Loading...
Home / AD 1901 മുതല്‍ 2000 വരെയുള്ള കൃതികള്‍

AD 1901 മുതല്‍ 2000 വരെയുള്ള കൃതികള്‍

    1. കുംഭകോണയാത്ര

      ശാർദ്ദൂലവിക്രീഡിതത്തിൽ നൂറ്റൊന്നു ശ്ലോകങ്ങൾ അടങ്ങിയ കുംഭകോണയാത്രയെ ഒടുവിഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ പ്രഥമഗണനീയമായ കാവ്യമായി അംഗീകരിക്കുന്നതിൽ അപാകമില്ല. വെണ്മണിഅച്ഛന്റെ രാമേശ്വരയാത്ര മുതൽ പലരും യാത്രാവർണ്ണനാത്മകങ്ങളായ പദ്യഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെങ്കിലും പ്രസ്തുതകൃതി അവയെയെല്ലാം അതിശയിക്കുന്നു. തന്റെ ശ്വശൂരൻ അനന്തൻനായർ 1084-ൽ കുംഭകോണം സബ്ജഡ്ജിയായിരുന്നപ്പോൾ അദ്ദേഹത്തെ സന്ദർശിച്ചതിനേയും അവിടെ ഏതാനും ദിവസം താമസിച്ചതിനേയും കുറിച്ചാണു് കവി അതിൽ വിവരിച്ചിരിക്കുന്നതു്.

    2. ഐതീഹ്യമാല

      ഗദ്യകൃതികളിൽ ഗണനീയമായുള്ളതു് ഐതീഹ്യമാലയാണു്. അതിന്റെ രചനയ്ക്കു വേണ്ട വിവരങ്ങൾ ശേഖരിക്കുവാൻ കൊട്ടാരത്തിൽ ശങ്കുണ്ണി വളരെ ക്ലേശിച്ചിരിക്കണം. അത്തരത്തിൽ ഒരു പുസ്തകം ഭാഷയിൽ വേറെയില്ല. പാറ്റിക്കൊഴിച്ചെടുത്താൽ കിട്ടുന്ന മണി ചരിത്രഗവേഷകന്മാർക്കു വിലവേറില്ലാത്ത മണിതന്നെയായിരിക്കും. പഴങ്കഥകൾ പറഞ്ഞുകേൾപ്പിക്കുന്നതിനു പ്രത്യേകം പറ്റിയ ഒരു ഭാഷാരീതി നമ്മുടെ കവിക്കു വശപ്പെട്ടിരുന്നു.

    3. സഗുണോപാസനം

      മുപ്പത്താറധ്യായങ്ങളിൽ പാലിയത്തു ചെറിയ കുഞ്ഞുണ്ണിയച്ചൻ രചിച്ചിരിക്കുന്ന ഈ ഗദ്യഗ്രന്ഥം അദ്ദേഹത്തിന്റെ അചഞ്ചലമായ ആസ്തികത്വത്തിനും അതലസ്പർശിയായ മതവിജ്ഞാനത്തിനും അനന്തമായ ഗ്രന്ഥപരിചയത്തിനും മകുടോദാഹരണമാകുന്നു. ഇംഗ്ലീഷിലേയും സംസ്കൃതത്തിലേയും പല പ്രമാണ ഗ്രന്ഥങ്ങളെ ആശ്രയിച്ചാണു് അദ്ദേഹം സ്വപക്ഷം സ്ഥാപിക്കുന്നതു്.

    4. ബാലാകലേശം

      കെ.പി. കറുപ്പൻ ബാലാകലേശമാണു് ആദ്യമെഴുതിയ മുദ്രിതനാടകം. അതു വാഴ്ചയൊഴിഞ്ഞ കൊച്ചി വലിയതമ്പുരാന്റെ ഷട്യ്ബ്ദപൂർത്തി സംബന്ധിച്ചു കവി രചിച്ചതും മത്സരപരീക്ഷയിൽ റാവുസാഹിബ്നമ്പെരുമാൾച്ചെട്ടിയുടെ സമ്മാനത്തിനു പാത്രീഭവിച്ചതുമാണു്. വൈശ്രവണന്റെ പുത്രിയായ ബാലാദേവിയെയാണു് പഴയന്നൂർക്ഷേത്രത്തിൽ പ്രതിഷ്ഠച്ചിരിക്കുന്നതെന്നും ആ ബാലാശബ്ദം ഭാഷയിൽ കൊച്ചിയായിത്തീർന്നതാണെന്നും കവി വിഭാവനം ചെയ്യുന്നു. മൂന്നങ്കങ്ങൾകൊണ്ടു പ്രസ്തുതരൂപകം അവസാനിക്കുന്നു.

    5. ശ്രീരാമവര്‍മ്മവിജയം

      എം. കുഞ്ഞന്‍വാരിയര്‍ ഇതു പത്തു സര്‍ഗ്ഗങ്ങളില്‍ കൊച്ചി രാജര്‍ഷി രാമവര്‍മ്മമഹാരാജാവിന്റെ അപദാനങ്ങളെ വര്‍ണ്ണിക്കുന്ന ഒരു മനോഹരമായ മഹാകാവ്യമാണ്‌. അവിടത്തെ ഷഷ്ഠ്യബ്ദപൂര്‍ത്തിവരെയുള്ള ജീവിതചരിത്രം ഈ കാവ്യത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.

    6. ദക്ഷിണയാത്ര

      ദക്ഷിണയാത്രയില്‍ വിവിധവൃത്തങ്ങളിലായി ക്ല ശ്ലോകങ്ങള്‍ അടങ്ങീട്ടുണ്ട്‌. എം. കുഞ്ഞന്‍വാരിയര്‍ പാളയംകോട്ട, മധുര, സേതു, രാമേശ്വരം, ശുചിന്ദ്രം, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ഇരിങ്ങാലക്കുട, ഗുരുവായൂര്‍ മുതലായ സ്ഥലങ്ങളെ വര്‍ണ്ണിക്കുകയും അവിടങ്ങളിലെ ദേവന്മാരെ വന്ദിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ ചില കവികളെ സന്ദര്‍ശിച്ച വിവരവും പ്രസ്താവിച്ചിട്ടുണ്ട്‌.

