Loading...
Home / 2027 / സാഹിത്യമഞ്ജരി - വള്ളത്തോള്‍ / സാഹിത്യമഞ്ജരി - 1 / ഒരു യുവാവിന്റെ ആത്മസംയമം - വള്ളത്തോള്‍

ഒരു യുവാവിന്റെ ആത്മസംയമം

വള്ളത്തോള്‍ നാരായണമേനോന്‍

1092

സാരമായുള്ളതിന്നൊക്കെ നിധാനമാം
ഭാരതഭൂവിൻ വടക്കുഭാഗം

ചേലേന്തും വില്ലിന്റെ ഞാൺ പോലേ കാണാകും
പ്രാലേയശൈലത്തിന്റെ പ്രാന്താരണ്യം,

പശ്ചിമദിക്കിനെ പ്രാപിച്ച സൂര്യന്റെ
നൽച്ചെങ്കതിർക്കൂട്ടമേല്ക്കുയാലേ

കൺ കക്കും വൈചിത്ര്യം പൂണ്ടു വിളങ്ങുന്നു
തങ്കച്ചാറ്റോം തളിച്ച പോലെ.

സായാഹ്നകാലമാദ്ദിക്കിനു നൂതന-
മായോരോ മോടി പിടിപ്പിക്കുമ്പോൾ,

ആയതിലൊന്നും കൺ ചെല്ലാതേ യൗവന-
പ്രായസ്ഥനേകനുണ്ടങ്ങു നിൽപൂ.

അക്കളിയാടും നൈസർഗ്ഗികലക്ഷ്മിയൻ
പക്കൽനിന്നീയാൾതൻ മാനസത്ത

ഉൽക്കടമായ്‍വരുമെന്തൊരു ചിന്തയോ
തക്കത്തിൽത്തട്ടിപ്പറിച്ചതാവോ?

ആരഹോ! ഗാത്രത്തിൽ നിന്നെല്ലാം സൌന്ദര്യ-
പൂരം പൊഴിക്കുമീപ്പൂരുഷേന്ദ്രൻ?

ധീരപ്രശാന്തമായ് രമ്യമാം തന്മുഖ-
സാരസത്തിങ്കലെത്തേജസ്സിനാൽ,

മാറത്തു പൂണുനൂലില്ലെങ്കിൽക്കൂടിയു-
മാരണനാണിതെന്നാര്‍ക്കും തോന്നും.

അങ്ങതിഭംഗിയിൽ നീണ്ടു വളഞ്ഞുപോം
ഗംഗയിൽച്ചെന്നു നിരാടിയാടി,

മാമലത്തോപ്പണി മാകന്ദവൃന്ദത്തിൻ
പൂമണമാവോളം പൂരിപ്പൂശി,

ഉത്തമപുഷ്പിതവല്ലികൾതോറും തൻ-
നൃത്തശിക്ഷാക്രമം കാട്ടിക്കാട്ടി,

മത്തുള്ള വണ്ടിണ്ടയാലേ പുകഴ്ത്തപ്പെ-
ട്ടെത്തുന്ന സായാഹ്നത്തെന്നൽ പോലും

ചിന്തയാലുള്ളെരിഞ്ഞീടുമാസ്സൌമ്യനു
ഹന്ത! തെല്ലാശ്വാസമേകുന്നിലാ:

ദുഃഖസുഖങ്ങളും വിൺ നരകങ്ങളു-
മൊക്കെ മനസ്സിന്റെ സൃഷ്ടിയല്ലോ.

ചിന്നുന്ന സായന്തനാതപമേറ്റിട്ടു
മിന്നുന്ന തൂമഞ്ഞിൻകട്ടകളെ

പാര്‍ത്ത,വനാര്‍ത്തിയോടൊന്നതിദീർഘമായ്
വീര്‍ത്ത,വയോടായിട്ടേവം ചൊന്നാൻ:-

"നിങ്ങളെ വന്നു ചവുട്ടിയലിയ്ക്കയാ-
ലിങ്ങെന്നിൽ വൈരമിയന്ന പോലേ,

എൻകാലില്‍ത്തേച്ചിരുന്നോരു ദിവ്യഷൌധ-
പങ്കം കഴുകിക്കളഞ്ഞു നിങ്ങൾ,

'ഇന്നിവനില്ലത്തു ചെൽവതു കാണേണ'–
മെന്നെ,ന്നെ നോക്കിച്ചിരിക്കയല്ലീ!

