കൊടുങ്ങല്ലൂർ 13-1-66
വെടിപ്പൊടാബ്ബാണമഹാസുരന്റെ
പടിപ്പുരക്കാവലിൽ മേൽവിചാരം
നടത്തിയോരാ മലയാളിമുപ്പ-
ന്നെടത്തുഭാഗത്തിനു കൈതൊഴുന്നേൻ.
അല്ലാ! മുൻപിലയച്ച കത്തിലൊരു കാ
ര്യം ഞാൻ മറന്നേ,നതും
ചൊല്ലാമെന്നുടെ ഭാഷയാകിന പുതു-
ശ്ലോകങ്ങൾ ശോകം വിനാ
എല്ലാമൊന്നു പകര്‍ത്തയയ്ക്കുകതുടൻ
തൃശ്ശൂര്‍ക്കയയ്ക്കാകിലോ
വല്ലാതുള്ളൊരു നേരുകേടു തലയിൽ
ഭേസേണ്ട ദിക്കായ്‍വരും.
കൂടുമ്പോൾ തെല്ലിരുന്നങ്ങിനെ തെളിവൊടിത-
ങ്ങുന്നു നേരേ പകർത്തി-
ങ്ങോടൻപോടേ വിടേണം മതിയതു മതിമൻ!
സാവധാനത്തിലത്രേ
ആടുമ്പൊൽത്താർനിരയ്ക്കുള്ളതിൽമധു മതിയാ-
മ്മാറു മോന്തിച്ചിലപ്പോൾ
ച്ചാടുമ്പോഴുള്ളൊരന്നപ്രകരരുചി ചിരം-
കോര്‍ത്തു തീര്‍ത്തോരു കീര്‍ത്തേ
ഗ്രന്ഥം തീർത്തുതുടങ്ങിയോ? ഗളിതദുര്‍-
വ്വാദം സഖേ! കേളിവൻ
ഗന്ധത്തക്കടി ചൊല്ലുമായതു കണ-
ക്കല്ലെന്നൊഴിക്കുന്നിതോ?
എന്തെന്തായതിലൊന്നുമിന്നു പറയാ-
യ്‍വാനെന്നു ചോദിക്കുവാ-
നെന്തന്ധത്വമെനിക്കു? ഞാൻ ചെറുതുമി-
ക്കാര്യം മറക്കില്ലെടോ!
മുറയ്ക്കു താൻ ഗ്രന്ഥമിരുന്നു തീര്‍ക്കു-
കറയ്ക്കു മെന്നാകിലറച്ചിടട്ടേ;
ഉറയ്ക്കണം വേണ്ടതിൽ വേണ്ടപോലെ-
യിരിക്കണം വന്നതു വന്നു പിന്നെ.
ജനിച്ചിടുമ്പോൾ കവിവര്യനായി-
ജ്ജനിച്ചൊരാളാരിഹ പാരിടത്തിൽ?
നിനയ്ക്കുകുത്സാഹസുധാരസത്താൽ
നനയ്ക്കിൽ നേരേ വളരാത്തതുണ്ടോ?
തുടങ്ങണം കാഴ്ച, മതങ്ങിടയ്ക്കു
മുടങ്ങിയാലന്നു മുടങ്ങിടട്ടെ;
നടുങ്ങിടാതായതിലേതുമേ പിൻ-
മടങ്ങിടാഞ്ഞാലൊരുനാൾ ജയിക്കും.
പരിശോധന ചെയ്യുവാൻ ഭവാനോ-
ടുരുശോഭോജ്വല ചൊന്നതോര്‍ത്തൊരുത്തൻ
പരിഹാസമിതെന്നു ചൊല്ലുമെന്നായ്
പുരുഹാസപ്രിയ! സമ്മതിച്ചു തെറ്റീ.