Loading...
Home / AD 1801 മുതല്‍ 1900 വരെയുള്ള എഴുത്തുകാര്‍

AD 1801 മുതല്‍ 1900 വരെയുള്ള എഴുത്തുകാര്‍

    1. മുതുകുറിശ്ശി ഭാസ്കരൻനമ്പൂരി (980–1012)

      മുതുകുറിശ്ശി ഉണ്ണി എന്ന പേരിലാണു് ഈ കവിയെ സഹൃദയന്മാർ അറിയുന്നതു്. മുതുകുറിശ്ശി ഇല്ലം ചെറുവണ്ണൂരിനടുത്താണു്. ഉണ്ണി 980-ൽ ജനിച്ചു. ബാല്യത്തിൽത്തന്നെ അസാധാരണ ബുദ്ധിശാലിയായിരുന്ന അദ്ദേഹം കൂടല്ലൂർ വാസുദേവൻ നമ്പൂരിപ്പാട്ടിലെ ശിഷ്യനായി വ്യാകരണം അഭ്യസിച്ചു. ആയിടയ്ക്കു് ഒരിക്കൽ ഇടവട്ടിക്കാട്ടു് അനുജൻ നമ്പൂരി അവിടെ ചെല്ലുകയും അച്ഛൻ നമ്പൂരിപ്പാടു് അദ്ദേഹത്തെ തേവാരം കഴിഞ്ഞാൽ ഊണിനു വിളിച്ചു കൊണ്ടുവരണമെന്നു് ഉണ്ണിയോടു നിയോഗിയ്ക്കുകയും ചെയ്തു. പിന്നീടു തൃപ്പൂണിത്തുറെ ചെന്നു് അവിടെ ന്യായവും വേദാന്തവും പഠിപ്പിച്ചു താമസിച്ചിരുന്ന പാരദേശികനായ ഒരു ദീക്ഷിതരിൽ നിന്നു് ആ രണ്ടു ശാസ്ത്രങ്ങളുടേയും സ്വരൂപജ്ഞാനം സമ്പാദിച്ചു. അവിടത്തെ പഠിത്തം മതിയാക്കി ഭാസ്കരൻ കോഴിക്കോട്ടു സാമൂതിരിക്കോവിലകത്തേയ്ക്കു പോയി. കോഴിക്കോട്ടു ചെന്നപ്പോൾ ഭാസ്കരനു പതിഞ്ചു വയസ്സു മാത്രമേ പ്രായമായിരുന്നുള്ളു. ആ കാലത്താണു് ശൃംഗാരലീലാതിലകം എന്ന ഭാണം അദ്ദേഹം നിർമ്മിച്ചതു്. പിന്നീടു വിഷയവിരക്തനായിത്തീരുകയാൽ നടുവിലെ മഠത്തിൽ സ്വാമിയാരുടെ ശിഷ്യനായിക്കൂടി കോഴിക്കോട്ടു തളിയിൽ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി നിത്യവൃത്തിയായി സ്വീകരിച്ചു് അവിടെത്തന്നെ താമസിച്ചു. 1012-ആമാണ്ടിൽ ഒരു ദിവസം ആ ക്ഷേത്രത്തിൽ പുഷ്പാഞ്ജലി കഴിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്നു മരിക്കുകയും ചെയ്തു. അന്നു് അദ്ദേഹത്തിനു മുപ്പത്തിരണ്ടു വയസ്സു തികഞ്ഞിരുന്നില്ല.

    2. കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാൻ

      കടത്തനാട്ടു ശങ്കരവർമ്മത്തമ്പുരാൻ 976-ആമാണ്ടിടയ്ക്കു ജനിച്ചു. പ്രസിദ്ധമായ പൊറളാതിരി രാജവംശാത്തിലെ ഒരങ്ഗമായിരുന്നു അദ്ദേഹം. ‘ഒഞ്ചിയിൽ അപ്പുത്തമ്പുരാൻ’ എന്ന പേരിലാണു് വടക്കേ മലബാറിൽ ഇന്നും അദ്ദേഹം അധികമായി സ്മരിക്കപ്പെടുന്നതു്. കടത്തനാട്ടു രാജാക്കന്മാരുടെ കുലദൈവതമായ ലോകനാർകാവിൽ ഭഗവതി(ലോകാംബ)യുടെ നിത്യോപാസകനും വിശിഷ്ടകവിയും സർവോപരി അനുഗൃഹീതനായ ഒരു ദൈവജ്ഞനുമായിരുന്നു അപ്പുത്തമ്പുരാൻ. സ്വാതിതിരുനാൾ മഹാരാജാവിന്റെ വാഴ്ചക്കാലത്തു (1005-ആമാണ്ടു്) തിരുവനന്തപുരത്തു വന്നു് അവിടത്തേയും അച്ഛൻ ചങ്ങനാശ്ശേരി രാജാ രവിവർമ്മകോയിത്തമ്പുരാന്റേയും കിളിമാനൂർ വിദ്വാൻ ചെറുണ്ണിക്കോയിത്തമ്പുരാന്റേയും ജാതകങ്ങൾ നിഷ്കൃഷ്ടമായി മരണദിനങ്ങൾകൂടി കാണിച്ചു് എഴുതിക്കൊടുത്തു തൃക്കയ്യിൽനിന്നു 3636 പണം സമ്മാനം വാങ്ങി. താൻ 1014-ആമാണ്ടു മരിക്കുമെന്നുള്ള വസ്തുതയും അദ്ദേഹം തിരുമനസ്സറിയിച്ചിരുന്നു. അതുപോലെതന്നെ ആ നിര്യാണം സംഭവിച്ചു എന്നറിഞ്ഞപ്പോൾ ഒന്നിലധികം കാരണങ്ങളാൽ അവിടുന്നു വിഷർണ്ണനായിത്തീർന്നു എന്നു പുരാവിത്തുകൾ പറയുന്നു.

    3. മച്ചാട്ടു നാരായണനിളയതു് (940–1017)

      കൊച്ചിരാജ്യത്തു തലപ്പിള്ളിത്താലൂക്കിൽ വടക്കാഞ്ചേരി തീവണ്ടിസ്റ്റേഷനിൽനിന്നു മൂന്നു നാഴിക കിഴക്കായി മച്ചാട്ടു് എന്നൊരു പ്രദേശമുണ്ടു്. അവിടെ കുളപ്പുരമംങ്ഗലം എന്ന ശിവക്ഷേത്രത്തിന്റെ തൊട്ടു കിഴക്കായി ചാന്തമ്പിള്ളി എന്നൊരു ഇല്ലമുണ്ടായിരുന്നു. ആ ഇല്ലത്തിലാണു് നാരാണനിളയതു ജനിച്ചതു്. പുരുഷപ്രാപ്തി വന്നതിന്നുശേഷം ചാന്തമ്പിള്ളിക്കു സ്വല്പം വടക്കു കരുമത്രയിൽ ഒരില്ലം അദ്ദേഹം പുത്തനായി പണികഴിപ്പിച്ചു താമസം അങ്ങോട്ടേയ്ക്കു മാറ്റി. ഇളയതു സുമാർ 80 വയസ്സോളം ജീവിച്ചിരുന്നു്, 1017-ആമാണ്ടു് മീനമാസം രോഹിണിനക്ഷത്രത്തിൽ പരഗതിയെ പ്രാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഇളയതിന്റെ വാങ്മയങ്ങളെ (1) ജ്യോതിഷകൃതികൾ (2) സംസ്കൃതകൃതികൾ (3) ഭാഷാകൃതികൾ എന്നീ മൂന്നിനങ്ങളായി വിഭജിക്കാം. ജ്യോതിഷകൃതികൾ: — (1) ജാതകദേശരത്നമെന്നും (2) മച്ചാട്ടു ഭാഷയെന്നും രണ്ടു ഗ്രന്ഥങ്ങൾമാത്രമേ ഈ വകുപ്പിൽ കിട്ടീട്ടുള്ളു. സംസ്കൃതകൃതികൾ: — (3) രാമായണം യമകകാവ്യം (4) ധാന്യമുഖാലയേശപഞ്ചാശിക എന്നിങ്ങനെ രണ്ടു സംസ്കൃതകൃതികൾ ഇളയതു രചിച്ചിട്ടുള്ളതായി അറിയാം. ഭാഷാഗാനങ്ങള്‍ (കൈകൊട്ടിക്കളിപ്പാട്ടുകൾ/ തിരുവാതിരപ്പാട്ടുകൾ): — (1) പാർവ്വതീസ്വയംവരം പന്ത്രണ്ടുവൃത്തം (വലുതു്), (2) പാർവ്വതീസ്വയംവരം നാലുവൃത്തം (ചെറുതു്), (3) അംബരീഷചരിതം അഥവാ ഏകാദശീമാഹാത്മ്യം പന്ത്രണ്ടുവൃത്തം, (4) ശാകുന്തളം എട്ടുവൃത്തം, (5) ഗജേന്ദ്രമോക്ഷം നാലുവൃത്തം, (6) ലക്ഷണാസ്വയംവരം എട്ടുവൃത്തം, (7) സീതാസ്വയംവരം നാലുവൃത്തം, (8) വൃകാസുരവധം രണ്ടു വൃത്തം, (9) കല്യാണസൗഗന്ധികം രണ്ടുവൃത്തം, (10) വസ്ത്രാപഹരണം രണ്ടുവൃത്തം, (11) അമൃതമഥനം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകൾ അദ്ദേഹത്തിന്റേതാണെന്നു സങ്കല്പിയ്ക്കാം. ഇവ കൂടാതെ (1) വ്യാസോൽപത്തി കുറത്തിപ്പാട്ടു് (2) പാത്രചരിതം കുറത്തിപ്പാട്ടു് (3) കൃഷ്ണലീല പാന (4) വ്യാസോൽപത്തി പാന (5) സന്താനഗോപാലം പാന (6) നളചരിതം പാന (7) ഗണപതിസുബ്രഹ്മണ്യകലഹം പാട്ടു് (8) നെല്ലുവായപ്പന്റെ കേശാദിപാദം പാട്ടു് ഇവയും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണെന്നു പറയുന്നു.

    4. എക്കണത്തു ശങ്കുണ്ണിക്കൈയ്മൾ (946-1016)

      കടിയങ്കുളത്തുശങ്കുമേനോന്റെ തേനാരിമാഹാത്മ്യത്തെപ്പറ്റിയുള്ള പ്രസ്താവനയിൽ പ്രാസംഗികമായി എക്കണത്തു തറവാട്ടിനെ സ്മരിച്ചിട്ടുണ്ടു്. പാലക്കാട്ടു് എലപ്പുള്ളി ദേശത്തുള്ള സുപ്രസിദ്ധമായ ഒരു നായർ പ്രഭുകുടുംബമാണു് എക്കണത്തു്. യക്കണത്തു് എന്നും പറയുന്നു. ആ കുടുംബത്തിൽ ശങ്കുണ്ണി എന്ന കവി 946-ആമാണ്ടു ജനിച്ചു. ഭാഷാകവനത്തിനു നല്ല വാസനയുണ്ടായിരുന്നു. അൻപതാമത്തെ വയസ്സിനുമേൽ രണ്ടുമൂന്നു കൊല്ലം കൊച്ചിശ്ശീമയിലോ മലബാറിലോ മൺറോ സായിപ്പിന്റെ കോടതിപ്പരിഷ്ക്കാരത്തിനുമേൽ മുൻസിപ്പുപണി നോക്കുകയുണ്ടായിട്ടുണ്ടു്. 1016-ൽ അദ്ദേഹം മരിച്ചു. ഈ കാലഗണന ശരിയാണോ എന്നു സംശയമുണ്ടു്. എന്തെന്നാൽ 1010–1048 ഈ കൊല്ലങ്ങൾക്കിടയിൽ ജീവിച്ചിരുന്ന എഴുവത്തു നാണുക്കുട്ടിമേനോൻ (മഹാഭാഗവതസാരസംക്ഷേപം കിളിപ്പാട്ടിന്റെ പ്രണേതാവു്) അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു. തറവാട്ടുമൂപ്പനുമാത്രമേ വലിയ കൈയ്മൾ സ്ഥാനമുള്ളൂ. ശങ്കുണ്ണി വലിയ കൈയ്മളായതിനു മേലല്ല മരിച്ചതെന്നും ചിലർ പറയുന്നു. ശങ്കുണ്ണിക്കൈയ്മൾ (1) സുന്ദരീസ്വയംവരം കിളിപ്പാട്ടു് (2) ഗോഗ്രഹണം ഓട്ടൻതുള്ളൽ (3) ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു് (4) ശിവകർണ്ണാമൃതം (5) രാമകർണ്ണാമൃതം (6) ദാസീവൃത്തം എന്നീ കൃതികൾക്കുപുറമേ ഭക്തിസംവർദ്ധകങ്ങളായ അനേകം കീർത്തനങ്ങളും രചിച്ചിട്ടുണ്ടു്.

    5. പണ്ടാരത്തു നാരായണപിള്ള

      പണ്ടാരത്തു നാരയണപിള്ളയെ പണ്ടാരത്താശാൻ എന്നുപറയുന്നു. അദ്ദേഹം ചിറയിൻകീഴു താലൂക്കിൽ മണമ്പൂർപകുതിയിൽ പണ്ടാരത്തുവീട്ടിൽ 940-ആമാണ്ടു ചിങ്ങമാസം 19-ആംനു ജനിച്ചു. ആദ്യകാലത്തു് ഒരു പട്ടാളശിപായിയായിരുന്നു അദ്ദേഹം. 35-ആമത്തെ വയസ്സിൽ ചെമ്പകമംഗലത്തു സന്യാസി എന്ന ഒരു സിദ്ധന്റെ അന്തേവാസിയായിത്തീർന്നു. ബാല്യത്തിൽത്തന്നെ ജ്യോത്സ്യം, മന്ത്രവാദം, വൈദ്യം മുതലായ വിഷയങ്ങൾ മാതുലനായ അയ്യപ്പൻപിള്ളയാശാനിൽനിന്നു് അഭ്യസിച്ചിരുന്നു. സംസ്കൃതഭാഷയിൽ സാമാന്യമായ പാണ്ഡിത്യവും അദ്വൈതവേദാന്തത്തിൽ അമിതമായ ജ്ഞാനവും സമ്പാദിച്ചതു സന്യാസിയുമായുള്ള സമ്പർക്കത്തിനുമേലാണു്. പണ്ടാരത്താശാൻ (1) ഗുണദോഷവാക്യം (2) പ്രപഞ്ചസാരസംക്ഷേപം (3) വൈദ്യസംഗ്രഹം (4) ധാരകല്പം എന്നിങ്ങനെ നാലു കൃതികൾ രചിച്ചിട്ടുള്ളതായി അറിയുന്നു.

    6. കല്ലൂർ നമ്പൂരിപ്പാടു്

      1003-മാണ്ടു തീപ്പെട്ട വീരകേരളവർമ്മമഹാരാജാവിന്റെ സദസ്യനായിരുന്ന കല്ലൂർ നമ്പൂരിപ്പാടാണു കവി. നീലകണ്‌ഠൻ എന്നായിരുന്നു അദ്ദേഹത്തിന്റെ പേർ. ഉദ്ദേശം 951-ആമാണ്ടുമുതൽ 1010-ആമാണ്ടുവരെ ജീവിച്ചിരുന്നതായി സങ്കല്പിക്കാം. 59-ആമത്തെ വയസ്സിൽ മരിച്ച ടിപ്പുവിനെ സന്ദർശിക്കുവാൻ ശക്തൻതമ്പുരാൻ ശ്രീരങ്ഗപട്ടണത്തേയ്ക്കു പോയപ്പോൾ, അമങ്ഗലപരിഹാരത്തിനു വേണ്ടി ഒരു കല്ലൂർ നമ്പൂരിപ്പാടു് അവിടത്തെ ഒരു തിലകം തൊടീച്ചു് അയച്ചതായി പഴമക്കാർ പറയുന്നു. കല്ലൂർ സംസ്കൃതകൃതിയൊന്നും രചിച്ചിട്ടില്ല. ഭാഷയിൽ (1) ബാലിവിജയം (2) മധുകൈടഭവധം (3) സ്വാഹാസുധാകരം (4) സുമുഖീസ്വയംവരം എന്നീ നാലാട്ടക്കഥകൾ രചിച്ചിട്ടുള്ളതായി ഭാഷാചരിത്രകാരൻ പറയുന്നുണ്ടd.

    7. പാലക്കാട്ടു് അമൃതശാസ്ത്രികൾ

      ലവണാസുരവധം എന്ന ആട്ടക്കഥയുടെ പ്രണേതാവായ അമൃതശാസ്ത്രികൾ പാലക്കാട്ടു കൊടുവായൂർ ഗ്രാമക്കാരനായ ഒരു കവിയാണു്. കാലം, പത്താം ശതകത്തിന്റെ ഒടുവിലോ പതിനൊന്നാം ശതകത്തിന്റെ ആദ്യത്തിലോ ആയിരുന്നു. അമൃതഘടേശ്വരൻ എന്നായിരുന്നു പിതൃദത്തമായ നാമധേയം. പാലക്കാട്ടു രാജാവിനെ ആശ്രയിച്ചു ജീവിച്ചിരുന്നതായി കേൾവിയുണ്ടു്. ലവണാസുരവധം സാഹിത്യമെന്ന നിലയിൽ നിർഗ്ഗുണമാണെങ്കിലും അതിലെ ചില രംഗങ്ങൾ ഇന്നും ആടിവരുന്നുണ്ടു്.

    8. കുന്നത്തു സുബ്രഹ്മണ്യൻപോറ്റി

      കുന്നത്തു സുബ്രഹ്മണ്യൻ പോറ്റിയുടെ മൂലകുടുംബം മലബാറിലാണു്. 950-ആണ്ടിടയ്ക്കു ജനിച്ച പോറ്റി ബാല്യത്തിൽത്തന്നെ ടിപ്പു സുൽത്താൻ മലബാർ ആക്രമിച്ച കാലഘട്ടത്തിൽ തിരുവിതാംകൂറിലേയ്ക്കു് ഓടിപ്പോന്നു മാവേലിക്കര താലൂക്കിൽ ചെന്നിത്തല എന്ന സ്ഥലത്തു കുന്നം എന്ന ഭവനം പണിയിച്ചു് അവിടെ താമസിച്ചു. രസവാദത്തിലും മൃദംഗ വാദനത്തിലും നാട്യപ്രയോഗത്തിലും വിദഗ്ദ്ധനായിരുന്നു. ഉദ്ദേശം 1020-ആണ്ടുവരെ ജീവിച്ചിരിക്കുകയും സ്വാതി തിരുനാൾ മഹാരാജാവിന്റെ തിരുവുള്ളത്തിനു പാത്രീഭവിക്കുകയും ചെയ്തു. കന്യാകുമാരിയിലെ ഭഗവതിയായിരുന്നു ഇഷ്ടദേവത. അദ്ദേഹത്തിന്റെ രണ്ടു പുത്രന്മാരിൽ ഒരാളായ വിഷ്ണുപ്പോറ്റിയുടെ മകനാണു് പതിനൊന്നാം ശതകം ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്ന ബോധചന്ദ്രപ്രകാശകാരനായ സുബ്രഹ്മണ്യൻ പോറ്റി.

    9. അഴിക്കോട്ടു കമ്മാരൻനായർ

      കമ്മാരൻ നായരെ ശ്രീകുമാരൻ എന്നും പറയുന്നു. അദ്ദേഹത്തിന്റെ ജന്മഭൂമി കോലത്തുനാട്ടു ചിറയ്ക്കൽ കോവിലകത്തു നിന്നു രണ്ടു നാഴിക പടിഞ്ഞാറു മാറിക്കിടക്കുന്ന അഴിക്കോടു ദേശമാണു്. സ്വകൃതികളിൽ തന്നെപ്പറ്റി ‘അംഘ്രിജന്മാവു്’ എന്നും ‘ചരണോത്ഭവൻ’ എന്നുമുള്ള പദങ്ങൾ പ്രയോഗിച്ചിരിക്കുന്നതു കൊണ്ടു ജാതിയിൽ നായരാണെന്നു വെളിപ്പെടുന്നു. കവി തന്റെ ഗ്രാമദേവതയായ അക്കിളിയത്തമ്പലത്തിലെ ശിവനേയും അവിടെ നിന്നു് ഏഴു നാഴിക വടക്കുള്ള സുപ്രസിദ്ധമായ ചെറുകുന്നത്തു ക്ഷേത്രത്തിലെ അന്നപൂർണ്ണേശ്വരിയേയും ചെറുകുന്നിൽ നിന്നു് എട്ടുപത്തു നാഴിക വടക്കുള്ള കുഞ്ഞിമംഗലം ദേശത്തിലെ ഗ്രാമദേവതയായ ചാമുണ്ഡിയേയും സ്വർല്ലോകമാലിക എന്ന ഗ്രന്ഥത്തിൽ സ്മരിച്ചിട്ടുണ്ടു്. കുഞ്ഞിമംഗലത്തു തറവാട്ടിലെ ഒരു ശാഖ അഴിക്കോട്ടു താമസിച്ചിരുന്നു; ആ ശാഖയിൽ കവി ജനിക്കുകയാൽ മൂലകുടുംബത്തിലെ ഇഷ്ടദേവതയെ വന്ദിച്ചതാണെന്നു് അഭിജ്ഞന്മാർ ഊഹിക്കുന്നു. കുമാരകവി കുചേലകഥയെന്നും സ്വർല്ലോകമാലികയെന്നും രണ്ടു കിളിപ്പാട്ടുകൾ രചിച്ചിട്ടുണ്ടു്. കുമാരകവി പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ജീവിച്ചിരുന്നു എന്നു നിർണ്ണയിക്കുവാൻ കഴിയും. കുചേലകഥ നാലു പാദങ്ങളിലും, സ്വർല്ലോകമാലിക നാലു മാലികകളിലുമായി ഗ്രഥിക്കപ്പെട്ടിരിക്കുന്നു. യമപുരവർണ്ണനം, സുകൃതദുഷ്കൃതവർണ്ണനം, ചിത്രഗുപ്തവർണ്ണനം പുണ്യകർമ്മകഥനം എന്നിങ്ങനെയാണു് നാലു മാലികകൾക്കും യഥാക്രമം നല്കിയിരിക്കുന്ന സംജ്ഞകൾ.

