1092
പെരുതഴലു, പ്രധാനമേ, നിനക്കീ-
യുരുദുരവസ്ഥ പിണഞ്ഞു കാണ്കയാൽ മേ;
'ഒരു തല വഴിപോലെ താങ്ങുവാൻ' നീ
വിരുയിയലുന്നവനായിരുന്നുവല്ലോ,
'ചളി തടവി വിവർണ്ണമിന്നു, വില്ലീ-
സ്സൊളിനിര വീശിയിരുന്ന നിൻശരീരം!
വെളിവിലിഹ മുതിര്‍ന്ന കാലജോല-
ക്കളിയുടെ ചാതുരി നമ്മളെന്തു കണ്ടു?'
തൊടുവതിനിരുകൈ തുടച്ചുവേണം
തുടുതുടെ മിന്നിയിരുന്ന നിന്നെ മുന്നം;
കെടുതി കലരുമപ്പൊഴോ, തദംഗ-
ത്തൊടു പെരുമാറുകിൽ വേണ്ടയാണമെന്നായ്!
ലളിതമുഴുമുഴുപ്പു,റപ്പു, വർണ്ണ-
ത്തെളിവിവ തിങ്ങിയിരുന്ന താവകാംഗം
ചുളി പെരുകി,യതായിടത്തു കീറി-
പ്പൊളിയുകകാരണമെത്ര ശോച്യമായി!!
പുരുമലിനിമ പൂണ്ട് നിന്‍ പിളർപ്പിൽ-
ത്തുരുതുരെരെയുന്തിയ പഞ്ഞിയുണ്ടു കാണ്മൂ:
ഒരു വികൃതവധൂടിതൻ കചത്തിൽ
ത്തിരുകിയ കന്ദസുമോൽക്കരം കണക്കേ!
വില പെറുമുപധാനമേ, പുരാ നിന്‍
നില ദൃഢമെത്ര മികച്ചതായിരുന്നു!
ലലനകൾ മണിയാമൊരോമലാൾതൻ
മലരൊളിമെത്തയിലല്ലി നീ വസിച്ചു?
ചിരമവളുടെ വെണ്‍കിടയ്ക്കയിന്മേൽ-
പ്പരമദുകൂലമണിഞ്ഞു നീ വിളങ്ങി-
ശരദമലസരിത്തു തന്നിൽ നൈശാ-
ക്‍രുചി പൂണ്ട മണൽപ്പുറം കണക്കേ
നിയതമൊരു നിരപ്പുകേടു നിന്മെയ്-
ക്കിയലുകിലാ,യവൾ നിങ്കൽ മെല്ലെ മെല്ലേ,
സ്വയമിരവിലുറങ്ങുവാൻ കിടത്തും
പ്രിയശിശുവിൻ തുടയിങ്കലമ്മ പോലെ
സുലളിതമൃദുവായ കൈത്തലത്താൽ
പലവുരു തല്ലിടുമപ്പൊഴൊക്കയും നീ,
മലർനിര വിതറുമ്പോഴാസ്വദിച്ചോ-
രലഘു സുഖം ലഘുവായ്ഗ്ഗണിച്ചിരിക്കും! (യുഗ്മകം)
ധവനധരരസം കൊതിയ്ക്കെ, ലജ്ജാ-
വിവശിതയായ നവോഢതൻ മുഖാബ്ജം,
അവനധികമസൂയ. ചേര്‍ത്തനേകം
തവണ ഭവാങ്കലഹോ! പതിഞ്ഞതില്ലേ?
