കൊടുങ്ങല്ലൂർ 8-6-66
താലപ്പൊലിയുടെ ഘോഷ-
ത്താലിതുവരെയും കഴിഞ്ഞു മിണ്ടാതെ
നാലഞ്ചു നാളിതെന്തെ-
ന്നാലതിനിച്ചിലതു ഞാൻ കുറിയ്ക്കട്ടേ.
ചില നാളിഹ മഞ്ഞു കൊൾകയാലേ
ജലദോഷം പനിയേങ്ങലെന്നിതെല്ലാം
മലമട്ടുടനെന്നിൽ വന്നുകൂടി-
ത്തല ചുറ്റിച്ചു പരം കുഴക്കിടുന്നു.
വയ്യാതാനൊന്നും മേ
കയ്യോ പൊങ്ങുന്നതില്ല തളരുന്നു;
മെയ്യോടൊത്തൊരു ചൂടും
പൊയ്യോതീടുന്നതല്ല ബഹുകഠിനം.
മിത്രമേ! 'ലക്ഷണാസംഗം'
ചിത്രമായച്ചടിക്കുവാൻ
പത്രാധിപര്‍ക്കയച്ചേൻ ഞാൻ;
തത്ര കണ്ടില്ലയോ ഭവാൻ?
അക്ഷരവീഴ്ചകളായതി-
ലക്ഷയകീര്‍ത്തേ! ഭവിച്ചിടാതെ ഭവാൻ
സൂക്ഷ്മതയോടു നിതാന്തം
സൂക്ഷിക്കേണം മുറയ്ക്കു മോദരസാൽ.