കാലേ തിരിച്ചെത്താമൌഷധമാഹാത്മ്യ-
ത്താലേ മൽഗേഹത്തിലെന്നോര്‍ത്തല്ലോ,

ആയിരം യോജനയാം വഴി പിന്നിട്ടി-
ന്നീയിടത്തെയ്ക്കു ഞാൻ പോന്നതയ്യോ!

അസ്തമിക്കാറായി സൂര്യനിന്നെന്നുടെ
നിത്യകർമ്മങ്ങൾ മുടങ്ങുമല്ലോ!

വല്ല മുനിയേയും കണ്ടുകിട്ടീടുകി-
ലില്ലത്തു ചെല്ലുവാൻ തക്ക മാര്‍ഗ്ഗം

ചൊല്ലിത്തന്നെയ്ക്കാമദ്ദേഹമെന്നപ്പുമാ-
നല്ലൽ പൂണ്ടങ്ങു നടന്നു മെല്ലേ.

മാമുനിദര്‍ശനം തേടുമവന്നങ്ങു,
മാമുനിമാർ തൻമനസ്സുറപ്പും

ഓമനക്കൺകോണാലിട്ടുടയ്ക്കുന്നൊരു
കാമിനിയാളല്ലോ കാണായ്‍വന്നു.

ഈ വരവര്‍ണ്ണിനിയാരായിരിക്കു? -മാ-
ലാവണ്യരൂപനെക്കണ്ടു കാട്ടിൽ

പൂവമ്പനാണിതെന്നോര്‍ത്താരാൽ മാനിപ്പാ-
നായ്‍വന്ന വാസന്തലക്ഷ്മിതാനോ!

മഞ്ഞുമലയിലങ്ങിങ്ങു വിളങ്ങുന്ന
മംജുളമന്ദാരവല്ലികളിൽ,

മത്തമരാളിയോടഞ്ചിതസഞ്ചാര-
വിദ്യ ശീലിച്ചൊരു വല്ലികയോ!

ശക്രന്റെ ചൊല്ലിനാൽ, താപസമുഖ്യർത-
ന്നുൾക്കണ്ണിൽ മന്മഥമയ്യെഴുതാൻ,

വമ്പോക്കുമുമ്പർതൻശില്പി പണിപ്പെട്ടു
ചെമ്പൊന്നാൽ തീർത്ത ശലാകയൊന്നോ!

ആരാകിലു,മങ്ങൊരാളെക്കണ്ടെത്തിയ
നേരമൊട്ടാശ്വാസം തോന്നിചെമ്മേ.

സ്ത്രീകളിൽ വേണ്ടതാം മര്യദ കാണിച്ചാ-
ശ്രീകരനാരാൽച്ചൊന്നേവം ചൊന്നാൻ:-

'അല്ലയോ സോദരി, നീയാരാണോ? രാതെ-
യല്ലലിലാപ്പെട്ടൊരന്തണൻ ഞാൻ;

ഇല്ലത്തെയ്ക്കെത്തുവാനേതുമേ നിര്‍വാഹ-
മില്ലാഞ്ഞു ചുറ്റുകയാണിക്കാട്ടിൽ."

വിപ്രന്റെ സംബുദ്ധിവാക്കിതു കേൾക്കയാൽ
ക്ഷിപ്രമാസ്സുന്ദരീരത്നത്തിന്റെ

നല്‍പ്പനിനീർപ്പൂവിന്നൊത്ത കവിൾത്തട്ടി-
ലല്പം കുറഞ്ഞു തുടുപ്പുവർണ്ണം.

നല്ല യുവാവവൻ പ്രേമസ്വരത്തിലെൻ -
വല്ലഭേ!' എന്നു വിളിച്ചു കേൾപ്പാൻ

തെല്ലല്ലാരാശിച്ചു വന്നവളാണങ്ങൾ;
ഇല്ല തനിക്കത്ര ഭാഗ്യമെന്നോ!