    7. ബാലഗോപാല്‍ ആടുക്കഥ

      കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഈ ആട്ടക്കഥയുടെ അരങ്ങേറ്റം 1104-ലായിരുന്നു. “ബാലഗോപാലന്‍” നാടകത്തില്‍ ബാലഗോപാലന്‍ എന്നൊരുണ്ണിയെ വിധവയായ ആ ഉണ്ണിയുടെ അമ്മ സുശീല എന്ന ഗോപസ്തീ പാഠശാലയിലേയ്ക്ക്‌ അയയ്ക്കുന്നതുമുതലുള്ള കഥ ആരംഭിക്കുന്നു. സുശീല ഒരു ദരിദ്രയെങ്കിലും ചാരിത്രവതിയായ ഒരു സ്ത്രീരത്നമായിരുന്നു. ഭക്തശാലിനിയായ ആ സാധ്വിയുടെ ഉപദേശത്താല്‍ മകന്റെ മുന്നില്‍ ഭഗവാന്‍ ബാലഗോപാലന്‍തന്നെ പ്രത്യക്ഷീഭവിക്കുന്നു. ആ ഭക്തവത്സലന്‍ അക്ഷയപാത്രരൂപത്തില്‍ ഒരു നെയ്തുടം ബാലന്റെ കൈയ്യില്‍ കൊടുക്കുന്നു. ഇത്തരത്തിലാണ്‌ അതിലെ ഇതിവൃത്തത്തിന്റെ പുരോഗതി. ആ രൂപത്തില്‍ ആടുക്കഥയ്ക്കുവേണ്ട പല മാറ്റങ്ങളും വരുത്തിയാണ്‌ പ്രസ്തതകൃതിയുടെ നിബന്ധനം. ദേവേന്ദ്രന്‍, ഇന്ദ്രാണി, നാരദന്‍, ധൂമ്രാക്ഷി (കരി), സുദര്‍ശനം (ചുവന്നതാടി), ജാംബവാന്‍ (വെള്ളത്താടി) ഈ പാത്രങ്ങളെ സമുചിതമായ രീതിയില്‍ അതാതു സ്ഥാനത്തില്‍ ഘടിപ്പിച്ചിരിക്കുന്നു. ശ്ലോകങ്ങളില്‍ അധികവും ഭാഷയാണ്‌. പദങ്ങള്‍ പ്രായേണ ആകര്‍ഷകങ്ങളായിട്ടുണ്ട്‌.

    8. മുകാംബികാപുരാണം കിളിപ്പാട്ടു

      കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ മുകാംബികാപുരാണത്തിലെ പ്രതിപാദ്യം മുകാംബികാക്ഷേത്രമാഹാത്മ്യംതന്നെ. അതില്‍ മുന്നധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്നു. കപിലോപാഖ്യാനത്തിലെ വിഷയം ഭാഗവതം തൃതീയസ്തന്ധത്തില്‍ അന്തര്‍ഭൂതവും കര്‍ദ്ദമപ്രജാപതിയുടെ പുത്രനായ കപിലമഹര്‍ഷി സ്വായംഭവമനുവിന്റെ പുത്രിയും തന്റെ മാതാവുമായ ദേവഹുതിക്കു നല്‍കുന്ന ജ്ഞാനോപദേശവുമാണ്‌. അതില്‍ പന്ത്രണ്ട്‌ അധ്യായങ്ങളുണ്ട്‌.

    9. അമൃതരശ്മി

      അമൃതരശ്മി എന്ന ഗ്രന്ഥപരമ്പര കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പിന്റെ ഖണ്ഡകൃതികളുടെ സമാഹാരമാണ്‌. അതില്‍ സംസ്കൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തങ്ങളിലും വര്‍ണ്ണനാത്മകങ്ങളായും തത്വോപദേശങ്ങളായും പ്രാചീനരീതിയിലും നവീനരീതിയിലും കവി പല അവസരങ്ങളിലുമായി രചിച്ചിട്ടുള്ള ഒട്ടു വളരെ കൃതികള്‍ ഉള്‍പ്പെടുന്നു. ആകെ എട്ടുഭാഗങ്ങളേ ഇതുവരെ പുറത്തു വന്നിട്ടുള്ളു. വിഷയവൈവിധ്യം കൊണ്ടെന്നപോലെ വിശിഷ്ഠഭാവനാപരമ്പരകൊണ്ടും ഓരോ ഭാഗവും സഹദയന്മാരെ ആനന്ദിപ്പിക്കുന്നു. അനേകം ദേശീയഗാനങ്ങളും ഇക്കുട്ടത്തിലുണ്ട്‌.

    10. മുകാംബികാകടാക്ഷമാല

      അകാരാദിക്രമത്തില്‍ ശാര്‍ദ്ദൂലവിക്രിഡിതവൃത്തത്തില്‍ കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പ്‌ അവസാനകാലത്തു രചിച്ച ഈ സ്ലോത്രം ലകാരംകൊണ്ട്‌ ആരംഭിക്കുന്ന നാല്പത്തിമൂന്നാം ശ്ലോകം കഴിഞ്ഞു മുന്നോട്ടു നീങ്ങീട്ടില്ല.

    11. യോഗവാസിഷ്ഠം

      കുട്ടമത്തു കുഞ്ഞികൃഷ്ണക്കുറുപ്പും കൂട്ടുകാരായ രണ്ടു സുഹൃത്തുക്കളും ചേര്‍ന്നു വൃത്താനുവൃത്തമായി തര്‍ജ്ജമ ചെയ്തതുടങ്ങിയതു വരവൂര്‍ ശാമുമേനോനും മറ്റും വിവര്‍ത്തനം ചെയ്തിട്ടുള്ള ലഘുയോഗവാസിഷ്ഠമല്ല; ബൃഹദ്യോഗവാസിഷ്ഠംതന്നെയാണ്‌. അതിനെ വാസിഷ്ഠമഹാരാമായണം എന്നും പറയാറുണ്ട്‌. ഉല്‍പത്തിപ്രകരണത്തിലെ അന്‍പത്തൊന്നാം സര്‍ഗ്ഗത്തിന്റെ അവസാനംവരെയേ ആ തര്‍ജ്ജമ പുരോഗമിച്ചിട്ടുള്ളു.

