വേറിടുമ്പോളിഷ്ടമല്പം താറിക്കാണുന്നതെന്തഹോ!
കൂറിടും സഞ്ചിതൻ മൂടു കീറിയോ മട കേറിയോ?
മാറിടാത്ത പൊടിക്കയ്യുമൂറിടുന്ന രസങ്ങളും
തേറിയെത്തും പദ്യമങ്ങഞ്ചാറിങ്ങോട്ടെഴുതിടുമേ?
ചേര്‍ക്കുമമ്പതു പദ്യം നമ്പ്യാര്‍ക്കു നല്കും ദിനേ ദിനേ
ചീര്‍ക്കുമുൾക്കൂറെഴുന്നിയുള്ളോര്‍ക്കു പൂജ്യമിതെന്തഹോ! 42
കാണിക്കും കത്തു നമ്പ്യാർ, വക്കാണിക്കുന്നില്ല പക്ഷെ ഞാൻ
കാണിക്കും കനിവില്ലാതെ കാണിക്കും ഹന്ത! താങ്കളും.
മാനമേറും ഭവദ്വർത്തമാനത്തിലിവനാഗ്രഹം
മാനസേ കൂടുമങ്ങോ ധീമാനല്ലേ പറയേണമോ?
ഉള്ളതോതാം മുറയ്ക്കേറ്റിട്ടുള്ള ജോലി പിടിപ്പതും
ഉള്ള താങ്കൾക്കീവകയൊട്ടുള്ളഴിഞ്ഞീടുവാൻ പണി.
എന്നാലുമൊന്നയയ്ക്കാമെന്തെന്നാൽ ശുദ്ധൻ പുരോഹിതൻ
എന്നായ് ചിന്തിക്കണം താങ്കളെന്നാൽ നന്നായിരുന്നുമേ
'കുട്ടനെല്ലൂരു' പൂരത്തിൽപ്പെട്ട കോലാഹലങ്ങളെ
ഒട്ടണഞ്ഞറിയാതേ കൈവിട്ട ഞാൻ വിഡ്ഡിയല്ലയോ?
പിന്നെത്തൃശ്ശൂരെഴും പൂരത്തിന്നെത്താൻ കാത്തിരുന്നു ഞാൻ
പിന്നെയും ദുര്‍ഘടം തന്നിലെന്നെച്ചാടിച്ചിതീശ്വരൻ.