.
കഥാസരിത്സാഗരം, പ്രിയദർശിക, രത്നാവലി എന്നീ ഗ്രന്ഥത്രയത്തെ ഉപജീവിച്ചും എന്നാൽ സ്വതന്ത്രമായും രചിക്കപ്പെട്ടിട്ടുള്ള വത്സരാജചരിതം വായിക്കാൻ രസമുള്ളതും ധർമ്മോപദേശനിർഭരവുമാകുന്നു. രണ്ടാമത്തെ ഗ്രന്ഥം പേരുകൊണ്ടുതന്നെ ബാണഭട്ടന്റെ ശ്രീഹർഷചരിതത്തെയും ഹർഷന്റെ നാഗാനന്ദനാടകത്തെയും ആധാരമാക്കി രചിച്ചിട്ടുള്ളതാണെന്നു കാണാം.
വേദവ്യാസൻ എന്ന പ്രബന്ധം ഗ്രന്ഥകാരന്റെ അനന്യസാധാരണമായ പാണ്ഡിത്യത്തിനും വാഗ്വൈഭവത്തിനും ഉത്തമലക്ഷ്യമായി വിളങ്ങുന്നു. സീത, സാവിത്രം, ഉമ ഈ ഗ്രന്ഥം സത്യനാഥന്റെ ഒരു ഇംഗ്ലീഷ് കൃതിയുടെ ഭാഷാവിവർത്തനമാണു്.
മറ്റുള്ളവ വ്യാകരണഗ്രന്ഥങ്ങളാണു്. ഞങ്ങളെപ്പോലുള്ളവർ ഗാർത്തുവെയിറ്റിന്റെ വ്യാകരണം പഠിച്ചു മനസ്സുമടുത്തുകൊണ്ടിരുന്ന കാലത്താണു് വ്യാകരണമിത്രം പ്രസിദ്ധീകൃതമായതു്. പിന്നീടു് കേരളപാണിനിയുടെ മധ്യമവ്യാകരണം നടപ്പിലാകുംവരെ ഈ പുസ്തകം തന്നെയാണു് തിരുവിതാംകൂറിലെ പാഠശാലകളിൽ പഠിപ്പിച്ചുപോന്നതു്.
1918-ൽ കൊച്ചീമഹാരാജാവു് സാഹിത്യകുശലൻ എന്ന ബിരുദം നല്കി ശേഷഗിരിപ്രഭുവിനെ ആദരിച്ചു എന്നുള്ളതും പ്രസ്താവയോഗ്യമാകുന്നു.
20.49 വി. കൃഷ്ണൻതമ്പി
തിരുവനന്തപുരത്തു് പാൽക്കുളങ്ങരക്ഷേത്രത്തിനു പടിഞ്ഞാറുവശത്തുള്ള രാജപാതയുടെ പടിഞ്ഞാറുഭാഗത്തു് ഇപ്പോൾ എൻ. എസ്സ്. എസ്സ്. ഹൈസ്ക്കൂൾ ഇട്ടിരിക്കുന്ന പുരയിടത്തിനോടടുത്തു ‘കയ്പള്ളി’ എന്നൊരമ്മവീടു് സ്ഥിതിചെയ്യുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലംമുതല്ക്കേ പ്രശസ്തനിലയിൽ ഇരുന്നിരുന്ന ഈ കുടുംബത്തിൽ ലക്ഷ്മിക്കുട്ടിയമ്മ എന്നൊരു സ്ത്രീരത്നം ജനിച്ചു. ആ മഹതിയെ ആയില്യം തിരുനാൾ മഹാരാജാവിന്റെയും അവിടുത്തെ അമ്മച്ചിയായിരുന്ന ശ്രീമതി കല്യാണിക്കുട്ടിയമ്മയുടേയും കാര്യസ്ഥനായിരുന്ന കൊച്ചീ നടവരമ്പത്തു കൃഷ്ണൻനായർ (പിന്നീടു് കൃഷ്ണപിള്ള) വിവാഹം ചെയ്തു. ആ വിവാഹത്തിൽ കാർത്ത്യായനിയമ്മ, കല്യാണിയമ്മ, ഭാഗീരഥിയമ്മ എന്നിങ്ങനെ മൂന്നു സന്താനങ്ങളും കൃഷ്ണൻ എന്നൊരു പുരുഷസന്താനവും ജനിച്ചു. ആ സന്താനങ്ങളിൽ കാർത്ത്യായനിയമ്മയേയായിരുന്നു മൂലംതിരുനാൾ പട്ടും പരിവട്ടവും ഇട്ടതു് അപ്പോൾ ആ കുടുംബത്തിലുള്ളവരെ വടശ്ശേരി അമ്മവീട്ടിലേയ്ക്കു ദത്തെടുത്തു.
കൃഷ്ണൻ ജനിച്ചതു് 1065 ധനുമാസം ആയില്യം നക്ഷത്രത്തിൽ ആയിരുന്നു. എല്ലാവരും ഈ കുട്ടിയെ “കുട്ടൻ” എന്നു വാത്സല്യപൂർവം വിളിച്ചുവന്നു. “കുട്ടൻതമ്പി” എന്ന പേരു് മരണംവരെ നിലനിന്നു. അഞ്ചാമത്തെ വയസ്സിൽ കാരാളി കുടിപ്പള്ളിക്കൂടത്തിൽ പഠിത്തം തുടങ്ങി. വീട്ടിൽവച്ചു പ്രത്യേകം മലയാളം പഠിപ്പിക്കാൻ ദിവാൻ നാണുപിള്ളയുടെ കുടുംബത്തിലെ അംഗമായിരുന്ന രാമകൃഷ്ണപിള്ളയെക്കൂടി നിയമിച്ചിരുന്നു.
1074-ൽ കുട്ടന്റെ സഹോദരി അമ്മച്ചിപദം പ്രാപിച്ചപ്പോൾ കുട്ടൻ തിരുമനസ്സിലെ വാത്സല്യഭാജനമായി. അവിടുന്നു് നാടുനീങ്ങുംവരെ ആ വാത്സല്യം നിലനിന്നു.
പ്രാഥമിക വിദ്യാലയത്തിലെ പഠിത്തം തീർന്നിട്ടു് കുട്ടൻ മാർത്താണ്ഡൻതമ്പിയുടെ വക നേറ്റീവു് ഹൈസ്കൂളിൽ ചേർന്നു മൂന്നാംഫാറം വരെ പഠിച്ചു. അനന്തരം രാജകീയ ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. അവിടെ വച്ചു് അദ്ദേഹം പ്രസിദ്ധ വാഗ്മിയും ഗദ്യകാരനും ആയിരുന്ന ഓ. എം. ചെറിയാന്റെ വാത്സല്യഭാജനമായിത്തീർന്നു. അഞ്ചാംഫാറത്തിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം സഹപാഠികളും മിത്രങ്ങളും ആയിരുന്ന സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റി, എൻ. നീലകണ്ഠപ്പിള്ള മുതലായവരെ ചേർത്തു് ഒരു ഈവനിംഗ് ക്ലബ് ഏർപ്പെടുത്തി. കവിത എഴുത്തായിരുന്നു അവരുടെ പ്രധാന വിഹാരം. ഒരു സായാഹ്നത്തിലെ നിശ്ചയത്തിന്റെ ഫലമായിരുന്നു സി. എസ്സ്. സുബ്രഹ്മണ്യൻപോറ്റിയുടെ ഋഷികുമാരൻ എന്ന കവിത.
ഭാഗിനേയനായ ശ്രീ വേലായുധൻതമ്പിയെ പഠിപ്പിക്കുന്നതിനുവേണ്ടി സരസഗായക കവിമണി കെ. സി. കേശവപിള്ള കൊട്ടാരം അദ്ധ്യാപകനായി നിയമിക്കപ്പെട്ടതു് കുട്ടൻതമ്പിയുടെ ഭാഗ്യമായി. ശ്രീ വേലായുധൻതമ്പിക്കു പഠിത്തത്തിൽ വലിയ ജാഗ്രതയൊന്നും ഉണ്ടായിരുന്നില്ല. വാസ്തവത്തിൽ പഠിച്ചതു് കുട്ടൻതമ്പിയായിരുന്നു. കെ. സി. കൊട്ടാരത്തിൽ എത്തിയാൽ തമ്പി നിഴൽപോലെ അടുത്തു കൂടുക പതിവായി. സംസ്കൃത കാവ്യങ്ങളുടെ രസാനുഭവത്തിനും സംഗീതരസാസ്വാദനത്തിനും തന്നെ ശക്തനാക്കിത്തീർത്തതു് കെ. സി. ആയിരുന്നു എന്നു പില്ക്കാലത്തു് അദ്ദേഹം പലപ്പോഴും എന്നോടു പറഞ്ഞിട്ടുണ്ടു്. കൃഷ്ണാവതാരം എന്ന സംഗീതകൃതിയുടെ പ്രാരംഭത്തിൽ ചേർക്കുന്നതിനുവേണ്ടി ഗുരുപ്രശംസാരൂപമായി രചിക്കപ്പെട്ട ഏതാനും സംസ്കൃതശ്ലോകങ്ങൾ തൽഗ്രന്ഥം അച്ചടിപ്പിച്ചുകൊണ്ടിരുന്ന കാലത്തു് എന്നെ ചൊല്ലിക്കേൾപ്പിച്ചിരുന്നു. ആ പുസ്തകം പ്രൂഫ് തിരുത്തിക്കൊണ്ടിരുന്നതു ഞാനായിരുന്നു. അച്ചടി തീർന്നു് ഒരു പുസ്തകം എനിക്കു സമ്മാനിച്ചപ്പോൾ ആ ശ്ലോകങ്ങൾ കാണ്മാനില്ലാതെയായി. ആരുടെ ഉപജാപഫലമോ എന്തോ? ഏതായിരുന്നാലും ആ മരണം അദ്ദേഹത്തിനു് കെ. സി-യോടും തൽകുടുംബത്തോടും അളവറ്റ സ്നേഹം ഉണ്ടായിരുന്നു എന്നുള്ളതിനു സംശയമില്ല.
കൊട്ടാരം ഗ്രന്ഥശാലയെ ഇക്കാലമത്രയും തമ്പി നല്ലപോലെ പ്രയോജനപ്പെടുത്തിയിരുന്നു. അന്നന്നു വായിക്കുന്ന ഓരോ പുസ്തകത്തിന്റേയും സംക്ഷേപം എഴുതിക്കാണിക്കണമെന്നായിരുന്നു, കൃത്യനിഷ്ഠയുടെ അവതാരം എന്നപോലെ വിളങ്ങിയിരുന്ന ആ രാജർഷിയുടെ കല്പന; അങ്ങിനെ ചെയ്തുവന്നതുകൊണ്ടു് കൃഷ്ണൻതമ്പിക്കു് അക്കാലത്തുതന്നെ ഇംഗ്ലീഷ് നല്ലപോലെ വശമായി.
പിന്നീടു് വെങ്കിട്ടരാമ അയ്യങ്കാർ ഇംഗ്ലീഷ് അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1078-ൽ പിതാവു് ദിവംഗതനായി.
കെ. സി. യുടെ നിരന്തര സാഹചര്യത്താൽ സംഗീതസാഹിത്യങ്ങളിൽ അഭിരുചി വളർന്നുകൊണ്ടേയിരുന്നിരുന്നു. 18-ാം വയസ്സിൽ കന്യാകുമാരി കടൽപ്പുറത്തുവച്ചു് അദ്ദേഹം ദേവീപരമായി രചിച്ച കുമ്മിയുടെ ഒരു ഭാഗം താഴെ ചേർക്കുന്നു.
കന്യാകുമാരിയിൽ മേവിടുന്ന
ധന്യേ ഭഗവതി ലോകനാഥേ!
സുരജനവന്ദ്യേ–ഭുവി ദുഷ്ട–ഹരേ—നരകന്യേ
പരമുരു ദുരിതമതെന്യേ ഞങ്ങളെ നീ
പരിപാലയ–പരിപാവനി—-പരിതാപമതൊരുകാലവു-
മരികിലണഞ്ഞിടാതുള്ളവണ്ണം-നന്നായ്
പെരുകിയ മോദേന കാത്തിടേണം.
1083-ൽ അദ്ദേഹം മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചു് കാളേജിൽ ചേർന്നു. അവിടെവച്ചു ലഭിച്ച കൂട്ടുകാരിൽ രണ്ടുപേർ പ്രത്യേകം പ്രസ്താവയോഗ്യരാണു്. ഒരാൾ കവിയായിരുന്ന പട്ടം എൻ. കൊച്ചുകൃഷ്ണപിള്ളയും, മറ്റേ ആൾ ഇലത്തൂർ രാമസ്വാമി ശാസ്ത്രികളുടെ പൗത്രനായ രാമസ്വാമി ശാസ്ത്രികളും ആയിരുന്നു. മൂന്നുപേരും സംസ്കൃതമായിരുന്നു ഐച്ഛികമായി എടുത്തിരുന്നതു്. അതിൽ പട്ടം ആണു് ‘ആദ്യം’ മരിച്ചതു്. 96-ൽ ഞാൻ സംസ്കൃതകാളേജിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ട കാലം രാമസ്വായി അയ്യർ കൃഷ്ണൻതമ്പിയുടെ വലത്തുകൈയ്യായി ശോഭിച്ചിരുന്നു. അദ്ദേഹവും അകാലമരണം പ്രാപിച്ചുപോയി.
ഞാൻ എറണാകുളം കാളേജു് വിട്ടു് ബി. ഏ. ക്ലാസ്സിൽ പഠിക്കാൻ തിരുവനന്തപുരത്തു വന്നപ്പോൾ അദ്ദേഹം സീനിയർ ഇന്റർമീഡിയറ്റുക്ലാസ്സിൽ വായിക്കയായിരുന്നു. ഒരു സംഘം പാർഷദന്മാരാൽ പരീതനായി അദ്ദേഹം കാളേജിൽ വരുന്നതും പോകുന്നതും കണ്ടിട്ടുള്ളതല്ലാതെ അന്നു ഞങ്ങൾതമ്മിൽ സംഭാഷണം ചെയ്കയുണ്ടായിട്ടില്ല. അന്നെനിക്കു് ‘തമ്പിഅങ്ങത്ത’മാരോടു് എന്തോ ഒരു അവജ്ഞയാണു് തോന്നിയിരുന്നതു്. കൃഷ്ണൻതമ്പിക്കു് സാധാരണ തമ്പിമാരിൽ അന്നു കണ്ടുവരാറുണ്ടായിരുന്ന ഒരുമാതിരി പ്രഭുമനഃസ്ഥിതി കാണ്മാനില്ലായിരുന്നുവെങ്കിലും, എനിക്കു് അദ്ദേഹത്തിനോടും പുച്ഛംതന്നെ തോന്നി.
പഠിക്കുന്ന കാലത്തു് അദ്ദേഹം ഏ. ആർ. തിരുമേനിയുടെ വാത്സല്യഭാജനമായിരുന്നു. തിരുമേനിയുടെ ലോകയാത്ര അവസാനിക്കുന്ന കാലംവരെ ആ സ്നേഹബന്ധം നിലനിന്നുതാനും. ഭാഗ്യദോഷത്താൽ അദ്ദേഹം ഒടുവിലത്തെ എഫ്. ഏ. പരീക്ഷയ്ക്കു ഒരിക്കൽ തോറ്റുവെങ്കിലും, ഇന്റർമീഡിയറ്റിനു പ്രശസ്തിപൂർവം വിജയിയായിത്തീരുകയും ഒരു സ്കാളർഷിപ്പിനു് അവകാശിയായി ഭവിക്കയും ചെയ്തു. എന്നാൽ ആ സ്കാളർഷിപ്പുപണം മുഴുവനും അദ്ദേഹം നിർദ്ധനനായ ഒരു ബ്രാഹ്മണവിദ്യാർത്ഥിക്കു കൊടുക്കുകയാണു് ചെയ്തതു്. ചിലപ്പപ്പോൾ സ്വന്തം ഫീസിനായി കൊണ്ടുവരുന്ന പണംപോലും സാധുക്കൾക്കു കൊടുത്തിട്ടു് അദ്ദേഹം ‘ഡിഫാൾട്ടറന്മാരി’ൽ മുമ്പനാകാറുണ്ടായിരുന്നു. വെറുതേയല്ല അദ്ദേഹം സതീർത്ഥ്യന്മാരുടേയും ‘കുട്ടനാ’യിത്തീർന്നതു്.
1086-ൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹം വിവാഹബന്ധത്തിൽ ഏർപ്പെട്ടു. തിരുവട്ടാറ്റമ്മവീട്ടിൽ രുഗ്മിണിപ്പിള്ളക്കൊച്ചമ്മയ്ക്കായിരുന്നു അദ്ദേഹത്തിന്റെ സഹധർമ്മിണീപദം പ്രാപിക്കാനുള്ള ഭാഗ്യം സിദ്ധിച്ചതു്. 1088-ൽ ബി. ഏ. പരീക്ഷയ്ക്കു് പാസ്സായിട്ടു് ഹജുരിൽ ‘അറ്റാഷേ’ എന്ന നിലയിൽ അല്പകാലം ഉദ്യോഗം വഹിച്ചു; എന്നാൽ സ്വാതന്ത്ര്യലോലുപനായ അദ്ദേഹത്തിനു ആ ജോലി തീരെ രസിച്ചില്ല. രണ്ടുകൊല്ലം ഒരു വിധം കഴിച്ചുകൂട്ടി. ഇതിനിടയ്ക്കു് 1089-ൽ സരസ്വതി എന്നൊരു പുത്രി ജനിച്ചു. ആ കുട്ടിയെ ഒരുകുറി കണ്ടിട്ടുള്ളവർക്കു മറക്കാൻ പ്രയാസം. എത്രയോ കുറി കയ്പള്ളി അമ്മവീട്ടിൽവച്ചു് ഞാൻ ആ ചെറുപൈതലിനെ ഊഞ്ഞാലാട്ടിക്കളിപ്പിച്ചിരിക്കുന്നു. മാതാവിന്റെ സൗശീല്യാദി ഗുണങ്ങൾ എല്ലാം തികഞ്ഞിരുന്ന ആ ബാലികയെ ഹതവിധി അപഹരിച്ചുകളഞ്ഞു.
1090-ൽ ഉപരിപഠനാർത്ഥം കൃഷ്ണൻതമ്പി ശീമയ്ക്കുപോയി. കൊളമ്പിൽ നിന്നു സ്വപത്നിക്കയച്ച കത്തിലെ ഒരു പദ്യം ഉദ്ധരിക്കുന്നു.
ഇംഗ്ലണ്ടിൽപോയ് ബിരുദു പലതാർന്നങ്ങുഞാനെത്തുവോളം
രണ്ടോ മൂന്നോ വരിഷമയി നീ കണ്ണടച്ചാനയിച്ചാൽ
പിന്നീടാവാം വിരഹകദനത്തിങ്കൽ നാം തിങ്കളാസ്യേ
പേർത്തും പേർത്തും പലതു നിരുപിക്കുന്നതോരോന്നു മാമേ!
ഒന്നാം ലോകമഹായുദ്ധം ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നിട്ടും അദ്ദേഹം ഇംഗ്ലണ്ടിലേയും മറ്റും ചരിത്രപ്രസിദ്ധങ്ങളായ സ്ഥലങ്ങളെല്ലാം ചുറ്റിക്കണ്ടു. ആ യാത്രയ്ക്കിടയിൽ അനേകം ഉത്തമമിത്രങ്ങളേയും സമ്പാദിച്ചു. ‘ഹേവൻ’ എന്ന പൊതുവിശ്രമസ്ഥലം സന്ദർശിച്ച അവസരത്തിൽ അവിടത്തെ സന്ദർശകക്കുറിപ്പു പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ ഒരു പദ്യം രേഖപ്പെടുത്തുകയുണ്ടായി.
From Sconces, proctors, Bulls infernal
From boiled Beef and Buns eternal
‘A Heaven’ indeed wert thou mightly named
And though generations be thou jusly famed
Of bashfal Freshers unfledged, unhatched
Who here may wing their maiden flightsun-watched
And here O! Solitude, Thy charms are found
And the Sweetest Hostess, Sure, Formiles around.
1915-ൽ അദ്ദേഹം ആക്സ്ഫോർഡിലെ ബാലിയോൾ കാളേജിൽ ചേർന്നു് അദ്ധ്യയനം ആരംഭിച്ചു. എൽ. എൽ. ബി. ബിരുദം സമ്പാദിക്കണമെന്നായിരുന്നു ഉദ്ദേശം. ആദ്യത്തെ പബ്ളിക്കു് പരീക്ഷയിൽ വിജയം നേടി. അതിനോടുകൂടി സംസ്കൃതത്തിൽ ഉപരിപഠനം നടത്തുന്നതിനും ബാർ അറ്റ്ലാ ബിരുദം നേടുന്നതിനും അദ്ദേഹം ഉദ്യമിച്ചു.
അങ്ങിനെ ഇരിക്കെ ഐർലണ്ടുകാരുടെ സ്വാതന്ത്ര്യപ്രക്ഷോഭണം ഇംഗ്ലണ്ടിൽ മൂർദ്ധന്യദശയെ പ്രാപിച്ചു കഴിഞ്ഞിരുന്നു. ഭാരതീയനായ തമ്പിയ്ക്കു് ആ പ്രക്ഷോഭണത്തോടു വലുതായ അനുകമ്പ ഉദിച്ചതിൽ അത്ഭുതപ്പെടാനില്ലല്ലോ. അന്നു് Mother India (ഭാരതമാതാ) എന്ന പേരിൽ എഴുതിയ ആംഗലഗാനം അദ്ദേഹത്തിന്റെ മനോഭാവത്തെ നല്ലപോലെ വെളിപ്പെടുത്തുന്നുണ്ടു്.
Queen, enthroned in three hundred
Million Hearts, O! mother mine
There’s no beauty, there’s no strength can
Rival thine O! mother mine.
Chorus. Thou’rt the fairest, thou’rt the ratest
Thou’rt the Dearest. Mother mine
Every drop of my sad heart’s blood
I’ll shed for thee, mother mine.
Thy soft smile so clear and content
Soaks my soul in sweet sunshine
Yet upon thy lips so tender
Lurks a frown O! mother mine.
Chorus. We’re not stocks, O we’re not stones
We’re not cattle led and blind
Hearts do bleed and hands do speed thy
Hest to do, O mother mine.
Chorus. Come the whole world, come the fates all
And against thy wish combine
We’ll shock them all or to a man fall
In thy service mother mine.
ഐറിഷ് പ്രക്ഷോഭണത്തിൽ നേരിട്ടു് അദ്ദേഹം പങ്കെടുത്തില്ലെങ്കിലും, അതിനോടുള്ള സഹാനുഭൂതി പലവിധത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ വിപ്ലവമനഃസ്ഥിതി, അദ്ദേഹവും അധികാരവർഗ്ഗവും തമ്മിൽ ഇടച്ചിലിനു് ഇടവരുത്തി. ഭാരതീയ വിദ്യാർത്ഥികളുടെ ഉപദേശക സംഘത്തിന്റെ അദ്ധ്യക്ഷനായ മി. ഗ്രേ അദ്ദേഹത്തിനെ ഉപദേശിച്ചുനോക്കി. പ്രയോജനമുണ്ടായില്ല. സായ്പു് പറഞ്ഞു:
“Mr. Tampi I am old enough to be your father”
തമ്പി–(തന്റെ കഷണ്ടിയെ തടവിക്കൊണ്ടു്) “I am enough old your grand father”
1916-ൽ ഐറിഷ്കലാപം അത്യുച്ചസ്ഥിതിയിലെത്തി. തമ്പിയദ്ദേഹം അക്കൊല്ലം ഈസ്റ്ററിനു യാതൊരു ബിരുദവും സമ്പാദിക്കാതെ കാളേജു വിട്ടു് ഐർലണ്ടിലേക്കു തിരിച്ചു. ഡബ്ളിനിലെ ഒരു മാളികയിൽ ഇരിക്കവേ, അടുത്തുള്ള ഒരു ഗൃഹത്തിൽ ബംഭരാസ്ത്രം പതിച്ചു്, അതു നിലംപതിച്ചു. സൈനികോദ്യോഗസ്ഥന്മാർ തുർക്കിത്തൊപ്പി ധരിച്ചിരുന്ന മി. കൃഷ്ണൻതമ്പിയെ സംശയിച്ചു പിടികൂടി. പക്ഷേ രക്ഷപ്പെട്ടുവെന്നേയുള്ളു.
ഇക്കാലങ്ങളിൽ അദ്ദേഹത്തിനു പണച്ചുരുക്കം നല്ലപോലെയുണ്ടായിരുന്നു. വളരെ ഞെരുങ്ങിയിരുന്ന ഒരു ഘട്ടത്തിൽ അദ്ദേഹം ചീഫ്സെക്രട്ടറിയായിരുന്ന മി. വിയറായ്ക്കു് കുറെരൂപാ ആവശ്യപ്പെട്ടുകൊണ്ടു് കമ്പി അടിച്ചു. “ഞാൻ എന്തു ചെയ്യട്ടേ” എന്നു് അദ്ദേഹം മറുപടി കൊടുത്തപ്പോൾ, മി. തമ്പി “അടുത്ത മരത്തിൽ തൂങ്ങിച്ചാവൂ” എന്നു് വീണ്ടും കമ്പി അയച്ചിട്ടു് മൗനം അവലംബിച്ചു.
മൂലംതിരുനാൾ മഹാരാജാവിന്റേയും വിയറാസായ്പിന്റേയും നയകൗശലത്താൽ തമ്പി അക്കൊല്ലംതന്നെ നാട്ടിലേക്കു തിരിച്ചു.
1093-ൽ അദ്ദേഹം സംസ്കൃതകാളേജിലെ പ്രിൻസിപ്പൽ ഉദ്യോഗത്തിൽ നിയമിക്കപ്പെട്ടു. ഡാക്ടർ ഗണപതിശാസ്ത്രികൾ തുടങ്ങിയ പണ്ഡിതവരേണ്യന്മാരാൽ സമലംകൃതമായിരുന്ന ഈ പാഠശാലയിൽ മി. തമ്പിയെ ഇരുത്തിയതു് അത്ര ഭംഗിയായില്ലെന്നു പറഞ്ഞവർക്കെല്ലാം പിന്നീടു മറിച്ചു പറയേണ്ടിവന്നിട്ടുണ്ടു്. തമ്പി ഒരു നിത്യ വിദ്യാർത്ഥിയായിരുന്നു. ഉറക്കം നന്നേ കുറവായിരുന്നു എന്നുതന്നെ പറയാം. ഒരിക്കൽ കടപ്പുറത്തുള്ള അദ്ദേഹത്തിന്റെ ബംഗ്ലാവിൽ വള്ളത്തോൾ, നാലപ്പാടൻ, തമ്പി എന്നിവരും ഞാനുംകൂടി രാത്രി രണ്ടരമണിവരെ സംസാരിച്ചുകൊണ്ടിരുന്നു. ഒടുവിൽ മി. തമ്പി മാത്രം അവിടെനിന്നു ശയ്യാഗാരത്തിലേക്കു പോയി. എനിക്കു വെളുപ്പിനേ തിരിച്ചു പോരേണ്ടിയിരുന്നതിനാൽ, ഞാൻ അഞ്ചരമണിക്കു് ഒരു വിദ്യുദ്ദീപികയുമായി വെളിയിൽ വന്നപ്പോൾ മി. തമ്പി വായിച്ചുകൊണ്ടിരിക്കുന്നതാണു് കണ്ടതു്. പല രാത്രികൾ അദ്ദേഹം ഇങ്ങനെ കഴിച്ചുകൂട്ടീട്ടുള്ളതായറിയാം. സംസ്കൃതത്തിൽ അദ്ദേഹം വായിച്ചിട്ടില്ലാത്ത സാഹിത്യഗ്രന്ഥങ്ങൾ കുറയുമായിരുന്നു. വ്യാകരണവും നിഷ്കർഷിച്ചു പഠിച്ചിരുന്നു. അദ്ദേഹത്തിനെപ്പോലെ സരസവും ലളിതവും ഹൃദ്യവുമായി സംസ്കൃതഗദ്യം എഴുതാൻ മറ്റാർക്കെങ്കിലും കഴിയുമായിരുന്നോ എന്നു് എനിക്കു സംശയമാണു്.
96 ഇടവത്തിലാണു് ഞാൻ സംസ്കൃതകാളേജ് അദ്ധ്യാപകനായി നിയമിക്കപ്പെട്ടതു്. അന്നു മുതല്ക്കു് അദ്ദേഹത്തിനോടു വളരെ അടുത്തു പെരുമാറുന്നതിനു് എനിക്കു് ഭാഗ്യം ലഭിച്ചു. കയ്പള്ളി അമ്മവീടു് അന്നു് ഒരു സത്രമായിരുന്നു. സംഗീതം, സാഹിത്യം, നാടകം, ഓട്ടന്തുള്ളൽ, കഥകളി, ബ്രിഡ്ജുകളി–എല്ലാം ഒരു കോലാഹലംതന്നെ. രാത്രി രണ്ടുമണിക്കായിരിക്കും ചിലപ്പോൾ “വേലുക്കുട്ടീ, പത്തുപേർക്കു് തേയില കൊണ്ടുവരൂ” എന്നാജ്ഞാപിക്കുന്നതു്. അപ്പോൾ അയാൾ അതു തയ്യാറാക്കിക്കൊണ്ടുവന്നുകൊള്ളും. പണത്തിനു് അതുനിമിത്തം വളരെ ക്ലേശങ്ങൾ നേരിട്ടുകാണണം; എന്നാൽ മഹാരാജാവുതിരുമനസ്സിലേയും ശങ്കരൻതമ്പിയുടേയും സ്യാലനു പണത്തിനു ഞെരുക്കം നേരിടുകയോ? എന്നു ചിലർ സംശയിച്ചേക്കാം. എന്നാൽ സ്വതേ സ്വതന്ത്രബുദ്ധിയായിരുന്ന അദ്ദേഹം ആരെയും ആശ്രയിക്ക പതിവില്ലായിരുന്നു.
ഈ കോലാഹലങ്ങൾക്കിടയിൽ ഒരു പരമരഹസ്യം അന്തർഭവിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രേമസ്വരൂപിണിയായ സഹധർമ്മിണി ഇതിനിടയ്ക്കു് യശഃശരീരിണിയായിത്തീർന്നിരുന്നു. ആ സാധ്വി, രോഗശയ്യാവലംബിയായിരിക്കുന്ന കാലത്തു തന്നെ അനുജത്തിയായ ഭഗവതിപ്പിള്ളക്കൊച്ചമ്മയെ പത്നിയായി സ്വീകരിച്ചുകൊള്ളുന്നതിനു് അദ്ദേഹത്തെ നിർബന്ധിച്ചു. ആ നിർബന്ധത്തെ അദ്ദേഹം അനുസരിച്ചുവെങ്കിലും “തള്ളിത്തിങ്ങിക്കലങ്ങിപ്പെരുകുമഴലിനെത്തെല്ലൊതുക്കുന്നതിന്നായ്” ചെയ്ത പ്രയത്നങ്ങളെല്ലാം വിഫലമായതേ ഉള്ളു. ആ ദുഃഖാതിരേകത്തിനു തെല്ലൊരുപശാന്തി വരുത്തുന്നതിനു് അദ്ദേഹം കൈക്കൊണ്ട ഒരുപായമായിരുന്നു ഈ സുഹൃൽസമ്മേളനങ്ങളെല്ലാം. അതിൽനിന്നു വലുതായ ആശ്വാസം അദ്ദേഹത്തിനു ലഭിക്കാതെയിരുന്നുമില്ല. അക്കാലത്തു് അദ്ദേഹം എഴുതിയ ശ്രീകൃഷ്ണാവതാരം ഗാനപ്രബന്ധത്തിന്റെ സമർപ്പണപദ്യങ്ങൾ വായിച്ചുനോക്കിയാൽ ഈ സംഗതി ആർക്കും മനസ്സിലാവും.
ക്രമേണ സ്ഥിതിഗതികൾ ആകപ്പാടെ ഒന്നു മാറി. ഭരണകുശലയും ഭർതൃഗതപ്രാണയും ആയ ഭഗവതിപ്പിള്ളക്കൊച്ചമ്മ കൈപ്പള്ളിയിൽ വന്നു ഭരണം സ്വയം കൈയേറ്റതോടുകൂടി അവിടത്തെ അവ്യവസ്ഥിതിയൊക്കെ മാറി. അനിയത്തിയെന്നാണു് അദ്ദേഹം അവരെ വിളിച്ചുവന്നതു്. ഈ അനിയത്തി വാസ്തവത്തിൽ അദ്ദേഹത്തിന്റെ ഗൃഹത്തിനു് ഒരു ലക്ഷ്മിതന്നെയായിരുന്നു.
മി. തമ്പിയുടെ ദീർഘകാലത്തെ ഭരണത്തിനിടയ്ക്കു് സംസ്കൃതപാഠശാലയിലെ പാഠപദ്ധതികൾ ഒക്കെ മാറുകയും ശമ്പളങ്ങൾ പരിഷ്കരിക്കപ്പെടുകയും ചെയ്തു. സകലകലകളിലും പ്രത്യേകിച്ചു് നാട്യകലയിൽ, വലിയ അഭിരുചി ഉണ്ടായിരുന്ന കൃഷ്ണൻതമ്പി ബാലഭാരതസമാജം എന്നൊരു സംഘടന ഉണ്ടാക്കി. സമാജാംഗങ്ങളെക്കൊണ്ടു പ്രതിവർഷം രണ്ടും മൂന്നും നാടകങ്ങൾ അഭിനയിപ്പിച്ചുവന്നു. അതിന്റെ ആവശ്യത്തിലേക്കു് സംസ്കൃതത്തിലും മലയാളത്തിലും ഇദാനീന്തനന്മാർക്കു് രുചിക്കുന്ന രീതിയിലുള്ള നാടകങ്ങൾ പലതും അദ്ദേഹം തന്നെ രചിച്ചിട്ടുണ്ടു്. ഇബ്സൻ, മേറ്റർലിങ്ക്, ബെർണാഡ്ഷാ മുതലായവരുടെ നാടകങ്ങളെല്ലാം അദ്ദേഹം വായിച്ചിരുന്നു. അവരുടെ മാതൃകയനുസരിച്ചു് നാട്യപ്രബന്ധങ്ങൾ രചിച്ചു് ഭാഷയെ പരിപോഷിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. നാടകത്രയം എന്ന സംസ്കൃതനാടങ്ങളും, ശ്രീരാമകൃഷ്ണചരിതം സംസ്കൃതകഥാകാലക്ഷേപവും, നളിനി, വിധി, യന്ത്രത്തിരിപ്പു്, കന്നിക്കേസ്സ് മുതലായ ഗദ്യനാടകങ്ങളും ഈ ഘട്ടത്തിൽ രചിക്കപ്പെട്ടവയാണു്.
കഥകളി പരിഷ്കാരത്തിലും അദ്ദേഹം നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു. ‘വല്ലീകുമാരം’ കുറേക്കാലത്തിനുമുമ്പേ എഴുതപ്പെട്ടതാണു്. അതുകൊണ്ടു് പ്രാചീന രീതിയേയാണു് അതിൽ അദ്ദേഹം പിന്തുടർന്നിരിക്കുന്നതു്. 1109-ൽ അദ്ദേഹം ആർട്ട്സ് കാളേജിലെ പൗരസ്ത്യഭാഷാസൂപ്രണ്ടായി നിയമിക്കപ്പെട്ടതിനുശേഷം തിരുവനന്തപുരം കഥകളിക്ലബ്ബ് ആരംഭിക്കയും, മരണപര്യന്തം വിജയപൂർവ്വം അതിനെ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തു. സന്ധ്യയ്ക്കു തുടങ്ങി ഒൻപതരമണിക്കു കൃത്യമായി അവസാനിക്കത്തക്കവണ്ണം നല്ല കഥകളെ രൂപാന്തരപ്പെടുത്തിയിട്ടു്, കേരളത്തിലെ ഉത്തമന്മാരായ നടന്മാരെക്കൊണ്ടു് അഭിനയിപ്പിച്ചു വന്നതിനാൽ, അഭ്യസ്തവിദ്യന്മാരുടെ ഇടയ്ക്കു കഥകളിയെപ്പറ്റി വലിയ ബഹുമാനം ജനിച്ചുവെന്നു പറയാം. ഈ കഥകളിക്ലബ്ബിലെ ആവശ്യത്തിലേയ്ക്കു രചിക്കപ്പെട്ട താടകാവധം കാവ്യദൃഷ്ടിയിൽ അത്യുത്തമവും, നാട്യമെന്ന നിലയിൽ അനവദ്യവും ആകുന്നു. “അവളെപ്പേടിച്ചാരും നേർവഴി നടപ്പീല” എന്നു് എഴുത്തച്ഛനാൽ വർണ്ണിക്കപ്പെട്ടിരിക്കുന്ന താടക ഈ കഥയിൽ അതിരൂപവതിയും “രാമമന്മഥശരേണ താഡിത”യും ആയ ഒരുത്തമ നായികയായിട്ടു രൂപാന്തരപ്പെട്ടിരിക്കുന്നു. ആര്യദ്രാവിഡസംസ്കാരങ്ങളുടെ പോരാട്ടത്തെയാണു് അതിൽ ചിത്രീകരിച്ചിരിക്കുന്നതു്. ചൂഡാമണിയെന്ന കഥ അഭിനയിച്ചു കണ്ടിട്ടുള്ളവർക്കു് പിന്നീടു അതല്ലാതെ മറ്റുകഥകൾ ആടിക്കാണ്മാൻ ആഗ്രഹം കാണുമോ എന്നുതന്നെ സംശയമാണു്.
സമുദായപരിഷ്കരണത്തിലും മി. തമ്പി അത്യുൽസുകനായിരുന്നു. പാല്ക്കുളങ്ങരെ കരയോഗം സൃഷ്ടിച്ചതുതന്നെ കടപ്പുറത്തു് ഒരു മാതൃകാകാളണി സ്ഥാപിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടിയായിരുന്നു. നവീനരീതിയിലുള്ള കെട്ടിടങ്ങൾ സ്ഥാപിച്ചു് ആ പ്രദേശത്തെ ഒരു സുഖവാസസ്ഥാനമാക്കി എടുപ്പാൻ അദ്ദേഹം കാംക്ഷിച്ചു. അതുപോലെതന്നെ കരതോറും അഗതിമന്ദിരങ്ങൾ സ്ഥാപിക്കേണ്ട ആവശ്യത്തെപ്പറ്റിയും അദ്ദേഹം പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ലോകത്തിന്റെ ദുരിതശമനത്തിനു് സ്ഥിതിസമത്വം അത്യന്താപേക്ഷിതമാണെന്നു് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. തൽപുത്രനായ ശങ്കരൻതമ്പിയെന്ന ബാലൻ മോടിയുള്ള ഒരു ഉടുപ്പു വേണമെന്നു് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഉപദേശിച്ചതിങ്ങനെയാണു്. “അനിയാ, അഗതികളായ സഹപാഠികൾക്കു കൊടുപ്പാൻ വല്ലതും നീ എന്നോടു് ആവശ്യപ്പെട്ടിരുന്നെങ്കിൽ ഞാൻ എത്രമാത്രം സന്തോഷിക്കുമായിരുന്നു! സമസൃഷ്ടികളെ നീ നിന്നെ എന്നപോലെ സ്നേഹിക്കുന്നതിനും അവർ നിനക്കും, നീ അവർക്കും പരസ്പരം ഉപകരിക്കത്തക്കവണ്ണം ജീവിക്കുന്നതിനും വേണ്ടിയായിരിക്കണം നിന്റെ ശ്രമമെല്ലാം ആമാതിരി മധുര ജീവിതത്തിൽ നിന്നു ലഭിക്കുന്ന സമാധാനമാണു് നീ സമാർജ്ജിക്കേണ്ട സമ്പത്തു്. അതാണു് നിനക്കു തയ്പിക്കാനുള്ള പുതിയ ഉടുപ്പു്.”
ആർട്ട്സ് കാളേജിലെ വിദ്യാർത്ഥികൾക്കു് മി. തമ്പിയോടു തോന്നിയിരുന്ന സ്നേഹത്തിനും ബഹുമാനത്തിനും അളവുനിർണ്ണയിപ്പാൻ പ്രയാസം അദ്ദേഹം അവരുടെ മാത്രവും ഉപദേഷ്ടാവും തത്വചിന്തകനും ആയിരുന്നു. ഗ്രന്ഥകാരന്മാരെപ്പററി അവജ്ഞ തോന്നിക്കുംവണ്ണമുള്ള ഖണ്ഡനപരമായ വിഷയവിമർശനങ്ങൾകൊണ്ടും മറ്റുമാണു് മറ്റുചില പൗരസ്ത്യഭാഷാപണ്ഡിതന്മാർ തങ്ങളുടെ ക്ലാസ്സുകളെ നിയന്ത്രിച്ചുവന്നതു്. മി. തമ്പിയ്ക്കു് ആരോടും അവജ്ഞയുണ്ടായിരുന്നില്ല. പാതഞ്ജലി ഭാഷ്യം അബദ്ധപ്പഞ്ചാംഗമാണെന്നും, നമ്പ്യാർ കവിയേ അല്ലെന്നും, ഏ. ആറിന്റെ വ്യാകരണം പ്രമാദജടിലമെന്നും പക്വമാകാത്ത ഇളംമനസ്സുകളിൽ ബോധം ജനിപ്പിച്ചുവന്ന പണ്ഡിതന്മാർ അന്നും ഇന്നും കാളേജിൽ ഉണ്ടു്. അതുപോലെതന്നെ യുവകവികളുടെ സമാരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം, അവരെ ഭഗ്നോത്സാഹരാക്കിത്തീർക്കുന്നവരും അവിടെ കാണാം. എന്നാൽ മി. തമ്പി ആ കൂട്ടത്തിലായിരുന്നില്ല. ഇടപ്പള്ളി രാഘവൻപിള്ള ജീവിച്ചിരുന്നുവെങ്കിൽ ഒരു മഹാകവി ആവുകയില്ലായിരുന്നു എന്നു് ആർക്കറിയാം. ‘ചങ്ങമ്പുഴ’ കൃഷ്ണപിള്ള—ഇവിടെ ഉദ്യോഗം ലഭിക്കാതെ നാടുവിട്ടു പോകേണ്ടിവന്ന ആ കൃശഗാത്രൻ—ഇപ്പോൾതന്നെ പൊതുജനങ്ങളുടെ ആരാധനയ്ക്കു പാത്രമായി കഴിഞ്ഞില്ലേ? ഏതു പുസ്തകവ്യാപാരിയുടെ കടയിൽ ചെന്നിരുന്നാലും “രമണനുണ്ടോ?” എന്ന ചോദ്യമേ കേൾപ്പാനുള്ളു. ഇന്നത്തെ മഹാകവികളുടെ കൃതികൾക്കൊന്നിനും ഇത്ര വേഗത്തിൽ ഇത്ര വളരെ പതിപ്പുകൾ ഉണ്ടായിട്ടില്ലെന്നുള്ളതു തീർച്ചയാണു്. ഈമാതിരി യുവകവികളെ പ്രോത്സാഹിപ്പിക്കയല്ലാതെ ഭഗ്നോത്സാഹരാക്കുന്നതു ഹിംസയാകുന്നു. മി. തമ്പി അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല. സഹൃദയമാസികയുടെ നിർവാഹക സംഘത്തിൽ നിന്നു് അദ്ദേഹം രാജി കൊടുത്തതു് ആ മാസികയുടെ ഏതാദൃശമായ പ്രവണത ഒന്നുകൊണ്ടു മാത്രമായിരുന്നു.
തിരുവിതാംകൂർ സർവകലാശാലയുടെ ആവിർഭാവത്തോടുകൂടി നാട്ടുകാർ അദ്ദേഹത്തിൽ നിന്നു പലതും പ്രതീക്ഷിച്ചിരുന്നു. ഏ. ആർ. തിരുമേനിയുടെ ദേഹവിയോഗാനന്തരം ഒഴിഞ്ഞുകിടന്ന കസാലയിൽ മി. തമ്പി പ്രതിഷ്ഠിക്കപ്പെടും എന്നു് എല്ലാവരും വിശ്വസിച്ചു. എന്നാൽ “കാഞ്ചനം കിട്ടിയാലും ആകാശത്തിലെ പക്ഷി ആകാശത്തിലേ രമിയ്ക്കു” പരത്തിൽ ദത്തദൃഷ്ടിയായി ഇഹത്തിൽ ജീവിച്ച ആ കർമ്മയോഗിയുടെ ആത്മാവു് പെട്ടെന്നു പറന്നുപോയ്ക്കളഞ്ഞു. ഈ. വി. കൃഷ്ണപിള്ള പറഞ്ഞിട്ടുള്ളതുപോലെ,
“ദിവസങ്ങൾ ഇത്രയായി. അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞിട്ടു് കാലമിത്രയും കഴിഞ്ഞു. എന്നിട്ടും അതൊരു യഥാർത്ഥസംഭവമാണെന്നു വിശ്വസിച്ചു സ്വന്തം കൈകൊണ്ടു കടലാസ്സിൽ രേഖപ്പെടുത്തുന്നതിനുള്ള ശക്തി ലഭിക്കുന്നില്ല. ആ നിതാന്തസ്മിതവും, വിശാലനയനങ്ങളിലെ സ്നേഹപ്രചുരിമയും, തലക്കെട്ടും, വെറ്റിലച്ചെല്ലവും, സല്ക്കാരത്തിനായുള്ള ക്ഷണവും ഒക്കെയായി പെട്ടെന്നു പ്രത്യക്ഷപ്പെട്ടു് നമ്മെ ആനന്ദിപ്പിക്കുന്നതിനു് ആ കാരുണ്യമൂർത്തി എവിടെയോ മറഞ്ഞു നില്ക്കുകയാണെന്നാണു് തോന്നുന്നതു്. അല്ലാതെ നമ്മെ ഇനിയൊരിക്കലും കാണാതെ നമ്മുടെ ഹൃദയങ്ങളിൽ അണയാത്ത തീ കോരിയിടുന്നതിനു് നമ്മുടെ തമ്പിയങ്ങുന്നു് ഒരുമ്പെടുകയില്ല. അവിടുന്നു് എത്ര കാരുണ്യവാരിധിയാണു്.” പിന്നെയും തുടരുന്നു: “എന്റേതുപോലെ എത്രപേരുടെ ജന്മമാണു് തമ്പിയദ്ദേഹം സഫലമാക്കീട്ടുള്ളതു്! ഔദാര്യത്തിന്റെ പാരമ്യം, സൗഹാർദ്ദത്തിന്റെ മഹശോഭ, വിനയത്തിന്റെ ഔന്നത്യം, സ്നേഹത്തിന്റെ അവർണ്ണ്യഗരിമ, ഈ മഹാപുരുഷനിൽ കണ്ടു. മനുഷ്യത്വത്തിനു ശ്രമിക്കുവാൻ കഴിവുള്ള മഹാരാജ്യത്തെപ്പറ്റി ആനന്ദമുൾക്കൊണ്ടിട്ടുള്ള എത്ര എത്ര ആളുകളാണു് ആ സാന്നിദ്ധ്യത്തിൽ നിന്നു വെളിയിലേക്കു കടന്നിട്ടുള്ളതു്.”
വി. കൃഷ്ണൻതമ്പി സാഹിത്യകാരൻ എന്ന നിലയിൽ അത്യുന്നതമായ ഒരു സ്ഥാനത്തെ അർഹിക്കുന്നു. നവ്യമായ എന്തെങ്കിലും ആശയവിശേഷം സ്ഫുരിക്കാത്ത ഒരു വരിയും അദ്ദേഹം എഴുതിയിട്ടില്ല. താടകവധം ഭാവിയിൽ ആട്ടക്കഥകൾ അവലംബിക്കേണ്ട രൂപത്തിനു് ഒരു നിദർശനമാണെങ്കിൽ, ധ്രുവചരിതം, ദ്രൗപദീവിജയം, അജ്ഞാതവാസം, ലോകസന്യാസി, ലളിത മുതലായവ ഭാവിയിലെ നാടകങ്ങൾക്കു് ഉത്തമമാതൃക നൽകുന്നു. സരസമായ ഗദ്യം എഴുതുന്ന വിഷയത്തിലും അദ്ദേഹം നല്ല സാമർത്ഥ്യം പ്രകാശിപ്പിച്ചിട്ടുണ്ടു്. കപാലകുണ്ഡല തർജ്ജിമയിലും, മൃണാളിനി സ്വതന്ത്ര കഥാനിർമ്മാണത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന ചാതുര്യത്തിനു സാക്ഷ്യം വഹിക്കുന്നു. കമലത്തിന്റെ കന്നിക്കേസ്സ്, നളിനി, വിധിയന്ത്രത്തിരിപ്പു് ഇത്യാദി അദ്ദേഹം എഴുതിയിട്ടുള്ള പ്രഹസനങ്ങളും പണ്ഡിതന്മാരുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രമായിട്ടുണ്ടു്. അദ്ദേഹത്തിന്റെ ഏതാനും ഗാനങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു
ധന്വാസി–ആദി
പല്ല— കണ്ണൻതിരുമെയ് കുളിരെക്കാണ്മാൻ കണ്ണായിരംവേണ്ടു
അ—പല്ല—പെണ്മണിമാരണി രുഗ്മിണി തന്നണി-
പ്പൊൽക്കുചയുഗമണിയായ് പിറന്നുള്ളോരുണ്ണി (കണ്ണൻ)
ച— ഘനനീലനീരദാളി ശ്യാമളം–ദിവ്യ
കനകമണി മകുടകോമളം താവും
പീതാംബരശ്രീ മഞ്ജുളം വന്നു
ദേവൻമിഴിക്കമൃതശീതളം
ശംഖചക്രഗദാകമലങ്ങൾ
തംകിടുംകരങ്ങൾ നാലുമവിരള
കുംകുമാങ്കിതമുരസ്സുമരുണതര-
പങ്കജം പണിയും ചരണവുമെഴും
അളികുലവിലോലമളകങ്ങളും—ഫാല
ഗഗനശോഭി തിലകത്തിങ്കളും
ഉലകാകെയാളും പുരികങ്ങളും—കൃപാ-
ലഹരീവിഹാരി നയനങ്ങളും
കുന്ദദന്തരുചി കൗസ്തുഭഗളരുചി
മിന്നിടും ശ്രീവത്സസുഷമ—യഥ
പൂനിലാവൊളിയിൽ മുഴുകുമഴകുമെഴും (കണ്ണ)കൃഷ്ണാവതാരം
ഭൂരികല്യാണി-ചായ്പു്
നിനദം സുഖദമേ—മുരളീനിനദം സുഖദമേ
മധുരമുരളീനിനദം സുഖദമേ
മധുരിപുമധുര മുരളീനിനദം സുഖംമേ
വിധുരമധുരിപു മധുരമുരളീനിനദം സുഖദമേ
സുമധുരവിധുരമധുരിപു മധുരമുരളീ നിനദം സുഖദമേ.
ചതുരസുമധുര വിധുരമധുരിപു മധുരമുരളീനിനാദം സുഖദമേ.
ശൃണുതം ശ്രവണേ! സതതം വിഗതകദനം നിനദം സുഖദമേ.കൃഷ്ണാവതാരം
ശീമയിൽനിന്നു് തന്റെ പ്രിയപത്നിക്കയച്ച ശ്ലോകരൂപമായ കത്തിൽ ഒരു ഭാഗം–
‘കാലത്തേ സരസമ്മ തന്റെ സരസാലാപാലുണർന്നുള്ളതും
നീരാടീട്ടു ജനാർദ്ദനന്റെ പദതാർ കൂപ്പാനണഞ്ഞുള്ളതും
തൊണ്ണൂറാംപടി കേറവേ കഴൽകഴപ്പുണ്ടായൊരക്കുന്നതും
കണ്ണൻചേവടി കണ്ടനേരമഖിലം മണ്ടിപ്പറന്നുള്ളതും
ഹുംകാരത്തൊടടിച്ചു് തീരമഖിലം ഭസ്മീകരിക്കുംവിധം
ഗാംഭീര്യം പെരുകുന്നൊരംബുധിയതിൻതീരത്തു നാം നിന്നതും
അപ്പോഴായതിനോടു സാമ്യമിയലാൻ നമ്മൾക്കെഴും രൂഢമാം
പ്രേമംതാനൊരുവസ്തു കണ്ടതുമയേ മയ്ക്കണ്ണിയോർക്കുന്നുവോ?
നമ്മൾക്കുള്ളനുരാഗമങ്ങുടലെടുത്തുണ്ടായൊരപ്പുത്രിതൻ
തേൻചോരും നറുംകൊഞ്ചൽ കാതിനു സദാ സാഫല്യമേകീടവേ
സ്വർഗ്ഗം ഭാവിയിലെന്നു മൂഢർ മുറയിട്ടീടട്ടെയോർത്താലിതേ
സ്വർഗ്ഗംതാനിതി നാം നിനച്ചതുമയേ മയ്ക്കണ്ണിയോർക്കുന്നുവോ?
താടകവധ ആട്ടക്കഥയേപ്പറ്റി ഒന്നുരണ്ടു വാക്കു പറയാതിരിക്കാൻ തരമില്ല. മി. തമ്പി താടകാവധം കഥയിൽ ആര്യന്മാർക്കും ദ്രാവിഡന്മാർക്കും തമ്മിലുള്ള മത്സരത്തേയാണു് ചിത്രീകരിച്ചു കാണിക്കുന്നതു്. അദ്ദേഹത്തിന്റെ താടക മഹാ പരാക്രമശാലിനിയും ‘സുരവധൂവപുർമ്മാധുരീസമം സമഭാവിനി’യും സകല യാതുധാനേശ്വരിയുമാകുന്നു.
ദേവന്മാർ
തുഛം ദാനവബലമെന്നു കരുതി നിൻകാടുകൾ
സ്വഛന്ദമവർ പൂകുന്നു.
എന്നു കേട്ടിട്ടു്, ‘ഗോനിധനാദിതന്ത്രങ്ങൾ ഗൂഢതര ദുഷ്കർമ്മങ്ങൾ’ അനുഷ്ഠിക്കുന്നവരായ അവരുടെ,
‘കടുനിണം കുടിക്കാതെ
കടുകോളം കൊടുക്കില്ലെൻ
കടുകോപമിതു സത്യം’
എന്നു ശപഥം ചെയ്തുകൊണ്ടു യുദ്ധത്തിനു പുറപ്പെടുന്നു. അവൾ ധർമ്മനിഷ്ഠയും ‘പശുവധം’ ചെയ്യാത്തവളും ആകുന്നു. എന്നാൽ ശത്രുവായ്വന്ന രാമചന്ദ്രനെ കണ്ടമാത്രയിൽ മദനപരവശയായ് തീർന്നിട്ടു പറയുന്നു:
പല്ലവി–കമനീയാംഗനിതാരോ കവരുന്നു കണ്ണിണ
അ–പ–കാനനനീലിമയിൽ പൂനിലാവൊളി പൂശി
നീരദനികരനിലീന നവോദിത
പൂർണ്ണസോമ സാർവ്വഭൗമ
സദൃശാതിശോഭിതതനുകമനീയാംഗ
ചര— കാകപക്ഷസുന്ദരം–ബിംബാധരമധുരം
ഗണ്ഡംമുകുരോജ്വലം–മന്ദസ്മേരവദനം
കോദണ്ഡശ്രീമഞ്ജുളം–സിംഹസംഹതഗാത്രം
രൂപം നിരുപമം–ദുരുപമിതമവനിയിൽ
പണ്ടുകണ്ടുമില്ലതെല്ലുമിവനോടു തുല്യരൂപി-
മുദിതമെൻ മാനസ–മതംഗജമതിലേറികമനീ
മദനമഹാ വിജയമഹാമഹിമ കൊണ്ടാടി
മരുവുകിലൊരുകുറി മമതനു ജീവിത-
മഖിലമിന്നു സഫലമെന്നു
കരുതുന്നു ഞാൻ സപദി.കമനീ
എന്നാൽ യുദ്ധം ചെയ്വാൻ ഒരുങ്ങിപ്പുറപ്പെട്ട താടക അഭിമാനപുരസ്സരം തന്റെ അഭിലാഷത്തെ അടക്കിനിർത്താൻ ശ്രമിക്കുന്നു. ശ്രീരാമനും അവളുടെ രൂപലാവണ്യത്താൽ വിജിതനായിത്തീരുന്നു. അവളെ എങ്ങനെ വധിപ്പൂ എന്നു് അദ്ദേഹം സംശയിച്ചു നില്ക്കുന്നു.
‘സ്ത്രീവധവും ചെയ്യുമാറു’ ഞാൻ എന്തപരാധം ചെയ്തു? എന്നിങ്ങനെ മദനക്ലിഷ്ടയായ താടക ചോദിക്കവേ, അദ്ദേഹം വല്ലാതെ വിഷമിച്ചുപോകുന്നു. എന്നാൽ പുരോഹിതനായ വിശ്വാമിത്രനു യാതൊരു സങ്കോചവുമില്ല. അദ്ദേഹം അവളെ വധിക്കുന്നതിനുള്ള ന്യായങ്ങൾ എടുത്തുപറഞ്ഞു് രാമനെക്കൊണ്ടു് സ്ത്രീഹത്യ എന്ന മഹാപാതകം ചെയ്യിക്കുന്നു.
രാമ! ഞാനപരാധം കിന്തു ചെയ്തേൻ
സൗമ്യഗുണവസതേ സാരസനേത്രരാമ
നിൻകണകൾ മെയ്പിളർന്നു് നിൻകനിവു തകർന്നും
പങ്കജാക്ഷ! കഥമിന്നു സങ്കടം ഞാൻ സഹിക്കുന്നു
പാർവണവിധുവദനം താവകം ഞാൻ കാണ്മോളം
പ്രാണനെ വെടിയുമോ പ്രാണവേദനയും പോമോ?
എന്നിങ്ങനെ വിലപിക്കുന്ന താടകയോടു് ശ്രീരാമൻ
കാളിമമൂർത്തിയായ് ക്രൂരസ്വരൂപിണീ
താടകയെന്നു കേട്ടേൻ കണ്ടീല ഞാനെങ്കിലോ
സൗന്ദര്യത്തിനൊരണിമന്ദിരമാമൊരു നീ
ഇന്നത്താടകയെന്നാൽ എങ്ങനെ ഞാൻ വിശ്വസിപ്പൂ?
എന്നു ചോദിച്ചതിനു് കാളിമമൂർത്തിയായ് കണ്ടതു് അവർക്കു് ഉള്ളിൽ കാണുന്ന കാളകൂടമാണെന്നും താടകയല്ലെന്നും മറുപടി പറഞ്ഞപ്പോൾ രാമചന്ദ്രൻ തനിക്കു പറ്റിയ അബദ്ധത്തെ ഓർത്തു് ഓരാത്മപരിശോധനയ്ക്കൊരുങ്ങുന്നു.
മി. തമ്പിയുടെ ദ്രൗപദീവിജയാദി ഇതര കഥകളിലും ഇതുപോലുള്ള സ്വതന്ത്രവ്യാഖ്യാനങ്ങൾ കാണാം.
പദ്യമയമായ നാടകം ഇദംപ്രഥമമായി ഭാഷയിൽ നടപ്പുവരുത്തിയതു് മി. തമ്പിയായിരുന്നു. ധ്രുവചരിതം, ഉർവ്വശി ഈ രണ്ടു നാടികകളും അല്പസമയംകൊണ്ടു് അഭിനയിച്ചു തീർക്കാവുന്നവയും പദ്യമയവുമാകുന്നു. ഓരോന്നിലും മൂന്നു നാലു രംഗങ്ങൾ വീതമേയുള്ളു. ഉർവ്വശിയിൽ പുരൂരവസ്സിന്റെ വിപ്രലംഭദശയെ വർണ്ണിക്കുന്ന ഒരു ഭാഗം ഉദ്ധരിക്കാം. പുരൂരവസ്സ്: (ഒരു മയിലിനെ കണ്ടതായി നടിച്ചു് ഉല്ക്കണ്ഠയോടുകൂടി)
കണ്ടായോ വല്ലേടവും ചെല്ലെടോ സഖേ! നീല-
കണ്ഠ നീ കംബുകണ്ഠിയാകുമെൻ കാന്തയാളേ?
(മയിൽ മിണ്ടായ്കയാൽ നിരുത്സാഹവാനായ്)
നർത്തനഭംഗിയാലെ തന്നുടെ വല്ലഭാനു-
വർത്തനരതനിവൻ കേൾപ്പതില്ലെൻമൊഴികൾ
അന്നമന്നവ! ക്ഷണം നിന്നൊരു വാക്കുരയ്ക്ക-
യെന്നുടെ ദയിതയേക്കണ്ടുവോ ഭവാനെങ്ങാൻ?
(അന്നവും മിണ്ടായ്കയാൽ നിർവ്വിണ്ണനായ്)
ചുണ്ടിനാൽ ബിസഖണ്ഡം പ്രിയയ്ക്കായ് വഹിക്കുമ്പോൾ
മിണ്ടാതെ കണ്ടതു നടകൊണ്ടിതു മന്ദംമന്ദംഒരു കുയിലിനെ കണ്ടതായി നടിച്ചിട്ടു്
കോകില! കഥിക്കെടോ കാകദീകളഭംഗ്യാ
കാതരാക്ഷിതൻ കഥയേതാനുമറിവോളം
കഥാകാലക്ഷേപത്തിനായി ഭാഷയിൽ ചില കൃതികൾ ഇതിനിടയ്ക്കുണ്ടായിട്ടുണ്ടെങ്കിലും, വി. കൃഷ്ണൻതമ്പി അവർകളുടെ കഥകൾക്കുള്ള സ്വാരസ്യം അവയ്ക്കൊന്നിനുമില്ല. ഇങ്ങനെ ബഹുമുഖമായി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്ന ഈ ഭാഷാഭിമാനി ചിരകാലം പൗരസ്ത്യഭാഷാവകുപ്പിന്റെ അധ്യക്ഷപദം അലങ്കരിച്ചു ജീവിക്കുന്നതിനു പകരം ഈ വിധം നമ്മെയൊക്കെ വിട്ടുപൊയ്ക്കളഞ്ഞതു് നമ്മുടെ ഭാഗ്യദോഷമെന്നേ പറയേണ്ടു.
“ദിഷ്ടക്കേടാൽ വരുവതു പരിഹാരമില്ലാത്തതല്ലോ” എന്നു സമാധാനിക്കാം.
20.50 ഈ. വി. കൃഷ്ണപിള്ള
സരസഗദ്യകാരനെന്നും ഫലിതസമ്രാട്ടെന്നും ചെറുകഥാകൃത്തെന്നും സുപ്രസിദ്ധനായ ഈ. വി. കൃഷ്ണപിള്ള 1070 ചിങ്ങം 3-ാം തീയതി കുന്നത്തൂർ ഈഞ്ചക്കാട്ടു് പുത്തൻവീടായ ആലത്തൂർ വീട്ടിൽ ജനിച്ചു. നാട്ടിലുള്ള പ്രാഥമിക വിദ്യാലയങ്ങളിൽ പഠിച്ചശേഷം ആലപ്പുഴ സനാതനധർമ്മവിദ്യാലയത്തിൽ ചേർന്നു് മെട്രിക്കുലേഷൻ പരീക്ഷയും, കോട്ടയം കാളേജിൽനിന്നു് ഇന്റർമീഡിയറ്റു പരീക്ഷയും, തിരുവനന്തപുരം മഹാരാജാസ് കാളേജിൽ നിന്നു് ബി. ഏ. പരീക്ഷയും പാസ്സായി. സാഹിത്യകുശലൻ സി. വി. രാമൻപിള്ളയുടെ പുത്രിയായ മഹേശ്വരിയമ്മയെ വിവാഹം ചെയ്തു. കുറേക്കാലം അസിസ്റ്റന്റു തഹശീൽദാർ ഉദ്യോഗം വഹിച്ചു. പിന്നീടു് ബി. എൽ. പരീക്ഷയിൽ പാസ്സാവുകയും കൊല്ലത്തു പ്രാക്ടീസു തുടങ്ങുകയും ചെയ്തു. അവിടെനിന്നു് തിരുവനന്തപുരത്തു താമസം തുടങ്ങി. വീണ്ടും ഒരു വിവാഹബന്ധത്തിൽ ഏർപ്പെട്ടു. ടെക്സ്റ്റുബുക്കുകമ്മിറ്റി, ശ്രീമൂലം അസംബ്ളി മുതലായവയിൽ മെമ്പറായിരുന്നു. സാഹിത്യപരിഷത്തിന്റെ സിക്രട്ടറിയായും ഇരുന്നിട്ടുണ്ടു്. 1113 മീനമാസം 17-ാം തീയതി മരിച്ചു.
ഈ. വി. ഒന്നാംതരം നടനും നാട്യകാരനും ആയിരുന്നു. ശ്രീചിത്തിരതിരുനാൾ വായനശാലക്കാർക്കു് വർഷംതോറും അഭിനയിക്കുന്നതിനുള്ള നാടകങ്ങൾ അദ്ദേഹമാണു് എഴുതിക്കൊടുത്തുകൊണ്ടിരുന്നതു്. രാജാ കേശവദാസ് നാടകത്തിൽ മാത്തൂർ തരകന്റെ വേഷംകെട്ടി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടു്. ഫലിതം പറയുന്നതിനും എഴുതുന്നതിനും വലിയ വിരുതനായിരുന്നതിനാൽ അദ്ദേഹത്തിനു് ഫലിതസമ്രാട്ടു് എന്ന പേർ പതിഞ്ഞു. ചെറുകഥാപ്രസ്ഥാനത്തെ പോഷിപ്പിക്കുന്നതിനു കേളീസൗധം നാലുഭാഗം, മറ്റനേകം ചെറുകഥകൾ, ചിരിയും ചിന്തയും, പോലീസുരാമായണം ഇത്യാദി ഒട്ടു വളരെ കൃതികൾ ചമച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ തൂലികാചിത്രങ്ങളെല്ലാം ഒരുപോലെ രസാവഹങ്ങളായിരുന്നു. രസികനിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്ന ആ ചിത്രങ്ങളെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തിയാൽ കൊള്ളാം. ബാഷ്പവർഷം അതിസരസമായ ഒരു കഥയാണു്.
അദ്ദേഹത്തിന്റെ നാടകങ്ങളിൽ പലതും സമുദായ ദൂഷ്യങ്ങളെ ചൂണ്ടിക്കാണിക്കുന്നവയാണു്. രാജാകേശവദാസൻ, സീതാലക്ഷ്മി, കവിതക്കേസ്സു്, ഇരവിക്കുട്ടിപ്പിള്ള, രാമരാജ്യാഭിഷേകം, ബി. ഏ. മായാവി, വേലുത്തമ്പിദളവാ ഇവയെല്ലാം കലാദൃഷ്ട്യാ നോക്കുമ്പോൾ വികലങ്ങളായി തോന്നാമെങ്കിലും സാഹിത്യത്തിനുള്ള നല്ല നേട്ടങ്ങളല്ലെന്നു പറയാവുന്നതല്ല. ലോകത്തിലെ സകലമാതിരി മനുഷ്യരേയും, അവരുടെ ഭാവവിശേഷങ്ങളേയും സംഭാഷണങ്ങളേയും അദ്ദേഹം ചിത്രണം ചെയ്തിട്ടുണ്ടു്.
ലോകം അനുഭോഗയോഗ്യമായ ഒരു വസ്തുവായിട്ടാണു് അദ്ദേഹം കരുതിപ്പോന്നതു്. ഏതുവിധത്തിലും അതിൽനിന്നു സുഖത്തെ ഊറ്റിയെടുത്തു് ആവോളം പാനം ചെയ്യണമെന്ന ഒരു വിചാരമേ അദ്ദേഹത്തിനുണ്ടായിരുന്നുള്ളു. അതിനുവേണ്ടി എന്തുചെയ്യാനും അദ്ദേഹത്തിനു മടിയുണ്ടായിരുന്നില്ല. ജീവിതത്തെ ഒരു വൻചിരിയായിട്ടാണു് അദ്ദേഹം വീക്ഷിച്ചതു്. അതിനാൽ എല്ലാവരേയും ചിരിപ്പിച്ചുകൊണ്ടുതന്നെ ജീവിതം നയിച്ചു. ഈ. വി. യ്ക്കു ഭാഷയിൽ ഒരു ഉന്നതസ്ഥാനം എന്നേയ്ക്കും ഉണ്ടായിരിക്കും എന്നുള്ളതിനു സംശയമേയില്ല.
20.51 സഞ്ജയൻ–എം. ആർ. നായർ
പാറപ്പുറത്തു സഞ്ജയൻ അഥവാ പി. എസ്സ് എന്ന കൃത്രിമപ്പേരിൽ അറിയപ്പെടുന്ന എം. ആർ. നായർ 1078-ൽ ജനിച്ചു. എം. ഏ. പാസ്സായശേഷം സ്വപിതാവിന്റെ കാലടികളെ തുടർന്നു് ലേഖനവ്യവസായത്തിൽ ഏർപ്പെട്ടു. ഫലിതരസസാമ്രാട്ടായിരുന്ന സഞ്ജയന്റെ ലേഖനങ്ങൾ വായിച്ചിട്ടില്ലാത്ത മലയാളികൾ ഇന്നുണ്ടെങ്കിൽ അവരുടെ അവസ്ഥ വളരെ ശോചനീയമെന്നേ പറയേണ്ടു. കേരളപത്രികയുടെ എട്ടാംകാളം അദ്ദേഹത്തിനായി വിട്ടിരുന്നു. പത്രം കിട്ടിയാൽ ആദ്യമായി അതാണു് സാധാരണ ആളുകൾ വായിക്കാറുണ്ടായിരുന്നതു്.
കേരളത്തിൽ ബഹുരസം, ബഹുചിരി, വിദൂഷകൻ മുതലായ പലേ വിനോദപത്രികകൾ മുമ്പുണ്ടായിട്ടുണ്ടു്. അവയിൽ കാണാറുണ്ടായിരുന്ന പരിഹാസലേഖനങ്ങൾ പ്രായേണ പുരുഷവിദ്വേഷപരങ്ങളായിരുന്നു. സഞ്ജയനാകട്ടേ അത്യുൽകൃഷ്ടമായ ഒരു ആദർശത്താൽ പ്രേരിതനായി തൂലികാചാലനം നടത്തി, അല്പജീവിതത്തിനിടയിൽ കേരളീയരുടെ സ്നേഹഭാജനമായിത്തീർന്നു.
സ്വാഗതം ജഗന്മാതൃകാ ഹാസ്യമേ
സ്വാഗതം ചിൽപ്രകാശസ്വരൂപിണീ
കണ്ണുനീരിലും കാർവില്ലുകാണിക്കും
പുണ്യരശ്മിനിൻ മന്ദഹാസാങ്കുരം.
കാലഭോഗി കടിച്ചേറ്റ ദുഃഖമാം
കാളകൂടം ഹരിക്കുമമൃതു നീ;
സമ്യഗീക്ഷണം വീണ്ടും തെളിയിപ്പാൻ
സാമ്യമറ്റുള്ളിളന്നീർകുഴമ്പു നീ.
ഭാവിതൻ കരാളാന്ധകാരത്തെയും
ഭാസുരമാക്കുമതത്ഭുതദീപ്തി നീ
ത്വൽസകാശം നിതാന്തശാന്തിപ്രദം
ത്വൽസമാഗമം ചിദ്രസാസ്വാദനം
സ്വാഗതം ജഗന്മാതൃകാ ഹാസ്യമേ
സ്വാഗതം ചിൽപ്രകാശസ്വരൂപിണീ
എന്നിങ്ങനെയാണു് അദ്ദേഹം ഹാസ്യദേവതയ്ക്കു സ്വാഗതം പറഞ്ഞിരിക്കുന്നതു്–അദ്ദേഹം പരിഹസിക്കയല്ലാതെ ആരെയും ശകാരിച്ചിട്ടില്ല.
‘പരിഹാസപ്പുതുപനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം, ശകാരം മുള്ളുതാൻ’
എന്നായിരുന്നു അദ്ദേഹത്തിന്റെ മതം.
കരളെരിഞ്ഞാലും തല പുകഞ്ഞാലും
ചിരിക്കണമതേ വിദൂഷകധർമ്മം.
വിഷാദാത്മകതയിൽ മുഴുകി, വായനക്കാരെ തൂങ്ങിമരിക്കാൻ പ്രേരിപ്പിക്കുന്ന ജീവത്സാഹിത്യകാരന്മാരെ നോക്കി അദ്ദേഹം പറഞ്ഞിരിക്കുന്നതു നോക്കുക:
ചിരിക്കുവാനൊരിക്കലെൻ സഹജരേ സഖാക്കളേ
ചിരിയാൽ താൻ മനുഷ്യന്നു മൃഗേതരത്വം
സാഹിത്യത്തെപ്പോലും ചളിക്കുണ്ടിലാഴ്ത്തിക്കിടത്തുവാൻ
മോഹിച്ചീടും ജീവൽസാഹിത്യാചാര്യന്മാരേ
പരസ്പരസ്പർദ്ധയിലാണുലകത്തിന്നവശതാ-
പരിഹാരമെന്നു കണ്ടു ക്ഷോഭം ചെയ്വോരേ
വിദ്വേഷക്കാറ്റൂതിയൂതി വിപ്ളവത്തീ ജ്വലിപ്പിക്കാ-
നുദ്യോഗിക്കുമീർച്ചപ്പൊടിത്തലച്ചോറരേ
പട്ടിണിതൻപൊറുതിക്കായ് നിണക്കൊടി പറപ്പിച്ചു
പട്ടണപ്രദക്ഷിണത്തിന്നൊരുങ്ങുവോരേ
സോദരരേ! (മഹാകവി പറഞ്ഞപോൽ) ചതിക്കൊല്ലേ
‘സ്വോദരംഭരികളായിത്തിര്യഗ്വർഗ്ഗത്തിൽ’
ചിരിക്കുവിൻ
വിഷാദാത്മകത്വത്തെ നാട്ടിൽ നിന്നു് ആട്ടിപ്പായിച്ചു് തൽസ്ഥാനത്തു് പ്രസാദാത്മകത്വത്തെ സ്ഥാപിക്കാനായിരുന്നു സാഹിത്യത്തെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശം.
സരോജശ്രീ തെളിയിക്കും പൊന്നുഷസ്സേ കാന്തിപൂര-
സരോലസന്മരാളികേ, പ്രസാദാത്മികേ!
നിൻ പുഞ്ചിരിപ്രഭാഝരിതന്നിലൊരിത്തിരിനേരം
നിൻപദാബ്ജം തലോടി ഞാൻ മുഴുകീടട്ടെ.
വിഷമയമനീശ്വരമുലകെന്നു സമർത്ഥിപ്പാൻ
വിഷാദാത്മകന്മാരെന്നെ ക്ഷണിച്ചു നിൽപ്പൂ
അനന്തമാമിരുളിൽനിന്നനന്തമാമിരുളിലേ-
യ്ക്കനന്തതൻ ഗതിയെന്നു സിദ്ധാന്തിക്കുവോർ
പരാൽപരവിഭൂതികളസംഖ്യതാരക,ളല്ലിൻ-
നിരാശതൻ ടിപ്പണിയായ് വ്യാഖ്യാനിക്കുവോർ
ആശാശതശരോൽപാതവ്രണിതരായ് പിടയവേ-
യീശാവാസ്യമിദമെന്നു വിസ്മരിക്കുവോർ
വേദാന്തം ഞാൻ പറകയല്ലവരോതുമസംബന്ധ-
മോതാനവരൊഴിച്ചുള്ളോർക്കസാധ്യമല്ലേ?
അവർക്കേതും പറഞ്ഞീടാമവരെന്തുപറഞ്ഞാലു-
മവഭൃതസ്നാതൻഞാനിപ്രഭാസിന്ധുവിൽ
അവരുരപ്പതു സർവം ശരിയെന്നു തെളിഞ്ഞാലു-
മിവനാക്കൂരിരുൾക്കുഴിതന്നിലേക്കില്ല.
സരോജശ്രീ തെളിയിക്കും പൊന്നുഷസ്സേ കാന്തിപൂര-
സരോലസന്മരാളികേ പ്രസാദാത്മികേ
സൂര്യകാന്തക്കല്ലുപോലെൻ പ്രതിഭ നിൻപ്രകാശത്തി-
ലായി സത്യജ്വാലകളാലധൃഷ്യമായ്‍പോയ്
അദ്ദേഹത്തിന്റെ പ്രസാദാത്മകത്വം വാസ്തവത്തിൽ അപ്രധൃഷ്യം തന്നെയായിരുന്നു. നോക്കുക: (ഗുണമേറും ഭർത്താവേ എന്ന മട്ടു്)
കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരുചിരിത്തോണിയിറക്കുവാനായ്
മുതിരും ഞാൻ നടുഭ്രാന്തനെന്നു ലോകം
മുഴുവൻ പഴിച്ചാലും കൂസലെന്യേ
കടലെന്നോ ദുഃസ്വപ്നം കണ്ടപോലി-
ങ്ങുടനുടൽ ഞെട്ടി ഞരങ്ങിയാലും
നിഴലില്ലാ ദീപ്തി വമിച്ചു വാനം
മിഴിയിണയ്ക്കാന്ധ്യം വരുത്തിയാലും
കരളിൽ പ്രതിധ്വനി പൊങ്ങുമാറാ-
ക്കരിമേഘം വാവിട്ടലറിയാലും
ചുഴലിക്കാറ്റൂഴിതൻകാൽപിടിച്ച-
ങ്ങുയരെച്ചുഴറ്റിയെറിഞ്ഞെന്നാലും
പ്രളയപയോദങ്ങളൊത്തുകൂടി-
പ്പെരുമാരികോരിച്ചൊരിഞ്ഞെന്നാലും
കരകാണാക്കണ്ണീർക്കരിങ്കടലി-
ലൊരുചിരിത്തോണിയിറക്കുവാനായ്
അമരത്തെൻ തമ്പുരാൻ വാഴുവോള-
മടിയന്നു പേടി തരിമ്പുമില്ല.
പ്രാചീന മഹാകവികളെ പഴഞ്ചന്മാരെന്നു വിളിച്ചു പുഛിക്കാറുള്ള പുരോഗമനക്കാരെ അദ്ദേഹം ഇങ്ങനെ പരിഹസിക്കുന്നു.
മാറിനില്പിൻ മാറിനില്പിൻ പുരോഗതി തടയുവാ-
നാരുമാരുമൊരുങ്ങല്ലേ പഴഞ്ചന്മാരേ
ഒരുപാറ്റ—കിറുക്കിന്റെ മൂർത്തിമത്താം വകഭേദം
തെരുന്നനെത്തീയിലേക്കു പുരോഗമിപ്പൂ.
ഒരു ചെറുചുണ്ടെലിതാൻ—ബുഭുക്ഷതന്നവതാര-
മൊരുങ്ങുന്നു കെണിനോക്കിപ്പുരോഗമിപ്പാൻ
ഒരു മരഞ്ചാടിമൂഢൻ–ചാപല്യത്തിൻതൃക്കോമരം-
മരംവിട്ടു മാനത്തേയ്ക്കങ്ങുയർന്നീടുന്നു.
ചിരിക്കൊല്ലേ–പുരോഗതിക്കെതിരായിട്ടൊരക്ഷര-
മുരയ്ക്കൊല്ലേ പഴഞ്ചന്മാരെന്തറിയുന്നു!
ത്വരിക്കുവിൻ ത്വരിക്കുവിനൊരുമാത്രപോലും നിങ്ങ-
ളിരിക്കൊല്ലേ പിന്നോട്ടൊന്നു നോക്കിപ്പോകല്ലേ.
പഠിച്ചതു മുഴുവനും മുഴുവനും മറക്കുവിൻ
പഴമതൻ പാഠങ്ങളാർ വിലവയ്ക്കുന്നു?
ഇന്നുതൊട്ടു ശാസ്ത്രങ്ങളും, സാഹിത്യവുമെന്തിനേറെ-
യൊന്നുതൊട്ടുള്ളക്കങ്ങളുമക്ഷരങ്ങളും
മുഴുവനുമൊന്നൊഴിയാതുടച്ചുവാർത്തിട്ടാണുങ്ങൾ
പഴയതു സകലവും ചാമ്പലാക്കീടും.
വിപ്ളവത്തിൻചാട്ടമാണിക്കാണുവതു നിങ്ങളാരു-
മാപ്ളവംഗലാംഗൂലംപോയ് പിടിച്ചിടേണ്ട.
പുരോഗതി പുരോഗതി പുരോഗതി തടയുവാ-
നൊരുങ്ങാതെ മാറിനില്പിൻ പഴഞ്ചന്മാരേ.
മിസ്റ്റിക്‍ കവികളോടും അദ്ദേഹത്തിനു നല്ല കോളായിരുന്നില്ല. ‘കോരപ്പുഴയുടെ കവിതാരീതി’ എന്നൊരു ലേഖനത്തിൽ ചങ്ങമ്പുഴയുടെ മിസ്റ്റിക്‍ രീതിയേയും ഓമനപ്രയോഗത്തേയും പരിഹസിച്ചിരിക്കുന്നതു നോക്കുക: ഇങ്ങനെ ആരംഭിക്കുന്നു.
‘കേരളത്തിലൊട്ടാകെ സുപ്രസിദ്ധമായ കോരപ്പുഴ’—യാതൊരു പുഴ വിലങ്ങനെ മുറിച്ചു തെക്കോട്ടു കടന്നു പോയാൽ, ഒരു കാലത്തു് വടക്കേ മലബാറിലെ പെണ്ണുങ്ങൾ ഭ്രഷ്ടകളായിത്തീർന്നിരുന്നുവോ, ആ കോരപ്പുഴ—ഈ ഇരുപതാം നൂറ്റാണ്ടിന്റെ താരുണ്യഘട്ടത്തിൽപോലും, വടക്കൻ കാമിനിയേയും തെക്കൻ കാമുകനേയും സംബന്ധിക്കാവുന്ന തരത്തിൽ മനോഭവശരത്തിനുറുമ്പുചാലായിക്കഴിഞ്ഞിട്ടില്ലാത്ത ആ കോരപ്പുഴ–പൊതുജനക്ഷേമകരമായ യാതൊരുദ്ദേശവുമില്ലാതെ, ജസ്റ്റീസു ഭരണയന്ത്രത്തിന്റെ ഉള്ളിലെ തിരിപ്പുകളറിയാത്ത ബാഹ്യലോകത്തിനു കണ്ടുപിടിക്കാൻ കഴിയാവുന്ന യാതൊരു കാരണവുമില്ലാതെ, ഏതു പുഴയെ അതിർത്തിയാക്കി സാക്ഷാൽ ബോബിലിരാജാവു് മലബാറിനെ വടക്കനെന്നും തെക്കനെന്നും രണ്ടു ഖണ്ഡങ്ങളാക്കി, ബോർഡുഭരണത്തെസ്സംബന്ധിച്ചിടത്തോളം വെട്ടിമുറിക്കുവാനാലോചിക്കുന്നുവോ ആ കോരപ്പുഴ– അതിനെയാണു് ഈ ലേഖനത്തിന്റെ തലക്കെട്ടു നിർദ്ദേശിക്കുന്നതെന്നു നിങ്ങൾ തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ, വള്ളത്തോളെന്നോ കുറ്റിപ്പുഴയെന്നോ ഉള്ള പേരുകൾ കേൾക്കാത്ത ഒരു ശുദ്ധസത്വമാണെന്നേ ഞാൻ കരുതുകയുള്ളു. വള്ളത്തോൾ ഒരു വീടാണു്–ഒരു മഹാകവിയുമാണു്. ഉള്ളൂർ ഒരു ഗ്രാമമാണു്. ഒരു മഹാകവിയുമാണു്. ചങ്ങമ്പുഴ ഒരു പ്രദേശമാണു്, ചിലരുടെ കണ്ണിൽ ഇന്നത്തേയും മറ്റുചിലരുടെ കണ്ണിൽ നാളത്തേയും ഒരു മഹാകവിയുമാണു്. എന്റെ ഉപന്യാസത്തിനു ലാക്കായ കോരപ്പുഴയും അപ്പോലെ തന്നെ, ഒരു പുഴ മാത്രമല്ല ഒരു കവികൂടിയാണു്. എന്റെ കണ്ണിൽ അദ്ദേഹം ഒരു മഹാകവിയായിക്കഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ കണ്ണിലും അങ്ങിനെയാക്കിത്തീർക്കുവാനാണു് എന്റെ പ്രയത്നം.
മഹാജനങ്ങൾക്കു രസിക്കുമെങ്കിലീ-
മമ ശ്രമം നിഷ്ഫലമല്ല കേവലം.
അനന്തരം സഞ്ജയനെ പുതിയ പ്രസ്ഥാനത്തിന്റെ വിരോധിയെന്നും ‘പരിവർത്തനങ്ങളുടെ മാറ്ററിയാത്ത മരമണ്ടൂസ്സെന്നും’ പരിഹസിക്കുന്നവരോടു സമാധാനം പറയുന്നു:
“കൂട്ടരേ, സഞ്ജയൻ ഒരു പ്രസ്ഥാനത്തിന്റേയും കാര്യമറിഞ്ഞോതുന്ന ഗുരുനാഥന്മാരെ നിന്ദിക്കുകയോ നല്ല ഭാഗങ്ങളെ പുഛിക്കുകയോ ചെയ്കയില്ല. പക്ഷേ ഏതു പ്രസ്ഥാനത്തിന്റേയും പിന്നാലെ കൂടി, സഹൃദയന്മാരുടെ കർണ്ണശൂലയെ സംബന്ധിച്ചു്, ഞങ്ങൾക്കെന്തൊരു കുന്തമതായതിൽ? എന്നു ചോദിച്ചുകൊണ്ടു്, മനസ്സിലാവാത്തതിനെ അധിക്ഷേപിച്ചും അതിലുമധികം മനസ്സിലാവാത്തതിനെ സ്തുതിച്ചും ആർത്തുവിളിച്ചു നടക്കുന്ന സിൽബന്ധികളെ പ്രോത്സാഹിപ്പിക്കയോ കൊള്ളരുതാത്ത ഭാഗങ്ങളെ സ്വീകരിക്കണമെന്നു് അപേക്ഷിക്കയോ ചെയ്യാറുമില്ല.”
പിന്നീടു് കോരപ്പുഴരീതിയെ ഇപ്രകാരം കീർത്തിക്കുന്നു.
“മേൽ വിവരിക്കുവാൻ പോകുന്നതും കോരപ്പുഴരീതിയെന്ന പേരിൽ ചങ്ങലംപറണ്ടയിൽ പ്രകീർത്തിതമായിക്കഴിഞ്ഞിട്ടുള്ളതും നമ്മുടെ മഹാകവികൾ ലജ്ജകൊണ്ടുമാത്രം അനുവർത്തിക്കാൻ മടിച്ചു നില്ക്കുന്നതുമായ ഒരു പുതിയരീതി അദ്ദേഹം കണ്ടുപിടിച്ചിട്ടുണ്ടു്. രൂപകാതിശയോക്ത്യലങ്കാരത്തെ ചങ്ങമ്പുഴയുടെ സാമർത്ഥ്യത്തോടുകൂടി അദ്ദേഹത്തിനു് ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിൽ ചങ്ങമ്പുഴ സ്ക്കൂൾകാരിൽ ചിലരുടെ കരളുറപ്പോടുകൂടി അദ്ദേഹം തന്റെ കവിതകളിൽ അതിനെ ആദ്യന്തം എടുത്തു വിലക്കീട്ടുണ്ടു്. ഞങ്ങളുടെയിടയിൽ ചിലർ അദ്ദേഹത്തിനെ വടക്കൻ ചങ്ങൻപുഴ എന്നുകൂടി വിളിക്കുന്നു. എനിക്കു് ഒരൊറ്റ ഭയമേ ഉള്ളു. ശ്രീ. കോരപ്പുഴ, പത്രാധിപന്മാരാരും തന്റെ കൃതികളെ സ്വീകരിക്കാത്ത സ്ഥിതിക്കു്, സ്വന്തം ചെലവിന്മേൽ അവയെ അച്ചടിച്ചു പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ, അദ്ദേഹത്തിന്റെ കവിതാരീതി കേരളമൊട്ടാകെ സുപരിചിതമായിത്തീരുകയാണെങ്കിൽ, ചിലർ ചങ്ങൻപുഴയെ തെക്കൻ കോരപ്പുഴ എന്നു വിളിച്ചേക്കുമോ എന്നുകൂടി ഞാൻ ഭയപ്പെടുന്നു. ഭയം അനിയന്ത്രിതമല്ലോ” അതിനുശേഷം കോരപ്പുഴയുടെ ഒരു മിസ്റ്റിക്‍ കവിത ഉദ്ധരിക്കുന്നു.:
(ഓമനക്കുട്ടൻ ഗോവിന്ദൻ എന്ന മട്ടു്.)
ഓമനേയിന്നു ചോദിച്ചാനൊരാൾ ഹാ മധുമഞ്ജുഭാഷിണീ
ഞാനെഴുതുന്ന കാവ്യത്തിൻസാരം താനറിവാനായ് ചൊല്ലുവൻ
താരകൾ നീലവാനിടംതന്നിൽ ദൂരദൂരവെ പോകലേ
എന്തിനെന്നാരുമോരാതെയിളംപൂന്തെന്നൽ മന്ദം വീശവേ
തേൻപേറും നറും പൂക്കൾതോറുമേ പൂമ്പാറ്റ പറ്റി വീഴവേ
ആഴിവീചികളുദ്ദേശ്യമെന്യേയൂഴിയെച്ചുംബിച്ചീടവേ
കൊച്ചരുവികളർത്ഥമില്ലാതെ നിച്ചലുമോടിപ്പാടവേ
കാണ്മവരേറ്റം കോൾമയിർക്കൊൾകെയാണ്മയിൽനൃത്തമാടവേ
ഓമനേയിന്നു ചോദിച്ചാനൊരാൾ ഹാ മധുമഞ്ജുഭാഷിണീ
ഞാനെഴുതുന്ന കാവ്യത്തിൻസാരം താനറിവാനായ് ചൊല്ലുവാൻ.
ഇതു മിസ്റ്റിക്‍ കവിതയുടെ ലക്ഷണം കഴിയുന്നേടത്തോളം വിവരിക്കുന്ന ഒരു മിസ്റ്റിക്‍ കവിതയാണത്രേ. ഈ ബ്രഹ്മാണ്ഡത്തിൽ നമ്മളാരും ഉദ്ദേശ്യമോ അർത്ഥമോ അറിയാത്ത എത്രയോ കാര്യങ്ങൾ നടക്കുന്നുണ്ടു്. എത്രയോ കാഴ്ചകൾ കാണപ്പെടുന്നുണ്ടു്–എത്രയോ ശബ്ദങ്ങൾ പുറപ്പെടുന്നുണ്ടു്–പക്ഷെ അവയ്ക്കൊക്കെ ശരിയായ അർത്ഥമുണ്ടു്. അതു പടച്ചവനു മാത്രമേ അറിയൂ. മിസ്റ്റിക്‍ കവിതയും അതുപോലെയാണു്.” എന്നു കോരപ്പുഴതന്നെ അർത്ഥവിവരണവും നൽകുന്നു.
അതുകേട്ടു് സഞ്ജയൻ ചോദിക്കുന്നു:
“അങ്ങനെയാണെങ്കിൽ കുറുക്കന്റെ ഓരിയും, തവളകളുടെ ചണ്ഡാക്രന്ദനവും, കോഴിക്കോട്ടു മുനിസിപ്പാലിറ്റിയിലെ പൊടിയും, മുനിസിപ്പൽ കമ്മീഷണരുടെ പ്രവൃത്തിപദ്ധതിയും, ബോബിലിരാജാവിന്റെ ബോർഡുവിഭജനവും ഒക്കെ മിസ്റ്റിക്‍ കവിതകളല്ലേ? അവയുടെ അർത്ഥം പടച്ചവനുകൂടി അറിയുമോ എന്നു സംശയമാണല്ലോ.”
കോര::
അതേ എല്ലാറ്റിലും മിസ്റ്റിസിസം ഉണ്ടു്.
സഞ്ജ::
പക്ഷേ ഞാൻ,
‘ഇന്നൊരു വിദ്വാനെന്നോടാണെന്നുതോന്നുന്നൂ ഹന്തചോദിച്ചു
താനെഴുതുന്ന തോന്ന്യവാസങ്ങളാരാനും വായിച്ചീടുമോ?
ആരുമേ കേൾപ്പാനാഗ്രഹമെന്യേ ചാരുമൂങ്ങകൾ മൂളവേ
‘ഓഡിയ’നെങ്ങെന്നാലോചിക്കാതെ പാടവേ ചീവീടെങ്ങുമേ
കണ്ടാലും ലോകർ കണ്ടില്ലെന്നാലും രണ്ടുമിങ്ങൊപ്പമെന്നോണം
ഞാഞ്ഞൂലെന്നുള്ള ജീവിയങ്ങിങ്ങായ് നെഞ്ഞൂക്കില്ലാതെ പോകവേ
“ഒട്ടുമപ്ളാസു”കിട്ടാതെയൊരിപ്പാട്ടു–ഹാ പൊടിപാറവേ
അങ്ങേതിലുള്ള പൂച്ച രാത്രിയിലെങ്ങനെയെന്നു വർണ്ണിപ്പാൻ
ആവതില്ലാത്ത രീതിയിലോരോ ങ്യാവൂഭേദങ്ങൾ നല്കവേ
പച്ചവെള്ളത്തിൽ പഞ്ചസാരപോൽ ഞാനലിഞ്ഞലിഞ്ഞീടവേ
ഇന്നൊരു വിദ്വാനെന്നോടാണെന്നുതോന്നുന്നു കഷ്ടം ചോദിച്ചു
താനെഴുതുന്ന തോന്ന്യവാസങ്ങളാരാനും വായിച്ചീടുമോ?’
എന്നെഴുതിയാൽ മിസ്റ്റിസിസമാകുമോ? ആകുമെങ്കിൽ ഈ സഞ്ജയൻ മൂന്നേ മൂന്നു ദിവസങ്ങൾകൊണ്ടു് ഇന്നുള്ള മിസ്റ്റിക്‍ കവികളുടെ ക്യാപ്റ്റനാവാൻ പ്രാപ്തനായ ഒരു കവിയായിത്തീരും. ഈ രീതിക്കു് അത്ര എളുപ്പമുണ്ടു്. യഥാർത്ഥത്തിൽ ഞാൻ ചൊല്ലിയ വരികൾക്കു നാല്ക്കാശിന്റെ “തലച്ചോർ ശക്തി” ചെലവായിട്ടില്ല–അതുകൊണ്ടു ചോദിക്കയാണു്.” കോരപ്പുഴ ചൊടിച്ചിട്ടു പറഞ്ഞു:
“താൻ ഈ ജന്മം ഒരു മിസ്റ്റിക്‍ കവിയാവുകയില്ല. ഒന്നാമതു് തനിക്കു് ഏതൊക്കെ പദാർത്ഥങ്ങളാണു് സ്വീകരിക്കേണ്ടതെന്നറിഞ്ഞുകൂടാ. കുറുക്കന്റെ ഓരിയും പൂച്ചയുടെ കരച്ചിലും മിസ്റ്റിസിസമായെണ്ണുന്ന തന്നെ മിസ്റ്റിക്‍ കവികൾക്കു് ഇരുട്ടത്തു കിട്ടിപ്പോയാൽ അവർ മിസ്റ്റിക്‍ സമ്പ്രദായത്തിൽ തന്റെ കഥ കഴിക്കും. പാലൊളിപ്പൂത്തിങ്കൾ, പൈന്തെന്നൽ, പൂന്തേൻ, ചെഞ്ചമ്മേ, അറ്റമില്ലാത്ത വാനം, കയംകാണാത്ത നീലജലാശയം, നീലവാനത്തിലെ വെൺപൂക്കൾ, കളിയാടും തിരകൾ, വിളയാടും കിളികൾ—ഇത്യാദികൾ മാത്രമേ മിസ്റ്റിക്‍ ലോകത്തിലുള്ളു. തന്റെ അങ്ങേതിലെ പൂച്ചയ്ക്കും മറ്റും തന്റെ ഗെയിറ്റിൽ വച്ചുതന്നെ ഗൽത്താ കൊടുക്കും… പിന്നെ തന്റെ ഓമനയെവിടെ?”
സഞ്ജയൻ::
അതു തന്നോടു പറഞ്ഞുതരണോ
കോര::
വങ്കശിരോമണേ അതല്ല ചോദിച്ചതു്. താൻ ഉണ്ടാക്കിച്ചൊല്ലിയ മിസ്റ്റിക്‍ കവിതാഭാസത്തിൽ ഓമനേ എന്ന വിളി കേട്ടില്ല.
സഞ്ജ::
എന്റെ ഓമന ഇങ്ങനെ പബ്ളിക്കായി വിളിക്കപ്പെടാൻ നിന്നവളോ?
കോര::
പാവമേ! താൻ പിന്നെയും തെറ്റിദ്ധരിക്കുന്നു. ഞാൻ അത്തരം ഓമനകളെപ്പറ്റിയല്ല പറയുന്നതു്. മിസ്റ്റിക്‍ കവിതകൾ ഒരു ഓമനയേ ഉദ്ദേശിച്ചു് എഴുതപ്പെടുന്നവയായിരിക്കണം. അങ്ങനെയാണു് ടാഗോർ എഴുതിയതു്. ചങ്ങമ്പുഴയുടെ വിഷാദാത്മകങ്ങളായ കൃതികളിൽ രണ്ടായിരത്തിൽ ചില്വാനം ഓമനകൾ പര്യായഭേദങ്ങളിൽ കൂടി വെളിപ്പെടുന്നുണ്ടു്.
സഞ്ജയ::
മേപ്പടി ഓമനകൾ എന്തു തരക്കാരാണു്? അവർ ബ്ളൌസും സാരിയും ധരിക്കുമോ? നിർബന്ധിച്ചാൽ കാപ്പി കുടിക്കുമോ? ചാക്കലറ്റു സ്വീകരിക്കുമോ?
കോര::
ഛീ–ഛീ–സർവ്വാബദ്ധം. താൻ നൂറു ജന്മം ജനിച്ചാൽ മിസ്റ്റിസിസം എന്താണെന്നറിയുകയില്ല. അവർ മിസ്റ്റിക്‍ ഓമനകളാണു്. പക്ഷേ പ്രസ്തുത ഓമനകൾ തങ്ങളാണെന്നു് വല്ല ബ്ളൌസുകാരും വിചാരിക്കുവാൻ ഒരുക്കമുണ്ടെങ്കിൽ മിസ്റ്റിക്‍ കവികൾ ആവലാതിപ്പെടുകയില്ലെന്നേയുള്ളു. അവർ ആന്തരമായി ഉദ്ദേശിക്കുന്നതു് മൂലപ്രകൃതിയേയോ കവിതയേയോ ആഗ്രഹത്തേയോ പരമാത്മാവിനേയോ മഹാമായയേയോ ഇന്ത്യാഗവണ്മെന്റിനേയോ നാഷനൽകോൺഗ്രസ്സിനേയോ മാതൃഭൂമി ആഴ്ചപ്പതിപ്പിനേയോ കേരളപത്രികയേയോ മറ്റോ മറ്റോ അഥവാ ഇവയെല്ലാറ്റിനേയും ഒരുമിച്ചോ ആയിരിക്കും.”
ഒടുവിൽ “ശ്രീമാൻ കോരപ്പുഴ മാലോകരുടെ അമ്മായിയായ മേപ്പടി ഓമനയെപ്പറ്റി ഒരു മിസ്റ്റിക് തൊണ്ടവിറയോടുകൂടി” ഇങ്ങനെ പറയുന്നു.
”സഞ്ജയ!ഞങ്ങളുടെ ആ ഓമന ആരാണെന്നോ, അവരുടെ അച്ഛനമ്മമാർ ആരെന്നോ ലോകം പ്രളയംവരെ മനസ്സിലാക്കുകയില്ല. അവൾ മിസ്റ്റിക്‍ കവിയുടെ ആണിയും ശക്തിയും പ്രേരണയും വെളിച്ചവും അന്ധകാരവും ചിറകും ശക്തിയും സൗന്ദര്യവും സന്തോഷവും സന്താപവും പ്രത്യാശയും നിരാശയും പുഞ്ചിരിയും കണ്ണുനീരും ഉറവും ഗതിയും പ്രാപ്യസ്ഥാനവും ഉദ്ദേശ്യവും ശരണവും പ്രഭവവും താലിയും മാലയും കെട്ടും നടുക്കും ഓളവും ചുഴിയും പ്രാണനും ആത്മാവുമാണു്. നമ്മുടെ സാക്ഷാൽ കണ്ണൻജനാർദ്ദനനവർകൾ ഈ കാലം വൈകിയ ഘട്ടത്തിൽ സ്വീകരിച്ചുകാണുന്ന ആ മധുരമധുരമായ തലതിരിഞ്ഞ ഗദ്യശൈലിയിൽ പറയുകയാണെങ്കിൽ, മിസ്റ്റിക്‍ കവിതയില്ല അവളില്ലാതെ. വെളിച്ചത്തിന്റെ ഞെങ്ങിഞെരുങ്ങൽ, പൂന്തെന്നലിന്റെ ഇളംതുടുപ്പു്, പൂന്തിങ്കൾ പാലൊളിക്കതിരിന്റെ മൃദുലസൗരഭ്യം, അതാണവൾ. ആലോചിച്ചുകൂട അവളെപ്പറ്റി. അവളാണു് പിഴിഞ്ഞെടുത്ത സത്തു്—മഴവില്ലിന്റെ. ഈ ഇടക്കാലത്തു് തെരുതെരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന മിസ്റ്റിക്‍ കവിതകൾ വായിച്ചിട്ടുള്ളവർക്കു് ഈ ഖണ്ഡികയിൽ കൊടുത്തിട്ടുള്ള പദങ്ങളും തല തിരിഞ്ഞ വാക്യങ്ങളും നല്ലപോലെ പരിചിതമായിരിക്കണം. ഏതായിരുന്നാലും വിഷാദാത്മകമായ ഇത്തരം മിസ്റ്റിക്‍ കവിതയോടു തനിക്കു് വിദൂരമായ ബന്ധംപോലും ഉണ്ടായിരിക്കയില്ലെന്നു് സഞ്ജയൻ ശപഥം ചെയ്യുന്നു.
“പുതിയ കവിതാരീതിയിൽ മുനിസിപ്പാലിറ്റിയിൽ ദുർഗ്ഗന്ധമെന്നപോലെ, ഔദ്യോഗിക റിപ്പോർട്ടുകളിൽ അർദ്ധസത്യങ്ങളെന്നപോലെ, ജലദോഷത്തിൽ മൂക്കടപ്പെന്നപോലെ, തളിക്കുളത്തിൽ അഴുക്കെന്നപോലെ. വേപ്പെണ്ണയിൽ കയ്പെന്നപോലെ, ഒഴിച്ചുകൂടാത്ത ഒരെണ്ണമായി ചേർന്നലിഞ്ഞു് ആദ്യന്തം വ്യാപിച്ചുകിടക്കുന്ന ഒരെണ്ണമാണു് വിഷാദാത്മകത്വം.
… എനിക്കാണെങ്കിൽ ടി വിഷാദാത്മകത്വത്തേപ്പറ്റി ഒരു വിവരവുമില്ല. ഞങ്ങൾ ആജന്മവൈരികളാണു്. മുസ്സോളിനിയും ഹെലിസെലാസിയും തമ്മിൽ സർവ്വരാഷ്ട്രസഖ്യം മുഖേന, ഇന്നും നിലവിലുള്ളതായി വിചാരിക്കപ്പെട്ടിരിക്കുന്ന നേരിയ ബന്ധംകൂടി ഞങ്ങൾ തമ്മിലില്ല. വിഷാദാത്മകത്വം കരണ്ടുകൊണ്ടു് ശാപ്പാടു കഴിക്കുന്ന ഹോട്ടലിൽ നിന്നു് ഞാൻ ഒരിറക്കു പച്ചവെള്ളംകൂടി കഴിക്കാറില്ല. അവന്റെ കീഴ്പോട്ടു നോക്കിയുള്ള നടത്തയും, മേല്പോട്ടു നോക്കിയുള്ള നിൽപും, എങ്ങും നോക്കാതെയുള്ള ഇരിപ്പും, അർത്ഥമില്ലാത്ത ദീർഘനിശ്വാസവും, അജ്ഞാനത്തിൽ നിന്നു പുറപ്പെട്ടു് അവിശ്വാസത്തിൽ ചാടി, ആത്മഹത്യ ചെയ്യുന്ന വിചാരങ്ങളും, ചുടലപ്പാമ്പിനു ചേർന്ന പുഞ്ചിരിയും എന്റെ പരമശത്രുക്കളാണു്. അവന്റെ കാരണമില്ലാത്ത വിഷാദം കാണുമ്പോൾ “മജിസ്ത്രേട്ടുകോടതി കയറേണ്ടിവന്നാലും അസ്തു, ആ വിഷാദത്തിനു മതിയായ കാരണം ഉണ്ടാക്കിക്കൊടുക്കണം.” എന്നെനിക്കു് പലപ്പോഴും തോന്നീട്ടുണ്ടു്.”
ചങ്ങമ്പുഴയുടെ മോഹിനി എന്ന കാവ്യത്തിനെ പരിഹസിച്ചു് സഞ്ജയൻ രചിച്ച മോഹിതൻകൂടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ.
അത്യനഘമാമീ മുഹൂർത്തത്തി-
ലുത്തമേ നീ മരിക്കണം
മാമകാശയം ക്രൂരമാണെങ്കി-
ലോമനേ നീ പൊറുക്കണേ.
എന്ന ബഹുസരസമായ പീഠികയോടുകൂടി തന്റെ ഓമനയുടെ മാറത്തു കഠാരം കുത്തിയിറക്കി കൊല്ലുന്നു.
ഓമനക്കുട്ടൻ മട്ടുതന്നെ
കാണേണമെന്നെയുച്ചഭ്രാന്തിന്റെ
ചേണെഴും ധാമമായവൾ
സോമൻ ചെയ്തതുപോലെ ഞാനുമെ-
ന്നോമനയെപ്പോയ്ക്കാച്ചുവൻ
ആയതിൻശേഷം ഡ്രാമാറ്റിക്ലിറിക
പോയട്രിയൊന്നു തീർക്കണം
പോലീസ്സെത്തിടും മുൻപിതു വേണം
പോകട്ടേ; ഞാനൊരുങ്ങട്ടേ.
II
കോമളകാവ്യകാരനാം കോമൻ
കോവണിപ്പടി കേറുന്നു
കൈയിലുണ്ടൊരു കത്തി–ഹാ–കഷ്ടം
നീയിതു കോമാ ചെയ്യൊല്ലേ
മോഹിനീ കാവ്യഗൂഢാർത്ഥം തെല്ലും
മോഹിതൻ നീയറിവീല.
അക്കൃതിതന്നിൽച്ചാവും തയ്യലാൾ
മിക്കതുമൊരു പെണ്ണല്ല.
(മിസ്റ്റിക്കർത്ഥം നീ കണ്ടവനല്ല,
മറ്റെന്തോ പിണ്ണാക്കാണവൾ)
III
കോവണിപ്പടി കേറിയ കോമ-
നീവകയൊന്നുമോർത്തീല,
ആ മിസ്റ്റിക്‍കാവ്യനിർമ്മാണലോലൻ
ശ്രീമെത്തും മച്ചിലെത്തുന്നു.
നില്ക്കുന്നുണ്ടങ്ങു കോമൻ തന്നുടെ
മൈക്കണ്ണാളാകുമോമന
മുപ്പത്താറിലേ മാ–ഭൂ–വി–പ്രതി-
യുല്പലനേത്ര തൻകയ്യിൽ.
കാണ്മതുണ്ടെന്തോ ചിന്തയാൽ മുറ്റു-
പെണ്മണിയാർന്നു വൈക്ലബ്യം.
IV
കോമനെക്കാൺകെയോടിച്ചെന്നില്ലാ
തൂമന്ദസ്മിതം തൂകീലാ
ഓമനയെന്നാലീവിമുഖത
കോമനൊട്ടും പിടിച്ചില്ല
ആദ്യമേ കാണാപ്പാഠമാക്കിയ
പദ്യമാവിദ്വാൻ ചൊല്കയായ്
“എന്തു കാൺമു ഞാൻ മുന്നിലിക്കാണ്മ-
തെന്തൊരത്ഭുതസ്വപ്നമോ?
ഓമലാളല്ലേ മോഹിനിയല്ലേ,
ഹാ മമ മുൻപിൽ കാണ്മു ഞാൻ?
വിശ്വസിക്കാനരുതെനിക്കിന്നെൻ
വിഹ്വലനയനങ്ങളെ
മുൻപൊരിക്കലും”…
V
മാത്രത്തോളമ-
ക്കമ്പരാശിതാൻ ചെന്നപ്പോൾ
ഓമനയൊരു ചൂലെടുത്തേവ-
മോതിനാൾ രോഷരൂക്ഷയായ്
“അപ്പരിപ്പിങ്ങു വേവുകയില്ലാ
കോപ്പിരാട്ടി നീ കാട്ടേണ്ട
മോഹിനീകാവ്യമിപ്പോഴാണു ഞാൻ
വായിച്ചതെന്നുമോർക്കണം.
സോമനെപ്പോലെ തോന്ന്യവാസത്തി-
ന്നീമച്ചിൽത്തഞ്ചാനോർക്കേണ്ടാ
ഏറെനാളായി പ്രേമഗാനത്താൽ
ബോറുചെയ്യുന്നു താനെന്നെ
ആയതു പക്ഷേ ഞാൻ പൊറുത്തേക്കാം
പേയുംകൊണ്ടിങ്ങു കേറുകിൽ
സമ്മാനമുണ്ടാമെൻകയ്യാലതു
ചെമ്മേ നീ വാങ്ങിച്ചീടൊല്ലേ?
VI
ഓമനയിത്ഥമോതവേ കോമൻ
ഭീമമായൊന്നു ഞെട്ടിപ്പോയ്
എന്നിട്ടും പോകാൻ ഭാവമില്ലെന്നു
സന്നതഗാത്രി കണ്ടപ്പോൾ
ഒട്ടടുത്തവൾ ചൂലൊന്നോങ്ങിനാൾ
പെട്ടെന്നു കോമൻ പിന്നോക്കം
പേടിപൂണ്ടേറ്റം ചാടിനാൻ പടി
ഹാ! തടഞ്ഞയ്യോ കഷ്ടമേ
“കോവണി പൊക്കമേറിയതെന്നു
കോമനന്നത്രേ ജ്ഞാതമായ്”
VII
മറ്റൊന്നും ചൊല്ലാൻ ബാക്കിയില്ലിതി
തെറ്റെന്യേ നിങ്ങൾക്കൂഹിക്കാം
കോമനിന്നോളം പോയിട്ടില്ലത-
ന്നോമലാളുടെ ഗേഹത്തിൽ.
ഇനി രീതികളെപ്പറ്റിയുള്ള വിമർശനത്തിൽ ഒരു ഭാഗം കൂടി ഉദ്ധരിച്ചു് ഈ പ്രകൃതം ഇവിടെ നില്ക്കട്ടെ.
20.52 പുതിയ രീതികൾ
“തലതിരിഞ്ഞുപോയങ്ങുന്നേ എന്റെ വരികയാണു് ഞാൻ കേട്ടിട്ടു്, പുതിയ കവിതാരീതികളേപ്പറ്റി ശ്രീ കോരപ്പുഴയുടെ ഒരു ഗംഭീരപ്രസംഗം. കേട്ടിട്ടില്ല ഇങ്ങനെ ആവേശജനകമായ ഒരു പ്രസംഗം ഇതേവരെ. ഞാൻ കണ്ടിട്ടില്ല ഇങ്ങനെയൊരു പ്രാസംഗികനെ ഞാൻ ശ്രീ കോരപ്പുഴയെപ്പോലെ. സാക്ഷാൽ കെ. അച്ചൻ രണ്ടു തലയ്ക്കും ഒരുപോലെ മൂർച്ചയുള്ള തന്റെ പ്രസംഗവാൾ ഇടവും വലവും വീശി ഗവണ്മെണ്ടിനേയും കോൺഗ്രസ്സിനേയും പാശ്ചാത്യ പരിഷ്കാരത്തേയും പൗരസ്ത്യ സംസ്കാരത്തേയും മാറ്റിയും മറിച്ചും, തിരിച്ചും വെട്ടിമുറിച്ചു ഛിന്നഭിന്നമാക്കി കാറ്റിൽ പറപ്പിക്കുന്നതു് “ഇയ്യാൾക്കു് എന്തു പറ്റിപ്പോയീശ്വരാ” എന്നു അത്ഭുതപ്പെട്ടുകൊണ്ടു ഞാൻ നോക്കി നിന്നവനാണു്. ഹൈന്ദവധർമ്മവിശദീകരണത്തിൽനിന്നു് ഐക്യനാണയസംഘ പ്രചരണത്തിലേയ്ക്കു് പറന്നുപോയ ശ്രീ വേലുക്കുട്ടിമേനോൻ ‘കുയിൽനാദം വേലുനായ’രുടെ കണ്ഠത്തോടുകൂടി പഞ്ചാബ്മെയിലിന്റെ സ്പീഡിൽ പ്രസംഗിക്കുന്നതു ഞാൻ അർത്ഥം മനസ്സിലാക്കാതെ കേട്ടുനിന്നവനാണു്. മഞ്ചേരി രാമകൃഷ്ണയ്യരവർകളുടെ കവിതോദ്ധാരണപ്രസംഗവും, വാഗ്ഭടാനന്ദഗുരുദേവരുടെ ആത്മവിദ്യാപ്രസംഗവും, മന്നത്തുപത്മനാഭപിള്ളയുടെ സർവ്വീസുസൊസൈറ്റി പ്രസംഗവും, മിസ്സസ് കുട്ടൻനായരുടെ ജനനനിയന്ത്രണപ്രസംഗവും, ടി. നാരായണൻനമ്പ്യാരവർകളുടെ സാഹിത്യപ്രസംഗവും, ജി. ശങ്കരക്കുറുപ്പവർകളുടെ മിസ്റ്റിസിസപ്രസംഗവും, ശ്രീ ആര്യദേവന്റെ ശ്രീലഗലേലജിൽ ജിൽ പ്രസംഗവും, വടക്കേപ്പാട്ടു നാരായണൻനായരവർകളുടെ ശാസ്ത്രീയപ്രസംഗവും സന്ദർഭോചിതമായ വിധത്തിൽ ആനന്ദത്തോടും, ബഹുമാനത്തോടും, ചിരിയോടും, അത്ഭുതത്തോടും, അവജ്ഞയോടും, ചിലേടങ്ങളിൽ സമ്മിശ്രവികാരങ്ങളോടുംകൂടി ഞാൻ കേട്ടുനിന്നവനാണു്. എന്തിനധികം? മഞ്ചേരി രാമയ്യരുടെ അഖിലബ്രഹ്മാണ്ഡകോടി പ്രസംഗം മുതൽ ശ്രീ കേശവദേവിന്റെ തുപ്പൽക്കുഴി സാഹിത്യപ്രസംഗംവരെ സകല എണ്ണപ്പെട്ട പ്രസംഗങ്ങളും ഞാൻ കേട്ടിട്ടുണ്ടു്. അങ്ങനെയുള്ള ഞാനാണു് ശ്രീ. കോരപ്പുഴയുടെ പ്രസംഗത്തിൽ ഇങ്ങനെയൊരു സർട്ടിഫിക്കേറ്റു കൊടുക്കുന്നതെന്നു പറഞ്ഞാൽ അതിലധികമൊന്നും നിങ്ങൾ എന്നെക്കൊണ്ടു പറയിക്കരുതു്.
ശ്രീ. കോരപ്പുഴയുടെ ആലിൻകൊമ്പത്തു തൂങ്ങുന്ന വാവലുകളേപ്പോലെ, തല കീഴ്പോട്ടായി നിന്ന ഓരോ വാചകത്തിന്റേയും നടുപ്പറത്തു് ഓരോ ചവിട്ടു പാസ്സാക്കി അതിനെ നേരേ നിർത്തുകയാണെങ്കിൽ ആ പ്രസംഗത്തിന്റെ ഏകദേശ റിപ്പോർട്ടു് ഇങ്ങനെ ആയിരിക്കും:
കവിതയുടെ പ്രവാഹത്തിന്നു്, മിസ്റ്റിസിസത്തിന്റെ പ്രകാശത്തിന്നു്, വിഷാദാത്മകത്വത്തിന്റെ ദീർഘനിശ്വാസത്തിന്നു യാതൊരു ചിറയോ, മറവോ, തടവോ ഉണ്ടാകാത്ത രീതികൾ കണ്ടുപിടിക്കുവാനാണു് എന്റെയും എന്റെ കൂട്ടുകാരുടേയും പരിശ്രമം. സംസ്കൃത വൃത്തങ്ങളിൽ യഥാർത്ഥ കവിത എഴുതുന്നതു് അസാദ്ധ്യമായ ഒരു ജോലിയാണെന്നു ഞങ്ങളുടെ മുൻഗാമികളായ ഗുരുനാഥന്മാരുടെ പിൻഗാമികളായ ശിഷ്യന്മാർ പണ്ടേ തീർച്ചപ്പെടുത്തിയിരിക്കുന്നു. വള്ളത്തോളും ഉള്ളൂരും ആശാനും മറ്റും ഇതു തെളിയിച്ചിട്ടില്ല. അവർ സംസ്കൃതവൃത്തങ്ങളേയും ഭാഷാവൃത്തങ്ങളേയും ഒരുപോലെ എടുത്തു പെരുമാറി, ആ മഹനീയ പരിവർത്തനത്തിന്റെ വില കുറച്ചു കളഞ്ഞു. അവർ ഒരിക്കലും സംസ്കൃതവൃത്തങ്ങളിൽ എഴുതുവാൻ പാടില്ലായിരുന്നു. അതു തങ്ങളെപ്പോലെ പദസൗലഭ്യമില്ലാത്ത കവികളുടെനേരെ കാണിക്കപ്പെട്ട ക്രൂരമായ ഒരു കവിതാമുതലാളി മനഃസ്ഥിതിയാണു്.
“ഉണ്ടു സഞ്ജയ, കവിതയിലുമുണ്ടു് മുതലാളിത്തവും തൊഴിലാളിത്തവും. ഈ വ്യത്യാസത്തെ ഇല്ലായ്മ ചെയ്യുകയാണു് എന്റെ ജീവിതാദർശങ്ങളിൽ ഒന്നു്. ചില കവികൾക്കു് ആവശ്യത്തിൽ കവിഞ്ഞ പദങ്ങൾ, മറ്റു ചിലർക്കു് അത്യാവശ്യത്തിനുകൂടി പദങ്ങളില്ലായ്മ; തീർച്ചയായും ഈ അസമത്വം നശിക്കണം. എനിക്കു സാഹിത്യലോകത്തിൽ ശിക്ഷാധികാരത്തോടുകൂടി ഭരണാധികാരം കിട്ടിയിരുന്നുവെങ്കിൽ ഞാൻ എല്ലാ കവികൾക്കും ഒരേ തോതിൽ വാക്കുകളെ വീതിച്ചു കൊടുക്കും. ഉള്ളൂരിനു് ആയിരം, വള്ളത്തോളിനായിരം, എനിക്കായിരം, തനിക്കായിരം, ഇവയെല്ലാം നാടോടി വാക്കുകളുമായിരിക്കും. ഇവയിൽ കവിഞ്ഞു് ഒരൊറ്റപ്പദം, ഉള്ളൂരായാലും ശരി, മള്ളൂരായാലും ശരി, ഉപയോഗിച്ചുപോയാൽ അയാളുടെ കവിതാലൈസൻസു റദ്ദു് ചെയ്തു അയാളെ സൈബീരീയായിലേയ്ക്കു മണ്ണെണ്ണ കുഴിച്ചെടുക്കുവാൻ അയയ്ക്കും. താനെന്തു പറയുന്നു? തന്റെ ആയിരം തനിക്കു വേണ്ടെന്നോ? വേണ്ട, പക്ഷേ– അതു മറ്റൊരാളെ ഉപയോഗിക്കുവാൻ സമ്മതിക്കയില്ല. ഈ ജന്മം സമ്മതിക്കുകയില്ല. പക്ഷെ അതൊക്കെ പറഞ്ഞിട്ടെന്തു കാര്യം? സാഹിത്യലോകം നിരങ്കുശമായിത്തീർന്നിരിക്കുകയല്ലേ? അവിടെയും മുതലാളിത്ത മനഃസ്ഥിതിയല്ലേ കൂത്താടുന്നതു്. (ശ്രീ കോരപ്പുഴയുടെ വക കണ്ണീർ)
ആ സ്ഥിതിക്കു്, സഞ്ജയ, ഗത്യന്തരമൊന്നേയുള്ളു. വാക്കു കുറഞ്ഞവരുടെ സൗകര്യത്തിനുവേണ്ടി രീതിനിയമങ്ങൾ ചുരുക്കുക; കഴിഞ്ഞ പ്രസ്ഥാനത്തിന്റെ യഥാർത്ഥ ഗുരുനാഥന്മാർ അതിന്റെ മുമ്പിൽ നടന്ന അരദ്രാവിഡക്കാരായ ആശാനും വള്ളത്തോളും ഉള്ളൂരും മറ്റുമല്ല; പിന്നിൽ നടന്ന മുഴുദ്രാവിഡവൃത്തക്കാരാണു്. പക്ഷേ ദ്രാവിഡവൃത്തങ്ങൾ ഉപയോഗിച്ചാലും എല്ലാവർക്കും കവിതയെഴുതുവാൻ സൗകര്യമുണ്ടാവുകയില്ലെന്നു് ഇന്നത്തെ പ്രസ്ഥാനക്കാർ കണ്ടുപിടിച്ചു. കാകളിയുടേയും, കേകയുടേയും, നതോന്നതയുടേയും, അന്നനടയുടേയും, നിയമങ്ങൾക്ക് സംസ്കൃതവൃത്തങ്ങളുടെ ബുദ്ധിമുട്ടില്ലെങ്കിലും, അവയ്ക്കുമുണ്ടു് കുറച്ചൊരുപണി അതിന്നുംവേണം കുറച്ചൊരു പഠിപ്പു് അതു് യഥാർത്ഥ കവിതാ കമ്മ്യൂണിസമായിത്തീരുകയില്ല. അതിൽ നമ്മുടെ പ്രിയപ്പെട്ട ‘കുരുടനെന്നൊരു കുന്ത’ക്കാരനും മറ്റും സ്ഥാനം കഷ്ടിയായിരിക്കും. അതുകൊണ്ടാണു് പിന്നീടു വന്നവർ കുറത്തിപ്പാട്ടും, ഗുണമേറും ഭ....യും മധുരമൊഴി ശാരികയും, ഓമനക്കുട്ടനും മറ്റും പഠിച്ചതു്.
സഞ്ജയ, ഇതു് ഇന്നത്തെ പ്രസ്ഥാനമാണു്. ഞാൻ പല സംഗതികളിലും ഇന്നത്തെ പ്രസ്ഥാനക്കാരനല്ല. ചില സംഗതികളിൽ നാളത്തേയും മറ്റു ചില സംഗതികളിൽ മറ്റന്നാളത്തേയും പ്രസ്ഥാനക്കാരനാണു്. അതുകൊണ്ടു് ചിലപ്പോൾ ഇന്നത്തെ പ്രസ്ഥാനത്തിൽപ്പെട്ട എന്റെ ചില സ്നേഹിതന്മാരെപ്പോലെ ഓമനക്കുട്ടനേയും, ഗുണമേറും ഭർത്തവിനേയും, കല്യാണീകളവാണിയേയും മാറ്റി മാറ്റി ഉപയോഗിക്കാറുണ്ടെങ്കിലും, എന്റെ അഭിപ്രായം പ്രസ്തുത രീതികളുടേയും കെട്ടുകൾ കുറെ മുറുകിയവയാണെന്നാണു്. ഗുണമേറും ഭർത്താവിനെക്കൂടി നേരെ നടത്തുവാനറിയാത്ത ചില യുവ കവയിത്രികളേയും, കുത്തും ചവിട്ടുമില്ലാത്ത ഓമനക്കുട്ടനേപ്പോലും പിടിച്ചു കെട്ടുവാൻ കഴിയാത്ത യുവകവികളേയും ഞാൻ കണ്ടിട്ടുണ്ടു്. അവർക്കു് ആശയങ്ങളില്ലേ? ആ ആശയങ്ങൾ കവിതയിലൂടെ പ്രവഹിക്കേണ്ടേ? ഒരു പ്രഭാതം കാണുമ്പോൾ, കുരുടനെന്തൊരു കുന്തമാണായതിൽ എന്ന പ്രസന്നഗംഭീരമായ ആ വരി അവർക്കു് എഴുതുവാൻ കഴിഞ്ഞില്ലെങ്കിലും അതിലടങ്ങിയ ചോദ്യം അവരുടെ മനസ്സിലും പൊങ്ങി വരികയില്ലേ? വരും. അവരെ പ്രധാനമായി ഉദ്ദേശിച്ചാണു് ഞാൻ എത്രയും പദദാരിദ്ര്യമുള്ള കവിത്തൊഴിലാളിക്കുപോലും മഹാകവികളുടെ ധൈര്യത്തോടും സ്വാതന്ത്ര്യത്തോടുംകൂടി തന്റെ ആശയങ്ങളെ വെളിപ്പെടുത്തുവാൻ സാധിക്കുന്ന സമ്പ്രദായത്തിൽ ചില പുതിയ രീതകൾ കണ്ടുപിടിക്കുവാൻ ശ്രമിച്ചതു്.”
കുറച്ചുകൊല്ലം മുൻപു് ചങ്ങലംപരണ്ടയിലെ ഇടവഴികളിലും നിരത്തുകളിലും മുറിയൻ കാലൊറയും, ‘കണ്ണിൽകണ്ടൊരു ശപ്പുചിപ്പു ചവറു’കൾ നിറഞ്ഞു് ഇരുവശത്തും തൂങ്ങുന്ന കീശകളോടു കൂടിയ ഒരു പഴയ കീറിപ്പറിഞ്ഞ കോട്ടും, കാലപ്പഴക്കത്താൽ കാക്കയുടെ ‘കൂകൃതികുനകൃതി’ കൂടുപോലെയായിച്ചമഞ്ഞ ഒരു ഹാറ്റും, ഇളകുന്ന വെള്ളത്തിൽ കാണുന്ന മരത്തിന്റെ പ്രതിഛായപോലെ വളഞ്ഞ ഒരു വടിയുമായി, മദ്ധ്യഭാഗം കുറച്ചു മുന്നോട്ടു തള്ളി ഒരു വശത്തേയ്ക്കു തലയും മറ്റും ചരിഞ്ഞു്, നൂറുവാര ദൂരത്തുനിന്നു തിരിച്ചറിയാവുന്ന കോങ്കണ്ണോടും തൂങ്ങിയ മീശയോടുംകൂടി നടക്കുന്ന ഒരു പ്രാകൃത വേഷത്തെ കാണാമായിരുന്നു. ഈ ദേഹം ചങ്ങലംപരണ്ടയിലെ എല്ലാ വീടുകളിലുമുള്ള എല്ലാ കുട്ടികളുടേയും ആരാധനാമൂർത്തിയായിരുന്ന നിര്യാതനായ ഗായക മഹാകവി ഡിക്രൂസ്സായിരുന്നു. ഇദ്ദേഹം പല നൂതന കവിതാരീതികളും കണ്ടുപിടിച്ചിട്ടുണ്ടു്. അവയിൽ ചിലതു് ശ്രീ കോരപ്പുഴയുടെ സവിശേഷമായ അഭിനന്ദനത്തിനും സ്വീകരണത്തിനു കൂടിയും പാത്രീഭവിച്ചിട്ടുണ്ടു്.
‘ആട്ടെ കിട്ടേട്ടാ—നിങ്ങൾ ബന്തോ കിട്ടേടാ’ എന്ന മർമ്മഭേദകവും നിരാശയിൽ പര്യവസാനിക്കുന്ന വിഷാദാത്മകത്വം തുള്ളിത്തുളുമ്പുന്നതുമായ പ്രസിദ്ധഗാനം കഴിച്ചാൽ, മി. ഡിക്രൂസിന്റെ പേരുമായി ബന്ധപ്പെട്ടു കിടക്കുന്നതു്,
‘കറുത്താളുബേണ്ടില്ല, വെളുത്താളുബേണ്ടില്ല
പൊന്നുമൂട്ടമ്മേ എനിക്കെന്റെ ഡൈവർതന്നെ മതി’
എന്ന മനോഹര കൃതിയാണു്. ഒരു മോട്ടാർകാർ ഡ്രൈവരെ ഉദ്ദേശിച്ചു് പ്രവഹിക്കുന്ന തന്റെ ആദ്യാനുരാഗത്തള്ളിച്ചയാൽ വിനഷ്ടലജ്ജയും ലബ്ധധൈര്യയുമായിത്തീർന്ന മുഗ്ദ്ധയായ നായിക തന്റെ മൂത്തമ്മയോടു പറയുന്നതായി സങ്കല്പിക്കപ്പെട്ടിരിക്കുന്ന ഈ വരികൾ രീതിയുടെ സുഗമതകൊണ്ടും വിഷാദാത്മകത്വത്തിന്റെ അതിമനോജ്ഞമായ പ്രതിഫലനംകൊണ്ടും മഹാകവി പള്ളത്തിന്റെ ‘ശ്രീയാണുർവശിയാണു്’ ഇത്യാദി ശ്ലോകത്തെ വളരെ പിന്നിലാക്കുന്നുണ്ടെന്നു് ശ്രീ കോരപ്പുഴ എന്നോടു പലവുരു പറഞ്ഞിട്ടുണ്ടു്.
രീതിയുടെ ഉദാഹരണമിതാ
ആകാശം നോക്കിയും ഭൂമിയിൽ നോക്കിയും
പ്രേമത്തുമുത്തേ അല്ലും പകലും കഴിക്കുന്നു ഞാൻ
ഞാനൊന്നു ചിന്തിച്ചു ഞാനൊന്നു ചോദിച്ചു
ഓമനേ കഷ്ടം—താരകളുത്തരമോതിയില്ല.
ചില്ലി വിറപ്പീച്ചും പല്ലവം കോട്ടിയും
വല്ലി ഹാ നിൽപ്പൂ പൂമൊട്ടിളക്കിയും വല്ലി നിൽപൂ
മാരുതനോ? മന്ദമാരുതനോ? ഹന്ത
മാരുത ലീലകൾ മാരുതധിക്കാരം—ചൊല്ലാവല്ലേ.
നിങ്ങളിതു വായിച്ചില്ലേ? നിങ്ങൾക്കെന്താണു മനസ്സിലായതു്. ഒന്നും മനസ്സിലായിട്ടില്ല—അല്ലേ? എനിക്കും മനസ്സിലായിട്ടില്ല. എഴുതിയ എനിക്കു മനസ്സിലാകാത്തതു വായിക്കുന്ന നിങ്ങൾക്കു് എങ്ങനെ മനസ്സിലാകുവാനാണു്? അർത്ഥമൊക്ക വേറെ പണിയൊന്നുമില്ലാത്ത വ്യാഖ്യാതാക്കന്മാർ കണ്ടുപിടിച്ചുകൊള്ളണമെന്നാണു് ഞാൻ നിശ്ചയിച്ചിരിക്കുന്നതു്. രീതിയുടെ സുഗമത മാത്രമേ ഇവിടെ ദീക്ഷിച്ചിട്ടുള്ളു.
‘ഇന്നെന്റെ മാരൻ വരുമെന്നു ചൊല്ലി
കാമുറിത്തേങ്ങ കടം വാങ്ങിവച്ചു’
എന്ന രീതിയാണു് ശ്രീ. കോരപ്പുഴ പുകഴ്ത്താറുള്ള മറ്റൊരു മട്ടു് സാമ്പിൾ ശ്രുണു.
“ഇന്നു നീയീവഴി പോമെന്നു വച്ചു
സന്നതഗാത്രി! ഞാൻ കാത്തുനിന്നു
പോയില്ല, പോയില്ല, പോയില്ല, നീയോ
വേകുന്നു, വേകുന്നു, വേകുന്നു, ഞാനോ!
പിച്ചി, വെൺമുല്ല, പൊൻചെമ്പകപ്പൂവു-
മെച്ചമാർന്നെങ്ങും വിരിഞ്ഞു നിൽപ്പൂ!
നിൻമുഖപങ്കജം, നിൻമുഖപങ്കജം,
നിൻമുഖപങ്കജം കൂമ്പിനിൽപ്പൂ.
ഏറെപ്പറഞ്ഞാകിൽ ഈയന്തിക്കാറ്റിൽ
കൂറാർന്നു ഞാനലിഞ്ഞോടിയെത്തും
നിഞ്ചാരത്തോമനേ! നീയെന്തു ചെയ്യും?
പഞ്ചാരവാണി! നീയെന്തു ചെയ്യും?
അല്ലെങ്കിൽ മിന്നാമിനുങ്ങായി മാറി-
ട്ടല്ലണിക്കൂന്തലിൽപ്പറ്റി നില്ക്കും,
ആയതുമായതില്ലെന്നാകിലോ ഞാൻ
നേരേ പടിഞ്ഞാട്ടു കപ്പലേറും!”
ഈ മട്ടു് ആദ്യം കേട്ടപ്പോൾ ഇതു് പഴയ “കല്യാണരൂപീ” മട്ടാണെന്നു് ഞാൻ ശങ്കിച്ചുപോയിരുന്നു. പക്ഷേ ശ്രീ. കോരപ്പുഴ എന്റെ ആ ധാരണ നീക്കി. അദ്ദേഹം പറയുകയാണു് “ഭാഷാരീതികൾ, ചൊല്ലുന്ന സമ്പ്രദായത്തെ ആശ്രയിച്ചാണു് ഇരിക്കുന്നതു്. ശീലാവതിയും പൂരപ്പാട്ടും മാകന്ദമഞ്ജരിതന്നെയല്ലേ? പക്ഷേ കൃഷ്ണഗാഥാരീതിയാണോ?” ഞാൻ സമ്മതിച്ചു. അവരൊക്കെ ബുദ്ധിമാന്മാരല്ലേ, ചെറുശ്ശേരി? നമ്മൾക്കു സമ്മതിക്കാതെ കഴിയുമോ?
***
പക്ഷെ രീതിലോകത്തിൽ ഒരു പരിവർത്തനം തന്നെയുണ്ടാക്കിയിരിക്കുന്ന സുപ്രസിദ്ധമായ “കോരപ്പുഴമട്ടു്” ഇതൊന്നുമല്ല. അതു വരുന്നതേയുള്ളു. അതു് എങ്ങിനെയാണു് ചൊല്ലുക എന്നു് ഇതുവരെ ആരും കണ്ടുപിടിച്ചിട്ടില്ല. ശ്രീ കോരപ്പുഴയ്ക്കുതന്നെ അതിനെക്കുറിച്ചു സ്ഥിരതയില്ല. യഥാർത്ഥകവിത അങ്ങിനെയാണു് വേണ്ടതെന്നു് അദ്ദേഹം പറയുന്നു. വികാരരസത്തിന്നനുസരിച്ചു രീതി, ഒരു കൃതിയിൽ ചിലപ്പോൾ വരിതോറും, മാറിക്കൊണ്ടിരിക്കണമത്രേ. ആ നിരുപമരീതിയെ പണിപ്പെട്ടനുകരിച്ചു് ഞാൻ എഴുതിയ ഒരു കൃതിയാണു് താഴെ ചേർക്കുന്നതു്.
“എങ്ങുന്നോ വന്നീടും എങ്ങോട്ടോ പോയീടും
കണ്ടോരും കേട്ടോരും നാസ്തിയഹോ ലോകത്തിൽ
നക്ഷത്രം—നക്ഷത്രം—കാൺമൂ ഞാൻ നക്ഷത്രം
താരകളേ, നിങ്ങൾ തൻകാര്യമഹോ മോശം താൻ!
മഹാ, മഹാ, മഹാ മോശം!!
നെടുവീർപ്പിൽ—കണ്ണീരിൽ—കടുശോകത്തീക്കുണ്ടിൽ-
എരിയുന്നൂ–മുങ്ങുന്നൂ–വീഴുന്നൂ—കത്തുന്നൂ!
നരലോകം നാരകമായ് മാറുന്നൂ—മാറുന്നൂ—
ഉദ്യോഗം–സ്ഥാനാപ്തി—വ്യർത്ഥമഹോ വ്യർത്ഥം!
സ്വാതന്ത്ര്യം–സ്വാരാജ്യം—ആയതിനെത്തേടുക നാം.
തേടുക, തേടുക, തേടുക നാം!
സംഗീതം–സാഹിത്യം—പൊള്ള, വെറുപൊള്ള!
വൃത്താലങ്കാരങ്ങൾ പുല്ലത്രേ പുല്ലു്!
വെറും വെറും വെറും പുല്ലു്!!
ഇതാണു് കോരപ്പുഴമട്ടു്. യുവകവികളേ, നിങ്ങൾക്കു് ഈ മട്ടു പിടിച്ചുവോ? ആദ്യത്തെ അരഡസൻ വരികൾക്കേ തെല്ലൊരു പ്രയാസമുള്ളു. പിന്നെ നിരർഗ്ഗളമായി പ്രവഹിച്ചുകൊള്ളും. പഠിപ്പു വേണ്ട, വാസന വേണ്ട, അദ്ധ്വാനമില്ല, വിഷാദാത്മകത്വമോ, മിസ്റ്റിസിസമോ എന്തും എത്രയും അതിൽ ചേരും. നിങ്ങളെന്തു പറയുന്നു? പത്രാധിപന്മാർ വയറു തടവുന്നുണ്ടായിരിക്കും. ഇതു് സ്വതന്ത്രവൃത്തം (Frea Verse) ആണെന്നു് ശ്രീ. കോരപ്പുഴ പറഞ്ഞു. എന്തോ! വണ്ടി വലിക്കുന്നവർ പലപ്പോഴും ഈ രീതി ഉപയോഗിച്ചു കണ്ടിട്ടുണ്ടു്. അത്രമാത്രം.ആ-10-2-‘36
പാറപ്പുറത്തു സഞ്ജയൻ വിനോദനത്തിനു വേണ്ടി മാത്രം ഫലിതം പറയുന്ന ആളായിരുന്നില്ല. അദ്ദേഹത്തിന്റെ ലേഖനങ്ങൾ വിജ്ഞാനപ്രദങ്ങൾ കൂടിയായിരുന്നു. അവ നർമ്മബോധം ഇല്ലാത്ത പലരേയും വേദനിപ്പിക്കുന്നുണ്ടാവാം. എന്നാൽ അവയിൽ ഹാസ്യാഞ്ജലിയുടെ പ്രസാധകൻ പറയുംപോലെ “പുരുഷപരമായ കാലുഷ്യമോ കല്മഷമോ അശേഷം ഉണ്ടായിരുന്നില്ല.” അദ്ദേഹത്തിന്റെ ജീവിതം അനീതിയോടും അധർമ്മത്തോടും ഉള്ള പടവെട്ടൽ ആയിരുന്നു. അത്യുൽകൃഷ്ടമായ ഒരു ആദർശം അദ്ദേഹത്തിനുണ്ടായിരുന്നെന്നും, അതിൽ നിന്നും അദ്ദേഹം ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്നും സഞ്ജയന്റെ ലേഖനപരമ്പരകളിൽ നിന്നു് നല്ലപോലെ വ്യക്തമാകുന്നു. ഭാരതീയജനതയുടെ ഉൽകൃഷ്ടാദർശങ്ങൾ ഓരോന്നായി ചവുട്ടിത്തേയ്ക്കപ്പെടുന്നതു കണ്ടിട്ടുണ്ടായ ഹൃദയക്ഷതത്തിൽ നിന്നു ജന്മമെടുത്തിട്ടുള്ളവയാണു് അദ്ദേഹത്തിന്റെ പരിഹാസകവനങ്ങളെല്ലാം. സാഹിത്യം മാത്രമല്ല അദ്ദേഹത്തിന്റെ വിമർശനത്തിനു പാത്രീഭവിച്ചതു്. രാഷ്ട്രീയവും സാമുദായികവും സാഹിത്യവും എന്നുവേണ്ടാ, ജീവിതത്തെ സ്പർശിക്കുന്ന എല്ലാ വിഷയങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കു ഗോചരീഭവിച്ചിരുന്നു. രാഷ്ട്രീയവും സാമുദായികവും ആയ കാര്യങ്ങളിൽ അദ്ദേഹം ഉല്പതിഷ്ണുവായിരുന്നു. കോ-മു-വിലാപം അദ്ദേഹത്തിനു് ജസ്റ്റീസ് പാർട്ടിയോടുണ്ടായിരുന്ന മനോഭാവത്തെ വെളിപ്പെടുത്തുന്നു.
പഴുതിലെന്തിന്നു ഞാൻ പറഞ്ഞീടുന്നു?
പഴമയുള്ളവർ ജസ്റ്റീസുമന്ത്രിമാർ
വഴികളെല്ലാം ഗ്രഹിച്ച നേതാക്കന്മാർ
പഴുതിൽച്ചാടുമോ? ബോബിലീ പാഹിമാം.
കിഴിയുന്നാകിലും ജസ്റ്റീസുകക്ഷിക്കു
കിഴിയുംവച്ചു നമസ്കരിച്ചാകിലും
പിഴകൾ ചെയ്തിലും കമ്മീഷണർമാരെ-
ത്തൊഴുതു വാഴ്കിലും ബോബിലീ പാഹിമാം.
യുവതിമാർക്കെന്തു ചോദ്യമെന്നിങ്ങനെ
ഭുവനവീരന്മാർ കൗൺസിലേരോതിടും.
‘രാജാജിക്കു് ഒരു പ്രത്യക്ഷപത്രം’ എന്ന കവനത്തിൽ ക്ഷേത്രങ്ങൾ എല്ലാം ഹരിജനങ്ങൾക്കു തുറന്നുകൊടുക്കാത്തതിന്റെ അനൗചിത്യം സരസമായി ചൂണ്ടിക്കാണിച്ചിരിക്കും.
നമ്മുടെ മന്ത്രിയാം കോങ്ങോടൻ വായിച്ചു
ചെമ്മേ വിവർത്തനം ചെയ്യുമെങ്കിൽ
രാജശ്രീ രാജാജി ബോധിപ്പാനേതാനും
വ്യാജക്കലർപ്പെന്യേ ചൊല്ലുവൻ ഞാൻ.
രാജശ്രീ കോൺഗ്രസ്സു വാഴ്ചയിലീഞങ്ങൾ
രാജശ്രീ ദീപ്തിയിലെന്നപോലെ
ഉള്ളം കുളുർത്തു തെളിഞ്ഞു നിന്നീടുന്നു-
യൊള്ളല്ലേ, ഭള്ളല്ലേ, കള്ളമല്ലേ
എന്നാലും മുള്ളുപോലുണ്ടൊരു വേദന-
യിന്നെന്റെ ഹൃത്തിൽ കുടികൊള്ളുന്നു.
ആയതു നീക്കുവാനാളാകുമങ്ങുന്നെ-
ന്നായതാത്മാവേ ഞാൻ വിശ്വസിപ്പു.
എങ്കിലീയമ്പലക്കാര്യത്തിൽ മന്ത്രിമാർ
ശങ്കിക്കുന്നെന്തിനെന്നെന്റെ ചോദ്യം
മർത്ത്യർക്കു് തങ്ങളിൽ തീണ്ടലുണ്ടെന്നോതും
സ്മൃത്യാഭാസാജ്ഞയെ മാനിച്ചിട്ടോ?
മാമൂൽപ്പെരുച്ചാഴിക്കൂട്ടത്തിൻകോപത്താ-
ലാമൂലധ്വംസനം പേടിച്ചിട്ടോ?
പെട്ടെന്നിക്കാര്യം നടക്കുകിലാകാശം
പൊട്ടിപ്പോമെന്നൊരു ശങ്കകൊണ്ടോ?
ഇന്നിസ്സമത്വത്തിൻവാതൽ തുറക്കുകിൽ
ഭിന്നിപ്പുണ്ടാകുമെന്നോർക്കകൊണ്ടോ?
കാരണമെന്തുതന്നായാലുമായുഷ്മൻ
കാലവിളംബമിസ്സംഗതിയിൽ
തെല്ലുമരുതെന്നും താമസം നല്ലതി-
നല്ലെന്നും തോന്നുന്നു–സ്വന്തം പി. എസ്സ്.
‘കമ്മ്യൂണിസംവഴി’ റഷ്യയ്ക്കുണ്ടായിട്ടുള്ള നേട്ടങ്ങളെ അഭിനന്ദിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹം ഇന്നാട്ടിലെ കമ്മ്യൂണിസ്റ്റുകാരുടെ വഴി പിഴച്ച ഉദ്യമങ്ങളെ ഇങ്ങനെ പഴിക്കുന്നു: ഹിമവാൻ ചോദിച്ചു:
ആരിസ്സഖാക്കൾ നാടെങ്ങും
പ്രസംഗിച്ചു നടക്കുവോർ
ഉദ്ദേശ്യമെന്തവർക്കെല്ലാം
വിസ്തരിച്ചുരചെയ്ക നീ.
ഭാരതം പറഞ്ഞു:
വിവരിച്ചു പറഞ്ഞീടാ-
നിടയില്ല ഗിരി പ്രഭോ!
ചുരുക്കിച്ചൊല്ലിലോ തെറ്റി-
ദ്ധരിക്കുമവിവേകികൾ.
എന്നാലുമങ്ങുചോദിച്ചാൽ
വയ്യെന്നോതുവതെങ്ങനെ?
ഏതാനും ഞാനുരച്ചീടാം
ഭവാനാൽ ബാക്കിയൂഹ്യമാം.
വിദ്വേഷപ്പട്ടടത്തീയിൽ ജ്ഞാനമാഹൂതി ചെയ്യുവോർ
ഉത്തമാംഗം മനുഷ്യന്നു—വയറെന്നു ശഠിക്കുവോർ
ഒരുനേരത്തെയൂണിന്നു്—സത്യാഹിംസകൾ വിൽക്കുവോർ
ആസ്തിക്യത്തെയവീനെന്നു—ചൊല്ലിപ്പരിഹസിക്കുവോർ
അവർക്കു ഹിതമല്ലാത്ത—തോതുന്നോരെദ്ദുഷിക്കുവോർ
അതോടൊന്നിച്ചഭിപ്രായസ്വാതന്ത്ര്യത്തെ സ്തുതിക്കുവോർ
മുതലാളിത്തമാംചൂടിൽ നീറുന്ന തൊഴിലാളിയെ
വിപ്ളവത്തീക്കുഴിക്കുള്ളിൽ—തള്ളി രക്ഷിച്ചിടുന്നവർ
അവർക്കോരുപമാനത്തിന്നാരെയും കാൺമതില്ല ഞാൻ
അവർക്കു തുല്യമവർതാൻ രാക്ഷസർ രാക്ഷസോപമർ.
‘കൊതുകും മുട്ടയും’ എന്ന പദ്യങ്ങളിലും കമ്മ്യൂണിസം തന്നെ വിഷയം.
മക്കുണത്തോടു മൂളുന്നു, കൊതു “നീയൊരു ചൂഷകൻ”
തൊഴിലാളിമനുഷ്യന്റെ—ചോരകട്ടുകുടിക്കുവോൻ
സംഘടിപ്പിച്ചിടും ഞാനെൻ തൊഴിലാളിസ്സഖാക്കളെ
ഇച്ചൂഷണത്തിനെതിരായി നിന്റെ കാലമടുത്തുപോയ്
ഉദയംതൊട്ടന്തിയാവോളം വേലചെയ്തു പൊറുത്തിടും
നരന്റെ ചോര ശാപ്പിട്ടു പുലരും നീചനാണു നീ
നിണക്കൊടിപറപ്പിച്ചു പാറുംഞാൻ വീടുതോറുമേ
പ്രക്ഷോഭണം കൂട്ടിടുംഞാൻ പ്രസംഗം പൊടിപാറ്റിടും
നിന്നെച്ചവിട്ടിത്തേപ്പിക്കാതടങ്ങുകയുമില്ല ഞാൻ
മാർക്സുഞാൻ ലെനിനീഞാൻതാൻസ്റ്റാലിൻഞാനോർക്കദുർമ്മതേ”
മുട്ടയൊന്നും പറഞ്ഞീലിപ്രസംഗത്തിന്നൊരുത്തരം
(അവന്നു ശബ്ദമില്ലെന്നതറിയാത്തവനാരുവാൻ?)
അന്നാൾതൊട്ടു ഗൃഹംതോറും കൊതുപാറിപ്പറക്കയായ്
തൊഴിലാളിച്ചൂഷണത്തിന്നെതിരായ് വേലചെയ്യുവാൻ
തൊഴിലാളിയുറങ്ങുന്ന തഞ്ചംനോക്കിസ്സഖാവവൻ
കർണ്ണാന്തികേ ചെന്നുശീഘ്രമൂതീ സമരകാഹളം:
“ഉണരൂ മത്സഖാവേ നീയെഴുനേല്ക്കുക സത്വരം
മുട്ടത്തത്തെ നശിപ്പിപ്പാൻ മുതിർന്നീടണമിക്ഷണം
സംഘടിക്കണമീനിങ്ങളെൻനേതൃത്വത്തിലിങ്ങിനി
ഇൻക്വിലാബാദ് സിന്താബാദ്! റഷ്യജയിക്കട്ടേയുഷാർസഖേ
അസഹ്യമിയൊച്ചകേട്ടു തൊഴിലാളിയുണർന്നുടൻ
തീപ്പെട്ടിക്കോലുരച്ചെങ്ങും മുട്ടയെത്തേടി ശയ്യയിൽ
മുട്ടത്തത്തെ നശിപ്പിപ്പാൻ മുട്ടയെക്കാച്ചിപോലവൻ
സ്വൈരമായിനിയെന്നോർത്തു വീണ്ടും നിദ്രയ്ക്കൊരുങ്ങിപോൽ
ഉടൻകാതിൻസമീപത്തു തുശിയൊന്നു തറച്ചപോൽ
ഒരുവേദനയുണ്ടായി തൊഴിലാളിക്കു ദുസ്സഹം.
‘എന്നേ! മാരണമിജ്ജീവി’ ചത്താലും ചാകയില്ലയോ?
മുട്ടതൻപ്രേതമിന്നെന്നെ ദ്രോഹിപ്പാൻ വന്നുകൂടിയോ?
ഇത്യാദിയോർത്തപ്പാവത്താൻ ചെവിലാക്കാക്കിയക്ഷണം
ആഞ്ഞൊന്നടിച്ചാൻ പിന്നീടു വിരിസൂക്ഷിച്ചു, നോക്കിനാൻ
അയ്യോ കാണ്മതെന്തങ്ങു? സഖാവാം കൊതുവല്ലയോ?
നിത്യനിൎവാണമാർന്നത്ര കിടപ്പൂ കരുണാനിധി
തീപ്പെട്ടിക്കൊള്ളി കത്തിത്തീർന്നിരുളായ് മുറിയാകവേ
നിശ്ശബ്ദമായ് സഖാവിന്റെ മൂളലില്ലാത്ത കാരണാൽ
ഒരു പുഞ്ചിരി തൂകുന്നൂ തൊഴിലാളി തെളിഞ്ഞലം
അതിന്റെമിസ്റ്റിക്കർത്ഥത്തെ വ്യാഖ്യാനിപ്പാൻ പരംപണി
കമ്മ്യൂണിസം നാട്ടിൽ വ്യാപിച്ചാലുള്ള അവസ്ഥയെ മിസ് ദുനിയാവിന്റെ കൈയ് എന്ന കൃതിയിൽ ഭംഗിയായി വർണ്ണിച്ചിരിക്കുന്നു.
ഒരു കുറത്തി മിസ് ദുനിയാവിന്റെ (ലോകത്തിന്റെ) കൈ നോക്കി അടുത്തുവരാനുള്ള ഫലം പറയുന്നു.
നാടുനീളെക്കുട്ടിച്ചോറായ് ചെന്നിണമൊഴുകും
വീടുകളെ കൊള്ളിവച്ചു ചാമ്പലാക്കിത്തീർക്കും
ചെങ്കൊടിനിവർന്നു കാറ്റിലാടുമൊട്ടുദിക്കിൽ
ചങ്കുവെട്ടാൻ ഹാലിളകിപ്പായുമൊരുകൂട്ടർ
തോക്കിൽനിന്നു ചാക്കലറിച്ചാടിവീഴുമെങ്ങും
പേക്കിനാവിലെന്നപോലിപ്പാരിടം നടുങ്ങും
കൂകിയാർത്തു തീപ്പിശാചു രാത്രിതോറും പായും
ബാക്കിനില്ക്കാനാർക്കുമില്ലൊരാശയെന്നുമാകും
അച്ഛനേയുമമ്മയേയും കുട്ടിയേയും തന്റെ-
യിച്ഛയൊത്ത ഭാര്യയേയുമിഷ്ടനേയുമെല്ലാം
വിസ്മരിച്ചു പ്രാണനുംകൊണ്ടോടുമെങ്ങും മർത്ത്യർ
വിസ്മയിച്ചു നോക്കിടേണ്ട തമ്പുരാട്ടി സത്യം.
സഞ്ജയനു് ജീവിതത്തോടുണ്ടായിരുന്ന മനോഭാവത്തെ വെളിപ്പെടുത്തുന്ന ‘എന്തുവന്നാലും’ എന്ന പദ്യത്തെക്കൂടി ഉദ്ധരിച്ചിട്ടു് ഇതിൽനിന്നു വിരമിക്കാം.
ഞാൻ:
മധുമൊഴിയാളെ മധുരലജ്ജ തൻ
മറവിലിപ്പൊഴുമൊളിപ്പതെന്തു നീ?
വരൂ വരൂ മുഗ്ദ്ധേ ഭവതി വേർപെട്ടി-
ങ്ങിരിപ്പതിലേറ്റം മരിപ്പതേ നല്ലു.
പ്രസ്തുത മുഗ്ദ്ധ:
ഇടവപ്പാതിതൻ പടപ്പെരുമ്പറ-
യിടയ്ക്കിടയ്ക്കെങ്ങുമുയർന്നുകേൾക്കവേ
കരിമുകിൽകൂന്തലഴിഞ്ഞു ചിന്നിയും
ഹിമകരാനനം വിളർത്തുമങ്ങിയും
കരയുന്നു നിശ! കരകാണാതുള്ളോ-
രിരുൾക്കടലിലേക്കിറങ്ങുന്ന ലോകം.
ഞാൻ:
ശരി! എന്നാലേതു മഹാവിപത്തിലും
ചിരിക്കുവാനല്ലീ വരിച്ചു നിന്നെ ഞാൻ
വരൂ വരൂ മുഗ്ദ്ധേ ചിരിച്ചിടാതെ നാ-
മിരിപ്പതിലേറ്റം മരിപ്പതേ നല്ലു.
ഏതായിരുന്നാലും 1902 ൽ തുടങ്ങിയ ആ ചിരി 1943 സെപ്തംബർ 13-ാം തീയതി അവസാനിച്ചു. കേരളത്തിനു് ഈ അവസരത്തിൽ ആ ‘ചിരി’യുടെ ആവശ്യമാണു് അധികമുണ്ടായിരുന്നതു്. അതിനു് ഹതവിധി വിരാമമിട്ടുകളഞ്ഞു. എന്തുചെയ്യാം!
20.53 വെള്ളായ്ക്കൽ നാരായണമേനോൻ
ധിഷണാശാലിയും നിശിതനിരൂപകനും ഗവേഷണപടുവും ആയിരുന്ന വെള്ളായ്ക്കൽ നാരായണമേനോന്റെ പേരു് മലയാളികൾക്കു് മറക്കുവാൻ സാധിക്കയില്ല. അദ്ദേഹവും തുടർന്നു് വെള്ളായ്ക്കൽ നാനിക്കുട്ടിയും നടത്തിവന്ന ലക്ഷ്മീഭായി മാസിക വിജ്ഞാനപ്രദങ്ങളായ ലേഖനമാല അണിഞ്ഞു് ക്ലിപ്തസമയത്തു തന്നെ പുറപ്പെട്ടുകൊണ്ടിരുന്നു. ഇന്ത്യയുടെ മഹതികൾ, കഥയുള്ള കഥകൾ നാലു ഭാഗങ്ങൾ, ക്ഷേത്രമാഹാത്മ്യം രണ്ടു ഭാഗങ്ങൾ, പറങ്ങോടീപരിണയം, ഇതിഹാസമാല അഞ്ചു ഭാഗങ്ങൾ ഇത്യാദി നിരവധി വിജ്ഞാനപ്രദങ്ങളായ പുസ്തകങ്ങൾ ലക്ഷ്മീഭായി ഗ്രന്ഥാവലി എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. നാരായണമേനോൻ ആരംഭിച്ചു പൂർത്തിയാക്കാതെ വിട്ടിരിക്കുന്ന ഭാഷാചരിത്രം തീർന്നിരുന്നുവെങ്കിൽ ഭാഷയ്ക്കു് ഒരു അനർഘനിധിയായിത്തീരുമായിരുന്നു. ചരിത്രതോലനം എന്ന ലേഖനപരമ്പര അദ്ദേഹത്തിന്റെ വിപുലമായ സാഹിത്യപരിചയത്തിനു നിദർശനമായി വിളങ്ങുന്നു.
20.54 നന്ത്യേലത്തു പത്മനാഭമേനോൻ
ഞങ്ങൾ എറണാകുളം കാളേജിൽ വച്ചു് സതീർത്ഥ്യന്മാരായിരുന്നു. അന്നു് അദ്ദേഹത്തിനു് കവിതയിൽ വലിയ ഭ്രമമൊന്നുമുണ്ടായിരുന്നില്ല. ഒന്നാന്തരം നടനായിരുന്നു. പുത്തേഴത്തു മി. രാമൻമേനോന്റെ സാഹചര്യമായിരുന്നിരിക്കണം അദ്ദേഹത്തിൽ കവിതാഭ്രമം ജനിപ്പിച്ചതു്. പുത്തേഴം അന്നേ നല്ല കവിതാവാസന പ്രദർശിപ്പിച്ചുവന്നു. അദ്ദേഹത്തിന്റെ മാതുലനായ ഗോവിന്ദമേനോനും ഉദ്യോഗകാലത്തു് ഇടയ്ക്കിടെ ലഭിച്ചുവന്ന വിശ്രമാവസരങ്ങളെ സാഹിത്യസേവനാർത്ഥം വിനിയോഗിച്ചുകൊണ്ടാണിരുന്നതു്. അന്നുണ്ടായ ഒരു ‘ചേരിപിരിയൽ’ കഥ ഇപ്പോഴും ഞാൻ ഓർക്കുന്നു. വടക്കർക്കു് തെക്കൻ കവിതയേപ്പറ്റി കുറേ ഒക്കെ പുച്ഛമാണുണ്ടായിരുന്നതു്. നിത്യസഹചാരികളായിരുന്ന പുത്തേഴവും നന്ത്യേലവും കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ കവിതയേ അപലപിച്ചുവന്നതു് തിരുവിതാംകൂറുകാരായ ഞങ്ങളെ ഒട്ടധികം ക്ഷോഭിപ്പിച്ചു. ഞങ്ങളുടെ സംഘത്തിൽ അധികം അംഗങ്ങളുണ്ടായിരുന്നില്ല. വടക്കുംകൂർ കേരളവർമ്മരാജാ, മുല്ലപ്പള്ളി പത്മനാഭപ്പണിക്കർ, ഞാൻ—ഇങ്ങനെ മൂവർ എതിർകക്ഷിയുടെ നേതൃത്വം വഹിച്ചു. ചില കവിതാമത്സരങ്ങളും മറ്റും തുടർന്നുണ്ടാകയും ചെയ്തു. ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരിയാണു വരുന്നതു്. സാഹിത്യരസികാഗ്രണിയായിരുന്ന കേരളവർമ്മരാജാ നേരത്തേ പരലോകം പ്രാപിച്ചു. ഏതാനും വർഷങ്ങൾക്കു ശേഷം പത്മനാഭപ്പണിക്കരും പത്മനാഭമേനോനും ഇഹലോകം വെടിഞ്ഞു.
എറണാകുളം വിട്ടതിനു ശേഷം പത്മനാഭമേനോനെ കണ്ടതു തിരുവനന്തപുരത്തുവച്ചായിരുന്നു. അന്നും ലാക്കാളേജിൽ വച്ചു ഞങ്ങൾ വീണ്ടും സതീർത്ഥ്യഭാവം പൂണ്ടു. അദ്ദേഹം ബി. എൽ. പാസ്സായി. എന്നാൽ ദീർഘകാലം പ്രാക്ടീസു ചെയ്യുന്നതിനുള്ള യോഗം അദ്ദേഹത്തിനുണ്ടായില്ല.
തിരുവനന്തപുരത്തുവച്ചു്, പന്തളം കേരളവർമ്മ രാജാവിനോടും മറ്റും ചേർന്നും അല്ലാതെയും അദ്ദേഹം ചില ഖണ്ഡകൃതികൾ എഴുതിയിട്ടുണ്ടു്. കേരളവർമ്മപ്രസ്ഥാനത്തെ ഒരു കാലത്തു ദുഷിച്ച മിസ്റ്റർ മേനോൻ ഒടുവിൽ അതിന്റെ വലിയ പക്ഷപാതികളിൽ ഒരുവനായിത്തീർന്നു. കവിതയുടെ മാതൃക കാണിപ്പാനായി ഏതാനും വരികൾ ഉദ്ധരിക്കാം.
20.55 കോമൻ
പാലാഴിമാതിനുടെ പൊന്മയപാദഭൂഷാ
കോലാഹലധ്വനി ദിനംപ്രതി കേൾപ്പതായി
ശൈലാബ്ധിനാഥരുടെ നിത്യനിവാസഭൂവായ്
ചേലാർന്ന കുക്കുടപുരം വിജയിച്ചിടുന്നു.
ശ്രീമാനവിക്രമനൃപൻ, ശ്രിതലോകശോക-
സ്തോമാപഹാരി ധരണീപതിയായിതന്ദ്രം
സീമാധികാഭയൊടു വാണതുമൂലമാവാം
പൂമാതുമപ്പുരിയിൽ നിത്യവുമുല്ലസിപ്പു.
നാട്ടിന്നു വേണ്ട ഭരണക്രമമേർപ്പെടുത്തി-
ക്കൂട്ടിന്നുകീർത്തിയെയുമംബുജപുത്രിയേയും
കൂട്ടിക്കലാനിധി വസിച്ചൊരുവാർത്ത കോഴി-
ക്കോട്ടിന്നുമാളുകൾ പറഞ്ഞു രസിച്ചിടുന്നു.
20.56 സ്വദേശാഗമനം
ഇവിടത്തിലിനിപ്പതുക്കെപ്പോകുവാ-
നവിളംബം നിങ്ങളനുവദിക്കണം
പ്രകൃതിദേവിതൻകളിപ്പന്തലായി
സുകൃതികൾക്കെന്നും സുഖവാസഭൂവായ്
മമ കണ്ണിൽ സുധാമഴപൊഴിപ്പതായ്
വിമലകീർത്തിക്കു വിളനിലമായി
വിളങ്ങിടും മമ ജനനഭൂവിലുൾ-
ക്കളകുതുകേന കടന്നിടുംകാലം
കരകാണാത്തൊരു കടൽക്കണക്കിതാ
കരളിളകുന്നു വികാരശക്തിയാൽ.
അധ്യായം 21
21. അധുനാതനകാലം
അധുനാതനകാലത്തെ മഹാകവികളുടെ കൂട്ടത്തിൽ അഗ്രഗണ്യന്മാർ വള്ളത്തോളും ഉള്ളൂരും ആണെന്നുള്ളതിൽ അഭിപ്രായവ്യത്യാസത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. കഴിഞ്ഞുപോയ കാലത്തേയും ആഗാമിയുഗത്തേയും തമ്മിൽ ഘടിപ്പിക്കുന്ന രണ്ടു സാഹിത്യശില്പികളാണു് ഇവർ. അരശ്ശതാബ്ദമായി അവർ രണ്ടുപേരും നിരന്തര സാഹിത്യസേവനംചെയ്തു് കേരളീയരുടെ സവിശേഷമായ ബഹുമാനത്തിനു പാത്രീഭൂതരായിരിക്കുന്നു. ഈ അരശ്ശതാബ്ദത്തിനുള്ളിൽ കേരളീയ സാഹിത്യത്തിലുണ്ടായ പരിവർത്തനങ്ങൾക്കെല്ലാം അവർ സാക്ഷികളാണു്. ആ പരിവർത്തനങ്ങളിൽ അവർ സജീവമായ പങ്കും വഹിച്ചിട്ടുണ്ടു്. അതിനാൽ അവരുടെ ചരിത്രത്തെ ആദ്യമായി എടുത്തു പറയുന്നതിൽ ഇന്നത്തെ യുവമഹാകവികളാരും പരിഭവിക്കയില്ലെന്നു് ഞാൻ വിശ്വസിക്കുന്നു. അഥവാ അവർ പരിഭവിച്ചാലും ഞാൻ അതിനു മടിക്കയുമില്ല. അവർ അത്രയ്ക്കു് എന്റെ നിത്യമാനസപൂജയ്ക്കു പാത്രീഭവിച്ചിട്ടുണ്ട്. മി. പരമേശ്വരയ്യരുടെ ചരിത്ര വിഷയകങ്ങളായ ചില അഭിപ്രായങ്ങളെ ഞാൻ നിശിതമായി വിമർശിച്ചിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ ന്യൂനതകളെ മറച്ചുവയ്ക്കാതെതന്നെ, എനിക്കു് അദ്ദേഹത്തിനെ ബഹുമാനിക്കാൻ കഴിയും എന്നേ അർത്ഥമുള്ളു. മഹാകവിയുടെ വൈതാളികന്മാരായി നടന്നു് അവസരസേവനം നടത്തുന്ന പലരേയും, എന്നല്ല എല്ലാവരേയുംകാൾ ഞാൻ അദ്ദേഹത്തിനെ ആദരിക്കുന്നു. ഇത്രയും പറയേണ്ടിവന്നതു് അദ്ദേഹത്തിന്റെ ചില കവിതകളെപ്പറ്റി വല്ല വിപരീതാഭിപ്രായവും പ്രസ്താവിച്ചാൽ അതു കേവലം പൗരോഭാഗ്യപദവിയെ അധിരോഹണം ചെയ്തുകൊണ്ടു് ഞാൻ ചെയ്യുന്ന വിമർശമാണെന്നു വിചാരിച്ചുപോകരുതെന്നു മാന്യവായനക്കാരെ മുൻകൂട്ടി ധരിപ്പിക്കുന്നതിനായിട്ടാണു്.
കേരളത്തിലെ മന്ദാകിനിയെന്നു പ്രസിദ്ധമായ ഭാരതപ്പുഴയുടെ വടക്കേത്തീരത്തു പടിഞ്ഞാറുമാറി, ആലത്തൂർ എന്നൊരു ഗ്രാമം സ്ഥിതിചെയ്യുന്നു. വെട്ടത്തുനാടിന്റെ പുണ്യപ്രസരമെന്നോണം വിളങ്ങുന്ന ഈ ഗ്രാമത്തിലാണു് സാക്ഷാൽ രാമാനുജൻ എഴുത്തച്ഛനും അവതരിച്ചിട്ടുള്ളതു് എന്നു പറയുമ്പോൾ തന്നെ അതിന്റെ മാഹാത്മ്യം വെളിപ്പെടുമല്ലോ.
പൊന്നാനിത്താലൂക്കിൽപ്പെട്ട ‘മംഗലം’ അംശത്തിൽ പുല്ലൂണിദേശത്താണു് വള്ളത്തോൾ എന്ന ഗൃഹം സ്ഥിതിചെയ്യുന്നതു്. ഈ ഗൃഹത്തിന്റെ പുരാതനത്വത്തേപ്പറ്റി ഗോപാലമേനോന്റെ ചരിത്രത്തിൽ സൂചിപ്പിച്ചിട്ടുള്ളതുകൊണ്ടു് ഇവിടെ വിവരിക്കുന്നില്ല. ധനസ്ഥിതികൊണ്ടും പാരമ്പര്യമഹിമകൊണ്ടും സാമാന്യത്തിലധികം ഉന്നതിയെ പ്രാപിച്ചിരുന്ന ഈ കുടുംബത്തിൽ മി. നാരായണമേനോൻ 1054 തുലാം 1-ാം തീയതി ജനിച്ചു. കൊച്ചിസംസ്ഥാനത്തു് എയ്യാൽ പ്രവൃത്തിയിൽ കടുങ്ങോട്ടു മല്ലിശ്ശേരി ദാമോദരൻ എളയതു്, എന്ന സഹൃദയശിരോമണിയായിരുന്നു അദ്ദേഹത്തിന്റെ പിതാവു്. മാതാവായ ശ്രീമതി പാർവ്വതിയമ്മ സൗശീല്യാദി സൽഗുണങ്ങൾക്കു വിളനിലമായിരുന്നതിനു പുറമെ, മഹാഭാഗവത പുരാണ പാരായണത്തിൽ അതിതല്പരയും ആയിരുന്നു. ആ സ്ത്രീരത്നം പതിനൊന്നു കുട്ടികളെ പ്രസവിച്ചുവെങ്കിലും അവരിൽ മൂന്നുപേരെ മാത്രമേ, തന്റെ അന്ത്യനിമിഷത്തിൽ കണ്ടുകൊണ്ടു് അവർക്കു മരിക്കുവാൻ സാധിച്ചുള്ളു. ആ മൂന്നുപേരിൽ ഒരാൾ വള്ളത്തോളിന്റെ ജ്യേഷ്ഠസഹോദരിയായിരുന്നു. അവർ 1087 മേടത്തിൽ കാലഗതിയെ പ്രാപിച്ചു. ജ്യേഷ്ഠൻ പിന്നെയും വളരെക്കാലം ജീവിച്ചിരുന്നു.
വാരിയൻപറമ്പിൽ കുഞ്ഞൻനായർ എന്ന ആളാണു് വള്ളത്തോളിനെ എഴുത്തിനിരുത്തിയതു്. അദ്ദേഹം വലിയ വ്യുല്പന്നനൊന്നും ആയിരുന്നില്ല. അതിനാൽ ശ്രീരാമോദന്തം വരെ അദ്ദേഹത്തിന്റെ അടുക്കൽ പഠിച്ചിട്ടു്, നമ്മുടെ ബാലൻ മാതുലനായ രാമുണ്ണിമേനോന്റെ അടുക്കൽനിന്നു് നാടകാലങ്കാരപര്യന്തവും പിന്നീടു് പാറക്കുളം സുബ്രഹ്മണ്യശാസ്ത്രികളുടെ അടുക്കൽ തർക്കവും അഭ്യസിച്ചു. ഈ ഗുരുക്കന്മാരിൽവച്ചു് ആദ്യനായ രാമുണ്ണിമേനോൻ, വൈദ്യശാത്രനിപുണനും അഭിജ്ഞോത്തമനും ആയിരുന്ന തൃപ്പറങ്ങോട്ടു കിഴക്കേ ഇല്ലത്തു കുഞ്ഞുണ്ണിമൂസ്സതിന്റെ പ്രിയശിഷ്യനായിരുന്നു. നിത്യബ്രഹ്മചാരിയും പരമഭാഗവതനും ആയിരുന്ന ഈ മാതുലൻ 1079 ചിങ്ങം 20-ാം തീയതി ദിവംഗതനായി. മാതുലന്റെ മരണത്തേപ്പറ്റി നമ്മുടെ കവി അന്നു് സാമൂതിരിപ്പാടായിരുന്ന മഹാമഹിമശ്രീ മാനവിക്രമൻ ഏട്ടൻതമ്പുരാനു് അയച്ച കത്തിൽ ഇപ്രകാരം പ്രസ്താവിക്കുകയുണ്ടായി.
ത്രിജഗദ്വിജയിസ്ഫുടൗജസാ
വ്യസമാസ്ത്രദ്വിഷദാലയായിതം
സഭിയേവനജാതു ബാധിതം
വശിനോ യസ്യ മനോ മനോഭുവാ
മാതുലന്റെ അടുക്കൽ പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ അദ്ദേഹത്തിന്റെ ആജ്ഞാനുസരണം കുറ്റിപ്പുറത്തു കേശവൻനായർ, കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ, വള്ളത്തോൾ ഗോപാലമേനോൻ മുതലായവർക്കു ചൊല്ലിക്കൊടുത്തുവന്നു. പിന്നീടു് ഇവർ വള്ളത്തോളിനെത്തന്നെ ഗുരുവായി വരിക്കയും പില്ക്കാലത്തു് ‘വള്ളത്തോൾക്കമ്പനിയി’ലെ പ്രധാന കവിമല്ലന്മാരായിത്തീരുകയും ചെയ്തു.
പഠിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ വള്ളത്തോൾ കവിതാപരിശീലനം ചെയ്തുകൊണ്ടിരുന്നെങ്കിലും, ആ ബാല്യ കൃതികളെ പരിശോധിച്ചു കൊടുക്കുന്നതിനു് ആരുമില്ലായിരുന്നു. അങ്ങനെ ഇരിക്കവേ ആണു് അദ്ദേഹത്തിനു് കംസവധം, അഭിമന്യുത്ഭവം മുതലായ നാടകങ്ങളുടെ കർത്താവായിരുന്ന കറുത്തപാറ ദാമോദരൻനംപൂതിരിയുടെ പരിചയം സിദ്ധിച്ചതു്. ആ വിശിഷ്ടകവിയായിരുന്നു വള്ളത്തോളിന്റെ ആദ്യത്തെ സാഹിത്യഗുരു. എന്നാൽ പ്രസ്തുത ഗുരു പിന്നീടു് അധികകാലം ജീവിച്ചിരുന്നില്ല.
വള്ളത്തോൾ വാസനാസമ്പന്നനായിരുന്നെങ്കിലും കവിതക്കളരിയിൽ നല്ലപോലെ പയറ്റിനോക്കിയ ശേഷമേ രംഗപ്രവേശം ചെയ്കയുണ്ടായിട്ടുള്ളു. കവിയ്ക്കു വ്യുല്പത്തിദാർഢ്യവും ലോകപരിചയവും ആവശ്യമില്ലെന്നുള്ള അധുനാതനസിദ്ധാന്തത്തിൽ അന്നുള്ളവർക്കു വിശ്വാസമുണ്ടായിരുന്നില്ല. അതിനാൽ ഉത്തമകാവ്യങ്ങൾ വായിച്ചു വ്യുല്പത്തി സമ്പാദിക്കുന്നതിനോടുകൂടിത്തന്നെ അദ്ദേഹം നിരന്തരാഭ്യാസം വഴിക്കു് കവിതാവാസനയെ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.
ആപരിതോഷാദ്വിദുഷാം
ന സാധു മന്യേ പ്രയോഗവിജ്ഞാനം
ബലവദപി ശിക്ഷിതാനാ-
മാത്മന്യ പ്രത്യയം ചേതഃ
എന്നു് കാളിദാസമഹാകവി പറഞ്ഞിട്ടുള്ളതു് എത്രയോ പരമാർത്ഥം! അങ്ങനെ ഒരു വിശ്വാസം സമ്പാദിച്ചതിനു ശേഷമേ വള്ളത്തോൾ കവിതയെഴുതി പ്രസിദ്ധീകരിക്കാൻ തുടങ്ങിയുള്ളു. അദ്ദേഹം, വള്ളത്തോൾ കമ്പനിയിലെ മറ്റൊരു വിശിഷ്ടകവിയും ‘കണ്ണുനീർത്തുള്ളി’, ‘ചക്രവാളം’ മുതലായ സൽക്കാവ്യങ്ങളുടെ കർത്താവുമായ നാലപ്പാട്ടു് നാരായണമേനോനോടു് ഒരിക്കൽ ഇങ്ങനെ ഉപദേശിക്കയുണ്ടായി.
“വരട്ടേ, പതറാതിരിക്കൂ. ഒന്നാമതെടുക്കുന്ന പണിതന്നെ ഒന്നാംതരമായിത്തീരുക എന്നുള്ളതു് ഉണ്ടാവാൻ പാടില്ലാത്തതാകുന്നു. കുറച്ചുകാലം കവിതയെഴുതി ശീലിക്കുന്നതിന്നാണു് നിങ്ങൾ ഒന്നാമതായി ഒരുങ്ങേണ്ടതു്. എന്നാൽ ഒരു നല്ല പദ്യകൃത്തെന്നുള്ള പേരെടുക്കാൻ നിങ്ങൾക്കു് സാധിക്കുമായിരിക്കാം. ആദ്യത്തെ ശ്ലോകംതന്നെ അച്ചിലാക്കിക്കാണുവാൻവേണ്ടി അത്രയധികം കിണയണമെന്നില്ല. ആദ്യം പ്രസിദ്ധപ്പെടുത്തിയ കവിത തന്നെ വായനക്കാരെക്കൊണ്ടു് മനസ്സഴിഞ്ഞു വായിപ്പിക്കാനാണു് കഴിയുന്നതും പ്രയത്നിക്കേണ്ടതു്.”
ഈ ഉപദേശം ഇന്നത്തെ യുവാക്കന്മാർ സ്വീകരിക്കുമോ? അവർക്കു് കാത്തിരിക്കാൻ സമയമെവിടെ? ആദ്യത്തെ കൃതിതന്നെ അവർക്കു് അച്ചടിച്ചു കാണണം. അതിനോടുകൂടി, മഹാകവിപ്പട്ടം അവർക്കു സമ്മതിച്ചുകൊടുക്കാൻ മടിക്കുന്നവരെല്ലാം അവരുടെ ദൃഷ്ടിയിൽ പഴഞ്ചന്മാരുമായിത്തീരുന്നു. പക്ഷെ അവരെ കുറ്റപ്പെടുത്താനില്ല. അണുബാംബിന്റെ കാലമല്ലേ ഇതു്? ‘നാളെ’ നാം കാണുമെന്നു് ആർക്കു് എങ്ങനെ വിശ്വസിക്കാം?
വള്ളത്തോളിന്റെ ആദ്യകൃതികൾ വ്യാസാവതാരം മണിപ്രവാളം, കിരാതശതകം, സല്ലാപപൂരം എന്ന കവനങ്ങളാകുന്നു. അവ രചിക്കുന്ന കാലത്തു് കവിക്കു കഷ്ടിച്ചു പന്ത്രണ്ടു വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. അക്കാലത്തെ സാഹിത്യ പ്രവണതകളെല്ലാം ഈ കൃതികളിൽ സ്ഫുടമായി കാണാം. മനുഷ്യരുടെ പുരോഗതിക്കു പ്രേരകമായിരിക്കുന്നതു് അസംതൃപ്തിയാണു്. കേരളത്തിലാകട്ടെ, അങ്ങിനെ ഒരു അസംതൃപ്തിക്കു കാരണമേ ഇല്ലായിരുന്നു. ജനങ്ങൾ ബ്രിട്ടീഷു് കൊടിക്കു കീഴിൽ സംതൃപ്തരായി തങ്ങളുടെ പുരാതന മഹിമകളെ ഓർത്തോർത്തു നിർജ്ജീവസത്വങ്ങളായി കഴിഞ്ഞുകൂടുകയായിരുന്നു. അതിനാൽ പഴയ മദ്യത്തെ പുതിയ കുപ്പികളിലാക്കുന്നതിൽ കവിഞ്ഞു് തങ്ങൾക്കൊരു ചുമതലയും ഇല്ലെന്നു് കേരളീയ കവികൾ വിശ്വസിച്ചുപോയി. ശബ്ദശുദ്ധിയിലും ശബ്ദാഡംബരത്തിലും ആയിരുന്നു അവർക്കു് അധികം നിഷ്ഠ. നമ്മുടെ കവിയും ആ പ്രേരണകൾക്കു വശംവദനായതിൽ അത്ഭുതപ്പെടാനുണ്ടോ? അക്കാലത്തു് അദ്ദേഹം എഴുതിയ ഒരു ശ്ലോകം ഉദ്ധരിക്കാം.
ചാരം ചാർത്തുന്ന മെയ്ചത്തവരെ മറവുചെയ്യുന്ന ദേശങ്ങളിൽസ്സ-
ഞ്ചാരം ചഞ്ചത്തരചെഞ്ചിടയിടയിലിളംചന്ദ്രനിന്ദ്രസ്രവന്തീ
ചാരത്തായിട്ടു ചപ്രത്തലയർ ചില പിശാചങ്ങൾ ചങ്ങാതിമാരാ-
ചാരത്തിന്നൊത്ത ചർമ്മത്തുകിലിവയുടയോൻ ചട്ടമിഷ്ടംതരട്ടേ
ഇങ്ങനെ കാവ്യപരിശീലനവും കവിത എഴുത്തും മുറയ്ക്കു നടന്നുകൊണ്ടിരിക്കവേ 1072-ൽ അദ്ദേഹത്തിനു മാതൃവിയോഗം സംഭവിച്ചു. അക്കാലത്തു് അദ്ദേഹത്തിനു് എത്രമാത്രം ശാസ്ത്രവ്യുല്പത്തി സിദ്ധിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു്, മാതൃവിയോഗത്തെപ്പറ്റി അദ്ദേഹം വിജ്ഞാന ചിന്താമണിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന 21 ശ്ലോകങ്ങൾ സാക്ഷ്യം വഹിക്കുന്നു. അവയിൽ ഒന്നു് ഉദ്ധരിക്കാം.