നിജമൃലേശിരസ്സു നിങ്കൽ വെച്ചാ,
വിജനവിലാസഗൃഹക്കിടയ്ക്കയിന്മേൽ,
രജനികളിൽ മുറയ്ക്കു, തമ്മിലോരോ
ഭുജലതയാൽത്തഴുകിസ്സുഖം ശയിയ്ക്കേ;
പരമസുഭഗരാം നവീനജായാ-
വരരവർതൻ വദനത്തിൽനിന്നു മന്ദം,
കരളിൽ വിരിമുമുത്തമാനുരാഗോ-
ത്തരളമലർക്കുലതൻ മധൂളി പോലേ,
പല പരിചിലുതിര്‍ന്ന നര്‍മ്മലാപം
തലയണകൾക്കണിരത്നമായ നീ താൻ
സുലഭരുചി നുകർന്ന ശേഷമേ, തൽ-
സ്ഥലപരമാനനുമാര്‍ന്നതുള്ളുവല്ലോ! (വിശേഷം)
ഉലകിടമെരിയും നിദാഘരാവിൽ-
പ്പല കുറി, പട്ടുകിടയ്ക്കു തൊട്ടിടാത
അലസമവർ നിലത്തു താൻ കിടക്കും
നിലയിലുമങ്ങയെ വേർപിരിഞ്ഞതില്ല.
ഹരിണമിഴി ദിനാന്തമജ്ജനാര്‍ദ്ര-
പ്പുരികുഴൽ നിന്നിലഴിച്ചു ചിന്നിടുമ്പോൾ
കരിമുകിൽ ചിതറും ശരന്നഭസ്സിൻ
പരിച്ചു വഹിച്ചു സിതാംശുകാസ്തൃതൻ നീ,
തരുണികൾമണിയന്റെ താരണിഞ്ഞു-
ള്ളിരുള്ളതിർമംജുളകുന്തളത്തൊടേവം
പെരുത്തു ദിനമിണങ്ങി വാഴ്കയാൽ ന-
ല്ലൊരു മണമിന്നുമിരിപ്പതുണ്ടു നിങ്കൽ.
അതിസുഖമയമാ മനോജ്ഞമാര്‍ഗ്ഗം
ഗതിയറിയാതെ വേവാൻ കടന്നുപോന്നു;
അതിനെയിഹ വൃഥാ തിരിഞ്ഞു നോക്കി-
ക്കൊതിയോടു നീ നെടുവീര്‍പ്പിടുന്നതുണ്ടാം!
ബത! ബത! തവ മുൻവശത്തിദാനീം
വിതതമർക്ഷിതിയൊന്നു കാണ്കയാൽ നീ
ഗതസരണിയിലെസ്സുഖത്തെയെല്ലാം
ശത്രുഗുണമായ് വില കൂട്ടിയോര്‍പ്പതുണ്ടാം!
തവ പുനരഥവാ- പ്രപഞ്ചപാന്ഥര്‍-
ക്കവസതിയിൽപ്പെടുമല്ലലേറ്റുകൂടാ
ദിവസമനു പരോപകാരധർമ്മ-
പ്രവണതയാൽപ്പരിപൂതജീവിതൻ നീ!
പകലിരവും പരര്‍ക്കു സൗഖ്യമേകി,
സ്വകതൻ ജീര്‍ണ്ണവിവർണ്ണമാകിലെന്തോ?
മികവെഴുമൊരു കർമ്മയോഗിതൻമ-
ട്ട,കമവികാരമഖണ്ഡനിർമ്മലം തേ
അരചനുടെയുടല്ക്കുമിങ്ങവസ്ഥാ-
ന്തരമിതു താനൊടുവെന്നു കണ്ടു താൻ താൻ
ചിരമഹഹ! ചിരിയ്ക്കയോ, ശുഭാന്തഃ-
കരണ, വെളിയ്ക്കു തുറിച്ച പഞ്ഞിയാൽ നീ!
പരാര്‍ത്ഥത്തിന്നല്ലോ തവ പിറവി; സാ-
ധിച്ചിതതു നീ!
ചിരാസംഗാൽ വന്നീലിയിൽ മതി നിന-
ക്കെങ്കിലു,ടനേ
ജരാക്രാന്തം തൻപാര്‍പ്പിടമിതു വെടി-
ഞ്ഞിട്ടു തവ സു-
സ്ഥിരാത്മാവെത്തട്ടേ പുതിയൊരു പുര
ത്തിൽപ്പുരുസുഖം!