    10. ജോസഫ്ഫെൻ (960-1010)

      ഹിന്ദുമതത്തിൽനിന്നു ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്ത ഒരു കവിയാണു് ചെറുശ്ശേരി ചാത്തുനായർ. അദ്ദേഹം 960-ആമാണ്ടിടയ്ക്കു വടക്കേ മലയാളത്തിൽ ജനിച്ചു. മലയാളവും കുറേ സംസ്കൃതവും ഗുരുമുഖേന അഭ്യസിക്കുകയും ഇംഗ്ലീഷ് സ്വപ്രയത്നം കൊണ്ടു വശമാക്കുകയും ചെയ്തതിനു മേൽ സ്വദേശം വിട്ടു തിരുവനന്തപുരത്തേക്കു പോന്നു് അവിടെ ഒരു ചെറിയ സർക്കാരുദ്യോഗത്തിൽ പ്രവേശിച്ചു. കുറേക്കാലം കഴിഞ്ഞപ്പോൽ അദ്ദേഹത്തിന്റെ കൃത്യനിഷ്ഠാദിഗുണങ്ങൾ കണ്ടു സന്തുഷ്ടരായ അധികാരികൾ അദ്ദേഹത്തെ കോട്ടയത്തു കാര്യക്കാരായി നിയമിച്ചു. അങ്ങനെ അവിടെ താമസിക്കുന്ന കാലത്തു ജോൺ ബെയിലി 1816 ലും ജോസഫ് ഫെൻ 1818 ലും ചർച്ചുമിഷൺസഭയിലെ പാതിരിമാരായി തിരുവിതാംകൂറിൽ വന്നുചേർന്നു. ബെയിലി പീലിപ്പോസിന്റെ വേദപുസ്തക തർജ്ജമ പരിഷ്ക്കരിക്കുന്നതിലും പഴയ നിയമംകൂടി ഭാഷാന്തരീകരിക്കുന്നതിലും വ്യാപൃതനായി. ആ പ്രയത്നത്തിൽ തന്നെ സഹായിക്കുന്നതിനു മറ്റു ചില ഹൈന്ദവപണ്ഡിതന്മാർക്കു പുറമേ ചാത്തുനായരോടും അപേക്ഷിച്ചു. ചാത്തുനായർക്കു ക്രിസ്തുമതത്തിന്റെനേർക്കു് അസാമാന്യമായ പ്രതിപത്തിയുണ്ടായിരുന്നെന്നുമാത്രമല്ല. അദ്ദേഹം ജോസഫ്ഫെന്നിനെ തന്റെ ഒരാചാര്യനെപ്പോലെ ആരാധിക്കുകയും ചെയ്തുവന്നു. തൽഫലമായി കാര്യക്കാരുദ്യോഗം രാജിവെച്ചു കോഴിക്കോട്ടു പോവുകയും അവിടെച്ചെന്നു ജ്ഞാനസ്നാനമേറ്റു തന്റെ ആചാര്യന്റെ പേർതന്നെ സ്വീകരിച്ചു ജോസഫ് ഫെന്നായിത്തീരുകയും ചെയ്തു. ബ്രിട്ടീഷിന്ത്യയിൽ അദ്ദേഹം ഒരു മുൻസിഫായി ഉയർന്നു് 1010-ആമാണ്ടിടയ്ക്കു കൊച്ചിക്കോട്ടയിൽ ആ പണിയിൽ ഇരിക്കവേ മരിച്ചു.

    11. ചേകോട്ടു് ആശാൻ: (948-1035)

      പത്തനംതിട്ടത്താലൂക്കിൽ ഇലന്തൂർപകുതിയിൽ ചേകോട്ടുകുടുംബത്തിൽ ജനിച്ച ഒരു കവിയായിരുന്നു ചേകോട്ടു് ആശാൻ. ആശാൻ എന്ന സ്ഥാനം പലരേയും സംസ്കൃതവും ജ്യോതിഷവും പഠിപ്പിച്ചതുകൊണ്ടു കിട്ടിയതാണു്. 948-ൽ ജനിച്ചു; 1035-ൽ മരിച്ചു. സ്വാതിതിരുനാൾ മഹാരാജാവു ചില സമ്മാനങ്ങൾ കൊടുത്തതായി അറിവുണ്ടു്. ആശാൻ മുപ്പത്തിനാലുവൃത്തം എന്നു രാമായണം ഇരുപത്തിനാലുവൃത്തത്തെ അനുകരിച്ചു് ഒരു കൃതിയും, ഇസ്രായേൽ ഉത്ഭവം അഥവാ യോസേപ്പു് ചരിതം എന്ന തുള്ളൽക്കഥയും രചിച്ചിട്ടുണ്ടു്.

    12. കായംകുളത്തു പിലിപ്പോസു് റമ്പാൻ

      ലോർഡ് വെല്ലസ്ലി ഇൻഡ്യയിൽ ഗവർണ്ണർ ജനറലായിരുന്ന കാലത്തു് 981-ൽ (1806) ഡോക്ടർ ക്ലോഡിയസു് ബുക്കാനൻ എന്ന പാതിരിയെ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ചരിത്രവും തൽക്കാലാവസ്ഥയും ഗ്രഹിക്കുന്നതിനായി നിയോഗിക്കുകയും അദ്ദേഹം തിരുവിതാംകൂറിലും കൊച്ചിയിലും സുദീർഘമായ ഒരു പര്യടനം നടത്തി വേണ്ട വിവരങ്ങൾ സംഗ്രഹിച്ചു ക്രിസ്തീയഗവേഷണം (Christian Researches) എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. ക്രിസ്ത്യാനികളുടെ വേദപുസ്തകത്തിനു് ഒരു ഭാഷാനുവാദം ഇല്ലാത്തതു സുറിയാനികളുടെയും മറ്റു ക്രിസ്ത്യാനികളുടെയും ഉൽകർഷത്തിനു് ഒരു മുഖ്യമായ പ്രതിബന്ധമാണെന്നു് അദ്ദേഹത്തിനു ബോധ്യമായി. അന്നു തിരുവിതാംകൂറിലും കൊച്ചിയിലും (1800-1810) റസിഡണ്ടായിരുന്ന ജനറൽകോളിൻ മക്കാളെ അദ്ദേഹത്തിന്റെ സ്നേഹിതനായിരുന്നു. റസിഡണ്ടിന്റെ ഒത്താശയോടുകൂടി പുതിയ നിയമം മലയാളത്തിൽ തർജ്ജമ ചെയ്യുവാൻ അദ്ദേഹം വേണ്ട ഏർപ്പാടുചെയ്തു. ആ ജോലി കയ്യേറ്റതു കായംകുളത്തു പിലിപ്പോസു് മല്പാനായിരുന്നു. പിന്നീടാണു് അദ്ദേഹം റമ്പാനായതു്. 1811-ൽ ആ പുസ്തകം ഡോക്ടർ ബുക്കാനൻതന്നെ ബോംബെയിലെ കൂറിയർപ്രസ്സിൽ നിന്നു് അച്ചടിപ്പിച്ചു് അതിന്റെ ഏതാനും പ്രതികൾ അന്നു റസിഡണ്ടായിരുന്ന ജോൺ മൺറോയ്ക്കു് അയച്ചുകൊടുത്തു. പ്രസ്തുതഗ്രന്ഥത്തിന്റെ വിവർത്തനം സുറിയാനി ഭാഷയിൽ നിന്നാണു്. അതിനു ഭാഷാശുദ്ധി പോരായ്കയാൽ പതിനൊന്നാം ശതകത്തിന്റെ ആരംഭത്തിൽ റെവറണ്ടു് ജോൺ ബെയിലി അതു പരിഷ്കരിച്ചു് പ്രസിദ്ധീകരിച്ചു. ആ പരിഷ്കാരത്തെപ്പാറ്റി അന്യത്ര പ്രസ്താവിയ്ക്കും. നാലു സുവിശേഷങ്ങളും അടങ്ങീട്ടുള്ളതാണു് റമ്പാന്റെ തർജ്ജമ.

    13. സ്വാതിതിരുനാൾ മഹാരാജാവു് (988–1022)

      അവിട്ടംതിരുനാൾ രാമവർമ്മമഹാരാജാവു് 986 തുലാം 24-ാംനു നാടുനീങ്ങിയപ്പോൾ ഗൗരി ലക്ഷ്മീബായിത്തമ്പുരാട്ടി 986 മീനം 6-ാംനു സിംഹാസനാരൂഢയായി. അവിടത്തെ ഭർത്താവു ചങ്ങനാശ്ശേരി രാജരാജവർമ്മ കോയിത്തമ്പുരാനായിരുന്നു. അന്നു് ആ ദമ്പതിമാർക്കു രുക്‍മിണീബായി എന്ന ഒരു സ്ത്രീസന്താനം മാത്രമേ ഉണ്ടായിരുന്നുള്ളു. ആയില്യംതിരുനാൾ രുക്‍മിണീബായി എന്ന ആ രാജകുമാരി 984 കുംഭം 19-ാംനു ജനിച്ചു. നാടുവാഴ്ചയ്ക്കു പുരുഷപ്രജ ഇല്ലാത്ത ദുഃഖം റാണിയെ അധികകാലം ക്ലേശിപ്പിച്ചില്ല. 988 മേടം 6-ാംനു അവിടുന്നു സ്വാതിതിരുനാൾ രാമവർമ്മ മഹാരാജാവിനേയും തദനന്തരം 990 ചിങ്ങം 3-ാംനു ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ ഇളയതമ്പുരാനേയും പ്രസവിച്ചു. ഗൗരി ലക്ഷ്മീബായി 990 കന്നി 5-ാംനു തീപ്പെടുകയാൽ ആ രാജകുമാരനെ സംരക്ഷിക്കേണ്ട ഭാരം അക്കാലത്തു പതിമ്മൂന്നു വയസ്സുപോലും തികയാത്ത ആ തമ്പുരാട്ടിയുടെ കനിഷ്ഠസഹോദരി ഉത്രട്ടാതിതിരുനാൾ ഗൗരി പാർവ്വതീബായിയും പിതാവു രാജരാജവർമ്മകോയിത്തമ്പുരാനും കൂടി വഹിക്കേണ്ടിവന്നു. ജനനകാലത്തിൽ രാജകുടുംബത്തിൽ പുരുഷാംഗങ്ങൾ ഇല്ലാതെയിരുന്നതിനാൽ സ്വാതിതിരുനാൾ മഹാരാജാവു ‘ഗർഭശ്രീമാൻ’ എന്ന പ്രശസ്തിക്കു് അവകാശിയായിത്തീർന്നു. 1004-ാണ്ടു മേടമാസം 10-ാംനു 16 വയസ്സു പൂർത്തിയാകുകയാൽ മഹാരാജാവു കനിഷ്ഠമാതാവിന്റെ പക്കൽനിന്നു രാജ്യഭാരം കയ്യേറ്റു. സകലകലാകുശലനാണെങ്കിലും അവിടുന്നു ധീരലളിതനായി ജീവിക്കുവാൻ ഇഷ്ടപ്പെട്ടില്ല. വിദഗ്ദ്ധന്മാരായ മന്ത്രിമാർ സേവനസന്നദ്ധന്മാരായി ഉണ്ടായിരുന്നു എങ്കിലും ഓരോ കാര്യവും അവിടുന്നു നേരിട്ടുതന്നെയാണു് അന്വേഷിച്ചു തീരുമാനിച്ചുവന്നതു്. തന്റെ ആജ്ഞാബലത്തിന്റെ അപ്രതിഹതത നിമിത്തം അവിടത്തേയ്ക്കു ശക്തൻ രാജാവു് എന്ന ബിരുദം ഭയഭക്തിപരവശന്മാരായ പ്രജകൾ സമർപ്പണംചെയ്തു. പത്മനാഭന്റെ ചരണാരവിന്ദങ്ങളിൽ അചഞ്ചലമായ ഭക്തിയും പ്രജകളുടെ അഭീഷ്ടദാനത്തിൽ ആത്മാർത്ഥമായ ആസക്തിയും അവിടുത്തെ വിശിഷ്ട ഗുണങ്ങളായിരുന്നു. ധർമ്മഭ്രംശം അവിടുന്നു്, അതിന്റെ ഉൽപത്തിസ്ഥാനം ഏതായിരുന്നാലും, സഹിച്ചിരുന്നില്ല. തന്റെ ഗുരുനാഥൻ സുബ്ബരായർ ദിവാനായിരുന്ന കാലത്തു് ഒരവസരത്തിൽ കോഴ വാങ്ങിയതായി സംശയിച്ചു് അവിടുന്നു് അദ്ദേഹത്തെ പണിയിൽനിന്നു പിരിച്ചുവിടുകപോലും ചെയ്തു. തിരുമനസ്സിലെ ജീവിതം ഭാഗ്യപൂർണ്ണമായിരുന്നില്ല. 1012-ആണ്ടു കർക്കടകം 3-ാംനു അവിടത്തെ ജ്യേഷ്ഠസഹോദരി രുക്‍മിണീബായി 29-ാമത്തെ വയസ്സിൽ നിര്യാതയായി. 1020-ൽ താൻ സഹോദരനിർവ്വിശേഷമായി സ്നേഹിച്ചിരുന്ന വടിവേലുനട്ടുവൻ മരിച്ചു. 1021-ൽ അവിടത്തെ ബഹിശ്ചരപ്രാണനായിരുന്ന വിദ്വാൻ കോയിത്തമ്പുരാനും അദ്ദേഹത്തിന്റെ 34-ാമത്തെ വയസ്സിൽ പരേതനായി. അച്ഛൻ രാജരാജവർമ്മകോയിത്തമ്പുരാന്റെ മരണവും ആ കൊല്ലത്തിൽത്തന്നെയാണു് സംഭവിച്ചതു്. അദ്ദേഹം 77 വയസ്സോളം ജീവിച്ചിരുന്നു. ഐഹികങ്ങളായ വിഷയങ്ങളിൽ അവിടുന്നു ഉത്തരോത്തരം വിരക്തനായി. ഒടുവിലത്തെ രണ്ടുകൊല്ലം അവിടുന്നു രോഗഗ്രസ്തനായിരുന്നു. 1022-ാണ്ടു ധനുമാസം 13-ാംനു 34-ാമത്തെ വയസ്സിൽ ആ പുണ്യശ്ലോകൻ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു. സ്വാതിതിരുനാൾ മഹാരാജാവു സംസ്കൃതത്തിൽ, (1) ഭക്തിമഞ്ജരി, (2) സ്യാനന്ദൂരപുരവർണ്ണനപ്രബന്ധം (പത്മനാഭപ്രബന്ധം), (3) ശ്രീപത്മനാഭശതകം, (4) അജാമിളോപാഖ്യാനം, (5) കുചേലോപാഖ്യാനം എന്നീ അഞ്ചു കൃതികൾ രചിച്ചിട്ടുണ്ടു്. അവയ്ക്കുപുറമേ, (6) നീലകണ്ഠദീക്ഷിതരുടെ അന്യാപദേശശതകത്തിനു് പ്രതിപദ്യം അവതാരികയും എഴുതിയിട്ടുണ്ടു്. ഭാഷയിൽ (7) ഉത്സവവർണ്ണന പ്രബന്ധം എന്ന പദ്യകൃതിയും, (8) മുഹനയുടെയും പ്രാസത്തിന്റെയും അന്ത്യപ്രാസത്തിന്റെയും വ്യവസ്ഥ എന്ന ഗദ്യോപന്യാസവും അവിടത്തെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. 313 പാട്ടുകളിൽ 197 സംസ്കൃതത്തിലും 63 മലയാളത്തിലും 37 ഹീന്ദുസ്ഥാനിയിലും 8 തെലുങ്കിലും 1 കർണ്ണാടകത്തിലുമാണു് രചിച്ചിരിക്കുന്നതു്. 188 കീർത്തനങ്ങളിൽ 150 സംസ്കൃതത്തിലും 37 ഹിന്ദുസ്ഥാനിയിലും ഒന്നു കർണ്ണാടകഭാഷയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്.

    14. അരിപ്പാട്ടു കൊച്ചുപിള്ളവാരിയർ (960–1014)—ജീവിതം

      സ്വാതിരുനാൾ മഹാരാജാവിന്റെ സംസ്കൃത ഗുരുവായ അരിപ്പാട്ടു കൊച്ചുപിള്ളവാരിയരെ ഇതിനുമുൻപു പ്രസംഗവശാൽ സ്മരിച്ചിട്ടുണ്ടല്ലോ. അരിപ്പാട്ടു കിഴക്കേടത്തെന്നും ചെമ്പകശ്ശേരിയെന്നും രണ്ടു പ്രസിദ്ധങ്ങളായ പാരശവ ഭവനങ്ങളുണ്ടു്. കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിലും പതിനൊന്നാം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലും ആ രണ്ടു വാര്യങ്ങളിലും അനേകം സംസ്കൃതപണ്ഡിതന്മാരുണ്ടായിരുന്നു. അവരിൽ കിഴക്കേടത്തുവാര്യത്തിലെ ഒരംഗമാണു് കൊച്ചുപിള്ളവാരിയർ. കൊച്ചുപിള്ള എന്നതു് ഓമനപ്പേരാണു്. ശങ്കരനെന്നായിരുന്നു സാക്ഷാൽ നാമധേയം. വാരിയർ 960-ാണ്ടിടയ്ക്കു ജനിച്ചു. അദ്ദേഹത്തെ വലിയ കൊട്ടാരത്തിൽ അധ്യാപനത്തിനു ചങ്ങനാശ്ശേരി അച്ഛൻകോയിത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു തിരഞ്ഞെടുത്തതു് ഇരയിമ്മൻ തമ്പിയായിരുന്നു. 992-മുതൽ അദ്ദേഹം പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായിരുന്നു. 998-ലാണു് കൊട്ടാരത്തിൽ അധ്യാപനം ആരംഭിച്ചതു് എന്നും അനുവാചകന്മാർ ധരിച്ചിരിക്കുമല്ലോ. വാരിയർ പേരുകേട്ട ഒരു ജ്യോത്സ്യനുമായിരുന്നു. സ്വാതിതിരുനാൾ മഹാരാജാവിനു ‘വാരരാശാ’ന്റെ പേരിൽ അത്യന്തം സ്നേഹമുണ്ടായിരുന്നു. 998 മുതൽ നിരന്തരമായി തിരുവനന്തപുരത്തുതന്നെയാണു് വാരിയർ താമസിച്ചതു്. 1011-ൽ മഹാരാജാവു് അവിടത്തെ വടക്കൻയാത്രയിൽ അരിപ്പാട്ടു് എഴുന്നള്ളുകയും കിഴക്കേടത്തുവാര്യത്തു ചെന്നു് എല്ലാ അംഗങ്ങൾക്കും ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തു. വാരിയർ 1014-ാണ്ടു മരിച്ചതിനു രേഖയുണ്ടു്.