‘ബാഢം യാ നിത്യ’ഭാസിൽ ബഹുലഗുണഗണശാസ്ത്രഗാനീചചന്ദ്ര-
ശ്രീ കീർത്തിർമ്മേ സവിത്രീ കചനിചയധൃത ‘ത്രാസ്നവ്യാ’ബ്ദവൃന്ദാ
സത്യം തൽ സത്യകാദ്യൈഃ ശ്രിതമുനി‘വൃഷ’മാസേവിതംചാനുകമ്പാ-
‘വാർദ്ധിശ്ശർമ്മപ്രദേയം’കലിരസമഗാൽസ്ഥാനമാനന്ദസാന്ദ്രം.
ഇതിൽ നിന്നു് മാതാവിന്റെ മരണം 1825594 എന്ന കലിദിനത്തിനൊത്ത 1072 ഇടവമാസത്തിൽ സംഭവിച്ചു എന്നു വ്യക്തമാണല്ലോ. പിന്നീടു് ഒരു വർഷത്തെ ദീക്ഷാകാലം അദ്ദേഹം പുരാണപാരായണത്തിൽ വിനിയോഗിച്ചു.
1075-ാമാണ്ടിടയ്ക്കുവരെ അദ്ദേഹം കൈക്കുളങ്ങര രാമവാര്യരുടെ അടുക്കൽ തർക്കവും ജ്യോതിഷവും അഭ്യസിച്ചിരുന്നതായി അറിയുന്നു. അക്കൊല്ലത്തിലാണു് ഋതുവിലാസം കാവ്യം കവനോദയം മാസികയിൽ പ്രസിദ്ധീകരിച്ചതു്. വള്ളത്തോളിന്നു് കവികളുടെ കൂട്ടത്തിൽ കാളിദാസനോടും കാവ്യങ്ങളുടെ കൂട്ടത്തിൽ രഘുവംശത്തിനോടും ഉണ്ടായിരുന്ന ബഹുമാനം എത്രമാത്രമായിരുന്നു എന്നു പറഞ്ഞറിവിക്കാൻ പ്രയാസമാണു്. ആ മഹാകാവ്യ പരിശീലനമായിരിക്കണം പ്രസ്തുത കാവ്യത്തിന്റെ രചനയ്ക്കു് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതു്.
കാർ കന്നിക്കുകയാൽ കറുത്തനിശയിൽ കാന്തന്റെവീട്ടിൽ സ്വയം
പോകും പെൺകൊടിമാർക്കകമ്പടിയതായ്ച്ചെല്ലുന്ന മുല്ലായുധൻ
ആകുംവണ്ണമിടയ്ക്കു മിന്നി വെള്ളിവായ്കാട്ടുന്ന ചൂട്ടാണിതെ-
ന്നേകും സംശയമേവനും വിലസുമിത്തൂമിന്നലിന്നോമലേ.
ഇത്യാദി പല ശ്ലോകങ്ങളും അക്കാലത്തുള്ള യുവജനങ്ങൾ കാണാപാഠം പഠിക്കാറുണ്ടായിരുന്നു.
ഇതിനിടയ്ക്കുണ്ടായ മറ്റൊരു സംഭവവികാസം കവിയുടെ ഭാവിയെ നല്ലപോലെ സ്പർശിക്കയുണ്ടായി. 1073-ാമാണ്ടിടയ്ക്കു് ദാമോദരൻ എളയതവർകളുടെ ആഭിമുഖ്യത്തിൽ മംഗലത്തു സ്ഥാപിക്കപ്പെട്ട നാടകയോഗത്തിൽ പ്രധാന ചുമതലക്കാരനായി നിന്നു പ്രവർത്തിച്ചതു് നമ്മുടെ ഈ യുവകവിയായിരുന്നു. ഏതൽപര്യന്തം അദ്ദേഹത്തിൽ അക്ഷീണമായിക്കണ്ടുവരുന്ന നാട്യകലാ പ്രതിപത്തിക്കു ബീജാവാപം ചെയ്തതു് ഈ പ്രവർത്തനമായിരുന്നു. അതിനിടയിൽ തവണക്കാരൻ മുതല്ക്കു് നായകൻവരേയുള്ള പാട്ടുകൾ അദ്ദേഹം കെട്ടിയിട്ടുണ്ടത്രേ.
1076-ൽ പ്രസ്തുത നാടകയോഗം മൃതിയടഞ്ഞു. അതിന്റെ സ്ഥാനത്തു് മംഗലംദേശത്തിൽ പരിഷ്കാരാഭിവർദ്ധിനി എന്നൊരു സഭ സ്ഥാപിതമായി. ഈ സഭയാണു് അദ്ദേഹത്തിനെ കേരളത്തിലെ ഒന്നാംതരം വാഗ്മികളിൽ ഒന്നാക്കിത്തീർത്തതെന്നു നിസ്സംശയം പറയാം. ഗദ്യരചനയിൽ പരിശീലനം നല്കിയതും ഈ സഭതന്നെ. പഞ്ചതന്ത്രം മണിപ്രവാളകാവ്യം പരിഷ്കാരാഭിവർദ്ധിനിയുടെ പ്രേരണയനുസരിച്ചു് അദ്ദേഹം രചിച്ചിട്ടുള്ളതാകുന്നു, അതേ കൊല്ലത്തിൽതന്നെ പാർവ്വതീപാദാദികേശാന്തസ്തവം എന്ന സംസ്കൃതകാവ്യവും രചിക്കപ്പെട്ടു.
1077-ൽ അദ്ദേഹം പൊന്നാനിത്താലൂക്കിൽ വടക്കേക്കാടംശത്തിൽ ശ്രീമതി ചിറ്റഴി മാധവിഅമ്മയെ വിവാഹംചെയ്തു. കുറ്റിപ്പുറത്തു കിട്ടുണ്ണിനായരുടെ കാദംബിനീപരിണയം ഈ വിവാഹത്തെ വിവരിക്കുന്ന ഒരു കൃതിയാകുന്നു. തന്റെ പത്നി ആദ്യമായി ഗർഭം ധരിച്ച കാലത്തു് അവരുടെ ഉപയോഗാർത്ഥം രചിച്ച കൃതിയാകുന്നു ഗർഭരക്ഷാക്രമം.
1078-ൽ അദ്ദേഹം പിതാവിനോടൊന്നിച്ചു് രാമേശ്വരം മുതലായ പുണ്യക്ഷേത്രങ്ങൾ ദർശിച്ചു. അടുത്ത കൊല്ലത്തിൽ ‘ഭാരതമഞ്ജരി’ എന്ന ബൃഹദ്ഗ്രന്ഥം കടുത്തനാട്ടു് ഇളയതമ്പുരാൻ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിന്റെ അന്ത്യഭാഗത്തിലുള്ള എഴുനൂറോളം ശ്ലോകങ്ങൾ വള്ളത്തോൾ തർജ്ജിമചെയ്തവയായിരുന്നു. ഈ ആണ്ടിൽ അതായത് 1079 കർക്കടകം 18-ാം തീയതി അദ്ദേഹത്തിന്റെ പിതാവു് ഇഹലോകവാസം വെടിഞ്ഞു. ഈ സംഭവം കവിയെ വല്ലാതെ ഒന്നുലച്ചു.
എനിക്കൊരാശ്വാസവുമില്ല രാവിൽ-
പ്പനിക്കുമെന്നല്ലധികം കുരയ്ക്കും
തനിക്കു തൻതാതനുമൊത്തിരിപ്പാ-
നിനിക്കുറേ ദുർഘടമെന്നു വന്നു.
ഇത്യാദി പദ്യങ്ങൾ ആ സംഭവത്തെ ആസ്പദിച്ചു് അദ്ദേഹം രചിച്ചിട്ടുള്ളവയാകുന്നു. അവയെ തൊണ്ടയിടർച്ചകൂടാതെ ആർക്കും വായിക്കാൻ സാധിക്കയില്ല.
ഈ ദാരുണസംഭവത്തെത്തുടർന്നുതന്നെ പ്രിയമാതുലനും പരലോകം പ്രാപിച്ചു. അദ്ദേഹത്തിനെപ്പറ്റി കവി ഇങ്ങനെ സ്മരിച്ചു കാണുന്നു.
ഭസിതോല്ലസിതത്രിപുണ്ഡ്റവ-
ന്നിടിലം ശാന്തഗംഭീരവീക്ഷണം
സുചിരാദപികോനു വിസ്മരേൽ
സകൃദാലോകിതമേ തതന്മുഖം
1080-ൽ വാല്മീകിരാമായണം തർജ്ജമ ആരംഭിച്ചു. ദിവസേന അൻപതു ശ്ലോകം എന്ന കണക്കിനു് എഴുതണമെന്നായിരുന്നു നിശ്ചയം. പക്ഷേ ദ്രുതകവനത്തിൽ ഭ്രമമില്ലാതിരുന്നതിനാൽ തർജ്ജമയുടെ പുരോഗതി അത്ര ശീഘ്രമായിരുന്നില്ല. 1080 കുംഭം 30-ാംതീയതി ആരംഭിച്ച ഈ അനുവാദം 82 കുംഭം 20-ാംതീയതി പൂർത്തിയായി. ഈ തർജ്ജമ നിമിത്തം ചിലർ അദ്ദേഹത്തിനെ കേരളവാൽമീകി എന്നു വിളിക്കാനും തുടങ്ങി. എന്തൊരന്യായമാണെന്നു് നോക്കുക! ഈ മഹാഭാരം വഹിക്കാൻ അദ്ദേഹത്തിന്റെ ചുമലിനു കരുത്തു പോരെന്നു് ഈ കൂട്ടർ അറിയുന്നുണ്ടോ? വള്ളത്തോളിനു ബിരുദങ്ങൾ നല്കാൻ തുനിയുന്നവർ അദ്ദേഹത്തിനെ പരിഹസിക്കയാണു് ചെയ്യുന്നതു്. ബിരുദങ്ങളോടു് അദ്ദേഹത്തിനുള്ള മനോഭാവം എന്തെന്നു് മലയാളികൾ ഇതിനകം ധരിച്ചു കഴിഞ്ഞിട്ടുണ്ടു്. ചിലർക്കു് ബിരുദങ്ങളുടെ ആവശ്യമുണ്ടു്. അവർ അതിനുവേണ്ടി എന്തു വേണമെങ്കിലും ചെയ്യാൻ മടിക്കയുമില്ല. കത്തുകളുടെ അഗ്രഭാഗത്തും അവസാനത്തിലും ഈ ബിരുദങ്ങൾ വാരിവലിച്ചു് എഴുതുന്നതിൽ അവർക്കു് എന്തോ ഒരു സുഖമുണ്ടു്. അതു് ഒരുമാതിരി ‘Inferiority Complex’ (അധരതാബോധം)-ന്റെ ഫലമാണെന്നാണു് എനിക്കു തോന്നുന്നതു്. ബ്രിട്ടീഷ്ഇന്ത്യയിലെ ദേശാഭിമാനികൾ ബിരുദങ്ങളെ പരിത്യജിക്കുമ്പോൾ, നമ്മുടെ ആളുകൾ അവയ്ക്കു വേണ്ടി പ്രാണത്യാഗംപോലും ചെയ്യുന്നു. രാജാക്കന്മാരിൽ നിന്നോ മറ്റോ സ്ഥാനങ്ങൾ ലഭിക്കാത്തവർ കവികോകിലമെന്നോ, സരസകവി എന്നോ, മഹാകവി എന്നോ, സാഹിത്യഭൂഷണമെന്നോ ഉള്ള ബിരുദങ്ങൾ സ്വയം സ്വീകരിക്കുന്നതുപോലും നാം കാണുന്നുണ്ടു്. പക്ഷേ അത്തരം ബിരുദങ്ങളുടെ ആവശ്യം അവർക്കുണ്ടായിരിക്കാം. അവ ഉണ്ടെങ്കിലേ ആളുകൾ തങ്ങളെ ബഹുമാനിക്കയുള്ളു എന്നാണു് അവരുടെ വിശ്വാസം. എന്നാൽ വള്ളത്തോളിനു് ആ മാതിരി ഒരു ബിരുദത്തിന്റെ ആവശ്യമില്ല. അദ്ദേഹം നമ്മുടെ ‘വള്ളത്തോൾ’ ആയി എന്നും ഇരുന്നാൽ മതി. വെറും വള്ളത്തോൾ കല്പാന്തകാലംവരെ മലയാളികളാൽ കൃതജ്ഞതാപൂർവ്വം സ്മരിക്കപ്പെടും. ഈ വെറും ഭാരം ചുമക്കുന്ന കവിവരമ്മന്യന്മാരാകട്ടെ തങ്ങളുടെ ആയുഷ്കാലത്തിനുള്ളിൽതന്നെ വിസ്മൃതിയിൽ ലയിക്കയില്ലെന്നു് ആരറിഞ്ഞു?
വള്ളത്തോളിന്റെ യശസ്സ് രാമായണം തർജ്ജമയെ ആശ്രയിച്ചല്ല നിലനില്ക്കുന്നതു്. ആ ലോകോത്തരമായ മഹാകാവ്യത്തെ മലയാളികൾക്കു വായിച്ചറിയാൻ കഴിയത്തക്ക നിലയിൽ ഭാഷാന്തരീകരിച്ചതിനു് നാം അദ്ദേഹത്തിനോടു കടപ്പെട്ടിരിക്കുന്നു എങ്കിലും, അദ്ദേഹം മഹാകവിയായി ഗണിക്കപ്പെടുന്നതു് അതുവഴിക്കാണെന്നു പറയുന്നതു ശരിയല്ല. ഈ തർജ്ജമയോടുകൂടി വള്ളത്തോളിന്റെ ജീവിതത്തിലെ പ്രഥമ ഘട്ടം അവസാനിക്കുന്നു എന്നു പറയാം. അദ്ദേഹത്തിന്റെ കവിജീവിതത്തിന്റെ പ്രഭാതം ഇവിടെ അവസാനിച്ചു. ഇതുവരെ അദ്ദേഹം എഴുതിയിട്ടുള്ള കവിതകൾ—രാമായണം ഉൾപ്പെടെയുള്ളവ—എല്ലാം നശിച്ചാലും, കൈരളിക്കു വലിയ സങ്കടമുണ്ടായെന്നു വന്നാൽതന്നെയും—അതുകൊണ്ടു് അദ്ദേഹത്തിന്റെ കവിയശസ്സിനു് വലിയ കോട്ടമൊന്നും ഉണ്ടാവാനില്ല.
1080-ൽ ഒന്നു രണ്ടു ദിവസങ്ങൾകൊണ്ടു് രചിക്കപ്പെട്ടതാണു് ഉന്മത്തരാഘവം തർജ്ജമ. അതേ വർഷത്തിൽ തന്നെ അദ്ദേഹം കേരളകല്പദ്രുമത്തിന്റെ മാനേജർസ്ഥാനവും കൈയേറ്റു. മലയാളഭാഷയുടെ ഉന്നമനത്തിനു വേണ്ടി മനഃപൂർവ്വം പ്രയത്നിച്ചിട്ടുള്ള രണ്ടു മുദ്രാലയങ്ങളായിരുന്നു കേരളകല്പദ്രുമവും ഭാരതവിലാസവും. അവയിൽ കല്പദ്രുമം അല്പം ക്ഷീണിച്ചിരുന്ന ഒരു ദശാഘട്ടത്തിലാണു് അതിന്റെ ഭരണകർതൃത്വം ഏല്ക്കാൻ വള്ളത്തോൾ നിർബന്ധിതനായതു്. അഞ്ചുകൊല്ലത്തെ ശോഭനമായ ഭരണത്തിനിടയ്ക്കു് അതു് കേരളത്തിലെ അത്യുത്തമ സ്ഥാപനങ്ങളിൽ ഒന്നായി തീർന്നുവെങ്കിലും 1085-ൽ അതിനെ മംഗളോദയം കമ്പനിക്കു വില്ക്കുവാൻ അതിന്റെ ഉടമസ്ഥന്മാർ തീർച്ചപ്പെടുത്തി. അങ്ങിനെ വള്ളത്തോൾ അതിനോടുള്ള ബന്ധത്തെ വിടർത്തി.
1081-ൽ തപതീസംവരണം വഞ്ചിപ്പാട്ടു് രസികരഞ്ജിനിയിൽ പ്രസിദ്ധപ്പെടുത്തി. അതു് സഹൃദയന്മാരുടെ എല്ലാം സവിശേഷമായ പ്രീതിക്കു പാത്രീഭവിച്ചു എന്നു് നിസ്സംശയം പറയാം. 1085-ൽ ആണു് വള്ളത്തോളിനു ബാധിര്യം ആരംഭിച്ചതു്. ഡാക്ടർ വല്യത്താന്റെയും, ടി. എം. നായരുടേയും, ആലത്തൂർ നമ്പി മുതലായ പ്രസിദ്ധ നാട്ടുവൈദ്യന്മാരുടേയും ചികിത്സകൾകൊണ്ടു യാതൊരു ഫലവുമുണ്ടായില്ല. ഇക്കാലത്തു് എഴുതപ്പെട്ടതാണു് ബധിരവിലാപം. അതു് ആപാദചൂഡം മധുരമായ ഒരു കൃതിയാണെന്നു് പ്രത്യേകിച്ചു പറയേണ്ട ആവശ്യമില്ല. അതു് അത്രയ്ക്കു് പ്രസിദ്ധമായിക്കഴിഞ്ഞിരിക്കുന്നു.
അടുത്ത കൃതി ചിത്രയോഗമാണു്. മഹാകാവ്യലക്ഷണങ്ങൾ തികഞ്ഞ ഈ കൃതിയെ മലയാളികളെല്ലാം വളരെ കൗതുകപൂർവ്വം സ്വാഗതം ചെയ്തു. പ്രസിദ്ധീകൃതമായ ഉടനേതന്നെ അതിന്റെ ഒരു കാപ്പി വരുത്തി വായിക്കുന്നതിൽ ഞാൻ പ്രകടിപ്പിച്ച ഔൽസുക്യം ഇപ്പോഴും ഞാൻ ഓർക്കുന്നു. അങ്ങിനെ അദ്ദേഹം അന്നത്തെ കവികളുടെ കൂട്ടത്തിൽ ഒരു മഹാകവിയായി ഗണിക്കപ്പെട്ടു. എന്നാൽ വാസ്തവത്തിൽ ഒരു മഹാകവി—അന്നത്തേയും ഇന്നത്തേയും എന്നത്തേയും മഹാകവി ആയിത്തീർന്നതു് അടുത്ത കാലഘട്ടത്തിലാണു്. ഈ കാലഘട്ടത്തിലെ വള്ളത്തോൾ പരിതഃസ്ഥിതികളുടെ ശൃംഖലയിൽപ്പെട്ടു കുഴങ്ങുന്ന ഒരു വള്ളത്തോളാണു്. ജർജ്ജരിതമായിത്തുടങ്ങിയ കവിതാദർശത്തിന്റെ പിടിയിൽനിന്നു മോചനം സമ്പാദിക്കുന്നതിനു് അദ്ദേഹം ഇപ്പോൾ യാതൊരു പ്രയത്നവും ചെയ്തുകാണുന്നില്ലെന്നുള്ളതിനു് ചിത്രയോഗത്തിന്റെ ആവിർഭാവം തന്നെ ഒരു ഉത്തമ തെളിവാണു്.
കഥാസരിൽസാഗരത്തിലെ ശശാങ്കാവതീലംബകത്തിൽ 34-ാം തരംഗം 41-ാം ശ്ലോകംമുതലും മുന്നൂറിൽപരം ശ്ലോകങ്ങളെക്കൊണ്ടു വിവരിക്കപ്പെട്ടിരിക്കുന്ന മന്ദാരവതീസുന്ദരസേനകഥയേ അധികരിച്ചു് രചിതമായ ഈ കൃതി മഹാകാവ്യങ്ങളുടെ മുന്നണിയിൽ തന്നെ വിളങ്ങുന്നു. കവിയ്ക്കു് സജാതീയദ്വിതീയാക്ഷരപ്രാസത്തോടു വലിയ പക്ഷപാതമൊന്നുമില്ലെങ്കിലും അതിൽ ദ്വിപ്രാസനിഷ്കർഷ പരിപൂർണ്ണമായിക്കാണുന്നു.
ശിരസ്സിലാറാഗമമാത്മനിശ്രീ-
കരം സദാചാരമിവറ്റിനാലേ
ഹരന്റെ മട്ടാകിലുമദ്ധരാധീ-
ശ്വരങ്കലില്ലാവിഷമേക്ഷണത്വം
ഈ മട്ടങ്ങുദരാർത്തി തീർത്തു സുമനോവൃന്ദത്തിനാത്മാവിനാൽ
ക്ഷേമം നന്മയിലാണ്ടുനിന്നുതകിയും തേജോഭരം തേടിയും
പ്രേമംകൊണ്ടു ശിരസ്ഥലീധൃതനുമായാര്യാചലാധീശ്വരാ-
ലാമന്നൻ പരമത്രിനേത്രജസമാഭിഖ്യൻ വിളങ്ങീടിനാൻ
പ്രതിദിനമുലകത്തിന്നുൾപ്രമോദം വളർത്തി-
പ്പതിനുതകിനസൂര്യാലോകമേശായ്കമൂലം
അതിമലിനതമസ്സാർന്നാലുമന്യൂനസത്വ
സ്ഥിതിതടവിടുമക്കാടത്ഭുതാകാരമല്ലോ
അടവിയതിലനല്പം വേരുറച്ചും പഴക്കം
തടവിയുമളവില്ലാതുള്ള മാഹാത്മ്യമാർന്നും
സ്ഫുടതരബഹുശാഖാലംബി തുഷ്യദ്ദ്വിജേന്ദ്ര-
ച്ഛടയൊടുവിലസുന്നൂ വേദമട്ടായ്മരങ്ങൾ
കളഭൃംഗനിനാദിഗന്ധമോലും
കളഭംതങ്കലണഞ്ഞിടുമ്പൊഴേറ്റം
മിളദാമയയായ് വിയോഗമാർന്നു-
ള്ളിളകം പത്മിനിയായൊരാക്കുമാരീ.
എന്നിങ്ങനെ രണ്ടും മൂന്നും അർത്ഥങ്ങൾ ഘടിപ്പിച്ചിട്ടുള്ള ശ്ലേഷപ്രയോഗങ്ങളും,
[1] സ്ഫുടമളിരുതവാദ്യം പെൺകുയിൽപാട്ടു മൈലിൻ-
നടനമിതുകളാലാരാജപുത്രൻ സമിത്രൻ
അടവിയിലുമഭംഗം നേടി തൗര്യത്രികത്തെ-
ത്തടവുസുഖനിലയ്ക്കെങ്ങത്തരക്കാർക്കുപറ്റും
എന്ന മാതിരിയുള്ള ഛായാപഹരങ്ങളും മഹാകാവ്യലക്ഷണമൊപ്പിച്ചുള്ള നീണ്ടു നീണ്ട വർണ്ണനകളും ഒക്കെ ഉണ്ടെങ്കിലും, പ്രസാദഗുണസമഗ്രത, ദേശ്യഭാഷ, സന്ധിവിസന്ധ്യാദികൾ, യതിഭംഗം, നിരർത്ഥക പദപ്രയോഗം ഇത്യാദി ദോഷങ്ങളുടെ അഭാവം മുതലായി വള്ളത്തോൾകവിതയ്ക്കുള്ള ചില പ്രധാന ലക്ഷണങ്ങൾ എല്ലാം ഈ മഹാകാവ്യത്തിലും കാണ്മാനുണ്ടു്. വ്യുപൽപിൽസുകൾ അവശ്യം വായിച്ചിരിക്കേണ്ട ഒരു കൃതിയെന്നനിലയിൽ ഇതു ഭാഷാസാഹിത്യത്തിൽ എന്നും ശോഭിക്കതന്നെ ചെയ്യും. ഈ കാലഘട്ടത്തിൽ എഴുതപ്പെട്ട മറ്റു കൃതികളാണു് ത്രിയാമം(സംസ്കൃതം) പോർഷ്യാവിവാഹം നാടകം, (Merchant of Venice-ന്റെ തർജ്ജിമ) അർജ്ജുനവിജയം സംസ്കൃത നാടകം, തപതീസംവരണകാവ്യം, വൈദ്യഭൂഷണം, ദേവീസ്തവം ഇവ.
വള്ളത്തോൾ ഇത്രയുമായപ്പൊഴേക്കും കേരളീയ കവികളുടെ മുന്നണിയിൽ എത്തിക്കഴിഞ്ഞു. എന്നാൽ സാക്ഷാൽ വള്ളത്തോൾ ഇനിയും രംഗപ്രവേശം ചെയ്തു കഴിഞ്ഞില്ല. പഴയ രീതിയിലുള്ള കവിതയിലും അദ്ദേഹം അദ്വിതീയസ്ഥാനം പ്രാപിച്ചു എന്നേ അതിനർത്ഥമുള്ളു. അദ്ദേഹം അന്നു് ഏറെക്കുറെ യാഥാസ്ഥിതിക മനോഭാവത്തോടുകൂടിയാണിരുന്നതെന്നു സാഹിത്യവിഹാരം വായിച്ചു നോക്കീട്ടുള്ളവർക്കൊക്കെ അറിയാം.
അടുത്തഘട്ടമാണു് അതിഭാസുരം. ഒരു അമ്പതു വർഷക്കാലമായിട്ടു്, വംഗദേശം സാമുദായികമായും, ധാർമ്മികമായും, രാഷ്ട്രീയമായും ഉള്ള സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിക്കൊണ്ടിരിക്കയായിരുന്നു. ആ വിപ്ലവ മനോഭാവം അചിരേണ വംഗസാഹിത്യത്തിലൂടെ ഭാരതത്തിന്റെ ഇതര ഭാഗങ്ങളിലും വ്യാപിച്ചു. കേരളവും അതിനാൽ സ്പർശിക്കപ്പെടാതിരുന്നില്ല. സ്വാമി വിവേകാനന്ദന്റെ പ്രസംഗപരമ്പര, സാമാന്യം എല്ലാ മലയാളികളും വായിച്ചു കഴിഞ്ഞിരുന്നു. ഭാരത മഹാസഭയുടെ നേതൃത്വത്തിൽ ആരംഭിക്കപ്പെട്ട രാഷ്ട്രീയ സ്വാതന്ത്ര്യസമരം അത്യുല്ക്കടദശയെ പ്രാപിച്ചു. അതിന്റെ മാറ്റൊലി നമ്മുടെ നാട്ടിലും കേട്ടുതുടങ്ങി. എന്നാൽ മഹാത്മാഗാന്ധി തന്നേതൃത്വം കൈയേറ്റതിനോടുകൂടിയാണു്, കേരളീയ ജനതയ്ക്കു പൊതുവേ ഒരുണർവുണ്ടായതു്. അദ്ദേഹത്തിന്റെ പ്രേരണാശക്തിക്കു് ആദ്യമായി വശംവദനായതു് മഹാകവി വള്ളത്തോളായിരുന്നു. ഗാന്ധിജിയാണു് വള്ളത്തോളിന്റെ സാക്ഷാൽ ഗുരുനാഥൻ എന്നു പറയുന്നതിൽ തെറ്റില്ല. രവീന്ദ്രനാഥടാഗോറിന്റെ കൃതികളും വിശ്വഭാരതിയും മറ്റൊരു വിധത്തിലാണു് അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്വാധീനശക്തി പ്രയോഗിച്ചതു്. ഈ ഘട്ടത്തിൽ എഴുതപ്പെട്ട കാവ്യങ്ങളാണു് ഉത്തമങ്ങൾ. കേരളഭാഷയ്ക്കു പറ്റിയ വൃത്തങ്ങൾ ചെറുശ്ശേരിയും തുഞ്ചനും കുഞ്ചനും ഉപയോഗിച്ച തനി ദ്രാവിഡവൃത്തങ്ങളാണെന്നു് അദ്ദേഹം കണ്ടുപിടിച്ചു. സമുദായത്തിലെ ജീവൽപ്രശ്നങ്ങളെ പരാമർശിക്കുന്ന കവിതകൾക്കേ മനുഷ്യഹൃദയങ്ങളെ ആവർജ്ജിക്കാൻ കഴിയൂ എന്നും അദ്ദേഹം പൂർണ്ണമായി ഗ്രഹിച്ചു. മർദ്ദിതരും ചൂഷിതരുമായ സാധാരണ ജനങ്ങളുടെ വിലാപധ്വനി, ബാധിര്യത്തിനിടയിലും അദ്ദേഹത്തിനു കേൾക്കാൻ കഴിഞ്ഞു. ഭാരതഖണ്ഡമൊട്ടുക്കു വ്യാപിച്ച അസംതൃപ്തി അദ്ദേഹത്തിന്റെ ഹൃദയത്തേയും ബാധിച്ചു. അദ്ദേഹം ഭാരതലക്ഷ്മിയോടു പറയുന്നതു നോക്കുക.
ഇന്ദിരാതുല്യയാം ദേവിയെ വേട്ടവ-
നിന്നൊരു സമ്പന്നനായിരിക്കാം
എന്നാലിതോർക്കണം മൂടൽമഞ്ഞാർന്നൊരു
കുന്നെങ്ങീ പ്രാലേശശൈലമെങ്ങോ?
കൊള്ളാമോ ശ്രേയസ്സിൽ സംതൃപ്തി നിങ്ങൾക്കു
വെള്ളിനിലാവിൽ കുളിച്ച രാവും
ചെമ്പൊന്നാമാദിത്യരശ്മിയെയാരാഞ്ഞു
മുമ്പോട്ടു പോവതു കാണുന്നില്ലേ?
അസംതൃപ്തിയില്ലാതെ ജീവിതമില്ല, ജീവിതമില്ലാതെ കവിതയുമില്ല. ഭാരതീയജനതയെ പൊതുവെ ബാധിച്ച ഈ അസംതൃപ്തി വള്ളത്തോളിന്റെ നിർമ്മലഹൃദയത്തിന്റെ ഉറവകളെ എല്ലാം തെളിച്ചു. കേരളീയപ്രശ്നങ്ങളെല്ലാം വാസ്തവത്തിൽ അഖിലഭാരതപ്രശ്നങ്ങളാണു്. അയിത്തം തുടങ്ങിയ അനാചാരങ്ങൾ, സ്ത്രീജനങ്ങളുടെ അവശതകൾ, കൃഷീവലന്മാരുടേയും കൂലിവേലക്കാരുടേയും ദരിദ്രാവസ്ഥ, രാഷ്ട്രീയമായ അസ്വാതന്ത്ര്യം—എന്നിങ്ങനെയുള്ള വിവിധ പ്രശ്നങ്ങൾ ഇന്നു കേരളീയരെ അഭിമുഖീകരിക്കുന്നു. ആ വക പ്രശ്നങ്ങളെ സംബന്ധിച്ചെല്ലാം ഓരോ സന്ദേശങ്ങൾ കേരളീയർക്കു് അദ്ദേഹം നൽകിയിട്ടുണ്ടു്. ജാതിപ്രാഭവം എന്ന കൃതിയെ പരിശോധിച്ചുനോക്കുക.
‘മേന്മയും സ്വത്തും തിങ്ങിന തറവാടിൽ ജനിച്ചു വളർന്നവ’ളായ ഗൗരി ഹീനവർണ്ണനും കരിക്കട്ടപോലെ കറുത്തിരുണ്ടവനും ആയ ഒരു തോട്ടപ്പണിക്കാരനിൽ അനുരക്തയായിത്തീരുന്നു. കവി അതിൽ അസ്വാഭാവികതയൊന്നും കാണുന്നില്ല.
‘അക്കരിക്കട്ടയേയും വൻവൈരമണിയാക്കി
മൈയ്ക്കണ്ണാളുടെ മനശ്ശില്പസംസ്കാരം ക്രമാൽ
സരസം കാർമേഘത്തോടിണങ്ങിവെള്ളിൽപ്പിട-
യിരുളിൻപിമ്പേ നടകൊൾകയായ് ദീപോദ്ദീപ്തി’
എന്നാണു് അദ്ദേഹത്തിന്റെ സമാധാനം. ഗൗരി ഭൈരവനോടുകൂടി നാടു വിട്ടു. ഈ വിവരം അറിഞ്ഞപ്പോൾ, ജാതിഭ്രംശഭീരുക്കളായ ഗൗരീബന്ധുക്കൾ പല ദിക്കിലും തിരഞ്ഞു. ഒരു ഫലവുമുണ്ടായില്ല. ആ പെണ്ണിന്റെ പേരുപോലും അവർക്കു് നഞ്ചായിത്തീർന്നു. അനുകമ്പാഭരിതനായ കവി പറയുന്നു:
“അസ്വതന്ത്രയാംനാരിയാണുങ്ങൾ തീർത്ത മതി-
ലത്രയും ചാടിക്കടന്നാലതു സഹിക്കാമോ?”
ഒരാണ്ടോളം അവർ സുഖമായിപ്പാർത്തു. അപ്പോഴേയ്ക്കും ദുർഭിക്ഷം അവരെ ബാധിച്ചു. ഭൈരവൻ രോഗശയ്യാഗതനുമായി.
പാവം ഗൗരി വൈദ്യനോ വയറ്റിനോ വല്ലതും കൊടുക്കേണ്ടു എന്ന നിലയിൽ എത്തി. ഒടുവിൽ,
ദാരിദ്ര്യമവളുടെ കൃത്രിമവിഭൂഷക-
ളോരോന്നായ് ചിലനാളാലശിച്ചുകഴികയാൽ
ഒടുവിൽ സഹജമാം ഭാഷണ–സത്സൗന്ദര്യം
കടുവാകണക്കിനെ നിന്നു തിന്നുകയായീ
തന്നുടെ ശരീരത്തെപ്പോലുമത്തപസ്വിനി-
യന്വഹം പ്രേമാഗ്നിക്കു ഹവിസ്സായ് സമർപ്പിച്ചാൾ
വിലസത്താരുണ്യമായിരുന്ന പൂമെയ്യതു
തൊലിയിൽ പൊതിഞ്ഞുള്ളോരസ്ഥികൂടമായ്ത്തീർന്നു.
ഇങ്ങനെ ‘ജാതിപ്രാഭവം’ എന്ന പിശാചിക അവളെ പിച്ച തെണ്ടിച്ചതിനെപ്പറ്റി കവി പറയുന്നതു കേൾക്ക.
‘ജാതി!’ ഹാ നരകത്തിൽനിന്നു പൊങ്ങിയെത്തിയ
പാർ തിന്നും പിശാചിന്റെയേട്ടിലെ രണ്ടക്ഷരം
അവൾ കുറേനാൾ അയൽവീടുകളിൽ ചെന്നു് ഇരന്നു കഴിച്ചു. അവിടെ ‘ദയതൻ തവിടുമില്ലങ്ങിനിക്കിട്ടാനെന്നായ്വന്ന’പ്പോൾ അവൾ പിച്ചതെണ്ടാൻ അകലത്തേയ്ക്കു തിരിച്ചു. കവി ഹൃദയരക്തംകൊണ്ടു് എഴുതിയ ചിത്രമാണു് ഇനിക്കാണുന്നതു്.
പട്ടിണിക്കുഴിയിങ്കൽ പതിച്ചകണ്ണും വിള-
ർത്തൊട്ടിയ കവിളുമെല്ലുന്തിനില്പൊരു നെഞ്ഞും
ദാരിദ്ര്യാനിലധൂമരേഖകൾപോലെ കാറ്റിൽ-
പ്പാറിനചകരിനേർകേശത്തുമ്പുകളുമായി
പാഴ്കീറത്തുണിയുടുത്തിടർതേടീടും തേഞ്ഞ
കാൽകളാലിഴഞ്ഞേതോ സാധുവാം പിച്ചക്കാരി
ഒരുനാൾ ഗൗരീജന്മഗൃഹത്തിൻമുറ്റത്തെത്തീ
പെരുതാമാവീടൊന്നു ഞെട്ടിപ്പോയടിയോളം.
കവി ആങ്ങളമാരോടു പറയുന്നു:
ആരിതാ ചാടിപ്പോയ ചേട്ടയോ–തറവാട്ടിൻ-
പേരിനും പെരുമയ്ക്കും പരിക്കു തട്ടിച്ചവൾ
ആട്ടിയോടിപ്പിൻ ചിക്കെന്നാങ്ങളമാരേ! കരം-
നീട്ടീടായ്കനുകമ്പയെങ്ങോ പോയലിയട്ടേ.
ഭ്രഷ്ടിനെക്കണ്ണീർകൊണ്ടു നനച്ചുവളർക്കയോ?
ദൃഷ്ടിയുമടച്ചല്ല മേവുന്നു പുരോഹിതർ
ആദ്യത്തെ ലോകമഹായുദ്ധവും തുടർന്നുണ്ടായ റഷ്യൻമഹാവിപ്ലവവും, റൂസ്സോ—ജപ്പാൻ യുദ്ധത്തെ തുടർന്നുണ്ടായ പൗരസ്ത്യപ്രബോധനത്തിന്റെ ത്വരയെ വർദ്ധിപ്പിച്ചു. കേരളത്തിൽ ആ ദേശീയ മനോഭാവത്തെ പുലർത്തിയവരിൽ അഗ്രഗണ്യൻ വള്ളത്തോളാണു്. സാഹിത്യമഞ്ജരിയുടെ ആദ്യത്തെ മൂന്നു നാലു ഭാഗങ്ങൾ വായിച്ചു നോക്കുന്ന ഏവനും കേരളീയരുടെ താല്ക്കാലിക നിസ്സഹായാവസ്ഥയേപ്പറ്റി അദ്ദേഹത്തിന്റെ ഹൃദയത്തിൽ അങ്കുരിച്ച അസംതൃപ്തിയെ പൂർണ്ണമായി ദർശിക്കാൻ കഴിയും. അന്നത്തെ നിലയ്ക്കു്, ജനതയെ അവരുടെ വ്യാമോഹജടിലമായ സുഖസ്വപ്നത്തിൽ നിന്നു് ഉണർത്തുന്നതിനുള്ള ഉത്തമമാർഗ്ഗം, ഭാരതത്തിന്റേയും കർമ്മ ഭൂമിയുടേയും പുരാതന മഹിമയെ ചമല്ക്കാരപൂർവ്വം വർണ്ണിച്ചു കേൾപ്പിക്കയാണെന്നു് അദ്ദേഹം വിശ്വസിച്ചു. അതിലേക്കു തിരഞ്ഞെടുത്ത വിഷയങ്ങളെല്ലാം അദ്ദേഹത്തിന്റെ ഉദ്ദേശസിദ്ധിക്കു പര്യാപ്തവുമായിരുന്നു. ‘കർമ്മഭൂമിയുടെ പിഞ്ചുകാൽ’ എന്ന പദ്യം നോക്കുക. കാളിയമർദ്ദനമാണു് വിഷയം. അതിനെ ഇതിനു മുമ്പുതന്നെ എത്രയോ കുറി കവികൾ വർണ്ണിച്ചുകഴിഞ്ഞിരിക്കുന്നു! പിന്നെ എന്തിനു് ഈ കവി അതിനു് മുതിർന്നു എന്ന ചോദ്യത്തിനു് നാം മറുപടി പറയേണ്ടിയിരിക്കുന്നു. ഒന്നാമതായി പൂർവ കവികൾ കൃഷ്ണപരമായ ഭക്തിയെ ഉദ്ദീപിപ്പിക്കാൻ മാത്രമായിട്ടാണു് പ്രസ്തുത കഥയെ പ്രവചിച്ചിട്ടുള്ളതെന്നു നാം ഓർക്കണം. വള്ളത്തോൾ അതിനല്ല ഉദ്യമിച്ചിരിക്കുന്നതു്. ആത്മശക്തിയിലുള്ള വിശ്വാസം നശിച്ചും കർമ്മവിമുഖരായി തങ്ങളുടെ ദാസ്യത്തിൽ സ്വയം സന്തുഷ്ടരായും കഴിയുന്ന കേരളീയരിൽ ആത്മവിശ്വാസവും ദുഷിച്ച പരിതഃസ്ഥിതികളോടു പടവെട്ടുന്നതിനുള്ള സന്നദ്ധതയും അങ്കുരിപ്പിക്കുന്നതിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം.
‘ആറ്റിലേയ്ക്കച്യുത ചാടൊല്ലേ ചാടൊല്ലേ
കാട്ടിലെപ്പൊയ്കയിൽ പോയി നീന്താം
കാളകൂടോല്ക്കട കാകോളമാകിന
കാളിയൻ പാർപ്പുണ്ടീക്കാളിന്ദിയിൽ’
എന്ന വാക്കുകളോടുകൂടിയാണു് ഗാനം ആരംഭിക്കുന്നതു്. ക്ലേശസഹിഷ്ണുതയും ഉത്ഥാനശക്തിയും ലേശംപോലുമില്ലാത്ത അന്നത്തെ കേരളീയ സമുദായത്തെ ഈ വരികൾ എത്ര സമഞ്ജസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണനാകട്ടെ ആ ആലസ്യക്കോമരങ്ങളുടെ വാക്കിനെ വകവയ്ക്കാതെ ആറ്റിലേക്കു കുതിച്ചുചാടുന്നു.
‘To be or not to be that is the question’
എന്ന മാതിരിയുള്ള ഹാംലറ്റ് മനഃസ്ഥി തിക്കാരനു് ലോകത്തിൽ പറയത്തക്ക യാതൊരു കാര്യവും സാധിക്കയില്ല. ഭഗവാൻ ആകട്ടെ,
മുങ്ങുമൊരേടത്തു മറ്റൊരേടത്തു പോയ്
പൊങ്ങുമലകൾ മുറിച്ചുനീന്തും
ഇങ്ങനെ സംസാരനാടകമാടിനാ-
നങ്ങവൻ വാരുണരംഗത്തിങ്കൽ.
ഒടുവിൽ ആയിരം കൊമ്പുള്ള മാമരം എന്നപോലെ, കാളിയൻ അദ്ദേഹത്തിനെ സമീപിച്ചു. അതുകണ്ടു് ആറ്റിന്റെ വക്കിൽ നിന്നിരുന്നവർ,
‘മൂക്കുവിടർന്നുയർന്നുള്ള ശിരസ്സൊടും
നോക്കിനില്പായി പകച്ച കണ്ണാൽ.’
ഈ ഘട്ടം വായിക്കുമ്പോൾ സഹസ്രാധികശീർഷനായ ബ്രിട്ടീഷ് സിംഹത്തിനോടു് എതിരിടാനായി അഹിംസാസ്ത്രവുമേന്തി ശീർണ്ണജീർണ്ണശരീരനായ മഹാത്മജി തനിച്ചു മുന്നോട്ടു പോകുന്നതിനെ അത്ഭുതത്തോടും ഭീതിയോടും നോക്കിക്കൊണ്ടിരിക്കുന്ന ഭാരതീയജനതയുടെ ഓർമ്മ ഉദിക്കുന്നില്ലേ?
ഗാനം ഇങ്ങനെ അവസാനിക്കുന്നു:
‘ധ്വസ്തഭുവനമാം ദൗഷ്ട്യമേ, നിൻതല-
യെത്രപരത്തിയുയർത്തിയാലും
ഇക്കർമ്മഭൂമിതൻ പിഞ്ചുകാൽപോരുമേ
ചിക്കെന്നതൊക്കെ ചവിട്ടിത്താഴ്ത്താൻ’
ഈ മാതിരി ഒരു വിശ്വാസമാണു് അന്നത്തെ കേരളീയർക്കും വേണ്ടിയിരുന്നതു്. ശ്രീകൃഷ്ണനെ നായകനാക്കിയതു് എത്രയോ ഉചിതമായിരിക്കുന്നു. അങ്ങനെ ഒരു മഹാവ്യക്തി വാസ്തവത്തിൽ ഉണ്ടായിരുന്നോ ഇല്ലയോ എന്നുള്ളതിനെപ്പറ്റി നമുക്കു ചിന്തിക്കേണ്ട ആവശ്യമില്ല. എന്തുകൊണ്ടെന്നാൽ ഭാരതീയരെ സംബന്ധിച്ചിടത്തോളം രാമകൃഷ്ണാദികൾ പ്രാതിരൂപകസത്തകൾ (Symbolic truths) ആണു്. അതിനാൽ ഇതു് ഒരു പ്രതിരൂപാത്മകഗാനമാണെന്നും പറയാവുന്നതാണു്.
ജീവിതയാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നവരാണു് യഥാർത്ഥകവികൾ. എന്നാൽ എന്താണു് ജീവിതയാഥാർത്ഥ്യങ്ങൾ? അവ കാലന്തോറും മാറിമാറിക്കൊണ്ടിരിക്കും. ഈ ശതാബ്ദത്തിന്റെ ആരംഭത്തിൽ കേരളീയർക്കു് അഭിമുഖീകരിക്കേണ്ടി വന്ന ജീവിതയാഥാർത്ഥങ്ങളിൽ സർവ്വപ്രധാനമായിട്ടുള്ളതു് രാഷ്ട്രീയമായ അസ്വാതന്ത്ര്യമാണു്. രാഷ്ട്രീയസ്വാതന്ത്ര്യം ലബ്ധമായതിനു ശേഷമേ സാമുദായികമായും സാമ്പത്തികമായും മറ്റുമുള്ള അവശതകൾക്കു പരിഹാരമുണ്ടാവൂ. ഇന്നു തൊഴിലാളിയും മുതലാളിയും ഒരുപോലെ അവശരാണു്. ബ്രിട്ടീഷ് സിംഹമാണു് ഇന്നത്തെ ഏറ്റവും വലിയ മുതലാളി. ഇന്ത്യയ്ക്കു സ്വാതന്ത്ര്യലബ്ധി ഉണ്ടാവുംവരെ, നമ്മുടെ സ്വയംപര്യാപ്തതയ്ക്കായി മുതലാളികൾ ചെയ്യുന്ന ശ്രമങ്ങളെല്ലാം വ്യർത്ഥമാണു്.വ്യവസായാഭിവൃദ്ധിയുണ്ടാവാതെ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മക്കും ഉപശാന്തിയു ണ്ടാവുകയുമില്ല. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ധാർമ്മികസമരത്തിൽ ബ്രിട്ടീഷ് മുതലാളി എല്ലായ്പോഴും ഭാരതീയമുതലാളികളുടെ പക്ഷം പിടിച്ചേ നില്ക്കയുള്ളു എന്നുള്ളതും പച്ചപ്പരമാർത്ഥമാണു്. ഈ നിലയിൽ ഭാരതീയമുതലാളിയും തൊഴിലാളിയും കർഷകനും എല്ലാം ആദ്യമായി ബ്രിട്ടീഷ്സിംഹത്തിന്റെ നേർക്കു് അണിനിരക്കുകയാണു വേണ്ടതെന്നുള്ള കാൺഗ്രസ് സിദ്ധാന്തം അനപലപനീയമാണു്.
ഭാരതീയപ്രശ്നങ്ങൾ കേവലം ഭാരതീയങ്ങളാകുന്നു. അവയെ അഭിമുഖീകരിക്കുന്നതിനുള്ള ആയുധങ്ങൾ ഫ്രാൻസിൽ നിന്നോ റഷ്യയിൽ നിന്നോ ഇറക്കുമതി ചെയ്യുന്നപക്ഷം ഒരുപക്ഷേ രാഷ്ട്രീയസ്വാതന്ത്ര്യം ലബ്ധമായാൽതന്നെയും അതും സന്ദിഗ്ദ്ധമാണു്–സാംസ്കാരികസ്വാതന്ത്ര്യം നിശ്ശേഷം അസ്തമിച്ചുപോകും. ഈ വസ്തുത ആദ്യമായി ഗ്രഹിച്ചതു് വള്ളത്തോളാണു്. ആ വിഷയത്തിൽ അദ്ദേഹം ഗാന്ധിജിയെ ഗുരുവായി വരിച്ചു.
കൃസ്തുദേവന്റെ പരിത്യാഗശീലവും സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മ ക്ഷോപായവും
ബുദ്ധന്റെയഹിംസയും ശങ്കരാചാര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിൻ
സ്ഥൈര്യവുമൊരാളിൽച്ചേർന്നൊത്തുകാണേണമെങ്കിൽ
ചെല്ലുവിൻ ഭവാന്മാരെൻഗുരുവിൻനികടത്തില-
ലല്ലായ്കിലവിടുത്തെച്ചരിത്രം വായിക്കുവിൻ.
കേരളത്തിലെ സകല ജാതിമതസ്ഥരും—സനാതനിയും പതിതനും എന്നു വേണ്ട എല്ലാവരും, നമ്മുടെ സ്വാതന്ത്ര്യലാഭത്തിനു വേണ്ടി, പരസ്പരം അകറ്റിനിർത്തുന്ന ഉപാധികളെ വിസ്മരിച്ചു്, ഏകമനസ്കരായി, മഹാത്മജിയുടെ നേതൃത്വം കൈവരിക്കണമെന്നു് അദ്ദേഹം ഉപദേശിക്കയും ചെയ്യുന്നു.
ഭാരതഭൂമിയുടെ പുരോഗതിയ്ക്കു ബാധകമായിരിക്കുന്ന ഓരോ സംഗതിയേയും ഹൃദയഗ്രാഹിയായ വിധത്തിൽ അദ്ദേഹം ചിത്രീകരിക്കയും ചെയ്തിട്ടുണ്ടു്. കേരളം അനാചാരങ്ങളുടെ ഇരിപ്പിടമെന്ന നിലയിൽ ഒരു വാതുലാലയമായിത്തീർന്നിരുന്നു.
കവി തന്റെ നാട്ടിന്റെ അവസ്ഥയെ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു.
അന്നന്നായനാചാരവിത്തോരോന്നതാതിടം
വന്നുവീണതുമുളച്ചുയർന്നു തഴയ്ക്കയാൽ
ശ്രേയസ്സു വിളഞ്ഞ നിൻ നാടിതു വെറുംകാടായ്-
പ്പോയതു കണ്ടീലയോ വെണ്മഴുവേന്തുന്നോനേ!
ബലവാനബലന്റെ ചോരയാൽ ദാഹംതീർക്കും
ഖലഹിംസ്രാചാരവുമിങ്ങു വളർന്നുപോയ്
വൈകൊല്ലീ വിന നീക്കാൻ ഹാ! വെറും കാടന്മാരായ്-
പ്പോകയോ ഭഗവാനേ! ഭവദീയന്മാർ ഞങ്ങൾ?
ബലവാന്മാർ ഏതെല്ലാം വിധത്തിലാണു് ബലഹീനന്മാരെ പീഡിപ്പിക്കുന്നതെന്നു് നമുക്കു് ഏവർക്കും അറിയാവുന്നതാണല്ലോ. ആ ശല്യം തീർക്കുന്നതിനു് ശ്രീ ഭാർഗ്ഗവനെപ്പോലുള്ള ഒരാൾതന്നെ വീണ്ടും അവതരിക്കേണ്ടതാണെന്നാണു് കവിയുടെ ആശയം.
കരപ്രതാപാലുലകൊന്നു കൂടി
വരട്ടിയന്നേത്തെ മരീചിമാനും
നിരങ്കുശം പശ്ചിമശൈലസാനു-
പ്പരപ്പിലൂടെ നടകൊണ്ടിതെങ്ങോ
ഈ അസ്തമയവർണ്ണനയിൽ കവി, അടിയ്ക്കടിയുള്ള പൊളിച്ചെഴുത്തും മറ്റും നടത്തി കരം വർദ്ധിപ്പിച്ചു് കുടിയാനവന്മാരെ പീഡിപ്പിച്ചുകൊണ്ടു് കളങ്ങളിൽ അലഞ്ഞു തിരിയുന്ന ജന്മിയുടെ അവസ്ഥയെ ഉപഹസിച്ചിരിക്കുന്നു.
‘ഗ്രാമത്തിലേയ്ക്കു പിന്തിരിയുവിൻ’ എന്നുള്ളതാണല്ലോ ഗാന്ധിജിയുടെ പ്രധാന സന്ദേശങ്ങളിൽ ഒന്നു് ഈ കഴിഞ്ഞ രണ്ടു യുദ്ധങ്ങളും കർഷകന്നു സമുദായമദ്ധ്യത്തിലുള്ള പ്രാധാന്യത്തെ സുതരാം വ്യക്തമാക്കീട്ടുമുണ്ടു്. ഇങ്ങനെ ഒക്കെ ആണെങ്കിലും അഭ്യസ്തവിദ്യരായ മലയാളികൾക്കു് കർഷകന്മാരോടു പുച്ഛമാണു്. വള്ളത്തോൾ കർഷകജീവിതത്തെപ്പറ്റി ഇങ്ങനെ പറയുന്നു:
ദേവീ നിൻ ചൈതന്യം ബാഹുസിരകളിൽ-
ജ്ജീവരക്തത്തെയൊട്ടോടിയ്ക്കായ്കിൽ
തൂവൽനടത്തുമോ സാഹിത്യകർത്താവു?
തൂലിക നീട്ടുമോ ചിത്രകാരൻ?
വീണ തൊട്ടീടുമോ ഗായകൻ, മുദ്രകൾ
കാണിപ്പാൻ നോക്കുമോ വേഷക്കാരൻ?
കുമ്പിട്ടു നിൻകാല്ക്കലർപ്പിച്ച പൂൽക്കൊടി
ചെമ്പൊന്നിൻതണ്ടായ്ച്ചമഞ്ഞീടുന്നു
ആ സേവകർക്കേവം ഭൂരിപ്രദാത്രിയായ്
നീ സർവോല്ക്കർഷേണ വർത്തിക്കവേ,
വേറെയോരോന്നിൽ മുതിർന്നുഴന്നു വൃഥാ
ദാരിദ്ര്യം പേറുന്നു മൂഢർ ഞങ്ങൾ.
സ്നേഹിത, കർഷക! മിഥ്യാപരിഷ്കാര-
മോഹിതർക്കങ്ങൊരു മോശക്കാരൻ
എന്നാൽ ഭവാനുടെ നിശ്ശബ്ദയത്നത്തിൽ
നിന്നാണീയന്ത്രത്തിൻഘോഷമെല്ലാം.
ധീരാ! നിൻ തൂവിയർപ്പിറ്റിറ്റു വീഴായ്കിൽ
വൈരക്കല്ലുണ്ടോ വിളങ്ങീടുന്നു?
പാടത്തുനിന്നു ഭവാന്റെ ഗാത്രങ്ങളിൽ-
പ്പാടേ പതിയുന്ന പാഴ്ചേറല്ലോ
മേടപ്പുറങ്ങളിൽ മേവുന്ന ധന്യർതൻ
മേനിക്കു കസ്തൂരിച്ചാറാകുന്നു?
ചുരുക്കിപ്പറഞ്ഞാൽ,
“സാമ്രാജ്യച്ചെപ്പിനു ചെങ്കോലുയർത്താനും
സന്യാസവാഴ്ചയ്ക്കു ദണ്ഡേന്താനും
വാണിജ്യലക്ഷ്മിയ്ക്കു വെള്ളിയും പൊന്നുമാം
നാണയം വേർതിരിച്ചുണ്ണുവാനും”–
ഒക്കെയ്ക്കും കൃഷി തന്നെയാണു് സഹായിക്കുന്നതു്.
കർഷകജീവിതം അഹിംസാപരവും പാവനവുമാണെന്നു് മറ്റൊരു ഗാനത്തിൽ പറഞ്ഞിരിക്കുന്നു.
ചെറ്റുണ്ടാമിരിമ്പിനും കണ്ണുനീരെങ്കിലതി-
ങ്ങിറ്റിറ്റു വീണീയക്ഷരങ്ങളായ്ക്കാണായേനേ
ജീവരക്തത്തെപ്പോറ്റിപ്പുലർത്തും കൃഷിക്കുള്ള
കേവലായുധങ്ങളായ് മേവേണ്ടുമെൻകൂട്ടുകാർ
ജീവരക്തത്തെപ്പോർകൊണ്ടൊഴുക്കിക്കളയുന്ന
കൈവേലയ്ക്കുപയുക്തരാവുകയല്ലോ ചെയ്വൂ!
എങ്ങാനുമൊരു ശിരസ്സൊന്നുയർന്നതായ്ക്കണ്ടാ-
ലങ്ങതിൻനേരേ ചലിച്ചിളിച്ചു കാട്ടും ഖഡ്ഗം
കുതിച്ചു ചാടും കുന്തം, കുരച്ചുതുപ്പും തോക്കെ-
ന്നിവകളാക്കിത്തീർക്കപ്പെട്ടവരവർ നാം.
ദുഷ്പ്രഭുക്കൾക്കായെത്ര പേക്കൊല നടത്തുന്നീ-
ലിപ്പാപക്കറുപ്പെന്നു നീങ്ങുന്നു നമുക്കയ്യോ?
എന്നത്രേ കൃഷിക്കാരുടെ പാട്ടു്.
എളിയവരോടു് ഭാഗ്യശാലികൾക്കും, തൊഴിലാളികളോടു മുതലാളികൾക്കും ഉള്ളതായ അനുകമ്പാരാഹിത്യത്തെപ്പറ്റി കവി ഇങ്ങനെ വിലപിക്കുന്നു.
അതിവൃഷ്ടിനിമിത്തം,
കുടിലുള്ളതൊലിച്ചുപോയടി-
യ്ക്കടിവന്നേന്തിയ മാരിനീരിനാൽ
തടിയിൽകൂറെയെല്ലുമാത്രമി-
പ്പടിയായ് വല്ല മരച്ചുവട്ടിലും
കുളിരാൽ മരവിച്ചു നില്ക്കുമീ-
യെളിയോർതൻകഥയെന്തിറിഞ്ഞിടും?
ലളിതോദ്ഗതധൂപഗന്ധിയാം
തെളിമച്ചിൽ പുലരുന്ന ഭാഗ്യവാൻ.
… … …
അവശം വയർ കാഞ്ഞു വേലചെ-
യ്തിവർ നട്ടെല്ലു വളച്ചതല്ലയോ
വ്യവസായികളാം പ്രഭുക്കളേ!
ഭവതീയോജ്ജ്വലഹർമ്മ്യതോരണം?
തോട്ടങ്ങളിലും ഫാക്ടറികളിലും മറ്റും എല്ലുമുറിഞ്ഞു വേലചെയ്തു ചെയ്തു് അകാല വാർദ്ധക്യവും ദാരിദ്ര്യവും നേടിക്കൊണ്ടു വീട്ടിലേയ്ക്കു മടങ്ങുന്ന—അഥവാ പുകഞ്ഞ കൊള്ളി പുറത്തു് എന്ന മട്ടിൽ നിരാകൃതനാവുന്ന—തിരിച്ചതു നേരേ നാട്ടിലേയ്ക്കാണെങ്കിലും, ചെന്നുചേരുന്നതു പരലോകത്താണു്. കവി അയാളെ ഇങ്ങനെ വർണ്ണിക്കുന്നു:
കുപ്പായമില്ല കുടയില്ല മാറാ-
പ്പില്ല, വിരിപ്പില്ല, ചെരിപ്പുമില്ലാ,
ഇദ്ദീർഘയാത്രോദ്യനുണ്ടരയ്ക്ക-
ലിരുണ്ട കീറത്തുണിയൊന്നുമാത്രം.
പൈശാചതൃഷ്ണയ്ക്കടിപെട്ടൊടുങ്ങാ-
പ്പണിക്കു നിർത്തും മുതലാളിവർഗ്ഗം
ചെഞ്ചോരതീർന്നപ്പൊഴുതിട്ടെറിഞ്ഞ
മനുഷ്യദേഹങ്ങളിലൊന്നിതത്രേ.
സുഖാമൃതം സ്വൈരമശിച്ചു ദിവ്യ-
സൗധേ രമിപ്പൂ മുതലാളിവീരൻ
അയാൾക്കു വിൺതീർത്തവരോ വിശപ്പാൽ
വല്ലേടവും വീണു മരിച്ചിടുന്നു.
ഒരുപക്ഷേ അയാൾക്കു് അച്ഛനുമമ്മയും കുഞ്ഞുങ്ങളും—താമസിക്കാൻ ഒരു ചെറ്റക്കുടിലും ഉണ്ടായിരിക്കാം. ‘അഭാഗ്യവത്താകമതിൻനടുത്തൂൺ’ അയാളായിരുന്നുവെന്നും വരാവുന്നതാണു്. മരണം അയാൾക്കു് ഒരു വിശ്രമം അത്രേ.
ഈ വിശ്രമാവസ്ഥയിലും വിയർത്തി-
ട്ടുണ്ടപ്പണിക്കാരനു ഫാലദേശം
ശ്രമിച്ചുകണ്ഠം കുറുകും കഫത്തിൽ
പ്രാണപ്രയാണവ്യഥ പൂഴ്ത്തിവെപ്പാൻ
ഈ ദയനീയാവസ്ഥയിൽ,
അശക്തമാമത്തല താങ്ങുവാനോ
തണുത്ത മെയ്യൊന്നു തലോടുവാനോ
അങ്ങാരുടേയും കൃപ കയ്യയച്ചീ-
ലെന്തിന്നിവൻ ദീനദരിദ്രനായി?
ധനികനായിരുന്നെങ്കിൽ ശുശ്രൂഷയ്ക്കു് എത്രയോപേർ ആ തീവണ്ടിആഫീസിൽ വച്ചുപോലും തയ്യാറാകുമായിരുന്നു.
എന്തിന്നിവൻ പേർ പുകഴാത്തൊരാളാ-
യെന്തിന്നിവൻ ഹീനകുലേ ജനിച്ചു?
എന്നാണു് കവിയുടെ ഭാവതരളിതമായ ഹൃദയത്തിൽനിന്നെഴുന്ന ചോദ്യം.
അറപ്പുമൂലംചിലർ മാറിനിന്നാ-
രവന്റെ ഗാത്രം മലിനം വിഗന്ധം.
ചിലർക്കു ചിത്താർദ്രത ‘കഷ്ട’മെന്നീ-
യൊരൊറ്റ വാക്കിൽ ചെലവായ്ക്കഴിഞ്ഞു
നോക്കിച്ചിരിച്ചൂ ചില ദവകല്പർ
ചാവാൻ തുടങ്ങീടുകയാണു പാവം
ചിലർക്കുദിച്ചീല വികാരമൊന്നും
മരിയ്ക്ക സാധാരണമല്ല മന്നിൽ.
ഇങ്ങനെ ഒരു ഹൃദയശൂന്യത വരാനെന്തു്? കവി പറയുന്നു:
മരിക്ക സാധാരണമീ വിശപ്പിൽ-
ദ്ദഹിക്കിലോ നമ്മുടെ നാട്ടിൽ മാത്രം
ഐക്യക്ഷയത്താലടിമശ്ശവങ്ങൾ
ഇടിഞ്ഞുകൂടും ചുടുകാട്ടിൽമാത്രം.
നമ്മുടെ ഈ ദുരവസ്ഥയ്ക്കു കാരണം അനൈകമത്യംമൂലം വന്നുകൂടിയ സ്വാതന്ത്ര്യനാശമാണെന്നാണു് കവിയുടെ മതം. ഈ മാതിരി കവിതയെ പുരോഗമന സാഹിത്യ കോടിയിൽ ഗണിക്കാമോ എന്നു് അതിന്റെ അപ്പോസ്തലനായ ശ്രി: ഏ. ബാലകൃഷ്ണപിള്ളയോടു ചോദിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ വിപരീതമായ മറുപടിയായിരിക്കും സിദ്ധിക്കുന്നതു്. ഇപ്പോഴത്തെ അവസ്ഥയിൽ ദാരിദ്ര്യശമനത്തിനുള്ള ഏകൗഷധം ചർക്കയാണെന്നു് ഗാന്ധിജി പറയുന്നതിനെ വള്ളത്തോൾ സർവാത്മനാ സംവദിക്കുന്നു. ഈ ചക്രായുധത്താൽ ബ്രിട്ടീഷ് വാണിജ്യദുഷ്പ്രഭുത്വത്തിന്റെ നട്ടെല്ലൊടിക്കാമെന്നു് അദ്ദേഹം ആദ്യമായി പ്രസ്താവിച്ചപ്പോൾ, എത്ര എത്ര ധനശാസ്ത്രവിദഗ്ദ്ധന്മാർ അദ്ദേഹത്തിന്റെ നേർക്കു് കൊഞ്ഞനം കാണിച്ചു. പക്ഷേ അതു് ശക്തിയേറിയ ഒരായുധമാണെന്നു് അചിരേണ വെളിപ്പെട്ടു. വലിയ വലിയ മാൻചസ്റ്റർമില്ലുകളിൽ പലതും പൊളിഞ്ഞുതുടങ്ങി. ഇപ്പോൾ അവസാനിച്ചിട്ടും, സഖ്യകക്ഷികളുടെ വിസഖ്യമനോഭാവത്താൽ അവസാനിച്ചിട്ടില്ലാത്ത, മഹായുദ്ധത്തിനിടയ്ക്കു് ഖദർ, ഭാരതഭൂമിയ്ക്കു് എത്ര അനുഗ്രഹമായിട്ടാണു തീർന്നതു്! കവി പാടുന്നു:
“ചങ്ങാതിമാർകളേ പഞ്ചപ്പിശാചിനെ-
ച്ചക്രം തിരിയ്ക്ക തിരിയ്ക്ക നമ്മൾ
ജാത്യാ സുദുർബലമാകിയ കൈകൊണ്ടു
ചീർത്ത നരകക്കഴുത്തറുപ്പാൻ
നമ്മളേ ലോകൈകനായകനേല്പിച്ച-
നവ്യസുദർശനചക്രമത്രേ.”
കവിയ്ക്കു് ചർക്കയിലുള്ള വിശ്വാസം താഴെ ചേർത്തിരിക്കുന്ന വരികളിൽ നല്ലപോലെ സ്ഫുരിക്കുന്നു.
കാട്ടിലെ സമ്രാട്ടായ്സർവത്ര കയ്യൂക്കു-
കാട്ടിത്തകർക്കുന്ന കേസരിയെ
നിർത്തിത്തളയ്ക്കുന്നു താമരനൂൽകൊണ്ടേ
നിത്യം തിരിയുന്ന കാലചക്രം.
ആവിധം നിർജ്ജീവരായിക്കിടന്നോരിൽ-
ജ്ജീവസിരയേയും സ്പന്ദിപ്പിപ്പൂ.
വള്ളത്തോൾ ലേശം വിഷാദാത്മകനല്ല. അദ്ദേഹത്തിനു് ഭാരതത്തിന്റെ ഭാവിയിൽ പരിപൂർണ്ണമായ വിശ്വാസമുണ്ടു്.
‘എന്തിന്നു കേരളധരേ കരയുന്നു പാര-
തന്ത്ര്യം നിനക്കു വിധികല്പിത-’
മാണെന്നു’ അദ്ദേഹം വിചാരിക്കുന്നില്ല. നാം തന്നെയാണു് ഈ പാരതന്ത്ര്യത്തിനു ഹേതുഭൂതന്മാർ. അതിനു് നാം തന്നെ പരിഹാരമുണ്ടാക്കണം.
എത്തേണ്ടതാമിടത്തെത്തിയാലും ശരി
മധ്യേ മരണം വിഴുങ്ങിയാലും ശരി
മുന്നോട്ടുതന്നെ നടക്കും വഴിയിലേ
മുള്ളുകളൊക്കെച്ചവുട്ടി മെതിച്ചു ഞാൻ,
പിന്നാലെ വന്നിടും പിഞ്ചുപദങ്ങൾക്കു
വിന്യാസവേളയിൽ വേദന തോന്നീലാ
അല്ലുടൻ വന്നു മറച്ചാൽ മറയ്ക്കട്ടെ
മുല്ലതൻപൂക്കൾ വിരികതാൻ ചെയ്തിടും.
അന്തരീക്ഷത്തിലണയ്ക്കയും ചെയ്തിടു-
മന്തിക്കുളിർകാറ്റവറ്റിൻപരിമളം
എൻകാൽകളിലനാചാരകാളായസ-
ശൃംഖലക്കെട്ടൊന്നു കെട്ടിയിട്ടുള്ളതോ
നേരേ വലിഞ്ഞു മുറിഞ്ഞുപൊയ്ക്കൊള്ളുമി-
ങ്ങാറേഴടി നീട്ടിനീട്ടി വച്ചാൽ മതി.
ഇന്ത്യൻസംസ്കാരം എന്നൊന്നില്ലെന്നും അതു പാരസീകം, മുസ്ലീം, ക്രൈസ്ത്യൻ, ഹിന്ദു എന്നീ സംസ്കാരങ്ങളുടെ സമവായമാണെന്നും വാദിക്കുന്നവർക്കു് ഒരു ഉത്തമമായ മറുപടിയാണു് നെഹ്റുവിന്റെ ‘Discovery of India’ എന്ന ഗ്രന്ഥം. ഈ സംഗതിയേപ്പറ്റി വള്ളത്തോളിനും ഒന്നുരണ്ടു വാക്കുകൾ പറവാനുണ്ടു്.
“ജാതിമതാദി വഴക്കൊരു നാട്ടിനെ
സ്വാതന്ത്ര്യസിദ്ധിയ്ക്കനർഹമാക്കീടുമോ?”
‘യോജിച്ചു വരിൻ! നിങ്ങൾക്കു സ്വാതന്ത്ര്യം നല്കാം’ എന്നാണു് അമേറി—ചർച്ചിൽക്കമ്പനി പറയുന്നതു്. അതിനു സമാധാനമാണിതു്.
“സോദരൻതമ്മിലെപ്പോരൊരു പോരല്ല
സൗഹൃദത്തിന്റെ കലങ്ങിമറിയലാം.
തങ്ങളിൽത്തല്ലിയിരമ്പുന്നു വാസ്തവം
തന്നെ കടലിൽപ്പലതരമൂർമ്മികൾ
എന്നാലതെപ്പൊഴുതന്യോന്യമക്കൂട്ടർ
വെൺനുരച്ചാർത്താൽത്തിമിർപ്പതും കാൺമു നാം”
ബ്രീട്ടീഷുകാർ മാറുമ്പോൾ ഈ വഴക്കും ശമിക്കാതിരിക്കയില്ലെന്നു് അദ്ദേഹത്തിനറിയാം.
ഗോഹത്യ നിർത്താൻ നരഹത്യചെയ്വതു
സാഹസാൽ സാഹസമെന്നു നണ്ണാതെയും
ഗീതസ്വരൂപനാമല്ലാഹിനു വാദ്യ
ഗീതസ്വനം പ്രിയമല്ലെന്നിരിക്കിലോ
പാഥോനിധികൾ പടഹമടിക്കുമോ?
പാടുമോ പൂങ്കുയിലെന്നിതോക്കാതെയും
ഉന്മത്തർ പോലീസു വലമിടംകയ്യുകൾ
തമ്മിൽപ്പൊരുതിയൊഴുക്കും നിണത്തിലും
മൽപ്രിയരാജ്യത്തിനാസന്നമാകിയ
സുപ്രഭാതത്തിൻതുടുപ്പുകാണുന്നു ഞാൻ.
എന്തൊരു ദൃഢവിശ്വാസം!
നിരീശ്വരമതത്തിലും അരാജകത്വത്തിലും അടിയുറപ്പിച്ചു ‘വിപ്ലവം! വിപ്ലവം’ എന്നിങ്ങനെ ഊണിലും ഉറക്കത്തിലും വിചാരിച്ചുകൊണ്ടിരിക്കുന്ന ചിലർക്കു് വള്ളത്തോളിൽ പുരോഗമനപ്രവണത കാണ്മാൻ കഴിഞ്ഞില്ലെന്നു വരാം. എന്നാൽ ഏതു ദീർഘദർശിയോ അപ്പോസ്തലനോ പറഞ്ഞാലും ശരി, വള്ളത്തോൾ പരാജയപ്രസ്ഥാനക്കാരനല്ല. വിഷാദാത്മകത്വം പോയ വഴിക്കെങ്ങും എത്തിനോക്കീട്ടുമില്ല. നമ്മുടെ തീണ്ടലും, തൊടീലും, മതവിദ്വേഷങ്ങളും എല്ലാം താനേ ഒഴിയുന്നവയല്ലെന്നു് അദ്ദേഹത്തിനറിയാം:– അതിനുവേണ്ടി കഠിനമായി പ്രവർത്തിച്ചേ മതിയാവൂ.
എന്മുഖത്തേയ്ക്കൊന്നുറ്റുനോക്കിനാർ, വാനംപുക്ക
ധർമ്മരക്ഷകന്മാർതന്നാത്മാക്കൾ നക്ഷത്രങ്ങൾ
അംബരസ്ഥലമിതാ വടക്കുനിന്നേതാനും
വെൺമുകിലുകളൊപ്പംതെക്കോട്ടു നടകൊണ്ടു
മുന്നിൽവന്നൊത്ത കരിംകാർകളോടവമാനം
ചൊന്നതില്ലവയുമായ്ച്ചേരുകയത്രേ ചെയ്തു
ഗംഗയും കാളിന്ദിയുമൊത്തിണങ്ങിയാലത്തെ-
ബ്ഭംഗിയച്ചേർച്ചയ്ക്കുണ്ടായ് ഐക്യമേ സേവ്യാൽസേവ്യം.
പുരോഗമന വിഷയകമായ പ്രത്യാശയോടും ആവേശത്തോടും ഒപ്പംതന്നെ അതിലുള്ള ദൃഢവിശ്വാസവും അദ്ദേഹത്തിന്റെ ആധുനിക കൃതികളിലെല്ലാം കാണ്മാനുണ്ടു്.
‘ക്ഷുദ്രരായലസരായ് സ്വാർത്ഥൈകപ്രസക്തരാ-
യെത്രനാൾ കരയിക്കും മാതൃഭൂമിയെ നമ്മൾ’
എന്ന വാക്കുകളിൽ സ്ഫുരിക്കുന്ന ഉത്സാഹവും, വികാരതൈക്ഷ്ണ്യവും,
പോരാപോരാ നാളിൽനാളിൽ ദൂരദൂരമുയരേണം
ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകൾ
ആകാശപ്പൊയ്കയിൽപ്പുതുതാകുമലയിളക്കട്ടേ
ലോകബന്ധം ഗതിയ്ക്കുറ്റ മാർഗ്ഗം കാട്ടട്ടേ.
ഏകീഭവിച്ചൊരുങ്ങുകിങ്ങേകോദരന്മാരേ നമ്മൾ
കൈകഴുകിത്തുടയ്ക്കുകിക്കൊടിയെടുക്കാൻ.
നമ്മൾ നൂറ്റ നൂലുകൊണ്ടു നമ്മൾ നെയ്ത വസ്ത്രംകൊണ്ടു
നിർമ്മിതമിതനീതിയ്ക്കൊരന്ത്യാവരണം
കൃത്യസ്ഥരാം നമ്മുടെയീനിത്യസ്വതന്ത്രതാലത-
സത്യക്കൊടിമരത്തിന്മേൽസ്സംശോഭിക്കട്ടേ.
എന്ന വാക്കുകളിൽ പ്രകാശിക്കുന്ന ആത്മവിശ്വാസനിർഭരമായ ഉത്സാഹവും കേരളീയരുടെ സിരകളിൽക്കൂടി ഒഴുകുന്ന രക്തത്തിനു ചൂടു പിടിപ്പിക്കാൻ പര്യാപ്തമല്ലേ?
ഇത്രയും പറഞ്ഞതിൽനിന്നു് വള്ളത്തോൾ ദേശാഭിമാനി മാത്രമാണെന്നു വായനക്കാർ തെറ്റിദ്ധരിക്കയില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹത്തിന്റെ മനോഭാവം തനി ദേശീയമല്ല–അന്തർദ്ദേശീയമാണു്. ആ വിഷയത്തിൽ അദ്ദേഹം തന്റെ ഗുരുനാഥനോടു സാദൃശ്യം വഹിക്കുന്നു.
ഏകതയിലൂന്നിനിന്നു കൈകളൊന്നായ്ചേർത്തുപിടി-
ച്ചാകുലിയിൽനിന്നുയർത്തുകസ്മദ്രാജ്യത്തെ
എന്നു പാടിയ കവി ഭാവിയിൽ അതിലും ഉപരിയായ ഒരു ഐക്യത്തെ വിഭാവനം ചെയ്യാതിരിക്കുന്നില്ല.
‘ഭൂതകാലത്തിൻപ്രഭാവതന്തുക്കളാൽ
ഭൂതിമത്താമൊരു ഭാവിയേ നെയ്ക നാം
വാസരാന്തത്തിൻകതിർകളിൽനിന്നല്ലീ
ഭാസുരമാകുമുഷസ്സിന്റെയുത്ഭവം’
ഇങ്ങനെ ഭൂതകാലത്തെ തിരസ്കരിക്കാതെ തന്നെ വർത്തമാനത്തിൽ നിസ്തന്ദ്രം പ്രയത്നിച്ചു ശോഭനമായ ഒരു ഭാവി സൃഷ്ടിക്കണമെന്നാണു് അദ്ദേഹം ഉപദേശിക്കുന്നതു്. അദ്ദേഹം ഉത്ഭാവനം ചെയ്യുന്ന ഭാവിയുടെ സ്വരൂപം ഏതാണ്ടിങ്ങനെയാണു്.
“ചെങ്കോല്കൾതൻപെരുമ താണുതുടങ്ങി മേലിൽ
മർത്ത്യന്നു മർത്ത്യനടിപെട്ടു കിടക്കുകില്ല
ഉദ്ബുദ്ധമായ് പിറുപിറുക്കുവതുണ്ടിവന്റെ-
യാത്മാവു്, ലോകമിതയാൾക്കുമെനിക്കുമൊപ്പം.
വീണ്ടും വെടിപ്പുകകളാലിരുളിച്ചിടായ്വിൻ
ഭ്രാതാക്കളേ വിപുലമായ വിയൽപഥത്തെ
എപ്പേർക്കുമൈകമൊടൊരേ തറവാട്ടിൽ വാഴും
നക്ഷത്രകോടികൾ വിളങ്ങുമതിൻചുവട്ടിൽ.”
കേരളപുരോഗമനസാഹിത്യക്കമ്മിറ്റിക്കാർ പുരോഗമന സാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം വള്ളത്തോളിനു കല്പിച്ചുകൊടുത്തു. യഥാർത്ഥകവികളെ പുരോഗമനപരരായിട്ടല്ലാതെ കാണ്മാൻ കഴിയാത്തവർക്കു് അതിൽ വിസ്മയത്തിനവകാശമില്ല. കേരളത്തിനു് കഴിഞ്ഞ ഇരുപത്തിഅഞ്ചോ മുപ്പതോ കൊല്ലങ്ങൾക്കിടയിൽ സാംസ്കാരികമായോ സാമുദായികമായോ രാഷ്ട്രീയമായോ ഉണ്ടായിട്ടുള്ള നവോത്ഥാനങ്ങളുടെ എല്ലാം പിന്നിൽ നമുക്കു വള്ളത്തോളിനെ കാണാൻ കഴിയും. എന്നാൽ കേരളത്തിലെ പുരോഗമന സാഹിത്യകാരന്മാരുടെ അപ്പോസ്തലനായ ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പുരോഗമനശബ്ദത്തിന്റെ ഔദ്യോഗിക നിർവചനത്തിൽ വിപ്രതിപത്തി പ്രകാശിപ്പിച്ചിരിക്കുന്നു. 1936-ൽ ഹിന്ദീസാഹിത്യകാരന്മാരിൽ അഗ്രഗണ്യനായി ഗണിക്കപ്പെട്ടിരുന്ന പ്രേമചന്ദിന്റെ ആദ്ധ്യക്ഷത്തിൽ നടന്ന അഖിലഭാരത പുരോഗമനസാഹിത്യസമ്മേളനത്തിൽ വച്ചു് അംഗീകരിക്കപ്പെട്ട പ്രകടനപത്രികപ്രകാരം “നമ്മുടെ ഇന്നത്തെ ജീവിതത്തെ സംബന്ധിക്കുന്ന മൗലികപ്രശ്നങ്ങളെപ്പറ്റി–അതായതു് പട്ടിണി, നിർദ്ധനത്വം, സാമുദായികമായ അസമതകൾ, രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ അഭാവം ഇവയെപ്പറ്റി പ്രതിപാദിക്കുന്ന സാഹിത്യമെല്ലാം ഈ പേരിനു് അർഹ”മാണെങ്കിലും, ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ “മനുഷ്യനെന്ന ഒറ്റവർഗ്ഗമല്ല, പിന്നെയോ മുതലാളി അഥവാ മർദ്ദിക്കുന്നവൻ എന്നും, തൊഴിലാളി അഥവാ മർദ്ദിതൻ എന്നും തമ്മിൽ പോരാടേണ്ട ഇരുവർഗ്ഗങ്ങളാണു് സമുദായത്തിലുള്ള”തെന്നും അധികാരം കരസ്ഥമാക്കിയിരിക്കുന്ന മുതലാളിവർഗ്ഗത്തിൽ നിന്നു് തൊഴിലാളിവർഗ്ഗം സംഘടിച്ചു് അതു് പിടിച്ചെടുത്താൽ മാത്രമേ തങ്ങളുടെ ദുരിതത്തിനു് അന്ത്യമുണ്ടാകയുള്ളു എന്നും തൊഴിലാളിവർഗ്ഗത്തെ ധരിപ്പിക്കുകയാണു് “പുരോഗമനസാഹിത്യപ്രസ്ഥാനക്കാർ” ചെയ്യുന്നതു്. ഇതിൽ ആദ്യത്തെ നിർവചനമാണു് കേരളീയ പുരോഗമനക്കമ്മറ്റിക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും പറയേണ്ടിയിരിക്കുന്നു. അങ്ങിനെ അവർ ബാലാമണിഅമ്മ, ജി. ശങ്കരക്കുറുപ്പു്, പള്ളത്തു രാമൻ, ഉള്ളൂർ, വള്ളത്തോൾ, ഗോപാലമേനോൻ, കുമാരനാശാൻ, കുട്ടമത്തു്, ചങ്ങമ്പുഴ, നാലപ്പാടൻ എന്നിവരുടെ ഓരോ ഗാനങ്ങളെ ചേർത്തു് ശാശ്വതരശ്മികൾ എന്നൊരു കൃതി പ്രസിദ്ധീകരിക്കുകയും ചെയ്തിരിക്കുന്നു. അപ്പോൾ പറയത്തക്ക കേരള കവികളെല്ലാം പുരോഗാമികളാണെന്നു വരുന്നു. എന്തൊരാശ്വാസം! പിന്നെന്തിനാണു് ഈ വഴക്കുകളെല്ലാം? “സ്ഥാപനങ്ങളേയും ആചാരങ്ങളേയും യുക്തിയുടെ ദീപ്തിയിൽ പരിശോധിക്കുകയും, പ്രവർത്തിക്കുന്നതിനും, പരസ്പരം സംഘടിക്കുന്നതിനും, പരിവർത്തനം വരുത്തുന്നതിനും നമ്മേ പ്രേരിപ്പിക്കുകയും ചെയ്യുന്ന നിരൂപണമനഃസ്ഥിതി നമ്മിൽ അങ്കുരിപ്പിക്കുന്ന സകലതും പുരോഗമനാത്മകമാണെന്നു് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണു് ലൿനൗവിൽവച്ചു ചെയ്ത നിശ്ചയം. അതിൽ അസ്വീകാര്യമായി നാം ഒന്നും കാണുന്നില്ല. അതു കാംക്ഷിക്കത്തക്ക ഒരു സംഗതിതന്നെ. എന്നാൽ ‘തൊഴിലാളികളും മുതലാളികളും പോരാടേണ്ട’വരാണെന്നു് ആരുപദേശിച്ചാലും ശരി—അതു ആപല്ക്കരംതന്നെയാണു്. അവർ പോരാടിക്കൊണ്ടിരിക്കുന്നവരാണെന്നു പറഞ്ഞാൽ അർത്ഥമുണ്ടു്. ഇവിടെയും ചില മത്സരങ്ങൾ നടന്നുകൊണ്ടാണല്ലോ ഇരിക്കുന്നതു്. ഇന്നത്തെ നിലയിൽ തൊഴിലാളികൾ മുതലാളിത്തത്തെ നശിപ്പിച്ചു എന്നിരിക്കട്ടെ. ഫലമെന്തായിരിക്കും? റഷ്യയിലെപ്പോലെ ഒരു സുവർണ്ണദശ ഇവിടെ ഉണ്ടാകുമെന്നാണോ? ഇന്ത്യയുടെ വ്യവസായം നശിക്കും വിദേശികൾക്കു നാം എന്നും കടപ്പെട്ടിരിക്കേണ്ടതായും വരും. റഷ്യയിൽ ഒരു ‘മൂന്നാമൻ’ ഇല്ലായിരുന്നു എന്നു നാം ഓർക്കണം. അതു പോകട്ടെ; തൊഴിലാളി—മുതലാളി മത്സരത്തിനുള്ള പ്രേരണാശക്തികൾ നൽകുക മാത്രമാണു് പുരോഗമന സാഹിത്യത്തിന്റെ കർത്തവ്യമെന്നുതന്നെ വിചാരിക്കുക. അങ്ങിനെ വരുമ്പോൾ സ്ഥിതിസമത്വം സ്ഥാപിതമാക്കുന്നതിനോടുകൂടി പുരോഗമനവും ‘സുല്ലി’ടുമല്ലോ. റഷ്യ ഇപ്പോൾ പുരോഗമിക്കയല്ലെന്നു വരുമോ? കണ്ടിടത്തോളം റഷ്യർ ഞണ്ടിനെപ്പോലെ പിന്നാക്കം പോകുന്നവരല്ലെന്നാണു് തോന്നുന്നതു്.
ഈമാതിരി സംശയങ്ങൾക്കൊന്നിനും സമാധാനം ആ മഹാത്മാവിന്റെ ‘ഇസ’വും ‘ഇദ്ദു’മൊക്കെ നിറഞ്ഞ വാക്യങ്ങൾക്കിടയിൽ നിന്നു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. ഒരുപക്ഷേ അദ്ദേഹത്തിന്റെ വാക്സരണി എന്റെ ബുദ്ധിക്കു ദുഷ്പ്രവേശമായതുകൊണ്ടായിരിക്കാം. ഏതായിരുന്നാലും ഒരു സംഗതി തീർത്തു പറയാം. ഭാരതഭൂമി അധ്യാത്മരത്നങ്ങൾ വിളയുന്ന പുണ്യപ്രദേശമാണു്. ശാസ്ത്രം എത്രതന്നെ പുരോഗമിച്ചാലും, പാരീസിലെ തെറിച്ചെടിയോ മാസ്കോവിലെ അരാജകത്വച്ചെടിയോ ഇവിടെ നട്ടുപിടിപ്പിക്കാൻ ആർക്കും കഴിയുകയില്ല–പുരോഗമനസാഹിത്യത്തെ കമ്മ്യൂണിസ്റ്റ് സാഹിത്യം എന്ന സങ്കുചിതാർത്ഥത്തിൽ അംഗീകരിക്കുന്ന ഒരു കക്ഷി കേരളത്തിൽ ഉള്ളിടത്തോളംകാലം, അതിന്റെ ആയുര്യോഗശേഷം ചിന്ത്യമാണു്. അവരുടെ കൂട്ടത്തിൽ വള്ളത്തോളിനു് ഒരു സ്ഥാനം നൽകുന്നതു് അദ്ദേഹത്തിനു് ആക്ഷേപകരവുമാകുന്നു.
വള്ളത്തോളിനെ ചിലർ കേരളീയ ടാഗോർ എന്നു വിളിച്ചു കേട്ടിട്ടുണ്ടു്. ഇവർ തമ്മിൽ മഹാകവികളെന്ന നിലയിൽ ഒഴിച്ചു് എന്തു സാദൃശ്യമാണുള്ളതെന്നു് എനിക്കു മനസ്സിലാകുന്നില്ല. രണ്ടുപേരുടേയും കവിതാസരണി വിഭിന്നമാകുന്നു. മികച്ച ദേശഭക്തി, ഉറച്ച ആസ്തിക്യം, സുസംസ്കൃതമായ സൗന്ദര്യാവബോധം, സംഗീതനാട്യവിദ്യാദികലകളിൽ ഉള്ള താല്പര്യം–ഈ സംഗതികളിൽ അവർക്കു് ചില സാദൃശ്യമുണ്ടെന്നു പറയാം. അതുകൊണ്ടു് കവിതകൾക്കു സാദൃശ്യമുണ്ടാവണമെന്നില്ലല്ലോ.
വള്ളത്തോളിന്റെ പ്രധാന കൃതികൾ വാല്മീകിരാമായണം ഭാഷ, ചിത്രയോഗം, പഞ്ചരാത്രം, അനിരുദ്ധൻ, ബധിരവിലാപം, ഗണപതി, ശിഷ്യനും മകനും, ഒരു കത്തു്, ഊരുഭംഗം, മധ്യമവ്യായോഗം, വിലാസലതിക, സാഹിത്യമഞ്ജരി ഏഴുഭാഗങ്ങൾ, ഋതുവിലാസം, ഉന്മത്തരാഘവം, മഗ്ദലനമറിയം, കൊച്ചുസീത, സ്വപ്നവാസവദത്തം, കാവ്യാമൃതം, അഭിജ്ഞാനശാകുന്തളം, അച്ഛനും മകളും, വിഷുക്കണി, സ്ത്രീ, പരലോകം, വീരശൃംഖല, ദിവാസ്വപ്നം, എന്റെ ഗുരുനാഥൻ, ഇന്ത്യയുടെ കരച്ചിൽ ഇവയാകുന്നു.
ഇനി ഉള്ളൂരിനേപ്പറ്റി രണ്ടു വാക്കുകൾ പറഞ്ഞിട്ടു് ഈ പ്രകരണം നിർത്താം. ഉള്ളൂരും വള്ളത്തോളിനെപ്പോലെ പലേ സാഹിത്യപ്രസ്ഥാനങ്ങളുടെ ഉദയാസ്തമയങ്ങൾ വീക്ഷിച്ചിട്ടുള്ള ആളാണു്. മലയാളികളുടെ പ്രീതിക്കു പാത്രീഭവിച്ച ഒരു മഹാകവിയും ആകുന്നു.
ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ 1052 ഇടവം 25-ാംതീയതി രേവതി നക്ഷത്രത്തിൽ ജനിച്ചു. പിതാവായ സുബ്രഹ്മണ്യയ്യർ ഒരു അദ്ധ്യാപകനായിരുന്നു. അദ്ദേഹം തന്നെയായിരുന്നു ഉള്ളൂരിന്റെ പ്രഥമഗുരു. അഞ്ചാംവയസ്സു മുതല്ക്കു് എട്ടാം വയസ്സുവരെയുള്ള കാലം വാഴപ്പള്ളിലും വയ്ക്കത്തും ആണു് കഴിച്ചുകൂട്ടിയതു്. അപ്പോഴേയ്ക്കും പിതാവായ സുബ്രഹ്മണ്യയ്യർക്കു് പള്ളിക്കൂടം ഇൻസ്പെക്‍ടർജോലി ലഭിക്കയാൽ, അദ്ദേഹം തന്റെ പുത്രനു ട്യൂഷൻ നൽകുന്നതിനായി കള്ളർകോട്ടു ചക്രപാണിവാര്യരെ നിയോഗിച്ചു.
സ്കൂൾപഠിത്തത്തോടുകൂടി ഇങ്ങനെ അദ്ദേഹം സംസ്കൃതവും അഭ്യസിച്ചുതുടങ്ങി. വാരിയരുടെ അടുക്കൽ ശ്രീകൃഷ്ണവിലാസം രണ്ടു സർഗ്ഗംവരെ വായിച്ചു തീർന്നപ്പോൾ, അദ്ദേഹത്തിനെ പിതാവു് ചങ്ങനാശ്ശേരി രവിവർമ്മകോയിത്തമ്പുരാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. അഞ്ചുകൊല്ലത്തോളം ആ പ്രശസ്തഗുരുവിന്റെ അടുക്കൽ പഠിച്ചതുവഴിക്കു് നൈഷധപര്യന്തമുള്ള കാവ്യങ്ങൾ അദ്ദേഹത്തിനു പരിചിതമായി.
1062-ൽ അദ്ദേഹം ചങ്ങനാശ്ശേരി ഡിസ്ത്രിക്ട് ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു. പന്ത്രണ്ടാം വയസ്സു മുതല്ക്കു് നസ്രാണദീപികയിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങിയത്രേ. 1065-ൽ പിതാവു പരലോകം പ്രാപിച്ചു. തൽഫലമായി അദ്ദേഹത്തിനു കുടുംബഭാരംകൂടി വഹിക്കേണ്ടതായി വന്നു. അന്നാണു് ഉള്ളൂർഗ്രാമത്തിലേയ്ക്കു താമസം മാറ്റിയതു്. പിന്നീടു് ഫോർട്ടു് ഹൈസ്കൂളിൽ ചേർന്നു് പഠിത്തം തുടങ്ങി. 1068-ൽ 16-ാം വയസ്സിൽ മെട്രിക്കുലേഷൻ പരീക്ഷയിൽ വിജയം നേടി. മാതാവായ ഭഗവതിഅമ്മയുടെ നിർബന്ധംകൊണ്ടാണു് അദ്ദേഹത്തിനു് ഉപരിവിദ്യാഭ്യാസം ചെയ്വാൻ സാധിച്ചതു്. അത്രയ്ക്കു് സാമ്പത്തികക്ലേശം ആ കുടുംബത്തിനുണ്ടായിരുന്നു. രാമക്കുറുപ്പുമുൻഷിയുടെ പ്രേരണയാൽ സംസ്കൃതം ഐച്ഛികമായെടുത്തു. 1070-ൽ എഫ്. ഏ പരീക്ഷയും 1072-ൽ ‘ഫിലാസഫി’ ഐച്ഛികം എടുത്തു് ബി. ഏ. പരീക്ഷയും ജയിച്ചു.
അതേവർഷംതന്നെ അദ്ദേഹം തിരുവനന്തപുരം ടൗൺഹൈസ്കൂളിൽ അദ്ധ്യാപകനായി നിയമിക്കപ്പെട്ടു. 1073-ൽ ഹെഡ്മാസ്റ്റർ ഉദ്യോഗം ഒഴിവുവന്നപ്പോൾ, സ്കൂൾ ഉടമസ്ഥനായ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ അദ്ദേഹത്തിനെ ആ സ്ഥാനത്തു നിയമിച്ചു. ആ ഉദ്യോഗത്തിനിടയ്ക്കു് എഫ്. എൽ. ക്ലാസ്സിൽ ചേർന്നു നിയമവും, ഗണപതിശാസ്ത്രികളുടെ അടുക്കൽനിന്നു് വ്യാകരണവും പഠിച്ചുകൊണ്ടിരുന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ പ്രീതിയും ഈ കാലത്തിനുള്ളിൽ അദ്ദേഹം സമ്പാദിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതിനു്, 1073-ൽ കാളേജിൽ മലയാളപണ്ഡിതരുടെ ഒഴിവുവന്നപ്പോൾ ഈ ഉദ്യോഗത്തിനു് സർവഥാ അർഹനായി മി: എസ്സ്. പരമേശ്വരയ്യർ ബി. ഏ. മാത്രമേയുള്ളു എന്നു് അവിടുന്നു ചെയ്ത ശുപാർശ സാക്ഷ്യം വഹിക്കുന്നു. പക്ഷേ പ്രിൻസിപ്പാൾ സായ്പ് ആ ശുപാർശയെ സ്വീകരിക്കയുണ്ടായില്ല. ‘നിർഭാഗ്യവശാൽ’ എന്നു് അദ്ദേഹത്തിന്റെ ചരിത്രകാരന്മാർ പറയുന്നു. പക്ഷെ ആരുടെ? തീർച്ചയായും അദ്ദേഹത്തിന്റെ അല്ല; കുട്ടികളുടെ ആയിരിക്കാം.
1076-ൽ സെൻസസ് കമ്മീഷണരായിരുന്ന ഡാക്ടർ സുബ്രഹ്മണ്യയ്യരുടെ കീഴിൽ ഒരു ഉദ്യോഗം സമ്പാദിച്ചു. 1078-ൽ ബി. എൽ. പരീക്ഷയും അടുത്ത കൊല്ലം എം. ഏ. പരീക്ഷയും തരണം ചെയ്തു. എം. ഏ. യ്ക്കു് മലയാളവും തമിഴുമായിരുന്നു വിഷയങ്ങൾ. മലയാളത്തിൽ ഇദംപ്രഥമമായി എം. ഏ. ബിരുദം സമ്പാദിച്ചതു് അദ്ദേഹമായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം പിന്നീടു് അദ്ദേഹം പലതും–മറ്റുള്ളവർ മുൻപു കണ്ടുപിടിച്ചിട്ടുള്ളവപോലും–‘ഇദംപ്രഥമ’മായി കണ്ടുപിടിച്ചുവരുന്നതു്. “ഭാഷാത്രയവിദഗ്ദ്ധനായ ചരിത്രനായകനെ 1079-ൽ ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ഒരംഗമായി തിരഞ്ഞെടുത്തു”വെങ്കിലും ആ സ്ഥാനം കുറുച്ചുകാലം കഴിഞ്ഞേ അദ്ദേഹം സ്വീകരിക്കയുണ്ടായുള്ളു. നോക്കണേ ബിരുദങ്ങളോടുള്ള വെറുപ്പു്. അയ്യായിരം മൈലിനപ്പുറത്തുവരെ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ സുഗന്ധം ഇതിനിടയ്ക്കു് പരന്നുകഴിഞ്ഞു. വല്ലവിധത്തിലും അദ്ദേഹത്തിനെക്കൂടി ഒരു മെംബറാക്കി എടുക്കണമെന്നു് പ്രസ്തുത സൊസൈറ്റിക്കു് മോഹം ജനിച്ചതിൽ അത്ഭുതപ്പെടാനുണ്ടോ? മറ്റു പലരും ഓരോ പവൻ വീതം ചെലവഴിച്ചു് ഈ സ്ഥാനം കൈവശപ്പെടുത്തിയപ്പോൾ, നമ്മുടെ ചരിത്രനായകൻ “വേണ്ട! വേണ്ട! നിങ്ങളുടെ സ്ഥാനവും കൊണ്ടുപോവിൻ” എന്ന ഭാവമാണു് കൈക്കൊണ്ടതു്. ഒടുവിൽ അവരുടെ നിർബന്ധം ഒഴികയില്ലെന്നു വന്നപ്പോൾ അവരെ അനുഗ്രഹിക്കാമെന്നുവച്ചു എന്നേയുള്ളു.
നാഗമയ്യാ സ്റ്റേറ്റുമാനുവൽ എഴുതാൻ നിയുക്തനായപ്പോൾ അതിന്റെ നിർമ്മാണത്തിൽ പല സഹായങ്ങളും ചരിത്രനായകൻ ചെയ്തുകൊടുത്തിട്ടുള്ളതായി ചരിത്രകാരന്മാർ പറയുന്നു. ഒരുപക്ഷേ മുഴുവനും അദ്ദേഹം എഴുതിയതായും വന്നുകൂടായ്കയില്ല. ആർക്കറിയാം?. അതൊക്കെ കണ്ടുപിടിക്കുന്നതിനു് സർവ്വകലാശാലയുടെ ഗവേഷണവകുപ്പു ശ്രമിച്ചാൽ കൊള്ളാം. 1079 മേയ് 11-ാംതീയതി നാഗമയ്യ ചരിത്രനായകനയച്ച ഒരു കത്തു നോക്കു. ‘ബില്ലിനു വേണ്ടി വളരെ വന്ദനം ……ബില്ലിന്റെ ഉദ്ദേശ്യങ്ങളും കാരണങ്ങളും കാണിച്ചു് ഒരു നക്കൽപ്രസ്താവന ദയവായി എഴുതുക. ബ്രിട്ടീഷ്നിയമത്തോടു് ഏതെങ്കിലും കാര്യത്തിൽ എന്തെങ്കിലും കൂടുതൽ ചേർക്കേണ്ടതുണ്ടോ? ഹൈന്ദവധർമ്മസ്ഥാപനങ്ങളെ സംബന്ധിച്ചു പ്രസ്താവിക്കാൻ മറന്നുപോകരുതു്.” നാഗമയ്യാ അവർകൾ ഇംഗ്ലീഷുഭാഷയിൽ അതിനിപുണനായിരുന്നു എന്നാണു് കേട്ടറിവു്. പക്ഷേ അങ്ങിനെ അല്ലായിരുന്നിരിക്കാം. ബ്രിട്ടീഷ്നിയമത്തോടു് എന്തെങ്കിലും കൂട്ടിച്ചേർക്കേണ്ടതുണ്ടോ? എന്നുള്ള ചോദ്യത്തിൽ നിന്നു് ഒരുപക്ഷേ പകർത്തി എഴുത്താണു് വാസ്തവത്തിൽ അവിടെ നടന്നതു് എന്നൊരു സംശയം ചിലർക്കു് ജനിച്ചുപോയെങ്കിൽ, അതു് അവരുടെ കഥയില്ലായ്മകൊണ്ടാണെന്നു് സമാധാനപ്പെടാം.
1080-ൽ മദ്രാസ് ഹൈക്കോടതിയിൽ മലയാളം വിവർത്തകനായി നിയമിച്ചുകൊണ്ടു് ഉത്തരവു കിട്ടി. എന്നാൽ മി: പരമേശ്വരയ്യർ അതു സ്വീകരിച്ചില്ല. ചോദിക്കാതെയും പറയാതെയും ഇങ്ങനെ ഒക്കെ നിയമിച്ചുതുടങ്ങിയാൽ ഫലം ഇതുതന്നെ. ഇതുപോലെ തന്നെ ഹിന്ദുപത്രാധിപത്യം സ്വീകരിക്കണേ എന്നൊരപേക്ഷ വന്നപ്പോഴും അദ്ദേഹം മുഖം തിരിച്ചുകളഞ്ഞു. തിരുവിതാംകൂറിന്റെ ഭാഗ്യം. ഇതൊന്നുമല്ല അത്ഭുതം! ചരിത്രകാരന്മാർ പറയുന്നു:
1079-ൽ ദിവാൻബഹദൂർ കൃഷ്ണസ്വാമിരായർ ദിവാനുദ്യോഗമൊഴിഞ്ഞുപോകുകയും മി. വി. പി. മാധവരായർ ബി. ഏ, സി. ഐ. ഈ. പകരം നിയമിക്കപ്പെടുകയും ചെയ്തു. പുതിയ ദിവാൻജിയുമായുള്ള പ്രഥമസന്ദർശനാവസരത്തിൽത്തന്നെ പരമേശ്വരയ്യരുടെ വൈദുഷ്യത്തേപ്പറ്റി അദ്ദേഹത്തിനു വലിയ മതിപ്പു തോന്നി. ആ അവസരത്തിൽ കൂടെയുണ്ടായിരുന്ന മലയാളമനോരമപത്രാധിപർ മി. കെ. സി. മാമ്മൻമാപ്പിള ഇതിനെപ്പറ്റി പ്രശംസിച്ചു് ചരിത്രനായകനു് ഒരു കത്തയയ്ക്കയും ഉണ്ടായിട്ടുണ്ടു്. വായനക്കാർക്കു് ഇതിന്റെ സ്വാരസ്യം മനസ്സിലായില്ലെങ്കിൽ, അങ്ങിനെ ഇരുന്നുകൊള്ളട്ടെ.
പുതിയ ദിവാൻജി ചാർജ്ജേറ്റു് അധികം കഴിയുന്നതിനുമുമ്പു് അദ്ദേഹത്തിനു് പരമേശ്വരയ്യരുടെ സഹായംകൂടാതെ കഴികയില്ലെന്നുവന്നു. തിരുവിതാംകൂർപട്ടാളത്തിന്റെ പ്രാചീനചരിത്രം അറിയിക്കണമെന്നു് ബ്രിട്ടീഷ്ഗവർമ്മെന്റു് തിരുവിതാംകൂർഗവർമ്മെണ്ടിനോടു് ആവശ്യപ്പെട്ടു. ചരിത്രം അറിയാവുന്നവരായി ഹജൂരിലോ സ്റ്റേറ്റുമാനുവൽ ആഫീസ്സിലോ ആരുംതന്നെ ഉണ്ടായിരുന്നില്ല. ഗവർമ്മെണ്ടു കുഴങ്ങി. ദിവാൻജിക്കു് ഒരു ഭൂതോദയം ഉണ്ടായി. അദ്ദേഹം പരമേശ്വരയ്യരെ വരുത്തി ഒരാഴ്ചയ്ക്കുള്ളിൽ പ്രബന്ധം എഴുതിച്ചുവാങ്ങി. അത്ര ചരിത്രനിഷ്ണാതനായിരുന്നു അദ്ദേഹം. ‘ടിംബക്ടോ’വിന്റെ ചരിത്രം ഇന്നു രാവിലെ ആവശ്യപ്പെട്ടാൻ, വൈകുന്നേരത്തിനു മുമ്പു് അദ്ദേഹം എഴുതി അങ്ങുതള്ളും. ഇതിന്റെ ഫലമായി 1081-ൽ അദ്ദേഹം റവന്യൂസെക്ഷനിൽ സ്ഥിരം ഹെഡ്ക്ലാർക്കായി നിയമിക്കപ്പെട്ടു. ഒരു മാസത്തിനുള്ളിൽ കൊട്ടാരക്കര ആക്ടിംഗ് മജിസ്ത്രേട്ടായി. എന്നാൽ ദിവാൻജി മാറി, തൽസ്ഥാനത്തു് ദിവാൻബഹദൂർ എസ്സ്. ഗോപാലാചാര്യർ വന്നപ്പോൾ തിരിച്ചു് ഹജൂരിലേയ്ക്കു മടങ്ങേണ്ടിവന്നു. പുതിയ ദിവാൻജിക്കു് സന്ദർശനാവസരത്തിൽതന്നെ അദ്ദേഹത്തിന്റെ യോഗ്യതകൾ മനസ്സിലാകാഞ്ഞതിനാൽ ഇങ്ങനെ പറ്റിയതാണു്. ഒടുവിൽ തനിക്കു പറ്റിയ അബദ്ധം മനസ്സിലാക്കീട്ടു് അദ്ദേഹം പരമേശ്വരയ്യരെ ചരിത്രരേഖാസാരക്ഷണസമിതിയിലെ ഒരംഗമായി നിശ്ചയിച്ചതു് ആ രേഖകളുടെ ഭാഗ്യം. താമസിയാതെ തഹശീൽദാരുദ്യോഗവും നല്കി. 1085-വരെ പല താലൂക്കുകളിൽ ആ ഉദ്യോഗം വഹിച്ചശേഷം അദ്ദേഹം ഡിസ്ത്രിക്ടുമുൻസിഫായി നിയമിക്കപ്പെട്ടു. 1088-ൽ ഹജൂർ ആക്ടിംഗ്സിക്രട്ടറിയായി. ദിവാൻ സർ. എം. കൃഷ്ണൻനായർ ദിവാൻജിയായി വന്നപ്പോൾ, പ്രൈവറ്റുസിക്രട്ടറിയായി നിയമിക്കപ്പെട്ടതു് അദ്ദേഹമായിരുന്നു. 1100-ൽ കൊല്ലം ദിവാൻ പേഷ്കാരുദ്യോഗത്തിൽ പ്രവേശിച്ചു. നാട്ടുരാജ്യങ്ങൾ ഫെഡറേഷനിൽ ചേരുന്നതിനേ സംബന്ധിച്ചുള്ള കാര്യങ്ങളേപ്പറ്റി ആലോചിപ്പാൻ ഹാർക്കോട്ടുബട്ട്ലരുടെ നേതൃത്വത്തിൽ ഒരു കമ്മീഷൻ ഏർപ്പെടുത്തിയപ്പോൾ തിരുവിതാംകൂറിൽനിന്നും സമർപ്പിക്കേണ്ട മെമ്മോറാണ്ഡം തയാറാക്കുന്നതിനു് ദിവാൻ മി. വാട്സ് അദ്ദേഹത്തിനെയാണു് നിയോഗിച്ചതു്. രണ്ടുമാസത്തിനുള്ളിൽ തൃപ്തികരമായ ഒരു റിപ്പോർട്ടു തയ്യാറാക്കിക്കൊടുത്തു. എന്നാൽ ദിവാൻജി അതിനെ തുണ്ടുതുണ്ടായി കീറിക്കളഞ്ഞിട്ടു്, ഇരുന്ന ഇരുപ്പിനു വേറെ ഒന്നു് എഴുതി അയച്ചുവെന്നു് അസൂയാലുക്കൾ പറഞ്ഞുപരത്തി, വാസ്തവം ദൈവത്തിനറിയാമല്ലോ. പരമേശ്വരയ്യരുടെ മഹത്വത്തെപ്പറ്റി ബോധമുള്ളവരാരും അങ്ങിനെ പറയുകയില്ല.
1107-ൽ ലാൻഡ് റവന്യൂക്കമ്മീഷണരായി നിയമിക്കപ്പെട്ടു. ആ ഉദ്യോഗത്തിൽ നിന്നും 1107 ഇടവത്തിൽ പെൻഷൻ വാങ്ങി. ഒന്നിലധികം പ്രാവശ്യം ചീഫ്സെക്രട്ടറിയായി ആക്‍ടു ചെയ്തിട്ടുണ്ടെങ്കിലും, അവിടെ അദ്ദേഹത്തിനെ സ്ഥിരപ്പെടുത്തുന്നതിനു് ആ സ്ഥാനത്തിനു് ഭാഗ്യമുണ്ടായില്ല.
പഠിക്കുന്ന കാലത്തുതന്നെ അദ്ദഹം നിരവധി കാവ്യങ്ങൾ എഴുതിയതായും അവ എല്ലാം ഗുരുജനങ്ങളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചിരുന്നതായും ചരിത്രകാരന്മാർ രേഖപ്പെടുത്തീട്ടുണ്ടു്. എന്നാൽ അവയെല്ലാം കൈരളിയുടെ ദൗർഭാഗ്യത്താൽ നഷ്ടപ്പെട്ടുപോയത്രേ. കെ. രാമകൃഷ്ണപിള്ളയെ പത്രപ്രവർത്തനത്തിലും, ഒടുവിൽ കുഞ്ഞികൃഷ്ണമേനോനെ കവിതഎഴുത്തിലും ഉത്സാഹിപ്പിച്ചതു് അദ്ദേഹം ആയിരുന്നെന്നും, പരിചിതന്മാരെയും സ്നേഹിതന്മാരെയും കൈകൊടുത്തു് സരസ്വതീക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയെന്ന ആ പരിപാവനകർമ്മം ഈ സാഹിതീവല്ലഭൻ വിദ്യാർത്ഥിജീവിതത്തിൽതന്നെ ആരംഭിച്ചുവെന്നും ജീവചരിത്രപ്രണേതാക്കൾ പ്രസ്താവിച്ചുകാണുന്നു. പ്രസ്തുത സാഹിതീസേവകന്മാരുടെ ചരിത്രത്തിൽ ആ വസ്തുത പറഞ്ഞു കാണാത്തതു് തല്ലേഖകന്മാരുടെ വകതിരിവില്ലായ്മകൊണ്ടായിരിക്കാനേ തരമുള്ളു. അദ്ദേഹത്തിന്റെ കരാവലംബത്തോടുകൂടി സാഹിത്യലോകത്തിൽ ഉയർന്നുയർന്നു വന്നിട്ടുള്ളവരുടെ വിപുലമായ സംഖ്യകൂടി ചരിത്രത്തിൽ കാണിച്ചിരുന്നെങ്കിൽ ശങ്കയ്ക്കു വഴിയില്ലാതിരുന്നേനേ. സാഹിത്യവുമായി വലിയ ബന്ധമൊന്നുമില്ലാത്തതിനാൽ ഇതിനെപ്പറ്റി എനിക്കു ഖണ്ഡിതമായ അഭിപ്രായമൊന്നും പറയാനില്ല.
മലയാളിയിൽ പ്രസിദ്ധപ്പെടുത്തിയ ‘മൊട്ടുസൂചി’യാണു് നവീന പ്രസ്ഥാനത്തിനു ബീജാവാപം ചെയ്തതെന്നു ചരിത്രകാരന്മാർ പറഞ്ഞുകാണുന്നു. ആ സൂചി കണ്ടിട്ടില്ലാത്തതിനാൽ ആ അഭിപ്രായം ശരിയാണോ എന്നു നിർണ്ണയിക്കാൻ തരമില്ലാതെ വന്നതിൽ വ്യസനിക്കുന്നു. പിന്നീടു വളരെക്കാലം വരെയ്ക്കുള്ള അദ്ദേഹത്തിന്റെ കവിതകൾ വായിച്ചാൽ, തെളിവു് അവിശ്വാസ്യമെന്നേ പറവാൻ നിവൃത്തി കാണുന്നുള്ളു. അടുത്ത കൃതിയായ വഞ്ചീശഗീതി ഞാൻ പലകുറി വായിച്ചിട്ടുണ്ടു്. അതു് അന്നത്തെ രീതിക്കു് ഒരു നല്ല കവിതയായി ഗണിക്കപ്പെടാം. ഇതു് 1080-ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
അതേവർഷം തന്നെ അദ്ദേഹം മയൂരസന്ദേശത്തെ ഇംഗ്ലീഷിലേയ്ക്കു തർജ്ജിമചെയ്തു. അതിനേപ്പറ്റി ടി. രാമലിംഗംപിള്ള അവർകൾ ചെയ്തിട്ടുള്ള വിമർശം മാത്രമേ ഞാൻ വായിച്ചിട്ടുള്ളു. അഥവാ കണ്ടിരുന്നാൽ തന്നെയും ഇംഗ്ലീഷ് കവിതയായതുകൊണ്ടു് അതിനെ വിമർശിക്കാനുള്ള കെല്പു് എനിക്കില്ലതാനും. പക്ഷേ വലിയകോയിത്തമ്പുരാൻ സ്തുതിച്ചിട്ടുള്ള സ്ഥിതിക്കു് മി. രാമലിംഗംപിള്ളയുടെ ഖണ്ഡനത്തിനു് എന്തു വില?
1081-ൽ സജാതോദ്വാഹം എഴുതിത്തീർത്തു. അതിന്റെ ഒരു കാപ്പി കിട്ടിയാൽ കൊള്ളാമെന്നു് എനിക്കാഗ്രഹമുണ്ടായിരുന്നു. ചില ദിക്കിലൊക്കെ എഴുതിഅയച്ചുനോക്കി. ഒരു ഫലവുമുണ്ടായില്ല. ഞാൻ എഫ്. ഏ. ക്ലാസ്സിൽ പഠിച്ചുകൊണ്ടിരുന്നകാലത്തു് ബഹുമാനപൂർവം ഒരു കത്തു് ഗ്രന്ഥകാരനുതന്നെ അയച്ചുകൊടുത്തു. ഒരു കാപ്പി വി. പി. അയച്ചു തരണമെന്നായിരുന്നു അപേക്ഷ. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോൾ നിരാശാജനകമായ ഒരു മറുപടിയാണു കിട്ടിയതു്. ഒരു പക്ഷേ ഞാൻ സാഹിത്യാഭിമാനി അല്ലാതിരുന്നതിനാലായിരിക്കാം അദ്ദേഹം സഹായഹസ്തം നീട്ടാതിരുന്നതു്. ആ സങ്കടം എനിക്കുതീർന്നതു് സാഹിത്യചരിത്രം രണ്ടാംഭാഗത്തിന്റെ പ്രസിദ്ധീകരണത്തിനുശേഷം കോട്ടയ്ക്കൽ സാഹിത്യപരിഷത്തു കഴിഞ്ഞു തിരിച്ചു വന്നപ്പോഴാണു്. തിരൂർ സ്റ്റേഷനിൽവച്ചു് ആ മഹാമനസ്കൻ എന്നെ ആലിംഗനംചെയ്തു. തിരുവനന്തപുരത്തു വന്ന ഉടനേതന്നെ അതേവരെ അദ്ദേഹം എഴുതിയിരുന്ന കൃതികളുടെ കാപ്പികൾ എല്ലാം ഒരു പ്യൂൺവശം എനിക്കു് അയച്ചുതരികയും ചെയ്തു. അതിൽ ഒരു സുജാതോദ്വാഹവും ഉൾപ്പെട്ടിരുന്നു.
സുജാതോദ്വാഹം, ഉഷാപരിണയം ചമ്പുവിന്റെ അനുകരണമായിരുന്നു എന്നു ഹരിശർമ്മപ്രഭൃതികൾ പറയുന്നു. അതിലെ,
മാനംചേരുന്നമല്ലീശരമഹിതജയസ്തംഭശുംഭൽപതാകാ
സ്ഥാനംകൈക്കൊണ്ടു ദൃഷ്ടിക്കമൃതമഴപൊഴിക്കുന്നൊരത്തയ്യലാളെ
ആനന്ദാംഭോധിവീചീകലവികളിലനേകായിരം മജ്ജനംചെ-
യ്താനംഗാസ്ത്രാർത്തരാകും നൃപർമിഴി കുളിരെക്കണ്ടുകൊണ്ടാടിനിന്നാർ
എന്ന ഏറ്റവും മനോജ്ഞമായ ശ്ലോകം മഴമംഗലത്തിന്റെ ഛായതന്നെ എന്നു് വള്ളത്തോളും അഭിപ്രായപ്പെട്ടിട്ടുണ്ടത്രേ. ഈ രണ്ടു പ്രശംസകളിൽ കവിഞ്ഞു് ഒരു കൃതിക്കു് മറ്റെന്തുവേണം? അന്നു് കേരളവർമ്മപ്രാസം ഒപ്പിച്ചേ കവിത എഴുതാവു എന്ന നിർബന്ധം കവിയ്ക്കില്ലായിരുന്നു എന്നു തോന്നുന്നു.
‘പാതിവ്രത്യത്തൊടെന്നെപ്പരിചിലുപചരിച്ചിത്രനാൾ പാർത്ത നവ്യ-
ഖ്യാതിസ്ത്രീയെത്തനൂജാസഹിതമഹിതനാം ധൂർത്തെഴും പൃഥ്വിളേശൻ
ഹാ തിട്ടം കട്ടു കഷ്ടേ ഹരഹരവിധിയന്ത്രത്തിരിപ്പെന്നൊരേർപ്പാ-
ടാധിപ്പെണ്ണിന്നു വേൾപ്പാനശുഭതരമുഹൂർത്തത്തിലാചാര്യനായാൻ’
ഇത്യാദി ശ്ലോകങ്ങളിൽനിന്നു് അതിലുള്ള താല്പര്യം വ്യക്തമായിക്കാണാം. നാലാംപാദത്തിൽ മാത്രമേ പറ്റാതെ വന്നിട്ടുള്ളുവല്ലോ. പക്ഷേ കവിത എന്നതു പ്രാസമാണെന്നുള്ള ബോധം അന്നു് അദ്ദേഹത്തിനു വന്നുകഴിഞ്ഞില്ലായിരിക്കണം. സമഭാവനയാണു് പരമേശ്വരയ്യരുടെ വിശിഷ്ടഗുണം എന്നു് തച്ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുള്ളതിനോടു് ഞാനും യോജിക്കുന്നു. മുസ്ലീംഭടന്മാരെ വർണ്ണിച്ചിരിക്കുന്നതു നോക്കുക.
ഗോക്കളെബ്ഭക്ഷണം ചെയ്വോർ
ചകോരങ്ങൾക്കു തുല്യമായ്
ബ്രഹ്മചാരികളെപ്പോലെ
സമിത്തിൽ കൊതിയുള്ളവർ
ഗ്രാവംപോൽ പോർക്കളത്തിങ്കൽ
ദ്രവം തെല്ലറിയാത്തവർ
മാറിനെന്നതുപോൽ വീതി
കേറാനും വേണ്ടതുള്ളവർ
തുരുഷ്കഭൂമിപാലൻതൻ
കരുത്തുള്ളൊരു സൈനികർ
ഉരുക്കാൽ തീർത്ത മെയ്യുള്ളോ-
രൊരുത്തന്നോർക്കിൽ വർണ്ണ്യരോ?
എന്തോരു തുരുഷ്കജനബഹുമാനം?
ചാരംപൂശുന്നദേഹം ഝടിതി കഷണമായ് വെട്ടി യജ്ഞോപവീതം
പാരംഭഞ്ജിച്ചു കൈവർത്തനു വലയിടുവാൻ നൽകുവിൻ നിർവ്വിശങ്കം
സാരസ്യംപേർന്നൊരിസ്ലാംമതമിളയിൽ മുറയ്ക്കുല്ലസിക്കുന്നതിന്നും
വേരറ്റീഹിന്ദുരാജ്യം മുടിയുവതിനുമായ് വേലചേലോടുചെയ്വിൻ
ചൂഡാലേശംവഹിയ്ക്കും തലകളരിയുവിൻ ഗോക്കളെക്കൊന്നുതിന്മിൻ
പേടാമ് നായങ്ങളെല്ലാം ദഹനനിലെറിവിൻക്ഷേത്രസാർത്ഥം തകർപ്പിൻ നാടാകെത്തീകൊളുത്തിൻ നിലമുടയശിലാലോഹപത്രങ്ങൾ കണ്ടാ-
ലൂഢാടോപം പൊടിപ്പിൻ ത്രിപഥഗയിലമേദ്ധ്യത്തെ നിത്യം കലക്കിൻ
ഈ ശ്ലോകങ്ങളിൽ എനിക്കു് ഒന്നുരണ്ടംശങ്ങളാണു് ഏറ്റവും പിടിച്ചതു്. “യജ്ഞോപവീതം പാരം ഭഞ്ജിച്ചു് കൈവർത്തനു വലയിടുവാൻ നൽകുന്ന”തും “ഗംഗയിൽ അമേദ്ധ്യം കലക്കുന്നതും” കൈവർത്തൻമാരും ഭാരതീയരാണല്ലോ. അവരെ വശപ്പെടുത്താൻ വല്ലതും കൊടുക്കുന്നതു നന്നു്; അതിനാൽ യജ്ഞോപവീതം അവർക്കു് കൊടുത്തേക്കുക വലകെട്ടാനായിട്ടു്–പുത്തൻകൂറ്റുഭാഷയാണു് ക്ഷമിക്കണം. എന്നാൽ അവർ ഹിന്ദുക്കളായതുകൊണ്ടു്, ദത്തവസ്തു അവർക്കു് ഉപയോഗപ്പെടാതിരിക്കണം. അതിനായിട്ടാണു് ‘പാരം’ഭഞ്ജിക്കുന്നതു പൂണൂൽ പോയാൽ പിന്നെ ഹിന്ദുമതം തുലഞ്ഞു എന്നതു്, അനുക്തസിദ്ധമാണല്ലോ. എന്തൊരു ബുദ്ധി നോക്കുക ഗംഗാസ്നാനം ലഭിച്ചാലേ മുക്തി ലഭിക്കൂ അതിൽ അമേദ്ധ്യം കലക്കിയാൽ ഹിന്ദുക്കൾക്കു് മുക്തിയുണ്ടാവുകയില്ല. അങ്ങനെ അവർക്കു് ഇഹവും നാസ്തി; പരവും നാസ്തി എന്ന അവസ്ഥ വന്നുചേരും.
കാലാൾ സംസ്കൃതപദമൊടു
മലയാളം ചേർന്നൊരൊറ്റവാക്കവരിൽ
പാരം സാദികൾ നിർജ്ജര-
വാരപ്രമദാമനഃപ്രസാദികൾപോൽ.
കവിത ഹൃദയത്തെ ആഹ്ളാദിപ്പിക്കാനുള്ള ഒരു വസ്തുവാണെന്നു ചില മഠയന്മാർ പറയുന്നു. പരമേശ്വരയ്യരുടെ അഭിപ്രായമതല്ല. ഈമാതിരി പദ്യങ്ങളുടെ അർത്ഥം കണ്ടുപിടിച്ചു കണ്ടുപിടിച്ചാണു് ബുദ്ധിക്കു തെളിച്ചം ഉണ്ടാകേണ്ടതു്.
പരമേശ്വരയ്യരുടെ അടുത്ത കൃതി അദ്ദേഹത്തിന്റെ ചരിത്രകാരന്മാരുടെ വാക്കിൽ പറഞ്ഞാൽ ‘മലയാളത്തിലെ അദ്വിതീയ മഹാകാവ്യമായ ഉമാകേരളമാണു്. “മാഘത്തെ അനുകരിച്ചു് ഒരു മഹാകാവ്യം പന്തളത്തു കേരളവർമ്മ തമ്പുരാനും നൈഷധത്തെ അനുകരിച്ചു് ഒന്നു ചരിത്രനായകനും എഴുതണമെന്നു് അവരിരുവരുകൂടി തീരുമാനിച്ചുവത്രേ. ശ്രീ രാമചന്ദ്രവിലാസത്തിൽ ‘സംസ്കൃതശ്ലോകങ്ങളുടെ ആശയപരിവർത്തനം അധികമായുണ്ടായിരുന്നതും ശബ്ദാർത്ഥങ്ങൾക്കു നിഷ്കർഷയില്ലാതിരുന്നതും കണ്ടപ്പോൾ ആ ന്യൂനതകൾ കൂടാതെയുള്ള ഒരു മഹാകാവ്യം നിർമ്മിക്കണമെന്നുണ്ടായ അഭിനിവേശമാണു് ഇവരെ പ്രധാനമായി അതിലേയ്ക്കു പ്രേരിപ്പിച്ചതു്. ഇവരുടെ ഉദ്യമമറിഞ്ഞാണു് വള്ളത്തോൾ ചിത്രയോഗമെഴുതാൻ ആരംഭിച്ചതു്. അന്യൂനമായ ഒരു മഹാകാവ്യം രചിക്കണമെന്നേ അവർക്കു് ഉദ്ദേശമുണ്ടായിരുന്നുള്ളു. പക്ഷേ രണ്ടെണ്ണമായിപ്പോയി. അധികസ്യ അധികം ഫലം. പന്തളത്തിന്റെ മഹാകാവ്യത്തിൽ സംസ്കൃതശ്ലോകങ്ങളുടെ പരിവർത്തനമൊന്നുമില്ലെന്നു് നാം കണ്ടുവല്ലോ; അഥവാ ഒന്നോ രണ്ടോ, അല്ല പത്തോ പതിനഞ്ചോ, പുരോഭാഗികൾ കണ്ടുപിടിച്ചാലും സാരമില്ല. എന്നാലും അന്യൂനം അന്യൂനം തന്നെ. എന്നാൽ കൊട്ടാരക്കര ഇരുന്നു പന്തളവും ഉള്ളൂരും കൂടി നിശ്ചയിച്ചതിനെ മണപ്പിച്ചറിഞ്ഞു് വള്ളത്തോളും ഒരു മഹാകാവ്യരചനയ്ക്കു പുറപ്പെട്ടതു് ക്ഷന്തവ്യമായില്ല. 1089-ൽ ഉമാകേരളം പ്രസിദ്ധീകരിക്കപ്പെട്ടു. വലിയകോയിത്തമ്പുരാൻ ഭാഷാശ്രീഹർഷൻ എന്ന സ്ഥാനവും അദ്ദേഹത്തിനു നൽകി.
ഉമാകേരളം അന്യൂനമാണെന്നു കവിയ്ക്കുതന്നെ നിശ്ചയമുള്ള സ്ഥിതിക്കു്, അതിൽ ന്യൂനത കണ്ടുപിടിക്കാനുള്ള ശ്രമം വ്യർത്ഥമാണു്.
ശ്രീ ഹർഷനെ അനുകരിക്കാൻ പുറപ്പെട്ട മഹാകവിയുടെ ആദ്യശ്ലോകം, ‘ശ്രീക്കേറ്റ’ ഇത്യാദി കർണ്ണപരുഷമായ ശബ്ദങ്ങൾ നിറഞ്ഞതാണെന്നിരുന്നാലും, “അത്യുത്തരസ്യാം ദിശി ദേവതാത്മാ” എന്ന കുമാരസംഭവം ശ്ലോകത്തിന്റേയോ “അസ്തിശ്രിയസ്സത്മസുമേരുനാമാ” എന്ന ശ്രീകൃഷ്ണവിലാസം ശ്ലോകത്തിന്റേയോ അനുകരണംപോലെയാണിരിക്കുന്നതു്. പക്ഷേ ഭ്രമംകൊണ്ടു് അങ്ങിനെ തോന്നുന്നതായിരിക്കാം. കവി സഹ്യാദ്രിയുടെ വർണ്ണനയോടു കൂടിയല്ലാതെ കവിത ആരംഭിക്കുന്നതെങ്ങനെ? വർണ്ണന ‘പൊടിതകൃത’യായിട്ടുണ്ടെന്നേ പറവാനുള്ളു. അവിടവിടെ പൂർവ്വകവികളുടെ ആശയങ്ങൾ പകർന്നിട്ടുണ്ടെന്നു വല്ലവരും പറഞ്ഞാൽ, ഞാൻ അതു വിശ്വസിപ്പാൻ തയ്യാറില്ല. കവിയും തച്ചരിത്രകാരന്മാരും പറഞ്ഞിട്ടുള്ളതിനെ മാത്രമേ ഞാൻ വിശ്വസിക്കൂ. കവി വശ്യവാക്കാണു്. അദ്ദേഹംതന്നെ അതു സമ്മതിച്ചിട്ടുമുണ്ടു്. ”നല്ല ഗിരീശനായാൽ ഭാഷയ്ക്കുവന്നു കുറവിന്നവകാശമുണ്ടോ?” ഗിരീശൻ പരമേശ്വരനാണല്ലോ. നാം സാധാരണ ആ പേരിൽ അറിയുന്ന പരമേശ്വരനിൽനിന്നു തന്നെ വ്യാവർത്തിപ്പാനായിട്ടായിരിക്കണം ‘നല്ല ഗിരീശൻ’ എന്നൊരു വിശേഷണം കൂടി ചേർത്തിരിക്കുന്നതു്. ഈ കവീശ്വരന്റെ വാചാലത സുപ്രസിദ്ധമാണല്ലോ. അദ്ദേഹം ആ വിഷയത്തിൽ ശാസ്ത്രകാരന്മാരെപ്പോലെയാണു്. സസ്യശാസ്ത്രകാരൻ കടുകുമണിയെപ്പോലുള്ള ഒരു സസ്യത്തെ കുറിക്കുന്നതിനു് “ഡഡബഡാലിക്കാ ഇൻഡിക്കാ” എന്നൊക്കെ നീണ്ടു നീണ്ട പേരിടും. അതുപോലെ ഈ കവി ഒരു നിസ്സാരകാര്യത്തെ വർണ്ണിക്കാൻ നീണ്ടു നീണ്ട പദങ്ങൾ തെരുതെരെ പ്രയോഗിക്കുന്നതു കാണാം. ഒരു പ്രസംഗമായാൽ പറയാനുമില്ല. നാമാരും കേട്ടിട്ടില്ലാത്ത പദങ്ങൾ ധാരധാരയായി പ്രവഹിക്കുന്നതു കണ്ടു് ആളുകൾ അമ്പരന്നു പോകാതിരിക്കയില്ല. ആദികവിയായ വാല്മീകിയുടെ കൃതിതൊട്ടു് ഇതേവരെ ഉണ്ടായിട്ടുള്ള പ്രസാധിതങ്ങളും അപ്രസാധിതങ്ങളുമായ ഗ്രന്ഥങ്ങളിൽ നിന്നു് ആയിരക്കണക്കിനുള്ള ശ്ലോകങ്ങൾ ഉദ്ധരിച്ചിരിക്കയും ചെയ്യും. ആകെക്കൂടി “അഹോ പാണ്ഡിത്യ! അഹോ വാഗ്മിത!” എന്നു ശ്രോതാക്കൾ വിസ്മയാധീനരായി സാലഭഞ്ജികകൾ പോലെ സ്തംഭിച്ചിരുന്നുപോകുന്നതു് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ടു്. അങ്ങിനെയുള്ള ഒരു കവിയുടെ വർണ്ണന ചമല്ക്കാരപൂർണ്ണമല്ലാതെ വരുമോ?
മേട്ടുംപുറത്തു ഹിമമന്തിയിലെത്തിയാന്ധ്യം
കൂട്ടുന്നനേരമനിമേഷർ, തടസ്ഥമെന്യേ
വേട്ടുള്ളൊരോമനകൾ കണ്ണുമിഴിച്ചുനില്ക്കെ-
ക്കാട്ടുന്നു കാടുകൾ പരാംഗനമാരുമായി.
പാരിച്ച ദുഷ്ടമൃഗ പക്ഷിഗണത്തെ വേട്ട-
പ്പോരിൽ ജയിച്ചിവിടെ മേവിന ഭൂതനാഥൻ
ഹാരിത്വമാർന്നമരപങ്ക്തി പൊഴിച്ചിടും പൂ-
മാരിത്തണുപ്പരുവിയിൽ തല കാട്ടിടുന്നു.
വ്യാലം വിഭുതിയിവപൂണ്ടഖിലാഗമങ്ങൾ-
ക്കാലംബമായ്, ഭൃതഗുഹത്വമൊടൊത്തുകൂടി
കോലം ശിവാകലിതമാക്കിടുമിഗ്ഗിരീന്ദ്രൻ
ശ്രീലദ്വിജാധിപനെ മൗലിയിലേന്തിടുന്നു
തിട്ടെമ്പടിക്കുടയ വിന്ധ്യനിൽനിന്നു താൻതാ-
ഴ്പൊട്ടെയ്ക്കിറങ്ങിയലയാഴിയിലെത്തുവോളം
മുട്ടെക്കിടക്കുമിതു ദക്ഷിണഭാരതത്തിൻ-
നട്ടെല്ലുപോലെ വിലസുന്നു നവാഭമായി.
എന്തൊരു പദപ്രവാഹം! ഒടുവിലത്തെ ശ്ലോകം വിശേഷിച്ചു് എത്ര കർണ്ണമധുരം! രണ്ടാംശ്ലോകത്തിൽ “മാരിത്തണുപ്പാണരുവിയിൽ തല കാട്ടിടുന്നതെന്നു്” ആരെങ്കിലും അർത്ഥം പറയുന്നപക്ഷം, അവരോടു് അല്പം വ്യാകരണം പഠിച്ചിട്ടുവരൂ എന്നു പറയാനേ തരമുള്ളു. മലയാളരാജ്യത്തു താമസിക്കുന്ന സ്ത്രീജനങ്ങൾ വല്ലാത്തവരാണു്. അവർക്കു പേടിയേ ഇല്ല. വല്ല പുരുഷന്മാരും ഈ നാട്ടിൽ കാൽകുത്തിപ്പോയാൽ കടന്നുപിടികൂടും. തെരുതെരെ ചുംബിക്കും. പിന്നെ അവർക്കു രക്ഷയില്ല. അതു് അവർക്കു് ഒരു വിനോദമാണു്. നോക്കുക:
ഭീവിട്ടു കൂന്തൽവല, ചുണ്ടിരബാഹുപാശം
ഭൂവില്ലപാംഗവിശിഖം മുഖചന്ദ്രഹാസം
ഈ വിശ്രുതായുധഗണം കലരും വധുക്കൾ
ഭാവിപ്പു തത്ര യുവഹൃന്മൃഗയാവിനോദം.
ഇങ്ങനെയുള്ള കേരളത്തിൽ തിരുവനന്തപുരം എന്നൊരു നഗരിയുണ്ടു്. അതിനെ “കണ്ടാൽ വിശപ്പു മറയും” “തണ്ടാർ മകൾ പ്രിയനതിങ്കലുറക്കാണു്.” അതിനാൽ അവിടെ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നതേ ഇല്ല. വല്ലവരും വല്ല കൊടുമയും കാണിക്കുമ്പോൾ “പത്മനാഭാ! നീ ഉറക്കമാണോ?” എന്നു നാം ചോദിക്കാറില്ലേ? പരമാർത്ഥം അങ്ങനെയാണെന്നു കവി പറയുന്നു.
അങ്ങനെയുള്ള തിരുവനന്തപുരത്തു് ആദിത്യവർമ്മ എന്നൊരു രാജാവു് ബാഹുബലം ഒഴിച്ചുള്ള സകല ഗുണങ്ങളോടുംകൂടി വാണിരുന്നു.
തട്ടിപ്പറിപ്പു കലഹം കൊലതൊട്ടനേകം
മട്ടിന്നു ദുഷ്ടതകൾ ഭൂപബലക്ഷയത്താൽ
നാട്ടിൽ പെരുത്തു മൃഗയയ്ക്കധീനമായ
കാട്ടിന്നകത്തു കടുവന്യമൃഗങ്ങൾപോലെ.
ഇങ്ങനെയുള്ള ദുരവസ്ഥയ്ക്കു കാരണം എട്ടുവീടരായിരുന്നത്രേ. പക്ഷേ അവർ തനിച്ചല്ലായിരുന്നുതാനും.
ആ രാജവൈരികളെയെട്ടരയോഗമെന്നു
പേരാർന്നഗോഷ്ഠിയിലെഴും ദ്വിജർ നാടടക്കാൻ
നേരായ്ത്തുണച്ചു, കടുവേനലിൽ വീടെരിപ്പാൻ
പാരാതെ പാവകനെ മാരുതനെന്നപോലെ.
എട്ടരയോഗക്കാരിൽപെട്ട ദ്വിജന്മാർ നാടടക്കുന്നതിനു് ആ രാജവൈരികളെ സഹായിച്ചു എന്നാണല്ലോ ഇവിടെ പറഞ്ഞിരിക്കുന്നതു്. നാടു് ആർക്കടക്കാൻ–എട്ടുവീടർക്കാണെന്നു് ഉപമ വ്യക്തമായിക്കാണിക്കുന്നു. കവിയുടെ സഹായത്തോടുകൂടി നാഗമയ്യാ എഴുതിയതായി പറയപ്പെടുന്ന ചരിത്രത്തിലും, അക്കാലത്തുണ്ടായിട്ടുള്ള മറ്റു ചരിത്രങ്ങളിലും, എട്ടുവീടർ പോറ്റിമാരുടെ ആൾക്കാരായിരുന്നു എന്നേ പറഞ്ഞിട്ടുള്ളു. ഇന്നത്തെ ചരിത്രകാരന്മാർ അതുപോലും സമ്മതിക്കുന്നുമില്ല. എനിക്കു തോന്നുന്നതു പരമേശ്വരയ്യരുടെ മേൽനോട്ടത്തിൽ സുരക്ഷിതമായിത്തീർന്നിരുന്ന രേഖകൾ പുതിയ ചരിത്രകാരന്മാർ കണ്ടിരിക്കാൻ ഇടയില്ലെന്നാണു്. അല്ലെങ്കിൽ ഒരു സപ്താഹത്തിനുള്ളിൽ മറ്റാർക്കും സാദ്ധ്യമാകാത്ത പട്ടാള ചരിത്രനിർമ്മാണം സാധിച്ച ചരിത്രനിഷ്ണാതൻ–ഹരിശർമ്മപ്രഭൃതികൾ പറയുമ്പോലെ മറ്റു ഗവേഷകന്മാരെല്ലാം യാതൊരു മഹാശയന്റെ സന്നിധിയിലാണോ ഗവേഷകമ്മന്യരായി ഭവിക്കുന്നതു്–ആ ഗംഭീര ചരിത്രാന്വേഷി–നാഗമയ്യായ്ക്കു പേരും പെരുമയും ഉണ്ടാക്കിക്കൊടുത്ത മഹാശയൻ—പറയുന്നതിനു് എതിരായി എട്ടുവീടർ എന്നൊരു കൂട്ടരേ ഇല്ലായിരുന്നുവെന്നോ, ആദിത്യവർമ്മമഹാരാജാ തെക്കെങ്ങാണ്ടോ വച്ചു് സ്വാഭാവിക കാരണങ്ങളാൽ നാടുനീങ്ങിയെന്നോ അഭിപ്രായപ്പെടാൻ അവർ മുതിരുമായിരുന്നോ? ചരിത്രഗവേഷണം കുറെ പാടുള്ള കാര്യമാണു്. അതു് നമ്മെപ്പോലുള്ള സാധാരണന്മാർക്കു സാധിക്കുകയും മറ്റുമില്ല. അതു നില്ക്കട്ടെ. ഈ മഹാരാജാവിനു രവിവർമ്മ എന്നൊരു മന്ത്രിയുണ്ടായിരുന്നു.
കൂറ്റന്നു തക്ക ചുമൽ മുട്ടുതൊടുന്ന കൈകൾ
മാറ്റമ്പി നിർഭരമുയർന്ന തടിച്ച മേനി
ഊറ്റംനിറഞ്ഞ മുഖലക്ഷ്മി, വിരിഞ്ഞ വക്ഷ-
സ്സേറ്റംകരുത്തുമവനാണ്ടു രിപ്പുക്കൾഭീയും
“മാറ്റമ്പി” എന്ന പ്രയോഗത്തിന്റെ സ്വാരസ്യം നോക്കുക. വെറുതെ സ്തുതിക്കയാണെന്നു് ആളുകൾ തെറ്റിദ്ധരിക്കരുതു്. അതു് എനിക്കു വശമില്ലാത്ത ഒരു കാര്യമാണു്. പദങ്ങളെ വേണ്ടിടത്തു് അറിഞ്ഞു പ്രയോഗിക്കാൻ വാസ്തവത്തിൽ അദ്ദേഹത്തിനു മാത്രമേ വശമുള്ളു വേണമെന്നുണ്ടെങ്കിൽ വേറെയും ഇത്തരം ചില പ്രയോഗരത്നങ്ങൾ ചൂണ്ടിക്കാണിച്ചുതരാം.
“മൂലത്തെപ്പിന്നിൽ നിർത്തുന്നതിനു വിരുതേറുന്ന പൂരാടനാളിൽ” ഇതൊരു മംഗളപദ്യത്തിലുള്ളതാണു്. മൂലവും പൂരാടവും ഇങ്ങനെ ഘടിപ്പിക്കാൻ മറ്റാർക്കു സാധിക്കും.
അതുപോലെതന്നെ പദങ്ങൾക്കു് ഇല്ലാത്ത അർത്ഥം ഉണ്ടാക്കിക്കൊടുക്കുന്നതിനും അദ്ദേഹത്തിനു കഴിയും. നോക്കുക–എട്ടുവീടരെ വർണ്ണിക്കുന്ന ദിക്കിൽ
ഹുങ്കാളുമപ്പുരുഷർ നല്ലവരെന്നുവച്ചു
മൻ കാക്കുവോനവരെയേറ്റവുമാദരിച്ചു.
‘മൻ’ തമിഴിൽ പോലും ഒരു അശൈച്ചൊല്ലാണു്. അതിനു് ‘മന്നു്’ എന്നർത്ഥമേയില്ല. ‘മൻ’ രാജാവു്. മന്നു് ഭൂമി. ഇങ്ങനെയാണു് തമിഴിലെ അർത്ഥം. മലയാളത്തിലും ‘മൻ’ എന്നു പ്രയോഗിച്ചു കണ്ടിട്ടില്ല. എന്നിട്ടും നമ്മുടെ കവിയ്ക്കു് ഒരു കൂസലുമില്ല.
‘ഋഷീണാം പുനരാദ്യാനാം
വാ ചമർത്ഥോഽനുധാവതി’
എന്നു് അദ്ദേഹത്തിനു് അറിയാം.
യദ്യദാചരതിശ്രേഷ്ഠ-
സ്തത്തദേവേതരോജനഃ
എന്ന പ്രമാണമനുസരിച്ചു് മറ്റുള്ളവർ അദ്ദേഹത്തിനെ പിന്തുടർന്നുകൊള്ളുകയും ചെയ്യും.
മഹാരാജാവിനു് ഒരു പുത്രി ജനിച്ചു.
പൂമാതു പാല്ക്കടലിനെന്നകണക്കമേയ
ഭൂമാവെഴുന്നൊരു കുമാരി നൃപന്നുദിച്ചു
ആ മാന്യതന്നുടലൊക്കളി മൂടിനിന്ന
കൗമാരമാം തിരയെ യൗവനബാഹു നീക്കി.
ഇതു കേട്ടു്, ജനിച്ച ഉടനേതന്നെ ആ കുമാരി യൗവനം പ്രാപിച്ചു എന്നു ധരിക്കത്തക്ക അരസികന്മാർ നമ്മുടെ നാട്ടിലില്ലല്ലോ. ബാല്യകൗമാരങ്ങളിൽ വർണ്ണിപ്പാനെന്തിരിക്കുന്നു? അതുകൊണ്ടു വിട്ടുകളഞ്ഞതാണു്. അതുപോലെതന്നെ,
വർഷർത്തുവൊത്ത നിലമെന്നതുപോലെ സാരോൽ-
ക്കർഷം വസന്തമരുളും മലർവാടിപോലെ
വർഷർത്തു നീങ്ങിവിലസും മുഴുതിങ്കൾപോലെ
ഹർഷത്തെനല്കി ജനതയ്ക്കവൾ യൗവനത്തിൽ.
എന്ന പദ്യത്തിൽ ‘വർഷർത്തു’വിനെ ആവർത്തിച്ചതു ഭംഗിയായില്ലെന്നു പറയുന്നവരുണ്ടെങ്കിൽ ഞാൻ ചോദിക്കും അവരോടു് (പുത്തൻകൂറ്റുഭാഷയിൽ തന്നെ ആകാം):
“ഹേ യോഗ്യ! തനിക്കാഗ്രഹം കൈരളീമഹിളയ്ക്കു മംഗല്യമറ്റുപോകണമെന്നു്; മഹാകവിക്കാഗ്രഹം അങ്ങനെ ഒരു ദുരവസ്ഥ അവൾക്കു വന്നുചേരരുതെന്നു്–ഇതിൽ ഏതാണു് അഭികാമ്യം? ഒരുത്തനെ കൊന്നും ഒരു കുടുംബത്തെ രക്ഷിക്കണം; ഒരു കുടുംബത്തെ നശിപ്പിച്ചും ഒരു കരയെ രക്ഷിക്കണം–എന്നൊക്കെയല്ലേ ധർമ്മശാസ്ത്രം വിധിച്ചിട്ടുള്ളതു്. അതുപോലെ ഒരു വാക്കു് ആവർത്തിച്ചാലും വേണ്ടില്ല. കവിതയുടെ തിരുമംഗല്യത്തെ രക്ഷിച്ചേ കഴിയൂ.”
ആ കുമാരിക്കു് കണ്ണു്, മൂക്കു്, ചുണ്ടു്–ഇത്യാദി എല്ലാം ശരിയായിട്ടു്–എന്നു വച്ചാൽ മഹാകാവ്യറഗുലേഷൻ അനുസരിച്ചുണ്ടായിരുന്നു. ഒന്നു രണ്ടു വിശേഷമുള്ളതു് മാത്രമേ ഇവിടെ ചേർക്കാൻ തരമുള്ളു.
‘അന്നിർമ്മലാംഗിയുടെ കണ്ണുകൾ, മുന്നിൽ മൂക്കു,
പിന്നിൽ ശ്രവസ്സു തടവിങ്ങനെ രണ്ടുപാടും
വന്നിങ്ങുമങ്ങുമുടലും, വിധി വേർപിരിച്ചി-
ട്ടൊന്നിച്ചിടാത്ത, കരിമീനിണപോലെ മിന്നി’
ഇതു് ഒരു വിശേഷമാണു്.
രണ്ടായിരം ജലധരങ്ങൾ തുടർച്ചയായ്ത്തൽ-
ത്തണ്ടാരുകണ്ടടിയിൽവന്നു ജലംതിരക്കി
തിണ്ടാടുമാറമലതൻകുഴൽ നീണ്ടിരുണ്ടു
കൊണ്ടാഭപൂണ്ടിടതിരണ്ടു ചുരുണ്ടുമിന്നി.
രണ്ടായിരം എന്നു വച്ചാൽ–ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിഒൻപതും ഒന്നും– ജലധരങ്ങൾ അവളുടെ കാൽത്തണ്ടാരു കണ്ടിട്ടു് അതിനു താഴെ ജലം ഉണ്ടായിരിക്കണം എന്നു തീർച്ചപ്പെടുത്തിയിട്ടു് ചുമടുണ്ടോ? ചുമടുണ്ടോ? എന്നു് തിരക്കിത്തിണ്ടാടുമാറു് അവളുടെ കേശങ്ങൾ നീണ്ടു്–ഇരുണ്ടു്–ആഭ പൂണ്ടു്–തിരണ്ടു് ചുരുണ്ടങ്ങനെ മിന്നി. ചാലക്കമ്പോളത്തിൽ ആരെങ്കിലും സാമാന്യം ഭേദപ്പെട്ട ഒരാൾ ചെന്നാൽ ‘ചുമടുണ്ടോ ചുമടുണ്ടോ’ എന്നു ചോദിച്ചുകൊണ്ടു് അടുത്തുകൂടാറുള്ളതിനെ ഈ പദ്യം അനുസ്മരിപ്പിക്കുന്നു–തലമുടി നീണ്ടുചുരുണ്ടിരുന്നതു് കുടക്കാലുപോലെ ആണോ എന്നു് അരസികന്മാരേ ചോദിക്കൂ. പറ്റുവള്ളികൾ കണ്ടിട്ടുള്ളവർക്കു് ഈ സംശയത്തിനേ വഴിയില്ല–തലമുടിക്കു കുറേ നീളം കൂടുമെന്നു മാത്രം. സാധാരണ പെണ്ണുങ്ങളുടെ തലമുടിയിൽ നിന്നു് ഇവളുടെ കേശത്തിനുള്ള പ്രധാന വ്യത്യാസമിതായിരുന്നു. ഒരുപക്ഷെ തലമുടി നിലത്തു തൊട്ടതിനുശേഷവും പിന്നെയും വളർന്നപ്പോൾ, പടവലങ്ങയുടെ മട്ടിൽ ഒന്നു ചുരുണ്ടു എന്നും വരാം. ‘തിരക്കിത്തിണ്ടാടുമാറു്’ എന്നി ദിക്കിലെ ‘ആറിനു’ അതിന്റെ സാക്ഷാത്തായ എന്നു വച്ചാൽ അംഗീകൃതമായ അർത്ഥം സ്വീകരിച്ചാൽ ദുർഘടം നേരിടും എന്നുകൂടി വായനക്കാർ ഓർത്തുകൊള്ളണം.
രക്താധരോർദ്ധ്വമുഖരശ്മി പതിഞ്ഞഞാത്തിൻ-
മുക്താഫലത്തെ നവദാഡിമബീജമെന്നായ്
കൊത്താൻവരുന്ന ശുകിതന്നുടെ കൊക്കുപോലാ
നൽത്താമരാക്ഷിയുടെ നാസികയുല്ലസിച്ചു.
മന്നാകെ വെന്നു മഹിതദ്ധ്വജപംക്തി നാട്ടാൻ
സന്നാഹമാർന്നരുളിടും സ്മരസാൎവഭൗമൻ
അന്നാൾ വഹിപ്പൊരു മലർക്കുണതീർന്നിടാതാ
പൊന്നാവനാഴിയിവളെന്നു നിനയ്ക്കമാരും.
ഇത്യാദി പലേ ശ്ലോകങ്ങളിലും പൂർവ്വ കവിചുംബിതങ്ങളായ ആശയങ്ങളെ കാണുന്നവർക്കു് മതിവിഭ്രമമോ മറ്റോ പിടിപെട്ടിരിക്കണം. അവർ,
ആ മങ്കതൻ മൊഴിയൊടൊറ്റയിൽ മല്ലടിച്ചുൾ-
പ്പൂമങ്ങിവീണൊരു വിപഞ്ചിയെ മന്നിടത്തിൽ
നാമന്നുതൊട്ടു തടവെന്നിയെ വീണയെന്ന
നാമത്തിലിന്നുമറിയുന്നതിലെന്തു ചരിത്രം.
എന്ന ശ്ലോകം വായിച്ചുനോക്കട്ടെ.
ചുറ്റും ദ്വിജങ്ങളെയടുക്കിയ വക്ത്രമാണ്ടാൽ
പറ്റും ദ്വിജേശമുഖിയെന്നഭിധാനമാർക്കും
മുറ്റും ദ്വിജേശനവനുള്ള നിസർഗ്ഗമാനം
വിറ്റുണ്ടു വക്ത്രമജനേകിയവൾക്കുമാത്രം.
എന്ന ശ്ലോകത്തെ,
ഹൃതസാരമിവേന്ദുമണ്ഡലം
ദമയന്തീവദനായ വേധസാ
കൃതമദ്ധ്യ ബിലം വിലോക്യതേ
ധൃതഗംഭീര ഖനീഖനീലമ.
എന്ന നൈഷധീയശ്ലോകത്തോടു് സാദൃശ്യപ്പെടുത്തി നോക്കട്ടെ–അപ്പോൾ കാണാം അഭിനവ ഹർഷന്റെ മെച്ചം.
അദ്ദേഹത്തിന്റെ ഔചിത്യബോധവും രസികതയും പ്രസ്പഷ്ടമാകുന്നതു് മറ്റൊരു സംഗതിയിലാണു്. ശ്രീ ഹർഷൻ പാദങ്ങൾവരെയുള്ള എല്ലാ അവയവങ്ങളേയും വർണ്ണിക്കുമ്പോൾ, നമ്മുടെ കവിയാകട്ടെ തലമുടി, മുഖം, കുചങ്ങൾ, നാഭി, തുട മുതലായി രസികദൃഷ്ടി പതിയാറുള്ള ഭാഗങ്ങൾ മാത്രമേ കാണുന്നുള്ളു.
ആ യുവതിയുടെ ‘അൻപാകെ’ ‘തമ്പാനെ വിട്ടിതരനിൽ കുടിവച്ചതില്ല’ത്രേ.
വമ്പാർന്നിടുംനദി പയോധിയെവിട്ടു കൂപം-
തൻപാർശ്വമെത്തി നിലനിന്നറിവില്ലയല്ലോ
ഇതും നവമായ ഉല്ലേഖമല്ലെന്നു പറയുന്നവർ പരമേശ്വരയ്യരുടെ ചരിത്രകാരന്മാരെ–അല്ല കവിയത്തന്നെയും–അവിശ്വസിക്കയാണു ചെയ്യുന്നതു്.
തമ്പാന്റെ പേരിൽ ഈ വിധം തന്റെ മകൾക്കുണ്ടായ അഭിനിവേശത്തെ രാജാവു് അഭിനന്ദിക്കാതിരുന്നുമില്ല. എന്നാൽ എട്ടുവീടർ ‘വെൺപട്ടിൽ മൂടിയൊരു പാഴ്ക്കിണറെന്നപോലെ വൻപിട്ടിലല്പഹസിതത്തെ വെളിക്കു കാട്ടി’ക്കൊണ്ടു് രാജസന്നിധിയെ പ്രാപിച്ചു് തമ്പാനെ ഒട്ടുവളരെ ദുഷിക്കയും അവിടുത്തെ ഹൃദയത്തിൽ ദുശ്ശങ്കാബീജം വിതയ്ക്കയും ചെയ്തു. തൽഫലമായി അവിടുത്തെ ഹൃദയത്തിൽ ‘കമ്പിത്തപാലിൽ മൊഴിപോവതിൽ നൂറിരട്ടി’വേഗത്തിൽ പലേമാതിരി ചിന്തകൾ എഴുന്നു. ‘കമ്പിത്തപാലിൽ മൊഴിപോവതു്’ ഹാ എത്ര മനോജ്ഞമായ ഉല്ലേഖം. ഇതാണു് ഒന്നാംസർഗ്ഗത്തിന്റെ ചുരുക്കം.
രണ്ടാം സർഗ്ഗത്തിൽ “ജനത്തെ നിർമ്മിച്ച നിലയ്ക്കു നിർത്തു”ന്ന നിദാഘയുടെ വരവും, രാജമന്ദിരത്തിന്റെ തീവയ്പും, മന്ത്രിയുടെ പതനവും വർണ്ണിക്കപ്പെട്ടിരിക്കുന്നു. നിദാഘയുടെ കാഠിന്യത്താൽ ജനങ്ങൾ സൂര്യനെ അധിക്ഷേപിച്ചുതുടങ്ങി. അവർ,
മിഴിച്ചുനോക്കിത്തരുണീകുചങ്ങളിൽ-
ക്കഴിച്ചുകണ്ടീലൊരു ശൈത്യമെങ്ങുമേ.
ഈ മിഴിച്ചുനോക്കലിന്റെ ഫലമായിട്ടായിരിക്കണം പെണ്ണുങ്ങൾ റൗക്കയും, പിന്നീടു് ജായ്ക്കറ്റും, ഒടുവിൽ ഇവയ്ക്കെല്ലാംപുറമേ ഒരു ജമ്പറും ധരിച്ചുതുടങ്ങിയതു്. ഇനി നിദാഘകാലത്തു് എന്തു ചെയ്യുമെന്നു് ഒന്നു കാണട്ടെ.
പരം ഗവാക്ഷാദിസമീപമെത്തിയാ
നരവ്രജം ലങ്കയിൽ വാനരങ്ങൾപോൽ
നിരന്തരം മാരുതപോതമാശ്രയി-
ച്ചൊരല്പമാശ്വാസമിയന്നിരുന്നുതേ.
ഈ ശ്ലിഷ്ടോപമയുടെ സ്വാരസ്യം എത്ര അനപലപനീയം! ജലക്രീഡാവർണ്ണനയാണു് പൊടിപൂരമായിരിക്കുന്നതു്. ആമാതിരി ക്രീഡകൾ കേരളത്തിൽ മുമ്പു നടപ്പുണ്ടായിരുന്നില്ലെന്നു പറയുന്നവർ ചരിത്രരേഖകൾ സൂക്ഷ്മമായി പരിശോധിച്ചുകാണുകയില്ല. സംസ്കൃതകൃതികളിൽ ഇത്തരം വർണ്ണനകൾ ധാരാളം കാണ്മാനുള്ളതുകൊണ്ടും, സിറിയായിലോ മറ്റേതോ ദിക്കിലോ ഈ മാതിരി ജലക്രീഡ ഇപ്പോഴും കാണാറുള്ളതുകൊണ്ടും, അതു് ഇവിടെയും നടപ്പിലിരുന്നു എന്നു വേണം വിശ്വസിക്കാൻ.
ഒരുത്തി കാന്താനനശങ്കയാൽ പ്രിയം-
പെരുത്തു ചുംബിച്ചൊരു താമരയ്ക്കകം
ഇരുന്ന വണ്ടത്തരളാക്ഷിതൻമുഖ-
ത്തൊരുമ്മവച്ചാനരവിന്ദബുദ്ധിയാൽ (സ്വന്തമാണേ)
വരോരുവാമന്യജലത്തിലാണ്ട തൻ-
ശിരോരുഹം കണ്ടസിതാഹി ശങ്കയാൽ
സരോവരത്തിൻസഖികൾക്കു മുന്നിലും
വിരോധമില്ലാതെ പുണർന്നു കാന്തനെ
അതിനെത്തുടർന്നു് അഗ്നിബാധാവർണ്ണനമാണു്.
അപാരഹേത്യാനനമോടുമസ്സലാ-
മപാണ്ഡൂധൂമോല്ക്കരകുന്തളത്തൊടും
നൃപാലസൗധത്തിലണഞ്ഞു വഹ്നി നി-
സ്ത്രപാലവം കൂത്തുകളാടി ദാസിപോൽ.
ആ അസ്സൽപ്രയോഗം എത്ര അസ്സലായിരിക്കുന്നു എന്നു നോക്കുക.
വയറ്റിനുണ്ടായൊരു തൃപ്തിയെസ്വയം
വയസ്യനാം വാസവനോടുരയ്ക്കുവാൻ
അയത്നമോർത്താ ദഹനൻ കൃതാർത്ഥനായ്
വിയൽപഥത്തോളമുയർന്നു തൽക്ഷണം.
ഈ മാതിരി അപൂർവകവിചുംബിതമായ ഉല്ലേഖങ്ങളാണു് ഉമാകേരളത്തെ മഹാകാവ്യങ്ങളുടെ കൂട്ടത്തിൽ അദ്വിതീയമാക്കിത്തീർത്തതു്. ഓഹോ! വായനക്കാരിൽ ചിലർ പറയുമായിരിക്കാം ഇതേ ആശയം തന്നെ അവർ വേറെയും കണ്ടിട്ടുണ്ടെന്ന്. ഒരുപക്ഷേ, ലങ്കാദഹനാവസരത്തിൽ നിശിചരാലയം വെന്ത വൃത്താന്തം അറിവിക്കാനായി പാവകൻ അംബരാന്തത്തോളം ഉയർന്ന കഥയും ഉദ്ധരിച്ചേക്കാം. എന്നാലും ഇതു് പൂർവകവി ചുംബിതമാണെന്നു പറയാൻ ഞാൻ തയ്യാറില്ല. അങ്ങിനെ പറയുന്നവരേയാണു് നിരൂപകമ്മന്യന്മാരെന്നും മറ്റും ജീവചരിത്രകാരന്മാർ പരിഹസിക്കുന്നതു്. അവർക്കു് അങ്ങിനെതന്നെ സമ്മാനം കിട്ടണം.
പെരുത്തകാലത്തിൽ മയൂരസമ്മദം
വരുത്തുവാനോ ധരണീഗൃഹോപരി
ഉരത്ത മേഘദ്യുതി പൂണ്ടു ധൂമമാം
കറുത്ത മേക്കട്ടി കൃശാനുകെട്ടിനാൻ.
“പെരുത്ത” എന്ന പദത്തിന്റെ അർത്ഥത്തേപ്പറ്റി സംശയം ജനിച്ചാലും, ഉല്ലേഖം ഭംഗിയായിട്ടുണ്ടെന്നു് ആരും സമ്മതിക്കാതിരിക്കയില്ല. തീ വെച്ച ചെമ്പഴന്തിപ്പിള്ളയുടെ കരത്തിൽ നിന്നു് ഊരിയെടുത്ത പന്തവും, തദംഗത്തിലണച്ച വാളും, തമ്പാൻ രാജസമക്ഷം ഹാജരാക്കി. രാജാവു വിശ്വസിക്കാതെ ചെമ്പഴന്തിയുടെ ശരീരം പരിശോധിച്ചുനോക്കി. അയാളുടെ പൊന്നരഞ്ഞാണിന്റെ അടിയിൽ ഒരു ലേഖനം കണ്ടു്, അതിനെ ഇങ്ങനെ വായിച്ചു.
“ഇതാണു തമ്പാൻ തിരുമേനിതൻഗൃഹം
ഹുതാശനേകം നിശ; നിങ്ങൾമൂലമായ്
ധൃതാദരം പന്തമെടുത്ത പാപിപോയ്
കൃതാന്തഗേഹത്തിനിരുട്ടകറ്റണം.”
മഹാരാജാവു് ചരിത്രഗവേഷകനല്ലാതിരുന്നതിനാൽ അതിനെ വിശ്വസിച്ചു് തമ്പാനെ ബന്ധനസ്ഥനാക്കുവാൻ ആജ്ഞയും നല്കി. അങ്ങനെ ആ രാജഭക്തൻ ഇരുട്ടറയ്ക്കുള്ളിലായി.
ജനിച്ചവന്മാലൊടിരുട്ടറയ്ക്കകം
തനിച്ചുമേവും സചിവാഗ്ര്യനേകനേ
അനിച്ഛയാൽ തീണ്ടിയതില്ല ഭാസ്കരൻ
സനിശ്ചയം പഞ്ചമനെ ദ്വിജാതിപോൽ.
എന്നിട്ടും തീണ്ടൽ പഞ്ചമന്മാർക്കാണുപോലും. ദ്വിജന്മാർക്കാണു് വാസ്തവത്തിൽ തീണ്ടലുള്ളതെന്നു കവി എത്രയോ കാലത്തിനു മുമ്പേ പറഞ്ഞിരിക്കുന്നു. പിന്നീടു് എട്ടുവീടരുടെ ഉപദേശമനുസരിച്ചു് രാജാവു മന്ത്രിയെ നാടുകടത്തി. ഈ സംഭവം നടന്നപ്പോൾ പൗരന്മാർ ക്ഷോഭിച്ചു. എങ്കിലും,
തെരുതെരെ ലഹളയ്ക്കൊരുങ്ങുവാൻ രു-
ട്ടരുളുകിലും ദൃഢയായ രാജഭക്തി
അരുതരുതു പിശകെന്നുരയ്ക്കമൂലം
വരുമൊരു മാലൊടു പിന്തിരിഞ്ഞു പൗരർ.
ഇവിടെ രണ്ടാംസർഗ്ഗം അവസാനിച്ചു.
ഈ സംഭവം അറിയുംമുമ്പുതന്നെ രാജസുതയ്ക്കു് വലതുകണ്ണു തുടിച്ചു. അവൾക്കു്,
“വൃത്തം കടുപ്പം, മിഴികൾക്കു കാഴ്ച
ഹൃത്തട്ടിമുത്തെന്നവിധം കുറഞ്ഞു.”
ഈ വൃത്തപ്രയോഗം അതിചതുരമായിട്ടില്ലേ? വൃത്താന്തം അവൾ കേട്ടു കഴിഞ്ഞിട്ടില്ല. ദുർശ്ശകുനങ്ങൾ കണ്ടുതുടങ്ങിയതേയുള്ളു എന്നുകൂടി നാം ഓർക്കണം. അനന്തരം രാജാവു് അവളെ ആളയച്ചു വിവരം ധരിപ്പിക്കയും “പോകട്ടെ പുല്ലപ്പുരുഷൻ നിനക്കു്” എന്നുപദേശിക്കയും “ഇച്ഛയ്ക്കു കൊല്ലും കൊലയും നടത്താമച്ഛന്നവൻ മന്നവനോർമ്മ വേണം” എന്നു പേപ്പിടികാട്ടുകയും ഒക്കെ ചെയ്തു. അതു കേട്ടപ്പോൾ,
സ്ത്രീവർഗ്ഗമുത്തും പിളർമിന്നലേറ്റ
പൂവല്ലിപോൽ വാടി നിലത്തുവീണു.
ക്രമേണ ബോധം വീണപ്പോൾ, തമ്പാൻ യാത്ര ചോദിപ്പാനായി അവിടെ ചെന്നുചേർന്നു.
ധീരത്വമേറീടിന മന്ത്രി വന്ന
നേരത്തു ലജ്ജാഖ്യയെയേകയാക്കി
ദൂരത്തു പിൻമാറി നതാംഗിയാൾതൻ-
ചാരത്തെഴും മറ്റു സഖീകദംബം.
ഈ സഖിമാർ,
സങ്കല്പസംഗമാനുഭവസ്യ തസ്യ-
ഭംഗം കരോമി സമയേ സമയേ സമേത്യ
സഞ്ചിന്ത്യ നൂനമിതി തൗ സദയം വിഹായ
നിദ്രാ ജഗാമ നിപുണേവ സഖീ സകാശാൽ.
എന്ന ശ്ലോകത്തിൽ കീർത്തിതയായിരിക്കുന്ന നിപുണയായ സഖിയെക്കാൾ ഭാഷാനൈഷധചമ്പുവിലെ നിപുണമാരല്ലെന്നു സംശയമുള്ളവർ ഹരിശർമ്മ പ്രഭൃതികളോടോ കവിയോടോ എഴുതിച്ചോദിച്ചുകൊള്ളുക. പൂർവ കവിചുംബിതങ്ങളായ ആശയങ്ങൾ മഷിയിട്ടു നോക്കിയാൽപോലും ഉമാകേരളത്തിൽ കാണുകയില്ലെന്നാണു് എന്റെ വിശ്വാസം.
നായകൻ ഒട്ടു വളരെ കരഞ്ഞശേഷം, “പോകട്ടെ സർവ സ്വമുണക്കുപുല്ലു്” എന്നു പറഞ്ഞുകൊണ്ടു് യാത്ര ചോദിച്ചു. നായിക പറയുന്നു:
“ധീയെന്നുമാർന്നോരവിടുന്നു ശൂദ്ര-
സ്ത്രീയെന്നു ചിന്തിക്കരുതന്യനുള്ള
ഹ്രീയെന്നിയേ നല്കിലുടൻ നശിപ്പാ-
നീയെന്നെ ഞാൻതന്നെ ശപിച്ചിടുന്നു”.
ഈ കവിതയെഴുതിയ കാലഘട്ടത്തെ യുവജനങ്ങൾക്കു നല്ലപോലെ അറിഞ്ഞുകൂടാ. നായന്മാർ സി. കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ സംഘടിച്ചു തുടങ്ങിയിരുന്നു. ‘ശൂദ്ര’ശബ്ദത്തെ അവർ യുക്തികൊണ്ടും പ്രമാണം കൊണ്ടും നിഷേധിച്ചു. ‘നായർ’ എന്ന മാസികയുടെ പഴേ ലക്കങ്ങൾ നോക്കുക. മൂലംതിരുനാൾ മഹാരാജാ തിരുമനസ്സിലെ ഭരണദശാരംഭത്തിൽ തുടങ്ങിയ ‘ബ്രാഹ്മണമേധാവിത്വ’ നിരാകരണ പ്രക്ഷോഭണത്തിനു തെല്ലു ശമനമുണ്ടായെങ്കിലും തിരുവനന്തപുരത്തു് ‘നായന്മാരും തമിഴ് ബ്രാഹ്മണരും’ തമ്മിൽ ഉണ്ടായിരുന്ന സ്വൈരക്കേടു പലേ അനാശാസ്യസംഭവങ്ങൾക്കും ഇടവരുത്തി. ചില തീവെയ്പുകളും, കീൽപുരട്ടലുകളുമൊക്കെ നടന്നു. ഇരുകൂട്ടരുടേയും പക്ഷംപിടിച്ചു ജാതീയപത്രങ്ങളും സമരം നടത്തിക്കൊണ്ടിരുന്നു. ആ പശ്ചാത്തലത്തിൽവച്ചു വായിച്ചു നോക്കിയാലേ ഈ ശ്ലോകത്തിന്റെ ആശയം മുഴുവനും മനസ്സിലാകൂ.
“ചേലാളുവോരെൻപുകൾ വെള്ളമേട-
മേലാകവേ താർമഷി കോരിവീഴ്ത്തി”
എന്നതിന്റെ അർത്ഥവും അപ്പോൾ മനസ്സിലാകും.
പൗരവിലാപവും വർഷത്തുവർണ്ണനയുമാണു് ഈ സർഗ്ഗത്തിലെ ശേഷിച്ച അംശം.
വേകുന്നൊരുള്ളാർന്ന ശിവത്തൊടസ്സ-
ലാകുന്ന വഞ്ചിക്ഷിതിവിട്ടു ദൂരെ
പോകുന്ന മന്ത്രിക്കഴലോടു പൗര-
രേകുന്നൊരാശിസ്സുകൾ കൂടെയെത്തി
“അസ്സലാകുന്ന വഞ്ചിക്ഷിതി” ഈ മാതിരി പ്രയോഗങ്ങളെപ്പറ്റി ഒരു നിരൂപകൻ പറയുന്നു:- “അസംഭൂതാർത്ഥവിശേഷണങ്ങളും അവ്യാവർത്തക വിശേഷണങ്ങളും പ്രയോക്താവിന്റെ ശബ്ദപരിചയത്തെ അല്ലാതെ മനോധർമ്മ വൈശിഷ്ട്യത്തെ പ്രകാശിപ്പിക്കുന്നില്ല.” ആ നിരൂപകൻ മരിച്ചുപോയിരുന്നില്ലെങ്കിൽ ഞാൻ ഇങ്ങനെ മറുപടി കൊടുക്കുമായിരുന്നു. “ഹേ! മഠയ! നിങ്ങൾ എന്തറിഞ്ഞു? അന്നു് വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു ജീവിച്ചിരുന്നു. ദ്വിപ്രാസം, കണക്കിനു പറ്റിച്ചില്ലെങ്കിൽ കവിക്കു് എന്തു പറ്റുമായിരുന്നെന്നു തനിക്കറിയാമോ? അർത്ഥഹാനിയെ പേടിച്ചു അന്നത്തെ മലയാളികളിലാരെങ്കിലും തങ്ങളുടെ ബാലികമാർക്കു തിരുമംഗല്യം ചാർത്താതിരുന്നിട്ടുണ്ടോ? പോരെങ്കിൽ പ്രതിദ്വന്ദ്വിയായ കേ. സി–യ്ക്കു ദ്വിപ്രാസമൊപ്പിച്ചു കവിതയെഴുതാൻ ശക്തിയില്ലെന്നു വരുത്തുകയും വേണ്ടേ? വലിയ കോയിത്തമ്പുരാന്റെ കാലഗതിയ്ക്കു ശേഷമുള്ള കവിതകൾ നോക്കുക. രത്നമാലയിൽ സംസ്കൃതവൃത്തത്തിൽ അഞ്ചും, ദീപാവലിയിൽ ഇരുപത്തിഅഞ്ചും, അമൃതധാരയിൽ ഒന്നും, കല്പശാഖയിൽ മൂന്നും കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. അവയിലൊന്നിലെങ്കിലും കേരളവർമ്മപ്രാസം ദീക്ഷിച്ചിട്ടുണ്ടോ? ഓ! ആ കൃതികൾ വായിക്കുംമുമ്പേ നിങ്ങൾ ഇഹലോകവാസം വെടിഞ്ഞു–അതാണു് നിങ്ങൾക്കു് ഈ അബദ്ധം പറ്റിയതു്. ഇന്നിപ്പോൾ രാജരാജവർമ്മക്കക്ഷി പറയുമായിരിക്കാം അവരാണു് ഒടുവിൽ ജയിച്ചതെന്ന്–പറഞ്ഞുകൊള്ളട്ടെ. അങ്ങനെ അല്ല സംഭവിച്ചതെന്നു് എഴുതിപ്പിടിക്കാൻ ചരിത്രകാരന്മാരുണ്ടല്ലോ. എന്നാൽ ആ ജീവചരിത്രത്തിലും ഒരു അബദ്ധം പിണഞ്ഞുപോയി.
“തനിക്കു പ്രിയതരമായ ദ്വിതീയാക്ഷരപ്രാസത്തെ ഒരാൾ എതിർത്തതു് അസഹ്യമായിത്തോന്നിയതിനാൽ ആ എതിർപ്പിനെ വളരെപ്പേരുടെ പ്രതിനിധിയായി അദ്ദേഹം ശക്തിയോടുകൂടി പ്രതിഷേധിച്ചുവെന്നേയുള്ളു.” പരമേശ്വരയ്യരുടെ പ്രിയവും അപ്രിയവും ഒക്കെ കാലാനുരൂപമായി മാറി മാറിക്കൊണ്ടിരിക്കുമെന്നാണോ ഇവർ പറയുന്നതു്. അത്രയ്ക്കു പ്രിയതരമായിരുന്നെങ്കിൽ മുകളിൽ പ്രസ്താവിച്ച ഒറ്റ കൃതിയിലെങ്കിലും അതു പ്രയോഗിക്കുമായിരുന്നു.
“അതു തന്നെയും അദ്ദേഹം ചെയ്തിരുന്നില്ല” എന്നു പറഞ്ഞിരിക്കുന്നതാണു് അത്ഭുതമായിരിക്കുന്നതു്. ഒരുപക്ഷേ “ചെയ്യുമായിരുന്നില്ല” എന്നായിരിക്കാം വിവക്ഷിതം. ചരിത്രകാരന്മാർ തുടരുന്നു:
“തന്റെ സർവ്വാഭ്യുദയങ്ങൾക്കും കാരണഭൂതനും താൻ ദൈവത്തെപ്പോലെ ആരാധിച്ചുവരുന്ന ആളുമായ കേരളകാളിദാസനെ ദ്വിതീയാക്ഷരപ്രാസത്തിന്റെ പേരും പറഞ്ഞു് വ്യംഗ്യമായിട്ടെങ്കിലും മറ്റുള്ളവർ–അവർ ആരുതന്നെയാകട്ടെ—ആക്ഷേപിക്കുന്നതു്—അസ്വസ്ഥനാക്കുന്നതു്—കണ്ടുകൊണ്ടിരിക്കാനുള്ള ക്ഷമ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നുള്ളതാണു് ആ വാദത്തിൽ ഭാഗഭാക്കാകാനുള്ള മുഖ്യ കാരണം.” ആദ്യം പറഞ്ഞിരിക്കുന്ന വാക്കുകൾക്കും ഈ വാക്യത്തിനും തമ്മിലുള്ള പൊരുത്തമില്ലായ്മയും ഇതിൽ പരിസ്ഫുരിക്കുന്ന വികാരതൈക്ഷ്ണ്യവും കാണുമ്പോൾ, പരമേശ്വരയ്യർതന്നെയാണു് ഇവിടെ സംസാരിച്ചിരിക്കുന്നതു് എന്നു തോന്നിപ്പോകാതിരിക്കയില്ല. അതിനാൽ ആ വാക്യത്തിനെ ഒന്നു സൂക്ഷ്മമായി പരിശോധിക്കതന്നെ വേണം. ഒന്നാമതായി ഏ. ആർ. കോയിത്തമ്പുരാന്നു് തന്റെ മാതൃസഹോദരനോടു്—തന്നെ ഒരു പണ്ഡിതപ്രകാണ്ഡമാക്കി, അല്ല ജ്ഞാനവിജ്ഞാനഭണ്ഡാഗാരമാക്കിത്തീർത്ത ആ മഹാപുരുഷനോടു്—പരമേശ്വരയ്യർക്കുണ്ടായിരുന്നിടത്തോളം സ്നേഹാദരങ്ങൾ ഇല്ലെന്നു് ആരെങ്കിലും പറയുന്നതു് നാലുപേരുകേട്ടാൽ നിരക്കുന്ന കാര്യമാണോ? അതിനു് ഒരു തെളിവും ആവശ്യമില്ല. വേണമെങ്കിൽ താമസിയാതെ പ്രസിദ്ധീകൃതമാവാൻ പോകുന്ന “ഏ. ആർ. തിരുമേനിയുടെ ജീവചരിത്രം” വായിച്ചു നോക്കിക്കൊള്ളുക. ഇടയ്ക്കു് ഞാൻ ഒന്നു ചോദിച്ചുകൊള്ളട്ടേ. ആ മഹാത്മാവിന്റെ ശതാബ്ദപൂർത്തി ആഘോഷിപ്പാൻ ഈ ആരാധകനു് സാധിക്കാതെ വന്നതെന്തു്? തന്റെ സാക്ഷാദ് ഗുരുവിന്റെ ശതാബ്ദാഘോഷം അദ്ദേഹം കൊണ്ടാടിയല്ലോ അതു പോകട്ടെ. വലിയകോയിത്തമ്പുരാന്റെ സ്വസ്ഥതയ്ക്കു വേണ്ടിയാണു് അദ്ദേഹം ആയുധം ധരിച്ചതെങ്കിൽ, തത്വത്തിനു വേണ്ടിയല്ലെന്നു് സിദ്ധിക്കുന്നില്ലേ? മുൻപു് ഞാൻ ചൂണ്ടിക്കാണിച്ചതുപോലെ, അദ്ദേഹം പില്ക്കാലത്തു് ദ്വിപ്രാസനിർബന്ധം കൈവെടിഞ്ഞതു് ആ വിചാരത്തിനു് ഉപോദ്ബലകമായിരിക്കുന്നുമില്ലേ? അങ്ങനെ ഒരു ചാപല്യം മി. പരമേശ്വരയ്യർക്കുണ്ടെന്നു് അദ്ദേഹത്തിനെ അറിഞ്ഞിട്ടുള്ളവരാരും വിശ്വസിക്കയില്ല. വാസ്തവത്തിൽ അദ്ദേഹത്തിന്റെ രാഗദ്വേഷാദിദ്വന്ദ്വഭാവങ്ങളെ സംബന്ധിച്ചിടത്തോളം “നല്ല ഗിരീശൻ” തന്നെയാണു് ഒരു ഇളക്കവുമില്ല. തന്റെ കവിതാരീതി മറ്റുള്ളവർക്കു രസിക്കുന്നില്ലെന്നു കണ്ടപ്പോൾ അദ്ദേഹം രീതിയൊന്നു മാറ്റി; ദ്രാവിഡവൃത്തങ്ങളാണു് മലയാളികൾക്കു് രുചിക്കുന്നതെന്നു വന്നപ്പോൾ അവയെ സ്വീകരിച്ചു. ദേശാഭിമാനം പുലർത്തുന്ന ഗാനം യുവജനങ്ങൾക്കു കൂടുതൽ രസിക്കുന്നുവെന്നു ബോധം വന്ന ഉടനെ അവ എഴുതാൻ തുടങ്ങി. സാഹിത്യം പുരോഗമനോന്മുഖമാണെന്നു് പറവൂർ വച്ചു നടന്ന സാഹിത്യപരിഷത്തിലെ ചില അനുഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ, അദ്ദേഹവും പുരോഗമനപ്രസ്ഥാനത്തിൽ കവിത എഴുതാൻ ശ്രമിച്ചു. പക്ഷേ ഇതിലൊക്കെ അദ്ദേഹത്തിന്റെ ഹൃദയം അല്ല, ബുദ്ധിയാണു് പ്രവർത്തിച്ചിട്ടുള്ളതെന്നു് ആർക്കാണു് അറിഞ്ഞുകൂടാത്തതു്. നമ്മുടെ യുവജനങ്ങൾ മഠയന്മാരാണെന്നും, ഇതൊന്നും ഗ്രഹിക്കാൻ അവർക്കു് കെല്പില്ലെന്നും അദ്ദേഹം ഭ്രമിച്ചുവശായിരിക്കുന്നു. ഇടപ്പള്ളി രാഘവൻപിള്ളയുടെ കൃതികൾ എല്ലാം ശേഖരിച്ചു് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടല്ലോ. അതിൽ രാഘവൻപിള്ള തന്റെ സ്നേഹിതനായ പ്രസാധകനു് അയച്ച ഒരു കത്തിന്റെ ബ്ളാക്കുകൂടി ചേർത്തിട്ടുണ്ടു്. അതിൽ നിന്നു് ഒന്നുരണ്ടു വാക്കുകൾ ഇവിടെ ഉദ്ധരിക്കാം.