ദൂരത്തുനിന്നാ മനുഷ്യന്റെ സൗന്ദര്യ-
ധാരയെ നീണ്ടിടം പെട്ട കണ്ണാൽ

പാരം നുകർന്നു നുകർന്നവളുന്മാദ-
പൂരത്തിലാകണ്ഠമാണ്ടിരുന്നു.

വിപ്രൻ തുടര്‍ന്നോതി:- 'യാതൊന്നിൻ മാഹാത്മ്യാ-
ലിപ്രദേശത്തു ഞാൻ വന്നണഞ്ഞു;

അപ്പാദലേപനമീ മഞ്ഞുവെള്ളത്തിൽ-
പോയ്പോയിതെന്നാശയോടും കൂടെ'

മെല്ലെപ്പടിഞ്ഞാറു ചായുന്ന പത്മിനീ-
വല്ലഭബിംബത്തെപ്പേർത്തും നോക്കി

വല്ലാതേ വീര്‍പ്പിടും വൈദികനോടുടൻ
വല്ലകീവാണി വണങ്ങിച്ചൊന്നാൾ:-

"അപ്രതിമോജ്ജ്വലകോമളമൂര്‍ത്തേ ഞാ-
നപ്സരസ്ത്രീകളിലൊന്നാകുന്നു;

നാമം വരൂഥിനി യെന്നെനിക്ക,ങ്ങയെ-
ക്കാഴ്മതേരു കണ്ണിന്നു കര്‍പ്പൂരം മേ!

ശങ്ക വിട്ടെന്നോടു ശാസ്വക്കാം വേണ്ടതു;
കിങ്കരിയങ്ങയ്ക്കുൾപ്രേമത്താൽ ഞാൻ,

എൻ കരൾപ്പൂവുകൊണ്ടെന്തണവര്യ, നിൻ
ചെങ്കഴൽ പൂജിക്കയാണെൻ പുണ്യം!"

പ്രേമവും നാണവും പ്രൌഢിയുമുൾക്കൊണ്ട
കോമളഭാഷിതംമോരോന്നേവം

വായ്മലർത്തേൻ തുള്ളി പോലാ വരാംഗിത-
ന്നോമന്മുഖത്തു നിന്നുൽഗ്ഗളിയ്ക്കേ;

മുത്തുമണികൾ തിരഞ്ഞെടുത്തൌചിത്യ-
മൊത്തു നിരത്തിയ മാതിരിയിൽ

ചന്തവും വെണ്മയും ചേര്‍ച്ചയും പൂണ്ട ത-
ദ്ദന്തനിരയുടെ രശ്മിരാജി;

അദ്ദ്വിജശ്രേഷ്ഠൻതൻ സ്വച്ഛവിശാലമാം
ഹൃത്തിലനുരാഗപ്പൊന്നീരാളം

ഇമ്പത്തിൽത്തുന്നിപ്പിടിപ്പിയ്ക്കുവാനുള്ള
വെണ്പട്ടുനൂൽ പോലേ കാണപ്പെട്ടൂ.

ആരണൻ ചെമ്പലോടോതിനാൻ:- "ദിവ്യസ്ത്രീ-
ഹീരമോ സ്നേഹമുണ്ടെങ്കിലെങ്കിൽ,

സന്ധ്യയ്ക്കു മുന്നമെൻസത്മത്തിൽച്ചെന്നെത്താ-
നെന്തിനി മാര്‍ഗ്ഗമെന്നോതുക നീ.

പോയി ഹാ! നേര; മെന്നില്ലമോ ഇങ്ങുനി-
ന്നായിരം യോജന ദൂരത്തല്ലോ!!

വേട്ടിരിയ്ക്കുന്നവനായ ഞാനെങ്ങിനെ
കാട്ടിൽക്കഴിയ്ക്കുന്നു നിത്യകർമ്മം?

