ലോകേശനായ പുരവൈരിയൊടംഗമര്‍ദ്ധം
മാഴ്കാതെ വാങ്ങിയ മഹീധരരാജകന്യേ!
പോകേണമെൻവിപുലതാപ, മതിന്നുവേണ്ടി-
ത്തൂകേണമെങ്കലയി തേ കരുണാകടാക്ഷം.
മീനംമുതല്ക്കു മമ പൂർവ്വജനുഗ്രമായ
ദീനം പിടിച്ചു, പരിചാരകനായടുക്കൽ
ഞാനും വസിച്ചു; തവ പത്രികയെക്കുറച്ചു
മാനിയ്ക്കുവാനുമതിനാലിടവന്നതില്ല.
ഇന്നാണു കേസ്സുകൾ തിരഞ്ഞ,തതിൽബ്ഭവാന്റെ
സന്ദേശമെന്മിഴിയിലായിതു ദൈവഗത്യാ;
എന്നാലതിങ്കലുളവായൊരു വിസ്മയാര്‍ത്തി-
നന്ദ്യാദികൾക്കു കളവ,ല്ലളവില്ല ധീമൻ!
കണ്ടൂ ഭവാന്റെ വിലയേറിയ പദ്യമെല്ലാ-
മുണ്ടായവറ്റി,ലമൃതിന്റെ മഹാപ്രവാഹം;
മിണ്ടാതിരിയ്ക്കുരുതയയ്ക്കരുതങ്ങു നാലു-
കണ്ഠാനനേ കിമപി വാണിയെ വര്‍ണ്യകീര്‍ത്തേ!