    15. കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ (975-1026)

      സ്വാതിതിരുനാൾ മഹാരാജാവിന്റെ സമകാലികനായിരുന്നു. ഒരു കവിസമ്രാട്ടെന്നുള്ളതിനുപുറമേ അദ്ദേഹം (1) വ്യാകരണം, (2) തർക്കം, (3) ജ്യോതിഷം, (4) സ്മൃതി എന്നീ വിഷയങ്ങളിലും പാരംഗതനായിരുന്നു; എന്നു മാത്രമല്ല (5) സംഗീതം, (6) വൈദ്യകം, (7) ശില്പശാസ്ത്രം, (8) അഭിനയം എന്നീവിദ്യകളിലും വിസ്മയനീയമായ വിജ്ഞാനം സമ്പാദിച്ചിരുന്നു. ഈ വിഷയങ്ങളിൽ വ്യാകരണംമാത്രമേ ആ മഹാത്മാവു ഗുരുമുഖത്തിൽ നിന്നു നിഷ്കൃഷ്ടമായി പഠിച്ചു എന്നു പറയുവാൻ നിവൃത്തിയുള്ളു. ശേഷമുള്ളവയിൽ അദ്ദേഹം നിഷ്ണാതനായതു പ്രാധാന്യേന വാസനയുടെ തള്ളിച്ചകൊണ്ടും പ്രയത്നത്തിന്റെ നൈരന്തര്യംകൊണ്ടും സർവ്വോപരി കുടുംബപരദേവതയായ ഭദ്രകാളിയുടെ പ്രസാദംകൊണ്ടുമാണെന്നു നിർണ്ണയിക്കേണ്ടിയിരിക്കുന്നു. യാവജ്ജീവം അധ്യേതാവും അദ്ധ്യാപകനുമായി കാലയാപനംചെയ്ത അദ്ദേഹം ശിഷ്യസമ്പത്തുകൊണ്ടും രാജരാജനായിരുന്നു. വെണ്മണിപ്രസ്ഥാനം എന്ന സുപ്രസിദ്ധമായ ഭാഷാകവനപദ്ധതിക്കു ബീജാവാപം ചെയ്തതും അദ്ദേഹമാണെന്നു സ്ഥാപിക്കാം. വിദ്വാൻ ഇളയതമ്പുരാന്റെ നാമധേയം ഗോദവർമ്മ എന്നായിരുന്നു. അദ്ദേഹം കൊടുങ്ങല്ലൂർ രാജകുടുംബത്തിൽ 957-ാണ്ടു കുംഭമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ച കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടെയും വെള്ളാങ്ങല്ലൂർ എളകുറിശ്ശി മാതൃദത്തൻ നമ്പൂരിപ്പാട്ടിലെയും പുത്രനായി 975-ാണ്ടു കുംഭമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ ജനിച്ചു. ശൈശവത്തിൽ കുലഗുരുവായ വളപ്പിൽ ആശാൻ സംസ്കൃതത്തിൽ ചില പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചപ്പോൾ ആ ഭാഷയുടെ നേർക്കു നമ്മുടെ ബാലനു് എന്തെന്നില്ലാത്ത അഭിനിവേശം തോന്നുകയും തനിക്കു് ആ മാർഗ്ഗത്തിൽ എങ്ങനെ സഞ്ചരിച്ചാൽ വിജയം സിദ്ധിക്കുമെന്നു് അദ്ദേഹം അമ്മയോടു ചോദിക്കുകയും ചെയ്തു. അമ്മ “വിദ്യാരൂപിണിയായ നമ്മുടെ പരദേവതയെ സേവിച്ചാൽ മതി” എന്നു് ഉപദേശിക്കയാൽ അന്നുമുതൽ ഏകതാനനായി ആ വ്രതം അനുഷ്ഠിച്ചു. 12-ാമത്തെ വയസ്സിൽ പ്രാതഃസ്നാനത്തിനായി കുളത്തിലിറങ്ങിയപ്പോൾ ഒരു മുതലയുടെ പുറത്തു ചവിട്ടി എങ്കിലും അതിന്റെ വാലിന്മേലുള്ള മുള്ളുകൾകൊണ്ടു ചില മുറിവുകൾ ഉണ്ടായതല്ലാതെ വേറെ അപകുടമൊന്നും പറ്റിയില്ല. പതിനാറാമത്തെ വയസ്സിൽ സമാവർത്തനം കഴിഞ്ഞപ്പോൾ ഗോദവർമ്മ കൊടുങ്ങല്ലൂരെ നാലാംമുറത്തമ്പുരാനായിരുന്നു. അതിനുമേൽ പലതരത്തിലുള്ള കായികാഭ്യാസങ്ങളിലും ആയുധപ്രയോഗങ്ങളിലും പ്രാവീണ്യം സമ്പാദിച്ചു. തദനന്തരം ദേശമങ്ലത്തു കൃഷ്ണവാരിയരുടെ ശിഷ്യനായ ഒരു ശാസ്ത്രികളോടു സിദ്ധാന്ത കൗമുദീപൂർവ്വാർദ്ധവും അതു കഴിഞ്ഞു വൈയാകരണകേസരിയായ ആരൂർ അടിതിരിയോടു് ഉത്തരാർദ്ധവും പ്രൗഢമനോരമയിൽ “അഥോച്യേത യുഗപദധികരണമവചനതയാ” എന്ന കക്ഷ്യവരെയുള്ള ഭാഗവും പഠിച്ചു. അന്നു് അദ്ദേഹം മൂന്നാംമുറയായിക്കഴിഞ്ഞിരുന്നു. പിന്നീടു് അടിതിരിക്കു കൊച്ചിയിലെ ഒരു തമ്പുരാനെ ശാസ്ത്രാഭ്യാസം ചെയ്യിക്കുന്നതിനുവേണ്ടി തൃപ്പൂണിത്തുറെ താമസിക്കേണ്ടിവന്നു എങ്കിലും അദ്ദേഹം കൂടെക്കൂടെ കൊടുങ്ങല്ലൂരേയ്ക്കും പോയി തന്റെ ശിഷ്യോത്തമനു് ഉൽഗ്രന്ഥപഠനത്തിൽ നേരിടുന്ന സംശയങ്ങൾ പരിഹരിച്ചുവന്നു. തർക്കശാസ്ത്രം തമ്പുരാൻ അഭ്യസിച്ചതു് ആരോടാണെന്നറിയുന്നില്ല. എങ്കിലും ആ ശാസ്ത്രത്തിലും ഗ്രന്ഥനിർമ്മാണം ചെയ്യുന്നതിനും ശിഷ്യന്മാരെ ദിനകരംവരെ പഠിപ്പിക്കുന്നതിനും വേണ്ട വൈദുഷ്യം അദ്ദേഹം സമ്പാദിക്കാതെയിരുന്നില്ല. ജ്യോതിഷത്തിൽ കുറേ ക്രിയാഭാഗം ബാല്യത്തിൽ അഭ്യസിക്കുകയും ഒരിക്കൽ തന്റെ ദത്തകുലത്തിലെ മാതുലനായ അയിരൂർ കോവിലകത്തെ ഒരു രാജാവിനോടു പഞ്ചബോധക്രിയകളുടെ യുക്തി ചോദിച്ചു മനസ്സിലാക്കുകയും ചെയ്തതല്ലാതെ ഉപാധ്യായന്മാരിൽനിന്നു താനൊന്നും പഠിച്ചിട്ടില്ലെന്നു് അദ്ദേഹം പറയാറുണ്ടായിരുന്നു. 1027-ൽ തീപ്പെട്ട വീണക്കാരൻ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ വീണയ്ക്കു മട്ടു വയ്ക്കുവാൻ അദ്ദേഹത്തിനുള്ള പ്രയോഗപാടവം കണ്ടു് അത്ഭുതപ്പെട്ടിരുന്നു; ഓടക്കുഴൽ വായനയിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. വ്യാകരണത്തിൽ ഇളയതമ്പുരാന്റെ പ്രധാന ശിഷ്യന്മാർ (1) കുംഭകോണം കൃഷ്ണശാസ്ത്രി (2) വൈക്കത്തു പാച്ചുമൂത്തതു് (3) കോയിക്കൽമഠത്തിൽ കൊച്ചുണ്ണിത്തിരുമുല്പാടു് ഇവരായിരുന്നു. സംസ്കൃതത്തിൽ (1) ബാല്യുത്ഭവം അഥവാ മഹേന്ദ്രവിജയം എന്ന പതിനാറു സർഗ്ഗത്തിലുള്ള ഒരു മഹാകാവ്യം, (2) ശ്രീരാമചരിതം മഹാകാവ്യം, (3) രസസദനം ഭാണം, (4) ത്രിപുരദഹനം, (5) ദശാവതാരദശകം, (6) ദേവദേവേശ്വരാഷ്ടകം, (7) മുരരിപുസ്തോത്രം, (8) ശ്രീപാദസപ്തകം, (9) സാദാശിവീ, (10) സുധാനന്ദലഹരി എന്നീ ഗ്രന്ഥങ്ങൾ സാഹിത്യത്തിലും (11) ഹേത്വാഭാസനവകം തർക്കത്തിലും (12) ആശൗചദീപകവ്യാഖ്യ, (13) ആശൗചദശകം, (14) ആശൗചഷോഡശകം, (15) ഗരുഡചയനപ്രമാണം ഇവസ്മൃതിയിലും, (16) ഭാസ്കരീയഗണിതവ്യാഖ്യാന, (17) ഗോളാധ്യായവ്യാഖ്യാനം ഇവ ജ്യോതിഷത്തിലും നിർമ്മിച്ചിട്ടുള്ളതായി കേട്ടിട്ടുണ്ടു്. ഭാഷയിൽ (1) അഹല്യാമോക്ഷം, (2) ഇന്ദുമതീസ്വയംവരം, (3) നളചരിതം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (4) പൂന്തോട്ടത്തിന്റെ കാലകേയവധം ശീതങ്കൻതുള്ളലിലെ സ്വർഗ്ഗവർണ്ണനയും അദ്ദേഹത്തിന്റെ വാങ്മയങ്ങളാണു്.

    16. വിദ്വാൻ കിളിമാനൂർ രാജരാജവർമ്മകോയിത്തമ്പുരാൻ (987–1021)

      964-ൽ തിരുവിതാംകൂർ രാജകുടുംബത്തിലേയ്ക്കു കോലത്തുനാട്ടുനിന്നു ദത്തെടുത്ത ഭരണിതിരുനാൾ ആറ്റിങ്ങൽ മുത്തറാണിയുടെ ഭർത്താവായ കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാൻ വടക്കേമലബാറിൽ തളിപ്പറമ്പിൽനിന്നു അണിമങ്ഗലത്തു നാരായണൻനമ്പൂരിയെ വരുത്തി അദ്ദേഹത്തെക്കൊണ്ടു തന്റെ സഹോദരിയായ രോഹിണിനാൾ തമ്പുരാട്ടിയേ വിവാഹം ചെയ്യിച്ചു. രോഹിണിനാൾ തമ്പുരാട്ടിക്കു് ഉത്രംനാൾ തമ്പുരാട്ടിയെന്നും ഉമാദേവിത്തമ്പുരാട്ടിയെന്നും രണ്ടു് അനുജത്തിമാരുണ്ടായിരുന്നു. അവരിൽ ഉത്രംനാൾ തമ്പുരാട്ടിയെ വടക്കൻതിരുവിതാംകൂറിൽ ആയാംകുടി അയ്യ്യോഴി നമ്പൂതിരിയും ഉമാദേവിയെ തെക്കേ മലബാറിൽ കിഴക്കാഞ്ചേരി നാരായണൻനമ്പൂരിയും പരിഗ്രഹിച്ചു. ആ ദമ്പതികളുടെ സന്താനമാണു് നമ്മുടെ കവിപുംഗവൻ. വിദ്വാൻ കോയിത്തമ്പുരാന്റെ ആചാര്യദത്തമായ നാമധേയം രാജരാജവർമ്മ എന്നായിരുന്നു എങ്കിലും ചെറൂണ്ണി എന്ന ഓമനപ്പേരിലായിരുന്നു അദ്ദേഹത്തെ വിളിച്ചുവന്നതു്. ഗൗരി പാർവതീറാണിയെ പള്ളിക്കെട്ടു കഴിച്ചതു കിളിമാനൂർ രാഘവവർമ്മത്തമ്പുരാനായിരുന്നു. അച്ഛൻതന്നെയാണു് അതിബുദ്ധിശാലിയായ കുമാരനെ ബാല്യത്തിൽ കാവ്യങ്ങൾ അഭ്യസിപ്പിച്ചതു്. 1013-ൽ കോയിത്തമ്പുരാൻ തിരുവനന്തപുരത്തു ചെല്ലം കാര്യക്കാരന്മാരുടെ ഭവനമായ കല്ലമ്പള്ളിയിൽ ഒരു തങ്കച്ചിയെ സംബന്ധം ചെയ്തു. ഒരിക്കൽ കിളിമാനൂരേയ്ക്കു പോകുന്ന വിവരം പ്രിയതമയെ അറിയിച്ചപ്പോൾ ആ സുന്ദരി അതിനു അനുവാദം നല്കിയില്ല.1020-ാമാണ്ടു് അദ്ദേഹത്തിനു പ്രമേഹരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുകയും 1021 ധനുമാസത്തിൽ അതു മൂർച്ഛിച്ചു ദേഹവിയോഗം സംഭവിക്കുകയുമാണുണ്ടായതു്. കിളിമാനൂരിൽവെച്ചുതന്നെയായിരുന്നു ആ അത്യാഹിതം. സംസ്കൃതത്തിൽ (1) കിരാതവിംശതി എന്ന സ്തോത്രവും (2) രണ്ടു കീർത്തനങ്ങളും ഭാഷയിൽ (3) രാവണ വിജയം ആട്ടക്കഥയും (4) സന്താനഗോപാലം ശീതങ്കൻതുള്ളലും

    17. രവിവർമ്മൻ തമ്പി (958–1031)

      ധർമ്മരാജാവിന്റെ കനിഷ്ഠസഹോദരനായ രവിവർമ്മ ഇളയതമ്പുരാൻ തിരുവനന്തപുരത്തു കരമന ആണ്ടിയിറക്കത്തു പുരാതനമായുള്ള പുതുമന അമ്മവീട്ടിൽനിന്നു രണ്ടു സഹോദരിമാരെ വിവാഹം ചെയ്തു. അവരിൽ ജ്യേഷ്ഠത്തിയുടെ പുത്രിയായ പാർവ്വതിപ്പിള്ളത്തങ്കച്ചിയാണു് രവിവർമ്മൻതമ്പിയുടെ മാതാവു്. 986 വരെ തമ്പിയുടെ പ്രഥമഗുരു സ്വപിതാവു തന്നെയായിരുന്നു. അദ്ദേഹത്തോടുകൂടി വലിയ കൊട്ടാരത്തിൽ ഒരു നിത്യനെന്ന നിലയിലാണു് ബാല്യത്തിൽ കാലയാപനം ചെയ്തത്. പൂർവ്വജന്മസംസ്ക്കാരത്താൽത്തന്നെ പൂതനായ അദ്ദേഹത്തിനു് ആ അസുലഭമായ സാഹചര്യം വിദ്യാസമ്പാദനത്തിനു് അത്യന്തം പ്രയോജകീഭവിച്ചു. സംഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെയുള്ള ഉൽക്കർഷം യൗവനോദയത്തിനുമുൻപു സംസിദ്ധമായി. കൃഷ്ണൻതമ്പിയുടെ പുത്രി ഇടയ്ക്കോട്ടു കാളിപ്പിള്ളത്തങ്കച്ചിയെയാണു് തമ്പി വിവാഹം ചെയ്തതു്. അദ്ദേഹത്തിന്റേയും ആ സാധ്വിയുടേയും പുത്രിയാണ് 995-ാമാണ്ടു കുംഭമാസത്തിൽ അനിഴംനാളിൽ ജനിച്ച കുട്ടിക്കുഞ്ഞുതങ്കച്ചി. കാളിപ്പിള്ളത്തങ്കച്ചി 1022-ൽ പരഗതിയെ പ്രാപിച്ചു. 90 മുതൽക്കാണു് അദ്ദേഹം വലിയകൊട്ടാരത്തിലെ ആസ്ഥാനകവികളിൽ അഗ്രേസരനായിത്തീർന്നതു്. അന്നു് അദ്ദേഹത്തിനു 32 വയസ്സു പ്രായമുണ്ടായിരുന്നു. രാജകീയകവി (Poet Laureate) എന്ന ബിരുദത്തിനു കേരളത്തിൽ ഒരു കവി അർഹനായി ജീവിച്ചിട്ടുണ്ടെങ്കിൽ അതു് അദ്ദേഹംമാത്രമാകുന്നു. 1031-ാമാണ്ടു കർക്കടകമാസത്തിൽ 73-ാമത്തെ വയസ്സിൽ യശശ്ശരീരനായിത്തീർന്നു. (1) കീചകവധം, (2) ഉത്തരാസ്വയംവരം, (3) ദക്ഷയാഗം എന്നീ മൂന്നു് ആട്ടക്കഥകൾ, (4) സുഭദ്രാഹരണം കൈകൊട്ടിക്കളിപ്പാട്ടു്, (5) മുറജപപ്പാന, (6) നവരാത്രിപ്രബന്ധം, (7) ഓമനത്തിങ്കൾക്കിടാവോ എന്നാരംഭിക്കുന്ന താരാട്ടു്, (8) വാസിഷ്ഠം കിളിപ്പാട്ടു്, (9) രാസക്രീഡ (10) രാജസേവാക്രമം മണിപ്രവാളം,

    18. അരിപ്പാട്ടു കൊച്ചുഗോവിന്ദവാരിയർ (985–1030)

      അദ്ദേഹം കൊച്ചുപിള്ളവാരിയരുടെ അനുജന്റെ മകനായിരുന്നു എന്നറിയുന്നു. ആ കവി കൊച്ചുകുഞ്ഞു് എന്ന ഓമനപേരിലും അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ അച്ഛന്റെ യഥാർത്ഥനാമധേയവും കൊച്ചുപിള്ളവാരിയരുടേതുപോലെ ശങ്കരൻ എന്നായിരുന്നുവത്രെ. കൊച്ചുപിള്ളവാരിയർതന്നെയായിരുന്നു കൊച്ചുഗോവിന്ദവാരിയരുടെ ഗുരു. അദ്ദേഹം 985-ാമാണ്ടിടയ്ക്കു ജനിച്ചു എന്നും 1030-ൽ മരിച്ചു എന്നും അറിയുന്നു. കൊച്ചുപിള്ളവാരിയർ സ്വാതിതിരുനാൾ മഹാരാജാവിനെ സംസ്കൃതം പഠിപ്പിക്കുവാൻ 998-ൽ തിരുവനന്തപുരത്തേയ്ക്കു പോരുമ്പോൾ ഗോവിന്ദവാരിയർ കൂടെ പോന്നു് 1014-ൽ അദ്ദേഹം മരിച്ചപ്പോൾ രാജഗുരുസ്ഥാനത്തിൽ ആരൂഢനായി. 1028-ൽ പാർവ്വതീറാണിയുടെ മരണത്തെപ്പറ്റിയും 1029-ൽ ഉത്രംതിരുനാൾ മഹാരാജാവിന്റെ ഹിരണ്യഗർഭത്തെപ്പറ്റിയും അദ്ദേഹം ശ്ലോകങ്ങൾ രചിച്ചിട്ടുണ്ടു്. കൃതികളായി (1) സംസ്കൃതത്തിൽ ഗോവിന്ദബ്രഹ്മാനന്ദീയം എന്ന ശാകുന്തളവ്യാഖ്യയും, (2) ഭാഷയിൽ ഭീഷ്മവിജയം ആട്ടക്കഥയും, (3) ശാകുന്തളം, (4) വല്ലീപരിണയം, (5) ദേവസേനാസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (6) കൃഷ്ണലീലാമൃതം താലോലം പാട്ടും കണ്ടിട്ടുണ്ടു്.

    19. അരിപ്പാട്ടു രാമവാരിയർ (993–1030)

      അരിപ്പാട്ടു ചെമ്പകശ്ശേരി എന്ന പേരിൽ മറ്റൊരു വാരിയമുള്ളതായി പ്രസ്താവിച്ചുവല്ലോ. ചെമ്പകശ്ശേരിവാരിയന്മാരുടെ മൂലകുടുംബം കുടമാളൂരിനു സമീപമുള്ള ആർപ്പൂക്കരെയാണു്. അവിടെയും ഒരു സുബ്രഹ്മണ്യക്ഷേത്രമുണ്ടു്. ആ വാരിയത്തിൽ പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ശങ്കുരവാരിയർ എന്നൊരു പണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹം കാര്യവശാൽ ചുനക്കരയ്ക്കും അവിടെനിന്നു് അരിപ്പാട്ടേയ്ക്കും പോന്നു കൊച്ചുപിള്ളവാരിയരുടെ സഹോദരിയെ വിവാഹംചെയ്തു ചെമ്പകശ്ശേരിവാരിയം പണിയിച്ചു. ആ ദാമ്പത്യബന്ധത്തിൽ ജനിച്ച കൃഷ്ണവാരിയർ തിരുവിതാംകൂറിൽ ഒരു മുൻസിപ്പായി. അദ്ദേഹത്തിനു ജ്യോതിഷത്തിൽ നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കൃഷ്ണവാരിയരുടെ ജനനാനന്തരം അധികം താമസിയാതെ ശങ്കരവാരിയർ അന്തരിക്കുകയാൽ അദ്ദേഹത്തിന്റെ യുവതിയായ വിധവ ഹരിപ്പാട്ടു ക്ഷേത്രത്തിൽ മേൽശാന്തിയായിരുന്ന മാച്ചിപ്പുറത്തു പോറ്റിയുടെ പത്നിയായി. അവരുടെ സന്താനമായി രാമവാരിയർ 993-ാമാണ്ടിടയ്ക്കു ജനിച്ചു. സംസ്കൃതത്തിൽ ബാല്യത്തിൽത്തന്നെ ഉറച്ച ജ്ഞാനം സമ്പാദിച്ച അദ്ദേഹം തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രോത്സാഹനത്തിൽ ഉത്രംതിരുനാൾ ഇളയതമ്പുരാന്റെ അമ്മച്ചിയേയും മക്കളേയും സംസ്കൃതം പഠിപ്പിച്ചുകൊണ്ടു താമസിച്ചു. 38-ാമത്തെ വയസ്സിൽ 1031-ാമാണ്ടിടയ്ക്ക് അവിടെവെച്ചു തന്നെ മരിക്കുകയും ചെയ്തു. അദ്ദേഹം അവിവാഹിതനായിരുന്നു.

    20. അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാൾ (987–1056)

      അമ്പാടി കുഞ്ഞുകൃഷ്ണപ്പുതുവാൾ 987-ാമാണ്ടു് മകരമാസത്തിൽ തൃശ്ശൂരിൽ അമ്പാടി എന്ന പ്രസിദ്ധമായ തറവാട്ടിൽ ജനിച്ചു. കുഞ്ഞുകൃഷ്ണപ്പുതുവാൾ ബാല്യത്തിൽ പാരമ്പര്യമനുസരിച്ചു കുലവൃത്തിയിൽ ഏർപ്പെട്ടു. അതോടുകൂടിത്തന്നെ അക്കാലത്തെ ഒരു വലിയ സംസ്കൃതപണ്ഡിതനായിരുന്ന തൃശ്ശൂർ താഴയ്ക്കാട്ടു ചെറിയ നാരയണപ്പുതുവാളോടു സംസ്കൃതം അഭ്യസിച്ചു. കുഞ്ഞുകൃഷ്ണപ്പുതുവാൾ (1) കൃഷ്ണാവതാരം, (2) കാളിയമർദ്ദനം, (3) കേശിവധം, (4) കംസവധം എന്നീ നാലാട്ടക്കഥകളും, (5) വ്യാസോൽപ്പത്തി, (6) മാരാവാഹനം (പത്തുവൃത്തം) എന്നീ തുള്ളലുകളും, (7) പാത്രചരിതം കൈകൊട്ടിക്കളിപ്പാട്ടും രചിച്ചിട്ടുണ്ടു്.

    21. പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ (980–1050)

      പട്ടത്തു കുഞ്ഞുണ്ണിനമ്പിയാർ കൊച്ചിരാജ്യത്തു് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു വടക്കുവശം ഒരു ഫർലാംഗു് അകലെയുള്ള വെളുത്തപട്ടത്തു് എന്ന ഗൃഹത്തിൽ ജനിച്ചു. കുഞ്ഞുണ്ണി എന്നതു് ഓമനപ്പേരാണു്. ജയന്തൻ എന്നായിരുന്നു പിതൃദത്തമായ നാമധേയം. ജനനം ഏതുകൊല്ലത്തിലാണെന്നു നിശ്ചയമില്ല. 980-മാണ്ടിടയ്ക്കായിരിക്കണം. കുഞ്ഞുണ്ണിനമ്പിയാരും, കുഞ്ഞുകൃഷ്ണപ്പുതുവാളെപ്പോലെ വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തിരുവനന്തപുരത്തു സ്വാതിതിരുനാൾ മഹാരാജാവിന്റെയും ഉത്രംതിരുനാൾ മഹാരാജാവിന്റെയും സദസ്യനായി ഏതാനും വർഷം കഴിച്ചുകൂട്ടി. നമ്പിയാർ 1050-ാമാണ്ടിടയ്ക്കു മരിച്ചു. വിശാഖനക്ഷത്രത്തിലായിരുന്നു മരണം. കുഞ്ഞുണ്ണിനമ്പിയാർ (1) രസരത്നാകരം ഭാണം, (2) ഭഗവദ്ദൂതു് ഓട്ടൻതുള്ളൽ, (3) പഞ്ചസന്ധ തുള്ളൽ എന്നിവയ്ക്കു പുറമേ, (4) അഷ്ടപദി കൈകൊട്ടിക്കളിപ്പാട്ടു് എന്നീ ഗ്രന്ഥവും രചിച്ചിട്ടുണ്ടു്.