    12. ശ്രീരാമകൃഷ്ണചരിതം

      വി. കൃഷ്ണൻതമ്പിയുടെ ഒരു കൃതിയാണു് ശ്രീരാമകൃഷ്ണചരിതം. കവി ശങ്കരഭഗവൽപാദരുടെ സ്വാദിഷ്ഠങ്ങളായ വാങ്മയങ്ങൾ ആസ്വദിച്ച് അദ്വൈതവേദാന്തത്തിൽ നിഷ്ണാതനായി ശ്രീരാമകൃഷ്ണപരമഹംസന്റെ ഉപദേശപദ്ധതിയിൽ ഉന്മുഖനായതിനുമേൽ രചിച്ച ഒരു ഗേയകാവ്യമാണു് പ്രസ്തുത കൃതി എന്നുള്ളതിനു സംശയമില്ല. അദ്ദേഹത്തിനു സംസ്കൃത ഭാഷയിലുണ്ടായിരുന്ന പാണ്ഡിത്യത്തിനും കവിത്വത്തിനും പരമോദാഹരണമായും അതു പ്രകാശിക്കുന്നു.

    13. ശബ്ദതാരാവലി

      പി. ഗോവിന്ദപ്പിള്ള 1072-ലാണു് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള ശബ്ദതാരാവലി രചിക്കുവാൻ ആരംഭിച്ചതു് എന്നു പറഞ്ഞുവല്ലോ. ഏഴു കൊല്ലം തുടർച്ചയായി ആ പണിയിൽ ഏർപ്പെട്ടിട്ടും പിന്നെയും പത്തുപതിനഞ്ചു കൊല്ലം കൊണ്ടേ അതു പൂർത്തിയാകുകയുള്ളു എന്നു കണ്ടു ബുദ്ധിക്കു വലിയ മടുപ്പു തോന്നി ഏതാനും ശബ്ദങ്ങൾ മാത്രം തിരഞ്ഞെടുത്തു കീശാനിഘണ്ടു എന്ന പേരിൽ ഒരു ചെറിയ ഭാഷാകോശം പ്രസിദ്ധീകരിച്ചു. 1092-ൽ ഇരുപതു കൊല്ലത്തെ പ്രയത്നംകൊണ്ടു ശബ്ദതാരാവലി പരിസമാപ്തമായി. ശബ്ദതാരാവലി ശബ്ദങ്ങൾക്കുമാത്രം അർത്ഥനിർദ്ദേശം ചെയ്യുന്ന ഒരു കോശഗ്രന്ഥമല്ല. ഒട്ടുവളരെ പുസ്തകങ്ങളിൽനിന്നു പല ശബ്ദങ്ങളടേയും പ്രയോഗത്തിനു് ഉദാഹരണം എടുത്തുകാണിച്ചിട്ടണ്ടു്. പുരാണ പുരുഷന്മാരെപ്പറ്റിയുള്ള കഥകൾ അതാതു വാക്കുകൾക്കിടയിൽ ചേർത്തിരിക്കുന്നുവെന്നുള്ളതു പ്രസ്തുതഗ്രന്ഥത്തിന്റെ മറ്റൊരു വൈശിഷ്ട്യമാണു്. ഓരോ ശബ്ദത്തിന്റെ വ്യുൽപത്തിയെപ്പറ്റിക്കൂടി പ്രതിപാദിച്ചിരുന്നു എങ്കിൽ ഈ നിഘണ്ടു തികച്ചും സർവ്വങ്കഷമാകമായിരുന്നു. സർവ്വഥാ പ്രതികൂലമായ പരിതഃസ്ഥിതിയിൽ, അനന്യാശ്രയനായി ഇങ്ങനെ വിലപേറില്ലാത്ത ഒരു രത്നാഭരണം കൈരളിക്കു സമർപ്പിച്ച ഈ സുഗൃഹീതനാമാവിന്റെ വിധിപ്രകാരത്തിലുള്ള വിജ്ഞാനസമ്പത്തിയേയും വ്യവസായ സന്നദ്ധതയേയും ഭാഷാസേവനാസക്തിയേയും കേരളീയർ ഏതു കാലത്തും ഉള്ളഴിഞ്ഞു് അഭിനന്ദിക്കാതെയിരിക്കയില്ല.

    14. കൗസല്യാദേവി

      കാസല്യാദേവി അഥവാ ‘വിധിബലം’ എന്ന കാവ്യം പ്രശസ്തമാണു്. അതിൽ പൂർവ്വം, മധ്യം, ഉത്തരം എന്നിങ്ങനെ മുന്നു ഖണ്ഡങ്ങളിലായി 107 ശ്ലോകങ്ങൾ അടങ്ങിയിരിക്കുന്നു. സഹൃദയന്മാർക്കു ചമൽക്കാര ജനകങ്ങളായ പുതിയ കല്പനകളം അനുസ്യൂതമായ രചനാചാതുര്യവും കെ. എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മയുടെ കവിതക്കുള്ള വിശേഷഗുണങ്ങളാണു്.

    15. പുരാണചന്ദ്രിക

      ഇതു സാമാന്യം ദീർഘമായ ഒരു കവിതയാണു്. 1 മഹദ്ദർശനഫലം, 2 ഗർവ്വിഷ്ഠനായ പാർത്ഥൻ, 3 ശ്രീരാമനീതി, 4 ഭരതപ്രതീക്ഷ, 5 ഫൽഗുനശമം, 6 ഗുഹൻ അഥവാ രാമനാമം, 7 കൈകേയിയുടെ കൌമാരം, 8 ആഞ്ജനേയശമം, 9 മണ്ഡോദരി എന്നിങ്ങനെ ഒൻപതു ഖണ്ഡങ്ങളിൽ പ്രസ്തൃതപുസ്തകം വിഭക്തമായിരിക്കുന്നു. കെ. എം. കുഞ്ഞിലക്ഷ്മിക്കെട്ടിലമ്മയുടെ കവിത വളരെ നന്നായിട്ടുണ്ടു്. സംസ്തൃതവൃത്തങ്ങളിലും ദ്രാവിഡവൃത്തണ്ടളിലും രചിച്ചിട്ടുള്ള ഭാഗങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു.