“ആയിടയ്ക്കു് ഉള്ളൂരിനെ പബ്ലിക്ക് ലൈബ്രറിയിൽവച്ചു് യാദൃശ്ചികമായി കണ്ടുമുട്ടി. എന്റെ വരവിന്റെ ഉദ്ദേശമെല്ലാം സ്വാമി ചോദിച്ചറിയുകയും കവിതകൾ കാണണമെന്നു് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ചു് കവിതകൾ ഞാൻ അവിടെ കൊണ്ടുചെന്നു കൊടുത്തു. ‘വേണ്ട സഹായങ്ങൾ എല്ലാം ചെയ്തുതരാം’ എന്നുണ്ടായ സ്വാമിയുടെ വാക്കു് ഒരു മുഖവുരയിലാണു് കലാശിച്ചതു്. ……ആരെയും മുഷിപ്പിക്കേണ്ടാ എന്നു വിചാരിച്ചു് മുഖവുര വേണ്ടാ എന്നു ഞാൻ പറഞ്ഞില്ല. മുഖവുര ersona ആയിട്ടാണു് നമ്മെ രണ്ടുപേരേയും കുറിച്ചു് അതിൽ കുറച്ചൊക്കെ പറഞ്ഞിട്ടുണ്ടു്. ” എന്താണു് ഈ കത്തിൽ നിന്നും വ്യക്തമാകുന്നതു്? ആ ചെറുപ്പക്കാരനും ബുദ്ധിയുണ്ടായിരുന്നു എന്നല്ലേ?–ഇനി മുഖവുര നോക്കുക:
“ഈ കഴിഞ്ഞ ഏതാനും കൊല്ലങ്ങളിൽ ഈ രാഘവൻപിള്ളയും ഇടപ്പള്ളിതന്നെ സ്വദേശമായ മറ്റൊരു യുവകവി ചങ്ങൻപുഴ കൃഷ്ണൻപിള്ളയും അവരുടെ ലഘുകവിതകൾകൊണ്ടു് യഥാശക്തി പ്രസാധനം ചെയ്യാത്ത പത്രങ്ങളോ മാസികാപുസ്തകങ്ങളോ കേരളത്തിൽ എിടെയെങ്കിലും ഉണ്ടോ എന്നു സംശയമാണു്. ഒരേ ഞെട്ടിൽ വികസിക്കാൻ തുടങ്ങുന്ന രണ്ടു വാസനാസമ്പന്നങ്ങളായ കോമളകുസുമങ്ങളായാണു് ഇവർ ആദ്യമായി എന്റെ ദൃഷ്ടിക്കു വിഷയീഭവിച്ചതു്. രണ്ടുപേരുടെ പ്രതിഭയ്ക്കും അഭ്യാസത്തിനും ഉള്ള അസാമാന്യമായ സാദൃശ്യം എന്നെ ആശ്ചര്യപരതന്ത്രനാക്കി. പ്രായത്തിൽ കവിഞ്ഞ പരിപാകം അവരുടെ കൃതികളിൽ പ്രായേണ സുലഭമായിരുന്നു. ശബ്ദത്തിനുള്ള മാധുര്യവും അർത്ഥത്തിനുള്ള ചമല്ക്കാരവും അവയിൽ അക്ലിഷ്ടരീതിയിൽ പരിലസിച്ചിരുന്നു. ചുരുക്കത്തിൽ അവർ രണ്ടുപേരും എന്റെ പ്രത്യേക വാത്സല്യത്തിനു പാത്രീഭവിച്ചു എന്നു പറഞ്ഞാൽ കഴിഞ്ഞല്ലൊ.” മുഖവുരയുടെ അവസാനത്തിൽ ഈ കവിയ്ക്കു വ്യുല്പത്തി ഇല്ലെന്നുള്ള ഒരു സൂചനയും കൊടുത്തിട്ടുണ്ടു്.
ഈ മുഖവുരയെ സംബന്ധിച്ചിടത്തോളം പ്രസ്തുത യുവാക്കന്മാരുടെ മനോഭാവം അവരുടെ കൃതികളിൽ നിന്നു് വ്യക്തമാണു്. വ്യുല്പത്തിയേ സംബന്ധിച്ചു് രാഘവൻപിള്ള എന്താണു് പറഞ്ഞിരിക്കുന്നതെന്നു നോക്കുക:
പുസ്തകകീടങ്ങളായിട്ടനാരതം
മസ്തകം താഴ്ത്തി നാം മൗനം ഭജിക്കുകിൽ
സാരഗർഭങ്ങളാമോരോ നിമിഷവും
കൂരിരുൾക്കുള്ളിലടിഞ്ഞുപോം നിഷ്ഫലം
പണ്ടു പഠിച്ചുള്ള പാഠമുരുവിട്ടു
തൊണ്ട വരട്ടുന്ന പണ്ഡിതമമന്യരാൽ
ശിക്ഷണം ചെയ്യും കലാലയാലംബർ നാം
ലക്ഷണംകെട്ടവരായിച്ചമഞ്ഞുപോയ്
വാനവനാകാൻ കൊതിക്കുന്ന മർത്യനെ
വാനരനാക്കും കലാലയാദ്ധ്യയനം
എന്നു തുടങ്ങീട്ടു് ഈ കവികോകിലം പാടിയിരിക്കുന്നു:
മർത്ത്യനറിയേണ്ട പാഠങ്ങളെത്രയോ
വ്യർത്ഥമായ് മാഞ്ഞു മറയുന്നു നിത്യവും
താവുന്ന സംസാരസന്താപമേഘങ്ങൾ
താഴ്‌വാരമെത്രമേൽ മൂടിനിന്നീടിലും
പ്രത്യഗ്രഭാഗത്തിലെപ്പൊഴും മിന്നുന്ന
നിത്യപ്രകാശനിമഗ്നശിരസ്കരായ്
ചിന്താനിരതരചലേന്ദ്രരാം മുനി-
വൃന്ദങ്ങളോതുന്ന ദിവ്യതത്വങ്ങളെ
പാട്ടിൽഗ്രഹിച്ചു പതഞ്ഞൊഴുകീടുന്ന
കാട്ടാറുതന്നുടെ കമ്രഗാനങ്ങളും
ജീവിതപത്രങ്ങൾ മേൽക്കുമേൽ വീഴ്കിലും
ഭാവികരങ്ങളാലെത്ര മാച്ചീടിലും
ഭൂയോപി ഭൂയോപി കായത്തിനോടൊത്തു
സായൂജ്യമാളുന്ന തൻനിഴല്പാട്ടിനെ
ശ്രദ്ധിച്ചു നോക്കിപ്പഠിച്ചരഹസ്യങ്ങ-
ളുദ്ധരിച്ചിദ്ധരതന്നിൽ പരത്തുവാൻ
പാടുപെട്ടീടും പരാർത്ഥശരീരരാം
പാദുപപാളിതന്നാന്ദോളനങ്ങളും
വ്യാകരണത്തിന്നിരുമ്പഴിക്കൂടുവി-
ട്ടാകാശമെങ്ങും ചരിക്കുംകിളികൾതൻ
സ്വാതന്ത്ര്യം സംശുദ്ധഗാനമകരന്ദ-
പൂതകല്ലോലിനീ തന്റെ വിശുദ്ധിയും.
മറ്റും മറ്റും
കണ്ടു പഠിക്കുവിൻ–കേട്ടുപഠിക്കുവിൻ
കണ്ഠംതുറന്നുകൊണ്ടുച്ചരിച്ചീടുവിൻ.
വാസ്തവത്തിൽ ഇങ്ങനെ ചിലരുടെ വാത്സല്യഭാരം താങ്ങാൻ കഴിയാഞ്ഞിട്ടാണു് യൗവനാരംഭത്തിലേ തന്നെ മഹാകവിപ്പട്ടത്തിനു് അർഹനായിത്തീർന്ന ആ ‘വാസനാസമ്പന്നൻ’ ഇഹലോകവാസം വെടിഞ്ഞതു്.
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ
മിഴി തുറന്നൊക്കെ നോക്കവേ കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണു ഞാൻ.
പ്രസക്താനുപ്രസക്തമായി ഇത്രയും പറഞ്ഞുപോയി. ക്ഷമിക്കണം.
ദ്വിപ്രാസം കൈരളീമഹിളക്കു മംഗല്യമാണെന്നു കേരളകാളിദാസൻ; പ്രാസം മുട്ടിയാലും വേണ്ടില്ല അർത്ഥത്തെ ഹനിക്കരുതെന്നു് കേരളപാണിനി. രണ്ടുപേരും ഒരേകുടുംബത്തിലെ അംഗങ്ങൾ. വിശേഷിച്ചു് ഗുരുശിഷ്യന്മാർ. ഈ അവസ്ഥയിൽ മദ്ധ്യസ്ഥന്റെ ചുമതല ഏതഭിപ്രായമാണു ശരി എന്നു കണ്ടുപിടിക്കാനായിരിക്കണം. അതു പോകട്ടെ. കേരളപാണിനിയുടെ അഭിപ്രായഗതികൊണ്ടു് കേരളവർമ്മ വലിയകോയിത്തമ്പുരാനു് അസ്വാസ്ഥ്യത്തിനു് എന്തു ഹേതു? അദ്ദേഹത്തിനു് എതിരായി ആരും ‘കമാ’ എന്നു മിണ്ടിക്കൂടെന്നാണോ? അങ്ങനെ ഒരു സമ്രാട്ടു് സാഹിത്യലോകത്തിൽ ഇതേവരെ ഉണ്ടായിട്ടില്ല; ഉണ്ടായാൽ അധികംനാൾ വാഴുകയുമില്ല. ‘പ്രാസത്തിന്റെ പേരും പറഞ്ഞു്’ എന്ന പ്രയോഗത്തിൽ അല്പം കുറുമ്പു കാണുന്നു. ഇതു കേൾക്കുമ്പോൾ രാജരാജവർമ്മ കോയിത്തമ്പുരാനു് തന്റെ മാതുലനെ സാഹിത്യസമ്രാട്ടു് സ്ഥാനത്തു നിന്നു ഭ്രഷ്ടനാക്കണമെന്നു് ഉദ്ദേശമുണ്ടായിരുന്നതായി തോന്നുമല്ലോ.
പ്രാസവഴക്കിൽ ഉൾപ്പെടുന്നതിനു മറ്റൊരു കാരണം പറഞ്ഞിരിക്കുന്നതു് ചരിത്രനായകനു് കുറേക്കൂടി അപകർഷഹേതുകമായിരിക്കുന്നു. പാർഷദന്മാർ ഉണ്ടാക്കിവയ്ക്കുന്ന അപകടം നോക്കുക. അവർ പറയുന്നു:
“മി. പരമേശ്വരയ്യരുടെ പേരിൻപിന്നാലെ ഏതാനും അക്ഷരങ്ങൾ ചേർത്തിട്ടുണ്ടെന്നുള്ളതു മാത്രമേ അദ്ദേഹത്തിനു് ഒരു വിശേഷമായി ഞാൻ കാണുന്നുള്ളു” എന്നും മറ്റും കെ. സി. കേശവപിള്ള പത്രങ്ങളിലെഴുതിയതു് അല്പം അതിരുകടന്നു പോകയും ചെയ്തിരുന്നു. അതും താല്ക്കാലിക കോപത്തിന്റെ ഫലം മാത്രമാണു്.”
ഒന്നാമതായി കെ. സി. ഈ വാക്കുകൾ ഏതു സന്ദർഭത്തിലാണു് ഉപയോഗിച്ചതു്. മുഴുവനും ഉദ്ധരിച്ചിരുന്നുവെങ്കിൽ അദ്ദേഹം പറഞ്ഞതു മുഴുവനും പരമാർത്ഥമാണെന്നു വ്യക്തമാകുമായിരുന്നു. പെട്ടെന്നുണ്ടാകുന്ന കോപത്തെ അടക്കാനുള്ള ശക്തിപോലും ഇല്ലെങ്കിൽ എന്തു വിശേഷമാണു് ഒരു ബിരുദം കൊണ്ടു സിദ്ധിക്കാനുള്ളതു്? ഇതൊക്കെ ഇരുട്ടുകൊണ്ടു ഓട്ട അടയ്ക്കാനുള്ള വിദ്യയാണു്. കെ. സി. യും ഉള്ളൂരും തമ്മിൽ വളരെ സ്നേഹത്തിലാണു് കഴിഞ്ഞുകൂടിയിരുന്നതെന്നുള്ളതിനു പലേ തെളിവുകളുണ്ടെന്നു ചരിത്രകാരന്മാർ പിന്നീടു പറയുന്നു. ഇതാണു് അത്ഭുതം! കെ. സി. മരിച്ചുപോയതിനു ശേഷവും അദ്ദേഹത്തിന്റെ പേരിനു് മാലിന്യമുണ്ടാകത്തക്ക കെട്ടുകഥകളും ചില വ്യംഗ്യവാക്യങ്ങളും കൊണ്ടു നിറഞ്ഞിരിക്കുന്ന ആ ജീവചരിത്രം പ്രസിദ്ധപ്പെടുത്താൻ മഹാകവി സമ്മതിച്ചതു തന്നെയായിരിക്കുമോ തെളിവു് നേരേ മറിച്ചു് കെ. സി. യോടു വിദൂരബന്ധമുള്ളവരോടു പോലും അദ്ദേഹത്തിനു രസമില്ലെന്നാണു് ഞാൻ മനസ്സിലാക്കിയിട്ടുള്ളതു്. അതിനാണു് തെളിവുകളുള്ളതെന്നു് എനിക്കു തോന്നുന്നു. മി: പരമേശ്വരയ്യരുടെ ചരിത്രത്തിന്റെ ശോഭയ്ക്കു് ഈ മാതിരി പ്രസ്താവങ്ങൾ ഇല്ലാതിരിക്കയായിരുന്നു നന്നു് എന്നു മാത്രമേ തല്ക്കാലം പറവാനുള്ളു. ഇനിയും ഈ വിഷയങ്ങൾ കുത്തിപ്പൊക്കാനാണു ഭാവമെങ്കിൽ–തെളിവുകൾ തെരുതെരെ വന്നു ചാടുന്നതു കാണാം.
പരമേശ്വരയ്യർ മഹാകവിയാണു്–പണ്ഡിതനാണു്–ഇക്കാര്യം ആരും സമ്മതിക്കും; പക്ഷേ അദ്ദേഹത്തിനെ എല്ലാവരുടേയും തലയ്ക്കുമീതേ എടുത്തു കാട്ടണമെന്നുള്ള വിചാരം ഉണ്ടാകുമ്പോൾ, മറ്റു ചിലർ താരതമ്യവിവേചനത്തിനു തുടങ്ങും; ഫലം ചിലപ്പോൾ ദോഷകരമായിട്ടേ ഇരിക്കൂതാനും.
നാം ഇപ്പോൾ ഉമാകേരളത്തിലെ നായികാവർണ്ണനയെപ്പറ്റി പഠിച്ചല്ലോ. ആ ശ്ലോകങ്ങളെ ഒന്നു രണ്ടാവർത്തി കൂടി വായിച്ചിട്ടു്–മീശ കുരുക്കാത്ത പ്രായത്തിൽ ഇഹലോകവാസം വെടിഞ്ഞ അവ്യുല്പന്നനായ രാഘവൻപിള്ളയുടെ താഴെ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങളും വായിക്കുക.
ആനന്ദവായ്പാലകതാർ കുളുർത്തി-
ട്ടാനന്ദനീയോത്സവവേളയിങ്കൽ
ഞാനെന്റെ ഗേഹത്തിലണഞ്ഞിടാനായ്
താനേ നടന്നൂ വയൽവക്കിലൂടേ.
ഇളംകുളിർക്കാറ്റിലലംകളിയ്ക്കും
വിളഞ്ഞ നെല്ലിന്നിടയിങ്കലായി
തെളിഞ്ഞുകാണുന്ന വരമ്പിലൂടെ
തളർന്നമെയ്യിൻനിഴലൊന്നുകാൺമൂ.
കായക്കരിക്കാടി കഴിച്ചിടാതെ
കാലത്തു തമ്പ്രാന്റെ പടിക്കലെത്തി
നാലഞ്ചുകെട്ടോല മുടഞ്ഞുപോകും
പുലച്ചിയാണെന്നുടെ മുന്നിലിപ്പോൾ.
കാണുന്ന മർത്ത്യാവലിയാത്തതാപാൽ
കണ്ണീരൊഴുക്കും ദയനീയചിത്രം.
നാരിത്തിടമ്പിന്റെ വിളർത്ത വക്ത്രം
ദാരിദ്ര്യഭൂതക്കൊടുനൃത്തരംഗം
മാനംമറയ്ക്കുന്നതിനായി മാത്ര-
മേണാക്ഷിചാർത്തീടുമിരുണ്ടമുണ്ടിൽ-
ക്കാണുന്ന തുന്നൽപണിയെത്രയെത്ര-
യാണെന്നുരപ്പാനെളുതല്ലൊരാൾക്കും.
മാറത്തു തത്തുന്ന കുചങ്ങളൊട്ടു
കാണാത്തമട്ടൊന്നു മറയ്ക്കുവാനായ്
കീറത്തുണിത്തുണ്ടതുപോലുമന്ന-
ക്കാറൊത്ത കായത്തിലിണങ്ങിയില്ലാ.
തൈലക്ഷയാൽ താമ്രതയാർന്നുചിന്നി-
ക്കാറ്റിൽചലിക്കും കബരീഭരത്തിൽ
സായാഹ്നസൂര്യന്റെ മരീചിതട്ടി-
സ്സുവർണ്ണസങ്കാശമിയന്നിടുന്നു.
ലസിപ്പതുണ്ടക്കരതാരിലന്നു
ലഭിച്ചനെല്ലിൻകിഴിയൊന്നു തുച്ഛം
അന്നത്തെയന്തിക്കു ഗൃഹത്തിലേക്കു-
ള്ളത്താഴമൂണിൻവിഭവം സമസ്തം
അടുത്തഗേഹത്തിലെരിഞ്ഞതീയു-
മെടുത്തുകൊണ്ടത്തരളാക്ഷി വേഗം
ഇടയ്ക്കുകാണും ചെറുചുള്ളി,കുമ്പി-
ട്ടെടുത്തുകൊണ്ടുള്ള നടപ്പുചിത്രം.
ഇവയിൽ ഏതാണു് ഹൃദ്യം എന്നു് ഹൃദയത്തോടു ചോദിക്കുക. അല്ലെങ്കിൽ എന്തിനു ചോദിക്കുന്നു? അങ്ങോട്ടു പാഞ്ഞു കേറുന്നതു് ഏതാണണെന്നു നോക്കിയാൽ മതിയല്ലോ. ഹൃദയത്തിൽ നിന്നു വരുന്നതിനു മാത്രമേ ഹൃദയത്തിൽ പാഞ്ഞു കേറാൻ സാധിക്കൂ.
അല്ലെങ്കിൽ ‘ഒരു കാശു്’ എന്ന പദ്യത്തിലെ ഏതാനും വരികളെ ഏതാണ്ടു് അതുപോലുള്ള ‘രണ്ടപ്പം’ എന്ന ഉള്ളൂരിന്റെ കൃതിയിലെ ചില വരികളുമായി ചേർത്തുവച്ചു നോക്കാം.
‘മദ്ധ്യാഹ്നമാർത്താണ്ഡന്റെ തീവ്രമാം മയൂഖത്താ-
ലിദ്ധരാതലം തപ്തലോഹമായ്ജ്വലിക്കുന്നു
ഉച്ചലന്മരുത്തുമന്നാതപം സഹിയാഞ്ഞു
പച്ചിലക്കുടക്കീഴിൽ നിശ്ചലം നിലകൊൾകെ,
ഹാടകമണിമേടയ്ക്കുള്ളിലായ് ധനാഢ്യന്മാ-
രാടലെന്നിയേ പങ്ക വീശിച്ചു ശയിക്കവേ
ദാരുണം കേൾക്കായാർക്കും ദൈവമേയൊരുകാശു്
ദാരിദ്ര്യപ്പിശാചിന്റെ കണ്ഠസ്ഥ ഘണ്ടാരവം
വിദ്യാലയങ്ങൾ വിട്ടിട്ടുണ്ണുവാൻ ഗമിക്കുന്നോ-
രധ്യാപകാദ്ധ്യേതാക്കൾ പിന്നെയും ശ്രവിക്കയാൽ
ദൈവമേയൊരുകാശീയച്ഛനില്ലാത്തൊരെന്റെ
പൈതലിന്നൊരുകാശു തന്നീടിൻ തമ്പ്രാക്കളേ’
ഇതു് അനാഗതശ്മശ്രുവായ അവ്യുല്പന്നന്റേതാണു്.
അമ്മ രണ്ടപ്പം കൊടുത്തു കയ്യി-
ലമ്മിണിക്കുട്ടന്നുതിന്മാൻ
ചെങ്കതിരോൻ മറയാറായ് വാനിൽ
കുങ്കുമപ്പൊട്ടഴിയാറായ്
ഒന്നവൻ തിന്നു, കളിക്കാൻ–വേറി-
ട്ടൊന്നുമായ് ചെന്നു നിരത്തിൽ
കേറിത്തുളച്ചുടൻ പാഞ്ഞു–കാതിൽ
കൂരമ്പുപോലൊരു ശബ്ദം
കണ്ണും കരളുമുള്ളോരേ!–അയ്യോ
പുണ്യം പുലർന്ന മാലോരേ.
പട്ടിണികൊണ്ടു പൊരിഞ്ഞേ!–പിച്ച-
ച്ചട്ടിയിൽ കാശൊന്നുമില്ലേ.
വല്ലതുമിട്ടേച്ചുപോണേ–തുള്ളി-
ക്കല്ലരിക്കഞ്ഞിനീർ മോന്താൻ.
ഇതു് പ്രൗഢവയസ്കനായ മഹാകവിയുടേതു്. ഇവയിൽ ഏതാണു നിങ്ങൾക്കു് ഉൽകൃഷ്ടതരമായി–എന്നാൽ കൂടുതൽ ഹൃദയസ്പർശകമായി–തോന്നുന്നതെന്നു പറയുക.
വ്യതിയാനം ഇവിടെ നില്ക്കട്ടെ. നമുക്കു് ഉമാകേരളം അഞ്ചാം സർഗ്ഗത്തിലേക്കു കടക്കാം. ഇതിലാണു് രാജാവിനു വിഷം കൊടുക്കുന്ന ഘട്ടം വർണ്ണിച്ചിരിക്കുന്നതു്. രാജാവു് മുരാരിയെ സേവ ചെയ്തിട്ടുള്ള കൊട്ടാരത്തിൽ എഴുന്നെള്ളി അമൃതേത്തിനിരിക്കുന്നു.
അന്നമുണ്ടു കുളമോ? കബന്ധമു-
ണ്ടുന്നതക്ഷിതിപയുദ്ധഭൂമിയോ?
എന്നതല്ല പലഹാരമുണ്ടുനൽ
സന്നതാംഗിയുടെ ചാരുകണ്ഠമോ?
വൃത്തമുണ്ടമലപദ്യമോ? ഫലം
മൊത്തമുണ്ടു ശുഭമായ കർമ്മമോ?
ഒത്തവണ്ണമിയലുന്ന രംഭതൻ
പത്രമുണ്ടു സുരനാഥഹസ്തമോ?
കൂറുചേർന്ന ദധിയുണ്ടു ലക്ഷ്മിയോ?
ചാരുവത്സനിയലുന്നു ധാത്രിയോ?
ഏറുമാറുരസമോടുനല്ലസാം-
ബാറുമുണ്ടരിയ കാശിദേശമോ?
ഒരു ഭയങ്കര സംഭവത്തിനു പശ്ചാത്തലം ഒരുക്കിയിരിക്കുന്നതിങ്ങനെയാണു്. എന്നാൽ ചരിത്രകാരന്മാർ പറയും–“ഇതിലെ ഓരോ ഘട്ടവും ഉള്ളൂർ തന്റെ കവിധർമ്മ മർമ്മജ്ഞതയേയും കുവനകലാപാടവത്തേയും പ്രത്യേകിച്ചു പ്രഖ്യാപനം ചെയ്യുന്നുവെന്നു്.” കവിയുടെ ഈ വർണ്ണനയുടെ അനൗചിത്യത്തേപ്പറ്റി പിന്നെ വല്ലവരും മിണ്ടുമോ?
ഏതായിരുന്നാലും ചരിത്രലക്ഷ്യങ്ങൾ ഈ സംഭവത്തെ പാടേ നിഷേധിക്കുന്നു. ശ്രീപത്മനാഭകോവിൽ റിക്കാർഡുകളിൽ കാണുന്നതു് ഇങ്ങനെയാണു്: “നാളതു മുതൽ നയിനാരു് ആതിത്തിയവർമ്മ എഴുന്നരുളിയിരുന്നരുളിയിടത്തിൽ മുപ്പുവാണു് 852-ാമതു മാചിമാതം കർക്കുളത്തു ദർപ്പക്കുളങ്ങര കോയിക്കൽ എഴുന്നരുളിയിരുന്നു മുടിഞ്ഞരുളിയതു്.” മരണശയ്യയിൽവച്ചു് രാജാവു മകളെ വിളിച്ചു്,
മൂലമെന്നിയേ മുഴുത്തപിച്ചിനാൽ
മാലണച്ചു മകളേ നിനക്കു ഞാൻ
കാലരൂപി കമലാക്ഷനീശ്വരൻ
മേലതാറ്റുമതിനില്ല സംശയം.
എന്നു് ആശ്വസിപ്പിക്കാൻ മറന്നുപോയില്ല.
ആറാംസർഗ്ഗം രാജസുതയുടെ വിലാപമാണു്.
വീണയെത്തേടുവോരാളി
വീണയായ് പാട്ടിലാഗ്രഹം
വേണമെന്നരുളും തോഴി- ക്കാണന്നാൾ പാട്ടിൽനിന്നടി.
കുളിക്കുമൂണിനും തീരെ-
ക്കളിക്കും കൊതിയറ്റുപോയ്
വെളിക്കു യാത്രയും തീർന്നു
വിളിക്കുള്ളൊരു മൂളലും.
ഈ സർഗ്ഗത്തിലുള്ള,
വണ്ടേ! നീയെന്റെ വരനെ-
ക്കണ്ടേനെന്നുരചെയ്യുകിൽ
പണ്ടേതിലധികം മാധ്വി-
ക്കുണ്ടേനം തവ നിർണ്ണയം.
മരമേ നായകൻ വാഴും
പുരമേതെന്നുരയ്ക്കുകിൽ
വരമേതും തരാം മൗനം
ചിരമേവം ഭജിക്കൊലാ.
ഇത്യാദി വിലാപം വായിക്കുമ്പോൾ കരയാൻ സാധിക്കാത്തവർ എത്ര കഠിനഹൃദയരായിരുന്നാലും, ഏഴാംസർഗ്ഗത്തിലെ ആരും മുക്കിക്കൊന്നതായി തെളിവില്ലാത്ത രാജകുമാരന്മാരുടെ കവികല്പിതമായ മുക്കിക്കൊല്ലലിനെ തുടർന്നു് എട്ടാം സർഗ്ഗത്തിൽ ഉമയമ്മറാണി ചെയ്തിരിക്കുന്നതായി പറയുന്ന രോദനം വായിച്ചാൽ തീർച്ചയായും കരഞ്ഞുപോകുമെന്നു ജീവചരിത്രകാരന്മാരോ കവിയോ ശപഥം ചെയ്യുന്നു. അവർ ഉദ്ധരിച്ചിട്ടുള്ള ശ്ലോകങ്ങൾ തന്നെ ഉദ്ധരിച്ചേക്കാം.
അരുതിച്ചതി പൊന്നുമക്കളേ
വരുവിൻ കണ്ണു തുറന്നു നോക്കുവിൻ
ഒരുമിച്ചെഴുന്നേല്പിനോമനി-
പ്പൊരുപെറ്റമ്മ വിളിക്കയല്ലയോ?
ഛവിതൻ സദനങ്ങളേ ഗുണം
കവിയും കല്പമഹീരുഹങ്ങളേ
എവിടേയ്ക്കു ഗമിച്ചു തള്ളയെ-
ബ്ഭുവിവിട്ടെന്നുടെ പൊന്നുമക്കളേ!
അവർ പറഞ്ഞിരിക്കുന്നതു പരമാർത്ഥമല്ലയോ? എന്നിട്ടും വായനക്കാർ കരയാത്തപക്ഷം നിങ്ങൾ പാഷാണഹൃദയന്മാരെന്ന ബിരുദവും പേറി നടന്നുകൊള്ളുവിൻ. ആർക്കു വിരോധം? പക്ഷേ അങ്ങനെ വരില്ലെന്നു് അവർക്കു് നിശ്ചയമുണ്ടു്. അവർ പറയുന്നതു കേൾക്കു: “കണ്ണുനീർ വാർക്കാതെ ഉമാകേരളത്തിലെ എട്ടാംസർഗ്ഗം വായിച്ചു തീർക്കാൻ ഒരു സഹൃദയനെക്കൊണ്ടും സാധിക്കയില്ലെന്നു തീർത്തുപറയാം.”
ഒൻപതാംസർഗ്ഗം യമകസർഗ്ഗമാണു്. മുകിലനായകനോടു് ഒരു ഭടൻ തിരുവിതാംകൂറിന്റെ ധനാതിശയത്തെ വർണ്ണിച്ചുകേൾപ്പിക്കുന്നു.
‘ബുധരടുക്കുകിൽ മിടുക്കൊടടുക്കുമാ-
വിധമെഴും ഗുണമുള്ളൊരു നാടിതിൽ
അധമരാം പല കാഫർകുലങ്ങൾതൻ
നിധനവും ധനവും സുലഭം തുലോം.’
ഇതു വായിക്കുമ്പോൾ സൈനികൻ ഒരു തുരുഷ്കനാണെന്നു വായനക്കാർക്കു സംശയമേ ഉണ്ടാവുകയില്ല. എന്നാൽ അതു് സാധാരണ തുരുഷ്കഭടനൊന്നുമായിരുന്നില്ല. അയാൾക്കു് ഹിന്ദു ശാസ്ത്രങ്ങളും മറ്റും നല്ലപോലറിയാം. പരമേശ്വരയ്യരുടെ തുരുഷ്കഭടനല്ലേ?
പാരമതിങ്കലനന്തപുരാഖ്യയോ-
ടുരപെറുന്നൊരു പത്തനമുണ്ടുപോൽ–
നല്ല നിശ്ചയമില്ല. എങ്കിലും അയാൾ തുടരുന്നു.
തരമൊടും നടനത്തിനു നൂനമ-
പ്പുരമരം രമരംഗമതാക്കിനാൾ
നവയശസ്തരുപൂത്തിടുമപ്പുര-
പ്രവരമെത്തി വസിച്ചു സുഷുപ്തിയാൽ
അവധിവിട്ടു ലയിച്ചുലകങ്ങൾത-
ന്നവനമാവനമാലി നടത്തുവോൻ.
… … …
വിരവിലങ്ങനെ ധർമ്മവുമർത്ഥവും
സരസകാമവുമുത്തമമോക്ഷവും
പരർ കഥിപ്പതുപോലെ ലഭിക്കവേ
സുരതിയാരതിയായിതിലാർന്നിടാ?
ഇങ്ങനെ ഹിന്ദുധർമ്മത്തിൽ ഏതാണ്ടൊരു വിശ്വാസവും അതിലേറെ അതിനോടു വെറുപ്പും ഒക്കെക്കലർന്ന ഒരു ഭടനായിരുന്നു അതു്– നാട്ടുകാർ യുദ്ധംചെയ്തു പരാജയമടഞ്ഞു–അതൊന്നുമല്ല സങ്കടം.
‘അധികമാംവിധമന്തണമുഖ്യരാം
സുധികളാധികളാണ്ടു നിരന്തരം’
മുകിലഭടന്മാരാകട്ടെ,
‘ശരണമേവനുമേകരുതൊന്നുകിൽ
ത്തരണമാരണചാരണമാരണം
ത്വരയൊടാത്തഥവാ ജനമുള്ളതൻ-
ചരണമോരണമോടരുതാരുമേ.’
എന്നിങ്ങനെ ഓർത്തുകൊണ്ടു മുന്നോട്ടു മുന്നോട്ടു കേറി.
ഈ ശ്ലോകം കണ്ടിട്ടായിരിക്കണം കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ടു് ഉമാകേരളത്തെ ഇതുവരെ ഉണ്ടായിട്ടുള്ളതും ഭാവിയിൽ ഉണ്ടാവാൻ പോകുന്നതുമായ മഹാകാവ്യങ്ങളുടെ ഒക്കെ നടുനായകമായി വിലസും എന്നു അരുളിച്ചെയ്തതു്. ഇതിന്റെ ഒറ്റിയർത്ഥവും തീറർത്ഥവും ഒക്കെ അദ്ദേഹം ആലോചിച്ചുനോക്കാതിരുന്നിരിക്കയില്ല.
മുകിലന്റെ ആക്രമണംകൊണ്ടു വലുതായ സങ്കടം അനുഭവിച്ചതു് സ്ത്രീജനങ്ങളായിരുന്നു. എന്തുകൊണ്ടെന്നാൽ,
പരർകഥിപ്പൊരു കാഞ്ചനകാശ്യപീ-
ധരസമം പൊരുൾകിട്ടി, മുറയ്ക്കിനി
വിരവിലിന്നുപിടിപ്പിനൊരോമലിൻ-
കരതലം തരതലംപടരാം ഭടർ.
ഇങ്ങനെ ഒരു ഓമലിന്റെ കരതലം പിടിച്ചു് എല്ലാവരും,
“വിരുതിലുള്ളിനിണങ്ങിയ നാലു നൽ-
ത്തരുണിമാരെ വരിച്ചു” യഥാസുഖം
ഒരുമ പൂണ്ടു വസിക്കണമെന്നായിരുന്നു മുകിലാജ്ഞ. ഒരുത്തിയുടെ കരതലം പിടിച്ചിട്ടു് നാലു തരുണിമാരെ വരിക്കുന്നതെങ്ങനെയെന്നു് നിങ്ങൾ സന്ദേഹിക്കുന്നുണ്ടാവാം.–ഇതു വ്യംഗ്യമാണു്. തിരുവനന്തപുരത്തെ ഓരോ പെണ്ണും മറുനാട്ടിലെ നാലു പെണ്ണുങ്ങൾക്കു തുല്യയാണെന്നായിരിക്കാം ഇവിടെ സൂചിപ്പിച്ചിരിക്കുന്നതു്.
മണക്കാട്ടുള്ള ഒന്നിനു നാലായ സ്ത്രീകളുടെ രോദനം കേട്ടു് മഹാറാണി മണക്കാട്ടു തങ്ങളെ വരുത്തി അദ്ദേഹത്തിന്റെ സഹായത്താൽ വിനയൊഴിച്ചുവത്രേ.
പത്താം സർഗ്ഗത്തിൽ വസന്തവർണ്ണനയാണു്. നവംനവങ്ങളായ ഉല്ലേഖങ്ങൾ കാണണമെങ്കിൽ ഈ സർഗ്ഗം വായിച്ചേ മതിയാവൂ.
കാണിയും ഹരിതസൂര്യപടത്തിൽ-
ത്താണിടാതെ വിലസും ദലവായ്പും
‘ഹൂണി’തൻമുഖമൊടൊത്തൊരുപൂവും
ചേണിയന്ന പനിനീർച്ചെടിയെത്തി.
പനിനീർപ്പൂവിനെ ആരു് ഇതിനുമുമ്പു് ഹൂണിയുടെ മുഖത്തിനോടു് ഉപമിച്ചിട്ടുണ്ടു്. മഹാകവികളായാൽ അങ്ങനെയാണു വേണ്ടതു്. നമ്മുടെ മുകിലൻ,
‘ശർമ്മമേന്തുമൊരു മാധവലക്ഷ്മീ
നർമ്മഗേഹമതു പാല്ക്കടൽപോലെ’
കണ്ടിട്ടു് കാമപീഡിതനായി. ഈ കെട്ടിടം കണ്ടപ്പോൾ മാരമാൽ പൂണ്ട അയാൾ, അതിനുള്ളിൽ പാർത്തിരുന്നവളെ കണ്ടാൽ, പിന്നെ കഥയെന്തായിരിക്കും? അയാൾ വിചാരിച്ചു:
‘കള്ളമല്ലിതു മുഗൾപെരുമാക്കൾ-
ക്കുള്ള നല്ലൊരു മഹാലുകളേ’യും പൊള്ളയാക്കും.
‘മഹൽ’ ശബ്ദത്തെ മഹാലാക്കിയതു് കവികൾക്കു ‘നീട്ടാം കുറുക്കാം’ എന്നോ മറ്റോ ഉള്ളതായി പറഞ്ഞുകേട്ടിട്ടുള്ള വിധി അനുസരിച്ചാണു്.
മുകിലൻ ഇങ്ങനെ ചിന്തയിൽ മുഴുകി നില്ക്കേ, ആ മലർവാടിയിൽ ഒരു സുദതി തന്റെ തോഴിയുമായി വന്നുചേരുന്നു.
മുന്നിൽ വന്നു കുസുമങ്ങൾ പറിപ്പാൻ
നിന്നിടും സുദതി പിൻപുറമൊന്നാൽ
തന്നിൽനിന്നു മിഴിയും മനതാരും
തോന്നി യോധനു പറിച്ചതുപോലെ.
അവളുടെ പിൻപുറം കണ്ടിട്ടു്,
അസിദാഘമകന്നുതുഷാര-
ക്കുന്നിൽനിന്നിഹ ജവാലൊഴുകുന്നോ?
പിന്നിൽ മിന്നുമൊരു മിന്നലൊടും മൽ
സന്നികർഷഭുവി കൊണ്ടൽവരുന്നോ?
എന്നിങ്ങനെ പലതും സംശയിച്ചതിനുശേഷം,
‘ശരി കാമിനി’ തന്നെ എന്നു് അയാൾ തീർച്ചപ്പെടുത്തുന്നു. ഇങ്ങനെയുള്ള സംശയവും സംശയനിവാരണവും ഒക്കെ മഹാ കാവ്യത്തിൽ വേണം. അതു് മഹാകവികളുടെ ട്രിക്കാണു്. മാഘത്തിലെ, ‘ഗതം തിരശ്ചീനമനൂരുസാരഥേ’രിത്യാദി ശ്ലോകങ്ങൾ നിങ്ങൾ വായിച്ചിട്ടില്ലേ? പക്ഷെ നാരദന്റെ ആ വരവു് കണ്ണെത്താത്ത ദൂരത്തിൽ നിന്നായിരുന്നു എന്നേ വ്യത്യാസമുള്ളു.
‘മാറിനില്ക്ക കുഴലേ ലവമൊന്നെൻ
ഹൗറിതൻ കനകസന്നിഗോത്രം
കൂറിൽ നോക്കണമെനിക്കു്”
എന്നു് അയാൾ പറഞ്ഞ മാത്രയിൽ, വിരിഞ്ചൻ,
കുന്നുതോറ്റ കുചയാളെ നിബിപ്പൂൺ
പിന്നു നേർക്കു മുഖമാക്കി നിറുത്തി
വിരിഞ്ചൻ പടച്ചവനല്ലേ—ദയാലുവാണു്. ‘കൂറിൽ നോക്കണ’മെന്നു പറഞ്ഞതുകൊണ്ടാണു് അവളെ തിരിച്ചു നിർത്തിയതു്. മുകിലൻ നിബിപ്പൂൺപായതെങ്ങനെയെന്നു മനസ്സിലാകുന്നില്ല. ഇക്കവിതന്നെ മറ്റൊരിടത്തു പറഞ്ഞിട്ടുള്ളതുപോലെ ‘അറ്റംവെടിഞ്ഞുള്ള മുസ്ലിമീങ്ങൾ’ നമ്മുടെ നാട്ടിൽ ഉണ്ടല്ലോ. അവരാണു തീർച്ചപ്പെടുത്തേണ്ടതു്.
ചുരുക്കിപ്പറഞ്ഞാൽ മുകിലൻ കറങ്ങി–അതിനു പരമേശ്വരയ്യർ സമാധാനം പറയുന്നുമുണ്ടു്.
“മൊട്ടയും ശിഖയുമെന്നൊരു ഭേദം
മൊട്ടലർക്കണ വഹിപ്പവനുണ്ടോ?”
അന്നു് ഹിന്ദുക്കളാരും തല ‘മൊട്ട’യടിക്കാറില്ലായിരുന്നു എന്നു കാണിപ്പാനാണു് ഈ ഗവേഷണപടു മുകിലനെ ഇവിടെ ‘മൊട്ട’യാക്കിയിരിക്കുന്നതു്. ‘ട്ട’ പ്രാസത്തിനു വേണ്ടീട്ടായിരിക്കാനും മതി. വലിയ കോയിത്തമ്പുരാനു് ഹൃദയാസ്വാസ്ഥ്യം ഉണ്ടാകാൻ അദ്ദേഹത്തിനെ ഈശ്വരനെന്നു വിചാരിച്ചു് ആരാധിച്ചുപോരുന്ന കവി തുടങ്ങുമോ? അതും അദ്ദേഹം ജീവിച്ചിരുന്ന കാലത്തു്? ഇന്നാണെങ്കിൽ അതു വേറെ കാര്യം.
ഒക്കുമൊക്കുമിവൾ ഭൂപജയാമ-
ത്തൈക്കുരംഗമിഴിയെന്നിവൾമൂലം
മൂക്കുകണ്ണുചെവിയെന്നിവയെപ്പോൽ
ത്വക്കുമെൻ രസനയും സുഖമാളും?
എന്നിങ്ങനെ അവളെ മണപ്പിക്കാനും, നോക്കാനും, കേൾക്കാനും, തൊടാനും, നക്കാനും അയാൾക്കു് ആഗ്രഹം ജനിക്കുന്നു.
കോപ്പിണങ്ങിയ മുറുക്കുനിമിത്തം
ചോപ്പിരട്ടിയെഴുമീയധരോഷ്ഠം
ഷാപ്പിലുള്ളൊരു പറങ്കിവൈൻപോൽ
കാപ്പിയാക്കുവതിനെന്നിടകിട്ടും?
എന്നായി അയാളുടെ വിചാരം. എത്ര മനോജ്ഞമായ ഉല്ലേഖം. കോപ്പിണങ്ങിയ മുറുക്കിനാൽ ചുവപ്പു വർദ്ധിച്ചിരിക്കുന്ന അധരത്ത പറങ്കിവൈൻപോലെ—മഹമ്മദീയർക്കു് വൈൻ നിഷിദ്ധമായതിനാലായിരിക്കണം ഷാപ്പിലുള്ളൊരു എന്ന വിശേഷണം ചേർത്തിരിക്കുന്നതു്—പാനം ചെയ്‍വാൻ മുകിലനു മോഹം ഉദിക്കുന്നു—കാപ്പിയാക്കുക എന്നു പ്രയോഗിച്ചിരിക്കുന്നതു് പ്രാസത്തിനു വേണ്ടി മാത്രമല്ല—കവി ബ്രാഹ്മണനാണെന്നു് പില്ക്കാലത്തു് ആരും മറന്നുപോകാതിരിക്കട്ടേ എന്നു വിചാരിച്ചുകൂടി ആയിരിക്കാം. കവി മഹമ്മദീയനായിരുന്നെങ്കിൽ തീർച്ചയായും ‘ചായ’യാക്കുകയേ ഉണ്ടായിരുന്നുള്ളു.
റൗക്കയാം ഹരിതസൂര്യപടത്താൽ
മേല്ക്കണിഞ്ഞ കുളുർകൊങ്കകൾ രണ്ടും
അർക്കകാന്തിയിൽ വിളങ്ങിന ശീമ-
ച്ചക്കപോലെ ഹൃദയം കവരുന്നു.
ഹ! ഹ! ഹ! ഇതാണു് മനോധർമ്മം. കുചത്തെ ശീമച്ചക്കയോടു് ഇതിനുമുമ്പു് ആരു പ്രയോഗിച്ചിട്ടുണ്ടു്? അവിടേയും ‘ഇദംപ്രഥമ’ത്വം അദ്ദേഹത്തിനു തന്നെ. പില്ക്കാലത്തു് അദ്ദേഹത്തിനെ ‘ഇദംപ്രഥമ’കവി എന്നു മലയാളികൾ വിളിക്കയില്ലെന്നു് ആരറിഞ്ഞു? കുചത്തെ കുന്നിനോടു് ഉപമിക്കുന്നവർ അതിന്റെ വടിവിനേയും കാഠിന്യത്തേയും മാത്രമേ സൂചിപ്പിക്കുന്നുള്ളു. പ്രസ്തുത കവി ഈ ഉപമാനം വഴിക്കു് അതിന്റെ മാധുര്യത്തിനെക്കൂടി നമ്മെ ഓർമ്മിപ്പിക്കുന്നു. ശീമച്ചക്ക വേവിച്ചു മർദ്ദിച്ചാൽ അതിമൃദുലമായിപ്പോകുന്നതിനാൽ “ആ കുചകലശങ്ങളെ അധികം മർദ്ദിച്ചുപോകരുതെ! അങ്ങനെ ചെയ്താൽ അതു് ഒഴിഞ്ഞ പണസഞ്ചിപോലെ ആയിത്തീരുമേ” എന്നു് യുവാക്കന്മാർക്കു് ഒരു ഉപദേശവും ഇതിൽ അടങ്ങിയിരിക്കുന്നു.
നായികയുടെ അപഹരണം വരെയുള്ള കഥ ഈ സർഗ്ഗത്തിൽ വിവരിച്ചിരിക്കുന്നു.
വടക്കൻകോട്ടയത്തേയ്ക്കു് തമ്പാൻ സന്ദേശവാഹിയായ് പോകുന്നതിനെ സന്ദേശവൃത്തത്തിൽ വർണ്ണിച്ചിരിക്കുന്നു. മന്ദാക്രാന്തയിൽ–കവിയുടെ ഗുരുനാഥനായി പറയപ്പെടുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ കാവ്യസരണി അനുസരിച്ചു്—എഴുതിയിരിക്കുന്നു.
‘മാർഗ്ഗനിർദ്ദേശം സന്ദേശകഥനം മുതലായ ഭാഗങ്ങൾ ഭാഷയിലെ ഏതു സന്ദേശകാവ്യത്തേയും അതിശയിക്കത്തക്കവിധം മനോഹരങ്ങളായിട്ടുണ്ടു്’ എന്നു കവിയുടെ ജീവചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നു. അനതിഭാവിയിൽ കവിയുടേയും ചരിത്രകാരന്മാരുടേയും കാലത്തെപ്പറ്റി സംശയം ജനിക്കുമ്പോൾ, കാലനിർണ്ണയത്തിനു് ഈ വാക്യം അത്യന്തം ഉപകരിക്കും. വലിയകോയിത്തമ്പുരാന്റെ മരണശേഷമാണു് ഈ ജീവചരിത്രം എഴുതപ്പെട്ടതെന്നു് ആ വാക്യത്തിൽനിന്നൂഹിക്കാം. അല്ലെങ്കിൽ ‘മയൂരസന്ദേശം ഒഴിച്ചുള്ള എല്ലാ സന്ദേശകാവ്യങ്ങളേയും അതിശയിക്കുന്നു’ എന്നാക്കാൻ ഗുരുവിനെ ഈശ്വരനെപ്പോലെ ആരാധിക്കുന്ന പ്രസ്തുത ശിഷ്യോത്തമൻ നിർബന്ധിക്കുമായിരുന്നു.
മങ്ങാതെന്നും മലർമകൾ മനം വച്ചു മാനിച്ചു മാനി-
ച്ചങ്ങാടിക്കൊണ്ടമരുമൊരരങ്ങാകുമങ്ങാടിതന്നിൽ
എങ്ങാനും ചെന്നെതിരിടുവതിന്നേനമെത്തീടിലന്നെൻ-
ചങ്ങാതിക്കദ്ധനപതിസഹസ്രാക്ഷനാകാംക്ഷയുണ്ടാം.
കവിയുടെ വാചാലതയെ പ്രകാശിപ്പിക്കുന്ന എത്രയോ പദ്യങ്ങൾ ഇതിൽ കാണുന്നു മലർമകൾ മനംവച്ചു മാനിക്ക എന്നു പറഞ്ഞിരിക്കുന്നതു് മഹാന്മാർ പോലും ചിലപ്പോൾ മനസ്സിൽ ഒന്നു വച്ചുംകൊണ്ടു് മറ്റൊന്നു പറയാറുണ്ടല്ലോ, അതുപോലെയല്ല എന്നു കാണിപ്പാൻ വേണ്ടി മാത്രം. ‘മലർമകളുടെ കൂത്തരങ്ങായ അങ്ങാടി’ എന്ന ആശയത്തെ കവി എത്ര പരത്തി പറഞ്ഞിരിക്കുന്നു എന്നു നോക്കുക. അത്ര വാചാലത കവിയ്ക്കുണ്ടു്. അതു് മംഗളമഞ്ജരി തുടങ്ങിയ മറ്റു കവിതകളിലും കാണാം. ‘പീയുഷപാല്പായസം’ ‘ധന്യനാമീയവനികുമുദിനീകാമിനീയാമിനീശൻ’ ‘നിഖിലവസുമതീപാലജാലാവലേ പസ്തോമപ്രോദ്യൽസരോജാകര നികരഖിലീകാരനീഹാരപൂരം’ ഇത്യാദി പ്രയോഗങ്ങൾ നോക്കുക.
പന്ത്രണ്ടാംസർഗ്ഗം പുരളീപുരവർണ്ണനകൊണ്ടാരംഭിച്ചു്, കോട്ടയം രാജാവു് അനുജനായ കേരളവർമ്മയെ തിരുവനന്തപുരത്തേക്കയയ്ക്കുന്നതും, ആ വീരാഗ്രണി തിരുവട്ടാറ്റെത്തുന്നതും വർണ്ണിക്കുന്നു. അടുത്ത രണ്ടു സർഗ്ഗങ്ങളിൽ യുദ്ധവർണ്ണനയാണു് പ്രധാന വിഷയം. പതിനഞ്ചാം സർഗ്ഗത്തിലാണു് മുകിലന്റെ ഗർവ്വശമനവും നാശവും ചിത്രിതമായിരിക്കുന്നതു്.
കൊന്നാലും ശരി കതകാരുമേ തുറക്കൊ-
ല്ലെന്നായ് തൻഭടരൊരുപത്തുപേരൊടോതി
തന്നാശച്ചെടിയിലെഴും ഫലം പറിപ്പാൻ
ചെന്നാനക്കുടിലിനകത്തു ദൈന്യമെന്യേ.
ഇങ്ങനെ നായികയുടെ ചാരിത്രഭംഗോദ്യതനായി പ്രവേശിച്ച മുകിലന്റെ വിചാരധാരയെ കവി ദീർഘമായി വിവരിച്ചിട്ടുണ്ടു്.
വഴിപോലെ മന്നനരുളീട്ടുവായ്ക്കിലും
വഴിമേൽ പിടിച്ചുപറിയിൽ കിടക്കിലും
വഴിരണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലുതാൻ’
കവിയുടെ ഭാഷാപ്രയോഗചാതുരി ഈ പദ്യത്തിൽ സുതരാം വിളങ്ങുന്നു:
ആ നായികയുടെ അടുക്കൽ ബലാല്ക്കാരേച്ഛയോടുകൂടി വന്ന മുകിലനെ കണ്ടു്,
പ്രലയപ്രചണ്ഡപവനങ്കൽ മറ്റുമാ-
ലിലപോലതിങ്കൽ വിറപൂണ്ടിടേണ്ടവ
ളെങ്കിലും അവൾ മന്ദനാം മലയാനിലങ്കൽ മലയെന്നപോലവേ ചിലതെല്ലാം പറഞ്ഞു.
മതിമുഗ്ദ്ധവാണി, ബലമുള്ളതന്യർ വ-
ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം
ഇതിലേയ്ക്കെടുത്തു കളയേണ്ടതൊട്ടുമേ
ചതിയറ്റദിക്കിലടയാളമെന്തിനോ?
എന്ന വാക്കുകൾ കേട്ടു് അയാൾ–
പെറി നീയിരിക്കെയിവനന്യനാരിയിൽ
ക്കുറിദൃഷ്ടിദോഷപരിഹാരമൊന്നിനാം
മറിമാൻ ചലാക്ഷി! ശരറാന്തൽ കത്തിടും
മുറിയാരു ദീപശിഖയാൽ വിളക്കിടും?
മടവാരെനിക്കു ചിലരുണ്ടവറ്റ നിൻ
മടവേല ചെയ്യുമതുപോരയെങ്കിലോ
മടവായിലുള്ള മലിനാംബുപോലെ ഞാൻ
മടൽകൊണ്ടു കുത്തി മറയത്തു തള്ളിടാം.
ഈ മാതിരി അനുനയ വിനയാദികൾ ഫലിക്കയില്ലെന്നായപ്പോൾ അവൻ,
പുഴു നീ, വരട്ടെ മതിവിട്ടു, വല്ലതും
കഴുവേറിടട്ടേ, വിടുകില്ല തെല്ലുഞാൻ
പഴുതേകളഞ്ഞദിവസങ്ങൾ പോട്ടെയി-
പ്പൊഴുതെങ്കിലും പിറവി സാർത്ഥമാക്കുവാൻ
എന്നിങ്ങനെ അവളോടണഞ്ഞു. നായികയാകട്ടെ,
പിടികൂടുമെന്നു സതി കണ്ടനേരമേ
ഞൊടികൊണ്ടു തന്റെ നെടുതാം ചുരുട്ടുവാൾ
മടിയിങ്കൽ നിന്നു മടിയാതെയൂരിയ-
ത്തടിമാടനുള്ള തല നോക്കി വീശിനാൾ
ഇങ്ങനെ,
മണവാളനായ് വരണദാമമാവധൂ-
ഗണമുത്തിൽ നിന്നു പെറുവാൻ കൊതിച്ചവൻ
മണവാട്ടിയോടു ഗളനാളഭൂഷയായ്
നിണമെന്ന കോകനദമാലവാങ്ങിനാൾ
ഇപ്രകാരം മുകിലൻ വധിക്കപ്പെട്ടശേഷം, മൂന്നുപേർ വാതിൽ ചവിട്ടിപ്പിളർന്നു് അകത്തു കേറി.
‘കഥതീർന്നുപോയ ഖലനേയുമായവർ
കഥനീയകാന്തി സതിയേയുമാനില-’
യ്ക്കു കണ്ടിട്ടു് വിസ്മയപരവശരായി. അവരിൽ ഒന്നു് തമ്പാനായിരുന്നു എന്നു പറയേണ്ടതില്ലല്ലോ.
അടുത്ത മൂന്നു നാലു സർഗ്ഗങ്ങളിൽ വിജയാഘോഷം, കല്യാണിയും തമ്പാനുമായുള്ള വിവാഹാഘോഷം, ഇംഗ്ലീഷുകാരും റാണിയുമായുള്ള സഖ്യം മുതലായവ യഥായോഗ്യം മുറയ്ക്കു വർണ്ണിച്ചിട്ടുണ്ടു്.
ചരിത്രകാരന്മാർ ഒരു കഠിനകൈ ചെയ്തിട്ടുള്ളതു പറയാതെ തരമില്ല. ഈ അന്യൂന മഹാകാവ്യത്തിലും കൃഷ്ണഗാഥ, രഘുവംശം, കിരാതാർജ്ജുനീയം തുടങ്ങിയ രണ്ടുമൂന്നു കൃതികളിൽ നിന്നു് ആശയങ്ങൾ കവർന്നിട്ടുണ്ടെന്നു വിളിച്ചു പറഞ്ഞുകളഞ്ഞു. ഇതു ശരിയായില്ല. ഇനി എത്രയോ വേണമെങ്കിൽ എടുത്തു കാണിക്കാം. പക്ഷെ അതു കവിക്കു ന്യൂനതയായിരിക്കുമെന്നു വിചാരിച്ചു മാത്രമല്ല നാം അങ്ങനെ ചെയ്യാത്തതു്–കൊട്ടാരക്കരവച്ചു് കേരളവർമ്മ തമ്പുരാനും അദ്ദേഹവും കൂടി ചെയ്ത നിശ്ചയം ഫലിക്കാതെ വന്നുപോയി എന്നു മറ്റുള്ളവരെ ധരിപ്പിക്കാതിരിക്കണം എന്നു വച്ചുകൂടിയാണു്. അതുകൊണ്ടു് മാന്യവായനക്കാരേ! സംസ്കൃതശ്ലോകത്തിന്റെ അനുകരണവും ശബ്ദാർത്ഥങ്ങളുടെ നിഷ്കർഷക്കുറവും മറ്റായിരം കൂട്ടം ന്യൂനതകളും രാമചന്ദ്രവിലാസത്തിലേ ഉള്ളു എന്നു വിചാരിച്ചുകൊള്ളണേ. എന്നാൽ ഒരു കാര്യം പറയാമല്ലോ. ഈ ചരിത്രകാരദ്വയത്തിനും പരമേശ്വരയ്യരെ താഴ്ത്തണമെന്നാഗ്രഹമില്ല. അവർ ഒരു പണി പറ്റിച്ചിരിക്കുന്നതു നിങ്ങൾ കണ്ടോ? ഒട്ടു വളരെക്കാലമായിട്ടു് പരമേശ്വരയ്യരുടെ കൃതികളിലുള്ള ദോഷവശങ്ങളെ അനേകം ചെറുപുസ്തകങ്ങൾ വഴിക്കു് പ്രകാശിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരാളാണു് മി: ടി. രാമലിംഗംപിള്ള എം. ഏ. അദ്ദേഹം തന്നെയും ‘ആലോചനാമൃതവും ശ്രീഹർഷപ്രണീതവുമായ നൈഷധീയചരിതത്തോടു കിട നില്ക്കത്തക്ക ഒരു ഉത്തമമഹാകാവ്യമത്രേ ഇതു്’ എന്നു പറഞ്ഞിട്ടുണ്ടെന്നു കാണിച്ചതു വളരെ നന്നായി. അദ്ദേഹം ഖണ്ഡനവിമർശം രചിച്ചു വരുന്നതിനു നല്ല സമ്മാനം അവർ അന്യത്ര കൊടുത്തിട്ടുമുണ്ടു്. ഇനി മറിച്ചാരും ഒന്നും പറകയില്ലല്ലോ. അതുകൊണ്ടു് ശത്രുമിത്രോദാസീനഭേദമെന്നിയേ സകല ജനങ്ങളാലും പുകഴ്ത്തപ്പെടുന്ന ഈ മഹാകാവ്യത്തിനു് പാഠപുസ്തകമാകാതെ തന്നെ പലേ പതിപ്പുകൾ ഉണ്ടാവട്ടേ എന്നു നമുക്കൊക്കെ പ്രാർത്ഥിക്കാം.
ഒരു നേർച്ച–ശിവന്റെ ‘കമ്പക്കളിക്കു കുഴൽനാട്ടിയ കെട്ടിലമ്മയും, നഞ്ഞാണ്ട മൂപ്പരെ മയക്കിയ കുന്നിൽമാതും’ മറ്റും മറ്റുമായി ദേവിയോടുള്ള ഒരു പച്ചമലായള നേർച്ചയാണിതു്. അതിലെ സംബോധനകൾ കേട്ടു ദേവി മുഷിഞ്ഞു കാണണമെന്നും മറ്റും ചില പുരോഭാഗികൾ പറഞ്ഞു കേട്ടിട്ടുണ്ടു്. അതു ശുദ്ധമേ അസംബന്ധമാണു്. ചേർത്തലയുള്ളവർ സേതുലക്ഷ്മീഭായി തിരുമനസ്സിലെ കാലംവരെ ദേവിയെ ‘ചേർത്തലയമ്മേ മുതുപു…ടി’ എന്നു വിളിച്ചാണല്ലോ പ്രാർത്ഥിച്ചുവന്നതു്. എന്നിട്ടു് ദേവി അവരുടെ അടുക്കൽ പ്രസാദിക്കാതിരിക്കയാണോ? അസംബന്ധം പറയുന്നതിനും ഒരതിരൊക്കെ വേണ്ടേ?
ഇക്കാലത്തുതന്നെ ഇക്കവിയാൽ രചിക്കപ്പെട്ട കൂട്ടുയാദാസ്തുകവിതകൾ പലതുമുണ്ടു്. അതു് ഒരു വിനോദ വ്യവസായമായിരുന്നത്രേ. എന്റെ അഭിപ്രായത്തിൽ ഈ വ്യവസായത്തെ ഒന്നുകൂടി പരിഷ്കരിക്കാമായിരുന്നു. സ്രഗ്ദ്ധരാവൃത്തത്തിലുള്ള ഒരു ഖണ്ഡകാവ്യം രചിക്കാനാണു് ഉദ്ദേശമെന്നു വിചാരിക്കുക. ആദ്യമായി 21 പേർ കൂടി നറുക്കിട്ടു് ഒരു വിഷയം തിരഞ്ഞെടുക്കണം. പിന്നീടു് ആളുകളെ അവരുടെ സ്ഥാനമാനാദികളേയും ബിരുദങ്ങളേയും ഒന്നും നോക്കാതെ പേരുകളുടെ അകാരാദിക്രമത്തിൽ ഇരുത്തണം. അനന്തരം ആദ്യത്തെ ആൾ ഒരക്ഷരം പറയണം. അടുത്തയാൾ അടുത്ത അക്ഷരം–ഇങ്ങനെ നാലുവട്ടം കഴിയുമ്പോൾ ശ്ലോകവും ഒന്നു തികയും. ഒരുപക്ഷെ പണ്ടുള്ളവർ ശ്ലോകങ്ങൾ എഴുതിവന്നതു് ഇങ്ങനെയായിരിക്കണം. അല്ലെങ്കിൽ വൃത്തം എന്നു പേർ വന്നതെങ്ങനെ? മലയാളികളുടെ കഷ്ടകാലംകൊണ്ടു് ഈമാതിരി കവിതകളുടെ ആവിർഭാവത്തിനു മുമ്പുതന്നെ ആശാൻ കൂട്ടാളികൾ കടന്നുകേറി ഇതൊന്നും കവിതയല്ലെന്നും മറ്റും പറഞ്ഞു് പുതിയ പ്രസ്ഥാനം ഏർപ്പെടുത്തിക്കളഞ്ഞു. യുവജനങ്ങൾ അവരുടെ പക്ഷം പിടിച്ചു നില്ക്കാനും തുടങ്ങി.
1084-ൽ തൃശൂർ വച്ചു് ഒരു കവിതാപരീക്ഷ നടന്നു. കുഞ്ഞിക്കുട്ടൻതമ്പുരനായിരുന്നു പരീക്ഷകൻ. പരമേശ്വരയ്യർക്കു് 48 ശതമാനവും കേരളവർമ്മ തമ്പുരാന് 45.75 ശതമാനവും മാർക്കുകൾ ലഭിച്ചു. ആ ശ്ലോകങ്ങളെ ഉദ്ധരിച്ചു് ഞാൻ വായനക്കാരെ ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നില്ല. ഈമാതിരി പരീക്ഷയും ഒരു മാതിരി വിനോദമാണെന്നാണു് എനിക്കു തോന്നുന്നതു്.
മംഗളമഞ്ജരി: ശബ്ദപരിചയത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാൻ ആഗ്രഹമുള്ളവർ ഈ പുസ്തകം പഠിക്കുന്നതു കൊള്ളാം. ചിലപ്പോൾ ഒരേ ശ്ലോകത്തിൽതന്നെ ഒരു പദത്തിന്റെ പര്യായങ്ങളെല്ലാം പ്രയോഗിച്ചിരിക്കുന്നതു കാണാം. എഴുപത്തിയെട്ടാം ശ്ലോകത്തിൽ, കൂട്ടം എന്ന അർത്ഥത്തിലുള്ള ജാലം, സ്തോമം, നികരം, പൂരം, ഓഘം, ഗ്രാമം എന്നിങ്ങനെ ആറു് ശബ്ദങ്ങൾ പ്രയോഗിച്ചിരിക്കുന്നു. മുഖസ്തുതിയെ ഒരു കലാവിദ്യ എന്നോണം അഭ്യസിക്കുന്നവർക്കും ഇതു് ഉപയോഗപ്രദമാണു്. ‘ശബ്ദഭംഗിയിൽ മലയാളത്തിലെ ഏതു കൃതിയേയും അതിശയിക്കത്തക്ക മേന്മ മംഗളമഞ്ജരിക്കുണ്ടു്’ എന്നു മാത്രം കവിയുടെ ചരിത്രം എഴുതിയ പണ്ഡിതന്മാർ ശപഥംചെയ്തിരിക്കുന്നതിനാൽ, അതിൽ വലിയ കവിത്വമുള്ളതായി അവർക്കും തോന്നിക്കാണുകയില്ലെന്നു് ഊഹിക്കാം. അവർക്കു കാണ്മാൻ സാധിക്കാത്ത ഏതു ഗുണമാണു് അന്യനു ദൃശ്യമാവുക? അസാദ്ധ്യം! അസാദ്ധ്യം!
ഇനി ഖണ്ഡകൃതികളേപ്പറ്റി അല്പം വിമർശിച്ചിട്ടു് ഈ പ്രകരണം നിറുത്താം. കിരണാവലി, താരഹാരം, തരംഗിണി, മണിമഞ്ജുഷ, ഹൃദയകൗമുദി, രത്നമാല, കല്പശാഖി, അമൃതധാര, കർണ്ണഭൂഷണം, പിംഗള, ചിത്രശാല, ചിത്രോദയം, ഭക്തിദീപിക, ചൈത്രപ്രഭാവം ഇവയാകുന്നു അവയിൽ പ്രധാനമായവ.
താരഹാരം: ഇതിൽ പന്ത്രണ്ടു ചെറുകവനങ്ങൾ ഉൾപ്പെട്ടിരിക്കുന്നു. അതിൽ ഒന്നായ ഒരു നേർച്ചയെപ്പറ്റി അധികമൊന്നും പറയാനില്ല.
‘പൂവമ്പനെന്ന തടിമാടനു വായ്ക്കുവോരുൾ
പൂവൻപകറ്റിയവനൻപൊടു വേട്ടതായേ
പൂവൻപഴംതൊഴുതനിൻ തിരുമേനികാണ്മാൻ
പൂവൻപതിട്ടടിമലർക്കു വണങ്ങിടുന്നേൻ.’
ഈ മാതിരി പദ്യങ്ങൾ ആണു് അതിൽ അധികവും. ഭക്തി സ്ഫുരിക്കുന്നവ തുലോം വിരളംതന്നെ. പൂവമ്പനെ തടിമാടനാക്കിയതുതന്നെ വളരെ കഷ്ടം! അങ്ങനെയുള്ള ഒരുവന്റെ വമ്പു് ശമിപ്പിച്ചവനു് എന്തുല്ക്കർഷം? ആവോ. പെരിയാറ്റിനോടു്, ഒരു മഴത്തുള്ളി, സൗഭ്രാത്രഗാനം, എന്റെ സ്വപ്നം ഇവ കവി നവയുഗത്തിലേയ്ക്കു കാലൂന്നി എന്നു കാണിക്കുന്നു. അനുവാചകന്മാരുടെ ഹൃദയത്തെ ദ്രവിപ്പിക്കാൻ ശക്തിയുള്ള ഒരു കവനമാണു് എന്റെ സ്വപ്നം. പക്ഷെ ഒരു കാൽ ഇപ്പോഴും ജീർണ്ണയുഗത്തിൽതന്നെ ഉറച്ചു നില്ക്കുന്നു. മനുഷ്യജീവിതത്തിന്റെ മറുപുറം കാണ്മാൻ കവിയ്ക്കു കണ്ണുണ്ടായതു് അദ്ദേഹത്തിന്റേയും മലയാളഭാഷയുടേയും ഭാഗ്യം.
കിരണാവലി: ഇതിന്റെ അവസ്ഥയും അതുപോലെതന്നെ. അതിൽ വീരമാതാവു്, കാവ്യപ്രഭാവം, വിചാരധാര എന്നു രണ്ടുമൂന്നു കവനങ്ങൾ ദ്വിപ്രാസനിർബ്ബന്ധം കൂടാതെ കാണുന്നുണ്ടു്. ഓമനേ നീയുറങ്ങു്, വിചാരധാര എന്നിങ്ങനെ ഉത്തമകോടിയിൽ ഗണിക്കപ്പെടാവുന്ന ഒന്നുരണ്ടു ഗീതികാവ്യങ്ങൾ ഇതിലുണ്ടെന്നുള്ളതു പ്രത്യേകം സ്മരണീയമാണു്. വിചാരധാര ലോകോത്തരമായ ഒരു കൃതിയാണെന്നു് നിസ്സംശയം പറയാം.
“നീ ചേർക്കു തങ്കക്കുടമാവരുന്ന
നീലിപ്പുലക്കള്ളിയിൽ നിന്റെ നോട്ടം.
കണ്ണിന്നു തീണ്ടോതിടുവാൻ മറന്ന
കാലേയകാലം കനിവറ്റതല്ല.
തടിച്ച പുല്ക്കെട്ടു ശിരസ്സിലൊന്നു
താങ്ങിത്തളർന്നെത്തിടുമിക്കിടാത്തി
തൃണത്തിലും തൻനില താഴെയെന്നു
തീർത്തോതിടുന്നുണ്ടു ജനത്തൊടെല്ലാം
ജനിച്ച നാൾതൊട്ടു ജഗത്തിലെങ്ങും
സ്നേഹം ലഭിക്കാത്തൊരിവൾക്കു പാർത്താൽ
ചമ്രത്തലക്കെട്ടയഥാർത്ഥമല്ല
തള്ളയ്ക്കെഴും ദുർഗ്ഗതി പിള്ളകൾക്കും
ഇവൾക്കു ദാരിദ്ര്യഫലത്തിൽ മേന്മേൽ
ചിന്താവ്യഥക്കാളകൾ ചേർത്തുപൂട്ടി
ദൈവം തുടർന്നോരുഴവിന്റെ ചാലു
കാണാം ചുളുക്കാർന്നു കപോലഭൂവിൽ
മുട്ടിന്നുമേലോളമിറക്കമാർന്ന
മുഷിഞ്ഞ മുണ്ടൊന്നിവൾ തന്നരയ്ക്കൽ
ദിങ്നാരി കൊണ്ടൽപ്പൊളിപോലെ ചുറ്റി
മാനംമറയ്ക്കുന്നിതു വല്ലപാടും.
മുഴുവനും ഉദ്ധരിച്ചാലും മതിവരുന്നില്ല. കവിയുടെ പാർഷദന്മാർ എന്തൊക്കെപ്പറഞ്ഞാലും ഉമാകേരളവും മംഗളമഞ്ജരിയും ഒക്കേ കാലഗർത്തത്തിനുള്ളിൽ മറഞ്ഞുപോകതന്നെ ചെയ്യും. ഇത്തരം കൃതികളാണു് കവിയുടെ യശസ്സിനെ നിലനിറുത്താൻ പോകുന്നതു്. മറ്റു കൃതികൾ അദ്ദേഹത്തിനു ചില ബിരുദങ്ങളും മറ്റും സമ്പാദിച്ചുകൊടുത്തിട്ടുള്ളതു വാസ്തവം തന്നെ! പക്ഷേ അനുവാചകന്മാർ ആ വക ബിരുദങ്ങൾക്കൊന്നിനും വലിയ വില കല്പിക്കുന്ന കാലം പോയ്മറഞ്ഞു. ഈമാതിരി കൃതികളിൽനിന്നു്, ചുറ്റും നടന്നുകൊണ്ടിരിക്കുന്ന ത്വരിതഗതിയായ പരിവർത്തനങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തെ ആവരണം ചെയ്തിരുന്ന മാമൂൽഭിത്തികളെ ഭേദിച്ചു കഴിഞ്ഞിരിക്കുന്നു എന്നു നമുക്കു് വ്യക്തമായി കാണാം. അദ്ദേഹവും കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികളോടൊപ്പം മുന്നോട്ടു മുന്നോട്ടു പോകുന്നതിനും ജീവിത യാഥാർത്ഥ്യങ്ങളെ ചിത്രീകരിക്കുന്നതിനും തീർച്ചപ്പെടുത്തി എന്നു വ്യക്തമാണു്. ഒരു പുതിയ പരമേശ്വരയ്യരെ–കേരളീയരുടെ ഭക്തിപ്രേമങ്ങൾക്കു ഭാജനമാകാൻ പോകുന്ന ഒരു യഥാർത്ഥ കവിയെ–നാം ഇപ്പോഴാണു് വാസ്തവത്തിൽ കണ്ടു തുടങ്ങുന്നതു്. മഹാകവേ! നമസ്കാരം! ഈ രണ്ടു സമാഹാരങ്ങളും 1100-ൽ പ്രസാധിതങ്ങളായി.
തരംഗിണി: 14 ഖണ്ഡകാവ്യങ്ങളുടെ സമാഹാരമാണിതു്. ഇതിലെ പ്രഭാതഗാഥ–കവി ഉണർന്നുകഴിഞ്ഞിരിക്കുന്നു എന്നു കാണിക്കുന്നു. ‘താമസിയാകുമറുകൊലതുള്ളിനകോമരത്താന്മാ’രായ കൂട്ടുകാരേയും അദ്ദേഹം ഉണർത്തുന്നു.
“കുട്ടിപ്പവനൻ കുതുകിയായ് ചാഞ്ചാടി-
ത്തട്ടിയുണർത്തിത്തളർച്ച മാറ്റി
കണ്മിഴിച്ചാനന്ദിച്ചാർപ്പു വിടപികൾ
മർമ്മരശബ്ദമനോഹരങ്ങൾ
അക്ഷയ്യമോരോന്നും ‘സ്വാതന്ത്ര്യ’മായിടും
ത്ര്യക്ഷരീമന്ത്രമുരുക്കഴിപ്പു
ആ നവ്യ ഗായത്രി മാറ്റൊലിക്കൊള്ളുന്നു
വാനിലും മന്നിലും മേല്ക്കുമേലേ.
ഉത്ഥാനകാംക്ഷികൾക്കുത്സവമുത്സവം
തത്ഥാദൃശമാമിസ്സന്മുഹൂർത്തം
മൂരിനിവരുവിൻ മുന്നോട്ടു പോരുവിൻ
പാരിന്നിതല്ലോ സുവർണ്ണകാലം”– എന്നും,
“കാലപ്പുഴയിലൊഴുകും തരിക്കിന്നു
ചാലിലൊരുന്തുകൊടുക്കുവാനോ
പൂഴിയണയൊന്നു തീർപ്പാനോ ജാത്യന്ധ-
തോഴന്റെ ഹസ്തം വരിച്ചിടുന്നു?
കോട്ട കിടങ്ങിനെ നോക്കിച്ചിരിക്കുകിൽ
കോട്ടമതില്പരമെന്തുവേണം?
നിൻദാഹം തീർത്തിടും നീരോടുകൊണ്ടലേ
നിന്ദാർഹമാണീയിടിമുഴക്കം”–എന്നും,
“ഭിന്നവർണ്ണങ്ങളെക്കൈകോർത്തിണക്കിടു-
മിന്ദ്രധനുസ്സിനാലന്തരീക്ഷം
മിക്ക ദിനത്തിലും മിന്നുമിമ്മന്നിലോ
ശുഷ്കത്തിൽ ശുഷ്കമാം വർണ്ണവാദം”എന്നും,
പാടിയിരിക്കുന്നതു നോക്കുക.
മണിമഞ്ജുഷ: ഇതിലെ പ്രേമസംഗീതം വാസ്തവത്തിൽ പ്രേമദേവതയുടെ ഗാനം തന്നെയാണു്–‘ദിവ്യദർശനം’ മിസ്റ്റിസിസത്തിലേയ്ക്കു കടക്കാനുള്ള പ്രഥമ പ്രയത്നമാണെന്നു് തോന്നുന്നു. കീശസന്ദേശത്തിൽ, പരിതസ്ഥിതികളിൽ അസംതൃപ്തനായ കവി ഒരു പുതിയ ലോകസൃഷ്ടിക്കു കാംക്ഷിക്കുന്നു.
സകലവും ഭദ്രം നരന്നു ചുറ്റുപാ-
ടകക്കാമ്പൊന്നുതാനഭദ്രമത്യന്തം
എതിങ്കൽവേണമോ വികാസമേതുമി-
ല്ലതിങ്കലായതിൻകണികപോലുമേ
പഴയവൻ മർത്ത്യൻ ഹൃദയത്തിൽ പോരാ
പഴയവനേക്കാൾ പതിതൻ മേൽക്കുമേൽ
എവന്നും താൻമാത്രം സുഖിച്ചിരിക്കണ-
മെവന്നും മറ്റുള്ളോർ നശിച്ചു പോകണം
തനിക്കു താണതിൽച്ചവിട്ടിനില്ക്കണം
തനിക്കെളിയതു ചവച്ചുതുപ്പണം
അടുക്കളപ്പണിക്കബലമാർ വേണ-
മടിമകളാകാനശക്തരും വേണം
അധഃസ്ഥരിമ്മട്ടിലിരുന്നുകൊള്ളണ-
മുദധിയൂഴിയെ ഗ്രസിക്കുവോളവും
സ്വതന്ത്രൻ താനൊരാൾ വിജയിതാനൊരാ-
ളിതരർതൻകേളിക്കുപകരണങ്ങൾ
പരമേശ്വരയ്യരുടെ വാചാലതയെല്ലാം പോയി, ഇപ്പോൾ അദ്ദേഹം വാഗ്മിയായിത്തീർന്നിരിക്കുന്നു. ആവശ്യത്തിൽ കവിഞ്ഞ ഒറ്റപ്പദവുമില്ല; ഭാഷ അതിലളിതം. ഹൃദയമാണു് ഇവിടെ സംസാരിക്കുന്നതെന്നു് ഏവനും സമ്മതിക്കും. ഈമാതിരിക്കവിതകൾക്കുള്ള മേന്മ കാണ്മാൻ അദ്ദേഹത്തിന്റെ ചരിത്രകാരന്മാർക്കു് ശക്തിയില്ലാതെ പോയി.
മൃണാളിനി: കരുണരസ സമ്പൂർണ്ണമായ മറ്റൊരു സല്ക്കാവ്യമാകുന്നു.
‘പേയമാകയാലതു പേയനായ് ലോകത്തിനു
ഹേയനായ്പ്പോയോൻ പണ്ടു ഗേയനായ് വാണോരവൻ’
എന്നിങ്ങനെ പൂർവ്വവാസന അനുസരിച്ചുള്ള ശബ്ദജാലവും ആ വഴിക്കുള്ള കൃത്രിമരൂപവും ഇടയ്ക്കിടയ്ക്കു് കടന്നുകൂടീട്ടില്ലായിരുന്നുവെങ്കിൽ, അതു് ഇതിലും മെച്ചമാകുമായിരുന്നു.
ഇതുപോലെ തന്നെ ഐക്യഗാഥ, മാറു്, ഭാവനാഗതി ഇവയെല്ലാം മധുരമായ ഭാവഗീതങ്ങളാകുന്നു. ജർജരകാവ്യയുഗത്തോടു് അദ്ദേഹത്തിനെ ബന്ധിച്ചിരുന്ന ചങ്ങലകൾ എല്ലാം പൊട്ടി. ഇന്നു് ഒരു പ്രാസവാദമുണ്ടായാൽ ഏ. ആർ. ന്റെ വാദഗതിയെ പിന്താങ്ങാൻ അദ്ദേഹമായിരിക്കും ആദ്യമായി കൈ പൊക്കുന്നതു്.
രത്നമാല: ഇതു് ‘മാതൃഭൂമി’ എന്ന ദേശാഭിമാനവിജൃംഭിതമായ കവിതകൊണ്ടു് ആരംഭിക്കുന്നു.
ഹിമവാനെന്നു ചൊല്ലുന്ന
ഹീരനിർമ്മിതമാം മുടി
ചാർത്തിബ്ഭവതി ശോഭിപ്പൂ
സർവ്വദിക്ചക്രവർത്തിനി
ഗിരീശമൗലി കൈവിട്ടു
ഗംഗയാം മൗക്തികാവലി
തായതൻ മാറിൽ മിന്നുന്നു
ധന്യതയ്ക്കണിമുദ്രയായ്
…………
വരദാനോല്ക്കയായങ്ങു
വാഴ്കേ പ്രത്യക്ഷദേവതേ
മക്കൾക്കെന്തിന്നദൃശ്യങ്ങൾ
മറ്റു ദൈവങ്ങൾ കൈതൊഴാൻ
അന്യോന്യം സംഘടിപ്പിപ്പാ-
നല്ലെന്നാലെന്തിനായ്വിധി?
തായയിൽ സംക്രമിപ്പിച്ചു
സർവജാതിമതങ്ങളെ
തത്വോപദേശം: ടാഗോറിന്റെ രീതിയെ അനുകരിച്ചു രചിക്കപ്പെട്ടിട്ടുള്ള ഒരു ഹൃദ്യകവനമാണു്.
‘സുമുഖിയല്ലേ ഞാൻ സുഭഗയല്ലേ ഞാൻ
സുമശരവധൂസമയല്ലേ’
എന്നു് സ്വയം അഭിമാനിക്കുന്ന ഒരുവൾ,
ചമയം തീർന്നിട്ടും ദയിതനെത്തേണ്ട
സമയമെന്തിത്ര വഴുകുവാൻ?
അലർവിരിഞ്ഞിടുമവസരമറി-
ഞ്ഞളി വരാനിത്ര പണിയുണ്ടോ?”
എന്നു് പനിമതി പുല്കുന്ന ഇരവിനോടു് ചോദിക്കുന്നു. അവൾ അങ്ങനെ അവശയായി ശയ്യയ്ക്കരികിൽ നില്ക്കവേ, അകത്തുനിന്നൊരു വാക്കു കേൾക്കുന്നു:
എവിടെ നോക്കുന്നു വെളിയിലോമനേ
സവിധമാർന്ന നിൻപ്രിയനേ നീ
വടിവിൽ നിന്നുള്ളാം മണിയറയുടെ
നടയിൽ നിൽപൂ നിൻ ഹൃദയേശൻ
വളരെ മെച്ചമായ് വെളിവരാന്തയ്ക്കു
പളപളപ്പിപ്പോരുളി നീ
കിടമുറിയങ്ങല്ലകമേയാണെന്ന-
തിടയിലേതുമേ കരുതീല.
…………
അവിടെ മറ്റൊരു കഥ നീ കണ്ടിടു-
മനുകപൂജയ്ക്കു തുനിവോളെ
വഴിയടിച്ചീല; പൊടി തുടച്ചീല
മലിനമാം തറ മെഴുകീല
മശകമക്കുണമയമങ്ങുള്ളൊരു
മഹിമയാർന്നിടും മണിമഞ്ചം
ഇരുളടഞ്ഞൊരമ്മുറിയിലില്ലെങ്ങു-
മൊരുചെറുവിളക്കൊളിപോലും
ഹൃദയവല്ലഭനവിടെയെങ്ങാനും
മുതിരുമോ മുഗ്ദ്ധേ കഴൽവയ്പാൻ
വളരെക്കാലമായി വെളിവരാന്തയുടെ പളപളപ്പു നോക്കിക്കൊണ്ടിരുന്ന കവി, ഇങ്ങിനെ ഉള്ളിലേയ്ക്കു നോക്കിത്തുടങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സ്തുതിപാഠകന്മാരായ പാർഷദമാരെ ഭ്രമിപ്പിച്ചുകൊണ്ടിരുന്ന വാക്‍ശബളതയെല്ലാം അസ്തമിച്ചു. അദ്ദേഹം മിതവാക്കായിത്തീർന്നു; സർഷപത്തെ ഹിമവദാകരത്തിൽ കാണിച്ചുകൊടുക്കുന്ന നേത്രങ്ങളുടെ സ്ഥാനത്തു്, വസ്തുസ്ഥിതികളെ സൂക്ഷ്മമായി കാണിക്കുന്ന ഉൾക്കണ്ണുകൾ തെളിഞ്ഞു. ആ ‘ഭൂതക്കണ്ണാടി’യിലൂടെ,
അപ്പുറം തുച്ഛനാമെന്റെ-
യകമാമാലിലയ്ക്കുമേൽ
ബ്രഹ്മാണ്ഡത്തെ വഹിച്ചീടും
പ്രേമാത്മാവാകുമീശ്വരൻ
ചരാചരസമൂഹത്തെ
സൗഹാർദ്ധപ്പട്ടുനൂലിനാൽ
ചേർത്തിണക്കി വിളക്കുന്ന
ചിത്രമാം കാഴ്ച കണ്ടുഞാൻ
തുരുമ്പിലും ഞാൻ വായിച്ചേൻ
ധ്വനികാവ്യം സുധാമയം
മൗനത്തിലും ചെവിക്കൊണ്ടേൻ
മധുരം വല്ലകീഗണം
എന്നു് അദ്ദേഹം വ്യക്തമായിക്കണ്ടു. ഇതേ മനോഭാവമാണു്,
ജനനീ തോമാര കരുണ ചരണ ഖാനി
ഹേരിനു ആജി ഏ അരുണകിരണ രൂപേ
ജനനീ തോമാര മരണ ഹരണ വാണീ
നീരബ ഗഗനേ ഭരിഉഠേ ചുപേ ചുപേ (ഗീതാഞ്ജലി)
എന്നു പാടിയ കവിയിലും നാം കാണുന്നതു്. എന്നു മാത്രമല്ല,
വെളിമതിൽ കതകടച്ചുപൂട്ടിക്കൊ-
ണ്ടെളിയോരെത്തിരഞ്ഞിറങ്ങി തമ്പുരാൻ
പിറവിയിൽ മാമൂൽക്കുഴിയിൽ വീഴ്ത്തുവോർ
വറുതിയാം ഭൂതം കടിച്ചുതിന്നുവോർ
ഗദപ്പെരുമ്പാമ്പു വരിഞ്ഞിറുക്കുവോർ
കദനക്കൂരമ്പു കരൾ പുണ്ണാക്കുവോർ
മുടവർ ജാത്യന്ധർ, ചെകിടരുന്മത്തർ
ഉടയവനിവർക്കിടയിൽ നില്പായി
ഇവരൊടൊന്നിച്ചേ തിരിച്ചിനിപ്പോരു
ഭവനം ശൂന്യം താൻ തദീയമന്നോളംനടതുറക്കൽ
എന്നുകൂടി അദ്ദേഹം ഗ്രഹിക്കുന്നു. ഈ ഗാനത്തെ രവീന്ദ്രനാഥ ടാഗോറിന്റെ,
ഭജനപൂജന സാധന ആരാധനാ
സമസ്ത ഥാക് പ്ഡേ
രുദ്ധദ്വാരേ ദേബാലയേർ കോണേ
കേന ആച്ഛിസ ഓരേ
അന്ധകാരേ ലൂക്കിയേ ആപനമനേ
കാഹാരേ തുയി പൂജിസ സംഗോപനേ
നയന മേലേ ദേഖ ദേഖിതു ഇചേയേ
ദേവതാ നാഇ ഘരേ
തിനിഗേച്ഛേൻ ജേഥായ് മാടി ഭേങ്ഗ
കരച്ഛേ ചാഷാ ചാഷ
പാഥർഭേംഗേ കാടാച്ഛേ ജേഥായ് പഥ
ഖാടച്ഛേ ബാരോമാസ്
രൗദ്രേജലേ ആച്ഛേന സവാർ സാഥേ
ധൂലാ താംഹാര ലേഗേച്ഛേ ദൂഇഹാതേ
താം രി മതന ശുചിബസന ഛാഡി,
ആയ് രേ ധൂളാർ പരേ.
ഇത്യാദി ഗാനത്തോടു സാദൃശ്യപ്പെടുത്തി നോക്കുക.
പരമേശ്വരയ്യർ യൗവനാരംഭം മുതല്ക്കേ കവിയശസ്സിനു വേണ്ടി പടവെട്ടിക്കൊണ്ടിരുന്നു. ചിലതല്ല, പല ബിരുദങ്ങളും അദ്ദേഹം സമ്പാദിക്കയും ചെയ്തു. പക്ഷേ അദ്ദേഹം ആ അത്യുന്നതസ്ഥാനത്തു നിന്നു് അല്പാല്പം ഇറങ്ങിത്തുടങ്ങിയതിനു ശേഷമേ ബഹുജനങ്ങളുടെ ദൃഷ്ടിയിൽ മഹാകവിയായിത്തുടങ്ങിയുള്ളു. അതാണു് വസ്തുത! സ്തുതിപാഠകന്മാരെന്തൊക്കെ പറഞ്ഞാലും, അവരുടെ കണ്ണുകൾകൊണ്ടല്ല ജനങ്ങൾ അദ്ദേഹത്തെ കാണുന്നതു്.
‘തവതനുവിലിക്കൂട്ടർ വീഴ്ത്തുന്ന പൂഴികൊ-
ണ്ടവരുടെ നിലത്തെഴുത്തന്നു സാധിക്കണം
പരിചിനൊടു ഭാവിയിന്നങ്ങയിൽ തങ്ങുന്ന
കരിമഷിയന്നു നൽക്കസ്തൂരിയാക്കിടും’
എന്നു കവിയശഃപ്രാർത്ഥിയായ ഒരു അധഃകൃത കവിയോടു പറയുന്നു. അങ്ങനെ അല്ല, ഇന്നുള്ളവരും മഹത്വം അറിയാത്തവരല്ല. അവരും ഹൃദയാലുക്കളാണു്. അത്യുന്നതസ്ഥാനത്തിലിരുന്നു്, സാർവഭൗമത്വവും ഭാവിച്ചുകൊണ്ടു്, അവരെ ഉപദേശിക്കാൻ, അവരെ പഠിപ്പിക്കാൻ, കവി ഒരുങ്ങുമ്പോഴാണു്, അവരുടെ ഒക്കെ മട്ടു മാറുന്നതു്. കവി അവരുടെ ഭാഷ–അതായതു് അവർക്കു മനസ്സിലാകുന്ന ഭാഷ–ഹൃദയഭാഷ–സംസാരിക്കണം; അവരെ രസിപ്പിക്കണം–പ്രീണിപ്പിക്കണം; അപ്പോൾ അവർ അയാളെ ആദരിക്കും–സ്നേഹിക്കും–ആരാധിക്കും.
കല്പശാഖി: കുയിൽ, പുരോഗതി ഈ രണ്ടു ഗാനങ്ങളും എല്ലാവരും വായിച്ചിരിക്കേണ്ടതാണു്. അവയിൽ നമുക്കു് ഈ കവിയുടെ ആദർശം തെളിഞ്ഞു കാണ്മാൻ കഴിയും.
പാടുക പാടുക പഞ്ചമരാഗത്തിൽ
പാടവമേറിന കോകിലമേ
മാൺപെഴും തോപ്പിതു കത്തുന്ന ചെന്തീയിൽ
ചാമ്പലായ്പോകുകിൽ പോയിടട്ടേ
ഇമ്മധുവൂറിടും മാവിനെ ഛേദിച്ചു
വെണ്മഴു വീഴ്ത്തുകിൽ വീഴ്ത്തിടട്ടേ
വാരൊളി വായ്ക്കും നിൻമേനിയിൽ വ്യാധന്റെ
കൂരമ്പു കൊള്ളുകിൽ കൊണ്ടിടട്ടേ.
ആ കുയിൽ ‘കഥയില്ലാത്ത മേലത്തെക്കാര്യമോർത്തു്’ ആകുലനാകാതെ,
‘മായമറ്റീമധുമാസത്തിൽ നീയൊരു
ഗായകനാകുവാൻ ജാതനായി
ആയതു പോരും നീ തന്മൂലം തൃപ്തനായ്
സ്വീയമാം കർത്തവ്യമാചരിപ്പൂ’
എന്ന വിശ്വാസത്തോടുകൂടി പാടിയിരുന്നെങ്കിൽ, ‘മാനവർ ദൈവത്താൽ വഞ്ചിത’രെങ്കിലും അതിന്റെ ഗാനത്തെ തീർച്ചയായും കേൾക്കാതിരിക്കയില്ല. പാടിയാൽ മാത്രംപോരാ, താൻ മറ്റാരെയുംകാൾ ഉയരത്തിൽ ഇരുന്നുകൊണ്ടാണു് പാടുന്നതെന്നു് ധരിക്കയും വേണം. ഈ മനോഭാവത്തോടുകൂടി പാടാൻ തുടങ്ങുമ്പോഴാണു് ലോകം അതു കേൾപ്പാൻ ഇഷ്ടപ്പെടാത്തതു്. മധുരവസ്തുക്കളുടെ ഉച്ചനീചത്വങ്ങൾ ആരും നോക്കാറില്ല. അവ മധുരങ്ങളാണെന്നേ ലോകത്തിനറിയാവൂ.
ഉറക്കം മതി ചങ്ങാതിയുത്ഥാനംചെയ്തിടാമിനി
എഴുനേറ്റിട്ടുവേണ്ടേ നാമെങ്ങോട്ടും സഞ്ചരിക്കുവാൻ
നില്ക്കുമീനില്പിൽ നില്ക്കാതെ നീങ്ങി മുന്നോട്ടുപോയിടാം
പിടിച്ചുതള്ളുമല്ലെങ്കിൽ പിന്നിൽനിന്നു വരുന്നവർ
പറന്നിടേണ്ട പക്ഷേ നാം പകലോനെപ്പിടിക്കുവാൻ
എടുത്തുചാട്ടക്കാരന്റെയെല്ലൊടിച്ചേ വിടൂ വിധി
വിപ്ലവംകൊണ്ടു നേടുന്ന വിജയം ക്ഷണഭംഗുരം
അമ്ലതായ്ക്കാഴ്ചയിൽതോന്നുമതു നഞ്ഞാണു നിനയ്ക്കുകിൽ
ഇതാണു പരമേശ്വരയ്യരുടെ ആദർശം. വിപ്ലവം എന്നാൽ നാശമെന്നാണർത്ഥം. ‘Revolution’ വിപ്ലവമല്ല സമൂലപരിവർത്തനമാണു്. ലോകം വിപ്ലവാത്മകമാണെന്നു പറയുന്നവർ, ആ ശബ്ദത്തെ സമൂലപരിവർത്തനമെന്ന അർത്ഥത്തിലേ ഉപയോഗിച്ചിട്ടുള്ളു. ഇന്നത്തെ ഈ നിലയിൽ ഭാരതത്തിനു് ഒരു സമൂല പരിവർത്തനം തന്നെയാണു് ആവശ്യമെന്നു് എനിക്കും തോന്നുന്നു. നമ്മുടെ ആചാരങ്ങളും കെട്ടുപാടുകളും അത്രയ്ക്കു ജർജരിതമായിട്ടുണ്ടു് എന്നാൽ ആ പരിവർത്തനം ‘ശോണ’ന്മാരുടെ രുധിരാക്തമായ മാർഗ്ഗത്തിലൂടെ വേണമോ, നമ്മുടെ ദേശത്തിനും രുചിയ്ക്കും യോജിച്ചിരിക്കുന്ന അഹിംസാമാർഗ്ഗത്തിലൂടെ വേണമോ എന്നാണു് ചോദ്യം. രണ്ടാമത്തെ മാർഗ്ഗമാണു് യുക്തമെന്നു ബുദ്ധിയുള്ളവരെല്ലാം പറയും.
ഈ കാവ്യസമാഹാരത്തിൽ എനിക്കു് ഏറ്റവും ഇഷ്ടമായതു് മഞ്ഞുതുള്ളികളാണു്.
കർണ്ണഭൂഷണം, പിംഗള, ഭക്തിദീപിക മുതലായ കൃതികൾ വായിക്കാൻ കൊള്ളാവുന്ന നല്ല കവനങ്ങളാണു്. അവയെപ്പറ്റി വിമർശിക്കുവാൻ ഞാൻ ഒരുങ്ങുന്നില്ല. കരുണ, പിംഗള, മഗ്ദലനമറിയം ഇവ മൂന്നും ഒരേ ജാതിക്കവിതകളാണു്. അവയുടെ താരതമ്യവിവേചനം വാസ്തവത്തിൽ അനാവശ്യമാകുന്നു. മൂന്നുപേരും മലയാളത്തിലെ മൂന്നു വിശിഷ്ട കവികളാണു്. ദോഷം കണ്ടുപിടിക്കാനാണെങ്കിൽ മൂന്നു കൃതികളിലും കാണാം. എന്തിനു് ആ വ്യർത്ഥമായ ശ്രമം? പിംഗളയിലെ,
‘പാണിയിൽ തൻകളിപ്പൈതലായ് മേവിന
മാണിക്യവല്ലകിയേന്തി മെല്ലെ
തന്തളിർപ്പൊന്മടി മെത്തമേൽചേർത്തതിൻ-
തന്ത്രികളോരോന്നു മീട്ടി മീട്ടി
കിന്നരകണ്ഠിയാൾ ഗീതത്താലാവീഥീ
കർണ്ണം സുധാപ്ളുതമാക്കിനിന്നാൾ
തേന്മാവിൻചെന്തളിർ തിന്നുതിന്നാരാവി-
ലാമ്മാറും പഞ്ചമം പാടിപ്പാടി
ഉമ്മറപ്പൂങ്കാവിൽ മേവീടുമാൺകുയിൽ-
ത്തന്മനമഗ്ഗാനമാർദ്രമാക്കി.
താഴത്തുവച്ചാൾതൻവീണയെത്തന്നിംഗി
മാഴക്കണ്ണോടിച്ചാൾ വീഥിനീളെ
നിർമ്മർത്യഗന്ധമായ് കണ്ടാളശശൃംഗാടം
തന്മഞ്ചകോശങ്ങൾ പോലെ ശൂന്യം
കോണിയിലൂടേ താൻ തെല്ലൊന്നിറങ്ങിനാൾ
നാണിച്ചുപിന്നെയുമേറിപ്പോയാൾ,
ലാത്തിനാൾ ഹർമ്മ്യത്തിലങ്ങോട്ടുമിങ്ങോട്ടു-
മോർത്തൊന്നും വേണ്ടതു തോന്നീടാതെ
രഞ്ജിതമാക്കിനാൾ നാദത്താൽ നൂപുര
മഞ്ജരീകങ്കണകാഞ്ചികളെ
വാങ്ങിനാൾ പിന്നോട്ടു വാതായനംവിട്ടു;
താങ്ങിനാൾ പൂങ്കവിൾ കൈത്തലത്താൽ
തന്നളകാഭ്രകപാദത്തിലാടിച്ചാ-
ളുന്നമ്രഭുകുടിവീചികളെ
കൺതുറിച്ചീടിനാൾ കൈതിരുമ്മീടിനാൾ
ദന്തങ്ങളർപ്പിച്ചാൾ ചെഞ്ചൊടിയിൽ
താഴോട്ടുനോക്കിനാൾ ധാത്രിതന്നുൾത്തട്ടിൽ
നൂഴുവാൻ താൻ തയ്യാറെന്നപോലെ;
മേലോട്ടുനോക്കിനാളേതൊരു ദൈവത്തിൻ-
മാലതെന്നാരായ്വാനെന്നപോലെ
വീർപ്പിട്ടാൾ മേല്ക്കുമേൽ ദീർഘമായുഷ്ണമായ്
വേർപ്പുമുത്തൊപ്പിനാൾ പട്ടുലേസാൽ’ (പിംഗള)
എത്ര ഭാവമധുരമായ വരികൾ. അതുപോലെ തന്നെ ഭക്തിദീപികയിലെ,
ആ കത്തും കനല്ക്കട്ടയ്ക്കൊപ്പമായ്ത്തുറിച്ച ക-
ണ്ണാക്കൊലക്കട്ടാരിനാക്കാലച്ചുളുക്കാളും ഗളം
എന്ന വരികൾ നോക്കുക. അവയെ ഉദ്ധരിച്ചിട്ടു്, കവിയുടെ ചരിത്രകാരന്മാർ പറയുന്നു:
“ഇംഗ്ലീഷിൽ സ്റ്റാൻസാ എന്നു പറയുന്ന പദ്യഖണ്ഡികാ സംവിധാനം മലയാളത്തിൽ ഇദംപ്രഥമമായി ഏർപ്പെടുത്തിയതു് ഉള്ളൂരും അതു് ഈ കാവ്യത്തിലുമാണു്.”
എന്റെ സ്നേഹിതന്മാരേ! നിങ്ങൾ എന്തിനു പിന്നെയും ‘ഇദംപ്രഥമക്കഥ’ കൊണ്ടുവന്നു് കവിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുന്നു? ‘സ്റ്റാൻസാ’ എന്നാൽ എന്താണു്? മലയാളത്തിൽ ഇതിനുമുമ്പു് അങ്ങനെയൊന്നു് ഇല്ലായിരുന്നോ? പരമാർത്ഥത്തിൽ നിങ്ങൾക്കു് ജീവചരിത്രം രചിക്കാൻ വശമില്ല; സ്തുതിക്കാനേ നിശ്ചയമുള്ളു. നിങ്ങളുടെ ചരിത്രത്തിൽ ത്വങ്മാംസരക്താസ്ഥിമയനായ സാക്ഷാൽ പരമേശ്വരയ്യരെ അല്ല, ദാംഭികത്വംകൊണ്ടു് ഊതി വീർത്തു പൊട്ടാറായ ഒരു കൃത്രിമസത്വത്തേയാണു കാണുന്നതു്. നിങ്ങൾ അദ്ദേഹത്തിനെ സാർവഭൗമനാക്കാൻ നോക്കുന്നു. സാർവഭൗമന്മാരുടെ കാലം കഴിഞ്ഞുപോയ കഥ നിങ്ങൾ അറിയുന്നില്ലേ?
വിജ്ഞാനദീപിക നാലു ഭാഗങ്ങൾ: മി: പരമേശ്വരയ്യർ പലേ അവസരങ്ങളിലായി എഴുതീട്ടുള്ള ഗദ്യലേഖനങ്ങളുടെ സമാഹാരമാണിതു്. വിജ്ഞാനപ്രദമാണെന്നുള്ളതിനു സംശയമേ ഇല്ല.
അംബം: ഒരു നാടകമാണത്രേ. പൗരസ്ത്യമോ പാശ്ചാത്യമോ, പ്രാചീനമോ അർവാചീനമോ ആയ നാടകലക്ഷണങ്ങൾ ഒന്നും ഇല്ലെന്നുള്ളതാണു് ഇതിന്റെ വിശേഷം. അഭിനയിക്കാനും കൊള്ളുകയില്ല. വായിച്ചു രസിക്കാൻ പക്ഷേ നന്നു്.
ഗവേഷണം: മി:പരമേശ്വരയ്യരുടെ ഗവേഷണചാതുരി സുപ്രസിദ്ധമാണു്. ചരിത്രരേഖകൾ തേടിപ്പിടിക്കാൻ അദ്ദേഹത്തിനുണ്ടായിരുന്നിടത്തോളം സൗകര്യം മറ്റാർക്കും ഇതേവരെ ഉണ്ടായിട്ടില്ല. അവയെ ചരിത്രഗവേഷണതത്വം അനുസരിച്ചു പരിശോധിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിനുള്ള കെല്പിനെപ്പറ്റി പലർക്കും സംശയമുണ്ടു്. ആദ്യമായി ഒന്നു തീർച്ചപ്പെടുത്തുക; പിന്നീടു് അതിനായുള്ള തെളിവുകൾ ശേഖരിക്കുക ഇതാണു് അദ്ദേഹത്തിന്റെ സമ്പ്രദായം. അദ്ദേഹത്തിനു് ഇതു നിമിത്തം പറ്റിയിട്ടുള്ള അബദ്ധങ്ങൾ ചില്ലറയല്ല. മഹാകവിയുടെ നിത്യസഹകാരിയും മിത്രവുമായ മി: ഈ. വി. രാമൻനമ്പൂതിരി പറഞ്ഞിരിക്കുന്നതു നോക്കുക.
“ഭഗവദ്ഗീതാകർത്താവായ മാധവപ്പണിക്കർ ഭാരതമാലാ കർത്താവായ ശങ്കരപ്പണിക്കരുടെ പിതാവാണെന്നു് 1915-ൽ അഭിപ്രായപ്പെട്ടിട്ടുള്ളതിനെ തിരുത്തി മാധവപ്പണിക്കരും ശങ്കരപ്പണിക്കരും സഹോദരന്മാരാണെന്നും മറ്റും വിജ്ഞാനദീപികാപ്രബന്ധത്തിൽ അഭിപ്രായപ്പെട്ടുകാണുന്നു. ഈവക അഭിപ്രായമാറ്റങ്ങളിൽ പ്രാധാന്യമേറിയ ഒന്നാണു് “തന്റെ അമ്മയുടെ അമ്മാവൻ ആയിരുന്നു കണ്ണർശ്ശപ്പണിക്കർ അഥവാ കരുണേശൻ എന്നു് രാമായണത്തിന്റെ അവസാനത്തിൽ താഴെക്കാണുന്ന പാട്ടിൽ പ്രതിപാദിച്ചിരിക്കുന്നു.” (വിജ്ഞാനദീപിക 1-ാംഭാഗം പേജ് 82) എന്നിങ്ങനെ അഭിപ്രായപ്പെട്ടിട്ടുള്ളതിൽ അന്തർഭവിച്ചിരിക്കുന്ന അഭിപ്രായം. 1084-ൽ ആരണ്യകാണ്ഡം പ്രസിദ്ധീകരിച്ചപ്പോൾ ഗോവിന്ദപ്പിള്ള സർവാധികാര്യക്കാരുടെ അഭിപ്രായത്തോടു വിയോജിച്ചു് കണ്ണശ്ശൻ എന്നതു് രാമപ്പണിക്കരുടെ നാമാന്തരമാണെന്നു സിന്ധാന്തിക്കയും, അനേകം പ്രസിദ്ധീകരണങ്ങളിൽ ആ മതം ആവർത്തിക്കയും, ആ സിദ്ധാന്തത്തിനുവേണ്ടി മി: കൃഷ്ണപ്പിഷാരടിയുമായി വാദം നടത്തുകയും …ചെയ്തതിനു ശേഷം കണ്ണശ്ശനെന്നതു രാമപ്പണിക്കരുടെ മാതാമഹന്റെ നാമം തന്നെയാണു് എന്നിങ്ങനെ ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരുടേയും മി: കൃഷ്ണപ്പിഷാരടിയുടേയും മതത്തിലേയ്ക്കു തിരിച്ചുപോയി മി: പരമേശ്വരയ്യർ എന്നാണല്ലോ പ്രസ്തുത പംക്തി തെളിയിക്കുന്നതു്.”
ചരിത്രരേഖകൾ കൂടുതലായി കിട്ടുമ്പോൾ മതം മാറുന്നതിൽ വലിയ അപാകമില്ല. എന്നാൽ ഇത്ര വലിയ തകിടംമറിച്ചിൽ വേണ്ടിവരുന്നതു് ദ്രുതഗതികൊണ്ടാണു്. വല്ലവരും അദ്ദേഹത്തിനു വന്നുപോയ അബദ്ധം ബഹുമാനപൂർവ്വം ചൂണ്ടിക്കാണിച്ചുപോയാൽ, അയാൾ പിന്നെ അദ്ദേഹത്തിന്റെ ആജന്മശത്രുവുമാണു്.
ഇതുപോലൊരു സംഭവമാണു് നീലകണ്ഠകവിയെപ്പറ്റിയുള്ള വാദപ്രതിവാദം. 1103-ൽ ഞാനാണു് ഈ കവിയുടെ പേർ കണ്ടുപിടിച്ചതു്. ആ കവി 776 മുതൽ 790 വരെ നാടുവാണ ശ്രീ വീരകേരളവർമ്മരാജാവിന്റെ കാലത്തു് ജീവിച്ചിരുന്നു എന്നു് ഞാൻ സാഹിത്യചരിത്രം രണ്ടാം ഭാഗത്തിൽ സ്ഥാപിച്ചിരുന്നു. വളരെക്കാലം പ്രാസവഴക്കിലെന്നപോലെ പരമേശ്വരയ്യർതന്നെ ജയിച്ചുവെന്നു വരുത്തകഴിഞ്ഞു് ഇതൊന്നും അറിഞ്ഞില്ലെന്ന മട്ടിൽ അദ്ദേഹം നീലകണ്ഠകവിയെ ഇദംപ്രഥമമായി കണ്ടുപിടിച്ചു. പക്ഷേ മഹാരാജാവിന്റെ കാലത്തെ ഒന്നു മാറ്റിക്കളഞ്ഞു. തുടർന്നു് കൊച്ചിയിൽ—പരിഷത്തു മാസിക വഴിക്കാണെന്നു തോന്നുന്നു—വലിയ വാദപ്രതിവാദവും നടന്നു. ഒടുവിൽ പ്രാസവഴക്കിലെന്നപോലെ പരമേശ്വരയ്യർതന്നെ ജയിച്ചുവെന്നു വരുത്തി. എന്നാൽ ഭാഷാചമ്പുക്കൾ എന്ന ഗ്രന്ഥത്തിന്റെ അനുബന്ധത്തിൽ എന്റെ അഭിപ്രായത്തോടു യോജിച്ചിരിക്കുന്നു. ഇങ്ങനെ അദ്ദേഹം ഞാൻ വളരെ മുമ്പേ തന്നെ ചെന്നെത്തിയ സ്ഥാനത്തു് വന്നു നിലകൊണ്ടു.
ഇങ്ങനെ പലതും കാണുമ്പോഴാണു് ചിലർ അദ്ദേഹത്തിന്റെ ‘ഇദംപ്രഥമ’ത്വത്തെ ശങ്കിച്ചു് സ്വാതന്ത്ര്യഗവേഷണങ്ങൾ നടത്തിത്തുടങ്ങുന്നതു്. അവരെ ഗവേഷകമ്മന്യരെന്നു പാർഷദന്മാരെക്കൊണ്ടു് പരിഹസിപ്പിച്ചു എന്നുവച്ചു്, ഉരുകിപ്പോകത്തക്കവണ്ണം അവർ വെണ്ണയും മറ്റുമല്ല; മലയാളികൾ മഠയന്മാരുമല്ല.
21.1 ജി. ശങ്കരക്കുറുപ്പു്
പ്രതിരൂപാത്മകങ്ങളായ ഭാവഗീതങ്ങളെ ഭാഷയിൽ പ്രചരിപ്പിച്ച ഒരു മഹാകവിയാണു് ജി. ശങ്കരക്കുറുപ്പു്. വിവക്ഷിതാർത്ഥത്തെ സാധാരണശബ്ദങ്ങൾ പ്രയോഗിക്കാതെ തത്സമാനധർമ്മികളായ സാധനങ്ങളെക്കൊണ്ടോ സംഭവങ്ങളെക്കൊണ്ടോ കല്പനകളെക്കൊണ്ടോ പ്രകാശിപ്പിക്കുന്ന രീതിയ്ക്കാണു് സിംബാളിസം അല്ലെങ്കിൽ പ്രതിരൂപാത്മകത്വം എന്നും നാം നാമകരണം ചെയ്യുന്നതു്. കവി തന്റെ ചേതനാവഴിക്കോ ഉപബോധം വഴിക്കോ ഉണ്ടാകുന്ന അനുഭൂതികളിൽ നിന്നാണു് ഈ പ്രതിരൂപങ്ങൾ വാർത്തെടുക്കുന്നതു്. ചിലപ്പോൾ സാർവജനീനങ്ങളായ അനുഭൂതികളായിരിക്കാം അവയ്ക്കു് ആധാരമായിരിക്കുന്നതും. കവിതയിൽ ഈ മാർഗ്ഗം അവലംബിക്കുന്നതുകൊണ്ടു് പ്രസാദഗുണം ഏറെക്കുറെ നഷ്ടപ്പെട്ടുപോകുമെങ്കിലും, വാഗ്ധോരണിയും അലങ്കാരശബളതയും കൂടാതെ കഴിക്കാം.
‘കുറുപ്പിന്റെ ഭാഷാരീതി ഓജസ്സും മാധുര്യവും പദപ്രയോഗ മിതത്വം കലർന്നതും, പ്രസാദവും വാഗ്മിത്വവും കുറഞ്ഞതുമായ ഒന്നാണു്’ എന്നു് നിമേഷത്തിന്റെ അവതാരികയിൽ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറഞ്ഞു കാണുന്നു. ഇവിടെ ചില ശബ്ദങ്ങളുടെ പ്രയോഗത്തിൽ നിഷ്കർഷക്കുറവു കാണുന്നു. ഒന്നാമതായി ‘Force’ അഥവാ ശക്തിയും ഓജസ്സും ഒന്നാണെന്നു തോന്നുന്നില്ല. വാഗ്മിതയും വാക്പരിമിതത്വവും ഒന്നാണെന്നു് ആലംകാരികന്മാർ എല്ലാവരും സമ്മതിക്കയും ചെയ്യും.’
‘മിതം ച സാരം ച വചോ ഹി വാഗ്മിതാ’ എന്നാണു് പ്രമാണം. അതിനാൽ വാഗ്മിത വാചാലത അഥവാ വാങ്മുഖരത അല്ല. വാസ്തവത്തിൽ കുറുപ്പു് വാഗ്മിയാണു്; ശക്തിശാലിയാണു്.
ഭാവഗീതങ്ങൾക്കു് ജീവൻ കൊടുക്കുന്നതു് ആത്മാർത്ഥതയാകുന്നു. ഈ ആത്മാർത്ഥതയാണു് വള്ളത്തോളിനെ മലയാളികളുടെ കണ്ണിലുണ്ണിയാക്കിത്തീർത്തതു്. കുറുപ്പു് ആ വിഷയത്തിലും സമ്പന്നനാണെന്നു പറയുന്നതിൽ യാതൊരാക്ഷേപവുമില്ല. ആദർശശുദ്ധിയിലും അദ്ദേഹം മറ്റു ഏതു കവിയോടും തുല്യനാണെന്നു പറയാം. ഇങ്ങനെ ആദർശശുദ്ധി, ആത്മാർത്ഥത, വാഗ്മിത എന്നീ വിധം ഭാവഗീതങ്ങൾക്കു് അത്യന്താപേക്ഷിതങ്ങളായ ഗുണങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നിട്ടും കവിതകൾക്കു് ‘രമണനെ’പ്പോലെയുള്ള മറ്റു ചില കൃതികൾക്കുള്ളിടത്തോളം പ്രചാരം കാണാത്തതു് അവയിൽ വ്യാപിച്ചിരിക്കുന്ന മിസ്റ്റിസിസം കൊണ്ടാണു്. ടാഗോറിന്റെ ആത്മഗീതങ്ങളുടെ അവസ്ഥയും അതുതന്നെയാണു്. ഇങ്ങനെയാണെങ്കിലും അദ്ദേഹത്തിനു് ഇന്നത്തെ പുരോഗമനസാഹിത്യകാരന്മാരുടെ കൂട്ടത്തിൽ ഒരു മാന്യസ്ഥാനം ലഭിച്ചുകഴിഞ്ഞിട്ടുണ്ടു്. അതിനെപ്പറ്റി പലരും അത്ഭുതപ്പെടുന്നുമുണ്ടായിരിക്കണം. അതിനു് ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇപ്രകാരം സമാധാനം പറയുന്നു:
“കുറുപ്പിന്റെ ഭാഷാരീതിമാഹാത്മ്യവും പ്രകൃതിനിരീക്ഷണത്തിലുള്ള ആന്തരികസത്യദർശനപാടവവും പഴയ കൂറ്റുകാരെ പ്രീണിപ്പിച്ചു; അദ്ദേഹത്തിന്റെ ആദർശമാഹാത്മ്യം, ആത്മാർത്ഥത, സമുദായനിരീക്ഷണത്തിലുള്ള ആന്തരികസത്യദർശനപാടവം എന്നിവ പുത്തൻകൂറ്റുകാരെ സന്തോഷിപ്പിക്കയും ചെയ്തു. ഇതാണു് കുറുപ്പു് ഇരുകൂട്ടരുടേയും കണ്ണിലുണ്ണിയായതിന്റെ രഹസ്യവും.”
“കലാകരന്മാർ കേവലം ആനന്ദദായകർ മാത്രമല്ലെന്നും, വർത്തമാനകാലത്തെ താല്ക്കാലികപ്രശ്നങ്ങൾക്കുകൂടി കലാകൃതികളുടെ വിഷയമാകാൻ യോഗ്യതയുണ്ടെന്നും, ഉത്തമകലാകൃതികൾക്കു സ്വാനുഭവങ്ങളിൽ നിന്നു ജനിക്കുന്ന വികാരതീക്ഷ്ണതയും ആത്മാർത്ഥതയും വേണമെന്നും അദ്ദേഹം തന്റെ സത്യദർശനപാടവം മൂലം കണ്ടുപിടിക്കയുണ്ടായി.”
ഇതു വാസ്തവമാണു്. പഴയ കൂറ്റുകാരുടെ ബന്ധനത്തിൽ നിന്നു സാഹിത്യദേവതയെ മോചിപ്പിക്കുന്ന വിഷയത്തിൽ അദ്ദേഹം സദാ ജാഗരൂകനായിരുന്നു. എറണാകുളം സാഹിത്യപരിഷത്തുകാലത്തു് സംഭാഷണമദ്ധ്യേ അദ്ദേഹം ഈ സംഗതിയെ സംബന്ധിച്ചു പ്രകാശിപ്പിച്ച വികാരതീക്ഷ്ണത ഞാൻ ഇപ്പോഴും ഓർക്കുന്നു. നിലമ്പൂർ സാഹിത്യപരിഷത്തിനു് ഒരു പ്രത്യേക കക്ഷി നിർമ്മിച്ചു് അതിന്റെ നേതൃത്വം വഹിക്കാൻപോലും അദ്ദേഹം തയ്യാറായി. പഴയ കൂറ്റുകാരുടെ മർദ്ദനത്താൽ എത്രയെത്ര യുവകവികൾ ഹൃദയം പൊട്ടിത്തകർന്നുപോകുമായിരുന്നു. പക്ഷേ അവരെല്ലാം കീറ്റ്സുകളല്ലാതിരുന്നതിനാൽ, അവർക്കു് യഥാകാലം പഴഞ്ചന്മാരുടെ സലജ്ജോഹാഭിനയത്തിനു വിരാമമിടാൻ സാധിച്ചു.
“സംസ്കാരത്തിന്റെ കടിഞ്ഞാണിട്ട ഭാവനയുടെ പുറത്തുകയറി, ജീവിതസത്യങ്ങളുടെ പാതയിൽക്കൂടി ജീർണ്ണപരിതഃസ്ഥിതികളെ തകർത്തുകൊണ്ടു് മുൻപോട്ടു മുൻപോട്ടു പോകുന്ന ഒരു യുവകവിയേയാണു് നാം സാഹിത്യകൗതുകത്തിന്റെ ഓരോ ഭാഗത്തിലും കാണുന്നതു്.”
അദ്ദേഹം 1902-ൽ ജനിച്ചു പതിനേഴാം വയസ്സിൽ കവിത എഴുതിത്തുടങ്ങി. സാഹിത്യകൗതുകം ഒന്നും രണ്ടും മൂന്നും ഭാഗങ്ങൾ ഇരുപത്തിയഞ്ചു വയസ്സു തികയുംമുമ്പു് രചിക്കപ്പെട്ടവയാണു്. നാലാം ഭാഗത്തിലെ കവനങ്ങൾ. സൂര്യകാന്തി മുതലായവ ഇരുപത്തിയഞ്ചിനും മുപ്പത്തിരണ്ടിനും ഇടയ്ക്കു് നിർമ്മിക്കപ്പെട്ടു. ഈ കവിതകളിലെല്ലാം കവിയുടെ മാനുഷ്യകപ്രേമം നല്ലപോലെ തെളിഞ്ഞുകാണാം. മറ്റു മഹാകവികൾ ജർജ്ജരയുഗത്തിൽ ജനിച്ചുവളർന്നു. വള്ളത്തോൾ തുടങ്ങിയ അപൂർവം ചിലർക്കു മാത്രമേ ലോകത്തിലെല്ലായിടത്തും വിശേഷിച്ചു ഭാരതഖണ്ഡത്തിലും തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരുന്ന പരിവർത്തനങ്ങളെ വീക്ഷിച്ചറിഞ്ഞു് അവയോടു് അനുകമ്പാപൂർവ്വം വർത്തിക്കുവാൻ കഴിഞ്ഞുള്ളു. മറ്റുള്ളവർ കണ്ണുരുട്ടി ഗർജ്ജിച്ചു; ചന്ദ്രഹാസം ഇളക്കി. ഫലിച്ചിട്ടില്ലെന്നുള്ളതു് വേറെ കാര്യം കുറുപ്പാകട്ടെ ഭാരതഖണ്ഡം മഹത്തായ പരിവർത്തനങ്ങളാൽ ആന്ദോളിതമായിരുന്ന കാലത്താണു് ജീവിതം സമാരംഭിച്ചതു്. അതിനാൽ അദ്ദേഹം പരിവർത്തനത്തിന്റെ ശിശുവല്ലെങ്കിൽ സഹജാതനാണെന്നെങ്കിലും പറയാം. പ്രകൃത്യാ അന്തർമുഖനായിരുന്നതിനാൽ രവീന്ദ്രനാഥടാഗോറിന്റെ സന്ധ്യാഗാനങ്ങളാൽ സമാകൃഷ്ടനായി. ആമുഖം എഴുതിയ മഹാകവി അതു കണ്ടില്ലെന്നു പറയുവാൻ നിവൃത്തിയില്ല. ശബ്ദാർത്ഥങ്ങൾക്കു തുല്യഭംഗി ഇത്രമാത്രമുള്ള കൃതികൾ മലയാളത്തിൽ അധികമുണ്ടായിട്ടില്ല എന്നു് സഹജമായ രീതിയിൽ അതിശയോക്തിരൂപേണ പ്രസ്താവിച്ചതിനുശേഷം അദ്ദേഹം പറയുന്നു: “ശങ്കരക്കുറുപ്പവർകളെപ്പോലെ സർവ്വപഥീനമായ വാസനാവൈഭവം തികഞ്ഞ ഏതാനും ചില ചെറുകവികളുടെ തിരപ്പുറപ്പാടു് കാണുമ്പോൾ നമ്മുടെ സാഹിത്യനൗക സങ്കുചിതമായ ഒരു കല്യയെ അതിലംഘിച്ചു് വിസ്തൃതമായ ഒരു ജലാശയത്തെ തരണം ചെയ്വാൻ തുടങ്ങിയിരിക്കുന്ന ശോഭനമുഹൂർത്തമാണു് ഇപ്പോൾ സന്നിഹിതമായിരിക്കുന്നതു്.” പ്രൗഢനിരൂപകനും പണ്ഡിതനുമായ സി. ശങ്കുണ്ണിനായരും ഇതു് വ്യക്തമായി കാണുന്നുണ്ടു്. അദ്ദേഹം പറഞ്ഞിരിക്കുന്നു: “ഗതാനുഗതികത്വംവിട്ടു് നവനവോല്ലേഖകല്പനത്തിൽ നമ്മുടെ കവിലോകം ബദ്ധശ്രദ്ധമായിത്തീർന്നു തുടങ്ങിയിരിക്കുന്നതിനാൽ കേരളഭാഷാസാഹിത്യചരിത്രത്തിൽ ഒരു പുതിയ അദ്ധ്യായം ആരംഭിച്ചിട്ടുണ്ടെന്നു കാണുന്നതിൽ സന്തോഷിക്കേണ്ടിയിരിക്കുന്നു …ഈ പരിവർത്തനഘട്ടത്തിൽ മലയാളകവികളുടെ വീക്ഷണഗതിക്കും ആശയഗതിക്കും വ്യക്തമായ ഒരു വ്യതിയാനം ഉണ്ടായിട്ടുണ്ടെന്നു സ്പഷ്ടമായി കാണാവുന്നതാണു്. പ്രകൃതിസൗന്ദര്യത്തിന്റെ ചിത്രീകരണം, സ്തോഭജനനം, പ്രകൃത്യനുവർത്തനം, ഔചിത്യദീക്ഷ, എന്നിവയാണു് കേരളസാഹിത്യലോകത്തിലെ ഈ പുതിയ പരിവർത്തനത്തിന്റെ ലക്ഷണങ്ങളായി കാണപ്പെടുന്നതു്.” വാസ്തവത്തിൽ പ്രകൃതിസൗന്ദര്യം പൂർവകവികളും ചിത്രീകരിച്ചിട്ടുണ്ടു്, ഈ നവയുഗോദയത്തിൽ, ഗരിമകേന്ദ്രം പ്രകൃതിയിൽ നിന്നും മനുഷ്യരാശിയിലേക്കു മാറിയെന്നുള്ളതാണു് യാഥാർത്ഥ്യം. കുറച്ചുകൂടി നിഷ്കൃഷ്ടമായിപ്പറഞ്ഞാൽ, സമുദായത്തിന്റെ ദാസ്യത്തിൽ നിന്നു് ഒഴിഞ്ഞുമാറുന്നതിനു വ്യക്തി ഉല്ക്കണ്ഠപ്രദർശിപ്പിച്ചുതുടങ്ങി. അതിനാൽ സമുദായവും വ്യക്തിയുമായുള്ള പോരാട്ടമാണു് ഈ നവകല്പത്തിന്റെ വ്യാവർത്തക ലക്ഷണം. സ്തോഭമാണു് ഈ നവയോദ്ധാക്കളുടെ ആയുധവും.
സാഹിത്യകൗതുകം ഒന്നാംഭാഗത്തിലെ 23 ഗാനങ്ങളെ പ്രണയവിഷയകം, ചരിത്രവിഷയകം, ലോകതത്വനിരൂപകം, പ്രകൃതിവർണ്ണനാത്മകം, രാഷ്ട്രീയം–എന്നിങ്ങനെ അഞ്ചായി തരംതിരിക്കാം.
‘പാവനാംഗി വിമലാന്തിമസന്ധ്യാ
പൂവലംഗരുചി പല്ലവിതാഭ്രേ
സാവധാനമണയുന്ന സമഞ്ജാ-
രാവപക്ഷികളെ നോക്കുകയാവാം’
പൂർവകവിസങ്കേതങ്ങളിൽ നിന്നും, ആദർശങ്ങളിൽ നിന്നും, ബന്ധവിമുക്തനാവാത്ത പ്രസ്തുത ബാലകവി ഈ നാലു വരി ഒപ്പിക്കാൻ എന്തു ക്ലേശിച്ചിരിക്കുന്നു എന്നു നോക്കുക. എന്നാൽ ഈ ഘട്ടത്തിലും,
തരുണൻ തപനൻ കരങ്ങളാലേ
തടവും ശാലി തഴച്ച രാഗമോടേ
തനിയേ തല തെല്ലു ചായ്ച്ചുനില്ക്കും
നില കണ്ണും കരളും കവർന്നിടുന്നു.
ഹഹ! മംഗളദേവതാപദത്താ-
രണിമഞ്ജീരകശിഞ്ജിതം കണക്കേ
മദപേശലശാരികാസമൂഹ-
ധ്വനി പൊങ്ങുന്നു മനോജ്ഞമായതിങ്കൽ.
തലപോലുമഹോ പരാർത്ഥമായി-
ച്ചിലവാക്കാൻ മടിയാത്ത സാധുനെല്ലേ
തവ ചേവടിയിൽ കനിഞ്ഞിടട്ടേ
പടുവാം സ്വാർത്ഥപരായണൻ മനുഷ്യൻ
ഇത്യാദി വരികളിൽ പ്രപഞ്ച വ്യവസ്ഥിതിയിൽ കവിക്കുള്ള അസംതൃപ്തി സ്ഫുരിക്കുന്നുണ്ടു്. അതേ അതൃപ്തിതന്നെയാണു്,
ദേവിനിൻപള്ളിമാടത്തിൽ കൊളുത്തിയോ
ദേശാഭിമാനമാം രത്നദീപം?
സ്വന്തം കരത്തിനാൽ നെയ്തു ദുകൂലത്താൽ
പൂന്തനു നന്നായലങ്കരിച്ചോ
ജാതിഭേദാദിയാം ചപ്പുചവറുകൾ
നീ തൂത്തുമാറ്റിയോ വീട്ടിൽനിന്നും
സ്വാതന്ത്ര്യമാം നിൻ പഴയ സഖി വന്നു
വാതലിൽ നില്ക്കുന്നു; നീയുണർന്നു
ജാതവേഗം കൈകൊടുത്തകത്തുന്നത
പൂതപീഠത്തിൽ ക്ഷണിച്ചിരുത്തു.
ഇത്യാദി മറ്റു പല പദ്യങ്ങളിലും കാണാം.
സാഹിത്യകൗതുകം രണ്ടാംഭാഗം 1925-ൽ പ്രസിദ്ധപ്പെടുത്തി.
‘നിഗമവ്യോമം തിങ്ങും മന്ത്രതാരകങ്ങൾ തൻ
നിറവെൺകതിരായ നിത്യനാം സത്യാത്മാവി’
ന്റെ വെളിച്ചം കാണ്മാൻ കുതുകിയായിരിക്കുന്ന കവി,
ലോകനിയാമക നിന്റെ ഹിതനദി-
യാകണമെൻ തോണിച്ചാലുമേലും
തെല്ലുമതിൽനിന്നു തെറ്റാതിരിക്കട്ടെ-
യില്ലമേ മറ്റൊരപേക്ഷയിന്നും
താവുമൊഴുക്കിൻചുഴികളിലാപ്പെട്ടു
താണാലുമില്ലെനിക്കല്ലൽ ചൊല്വാൻ
അത്തിരമാലതൻസംഗീതമൊന്നിലേ
നിത്യമെൻചിത്തമേകാവൂ കർണ്ണം.
എന്നു പ്രാർത്ഥിക്കുന്നു;
മാതാവിൻ മടിയിൽകിടന്നു കളിയാടുന്നൂ സദാ ഞാനുമെൻ
ഭ്രാതാവും കുളിരേകിടും തണൽകൊടുംചൂടാളിടും വെയിലുമായ്
മൈതാനസ്ഥലിയിൽ കണക്കവിരതം കാമത്തിനെപ്പിന്തുട-
ർന്നേതായാലുമലഞ്ഞിടേണ്ട പുറമേ കാണും പദാർത്ഥങ്ങളിൽ
എന്നുറയ്ക്കുന്നു.–ആശയങ്ങളുണ്ടു്. അതിനൊപ്പം പദങ്ങൾ കിട്ടാഴികയാൽ വിഷമിക്കുന്ന ഘട്ടങ്ങൾ ഈ കൃതിയിൽ കാണാം.
മൂന്നാംഭാഗം ആയപ്പോഴേക്കും കവി കുറേക്കൂടി പയറ്റിത്തെളിഞ്ഞുകഴിഞ്ഞിരുന്നു. അക്കാലത്തു രചിക്കപ്പെട്ട സൂര്യകാന്തിയിൽ അതിമധുരമായ ചില കവിതകൾ കാണാം. അതു് ഇംഗ്ലീഷിലേയ്ക്കു് തർജ്ജമ ചെയ്യപ്പെട്ടിട്ടുമുണ്ടു്.
നാലാംഭാഗം 1106-ൽ അച്ചടിക്കപ്പെട്ടു. അതിൽ 31 കവനതല്ലജങ്ങൾ അടങ്ങിയിരിക്കുന്നു. അപ്പൊഴേയ്ക്കു കവിക്കു് വയസ്സും ഏതാണ്ടു ആ സംഖ്യയോടടുത്തായിരുന്നല്ലോ. കവിതാവനിതയും ഏറെക്കുറെ പ്രൗഢവയസ്കതയെ പ്രാപിച്ചുകഴിഞ്ഞു എന്നു പറയാം. ഈ ഘട്ടത്തിലാണു് ശങ്കരക്കുറുപ്പു് പ്രതിരൂപാത്മക കാവ്യാധ്വാവിൽ കാലൂന്നിയതു്.
നിയതിതൻമൃദുനിർമ്മലഹാസമേ!
നയനചുംബിയാം നവ്യപ്രകാശമേ!
വിയതി നിസ്തൂലവിശ്വോത്സവത്തിനാ-
യുയരും നീരാളച്ചെങ്കൊടിക്കൂറ നീ
നിരഘ നിൻദ്യുതി നീരാളിയിൽ ദ്വിജ-
നിരയിളക്കുന്നു നീളവേ വീചികൾ
നുരകൾ ചേർക്കുന്നു നൂതനമാരുത
തരളിതോൽഫുല്ല വെണ്മലർതൊത്തുകൾ
വഴിയും ഹർഷത്താൽ വാനിനു താരക-
മിഴി തവ സ്പർശമീലിതമാകുന്നു
കടലിൻ മാറിടമാനന്ദജൃംഭിത-
മടവിയാപാദചൂഡം പുളകിതം
മുഖമിരുണ്ടു ജീമൂതത്തിനു കവിൾ
സുഖമദരാഗസുന്ദരമാകുന്നു
ദലകുലം ഭവദംശുകതല്ലജ-
ത്തല മുകരുന്നു; താണ്ഡവം ചെയ്യുന്നു.പുഷ്പഗീത
‘ലോകത്തിൽ എവിടെയും ബാധിച്ചിരിക്കുന്ന, ഈ ക്ഷണികജീവിതത്തെ നീ എന്തിനു പാടിപ്പാടി കളയുന്നു’ എന്നു പാന്ഥൻ കുയിലിനോടു ചോദിക്കുന്നു.
“മതിയെന്നതാം ഭാവം ശ്രേയസ്സിൻപ്രതിബന്ധ-
മതിയാമസംതൃപ്തിയൗന്നത്യസൗധദ്വാരം
അഭ്രലക്ഷ്മിയാദിത്യമണ്ഡലചക്രത്തിന്മേൽ
ശുഭ്രനൂൽ നൂറ്റീടുന്നുണ്ടാലസ്യം ഭാവിക്കാതെ
ദിവസം സിതാംഭോദച്ഛേദമാം പുത്തൻപഞ്ഞി-
യവൾതൻ സമീപത്തു നന്നാക്കിവച്ചീടുന്നു
പകലിന്നില്ല നീളം; വെളിച്ചം കക്കും രാത്രി-
യകലത്തല്ലെന്നേയ്ക്കുമായ്പതിച്ചീടും മുമ്പേ
സ്വകപോലാന്തം തുടുപ്പോളവും കണംപോലും
മികവേറീടും ജീവിതാസവം പോയീടാതെ
നുകരുന്നല്ലീപൊൽപനീർപ്പൂവിന്റെ വക്ത്രം
മുകരും സമീരണൻ മന്ത്രിപ്പൂ സനിശ്വാസം
കടൽ തൻ സാമ്രാജ്യത്തെ നീട്ടുവാൻ തിടുങ്ങുന്നു
കര കീഴടങ്ങാതെ നില്ക്കുവാൻ യത്നിക്കുന്നു.”–
ഇതിനു കവികോകിലം മറുപടി പറയുന്നു:
“സാധോ മംഗളം ഭവാൻ ചെന്നു
പൂകുകുദ്ദിഷ്ടസ്ഥാനം പുണ്യമാർഗ്ഗത്തിൽ കൂടി
ലോകലാവണ്യക്കരിംകൂവളപ്പൂവിൻപത്ര-
മാകമ്രസ്വാതന്ത്ര്യശ്രീദേവിതൻപുണ്യക്ഷേത്രം
നാകമണ്ഡലം കാൺകെത്തന്നത്താൻ മറന്നവ-
നാകയാം ഞാനെൻപാട്ടു സാർത്ഥമോ നിരർത്ഥമോ?
തരണിക്കെഴും ഭംഗിയില്ലമേ! കഴുകന്റെ
ദൂരദൃഷ്ടിയുമില്ലീമാമരക്കൊമ്പത്തെങ്ങാൻ
ആകാശത്തിന്റെ നിത്യസൗന്ദര്യം പാടിപ്പാടി-
ശ്ശോകാസ്പൃഷ്ടാത്മാവായി കാലയാപനം ചെയ്വേൻ
ജീവിതപ്പോരിൽ തോറ്റു തോറ്റുള്ളം കീറിക്കീറി
മേവിടും സഹോദരന്മാരിലാർക്കാനും പക്ഷേ
ആനന്ദദാനം ചെയ്വാൻ ശക്തിയായേയ്ക്കുമെന്റെ
ഗാനം ഞാനതിക്ഷുദ്രപക്ഷിയായിരുന്നോട്ടേ.”
പയറ്റിത്തെളിഞ്ഞ ഒരു വിദഗ്ദ്ധകവിയുടെ തൂലികയിൽനിന്നേ ഇത്തരം കവിതകൾ നിർഗ്ഗളിക്കൂ.
നുകരു നുകരു ജീവിതാസവം
സ്വകമുഖമാര്യ! തുടുക്കുവോളവും
അകലുഷസുഖമത്തരായ്മറ-
ക്കുകനിജസത്വരഭംഗുരസ്ഥിതി
ഹിമകണമണിമാല ചാർത്തിടും
സുമധുരരൂപ ഭവാന്റെ പൊന്നുടൽ
ശ്രമവിവശമദാകുലാലസ-
ഭ്രമരികൾതൻപരിരംഭമേല്ക്കുക.
ഇത്യാദി പദ്യങ്ങളിൽ നിന്നു്, ഇതിനിടയ്ക്കു് ഇക്കവി പാരസിക ‘സൂഫിസ’ത്തിനു് അധീനനായിക്കഴിഞ്ഞു എന്നും തെളിയുന്നു.
കവിയുടെ വാക്യത്തിൽ പറഞ്ഞാൽ ‘കാലം എന്റെ ഹൃദയത്തിൽ വിതച്ച അനുഭവങ്ങൾ മുളച്ചുവളർന്നു വിളഞ്ഞവ’യാണു് ചെങ്കതിരുകൾ. അതിലെ പന്ത്രണ്ടു കവനങ്ങളും കവിയുടെ നവനവോന്മേഷ ശാലിനിയായ പ്രതിഭയുടേയും അനുഭൂതികളുടേയും ചെങ്കതിരുകൾ തന്നെയാകുന്നു. ‘ഭാരതഹൃദയം’ എന്ന പ്രതിരൂപാത്മക ഗാനംകൊണ്ടു് അതു് ആരംഭിക്കുന്നു. മുദ്രക്കൈകൾ മനസ്സിലായിട്ടുള്ളവർക്കേ കഥകളി കണ്ടു പൂർണ്ണമാത്രയിൽ രസിക്കാൻ സാധിക്കൂ. അതുപോലെ പ്രതിരൂപാത്മക കാവ്യങ്ങൾ വായിച്ചു രസിക്കാനും അല്പം ചില ഒരുക്കങ്ങൾ എല്ലാം വേണം. സാമ്രാജ്യ ദുർമ്മോഹിയായ ഫാസിസ്റ്റ് ജപ്പാൻ പൗരസ്ത്യ സ്വാതന്ത്ര്യഗാനം മുഴുക്കിക്കൊണ്ടു പെസഫിക്തീരത്തിലുള്ള രാജ്യങ്ങളെ ഓരോന്നായി സ്വാധീനപ്പെടുത്തീട്ടു് ഇന്ത്യയേയും വശപ്പെടുത്താൻ നോക്കുന്നു. അതിനെപ്പറ്റി കവി പ്രതിരൂപഭാഷയിൽ പറയുന്നു:
വേടനായിരുന്നേക്കാം പ്രാകൃതസാമ്രാജ്യത്തിൽ
രൂഢനാം വിശപ്പിനാലായുധമേന്തും ശത്രു
പേടമാനല്ലെന്നാലീബ്ഭാരതം മയങ്ങാനാ-
ക്കാടനാലാപിച്ചീടും സ്വാതന്ത്ര്യഗാനം കേട്ടാൽ;
മോചനം തരുമ്പോലും! ശാന്തസാഗരത്തിന്റെ
മേചകവിരിപ്പിലേയ്ക്കൊന്നു നോക്കിയാൽ കാണാം
തോലുടൽ പൊളിക്കുവാൻ നിരത്തിക്കിടത്തിയ
പോലവേ വിറങ്ങലിച്ചീടിന രാജ്യങ്ങളെ
“പരിഷ്കൃതന്മാരെന്നു സ്വയം അഭിമാനിക്കുന്ന സാമ്രാജ്യദുർമ്മോഹികൾ വാസ്തവത്തിൽ പ്രാകൃതന്മാരാണു്; ‘അവരെ, നിർദ്ദോഷജീവികളെ വേട്ടയാടി നടക്കുന്ന വേടന്മാരായി’ കല്പിച്ചിരിക്കുന്നു. അവരുടെ സാമ്രാജ്യ ദുർമ്മോഹമാണു് വിശപ്പു്. വിശപ്പു് ഏറുമ്പോൾ പ്രാകൃതന്മാർക്കു് ക്രൗര്യം വർദ്ധിക്കുന്നതുപോലെ, സാമ്രാജ്യദുർമ്മോഹം ബാധിക്കുമ്പോൾ ആക്രമകാരി രാജ്യങ്ങൾക്കു നിഷ്ഠൂരതയും വർദ്ധിക്കുന്നു.
വേടന്മാർ മാനുകളെ ആകർഷിച്ചു വരുത്താൻ പാട്ടുകൾ പാടാറുണ്ടല്ലോ. അതുപോലെ സാമ്രാജ്യദുർമ്മോഹിയായ ജപ്പാൻ ഇന്ത്യയെ സ്വാതന്ത്ര്യഗാനത്താൽ വശീകരിക്കാൻ നോക്കിയേക്കാം. പക്ഷേ അതു കേട്ടു ഭ്രമിക്കാൻ ഭാരതം മാനല്ലല്ലോ. ജപ്പാൻ സ്വാതന്ത്ര്യം തരുമ്പോലും, പെസഫിക് സമുദ്രത്തിന്റെ നീലിമ പൂണ്ട ഉപരിതലം ഒന്നു നോക്കുക. അതു എത്ര കലുഷമായിരിക്കുന്നു! അവിടെ ജപ്പാൻ എന്ന വേടൻ കൊന്നു തൊലിയുരിപ്പാൻ ഇട്ടിരിക്കുന്ന മലയാ ഈസ്റ്റിന്റീസ്, ഫിലിപ്പൈൻ തുടങ്ങിയ നിരവധി രാഷ്ട്രങ്ങളാകുന്ന മൃഗങ്ങളെ നിങ്ങൾക്കു കാണാം.” പ്രതിരൂപങ്ങൾ ഉപയോഗിച്ചിരിക്കുന്നതിനാൽ, കുറഞ്ഞ വാക്കുകൾകൊണ്ടു കവിയ്ക്കു് ഒട്ടുവളരെ കാര്യങ്ങൾ ശക്തിപൂർവം പറവാൻ സാധിച്ചിരിക്കുന്നതു നോക്കുക.
ഇപ്രകാരമുള്ള പ്രതിരൂപാത്മകഭാവന പൂർവകവികളിലും കാണ്മാനുണ്ടു്. രൂപകാതിശയോക്തി, അപ്രസ്തുതപ്രശംസ, സമാസോക്തി, അന്യാപദേശം ഇത്യാദി അലങ്കാരങ്ങളിൽ പ്രതിരൂപകല്പനകളാണു് നാം കാണുന്നതു്. വിഷയപ്രതിപാദനത്തിന്റെ വൈശിഷ്ട്യമാണു് പ്രതിരൂപാത്മകത–അല്ലാതെ, അതു് ഒരു പ്രസ്ഥാനവിശേഷമല്ല. ധ്വനിയാണു് അതിന്റെ ജീവൻ.
രക്തബിന്ദു എന്ന കവനം കവിയെ കേരളീയ കവികളുടെ അഗ്ര്യസ്ഥാനത്തിലും സരോജിനിദേവി തുടങ്ങിയ ഭാരതീയകളുടെ മുന്നണിയിലും കൊണ്ടുചെന്നാക്കിയിരിക്കുന്നു.
ഈ നിണകണം നോക്കു ഗൗരവർണ്ണത്താൽ ധന്യ-
മാനിയായ് മുഖം കനപ്പിച്ചെഴും മുഗ്ദ്ധാത്മാവേ!
സംഗരം മോഹിക്കുന്നില്ലെങ്കിലും ലോകത്തിന്റെ
മംഗളം വളർത്തുവാൻ ധർമ്മത്തിൻവിളി കേൾക്കേ
ഗീതതൻ രാജ്യത്തിങ്കൽ നിന്നുമീ വിദൂരത്തെ-
ബ്ഭൂതലക്കടൽക്കരയിൽ സ്വയമെത്തി-
ജ്ജീവിതയജ്ഞം ചെയ്യും യോദ്ധാവിൻഹൃദന്തമാ-
ണീവിശിഷ്ടമാണിക്യം വിളയും ദിവ്യാകരം.
ഈയകൃത്രിമമായ ചുവപ്പിൽബ്ഭീരുത്വത്തിൻ-
ഛായയോ നൈരാശ്യത്തിൻരേഖയോ കാണ്മീലെങ്കിൽ
ജനിയുമതിനൊപ്പം ലോകപൗരുഷത്തിന്റെ
ഖനിയിൽത്തിരഞ്ഞിട്ടു മറ്റൊന്നു നേടീലെങ്കിൽ
കാന്തി മൽക്കോടീരത്തിൽച്ചാർത്തട്ടേ ജയലക്ഷ്മി
ശാന്തി–ലോകത്തിൻശാന്തിയാണതിൽ വിലസുന്നു.
ഇതുപോലെയുള്ള അവസരത്തിൽ ഇതേവിഷയത്തെ അടിസ്ഥാനപ്പെടുത്തി ശ്രീമതി സരോജിനിനായിഡു രചിച്ചതാണു് The Gift of India എന്ന ഉൽകൃഷ്ട കവിത. രണ്ടുപേരും ബ്രിട്ടീഷുകാരെ, തൊലിയുടെ വെണ്മയിൽ അഭിമാനം കൊള്ളുന്ന വെള്ളക്കാരെ, അഭിസംബോധനം ചെയ്യുന്നു. സരോജിനീദേവി,
When the terror and tumult of hate shall cease
And life be refashinoed on anvils of peace
And your love shall offer memorial thanks
To the Comrades who fought in your dauntles ranks
And you honour the deeds of the deathless ones
Remember the blood of my martyred sons.
എന്നു് അപേക്ഷിക്കുമ്പോൾ, നമ്മുടെ കവി പറയുന്നതു് ഇങ്ങനെയാണു്.
‘ശാന്തി–ലോകത്തിൽ ശാന്തിയാണു് ഇതിൻ വില’ ഇതിലെ ഓരോ വാക്കും അർത്ഥ ഗർഭമാണു്. യൂറോപ്പു് രണ്ടു ചേരികളായി പിരിഞ്ഞു യുദ്ധം ചെയ്യുന്നു ഒരു വശത്തു ജർമ്മനിയും കൂട്ടരും; മറുവശത്തു് ബ്രിട്ടീഷുകാരും സഖ്യരാജ്യങ്ങളും. ഇതിൽ ഫാസിസ്റ്റ് ജർമ്മനി അക്രമകാരിയാണെന്നും, ധർമ്മം ഇംഗ്ലണ്ടിന്റെ പക്ഷത്തിലാണെന്നും ഉള്ള വിശ്വാസത്തിൽ സമാധാനപ്രിയയായ ഭാരതഭൂമി തന്റെ സന്താനങ്ങളെ വിദൂരസ്ഥമായ മദ്ധ്യധരണി പ്രദേശങ്ങളിലേയ്ക്കുപോലും അയയ്ക്കുന്നു–‘ഗീതതൻ രാജ്യത്തിങ്കൽ നിന്നു്’–എന്നും–‘സ്വയം’ എന്നും ഉള്ള ക്രിയാവിശേഷണങ്ങളാൽ, ശ്രീകൃഷ്ണന്റെ ദിവ്യവാണിയെ അക്ഷരംപ്രതി അനുവർത്തിച്ചു വരുന്ന ഇന്ത്യയ്ക്കു് ഈ വിഷയത്തിൽ പരപ്രേരണ ആവശ്യമില്ലെന്നു സൂചിപ്പിക്കുന്നു. അപ്രകാരം ഭാരതമാതാവിനാൽ നിയോഗിക്കപ്പെട്ട പ്രിയസന്താനങ്ങൾ വിശ്വത്തിന്റെ ക്ഷേമത്തിനും സുഖത്തിനും വേണ്ടി തങ്ങളുടെ രക്തം ചൊരിയുന്നു. അതിൽ ഓരോ തുള്ളിയും വിശ്വക്ഷേമമാണു തങ്ങളുടെ ക്ഷേമമെന്നു വിശ്വസിക്കുന്ന ഭാരതീയന്റെ നിർമ്മലഹൃദയഖനിയിൽ വിളയുന്ന മാണിക്യക്കല്ലാണു്–അതിന്റെ–ആ രക്തബിന്ദുവാകുന്ന മാണിക്യത്തിന്റെ ചുവപ്പിൽ ഭീരുത്വത്തിന്റേയോ നൈരാശ്യത്തിന്റേയോ മലിനച്ഛായ കാണുകയില്ല–അതുപോലൊരു രത്നം ഭാരതീയ ഹൃദയഖനിയിലല്ലാതെ മറ്റെങ്ങും വിളയുകയുമില്ല. ജയലക്ഷ്മി അതിനെ കാന്തിമത്തായ കോടീരത്തിൽ ചാർത്തിക്കൊള്ളട്ടെ പക്ഷേ അതിന്റെ വില ശാന്തി–ഭാരതത്തിന്റെ മാത്രമല്ല, യൂറോപ്പിന്റെ മാത്രമല്ല–വിശ്വത്തിന്റെ ശാന്തിയാണു്. ‘ലോകാഃ സമസ്താ സുഖിനോ ഭവന്തു’ എന്നാണല്ലോ ഭാരതീയന്റെ നിത്യപ്രാർത്ഥന.
അടുത്ത ‘കൊച്ചമ്മ’ സാധാരണന്മാർക്കുപോലും സുഗമമായിരിക്കുന്ന ഒരു മനോജ്ഞകൃതിയാകുന്നു. ദരിദ്രനും ധനികനും തമ്മിലുള്ള അകൽച്ചയെ ഇതിനെക്കാൾ ഭംഗിയായി ആർക്കും ചിത്രീകരിക്കാൻ സാധിക്കയില്ല. ഈ ചിത്രത്തിൽ ഉജ്ജ്വലവർണ്ണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നുള്ളതാണു് അതിന്റെ ആകർഷക ശക്തിയുടെ നിദാനം. ഉച്ചസമയം ഉമ്മറത്തിളംമണിത്തിണ്ണമേൽ ഇരുന്നു് ഒരു കൊച്ചമ്മ തന്റെ ചെറുപൂച്ചയെ താലോലിച്ചും വെള്ളിക്കിണ്ണത്തിലിരിക്കുന്ന പാൽ പ്രയാസപ്പെട്ടു കുടിപ്പിച്ചും സമയം കൊല്ലുന്നു. തത്സമയം അതേവരെ പിച്ച തേടീട്ടു് ഒരുതുള്ളി കഞ്ഞിവെള്ളംപോലും കിട്ടാത്ത,
‘ദുർഭിക്ഷം മാംസം കാർന്നി-’
ട്ടെല്ലുമാത്രമായ്ത്തീർന്ന യാചകകുമാരൻ ഒരുത്തൻ തെല്ലുദൂരത്തു നിന്നു്,
നാവിനാൽ നുഴയുന്നു പാൽ നുകർന്നീടും ധന്യ
ജീവിയെ ക്ഷുധാ ജഡദൃഷ്ടിയാൽ വീക്ഷിക്കുന്നു
മാനവകുലത്തിൽ വന്നെന്തിനു പിറന്നെന്നും
താനവൻ വിചാരിക്കേ കണ്ണുകൾ കലങ്ങുന്നു.
കൊച്ചമ്മ ‘കാറ്റിൽ തണ്ടൊന്നുലയും തണ്ടാർപോലെ’ മുഖം തിരിച്ചു്, പുരികം ചുളിച്ചുകൊണ്ടു്, ‘കടന്നുപോ’ ‘കാരിമോന്തയുംകൊണ്ടെൻ മല്ലിക്കു കൊതിപറ്റും’ എന്നു ഗർജ്ജിക്കുന്നു. ആ യാചകകുമാരനാകട്ടെ,
മോളിലേയ്ക്കവനനൊന്നു നോക്കിനാർ ആ നോട്ടത്തിൽ
കാളിടും ചൂടിൽ ദൈവം ദഹിച്ചു പോയില്ലല്ലീ?
ഒന്നവൻ നെടുതായി വീർപ്പിട്ടാൻ ധർമ്മത്തിന്റെ-
യുന്നതമണിദ്ധ്വജം കുലുങ്ങിപ്പോയീലല്ലീ?
അവൻ അവിടെനിന്നു മറഞ്ഞു; തന്വി തന്റെ കസാലയിലും ചാഞ്ഞു–
“മയങ്ങാൻ വൈകീലല്ലീ?”
ഇതുപോലെ തന്നെ ഇതിലെ മറ്റു കവിതകളും മനോജ്ഞമായിട്ടുണ്ടു്. അവയിലെല്ലാം ഭാവനാസുരഭിലമായ പ്രതിരൂപാത്മകത്വം വ്യാപിച്ചിരിക്കയും ചെയ്യുന്നു.
‘നിമേഷ’ത്തിൽ കവിയുടെ വീക്ഷണകോടി അവതാരികാകാരൻ പറയുംപോലെ ‘പൂർവാധികം സാർവ ലൗകികവും ഏറിയകൂറും സാമ്പത്തിക സമത്വസ്ഥാപനമെന്ന ഏക ലക്ഷ്യത്തിൽ കേന്ദ്രീകൃതവും ക്ഷണികപ്രശ്നോൻമുഖ’വുമായിരിക്കുന്നു. കവി ടാഗോറിന്റേയും പാരസിക കവികളുടേയും പിടിയിൽ നിന്നു നിശ്ശേഷം മുക്തനായിട്ടു് സ്വതന്ത്രമായ ഒരു സരണിയെ അവലംബിച്ചും കാണപ്പെടുന്നു. പ്രതിരൂപങ്ങൾ പണ്ഡിതനും പാമരനും ഒരുപോലെ സുഗ്രഹമായിരിക്കുന്നു എന്നുള്ളതാണു് മറ്റൊരു വിശേഷം.
ജീവിതപ്പൂവിലെത്തേൻ നുകൎന്നങ്ങനെ
താവിന കൗതുകാൽ പാറിപ്പാറി
നീരവംപോകുന്ന കൊച്ചുനിമിഷമേ
ചോരനാം നിന്റെ ചിറകുകളെ
കോൾമയിർക്കോലും തൻകൈകളിലാക്കാനെൻ
കോമളഭാവന മോഹിക്കുന്നു
ചുംബിച്ചുചുംബിച്ചെൻ നെഞ്ചിലടയ്ക്കുവാൻ
വെമ്പുമീമുഗ്ദ്ധയെ വഞ്ചിക്കൊല്ലേ
കാലിണ കെട്ടട്ടേ നേരിയവാക്കിന്റെ
നൂലിനാലോമനേ നോവിക്കാതെ
… … …
… … …
മുന്നിൽനിന്നെത്തുന്നു, പിന്നിൽ മറയുന്നു
മിന്നലും ഞെട്ടുന്ന വേഗമോടെ
എങ്ങുനിന്നെങ്ങുനിന്നേകാന്ത വൈചിത്ര്യം
തങ്ങിമിക്കൊച്ചു നിമിഷമെല്ലാം
എങ്ങുപോയെങ്ങുപോയ്മായുന്നു ഭാവന-
യിങ്ങു പകച്ചു മിഴിച്ചുനില്ക്കേ
നേർമ്മയിൽ തൻവിരൽത്തുമ്പിന്മേലൊട്ടിയോ-
രോർമ്മതൻ സ്നിഗ്ദ്ധമാം രേണുക്കളേ
പുഞ്ചിരിതൂകിയും കണ്ണുനീർവാർത്തുമീ-
വഞ്ചിത നോക്കുന്നു മാറി മാറി
എത്രമേൽ ക്ഷുദ്രമല്ലോരോനിമിഷമാ-
പ്പത്രമടിച്ചതു പാറീലെങ്കിൽ
എണ്ണിയാലെത്താത്ത ജീവിതസ്പന്ദങ്ങൾ
മണ്ണിലും വിണ്ണിലുമുണ്ടാകുമോ?
… … …
… … …
എത്രമേൽ ക്ഷുദ്രമല്ലോരോനിമിഷമ-
പ്പത്രമടിച്ചതു പാറിടുമ്പോൾ
അണ്ഡകടാഹവും മുൻപോട്ടു മുൻപോട്ടു-
ച്ചണ്ഡമാം വേഗത്താൽ നീങ്ങീടുന്നു
ഓരോ ചിറകടി ജന്തുചിത്തങ്ങളി-
ലോരോവിധത്തിൽ പ്രതിദ്ധ്വനിക്കേ
കർമ്മസംസ്കാരത്തിൻമാർഗ്ഗത്തിലൂടവേ
ജന്മമൃതികൾ ചവിട്ടിക്കേറി
ചെന്നീടും ജീവിതഘോഷയാത്രയ്ക്കതു
തന്നെയാണാനകധ്വാനകേളി
… … …
… … …
പിന്നാലെ പിന്നാലെ തൊട്ടുതൊട്ടങ്ങനെ
വന്നീടും മുഗ്ദ്ധചലനങ്ങളെ
നിങ്ങൾ പരത്തും ചിറകിൻനിഴലല്ലീ
ഞങ്ങൾതന്നത്ഭുതമായ വാനം?
നിത്യമായ് നിശ്ചലമായതു കാണുന്നു
സത്യമായ്തോന്നുന്ന മിഥ്യമാത്രം.”
ഈ ഗാനത്തിൽ ജീവിതത്തിലെ ക്ഷണികങ്ങളും ക്ഷുദ്രങ്ങളുമായ നിമിഷങ്ങളെ ‘ജീവിതപ്പൂവിലെ തേൻ നുകർന്നു’ പാറിക്കൊണ്ടിരിക്കുന്ന ചിത്രശലഭങ്ങളായി കല്പിച്ചിരിക്കുന്നു. അവ ചിറകടിച്ചു പാറാതിരുന്നാൽ ജീവിതസ്പന്ദങ്ങൾ എവിടെ? ജനിമൃതിരൂപമായ സംസാരമെവിടെ? ബ്രഹ്മാണ്ഡകടാഹത്തിന്റെ പുരോഗതി എവിടെ? അവ സനാതനത്വം എന്നു പറയപ്പെടുന്നതു് ഈ ചിത്രശലഭത്തിന്റെ നിഴലുകൾ മാത്രമാണത്രേ. ഇങ്ങനെ താല്ക്കാലികങ്ങളും ക്ഷുദ്രങ്ങളുമായ പ്രശ്നങ്ങളെ അധികരിച്ചു് കവിത രചിക്കുന്നതു് അനുചിതമാണെന്നുള്ള വാദത്തെ അദ്ദേഹം നിഷേധിച്ചിരിക്കുന്നു.
ഒരേ തീയ്:
ഇന്നു ഞാൻ വീടിക്കാരൻതൻകടയ്ക്കരികത്തു
നിന്നു ഭാവന മെല്ലെച്ചിന്തമേൽ കൊളുത്തുമ്പോൾ
പകലിൻ വീടിക്കുറ്റിവാനിലേ മുകിൽക്കുപ്പ-
യ്ക്കകമേ കെടാറായിട്ടപ്പൊഴുമെരിയുന്നു
പീടികയുടെ പുറംകോലായിൽച്ചുരുൾനീളൻ
ചൂടിയൊന്നറ്റത്തിങ്കൽ നീറുന്ന ചെന്തീയോടെ
കിടപ്പൂ കനൽക്കണ്ണൻ പാമ്പുപോലതിൽ നിന്നു
മിടയ്ക്കു നാവിന്നൊപ്പം നീളുന്നു പുക കാറ്റിൽ
ഇവിടെ ബീഡി നിസ്വേന്റേയും ബീഡിക്കാരന്റെ എരിയുന്ന കയറിനെ സൗഭ്രാത്രത്തിൽ അടിയുറച്ച രാഷ്ട്രവിധാനത്തിന്റേയും പ്രതിരൂപങ്ങളാക്കിയിരിക്കുന്നു.
വീടിയും വലിച്ചതിൻപുകവിട്ടാകാശത്തിൽ-
ക്കൂടി നല്ലിരുട്ടിന്റെ വള്ളികൾ പടർത്തതിൽ
ഇമകൾ വിരിച്ച തൻകൺകളെ പാറിപ്പിച്ച്-
ഗമയിലിരിക്കയാണന്നേരം കടക്കാരൻ
ലീലയിൽ നിജശ്വാസംകൊണ്ടു ശൂന്യതയിങ്കൽ
ചാലവേ പലതരം മിഥ്യകളുളവാക്കി,
മേവിടും പുരോഹിതകല്പിതദൈവത്തിനും
ഈ വിദഗ്ദ്ധനും തമ്മിൽ ഒരു വ്യത്യാസവുമില്ലത്രേ.
പുരോഹിതമതപ്രകാരം ഈശ്വരൻ ശൂന്യതയിൽനിന്നു് മിഥ്യാജാലമായ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നു. എന്തിനെന്നു ചോദിച്ചാൽ—അതു് ഈശ്വരന്റെ ലീലയാണെന്നു പുരോഹിതൻ പറയും. അതുപോലെ ഈ ബീഡിക്കാരൻ വിനോദാർത്ഥ ബീഡി വലിച്ചു ശൂന്യാകാശത്തിൽ മിഥ്യാരൂപങ്ങൾ ഉളവാക്കുന്നു.
ഈ കടക്കാരന്റെ ചുറ്റും കിടന്നിരുന്ന ബീഡികൾ കണ്ടപ്പോൾ കവിക്കു്, ‘ഭാരതത്തിലെ നിരക്ഷരന്മാരാം നിഃസ്വന്മാരുടെ’ ഓർമ്മ വന്നു. ബീഡിയുടെ പരുപരുത്ത പുറങ്കുപ്പായം, സൗരഭ്യമില്ലായ്മ, ഉള്ളിൽ മാദകവസ്തുവിന്റെ അല്പത്വം, അലക്ഷ്യഭാവത്തിലുള്ള കിടപ്പു് ഈ ഗുണങ്ങളാണു് പ്രസ്തുത സാമ്യബോധം ജനിപ്പിച്ചതെന്നു് അടുത്ത വരികളിൽ നിന്നു് സ്പഷ്ടമാകും.
മല്ലുകുപ്പായംപൂണ്ടുമാങ്ഗലാക്ഷരമാർന്നും
തെല്ലുയർച്ച ഭാവിക്കും സിഗററ്റെല്ലാമെന്തേ
നല്ലകൂടുകൾപോലുമില്ലാത്തൊരീവർഗ്ഗത്തെ-
ച്ചൊല്ലിയിങ്ങനെ ഹസിച്ചകന്നു മേവീടുന്നോ?
ഇവിടെ സിഗററ്റു് സുവേഷനും അഭ്യസ്തവിദ്യനും ദാംഭികനും സുസ്ഥനും ആയ ധനികനെക്കുറിക്കുന്നു. സമ്പന്നനു നിഃസ്വനോടുള്ള വെറുപ്പും ഇവിടെ സമാസോക്തിരീത്യാ പ്രകാശിപ്പിച്ചിരിക്കുന്നു.
കവി സിഗററ്റിന്റെ ഭാവം കണ്ടിട്ടു് വിചാരിക്കുന്നു:
ചാരമൊക്കെയും ചാരമൊടുവിൽ ഗർവെന്തിനു
സാരഹീനരേ! വില്ക്കപ്പെട്ട വർഗ്ഗവുമല്ലേ?
ഇവയ്ക്കു തമ്മിൽ എന്തു മൗലികവ്യത്യാസം? ഇരുകൂട്ടരും സാരഹീനന്മാർ—ദാസർ—ഇരുകൂട്ടരുടെയും അവസാനം ഒന്നുപോലെ തന്നെ.
ഈ വിചാരത്തോടുകൂടി ദുഃഖിതനായി കവി പോകാൻ ഭാവിക്കവേ,
ആവഴിക്കണകയായ് ബീഡിവാങ്ങിപ്പാൻ ചിലർ
നായരീഴവൻ കൃസ്ത്യൻ മുസൽമാനൊരേ തീയാ-
ലായവരുടെ വീടി കൊളുത്തിക്കടന്നുപോയ്
അതു കണ്ടപ്പോൾ,
കേവലമൊരേ ചൈതന്യത്തിനാൽ ജഡത്തിന്മേൽ
ജീവബിന്ദുവേപ്പിടിപ്പിച്ച നാം ജഗത്തിങ്കൽ
എന്തിനു ദുരഭിമാനങ്ങളാലിരുട്ടിൽപ്പെ-
ട്ടുന്തിയും കലഹിച്ചും ജീവിതം കെടുത്തുന്നു?
നാളെ നാം ചിതയുടെ ചുണ്ടിൽ ബീഡിയായ്ക്കത്തി
നാറിടാം പുകയരുതപ്പൊഴും ജ്വലിക്കണം.
എന്നുള്ള വിചാരത്തോടുകൂടി കവി തന്റെ പാട്ടിനുപോയി.
ശങ്കരക്കുറുപ്പിന്റെ കൃതികളിൽ പലതും പുരോഗമനസാഹിത്യത്തിൽ കൊള്ളിക്കാമെങ്കിലും ‘നാളെ’ എന്ന കവനമാണു് അതിനു് സർവഥാ അർഹമായിരിക്കുന്നതെന്നു് ഏ. ബാലകൃഷ്ണപിള്ള അവർകൾ പറഞ്ഞിരിക്കുന്നു.
ശാശ്വതരശ്മികളുടെ കൂട്ടത്തിൽ ‘സ്വാതന്ത്ര്യഗീതവും’ ഉൾപ്പെടുത്തിക്കാണുന്നു.
ഇവയ്ക്കുപുറമേ ‘ഇരുട്ടിനു മുൻപു്’ മുതലായ ഗദ്യനാടകങ്ങളും ചില പാരസീകകൃതികളുടെ തർജ്ജമകളും എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
നാലപ്പാട്ടു് നാരായണമേനോൻ
മിസ്റ്റർ മേനോൻ എനിക്കു് പരിചയപ്പെട്ടതു് വള്ളത്തോൾ മുഖേനയാണു്. ആൾ അതികൃശശരീരനെങ്കിലും, നേത്രങ്ങളിൽ അന്തർമുഖത സ്ഫുരിക്കും. അദ്ദേഹം പുകയിലമാഹാത്മ്യം, പൗരസ്ത്യദീപം, പുളകാങ്കുരം, സുലോചന, സാപത്ന്യം, പാവങ്ങൾ, രതിസാമ്രാജ്യം മുതലായ പലേ കൃതികൾ രചിച്ചിട്ടുണ്ടെന്നുവരികിലും അദ്ദേഹത്തിന്റെ കീർത്തി നിലനില്ക്കാൻ പോകുന്നതു് കണ്ണുനീർത്തുള്ളി, ചക്രവാളം മുതലായ കാവ്യതല്ലജങ്ങൾ വഴിക്കാണു്.
നാലപ്പാടൻ 1063 കന്നി 22-ാം തീയതി വന്നേരി നാലപ്പാട്ടേ മാധവിയമ്മയുടേയും മണ്ണൂർ പുരുഷോത്തമൻ നംപൂരിയുടേയും പുത്രനായി ജനിച്ചു. അഞ്ചാം ഫാറംവരെ പഠിച്ചിട്ടു് പഠിത്തം നിർത്തി; പിന്നീടു് ഇംഗ്ലീഷ് ഗ്രന്ഥങ്ങൾ വായിച്ചുകൊണ്ടേ ഇരുന്നു. കാട്ടുമാടത്തിൽ ഒരു ശാസ്ത്രിയുടെ അടുക്കൽ നിന്നു് കുറേ സംസ്കൃതവും പഠിച്ചു; എന്നാൽ സ്വപരിശ്രമം കൊണ്ടാണു് അതിൽ സാമാന്യം വ്യുല്പത്തി അദ്ദേഹം നേടിയതു്.
കുടുംബക്ലേശങ്ങൾ നിരന്തരം അലട്ടുകയാൽ 27-ാംവയസ്സിൽ അദ്ദേഹം നാടുവിട്ടു. അൽമോറയിൽച്ചെന്നു് സന്യസിക്കാൻ ശ്രമിച്ചെങ്കിലും, സ്വമാതാവിനെ ഓർത്തു തിരിച്ചുപോന്നു. അചിരേണ അദ്ദേഹം ബ്രഹ്മവിദ്യാസംഘത്തിൽ ചേർന്നു. 1096-ൽ മാതാവിന്റെ പ്രേരണാനുസരണം കാളിപുറയത്തു മാധവിഅമ്മയെ വിവാഹം കഴിച്ചു. ആ സ്ത്രീരത്നത്തിന്റെ വിയോഗത്തെ ആധാരമാക്കി രചിച്ചതാണു് കണ്ണുനീർത്തുള്ളി. 1112-ൽ പ്രഥമപത്നിയുടെ അവരജയായ ബാലാമണിഅമ്മയെ വിവാഹം കഴിച്ചു. സന്താനങ്ങൾ ഉണ്ടായില്ല. 63-ാം വയസ്സിൽ മരിച്ചു.
21.2 കണ്ണുനീർത്തുള്ളി
കവി, തന്റെ പത്നിയായിരുന്ന കാളിപുറയത്തു ശ്രീമതി മാധവിഅമ്മയുടെ അകാലചരമത്തെപ്പറ്റി വിലപിക്കുന്നതാണു് പ്രസ്തുത കൃതി. അവരുടെ ദാമ്പത്യജീവിതത്തെ അവതാരികാകാരനായ ശ്രീമാൻ കുട്ടികൃഷ്ണമാരാർ ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു:
“ശ്രീമാൻ നാലപ്പാട്ടു നാരായണമേനോനും പരേതയായ ശ്രീമതി കാളിപുറയത്തു മാധവിഅമ്മയും—ആരുടെ സൗഭാഗ്യമധുരമായ ജീവിതം ഈ വാടാമലർമാലയുടെ അക്ഷയപരിമളമായിരിക്കുന്നുവോ, ആരുടെ പുണ്യാത്മാവു് ഈ സാരസൂക്തങ്ങളുടെ ആരാധ്യദേവതയായിരിക്കുന്നുവോ ആ ഭാഗ്യവതിയും, സമവയസ്കരായ അയൽപക്കക്കാരായിരുന്നു. എന്നിട്ടും അഥവാ അങ്ങനെ ആയിരുന്നതുകൊണ്ടു്, ഇവരുടെ പരസ്പരസമ്മതമായ വിവാഹം തുലോം ദുസ്സാധമായിത്തീർന്നു. ഏറിയ കാലത്തെ ആശകൾക്കും ആശാഭംഗങ്ങൾക്കും ശേഷമാണു് കവിയുടെ കാഴ്ചയിൽ, അവയുടെതന്നെ പരിണാമമായിട്ടാണു്, ഇവർക്കു് അഭിലഷിതസിദ്ധി കൈവന്നതു്. ആവിധം ദുഃഖലുബ്ധമാകയാൽ ആഹ്ളാദൈകമയമായിരുന്ന ആ ദാമ്പത്യം ആചാരപ്രവൃത്തമായ ദൗഹൃദോത്സവത്തിൽ വീണ്ടും കൗതുഹലഭരിതമായിരിക്കെത്തന്നെ, പത്തു മാസത്തിനകത്തു് കവിയുടെ ഈ ദിവ്യസുഖലാഭത്തെ എല്ലാ ഋതുക്കൾക്കും ഓരോ വട്ടം വന്നു കണ്ടുപോകുവാൻ തരപ്പെടുംമുമ്പേ നിരവശേഷം തകർന്നുപോയി.”
കവിതയുടെ സ്വഭാവത്തെ അവതാരികാകാരനെക്കാൾ ഭംഗിയായി ആർക്കും വർണ്ണിക്കാൻ സാധിക്കയില്ല.
“ഒന്നുതല ഉയർത്തി നോക്കു. എന്തൊരു ഹൃദയഭേദകമായ കാഴ്ച കവി തത്വചിന്തയുടെ ഉയർന്ന കൊടുമുടിയിലേറിയിരുന്നുകൊണ്ടു തന്റെ പൊട്ടിത്തകർന്ന ഹൃദയാന്തരാളത്തിന്റെ മുറി കെട്ടുന്നു; ഓരോ ചുറ്റു ചുറ്റുംതോറും രക്തം വീണ്ടും വീണ്ടും വഴിഞ്ഞു തള്ളുന്നു. ആ ഗിരിശിഖരത്തിന്റെ പ്രാന്തഭാഗങ്ങളിൽ ഏറിയ കാലമായി തപസ്സു ചെയ്തരുളുന്ന തല നരച്ച തത്വജ്ഞാനങ്ങൾ അദ്ദേഹത്തിന്റെ ചുറ്റും വന്നുകൂടുന്നു. എന്നാൽ അവയുടെ പരുഷങ്ങളായ സാന്ത്വനങ്ങൾ ഉണ്ടോ ആ രക്തപ്രവാഹത്തെ തടയുന്നു? നേരേ മറിച്ചു് അവയിൽ ശ്രദ്ധ വയ്ക്കുംതോറും കവിയുടെ ആ മുറികെട്ടൽ അയഞ്ഞുപോവുക മാത്രമാണു്.”
കവി കണ്ണുനീർകൊണ്ടു് ഒരു കോട്ട കെട്ടുന്നു. ‘ചിന്താശകലങ്ങൾ കണ്ണുനീരിൽ പിടിച്ചു’ കെട്ടിപ്പൊക്കിയ ഈ കോട്ട ആരോ ഒരു ഞൊടിക്കിടയിൽ തകർത്തുകളഞ്ഞു.
കടൽപ്പുറത്തെപ്പൊടിമണ്ണടിച്ചു
കൂട്ടുന്നു; തട്ടിക്കളയുന്നിതൊപ്പം
സനാതനം മാരുതനീശ്വരന്റെ
സർഗ്ഗക്രമംകണ്ടു കുറിയ്ക്കയാമോ?
അല്ലെങ്കിലെന്തിന്നമലാംബരാന്തേ
ചിക്കൊന്നൊരാളേറ്റി ചുകപ്പുവർണ്ണം?
എന്തിന്നുടൻതാൻ കരിതേച്ചുമേലേ?
ജഗത്തിതിന്നുത്തരമേകിടട്ടേ
അതുകൊണ്ടു് പ്രപഞ്ചം എന്നും സൃഷ്ടിസംഹാരസ്വരൂപമാണെന്നു കവി പറയുന്നു.
എൻപ്രാണനിശ്വാസമെടുത്തുവേണം
പാഴ്പുല്കളിൽ കൊച്ചുഞരമ്പു തീർപ്പാൻ
ആവട്ടെ–എന്തിന്നു തളിർത്തുനില്ക്കു-
മവറ്റയെച്ചുട്ടുകരിച്ചിടുന്നു?
പ്രപഞ്ചശില്പിക്കു് ഉച്ചനീചത്വബോധമില്ല. അയാൾ കവിയുടെ പ്രാണനിശ്വാസത്തെ എടുത്തു പാഴ്പുല്ലുകൾക്കു ഞരമ്പു തീർക്കാൻ ശ്രമിക്കുന്നു. അതെങ്ങനെയും ആയിക്കൊള്ളട്ടെ. എന്നാൽ ഉത്തരക്ഷണത്തിൽ, ആ പുല്ലുകളേയും തളിർത്തുനില്ക്കുന്ന അവസ്ഥയിൽ അയാൽ ചുട്ടുകരിച്ചുകളയുന്നു. ഇതാണു സഹിക്കവയ്യാത്തതു്. ഇതെല്ലാം ആലോചിച്ചിട്ടു്,
അതോ തടംതല്ലിയലച്ച കണ്ണീ-
ർക്കടല്ക്കകം മുത്തുകളോ കിടപ്പു?
നരൻ കൃമാൽത്തന്റെ ശവം ചവിട്ടി-
പ്പോകുന്നൊരിപ്പോക്കുയരത്തിലേക്കോ?
ദിനൗഘചക്രം കയറിച്ചവുട്ടി-
ച്ചിജ്ജീവിതക്കായലിനൻക്രമത്താൽ
വറ്റിപ്പതെന്തോ വിലകൂട്ടുമൊന്നു
വിതച്ചു കൊയ്തേറ്റുവതിന്നു താനോ?
എന്നിങ്ങനെ സംശയിക്കുന്നു. ആർക്കറിയാം.
അനന്തമഞ്ജാതമവർണ്ണനീയ-
മീലോകഗോളം തിരിയുന്നു മാർഗ്ഗം
അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു
നോക്കുന്ന മർത്ത്യൻ കഥയെന്തു കണ്ടു?
എന്നിരുന്നാലും കവി ശുഭാപ്തിവിശ്വാസിയാണു്;
ഇരുൾക്കരിക്കട്ടകൾ കൂട്ടിയിട്ടു-
നിറച്ചു വൈരപ്പൊടി ചിന്തിടും നീ
മഹത്വമേ, മൃത്യുവിൽനിന്നെനിയ്ക്കെ-
ന്നനശ്വരത്വത്തെയെടുത്തു കാട്ടും.
ഇങ്ങനെയുള്ള തത്വചിന്തയിൽ, മനസ്സു നിശ്ശേഷം ശാന്തമായില്ലെങ്കിലും, തെല്ലൊരു ശുഭാപ്തിവിശ്വാസം വന്നു ചേർന്ന അവസ്ഥയിൽ, കവിക്കു ചില ഓർമ്മകൾ ഉദിക്കുന്നു.
ചെന്താമരത്താരെതിരാം മുഖത്തോ-
ടന്നും ദിനം നിദ്രയിൽനിന്നുണർന്നു
ഇളംതളിർച്ചാൎത്തു തുടൎന്ന നൃത്തം
കണ്ടിട്ടു പൂപ്പുഞ്ചിരിയും പൊഴിച്ചു.
കുളിച്ചുതൈത്തെന്നലിറങ്ങി മേന്മേൽ
ത്തളിച്ചു നീളെപ്പനിനീർക്കണത്തെ
തുളുമ്പുമോമൽത്തിരകൊണ്ടു മന്ദ-
മുണർത്തി പാർശ്വസ്ഥലിയെസ്സരസ്സും.
പൊന്നുംചിങ്ങമാസത്തിലെ അങ്ങനെയുള്ള മനോജ്ഞമായ ഒരു പുലർകാലത്തോടുകൂടി സമാരംഭിച്ച ദിവസം.
ആരോർത്തു സദ്വാസരമേ ബലാൽ നീ
ഹരിക്കുമെൻജീവിതസൗഖ്യമെന്നായ്!
അഥവാ,
അഹോ! ജഗത്തിൻകെടുഭാഗമേന്തും
പൊൻപട്ടുകൊണ്ടിട്ടു പൊതിഞ്ഞതാമോ?
നേരം ഉച്ചയായി. അപ്പോഴാണു് ഈ അനിഷ്ടസംഭവമുണ്ടായതു്.
തപിച്ചുനീയും, വിധിയെൻതലയ്ക്കി-
ട്ടടിച്ചവല്ലാത്തടി കാൺകമൂലം
എന്നാലതിപ്പോഴുമുടഞ്ഞിടാതെ
നിൽപുണ്ടിതാ ദുഃഖഭാരംചുമപ്പാൻ
ഇങ്ങനെ ദുഃഖഭരിതമായ ഹൃദയം വീണ്ടും തത്വചിന്തയിൽ അഭയം പ്രാപിപ്പാൻ നോക്കുന്നു.
ഉരുക്കീടുന്നൂ മിഴിനീരിലിട്ടു
മുക്കുന്നു മുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ
പണിത്തരത്തിന്നുപയുക്തമാക്കാൻ.
എന്നിട്ടും ഫലമില്ല. സമസൃഷ്ടങ്ങളുടെ സഹതാപമെങ്കിലും ലഭിച്ചാൽ, തന്റെ ദുഃഖത്തിനു ശമനമുണ്ടാകുമായിരുന്നു എന്നു കവി വിചാരിക്കുന്നു. എന്നാൽ,
കരഞ്ഞുഞാൻ പൈതൽകണക്കു; പേച്ചു
പറഞ്ഞു മാൽപൂണ്ടുകിടന്നുരുണ്ടു
കാണുന്നതാർ–എന്നുമതാതുജോലി-
ത്തിരക്കിൽ നിർമ്മജ്ജിതമല്ലിലോകം?
അഥവാ അവർക്കു ജോലിത്തിരക്കില്ലെങ്കിൽത്തന്നെയും സഹതാപം ജനിക്കുമോ?
എന്നല്ല നിശ്ചേതനജാതിപോലും
സുഖത്തിലേ ദൃഷ്ടി പതിക്കയുള്ളു.
ഈ നിലയിൽ ജഗത്തിനെ അദ്ദേഹം വെറുക്കുന്നു.
അകം വെറും പൊള്ളയിതിൻപുറത്തേ-
പ്പുരട്ടിലേ മർത്ത്യർ മയങ്ങിടുന്നു.
സുഖം അന്തസ്സാരവിഹീനമാണു്; അതിനാൽ,
അണച്ചുകൊൾകെന്റെ ശിരസ്സിലാപ
ത്താവോളമിഷ്ടപ്പടി ദുർവിധേ!
