നരമൃഗജലജന്തുക്കോലജാലം ജനാനാം
പരമുപകൃതിചെയ്‍വാൻ പണ്ടു കൈക്കൊണ്ട ദേവൻ
സുരജനപരിസേവ്യൻ പൂര്‍ണ്ണവേദാലയേശൻ
നിരവധി കരുണാവാൻ നിങ്ങളെക്കാത്തിടട്ടെ. 1
അത്യന്തോന്നതരോടുമപ്രിയഭയം
കൂടാതെ ചൊല്ലും സദാ
പത്ഥ്യം, കാത്തിടുമാര്‍ത്തരെ,സ്സുഭിഷജാ-
മുത്തംസമുത്താം ഭവാൻ,
നിത്യം സുന്ദരി ചൊല്ലിടുന്നതഖിലം
ബോധിയ്ക്കു,മാസ്താം ത്വയാ
കൃത്യം ശശ്വദുപാസ്യമാനനൃപതേ!
ചൊല്ലുന്നു തെല്ലൊന്നു ഞാൻ.
ഘൃണയൊടു ശങ്കരനാരാ-
യണനാമീ വനിടുന്ന മാണിയ്ക്ക്
ഗുണമതു കാണുംമട്ടിൽ-
ത്തുണചെയ്യേണം ഭവിയ്ക്കു ഭദ്രം തേ.
ഇമ്മാണിതന്റെ ജനകാനുജനെന്റെ മന്ത്ര-
കര്‍മ്മാദികൾക്കു 'പരികമ്മ'മെടുത്തിരുന്നൂ;
അമ്മാനുഷന്നിഹ ഗദാൽ സ്വഗൃഹത്തിലെങ്ങാൻ
ചുമ്മാതിരിയ്ക്കു ഗതിയെന്നൊരു മട്ടിലായി
ഇയ്യുന്നാനടയാണിവര്‍ക്കു നിലയം,
മറ്റൊന്നുമില്ലാ ധനം
തയ്യഞ്ചെട്ടു വളപ്പിലുണ്ടതു നന-
ച്ചുണ്ണുന്നു തിണ്ണന്നിവർ;
'അയ്യമ്പിള്ളി'ലൊരാണ്ടു ദേവയജനം
കല്പിച്ചു കിട്ടീടുകിൽ-
ച്ചെയ്യാം മംഗളകര്‍മ്മമെന്നു കരുതി-
ച്ചാരത്തു ചേരുന്നു തേ.