അഗ്നിഹോത്രാദിയ്ക്കു വിഘ്നം ഭവിയ്ക്കിലോ
മഗ്നനാമല്ലോ ഞാൻ മാപാപത്തിൽ;

നിത്യനൈമിത്തികകർമ്മലോപത്തെക്കാ-
ളത്ര ഗൃഹാശ്രമിയെ ധർമ്മം?"

ആശയാതങ്കമോടേവമുരച്ചവ-
നാശയാ തന്മുഖം നോക്കി നില്കേ;

താമരപ്പൂമാല പോലാം കൈ കങ്കണ-
സ്തോമം കിലുങ്ങുമാറൊന്നുയര്‍ത്തി,

തൂവിരൽച്ചെന്തളിർപ്പൊന്മണിമോതിര-
ശ്രീ വിരിച്ചീടിന പാണിയാലെ

തെല്ലഴഞ്ഞുള്ള വാർകൂന്തൽ തിരുകിക്കൊ-
ണ്ടുല്ലസൽ സുസ്മിതമായി തന്വി -

"യാതൊന്നിനായിട്ടു യാഗാദികർമ്മങ്ങൾ
ചെയ്തു പോരുന്നു യുഷ്മാദൃശന്മാർ;

ആ മഹാസ്വര്‍ഗ്ഗവുമിക്കുളിർക്കുന്നിന്റെ
നാമം ശ്രവിയ്ക്കിൽ നമസ്കരിയ്ക്കും

അത്ര സമൃദ്ധവിശുദ്ധമാം ദേശത്താ-
ണത്രഭവാനെത്തിച്ചേർന്നതിപ്പോൾ;

അത്രയല്ലാപ്സരസ്ത്രീ പോലും വന്നിതാ,
ഭൃത്യയായ്ക്കല്പന കാത്തു നിൽപ്പൂ!

ഭാഗ്യത്തിൽബ്ഭാഗ്യമില്ലാമുപേക്ഷിയ്ക്ക
യോഗ്യമോ സൌഭാഗ്യപ്പാൽക്കുഴമ്പേ?

ശര്‍മ്മപ്രവേശം തടുത്തുകൊണ്ടാരാനും
കര്‍മ്മത്തിൽ കന്മതിൽ കെട്ടാറുണ്ടോ?

മെയ്യോടേ സ്വര്‍ഗ്ഗത്തിൽച്ചെന്നവന്നെന്തില്ല?-
മിയ്യോര്‍മ്മയുള്ളിൽ നിന്നാകെ നീക്കി,

ഇങ്ങെന്നോടൊന്നിച്ചു ദിവ്യസുഖങ്ങളെ-
ബ്ഭംഗ്യാ ഭുജിയ്ക്കുക ഭവ്യമൂര്‍ത്തേ!"

ഏവം പറഞ്ഞവൾ തീക്ഷ്ണകടാക്ഷമമൊ-
ന്നാ വഴിപോക്കന്റെ നേര്‍ക്കു ചാട്ടീ

കാളിന്ദിയോളത്തിൽ നിന്നു കരുമത്സ്യം
കേളിയാൽച്ചാട്ടം പോലുള്ളാ നോട്ടം,

സ്രഷ്ടാവാൽ സ്ത്രീകൾക്കു ദത്തമാം ശക്തിയാ-
യ്പൊട്ടുക്കു യോജിച്ചതായിരുന്നു;

എന്നാലുമായതു പര്യാപ്തമായീലാ
ചെന്നാ ദ്വിജേന്ദ്രന്റെയുള്ളിൽക്കേറാൻ.

തിട്ട,മദ്ദേഹത്തിന്നെ,ന്തസ്ത്രമേല്ക്കിലും
പൊട്ടാത്ത ചട്ടയൊന്നുണ്ടു നെഞ്ചിൽ!

ധീരനാ ബ്രാഹ്മണൻ ധര്‍മ്മൈകമാനസൻ
നേരം വൈകുന്നതിൽസ്സംഭ്രമിച്ചും,

നാരിതന്നീദൃശചാപലത്തെക്കരള്‍-
താരിൽ വെറുത്തുമിവണ്ണം ചൊന്നാൻ:-

"ഉള്ള നേരത്തെയുമിങ്ങിനെ പോക്കുവാ-
നുള്ളതോ ദുര്‍മ്മതേ, നിന്നാരംഭം?