    22. കടത്തനാട്ടു വാസുനമ്പി (980–1040)

      ബ്രിട്ടീഷ് മലബാറിൽ കുറുമ്പ്രനാട്ടുതാലൂക്കിൽ വടകരയ്ക്കു കിഴക്കു മേമുണ്ട അംശത്തിൽ ലോകമലയാർകാവിൽ(ലോകനാർകാവു്) കിഴക്കേമഠം എന്നു പേരായി നമ്പീശന്മാരുടെ ഒരു ഭവനമുണ്ടു്. ആ മഠത്തിൽ വാസുനമ്പി 980-ാമാണ്ടിടയ്ക്കു ജനിച്ചു. അദ്ദേഹത്തെ, ആ കാവിലെ ദേവിയുടെ ഭക്തനായിരുന്നതിനാൽ കാവിൽ വാസു എന്നും പറയും. കുറുമ്പ്രനാട്ടുതാലൂക്കിൽ നടുവന്നൂരിനു സുമാർ രണ്ടു നാഴിക വടക്കുകിഴക്കായി കോട്ടൂർ എന്നു് ഒരമ്പലമുണ്ടു്. ആ അമ്പലത്തിലെ കഴകക്കാരായ നമ്പീശന്മാരുടെ കുടുംബങ്ങളിൽ ഒന്നിന്റെ ശാഖയാണു് കിഴക്കേമഠം. ബാല്യത്തിൽത്തന്നെ സംസ്കൃതം നിപുണമായി അഭ്യസിച്ചു തർക്കത്തിലും വ്യാകരണത്തിലും ജ്ഞാനം സമ്പാദിച്ച നമ്മുടെ കവി കടത്തനാട്ടുരാജവംശത്തിൽ അന്നു മൂപ്പു വാണിരുന്ന കുറ്റിപ്പുറത്തു് ഉദയവർമ്മത്തമ്പുരാന്റെ ആശ്രിതനായി മിക്കവാറും ആ കോവിലകത്തുതന്നെ കഴിഞ്ഞുകൂടി. 1056-ൽ തീപ്പെട്ട ആ തമ്പുരാനെ അദ്ദേഹം അനേകം ഹൃദയംഗമങ്ങളായ ശ്ലോകങ്ങളിൽ വർണ്ണിച്ചിട്ടുണ്ടു്. സീമന്തിനീചരിതം എന്ന ആട്ടക്കഥ അദ്ദേഹം രചിച്ചതു് ആ തമ്പുരാന്റെ മരുമകൻ ആജ്ഞാപിക്കുകകൊണ്ടാണ്.

    23. ആയില്യംതിരുനാൾ രാമവർമ്മമഹാരാജാവു് (1007–1055)

      ആയില്യം തിരുനാൾ രാമവർമ്മമഹാരാജാവു്, 1007-ാമാണ്ടു മീനമാസം 2-ാം൹ രുക്‍മിണീ ബായിത്തമ്പുരാട്ടിയുടേയും തിരുവല്ലാ പാലിയക്കരക്കോയിത്തമ്പുരാന്റേയും (പുണർതംനാൾ രാമവർമ്മാ) ദ്വിതീയപുത്രനായി തിരുവവതാരം ചെയ്തു. മാതാവു ബാല്യത്തിൽത്തന്നെ തീപ്പെട്ടുപോയെങ്കിലും, പിതാവിന്റെ വാത്സല്യപൂർണ്ണമായ ലാളനത്തിൽ വളരുന്നതിനു് അവിടത്തേയ്ക്കും അനുജൻ വിശാഖം തിരുനാൾ തമ്പുരാനും ഭാഗ്യം സിദ്ധിച്ചു. 1026-ൽ മാതുലന്റെ പുത്രി കല്യാണിക്കുട്ടിത്തങ്കച്ചിയ്ക്കു പട്ടും കച്ചയും നല്കി. ആ സ്ത്രീരത്നത്തിനും സങ്ഗീതസാഹിത്യങ്ങളിൽ വൈദഗ്ദ്ധ്യമുണ്ടായിരുന്നു. ആ മഹതിയുടെ മരണത്തിനുമേൽ 1037-ൽ മാതൃപ്പള്ളി കല്യാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. രണ്ടു ഗദ്യകാവ്യങ്ങളാണു് മീനകേതനചരിതവും ഭാഷാശാകുന്തളവും

    24. വിശാഖം തിരുനാൾ രാമവർമ്മമഹാരാജാവു്

      വിശാഖം തിരുനാൾ രാമവർമ്മ മഹാരാജാവു് 1012-മാണ്ടു് ഇടവമാസം 8-ാം൹ ജനിച്ചു. അവിടുന്നു രുൿമിണീഭായിത്തമ്പുരാട്ടിയുടേയും പാലിയക്കര രാമവർമ്മ കോയിത്തമ്പുരാന്റേയും കനിഷ്ഠപുത്രനായിരുന്നു. തമിഴു്, ഹിന്ദുസ്ഥാനി, മറാത്തി ഈ ഭാഷകളിൽ അവിടുന്നു പ്രയോഗികമായ ജ്ഞാനം സമ്പാദിച്ചതിനുപുറമെ സംസ്കൃതത്തിൽ അവഗാഢമായ വ്യുൽപത്തിയും ആർജ്ജിക്കുകയുണ്ടായി Horrors of war and Benefits of peace, Education of Native Princes, Political Sketch of Travancore, Human Greatness (മാനവമഹിമ), The Relation between Nature and Art (പ്രകൃതിക്കും കലയ്ക്കും തമ്മിലുള്ള സംബന്ധം), Our Morals (നമ്മുടെ സദാചാരങ്ങൾ), Our Industrial Status (നമ്മുടെ വ്യവസായസ്ഥിതി) എന്നിങ്ങനെ വിവിധ വിഷയങ്ങളെപ്പറ്റിയും ഉപന്യാസങ്ങൾ രചിച്ചതായി കാണുന്നു. 1047-ൽ മാധവരായർ ദിവാനുദ്യോഗത്തിൽനിന്നു് ഒഴിഞ്ഞപ്പോൾ വിശാഖം തിരുനാൾ സുപ്രസിദ്ധമായ കല്ക്കട്ടാ റിവ്യൂ എന്ന മാസികയിൽ A Native Statesman (ഏതദ്ദേശീയനായ ഒരു രാജ്യതന്ത്രകുശലൻ) എന്ന ശീർഷകത്തിൽ അദ്ദേഹത്തെപ്പറ്റി ഒരു ഉപന്യാസം പ്രസിദ്ധീകരിച്ചു. അതിനു രണ്ടുകൊല്ലം മുൻപു മദിരാശിയിലെ ഗവർണ്ണറായിരുന്ന ലോർഡ് നേപ്പിയർ അതു വായിച്ചുനോക്കി അവിടത്തെപ്പറ്റി, യൂറോപ്പിൽപ്പോലും ഇതര രാജ്യങ്ങളിൽ ഇംഗ്ലീഷുകൊണ്ടു് അത്ര ഭംഗിയായി കൈകാര്യംചെയ്യാവുന്ന ഒരു രാജകുമാരനുണ്ടോ എന്നു താൻ സംശയിക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. മലയാളത്തിലെ ഗദ്യദാരിദ്ര്യം പരിഹരിക്കുന്നതിനു് അവിടുന്നു പല പ്രകാരത്തിൽ കാര്യക്ഷമമായി പ്രയത്നിച്ചു. ബുക്കുകമ്മിറ്റിയിലെ പ്രവർത്തനങ്ങളിൽ അവിടുന്നു ശ്രദ്ധാലുവായ ഒരു സഹകാരിയായിരുന്നു. (1) സത്യംമുതലായ നാലു വിഷയങ്ങളെക്കുറിച്ചുള്ള ഉപന്യാസങ്ങൾ, (2) മഹച്ചരിതസംഗ്രഹത്തിലെ അഞ്ചു് ഉപന്യാസങ്ങൾ, (3) ദീനസംരക്ഷണം, (4) ക്ഷാമവൃത്താന്തം എന്നിവയാണു് തിരുമനസ്സിലെ ഭാഷാകൃതികൾ

    25. ബെൻജമിൻ ബെയ്ലി (980–1046)

      ആദ്യത്തെ ആംഗ്ലിക്കൻമിഷണറിയായ തോമസ് നോർട്ടൺ 1816 മേയ്മാസത്തിലും അദ്ദേഹത്തെ തുടർന്നു ബെൻജമിൻ ബെയ്ലി, ജോസഫ് ഫെൻ, ഹെന്റി ബേക്കർ (സീനിയർ) എന്നീ മൂന്നു മിഷണറിമാരും ആലപ്പുഴയിൽ വന്നിറങ്ങി. ബെയ്ലി സപത്നീകനായി ആഗമിച്ചതു് 1816 നവംബർമാസത്തിലായിരുന്നു. അദ്ദേഹത്തിനു ഭാഷാഭ്യസനത്തിൽ പ്രശംസനീയമായ ഔത്സുക്യവും വാസനയുമുണ്ടായിരുന്നു. മലയാളഭാഷ വേഗത്തിൽ പഠിച്ചു് അതിൽ 1818 മുതൽ പ്രസംഗിച്ചുതുടങ്ങി. അതിനെത്തുടർന്നു സിറിയക്ക്, സംസ്കൃതം എന്നീ ഭാഷകളിലും പാണ്ഡിത്യം സമ്പാദിച്ചു. കോട്ടയം സെമിനേരിയിൽ 1817 മുതൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെട്ടിരുന്നപ്പോൾ അവിടത്തെ മുൻഷിമാരുടെ ശിഷ്യത്വം സ്വീകരിച്ചാണു് അദ്ദേഹം ഇത്തരത്തിൽ വിവിധ ഭാഷാവൈജ്ഞാനികനായതു്. ബെയ്ലിയുടെ ആഗ്രഹം തന്റെ തർജ്ജമ കോട്ടയത്തുതന്നെ ഒരു മുദ്രാലയം സ്ഥാപിച്ചു പ്രസിദ്ധീകരിക്കണമെന്നായിരുന്നു. 1821-ാമാണ്ടു് ഒക്ടോബർ 18-ാം൹ ബോംബേമാർഗ്ഗമായി ഒരു അച്ചുക്കൂടവും അതിനുവേണ്ട ഇംഗ്ലീഷ് ലിപികളും ഇംഗ്ലണ്ടിൽനിന്നു കോട്ടയം സെമിനേരിയിൽ വന്നുചേർന്നു. പിന്നീടു മലയാള അക്ഷരങ്ങൾ സമ്പാദിക്കുവാനുള്ള ശ്രമമായി. മുൻപറഞ്ഞ ഫോർട്ട് സെന്റ് ജോർജ്ജ് കോളേജിൽനിന്നു് ആവശ്യമുള്ള മലയാളമക്ഷരങ്ങൾ കൊത്തിയുണ്ടാക്കി ബെയ്ലിക്കു് അയച്ചു കൊടുത്തു. എങ്കിലും അവ ഉപയോഗശൂന്യങ്ങളായാണു് അനുഭവത്തിൽ കാണപ്പെട്ടതു്. അപ്പോഴേയ്ക്കും പരിഷ്കരിച്ച തർജ്ജമ തയ്യാറായിക്കഴിഞ്ഞിരുന്നു, ആ വിഷയത്തിൽ വൈദ്യനാഥയ്യർ എന്നൊരു ബ്രാഹ്മണന്റെയും ചില നായന്മാരുടേയും സാഹായ്യം ബെയ്ലിക്കു ലഭിച്ചു. താൻതന്നെ പല പുസ്തകങ്ങൾ നോക്കിയും ബുദ്ധികൊണ്ടാലോചിച്ചും കോട്ടയത്തു് ഒരു ആശാരിയേയും രണ്ടു കൊല്ലന്മാരേയുംകൊണ്ടു് ആ വ്യവസായശീലൻആവശ്യമുള്ള അച്ചുകളെല്ലാം കൊത്തിച്ചു. 1824-ൽ ആ ബൈബിൾ തർജ്ജമ പ്രസിദ്ധീകരിച്ചു. ഇംഗ്ലണ്ടിൽനിന്നു വന്ന അച്ചടിയന്ത്രവും പഴകിപ്പോകുകയാൽ മരംകൊണ്ടു് ഒരു പുതിയ മുദ്രണയന്ത്രം 1829-ൽ ഉണ്ടാക്കിച്ചു. അതും അദ്ദേഹത്തിന്റെ ശില്പവിദ്യാ കൗശലത്തിനു നിദർശനമാണു്. 1828-ൽ വേറേ രണ്ടു് അച്ചടി യന്ത്രങ്ങൾകൂടി വരുത്തി. ബെയ്ലിയുടെ പുസ്തകങ്ങളിൽ അതിപ്രധാനമായി പരിഗണിക്കേണ്ടതു് അദ്ദേഹത്തിന്റെ മലയാളം-ഇംഗ്ലീഷ് ഡിക്‍ഷണറി തന്നെയാണു്. എച്ച്. എച്ച്. വിൽസന്റെ സംസ്കൃത-ഇംഗ്ലീഷ് ഡിക്‍ഷണറി 1832-ൽ പ്രസിദ്ധീകൃതമായി. ആ പുസ്തകത്തെ അനുകരിച്ചാണു് ബെയ്ലി അദ്ദേഹത്തിന്റെ മലയാളം-ഇംഗ്ലീഷ് നിഘണ്ടു നിർമ്മിച്ചതു്. അതിൽ സംസ്കൃതപദങ്ങളെയാണു് അധികമായി പ്രവേശിപ്പിച്ചിട്ടുള്ളതെന്നും ഭാഷാപദങ്ങൾ കുറവാണെന്നും ചിലർ പറയാറുണ്ടു് അതു ശരിതന്നെ. എന്നാൽ ഏതു പ്രസ്ഥാനത്തിലും ഒരു മാർഗ്ഗദർശകനുണ്ടാകാവുന്ന ക്ലേശങ്ങളെപ്പറ്റി അല്പമെങ്കിലും പര്യാലോചിക്കുവാൻ ഹൃദയമുള്ളവർക്കു പ്രസ്തുതഗ്രന്ഥം ഒരു ഭഗീരഥപ്രയത്നത്തിന്റെ ഫലമാണെന്നു ബോധപ്പെടാതെയിരിക്കുകയില്ല. ബൈബിൾ തർജ്ജമ കഴിഞ്ഞു സായിപ്പ് ആരംഭിച്ച ആ നിഘണ്ടു 1846-ൽ പ്രസിദ്ധീകൃതമായി. അതോടുകൂടിത്തന്നെ അദ്ദേഹം എഴുതിത്തീർത്ത ഇംഗ്ലീഷ്-മലയാളം ഡിക്‍ഷണറി 1848-ലും അച്ചടിക്കപ്പെട്ടു. മലയാളം-ഇംഗ്ലീഷ് നിഘണ്ടു സ്വാതിതിരുനാൾ മഹാരാജാവിനാണു് ഭക്തിബഹുമാനപുരസ്സരം സമർപ്പിച്ചിട്ടുള്ളതു്. സമർപ്പണനിവേദനത്തിൽ ഗ്രന്ഥകാരൻ, അവിടുന്നു് അതിന്റെ നിർമ്മതിയിൽ പ്രദർശിപ്പിച്ച ഔത്സുക്യത്തേയും, പൊതുവേ സ്വപ്രജകളുടെ ഇടയിൽ വിദ്യാഭ്യാസവർദ്ധനത്തിനും സാഹിത്യോന്നമനത്തിനും നല്കിവന്ന പ്രോത്സാഹനങ്ങളേയും മുക്തകണ്ഠമായി ശ്ലാഘിച്ചിരിക്കുന്നു. ബെയ്ലി ഈ മൂന്നു ഗ്രന്ഥങ്ങൾ കൂടാതെ (4) പള്ളിയുടെ ഉപയോഗത്തെപ്പറ്റി ഒരു സംവാദം, (5) ഡോക്ടർ വാക്സിന്റെ ഒന്നും രണ്ടും ചോദ്യോത്തരപുസ്തകങ്ങൾ, (6) മറേസായിപ്പിന്റെ വ്യാകരണസങ്ഗ്രഹം, (7) രണ്ടു് ആട്ടിൻകുട്ടികൾ, (8) രാമമോഹനറോയിയുടെ ഉപനിഷദ്വ്യാഖ്യാനം, (9) മിസ്സ് ഷെർവുഡ്ഡിന്റെ ഭാരതീയ തീർത്ഥാടകൻ (Indian Pilgrim) ഇവയും മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1871-ൽ 80-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിക്കുകയും ചെയ്തു.

    26. ജോസഫ് പീറ്റ് (1040)

      ബെൻജമിൻ ബെയ്ലിയെപ്പോലെ ജോസഫ് പീറ്റും ഒരു ആംഗ്ലിക്കൻമിഷണറിയായിരുന്നു. അദ്ദേഹം 1833-ൽ തിരുവിതാംകൂറിൽ വന്നു കുറേക്കാലം കോട്ടയം കോളേജ് പ്രിൻസിപ്പലായി പണി നോക്കി. 1838-ൽ മാവേലിക്കരെ മിഷണറിയായി നിയമിക്കപ്പെട്ടു. 1841-ൽ മലയാളഭാഷയ്ക്കു് ഒരു പുതിയ വ്യാകരണം നിർമ്മിച്ചു. ആ വ്യാകരണത്തിന്റെ രണ്ടാമത്തെ പതിപ്പു് 1854-ൽ പ്രസിദ്ധീകൃതമായി. ഇംഗ്ലീഷുകാരിൽ ഒന്നാമതായി റോബട്ട് ഡ്രമ്മണ്ഡും രണ്ടാമതായി എഫി. സ്പ്രിഗും മൂന്നാമതായി പീറ്റുമാണു് മലയാളഭാഷയ്ക്കു വ്യാകരണം നിർമ്മിച്ചതു്. ഡ്രമ്മണ്ഡിനെപ്പോലെ സ്പ്രിംഗും തന്റെ വ്യാകരണം രചിച്ചതു് ഈസ്റ്റിൻഡ്യാക്കമ്പനിയുദ്യോഗസ്ഥന്മാരുടെ ആവശ്യത്തെ പുരസ്കരിച്ചാണു്. ആ വ്യാകരണം 1839-ൽ മുദ്രിതമായി. പീറ്റ്സായിപ്പിന്റെ വ്യാകരണം, അതിനുമുൻപുള്ള രണ്ടു വ്യാകരണങ്ങളെക്കാൾ ഭേദമാണു്. 964-ാമാണ്ടുമുതല്ക്കുള്ള പഴയ മലയാളം എഴുത്തുകുത്തുകൾ അതിൽ ഉദ്ധരിച്ചിട്ടുണ്ടു്. വ്യാകരണത്തിനുപുറമേ ആ കൈരളീബന്ധു ബണിയന്റെ വിശ്വവിശ്രുതമായ പിൽഗ്രിംസ് പ്രോഗ്രസ് എന്ന ഇംഗ്ലിഷു കൃതി തർജ്ജമ ചെയ്യുകയും തന്റെ റൈറ്റർ കോശിയെക്കൊണ്ടു് ഒരു ഭൂമിശാസ്ത്രം രചിപ്പിക്കുകയും ചെയ്തു. 1845-ൽ ശീമയ്ക്കുപോയി. 1849-ൽ തിരുവിതാംകൂറിലേയ്ക്കു തിരിയെ വന്നു. ഈ നാട്ടിലെ ശീതോഷ്ണാവസ്ഥ അദ്ദേഹത്തിന്റെ ശരീരസ്ഥിതിക്കു യോജിച്ചില്ല. 1865-ൽ രക്തസമ്മർദ്ദംനിമിത്തം മാവേലിക്കരവെച്ചു മരിച്ചു.