എന്നിങ്ങനെ ഒരു നിർഭീകാവസ്ഥയെ അദ്ദേഹം അവലംബിക്കുന്നു. ഇപ്രകാരം പ്രപഞ്ചത്തോടുള്ള ബന്ധംപോലും അറുത്തു കളയാൻ നിശ്ചയിച്ച കവിയുടെ ഹൃദയത്തിൽ ദുഃഖാഗ്നി നിശ്ശേഷം ശമിച്ചുപോയോ! ഇല്ല—അതു നീറി നീറി അങ്ങനെ കിടന്നതേയുള്ളു.
കഴിഞ്ഞുകമ്രദ്യുതിപൂണ്ടുജന്മ-
പ്രഭാതമെൻ കണ്ണിലിരുണ്ടു കേട്ടു
തട്ടിത്തകർന്നൂ തെളിചായമിട്ടു
നിർമ്മിച്ചതാം നവ്യമനോരഥം മേ!
ചിരന്തനം സ്വർഗ്ഗവുമെന്റെഭാഗ്യ-
വിപര്യയാൽച്ചിന്നിമറഞ്ഞിതെങ്ങോ
എന്നെച്ചുഴന്നുണ്ടൊരു ശുദ്ധശൂന്യ-
ലോകം പിശാചിൻപടി നോക്കിനിൽപൂ
അനങ്ങിടുന്നീലിലകൂടി എന്തോ
വെറുങ്ങലിച്ചു തരുപംക്തി മുറ്റും
നേരറ്റ നൈഷ്ഠൂര്യമുറച്ചു കട്ട-
പിടിച്ചുവോ ലോകഹൃദന്തരക്തം?
ഇരിപ്പിടം തീക്കനൽ, ചുറ്റുപാടും
ഗുഹപ്പിളർപ്പേകനിവൻ വരാകൻ.
ഈ നിലയിൽ ഭാവിയെപ്പറ്റി ചിന്തിക്കാമെന്നുവച്ചാൽ, അവിടത്തെക്കഥ അതിലും ഭയങ്കരം.
കാറിൻകരിക്കട്ടകൾ വക്കിനങ്ങി-
ങ്ങനേകമട്ടാമുസുകാസ്ഥിഖണ്ഡം
ചാരംമുഴുക്കേ–ച്ചുടലക്കുളംപോ-
ലിരുന്നിതാ രാത്രിയിലന്തരീക്ഷം.
ഭാവ്യന്തരീക്ഷത്തിന്റെ സ്ഥിതി ഇതാണു്. ഇനി ഒരു വിവാഹം ചെയ്തു ദാമ്പത്യജീവിതത്തെ പുതുക്കാമെന്നു വിചാരിക്കുക. ആ പത്നിയും ഇതുപോലെ മരിച്ചുപോയേക്കും എന്നു നൈരാശ്യത്തിൽ ആണ്ടുപോയ കവി വിചാരിക്കുന്നു.
വീണ്ടും കവി തത്വചിന്തയെ അഭയം പ്രാപിക്കുന്നു.
അരക്ഷണത്തിന്നകമുമ്പർനാടാ-
യിരുന്നിടംപോയ് നരകാഭമായി
അനിത്യവസ്തുക്കളെയേച്ചുകൂട്ടി-
ത്തീർത്തുള്ളതുണ്ടോ നിലനിന്നിടുന്നൂ?
മനുഷ്യൻ മൂഢനാണു്. അവൻ ആത്മാവിലാണു് നിത്യസുഖമിരിക്കുന്നതെന്നറിയാതെ അനിത്യവസ്തുക്കളെക്കൊണ്ടു് ആനന്ദസൗധം പണിയാൻ ശ്രമിക്കുന്നു. അതു് അരനിമിഷത്തിനുള്ളിൽ തവിടുപൊടി തരിപ്പണമായിത്തീരുകയും ചെയ്യുന്നു.
കവി ഈ നിരാശയ്ക്കിടയിൽ പുനർജ്ജന്മത്തെ ഒരു നേരിയ രേഖപോലെ കാണുന്നു.
കൃതാർത്ഥരീ ഞങ്ങളശേഷജന്മാ-
ന്തരത്തിലും ദമ്പതിമാർ മനസ്സിൽ.
അടുത്ത നിമിഷത്തിൽ ആ ആശയും തകരുന്നു.
ഇങ്ങനെ കരഞ്ഞും ആശ്വസിച്ചും തത്വചിന്തയിൽ മുഴുകിയും, വീണ്ടും കരഞ്ഞും സമാധാനപ്പെട്ടും കവി ഒടുവിൽ ചെന്നെത്തുന്ന സ്ഥാനം നോക്കുക.
വിശ്രാന്തസംശുദ്ധികളെച്ചിരം മൽ-
ച്ചിന്താഗതിയ്ക്കേകിന ദിവ്യഗാനം
നിലച്ചു പൊൻകമ്പി മുറിക്കയാലെ-
ന്നിപ്പോൾ കൃതാന്തൻ കൃതകൃത്യനാവാം
അഹോ നഭസ്സാകെ നടന്നതെങ്ങോ?
ഗോളങ്ങളും കാറ്റിലുലഞ്ഞു പുല്ലും
ഒപ്പം പകർത്തുന്ന വിശുദ്ധരാഗ-
വിസ്താരമെങ്ങെങ്ങു വിനാശശബ്ദം
നാദപ്പൊരുൾച്ചിത്തിനെയൊക്കെയേക
സീൽക്കാരലേശത്തിലൊതുക്കിയന്നാൾ
ഇന്നൊറ്റവീർപ്പാലതിനെപ്പരത്തി
യാതൊന്നതിൻശക്തി ജയിച്ചിടുന്നു.
പരിശുദ്ധവും ദിവ്യവും ആയ പ്രേമംകൊണ്ടു നിറഞ്ഞതാണു് ഈ പ്രപഞ്ചം. പുല്ക്കൊടിമുതൽ ബൃഹദ്ഗോളങ്ങൾവരേയുള്ള സർവചരാചരങ്ങളും പ്രപഞ്ചത്തിന്റെ സ്നേഹാത്മകത്വത്തെ അനുനിമിഷം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ മരണം ആ വസ്തുതയെ എങ്ങനെ അനുഭവപ്പെടുത്തിക്കൊടുത്തു എന്നാണു് ഒടുവിലത്തെ പദ്യം കാണിച്ചിരിക്കുന്നതു്. അന്നു് തന്റെ പത്നി ജീവിച്ചിരുന്ന കാലത്തു്, പ്രേമം പ്രപഞ്ചത്തെ മുഴുവനും ആ പ്രേമഭാജനത്തിൽ ഒതുക്കി നിർത്തിയിരുന്നു. ഇന്നു് തദ്വിയോഗത്തിലാകട്ടെ, പ്രപഞ്ചം മുഴുവനും പ്രേമഭാജനമായി വികസിച്ചു സർവോല്ക്കർഷേണ വിജയിക്കുന്നു.
കവി അന്തർമ്മുഖനാണു്. അദ്ദേഹം പ്രപഞ്ചത്തിന്റെ ബാഹ്യസൗന്ദര്യത്തിൽ ലേശം ഭ്രമിക്കുന്നില്ല. ഈ കവിതയിൽ ഒരിടത്തും നായികയുടെ രൂപലാവണ്യത്തേപ്പറ്റി ഒരക്ഷരം പ്രസ്താവിച്ചിട്ടില്ലാത്തതു് അതുകൊണ്ടാണു്. പ്രകൃതിലാവണ്യത്തിലും അദ്ദേഹം മുഗ്ദ്ധനല്ല. അദ്ദേഹം യഥാർത്ഥ പ്രേമഗായകനാണു്.
ഏതു കവിക്കും ഒരു ആദർശമുണ്ടാകാതിരിക്കയില്ല. നാലപ്പാടന്റെ ആദർശം ‘ഇന്നത്തെ അമ്മ’ എന്ന കൃതിയിൽ വ്യക്തമായിക്കാണാം. ആ അമ്മ തന്റെ പുത്രന്റെ,
“ചേലഞ്ചുമോമനക്കൊച്ചുമുഖം കൺക-
ളാലേ നുകർന്നുകൊണ്ടു”
പറയുന്നു:
പൊന്നുമകനേ നിനക്കു നിരന്തരം
നിന്നമ്മ നേരുന്നു നന്മംഗളം
ചിന്നും രസത്താൽച്ചിരിക്കുമെൻപൈതലീ
മന്നിലെജ്ജീവിതമെന്തറിഞ്ഞു?
പൂവുപോലുള്ള നിൻതൂമെയ് തലോടുമ്പോൾ
നോവുമോ എന്നു ഞാൻ ശങ്കിക്കുന്നു;
ദൈവം നിനക്കു കുറിച്ചുവെച്ചുള്ളോരു
ജീവിതപ്പോരെത്ര നിഷ്ഠൂരമോ?
കള്ളത്തരവും ചതിയും നിറഞ്ഞൊരു
വെള്ളപ്പുറംപൂച്ചാണിപ്രപഞ്ചം
വല്ലതുംകാണിച്ചു ശീലിക്കാത്തോരുടെ
നല്ലൊരുവംശത്തിനങ്കുരം നീ
പൂർവ്വികന്മാരുടെ പുണ്യപദംചേർന്നു
പാവനമായ പന്ഥാവിലൂടെ
പാരിലവരെക്കാളുന്നതസ്ഥാനത്തി-
ലേറിയെന്നുണ്ണിയെക്കാണ്മതോഞാൻ?
പോവുക പോവുകൊരമ്മതന്നർത്ഥന-
യ്ക്കാവതുണ്ടെങ്കിലോ നന്മതാൻ തേ
പേടിപെടുത്തുകിൽ പിന്തിരിഞ്ഞീടാതെ
മാടിവിളിപ്പതും മാനിയാതെ
പട്ടുതാനാകിലും വെട്ടുതാനാകിലും
കിട്ടുന്നവയിൽ മനസ്സുന്നാതെ
നാലുഭാഗത്തുള്ളോരെത്രനിന്ദിച്ചുവെ-
ന്നാലുമെത്രയ്ക്കു പുകഴ്ത്തിയാലും
ആകാശംതന്നെയിറ്റിങ്ങുവീണീടിലു-
മാകാത്തകർമ്മത്തിൽ കൈചെല്ലാതെ
തൂമഞ്ജുകോമളച്ചുണ്ടാൽ നുകർന്നുള്ളോ-
രമ്മിഞ്ഞപ്പാലു ദുഷിപ്പിക്കാതെ
എന്മകനെത്തീടുകെത്തേണ്ടദിക്കിലീ-
യമ്മയെ മുറ്റുമൊരമ്മയാക്കാൻ.
ജീവിതയാത്രയ്ക്കു കയ്യിലിരിക്കേണ്ട-
താവതുമെന്നിലടുപ്പിക്കാതെ
പാവമായുള്ളിക്കുടുംബത്തിലല്ലയോ
ദൈവമെനിക്കു പിറവി തന്നു?
ഏവമെന്നോമനക്കുഞ്ഞിനുകുണ്ഠിത-
ഭാവമുണ്ടാകരുതൊട്ടുപോലും.
കേവലാത്മാവാകുമീശ്വരൻ നിന്നിലു-
മാവിധമേതു മഹർഷിയിലും
രാജ്യംഭരിക്കുന്ന രാജരാജങ്കലും
പൂജ്യനായത്രേ പ്രവർത്തിക്കുന്നു.
… … …
പിച്ചവാങ്ങിച്ച വലംകയ്യല്ലോപര-
ന്നുച്ചമാം സ്വർഗ്ഗത്തെത്തീർത്തുനല്കി
കല്ലിൽച്ചവുട്ടിപ്പതംവന്നകാൽചേർത്ത-
തല്ലോ ലക്ഷ്മീശന്നു വത്സചിഹ്നം
വേണമെന്നുണ്ടെങ്കിലേതുമഹാമേരു-
വാണു നിങ്കയ്യിൽ വരാത്ത കുഞ്ഞേ?
പിന്നിലേയ്ക്കേതും തിരിഞ്ഞുനോക്കില്ലെന്നു
മുന്നിലേയ്ക്കേറും മനുഷ്യനുണ്ടോ
മന്നിലസാദ്ധ്യമായ് വല്ലതുമെന്നല്ലോ
നിന്നിൽ മുതിർന്നവർ കാട്ടിത്തന്നു.
… … …
അന്യജനത്തിലുമന്യധർമ്മത്തിലു-
മന്യായമായിഭ്രമിച്ചിടാതെ
സന്യാസശീലരാമപ്പണ്ടുള്ളോരുടെ
ധന്യസ്മരണ നിന്നുള്ളിൽനിന്നാൽ
അമ്മതന്നോമനക്കൊച്ചുമിടുക്കനു
നന്മയല്ലാതെ കണ്ടിലയല്ലോ.
ഈ കവിതയിൽ ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യൻ സ്ത്രീത്വമാണു് ഉണർന്നെഴുന്നേറ്റു സംസാരിക്കുന്നതെന്നുള്ള കാരണത്താൽ ശാശ്വതരശ്മികളുടെ പ്രസാധകന്മാർ ഇതിനെ പുരോഗമനസാഹിത്യകോടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എന്നാൽ ഇതിനെ കമ്മ്യൂണിസ്റ്റ് സാഹിത്യമല്ലെന്നുള്ള കാരണത്താൽ വീരപുരോഗമന സാഹിത്യകാരന്മാർ ഉപേക്ഷിച്ചേക്കാനാണു് അധികം സാംഗത്യം. ബൃഹൽപുരോഗമനസാഹിത്യം, വീരപുരോഗമനസാഹിത്യം എന്നു രണ്ടു വിധത്തിലുണ്ടല്ലോ.
പുളകാങ്കുരം കണ്ണുനീർതുള്ളിക്കു ശേഷം രചിക്കപ്പെട്ടതാണു്. കണ്ണുനീർതുള്ളിയിൽ എന്നതുപോലെ ഇക്കൃതിയിലും കവി സാഹിത്യലോകത്തിലെ ജർജ്ജരിതങ്ങളായ മാമൂലുകളെ നിശ്ശേഷം വിഗണിക്കയും യാഥാസ്ഥിതികർക്കു രുചിക്കാത്ത ഒരു നവസരണിയിലൂടെ കവിതാകാമിനിയേ നയിക്കയും ചെയ്തതിനാൽ അവർ തുറിച്ചുനോക്കാതിരുന്നില്ല. ഇതര കവികളെപ്പോലെ അദ്ദേഹം നവയുഗത്തിൽ സ്ഥിതി ഉറപ്പിച്ചു കഴിഞ്ഞു എന്നാണു് നാം ഇതുകൊണ്ടു മനസ്സിലാക്കേണ്ടതു്.
ചക്രവാളം വാസ്തവത്തിൽ ജീവിതവിമർശമാണു്. അതേ–ഏറെക്കുറെ നിർദ്ദയമായ വിമർശം. അതിൽ അദ്ദേഹം പാരമ്പരികവിശ്വാസങ്ങളെ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്നവരുടെ മിഥ്യാഭ്രമങ്ങളെ ഓരോന്നായി തകർക്കുന്നു. അദ്ദേഹത്തിന്റെ വികാരച്ചുഴിയിൽ അനുവാചകന്മാർ അകപ്പെട്ടു നട്ടംതിരിഞ്ഞുപോകുന്നു.
എൻതങ്കക്കുഞ്ഞിളംകൈവിരലായൊരു
മൺതരി നുള്ളിയെൻകയ്യിൽ വച്ചു
ചന്തം തിരളുമച്ചെംകവിൾചുംബിച്ചാ-
നന്തിക്കതിരോനുമെന്നെപ്പോലെ.
കുട്ടിതൻസമ്മാനം ദൃഷ്ട്വാ നുകർന്നതി-
ലൊട്ടിടയ്ക്കച്ഛനും കുട്ടിയായ്പ്പോയ്
ആരെയും കൊച്ചുകിടാങ്ങളെപ്പോലാക്കാൻ
പോരുമിങ്ങേതു പരമാണുവും.
ഒരു നിസ്സാരമണൽത്തരി—അതിനെ വച്ചുകൊണ്ടു് കവി പ്രപഞ്ചത്തെ അളക്കുന്നു—അല്ല, അതിൽ തന്നെ പ്രപഞ്ചത്തെ മുഴുവനും ദർശിക്കുന്നു; പ്രപഞ്ചത്തെ അതുകൊണ്ടളക്കുന്നു. വാലുകദാനത്തിൽ നിർഭരമായിരുന്ന ശിശുസ്നേഹം പിതാവിന്റെ പുത്രഗതമായ വാത്സല്യത്തേയും ജഗൽസാക്ഷിയുടെ വിശ്വഗതമായ പ്രേമത്തേയും യൗഗപദികമായി ഉണർത്തി പ്രപഞ്ചം പ്രേമമയമാണെന്നു അതിൽനിന്നു് കവി കാണുന്നു.
പാരിനിപ്പൈതങ്ങൾ തൻകഴൽതട്ടുമ്പോൾ
കോരിത്തരിപ്പതോ മൺതരികൾ
അപ്പരാശക്തിതൻവാത്സല്യവായ്പിനെ-
ത്തപ്പിക്കുറിച്ചിടുമക്ഷരങ്ങൾ
ബ്രഹ്മാണ്ഡകോടിയെ കൂട്ടിവിളക്കിടും
നിർമ്മാതാവിന്റെ പശപ്പെട്ടികൾ
കാരണരൂപത്തിൻനൽപ്രതിബിംബത്തെ
കാണിക്കുംകണ്ണാടിച്ചിൽത്തരികൾ
എമ്മട്ടുനിങ്ങളെത്തൊട്ടുതലോടേണ്ടു
ചുമ്മാ വലുതായ മൽക്കരങ്ങൾ
ഒടുവിലത്തെ രണ്ടു വരികളിൽ എളിയവയെന്നു നാം വിചാരിക്കാറുള്ളവ വാസ്തവത്തിൽ അങ്ങനെയല്ലെന്നും, അവയെ ആദരിക്കുന്നതിനു പകരം അവയോടു് കഥയില്ലാതെ വലിപ്പം ഭാവിക്കുന്നതു് കഷ്ടമാണെന്നും കവി സൂചിപ്പിക്കുന്നു. ഒരു മണൽത്തരിയിൽ ഒതുങ്ങാത്ത വിശ്വമില്ല; ഒരു നിമിഷത്തിൽ ഒതുങ്ങാത്ത സനാതനത്വവുമില്ല; ആ സ്ഥിതിക്കു്—ഇന്നു് ഈ നിമിഷത്തിൽ നാം ഒരു പരമാണുവിനെ സ്നേഹിക്കുന്നപക്ഷം, പ്രപഞ്ചത്തെ എന്നെന്നേക്കും സ്നേഹിക്കുന്നതുപോലെയാകുന്നു. ഈ മനോഭാവത്തോടുകൂടിയിരുന്നാലോ?
സൂക്ഷിച്ചുനോക്കുന്നു പുഞ്ചിരിക്കൊള്ളുന്നു
കാൽക്ഷണം ഹാ! നെടുവീർപ്പിടുന്നു
ലോകത്തിൻകയ്യിലും കിട്ടിയിട്ടുണ്ടു ഞാ-
നാകുംമണൽത്തരിയൊന്നിവണ്ണം.
ഞാൻ മണൽത്തരിയിൽ വിശ്വത്തെ ദർശിച്ചു് അതിനെ സ്നേഹിക്കുമ്പോൾ വിശ്വം എന്നെയും സ്നേഹിക്കുന്നു.
ഏവർക്കും സുഗമമായ പ്രതിരൂപങ്ങളെ പ്രയോഗിച്ചാണു് കവി ഈ കാവ്യതല്ലജം രചിച്ചിരിക്കുന്നതു്.
പ്രപഞ്ചം ദ്വന്ദ്വാത്മകമാണെന്നും ആ ദ്വന്ദ്വങ്ങളിൽ ഏതാണു് ഉത്തമം എന്ന പ്രശ്നത്തിൽ രണ്ടും സ്വീകാര്യം എന്നേ പറയാവൂ എന്നും അടുത്ത ഖണ്ഡികയിൽ വിവരിക്കുന്നു.
കൂരിരുൾച്ചാർത്തിനെച്ചെങ്കതിർകൈക്കൊണ്ടു
ദൂരത്തു തള്ളിയ വാനംവീണ്ടും
വാരിയെടുത്തു പുൽകുന്നു വെളിപ്പെട്ട
താരകരോമാഞ്ചമാർന്നതിനെ
എന്തിനെപ്പേടിച്ചു സർവ്വചരാചരം
തൻതന്നിഴലിനെപ്പോർത്തുപോർത്തും
ആത്മാവിലേക്കടുപ്പിച്ചുപോന്നു ക്രമാ-
ലപ്പൂർണ്ണതേജസ്സിരുട്ടിൽ മുങ്ങി;
സൗരമാർഗ്ഗത്തിലേയ്ക്കായിപ്പറന്നവ-
യോരോന്നും താനേ മടങ്ങിയെത്തി
ഇത്തമോവായ്പുതൻ ചേലച്ചുളികളിൽ
കുത്തിത്തിരുകുന്നു കൊച്ചുമുഖം
മുറ്റുമഗാധതയ്ക്കുള്ളിലങ്ങങ്ങുപോയ്
പറ്റിപ്പതുങ്ങിയിരുന്ന കൂട്ടർ.
അത്രമേലാഹ്ളാദംകൊണ്ടു തദ്ദൃഷ്ടിക-
ളെത്തിവിളങ്ങിയാവാനിടത്തും
ഇന്നെന്നവസ്തുവേയിന്നലെയാക്കുവാ-
നുന്നിയ കൈമുറുക്കത്തിനുള്ളിൽ
തമ്മിൽപിടിച്ചുപൂട്ടുന്നു ധരിത്രിയു-
മംബരവും പകലല്ലുകളും
ആകെയൊന്നാകെയൊന്നെന്നുരുവിട്ടേവ-
മാത്മാവിൽച്ചെന്നു ലയിച്ചു ലോകം.
രാവിന്റെ ജോലിത്തിരട്ടതും ചെമ്മഷി-
ത്തൂവലാൽച്ചോടേ വരണ്ടു തള്ളി
കാലേ പകലിനുമന്തിയേക്കൊണ്ടിതേ
കൂലിയെന്നാകിയ നിത്യതൃക്കൈ
എന്തിതെന്നിച്ചോദ്യമിട്ടുനിന്നാളശ്രു
ചിന്തിയപുല്കളാലൂഴി വീണ്ടും
ഉത്തരംകിട്ടാഞ്ഞിട്ടിയ്യൊരേച്ചോദ്യമാ-
വർത്തിക്കയല്ലല്ലീ ജീവിതങ്ങൾ
അല്ലെങ്കിലെന്നമ്മ കത്തിക്കും കൈത്തിരി-
യല്ലയോ ലോകവിജ്ഞാനദീപം?
ആരാർ പകലിനും രാവിനും തായമാ-
രാരണ്ടുപേർക്കുമെൻകൂപ്പുകൈകൾ?
ഇതിൽക്കാണുംപോലുള്ള അത്യന്ത സുഗമങ്ങളും ഹൃദ്യങ്ങളും ആയ പ്രതിരൂപങ്ങളാൽ ഈ മനോജ്ഞകാവ്യം വ്യാപ്തമായിരിക്കുന്നു. മാതൃകയ്ക്കായി ഇതിൽ കൂടുതൽ എടുത്തു ചേർക്കാൻ സാധിക്കാത്തതിൽ വ്യസനിക്കുന്നു.
നാലപ്പാടന്റെ കണ്ണുനീർത്തുള്ളിയും ചക്രവാളവും ഇംഗ്ലീഷിൽ തർജ്ജമ ചെയ്തിട്ടുണ്ടു്.
ഈ അവസരത്തിൽ നാലപ്പാട്ടു ബാലാമണിയമ്മയെപ്പറ്റിയും രണ്ടു വാക്കു പറയാതിരിക്കുന്നതു് ഉചിതമല്ല. പുരോഗമനസാഹിത്യകാരുടെ കൂട്ടത്തിൽ അത്യുന്നതമായ പദവി ഇപ്പൊഴേ സമ്പാദിച്ചുകഴിഞ്ഞിട്ടുള്ള ഈ വിദുഷി കൂപ്പുകൈ, അമ്മ, കുടുംബിനി, ധർമ്മാർഗ്ഗത്തിൽ, സ്ത്രീഹൃദയം, ഭാവനയിൽ, പ്രഭാങ്കുരം എന്നിങ്ങനെ ഏഴു് ഉത്തമകൃതികൾ കൈരളിക്കു സംഭാവന ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇതിലും ഉപരിയായ ഭൂഷങ്ങളെ ദേവി ഇനി കൈരളിയെ ചാർത്താതിരിക്കയില്ല. ഒന്നുരണ്ടു പദ്യങ്ങളെ മാതൃകയ്ക്കായി ചേർത്തുകൊള്ളട്ടേ.
21.3 ഇനിമേലിൽ
ജയ ജയ ജനയിത്രീ ഭാരതമേദിനീ ധർമ്മ
ജയപ്രദേ ജയിച്ചാലും ജഗൽസംപൂജ്യേ!
ഇന്നു ഞങ്ങളബലമാരൊന്നായ്ചേർന്നു മുതിരുന്നു
നിന്നടിവെപ്പുകൾ വീതപീഡങ്ങളാക്കാൻ
ഉന്നതിമാർഗ്ഗത്തെത്തിങ്ങിനിന്ന മുൾപ്പടർപ്പറുത്തു
നന്നാക്കുവാൻ വിരുതുണ്ടീയിളംകൈകൾക്കും.
ഇനിമേലിൽസ്സവിത്രി, നിൻതനയമാരിവർനിജ-
പ്രയണികൾക്കരിയകാൽക്കെട്ടുകളാകാ
ഇനിമേലിൽപ്പുതുപ്പട്ടിൽ പൊതിഞ്ഞ പൊൻപാവകളാം
മണിമേടപ്പുറത്തിവർ മരുവുകില്ല
മർദ്ദിതരാം പാവങ്ങൾതന്നശ്രുബിന്ദുക്കളാൽ തീർത്ത
മുത്തുമാലചാർത്തിക്കഴുത്തുയർത്തുകില്ല
പട്ടിണിക്കാരുടെ ശ്ലഥപ്രാണങ്ങളാൽ നെയ്ത
പട്ടുടുത്തു പരിഷ്കാരം നടിക്കയില്ല.
നിരവധി സുഖഭോഗത്തിരയടിയേറ്റുലഞ്ഞു
പരമാദർശത്തിൽനിന്നു പതറുകില്ല
അകൃതകാദർശങ്ങളുണ്ടഗാധചിന്തനങ്ങളു-
ണ്ടദമ്യൗജസ്സുണ്ടു് സൗമ്യഹൃദയങ്ങൾക്കു്
ഇത്യാദിവരികൾ കേരളീയ വനിതകളുടെ ഇടയ്ക്കുണ്ടായിട്ടുള്ള നവോത്ഥാനത്തിന്റെ മധുരമുരളീഗാനമാണു്.
ഭാവിപൗരാവലിയുടെ ഭാവനാസമ്പത്തിൽ വിത്തു-
പാവീടുമിക്കൈകളിളംവല്ലികളല്ല
ദേവീ! ഭവൽസേവനമാമാവിശിഷ്ടധ്വരാഗ്നിത-
ന്നാവിയേറ്റാൽ ക്ഷണംകൊണ്ടു തളർന്നു ചായാൻ
പൂക്കളല്ലിക്കാലടികൾ മുഖ്യകർമ്മസരണിയിൽ
വയ്ക്കുപ്പെട്ടാൽപ്പരിക്കേറ്റു കരിഞ്ഞുപോകാൻ.
അങ്ങനെ ഒരു വിശ്വാസം വല്ലവർക്കും ഉണ്ടായിരുന്നെങ്കിൽ മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്രയോടുകൂടി അതു് തകർന്നുപോയില്ലേ?
കമനിമാരക്കറ്റക്കണിപ്പൂന്തൊത്തുകളെന്നു
കഥയെന്യേ വിജല്പിക്കും കവിസമാജം
കനത്ത ദുർന്നയങ്ങളെക്കിളച്ചു കീഴ്മറിക്കാനും
കരുത്തുള്ളോരിവരെന്നു പുകഴ്ത്തും മേലിൽ
21.4 വടക്കുംകൂർ രാജരാജവർമ്മ
മികച്ച പാണ്ഡിത്യം, അതിനുയോജിച്ച വിനയം, ചർച്ചീലിയൻ യാഥാസ്ഥിതികത്വം ഇതാണു് വടക്കുംകൂർ. തനിക്കുചുറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളൊന്നും അദ്ദേഹം കാണുന്നതേയില്ല; ലോകം നിന്നിടത്തു തന്നെ ഇപ്പോഴും നില്ക്കുന്നു എന്നാണു് അദ്ദേഹം ദൃഢമായി വിശ്വസിക്കുന്നതു്. കവി ‘എന്റെ വൈരാഗ്യം’ എന്ന കൃതിയിൽ,
മൽപൂർവ്വന്മാർ മഹാന്മാർ മുനികളമലമാമേതു ദിക്കിങ്കലെത്തി-
ച്ചിൽപൂർണ്ണജ്ഞാനസമ്പർക്കുശലമനുഭവിക്കുന്നു രുക്കൊന്നുമെന്യേ
ഹൃൽപ്പൂവെന്നുംവിളക്കുംപടിയെവിടെ വസന്താപ്തയാൽദീപ്തിയെന്നും
നിൽപ്പൂഞാനസ്ഥലത്തിൽ കുതൂകമൊടു കടന്നീടുവാനാഗ്രഹിപ്പൂ.
എന്നുള്ള അദ്ദേഹത്തിന്റെ യാഥാസ്ഥിതികത്വത്തേയും ‘തത്വവിചിന്തന’ത്തിലെ, ഏതാണീലോകം ഇത്യാദി പദ്യങ്ങൾ അനഹങ്കാരത്തേയും പ്രസ്ഫുടമായി കാണിക്കുന്നു. അദ്ദേഹത്തിന്റെ സംസ്കൃതപക്ഷപാതം അന്യാദൃശം. പ്രപഞ്ചംപോലും സംസ്കൃതമാകുന്ന നാദബ്രഹ്മത്തിൽനിന്നുണ്ടായതാണെന്നു് അദ്ദേഹം വിചാരിക്കുന്നു. ദ്രാവിഡസംസ്കാരത്തിനു് ആര്യപരിഷ്കാരത്തെക്കാൾ ബഹുസഹസ്രവർഷക്കാലത്തേ പഴക്കവും ചില വിഷയങ്ങളിൽ അതിനെക്കാൾ മേന്മയും ഉണ്ടെന്നു് സിന്ധുതടപരിഷ്കാരത്തിന്റെ കണ്ടുപിടിത്തത്തോടുകൂടി സംസ്ഥാപിതമായി. എന്നിട്ടും ദ്രാവിഡഭാഷ സംസ്കൃതത്തിൽ നിന്നുണ്ടായതാണെന്നാണു് അദ്ദേഹം പറയുന്നതു്. ഭാഷാകവികളിൽ അദ്ദേഹത്തിനു് ഉള്ളൂരിനോടു മാത്രമേ ബഹുമാനമുള്ളുവെന്നു തോന്നുന്നു. രണ്ടുപേരും ഗവേഷകന്മാരാണു്. അവരുടെ ഗവേഷണരീതികൾക്കും സാദൃശ്യമുണ്ടു്. വടക്കുംകൂറിന്റെ കേരളീയസംസ്കൃതസാഹിത്യചരിത്രം ഒന്നും രണ്ടും ഭാഗങ്ങൾ അദ്ദേഹത്തിന്റെ ഗവേഷണചാതുരിക്കു സാക്ഷ്യംവഹിക്കുന്നു. ഒന്നാംഭാഗത്തിൽ ഏറിയ ഭാഗവും എന്റെ ചില അഭിപ്രായങ്ങളെ ഖണ്ഡിക്കാനാണു് അദ്ദേഹം വിനിയോഗിച്ചിരിക്കുന്നതു് അതിൽ എനിക്കു് വലുതായ സന്തോഷമുണഅടു്. പക്ഷേ അവയിൽ ഒന്നും ഖണ്ഡിതമായിട്ടില്ലെന്നു വന്നതിലേ എനിക്കു സങ്കടമുള്ളു. പുരാതനചരിത്രത്തിൽ എത്രത്തോളം ദീപ്തി ചൊരിയുന്നുവോ അത്രത്തോളം സന്തോഷത്തിനാണു് അവകാശം. ഞാൻ എന്റെ കൈവശം വന്നുചേർന്ന രേഖകളെ വച്ചുകൊണ്ടു് ചില അഭ്യൂഹങ്ങൾ ചെയ്തു. കൂടുതൽ രേഖകൾ കണ്ടുപിടിക്കാനുള്ള സൗകര്യവും സാവകാശതയും ഉള്ള മി: രാജരാജവർമ്മയിൽ നിന്നു പ്രതീക്ഷിച്ചതെല്ലാം ‘മനസ്സിൽക്കണ്ടതെല്ലാം വടികുത്തിപ്പിരിഞ്ഞു’ എന്ന മട്ടിലായി. ശപഥം–വെറും ശപഥം–അതാണു് അദ്ദേഹത്തിന്റെ ചരിത്രാന്വേഷണരീതി. ഞാൻ എഴുതാൻ തുടങ്ങുന്ന കേരളീയ സംസ്കൃതസാഹിത്യകാരചരിത്രത്തിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെപ്പറ്റി വിമർശിക്കാമെന്നു വിചാരിക്കുന്നു.
സാഹിതീസർവസ്വം എന്ന ആലംകാരികഗ്രന്ഥമാണു് അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനമായ കൃതി. ‘കന്യാകുമാരി മുതല്’ എന്നു തുടങ്ങി ‘ഇടയ്ക്കു നീണ്ടുകിടന്നിടുന്നു’ എന്നവസാനിക്കുന്ന പ്രഥമശ്ലോകം മുതല്ക്കു് അവസാനംവരെ കാണാതെ ചൊല്ലുവാൻ കഴിവുള്ള ചിലരെ ഞാൻ കണ്ടിട്ടുണ്ടു്. അതിനു് അത്രത്തോളം പ്രചാരമുണ്ടെന്നാണു് തോന്നുന്നതു്. അലങ്കാരങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ ഭാഷയിൽ വളരെ കുറവാണു്. എണ്ണയ്ക്കാട്ടുതമ്പുരാന്റെ അലങ്കാരദീപിക ഇപ്പോൾ കാണ്മാനേ ഇല്ല. അതു മതിയാവുകയുമില്ല. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അപദാനങ്ങളെ കീർത്തിച്ചു് പന്തളം കേരളവർമ്മരാജാ എഴുതിയിട്ടുള്ള ലഘുകൃതിയും വഞ്ചിരാജീയവും അപര്യാപ്തങ്ങളാണു്. ഇപ്പോൾ സാഹിത്യദർപ്പണത്തിന്റെ വിവർത്തനം മലയാളികൾക്കു സാഹായ്യകമായിത്തീർന്നിട്ടുണ്ടു്. സാഹിത്യശിരോമണി കൃഷ്ണൻനായർ എഴുതിയതും മദ്രാസ് സർവകലാശാലയിൽ നിന്നു് പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ വിപുലഗ്രന്ഥം ഇപ്പോൾ കിട്ടാതായിരിക്കുന്നു. ഭാഷാഭൂഷണമാണു് പഠിക്കുന്നതിനു് ഏറ്റവും പറ്റിയ ഗ്രന്ഥം. അതു കഴിഞ്ഞാൽ സാഹിതീസർവസ്വമാണെന്നു് നിസ്സംശയം പറയാം.
വടക്കുംകൂർ രാജരാജവർമ്മ രഘുവീരചരിതം, സാഹിത്യമഞ്ജുഷിക, സൂര്യോത്സവം, രാഘവാഭ്യുദയം, ക്ഷേമേന്ദ്രൻ, ശ്രീകാളിദാസർ, മേല്പത്തൂർ ഭട്ടതിരി, വാല്മീകി, ഉള്ളൂരിന്റെ ജീവചരിത്രം മുതലായ മറ്റനേകം കൃതികൾ രചിച്ചു് ഭാഷയെ പോഷിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടു്. മാതൃകയ്ക്കായി അദ്ദേഹത്തിന്റെ വിലാപം എന്ന ഖണ്ഡകൃതിയിലെ ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
പാരാകെക്കൂരിരുട്ടായ്; സുജനനിര നിരാധാരമായ് ധാരയായി-
ത്തോരാതുള്ളശ്രുപൂരപ്പൂഴയിലുലകിതാറാടുമാറായിവന്നു
ഘോരാടോപാനുഭാവത്തൊടു വിധിപണിയും നീചകൃത്യൗഘമാകു-
ന്നോരാസൗധാഗ്രിമത്തിൻപുതുമകുടമിതാ ധൂർത്തൊടും തീർത്തുവച്ചു-
പീനാമോദേനനിത്യം സുജനനിരയിലപ്പത്മജന്മാവുചെയ്യു-
ന്നീനായാട്ടൊന്നുനിർത്തുന്നതിനിനി നിരുപിക്കുന്നതെന്നായിരിക്കും?
ഹാ നാം കേഴാം നമുക്കുള്ളലഘുതരവിലാപാരവം പാരിലിന്ന-
ന്യൂനാടോപംപയോജോത്ഭവ ജയപടഹദ്ധ്വാനമായ്വന്നിടട്ടേ.
ഇങ്ങനെ ചമ്പൂകാരന്മാരുടെ ശൈലിയിലാണു് അദ്ദേഹത്തിന്റെ കവിതയിൽ നാം സാധാരണ കാണുന്നതു്. തൂലിക കണ്ണീരിൽ മുക്കി എഴുതായ്കയാൽ വായിക്കുന്നവർക്കും കണ്ണീർ വരുന്ന കാര്യം പ്രയാസം.
ഉള്ളൂരിന്റെ ജീവചരിത്രം എന്ന വിപുലഗ്രന്ഥത്തിന്റെ ഏറിയകൂറും സ്തുതിമയമാണെങ്കിലും കേരളഭാഷാസാഹിത്യചരിത്രത്തെപ്പറ്റിയുള്ള അദ്ധ്യായത്തിൽ രാജാവവർകൾ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിട്ടുള്ളതു് എല്ലാവരും വായിച്ചിരിക്കേണ്ടതാകുന്നു.
21.5 കുറ്റിപ്പുറത്തു കേശവൻ നായർ
വള്ളത്തോൾ കാവ്യാരാമത്തിൽ കൂകിത്തെളിഞ്ഞ ഒരു കവികോകിലമാണു്. എറണാകുളത്തു വെച്ചുനടന്ന സാഹിത്യപരിഷൽക്കാലത്തു് എനിക്കു് അദ്ദേഹത്തിന്റെ പരിചയം സമ്പാദിക്കാനിടയായി. അദ്ദേഹം സ്വഗൃഹത്തിൽവച്ചു് ഞങ്ങളെ സൗഹാർദ്ദപൂർവ്വം സ്വീകരിക്കയും തന്റെ കൃതികളെ പാരിതോഷികമായി നൽകുകയും ചെയ്തു. കാവ്യോപഹാരം, നവ്യോപഹാരം, പ്രതിമാനാടകതർജ്ജമ, പ്രപഞ്ചം മുതലായ പലേ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്. മാതൃകയ്ക്കായി ചില പദ്യങ്ങൾ ഉദ്ധരിക്കാം.
21.6 സഹകരണഗീതം
ആലോലമാം താരങ്ങളുമാമ്പലുമമ്പിളിയും ശ്രീ-
താലോലിക്കും താമരയും സൂര്യനുമെല്ലാം
ആലോകത്തിലകന്നാലുമൊക്കെയൊന്നിച്ചിണക്കിക്കൊ-
ണ്ടീലോകത്തെ നിലനിർത്തും നിയതി തന്നെ
എന്നും നിങ്ങൾ പരസ്പരം സഹകരിച്ചിരിക്കുവാൻ
എന്നല്ലയോ ചൊല്ലിടുന്നു നമ്മോടു ഗൂഢം.
ഒറ്റതിരിഞ്ഞിരിക്കുമ്പോഴൊക്കവേ ദുർബലം ശൂന്യം
കറ്റയായാൽ കരുത്തായീ കാഴ്ചയും ധന്യം.
തുമ്പനാരുപോലും പലതൊന്നിച്ചായാൽ കൊലയാന-
ക്കൊമ്പനേയുമതുകൊണ്ടു തളച്ചുകൂടെ?
ചായമൊന്നുമാത്രമായാൽ ചിത്രമാമോ ഭൂതങ്ങളിൽ
തോയമൊന്നാൽചമഞ്ഞതോ ചാരുവാംവിശ്വം
ജീവിതത്തിൻസാഫല്യത്തെദ്ദൃഢമായി പ്രതിഷ്ഠിപ്പാൻ
ഭാവികാലശിലാപീഠം താങ്ങിയെടുപ്പാൻ,
കയ്യോടുകൈകോർത്തും നിങ്ങൾ തോളോടുതോളുരുമ്മിയും
മെയ്യോടുമെയ്‍ചേർത്തുനിന്നുമൊത്തുപിടിപ്പിൻ
പരസുഖമിഹത്തിലും പരത്തിലും പരത്തുന്ന
കരുത്തിനും കഴിവിനും പ്രാർത്ഥിച്ചു് നിങ്ങൾ
അവർണ്ണരും സവർണ്ണരും ദരിദ്രരും ധനികരു-
മവർണ്യമാംഭക്തികൈക്കൊണ്ടെല്ലാരുമൊപ്പം
പരസ്പരസഹായത്തിൻശ്രീകോവിലിൻമുമ്പിലേക്കു
ത്വരിക്കുവിൻ! ധരിക്കുവിൻ ധർമ്മമിതത്രേ.
21.7 കുറ്റിപ്പുറത്തു കിട്ടുണ്ണിനായർ
ഇദ്ദേഹവും വള്ളത്തോൾ കമ്പനിയിലെ ഒരംഗമാണു്. മാതൃകയ്ക്കായി ചില പദ്യങ്ങൾ ഉദ്ധരിക്കാം.
21.8 ഒരു മഴത്തുള്ളി
വാനിടത്തിങ്കൽച്ചാരുനീലകംബളച്ഛായ
കാണിച്ചുകൊണ്ടുനില്ക്കും കാർമേഘത്തിങ്കൽനിന്നു
കീഴത്തേയ്ക്കൊരു നറുംഗുളികാകൃതിയായി
വീഴുന്ന വർഷബിന്ദു നിനച്ചു പലതേവം.
“ഹന്തഞാനവലംബമറ്റിഹപതിക്കുവാ-
നെന്തൊരുമഹാപാപം ചെയ്തുവോ ശിവശിവ!
മന്നിലേതൊരു പാറപ്പുറത്തു വീണിദാനീ-
മെന്നംഗം ഛിന്നഭിന്നമാകുമോ ഭഗവാനേ!
കടലിൽപതിച്ചാലും കായലിലായെന്നാലു-
മുടവെന്നുടലിനു പറ്റാതെയിരിക്കുമോ?
ആർക്കാനുമുപയോഗമാമെന്നാലിശ്ശരീരം
പോക്കുവനെനിക്കതിൽ ക്ലേശമില്ലൊരുലേശം
… … …
… … …
ഇത്തരമതുനിർവേദത്തോടോർക്കുമ്പോളൊരു
മുത്തുച്ചിപ്പിയിൽച്ചെന്നു പതിച്ചു ഭാഗ്യവശാൽ
അത്രതൻദേഹത്തിനെസ്സൂക്ഷിപ്പാനഹോതനി-
യ്ക്കത്രനന്നായോരിടംനല്കിയതിന്നു നന്ദ്യാ
ദൈവത്തെസ്തുതിച്ചുകൊണ്ടിരിക്കുംകാലത്തിങ്കൽ
കേവലമൊരുമാറ്റം തന്റെദേഹത്തിൽ കണ്ടു
ശൈത്യവും മൃദുത്വവുമിരട്ടിയായിട്ടുണ്ടു്
നേത്രത്തെക്കുളുർപ്പിക്കും കാന്തിയും കണ്ടീടുന്നു.
… … …
… … …
അക്കാലത്തൊരുദിനം ചിപ്പിയെത്തച്ചുടച്ചു
കൈക്കലാക്കീടിനാനാമുത്തിനെയൊരുവിദ്വാൻ
അന്നേരമതിനുണ്ടായ്വന്നൊരു പരിഭ്രമ-
മിന്നമട്ടെന്നുചൊല്ലാനെന്നെക്കൊണ്ടാകയില്ല
ഇരിക്കും കൂരയുംപോയ് പരന്മാർക്കധീനരാ-
യിരിക്കുന്നവരുടെ സങ്കടമോതാവതോ?
… … …
… … …
ആ വിദ്വാനതു രത്നവ്യാപാരിയായ ഭൂരി-
ശ്രീവായ്ക്കും ചെട്ടിയാർക്കു കൊണ്ടുപോയ്വിറ്റീടിനാൻ
കല്യനാം ചെട്ടിയാരും പട്ടിൽവച്ചതിനെപ്പൊൽ-
ച്ചെല്ലത്തിലാക്കിത്തന്റെ ചില്ലളമാരിയിങ്കൽ
മെല്ലവേവച്ചുപൂട്ടിത്താക്കോലുസൂക്ഷിച്ചപ്പോ-
ളുല്ലാസമതിന്നേറ്റതെന്തോന്നു ചൊല്ലീടാവൂ?
… … …
… … …
അങ്ങനെയിരിക്കുമ്പോളതിനേയൊരുനൃപ-
പൂംഗവനേറ്റം വിലമതിച്ചുവാങ്ങീടിനാൻ
ഐശ്വര്യംകൊണ്ടുപാർത്താൽ വണിക്കിൻമേലെയല്ലോ
വിശ്വഭൂഭാരംചെയ്തുവർത്തിക്കും നരവരൻ
എന്നാലുമായതിന്നാസ്സംഭവംഹിതമെന്നു
തോന്നിയതില്ലതെല്ലുമൌജ്ജിത്യഭേദവശാൽ
രാജസേവയിൽപരം ദുർഘടം മറ്റൊന്നില്ല
വ്യാജത്തെക്കൊണ്ടുമാത്രമായതുസാധ്യമല്ലോ.
ആശയേ നൃപർക്കുതെല്ലപ്രിയംവന്നാൽപിന്നെ
ലേശവും കൃപയില്ല നാശമേ ഗതിയാർക്കും.
… … …
… … …
ഈവിധം വിചാരിക്കും മുത്തിനെക്കയ്യിൽവച്ചു
സാവധാനംനോക്കിത്തൃപ്തിപ്പെട്ടരചനും
സ്വീയമാംകിരീടത്തിൻനായകക്കല്ലായ്വെച്ചാ-
നായതമോദം മുത്തും തത്രവാണിതു ചിരം.
എത്രയോ കോടി മഴത്തുള്ളികളിഹ വീണു
നിത്യവുംനശിക്കുന്നിതവയ്ക്കുമതിനുമായ്
ശ്ലാഘ്യസൽഗുണങ്ങളാൽ ഭേദമെന്തുള്ളു പക്ഷേ
ഭാഗ്യമേ പ്രശസ്തിക്കു മുഖ്യമാംഹേതു മന്നിൽ.
21.9 ഞാൻ കണ്ട ചെകുത്താൻ
എരിപൊരിവെയിലിൽ ചണ്ഡരശ്മികോരി-
ച്ചൊരിയുകയാൽ കൊടുതായ വേനലിങ്കൽ
അരിമയൊടതിരാവിലാത്മകാന്താ-
പരിസരമെത്തുവതിന്നു യാത്രയായ് ഞാൻ.
സമയമഹഹ! പാതിരായ്ക്കടുത്തു
സുമഹിതശാന്തത ദിക്കിലൊക്കെയാർന്നു
മമഗമനമതപ്പൊഴായിരുന്നു
സമസുഖദുഃഖസുഹൃൽസമാഗമത്താൽ.
… … …
… … …
പുരുരസമൊടുമിന്നതെന്നതില്ലാ-
ത്തൊരുവക ചിന്തയിൽ മുങ്ങി ഞാൻ നടക്കേ
പെരുമയുമധികം പഴക്കവും ചേ-
ർന്നൊരുഹരഗേഹമതിൻനടയ്ക്കലെത്തി
… … …
… … …
ചെടികൾ ചിലമരങ്ങളങ്ങുമിങ്ങും
മുടിലുകളെന്നിവയാർന്ന രുദ്രഗേഹം
കൊടിയഭയദമൂർത്തിയാലെയെന്നേ
ഝടിതിയുണർത്തി വിചിന്തനത്തിൽനിന്നും!
… … …
… … …
സ്ഫുടമിഹ തല വാനിൽമുട്ടുമാറുൽ-
ക്കടമുടലാർന്ന പിശാചരെത്തുമെന്നും
ഉടനിവനെ വിഴുങ്ങുമെന്നുമോർത്തുൾ-
ത്തടമുഴറീട്ടഥ ദൃഷ്ടിവിട്ടു ചുറ്റും.
… … …
… … …
സരഭസമഥ ഞാൻ പുകഴ്ത്തി നിന്നേൻ
വരകരുണാനിധി ഭൂതനാഥനേ ഞാൻ
പരമഴലിഹ ഭക്തിയെപ്പെറുന്നൂ
കരടുതടഞ്ഞിടുമോ മഹദ്വചസ്സിൽ.
ഭുജംഗഭൂഷാ കമനീയമൂർത്തേ!
രജസ്തമസ്സത്വഗുണത്രയാത്മൻ
അജയ്യ മേന്മേൽ വിജയിക്കദേവ-
വ്രജത്തിനൂന്നാമുഡുരാജമൗലേ.
… … …
… … …
ക്ഷീരാബ്ധിമുന്നം കടയുമ്പൊളുണ്ടാ-
യോരക്കടുംനഞ്ഞു കുടിച്ച ശംഭോ
ആരാണു ഘോരാർത്തിയിലെന്തു ചെയ്തും
പാരാകെരക്ഷിപ്പതിനങ്ങൊഴിഞ്ഞാൽ.
പ്രമാദമാർന്നിയ്യിവനിന്നകാലേ
സമാഗമിച്ചു തവ സന്നിധാനേ
അമായമിത്തെറ്റുപൊറുത്തെനിയ്ക്കി-
ങ്ങുമാപതേ! നിയ്യഭയം തരേണം
ഇതി ഗുരുതരഭക്തിയോടുകൂടി
സ്തുതികളിവൻ ബഹുധാ തുടർന്നനേരം
ശിതിഗളനലിവേറ്റമൂലമാവാം
മതിയിലെനിക്കൊരു ധൈര്യമങ്കുരിച്ചു.
കരുതുകിലുമഹോ വരുന്നതെല്ലാം
വരുമിനിയെന്നു നിനച്ചുറച്ചുടൻ ഞാൻ
ഒരുകടുതരകല്ലെടുത്തെറിഞ്ഞേ-
നുരുതരഭീഷണമാമതിന്റെ നേരേ.
ചെന്നൂക്കിലേറതു പതിച്ചളവാസ്വരൂപ-
മൊന്നൂറ്റമായലറി ഹന്ത പകച്ചുപാഞ്ഞു
നിന്നൂമദിയഭയ,മായതു കൂറ്റനായി-
രുന്നൂപിശാചകഥയൊക്കയുമേവമാമോ?
21.10 എം. രാജരാജവർമ്മതമ്പുരാൻ എം. ഏ., ബി. എൽ.
മാവേലിക്കര മണ്ണൂർമഠം കൊട്ടാരത്തിൽ എം. ഉദയവർമ്മരാജാ ബി. ഏ. യുടെ ജ്യേഷ്ഠസഹോദരിയായ മഹാപ്രഭത്തമ്പുരാട്ടിയിൽ അനന്തപുരത്തു രാജരാജവർമ്മകോയിത്തമ്പുരാനു ജനിച്ച ജ്യേഷ്ഠസന്താനമായി 1047 ചിങ്ങം 10-ാം തീയതി ജനിച്ചു. കണ്ടിയൂർ നാരായണപ്പിഷാരടിയുടെ അടുക്കൽനിന്നു എഴുത്തും വായനയും പഠിച്ചശേഷം കുറേക്കാലം ഒരു ശാസ്ത്രിയുടെ അടുക്കൽ നിന്നും രഘുവംശപര്യന്തമുള്ള സംസ്കൃതാഭ്യാസനം നടത്തി. അനന്തരം മാവേലിക്കര സ്പെഷ്യൽ സ്ക്കൂളിൽ ചേർന്നു് ഇംഗ്ലീഷ് പഠിത്തം തുടങ്ങി. മെട്രിക്കുലേഷൻക്ലാസ്സായപ്പോൾ തിരുവനന്തപുരത്തേക്കു താമസം മാറ്റി. 1060-ൽ തിരുവനന്തപുരം മഹാരാജാസ് ഹൈസ്ക്കൂളിൽനിന്നു മെട്രിക്കുലേഷനും പിന്നീടു് മഹാരാജാസ് കാളേജിൽനിന്നു് എഫ്. ഏ., ബി. ഏ. ഈ പരീക്ഷകളും ജയിച്ചു. തിരുവനന്തപുരത്തേ താമസം അദ്ദേഹത്തിനു പല വിധത്തിൽ ഉപകരിച്ചു. ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനോടു ചേർന്നു് വ്യാകരണം, അലങ്കാരം എന്നീ ശാസ്ത്രങ്ങളിൽ അഗാധമായ പാണ്ഡിത്യം നേടുവാൻ അദ്ദേഹത്തിനു അതുനിമിത്തം സാധിച്ചു.
ബി. ഏ. ജയിച്ചിട്ടു് അധികകാലം കഴിയുംമുമ്പു് അദ്ദേഹം പാഠപുസ്തകക്കമ്മറ്റിയുടെ അദ്ധ്യക്ഷനായ കേരളവർമ്മവലിയകോയിത്തമ്പുരാന്റെ അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. അതുസംബന്ധിച്ച ജോലികൾക്കിടയിൽ എം. ഏ. പരീക്ഷയിലും, ബി. എൽ. പരീക്ഷയിലും വിജയംനേടി. 1071-ൽ എഡ്യുക്കേഷൻ സിക്രട്ടറിയായിരുന്ന ഡാക്ടർ മിച്ചലിന്റെ കീഴിൽ ഒരു അസിസ്റ്റന്റായി നിയമിക്കപ്പെട്ടു. 1075-ൽ അദ്ദേഹം റയിഞ്ച് ഇൻസ്പെക്ടരായി നിയമിക്കപ്പെടുകയും എട്ടുകൊല്ലത്തോളം ആ ഉദ്യോഗം വഹിക്കയും ചെയ്തു. 1083-ൽ ഗവണ്മെന്റു് അണ്ടർസിക്രട്ടറി ഉദ്യോഗം ലഭിച്ചു. 1095-ൽ ദിവാൻപേഷ്കാർ ഉദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം ആ ജോലിയിൽ ഇരിക്കവേ ചീഫ് സിക്രട്ടറിയുടെ ജോലി പകരം നോക്കാനുള്ള ഭാഗ്യവുമുണ്ടായി. പിന്നീടു് പല ഉദ്യോഗങ്ങളിൽ ഇരുന്ന ശേഷം 1097-ൽ ദേവസ്വംകമ്മീഷണരായി നിയമിക്കപ്പെട്ടു.
തിരുവിതാംകൂർ സർക്കാരിനെ ദീർഘകാലം സേവിച്ചു് പടിപടിയായി ഉയർന്നു് അത്യുന്നതസ്ഥാനങ്ങളെല്ലാം സവിശേഷം അലങ്കരിച്ചശേഷം അദ്ദേഹം പെൻഷൻ പറ്റി അരുമന അമ്മവീട്ടിൽ ആയുരാരോഗ്യത്തോടുകൂടി സസുഖം ജീവിക്കുന്നു. ഈ തിരുമേനിയും ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാനും സതീർത്ഥ്യന്മാരായിരുന്നു. രണ്ടുപേരും കേരളവർമ്മ വലിയകോയിത്തമ്പുരാൻ തിരുമനസ്സിലെ ശിഷ്യന്മാരായിരുന്നുവെന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ടല്ലോ. എം. രാജരാജവർമ്മതമ്പുരാനു് കവിത എഴുതാൻ നല്ല കഴിവുണ്ടെന്നുള്ളതിനു് ഗരുഡസന്ദേശം, പ്രതിമാനാടകതർജ്ജിമ മുതലായവ സാക്ഷ്യം വഹിക്കുന്നുണ്ടു്. ടെനിസ്സൻ പ്രഭുവിന്റെ In Memorium എന്ന കൃതിയും അവിടുന്നു പ്രിയവിലാപം എന്ന പേരിൽ ഭാഷാന്തരീകരിച്ചിട്ടുണ്ടു്. എന്നാൽ ഗദ്യരചനയിലാണു് അവിടുന്നു സവിശേഷം ശോഭിക്കുന്നതു്. വിജ്ഞാനപരങ്ങളായ വിഷയങ്ങളെ അധികരിച്ചു് അവിടുന്നു രചിച്ചിട്ടുള്ള ഗ്രന്ഥങ്ങളെല്ലാം അത്യുൽകൃഷ്ടങ്ങളും മലയാളികൾ അവശ്യം വായിച്ചിരിക്കേണ്ടവയും ആകുന്നു. അവിടുത്തെ പ്രധാനകൃതികൾ അർത്ഥനിരൂപണം, അർത്ഥശാസ്ത്രപ്രവേശിക, ധനകാര്യങ്ങളെപ്പറ്റി രണ്ടുവാക്കു്, നവീനശാസ്ത്രപീഠിക, നവീനശാസ്ത്രാഭ്യുദയം, ഭൂവിജ്ഞാനീയം, മതവും ശാസ്ത്രവും, സസ്യശാസ്ത്രം, വിഹായസവിഹാരം, സമുദാചാരവിചാരം, ഉപന്യാസാരാമം, സാപ്തപദീനപാരമ്യം, ലോകാലോകം, ശ്രീവഞ്ചിരാജ്യം ഇവയാകുന്നു. ഇങ്ങനെ സമുദായം, ചരിത്രം, ധനശാസ്ത്രം, ഭൂഗർഭശാസ്ത്രം, രാജ്യതന്ത്രം, സസ്യവിജ്ഞാനീയം, ഖഗോളവിജ്ഞാനീയം എന്നു തുടങ്ങിയ സകല ശാസ്ത്രങ്ങളിലും അവിടുന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ളതോർക്കുമ്പോൾ നമുക്കു് അവിടുത്തെ വിജ്ഞാനസമ്പത്തിനേയും ഭാഷാപോഷണ വ്യഗ്രതയേയും പറ്റി എന്തൊരത്ഭുതമാണുണ്ടാവുക.
21.11 ആറ്റൂർ കൃഷ്ണപ്പിഷാരടി
മഹാപണ്ഡിതനും ധിഷണാശാലിയും ആയ ഒരു സാഹിതീഭക്തനുമാണു് ശ്രീ കൃഷ്ണപ്പിഷാരടി. വടക്കാഞ്ചേരിക്കു സമീപം ആറ്റൂർ പിഷാരത്തു് പാപ്പി പിഷാരസ്യാരുടേയും വടക്കേടത്തു നാരായണൻനമ്പൂരിയുടേയും പുത്രനായി 1054 കന്നി 12-ാം തീയതി ജനിച്ചു. പിതാവു തന്നെയാണു് എഴുത്തിനിരുത്തിയതു്. ഒരു നാട്ടാശാന്റെ അടുക്കൽ നിന്നും പ്രഥമ പാഠങ്ങൾ പഠിച്ചശേഷം ഭരതപ്പിഷാരടി, വിദ്വാൻ നമ്പ്യാത്തൻ നമ്പൂതിരി, രാമുണ്ണിക്കുറുപ്പു് മുതലായവരുടെ അടുക്കൽനിന്നു് കാവ്യങ്ങളും പിന്നീടു് കിള്ളിക്കുറുശിമംഗലത്തു രാമുണ്ണിനമ്പ്യാരുടെ അടുക്കൽ വ്യാകരണവും അഷ്ടാംഗഹൃദയവും, വെങ്ങേരിമനയ്ക്കൽ വാസുദേവൻ നമ്പുരിപ്പാടിന്റെ അടുക്കൽനിന്നു തർക്കവും അഭ്യസിച്ചു. പിന്നീടു് ഒന്നരക്കൊല്ലത്തോളം ചെറുവണ്ണൂർമഠം കാര്യസ്ഥനായി ജോലി നോക്കിയിട്ടു് ചെറുമുക്കു വൈദികന്റെ അടുക്കൽനിന്നു് തർക്കവ്യാകരണാദികൾ കുറേക്കൂടി അഭ്യസിച്ചു. അതുകൊണ്ടു് അദ്ദേഹത്തിന്റെ ജ്ഞാനതൃഷ്ണ അവസാനിച്ചില്ല. 1072-ൽ കൊടുങ്ങല്ലൂർ ഗുരുകുലത്തിൽ ചെന്നു് സകല ശാസ്ത്രങ്ങളിലും സംഗീതത്തിലും അപാരമായ പാണ്ഡിത്യം നേടി.
അനന്തരം കുറേക്കാലം മണ്ണാർക്കാട്ടു മൂപ്പിൽ നായരുടെ സംസ്കൃതഗുരുവായി അവിടെ താമസിച്ചു. അവിടെവച്ചാണു് അദ്ദേഹം വീണവായനയിൽ പ്രാവീണ്യം നേടിയതു്. ഏറെത്താമസിയാതെ പഴയന്നൂർ പിഷാരവുമായി വിവാഹത്തിൽ ഏർപ്പെട്ടു. അദ്ദേഹത്തിന്റെ ധർമ്മപത്നിയും വീണവായനയിൽ അതിവിദഗ്ദ്ധയാണു്. അനന്തരം കുറേക്കാലം പാട്ടൂരും പിന്നീടു് കപ്ലിങ്ങാട്ടും ഉള്ള ഏതാനും ബ്രഹ്മണകുമാരന്മാരെ അദ്ദേഹം സംസ്കൃതം പഠിപ്പിച്ചുകൊണ്ടു ജീവിച്ചു. പ്രസിദ്ധപണ്ഡിതനായിരുന്ന വി. കെ. നാരായണഭട്ടതിരി അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. പിന്നീടു് തറയ്ക്കൽവാര്യത്തു കുറേക്കാലം തർക്കം പഠിപ്പിച്ചു താമസിച്ചശേഷം ആലത്തൂർ ഹൈസ്കൂളിലെ പണ്ഡിതനായി നിയമിക്കപ്പെട്ടു.
ഒരുകൊല്ലം കഴിഞ്ഞു് തൃശ്ശിവപേരൂർ ഭാരതവിലാസം പ്രസ്സുടമസ്ഥന്റെ ക്ഷണമനുസരിച്ചു് താമസം അങ്ങോട്ടു മാറ്റുകയും പല ഉത്തമഗ്രന്ഥങ്ങളുടെ പ്രസാധനത്തിൽ പങ്കുകൊള്ളുകയും അചിരേണ സർക്കാർ ഹൈസ്കൂളിലെ ഭാഷാദ്ധ്യാപകനായി നിയമിക്കപ്പെടുകയും ചെയ്തു. അവിടെവച്ചു് മംഗളോദയം മാസികയുടെ പത്രാധിപത്യം അദ്ദേഹം കൈയ്യേറ്റു. മൂന്നുകൊല്ലങ്ങൾക്കു ശേഷം 1086 മിഥുനമാസത്തിൽ, ഞാൻ ബി. ഏ. ക്ലാസ്സിൽ പഠിക്കുന്ന കാലത്താണു് അദ്ദേഹം തിരുവനന്തപുരം മഹാരാജാസ് കാളേജിൽ മലയാളപണ്ഡിതനായി നിയമിക്കപ്പെട്ടതു്. ഏതാനും വർഷം കഴിഞ്ഞു് അദ്ദേഹം ചിത്തിരതിരുനാൾ തിരുമനസ്സിലെ സംസ്കൃതാദ്ധ്യാപകനായി നിയമിക്കപ്പെട്ടു. ഏകദേശം പെൻഷൻ പറ്റുംവരെ ആ സ്ഥാനം അദ്ദേഹം കാര്യക്ഷമമാംവണ്ണം വഹിച്ചു. ഒടുവിൽ കാളേജിൽ നിന്നാണു് പെൻഷൻ പറ്റിയതു്. അദ്ദേഹം തിരുവിതാംകൂറിൽ വരുന്നതിനു മുമ്പേതന്നെ സാഹിതീസേവനം ചെയ്തുകൊണ്ടാണിരുന്നതു്. ഇവിടെ വന്നതിനുശേഷം ഉണ്ണുനീലിസന്ദേശത്തിന്റെ പ്രസാധനം, ലീലാതിലക പ്രസിദ്ധീകരണം, ഭാഷദർപ്പണം, രസികരത്നം, തിരുവിതാംകൂർചരിത്രം, കേരളചരിതം, ഉത്തരരാമചരിതം (പദ്യം), അംബരീഷചരിതം, കേരളകഥ, വിദ്യാവിവേകം ഇത്യാദി കൃതികൾ രചിച്ചിട്ടുണ്ടു്. ഈയിടയ്ക്കു് ശാകുന്തളത്തിന്റെ ഒരു തർജ്ജിമയും അദ്ദേഹം പ്രസിദ്ധീകരിച്ചിരിക്കുന്നു. ഇവ കൂടാതെ വിദ്യാവിവേകം, ധീരവ്രതം, പുരാണപുരുഷന്മാർ, താരക എന്നീ കൃതികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. ഈ കൃതികളെല്ലാം മലയാളികളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചിട്ടുള്ളവയാണു്.
21.12 ടി. കെ. കൃഷ്ണമേനോൻ
കേരളീയജനതയ്ക്കു്, വിശേഷിച്ചു് അധഃകൃതലോകത്തിനു് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു വിശിഷ്ട വ്യക്തിയായിരുന്നു ടി. കെ. കൃഷ്ണമേനോൻ. സമുദായസേവനത്തിനായി അദ്ദേഹം തന്റെ ജീവിതത്തെ മുഴുവനും അർപ്പിച്ചു. വക്കീൽപണിയിൽ നിന്നും അദ്ദേഹത്തിനു് ധാരാളം പണം ലഭിച്ചിരുന്നു എന്നു വരികിലും, ആ ധനത്തെ അധഃകൃതോന്നമനാർത്ഥം മുക്തഹസ്തം വിനിയോഗിച്ചുവന്നതിനാൽ അദ്ദേഹം അവരുടെ ആരാധനാപാത്രമായിത്തീർന്നു.
ഒരു സാഹിത്യകാരൻ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. പ്രചീനാര്യാവർത്തം (തർജ്ജമ), ഇൻഡ്യയിലെ മഹാന്മാർ (തർജ്ജമ), ചന്ദ്രഹാസൻ (നോവൽ), ഭാരതീയ വനിതാദർശങ്ങൾ, ഭൂപ്രകൃതിശാസ്ത്രം, ചില ആട്ടക്കഥകളുടെ വ്യാഖ്യാനങ്ങൾ ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. അദ്ദേഹത്തിന്റെ സഹധർമ്മിണിയായ ടി. സി. കല്യാണിയമ്മയും സാഹിത്യത്തിൽ ശാശ്വതമായ പേരു് സമ്പാദിച്ചിട്ടുണ്ടു്.
21.13 ടി. സി. കല്യാണിഅമ്മ എം. ആർ. ഏ. എസ്സ്.
ധനപുഷ്ടികൊണ്ടും ആഭിജാത്യംകൊണ്ടും അത്യന്തം പ്രശസ്തമായ തൃശ്ശൂർ തെക്കേകുറുപ്പത്തുവീട്ടിൽ 1055-ൽ ജനിച്ചു. സ്വദേശത്തുള്ള വി. ജി. മെമ്മോറിയൽ ഹൈസ്കൂളിലാണു് വിദ്യാഭ്യാസം നടന്നതു്. സംസ്കൃതം പഠിപ്പിച്ചതു് മാതാമഹിയായ കുഞ്ഞിക്കുട്ടിഅമ്മതന്നെയാണു്.
വീട്ടിൽവച്ചുള്ള ഈ സംസ്കൃതപാഠം കഴിഞ്ഞു് വിദ്വാൻ കൃഷ്ണനെമ്പ്രാന്തിരിയുടെ അടുക്കലും കല്യാണിഅമ്മ കുറേക്കാലം സംസ്കൃതം പഠിക്കയുണ്ടായി. കൈയ്യിൽ കിട്ടുന്ന നല്ല മലയാളപുസ്തകങ്ങളെല്ലാം വായിക്കുന്ന സമ്പ്രദായം ഈ അദ്ധ്യയനകാലത്തുതന്നെ തുടങ്ങിയിരുന്നു. സാഹിത്യകുശലൻ ടി. കെ. കൃഷ്ണമേനവന്റെ ഭാര്യാപദം സ്വീകരിച്ചതോടുകൂടി സാഹിത്യത്തിലുള്ള വാസനയും പരിചയവും പ്രവൃത്തിരൂപത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. “ഈസോപ്പിന്റെ സാരോപദേശകഥകൾ” എന്ന പുസ്തകമാണു് കല്യാണിഅമ്മ ആദ്യമായി എഴുതി അച്ചടിപ്പിച്ചതു്. നമ്മുടെ അമ്മമഹാറാണി, ഒരു കഴുതയുടെ കഥ, ചില പഴയ കഥകൾ എന്നീ മൂന്നു പുസ്തകങ്ങൾ പിന്നീടു പ്രസിദ്ധപ്പെടുത്തി. ഇതെല്ലാം കൊച്ചുകുട്ടികളെ ഉദ്ദേശിച്ചെഴുതിയ കൃതികളായിരുന്നു.
കുറേക്കാലംകഴിഞ്ഞു് വിഷവൃക്ഷം, കൃഷ്ണാകാന്തന്റെ മരണപത്രം, കാദംബരീകഥാസാരം എന്നിങ്ങനെ മൂന്നു പ്രൗഢകൃതികൾ എഴുതി പ്രസിദ്ധീകരിക്കയുണ്ടായി. ഇവയിൽ ആദ്യത്തേതു രണ്ടും ബങ്കിംചന്ദ്രചാറ്റർജിയുടെ നോവലുകളുടെ പരിഭാഷയാകുന്നു.
സാഹിത്യത്തിൽ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായി “ശാരദ” എന്ന പേരിൽ ആദ്യമായി ഒരു മാസിക ആരംഭിച്ചതു് കല്യാണിഅമ്മയാണു്. ആ മാസിക എറണാകുളത്തുനിന്നു പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നിടത്തോളം കാലം പ്രശസ്തമായ നിലയിൽത്തന്നെയാണു് നടന്നിരുന്നതു്.
ഒരു നല്ല പ്രാസംഗിക എന്ന നിലയിലും കല്യാണിഅമ്മ പ്രസിദ്ധയായിട്ടുണ്ടു്. പല സ്ത്രീസമാജങ്ങളിലും അവർ വിജ്ഞേയങ്ങളായ പ്രസംഗങ്ങൾ ചെയ്തിട്ടുണ്ടു്. വൈക്കത്തുവെച്ചു നടന്ന ഭാഷാപോഷിണിസമാജത്തിൽവെച്ചു് കല്യാണിഅമ്മ ചെയ്ത സാരഗർഭമായ പ്രസംഗം അവസാനിച്ച ഉടനേ, അദ്ധ്യക്ഷനായിരുന്ന കേരളവർമ്മ വലിയകോയിത്തമ്പുരാൻ,
പരസ്പരതപസ്സമ്പൽഫലായിത പരസ്പരൗ
വിദധാതേ മമാനന്ദം കല്യാണീകൃഷ്ണമേനവൗ
എന്ന പദ്യമുണ്ടാക്കിച്ചൊല്ലി പ്രസംഗകർത്രിയെ അഭിനന്ദിച്ചതു് പ്രസിദ്ധമാണല്ലോ. തിരുവനന്തപുരത്തു വെച്ചു നടന്ന സമസ്തകേരളസാഹിത്യപരിഷത്തിന്റെ പതിനൊന്നാം സമ്മേളനത്തിലെ ഒരു യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചുകൊണ്ടു് കല്യാണിഅമ്മ ചെയ്ത പ്രസംഗം അന്നു സന്നിഹിതമായിരുന്ന ആയിരക്കണക്കിനുള്ള സദസ്യരുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിക്കയുണ്ടായി. എറണാകുളത്തുവെച്ചു നടന്ന പരിഷത്സമ്മേളനത്തിൽ വനിതാവിഭാഗത്തിന്റെ സ്വാഗതസംഘാദ്ധ്യക്ഷയായിരുന്നതും കല്യാണിഅമ്മതന്നെയാണു്.
സാമുദായികവും സാമൂഹ്യവുമായ കാര്യങ്ങളിലും കല്യാണിഅമ്മ സജീവമായി പലതും പ്രവർത്തിച്ചിട്ടുണ്ടു്. വനിതകളുടെ പുരോഗതിയെ ഉദ്ദേശിച്ചു് എറണാകുളത്തു സമാരംഭിച്ചിട്ടുള്ള മിക്ക പ്രസ്ഥാനങ്ങളിലും ഒരു കാലത്തു് ഈ മഹതി പങ്കുകൊണ്ടിരുന്നു. സമുദായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുള്ള മദ്ധ്യവയസ്കകളായ സ്ത്രീകളൊക്കെ കല്യാണി അമ്മയെ ഓരോ ഉപദേശങ്ങൾക്കായി സമീപിക്കാറുണ്ടായിരുന്നു.
എറണാകുളം മഹാരാജകലാശാലയിൽ പ്രിൻസിപ്പാളായിരിക്കുന്ന ടി. സി. ശങ്കരമേനോൻ എം. ഏ.; ഒരു നല്ല എഴുത്തുകാരിയായ ടി. സി. ജാനകിഅമ്മ എം. ഏ. എന്നിവർ ടി. സി. കല്യാണിഅമ്മയുടെ മക്കളത്രെ. ഈ ജാനകിഅമ്മയും മാതാപിതാക്കളും കൂടി തർജ്ജമ ചെയ്തു് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണു് “ഭാരതീയ വനിതാദർശങ്ങൾ”— “സരോജനളിനി” എന്നീ പുസ്തകങ്ങൾ.
കൊച്ചീമഹാരാജാവു തിരുമനസ്സുകൊണ്ടു് ‘സാഹിത്യസഖി’ എന്ന ബിരുദവും കീർത്തി മുദ്രയും നല്കി കല്യാണിഅമ്മയുടെ സാഹിത്യപരിശ്രമങ്ങളെ അഭിനന്ദിക്കയുണ്ടായിട്ടുണ്ടു്. സ്ഥാനത്യാഗം ചെയ്ത കൊച്ചീമഹാരാജാവു് വേറൊരു സ്വർണ്ണമുദ്രയും, കേരളവർമ്മവലിയകോയിത്തമ്പുരാൻ ഒരു സ്വർണ്ണമോതിരവും കല്യാണിഅമ്മയ്ക്കു സമ്മാനിച്ചിട്ടുണ്ടു്. കേരളീയ വനിതകൾ സാഹിത്യസംരംഭങ്ങളിൽ വളരെ അപൂർവമായി മാത്രം പ്രവേശിച്ചിരുന്ന ഒരു കാലഘട്ടത്തിലാണു് കല്യാണിഅമ്മ സാഹിത്യലോകത്തിൽ പ്രയോജനകരമായി പലതും പ്രവർത്തിച്ചതെന്നുള്ളതും പ്രത്യേകം പ്രസ്താവയോഗ്യമത്രേ.
1956 നവംബർമാസത്തിൽ മരിച്ചു.
21.14 കെ. ഏ. പോൾ—എറണാകുളം
ജനനം 1897 ഏപ്രിൽ 8-ാംതീയതി. പത്രാധിപർ, ഗ്രന്ഥകാരൻ, പ്രസാധകൻ, പ്രസംഗകൻ എന്നീ വിവിധ നിലകളിൽ ഇദ്ദേഹം ദീർഘകാലം കൈരളിയെ സേവിച്ചിട്ടുണ്ടു്. ഇപ്പോഴും ‘സാഹിത്യനിലയം’ എന്ന സ്വന്തം പ്രസിദ്ധീകരണശാലയും മുദ്രാലയവും മുഖേന സാഹിത്യപ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. 1920 മുതൽ 1945 വരെ 25 കൊല്ലക്കാലം തുടർച്ചയായി ‘സത്യനാദം’ എന്ന പ്രതിവാരപത്രത്തിന്റെ സഹപത്രാധിപരായിരുന്നു. 1925 മുതൽ 1935 വരെ പത്തുകൊല്ലം ‘ചെറുപുഷ്പം’, ‘തിരുഹൃദയദൂതൻ’ എന്ന രണ്ടു മാസികകളുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ടു്. ഒടുവിൽ വളരെ സങ്കടകരമായ നിലയിൽ ഈ മൂന്നു പ്രസിദ്ധീകരണങ്ങളേയും വിട്ടുപിരിയേണ്ടി വന്നു. ഇതുകൊണ്ടൊന്നും നിരാശനാകാതെ, സാഹിത്യസേവനം തുടർന്നു നിർവ്വഹിക്കുന്നതിനായി കലൂരു് എന്ന ഗ്രാമപ്രദേശത്തു് സ്വഗൃഹത്തിൽ ഒരു മുദ്രാലയം സ്ഥാപിച്ചു; അതാണു് “സാഹിത്യനിലയം പ്രസ്സ്” ശ്രീ പോൾ ഇതേ പേരിൽ 1933-ൽ തന്നെ ഒരു പ്രസിദ്ധീകരണശാല ചുരുങ്ങിയ തോതിൽ സ്ഥാപിച്ചിരുന്നു. പ്രസ്സ് ആരംഭിച്ചതു് 1947-ൽ മാത്രമാണ്.
പത്രാധിപരായിരുന്ന കാലത്തു് മതപരമായ പല ഗ്രന്ഥങ്ങളും ഇദ്ദേഹം രചിച്ചിരുന്നു. ചെറുപുഷ്പാനുകരണം, കത്തോലിക്കാ കുടുംബം മുതലായവ ഇക്കൂട്ടത്തിൽപ്പെടും. ‘സാഹിത്യനിലയ’ത്തിൽ നിന്നും താഴെപ്പറയുന്ന പുസ്തകങ്ങൾ മി. പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഡാമിയൻ, രാജകേസരി, മാഡംക്യൂറി, അസ്സീസി, വിശ്വകഥകൾ, വീരകഥകൾ, വ്യാകുലാംബിക, സയൻസും മതവും, പാവങ്ങളുടെ പാദ്രി, കത്തോലിക്കാപ്രവർത്തനം, ഓമന, ഫാത്തിമാറാണി, വിശുദ്ധറീത്ത, ജീവിതചിത്രങ്ങൾ, സാമൂഹ്യഭദ്രത, ഏബ്രഹാംലിങ്കൺ.
ഈ പുസ്തകങ്ങളിൽ പലതും കേവലം മതപരങ്ങളാണെന്നുള്ളതു ശരിതന്നെ. പക്ഷേ കൃസ്ത്യാനികളുടെ മതഗ്രന്ഥങ്ങളിലുള്ള വികൃതഭാഷയല്ല ഇവയിൽ കാണുന്നതു്. മി. പോളിന്റെ സാഹിത്യരസികത്വം ഈ കൃതികളിൽ ഉടനീളം കാണാം. മാഡംക്യൂറി, ഏബ്രഹാംലിങ്കൺ എന്നീ ഗ്രന്ഥങ്ങൾ വിസ്തൃതങ്ങളായ രണ്ടു ജീവചരിത്രങ്ങളാണു്. വിശ്വസാഹിത്യത്തിൽപെട്ട ഏതാനും നല്ല കഥകളുടെ സമാഹാരമാണു് ‘വിശ്വകഥകൾ’ ഈ കഥകളുടെ പരിഭാഷ ഹൃദ്യമായിട്ടുണ്ടു്. സ്വതന്ത്രകഥകളെപ്പോലെ തോന്നും വായിച്ചാൽ.
21.15 കാലടി രാമൻനമ്പ്യാർ
ഗജേന്ദ്രമോക്ഷം, സീമന്തിനീചരിതം, രുഗ്മിണീസ്വയംവരം തുടങ്ങി അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. എല്ലാറ്റിലും കേരളവർമ്മപ്രാസം കണക്കിനു പറ്റിച്ചിട്ടുണ്ടു്.
മലയാദ്രിവെടിഞ്ഞുവാരണൻതൻ
നിലയായങ്ങമരുമ്പൊളംബുജാക്ഷൻ
വലയാനിടയാക്കിടാതെഭൂമീ
വലയാധീശ്വര! മോക്ഷമേകിടുംതേ. (ഗജേന്ദ്രമോക്ഷം)
മാനവാധിപ മഹാകരോദ്ഗള-
ദ്ദാനവാരിയുടെ നല്ലൊഴുക്കിനാൽ
വാനവർക്കുടയമാമരങ്ങളും
നൂനമാകെയിളകിച്ചമഞ്ഞുതേ.സീമന്തിനീചരിതം ഒന്നാംസർഗ്ഗം
കരളിൽകവിയുന്നതാപരത്നാ-
കരഘോഷത്തിരമാലതള്ളിനീക്കി
കരമൊന്നുപിടിച്ചുവേഗമെന്നെ-
ക്കരകേറ്റീടുക കാന്ത ദീനബന്ധോ!രുഗ്മിണീസ്വയംവരം
മരണംവരുവോളമോർത്തിടാംനിൻ
ചരണംഞാനതുകാലമൊക്കെയുംനീ
വരണം വരനോടുകൂടി മായാ-
വരണം നീക്കണമുള്ളലിഞ്ഞിടേണം.ദേവീദശകം
21.16 പെരിഞ്ചേരി രാമൻമേനോൻ
വാളുംവഹിച്ചുശിരൊടക്കുതിരപ്പുറത്തു-
ള്ളാളുംപടിക്കരുളിടുന്ന നരേന്ദ്രരൂപം
കാളുംപ്രതാപമിയലുന്നൊരു ഖൾഗിതന്നെ-
ക്കാളുംഭയങ്കരമതായവർ കണ്ടുഞെട്ടിസീമന്തിനീചരിതം ആറാംസർഗ്ഗം
കാറ്റേറ്റീടുമ്പൊളെല്ലാം സരസിജനിരവെ-
ള്ളത്തിലാടുന്നവണ്ണം
ചെറ്റും ചാഞ്ചല്യമില്ലാതെഴുമമലമക-
ത്താമരത്താരിലെന്നും
തെറ്റെന്നെത്തുന്നു ചിന്താവിവശത സുഖദുഃ-
ഖാദിഭേദങ്ങളെല്ലാ-
മേറ്റം മാറ്റം വരുത്തുന്നിതു ജനതതിയി-
മ്മട്ടു കഷ്ടപ്പെടുന്നുസാരോപദേശം
മന്ദം മന്ദം മനോമോഹിനി മമതയൊടും
നിൻകടക്കണ്ണയച്ചി-
ന്നെന്നെച്ചുറ്റിക്കിലുംഞാൻ ലവവുമവശനാ-
കാതെ വാടാതിരുന്നേൻ
ഒന്നേകാൺമൂ വികാരം മുഖമതിലധുനാ
ഹന്ത നൈരാശ്യമേവം
ചേർന്നിട്ടെന്നാകിലും വന്നതുവരുമിനി-
യുണ്ടായ ശാന്തസ്വഭാവംഒരു കാമുകന്റെ വിലാപം
21.17 തേലപ്പുറത്തു നമ്പി
നിരവധി ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്.
നാലുപാടും ഗഗനത്തിലപ്പൊഴേ
നീലമേഘങ്ങൾമൂടിനിരന്തരം
കാലപുരുഷൻ ചുറ്റുവാനായിട്ടു
നീലപ്പട്ടു നിവർത്തിയമാതിരി
കൂറ്റൻമാമരം തള്ളിയിട്ടുംകൊണ്ടു
കാറ്റടിച്ചു ചടപടാശബ്ദത്തിൽ
മിന്നിയോരിടിവാളിൻവെളിച്ചത്താൽ
കണ്ണുമഞ്ഞളിച്ചമ്പരന്നൂജനം. (ആലിപ്പഴം)
… … …
… … …
വേഗത്തൊടുഴിപടരും കൊടുതാമനർത്ഥ
യോഗത്തെയോർത്തകമഴിഞ്ഞെഴുമാംഗലേശൻ
ആഗസ്വി കൈസരൊടെതിർത്തിതതേമുതല്ക്കീ-
യാഗസ്തുനാലിനുകഴിഞ്ഞിതുരണ്ടുകൊല്ലം.
ചേരുന്നുലോകർ സഭയായ് വിജയാർത്ഥനയ്ക്കെ-
ല്ലാരുംമഹേശനിലയങ്ങളിലെത്തിടുന്നു
കാരുണ്യവാരിനിധി ജോർജ്ജൂനൃപൻജയിപ്പാൻ
നേരുന്നു നേർച്ച പലർ നോമ്പുകൾ നോറ്റിടുന്നുയുദ്ധം
തേജസ്തീക്ഷ്ണത ചേർന്നുമിന്നുമിടിബോ-
മ്പോരോന്നുപൊട്ടിച്ചുകൊ-
ണ്ടോജസ്സാർന്നധികംജനങ്ങളെ വിറ-
പ്പിച്ചും നശിപ്പിച്ചുമേ
വ്യാജത്തോടൊളിവിൽച്ചിലപ്പൊൾ മരുവി-
ക്കൊണ്ടും മഴക്കാലമാം
രാജദ്രോഹിയണഞ്ഞു സമ്പ്രതി ജള-
പ്രായം ജഗത്തൊക്കെയും.മഴക്കാലം
വാക്കേറെമോശമുടലോ കരിതേച്ചവേഷം
നോക്കേണ്ടുനിന്നുടയ നോക്കതിലുംവിശേഷം
കാക്കേ നിനക്കിതു പിണഞ്ഞതു കർമ്മദോഷം
കേൾക്കേണമോ കഥകൾ ഞാൻ പറയാമശേഷം.
സ്രഷ്ടാവുനിന്റെ തലമേലെഴുതുന്നനേരം
കഷ്ടാൽ മഷിബ്ഭരണിനിന്നിൽ മറിഞ്ഞുപോയോ?
ദൃഷ്ടാന്തമാകുമിതുനിന്നുടൽ കാൺകിലാർക്കും
ദിഷ്ടാന്തമെന്തിനിനി വേറെ നിനച്ചിടുന്നു.കാക്ക
നാലുകെട്ടുണ്ടെങ്കിലുമതിൽ
മാളികയൊന്നുമാത്രമുയരുന്നു
മാലനല്പമതിൽക്കേറിച്ചെല്ലുവാൻ
ചാലവേകെട്ടുമൂന്നും കടക്കേണം
എങ്കിലുമാസ്സുഖപ്രദമാം ഹർമ്മ്യ-
ത്തിങ്കലേക്കാരണയാൽ കൊതിക്കാത്തൂ?മോക്ഷപ്പാന
ബങ്കിമചന്ദ്രന്റെ ‘ചന്ദ്രശേഖരൻ’ ഇദ്ദേഹമാണു ഭാഷയിലേക്കു വിവർത്തനം ചെയ്തിട്ടുള്ളതു്. മാധവീകങ്കണവും ഇദ്ദേഹത്തിന്റെ തർജ്ജിമയാണു്.
21.18 അമ്പലപ്പുഴ മഹാദേവശർമ്മ
ഞങ്ങൾ സ്വദേശീയരും സതീർത്ഥ്യരും ഏകദേശം സമവയസ്കരുമാണു്. മുഖ്യപരീക്ഷയിൽ ജയിച്ചശേഷം അദ്ദേഹം അല്പകാലം ഇംഗ്ലീഷ് പഠിച്ചു. എന്നാൽ പണത്തിന്റെ ഞെരുക്കത്താൽ പഠിത്തം പൂർത്തിയാക്കാൻ സാധിച്ചില്ല. സ്വപ്രയത്നത്താൽ ഇംഗ്ലീഷിലും സംസ്കൃതത്തിലും സാമാന്യം നല്ല പരിജ്ഞാനം സമ്പാദിച്ച ശേഷം കോട്ടയം കാളേജിൽ മുൻഷിപ്പണിയിൽ പ്രവേശിച്ചു. സർദാർ കെ. എം. പണിക്കർ അവർകൾ തന്റെ ക്ലാസ്സിൽ പഠിച്ചിട്ടുണ്ടെന്നു് പലപ്പോഴും അഭിമാനപൂർവ്വം എന്നോടു പറഞ്ഞിട്ടുണ്ടു്. മുൻഷിപ്പണി പല കാരണങ്ങളാൽ അത്ര സുഖകരമായി തോന്നായ്കയാൽ ‘ജേർണ്ണലിസ്റ്റ്’ സ്ഥാനം സ്വീകരിച്ചു. എപ്പോഴും ഗവർമ്മെന്റിനെ താങ്ങിനിന്നതിനാൽ ദാരിദ്ര്യം തെല്ലു ശമിച്ചു എന്നു പറയാം. കൃഷ്ണൻനായർ ദിവാൻജിയായിരുന്ന കാലത്താണെന്നു തോന്നുന്നു—പ്രസ്സ് നിയമം നടപ്പിൽ വന്നു. അന്നു് അതിനെ പിൻതാങ്ങിയവരുടെ കൂട്ടത്തിൽ മുന്നണിയിൽ നിന്നതു് മനോരമപ്പത്രമായിരുന്നു. അതിനെത്തുടർന്നുണ്ടായ പ്രക്ഷോഭണത്തിൽ മിക്ക പത്രങ്ങളും ഗവർമ്മെന്റിനു് എതിരായി. ‘ശ്രീപത്മനാഭപിക്‍ചർ’ പാലസിൽ വച്ചു് ചങ്ങനാശ്ശേരി പരമേശ്വരൻപിള്ള മുതലായ നേതാക്കന്മാരുടെ ആഭിമുഖ്യത്തിൽ ഒരു മഹായോഗം നടന്നു. അന്നു രാഘവയ്യാദിവാൻപദം ഏറ്റു കഴിഞ്ഞു. പത്രനിയമം നിർത്തലാക്കേണ്ടതാണെന്നുള്ള നിശ്ചയം വന്നപ്പോൾ എതിർക്കാൻ ശർമ്മ മാത്രേ ഉണ്ടായിരുന്നുള്ളു. കേവലം കൗതുകത്താൽ ശ്രോതാക്കളുടെ കൂട്ടത്തിൽ ഞാനും ഉൾപ്പെട്ടിരുന്നു. അന്നു ശർമ്മ അല്ലായിരുന്നെങ്കിൽ വല്ലാതെ വിഷമിച്ചു പോകുമായിരുന്നു. പരമാർത്ഥത്തിൽ ശർമയ്ക്കു രാഷ്ട്രീയകാര്യങ്ങളിൽ ഒരു പക്ഷപാതവുമുണ്ടായിരുന്നില്ല. പാഠപുസ്തകലാഭം മാത്രമായിരുന്നു ഏകലക്ഷ്യം. ജാത്യഭിമാനവും കുറേ കുടുതലായിരുന്നു എന്നു പറയാം. വിചാരിച്ചതുപോലെ തന്നെ പറ്റി. അക്കൊല്ലം അദ്ദേഹത്തിന്റെ ദാരിദ്ര്യവും നീങ്ങി. ഇങ്ങനെ കുറേക്കാലം കഴിഞ്ഞു് രോഗവും ദാരിദ്ര്യവും വീണ്ടും അദ്ദേഹത്തിനെ ബാധിച്ചു. മിത്രങ്ങൾ പോലും അദ്ദേഹത്തിനെ കൈവെടിഞ്ഞു. തിരുവനന്തപുരത്തു കോട്ടയ്ക്കകത്തു താമസമാക്കിയിരിക്കവേ 1121-ൽ അദ്ദേഹം ജീവിതയാത്ര അവസാനിപ്പിച്ചു. ഗദ്യമായും പദ്യമായും അദ്ദേഹം പലതും എഴുതീട്ടുണ്ടു്. വിമല എന്ന കഥ, പാത്രചരിതം (പദ്യം), ശങ്കരാചാര്യർ, രവീന്ദ്രകൃതികൾ രണ്ടുഭാഗം–ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ. പദ്യമാതൃക കാണിപ്പാനായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.
നാടാകവേ പുതിയമട്ടുപടർന്നുപാരം
പാടാക്കിടുന്നു പണിചെയ്തു പിഴപ്പവർക്കും
നേടാൻപ്രശസ്തിയതിനാൽ തരമെന്നുറച്ചു
വാടാതെനീയവിടെവന്നുവളർന്നുറോസേ
ജാതീസുമം, സുരഭികേതകി, മുല്ലയുംനിൻ
ജാതീന്നുതാണു തലപൊക്കിനടന്നിടായ്വാൻ.
നീ തീറുപറ്റിയവതൻവിഭവങ്ങളെല്ലാ-
മോതീടവേണ്ട ബലവാനു ജയംലഭിക്കുംറോസാപ്പൂവു്
മുൻകാലുരണ്ടുമതികോപമൊടാഞ്ഞിളക്കി-
പ്പിൻകാലിലും തനുവിലും ചെളികോരിയിട്ടും
ഹുങ്കാർന്നുശീർഷമൊരുമട്ടധികംകുനിച്ചും
ശങ്കാവിഹീനമതിമുക്രയിടുന്നു കൂറ്റൻ.
ചീറ്റിച്ചിനച്ചു കൊടുകൊമ്പുകൾകൊണ്ടുമണ്ണു-
മാറ്റിസ്വയം മലിനവേഷമണിഞ്ഞുകൊണ്ടും
ആറ്റിൻകരയ്ക്കുവിലസുന്നൊരു പുൽപുറംനീ
നാറ്റിപ്പതെന്തുനലമോ? വൃഷഭന്നിതെല്ലാം.ഗോശാലക്കൂറ്റൻ
21.19 പി. വി.കൃഷ്ണവാരിയർ
കോഴിക്കോട്ടുതാലൂക്കിൽ നന്മണ്ട അംശത്തിൽ പന്നിയമ്പള്ളി വാരിയം ആണു് പി. വി. വാരിയരുടെ പൂർവകുടുംബം. ടിപ്പുവിന്റെ ആക്രമണശേഷമാണു് ആ കുടുംബക്കാർ കോട്ടയ്ക്കലേക്കു താമസം മാറ്റിയതു്. പി. വി. വാരിയർ 1052 ഇടവം 15-ാം തീയതി ശ്രീദേവീവാരസ്യാർക്കു് ചെറുകളപ്പുറത്തു ത്രിവിക്രമൻ നമ്പൂതിരിയിൽ ജനിച്ച ഏക പുരുഷസന്താനമാണു്. ദേശമംഗലത്തു് കുഞ്ഞുകൃഷ്ണവാരിയരാണു് പ്രസ്തുത ബാലനെ അഞ്ചാംവയസ്സിൽ എഴുത്തിനിരുത്തിയതു്. അനന്തരം കോട്ടയ്ക്കൽ പി. എസ്. വാരിയരുടെ മാതാവിന്റെ അടുക്കൽ നിന്നു് കുറേക്കാലം സംസ്കൃതം അഭ്യസിച്ച ശേഷം ഉക്കണ്ടത്തു കൃഷ്ണവാരിയരെ ഗുരുവായി വരിച്ചു. അദ്ദേഹത്തിന്റെ അടുക്കൽ നിന്നു കാവ്യാലങ്കാരാദികളും തർക്കവും വ്യാകരണവും പഠിച്ച ശേഷം ഇംഗ്ലീഷ് സ്കൂളിൽ ചേർന്നു് അപ്പർ പ്രൈമറി പരീക്ഷ ജയിച്ചു. പീന്നീടു് ജ്യേഷ്ഠനും പ്രസിദ്ധ വൈദ്യനും ആയ പി. എസ്. വാരിയരുടെ അടുക്കൽ നിന്നു് അഷ്ടാംഗഹൃദയം അഭ്യസിച്ചുകൊണ്ടിരിക്കെ ലോവർ സെക്കണ്ടറി പരീക്ഷയിലും വിജയംനേടി. 1092-ൽ മെട്രിക്കുലേഷൻ പരീക്ഷയിൽ ജയിച്ചു. അനന്തരം കുറേക്കാലം സംഗീതകല അഭ്യസിച്ചു് അതിൽ പ്രശംസാർഹമായ പ്രാവീണ്യം സമ്പാദിച്ചു.
1086-ൽ പ്രസിദ്ധീകരിക്കപ്പെട്ട പലവക കൃതികൾ, രാഗരത്നാവലി, പ്രത്യക്ഷസ്തോത്രം, ചിന്താഗ്രസ്തനായ ശ്രീരാമൻ മുതലായ പദ്യകൃതികളും ആര്യവൈദ്യചരിത്രം എന്ന തർജ്ജിമയും ആണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
നിരന്തര വ്യവസായിയും തികഞ്ഞ ഭാഷാഭിമാനിയും ഉത്തമ സുഹൃത്തുമാണു്. കോട്ടയ്ക്കൽ സാഹിത്യപരിഷത്തിന്റെ വിജയഹേതു വാസ്തവത്തിൽ അദ്ദേഹമായിരുന്നു. അതിഥി സൽക്കരണത്തിൽ അദ്ദേഹത്തിനുള്ള ജാഗരൂകത അന്നു് ഞങ്ങൾക്കെല്ലാവർക്കും ഒരുപോലെ അനുഭവപ്പെട്ടു. അദ്ദേഹത്തിന്റെ നിരന്തരശ്രമത്താലാണു് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ, ഒറവങ്കര, വി. സി. ബാലകൃഷ്ണപ്പണിക്കർ മുതലായ സാഹിത്യ മഹാരഥന്മാരുടെ കൃതികൾ എല്ലാം മലയാളികൾക്കു സുഖലഭ്യമായിത്തീർന്നതു്. ലക്ഷ്മീവിലാസം എന്ന ധനവിഷയകമായ ഒരു മാസിക അദ്ദേഹം നടത്തിക്കൊണ്ടിരുന്നു. ഇപ്പോൾ വിപുലമായ രീതിയിൽ ഒരു സാഹിത്യചരിത്രം നിർമ്മിക്കുന്ന വിഷയത്തിൽ വ്യാപൃതനായിരിക്കയാണെന്നു കേൾക്കുന്നു. വളരെക്കാലം കവനകൗമുദി മുടങ്ങാത നടത്തിക്കൊണ്ടിരുന്നതും അദ്ദേഹമാണു്. പദ്യകൃതികളിൽ നിന്നു ചിലവ ഉദ്ധരിക്കുന്നു.
കരിയുന്നു കളേബരം മന-
സ്സെരിയുന്നൂ മറിയുന്നു ബുദ്ധിയും
തിരിയുന്നിതു ലോകമാകവേ
തിരിയുന്നില്ലൊരു വസ്തുപോലുമേ.
ഇവനിത്തരമെത്രകാലമി-
യ്യവനിക്കുള്ളിലൊരർദ്ധജീവനായ്
ശിവനേ വലയേണമെന്തുനീ-
യിവനേ കൈവെടിയുന്നതിങ്ങനെ?ഒരു പ്രാർത്ഥന
അഹോ കിഴക്കെന്തിതു കാണ്മതുർജ്ജിത
മഹോരഗംപോലെ മഹാഭയംകരം
ഗ്രഹോപരോധത്തിനുയർന്നരാഹുവിൻ-
സഹോദരൻ സർപ്പമതുല്പതിപ്പതോ?
ചലിപ്പതുണ്ടിപ്പൊഴിതിൻതലയ്ക്കലാ-
ജ്ജ്വലിപ്പതെന്താണൊരു രത്നമല്ലയോ?
വലിപ്പമേറുന്നൊരു വാലുമുണ്ടിതാ
കലിപ്രയുക്തം ഖലകാലസർപ്പമാം.ധൂമകേതു
അനഘദ്യുതിപൂണ്ടു മിന്നലൊക്കും
കനകോദ്യന്നവഭൂഷണങ്ങൾ ചാർത്തി
ഘനകേശഭരത്തൊടൊത്തുവർഷാം-
ഗനകേളീരസമാർന്നു വന്നുചേർന്നു
അടിയിൽകുളുർവെള്ളമുത്തുവീഴും-
പടിയിപ്പോൾപദമിങ്ങുവച്ചുചുറ്റും
തടിദാസ്യവിലാസമോടുവർഷാ
നടി നൃത്തംതുടരുന്നു നാടകത്തിൽകാലാവസ്ഥ
മാനത്തിൽ നല്ല ഘനഭാവമൊടേവമുച്ച-
സ്ഥാനത്തിരുന്നു ഞെളിയേണ്ടയി കൊണ്ടലേ നീ
ഊനത്തിനാമതുയിർവിട്ടുഴലും വിളർത്തു
ദീനത്തിൽ നീയുടനലഞ്ഞുവലഞ്ഞുപോകും.മേഘോപാലംഭം
പെരിയൊരുദുരവണ്ടിയിൽക്കരേറീ-
ട്ടരിയമനോരഥവീഥിയിൽ ചരിപ്പോൻ
അരിശമൊടൊരുകുണ്ടിൽ വീണൊടുക്കം
ഹരിഹരിതൻ തലകുത്തിമണ്ണുകപ്പും.
ദുരയുടെ പിടിയിൽപെടുന്ന മൂഢൻ
കരയണയാൻ കഴിയാത്ത കപ്പൽപോലെ
പരമവിടവിടെ ഭ്രമിച്ചുഴന്നി-
ട്ടരമവസാനമണഞ്ഞു താണുപോകും.ദുരാഗ്രഹം
അളികൾ മുകളിൽപാറും പൂവല്ലി മല്ലിക നല്ലിളം-
തളിർ വലിയതാം പൂമൊട്ടോമൽ സരസ്സുലതാഗൃഹം
മിളിതമിവയെല്ലാമീപ്പൂങ്കാവിലെങ്കിലുമെങ്ങുമേ
വെളിവിലതടച്ചിട്ടാണല്ലോ കിടപ്പതു നിഷ്ഫലംഅന്യാപദേശപഞ്ചകം
21.20 വടക്കുംകൂർ രവിവർമ്മ ഇളയതമ്പുരാൻ
ചില അന്യോക്തികളിൽനിന്നു് രണ്ടു ശ്ലോകം ഉദ്ധരിക്കുന്നു.
ഉലകഖിലമിനോദ്യൽ ശ്രീയിലാറാടിമിന്നും
നിലയിലഹഹ മൂങ്ങേ! കണ്ണുകാണാതിരിപ്പാൻ
തലയിലെഴുതിയല്ലോ പൂർവ്വദുഷ്കാലപുഷ്യൽ
ഫലവിശദവിപാകം നീഭുജിക്കുന്നതാവാം.
ദിനമണിഗതനായിച്ചന്ദ്രതാരങ്ങളെല്ലാം
ഘനതതിയിൽ മറഞ്ഞാലപ്പൊളാഹ്ളാദമേന്തി
തനതു ചെറുവെളിച്ചം തൂകി ലോകം ഭരിപ്പാൻ
മനസി കരുതിടുന്നോ? വിഡ്ഢീ മിന്നാമിനുങ്ങേ?
ശങ്കരാചാര്യർ എന്ന ഒരു ഗദ്യകൃതിയും ഇദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്.
21.21 വെംബ്ളിയസ് ലക്ഷ്മണൻ നമ്പൂതിരിപ്പാടു്
അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. പഴയ രീതിയിൽ, പാകപ്പിഴ വന്നിട്ടില്ലാത്ത നല്ല കവനങ്ങളാണു് മിക്കവയും.
നീരജാക്ഷിയിവളിൽ പിറന്നൊരാ-
ദ്ദാരകൻ ദളിതകാഞ്ചനപ്രഭൻ
മാരമാഥിപരമോമനിച്ചിടും
താരകാരിയുടെ മോടിതേടിനാൻ.
ശ്രീയനല്പമെഴുമക്കുമാരനിൽ
സ്വീയദൃഷ്ടികൾ പതിഞ്ഞ നാട്ടുകാർ
മായമറ്റമിതമോദമായിടും
തോയരാശിയിലിറങ്ങി മുങ്ങിനാർ.
കോമളാകൃതികുമാരനെത്തദാ
വാമലോചനകൾ വന്നെടുത്തുടൻ
പ്രേമമോടു കുതുകാശ്രുധാരയാ-
ലോമനിച്ചു തഴുകീയഥേപ്സിതം.
1091-ൽ ശീവൊള്ളി ദാമോദരൻനംപൂരി എന്ന കവിക്കു് നേത്രരോഗം ബാധിച്ചപ്പോൾ തന്നിവാരണാർത്ഥം ഈ കവി ദേവിയോടു് പ്രാർത്ഥിക്കയും കരുണാശാലിയായ ദേവി ആ പ്രാർത്ഥന സ്വീകരിക്കുകയും ചെയ്തുവത്രേ.
സരസകവികൾചാർത്തും ചാരുമുത്തായ ദാമോ-
ദരസുരുചിരനാമംചേർന്ന ശീവൊള്ളി വിപ്രൻ
ഖരതരമൊരുകണ്ണിൽ ദീനമാർന്നാടലാഴി-
ത്തിരയുടെ നടുവിൽപ്പെട്ടിന്നു കഷ്ടപ്പെടുന്നു
തവരുചിരപദാബ്ജം സന്തതം ചിന്തചെയ്യു-
ന്നിവനിലകമലിഞ്ഞിസ്സങ്കടത്തീകെടുത്തി
ഭവതി ശിവമണയ്ക്കു താമസിക്കുന്നതെന്തി-
ന്നവനവിധിമറന്നോ ഭക്തവാത്സല്യമറ്റോ?
അഹഹ മിഴികൾ രണ്ടും പീളയാൽ മൂടിയും ദു-
സ്സഹനിലയിലുദിക്കും വേദനത്തള്ളലാർന്നും
ഇഹവലയുമൊരിക്ഷ്മാദേവനെക്കണ്ടു പങ്കേ-
രുഹമിഴിയെ മനം ഹൃത്സങ്കടം തങ്കിടുന്നു.
വെടിയരുതവിടുന്നീമർത്ത്യനെത്തോഴനായി-
ട്ടടിയനിവരൊഴിഞ്ഞില്ലാരുമിപ്പാരിടത്തിൽ
നിടിലനയനജായേ നിന്റെ തൃക്കൺകടാക്ഷ-
പ്പൊടിയരുളിയിവന്നുള്ളാർത്തിയെത്തീർത്തു കാക്കൂ.
താണീടാഞ്ഞതിവൈഭവപ്പൊലിമചേർന്നീടും കുമാരാലയ-
ക്ഷോണീമണ്ഡലവാസിയാം ഗിരിജതൻ തൃപ്പാദപത്മങ്ങളിൽ
വീണീവണ്ണമുണർത്തിയപ്പൊളവിടുന്നുൾക്കാമ്പലിഞ്ഞെൻസുഹൃൽ-
ശ്രേണീമുത്തിനണഞ്ഞ നേത്രരുജയെത്തെറ്റെന്നുമാറ്റീടിനാർ.
21.22 വി. പി. പത്മനാഭൻ നമ്പൂരിപ്പാടു്
മലർമങ്കയെ മാലയിട്ടയാ-
ളുലകിൽ പണ്ടു പിറന്നപോലവേ
ചലമാൻമിഴിയാൾക്കൊരർഭകൻ
ചിലനാൾക്കുള്ളുളവായി കോമളൻ
ജനനിക്കുമവൻ കുതൂഹലം
ജനകന്നും ജനതയ്ക്കുമൊക്കെയും
മനതാരിലിയറ്റി മേവിനാ-
നനഘംതന്നുടെ ചേഷ്ടിതങ്ങളാൽ
ചൊടിപൂണ്ട നടപ്പുമോഹന-
ച്ചൊടിയൊട്ടൊട്ടു കുഴഞ്ഞവാക്കുകൾ
അടിതെറ്റിയുലഞ്ഞ വീഴ്ചയി-
പ്പടിബാലൻ ബഹുശോഭതേടിനാൻ
വിളയാട്ടുമുടൽപ്പകിട്ടുമ-
ക്കളമന്ദസ്മിതചാരുകാന്തിയും
അളവറ്റ സുഖത്തെയാർക്കുതാ-
നുളവാക്കീല വസുന്ധരയ്ക്കകം
തളയും തരളത്വമാർന്ന കൈ-
വളയും കിങ്ങിണി നൂപുരങ്ങളും
വിളയും തനുവാണ്ടു ബാലകൻ
കളയും ലൗകികദുഃഖമൊക്കെയും.സത്യം ജയിക്കും
കലമാനുകൾ മേയുമദ്രിസാനു-
സ്ഥലപുണ്യാശ്രമവാസിയാം തപസ്വിൻ
വലയുന്നിതു മാർഗ്ഗബോധമെന്യേ
തുലയുന്നൂ തുണയറ്റ ഞാനിദാനീം
പുരുസൽകൃതിപൂർവമുജ്ജ്വലിക്കു-
ന്നൊരുദീപപ്രഭകാണ്മതുണ്ടു ദൂരാൽ
കരുണാരസമാർന്നുകൊണ്ടയാക്കി-
ത്തരുമാറാകണമെന്നയസ്ഥലത്തിൽ.വഴിപോക്കൻ, ഒന്നാംഭാഗം
21.23 പെരുന്നയിൽ വെങ്കിടാചലമയ്യർ
പത്മനാഭകൃപകൊണ്ടു കണ്ടൊരി-
സത്മവാസിമുനി ചെയ്ത സൽകൃതി
ഛത്മപാന്ഥനുസുഖം വളർത്തിനാൻ
പത്മജന്റെ ലിഖിതം മഹാത്ഭുതം
കൂട്ടുവിട്ടു വഴിതെറ്റിവൻമൃഗ-
കൂട്ടുകൂടി വനമാണ്ട മന്നവൻ
പാട്ടുപാടി മുനിയൊത്തു രാത്രിയിൽ-
ക്കാട്ടുകായ്കനി ഭുജിച്ചുറങ്ങിനാൻ.
21.24 കോയാത്തു കൊച്ചുണ്ണി മേനോൻ
കവിതാരീതി കാണിപ്പാൻ ‘സദ്യുമ്നചരിതം’ മണിപ്രവാളത്തിന്റെ ഒരംശം താഴെ ചേർക്കുന്നു.
പ്രണയകലഹവേളയിൽ ഗിരീശേ-
ക്ഷണജലബിന്ദുപൊഴിഞ്ഞ നിൻപദത്തിൽ
ക്ഷണമനു മുതിരുന്ന ഭക്തിയത്രേ
ഗുണമിഹവരുവാൻ സഹായമമ്മേ!
പവനസുരഭുജദ്വയം ത്രിശംകൂ-
ത്ഭവനുടെ വാക്കുവസിഷ്ഠചിത്തവൃത്തി
ദിവസപതിതനൂജബുദ്ധിയെന്നീ
നവഗുണമൊത്തൊരു മന്നനൂഴികാത്തു
അനുപമസുഷമാഢ്യനായ സുദ്യു-
മ്നനു ബഹുമോദമുദിച്ചു വേട്ടയാടാൻ
അനുഗതപരിവാരനശ്വമാണ്ടാ-
മനുജകുലാധിപനാശു കാടുപുക്കാൻ
കരതളിരിലെടുത്തു വില്ലുമമ്പും
ശരനിരപിന്നിൽനിറച്ചു തുണിതന്നിൽ.
അരയിലൊരുടവാളുമായ് വസന്ത-
സ്ഫുരദടവീതലമൊന്നണഞ്ഞു മന്നൻ
ഇടയിടയിലെഴും കഴൽപ്രണാദം
ചടചടയാം കുതിരക്കുളമ്പുശബ്ദം
മടകളിലിവകൊണ്ടു മാറ്റൊലിക്കൊ-
ണ്ടടവിപിളരുമാറുടൻ നടുങ്ങി.
21.25 കോയിപ്പള്ളിൽ പരമേശ്വരക്കുറുപ്പു്
കമലമകൾ കളിക്കും വെങ്കളിബ്ബങ്കളാവായ്
വിമലതരയശസ്സിന്നുല്ലസൽപൂനിലാവായ്
അമരപുരിനമിക്കും കാന്തി കൈക്കൊണ്ടുമോദാ-
ലമരുമൊരുവരേന്ത്യേ! നീ ജയിക്കേണമെന്നും
ഇങ്ങനെ മാതൃഭൂമിയുടെ പുരാതനമഹത്വത്തെ വർണ്ണിക്കാൻ പോകുന്ന കവി അവളുടെ ഇപ്പോഴത്തെ ദയനീയാവസ്ഥയെ കാണുന്നതേയില്ല; അവൾക്കുണ്ടായിക്കൊണ്ടിരിക്കുന്ന പരിവർത്തനങ്ങളും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ പെടുന്നില്ല.
കളലളിതവിലാസശ്രീ വിളങ്ങിത്തിളങ്ങും
കളമൊഴിമണിമാർക്കും വാരൊളിക്കേളിഭൂവായ്
വളരുമൊരുഗുണൌഘം ചേർന്നുമിന്നുന്ന നീയി-
ന്നിളയുടെ ഗളഹാരംപോലെ ശോഭിച്ചിടുന്നു.
എന്നാണു് അദ്ദേഹത്തിന്റെ അഭിപ്രായം.
‘അപദയമതിമോദാംഭോധിയിൽക്കാന്തനാകും
നൃപശശിയൊടുമൊന്നിച്ചെപ്പൊഴും നീ ജയിപ്പാ’മാതൃഭൂമി
നും അദ്ദേഹം പ്രാർത്ഥിക്കുന്നു.
എന്നാൽ ഈ കവിത മുപ്പതിൽപ്പരം കൊല്ലങ്ങൾക്കുമുമ്പു് ഉണ്ടായതാണെന്നു് നാം ഓർക്കേണ്ടതാണു്.
രുഗ്മിണീസ്വയംവരം മണിപ്രവാളത്തിന്റെ ആദ്യത്തെ രണ്ടു സർഗ്ഗങ്ങളും അദ്ദേഹത്തിന്റെ കൃതിയാകുന്നു. കുണ്ഡിനപുരത്തിന്റേയും തദധിപതിയുടേയും വർണ്ണന ഇവിടെ ഉദ്ധരിക്കാം.
നാകത്തിനും വലിയ നാണമണച്ചിടുന്ന
പാകത്തിനൊത്ത വിഭവാദി ഗുണങ്ങൾ തിങ്ങി
ശ്ലോകത്തൊടൊത്തു വിലസീടിന കുണ്ഡിനം ഭൂ-
ലോകത്തിനീശനവനൂക്കൊടടക്കി വാണു.
കണ്ണിന്നുകൗതുകമുയർത്തിടുമംബുരാശി-
പ്പെണ്ണിന്റെ കണ്ണിണകളിച്ചിടുമപ്പുരത്തെ
വിണ്ണിന്നധീശനമരാവതിപോലെയാരും
വർണ്ണിച്ചിടുംപടി ഭരിച്ചു ലസിച്ചു വീരൻ
ഹുങ്കറ്റവർക്കൊരു സുരദ്രുമമായി വിശ്വ-
ത്തിങ്കൽ സ്വശക്തി വെളിവാക്കിയൊരീ നരേന്ദ്രൻ
തിങ്കൾക്കെതിർപ്പുകളൊടിക്ഷിതിമങ്കയാൾതൻ-
കൊങ്കയ്ക്കു തങ്കമണിയായ്വിളയാടി നിത്യം.
രംഭാപ്രവേശം–60 ശ്ലോകങ്ങളുള്ള ഒരു ഖണ്ഡകാവ്യമാണു്.
‘ഭൃശതരഭുജവിക്രമം നിനച്ചാ-
ലശനിധരാദി വിറച്ചിടുന്നവീരൻ’
‘മലർശരപരിതാപമേറ്റു’നില്ക്കവേ അലമമലരുചിപ്രവാഹമായോ-
രലസവിലോചന കണ്ണിൽ വന്നു മുട്ടി.
സുലളിതകളധൌതകോമളശ്രീ
വിലസുമനർഘവിഭൂഷണങ്ങൾ ചാർത്തി
വിലപെരുകിയപട്ടുടുത്ത നാരീ-
കുലമണിയാളവൾ ലീലപൂണ്ടു വന്നാൾ.
… … …
… … …
വരലളിതവിലാസസീമകാട്ടും-
വരെയവളന്നളവറ്റ കൗതുകത്താൽ
സ്ഫുരദമലസുഹാസവെണ്ണിലാവാൽ-
പ്പരമസിതാടവിയൊക്കെയും വിളക്കി.
തളിരിനൊടെതിരായ ചുണ്ടുമപ്പൈ-
ങ്കിളിമൊഴിതന്റെ മുലക്കുടങ്ങൾ രണ്ടും
അളികുലവിലസല്ക്കടാക്ഷമോക്ഷ-
ക്കളികളുമത്ഭുതമെന്തു ചൊല്ലിടേണ്ടു!
ചുരുക്കിപ്പറഞ്ഞാൽ,
കണിമലരൊളിമേനികാന്തിയാൽക്കൺ-
മണികൾ ദശാസ്യനുമേറെ മഞ്ഞളിച്ചു.
നല്ല ദ്രാക്ഷാപാകം–മധുര മധുര പദങ്ങളുടെ സമഞ്ജസമായ വിന്യാസം– പക്ഷേ പുതുമയില്ലെന്നൊരു ദോഷമേയുള്ളു. പഴയ കവികളുടെ കൂട്ടത്തിൽ അദ്ദേഹത്തിനു് അത്യുന്നതമായ ഒരു സ്ഥാനത്തിനു് അവകാശമുണ്ടു്.
ബാലേ നീലാളകകളണിയും മാലികേ! മാരലീലാ-
ലോലേ! ബാലാമൃതകരസുഫാലേ ശുഭേ മഞ്ജുശീലേ
മാലേകുന്നൂ മനസിജനെനിക്കിന്നു നിന്നെപ്പിരിഞ്ഞി-
ക്കാലേ വാഴാൻ ഖലവിധി വിധിച്ചെന്ന കാര്യം കടുപ്പം.
കല്യാണക്കുന്നരിയ കുലവില്ലാക്കിയോൻ തൻകടാക്ഷാൽ
കല്യാണംതൊട്ടധികസുഖമോടിത്രനാൾ പാർത്തശേഷം
കല്യാണാംഗീകുലമണി നമുക്കീവിയോഗത്തിലിപ്പോൾ
കല്യാണംവിട്ടമരുവതിനോ വിഷ്ടപേശൻ വിധിച്ചു?
നീഹാരോദ്യൻമൃദുലതപെരുത്തുള്ള നിൻമുഗ്ദ്ധഹാസം
സ്വാഹാജാരാമലകരവിലാസോദയശ്രീവിശേഷം
ഹാഹാ കാണ്മാൻ മമ മിഴികളാകും ചകോരദ്വയം വ-
ന്മോഹാലോർത്തോർത്തനുദിനമഴൽപ്പെട്ടു കഷ്ടപ്പെടുന്നു.
തങ്കക്കൈതപ്പുതുമലരൊളിക്കും തനുശ്രീ തഴയ്ക്കും
നിങ്കൽത്തന്നേ മമ ഹൃദയമർപ്പിച്ചു ഞാനിപ്രകാരം
മങ്കക്കൂട്ടർക്കണിമണി വസിക്കുന്നു ഭാര്യാവിയോഗ-
ത്തിങ്കൽപ്പണ്ടാ നളനുസമമിക്കാലമെൻകാലദോഷാൽ.ഒരു വിരഹി
കന്നിച്ച കുന്ദമുകുളാമലദന്തപംക്തി
മന്നിച്ച നീ പുതിയ പുഞ്ചിരിപൂണ്ടജസ്രം
നന്ദിച്ചു നല്ലളികുലാളകമിട്ടുലച്ചു
നിന്നിച്ഛപോലെ ലതികാംഗി ലസിച്ചിടുന്നു.
പൂവെണ്ണിലാവിലഴകോടു കളിച്ചു നല്ല
തൂവെള്ളയാം സുമദുകൂലമുടുത്തു മെയ്യിൽ
നീവെച്ചു നൽപ്പരിമളപ്പൊടി പൂശിനിന്നു
രാവെന്നുമേ ഗണികപോലെ നയിച്ചിടുന്നു.മുല്ല
ശ്രീമന്നീലിമയാർന്നു നിർമ്മലരണിശ്രേണീവിലാസത്തൊടൊ-
ത്തോമൽപ്പൂങ്കുളുർകാന്തിപൂർത്തി പുലരും പൊന്താമരപ്പൊയ്കപോൽ
ഹാ മഞ്ജുത്വവുമാവിശാലതയുമാർന്നാരാൽ നിസർഗ്ഗപ്രഭാ-
സ്തോമത്തിൻവിലകാട്ടി ഹന്ത വിലസീടുന്നൂ വിയത്തെപ്പൊഴും.ഈശ്വരചൈതന്യം
എന്റെ ഹൃദയം, ഒരു ആകർഷണം, ഒരു പ്രണയകലഹം, പ്രേമം ഇവ ‘Ella Wheeler Wilcox’ ന്റെ കൃതികളുടെ തർജ്ജമയാണു്. അവ സ്വതന്ത്രകൃതികളാണെന്നു തോന്നത്തക്കവണ്ണം മനോജ്ഞമായിരിക്കുന്നു.
ശ്രീവളർന്നിടും നല്ലകാലമാം വസന്തത്തിൽ
സാവധാനമായ്പ്പാടി പറന്നു നടക്കയും
ഉല്ലസൽകാന്തിചിന്തുമുദ്യാനത്തിലും പച്ച-
പ്പുല്ലണിപ്പൂമൈതാനസങ്കേതസ്ഥലത്തിലും
സന്തതം രസംപൂണ്ടുചെന്നു പൂമധുവുണ്ടു
സംതൃപ്തമനസ്സോടെ സമയം വൈകീടുമ്പോൾ
പറന്നു പറന്നു നൽക്കൂട്ടിനുള്ളിൽവന്നോമൽ
ച്ചിറകുനിവർത്തുവാൻ നിവൃത്തിയില്ലാതേറ്റം
പുത്തൻപൂമകരന്ദസ്സത്തുണ്ടു മദോന്മത്ത-
ചിത്തനാകയാലല്പം വിശ്രമിച്ചീടുന്നേരം
പാടില്ലേതുമേ പറന്നീടാനെങ്കിലുമൊന്നു
കൂടിപ്പൂന്തോട്ടം പൂകാൻ വണ്ടത്താൻ പറക്കുന്നു
കാലമിങ്ങനെ കഴിച്ചീടുന്നോരിന്ദിന്ദിരാ
പോലല്ലോ സദാകാലമെൻപ്രിയഹൃദയവുംഎന്റെ ഹൃദയം
ഒരു കപ്പൽയാത്ര The Ancient Mariner എന്ന ആംഗല കവിതയുടെ അനുവാദമാണു്.
മി: പരമേശ്വരക്കുറുപ്പ് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ബാലഗംഗാധരതിലകൻ, സുരേന്ദ്രനാഥബാനർജി, ഗോപാലകൃഷ്ണഗോഖലെ മുതലായവരുടെ ജീവചരിത്രവും രചിച്ചിട്ടുണ്ടു്.
21.26 കടത്തനാട്ടു കെ. ശങ്കരവാരിയർ
ഒരു വിദ്വൽക്കവി.
അടിയനെഴുന്നഴൽ നിന്തിരു-
വടിയല്ലാതാരകറ്റുവാനമ്മേ?
നെടിയ തമസ്സു മുടിപ്പാൻ
കൊടിയവിവസ്വാനൊഴിഞ്ഞു കഴിവുണ്ടോ?
ആഹവഹതദൈത്യഗണേ!
മോഹപിശാചാർത്തിതീർത്തു കാത്താലും
സാഹസമുണ്ടോ വനഹുത-
വാഹനു പുല്ലൊന്നു ഭസ്മമാക്കീടാൻ?ആര്യാപഞ്ചദശി
ശിവഗുണമെഴുമാറന്നീലകണ്ഠപ്രസംഗം.
ഭുവനമഹിതമഭ്രോല്ലാസിയാം കൃഷ്ണവർണ്ണം
ഇവപലതുമിണങ്ങിത്താപമാറിക്കുളുർക്കു-
ന്നവനിതലമശേഷം വന്നുചേരുന്നു തോഷം
ഉലകിനസുഖമേറ്റും വേനലാം വൈരിതന്നെ-
ബ്ബലമൊടുശരവർഷംകൊണ്ടുടൻ കൊല്ലുവാനായ്
ജലദഭടരൊടുക്കും ചാപമോ ചാരുവാകും
വലമഥനധനുസ്സോ കാണ്മതെന്തംബരത്തിൽ?പുതുമഴ
21.27 കടത്തനാട്ടു കൃഷ്ണവാരിയർ
ആനന്ദമാർക്കുമുളവാക്കിടുമൊന്നിണങ്ങി-
സ്നാനംകഴിക്കുകിലതീവമഹാൻ തടാകം
മീനം തുടർന്ന പലജീവികളേയുമുള്ളിൽ
ദീനംപെടാതിതുമുറയ്ക്കു ഭരിച്ചിടുന്നു.
ലോകത്തിനേറ്റമുപകാരകമായി വേണ്ടും
പാകത്തിലെങ്ങുമവതാരമനേകമാർന്നും
ശ്രീകമ്രമായ്ത്തെളിവൊടും ജനതാപഭാര-
മാകക്കെടുക്കുമതുപങ്കജനേത്രനേത്രേ!ഒരു തടാകം
21.28 കിളിമാനൂർ കെ. ശങ്കരവാരിയർ
ഇദ്ദേഹം മാഘം ഭാഷയിലേയ്ക്കു വിവർത്തനം ചെയ്തിട്ടുള്ളതിനു പുറമേ ചില ഖണ്ഡകൃതികളും രചിച്ചിട്ടുള്ളതായറിയുന്നു.
തെളിവൊടിരുവശത്തും നൻമൃണാളത്തൊടൊപ്പം
വെളുവെളെ വിലസീടും ചാമരം വീശിടുമ്പോൾ
അളികുലലളിതാംഗൻ ഗംഗ രണ്ടായ്പതിക്കു-
ന്നളവു നടുവിൽമിന്നുന്നബ്ധിപോലുല്ലസിച്ചു.
പലമണികളിണങ്ങിച്ചിത്രമായൂർദ്ധ്വഭാഗേ
വിലസിടുകനിമിത്തം ധാതുരത്നങ്ങളാലേ
പലതരമൊളികാട്ടീടുന്ന ഗോവർദ്ധനാഖ്യം
മലയുടെ സഹജത്വം തൽകിരീടം വഹിച്ചു.മാഘം
തീരം നിറഞ്ഞിരുളടഞ്ഞു പുകഞ്ഞു മറ്റേ-
ത്തീരംമറഞ്ഞു തിരതള്ളിയലഞ്ഞുവലഞ്ഞു
പാരംതെളിഞ്ഞ കടൽകണ്ടൊരുവന്നു തോഷ-
ഭാരംപൊറാഞ്ഞു ചിലതേവമവൻപറഞ്ഞു.
ഗാംഭീര്യമേറ്റമിയലുന്ന ഭവാനിവണ്ണം
വൻപേറിടും ചലനമെന്തിനു കാട്ടിടുന്നൂ?
നിൻപേരിനായതു കുറച്ചു കുറച്ചിലാണെ-
ന്നംഭോനിധേ കരളിൽ നീ കരുതാത്തതെന്തേ?സമുദ്രം
21.29 എം. ആർ. കൃഷ്ണവാരിയർ
ഹരിപ്പാട്ടാണു് സ്വദേശം. അദ്ദേഹം 1061 വൃശ്ചികം 6-ാംതീയതി ജനിച്ചു. തിരുവനന്തപുരം മഹാരാജാസ് കാളേജിൽനിന്നു് ബി. ഏ. ബിരുദം സമ്പാദിച്ചു. പിന്നീടു് എൽ. റ്റി. പരീക്ഷയിലും വിജയം നേടി. അദ്ധ്യാപകൻ, അസിസ്റ്റന്റ് ഇൻസ്പെക്ടർ, ഹെഡ്മാസ്റ്റർ, ഡയറക്ടരുടെ പേഴ്സനൽഅസിസ്റ്റന്റ്, ഡിവിഷണൽഇൻസ്പെക്ടർ എന്നീ സ്ഥാനങ്ങളെ അലങ്കരിച്ചശേഷം 55-ാം വയസ്സിൽ പെൻഷൻ പറ്റി നാലഞ്ചുകൊല്ലമായി സ്വഗൃഹത്തിൽ വിശ്രമിക്കുന്നു. പഠിക്കുന്ന കാലത്തുതന്നെ കവിത എഴുതിത്തുടങ്ങി. തേവർ, കാകതാലീയം, പ്രകൃതി, ചിത്രനഗരിയിൽ, അണിഞ്ചൻ തുടങ്ങി അനേകം കാവ്യങ്ങൾ രചിച്ചിട്ടുണ്ടു്.
ഒന്നിച്ചോളം കിളർന്നിട്ടൊരുവലിയ മല-
യ്ക്കൊപ്പമായങ്ങൊടിഞ്ഞ-
ക്കുന്നിക്കും ശക്തിയോടും കുലുകുലയുടന-
ക്കൂലമെല്ലാം കുലുക്കി
ചിന്നിച്ചിക്കിപ്പരക്കെപ്പതയതു ചിതറി-
ച്ചീറിമാറിച്ചിലയ്ക്കു-
ന്നുന്നിദ്രപ്രാഭവംപൂണ്ടറബിവരമഹാം-
ഭോധി വമ്പോടുകൂടി.
തത്തിച്ചാടിത്തരംഗം തടവതിലിടറി-
ക്കേറി വന്നൊട്ടുമാറി-
ക്കുത്തിപ്പായുന്നനേരം കവടിനിരയിള-
ങ്കംബൂ, കാന്തോപലാദി
കത്തിക്കാളും വിശേഷപ്രഭയൊടു കരയിൽ-
പ്പെട്ടു പിന്നീടൊരോള-
പ്പാത്തിക്കുള്ളില്പതിക്കുന്നതു മനസി മഹാ
കൗതുകം ജാതമാക്കി.ആലപ്പുഴ കടപ്പുറം
ശ്രീമത്താം പ്രകൃതീശ്വരിജയമഹസ്തംഭങ്ങളായാപഗാ
വാമക്ഷോണിയിലങ്ങിണങ്ങിവളരും നാലഞ്ചുസാലങ്ങളിൽ
കാമം കൃത്രിമചിത്രഭംഗിതിരളും നീഡങ്ങളെത്തീർത്തതി-
ക്ഷേമത്തോടുവസിച്ചിടുന്ന കുരുവിക്കുട്ടങ്ങളൊട്ടല്ലഹോ.
കുറ്റിക്കാടഭിരാമകുഞ്ചിതലതാകുഞ്ജാലയം മഞ്ഞലി-
ഞ്ഞിറ്റിറ്റമ്പൊടുവീണിടും നവകദംബശ്രീനിതംബസ്ഥലം
ചുറ്റിപ്പുഷ്പിതവല്ലിയേറിയഴകോടാകാശമാർഗ്ഗാന്തരം
പറ്റിക്കൊണ്ടമരും മരങ്ങളിവയാലിദ്ദേശമുദ്ദീപിതം.കാകതാലീയം
ഈ രണ്ടു കൃതികളും മനോജ്ഞമായിട്ടുണ്ടു്. പ്രാസറഗുലേഷനെ അക്കാലത്തെ മറ്റുപലേ കവികളെപ്പോലെ അദ്ദേഹവും ആദരിച്ചിരിക്കുന്നു. ‘അണിഞ്ചനി’ൽ ഈ കൃത്രിമത്വം കാണുന്നില്ല. അണിയൻ പുലയനും അവന്റെ പുലച്ചിയുമാണു് നായികാനായകന്മാർ.
കൃഷിസ്ഥലത്തമ്പിനൊടങ്ങുമിങ്ങും
പുലച്ചിമാർ പൂത്തു തെഴുത്തമാവിൽ
ഇണങ്ങരോടും കുയിൽമങ്കമാർതൻ
കണക്കുകേറിക്കുടിപാർപ്പുകൊണ്ടാർ.
പുലച്ചിമാർ കൂർത്തരിവാൾ കരത്തിൽ-
ദ്ധരിച്ചുലങ്കാമലർമങ്കപോലെ
പുഴക്കരപ്പുഞ്ചകൾ കാത്തു കൊയ്ത്തി-
ന്നൊരുങ്ങിവാണാർ നിജ മുക്തിനേടാൻ.
‘കഴുത്തറുപ്പേറ്റമടുത്തു’വെന്നീ-
യുദന്തമോർത്തിട്ടഴലോടുകൂടി
കുനിച്ചുനിന്നൂമുഖമത്രനന്നായ്
പഴുത്ത തൂനെല്ലുകളെന്നുതോന്നും.അണിഞ്ചൻ
പമ്പാനദിയും നിഷ്പ്രാസമാണു്.
വിശുദ്ധമാം ജീവനമാർന്നു വീചീ-
വിലാസമോടും വിമലാനനത്തിൽ
നിരർഗ്ഗളാലാപമൊടൊത്തു പമ്പാ-
സരിത്തുവേണാട്ടിൽ വിളങ്ങിടുന്നു.
മഹാമഹീഭൃത്കുലജന്മമാർന്നി-
ട്ടുദാരവഞ്ചിക്ഷിതിപാലനാർത്ഥം
സ്വജീവനത്തെച്ചിലവാക്കിടുന്നി-
സ്രവന്തി നാട്ടാർക്കൊരു രാജ്ഞിയല്ലോ.
21.30 കണ്ണങ്ങത്തു രാമൻമേനോൻ ബി. ഏ.
ഇളകിമറിയുമംബുവിൽ കളിക്കു-
ന്നളവിലൊരുത്തനതിപ്രഹൃഷ്ടചിത്തൻ
ഇളയുടെ പതിതൻ ഗുണങ്ങൾ വാഴ്ത്തി-
ക്കളമൃദുനാദമൊടൊത്തുപാട്ടുപാടി.
അരനിമിഷമിളച്ചിടാതെ വീണാ-
സരളമൃദുസ്വനഭംഗിയോടുമന്യൻ
പരഭരതനൃപന്റെ പുത്രിയാകും
പരഭൃതവാണിയെ വാഴ്ത്തിയങ്ങുപാടിലീല ഒന്നാംഭാഗം
21.31 മണത്താഴത്തു നാരായണമേനോൻ ബി. ഏ.
പണമെത്രപൊലിച്ചു, നാട്ടുകാർതൻ
നിണമന്നെത്രപൊഴിച്ചു പോർക്കളത്തിൽ
ഗുണമെന്തവകൊണ്ടുവന്നു ദൈവം
തുണനിന്നേ ഫലമുള്ളു പൗരുഷത്താൽ
നവനീരദനീലവേണിയാമ-
ന്നവനീതാംഗിയെമാത്രമോർത്തജസ്രം
അവനീപതിയെന്നതോർമ്മവിട്ട-
ന്നവനീവണ്ണമധീരനായ് ചമഞ്ഞു.ലീല രണ്ടാംഭാഗം
മരണത്താഴത്തു കൃഷ്ണമേനോനും ചില കവിതകൾ രചിച്ചിട്ടുണ്ടു്.
21.32 സി. എസ്. സുബ്രഹ്മണ്യൻപോറ്റി
1051 വൃശ്ചികം 15-ാംതീയതി വെള്ളിമനയില്ലത്തു ശങ്കരൻപോറ്റിയുടെ പുത്രനായി ദേവകിഅന്തർജ്ജനത്തിൽ ജനിച്ചു. അഞ്ചാംവയസ്സിൽ യഥാവിധി എഴുത്തിനിരുന്നിട്ടു് കുറേക്കാലം കുടിപ്പള്ളിക്കൂടത്തിൽ പഠിച്ചു. അനന്തരം പടനായർകുളങ്ങരെ മലയാളം പള്ളിക്കൂടത്തിൽ ചേർന്നു് മുഖ്യപരീക്ഷ ജയിച്ചിട്ടു് അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ചു.
നന്നേ ചെറുപ്പത്തിലേ അദ്ധ്യാപകവൃത്തി സ്വീകരിച്ചു. സ്കൂൾ പരിശോധനാർത്ഥം ചെന്ന പി. അയ്യപ്പൻപിള്ള അവർകൾ അവജ്ഞാസൂചകമായി പറഞ്ഞ ഏതോ വാക്കുകൾ ആ യുവാവിന്റെ പൗരുഷത്തെ ഉണർത്തി. അങ്ങനെ ഇംഗ്ലീഷു പഠിച്ച് 1078-ൽ മെട്രിക്കുലേഷനും 1083-ൽ ബി. ഏ. പരീക്ഷയും ജയിച്ചു. അനന്തരം തിരുവനന്തപുരം മഹാരാജാസ്കാളേജിലെ മുൻഷിയായി നിയമിക്കപ്പെട്ടു. പിന്നീടു് ഹജൂരിൽ അസിസ്റ്റന്റ് ട്രാൻസ്ലേറ്ററായി നിയമിക്കപ്പെട്ടു. 1087-ൽ എം. ഏ. പാസ്സായി വളരെക്കാലം സബ്രജിസ്ത്രാറായും പിന്നീടു് അസിസ്റ്റന്റ് ഇൻസ്പെക്ടറായും പിന്നീടു് കളക്കടെ സ്പെഷ്യൽ സ്കൂൾ ഹെഡ്മാസ്റ്ററായും ജോലി നോക്കിയ ശേഷം 1110-ൽ പെൻഷൻ പറ്റി. 1112 വരെ കരുനാഗപ്പള്ളി ഹൈസ്കൂൾപണി നോക്കി. ആ അയ്യപ്പൻപിള്ള തന്നെയാണു് അദ്ദേഹത്തിനെ ആദ്യമായി അനുമോദിച്ചതും. ‘ഉത്സാഹീ ലഭതേ കാര്യം’ ‘ഉത്സാഹിനം പുരുഷസിംഹമുപൈതി ലക്ഷ്മീ!’ ഇത്യാദി സുഭാഷിതങ്ങളെ അദ്ദേഹത്തിന്റെ ജീവിതം ഉദാഹരിക്കുന്നു.
സുബ്രഹ്മണ്യൻപോറ്റി പത്രാധിപർ രാമകൃഷ്ണപിള്ളയുടെ ആപ്തമിത്രമായിരുന്നു. അക്കാലത്തുപോലും ജാതിക്കുറുമ്പു് അദ്ദേഹത്തിനെ തീണ്ടിയിരുന്നില്ല. മാമൂലുകളേയും അദ്ദേഹം വകവയ്ക്കാറില്ലായിരുന്നു. തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിനു് അഭിമാനം പുലർത്തത്തക്കവണ്ണം ചിരകാലം ജീവിച്ചശേഷം അദ്ദേഹം പെൻഷൻപറ്റി. വാർദ്ധക്യദശയിലും അരോഗദൃഢഗാത്രനായിത്തന്നെ ജീവിക്കുന്നു. അദ്ദേഹത്തിന്റെ ഒരു ‘വിലാപ’മായിരുന്നു ഭാഷയിൽ ആദ്യമായുണ്ടായ യഥാർത്ഥ വിലാപകാവ്യം. കൈരളിയെ നവയുഗത്തിലേക്കു തിരിച്ചു വിട്ടതു് അദ്ദേഹത്തിന്റെ കവിതകളായിരുന്നു എന്നുള്ള പരമാർത്ഥം പലരും വിസ്മരിച്ചുകളഞ്ഞിരിക്കുന്നു.
ആദ്യകാലങ്ങളിലെല്ലാം അദ്ദേഹം ഭാഷാപോഷിണി, കേരളചിന്താമണി മുതലായ പലേ മാസികകൾക്കും ലേഖനസഹായം ചെയ്തിട്ടുണ്ടു്. ഭാഷാപോഷിണിസഭകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. ആദ്രാവതാരം, സൗരഭനും രാഷ്ട്രനും അദ്ദേഹത്തിന്റെ പദ്യകൃതികളാകുന്നു. ദുർഗ്ഗേശനന്ദിനി, താലപുഷ്കരണി എന്നീ കൃതികൾ തർജ്ജിമകൾ വഴിക്കാണു് അദ്ദേഹത്തിന്റെ പ്രശസ്തി ഇപ്പോൾ നിലനില്ക്കുന്നതു്.
21.33 പുത്തേഴത്തു രാമൻമേനോൻ
ഞാൻ എറണാകുളം കാളേജിൽ സീനിയർ എഫ്. ഏ. ക്ലാസിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം ജുനിയർ ക്ലാസിൽ വന്നുചേർന്നു. അന്നൊക്കെ തിരുവിതാംകൂറിൽ നിന്നു വരുന്നവർക്കാണു് മലയാളഭാഷയോടു കൂടുതൽ പ്രതിപത്തി എന്നോ അതിൽ കൂടുതൽ സാമർത്ഥ്യമെന്നോ ഒരു ധാരണ അവിടത്തെ വിദ്യാർത്ഥികളുടെ ഇടയിൽ പ്രചരിച്ചിരുന്നു. മലയാള സമാജത്തിന്റെ സിക്രട്ടറിസ്ഥാനം എപ്പോഴും തിരുവിതാംകൂറുകാരനായിരിക്കും. അങ്ങനെയുള്ള തെറ്റിദ്ധാരണയുടെ ഫലമായിട്ടാണു് ഞാൻ രണ്ടു പ്രാവശ്യം പ്രസ്തുത സമാജത്തിനു് അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതും. പുത്തേഴം വന്നുചേർന്നതിനോടു് കാറ്റു തിരിഞ്ഞടിച്ചു. നല്ല കവിതാവാസന; അതിൽകവിഞ്ഞ വാഗ്മിത-‘കൊച്ചി, കൊച്ചിക്കു്’ എന്നുള്ള മനഃസ്ഥിതി–വേണ്ട ഉശിർപ്പു് ഇതായിരുന്നു അന്നത്തെ പുത്തേഴം. അചിരേണ ഈ കൃശഗാത്രൻ ഞങ്ങളുടെ കാളേജിലെ ‘സുരേന്ദ്രബാനർജി’ യായിത്തീർന്നു! ബംഗാൾ വിഭജനത്തെത്തുടർന്നുണ്ടായ പ്രക്ഷോഭണങ്ങളുടെ കാലമായിരുന്നു അതു്. ഇത്തരം പ്രക്ഷോഭണങ്ങൾ വിദ്യാർത്ഥികളേയാണു് ആദ്യമായി ബാധിക്കുന്നതെന്നു് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. പുത്തേഴത്തിന്റെ പ്രസംഗങ്ങളെല്ലാം ദേശാഭിമാനികളെ പുളകംകൊള്ളിക്കത്തക്കവയായിരുന്നു. അങ്ങനെ അദ്ദേഹം ഞങ്ങളുടെ ഒക്കെ കണ്ണിലുണ്ണിയായി.
കവിത എഴുത്തു് അന്നു പ്രയാസമുള്ള കാര്യമായിരുന്നില്ല. കവിതാവാസനയും എനിക്കും തമ്മിൽ സാപത്ന്യഭാവമാണെന്നിരുന്നിട്ടും, ഞാനും ഇരുന്നൂറോളം ശ്ലോകങ്ങൽ പ്രാസറെഗുലേഷൻ ലംഘിക്കാതെ അക്കാലത്തു രചിച്ചിരുന്നു. തെക്കരെ സംബന്ധിച്ചിടത്തോളം വലിയകോയിത്തമ്പുരാനായിരുന്നു മാതൃക; വടക്കർക്കു കുഞ്ഞിക്കുട്ടൻ തമ്പുരാനും. തെക്കർക്കു സംസ്കൃതം കൂടിയേ തീരു; വടക്കർക്കു വിഭക്ത്യന്തങ്ങളായ സംസ്കൃതപദങ്ങൾ വർജ്ജ്യമാണു്. ഇങ്ങിനെ ഒരു ചേരിപിരിയലും അന്നു കാളേജിൽ നടന്നു. പുത്തേഴം അന്നേ കവിതകൾ എഴുതി മാസികകളിൽ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. കാലം അങ്ങനെ കഴിഞ്ഞു. അദ്ദേഹം ബി. ഏ. യ്ക്കും പിന്നീടു ബി. എൽ. നും പാസ്സായി വക്കീൽപണിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കവിതകൾ അധികം കാണാതെയായി. ഗദ്യലേഖനങ്ങളും തർജ്ജമകളും ഞാൻ ഔൽസുക്യപൂർവം വായിച്ചുകൊണ്ടിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അദ്ദേഹം സരസനായ ഒരു ഗദ്യകൃത്തായി. സരസനെന്നു പറഞ്ഞാൽ പോരാ—അതിസരസൻ. എല്ലാ ലേഖനങ്ങളും ഫലിതമയമായിരിക്കും മംഗളോദയത്തിലും മറ്റും കപടനാമധേയത്തിൽ പ്രസിദ്ധീകരിച്ചുവന്ന ഫലിതലേഖനങ്ങൾ എന്നെ അത്യന്തം രസിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടു് കോട്ടയ്ക്കൽ പരിഷൽസമ്മേളനക്കാലത്താണു് ഞങ്ങൾ തമ്മിൽ കണ്ടതു്. തിരിച്ചു വരുമ്പോൾ ഞങ്ങൾ രണ്ടാളും ഒരേ കമ്പാർട്ടുമെന്റിലായിരുന്നു. അദ്ദേഹം അന്നു് തൃശൂരിൽ പ്രാക്ടീസ് ചെയ്കയായിരുന്നു. ഞാനും തൃശൂരിൽ ഇറങ്ങി, ഒരാഴ്ചയോളം മിസ്റ്റർ ഗോവിന്ദമേനോന്റെ കൂടെ താമസിച്ചു. അതിനിടയ്ക്കു് അദ്ദേഹത്തിനെ സന്ദർശിക്കയുമുണ്ടായി.
ഈ. വി.–യുടെ പ്രസംഗങ്ങൾപോലെ പുത്തേഴത്തിന്റെ പ്രസംഗങ്ങളും ഫലിതമയമായിരിക്കും.
ദീർഘകാലത്തെ പ്രാക്ടീസിനുശേഷം പുത്തേഴം കൊച്ചീ സർവ്വീസിൽ ഒരു ഉയർന്ന ഉദ്യോഗത്തിൽ (കൊട്ടാരം സർവ്വാധികാര്യക്കാർ) പ്രവേശിച്ചു.
അദ്ദേഹത്തിന്റെ കവിതകളെല്ലാം അന്നത്തെ രുചിക്കു മാത്രം പറ്റിയവയാണു്. ഇപ്പോൾ ആരെങ്കിലും വായിക്കാറുണ്ടോ എന്നു് അറിവില്ല. എന്നാൽ ഗദ്യകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ യശസ്സു് എന്നെന്നേയ്ക്കും നിലനില്ക്കും. അദ്ദേഹത്തിന്റെ കൃതികൾ ചവറ്റുകുട്ട, ചതുരദ്ധ്യായി, ദാമോദരൻനായരുടെ ഡയറി, ടാഗോർ കഥകൾ രണ്ടുഭാഗങ്ങൾ, ടാഗോർ കണ്ട ഇന്ത്യാ, ലജപതിറായി, വിദ്യുജ്ജിഹ്വന്റെ വിളയാട്ടം, ഷേക്‍സ്പീയർ, ശക്തൻതമ്പുരാൻ, പരിത്യക്ത, ഹരിണാക്ഷി, എണ്ണക്കുടം ഇവയാകുന്നു.
പദ്യത്തിന്റെ മാതൃക കാണിപ്പാനായി ചിലതു് ഇവിടെ ഉദ്ധരിക്കാം.
‘നിശയുടെ വിലവിറ്റു നോറ്റു’ നിദ്രാ-
വശഗതരാക്കിയ മൂഢരാണു മർത്ത്യർ
കൃശമിവരുടെ ബുദ്ധി,യോർത്തുകണ്ടാൽ
കുശമതിമാരിവരെന്നുരച്ചിടാമോ?
ദിനമണിമറയുംവരെപ്പണിപ്പെ-
ട്ടനവധിജോലിനടത്തുമീമഹാന്മാർ
ഇനനുദയഗിരിക്കടുത്തിടുമ്പോൾ
വനഭൂവി ഞങ്ങളൊളിച്ചിടുന്നതില്ലേ?ഒരു കൂമയുടെ മനോരാജ്യം
പനിനീരിനിരിപ്പൂ, രക്തവർണ്ണം
പനിനീരിന്റെ തണുപ്പു, നല്ലഗന്ധം
വനിതാധരമോടി,യീവിധത്തിൽ
പനിനീർപ്പൂവു ജയിച്ചിടുന്നു പാരിൽ.
നരവീരമഹാരഥർക്കു മോദ-
ത്തിരമാലക്കളി കാട്ടിടുന്ന പൂവേ!
പരമേഷ്ടിപടച്ചപൂക്കളിൽ നീ
പരമത്യത്ഭുതഭംഗി ചേർന്നതല്ലോ. (പനിനീർപുഷ്പം)
അധികരുചികലർന്നു പശ്ചിമാംഭോ-
നിധിയുടെ വക്കതിലെന്തുകണ്ടിടുന്നൂ?
വിധിയുടെ കനകഗ്ഗുളോപ്പുതാനോ
നിധിജലധിക്കടിവിട്ടുയർന്നതാമോ?
നിരുപമഗുണവാൻ സുരാധിപന്നു-
ള്ളരുണവിമാനമുദാരഭാവമോടേ
വരുണനു സുരനാടണഞ്ഞിടാനായ്-
ക്കരുണയൊടിഷ്ടനയച്ചിടുന്നതാണോ? (സൂര്യാസ്തമനം എറണാകുളം)
21.34 മേലങ്ങത്തു് അച്യുതമേനോൻ
ഞാൻ എറണാകുളം കാളേജിൽ പഠിക്കുന്ന കാലത്താണു് ഇദ്ദേഹത്തിന്റെ പരിചയം സമ്പാദിച്ചതു്. അന്നു് അദ്ദേഹം അതിനോടു ബന്ധിച്ചുണ്ടായിരുന്ന ഹൈസ്കൂളിൻ ജൂനിയർ മുൻഷിയായിരുന്നു. മിസ്റ്റർ കറുപ്പനായിരുന്നു സീനിയർ മുൻഷി. അന്നേ അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നു. വഞ്ചിരാജീയം അദ്ദേഹത്തിന്റെ കൃതിയാണു്. ഖണ്ഡകവനങ്ങളിൽ നിന്നു് ചിലതിനെ ഉദ്ധരിക്കാം.
മാറ്റേറും മൃദുമാലതീലതയിലും മാനത്തെഴും ഗംഗയോ-
ടേറ്റേറ്റിപ്പൊരുതുന്ന പൊയ്കകളിലും പൊൽത്താമരത്താരിലും
ബീറ്റേവം പതിവായ്ക്കഴിച്ചു കലിതാനന്ദം വരുന്നോരിളം-
കാറ്റേ നിൻകളികാണുവോർക്കു കരളും കണ്ണും കുളിർക്കുന്നുതേ.
തോരാതുള്ളൊരു തൂമരന്ദമൊഴുകും തുണ്ഡങ്ങൾ തമ്മിൽ കടി-
ച്ചാരാലങ്ങിനെ പക്ഷിജോടികളിലലം മാധുര്യഗീതങ്ങളാൽ
വാരാളുന്ന ഭവൽഗുണങ്ങളഖിലം വാഴ്ത്തുന്ന കേട്ടോ കരൾ-
ത്താരാളും തരുതല്ലജങ്ങൾ തലയിട്ടാട്ടുന്നു തോട്ടങ്ങളിൽ.ഇളംകാറ്റു്
ഇന്നപ്പൂമകനുടെ സൃഷ്ടിയിങ്കൽ വച്ചി-
ട്ടെന്നെപ്പോലൊരുസുകുമാരനാരു പാരിൽ
എന്നല്പം കരുതി രതിപ്രിയന്നുതുല്യം
കൊന്നപ്പൂ കുതുകമൊടുല്ലസിച്ചിടുന്നൂ.
കാണുമ്പോൾ കരൾമലർകക്കുമാറുഭാസ്സാം
ഞാണുമ്മൽ തൊഴിമറിയുന്ന പുഷ്പമേ നീ
ചേണുറ്റത്തരുവിലെഴുന്നു, പച്ചരത്ന-
ത്തൂണുമ്മേലവിൽമാത്ര തൂക്കിയോണം.കൊന്നപ്പൂവു്
ശ്രീമാനായ്പകലുൾപ്രമോദമരുളിസ്സൂര്യൻ സമുദ്രാന്തര-
പ്രേമാൽ പോയ്മറയുന്ന കണ്ടുവലയും കോകങ്ങളെപ്പോലവേ
സീമാതീതകലാഗുണത്തൊടു കൊളത്തേരിൽ പ്രകാശിക്കുമി-
ദ്ധീരൻ ശങ്കരമേനവന്റെ വിരഹാൽ മാഴ്കുന്നു നാമേവരും
ഏറ്റംകൊണ്ടു മദിച്ചമോദതടിനീതീരം വരണ്ടുമഹ-
സ്സേറ്റം മൂടൽപിടിച്ചു മങ്ങിയമതിക്കൊത്തുമതിസ്തോമവും
മാറ്റമ്പാടുമുഖപ്രഭയ്ക്കു കുറവായിന്നീമഹാത്മാവുതൻ
മാറ്റംകൊണ്ടെറണാകുളം വിജനമായ്ത്തന്നേ ചമഞ്ഞൂതുലോം.ഒരു വേർപാടു്
21.35 പി. കെ. നാരായണൻ നമ്പീശൻ
കേട്ടില്ലയോ കമനി കാഴ്ച തുടങ്ങിയെന്നായ്
വീട്ടിന്നകത്തു വെറുതേ മരുവുന്നതെന്തേ?
നാട്ടിൽ പരിഷ്കൃതി പരത്തുവതിന്നു മാർഗ്ഗം
കാട്ടിത്തരുന്നു കരുണാനിധി മാടഭൂപൻ.
മൂന്നാമതാണിതു കുറച്ചുമിതിങ്കലുള്ള-
മൂന്നാത്തതെന്തു ഭവതിക്കു രുചിപ്പതില്ലേ?
ഞാന്നാളെയും സുമുഖിപോകുവതൊന്നുനോക്കാൻ
തോന്നാത്ത നിന്റെ മിഴി മാന്മിഴി നിഷ്ഫലംതാൻ.തൃശ്ശൂർ പ്രദർശനം
21.36 ചങ്ങരങ്കോത കൃഷ്ണൻകർത്താവു്
മാതൃകയായി ഒരു ഐതിഹ്യം എന്ന കൃതിയിൽ ചില ഭാഗം ഉദ്ധരിക്കുന്നു.
പുരാരി കാരുണ്യവിലാസപേശലം
പുരാന്തരം കാപ്പൊരു കുന്നലാധിപൻ
നാടുവാണിരുന്ന കാലത്തു്, ഒരു ദിവസം
നിരാകുലശ്രീ നിതരാം കളിക്കുമാ-
സ്സ്വരാജ്യമൊന്നങ്ങിനെ ചുറ്റിനോക്കുവാൻ
മന്ത്രിയോടുകൂടി പുറപ്പെടുന്നു. തദവസരത്തിൽ,
സ്വരക്ഷിതാവിൻതലമേൽ തദാ സുമോ-
ല്ക്കരം ചൊരിഞ്ഞും തളിരാലെവീശിയും
നിരത്തിലെശ്ശാഖികൾ ശാരികോക്തിയാ-
ലുരച്ചു നൽസ്വാഗതമസ്ഫുടാക്ഷരം.
സ്ഫുരിച്ചരാഗാലപരിഷ്കൃതങ്ങളാ-
യിരിക്കുമുൾനാടുകളെ ക്ഷമാവരൻ
ശരിക്കുനോക്കുന്നതിനായണഞ്ഞിത-
ന്നെരിഞ്ഞ സൂര്യന്നിടഭേദമെങ്ങുവാൻ
അലക്തകശ്രീയണിനാളികേരസൽ-
ഫലങ്ങളേന്തിക്കുലവാഴ തിങ്ങിയും
സ്ഥലങ്ങളെല്ലാം നൃപനെത്തുമെന്നറി-
ഞ്ഞലംകരിച്ചാവിധമുല്ലസിച്ചുതേ.
അങ്ങനെ ഉൾനാടുകളിൽ സഞ്ചരിക്കവേ, ഗ്രാമപ്രദേശങ്ങളുടെ അവ്യാജ മനോഹരത രാജാവിനെ ആകർഷിക്കുന്നു. പ്രകൃതിവിലാസങ്ങൾ, ഓരോന്നു കണ്ടുകൊണ്ടു് അദ്ദേഹം പോകവേ, ഒരു കാഴ്ച കണ്ടു. ‘തിരിച്ചുമുഗ്രം പുരികം ചുളിച്ചു’ മന്ത്രിയോടു ചോദിക്കുന്നു:
ശിരസ്സുകൊണ്ടിന്ധനഭാരമേറ്റുകൈ-
വിരൽക്കൊടുംകത്തിരകൊണ്ടു ഗുഹ്യവും
പരംപിടിച്ചങ്ങിനെ നിന്നു മൂത്രമി-
ത്തരത്തിൽ വീഴ്ത്തുന്നിവനേതു കശ്മലൻ?
അറയ്ക്കുമാറീക്രിയചെയ്കിലും മുഖേ
മുറയ്ക്കുകാണുന്നു മഹസ്സനോപമം
വിരച്ചുരസ്സോടുരസുന്നു പൂണുനൂ-
ലുറച്ചുചൊല്ലാമൊരു വിപ്രനെന്നെടോ.
അതുകേട്ടിട്ടു മന്ത്രി ഉണർത്തിക്കുന്നു: “ഈ കൃത്യം അന്തണാർഹമല്ലാത്തതു നിന്ദ്യവും തന്നെ. എന്നാൽ അയാൾ ശിക്ഷ്യനല്ല.
“ക്ഷിതിക്കുനാഥൻ തിരുമേനിതന്നെയി-
ന്നിതിന്നുമൂലം ദൃഢമെന്നു മന്മതം”
രാജാവു് അതു് തന്റെ തെറ്റല്ലെന്നു ഉറപ്പായി പറഞ്ഞപ്പോൾ, വേണമെങ്കിൽ താൻ ക്രമേണ ബോദ്ധ്യപ്പെടുത്തിക്കൊടുക്കാമെന്നും അതിനു് തന്നെ അനുവദിക്കണമെന്നും മന്ത്രി അപേക്ഷിക്കയും, രാജാവു് ആ അപേക്ഷ സ്വീകരിക്കയും ചെയ്യുന്നു. പിന്നെയും അവർ മുന്നോട്ടു നടന്നു നടന്നു് ഒരു വയലിൽച്ചെന്നു വിശ്രമിച്ചശേഷം നഗരിയിലേയ്ക്കു മടങ്ങുന്നു.
അനേകനാളങ്ങു കഴിഞ്ഞശേഷമാ-
ർജ്ജനേശിതാവും നയമാർന്ന മന്ത്രിയും
ദിനേശനുച്ചസ്ഥിതനായവാറു സ-
ജ്ജനേഢ്യയാകും പുഴപുക്കിതേകദാ.
നുരപ്പുളപ്പുഞ്ചിരിയും നറുമ്മണം
പുരണ്ട പുഷ്പങ്ങളണിഞ്ഞവേണിയും
സ്ഫുരത്സരോജാനനവും കലർന്നൊരാ-
ത്തരംഗിണീമാല കവർന്നു തന്മനം
ഈ കാഴ്ചകൾ കണ്ടുംകൊണ്ടു് രാജാവു് ‘വിശേഷമായ് പടുത്തൊരാറ്റിൻകര പറ്റി’ ലാത്തുന്നു. പുഴവക്കിൽ ഇരുന്നുകൊണ്ടു് വിപ്രന്മാർ മുഴക്കിയ ‘മംഗളവേദനി:സ്വനം’ രാജാവിനെ ആനന്ദിപ്പിക്കുന്നു. അവിടെ പൊരിവെയിലത്തു് ഇരുന്നു ഒരു ബ്രാഹ്മണൻ ജപിക്കുന്നതു നോക്കി അദ്ദേഹം പറയുന്നു:
ഒരത്ഭുതം കാണുക മന്ത്രിവര്യ ഭൂ-
സുരന്നു സൂര്യാംശു മറച്ചൊരംശുകം
പരന്ന മേലാപ്പു, കണക്കു നിൽപ്പു നി-
ർഭരം തപശ്ശക്തിയിതൊന്നു താനെടോ.
അതുകേട്ടു് മന്ത്രി:
“ജിതേന്ദ്രിയബ്രാഹ്മണശക്തിയല്ല, സ-
ന്മതേ! ഭവദ്ധർമ്മവിലാസശക്തിയാം”
എന്നു പറഞ്ഞതു് രാജാവിനു് മനസ്സിലാകുന്നില്ല. അദ്ദേഹം പറയുന്നു:
പുരാ മഹാകുത്സിതവൃത്തിയായിടും
ധരാസുരങ്കൽ പ്രകടിച്ച കുറ്റവും
നിരാകുലം നമ്മളിലാക്കിവച്ചുര-
ച്ചൊരാനിലയ്ക്കിന്നിതുമർത്ഥശൂന്യമാം.
അതു കേട്ടിട്ടു മന്ത്രി:
സ്വരാജ്യമൊക്കുംപടി കാത്തു സോമനിൽ
പരാഭവം ചേർത്ത യശസ്സെഴും പ്രഭോ
പുരാ ഭവാൻ കണ്ട സുനിന്ദ്യവൃത്തിയാം
ധരാസുരൻതാനിവനഗ്ര്യകാന്തിമാൻ.
പരോപകാരോൽസുകമാം ഭവദ്ധനോ-
ല്ക്കരോദയത്താൽ ദ്വിജനിന്ദ്യവൃത്തിയും
നരോത്തമപ്രൗഢ! മുടിഞ്ഞിതാശു ഭാ-
സ്കരോദയത്താലിരുളെന്നപോലെ.
അനർഹകൃത്യത്തിനു തള്ളിവിട്ടൊരാ-
ക്കനത്തദാരിദ്ര്യമൊഴിഞ്ഞുപോകയാൽ
ജനപ്രഭോ വൻപുകൾവിട്ടു തീകണ-
ക്കനർഘതേജോമയനായ് മഹീസുരൻ.
അതിനാൽ,
ജനതതിയുടെ നന്മതിന്മയെല്ലാം
തനതരചസ്ഥിതിയെ പ്രമാണമാക്കി
അനവരതമിയന്നിടുന്നു ലോകാ-
വനപടുവായരുളുന്ന തമ്പുരാനേ.
21.37 ഒറവങ്കര ചെറിയ ശങ്കരൻനമ്പൂതിരി
പശുപാലകേശപരമെന്റെ സോദരൻ
ശിശുവാകുമെന്നെയതിദുഷ്ടമാനസൻ
ശിശുപാലനേകുവതിനായുറച്ചു നൽ-
പ്പശുവിന്റെ രക്ഷ പറയൻ ഭരിക്കുമോ?
ഉലയാതുയർന്ന നിജ കൈക്കരുത്തിനാൽ
കലഹിപ്പതിന്നു ശിശുപാലകാദികൾ
നിലവിട്ടു വന്നിഹ വലിഞ്ഞുകേറിയാൽ
തലതട്ടിനീയിഹ തുലച്ചയയ്ക്കണം.രുഗ്മിണീസ്വയംവരം
21.38 പാട്ടത്തിൽ പത്മനാഭമേനോൻ
ശിവ ഭവൽച്ചരണാംബുജസേവയിൽ
ധ്രുവമിവന്നതിനിഷ്ഠ ഭവിക്കണേ
ഭുവനമോഹനമാം തവ സല്ക്കഥാ-
വിവരണേ വരണേ ബഹുപാടവം.
ശമനമർദ്ദന നിൻകഴലൊത്തെഴും
വിമലബാലനഖേന്ദു നിരന്തരം
മമ മനസ്സിലുദിച്ചതിശോഭയോ-
ടമരണം മരണംവരെയും വിഭോ. (ശിവസ്തവം)
ദ്യുതിയെഴുമിനനസ്തമിച്ചശേഷം
പുതിയതമസ്സൊടണഞ്ഞ രാത്രിയിങ്കൽ
അതിശയമിതു കാണ്മതെന്തു വാനിൽ
പ്രതിനിമിഷം വളരുന്ന ശോഭയോടേ.
അരുണനുമരണം ഭവിച്ചമൂലം
വരുമിരുളെന്നു ധരിച്ചു ഭൂതനാഥൻ
സുരുചിരരജതപ്രക്ഌപ്തദീപം
പുരുകൃപ പൂണ്ടു കൊളുത്തിവെച്ചതാണോ? (ചന്ദ്രൻ)
21.39 പരിയാടത്തു ഗോപാലമേനോൻ
‘ഭക്തപ്രലാപ’ത്തിലെ എല്ലാ പദ്യങ്ങളും നന്നായിട്ടുണ്ടു്. രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കാം.
ആരും കേട്ടാൽ പൊറുക്കില്ലതുവിധമപരാ-
ധങ്ങളെച്ചൊല്ലിയിന്നാ-
നേരും മര്യാദയും കെട്ടവർ പടഹമടി-
ച്ചാർത്തു കൂത്താടിടുന്നൂ
ഓരുന്നേരത്തെനിക്കുണ്ടഴലതിലഖിലാ-
ലംബയാമംബയല്ലാ-
താരും ചോദിക്കുവാനില്ലവരൊടു പകരം
പർവ്വതപ്പൈതലാളേ!
ഓരോരോചിന്തകൊണ്ടെന്നകതളിരുരുകിക്കാഞ്ഞുകത്തിക്കരിഞ്ഞ-
ന്നാരോഗ്യം തീരെ മങ്ങിത്തനുവിതു വളരെ പ്രാകൃതപ്രായമായീ
ആരോടാണിന്നിതെല്ലാം പറയുവതവിടുന്നെന്നിയേ മറ്റൊരാളി-
ല്ലീരോഗത്തെക്കെടുപ്പാൻവിഷയവിഷഭിഷക്കിന്റെ ഭൈഷജ്യവിത്തേ.
21.40 മരുതൂർ കരുണാകരമേനോൻ
ആനന്ദമാർക്കുമരുളുന്നതിസൗകുമാര്യ
ശ്രീനർത്തനത്തിനൊരുമംഗലരംഗഭൂവേ
സുനങ്ങൾതൻതിലകമേ, ഭവദീയമാമ-
ന്യൂനപ്രഭാവമിവനെങ്ങനെ വാഴ്ത്തിടേണ്ടു
മൊട്ടായിരുന്ന നില നീ സുമമേ ക്രമേണ
വിട്ടാകവേ വിശദമായി വിരിഞ്ഞുണർന്നു
ഒട്ടാകെ നിന്നുടലിനെസ്സദനുഗ്രഹത്തി-
ന്മട്ടായതന്ദ്രമൊരുകാന്തി തലോടിടുന്നു.
ആ മാന്യഗന്ധഗുണമാസരസാസവത്തി-
ന്നാമാധുരീമഹിമയാമൃദുസുന്ദരത്വം
സാമാന്യമല്ല ഗുണമിന്നിവ പൂക്കൾതന്നിൽ
പ്രാമാണ്യമിങ്ങിനെ നിനക്കു ഭവിച്ചു ഭാഗ്യാൽ.ഒരു പുഷ്പം
മനതളിരിതതീവചിന്താകദംബം കലർന്നമ്പരന്നീടുമാ-
റാശു തീരാത്ത സംസാരവാരാകരത്തിൽ കിടന്നെത്രനാ-
ളത്തലോടത്ര വാഴേണ്ടു, കാർകൊണ്ടൽപോലന്ധകാരം
കരന്നംബ! കാണേണ്ടതേതാണ്ടുകാണാതെതൽപുരം
കല്പദ്രുമോൽഫുല്ലപുഷ്പാടവീസ്വർവ്വധൂടീജനാസേ-
വ്യപാദദ്വയേ! ദേവി! കാരുണ്യസമ്പൂർണ്ണമാകും കടക്ക-
ണ്ണിടയ്ക്കൊന്നിടാഞ്ഞാലെനിക്കെന്തൊരാധാരമാണി-
ജ്ജഗത്തിങ്കലാധാരമാറുംകടന്നപ്പുറത്താളുമീശ-
പ്രിയേ ഗൗരി, സച്ചിന്മയേ—ഇത്യാദിദേവീദണ്ഡകം
സ്ത്രീതന്മനസ്സു ലഘുവാം തളിർകൊണ്ടു തീർത്ത
കൈതന്നെയാപ്പുരുഷഹൃത്തു ചമച്ചു കല്ലാൽ
ആതങ്കമെന്തിതിലുമപ്പുറമിന്നുപക്ഷ-
പാതം വിധിക്കുമധികം രമണീയമെന്നോ?
സല്ലാപകേളിയിൽ മയങ്ങിയൊരോമനപ്പൊ-
ന്നല്ലാരൊടൊത്തു മരുവുന്നളവിപ്രകാരം
വല്ലായ്മ ഞാൻ പറവതെൻദയിരുന്നുശാപ-
മല്ലാതെയായ് പരിണമിക്കണമെന്നു മോഹം.
… … …
കാലം കുറച്ചു വര! നിന്നുടെ ഭാഗ്യദോഷം
മൂലം ഭവാനഹഹ! മദ്ദയിതത്വമാർന്നു
മാലപ്പൊഴങ്ങയി സഹിച്ചതറിഞ്ഞിടാത-
ക്കാലത്തെ മുത്തൊടു കഴിച്ചതബദ്ധമായോ?
… … …
ശ്രീമൽഗുണാകര പൊടുന്നനവേ മദീയ
നാമം ഭവാനുടയ നാവിലുദിച്ചുപോയാൽ
ക്ഷേമം കലർന്ന തവ നിർമ്മലകർമ്മഗോഷ്ഠീ-
സാമഗ്രിഭൂഷണമതൊന്നുമറച്ചിടേണം.
എന്നാര്യനാഥ! മമ യൗവനപാവനശ്രീ
നന്നായുണർന്നു കണികണ്ടതു നിന്നെയല്ലോ
ഇന്നാകയാലതിനു നന്മവരേണമിപ്പോ-
ഴെന്നാൽ വരാഞ്ഞതിവൾതന്നുടെ കർമ്മദോഷം.
… … …
നിന്നേ നിനച്ചു ദിവസംപ്രതി വാടി വാഴു-
മെന്നെക്കണക്കു തവ കാന്തയുമേ നിതാന്തം
ഇന്നേവമുള്ളഴലുകൾക്കിരയായിടാതെ
തന്നേ വരേണമതിനായ് കൃപചെയ്യണം നീഉപേക്ഷിതയായ ഒരു സ്ത്രീ
21.41 ചെറുവറ്റ ഗോവിന്ദൻ നമ്പൂരി
പേരാളും പോലഭൂപാനിയകൃതസുകൃതാംഭോധി സംഭൂതനായു-
ള്ളീരാജശ്രേഷ്ഠനിപ്പോളഖിലകലകളോടൊത്തതൻ ഗോവിലാസാൽ
ആരാൽവന്നിങ്ങുദിച്ചോരളവിലിഹ പരന്നുള്ള ഘോരാന്ധകാരം
തീരാറായത്രയല്ലിക്കുവലയമഖിലം മോദമാർന്നുല്ലസിച്ചു.
പുള്ളിക്കുട്ടിമൃഗാക്ഷികൾക്കു തിലകപ്പൊട്ടുള്ള തമ്പാട്ടികൾ-
ക്കുള്ളിൽക്കട്ടികലർന്നു മോദമൊടുമീഭൂപൻ നടത്തിച്ചതാം
പള്ളിക്കെട്ടിലിയന്നഘോഷമുരചെയ്വാനമ്മുരാരാതിതൻ-
പള്ളിക്കട്ടിലിലിട്ട മെത്തനിരുപിച്ചെന്നാലുമിന്നാവതോ?പള്ളിക്കെട്ടുവർണ്ണന
21.42 കുന്നത്തു ജനാർദ്ദനമേനോൻ
കണ്ണൻ ജനാർദ്ദനൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ സാഹിത്യ സവ്യസാചി 1060-ൽ പാലക്കാട്ടു തേനാഴി വടശ്ശേരി കണ്ണൻ മേനോന്റേയും കുന്നത്തു കുഞ്ഞിയമ്മയുടേയും പുത്രനായി ജനിച്ചു. നിലത്തെഴുത്തും പ്രാഥമിക വിദ്യാഭ്യാസവും കഴിഞ്ഞു് അദ്ദേഹം ഇംഗ്ലീഷ് ഹൈസ്കൂളിൽ ചേർന്നു. എന്നാൽ മെട്രിക്കുലേഷൻ പരീക്ഷയിൽ ചേരുംമുമ്പു് പഠിത്തം വിട്ടു. പിന്നീടു് വീട്ടിലിരുന്നുതന്നെ സംസ്കൃതവും തമിഴും ശ്രദ്ധാപൂർവം പഠിച്ചു. അനന്തരം ഒരു ദേശാടനം നടത്തിയ ശേഷം കൊച്ചീ സർക്കാർ സർവീസിൽ പ്രവേശിച്ചു; പക്ഷേ അതിൽ അദ്ദേഹം അധികകാലം ഇരുന്നില്ല.
കേരളചിന്താമണിയുടേയും സുദർശനത്തിന്റേയും അധിപരായി കുറേക്കാലം ഇരുന്ന ശേഷം 1094-ൽ തിരുവനന്തപുരത്തുനിന്നും പുറപ്പെട്ടിരുന്ന “സമദർശി”യുടെ പത്രാധിപത്യം കൈയ്യേറ്റു. 1103-ൽ അദ്ദേഹം “സ്വരാട്ടു്” എന്ന പത്രത്തോടുബന്ധപ്പെട്ടു. 1105-നു ശേഷം തൃശൂരിൽനിന്നും പുറപ്പെടുന്ന ഗോമതിയുടെ പത്രാധിപരായും തദനന്തരം എറണാകുളത്തു നിന്നു പുറപ്പെടുന്ന ദീപത്തിന്റേയും, 1120-ൽ തിരുവനന്തപുരത്തുനിന്നും നടത്തപ്പെട്ടിരുന്ന ധർമ്മദേശത്തിന്റേയും പത്രാധിപത്യം വഹിച്ചു. ധർമ്മദേശംവിട്ടു നാട്ടിലേക്കു പോയ ജനാർദ്ദനൻ രോഗശയ്യാവലംബിയായിത്തീർന്നു. പ്രമേഹം ആയിരുന്നു രോഗം. എഴുപതാം വയസ്സിൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
ഒരു പദ്യകാരനായിട്ടല്ല സാധാരണ അറിയപ്പെടുന്നതു്. അദ്ദേഹം യൗവ്വനദശയിലേ പത്രപ്രവർത്തനത്തിലേർപ്പെട്ടു. വടക്കും തെക്കുമുള്ള പല പത്രങ്ങൾക്കു് അദ്ദേഹം പത്രാധിപത്യം വഹിച്ചിട്ടുണ്ടു്. ധാരാളം മുറുക്കാനും എന്തെങ്കിലും നല്ല പാനീയവും അടുത്തുണ്ടെങ്കിൽ രാപകലില്ലാതെ ഇരുകൈകൾകൊണ്ടും എഴുതും. അദ്ദേഹം മറ്റൊരു പോത്തൻ ജോസഫാണു്. പക്ഷമൊന്നുമില്ല. താൻ ആധിപത്യം വഹിക്കുന്ന പത്രം ഏതാണോ അതിന്റെ നയത്തെ പാലിച്ചുകൊള്ളും. പ്രാസവഴക്കുകാലത്തു് അദ്ദേഹം ഏ. ആർ. പക്ഷക്കാരനായിരുന്നു. അദ്ദേഹം എഴുതിയിട്ടുള്ള പ്രധാന ഗ്രന്ഥങ്ങളുടെ പേരുമാത്രമേ ഇവിടെ പറവാൻ തരമുള്ളു.
ജീവചരിത്രങ്ങൾ: വി. സി. ബാലകൃഷ്ണപ്പണിക്കർ, അരവിന്ദയോഗി, സിദ്ധാർത്ഥൻ, ശ്രീയേശു.
പൗരാണിക ഗ്രന്ഥങ്ങൾ: കുചേലൻ, ദശരഥൻ, നളോപാഖ്യാനം, പുരാവൃത്തം രണ്ടു ഭാഗങ്ങൾ, പുരാണനായകന്മാർ രണ്ടുഭാഗം, പുരാണ നായികകൾ രണ്ടു ഭാഗം, ഭാരതം ഗദ്യവിവർത്തനം അഞ്ചുഭാഗങ്ങൾ, മാരുതി, രാമാരാമം, രാവണപക്ഷം, ശ്രീമൂല രാമായണം, സീതാവൃത്തം, സൗമിത്രി.
ചെറുകഥകൾ, നോവലുകൾ, സംഗ്രഹങ്ങൾ: ആശാഭംഗം, കഥാരാമം, കള്ളന്റെ കള്ളൻ, കഥാനന്ദിനി, കന്ദനന്ദിനി, ഗുപ്തലക്ഷ്മി, ചിത്രശാല, താലപുഷ്കരം, തിലോത്തമ, നവകുമാരൻ, പഞ്ചശിഖ, പ്രതിക്രിയ, മൈസൂർപുലി, രോഹിണി, ലേഖാവതി, വാസന്തസേനം, വിരഹതാപം, ശാകുന്തളം, ശ്രീരാഗം, സുധാബിന്ദു.
പലവക: മാധ്വോദയം, ലോകമഹായുദ്ധം, ശങ്കരോപാഖ്യാനം.
മാതൃക കാണിപ്പാനായി ഏതാനും പദ്യങ്ങളെ ഉദ്ധരിക്കുന്നു.
നരച്ചതൻകൂന്തലഴിച്ചു ചിന്നിയും
നിണം പെടും തൻമുഖമൊട്ടുകാട്ടിയും
ഇതാക്ഷണം പാഞ്ഞുവരുന്നതെന്തു ഭീ-
കരം പിശാചോ? ക്ഷതധൂമകേതുവോ?
പുകഞ്ഞെരിഞ്ഞൊട്ടുവളഞ്ഞുനീണ്ടതി-
ക്ഷണം പറന്നെത്തുമിതെന്തു വസ്തുവോ?
കടുപ്പമഗ്ന്യസ്ത്രമയച്ചതാകുമോ?
സുരാരി, ഭൂമിതലമാകെ നീറ്റുവാൻ. (ധൂമകേതു)
സന്താപം കരളിൽക്കടന്നു കവിയുംവണ്ണം പെരുക്കട്ടെ വ-
ഞ്ചിന്താക്ലേശമിയന്നുനിർഗ്ഗതികളായ് ചുറ്റിക്കുഴങ്ങട്ടെ നാം
എന്തായാലുമധൈര്യമറ്റു സമുദായാഭ്യുന്നതിക്കായ്ശ്രമം
താന്താനാവതു ചെയ്തിലാവഴി നമുക്കെത്താം സുഖത്തിൽ ദൃഢം.
ന്യായാന്യായവിവേചനത്തിനറിവും സൗഹാർദ്ദസംതൃപ്തിയും
സ്വായാസേന പരോപകാരരതിയും നിങ്ങൾക്കു വന്നെത്തുവാൻ
മായാലോകമിതിൽ കരഞ്ഞമരുവിൻ, ക്ലേശിക്കുവിൻ കണ്ണുനീർ
പോയാലുൾത്തെളിവേല്ക്കുമെന്നതു വിവേകാനന്ദവാക്യാമൃതം.സുഖദുഃഖങ്ങൾ
21.43 പരുത്തിക്കാട്ടു ഗോപാലപിള്ള
പഠിച്ചുകൊണ്ടിരുന്ന കാലത്തേ കവിത എഴുതാറുണ്ടായിരുന്നു. നവ്യയുഗത്തിൽ കവിത എഴുത്തു് ആരംഭിച്ചതിനാൽ ഭാവഗീതങ്ങളാണു് അധികവും. ബി. ഏ. പാസ്സായി തിരുവിതാംകൂർ ദേവസ്വം ഡിപ്പാർട്ടുമെന്റിൽ പ്രവേശിച്ചതിന്റെ ശേഷവും കുറേക്കാലം എഴുതിക്കൊണ്ടിരുന്നു. ഉദ്യോഗത്തിരക്കിന്റെ ചൂടിൽ ഇപ്പോൾ കവിത്വശക്തിയുടെ ഉറവ വറ്റിപ്പോയിരിക്കുമോ എന്തോ?
ഞാനുറങ്ങുമളവിന്നു മുമ്പിലും
നൂനമങ്ങുണരുമക്ഷണത്തിലും
മാനസത്തിൽ വിലസുന്ന പൊന്നു പൂ-
മേനിയേതു? പരമാർത്ഥമോഹനം
ഉന്നതസ്ഥിതി വരേണമേതൊരാൾ-
ക്കെന്നിരന്നു സകലേശനോടു ഞാൻ
തന്വിമാരണിയവൾക്കു് ബോധമായ്
വന്നിടേണമിതു രാഗലക്ഷണംവില്യംകൂപ്പറുടെ കൃതിയിൽനിന്നു തർജ്ജിമ
മനുജരുടെ സുഖാനുഭോഗകാര്യ-
ത്തിനു പലമട്ടിലിണങ്ങിയൊത്തൊരേടം
തനുവിനു പരിപുഷ്ടിയേകുമോരോ
കനികളുമുണ്ടുകിഴങ്ങുമങ്ങു തിന്മാൻ.