    16. സാറാമ്മ

      ജോസഫ് മാപ്പിള ഒരു നല്ല കവിയാണെന്നു പറയുവാൻ നിർവ്വാഹമില്ലെങ്കിലും ഗദ്യനാടകങ്ങൾ എഴുതുന്നതിൽ നിപുണനായിരുന്നു. പാത്രസൃഷ്ടിയിലാണു് അദ്ദേഹത്തിന്റെ ശക്തി പ്രത്യേകമായി കാണുവാൻ കഴിയുന്നതു്. കനകമംഗലത്തു തറവാട്ടിലെ മൂപ്പൻ വൎക്കിയച്ചനു സ്വഗൃഹത്തിൽ ഭാര്യയ്ക്കുപുറമേ കുഞ്ഞുമറിയമെന്നും അവറാച്ചനെന്നും രണ്ടു സന്താനങ്ങൾകൂടിയുണ്ടു്. കനകമംഗലത്തിനു സമീപം ചന്ദ്രൻകുന്നേൽ എന്നൊരു ഗൃഹവും ആ ഗൃഹത്തിൽ കുഞ്ഞുമാത്തൻ എന്നൊരാളുമുണ്ടു്. അയാളുടെ മകൻ കുര്യച്ചൻ വളരെ ദ്രവ്യം അന്യായമായി സമ്പാദിച്ച ഒരു കടുത്ത മുതലാളിയാണു്. കലാൽകുത്തക പിടിച്ചു ചെത്തുകാരുമായി പിണങ്ങുക നിമിത്തം പുലിക്കുന്നത്തു നീലകണ്ഠൻ എന്ന ചെത്തുകാരൻ അയാളെ കൊലപ്പെടുത്തി. വർക്കിയച്ചൻ കുര്യച്ചനുവേണ്ടി ജാമ്യം നിന്നിരുന്നതിനാൽ ആ കുടുംബത്തിലെ സ്വത്തും നശിച്ചു വർക്കിയച്ചൻ മരിച്ചു. കുടുംബഭരണം അവറാച്ചൻ ഏറെറടുക്കേണ്ടി വന്നു. അപ്പോൾ കന്യാസ്ത്രീമഠത്തിൽ പഠിച്ചിരുന്ന സാറാമ്മ എന്ന അഭ്യസ്തവിദ്യയായ ഒരു യുവതിയെ പരിഗ്രഹിക്കുവാൻ സംഗതിവന്നു. കേരളത്തിലെ ക്രിസ്ത്യാനികളുടെ ഇടയിൽ വ്യാപിച്ചിരുന്ന ആഭരണഭ്രമം, മദ്യപാനം, കസവുവസ്ത്രധാരണം, ദുൎവ്വ്യവഹാരം എന്നീ ആചാരവൈകല്യങ്ങളെ ഗ്രന്ഥകാരൻ ഫലിതസമ്പൂർണ്ണമായ ഭാഷയിൽ നിൎദ്ദയമായി പരിഹസിക്കുന്നു. കുഞ്ഞുമറിയം വീട്ടിലിരുന്നു പഠിച്ചിട്ടുള്ളവളും സാറാമ്മ ഇംഗ്ലീഷ് അഭ്യസിച്ചിട്ടള്ളവളമാണു്. വസ്ത്രാഭരണാദ്യാഡംബരങ്ങളിൽ കുഞ്ഞുമറിയം കിടന്നു മറിയുയമ്പോൾ സാറാമ്മയ്ക്കു് അവയിലൊന്നും ആസക്തിയില്ല. ഇങ്ങനെ പോകുന്നു ഇതിവൃത്തം.

    17. ഒരു വിലാപം

      വിശ്വസാഹിത്യത്തിലെ ഏതു ഖണ്ഡകാവ്യത്തോടും കിടനില്ക്കത്തക്ക മാഹാത്മ്യം വിലാപത്തിനുണ്ട്. ആ ശബ്ദസൌന്ദര്യം, ആ അർത്ഥസമൃദ്ധി, ആ തത്വഗഹനത, ആ ഭാവഗാംഭീര്യം, ആ രസനിർഭരത ഇങ്ങനെ ഒരു സരസകാവ്യത്തിനു വേണ്ട സർവ്വഗുണങ്ങളും തികഞ്ഞ ഒരു വാങ്മയം ഭാഷയിൽ ഉണ്ടോ എന്നു സംശയമാണു്. അതു രചിക്കുമ്പോൾ വി. സി.ബാലകൃഷ്ണപ്പണിക്കർക്കു വാഗ്ദേവത ഏതോ ഒരു പ്രത്യേകവിധത്തിൽ മുക്തഹസ്തമായി അനുഗ്രഹവർഷം ചെയ്തുകൊണ്ടിരുന്നു എന്നു തോന്നിപ്പോകും. വിഷൂചികയിൽ പെട്ടെന്നു മരിച്ചുപോയ തന്റെ പ്രിയതമയുടെ സമീപത്തിരുന്നുകൊണ്ടു് ഒരു യുവാവു കരുണകരുണമായി വിലപിക്കുന്നതാണു് വിഷയം. പ്രസ്തുത കാവ്യത്തിന്റെ പരമോൽക്കൃഷ്ടത ആദ്യന്തം വായിച്ചു് അനേകം തവണ അനുസന്ധാനം ചെയ്താൽമാത്രമേ ഭാവുകന്മാർക്കു സമഗ്രമായി ആസ്വദിക്കുവാൻ സാധിക്കുകയുള്ള.