    27. റിച്ചാർഡ് കോളിൻസ്

      മലയാളവാക്കുകൾക്കു മലയാളത്തിൽത്തന്നെ അർത്ഥവിവരണം ചെയ്യുന്ന ഒരു നിഘണ്ടു ആദ്യമായി നിർമ്മിച്ചതു റെവറന്റു് റിച്ചാർഡ് കോളിൻസ് എന്ന ആംഗ്ലിക്കൻമിഷണറിയാണു്. കോളിൻസ് 1854 ഡിസംബർ 20-ാം൹ മദിരാശിയിൽ വന്നിറങ്ങി. അദ്ദേഹം കേംബ്രിഡ്ജിലെ സെന്റ് ജോൺസ് കോളേജിൽ പഠിച്ച ഒരു പണ്ഡിതനായിരുന്നു. 1855 മാർച്ച് മാസത്തിൽ കോട്ടയം സെമിനേരിയുടെ ചാർജ്ജു കിട്ടി. 1867 വരെ കോട്ടയം കോളേജ് പ്രിൻസിപ്പലായി ജോലിനോക്കി. പിന്നീടു സിലോണിൽ ഒരു സി. എം. എസ്. കോളേജിലെ അധ്യാപകനായിപ്പോയി. അവിടെയും മിഷണറിപ്രവർത്തനം നടത്തിയതിനുശേഷം ഇംഗ്ലണ്ടിലേയ്ക്കു തിരിയെപ്പോയി. 1900-ാമാണ്ടു മരിച്ചു. കോട്ടയത്തുവച്ചു തന്റെ സ്വന്തം മുൻഷിയായ രാമവാരിയരുടേയും കോളേജ് മുൻഷിയായ ചൈവള്ളിക്കൽ സുബ്രഹ്മണ്യൻപോറ്റിയുടേയും മറ്റും സഹായത്തോടുകൂടി മേല്പറഞ്ഞ ഡിക്‍ഷണറി നിർമ്മിച്ചു് 1865-ൽ അച്ചടിപ്പിച്ചു. അതിന്റെ ഒരു പരിഷ്കരിച്ച പതിപ്പു് 1905-ലും മറ്റൊന്നു് 1918-ലും പ്രസിദ്ധീകൃതമായി. സംവൃതോകാരം പീറ്റ് ഉപന്യസിച്ചതുപോലെ അകാരമല്ലെന്നും അരയുകാരമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ബെയ്ലിയുടെ മലയാളം-ഇംഗ്ലീഷ് ഡിക്‍ഷണറിയെക്കാൾ കൂടുതൽ ശബ്ദങ്ങൾ കോളിൻസിന്റെ പുസ്തകത്തിൽ ഉൾപ്പെടുത്തീട്ടുണ്ടു്. എങ്കിലും ഭാഷാ പദങ്ങളെക്കാൾ ഭാഷയിൽ പ്രചരിക്കുന്ന സംസ്കൃതപദങ്ങൾക്കാണു് കൂടുതൽ പ്രാധാന്യം നല്കീട്ടുള്ളതു്. ഗണേരുകാ (വേശ്യകളുടെ തായ്ക്കിഴവി) ഖോഡ (മുടന്തുള്ള) തുടങ്ങിയ അനേകം അപ്രസിദ്ധസംസ്കൃതപദങ്ങളേയും സംഗ്രഹിച്ചിട്ടുണ്ടു്. വിൽസൺ, വിൽകിൻസൺ മുതലായ പാശ്ചാത്യന്മാരുടെ ഡിക്‍ഷണറികളെ വേണ്ടതിലധികം ഉപജീവിക്കുകനിമിത്തമാണു് ആ വൈകല്യം സംഭവിച്ചതു്. എങ്കിലും ഭാഷയ്ക്കു് ഏറ്റവും ഉപയോഗമുള്ള ഒരു നിഘണ്ടുവായിത്തന്നെയാണു് അതു് ഇന്നും പരിലസിക്കുന്നതു്. ഒടുവിൽ പ്രധാന സംസ്കൃത ധാതുക്കൾക്കു ധാതുമഞ്ജരി എന്ന പേരിൽ ഇംഗ്ലീഷിൽ അർത്ഥം പ്രദർശിപ്പിക്കുന്ന ഒരു അനുബന്ധവും സംഘടിപ്പിച്ചിരിക്കുന്നു. ഡിക്‍ഷണറിക്കുമുൻപു ഭാഷയ്ക്കു് ഒരു ലഘുവ്യാകരണവും കോളിൻസ് രചിക്കുകയുണ്ടായി.

    28. ജോർജ്ജ് മാത്തൻ (995–1045)

      ജോർജ്ജ് മാത്തന്റെ കുടുംബം കൊച്ചിയിൽ കുന്നംകുളത്തിനു സമീപമുള്ള ആർത്താറ്റുനിന്നു മധ്യതിരുവിതാംകൂറിൽ ചെങ്ങന്നൂർതാലൂക്കിൽപെട്ട പുത്തൻകാവിൽ കുടിയേറിപ്പാർത്ത ഒന്നാണു്. പുത്തൻകാവിൽ താമസിക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ മാത്തൻതരകൻ ആറന്മുളക്കു സമീപമുള്ള കിടങ്ങനൂർ എന്ന ഗ്രാമത്തിൽ താമസമുറപ്പിച്ചു. അതു ഒരു യാക്കോബായ കുടുംബമായിരുന്നു. ആ തരകന്റേയും പുത്തൻ കാവിൽ പുത്തൻവീട്ടിൽ അന്നാമ്മയുടേയും പുത്രനായി ജോർജ്ജ് മാത്തൻ 1819 സെപ്റ്റംബർ 25-ാം൹ ജനിച്ചു. റവറന്റു് ജോർജ്ജ് മാത്തൻ എന്നും ഗീവറുഗീസ് പാ(ദ്രി)തിരി എന്നും മല്ലപ്പള്ളിലച്ചൻ (മല്ലപ്പള്ളച്ചൻ) എന്നുമുള്ള പേരുകളിൽ അദ്ദേഹം അറിയപ്പെടുന്നു. മല്ലപ്പള്ളിയിൽ മറിയാമ്മയെ പരിഗ്രഹിക്കുകയും വളരെക്കാലം അവിടെ മിഷൻസേവനത്തിൽ ഏർപ്പെട്ടു താമസിക്കുകയും ചെയ്യുകയാലാണു് ഒടുവിലത്തെ നാമാന്തരം അദ്ദേഹത്തിനു സിദ്ധിച്ചതു്. ഗീവറുഗീസിന്റെ പിതാവു് നമ്മുടെ കഥാപുരുഷൻ ഗർഭസ്ഥനായിരുന്നപ്പോൾത്തന്നെ മരിച്ചുപോകയാൽ പിതൃസഹോദരനായ കുര്യൻകത്തനാരുടെ സംരക്ഷണത്തിലാണു് അദ്ദേഹം ബാല്യകാലത്തിൽ വളർന്നതു്. കത്തനാർ ഗീവറുഗീസിനെ വൈദികവിദ്യാഭ്യാസം ചെയ്യിച്ചു് ഒരു പട്ടക്കാരനാക്കണമെന്നാഗ്രഹിച്ചു. ഒൻപതുവയസ്സു പ്രായമായപ്പോൾ മെത്രപ്പോലിത്താ “കാറോയാ” എന്ന ഒന്നാമത്തെ പട്ടം നല്കി. പിന്നീടു കോട്ടയത്തു പഴയ സെമിനേരിയിൽ പഠിത്തം ആരംഭിച്ചു. അവിടെ ഇംഗ്ലീഷ്, ഗ്രീക്ക് എന്നീ ഭാഷകൾ അഭ്യസിക്കുന്നതിനു വേണ്ട സൗകര്യങ്ങൾ ഉണ്ടായിരുന്നു. പ്രജ്ഞാശാലിയായ നമ്മുടെ ബാലൻ ആ സൗകര്യങ്ങളെല്ലാം വഴിപോലെ ഉപയോഗപ്പെടുത്തി. 1837-ൽ ആ സെമിനേരി പ്രിൻസിപ്പലായിരുന്ന വൈയാകരണൻ പീറ്റുസായിപ്പ് അദ്ദേഹത്തെ ഉപരിവിദ്യാഭ്യാസത്തിനായി മദിരാശിയിലേക്കയച്ചു. അവിടെ ബിഷോപ്പ് കോറിസ് ഗ്രാമർ സ്ക്കൂളിൽ പഠിച്ചു് അക്കാലത്തെ കേൾവികേട്ട ഒരു പണ്ഡിതനായി ഉയർന്നു. മദിരാശിയിൽവെച്ചു് ആംഗ്ലിക്കൻസഭയിൽ ചേർന്നു തമിഴും തെലുങ്കും ഹിന്ദുസ്ഥാനിയുംകൂടി അവിടെ താമസിച്ചപ്പോൾ പഠിച്ചു. 1844-ൽ ശെമ്മാശനും 1847-ൽ പ്രെസ്ബിറ്ററുമായി. ഉടൻതന്നെ മല്ലപ്പള്ളിയിൽ മിഷൻസേവനത്തിനു നിയുക്തനാവുകയും അവിടെ പതിനാറുകൊല്ലം പണി നോക്കുകയും ചെയ്തു. അതിൽപ്പിന്നീടുള്ള പ്രവർത്തനം തിരുവല്ലാ തുകലശ്ശേരി ഇടവകയിലായി. 1869-ൽ മദിരാശിയിലെ ബിഷപ്പ് അദ്ദേഹത്തെ തന്റെ ഡൊമസ്റ്റിക്‍ ചാപ്ലെയ്നായ് നിയമിച്ചു തലവടി ഇടവകയിലേയ്ക്കു സ്ഥലം മാറ്റി. 1870-ാമാണ്ടു മാർച്ച്മാസം 4-ാം൹ പ്രമേഹരോഗം മൂർച്ഛിച്ചു ചരമഗതിയെ പ്രാപിച്ചു. നാട്ടുകാരിൽ അതുവരെ ആർക്കും ലഭിക്കാത്ത സ്ഥാനമാനങ്ങൾ ആംഗ്ലിക്കൻസഭ അദ്ദേഹത്തിനു് സംഭാവനചെയ്തു. 1858-ൽ തിരുവിതാംകൂർദിവാൻജിയായി നിയമിക്കപ്പെട്ട മാധവരായർക്കു (പിന്നീടു രാജാ സർ.ടി. മാധവരായർ) ഒരു ഭാഷാപണ്ഡിതനെന്നും സമുദായനേതാവെന്നും വിദ്യാഭ്യാസതൽപരനെന്നും മറ്റും പല നിലകളിൽ അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്ന സ്നേഹബഹുമാനങ്ങൾ അളവറ്റതായിരുന്നു. പല ഉദ്യോഗങ്ങൾ സ്വീകരിക്കുന്നതിനു് ആ മഹാത്മാവു കഥാപുരുഷനോടു് അനേകംപ്രാവശ്യം ആവശ്യപ്പെടുകയുണ്ടായി എങ്കിലും ഒരു മിഷണറിയായിത്തന്നെയാണു് അദ്ദേഹം യാവജ്ജീവം കാലയാപനം ചെയ്തതു്. ദേശാഭിമാനം ഭാഷാഭിമാനം ദീനാനുകമ്പ മുതലായ പല വിശിഷ്ടഗുണങ്ങൾ അദ്ദേഹത്തിൽ പ്രകാശിച്ചിരുന്നു. കത്തനാർ 1861-ൽ സത്യവാദഖേടം എന്നൊരു ഗദ്യപ്രബന്ധം എഴുതിയയച്ചു. തിരുവിതാംകൂർ ഗവർമ്മെന്റിൽനിന്നു് അതിലേയ്ക്കു നിശ്ചയിച്ചിരുന്ന പ്രഥമ സമ്മാനത്തിനു് അർഹനായിത്തീർന്നു. 1863-ൽ ആ കൃതി പ്രസിദ്ധപ്പെടുത്തി. അക്കൊല്ലത്തിൽത്തന്നെ അദ്ദേഹത്തിന്റെ “മലയാണ്മയുടെ വ്യാകരണം” എന്ന ശാസ്ത്രഗ്രന്ഥവും അച്ചടിപ്പിച്ചു. വ്യാകരണത്തോളംതന്നെ പ്രശംസാവഹമായ ഒരു ഗ്രന്ഥമാണു് ജോർജ്ജ് മാത്തന്റെ “വേദസംയുക്തി”. അതു ഇംഗ്ലീഷിൽ പ്രസിദ്ധമായ ജോസഫ് ബട്ളരുടെ “അനോളോജി ഓഫ് റിലിജൺ” എന്ന മതഗ്രന്ഥം ഒന്നാം ഭാഗത്തിന്റെ വിവർത്തനമാണു്. ഈ മൂന്നു ഗ്രന്ഥങ്ങൾക്കും പുറമെ, (4) കാശിയിൽ ഗുരുദാസപണ്ഡിതരും ഒരു ഇംഗ്ലീഷ്ജഡ്ജിയുമായുണ്ടായ സംവാദം, (5) ബാലാഭ്യസനം എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്. ഇവയിൽ ആദ്യത്തേതു ഡോക്ടർ മുള്ളസ്സിന്റെ ഒരു ഇംഗ്ലീഷ് പുസ്തകത്തിന്റെ തർജ്ജമയാണു്. ഇവകൂടാതെ (1) ഭൂമി ഉരുണ്ടതാകുന്നു, (2) മരുമക്കത്തായത്താലുള്ള ദോഷങ്ങൾ, (3) അദ്വൈതം, (4) ആകാശത്തുള്ള ഗോളങ്ങൾ, (5) അന്തരീക്ഷം, (6) മറുജന്മം, (7) സ്ത്രീകളുടെ യോഗ്യമായ സാമൂഹ്യസ്ഥിതി, (8) സാധാരണ ചികിത്സാശാല, (9) കൊഴു മുതലാണ്മ മുതലായ പ്രമേയങ്ങളെപ്പറ്റി ഉപന്യാസങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതായി കാണുന്നു.

    29. ഉമ്മൻ പിലിപ്പോസ് (1013–1055)

      ഉമ്മൻ പിലിപ്പോസ് ആശാൻ 1013-ാമാണ്ടിടയ്ക്കു തിരുവല്ലാത്താലൂക്കിൽ കലയൂപ്പാറപ്പകുതിയിൽ കലയൂർ എന്ന കുടുംബത്തിൽ ജനിച്ചു. ഉമ്മൻ എന്നതു പിതാവിന്റെ പേരാണു്. മാതാപിതാക്കന്മാർ ബാല്യത്തിൽ മരിച്ചുപോകനിമിത്തം മാതൃസഹോദരനായ ജോർജ്ജ് കുരിയൻ പാതിരിയുടെ സംരക്ഷണത്തിൽ വളർന്നു. കുരിയൻ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ പൂർവ്വചരിത്രത്തെ ആസ്പദമാക്കി ഒരു പ്രബന്ധം രചിച്ചിട്ടുണ്ടു്. അദ്ദേഹം കൊച്ചിയിൽ ഡി.എം.എസ്. പട്ടക്കാരനായി പണിനോക്കിയിരുന്ന കാലത്തു് അവിടെയും കോട്ടയത്തുമായി പിലിപ്പോസ് പഠിച്ചു കൊച്ചിയിൽ ഒരു ഗ്രാന്റു പള്ളിക്കൂടത്തിൽ അധ്യാപകനായി. 1042-ൽ അദ്ദേഹത്തിന്റെ പ്രധാനഗ്രന്ഥമായ “ആൾമാറാട്ടം” പ്രസിദ്ധപ്പെടുത്തിയപ്പോഴും ആ ജോലിയിൽത്തന്നെയാണു് ഏർപ്പെട്ടിരുന്നതു്. കൊച്ചിയിൽ അക്കാലത്തു വെസ്റ്റേൺസ്റ്റാർ എന്ന പേരിൽ ഒരു ഇംഗ്ലീഷ് പത്രം വാക്കർ (Walker) എന്നൊരു സായിപ്പു നടത്തിക്കൊണ്ടിരുന്നു. അതിനോടനുബന്ധിച്ചു പശ്ചിമതാരക എന്നൊരു മലയാളപത്രം ആരംഭിച്ചപ്പോൾ അതിന്റെ ആധിപത്യം പിലിപ്പോസ് ആശാനു കിട്ടി. 1880 ജൂലായ് 20-ാം൹ കോട്ടയത്തു് ഒളശ്ശയിൽ ഭാര്യാഗൃഹമായ ഏനാതിക്കൽ വച്ചു മരിച്ചു. മരിക്കുന്നതുവരെയും പശ്ചിമതാരക നടത്തിക്കൊണ്ടിരുന്നതു് അദ്ദേഹംതന്നെയാണു്. ആശാൻ നല്ല ഒരു പത്രാധിപരായിരുന്നു എന്നും അക്കാലത്തു പല അഴിമതികളെയും നിശിതമായി വിമർശിച്ചിരുന്നു എന്നും കേൾവിയുണ്ടു്. കൃതികൾ മലയാളത്തിലെ ഒരു പഴയ പത്രാധിപർ എന്ന നിലയിൽ മാത്രമല്ല നാം ആശാനെ അറിയുന്നതു്. അദ്ദേഹം (1) ആൾമാറാട്ടമെന്നും (2) അമരകോശപ്രദീപികയെന്നും രണ്ടു പുസ്തകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ രണ്ടാമത്തേതു് ഇപ്പോൾ കിട്ടുന്നില്ല. “ആൾമാറാട്ടം, അഥവാ ഒരു നല്ല കേളീസല്ലാപം” എന്ന പുസ്തകം 1866 നവംബർ മാസത്തിൽ (1042-ാമാണ്ടു്) വെസ്റ്റേൺ സ്റ്റാർ ആഫീസിൽ നിന്നു പ്രസിദ്ധീകരിച്ചു. അതു ഷേക്‍സ്പീയരുടെ കോമെഡി ഓഫി എറെഴ്സ് (Comedy of Errors) എന്ന നാടകത്തിലേ ഇതിവൃത്തത്തിന്റെ ഒരു സ്വതന്ത്രവിവർത്തനമാണു്.

    30. ആർച്ചു് ഡീക്കൻ കോശി (1001–1075)

      കോശി മധ്യതിരുവിതാംകൂറിൽ തിരുവല്ലാ താലൂക്കിൽ തോട്ടപ്പുഴശ്ശേരി എന്ന പ്രദേശത്തിൽ മുല്ല മങ്ഗലത്തുവീട്ടിൽ 1825-ാമാണ്ടു കുംഭമാസത്തിൽ ജനിച്ചു. പിതാവിന്റെ പേരും കോശി എന്നുതന്നെയായിരുന്നു. കാണ്ടമ്മയാണു് മാതാവു്. അന്നത്തെ നാട്ടുനടപ്പനുസരിച്ചുള്ള ബാലപഠനം കഴിഞ്ഞതിനുമേൽ 1835-ാമാണ്ടു കോട്ടയത്തെ പഴയ സെമിനേരിയിൽ അനന്തരവിദ്യാഭ്യാസം ആരംഭിച്ചു. അവിടെയും പുത്തൻസെമിനേരിയിലുമായി (സി.എൻ.ഐ) 1844-ാമാണ്ടു് അവസാനംവരെ പഠിച്ചു. അതു കഴിഞ്ഞു മാവേലിക്കര മിഷണറിയായിരുന്ന പീറ്റുസായിപ്പിന്റെ റൈറ്ററായി. ബാല്യംമുതല്ക്കുതന്നെ മലയാളഭാഷയിൽ വായിക്കുകയും എഴുതുകയും ചെയ്യുന്നതിൽ അഭിനന്ദനീയമായ വാസന പ്രദർശിപ്പിച്ചിരുന്ന അദ്ദേഹത്തിന് പീറ്റുമായുള്ള സമ്പർക്കം എല്ലാവിധത്തിലും ശുഭാവഹമായി പരിണമിച്ചു. സംസ്കൃതം, ഇംഗ്ലീഷ്, ലത്തീൻ തുടങ്ങി വിവിധ ഭാഷകളിൽ കഥാപുരുഷൻ ആർജ്ജിച്ചിരുന്ന ജ്ഞാനം സാഹിതീവ്യവസായത്തിനു സഹായകവുമായി. ഏകദേശം ആയിടയ്ക്കുതന്നെ പരദേശിമോക്ഷയാത്ര (ബണിയന്റെ Pilgrims Progress) എന്ന സുപ്രസിദ്ധമായ ഇംഗ്ലീഷുപുസ്തകത്തിന്റെ പ്രഥമഭാഗം ഭാഷയിലേയ്ക്കു വിവർത്തനംചെയ്തു. അതിനെയാണു് പീറ്റിന്റെ വിവർത്തനമായി ചിലർ ഗണിക്കുന്നതു്. 1845-ൽ പീറ്റ് ശീമയ്ക്കു പോയപ്പോൾ ഹോക്‍സുവത്ത് മാവേലിക്കരെ മിഷണറിയായി. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം “ആയയും മകനും” “പത്തു വയസ്സുള്ള ഒരു പെണ്പൈതൽ” എന്നിങ്ങനെ രണ്ടു ചെറിയ കൃതികൾ ഇംഗ്ലീഷിൽനിന്നു തർജ്ജമചെയ്തു. 1848 വരെ തിരുവല്ലാ തുകലശ്ശേരിയിലും സേവനമുഷ്ഠിച്ചു. 1856 മാർച്ചുമാസത്തിൽ ഡീക്കണായി അവരോധിക്കപ്പെട്ടു. പിന്നീടു കുറെക്കാലം തലവടിയിൽ ജോലി നോക്കിയതിന്റെ ശേഷം 1859 മുതൽ 1867 വരെ ഒളശ്ശയിലും അതിനുമേൽ സ്വല്പകാലം ഇലന്തൂരും കഴിച്ചുകൂടി. 1870-ൽ ജോർജ്ജ് മാത്തൻ മരിച്ചപ്പോൾ തലവടിയിലേയ്ക്കു വീണ്ടും നിയമിതനായി. 1873-ൽ പള്ളത്തേയ്ക്കും 1881-ൽ അവിടെനിന്നു കോട്ടയത്തേയ്ക്കും സ്ഥലമാറ്റം കിട്ടി. 1885-ൽ കാന്റർബെറിയിലെ ആർച്ചുബിഷപ്പു് ആർച്ച്ഡീക്കൻസ്ഥാനം നല്കി അദ്ദേഹത്തെ ബഹുമാനിച്ചു. നാട്ടുകാരിൽ ഒന്നാമത്തെ ആർച്ചുഡീക്കൻ അദ്ദേഹമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ. 1872-ൽ ഏർപ്പെടുത്തിയ വേദപുസ്തകപരിഷ്കരണക്കമ്മിറ്റിയിൽ അദ്ദേഹവും ഒരംഗമായിരുന്നു. തദ്വിഷയകമായ അദ്ദേഹത്തിന്റെ മഹനീയസേവനത്തെക്കൂടി അഭിനന്ദിച്ചാണു് അദ്ദേഹത്തിനു് ആർച്ചുബിഷപ്പ് ആ ബഹുമതി സംഭാവനചെയ്തതു്. കാന്റർബറി ആർച്ചു ബിഷപ്പിൽനിന്നു് ഡോക്ടർ ഓഫ് ഡിവിനിറ്റി എന്ന ബിരുദവും അദ്ദേഹത്തിനു് സിദ്ധിച്ചു. 1075-ാമാണ്ടു വൃശ്ചികമാസത്തിൽ മരിച്ചു. അതിസാരമായിരുന്നു രോഗം. മുൻപു നിർദ്ദേശിച്ച (1) പരദേശിയുടെ മോക്ഷയാത്ര ഒന്നാംഭാഗം, (2) ആയയും മകനും, (3) പത്തു വയസ്സുള്ള ഒരു പെണ്പൈതൽ എന്നീ പുസ്തകങ്ങൾക്കുപുറമേ, ആർച്ചുഡീക്കൻകോശി, (4) പുല്ലേലിക്കുഞ്ചു, (5) കന്നീറ്റുപദേശം, (6) തിരുപ്പോരാട്ടം, (7) ഭസ്മക്കുറി, (8) തിരുവവതാരമാഹാത്മ്യം, (9) സത്യം, (10) വസ്ത്രധാരണം, (11) മലയാളഭാഷാവിഷയത്തെപ്പറ്റി പ്രസംഗങ്ങൾ എന്നിങ്ങനെ അനേകം കൃതികൾ രചിച്ചിട്ടുണ്ടു്. ജ്ഞാനനിക്ഷേപം എന്ന പേരിൽ ഒരു പത്രം ചർച്ചുമിഷൻസഭ 1015-ൽ കോട്ടയത്തു നിന്നു പ്രസിദ്ധപ്പെടുത്തിത്തുടങ്ങി. അതാണു് കേരളത്തിലെ ഒന്നാമത്രെ വർത്തമാനപ്പത്രം.