ജലധിയഭിമുഖീകരിച്ചു നില്ക്കും
മലനിരതൻഗുഹയോടു ചേർത്തു കേളൻ
പലയിലകൾ മുടഞ്ഞുമേഞ്ഞവീടൊ-
ന്നലമുളവാക്കി വസിച്ചു ശാന്തശീലൻ.ടെനിസന്റെ കൃതികളിൽനിന്നു്
ശ്രീതൻമിഴിവണ്ടിന്നാരാമമിദ്ദിക്കിൽ-
ത്താതമാതാക്കളോടൊത്തു മുന്നം
മാലറിയാതെ ഞാൻ ലീലയാടിസ്സുഖം
ബാലനായ് മേവിന കാലമോർപ്പൂ
കൂട്ടാളരൊത്തു ഞാൻ തോട്ടങ്ങളിൽ പുക്കു-
മട്ടാളും പൂവാർന്നു ചൂടിച്ചൂടി
ഭക്ഷണവസ്തുവിൽ കാംക്ഷ വെടിഞ്ഞാർത്തു
ശിക്ഷയിലോരോ കൂത്താടിയാടി
തൂവെണ്ണിലാവേറ്റു തൂകും ചിരിയോടു
കൈവന്നൊരാഹ്ളാദം കൂടിക്കൂടി
നർമ്മമായോരോന്നു ചൊല്ലി ഫലിപ്പിച്ചു
നിർമ്മലാനന്ദത്തോടോടിച്ചാടി
വാഴയും മാവുമിടതൂർന്നദിക്കിൽ ഞാൻ
ചൂഴവേ നൽഫലം തേടിത്തേടി
കാനലിലുച്ചയ്ക്കു കൂട്ടുകാരൊന്നിച്ചു
വീണാപ്രയോഗങ്ങളോടുകൂടി
കീർത്തനശ്ലോകങ്ങൾ പാട്ടുകളെന്നിവ-
യർത്ഥമറിയാതെപാടിപ്പാടി
അന്ധന്നു രാപ്പകൽപോലെ സാരതത്വ
ചിന്തവെടിഞ്ഞു കഴിച്ചുകാലം
കാലോചിതാഹാരം ചേലോടു നല്കിയും
താലോലമോതിക്കൊണ്ടോമനിച്ചും
ഏകസുതനാമെൻകാമിതമൊക്കെയു-
മേകിയുമെന്നെ വളർത്തി മാതാ
നെഞ്ചകം വഞ്ചിക്കും പുഞ്ചിരിക്കൊഞ്ചലും
വഞ്ചനയറ്റ തേൻചൊല്ലുകളും
ആടിക്കുഴഞ്ഞ നടയും പൂവലംഗ
മോടിപ്പകിട്ടും ജനങ്ങൾ വാഴ്ത്തി.ലാംഗ്ഫെല്ലോവിന്റെ തർജ്ജിമ
ചാടിക്കളിച്ചും ചെറുകൂട്ടരോടൊ-
ത്തോടിക്കിതച്ചും തൃണവും കടിച്ചും
മോടിക്കു മേവുന്നൊരു മാൻകിടാവേ
പേടിക്കവേണ്ടെന്നരികത്തു ചേരാൻ.
നാട്ടിൽപ്പൊറുക്കും നരവീരരാധി-
പ്പെട്ടിങ്ങു നട്ടംതിരിയുന്നപോതും
കാട്ടിൽ പ്രമോദാലലയുന്ന നിന്നെ-
ക്കാട്ടിൽത്തികഞ്ഞാർക്കയി ഭാഗ്യപൂരം?മാൻകിടാവു്
21.44 ചുനക്കര രാമവാരിയർ
നൃപപ്രാഭവത്തിന്നുമസ്മൽസ്ഥിതിക്കും
കൃപാഗാരമേ പാർക്കിലൊട്ടല്ല ഭേദം
അപാരവ്യഥാഭാരമുൾച്ചേർന്നിതെല്ലാം
നൃപാഹീനയാം ഞാൻ നിനയ്ക്കുന്നു നിത്യം.
ഭവദ്ധർമ്മദാരങ്ങളായിട്ടിരിക്കാ-
നിവൾക്കില്ലപൂജ്യത്വമംഗാവനീന്ദ്ര!
ഭവദ്ദാസിയായിട്ടിരിക്കാനുമോർത്താ-
ലിവൾക്കില്ലഭാഗ്യം മഹാഭാഗ്യരാശേ!
(ഭാരതീഭായി Chancer -ന്റെ Griselea യുടെ സ്വതന്ത്രാനുവാദം)
ദാരിദ്ര്യഘോര ദവവഹ്നി പടർന്നുവന്നാ-
ലാരിദ്ധരിത്രിയിലൊരത്തലകപ്പെടാതെ?
ഭൂരിപ്രസന്നത കലർന്നിടുമീവിശുദ്ധ-
നാരിക്കുമാത്രമിതിലാടലശേഷമില്ല.
തീണ്ടാടി മറ്റുപലവീട്ടിലണഞ്ഞു പിച്ച-
തെണ്ടാനുമുണ്ടു മടിശീലമതല്ലയല്ലോ
തണ്ടാർദളേക്ഷണ കുലോചിതവൃത്തികൊണ്ടു-
രണ്ടാൾക്കു വേണ്ടവക നേടുവതിന്നുറച്ചു.ഗോപാലശതകം
21.45 കെ. വി. രാഘവൻ നായർ
ചില ഖണ്ഡകവനങ്ങളും, ആർഷകഥകൾ, വിവേകാനന്ദസ്വാമികൾ, ചെങ്കുട്ടുവപ്രഭാവം മുതലായ മറ്റു കൃതികളും രചിച്ചിട്ടുണ്ടു്.
കത്തിക്കാളിക്കനൽക്കട്ടകൾ വിതറിവിയത്താർന്ന നാളങ്ങളാളു-
ന്നത്തീയ്യക്കോടു വീട്ടിൻമുകളിൽ മുഴുവനന്നപ്പൊളൊന്നായ്പ്പരന്നൂ
അത്തിയ്യപ്പെൺകൊടിത്തയ്യെരിപൊരിപെരുകം ചൂടുകൊണ്ടാടലോടാ-
വർത്തിച്ചച്ഛന്റെ പേരുച്ചലിതമിതിവിളിച്ചോതി വാവിട്ടുകേണാൾ.
തിയ്യത്തിക്കുട്ടികേഴും നിനദവുമെരിതിയ്യിന്റെ വായ്പും ധരിച്ചി-
“ട്ടയ്യയ്യോ പാപിപറ്റിച്ചിതു ചതി മകളേ”യെന്നുതാനൊന്നുചൊല്ലി
തീയ്യഞ്ചും കണ്ണുരുട്ടിക്കുടിലഹൃദയനാം കോയതൻകണ്ഠമൊറ്റ-
ക്കയ്യല്പം നീട്ടിവെട്ടിപ്പടനടുവിലറുത്തിട്ടു തിയ്യപ്രമാണി.
ആകണ്ഠം തിയ്യിലാഴും സുതയുടെ മരണാവസ്ഥകണ്ടുള്ളിലാളും
ശോകത്തോടപ്പറങ്ങോടനുമുടനടിയത്തിയ്യിൽ–വയ്യോതുവാനായ്
ഹാ! കഷ്ടം ചെന്നുചാടിത്തനയയൊടൊരുമിച്ചന്നു വിണ്ണാർന്നു നാട്ടാ-
രാകപ്പൂജിച്ചിടേണ്ടും പുകളൊടവിടെ വാഴുന്നുപോലിന്നുപോലും.പറങ്ങോടൻ
ഇതുപോലെ “ഞാനും കൈസരും” എന്നൊരു നല്ല ഖണ്ഡകവനവും ഞാൻ വായിച്ചിട്ടുണ്ടു്.
21.46 പുതുപള്ളിൽ പി. കെ. പണിക്കർ
അല്ലേ ശിശോ തവ വിചിത്രചരിത്രമോർത്തു
തെല്ലല്ല നിന്നിലിവനിന്നുയരുന്നു ഭക്തി
ഉല്ലാസമാർന്നു വിലസും യതികൾക്കുപോലും
ചൊല്ലാർന്നിടുന്നൊരു പുരോഹിതനല്ലയോ നീ?ശിശു
വെൺതിങ്കൾക്കെതിരായ ഹാരനിരയും കേയൂരവും സ്നാനവും
ചന്തംചിന്തിന ചന്ദനക്കുറികളും പൂവാർന്ന വാർകൂന്തലും
കാന്തിയ്ക്കാവുകയില്ല നല്ലമൊഴിതാനേകുന്നു സൗന്ദര്യമി-
ന്നെന്തിന്നസ്ഥിരഭൂഷണങ്ങളനിശം വാഗ്ഭൂഷണം ഭൂഷണംഭാഷാഭർത്തൃഹരി
21.47 കെ. സി. കുട്ടപ്പനമ്പ്യാർ
പഴയ മുറ അനുസരിച്ചു പയറ്റിത്തുടങ്ങിയ ആളെങ്കിലും, ക്രമേണ നില ഒന്നു മാറീട്ടുണ്ടു്.
പാരം പ്രസന്ന ബഹുവർണ്ണവിലാസിശൌനാ-
സീരം ധനുസ്സിത നഭസ്സിൽ വിളങ്ങിടുന്നു
നീരന്ധ്രനീരദഗണത്തിനുമർക്കദീപ്തി-
പൂരത്തിനും ഗതിയിൽ നല്ലതിരട്ടപോലെ.
തിങ്ങുന്നു ഹന്ത! വിയദന്തരസീമ്നിമേഘം
മങ്ങുന്നു സൂര്യകിരണങ്ങൾ മഹാന്ധകാരം
പൊങ്ങുന്നു രാവുപകലെന്ന വിശേഷമാർക്കു-
മെങ്ങും തിരിച്ചറിയുവാൻ പണിയായിടുന്നു
ഓളം മറിഞ്ഞു ഘന സന്തതി ചക്രവാള-
ത്തോളം പരന്നു മലിനതമണയ്ക്കയാലേ
കാളപ്രഭാന്ധതമസാവൃതമാകുമിബ്ഭൂ-
ഗോളം മഷിക്കടലിൽ മുങ്ങിയമട്ടിലായിമഴക്കാലത്തിന്റെ ആരംഭം
നവാവർണ്യതാരുണ്യഭാസ്സങ്കരിക്കും
സ്വവാത്സല്യസർവസ്വമാം പുത്രിയാളെ
ജവാലന്നൊരുർവ്വീന്ദ്രപുത്രന്നു മോദാൽ
വിവാഹം കഴിച്ചേകിനാൻ ഭൂമണാളൻ.
പരം ഭംഗുരം ഭോഗപുരം ഭുജിപ്പാൻ
കരംഗാക്ഷിയാൾക്കില്ലതിൽകാംക്ഷ പക്ഷേ
സ്ഥിരപ്രേമമാളും പിതാവിൻനിയോഗം
ചിരത്നം പവിത്രം പ്രപഞ്ചൈകധർമ്മം.
ശരിക്കീമഹത്വംപെടും രണ്ടുമംഗീ-
കരിക്കേണ്ടതാണെന്നു സൽബുദ്ധിമൂലം
വരിഷ്ഠാംഗനാമൗലി പാണിഗ്രഹത്തിൽ-
ത്തരിമ്പും തടസ്സം പറഞ്ഞില്ലതന്നെഭക്തിമാഹാത്മ്യം
കൈകാൽ കുടഞ്ഞു കരയും നിഭൃതംചിരിക്കും
ഏകാഗ്രഭാവമൊടു നോക്കുമുടൻകളിക്കും
ആകാംക്ഷയില്ലിഹ നിഷേധവുമില്ല ബാല്യ-
മേകാത്മകം പരമഭക്തപദത്തിനൊക്കും.ശൈശവം
ശർമ്മിഷ്ഠ, സർവ്വാലങ്കാരഭൂഷിതയായിട്ടു്, ആരാമത്തിലെത്തുന്നു. ആ അവസ്ഥയെ കവി ഇങ്ങനെ വർണ്ണിക്കുന്നു:-
ഓമനപ്പൂങ്കാവിലെത്തി–യഥാ–കാമമങ്ങിത്തിരി ലാത്തി
തുമ കലർന്ന നിലാവിൽ–ബഹു–കോമളമായ പൂങ്കാവിൽ
ചേതോവികാരമണയ്ക്കും–കാഴ്ച–ശാതോദരീമണിവായ്ക്കും
ഉൽക്കണ്ഠയോടിഹകണ്ടു–ചിന്ത–കല്ക്കണ്ടവാണിയുൾക്കൊണ്ടു
പാരിച്ച നല്ലോരശോക–മരം–ചാരിനിന്നപ്പോളസ്തോകം
മാരന്റെ നീലത്തഴയ്ക്കും–കാന്തി–സാരസ്യസാരം കെടുക്കും
നല്ലവാർകൂന്തലഴിച്ചും–പരം–മെല്ലവേ ചിക്കിയുലച്ചും
നൽത്തൂമചേർന്ന കപോലേ–ചെറു–മുത്തുനിരത്തിയപോലെ
ചെമ്മേവിയർപ്പുപൊടിഞ്ഞും–കണ്ണി–നുന്മേഷമല്പംകുറഞ്ഞും
ശ്വാസാനിലൻ തട്ടി മുറ്റും–നവ–നാസാമണിനൃത്തമേറ്റും
തങ്കമയമാം കലശത്തിന്നു–തങ്കുന്ന ഗർവിൻ കലാശം
പാടേവരുത്തും മനോജ്ഞാ–കൃതി–കൂടുന്ന പോർമുല രണ്ടും
ചേലാഞ്ചലത്താൽ മറച്ചും–തത്ര–ചേലാർന്നുമേന്മേൽവിളങ്ങി
നീലോല്പലാക്ഷിയാളേവം–അതി–വേലം വിചാരം തുടങ്ങി.ചിന്താകുലയായ ശർമ്മിഷ്ഠ
ഉഷയുടെ വർണ്ണന
തങ്കപ്രകാശമയമുഗ്ദ്ധമൃദൂപധാന-
ത്തിങ്കൽസ്സമാലുളിതമായുലയും വിധത്തിൽ
തങ്കമ്രകാന്തികലരും കളകൂന്തൽബന്ധം
തിങ്കൾപ്രസന്നമുഖിമന്ദമഴിച്ചുവിട്ടു.
തിങ്ങും കരിങ്കുഴലിരുട്ടൊളി നീക്കി രോചി-
സ്സെങ്ങും പകർന്ന മുഖചന്ദ്രനുമുന്നിലായി
മങ്ങുന്നനേത്രകമലദ്വയി, നിദ്രപറ്റി-
പ്പൊങ്ങും ശുചാ മിളിതമായ് മുകുളീഭവിച്ചു.
ജാതസ്പൃഹം കനകകാന്തി കവർന്നു; കെട്ടി-
ലാതങ്കമോടഥ കുടുങ്ങിയ കൊങ്കകൾക്കു
ശ്രീതങ്കുമച്ചെറിയ ചട്ടയഴിച്ചു പൂർണ്ണ-
സ്വാതന്ത്ര്യമുല്ക്കടസമൃദ്ധികരംകൊടുത്തു.
‘തീരാത്തതള്ളലിതു വീഴ്ചവരുത്തുമെന്തു-
പോരായ്മ’യെന്നരിയ സഖ്യമണച്ചിടുംപോൽ
പോരാടുമക്കലശചാരുകപദ്വയത്തി-
ലാരാലിളം കരതലത്തളിരേറ്റിവച്ചു.
… … …
… … …
കാമം മനസ്സരിയ നിദ്രയിൽവീണു; ബാഹ്യ-
പ്രേമം വെടിഞ്ഞു പരമുദ്രിതമായി നില്ക്കേ
ശ്രീമഞ്ചമാർന്ന മൃദുശയ്യയിൽ നിർമ്മലാംഗ-
പ്പൂമഞ്ജുവല്ലികളുലഞ്ഞു ബലാൽ കുഴഞ്ഞു
ആ മങ്കയാൾ സുഖനിശാന്തരവേളയിങ്ക-
ലീമട്ടിലായ്മതിമയങ്ങിയുറങ്ങുവേതാൻ
ഹാ! മന്നിലത്ഭുതമദൃഷ്ടമഹത്വമംഗ-
സ്തോകപ്രകമ്പമൊടു ഞെട്ടിയുണർന്നുകേണാൾ.ഉഷാവിഷാദം
നമ്പ്യാർ കവിത്വശക്തി സമ്പന്നനാണെന്നു് ഈ വരികൾ നല്ലപോലെ തെളിയിക്കുന്നു.
ശ്രീമത്താകും ദ്വിജകുലമതിൽ ദിവ്യസൗഭാഗ്യഭാഗ്യ-
ശ്രമത്താളും തരുണശുകമേ കോമളാലാപശാലിൻ!
സാമഞ്ജസ്യാദ്യനുപമഗുണസ്തോമധാമയിതൻ നീ
സാമർത്ഥ്യം പൂണ്ടിഹ കുശലിയായ്ത്തന്നെ വാഴുന്നതില്ലീ?
… … …
കാരാഗാരാവസതി നിയതം ദിവ്യസൗഭാഗ്യലക്ഷ്മീ-
പൂരാധാരായിത! തവ വിധിച്ചീടിനാൻ പത്മജൻതാൻ
നേരായാരാഞ്ഞറിയുകിലിദം ഹന്ത! ലംഘിച്ചുകൊൾവാ-
നാരാണാരാൽ കഥയ സുമതേ! നിഷ്ഫലം നിന്റെ ജന്മം.കൂട്ടിലെക്കിളി
21.48 കോന്നിയൂർ ഗോവിന്ദപ്പിള്ള
കെ. സി. കേശവപിള്ളയുടെ ശിഷ്യന്മാരിൽ ഒരാളാണു്. അദ്ദേഹത്തിന്റെ മരണാവസരത്തിൽ മി. ഗോവിന്ദപ്പിള്ളയും അവിടെ ഉണ്ടായിരുന്നത്രേ. ശ്രീചിത്രാവതാരത്തെ അധികരിച്ചു് അദ്ദേഹം രചിച്ചിട്ടുള്ള ഒരു പദ്യകൃതിയും ശ്രീരാമന്റെ വനയാത്ര തുടങ്ങിയ ചില ഖണ്ഡകവനങ്ങളും മാത്രമേ ഞാൻ വായിച്ചിട്ടുള്ളു.
നീരന്ധ്രദുഃഖനികരാകരമാണു രാജ്യ-
ഭാരം ധരിക്ക വനവാസമതീവസൗഖ്യം
പാരം പ്രസിദ്ധമിതു താദൃശസത്യസൂക്തി-
സാരങ്ങൾ താനിഹ ഫലങ്ങൾ വെളിപ്പെടുത്തും.
കോപാദിയാൽപ്പെടുമനീതി, യിടയ്ക്കരാതി
ഭൂപാലഭീതി, പരപീഡനപാപകൃത്യം
ഹാ പാർക്കിലില്ലൊരു മനസ്സുഖമീനിലയ്ക്കി-
ങ്ങാപാദചൂഡമഴലാമവനീപതിത്വം.
ഈടാർന്ന സുന്ദരസുമാവലിതൻസുഗന്ധ-
മോടാടലാറ്റിടുമിളംകുളുർകാറ്റടിക്കേ
വാടാതെ വല്ലികൾ മനോഹരനൃത്തമാടും
കാടാർക്കുമുൾക്കുതൂകമുൾക്കടമേകുമല്ലോ.
ആകപ്പഴുത്തൊരു കിടാവിനുപോലുമെത്തും
പാകത്തിനൊത്തു, പലപാദപപംക്തിതോറും
ആകമ്രമാധുരികലർന്നമരും ഫലങ്ങ-
ളാകണ്ഠമാർക്കുമവിടെത്തടവറ്റശിക്കാം.
പറ്റക്കടിച്ചു കറുകത്തല കാർന്നു തിന്നും
പററന്തികഞ്ഞു തകിടിത്തറമേൽ കിടന്നും,
തെറ്റന്നണഞ്ഞിണയെ നക്കിമണത്തുമൊറ്റ-
യ്ക്കൊറ്റയ്ക്കുകൊമ്പുകൾ പിണച്ചുവലംകളിച്ചും.
കൂടുംസുഖത്തൊടമരും മറിമാൻകലത്തി-
നോടും വിടർത്തിചിറകൊത്തതിഭംഗിയോടെ
ആടും മയൂരഗണമോടുമിണങ്ങിടുന്ന
കാടുന്നതപ്രമദമാർക്കുളവാക്കയില്ല?ശ്രീരാമന്റെ വനയാത്ര
21.49 സി. പി. ഗോവിന്ദപ്പിള്ള
ചിറയിൻകീഴ് പി. ഗോവിന്ദപ്പിള്ള എം. ആർ. എസ്. എന്റെ ഒരു സഹാദ്ധ്യാപകനും സുഹൃത്തുമായിരുന്നു. ജ്യോതിഗ്ഗർണനത്തിലും ചരിത്രഗവേഷണത്തിലും നല്ല നൈപുണി പ്രകാശിപ്പിച്ചുവന്നു. ‘മാലതി’ എന്നൊരു ഖണ്ഡകാവ്യം എഴുതിയിട്ടുണ്ടു്. കടഞ്ഞെടുത്ത നല്ല നല്ല പദങ്ങളെക്കൊണ്ടു ഗുംഫിതവും നീണ്ടു നീണ്ട ഉജ്ജ്വലവർണ്ണനകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നതുമായ ഈ കാവ്യത്തിനു് കൃത്രിമത്വം അല്പം കൂടിപ്പോയതിനാൽ സമ്യക്കായ ഭാവസ്ഫുരണശക്തി ഇല്ലാതെ വന്നുപോയി. ഏതായിരുന്നാലും ഒരു സരസഗദ്യകാരനെന്ന നിലയിലാണു് അദ്ദേഹം സാധാരണ അറിയപ്പെടുന്നതു്. വിശിഷ്ടവും ഫലിതസങ്കലിതവുമായ ഒരു ഗദ്യശൈലി അദ്ദേഹത്തിനു വശമായിരുന്നു. ചരിത്രാന്വേഷണപരമായ അദ്ദേഹത്തിന്റെ ലേഖനങ്ങളെല്ലാം വിജ്ഞാനപ്രദങ്ങളാണു്. അദ്ദേഹം ഇവ കൂടാതെ കൃഷ്ണാകാന്തന്റെ മരണപത്രം മലയാളത്തിൽ തർജ്ജമ ചെയ്തിട്ടുണ്ടു്. ‘പഴയപാട്ടുകൾ’ സാഹിത്യചരിത്രകാരനു വളരെ ഉപകാരപ്രദമാകുന്നു.
21.50 സർദാർ കെ. എം. പണിക്കർ
അമ്പലപ്പുഴത്താലൂക്കിൽ കാവാലത്തു ചാലയിൽ ചെമ്പകനാട്ടിലെ അതിപുരാതനവും ഏറ്റവും ധനാഢ്യവുമായ നായർകുടുംബമാകുന്നു. കാരണവരായിരുന്ന രാമകൃഷ്ണപ്പണിക്കർ ആശാൻ കുടുംബഭരണവിഷയത്തിലും ഒരു ആശാൻതന്നെ ആയിരുന്നു. അഭിജാതകുടുംബങ്ങളിൽനിന്നു് ആരും തങ്ങളുടെ കുട്ടികളെ ശീമയ്ക്കയച്ചു പഠിപ്പിക്ക പതിവില്ലാതിരുന്ന കാലമായിരുന്നു അതു്. അമ്പലപ്പുഴത്താലൂക്കിനെ സംബന്ധിച്ചിടത്തോളം, മാത്തൂർ ശങ്കരനാരായണൻ കുഞ്ഞുപണിക്കരാണു് ഈ മാമൂലിനെ ആദ്യമായി ലംഘിച്ചതു്. അദ്ദേഹം മുമ്പിരുന്ന കാരണവന്മാരെപ്പോലെ ആഡംബരപ്രിയനോ പണം ചെലവാക്കുന്ന വിഷയത്തിൽ മുക്തഹസ്തനോ ആയിരുന്നില്ല. ഒരു ഭൃത്യനെപ്പോലും കൂടാതെ തന്നെത്താൻ വെറ്റിലച്ചെല്ലവും തൂക്കിക്കൊണ്ടാണു് തിരുവനന്തപുരത്തും മറ്റും സഞ്ചരിക്കാറുണ്ടായിരുന്നതു്. ഇങ്ങനെ ഒക്കെ ഇരുന്നിട്ടും നാരായണപ്പണിക്കർ എന്ന യുവാവിനെ അദ്ദേഹം ശീമയ്ക്കയച്ചു. ആ അവസരത്തിൽ എന്റെ കാര്യദർശിത്വത്തിൽ തിരുവനന്തപുരത്തു നടന്നുകൊണ്ടിരുന്ന അമ്പലപ്പുഴ ‘യുവജന’സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഒരു യാത്രയയപ്പു സല്ക്കാരം നടന്നതു് ഞാൻ ഇപ്പോഴും ഇന്നലത്തെപ്പോലെ ഓർക്കുന്നു. അമ്പലപ്പുഴ ആർ. കൃഷ്ണപിള്ളയായിരുന്നു അദ്ധ്യക്ഷം വഹിച്ചതു്. നൂറില്പരം അമ്പലപ്പുഴക്കാർ അന്നു യോഗത്തിൽ ഹാജരായിരുന്നതു കണ്ടപ്പോൾ അന്നാട്ടുകാരായ ഞങ്ങൾ പുളകംകൊണ്ടു. അത്ര സങ്കുചിതമായിരുന്നു അന്നത്തെ ദേശാഭിമാനം. ഇന്നാകട്ടെ ഞാൻ അന്നാട്ടുകാരനാണെന്നു് അവിടെ ഉള്ളവരാരും സ്മരിക്കാറേയില്ല; എനിക്കോ വിശ്വം മുഴുവനും ഇല്ലെങ്കിലും ഭാരതഖണ്ഡം എന്റെ സ്വദേശമായി വളർന്നിരിക്കുന്നു.
ശങ്കരനാരായണൻകുഞ്ഞുപണിക്കർ തന്റെ ഭാഗിനേയൻ തിരിച്ചു വരുമ്പോൾ താമസിക്കുന്നതിനു വേണ്ടി ഒരു പ്രത്യേക കെട്ടിടവും പണിയിക്കയുണ്ടായി. കടൽ കടന്നാൽ ജാതി പോയി എന്നായിരുന്നു അന്നത്തെ ധാരണ എന്നുള്ളതിനു് അതു് ഉത്തമ ലക്ഷ്യമായിരുന്നു. ഏതായിരുന്നാലും ആ നാരായണപ്പണിക്കർ തിരിച്ചു വന്നില്ല; അദ്ദേഹം ഡാക്ടർ ബിരുദം നേടി, ഒരു മദാമ്മയെ കല്യാണം കഴിച്ചു ശീമയിൽത്തന്നെ പ്രാക്ടീസു ചെയ്തുവരുന്നു. കുടുംബത്തിലേയക്കു് അതു വലിയ നഷ്ടമായിപ്പോയെന്നും പറയാനില്ല. എന്തുകൊണ്ടെന്നാൽ അദ്ദേഹം തന്റെ കുടുംബത്തിലെ മറ്റു ചില അംഗങ്ങളെ അവിടെ വരുത്തി യഥോചിതം പഠിപ്പിച്ചു തിരിച്ചയച്ചുവല്ലോ.
ചാലയിൽ മാധവപ്പണിക്കരെ [2] ശീമയ്ക്കയച്ച അവസരത്തിൽ, എന്റെ പരേതയായ പ്രഥമ പത്നിയുടെ മാതുല ഗൃഹത്തിൽ വച്ചു നടന്ന വിരുന്നിലും ഞാൻ ഭാഗഭാക്കായിരുന്നു. അന്നത്തെ മാധവപ്പണിക്കർ ഒരു കൃശഗാത്രനായിരുന്നു എന്നാണു് എന്റെ ഓർമ്മ. ഇപ്പോൾ മട്ടൊക്കെമാറി. കോട്ടയം സി. എം. എസ്സ്. കാളേജിൽ പഠിച്ചുകൊണ്ടിരുന്ന കാലത്തും ചാലയിൽ മാധവപ്പണിക്കർ സാഹിത്യവ്യവസായം ചെയ്തുകൊണ്ടിരുന്നതായിട്ടാണു് അറിവു്. അദ്ദേഹം ആക്സ്ഫോർഡിൽ പഠിച്ചുകൊണ്ടിരിക്കവേ ആദ്യത്തെ ജർമമൻയുദ്ധം ആരംഭിച്ചു. അന്നു് എഴുപതുമിനിട്ടുകൊണ്ടു് തീവണ്ടിയിൽ വച്ചു് എഴുതിയതാണു് ‘ഒരപകടം’ എന്ന നിമിഷ കൃതി. അതു് വാസ്തവസംഭവവുമായിരുന്നു.
പരിസ്ഫുരിച്ചുള്ള വിനോദചിന്തയാൽ
വരിഷ്ഠരാം സ്നേഹിതരേ വെടിഞ്ഞു ഞാൻ
ഒരിക്കലേകാകി കുതുഹലേന സം-
ചരിച്ചു ലണ്ടന്റെ വിശാലവീഥിയിൽ.
അശക്തരെക്കൊല്ലുവതിന്നു സെപ്പളിൻ
നിശയ്ക്കശകം വരുമെന്ന ഭീതിയാൽ
കൊളുത്തിടാതുള്ള വിളക്കുമൂലമായ്
പെരുത്തിരുട്ടാം നഗരം ഭയങ്കരം.
രസിച്ചുമന്ദം സുഖമായ് നടന്നു സു-
പ്രസിദ്ധമാപ്പട്ടണമദ്ധ്യമെത്തവേ
ചെവിക്കടുത്തമ്പുകലർന്നവാചകം
ശ്രവിക്കയാലൊന്നു തിരിഞ്ഞുനോക്കിഞാൻ.
അപ്പോൾ,
നിശാധിനാഥൻ പരിപൂർണ്ണഭംഗിയായ്
ദിനാന്തകാലത്തിലുദിച്ചപോലവേ
പ്രശാന്തമായ്‍കോമളമായ പെണ്മണി-
ത്തിടമ്പിനൊക്കുന്ന മുഖപ്രസാദവും,
വസന്തകാലത്തു വിടർന്ന പൂക്കളിൽ
പരം നറുന്തേൻ നിറയുന്നതിൻവിധം
പ്രസന്നമായ്ക്കാമരസം തുളുമ്പിടും
മനോഹരം ചെഞ്ചൊടി തന്റെ കാന്തിയും
അലക്ഷ്യമായാരെയുമൊറ്റനോക്കിനാ-
ലുലയ്ക്കുമാറുള്ള മിഴിപ്രയോഗവും
സലക്ഷണം കാണുകയാൽ പകച്ചുടൻ
മലച്ചു ചിത്തം ചിതറിക്കുഴഞ്ഞു ഞാൻ.
അവൾ,
‘സ്മരിച്ചൊരോമൽമൃദുഹാസഭംഗിവി-
സ്മരിക്കുവാനായിട നല്കിടാതെ’
മധുരസ്ഫുടാക്ഷരം ഇങ്ങനെ പറഞ്ഞു:
“അഹോ! സഹായിക്കുക നിസ്സഹായയായ്
സഖേദമിപ്പോളുഴലുന്ന മങ്കയെ
അഹേതുകം ദുർഘടദിഷ്ടശക്തിയാൽ
സഖേ! സുഖംവിട്ടു കുഴങ്ങിടുന്നു ഞാൻ”
യുവാവാകട്ടെ, ഒരു ടാക്സി വിളിച്ചു് ‘കരംഗശാബാക്ഷി വസിക്കുമഗ്ഗൃഹം’ തിരഞ്ഞു് ആ രാത്രിയിൽ യാത്ര തുടങ്ങി.
സ്വരാജ്യമല്ലോർക്കുകിലർദ്ധരാത്രി; താൻ
വരാംഗിയാണില്ല സഹായമാരുമേ
ഒരാളടുത്തുള്ളവനന്യനീവിധം
മരാളസഞ്ചാരിണി വാണിടും സ്ഥിതി.
എന്നിട്ടും അവൾ അതൊന്നും വകവയ്ക്കാതെ ഒരു കഥ പറയാൻ തുടങ്ങി. കഥ ഇതാണു്.
മലപുറത്തു് ‘അലഘുഗുണമിയന്നു് ശക്തിചേരും’കുലമതിൽ–ഒരു തന്വി പിറന്നു. മാർജ്ജരി എന്നായിരുന്നു പേർ. പ്രായമായപ്പോൽ പിതാവു് അവൾക്ക് ഒരു വരനെ നിശ്ചയിച്ചിരുന്നു. അങ്ങനെയിരിക്കെ,
അതുസമയമൊരിക്കലപ്രദേശ-
ത്തതുലഗുണാന്വിതനാം യുവാവൊരുത്തൻ
പുതുശശി നിശയിങ്കലെന്നപോലെ
കുതുകസുഖപ്രദനന്നു വന്നുചേർന്നു.
അയാളുടെ,
‘അനുപമിതവചോവിലാസവായ്പും
തനുസുകുമാരതയും പ്രഭുത്വമട്ടും’
ഒക്കെക്കണ്ടിട്ടു് അവൾക്കു് അയാളിൽ അനുരാഗം ജനിച്ചു. അയാളോ?
പല പല മൃദുചാടുവാക്കുകൊണ്ടും
ബലമനുരാഗമഹോ നടിച്ചുകൊണ്ടും
ഖലനവനവളോടടുത്തുകൂടി
മലർശരദേവനസാദ്ധ്യമെന്തു പിന്നെ?
ഇങ്ങനെ അവളുടെ സതീവ്രതത്തെ ഹരിച്ചിട്ടു് അയാൾ കടന്നുകളഞ്ഞപ്പോൾ, മാർജ്ജരിയുടെ സ്ഥിതി വലിയ പരുങ്ങലിലായി. കഥയുടെ അവസാനഘട്ടത്തിൽ,
‘അവളുമിവളുമൊന്നുതന്നെ ഞാനാ-
ണവമതിയേറ്റു ഗൃഹംവെടിഞ്ഞ ബാലാ
ദിവസവുമഭിസാരവൃത്തി കൈക്കൊ-
ണ്ടവനിയിലിങ്ങനെ ജീവിതം കഴിപ്പൂ.’
എന്നു് അവൾ ഉച്ചരിച്ചപ്പോൾ നമ്മുടെ യുവാവിനു് തന്റെ ദുർഘടസ്ഥിതി മനസ്സിലായി.
ഭയാനകം ഭൂതഗണങ്ങൾ കൂട്ടമായ്
കിനാവിലുൾത്തട്ടിലണഞ്ഞതിൻവിധം
അപാരമായ് ഞെട്ടി വളർന്ന ഭീതിയാ-
ലൊരാലിലയ്ക്കൊത്തു വിറച്ചുപോയി ഞാൻ.
കൊഞ്ചിക്കൊണ്ടരികത്തു വാണ കുലടപ്പെണ്ണിന്റെ വാക്യങ്ങളാൽ
വഞ്ചിച്ചീവിധമന്നു പെട്ട വലുതാമദ്ദുർഘടാവസ്ഥയിൽ
എഞ്ചിത്തത്തിലുദിച്ച കോപമൊരുമട്ടന്നാളടക്കീട്ടു പൊൻ-
സഞ്ചിക്കെട്ടു ‘പൊലി’ച്ചു നല്കി ഹതസന്തോഷം മടങ്ങീടിനേൻ.
കവനകൗമുദിയിലെ നിർജ്ജീവ കവിതകളുടെ ഇടയ്ക്കു് ദ്വിപ്രാസശൂന്യമായ ഈ മനോജ്ഞകവിതയ്ക്കു് ഒരു സ്ഥാനം അനുവദിക്കപ്പെട്ടതു് എന്തുകൊണ്ടാണെന്നു് അറിഞ്ഞുകൂട.
അക്കാലത്തെ കവികളുടെ ‘കാമിനി’മാരെല്ലാം ഒരേ കരുവിൽ വർത്തെടുക്കപ്പെട്ട ചൈതന്യശൂന്യമായ പാവകളായിരുന്നു. അവർ പ്രായേണ തളിരും ചെന്താരും, കാറും കരിഞ്ചണ്ടിയും, മാനും മദയാനയും–ഒക്കെ ചരിക്കുന്ന പ്രദേശങ്ങൾ മാത്രമായിരുന്നെന്നു പറയാം. ഈ യുവകവിയുടെ ‘എന്റെ പ്രേയസി’യെ ഒന്നു നോക്കൂ.
കൃതികൾ ചൊന്നൊരു നന്മകളില്ല കാ-
ണ്മതിനു ‘സുന്ദരി’യല്ലവളെങ്കിലും
അതിരുവിട്ടിതുപോൽ മമ ചിത്തതാ-
രവളിലെന്തലിയുന്നിതനാരതം
തളിരൊടൊത്തു തുടുത്തതിഭംഗിയായ്
തെളിവിലാണ്ട രദച്ഛദകാന്തി ഞാൻ
ലളിതയാം പ്രിയയിൽ ബത! കണ്ടതി-
ല്ലവൾ ‘മനോഹരി’യാവതുമെങ്ങനെ?
കരകവിഞ്ഞ വികാരബലത്തിനെ-
സ്സരസമായ്പറയും നയനദ്വയം
സരസിജത്തൊടു സന്നിഭമല്ല നി-
ശ്ചയമവയ്ക്കു കുറച്ചിലതല്ലയോ?
കരികൾ പോവതുപോൽ സുഖമായ് മനോ-
ഹരികൾ പോകണമെന്നറിവെങ്കിലും
ത്വരിതമായ് ദൃഢപാദമിയന്നുതാ-
നയനമെൻ പ്രിയ ചെയ്വതുനിത്യവും
മുലയവൾക്കു വളർന്നവയെങ്കിലും
മലകളോടുപമിക്കുക ദുർഘടം
അലസലോചനയാൾക്കതിനാലെഴും
കുറവു കഷ്ടമുരയ്ക്കുക സാദ്ധ്യമോ?
ലളിതമാധുരിയാർന്നതി സൗഹൃദം
തെളിയുമായവൾതന്നുടെ വാക്കുകൾ
കിളിചിലപ്പതിനോടൊരു സാമ്യവും
പറയുവാൻ പണിയെന്നു നിനപ്പുഞാൻ.
കൃതികൾ ചെന്നൊരു നന്മകളില്ല കാ-
ണ്മതിനു സുന്ദരിയല്ലവളെങ്കിലും
അതിരുവിട്ടു ബലാൽ മമചിത്തതാ-
രവളിലന്നലിയുന്നിതനാരതം.
മാമൂലുകളോടു പടവെട്ടാൻ തുടങ്ങിയ ഈ യുവകവിയെ ഒരു ശല്യമായി കവനകൗമുദീപ്രവർത്തകന്മാർ കരുതിയിരിക്കണം. അദ്ദേഹത്തിന്റെ പുതിയ പ്രാസഘടന നോക്കുക. നാലാമത്തേയും എട്ടാമത്തേയും വരികളിലെ ദ്വിതീയാക്ഷരങ്ങൾക്കും–പന്ത്രണ്ടാമത്തേയും പതിനാറാമത്തേയും വരികളിലെ ദ്വിതീയാക്ഷരങ്ങൾക്കും–ഇരുപതാമത്തേയും ഇരുപത്തിനാലാമത്തേയും ദ്വിതീയക്ഷരങ്ങൾക്കും തമ്മിലാണു് പ്രാസം ഘടിപ്പിച്ചിരിക്കുന്നതു്. ഒരു സ്വപ്നം, വിമാനസന്ദേശം ഇവയും അക്കാലത്തു്, വിദേശത്തുവച്ചു രചിക്കപ്പെട്ടവയാകുന്നു. അന്നു് അദ്ദേഹത്തിന്റെ ജ്യേഷ്ഠസഹോദരൻ ലഫ്റ്റനന്റു് പത്മനാഭപ്പണിക്കർ സൈനികസേവനം ചെയ്കയായിരുന്നു. ഡാക്ടർ പണിക്കർ പടയ്ക്കു പോയതിനെക്കുറിച്ചു് അനുജൻ അദ്ദേഹത്തിനയച്ച കത്തിൽ ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.
പ്രിയമേറിയൊരമ്മ, കീർത്തിപൂ-
ണ്ടുയരും ഗേഹമനല്പമാം ധനം
സ്വയമായിവയെ ത്യജിച്ചു പോർ-
ക്കളമാണിന്നു ഭവാൻ വരിച്ചതും.
പതിവായഴലൊന്നറിഞ്ഞിടാ-
തതിസൗഖ്യത്തൊടുതാനിരിപ്പതിൽ
മതിവന്നതുമൂലമോ ഭവാ-
നുളവായ്ഘോരരണാകണാഗ്രഹം.
കടുതാം വിഷമാരുതാസ്ത്രവും
ചുടുവെള്ളക്കൊടുമാരിയും പരം
പടുഭീകരമാം വിമാനവും
ബത! ചേരും സമരം ഭയങ്കരം.
എതിരായണയുന്ന സേനയെ-
പ്പതിർപ്പാറ്റുംപടിയാക്കിടും വെടി
പതിവായ് കുളുർഗാനമേല്പതാം
ചെവികൾക്കിന്നു സുഖം തരുന്നതോ?
മലർമെത്തയിൽവെച്ചുപോന്ന നി-
ർമ്മലമാം തൻ മൃദുമേനി കഷ്ടമേ
നിലമായതണച്ചു ഹാ ഭവാൻ
നിശയോരോന്നു കഴിപ്പതെങ്ങനെ
ദിവസംപ്രതി പായസാദി ന-
ല്ലവചേരുന്ന സുമൃഷ്ടഭോജനം
ശവപൂരിതമാമടർക്കള-
ത്തഹഹ ജ്യേഷ്ഠ ലഭിപ്പതോ തവ?
പുതുതേൻമൊഴി കാന്തയൊത്തുനൽ-
ക്കുതുകാൽ മേടയിൽ വാണിരുന്നുതേ
ഇതുനാൾ ശവപൂർണ്ണമാമട-
ർക്കളമാഹന്ത സഹിപ്പതെങ്ങനെ?
അഥവാ ശരി ലോകനന്മതാൻ
പ്രഥമം ജീവിതകാമകോടിയിൽ
ശതധാ സ്വസുഖാദിയൊക്കെയും
പൊതുധർമ്മത്തിനധീനമല്ലയോ?
ബലമാണ്ട തുരുഷ്കരേറ്റു തൽ-
കുലമെല്ലാം മുറിയേറ്റു വീഴ്കിലും
കൊലചെയ്വതിലല്ല രക്ഷചെ-
യ്‍വതിലല്ലോ തവ യത്നമുത്തമം.
അടരാടി മരിച്ചിടുന്നൊരാ-
ബ്ഭടവർഗ്ഗത്തിനു രക്ഷയേകുവാൻ
സ്ഫുടധൈര്യമിയന്നുപോവതിൽ-
പ്പരമായെന്തപരം മഹത്തരം?
1092-ൽ ഇംഗ്ലണ്ടിൽ വച്ചു് എഴുതിയ ‘വിഷാദകാരണം’ ഒരു ഒന്നാംതരം ഭാവഗാനമാണു്.
മദന്തരംഗം തവ കൈവശത്തിലായ്
ത്വദന്തരംഗം പണയം നമുക്കുമായ്
ഇദം മനസ്സിന്നു മനസ്സുവാങ്ങി നാം
സുഖത്തൊടന്നാളിൽ വസിച്ചതില്ലയോ?
മടങ്ങിവാങ്ങിച്ചു തവാന്തരംഗമ-
ന്നുടഞ്ഞുകാണായ് മമ ചിത്തമത്തലാൽ
മടങ്ങിവാങ്ങിച്ചു തവാന്തരംഗമ-
ന്നനന്തരം ശൂന്യഹൃദന്തനായ ഞാൻ.
വരാംഗി നീയെന്നെയിവണ്ണമായ് വെടി-
ഞ്ഞൊരാമഹാദുഃഖമെനിക്കസഹ്യമേ
വരാംഗിനീയെന്നെയിവണ്ണമായ് വെടി-
ഞ്ഞതാശു മേ ജീവിതശക്തി കൊല്ലുമേ.
സ്മരിക്കുമോ നീ കളവാണി പണ്ടുനാ-
മൊരിക്കലന്തിക്കു തനിച്ചിരിക്കവേ
സ്മരിക്കുമോ നീ കളവാണി ചിന്ത സം-
ചരിച്ച ഗന്ധർവ്വപുരങ്ങളൊക്കവേ?
മറന്നുപോവാനിടയാകുമോ മനം-
തുറന്നു നാമന്നുപറഞ്ഞ വാക്കുകൾ
മറന്നുപോകാനിടയാകുമോ രസി-
ച്ചറിഞ്ഞു നാം ചെയ്ത വിശിഷ്ടവൃത്തികൾ?
എനിക്കതെല്ലാം സ്മൃതിയിങ്കലുണ്ടു ഞാ-
നിനിക്കുരംഗാക്ഷി വസിപ്പതെന്തിനായ്
എനിക്കതെല്ലാം സ്മൃതിയിങ്കലുണ്ടു ഞാൻ
കഴിഞ്ഞതോർത്തിട്ടു വസിക്കയോ? ശരി.
വികാരത്തിന്റെ തള്ളലിന്നു് അനുകൂലമായ പദവിന്യാസം, ലാളിത്യം, അനലംകൃതത്വം–ഇവയാണു് ഈ കവിതയുടെ മനോഹാരിതയ്ക്കു കാരണം.
വിലാസമഞ്ജരിയും ഇക്കാലത്തു രചിക്കപ്പെട്ടതാണു്. ഒന്നുരണ്ടു മനോഹര പദ്യങ്ങൾ ഉദ്ധരിക്കാം.
ഓമൽ പൂന്തനു ഞാൻ പരാതിപറക-
ല്ലെന്തൊന്നു ചിന്തിക്കിലും
നീ മദ്വാസഗൃഹത്തിലെന്നൊടൊരുമി-
ച്ചല്ലേ വസിക്കേണ്ടതും?
ഈമട്ടമ്മയൊടൊത്തു നിത്യവുമിരു-
ന്നീടാൻ നിനച്ചീടുകിൽ
പ്രേമപ്പൂച്ചെടി പൂക്കുമെന്നുവരുമോ?
പൂക്കിൽ ഫലിച്ചീടുമോ?
കൂടും കൗതുകമാർന്നു പക്ഷികളിണകൂടുന്നതായ്ക്കണ്ടു ചാ-
ഞ്ചാടും കൺമുനയാൽ ജനങ്ങൾനടുവിൽ കാമംപ്രിയൻചൊല്കവേ
പാടേ കാമിനിയാൾക്കെഴുന്ന പുളകസ്വേദോദ്ഗമത്താൽ തെളി-
ഞ്ഞീടും കേളികുതൂഹലം നതമുഖാബ്ജത്താൽ മറച്ചാളവൾ.
ഇപ്രകാരം, പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ നിസ്സ്വാർത്ഥമായി നിരന്ത സാഹിത്യസേവനം അനുഷ്ഠിച്ചുകൊണ്ടിരുന്ന ചാലയിൽ കെ. മാധവപ്പണിക്കർ സർദാർ കെ. എം. പണിക്കർ എന്ന നിലയിൽ കേരളീയർക്കെല്ലാം അഭിമാനസ്തംഭമായിത്തീർന്നതിനു ശേഷവും–മുറയ്ക്കു് പാട്യാലമന്ത്രി പദാനന്തരം ബിക്കാനീർ പ്രഥമമന്ത്രി എന്ന കാമ്യപദത്തിൽ എത്തി രാജ്യതന്ത്രാലോചനകളാൽ തലപുണ്ണാക്കിക്കൊണ്ടിരിക്കുന്ന അവസരത്തിലും–കവിതാകാമിനിയെ ഉപേക്ഷിച്ചിട്ടില്ലെന്നു കാണുന്നതു് എത്ര ചാരിതാർത്ഥ്യജനകം!
പ്രസ്തുത കവിയുടെ കൃതികൾ–
പദ്യം: ചിന്താതരംഗിണി, ഭൂപസന്ദേശം, സന്ധ്യാരാഗം, അപക്വഫലം, കുരുക്ഷേത്രത്തിലെ ഗാന്ധാരി, ചാടുക്തിമുക്താവലി, പ്രേമഗീതി, ഹൈദർനായ്ക്കൻ, രസികരസായനം (ഓമർഖയ്യാമിന്റെ തർജ്ജിമ), ബാലികാമതം, പങ്കീപരിണയം.
നോവലുകൾ: കല്യാണമൽ, പറങ്കിപ്പടയാളി, പുണർകോട്ടുസ്വരൂപം, ധൂമകേതുവിന്റെ ഉദയം, കേരളസിഹം ഇവ.
നാടകങ്ങൾ: മണ്ഡോദരി, ധ്രുവസ്വാമിനി, ഭീഷ്മർ, നൂർജഹാൻ.
ഉപന്യാസങ്ങൾ: ഉപന്യാസമാല, കവിതാതത്വനിരൂപണം.
ഇവയിൽ ഓരോന്നിനെപ്പറ്റിയും സവിസ്തരം വിമർശിക്കാൻ സൗകര്യമില്ലാത്തതിൽ വ്യസനിക്കുന്നു.
ചിന്താതരംഗിണി:
“ആഴമുള്ള പുഴയുടെ അടിത്തട്ടിൽ ഒരു പ്രക്ഷോഭം; ഒരാവേശം; അതിൽനിന്നുയർന്ന ഒരു നെടുവീർപ്പു്; അതിൽ നിന്നു് വിചാരത്തിന്റെ തിരപുറപ്പാടു്; അതിനെത്തുടർന്നു് ചിന്താനദിയിൽ ഉരുണ്ടുകൂടുന്ന കല്ലോലപരമ്പര; തടം തട്ടിത്തകർത്തുകൊണ്ടുള്ള പ്രവാഹകലഹം; തടസ്ഥലങ്ങളിൽ തട്ടിമറിഞ്ഞു ചുറ്റിത്തിരിഞ്ഞുള്ള ഗതി; നദീമുഖത്തു തങ്ങിക്കൂടുന്ന നുരയും പതയും; ആഴിയോടുള്ള സംഗമം–അപാരപാരാവാരപ്പരപ്പിൽ ചെന്നുചേർന്നുള്ള വിശ്രാന്തി–വിഷയാഭോഗം; ക്ലേശാനുഭവം; അനുഭവവിരക്തി; ജിജ്ഞാസാബോധം; നിർവ്വേദം; ശാന്തി ഇതാണു് ചിന്താതരംഗിണി” എന്നു് അവതാരികാകർത്താവായ അപ്പൻതമ്പുരാൻ തിരുമനസ്സുകൊണ്ടു് അവിടുത്തെ നിസർഗ്ഗഭാഷാശൈലിയിൽ പ്രസ്താവിച്ചിട്ടുള്ളതിൽക്കവിഞ്ഞു് എന്താണു പറയുക.
‘കഴിഞ്ഞൊരെൻജീവിതമെങ്ങു മുന്ന-
മാശിച്ചതാം ശോഭനഭാവിയെങ്ങോ
വളഞ്ഞുനീണ്ടുള്ളൊരു ജീവിതാദ്ധ്വാ-
വളന്നുനോക്കീടുകിലെന്തു പുണ്യം’എന്നു്,
ചെറുപ്പകാലത്തു കൊളുത്തിവച്ചോ-
രത്യുന്നതാദർശവിളക്കു കഷ്ടം!
സുസ്ഥൈര്യമാമെണ്ണ കുറഞ്ഞമൂലം
നഷ്ടപ്രഭം കത്തിയെരിഞ്ഞിടുന്നു.
ഈ അവസ്ഥയിൽ ചിന്തകന്റെ ‘നിരന്തരാശ്രുക്കൾ നനച്ച’തായ ചിത്തത്തിൽ വിതയ്ക്കപ്പെട്ട ചിന്താകൃതമായ ‘ബീജം’ ക്രമത്തിൽ മുളച്ചുയർന്നുവന്നിട്ടു് ‘മണംപെറും പൂക്കൾ’ വിരിഞ്ഞു നില്ക്കുന്ന കാഴ്ചയാണു് ഈ കൃതിയിൽ കാണുന്നതു്. ആദ്യമായി അയാൾ സ്വാഭാവികമായി ഒന്നു പിന്തിരിഞ്ഞു നോക്കുന്നു.
ദൂരത്തുനില്ക്കുമ്പൊഴതീവഭംഗി
തെളിഞ്ഞു കാണും കമനീയദേശം
പാരംപണിപ്പെട്ടണയുമ്പൊൾ മറ്റു-
ള്ളിടങ്ങളെപ്പോലൊരു ഭൂമിതന്നെ.
താണും കുഴിഞ്ഞും ചിലെടം പരന്നും
പുല്ലാൽമറഞ്ഞും വെയിലിൽ പൊരിഞ്ഞും
എത്രയ്ക്കുയർന്നുള്ളൊരു ശൃംഗവും നാ-
മടുത്തുകാണുമ്പൊഴുതേവമല്ലൊ.
സമ്പ്രാപ്യമാം സ്ഥാനമണഞ്ഞിടാതെ
ജയേച്ഛതൻപദ്ധതിയിങ്കലെങ്ങും
വിശ്രാന്തിഗേഹങ്ങളുമില്ല; കൂട്ടു-
കാരും ചതിപ്പാൻ വഴിനോക്കി നില്പോർ.
ഇനി എന്തു നിവൃത്തി? ജീവിതാരംഭത്തിലെ സുഖസ്വപ്നങ്ങളെല്ലാം തകർന്നു് യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ ചിലർക്കെന്നല്ല പലർക്കും ഈമാതിരി ഒരു നിർവ്വേദം ജനിക്കാം. അവരിൽ ചിലർ–അവരെ ഭീരുക്കളാണെന്നാണു് ഞാൻ പറയുന്നതു്–ആത്മഹത്യയിൽ രക്ഷ നേടുന്നു; മറ്റുചിലർ ഭക്തിമാർഗ്ഗത്തെ അവലംബിക്കുന്നു; മൂന്നാമതൊരു കൂട്ടത്തിൽ കർമ്മസമുദ്രത്തിലേക്കു് കുതിച്ചു ചാടുന്നു. നമ്മുടെ ചിന്തകൻ ഭക്തിമാർഗ്ഗത്തെപ്പറ്റിയാണു് ആദ്യമായി സ്മരിക്കുന്നതു്—എന്നാൽ അവിടെയും രക്ഷ കാണുന്നില്ല. ദൈവഭക്തി,
ക്ഷീണിച്ച ദേഹത്തിനു മദ്യമെന്ന-
പോലല്പനേരം സുഖമേകിയേക്കാം.
എന്നല്ലാതെ, അതിൽനിന്നും സുഖം ലഭിക്കുന്നതല്ല.
സർവ്വജ്ഞനാമീശ്വരനുള്ളലിഞ്ഞു
സന്തോഷമുണ്ടായ്വരമേകുമെന്നായ്
നിനപ്പതിന്നെങ്ങനെ? കാഴ്ചവച്ചാൽ
മോദിക്കുമോ ജന്മികണക്കു നാഥൻ?
ചിന്തകൻ ദർശിക്കുന്ന ദൈവംകണക്കു നാഥനായ ജന്മിയാണു്. ‘കൃഷിപ്പിഴ വന്നുപോയി; പാട്ടം ഇളച്ചുതരണേ’! എന്നു് കൃഷീവലൻ അപേക്ഷിച്ചാൽ ജന്മി വകവച്ചുകൊടുക്കുമോ? അയാൾക്കു് കണക്കു കണക്കു തന്നെ. ഇനി കീർത്തിനേടാൻ ശ്രമിച്ചാലോ?
നിണത്തിലാറാടി നരന്റെ മാംസം
ഭുജിച്ചു, മാറിൽ കുടർമാല ചാർത്തി
മദാന്ധനൃത്തം ഭുവി ചെയ്തിടുന്നോ-
രക്കീർത്തിയാംരാക്ഷസി സേവ്യയാണോ?
അങ്ങനെയുള്ള കീർത്തിയെ ചിന്തകൻ വെറുക്കുന്നു.
“കല്ലിൽകുറിക്കും ചിലർ കാരിരുമ്പിൽ
സ്തംഭങ്ങൾ നാട്ടും ചിലരന്യകാവ്യം
പണംകൊടുത്തിട്ടെഴുതിച്ചിടും തൻ-
പ്രഖ്യാതി മേലും നിലനിർത്തുവാനായ്”
അതിനാൽ,
ഓരോ തടത്തിൽ തലപൊക്കിനില്ക്കും
ജയദ്ധ്വജങ്ങൾക്കടിവാരമെന്താം?
അക്കീർത്തിയാംദേവത തിന്നെറിഞ്ഞ
നരാസ്ഥികൂടങ്ങളൊഴിഞ്ഞു വേറെ.
എന്നാണു് ചിന്തകൻ ചോദിക്കുന്നതു്. അനന്തരം ചിന്തകൻ തത്വചിന്തയിലേയ്ക്കു് കടക്കുന്നു.
നിനപ്പു മർത്ത്യൻ വിധിസൃഷ്ടിതന്നിൽ
ഞാനാണു മുഖ്യൻപ്രകൃതിക്കധീശൻ
എന്നാജ്ഞയിൻകീഴിലടങ്ങിടുന്നു
മറ്റുള്ള ജന്തുക്കളിതാകമാനം.
ഈലോകമാം കാവിലസംഖ്യപുഷ്പ-
ഗണങ്ങൾ പൂത്തുണ്ടുല്ലസിച്ചിടുന്നു
അവയ്ക്കൊരോന്നിന്നുമൊരോതരത്തിൽ
പ്രത്യേകഭാവം നിയമിച്ചു ദൈവം.
മുല്ലയ്ക്കെഴും സൗരഭമല്ല പിച്ചി-
യ്ക്കംഭോജമോ മറ്റുമണംവഹിപ്പൂ
ഏവം നിനച്ചാലുലകത്തിലുള്ള-
തെല്ലാം വിജാതീയത ചേർന്നതത്രേ.
നാനാത്വമല്ലോ പ്രകൃതിക്കു തത്വം
വിഭിന്നമായ് കാണ്മതു സർവ്വരൂപം
ചൊല്ലുന്നതിന്നെങ്ങനെയൊന്നിൽ മെച്ചം
മറ്റൊന്നിതെന്നായുലകത്തിലിപ്പോൾ.
ഈ ചോദ്യം യുക്തിയുക്തമല്ലേ?
മനോജ്ഞമാം പീലി പരത്തി നൃത്ത-
മാടും മയൂരത്തിനുചേർന്നകാന്തി
കാകിയ്ക്കെഴും ചിത്തമിളക്കിടുന്നി-
ല്ലതിന്നനംഗൻ ബലിഭുക്കുതന്നെ.
ഇങ്ങനെയുള്ള പ്രപഞ്ചത്തിന്റെ എല്ലാം അധിനായകൻ മനുഷ്യനാണെന്നു് അവർ അഭിമാനിക്കുന്നു. എന്നാൽ ചിന്തകൻ ചോദിക്കുന്നു:
“സാധിപ്പതോവാദമിതീജ്ജഗത്തി-
ന്നൂരാണ്മ ദൈവം നരനേകിയെന്നായ്
നിനപ്പതിന്നെങ്ങനെ കൈക്കരുത്തു
ചെയ്യുന്നതെല്ലാം വിധിചെയ്തതായി.
ഇങ്ങനെ സകല ചരാചരങ്ങളിലും സമഭാവന ഉദിച്ചതിനോടുകൂടി ചിന്തകന്നു്,
എല്ലാസ്ഥലത്തിന്നുമനന്തമായ
സൗഭാഗ്യമൻപിൽ തെളിയുന്നതായി
എല്ലാത്തിനും പട്ടുടയാടചേർന്നു
സംഗീതമാധുര്യമിയന്നതായി”
തോന്നുന്നു. അപ്പോൾ പ്രപഞ്ചം ചിരി പൂണ്ടിരിക്കുന്നതായും അനുഭവപ്പെടുന്നു. അതിന്റെ സർവാംഗീണ സൗന്ദര്യം അയാൾ ആസ്വദിക്കുന്നു.
വൃക്ഷാഗ്രമേറിച്ചിരിപൂണ്ടുതത്തി-
യന്യോന്യമോരോകളഭാഷണങ്ങൾ
ഉരച്ചിരിക്കുന്നൊരുപക്ഷിജാല-
മെന്നുള്ളിലന്നാൾ പുരുമോദമേകി
വിടർന്നുനില്ക്കുന്നൊരു പൂക്കൾതമ്മിൽ
ചിരിച്ചു രാഗം വിതറിക്കളിച്ചു
ഫലങ്ങളാൽചാഞ്ഞൊരുവൃക്ഷവൃന്ദം
മന്ത്രിച്ചുതമ്മിൽ സുഖവാർത്തയെല്ലാം
നിലാവൊളിച്ചാർത്തുവഹിച്ചപാടം
സുഗന്ധമാർന്നുള്ളൊരു വാതപോതം
അനന്തനിശ്ശബ്ദത രാത്രിപോലും
മനോജ്ഞമാം ഭാഷണമെന്നൊടോതി
ഇങ്ങനെ ഒരു പ്രസന്നമാർഗ്ഗത്തിൽ മനസ്സു പ്രവേശിച്ചു് അതിലൂടെ തെല്ലു ദൂരം പോയപ്പോൾ, പ്രപഞ്ചത്തിന്റെ ഈ ചിരി, ഈ സൗന്ദര്യം, അസ്ഥിരമാണല്ലോ എന്നൊരു തോന്നൽ ഉദിക്കുന്നു.
കാലം ഗമിക്കുന്നു; ഗമിപ്പതുണ്ടോ
നാമാണു പോകുന്നതു; കാലമല്ല
സുനിശ്ചലംനില്ക്കുമിനൻധരിത്രി
ചുറ്റുന്നപോലുള്ളൊരുതോന്നൽമാത്രം
… … …
ലോകത്തിലെല്ലാത്തെയുമാഹരിക്കും
കാലത്തിരശ്ശീല കവർന്നെടുപ്പൂ
ഓരോനിമേഷത്തെയുമായതോടൊ-
ത്തുണ്ടായസർവത്തെയുമൊന്നുപോലെ
ഇങ്ങനെ എല്ലാം തോന്നൽ—വെറും ഭ്രമം—മിഥ്യാ—എന്നുവന്നു. —ഈശ്വരൻ എന്തിനു് ഇങ്ങനെ ഒരു ലോകത്തെ സൃഷ്ടിച്ചു?
മനുഷ്യചിത്തത്തിനു മാറ്റുകൂട്ടും
ജയേച്ഛതൊട്ടുള്ള ഗുണങ്ങളെല്ലാം
നിസ്സാരമായ്കാണുകിലെന്തു പിന്നെ
സാഫല്യമിജ്ജീവനു നല്കിടുന്നു?
ഈ ചിന്താഗതി അദ്ധ്യാത്മസൗന്ദര്യത്തിലേക്കു വഴി തെളിക്കുന്നു. ഇത്രയും പറഞ്ഞതിൽനിന്നു് ഇതു് ആദ്ധ്യാത്മികമായ ഒരു ഭാവഗീതമാണെന്നു വ്യക്തമാണല്ലൊ. ഇതിനെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശ്രീപത്മനാഭപദപത്മശതകത്തിനോടു ചേർത്തുവച്ചു പരിശോധിക്കുക. അപ്പോൾ ഇതിന്റെ മെച്ചം വായനക്കാർക്കു പ്രത്യക്ഷപ്പെടും.
ഇതു് 1111-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതിയാണു്. ഈ നിലയിൽ എത്തുംമുമ്പു് നാം കവിയെ കണ്ടിരുന്നതു് ഒരു പ്രേമഗായകനെന്ന അവസ്ഥയിലാകുന്നു. ബാലികാമതവും പ്രേമഗീതിയും വായിച്ചു നോക്കുക.
ബാലികാമതത്തിൽ, ഒരു ബാലിക തന്റെ തോഴിയോടു ചോദിക്കുന്നു:
എന്തോഴിയെന്തുകൊണ്ടെന്നെയിന്നാരുമേ
സന്തോഷത്തോടഹോ നോക്കുന്നില്ല?
സ്വൈരംകളിച്ചുഞാൻ കോവിലിൽപോകുമ്പോൾ
ആരുമെൻപിൻപിൽ വരുന്നതില്ലാ.
അതിനു്,
“മുൻപിൽവിടർന്നത-
ല്ലൂഴിയിലാദ്യംപറിപ്പു ബാലേ”
എന്നായിരുന്നു തോഴിയുടെ മറുപടി.
“അന്തിയിലമ്പലനീരാഴിതന്നിൽഞാൻ
ചന്തത്തിൽ സ്നാനത്തിനെത്തീടവേ
എന്തൊരുവിസ്മയമെൻതോഴി കൺമുമ്പിൽ
ചെന്താർശരൻതന്നെ വന്നുനിന്നു
രണ്ടുവാക്കെന്നോടുമിണ്ടി നൽപുഞ്ചിരി-
പൂണ്ടു തൻനീണ്ടുനിവർന്നകണ്ണാൽ
എന്മേനിയാപാദമസ്തകംനോക്കിയ-
ന്നുണ്മയിൽ പിന്നെയും പുഞ്ചിരിച്ചു.
ചൊല്ലാവതല്ല മേ ലജ്ജയും മോദവു-
മെല്ലാമെനിക്കപ്പോഴുണ്ടായതു
ചൊല്ലുക മേ സഖി! കന്യയാമെന്നില-
ക്കല്യാണശീലൻ കനിഞ്ഞീടുമോ?
ബാലിക ഞാനഹോ പ്രൗഢമാം ശൃംഗാര-
ലീലകളൊന്നുമറിയുന്നില്ല
പ്രേമരഹസ്യങ്ങൾ കാമവിലാസങ്ങൾ
തൂമധുതൂകുന്ന സല്ലാപങ്ങൾ
ചഞ്ചലദൃഷ്ടിതൻ കേളീവിശേഷങ്ങൾ
പുഞ്ചിരിബ്ഭാഷതൻ നാനാർത്ഥങ്ങൾ
ഏതുമറിയാത്തൊരെന്നിലക്കല്യന്റെ
ചേതസ്സുതെല്ലുമലിയുന്നിതോ?
മൂഢകൗമാരമേ! നിന്നുടെ കൈയിൽനി-
ന്നേതൊരുനാളിൽ ഞാൻ രക്ഷപ്പെടും?
എന്നിങ്ങനെ, കൗമാരത്തിൽ അക്ഷമ തോന്നിയിരുന്ന ബാലികയോടു്,
തോഴി പറഞ്ഞിതു “പാതിവിടുർന്നുള്ള
പൂവിലേ തേനിനു സ്വാദുകൂടും”
ആ കാമുകഭ്രമരം പ്രസ്തുത ബാലികാകഡ്മളത്തെ സമീപിച്ചിട്ടു് താൻ കണ്ട കിനാവിനെ,
അല്ലിടഞ്ഞുള്ള നിൻധമ്മില്ലമെൻഗള-
മെല്ലാം മറച്ചു കിടന്നിരുന്നു
ലോലാളകനിരയെൻകവിളത്തഹോ
നീലോല്പലദളംപോലിണങ്ങി
നീണ്ടുചുരുണ്ട നിൻവാർമുടിയെന്മേനി-
പൂണ്ടിതു ചന്ദനച്ചാറുപോലെ
മന്ദംഞാനായവ തൊട്ടു തലോടി നിൻ
സുന്ദരച്ചെഞ്ചുണ്ടു ചുംബിച്ചപ്പോൾ
ഭിന്നതവിട്ടു നാമൊന്നായിത്തീർന്നപോൽ
അന്നെനിക്കോമനേ തോന്നിയല്ലോ.
എന്നറിയിച്ചിട്ടു് അവളെ ഒന്നു കടാക്ഷിച്ചു.
അടുത്ത രംഗത്തിൽ ആ ബാലിക ഏകാകിനിയായി പൂഞ്ചോലയുടെ തീരത്തു ചെന്നുകിടക്കവേ;
ശാന്തമാമന്നിശ തന്നുടെ ഭംഗിയും
ചന്ദനഗന്ധിയാം മാരുതനും
മന്ദമിളകുന്ന ചോലതൻമർമ്മരം–
ഇവയുടെ ഫലമായി ഉറങ്ങുന്നതും, ആ ഭ്രമരൻ അവളുടെ കന്യാത്വത്തെ നശിപ്പിക്കുന്നതും നാം കാണുന്നു. ആ വിവരം അവൾ തന്റെ തോഴിയോടിങ്ങനെ പറയുന്നു:
“എന്നിഷ്ടതോഴി ഞാനെന്തുചൊല്ലുന്നിതെൻ
കന്യകാത്വക്കോട്ട രക്ഷിക്കുവാൻ
ഞാൻപെട്ട പാടുകൾ തന്നുടെ ലക്ഷ്യങ്ങൾ
സാമ്പ്രതം കാൺക ഹാ പാടുകളായ്”
അടുത്ത ദിവസം രാവിലെ ആ വിടൻ അവളുടെ അടുത്തുചെന്നിട്ടു് സമാശ്വസിപ്പിക്കുന്നു:
“ഭീരുതയെന്തിനു കാതരലോചനേ
ആരുതാൻ നമ്മുടെ ലീല കണ്ടു
ശാരദചന്ദ്രനും രാത്രിയുമല്ലാതെ
വേറെയതിന്നൊരു സാക്ഷിയില്ല.”
ആ വാക്കുകൾ കേട്ടിട്ടു് അവൾക്കു തെല്ലുപോലും ആശ്വാസം വരുന്നില്ല. എങ്ങനെ അവൾ ആശ്വസിക്കും? അവൾ തോഴിയോടു പറയുന്നു:
“സാദരം ചൊല്ലി ഞാൻ ചന്ദ്രനച്ചോലയോ-
ടോതിപോൽ നമ്മുടെ ദുശ്ചരിത്രം”
ചോലയും തോണിയോടൊട്ടുപറഞ്ഞതു
വാലൻതാൻ സ്വപ്നത്തിൽകേട്ടുപോലും
അച്ഛനുമമ്മയും പിന്നെയറിഞ്ഞീടും
നിശ്ചയമെല്ലാരും കേൾക്കുന്നാളെ.”
ഈ സമാഗമം ഇങ്ങനെ മുറയ്ക്കു നടക്കുന്നു. അവളുടെ സങ്കോചമെല്ലാം പമ്പ കടക്കുന്നു.
നിമ്നഗ കുന്നിലേയ്ക്കെന്നൊഴുകുന്നുവോ
അർണ്ണവമെന്നുതാൻ പുഞ്ചയാകും
ചന്ദനംവെള്ളത്തിലംബുജംപാറമേൽ
എന്നുതാനുണ്ടായിശ്ശോഭതേടും
അന്നേ ഞാൻ നിന്നെവിട്ടന്യയാംനാരിയെ
സുന്ദരീ സ്വീകരിച്ചീടുകുള്ളു”
എന്നുള്ള നായകവാക്യം വേദവാക്യമായിഗ്ഗണിച്ചു്,
“സൂര്യനെബ്ഭൂഗോളംചുറ്റാതെയാവട്ടെ
കൂരിരുട്ടാകവെ മൂടിടട്ടെ
എൻപ്രിയനോതിയവാക്കുകൾ വൈകുണ്ഠ-
മിങ്ങുതാൻതീർക്കുമെനിക്കുനിത്യം.”
എന്നു് അവൾ ഉറയ്ക്കുന്നു.
അടുത്ത രണ്ടുമൂന്നു ഖണ്ഡികകളിൽ അവൾ ‘പ്രാണനാഥനെനിക്കു നല്കിയ പരമാനന്ദ രസത്തെ’ എന്ന ഇരയിമ്മൻതമ്പി വർണ്ണിച്ച മാതിരി സംഭോഗവർണ്ണന മുറയ്ക്കു നടത്തുന്നു.
“പ്രേമപുരസ്സരംമൻകാന്തൻ കൈകളാ-
ലോമനിച്ചുള്ള പൊൻകുംഭകളും
താലോലിച്ചെന്നുംഞാൻഹാരമണിയിച്ചു
ലാളിക്കും നല്ലൊരു തൈക്കിടാങ്ങൾ
കന്ദർപ്പസത്തായമാദ്ധ്വിനിറഞ്ഞുള്ള
ചെന്താരിൻമൊട്ടുകൾ സുന്ദരങ്ങൾ–”
ഏതെല്ലാം മട്ടിലാണു് തന്റെ വല്ലഭൻ ലാളിക്കുന്നതെന്നു് അവൾക്കു പറവാൻ സാധിക്കയില്ലത്രേ. മലയാളഭാഷയിൽ ഇതിനെ അതിശയിക്കത്തക്ക ഒരു സംഭോഗ വർണ്ണന ഉണ്ടായിട്ടില്ലതന്നെ. ഇപ്രകാരം സംഭോഗശൃംഗാരത്തിന്റെ പരകോടിയിൽ എത്തിയ അവസ്ഥയിൽ പൂർവഭാഗം അവസാനിക്കുന്നു. ആ സാധു–കഥയില്ലാത്ത ബാലിക–തന്റെ സ്വപ്നസൗധത്തിന്റെ ഏഴാംനിലയിലെത്തിയിരിക്കുന്നു.
ആ സൗധം തകർന്നു വീഴുന്നതാണു് അടുത്ത ഭാഗത്തിൽ വിവരിക്കുന്നതു്. അവൾ പ്രാണനാഥനെ കാത്തുകാത്തിരിക്കുന്നു–
ഇന്നലെരാത്രിവിരിച്ചിട്ടമെത്തതാ-
നിന്നുംകിടക്കുന്നു ഭംഗിയായി
കോമളമായിഞാൻതന്നെവിതാനിച്ച
പൂമച്ചിതിന്നു മാം കാത്തിരിപ്പൂ
ഉള്ളമിളകുന്നു മൽപ്രാണനാഥനു
വല്ലോരപകടംവന്നതാമോ?”
അതിനു്,
പേടിപറഞ്ഞിതു “പ്രേയാനോ ഭർത്താവായ്
മാറിവരുന്നതു ലോകരീതി”
അവൾ പിന്നെയും കാത്തു കാത്തിരിക്കുന്നു. നായിക,
‘കാണുമ്പോൾ കോപിച്ചു ചൊല്ലു’വാനെന്തൊക്കെയോ ഓർമ്മിച്ചു വയ്ക്കുന്നു. മാലോകർ ഓരോന്നു പറഞ്ഞുതുടങ്ങുന്നു. എന്നിട്ടും,
“മാലോകർചൊല്ലട്ടേ താവുമസൂയതൻ
മാലിന്യംചേരുന്ന ദുഷ്പ്രവാദം
അന്യാംഗനയിലെൻകാന്തൻതൻമാനസം
നന്നായ്മയങ്ങിവസിപ്പുപോലും
വിശ്വസിക്കുന്നില്ല തോഴീ ഞാനീവാർത്ത
നിശ്ചയം ലോകാപവാദംമാത്രം.”
എന്നു് അവൾ ഉറയ്ക്കുന്നു. പിന്നെയും ദിവസങ്ങൾ കഴിയുന്നു. ക്രമേണ,
“പാരിടംമാറ്റിപ്പണിതോരു രാഗമോ-
ടാരംഭിച്ചുള്ളോരാസുപ്രാഭാതം
ഇന്ദ്രധനുസ്സിന്റെ വർണ്ണവൈചിത്ര്യമാ-
ർന്നന്നുവിളങ്ങിയോരന്തരീക്ഷം
ഫുല്ലപുഷ്പങ്ങൾതൻമന്ദസ്മിതത്തിനാ-
ലുല്ലസത്തായോരാരാമദേശം
പ്രേമഗീതങ്ങളാലുള്ളംകുളുർപ്പിച്ചോ-
രോമനവാസന്തകാലഭാഗം”
ഘോരനിരാശാജനകമായി മാറുന്നു–‘അയാളെ ഒന്നു കണ്ടാൽമാത്രം മതിയായിരുന്നു’ എന്നായി അവളുടെ വിചാരം. അവൾ ഉന്മത്താവസ്ഥയെ പ്രാപിച്ചു് തെന്നലിനോടും വല്ലിയോടുമൊക്കെ തന്റെ കാമുകന്റെ വിവരങ്ങൾ ചോദിക്കുന്നു.
വേറൊന്നുംവേണ്ട മൽക്കാന്തന്റെ തൃപ്പാദ-
താരുതാൻ സേവനംചെയ്കയെന്യേ
അശ്രുബിന്ദുക്കളാൽ കാൽത്താരിണയെ ഞാൻ
ശുശ്രൂഷചെയ്യാവു പുണ്യഹീന!
… … …
ഈ നിലയിൽ മൂന്നാംഭാഗം ആരംഭിക്കുന്നു–കാലം വ്രണത്തിലെ വേദന തെല്ലൊന്നു ശമിപ്പിക്കുംപോലെ തോന്നുന്നു.
പോയകാര്യത്തെ നിരൂപിച്ചു ഹന്ത ഞാൻ
വ്യാകുലപ്പെട്ടിട്ടു കാര്യമെന്തോ?
സാഫല്യംചേരാത്ത പ്രേമത്തെയോർത്തു ഞാൻ
ചാപല്യമെന്തിനായ് തേടിടുന്നു?
എന്നായി അവളുടെ നില. അവൾ തോഴിയോടു പറയുന്നു:
ഓർക്കുക തോഴിയെൻകാന്തനെയെങ്ങനെ-
യൊക്കെഞാൻ മുന്നെസമാദരിച്ചു
തന്നാമംമാത്രം ഞാനെന്നുടെ മാനസം-
തന്നിലേ സർവദാ സംസ്മരിച്ചു
ഓരോരോലാളനമന്നന്നു ചെയ്തതു
പാരമനുഗ്രഹമെന്നുമോർത്തു.
ഉദ്യൽസ്മിതരശ്മിമാത്രമെൻചിത്തമാ-
മുദ്യാനം പുഷ്പിതമാക്കിത്തീർത്തു
തത്ഭാഷണമൊന്നുമാത്രമെൻകാതിനു
നല്പെഴും ഗാനമാധുര്യം ചേർത്തു
അക്കാലമെങ്ങുപോയ്–ഓർക്കുമ്പോഴെന്നുമേ-
യുൾക്കാമ്പിൽ വിസ്മയം തോന്നുന്നുമേ
എന്തു ഞാൻകണ്ടതുമെന്തൊരു ശക്തിയാൽ
അന്തരം മാറിപ്പകർന്നു ചിത്രം
തോഴിപറഞ്ഞിതു–കാമന്റെ കൺകെട്ടിൽ
തോന്നുന്നവിശ്വാസമപ്പോൾമാത്രം.
അവൾക്കു പ്രേമത്തിലുള്ള വിശ്വാസമേ നശിക്കുന്നു.
സ്നേഹാനുരാഗങ്ങളെന്തുതാൻ തോഴിയി-
ദ്ദേഹത്തെയാശ്രയിച്ചല്ലാതഹോ?
നിഷ്കളപ്രേമത്തെ വാഴ്ത്തും കവികുലം
ഭോഷ്കുതാൻ ചൊല്ലുന്നു തർക്കമില്ല
വാരിളംകൊങ്കകൾ ബിംബാധരം മനോ-
ഹാരിയാം ചില്ലിയക്കേശപാശം
എത്രയും ദിവ്യമാം പ്രേമത്തിനുമിവ-
മാത്രമാണിന്നവലംബമായി
എല്ലാ മുലകളുമൊന്നുതാൻ സംഭോഗ-
മെല്ലാത്തിനും ഫലമൊന്നുതന്നെ.
ആസ്വാദനോൽസുകർ കാണ്മൊരു വൈവിധ്യം
ആശ നിർമ്മിച്ചിടും മിഥ്യാനാകം.
തോഴിപറഞ്ഞിതു: സംതൃപ്തി ചേർന്നെന്നാൽ
പായസത്തോടും വെറുപ്പുതോന്നും.
കാമുകന്മാരുടെ സ്നേഹം എന്നു പറയുന്നതു് ‘പൊന്നേ!, തങ്കമേ!’ തുടങ്ങിയ മധുരവാക്കുകളല്ലാതെ മറ്റൊന്നില്ലെന്നു് അവൾ പറഞ്ഞപ്പോൾ തോഴി മറുപടി പറയുന്നു:
ആളിപറഞ്ഞിതു “കേൾക്കുവാൻ നല്ലതു
ലാളനവാക്കുകൾ തന്നെയല്ലോ.”
അതിൽ മിരണ്ടുപോയില്ലെങ്കിൽ എത്ര എത്ര ബാലികമാർക്കു് ഈ മാതിരി ദുരവസ്ഥ വന്നുചേരാതെ ഇരിക്കുമായിരുന്നു!
കെ. എം. പണിക്കരവർകളുടെ ‘പ്രേമഗീതി’ മലയാളഭാഷയ്ക്കു് ഒരു അമൂല്യസമ്പത്താണു്. ഇതു് പലേ ഭാവഗീതങ്ങൾ മനോജ്ഞമായി കോർത്തിണക്കിയ ഒരു രത്നമാല്യമാണു്. ഓരോന്നും സ്വതന്ത്രവും ഭാവസുരഭിലവുമാണു്.
അന്യോന്യഭാഷണംചെയ്തിളംപുഞ്ചിരി-
യെന്നുമേ തൂകുന്ന നക്ഷത്രങ്ങൾ
പാരിടത്തിങ്കലീമാനുഷർ കാട്ടുന്ന
കാര്യങ്ങൾ കണ്ടു ചിരിക്കയല്ലീ?
ആയവർ തങ്ങളിൽ ചൊല്ലുന്ന ഭാഷതൻ
വ്യാകരണങ്ങളിന്നാർക്കറിയാം?
പാണിനിയാലുമിന്നജ്ഞേയമയൊരാ
വാണിതൻമാഹാത്മ്യമെന്തുതന്നെ?
കാളിദാസന്റെ നൽക്കാവ്യരസത്തിനെ-
ക്കാളും വിശേഷമാം രീതിതന്നിൽ
താരങ്ങളേ നിങ്ങൾ പാടുന്ന പദ്യങ്ങ-
ളാരാനുമിന്നറിഞ്ഞീടുന്നുവോ?
ഓമനയാമവൾതൻവിയോഗാഗ്നിയാ-
ലാമയംപൂണ്ടു വസിക്കുമെന്നിൽ
ആയൊരു ഭാഷതൻഭംഗികളേതാണ്ടു
രാവുകൾ തോറും തെളിഞ്ഞുതോന്നി
മറ്റു പഠിച്ചതിന്നൊക്കെ മറക്കട്ടേ
കുറ്റമറ്റെന്നെയും ഞാൻ മറക്കാം
കറ്റവാർവേണിനിൻ മേന്മയേ വാഴ്ത്തുമാ-
നക്ഷത്രഭാഷ ഞാൻ വിസ്മരിക്കാം.
എന്നിങ്ങനെ വിപ്രലംഭദശയിൽ കവിത തുടങ്ങുന്നു.
കാതരേ! നിന്മൂലമിന്നുമിത്തീയുപോൽ
ചേതസ്സു വെന്തു വെണ്ണീറാകിലും
ഏതുമൊന്നോതാതെ നിൻസമീപത്തു ഞാൻ
വാഴുകിൽ സാമ്രാജ്യസിദ്ധിയായി.
നിൻകരതാരിൽനിന്നൻപോടു തിന്നുന്ന
പൈങ്കിളിയായിരുന്നാകിലോ ഞാൻ
പൊഞ്ചെവി രണ്ടും കുളുർക്കുന്നപോലവെ
പഞ്ചമരാഗങ്ങൾ പാടിയേനേ
നന്മയിലിഷ്ടമാർന്നിന്നു വളർത്തുന്ന
നന്മയിലായിരുന്നാകിലോ ഞാൻ
ചേലിയന്നെപ്പൊഴും നിന്നുടെ ചാരവേ
വാലും നിവർത്തിനിന്നാടിയേനേ
കഷ്ടമെൻജന്മമീമാനുഷജാതിയിൽ
നിഷ്ഠൂരൻ സ്രഷ്ടാവു തീർച്ചയാക്കി
എന്നു കാമുകൻ വിലപിക്കുന്നു.
നായികാ നായകന്മാരുടെ സമാഗമത്തെ നായകൻ തോഴരോടു വർണ്ണിക്കുന്നതു നോക്കുക:
തോഴരേ വർണ്ണിപ്പതെങ്ങനെയാണു ഞാൻ
കേഴമിഴിയുടെ സല്ക്കാരത്തെ
മല്ലക്കൺപൂക്കളെച്ചുറ്റും വിതറിനാൾ
വെള്ളരി സുസ്മിതം നീളെത്തൂകി
തോഷാശ്രുപൂരമാമർഘ്യപാദ്യങ്ങളും
ഭൂഷാക്വണിതമാം വാദ്യങ്ങളും
നിശ്വാസസൗഗന്ധവെഞ്ചാമരക്കാറ്റു-
മച്ചാരുഗാത്രിയാളപ്പൊഴേകി
നീട്ടിയകൈകളാം നീരജമാലയെ
ഗാഢം ഗളത്തിങ്കൽ ചേർത്തുനിന്നു
അവ്യാജസ്നേഹം തുളുമ്പുന്ന ദൃഷ്ടിയാൽ
ഭവ്യമെനിക്കവളോതി മെല്ലേ
ഉൾക്കാമ്പിൽ സമ്പൂർണ്ണപ്രേമയാം തന്വിതൻ
സല്ക്കാരഭംഗികൾ ചിത്രമത്രേ.
അനുകൂലയും ലജ്ജാവതിയും ആയ നായിക നല്കിയ രാജകീയസല്ക്കാരം വാസ്തവത്തിൽ ചിത്രമെന്നേ പറയേണ്ടു.
നായിക അനലംകൃതയാണു്. കണ്ണെഴുതിയിട്ടില്ല. താലിയും മാലയും ധരിച്ചിട്ടില്ല. തലയിൽ പൂവു ചൂടീട്ടില്ല.
എന്തിനിതൊക്കെയുമെൻപ്രിയയ്ക്കോർക്കുകിൽ
പൊന്നിൻകുടത്തിനു പൊട്ടു വേണോ?
എന്നു മാത്രമല്ല, ‘യൗവനം പോലൊരു ഭൂഷയുണ്ടോ? നായികയെ സമീപിച്ചപ്പോഴേയ്ക്കും ഉള്ളിലെ ചിന്തകളെല്ലാം വിസ്മൃതമായി.
ആഗ്രഹമൊക്കെയുമന്നു ഞാനെന്നുടെ
ഭാഗ്യമില്ലായ്മയാൽ ചൊല്ലിയില്ല
മന്ദതയാൽ പ്രിയതന്നെയെടുത്തണ-
ച്ചുമ്മവയ്പാനും മറന്നുപോയി.
എന്നാൽ,
താമരക്കണ്ണുകൾതന്നിലവളുടെ
പ്രേമമാം പൂന്തേൻ തുളുമ്പിനിന്നു
ചെറ്റിളകീടുന്ന കുത്തുമുലകളാൽ
മുറ്റൂമാശ്ലേഷത്തെയഭ്യർത്ഥിച്ചു
തെല്ലു വിടർന്നുള്ള ചോരിവാകൊണ്ടുതാൻ
ചൊല്ലാതെ ചോദിച്ചാൾ ചുംബനത്തെ
മൂഢതകൊണ്ടുതാനാഗ്രഹമോതുവാൻ
പാടവമില്ലാതെ നിന്നുപോയി.
കോപനയായ നായികയെ അഭിസംബോധനം ചെയ്തു നായകൻ പറയുന്നു.
കോപത്തിലും പ്രിയേ നിന്നുടെ വക്ത്രത്തിൻ
കോമളിമാവൊന്നു വേറെ തന്നെ
ആമയം വിട്ടുനിൻപ്രേമവുംമാനവു-
മോമനേ, യിന്നെനിക്കൊന്നുപോലെ
കണ്ണിണകോപിച്ചിളക്കിനോക്കുന്നതും
വെണ്ണപോലൂറിച്ചിരിക്കുന്നതും
ഒന്നുപോൽതന്നെയെൻചിത്തം ചിരിക്കുന്നു
നിർണ്ണയം നിന്നുടെ ലീല രണ്ടും
ഉൾക്കൊണ്ട കോപേന ചില്ലിക്കൊടി ചുളി-
ച്ചക്കുംഭമൊക്കും മുല കുലുക്കി
നില്ക്കുന്നനിൽപുതാനെന്നേ! നമോജ്ഞമ-
ച്ചൊല്ക്കൊണ്ടപുഞ്ചിരിക്കൊഞ്ചലേക്കാൾ.
മാരിപെയ്തീടാനൊരുങ്ങുന്ന കാറുപോൽ
ശാരദമേഘം മനോഹരമോ?
കാറണിവേണി നീ കോപിച്ചിരിക്കിലും
വീറോടെൻമാനസം കട്ടിടുന്നു.
ഗർവിഷ്ഠയായുള്ള നായികയുടെ മനോഭാവം കവി വർണ്ണിക്കുന്നു.
‘പൂന്തിങ്കളേക്കാൾ തെളിഞ്ഞുവിളങ്ങുന്ന-
തെന്താണിതെന്നു ഞാൻ ചോദിച്ചപ്പോൾ
എങ്കവിളെങ്കവിളെന്നുതാനെന്നവൾ
മന്ദമായ് പുഞ്ചിരിപൂണ്ടുചൊല്ലി
താരിൽത്തേൻ തോറ്റൊരു മാധുര്യമേതിനെ-
ന്നാരോമലോടു ഞാൻ ചോദിക്കവേ
എഞ്ചൊടിയെഞ്ചോടിയെന്നുതാനായവൾ
പുഞ്ചിരിപൂണ്ടവൾ ചൊല്ലിനിന്നു
കണ്ണിനുകണ്ടാൽ മതിവരാതുള്ളതായ്
നിർണ്ണയമേതുതാൻ ലോകത്തിങ്കൽ
ലാവണ്യസാരമാമെന്മേനിതാനെന്നു
കാർവ്വേണിഗർവ്വിയന്നന്നുചൊന്നാൾ
ഏതൊന്നുകൊണ്ടുതാൻ മാനസം വെന്തിട്ടു
മാനസം ചാകുവാൻ നോറ്റിടുന്നു?
എൻവിയോഗാഗ്നിതാനായതിൻകാരണ-
മൊന്നതുമാത്രം പൊറുത്തുകൂടാ.
‘ഈശനേക്കാളുമേതാരാധിച്ചീടേണ്ടു?’
‘പേശലമായുള്ളോരെന്റെ രൂപം’
ഓങ്കാരമൊത്തതായേതുള്ളു വാചിക?-
മോതിടാമെന്നുടെ പേരു മാത്രം
ആരെടോ നീ ഗിരികന്യകയെപ്പോലെ
പാരിടത്തിങ്കൽ ജയിച്ചിടുന്നു
സല്ക്കവിഭാവന നിർമ്മിച്ചുകൊണ്ടിടും
ചൊല്ക്കൊണ്ട ഭാമിനിയാണു ഞാൻ കേൾ.
ഭാവനാസമ്പന്നനായ ഈ കവി സാഹിതീദേവിക്കു ചാർത്തിയ ഒരു സുരഭിലകവിതാമലർമാല്യംതന്നെയാണിതു്.
ചാടൂക്തിമുക്താവലി–ഇതു് അമരുശതകംപോലെയുള്ള ഒരു ശൃംഗാരകാവ്യമാണു്.
ഹൈദർനായ്ക്കൻ–ഇതു് ചരിത്രകഥയെ അധികരിച്ചു ഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള രണ്ടാമത്തെ ചമ്പുവെങ്കിലും ഗുണംകൊണ്ടു്, ഒന്നാമത്തേതെന്നു പറവാൻ എനിക്കു ലേശം മടിയില്ല.
കപ്പം നൽകുന്ന ഭൂമീപതികളുടെ കിരീടങ്ങളിൽ ഭംഗിപൂർവ്വം വിഭ്രാജിക്കുന്ന നാനാമണികൾ വിതറിടും കാന്തിയാൽ ദീപ്തപാദനായ ഹൈദർ അലിഖാൻ, “ദക്ഷിണാപഥത്തിലുള്ള തൻപ്രതിപക്ഷികളെയെല്ലാം അക്ഷീണം ജയിച്ചു് കൗണപവിക്രമന്മാരായ ഹൂണവീരരുടെ രണത്രാണിയെ സമുന്മൂലനം ചെയ്തു് സാമന്തകര ചാമരമരുൽസംസേവ്യമാനനായി മാനനീയഗുണഗണധാമമായി, വൈരിനൃപമഹിഷിമാരാൽ ഗീയമാനാപദാനനായി മേഘനാദതുല്യപരാക്രമനായ പുത്രനോടും പ്രഹസ്തകുംഭനികുംഭസന്നിഭന്മാരായ സേനാനിമാരോടും കൂടി ഉന്നതങ്ങളായ മണിപ്രാസാദങ്ങളാലും ദുർദ്ധർഷങ്ങളായ കോട്ടകൊത്തളങ്ങളാലും പരിരക്ഷിക്കപ്പെടുന്ന ശ്രീരംഗപട്ടണത്തിൽ നാടു വാണുകൊണ്ടിരിക്കേ” കോലത്തുനാടു് ഉദയവർമ്മാ എന്നൊരു രാജാവു ഭരിച്ചുപോന്നു.
സ്വാദിഷ്ഠങ്ങൾ ഭുജിച്ചുമിച്ഛയിലഹോ തൻസേവകന്മാരുമായ്
മേളിച്ചും ലളിതങ്ങളാം കലകളിൽത്തന്മാനസം മുങ്ങിയും
നീലക്കണ്ണികളിൽ ഭ്രമിച്ചുമനിശം കാലം കഴിച്ചുള്ളൊരാ-
ക്കോലക്ഷ്മാധവനന്നു രാജ്യഭരണം മാത്രം പ്രമാദത്തിലായ്
ആ രാജാവിനു് ഒരു പുത്രിയുണ്ടായി. ‘രംഭാദിനിലിയനിതംബിനിമാരും കുമ്പിടുന്ന തനുകാന്തി ചിന്തിയിരുന്ന’ ആ ബാലികയ്ക്കു് ‘മാധവി’ എന്നു മേധാവിയായ പിതാവു നാമകരണം ചെയ്തു. അവൾ ഗുരുജനങ്ങളുടെ ലാളനസുഖം അനുഭവിച്ചു. ‘വസന്തകാലത്തിലെ മാധവീലതപോലെ സുകുമാരപ്രകൃതിയായി വളർന്നുവന്നു.’
സ്നിഗ്ദ്ധാപാംഗതരംഗകേളിലളിതം സുസ്മേരഭാവാഞ്ചിതം
നിർമ്മാലാപമനോഹരം സരസമാം ചേഷ്ടാസഹസ്രോജ്ജ്വലം
സാന്ദ്രപ്രേമരസായനം കലിതസൗഭാഗ്യം വിലാസാങ്കുരം
തന്വംഗീനവയൗവനോദയമഹോ ശോഭിച്ചിതന്നേറ്റവും
മേളംകോലുന്ന ഗാനോത്സവകലവിചെവിക്കായുമക്ഷിദ്വയത്തി-
ന്നോലും പീയൂഷമായും സുഭഗത കളിയാടുന്ന പൂവാടിയായും
കോലക്ഷോണീധവൻതൻപ്രണയമധു തുളുമ്പുന്ന പൊൻപാത്രമായും
നീലക്കണ്ണാൾ വിളങ്ങി സ്മരനു ശരമൊടുങ്ങാത്ത തൂണീരമായും.
‘ഇങ്ങനെ ആ മംഗലഗാത്രി ലാവണ്യാർണ്ണവത്തിൽനിന്നുയർന്നുവന്ന കുളുർമതിപോലെയും യൗവനദ്വിപത്തിന്റെ ക്രീഡാശൈലംപോലെയും വിലാസകല്ലോലജാലങ്ങളുടെ പാരാവാരം പോലെയും ശൃംഗാരമന്ദാരത്തിന്റെ പുതുപ്പൂങ്കുലപോലെയും’ സകല ജനങ്ങളുടേയും നേത്രങ്ങളെ ആനന്ദിപ്പിച്ചുകൊണ്ടു് സ്വഭർത്താവായ രാമൻമേനവനുമായി സുഖമായി വസിച്ചുകൊണ്ടിരിക്കെ, ഹൈദർ തന്റെ മന്ത്രിപ്രമുഖരെ വിളിച്ചുകൂട്ടീട്ടുണ്ടു് ഇങ്ങനെ പറഞ്ഞു:
ജയിച്ചു കർണ്ണാടകഭൂപനേ നാ-
മടക്കി ഹൂണപ്പടതന്റെ ഗർവ്വം
പെരും മഹാരാഷ്ട്രബലത്തിനെപ്പിൻ-
തിരിച്ചയച്ചുത്തരഭൂമി വെന്നു
മമ കരബലമാം ദ്വിപേന്ദ്രനിഷ്ട-
പ്പടി കളിയാടുവതിന്നു ചേർന്നരംഗം
മലയഗിരിതടങ്ങൾതന്നെയിസ്ലാം-
കൊടി മലയാളമതിൽ പറന്നിടട്ടേ.
മന്ത്രിമാർ ആ അഭിപ്രായത്തോടു യോജിച്ചു. അനന്തരം അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു വിപുലസൈന്യം മലയാളക്കരയിലേയ്ക്കു പറപ്പെട്ടു. താമസമെന്യേ ആ മ്ലേച്ഛവാഹിനി കേരളത്തിന്റെ അതിർത്തിയായ താമരശ്ശേരിപ്പാതയേയും ചിത്രഭാനു അസ്താചലത്തേയും പ്രാപിച്ചു.
ഏണാങ്കാസ്യവുമസ്സരോജമുകുളപ്പോർകൊങ്കയും പിൻപിലായ്
ചേണാർന്നോരിരുൾവേണിയും മലയജക്കാറ്റായ നിശ്വാസവും
ശോണാംഭോധരചോരിവായുമിവചേർന്നുൾത്താർ മയക്കീടുമാ-
റേണപ്പെണ്മിഴിയായ സന്ധ്യനൃപനെപ്രാപിച്ചിതന്നാൾ സ്വയം.
മധുലഹരിനിമിത്തം ഭൂപവക്ത്രംകണക്ക-
ന്നഹിമകിരണബിംബം രക്തമായ് കണ്ടിതേറ്റം
അരികിലവിടെ നില്ക്കും സേവകന്മാർ മുഖംപോൽ
സരസിജഗണമേറ്റം വാടിയുൾത്താപമോടേ.
അമ്പിൽശ്ശീകരശീതശാലി മലയത്തൈത്തെന്നൽ സൗരഭ്യമാം
സമ്പത്താകെ വഹിച്ചു ചന്ദനമരത്തോപ്പിൽക്കളിച്ചാദരാൽ
ജംഭദ്വേഷിയൊടൊത്തൊരാ യവനഭൂപാലന്നു കാണിക്കയായ്
മുമ്പിൽച്ചെന്നു നമിച്ചു: പോരിൽ വിജിതന്മാരായ രാജാക്കൾപോൽ.
അടുത്ത ദിവസം രാവിലെ ഹൈദർ സൈന്യത്തെ അഭിമുഖീകരിച്ചു് അവരുടെ കർത്തവ്യങ്ങളെപ്പറ്റി പ്രസംഗിച്ചിട്ടു് അവർക്കു് ഉത്സാഹം ജനിപ്പിച്ചു. എന്നാൽ ഒരു കാര്യം അദ്ദേഹം പ്രത്യേകം ഊന്നിപ്പറയാതിരുന്നില്ല.
പറഞ്ഞീടുവതൊന്നുതാൻ പൊരുതീടുന്നതീനാം രിപു-
ക്ഷിതീശരൊടുമാത്രമാണിവനു വൈരമില്ലാരിലും
നിരായുധർ ശിശുക്കൾ ഗോദ്വിജജനങ്ങളും സ്ത്രീകളും
മറക്കരുതു രക്ഷ്യരാണവനിപാലനെല്ലായ്പൊഴും
അനന്തരം ഹൈദരും സൈന്യവും കേരളക്കരയിൽ പ്രവേശിച്ചു. കേരളവർണ്ണന സാധാരണ ചമ്പൂകാരന്മാരുടെ രീതിയിൽ വൃത്തഗന്ധിയായ ഗദ്യത്തിൽ പൊടിപൊടിച്ചിട്ടുണ്ടു്.
ഹര ഹര ശിവ ശിവ ഭൂപൻ കണ്ടൊരു
ധരയുടെ മഹിമ പുകഴ്ത്തീടാമോ?
അലർമകൾ തന്നുടെ ലാസ്യത്തിന്നല-
മഴകൊടു തീർത്തൊരു രംഗംപോലെ
അമരാവതിയുടെ നൽപ്രതിബിംബം
ക്ഷിതിമുകുരത്തിൽക്കാണുംപോലെ
ഇച്ഛയിലുലകിടമിന്നണിയുന്നൊരു
പച്ചക്കല്ലു കഴുത്തിലപോലെ
… … …
സഹ്യമഹീധരമുടലിൽ ചാർത്തിയ
മോഹനകഞ്ചുകമെന്നതുപോലെ
സുസ്ഥിരമാക്കിയൊരിന്ദ്രധനുസ്സുക-
ളൊത്തൊരുമിച്ചു കിടപ്പതുപോലെ
… … …
ചന്ദ്രികചന്ദനനീരിൽ ചാലി-
ച്ചെന്നും നന്നായ്തൂകിയപോലെ
വാരിവിതച്ചൊരു രത്നഗണങ്ങൾ
കംബളമായിളമൂടിയപോലെ
കേരളദേശം നൃപനുടെ കണ്ണിൽ
ചാരുതയോടെ കാണായ്വന്നു.
ഇതൊക്കെയായിട്ടും ഉദയവർമ്മരാജാവിനു് ഒരു കുലുക്കവുമുണ്ടായില്ല. അദ്ദേഹം അന്തഃപുരത്തിൽ ‘വാമാക്ഷീമണിമാരൊടൊത്തു രസമായി’ ക്രീഡിച്ചുകൊണ്ടിരുന്നു. നിരവധി ബ്രാഹ്മണർ തങ്ങളുടെ ഗൃഹങ്ങൾ വെടിഞ്ഞു കോലനൃപനെ പ്രാപിച്ചിട്ടു്–
പാരിച്ച സൈന്യത്തൊടു വൈരിവർഗ്ഗം
പോരിന്നു കോപ്പിട്ടണയുന്ന നേരം
ഹാ കഷ്ടമന്തഃപുരമൊന്നിലത്ര
പ്രാഗത്ഭ്യമേറ്റം തവ കാണ്മതിപ്പോൾ
എന്നു ഭത്സിച്ചു. അതെല്ലാം കേട്ടപ്പോൾ രാജാവിന്റെ ഭാവം ആകപ്പാടെ ഒന്നു പകർന്നു.
തൂകിത്തീപ്പൊരി കണ്ണുരണ്ടുമരിശത്താലേ തുടുത്തൂ മുഖം
ദേഹം തെല്ലു വിറച്ചു ഫാലഫലകം വേർപ്പാലഹോ മ്ലാനമായ്
അദ്ദേഹത്തിന്റെ പൗരുഷം ഉണർന്നു; അദ്ദേഹം ഇങ്ങനെ ഗർജ്ജിച്ചു:
ആരീനാരായണൻ തൻ ചരണമൊഴികെ മറ്റൊന്നു വന്ദിപ്പതില്ലി-
ന്നാർതൻ കൈയൂക്കിനാലേ മലയഗിരി വഹിപ്പില്ല ദുർഗ്ഗാഭിമാനം
പേരാളും കേരളക്ഷ്മാപതികൾ, തിരുമുടിക്കെട്ടിലാളുന്നൊരോമൽ-
ചൂഡാരത്നങ്ങളാലാരൊരുവനുടെ പദം നിത്യമർച്ചിച്ചിടുന്നു.
ആ നാം പേരാണ്ടവണ്ണം വിപുലതരഭുജാവിക്രമാൽ ചക്രവർത്തി-
സ്ഥാനത്തേ സിദ്ധമാക്കിദ്ധരയുടെ ഭരണംചെയ്തു വാഴുന്നപോതിൽ
ആരാണിപ്പുണ്യഭൂമിതലമൊരുവനെതിർത്താക്രമിക്കുന്നു; കാലാ-
ഗാരം കാരാഗൃഹം രണ്ടിവയിലൊരിടമാണായവൻതന്റെവാസം.
യുദ്ധമാരംഭിച്ചു. കേരളം ഇസ്ലാമിനു കീഴടങ്ങി. രാജാവു് ഓടി ഒളിച്ചു–അനന്തരം രാജാവിനെ പിടിച്ചെടുക്കുന്നതിനും രാജധാനി കൈവശപ്പെടുത്തുന്നതിനുമായി ഹൈദർനായ്ക്കൻ സേനാധിപനായ കമുറുദ്ദീനെ നിയോഗിച്ചു. ഇവിടെ ഒന്നാംഭാഗം അവസാനിക്കുന്നു.
രണ്ടാംഭാഗം രാജധാനിയുടെ ആക്രമണത്തോടുകൂടി ആരംഭിക്കുന്നു. അതു് നിഷ്പ്രയാസം കമറുദ്ദീൻ കീഴടക്കി. അനന്തരം അയാൾ സസൈന്യം കോട്ടയ്ക്കകത്തു കുറേക്കാലം താമസിച്ചു.
ആയിടയ്ക്കു് ഒരു ദിവസം കമുറുദ്ദീൻ സന്ധ്യാസമയത്തു് പ്രച്ഛന്നവേഷനായി ചുറ്റിനടക്കവേ, അരമനയ്ക്കടുത്തുള്ള ഒരു ദേവീക്ഷേത്രത്തിൽ ആരാധന നടക്കുന്നതു കണ്ടിട്ടു് അതിനെ തടയേണ്ടതു് തന്റെ കർത്തവ്യമാണെന്നുള്ള ധാരണയോടുകൂടി അകത്തേയ്ക്കു കടന്നു. അപ്പോൾ അവിടെ കണ്ട കാഴ്ച അയാളുടെ കണ്ണും കരളും ഒരുമിച്ചു കവർന്നു. ഒരു ലാവണ്യവതിയായ യുവതി ദേവീധ്യാനത്തിൽ മുഴുകി നില്ക്കുന്നതു് അയാൾ കണ്ടു.
വരവർണ്ണിനിതന്റെ നേത്രയുഗ്മം
ചെറുപൂമൊട്ടുകൾപോലടഞ്ഞിരുന്നു
മുകുളീകൃതമായ പങ്കജംപോൽ
കരതാർ കൂപ്പിയിരുന്നു ഭക്തിപൂർവം.
ആ കന്യക ആരെന്നും മറ്റും അറിഞ്ഞുവരാൻ ആളുകളെ നിയോഗിച്ചിട്ടു് അയാൾ അരമനയിലേയ്ക്കു മടങ്ങി. പിറ്റേദിവസം കമറുദ്ദീൻ ചാരന്മാർ മുഖേന സംഗതികളുടെ പൂർണ്ണ സ്വരൂപം ഗ്രഹിച്ചിട്ടു് കോലരാജാവിന്റെ മന്ത്രിയെ വരുത്തിപ്പറഞ്ഞു:
വൃദ്ധാമാതൃ! സുകേരളാംഗനകൾ തൻസൗന്ദര്യസമ്പത്തിതൻ
സദ്ധാമത്തിനെയന്നൃപേന്ദ്രസുതയെക്കണ്ടേനിവൻ ചാരവേ
അദ്ധാത്രീശസുതയ്ക്കുസർവ്വസുഖസൗഭാഗ്യങ്ങളോലുന്നൊരെൻ-
ശുദ്ധാന്തത്തെയലങ്കരിക്കുവതിനുണ്ടുൽകൃഷ്ടഭാഗ്യോദയം.
അതിനാൽ അവളെ തന്റെ അവരോധത്തിലേയ്ക്കു് അയയ്ക്കാത്തപക്ഷം,
പുരമിതറിക കൊള്ളിവയ്ക്കുവാനും,
ചെറുതുമഹോ മടിയില്ല തീർച്ചതന്നെ
എന്നു് അയാൾ ഭയപ്പെടുത്തി. ആ കർണ്ണാരുന്തുദമായ വാക്കു കേട്ടു മന്ത്രിശ്രേഷ്ഠൻ തെല്ലുനേരം നിർജ്ജീവസാലഭഞ്ജിക പോലെ നിന്നുപോയി. ഒടുവിൽ നൃപാലപുത്രീസമീപം ചെന്നിട്ടു പറഞ്ഞു:
ബാലേ സച്ചരിതേ! ശുഭാംഗി പുരുവാത്സല്യത്തൊടെൻപുത്രിയെ-
പ്പോലേ നിന്നെയുമോർത്തു ഞാനിതുവരെയ്ക്കെന്താവതിപ്പോൾ ശുഭേ!
താലോലിച്ചുവളർത്തെടുത്തൊരു കരംകൊണ്ടിന്നു ദുർമ്മൃത്യുതൻ-
മാലാധാരണവൃത്തിയും പരമനുഷ്ഠിക്കേണ്ടതായ്‍വന്നു ഞാൻ.
അനന്തരം കമുറുദ്ദീന്റെ അഭിലാഷത്തെ അദ്ദേഹം അറിയിച്ചു. അതു കേട്ടു് അവൾ ദീനദീനം വിലപിച്ചു് ഒടുവിൽ ഇങ്ങനെ ഉറച്ചു:
അവിതർക്കിതമെന്റെ ചിത്തനാഥൻ
പടയിൽത്തന്നെ ദിവം ഗമിച്ചിരിക്കും
അറിവുണ്ടിതു തൻപ്രതാപധൈര്യ-
ത്തികവെന്നുള്ളതു സർവ്വമിജ്ജഗത്തിൽ
രണഭൂമിയിൽ നിന്നു തോറ്റുപോന്നീ-
ടുകയില്ലെൻകണവൻ സുധീരചിത്തൻ
പുരുവീര്യമെഴുന്ന രക്തമല്ലോ
സിരകൾക്കുള്ളൊഴുകുന്നു വീതശങ്കം
സുരനാട്ടിലണഞ്ഞു ഹന്ത സർവ്വോ-
ത്തരഭോഗങ്ങൾ ഭുജിച്ചിടുന്നു കാന്തൻ
ഗതഭാഗ്യ വസിച്ചിടുന്നു ഞാൻ ഭൂ-
വിതിനോ ദുസ്സഹഭാരമായുമിപ്പോൾ
ഹൃദയേശ്വരനെപ്പിരിഞ്ഞു വാഴു-
ന്നതുചാരിത്രഗുണത്തിനൊത്തതല്ല
ഹതജീവനിതും വെടിഞ്ഞു കാന്ത-
ന്നരികിൽ ചേരുകതന്നെയെന്റെ കൃത്യം.
അവൾ കമറുദ്ദീന്റെ വാസസ്ഥലത്തേയ്ക്കു പുറപ്പെട്ടു.
നാരിത്തയ്യലിവണ്ണമൻപിനൊടുതൻ ദുർല്ലംഘ്യമാമാജ്ഞയെ
മാനിച്ചെത്തിടുമെന്നവാർത്ത വിരവിൽ ശ്രോത്രേന്ദ്രിയംപൂകവേ
ഭൂതപ്രാഭവമാർന്ന ജോനകനമന്ദാനന്ദജൃംഭന്മഹാ-
പാരാവാരതരംഗസന്തതികളിൽ ചാടിക്കളിച്ചീടിനാൻ.
ചേരും പട്ടുടയാടചാർത്തിയുടലിൽ പൂശീ സുഗന്ധദ്രവം
മൈരേയം ചെറുതാസ്വദിച്ചു മദനക്രീഡാരസോത്തേജകം
സ്വൈരം തൻമുകുരത്തിൽ നോക്കിയഭിനന്ദിച്ചു സ്വയം വേഷശൃം-
ഗാരങ്ങൾ വിടസാർവഭൗമനവനോ മാരന്റെ പാഴ്പാവയായ്.
അന്നേരം മലയാദ്രി പെറ്റൊരു കുളുർത്തൈത്തെന്നൽ വീശീസുഖം
ചിന്നും വെണ്മതിപൂനിലാവു വിതറിപ്പൊങ്ങീ നഭോവീഥിയിൽ
കന്ദർപ്പൻ നിശിതാസ്ത്രപാളി ചിലയിൽ ചേർത്തീജഗന്മണ്ഡലം
വെന്നമ്പോടു നടന്നു മേന്മകൾ നടിച്ചന്യാദൃശപ്രാഭവാൽ.
അഥ സമയമതിക്രമിക്കവേയ-
ക്ഷമയോടുദീപ്തിമനോജദുർവ്വികാരൻ
അവളുടെ വരവുംകൊതിച്ചു ധൂർത്ത-
പ്രഭു യവനൻ പല ഗോഷ്ടി കാട്ടി വാണൂ.
ഇരിക്കുമൊട്ടക്ഷമ പൂണ്ടെഴീക്കും
നടക്കുമുൾശ്ശാന്തി വെടിഞ്ഞൊരല്പം
ഇടയ്ക്കു കണ്ണാടിയിൽ നോക്കുമേവം
മിടുക്കുവിട്ടാപ്രഭു കാട്ടി ജാള ്യം.
ഇങ്ങനെ ‘വിഷലിപ്തശരപംക്തിയേറ്റുതാൻ വിഷമി’ച്ചിരിക്കുന്ന കമുറുദ്ദീന്റെ സമീപത്തു മാധവി ചെന്നണഞ്ഞു.
പരിമളമിളകുന്ന മുല്ലമാല്യം
തലമുടി കെട്ടിയതിൽ സുഖാലണിഞ്ഞും
ഇളകുമളകപംക്തി ചാരുനെറ്റി-
ത്തടമതിനുറ്റൊരു ഭംഗിചേർത്തണച്ചും
സുഖലളിതവിലാസകാന്തിയോലും
മിഴികളിലഞ്ജനമിട്ടു ശോഭ ചേർത്തും
മരതകമണിചേർന്ന തോടയാടി-
ക്കവളിണ നീലിമ തെല്ലു പൂണ്ടുകൊണ്ടും
ഒളി വിതറിയ യാവകത്തിനാൽ ചെം-
ചെടി സവിശേഷമഹോ പരിഷ്കരിച്ചും
മൃദുഹസിതവിലാസഭംഗിയാലേ
സുമഹിതചന്ദിക ചുറ്റുമേ പൊഴിച്ചും
നിറകുടമണിയായ കൊങ്കരണ്ടും
കസവണിനേരിയ മുണ്ടുകൊണ്ടു മൂടി
അടിയിലണിയുമശ്മഹാരകാന്തി
പ്രചുരിമകൊണ്ടു തിളക്കമേറ്റിവച്ചും
രസികത ചിതറുന്ന ചാരുചേഷ്ടാ-
ശതരുചിരംഗതിയാൽ മനസ്സലിച്ചും
കുസുമവിശിഖവൈജയന്തിപോലാ-
യുവതിയണഞ്ഞു തുരുഷ്കസന്നിധാനം.
കമുറുദ്ദീൻ ‘ലളിതമായ ഉപചാരവാക്കുകൾകൊണ്ടു് അഭിവാദ്യം ചെയ്തു നിരത്തിവച്ചിരുന്ന ഭക്ഷണപാനീയാദികളിൽ തന്നോടൊന്നിച്ചു പങ്കുകൊള്ളുന്നതിനു്’ അവളെ ക്ഷണിച്ചു. ഒരു മറുപടിയും കിട്ടായ്കയാൽ അനുനയവാക്കുകൾ പ്രയോഗിച്ചു. എന്നിട്ടും ഫലമില്ല. അയാൾ ഉടനെതന്നെ അവളെ ബലാല്ക്കാരമായി പുൽകാൻ ഉദ്യമിച്ചു. അവളുടെ അരയിൽ ഒളിച്ചുവച്ചിരുന്ന ഖഡ്ഗം,
‘അന്നാഗത്താൻകണക്കന്നവളുടെ കരതാരിങ്കൽ മിന്നിത്തിളങ്ങി’യതു കണ്ടു് അവൻ തെല്ലുനേരം ഛന്നധൈര്യനായി നിന്നുപോയി.
ചീളും കോപമിയന്നു രാജസുതയാൾ വീശുന്ന കായങ്കുളം
വാളിൻവായ്ത്തലയാമഹമ്മദചമൂനാഥന്റെ കണ്ഠത്തെയും
മായംവിട്ടു പരന്ന കേരളമഹീഖണ്ഡത്തിനുണ്ടായൊരാ-
മാനക്കേടിനെയും ജവാലുടനറുത്തൊന്നോടെയിട്ടു ദൃഢം.
അനന്തരം അവൾ തന്റെ വാളിനെ തന്റെ മാറിടത്തിൽ കുത്തിയിറക്കി. കമുറുദ്ദീന്റെ പടയാളികൾ മരിച്ചുവീണ ആ ചാരിത്രശാലിനിയുടെ മേൽ, ഓടിത്തളർന്നുവീണ മാൻപേടയുടെ മേൽ ചെന്നായ്ക്കളെന്നപോലെ, പാഞ്ഞടുക്കവേ അവിടെ ഒരു കാഷായവസ്ത്രധാരി ആവിർഭവിച്ചു. അദ്ദേഹം തന്റെ വേഷത്തിനു യോജിക്കാത്ത രൂക്ഷസ്വരത്തിൽ, വിധികല്പിതമെന്നപോലെ അനിർവ്വാര്യമായുള്ള ഒരു ശാസനയാൽ അവരെ വിലക്കിനിർത്തി. അനന്തരം അദ്ദേഹം തന്റെ സന്യാസവേഷം ദൂരെ എറിഞ്ഞുകളഞ്ഞപ്പോൾ അതു് ഹൈദർനായ്ക്കനാണെന്നു് എല്ലാവരും ധരിച്ചു. അദ്ദേഹം ആ സാധ്വിയുടെ ഫാലഫലകത്തിൽ സ്നേഹാദരപൂർവം ചുംബിച്ചശേഷം, മുട്ടുകുത്തി സർവേശ്വരനായ അള്ളാവിനോടു് അവളുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നതു് എല്ലാവർക്കും കാണാറായി.
ജയിക്കട്ടേ ധർമ്മം പെരുകി മലയാളക്ഷിതിതലം
ലസിക്കട്ടേ തന്വീമണികളുടെ ചാരിത്രമനിശം
എന്ന നാന്ദീവാക്യത്തോടുകൂടി ചമ്പു അവസാനിക്കുന്നു.
പങ്കീപരിണയം: ഒരു പരിഹാസകവനമാണു്.
മലയാളമഹിമക്കു പൊട്ടുപോലെ വിലസുന്ന ബബ്ബില പട്ടണത്തിൽ മാധവമേനോൻ എന്നൊരു വക്കീലിനു് പങ്കി എന്നൊരു പുത്രിയുണ്ടായി. അവൾ,
ക്ഷോണീതലത്തിനൊരു ജംഗമകല്പവല്ലി
വാനിങ്കൽനിന്നു നിപതിച്ചൊരു താരകാംശം
എന്നപോലെ വിളങ്ങി. തന്റെ പുത്രിക്കു യോജിച്ച ഒരു ഭർത്താവിനെ ഈ ലോകത്തിലെങ്ങും കാണുകയില്ലെന്നു് മേനവൻ വിചാരിച്ചു.
മാനം ചേർന്ന മഹീശനോ മഹിമയാർന്നുള്ളാ മനയ്ക്കൽപ്പെടും
ക്ഷോണീദേവരിൽ മുൻപനോ പ്രഭുതപൂണ്ടുള്ളാഢ്യനാം സ്ഥാനിയോ
ചേലാളും മദിരാശിയിൽ ജഡിജിയായ്‍വാഴുന്ന കെങ്കേമനോ
നാലാലാരിലൊരുത്തനേ മമ സുതയ്ക്കിന്നർഹനായ്ക്കാൺമുഞാൻ.
എന്നായിരുന്നു വക്കീലിന്റെ മനോഗതം. അദ്ദേഹം സ്വപത്നിയെ വിളിച്ചു അഭിപ്രായം ചോദിച്ചു. അവൾ പറഞ്ഞു:
പേരാളുന്ന പരീക്ഷവേണമതുമല്ലുദ്യോഗമുണ്ടാകണം
പോരാ സല്ക്കുലമാകണം ധനദനേക്കാളും പണംകാണണം
താരാർബാണനുതുല്യരൂപഗുണമുണ്ടാകേണമെന്നാകിലേ
പാരാതിപ്പൊഴുതുള്ള മങ്കകൾ തിരിഞ്ഞൊന്നെങ്കിലും നോക്കിടൂ.
അതല്ല സർക്കാർപണിയിൽ പ്രവേശി-
ച്ചിരിക്കുമുൽകൃഷ്ടകുലീനനേകൻ
വരാംഗിയാൾക്കിന്നനുരൂപനായ
വരൻ വിതർക്കം മമ ലേശമില്ല.
ഇക്കാലത്തു പരം പ്രതാപമിയലുന്നുദ്യോഗമില്ലാത്തവൻ
മുക്കാലും തൃണമാണു മറ്റുഗുണമിന്നെല്ലാമിരുന്നീടിലും
അക്കാര്യത്തെ നിനച്ചു പങ്കിയെ വരിക്കുന്നോനു തെല്ലെങ്കിലും
സർക്കാർശമ്പളമായിരിക്കണമതാണെന്നുള്ളിലുള്ളാഗ്രഹം
ഈ അഭിപ്രായത്തോടു വക്കീലദ്ദേഹം യോജിച്ചില്ല.
സർക്കാർജീവനമെത്രതുച്ഛമുലകിൽത്തന്വംഗിസമ്പത്തുതാ-
നിക്കാലത്തു വലിപ്പമുള്ളതതിനാലെൻപുത്രിയേ വേൾക്കുവാൻ
ചൊല്ക്കൊള്ളുന്നൊരു ജന്മിയോജഡിജിയോപേർകേട്ടബാരിസ്റ്റരോ
വക്കീലോ ബത വേണമെന്നു മതിമാൻമേനോൻ പറഞ്ഞീടിനാൻ.
ഏതായാലും പുത്രിയുടെ മനോഭാവം അറിവാൻ അവർ തീർച്ചപ്പെടുത്തി. അവളുടെ അഭിപ്രായപ്രകാരം ഒരു സ്വയംവരം നടത്താൻ അവർ ഒടുവിൽ നിശ്ചയിച്ചു. ഇതാണു് ഒന്നാംസർഗ്ഗം.
രണ്ടാംസർഗ്ഗം ഒരുക്കങ്ങളെ വിവരിക്കുന്നു.
ആനക്കാൽച്ചുവടൊത്തെ പർപ്പടകമന്നെണ്ണൂറുകെട്ടമ്പെഴും
ഞാലിപ്പൂവനൊരായിരം കുല, പടറ്റിക്കായൊരയ്യായിരം
നേന്ത്രക്കാ പതിനായിരം കറിവകയ്ക്കുപ്പേരിയുണ്ടാക്കുവാൻ
വേറിട്ടൊമ്പതിനായിരം വരവിതേ മട്ടായ് കറിക്കോപ്പുകൾ
മത്തൻവെള്ളരികുമ്പളം പടവലം തൊട്ടുള്ളതാം കായ്കളും
പുത്തൻചേനകൾ ചേമ്പു കാച്ചിൽ മുതലായുള്ളോരു മൂലങ്ങളും
പ്രത്യേകം ഗുണമുള്ള മാങ്ങകൾ വരിക്കച്ചക്കയെന്നൊക്കെയും
സദ്യയ്ക്കായളവറ്റു “കക്ഷികൾ” മുദാ കാഴ്ചയ്ക്കുകൊണ്ടെത്തിനാർ.
ക്ഷണമനുസരിച്ചു് ഓരോരുത്തർ വന്നുതുടങ്ങി.
അപ്പോൾ കാണായി ഹാഹാരവമൊടു ചിലർമാറുന്നു കൈരണ്ടുമൊപ്പം
കൂപ്പീടുന്നുണ്ടു മറ്റുള്ളവർ; ചിലരെഴുനേല്ക്കുന്നു മര്യാദയോടെ
ഉൾപ്പൂവിൽ രോഷമോടിന്നലസമിഴികൾ മന്ദാക്ഷമോലുന്നുദൂരെ-
ക്കേൾപ്പായീ വേങ്ങനാട്ടേ നൃപവരനെഴുന്നെള്ളുന്നതാം വാദ്യഘോഷം.
ധാരാളമായ് കസവുവച്ചൊരു തൊപ്പി തങ്ക-
നീരാളകഞ്ചുകമണിഞ്ഞൊരു തങ്കമാല്യം
പാരാതെപുഞ്ചിരിയെഴും മുഖഭാവമോർത്താ-
ലാരാജവര്യനുടെ ഗോഷ്ടികളെന്തു ചൊൽവൂ?
ഉച്ചത്തിൽച്ചിലവാക്കുസേവകജനത്തോടായിടയ്ക്കോതിയും
സ്വച്ഛന്ദം തല മന്ദമാട്ടിരസികശ്രീഹന്തകൊണ്ടാടിയും
പച്ചക്കാമനുചേർന്നനാട്യമൊടുതാനങ്ങിങ്ങുനോക്കിപ്പരം
മെച്ചം പൂണ്ടുടനെത്തിയപ്രഭുവരൻ മാലോകരാൽ ശ്ലാഘിതൻ.
അക്കൂട്ടത്തിൽ നമ്മുടെ മഹാകവികളേയും അവതരിപ്പിക്കാതിരുന്നിട്ടില്ല.
വെള്ളത്തിൽ തിരപോലെ വാക്കുകളനായസേന നൃത്തം കഴി-
ച്ചുള്ളത്തിൽ പുരുമോദമാർക്കുമുളവാക്കീടുന്ന പുണ്യാശയൻ
കള്ളംവിട്ടൊരു കേരളീയകവികൾക്കെല്ലാം ഗുരുസ്ഥാനികൻ
വള്ളത്തോൾക്കവി ശിഷ്യരൊത്തതിമുദാ വന്നെത്തിനാനസ്ഥലേ
വിദ്വാന്മാരെന്നു ഭാവിപ്പവർ ചിലർ കളവിൽ കാര്യസാദ്ധ്യത്തിനായി-
ട്ടുൽഘോഷിച്ചന്നുവാഴ്ത്തും സ്തുതികൾചെവിയിലേറ്റീട്ടുശീർഷംകുലുക്കി
ഉദ്യോഗപ്രൗഢിവാച്ചങ്ങനെ ഞെളിയുമൊരുള്ളൂരെഴും പദ്യകൃത്തും
വിദ്യൂജ്ജിഹ്വൻകണക്കങ്ങരസികതരബീഭത്സനായ് വന്നുചേർന്നു.
മൂന്നാംസർഗ്ഗത്തിൽ സ്വയംവരം വർണ്ണിക്കുന്നു—തോഴി ഓരോരുത്തരെ ചൂണ്ടിക്കാണിച്ചു് അവരുടെ ഗുണഗണങ്ങളെ വാഴ്ത്തുന്നു.
ആകപ്പാടെ നമുക്കു രണ്ടുവിധമായ് രണ്ടാൾവഴിക്കായഹോ
ലോകത്തിൽ തിരുകേരളക്ഷിതിതലം കീർത്തിക്കൊരാധാരമായ്
യോഗജ്ഞാനമിയന്നു ലോകഗുരുവാം ശ്രീശങ്കരാചാര്യരും
ലോകജ്ഞാനമിയന്നു കേളികലരും സർ ശങ്കരൻനായരും
മുഷ്കാളും ദിതിജർക്കു ശുക്രമുനിയായ് ശ്രീ ഗാന്ധിയോടുല്ക്കടം
വക്കാണത്തിനൊരുങ്ങിനില്ക്കുമിവനെത്താൻ മാലയിട്ടിടു നീ
തല്ക്കാലം പല മേന്മയുണ്ടു തവ ബന്ധുക്കൾക്കു വമ്പാർന്നെഴും
സർക്കാർജീവനമെത്രവേണമവ സമ്പാദിച്ചുകൊള്ളാമെടോ.
തോറ്റാലെന്തു വിരോധിയോടു പണമൊക്കെപ്പോകിലെന്താണതിൽ
കൂട്ടാക്കാതെ പഴിച്ചിടട്ടെ വെറുതേ സർക്കാരൊടേറ്റീടുവോർ
മാറ്റാനാവുകയില്ല നല്ലൊരു ഗവണ്മെണ്ടിന്റെ സംപ്രീതിയാ-
രേറ്റാലെന്തതുകൊണ്ടു വേൾക്കിലിവനെത്തന്വംഗിതേ മേന്മയാം.
ഉള്ളൂരെഴും കവിവരൻ പരമേശ്വരയ്യ-
നുള്ളൂരിലൊക്കെയറിയുന്ന മഹാനുഭാവൻ
ഉള്ളിൽക്കവിഞ്ഞരസമോടവനേ വരിച്ചാൽ
പുള്ളിക്കുരംഗമിഴി തേ പുരുസൗഖ്യമാളും.
അമ്യാരുണ്ടാക്കി നൽകും പല പല പലഹാരങ്ങൾ തിന്നും പ്രബന്ധം
നിർമ്മിക്കും രാജരാജാദികളുടെ സതതസ്തോത്രസല്പാത്രമായും
അമ്മട്ടുദ്യോഗലബ്ധിക്കടിതൊഴുമവർതൻ സേവയാൽ പ്രീതയായും
സമ്മോദിക്കാം പരുക്കൻകവിത വിതറുമീപ്പട്ടർതൻപത്നിയായാൽ.
ഇങ്ങനെ അവിടെ കൂടിയിരുന്നവരെയെല്ലാം തോഴി കാണിച്ചുകൊടുത്തിട്ടും,
ത്രിജഗൽപ്രഭുവായൊരംഗജൻതൻ
വിജയസ്തംഭമതായനേകവർഷം
ബത പങ്കി വിളങ്ങിയെങ്കിലും താ-
നവൾ കന്യാസ്ഥിതി വിട്ടതില്ലപോലും.
കെ. എം. പണിക്കരുടെ നോവലുകളെല്ലാം ചരിത്രകാല സ്ഥിതികളെ വ്യക്തമാക്കി കാണിക്കുന്നവയും ദേശാഭിമാനം വളർത്താൻ ഉപകരിക്കുന്നവയുമാണു്. പഴശ്ശിരാജാവായ കേരളവർമ്മയുടെ അപദാനങ്ങളെ വർണ്ണിക്കുന്ന കേരളസിംഹം അക്കൂട്ടത്തിൽ പ്രാധാന്യം അർഹിക്കുന്നു.
കെ. എം. പണിക്കർ മഹാകവിയാണോ? അതിനു ഞാനെങ്ങനെ ഉത്തരം പറയും? കേരളവർമ്മ വലിയകോയിത്തമ്പുരാനോ ശ്രീ ഏ. ബാലകൃഷ്ണപിള്ളയോ ആയിരുന്നെങ്കിൽ ബിരുദങ്ങൾ വാരി നാലുപാടും എറിഞ്ഞുകൊടുക്കുമായിരുന്നു. എന്നാൽ കവിത്വശക്തിയുടെ തള്ളിച്ചകൊണ്ടാണു് ഒരാൾ മഹാകവിപട്ടത്തിനു് അർഹനായിത്തീരുന്നതെന്നുണ്ടെങ്കിൽ കെ. എം. പണിക്കരും മഹാകവിയാണെന്നു പറയാം.
21.51 പള്ളത്തു രാമൻ
1067 കന്നി 22-ാം തീയതി പള്ളത്തു് ഇക്കോരന്റേയും ലക്ഷ്മിയുടേയും ദ്വിതീയപുത്രനായി ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിനു ശേഷം തൃശൂർ സെന്റ്തോമസ് സ്കൂളിൽ ചേർന്നു മെട്രിക്കുലേഷൻക്ലാസ്സുവരെ പഠിച്ചു. പക്ഷേ പരീക്ഷയിൽ ജയിക്കാൻ സാധിച്ചില്ല. പിന്നീടു് വിദ്വാൻ പരീക്ഷയ്ക്കു പഠിച്ചു് അതിൽ വിജയം നേടുകയും താൻ പഠിച്ച പള്ളിക്കൂടത്തിൽ തന്നെ മലയാളപണ്ഡിതരായി നിയമിക്കപ്പെടുകയും ചെയ്തു. പിന്നീടു് പല സ്കൂളുകളിലും അല്പാല്പകാലം അദ്ധ്യാപകവൃത്തിയിൽ ഇരുന്നിട്ടു് 1092-ൽ മംഗലാപുരം ഗവണ്മെന്റുകാളേജിൽ പണ്ഡിതരായി നിയമിക്കപ്പെട്ടു. അവിടെ അഞ്ചുകൊല്ലം ജോലി നോക്കിയശേഷം പാലക്കാട്ടു വിക്ടോറിയാ കാളേജിലേക്കു മാറ്റപ്പെട്ടു. അവിടെനിന്നാണു് അദ്ദേഹം 1118-ൽ അടുത്തൂൺ പറ്റിയതു്. 1119-ൽ പ്രഥമപത്നിയായ ദേവകിയമ്മ മരിച്ചു. മൂന്നുകൊല്ലം കഴിഞ്ഞു് സുഗുണ എന്ന തരുണീരത്നത്തെ വിവാഹം ചെയ്തു.
1124-ൽ തിരുവനന്തപുരത്തു വച്ചു് പുരോഗാമി എന്ന ഒരു പത്രിക തുടങ്ങാൻ യത്നിച്ചുകൊണ്ടിരുന്ന കാലത്തു് അദ്ദേഹം കലാനിധി ആഫീസിൽവച്ചു് എന്നെ സന്ദർശിച്ചപ്പോൾ അരോഗദൃഢഗാത്രനായിട്ടാണു് എനിക്കു തോന്നിയതു്. എന്നാൽ 1950 ജൂലൈ 28-ാംതീയതി രാത്രി പെട്ടെന്നു് ഒരു ഛർദ്ദി ഉണ്ടാവുകയും അദ്ദേഹം ജനറലാശുപത്രിയിൽ വെച്ചു മരണം പ്രാപിക്കയും ചെയ്തു.
ഒരു മഹാകവിയെന്നു പൊതുജനസമ്മതി ലഭിച്ചിട്ടുള്ള മറ്റൊരു ജീവല്ക്കവിയാണു്. ആദ്യഘട്ടങ്ങളിൽ അദ്ദേഹവും, അന്നത്തെ കാവ്യറഗുലേഷൻ അനുസരിച്ചു് കവിത എഴുതിവന്നു. ഒന്നുരണ്ടു് ഉദാഹരണങ്ങൾ എടുത്തുകാണിക്കാം.
കുളിർതെന്നിലിലാഞ്ഞുലഞ്ഞിളം-
തളിരിൻമോടി കലർന്നുവാടിയിൽ
കളിയാടി വിഭാതവേളയിൽ
തെളിയും കോരകമേ ജയിക്ക നീ.
സുകുമാരസുമാഭയേന്തുമേ
മുകുളം നീയോരു മൂന്നുനാൾക്കകം
മകുടോപരിയും മനോഹരീ
ചികുരക്കെട്ടിലുമന്നുമിന്നുമേ.
വനസീമനി വെൺനിലാവുപോൽ
വിനശിക്കാ വികസിച്ചു നീ വൃഥാ
അനഘം തവ വാസനാഗുണം
ജനമാനന്ദമൊടാസ്വദിക്കുമേ.
തവ സൗരഭസാരവും മഹോ-
ത്സവമേകുന്ന മരന്ദപൂരവും
നവമായിവരാസ്വദിക്കുവാൻ
ദിവസം കാത്തു ലസിക്കയാണയേ.
വിടപാളികണക്കണഞ്ഞു നീ
വിടരുമ്പോൾ മധുപാളിചുറ്റുമേ
അടവിൽ സ്തുതിഗീതിപാടിടാ-
നിടയാം കുഗ്മളമേ കുഴങ്ങുമേ.ഒരു മുല്ലമൊട്ടിനോടു്
അക്കാലത്തും കവിക്കു് വേഡ്സ്വർത്തു തുടങ്ങിയ ഉത്തമ കവിതകളാണു് ആദർശമായിരുന്നതെന്നു് അദ്ദേഹത്തിന്റെ ചില കവിതകൾ വായിച്ചു നോക്കിയാൽ സൂക്ഷ്മമായി കാണാം. വേഡ്സ്വർത്തിന്റെ ചില കൃതികൾക്കു് അദ്ദേഹം അനുകരണവുമെഴുതിയിട്ടുണ്ടു്. അതിലൊന്നാണു് ഒരു കൃഷിക്കാരൻ–
ആകവേ നരച്ചുള്ള മുടിയും ശരീരമാ-
മേകവിത്തവുമായി കോമപ്പൻകൃഷിക്കാരൻ
ലോകയാത്രയിൽ പലേ തൊഴിലും പരീക്ഷിച്ചു
ശോകമെന്നിയേ വാണാൻ സുചിരം നഗരത്തിൽ
ഇത്തരം സ്ഥിതി വന്നുചേരുകിൽ മനുഷ്യനു
ചിത്തരംഗത്തിനുണ്ടാമിടിവെന്നിരിക്കിലും
അത്തവ്വിലൊരു പത്തുവയസ്സു കുറഞ്ഞ മ-
ട്ടുത്തമനവൻ ശക്തിയുക്തനായ് കാണപ്പെട്ടു
ഇരട്ടിച്ചിതു ചോരയോട്ടവും മുഖത്തോരോ
നരച്ച രോമത്തിനും പുതിയോരുയിർ വീണു
തിരക്കും തേനീച്ചകൾ തേൻകൂട്ടിലെന്നപോലെ
വിരലൊക്കെയും ചൊടിപൂണ്ടിതു പണ്ടേതിലും
ചേതസ്സിനാശ്ചര്യത്തെജ്ജനിപ്പിക്കുന്നതായ
നൂതനവസ്തുക്കളെക്കാൺകയാലനുദിനം
ആതങ്കമുണ്ടായതില്ലെന്നല്ലാ ചെറുപ്പത്തിൽ
ജാതമാമാഹ്ളാദവും കണ്ടിതു കോമപ്പനിൽ
ഉരുകും വേനലെന്തു, കൊടുങ്കാറ്റവനേതു്
പെരുകും ശ്രദ്ധയോടെ നോക്കിനില്പതു കണ്ടാൽ
കരുതും പത്തു കൊയ്ത്തുകാരവനുണ്ടെന്നാരും
വാട്ടംതട്ടാതെയുള്ള പൂക്കളും താഴും ഫല-
ക്കൂട്ടവും മഴക്കാലശ്രേഷ്ഠത വെളിവാക്കി
തോട്ടത്തിൽ നില്ക്കും നിലകണ്ടിതു തട്ടുണ്ടാക്കാൻ
പെട്ടപാടോർത്തു സാധു കോമപ്പൻ ചിരിച്ചീടും
ചിലപ്പോൾ ചന്തയില്പോയൊരുകൈ വയ്ക്കോൽവാരി
ബലവായ്മനം കക്കുംമട്ടതു മണപ്പിക്കും
പലകാലവും കൊയ്ത പൂഞ്ചോലക്കരക്കൃഷി-
സ്ഥലവും കളവും തങ്കരളിൽ സ്മരിച്ചീടും.
പ്രാസനിഷ്കർഷ വേഡ്സ്വർത്തിന്റെ സ്വാഭാവികമനോഹാരിതയെ ഭാഷയിലേയ്ക്കു പകർത്തുന്ന വിഷയത്തിൽ പ്രതിബന്ധമായിത്തീർന്നിട്ടുണ്ടെന്നിരുന്നാലും, തർജ്ജമ നന്നായിട്ടുണ്ടെന്നുതന്നെ പറയാം.
‘ഇന്ത്യയുടെ ദാനം’ സരോജിനിനായിഡുവിന്റെ ‘The Gift of India’ എന്ന മനോജ്ഞഗാനത്തിന്റെ തർജ്ജിമയാണു്. മൂലകൃതിയിൽ കാണുന്ന വികാരത്തള്ളിച്ച ദീർഘമായ സംസ്കൃതത്തിൽ കേരളവർമ്മപ്രാസമൊപ്പിച്ചെഴുതിയ തർജ്ജമയിൽ നിശ്ശേഷം ചോർന്നുപോയിരിക്കുന്നു. മൂലവും തർജ്ജിമയും ചുവടെ ചേർക്കുന്നു.
മൂലം:
Is there aught you need that my hands withhold,
Rich gifts of raiment or grain or gold
Lo! I have fiung to the east and west
Priceless treasures torn from my breast,
And yielded the sons of my stricken womb
To the drum beats of duty, the sabres of doom.
തർജ്ജിമ:
സന്മാർഗ്ഗത്തീൽ ചരിച്ചീടിന മമ മുറയെക്കാത്തു രക്ഷിക്കുവാനാ-
യെന്മാറിൽച്ചേർന്ന ഭൂഷാവലികളിവൾ പടിഞ്ഞാട്ടു പൊട്ടിച്ചെറിഞ്ഞു
വന്മാലെല്ലാം സഹിച്ചുൾപ്രണയമൊടു വളർത്തുള്ള മൽപുത്രരേയും
സമ്മാനിച്ചു മനസ്സോടിതിലുമധികമായെന്തു ഞാൻ ഹന്ത വേണ്ടു.
മൂലം:
Gathered like pearls in their alien graves
Silent they sleep by the Persian waves
Scattered like shells on Egyptian sands
They lie with pale brows and brave broken hands
They are strewn like blossoms mown modn by chance
On the dead brown meadows of Flanders and France.
തർജ്ജിമ:
തീരംതല്ലിപ്പിളർക്കും തിരയിളകിടും പേർഷ്യനംഭോധിമദ്ധ്യേ
സ്വൈരംദൂരശ്മശാനസ്ഥലിയിലവരുറങ്ങുന്ന രത്നങ്ങൾപോലെ
പീരങ്കിക്കുള്ള തീയുണ്ടകൾ ചിതറിയപോൽ മക്കളീജിപ്റ്റുമണ്ണിൽ,
ധീരശ്രീപൂണ്ടു വക്ത്രം വളരെ വിളറിയും കൈമുറിഞ്ഞും കിടപ്പൂ.
വീരന്മാർ പൂർവ്വികന്മാരുടെ മഹിമകളെ സ്പഷ്ടമാക്കിക്കൊടുക്കും
ധീരന്മാർ കാലഖഡ്ഗത്തിനു പരമിരയായ്ത്തീർന്നു പുഷ്പങ്ങൾപോലെ
ചോരച്ചോപ്പാർന്നൊരാഫ്രാൻസ്പടനിലനടുവിൽഗാഢമായ് നിദ്രകൊൾവു
പാരം സന്താപവന്തീപ്പൊരിയിലെരിയുമെൻകണ്ണുനീരാരളക്കും.
മൂലം:
Canye measure the grief of the tears I weep
Or compass the wee of the watch, I keep
Or the price that thrills thro’ my heart’s despair
And the hope that comforts the anguish of prayer
When the terror and tumult of hate shall cease
And life be refashioned on anvils of peace
And your love shall offer memorial thanks
To the comrades who fought in your dauntless ranks
And you honour the deeds of the deathless ones
Remember the blood of my martyred sons.
തർജ്ജിമ:
നൈരാശ്യം സംഭവിച്ചീടിലുമുപരിവിളങ്ങുന്നിതാത്മാഭിമാനം
തോരാതശ്രുക്കൾ തൂകും മതിരുജയെ മറയ്ക്കുന്നിതാശാപ്രവാഹം
പാരാഹ്ളാദിക്കുമാറായ് പരമജയപതാകാളിയാകാശദേശ-
ത്താരാൽ പാറിക്കളിക്കുന്നതു മനമിഴിയാൽ കണ്ടുഞാനാശ്വസിപ്പൂ.
പാരാകെക്കീർത്തിപാറുമ്പടിപടയിൽമടങ്ങാത്ത നെഞ്ഞൂക്കുകാട്ടി-
പ്പോരാടിപ്പോന്നസേനാനിരകളെ മുറപോൽ നിങ്ങൾ മാനിച്ചിടുമ്പോൾ
സ്വരാജ്യംപൂകിയോർതൻസ്മരണയെ നിലനിർത്തീടുവാൻ നോക്കിടുമ്പോൾ
പേരാളും മൽസുതന്മാരുടെ കഥ ഹൃദയത്തിങ്കലൊന്നോർമ്മവേണം.
ഇതുപോലെ വേഡ്സ്വർത്തു തുടങ്ങിയ ആംഗല കവികളുടെ മറ്റു ചില കവിതകളും അദ്ദേഹം ചെറുപ്പത്തിൽ തർജ്ജിമ ചെയ്തിരുന്നു. മൂലകൃതികളുടെ നിസർഗ്ഗമായ കമനീയത അവയ്ക്കു വരാതിരുന്നതിനു് ഒരു കാരണമേ ഞാൻ കാണുന്നുള്ളു. കവി അന്നു തന്റെ മാർഗ്ഗദർശികളായി ഗണിച്ചിരുന്നതു്, ഒടുവും, ഉള്ളൂർ, പന്തളം മുതലായ പ്രാസപ്രിയന്മാരെയായിരുന്നു. അവരിൽ ഉള്ളൂർ മാത്രമേ ഭാഷാസാഹിത്യത്തിലെ ആധുനികയുഗം കണ്ടിട്ടുള്ളു. അതു് എത്രയോ കാലത്തിനു ശേഷവുമായിരുന്നു. ഒരു ‘നിതാന്ത ചിന്ത’യിൽ പ്രസ്തുത കവി തന്റെ പക്ഷപാതത്തെ ഇങ്ങനെ പ്രകാശിപ്പിച്ചു കാണുന്നു.
മതിമോഹനമന്ദഹാസവും
ശ്രുതിപീയൂഷവചോവിലാസവും
അതിനിർമ്മലമായ് പൊഴിക്കുമാ-
കൃതിയൊന്നെൻസ്മൃതിയിൽ പതിഞ്ഞുതേ.
വിനയത്തൊടു ചേർന്ന വിദ്യയാൽ
കനകക്കട്ട സുഗന്ധമാർന്നപോൽ
ജനമോദമണച്ചുവാണൊരീ-
യനഘാത്മാവൊടുവിൽക്കവീന്ദ്രനാം.
കവിതേ! കരയേണ്ട നീ; മഹാ-
കവിയുള്ളൂർ പരമേശ്വരയ്യരും
ഭുവി വിശ്രുതപന്തളാദ്യരും
കവിയും കൈതുകമാർന്നു കാക്കുമേ
‘വാനമ്പാടി’യെ അതിന്റെ മൂലവുമായി സാദൃശ്യപ്പെടുത്തി നോക്കുക. തർജ്ജിമ മാത്രം താഴെ ചേർക്കുന്നു.
വാനമ്പാടി! വിഹംഗവീര! കുതുകം പൂണ്ടെന്നെയുംകൊണ്ടു നീ
മാനത്തേക്കു മനോജ്ഞഗായകമണേ! മന്ദം പറന്നീടെടോ
ഗാനത്തിന്നതിനുണ്ടു ശക്തി–നിയതാനന്ദം നിനക്കേകുമാ-
സ്ഥാനം കണ്ടണയുംവരയ്ക്കു വഴിമേ കാട്ടിസ്സഹായിക്ക നീ.
ഹാ കാടും മലയും കടന്നു നടകൊള്ളാറുണ്ടു പണ്ടൊക്കെ ഞാ-
നാകാതായതിനൊന്നുമിന്നു; ഹൃദയം വല്ലാതെ വാടുന്നുമേ
ലോകാഹ്ളാദക രണ്ടു പൂഞ്ചിറകെനിക്കുണ്ടായിരുന്നെങ്കിലി-
ന്നാകാശത്തയി നിന്നൊടൊപ്പമുടനീ ഞാനും പറന്നെത്തുമേ.
ഗാനം നീയമൃതോപമം ഖഗപതേ ചെയ്തീടവേ ദിവ്യമാ-
മാനന്ദാനുഭവം മനസ്സിലുളവായീടുന്നു മന്ദേതരം
മാനത്തേക്കു മമത്വമോടിവനെയും പൊക്കിപ്പറക്കൂസുഖ-
സ്ഥാനം നീ തിരയുന്നതെങ്ങവിടെയിന്നെന്നേയുമെത്തിക്കണേ.
ശ്രീലാളിച്ച പുലർച്ചപോലെ മഹിതോന്മേഷസ്വഭാവംപെടാ-
നീ ലാക്കോടുലകിന്റെ പോക്കുകളറിഞ്ഞെന്തോ ഹസിക്കുന്നതോ
ലീലാലാലസനാം ദ്വിജോത്തമ നിനക്കിഷ്ടംപെടുംകാന്തയും
ചേലാളുന്നൊരു കൂടുമുണ്ടു കുശലം ഹാ നിൻ ഗൃഹസ്ഥാശ്രമം!
സ്വാതന്ത്ര്യത്തൊടു സർവ്വലോകപതിയെ സ്വാന്തം കുളുർപ്പിച്ചിടും
ഗീതത്താൽ സ്തുതിചെയ്തു വാനിൽ വിഹരിച്ചീടും വിഹംഗോത്തമ!
സ്ഫീതശ്രീ കലരുന്ന നിന്റെ ചരിതം ചിന്തിച്ചു ചേതസ്സിലി-
ങ്ങാതങ്കം മമ ജീവിതം കഴിയവേ വാഞ്ഛിച്ചിടാം വൻസുഖം.
ലോകഗതിയെപ്പറ്റി കവിത എഴുതുമ്പോൾ, വാസ്തവത്തിൽ ലോകത്തിൽ നടക്കുന്നതൊന്നും കാണുന്നില്ല.
പലരും പലതും കഥിക്കുമീ-
നില നാം കാണ്മതുതന്നെ നിത്യവും
മലപോലെയിളക്കമറ്റുതാ-
നുലകിൽ ജീവിതയാത്രചെയ്യണം.
മതിമോഹനമന്ദഹാസവും
ശ്രുതിപീയൂഷവചോവിലാസവും
അതിനിർമ്മലതയ്ക്കു ലക്ഷ്യമോ
ചതിതൻചാതുരിയോ വിവേകമോ!
അടർക്കളത്തിലെ രാജ്ഞി–ഇതു് ഒരു കൂട്ടു കവിതയാണു്–പൂർവഭാഗം കുമരപുരത്തു രവിവർമ്മ രാജാവും, ഉത്തരഭാഗം പള്ളത്തു രാമനുമാണു് രചിച്ചതു്. രണ്ടു ഭാഗത്തുനിന്നും ഏതാനും വരികൾ ഉദ്ധരിക്കാം.
ഘോരതപം ചെയ്യും മുനിവീരരുടെ ജന്മഭൂവാം
ഭാരതഭൂഖണ്ഡമുണ്ടു പാരം ജയിപ്പു
സ്വരാജ്യത്തെക്കൂടക്കൂടെ പോരാടുവാൻവിളിച്ചീടു-
മാരാജ്യത്തിലൊരുഭാഗമർഗ്ഗളമല്ലോ
ഭൂതലത്തിൻപുരുപുണ്യക്കാതലെന്ന കണക്കിങ്ങു
ഗൗതമനെന്നൊരു ഭൂപൻ ജയിച്ചിരുന്നു
പൂമങ്കയാളുടെ കേളീധാമമായ നൃപാലക-
സോമനുള്ള കാന്തയാണിക്കഥാനായിക
ആ മഹാറാണിയുടെ കോമളമാം മുഖം കണ്ടാൽ
സോമദേവൻ നിറംകെട്ടു നാണിച്ചൊളിക്കും
കളായപുഷ്പവും നല്ല കാളാംബുദങ്ങളെക്കാൾ
കളകാന്തി കലരുന്ന കലാപങ്ങളും
അളികളുമന്ധകാരപാളികളും പരിമള-
മിളിതമാം മുടിയോടു കിടനില്ക്കില്ലരവിവർമ്മരാജ
അംഗലക്ഷ്മിവിളയാടുംശൃംഗസ്തനിമണിമന്ദിരം
ഗംഗയുടെ തീരത്തേയ്ക്കു ഗമനംചെയ്തു
മന്ദവായുവടിക്കുമ്പോൾ സുന്ദരങ്ങളായ വീചീ-
വൃന്ദങ്ങളൊത്തിളകുന്ന മന്ദാകിനിയിൽ
ബാലസൂര്യകിരണത്താൽ ലോലപ്രഭമാകുമുഷാ-
കാലം പുഷ്കരാക്ഷി പുണ്യസ്നാനം തുടങ്ങി
മധുപാനം ചെയ്തുമണ്ടും മധുപന്മാരവളുടെ
വിധുരമ്യമായ മുഖവിലോകനത്താൽ
കുളിരിളം കാറ്റുതട്ടി ലളിതമായുല്ലസിക്കും
നളിനമെന്നോർത്തു ചുറ്റും നടനംചെയ്തു.
ഇങ്ങനെ ശബ്ദഭംഗിയിൽ മാത്രം മനസ്സുവച്ചുകൊണ്ടിരുന്ന പ്രസ്തുത കവി കുറേക്കഴിഞ്ഞപ്പോൾ തളിരിനോടും, തണ്ടാരിനോടും, ചക്രവാകത്തോടും ഒക്കെ കലഹിച്ചു പിരിഞ്ഞു; മാമൂലുകളുടെ നേർക്കു് അദ്ദേഹം പടവെട്ടാൻ ഒരുമ്പെട്ടു. പുരോഗമനോന്മുഖരായ ഇതര കവികളെപ്പോലെ അദ്ദേഹവും ചുറ്റുപാടും നടക്കുന്ന സംഗതികളെ കണ്ടുതുടങ്ങി. ചക്രവർത്തിമാരുടെ അപദാനങ്ങളെ ചിത്രണം ചെയ്തുവന്ന തൂലിക പുൽമാടത്തിന്റെ ചിത്രം വരയ്ക്കാൻ തയ്യാറായി.
കാമിനീ! നിൻകണ്ഠം കല്ലുമലിയിക്കും
കാട്ടിലെക്കോകിലപ്പാട്ടുപോലെ
ഓമനപ്പെങ്ങളെ സംഗീതസമ്പത്തിൻ
ധാമമേ പോരുമേ നിശ്വാസങ്ങൾ
കണ്ണീരണിഞ്ഞ നിൻ പ്രാർത്ഥനാഗാനങ്ങൾ
വിണ്ണോർക്കുമുൾക്കാമ്പു വെണ്ണയാക്കും
അന്തിപ്പൂന്തെന്നലിൽ കൂടിച്ചിലപ്പൊഴെ-
ന്നന്തികത്തെത്തുമാറുണ്ടാക്കണ്ഠം
ആയതിലാരെയുമെൻകർണ്ണം കേൾക്കാറു-
ണ്ടായതയാതനാമർമ്മരങ്ങൾ
പാടുക പാടുക, കൊത്തുന്ന ദുഷ്കാല-
പ്പാമ്പും ചുരുക്കും വിടർത്തി പത്തി.
അദ്ദേഹവും,
സമ്പത്തുള്ളോരല്ല, സാഹിത്യശാസ്ത്രാദി
വമ്പത്തമില്ല, വലിപ്പമില്ല
എന്നാലും സത്യം പുലരുന്ന സൽസ്നേഹ-
പ്പൊന്നുവിളയുന്നു പുൽമാടത്തിൽ.
എന്നു ഗ്രഹിച്ചു കഴിഞ്ഞിരിക്കുന്നു. ഭാഷയുടെ നല്ലകാലം.
ഉദയരശ്മി, രാജസ്ഥാനപുഷ്പം, അമൃതപുളിനം, വനമാല, രാവണപുത്രൻ, അരിവാളും ചുറ്റികയും, ചിത്രാശോകൻ, നിരവധി ഗാനങ്ങൾ ഇവയാണു് പള്ളത്തുരാമന്റെ പ്രധാന കൃതികൾ.
21.52 സി. പി. പരമേശ്വരൻപിള്ള
ഇദ്ദേഹം ദീർഘകാലത്തെ സർക്കാർസേവനം കഴിഞ്ഞു് ഇപ്പോൾ തിരുവനന്തപുരത്തു് സ്വഗൃഹത്തിൽ സസുഖം ജീവിക്കുന്നു. ഒരു നല്ല ഭാഷാകവിയാണു്. ഗദ്യമായും പദ്യമായും പല കൃതികൾ രചിച്ചിട്ടുണ്ടു്. ഹേമ അദ്ദേഹത്തിന്റെ പദ്യകൃതികളിൽ ഒന്നാകുന്നു.
21.53 കെ. ആർ. കൃഷ്ണപിള്ള
1042 ധനുമാസം വിശാഖം നക്ഷത്രത്തിൽ കീരിക്കാട്ടു കുടുംബത്തിലെ അംഗമായി ജനിച്ചു. ബാല്യത്തിൽ തന്നെ എഴുത്തും വായനയും പഠിച്ചിട്ടു് സംസ്കൃതം അഭ്യസിക്കാൻ തുടങ്ങി. താഴവന ആശാനായിരുന്നു അദ്ദേഹത്തിന്റെ സംസ്കൃതഗുരു. പിന്നീടു് കായങ്കുളം ഇംഗ്ലീഷ് മിഡിൽസ്കൂളിൽ ചേർന്നു് അവിടത്തേ പഠിത്തം പൂർത്തിയാക്കിയിട്ടു്, മാവേലിക്കരയിൽ ചെന്നു് മെട്രിക്കുലേഷൻ പരീക്ഷയും, അതിനുശേഷം തിരുവനന്തപുരത്തു താമസിച്ചു് എഫ്. ഏ., ബി. ഏ. മുതലായ പരീക്ഷകളും ജയിച്ച ശേഷം 1070-ൽ ഉദ്യോഗത്തിൽ പ്രവേശിച്ചു. ആദ്യമായി തിരുവനന്തപുരം കാളേജ് മുൻഷിയായിട്ടാണു നിയമിക്കപ്പെട്ടതു്. അനന്തരം അട്ടക്കുളങ്ങര മലയാളം ഹൈസ്കൂൾ ഹെഡ്മാസ്റ്ററായി കുറേക്കാലം ജോലിനോക്കിയ ശേഷം രജിസ്ത്രേഷൻവകുപ്പിൽ പ്രവേശിച്ചു. അവിടത്തേ ആഫീസ് മാനേജരായിരിക്കുന്ന കാലത്തു് പല പ്രാവശ്യം നിയമപരീക്ഷയിൽ ചേർന്നു് ഒടുവിൽ ബി. എൽ. ബിരുദവും കരസ്ഥമാക്കി. അവിടെനിന്നു് അദ്ദേഹം ഹജൂർ ഹെഡ്ട്രാൻസ്ലേറ്റരായി നിയമിക്കപ്പെട്ടു. 53-ാം വയസ്സിൽ അസിസ്റ്റന്റ് സെക്രട്ടറിയായി കയറ്റം കിട്ടി. രണ്ടു വർഷംകഴിഞ്ഞു് പെൻഷൻ പറ്റുംമുമ്പു് പല പ്രാവശ്യം സിക്രട്ടറിയായി പകരം ജോലി നോക്കുകയും ഉണ്ടായിട്ടുണ്ടു്.
നല്ല ഗദ്യകാരന്മാരുടേയും വിമർശകന്മാരുടേയും മുൻപന്തിയിലായിരുന്നു അദ്ദേഹത്തിന്റെ നില. നേതാജിപാൽക്കർ, ഉപന്യാസമാല, പാശ്ചാത്യശാസ്ത്രവൃത്താന്തം, വിജ്ഞാനശകലങ്ങൾ, സൃഷ്ടിചരിതം, കുചേലവൃത്തം വഞ്ചിപ്പാട്ടിന്റെ ആമുഖം, സാഹിത്യനിരൂപണം മുതലായ ഉത്തമകൃതികൾ ആ പണ്ഡിതകേസരി ഭാഷയ്ക്കു നൽകിയിട്ടുണ്ടു്.
പെൻഷൻ പറ്റിയതിനു ശേഷം അദ്ദേഹം കൃഷ്ണപുരത്തിനും കായങ്കുളത്തിനും മധ്യേ ശ്രീരംഗഭവനത്തിൽ വാതരോഗബാധിതനായി താമസിക്കവേ പലതവണ സന്ദർശിക്കാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ടു്. അദ്ദേഹം 1953 ജൂൺ 15-ാം തീയതി അന്ത്യവിശ്രമം തേടി.
21.54 പടിഞ്ഞാറേപ്പാട്ടു് മാധവൻ നമ്പ്യാർ
പൊന്നാനിത്താലൂക്കിലെ പടിഞ്ഞാറേപ്പാട്ടു കുടുംബക്കാർ കോഴിക്കോട്ടു സാമൂതിരിപ്പാട്ടിലെ സാമന്തന്മാരായിരുന്നു. ആ പ്രശസ്തകുടുംബത്തിൽ 1079 ഇടവമാസത്തിലെ ഭരണി നക്ഷത്രത്തിൽ മാധവൻനമ്പ്യാർ ജനിച്ചു. ഇന്റർമീഡിയറ്റുപരീക്ഷയ്ക്കു ഇരുന്ന നമ്പ്യാർ ചോദ്യങ്ങൾക്കു ഉത്തരം എഴുതുന്നതിനുപകരം ഒന്നു രണ്ടു മണിക്കൂർകൊണ്ടു് ഇരുപതുശ്ലോകങ്ങൾ നിർമ്മിച്ചു. അപ്പോഴാണു് സമയം തീരാറായ കഥ മനസ്സിലായതു്. അങ്ങനെ പരീക്ഷയിൽ തോറ്റ കഥയാണു് ‘പരീക്ഷാഫലം’ എന്ന പേരിൽ കവനകൗമുദിയിൽ പിന്നീടു് ചേർക്കപ്പെട്ടതു്. നമ്പ്യാർ അതിനുശേഷം പഠിത്തം തുടരുകയുണ്ടായില്ല.
പുനസ്സന്ദർശനം, ഗുലാലബീഗം, മുതലായി മറ്റു ചില ഖണ്ഡകവനങ്ങളും പ്രസ്തുത മാസികയിൽ പ്രസിദ്ധപ്പെടുത്തീട്ടുള്ളവയാകുന്നു.
‘അയ്യപ്പനോടു്’ എന്നൊരു പച്ചമലയാളകൃതിയും അദ്ദേഹത്തിന്റെ വകയായിട്ടുണ്ടു്. ഒരു ശ്ലോകം ഉദ്ധരിക്കാം.
കെട്ടിക്കൊടുപ്പതിനെഴുന്നൊരു പെൺകിടാങ്ങൾ
പട്ടിട്ടുമൂടി കരുനൊന്തു കിടപ്പതാകും
വീട്ടിന്റെ കാരണവരെന്നൊരുപട്ടമെന്നും
കെട്ടിക്കൊലാ കനിയണം ‘മലയാളി’യെന്നിൽ
ആർ. എം. പവമാൽ എന്ന തൂലികാനാമധേയത്തിൽ മാതൃഭൂമി, മിതവാദി മുതലായ പത്രങ്ങളിൽ തുടരെ ലേഖനങ്ങളും ചെറുകഥകളും എഴുതിയിട്ടുള്ളതിനു പുറമേ കുറേക്കാലം “കൊച്ചിൻപൈലറ്റ്” എന്ന വാരികയുടെ പത്രാധിപത്യവും വഹിച്ചിട്ടുണ്ടു്.
21.55 ഫാദർ ജോസഫ് നെടുഞ്ചിറ
കോട്ടയത്തിനു സമീപം ചെങ്ങളംകരെ നെടുഞ്ചിറ എന്ന കുടുംബത്തിൽ 1094 ഡിസംബർ 21-ാംതീയതി ജനിച്ചു. പ്രൈമറിസ്കൂളിലെ പഠിത്തം പൂർത്തിയാക്കിയിട്ടു് ഒളശ്ശ മിഡിൽസ്കൂളിൽ ചേർന്നു. തദനന്തരം കോട്ടയം എം. സി. ഹൈസ്കൂളിൽ വച്ചു് ഹൈസ്കൂൾ പഠനം നിർവഹിച്ചു. പിന്നീടു് ഉപരിപഠനം തുടരാതെ കോട്ടയം സേക്രഡ്ഹാർട്ടു് മൗണ്ടു് സെമിനാരിയിൽവച്ചു് വൈദികവിദ്യാഭ്യാസം നടത്തിയശേഷം 1931-ൽ വൈദികപട്ടം സ്വീകരിച്ചു.
പഠിക്കുന്ന കാലത്തുതന്നെ കവിത എഴുത്തിലും ഉപന്യാസരചനയിലും നടനവിദ്യയിലും താല്പര്യം പ്രദർശിപ്പിച്ചുപോന്നു. നടനകലയിലുള്ള താല്പര്യംനിമിത്തം വിദ്യാർത്ഥിജീവിതകാലത്തുതന്നെ രചിക്കപ്പെട്ട നാടകമാണു് സത്യാത്മജൻ.
1934-ൽ ബാധിര്യം ബാധിച്ചു. അതിനുശേഷമാണു് ഫാദറിന്റെ കൃതികളിൽ ഏറിയകൂറും നിർമിക്കപ്പെട്ടതു്.
കോട്ടയം സേക്രഡ്ഹാർട്ടു് മൗണ്ടിൽതന്നെ വൈദികജീവിതം നയിച്ചുപോന്നു. കുറേക്കാലം കോട്ടയം കാത്തൊലിക്ക്മിഷ്യൻപ്രസ്സിന്റെ ഭരണം നിർവ്വഹിക്കാനും ഇടയായിട്ടുണ്ടു്. ഇപ്പോൾ സ്വദേശത്തുള്ള ഇടവകപ്പള്ളിയിൽ വിശ്രമിച്ചുപോരുന്നു. എന്നാൽ സാഹിത്യപരിശ്രമത്തിൽനിന്നു വിരമിച്ചിട്ടില്ല.
പ്രധാന കൃതികൾ–സത്യാത്മജൻ, മേരീദാസൻ (നാടകം), നാഗമർദ്ദിനി (ഖണ്ഡകാവ്യം), സുകൃതീന്ദ്രൻ (നാടകം), രക്തകാന്തി (കാവ്യം), ധർമ്മപത്നി അഥവാ ദീനാമ്മ (നാടകം), ധർമ്മധീരൻ (നാടകം), കരുണാങ്കുര (ഖണ്ഡകാവ്യം), സുകൃതനിധി (പ്രാർത്ഥനാഗ്രന്ഥം), പുളകം (നാടകം), അഭഗ്നമുദ്ര അഥവാ അദ്ദിതനായ വൈദികൻ (നാടകം), കാനനസൂനം (ഖണ്ഡകാവ്യം), വിജയം (നാടകം), എസ്തർ (ഖണ്ഡകവനം) ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
കൃതികളിൽ ഏറിയകൂറും ക്രൈസ്ത്യപുരാണപ്രതിപാദകങ്ങളാകുന്നു.
21.56 പുരോഗമനസാഹിത്യം
ജീവത്സാഹിത്യമെന്നപേരിൽ ആരംഭിച്ച ഈ പ്രസ്താനം ആ പേരു കൈവെടിഞ്ഞിട്ടു് ഇപ്പോൾ പുരോഗമനം എന്ന പേരു സ്വീകരിച്ചിരിക്കുന്നു. അതാതു കാലത്തുണ്ടായിട്ടുള്ള സല്ക്കവികളെല്ലാം അവരവരുടെ ശക്തികൾക്കും പരിതഃസ്ഥിതികൾക്കും അനുരൂപമായി സാഹിത്യത്തെ പുരോഗമിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, പുരോഗമനം എന്ന പദം ഒരു സാങ്കേതികാർത്ഥത്തിലാണു് ഉപയോഗിച്ചുവരുന്നതെന്നു് ആദ്യമായി പറഞ്ഞുകൊള്ളട്ടെ. പ്രസ്തുത പദം യോഗരൂഢിയാണു്. ജലത്തിൽ ഉത്ഭവിക്കുന്നതെല്ലാം ജലജമാകാത്തതുപോലെ, പുരോഗമിക്കുന്നതെല്ലാം പുരോഗമനമല്ല. “എനിക്കു ദ്വേഷ്യ വന്നു. ഞാൻ കുറെ പുരോഗമനം (തെറി കലർന്ന ശകാരം) തട്ടിവിട്ടു” എന്നൊക്കെ ഇക്കാലത്തു ചിലർ തട്ടിവിടാറുള്ളതു് ഈ പ്രസ്ഥാനത്തിന്റെ യഥാർത്ഥമായ ഉദ്ദേശത്തെ ഗ്രഹിച്ചിട്ടില്ലാത്തതുകൊണ്ടും പുരോഗമനസാഹിത്യകാരന്മാർ എന്നു സ്വയം അഭിമാനിക്കുന്നവരും അവരുടെ ഇടയ്ക്കു യാതൊരു സ്ഥാനവും ഇല്ലാത്തവരുമായ ചിലർ എഴുതിത്തള്ളുന്ന അസഭ്യങ്ങളെല്ലാം ആ വകുപ്പിൽപ്പെട്ടവയാണെന്നുള്ള മിഥ്യാധാരണ കൊണ്ടുമാണു്. പുതിയ പ്രസ്ഥാനങ്ങളും പ്രസ്ഥാനാഭാസങ്ങളും ഉത്ഭവിക്കുന്ന കാലത്തെല്ലാം ഈമാതിരി ഒരു ‘വിരുദ്ധ മനോഭാവം’ വായനക്കാരുടെ ഇടയിൽ അങ്കുരിക്കുക സാധാരണമാണു്. ഭാവഗീതങ്ങൾ പ്രചരിച്ചു തുടങ്ങിയപ്പോഴും ഭാഷാവൃത്തങ്ങൾ ലഘുകാവ്യങ്ങൾക്കായി ഉപയോഗിക്കാൻ ആരംഭിച്ചപ്പോഴും എന്തൊരു ഹാലിളക്കമാണു് കേരളത്തിലുണ്ടായതു്. ഭാഷാവൃത്തങ്ങളിൽ പദ്യം എഴുതാൻ എളുപ്പമുണ്ടെന്നുകണ്ടു് ചില–അല്ല–പല കവിവേഷധാരികൾ കണ്ടമാനം ക്ഷുദ്രകൃതികൾ എഴുതിത്തള്ളിയതു നിമിത്തം സാഹിത്യപഞ്ചാനൻ തുടങ്ങിയ പ്രസിദ്ധ സാഹിത്യകാരന്മാർക്കു്, അന്നത്തെ ഉത്തമ ഭാവഗീതങ്ങളെപ്പോലും അവധാനപൂർവം പരിശോധിക്കാൻ മനസ്സുണ്ടായില്ലെന്നുള്ളതാണു പരമാർത്ഥം. ഈമാതിരി വിപുലവും ശക്തവുമായ എതിർപ്പുകളുണ്ടായിട്ടും ഭാവഗീതങ്ങൾക്കോ, ഭാഷാവൃത്തങ്ങളുടെ പ്രചാരത്തിനോ–എന്തെങ്കിലും കോട്ടമുണ്ടായോ? ഇന്നു് സംസ്കൃതവൃത്തം ഉപയോഗിക്കുന്ന കവികളാണു് വിരളമായിരിക്കുന്നതു്. അതു ശോഭനമാണെന്നും പറയാവുന്നതല്ല. ചില സംസ്കൃതവൃത്തങ്ങൾ ഭാവാവിഷ്കരണത്തിനു ദ്രാവിഡവൃത്തങ്ങളെക്കാളും പറ്റിയവയാണെന്നാണു് എനിക്കു തോന്നുന്നതു്.
ഇനി ‘പുരോഗമനം’ എന്നതു് എന്താണു്? അങ്ങിനെ ഒരു പ്രസ്ഥാനം ആവിർഭവിക്കാനുള്ള ഹേതുവെന്തു്? ഇത്യാദി സംഗതികളെപ്പറ്റി ചിന്തിക്കാം.
Progressive Litereture എന്നൊരു പ്രസ്ഥാനം യൂറോപ്പിൽ ആരംഭിച്ചിട്ടു് വളരെക്കാലമായി. 1914-ൽ സമാരംഭിച്ച ലോകമഹായുദ്ധം രാഷ്ട്രീയമായും സാമുദായികമായും സാമ്പത്തികമായും ധാർമ്മികമായും സാംസ്കാരികമായുമുള്ള പലേ പ്രശ്നങ്ങളെ ലോകത്തിൽ അവതരിപ്പിച്ചു. നാം ഓരോ വസ്തുക്കൾക്കു കല്പിച്ചുപോന്ന വിലകൾ നിയതമല്ലെന്നും അവ പരിവർത്തനാധീനമാണെന്നുമുള്ള ബോധം പരക്കെ ഉണ്ടായി. ഏറ്റവും നിസ്സാരമായി ഗണിക്കപ്പെട്ടുപോന്ന പദാർത്ഥങ്ങൾ വിലയേറിയവയായും, അമൂല്യങ്ങളായി കരുതപ്പെട്ടവ ഒന്നിനും കൊള്ളരുതാത്തവയായും രൂപാന്തരപ്പെട്ടു പുരോഹിതന്റേയും കൂലിവേലക്കാരന്റേയും കാര്യം തന്നെ ആലോചിക്കുക. പ്രാചീനകാലം മുതല്ക്കേ പുരോഹിതനു് സമുദായം വലിയവില കല്പിച്ചു വന്നിരുന്നു. അതിനു മതിയായ കാരണവുമുണ്ടായിരുന്നു. ഈശ്വരന്റേയും സാധാരണ മനുഷ്യന്റേയും മദ്ധ്യവർത്തിയായിട്ടായിരുന്നു അയാളുടെ ഭദ്രമായ നില. ജനിക്കുന്ന അന്നു മുതല്ക്കു് മരണംവരേയ്ക്കും പുരോഹിതനെക്കൂടാതെ കഴികയില്ല. യുദ്ധമോ ക്ഷാമമോ നാട്ടിൽ ബാധിച്ചാൽ, തന്നിവാരണത്തിനു് അയാളാണു് ഈശ്വരനോടു് പ്രാർത്ഥിക്കുന്നതു്. അനാവൃഷ്ടിയുണ്ടായാൽ പുരോഹിതനെക്കൊണ്ടു് യജ്ഞം നടത്തിച്ചാൽ മതി–മഴ പെയ്തുകൊള്ളുമെന്നായിരുന്നു ജനങ്ങളുടെ വിശ്വാസം. ഇപ്പൊഴോ? പുരോഹിതന്മാരുടെ ദൈവത്തിൽ ആർക്കും വിശ്വാസമില്ല. അതുപോലെ തന്നെ കൂലിവേലക്കാരനെ ഒരു നിന്ദ്യവസ്തുവായിട്ടാണു് എല്ലാവരും ഗണിച്ചുപോന്നതു്. യുദ്ധം അവരുടെ പ്രാധാന്യത്തെ സവിശേഷം വെളിപ്പെടുത്തി. ഇങ്ങനെ നോക്കിയാൽ സംസ്കാരം എന്നതു തന്നെയും മൂല്യസമവായം ആണെന്നു തോന്നിപ്പോകും.
സാമുദായികമായ പരിവർത്തനങ്ങൾ സാഹിത്യത്തെ സ്പർശിക്കാതിരിക്കയില്ല. വാസ്തവത്തിൽ പരിവർത്തനേച്ഛപോലും സാഹിത്യംവഴിക്കാണു് ആദ്യമായി പ്രകാശിക്കുന്നതു്. യുദ്ധപരിതഃസ്ഥിതികൾ, സമുദായം അസമത്വത്തിലും അനീതിയിലുമാണു് സമധിഷ്ഠിതമായിരിക്കുന്നതെന്നു പരക്കേ ഒരു ബോധം ജനിപ്പിച്ചുവെങ്കിലും, മൂക ലക്ഷങ്ങൾക്കു് തങ്ങളുടെ അസംതൃപ്തിയെ പ്രകാശിപ്പിക്കാൻ തെല്ലുപോലും ശക്തിയുണ്ടായിരുന്നില്ല. അവർ സംഘടിച്ചു പ്രവർത്തിച്ചുതുടങ്ങി; പ്രവർത്തനമാണു് അവരുടെ രംഗം. സമുദായത്തിന്റെ ജീർണ്ണാവസ്ഥയെ ലോകത്തിനു ബോദ്ധ്യപ്പെടുത്തി. അതിനെ പരിവർത്തനോന്മുഖമാക്കിത്തീർക്കാനുള്ള പ്രേരണാശക്തികൾ നല്കുന്നതിനു് സാഹിത്യകാരന്മാർക്കേ കഴിവുള്ളു. അവർ അതിനായി മനഃപൂർവം ഉദ്യമിച്ചപ്പോൾ പുതിയ പുതിയ പ്രസ്ഥാനങ്ങൾ രംഗപ്രവേശം ചെയ്തു. നാം കേരളവർമ്മപ്രസ്ഥാനം, രാജരാജവർമ്മ പ്രസ്ഥാനം, വള്ളത്തോൾ പ്രസ്ഥാനം എന്നൊക്കെ പറയാറുണ്ടെങ്കിലും വാസ്തവത്തിൽ അവ പ്രസ്ഥാനങ്ങളേ അല്ല. പുതുമകാണുന്നിടത്തൊക്കെ പ്രസ്ഥാനഭേദം കാണുന്നതു് നമ്മുടെ ഇടയ്ക്കു് ഒരു പതിവായിത്തീർന്നിരിക്കുന്നു. സമൂലപരിവർത്തനമുള്ള ദിക്കിലേ പ്രസ്ഥാനഭേദം കല്പിക്കാൻ പാടുള്ളു. സാഹിത്യത്തിൽ, ക്ലാസികം, റോമാന്തികം, യാഥാതഥ്യാത്മകം എന്നു പ്രധാനമായി മൂന്നു പ്രസ്ഥാനങ്ങളേ മുമ്പു് ഉണ്ടായിരുന്നുള്ളു. Classic എന്നതിനു് ഉത്തമം എന്നർത്ഥം. ഗ്രീക്കു്, റോമൻ, സംസ്കൃതം, പെർഷ്യൻ മുതലായ പ്രാചീനഭാഷകളിലെ ഉത്തമ കാവ്യങ്ങളെ മാതൃകയായി കല്പിക്കുന്നതാണു് ക്ലാസിക പ്രസ്ഥാനത്തിന്റെ ലക്ഷണം. നമ്മുടെ മഹാകാവ്യങ്ങളും ഒട്ടു വളരെ ഖണ്ഡകൃതികളും ആ ഇനത്തിൽപ്പെട്ടവയാണു്. അതിനെ ‘പിൻനോക്കി’ പ്രസ്ഥാനം എന്നു ചിലർ വിളിക്കുന്നതിന്റെ കാരണം വ്യക്തമാണല്ലോ. ഇവിടെ നാം ഒരു സംഗതി വിസ്മരിച്ചു കളയരുതു്. വാല്മീകിരാമായണം ഒരു ക്ലാസികകാവ്യമാണെങ്കിലും അതു പിൻനോക്കിയല്ല; ആ കാവ്യത്തെ അനുകരിച്ചു് അതിന്റെ മാതൃക പിടിച്ചു് ഇപ്പോഴും നാം കാവ്യങ്ങൾ രചിച്ചു തുടങ്ങിയാൽ, നാം പിൻനോക്കികളായി ഗണിക്കപ്പെടും.
എഴുത്തച്ഛനെ ‘തേവർ വാഴ്ത്തി’യെന്നും നമ്പ്യാരെ ‘തേവർ വീഴ്ത്തി’യെന്നും രണ്ടുപേരേയും ചേർത്തു് സാങ്കേതികപ്രസ്ഥാനക്കാരെന്നു് ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ വിളിക്കുന്നു. വിളിച്ചുകൊള്ളട്ടെ.
ക്ലാസികപ്രസ്ഥാനം–ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ സാങ്കേതിക പ്രസ്ഥാനം–മാമൂലുകൾക്കും സർവോപരി സമുദായത്തിനും പ്രാധാന്യം കല്പിക്കുന്നു. ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തിൽ കാല്പനിക പ്രസ്ഥാനത്തിന്റെ കാലം 1600 മുതല്ക്കു 1889 വരേയാണു്. 1600-നു മുമ്പു് ജീവിച്ചിരുന്ന കവികളോ? ചെറുശ്ശേരിയും നിരണം കവികളും ഒരുപക്ഷേ ഒരു വകുപ്പിലും പെടാത്തവരായിരിക്കുമോ? ചെറുശ്ശേരിയും ചില ചമ്പൂകാരന്മാരും എഴുത്തച്ഛനു മുമ്പു ജീവിച്ചിരുന്നവരായിരുന്നു എന്നുള്ളതു തീർച്ചയാണു്.