    18. വിശ്വരൂപം

      കോഴിക്കോട്ടെ കടൽപ്പുറത്തു പതിവുപോലെ ഒരു ദിവസം സായാഹ്നത്തിൽ ഏകാകിയായി നില്ക്കുമ്പോൾ വി. സി.ബാലകൃഷ്ണപ്പണിക്കരുടെ ഉള്ളിൽ സമുദിതമായ വിചാരപരമ്പരയാണു് പ്രസ്തുത കൃതിയിലെ പ്രതിപാദ്യം. അന്നു ദ്വിതീയാക്ഷരപ്രാസവാദത്തിന്റെ കോലാഹലം കേരളത്തിൽ എങ്ങുമെവിടെയും മാറ്റൊലിക്കൊണ്ടുകൊണ്ടിരുന്നു. ആ പ്രാസത്തിന്റെ അപേക്ഷകൂടാതെ ഭാഷയിൽ ഒരു വിശിഷ്ടകാവ്യം നിർമ്മിക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹമാണ് അതിൽ പ്രതിഫലിപ്പിച്ചിരിക്കുന്നതു്. വിധിനിഷേധങ്ങൾ പണിക്കരെപ്പോലെയുള്ള അതിമാനുഷവ്യക്തികൾക്കു് ഒരിക്കലും ബാധകമാകുന്നതല്ലെന്നു പറയേണ്ടതില്ലല്ലോ. അവർ എന്തിനെപ്പറ്റിയും എന്തെഴുതിയാലും എങ്ങനെ എഴുതിയാലും അതെല്ലാം ഒന്നാംകിടയിലല്ലാതെ നിലകൊള്ളുകയില്ലതന്നെ. വിശ്വരൂപം ആദ്യന്തം ഉല്ലേഖകല്ലോലിതമാണു്. അപൂർവ്വം ചില കല്പനകൾമാത്രം ശ്ലേഷാനുപ്രാണിതങ്ങളായിപ്പോയിട്ടുണ്ടു്. അവയ്ക്കു പ്രായേണ പ്രകൃതോപയോഗിത്വവും കുറയും. അവയെ തള്ളിനോക്കിയാലും ഒരു വരിഷ്ഠമായ ഖണ്ഡകാവ്യമായി പ്രസ്തുത കൃതി പരിലസിക്കുന്നു.

    19. നളിനി

      നളിനിയാണു് കുമാരനാശാന്റെ കൃതികളിൽ അത്യുൽക്കൃഷ്ടമെന്നു ചിലർ പറയാറുണ്ടു്. അദ്ദേഹത്തിന്റെ വാങ്മയങ്ങളെ അങ്ങനെ തരംതിരിക്കുന്നതു് എളുപ്പമല്ല. എന്നാൽ അദ്ദേഹത്തിന്റെ അലൗകികമായ ശൃംഗാരരസത്തിന്റെ ആവിഷ്കരണത്തിനു് അതിനെ ഒരു പരമമാതൃകയായി പരിഗണിക്കാം. നളിനിക്കു തന്റെനേരെയുള്ള പരിശുദ്ധമായ പ്രേമവും അതിലേക്കുവേണ്ടിയുള്ള സർവ്വസ്വാർപ്പണവും ശരീരത്യാഗവും ദിവാകരൻ എന്ന യോഗിവര്യന്റെ അശ്മകർക്കശമായ ഹൃദയത്തിനെക്കൂടി അല്പനേരത്തേക്ക് അലിയിക്കുന്നു.

    20. ലീല

      ലൈലാ, മജ്ജുൻ എന്നിവരെ യഥാക്രമം നായികാനായകന്മാരാക്കിക്കൊണ്ടു ഹാഫീസ് എന്ന പാരസീക മഹാകവി ഒരു കാവ്യം നിർമ്മിച്ചിട്ടണ്ട്. അതുതന്നെയാണു് ലീലയിലേയും കഥാവസ്തു എങ്കിലും കുമാരനാശാൻ അതിന്റെ ഒരു സംക്ഷേപം ഒരു ഇംഗ്ലീഷ് മാസികയിൽ ഒരിക്കൽ മാത്രമേ വായിച്ചിരുന്നുള്ളു. നളിനിയെക്കാൾ ലീലയിൽ ലൗകിക സംഭവങ്ങളുടെ പ്രതിഫലനവും അധികമായി കാണാം. ലീലയും മദനനും പ്രണയബദ്ധരാകുന്നതും ലീലയെ ബന്ധുക്കൾ ധനവാനായ ഒരു വണിക്കിനെക്കൊണ്ടു വിവാഹം ചെയ്യിക്കുന്നതും തന്നിമിത്തം മദനൻ ഉന്മാദത്തിനു വശംവദനായി “ലീലേ! ലീലേ!” എന്നു നർമ്മദാതീരത്തിലെ വനങ്ങളിൽ വിലപിച്ചുകൊണ്ടു് അലഞ്ഞുതിരിയുന്നതും ഒടുവിൽ ലീല വിധവയായതിനുമേൽ തന്റെ പ്രാണനാഥൻ ജീവിച്ചിരിക്കുന്നുണ്ടെന്നു തോഴി മാധവിമുഖേന മനസ്സിലാക്കി അങ്ങോട്ടു പാഞ്ഞുചെല്ലുന്നതും ഒരു നിമിഷത്തെ സമാഗമത്തിനുശേഷം അവിടെനിന്നോടിപ്പോയി മദനൻ നർമ്മദയിൽ ആത്മഹത്യചെയ്യുന്നതും അനന്യശരണയായ ലീല അവിടെത്തന്നെ താനും ചാടിമരിച്ചു കൃതകൃത്യയാകുന്നതും കവി അന്യാദൃശമായ കവിധർമ്മജ്ഞതയോടുകൂടി ചിത്രണം ചെയ്തിരിക്കുന്നു. സുക്ഷ്മദേഹം ലഭിച്ച ആ ദമ്പതിമാർ മാധവിക്കു നല്കുന്ന തത്വോപദേശമാണു് കാവ്യത്തിന്റെ സാരസർവ്വസ്വം. എന്‍. കുമാരനാശാന്റേതാണ് രചന

    21. പ്രരോദനം

      1093-ൽ ഏ.ആർ. രാജരാജവർമ്മ കോയിത്തമ്പുരാന്റെ അപ്രാപ്തകാലമായ ദേഹവിയോഗത്തിൽ ഹൃദയം നീറി കുമാരനാശാൻ രചിച്ച ഒരു മനോജ്ഞമായ വിലാപകാവ്യമാണു് പ്രരോദനം. നിരവധി പ്രപഞ്ചതത്വരഹസ്യങ്ങൾ ഈ കൃതിയിലും നമുക്കു ദർശിക്കാം.