അല്ലെങ്കിലെന്തിനു നിന്നെപ്പഴിയ്ക്കുന്നു?
ശല്യം പിണഞ്ഞതെൻതെറ്റാൽത്തന്നെ;

ദേശസന്ദര്‍ശനവാഞ്ഛപ്പിശാചെന്ന
വേശിപ്പീയാപത്തിൽ കൊണ്ടു വീഴ്ത്തീ!

ലോകം പുലർത്തും ഗൃഹസ്ഥൻ ഗൃഹംവിട്ടു
പോകയെക്കാളെന്തുബദ്ധമയ്യോ!!

ഇത്തിരിയുള്ളലിലുണ്ടെങ്കിലെ,ന്നില്ല-
ത്തെത്തിയ്ക്കുകെന്നെ, നീ ദിവ്യയല്ലീ!"

പാറമേലാണു താനമ്പെയ്തതെന്നു ക-
ണ്ടേറിവരുന്ന വിഷാദത്താലും,

മന്മഥാദനയാലും വലഞ്ഞവള്‍
നന്മധുരോക്തിയൊന്നോതി വീണ്ടും:-

"ഇല്ലത്തു പോകണമെങ്കിൽ ഞാൻ കൊണ്ടാക്കാം;
തെല്ലിട വിശ്രമിച്ചിസ്ഥലത്തിൽ,

ഭാവനീയാതിഥിയായ ഭവാനെന്റെ
യൌവനാതിത്ഥ്യത്തെക്കൈക്കൊണ്ടാലും!

കല്ലുള്ള കാട്ടിൽ നടന്നു കുഴച്ച നിൻ-
പല്ലവപേലവത്തൃപ്പദങ്ങൾ

മെല്ലേ മടിത്തട്ടിൽ വെച്ചു തലോടുവാൻ
വല്ലഭ, വെമ്പുന്നിതെൻകൈ രണ്ടും.

കൊന്നതൻ പൂങ്കുലയ്ക്കൊത്ത തൃക്കൈകളാ-
ലൊന്നെൻ ഗളത്തെയനുഗ്രഹിക്ക"

എന്നവളക്കനൽക്കട്ടയെ രത്നം പോ-
ലന്നെഞ്ചില്‍ച്ചേര്‍ക്കുവാൻ കൈകൾ നീട്ടി.

"ദുഷ്ടേ തൊടായ്കെന്നെ, യന്യസ്ത്രീസ്പര്‍ശന-
മിഷ്ടപ്പെടുന്നവരല്ല ഞങ്ങൾ"

എന്നുjചെയ്തുകൊണ്ടഞ്ജസാ പിൻവാങ്ങി
നിന്നു നിവൃത്തിമാര്‍ഗ്ഗൈഷി വിപ്രൻ,

അണ്ടർനാരിയ്ക്കു ചെഞ്ചുണ്ടു വരണ്ടുപോയ്;
വെണ്ടപ്പൂപോലെ വിളര്‍ത്തു വൿത്രം;

നീലാളകാഞ്ചിതനെറ്റിമേൽ മുത്തണി
പോലെ പൊടിഞ്ഞു വിയര്‍പ്പുതുള്ളി,

പാരാകെക്കീഴാക്കാൻ പോരുമദൃഷ്ടിയും
പാരാതേ ബാഷ്പത്താൽ പങ്കിലമായ്

പുള്ളികൾ മിന്നിയ പൂമ്പട്ടുറൌക്കത-
ന്നുള്ളിൽ ഞെരുങ്ങുന്ന പോർകൊങ്കകൾ

തള്ളിപ്പുറപ്പെടും ദീര്‍ഘനിശ്വാസത്താൽ
തുള്ളിത്തുളുമ്പി നിലക്കൊള്ളാതേ.