    31. ഹെർമൻ ഗുണ്ഡർട്ട് (989–1068)

      ഹെർമൻ ഗുണ്ഡർട്ട് 1814-ാമാണ്ടു ഫെബ്രുവരിമാസം 14-ാം൹ ലൂദ്വീഗ് ഗുണ്ഡർട്ടിന്റേയും അദ്ദേഹത്തിന്റെ പത്നി ക്രിസ്ത്യാനേ ഏൻഡിലിന്റേയും തൃതീയപുത്രനായി ജർമ്മനിയിൽ സ്റ്റട്ട്ഗാർട്ട് എന്ന നഗരത്തിൽ ജനിച്ചു. ഡോക്ടർ ഡേവിഡ് സ്സ്ട്രൌസ് (Dr. David Strauss) എന്ന പണ്ഡിതന്റെ ശിഷ്യനായി 1831-ൽ ട്യൂബിൻ ജൻസർവകലാശാലയിൽ ചേർന്നു തത്വശാസ്ത്രം അഭ്യസിച്ചു. അതിനുമേൽ 1833-ൽ സ്വിറ്റ്സർലാൻഡിൽ ചെന്നു് അവിടത്തെ വിശ്വവിദ്യാലയത്തിൽനിന്നു് ഡോക്ടർ ഓഫ് ഫിലോസഫി എന്ന ബിരുദം നേടി. 1838 ജൂലൈ 23-ാം൹ യൂലിയാ ഡിബോവാ എന്ന ഫ്രഞ്ചു യുവതിയെ വിവാഹംചെയ്തു. ആഗസ്റ്റ് 20-ാം൹ തിരുനെൽവേലിയിലെത്തി ക്രിസ്തുവിന്റെ ജനനംവരെയുള്ള കഥകൾ ഉൾക്കൊള്ളിച്ചു് ഒരു പുസ്തകം എഴുതി. 1839 ജനുവരിയിൽ മലബാറിൽ ആ മിഷന്റെ ഒരു ശാഖ ഏർപ്പെടുത്തുവാൻ സാധിക്കുമോ എന്നന്വേഷിക്കുന്നതിനു് അധികാരികൾ അദ്ദേഹത്തെ നിയോഗിച്ചു. ആ അന്വേഷണം ഫലവത്തായി. ബാസൽമിഷന്റെ ആദ്യത്തെ മലബാർശാഖ തലശ്ശേരിയിൽ 1839-ൽത്തന്നെ സ്ഥാപിക്കപ്പെട്ടു. തലശ്ശേരിയിൽനിന്നു് അഞ്ചരക്കണ്ടിയിലേയ്ക്കുള്ള പാതയിൽ നിട്ടൂരിൽ ഇല്ലിക്കുന്നു് എന്ന സ്ഥലത്തു ബാസൽമിഷനു് ഒരു ബങ്കളാവുണ്ടായിരുന്നു. അവിടെ താമസിച്ചുകൊണ്ടു ഗുണ്ഡർട്ട് ക്രൈസ്തവസേവനവും കൈരളീസേവനവും ഒന്നിച്ചുനടത്തി. 1846-ൽ സ്വദേശത്തേയ്ക്കു പോയെങ്കിലും 1847 ജനുവരിയിൽ വീണ്ടും തലശ്ശേരിയിൽ വന്നുചേർന്നു. ഇല്ലിക്കുന്നിൽ ഉണ്ടായിരുന്ന ഒരു കല്ലച്ചിൽ ആ വർഷം നവംബർമാസം 1-ാം൹ മലയാളത്തിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. 1849 മേമാസത്തിൽ ഗുണ്ഡർട്ടിനെ തലശ്ശേരിയിലേയ്ക്കു മാറ്റി. അവിടെ ഗ്രന്ഥ നിർമ്മാണത്തിനു യോജിച്ച പരിതഃസ്ഥിതി ഉണ്ടായിരുന്നതിനാൽ അദ്ദേഹം ഓരോ പുസ്തകമായി എഴുതുകയും അതോടുകൂടി താൻ ചിരകാലമായി ആഗ്രഹിച്ചിരുന്ന നിഘണ്ടുവിന്റെ രചനയ്ക്കു വേണ്ട സാമഗ്രികൾ സങ്ഗ്രഹിക്കുകയും ചെയ്തു. 1853-ൽ പടിഞ്ഞാറേക്കരയിലെ ബാസൽമിഷൻസംഘത്തിന്റെ അധ്യക്ഷനായി. 1856 ഫെബ്രുവരിയിൽ മങ്ഗലാപുരത്തേയ്ക്കു് പോയി. 1852-ൽ മദിരാശി ഗവർമ്മെന്റ് അദ്ദേഹത്തെ മലയാളം, കർണ്ണാടകം എന്നീ ജില്ലകളിലെ ഒന്നാം സ്ക്കൂൾ ഇൻസ്പെക്ടരായി നിയമിക്കുകയും മിഷൻജോലിക്കു വിഘ്നം കൂടാതെ ആ പണികൂടി അദ്ദേഹം രണ്ടു കൊല്ലത്തേയ്ക്കു നിപുണമായി നിർവ്വഹിക്കുകയും ചെയ്തു. 1859 ഏപ്രിൽ 11-ാം൹ രക്താതിസാരത്തിന്റെ ഉപദ്രവംനിമിത്തം ശീമയ്ക്കുപോയി. പിന്നെ തിരിയെ വന്നില്ല. 1890-ൽ മഹോദരവ്യാധി പിടിപെടുകയും അതിൽനിന്നു ശമനം ലഭിക്കാതെ 1893 ഏപ്രിൽ 25-ാം൹ 80-ാമത്തെ വയസ്സിൽ ആ മഹാൻ അന്ത്യവിശ്രമം നേടുകയും ചെയ്തു. ഗുണ്ഡർട്ട് ഓരോ കാലത്തായി പല പുസ്തകങ്ങൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ (1) പഴയ നിയമം, (2) പുതിയ നിയമം, (3) സ്ഥിരീകരണത്തിനുള്ള ഉപദേശങ്ങൾ, (4) മനുഷ്യചോദ്യങ്ങൾക്കുള്ള ദൈവം കല്പിച്ചിട്ടുള്ള ഉത്തരം, (5) വേദചരിത്രസാരം, (6) സത്യവേദ ഇതിഹാസം, (7) ക്രിസ്തുസഭാചരിത്രം, (8) ശർമ്മാന, (9) സന്മരണവിദ്യ, (10) മനുഷ്യഹൃദയം (11) മതവിചാരണ, (12) ദേവവിചാരണ, എന്നീ പുസ്തകങ്ങൾ ക്രിസ്തുമതപരങ്ങളാണു്. (13) വജ്രസൂചി, എന്തെന്നറിയുന്നില്ല, (14) മഹമ്മദുചരിത്രം എന്നൊരു ഗദ്യ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ടു്. (15) നളചരിതസാരശോധന, തത്സംബന്ധമായ ഹൈന്ദവകഥയെ ആസ്പദമാക്കി എഴുതീട്ടുള്ളതാണു്. (16) പാഠമാല, (17) മലയാളം-ഇംഗ്ലീഷ് നിഘണ്ടു, (18) മലയാളഭാഷാവ്യാകരണം, (19) മലയാള വ്യാകരണം ചോദ്യോത്തരം, (20) കേരളപ്പഴമ, (21) പഴഞ്ചൊൽമാല ഇവയാണു് പൊതുജനങ്ങളുടെ ദൃഷ്ടിയിൽ അദ്ദേഹത്തിന്റെ മറ്റു പ്രധാനകൃതികൾ. ഇവ കൂടാതെ “Madras Journal of Literature and Science” “Indian Antiquity” എന്നീ പത്രഗ്രന്ഥങ്ങളിൽ മലയാളഭാഷയെപ്പറ്റിയും മറ്റും അനേകം വിശിഷ്ടങ്ങളായ ഉപന്യാസങ്ങളും പ്രസിദ്ധീകരിക്കുകയുണ്ടായി.

    32. വൈക്കത്തു പാച്ചുമൂത്തതു് (989–1058)

      പാച്ചുമൂത്തതു വൈക്കത്തു പടിഞ്ഞാറേടത്തില്ലത്തിൽ നീലകണ്ഠൻമൂത്തതിന്റെപുത്രനായി 989-ാമാണ്ടു് ഇടവമാസം 25-ാം൹ ജനിച്ചു. പാച്ചു പരമേശ്വരൻ എന്ന സംജ്ഞയുടെ തത്ഭവമാണെന്നു പറയേണ്ടതില്ലല്ലോ. 1058 ചിങ്ങം 4-ാം൹ ചരമഗതിയെ പ്രാപിച്ചു. പാച്ചുമൂത്തതിനു വ്യാകരണം, തർക്കം, മീമാംസ, വേദാന്തം, വൈദ്യം. ജ്യോതിഷം എന്നീ ആറു ശാസ്ത്രങ്ങളിൽ അവഗാഹമുണ്ടായിരുന്നു എന്നുള്ള വസ്തുത ആരേയും ആശ്ചര്യപരതന്ത്രരാക്കുന്നതാണു്. അവയിൽ വ്യാകരണത്തിലും വൈദ്യത്തിലുമായിരുന്നു അദ്ദേഹത്തിനു കൂലംകഷമായജ്ഞാനം. സംസ്കൃതത്തിലും ഭാഷയിലും സരസമായി ഗദ്യപദ്യങ്ങൾ രചിക്കുന്നതിനും ആ പരിണതപ്രജ്ഞനു കഴിവുണ്ടായിരുന്നു. സംസ്കൃതത്തിൽ അദ്ദേഹം (1) ശ്രീരാമവർമ്മചരിതം കാവ്യം, (2) കാശിയാത്രാപ്രബന്ധം, (3) നക്ഷത്രമാലാ, (4) അർത്ഥവിമർശിനി എന്ന രാജസൂയവ്യാഖ്യാ, (5) ഹൃദയപ്രിയം, (6) സുഖസാധകം, (7) സുഖബോധകം എന്നീ ഗ്രന്ഥങ്ങളും, ഭാഷയിൽ (8) മുചുകുന്ദമോക്ഷം ആട്ടക്കഥ, (9) കാശിയാത്രാവർണ്ണന തുള്ളൽ, (10) ബാലഭൂഷണം, (11) തിരുവിതാംകൂർചരിത്രം, (12) കേരള ഭാഷാവ്യാകരണം, (13) ആത്മകഥാ സംക്ഷേപം എന്നിവയും രചിച്ചിട്ടുണ്ടു്.

    33. വൈക്കത്തു നീലകണ്ഠൻമൂത്തതു് (994–1047)

      വൈക്കത്തു പടിഞ്ഞാറേടത്തു നീലകണ്ഠൻമൂത്തതു പാച്ചു മൂത്തതിന്റെ അനുജനാണു്. ഒരു പദ്യകൃത്തായ അദ്ദേഹത്തെ സൗകര്യമുദ്ദേശിച്ചു് ഈ അധ്യായത്തിൽ ഉൾപ്പെടുത്തുന്നുവെന്നേയുള്ളു. 994-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. വട്ടപ്പള്ളി സ്ഥാനികനായി ജ്യേഷ്ഠനോടുകൂടി അദ്ദേഹവും 1045-ൽ ശുചീന്ദ്രത്തു ദത്തുകേറി എന്നും വ്യാകരണത്തിൽ ഗുരുനാഥൻ ജ്യേഷ്ഠൻതന്നെ ആയിരുന്നുവെന്നും 1047-ൽ മരിച്ചു എന്നും മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. നല്ല ഒരു വൈയാകരണനും അക്കാലത്തെ പാഠകന്മാരിൽ അദ്വിതീയനുമായിരുന്നു. പാഠകത്തിനു് ആയില്യംതിരുനാൾ മഹാരാജാവു വീരശൃംഖല സമ്മാനിക്കുകയുണ്ടായിട്ടുണ്ടു്. (1) പ്രഹ്ലാദചരിതം ആട്ടക്കഥയും (2) അഷ്ടമിപ്പാനയും വൈക്കത്തമ്പലത്തിൽ പാടിവരുന്ന ചില സ്തോത്രങ്ങളും ഏതാനും ഒറ്റശ്ലോകങ്ങളും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു കിട്ടീട്ടുണ്ടു്.

    34. കുഴിക്കാട്ടു മഹേശ്വരൻഭട്ടതിരി (970–1040)

      തിരുവല്ലാത്താലൂക്കിൽ കുഴിക്കാടു് എന്ന പേരിൽ സുപ്രസിദ്ധമായ ഒരു താന്ത്രികകുടുംബമുണ്ടെന്നും അതിലെ അങ്ഗമായി എട്ടാം ശതകത്തിൽ ജീവിച്ചിരുന്ന ശങ്കരൻ ഭട്ടതിരി ക്രിയാസംഗ്രഹം, പരാസ്തുതി എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടെന്നും ഇരുപത്തേഴാമധ്യായത്തിൽ വിവരിച്ചുകഴിഞ്ഞുവല്ലോ. തന്ത്രപദ്ധതിയുടെ മറുകര കണ്ടു രണ്ടു ഭട്ടതിരിമാർ കൊല്ലം പതിനൊന്നാംശതകത്തിന്റെ പൂർവ്വാർദ്ധത്തിൽ ആ കുടുംബത്തെ അലങ്കരിച്ചിരുന്നു. അവരിൽ അച്ഛൻ മഹേശ്വരൻ ഭട്ടതിരി 970 മുതൽ 1040 വരെയും, മകൻ അക്കീരമൻ (അഗ്നിശർമ്മൻ) ഭട്ടതിരി 994 മുതൽ 1068 വരെയും ജീവിച്ചിരുന്നു. മഹേശ്വരൻ അക്കാലത്തെ സംസ്കൃതപണ്ഡിതന്മാരുടെ ഇടയിൽ പ്രമുഖനും വ്യാകരണം, ജ്യോതിഷം എന്നീ ശാസ്ത്രങ്ങളിൽക്കൂടി നിഷ്ണാതനുമായിരുന്നു. മകനും വൈദുഷ്യത്തിൽ ഒട്ടും കുറഞ്ഞ ആളായിരുന്നില്ല. മഹേശ്വരനുമായാണു് വിദ്വാൻ കോയിത്തമ്പുരാൻ വാദത്തിലെർപ്പെട്ടതു് എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടു്. അദ്ദേഹവും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആശ്രിതനായിരുന്നു. മഹേശ്വരൻ സ്വപുത്രന്റെ സഹായത്തോടുകൂടി തന്ത്രസമുച്ചയത്തിനും ശേഷസമുച്ചയത്തിനും വിസ്തൃതവും മർമ്മസ്പർശിയും സർവ്വസംശയച്ഛേദിയുമായ ഓരോ വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. ഈ ഗ്രന്ഥങ്ങൾക്കു കേരളത്തിലെ ദേവപൂജകന്മാരായ ബ്രാഹ്മണരുടെയിടയിൽ ഇക്കാലത്തുമുള്ള പ്രചാരവും പ്രാമാണികതയും അന്യാദൃശമാണു്. മഹേശ്വരൻ ഭട്ടതിരിയെ താന്ത്രികന്മാർ അവരുടെ ഒരു പരദൈവമായി പരിഗണിക്കുന്നതിൽ ആശ്ചര്യമില്ല. അദ്ദേഹം ഏതദ്വിഷയകമായ വ്യവസായംകൊണ്ടു് അവരെ അനുഗ്രഹിച്ചിരുന്നില്ലെങ്കിൽ ഇന്നു സംസ്കൃതഭാഷ ശരിക്കു പഠിക്കാത്ത പല തന്ത്രിമാർക്കും കുലവൃത്തി തുടർന്നുകൊണ്ടു പോകുവാൻ സാധിക്കുന്നതല്ലായിരുന്നു.

    35. കോവുണ്ണിനെടുങ്ങാടി (1006–1064)

      ബ്രിട്ടീഷ് മലബാർ വള്ളുവനാടുതാലൂക്കിൽ നടുവട്ടം അംശത്തിൽ തൊടുകാടു് എന്നൊരു ദേശമുണ്ടു്. അവിടെയുള്ള മേലേതിൽ എന്ന ഭവനത്തിൽ മുള്ളത്തു് ഉണ്ണിരാരിച്ചൻ വെള്ളോടിയുടേയും കുഞ്ചിക്കോവിലമ്മയുടേയും പുത്രനായി കോവുണ്ണിനെടുങ്ങാടി 1006-ാമാണ്ടു ചിങ്ങം 16-ാം൹ ജനിച്ചു. 15 വയസ്സുവരെ കളിച്ചും അഹങ്കരിച്ചും നടന്നതല്ലാതെ യാതൊന്നും പഠിച്ചില്ല. 1021-ൽ വാഴയൂർ തച്ചയിൽ ഏറാടി എന്ന പണ്ഡിതന്റെ അന്തേവാസിത്വം സ്വീകരിച്ചു സംസ്കൃതം സിദ്ധരൂപംമുതൽ അഭ്യസിച്ചുതുടങ്ങി. രണ്ടു മൂന്നു കൊല്ലംകൊണ്ടു മാഘനൈഷധാദികാവ്യങ്ങളും സിദ്ധാന്തകൗമുദിയും തർക്കസംഗ്രഹവും വശമാക്കിയതിനു പുറമെ ജ്യോതിഷത്തിലും സാമാന്യമായ ജ്ഞാനം സമ്പാദിച്ചു. കുടുംബത്തിന്റെ ധനസ്ഥിതി ശോചനീയമായിരുന്നതിനാൽ തദനന്തരം സ്വല്പവേതനത്തിൽ ചില കോവിലകങ്ങളിലും മറ്റും പറ്റിക്കൂടി അവിടങ്ങളിലെ ബാലന്മാരെ സംസ്കൃതം പഠിപ്പിക്കുവാൻ ആരംഭിച്ചു. 1027-ൽ അമരമ്പലം കുപ്പുസ്വാമിശാസ്ത്രികളോടു് മുക്താവലി അഭ്യസിച്ചു. 1028 വൃശ്ചികം 20-ാം൹ വരെ ആ അഭ്യസനം തുടർന്നു. അപ്പോഴേക്കും വ്യാകരണവും തർക്കവും ജ്യോതിഷവും ഒരുമാതിരി സ്വാധീനമാക്കിക്കഴിഞ്ഞിരുന്നു. 1036-ൽ നെടുങ്ങാടി കോഴിക്കോട്ടു പ്രോവിൻഷ്യൽ സ്ക്കൂളിൽ ഒരു മുൻഷിയായി. 1041 കുംഭത്തിൽ അദ്ദേഹത്തിനു മദിരാശി പ്രസിഡൻസികോളേജിൽ മുൻഷിയായി കയറ്റംകിട്ടി. അവിടത്തെ ശീതോഷ്ണാവസ്ഥ യോജിക്കാത്തതുകൊണ്ടു് ആ പണി 1044 ധനു 5-ാം൹ രാജിവെച്ചു. 1047 മേടം 13-ാം൹ തിരുവനന്തപുരത്തു രാജകീയ മഹാപാഠശാലയിൽ മലയാളം മുൻഷിയായി. അതിനുമുൻപു തന്നെ ടിപ്പുവിന്റെ കലാപകാലത്തു നെടുങ്ങാടിയുടെ കുടുംബം വഞ്ചിമഹാരാജാവിനെ അഭയംപ്രാപിച്ച ഒന്നായിരുന്നതിനാൽ അദ്ദേഹത്തിനു് ആ പുതിയ ജോലി ആനന്ദപ്രദമായിത്തോന്നി. അവിടെനിന്നു് 1050 മേടം 13-ാം൹ ആലുവാ ജില്ലാക്കോടതിയിൽ സർക്കാർ വക്കീലായി നിയമിക്കപ്പെട്ടു. ആ പണി പല കോടതികളിലുമായി 1055 വൃശ്ചികമാസംവരെ നോക്കി. മേൽക്കയറ്റത്തിനു വഴികാണായ്കയാൽ അതും രാജിവെച്ചു പിരിഞ്ഞു. പിന്നീടു കവളപ്പാറ മൈനറുടെ അധ്യാപകനായി കുറേക്കാലം കഴിച്ചുകൂട്ടി. 1064 മകരം 15-ാം൹ മരിച്ചു. കോവുണ്ണിനെടുങ്ങാടിയുടെ പ്രധാന കൃതി കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥമാണു്. പാച്ചുമൂത്തതിനെപ്പോലെ അദ്ദേഹം വ്യാകരണത്തിനുപുറമെ ഒരു ആത്മകഥാ സംക്ഷേപവും എഴുതീട്ടുണ്ടു്.