    22. ചിന്താവിഷ്ടയായ സീത

      സഗർഭയായ സീതാദേവിയെ പ്രജാരഞ്ജനത്തിനുവേണ്ടി ശ്രീരാമചന്ദ്രൻ അരണ്യത്തിൽ പരിത്യജിച്ച ഇതിഹാസമാണല്ലോ ഉത്തരരാമായണത്തിലെ ഇതിവൃത്തം. അങ്ങനെ അവിടെ താമസിക്കുന്നകാലത്തു് ഒരു ദിവസം ആ സതീരത്നത്തിന്റെ ഹൃദയകുഹരത്തിൽനിന്നു പ്രവഹിച്ച വിവിധ വികാരങ്ങളെയാണു് കവി പ്രസ്തതകൃതിയിൽ പ്രതിഫലിപ്പിക്കുന്നതു്. അതു് ധർമ്മപത്നി മരിച്ചുപോയിരിക്കാമെന്നുള്ള വിചാരത്തിൽ ആ ദേവിയുടെ കാഞ്ചനപ്രതിമ മുന്നിൽ വച്ചുകൊണ്ടു ശ്രീരാമചന്ദ്രൻ അശ്വമേധയാഗം നടത്തുവാൻ തീർച്ചപ്പെടുത്തിയ അവസരം. വാല്മീകിമഹർഷിയോടുകൂടി സീത ആ യാഗത്തിൽ സന്നിഹിതയായി. ലീലയെപ്പോലെ അലങ്കാരോജ്ജ്വലമല്ല സീത; അതിന്റെ ഹൃദയഹാരിത്വം പ്രായേണ സ്വഭാവോക്തിയിലും അർത്ഥാന്തരന്യാസത്തിലും മറ്റും അധിഷ്ഠിതമായിരിക്കുന്നു. എന്‍. കുമാരനാശാന്റേതാണ് രചന

    23. ദുരവസ്ഥ

      എന്‍. കുമാരനാശാന്റേതാണ് ദുരവസ്ഥ നിർമ്മിച്ചിരിക്കുന്നതു ദ്രാവിഡവൃത്തങ്ങളിലാണു്. വർത്തമാനകാലത്തു വായനക്കാരുടെ മുൻപിൽ നടന്ന ഒരു സങ്കല്പസംഭവത്തെ ആസ്പദമാക്കി ആശാൻ ദുരവസ്ഥ മാത്രമേ രചിച്ചിട്ടുള്ളു. ബ്രിട്ടീഷ്‍മലബാറിലെ ഒരന്തർജ്ജനം മാപ്പിളലഹളക്കാലത്തു തന്റെ ഇല്ലം കൊള്ളക്കാർ ആക്രമിച്ചപ്പോൾ പ്രാണരക്ഷയ്ക്കായി അവിടം വിട്ട് ഓടിപ്പോയി ചാത്തൻ എന്ന ഒരു പുലയയുവാവിന്റെ ചാളയിൽ ചെന്നു ചേർന്നു. ആ യുവതിയെ നാട്ടിലേക്കു മടങ്ങിയാൽ സ്വജനങ്ങൾ ജാതിഭൂഷ്ടയായല്ലാതെ കരുതുകയില്ലല്ലോ. അതിനാൽ അവൾക്കു ഭാവിജീവിതം അന്ധകാരമയമായിത്തോന്നി. കരണീയമെന്തെന്നുള്ള ഉപരിചിന്തയിൽ തന്നെ സ്നേഹിക്കുന്ന ഒരു പുരുഷനെങ്കിലും–അതായതു ചാത്തൻ തന്നെ –ഭൂമിയിലുണ്ടല്ലോ എന്നു കണ്ടു് ആ സാധ്വി സമാശ്വസിച്ചു. ആ സാത്വികനിൽ ആദ്യമായുണ്ടായ അനുകമ്പ പടവുകൾ കയറി ഗാഢമായ അനുരാഗമായി പരിണമിച്ചു. ഒടുവിൽ അവർ അഗ്നിസാക്ഷിയായി വിവാഹംചെയ്തു് ഭാര്യാഭർത്താക്കന്മാരായിത്തീന്നു. ഉൽക്കൃഷ്ടമായ ഒരു ധർമ്മാദർശത്തെ പുരസ്കരിച്ചുള്ള കൃത്യബോധത്താൽ പ്രേരിതനായാണു് താൻ ആ കവിത എഴുതുന്നതു് എന്നു് ആശാൻ പറഞ്ഞിട്ടുള്ളതു പരമാർത്ഥമാണു്. സാവിത്രിക്കു സംഭവിച്ച ആ കുടുംബസംബന്ധമായ ദുരവസ്ഥയുടെ പരിപാകം അങ്ങനെയല്ലാതെ വരുവാൻ മാർഗ്ഗമില്ല; അങ്ങനെതന്നെ വരികയും വേണം. കാലക്രമത്തിൽ ജാതിമതവ്യത്യാസങ്ങൾ ഭൂമുഖത്തിൽ നാമാവശേഷങ്ങളാകും. അപ്പോൾ അത്തരത്തിലുള്ള ഒരു പശ്ചാത്തലത്തിന്റെ ആവശ്യകത താദൃശമായ ഒരു വിവാഹത്തിനു് ഉണ്ടാകുന്നതുമല്ല.