റോമാന്തികപ്രസ്ഥാനം അഥവാ കാല്പനിക പ്രസ്ഥാനത്തിൽ സമുദായത്തിന്റെ പ്രാധാന്യം വ്യക്തിയിലേയ്ക്കു പകർന്നിരിക്കുന്നതായി നാം കാണുന്നു. ഈ പ്രസ്ഥാനക്കാർ വ്യക്തിഗതമായ കഴിവുകളുടെ നിസ്സീമതയിൽ വിശ്വസിക്കുന്നു; എന്നാൽ അവർ സമുദായത്തിന്റെ ജീർണ്ണതയെ കാണാതെ, അതിന്റെ ശോഭനമായ വശം മാത്രമേ ചിത്രണം ചെയ്യുന്നുള്ളു. സമുദായവ്യവസ്ഥിതിയിൽ ഇപ്രകാരം അവർക്കുണ്ടായ സംതൃപ്തി അവരുടെ കൃതികൾക്കു് ഒരുമാതിരി പ്രസാദാത്മകത്വം നല്കിയിരിക്കുന്നു. പ്രപഞ്ചത്തിനെപ്പറ്റി അവർക്കുള്ള വീക്ഷണകോടി കർത്തൃനിഷ്ഠമായിരുന്നതിനാൽ, ആത്മാർത്ഥത എല്ലായ്പോഴും ഉണ്ടായിരുന്നുവെന്നു വരികയില്ല. ഈ പ്രസ്ഥാനം 1078-ൽ മാർത്താണ്ഡവർമ്മയുടെ പ്രസിദ്ധീകരണത്തോടുകൂടി ആരംഭിച്ചതായി ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള പറയുന്നു. വള്ളത്തോൾ, ഉള്ളൂർ, ജി. ശങ്കരക്കുറുപ്പു്, നാലപ്പാടൻ, കുറ്റിപ്പുഴ, പള്ളത്തു രാമൻ, കെ. എം. പണിക്കർ എന്നീ കവികളും അപ്പൻതമ്പുരാൻ, അമ്പാടി നാരായണപ്പുതുവാൾ മുതലായ ആഖ്യായികാകാരന്മാരും കാല്പനിക സാഹിത്യത്തെ വികസിപ്പിച്ചവരാണു്. ഏ. ബാലകൃഷ്ണപിള്ള അവർകൾ വിചാരധാരയെ കാല്പനിക സാഹിത്യമായി ഗണിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥ മഹാകവികളുടെ കൂട്ടത്തിൽ ഉള്ളൂരിനെ ഉൾപ്പെടുത്തുന്നില്ല. നേരേ മറിച്ചു് പുതിയ പ്രസ്ഥാനങ്ങളുടെ സ്ഥാപകന്മാരെല്ലാം മഹാകവികളാണെന്നുള്ള ന്യായത്തിന്മേൽ, മലയാളത്തിൽ ഇതേവരെ പേരെടുത്തിട്ടില്ലാത്ത പലരേയും അദ്ദേഹം മഹാകവികളായി പറഞ്ഞിട്ടുമുണ്ടു്.
ഇന്നു പ്രചാരത്തിൽ ഇരിക്കുന്നതായ ഭാവഗീതങ്ങളിൽ ഒട്ടു വളരെ എണ്ണം ഈ ഇനത്തിൽപ്പെടുന്നവയാണു്. അവ പല സംഗതികളിൽ മുമ്പു നടപ്പിലിരുന്ന കാല്പനികകൃതികളിൽനിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രതിപാദനരീതിയിലാണു് വലുതായ വ്യത്യാസം കാണുന്നതു്. കഥയെ നടുക്കുവച്ചു തുടങ്ങുക, കവിതകൾക്കു് പുതിയ ഛന്ദോരൂപങ്ങൾ നൽകുക, അല്പാക്ഷരങ്ങളെക്കൊണ്ടു് അനല്പാർത്ഥങ്ങളെ പ്രകാശിപ്പിക്കുക, ശബ്ദചിത്രങ്ങളുടെ സ്ഥാനത്തു് അർത്ഥചിത്രങ്ങൾ രചിക്കുക, അപുഷ്ടാർത്ഥങ്ങളും അത്യന്തം അലസങ്ങളുമായ പദങ്ങൾ പ്രയോഗിക്കാതിരിക്കുക, സംസ്കൃതശബ്ദങ്ങൾ കഴിയുന്നത്ര വർജ്ജിച്ചിട്ടു് ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറാൻ കരുത്തുള്ള നാടൻപദങ്ങളൊ പ്രതിരൂപങ്ങളൊ പ്രയോഗിക്കുക, സൗന്ദര്യാവബോധത്താൽ മധുരിമ പൂണ്ട ഭാവനാശക്തിയെ ഉത്തേജിപ്പിച്ചു് നവംനവങ്ങളും എന്നാൽ സ്വാഭാവികങ്ങളുമായ ആശയതല്ലജങ്ങളെ ഉല്ലേഖനം ചെയ്ക, പ്രകൃതിയുടെ അകൃത്രിമരാമണീയകത്തിൽ അനുവാചകഹൃദയങ്ങളെ മുഗ്ദ്ധമാക്കുക, ഭാവപരിപോഷണത്തിനു് അനുകൂലമായ അലങ്കാരങ്ങളെ മിതമായി പ്രയോഗിക്കുക, സ്തോഭതരളിതമായ ഹൃദയത്തെ വിചാരപഥത്തിലേയ്ക്കു കടത്തിവിടുന്നതിനു് ഉതകുന്ന മട്ടിൽ ഭാവങ്ങളെ നിവേശിപ്പിക്കുക—ഈ വിശിഷ്ടലക്ഷണങ്ങൾ എല്ലാം അവയിൽ കാണ്മാനുണ്ടു്.
യാഥാതഥ്യപ്രസ്ഥാനം ഇന്ദുലേഖയുടെ ആവിർഭാവത്തോടുകൂടി ഭാഷയിൽ അവതരിച്ചു എന്നു ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറയുന്നു. വാസ്തവത്തിൽ ആ കൃതി ഒരു കാല്പനികനോവലാണെന്നാണു് എനിക്കു തോന്നുന്നതു്. സമുദായത്തിന്റെ സ്ഥിതിഗതികളെ ഏറെക്കുറെ യാഥാർത്ഥ്യത്തോടുകൂടി അതിൽ ചിത്രണം ചെയ്തിട്ടുള്ളതു വാസ്തവംതന്നെ. എന്നാൽ സമുദായത്തിന്റെ പീഡനത്താൽ വ്യക്തി ഞെരുങ്ങി ശ്വാസം മുട്ടുന്ന അവസ്ഥയല്ല നാം അതിൽ കാണുന്നതു്. പ്രസാദാത്മകത്വം അതിൽ അടിമുതൽ മുടിവരെ വ്യാപിച്ചിരിക്കയും ചെയ്യുന്നു. ചന്തുമേനവന്റെ ജീവിതം വാസ്തവത്തിൽ ഒരു നീണ്ട വഞ്ചിരി ആയിരുന്നു. ആ ചിരിയുടെ മാറ്റൊലിയാണു് നാം ആ കാവ്യത്തിൽ കേൾക്കുന്നതു്.
സമുദായവ്യക്തിയോടു കാണിക്കുന്ന കടുംകൈകൾ അവരിൽ ജനിപ്പിച്ച അസംതൃപ്തിയാണു് ഇത്തരം കൃതികളുടെ ആവിർഭാവത്തിനുള്ള പ്രധാന ഹേതു. ബലവാന്മാർ സമുദായത്തിന്റെ പിന്നിൽ നില ഉറപ്പിച്ചുകൊണ്ടു്, സമുദായത്തിന്റെ പേരിൽ ബലഹീനന്മാരെ മർദ്ദിക്കുക, പലേമാതിരി അനീതികൾ പ്രവർത്തിക്കുക മുതലായവ കണ്ടു കണ്ടു സഹിപ്പാൻ കഴിയാതെ വരുന്ന ഹൃദയാലുക്കൾ എല്ലാവരും ഒരേ വിധത്തിൽ പ്രവർത്തിച്ചു എന്നു വരുന്നതല്ല. ചിലർ തങ്ങളുടെ ദുസ്സഹമായ വേദനയെ ഭാവമധുരങ്ങളായ ഗാനങ്ങൾ വഴിക്കു മറ്റുള്ളവരെ അറിയിച്ചു് അല്പം മനശ്ശാന്തി സമ്പാദിക്കുവാൻ നോക്കുന്നു. മറ്റു ചിലർ സമുദായവൈകല്യങ്ങളെ ഹാസ്യത്തിൽ പൊതിഞ്ഞു് നിർദ്ദയം ചൂണ്ടിക്കാണിച്ചിട്ടു് സമുദായഹൃദയത്തിനു് ക്ഷതം ഉണ്ടാക്കാൻ ശ്രമിക്കും; മൂന്നാമത്തെ കൂട്ടർ സാമുദായികമായ അനീതികളുമായി മല്ലിട്ടു മല്ലിട്ടു്, ക്ഷീണചിത്തരായി ആത്മഹത്യ ചെയ്കയോ, ഭ്രാന്തന്മാരായിത്തീരുകയോ ചെയ്യുന്നു. അവരെല്ലാവരും ജീവിതയാഥാർത്ഥ്യങ്ങളെ അവയുടെ നഗ്നരൂപത്തിൽ കാണുന്നവരും സമുദായത്തെ ഹൃദയപൂർവ്വം സ്നേഹിക്കുന്നവരും അതിനു ശോഭനമായ ഭാവിയെ കാംക്ഷിക്കുന്നവരുമായിരിക്കാം. ചിലരുടെ കർക്കശമായ സമുദായചിത്രണം കാണുമ്പോൾ, അവരെല്ലാം മനുഷ്യവിദ്വേഷികളാണെന്നു് വായനക്കാർക്കു് ഒരു തോന്നലുണ്ടായേക്കാം. വാസ്തവം അങ്ങനെയല്ല.
പീഡിതമനുഷ്യരാശിയോടുള്ള നിസ്സീമസ്നേഹം, സമുദായത്തിന്റെ ജീർണ്ണോദ്ധാരണത്തിലുള്ള തീവ്രമായ അഭിവാഞ്ഛ—ഇവയാൽ പ്രേരിതരായിട്ടാണു് അവർ പ്രായേണ പ്രവർത്തിച്ചിട്ടുള്ളതും പ്രവർത്തിച്ചുപോരുന്നതും. കാല്പനികപ്രസ്ഥാനക്കാർ തങ്ങളുടെ ദേശത്തിലും സമുദായത്തിലും അഭിമാനം കൊള്ളുമ്പോൾ, യഥാൎത്ഥ പ്രസ്ഥാനക്കാരുടെ പ്രേമപാത്രം മനുഷ്യരാശിയാണു്. കാല്പനികന്മാർ സമുദായത്തിന്റെ ശോഭനമായ വശം മാത്രം കാണുമ്പോൾ, യഥാർത്ഥ പ്രസ്ഥാനികർ അതിന്റെ ഇരുവശങ്ങളും ഒരുപോലെ കാണുന്നുണ്ടു്. പക്ഷേ അതിൽ മികച്ചുനില്ക്കുന്ന ക്രൗര്യവും അനീതിയുമാണു് അവരുടെ ശ്രദ്ധയ്ക്കു് കൂടുതൽ വിഷയീഭവിക്കുന്നതെന്നേയുള്ളു. അതിനാൽ അവരുടെ കൃതികളിൽ വിഷാദത്തിന്റെ മലിനച്ഛായ സർവ്വത്ര വ്യാപിച്ചിരിക്കുന്നതായി കാണാം.
പ്രതിപാദനരീതിയിലും വ്യത്യാസമുണ്ടു്. കാല്പനികന്മാർ ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അഭിപ്രായപ്പെടുമ്പോലെ ഒരു ഒറ്റ പ്രവാഹത്തിൽ സാംഗോപാംഗഘടന നിർവഹിക്കുമ്പോൾ, പരാജയ പ്രസ്ഥാനികർ, സാകല്യാത്മകമായ ഒരു പശ്ചാത്തലത്തിൽ പ്രത്യേക ചിത്രങ്ങളെ സന്നിവേശിപ്പിച്ചു് അവയെ പരസ്പരം കൂട്ടിയിണക്കുന്നു. രസങ്ങളിൽ കരുണ ബീഭത്സ ഹാസ്യങ്ങൾക്കു മാത്രമേ അവർ പ്രാമുഖ്യം നൽകുന്നുമുള്ളു. ഈ സംഗതികൾ നോക്കിയാലും, ഇന്ദുലേഖ പ്രസ്തുത വകുപ്പിൽപ്പെട്ടതല്ലെന്നു വ്യക്തമാണു്. അതിലെ അംഗിയായ രസം ശൃംഗാരമാണു്. കഥയുടെ സ്വാഭാവികമായ പുരോഗതിയെ സഹായിക്കാത്ത ഒരു ഘടനയും അതിൽ ഇല്ല—ബാലകൃഷ്ണപിള്ള അവർകളുടെ അഭിപ്രായപ്രകാരം, പരാജയപ്രസ്ഥാനത്തിനു് ശാലീന കലുഷോർജ്ജ്വസ്വലരീതികളും നാളീകേരദ്രാക്ഷാപാകങ്ങളിൽ ഒന്നും സ്വീകരിക്കാം. അദ്ദേഹം ഈ പ്രസ്ഥാനത്തിനു പറഞ്ഞിട്ടുള്ള ലക്ഷണങ്ങളെ ചുവടെ ചേർക്കുന്നു:
വ്യക്തിയുടെ പുരോഗമനപരമായ കഴിവുകൾക്കു സീമയില്ലെന്നുള്ള വിശ്വാസം. ഈ സംഗതിയിൽ ഈ പ്രസ്ഥാനം കാല്പനികാപ്രസ്ഥാനക്കാരോടു പൂർണ്ണമായി യോജിക്കുന്നു. ക്ലാസിക പ്രസ്ഥാനക്കാർക്കു് ഈ വിശ്വാസം തെല്ലുപോലും ഉണ്ടായിരിക്കുകയില്ല.
പരാജയകവിക്കു് തന്റെ മനഃസ്ഥിതിയെ താൻ ഹൃദയപൂർവം സ്നേഹിക്കുന്ന സമുദായത്തിനു തുറന്നു കാണിച്ചുകൊടുപ്പാൻ കൗതുകമുണ്ടു്. ഈ വിഷയത്തിൽ അയാൾ പുരോഗമനസാഹിത്യകാരന്റെ സമകക്ഷ്യയിൽ നില്ക്കുന്നു. ഇതിനു് ഭാവാവിഷ്കരണ കൗതൂഹലം എന്നു നാമകരണം ചെയ്തുകൊള്ളട്ടേ. കാല്പനികന്മാർക്കു ജിജ്ഞാസയാണു് മുന്നിട്ടു് നില്ക്കുന്നതു്.
പരാജയ കവികൾ ചിലപ്പോൾ തങ്ങളുടെ യഥാർത്ഥ സ്നേഹത്തിനു പാത്രമായ സമുദായത്തെ വേദനപ്പെടുത്തുന്നതിൽ സന്തോഷം പ്രകാശിപ്പിക്കുന്നു—ഈ വിഷയത്തിലും ഈ പ്രസ്ഥാനത്തിനു് പുരോഗമനപ്രസ്ഥാനത്തോടു സാദൃശ്യമുണ്ടു്. എന്നാൽ കാല്പനികന്മാർക്കു് സ്വയം വേദന ജനിപ്പിക്കുന്നതിലാണു് സന്തോഷം.
കാല്പനികപ്രസ്ഥാനക്കാർ ഒരു ഒറ്റ പ്രവാഹത്തിൽ സാംഗോപാംഗഘടന നിർവഹിക്കുമ്പോൾ, പരാജയപ്രസ്ഥാനക്കാർ സാകല്യാത്മകമായ ഒരു പശ്ചാത്തലത്തിൽ പ്രത്യേക ചിത്രങ്ങൾ സന്നിവേശിപ്പിച്ചു് പരസ്പരം രഞ്ജിപ്പിക്കുന്നു.
റോമാന്തിക കവികളുടെ അഹംബുദ്ധി പ്രകൃതിയുടെ യാഥാതഥ്യത്തിനു കീഴടങ്ങാതെ അത്യഹംബുദ്ധിക്കും—അതായതു് മനസ്സാക്ഷി, മതവിശ്വാസം മുതലായവയ്ക്കും ഉപബോധത്തിന്റെ അധസ്ഥലത്തിനും വഴങ്ങിക്കൊടുക്കവേ പരാജയപ്രസ്ഥാനികർ, പ്രകൃതിക്കു വശംവദരായിരിക്കുന്നു.
റോമാന്തിക കവികൾ ദേശീയ മനഃസ്ഥിതി മികച്ചു നില്ക്കവേ പരാജയ കവികളിൽ പൊന്തിനില്ക്കുന്ന സാർവദേശീയ മനഃസ്ഥിതിയിൽ നിന്നു് അങ്കുരിക്കുന്ന മാനുഷ്യകസ്നേഹമാകുന്നു.
കാല്പനികന്മാർ നവരസങ്ങൾക്കും തുല്യപ്രാധാന്യം കല്പിക്കുന്നു; എന്നാൽ പരാജയ കവികൾ കരുണ ബീഭത്സ ഹാസ്യങ്ങൾക്കു മാത്രമേ പ്രാമുഖ്യം നൽകുന്നുള്ളു.
ശാലീന കലുഷോർജ്ജ്വസ്വല രീതികൾ, നാളീകേരദ്രാക്ഷാപാകങ്ങൾ
വിഷാദാത്മകത്വം.
സമുദായത്തിന്റെ ജീർണ്ണതയെപ്പറ്റിയുള്ള ബോധം. ഇതിനു് ഏ. ബാലകൃഷ്ണപിള്ള അവർകൾ തത്വഭ്രമം എന്നും പേർ നല്കിയിരിക്കുന്നു എന്നുകൂടി പ്രസ്താവിച്ചുകൊള്ളട്ടേ.
യഥാതഥാപ്രസ്ഥാനം 1889 മുതല്ക്കു് ഏതൽപര്യന്തം നിലനില്ക്കുന്നതായും, അതിനെ വികസിപ്പിച്ചവർ ചന്തുമേനോൻ, ബോധേശ്വരൻ, ഇടപ്പള്ളി രാഘവൻപിള്ള, ചങ്ങമ്പുഴ, തകഴി ഇവരും മറ്റു യാഥാതഥ്യ കവികൾ, ദവത്ത്രാതൻ നമ്പൂരിപ്പാടു്, വൈക്കം മുഹമ്മദ് ബഷീർ, പൊറ്റക്കാടു്, പാലാ നാരായണൻ നായർ, മുണ്ടശ്ശേരി (ചെറുകഥകൾ വഴി), കെ. രാമകൃഷ്ണപിള്ള (നിഴലുകൾ, ബാഷ്പവർഷം ഇവ വഴി), പി. കേശവദേവ് (ഓടയിൽനിന്നു്), പൊൻകുന്നം വർക്കി, സരസ്വതിഅമ്മ, ടി. സുബ്രഹ്മണ്യൻ തിരുമുമ്പു്, പി. സി. കുട്ടിക്കൃഷ്ണൻ, എൻ. വി. കൃഷ്ണവാരിയർ, കാരൂർ നീലകണ്ഠപ്പിള്ള, പുളിമാന പരമേശ്വരൻപിള്ള, എം. പി. ഭട്ടതിരിപ്പാടു് ഇവരാണെന്നും അദ്ദേഹം പ്രസ്താവിച്ചിരിക്കുന്നു.
വള്ളത്തോളിന്റെ ഒരു മാപ്പു്, വെണ്ണിക്കുളത്തിന്റെ ‘പശുവും പൈതലും’ പരാജയകവിതകളാണെന്നു സമ്മതിച്ച ഈ നിരൂപകവരേണ്യൻ അവരെ ഈ പട്ടികയിൽ ചേർക്കാഞ്ഞതെന്താണാവോ? ഒരുപക്ഷെ അദ്ദേഹത്തിനെ ഇവിടെ പ്രസ്താവിക്കപ്പെട്ട മറ്റുകവികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്നതു് അവർക്കു് ആക്ഷേപകരമായി തോന്നിയേക്കാമെന്നു വിചാരിച്ചായിരിക്കാൻ അവകാശമില്ലല്ലോ.
1936-ൽ ലൿനൗവിൽ വച്ചു കൂടിയ ഒന്നാമത്തെ അഖിലപുരോഗമന സാഹിത്യസമ്മേളത്തിന്റെ പ്രകടനപത്രികയിൽ, പ്രസ്തുത പ്രസ്ഥാനത്തിന്റെ ഉദ്ദേശങ്ങളെ ഇങ്ങനെ നിർവചിച്ചു കാണുന്നു.
“ക്ഷുൽബാധ, ദാരിദ്ര്യം, സാമുദായികപതിത്വം, രാഷ്ട്രീയ സ്വാതന്ത്ര്യശൂന്യത, നമ്മുടെ ആധുനികജീവിതത്തിലെ ഈ മൗലികപ്രശ്നങ്ങളെപ്പറ്റി ഭാരതഖണ്ഡത്തിലെ നവ്യസാഹിത്യം പ്രതിപാദിക്കേണ്ടതാണെന്നു് ഞങ്ങൾ വിചാരിക്കുന്നു.
സാമൂഹ്യവ്യവസ്ഥിതികളേയും ആചാരങ്ങളേയും യുക്തിയുടെ ദീപ്തിയിൽ പരിശോധിക്കുകയും, നമ്മെ പ്രവൃത്ത്യുൻമുഖരാക്കുന്ന, പരസ്പരം സംഘടിക്കുന്നതിനു പ്രേരിപ്പിക്കയും നമ്മിൽ പരിവർത്തനേച്ഛ അങ്കുരിപ്പിക്കയും ചെയ്യുന്ന ഒരു വിമർശനമനോഭാവം ജനിപ്പിക്കുന്ന സകലതും പുരോഗമനപരമാണെന്നു് ഞങ്ങൾ വിശ്വസിക്കുന്നു.”
ഈ ഉദ്ദേശ്യനിർവ്വചനത്തെ കേരളപുരോഗമനസാഹിത്യക്കമ്മിറ്റി അംഗീകരിക്കയും, ആ കമ്മിറ്റി വള്ളത്തോൾ, ശങ്കരക്കുറുപ്പു്, നാലപ്പാടു്, ആശാൻ, ബാലാമണിഅമ്മ, ചങ്ങമ്പുഴ, കുട്ടമത്തു്, പള്ളത്തു രാമൻ, ഉള്ളൂർ, വള്ളത്തോൾ ഗോപാലമേനോൻ എന്നീ പത്തു കവികളുടെ ഓരോ കൃതി ഉൾപ്പെടുത്തി ശാശ്വതരശ്മികൾ എന്ന പേരിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരിക്കുന്നു. പ്രസാധകന്മാർക്കു വേണ്ടി, എം.എ̇സ്സ്. ദേവദാസ് പറയുന്നു: “ഇതിൽ ഓരോന്നും ഇക്കഴിഞ്ഞ ഒരു കാൽനൂറ്റാണ്ടിനുള്ളിൽ (അടുത്ത ഒരഞ്ചാറുകൊല്ലം മുമ്പുവരെ) മലയാളകവിതയ്ക്കുണ്ടായിട്ടുള്ള അന്യാദൃശമായ മുന്നേറ്റത്തിനു തെളിവാണു്. മലയാളഭാഷയുടേയും മലയാളി ജനതയുടേയും ഈ തേജശ്ശലകങ്ങൾ നമ്മുടെ കവിതയുടെ മാത്രമല്ല, നമ്മുടെ നാട്ടിന്റേയും ജനതയുടേയും ഭിത്തിയാൽ നില്ക്കാത്ത മുന്നേറ്റത്തെ കുറിക്കുന്നു; നമ്മുടെ ചിന്താഗതിയുടേയും സംസ്കാരത്തിന്റേയും സൃഷ്ടിപരമായ കഴിവുകളുടേയും ക്രമപ്രവൃദ്ധമായ അഭ്യുന്നതിയെ തെളിയിക്കുന്നു. അടിമത്തം, അഭിപ്രായസ്വാതന്ത്ര്യമില്ലായ്മ, ബഹുജനങ്ങളുടെ നിരക്ഷരകുക്ഷിത്വം, നാട്ടുകാർക്കെതിരായ ഒരു ഉദ്യോഗസ്ഥ മേൽക്കോയ്മ മേല്ക്കുമേൽ കെട്ടിവരിയുന്ന ചങ്ങലക്കെട്ടുകളുടെ ദുർഭരമായ ചിന്താമർദ്ദനം ഇതെല്ലാമുണ്ടായിട്ടു കൂടി നമ്മുടെ കവികൾക്കു് നമ്മുടെ നാട്ടിനെ ഇത്രമേൽ പരിപോഷിപ്പിക്കാമെങ്കിൽ, അവരെ പ്രസവിച്ച മേന്മയേറിയ നാട്ടിന്റെ സ്വാതന്ത്ര്യപ്രയാണത്തെ സംസ്കാരികജൈത്രയാത്ര ഏതു സാമ്രാജ്യത്വത്തിനാണു്, ഏതു ഷാപീസ്റ്റാക്രമണത്തിനാണു്, ഏതു ക്ഷാമബാധയ്ക്കാണു്, പട്ടിണിപ്പിശാചിനാണു് തടയാൻ കഴിയുക”
ഈ പ്രസ്താവന മുകളിൽ ഉദ്ധരിച്ചിരിക്കുന്ന പ്രകടനപത്രികയോടു പൂർണ്ണമായി യോജിക്കുന്നുണ്ടു്. എന്നാൽ ശ്രീ: ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇതൊന്നുമല്ല പുരോഗമനമെന്നു പറയുന്നു. അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം പുരോഗാമികൾ മനുഷ്യരിൽ തൊഴിലാളി എന്നും മുതലാളി എന്നും രണ്ടു ജാതികളേ കാണുന്നുള്ളു. അവ തമ്മിൽ സമത്വം സ്ഥാപിക്കുക എന്നുള്ളതാണു് അവരുടെ ഉദ്ദേശം. അതിനായി അവർ മുതലാളികളുടെ സ്വർഗ്ഗീയസുഖവും തൊഴിലാളികളുടെ നാരകീയ യാതനകളും ഒന്നുപോലെ ഓരേ സമയത്തു വർണ്ണിക്കുന്നു. അതിനാൽ അവരുടെ കവിതയ്ക്കു് വിഷയവ്യാപ്തി കുറവായിരിക്കും; കരുണയായിരിക്കും ഏകരസം. വർഗ്ഗീയതയെ അവർ വെറുക്കുകയും തൽസ്ഥാനത്തു് വർഗ്ഗശൂന്യമായ ഒരു സമുദായത്തെ സൃഷ്ടിക്കാൻ ശ്രമിക്കയും ചെയ്യുന്നു. വിദേശിഭരണമാണു് പരമസങ്കടം എന്നു കാല്പനികന്മാർ വിശ്വസിക്കുമ്പോൾ, സമുദായൈക്യത്തിൽ ആണത്രേ പുരോഗാമികൾ വിശ്വസിക്കുന്നതു്.
ആധുനികഭാരതത്തെ അഭിമുഖീകരിക്കുന്ന അനേകം പ്രശ്നങ്ങളുണ്ടെങ്കിലും, ഇതിനു മാത്രം പ്രാധാന്യം നൽകിയിരിക്കുന്നതിന്റെ അർത്ഥമാണു് ദുരവഗാഹമായിരിക്കുന്നതു്. റഷ്യന്മാരോ ഫ്രഞ്ചുവാമപക്ഷക്കാരോ സ്വീകരിച്ചിരിക്കുന്ന സങ്കുചിതാർത്ഥത്തെ സ്വീകരിക്കേണ്ട ആവശ്യം നമുക്കെന്തു്? അടിമത്തം, അഭിപ്രായസ്വാതന്ത്ര്യമില്ലായ്മ, ബഹുജനങ്ങളുടെ നിരക്ഷരകുക്ഷിത്വം, ദാരിദ്ര്യം—ഇത്യാദി ജീവിതയാഥാർത്ഥ്യങ്ങളിൽ അസംതൃപ്തി ജനിക്കയാൽ അവയെപ്പറ്റി തീവ്രവികാരത്തോടുകൂടി പാടുന്നതു് മതംനോക്കിപ്രസ്ഥാനമാവുകയും അതേ സമയത്തുതന്നെ തൊഴിലാളിയുടെ ദയനീയാവസ്ഥയെ ചിത്രണം ചെയ്യുന്നവർ പുരോഗാമികളാവുകയും ചെയ്യുന്നതു് യുക്തിക്കു യോജിച്ചതാണോ? മതംനോക്കികൾക്കു സമുദായവ്യവസ്ഥിതിയിൽ സംതൃപ്തിയാണുള്ളതെന്നും അതുമൂലം അവരുടെ കവിതകൾ പ്രസാദാത്മകമായിരിക്കുന്നെന്നും പറഞ്ഞ ശ്വാസത്തിൽതന്നെ തീവ്രമായ അസംതൃപ്തിയിൽനിന്നു കുരുത്ത ദേശീയഗീതങ്ങളോ സൗഭ്രാത്രഗാനങ്ങളോ മതംനോക്കികളാണെന്നു പറഞ്ഞാൽ നിരക്കുമോ? അസംതൃപ്തിയിൽ നിന്നാണു് പുരോഗമനം ഉണ്ടാവുന്നതെന്നു പറയുന്നതിനോടു് ആരും യോജിക്കും. അതല്ല, തൊഴിലാളി മുതലാളിമാരുടെ അസമത്വത്തിലുള്ള അസംതൃപ്തി മാത്രമേ സമുദായത്തെ പുരോഗമിപ്പിക്കയുള്ളു എന്നു പറഞ്ഞാൽ ആരു വിശ്വസിക്കാനാണു്. പുരോഗമനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നു് അതാണെന്നേ പുരോഗമനസാഹിത്യക്കമ്മിറ്റിക്കാർ സൂചിപ്പിക്കുന്നുള്ളു. അവരുടെ നിലയാണു് ശരിയെന്നു് എനിക്കു തോന്നുന്നു.
ഇതൊന്നുമല്ല വളരെ രസകരമായി തോന്നുന്നതു്. അദ്ദേഹം പറയുന്നു:
തന്റെ സഹോദരസംഘത്തിന്റെ രൂപവല്ക്കരണകാലമായ 1092-ൽ തന്നെ ശ്രീമാൻ കെ. അയ്യപ്പൻ മതംകൊല്ലി അഥവാ നാസ്തികപ്രസ്ഥാനം ഭാഷാപദ്യത്തിൽ സ്ഥാപിക്കയുണ്ടായി. അനന്തരം 1098-ൽ ദുരവസ്ഥയുടെ പ്രസിദ്ധീകരണം മുഖേന കുമാരനാശാൻ ഭാഷാപദ്യസാഹിത്യത്തിലെ ജാതികൊല്ലി പ്രസ്ഥാനത്തിന്റെ സ്ഥാപകനായി ഭവിച്ചു. ഈ രണ്ടു പ്രസ്ഥാനങ്ങളേയും റഷ്യയിൽ നിന്നു പുറപ്പെട്ട പുരോഗമനക്കാറ്റാണു് ഇവിടെ ജനിപ്പിച്ചതു്.
റഷ്യൻകാറ്റു വീശുന്നതിനു മുമ്പേ അങ്ങനെ ഒരു പ്രസ്ഥാനം ഉണ്ടെങ്കിൽ നാസ്തികപ്രസ്ഥാനം ഭാരതഖണ്ഡത്തിൽ ഉണ്ടായിരുന്നു. ശ്രീമാൻ അയ്യപ്പന്റെ നാസ്തികപ്രസ്ഥാനത്തിനും മറ്റു ചിലരുടെ മതംമാറ്റപ്രസ്ഥാനത്തിനും ഹേതു ജാതിഏർപ്പാടിന്റെ കാർക്കശ്യമാണു്. അതു് റഷ്യൻകാറ്റു വീശുന്നതിനു വളരെ മുമ്പുതന്നെ ഇവിടെ തുടങ്ങുകയും ചെയ്തു. റഷ്യൻകാറ്റു് 1092 കഴിഞ്ഞു് വളരെ കാലത്തിനു ശേഷമേ കേരളത്തിൽ വീശാൻ തുടങ്ങിയുള്ളുതാനും. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യനു് എന്നു് ഉപദേശിച്ചുകൊണ്ടിരുന്ന ശ്രീനാരായണഗുരുദേവന്റെ ശിഷ്യനു് ജാതികൊല്ലിപ്രസ്ഥാനം തുടങ്ങാൻ റഷ്യൻകാറ്റിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. ബംഗാളിൽ ദീർഘകാലം ജീവിച്ചിരുന്ന ആശാനു് സ്വാമി വിവേകാനന്ദന്റെ ജാതികൊല്ലിപ്രസ്ഥാനം സുപരിചിതമായിരുന്നിരിക്കാനും ഇടയുണ്ടു്. എല്ലാറ്റിനും പുറമേ ‘അയിത്ത’ജാതിയിൽ ഗണിക്കപ്പെട്ടിരുന്ന ഒരു വ്യക്തിക്കു് ആത്മാഭിമാനം ഉണ്ടാവാൻ ബാഹ്യപ്രേരണകളൊന്നും ആവശ്യമുണ്ടായിരുന്നു എന്നും തോന്നുന്നില്ല. അതുപോകട്ടേ; മതംകൊല്ലി പ്രസ്ഥാനവും ജാതികൊല്ലിപ്രസ്ഥാനവും പുരോഗമനസാഹിത്യത്തിലേയ്ക്കു വഴി തെളിക്കുമെങ്കിൽ, അടിമത്തംകൊല്ലിപ്രസ്ഥാനത്തിനു് അതു സാധ്യമല്ലെന്നു വരുമോ? തൊഴിലാളി വാസ്തവത്തിൽ മുതലാളിയുടെ ഒരുമാതിരി അടിമ എന്ന നിലയിലാണല്ലോ മുമ്പൊക്കെ ഗണിക്കപ്പെട്ടിരുന്നതു്. വാസ്തവം ഇതൊന്നുമല്ല. ഏ. ബാലകൃഷ്ണപിള്ള അവർകൾ കുറേക്കാലം ഫ്രഞ്ചുസാഹിത്യകാരന്മാരിൽ ചിലരുടെ പ്രേരണാവലയത്തിൽ ഇരുന്നിട്ടു് ഇപ്പോൾ കമ്മ്യൂണിസ്റ്റ് സാഹിത്യത്തിന്റെ പിടിയിൽ കുടുങ്ങിയിരിക്കുന്നു. കേരളത്തിനെ സംബന്ധിച്ചിടത്തോളം, ഈ ബാഹ്യപ്രേരണകളൊന്നുംകൂടാതെ കഴികയാണു ഭേദം; കേരളം കേരളമായിട്ടു് പുരോഗമിക്കട്ടേ; അതിനാണു് അതിന്റെ ശ്രമവും.
കുമാരനാശാന്റെ ദുരവസ്ഥയും, ചണ്ഡാലഭിക്ഷുകിയും ശ്രീ: ഏ. ബാലകൃഷ്ണപിള്ളയുടെ പുരോഗമനകാവ്യങ്ങളായി ഗണിച്ചിരിക്കുന്നതിലും വിപ്രതിപത്തിക്കവകാശമുണ്ടു്. അവയിൽ കവി, തൊഴിലാളി–മുതലാളി സമത്വപ്രശ്നത്തെ സംബന്ധിച്ചു് ഒരക്ഷരംപോലും പറഞ്ഞിട്ടുള്ളതായി കാണുന്നില്ലല്ലോ. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ശുദ്ധപുരോഗമനസാഹിത്യത്തിന്റെ സ്ഥാപകൻ കെടാമംഗലം ശ്രീ. പപ്പുക്കുട്ടിയാണു്. “സാഹിത്യപ്രസ്ഥാനങ്ങൾ സ്ഥാപിക്കുന്നവർ നിയമേന യഥാർത്ഥ മഹാകവികളായിരിക്കുമെന്നു് ഈ ലേഖകൻ 1120-ലെ മംഗളോദയം മാസികയിൽ സ്ഥാപിച്ചിരുന്നു. തന്നിമിത്തം ഭാഷാസാഹിത്യത്തിൽ ശുദ്ധപുരോഗമന സഹിത്യപ്രസ്ഥാനം സ്ഥാപിച്ച ശ്രീ. കെടാമംഗലം പപ്പുക്കുട്ടിയും ഒരു യഥാർത്ഥ മഹാകവിയാണെന്നു് ഈ ലേഖകൻ വിചാരിക്കുന്നു. അടുത്ത ഭാവിയിൽ ഇതു് സർവ്വകേരളീയരും സമ്മതിക്കുന്നതുമാണു്.” എന്തിനു് അടുത്ത ഭാവിവരെ കാത്തിരിക്കുന്നതു്, എന്നാണു് എന്റെ ചോദ്യം. സ്ഥാപിതമായ കാര്യം വിശ്വസിക്കാൻ ഇത്ര വിഷമമോ? ഒരു കാര്യം മാത്രമേയുള്ളു ദുർഘടം. അദ്ദേഹത്തിന്റെ ദൃഷ്ടിയിൽ മുൻ വിവരിച്ച ഒടുവിലത്തെ മൂന്നു പ്രസ്ഥാനങ്ങളിലും പ്രവർത്തിച്ചിട്ടുള്ളവരെല്ലാം പ്രസ്ഥാന സ്ഥാപകരും അവരെല്ലാം മഹാകവികളുമാണു്—മഹാകവി അല്ലാതെ ഉള്ളൂരു മാത്രമേയുള്ളു. അദ്ദേഹത്തിനു് അതു് മാറാസ്ഥാനപ്പേരായിരിക്കുന്നുമുണ്ടു്. പുതിയ സാഹിത്യസാമ്രാജ്യത്തിൽ എല്ലാവരും മഹാകവികളായിരിക്കുമ്പോൾ, മഹാകവിപ്പട്ടത്തിനു വിശേഷിച്ചു് എന്തു വില?
അതു നില്ക്കട്ടേ. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ അഭിപ്രായത്തിൽ ‘ശുദ്ധപുരോഗമനപ്രസ്ഥാനം’ സ്ഥാപിച്ച മഹാകവികൾ ശ്രീമാന്മാരായ കെടാമംഗലം പപ്പുക്കുട്ടി, പി. കേശവദേവ്, കെ. ദാമോദരൻ, വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണു്. ചങ്ങമ്പുഴയുടെ ‘ആ കൊടുങ്കാറ്റും തീപ്പൊരിയും’ പുരോഗമന കൃതികളാണെന്നു് അന്യത്ര അദ്ദേഹം തന്നെ പ്രസ്ഥാവിച്ചിട്ടുണ്ടെങ്കിലും, ഈ പട്ടികയിൽ ഉൾപ്പെടുത്താതിരുന്നതിനു മതിയായ കാരണം കാണാതിരിക്കയില്ല—പക്ഷെ ആരു കൂട്ടിയാലെന്തു്? കൂട്ടിയില്ലെങ്കിലെന്തു്? ചങ്ങമ്പുഴയെ പുരോഗമന സാഹിത്യകാരനായി ഗണിക്കുന്നവർ ഇന്നു നിരവധിയാണു്.
ചങ്ങമ്പുഴയെ പരാജയ പ്രസ്ഥാനത്തിൽ മി: ഏ. ബാലകൃഷ്ണപിള്ള ഉൾപ്പെടുത്തിയിരുന്നല്ലോ. 1117-ൽ ‘ഉന്മാദത്തിന്റെ ഓടക്കുഴൽ’ എന്ന കൃതി വഴിക്കു് അദ്ദേഹം ഭാഷാ സാഹിത്യത്തിൽ സ്വപ്നപ്രസ്ഥാനം സ്ഥാപിച്ചു എന്നു കൂടി അദ്ദേഹം പ്രസ്താവിക്കുന്നുണ്ടു്. സ്വപ്നപ്രസ്ഥാനത്തിന്റെ ലക്ഷണങ്ങൾ എന്തെല്ലാമെന്നു് അറിയണമെന്നാഗ്രഹമുള്ളവർ കടത്തുവഞ്ചിയുടെ അവതാരിക വായിച്ചു നോക്കുക. പരാജയപ്രസ്ഥാനത്തിന്റെ ഒരു ശാഖയാണിതു്. അതിന്റെ ഒന്നും മൂന്നും ഒമ്പതും അക്കമിട്ടിരിക്കുന്ന ലക്ഷണങ്ങൾ സ്വപ്നപ്രസ്ഥാനത്തിനു യോജിക്കും. മറ്റുള്ളവ താഴെ പറയുന്നവയാണത്രേ.
ഉപബോധമനസ്സിന്റെ സ്ഥിതി അന്യനു കാട്ടിക്കൊടുക്കുന്നതിൽ സന്തോഷം.
സ്വപ്നത്തിലെന്നതുപോലെ സ്ഥലകാലവ്യത്യാസങ്ങളെ വിഗണിച്ചുകൊണ്ടുള്ളതും പ്രത്യക്ഷമായ പരസ്പരബന്ധങ്ങൾ ഒന്നും ഇല്ലാത്തതും പരോക്ഷമായ ഒഴുക്കു മാത്രം ഘടിപ്പിച്ചിട്ടുള്ളതുമായ പ്രത്യേക ചിത്രങ്ങൾ മാത്രം വരയ്ക്കണമെന്നുള്ള സിദ്ധാന്തം.
ഉപബോധത്തിന്റെ അടിത്തട്ടിലൂടെ കടന്നു പോകുന്നതിനെ മാത്രമേ വർണ്ണിക്കാവു എന്ന സിദ്ധാന്തം.
വിശ്വത്തെപ്പോലെ സ്ഥലകാലവ്യത്യാസമില്ലായ്മ.
നവരസങ്ങൾക്കും തുല്യപ്രാധാന്യം.
ബാലിശരീതിയും പ്രതിരൂപാത്മകഭാഷയും.
തത്വഭ്രമമില്ലായ്മ.
മി: ഏ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായങ്ങളോടു നാം പൂർണ്ണമായി യോജിക്കുന്നില്ലെന്നിരുന്നാലും, അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യത്തെ ആദരിക്കാത്തവർ ചുരുക്കമാണു്. അദ്ദേഹം രൂപമഞ്ജരിവഴിക്കും ആധുനിക ഗ്രന്ഥങ്ങളുടെ അവതാരികകൾ വഴിക്കും, കാമുകൻ, പ്രേതങ്ങൾ മുതലായ തർജ്ജമകൾ വഴിക്കും ഭാഷയ്ക്കു ചെയ്തിട്ടുള്ള ഗുണങ്ങൾ വിലമതിക്കത്തക്കവയല്ല. ഇംഗ്ലീഷിൽ ചിന്തിച്ചിട്ടു് ആ ചിന്തകളെ മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്യുന്ന രീതി വിട്ടുകളഞ്ഞിരുന്നുവെങ്കിൽ, അവ കുറേക്കൂടി മലയാളികൾക്കു് സുഗമമായിത്തീരുമായിരുന്നു എന്നേയുള്ളു. ആധുനിക സാഹിത്യ പ്രവണതകളേപ്പറ്റി അദ്ദേഹം ശാസ്ത്രീയമായി ചെയ്തിരിക്കുന്ന ചർച്ചകളെ എത്ര പ്രശംസിച്ചാലും മതിയാവുകയില്ല.
21.57 ഇടപ്പള്ളിക്കവികൾ
‘ഒരേ ഞെട്ടിൽ വികസിക്കുവാൻ തുടങ്ങുന്ന രണ്ടു വാസനാസമ്പന്നങ്ങളായ കോമള കുസുമങ്ങളാ’ണു് ഇടപ്പള്ളി രാഘവൻ പിള്ളയും ചങ്ങമ്പുഴ കൃഷ്ണപിള്ളയും എന്നു് ഉള്ളൂർ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാണു്. “രണ്ടുപേരുടെ പ്രതിഭയ്ക്കും അഭ്യാസത്തിനും ഉള്ള അസാമാന്യ സാദൃശ്യം എന്നെ ആശ്ചര്യപരതന്ത്രനാക്കി. പ്രായത്തിൽ കവിഞ്ഞ പരിപാകം അവരുടെ കൃതികളിൽ പ്രായേണ സുലഭമായിരുന്നു. ശബ്ദത്തിനുള്ള മാധുര്യവും അർത്ഥത്തിനുള്ള ചമല്ക്കാരവും അവയിൽ അക്ലിഷ്ടരീതിയിൽ പരിലസിച്ചിരുന്നു.” എന്നു് മഹാകവി അഭിപ്രായപ്പെട്ടിട്ടുള്ളതു ശരിയാണു്. അവർ തമ്മിലുള്ള വ്യത്യാസവും അതുപോലെതന്നെ നമ്മെ വിസ്മയാധീനമാക്കാതിരിക്കയില്ല. രാഘവൻ പിള്ളയുടെ ഹൃദയം തൊട്ടാവാടിപോലെ ക്ഷിപ്രസ്പർശിയായിരുന്നെങ്കിൽ, ചങ്ങമ്പുഴയുടെ ഹൃദയം അചഞ്ചലവും വിമർശകവാൿശരങ്ങൾക്കു് അപ്രധൃഷ്യവുമായിരിക്കുന്നു.
രാഘവൻപിള്ള ചിരിക്കാനായി ജനിച്ചു; കരയാൻ പഠിച്ചു; മരണത്തിൽ ജീവിക്കുന്നു. അദ്ദേഹത്തിനു പാണ്ഡിത്യമുണ്ടായിരുന്നില്ല; എന്നാൽ വാസനാ സമ്പന്നനായിരുന്നതിനാൽ പ്രപഞ്ചത്തിന്റെ ഏടുകളെ വായിക്കുന്നതിനു് പണ്ഡിതന്മാരേക്കാൾ അദ്ദേഹത്തിനു കഴിവുണ്ടായിരുന്നു. “രൂക്ഷമായ ലോകനീതിയോടുള്ള പ്രതിഷേധം വ്യക്തമാക്കിക്കൊണ്ടു് ഏതോ പോർവിളിയെ വിദ്യോതിപ്പിക്കുന്ന ഒരന്വേഷണഭാവത്തിൽ ഉയർത്തിപ്പിടിച്ചിരിക്കുന്ന ശിരസ്സു്; ലോകയാതനകളുടെ തീപ്പൊരി പാറുന്ന ജീവത്തായ നയനങ്ങൾ–പുഞ്ചിരികൾ പൊഴിഞ്ഞിരുന്നു്, തേങ്ങിക്കരയുവാൻ വയ്യാഞ്ഞിട്ടു് സ്നേഹസമ്പൂർണ്ണമായിരുന്ന ഹൃദയത്തിനു് ഇത്തരമൊരു കണ്ണാടിയുണ്ടായതാണത്ഭുതം.” ഇതാണു് അദ്ദേഹത്തിന്റെ ഒരു സുഹൃത്തായ തട്ടായത്തു് ശ്രീ. പരമേശ്വരപ്പണിക്കർ അദ്ദേഹത്തിനെ ചിത്രണം ചെയ്തിരിക്കുന്നതു്.
ഈ കവികോകിലം അല്പകാലമേ പാടിയുള്ളു; എന്നാൽ ആ മധുരഗാനങ്ങൾ ഇന്നും മലയാളികളുടെ കർണ്ണപുടങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുന്നു. 1111-മിഥുനം ഇരുപത്തിഒന്നാം തീയതി ശനിയാഴ്ച രാത്രി അദ്ദേഹം ആത്മഹത്യ ചെയ്തു. ആ ദാരുണ സംഭവത്തിന്റെ ഹേതു എന്തെന്നു നിശ്ചയമില്ല. ലോകത്തിൽ ഇപ്പോൾ കാണുന്ന അനീതികളും അസമത്വങ്ങളും ക്രൂരതകളും സ്പർശിക്കാത്ത ഒരു സ്വർഗ്ഗീയ സാമ്രാജ്യത്തെ സ്വന്തഭാവനകൊണ്ടു നിർമ്മിച്ചു. സങ്കല്പ സുഖസമൃദ്ധമായ ആ സ്വർഗ്ഗസാമ്രാജ്യവും ഇന്നത്തെ മാനുഷ്യക ലോകവും തമ്മിലുള്ള അന്തരം അദ്ദേഹത്തിനെ നിരാശാഭരിതനാക്കിത്തീർത്തിരിക്കണം. അദ്ദേഹത്തിന്റെ സ്നേഹിതൻ പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം:
“ചരിത്രപുരുഷൻ ഭാവനയിൽ കണ്ടിരുന്ന ആ സ്വർഗ്ഗസാമ്രാജ്യം സമാഗതമാകുന്നതാണോ? സമ്പത്തിന്റേയും സമുദായത്തിന്റേയും കിങ്കരന്മാരായ അസമത്വങ്ങളും അസ്വാതന്ത്ര്യങ്ങളും വ്യക്തികളെ ശ്വാസം മുട്ടിക്കാതിരുന്നെങ്കിൽ, ധിഷണാവിലാസത്തിനു മുമ്പിൽ പാരമ്പര്യമഹിമ വിലങ്ങടിച്ചു നില്ക്കാതിരുന്നുവെങ്കിൽ, മനുഷ്യത്വത്തിനു മാനവസമുദായത്തിന്റെ ഉപരിതലത്തിലേയ്ക്കു് ഉയരുവാൻ കഴിവുണ്ടായിരുന്നുവെങ്കിൽ, രാഘവൻപിള്ള ഇന്നു മലയാളസാഹിതിക്കു നഷ്ടപ്പെടുകയില്ലായിരുന്നു.” അദ്ദേഹം പിന്നെയും പറയുന്നു.
ജീവിതഭാരങ്ങൾ പേറി തളർന്നു തകർന്നതല്ല ആ ആത്മാവു്. ലോകത്തിലെ അനീതികളോടു പൊരുതുവാൻ, വേണമെങ്കിൽ ഏകനായി നില്ക്കുവാൻ അദ്ദേഹത്തിനു ശക്യമായിരുന്നു. കരഞ്ഞുകൊണ്ടു പിരിയുവാൻ ആ കാമുകനെ പ്രേരിപ്പിക്കുന്നതിനു് പ്രണയവഞ്ചന ഹേതുകമായിരുന്നോ എന്നു് മണിനാദം വ്യക്തമാക്കുന്നില്ല.
അവളപങ്കില ദൂരെയാണെങ്കിലും
അരികിലുണ്ടെനിക്കെപ്പൊഴും കൂട്ടിനായ്
നിഹതനാമെന്നെയോർത്താമുരളിയിൽ
നിറവതുണ്ടൊരു നിശ്ശബ്ദരോദനം
അപങ്കിലമായ പ്രേമസർവസ്വത്തെ ധീരോദാത്തനായ ഒരു നായകന്റെ പൗരുഷത്തോടുകൂടി എന്തുകൊണ്ടു് സ്വായത്തമാക്കിയില്ല? ഈദൃശമായ ചിന്താവീഥിയിലൂടെ ഞാൻ സഞ്ചരിക്കുമ്പോൾ, ഓർക്കുമ്പോൾ ഞെട്ടുന്ന ആ സംഭവത്തിനു കാരണം കാണുന്നതു് ഇങ്ങനെയാണു്. ആദർശങ്ങൾ അലതല്ലിക്കൊണ്ടിരുന്ന ആ രാഘവൻപിള്ളയുടെ മൃദുലഹൃദയത്തെ നിഷ്ഠൂരമായ ലോകയാഥാർത്ഥ്യങ്ങൾ ശോകാത്മകമായി രൂപാന്തരപ്പെടുത്തി തന്നിമിത്തമുണ്ടായ പരാജയ മനോഭാവത്തിന്റെ പശ്ചാത്തലത്തിൽ സ്വഭാവ വിരചിതവും കൃത്രിമവും ആയ ഒരു അന്തരീക്ഷത്തിൽ വിഹരിച്ചുകൊണ്ടിരിക്കെ, പെട്ടെന്നുണ്ടായ പ്രണയനൈരാശ്യത്താൽ ക്ഷീണചിത്തനായി നീറിപ്പൊരിഞ്ഞു് ഓമനിച്ചു വളർത്തിയിരുന്ന ആദർശങ്ങളുടെ യജ്ഞവേദിയിൽ അദ്ദേഹം ആത്മാവിനെ സമർപ്പിച്ചു.”
രാഘവൻപിള്ളയുടെ അന്ത്യസന്ദേശം ഈ അഭ്യൂഹത്തെ നല്ലപോലെ വ്യക്തമാക്കുന്നുണ്ടു്.
“എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നവ സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടായിരിക്കാം. പക്ഷെ ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളംവരേയും മർദ്ദിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാഭാരമായിട്ടാണു് തീരുന്നതു്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷബീജങ്ങളാൽ മലീമസമാണു്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലടിക്കുന്നവയാണു്. ഞാൻ ഉടുക്കുന്ന വസ്ത്രംപോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണു്.”
“പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കാൻ എന്തെങ്കിലുമുണ്ടായിരിക്കുക ഈ മൂന്നിലുമാണു് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നതു്. ഇവയിലെല്ലാം എനിക്കു നിരാശയാണു് അനുഭവം. എനിക്കു് ഏകരക്ഷാമാർഗ്ഗം മരണമാണു്—അതിനെ ഞാൻ സസന്തോഷം വരിക്കുന്നു.”
പ്രണയവഞ്ചന ഉണ്ടാകാതെ ഇരുന്നെങ്കിൽ ഈ നിരാശകൾക്കിടയിലും അദ്ദേഹം ജീവിക്കുമായിരുന്നു എന്നു് ഈ വാക്കുകളിൽ നിന്നു വ്യക്തമാകുന്നുണ്ടു്. ആ വഞ്ചനയാണു് അദ്ദേഹത്തിന്റെ ഒടുവിലത്തെ ജീവിതേച്ഛാതന്തു അറുത്തുകളഞ്ഞതെന്നു സ്പഷ്ടം. അതുകൊണ്ടുതന്നെയാണു് രമണൻവഴിക്കു്, അദ്ദേഹത്തിന്റെ പ്രിയസുഹൃത്തായ ചങ്ങമ്പുഴ പ്രസ്തുത യുവതിയെ ഇങ്ങനെ ഭത്സിച്ചിരിക്കുന്നതു്.
ചന്ദ്രികേ കഷ്ടമക്കിനാവിനെ-
യെന്തിനേവം ചതിച്ചു നീ?
സുന്ദരമായൊരാ മുരളിക-
യെന്തിനേവം തകർത്തു നീ?
കഷ്ടമിന്നു നിൻലക്ഷ്യമെന്തൊരു
ശുഷ്കമാകുമാസ്വാദനം
നെഞ്ഞിടിപ്പിൽ തളർന്നു തോരാത്ത
കണ്ണുനീരിൽ കുളിച്ചിതാ
നിൽക്കയാണു നിൻപിന്നിലായിതാ
നിഷ്കളങ്കനിരാശതാ!
കാഴ്ചവച്ചു സമസ്തവും നിന്റെ കാൽത്തളിരിലജ്ജീവിതം
ലോകഭാവനയോമനിക്കുമൊരാകുലാർദ്രസംഗീതകം
മന്നൊരിക്കലും വിസ്മരിക്കാത്ത മഞ്ജുനീഹാരഹാരകം
നീയതയ്യോ ചവിട്ടിനീക്കയോ നീരസം നടിച്ചീവിധം
കാമത്തിൻസർപ്പക്കാവിൽ നിൻകണ്ണുകാണാതിന്നലയുന്നു നീ
ഗൽഗദം ചൊരിയുന്നു, നിൻപിന്നിൽ ചുട്ടുനീറുമൊരാദർശം
എത്ര ലോകം തപസ്സുചെയ്താലും കിട്ടിടാത്തൊരാ നൈർമ്മല്യം
എന്നൊടുവിൽ ഞെരിക്കുകയെന്നോ നൊന്തുകേഴുമതിനെ നീ.
ഈ പ്രണയവഞ്ചനയ്ക്കു താങ്ങായിത്തീർന്ന–അഥവാ പ്രേരകമായിത്തീർന്ന ലോകത്തേയും പഴിക്കുന്നു.
നാണയത്തുകനോക്കി മാത്രമാ വേണുഗോപാലബാലനെ
തൽപ്രണയവൃന്ദാവനത്തിൽനിന്നാട്ടിയോടിച്ച ലോകമേ
നിഷ്കൃപത്വം പതിയിരിക്കുന്ന ശുഷ്കവിത്തപ്രതാപമേ!
പൊന്നുരുക്കിച്ചമച്ചതല്ലല്ലോ നിന്നുടലപ്പരാപരൻ
മണ്ണുതാനതും നിർണ്ണയം വെറും മണ്ണിൽത്താനതടിഞ്ഞുപോം
നിന്റെ ധർമ്മവും നീതി ബോധവും കണ്ടറിയുവോനാണു ഞാൻ
ഭാഗ്യവാതമടിച്ചുപൊങ്ങിയ നേർത്തുജീർണ്ണിച്ച പഞ്ഞിയും
തെല്ലുയരുമ്പോൾ ഭാവിക്കാമൊരു ഫുല്ലതാരകമാതിരി
വന്നടിഞ്ഞിടും പിന്നെയുംകാറ്റു നിന്നിടുമ്പോളതൂഴിയിൽ
ഉച്ചത്തിലല്പമെത്തിയാൽ പിന്നെത്തുച്ഛതയായി ചുറ്റിലും
നീയും കൊള്ളാം നിൻനീതിയുംകൊള്ളാം നീചവിത്തപ്രതാപമേ.
രാഘവൻപിള്ളയുടെ എൺപതു കൃതികളെ സമാഹരിച്ചു് തൽസുഹൃത്തായ ചങ്ങമ്പുഴ പ്രസിദ്ധീകരിച്ചിട്ടുള്ളതിലേയ്ക്കു വായനക്കാരുടെ ശ്രദ്ധയെ ആകർഷിച്ചുകൊള്ളുന്നു.
എന്റെ ജീവിതം എന്ന ആദ്യത്തെ കവനത്തിൽ തന്നെ കവിയുടെ വിഷാദാത്മകത്വം പൂർണ്ണമായി പ്രകാശിക്കുന്നുണ്ടു്.
കനലെതിർച്ചുടു വെയിലേറ്റു നില്ക്കും
പനീരലർസമം മദീയജീവിതം
പ്രദോഷവേളതൻ പ്രഭ നശിക്കുമ്പോൾ
പിടഞ്ഞുവീണതു കൊഴിഞ്ഞുമണ്ണാകും
അനർഘമാകുമീയലരിനേശിയോ-
രനിത്യതകണ്ടിട്ടതിൻദലങ്ങളിൽ
വിഷാദവായ്പിനാൽ നിരാംഗനാനദി
തുഷാരമാം കണ്ണീർ പൊഴിച്ചിടുമെന്നാൽ
ധരാതലംതന്നിലൊരുവനുമെന്റെ
വിരഹത്താൽ ബാഷ്പം പൊഴിക്കുകയില്ല.
കവിയുടെ ജീവിതാശയ്ക്കുള്ളിലെ നൈരാശ്യം, ജീവിതത്തിന്റെ ക്ഷണികതാബോധം, പ്രകൃതിയുടെ അനുകമ്പാർദ്രഭാവം, മനുഷ്യപ്രകൃതിയുടെ നൈഷ്ഠൂര്യം—ഇവയെല്ലാം ഈ പദ്യത്തിൽ പരിസ്ഫുരിക്കുന്നു.
കവിയുടെ ഭാവിയിലേയ്ക്കുള്ള നോട്ടം—സങ്കല്പസുഷമാപൂർണ്ണമായ എല്ലായിടത്തും സമത്വവും സാഹോദര്യവും സുഭിക്ഷതയും കളിയാടുന്ന ഭാവിയിലേയ്ക്കുള്ള ഒരു ഉളിഞ്ഞുനോട്ടമാണു് ‘പോവല്ലേ പോവല്ലേ പൊന്നോണമേ’ എന്ന കൃതി.
ആനന്ദമാനന്ദം കൂട്ടുകാരേ!
ഹാ നമ്മൾക്കോണമിങ്ങെത്തി ചാരേ!
വിണ്ണോളം മന്നിനെ പൊക്കും നാളെ
പൊന്നോണം നാളേ ജയിക്ക നീളേ
വർഷംകഴിഞ്ഞു കൊയിത്തുതീർന്നൂ കർഷകരെല്ലാം ഹർഷമാർന്നൂ
സസ്യലതാദികൾ സൽഫലത്താ–ലുത്സവം കണ്ണിന്നരുളിയാർക്കും
കാർമുകിൽമാലമറഞ്ഞുവാനം ശ്യാമളകോമളമാകമാനം
ഓരോരോ രാവും കുളുർമയേന്തുമോണനിലാവിതാവോളം നൽകും
അത്തമടുത്തുപോയ് ബാലകന്മരത്തലെന്നുള്ളതറിയാതായി
മെത്തിനകൗതുകാൽ കൂട്ടരുമായെത്തുന്നു പൂങ്കാവിൽ പൂവറുക്കാൻ
ഓമനക്കുഞ്ഞുങ്ങളൊത്തുകൂടി ഓണപ്പാട്ടോരോന്നു പാടിപ്പാടി
തൂമലർ തേടി നടക്കുന്നേരം കോൾമയിർഭൂവിന്നും കൊള്ളുംപാരം
ചിറ്റാടചേമന്തി ചെങ്കുറിഞ്ഞി, ചെത്തിനൽചെട്ടിച്ചി ചെമ്പരുത്തി
മന്ദാരം മാലതി മുക്കുറ്റിയും ബന്ധുരമായ പവിഴമല്ലി
തുമ്പതുടങ്ങിയ പൂക്കളിലക്കുമ്പിളിലാവോളം ശേഖരിച്ചു
കറ്റക്കിടാങ്ങൾ കുളിച്ചുവന്നു മുറ്റത്തു പൂവിട്ടു വെള്ളം ചുറ്റി
നീളത്തിൽ കൂകുമ്പോളാർക്കു കണ്ഠനാളം തനിയെത്തുറക്കുകില്ല
ഓണപ്പുടവയുടുത്തണിഞ്ഞിട്ടൂണുകഴിച്ചതി തുഷ്ടരായി
ഇട്ടോടിതട്ടാൻ കളിക്കോപ്പുകളിട്ടോടിപ്പോകുന്നു ബാലകന്മാർ
കൊച്ചനുജത്തിമാർ തുമ്പിതുള്ളാൻ പിച്ചകത്തോപ്പിലൊരുമിക്കുന്നു
അമ്മമാർ പണ്ടത്തെപ്പാട്ടുപാടി കുമ്മിയടിച്ചു കളിച്ചിടുന്നു
ഉത്സാഹമാരുതമീവിധത്തിലുത്സവപ്പൊൻകൊടി പാറിക്കുമ്പോൾ
‘മാവേലി’ തന്നുടെ നാടുകാണ്മാൻ താവുംമുദമോടെഴുന്നെള്ളുന്നു
ദാനവവീരനുദാനശീലനാനന്ദനൃത്തങ്ങളാടിടുന്നു
പോവല്ലേ പോവല്ലേ പൊന്നോണമേ പൂവല്ലേ ഞാനിട്ടു പൂജിക്കുന്നു
ഇടപ്പള്ളിയുടെ കവിതയ്ക്കുള്ള പ്രധാന ഗുണം അതിൽ വ്യാപിച്ചിരിക്കുന്ന പ്രതിരൂപാത്മകത്വമാണു്. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു കവി തന്റെ വികാരത്തെ ധ്വനിപ്പിക്കുന്നതിനു തെരഞ്ഞെടുക്കുന്ന കായികസത്താവത്തായ സാധനങ്ങൾക്കും ഭൂതാർത്ഥങ്ങൾക്കും രംഗങ്ങൾക്കും കായികസത്താശൂന്യമായ ഗുണങ്ങൾക്കും സംഭാവ്യതകൾക്കും കൂടിയുള്ള പൊതുപ്പേരാണു് സിംബോളിസം അല്ലെങ്കിൽ പ്രതിരൂപം. ഭൗതികസത്തയുള്ള ഇന്ദ്രിയഗോചരവസ്തുക്കളാണു് കായികസത്താവത്തായ പദാർത്ഥങ്ങൾ. അത്തരം ഉണ്മ കാണാത്തവ സത്താശൂന്യങ്ങൾ. ഇടപ്പള്ളിയുടെ പ്രതിരൂപങ്ങളെല്ലാം സുഗമങ്ങളാണു്. ബാലകൃഷ്ണപിള്ള അവർകൾ ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നു രണ്ടു് ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം:
പകലിൻ പകുതിയിൽ പാതിരാവിനെക്കണ്ടു
പതറിപ്പകച്ചു ഞാൻ നോക്കുന്നു നിരുന്മേഷം
അസ്വാസ്ഥ്യമലതല്ലുമന്തരംഗത്തിൽ തപ്ത-
നിശ്വാസം പാളിക്കുന്നെൻപട്ടടച്ചെന്തീയയ്യോ
ഇരുളാണിരുളാണെങ്ങുമെങ്ങനെ തുടങ്ങും ഞാ-
നിനിയും തീർക്കേണ്ടൊരെൻതീർത്ഥയാത്രതൻശേഷം
മാർഗ്ഗദർശനം ചെയ്വാനേന്തിയ മണിദീപം
മാറ്റിനിർത്തിയതേതെൻ സ്വാർത്ഥാന്ധകാരത്തെ നൽ-
ക്കാറ്റുവന്നൂതിക്കെടുത്തീടാതെ വസ്ത്രാഞ്ചലാൽ
കാത്തു ഞാൻ സൂക്ഷിക്കയാൽ കെട്ടിതദ്ദീപാങ്കുരം.ഞാനിതാ വിരമിപ്പു
ഈ പദ്യഖണ്ഡത്തെ ബാലകൃഷ്ണപിള്ള അവർകൾ ഇങ്ങനെ വ്യാഖ്യാനിച്ചിരിക്കുന്നു. “ഇതിലെ സിംബളിനു കേരളത്തിലെ സമുദായജീവിതത്തിൽ നിന്നു സാഹിത്യജീവിതത്തിലേയ്ക്കും ലോകജീവിതത്തിലേയ്ക്കും വ്യാപിക്കുന്ന ഒരു ധ്വനിയുണ്ടു്. പകൽ കേരളത്തിലെ സമുദായജീവിതം, ഇവിടത്തെ പ്രസാദാത്മകരായ റോമൻറിക്‍ സാഹിത്യലോകം, ലോകത്തിലെ സമുദായജീവിതം എന്നീ മൂന്നിന്റേയും സിംബളും; പാതിരാവു് കേരളത്തിലെ സമുദായ ജീവിതത്തിന്റെ ജീർണ്ണിപ്പു്, ഇവിടത്തെ റോമന്റിൿ സാഹിത്യകാരന്മാരുടെ ഹൃദയമില്ലായ്മ, ലോകത്തിലെ സമുദായ ജീവിതത്തിന്റെ ജീർണ്ണിപ്പു് എന്നീ മൂന്നിന്റേയും സിംബളും, മണിദീപം കേരളീയ സമുദായപരമായി പ്രേമം, കേരളസാഹിത്യപരമായി ശുദ്ധകവിത, ലോകപരമായി ആദർശങ്ങൾ എന്നീ മൂന്നിന്റേയും സിംബളും, കാറ്റു് കേരളസമുദായ ജീവിതത്തിന്റെ സ്വാർത്ഥത, ഇവിടത്തെ പുരോഗമന സാഹിത്യത്തിന്റെ പ്രത്യക്ഷമായ പ്രചാരകോദ്ദേശ്യം, ലോകത്തിലെ രാഷ്ട്രീയമായ വിപ്ലവങ്ങൾ എന്നീ മൂന്നിന്റേയും സിംബളുമാകുന്നു.”
ഉണരുക എന്ന കവിതയിൽ കവി തന്റെ ചിത്തവിഭാതമാകുന്ന “ആരോമൽ പൈതങ്ങളെ” ഉണർത്താൻ ശ്രമിച്ചിട്ടു തന്നെത്താൻ ചോദിക്കുന്നു:
പ്രകൃതിതന്നകൃതവിലാസം കാണ്മാൻ
പ്രാപ്തനായ്ത്തീർന്നോരീ മർത്ത്യനെന്തേ?
അദൃശ്യമായീടും മറ്റൊരമരലോക-
മാരാഞ്ഞു ജീവിതം പാഴാക്കുന്നു.
ഇതു് ഒരു റോമാന്തിക കവിതപോലിരിക്കുന്നെങ്കിലും, കവിക്കു ചുറ്റുപാടും കാണുന്ന അസമത്വത്തിലുള്ള അസംതൃപ്തി അതിലും സ്ഫുരിക്കുന്നുണ്ടു്.
മരതകവിരിപ്പിട്ട മലമുകളിൽ
മാർത്താണ്ഡബിംബമുദിച്ചുയർന്നു
പുരന്ദരദിശിക്കാർന്ന പുളകപൂരാൽ
പൂങ്കവിളേറ്റം തുടുത്തുപോയി
ഇളവെയിലിളകുമീയിളാതലത്തി-
ന്നീദൃശസൗന്ദര്യമെത്ര രമ്യം.
പുതുമണമിളകുന്ന പൂക്കളേന്തിപ്പൂവല്ലിജാലംനിരന്നുനിൽപൂ
മുദിതരായ് മധുവുണ്ണുമളിനിരകൾ മൂളിപ്പാട്ടോരോന്നു പാടിടുന്നു
തളിർവല്ലി തലയാട്ടിരസിച്ചിടുമ്പോൾ താളംപിടിക്കുന്നിളംതെന്നലും
കളകളമൊഴികളാൽകിളിനിരകൾ കാല്യക്കടലിന്നലകൾചേർപ്പൂ
മഴവില്ലിന്നൊളിചിന്നുംശലഭജാലം മാമരത്തോപ്പിൽ പറന്നീടുന്നു
അധികനാളവനിയിലധിവസിപ്പാനാകയില്ലെന്നുള്ളതത്വബോധാൽ
അതുകൾക്ഷണികമാംജീവിതത്തെയാനന്ദച്ചാറിൽകുളിപ്പിക്കുന്നു
തൃണതതിയണിയുന്ന ഹിമമണികൾ മാണിക്യഖണ്ഡമായ്മാറിടുന്നു
ദിനമണിചൊരിയുന്നകരങ്ങൾക്കൊട്ടും ദീനനും വമ്പനും ഭേദമില്ല
ശിശുക്കളുമതുവിധം സമത്വബോധം ശീലിച്ചുജീവിതംപോക്കിടേണം
‘കഴിഞ്ഞ കാലം എത്ര ശോഭനമായിരുന്നു’ എന്നു വിചാരിച്ചു യാഥാസ്ഥിതികന്മാർ കേഴുമ്പോൾ, യുവജനങ്ങൾ നവലോകത്തിന്റെ ഉദയത്തിനെ ‘ധന്യ‘വാദം ചെയ്യുന്നു. ഇതു് സാധാരണമാണു്. ഈ രണ്ടു സാഹിത്യദർശങ്ങൾ തമ്മിൽ കൂട്ടിമുട്ടി ചില ഒച്ചപ്പാടുകൾ ഉണ്ടായേയ്ക്കാമെന്നു വരികിലും അതു ക്ഷണികമാണു്. ലോകം അതിന്റെ പുരോഗമന പ്രവണത ഉപേക്ഷിക്കുമോ? പുതിയ യുഗത്തിൽ കർഷകനും ഇടയനും വേലക്കാരനും ദരിദ്രനും തെല്ലാശ്വാസം ലഭിക്കാതെ വരികയില്ലെന്നാണു പ്രതീക്ഷ—ഒരു മങ്ങിയ പ്രതീക്ഷ മാത്രം.
“ചരമാർക്കദാഹംകഴിച്ചുകൊണ്ടെത്തുംനിന്നോ-
ടരവിന്ദനിരകൾക്കൊരരിശമുണ്ടാം
ചെറുതുമില്ലിതിൽത്തെറ്റീയുലകത്തിലഖിലർക്കു-
മരുമക്കുഞ്ഞായിരിക്കാനേവനുസാദ്ധ്യം?
തകർന്നീടുമെത്രയെത്രതരുണർതൻഹൃദയത്തിൽ
പകർത്തീടുന്നില്ല നീയും പരമാനന്ദം
ഗരിമാവുകലരുംനിന്നിരുളിലെവെളിച്ചത്തിൽ
പരമതത്വങ്ങളെത്ര തെളിവതില്ല
പകലിന്റെപാല്ക്കളിയിലൊളിയറ്റതാരകങ്ങൾ-
ക്കകതളിർകുളിർപ്പൂനിൻകഴലുകാൺകെ
ത്വച്ചേവടിത്തളിരിണതലോടുകമൂലമല്ലോ
കൊച്ചുമിന്നാമിനുങ്ങിനു തെളിച്ചമുണ്ടായ്
മന്നിലേക്കുപോന്നനിന്നെത്തിരഞ്ഞുകൊണ്ടന്തിവാനിൽ
സുന്ദരതാരകമൊന്നുപകച്ചുനില്ക്കെ
ആടുമേച്ചിട്ടാവഴിയിൽ നടക്കുമോരിടയനും
കൂടുതേടിപ്പറക്കുന്ന വിഹഗങ്ങളും
കരിക്കാടി കുടിക്കാതെ കരംപൊട്ടിദ്ധനാഢ്യർതൻ
നിരയ്ക്കു വിൺതുണ്ടുതീർക്കാൻ പ്രയത്നിപ്പോരും
ജനനിതൻതുണിത്തുമ്പിൽ തൂങ്ങിനിന്നുകരയുമൊ-
രനഘവിലാസമോലുമിളംകിടാവും
അവനിയിലമിതാഭമണഞ്ഞു കൂത്താടീടുന്ന
ഭവതിതൻ തണൽ പറ്റിത്തളർച്ചതീർപ്പു
പകലിനെയിരുളുമായ് കലഹങ്ങളടിയ്ക്കാതെ
പരമപാവനേ നീയും പറഞ്ഞയയ്ക്കേ,
അദ്ധനതയിലാണ്ടുപോകുമടിയങ്ങൾക്കകതാരി-
ലംബികേ നിന്നൊളിയൊരു കുളിരു ചേർപ്പൂ.”സന്ധ്യാസംഗീതം
സന്ധ്യാനതാംഗിയുടെ വരവിനെ വർണ്ണിക്കുന്ന വരികൾ കവിയുടെ സജീവചിത്രരചനാപാടവത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായിരിക്കുന്നു. അദ്ദേഹത്തിന്റെ ചിത്രനിർമ്മാണചാതുരിക്കു് മറ്റൊരുദാഹരണം ചുവടെ ചേർക്കുന്നു.
മഹിയുടെ മങ്ങുംവദനത്തിലൊരു മഹിതസൗന്ദര്യം കളിയാടി
അഖിലവും സ്വപ്നസമമായ് വിസ്മരിച്ചവികലാനന്ദഭരിതയായ്
വിരഹതാപത്താൽ ശിഥിലമാക്കിയോരനഘതാരകവളർമാല്യം
അകലത്തൊക്കെയും ചിതറിയതാരുമറിയാതെ വാരിമറവാക്കി
ഇരുളാകും കചഭാരമൊതുക്കിക്കൊണ്ടൊരുവിധം പിന്നിൽതിരുകിയും
ഇളകിയാലോലനയനത്തിൽ വീഴുമളകാളിമന്ദം തടവിയും
ഇളവെയിൽച്ചെമ്പട്ടുടയാടയണിഞ്ഞിളകിപ്പൊൽതളയൊലിചിന്നി
പിരിയാതെയെന്നുംപരിചര്യചെയ്യും ചെറുതെന്നൽതോഴിയൊരുമിച്ചു്
എതിരേയെത്തുമക്കതിരോനെയവളെതിരേല്ക്കുംരംഗം കമനീയംഎതിരേൽപ്
ഒന്നാം ഭാഗമായ നവസൗരഭത്തിൽ പതിനേഴു ഗാനങ്ങൾ അടങ്ങിയിരിക്കുന്നു. രണ്ടാംഭാഗം ഹൃദയസ്മിതമാണു്. അതിൽ പതിനഞ്ചു ഗാനങ്ങളുണ്ടു്. അവയിൽ മിക്കതും പ്രേമഗാനങ്ങളാകുന്നു കവി പാവനവും നിസ്സ്വാർത്ഥവുമായ പ്രേമത്തിൽ പരിപൂർണ്ണമായി വിശ്വസിച്ചിരുന്നു. ഓരോ വരിയിലും ആത്മാർത്ഥത തെളിഞ്ഞുകാണാം. ഈ ആത്മാർത്ഥതയാണു് അദ്ദേഹത്തിനെ കേരളത്തിലെ പ്രേമഗായകന്മാരിൽ അഗ്രഗണ്യനാക്കിത്തീർത്തതു്. മാതൃകയ്ക്കായി ഒന്നുരണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
കുടിലകുളുർകുന്തളം കെട്ടഴിഞ്ഞങ്ങിനെ
കുറുനിരകൾ തെന്നലിൽതത്തിയുമങ്ങിനെ
നിടിലമതിൽ വേർപ്പണീമുത്തണിഞ്ഞങ്ങിനെ
തൊടുകുറിയൊരല്പം പൊടിഞ്ഞുമാഞ്ഞങ്ങിനെ
കളരുചിരകണ്ഠമിടറുമാറങ്ങിനെ
കടമിഴികളശ്രുവാലാർദ്രമായങ്ങിനെ
വിവിധതരചിന്തയാൽ വീർപ്പുവിട്ടങ്ങിനെ
വിമലതരഹാരമിളകുമാറങ്ങിനെ
കവിയുമൊരുതാപം സ്ഫുരിക്കുമാറങ്ങിനെ
കവിളിലൊരു കാർനിഴലേശിയുമങ്ങിനെ
അധരപുടമല്പം വിറകലർന്നങ്ങിനെ
അവയെയൊരുമട്ടിലമർത്തിയുമങ്ങിനെ
തുടുകവിളിലശ്രുബിന്ദുക്കൾ വീണങ്ങിനെ
പുടവയുടെ തുമ്പിനാൽ തൂത്തുതൂത്തങ്ങിനെ
അപരരതുകണ്ടുവെന്നോർത്തുകൊണ്ടങ്ങിനെ
അകമുഴറിയേറ്റം പരിഭ്രമിച്ചങ്ങിനെ
വിഷമമിനി നില്ക്കുവാനെന്നപോലങ്ങിനെ
വിരവിലൊരു മാൻപേടപോൽ വിരണ്ടങ്ങിനെ
ചിലഞൊടിയിലേറ്റം നിഗൂഢമായങ്ങിനെ
ചിരവിരഹിയെന്നെക്കടാക്ഷിച്ചുമങ്ങിനെ
കദനമൊരു രൂപമെടുത്തപോലങ്ങിനെ
കതകിനുടെ പിന്നിൽ മറഞ്ഞുനിന്നങ്ങിനെ
കരളുമമ പാരം തകർക്കുമാറങ്ങിനെ
സരളയുടെ നിൽപു മറക്കുവതെങ്ങിനെപിരിഞ്ഞപ്പോൾ
സത്യപ്രകാശമേ! യെന്നെയുമാ
നിത്യതയിങ്കലേക്കൊന്നുയർത്തു
കണ്ണീർക്കണങ്ങൾ തുളുമ്പിനില്ക്കും
സുന്ദരമാമീപ്പളുങ്കുപാത്രം
ഘോരനിരാശാ ശിലാതലത്തി—ലാരുമറിയാതുടയും മുന്നിൽ
ബന്ധുരമായ നിൻപ്രേമപൂർണ്ണ—ചന്ദ്രികതന്നിലലിഞ്ഞുവെങ്കിൽഅർത്ഥന
ഗുണഗണമിണങ്ങുമപ്പൂമേനിയല്ലതിൻ-
പ്രണയസുധമാത്രമാണാശിപ്പതോമനേ!
പരിമൃദുലചുംബനമല്ല ഞാൻ നാഥന്റെ
കരചരണദാസ്യമാണാശിപ്പതെപ്പൊഴും
കവിയുമൊരുമോദമോടപ്പൂമാൻ നിത്യവും
കവനകലയായിട്ടു സല്ലപിക്കുന്നതാം
മലർനിരയുതിർത്തിടും മാമരത്തോപ്പിൽ ഞാ-
നൊരു ലതികയാകുവാൻ ഭാഗ്യമുണ്ടാവുകിൽ
അമൃതരസമൂറിയും പ്രേമഗീതങ്ങളാ-
ലമരപുരസംഗീതമെങ്ങും ചിതറവെ,
സുരഭിലസുനിർമ്മലാലോലമായ് മിന്നുന്ന
സുമനിര പൊഴിച്ചുഞാൻ സ്വാഗതമോതിടും
വിരവിലതിവിസ്തൃതമാകുമാനെറ്റിയിൽ
വിവിധതരചിന്തയാൽ വേർപ്പുപൊടിയവേ
ചലദലവിമോഹന താലവൃന്തത്തിനാൽ
വിലയമിയലാതെ ഞാൻ വീശിനില്ക്കുംദൃഢം
രജനികളിൽ നാഥന്റെ വായനമച്ചിലാ-
രജതകമനോഹരദീപികയാവുകിൽ
ഇതരകരമായതിൽ സ്നേഹം പകർന്നിടാ-
തിവളമിതകൗതുകം നിന്നു ജ്വലിച്ചിടും.രാഗിണി
മൂന്നാംഭാഗമായ തുഷാരഹാരത്തിൽ 29 ഗാനങ്ങളും, സുധ എന്നൊരു ചെറുകഥയും, ചില്ലിക്കാശിന്റെ ആത്മഗാനവും (ഗദ്യം) അടങ്ങിയിരിക്കുന്നു. അന്ത്യഭാഗങ്ങളായ മണിനാദത്തിലും അവ്യക്തഗീതത്തിലും കൂടി പതിനേഴു ഗാനങ്ങളേ ഉള്ളുവെങ്കിലും, ഇവയാണു് അത്യുൽക്കൃഷ്ടമെന്നു പറയാം.
കവി ഭാവനകൊണ്ടു രചിച്ച സ്വർഗ്ഗീയസാമ്രാജ്യം ദുഷ്പ്രാപ്യമാണെന്നു് ഇപ്പോൾ വ്യക്തമായിരിക്കുന്നു; അദ്ദേഹം നിരാശാഗർത്തത്തിൽ ആണ്ടുപോകുന്നു.
പിരികയാണിതാ ഞാനോരധഃകൃതൻ
കരയുവാനായ് പിറന്നൊരു കാമുകൻ
മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീമൺപ്രദീപകം
ജീവിതയാത്രാക്ഷീണമാറ്റാൻ കവി ഉന്നി വച്ചിരുന്ന ഏകതാവളം കഴുകുമരമായി തീർന്നിരുന്നുവത്രേ.
മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞാനിത്രനാൾ
സുഖദസുന്ദരസ്വപ്നശതങ്ങൾതൻ
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞു തുളുമ്പിടും
പ്രണയമാധ്വീലഹരിയിൽ ലീനമായ്
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹര സുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ, മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ
മിഴിതുറന്നൊന്നുനോക്കവേ കാരിരു-
മ്പഴികൾ തട്ടിത്തഴമ്പിച്ചതാണുഞാൻ
തടവെഴാപ്രേമദാരിദ്ര്യബാധയാൽ
തടവുകാരനായ്ത്തീർന്നവനാണു ഞാൻ
കുടിലുകൊട്ടാരമാകാനുയരുന്നു
കടലിരമ്പുന്നു കൈത്തോട്ടിലെത്തുവാൻ
പ്രണയമൊന്നിച്ചിണക്കാനൊരുങ്ങിയാ-
ലണിമുറിക്കാനിരുളുമണഞ്ഞിടും.
നൈരാശ്യത്തിന്റെ ഈ അഗാധതയിൽ പ്രണയകവനത്തോടും പ്രേമത്തോടും ജീവിതത്തോടുതന്നെയും കവി യാത്ര പറയുന്നു.
ചിരികൾതോറുമെൻപട്ടടത്തീപ്പൊരി
ചിതറിടുന്നോരരങ്ങത്തു നിന്നിനി
വിടതരു, മതി, പോകട്ടെ ഞാനുമെൻ
നടനവിദ്യയും മൂകസംഗീതവും
വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിയ്ക്കാടുവാൻ പാടുവാൻ
നവരസങ്ങൾ സ്ഫുരിക്കണമൊക്കെയു-
മവരവർക്കിഷ്ടമായിട്ടിരിക്കണം
അരുതരുതെനിക്കീരീതി തെല്ലുമി-
ച്ചരിതമെന്നുമപൂർണ്ണമാണെങ്കിലും
അണിയലൊക്കെക്കഴിഞ്ഞു ഞാൻ പിന്നെയു-
മണിയറയിലിരുന്നു നിഗൂഢമായ്
പലദിനവും നവനവ രീതികൾ
പരിചയിച്ചു ഫലിച്ചില്ലൊരല്പവും
തവിടുപോലെ തകരുമെൻമാനസ-
മവിടെയെത്തിച്ചിരിച്ചു കുഴയണം
ചിരിചൊരിയുവാനായെന്റെ ദേശികൻ
ശിരസി താഡനമേറ്റീ പലപ്പൊഴും
ഹ ഹ ഹ വിസ്മയം വിസ്മയം ലോകമേ
അതിവിചിത്രമീനൃത്തശിക്ഷാക്രമം.
ജീവിതത്തെ ഇവിടെ ഒരു നൃത്തവിദ്യാലയമായി കല്പിച്ചിരിക്കുന്നു. ഏ. ബാലകൃഷ്ണപിള്ള അവർകളുടെ താഴെ വിവരിച്ചിരിക്കുന്ന മാതിരിയുള്ള വ്യാഖ്യാനം എഴുതാപ്പുറം വായനയാണെന്നാണു് എനിക്കു തോന്നുന്നതു്. അദ്ദേഹം പറയുന്നു:-‘നവരസങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യകൃതികൾ രചിക്കുന്നവർ റോമാന്റിക്പ്രസ്ഥാനക്കാരാണു്. പരാജയപ്രസ്ഥാനക്കാർ കരുണം, ഹാസ്യം, ബീഭത്സം എന്നീ മൂന്നു രസങ്ങളെ മാത്രവും പുരോഗമനസാഹിത്യപ്രസ്ഥാനക്കാർ കരുണരസത്തെ മാത്രവും മുൻനിർത്തി കൃതികൾ രചിക്കും’ അതിനാൽ റോമന്റിക് പ്രസ്ഥാനവും പരാജയപ്രസ്ഥാനവും കൈവെടിഞ്ഞു് പുരോഗമന ഗാനങ്ങൾ പാടണമെന്നു് കവി സൂചിപ്പിക്കുന്നുവെന്നാണു് അദ്ദേഹം പറയുന്നതു്.
പ്രണയത്തിൽ കവിക്കുണ്ടായിരുന്ന വിശ്വാസം തകരുന്ന അവസ്ഥയാണു്
ഹൃദയമൺഭിത്തി ഭേദിച്ചു തീരുമീ
രുധിരബിന്ദുക്കളോരോന്നുമൂഴിയിൽ
പ്രണയഗാനമെഴുതുന്ന തൂലിക-
യ്ക്കുണർവിയറ്റുമോ?യേറ്റാൽ ഫലിക്കുമോ!മണിനാദം
എന്ന വരികളിൽ നാം കാണുന്നതു്.
നവീനരീതിയിലുള്ള കവിതകൾ വെളിക്കു വരുമ്പോൾ വിപ്ലവം വിപ്ലവം എന്നധിക്ഷേപിക്കുന്ന യാഥാസ്ഥിതികന്മാരെപ്പറ്റി ഇക്കവി പറയുന്നതെന്താണെന്നു നോക്കാം.
ലോകത്തിനുണ്ടൊരു കാഞ്ചനകഞ്ചുകം
ലോലം സദാചാരമെന്ന നാലക്ഷരം
ആയതിന്നുള്ളിലടയ്ക്കുന്നതില്ലെത്ര
മായാത്ത ഭീഭത്സനഗ്നചിത്രം നരൻ
സത്യംതിരയുമെന്നാത്മാവതിന്നുടെ
സത്തുമസത്തും തുറന്നുകാട്ടീടവേ
ആട്ടിൻതുകലിട്ട ചെന്നായ്ക്കളൊക്കെയു-
മാർത്തുവിളിക്കുന്നു ‘വിപ്ലവം വിപ്ലവം’
ആദർശജീവിതം പാടിനടക്കുന്ന
മാദൃശരെത്രമേൽ സുസ്ഥിരരാകിലും
മർത്ത്യൻ സമുദായജീവിയാണെങ്കിലോ
മറ്റഭിപ്രായങ്ങളാദരിച്ചീടണം
കാരുണ്യമറ്റ പരിതഃസ്ഥിതികൾതൻ
ക്രൂരദംഷ്ട്രയ്ക്കും വിധേയനായീടണം
ആഴമേറീടുന്നോരാഴി കടക്കിലു-
മാഴക്കുവെള്ളത്തിൽ മുങ്ങി മരിക്കണം.
ഇനി നമുക്കു ചങ്ങമ്പുഴയുടെ കൃതികളിലേയ്ക്കു കടക്കാം.
ചങ്ങമ്പുഴ ‘ബാഷ്പാഞ്ജലി’യുമായിട്ടാണു് ആദ്യമായി സാഹിത്യരംഗത്തിൽ ആവിർഭവിച്ചതു്.
ജീവിതത്തിന്റെ കീഴത്തെ പടികളിൽ നില്ക്കുന്നതേയുള്ളു; എന്നിട്ടും, ഈ യുവാവു പറയുന്നു:
ഹതഭാഗ്യനിന്നു ഞാൻ കണ്ടതെല്ലാം
പരിതാപാച്ഛാദിതമായിരുന്നു
സതതമെൻകാതിൽ പതിച്ചതെല്ലാം
കരുണതൻരോദനമായിരുന്നു
എരിയുമെന്നാത്മാവിലേറ്റതെല്ലാം
ചുടുനെടുവീർപ്പുകളായിരുന്നു
… … …
ഒരു യുവമാനസമെങ്കിലുമെൻ
മിഴിനീരിലല്പമലിഞ്ഞുവെങ്കിൽ
ഈ പ്രസ്താവത്തോടുകൂടി തുടങ്ങുന്ന കവിത വിഷാദാത്മകമല്ലാതെ വരാൻ തരമില്ലല്ലോ. “വിലക്ഷണങ്ങളായ ശാരീരിക ബന്ധങ്ങളിലേയ്ക്കു് ഒരിക്കലും താഴാതെ പ്രൗഢമധുരമായി നില്ക്കുന്ന പ്രണയപ്രതിപാദനങ്ങൾ, യാതൊരു ഹൃദയത്തിനും നോവു തട്ടാതെ ആരെയും ആകർഷിക്കുമാറുള്ള ലോകചര്യാനിരൂപണങ്ങൾ, പതിതമെങ്കിലും നൈസർഗ്ഗികബന്ധം കൊണ്ടു ദൈവികത്വത്തോടു സംഘടിതമായ മനുഷ്യത്വത്തിന്റെ അന്തർലീനമാഹാത്മ്യത്തെക്കുറിച്ചുള്ള പരിദേവനങ്ങൾ, സകല കഷ്ടതകൾക്കും പ്രഥമപരിഹാരം നൽകുന്ന സാക്ഷാൽ കാവ്യസ്വരൂപിണിയോടുള്ള ദയനീയാർത്ഥനകൾ, അപ്രമേയവും എന്നാൽ അതിമോഹനവുമായ ചിൽപ്രകാശത്തിന്റെ പരിപൂർണ്ണാനുഗ്രഹത്തിനു വേണ്ടിയുള്ള ആക്രന്ദനങ്ങൾ ഇവയെല്ലാം രമണീയതമമാക്കുന്ന കോമളപദാവലികൾ ഇതാണു് ഇതുവരെ വെളിയിൽ വന്നിട്ടുള്ള ചങ്ങമ്പുഴ കൃതികളുടെ സ്വഭാവങ്ങളെന്നു്” തദവാതാരികാകാരനായ ഈ. വി. കൃഷ്ണപിള്ള അവർകൾ പറയുന്നു. വാസ്തവം പറഞ്ഞാൽ രാഘവൻപിള്ളയെപ്പോലെതന്നെ അതിസുന്ദരവും ഭാസുരവുമായ ഒരു സങ്കല്പലോകത്തെ സൃഷ്ടിച്ചിട്ടു്, സമസൃഷ്ടങ്ങളുടെ സ്നേഹശീതളമായ പെരുമാറ്റത്തെ കാംക്ഷിച്ചു് വ്യർത്ഥമായി അലഞ്ഞുതിരിഞ്ഞ ശേഷം, ജീവിതയാഥാർത്ഥ്യങ്ങളുമായി കൂട്ടിമുട്ടി, നിരാശാഗർത്തത്തിൽ പതിച്ചു്, മരണത്തിന്റെ മോഹനാകാരത്തെ വാഴ്ത്തുന്ന ഒരു അനാഗതശ്മശ്രുവാണു് ഈ കവിതകളിൽ നമുക്കു അഭിമുഖമായി നില്ക്കുന്നതു് പക്ഷെ കവി സാധാരണ വാക്കുകളാലല്ല, ഭാവനകൾ ഉടലെടുത്ത പ്രതിരൂപങ്ങളെക്കൊണ്ടാണു് തന്റെ ഹൃദയാന്തർഭാഗത്തുള്ള പ്രതീക്ഷകളേയും പ്രത്യാശകളേയും നിരാശകളേയും ഒക്കെ പ്രകാശിപ്പിക്കുന്നതെന്നു മാത്രമേയുള്ളു.
ഈ കവിത പ്രസിദ്ധീകരിക്കുന്ന കാലത്തു് കവിക്കു കഷ്ടിച്ചു് 20 വയസ്സേ പ്രായമുണ്ടായിരുന്നുള്ളു. യൗവനാരംഭം ഒരു ദശാപരിവർത്തനകാലമാണു്. രവീന്ദ്രനാഥടാഗോർ തന്റെ അനുഭൂതികളെ ‘ജീവനസ്മൃതി’യിൽ ഇങ്ങനെ വിവരിച്ചിരിക്കുന്നു: “ആകപ്പാടെ നോക്കിയാൽ ഈ കാലഘട്ടം എന്നെ സംബന്ധിച്ചിടത്തോളം ഒരു ഉന്മത്തതയുടെ ദശയായിരുന്നു. എത്രയോ രാത്രികൾ ഉറങ്ങണമെന്നു് ആശയുണ്ടായിരുന്നിട്ടും ഞാൻ ഉറങ്ങാതെ കഴിച്ചുകൂട്ടി. വല്ല പ്രയോജനവും ഉദ്ദേശിച്ചു് അങ്ങനെ ചെയ്തതല്ല. രാത്രി ഉറങ്ങാനുള്ള സമയമായിരുന്നിട്ടും അതിനെ പകലാക്കുകയായിരുന്നു എന്റെ പ്രവൃത്തിയുടെ ഫലം. ഞാൻ വായനമുറിയിലെ മങ്ങിയ വെളിച്ചത്തിൽ വായിച്ചുകൊണ്ടിരിക്കും. ദൂരെയായിട്ടു് പതിനഞ്ചുമിനിട്ടിടവിട്ടു് പള്ളിമണി ഡം ഡം എന്നു മുഴക്കിക്കൊണ്ടിരിക്കും. പ്രഹരങ്ങൾ ഓരോന്നായി കടന്നുപോകും; ചിൽപുരീതീരത്തിൽ നിമിതലാഘാടത്തിലേയ്ക്കു പോകുന്ന വഴിയാത്രക്കാരുടെ കണ്ഠത്തിൽ നിന്നു ക്ഷണം ക്ഷണം ‘ഹരി ബോലോ’ധ്വനി ഉദ്ഗമിച്ചുകൊണ്ടിരിക്കും. ഗ്രീഷ്മകാലത്തിലെ എത്രയെത്ര ഗംഭീരരാത്രികൾ മൂന്നാംനിലയിലെ മട്ടുപ്പാവിൽ വലിയ വലിയ വൃക്ഷങ്ങളുടെ ഛായാപാതങ്ങളിലൂടെ പ്രവഹിക്കുന്ന വിചിത്രമായ ചന്ദ്രികാലോകത്തിൽ ഞാൻ തനിച്ചു് ഒരു പ്രേതമെന്നോണം കാരണമൊന്നും കൂടാതെ ഉലാത്തിക്കഴിച്ചുകൂട്ടിയിരിക്കുന്നു. ഇതൊക്കെ കേവലം കവിസങ്കല്പമാണെന്നു് ആരെങ്കിലും വിചാരിക്കുന്നെങ്കിൽ, അതില്പരം പ്രമാദം മറ്റൊന്നില്ല. വലിയ വലിയ ഭൂകമ്പങ്ങളും അഗ്നിസമുച്ഛ ്വാസങ്ങളും ഉണ്ടായിക്കൊണ്ടിരുന്ന ഒരു കാലഘട്ടം. പൃഥിവീദേവിയുടെ ജീവിതദശയിൽ ഉണ്ടായിരുന്നു. പ്രൗഢാവസ്ഥയെ പ്രാപിച്ചുകഴിഞ്ഞ ഇന്നത്തെ പൃഥിവിയിൽ ഇടയ്ക്കിടയ്ക്കു് ആ മാതിരി ചാപല്യത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ലോകം ആശ്ചര്യപ്പെട്ടുപോയേക്കാം. എന്നാൽ ആവരണത്തിനു് അത്ര കട്ടിയില്ലാതിരിക്കയും, ഉള്ളിലെ ബാഷ്പങ്ങൾ അനേകം മടങ്ങ് അധികമായിരിക്കയും ചെയ്തിരുന്ന അക്കാലത്തു്, അഭാവനീയങ്ങളായ ഉല്പാതങ്ങൾ സർവ്വദാ താണ്ഡവം ചെയ്തുകൊണ്ടാണിരുന്നതു്. മനുഷ്യജീവിതത്തിലും, താരുണ്യാരംഭത്തിൽ ഈ മാതിരി ഒരു ദശാപരിവർത്തനം ഉണ്ടാകുന്നു.”
അനേകം രാത്രികൾ ഇങ്ങനെ നിർന്നിദ്രമായി അദ്ദേഹം കഴിച്ചു. മാന്മഥദശകൾ എന്നു് ആലംകാരികന്മാർ പറയുന്ന പത്തു അവസ്ഥകളെപ്പറ്റി വായനക്കാർ കേട്ടുകാണുമല്ലോ. ആ ദശകളാണു് ടാഗൂറിൽ പ്രത്യക്ഷപ്പെട്ടതു്. എന്നാൽ കേവലം നായികാഗതമായ രതിയായിരുന്നില്ല ആ അവസ്ഥകൾക്കു് കാരണം. പ്രകൃതിയുടെ ആകാരസുഷമ അദ്ദേഹത്തിന്റെ ഹൃദയത്തെ കവർന്നു. ആ വിശ്വൈകമോഹിനിയാണു് അദ്ദേഹത്തിനു നിദ്രാഭംഗം വരുത്തിയതു്. നേരം വെളുക്കുംമുമ്പേ പ്രകൃതി ഉഷാദേവിയുടെ രൂപത്തിൽ ആവിർഭവിക്കും; അവളുടെ തൃക്കരപല്ലവത്തിൽ സുവർണ്ണപത്രരചിതമായ ഒരു തിരുവെഴുത്തു് ഇരിക്കുംപോലെ ബാലനു തോന്നും. അതു തുറന്നു വായിക്കാനാണു് അയാളുടെ മോഹം. പകലാണെങ്കിൽ ഗൃഹസമീപത്തു് ഒരു പുഷ്കരണി ഉണ്ടു്. അതിനപ്പുറം ഗംഗാദേവിയുടെ വിളയാട്ടം. സൂര്യന്റെ ഇളംകതിരുകൾ അണിഞ്ഞു തങ്കമയമായി വിളങ്ങുന്ന ഗംഗയെ കാണുമ്പോഴൊക്കെ ഒരുമാതിരി ആവേശം ആ ബാലനുണ്ടായിക്കൊണ്ടിരുന്നു. അദ്ദേഹം അപ്പോൾ വിചാരിക്കും “വല്ല ദിക്കിലും ഓടിപ്പോയിരുന്നെങ്കിൽ ഹാ! എത്ര സുഖമായിരിക്കാം…”
ഹൃദയ് ഹമാരാ ക്രന്ദൻ കരേ
മാനവഹൃദയേ മിലിതേ
നിഖിലേർ സാഥേ മഹാരാജപോഥേ
ഖേലിതേ ദിവാസ നിശിതേ
“മനുഷ്യഹൃദയങ്ങളുമായി കലർന്നു് ഉറവാടുന്നതിനു് എന്റെ ഹൃദയം അഴലുന്നു. രാപകൽ മഹാരാജപഥത്തിൽ ലോകത്തോടു ചേർന്നു കേളിയാടുന്നതിനു് ഹൃദയം ഉഴലുന്നു.” ബാഹ്യലോകത്തോടു കവിയ്ക്കുണ്ടായിരുന്ന മനോഭാവത്തെ കവി മറ്റൊരു പദ്യം വഴിക്കു വ്യക്തമാക്കീട്ടുണ്ടു്.
ഖാൻചാർ പാഖീ ഛിൽ സോനാർ ഖാഞ്ചാടിതേ
ബോനേർ പാഖീ ഛിൽ ബോനേ
ഏകദാ കീ കരിയാ മിലൻ ഹല് ദോം ഹേ
കീ ഛിൽ വിധാതാർ മോനേ
ബോനേർ പാഖീ ബോലേ “ഖാഞ്ചാർ പാഖീ ആയ
ബോനേതേ ജാഇ ദോംഹേ മിലേ”
ഖാംചാർ പാഖി ബോലേ “ബോനേർ പാഖീ ആയ
ഖാഞ്ചായ് ഥാകി നിരിബിലേ”
ബോനേർപാഖീ ബോലേ “നാ
ആമി ശികലേ ധരാ നാഹി ദിബ്”
ഖാഞ്ചാർ പാഖീ ബോലേ “ഹായ്
ആമി കേമനേ ബോനേ ബാഹിരിബ്”
കൂട്ടിലെ പക്ഷി സ്വർണ്ണക്കൂട്ടിൽ ഇരുന്നു; വനത്തിലെ പക്ഷി വനത്തിലും. ഒരിക്കൽ ദൈവഗത്യാ എങ്ങിനെയോ രണ്ടു പക്ഷികളും കണ്ടുമുട്ടി. വനത്തിലെ പക്ഷി പറഞ്ഞു: “ഹേ കൂട്ടിലെ കിളീ! വരൂ! വനത്തിൽ നമുക്കു് ഒരുമിച്ചു പാർക്കാം.” കൂട്ടിലെ കിളി പറഞ്ഞു: “വനത്തിലെ കിളി! വരൂ! ഈ കൂട്ടിൽ വന്നു പാർക്കുക.” വനപക്ഷി പ്രതിവചിച്ചു: “ഇല്ല ഞാൻ പിടികൊടുക്കയില്ല” കൂട്ടിലെ കിളി പറഞ്ഞു: “കഷ്ടം ഞാൻ എങ്ങനെ വെളിക്കുവരും.”
ഏതാണ്ടു് ഈ മാതിരി ഒരു അവസ്ഥയാണു് ബാഷ്പാഞ്ജലിയിലും നാം കാണുന്നതു്. അനിയന്ത്രിതമായ വികാരതാരള ്യം, വിശ്വവിമോഹിനിയായ പ്രകൃതിയുടെ ലാവണ്യത്തിൽ ഉള്ള മുഗ്ദ്ധത, കവിയശസ്സിലുള്ള അക്ഷമ, തന്റെ കീർത്തിയുടെ പ്രസരത്തിനു പ്രതിബന്ധമായി നില്ക്കുന്നതു് പണ്ഡിതകവികളാണെന്നുള്ള മിഥ്യാബോധത്തിൽനിന്നു സംജാതമായ വാക്‍പാരുഷ്യം, തന്റെ അനുഭൂതികൾക്കും അസ്വാതന്ത്ര്യത്തിനും ലോകത്തെ പഴിക്കുന്ന മനസ്ഥിതി, അപ്രതിഹതമായ കവിത്വശക്തി—ഇവയെല്ലാം ആദ്യകാലത്തെ കൃതികളിൽ കാണ്മാനുണ്ടു്. ബാഷ്പാഞ്ജലിയുടെ ആദ്യത്തെ ഗാനത്തിൽ തന്നെ, ഈ യുവകവിയുടെ കവിതാകാമിനി തന്റെ സർവ്വാംഗീണമായ ലാവണ്യം പൂർണ്ണമായി വെളിയിൽ കാണുമാറു് മധുരഭാവനാമയമായ ലൂതാതന്തുകൊണ്ടു് നിർമ്മിതമായ മഞ്ജുനിചോളവും ധരിച്ചു് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്നു.
“ആരുവാങ്ങുമിന്നാരുവാങ്ങുമീ-
യാരാമത്തിന്റെ രോമാഞ്ചം”
എന്നിങ്ങനെ ടാഗൂറിയൻമട്ടിലാണു് അവളുടെ പുറപ്പാടു്. ഈ പുതിയ വേഷവും രീതിയും ഒക്കെ കണ്ടു് സഞ്ജയപ്രഭൃതികൾ “ഭാഷാകവിത തുലഞ്ഞു” എന്നു് ആക്രോശിക്കാനും തുടങ്ങി. എന്താണു് ഈ പരിഭ്രമത്തിനു കാരണം? അസൂയയാണു് ഈ വിപരീത വിമർശനത്തിനു ഹേതുവെന്നു് സഞ്ജയനെപ്പറ്റി അറിവുള്ളവരാരും പറകയില്ല. അദ്ദേഹം ശുദ്ധ യാഥാസ്ഥിതികനായിരുന്നോ? അതുമല്ല. വാസ്തവത്തിൽ സഞ്ജയനു് രണ്ടു സംഗതികളാണു് രസിക്കാതിരുന്നതു്. ഒന്നു് മിസ്റ്റിസിസം രണ്ടു് ശുദ്ധ നാടോടി വൃത്തങ്ങളുടെ സ്വീകരണം. മിസ്റ്റിസിസത്തെ പൗരസ്ത്യരിൽ നിന്നു് ഒഴിച്ചു നിർത്താൻ ആർക്കും ഒരു കാലത്തും സാധിക്കയില്ല. അതു ദിവ്യമായ ആത്മാനുഭൂതിയുടെ സ്വന്ത ഭാഷയാണു്. ഭാരതീയരുടെ സുപ്രസിദ്ധ കാവ്യങ്ങളിലെല്ലാം അതു വ്യാപിച്ചിട്ടുണ്ടു്. ഗീതാഞ്ജലി ആണല്ലോ രവീന്ദ്രനാഥ ടാഗൂറിനെ വിശ്വമഹാകവികളുടെ മുന്നണിയിൽ കൊണ്ടുവന്നതു്. അതിലെ ഓരോ ഗാനവും മിസ്റ്റിക്‍ കവിതയാണു് ടാഗൂർ തന്നെ ഒരിടത്തു ഇങ്ങിനെ പറഞ്ഞിരിക്കുന്നു.
“അർത്ഥം ഗ്രഹിപ്പിക്കാനായിട്ടു് ആരും കവിത രചിക്കാറില്ല. ഹൃദയത്തിലെ അനുഭൂതികൾ കവിതാദ്വാരാ ഉടൽ പൂണ്ടു് ബഹിർഗ്ഗമിക്കാൻ നോക്കുകയാണു് ചെയ്യുന്നതു്. അതിനാൽ കവിത കേട്ടിട്ടു് അർത്ഥം മനസ്സിലായില്ല എന്നു പറഞ്ഞാൽ ഞാൻ വിഷമിക്കയേയുള്ളു. പുഷ്പത്തെ എടുത്തു മണപ്പിച്ചിട്ടു്, ഗന്ധം മനസ്സിലായില്ല എന്നു പറയുന്നതു ശരിയാണോ? അതിൽ വിശേഷിച്ചു് ഗ്രഹിക്കാനെന്തിരിക്കുന്നു? കേവലം ഗന്ധമെന്നു മാത്രമേ അതിനെ പറയാവൂ. ‘ഓഹോ അതു മനസ്സിലായി. എന്നാൽ ഗന്ധം അതിൽ എങ്ങനെ വന്നു? എന്താണു് അതിന്റെ അർത്ഥം’ എന്നു് അയാൾ ചോദിച്ചാൽ മറുപടി മുട്ടിപോകയേ ഉള്ളു. വേണമെങ്കിൽ പ്രകൃതിയുടെ ഉള്ളിൽ ഇരിക്കുന്ന ആനന്ദം ഇങ്ങനെ ഗന്ധരൂപേണ പ്രകാശിക്കുന്നു എന്നോ മറ്റോ വളച്ചുകെട്ടിപ്പറയാം.”
ദിവ്യാനുഭൂതിയിൽ നിന്നാണു് മിസ്റ്റിക് കവിതയുടെ ഉല്പത്തി. ടാഗൂറിന്റെ ഒരു അനുഭൂതിയും അതിൽനിന്നു നിർഗ്ഗളിച്ച ഒരു ഗാനവും ഇവിടെ ഉദ്ധരിക്കാം.
ശുക്ലപക്ഷത്തിലെ ഒരു ഗോധൂളിവേല ഒരു ചെറുനൗകയിൽ കയറി ടാഗൂർ രണ്ടു മിത്രങ്ങളോടുകൂടി നദിയിലൂടെ ശിവാജിയുടെ ഒരു പ്രാചീന ഗിരിദുർഗ്ഗത്തിലേയ്ക്കു വിനോദയാത്ര ചെയ്തു. നിസ്തബ്ധമായ വനത്തിന്റേയും ഗിരികളുടേയും, നിർജ്ജനമായ നദീതലത്തിന്റേയും മുകളിൽ, ജ്യോൽസ്നാമയിയായ നിശീഥിനീദേവി, ധ്യാനാസനത്തിൽ ഇരുന്നു് ചന്ദ്രാലോകത്തിന്റെ വശീകരണമന്ത്രം ഉച്ചരിക്കുംപോലെ ടാഗൂറിനു തോന്നി. അവർ നദീതീരത്തു ഇറങ്ങി. ഒരു കൃഷീവലന്റെ കുടീരത്തിലെ മതിൽക്കെട്ടിനകത്തുള്ള അങ്കണത്തിൽ കടന്നിട്ടു്, നിലാവെളിച്ചത്തിരുന്നു് ആഹാരം കഴിച്ചപ്പോഴേക്കും തിരിച്ചു പോകാൻ സമയമായി. അങ്ങനെ വഞ്ചി തിരിച്ചുവിട്ടു. നദീമുഖത്തു് എത്തുന്നതിനു് ഒട്ടുവളരെ സമയം വേണ്ടിവന്നു. അവർ മണൽപ്പുറത്തുകൂടി കാൽനടയായി വീട്ടിലേയ്ക്കു തിരിച്ചു നിശീഥരാത്രി! സമുദ്രം നിസ്തരംഗം ഗോക്ഷുരവനത്തിന്റെ നിയതമർമ്മരരൂപമായ ചാഞ്ചല്യം നിശ്ശേഷം അസ്തമിച്ചിരിക്കുന്നു. ബഹുദൂരം പരന്നുകിടന്നിരുന്ന വാലുകാരാശിയുടെ പ്രാന്തത്തിൽ തരുശ്രേണിയുടെ ഛായാപുഞ്ജം നിഷ്പന്ദം വർത്തിക്കുന്നു. ദിക്ചക്രവാളത്തിൽ, നീലാഭമായ ശൈലമാല പാണ്ഡൂരനീലമായ ആകാശതലത്തോടു സമ്മിളിതമായി വർത്തിക്കുന്നു. ഈ ഉദാരശുഭ്രതയ്ക്കും നിബിഡസ്തബ്ധതയ്ക്കും മധ്യത്തിലൂടെ തങ്ങളുടെ കാളച്ഛായകൾ പതിപ്പിച്ചുംകൊണ്ടു് അവർ വീട്ടിലേയ്ക്കു നടന്നു. ആ രാത്രിയിലെ സ്മരണകൾ കവിഹൃദയത്തിൽ നിന്നു് ഇങ്ങനെ ബഹിർഗ്ഗമിച്ചു.
“ജാഈ ജാഈ ഡൂബേ ജാഈ ആരോ ആരോ ഡൂബേ ജാഈ
ബിഹ്വല അബശ അചേതൻ
കോൻ ഖാനേ കോൻദൂരേ നിശീഥേർ കോൻ മാഝേ
കോഥാ ഹോയേ ജാഈ നിമഗൻ
ഹേധോരണീ! പോദ തോലേ ദിയോ നാ ദിയോ നാ ബാധാ
ദാഓ മേരേ ദാഓ മേ ഛേഡേ ദാഓ”
ഈ കവിത വായിച്ചാൽ സഞ്ജയൻ എന്തു പറയുമായിരുന്നോ എന്തോ? പ്രസ്തുത ഗാനത്തിൽനിന്നു് നമുക്കു് ഒരു സംഗതി പ്രത്യക്ഷമായിക്കാണാം. കവിയല്ല–അദ്ദേഹത്തിന്റെ വികാരങ്ങളാണു് അവയ്ക്കുചിതമായ ഛന്ദസ്സിനേയും ഭാഷയേയും തിരഞ്ഞെടുത്തിരിക്കുന്നതു്. കഴിഞ്ഞ തലമുറകളിലെ കവിതകൾ വായിച്ചുതഴക്കം വന്നിട്ടുള്ളവർക്കു കവിയുടെ വികാരാവേശത്തിനും വൃത്തത്തിനും തമ്മിൽ ബന്ധമുണ്ടെന്നുള്ള സംഗതി സുഗ്രഹമേ അല്ല. പൂർവഭാഷാകവികളിൽ അപൂർവം ചിലരൊഴിച്ചു മറ്റാരും പ്രകൃതിലാവണ്യത്തിൽ മുഗ്ദ്ധരായിട്ടില്ല; അവരുടെ പ്രകൃതി കാളിദാസപ്രഭൃതികൾ ചവച്ചുതുപ്പിയ പ്രകൃതിക്കൊത്താണു്. കണ്ണുണ്ടായിരുന്നിട്ടും അവർ കണ്ടില്ല; ഹൃദയമുണ്ടായിരുന്നിട്ടും അവർ അനുഭവിച്ചറിഞ്ഞില്ല. അതുകൊണ്ടു് അജ്ഞതയാണു്, അസൂയയല്ല, സഞ്ജയാദികളുടെ പൗരോഭാഗ്യത്തിന്റെ ഹേതു ചങ്ങമ്പുഴ പറഞ്ഞിട്ടുള്ളതു പോലെ,
ഭാവനയ്ക്കുണ്ടതിൻസ്വന്തമായിട്ടൊരു ഭാഷയും ഭാസുരശൈലികളും
അപ്രമേയാനർഘസൗന്ദര്യചിത്രണമപ്രാപ്യമാണിന്നവയ്ക്കുപോലും
യുക്തിതൻ, ബുദ്ധിതൻ, വാസ്തവികത്വമല്ലുത്തേജിതമാം വികാരസത്യം
വാസ്തുസ്ഥിതികൾതന്നർത്ഥവലയത്തിലെത്തിനില്ക്കുന്നൊരുച്ശൃംഖലത്വം
ഉണ്ടതിൻവ്യാപാരയാനത്തിലായതു കണ്ടിടാൻ കണ്ണുകൾ വേറെ വേണം
“പാറപ്പുറത്തു കയറിനിന്നു വികൃതമായ വിശ്വരൂപം കാണിച്ചുകൊണ്ടു് ചില പേക്കോലങ്ങൾ അവളുടെ (ചങ്ങമ്പുഴയുടെ കവിതയുടെ) നേർക്കു് പലപ്പോഴും പല്ലിളിച്ചു കാട്ടാറുണ്ടു്. ആവക പേക്കൂത്തുകൾ കാണുമ്പോൾ അവളുടെ ഹൃദയത്തിൽ ഒരു പുഞ്ചിരിയേ ഉണ്ടാകാറുള്ളു.”
ഈ വാക്കുകളിൽ നിന്നു് അത്തരം ആക്ഷേപങ്ങളോടു കവിക്കുണ്ടായിട്ടുള്ള മനോഭാവം വ്യക്തമാണല്ലോ. എന്നാൽ ഓണപ്പൂക്കളിലെ ‘അശ്രുപൂജ’ സഞ്ജയനെ മഹാമനസ്കന്മാരുടെ മുന്നണിയിൽ കൊണ്ടുചെന്നു നിറുത്തുന്നു. അതിൽ സഞ്ജയനെപ്പറ്റി കവി ഇങ്ങനെ വിലപിക്കുന്നു:
ഒരു നെടുവീർപ്പുവിടാതെ, കണ്ണി-
ലൊരുതുള്ളിക്കണ്ണീർ വരാതെ,
അകലെ സ്വതന്ത്രമായ് പൊട്ടിച്ചിരി-
ച്ചവിടുന്നു നിന്നൂ മഹാത്മൻ! എരിയുംമനസ്സിലമൃതം പെയ്തു
പരിചിൽതവോജ്ജ്വലഹാസം
അവിടുന്നൊരക്ഷരംമിണ്ടുമ്പൊഴേ-
യ്ക്കഖിലരും പൊട്ടിച്ചിരിച്ചൂ
ദുരിതങ്ങളെല്ലാം മറന്നൂ ഹർഷ-
ഭരിതമായ് മുന്നിൽ നിരന്നൂ
അറിവീലിതെന്തിന്ദ്രജാലം മുന്നി-
ലവിടുന്നു കാണിച്ച ലോകം
ചിരിയുടെ ലോകം–ആ ലോകത്തേക്കു
ചിറകുവിടർത്തുന്നു ചിത്തം
ഫലമെന്തതെല്ലാംകഴിഞ്ഞു വെറും
ചലനചിത്രംപോൽ മറഞ്ഞു
സ്ഫുരിതഹർഷാർദ്രമച്ചിത്തംപോലു-
മൊരുപിടിച്ചാമ്പലായ്ത്തീർന്നൂ
ഹതഭാഗ്യരയ്യോ കുതിർത്തീടുന്നി-
തതുപോലുംഞങ്ങൾകണ്ണീരിൽ
മിഴിനീരുകൊണ്ടെന്തുകാര്യം മാഞ്ഞ-
മഴവില്ലതെന്നേക്കും മാഞ്ഞൂ
അതുലമാംശാന്തിതൻനിത്യോത്സവ-
മതിനിനി നേരുക നമ്മൾ.
… … …
മലയാളത്തിന്റെ ഫലിതം ചാർത്തും
മണിമാലകൾക്കുനടുവിൽ
മരതകപ്പച്ചപ്പതക്കംതൂക്കി
മഹനീയ സഞ്ജയനാമം
വിമലദ്യുതിവീശിമേന്മേലതു
വിലസിടട്ടാകല്പകാലം.
ഇതാണു മഹാമനസ്കത! കുറേക്കാലംകൂടി ജീവിച്ചിരുന്നുവെങ്കിൽ സഞ്ജയനും ചങ്ങമ്പുഴയുടെ കവിതകളിൽ നിന്നു ഭാഷയ്ക്കുണ്ടായിട്ടുള്ള വലിയ നേട്ടത്തെ സൂക്ഷ്മമായി കണ്ടറിഞ്ഞു് അദ്ദേഹത്തിനെ യഥോചിതം ആദരിക്കുമായിരുന്നു.
ഇതുപോലെ തന്നെ പണ്ഡിത കവികളോടു് കവിയ്ക്കുണ്ടായിരുന്ന മനോഭാവവും കാലക്രമേണ മാറി എന്നു കാണുന്നതിൽ സന്തോഷിക്കുന്നു.
അമ്മഹാന്മാരവർ പണ്ഡിതന്മാർ
ബിംബിതാലങ്കാരഡംബരന്മാർ
സൽകൃതസദ്വൃത്തസത്തമന്മാർ
സംസ്കൃതസമ്മോഹനാശയന്മാർ
അക്കാമുകന്മാർ പിണക്കമായാൽ
സൽക്കാവ്യലക്ഷ്മിപിന്നെന്തുചെയ്യും?
… … …
വിപുലപാണ്ഡിത്യച്ചുമടുതാങ്ങികൾ
വിഗതചേഷ്ടരായ്നിലകൊൾകെ
അവരിലെന്തൊക്കെപ്പകയുണ്ടായാലു-
മണുവുംചാഞ്ചല്യംകലരാതെ
വിഹരിക്കുമോടക്കുഴലുമായ് ഞങ്ങൾ
വിമലസാഹിതീയവനികയിൽഇന്നത്തേ കവിത 1110
എന്നും,
“ആധുനിക ഭാഷാസാഹിത്യത്തിലെ കനകനക്ഷത്രമായി ആകല്പകാലം വെൺകതിർവീശി പരിലസിക്കുന്ന ഏകകവി കുമാരനാശാൻ മാത്രമാണു്. മറ്റുള്ളവരുടെ കൃതികൾ അവർ ജീവിക്കുമ്പോൾ തന്നെ മരിച്ചുതുടങ്ങി. ഇനി അവരുടെ കാലം കഴിഞ്ഞാൽ അവയുടെ പേർപോലും വല്ലവരും ഓർമ്മിക്കുമോ എന്നു ഞാൻ ശങ്കിക്കുന്നു. വള്ളത്തോൾ കൃതികളിൽ ചിലതിനു മാത്രം അകാലമൃത്യു സംഭവിക്കയില്ലെന്നു സമാധാനിക്കാം”. “സുധാംഗദയുടെ അവതാരിക” എന്നു പറഞ്ഞിട്ടുള്ള കവി തന്നെയും ഉള്ളൂരിനെക്കൊണ്ടു് ‘സങ്കല്പകാന്തി’യ്ക്കു അവതാരിക എഴുതിപ്പിക്കയും “ഈ ഗ്രന്ഥം പരിശോധിച്ചുനോക്കുവാനും വിലയേറിയ ഒരവതാരിക എഴുതിത്തരുവാനും കാരുണ്യമുണ്ടായ അഭിവന്ദ്യ മഹാകവിയോടു്” അകൈതവമായ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടല്ലോ ആ മഹാകവിയുടെ ബുദ്ധിസാമർത്ഥ്യമോർത്തു ഞാൻ വിസ്മയിച്ചുപോകുന്നു. സുധാംഗദയിലാണല്ലോ അദ്ദേഹത്തിന്റെ പേരു നിലനില്ക്കുന്ന കവിതകളുടെ കർത്താക്കന്മാരുടെ കൂട്ടത്തിൽ സ്മരിക്കാതെ വിട്ടുകളഞ്ഞതു്. അതിനാൽ അദ്ദേഹം പറഞ്ഞിരിക്കുന്നതു നോക്കുക. “ശ്രീമാൻ കൃഷ്ണപിള്ള ഇതിനു മുൻപുതന്നെ ‘സുധാംഗദ’ മുതലായി ദീർഘങ്ങളും ലഘുക്കളുമായ ചില ഭാഷാകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളതായി ഓർക്കുന്നു.” ഇതു് 1117-ലാണു്. ബാഷ്പാഞ്ജലി 1110-ൽ പ്രസിദ്ധീകൃതമായി. 1110-നും 1117-നും ഇടയ്ക്കു് എത്രയോ കൃതികൾ ചങ്ങമ്പുഴ പ്രസിദ്ധീകരിച്ചിരിക്കുന്നു. എന്നിട്ടും ‘സുധാംഗദ’യുടെ പേരാണു് അദ്ദേഹത്തിന്റെ ഓർമ്മയിൽ നിന്നതു്. എന്താണു് ഇതിന്റെ അർത്ഥം? “നിങ്ങൾ അന്നു് എന്നെ ധിക്കരിച്ചു; ഇന്നോ?” എന്നൊരു ചോദ്യം അതിൽ അന്തർഭവിച്ചിരിക്കുന്നു.
ഇതൊക്കെ പ്രായക്കുറവുനിമിത്തം ഉണ്ടാകുന്ന അക്ഷമയുടെ ഫലമാണു്–“വിജയലക്ഷ്മിവന്നെന്നെത്തലോടുവാ”നുള്ള അക്ഷമ.
കവനസ്വരൂപിണി നീയും–കഷ്ടം
നിഹതനാമെന്നെ മറന്നോ?
വെറുമൊരു ചുംബനംമാത്രം–തന്നാ-
ലമലേ നിനക്കെന്തു ചേതം?ബാഷ്പാഞ്ജലി
വാസ്തവത്തിൽ വിജയലക്ഷ്മി കവിയെ സ്വയം വരിച്ചില്ലേ? അല്പകാലത്തിനുള്ളിൽ അദ്ദേഹം യുവജനങ്ങളുടെ വാത്സല്യപാത്രമായിത്തീർന്നുകഴിഞ്ഞു. അതുകൊണ്ടു പോരാ, ഈ പണ്ഡിതമഹാകവികളുടേയും ബഹുമാനത്തിനു താൻ പാത്രമായേ തീരൂ. ഈ ഗർവ്വവും ഈ അക്ഷമയും വാസ്തവത്തിൽ യൗവനത്തിളപ്പിൽനിന്നുണ്ടായതാണു്. കവിത്വത്തിന്റെ പ്രഭാതത്തിൽ, ടാഗൂർ പ്രസ്താവിച്ചിട്ടുള്ളതുപോലെ വസ്തുജാതം, യഥാർത്ഥരൂപത്തിൽ സമീക്ഷിതമാകുന്നതിനു പകരം, “അപരിസ്ഫുടതയുടെ ഛായാമൂർത്തികളായിട്ടാണു്” ദൃശ്യമാകുന്നതു്. ഏതാണ്ടു് ഇതേ പ്രായത്തിൽ രവീന്ദ്രനാഥടാഗൂറിനുണ്ടായ ഒരു അനുഭൂതിയെ അദ്ദേഹം രേഖപ്പെടുത്തീട്ടുമുണ്ടു്. അന്നു് അദ്ദേഹത്തിനു് പത്തു പതിനെട്ടു വയസ്സേ ഉണ്ടായിരുന്നുള്ളു. ഭാരതി എന്നൊരു വംഗപത്രിക ആയിടയ്ക്കു ആരംഭിച്ചു. അതിന്റെ ആദ്യലക്കത്തിൽ തന്റെ ‘മേഘനാദവധം’ എന്ന സുപ്രസിദ്ധകൃതിയുടെ ഒരു ഖണ്ഡനവിമർശം അദ്ദേഹം പ്രസിദ്ധപ്പെടുത്തി. അതിനെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുള്ളതിനെത്തന്നെ ഉദ്ധരിക്കാം:
“പാകം വരാത്ത മാങ്ങയ്ക്കെന്നപോലെ ബുദ്ധിക്കു പക്വത സിദ്ധിച്ചിട്ടില്ലാത്ത യൗവനദശയിലെ വിമർശത്തിനും പുളിപ്പു കൂടും. ഇതരശക്തികളുടെ അഭാവത്തിൽ ഹിംസ്രശക്തിക്കു തൈക്ഷ്ണ്യം വർദ്ധിക്കുന്നു ഈ അമരകാവ്യത്തിൽ നഖരാഘാതം ഏല്പിക്കുന്നതു് അമരകീർത്തിലാഭത്തിനുള്ള സുലഭോപായമെന്നു ഞാൻ വിചാരിച്ചു. ഇങ്ങനെ ഒരു ദാംഭികലേഖനവുംകൊണ്ടാണു് ഞാൻ ഭാരതിയിൽ ഇദംപ്രഥമമായി പ്രത്യക്ഷപ്പെട്ടതു്.” ഉദ്ധതമായ അവിനയം, അത്ഭുതാവഹമായ അതിശയം, ഉജ്ജ്വലമായ കൃത്രിമത്വം—ഇവ ബാല്യകാലകൃതികളിൽ കാണാവുന്ന സാധാരണ ലക്ഷണങ്ങളാണു്. തന്റെ അന്നത്തേ കൃതികളേപ്പറ്റി അദ്ദേഹം ഇങ്ങിനെ പറഞ്ഞിരിക്കുന്നു:
“ഞാൻ അന്നു് എഴുതിയിട്ടുള്ളതിൽ അധികാംശവും ലജ്ജാകരമായി തോന്നുന്നെങ്കിലും, അവയെ രചിച്ചുകൊണ്ടിരുന്ന അവസരത്തിൽ എന്റെ മധ്യേ സഞ്ചാരിതമായ മഹോത്സാഹത്തിന്റെ വിഷ്ഫാരം നിസ്സാരമായിരുന്നില്ല. അതിന്റെ വില അസാമാന്യമായിരുന്നു. ബാല്യം തെറ്റു പറ്റാനുള്ള കാലമാണു്; എന്നാൽ വിശ്വസിക്കാനും പ്രത്യാശിക്കാനും ഉല്ലസിക്കാനും ഉള്ള കാലവും അതുതന്നെ. ആ പ്രമാദരൂപമായ ഇന്ധനത്തെ എരിച്ചു് ഉത്സാഹാഹ്നി സമുജ്ജ്വലിപ്പിച്ചാൽ ചാമ്പലാവാനുള്ളതെല്ലാം അതിൽ ചാമ്പലായിക്കൊള്ളും. എന്നാൽ ആ അഗ്നി ഒരിക്കലും വ്യർത്ഥമായിപ്പോകുന്നതല്ല.”
രവിന്ദ്രനാഥടാഗൂറിനും ചങ്ങമ്പുഴയ്ക്കും തമ്മിലുള്ള ഒന്നു രണ്ടു സാദൃശ്യങ്ങളെ ഇവിടെ ചൂണ്ടിക്കാണിക്കാതിരിക്കാൻ തരമില്ല. വിശ്വത്തെക്കുറിച്ചുള്ള പ്രേമം രണ്ടു പേരിലും ചെറുപ്പത്തിലേതന്നെ ദൃഢമായി വേരൂന്നി.
ഹാ വിത്തവല്ലരി വേരുറയ്ക്കാൻ
പാവങ്ങൾതൂകുമക്കണ്ണുനീരിൽ
ഞാനെന്റെ ശോകവിവർണ്ണമാകും
മാനസസൂനം തെളിഞ്ഞുകാൺമൂ
ലോകസിംഹാസനമൊത്തുതാങ്ങും
സാധുഗളങ്ങൾതൻഗദ്ഗദത്തിൽ
ഞാനിത്രനാളും തിരഞ്ഞിരുന്ന
ഗാനശകലം തെളിഞ്ഞുകേൾപ്പൂ
ആയതിനോടൊത്തുപാടാനാഞ്ഞെ-
ന്നന്തരാത്മാവിനുള്ളഭ്യാസം.”ബാഷ്പാഞ്ജലി
രണ്ടു കവികളും വിശ്വത്തിന്റെ ലാവണ്യാതിശയത്താൽ വശീകൃതരായി–രണ്ടുപേരും ലാവണ്യാരാധകരാണു്.
ഭ്രാന്തൻ ഞാൻ ഭ്രാന്തൻ ഞാൻ ഹന്ത സൗന്ദര്യമേ
താന്തനാമെന്നെ നീ ഭ്രാന്തനാക്കീ
എങ്കിലും നീയെനിക്കേകുമീബ്ഭ്രാന്തിനാ-
ലെൻകരൾ കോൾമയിർകൊൾവിതെന്നുംസങ്കല്പകാന്തി
നീയതിയ്ക്കധീനൻ ഞാൻ
നിസ്സാരനാകാം പക്ഷെ
നിയതം സൗന്ദര്യമെ
നിന്നെ ഞാൻ ആരാധിപ്പൂ.
അത്രമേൽ പരിചിതമാണു നിൻപാദന്യാസ-
മത്തലാൽ മുറിപ്പെട്ടോരെന്നാത്മാവിനുപോലും
അതു കേൾക്കുമ്പോൾ ശിരസ്സുയർത്താതിരുന്നിട്ടി-
ല്ലിതുനാൾവരെ നിന്റെ പാദസേവകൻ ദേവി
ഹൃദയം രക്തം വാർത്തു പിടയ്ക്കുമ്പോഴും നിന്റെ
മൃദുശിഞ്ജിതം കേൾക്കേ കോൾമയിർ കൊള്ളുന്നുഞാൻ.കലാകേളി
പ്രകൃതി ദൃശ്യങ്ങൾ രണ്ടു കവികളേയും വികാരതരളിതരാക്കുന്നതായി നാം കാണുന്നു.
ജീവിതമോഹംകൊളുത്തുന്ന കാന്തമാം
താവകസ്മേരം തണുത്ത നിരാശയിൽ
നിശ്ശബ്ദമേതോ മുരളികാസംഗീത
നിർഝരത്തിങ്കലലിഞ്ഞലിഞ്ഞങ്ങിനെ
ലോകം മുഴുവനും വ്യാപരിക്കുന്നു നി-
ന്നാകർഷകത്വമൊരത്ഭുതംമാതിരി
ജാതാദരംനിന്നെ നോക്കിനില്ക്കുമ്പൊളി-
ന്നേതല്ലലും ഹാ മറന്നുപോകുന്നുഞാൻ
ഒട്ടും മനസ്സുവരുന്നീലയേ നിന്നെ
വിട്ടുപിരിയാനെനിക്കു തേജോമയേ!സങ്കല്പകാന്തി
പുലരിത്തുടമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെക്കിതച്ചെത്തും പകലിൻദീർഘശ്വാസം,
ഇരുളിലിതേവരെത്തലചാച്ചുറങ്ങിയ
തരുവല്ലരികളെയുണർത്തി തെരുതെരേ
വാനമണ്ഡപത്തിലെത്താരകത്തുമ്പപ്പൂക്കൾ
വാരിക്കൊണ്ടെങ്ങോ പോയാൾ താമസി വേലക്കാരി.
ഇളവെയിലണിത്തങ്കപ്പൊടി പൂശിയ പാട-
ത്തിളകീ പഴുപ്പേലുമോണേട്ടൻകതിരുകൾ
മഞ്ഞനെല്ലോലത്തുമ്പാൽ പാറിവീണിരുന്നോമൽ
കുഞ്ഞാറ്റക്കിളിയൂഞ്ഞാലാടിനാൻ കൂകിക്കൂകി
തുമ്പയും മുക്കുറ്റിയും പുതുകിയാനന്ദിച്ചു
തുമ്പിയും പൂമ്പാറ്റയും തുള്ളുവാനാരംഭിച്ചു.
നവവത്സരാഗമ മംഗളരംഗം ഹാഹാ,
കവിയും സന്തോഷത്താൽക്കണ്ണുനീർ വരുന്നല്ലോ.രക്തപുഷ്പങ്ങൾ
കണ്ടിട്ടുണ്ടവിടുത്തെപ്പലപ്പോഴും ഞാനിപ്പൂ-
ച്ചെണ്ടണിത്തോപ്പിൽ കൊച്ചുകുരുന്നായിരുന്നപ്പോൾ
അന്നെന്നെക്കറയറ്റ വാത്സല്യംവഴിയുന്ന
കണ്ണിനാൽ നോക്കുംനോട്ടമിപ്പൊഴും ഞാനോർക്കുന്നു.
കാണാറുണ്ടാനോട്ടത്തിലെന്നും ഞാനൊരു നരൻ
വേണുഗാനത്തിൽപ്പൊതിഞ്ഞുള്ളതാമേതോ നാകം.ലതാഗീതാ
രണ്ടുപേരും പ്രേമഗായകന്മാരാണു്; രവീന്ദ്രന്റെ പ്രേമം ആധ്യാത്മികമാണെങ്കിൽ ചങ്ങമ്പുഴയുടേതു് ഏതാണ്ടു് അതിനോടു സമീപിക്കുന്ന ലൗകികപ്രേമമാണെന്നേയുള്ളു.
എന്നിട്ടും വന്നീലെൻ കണ്ണീർ തുടയ്ക്കുവാ-
നെന്നാത്മനായകൻ തോഴീ
എന്മലർക്കാവിൽനിന്നൊന്നും പറയാതെ
പിന്നെയുംപൂങ്കൂയിൽ പോയി.
ഉന്നിദ്രഹർഷം ലസിച്ച ലതകളിൽ
പിന്നെയും പൂങ്കുല വാടി
ഭീമാതപം ചൊരിഞ്ഞെത്തിയ വേനലിൽ
ത്താമരപ്പൊയ്കകൾ വറ്റി
ചേതോഹരങ്ങളാം പച്ചിലക്കാടുകൾ
പ്രേതോപമങ്ങളായ്മാറി
ശപ്തമെൻജീവിതമൂഴിയിലീവിധം
തപ്തബാഷ്പാകുലമായി.സ്പന്ദിക്കുന്ന അസ്ഥിമാടം
പാവനപ്രകാശത്തെ പുണരാൻ കൈനീട്ടുന്ന
ജീവിതസ്വപ്നത്തിന്റെ പുളകോൽഗമംപ്രേമം
കർമ്മയോഗത്തിൽ പർണ്ണശാലയിൽ സ്വാർത്ഥത്യാഗ
നൈർമ്മല്യസിദ്ധിക്കായുള്ളാത്മാവിൻയജ്ഞം പ്രേമംസങ്കല്പകാന്തി
കവിത ചിന്താമധുരവും സംഗീതം ശ്രവണസുഖദവും ആണെന്നു പറയപ്പെടുന്നു. ഇവ രണ്ടും തമ്മിൽഉള്ള അകൽച്ചയെ നിശ്ശേഷം ഇല്ലാതാക്കിയ മഹാകവിയാണു് രവീന്ദ്രനാഥടാഗോർ. അദ്ദേഹത്തിന്റെ ഹൃദയം സംഗീതമയമായിരുന്നു എന്നു പറയാം. ഗീതാഞ്ജലിയിലെ പദ്യങ്ങൾ ബംഗാളി അറിഞ്ഞുകൂടാത്തവനും കേൾപ്പാൻ രസമായിരിക്കും. ഒരു ഗാനം ഉദ്ധരിക്കാം.
ആജ ബാരി ഝരേ ഝരഝര
ഭരാ ബാദരേ.
ആകാശ ഭാംഗാ ആകുലധാരാ
കോഥാ ഓ ധരേ
ശാലേർ ബനേ ഥേക്കേ ഥേക്കേ-
ഝഡ്ദേലാദേയ് ഹേങ്കേ ഹേങ്കേ-
ജല ഛ്ശുടേജായ് എങ്കേബേങ്കേ
മാഠേർ പരേ.
ആജ മേഘേർ ജടാ ഉഡിയേ ദിയേ
നൃത്യ കേ കോരേ.
ഓരേ ഹൃഷ്ടിതേ മോർ ച്ഛുടേച്ഛേ മൻ
ലൂടേ ച്ഛ ഏ ഝഡേ
ബുക ച്ഛാപിയേ തരംഗമോർ
കാഹാർ പായേ പഡേ.
അന്തരേ ആജ കീ കലരോള്
ദ്വാരേ ദ്വാരേ ഭാംഗല ആഗല്
ഹൃദയമാഝേ ജാഗ്വല പാഗല്
ആജിഭാ ദരേ.
ആജ് ഏമന കോരേ കേ മേതേച്ഛേ
ബാഹിരേ ഘരേ.
മധുര മധുരങ്ങളായ ഭാവങ്ങൾ അവയ്ക്കു ഉചിതങ്ങളായ പദങ്ങളിലൂടെയോ പ്രതിരൂപങ്ങളിലൂടെയോ ബഹിർഗ്ഗളിക്കുന്നതിനാലാണു് കവിത സംഗീതാത്മകമായിത്തീരുന്നതു്. ഈ സംഗീതാത്മകത്വം ചങ്ങമ്പുഴയുടെ ഏതു കൃതിയിലും സുലഭമാണു്.
മന്ദഹസിതാർദ്രമാം വിൺമുഖത്തിൽ
ചന്ദ്രകല മിന്നിത്തെളിഞ്ഞിരുന്നു
തങ്കരുചി തങ്കിന താരകങ്ങൾ
പുഞ്ചിരിയിട്ടങ്ങിങ്ങു നിന്നിരുന്നു
സഞ്ജനിതസൗരഭസാന്ദ്രമാകും
തെന്നലലതല്ലിത്തളർന്നിരുന്നു.ബുഷ്പാഞ്ജലി
മഴയെല്ലാം പോയപ്പോൾ മാനം തെളിഞ്ഞപ്പോൾ
മലയന്റെ മാടത്ത പാട്ടു പാടി
മരമെല്ലാം പൂത്തപ്പോൾ കുളിർകാറ്റു വന്നപ്പോൾ
മലയന്റെ മാടവും പൂക്കൾ ചൂടിരക്തപുഷ്പം
മഞ്ഞവർണ്ണയവനികയിന്മേൽ
മഞ്ജുളമഴവില്ലുകളായി
മന്ദമന്ദമതങ്ങനെ നീങ്ങി
മന്ദഭാഗ്യന്റെ കണ്ണുകൾ മങ്ങി
ശിഞ്ജിതദുകൂലാഞ്ചലനാദ
രഞ്ജിതസ്വപ്നരൂപിണിയായി
സർവസന്താപഭഞ്ജകമാകും
നിർവൃതിതൻ പരിമളം വീശി
ദേവദുർല്ലഭമാകുമൊരാർദ്ര
ഭാവസാന്ദ്രമൃദുസ്മിതം പൂശി
നിന്നതാ ദിവ്യകല്യാണരശ്മി
മുന്നിൽ നില്ക്കുന്നു സൗന്ദര്യലക്ഷ്മിയവനിക
മതികവരും മധുരിമവാർന്നൊഴികിടുമിപ്പാട്ടിൽ
മതിമറന്നാത്തരുനിരയിൽ തലകുലുക്കീ കാട്ടിൽ
പാരിജാതച്ചെന്തണലിൽ ചെമ്പകം സുഖിക്കും
പാവനമാം പൂവനത്തിലപ്പതംഗമെത്തി.
പേടയോടുകൂടിയോരോ ചാടുഗാനം പാടി
കോടരകുടീരമൊന്നിലാടലാടലറ്റു കൂടി
അങ്കുരിതസ്മേരയായിത്തൻമുഖത്തു നോക്കി-
പ്പൊൻകിനാക്കൾ കണ്ടുനില്ക്കും ചെമ്പകത്തെ കാൺകെ!
അനുചിതമെന്നറിയുകിലുമലിയുകയായ്‍ക്കഷ്ട-
മരുതരുതെന്നൊഴിയുകിലുമതിനു നിജചിത്തം?ഒരു കഥ
രവീന്ദ്രനാഥടാഗൂറിന്റെ കാലംവരെ വംഗഭാഷ സംസ്കൃതശബ്ദബഹുലമായിരുന്നു. ടാഗൂറാകട്ടേ ദേശ്യപദ്യങ്ങളെപ്പോലും നിസ്സങ്കോചം പ്രയോഗിച്ചു് തന്റെ ഭാഷയെ സംസ്കൃതത്തിന്റെ അടിമത്തത്തിൽനിന്നു മോചിപ്പിച്ചു. അതുപോലെ തന്നെ ചങ്ങമ്പുഴയും കേരളത്തിൽ പ്രചുരപ്രചാരമുള്ള ഗാനവൃത്തങ്ങൾ ധൈര്യപൂർവ്വം സ്വീകരിക്കയും കഴിയുന്നത്ര ശുദ്ധഭാഷാപദങ്ങൾ പ്രയോഗിക്കയും ചെയ്തുവരുന്നു.
ഇതുപോലെ ദേശാഭിമാനം, അന്തർദേശീയ മനഃസ്ഥിതി, കർഷകന്മാരോടും പതിതജനതയോടും ഉള്ള അനുകമ്പാർദ്രമനോഭാവം, സുഖാഭിലാഷം, അസമത്വത്തോടും അനീതിയോടും ഉള്ള വിദ്വേഷം, പ്രതിരൂപാത്മകത്വം ഈ സംഗതികളിലും പ്രസ്തുത കവികൾക്കു തമ്മിൽ സാദൃശ്യമുണ്ടു്. എന്നാൽ ടാഗോറിന്റെ ആത്മീയാനുഭൂതിയുടെ ആഴവും ആത്മാർത്ഥതയും ചങ്ങമ്പുഴയിൽ കാണ്മാനില്ലെന്നുകൂടി പറയേണ്ടിരിക്കുന്നു.
ദേശാഭിമാനം:
മതത്തിൻപേരുംപറഞ്ഞയ്യയ്യോ പടിഞ്ഞാറു
മനുഷ്യൻ മനുഷ്യനെ കൊന്നുകൊന്നൊടുക്കുമ്പോൾ
ഭാരതത്തിലെ നീണ്ട താടിക്കാർ കാട്ടാളന്മാർ
പോരെങ്കിൽ പരിഷ്കാരശൂന്യന്മാർ കറമ്പന്മാർ
നേരിന്റെ നാടുംതേടി സ്നേഹത്തിൻപാട്ടു പാടി
ചാരുവാമൈക്യത്തിന്റെ പൂന്തോപ്പിലൂഞ്ഞാലാടി
ഭൂതലമജ്ഞാനാന്ധകാരത്തിൽ കിടന്നപ്പോൾ
ഗീതയാം വാടാവിളക്കീനാട്ടിലാളിക്കത്തി.
ഇന്നിപ്പോൾ വിമാനത്തിൽക്കയറി ലോകംചുറ്റി
വന്നിടും വെള്ളപ്പരിഷ്കാരത്തിൻമുത്തച്ഛന്മാർ
പച്ചമാംസവുംകടിച്ചുറ്റുവെള്ളവുംകുടി-
ച്ചാശ്രമംഗുഹയ്ക്കുള്ളിലുറങ്ങിക്കിടന്നപ്പോൾ
ഇക്കൊച്ചുരാജ്യത്തിന്റെയോരോരോ ഞരമ്പിലു-
മുൽകൃഷ്ടസംസ്കാരത്തിൻസ്പന്ദനമോളംവെട്ടി.
ഇങ്ങനെ കവി നമ്മുടെ പുരാതന മഹിമയെപ്പറ്റി അഭിമാനം കൊള്ളുന്നുവെങ്കിലും നമ്മുടെ ഇന്നത്തെ അവസ്ഥയിൽ സംതൃപ്തനല്ല.
കഷ്ടമെൻനാടെമ്മട്ടിലേവം
പട്ടിണിക്കോലമായിച്ചമഞ്ഞു
കെട്ടുതാലിയൊഴിച്ചവൾക്കയ്യോ
വിറ്റുതിന്നുവാൻ ബാക്കിയില്ലൊന്നും
രത്നഗർഭയാണിപ്പൊഴും ലോകം
ഭഗ്നഭാഗ്യയാരെൻനാടുമാത്രം.
മാനുഷരെന്നുമോണമായ്‍വാണ
മാബലിയുടെ നാട്ടിലാണോർക്കുനീ
ഇന്നിതാ ചിലർ നായ്ക്കുളെപ്പോലെ
ചെന്നുനക്കുന്നിതെച്ചിലിലകൾ
ഭാവശുദ്ധകൾ മുഗ്ദ്ധകൾ കാന്ത-
ദേവതകൾതൻ പാവനഭൂവിൽ
ശ്രീമയനെടുമംഗല്യമേകും
സോമവാരവ്രതാഢ്യമാം നാട്ടിൽ
ഭദ്രകല്യാണദായകമാകു-
മദ്രിജാരാധനോൽസവനാളിൽ
പാടിയാടിസ്സുദതികൾ ചൂടും
പാതിരാപ്പൂക്കൾ തൻജന്മഭൂവിൽ
ജീവനും ജീവനായെനിക്കുള്ളെൻ-
ദേവിപോലും പിറന്നോരു നാട്ടിൽ
കെട്ടഴിവു ചാരിത്രത്തിനയ്യോ
കൊറ്റിനാഴക്കരിക്കിന്നു കഷ്ടം
മദ്യപിക്കുമാസ്സമ്പൽപ്രതാപ-
മർക്കടത്തിൻനഖക്ഷതം തട്ടി
ഘോരദാരിദ്ര്യസുരാതപത്തിൽ-
ച്ചോരവറ്റിച്ചുളുക്കേറ്റു വാടി
നെഞ്ചിടിപ്പോടടർന്നാപതിപ്പു
പിഞ്ചനാഘ്രാതപുഷ്പങ്ങൾ മണ്ണിൽ
മംഗലാദ്വൈതമൂർത്തിയാം സാക്ഷാൽ
ശങ്കരനെ പ്രസവിച്ച മണ്ണിൽ
വീരപത്നികൾ നൂറുനൂറിന്നും
ചാരമായിക്കിടക്കുന്ന മണ്ണിൽ
അത്ര സംപൂതമായൊരീമണ്ണി-
ന്നിത്രമാത്രം വിലയിടിഞ്ഞല്ലോ.
അബ്ധിയോടിതു വാങ്ങിയകാല-
ത്തല്പമാസ്ഥിതി ശങ്കിച്ചിരിക്കിൽ
ആഞ്ഞെറിയാതിരുന്നെനേ നൂന-
മാമഴു വന്നു ഭാർഗ്ഗവരാമൻ.
ലോകത്തിന്റെ ഇന്നത്തെ നില കണ്ടിട്ടു് കവി ഇതികർത്തവ്യതാമൂഢനെന്നപോലെ കാണപ്പെടുന്നു.
പൂമണിമേടയിൽബ്ഭാഗ്യവാന്മാരവർ
കോൾമയിർക്കൊണ്ടു കഴിയുന്നിതെപ്പൊഴും
ഇന്നവർ തൻധീരകൃത്യങ്ങളോരോന്നു
വർണ്ണിച്ചു വർണ്ണിച്ചു പാടുന്നു ഗായകൻ
ആയവർ തൻഗളത്തിങ്കലണിയുന്നു
മായാത്ത കീർത്തികൾ മന്ദാരമാലകൾ
ചേലിലെഴുതും സുവർണ്ണലിപികളിൽ
നാളെച്ചരിത്രമവരുടെ പേരുകൾ
ഞങ്ങളോ! ഹാ! മഹാത്യാഗമനുഷ്ഠിച്ച
ഞങ്ങളോ! കഷ്ടം വെറും നിഴല്പാടുകൾ
മർത്ത്യപ്പുഴുക്കൾ മറയണം ഞങ്ങളാ-
വിസ്മൃതി തന്റെ തണുത്ത ഗർത്തങ്ങളിൽ!
ആരുണ്ടറിയാൻ ജഗത്തിലീ ഞങ്ങൾ തൻ
സമാധാനദേവതയോടു കവി ചോദിക്കുന്നു:
സംഗ്രാമഭൂവിലോ കഷ്ടമണഞ്ഞു നീ?
ഞങ്ങളെക്കാണാൻ സമാധാനദേവതേ.
… … …
ഭൂതകാലത്തിന്റെ വർണ്ണാശ്രമത്തിൽനി-
ന്നേതുത്സവത്തെക്കൊതിച്ചു നീയെത്തിയോ
ആ മഹാക്ഷേമമൊരേടവും കാണാതെ
നീ മടങ്ങാനാണിടവന്നതെങ്കിലും
ഇത്രയ്ക്കു ലോകം ദുഷിച്ചതായങ്ങു ചെ-
ന്നെത്തി നീയാരോടുമോതരുതംബികേ
വിശ്രമിക്കട്ടേ സമാധാനപൂർവകം
വിശ്രുതന്മാരാം പിതാമഹന്മാരവർ
നവീനശാസ്ത്രത്തിന്റെ പുരോഗമനപ്രവണതയിലും കവിയ്ക്കു വിശ്വാസം നശിക്കുന്നു.
മുന്നോട്ടു നോക്കിയാം ശാസ്ത്രം ചൊരിയുമീ-
ച്ചെന്നിണച്ചോലകൾ വറ്റില്ലൊരിക്കലും
ലോകത്തെയൊന്നാകെ മാർവ്വോടു ചേർത്തണ-
ച്ചേകയോഗത്തിലണയ്ക്കാൻ കൊതിപ്പു നീ
ആവേളയിൽത്തന്നെ രാഷ്ട്രങ്ങളോരോന്നു-
മാവോളമാർജ്ജിപ്പൂ യുദ്ധസാമഗ്രികൾ.
വിപ്ലവത്തിൽ വിശ്വാസമുണ്ടോ?
ഏകാധിപത്യം ചിറകെട്ടി നിർത്തിലും
ലോകമഹാവിപ്ലവാബ്ധിയടങ്ങുമോ?
ക്ഷുദ്രനിയമച്ചിലന്തി നൂല്ക്കെട്ടിതിൽ
മർത്ത്യഹൃദയം കുതിക്കാതിരിക്കുമോ?
നിഷ്ഫലവിഭ്രമം, നിഷ്ഫലവ്യാമോഹ-
മിപ്രയത്നം ഹാ! നടക്കട്ടെ വിപ്ലവം.
എന്നാൽ മനുഷ്യൻ മനുഷ്യനെത്തിന്നുമീ-
ദുർന്നയം—യുദ്ധം—മൃഗത്വം പുലരിലോ
ഇല്ല—ഫലമില്ല—മനുഷ്യരെന്നാകിലും
തല്ലാതിരിക്കില്ല തങ്ങളിൽത്തങ്ങളിൽ
അതിനാൽ,
ഭൂതകാലത്തിന്റെ വർണ്ണാശ്രമത്തിലേ-
യ്ക്കേതും മടിക്കാതെ പോക തിരിച്ചു നാം
എന്നാണു് കവി സമാധാനദേവതയോടു ഉപദേശിക്കുന്നതു്. 1113-ലെ ഈ വിഷാദാത്മകത്വം 1120 ആയപ്പോഴേക്കു് നിശ്ശേഷം മാറി.
വിത്തനാഥന്റെ ബേബിക്കു പാലും
നിർദ്ധനച്ചെറുക്കന്നുമിനീരും
ഈശ്വരേച്ഛയല്ലാകിലമ്മട്ടു-
ള്ളീശ്വരനെച്ചവിട്ടുക നമ്മൾ
ദൈവനീതിതൻ പേരിലിന്നോളം
കൈതവംതന്നെ ചെയ്തതു ലോകം
ലോകമെന്നാൽ ധനത്തിന്റെ ലോകം
ലോകസേവനം ഹാ രക്തപാനം
മത്തുകണ്ണിലിരുട്ടടിച്ചാർക്കും
മർദ്ദനത്തിനു സമ്മാനദാനം
നിർത്തുകിത്തരം നീതി നാം നമ്മൾ-
ക്കൊത്തൊരുമിച്ചുനിന്നു പോരാടാം
വിപ്ലവത്തിന്റെ വെണ്മഴുവാലാ-
വിത്തഗർവ്വവിഷദ്രുമം വെട്ടി
സൽസമതസനാതനോദ്യാനം
സജ്ജമാക്കാൻ നമുക്കുദ്യമിക്കാം
ഒക്കുകില്ലീയലസതമേലി-
ലൊത്തുചേരു സഖാക്കളേ മേലിൽ!
രവീന്ദ്രനാഥനും ചങ്ങമ്പുഴയും തമ്മിൽ ചില സാദൃശ്യങ്ങൾ നാം ചൂണ്ടിക്കാണിച്ചുവെങ്കിലും, അവ കേവലം ഉപരിപ്ലവങ്ങളാണു്. ജീവിതത്തെ സംബന്ധിച്ച വീക്ഷണഗതിയിൽ അവർക്കു വലിയ അന്തരമുണ്ടു്. രവീന്ദ്രൻ മിസ്റ്റിക്കുകളിൽവച്ചു് മിസ്റ്റിക്കാണു്. ശൈശവദശയിൽ അദ്ദേഹത്തിനു വിശ്വപ്രകൃതിയുമായി ഒരുമാതിരി സഹജവും നിബിഡവുമായ ബന്ധം അഥവാ യോഗം ഉണ്ടായിരുന്നു. “യൗവനത്തിന്റെ പ്രഥമോന്മേഷത്തിൽ ഹൃദയം അതിന്റെ ഉപസ്കരം ആവശ്യപ്പെട്ടു തുടങ്ങിയപ്പോൾ എന്റെ ജീവിതത്തിനുണ്ടായിരുന്ന സാഹജയോഗം ബാധാഗ്രസ്തമായിത്തീർന്നു. അക്കാലത്തു് ഞാൻ വ്യഥിതമായ ആ ഹൃദയത്തെ ചുറ്റി അതിന്റെ പരിധിക്കുള്ളിൽ തന്നെ സഞ്ചരിച്ചുകൊണ്ടിരുന്നു. ഇങ്ങനെ രുഗ്ണമായിത്തീർന്ന ഹൃദയത്തിന്റെ ചപലാവസ്ഥയിൽ അതിനു് ബാഹ്യപ്രകൃതിയുമായുണ്ടായിരുന്ന സാമരസ്യം ശിഥിലമായിപ്പോയി. വളരെക്കാലത്തേക്കു് അനുഭവിച്ചുവന്ന ആനന്ദവും അസ്തമിച്ചു.” ഏതാണ്ടു് ഇതേമാതിരി ഒരു അവസ്ഥയാണു് ചങ്ങമ്പുഴയിലും നാം ഇപ്പോൾ കാണുന്നതു്. രവീന്ദ്രൻ ക്രമേണ ആ ദശയെ തരണംചെയ്തു. ഒരു ദിവസം പ്രഭാതത്തിൽ അദ്ദേഹം താൻ താമസിച്ചിരുന്ന ഗൃഹത്തിലെ വരാന്തയിൽ നിന്നുകൊണ്ടു കിഴക്കോട്ടു നോക്കി. വൃക്ഷപല്ലവാന്തരാളങ്ങളിലൂടെ സൂര്യോദയം ദർശിച്ചപ്പോൾ അദ്ദേഹത്തിനു് ഒരു ഭാവാവേശമുണ്ടായി. അതിനെ കവി ഇങ്ങനെ വർണ്ണിച്ചിരിക്കുന്നു: “എന്റെ നേത്രങ്ങൾക്കുമുന്നിൽനിന്നു് ഒരു മുഹൂർത്തത്തിനുള്ളിൽ തിരശ്ശീല നിശ്ശേഷം നീങ്ങി. ഒരു അപരൂപജ്യോതിസ്സിനാൽ വിശ്വംസമാച്ഛന്നമായിരിക്കുന്നതായും സർവ്വത്രആനന്ദവും സൗന്ദര്യവും തിരതല്ലുന്നതായും ഞാൻ കണ്ടു. ഹൃദയത്തിന്റെ തട്ടുകൾതോറും വ്യാപിച്ചിരുന്ന വിഷാദക്കൂരിരുളുകളെ ആട്ടിപ്പായിക്കുന്ന വിശ്വമംഗലജ്യോതിസ്സു് അവിടെ എല്ലായിടത്തും പരന്നു. അന്നു് ആ അവസ്ഥയിൽ ‘നിർഝരേർ സ്വപ്നഭംഗ’ എന്ന കവിത ഒരു നിർഝരിക എന്നപോലെ എന്റെ ഹൃദയത്തിൽ ഊറിവന്നു. കവിത എഴുതിത്തീർന്നിട്ടും ജഗത്തിന്റെ ആ ആനന്ദരൂപത്തിന്മേൽ പിന്നീടു യവനിക വീണിട്ടേ ഇല്ല.”
ടാഗൂറിന്റെ ജീവിതം വിശ്വശില്പിയുടെ ആരാധനയ്ക്കുള്ള നിരന്തരഗാനമായിരുന്നു.
ആമി ഹേഥായ് ഥാകി ശുധൂ
ഗാഇതേ തോമാർ ഗാൻ.
ദി യോ തോമാർ ജഗൽസഭായ്
ഏ ഇ ടുകൂ മോർ സ്ഥാൻ
അദ്ദേഹത്തിന്റെ സങ്കല്പത്തിനു കാലദേശാദി പരിധികളൊന്നും ഉണ്ടായിരുന്നില്ല. വിശ്വത്തേയും ഒരു മഞ്ജുഗാനമാക്കി പരിവർത്തനം ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ മോഹം. അപ്പൊഴേ അവിടെ സമത്വസഹോദര്യാദി ഭാവങ്ങൾ കൊണ്ടുള്ള സാമരസ്യം ഉദയം ചെയ്കയുള്ളു. അദ്ദേഹം പരമഭക്തനായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഈശ്വരൻ പുരോഹിതന്മാരുടെ ഈശ്വരനല്ല. സർവസംഗ പരിത്യാഗംകൊണ്ടു മുക്തി ലഭിക്കുന്നതായും അദ്ദേഹം വിശ്വസിക്കുന്നില്ല.
മുക്തി? ഓരേ മുക്തി കോഥായ് പാബി,
മുക്തി കോഥായ് ആച്ഛേ
ആപനി പ്രഭു സൃഷ്ടി ബാന്ധൻ പോരേ
ബാന്ധാ സബാർ കാച്ഛേ
രാഖോ രേ ധ്യാൻ ഥാക് രേ ഫൂ ലേർഡാലി
ഛീസുക വസ്ത്ര ലാഗുക ധൂലാവാലീ
കർമ്മയോഗേ താർ സാഥേ ഏകഹോയേ
ധർമ്മ പഡുക ഝരേ.
ഈശ്വരാരാധനയ്ക്കു ക്ഷേത്രമോ പുഷ്പഫലാദികളോ ആവശ്യമില്ല. അദ്ദേഹം ചോദിക്കുന്നു:
അന്ധകാരേ ലുക്കിയേ ആപന മോനേ
കാഹാരേ തുളീ പൂജിസ സംഗോപനേ?
നയനമേലേ ദേഖ് ദേഖി തുഇ ചേയേ
ദേവതാ നാ ഇ ഘോരേ
ഈശ്വരനെ കാണണമെങ്കിൽ,
“തിനി ഗേ ഛേൻ ജേഥായ് മാടി ഭേംഗേ
കരച്ഛേ ചാഷാ ചാഷ്
പാഥർ ഭേംഗേ കാടച്ഛേ ജേഥായ് പഥ
ഖാടച്ഛേ ബാരോമാസ്”
‘ഈശ്വരനെ കാണണമെങ്കിൽ കൃഷീവലൻ നിലം ഉഴുതു മറിക്കുന്ന ദിക്കിലേക്കു്–പന്ത്രണ്ടു മാസം വേലക്കാരൻ പാറകൾ വെട്ടി നിരത്തുകൾ നിർമ്മിക്കുന്ന ദിക്കിലേക്കു പോവുക’ എന്നാണു് അദ്ദേഹം ഉപദേശിക്കുന്നതു്.
നുകവും തോളത്തേന്തിക്കാളയ്ക്കുപിമ്പേ പോകും
സുകൃതസ്വരൂപമേ നിന്നെ ഞാൻ നമിക്കുന്നു
പൊരിവെയ്‍ലിലീനിന്റെയുഗ്രമാം തപസ്സല്ലേ
നിറയക്കതിർക്കുല ചൂടിപ്പു നെല്പാടത്തെ
മണ്ണിൽനിന്നുയർത്തുന്നു നിൻദയാവാത്സല്യങ്ങൾ
കണ്ണഞ്ചും മരതകപ്പച്ചയിൽ പവിഴങ്ങൾ
താവകത്യാഗം താലികെട്ടിക്കാതിരുന്നെങ്കിൽ
ഭൂവിലൈശ്വര്യം ചുമ്മാതിരുന്നു നരച്ചേനെ!
ഇന്നവൾ സുമംഗളയായിതാവനികളിൽ-
പ്പൊന്നണിത്തരിവള കിലുക്കിക്കളിക്കുന്നു
കുഞ്ഞാറ്റക്കിളികളെക്കൂടിയും കൂകിച്ചല്ലോ
നെഞ്ഞലിഞ്ഞുതിരും നിൻകനിവിൻനിശ്വാസങ്ങൾ
തത്തകൾ പച്ചച്ചിറകടിച്ചു, പാടത്തുനി-
ന്നുത്തമഗുണങ്ങളെ നിതരാം കീർത്തിക്കുന്നു
ചെണ്ടുകൾ നിന്മാനസം വിടുർത്തിക്കാണിക്കവേ
വണ്ടുകൾ മൂളുന്നിതാ നിന്നപദാനം മേന്മേൽ,
എന്നിട്ടും ലോകം മാത്രം കണ്ണടച്ചിരുന്നുംകൊ-
ണ്ടിന്നിതാ കഷ്ടം നിന്നെ മർദ്ദിപ്പൂ ദയാഹീനം
നിർവ്യാജസ്നേഹത്തിന്റെ വെളിച്ചം വിതയ്ക്കുന്നു
ദിവ്യതാപസ! നീയാണെന്നുമെൻഗുരുനാഥൻ.
എന്നിങ്ങനെ ചങ്ങമ്പുഴയും കൃഷീവലന്റെ മാഹാത്മ്യത്തെ കീർത്തിക്കുന്നുണ്ടു്.
ടാഗൂർ ജീവാവസാനംവരെ റോമാന്തിക കവികളുടെ കക്ഷ്യയിലാണു സ്ഥിതിചെയ്തതു്. അദ്ദേഹം വിപ്ലവത്തിനു വിപരീതമായി നിലകൊണ്ടു. സർവലോക സാഹോദര്യവും സമത്വവും സ്ഥാപിക്കുന്നതിനു് വിപ്ലവംകൊണ്ടേ സാധിക്കൂ എന്നു് അദ്ദേഹത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ആശയങ്ങൾ ഗംഭീരങ്ങളും പലപ്പൊഴും ദുരവഗാഹങ്ങളും ആയിത്തീർന്നിട്ടുണ്ടു്. അതിൽ അത്ഭുതപ്പെടുവാനുമില്ല. അദ്ദേഹം തന്റെ അനുഭൂതികളിലൂടെ വ്യക്തമായി ദർശിച്ച അപരൂപജ്യോതിസ്സിനെ കേവലം ശബ്ദങ്ങൾകൊണ്ടു എങ്ങനെ വ്യക്തമാക്കും? പ്രതിരൂപങ്ങളെക്കൊണ്ടു് ആ ദിവ്യജ്യോതിസ്സിനെ കഴിയുന്നത്ര വ്യക്തമാക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതു സഫലമാവുകയും ചെയ്തു.
ചങ്ങമ്പുഴയുടെ അനുഭൂതികൾ സുവ്യക്തങ്ങളാണെങ്കിലും, ആ അനുഭൂതികളുടെ വൈവിധ്യത്തെ അനുരഞ്ജിപ്പിക്കുന്ന ഏകസുവർണ്ണസൂത്രം ഇപ്പോഴും വിദൂരമായിരിക്കുന്നതേയുള്ളു. ആ ഏകത്വത്തിലേക്കു് അദ്ദേഹം ചിലപ്പോഴൊക്കെ ഒളിഞ്ഞു നോക്കുന്നുണ്ടുതാനും.
ഞാനനശ്വരം സൃഷ്ടിസ്ഥിതിസംഹാരങ്ങളെൻ-
ഗാനത്തിൻക്രമീകൃതഗതിഭേദങ്ങൾ മാത്രം
വ്യാമോഹംമൂലമെന്നെയളക്കാൻ തുനിയായ്‍വിൻ
സീമയില്ലെനിക്കപ്രമേയമാണെന്നാകാരം
സസ്പൂഹം മമ ഗാനമാസ്വദിച്ചെന്നാൽപോരും
നിഷ്ഫലം വ്യാഖ്യാനിയ്ക്കാനുദ്യമിക്കായ്‍വിൻനിങ്ങൾ.ജീവിതം
എന്നെ പ്രതിഷ്ഠിച്ചു പൂജിച്ചു സേവിക്കു-
കൊന്നായി നിങ്ങൾ മനസ്സിന്റെ കോവിലിൽ
ഞാനുതിർത്തീടും വെളിച്ചത്തു കണ്ടിടാം
മാനവത്വത്തിൻമഹിമാവിശുദ്ധികൾ
എന്റെ കണ്ണാടിയിൽക്കൂടി നോക്കീടുകിൽ
കണ്ടിടാമൊന്നായ് വിഭിന്നരാം മർത്ത്യരെ!
എന്തിനു മാപ്പു കൊടുക്കാൻ, കരുണയാ-
ർന്നെന്തും മറക്കാൻ പഠിപ്പിച്ചിടുന്നു ഞാൻ
ശാന്തികിടക്കുന്നതൈക്യത്തിലാണാത്മ-
കാന്തി വർദ്ധിപ്പു സമഭാവസക്തിയിൽരക്തപുഷ്പങ്ങൾ
ഈ വരികൾ വായിക്കുമ്പോൾ ലക്ഷ്യം പ്രസ്തുത കവിക്കു ദുഷ്പ്രാപമല്ലെന്നു നമുക്കു കാണാം. എന്നാൽ,
ഈശ്വരൻ! നിരർത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങൾതന്നടിമത്തം
ശിലയെപ്പൂജിക്കാനുമീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിർവ്വാണം പിടുങ്ങാനും
ലോകത്തിൽ പുരോഹിതൻ വിലയ്ക്കു വിറ്റീടുന്ന
നാകലോകത്തേയ്ക്കുള്ള പാസ്പോർട്ടു നേടീടാനും
ഭാവിച്ചിട്ടില്ല ഞങ്ങൾ പാവനസ്വാതന്ത്ര്യത്തിൻ
ഭാസുരപ്രഭാതംവന്നണഞ്ഞാൽ പോരും വേഗം
തകരും കിരീടത്തിൻശകലങ്ങളെക്കൊണ്ടു
നികരാൻ വൈകി കാലം പാരതന്ത്ര്യത്തിൻഗതി.നവവർഷനാന്ദി
എന്നിങ്ങനെ സർവ്വതന്ത്രസ്വാതന്ത്ര്യോദയത്തെ ഉദ്ഭാവന ചെയ്യുന്ന ഏതാനും വരികളും,
എന്തെന്തു മാറ്റം! ഞൊടിയിൽജ്ജഗത്തി-
നെന്തന്തരം! വിപ്ലവധൂമഘോഷം!
പഠിച്ചിടട്ടേ പതിതർക്കുപോലും
പരാക്രമം സാധ്യമിതെന്നു ലോകം.തീപ്പൊരി
ചെന്നിണംപെയ്തെങ്ങെങ്ങും വിപ്ലവക്കനൽ മേഘ-
മെന്നെന്നും പടിഞ്ഞാറു നടന്നാൽ മതിയെന്നോ?
ഒന്നതിങ്ങോട്ടേയ്ക്കെത്തിനോക്കുമ്പൊഴേക്കും ത്യാഗ-
തുന്ദിലേ ഭാരതാംബേ നീ മുഖം പൊത്തുന്നെന്തേ?
പണ്ടത്തെശ്ശിബികളും രന്തിദേവരുമാരും
കണ്ടിടാനില്ലിന്നെങ്ങും വേനർ മാത്രമേയുള്ളു
സ്വന്തസോദരന്മാർ തൻഹൃദ്രക്തമൂറ്റിക്കുടി-
ച്ചന്തസ്സിൽ തലപൊക്കുമന്തകന്മാരേയുള്ളു!
പാടത്തു പണിചെയ്യും പട്ടിണിക്കാരെപ്പേർത്തും
പാദത്താൽ ചവിട്ടുന്ന പാപിഷ്ഠന്മാരേയുള്ളു!
അവർ നിൻസുതന്മാരാണെങ്കിലന്നാദ്യം ഞങ്ങൾ-
ക്കവരെക്കുറച്ചിട കണ്ണടച്ചാലും മാതേ!
ആ രക്തക്കളമെല്ലാം വറ്റിപ്പോം ഞൊടിക്കുള്ളി-
ലാരമ്യാമൃതസരസ്സാഗരിമാമങ്ങെല്ലാം
മുന്നിലക്കാണും കുന്നുംകുഴിയും നീങ്ങിപ്പച്ച
മിന്നിടും സമതലമുയരും സസ്യാഢ്യമായ്.ആ കൊടുങ്കാറ്റു്
എന്നിങ്ങനെ വിപ്ലവത്തിനു് സ്വാഗതം അരുളുന്ന വരികളും,
അദ്ദേഹത്തിനെ വീരപുരോഗമന സാഹിത്യകാരന്മാരുടെ മുന്നണിയിൽ നിർത്തുന്നതായി ഏ. ബാലകൃഷ്ണപിള്ള അവർകൾ കരുതുന്നു. “……സ്വന്ത പാപസമ്മതവും ലൗകികജീവിതത്തോടുള്ള കയ്പും, വെറുപ്പും കൊടിയ നൈരാശ്യവും, വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവവും” പ്രകൃതഗ്രന്ഥത്തിൽ (സ്പന്ദിക്കുന്ന അസ്ഥിമാടത്തിൽ) പൊന്തിച്ചു നില്ക്കുന്നു. ഈ മനഃസ്ഥിതി ചങ്ങമ്പുഴയിൽ സ്ഥിരമായി നില്ക്കുകയില്ലെന്നും അദ്ദേഹം പ്രത്യാശിക്കുന്നു. ഈ പ്രത്യാശ അസ്ഥാനത്തിലാണെന്നാണു് എനിക്കു തോന്നുന്നതു്. നിർമ്മലപ്രേമത്തിന്റെ മുരളിയും വഹിച്ചുകൊണ്ടിരിക്കുന്ന ഒരു ഗായകനു് വിപ്ലവത്തെ ഒരുനിമിഷനേരത്തേക്കുപോലും സഹിച്ചുകൊണ്ടിരിക്കാൻ സാധിക്കുമെന്നു തോന്നുന്നില്ല. കുശാഗ്രബുദ്ധിയായ ശ്രീ: വക്കം അബ്ദുൽഖാദർ ചങ്ങമ്പുഴയുടെ തൂലികാചിത്രത്തിൽ പറഞ്ഞിട്ടുള്ളതാണു് വാസ്തവം. “അദ്ദേഹം ചൂടില്ലാത്ത ഒരു പ്രകാശമാണു്. പൂനിലാവു പൊഴിക്കുമ്പോൾ ദ്രവിക്കുന്ന തന്റെ മാനസത്തിൽ നിന്നു വിപ്ലവാഗ്നിയുടെ ഊഷ്മാവു് ഉയരുന്നില്ല; അദ്ദേഹം നിർദ്ദയ നിയമത്തിന്റെ നേർക്കയയ്ക്കുന്ന വെടിയുണ്ടകൾ അലറുകയല്ല, പാടുകയാണു് ചെയ്യുന്നതു്. അദ്ദേഹത്തിന്റെ ഖഡ്ഗം ഖഡ്ഗമല്ല, മധുവും മണവും നിറഞ്ഞ പുഷ്പമാണു്.” യൗവ്വനത്തിളപ്പുകൊണ്ടുണ്ടാകുന്ന വികാരതൈഷ്ണ്യത്തിൽ കവിയുടെ ഭാവനകൾക്കു് കടിഞ്ഞാണറ്റുപോയി. അതാണു് ചങ്ങമ്പുഴയുടെ കവിതയ്ക്കുള്ള ഒരു ന്യൂനതയും. ‘വാഴക്കുല’ എന്ന കൃതിതന്നെ നോക്കുക. ഇതിനെക്കാൾ ഹൃദയസ്പർശകമായ ഒരു ഭാഷാകവനം ഉണ്ടായിട്ടേ ഇല്ല. എന്നാൽ അതിലെ,
അഴിമതിയക്രമമത്യന്തരൂക്ഷമാ-
മപരാധം നിശിതമാമശനിപാതം
കളവെന്തെന്നറിയാത്ത പാവങ്ങൾ പൈതങ്ങൾ
കനിവറ്റ ലോകം, കപടലോകം!
നിസ്സ്വാർത്ഥസേവനം, നിർദ്ദയമർദ്ദനം,
നിസ്സഹായത്വം, ഹാ! നിത്യദുഃഖം
നിഹതനിരാശാതിമിരം ഭയങ്കരം
നിരുപാധികോഗ്രനിയമഭാരം
ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ, നിങ്ങൾതൻ പിന്മുറക്കാർ
ഇത്യാദി വരികൾ അഭിജ്ഞോത്തമനായ റവ: ഡോക്ടർ ഏബ്രഹാം വടക്കേൽ പറഞ്ഞിട്ടുള്ളതുപോലെ ‘അതിഭാഷണം’ തന്നെയാണു്. അതു കടിഞ്ഞാണറ്റ ഭാവനയുടെ ഫലമാകുന്നു.
ചങ്ങമ്പുഴയുടെ കവിതകൾ സദാചാരഭ്രംശകങ്ങളാണെന്നു ഒരുകൂട്ടർ പറയാറുണ്ടു്; മഹാത്മാ വായനാശാലക്കാർ കവിക്കു് ഒരു ‘ഇഞ്ജംക്ഷൻ’ ആർഡറും കൊടുത്തുവത്രേ.
ആചാര്യന്മാർ നിങ്ങൾ നെയ്തുതന്നോ-
രാചാരമാകും നനഞ്ഞവസ്ത്രം
മാറിയുടുക്കാതിരിക്കുവോളം
മാമൂൽപതിയെങ്ങു വിട്ടുമാറാൻ
‘സദാചാര’ത്തിന്റെ മറവിൽ നിന്നുകൊണ്ടു് ലോകം വികൃതഗോഷ്ടികൾ കാണിച്ചു തുടങ്ങുമ്പോഴാണു് കാല്പനിക സാഹിത്യത്തിന്റെ ആധിപത്യത്തെ തകർത്തുകൊണ്ടു് വാസ്തവിക പ്രസ്ഥാനക്കാർ രംഗപ്രവേശം ചെയ്യുന്നതു്. അതു സ്വാഭാവികമാകുന്നു. ധർമ്മാലയങ്ങൾ അധർമ്മകേന്ദ്രങ്ങളായി വർത്തിക്കുക, അസത്യവാദികൾ ഹരിശ്ചന്ദ്രരെന്നു ഭാവിക്കുക, കുലടകൾ സതീത്വം അഭിനയിക്കുക, അനീതിയിൽ കളിക്കുന്നവർ നീതിനിഷ്ഠരുടെ മട്ടു കാണിക്കുക ഇതൊക്കെയാണു് ഇന്നത്തേ സമുദായരീതി. അതും സഹിക്കാമായിരുന്നു. അവർ സച്ചരിതന്മാരെ ചാരിത്രഹീനന്മാരായി ചിത്രീകരിക്കുകയും ചെയ്യുന്നു. കവികളുടെ സ്ഥിതിയോ? പുംശ്ചലികളുടെ പിന്നാലെ നടക്കുന്നവൻ വ്യഭിചാരത്തിന്റെ ഗർഹണിയതയെ അതിവർണ്ണനം ചെയ്തു് തന്റെ നിന്ദ്യജീവിതത്തിന്നു മറയിടുന്നു; ദാനശീലം എന്നതു് എന്തൊരു വസ്തു എന്നറിയാത്തവർ കർണ്ണന്റെ മുക്തഹസ്തതയെ വാഴ്ത്തി, താനും ഒരു കർണ്ണനാണെന്നു ലോകത്തെ ധരിപ്പിക്കുന്നു. പതിതരെ അരക്കാതം അകലെ നിർത്തുന്നവൻ അസ്പൃശ്യതയുടെ കഠോരതയ്ക്കു കടുനിറം കൊടുക്കുന്നു. സ്വപത്നിയെ നിത്യവും കണ്ണുനീരിൽ കുളിപ്പിക്കുന്ന മഹാപാപി ദാമ്പത്യ പ്രേമത്തിന്റെ വിശുദ്ധ ഗായകനായി ശോഭിക്കുന്നു. വാസ്തവിക പ്രസ്ഥാനക്കാർ ഈ കള്ളത്തരങ്ങളെയെല്ലാം നിർദ്ദയം പുറത്താക്കുന്നതിൽ എന്തത്ഭുതം! ചില മലിനവസ്ത്രങ്ങളെ വെളിയ്ക്കെടുത്തിട്ടു അലക്കാതെ സമുദായശോധനം സാധ്യമല്ലെന്നു അവർക്കറിയാം. സദാചാരനിഷ്ഠയിൽ അഗ്രഗണ്യനായ ഇബ്സൻ പ്രേതങ്ങൾ, സമുദായസ്തംഭങ്ങൾ മുതലായ നാടകങ്ങളിൽ ഇതുതന്നെയാണു് ചെയ്തിട്ടുള്ളതു്. മാമുൽപ്രിയന്മാർ എന്തൊക്കെ പറഞ്ഞാലും ആത്മാർത്ഥതയോടുകൂടി പ്രവർത്തിക്കുന്ന യഥാർത്ഥപ്രസ്ഥാനക്കാർ കൂസുകയില്ല. ചങ്ങമ്പുഴ തന്നെ പറയുന്നതെന്താണെന്നു നോക്കുക.
എത്രനാൾ നിഗൂഢമാം നിർല്ലജ്ജപ്രചരണ-
ബുദ്ബുതവ്രാതം നില്ക്കും പുഴതന്നൊഴുക്കുത്തിൽ
വിണ്ണിൽവച്ചീശൻ നിന്നെയഭ്യസിപ്പിച്ചു, നീയീ-
മന്നിൽവന്നേവം വീണ വായിക്കാൻ നൃത്തംചെയ്‍വാൻ
ആരോടുമനുവാദം ചോദിച്ചതില്ലതിനു നീ-
യാരംഭിച്ചതുമിത്രനാളതു തുടർന്നതും
അതിനാലേതോ ചില കോമാളിവേഷക്കാർവ-
ന്നരുതെന്നാജ്ഞാപിച്ചാൽ കൂസുകില്ലെള്ളോളം നീ.
ഇങ്ങനെ സമത്വത്തിന്റെ പേരിൽ വിപ്ലവകാഹളം മുഴക്കുന്ന കവി തന്റെ ചില കവനങ്ങളെ ധനാഢ്യന്മാർക്കും ഉദ്യോഗസ്ഥപ്രഭുക്കന്മാർക്കും സമർപ്പിച്ചിരിക്കുന്നതു കാണുമ്പോൾ അദ്ദേഹത്തിന്റെ ആത്മാർത്ഥതയിൽ വായനക്കാർക്കുള്ള വിശ്വാസം തകർന്നുപോകുന്നതിൽ അത്ഭുതപ്പെടാനില്ല.