"നിങ്ങൾ തന്നൌന്നത്യംകൊണ്ടെന്തു കാര്യ?' മെ-
ന്നങ്ങതുകളെക്കീഴ്പോട്ടാക്കാനോ,

അപ്പൊങ്കുടങ്ങൾക്കു മീതേ കൈ വെച്ചവ-
ളിപ്പടി ജല്പിച്ചാൽ ഗൽഗദത്തിൽ:-

"മൽപ്രാണനാഥ, തൻദാസിയോടീവിധം
കല്പിയ്ക്കൊല്ലങ്ങിത്ര കർക്കശനാ?

അങ്ങുപേക്ഷിച്ചാൽ വരൂഥിനി ജീവിയ്ക്കി-
ല്ല; -ങ്ങുന്നോ പെണ്‍കൊലപ്പാപിയുമാം

എട്ടു ഗുണങ്ങളിൽ മുഖ്യം ദയയല്ലോ;
ശിഷ്ടനാമങ്ങയ്ക്കിതൊട്ടുമില്ലേ?

ബ്രഹ്മതേജാമൃതം തൂകം വാർതിങ്കളാം
നിന്മുഖമൊന്നു മുകർന്നാവൂ ഞാൻ

സ്വല്പം പ്രസാദിയ്ക്കുകാര്‍ത്തസംരക്ഷണം
സൽപ്പുമാന്മാര്‍ക്കപേക്ഷിയ്ക്കാവതോ?

ആഹന്ത! പെണ്ണുങ്ങൾക്കാണു പോൽ കാഠിന്യ;-
മാണുങ്ങളെത്ര ദയാശീലന്മാർ!"

* * * * *

മാനസം നീറുമാ മാനിനീമൌലിതൻ
ദീനവിലാപങ്ങൾക്കെങ്ങൊരറ്റം?

എന്നാലിതൊന്നുമാ വിപ്രന്റെ കർണ്ണത്തെ
ച്ചെന്നാക്രമിച്ചീല ചെറ്റു പോലും;

അദ്ദേഹം പാവകദേവനായകാഗ്ര-
ചിത്തനായ്ദ്ധ്യാനിക്കയായിരുന്നു.

മുഗ്ദ്ധ, വരൂഥിനി, പോടം വിലാപമി-
ത, സ്ഥാനത്തായിപ്പോയ് നിൻ രാഗം

മെത്ത വിരിപ്പാനല്ലീ,ശ്വരപൂജയ്ക്കാ-
ണിത്തരം പുഷ്പങ്ങളുത്തമങ്ങൾ

തീര്‍ത്ഥജലത്താൽ കുറിക്കൂട്ടു ചാലിപ്പാ-
നോര്‍ത്തതു തെല്ലവിവേകം തന്നെ!

നീ വിചാരിച്ചല്ലോ, സമ്പൂജ്യമാം 'പാമ്പിൻ-
കാവി'നെക്കേളിനികുഞ്ജമാക്കാൻ

സാളഗ്രാമത്തെത്താൻ കൈകൊണ്ടു കന്ദുക-
കേളിയൊരുക്കായ്ക ബാലികേ, നീ!!

നേരായ് ബ്ഭവതിക്കു സൗന്ദര്യസാരസ്യം
പോരാഞ്ഞിട്ടല്ലിണങ്ങാഞ്ഞു വിപ്രൻ;

ഭാരതഭൂമിയാം ഭവ്യമാതാവിന്നു
ചാരിത്രമെന്തിലും മീതെയത്രേ

അത്ര പരസ്ത്രീപരാങ്മുഖരായ തൽ-
പുത്രരാം പൂരുഷാഗ്ര്യര്‍ക്കു മുറ്റും

നീയല്ല, നിന്നെക്കാൾ സുന്ദരിയായോളം
ചായം തേച്ചോരു മരപ്പാവ താൻ!

ധ്യാനം ചെയ്തഗ്നിയെ‌ങ്കൽച്ചേര്‍ത്തുദ്ദീപ്യ-
മാനതേജസ്സായാ ബ്രാഹ്മണേന്ദ്രൻ

മിന്നൽ പോലാശു ഗമിച്ചു മറഞ്ഞാനാ-
ത്തന്വി കണ്ണീരോടും നോക്കി നില്കേ.