    24. ചണ്ഡാലഭിക്ഷുകി

      ഗൗതമബുദ്ധന്റെ ശിഷ്യനായ ആനന്ദഭിക്ഷു ഒരു ദിവസം മധ്യാഹ്നത്തിൽ ദാഹംകൊണ്ടു വലഞ്ഞുവരുമ്പോൾ ചാമർ എന്ന പേരിൽ അറിയപ്പെടുന്ന ഒരു കൂട്ടം പതിതജനങ്ങളുടെ നായകന്റെ പുത്രിയായ മാതംഗി അദ്ദേഹത്തിനു വഴിക്കിണറ്റിൽനിന്നു വെള്ളം കോരിക്കൊടുത്തു. ആനന്ദൻ അതു കുടിച്ചതിനുമേൽ ആ സ്ഥലത്തുനിന്നു പോയി. മാതംഗിക്കു് ആ മഹാനിൽ അടക്കിയാലടങ്ങാത്ത അഭിനിവേശം ജനിച്ചു. തന്നിമിത്തം അവൾ അദ്ദേഹത്തെ അന്വേഷിച്ചു് അടുത്തുള്ള ബുദ്ധവിഹാരത്തിൽ പോകുകയും അവിടെ ശരണത്രയം സ്വീകരിച്ചു ഭിക്ഷുകിയായിത്തീരുകയും ചെയ്തു. ആ വർണ്ണസങ്കരത്തെക്കുറിച്ചു നാടുവാഴിയായ പ്രസേനജിത്തു കേട്ടപ്പോൾ അദ്ദേഹം ആ വിഹാരത്തിലേക്കു പോയി ഭഗവാനോടതന്നെ സംശയം ചോദിക്കുകയും അവിടുന്നു ജാതിയുടെ നിരർത്ഥകതയെ പല യുക്തികൾകൊണ്ടും ഉദാഹരണങ്ങളെക്കൊണ്ടും സമർത്ഥിച്ചു് മഹാരാജാവിനെ കർത്തവ്യോന്മുഖനാക്കുകയും ചെയ്തു. താരതമ്യേന ശുഷ്കമായ ഈ ഇതിവൃത്തം പരിണതപ്രജ്ഞനും ക്രാന്തദശിയുമായ എന്‍. കുമാരനാശാന്റെ ഭാവനയിൽക്കൂടി പുറത്തു വന്നപ്പോൾ ഒരു ഉത്തമകാവ്യമായി പരിണമിക്കുന്നു.

    25. കരുണ

      ജന്മനാ ഒരു വേശ്യയായ വാസവദത്തയ്ക്കു് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനെ കാണുമ്പോൾ ആദ്യമായി അന്നുവരെ ആരിലും തോന്നാത്ത ഒരു വികാരം ഉണ്ടാകുന്നു. തന്റെ കാമക്രീഡയ്ക്കു് ആ ഭിക്ഷുവിനെ ഉപയോഗിക്കാമെന്നു് അവൾക്കു തോന്നുന്നു. താൻ അങ്ങോട്ടു ചെല്ലുവാൻ ‘സമയമായില്ല’ എന്നു് ഉപഗുപ്തൻ പറഞ്ഞതായി അറിഞ്ഞു ദുഃഖിക്കുന്നു. കേവലം ഭോഗാസക്തയും ധനാർജ്ജനപരയുമായ ആ ഗണിക എവിടെ? സർവ്വസംഗപരിത്യാഗം ചെയ്തു ജീവന്മുക്തനായി ലോകപര്യടനം ചെയ്യുന്ന ഉപഗുപ്തനെവിടെ? വാസവദത്ത ഒടുവിൽ കൊലക്കുറ്റത്തിനുള്ള അംഗച്ഛേദശിക്ഷയനുഭവിച്ചു ചുടുകാട്ടിൽ കണ്ഠഗതപ്രാണയായി കിടന്നു തന്റെ പ്രാണനെ അവസാനിപ്പിക്കേണ്ട ഘട്ടമായി. അപ്പോൾ ഉപഗുപ്തൻ അവിടെ വന്നു് അവൾക്കു ബുദ്ധമതത്തിലെ “ബുദ്ധം ശരണം ഗച്ഛാമി, ധർമ്മം ശരണം ഗച്ഛാമി, സംഘം ശരണം ഗച്ഛാമി” എന്നീ ശരണത്രയങ്ങൾ ഉപദേശിക്കുകയും തന്നിമിത്തം അവൾ ശാന്തയായി സന്തുഷ്ടയായി ഐഹികയാത്രയിൽനിന്നു വിരമിക്കുകയും ചെയ്യുന്നു. ഇതാണു് കരുണയിലെ ഇതിവൃത്തം. കുമാരനാശാന്റെ സകലകൃതികളിൽവെച്ചും ഉത്തമോത്തമകാവ്യം. ആ കഥയെത്തന്നെ ആസ്പദമാക്കി രവീന്ദ്രനാഥടാഗൂറും ഒരു കവിത ഫലസഞ്ചയനം (Fruit Gathering) എന്ന പുസ്തകത്തിൽ അതിനുമുൻപു് 1098-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു ബംഗാളികൃതിയുടെ ഇംഗ്ലീഷ്തർജ്ജമയാണു്. ബുദ്ധോപദേശസാഹിത്യ(The Gospel of Buddha)മെന്ന മറ്റൊരു ഇംഗ്ലീഷ് പുസ്തകത്തിലും ആ ഉപാഖ്യാനം വായിക്കാം. ആശാൻ ആ കഥയെ പല ആവാപോദ്വാപങ്ങൾ ചെയ്തു സ്വതന്ത്രമാക്കിട്ടുണ്ട്.