‘ചങ്ങമ്പുഴ ഭാഷാസാഹിത്യത്തെ വിദേശസാഹിത്യത്തിനടിമപ്പെടുത്തിക്കളഞ്ഞു’ എന്നാണു് അദ്ദേഹത്തിന്റെ പേരിൽ സാധാരണ ആരോപിച്ചുവരുന്ന ഒരു അപരാധം. ഷെല്ലി, ബ്രൗണിങ്ങു്, ബൈറൺ തുടങ്ങിയ കവികൾ പ്രസ്തുത കവിയിൽ കുറേ അധികം പ്രേരണാശക്തി പ്രയോഗിച്ചിട്ടുണ്ടെന്നുള്ളതു പ്രത്യക്ഷമാണു്. അതു് കവിതന്നെയും സമ്മതിക്കുന്നുണ്ടു്. അദ്ദേഹം അതിനു് ഇങ്ങനെ സമാധാനം പറയുന്നു:
“കാളിദാസനോടൊപ്പം ഷേക്സ്പീയറേയും, ഭവഭൂതിയോടൊപ്പം ഹ്യൂഗോവിനേയും, എഴുത്തച്ഛനോടൊപ്പം ഷെല്ലിയേയും, ചെറുശ്ശേരിയോടൊപ്പം സ്ത്രിൻഡ്ബർഗ്ഗിനേയും, തുളസീദാസനോടൊപ്പം മാക്സിംഗോർക്കിയേയും മനസ്സിലാക്കുവാനും അഭിനന്ദിക്കുവാനുമുള്ള ഹൃദയവിശാലതയും സംസ്കാരസംപുഷ്ടിയുമാണു് നമുക്കുണ്ടാകേണ്ടതു്.
വിശ്വസാഹിത്യം അനുദിനമല്ല, അനുനിമിഷം വളർന്നുകൊണ്ടിരിക്കയാണു്. പ്രസ്ഥാനഭേദങ്ങളും ആശയാദർശങ്ങളും സമുദ്രത്തിലെ തിരകൾപോലെ ഒന്നിനുപുറകേ ഒന്നായങ്ങനെ മാറി മറിഞ്ഞും കേടു പിണഞ്ഞും വന്നുപൊയ്ക്കൊണ്ടിരിക്കുന്നു…”
“എത്രയൊക്കെ അണകെട്ടി നിർത്തിയാലും മനുഷ്യഭാവന അവയെ എല്ലാം തട്ടിത്തകർത്തു് സദാ മുന്നോട്ടുതന്നെ ത്വരിതപ്രയാണം ചെയ്തുകൊണ്ടിരിക്കുന്ന വിശ്വസാഹിത്യസമുദ്രത്തിലെ ഒരു കൊച്ചു ജലബിന്ദു മാത്രമാണു് മലയാളസാഹിത്യം. ആ അലയാഴിപ്പരപ്പിൽ അടിക്കടി കോളിളക്കമുണ്ടായിക്കൊണ്ടിരിക്കുമ്പോൾ, ആ ചലനം അല്പമായിട്ടെങ്കിലും ആ ജലബിന്ദുവിനേയും എങ്ങനെ ബാധിക്കാതിരിക്കും. സംസ്കൃതപക്ഷപാതികളായ യാഥാസ്ഥിതികപണ്ഡിതന്മാരുടേയും, നിരൂപകന്മാരുടേയും സങ്കുചിതമനോഭാവദ്യോതകങ്ങളായ മർക്കടമുഷ്ടികൾക്കു വഴങ്ങിക്കൊടുത്തിരുന്നുവെങ്കിൽ നമ്മുടെ സാഹിത്യം എത്രയോ നാൾ മുൻപുതന്നെ മുരടിച്ചുപോയേനേ! ഇന്നതു തളിരുപൊടിച്ചു വരുന്നുണ്ടെന്നും ഒരു കാലത്തു് പുഷ്ഫലാവകീർണ്ണമായി പരിലസിക്കുമെന്നും നമുക്കു് ആശിക്കാം.”
കവി ‘കാന്താസമ്മിതയായ’ എന്ന കാവ്യധർമ്മത്തെപ്പോലും പഴിക്കുന്നു. അതു് എന്താണാവോ പിഴച്ചതു്? ആരുടെ കവിതയായിരുന്നാലും അതു് കാന്താസമ്മിതത്വേന ധർമ്മോപദേശം ചെയ്യുന്നുണ്ടെന്നുള്ളതു പരമാർത്ഥമാണു്. ‘വാഴക്കുല‘ എന്ന പദ്യവും കാന്താസമ്മിതയായ രീതിയിൽ അനുവാചകരിൽ വിപ്ലവേച്ഛ അങ്കുരിപ്പിക്കുന്നുണ്ടല്ലോ.
ഭാഷാസാഹിത്യം ആംഗലഭാഷാസാഹിത്യത്തിന്റെ പ്രേരണയ്ക്കു വശപ്പെടുന്നതും ഇപ്പോൾ ഇദംപ്രഥമമായിട്ടല്ല. നമ്മുടെ ഗദ്യത്തിന്റെ വികാസത്തിനു തന്നെയും നാം ആംഗലഭാഷയോടാണു് കടപ്പെട്ടിരിക്കുന്നതു്. പ്രസ്ഥാനങ്ങൾ ഏതു നാട്ടിൽ ജനിച്ചതായാലും, നമുക്കു് സ്വീകാര്യമാണു്; അന്തരീക്ഷം അകേരളീയമാകാതെ സൂക്ഷിച്ചാൽ മതി. സംസ്കൃതം പഠിച്ചേ പണ്ഡിതനാകാവൂ എന്നുമില്ല. അതിനാൽ ചങ്ങമ്പുഴ വരുത്തിയിട്ടുള്ള വ്യതിയാനങ്ങളിൽ ആക്ഷേപയോഗ്യമായി ഞാനൊന്നും കാണുന്നില്ല.
ഇത്രയും പറഞ്ഞതിൽനിന്നു് എനിക്കു് ഈ കവിയോടു തോന്നിയിട്ടുള്ള ബഹുമാനാതിരേകം വ്യക്തമായല്ലോ. എന്നാൽ അദ്ദേഹമാണു് ഇന്നത്തേ ഏക മഹാകവി; വള്ളത്തോളും ഉള്ളൂരും വിസ്മൃതരായിക്കഴിഞ്ഞു എന്നൊക്കെ പറയുന്നതു് ‘തല മറന്നു് എണ്ണ തേയ്ക്കുക’യാണു്. ആ പണ്ഡിതമഹാകവികൾ ഭാഷയ്ക്കു നേടിത്തന്നിരിക്കുന്ന സാഹിത്യസമ്പത്തു് അനല്പമാണു—അതിവിപുലമാണു്—അനർഘമാണു്. കമ്മ്യൂണിസ്റ്റുകാർ സ്വപ്നം കാണുന്ന രക്തപ്രളയത്തിൽ അവ ആണ്ടുപോകുമെന്നു വിശ്വസിക്കുന്നവർ റഷ്യയിൽ എന്താണു ചെയ്യുന്നതെന്നു നോക്കട്ടെ. അവർ പ്രാചീനസാഹിത്യത്തെ സർവാത്മനാ ആദരിച്ചു വരുന്നു എന്നാണു് എന്റെ അറിവു്.
ചങ്ങമ്പുഴയുടെ ചില തർജ്ജമകളെപ്പറ്റിയും ഇവിടെ രണ്ടു വാക്കു പറയുന്നതു് അനുചിതമായിരിക്കയില്ലെന്നു വിശ്വസിക്കുന്നു. അദ്ദേഹം വാഗ്മിത കുറഞ്ഞവനാണെന്നു്–അതായതു് യഥാർത്ഥ വാഗ്മിത ഉള്ളവനാണെന്നു–ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ പറയുന്നു. എന്നാൽ പദങ്ങൾ ആവശ്യത്തിലധികം ഉപയോഗിക്കുന്നതിനുള്ള കൗതുകമാണു് തർജ്ജമകളിൽ പ്രത്യക്ഷപ്പെടുന്നതു്. കവി പറയുന്നതെന്തെന്നു നോക്കുക:
“കവിതകൾ തർജ്ജിമ ചെയ്യുമ്പോൾ അതിലും കവിഞ്ഞ സ്വാതന്ത്ര്യം ചിലപ്പോഴൊക്കെ ഞാൻ കാണിച്ചേക്കാം. എന്നാൽ അതൊരിക്കലും അതിരു കവിഞ്ഞു പോകുവാൻ ഞാൻ എന്നെ അനുവദിക്കാറില്ല. ഇംഗ്ലീഷിലെ ഒരു വരിക്കു പത്തു വരി ഉപയോഗിച്ചേക്കാമെങ്കിലും–അവയിൽ എന്റെ സ്വന്തമായ ചില പൊടിക്കൈകളും ചായംപിടിപ്പിക്കലും കണ്ടേക്കാമെങ്കിലും–ആ പതിരുകളൊക്കെ പാറ്റിക്കളഞ്ഞാൽ മൂലഗ്രന്ഥകാരന്റെ ധാന്യം അത്ര വലിയ തേയ്മാനമൊന്നും സംഭവിക്കാതെതന്നെ അവിടെ കിടക്കുന്നുണ്ടാവും.” പിന്നെയും പറയുന്നു:–
“മൂലഗ്രന്ഥകാരന്റെ ആശയത്തെ വ്യഭിചരിപ്പിക്കുകയോ വികൃതപ്പെടുത്തുകയോ ചെയ്യുന്നതു് എനിക്കു് വലിയ സങ്കടമാണു്.”
ഈ അഭിപ്രായത്തെ മനസ്സിൽ വച്ചുകൊണ്ടു് ഗീതാഗോവിന്ദത്തിന്റെ തർജ്ജമയെ നമുക്കു അല്പമൊന്നു പരിശോധിച്ചു് നോക്കാം. “മൃദുലപദസരണി ലളിത”വും “രുചിരാർത്ഥസംഹതിബഹുല”വും ‘സരസരാഗനബദ്ധവും’ ആയ ഈ കാവ്യതല്ലജത്തെ ഭാഷയിലേക്കു് ഇദംപ്രഥമമായി തർജ്ജമചെയ്തതു് മഹാകവി രാമപുരത്തു വാരിയരായിരുന്നു. അദ്ദേഹം ആ സാഹസകൃത്യത്തിൽ പ്രവേശിച്ചതു തന്നെയും മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ സുഗ്രീവാജ്ഞ നിമിത്തമാണു്.
ആ കൃതി ഇപ്പോഴും പ്രചാരത്തിലിരിക്കുന്നുണ്ടു്. അതിനെപ്പറ്റി സാഹിത്യചരിത്രം നാലാംഭാഗത്തിൽ വിമർശിച്ചിട്ടുള്ളതിനാൽ ഇവിടെ ഒന്നും പ്രസ്താവിക്കുന്നില്ല. ഈ തർജ്ജമ നോക്കാം.
വാചഃ പല്ലവയത്യുമാപതിധരഃ സന്ദർഭശുദ്ധിം ഗിരാം
ജാനീതേ ജയദേവ ഏവ ശരണഃ ശ്ലാഘ്യോ ദുരൂഹാദൃതേ
ശൃംഗാരോത്തരസൽപ്രമേയരചനൈരാചാര്യഗോവർദ്ധന
സ്പർദ്ധീ കോപി ന വിശ്രുതഃ ശ്രുതിധരോ ധോയീ കവിക്ഷ്മാപതിഃ
ഈ ശ്ലോകത്തിൽ ജയദേവർ ലക്ഷ്മണസേനന്റെ സദസ്യരായ ആറു കവികളെ (താനുൾപ്പെടെ) സ്മരിക്കുന്നു. അവരിൽ ഉമാപതിധരൻ വാക്‍വൈചിത്ര്യംകൊണ്ടു ശോഭിക്കുന്നു; വാങ്മാധുര്യരഹിതവും ശബ്ദാർത്ഥശൂന്യവുമായതിനാൽ തൽകവിത സഹൃദയഹൃദയാഹ്ളാദകമല്ലെന്നു ഭാവം. ശരണൻ ദുരൂഹമായ കാവ്യത്തിന്റെ രചനയെ സംബന്ധിച്ചിടത്തോളം മാത്രം ശ്ലാഘ്യനായിരിക്കുന്നു. ഗൂഢാർത്ഥത്വാദി ദോഷസംയുതവും പ്രസാദാദി ഗുണവിഹീനവും ആയിരിക്കുന്നതിനാൽ അദ്ദേഹത്തിന്റെ കവിത വിദഗ്ദ്ധമനോവിനോദക്ഷമമല്ലെന്നു ഭാവാർത്ഥം. ശൃംഗാരോത്തര സൽപ്രമേയരചനകളേ സംബന്ധിച്ചാണെങ്കിൽ ഗോവർദ്ധനാചാര്യരോടു മത്സരിക്കാൻ ആരുമില്ല. എന്നാൽ രസാന്തര വർണ്ണനയിലും അലൗകിക ശൃംഗാരവർണ്ണനയിൽ തന്നെയും വിശേഷിച്ചു്, വർണ്ണനീയാർത്ഥത്തിന്റെ ശുദ്ധി, മാധുര്യഗുണസമ്പന്നമായ പദരചന ഇവയിലും അദ്ദേഹം അശക്തൻ ആണെന്നു ധ്വനി. ശ്രുതിധരൻ വിശ്രുതനാണു്–തന്റെ പേരിനാൽ സൂചിപ്പിക്കപ്പെടുന്ന ഗുണത്തിൽ മാത്രം പ്രസിദ്ധനാകുന്നു. അതായതു് കേവലം ഗ്രന്ഥഗ്രാഹി മാത്രമാണത്രേ. ധോയി കവിക്ഷ്മാപതിയാണു്–കവിരാജനാണു്. എന്നാൽ കവിതയെഴുത്തിലല്ല കവികളെ ഉപദേശിക്കുന്ന വിഷയത്തിലും വൈദ്യശാസ്ത്രത്തിലും ആണു് അദ്ദേഹത്തിനു വൈദഗ്ദ്ധ്യം. ജയദേവൻ മാത്രമേ വാക്കുകളുടെ സന്ദർഭശുദ്ധി അറിയുന്നുള്ളു. ഇത്രയും അർത്ഥം ഈ ഒറ്റ ശ്ലോകത്തിൽ നിന്നു പ്രതീയമാനമായിരിക്കുന്നു. അനുവാദകൻ രണ്ടു ശ്ലോകങ്ങളാൽ ഇതിന്റെ അർത്ഥം വ്യക്തമാക്കാൻ നോക്കുന്നു.
ശബ്ദാഡംബരനാണുമാപതിധരൻ, സംശ്ലാഘ്യനാണെങ്കിലും
ശബ്ദത്തിങ്കൽ ദുരൂഹ്യതയ്ക്കിടകൊടുത്തീടുന്നു ഹാ ചാരണൻ
സ്പർദ്ധിപ്പു കവിവര്യനാം ശ്രുതിധരൻ ഗോവർദ്ധനാചാര്യരോ-
ടിദ്ധഖ്യാതി വഹിപ്പതില്ലനുപമശൃംഗാരകാവ്യാപ്തിയിൽ.
കവികുലനൃവരൻ ധോയി-
യ്ക്കവികലമല്ല യശസ്സു ലവലേശം
സുവിശദശബ്ദാവലിത-
ന്നവസരശുദ്ധിയറിവോൻ ജയദേവൻ.
തർജ്ജമ പറ്റിയില്ലെന്നാണു് തോന്നുന്നതു്. ‘കേ. വി. എം. ന്റെ ഭാവപ്രിയ’യാണു് തർജ്ജമയ്ക്കാധാരമെന്നു വ്യക്തമാണു്. കുംഭരാജാവിന്റെ രസിക പ്രിയയും മഹാമഹോപാദ്ധ്യായ ശങ്കരമിശ്രന്റെ രസമഞ്ജരിയും ‘ശരണ’ കവിയെ ചരണനാക്കീട്ടില്ല; തർജ്ജമക്കാരൻ ചരണനെ ചാരണനാക്കി നീട്ടിയിട്ടുണ്ടെന്നേയുള്ളു. കെ. വി. എം. ശൃംഗാരോ ……രചനൈഃ ആചാര്യഗോവർദ്ധന സ്പർദ്ധികോപി ന എന്നന്വയിക്കാതെ ശൃംഗാരപ്രധാനങ്ങളായ ഉത്തമപ്രബന്ധങ്ങളുടെ നിർമ്മാണംകൊണ്ടു് ഗോവർദ്ധനാചാര്യരോടു മത്സരിക്കുന്നവനാകയാൽ ശ്രുതിധരൻ അപ്രസിദ്ധനായിത്തീർന്നു എന്നു വ്യാഖ്യാനിക്കുന്നു. തർജ്ജമക്കാരനും അതേ അർത്ഥം തന്നെ സ്വീകരിച്ചു കാണുന്നു. ഈ വ്യാഖ്യാനം സമഞ്ജസമേ അല്ല “കവികുലനൃവരൻ ധോയിയ്ക്കവികലമല്ല യശസ്സു്” എന്ന അർത്ഥം എവിടെ നിന്നു കിട്ടി? ‘ലവലേശം’ എന്ന പദം ഇവിടെ ഘടിക്കുന്നുമില്ല. ദുരൂഹ്യതയും വേണ്ടായിരുന്നു. ദുരൂഹതയാണു ശരി–അതു പോകട്ടെ–ശബ്ദശുദ്ധിയെ ഇന്നു് ആരു വക വയ്ക്കുന്നു?
മൂലം—പ്രളയപയോധിജലേ ധൃതവാനസി വേദം
വിഹിതവഹിത്രചരിത്രമഖേദം
കേശവധൃതമീനശരീര ജയജഗദീശഹരേ
ഹേ! ഹരേ! ധൃതമീനശരീരനായ കേശവ, ജഗദീശ ജയിച്ചാലും. അങ്ങു് പ്രളയപയോധിയുടെ ജയത്തിൽ വിഹിതവഹിത്ര ചരിത്രമാകുംവണ്ണം അഖേദം വേദത്തെ ധരിച്ചവനായി—അതായതു് പോതചേഷ്ടിതം അംഗീകരിച്ചു് അനായാസം വേദത്തെ ഉദ്ധരിച്ചു.
തർജ്ജമ—ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേ-
യ്ക്കാനയിക്കുമാ വേദങ്ങൾ
ഉൽക്കടപ്രളയാബ്ധിയിങ്കൽനി-
ന്നുദ്ധരിച്ചു വഹിപ്പു നീ
ഇവിടെ വിഹിതവഹിത്രചരിത്രമെന്നും അഖേദം എന്നും ഉള്ള വിശേഷണങ്ങളെ വിട്ടുകളഞ്ഞിട്ടു് ‘ജ്ഞാനമാർഗ്ഗമായ് മുക്തിയിങ്കലേയ്ക്കാനയിക്കും’ എന്നു് വേദങ്ങൾക്കു് ഒരു വിശേഷണം കൂട്ടിയിരിക്കുന്നു. ഈ ‘പൊടിക്കൈ’ അനുചിതമായിരിക്കുന്നു എന്നു പറയാതെ തരമില്ല. മുക്തിയ്ക്കു് ജ്ഞാനമാർഗ്ഗം, കർമ്മമാർഗ്ഗം, ഭക്തിമാർഗ്ഗം എന്നിങ്ങനെ ത്രിവിധമാർഗ്ഗങ്ങളുണ്ടു്. ഈ മൂന്നു മാർഗ്ഗക്കാർക്കും പ്രമാണം വേദംതന്നെ. എന്നാൽ ഭക്തിമാർഗ്ഗാവലംബിയായ ജയദേവരുടെ കൃതിയിൽ ആ വിശേഷണം എങ്ങനെ സംഗതമാവും?
മൂലം—ക്ഷിതിരതിവിപുലതരേ തവ തിഷ്ഠതി പൃഷ്ഠേ
ധരണിധരണകിണചക്രഗരിഷ്ഠേ
കേശവധൃതകച്ഛപരൂപജയജഗദീശഹരേ
ഇവിടെ ‘തിഷ്ഠതി’ എന്നു വർത്തമാനകാലം നിർദ്ദേശിച്ചിരിക്കുന്നതു് കച്ഛപാവതാര പ്രയോജനം സർവലോക പ്രസിദ്ധമാണെന്നു കാണിപ്പാൻ വേണ്ടി മാത്രമാണു്. അതിനാൽ,
തർജ്ജമ–നിത്യഭൂധാരണത്തിനാൽത്തഴ-
ച്ചൊത്തുചുറ്റുംഗരിഷ്ഠമായ്
വിസ്തൃതമാം നിൻ പൃഷ്ഠവേദിയിൽ
വർത്തിപ്പൂ വിശ്വമണ്ഡലം
ജയധൃതകമഠകരൂപ ഹരേ
ജയ കേശവ ജഗദീശ! ഹരേ.
എന്ന തർജ്ജമയിലെ ‘നിത്യ’ ശബ്ദം പ്രാസത്തിനു വേണ്ടി ഉപയോഗിച്ചതാണെന്നു വരുന്നു.
മൂലം—വസതി ദശനശിഖരേ ധരണീ തവ ലഗ്നാ
ശശിനികളങ്കകലേവതിമഗ്നാ
കേശവധൃത ശൂകരരൂപ ജയ ജഗദീശ ഹരേ.
തർജ്ജമ—ഉഗ്രമായ നിൻദംഷ്ട്രയിൽച്ചേർന്നു
പറ്റിവിട്ടിടാതങ്ങനെ
ഉല്ലസിപ്പിതിക്ഷോണി, ചന്ദ്രനി-
ലുള്ളൊരാപ്പങ്കരേഖപോൽ
ജയ ധൃത സൂകരരൂപഹരേ
ജയ കേശവ ജഗദീശ ഹരേ.
ഈ തർജ്ജമ അന്യൂനമാണെന്നു പറയാം.
മൂലം—തവ കരകമലവരേനഖമത്ഭുതശൃംഗം
ദലിതഹിരണ്യകശിപുതനുഭൃംഗം
കേശവ ധൃത നരഹരിരൂപ ജയ ജഗദീശ ഹരേ.
തർജ്ജമ—ആ ഹിരണ്യകശിപുതൻ ലൂനദേഹമാം മത്തഭൃംഗകം
തങ്ങിനില്ക്കും നഖങ്ങൾ മേളിക്കുമങ്ങുതൻപാണിപങ്കജം
അപ്രതിമമതുല്ലസിക്കുന്നിതത്ഭുതോഗ്രമായന്വഹം
ജയധൃതനരഹരിരൂപഹരേ ജയ കേശവ ജഗദീശ ഹരേ.
ഈ തർജ്ജമ വായിച്ചാൽ ഹിരണ്യകശിപുവിന്റെ ശരീരം ഇപ്പോഴും നരസിംഹത്തിന്റെ പാണിയിൽ തങ്ങിയിരിക്കുന്നതായി തോന്നുന്നില്ലേ? ആ അർത്ഥം മൂലത്തിനില്ല. നിന്റെ കരകമലത്തിൽ ദലിതഹിരണ്യകശിപു തനുഭൃംഗമായ—അതായതു് ഹിരണ്യകശിപുവിന്റെ ശരീരമാകുന്ന ഭൃംഗത്തെ വിദലനം ചെയ്തതും അത്ഭുതശക്തിയോടുകൂടിയ മുനയുള്ളതുമായ നഖം ശോഭിക്കുന്നു എന്നാണർത്ഥം.
ഇതുപോലെ ഏഴാമത്തെ ചരണത്തിലും തർജ്ജമ വികലമായി കാണുന്നു.
രണ്ടാമത്തെ ഗാനം തർജ്ജമയേയല്ല. മൂലത്തെ വൃഥാ സ്ഥൂലമാക്കീട്ടേയുള്ളു.
മൂലം—ശ്രിതകമല കുചമണ്ഡല ധൃതകുണ്ഡല-ഏ
കലിത ലലിത വനമാല ജയജയ ദേവഹരേ.
തർജ്ജമ—ശ്രിതകമലാ കുചോർജ്ജ്വലമണ്ഡല
ധൃതമകരമനോഹരകുണ്ഡല
കലിതകല്പകമാലികോരസ്ഥല
ജയ ഹരേ ജയദേവ സുനിർമ്മല.
വനമാല കല്പകമാലയല്ലെന്നാണു് തോന്നുന്നതു്. അതു പോകട്ടെ.
മൂലം—ദിനമണിമണ്ഡലമജ്ജനഭവഖണ്ഡന–ഏ-
മുനിജനമാനസഹംസ ജയ ജയ ദേവ ഹരേ.
തർജ്ജമ—ജയ ദിനമണിമണ്ഡലമണ്ഡന
ജയ നിയത ഭവഭയഖണ്ഡന
മുനിമാർമാനസഹംസജനാർദ്ദന
ജയ ഹരേ ജയ ഹേ മധുസൂദന.
ഇതുപോലെ തന്നെ മറ്റു ചരണങ്ങളും തർജ്ജമയാണെന്നു പറയാൻ നിവൃത്തിയില്ല.
പത്മാപയോധരതടീ പരിലംഭലഗ്ന
കാശ്മീരമുദ്രിതമുരോ മധുസൂദനസ്യ
വ്യക്താനുരാഗമിവ ഖേലദനംഗഖേദ
സ്വേദാംബുപുരമനുപൂരയതു പ്രിയംവഃ.
എന്ന ശ്ലോകത്തിന്റെ തർജ്ജമ നോക്കുക.
അന്തസ്ഥോജ്ജ്വലരാഗദീപ്തി വെളിവായ്‍ക്കാണുംവിധം പത്മജൻ
പന്തൊക്കുന്ന പയോധരങ്ങൾ പകരും കാശ്മീരമാർന്നങ്ങനെ
ചെന്താർബാണശരാർത്തിമൂലമുതിരും സ്വേദങ്ങളാൽ സൗഭഗം
ചിന്തീടും മധുവൈരിതൻമഹിതമാം മാർത്തട്ടു നൽകും ശുഭം.
മൂലശ്ലോകാർത്ഥം ഇങ്ങനെയാണു—ലക്ഷ്മീദേവിയുടെ സ്തനപ്രസൂനത്തിന്റെ പരിരംഭണാവസരത്തിൽ, പ്രതീയമാനമായ അനുരാഗമാണോ എന്നു തോന്നുമാറു്, പതിഞ്ഞ കാഷ്മീരമുദ്രയോടുകൂടിയതും, സുരതശ്രമജാതമായ വിയർപ്പുതുള്ളികളോടുകൂടിയതുമായ മധുസൂദനവക്ഷസ്തടം നിങ്ങൾക്കു് അഭീഷ്ടം നൽകട്ടെ. മധുസൂദനന്റെ ഹൃദയം തന്റേതാണു്, അന്യയുടേതല്ല എന്നു സ്ഥാപിക്കാനായി ലക്ഷ്മി തന്റെ സ്തനതടത്തിൽ ലിപ്തമായിരുന്ന കാഷ്മീരപങ്കമാകുന്ന വ്യക്തരാഗമുദ്രയെ അദ്ദേഹത്തിന്റെ മാറിടത്തിൽ പതിച്ചതായിരിക്കുമോ എന്നുള്ള ഉൽപ്രേക്ഷയുടെ സ്വാരസ്യം തർജ്ജമയിൽ നിന്നു് എത്ര ക്ലേശിച്ചാലും സിദ്ധിക്കയില്ല. അതുപോലെ തന്നെ ചെന്താർബാണശരാർത്തിമൂലമുതിരും സ്വേദം എന്നു പറഞ്ഞാൽ അനംഗക്രീഡയിലുള്ള ശ്രമത്തിൽനിന്നുണ്ടായ വിയർപ്പു് എന്ന അർത്ഥവും കിട്ടുകയില്ല. ‘ഖേലൽ’ എന്ന പദം വിട്ടുകളഞ്ഞതുകൊണ്ടാണു് ഇവിടെ അബദ്ധം പറ്റിയതു്.
ലളിതലവംഗലതാപരിശീലനകോമളമലയസമീരേ
മധുകരനികരകരംബിതകോകിലകൂജിതകുഞ്ജകുടീരേ
വിഹരതി ഹരിരിഹ സരസവസന്തേ
നൃത്യതിയുവതിജനേനസമംസഖിവിരഹിജനസ്യ ദുരന്തേ
എന്നു തുടങ്ങുന്ന എട്ടു ചരണങ്ങളോടുകൂടിയ ഗാനത്തെ ചങ്ങമ്പുഴ തന്റെ സ്വതന്ത്രരീതിയിൽ 56 ഈരടികളിലായി പരത്തി; വാരിയരാകട്ടെ, അതേ വൃത്തത്തിലും അതേ താളത്തിലും അതിനെ ഒതുക്കി നിർത്തി. അതുകൊണ്ടു് ശബ്ദസുഖത്തിനും അർത്ഥത്തിനും ഏറെക്കുറെ കോട്ടം സംഭവിച്ചുപോയി. വാരിയർ ആദ്യത്തെ ചരണമിങ്ങനെ തർജ്ജമ ചെയ്തിരിക്കുന്നു.
ചന്ദനപർവതമന്ദമരുത്തും ചഞ്ചലവണ്ടുകളുടെ ഝംകൃതിയും
സുന്ദരികുയിലുകളുടെസൂക്തികളും സുഖമേകുമിഹ വസന്തേ
ശൃണു സഖി കൃഷ്ണൻ ക്രീഡിക്കുന്നൂ സതൃഷ്ണരാകും
സഖിമാരൊടു സാകം കൃപയുള്ളിൽ വളർന്നു്.
തർജ്ജമ എന്ന നിലയിൽ ഈ മാതിരി ന്യൂനതകൾ സുലഭമാണെങ്കിലും, വായിച്ചു രസിക്കാൻ കൊള്ളാവുന്ന ഒരു കൃതി തന്നെയാണിതും. അതിമനോജ്ഞമായ ഘട്ടങ്ങൾ ഇതിൽ പലതുമുണ്ടു്. നല്ല വ്യാഖ്യാനങ്ങളുടെ സഹായത്തോടുകൂടിയും കുറേക്കൂടി ദത്താവധാനനായും തർജ്ജമ ചെയ്തിരുന്നെങ്കിൽ, ആ ന്യൂനതകളെ നിശ്ശേഷം പരിഹരിക്കാമായിരുന്നു. അത്ര തിടുക്കത്തിനു കാര്യമൊന്നുമില്ലായിരുന്നു. ഏതായിരുന്നാലും അഷ്ടപദിക്കു് ഇങ്ങനെ രണ്ടും, തിരുവാതിരപ്പാട്ടുകളുടെ രൂപത്തിൽ ഒന്നും—ആകെക്കൂടി മൂന്നു തർജ്ജമകൾ ഭാഷയ്ക്കു ലഭിച്ചിട്ടുണ്ടു്. തർജ്ജമ എന്നതുതന്നെ സുദുഷ്കരമാണു്. പിന്നെ ജയദേവകൃതിപോലെ ശബ്ദാർത്ഥസുഭഗമായ ഒരു കാവ്യത്തിന്റെ കാര്യം പറവാനുമില്ല. അതിനാൽ അനുവാദകനു വന്നുകൂടിയ തെറ്റുകൾ ക്ഷന്തവ്യങ്ങൾ തന്നെയാണ്.
ചങ്ങമ്പുഴയുടെ ജീവചരിത്രസംക്ഷേപംകൂടി ചേർത്തിട്ടു് ഈ പ്രകരണത്തെ അവസാനിപ്പിച്ചുകൊള്ളട്ടെ.
1089 കന്നി 24-ാംതീയതി ഇടപ്പള്ളി ചങ്ങമ്പുഴവീട്ടിൽ കൊച്ചി തെക്കേടത്തു നാരായണമേനോന്റെയും സി. പാറുക്കുട്ടി അമ്മയുടേയും പുത്രനായി ജനിച്ചു. അദ്ദേഹത്തിനു് പ്രഭാകരപ്പണിക്കർ, അച്ചുതപ്പണിക്കർ എന്നു രണ്ടു സഹോദരന്മാരും ഇന്ദിരാദേവി എന്നൊരു സഹോദരിയും ഉണ്ടു്. ഇടപ്പള്ളിയിൽ വച്ചു തുടങ്ങിയ വിദ്യാഭ്യാസം തിരുവനന്തപുരത്തു് ആർട്ട്സ് കാളേജിൽ വച്ചു പൂർത്തിയായി. ഇതിനിടയ്ക്കു് ആലുവാ, എറണാകുളം എന്നീ സ്ഥലങ്ങളിലും അദ്ദേഹം പഠിക്കുകയുണ്ടായിട്ടുണ്ടു്. 1115-ൽ ഇടപ്പള്ളിയിൽ ഇലവുങ്കൽ ശ്രീമതി എസ്. കെ. ശ്രീദേവിയെ വിവാഹം ചെയ്തു. ആ ശ്രീമതിയും ചില കവിതകൾ രചിച്ചിട്ടുണ്ടു്. നവഭാവന എന്ന കൃതിയിൽനിന്നു് ചില ഭാഗങ്ങൾ ഉദ്ധരിക്കാം.
ഭാവനാതീതസത്യപ്രകാശമേ
നീ വരികെന്റെ മൺകുടിൽവാതലിൽ
സുസ്മിതങ്ങളല്ലശ്രുവാണെങ്കിലെ-
ന്തസ്മദർച്ചനമത്യന്തപാവനം
സദ്രസമതു കൈക്കൊൾക വന്നു നീ
സത്യസാമ്രാജ്യനിത്യചൈതന്യമേ
അന്ധകാരമകന്നകന്നുജ്ജ്വല
ബന്ധുരാഭയിൽ മുങ്ങി മുങ്ങി സ്വയം
ലാലസിക്കണം വ്യാമോഹലൂതകൾ
നൂലുപാകുമീ മൃണ്മയമന്ദിരം
കാലദേശാദിസീമകൈവിട്ടുനിൻ
കാലടിപ്പാട്ടിൽ വീണലിഞ്ഞാവു ഞാൻ
എന്നിലേ ഞാനകന്നു നീയാകുമാ-
റെന്നെനീവന്നുണർത്തു വെളിച്ചമേ!
ചങ്ങമ്പുഴയുടെ വിദ്യാഭ്യാസജീവിതം ക്ലേശകരമായിരുന്നു എന്നാണറിവു്. ആ ക്ലേശങ്ങൾ അക്കാലത്തെ കൃതികളിൽ നല്ല പോലെ നിഴലിച്ചിട്ടുണ്ടു്. വടശ്ശേരി പത്മനാഭൻ തമ്പി അവർകൾ തുടങ്ങിയ സമ്പന്നന്മാരുടെ സഹായം തനിക്കു ലഭിച്ചിരുന്നതായി കവിതന്നെ രേഖപ്പെടുത്തീട്ടുണ്ടു്. കമ്മ്യൂണിസ്റ്റ്കാർ ഉല്പാദിപ്പിക്കാൻ നിശ്ചയിച്ചിട്ടുള്ള രക്തപ്രളയത്തിൽ ധനികന്മാരെല്ലാം ഒഴുകിപ്പോവുമ്പോൾ, നേതാക്കന്മാരുടെ വസ്തുവകകൾ ഒഴിച്ചു് ശേഷമുള്ളവ വീതിച്ചുകിട്ടുന്ന പതിമ്മൂന്നര സെന്റിലെ ഛായാവൃക്ഷച്ചുവട്ടിൽ ഇരുന്നു് സുഖസ്വപ്നം കാണുന്ന അവസരത്തിൽ ആരെങ്കിലും, ഒരുകാലത്തു് സാധുക്കളെ സഹായിച്ചിട്ടുള്ള ഇത്തരം സമ്പന്നന്മാരുടെ കഥയെങ്കിലും സ്മരിക്കുമോ? ഇല്ല–ഇല്ല–അവിടെ എല്ലാം ഒരു യന്ത്രത്തിൽ വാർത്തെടുത്ത വസ്തുക്കളെപ്പോലെ തുല്യമായിരിക്കും. നേതാക്കന്മാർക്കു മാത്രമേ വ്യത്യസ്തനില ഉണ്ടായിരിക്കയുള്ളു–അതു വേറെ കാര്യം. അല്ലെങ്കിൽ പിന്നെ അവർ എന്തിനു് ഇത്ര വളരെ ബുദ്ധിമുട്ടി? ഈ റേഷൻകാലത്തുപോലും സുഖമായി ജീവിച്ചുകൊണ്ടു് അവർ എത്ര തൊഴിലാളികളെ ബലിദാനം ചെയ്തു? എത്ര തീവണ്ടികളെ മറിച്ചു. ഇതു നിസ്സാരത്യാഗമാണോ? എത്ര ഗൃഹങ്ങൾക്കു കൊള്ളിവയ്പിച്ചു. കമ്മ്യൂണിസ്റ്റ് മനോഭാവമുള്ളവർക്കും ചിലപ്പോഴൊക്കെ മനുഷ്യത്വം കണ്ടുകൂടെന്നില്ലല്ലോ. ചങ്ങമ്പുഴ ചിലപ്പോഴൊക്കെ പി. കെ. നാരായണപിള്ളയെപ്പോലള്ള ‘പാണ്ഡിത്യച്ചുമടുതാങ്ങി’കളേയും, ചിലപ്പോഴൊക്കെ വി. പി. തമ്പി അവർകളെപ്പോലുള്ള ധനാഢ്യന്മാരേയും, മറ്റു ചില അവസരങ്ങളിൽ, കമ്മ്യൂണിസ്റ്റുകളുടെ അസ്ഥികൾ എണ്ണി നോക്കുന്നതിൽ കുതുകിയായ ‘നല്ലമുട്ടം’ കൂട്ടരേയും വാഴ്ത്തിയിട്ടുള്ളതിനാലായിരിക്കണം അദ്ദേഹത്തെ ചിലർ ‘വീരപുരോഗമനസാഹിത്യകാര’ന്മാരുടെ കൂട്ടത്തിൽ ഉൾപ്പെടുത്താതെ വിട്ടുകളഞ്ഞതു്.
ചങ്ങമ്പുഴയുടെ ദാമ്പത്യജീവിതത്തിന്മേൽ സ്വല്പകാലത്തേക്കു് ഒരു കരിനിഴൽ വ്യാപിക്കയുണ്ടായെന്നു് സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ അവതാരികയിൽ ഏ. ബാലകൃഷ്ണപിള്ള അവർകൾ പ്രസ്താവിച്ചിരിക്കുന്നു. ഒരു കഥയിൽ പറഞ്ഞിട്ടുള്ളതുപോലെ,
മഴമുകിലിൻകരിനിഴലാമലർവനിക മൂടി
മനമുരുകിപ്പരവശയായ് സുമലതിക വാടി
ആർദ്രമാമാപ്പാരിജാതമാർത്തമായിത്തീർന്നു
പേർത്തുമന്നാപ്പെൺകുയിലിൻമാനസം തകർന്നു
ഏതു മാതിരി പെൺകുയിലായിരുന്നെന്നോ അതു്? ആ പെൺകുയിൽതന്നെ പറയട്ടെ.
ഭാവനയിങ്കൽ ഭവൽ കലാകൗതുകം
ഭാവചിത്രങ്ങൾ രചിച്ചു രമിക്കവേ
മായാതവയ്ക്കു നിറപ്പകിട്ടേകിയ
ചായങ്ങൾ ചാലിച്ചതെൻകൈകളല്ലയോ?
ആകില്ലെനിക്കതെന്നാശങ്കമൂലമ-
ന്നാകമ്പിതങ്ങളായെൻവിരൽതുമ്പുകൾ
ധ്യാനഭംഗാസ്പദഭീതിയാൽ മൽപദ
സ്വാനം നിയതം നിയന്ത്രിച്ചുനിന്നു ഞാൻ
എങ്ങാനുമങ്ങൊന്നനങ്ങിയാലപ്പൊഴേ-
യ്ക്കെങ്ങോ മറയും തടിൽകൊടിപോലെ ഞാൻ
ആ പെൺകുയിൽ ഇങ്ങനെ സ്വയം അഭിമാനിക്കുന്നു.
നിത്യനിർഗ്ഗന്ധമാമിക്കാട്ടുപൂവിനെ
നിസ്തുലതാരമായ് കാണുന്നു ഹാ! ഭവാൻ
പ്രേമംവഴിയുന്ന കൺകളാലങ്ങെന്നെ-
യോമനിച്ചീടുന്നതാണതിൻകാരണം
എന്നും കൃതാർത്ഥ ഞാൻ താവകസങ്കല്പ-
മെന്നെപ്പുണരുമിപ്പുണ്യഹർഷാബ്ധിയിൽ
വിയോഗാവസരത്തിൽ ആ പെൺകുയിൽ വിചാരിക്കുന്നു:
കൃത്യശതങ്ങളാൽ ജീവിതസിദ്ധികൾ
ക്കസ്ഥിവാരംകെട്ടി ദൂരെനിൽപൂഭവാൻ
ഞാനോ കുടുംബിനി ദൂരെ ഗൃഹാന്തര-
സ്ഥാനത്തൊഴിഞ്ഞിരുന്നേല്ക്കുന്നു വിശ്രമം
കർമ്മാതപത്തിലാനെറ്റിയിൽ പറ്റുന്ന
ഘർമ്മാംബുവോർത്തോർത്തു നീറുന്നു മന്മനം
ഇതു ‘മനംനോക്കി’ പ്രസ്ഥാനത്തിൽപ്പെട്ട കവിതയായിപ്പോയതിനാൽ അബദ്ധം! സർവ്വാബദ്ധം! നിന്ദ്യം. അതിനിന്ദ്യം. എന്നാൽ പെൺകുയിൽ ഈ നിലയിൽ ഇരുന്നു വ്യസനിക്കവേ,
ശാന്തിവായ്ക്കും പൂവനത്തിലൊന്നിൽവന്നൊരോമൽ
കാന്തിയേന്തും ചെമ്പനിനീർചെമ്പകം കിളർന്നു
ചില്ലുകളിൽ പല്ലവങ്ങളുല്ലസിച്ചതാർക്കും
തെല്ലുനാളിനുള്ളിലതു ചെല്ലമായിത്തീർന്നു.
സന്തതം പരിസരത്തിൽ പൂന്തെന്നൽവിരിച്ച-
ന്നന്തികത്തൊരാർദ്രമാകും പാരിജാതംനിന്നു
ഒരുശിശിരനിശയിലേതോ പവനഗതിമൂലം
പരിചിയലും ലതികചാഞ്ഞാത്തരുവരനിൽ ചേർന്നു
പാവനമാം വിൺവെളിച്ചം നിത്യവുംനുകർന്നു
പാരിജാതഛായയിലാച്ചെമ്പകംവളർന്നു
കാറ്റടിയുംപേമഴയും തീവെയിലുംമെയ്യി-
ലേറ്റിടാതാദ്ദിവ്യവൃക്ഷം വല്ലരിയെക്കാത്തു.ഒരു കഥ
ആ ചെമ്പകത്തിൽ ആൺകുയിൽ പറന്നെത്തി:-
ദിവ്യാത്മബന്ധംലോകംമറ്റൊന്നായ് വ്യാഖ്യാനിക്കാം
ദൈവത്തിൻമുന്നിൽപക്ഷേതെറ്റുകയില്ലല്ലോനാം
അതിനാലധീരമല്ലെൻമനമൊട്ടും ലോക-
ഗതികണ്ടിട്ടിടയ്ക്കിടയ്ക്കല്ലലിലടിഞ്ഞാലും
ഭൂവിൽഞാൻനിന്നെക്കണ്ടുമുട്ടീടാതിരുന്നെങ്കിൽ
ജീവിതസൗന്ദര്യംഞാനറിയാതിരുന്നേനെ
നിസ്സ്വാർത്ഥസ്നേഹാമൃതമാധുര്യംനീയാണാദ്യം
നിസ്സ്വനമെന്നെസ്വദിപ്പിച്ചതീപ്രപഞ്ചത്തിൽ,ഓണപ്പൂക്കൾ
എന്നു് ആൺകുയിൽ ആ പരകീയ ഗൃഹലക്ഷ്മിയോടു് പെൺകുയിൽ കേൾക്കെത്തന്നെ പറയുന്നു.
“എൻജീവിതത്തോപ്പിലെങ്ങുനിന്നെത്തിനീ വാസന്തമഞ്ജീരമേ?”
എന്നു് കുറേക്കാലം മുമ്പേ തന്റെ പെൺകുയിലിനോടു ചോദിച്ച കഥ ഇപ്പോൾ മറന്നു. ഇതാണു് ദിവ്യപ്രേമത്തിന്റെ സ്വഭാവം. അതു് അങ്ങനെ പറന്നു പറന്നു് നടക്കും. അതിനു് പ്രതിബന്ധമായി നനഞ്ഞു നാറിയ ആചാരവുമായി നടക്കുന്ന ലോകം നിലകൊണ്ടാൽ എന്തു കഷ്ടമാണു്! വെറുതേ ആണോ കവികൾ വിപ്ലവകാഹളം മുഴക്കുന്നത്?
ദൈവഗത്യാ ആൺകുയിൽ വീണ്ടും തന്റെ പെൺകുയിലിന്റെ സമീപത്തുതന്നെ എത്തി. കവി പറഞ്ഞിട്ടുള്ളതു് എത്ര പരമാർത്ഥം!
ഒന്നല്ലപത്തല്ലൊരായിരം രാവണ-
നന്നുമുണ്ടിന്നുമുണ്ടിജ്ജഗത്തിൽ
ലാലസിച്ചീടുന്നിതായിരംവേശ്യകൾ
ശീലാവതീകഥ പാടിപ്പാടി
ജീവൻമദിപ്പുസുഖമദിരാപ്തിയിൽ
നാവിലോ ഗീത തപസ്സുചെയ്‍വൂ.മനുഷ്യൻ
പ്രസ്തുത “പ്രണയകഥയുടെ ദുരന്തം കണ്ടു്” ഏ. ബാലകൃഷ്ണപിള്ള അവർകൾ ഖേദിക്കുന്നു. ബാൾസാക്കിന്റെ Droll Stories വായിച്ചാൽ, അക്കാലത്തു് ഫ്രാൻസിലെ സ്ഥിതി ഏതാണ്ടിതുപോലെ ആയിരുന്നു എന്നു തോന്നും. എന്നാൽ കമ്മ്യൂണിസ്റ്റു് റഷ്യയിൽ അങ്ങനെ അല്ലെന്നുള്ള കാര്യം തീർച്ചയാണു്. ബോൾഷെവിസം നടപ്പിൽ വന്ന ഘട്ടത്തിൽ ദാമ്പത്യജീവിതത്തിനു് സ്ഥൈര്യമില്ലായിരുന്നു എന്നു് അക്കാലത്തുത്ഭവിച്ച സോവിയറ്റുനാടകങ്ങളിൽ നിന്നു വ്യക്തമാണു്. കാലത്തു വിവാഹം; വൈകുന്നേരം വിവാഹമോചനം. ഇതായിരുന്നു അവിടുത്തെ മട്ടു്. എന്നാലും പരകീയാഗമനം നിയമവിരുദ്ധവും ശിക്ഷാർഹവുമായിട്ടാണു് ഗണിക്കപ്പെട്ടിരുന്നതു്. ഇന്നാകട്ടേ റഷ്യയിലെ ഏറ്റവും സമ്പന്നന്മാരിൽ ഒരുവനും മഹാ പ്രതാപശാലിയുമായ സർവ സൈന്യാധിപതിക്കുപോലും വിവാഹമോചനത്തിനു സാധിക്കാതെ വന്നിരിക്കുന്നു. അതാണു് കാലം റഷ്യയിൽ വരുത്തിയിരിക്കുന്ന മാറ്റം. “പ്രണയത്തെക്കാൾ അധികം ആപല്ക്കരമായി ഭവിക്കുന്നതു് അതു് ഇട്ടുംവച്ചു പോകുന്ന നഷ്ടാവശിഷ്ടങ്ങളാണു്” എന്നു് റോമായ് റോളായ് പറഞ്ഞിട്ടുണ്ടത്രേ. പക്ഷേ പ്രണയം എന്നതു് എന്താണു്? ഭ്രമരത്വമാണോ?
ഈ പ്രണയകഥയ്ക്കുശേഷം കവിയിൽ അങ്കുരിച്ച ‘വേദാന്തചിന്തയിലേക്കു പോകുവാനുള്ള ഭാവം’ ക്ഷണികമായിരിക്കയേയുള്ളു എന്നാണു് ഏ. ബാലകൃഷ്ണപിള്ള അവർകളുടെ പ്രതീക്ഷ; എന്നാൽ അതു് ഉത്തരോത്തരം വളർന്നു് അദ്ദേഹം വിശ്വമഹാകവികളുടെ മുന്നണിയിൽ എത്തട്ടേ എന്നു് അസ്മാദൃശന്മാർ ഈശ്വരനോടു് പ്രാർത്ഥിക്കും. ജീവിതത്തിൽ തെറ്റുപറ്റുക എന്നുള്ളതു് മനുഷ്യസാധാരണമാണു്. അതിനെ തുറന്നു പറയുന്നതും അതിനെപ്പറ്റി പശ്ചാത്തപിക്കുന്നതും വീരോചിതവുമാകുന്നു. ഈ രണ്ടു സംഗതികളിലും കവി അഭിനന്ദനീയനായിരിക്കുന്നു.
എങ്ങനെ ഇരുന്നാലും കവിയുടെ ദാമ്പത്യ ജീവിതത്തിന്മേൽ വീശിയ ആ കരിനിഴൽ നീങ്ങി. ആ വിശിഷ്ട ദമ്പതികൾക്കു് ശ്രീകുമാരൻ, അജിതകുമാരി എന്നു രണ്ടു സന്താനങ്ങൾ ഇപ്പോൾ ഉണ്ടു്.
ചങ്ങമ്പുഴ എം. ഏ. ബിരുദം ധരിച്ചശേഷം രണ്ടു വർഷത്തോളം പൂനാ, കൊച്ചി എന്നീ സ്ഥലങ്ങളിൽ ‘മിലിട്ടറി അക്കൗണ്ടു്സ്’ വകുപ്പിൽ ഉദ്യോഗം വഹിക്കയുണ്ടായി. അനന്തരം കുറേക്കാലം മദ്രാസിൽ നിയമപഠനാർത്ഥം താമസിച്ചു. അതു് ഉപേക്ഷിച്ചിട്ടു് ഇപ്പോൾ സ്വഗൃഹത്തിൽ പാർക്കുന്നുവത്രേ. കേരളീയജനതയുടെ വാത്സല്യഭാജനമായ ഈ കവികോകിലം സ്വകീയമായ ആദർശമണ്ഡലത്തിൽതന്നെ പാറിപ്പറന്നു് തന്റെ കളകൂജനങ്ങൾകൊണ്ടു്, നിരവധി വിശ്രാന്തചേതസ്സുകൾക്കു ചിരകാലം നിർവൃതി അരുളട്ടെ.
അദ്ദേഹത്തിന്റെ പ്രധാന കൃതികൾ ബാഷ്പാഞ്ജലി, ആരാധകൻ, ഹേമന്തചന്ദ്രിക, രമണൻ, കാല്യകാന്തി, ഉദ്യാനലക്ഷ്മി, സുധാംഗദ, കലാകേളി, അമൃതവീചി, മാനസേശ്വരി, മയൂഖമാല, സങ്കല്പകാന്തി, തിലോത്തമ, വത്സല, മോഹിനി, ശ്രീതിലകം, ചൂഡാമണി, ഓണപ്പൂക്കൾ, ദേവത, സ്പന്ദിക്കുന്ന അസ്ഥിമാടം, യവനിക, അനശ്വരഗാനം (നാടകം), ദിവ്യഗീതം, ദേവഗീത, കളിത്തോഴി (നോവൽ) ഇവയാകുന്നു.
21.58 വെണ്ണിക്കുളം ഗോപാലക്കുറുപ്പു്
തിരുവല്ലാ എം. ജി. എം. സ്ക്കൂളിൽ മുൻഷിയായിരിക്കുന്നു. സരസങ്ങളായ അനേകം ഗീതികാവ്യങ്ങൾ ഭാഷയ്ക്കു നല്കീട്ടുണ്ടു്. തുളസീദാസരാമായണം എന്ന വിശ്വോത്തരകാവ്യത്തെ ദ്രാവിഡവൃത്തത്തിൽ തർജ്ജമചെയ്തുവന്നിരുന്നു. പൂർത്തിയായതായി അറിവില്ല. ഇംഗ്ലീഷിലെ ‘Sonnet’ ന്റെ സമ്പ്രദായത്തിൽ ഒരു ദ്രാവിഡവൃത്തം അദ്ദേഹം നടപ്പിലാക്കിയെങ്കിലും കാലചക്രത്തിരിപ്പിൽ അതിനു് അവകാശി വേറൊരാളായിത്തീർന്നുപോയി. കോമളകാന്തപദാവലി, പ്രയോഗസൗഷ്ഠവം, പ്രസന്നമായ രീതിവിശേഷം, ചിന്താമാധുരി മുതലായ വിശിഷ്ടഗുണങ്ങളാൽ പ്രസ്തുത കവി മിക്ക ഇദാനീന്തനകവികളിൽ നിന്നും വേർതിരിഞ്ഞു നില്ക്കുന്നു. ചില മാതൃകകളെ ഉദ്ധരിക്കുന്നു.
ജലദലസദംബരേ നീലരത്നാകരേ
ജയ ജയ വസുന്ധരേ, സർവചേതോഹരേ!
ഭൃഗുതനയബാലികേ, ഭൂലോകമാലികേ
ഭഗവതി തൊഴാംതൊഴാമംബികേ നിൻപദം
പ്രകൃതിരമണീയതേ! ഞങ്ങൾതന്നംബയാം
സുകൃതിനിയെയെത്രയ്ക്കനുഗ്രഹിച്ചീലനീ
മഴമുകിലലിച്ചലിച്ചിങ്ങുപെയ്യിയ്ക്കവേ
പഴയപടി പിന്നെയും കാർമേഘമൊക്കവേ
മലയുമലയാഴിയും മത്സരിക്കുന്നു നി-
ന്മധുരതനുകാന്തിക്കു മാറ്റു കൂട്ടീടുവാൻ.കേരളഗാനം
കവികാഹളത്തിൽ സേനാനി കവികളെ സ്വപ്നലോകാടനത്തിൽനിന്നു് ഉണർത്തിയിട്ടു്,
പശ്ചിമാശയിൽ കത്തിയ പാവകൻ
ദുശ്ചരിതൻ പടർന്നു പലേടവും
അല്പനേരം കഴിഞ്ഞു പൗരസ്ത്യമാ-
മഗ്നിശൈലവും പൊട്ടിത്തെറിക്കയായ്
രണ്ടുമൊപ്പമടുക്കുന്നു നാമിനി-
ക്കണ്ടുപേടിച്ചു മിണ്ടാതിരിക്കയോ?
എന്നു് ചോദിക്കുന്നു. അതിനു് കവിയുടെ മറുപടി ഇങ്ങനെയാണു്.
മിത്രരത്നമേ! കേട്ടേൻ ഭവാനിലു-
മെത്രയോമുമ്പു ഞാനീരണാരവം
ഞാനുറങ്ങുന്നതെന്തിനെന്നോ? സഖേ!
മാനവന്മാരെയെല്ലാമുണർത്തുവാൻ
ഞാനുണരുന്നതെന്തിനെന്നോതിടാം
മാനവന്മാരെയെല്ലാമുറക്കുവാൻ
കൂമ്പിനില്ക്കുന്ന പൂവല്ല, പൂക്കളിൽ-
ത്തേമ്പകർത്തുന്ന ചൈത്രർത്തുവാണു ഞാൻ
തീപ്പൊരിയല്ല, തീപ്പൊരിച്ചാർത്തിനെ-
ച്ചീർത്ത തീയാക്കി മാറ്റുന്ന കാറ്റു ഞാൻ
ഊർമ്മിയല്ല ഞാനൂർമ്മിലക്ഷങ്ങളിൽ
പോർമ്മദമേറ്റിവയ്ക്കും നിലാവു ഞാൻ
യോധവീര്യം പുലർത്തുമെൻനൂതന
ഗാഥയോരോന്നുമെന്നെൻമനോഗതം
എൻകഥാഖണ്ഡമോരോന്നുമാഹവ-
ച്ചെങ്കനലിന്നു തൈലം പകർന്നിടും
ജന്മഭൂമിയെസ്സേവിപ്പൂ, ഞാനെന്റെ
കർമ്മമണ്ഡലംതന്നിൽനിന്നീവിധം.
മോഹനഗാനത്തിൽ ‘പൂവണിമാസവും ശുക്ലപക്ഷേന്ദു’വും ലാവണ്യമേറ്റിയ കാലത്തു് കന്യാമഠത്തിൽ, ഇദംപ്രഥമമായി ഒരു ഗാനം എത്തുന്നു.
‘താരകേ വന്നാലും ചാരുമരാളികേ
താമസമെന്തെൻ ബാലേ’
എന്ന പല്ലവി പിന്നെയും പിന്നെയും വായുവിൽ കല്ലോലമേറ്റി.
നിത്യവും മദ്ധ്യാഹ്നവിശ്രമവേളയിൽ
നിർഗ്ഗളിച്ചീടുമീപ്രേമം
ഗീതികാമാതിന്റെ കാൽച്ചിലമ്പൊച്ചപോൽ
പാതിരാപ്പാടിയുമാകും
കർണ്ണാഭിരാമമാഗ്ഗാനംമുഴങ്ങവേ
കന്യകാമന്ദിരംമൂകം
താൽപര്യമോടതുകേൾപ്പാൻ കുമാരിമാർ
വീർപ്പുമടക്കിനില്പാകും
കോലക്കുഴൽവിളികേട്ടവർക്കൊക്കെയും
കോരിത്തരിച്ചുപോയ്‍മേനി
ചിന്തുമഗ്ഗീതത്തിൻമാദകസൗരഭ-
മന്തരാത്മാവിലുംതിങ്ങി
അങ്ങനെ അവർക്കു് “വേപമാനാക്ഷരോദര സംഗീതനീ വേണുഗോപാലനാരോ?” എന്നു ജിജ്ഞാസ വർദ്ധിച്ചു വർദ്ധിച്ചു്,
കന്യകാവൃന്ദത്തിലാളിപ്പരന്നൊരു
മിന്നലകത്തു പുളഞ്ഞു
വിണ്ണിന്മനോഹരനീലിമകോലുമ-
ക്കണ്ണുകളൊന്നുതെളിഞ്ഞു
രാവുംപകലുംമനന്യസാമാന്യമാം
രാഗം തിളച്ചു പതഞ്ഞു
ആ വരഗായകദർശനവാഞ്ഛയാൽ
ഭാവങ്ങളെല്ലാം പകർന്നു
ചിത്തവും നേത്രവും ചൊല്ക്കീഴിലാകാത്ത
പുത്രരെന്നോണമായ്‍ത്തീർന്നു
ചായലാൾക്കൊക്കെയും ഗായകാരാധ്യയാം
നായികതാനെന്നുതോന്നി
ഇങ്ങനെ,
ആരബ്ധതാരുണ്യമാർക്കു നിശിതമാം
കൂരമ്പു ലക്ഷ്യത്തിൽകൊണ്ടു
സങ്കല്പകാമനെക്കല്യാണധാമനെ-
സ്സംഗീതാരാമനെക്കണ്ടു
അങ്ങെങ്ങോദൂരെനിന്നായിടയ്ക്കെത്തിയോ-
രന്ധനാം യാചകവൃദ്ധൻ
തൻകുഴൽപാട്ടിന്നു മാധുര്യമുണ്ടെന്നു
ശങ്കയേ തോന്നാത്ത ശുദ്ധൻ
കെട്ടുപോകാറായോരാളില്ലാവീട്ടിന്റെ
തട്ടിൻപുറത്തങ്ങുതാനേ
ഊതുന്നു നേരംകടന്നുപോകായ്കയാൽ
ഊഹിച്ചുകൊള്ളുവിൻ ശേഷം
എഴുത്തുകളരിയിൽ കവി കഴിഞ്ഞ കാലത്തെ എഴുത്തുകളരിയിലേക്കു് ഒന്നു് ഒളിഞ്ഞു നോക്കീട്ടു്,
കലകളൊടു ശാസ്ത്രങ്ങൾ കൈകോർത്തുവാണൊരാ-
ക്കളരിയുടെകാലം തിരിച്ചുവന്നീടുമോ?
എന്നു് തന്നെത്താൻ ചോദിക്കുന്നു. കുഞ്ഞുരാമൻനായനാരുടെ എഴുത്താശാനെ അല്ല ഇക്കവി അവിടെ കാണുന്നതു്.
നരകളങ്ങിങ്ങു മിന്നിത്തിളങ്ങിടും
തലമുടിയൊരല്പം ചുളിഞ്ഞനെറ്റിത്തടം
കുളികഴികെയീശ്വരപ്രീതിയുംതെച്ചിയും
തുളസിയുമണിഞ്ഞുള്ള കർണ്ണാഗ്രയുഗ്മകം
കരുണകണികാണാതെ ചെങ്ങിച്ചമഞ്ഞതാ-
മിരുമിഴികളൗന്നത്യമേറുന്നനാസിക
പരികലിതരുദ്രാക്ഷമാല്യമാം കന്ധരം
പരിചിലൊരുനാരായമേന്തുംവലങ്കരം
പലമൊഴികളെന്തിന്നുചൊൽവുഞാനീവിധം
പഴയഗുരുനാഥനാമാശാന്റെരൂപമായ്
കുറുപ്പവർകളെ ഇത്തരം കവിത എഴുതിപ്പോയതിനാലാണു് “നായ്ക്കും നരിക്കും” ഒക്കെ മഹാകവിപട്ടം വാരി എറിഞ്ഞുകൊടുക്കാൻ ഒരു കൂസലും ഇല്ലാത്ത ആളായിരുന്നിട്ടുപോലും ഏ. ബാലകൃഷ്ണപിള്ള അവർകൾ അദ്ദേഹത്തിനു് ആ ബിരുദം നല്കാതിരുന്നതു്. ‘പശുവും പൈതലും’ എന്നൊരു പരാജയകൃതി ‘റീയലിസ്റ്റു’മാർഗ്ഗത്തിൽ അദ്ദേഹം രചിച്ചിട്ടുണ്ടെന്നു് ശ്രീ. ഏ. ബാലകൃഷ്ണപിള്ള അവർകൾ സമ്മതിക്കുന്നുണ്ടു്. അതു ഭാഗ്യമായി അതുകൊണ്ടു് പരാജയപ്രസ്ഥാനക്കാരുടെ ഇടയിൽ ഒരു മൂലയ്ക്കെങ്കിലും പോയിരിക്കുന്നതിനു് അദ്ദേഹത്തിനു് ഒരു അവകാശം ലഭിച്ചല്ലോ.
നാദപീയൂഷം എന്ന ഗാനംകൂടി ഉദ്ധരിക്കാൻ ആഗ്രഹം തോന്നുന്നു.
തെറ്റിപ്പുതുക്കാടു പൂത്തപോലംബരം
മുറ്റുമാരക്തമായ് മിന്നുന്നൊരന്തിയിൽ
പെറ്റമ്മതന്മനം തുള്ളിച്ചു തുള്ളിച്ചു
മുറ്റത്തുകൊച്ചുകാൽവച്ചുലാത്തീടവേ
ഒട്ടുദൂരത്തുനിന്നെത്തുമെന്നെക്ഷണാ-
ലൊറ്റനോട്ടംകൊണ്ടു കണ്ടുപോലെന്മകൻ
പെട്ടെന്നൊരയ്യയ്യയെന്ന നാദാമൃതം
പൊട്ടിപ്പുറപ്പെട്ടിതാഹ്ളാദഭേരിയായ്
ഒട്ടൊന്നു താണു, തൻശീർഷംചരിച്ചു, കൈ-
കൊട്ടിച്ചിരിച്ചാർത്തു പാഞ്ഞിതങ്ങിങ്ങവൻ
എന്താണുചെയ്യേണ്ടതെന്താണുരയ്ക്കേണ്ട-
തെങ്ങാണൊളിക്കേണ്ടതെന്നു വെമ്പുംവിധം
ബാലഹൃത്തിൽ താതദർശനം ചേർത്തിടും
വേലിയേറ്റം കണ്ടു വിസ്മയപ്പെട്ടു ഞാൻ
പാവിതോന്മേഷമക്കണ്ണിൽനിന്നെൻനേർക്കു
ജീവചൈതന്യം തുളുമ്പീ നിരർഗ്ഗളം
അക്കൊച്ചുകള്ളന്റെ പൂവൽക്കളേബരം
ചിക്കെന്നു കൈക്കുള്ളിലാക്കിക്കഴിഞ്ഞു ഞാൻ
ചെമ്പനീർത്താരിതൾച്ചേലൊത്ത ചുണ്ടത്തു-
മമ്പിളിത്തെല്ലൊളി തൂനെറ്റിയിങ്കലും
പമ്പരം മെല്ലെക്കറക്കുംകരത്തിലു-
മമ്പിൽസമർപ്പിച്ചിതായിരം ചുംബനം
ജോലിക്കു വിദ്യാപ്രചാരണത്തിന്നു ഞാൻ
കാലത്തുപോയതിൽപ്പിന്നെ വൈകുംവരെ
കണ്ടതും കേട്ടതുമോർമ്മയാംകുമ്പിളിൽ
കണ്മണി സൂക്ഷിച്ചിരുന്നൂ പിതാവിനായ്
ഒക്കത്തിരുന്നുകൊണ്ടോതിനാൻ കഷ്ടമ-
സ്സ്വർഗ്ഗീയഭാഷ ഞാനെന്നേ മറന്നുപോയ്
തക്കവാക്കില്ലാതെ തപ്പുന്ന വേളയിൽ
വിക്കലും മൂളലുംകൊണ്ടായിപൂരണം
ദുർഗ്രഹസാരമെന്നാലുമസ്സൂക്തി മേ
നിഷ്കന്മഷപ്രേമതീർത്ഥാഭിഷേചനം
ആനന്ദരാഷ്ട്രമൊന്നീവണ്ണമഞ്ജസാ
ഞാനുമെന്നുണ്ണിയുംകൂടി നിർമ്മിക്കവേ
അന്തികേനിന്നൊരെൻകാന്തതൻ പൂങ്കവി-
ളന്തിമേഘത്തിനെക്കാളും തുടുത്തുപോയ്.
ഇതിൽ തീപ്പൊരിയില്ല, കൊടുങ്കാറ്റില്ല—അതിനാൽ ഇതു പുരോഗമനസാഹിത്യത്തിൽ ഉൾപ്പെടുകയില്ലായിരിക്കാം. തെറിയില്ല, വിഷാദാത്മകത്വമില്ല—അതിനാൽ പരാജയപ്രസ്ഥാനത്തിലും പെടുന്നില്ല. ‘വെറും മനംനോക്കി’—ശുദ്ധമേ മനംനോക്കി പക്ഷേ വായിക്കുന്ന ആളുടെ മനസ്സിൽ എന്തോ ചില ചലനമൊക്കെ ഉണ്ടാകുമെന്നാണ് എനിക്കു തോന്നുന്നതു്.
21.59 കെടാമംഗലം പപ്പുക്കുട്ടി
ഇനി വീരപുരോഗമനകവികളുടെ ചില പേരുകൾകൂടി പറഞ്ഞിട്ടു് അധുനാതനകവിതാവിമർശത്തിൽനിന്നു തല്ക്കാലം വിരമിക്കാം. ശുദ്ധപുരോഗമനപ്രസ്ഥാനം സ്ഥാപിച്ച ഏക മഹാകവി കെടാമംഗലം പപ്പുക്കുട്ടിയാണെന്നാണു് ശ്രീമാൻ ഏ. ബാലകൃഷ്ണപിള്ള അവർകൾ ശപഥം ചെയ്യുന്നതു്. മറ്റു ചിലരുടെ പേരുകൾ അദ്ദേഹം പ്രസ്താവിക്കുന്നുണ്ടെങ്കിലും അവരെല്ലാം ഗദ്യകാരന്മാരാണു്; അതിനാൽ പപ്പുക്കുട്ടി അവർകളുടെ കവിതയെപ്പറ്റി മാത്രം പ്രസ്താവിച്ചാൽ മറ്റാർക്കും പരിഭവത്തിനു കാര്യമില്ല. അഥവാ പരിഭവിക്കാനാണു് ഭാവമെങ്കിൽ, അതു ബാലകൃഷ്ണപിള്ള അവർകളോടാണു് വേണ്ടതു്. (കടത്തുവഞ്ചിയുടെ അവതാരികയുടെ 63-ാംവശം 20-ാംവരി നോക്കുക)
ശ്രീമാൻ പപ്പുക്കുട്ടിയെ ആലുവായിൽവച്ചു് ഞാൻ ഒരിക്കൽ കണ്ടു. ഉത്സാഹശീലനായ ഒരു യുവാവു്. ഭാവത്തിലും പെരുമാറ്റത്തിലും സൗജന്യനിധി. എപ്പോഴും കയ്യിൽ ഒരു കുട്ടിബുക്കും പെൻസിലോ പേനയോ ഏതെങ്കിലും ഒന്നും കാണും. ചില കവിതകൾ അദ്ദേഹം എന്നെ വായിച്ചു കേൾപ്പിച്ചു. അവ എനിക്കു് വളരെ രസിക്കുകയുംചെയ്തു. മഹാകവിപ്പട്ടത്തിൽ അദ്ദേഹത്തിനു വലിയ കാംക്ഷയുള്ളതായി എനിക്കു തോന്നിയില്ല. ഇപ്പോൾ മുപ്പത്തിആറു വയസ്സേ അദ്ദേഹത്തിനു ആയിട്ടുള്ളു. പറവൂരിൽ, വാണിജ്യസംബന്ധമായ ഭാഗ്യവിപര്യയത്താൽ നിർദ്ധനാവസ്ഥയെ പ്രാപിച്ചുപോയ ഒരു ഈഴവകുടുംബത്തിൽ ജനിച്ചു. യൗവനാരംഭത്തിലേ ശ്രീ: അയ്യപ്പന്റെ സഹോദരപ്രസ്ഥാനത്തിലെ അംഗമായി. കുറേക്കാലം കൊച്ചിയിലെ ‘കിസാൻ’ പ്രവർത്തനത്തിൽ പങ്കെടുത്തു. 20 വയസ്സു് ആയപ്പോൾ മുതല്ക്കു് ആലപ്പുഴയിൽ നിന്നു പുറപ്പെട്ടുകൊണ്ടിരുന്ന തൊഴിലാളിപ്പത്രത്തിൽ പദ്യലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. 1111-ൽ പതിനൊന്നാമത്തെ അഖില തിരുവിതാംകൂർ തൊഴിലാളി മഹാസമ്മേളനം അദ്ദേഹത്തെ തങ്ങളുടെ തൊഴിലാളിക്കവിയായി അംഗീകരിച്ചു് ഒരു മെഡലും സമ്മാനിച്ചു. സ്റ്റേറ്റുകാൺഗ്രസ് പ്രസ്ഥാനം തുടങ്ങിയ കാലത്തു് അതിൽ സജീവമായ പങ്കു വഹിക്കയാൽ, അദ്ദേഹത്തിനു ജയിൽവാസം അനുഭവിക്കേണ്ടതായും വന്നിട്ടുണ്ടു്. തൊഴിലാളി, സഹോദരൻ, നവജീവൻ മുതലായ പത്രങ്ങളിൽ ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്. ഈ വിവരങ്ങളെല്ലാം കടത്തുവഞ്ചിയുടെ അവതാരികയിൽ നിന്നു സംഗ്രഹിച്ചതാണെന്നു കൂടി പറഞ്ഞുകൊള്ളട്ടേ.
ഈ കവി പുരോഗമനക്കാരനാകാൻ ഇടയാക്കിയ സംഗതികളും അവതാരികാകാരൻ വിവരിച്ചിട്ടുണ്ടു്. അവയെ അക്കമിട്ടു ചുവടേ ചേർക്കുന്നു.
“ശ്രീ: കെടാമംഗലം തൊഴിലാളികളെപ്പോലെ അവശതകൾ അനുഭവിക്കുന്ന ഈഴവവർഗ്ഗത്തിൽപെട്ട ദേഹമാണു്. സവർണ്ണരുടെ പെരുമാറ്റം നിമിത്തം ഇതുതന്നെ അദ്ദേഹത്തിൽ കാവ്യപരമായ അനുഭൂതികൾ ജനിപ്പിച്ചിരിപ്പാനിടയുണ്ടു്.”
പിതൃകുടുംബം ക്ഷയിച്ചും മാതുലകുടുംബം ധനികാവസ്ഥയിലും ഇരുന്നു. കുചേലത്വവും കുബേരത്വവും തമ്മിലുള്ള ഈ അന്തരം ബാല്യത്തിലേ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിത്യകാവ്യാനുഭവങ്ങൾ ജനിപ്പിച്ചിരുന്നു.
തൊഴിലാളികളോടു ചേർന്നുള്ള പ്രവർത്തനം മുൻപറഞ്ഞ രണ്ടുതരം കാവ്യാനുഭവങ്ങളെക്കാൾ പ്രബലമായ വികാരങ്ങൾ ജനിപ്പിക്കത്തക്ക പുതിയ കാവ്യാനുഭൂതികൾ നേടിക്കൊടുത്തു.
“ഇപ്രകാരം ലഭ്യമായ നവദർശനകോടിയിലൂടെ കെടാമംഗലം കേരളീയസമുദായത്തെ നിരീക്ഷിച്ചപ്പോൾ അതിന്റെ ജീർണ്ണിപ്പും അതിനു കാരണമായ തൊഴിലാളിമർദ്ദനവും അദ്ദേഹം കണ്ടുപിടിക്കയുണ്ടായത്രേ.”
കെടാമംഗലത്തിന്റെ കവിതയ്ക്കുള്ള ഗുണങ്ങളേയും അവതാരികാകാരൻ വിവരിച്ചിട്ടുണ്ടു്.
“താൻ സ്വദേശത്തിൽ തല്ക്കാലം ദർശിച്ച ‘എടുപ്പി’നെ,–അതായതു് സാമുദായിക ജീർണ്ണതയേയും മർദ്ദനത്തേയും–വർണ്ണിക്കുവാൻ കെടാമംഗലം പ്രയോഗിച്ചിട്ടുള്ള പ്രതിരൂപങ്ങൾക്കു് ഔചിത്യവും അവയിൽ പലതിനും വ്യാപകമായ ധ്വനിയുമുണ്ടു്.” ജനങ്ങളുടെ കണ്ണിൽ മണ്ണിട്ടു് ‘മഹാകവി’പ്പട്ടം തട്ടിയെടുത്തിട്ടുള്ള ചില മാറ്റൊലിക്കവികളിൽനിന്നു് അദ്ദേഹത്തിനെ വേർതിരിക്കുന്നതു ഈ ഗുണമാണത്രേ. ഈ മാറ്റൊലിക്കവികൾ ആരാണെന്നു വ്യക്തമായി പറയാഞ്ഞതു കഷ്ടമായിപ്പോയി. ജനങ്ങൾ കണ്ടുപിടിച്ചുകൊള്ളട്ടേ എന്നു വിട്ടുകളഞ്ഞതു് ഉചിതമായില്ല. എന്തുകൊണ്ടെന്നാൽ അവരുടെ കണ്ണിലെ മണ്ണുകൾ നിശ്ശേഷം പോയതായി കാണുന്നില്ലല്ലോ.
അന്തരീക്ഷസൃഷ്ടിയിലുള്ള കെല്പ്.
21.60 ദൂഷ്യങ്ങൾ
ശ്രവണമാധുര്യക്കുറവു്.
സിംബോളിസത്തിന്റെ അസ്പഷ്ടത.
ഇനി നമുക്കു് കവിതയുടെ സ്വഭാവം പരിശോധിക്കാം. ‘കടത്തുവഞ്ചി’ എന്ന ഒരു കൃതിയേ ഞാൻ വായിച്ചിട്ടുള്ളു. അതിൽ 24 ഖണ്ഡകവനങ്ങൾ ഉൾക്കൊള്ളുന്നു. അവയിൽ ചിലതിനെ മാത്രമേ ഇവിടെ വിമർശിക്കാൻ സാധിക്കൂതാനും. ദാരിദ്ര്യം അതിഭയങ്കരമെങ്കിലും ഭൂരിഭാഗം ജനങ്ങളെ സംയോജിപ്പിച്ചു് സമുദായത്തിൽ അവശ്യം വരേണ്ടതായ വിപ്ലവം സൃഷ്ടിക്കുന്നതിനു് അവരെ ശക്തരാക്കിത്തീർക്കുമെന്നു് കവി വെളിപ്പെടുത്തുന്നു. ആദ്യമായി അദ്ദേഹം ദാരിദ്ര്യത്തെ ചെങ്കോൽ ധരിച്ച ഒരു രാജാവായി ഇങ്ങനെ രൂപണം ചെയ്യുന്നു.
‘കണ്ണുനീർചാലിൽ കുളിച്ചു, വിയർപ്പായ
വെൺമുത്തു കോർത്തുള്ള മാലചാർത്തി,
തപ്തനിശ്വാസമാം തന്തുക്കളാൽ നെയ്ത
പുത്തൻപുളകപ്പൂവാടചുറ്റി
ദുസ്സഹദുഃഖം കിരീടമായ് ചൂടി, വൻ–
ദാസ്യവിലങ്ങുവളയണിഞ്ഞു്
അസ്വാസ്ഥ്യച്ചെങ്കോലുമേന്തിക്കിതച്ചതാ
അസ്ഥികളൂരിത്തുഴഞ്ഞൊരുത്തൻ
പൊട്ടക്കുടിലിലും പാടത്തും പാവങ്ങൾ
നട്ടെല്ലു പൊട്ടിപ്പണിയെടുക്കും
പുഷ്ടസമൃദ്ധമാം പട്ടണഭാഗത്തും
വിട്ടൊഴിയാതെയലഞ്ഞീടുന്നു’
രാജാവു് എളിയവനെന്നും വലിയവനെന്നും ഉള്ള വ്യത്യാസംകൂടാതെ എല്ലാ പ്രജകളുടെ ഇടയിലും സഞ്ചരിച്ചു്, അവർക്കു് ഐക്യബോധം നൽകുന്നതുപോലെ ദാരിദ്ര്യവും എല്ലാ ദിക്കിലും അലഞ്ഞുതിരിഞ്ഞു് പലവിധത്തിലുള്ള അസ്വാസ്ഥ്യം വഴിക്കു് സംഘടനേച്ഛ അങ്കുരിപ്പിക്കുന്നു! ദാരിദ്ര്യം എങ്ങനെയാണു് വിപ്ലവസൃഷ്ടിക്കു് ഉപകരിക്കുന്നതെന്നു് മറ്റൊരു ഖണ്ഡികയിൽ കാണിച്ചിരിക്കുന്നു:
നൈരാശ്യം തട്ടിയുണർത്തിയാൽ ജീവിത-
വൈരാഗ്യം തൊട്ടു തലോടിയെന്നാൽ
നല്ലകാലത്തിന്റെ നാന്ദിയായ്ത്തീർന്നവൻ
നന്മ ചൊരിഞ്ഞു നടനമാടും
അല്ലിൻകറുപ്പു കഴുകി വെടിപ്പാക്കി
ഫുല്ലപ്രകാശം പരത്തിയെങ്ങും
സത്യംവിതച്ചും സമത്വംകൊയ്തും ശുദ്ധ
സൗഹാർദ്ദസൗഖ്യമവൻ ഭുജിക്കും
പൊട്ടക്കുടിലിനെ പൂമേടയാക്കാനും
നട്ടെല്ലുയർത്തി നടക്കുവാനും
കണ്ണുനീരെല്ലാം തടഞ്ഞുനിറുത്താനും
മണ്ണൊരു വിണ്ണാക്കി മാറ്റുവാനും
കെല്പെഴും കയ്യും കഴിവുമതുല്യമാം
കല്പനാശക്തിയും ശേമുഷിയും
എല്ലാമവനിലുറങ്ങിക്കിടപ്പതു,
മെല്ലെയുണർന്നു പറന്നുപൊങ്ങും.
ദാരിദ്ര്യത്തിന്റെ രോദനം വിപ്ലവം വരുത്തുന്നതിനും അതുവഴിക്കു് ഒരു സുവർണ്ണയുഗം സൃഷ്ടിക്കുന്നതിനും പര്യാപ്തമാണെന്നുള്ള കവിയുടെ ശുഭാപ്തിവിശ്വാസം അടുത്ത രണ്ടു ഈരടികളിൽ സ്ഫുരിക്കുന്നു.
സന്തോഷസംതൃപ്തസംശാന്തമാകിയ
സൗവർണ്ണനവ്യയുഗം വരുത്താൻ
ദാരിദ്യ്രരോദനം യാന്ത്രികത്തോക്കണി
ഘോരാട്ടഹാസമാണേഴകൾക്കു്
‘ഏതൊരു കൈ’ എന്ന പദ്യത്തിൽ, സമുദായമദ്ധ്യേ തൊഴിലാളിക്കുള്ള പ്രാധാന്യത്തെ ഹൃദയസ്പർശകമാംവണ്ണം വർണ്ണിച്ചിട്ടു്, അവന്റെ ഉദ്ധാരണവിഷയത്തിൽ താല്പര്യമില്ലാത്തവർ കഠിനഹൃദയന്മാരാണെന്നു് പറയുന്നു.
വാനോടുരുമ്മുന്ന വെണ്മണിമേടയ്ക്കു
വാർകൂന്തൽ വാർന്നലർചൂടിയതും
കാൽക്കരിപ്പാതാളപാദത്തിൻസ്വേദത്താൽ
മൗക്തികഹാരങ്ങൾ ചാർത്തിയതും
വഹ്നിയും പേടിക്കും വന്മരുഭൂവിനെ
മഞ്ഞുമൈതാനമായ് മാറ്റിയതും
ആകാശപ്പൊയ്കയ്ക്കരയന്നക്കുഞ്ഞുങ്ങ-
ളാകും വിമാനങ്ങളേകിയതും
ഏതൊരു കൈയതാ നിത്യവും നീട്ടുന്ന
നീതിയിരക്കുന്ന ക്ഷീണഹസ്തം
അക്കരമൊന്നെത്തിനോക്കാതെ നില്ക്കുന്ന
കർക്കശരൊക്കെയും മാന്യരത്രെ.
അതിനാൽ,
മഞ്ജുളമഞ്ജരികുഞ്ജത്തെ ലാളിക്കും
മഞ്ഞൊത്തകയ്യിൽ മനംമയങ്ങി
ഭൂതലം ഭൂതിയാൽ മോഹനമാക്കുമാ
സാധുകരത്തെ നാം സന്ത്യജിച്ചാൽ
സ്വേദനിമഗ്നമാമക്കൈ തലോടിയാ-
വേദനമാറ്റുവാനാരു പിന്നെ?
എന്നാണു് കവി ചോദിക്കുന്നതു്.
സ്വാതന്ത്ര്യപ്പൂവിതളോരോന്നുതിർത്തു നാം
പൂതപ്രണയത്തിൽ മുക്കി മുക്കി
ചേതസ്സുകൊണ്ടാക്കരത്തിലങ്ങർപ്പിച്ചു
മോദം വളർത്തി മിഴിതുറന്നാൽ
ഭാസുരഭാവിതൻഫാലക്കുറിയായ
ഭാഗ്യനക്ഷത്രമുദിച്ചുകാണാം.
ഒരേ അന്തരീക്ഷത്തിൽ രണ്ടു ചിത്രങ്ങൾ: ഒരിടത്തു് ധനികന്മാർ ഓണംകൊള്ളുന്നു—മറ്റൊരിടത്തു്,
‘ജീവനെപ്പുലർത്താനായ് ജീവരക്തത്തെ വിറ്റു
ജീവിതസന്ധ്യയോളം കഴിച്ച വേലക്കാരി’
ഒടുവിൽ പിച്ചപ്പാള പേറിയും മൃതിഹസ്തം
തേടിയും നടകൊണ്ടു ജന്മത്തെ ശപിച്ചവൾ
ഇന്നലെയീവീഥിയിൽ, നിശയിൽ, വൃക്ഷച്ചോട്ടിൽ
പിന്നത്തെ പ്രഭാതത്തെക്കാണുവാൻ ശയിച്ചവൾ
മരിച്ചു കിടക്കുന്നു. അവളോടു സഹതപിക്കാൻ ആരുമില്ല.
കാറ്റാടിമരം മാത്രം കാര്യമോർത്തുൾത്താപത്താ-
ലിറ്റിറ്റുവീഴ്ത്തീ ബാഷ്പബിന്ദുക്കളാമേനിയിൽ
ക്ഷോണിയിലോണം കാണ്മാൻ പൊങ്ങിയ ദിനേശനും
ക്ഷീണംപൂണ്ടിക്കാഴ്ചയാൽ മുഖവും കറുപ്പിച്ചു.
ഇതാണു് ഓണക്കാഴ്ച.
തൊഴിലാളിയുടെ ദുരവസ്ഥയെ ചിത്രീകരിക്കുന്ന ഒരു മനോജ്ഞകവനമാണു് ‘വരുമിപ്പോഴച്ഛൻ.’ കവി തന്റെ ഭാവനയേ കടിഞ്ഞാണിട്ടു പിടിച്ചു നിർത്തിയിരിക്കുന്നതിനാൽ, പറയാനുള്ളതിനെ മാത്രം മിതമായ വാക്കുകളെക്കൊണ്ടു പറഞ്ഞു തീർത്തിരിക്കുന്നു. കവി ഗർജ്ജിക്കുന്നില്ല—ഉപദേശിക്കുന്നില്ല—പ്രസംഗിക്കുന്നില്ല. എന്നാലും കവി ഉദ്ദേശിക്കുന്ന മാതിരിയുള്ള ഒരു മനോഭാവം വായനക്കാരിൽ ഉല്പാദിപ്പിക്കുവാൻ ഈ കവിത പര്യാപ്തമായിരിക്കുന്നു. ഇതാണു് ചങ്ങമ്പുഴ പലപ്പോഴും അപലപിക്കാറുള്ള ‘കാന്താസമ്മിതയ’ത്വം. ഒരു ദീർഘമായ പ്രസംഗംകൊണ്ടോ പ്രാർത്ഥനകൊണ്ടോ മറ്റുള്ളവർക്കു സാധിക്കാത്ത കാര്യം ‘കാന്ത’ ഒരു കണ്ണീർകണംകൊണ്ടോ ഒരു നോട്ടംകൊണ്ടോ സാധിക്കുന്നതായി നാം കാണാറില്ലേ?
‘തിരിതീരത്തീർന്ന കരിവിളക്കു്
മരണമണഞ്ഞുപോൽ മങ്ങിനില്ക്കേ’
ഗൃഹനായിക ‘വിശന്നു തെരുതെരെ നോക്കിക്കൊണ്ടിരുന്ന അരുമക്കുമാരിയെ തഴുകിക്കൊണ്ടു്’ ‘വരുമിപ്പോളച്ഛൻ’ എന്നു പറയുന്നു. അപ്പോഴേക്കും ഒരു കുഞ്ഞുണർന്നു് ‘ഇനിയെപ്പോളാണമ്മേ കഞ്ഞി’യെന്നു് അലട്ടിത്തുടങ്ങുന്നു. അപ്പൊഴും അവളുടെ പല്ലവി ‘വരുമിപ്പോളോമനേ അച്ഛൻ’ എന്നുതന്നെ. ‘പൊരിയും വയറിന്റെ വൈഭവത്താൽ’ കരയാൻ തുടങ്ങിയ മൂത്ത പയ്യനേയും അവൾ ആ മന്ത്രത്താൽതന്നെ സമാധാനപ്പെടുത്തുന്നു. ഈ ചിത്രത്തിന്റെ കരുണരസത്തെ കവി ഒരു പൊടിക്കൈപ്രയോഗത്താൽ സഹസ്രഗുണം ഇങ്ങനെ വർദ്ധിപ്പിക്കുന്നു.
എരിയാത്തടുപ്പിന്നടുക്കലെല്ലാം
ശരിയായ്ത്തിരഞ്ഞുകഴിഞ്ഞപൂച്ച
പരിഭവത്തോടെ ‘പിറുപിറു’ത്തി-
ട്ടൊരുകോണിൽചെന്നു മുനിഞ്ഞിരുപ്പായ്
അതിശുദ്ധയായവൾക്കായതുംതാൻ
അതിരറ്റ സങ്കടഹേതുവായി.
എന്തിനാണു് പ്രസംഗം? ഈ വാക്കുകൾ കുറിക്കുകൊണ്ടില്ലേ?
കവിളും കവിഞ്ഞു കണ്ണീർക്കണങ്ങൾ
കഴുകിത്തുടങ്ങീ നിറവയറും
കുളുർകാറ്റവൾക്കു പുതയ്ക്കുവാനായ്
പുളകപ്പൂവാടയെറിഞ്ഞുപോയി
കഴുകിക്കമഴ്ത്തിയ മൺകലത്തിൽ
വലകെട്ടാൻ നൂലിട്ടു ലൂതജാലം.
ചിത്രം പൂർണ്ണമായില്ലേ?
‘വരുമിപ്പോളച്ഛനെന്നോതിയോതി
വഴിയിലേയ്ക്കെത്തിച്ചു നോക്കിനോക്കി
വഴിയും മിഴികളുമൊപ്പിയൊപ്പി
കഴിയുമാഗർഭിണി കണ്ടു കാഴ്ച’
വർണ്ണിക്കാൻ കഴിവില്ലാതെ വരികയാൽ, അതിനെ ഇങ്ങനെ ചുരുക്കിപ്പറയുന്നു:
ഇരുപേർ ചുമന്നെന്തോ വന്നുചേർന്നു
പുരമുറ്റത്തായതിറക്കിവച്ചു
എന്താണെന്നോ?
പുലർകാലേ മക്കളെ മാറി മാറി-
പ്പലവട്ടം മുത്തിപ്പണിക്കുപോയ
ഗൃഹനാഥനന്തിയിൽ തുണ്ടുതുണ്ടായ്
ഗൃഹമെത്തുമെന്നുതാനാരറിഞ്ഞു?
തൊഴിൽചെയ്യുംനേരത്തു കാൽ വഴുതി-
ത്തിരിയുന്ന യന്ത്രത്തിൽപ്പെട്ടു പാവം.
ഇങ്ങനെയാണു് കവിതയുടെ അവസാനം.
ഇത്തരം കവിത എഴുതുന്നയാൾ തീർച്ചയായും ശക്തിസമ്പന്നൻതന്നെയാണു്.
പ്രസ്തുത കവിയ്ക്കു് ശബ്ദമാധുര്യം കുറവാണെന്നു് ഏ. ബാലകൃഷ്ണപിള്ള അവർകൾ ശപഥം ചെയ്യുന്നു. അവിടവിടെ അപൂർവം ചില കുസന്ധികൾ ഒഴിച്ചാൽ കവിത മധുരമായിട്ടുണ്ടെന്നാണു് എനിക്കു തോന്നുന്നതു്.
“വാരനാരിയാം വാരിധീമാനസ-
ചോരനായ നിശാകരജാരന്റെ
വ്യോമയാനം വരുന്നകണ്ടീർഷ്യയാൽ
യാമിനീമുഖം മെല്ലെ വിളറിപ്പോയ്
കള്ളനിദ്ര നടിച്ചു കടൽകിട-
ന്നുള്ളിലുള്ള വികാരമടക്കവേ
സുസ്മിതാഢ്യൻ സുധാകരൻ ചെയ്തൊരു
മാസ്മരവിദ്യ വിസ്മയനീയം താൻ”
‘വാരനാരിയാം വാരിധീമാനസചോരൻ’ എന്ന പ്രയോഗം വ്യാകരണവിരുദ്ധമാണെന്നു് ചിലർ പറഞ്ഞേക്കും. എന്നാൽ എഴുത്തച്ഛനിലും മറ്റും ഇത്തരം പ്രയോഗങ്ങൾ സാധാരണമാണല്ലോ.
അംബികേ ജഗദംബികേയെന്നനു-
കമ്പയോടെ പുലമ്പിയും മാഴ്കിയും
വെമ്പിയും മനം കമ്പിതമായ്ത്തല-
കുമ്പിടുന്നു കടന്നുവന്നങ്ങൊരാൾ.
വന്നുനിന്നൊരു വള്ളിപ്പടർപ്പിന്റെ
പിന്നിൽ നിശ്ചലനായവനെങ്കിലും
ഊന്നി കണ്മിഴിയെന്തിലോ തൽക്ഷണം
ചോർന്നുപോർന്നൊരു ഗൽഗദമിങ്ങനെ:
പൂമണം കുളുർമാരുതൻ നൽകിടും;
പൂനിലാവെനിക്കേകുമിപ്പുഞ്ചിരി
ഓമലേ നിന്റെ നിർമ്മലമാനസ-
പ്രേമദീപ്തി ഞാനെന്നു ദർശിച്ചിടും?
നീലനീരദം നിൻമുടി കാണിക്കും
ലോലമാമൊഴി കോകിലം വർണ്ണിക്കും
വഞ്ചന കണികാണാത്തൊരിത്തരം
നെഞ്ചകമെനിക്കാരു തരും പ്രിയേ?”അംബിക
ഈ മാതിരി പദ്യങ്ങളിൽ ശബ്ദമാധുരി ഇല്ലെന്നു പറവാൻ എനിക്കു ധൈര്യമില്ല.
‘ഗോപി’ എന്ന പ്രഭുകുമാരനു് അംബിക എന്ന സാധുബാലികയിൽ അഭിനിവേശം ജനിക്കുന്നു.
കാമക്കാട്ടിൽ പരിമളമേറുമീ
പ്രേമപുഷ്പം വിരിയുന്ന സംഗതി
ആരറിഞ്ഞു? പ്രഭുസുതൻ ഗോപിക്കു
പാരമാരാധ്യയായിത്തീർന്നംബിക.
അങ്ങനെ,
അന്തിനേരത്തൊരുദിനമംബിക
ചാന്തുപൊട്ടൊന്നു ഗോപിക്കു ചാർത്തവേ
കണ്ടു ഞെട്ടിക്കുനിഞ്ഞു പ്രഭുപത്നി
തണ്ടൊടിഞ്ഞൊരു തണ്ടലർപോലവേ
കോപകോമരമായവരക്കൊടും
പാപകൃത്യം പഴിച്ചലറീടവേ
കാലംവൈകയാലംബിക ചൂടിയ
മാലമുത്തി മടങ്ങിനാൻ ഗോപിയും
പാഞ്ഞു പെൺപുലിപോലവേ പ്രഭ്വി ക-
യ്യാഞ്ഞുയർത്തിക്കൊണ്ടംബികയ്ക്കന്തികേ
എന്തിനോതുന്നൊരഞ്ചുമാത്രയ്ക്കകം
ഹന്ത! വീണു ശവമൊന്നു തോട്ടത്തിൽ.
പറ്റിപ്പോയോരബദ്ധം മറയ്ക്കുവാൻ
കുറ്റിക്കാട്ടിലാപ്രേതമെറിഞ്ഞേയ്ക്കാൻ
കറ്റക്കാർവേണി കല്പിച്ചു–ഭൃത്യരാ-
ക്കുറ്റംമൂടീ നിഗൂഢമായ് രാത്രിയിൽ.
സാധുക്കളുടെ ജീവനു് പ്രഭുജനങ്ങൾ കല്പിച്ചിരിക്കുന്ന വിലയെ ഇതിൽപരം ഭംഗിയായി എങ്ങനെ ചിത്രീകരിക്കും? ഇങ്ങനെ എത്ര എത്ര സംഭവങ്ങൾ ഉണ്ടായിരിക്കുന്നു! ഇപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു! നീതിയുണ്ടു്—നിയമമുണ്ടു്—പക്ഷേ എല്ലാം പണക്കാരനുവേണ്ടി മാത്രമാണെന്നേയുള്ളു. കവി ഇതൊന്നും വ്യക്തമായി പറയുന്നില്ല. പറഞ്ഞിരുന്നുവെങ്കിൽ കവിതയുടെ ശക്തി നിശ്ശേഷം ചോർന്നു പോകുമായിരുന്നു. ‘അന്യൂനമായ ഒരു പശ്ചാത്തലം ഒരുക്കി അതിൽ മനോജ്ഞമായ ചിത്രം ഘടിപ്പിക്കുക’ എന്ന ജോലിയേ കവി ചെയ്യുന്നുള്ളു.
‘പോക്കും വരവും’ എന്ന ഗാനം ശബ്ദമാധുരികൊണ്ടും അർത്ഥമാധുരികൊണ്ടും ഒരുപോലെ ഹൃദ്യമായിരിക്കുന്നു. അതിൽ കവി പശ്ചാത്തലം ഒരുക്കിയിരിക്കുന്നതെങ്ങനെ എന്നു നോക്കുക.
മണിമന്ദിരത്തിലെ മഞ്ജുഷയിൽ
മരണക്കിടക്ക വിരിച്ച പൂവിൻ-
മധുവുണ്ണാനെത്തിയ മത്തഭൃംഗം
മധുരമായെന്തോ മൊഴിഞ്ഞിടുമ്പോൾ,
പുലർകാലവേലയ്ക്കു വന്നു ഭൃത്യ
മലർമേനി രാധ മണിയറയിൽ
കിളിവാതിലൂടെ കടന്നുചെന്ന
ക്കളിമേടയ്ക്കുള്ളിലൊളിച്ചരാഗി
അരുണകിരണമരുണമാമ-
ത്തരുണീകപോലംനുകർന്നുമന്ദം.
ദിവസേന രാവിലെ വേലയ്ക്കു പ്രഭുഗേഹത്തിൽ എത്തുന്ന ഒരു ബാലികയുടെ ഹൃദയഭേദകമായ ചരിത്രം ഇതിൽ ചിത്രിതമായിരിക്കുന്നു. അവൾ പ്രഭുസുതന്റെ മിരട്ടുകൾക്കു വശപ്പെട്ടു്, അയാളുടെ കൈയിലെ ഒരു പാവയായിത്തീർന്നു–അവൾ ക്രമേണ ഗർഭവും ധരിച്ചു. ഫലമെന്തായി?
വിരവിലൊളിച്ചുകളിച്ചുപോന്നോ-
രിരവുംപകലും നിറഞ്ഞവർഷം
തെരുവിലെ പഞ്ഞപ്പടനിലത്തി-
ലൊരുകണ്ണെറിയുവാൻ വീണ്ടുമെത്തി
നരകാഗ്നിതിന്നുകരളെരിഞ്ഞു
കരയുവാൻ കണ്ണീർപൊടിച്ചിടാതെ
കരിയുംജനങ്ങളിലശ്രു വാർക്കാൻ
കരിമുകിൽകൂട്ടവും വന്നുനിന്നു
ദയനീയദുസ്സഹദുഃഖരംഗം
നയനവിധേയമായ്ത്തീർന്നമൂലം
അലിവറ്റ മർത്ത്യരോടാത്തകോപം
അലറിക്കൊടുങ്കാറ്റു കൂത്തടിച്ചു
വികലമാം പ്രേമം ചതിച്ച രാധ
വിമലവസന്തം വെടിഞ്ഞ വാടി,
ഒളിയേറും മാനത്തിൽ മാതൃത്വത്താൽ
ചെളിവാരിത്തേച്ചു വിരൂപിയായോൾ
കരയുന്ന കുഞ്ഞിനെ മുത്തിയന്നും
തെരുവിന്നരികിലിരുന്നിരുന്നു.
അങ്ങനെ ഇരിക്കേ, ഒരു ദിവസം,
പരമരസികനൊരു സുമുഖൻ
പരിജനസേവിതനന്നതിലെ
അലസം നടന്നു കടന്നുപോകെ
അടിതെറ്റിനിന്നു, നടുങ്ങിമങ്ങി
ഇത്രമാത്രം—അവളുടെ ചാരിത്രദൂഷകനായ ആ പ്രഭുകുമാരനു് ഉണ്ടായ വികാരം ഇത്രമാത്രം.
ഒരുനോട്ടം തമ്മിലിടഞ്ഞു, പോക്കും
വരവും തന്നന്തരം വ്യക്തമായി
ഗുണവതി ഭൃത്യയാപ്രേമദാസി
ഗണികയായ്ത്തെണ്ടും നരകവാസി
വിഷമിച്ചുകാത്തൊരക്കല്പവൃക്ഷം
വിഷമേറും കാഞ്ഞിരമായിക്കണ്ടു.
ഇതാണു് നമ്മുടെ ഇടയിലെ സദാചാരം; ഇതാണു് നമ്മുടെ നാട്ടിൽ കണ്ടുവരുന്ന നീതിവിചാരം. പലവിധത്തിലുള്ള പ്രലോഭനങ്ങളാൽ ആ ദാസിയെ വശീകരിച്ചു ദുഷിപ്പിച്ച പ്രഭുകുമാരൻ ബഹുമാന്യൻ; എന്നാൽ,
പ്രഭുസുതനുന്നതഭാഗ്യശാലി
പ്രതിദിനം കീർത്തി വളർന്ന മാന്യൻ
നിരുപമസന്തോഷലീനനായി
മരുവുന്നുണ്ടിന്നുമാമന്ദിരത്തിൽ
പ്രണയം പല പല രംഗമിന്നു
പണിയുന്നുണ്ടാമണിമന്ദിരത്തിൽ.
എന്നാൽ സദാചാരനിഷ്ഠമായ സമുദായം ആ സാധുബാലികയെ ഗണികയായ് ഗണിച്ചു് അവഹേളിച്ചു; ഭുവനവാസത്തെ നരകാഗ്നിയാക്കിത്തീർത്തു.
അഴകേറുമാദ്യത്തെ സൂനമിന്നോ
പുഴവക്കിൽ പുല്ലായ് പൊടിച്ചുനിൽപൂ.
പ്രകൃതിയുടെ ദൃഷ്ടിയിൽ ധനികനും നിസ്സ്വനും തുല്യാരാണെന്നും ബുദ്ധിമാനെന്നു സ്വയം അഭിമാനിക്കുന്ന മർത്ത്യൻ മാത്രം ‘ദുരയും ദുർമ്മോഹവും’ കൈയിലേന്തി പരഹിംസ ചെയ്തു ജീവിക്കുന്നു എന്നും “സതിയും സുമതിയും” എന്ന ഗാനം വ്യക്തമാക്കുന്നു.
സതിയും സുമതിയും ശൈശവത്തിൽ
ലതികയിലൊപ്പം വിടർന്നുനിന്നു
അരുമക്കിടാങ്ങളെയൊന്നുപോലെ
പരമവിശുദ്ധിവന്നങ്ങു പുല്കി
നറുമലർ മാനസത്തേനൊഴുക്കാം
ചെറുപുഞ്ചിരിയവർക്കാഭയേറ്റി
പുതുപുഷ്പസൗരഭ്യം വാരിവീശി
പുലരി കിഴക്കുനിന്നെത്തിടുമ്പോൾ
കദളിപ്പഴവും തിളച്ചപാലും
കണികണ്ടുണരും സുമതി നിത്യം
പഴകിപ്പൊടിഞ്ഞു കുടിലിടിഞ്ഞ
പഴയോലത്തുണ്ടുകൾ തട്ടിമാറ്റി
പൊരിയുംവയറിൻപരാതിപാരം
പെരുകിപ്പിടഞ്ഞു സതിയുണരും
കളിയാടി വാടി വിയർപ്പണിഞ്ഞാൻ
കുളുർകാറ്റതൊപ്പം തുടച്ചുവിട്ടാൽ
കുടിലിൻമടിയിൽ കുഴഞ്ഞിരുന്നു
നെടുവീർപ്പിടാനായ് സതി നടക്കും
സുമതിയോ സൗധത്തിലാടി നില്ക്കും
സുമശയ്യയൊന്നിൽ കുതിച്ചു ചാടും
മണിമേടയ്ക്കന്തിക്കതിർമുടിയൊ-
ന്നണിയിക്കാൻ സായാഹ്നം വന്നുചേർന്നാൽ
വിലയറ്റ പൂമ്പട്ടുടുത്തു ചിത്ര-
ശലഭസമാനം സുമതി മണ്ടും
കളമൊഴി തൂകിയൊരാളി പിമ്പേ
കളിവണ്ടിയുന്തിക്കൊണ്ടോടിയെത്തും
സതിയതു കണ്ടുമിഴിതുടച്ചു
കുതികൊള്ളുംമാടത്തിൽ ചെന്നുവീഴാൻ
ഇങ്ങനെ,
പരിസരവ്യത്യാസമാതൃകയ്ക്കായ്
പരിരമ്യശൈശവശില്പമേവം
വിരചിച്ചു രണ്ടുവിധത്തിലാക്കി
നരധാർഷ്ട്യം സന്തുഷ്ടി പൂണ്ടിരിക്കെ
ഒരുകൊച്ചുകാറ്റിലാമൺകുടങ്ങൾ
ഒരുപോലെ പൊട്ടിത്തകർന്നു കഷ്ടം
സതിയും സുമതിയുമൊന്നുപോലെ
ചിതവിട്ടുയർന്നു വിടർന്നുപൊങ്ങി
വിമലാംബരത്തിൻവിരിഞ്ഞ മാറിൽ
സുമഹാരംചാർത്തി പുകച്ചുരുളാൽ
ചിറകടിച്ചാർത്തു പറന്നു ചുറ്റി
ചെറുകിളിക്കൂട്ടമക്കാഴ്ച വാഴ്ത്തി.
ഒന്നാം ഭാഗത്തിലെ ഈ പദ്യങ്ങളിലെല്ലാം ഒന്നാംതരം ഒരു കലാശില്പിയുടെ തൂലികാപ്രയോഗം നാം കാണുന്നു. പിച്ചക്കാരന്റെ പ്രേമം വായിച്ചു നോക്കുക.
ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ഭാഷയിൽ പറഞ്ഞാൽ “പ്രസ്തുത നരകജീവിതത്തിൽനിന്നു മോചിപ്പിച്ചു് തൊഴിലാളിവർഗ്ഗത്തെ സ്വർഗ്ഗസദൃശമായ ഒരു പുതിയ സമുദായഘടനയിൽ കൊണ്ടെത്തിക്കുന്ന കടത്തുവഞ്ചിയായ സംഘടിതവിപ്ലവത്തെപ്പറ്റി മായാകോവസ്കിയുടെ രീതിയിൽ പാടുന്ന കാവ്യങ്ങളാണു് രണ്ടാംഭാഗത്തിൽ അടങ്ങിയിരിക്കുന്നതു്.”
‘കടത്തുവഞ്ചി’ എന്ന ഗാനം കവിയുടെ വിപ്ലവകാഹളമാണു്. കവി തൊഴിലാളികളെ അഥവാ ദരിദ്രജനതയെ,
മടിച്ചുനില്ക്കാതെ കുതിച്ചു ചാടിയീ
കടത്തുവഞ്ചിയിൽ കേറിൻ
എന്നു ക്ഷണിക്കുന്നു. ഇന്നത്തെ ജീർണ്ണിച്ച സാമുദായിക സ്ഥിതിക്കും കവി സങ്കല്പിക്കുന്ന സമത്വസാഹോദര്യാദി ഭാവസമ്പന്നമായ സ്വർഗ്ഗീയസ്ഥിതിക്കും ഇടയ്ക്കു് ഒരു നദിയേയുള്ളു. അതിനെ തരണം ചെയ്യുന്നതിനുള്ള കടത്തുവഞ്ചി വിപ്ലവമാണു്. നദിയുടെ ഇക്കര, ‘ദുരിതഭീകരനരകനർത്തനഭൂമി’. മറുകരയോ? “മതി കുളുർത്തിടും മധുരസുന്ദരസ്വർഗ്ഗം.” നദിയുടെ മധ്യത്തിൽ ചില ദിക്കിൽ കടത്തുകാരന്റെ കരം കഴയ്ക്കുന്ന നീർച്ചുഴിച്ചാട്ടവുമുണ്ടു്.
ആനദീനടുവിലൂടെ ഫേനഹാസം തൂകി
ഭൂതകാലഭൂതിവാഴ്ത്തുംനീതിവാദംപോലെ
അന്ധമായഹങ്കരിച്ചിട്ടാർത്തിരമ്പിലാണ്ടു
കടത്തുവഞ്ചിതൻതലതിരിക്കുന്ന കടുത്തനീർച്ചുഴിച്ചാട്ടം.
വഞ്ചിയുടെ പുരോഗമനത്തെ തടയുന്നതിനായി ഭൂതകാലസ്തോത്രകാരന്മാരായ പിന്തിരിപ്പൻ നയക്കാർ നില കൊള്ളുന്നു. അവരെ സൂക്ഷിക്കണം എന്നു സാരം.
സംഘടിതവിപ്ലവമാകുന്ന വഞ്ചിയുടെ ആഗമത്തെ കണ്ടപ്പോൾ, നിരാശാഭരിതരായിരുന്ന തൊഴിലാളികളുടെ മനം കുളുർത്തു.
കദനച്ചൂളയിൽ കരളുരുകുന്ന
കവിതൻകാഹളംപോലെ
കരുണശോകങ്ങൾ ചിറകടിക്കുന്ന
കവനകാകളിപോലെ
കടത്തുവഞ്ചിതന്നമരഭാഗത്തു തുടർന്നുവീണ്ടുമാഭേരി:
“മടിച്ചുനില്ക്കാതെകുതിച്ചുചാടിയീക്കടത്തുവഞ്ചിയിൽക്കേറിൻ”
എന്നാൽ അസ്ഥിശേഷരും അസ്വതന്ത്രരുമായ സാധുക്കൾക്കു പൂർണ്ണധൈര്യം വരുന്നില്ല.
“ഉള്ളിലൊളിഞ്ഞാക്കിനാവുവള്ളിയുണ്ടുവാഴ്‍വൂ
വെള്ളമതുതൊട്ടുപോയാലള്ളിയാഴ്ത്തും കള്ളൻ”
അന്ധമായ മതവിശ്വാസം–ആ പേക്കിനാവു്–അവരെ തടഞ്ഞുനിർത്താൻ നോക്കുന്നു. അതു മാത്രമോ?
“അനങ്ങിപ്പോയെകിലരിഞ്ഞുതള്ളുവാനറുപ്പുവാളുകളേന്തി
ഉറച്ചുനില്ക്കുന്നുവിരുതൻശ്രാവൊന്നങ്ങുറങ്ങിൻനിങ്ങളെന്നോതി”
‘നിയമവും വ്യവസ്ഥിതിയും’ (Law and Order) എന്ന ശ്രാവു് സംതൃപ്തരായിരിക്കുവാൻ അവരെ ഉപദേശിക്കയും, സംഘടിച്ചു പ്രവർത്തിച്ചാൽ കാരാഗൃഹദുരിതമനുഭവിക്കേണ്ടിവരും എന്നു ഭയപ്പെടുത്തുകയും ചെയ്യുന്നു. ഇവ കൂടാതെ,
“വരുവിനെല്ലാമെൻവയറ്റിലേക്കെന്നു
ദുരയോടെ ചൊല്ലി നിൽപൂ”
എന്നു പറഞ്ഞുകൊണ്ടു് “കടിച്ചുചെഞ്ചോര കുടിച്ചുതഞ്ചത്തിൽ തടിച്ചു ചീർത്തൊരു നക്രവും” ഇരിക്കുന്നു. അതായതു് സാധുക്കളുടെ അധ്വാനത്താൽ പണക്കാരായിത്തീരുന്ന മുതലാളിവർഗ്ഗമാണു് മറ്റൊരു പ്രതിബന്ധം. പിന്നെ അവർ,
‘പുഴയിൽ ചാടിയാൽ കഴിഞ്ഞല്ലോ കഥ തുലയുന്നെങ്ങനെ ഞങ്ങൾ’ എന്നു സംഭ്രമിച്ചുനില്ക്കാതെന്തു ചെയ്യും? ഇങ്ങനെ മടിച്ചു നില്ക്കുന്ന ഏഴകളെ നോക്കി അമരക്കാരൻ പറയുന്നു:
“ഏഴകളല്ലൊത്തുചേർന്നാൽ തോഴർകളെ നമ്മൾ
സംഘടിച്ചിടും നിമിഷം സങ്കടം പറക്കും”
അതിനാൽ,
പേടിവേണ്ടചാടിനീന്തിയോടിയിൽകരേറിൻ
ഒത്തുതുഴഞ്ഞക്കരയിലെത്തിടാംസുഖത്തിൽ
അതു കേട്ടു് അവർ അക്കരയിലേയ്ക്കു് സതൃഷ്ണംനോക്കുന്നു. അവിടെ,
മാടമില്ല, മേടയില്ല, കാടുമേടുമില്ല
മോടിയില്ല, ധാടിയില്ല, മാടുമർത്ത്യരില്ല
ചൂഷണവും ദൂഷണവും മോഷണവുമില്ല
മർദ്ദിതരും നിർദ്ധനരും നിർദ്ദയരുമില്ല
അവിടെക്കണ്ടവരതിവിശാലമാംനവസമതലഭൂമി
അതുലനിർമ്മലമമരനിർമ്മിതമഴകൊഴുകുന്നഭൂമി
അവിടെക്കണ്ടവരനഘസത്യങ്ങളവതരിക്കുന്ന ലോകം
അനശ്വരസുഖസമൃദ്ധി വാഴുന്ന—അജിതസൗഹൃദലോകം
അവിടെക്കണ്ടവരചലധർമ്മത്തിനമലവിശ്രമവാടി
അവശലക്ഷങ്ങൾക്കഭയം നൽകുന്ന അവികലാനന്ദവാടി
ഇതാണു് വിപ്ലവഫലമായിട്ടു് ഉണ്ടാവുമെന്നു് കവി സങ്കല്പിക്കുന്ന പുതിയ ലോകം.
‘പോരും സഹിച്ചതു്’ എന്ന കാവ്യത്തിൽ ‘പ്രതിരൂപങ്ങൾ ഉപയോഗിക്കാതെ വ്യക്തമായ ഭാഷയിൽ കവി, സഹജരെ’ വിപ്ലവത്തിനു പ്രേരിപ്പിക്കുന്നു.
കാലം പറയുന്നു നമ്മളോടൊക്കെയും
കാലൊന്നുറപ്പിച്ചു കൈകോർത്തു നില്ക്കുവാൻ
മുമ്പോട്ടു പോകേണ്ട മാർഗ്ഗം തെളിഞ്ഞുപോയ്
വമ്പാർന്ന വിപ്ലവത്തീവണ്ടി പാഞ്ഞതാ-
പോരിൻസഖാക്കളേ പാരം വിശന്നിടും
പോരും സഹിച്ചതീപ്പാരിന്റെ ക്രൂരത.
ചിലർ വഴിയിൽ തങ്ങിയേക്കാം. അവരെ പ്രതിരൂപാത്മകമായി കവി വർണ്ണിക്കുന്നു:
“സമരകാഹളത്തിരകൾ ജീവിതസിരയിലാഞ്ഞടിച്ചലറുമ്പോൾ
പരിവ്രജാചാര്യവരവേഷംകെട്ടിപ്പരലോകത്തിന്റെ പടികാണ്മാൻ
പുകയുംതീമലത്തലയിൽമഞ്ജുളമൃദുലനീലപ്പുൽത്തറയിന്മേൽ
വിജനകന്ദരംതിരയുംസാധുക്കൾ സ്വജനക്ലേശങ്ങളറിയാത്തോർ
അവിടെനിന്നോട്ടേ നിഴലാംശൂന്യതയ്ക്കവസാനമൊന്നു കളിയാടാൻ
മരുഭൂമധ്യേയിച്ചെറുകുറ്റിക്കാട്ടിലിരതേടിക്കൂടുമുരഗവും
എരിയുംകാട്ടുതീനടുവിൽ തേനുണ്ടു മുരളും സ്വാർത്ഥിയാംകരിവണ്ടും
മലിനമായ ചേർക്കുഴിയേസ്സംതൃപ്തനിലയമായ്ക്കാണും കൃമികളും
പഴമയെപ്പാടിത്തഴുകും പാമരർക്കൊഴിയാതാശ്വാസത്തണലേകി
വഴിയിൽനിന്നോട്ടേ തടയട്ടേ മുന്നോട്ടൊഴുകുംകാലത്തിന്നടിയേല്ക്കാൻ”
ഇത്രയും കാലത്തിനുള്ളിൽ ഇതേമാതിരി സൽക്കാവ്യങ്ങൾ പലതും എഴുതി കൈരളിയെ അനുഗ്രഹിച്ച കെടാമംഗലംസാഹിത്യത്തിനു് ഒരു കെടാമംഗലമായി ശോഭിക്കട്ടെ!
21.61 ബോധേശ്വരൻ
യഥാതഥപ്രസ്ഥാനത്തിൽ നിരവധി ഭാവഗീതങ്ങൾ ഇദ്ദേഹം രചിച്ചിട്ടുണ്ടു്. ധനഗീത, ആദർശാരാമം, ഹൃദയാങ്കുരം മുതലായവ സൽക്കാവ്യങ്ങളാണു്. യൗവനാരംഭംമുതല്ക്കേ സാമുദായികമായും ധാർമ്മികമായും രാഷ്ട്രീയമായുമുള്ള പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്നു. കവി എന്ന നിലയിൽ, ചിലപ്പോൾ സമുദായോത്തേജകനാണെങ്കിൽ, ചിലപ്പോൾ പ്രേമഗായകനാണു്. ഒരിക്കൽ സമത്വവാദിയായി പ്രത്യക്ഷപ്പെട്ടാൽ, മറ്റൊരിക്കൽ ശുദ്ധ ദേശീയവാദിയായി കാണപ്പെടും. ഇന്നു് ഹിന്ദുധർമ്മത്തിന്റെ മഹത്വത്തെപ്പറ്റി പാടിയാൽ, നാളെ സർവ്വധർമ്മസമത്വമായിരിക്കും വിഷയം. എന്നാൽ ഏതവസരത്തിൽ നോക്കിയാലും—ഏതു വിഷയത്തെപ്പറ്റിയായാലും—വികാരതരളിതനായിട്ടേ ഗാനം ചെയ്യു.
ചില ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാം. ‘ഒരു ഭഗിനി’യോടു് കവി ഉപദേശിക്കുന്നു:-
സത്യം സമത്വമഹിംസയീവല്ലികൾ
ചിത്തിൽപടർത്തി വളർത്തിമെല്ലെ
ഉത്തമപല്ലവമാർന്നു ഫലിച്ചീടാൻ
എത്രയും ശ്രദ്ധ പതിച്ചിടേണം
ആര്യമാംധർമ്മവും ഭാരതവർഷവും
നായർകുലവും നിനക്കു നിത്യം
ആരാധനയ്ക്കുപകാരമായുള്ളൊരു
നാരായണൻ തന്റെ ഭാവത്രയം
വീര്യംവിളഞ്ഞൊരു നായർസമുദായ-
ചാരുതചേരും സിരകളെല്ലാം
പാരമുണങ്ങിവരണ്ടു വിഷാദിക്കും-
നേരമെന്നാകിലുമായതിപ്പോൾ
ധീരചരിത്രമനുസ്മരിച്ചീടുവാൻ
പോരുമെന്നോതി വിളങ്ങി നിൽപൂ
നായർകുലം തവ പ്രാണനെന്നോർത്തു നി-
ർമ്മായപ്രണയപ്രമുഖമായി
നായകനോടുമനാരതം യത്നിപ്പാ-
നായല്ലോ നിന്നെ സമർപ്പിക്കുന്നു.
ഇവിടെ കവി സ്വസമുദായാഭിമാനിയായ തനി നായരാണു്; എന്നാൽ ആ സമുദായത്തിലുള്ള അവാന്തര ജാതിവ്യത്യാസത്തെയും ആലസ്യാദി ദോഷങ്ങളെയും ചൂണ്ടിക്കാണിക്കാൻ മടിക്കുന്നുമില്ല.
ഇല്ലം സ്വരൂപം കിരിയം കരുവല-
മെല്ലാമനർത്ഥസങ്കേതജാലം
നായർസമുദായമൂലവിഛേദനോ-
പായമാ ദാസ്യവിചാരവീഥി
ആർഷഗീതത്തിൽ, ‘തീണ്ടൽ, തൊടീൽ’ ഇത്യാദിയായ അനാചാരങ്ങളെപ്പറ്റി വികാരതൈക്ഷ്ണ്യത്തോടുകൂടി ഇപ്രകാരം പറയുന്നു:
ബന്ധുവൃന്ദത്തെക്കൊല്ലാനായുധം നല്കീടൊല്ലെ
ഹിന്ദുധർമ്മത്തെക്കൊന്നു കൊള്ളിവയ്ക്കൊല്ലേനിങ്ങൾ
സനകൻ മനു സാക്ഷാൽ ജനകൻ യുധിഷ്ഠിര-
നിനിയോരോരോ ശാന്തമാമുനിജനങ്ങളും
തനിയേ ചിന്തിച്ചുള്ളംതെളിയിച്ചുരച്ചതാം
ധനമല്ലയോ നമുക്കാർജ്ജനം ചെയ്യേണ്ടതും
ഇനിയെങ്കിലുമുണർന്നല്പാല്പം സനാതന-
സ്വനമേകുന്നകേൾപ്പാനാഗ്രഹമുൾക്കൊള്ളുവിൻ
ഇക്കാണുംചരാചരമൊക്കെയ്ക്കുമേകത്വത്തെ
ധിക്കാരംവിട്ടുകാണ്മാനോതിയുമനുഷ്ഠിച്ചും
ചൊല്ക്കൊള്ളുംമുനീന്ദ്രന്മാർ നമ്മുടെ ഗുരുഭൂതർ
ശ്വാവിനുംപശുവിനുമൊക്കെയ്ക്കുംമീതെ നര-
നേവനുമെന്നുചൊന്ന വചസ്സു മറക്കൊല്ലേ
ശ്വാവിനേക്കാളുംനരൻ നീചനെന്നുരയ്ക്കുന്നോർ
ശ്വാവിനേക്കാളും നീചയോനിയിൽജനിച്ചിടും.
കവി എപ്പൊഴും വികാരതരളിതൻ എന്നു പറഞ്ഞാൽ പോരാ—വികാരത്തിന്റെ കൊടുമുടിയിലാണു് അദ്ദേഹത്തിന്റെ ഇരിപ്പു്. വിധവകളുടെ ദുരിതങ്ങളെ വർണ്ണിക്കുന്ന ഗാനത്തിനു് ‘കീറുവിൻ സ്മൃതികളെ നൂറുതുണ്ടാക്കീടുവിൻ’ എന്നാണു നാമകരണം ചെയ്തിരിക്കുന്നതു്. അദ്ദേഹം അന്തണരെ ഇങ്ങനെ ശപിക്കുന്നു.
“അന്തണസ്മൃതികളേ! ഹൈന്ദവാരാമത്തിന്റെ
ചന്തമേറുന്ന പുഷ്പവൃന്ദങ്ങളനാരതം
ചെന്തീയ്ക്കുസമർപ്പിച്ചു ജയിക്കും നിങ്ങൾക്കിനി
ബന്ധുക്കളില്ലാതാകുമൂർവിയിലനുക്രമം”
ഹൃദയാങ്കുരം ഏകദേശം ഒരു വ്യാഴവട്ടം കഴിഞ്ഞു് എഴുതപ്പെട്ടതാണു്. കവിത്വശക്തിയും അത്രയ്ക്കു വളർന്നിട്ടുണ്ടു്. മിസ്റ്റിസിസത്തോടുള്ള ഒരു ചായ്‍വും നാം ഇവിടെ കാണുന്നു. കവി ജാതിമതഭേദകോപാധികൾക്കെല്ലാം അതീതനായി സർവജനസൗഭ്രാത്രനായി ഇങ്ങനെ ഗാനം ചെയ്യുന്നു:
‘ലോകങ്ങളയുതങ്ങൾ തിങ്ങുമീവിശ്വത്തിങ്ക-
ലേകമാംധരയെങ്ങോ ഭ്രമണംചെയ്തീടവേ
ആയതിലൊരു കോണിലങ്ങനെപറ്റിച്ചേർന്നു
മായുന്നമണൽത്തരിയല്ലയോ മർത്ത്യാ നീയും?
നിൻകൈകൾ നീട്ടീടുന്നോ വിശ്വത്തിന്നടിത്തട്ടിൽ
നിൻകരൾ കൊതിക്കുന്നോ കാരണം ഗ്രഹിക്കുവാൻ?
പോരുംനിൻപ്രയത്നങ്ങൾ പോരുംനിൻവിശ്വാസങ്ങൾ
ആരു നീ! ശലഭമേയർക്കബിംബത്തെത്തൊടാൻ
നില്ക്കുക! നിമേഷം നീ ജന്തുവേ! വിശ്വത്തിന്റെ
നിത്യനാംകർത്താവിനെക്കണ്ടതാരെന്നാണോതിൻ
ക്രിസ്തുവോ നിബിതാനോ വ്യാസനോ മനുവാമോ
നിസ്തർക്കമറിഞ്ഞതാരവ്യാജപ്പൊരുളിനെ?
രക്ഷകരെന്നായ്‍വന്ന പ്രാണികളിവരെന്നും
സൂത്രത്തിലല്ലോ ചൊല്ലി കണ്ടെന്നും കേട്ടീലെന്നും
ദീർഘദർശികളിവരാകവേ വിശ്വത്തിന്റെ
ദൈർഘ്യവിസ്തൃതിയെല്ലാം കുറിച്ചുകല്പിച്ചാർപോൽ!
ഹാ കഷ്ടം മനുജാ നിൻമാനദണ്ഡങ്ങളോർക്കി-
ലെത്രകണ്ടഗണ്യങ്ങൾ ഹ്രസ്വങ്ങൾ നിരർത്ഥങ്ങൾ!
വൈദികവിജ്ഞാനീയഭണ്ഡാരപ്പുരകളെ
മേദിനിക്കുളവായോരാപത്തിൻനിലകളെ
ഇരുട്ടിൽത്തപ്പിത്തല്ലും ഭീതരാം മനുജർക്കു
പതിച്ചു ചാകാനുള്ളോരന്ധമാം കൂപങ്ങളെ
പിരിഞ്ഞുപോകിൻ നിങ്ങൾ മറഞ്ഞുപോകിൻ വേഗം
മർത്ത്യനീ ക്ഷമാതലം സ്വർഗ്ഗമാക്കീടും നൂനം
മാതൃഭൂവായീടട്ടേ മേദിനി നമുക്കെല്ലാം
ഭ്രാതാക്കളായീടട്ടേ മാനവരശേഷവും
അന്തരം പാരാവാരം ഭൂതലമിവ മൂന്നു-
മന്തരാമോദാലെന്നും സ്വാതന്ത്ര്യം വളർത്തട്ടേ
ഞങ്ങളി പ്രഭാതംതൊട്ടന്തിയിൽ വിളിപ്പോളം
പാടിയും കരഞ്ഞുമീവാടിയിലലഞ്ഞീടാം
ഒന്നു രണ്ടു ഗാനങ്ങൾ കൂടി ഇവിടെ ഉദ്ധരിക്കാം.
ചന്ദ്രികയിലെ ചെറുവഞ്ചി:
അന്നാളൊരന്തി കഴിഞ്ഞു നിശയിങ്ക-
ലെന്മിഴി രണ്ടും തിരഞ്ഞുനടക്കവേ,
തേന്മാവു പൂത്തു പരിമളം ചുഴുന്ന
നിർമ്മലവാടിയിലങ്ങിങ്ങുലാത്തവേ,
ഒരു പെൺകൊടിത്തയ്യലാൾ
കാട്ടിൻനടുവിൽ രജനിയിൽ രാജിക്കും
കാട്ടുവല്ലിക്കുസമാനയായങ്ങനെ
വന്നണയുന്നു.
ആരോമലാളേ! നീയാരാണീരാവിങ്കൽ-
ആരും തുണയില്ലാതിങ്ങു വന്നീടുവാൻ.
എന്നുള്ള ചോദ്യത്തിനു് അവൾ വികാരതൈക്ഷ്ണ്യത്തോടു മറുപടി പറയുന്നു:
ഇക്കാണും വൻപുഴയ്ക്കക്കരെയുണ്ടൊരു
ചൊല്ക്കൊള്ളും സൗധം മദീയം മനോഹരം
ആചാരമൂഢരാം കേരളവർഗ്ഗത്തിൽ
ചെമ്മേ ജനിച്ചു വളർന്നോരു ബാല ഞാൻ
പാരാതെ പാഴ്‍മരമൊന്നിലായ്‍പിച്ചകം
നേരെ പടരാൻ സ്വജനങ്ങൾ കല്പിച്ചു
അബലയായ അവൾ എന്തു ചെയ്യും?
ചന്ദ്രികച്ചാറും കുളുർവാരി തൂവുന്ന
മന്ദമരുത്തുമാമുല്ലപ്പൂഗന്ധവും
ഏകാന്തമാകും നിശയും പരിമൃദു-
പാകത്തിലുള്ളൊരു ശയ്യയുമെന്നിലായ്
പാരം വിഷാദം വളർത്തിനെടുനാളായ്
സ്വൈരമാം മാർഗ്ഗങ്ങളാരാഞ്ഞുപോന്നു ഞാൻ
ഭർത്താവു് വൃദ്ധൻ—അരസികൻ—അതിനാൽ അവൾ ചോദിക്കുന്നു:
നാമജപവും കുളിയുമുറക്കവു-
മാമോ എനിക്കവനോടു രമിക്കുവാൻ
ജാതിയെപ്പോറ്റാൻ പ്രഭുത്വം നിലനിർത്താൻ
മേദിനിക്കുള്ളിൽ നരകം വിളയിക്കാൻ
ചിന്താവിഹീനരാമാഢ്യരൊരുങ്ങിയാൽ
വെന്തെരിയുന്നിതബലകൾമാനസം.
ലോകസ്രഷ്ടാവു ചമച്ചതാം വാടിയിൽ
മോഹനമായ മുകുളമാമംഗന
സൂര്യാതപത്തിൽ വിടർന്നു പവനനു
സൗരഭ്യമേകിപ്പതിക്കാൻ ജനിച്ചതോ?
അതിനാൽ അവൾ പ്രാർത്ഥിക്കുന്നു:
ഇഷ്ടമുണ്ടെങ്കിൽ ഗ്രഹിക്കു മനോഹര!
ആരെന്നുമെന്തെന്നുമോരേണ്ടതിലൊരു
നേരമില്ലങ്ങോ സുഭഗനുമല്ലയോ?
ചന്ദ്രനുദിക്കാറായ് ശാന്തമായ് ലോകവും
നിദ്രാവിലീനമായീടുന്നു സർവ്വവും
സ്ഫാടികനിർമ്മലവാരികടക്കുവാ-
നോടമൊന്നുണ്ടു കപോതികപോലവേ!
ഇത്രയും പറഞ്ഞിട്ടു്: അവൾ മൗനം പൂണ്ടു.
പാരം പരിമളം പേറും പനിമലർ
പാരാതെവന്നിങ്ങപേക്ഷിച്ചു നില്ക്കുമ്പോൾ
ആരാണു ചുംബിച്ചു ചുംബിച്ചെടുത്തുടൻ
നേരായണച്ചങ്ങണിയാത്ത മാനുഷൻ
മാമകപാണികൾ മെല്ലവേ നീട്ടിയെ-
ന്നോമലേയെന്നു തരളമായ്ച്ചൊല്ലവേ
പൊന്മണിക്കങ്കണക്വാണത്താൽ വാങ്ങിയെൻ
ഹൃന്മലരിങ്കലൊരുമ്മയും നല്കിനാൾ
കാഞ്ചനം കോരിത്തളിച്ചു വിൺമുറ്റത്തു
പുഞ്ചിരി പാരം പരന്നുവെന്നാകിലും
നിൻമൃദുഗാനം മുരണ്ടു തരംഗിണീ
തന്മയമായി രജനിയിലെങ്കിലും
ഏകാന്തമാകുമാരാത്രിതൻയാമങ്ങൾ
ശോകവിഹീനങ്ങളായീലെനിക്കഹോ.
കാരണം, പ്രതിരൂപാത്മകമായി രണ്ടു വരിയിൽ, കവി പറയുന്നു.
അങ്ങിങ്ങു പൊങ്ങും കരിമ്പനക്കൂട്ടത്തിൽ
തങ്ങിയിരുന്നങ്ങൊലിയിട്ടു ക്രോഷ്ടാക്കൾ
എന്നാൽ,
ആറ്റിൻകരയിലരയാലിൻചോട്ടിലായ്
കെട്ടിയിരുന്ന ചെറുവഞ്ചിതന്നിലായ്
വെണ്മതിപ്പാലിലിളകുന്ന വാരിയിൽ
മന്ദമായ്ത്താഴോട്ടു തള്ളിത്തുഴയവേ
പ്രാണലതപോലെ മാർത്തട്ടിലെന്നുടെ
പ്രാണപ്രിയയും ലയിച്ചുറങ്ങീടവേ
ശാന്തമായ്കീഴ്പോട്ടൊഴുകിച്ചെറുവഞ്ചി
സൗന്ദര്യവാരാന്നിധിയിൽ വിലീനയായ്
ചേറിബ്ളോസം ബോധേശ്വരന്റെ പ്രണയഗാനങ്ങളിൽ ഒന്നാണു്.
കവി,
സാർവലൗകികസ്നേഹസംഗീതവും
സർവസൗഭാഗ്യസാഹിതീഭംഗിയും
ഒത്തുചേർന്നു പൊടിച്ചു പിണഞ്ഞു ഹാ
നൃത്തമാടിപ്പടർന്നു വളർന്നതോ
എന്നു തോന്നുമാറു്,
ആംഗലമഹിക്കുള്ള മനോജ്ഞമാ-
മംഗസൗഷ്ഠവസൗഗന്ധികാമൃതം
സംഗതമാക്കി നില്ക്കുന്ന കാമിനീ-
സംഘസംഗമശ്രീയെഴും വല്ലിക-
യെ അഭിസംബോധനം ചെയ്തുകൊണ്ടു പറയുന്നു:
പിച്ചിയും ചെറുമുല്ലയും കാൺകെ നിൻ
കൊച്ചുപൂക്കളിറുത്തു മണക്കുവാൻ
അല്പമുണ്ടൊരു കുണ്ഠിതമെങ്കിലും
അല്പമല്ലയെന്നാസക്തി നിന്നിലായ്
മാമകാത്മപ്രണയം പൊലിഞ്ഞതാം
പ്രാണവല്ലിയായല്ലീ പടർന്നു നീ
ലോലമോഹനപല്ലവമാർന്നനു-
വേലമാഞ്ഞുലഞ്ഞിങ്ങു ലസിപ്പതും
ശീതമാരുതനോതും രഹസ്യമോ
കാതു നല്കി ശ്രവിച്ചു കുലുങ്ങിയും
ബാലഭാസ്കരകൈത്തലംതന്നിലാ-
ലോലമോടിയോടാടി രസിക്കയും
ഒക്കെ,
പാർത്തുനിന്നു ഞാൻ കണ്ടറിഞ്ഞോമലേ
വ്യാകരണനിയമത്തിലും മറ്റും കവിക്കു വലിയ നിഷ്ഠയൊന്നുമില്ല വികാരങ്ങൾ അടിക്കുന്ന വഴിക്കു് ഭാഷ പൊയ്ക്കൊള്ളണമെന്നാണു് വച്ചിരിക്കുന്നതു്. കവി ഒടുവിൽ പ്രാർത്ഥിക്കുന്നു:
വൃത്തശുദ്ധി നടനചതുരയാ-
യെത്രയെത്ര തരുവിൽ പടർന്നതും
കൃത്രിമങ്ങളാം വേലികളാകവേ
എത്രമാത്രം വളർച്ച തടഞ്ഞതും
വെൺചിതൽ തിന്ന പാഴാമഴികളിൽ
നെഞ്ചു നല്കിപ്പടർന്നു പതിച്ചതും
നൊന്തുലഞ്ഞ മനസ്സാലറിവു ഞാ-
നെന്തു കഷ്ടം നിനക്കു ഭവിപ്പതും
ഭൂതലമലച്ചോളം തകർത്തിടും
കൈതവങ്ങളും പാപസമൂഹവും
ഏതനിഷ്ടവും കണ്ണീർപുഴകളും
ഭേദമന്യേ മറച്ചുകൊണ്ടീടുവാൻ
ശീതളമിളംതെന്നലേറ്റാടിയും
പൂതമാം മൃദുചേതസ്സിളക്കിയും
എത്ര നല്ല ലതാതരുജാലമോ
ചിത്രമായിദ്ധരിയിലുണ്ടെങ്കിലും
നിത്യവും മമ സൗഹാർദ്ദപാത്രമായ്
ഒത്തുനില്ക്കുന്ന വല്ലികയൊന്നു നീ.
21.62 എൻ. ഗോപാലപിള്ള എം. ഏ.
പ്രശസ്ത പണ്ഡിതൻ—സഹൃദയാഗ്രേസരൻ—എരി ധാരാളം കലർത്തി ഫലിതം പറയുന്നതിൽ വിരുതൻ. ഇപ്പോൾ സംസ്കൃതമഹാപാഠശാലയുടെ അധ്യക്ഷപദം അലങ്കരിക്കുന്നു. അദ്ദേഹം പലപ്പോഴായി എഴുതിയിട്ടുള്ള ഏതാനും ഗാനങ്ങൾ, നവമുകുളം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അതിലെ ആദ്യത്തെ ഗാനം രാജശ്ലാഘാപരമാണെങ്കിലും, അതു വെറും സ്തുതിയല്ല.
ഉന്നതാദർശങ്ങളാർന്ന ധർമ്മസക്തി കർമ്മശക്തി-
യെന്നിവയാർന്നൊരുകരമുയർന്നീടുന്നു
കുലശേഖരാൾവാർ തന്റെ കുലധർമ്മം പുലർത്തുന്ന
തുലയറ്റ തിരുവാളൊന്നിളകീടുന്നു
തെറിച്ചു വീഴുന്നു ദുരെത്തകരുന്നു സഹസ്രാബ്ദം
മുരടിച്ച കാരിരുമ്പുചങ്ങലയെല്ലാം
തെളിഞ്ഞു കത്തുന്നു വീണ്ടുമൊളിഞ്ഞു മങ്ങിയ ദീപം
തെളുതെളെയൊളിചിന്നിയുലകിലെല്ലാം
മലയാദ്രിസാനുമുതൽ ഹിമാലയംവരെജ്ജയ
കളകളം സ്വർഗ്ഗത്തോളം കിളർന്നീടുന്നു
എഴുന്നേല്പിൻ പരസ്പരം പുണരുവിൻ ഭ്രാതൃസ്നേഹ-
മസൃണമാം ബഹുലക്ഷം കരങ്ങൾ വീശി.
ചിത്തിരതിരുനാൾ പൊന്നുതമ്പുരാൻ അസ്പൃശ്യതാശൃംഖലയെ പൊട്ടിച്ചെറിഞ്ഞു്, മങ്ങി മങ്ങിയിരുന്ന ഭാരതീയ സംസ്കാരത്തിന്റെ ദീപ്തി വർദ്ധിപ്പിച്ചതിൽ കവിക്കുണ്ടായ ആഹ്ളാദമാണു് കവിതാരൂപേണ ഇവിടെ ബഹിർഗ്ഗമിച്ചിരിക്കുന്നതു്. അചിരേണ കേരളീയജനത ദൃഢമായ സൗഭ്രാത്രത്താൽ പരസ്പരം ബന്ധിക്കപ്പെടുമെന്നു് കവി പ്രത്യാശിക്കുന്നു. അടുത്ത പദ്യമായ പൈങ്കിളിക്കൊഞ്ചൽ ഒരു പ്രതിരൂപാത്മകഗാനമാണു്.
പ്രകൃതിസൗന്ദര്യാവലോകനത്താൽ തരളിതചിത്തനായി ആ ലാവണ്യത്തിൽ തല്ക്കാലം ലയിച്ചുപോയ കവി അഥവാ കഥകാരനെ ആണു് പൈങ്കിളി ഇവിടെ ഉപലക്ഷിക്കുന്നതു്. ആ കിളി പറയുന്നു:
ബാലസമീരണൻ മർമ്മരനിസ്വാന-
ലോലതരംഗം പരത്തിടുമ്പോൾ
നീലദ്രുമങ്ങൾ മേൽ നിന്നു ഞാൻ തൂവുന്ന
കേവലലീലാകളനാദങ്ങൾ
മർമ്മരധാവള ്യലക്ഷ്മിമേൽ പൊൻവളർ
മിന്നൽപോൽ നീന്തി നീളുന്നു നീളെ
വാനോളം വീശിവരുന്ന ലോകപ്രാണൻ
സ്വാതന്ത്ര്യകാഹളമൂതിടുമ്പോൾ
നിർവൃതിയാളും ഞാൻ പിഞ്ചുഗളംപൊക്കി-
ത്തൂവിപ്പോം തോരാതെ മൗനധാര
ലാവണ്യധ്യാനത്തിൽ കലാകാരന്റെ ഹൃദയത്തിൽ സമുദിതമാകുന്ന കേവലാനന്ദത്തിന്റെ ബഹിഃസ്ഫുരണമാണു കല എന്നു് ഇവിടെ കാണിച്ചിരിക്കുന്നു. പാശ്ചാത്യ കവികളുടെ കൃതികൾ വായിച്ചു പഠിച്ചിട്ടില്ലാത്തവർക്കു് ഇതിലെ ചില കല്പനകൾ സുഗമമായിരിക്കയില്ലെന്നുകൂടി പറയേണ്ടിയിരിക്കുന്നു. കിളിയുടെ കേവല ലീലാകളനാദങ്ങൾ, വായുവിന്റെ ചലനത്താലുണ്ടാകുന്ന മർമ്മരങ്ങളുടെ ധാവള ്യലക്ഷ്മിയിൽ പൊൻവളർമിന്നൽപോലെ പതിച്ചു്, അവ രണ്ടുമായി സമ്മേളിച്ചിട്ടു നീളുന്നതായുള്ള കല്പന നോക്കുക. നാദം നാദത്തോടു കലരും; വർണ്ണം വർണ്ണത്തോടു കലരും. ഇതാണല്ലോ സ്വാഭാവികം. ഇവിടെ കിളിക്കൊഞ്ചലും മർമ്മരവും നാദങ്ങളാണു്; അവ സമ്മേളിച്ചതു് വെണ്മയും പൊന്മയും കലർന്നതുപോലെയാണെന്നു ഭാവന. നീന്തുന്നു എന്ന ശബ്ദത്താൽ ആ സമ്മിളിതമായ ശബ്ദത്തിനു ചൈതന്യവും കല്പിച്ചിരിക്കുന്നു. ഇങ്ങനെയുള്ള മഞ്ജുഭാവനകളെക്കൊണ്ടു് ഈ ഗാനം അത്യന്തം ഹൃദ്യമായിരിക്കുന്നു. പൈങ്കിളിക്കൊഞ്ചൽ എന്ന വ്യാജേന ഈ ഗാനത്തിൽ മനുഷ്യജീവിതത്തെ വർണ്ണിക്കയാണു് കവി ചെയ്തിരിക്കുന്നതു്. എന്നാൽ റോമാന്തിക കവികളുടെ പംക്തിയിലാണു് കവിയുടെ ഉറച്ച നില എന്നുകൂടി പറയേണ്ടിയിരിക്കുന്നു.
ഭൗതികഭൂരിപരിഷ്കാരഭൂതിയെ-
ങ്ങെങ്ങുവാനദ്ധ്യാത്മശാന്തിഭൂതി
വൈദ്യുതവിദ്യയാൽ സൂര്യചന്ദ്രന്മാരെ
മാനുഷനമ്മാനയാടിയേയ്ക്കാം
വിശ്വസ്നേഹാർദ്രാത്മജ്ഞാനപ്രഭാവത്തിൻ
ശാന്തശുഭ്രാഭയെന്നന്നു കാണാം.
എന്നാണു് പൈങ്കിളി പാടി നിർത്തുന്നതു്. വിസ്തൃതവും സുന്ദരവും ആയ ഈ പ്രപഞ്ചത്തെ സ്നേഹാത്മകനായ ഈശ്വരൻ സർവ്വ ജീവജാലങ്ങൾക്കുംവേണ്ടി സൃഷ്ടിച്ചു. മനുഷ്യൻ മാത്രം അതിന്റെ സൗന്ദര്യത്തെ ആസ്വദിക്കുന്നതിനു പകരം അതിനെ പങ്കിട്ടെടുക്കാൻ ശ്രമിക്കുന്നതിന്റെ ഫലമായി ധനികരെന്നും നിസ്സ്വരെന്നും ഉള്ള വ്യത്യാസം ജനിച്ചു. സ്വാതന്ത്ര്യമസ്തമിച്ചു. സ്വാതന്ത്ര്യമില്ലെങ്കിൽ സുഖമെവിടെ?–പൈങ്കിളി പറയുന്നു:
ആടേണ്ട പാടേണ്ടെനിക്കു നിരർഗ്ഗള-
സ്വാതന്ത്ര്യസൗഭാഗ്യമൊന്നുപോരും
മനുഷ്യനു് ഈ സ്വാതന്ത്ര്യമെങ്ങനെ നശിച്ചു? അനാഡംബരവും ലളിതവുമായ ജീവിതം വെടിഞ്ഞു് സമഭാവന കൈവിട്ടു് ലോകത്തെ പങ്കിട്ടെടുക്കാൻ കൊതിക്കുന്നതുകൊണ്ടു തന്നെ; സംതൃപ്തിശൂന്യതയാണു് അതിനു് ഹേതു. ചുരുക്കിപ്പറഞ്ഞാൽ മനുഷ്യൻ മായാവിമോഹിതനായിത്തീർന്നു് അധഃപതിച്ചു.
നിന്നെ നാണിപ്പിക്കും ലീലാവിമാനങ്ങ-
ളന്തരീക്ഷത്തിൽ പറന്നിടുമ്പോൾ
രാജ്യംപ്രതിനവവാർത്തകൾ കൊണ്ടുപോം
കിങ്കരരായ് വിഹായസ്സു നില്ക്കേ
നിർജ്ജീവയന്ത്രങ്ങൾ താനസ്ഫുടാക്ഷര
ഗീതങ്ങൾ വായുവിൽ ചിന്നിടുമ്പോൾ
വൈദ്യുതശക്തി തപസ്സുചെയ്തീടുവാൻ
മർത്ത്യന്റെ പാദമൂലം ഭജിക്കെ
മിഥ്യാഭ്രമവശരെന്നോയീമാനുഷർ
തഥ്യസ്ഥിതികളോ ചൊല്ലുന്നു നീ
എന്നു് മനുഷ്യൻ കിളിയോടു ചോദിച്ചാൽ അവയൊന്നുമല്ല സുഖത്തിനും സ്വാതന്ത്ര്യത്തിനും ഉതകുന്നതു് അധ്യാത്മശാന്തിയാണു് എന്നു് അതു സമാധാനം പറയും.
‘പരമാനന്ദം’ രവീന്ദ്രനാഥടാഗൂറിന്റെ ‘ഫലോപചയം’ എന്ന കൃതിയിൽനിന്നെടുത്തതാണു്. തേജോബീജത്തിൽ പ്രപഞ്ചോല്പത്തി മുതല്ക്കുള്ള പരിണാമദശകളെ അതിസുന്ദരമായി ആധുനികശാസ്ത്രസിദ്ധാന്തമനുസരിച്ചു വിവരിച്ചിരിക്കുന്നു.
ആകാശദേശത്തിലെങ്ങുനിന്നോ ഒരു
തേജസ്സിൻവിത്തു തെറിച്ചുവീണു
ആ വിത്തിനുള്ളിൽനിന്നങ്കുരകോടിക-
ളാവിർഭവിച്ചു്, പടർന്നു വീണു
അപ്പടർപ്പിന്റെ തലപ്പിൽ പിടിച്ചിതു
പൊൽപ്പൂക്കൾ കോടാനുകോടിയപ്പോൾ
അമ്മലർകോടികൾ മുറ്റും മുതിർന്നു ഹാ
നിർമ്മലകന്ദവൃന്ദങ്ങളായി.
ഇങ്ങനെ ‘Nebula’യിൽ തൊട്ടു് ഭൂമിയുടെ ഉല്പത്തിവരെ പറഞ്ഞിട്ടു് ജീവോല്പത്തി വർണ്ണിക്കുന്നു.
ആഴിയോളത്തിൽ ഞാനന്നോരണുവായി-
പ്പാഴിലെങ്ങുന്നോ പറന്നു വീണു
മീനായും പിന്നെക്കരയേറിപ്പാമ്പായും
മാനത്തു പറ്റിപ്പറവയായും
മാനായും മെല്ലെ മരഞ്ചാടിയായും ഞാൻ
നാനാജന്മങ്ങൾ കടന്നു നീന്തി
കോടിക്കണക്കിനും സംവത്സരങ്ങളും
ഓടിക്കടന്നുപൊയ്ക്കൊണ്ടിരുന്നു.
… … …
… … …
വാനരൻ മൂത്തു ഞാൻ വാൽപോയ് നരനായി
വാനവനാകാൻ മുതിരുകയായ്
കവിത ഇങ്ങനെ പോകുന്നു. സ്ഥലച്ചുരുക്കത്താൽ മറ്റു ഗാനങ്ങളെപ്പറ്റി വിമർശിക്കാൻ തരമില്ലാതെ വന്നതിൽ വിരമിക്കുന്നു.
21.63 മേരി ജോൺ
ഈ പേരിൽ രണ്ടു കവയിത്രികളുണ്ടു്. ഒന്നു് മേരി ജാൺ തോട്ടം. ഈ കവയിത്രി ‘ഗീതാവലി’ എന്ന പേരിൽ അനേകം ഗാനങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ഇപ്പോൾ സന്യാസാശ്രമം കൈക്കൊണ്ടിരിക്കുന്നു. മേരി ജാൺ കൂത്താട്ടുകുളവും പലേ ഖണ്ഡകവനങ്ങൾ രചിച്ചിട്ടുണ്ടു്. ആ ശ്രീമതി ഇപ്പോൾ സർക്കാർസർവ്വീസിലിരിക്കുന്നു. ഗീതാവലിയിൽനിന്നു് (മേരി ജാൺ തോട്ടം) ‘ഇതല്ലേ പറുദീസ’ എന്ന ഗാനത്തിന്റെ ഏതാനും ഭാഗം ഉദ്ധരിക്കാം.
പേരെടുത്തുള്ളൊരു ദേശസഞ്ചാരിക-
ളാരുമേയിന്നോളം കണ്ടിടാതെ
ദണ്ഡിതൊട്ടുള്ള കവിപ്രവീരന്മാർക്കും
വർണ്ണനാവസ്തുവായ് തീർന്നിടാതെ
ഉത്തമന്മാരായ ചിത്രകാരന്മാർക്കും
നേത്രത്തിലിന്നോളമെത്തിടാതെ
ശക്തന്മാരായുള്ള ലോകസമ്രാട്ടുകൾ-
ക്കാർക്കുമൊരിക്കലും കീഴ്‍പെടാതെ
ഭൂമിശാസ്ത്രജ്ഞന്മാരാരുമന്വേഷിച്ചാൽ
ഭൂമിയിൽ കണ്ടെത്താൻ സാധിക്കാതെ
നൂതനമായി ഞാൻ കണ്ടുപിടിച്ചൊരു
പറുദീസയാണതു്. അവിടെ,
ആനന്ദസാഗരവീചിപരമ്പര-
മാനത്തിലങ്ങു കളിച്ചിടുമ്പോൾ
ക്ഷീണതയറ്റു ഞാനായതിന്മേലേറി
ച്ചേണുറ്റഗാനങ്ങളാലപിപ്പു.
മാനുഷനാസകൾ ഘ്രാണിച്ചിട്ടില്ലാത്തോ-
രാ നല്ലദിവ്യമാം സൗരഭ്യത്തെ
തന്നിൽ വഹിച്ചെങ്ങും മന്ദമായ് വീശുന്ന
തെന്നലണഞ്ഞെന്നെത്താരാട്ടുന്നു
സൃഷ്ടിക്കപ്പെട്ടുള്ള വസ്തുക്കളൊക്കെയെ-
ന്നിഷ്ടത്തിനൊത്തങ്ങു വർത്തിക്കുന്നു.
ആകവേയാസ്ഥലത്തുള്ള വിശേഷങ്ങൾ
ലോകസാധാരണമല്ല തെല്ലും
കണ്ണു തുറന്നു ഞാൻ നോക്കുന്ന ദിക്കെല്ലാം
വിണ്ണിലേക്കാളും വിശിഷ്ടമത്രേ
കാളുന്ന കൗതുകം കാതിന്നു ചേർക്കുന്ന
താളമേളങ്ങളിടവിടാതെ
മന്ദം മുഴങ്ങി മുഴങ്ങിയാദിക്കെല്ലാ-
മെന്നും സദിരെന്നേ ചൊല്ലിടേണ്ടു
അവർ പാടുന്ന ഗാനത്തിന്റെ പല്ലവി ഇതാണു്.
സ്നേഹിപ്പിൻ സ്നേഹിപ്പിൻ സ്നേഹിപ്പിൻ ശാശ്വത-
സ്നേഹത്തെ സ്വർഗ്ഗവും വെല്ലുകില്ല
ദേഹം നശിച്ചാലും സ്നേഹം നശിച്ചിടാ
സ്നേഹിപ്പിൻ സ്നേഹിപ്പിൻ നിഷ്കളങ്കം.
ഗീതാവലിയുടെ അവതാരികയിൽ മഹാകവി പരമേശ്വരയ്യരവർകൾ ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു.–“എന്റെ യുവസഹോദരി ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിൽ ശാശ്വതമായ കവിയശസ്സിനു് അവകാശിനിയായി പരിണമിച്ചിരിക്കുന്നു. ഇത്ര വാസനാവൈഭവമുള്ള യുവതികളെ ഹിന്ദുസമുദായത്തിൽപോലും വളരെ വിരളമായി മാത്രമേ ഞാൻ കാണുന്നുള്ളു. അതിനാൽ നിരന്തരമായി കാവ്യകലയിൽ പരിശീലനം ചെയ്യുകയാണെങ്കിൽ ഈ കവയിത്രിക്കു ഭാവിയിൽ ലഭിക്കാവുന്ന സ്ഥാനം ഏറ്റവും ഉൽകൃഷ്ടമായിരിക്കുമെന്നുള്ളതിനു സംശയമില്ല. കൈരളീദേവിയുടെ ഒരു പ്രധാന പരിചാരികയായും ക്രിസ്തീയവനിതകൾക്കു് ഒരു ദിവ്യദീപികയായും ശ്രീമതി മേരി ജാൺ മേൽക്കുമേൽ വിജയം പ്രാപിക്കുന്നതിനു് ജഗദീശ്വരനെ പ്രാർത്ഥിച്ചുകൊണ്ടു് ഈ അവതാരികയെ ഇവിടെ ഉപസംഹരിച്ചുകൊള്ളുന്നു.” ഈ പ്രാർത്ഥന മുഴുവനും ഫലിച്ചെന്നു പറവാൻ നിവൃത്തിയില്ല. എന്തുകൊണ്ടെന്നാൽ പ്രസ്തുത യുവതി കൈരളിയുടെ പരിചാരികാപദം കൈവിട്ടിട്ടു് ക്രൈസ്തവധർമ്മത്തിന്റെ പരിചര്യയിൽ മുഴുവനും ചെലവിടുകയാണു് ഇപ്പോൾ ചെയ്യുന്നതു്. തത്സഹോദരനായ പീറ്റർ ജാൺതോട്ടവും മണക്കാട്ടുമാടമ്പി, ചണ്ഡാലപുത്രി മുതലായ നോവലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
മേരി ജാൺതോട്ടത്തിന്റെ പ്രധാന കൃതികൾ—കവിതാരാമം, ഗീതാവലി, ചെറുപുഷ്പത്തിന്റെ ബാല്യകാലസ്മരണ, ഈശപ്രസാദം, ആത്മാവിന്റെ സ്നേഹഗീത ഇവയാകുന്നു.
21.64 മുതുകുളം പാർവതിഅമ്മ
തിരുവനന്തപുരത്തു വച്ചു നടന്ന ആദ്യത്തെ സാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഒരു കവിതാപരീക്ഷയുണ്ടായിരുന്നു. അന്നു് ഈ ശ്രീമതിയും ഭാഗഭാക്കായിരുന്നു. അന്നാണു് ഈ കവയിത്രി എനിക്കു പരിചിതയായതു്. പിന്നീടു വളരെക്കാലം കഴിഞ്ഞു് വർക്കല ശിവഗിരിയിൽവച്ചു് ഒരു സാഹിത്യ സമ്മേളനത്തിൽ പ്രസംഗകർത്രിയായി ക്ഷണിക്കപ്പെട്ടിരുന്നു. ഉപക്രമപ്രസംഗത്തിൽ, കവിതാവാസനയില്ലാത്തവർ കവിത എഴുത്തിൽ നിന്നു വിരമിക്കണമെന്നു ഞാൻ ഉപദേശിച്ചു. ഏതെങ്കിലും വിധത്തിൽ സാഹിത്യസേവനം നടത്തുന്നവരോടു് എനിക്കു് ബഹുമാനവും സ്നേഹവുമാണുള്ളതു്. ഞാൻ ആരെയും ഭഗ്നോത്സാഹരാക്കാറുമില്ല. എന്നാൽ മറ്റു ജോലികൾ ധാരാളമുള്ള സ്ഥിതിക്കു് വാസനാശൂന്യരായ യുവാക്കന്മാർ കവിതക്കൃഷിയിൽ ഏർപ്പെടുന്നതു് കവിതയ്ക്കും തങ്ങൾക്കും ദോഷകരമാണെന്നു ഞാൻ ചൂണ്ടിക്കാണിച്ചതേയുള്ളു. ഈ ശ്രീമതി വല്ലാതെ ക്ഷോഭിച്ചു. ഞാൻ എന്തുചെയ്യാനാണു്? യുദ്ധം എന്നു കേട്ടാൽ എനിക്കു പേടിയൊന്നും ഉണ്ടാകാറില്ലെങ്കിലും, സ്ത്രീജനങ്ങളോടു് വാക്‍സമരം ചെയ്‍വാൻ എനിക്കു കൗതുകം ഇല്ല. ഞാൻ ആ കവയിത്രിയെ ഒരുവിധം സമാധാനപ്പെടുത്തി എന്നു പറഞ്ഞാൽ മതിയല്ലോ.
മുതുകുളം പാർവതിഅമ്മ ഇതിനിടയ്ക്കു് സാമാന്യം നല്ല കവിയശസ്സു സമ്പാദിച്ചു കഴിഞ്ഞുവെന്നാണു തോന്നുന്നതു്. ‘ഉദയപ്രഭ’ മുതലായ ചില കൃതികൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ടു്. മാതൃക കാണിപ്പാൻ ചില പദ്യങ്ങൾ ഉദ്ധരിക്കാം.
പറന്നു സ്വച്ഛന്ദസുഖേന വിണ്ണിൽ
തുറന്ന ലാവണ്യവിലാസദേശേ
പരിസ്ഫുരിക്കും പികമേ നിനക്കു
തരുന്നു ഞാൻ സ്വാഗതമൊട്ടനേകം
പരാശ്രയംചെറ്റുമെഴാതെ ജന്മം
നിരാമയം നിർഭയമായ് നയിക്കാൻ
നിരന്തരോന്മേഷസ്വതന്ത്രഭാവം
കലർന്നിടും നീയതിധന്യധന്യൻ
ഇതു് ഒരു ‘സ്വതന്ത്രജീവി’ എന്ന ഖണ്ഡകവനത്തിൽ നിന്നു് എടുത്തതാണു്. സ്വതന്ത്രജീവിയെപ്പറ്റി വർണ്ണിക്കുന്ന കവിത ആയിരിക്കുന്നതിനാലായിരിക്കണം രണ്ടാമത്തെ പദ്യത്തിന്റെ മൂന്നാം പാദത്തിൽവൃത്തത്തെ സംബന്ധിച്ചു് അല്പം സ്വാതന്ത്ര്യം കാണിച്ചിരിക്കുന്നതു്. സ്വതന്ത്ര എന്നതു് ‘സൊതന്ത്ര’ എന്നു വായിച്ചാൽ മതിയല്ലോ. നന്നേ ചെറുപ്പത്തിൽ എഴുതിയ കവിത ആയതിനാൽ ഇത്തരം സ്വാതന്ത്ര്യം ക്ഷന്തവ്യവുമാണു്.
മംഗളാശംസ–
വേദവേദാന്തവേദ്യനാമഖിലേശൻ തന്റെ
പൂതമാം പൂങ്കാവനപ്പൊന്മയ‘വിഹായസ്സിൽ’
വൈരാഗ്യവാർ ‘തെന്ന’ലേറ്റകതാർ കുളുർപ്പിച്ചു-
മാരാധ്യമാകും ധ്യാനത്തളിർത്തൊത്താസ്വദിച്ചും
കാലകല്ലോലങ്ങളിൽ വിലയം പ്രാപിച്ചേറെ-
ക്കാലമായ് ധ്വനി മങ്ങിപ്പൊലിഞ്ഞ പൗരസ്ത്യമാം
വിശ്വവിഖ്യാതമാർഷഗാനസങ്കീർത്തനങ്ങ-
ളശ്രാന്തമേറ്റു നന്നായ് ‘പാടി’യുമുല്ലസിക്കും
യോഗസാമ്രാജ്യച്ചെങ്കോൽ പവിത്ര ‘പക്ഷ’മേന്തും
കോകിലതിലകമേ! തവ കാകളീപാളി
ഭൂസ്വർഗ്ഗസരണിയിൽ പുളകമുളവാക്കി
ഭാസുരതരമായിജ്ജയിക്കുന്നനുവേലം
ഒരു പ്രാർത്ഥന
പ്രപഞ്ചവൻനാടകസൂത്രധാര-
പദം യഥായോഗ്യമലങ്കരിക്കും
മഹേശഭാവല്കകൃപാകടാക്ഷ-
രസത്തിനായ്‍ത്താണുതൊഴുന്നിതാ ഞാൻ.
അണഞ്ഞു ഞാൻ ദേവ മനോജ്ഞമാം പൂ-
വനത്തിൽ നീന്തിയിരുളിൻനിരത്തിൽ
അമേയമാം കാലമഹാപ്രവാഹ
ദുരന്തദുർവാരതരംഗവേഗാൽ
മറഞ്ഞു നിഷ്കൈതവമാം മഹസ്സിൻ
സുദീപ്തിയെങ്ങോ ജവമെൻപഥത്തിൽ
നിവർന്നു തുങ്ങുന്നു മഹാന്ധമാം കാർ-
മുകിൽപ്പെരും പാഴ്‍മറ നാലുപാടും.
‘കർമ്മഫലം’ എന്ന പേരിൽ ഒരു ഗദ്യകൃതിയും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്.
21.65 കെ. കെ. രാജാ
ഇദ്ദേഹത്തിന്റെ കൃതികളായി ബാഷ്പാഞ്ജലി, ഹർഷാഞ്ജലി, തുളസീദാമം, വെള്ളിത്തോണി മുതലായ ചിലതു മാത്രമേ ഞാൻ കണ്ടിട്ടുള്ളു. കവിത്വശക്തിസമ്പന്നനായ ഒരു വിശിഷ്ടകവിയാണു്. ചില പദ്യങ്ങൾ ഉദ്ധരിക്കുന്നു.
21.66 പ്രകാശം
ദ്യോവാകുമമ്പലംതന്നിലരുളുമ-
ദ്ദൈവത്തിൻചാരുകിരീടമായും
ജന്തുവിൻജീവിതയാത്രോത്സവത്തിലേ
ബന്ധുരകാഞ്ചനദീപമായും
നിത്യവുമുജ്ജ്വലിച്ചീടുമെൻനിശ്ചല
സത്യപ്പൊരുളേ! നിൻ പൊന്നൊളികൾ
പ്രേമാഞ്ജനത്താൽ ചുടുനീരൊഴുകിന
തൂമിഴി കണ്ടു തെളിഞ്ഞിടട്ടേ.
ചോരന്റെ നിശ്ശബ്ദമാകിന കാൽവെപ്പും
ജാരന്റെ ഭീയാളും നെഞ്ചിടിപ്പും
നിന്നൊളി മിന്നിത്തിളങ്ങുമൊരാനന്ദ-
ബിന്ദുവേത്താനല്ലീ തേടിടുന്നു?
ധൂർത്തനാമെന്റെയിസ്സാഹസവാക്കിനു
മർത്ത്യവിവേകമേ മാപ്പു നല്ക.
ത്രൈലോക്യസുന്ദരിയാകുമുഷസ്സിന്റെ
ചേലുറ്റപൊന്നിൻപതക്കത്തിലും
ഘോരമായീടും പരേതവനത്തിന്റെ
മാറിലെഴും കരിക്കൊള്ളിയിലും
നിത്യം തെളിഞ്ഞുമൊളിഞ്ഞു വിളങ്ങുന്ന
സത്യപ്രകാശമേ വെൽവൂതാക.
21.67 പരോപകാരം
വല്ലീമതല്ലീനിരചെന്തളിർപ്പ-
ട്ടൊളിപ്രസൂനച്ചെറുകപ്പിലാക്കി
മനുഷ്യഭീയാലുയരെപ്പറക്കും
പക്ഷിക്കു മാധ്വീരസമേകിടുന്നു.
21.68 വി. ഉണ്ണിക്കൃഷ്ണൻനായർ ബി. ഏ.
തന്റെ ഔദ്യോഗികജീവിതത്തിനിടയ്ക്കു് യഥാശക്തി ഭാഷയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു ഭാഷാഭിമാനിയാകുന്നു. വനമാല, ഗീതാഞ്ജലി (തർജ്ജമ), വിനോദിനി (തർജ്ജമ), മൃണാളിനി (തർജ്ജമ), മാലതീമാല മുതലായ കൃതികൾ അദ്ദേഹത്തിന്റേതാണു്. ഭിക്ഷാംദേഹി എന്ന പദ്യത്തിലെ ചില ഭാഗങ്ങൾ ഉദ്ധരിക്കുന്നു.
ഗോവിന്ദൻ കൂട്ടുകാരോടൊത്തു മേയ്ക്കുന്ന
ഗോവൃന്ദമാലയം പൂകുകയാൽ
കേവലം ശൂന്യമായ്‍ത്തീർന്ന വൃന്ദാവന-
ബ്ഭൂവിലെപ്പുല്ലിൻപരപ്പിലൂടേ
ശാന്തിയാം തങ്കച്ചഷകത്തിൽ പാടല-
കാന്തി കലർന്ന മധുവുമേന്തി
സന്ധ്യാസുമംഗലി വന്നണഞ്ഞാൾ മൃദു-
സംഗീതസാന്ദ്രമായപ്രദേശം
വാടിയോരാനനത്താരുമായാമലർ-
വാടിയിലങ്ങൊരു കൽത്തറമേൽ
ചേടികളാശ്വസിപ്പിക്കിലുമുൾപ്പൂവിൽ
പേടികലർന്നു വിവർണ്ണയായി
വാണിരുന്നാളതുനേരമഗ്ഗോകുല-
റാണിയാം രാധികയാധിയോടെ
വാസന്തത്തൈക്കുളിർത്തെന്നലിലേതുമു-
ല്ലാസമവൾക്കന്നാൾ തോന്നീലല്ലീ?
21.69 പി. കുഞ്ഞുരാമൻ നായർ
ഭാവനാസമ്പന്നനായ ഒരു നല്ല കവിയാണു്. സ്വപ്നസൗധം, നിർമ്മല, അമരസിംഹൻ, നാഗാനന്ദം, രാജസ്ഥാനസിംഹം, രവീന്ദ്രനാഥടാഗോർ, രമാബായി, വീരാഹുതി, സ്വാതന്ത്ര്യസമരം, നിശാഗാനം മുതലായവ ഇദ്ദേഹത്തിന്റെ കൃതികളാണു്. മാതൃകയ്ക്കായി ഏതാനും വരികൾ ഉദ്ധരിക്കുന്നു.
ജയിച്ചു ജയിച്ചു നാം ചിരകാലത്താലിതാ
സ്വയമിങ്ങെഴുന്നള്ളി പൊയ്പ്പോയ കതിരവൻ
ഇന്നലെത്തഞ്ചം നോക്കി വന്ന രാവേതോ പുക-
യൊന്നുവിട്ടില്ല ഹാ ഹാ നാട്ടാർതൻമുഖത്തേയ്ക്കായ്
തലചാഞ്ഞന്തംവിട്ടു മയങ്ങിപ്പോയാരവ-
രുലകാ മറിമായക്കാരനു കീഴായുംപോയ്!
അത്തിമിരാക്രാന്തിയാമാപത്തിൽ തരംകെട്ടു
ചത്തപോലായിത്തീർന്നു നമ്മുടെയാത്മാവെല്ലാം
വെവ്വേറേ നിഴലിച്ചതായിരിക്കണം വാനിൽ
സുവ്യക്താകൃതികളായ് വർത്തിച്ച നക്ഷത്രങ്ങൾ
അവയ്ക്കു തെളിവേറുംതോറുമാമറവിൽനി-
ന്നടുത്തുവരികായായ് നൂനമത്തേജോരൂപം
കല്ലന്മാരുതൊടി രാമുണ്ണിമേനോൻ
‘ഈറ്റില്ലത്തെ മൈതാനം’ എന്ന കവിതയിൽ നിന്നും ഒരു പദ്യം ഉദ്ധരിക്കുന്നു.
നീളം നിഴല്പാടിനു മാറ്റി മാറ്റി
ക്രമത്തിലോരോന്നടയാളമാക്കി,
കൂക്കങ്ങുകേട്ടാലടിനോക്കുവാനാ-
യിത്തന്തമാവും ചെവിയോർത്തു നിൽപൂ.
പിച്ചതെണ്ടി നടക്കുന്ന ഒരു സ്ത്രീ ഗർഭം ധരിക്കുന്നു. വഴിയരികിലുള്ള ഒരു പുരയിടത്തിൽ കയറി അവൾ പ്രസവിക്കാൻ ഭാവിക്കവേ, ശിശുവിന്റെ പിതൃസ്ഥാനീയനായ മാവു് ജാതകക്കുറിപ്പിനു് സമയം അറിവാനായി ചുവടു് അളന്നുനോക്കുന്നുവത്രേ.
21.70 സി. വി. കുഞ്ഞുരാമൻ
ഒരു കവി എന്ന നിലയിലല്ല നാം ഇദ്ദേഹത്തിനെ അറിയുന്നതെങ്കിലും, അദ്ദേഹം ‘കാർത്തികോദയം’ മുതലായ പദ്യകൃതികളും രചിച്ചിട്ടുണ്ടു്. ‘കാർത്തികോദയം’ അത്ഭുതമായ കവിത്വശക്തി പ്രകാശിപ്പിക്കുന്നു. സരസ ഭാഷകൻ, നിശിത നിരൂപകൻ, ചരിത്രഗവേഷകൻ, ഗദ്യകാരൻ, പത്രപ്രവർത്തകൻ, സമുദായോദ്ധാരകൻ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിനു് അത്യുന്നതമായ സ്ഥാനമുണ്ടു്. സി. വി-യുടെ ഗദ്യശൈലി ഒന്നു പ്രത്യേകമാണു്. അതിനെ അനുകരിക്കാൻ ആർക്കും സാധിക്കയില്ല. അദ്ദേഹത്തിന്റെ ‘ഫലിത’ ലേഖനങ്ങളും ഫലിതോക്തികളും ഒക്കെ ശേഖരിച്ചു പ്രസിദ്ധപ്പെടുത്തിയാൽ അതുതന്നെ ഭാഷയ്ക്കു് ഒരു വലിയ നേട്ടമായിരിക്കും.
1046 മകരം, മകം നക്ഷത്രത്തിൽ, കല്ലുംപുറത്തു കുഞ്ഞിച്ചാളിയുടേയും ഞാറയ്ക്കൽ വേലായുധന്റേയും പുത്രനായി ജനിച്ചു. കുടിപ്പള്ളിക്കൂടത്തിലെ പഠിത്തം പൂർത്തിയാക്കീട്ടു് ഫോർത്തുഫാറംവരെ ഇംഗ്ലീഷ് അഭ്യസിച്ചശേഷം വിദ്യാലയം വിട്ടുവെങ്കിലും സ്വന്തപരിശ്രമത്താൽ ആംഗല ഭാഷയിൽ സാമാന്യം നല്ല പരിജ്ഞാനം സമ്പാദിച്ചു. പരവൂർ കേശവനാശാന്റേയും കേ. സി. കേശവപിള്ളയുടേയും സഹവാസവും മൈത്രിയും അദ്ദേഹത്തിന്റെ ഭാഷാപരിജ്ഞാനത്തിന്റേയും കവിതാവാസനയുടേയും വളർച്ചയ്ക്കു വളരെ ഉപകരിച്ചു. കേശവനാശാന്റെ സുജനാനന്ദിനി പത്രമായിരുന്നു സി. വി. യുടെ വിഹാരരംഗം. 1068-ൽ അദ്ദേഹത്തിനു് സഞ്ചായംവകുപ്പിൽ ഒരു ഗുമസ്ഥപ്പണി ലഭിച്ചു; പക്ഷേ ആ ജോലി ഒരു കൊല്ലത്തിനുള്ളിൽ ഉപേക്ഷിച്ചുകളഞ്ഞു. 1070-ൽ മയ്യനാട്ടു സ്ഥാപിക്കപ്പെട്ട ഒരു പ്രൈമറിസ്ക്കൂളിൽ അദ്ദേഹം ഹെഡ്മാസ്റ്ററായി നിയമിക്കപ്പെട്ടു. ആ സ്ക്കൂൾ സർക്കാരിലേക്കു വിട്ടുകൊടുത്തപ്പോൾ ശമ്പളം 6 രൂപയിൽ നിന്നു് 15 രൂപയായും പിന്നീടു് 30 രൂപയായും വർദ്ധിച്ചു.
ഇതിനിടയ്ക്കു് മുഖ്യപരീക്ഷയിൽ വിജയം നേടുകയാൽ കൊല്ലം ഹൈസ്ക്കൂളിൽ ഒരു കൊല്ലം മുൻഷിപ്പണി വഹിച്ചു. എന്നാൽ വീണ്ടും പഴയ സ്ക്കൂളിലേക്കു പോന്നു. 1088-ൽ ആ ഉദ്യോഗം രാജി വച്ചിട്ടു് വക്കീൽപരീക്ഷയിൽ ചേർന്നു ജയിച്ചു. കുറേക്കാലം പരവൂർ മജിസ്ട്രേട്ടു കോടതിയിൽ ക്രിമിനൽവക്കീലായിരുന്നു. അന്നു് അവിടത്തേ മജിസ്ട്രേട്ടുകോടതി വക്കീലന്മാരുടെ കൂട്ടത്തിൽ, സി. വി. യും, മയ്യനാട്ടു വി. ജോസഫും മാത്രമായിരുന്നു മികച്ച സാഹിത്യവാസനയുണ്ടായിരുന്നവർ. വി. ജോസഫ് നേരത്തേ മരിച്ചുപോയി. സി. വി. കേരളകൗമുദി, മലയാളരാജ്യം മുതലായ പത്രങ്ങളുടെ പത്രാധിപത്യം വഹിച്ചിരുന്ന കാലം ആ പത്രങ്ങളുടെ അത്യന്തശോഭനഘട്ടമായിരുന്നെന്നു പറയാം. അഭിപ്രായം ‘ഇരിമ്പുലക്ക’യല്ലെന്നാണു് അദ്ദേഹത്തിന്റെ മതം. തല്ക്കാലം ഏതഭിപ്രായമാണോ തനിക്കു് സ്വീകാര്യമായി തോന്നുന്നതു്, അതിനെ, സർവശക്തികളും പ്രയോഗിച്ചു് സ്ഥാപിക്കുന്ന വിഷയത്തിൽ അദ്ദേഹത്തിന്റെ തൂലികയ്ക്കു നല്ല സാമർത്ഥ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരിൽ മി. കെ. ദാമോദരൻ ബി. ഏ., കെ. സുകുമാരൻ ബി. ഏ. (കേരളകൗമുദി പത്രാധിപർ) ഇവർ രണ്ടുപേരും നല്ലപോലെ എഴുതാൻ വശമുള്ളവരാണു്. മി. ദാമോദരൻ ഈഴവസമുദായചരിത്രത്തെ അധികരിച്ചു രചിച്ചിട്ടുള്ള വിപുലഗ്രന്ഥം വിജ്ഞാനപ്രദമാണു്. അദ്ദേഹം അതു കൂടാതെ, പ്രണയപാശം മുതലായ നോവലുകളും രചിച്ചിട്ടുണ്ടു്.
സി. വി. യുടെ പ്രധാന കൃതികൾ സോമനാഥൻ, കാർത്തികോദയം, രാമായണം (ഗദ്യം), ഭാരതം (ഗദ്യം) നിരവധി ചിന്തോദ്ദീപകങ്ങളായ ഉപന്യാസങ്ങൾ ഇവയാണു്. അദ്ദേഹം 1949-ൽ ദിവംഗതനായി.
21.71 കെ. ശങ്കരപ്പിള്ള
എന്റെ പ്രിയ സുഹൃത്തായിരുന്ന കെ. ശങ്കരപ്പിള്ള കൊല്ലവർഷം 1056 ഇടവം 15-ാംതീയതി കൊല്ലത്തു ദീർഘകാലം പ്രാക്ടീസു ചെയ്തിരുന്ന സി. എൻ. കേശവപിള്ളയുടെയും തൽപത്നിയായ പാർവ്വതിയമ്മയുടെയും ഏകപുത്രനായി ജനിച്ചു. മാതൃഗൃഹം മാവേലിക്കരെയും പിതൃഗൃഹം തിരുവല്ലയിലും ആയിരുന്നെങ്കിലും ശങ്കരപ്പിള്ള ജനിച്ചതും വളർന്നതും മെട്രിക്കുലേഷൻവരെ പഠിച്ചതും കൊല്ലത്തുവച്ചായിരുന്നു. അനന്തരം കോട്ടയം സി. എം. എസ്. കാളേജിൽ ചേർന്നു. 1078-ൽ എഫ്. ഏ. പരീക്ഷയിൽ ജയിച്ചു. പിന്നീടു് ഏതാനും വർഷങ്ങൾക്കു ശേഷം ബി. ഏ. ക്ലാസ്സിൽ പഠിക്കാനായി മദ്രാസിൽ പോയി. 1085-ൽ ബി. ഏ. പാസ്സായിട്ടു് ലാക്കാളേജിൽ ചേരാനായി തിരുവനന്തപുരത്തു താമസിക്കുന്ന കാലത്താണു് ഞങ്ങൾ തമ്മിൽ ഇദംപ്രഥമമായി കണ്ടുമുട്ടുകയും പരിചയപ്പെടുകയും ചെയ്തതു്. സുമുഖനും സുവേഷധാരിയും ആയിരുന്ന ആ യുവാവിനെ ഞാൻ ഇന്നും ഓർക്കുന്നു. അക്കാലത്തു് ഞങ്ങൾക്കു തമ്മിൽ അങ്കുരിച്ച സൗഹൃദം അദ്ദേഹത്തിന്റെ അന്ത്യനിമിഷംവരെ നിലനിന്നു.
ലാ പഠിച്ചുവെങ്കിലും പരീക്ഷയിൽ ജയിച്ചില്ല. അന്നു് എഫ്. ഏ. ക്ലാസ്സുവരെ ഉണ്ടായിരുന്ന ബാലികാമഹാപാഠശാലയിൽ ട്യൂട്ടറായിരുന്നുകൊണ്ടാണു് ലാക്കോഴ്സ് തീർത്തതെന്നുകൂടി പ്രസ്താവയോഗ്യമാകുന്നു. ഇതിനിടയ്ക്കു് ദാമ്പത്യജീവിതം ആരംഭിച്ചുകഴിഞ്ഞുവെങ്കിലും വിദ്യാർത്ഥിനിയായിരുന്ന സി. തങ്കമ്മയിൽ അനുരക്തനാവുകയും അവരെക്കൂടി വിവാഹം കഴിക്കയും ചെയ്തു.
1912-ൽ പ്രസ്തുത ഉദ്യോഗം രാജിവച്ചിട്ടു് പോലീസ് ഇൻസ്പെക്ടരായി വീണ്ടും സർവ്വീസിൽ പ്രവേശിച്ചു. എന്നാൽ തന്റെ സ്വഭാവത്തോടു തീരെ പൊരുത്തമില്ലാതിരുന്ന ആ ഉദ്യോഗം 1090-ൽ രാജി വച്ചിട്ടു് സി. എം. എസ്സ്. കാളേജിൽ ലക്ചറർ ഉദ്യോഗം സ്വീകരിച്ചു. 1100-ാമാണ്ടുവരെ അദ്ദേഹം ആ ഉദ്യോഗത്തിൽ തന്നെ ഇരുന്നു. അതിനുശേഷം പതിനഞ്ചു വർഷങ്ങളോളം സെന്റ് ബർക്കമാൻസ് കാളേജിലെ പൗരസ്ത്യഭാഷാവകുപ്പിന്റെ ആദ്ധ്യക്ഷം വഹിച്ചു. ഉദ്യോഗത്തിൽനിന്നു പിരിഞ്ഞശേഷം അദ്ദേഹം വീണ്ടും എന്റെ സമീപവാസിയായിത്തീർന്നു. തിരുവനന്തപുരത്തു് പെരുന്താന്നിയിൽ മകളോടുകൂടി താമസിക്കവേ 1955-ൽ മരണം പ്രാപിച്ചു.