    36. പി. ഗോവിന്ദപ്പിള്ള (1024–1072)

      പി. ഗോവിന്ദപ്പിള്ള തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തു കുളവറവിളാകത്തുവീട്ടിൽ 1024-ാമാണ്ടു് ഇടവമാസത്തിൽ ജനിച്ചു. അച്ഛൻ തിരുവനന്തപുരത്തു പുന്നപുരത്തു കവണശ്ശേരിവീട്ടിൽ പപ്പുപിള്ള മുൻസീഫായിരുന്നു. അദ്ദേഹത്തെ മണക്കാട്ടു പപ്പുപിള്ള എന്നും പറയും. 1048-ൽ ബി.ഏ. പരീക്ഷ ജയിച്ചു; ചാലയിൽ പള്ളിക്കൂടത്തിൽ പ്രഥമാധ്യാപകനായി കുറേക്കാലം ജോലി നോക്കി. ആയില്യംതിരുനാൾ മഹാരാജാവിന്റെ കൃപകൊണ്ടു 1049-ൽ വലിയ കൊട്ടാരം സംപ്രതിയായി നിയമിക്കപ്പെട്ടു. ആ പണിയിൽ നിന്നു സർവ്വാധികാര്യക്കാരായി ഉയർന്നു. അങ്ങിനെയാണു് ഗോവിന്ദപ്പിള്ള സർവ്വാധികാര്യക്കാരെന്ന പേരിൽ അദ്ദേഹം വിശ്രുതനായതു്. ആ മഹാരാജാവിന്റെ ആനുകൂല്യംമൂലം 1054-ാമാണ്ടു കന്നി 8-ാം൹ അഗസ്തീശ്വരം താലൂക്കിൽ വേമ്പനൂർദേശത്തു പുതുവീട്ടിലേയ്ക്കു ദത്തെടുക്കപ്പെട്ടു. വിശാഖംതിരുനാൾ മഹാരാജാവു സിംഹാസനാരൂഢനായതോടുകൂടി സർവ്വാധിയുദ്യോഗത്തിൽനിന്നു പിരിയേണ്ടിവന്നു. പിന്നീടു വക്കീലായി തിരുവനന്തപുരത്തുതന്നെ വ്യവഹരിച്ചു. നെയ്യാറ്റിൻകരത്താലൂക്കിൽ വിളപ്പിൽ മുല്ലൂർവീട്ടിൽ പാർവ്വതിയമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി. 1072-ാമാണ്ടു കുംഭമാസം 23-ാം൹ മരിച്ചു. ശബ്ദതാരാവലിയുടെ പ്രണേതാവായ ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള അദ്ദേഹത്തിന്റെ ഭാഗിനേയനായിരുന്നു.

    37. ഫാദർ ജെറാർദ്

      ജെറാർദ് എന്നൊരു പാതിരി അലങ്കാരശാസ്ത്രം എന്ന പേരിൽ ദീർഘമായ ഒരു പുസ്തകം 1056-ാമാണ്ടു (ക്രി.പി. 1881) പ്രസിദ്ധീകരിച്ചു. അദ്ദേഹം കമ്മലീത്താ ദേസ്കാൾസ് സഭയിലെ അംഗമായ ഒരു സുറിയാനിക്രിസ്ത്യാനിയായിരുന്നു. പുസ്തകം വരാപ്പുഴെ മർച്ചലിനൂസാ ദെസാന്ത ത്രേസ്യാ എന്ന മതാദ്ധ്യക്ഷനു സമർപ്പിച്ചു പ്രസിദ്ധീകരണത്തിനു് അദ്ദേഹത്തിന്റെ അനുമതി വാങ്ങിച്ചിട്ടുള്ളതായി കാണുന്നു. ജെറാർദിനെപ്പറ്റി മറ്റു യാതൊരു വിവരവും ലഭിക്കുന്നില്ല. അദ്ദേഹത്തിനു ലത്തീൻ, ഗ്രീക്കു മുതലായ പാശ്ചാത്യഭാഷകളിൽ പരിനിഷ്ഠിതവും, സംസ്കൃതത്തിലും മലയാളത്തിലും സാമാന്യവുമായ ജ്ഞാനവും ഗദ്യരചനയിൽ നല്ല പരിചയവുമുണ്ടായിരുന്നതായി പ്രസ്തുത കൃതിയിൽനിന്നു വെളിപ്പെടുന്നു. പഞ്ചതന്ത്രം, ചാണക്യസൂത്രം, ഭാഗവതം കിളിപ്പാട്ടു്, രാമായണം ഇരുപത്തിനാലുവൃത്തം, അജ്ഞാനകുഠാരം, മരണപർവം, നരകപർവം, ഉമ്മാപർവം മുതലായ ക്രിസ്തീയഗാനങ്ങൾ ഇവയിൽനിന്നാണു് പ്രായേണ പദ്യങ്ങൾ ഉദ്ധരിച്ചിരിക്കുന്നതു്. ഒവീദ്യൻ (Ovid) വൃജീല്യൻ (Virgil) ഒരാസ്യൻ (Horace) തുടങ്ങിയ പാശ്ചാത്യകവികളുടെ ചില പദ്യാംശങ്ങൾ സ്വയമേവ വളരെ ക്ലേശിച്ചു തർജ്ജമചെയ്തും ചേർത്തിട്ടുണ്ടു്. ഗദ്യത്തിൽ ഉദ്ധരിക്കേണ്ട ഭാഗങ്ങൾ താൻ തന്നെ വിവർത്തനംചെയ്തിരിക്കുന്നു; മാത്തൻ ഗീവറുഗീസിന്റെ ഒന്നുരണ്ടു ഖണ്ഡികകളും പകർത്തീട്ടില്ലെന്നില്ല.

    38. ആർച്ച് ഡീക്കൻ ഉമ്മൻ (1005–1079)

      ആർച്ച് ഡീക്കൻ ഉമ്മൻ മാവേലിക്കരത്താലൂക്കിൽ ആലുമ്മൂട്ടുവീട്ടിൽ ക്രി. പി. 1830-ാമാണ്ടു മാർച്ച് 23-ാം൹ ജനിച്ചു. മാമ്മൻ എന്നായിരുന്നു അച്ഛന്റെ പേർ. അതുകൊണ്ടു് അദ്ദേഹം മാമ്മൻ ഉമ്മൻ എന്ന പേരിൽ അറിയപ്പെടുന്നു. മകൻ പിറന്നു് 22-ാം ദിവസം അച്ഛൻ മരിച്ചുപോകയാൽ അമ്മ ആ കുഞ്ഞിനെ നിരണംപള്ളിക്കു് അടിയറവച്ചു. ബാല്യത്തിൽ “മറ്റു കുട്ടികളെപ്പോലെ തന്നെ നിഗളവും കോപവും തൻകാര്യശീലവുമുള്ളവനായി ഞാൻ വളർന്നു. എന്റെ അപ്പനോ അമ്മയോ വലിയപ്പനോ എന്റെ ആത്മാവിന്റെ പേർക്കു പ്രാർത്ഥിപ്പാൻ എന്നെ എപ്പോഴെങ്കിലും പഠിപ്പിച്ചിട്ടുണ്ടോ എന്നു സംശയിക്കുന്നു” എന്നു് അദ്ദേഹം അന്നത്തെ അവസ്ഥയെ പില്ക്കാലത്തു രേഖപ്പെടുത്തീട്ടുണ്ടു്. മാതാവിന്റെ ഇളയ സഹോദരിയെ വിവാഹം ചെയ്തിരുന്ന തരിയനച്ചന്റെ സംരക്ഷണത്തിൽ 1839-ൽ മാവേലിക്കര പീറ്റുസായിപ്പിന്റെ സ്ത്രൂളിൽ ചേർന്നു. 1841-ൽ അമ്മ വീണ്ടും വിവാഹബന്ധത്തിൽ ഏർപ്പെടുകയാൽ ആ ബാലൻ കേവലം അനാഥനായിത്തീർന്നു. ആ അവസരത്തിൽ സഹായിച്ചതു ഹാക്സ്വർത്തു സായിപ്പായിരുന്നു. അദ്ദേഹം ഉമ്മനെ കോട്ടയത്തു പ്രൊട്ടസ്റ്റാന്റു സെമിനേരിയിൽ പഠിപ്പിച്ചു. 1850-ൽ സെമിനേരി വിട്ടു. 1851 ഒക്ടോബറിൽ വിവാഹിതനായി. പിന്നീടു് ആറു കൊല്ലം തിരുവല്ലാ മിഷനിൽ ജോലിനോക്കി. 1856 മാർച്ച് 16-ാം൹ ഡീക്കനും. 1859 നവമ്പർ 8-ാം൹ പ്രസ്ബിറ്റുമായി. ആലപ്പുഴ, തൃശ്ശൂർ, മല്ലപ്പള്ളി, കൊടുകുളഞ്ഞി, ഇലത്തൂർ, ചങ്ങനാശ്ശേരി, ഒളശ്ശ, മാവേലിക്കര എന്നീ സ്ഥലങ്ങളിലെല്ലാം മിഷൻസേവനം അനുഷ്ഠിച്ചു. ഡോക്ടർ കോശി മരിച്ചപ്പോൾ ആർച്ച് ഡീക്കനായി ഉയർന്നു. 1904 ആഗസ്റ്റ് 23-ാം൹ യായിരുന്നു ഉമ്മന്റെ മരണം. കൃതികൾ ആർച്ച് ഡീക്കൻ ഉമ്മന്റെ പ്രധാനകൃതി ശലോമോന്റെ (സോളമൺ) സുഭാഷിതങ്ങളാണു്. അതു് അദ്ദേഹം ചങ്ങനാശ്ശേരിയിൽ ജോലിനോക്കിക്കൊണ്ടിരുന്ന കാലത്തു് 1882 ജനുവരി 17-ാം൹ പ്രസിദ്ധീകരിച്ചു. അതിനു പുറമെ ബാലപ്രിയൻ, സുകൃതമുള്ള സ്ത്രീ എന്നീ രണ്ടു ചെറുകഥകൾകൂടി അദ്ദേഹം രചിച്ചിട്ടുള്ളതായി അറിയാം. തന്നോടു സഹരിക്കാത്ത തന്റെ പത്നിയെപ്പറ്റി പശ്ചാത്താപം നിമിത്തം മനസ്സു നീറി എഴുതിയ കഥയാണു് സുകൃതമുള്ള സ്ത്രീ. ശലോമോന്റെ സുഭാഷിതങ്ങൾ സാമാന്യം നല്ല ഒരു ഗദ്യപുസ്തകമാണു് ഉമ്മൻ 1053-ൽ പ്രസാധനം ചെയ്ത സുഭാഷിതങ്ങൾ.

    39. ഇലത്തൂർ രാമസ്വാമി ശാസ്ത്രികൾ (999–1062)

      കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാൻ 1026-ൽ മരിച്ച അവസരത്തിൽ കേരളത്തിലെ മഹാകവി മൂർദ്ധന്യസ്ഥാനത്തിനു് അർഹനായിത്തീർന്നതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളാകുന്നു. 1036ാംമാണ്ടോടുകൂടി കേരളവർമ്മ വലിയ കോയിത്തമ്പുരാനും തത്തുല്യമായ ഒരു പദവിക്കു് അവകാശിയായിത്തീർന്നു. ശാസ്ത്രികൾക്കും വലിയ കോയിത്തമ്പുരാനും തമ്മിൽ സാഹിത്യവിഷയത്തിൽ ഗുരുസിഷ്യബന്ധമാണുണ്ടായിരുന്നതു്. രാമസ്വാമി ശാസ്ത്രികൾ 999-ാംമാണ്ടു തുലാമാസം 24-ാം൹ പൂരാടം നക്ഷത്രത്തിൽ തിരുവിതാംകൂർ ചെങ്കോട്ടത്താലൂക്കിലുൾപ്പെട്ട ഇലത്തൂർ ദേശത്തിൽ പടിഞ്ഞാറേ അഗ്രഹാരത്തിൽ ജനിച്ചു. പിതാവു് ആണ്ടിശാസ്ത്രികൾ എന്ന പേരിൽ പ്രസിദ്ധനായ ശങ്കര നാരായണശാസ്ത്രികളായിരുന്നു. ഹരിതഗോത്രക്കാരാണു് ആ കുടുംബക്കാർ. രാമസ്വാമി അതിബാല്യത്തിൽത്തന്നെ സമീപവാസിയായ കൃഷ്ണാപുരം ലക്ഷ്മീനാരായണശാസ്ത്രികളോടു ചില കാവ്യനാടകഗ്രന്ഥങ്ങൾ പഠിച്ചതിനുമേൽ ഉപരിവിദ്യാഭ്യാസത്തിനു പന്തളത്തേയ്ക്കു പോയി. നീരാഴിക്കോട്ടു കൊട്ടാരത്തിൽ കേരളവർമ്മത്തമ്പുരാനോടു രാമസ്വാമി വ്യാകരണവും തർക്കവും അഭ്യസിച്ചു. പിന്നീടു മൂകാംബിക്കു പോയി. അവിടത്തെ കവിതാകാമധേനുവായ ദേവിയെ കുറേക്കാലം ഉപാസിക്കുകയും, തദനന്തരം കാശി കുംഭകോണം മുതലായ പുണ്യക്ഷേത്രങ്ങൾ സന്ദർശിച്ചു തദ്ദേശിയന്മാരായ വിദ്വാന്മാരുമായി ശാസ്ത്രവാദം നടത്തുകയും, വേദാന്തശാസ്ത്രവും മന്ത്രശാസ്ത്രവും കൂടി പഠിക്കുകയും ചെയ്തു. 1024-ാംമാണ്ടിടയ്ക്കു തിരുവനന്തപുരത്തേയ്ക്കു പോന്നു് ഉത്രം തിരുനാൾ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതന്മാരിൽ അന്യതമനായി. മലയാളത്തിൽ (1) ജലന്ധരാസുരവധം ആട്ടക്കഥയും, (2) വിജ്ഞപ്തികഥ എന്നൊരു ചെറിയ ഗദ്യകൃതിയും മാത്രമേ അദ്ദേഹം രചിച്ചിട്ടുള്ളൂ. സംസ്കൃതത്തിൽ കാവ്യഗ്രന്ഥങ്ങളിൽ (1) സുരൂപരാഘവം മഹാകാവ്യം, (2) കീർത്തിവിലാസചമ്പു, (3) ഗാന്ധാരചരിതം, (4) പാർവതിപരിണയം, (5) അംബരീഷചരിതം, (6) തുലാഭാരപ്രബന്ധം, (7) അന്യാപദേശ ദ്വാസപ്തതി, (8) ഗൗണസമാഗമം, (9) കാശിയാത്രാനുവർണ്ണനം എന്നി ഒൻപതു ഖണ്ഡകാവ്യങ്ങൾ (10) കൈവല്യവല്ലീപരിണയം നാടകം ഇവയ്ക്കും പുറമേ (11) തിരുമാസപ്രബന്ധം, (12) ശ്രീധർമ്മസംവർദ്ധനീമാഹാത്മ്യം (അഥവാ ഇലത്തൂർ സ്ഥലപുരാണം), (13) പന്തളപുരീമാഹാത്മ്യം, (14) ശാകുന്തളം ചമ്പു എന്നീ കൃതികൾകൂടി ശാസ്ത്രികൾ രചിച്ചതായി കേട്ടിട്ടുണ്ടു്. ഇവ കണ്ടുകിട്ടീട്ടില്ല. ശാസ്ത്രഗ്രന്ഥങ്ങൾ (15) സദ്വൃത്തരത്നാവലി, (16) രാമോദയം, (17) ക്ഷേത്രതത്ത്വദീപിക സ്തോത്രഗ്രന്ഥങ്ങൾ (18) ദേവ്യഷ്ടപ്രാസശതകം, (19) ശിവാഷ്ടപ്രാസശതകം, (20) വിഷ്ണ്വവഷ്ടപ്രാസശതകം, (21) ദേവീവർണ്ണമുവലി, (22), (23) രണ്ടു് ആര്യാശതകങ്ങൾ, (24) ശ്രീകൃഷ്ണദണ്ഡകം, (25) ത്രിപുരസുന്ദരീകേശാദിപാദസ്തവം, (26) ശ്രീരാമാശ്രയസ്തോത്രം, (27) മധുസൂദനാഷ്ടകം, (28) ഹനൂമദഷ്ടകം, (29) കലിനാശന സ്തോത്രം. (30) പുണ്ഡരീകപുരേശസ്തോത്രം, (31) ശ്രീകണ്ഠേശ്വരസ്തോത്രചിന്താമണി, (32) ധർമ്മസംവർദ്ധനീസ്തോത്രം, (33) ശ്രീലളിതാപ്രാതഃസ്മരണസ്തോത്രം, (34) അശ്വത്ഥഗണ നാഥാഷ്ടകം ശ്രീകൃഷ്ണവിലാസം വ്യാഖ്യാനത്തിനു മഞ്ജുഭാഷിണി എന്നാണു് പേർ.

    40. ഇലത്തൂർ സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ (1016—1078)

      സുന്ദരരാജയ്യങ്കാർ ശാസ്ത്രികൾ രാമസ്വാമിശാസ്ത്രികളുടെ ജന്മദേശമായ ചെങ്കോട്ട ഇലത്തൂർഗ്രാമത്തിൽ 1016-ആമാണ്ടു മീനമാസത്തിൽ രേവതീനക്ഷത്രത്തിൽ ജനിച്ചു. ശ്രീ വൈഷ്ണവന്മാരുടെയിടയിൽ പാഞ്ചരാത്രന്മാരെന്നും വൈഖാനസന്മാരെന്നും രണ്ടു ശാഖകളുണ്ടു്. അവയിൽ വൈഖാനസശാഖയിൽപ്പെട്ടതാണു് ശാസ്ത്രികളുടെ കുടുംബം. ആത്രേയമാണു് ആ കുടുംബക്കാരുടെ ഗോത്രം. ആ കുടുംബത്തിൽ സുന്ദരരാജന്റെ പുത്രനായ വരദരാജൻ കൃഷ്ണാംബയെ പാണീഗ്രഹണം ചെയ്തു. അവർക്കു് ഏഴു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. അവരിൽ സീമന്തപുത്രനാണു് നമ്മുടെ കവി. 25-ആമത്തെ വയസ്സിൽ വെങ്കിടലക്ഷ്മ്യംബയെ വിവാഹം ചെയ്തു. ആ പത്നി യൗവ്വനത്തിൽത്തന്നെ മരിച്ചുപോയി. പിന്നീടു ദാരസംഗ്രഹം ചെയ്തില്ല. കവി സന്താനലാഭത്താൽ അനുഗൃഹീതനായുമില്ല. ഗ്രന്ഥരചനയിലും സംസ്കൃതാധ്യാപനത്തിലുമാണു് അദ്ദേഹത്തിന്റെ ആയുസ്സിൽ ഭൂരിഭാഗവും കഴിഞ്ഞുകൂടിയതു്. ശാസ്ത്രികൾക്കു് ഒരു വലിയ ശിഷ്യസമ്പത്തുണ്ടായിരുന്നു. ശിഷ്യന്മാരിൽ പ്രമുഖൻ തിരുനെൽവേലിയിൽ വളരെക്കാലം അഭിഭാഷകനായിരുന്ന കൃഷ്ണസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിൽ വിശാഖം മഹാരാജാവു്, മൂലം മഹാരാജാവു്, വലിയകോയിത്തമ്പുരാൻ ഇവരുടേയും എട്ടിയാപുരം രാജാവിന്റേയും പാരിതോഷികങ്ങൾ അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ വൈദർഭീവാസുദേവം തുടങ്ങിയ കൃതികൾ പ്രസിദ്ധീകരിച്ചതു കൃഷ്ണസ്വാമി അയ്യരാണു്. സുന്ദരരാജയ്യങ്കാർ 1079-ആമാണ്ടു മകരമാസത്തിൽ ശുക്ലചതുർത്ഥീദിനത്തിൽ പരഗതിയെ പ്രാപിച്ചു. ശാസ്ത്രികൾ (1) മോക്ഷാപായപ്രദീപിക, (2) ലക്ഷ്മീവിശിഷ്ടാദ്വൈതഭാഷ്യദർപ്പണം, (3) വൈഖാനസ മഹിമാമഞ്ജരി എന്നീ ശാസ്ത്രഗ്രന്ഥങ്ങളും, (4) നീതിരാമായണം, (5) രാമഭദ്രവിജയചമ്പു, (6) രാമഭദ്രസ്തുതിശതകം, (7) കൃഷ്ണാര്യാശതകം എന്നീ കാവ്യങ്ങളും (8) വൈദർഭീവാസുദേവം, (9) ഹനൂമദ്വിജയം, (10) പദ്മിനീ പരിണയം, (11) സ്നുഷാവിജയം എന്നീ രൂപകങ്ങളും (12) വലിയകോയിത്തമ്പുരാന്റെ കംസവധത്തിനു സുമനോരഞ്ജിനി എന്നും, (13) തന്റെ ഗുരു സ്വാമിദീക്ഷിതരുടെ വല്ലീപരിണയചമ്പുവിനു രത്നദീപിക എന്നും, (14) കേശവകവിയുടെ ഗോദാപരിണയ ചമ്പുവിനു സുമനോരഞ്ജിനി എന്നും മൂന്നു വ്യാഖ്യാനങ്ങളും രചിച്ചിട്ടുണ്ടു്. ഇവയിൽ മൂന്നാമതായി അക്കമിട്ടിരിക്കുന്നതു വൈഖാനസാഗമത്തെ പരാമർശിക്കുന്ന ഒരു ഗ്രന്ഥമാണല്ലോ. അതിനുപുറമെ (15) ഉത്തമബ്രഹ്മവിദ്യാരസം എന്നൊരു സ്വതന്ത്രഗ്രന്ഥവും, (16) ശ്രീനിവാസദീക്ഷിതരുടെ പാരമാത്മികോപനിഷദ്വാക്യയ്ക്കു് ഒരു ഭാഷ്യവും കൂടി ആ ആഗമശാസ്ത്രം സംബന്ധിച്ചു് അദ്ദേഹം നിർമ്മിച്ചിട്ടുള്ള കൃതികളിൽ ഉൾപ്പെടുന്നു.