    26. ബാലപ്രിയ

      ലോചനത്തിന്റെ വ്യാഖ്യയായ ബാലപ്രിയയാണു് കെ. രാമപ്പിഷാരടിയുടെ അലങ്കാരവിജ്ഞാന സമ്പത്തിനു മൂർദ്ധാഭിഷിക്തോദാഹരണമായി പരിലസിക്കുന്നതു്. അഭിനവഗുപ്തന്റെ അതിപ്രൗഢമായ ആ ഗ്രന്ഥം അതുവരെ ആരും സമഗ്രമായി വ്യാഖ്യാനിക്കുവാൻ ഒരുമ്പെട്ടിട്ടില്ല. കഥാപുരുഷനു മാത്രമേ അതിനുവേണ്ട ആത്മവിശ്വാസമുണ്ടായുള്ളു. സർവ്വങ്കഷമായ ആ വ്യാഖ്യാനം സഹൃദയന്മാർ വായിച്ചിരിക്കേണ്ടതാണു്.

    27. അമരം പാരമേശ്വരി

      റ്റി.സി. പരമേശ്വരന്‍ മൂസ്സതിന്റെ ഗ്രന്ഥങ്ങളിൽ പ്രഥമഗണനീയമായുള്ളതു് അമരത്തിനു് അദ്ദേഹം രചിച്ച പാരമേശ്വരിയാകുന്നു. 16 വ്യാഖ്യാനങ്ങൾ നിഷ്കർഷിച്ചു പരിശോധിച്ചു ത്യാജ്യഗ്രാഹ്യവിവേചനം ചെയ്ത് ഒട്ടുവളരെ ക്ലേശങ്ങൾ സഹിച്ചു് അദ്ദേഹമെഴുതിയ ആ വ്യാഖ്യാനം അത്യന്തം വിസ്തൃതവും സർവ്വസംശയച്ഛേദിയുമാകുന്നു. ഉപരിപ്ലവമായ രീതിയിൽ ഒരു പുസ്തകവും അദ്ദേഹം ഉണ്ടാക്കീട്ടില്ല.

    28. നവപുഷ്പമാല

      ഒരു തികഞ്ഞ സഹൃദയനെന്ന നിലയിൽ പി. എസ്‌. അനന്തനാരായണശാസ്ത്രിയെ ഉയർത്തിക്കാണിക്കുന്ന ഒരു വിമർശനഗ്രന്ഥമാണു് നവപുഷ്പമാല. ഇതിൽ ഒൻപതുപന്യാസങ്ങൾ അടങ്ങിയിരിക്കുന്നു. നവശബ്ദത്തിനു പ്രകൃതത്തിൽ രണ്ടർത്ഥം കല്പിച്ചിട്ടുണ്ടു്; കുമാരനാശാന്റെ കരുണയെപ്പറ്റി മണ്ഡനപരമായ ഒരു നിരൂപണവും ഇവയിൽ ഒരു പുഷ്പമാണു്.

    29. കുന്ദലത

      1063-ാമാണ്ടു തുലാമാസത്തോടുടുപ്പിച്ചാണു് റ്റി. എം. അപ്പനെടുങ്ങാടി കുന്ദലത പ്രസിദ്ധീകരിച്ചതു്. കുന്ദലത, താരാനാഥൻ, കപിലനാഥൻ, അഘോരനാഥൻ, രാമകിശോരൻ തുടങ്ങിയ കഥാപാത്രങ്ങളുടെ പേരുകൾ കേരളീയങ്ങളല്ല എന്നുള്ള അപവാദത്തിനു് ഗ്രന്ഥകാരൻ “കേരള സമ്പ്രദായത്തിനനുസരിക്കാത്ത ചില മാതൃകകളും മര്യാദകളും ഇതിലെങ്ങാനും കാണ്മാനിടയുണ്ടെങ്കിൽ ഈ കഥ കേരളത്തിൽ നിന്നു വളരെ ദൂരെയുള്ള ഒരന്യദേശത്തു സംഭവിച്ചതായാണു് പറഞ്ഞിരിക്കുന്നതു് എന്നും, ആയവ ആ ദേശത്തെ നടപ്പുകൾക്കനുസരിച്ചിരിക്കാ”മെന്നും സമാധാനം പറയുന്നു.

    30. കേരളപുത്രൻ

      പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തെ പശ്ചാത്തലമാക്കിക്കൊണ്ടു അമ്പാടി നാരായണപ്പൊതുവാൾ രചിച്ചിട്ടുള്ളതാണു് കേരളപുത്രൻ എന്ന നോവൽ. കഥാഘടനയ്ക്കു വലിയ ഭംഗിയുണ്ടെന്നു പറയുവാൻ പാടില്ലെങ്കിലും ഒരു നല്ല നോവലിനു് ആവശ്യമുള്ള മറ്റംശങ്ങളിൽ ഗ്രന്ഥകാരൻ പ്രായേണ വിജയം പ്രാപിച്ചിട്ടുണ്ടു്. ചോളരാജാവായ കരികാലന്റെ പുത്രിപുലോമജയും ചേരരാജാവായ അത്തന്റെ പുത്രൻ ഇമയകുമാരനുമാണു് അതിലെ നായികയും നായകനും. കേരളരാജ്യത്തിന്റെ തലസ്ഥാനമായ മഹോദയപുരത്തിൽ ഇമയകുമാരൻ ശസ്ത്രാഭ്യാസത്തിനായി ചെന്നെത്തി അവിടെ അന്നു നാടുവാണിരുന്ന പള്ളിബാണപ്പെരുമാളുടെ പുത്രനായ ഉണ്ണിയുമായി ഒന്നിച്ചു കഴിയുന്ന കാലത്താണു് ഒന്നാമധ്യായത്തിൽ പ്രതിപാദിക്കുന്ന സംഭവം നടക്കുന്നതു്. ഭൂലോകരംഭയുടെ ദാസിയായ കുട്ടിപ്പെണ്ണിന്റെ ദുര, കടൽക്കുള്ളനായ ആദികാമന്റെ അക്രമം, കാടർക്കരചന്റെ കൈമിടുക്കു്, ചെന്നികുല പ്രഭുവിന്റെ ദുഷ്ടത, സേനാപതിയുടെ സാമർത്ഥ്യം എന്നിങ്ങനെ പലതും പ്രസ്തുതകൃതിയിൽ തത്തദ്രസസ്ഫൂർത്തിയോടുകൂടി മിന്നിത്തിളങ്ങുന്നുണ്ടു്.