ശങ്കരപ്പിള്ളയെപ്പോലെ ശിഷ്യസമ്പത്തുള്ളവർ തുലോം ചുരുക്കമാണു്. ആദ്യപത്നിയായ നാണിയമ്മയിൽ ജനിച്ച പി. എസ്. അച്യുതൻപിള്ള എം. ഏ; എം. എൽ നിയമശാസ്ത്രപാരംഗതനെങ്കിലും വിനീതന്മാരിൽവച്ചു വിനീതനായ ഒരു മാന്യസുഹൃത്താണു്. നാണിയമ്മയിൽ ജനിച്ച ഒരു പുത്രിയാണു് ഇന്നു് വനിതാകാളേജിൽ ലൈബ്രേറിയൻപദം അലങ്കരിക്കുന്ന ജാനകിഅമ്മ ബി. ഏ. ഒടുവിലത്തെ പുത്രി എസ്. ശാരദാമ്മ എം. ഏ. പാസ്സായിട്ടു് ദാമ്പത്യജീവിതം നയിക്കുന്നു. ദ്വിതീയപത്നിയായ തങ്കമ്മയിൽ നാലു പുത്രിമാർ ജനിച്ചു. അവരെല്ലാവരും ഉന്നതബിരുദധാരിണികളുമാകുന്നു.
കെ. ശങ്കരപ്പിള്ള ഒരു നല്ല നിരൂപകനെന്ന നിലയിലാണു് കേരളീയരാൽ അറിയപ്പെടുന്നതു്. തുള്ളൽകഥകൾക്കു് അദ്ദേഹം എഴുതീട്ടുള്ള അവതാരികകൾ ഭാഷയ്ക്കു് അമൂല്യസമ്പത്തുകളാണു്. വിശ്വാമിത്രൻ എന്ന ഭാഷാപ്രബന്ധവും ഉണ്ണിരവി എന്ന നാടകവും ആണു് അദ്ദേഹത്തിന്റെ മറ്റു കൃതികൾ.
21.72 പി. ശങ്കരൻനമ്പ്യാർ
1067 ഇടവം 31-ാം തീയതി തൃശ്ശിവപേരൂർ വെളിയനൂർ പുഷ്പകത്തു പരമേശ്വരൻ നമ്പ്യാരുടേയും പാർവതി ബാഹ്മണി അമ്മയുടേയും പുത്രനായി ഭൂലോകജാതനായി. പ്രാഥമികപാഠങ്ങൾ പഠിച്ചശേഷം കുറെ സംസ്കൃതം അഭ്യസിച്ചിട്ടു് പന്ത്രണ്ടാം വയസ്സിൽ ഇംഗ്ലീഷ്സ്ക്കൂളിൽ ചേർന്നു. 1910-ൽ മെട്രിക്കുലേഷനു് ഒന്നാംക്ലാസ്സിൽ ജയിച്ചു. അതിനു മുമ്പു രചിച്ചതാണു് പാലാഴിമഥനംചമ്പു. ഇന്റർമീഡിയറ്റിനും ബി. ഏ. ആണേഴ്സിനും പ്രസിഡൻസിയിൽ ഒന്നാം സ്ഥാനം തന്നെ നേടി 1090-ൽ കോട്ടയം സി. എം. എസ്. കാളേജിൽ ഇംഗ്ലീഷ് ലക്ചറർ സ്ഥാനത്തു നിയമിക്കപ്പെട്ടു. ഒൻപതു കൊല്ലം ആ സ്ഥാനം അലങ്കരിച്ചശേഷം തൃശ്ശൂർ സെന്റ്. തോമസ് കാളേജിൽ ഇംഗ്ലീഷ് പ്രൊഫസരായി നിയമിക്കപ്പെട്ടു. 1100-ൽ എറണാകുളം കാളേജിലെ ഇംഗ്ലീഷ് പ്രൊഫസ്സർസ്ഥാനം കയ്യേറ്റു. അവിടെ മൂന്നുകൊല്ലം ഇരുന്നപ്പൊഴേയ്ക്കു് അദ്ദേഹം സെന്റു് ബർക്ക്മാൻസ് സ്ക്കൂളിലേക്കു ക്ഷണിക്കപ്പെട്ടു. അവിടെ ആറു കൊല്ലം ജോലി നോക്കിയശേഷം വീണ്ടും സർക്കാർ സർവ്വീസിലേക്കു തിരിച്ചുപോന്നു. 1116-ൽ അദ്ദേഹം കാളേജ് പ്രിൻസിപ്പാളായി. 1122-ൽ പെൻഷൻ പറ്റി എങ്കിലും പിന്നെയും ആറുവർഷം കേരളവർമ്മകാളേജിന്റെ അധ്യക്ഷപദത്തിൽ ഇരുന്നു. അനന്തരം ഒരു കൊല്ലത്തിനുള്ളിൽ, അതായതു് 1129-ൽ ഇഹലോകവാസം വെടിഞ്ഞു.
മഹാ പണ്ഡിതൻ, സാഹിത്യരസികൻ, വിമർശകൻ, പ്രഭാഷകൻ, അധ്യാപകൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചു. പാലാഴിമഥനം ചമ്പുവിനു പുറമേ സുവർണ്ണമണ്ഡലം എന്ന പദ്യസമാഹാരവും, ചാണക്യൻ, സാഹിത്യപ്രകാശിക, മലയാളസാഹിത്യചരിത്രസംഗ്രഹം, സാഹിത്യനിഷ്കുടം, മകരന്ദമഞ്ജരി, നമ്മുടെ ഇന്ത്യ, പ്രസ്ഥാനത്രയം, സാഹിത്യവും സംസ്കാരവും, ജവഹർലാലിന്റെ കഥ എന്നീ കൃതികളും അഭിനവകാവ്യദർശം എന്ന ഹാസ്യകൃതിയും അദ്ദേഹത്തിന്റെ ഉത്തമസംഭാവനകളായി കൈരളിയ്ക്കു ലഭിച്ചിട്ടുണ്ടു്.
21.73 പി. അനന്തൻപിള്ള എം. ഏ.
1086-ൽ ഞാൻ തിരുവനന്തപുരത്തു ബി. ഏ. ക്ലാസ്സിൽ പഠിക്കാൻ വന്ന കാലം മുതല്ക്കാണു് ഞങ്ങൾ തമ്മിൽ പരിചയം. അന്നു് അദ്ദേഹം ഹൈസ്ക്കൂൾവകുപ്പിൽ അധ്യാപകനായിരുന്നു. കുറേക്കാലം ആ ഉദ്യോഗത്തിൽ ഇരുന്നിട്ടു് അദ്ദേഹം ഇന്റർമീഡിയറ്റു, ബി. ഏ; എം. ഏ. ഈ പരീക്ഷകളിൽ മുറയ്ക്കു വിജയം നേടി. അതിനുശേഷം മഹാരാജാസ് കാളേജിൽ പണ്ഡിതനായി നിയമിക്കപ്പെട്ടു. പെൻഷൻ പറ്റുന്നതിനു കുറേക്കാലം മുമ്പു് ഭാഷാവകുപ്പിന്റെ സൂപ്രണ്ടായി. ഇപ്പോൾ ജഗതിയിലുള്ള സ്വഭവനത്തിൽ വിശ്രമസുഖം അനുഭവിക്കുന്നു.
സരസ സംഭാഷകനും സരസ ഗദ്യകാരനുമാണു്. ഏ. ആർ. തിരുമേനിയുടെ അന്തേവാസിയും വാത്സല്യഭാജനവുമായിരുന്നു. സാഹിത്യപ്രസംഗമാല, നിരഭ്രമേദിനി, ആംഗലഭൂമി, സ്വർണ്ണക്കിളി, അംശുമതി, ബാലാർക്കഭൂമി, മാനസോല്ലാസം, കേരളപാണിനി (ഏ. ആർ ന്റെ ജീവചരിത്രം), സിംഹളചരിതം, സമുദ്രധീരൻ, ഭീഷ്മർ മുതലായ പലേ കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ടു്.
21.74 എ. ഗോപാലമേനോൻ എം. ഏ.
എന്റെ ഗുരുനാഥനായിരുന്ന ഈ മഹാപുരുഷനെ അറിയാത്തവർ കേരളക്കരയിൽ കാണുമെന്നു തോന്നുന്നില്ല. അത്ര വിപുലമാണു് അദ്ദേഹത്തിന്റെ ശിഷ്യസമ്പത്തു്.
ഗോപാലമേനോൻ പിണ്ടിയത്തു അച്യുതമേനോന്റെയും ഇടപ്പള്ളി കൃഷ്ണത്തുരാമൻപിള്ളയുടെ മകളായ കുഞ്ഞിപ്പിള്ളയുടേയും പുത്രനായി 1064 കർക്കടകം 13-ാംതീയതി ജനിച്ചു. പിതാവു് നിർദ്ധനനായിരുന്നെങ്കിലും അതിവ്യുല്പന്നനും കവിത്വശക്തിസമ്പന്നനുമായിരുന്നു. അദ്ദേഹം സുന്ദരീസ്വയംവരം എന്നൊരു ആട്ടക്കഥ രചിച്ചിട്ടുമുണ്ടു്.
രണ്ടു കൊല്ലത്തോളം പ്രാഥമികവിദ്യാഭ്യാസം നടത്തീട്ടു് 7-ാംവയസ്സിൽ പറവൂർ ഇംഗ്ലീഷ് സ്ക്കൂളിലെ ഒന്നാംക്ലാസ്സിൽ ചേർന്നു. 1900-ൽ പിതാവിന്റെ അകാലവിയോഗം സംഭവിക്കയാൽ വളരെ ക്ലേശിച്ചാണു് ഹൈസ്ക്കൂൾവിദ്യഭ്യാസം പൂർത്തിയാക്കിയതു്. മെട്രിക്കുലേഷൻ പരീക്ഷയിൽ ഒന്നാംക്ലാസ്സിൽ ജയിക്കയാൽ സർക്കാരിൽനിന്നു സ്കാളർഷിപ്പു ലഭിച്ചു. എഫ്. ഏ. പരീക്ഷയിലും ഒന്നാംക്ലാസ്സിൽതന്നെ വിജയം നേടുകയാൽ അദ്ദേഹത്തിനു് കല്ലൻസ്കാളർഷിപ്പും ലഭിച്ചു. 1909-ൽ ചരിത്രം ഐച്ഛികമെടുത്തു് പ്രസിഡൻസിയിലെ ഒന്നാംക്ലാസ്സിൽ ഒന്നാം സ്ഥാനവും മറ്റു രണ്ടു വിഷയങ്ങളിൽ രണ്ടാംക്ലാസ്സിൽ വളരെ ഉയർന്ന സ്ഥാനവും നേടിക്കൊണ്ടു് അദ്ദേഹം ബി. ഏ. പരീക്ഷയിൽ പാസ്സായി. മൂന്നു വിഷയങ്ങളിലും സുവർണ്ണമെഡലുകൾ നേടി. അക്കൊല്ലംതന്നെ അദ്ദേഹം 20-25 വരെ സ്കെയിലിൽ ഒരു ക്ലാർക്കായി ഉദ്യോഗത്തിൽ പ്രവേശിച്ചു. ആ ജോലിയിൽ ഇരിക്കവേ ലപ്പർസായ്പ് അവധിക്കുപോയ ഒഴിവിൽ അദ്ദേഹത്തിനു് തിരുവനന്തപുരം മഹാരാജാസ് കാളേജിൽ ട്യൂട്ടർ ഉദ്യോഗം കിട്ടി. ആ അവസരത്തിലാണു് ഞാൻ ബി. ഏ. ക്ലാസ്സിൽ ചേർന്നതും അദ്ദേഹത്തിന്റെ ശിഷ്യത്വം നേടാൻ എനിക്കു് സാധിച്ചതും. ആറേഴുമാസം ആ ജോലിയിൽ ഇരുന്നു. പിന്നീടു് കുറേക്കാലം ജോലി ഒന്നും ഇല്ലാതിരിക്കെ പുണ്യശ്ലോകനും പ്രാതഃസ്മരണീയനുമായ കെ. വി. രംഗസ്വാമിഅയ്യങ്കാരുടെ ഉപദേശമനുസരിച്ചു് ലപ്പൻധ്വര അദ്ദേഹത്തെ വീണ്ടും കാളേജിൽതന്നെ നിയമിച്ചു. അന്നുമുതല്ക്കു് ദീർഘകാലം അദ്ദേഹം അസിസ്റ്റന്റ് പ്രൊഫസ്സർ, പ്രിൻസിപ്പാൾ എന്നീ നിലകളിൽ അവിടത്തന്നെ സേവനം നടത്തി. അതിനിടയ്ക്കു് എം. ഏ. പാസ്സാവുകയും ചെയ്തിരുന്നു. രാഘവയ്യായുടെ കാലത്തു് അതായതു് 1921-ൽ അദ്ദേഹം സർക്കാർചിലവിൽ ഇംഗ്ലണ്ടിലേക്കു തിരിച്ചു. അവിടെ വച്ചു് ബി. കോം പരീക്ഷയിൽ ജയിച്ചിട്ടു് അദ്ദേഹം ഫ്രാൻസ്, ബൽജിയം, ഹോളണ്ടു് എന്നീ രാജ്യങ്ങളിൽ പര്യടനം നടത്തി. മൂന്നു വർഷങ്ങൾക്കുശേഷം മടങ്ങിയെത്തി. അപ്പൊഴേക്കു് അദ്ദേഹത്തിനു നിശ്ചയിച്ചിരുന്ന വ്യവസായഡയറക്ടരുദ്യോഗം മറ്റൊരാൾക്കു നല്കപ്പെട്ടുകഴിഞ്ഞു. 1923-ൽ പ്രൊഫസ്സറായി കയറ്റം കിട്ടി. 12 വർഷങ്ങൾക്കു ശേഷം 1935-ൽ പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. മൂന്നുകൊല്ലം അദ്ദേഹം ആ ഉദ്യോഗത്തിൽ ഇരുന്നു. 1937 മുതല്ക്കു് 1945 വരെ വിദ്യഭ്യാസഡയറക്ടരുദ്യോഗം പ്രശസ്തമാംവണ്ണം വഹിച്ചിട്ടു് പെൻഷൻ പറ്റി എങ്കിലും 1948 ജൂൺവരെ ഫ്രാഞ്ചൈസ് കമ്മിഷണരുടെ ഉപദേഷ്ടാവായിരുന്നു. അനന്തരം മൂന്നുകൊല്ലം ആലപ്പുഴ എസ്സ്. ഡി. കാളേജിന്റെ പ്രിൻസിപ്പാളുദ്യോഗംവഹിച്ചു 1951-ൽ കോഴിക്കോട്ടു സാമൂതിരികാളേജ് പ്രിൻസിപ്പാളായി നിയമിക്കപ്പെട്ടു. 1954-ൽ ഗുരുവായൂരപ്പൻകാളേജിൽ അധ്യക്ഷനായിരിക്കവേ 1954 ഫെബ്രുവരി 12-ാംതീയതി രക്തസമ്മർദ്ദംനിമിത്തം അദ്ദേഹം നിര്യാതനായി.
ഏ. ഗോപാലമേനോൻ ഒരു പ്രശസ്ത സാഹിതീഭക്തനായിരുന്നു. സാമ്രാജ്യപരമ്പര, ബ്രിട്ടീഷ് സാമ്രാജ്യം, പാശ്ചാത്യ ചരിത്രകഥകൾ, ജീവിതക്രമം, പുരാണകഥകൾ, ജീവിതമഹത്വം, പുരാണലോകം, ദേശകഥകൾ ഇൻഡ്യാചരിത്രകഥകൾ, സരളയുടെ പെട്ടി, വരുണദേവൻ, ഇൻഡ്യാചരിത്രപ്രവേശിക, നീതികഥകൾ, ചരിത്രതത്ത്വം, പാശ്ചാത്യകഥകൾ, സമുദായോല്ക്കർഷം, സ്തോത്രരത്നാവലി എന്നിങ്ങനെ നിരവധി വിശിഷ്ടസാഹിത്യഗ്രന്ഥങ്ങൾ അദ്ദേഹം കൈരളീദേവിക്കു സമർപ്പിച്ചിട്ടുണ്ടു്.
21.75 മള്ളൂർ ഗോവിന്ദപ്പിള്ള ബി. ഏ. ബി. എൽ.
ഇദ്ദേഹവും എന്റെ ഗുരുനാഥനാണു്. അഭിഭാഷകവൃത്തിയിൽ അഗ്രഗണ്യനായി വിലസുന്ന ഈ മാന്യദേഹം ഒരു ഭാഷാഭിമാനികൂടി ആണെന്നു് അറിയാത്തവർ ഇന്നു് കേരളത്തിലില്ല. ഏതെങ്കിലും ഒരു മഹാകാര്യം നിർവിഘ്നം നടത്തണമെങ്കിൽ മള്ളൂരിനെ ചുമതലപ്പെടുത്തിയേച്ചാൽ മതി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടന്ന തിരുവനന്തപുരം സാഹിത്യപരിഷത്തു് (ആദ്യത്തേതു്) അതിനു സാക്ഷ്യം വഹിക്കുന്നു. ഏതു മഹാസംരംഭങ്ങളുടേയും മുൻപിലും പിൻപിലും പാർശ്വങ്ങളിലും മള്ളൂരിനെ കാണാം. എത്ര അനാഥബാലന്മാർക്കു ചെവിക്കുചെവി അറിയാതെ അദ്ദേഹം വിദ്യാഭ്യാസസഹായം ചെയ്തിരിക്കുന്നു! എത്ര പ്രോത്സാഹനീയന്മാരെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു! കോട്ടയ്ക്കൽ സാഹിത്യപരിഷത്തിലും മറ്റു ചില പരിഷത്തുകളിലും അദ്ദേഹം അഗ്രാസനാധിപത്യം വഹിച്ചിട്ടുള്ളതിനു പുറമേ പലേ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
21.76 കീഴ്‍കുളം രാമൻപിള്ള എം. ഏ.
ഒരു വാസനാകവിയാണു്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കാളേജിൽ പണ്ഡിതനായിരുന്നു……അനേകം ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. മാതൃക കാണിപ്പാൻ ‘പ്രേമലഹരി’ എന്ന പദ്യത്തിലെ ഏതാനും വരികൾ ഉദ്ധരിക്കാം.
പ്രേമമാം വൃന്ദാവനത്തിലെന്നാണഹോ
വാമതീർത്ഥാടനം ചെയ്‍വതീ ഞാൻ
ആനന്ദസാരമയമായെഴും ദിവ്യ-
ജ്ഞാനമാമൗഷധവാരിയാലേ
പാരാതെൻകണ്ണിലുള്ളന്ധതിമിരത്തെ-
ദ്ദുരീകരിക്കപ്പെടുവതെപ്പോൾ?
പേർത്തും മദീയവപുസ്സായ് കണ്ടീടുമീ
ചീർത്തിരിക്കുന്നോരയസ്സു പാർത്താൽ
എന്നാണാദിവ്യനികഷത്തിൻസ്പർശത്താ-
ലൊന്നു സുവർണ്ണമായ് മാറ്റപ്പെടും.
21.77 പാട്ടത്തിൽ നാരായണൻ വൈദ്യൻ
അനേകം ഖണ്ഡകാവ്യങ്ങൾ ഭാഷാദേവിക്കു സമർപ്പിച്ചിട്ടുണ്ടു്. ഒന്നു രണ്ടു പദ്യങ്ങളെ ഉദ്ധരിക്കാം.
മകനോടു്,
കുളിരിളം തളിർമെയ് തഴുകിപ്പുകൾ-
പ്പുളകമിങ്ങുളവാക്കിയനർഗ്ഗളം
മിളിതചന്ദനസൗഭഗവിഭ്രമം
കളകിലും ശരി കാര്യമിതല്ലെടോ
അരിയതാമരതാമസലക്ഷണം
ഹരിയെവിട്ടു വണങ്ങിന വൈഭവം
ചൊരിയുമാസ്യമണച്ചുരുചുംബനം
പെരിമയാൽ പതറിക്കിലുമെന്തുവാൻ
പ്രാസഭ്രമത്തിൽ സ്വാഭാവികത നിശ്ശേഷം വിലുപ്തമായിരിക്കുന്നതു നോക്കുക.
വർഷമറ്റ കർഷകനോടു്:
ധാരധാരയായ് വീഴും വൃഷ്ടിപാതങ്ങളോടും
സാരമാക്കാതെ നിന്നിങ്ങുഴുതു ചാലെത്തിച്ചീടും
ധീരകർഷക! നിന്റെ നിയമനിവൃത്തിക്കു
വാരമേതറിയുന്നതാരു നിൻപരമാർത്ഥം?
നീ നനഞ്ഞീടിലെന്തു? നിർഭരതാപമേറ്റു
ശ്യാനയാം സർവ്വംസഹതന്നകം കുളുർപ്പിപ്പാൻ
വാനമുണ്ടാക്കി വയ്പൂ-ഭൗതികപിണ്ഡത്തിന്നു
മാനമെന്തുപകാരമാപന്നർക്കരുളായ്കിൽ?
സർവ്വവും സഹിച്ചന്ത്യനന്മയ്ക്കാത്മാർപ്പണം
ഗർവ്വമെന്നിയേ ചെയ്തു പുലരും ധന്യന്മാരെ
സർവഥാ സേവിക്കേണ്ടതാവശ്യം, ശീതോഷ്ണാദി
ഖർവഹേതുവാൽ ധീരൻ മുടക്കാ സൽക്കർമ്മത്തെ
21.78 പുഷ്പരാഗം
അതുലഗന്ധരസപ്രഥതിങ്ങിടും
പുതുമലർക്കുടമേ, സ്ഫുടരാഗമേ
പൊതുവിലേവരെയും വശമാക്കുവാൻ
ചതുരമാം സുഭഗത്വമുതിർപ്പു നീ.
21.79 കെ. കെ. രാഘവപ്പണിക്കർ
എന്റെ ശിഷ്യനായിരുന്ന കാലത്തുതന്നെ മൊട്ടിട്ട കവിതാവാസന ക്രമേണ വികസിച്ചു. രവികുമാരൻ, മലർവാടി മുതലായ ചില ഖണ്ഡകാവ്യങ്ങൾ രചിച്ചിട്ടുണ്ടു്. രവികുമാരനിൽ നിന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കുന്നു.
ശാശ്വതപ്രണയസാരബദ്ധമീ
വിശ്വമെന്നു വിശദീകരിക്കുവാൻ
ആശ്രിതർക്കനുപദം തുണച്ച നിൻ-
വിശ്വജിൽപ്രഭയഹോ വിമോഹനം
താവകീയ നിഗമാഗമാദ്യമാം
ഭാവുകോത്തരവിശിഷ്ടരശ്മികൾ
ഭൂവിലാണ്ടു തെളിവായ് പ്രബുദ്ധമായ്
ദ്യോവനന്തപരിദീപ്തമാക്കിനാൻ
കല്യാണമാക്കിക്കലാശിപ്പിക്ക
ഉത്തുംഗശൈലത്തിന്നുത്തമാംഗത്തിന്മേ-
ലെത്തിനോക്കുന്നിതാ ചിത്രഭാനു
മന്ദപവനൻ പരിമളധോരണി
തന്നുമിതാ പരമുല്ലസിപ്പൂ
പാടിത്തുടങ്ങീ വിഹംഗമങ്ങൾ ഹാ ചാ-
ഞ്ചാടിത്തുടങ്ങി നല്ലേണവൃന്ദം
വാടികൾതോറും വളർന്ന പൂവല്ലിയിൽ
മോടിതേടുമതിൻചേവടിയിൽ
പാടവം തെല്ലുമേ കാട്ടുകയല്ലവ-
യ്ക്കാടലേശീട്ടില്ലെന്നോതുകയാം
കോകിലവൃന്ദങ്ങൾ കൂഹുരവം തുട-
ർന്നേകാന്തമേലാതിണകളൊത്തു
സന്തതം സന്തോഷമാർന്നു രമിക്കുന്നു
സന്തപ്തചിത്തമേലാതെ തന്നെ.
21.80 എം. പി. അപ്പൻ എം. ഏ., എൽ. റ്റി.
ഒരു സരസകവിയാണു്. അശ്രുധാര, സൈനികഗാനം, വെള്ളിനക്ഷത്രം, തരംഗലീല, സുവർണ്ണോദയം, ജീവിതോത്സവം എന്നീ പദ്യകൃതികളും ദിവ്യദീപം എന്നൊരു ഗദ്യകൃതിയും രചിച്ചിട്ടുണ്ടു്. ഈ യുവാവിൽനിന്നു് കൈരളിക്കു് ഇനിയും ഈ മാതിരി ഉൽകൃഷ്ടങ്ങളായ ഗ്രന്ഥതല്ലജങ്ങൾ പ്രത്യാശിക്കാൻ ധാരാളം വകയുണ്ടു്. ജീവിതോത്സവം ഉമർഖയാമിന്റെ തർജ്ജമയാണു്. ഒന്നു രണ്ടു ശ്ലോകങ്ങൾ ഉദ്ധരിക്കുന്നു.
ചിന്താവീചിയിൽ വീണുതാണു ചിലരി-
ങ്ങിന്നേയ്ക്കൊരുങ്ങീടവേ-
യന്തർഭീതിയൊടന്യർ നാളെയെ നിന-
ച്ചേറ്റം വിഷാദിക്കവേ
പൊങ്ങും കൂരിരുൾ മച്ചിൽനിന്നുമൊരുവൻ
ചൊല്ലുന്നു ഹേ മൂഢരേ,
നിങ്ങൾക്കൂഴിയിലില്ലഹോ പ്രതിഫലം
സ്വർഗ്ഗത്തിലും നാസ്തിയാം.
ശോകത്തിന്റെയണുക്കളാൽ രചിതമാ-
മിജ്ജീവിതത്വോല്ക്കരം
ലോകം തീർത്തൊരു കൈയിൽ നിന്നു ദയിതേ
നാം കൈക്കലാക്കീടുകിൽ
ആകെക്കീറിനുറുക്കിയിട്ടു മനമി-
ന്നാശിച്ചിടും രീതിയിൽ
പാകംപോലിതുടച്ചുവാർത്തു സുഖമായ്-
ത്തീർക്കാൻ ശ്രമിക്കില്ലയോ?
പദ്യശാലയുടെ ‘പള്ള’ യഥാർത്ഥ കവികളുടെ പോഷകശക്തിയുള്ള അല്പം കവിതച്ചോറും സ്ത്രീപുംസമത്വാധായങ്ങളും വ്യഭിചാരമാഹാത്മ്യപ്രശംസകങ്ങളും ‘ഈതിബാധാ’ പ്രോത്സാഹകങ്ങളും ആയ ധാരാളം ശുദ്ധ പു. സാ. മരച്ചീനിപ്പുഴുക്കും പഴഞ്ചനും പുതുഞ്ചനും ആയ നിരവധി മാറ്റൊലിക്കവികളുടെ രക്താതിസാരകൃത്തായ കാവ്യച്ചോളപാകങ്ങളുംകൊണ്ടു് ഒരു മാതിരി വീർത്തു കഴിഞ്ഞിട്ടുണ്ടു്. അത്തരം എല്ലാ കവികളുടേയും കാവ്യങ്ങളുടേയും പേരുകൾ പറവാൻ സാധിക്കാതെ വന്നതിൽ വലിയ മനസ്താപം ഇല്ലാതെയും ഇല്ല. ഒരു എളുപ്പ വഴി പറയാം. കഴിഞ്ഞ സെൻസസ്സിലെ ജനസംഖ്യയോടു് അരവാശി കൂട്ടി അതിന്റെ മുക്കാൽ ഭാഗം എടുത്താൽ കവികളുടെ എണ്ണം കിട്ടും. അതിന്റെ എഴുപത്തിഅഞ്ചു ശതമാനം മഹാകവികളായിരിക്കും. ഈ സംഖ്യയിൽ നിന്നു് ജ്യൗതിഷികന്മാരുടെ നിലയിൽ ഒരു ശോധന നടത്തുന്നതു കൊള്ളാം. “പൊതുജനങ്ങളുടെ കണ്ണുകളിൽ മണ്ണു വാരിയിട്ടു് മഹാകവിപ്പട്ടം തട്ടിയെടുത്തവരായി പു. സാ. ക്കാർ വർണ്ണിക്കുന്ന ഒന്നു രണ്ടെണ്ണം ആദ്യമായി കുറച്ചു കളയണം. അപ്പോൾ മഹാകവികളുടെ ‘ശുദ്ധപിണ്ഡം’ ലഭിക്കും. ഏതു കവിയുടെ പേരുകളെ സംബന്ധിച്ചും വലിയ വിഷമമൊന്നുമില്ല. സ്ഥൂലനാമങ്ങളുടേയും വയലുകളുടേയും കുറ്റിക്കാടുകളുടേയും മരുഭൂമികളുടേയും പേരുകൾ കണ്ടുപിടിച്ചു് അവയിൽ ഓരോ പേരിലും നൂറു നൂറു മഹാകവികൾ ഉണ്ടെന്നു വിചാരിച്ചാൽ അധികം തെറ്റില്ല. ഏതു മഹാകവിയാണോ തന്റെ സ്വന്തം ഉല്പത്തിയേ സംബന്ധിച്ചു് സംശയാവിഷ്ടനായി മാതാവിനെ പ്രശ്നശതങ്ങളാൽ ശ്വാസം മുട്ടിക്കുന്നതു് അയാളെ കവിസമ്രാട്ടായ് അഭിഷേകം ചെയ്യണം. സ്വച്ഛന്ദവ്യഭിചാരത്തിനു് പ്രതിബന്ധമായി നില്ക്കുന്ന സമുാദായാചാരങ്ങളുടെ കണ്ഠത്തിൽകോടാലി വയ്ക്കുക, സ്വസഹോദരിമാരുൾപ്പെടെ ചുറ്റുമുള്ള സകല വനിതകളും വ്യഭിചാരിണികളാണെന്നു സ്ഥാപിക്കുക, എതിരേ വലിയ എടുപ്പുകളിൽ കൊള്ളി വച്ചിട്ടു് അതുപോലുള്ള എടുപ്പുകൾ തങ്ങളുടെ വീടുകളിൽ ഉണ്ടാക്കണമെന്നു് സ്വപ്നം കണ്ടുകണ്ടു് നിരാശാപരവശരായി പലമാതിരി യാതനകൾ അനുഭവിക്കുക ഇങ്ങനെയൊക്കെ ചെയ്യുന്നവർ ഉൾപ്പെട്ടവർ മന്ത്രിസഭാംഗങ്ങളാണു്. സകല സമുദായ നിയമങ്ങളേയും ലംഘിക്കുന്നതിൽ ശില്പവൈദഗ്ദ്ധ്യം കാണിച്ചിട്ടുള്ളവരും പാരീസ്, മാസ്ക്കോ, ന്യൂയോർക്കു് എന്നീ നഗരങ്ങളിലെ വിപ്ലവ സാഹിതീകാരന്മാരുടെ ലേഖനങ്ങൾ സമാഹരിച്ചു്, നോട്ടുകൾ കുറിച്ചു്, അവരുടെ ശൈലിയിലും ഭാഷയിലും അവയെ മലയാളീകരിച്ചു്, എന്നുവച്ചാൽ, അതു റഷ്യനാണോ, ഫ്രഞ്ചാണോ, ഇംഗ്ലീഷാണോ, മലയാളമാണോ എന്നു് ആർക്കും തിരിച്ചറിയാൻ പാടില്ലാത്ത വിധത്തിലും, എന്നാൽ പൂസാക്കാർക്കു് എളുപ്പം ധരിക്കാൻ കഴിയുമാറും എഴുതി, മലയാളഭാഷാസാമ്രാജ്യത്തിലേക്കു് ഒരു നിയമസംഹിതി നിർമ്മിക്കാൻ കഴിവുള്ള ഒരാളെ എവിടെയെങ്കിലും കാണുന്നപക്ഷം, അയാളായിരിക്കും സാഹിത്യാചാര്യർ ഇങ്ങനെ വായനക്കാരുടെ ബുദ്ധി ഉപയോഗിച്ചു മഹാകവികളുടെ സംഖ്യയും പേരുകളും നിർണ്ണയിക്കുന്നതാണു് ഉചിതം. പ്രതിപാദ്യവിഷയം നോക്കിയും ഒരാൾ മഹാകവിയോ അല്ലയോ എന്നും എളുപ്പത്തിൽ നിർണ്ണയിക്കാം. ഉച്ഛൃംഖലവും സർവതരുണീഗതവുമായ പ്രേമം, ശ്മശാനത്തിൽ കാണുന്ന മാതിരിയുള്ള സമത, മുതലാളികളെ ധ്വംസനം ചെയ്തു് തൊഴിലാളികളെ ചൂഷണം ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം തങ്ങളിലേക്കു പകർത്തുന്നതിനു ക്ഷമതയുള്ള നേതൃത്വം, തീവെയ്പ്, കൂട്ടക്കൊല ഇവയുടെ ആവശ്യകത, ജീവിതാരാമത്തിലെ ഓടകളിലേ സൗരഭ്യമുള്ളൂ എന്ന മനോഭാവം–ഈ മാതിരി വിഷയങ്ങളെ അധികരിച്ചു് ഒരേ ഒരു വരിയേ എഴുതീട്ടുള്ളുവെങ്കിലും, അയാൾ മഹാകവിയാണെന്നു നിസ്സന്ദേഹം പറയാം.
21.81 കുറിപ്പുകൾ
[1] വിലാസവാപീതടവീചിവാദനാൽ
പികാളിഗീതേ ശിഖിലാസ്യലാഘവാൽ
ഇത്യാദി നൈഷധീയ ശ്ലോകം നോക്കുക.
[2] രാമകൃഷ്ണപ്പണിക്കരുടെ ഏകസഹോദരിയായ കുഞ്ഞിക്കുട്ടിക്കുഞ്ഞമ്മയുടേയും മലബാറിൽ ചിറയ്ക്കൽ താലൂക്കിൽ വെള്ളച്ചാലുദേശത്തെ പുതിയില്ലത്തു് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരിയുടേയും രണ്ടാമത്തെ പുത്രനാകുന്നു. ജ്യേഷ്ഠൻ ക്യാപ്റ്റൻ കെ. പി. പണിക്കർ എം. ബി. സി. എച്ച്. ബി. ഡി. റ്റി. എം. ആൻഡ് എച്ച്. കേരളീയർക്കു സുപരിചിതനാണു്. ഏകസഹോദരി കുഞ്ഞുലക്ഷ്മിക്കുഞ്ഞമ്മയാണു്.
അധ്യായം 22
22. ഗദ്യസാഹിത്യം
ഗദ്യസാഹിതീനതാംഗിയുടേയും വയറു വീർത്തു തുടങ്ങിയിട്ടുണ്ടു്. ഗദ്യസാഹിത്യത്തെ നോവലും ചെറുകഥകളും, നാടകം, നിരൂപണം, മറ്റു പ്രബന്ധങ്ങൾ എന്നു നാലായി തരംതിരിച്ചു് ഓരോന്നിനെപ്പറ്റിയും അല്പം ചിലതു പ്രസ്താവിക്കാം.
22.1 നോവലുകളും ചെറുകഥകളും
ഉജ്ജ്വലവർണ്ണനാത്മകങ്ങളായ കഥകൾ—കാദംബരി തുടങ്ങിയവ—സംസ്കൃതത്തിലും ഉണ്ടായിരുന്നു. എങ്കിലും നോവൽപ്രസ്ഥാനം ഭാഷയിലേക്കു സംക്രമിച്ചതു് ആംഗലഭാഷയിൽനിന്നാണെന്നു പറയപ്പെടുന്നു. നോവൽപ്രസ്ഥാനം ശുദ്ധ പാശ്ചാത്യമാണോ? അല്ലെന്നു കാണിപ്പാൻ വേണ്ടി, അതിന്റെ വികാസത്തെ ചുവടേ സംക്ഷേപിച്ചു ചേർക്കുന്നു.
നോവൽ എന്ന പേരു്, ബൊക്കാക്സിയൻസമ്പ്രദായത്തെ അനുകരിച്ചു് കഥകൾ രചിച്ച എലിസബത്തിയൻഗ്രന്ഥകാരന്മാരാണു് ഇദംപ്രഥമമായി സ്വീകരിച്ചതു്. ഇപ്പോഴാകട്ടേ, ക്ലിപ്തദൈർഘ്യവും ഏറെക്കുറെ ജടിലമായ കഥാബന്ധവും ഇല്ലാത്ത കഥകൾക്കു് നോവൽ എന്ന പേർ നല്കാറില്ല. എന്നാൽ നോവലെഴുത്തുകാർ പ്രതിപാദ്യവിഷയത്തെ സംബന്ധിച്ചിടത്തോളം സീമകൾ കല്പിച്ചിട്ടില്ല താനും. ചരിത്രം, സാമുദായികപ്രശ്നങ്ങൾ, ധർമ്മം (മതം), ആധുനികശാസ്ത്രം, വിക്രമം, രാജ്യനീതി, ധനശാസ്ത്രം എന്നുവേണ്ട ഭൂമിശാസ്ത്രപഠനത്തെപ്പറ്റിപ്പോലും നോവലുകൾ രചിക്കപ്പെട്ടിട്ടുണ്ടു്. വാസ്തവത്തിൽ നോവലിന്റെ യഥാർത്ഥമായ ധർമ്മം സമുദായാചാരങ്ങളേയും ജീവിതക്രമങ്ങളേയും ചിത്രീകരിക്കയാണു്.
ഇംഗ്ലണ്ടിൽ നോവൽ എന്നും ‘റോമാൻസ്’ എന്നും കഥകളെ രണ്ടായി ചിലർ വിഭജിക്കാറുണ്ടു്. ആ വിഭജനം അനുസരിച്ചു് നമ്മുടെ ചില വിമർശകന്മാരും അവയെ നോവൽ എന്നും ആഖ്യായിക എന്നും രണ്ടായി വേർതിരിച്ചുകാണുന്നു. ഈ വിഭജനം നിഷ്കൃഷ്ടമല്ലെന്നു പറയേണ്ടിയിരിക്കുന്നു. അലക്സാണ്ഡർ, ചാർലിമെയിൻ, ആർതർ തുടങ്ങിയ മഹാരഥന്മാരുടെ അപദാനങ്ങളെ വർണ്ണിച്ചു് മാതൃഭാഷയിൽ രചിക്കപ്പെട്ടിട്ടുള്ള കഥകളാണു് വാസ്തവത്തിൽ റോമാൻസ്.
ഗ്രീസിൽ പ്രസ്തുത വകുപ്പിൽ ചേർക്കാവുന്ന കഥ ആദ്യമായി രചിച്ചതു് സെനോഫൺ ആയിരുന്നു. അദ്ദേഹം വിദ്യാപ്രചരണത്തെ സംബന്ധിച്ചു തനിക്കുണ്ടായിരുന്ന സിദ്ധാന്തത്തെ ഉദാഹരിക്കാനായി രചിച്ച ‘സൈക്ലോപ്പീഡിയ’ ആയിരുന്നു ആദ്യത്തെ ഗ്രന്ഥം. പിന്നീടായിരുന്നു പ്ലേറ്റോവിന്റെ അറ്റ്ലാന്റിസ് റോമാൻസിന്റെ ആവിർഭാവം. വാസ്തവത്തിൽ ബേക്കന്റെ ന്യൂ അറ്റ്ലാന്റിസ്, സർ തോമസ് മൂറിന്റെ ‘ഉറ്റോപ്പിയ’, കമ്പാനെല്ലാവിന്റെ ‘സൂര്യനഗരി’ ഇവയുടെ പിതാമഹൻ പ്ലേറ്റോവായിരുന്നു.
പിന്നീടു് മൈലേഷ്യൻ സമ്പ്രദായത്തിലുള്ള ഫലിതമയവും ഉച്ഛൃംഖലവുമായ കഥാരീതി നടപ്പിൽവന്നു. അതിൽ നിന്നാണു് ഇറ്റാലിയൻ നോവലിന്റെ ഉല്പത്തി. എന്നാൽ ഉത്തരപ്രബോധനകല്പത്തിലെ (Later Renaisance Period) ആഖ്യായികാകാരന്മാരിൽ വലുതായ ശക്തി പ്രയോഗിച്ചതു് അലക്സാൺഡ്രിയൻദശയിലെ കഥാകാരന്മാരാണു്. അന്നത്തേ ലത്തീൻകഥകളിൽ പലതും യവനഭാഷയിൽനിന്നുള്ള തർജ്ജമകളായിരുന്നുവെന്നുതന്നെ പറയാം.
ബൈസാന്റയിൻ കാലഘട്ടത്തിൽ ക്രൈസ്തവഗ്രന്ഥകാരന്മാർ ധർമ്മപ്രചരണാർത്ഥം ദാർഷ്ടാന്തികങ്ങളും അർത്ഥവാദാത്മകങ്ങളുമായ കഥകൾ എഴുതാൻ തുടങ്ങി എന്നുള്ളതും പ്രസ്താവയോഗ്യമാണു്.
റോമാസാമ്രാജ്യത്തിന്റെ അധഃപതനാനന്തരം മധ്യകാലം സമാരംഭിച്ചപ്പോഴേക്കും യവനസാഹിത്യം കുറേക്കാലത്തേക്കു് വിസ്മൃതിയിൽ ആണ്ടു. അന്നു് പാശ്ചാത്യലോകത്തിനു സാഹിത്യോന്മേഷം ലഭിച്ചതു് പൗരസ്ത്യലോകത്തു നിന്നുമായിരുന്നു. സംസ്കൃതത്തിൽനിന്നുള്ള അനുകരണങ്ങളും തർജ്ജമകളുമായ ‘കലീലാഹും’ ദി മ്‍നാഹു്, സപ്തഗുരുക്കന്മാർ, ജസ്റ്റാറോ മാനോറം ഇത്യാദികൾ പൗരസ്ത്യലോകത്തുനിന്നു് അറബികൾ വഴി റോമാക്കാർക്കു ലഭിച്ചിട്ടുള്ള ജനകീയകഥകളാകുന്നു. ബോക്കാക്‍സിയൻകഥകളിൽതന്നെയും പലതും ഇങ്ങനെ പൗരസ്ത്യദേശത്തു് ഉത്ഭവിച്ചതാണു്. ഗദ്യരൂപത്തിൽ കഥ പറയുന്ന സമ്പ്രദായം ഇംഗ്ലീഷുകാർക്കു ലഭിച്ചതു് അദ്ദേഹത്തിൽനിന്നായിരുന്നു എന്നു മുൻപു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. അതിനാൽ നോവൽപ്രസ്ഥാനത്തിനു് ഭാരതഖണ്ഡവുമായി ഒരു വിദൂരസംബന്ധമെങ്കിലും ഉണ്ടെന്നുളളതു് വിസ്മരിക്കാവുന്നതല്ല.
ഇനി അതു് ഇംഗ്ലണ്ടിൽ എങ്ങനെയാണു് വികാസദശയെ പ്രാപിച്ചതെന്നു നോക്കാം. ‘റോമൻസ്’ എന്നു പറയപ്പെടുന്ന കഥകൾ പതിനഞ്ചാം ശതകത്തിലേ ഇംഗ്ലണ്ടിൽ ആവർഭവിച്ചു കഴിഞ്ഞിരുന്നു. അവ ഏറെക്കുറെ നമ്മുടെ വിക്രമാദിത്യൻ കഥകൾ പോലെ ആണിരുന്നതു്. സേർവാന്റീസിന്റെ ‘ഡാൺ ക്വിക്സോട്ടു്’ എന്ന ഗ്രന്ഥം അത്തരം കൃതികളെ യുറോപ്പിൽ നിന്നു നിഷ്കാസനം ചെയ്തുകളഞ്ഞു. സെർവാന്റീസു് തൽസ്ഥാനത്തു് ഗാനങ്ങൾ ഇടകലർന്ന അജപാലപ്രേമകഥകൾ പ്രചരിപ്പിച്ചു. സർ. ഫിലിപ്പ്സിഡ്നിയുടെ ‘ആർക്കേഡിയ’ അത്തരം ഒരു വിശിഷ്ട കൃതിയാണു്. ക്രമേണ ആ രീതിയും അസ്തമിച്ചു. അജപാലകഥകളുടെ ഉല്പത്തി സ്പെയിനിലായിരുന്നെങ്കിൽ വീരകഥാകലിതമായ പ്രേമകഥകളുടെ ഉത്ഭവം ഫ്രാൻസിലായിരുന്നു. ഉജ്ജ്വലവും ദീപ്രവുമായ ഭാഷ, ദിവ്യശക്തിയുടെ അത്ഭുതകരമായ ഇടപെടലുകൾ, അസംഭാവ്യമായ സംഭവങ്ങൾ ഇവയായിരുന്നു ഇത്തരം കഥകളുടെ പ്രധാന ലക്ഷണം. അവ അന്നത്തെ പ്രഭുകുലത്തിന്റെ ഏതാണ്ടൊരു മങ്ങിയ പ്രതിച്ഛായയായിരുന്നുവെന്നു പറയാം. ഇംഗ്ലണ്ടിൽ ആ രീതി അനുസരിച്ചുണ്ടായ കൃതികൾ, റോജർ ബോയിന്റെ ‘പാർത്തേനിസ്സാ’, സർ ജാർജ്ജുമക്കേൻസിയുടെ ‘അരേറ്റിനാ’, ജാൺ ക്രൗണിന്റെ ‘പാർഡിയൺ’, കാൺഗ്രേവിന്റെ ‘ഇൻ കാഗ്നിറ്റോ’ ഇവയാകുന്നു.
ഈ രീതിയും അചിരേണ അസ്തമിച്ചു. അതിന്റെ സ്ഥാനം സ്പെയിനിൽ ആവിർഭവിച്ച ‘തോന്ന്യാസിക്കഥ’ അപഹരിച്ചു. ആ പ്രസ്ഥാനം ഇംഗ്ലണ്ടിൽ ഡീഫോ, സ്മോളറ്റ് ഇവരിൽ തുടങ്ങി താക്കരേയുടെ ‘ബാരിലിൻഡ’ന്റെ ആവിർഭാവംവരെ നിലനിന്നു.
അതിനുശേഷം പലേ പ്രേരക ശക്തികൾക്കു വഴിപ്പെട്ടു് നോവൽപ്രസ്ഥാനം വിവിധ രൂപങ്ങളെ അവലംബിച്ചു. സാമുവൽ റിച്ചേഡ്സൺ ‘ഗാർഹ്യനോവൽ’ രീതിയും, ഹോറേസ് വാൽപോൾ തുടങ്ങിയവർ ഭീകരകഥാസമ്പ്രദായവും, സർ വാൾട്ടർസ്കാട്ടു് ചരിത്രാഖ്യായികയും, ജെയിൻ ആസ്റ്റിൻ ഫലിതം കലർന്ന സാമുദായികാഖ്യായികയും സമാരംഭിച്ചു. ഈ ഓരോ ശാഖയും ക്രമേണ പുഷ്കലമായിത്തീർന്നു. ഈ കഴിഞ്ഞ ഒരു ശതകത്തിനുള്ളിൽ ഫ്രാൻസിൽ, വിക്റ്റർ ഹൂഗോ, ജാർജ്ജു് സാൻഡു്, ബാൽസാക്കു്, ഡ്യൂമാസ്, പ്രാസ്പർ മെരിമി ഇവരും ഇംഗ്ലണ്ടിൽ താക്കരേ, ഡിക്കൻസ്, ജാർജു് എലിയട്ട്, വില്ക്കി കൊള്ളിൻസ്, ട്രോലോപ്പ്, കിംഗ്സ്ലി, സ്റ്റീവൻസൻ, താമസ് ഹാർഡി, റുഡ്യാഡ് ക്ലിപ്ലിങ്ങു് ഇവരും റഷ്യയിൽ ടർജനീഫ്, ടാൾസ്റ്റോയി, മാക്സിം ഗോർക്കി ഇവരും നോവൽപ്രസ്ഥാനത്തിനു് അത്യുന്നതമായ സ്ഥാനം സമ്പാദിച്ചുകൊടുത്തു.
ഈ കഴിഞ്ഞ രണ്ടു യുദ്ധങ്ങളുടെ ഫലമായി നോവൽപ്രസ്ഥാനത്തിൽ വേറെയും ചില വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടു്. സാങ്കേതിക മാർഗ്ഗത്തിലും പ്രതിപാദന രീതിയിലും വലുതായ മാറ്റങ്ങൾ വന്നുചേർന്നിരിക്കുന്നു. മനോവിജ്ഞാനാത്മകനോവൽ ഈ ഘട്ടത്തിൽ ആണു് ഉദയം ചെയ്തതു്. ഡാസ്റ്റോവ്സ്കിയുടെ കുറ്റവും ശിക്ഷയും എന്ന വിശിഷ്ടഗ്രന്ഥം ആ ഇനത്തിൽ ഉൾപ്പെടുന്നു.
പ്രതിപാദ്യവിഷയത്തെ അനുസരിച്ചു് നോവലുകളെ സംഭവചിത്രാത്മകം, സമുദായ ചിത്രാത്മകം, മനോവിജ്ഞാനാത്മകം എന്നു മൂന്നായി വേർതിരിക്കാം. സംഭവ ചിത്രാത്മകനോവലുകളുടെ കൂട്ടത്തിൽ പ്രേമകഥകൾ അഥവാ ശൃംഗാരരസപ്രധാനമായ കഥകൾ, അപസർപ്പക കഥകൾ, വിക്രമകഥകൾ ഇവയെല്ലാം ഉൾപ്പെടുന്നു. ഇന്ദുലേഖ, ഭാസ്കരമേനോൻ, വിരുതൻ ശങ്കു ഇവയെ മുറയ്ക്കു് ഉദാഹരണങ്ങളായെടുക്കാം. അപ്ഫന്റെ മകൾ, ശാരദ ഇവ സമുദായ ചിത്രാത്മകവും എന്റെ ഗീത മനോവിജ്ഞാനാത്മകവും ആണു്.
ഗ്രന്ഥകാരന്റെ വീക്ഷണകോടി അനുസരിച്ചു് കാല്പനികം, വാസ്തവികം, പുരോഗമനാത്മകം എന്നു മൂന്നായി അവയെ വേർതിരിക്കാവുന്നതാണു്.
നോവലിന്റെ പ്രധാന അംശങ്ങൾ പ്ലാട്ടു് (കഥാബന്ധം) പാത്രങ്ങൾ, വർണ്ണന, സംഭാഷണം ഇവയാകുന്നു. ഭാവാത്മക നോവലുകളിൽ ആദ്യം പ്ലാട്ടു നിശ്ചയിച്ചിട്ടു് അതിനു യോജിച്ച പാത്രങ്ങളെ നിശ്ചയിക്കുന്നു. പ്ലാട്ടു് മാർത്താണ്ഡവർമ്മയിലെപ്പോലെ ജടിലമായോ ഇന്ദുലേഖയിലെപ്പോലെ സരളമായോ ഇരിക്കും. സംഭവബഹുല കഥകളിൽ വർണ്ണനകൾ കൂടിയിരിക്കും. സംഭവങ്ങൾക്കു സ്ഥലകാലങ്ങൾ ഒരുക്കുന്നതിനും ചിലപ്പോൾ വിശദീകരണത്തിനും ആയിട്ടല്ലാതെ കേവലം വർണ്ണനകൾക്കായിട്ടു മാത്രം വർണ്ണിക്കുന്നതു് നീരസജനകമാണു്. കഥാകൃത്തുകളുടെ ശ്രദ്ധ കൂടുതലായി പതിയേണ്ടതു് പാത്രസൃഷ്ടിയിലാകുന്നു. ഓരോ പാത്രവും തന്റെ സ്വഭാവഗതിയെവെളിപ്പെടുത്തുന്നതു് ചേഷ്ടിതങ്ങൾ വഴിക്കോ സംഭാഷണം വഴിക്കോ ആയിരിക്കുമല്ലോ. അതിനാൽ ഗ്രന്ഥകാരൻ നേരിട്ടു സ്വഭാവവർണ്ണനം ചെയ്യാതെ ചേഷ്ടാസംഭാഷണാദികൾ മുഖേന അതിനെ വെളിപ്പെടുത്തുന്നതാണു് ഉചിതം. ഇതിനു ഗ്രന്ഥകാരനു് വിപുലമായ മനുഷ്യഹൃദയജ്ഞാനം അത്യന്താപേക്ഷിതമാകുന്നു. ഒരു മനുഷ്യൻ ഓരോ അവസ്ഥയിലും വികാരാധീനനായിത്തീരുമ്പോൾ ഇന്നതേ പറയൂ, ഇന്നതേ പ്രവർത്തിക്കൂ എന്നു് അയാൾ അറിഞ്ഞിരിക്കണം. അതാതു ഭാവങ്ങൾക്കു യോജിച്ച ഭാഷയും പ്രയോഗിക്കണം. ദീർഘദീർഘങ്ങളായ പ്രസംഗങ്ങൾ, തത്വോപദേശങ്ങൾ ഇവയെല്ലാം നീരസപ്രദങ്ങളാണു്. ഇന്ദുലേഖയിലെ പതിനെട്ടാം അദ്ധ്യായം പ്രസിദ്ധമാണല്ലോ. നിലത്തു പാകുന്ന വിത്തു് കുരുത്തുവളർന്നു് വൃക്ഷമായി ഫലോന്മുഖമായിത്തീരുന്നതുപോലെ കഥാബിജം അനുക്രമം സ്വാഭാവികമായി വികസിച്ചു് പരിണാമദശയെ പ്രാപിക്കുന്ന രീതിയിൽ ആയിരിക്കണം കഥോപചയം. ചിലപ്പോൾ ആഖ്യായികാകാരന്മാർ അവാന്തരകഥകളെ പ്രവേശിപ്പിച്ചു് അവയെ പരസ്പരം കൂട്ടിയിണക്കുന്നതായും കാണാം.
മലയാളത്തിൽ സ്വതന്ത്രാഖ്യായികകൾ ഇപ്പോൾ വിരളമായിരിക്കുന്നതേയുള്ളു. ചരിത്രാഖ്യായികകളുടെ കൂട്ടത്തിൽ സി. വി. യുടെ കൃതികളാണു് ഉത്തമങ്ങൾ. അവയെ ഒഴിച്ചാൽ അപ്പൻതമ്പുരാന്റെ ഭൂതരായർ, നമ്പീശന്റെ കേരളേശ്വരൻ, നാരായണപ്പുതുവാളിന്റെ കേരളപുത്രൻ, എൻ. കെ. കൃഷ്ണപിള്ളയുടെ വീരമാർത്താണ്ഡൻ, കെ. എം. പണിക്കരുടെ പറങ്കിപ്പടയാളി, പുണർകോട്ടുസ്വരൂപം, ധൂമകേതു, കേരളസിംഹം ഇവയും, ഡി. പത്മനാഭൻ ഉണ്ണിയുടെ പ്രതാപസിംഹൻ, റാണി ഗംഗാധരലക്ഷ്മി, കുഞ്ചുത്തമ്പിമാർ, കുറുപ്പംവീട്ടിൽ കെ. എൻ. ഗോപാലപിള്ളയുടെ ‘പോർക്കളത്തിനു പിന്നിൽ’ ഇങ്ങനെ ഏതാനും കൃതികൾ പ്രശസ്തങ്ങളാണു്.
സാമുദായികനോവലുകളിൽ ഇന്ദുലേഖ, ശാരദ, പ്രേമാമൃതം, അപ്ഫന്റെ മകൾ ഇവ പ്രാധാന്യം വഹിക്കുന്നു. എൻ. കെ. കൃഷ്ണപിള്ളയുടെ കനകമംഗലം, ബി. കല്യാണി അമ്മയുടെ കർമ്മഫലം, നീലംപേരൂർ എൻ. പി. പണിക്കരുടെ ലോലിതയും വിച്ഛിന്നഹാരവും, ചങ്ങമ്പുഴയുടെ കളിത്തോഴി, റ്റി. എൻ. ഗോപിനാഥൻനായരുടെ സുധ, സി. മാധവൻപിള്ളയുടെ ദേശസേവിനി, ജ്ഞാനാംബിക, ആനന്ദസാഗരം, സി. എസ്. നായരുടെ ‘പനയ്ക്കൽ മാദു’ ഇവയും പ്രസ്താവയോഗ്യമാണു്. എൻ. കെ. കൃഷ്ണപിള്ള, നായന്മാരുടെ ഇടയ്ക്കുള്ള തൊഴിലില്ലായ്മ സരസമായി ചിത്രീകരിക്കുന്നു. എൻ. പി. പണിക്കർ ഉൽകൃഷ്ട നായർകുടുംബത്തിൽ ജനിച്ച ഒരു യുവാവാണു്. ക്ഷേത്രപ്രവേശനവിളംബരം വരുന്നതിനു് അനേകവർഷങ്ങൾക്കു മുമ്പിൽ എഴുതപ്പെട്ട ലോലിത എന്ന കൃതിവഴിക്കു്, പതിതജനതയോടു് സവർണ്ണർ അനുവർത്തിച്ചുവന്ന ദുർന്നയത്തിന്റെ കാഠിന്യത്തേയും അനാശാസ്യതയേയും ഹൃദയസ്പർശകമാവുംവണ്ണം അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നു. നായികാനായകന്മാർ തന്നെയും ഈഴവജാതീയരാണു്. കഥയ്ക്കു സ്ഥൗല്യം കുറച്ചു കുറയ്ക്കാമായിരുന്നു. വിച്ഛിന്നഹാരവും നാടകക്കാരിയും വായിക്കാൻ കൊള്ളാവുന്ന മറ്റു കഥകളാണു്.
22.2 കെ. സുകുമാരൻ ബി. ഏ.
മലബാറിലെ കാഥികന്മാരിൽവച്ചു് ഏറ്റവും പ്രായംകൂടിയ സാഹിത്യകാരനായ കെ. സുകുമാരൻ 84-ാം വയസ്സിൽ (1956-ൽ) ഈയിടയ്ക്കാണു് മരണം പ്രാപിച്ചതു്. ഇത്ര വളരെ നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ളവർ നന്നേ ചുരുക്കമാണു്. ഐഹികജീവിതം സുഖാനുഭോഗത്തിനുള്ളതാണെന്നു വിശ്വസിച്ചിരുന്ന ഈ കാഥികന്റെ കൃതികളിൽ ശൃംഗാരരസം കുറേ കവിഞ്ഞുപോയി എന്നൊരാക്ഷേപം പരക്കേ ഉണ്ടെങ്കിലും അവ രസാവഹങ്ങളല്ലെന്നു പറവാൻ ആർക്കും ധൈര്യമുണ്ടാവുകയില്ല. ചെറുകഥകൾ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അസൂയാമയം, ആ വല്ലാത്ത നോട്ടം, ഒരു പൊടിക്കൈ (കഥകൾ), ആരാന്റെ കുട്ടി (കഥകൾ), വിധി, അഴകുള്ള പെണ്ണു്, ഇതു ചതിയോ, ശപിക്കപ്പെട്ട ശപഥങ്ങൾ, ഗദ്യമഞ്ജരി (ലേഖനങ്ങൾ), പാപത്തിന്റെ ഫലം, മയൂരകാഹളകാലം, വിവാഹത്തിന്റെ വില, ഇണക്കവും പിണക്കവും, കുടുംബപരിധി, കട കൊണ്ടു കിട്ടിയ മുതൽ (കഥകൾ), ഭീഷണി (നാടകം), മിശ്രയിലെ റാണി (നാടകം), ജാതയുടെ ജയം (തർജ്ജമ) ഇവയാണു് പ്രധാന കൃതികൾ. ജന്തുശാസ്ത്രപരമായി ഭാഷാപോഷിണി മുതലായ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഉപന്യാസങ്ങളിൽ വിജ്ഞാനത്തെ വിനോദത്തോടു സരസമായി രഞ്ജിപ്പിച്ചിരിക്കുന്നു. ജന്തുശാസ്ത്രം, ജ്യോതിശാസ്ത്രം, എന്നു രണ്ടു ശാസ്ത്രഗ്രന്ഥങ്ങളും അദ്ദേഹത്തിന്റെ വകയായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. ഭാസാവിലാസം എന്ന കാവ്യത്തിൽ ശൃംഗാരം എല്ലാ പരിധികളേയും അതിലംഘിച്ചിരിക്കുന്നതായി കാണാം. ‘ചിരിയോ ചിരി’ എന്ന ഹാസ്യകൃതി സുകുമാരന്റെ പരിഹാസരസികത്വത്തിനു് ഉത്തമദൃഷ്ടാന്തമാകുന്നു.
22.3 സി. മാധവൻപിള്ള
സി. മാധവൻപിള്ള ബി. ഏ. ദാരിദ്ര്യത്തിൽ നിന്നു് സ്വന്ത പരിശ്രമംകൊണ്ടു് ഉയർന്നുവന്ന ഒരു യുവാവാണു്. ‘വിജയഭാനു’ എന്ന ഹാസ്യമാസികയുടേയും വിജയഭാനു ബുക്ക്ഡിപ്പോവിന്റേയും ഉടമസ്ഥനെന്ന നിലയിലും ദേശസേവിനി, ആനന്ദസാഗരം, ജ്ഞാനാംബിക, യാചകമോഹിനി (നാടകം), സ്ത്രീധനം (നാടകം) കുമാരികമല, (നാടകം), വീരാംഗന (നാടകം), വെണ്ണിലാവു് (നാടകം), ചിത്രസൗധം ഇവയുടെ കർത്താവെന്ന നിലയിലും കേരളീയർക്കെല്ലാം സുപരിചിതനാണു്. സി. മാധവൻപിള്ളയുടെ നോവലുകൾക്കുള്ള പ്രചാരം മറ്റൊരു കഥകൾക്കും ഇല്ല. എന്താണു് ഇതിന്റെ കാരണം? കലാശില്പമൊന്നും അദ്ദേഹത്തിന്റെ കൃതികൾക്കു് ഉണ്ടെന്നു് ഞാൻ ശപഥം ചെയ്യുന്നില്ല; പലേ ന്യൂനതകൾ അവയ്ക്കു് ഉണ്ടാവാം. എന്നാൽ അദ്ദേഹം പറഞ്ഞിട്ടുള്ളതു് ഒട്ടു മുക്കാലും പരമാർത്ഥമാണു്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവരെന്നു് സ്വയം അഭിമാനിക്കുന്നവർ ആചാരത്തിന്റേയും നിയമത്തിന്റേയും മറവിൽനിന്നുകൊണ്ടു ചെയ്യുന്ന ഓരോ മാതിരി ജനപീഡനങ്ങളെ അദ്ദേഹം വായനക്കാരുടെ മുമ്പിൽകൊണ്ടുവന്നു നിരത്തുന്നു. അവരോടു് ഗ്രന്ഥകാരനു ലേശം ദയയില്ല. അവർ ദയയേ അർഹിക്കുന്നുമില്ല. പ്രസ്തുത കൃതികൾക്കുള്ള മറ്റൊരു ആകർഷണം അവയിൽ വ്യാപിച്ചിരിക്കുന്ന ഫലിതമാണു്.
സി. മാധവൻപിള്ളയുടെ ഫലിതം പരിപൂർണ്ണമായി ആസ്വദിക്കണമെങ്കിൽ അദ്ദേഹത്തിന്റെ ‘ചിത്രസൗധം’ തന്നെ വായിക്കണം. കുഞ്ഞിരാമൻ നായനാർ, പൂത്തേഴം, സഞ്ജയൻ, ഈ. വി. എന്നീ ഫലിതരസികന്മാരുടെ അണിയിൽതന്നെ ഇരിക്കാൻ അദ്ദേഹത്തിനു് യോഗ്യതയുണ്ടെന്നുള്ളതിനു് ഈ പുസ്തകംതന്നെ ഉത്തമസാക്ഷ്യം വഹിക്കുന്നു. ഈ. വി. പറഞ്ഞിട്ടുള്ളതിനെ ഇവിടെ ഉദ്ധരിക്കാം:
“ഈ ചിത്രസൗധത്തിൽ ഏതാനും മാതൃകകളെ അപഹാസ്യമായി കാണിക്കുകയാണു് ചെയ്യുന്നതു്. ചിത്രകാരന്റെ സാഹിത്യ വൈദഗ്ദ്ധ്യവും കലാനൈപുണിയും ഇതിലെ ഓരോ വരിയും തെളിച്ചു കാണിക്കുന്നുണ്ടു്. ഹൃദയംകുളിർക്കുമാറു് ചിരിക്കാതെ ഇതിലെ ഒരു പേജെങ്കിലും വായിച്ചു തീർക്കുക അത്ര സുസാധ്യമല്ലതന്നെ. ശ്രീമാൻ മാധവൻപിള്ളയുടെ സരസതൂലിക ഏതൊരു വർഗ്ഗത്തിനെ പിടികൂടുന്നോ അവരാണു് ഏറ്റവും കൂടുതൽ രസിക്കുന്നതെന്നുള്ളതാണു് അദ്ദേഹത്തിന്റെ ഫലിത സാഹിത്യത്തിൽ ആദ്യന്തം പ്രശോഭിക്കുന്ന പ്രത്യേക വൈശിഷ്ട്യം. വാക്കുകളും വാക്യങ്ങളും കൊണ്ടു് അമ്മാനമാടുവാൻ ഈ യുവഗ്രന്ഥകാരനു് പ്രത്യേക രസമാണു്. കലാദേവി ഹൃദയം തുറന്നു തന്നെയാണു് ഇദ്ദേഹത്തെ അനുഗ്രഹിച്ചിട്ടുള്ളതു്.”
ഒന്നു രണ്ടു ഉദാഹരണങ്ങൾ ഇവിടെ ഉദ്ധരിക്കാം:
“ബീ-ഏ-ക്കാരിയേ ചൊല്പടിക്കു കൊണ്ടുവരാൻ ഞാൻ ഒരു നല്ല പൊടിക്കൈ വച്ചുതരാം. നിങ്ങൾ അവളുടെ കാമുകപദം കാംക്ഷിക്കുന്നു എന്നു വിചാരിക്കുക. നേരെചെന്നു് സങ്കടം പറഞ്ഞാൽ ഹജൂരിലാണെങ്കിൽ “ആലോചിക്കാം അല്ലെങ്കിൽ അന്വേഷിക്കാം” എന്നു ഫലശൂന്യമായ ഒരു മറുപടിയെങ്കിലും ലഭിക്കും. പക്ഷേ നമ്മുടെ ബി. ഏ. അപ്സരസ്സിന്റെ മഹനീയതയെപ്പറ്റി അവൾക്കുള്ള ബോദ്ധ്യം ഇപ്രകാരമൊരു മറുപടിയെങ്കിലും നൽകുന്നതിനു് അവളെ അനുവദിക്കയില്ല. ആ നിമിഷത്തിൽ നിങ്ങളെ ഒരു യാചകനോ മര്യാദയില്ലാത്ത നികൃഷ്ടജീവിയോ ആയി അവൾ കരുതുന്നു. ആ കരുതലിനു് മാറ്റം വരുത്തുക കാലാന്തരംകൊണ്ടും സാദ്ധ്യമല്ലതാനും.
അതൊന്നുമല്ല വേണ്ടതു്. നിങ്ങൾ വെറുമൊരു നപുംസകന്റെ രംഗം അഭിനയിക്കുകതന്നെ വേണം. അഭിനയമല്ലേ, യഥാർത്ഥമല്ലല്ലോ. ഒരു പ്രഹസനത്തിൽ കള്ളൻപാർട്ടു് അഭിനയിക്കുന്നതുകൊണ്ടു് നിങ്ങൾ കള്ളനാകുന്നുണ്ടോ? ഇല്ല. അതുപോലെ തന്നെ ആ ബി. ഏ. ക്കാരിയെ കറക്കുവാൻ വേണ്ടി നിങ്ങൾ ഒരു ചെറിയ രൂപഭേദം നിങ്ങളുടെ സ്വഭാവ ഭേദത്തിലും, ആശയാദർശങ്ങളിലും കൈക്കൊൾകതന്നെ വേണം. ആദ്യമായി വേണ്ടതു് നിവൃത്തിയുള്ളിടത്തോളം സകല സ്ത്രീസമാജങ്ങളിലും പ്രാസംഗികനായി ഹാജരാകുകയെന്നുള്ളതാണു്. സ്ത്രീയും പുരുഷനും ഒരേ കാരയിൽ വാർത്തെടുത്ത രണ്ടു ഉണ്ണിയപ്പങ്ങളാണെന്നും, ഒന്നിനെ അപേക്ഷിച്ചു് മറ്റൊന്നിനു് മേന്മയുണ്ടെന്നു ഘോഷിക്കുന്നവന്റെ തലമണ്ട നിലന്തല്ലികൊണ്ടടിച്ചു പൊളിക്കണമെന്നും കൂസലെന്യേ തട്ടിവിട്ടേയ്ക്കണം. പുരുഷന്റെ ഹൃദയം പുണ്ണാക്കുകൊണ്ടു നിർമ്മിച്ചതാണെന്നും, എന്നാൽ സ്ത്രീയുടേതാകട്ടെ അസ്സൽ പത്തരമാറ്റു തങ്കത്തിൽ വാർത്തെടുത്തതാണെന്നും പറയുമ്പോൾ, സദസ്യർ പൊട്ടിക്കുന്ന ഹസ്താരവത്തെപ്പോലും വകവയ്ക്കാതെ, സ്ത്രീകളുടെ സഹനശക്തി, ബുദ്ധിശക്തി, കുതിരശക്തി മുതലായ ശക്തികളെ ശതഗുണം വർണ്ണിച്ചു വർണ്ണിച്ചു് ഒടുവിൽ ഒരു പുരുഷൻ നൂറുജന്മം കൊണ്ടുപോലും ഒരു സ്ത്രീയ്ക്കു വേണ്ട യോഗ്യതകൾ ആർജ്ജിക്കുവാൻ ശക്തനാകയില്ലെന്നു സ്ഥാപിക്കണം. അവളുടെ തലയോട്ടിക്കകത്തു് പള്ളിവാസൽ സ്കീം ഇരിപ്പുണ്ടെന്നു പറയണം. നിങ്ങളുടെ സഹോദരികളെ നിങ്ങൾ പൂച്ചുവിലങ്ങിട്ടു് വീട്ടിനകത്തുള്ള നാലുകെട്ടിന്റെ തൂണിൽ തളച്ചിരിക്കയായിരിക്കും; സാരമില്ല. എങ്കിലും സ്ത്രീസമാജത്തിൽ പ്രസംഗിക്കുമ്പോൾ “മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയൊ?” എന്നു തുടങ്ങി, സ്ത്രീസ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെപ്പറ്റി ഉച്ചൈസ്തരം ഉൽഘോഷിച്ചുകൊൾക. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനായ മഹാത്മാഗാന്ധിയെ ഒരു സ്ത്രീയാണു്, അല്ലാതെ പുരുഷനല്ല പ്രസവിച്ചതെന്നു പറയുക ഇടയ്ക്കിടയ്ക്കു് പുരുഷൻ നിഷ്ഠൂരനാണെന്നും രാക്ഷസനാണെന്നും വെറും തേക്കുതടിയാണെന്നും അവന്റെ സ്വേച്ഛാപ്രഭുത്വംകൊണ്ടു മാത്രമാണു് അവൻ സ്ത്രീകളെ അടക്കിബ്ഭരിക്കുന്നതെന്നും പക്ഷേ ഈ വിദ്യയൊന്നും ഇന്നത്തെ കൊച്ചു പെണ്ണുങ്ങളോടു പറ്റുകില്ലെന്നും പറഞ്ഞാൽ മതി. പിന്നീടു് ഏതു സ്ത്രീസമാജത്തിലും പ്രസംഗിക്കുവാൻ നിങ്ങൾക്കു ക്ഷണം ലഭിച്ചുകൊണ്ടിരിക്കും. പൂവൻ പഴത്തൊലി പൊതിഞ്ഞ ലാവണ്യവിഗ്രഹങ്ങൾ നിങ്ങളെ ക്ഷണിച്ചു് സല്ക്കരിച്ചു കൊണ്ടുപോകും. അക്കൂട്ടത്തിൽ നിങ്ങൾ ആരാധിക്കുന്ന ബി. ഏ.ക്കാരി തീർച്ചയായും ഉണ്ടായിരിക്കയും ചെയ്യും.”
പത്രാധിപരു്—“ദിവാൻജി എന്ന വാക്കിന്റെ പ്രയോജനം പത്രാധിപർക്കു നല്ലവണ്ണമറിയാം. വലിയ തിടുക്കത്തിൽ അദ്ദേഹം ബാർബർഷാപ്പിൽ കയറിച്ചെല്ലും. “എടോ വേഗത്തിൽ ഒന്നു ഷേവുചെയ്യണം. പതിനൊന്നുമണിക്കു ദിവാൻജിയെ കാണാൻ പോവേണ്ടതാണു്. മുഖത്തെങ്ങും ഒരു കുറ്റി നില്ക്കരുതു്.” ഇതു കേട്ടാൽ ദിവാൻജി തന്നെക്കാണാൻ ചെല്ലുന്നവരുടെയെല്ലാം മുഖം തപ്പിനോക്കുമെന്നാണു തോന്നുക.”
22.4 ഇൻഷ്വറൻസ് ഏജന്
റു്
“വേഷവിധാനത്തിൽ ഇൻഷ്വറൻസ് ഏജന്റിനെ ജയിക്കുവാൻ ഒരു വൈശ്രവണൻ ഈ ലോകത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. ഉണ്ടാവുകയുമില്ല. ആ കുമ്മായം തേച്ച ഹാറ്റും, ബ്ളൂസർജുകോട്ടും, അതിനടുത്ത സൂട്ടും, ടൈയ്യും, വാസ്ലൈനും, ഗ്ലിസറിനും, ത്രീകാസിലും, ചീപ്പും, കണ്ണാടിയും എന്നു വേണ്ട, അയാളുടെ ശരീരത്തിലെ ഓരോ അവയവവും പ്രത്യേകം പ്രത്യേകമായും, ഒക്കെക്കൂടിയും കാണികളുടെ നയനങ്ങളേയും ഹൃദയത്തേയും ഹഠാദാകർഷിക്കുകതന്നെ ചെയ്യും. ആയിരവും രണ്ടായിരവും അളന്നുവാങ്ങിക്കുന്ന ഉദ്യോഗസ്ഥൻ പോലും അലക്കിത്തേച്ച കോട്ടും സൂട്ടുമാണുപയോഗിക്കുന്നതു്. എന്നാൽ നമ്മുടെ ഇൻഷ്വറൻസ് ഏജന്റാകട്ടെ, കോട്ടും സൂട്ടും ശരീരത്തിൽ ധരിച്ച ശേഷം, തറയിൽ മലർന്നു കിടന്നു കൊടുക്കുന്നു. ആ കിടപ്പിലാണു് ഡോബി ആ വസ്തുവിശേഷങ്ങളെ ഇസ്തിരിപ്പെട്ടിയാകുന്ന ചിന്തേരുകൊണ്ടു മിനുക്കി മോടി പിടിപ്പിക്കുന്നതു്. ഇപ്രകാരം ശരിയായി തേച്ചുണക്കി എടുത്ത ഒരു ഇൻഷ്വറൻസ് ഏജന്റിനെ ആ നിലയിൽ ഏതു ബാങ്കിൽ വേണമെങ്കിലും ഒരു പതിനായിരം രൂപായ്ക്കു് ജാമ്യം കൊടുക്കാം. പോരേ?”
… … … ………
“ഈ കുട്ടികൾ എല്ലാം നിങ്ങളുടേതുതന്നെയാണല്ലോ?” ഇൻഷ്വറൻസ് ഏജന്റു് കടന്നു ചോദിക്കുകയാണു്. “ഞാൻ അവന്റെ മുഖത്തു സൂക്ഷിച്ചുനോക്കി. എങ്ഹേ! യാതൊരു ചാഞ്ചല്യവുമില്ല. എന്റെ കുട്ടികൾ എന്റേതുതന്നെയാണല്ലോ എന്നു്! എന്റെ മുഖച്ഛായ ഒരു ഒന്നാംതരം രജിസ്ത്രേർഡ് ട്രയിഡ്മാർക്കുപോലെ ആ പതിന്നാലെണ്ണത്തിന്റേയും മുഖത്തു തെളിഞ്ഞു കാണുന്നുണ്ടു്. ആ ഓമനക്കുഞ്ഞുങ്ങൾ എന്റേതു തന്നെയാണോ എന്നു്, ശവത്തിനെ അടിച്ചിറക്കിയാലൊ എന്നു് എനിക്കു തോന്നി. പക്ഷെ എന്തു ചെയ്യാം. കോട്ടും സൂട്ടും കണ്ടിട്ടു പേടിയാകുന്നു.”
22.5 അസൂയ
ചാക്കോച്ചന്റെ സ്വത്തു് ആയിരത്തിൽ നിന്നു് രണ്ടായിരം ആകുമ്പോൾ, അരോഗദൃഢഗാത്രനായ മാർക്കോസ് മുതലാളിക്കു് ഒരു ചെറിയ കുളിരും പനിയുമാരംഭിക്കുന്നു. സാരമില്ല. 100 ഡിഗ്രി വരും. അതേയുള്ളു. ഉടൻ ചാക്കോച്ചനു് കുരുമുളകു കച്ചവടത്തിൽ നിനച്ചിരിക്കാതെ കിട്ടുന്നു ഒരു രണ്ടായിരം. മാർക്കോസിന്റെ പനി ജ്വരമായി 102 ഡിഗ്രി ചൂടുണ്ടെങ്കിലും അപകടസീമയിലെത്തിയിട്ടില്ല. ഉടൻ അറിയുന്നു, ചാക്കോച്ചന്റെ മകൻ കുഞ്ഞോതയ്ക്കു് സിക്രട്ടേറിയേറ്റിൽ 40 രൂപാ ശമ്പളത്തിൽ ഒരു ക്ലാർക്കുദ്യോഗം കിട്ടിയെന്നു്. ഒരു ചെറിയ വിമ്മിട്ടം, ശ്വാസത്തിനു് അല്പം തടസ്സം, 104 ഡിഗ്രി. എങ്കിലും ഡാക്ടർമാർ ആശ വിടുന്നില്ല. അപ്പോൾ കേൾക്കാം കുഞ്ഞോതയെക്കൊണ്ടു്, റബ്ബർ മുതലാളി മത്തായിത്തരകന്റെ മകൾ അന്നക്കുട്ടിയെ കെട്ടിക്കാൻ 50000 രൂപാ പറഞ്ഞു സമ്മതിപ്പിച്ചു വച്ചിരിക്കുന്നു എന്നു്. മാർക്കോസ് മുതലാളിക്കു കൂടക്കൂടെ ബോധക്ഷയം, പിച്ചും പേയും പറച്ചിൽ, 106 ഡിഗ്രി, ഡാക്ടർ കയ്യൊഴിയുന്നു…ഇതിനു് വല്ല കാര്യവുമുണ്ടോ?
മാധവൻപിള്ളയുടെ നോവലുകളിലും നാടകങ്ങളിലും ഒക്കെ ഈ മാതിരി ഫലിതോക്തികൾ കാണ്മാനുണ്ടു്. മലയാളഭാഷയിൽ ഇപ്പോഴുള്ള നാടകങ്ങളിൽ ഏറിയകൂറും തർജ്ജമകളോ, അനുകരണങ്ങളോ, ചോരണങ്ങളോ ആണു്. തർജ്ജമകളിൽ തന്നെയും വായിക്കാൻ കൊള്ളാവുന്നവ തുലോം വിരളങ്ങളായിട്ടാണിരിക്കുന്നതു്.
22.6 ചെറുകഥകൾ
ചെറുകഥകളുടെ നില അതല്ല. ആ ശാഖ ഏറെക്കുറെ പുഷ്കലമായിരിക്കുന്നു കഥ കേൾപ്പാനുള്ള കൗതുകം മനുഷ്യനു സഹജമായിട്ടുള്ളതാണു്. ശിശുവായിരിക്കുമ്പോൾതന്നെ നാം കഥാശ്രവണകൗതുകം പ്രദർശിപ്പിച്ചുതുടങ്ങുന്നു. ശിശുക്കൾക്കു് ബാഹ്യലോകം ഒരു അത്ഭുതവസ്തുവായിരിക്കുന്നതിനാൽ, അത്ഭുതകഥകൾ കേൾപ്പാനാണു് അധികം ആഗ്രഹം. വിദ്യാലയജീവിതകാലത്തു് നാം സ്വപ്നലോകത്തിൽ ജീവിക്കുന്നു. കാണുന്നതെല്ലാം പൊന്നാക്കണമെന്നാണു് നമ്മുടെ മോഹം. ആ ഘട്ടത്തിൽ ആദർശജീവിതത്തെ ചിത്രീകരിക്കുന്ന കഥകൾ നമുക്കു കൂടുതൽ രസിക്കും. ദുരന്തകഥകൾ കേൾപ്പാൻപോലും നാം ഇഷ്ടപ്പെടുന്നില്ല. ജീവിതയഥാർത്ഥ്യങ്ങളോടു മല്ലിട്ടു തുടങ്ങുമ്പോഴാണു് നമ്മുടെ സങ്കല്പസൗധം ഇടിഞ്ഞുപോകുന്നതു്. അപ്പോൾ വാസ്തവിക കഥകൾ നമുക്കു് അത്യന്തം രസിക്കുന്നു. വാർദ്ധക്യത്തിലാകട്ടെ ചിന്താമധുരങ്ങളായ കഥകൾമാത്രമേ നമ്മെ ആകർഷിക്കൂ. വ്യക്തികൾക്കെന്നപോലെ സമുദായത്തിനും ശൈശവാദ്യവസ്ഥകളുണ്ടു്. വിക്രമാദിത്യൻ കഥകൾ, മദനകാമരാജൻകഥകൾ, ശുകസപ്തതി മുതലായവയെല്ലാം അക്കാലത്തുണ്ടായവയാണു്. പിന്നീടു് ഒടുവിലിന്റെ നാലു കഥകളുടെ മട്ടിലുള്ള കഥകൾ നടപ്പിൽ വന്നു. ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കഥകൾ ചെറിയ ഉപാഖ്യാനങ്ങളോ ചെറുനോവലുകളോ ആണെന്നു പറയാം. ഒരു സംഭവത്തേയോ, വ്യവസ്ഥിതിയേയോ, ദൃശ്യത്തേയോ, മനോഭാവത്തേയോ സ്ഥലകാലക്രിയൈക്യദീക്ഷയോടും മനോനിയന്ത്രണത്തോടും കൂടി അനതിവിസ്തരമായി, ലളിതവും ഹൃദയസ്പർശകവും ആയ ഭാഷയിൽ വർണ്ണിക്കുന്നതിനേയാണു് ചെറുകഥയെന്നു് നാം ഇപ്പോൾ വ്യവഹരിച്ചു പോരുന്നതു്. ചെറുകഥകളിൽ വലിയ വർണ്ണനകളോ പാത്രങ്ങളുടെ വൈവിധ്യമോ ജടിലമായ പ്ലാട്ടോ ആവശ്യമില്ല. നോവലിന്റെ ഘടകാംശങ്ങളായ പ്ലാട്ടു്, പാത്രം, വർണ്ണന, സംഭാഷണം ഇവ നാലും ചെറുകഥയിലും ഉണ്ടായിരിക്കുമെങ്കിലും അവയ്ക്കു് നോവലിന്റേതിൽ നിന്നു വ്യത്യാസമുണ്ടായിരിക്കും. ഈ മാതിരിയുള്ള ചെറുകഥകൾ ഭാഷയിൽ ആദ്യമായി പ്രചരിപ്പിച്ചവർ സി. ഗോപാലപ്പണിക്കരും കെ. സുകുമാരനും ഏ. നാരായണപ്പുതുവാളുമാണു്. എന്നാൽ അവരുടെ എല്ലാ കഥകളിലും സ്ഥലകാലൈക്യദീക്ഷയില്ലെന്നു് ഒരു ദോഷം പറയാം.
സി. കുഞ്ഞുരാമൻ മേനോൻ എം. ആർ. കെ. സി.) മറ്റൊരു പ്രസിദ്ധ കാഥികനായിരുന്നു. ഈ കാഥികന്മാരിൽ എം. ആർ. കെ. സി-യും, നാരായണപ്പുതുവാളും ചരിത്രകഥകൾ രചിച്ചു്, കേരളീയരുടെ ദേശീയാഭിമാനത്തെ പുലർത്താനാണു നോക്കിയതു്. ചിലർക്കു് അത്തരം കഥകൾ രസിക്കാതെ വന്നേക്കാമെങ്കിലും, മനുഷ്യർ പ്രത്യേക ജനതകളായി പിരിഞ്ഞു്, തങ്ങളുടെ സ്വാധീനമണ്ഡലത്തിനു വ്യാപ്തി വർദ്ധിപ്പിക്കുന്നതിനും പ്രാബല്യം വർദ്ധിപ്പിക്കുന്നതിനും ശ്രമിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം അവ വായിച്ചു രസിക്കാൻ ആളുകളും ഉണ്ടായിരിക്കും. സ്വതന്ത്രരാഷ്ട്രങ്ങൾ പരസ്പരം മത്സരിച്ചുകൊണ്ടിരിക്കുമ്പോൾ അടിമത്വത്തിൽ നിന്നു് ഇനിയും വിമുക്തരായിട്ടില്ലാത്ത നാം സർവലോകമൈത്രിക്കും ‘വസുധൈവ കുടുംബത്വ’ത്തിനും ആയി നിലകൊള്ളുന്നു എന്നു പറഞ്ഞാൽ അപഹാസ്യരാവുകയേയുള്ളു.
ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലത്തു് സുകുമാരന്റെ കഥകൾ അധികം വായിച്ചിരുന്നില്ലെങ്കിലും അദ്ദേഹം നമുക്കു് നിത്യപരിചിതങ്ങളായ തിര്യക്കുകളെപ്പറ്റി എഴുതിക്കൊണ്ടിരുന്ന ഫലിതമയങ്ങളും വിജ്ഞാനപ്രദങ്ങളുമായ ലേഖനങ്ങളെല്ലാം തേടിപ്പിടിച്ചു വായിക്കാറുണ്ടായിരുന്നു. അത്രയ്ക്കു രസകരങ്ങളായിട്ടാണു് അവ എനിക്കു തോന്നിയിരുന്നതു്. വളരെക്കാലങ്ങൾക്കു ശേഷം അദ്ദേഹത്തിന്റെ ചെറുകഥകളുടെ സമാഹാരം (രണ്ടു ഭാഗങ്ങൾ) എന്റെ കൈവശം വന്നുചേർന്നു ഫലിതത്തിനു് ഒരു കുറവും ഉണ്ടായിരുന്നില്ല. ഓരോ വരിയിലും ഫലിതം നിറഞ്ഞിരുന്നു. എന്നാൽ കഥകളിലെല്ലാം വ്യാപിച്ചിരുന്ന അസഭ്യത എന്നെ വല്ലാതെ മുഷിപ്പിച്ചു എന്നു പറയാതിരിക്കാൻ നിവൃത്തിയില്ല. ബാൾസാക്കിന്റെ ‘Droll Stories’ എന്നൊരു കൃതി ഞാൻ പണ്ടു വായിച്ചിരുന്നു. പാശ്ചാത്യർക്കും പച്ചത്തെറി പറവാൻ സാധിക്കുമെന്നു് വാസ്തവത്തിൽ അന്നാണു് എനിക്കു മനസ്സിലായതു്. എച്ചു്. സി. ബാൾസാക് (1799–1850) പത്തൊൻപതാം ശതാബ്ദത്തിന്റെ പൂർവാർദ്ധത്തിൽ ജീവിച്ചിരുന്ന ഒരു സരസ കാഥികനായിരുന്നു. അദ്ദേഹം പലപ്പോഴും സഭ്യതയുടെ സീമയെ ഉല്ലംഘിക്കാറുണ്ടായിരുന്നെങ്കിലും അന്നത്തെ ഫ്രഞ്ചുജീവിതത്തിന്റെയും ആചാരങ്ങളുടെയും സൂക്ഷ്മനിരീക്ഷകന്മാരിൽ അഗ്രഗണ്യനും മനുഷ്യസ്വഭാവ വ്യവച്ഛേദനത്തിലും ചരിത്ര ചിത്രണത്തിലും അതിവിദഗ്ദ്ധനും വാസ്തവികാഖ്യായികയുടെ സ്ഥാപകനും ആയിരുന്നു. വിശ്വസാഹിത്യകാരന്മാരുടെ മുന്നണിയിൽ അദ്ദേഹം ഒരു മഹനീയ സ്ഥാനവും സമ്പാദിച്ചിട്ടുണ്ടു്. സുകുമാരനിൽ ഇതൊന്നും ഇല്ല. അദ്ദേഹം ജീവിതത്തിന്റെ ഒരു ദുഷിച്ച വശം മാത്രമേ കണ്ടിരുന്നുള്ളു. മകാരത്രയത്തിന്റെ പിടിയിൽ അകപ്പെട്ട ഒരു ചാർവാകനേയാണു് നാം ഈ കഥകളിൽ കാണുന്നതു്. അദ്ദേഹത്തിന്റെ കഥകൾ ആറു ഭാഗങ്ങളായി ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ടു്. അദ്ദേഹമാണു് ചെറുകഥയെ വാസ്തവികപ്രസ്ഥാനത്തിലേയ്ക്കു കടത്തിവിട്ടതെന്നു പറയാം. മി: ഏ. ബാലകൃഷ്ണപിള്ളയുടെ യുക്തി അനുസരിച്ചാണെങ്കിൽ അദ്ദേഹത്തിനെ മഹാകവിയായും കല്പിക്കാവുന്നതുമാണു്.
പിന്നീടു് നമ്മുടെ ദൃഷ്ടിയിൽപ്പെടുന്ന പ്രധാന കാഥികൻ ഈ. വി. കൃഷ്ണപിള്ളയാണു്. കേളീസൗധം (4 ഭാഗങ്ങൾ) ഈ. വി.-യെ അന്നത്തെ കാഥികന്മാരുടെ മുന്നണിയിൽ എത്തിച്ചു. ഈ. വി കഥകളിൽ മിക്കതിലും കുഞ്ചൻനമ്പ്യാരുടെ മനോഭാവമാണു മുന്നിട്ടു നില്ക്കുന്നതു്. ചിരിപ്പിക്കുന്നതിനു് ഒരു ഉപാധിയാണു് അദ്ദേഹത്തിനു് കഥ. ഈ. വിയുടെ ജീവിതം തന്നെയും ഒരു നാടകമായിരുന്നല്ലോ.–ഒരു ദിവസമേ ജീവിച്ചിരുന്നുള്ളുവെങ്കിലും സുഖമായിരിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദർശം. എന്നിട്ടും അദ്ദേഹം ജീവിതത്തിന്റെ ദുഃഖവശം കാണാതിരുന്നില്ലെന്നു് അദ്ദേഹത്തിന്റെ ദുഃഖപര്യവസായികളായ ചില കഥ കാണിക്കുന്നു. ചെറുകഥകളെ നോവലിന്റെ രീതിയിൽ പ്ലാട്ടുകളിൽനിന്നു വികസിപ്പിച്ചു കൊണ്ടുപോകുന്നതു യുക്തമല്ല. കഥ വായിച്ചു തീരുമ്പോൾ നമ്മുടെ ഹൃദയാങ്കണത്തിൽ അതു മുദ്രിതമാകണമെങ്കിൽ, ഒരു അവസ്ഥിതിയേയോ രംഗത്തേയോ ഭാവത്തേയോ ഏകാഗ്രതയോടുകൂടി വർണ്ണിക്കുകയാണു വേണ്ടതു്. ഓരോ പദവും സ്ഥാനസ്ഥിതവും കഥാഗതിയെ ത്വരിപ്പിക്കുന്നതിനു പര്യാപ്തവുമായിരിക്കണം. അനാവശ്യകമായ പാത്രങ്ങളുടേയോ സംഭാഷണങ്ങളുടേയോ സന്നിവേശം കഥയുടെ ഏകാഗ്രതയെ ഭഞ്ജിച്ചു് ‘മുദ്രണൈക്യം’ എന്ന ഗുണത്തെ ധ്വംസിച്ചുകളയും. ഈ സംഗതികളിലൊന്നും ഈ. വി-യ്ക്കു ദൃഷ്ടിയുണ്ടായിരുന്നില്ല.
വേറെയും പലേ കഥ എഴുത്തുകാർ അക്കാലത്തു് നമ്മുടെ ഇടയിൽ ഉണ്ടായി എങ്കിലും അവരുടെ കഥകളിൽ ഏറിയകൂറും അനുവാദങ്ങളോ അനുകരണങ്ങളോ ചോരണങ്ങളോ ആയിരുന്നു. അധുനാതനന്മാരായ പ്രധാന കാഥികന്മാരിൽ പ്രസിദ്ധന്മാരെല്ലാം ഏ. ബാലകൃഷ്ണപിള്ള അവർകളുടെ ശിഷ്യന്മാരാണെന്നു തോന്നുന്നു. അദ്ദേഹം ആദ്യമായി മോപ്പസാങ്ങിന്റേയും മറ്റും കഥകൾ കേസരിപത്രം വഴിക്കു് പ്രസിദ്ധീകരിക്കയും ഒരു പുതിയ സാഹിത്യാന്തരീക്ഷം സൃഷ്ടിക്കുന്നതിലേയ്ക്കു നിരന്തരം പ്രയത്നിക്കയും ചെയ്തു. ആ പ്രേരണാവലയത്തിൽപ്പെട്ട അധുനാതന കാഥികന്മാർ തകഴി ശിവശങ്കരപ്പിള്ള, കേശവദേവു്, പൊറ്റക്കാടു്, പൊൻകുന്നം വർക്കി, പുളിമാന പരമേശ്വരൻപിള്ള ഇവരാണു്. തകഴിക്കു് കഥ പറയാൻ അറിയാം. മിതമായും ഹൃദയത്തിലേയ്ക്കു പാഞ്ഞുകേറത്തക്ക വണ്ണം ആർജ്ജവത്തോടുകൂടിയും പദങ്ങൾ പ്രയോഗിക്കും. പാത്രങ്ങളുടെ താല്ക്കാലികമനോഭാവത്തെ ശാസ്ത്രജ്ഞന്റെ വൈദഗ്ദ്ധ്യത്തോടു വ്യവച്ഛേദിച്ചു ചിത്രണം ചെയ്യു; പക്ഷേ അതിനോടു തെല്ലുപോലും അനുകമ്പ ഉണ്ടായിരിക്കും എന്നു സംശയിക്കയേ വേണ്ട. മനശ്ശാസ്ത്രജ്ഞന്റെ വീക്ഷണകോടിയിലൂടെയാണു് അദ്ദേഹം ലോകത്തെ വീക്ഷിക്കുന്നതു്. ഒരു കണ്ണീർക്കണം ഹൃദയാലുവായ ഒരു സാധാരണ മനുഷ്യനേയും ശാസ്ത്രജ്ഞനേയും രണ്ടു വിധത്തിലാണല്ലോ ബാധിക്കുന്നതു്. സാധാരണന്റെ ഹൃദയം അലിയും; ശാസ്ത്രജ്ഞനു് അതിനെ അപഗ്രഥിച്ചു് പാക്യജനകാദി എന്തെല്ലാം ഘടകപദാർത്ഥങ്ങൾ അതിൽ അടങ്ങിയിരിക്കുന്നു എന്നു കണ്ടുപിടിക്കാനായിരിക്കും അധികം കൗതുകം.
തകഴിയുടെ ഒട്ടുവളരെ കഥകൾ സാഹിത്യലോകത്തിൽ ചിരകാലം ജീവിക്കുന്നവയാണു്. ഇന്നത്തെ കാഥികന്മാരുടെ മുന്നണിയിൽ അദ്ദേഹം നില്ക്കുന്നു. ഭാവദീപ്തിക്കു സർവഥാ യോജിക്കുന്ന അന്തരീക്ഷസൃഷ്ടിയിലും മനുഷ്യഹൃദയത്തിന്റെ ഇരുളടഞ്ഞ കോണുകളിൽ പ്രകാശം ചൊരിയുന്ന വിഷയത്തിലും കലാപാടവത്തിലും അദ്ദേഹം അദ്വിതീയനാണു്. എന്നാൽ ചില കഥകളിൽ സഭ്യതയുടെ സീമകളെ എല്ലാം ഉല്ലംഘിച്ചു കാണുന്നതിൽ വ്യസനിക്കയേ നിവൃത്തിയുള്ളു. അദ്ദേഹം ധീരനാണു്. കൂസലില്ലാത്തവനാണു്. പക്ഷേ അതിന്റെ ഫലം സ്വസമുദായം അനുഭവിക്കേണ്ടിവരുന്നതു് കഷ്ടമാകുന്നു. തിരുവനന്തപുരത്തുവച്ചു നടന്ന രണ്ടാമത്തെ സാഹിത്യപരിഷത്തിനിടയ്ക്കു് ശാകുന്തളത്തിലെ സുപ്രസിദ്ധ ചതുഃശ്ലോകങ്ങളിലൊന്നു് ഉദ്ധരിച്ചിട്ടു് ഇതെഴുതിയ ആളും ഒരു മഹാകവിയാണത്രേ എന്നു പ്രസംഗിക്കാൻ കഴിഞ്ഞ ആൾക്കു് ധൈര്യമില്ലെന്നു് ആരു പറയും? കാളിദാസൻ മരിച്ചിട്ടു് എത്രയോ കാലം കഴിഞ്ഞിരിക്കുന്നു; എന്തെല്ലാം പരിവർത്തനങ്ങൾ ലോകത്തിൽ ഉണ്ടായി. എന്നിട്ടും അദ്ദേഹം ഒരു കവിയല്ലെന്നു പറവാൻ ആർക്കെങ്കിലും ധൈര്യമുണ്ടായിട്ടുണ്ടോ? ആരു് എന്തൊക്കെ പറഞ്ഞാലും തകഴിക്കു കൂസലില്ലെന്നുള്ളതും പരമാർത്ഥമാണു്. അദ്ദേഹത്തിനു് ആരോടും വിരോധവുമില്ല. ഇതൊക്കെ നല്ല ഗുണങ്ങൾതന്നെ. എല്ലാം തുറന്നുപറഞ്ഞാലേ മനുഷ്യനു പുരോഗതിയുണ്ടാവുകയുള്ളു എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. മാതാപിതാക്കന്മാർ തങ്ങളുടെ പുത്രിയെ അരികിൽ വിളിച്ചു് “കുഞ്ഞേ! നീ എങ്ങനെ ഉണ്ടായതാണെന്നു് നിനക്കറിയാമോ? ഞങ്ങളുടെ സംഗമവേളയിൽ ഉണ്ടായ നിരതിശയാനന്ദത്തിന്റെ ഫലമാണു് നീ” എന്നു പറയേണ്ടതാണെന്നു് ഒരിക്കൽ അദ്ദേഹം എന്നോടു പറയുകയുണ്ടായി. ഏ. ബാലകൃഷ്ണപിള്ള അവർകൾ ഇങ്ങനെ ഏതാണ്ടൊക്കെ അക്കാലത്തു് കേസരി പത്രപംക്തികളിൽ നിയമേന പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നതായും ഓർക്കുന്നുണ്ടു്. ലൈംഗികബന്ധം ഇല്ലാത്ത ഒരു പേജും അന്നു് ആ പത്രത്തിൽ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിനു് ബാൾസാക്കും ഫ്ളാബർട്ടും മാപ്പസാങ്ങും ആയിരുന്നു സാഹിത്യാചാര്യന്മാർ. മനഃശാസ്ത്രഗുരു ഫ്രായിഡും. ബാൾസാക്കു് തെറിപറയുന്നതിൽ അഗ്രഗണ്യനായിരുന്നുവെന്നു മുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കഥാകാരന്റെ സാമഗ്രികളായ ബാഹ്യവസ്തുക്കൾ–മറ്റുള്ളവരുടെ വികാരങ്ങൾ ഉൾപ്പെടെയുള്ള സകലതും–ആശയങ്ങളുടെ ഏതോ പ്ലേറ്റോണിയൻ പ്രദേശത്തു് പ്രകാശപാരമ്യം പ്രാപിക്കുന്നു. എന്നാണു് അദ്ദേഹത്തിന്റെ സിദ്ധാന്തം. അതിനാൽ ബാഹ്യവസ്തുക്കളിൽ നിന്നുള്ള മനോമുദ്രകളെ (Impressions) അഭ്യുപഗമിക്കുന്നതിനുള്ള സൂക്ഷ്മോപകരണമായി സ്വയം പരിണമിച്ചു് ആ മാനസിക മുദ്രകളെ ഏറ്റവും സമുചിതമായ ഭാഷയിൽ പ്രകാശിപ്പിക്കാൻ കഴിവുള്ളവനത്രേ മഹാകവി. ഇങ്ങനെ കവിയുടെ ഭാവനയിലൂടെ പ്രകാശദശയെ പ്രാപിക്കുന്ന ബഹിർവസ്തു സർവസാധാരണമോ ഗ്രാമ്യമോ ആയിപ്പോയെന്നു വച്ചു് ഒന്നും വരാനില്ല. സാഹിത്യത്തിൽ ഗ്രാമ്യാഗ്രാമ്യവസ്തുവിവേകം ഇല്ലത്രേ. അതുപോലെ വർണ്ണ്യവസ്തു ചരിത്രവിഷയകവും വിദൂരസ്ഥവും ആയിപ്പോയെന്നുവച്ചും കുറ്റം പറയാനില്ല. ഇതാണു് സാഹിത്യവിഷയകമായി ഫ്ളാബർട്ടിനുണ്ടായിരുന്ന സിദ്ധാന്തത്തിന്റെ സംക്ഷേപം. 1880-ൽ ഫ്ളാബർട്ടു് മരിച്ചു അതുവരെ അദ്ദേഹത്തിന്റെ ശിഷ്യത്വം വഹിച്ചു്, ഏകദേശം നിത്യസഹചാരി എന്നപോലെ ജീവിച്ച ആളായിരുന്നു മോപ്പസാങ്ങു്. ഇങ്ങനെ സോളാക്കമ്പനിയിൽപ്പെട്ട ഏതാനും പേർ മാത്രമേ ഫ്രഞ്ചുസാഹിത്യത്തിലുള്ളുവെന്നു വിചാരിക്കുന്നതില്പരം അബദ്ധം മറ്റൊന്നുണ്ടോ? അവർ തുടങ്ങിയതും ഏറെക്കുറെ പുഷ്കലമാക്കിത്തീർത്തതുമായ വാസ്തവികപ്രസ്ഥാനം ഇന്നും ഫ്രാൻസിൽ അക്ഷയഭാസ്സോടെ അജയ്യമായി നിലകൊള്ളുന്നു എന്നു വിചാരിക്കാൻ തരമില്ല. അതു് ഫ്രഞ്ചുസാഹിത്യത്തിലെ ഒരു പ്രത്യേക സ്ക്കൂൾ മാത്രം. അതൊന്നുമാത്രമേ നമ്മുടെ ചില കാഥികന്മാർക്കു് അനുകരണയോഗ്യമായി കാണ്മാൻ സാധിച്ചുള്ളു എന്നു വന്നതു് മലയാളികളുടെ ദൗർഭാഗ്യം തന്നെ.
മനശ്ശാസ്ത്രത്തിൽ ഈ സ്ക്കൂളുകാരുടെ ഗുരു ഫ്രായിഡാണു്. ഈ ഫ്രായിഡ് ആരു്? സദാചാരബോധം പാടെ ക്ഷയിച്ചിരുന്ന ഒരു കാലഘട്ടത്തിൽ വിഷയലോലുപന്മാരായ ജനങ്ങളെക്കൊണ്ടു നിബിഡമായിരുന്ന വിയന്നാനഗരത്തിൽ ജീവിച്ചിരുന്ന ഒരു ഡാക്ടർ. ചികിത്സയ്ക്കായി തന്റെ സമീപത്തു വരാറുണ്ടായിരുന്ന സ്ത്രീകളെല്ലാം മേഹബാധിതരായിരുന്നു. അവരുടെ അനുഭൂതികളിൽക്കൂടി നോക്കിയപ്പോൾ മനുഷ്യചേതനയുടെ ഉമ്മറപ്പടിക്കു കീഴുള്ളഭാഗം തമോഗുണമയമാണെന്നു് അദ്ദേഹം അഭ്യൂഹിച്ചു സഭ്യജനതയുടെ ചേതനയ്ക്കു കീഴിലും മലിനങ്ങളായ ആശയങ്ങൾ പലതും തങ്ങിക്കിടക്കുന്നുണ്ടാവാം അതിനെ ആരും വിവരിക്കുന്നില്ല. അവയെ ദമനശമനവിധികളാൽ ചേതനാമണ്ഡലത്തിനു താഴെത്തന്നെ വച്ചുകൊണ്ടിരിക്കുന്നതിനാണു് സമുദായത്തിന്റെ ശ്രമം. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും അതുതന്നെ. നേരേമറിച്ചു് അവയെ വെളിച്ചത്തു കൊണ്ടു വന്നു കുടഞ്ഞിടുന്നതു് പൊതുജനദ്രോഹമാകുന്നു. Sir John Adams പറയുന്നതു നോക്കുക:
“Nothing could alarm society more than the discovery of a method by which the full content of the unc could be accurately laid bore.”
ഫ്രായിഡിന്റെ സിദ്ധാന്തങ്ങളെല്ലാം മനശ്ശാസ്ത്രം ഇതേവരെ അംഗീകരിച്ചിട്ടില്ലതാനും. എല്ലാറ്റിനും പുറമേ കാഥികനു് മനശ്ശാസ്ത്രാന്വേഷണങ്ങളുമായി എന്തു ബന്ധം? ശാസ്ത്രജ്ഞന്റേയും കല്കാകാരന്റേയും വീക്ഷണകോടികൾ ഭിന്നങ്ങളല്ലേ? ഫ്ളാബർട്ടിന്റെ അഭിപ്രായം സ്വീകരിക്കുന്നപക്ഷം കഥകൾക്കു് തന്റെ ചുറ്റും നടക്കുന്നതോ, പണ്ടു നടന്നിട്ടുള്ളതോ ആയ ഏതു സംഭവവും വിഷയമാക്കാം. അനുഭൂതിയായിരിക്കണം അയാളുടെ പ്രധാന കരു എന്നേയുള്ളു.
ശ്രീ ഗുപ്തൻനായർ പറഞ്ഞിട്ടുള്ളതുപോലെ “എല്ലു മുറിയെ പണിയെടുക്കുന്ന പുലയരുടേയും നെല്ലു വിളഞ്ഞു പരന്നു കിടക്കുന്ന കുട്ടനാടൻപാടങ്ങളുടേയും പ്രതിനിധി”യായിട്ടല്ല നാം തകഴിയെ കാണുന്നതു്. അങ്ങനെ ആയിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ബാൽസാക്കിന്റെ ‘Dooll Stories’ അന്നത്തെ ഫ്രഞ്ചുസൊസൈറ്റിയുടെ സാന്മാർഗ്ഗികമായ അധഃപതനത്തെപ്പറ്റി എന്തൊരു ബോധമാണോ വായനക്കാരുടെ മനസ്സിൽ ഉദിപ്പിക്കുന്നതു് അതേ ബോധം തന്നെ തകഴി കുട്ടനാടൻപ്രദേശത്തിലെ ‘അഴിഞ്ഞ നില’യെപ്പറ്റിയും അങ്കുരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കഥകളിൽ മനുഷ്യചിത്തത്തിന്റെ പ്രവണതകളെ അതിസൂക്ഷ്മമായി ചിത്രണംചെയ്തിട്ടുണ്ടെന്നുള്ള വസ്തുത സർവ്വാത്മനാ സമ്മതിക്കുന്നതിനോടുകൂടി, ‘ഇത്രയ്ക്കു വേണ്ടായിരുന്നു’ എന്നുകൂടി പറയാതിരിക്കാൻ നിവൃത്തിയില്ല. ‘ചങ്ങാതി’ എന്ന കഥാസമാഹാരത്തിലെ ‘സാഹോദര്യം’ എന്ന കഥ വായിച്ചു നോക്കുക. ആ നിലയിൽ ഉള്ള മധ്യവയസ്കനും കുട്ടനും തമ്മിൽ ആ മാതിരിയുള്ള ‘ഒരു സാഹോദര്യം’ അതിവിചിത്രമായ ‘ഒരു സഹോദരബന്ധം’ ഉണ്ടായേക്കാവുന്നതുതന്നെ. പക്ഷേ അതു വിളിച്ചുപറഞ്ഞതു കൊണ്ടുള്ള പ്രയോജനം? ആവോ ആർക്കറിയാം? ഫ്രായിഡിനു് അറിയാമായിരിക്കാം. ഏ. ബാലകൃഷ്ണപിള്ള അവർകൾക്കും അറിയാമായിരിക്കാം—തകഴിക്കും അറിയാമായിരിക്കാം—സാധാരണ ജനതയ്ക്കു നിശ്ചയമില്ല. ചങ്ങാതികൾ, പുതുമലർ, അടിയൊഴുക്കുകൾ, പരമാർത്ഥങ്ങൾ, നിത്യകന്യക—ഇങ്ങനെ പലേ കഥാസമാഹാരങ്ങൾ അദ്ദേഹം കൈരളിക്കു നൽകിയിട്ടുണ്ടു്.
മറ്റൊരു സരസകാഥികനാണു് കേശവദേവ്, ജാതിവ്യത്യാസം, സാമ്പത്തികമായ അസമത്വം, രാഷ്ട്രീയമായ അടിമത്തം എന്നിങ്ങനെ കേരളീയരെ വ്യഥിതരാക്കുന്ന പല സംഗതികളും കേരളത്തിലുണ്ടു്. അവയിൽ ആദ്യത്തെ രണ്ടു കാര്യങ്ങളുമാണു് കേശവദേവിന്റെ ഹൃദയത്തെ കൂടുതലായി സ്പർശിച്ചിട്ടുള്ളതു്. നായരായി ജനിച്ചു; എന്നാൽ ആ പേരു പോലും പറവാൻ അദ്ദേഹത്തിനിഷ്ടമില്ല. നിങ്ങളുടെ ജാതി എന്തെന്നു ചോദിച്ചാൽ ‘മനുഷ്യജാതി’ എന്നായിരിക്കും അദ്ദേഹത്തിന്റെ മറുപടി. തൊഴിലാളികളുടെ സംഘത്തിൽ ഒരാളല്ല അദ്ദേഹം; എന്നാലും അവരുടെ യാതനകൾ അദ്ദേഹത്തിനറിയാവുന്നിടത്തോളം മറ്റാരും അറിഞ്ഞിട്ടില്ല. കമ്മ്യൂണിസ്റ്റ് സംഘത്തിലെ അംഗമാണെന്നും തോന്നുന്നില്ല. എന്നാൽ കമ്മ്യൂണിസ്റ്റ്കാരെന്നു് അഭിമാനിക്കുന്ന പലരേയുംകാൾ മാർഷ്യൻഗ്രന്ഥങ്ങൾ അദ്ദേഹം വായിച്ചിട്ടുണ്ടു്. ഉന്നതവിദ്യാഭ്യസം ചെയ്തിട്ടില്ലെങ്കിലും അഭ്യസ്തവിദ്യന്മാർക്കു പലർക്കും കാണ്മാനില്ലാത്ത ഭാഷാപരിചയവും വാഗ്മിതയും നാം അദ്ദേഹത്തിൽ കാണുന്നു. ഭംഗിയായി സംസാരിക്കും; വികാരാവേശത്തോടുകൂടി സംസാരിക്കും. പ്രതിപക്ഷബഹുമാനംപോലും ചിലപ്പോൾ വികാരാവേശത്തിൽ ഒഴുകിപ്പോയെന്നുവരാം. എന്നാൽ അദ്ദേഹത്തിനു് ആരോടും വിരോധമില്ല. അസമത്വം, ദാരിദ്ര്യം, ദാസ്യം ഇവയാണു് അദ്ദേഹത്തിന്റെ നിതാന്തശത്രുക്കൾ. അവയോടാണു് അദ്ദേഹത്തിന്റെ പോരാട്ടം.
കലാസൗന്ദര്യം നശിപ്പിക്കാതെ, സഭ്യതയുടെ സീമയെ ഉല്ലംഘിക്കാതെ, കേരളത്തിലെ സാമ്പത്തികദുരവസ്ഥകളേയും കുടുംബജീവിതത്തേയും ചിത്രത്തിലെന്നപോലെ പരിസ്ഫുടമായി കാണിച്ചുതരുന്ന ഒരു വിദഗ്ദ്ധശില്പിയാണു് കേശവദേവ്. സാധാരണജീവിക്കും ഹൃദയമുണ്ടു്; അവരുടെ ജീവിതത്തിലും സൗന്ദര്യമുണ്ടു് എന്നുള്ള ബോധം അദ്ദേഹത്തിന്റെ കഥകൾ വായിക്കുന്ന ഏവനും ഉണ്ടാകാതിരിക്കയില്ല. വൈരൂപ്യത്തിലും സൗന്ദര്യം കാണ്മാൻ—ഒരു സംഗീതാത്മകമായ പ്രതിഭ കാണ്മാൻ—അദ്ദേഹത്തിന്റെ കഴിവുണ്ടു്. അതാണു് ഒരു കലാകാരനുണ്ടായിരിക്കേണ്ട പ്രധാന ഗുണം. ആത്മാർത്ഥത, വിശാലമായ സഹാനുഭൂതി, സൗന്ദര്യാവബോധം, വാക്‍ചിത്രനിർമ്മാണചാതുരി, നിയന്ത്രണാധീനമായ ഭാവന ഇത്യാദി സകല ഗുണങ്ങളും കേശവദേവിന്റെ കഥകൾക്കുണ്ടു്. അന്നത്തെ നാടകം, നാടകകൃത്തു്, നടി, പ്രവാഹം, ഓടയിൽനിന്നു്, ജീവിതചക്രം, ദീനാമ്മ ഇവയാണു് അദ്ദേഹത്തിന്റെ പ്രധാന കൃതികൾ.
22.7 വൈക്കം മുഹമ്മദുബഷീർ
അനർഘനിമിഷം, ജന്മദിനം, കഥാബീജം, പ്രേമലേഖനം, ബാല്യകാലസഖി ഇങ്ങനെ അനേകം സരസകൃതികൾ ഈ യുവാവു് ഭാഷയ്ക്കു നല്കീട്ടുണ്ടു്. ബഷീറിന്റെ കഥകൾക്കു് തകഴിയുടേയോ കേശവദേവിന്റേയോ കൃതികൾക്കുള്ളതുപോലുള്ള വ്യാപ്തിയില്ല. ദാരിദ്ര്യത്തിന്റെ പരിദേവനമാണു് അദ്ദേഹത്തിന്റെ മിക്ക കഥകളിലും നാം കേൾക്കുന്നതു്. അവ വായിച്ചുതീർന്നാൽ, പിന്നെ മനസ്സിൽ നിന്നു മാഞ്ഞുപോകുന്നകാര്യം പ്രയാസവുമാണു്. ചെറിയ ചെറിയ ശക്തിയേറിയ വാക്യങ്ങൾ, വികാരാഗ്നിയിൽ ചുട്ടുപഴുത്ത കനകശലാകകൾപോലെ ഇടയ്ക്കിടയ്ക്കു കാണാം. ഭാവനയുടെ കടിഞ്ഞാണു് ചിലപ്പോഴെന്നല്ല പലപ്പോഴും കൈയിൽനിന്നു വിട്ടുപോയെന്നു വരാം. അത്രയ്ക്കു ദീപ്രമാണു് വികാരാഗ്നി. അത്തരം നിയന്ത്രിതമായ ഭാവന കലാസൗന്ദര്യത്തെ ചില ദിക്കിലൊക്കെ നശിപ്പിച്ചിട്ടുമുണ്ടായിരിക്കും എന്നാൽ അതു് അപൂർവ്വമാണു്. “ദുഃഖത്തിന്റെ തീച്ചൂളയിൽ വെന്തു പൊരിയുന്ന” ഒരു മനുഷ്യാത്മാവിന്റെ രോദനമാണു് നാം ആ കഥകളിൽ കേൾക്കുന്നതു്. അവ നമ്മുടെ ഹൃദയങ്ങളെ ദ്രവിപ്പിക്കുന്നു. മധുരമായ ശോകാത്മകത്വം. എന്നാൽ കാഥികൻ അതിന്നു നിശ്ശേഷം വഴങ്ങുന്നോ? ഇല്ല. അതിനോടു് നിരന്തരം പോരാട്ടം നടത്തുന്നു.
22.8 പൊറ്റക്കാടു്
തകഴി മനുഷ്യജീവിയുടെ ചേതനയ്ക്കു കീഴിൽ തങ്ങിക്കിടക്കുന്ന ദുർവ്വാസനകളെ ഓരോന്നായി പൊതുജനസമക്ഷം നിരത്തുന്നു; കേശവദേവു് കേരളീയ ജനതയുടെ ജീവിതത്തെ തന്മയത്വത്തോടും കലാഭംഗിക്കു കോട്ടം വരുത്താതേയും ചിത്രീകരിക്കുന്നു. പൊറ്റക്കാടിന്റെ പ്രവർത്തനമണ്ഡലം കുറേക്കൂടി വിപുലമാണു്. ശ്രീമാൻ ഗുപ്തൻനായർ പറഞ്ഞിട്ടുള്ളതുപോലെ “അദ്ദേഹത്തിന്റെ കഥകളിൽ എട്ടൊൻപതെണ്ണം അടുപ്പിച്ചു വായിച്ചാൽ പല നാടുകളിലും സഞ്ചരിച്ചു് പല പുതിയ ആളുകളേയും പരിചയപ്പെട്ടു മടങ്ങുന്ന ഒരു പ്രതീതി നമുക്കുണ്ടാവും. എന്തു വിവിധങ്ങളായ രംഗങ്ങളാണു് ഈ കഥകളിൽക്കൂടി നാം കാണുന്നതു്. ഒന്നു് കാശിയിലുള്ള ഒരു സത്രത്തിൽ വച്ചാണു നടക്കുന്നതെങ്കിൽ മറ്റൊന്നും ബാംബെയിലെ ചോവർബസാറിന്റെ ഇടുങ്ങിയ റോഡുകളിലൊന്നിലാണു്. ഇനിയൊന്നു് ചോട്ടാ നാഗപ്പൂരിലെ കല്ക്കരിഖനിയിലാണു്.”
രംഗം എവിടെയായിരുന്നാലും ശരി, മനുഷ്യപ്രകൃതി—അല്ല—അതിന്റെ നിഷ്ഠൂരവും അനുകമ്പനീയവും പരിഹാസ്യവും ആയ വശങ്ങൾ മാത്രമായിരിക്കും അദ്ദേഹത്തിന്റെ തൂലികയ്ക്കു വിധേയമാകുന്നതു് പൊറ്റക്കാടും ചിലപ്പോൾ സഭ്യതയുടെ സീമയെ അതിലംഘിക്കുന്നതായി നമുക്കു കാണാം. എന്നാൽ മനുഷ്യനെ വേദനിപ്പിച്ചു് അതിൽ നിന്നു് ഒരു രസം അനുഭവിക്കണമെന്നുള്ള മനോഭാവത്തിൽ നിന്നല്ല, മനുഷ്യരാശിയോടുള്ള വിശാലമായ സ്നേഹത്തിൽ നിന്നു്—പീഡിതജനങ്ങളോടുള്ള സഹാനുഭൂതിയിൽ നിന്നു്—ജന്മമെടുത്തിട്ടുള്ളവയാണു് മിക്ക കഥകളും. സാമാന്യത്തിലധികം ദീർഘിച്ചു പോകുന്നു എന്നുള്ളതാണു് അദ്ദേഹത്തിന്റെ കഥകൾക്കുള്ള പ്രധാന ദൂഷ്യം. നീണ്ടു നീണ്ട വർണ്ണനകളാണു് ഈ ദൈർഘ്യത്തിനു കാരണം. പൊറ്റക്കാടു് മനുഷ്യസ്നേഹിയാണു്; അവരുടെ ചാപല്യങ്ങളെ ചിലപ്പോൾ നിർദ്ദയം ചിത്രീകരിക്കുന്നു; ചിലപ്പോൾ പരിഹാസത്തിൽ പൊതിഞ്ഞു് അവയെ നമ്മുടെ മുമ്പിൽ നിർത്തുന്നു. എന്നാൽ ഈ ചാപല്യങ്ങൾ ഒഴിഞ്ഞു് മനുഷ്യസമുദായത്തിനു് ഒരു സുവർണ്ണദശവന്നാൽ കൊള്ളാമെന്നു് അദ്ദേഹത്തിനാഗ്രഹമുണ്ടു്. കാല്പനിക പ്രസ്ഥാനത്തിൽ നിന്നു് ഒരു കാൽ ഇപ്പോഴും അദ്ദേഹം എടുത്തിട്ടുള്ളതായി തോന്നുന്നില്ല. അതിനാൽ ആയിരിക്കണം എം. എസു്. ദേവദാസ്, ‘ശ്രീ. പൊറ്റക്കാടു് ഇപ്പോഴും ഇരിക്കുന്നതു് വെണ്ണക്കല്ലുകൊണ്ടുണ്ടാക്കിയ ഒരു ഉപരിതലത്തിൽത്തന്നെയാണു്’ എന്നു് പ്രസ്താവിക്കാൻ ഇടയായതു്. ജലതരംഗം, മണിമാളിക, നിശാഗന്ധി, ചന്ദ്രകാന്ത, രാജമല്ലി, പുള്ളിമാൻ, അച്ഛൻ, നാടൻപ്രേമം ഇവയത്രേ പ്രധാന കഥാസമാഹാരങ്ങൾ.
22.9 പൊൻകുന്നം വർക്കി
ഒരു കമ്മ്യൂണിസ്റ്റ് പ്രചാരകന്റെ മട്ടു് മി: വർക്കിയുടെ കഥകളിൽ കാണുന്നു. സാമുദായികമായും ധാർമ്മികമായും രാഷ്ട്രീയമായും ജനങ്ങൾ അനുഭവിക്കുന്ന അസമതകളെ അദ്ദേഹം കാണുന്നുണ്ടു്; അവയെ വെറുക്കുകയും ചെയ്യുന്നു. എന്നാൽ അവയെ കഥാരൂപേണ പ്രകാശിപ്പിക്കണമെങ്കിൽ കലാബോധം കൂടിയേ തീരൂ. വികാരതൈക്ഷ്ണ്യം കൊണ്ടു് ആളുകളെ തല്ക്കാലം ഇളക്കി മറിക്കാൻ സാധിച്ചുവെന്നു വരാം; എന്നാൽ ഏകീകൃതമായ മനോമുദ്രണം സാധിക്കയില്ല—അതാണു് ചെറുകഥകൾക്കു് അവശ്യം ഉണ്ടായിരിക്കേണ്ട ഏകഗുണം. അതു് വർക്കിയുടെ ചെറുകഥകൾക്കില്ല. അനിയന്ത്രിതമായ ഭാവാവേശം—കടിഞ്ഞാണിടാത്ത ഭാവന—അതാണു് അദ്ദേഹത്തിന്റെ പ്രധാന ദൂഷ്യം. അണിയറ, ആരാമം, പൂജ, ഹൃദയനാദം, ഏഴകൾ, വികാരസദനം, പ്രേമവിപ്ലവം, നിവേദനം, തിരുമുൽക്കാഴ്ച ഇവയത്രേ പ്രസിദ്ധ കഥകൾ.
22.10 നാഗവള്ളി ആർ. എസു്. കുറുപ്പു്
നെടുവീർപ്പുകൾ, മിന്നാമിനുങ്ങുകൾ മുതലായി രണ്ടു മൂന്നു കൃതികൾ ഞാൻ വായിച്ചു നോക്കീട്ടുണ്ടു്. കഥകളിൽ ചിലതു് അനുകരണങ്ങളാണു്, ഗ്രന്ഥകാരൻ തന്നെ പറഞ്ഞിട്ടുമുണ്ടു്. മിക്ക കഥകളും വായിക്കാൻ കൊള്ളാവുന്നവയും “നിങ്ങളുടെ ചുറ്റും പരന്നു കിടക്കുന്ന ലോകത്തിന്റെ ജ്ഞാതങ്ങളും അജ്ഞാതങ്ങളുമായ പരമാർത്ഥങ്ങളെ ശക്തിയും ഓജസ്സുമുള്ള വാചകങ്ങളിൽ വരച്ചു കാണിച്ചു വ്യാഖ്യാനിക്കുന്നവയുമാണു്.”
22.11 നാടകങ്ങൾ
ചെറുകഥകളെ സംബന്ധിച്ചിടത്തോളം നമ്മുടെ സാഹിത്യം ശോഭനമായ നിലയിൽ എത്തീട്ടുണ്ടെങ്കിൽ, നാടകത്തെ സംബന്ധിച്ചുള്ള അവസ്ഥ നേരെ വിപരീതമാണു്. നാടകക്കമ്പനിക്കാരുടെ സംഖ്യ വർദ്ധിച്ചതുകൊണ്ടോ എന്തോ? നാടകം എന്ന പേരിൽ തെരുതെരെ പുസ്തകങ്ങൾ ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. അവയിൽ ലക്ഷണമൊത്തതു് ഒന്നോ രണ്ടോ എങ്കിലും ഉണ്ടോ? ഇല്ലെന്നാണു തോന്നുന്നതു്. പ്രാചീനരീതി അവലംബിച്ചു് പരമേശ്വരയ്യരുടെ ‘അംബാ’, ഡാക്ടർ ഗോദവർമ്മയുടെ ‘കാദംബരി’ എന്ന രണ്ടു സ്വതന്ത്രകൃതികൾ ഉണ്ടായിട്ടുണ്ടു്. അവ വായിക്കാൻ കൊള്ളാവുന്നതുതന്നെ. ഇന്നത്തെ രുചിക്കു് അഭിനയയോഗ്യമാണോ എന്നു സംശയമാണു്. ആധുനിക സമ്പ്രദായത്തിലുള്ള നാടകങ്ങൾ ആണു് നമ്മുടെ ഇന്നത്തെ ആവശ്യം. പാശ്ചാത്യ നാട്യകാരന്മാരുടെ കൂട്ടത്തിൽ മീറ്റർ ലിംക്, ഇബ്സൻ, ചെക്കോവു്, സ്റ്റിറിൻഡ് ബർഗ്ഗ്, ബർണാഡ്ഷാ എന്നിങ്ങനെ പലേ പ്രസിദ്ധ നാമങ്ങൾ പറവാനുണ്ടു്. ഭാരതീയരിൽ ഡി. എൽ. റായി, ഘോഷ്, ശരച്ചന്ദ്രൻ, രവീന്ദ്രനാഥടാഗൂർ എന്നിവർ പ്രസിദ്ധന്മാരാണു്.
പാശ്ചാത്യ മതപ്രകാരം ആധുനിക നാടകങ്ങൾക്കു് അവശ്യം ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ ചുവടേ ചേർക്കുന്നു. [1]
“നാടകത്തിന്റെ വിഷയം നമ്മുടെ ദേശത്തുനിന്നും കാലത്തുനിന്നും വിദൂരസ്ഥമായിരിക്കാൻ പാടില്ല.” പ്രഖ്യാത വിഷയങ്ങൾക്കു ഇനി സ്ഥാനമില്ലെന്നു് അർത്ഥം. ഭാരതീയർ ഇപ്പോൾ ആ നിലയിൽ എത്തീട്ടില്ലെന്നു പറയേണ്ടിയിരിക്കുന്നു. നമുക്കു് ചരിത്രപുരുഷന്മാരോടുള്ള ബഹുമാനം ഇനിയും നശിച്ചു കഴിഞ്ഞിട്ടില്ല. രാമൻ, കൃഷ്ണൻ മുതലായ ഐതിഹാസിക പുരുഷന്മാരെപ്പറ്റിയാണെങ്കിൽ, അവർ നമുക്കു പ്രാതിരൂപസത്തകളായി ഇന്നും ജീവിക്കുന്നു.
നിത്യദൈനന്ദിനജീവിതത്തിൽ നിന്നേ ഇതിവൃത്തങ്ങൾ എടുക്കാവൂ എന്നു വന്നതിനോടുകൂടി, കായിക ക്രിയാംശത്തിനെക്കാൾ മാനസിക പ്രയത്നങ്ങൾക്കുപ്രാധാന്യം സിദ്ധിച്ചു. അതായതു് പുരാതനനാടകങ്ങൾ കായികയത്നങ്ങളെ ചിത്രീകരിക്കുമ്പോൾ ആധുനിക നാടകങ്ങൾ ആശയങ്ങളെ അഥവാ ചിന്തകളെ പ്രകാശിപ്പിക്കുന്നു.
ഈ ആശയങ്ങൾ മാമൂലുകളുടേയും ആചാരങ്ങളുടേയും സാധുത്വത്തെ പ്രശ്നം ചെയ്യുന്നവയായി ഭവിച്ചു. അങ്ങനെ മുമ്പു വർജ്ജ്യമായി ഗണിക്കപ്പെടുന്ന സംഗതികൾ ഇപ്പോൾ പ്രയോഗയോഗ്യങ്ങളായി ഗണിക്കപ്പെട്ടു.
പഴയ നാടകം ചലനാത്മകമാണെങ്കിൽ ആധുനിക നാടകം ചലനരഹിതമാണു്. സംഭവങ്ങളെ വിവരിക്കുന്നതിനു പകരം ആശയങ്ങളെ പ്രതിപാദിക്കുന്നതു നിമിത്തമാണു് ഈ വ്യത്യാസം വന്നുചേർന്നതു്. ഇത്തരം നാടകങ്ങൾ ഇന്നത്തെ മലയാളികൾക്കു് രുചിക്കാതെ വരുന്നതിനുള്ള കാരണവും അതുതന്നെ.
മാനസിക വ്യാപാരങ്ങളേയും മാനസിക ദ്വന്ദ്വത്തേയും സാധാരണ വാക്കുകൾ കൊണ്ടു് പ്രകാശിപ്പിക്കാൻ നിർവാഹമില്ലാത്തതിനാൽ പ്രതിരൂപങ്ങൾ നടപ്പിൽ വന്നു. ഇങ്ങനെ ചിഹ്നരൂപമായ പ്രതിപാദനം ക്രമേണ ഭാവാവിഷ്കരണാത്മകപ്രസ്ഥാനത്തിലേയ്ക്കു വഴി തെളിച്ചു.
മാനസിക വ്യാപാരങ്ങൾക്കു പ്രാധാന്യം സിദ്ധിച്ചപ്പോൾ, നാടകീയ വ്യക്തികളുടെ സ്ഥാനത്തു് പുരുഷൻ സ്ത്രീ എന്നീ പേരുകൾ മാത്രമായിത്തുടങ്ങി. അദൃശ്യശക്തികളേയും നാടകകർത്താക്കൾ കഥാപാത്രങ്ങളാക്കിത്തുടങ്ങി.
നാടകരചനയിൽ പുതിയ സാങ്കേതിക മാർഗ്ഗങ്ങൾ ഏർപ്പെട്ടു.
ഈ വ്യത്യാസങ്ങൾ എല്ലാം വരുത്തി ഒരു നാടകം നിർമ്മിക്കുന്ന പക്ഷം മലയാളികളുടെ ഇന്നത്തെ നിലയ്ക്കു പ്രചാരം സിദ്ധിക്കുമോ എന്നു സംശയമാണു്. ക്രമികമായ വ്യതിയാനമാണു് ഉത്തമമെന്നു് എനിക്കു തോന്നുന്നു.
ഭാവാവിഷ്കരണനാടകങ്ങളിൽ ജീവിതത്തിലെ നഗ്നയാഥാർത്ഥ്യങ്ങളാണു് നാടകനിർമ്മിതിക്കുള്ള അസംസ്കൃതസാധനങ്ങൾ. എന്നാൽ നാട്യകാരന്മാർ അവയെ അപ്പാടെ സ്വീകരിക്കാതെ,അവയെ അപ്പാടെ മഥിച്ചു് അന്തസ്സാരനവനീതത്തെ മാത്രം എടുക്കുന്നു. അങ്ങനെ ചെയ്യുന്നതിനാൽ നാടകം ഒരു നാട്ടിനേയോ കാലത്തേയോ ജനതയേയോ ചിത്രീകരിക്കാതെ മനുഷ്യലോകത്തെ ചിത്രണംചെയ്യുന്നുവെന്നു പറയാം. സർവ്വലോകസാധാരണങ്ങളായ സ്ഥായീഭാവങ്ങൾക്കു് കാലദേശാദിപരിമിതികളൊന്നുമില്ലല്ലോ. ഭാവപ്രധാനങ്ങളായതിനാൽ ദുഷ്യന്തനും ശകുന്തളയും ഒന്നുമായിരിക്കയില്ല. പാത്രങ്ങൾ—അവ വ്യക്തികളുടെയല്ല, വർഗ്ഗത്തിന്റെ പ്രാതിനിധ്യമാണു് വഹിക്കുന്നതു്. പാത്രങ്ങളുടെ ക്രിയകൾ അവയുടെ മാനസികദശകളെ പരിസ്ഫുരിപ്പിക്കുന്നതിനുള്ള പശ്ചാത്തലം മാത്രമായിരിക്കും. ശിഥിലവും ക്രമരഹിതവുമായിരിക്കും ഭാഷണം. ഈ മാതിരി നാടകം കാണുമ്പോൾ നാം യഥാർത്ഥലോകത്തിൽ നിന്നു് ഏതോ ഒരു അഭൗമലോകത്തിലേയ്ക്കു താനെ ഉയരുന്നു.
ഭാവാവിഷ്കരണാത്മകനാടകങ്ങൾ ആവിർഭവിക്കുന്നതിനു് നാം ഇനിയും ഒട്ടു വളരെക്കാലം കാത്തിരിക്കാതെ തരമില്ല. പുതിയ സാങ്കേതികമാർഗ്ഗത്തെ അവലംബിച്ചു് സമുദായത്തിലെ ജീവൽപ്രശ്നങ്ങളെ ചിത്രീകരിക്കുന്ന നാടകങ്ങൾ നിർമ്മിക്കയാണു് നാം ആദ്യമായി ചെയ്യേണ്ടതു്. മുഖം, പ്രതിമുഖം, ഗർഭം, വിമർശം, നിർവ്വഹണം എന്നിങ്ങനെ അഞ്ചു സന്ധികൾ പ്രാചീന സംസ്കൃതനാടകങ്ങളിൽ കാണാം. പാശ്ചാത്യർ വിവൃതി, സന്ദേഹം, നിർവഹണം എന്നിങ്ങനെ മൂന്നെണ്ണമേ സ്വീകരിക്കാറുള്ളു. ഹൈന്ദവനാട്യകാരന്മാർ യവനരുടെ സ്ഥലകാലക്രിയൈക്യങ്ങളിൽ ക്രിയൈക്യം മാത്രമേ അംഗീകരിച്ചിരുന്നുള്ളു. എന്നാൽ ഒരു അങ്കത്തിൽ ഒരു ദിവസം ഒരേ സ്ഥലത്തുവച്ചു നടന്ന സംഭവമേ വർണ്ണിക്കാവൂ എന്നു നിർബന്ധമുണ്ടായിരുന്നു. ഭാസനെ ഒഴിച്ചു് മറ്റാരും ദുഃഖപര്യവസായികളായ കഥകൾ രചിച്ചിട്ടുമില്ല. ഇതിവൃത്തം ഖ്യാതമോ സങ്കല്പിതമോ ആകാമായിരുന്നു. എന്നാൽ നായികാനായകന്മാർക്കു് ഇന്നിന്ന വിശിഷ്ടലക്ഷണങ്ങൾ ഉണ്ടായിരിക്കണമെന്നും നിർബന്ധമുണ്ടായിരുന്നു. പാശ്ചാത്യനാട്യകാരൻ ഇക്കാര്യങ്ങളിൽ പൗരസ്ത്യരിൽനിന്നു വ്യത്യസ്തമായ ഒരു മാർഗ്ഗമാണു സ്വീകരിച്ചിരുന്നതു്.
നാട്യകരചനയുടെ സാങ്കേതികാംശത്തിനു വലുതായ മാറ്റങ്ങൾ ആദ്യമായി വരുത്തിയതു് ഇബ്സൻ ആയിരുന്നു. വിവൃതിസന്ധിയിൽ, പാത്രങ്ങളുടെ സ്ഥിതിയെ വിവരിക്കുക, സന്ദേഹസന്ധിയിൽ ആ സ്ഥിതിയിൽനിന്നുണ്ടാവുന്ന സംഭവങ്ങളെ വർണ്ണിക്കുക, നിർവ്വഹണത്തിൽ പ്രസ്തുത സംഭവങ്ങളുടെ പരിണതി വർണ്ണിക്കുക ഇതായിരുന്നു പഴയ ചടങ്ങു്. ഇബ്സനാകട്ടെ സന്ദേഹസന്ധിയുടെ അവസാനത്തിലോ, നിർവഹണസന്ധിയുടെ ആരംഭത്തിലോ കഥ തുടങ്ങിയിട്ടു് അതീതസംഭവങ്ങളേയും ചരിത്രത്തേയും സംഭാഷണം മുഖേന പ്രകാശിപ്പിക്കുന്ന യവനരീതി നടപ്പിൽ വരുത്തി. ആത്മഗതങ്ങൾ, സ്വഗതങ്ങൾ ഇവയെ അദ്ദേഹം നിശ്ശേഷം ഉപേക്ഷിച്ചു. ഈ പരിഷ്കാരങ്ങൾ നമുക്കും സ്വാഗതാർഹമാണു്.
നമ്മുടെ നാട്യകാരന്മാർക്കു് അങ്കവിഭാഗം ചെയ്‍വാൻ പോലും പരിചയമില്ല. നാട്യം ഒരു കലയാണു്. ഓരോ കലയ്ക്കും ഓരോ സാങ്കേതികമാർഗ്ഗം ഉണ്ടായിരിക്കും. അതു നിശ്ചയമില്ലാതെ കുറെ രംഗങ്ങളും സംഭാഷണങ്ങളും എഴുതിക്കൂട്ടിയാൽ നാടകമായെന്നാണു് മലയാളികളുടെ ധാരണ. ഇപ്പോൾ നല്ല നാടകങ്ങൾ ചിലതുള്ളതു് തർജ്ജമകളാണു്. ഡി. എൽ. റായിയുടെ മിക്ക നാടകങ്ങളും തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ടു്. ഘോഷിന്റെ ഒന്നു രണ്ടു കൃതികൾക്കു മാത്രമേ തർജ്ജമ കണ്ടിട്ടുള്ളു. ശരച്ചന്ദ്രന്റെ രമ മലയാളത്തിൽ വന്നിട്ടുണ്ടു്. പാശ്ചാത്യകൃതികളിൽ നാലഞ്ചു നല്ല നാടകങ്ങൾ തർജ്ജമ ചെയ്തുകഴിഞ്ഞിരിക്കുന്നു. ഞാൻ തന്നെഷില്ലരുടേയും ലേസിംഗിന്റേയും ഓരോ കൃതികളും മീറ്റർ ലിങ്കിന്റെ ബീയാറ്റ്റീസും ഇബ്സന്റെ സമുദായസ്തംഭങ്ങളും ഭാഷയിലേയ്ക്കു് പരിവർത്തനം ചെയ്തിട്ടുണ്ടു്. മി. ഏ. കെ. ഗോപാലപിള്ളയും മി. ഏ. ബാലകൃഷ്ണപിള്ളയും ചേർന്നെഴുതിയ ‘പ്രേതങ്ങളും’ സി. നാരായണപിള്ള അവർകളുടെ ‘മുല്ലയ്ക്കൽ ഭവനവും’ ഇബ്സന്റെ തർജ്ജമകളാകുന്നു. എൻ. കൃഷ്ണപിള്ള അവർകളുടെ ഭഗ്നഭവനവും ‘കന്യക’യും ഇബ്സന്റെ സാങ്കേതികമാർഗ്ഗം അവലംബിച്ചു രചിക്കപ്പെട്ട സ്വതന്ത്രകൃതികളാണു്.
ഇപ്പോൾ പ്രചാരത്തിലിരിക്കുന്ന മറ്റു നാട്യപ്രബന്ധങ്ങൾ ഈ. വി-യുടെ രാജാകേശവദാസൻ, വിസ്മൃതി, ഇരവിക്കുട്ടിപ്പിള്ള, ബി. ഏ, മായാവി, മായാമാനുഷൻ ഇവയും എൻ. പി. ചെല്ലപ്പൻനായരുടെ കർണ്ണൻ, പ്രേമവൈചിത്ര്യം, ശശികല, ലഫ്ടനന്റു നാണി ഇവയും, വി. നീലകണ്ഠപ്പിള്ളയുടെ ഇരവിക്കുട്ടിപ്പിള്ള, വേലുത്തമ്പിദളവാ ഇവയും കൈനിക്കര പത്മനാഭപ്പിള്ളയുടെ വേലുത്തമ്പി ദളവയും, കൈനിക്കര കുമാരപ്പിള്ളയുടെ മോഹവും മുക്തിയും, സി. മാധവൻപിള്ളയുടെ യാചകമോഹിനി, സ്ത്രീധർമ്മം ഇവയും, റ്റി. എൻ. ഗോപിനാഥൻനായരുടെ നിലാവും നിഴലും, പൂക്കാരി, തകർന്ന മുരളി ഇത്യാദിയും, കെ. രാമകൃഷ്ണപിള്ളയുടെ നിഴലുകളും, വേലുപ്പിള്ളശാസ്ത്രിയുടെ വിലാസലീലയും, മുൻഷി പരമുപിള്ളയുടെ രണ്ടുമൂന്നു നാടകങ്ങളുമാണു്. ഡാക്ടർ സി. അച്യുതമേനോൻ ഭാഷയെ നിരന്തരം പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശസ്ത പണ്ഡിതനാണു്. അദ്ദേഹവും പുത്തിരിയങ്കം, കോമൻനായർ, തച്ചോളി ചന്തു, പുഞ്ചിരി മുതലായ മനോഹരങ്ങളായ പ്രഹസനങ്ങൾ രചിച്ചിട്ടുണ്ടു്. ‘കാളീപൂജ’ ‘വടക്കൻ പാട്ടുകൾ’ ഇവയേ സംബന്ധിച്ചു് അദ്ദേഹം പ്രസിദ്ധപ്പെടുത്തീട്ടുള്ള വിപുല ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ഗവേഷണപാടവത്തിനും നികഷോപലങ്ങളായി വിളങ്ങുന്നു. കൂടുതൽ വിവരങ്ങൾ താമസിയാതെ പുറപ്പെടുന്ന അനുബന്ധത്തിൽ ചേർക്കുന്നതാണു്.
22.12 നിരൂപണം
അടുത്ത കാലംവരെ നിരൂപണം എന്നുവച്ചാൽ കൃതികളിലേ വാക്യശുദ്ധി, ആശയശുദ്ധി, അലങ്കാരങ്ങളുടെ ഔചിത്യം ഇവയുടെ പരിശോധനമാത്രമായിരുന്നു. പ്രസിദ്ധനിരൂപകന്മാരായ കെ. രാമകൃഷ്ണപിള്ള, പി. കെ. നാരായണപിള്ള മുതലായവരെല്ലാം നിരൂപണം ചെയ്തുവന്നതു് ആ രീതിയിലായിരുന്നു. ഒരു ഗ്രന്ഥം വായിക്കാൻ കൊള്ളാവുന്നതാണോ അല്ലയോ എന്നു് മധ്യസ്ഥന്റെ നിലയിൽ നിന്നുകൊണ്ടു ചെയ്യുന്ന വിമർശമാണു് നമുക്കു വേണ്ടതു്. ഒരു ഗ്രന്ഥം വായിക്കുമ്പോൾ ഒരു മാതൃകാ സഹൃദയനു് എന്തഭിപ്രായമാണു് ഉണ്ടാവുന്നതെന്നു് വായനക്കാരെ ധരിപ്പിക്കുന്നതിനായിരിക്കണം സമാലോചകന്റെ യത്നം. അങ്ങനെ വരുമ്പോൾ, സ്വാഭിപ്രായങ്ങളിൽ ചിലതിനെ അയാൾക്കു് അടക്കി നിർത്തേണ്ടതായി വരും. അതിനുള്ള ശക്തി ആരിലാണോ സമഗ്രമായിരിക്കുന്നതു് അയാളാണു് ഉത്തമ നിരൂപകൻ.
ഒരു ഗ്രന്ഥത്തെ രണ്ടു വിധത്തിൽ വിമർശിക്കാം. ഒരു നാടകമാണു് വിമർശനത്തിനു വിഷയമെന്നു വിചാരിക്കുക. പ്രാചീനാചാര്യന്മാർ ഒരു നാടകത്തിനു് ഇന്നിന്ന ലക്ഷണങ്ങൾ വേണമെന്നു നിശ്ചയിച്ചിട്ടുണ്ടു്. ആ ലക്ഷണങ്ങൾ അതിനു യോജിച്ചിട്ടുണ്ടോ എന്നു നോക്കുക. അതായിരുന്നു അടുത്തകാലംവരെ നമ്മുടെ നാട്ടിൽ നടപ്പിൽ ഇരുന്ന നിരൂപണരീതി. അതു് ഇപ്പോൾ ആരും സ്വീകരിക്കാറില്ല. വിമർശനത്തിനു വിധേയമായിരിക്കുന്ന ഗ്രന്ഥത്തിന്റെ ഉദ്ദേശമെന്തു്? ആ ഉദ്ദേശം സാധുവോ അസാധുവോ? ഉദ്ദേശനിർവഹണാർത്ഥം പ്രയോഗിച്ചിട്ടുള്ള രചനാപ്രണാളി, ഫലായത്തമായിട്ടുണ്ടോ? ഉണ്ടെങ്കിൽ എത്രത്തോളം? രചനാപ്രണാളി കലയുടെ മൗലിക നിയമങ്ങൾക്കു് അനുരൂപമായിരിക്കുന്നോ? ഇത്യാദി പ്രശ്നങ്ങളാണു് ഇപ്പോൾ വിമർശകന്റെ മനസ്സിൽ ഉദിക്കുന്നതു്.
ഉത്തമ നിരൂപണങ്ങൾ ഇനിയും ഭാഷയിൽ ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നതു്. വ്യക്തിപരമായ നിരൂപണങ്ങളാണു് ഇപ്പോൾ അധികവും. ഇന്നത്തേ വിമർശകന്മാരുടെ കൂട്ടത്തിൽ ‘സ്നേഹപ്രവാഹകാലുഷ്യം’ തുടങ്ങിയ ആഖ്യായികകളുടേയും, നിരവധി വ്യാഖ്യാനങ്ങളുടേയും കർത്താവായ കെ. ശങ്കരപ്പിള്ള, ശങ്കുണ്ണിനായർ, കുട്ടിക്കൃഷ്ണമാരാർ, മുണ്ടശ്ശേരി, എം. പി. പാൾ, ഡി. പത്മനാഭനുണ്ണി, സി. ഐ. രാമൻനായർ, ഡാക്ടർ ഗോദവർമ്മ, ശങ്കരൻനമ്പ്യാർ, ശൂരനാട്ടു കുഞ്ഞൻപിള്ള, വേലുപ്പിള്ളശാസ്ത്രി, ഈ. വി. രാമൻനമ്പൂരി (ജ്യോതീരഥത്തിന്റേയും മറ്റും കർത്താവു്) ഏ. ബാലകൃഷ്ണപിള്ള ഇവരുടെ പേരുകൾ പ്രത്യേകം പ്രസ്താവയോഗ്യമാകുന്നു. ശങ്കുണ്ണിനായരും കുട്ടിക്കൃഷ്ണമാരാരും പലപ്പോഴായി വിജ്ഞാനപ്രദങ്ങളായ വിമർശനലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പി. ശങ്കരൻനമ്പ്യാർ ഭാഷാത്രയപണ്ഡിതനാണു്. അദ്ദേഹം പലേ ലേഖനങ്ങൾ വഴിക്കും സാഹിത്യചരിത്ര സംഗ്രഹം വഴിക്കും തന്റെ വിമർശനപാടവം സവിശേഷം വെളിപ്പെടുത്തിയിരിക്കുന്നു. പ്രാചീന ചമ്പുക്കളോടുള്ള പക്ഷപാതത്തിനൊപ്പം പുരോഗമന പ്രതിപത്തിയും അദ്ദേഹത്തിൽ ഒരേ സമയത്തു കാണുന്നു; പ്രാചീന രീതിയും ശൈലിയും വിടാതെ പാർവ്വതീപരിണയം എന്നൊരു ചമ്പുവും രചിച്ചിട്ടുള്ളതായി ഓർക്കുന്നു.
22.13 എം. പി. പോൾ
പുരോഗമന പ്രസ്ഥാനത്തിനു പൗരോഹിത്വം വഹിക്കുന്ന ഒരു ഭാഷാഭിമാനിയാണു്. നോവൽ പ്രസ്ഥാനത്തെപ്പറ്റിയും ചെറുകഥാപ്രസ്ഥാനത്തെപ്പറ്റിയും വിപുലമായ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്.
22.14
ജോസഫ് മുണ്ടശ്ശേരിഒരു പ്രസംഗകാരനെന്നും നിരൂപകനെന്നും ഉള്ള നിലയിൽ വിഖ്യാതനാണു്. വിമർശം എല്ലായ്പോഴും നിഷ്പക്ഷമായിരിക്കയില്ല. തിരുവനന്തപുരത്തു വച്ചു നടന്ന ആശാൻദിനത്തിൽ ആദ്ധ്യക്ഷം വഹിച്ചുകൊണ്ടു് ചങ്ങമ്പുഴയെപ്പറ്റി കർക്കശമായി അധിക്ഷേപിച്ചെങ്കിലും, പിന്നീടു് രമണന്റെ അവതാരിക എഴുതിയപ്പോൾ കാറ്റു മറിച്ചുവീശി. അതുപോലെ ഉള്ളൂരിനെപ്പറ്റി ചെയ്തിട്ടുള്ള വിമർശം മുഴുവനും നിഷ്പക്ഷമാണോ എന്നു സംശയമാണു്. ഇങ്ങനെയൊക്കെ ഇരുന്നാലും അദ്ദേഹത്തിന്റെ അന്തരീക്ഷം, മാറ്റൊലി, മാനദണ്ഡം, കാവ്യപീഠിക എന്നിവ നിരൂപണസാഹിത്യത്തെ പോഷിപ്പിച്ചിട്ടുള്ള സദ്ഗ്രന്ഥങ്ങളാകുന്നു. കടാക്ഷം എന്ന ഒരു ചെറുകഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ടു്.
22.15 ഡി. പത്മനാഭനുണ്ണി
ഒരു സാഹിത്യരസികനാണു്. കൊള്ളിമീൻ, പ്രതാപസിംഹൻ മുതലായ കഥകൾക്കു പുറമേ, ‘വിമർശവിഹാരം’ എന്ന ഗ്രന്ഥനിരൂപണാത്മകമായ ഒരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്.
22.16 ഡാക്ടർ ഗോദവർമ്മ
‘ഗോദ’ശബ്ദത്തെപ്പറ്റി, ഉള്ളൂരിനോടു് എതിരിട്ടുകൊണ്ടാണു് ഡാക്ടർ ഗോദവർമ്മ സാഹിത്യായോധനരംഗത്തിൽ ആദ്യമായി പ്രവേശിക്കുന്നതു്. പ്രതിദ്വന്ദിയെ കൊമ്പുകുത്തിക്കുന്നതിനു് അദ്ദേഹം എല്ലാ അടവുകളും പ്രയോഗിച്ചു; പക്ഷെ പരമേശ്വരയ്യർ തോല്ക്കുമോ? ഇതേവരെ തോറ്റിട്ടുണ്ടോ? അഥവാ തോറ്റാൽതന്നെയും അദ്ദേഹം തോറ്റതായി പാർഷദന്മാർ സമ്മതിക്കുമോ? എന്നാൽ ഒന്നു പറയേണ്ടതായിട്ടിരിക്കുന്നു. ‘കോതൈ’ ശബ്ദത്തിനു് കോതി മിനുക്കുന്നതിനാൽ യുവതി എന്നു് അദ്ദേഹം നിർദ്ദേശിച്ച അർത്ഥം സംഗതമല്ല, ചേരനാടൻ, ചേരരാജാവു് എന്നാണു് അതിന്റെ അർത്ഥം എന്നു് ‘മുത്തൊള്ളായിരം’ മുതലായ പ്രാചീന തമിഴ്‍കൃതികൾ വായിച്ചുനോക്കിയാൽ അറിയാം. പെണ്ണു് എന്ന അർത്ഥവും അതിനില്ലെന്നില്ല. പ്രതിഭാശാലിയും നിരന്തരവ്യവസായിയും ആയ ഡാക്ടർ ഗോദവർമ്മ പ്രബന്ധലതിക, കാദംബരി തുടങ്ങിയ പലേ വിശിഷ്ടഗ്രന്ഥങ്ങൾ ഭാഷയ്ക്കു സമ്മാനിച്ചിട്ടുണ്ടു്.
22.17 വാദമുഖം
എം. ആർ. വേലുപ്പിള്ളശാസ്ത്രി ബി. ഏ.
ഒരു വിമർശകവീരനാണു്. പേരു കേട്ടാൽ ചില മഹാകവികൾക്കു പനിക്കുമായിരുന്നു. പുരോഗമനവൈരിയല്ലെങ്കിലും പുരോഗമനപ്രസ്ഥാനക്കാരോടു് അദ്ദേഹത്തിനു വലിയ കോളില്ല. പ്രേമഹോമം, പ്രബന്ധമാല്യം, ജീവിതദീപം, വിക്രമവീചി, കരുണാലയം, വിലാസലീല (നാടകം), കാൺഗ്രസ് വിജയം (നാടകം), രാധാറാണി, ബാങ്കുവിഴുങ്ങി (നോവൽ) മുതലായി അനേകം സദ്ഗ്രന്ഥങ്ങൾ അദ്ദേഹത്തിൽ നിന്നു നമുക്കു ലഭിച്ചിട്ടുണ്ടു്. 1132 കന്നിമാസത്തിൽ മരിച്ചു.
22.18 ജി. രാമൻമേനോൻ
അദ്ദേഹത്തിന്റെ നളിനീ നിരൂപണം ഉത്തമമായ നിരൂപണത്തിനു് മറ്റൊരു മാതൃകയാണു്. മിൽട്ടന്റെ Paradise Lost എന്ന കൃതിയും പറുദീസാനഷ്ടം എന്ന പേരിൽ തർജ്ജമ ചെയ്തിട്ടുണ്ടു്
22.19 കെ. ശങ്കരമേനോൻ
കൊളത്തേരി ശങ്കരമേനോൻ ധിഷണാശാലിയായ ഒരു മഹാപണ്ഡിതനും ഭിഷഗ്വരനും ആയിരുന്നു. നിരൂപണപരമായ നിരവധി പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ടു്.
22.20 ജി. രാമകൃഷ്ണപിള്ള
ഒരു സരസകാവ്യകൃത്തും നിരൂപകനും ഗദ്യകാരനുമാകുന്നു. സ്യമന്തകം കഥകളിയും, ഉമാദേവി, പ്രതിക്രിയ മുതലായി അഞ്ചാറു് ആഖ്യായികകളും രചിച്ചിട്ടുണ്ടു്.
22.21 സി. നീലകണ്ഠപ്പണിക്കർ
നെയ്യാറ്റിൻകരത്താലൂക്കിൽപ്പെട്ട വെള്ളായണി എന്ന ദിക്കിലേ ഒരു പുരാതന ഈഴവകുടുംബത്തിലെ അംഗമായി 1064 മകരത്തിലെ തിരുവാതിര നക്ഷത്രത്തിൽ ജനിച്ചു. പിതാവായ കുമാരൻ വൈദ്യനും മാതുലനായ കൊച്ചുമായിറ്റി ആശാനും സംസ്കൃതാഭിജ്ഞന്മാരും ജ്യോതിഷം, ആയുധവിദ്യ ഇവയിൽ നിപുണന്മാരും ആയിരുന്നു. ഇംഗ്ലീഷ് വിദ്യഭ്യാസം ചെയ്തുകൊണ്ടിരുന്ന കാലത്തു തന്നെ പണിക്കർ സംസ്കൃതം അഭ്യസിച്ചുകൊണ്ടിരുന്നു എന്നു മാത്രമല്ല സുജനാനന്ദിനിയ്ക്കു ലേഖനസഹായം ചെയ്തുപോരികയും ചെയ്തു. ശ്രീ നാരായണഗുരുവിനു് പണിക്കരോടു് അളവറ്റ വാത്സല്യം ഉണ്ടായിരുന്നതിനാൽ അദ്ദേഹം വർക്കല ശിവഗിരിയിൽ താമസിച്ചു് വേദാന്തവും സംസ്കൃതവും പഠിച്ചു. മൂന്നാംഫാറം വരെ അഞ്ചുതെങ്ങിലെ സെന്റു് ജോസഫ്സ് മിഡിൽസ്ക്കൂളിലും അതിനുശേഷം തിരുവനന്തപുരം മഹാരാജാസ് ഹൈസ്ക്കൂളിലും പഠിച്ചു് മെട്രിക്കുലേഷൻ ജയിച്ചിട്ടു് കാളേജിൽ ചേർന്നു; എന്നാൽ പഠിത്തം പൂർത്തിയാകും മുമ്പു് എക്സൈസ് വകുപ്പിൽ ഒന്നാംഗ്രേഡ് പെറ്റി ആഫീസരായി നിയമിക്കപ്പെട്ടു. അന്നു് പതിനെട്ടു വയസ്സേ പ്രായം ഉണ്ടായിരുന്നുള്ളു. അതിനാലാണു് ഇൻസ്പെക്ടർ ഉദ്യോഗം നല്കപ്പെടാതിരുന്നതു്. പിന്നീടു് കുറേക്കാലം അരൂക്കുറ്റി അസിസ്റ്റന്റു എക്സൈസ് കമ്മീഷണരാഫീസിൽ ക്ലാർക്കുപണി വഹിച്ചശേഷം ഇൻസ്പെക്ടരായി നിയമിക്കപ്പെടുകയും കാര്യശേഷിയും സത്യസന്ധതയുമുള്ള ഒരു നല്ല ഉദ്യോഗസ്ഥനെന്ന പേരു സമ്പാദിക്കയും ചെയ്തു. അനന്തരം തിരുവനന്തപുരം പോർട്ടുകസ്റ്റംസ് ആഫീസറായി കുറേക്കാലം ജോലി നോക്കി. തുറമുഖത്തെ സംബന്ധിച്ച പരിഷ്കാരങ്ങൾ പലതും ചെയ്യാൻ സാധിച്ചതിനാൽ, അദ്ദേഹത്തിന്റെ പടം ട്രാവൻകൂർ ടൈംസ്, കേരളകൗമുദി, ദക്ഷിണഭാരതി മുതലായ പത്രങ്ങളിൽ, “ഈഴവരിലെ ആദ്യത്തെ എക്സൈസ് ഇൻസ്പെക്ടർ” എന്ന കുറിപ്പോടുകൂടി പ്രസിദ്ധീകരിച്ചിരുന്നു. ഈ ജോലിത്തിരക്കുകൾക്കിടയിലും പണിക്കർ കവിതകൾ എഴുതിക്കൊണ്ടിരുന്നു. ദക്ഷിണഭാരതിക്കു് അയച്ച ഒരു മംഗളപദ്യം താഴെ ചേർക്കുന്നു.
കൂട്ടാളുകൾക്കു കുതുകത്തെ വളർത്തി വിഘ്നം
കൂട്ടാതെ ബോധമകതാരിലുദിക്കുവാനായ്
കൂട്ടായിനിന്നു കുലശൈലസുതാകടാക്ഷം
കൂട്ടാർന്നു വാഴ്ക ദക്ഷിണഭാരതീ നീ.
പണിക്കർ വർക്കലെ താമസിക്കുന്ന കാലത്തു് സുപ്രസിദ്ധ പണ്ഡിതനായ പരവൂർകേശവനാശാൻ ശിവഗിരി സന്ദർശിച്ചു് സുജനാനന്ദിനിയിൽ ചേർക്കാൻ ഒരു മംഗളപദ്യം സ്വാമിയോടു് ആവശ്യപ്പെട്ടതനുസരിച്ചു് അദ്ദേഹം ചൊല്ലിയ,
നിർമ്മത്സര പ്രമോദായ
ജിയാന്നിത്യമിദം ഭുവി
പത്രമശ്വത്ഥജമിവ
സുപ്രസംഗൈരലംകൃതം
എന്ന പദ്യത്തെ മി. പണിക്കർ എഴുതി ആശാനെ ഏല്പിക്കയും ഉടൻതന്നെ,
അഭിമതഫലമെല്ലാമാസ്വദിച്ചാശ്രുവൈകാ-
തഭിനവശുഭവാർത്താമാർത്തിഹീനം പരത്തി
പ്രഭുതയൊടിടചേർന്നിപ്പത്രമെങ്ങും ചരിപ്പാൻ
വിഭു കൃപയരുളട്ടേ നിത്യവും നീതിയായി
എന്നൊരു പദ്യം സ്വന്തമായി നിർമ്മിച്ചു് സ്വാമിയേ കാണിച്ചതിൽ, അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തുവത്രേ.
അതിനോടടുത്ത കാലത്തു് ലക്ഷ്മീവിലാസം അച്ചുക്കൂടം ഉടമസ്ഥന്റെ അപേക്ഷാനുസാരം, സന്യാസീശ്വര ശതകം എന്നും, പുഷ്പബാണവിലാസം—ഒരു സ്വതന്ത്ര വിവർത്തനം—എന്നും രണ്ടു പുസ്തകങ്ങൾ രചിച്ചു. പുഷ്പബാണവിലാസത്തിലെ ഒന്നു രണ്ടു പദ്യങ്ങൾ ഉദ്ധരിക്കാം.
മാനേലുംമിഴി മാലതീമലരിനാൽ
നിർമ്മിച്ച പൂമാലയേ
മാനിച്ചൻപൊടെനിക്കു നൽകുവതിനാ-
യെഞ്ചാരെ വന്നീടവേ
ഞാനാമാലയുമോമനക്കരമതും തൊട്ടി-
ല്ലതിൻമുമ്പുതാൻ-
താനേതന്നെയഴിഞ്ഞവൾക്കു വസനം
ബന്ധിച്ചിരുന്നെങ്കിലും
ക്രുദ്ധിച്ചെന്നരികത്തുനിന്നവൾഗമി-
ച്ചീടാനൊരുങ്ങീടുമ-
ബദ്ധപ്പാടിലുമില്ല നോട്ടമബല-
യ്ക്കെന്നിൽ കവിഞ്ഞൊന്നിലും
മുഗ്ദ്ധാംഗീമണി മുക്തഹസ്തയതുതാ-
നാകാൻ തുനിഞ്ഞെങ്കിലും
ശ്രദ്ധിച്ചൊട്ടു നിജാസ്യമെന്നുടെ കവിൾ
ത്തട്ടൊന്നു തൊട്ടീടുവാൻ
ഉദ്യോഗകാലത്തു രചിക്കപ്പെട്ട പല ഖണ്ഡകൃതികളിൽ ചിലതു് ‘എന്റെ സാവിത്രിയിൽ’ കാണാം. ആശാന്റെ ‘സാവിത്രി’യിൽ നിന്നു തുലോം വിഭിന്ന പ്രകൃതിയാണു് ‘എന്റെ സാവിത്രി’. ആ കവിത പണിക്കരുടെ സ്വതന്ത്ര ചിന്താഗതിക്കും വിമർശക പടുതയ്ക്കും കവനശക്തിക്കും നികഷോപലമായിത്തിളങ്ങുന്നു. പെൻഷൻ പറ്റിയതിനു ശേഷം നിർമ്മിക്കപ്പെട്ടതാണു് നിർവാണദർശനം. ആ ഖണ്ഡകൃതി അനേകം പത്രങ്ങളുടെ സവിശേഷമായ പ്രശംസയ്ക്കു പാത്രീഭവിച്ചു.
ഇവ കൂടാതെ രാഷ്ട്രീയമായും അദ്ദേഹം കവിതകൾ എഴുതിക്കൊണ്ടിരുന്നു. അവയിൽ ഒന്നാണു് ‘വഞ്ചിനാട്ടിൽ’
പാരാതെ വൃദ്ധനൊരുവിപ്രനഹോ ഭരിച്ചൂ
പേരാർന്ന രാജ്യമിതു; മന്ത്രികൾ മൂന്നുപേരായ്
നേരേ ഭരിക്കുവതിനായ് കഴിയാതെയേഴു-
പേരായ്‍വളർന്ന നവമന്ത്രിസഭേ നമസ്തേ.
വർഗ്ഗീയചിന്ത പണമെന്നൊരു ചിന്ത പിന്നെ
സ്വർഗ്ഗത്തിനൊത്ത പദവിക്കുമതീവ വാഞ്ഛ
ഉദ്യോഗവൃന്ദമിവയൊക്കെ വെടിഞ്ഞിടാതെ-
യുദ്ദിഷ്ടമാം ഭരണമെങ്ങനെ കൈവരുത്തും?
“പദ്യശൈലിയിൽ യുക്തിവാദം ചെയ്യാൻ ഗ്രന്ഥകാരനു് അസുലഭമായ കഴിവുണ്ടെന്നും വായനക്കാരെ രസിപ്പിക്കുന്നതിനോടൊപ്പം പ്രബുദ്ധരാക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന ഈ എഴുത്തുകാരനു് ഭാവുകം ആശംസിച്ചുകൊളളുന്നു” എന്നും പ്രൊഫസ്സർ മുണ്ടശ്ശേരി നിർവാണദർശനത്തെപ്പറ്റി പ്രശംസിച്ചിട്ടുണ്ടു്.
മി. പണിക്കർക്കു് വൈദ്യം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളിലെല്ലാം വിപുലമായ ജ്ഞാനം ഉണ്ടു്. ഇപ്പോൾ 67 വയസ്സു കഴിഞ്ഞിട്ടും ആരോഗ്യത്തിനോ ഉന്മേഷത്തിനോ യാതൊരു കുറവുമില്ല. നിരന്തരം ലേഖനങ്ങളും കവിതകളും എഴുതിക്കൊണ്ടേ ഇരിക്കുന്നു; എന്നാൽ പ്രശസ്തി നേടണമെന്നുള്ള വിദൂരചിന്തപോലും അദ്ദേഹത്തിനെ സ്പർശിച്ചിട്ടില്ല.
22.22 ടി. കെ. കൃഷ്ണമേനോനും സാഹിത്യസഖി ടി. സി. കല്യാണിഅമ്മയും
പ്രസിദ്ധ സാഹിത്യകാരനും സമുദായ പരിഷ്കാരകനും അഭിഭാഷകനും ആയിരുന്നു ടി. കെ. കൃഷ്ണമേനോൻ. അദ്ദേഹം പ്രാചീനാര്യാവർത്തം മുതലായ കൃതികൾ രചിച്ചിട്ടുണ്ടു്. തൽപത്നിയായ ടി. സി. കല്യാണിഅമ്മ 1055-ൽ ജനിച്ചു. സമുദായസേവനവിഷയത്തിൽ സ്വഭർത്താവിനോടൊപ്പം ഹൃദയപൂർവ്വം പ്രവർത്തിച്ചുപോന്ന ഈ മഹതി സാഹിത്യ വിഷയത്തിലും ഒട്ടു വളരെ പ്രവർത്തിച്ചിട്ടുണ്ടു്. ബങ്കിമചന്ദ്രന്റെ ബംഗാളിനോവലുകളിൽ ഉത്തമങ്ങളെന്നു പ്രസിദ്ധമായ കൃഷ്ണകാന്തന്റെ മരണപത്രിക, വിഷവൃക്ഷം ഇവയെ ഭാഷയിലേക്കു തർജ്ജമചെയ്തിട്ടുള്ളതിനു പുറമേ നമ്മുടെ അമ്മമഹാറാണി എന്നൊരു സ്വതന്ത്രകൃതിയും ആ വിദുഷി രചിച്ചിട്ടുണ്ടു്. ഭാഷ അതിസരളവും അനാഡംബരയുക്തവുമാകുന്നു. കൊച്ചീ ദിവാൻജിയായിരുന്ന സി. പി. കരുണാകരമേനോൻ ഈ മഹതിയുടെ ജാമാതാവായിരുന്നു. 1132 തുലാം 11-ാംതീയതി രാത്രി ദിവംഗതയായി.
22.23 ജീവചരിത്രം
ജീവചരിത്രനിർമ്മാണം ഇപ്പോൾ ഒരു ‘കല’യുടെ രൂപം അവലംബിച്ചിരിക്കുന്നു. മൂന്നു വിധത്തിലുള്ള ജീവചരിത്രങ്ങൾ ഇപ്പോൾ നടപ്പിലുണ്ടു്.
22.24 1. കേവലജീവിതചരിത്രം
ചരിത്രനായകനെ സംബന്ധിച്ച പലവിധ രേഖകൾ ശേഖരിച്ചു്, അവയെ തരം തിരിച്ചു്, തള്ളേണ്ടവ തള്ളി, ബാക്കിയുള്ളവയെ സൂക്ഷ്മമായി പഠിച്ചു്, ഗ്രന്ഥകാരൻ സ്വന്തഭാഷയിൽ രേഖകളൊന്നും ഉദ്ധരിക്കാതെ എഴുതുന്ന ചരിത്രമാണു് കേവലജീവചരിത്രം, നാലപ്പാടൻ എഴുതിയിട്ടുള്ള ‘വള്ളത്തോളിന്റെ ജീവചരിത്രം’ കേവലചരിത്രത്തിനുദാഹരണമാണു്.
22.25 2. സങ്കീർണ്ണം
ചരിത്രനായകനെ സംബന്ധിച്ച ചരിത്രത്തെ വിവരിക്കുന്നതിനിടയ്ക്കു് ഗ്രന്ഥകാരൻ ചരിത്രരേഖകളെ അവിടവിടെ ഉദ്ധരിച്ചിരുന്നാൽ അതു സങ്കീർണ്ണമാണു്. ദീർഘദീർഘങ്ങളായ ഉദ്ധാരണങ്ങൾ പലപ്പോഴും നീരസജനകമായിത്തീരുന്നു. എം. ആർ. ബാലകൃഷ്ണവാരിയരുടെ കേരളവർമ്മദേവൻ, കൃഷ്ണപിള്ള മുതൽപേരുടെ ‘ശ്രീ നീലകണ്ഠതീർത്ഥപാദർ’, കെ. ഗോപാലപിള്ളയുടെ ‘ചട്ടമ്പിസ്വാമികൾ’, സി. നാരായണപിള്ളയുടെ ‘ചങ്ങനാശ്ശേരി’, പി. കെ. പരമേശ്വരൻനായരുടെ ‘സാഹിത്യപഞ്ചാനൻ’ സി. വി. രാമൻപിള്ള മുതലായ ഇത്തരം ജീവചരിത്രങ്ങളിൽ പ്രാധാന്യം വഹിക്കുന്നു. ഇവ കൂടാതെ മൂർക്കോത്തു കുമാരന്റെ ചന്തുമേനോൻ, കേസരി, കുമാരനാശാൻ, നാണുഗുരുസ്വാമികൾ ഇവയും പ്രസ്താവയോഗ്യങ്ങളാണു്. എൻ. ബാലകൃഷ്ണൻനായരുടെ ‘വി. കൃഷ്ണൻതമ്പി കെ. ചിന്നമ്മ’, സി. വി. രാമൻപിള്ള എന്നീ രണ്ടു ജീവചരിത്രങ്ങളും വിഷയത്തിന്റെ മാഹാത്മ്യംകൊണ്ടും പ്രതിപാദനരീതിയുടെ വൈശിഷ്ട്യംകൊണ്ടും വളരെ നന്നായിരിക്കുന്നു.
22.26 3. വിചിത്രം
ഈ മാതിരി ജീവചരിത്രമാണു് ഉത്തമം. ഗ്രന്ഥകാരൻ, ചരിത്രത്തിലെ അപ്രധാനാംശങ്ങളെല്ലാം ഉപേക്ഷിച്ചു്, നായകന്റെ വ്യക്തിത്വത്തിന്റെ ക്രമികമായ വികാസത്തെ ഒരു നോവലിലെന്നപോലെ പരിസ്ഫുടമാക്കി പ്രകാശിപ്പിക്കുന്നു. ആദ്യത്തെ രണ്ടു മാതിരി ചരിത്രങ്ങളിലും ഗ്രന്ഥകാരൻ ചരിത്രനായകന്റെ സ്വഭാവത്തെ സ്വയം രേഖപ്പെടുത്തുമ്പോൾ, വിചിത്രജീവചരിത്രത്തിൽ, അത് ആഖ്യായികയിലെ നായകന്റേതെന്നപോലെ സ്വയം വികാസദശയെ പ്രാപിക്കുന്നു. വിചിത്ര ജീവചരിത്രമാണു് ഏറ്റവും ആകർഷകം. അതു് ഭാഷയിൽ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.
22.27 Works by the same authors
ചരിത്രം
1. തിരുവിതാംകൂർചരിത്രം
2. കേരളചരിത്രം
3. മുകിലസാമ്രാജ്യോദയം
4. മുകിലപ്രഭാവം
5. മുകിലാസ്തമയം
6. മാതൃകാരാജ്യം
7. ആയുർവേദ ചരിത്രം
8. മുഹമ്മദ്നബി
9. ആര്യചരിതം Part I
10. ആര്യചരിതം Part II
11. മഹച്ചരിതമാലിക
12. അശോകൻ
13. ധർമ്മരാജാ
14. അയ്യപ്പൻമാർത്താണ്ഡപിള്ള
15. രാജാകേശവദാസൻ
16. ശ്രീരാമാനുജൻഎഴുത്തച്ഛൻ
17. കുഞ്ചൻനമ്പ്യാർ
18. മാതൃകാഭൃത്യൻ
19. ഭരതൻ
20. മഹാത്മാഗാന്ധി
21. നേതാജി
22. ചൈത്രരാജരത്നം
നോവലുകളും കഥകളും
23. യുഗളാംഗുലീയകം
24. അമൃതവല്ലി
25. മൃണാളിനി
26. സരസ്വതി
27. മഹാരാഷ്ട്രാ ജീവന പ്രഭാവം
28. ചന്ദ്രനാഥൻ
29. അന്നപൂൎണ്ണാലയം
30. ലളിത
31. ആത്മസമൎപ്പണം
32. അനുരാധ
33. അമ്മയെത്തേടി
34. ആദൎശരമണി
35. മനോരമ
36. സതീശചന്ദ്രൻ
37. വലിയ ചേച്ചി
നാടകങ്ങൾ
38. സീതാനിർവാസം
39. ദേവികാറാണി
40. പ്രേമോല്ക്കർഷം
41. രമ
42. മീന
43. മൗര്യവിജയം
44. ഏകാങ്കനാടകത്രയം
45. മേവാർപതനം
പ്രബന്ധങ്ങൾ
46. ഹൈന്ദവനാട്യശാസ്ത്രം
47. പ്രബന്ധാവലി
ഗാനകൃതികൾ
48. ഗാന്ധിഗീതങ്ങൾ Part I
49. ഗാന്ധിഗീതങ്ങൾ Part II
50. ഗാന്ധിഗീതങ്ങൾ Part III
51. ദേശീയഗാനമഞ്ജരി
52. ശ്രീരാമകൃഷ്ണഗാനാവലി
നിഘണ്ടുക്കൾ
53. ആംഗലമലയാളബൃഹൽകോശം
54. നവയുഗഭാഷാനിഘണ്ഡു(രണ്ടു ഭാഗങ്ങൾ)
55. ഇംഗ്ലീഷ് മലയാളനിഘണ്ഡു
56. സാങ്കേതിക നിഘണ്ഡു
സാഹിത്യഗ്രന്ഥങ്ങൾ
57. സാഹിത്യചരിത്രം Part I
58. സാഹിത്യചരിത്രം Part II
59. സാഹിത്യചരിത്രം Part III
60. സാഹിത്യചരിത്രം Part IV
61. സാഹിത്യചരിത്രം Part V
62. സാഹിത്യചരിത്രം Part VI
63. സാഹിത്യചരിത്രം Part VII
വ്യാഖ്യാനങ്ങൾ - കഥകളി
64. നളചരിതം ഒന്നാംദിവസം
65. നളചരിതം രണ്ടാംദിവസം
66. നളചരിതം മൂന്നാംദിവസം
67. നളചരിതം നാലാംദിവസം
68. ഉത്തരാസ്വയംവരം
69. രുക്മിണീസ്വയംവരം
70. നിവാത കവച കാലകേയവധം
വ്യാഖ്യാനങ്ങൾ - തുള്ളൽ
71. പാത്രചരിതം
72. കിരാതം
വ്യാഖ്യാനങ്ങൾ - മറ്റുള്ളവ
73. ഭീഷ്മപൎവം
74. ഇരുപത്തിനാലുവൃത്തം
വ്യാഖ്യാനങ്ങൾ - സംസ്കൃതം
75. അനംഗരംഗം
76. രതിമഞ്ജരി
പലവക
77. ഉർദുശിക്ഷകൻ
78. ഹിന്ദീബാലബോധിനി
79. ഹിന്ദിമഹോപാദ്ധ്യായൻ
80. മുത്തൊള്ളായിരം (കേരളത്തേ സംബന്ധിച്ച ഭാഗത്തിന്റെ തർജ്ജമ)
81. വിജ്ഞാനവീഥി
82. മാതൃകാരാജ്യം
22.28 ശൂരനാട്ട് കുഞ്ഞൻപിള്ള എം. ഏ. അവർകളാൽ രചിക്കപ്പെട്ട ഗ്രന്ഥങ്ങൾ
മാതൃപൂജ
വീരരാഘവശാസനം
ഉണ്ണുനീലിസന്ദേശം
രത്നസാമ്രാജ്യം
പുഷ്പാഞ്ജലി
ശ്രീഅംബാദേവി
കല്യാണസൗധം
സാഹിത്യപ്രവേശിക
സാഹിത്യഭൂഷണം
തിരുമുല്കാഴ്ച
തിരുവിതാംകൂറിലെ മഹാന്മാർ
സൗരഭൻ
നിവാതകവചകാലകേയവധം
കഥകളി വ്യാഖ്യാനസംഹിതം
ലീലാതിലകം
22.29 ജി. രാമകൃഷ്ണപിള്ള എം. ഏ. അവർകളാൽ രചിക്കപ്പെട്ടതു്
സുകേശിനി
ദൈവവിലാസം
യശോധര
കഥാരത്നങ്ങൾ
ചന്ദ്രലേഖ—എൻ. ശിവശങ്കരപിള്ള
ബി. ഏ., എൽ. റ്റി
കണ്ണശ്ശന്മാരും എഴുത്തച്ഛനും—വിദ്വാൻ
കെ. ഇ. നാരായണപിള്ള
അനുരാഗോല്ക്കർഷം
കിളിയൂർ കേശവൻനായർ
ഔവ്വയാർ—പി. എസ്. പി. പിള്ള
സംഗീതസഹായി
തിരുവിതാംകൂർ ചരിത്രം
ഗൗതമബുദ്ധൻ
സി. എസ്. ബാലകൃഷ്ണവാൎയ്യർ
ചിത്രനഗരം
എം. ആർ. കൃഷ്ണവാൎയ്യർ
ബി. ഏ. എൽ. റ്റി.
മണിമേഖല
സി. ഐ. ഗോപാലപിള്ള എം. എ
ഗള്ളിവരുടെ സഞ്ചാരകഥകൾ
ഒ. എം. ചെറിയാൻ
ശ്രീബുദ്ധൻ—കെ. ചിതാനന്ദസ്വാമി
സന്മാർഗ്ഗദീപം
കെ. ഗോപാലപിള്ള ബി.ഏ.
മാർത്താണ്ഡവൎമ്മചരിതം
കെ. വേലുപ്പിള്ള ബി. ഏ. ബി. എൽ.
നാഗാനന്ദം
കെ. ശിവശങ്കരപ്പിള്ള ശാസ്ത്രി
പൗരജീവിതം
ആറ്റുകാൽ നീലകണ്ഠപ്പിള്ള
സ്വഭാവരചന—കെ. പരമുപിള്ള എം. എ
സന്മാൎഗ്ഗോപദേശങ്ങൾ
കെ. ചിതാനന്ദസ്വാമി
തുളസീദാസചരിത്രം—കെ. വേലുപ്പിള്ള
പുരാണകഥകൾ—ജി പി പിള്ള
പരിശ്രമശീലം—കെ. ആർ. കൃഷ്ണപിള്ള
ബി. ഏ. ബി. എൽ
ഔഷധശബ്ദചന്ദ്രികാ നിഘണ്ടു
ജാതകസിദ്ധാന്തങ്ങൾ
താമ്രചൂടൻ—എം. രാമൻമേനോൻ
വിലാസലീലാ (ഗദ്യനാടകം)
എം. ആർ. വേലുപ്പിള്ള ശാസ്ത്രി
രാധാറാണി
സ്റ്റേറ്റു കോൺഗ്രസ് വിജയം
ബാങ്കുവിഴുങ്ങി
ധ്രുവചരിതം ടി
കാളിയ മൎർദ്ദനം ടി
ദേവദാസൻ
എൻ. പരമേശ്വരൻപിള്ള ബി. ഏ.
ഇരുട്ടടികൾ—ഈ. വി. പിള്ള
രാക്കിളികൾ—നാലാങ്കൽ
അറുകൊല—കെ. സുകുമാരൻ നായർ
മലനാടിന്റെ മക്കൾ—പ്രസന്നൻ ജി.