    41. വിദ്വാൻ കോമ്പിഅച്ചൻ (1006–1090)

      പാലക്കാട്ടു തരൂർസ്വരൂപത്തിൽ കിഴക്കേമേലേടത്തു് എന്ന ശാഖയിൽ ഒരംഗമായി കോമ്പിഅച്ചൻ 1006–ാംമാണ്ടു ഇടവമാസം 22-ാംനു ജനിച്ചു. ശേഖരിവർമ്മരാജവംശം എന്നാണു് പാലക്കാട്ടു രാജകുടുംബത്തിനു പേർ പറയുന്നതു്. കോമ്പിഅച്ചൻ അതിബാല്യത്തിൽത്തന്നെ വിജ്ഞാനസമ്പാദനത്തിൽ വിസ്മയനീയമായ ആസക്തി പ്രകടിപ്പിച്ചു. ആദ്യത്തെ ഗുരു കവളപ്പാറ രാമനെഴുത്തച്ഛനായിരുന്നു. 1020-നു മേൽ മാത്രമേ സംസ്കൃതം വേണ്ട വിധത്തിൽ അഭ്യസിക്കുവാൻ ആരംഭിച്ചുള്ളു. 1023 മുതൽ ഗോവിന്ദപുരം രാമജ്യോത്സ്യരോടും തന്റെ അമ്മാവനും വിദ്വാനുമായ ചാത്തുഅച്ചനോടും കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചു. തന്റെ ഗുരുനാഥന്മാരിൽ രാമജ്യോത്സ്യർക്കാണു് കവി പ്രാധാന്യം കല്പിച്ചുകാണുന്നതു്. കുംഭകോണത്തു നിന്നു പഴമാനേരിഗ്രാമക്കാരനായ സ്വാമിശാസ്ത്രികളോടു കോമ്പിഅച്ചൻ പ്രധാനമായി അഭ്യസിച്ചതു ന്യായംതന്നെയാണെങ്കിലും മീമാംസയിൽ സാമാന്യമായ ജ്ഞാനംകൂടി നേടി. പിന്നീടു പതിന്നാലു ദേശക്കാർ ആട്ടലനമ്പൂരിയുടെ അടുക്കൽനിന്നു പഞ്ചബോധഗണിതവും 1031-ൽ കൊടുങ്ങല്ലൂർ തമ്പുരാന്റെ അടുക്കൽനിന്നു ആയുർദ്ദായഗണിതവും ഗ്രഹിച്ചു. 1074-ൽ കോമ്പിഅച്ചൻ അഞ്ചാമുറത്തമ്പുരാനായി. 1086 കുംഭം 11-ാംനു വലിയ രാജാവിന്റെ സ്ഥാനത്തിൽ അഭിഷേകം ചെയ്യപ്പെട്ടു. മൂന്നിൽച്ചില്വാനം കൊല്ലം ആ സ്ഥാനം അലങ്കരിച്ചതിനുമേൽ 1090 കന്നി 3-ാംനു 84-ആമത്തെ വയസ്സിൽ യശശ്ശരീരനായി. (1) ശ്രീകൃഷ്ണജയന്തീമാഹാത്മ്യം കിളിപ്പാട്ട് (2) നീലാസുരവധമെന്നും (3) സിംഹാവതാരമെന്നും രണ്ടു ആട്ടക്കഥകൾ ഇവ മൂന്നുമാണു് കോമ്പിഅച്ചന്റെ പ്രധാന കൃതികൾ. സംസ്കൃതത്തിൽ (5) ഹേമാംബികാസ്തവം, (6) ഭുവനാംബാസ്തവം, (7) ദേവീസ്തവം, (8) ഭുവനേശ്വരസ്തവം

    42. ആറ്റുകാൽ ശങ്കരപ്പിള്ള (1011–1066)

      സദർക്കോട്ടുജഡ്ജിയായിരുന്ന ശങ്കരനാഥജ്യോത്സ്യരുടേയും തിരുവനന്തപുരത്തു് ആറ്റുകാൽ ചെറുകര വീട്ടിൽ ലക്ഷ്മിഅമ്മയുടേയും പുത്രനായി ശങ്കരപ്പിള്ള 1011-ാംമാണ്ടു് ഇടവമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. പഴവങ്ങാടി ഉടയാൻപിള്ളയോടു മലയാളവും പാലക്കാട്ടു് അപ്പാശാസ്ത്രിയോടു സംസ്കൃതത്തിൽ കാവ്യനാടകാദികളും ഇലത്തൂർ രാമസ്വാമിശാസ്ത്രികളോടു വ്യാകരണവും മന്ത്രശാസ്ത്രവും അഭ്യസിച്ചു. ഈ മൂന്നു ഗുരുക്കന്മാരേയും ദേവീമാഹാത്മ്യത്തിന്റെ ആരംഭത്തിൽ അദ്ദേഹം വന്ദിച്ചിട്ടുണ്ടു്. അച്ഛൻതന്നെയാണു് ഹിന്ദുസ്ഥാനി പഠിപ്പിച്ചതു്. ജ്യോതിഷശാസ്ത്രവും അദ്ദേഹത്തിൽനിന്നുതന്നെ ഗ്രഹിച്ചു. അങ്ങനെയിരിക്കെ ഒരിക്കൽ അന്നു ബ്രിട്ടീഷ് റസിഡണ്ടായിരുന്ന കല്ലൻസായിപ്പു ജ്യോത്സ്യരോടു മകനെ ഇംഗ്ലീഷുകൂടി പരിശീലിപ്പിക്കണമെന്നു് ഉപദേശിക്കുകയാൽ പ്രായം കുറേ അതിക്രമിച്ചുപോയെങ്കിലും ആദ്യം പ്രൈവറ്റായും പിന്നീടു ഫ്രീസ്കൂൾ വിദ്യാർത്ഥിയായും രണ്ടു കൊല്ലത്തോളം പഠിച്ചു് ആ ഭാഷയും സ്വാധീനമാക്കി. ഉദ്ദേശം 20-ആമത്തെ വയസ്സിൽ ശങ്കരപ്പിള്ള തിരുവനന്തപുരത്തു ഹജൂരാഫീസിൽ ഒരു റൈട്ടറായി സർക്കാർ സേവനം ആരംഭിച്ചു. അവിടെനിന്നു സദർക്കോർട്ടിൽ പ്രധാനപരിഭാഷകനായും തദനന്തരം ജുഡീഷ്യൽ വകുപ്പിൽ മുൻസിഫായും ഉയർന്നു. തിരുവല്ലാ, മൂവാറ്റുപുഴ, ആലപ്പുഴ, ചിറയിൻകീഴ്, ഹരിപ്പാടു് എന്നീ സ്ഥലങ്ങളിൽ മുൻസിഫുപണി നോക്കി. 1057 തുലാമാസത്തിൽ പെൻഷൻ പറ്റി. പിന്നീടു ബുക്കുകമ്മിറ്റിയിലെ ഒരംഗമായും ഗവർമ്മെന്റിനെ സേവിച്ചു. 1066-ആമാണ്ടു ധനുമാസം 24-ാംനു മരിച്ചു. ശങ്കരപ്പിള്ളയുടെ പ്രധാനകൃതികൾ (1) ഭാഷാദേവീഭാഗവതത്തിലെ ചില സ്കന്ധങ്ങൾ, (2) ശ്രീമദ്വിശഖാരാജവിജയം, (3) ഹിന്ദുശാസ്ത്രസാരസംഗ്രഹം എന്നിവയാണു്.

    43. എഴുവത്തു നാണുക്കുട്ടിമേനോൻ (1010–1048)

      നാണുക്കുട്ടിമേനോൻ വടക്കൻ ചിറ്റൂരിൽ കളപ്പുര എഴുവത്തു വീട്ടിൽ 1010-ആമാണ്ടു ചിങ്ങമാസത്തിൽ ജനിച്ചു. ഇട്ടിച്ചിരിയമ്മയായിരുന്നു അദ്ദേഹത്തിന്റെ മാതാവു്. ജ്യോതിശ്ശാസ്ത്രജ്ഞനായ ഗോപാലമേനോൻ എന്നൊരു സഹോദരനും, കുഞ്ചിയമ്മ, ലക്ഷ്മിയമ്മ എന്ന രണ്ടു സഹോദരിമാരും അദ്ദേഹത്തിനുണ്ടായിരുന്നു. പിതാവു സുപ്രസിദ്ധമായ എക്കനത്തു തറവാട്ടിലെ ഗോവിന്ദനുണ്ണിയാണു്. 22-ാംമത്തെ വയസ്സിൽ കാട്ടൂർ എന്ന സ്ഥലത്തു സംബന്ധം ചെയ്തു. ആ വഴിക്കു് അവിടെ ഒരു വാരിയരാശാനോടു ജ്യോതിഷം സാംഗോപാംഗമായി അഭ്യസിച്ചു. ക്രമേണ ഫലനിർണ്ണയത്തിൽ അത്യന്തം സമർത്ഥനായിത്തീർന്നു. 28-ആമത്തെ വയസ്സിൽ പ്രമേഹരോഗം ബാധിക്കുകയാൽ സ്വന്തം ജാതകം ഗണിച്ചുനോക്കുകയും 38-ആമത്തെ വയസ്സിൽ മൃത്യുലക്ഷനം കാണുകയും ചെയ്തു. ആറുമാസത്തിനകം ആ രോഗം ഭേദപ്പെട്ടുവെങ്കിലും അതിൽപ്പിന്നീടു് അദ്ദേഹം കുടുംബകാര്യങ്ങൾ മരുമകനെ ഏല്പിച്ചു് ആയുശ്ശേഷം ഈശ്വരഭജനത്തിനും വേദാന്തവിചാരത്തിനുമായി വിനിയോഗിക്കുവാൻ തീർച്ചപ്പെടുത്തി. 1042-ൽ ചിറ്റൂർ ചിറ്റേടത്തു അച്യുതമേനോൻ എന്ന സിദ്ധനെ അദ്വൈത ഗുരുവായി വരിച്ചു. അച്യുതമേനോൻ 992 മേടത്തിൽ പൂരുരുട്ടാതിനാളിൽ ജനിച്ചു. 1061 കർക്കടകം 9-ാംനു സമാധിസ്ഥനായി. അദ്ദേഹത്തിനു കേരളത്തിലും പരദേശങ്ങളിലും നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ഗ്രന്ഥപരിചയത്തിലല്ല സ്വാനുഭൂതിയിലാണു് അദ്ദേഹത്തിന്റെ വൈശിഷ്ട്യം അധിഷ്ഠിതമായിരുന്നതു്. നാണുക്കുട്ടിമേനോന്റെ പ്രധാനകൃതി ഭാഗവതസാരസംക്ഷേപംതന്നെയാണു്. അദ്ദേഹം (1)സുന്ദരീസ്വയംവരം ആട്ടക്കഥ (2) ചിദംബരാഷ്ടകം (സംസ്കൃതത്തിലും ഭാഷയിലും), (3) കാളിയാക്കു് എന്നീ വാങ്മയങ്ങളുടേയും കർത്താവാണു്.

    44. മടവൂർ കാളുആശാൻ (1032–1063)

      മടവൂർ കാളുആശാൻ 1032-ാംമാണ്ടു ചിങ്ങമാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. ചിറയിൻകീഴ് താലൂക്കിൽ മടവൂർപകുതിയിൽ കോവിൽവീടാണു് തറവാടു്. പിതൃദത്തമായ നാമധേയം കാളിദാസൻ എന്നായിരുന്നു എന്നും അതു ലോപിച്ചാണു് കാളു എന്നായതെന്നും പറയുന്നു. മലയാളം പഠിപ്പിച്ചതു പിതാവുതന്നെയായിരുന്നു. അക്കാലത്തു കിളിമാനൂർ കൊട്ടാരത്തിൽ സംസ്കൃതാധ്യാപകനായിരുന്ന കിളിമാനൂർ കോട്ടൂർ നീലകണ്ഠപ്പിള്ളആശാനായിരുന്നു ആദ്യത്തെ സംസ്കൃതഗുരു. അദ്ദേഹത്തിന്റെ അന്തേവാസിയായി അഞ്ചാറു മാസമേ കഴിച്ചുകൂട്ടിയുള്ളു എങ്കിലും ശൈശവത്തിൽത്തന്നെ അസാധാരണമായ പ്രതിഭാശക്തി പ്രദർശിപ്പിച്ചിരുന്ന കഥാനായകനു സാഹിത്യത്തിൽ കവലയാനന്ദംവരെയും ഗണിതത്തിൽ ലീലാവതിവരെയും അതിനിടയ്ക്കു പഠിക്കുവാൻ സാധിച്ചു. പിന്നീടു യാവജ്ജീവം ഒരത്യേധാവായി വ്യാകരണത്തിലും തർക്കത്തിലും യഥാകാലം പരിചയം സമ്പാദിച്ചു. അപ്പോഴേയ്ക്കു 15 വയസ്സു പ്രായമായിരുന്ന ആ ബാലൻ സ്വല്പകാലം ഒരു പ്രവൃത്തിപ്പള്ളിക്കൂടം വാധ്യാരായും പിന്നീടു മാമണ്ണൂർ ഇല്ലത്തെ ഉണ്ണികളുടെ അധ്യാപകനായും ജീവിതം നയിച്ചു. അനന്തരം ജ്യോത്സ്യൻ എന്ന ഖ്യാതി പ്രസരിച്ചപ്പോൾ അതുതന്നെ കാലക്ഷേപമാർഗ്ഗമായിത്തീർന്നു. 1063-ആമാണ്ടു കുംഭമാസം 10-ാംനു മരിച്ചു. കാളുആശാനു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനംചെയ്വാൻ പാടവമുണ്ടായിരുന്നു. പന്ത്രണ്ടാമത്തെ വയസ്സിൽത്തന്നെ ചില പാട്ടുകൾ എഴുതി. അദ്ദേഹത്തിന്റെ കൃതികളിൽ (1) പ്രഹ്ലാദചരിതം ആട്ടക്കഥ, (2) ശങ്കരാചാര്യചരിതം കിളിപ്പാട്ടു്, (3) ശ്വകാകസല്ലാപം സംസ്കൃതചമ്പു എന്നിവയ്ക്കാണു് പ്രാധാന്യം. പാഞ്ചാലീസ്വയംവരം കിളിപ്പാട്ടും സോമവാരവ്രതമാഹാത്മ്യം തുള്ളൽപ്പാട്ടും കൂടി അദ്ദേഹം ഉണ്ടാക്കിയിട്ടുള്ളതായി കേട്ടിട്ടുണ്ടെങ്കിലും അവ ഇപ്പോൾ അലഭ്യങ്ങളാണു്.

    45. പേട്ടയിൽ രാമൻപിള്ള ആശാൻ (1017–1112)

      പേട്ടയിൽ രാമൻപിള്ളആശാൻ 1017-ാമാണ്ടു കന്നിമാസത്തിൽ ജനിച്ചു. 96 വയസ്സോളം ജീവിച്ചിരുന്നു് 1112-ാമാണ്ടു മിഥുനമാസം 12-ാം൹ മരിച്ചു. അത്ര ദീർഘമായ ആയുസ്സിനാൽ മേല്പത്തൂർ നാരായണഭട്ടതിരിയല്ലാതെ കേരളീയ സാഹിത്യകാരന്മാരിൽ മറ്റാരും അനുഗ്രഹിതന്മാരായിരുന്നതായി അറിവില്ല. 12-ാമത്തെ വയസ്സിൽ തുടങ്ങിയ ഗ്രന്ഥ രചന അദ്ദേഹം മരണകാലംവരെ ഏറെക്കുറെ നിർവിഘ്നമായിത്തന്നെ നിർവ്വഹിച്ചു എന്നുള്ളതു മറ്റൊരു അപൂർവ്വസംഭവമാകുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഭൂരിപക്ഷവും 11-ാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലാണു് നിർമ്മിക്കപ്പെട്ടതു് എന്നുള്ളതു കൊണ്ടു് അദ്ദേഹത്തെ ആ കാലഘട്ടത്തിലെ ഒരു ഗ്രന്ഥകാരനായി പരിഗണിച്ചാൽ മതിയാകുന്നതാണു്. 1037-ൽ തിരുവനന്തപുരം ജില്ലാക്കോടതിയിലും പിന്നീടു ഡിവിഷൻകച്ചേരിയിലും സ്വല്പകാലം ഒരു ഗുമസ്ഥന്റെ പണിയിൽ ഏർപ്പെട്ടു എങ്കിലും അത്തരത്തിലുള്ള വൃത്തിയിൽ വൈരസ്യം തോന്നി 1040-ാമാണ്ടു പേട്ടയിൽ സ്വന്തമായി ഒരു മലയാളം പള്ളിക്കൂടം സ്ഥാപിച്ചു വിദ്യാർത്ഥികളെ പഠിപ്പിച്ചുതുടങ്ങി. അതുവഴിക്കാണു് രാമൻപിള്ളയ്ക്കു് ആശാൻ എന്ന ബിരുദനാമം വന്നുചേർന്നതു്. ആശാന്റെ പ്രധാനപദ്യകൃതികൾ (1) ഹരിശ്ചന്ദ്രചരിതം നാലു ദിവസത്തെ ആട്ടക്കഥ, (2) രാമാഭിഷേകം, (3) ക്ഷുദോദനവിജയം, (4) ഗോവിന്ദപട്ടാഭിഷേകം എന്നീ ആട്ടക്കഥകളും, (5) അറബിക്കഥ, (6) ഹിതപ്രദാനം, (7) തുളസീദാസരാമായണം ബാലകാണ്ഡം എന്നീ കിളിപ്പാട്ടുകളും, (8) രജതജൂബിലിഘോഷം, (9) കല്യാണമഹോത്സവം എന്നീ വഞ്ചിപ്പാട്ടുകളും, (10) ഗൃഹസ്ഥാശ്രമമാഹാത്മ്യം, (11) മാനസോദ്യാനം, (12) നൈഷധം, (13) സത്യസന്ധത എന്നീ കാവ്യങ്ങളുമാകുന്നു. (1) കേരളീയവാണിജ്യവൈമുഖ്യം, (2) സ്ത്രീവിദ്യാഭ്യാസം, (3) അധ്യാത്മരാമായണസദാചാരങ്ങൾ എന്നീ പ്രമേയങ്ങളെ അധികരിച്ചു തിരുവനന്തപുരം പബ്ലിക് ലെക്ചർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രസങ്ഗങ്ങൾ എഴുതി വായിച്ചിട്ടുണ്ടു്.

    46. കമ്മമ്പള്ളി രാമൻപിള്ളആശാൻ (1021–1087)

      കൃഷ്ണപുരത്തു കുമ്മമ്പള്ളി രാമൻ പിള്ളആശാൻ സമീപവാസികളുടെ ഇടയിൽ തട്ടുപുരയ്ക്കൽ ആശാൻ എന്ന പേരിലാണു് അറിയപ്പെട്ടിരുന്നതു്. കുമ്മമ്പിള്ളി എന്നതു മൂലകുടുംബത്തിന്റെയും തട്ടുപുരയ്ക്കൽ എന്നതു് അതിന്റെ ഒരു ശാഖയുടെയും പേരാകുന്നു. രാമൻപിള്ള തട്ടുപുരയ്ക്കൽ വീട്ടിൽ 1021-ാമാണ്ടു വൃശ്ചികമാസത്തിൽ അശ്വതിനാളിൽ ജനിച്ചു. പിതാവു കായംകുളത്തിനു നാലുമൈൽ വടക്കുള്ള രാമപുരംഗ്രാമത്തിൽ കീഴ്ചേരിമഠത്തിൽ ഗണപതിപ്പോറ്റിയും മാതാവു പാർവ്വതിഅമ്മയുമായിരുന്നു. ആശാന്റെ കൃതികളിൽ (1) വർക്കലസ്ഥല മാഹാത്മ്യം കിളിപ്പാട്ടും. (2) പ്രബോധനചന്ദ്രോദയം ഭാഷാ നാടകവുമാണു് പ്രധാനമായിട്ടുള്ളതു്. അവയ്ക്കുപുറമേ (3) സുഭദ്രാഹരണം ഓട്ടൻതുള്ളൽ, (4) ഭഗവന്നാമസൂത്രമാഹാത്മ്യം കിളിപ്പാട്ടു്, (5) പട്ടണത്തുപിള്ളയാർപാട്ടു്, (6) ബാല പ്രബോധാമൃതം, (7) കാദംബരീകഥാസാരം എന്നീ ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ടു്.

    47. വെളുത്തേരി കേശവൻവൈദ്യൻ (1014–1072)

      കേശവൻവൈദ്യൻ തിരുവനന്തപുരത്തു മണക്കാടെന്ന സ്ഥലത്തു തോട്ടത്തിൽ വെളുത്തേരി എന്ന പ്രസിദ്ധമായ ഈഴവകുടുംബത്തിൽ 1014-ാമാണ്ടു ജനിച്ചു. ബാല്യത്തിൽ കുറെയെല്ലാം സംസ്കൃതം അഭ്യസിക്കുകയും കവിതകൾ എഴുതുകയും ചെയ്തതിനുമേൽ ഉപരിവിദ്യാഭ്യാസത്തിനായി വാരണപ്പള്ളിവീട്ടിലേയ്ക്കു പോയി അവിടെ കുമ്മമ്പള്ളി രാമൻപിള്ളആശാന്റെ അന്തേവാസിയായി താമസിച്ചു. ഏതാനും കൊല്ലം നാടകവും അലങ്കാരവും പഠിച്ചപ്പോൾ ശിഷ്യൻ പ്രതിഭാബലംകൊണ്ടു ഗുരുവിനു തുല്യനായ ഒരു പണ്ഡിതനായിരുന്നു. 1056-ൽ തിരുവനന്തപുരത്തു വിദ്യാവിലാസിനി എന്ന മാസിക പ്രചരിച്ചുകൊണ്ടിരുന്നപ്പോൾ അതിൽ കവലയാനന്ദം തർജ്ജമചെയ്തു് “അർത്ഥാലങ്കാരം” എന്ന പേരിൽ പ്രസിദ്ധീകരിച്ചുതുടങ്ങി. അഷ്ടാങ്ഗഹൃദയം നിഷ്കർഷിച്ചു് അഭ്യസിക്കണമെന്നു തിരുമനസ്സുകൊണ്ടു് ഉപദേശിക്കുകയാൽ മലബാറിലും മറ്റും പോയി ക്ഷണത്തിൽ വൈദ്യശാസ്ത്രഗ്രന്ഥങ്ങൾ സാങ്ഗോപാങ്ഗമായി പഠിച്ചും ചികിത്സാപദ്ധതികൾ സമ്പ്രദായാനുസാരേണ പരിശീലിച്ചും തിരിച്ചെത്തി വീണ്ടും അവിടത്തെ മുഖം കാണിച്ചു. ഭജനപ്പുരയിൽ എഴുന്നള്ളീത്താമസിച്ചിരുന്ന തന്റെ ജ്യേഷ്ഠൻ ഉത്രംതിരുനാൾ തമ്പുരാന്റെ വൈദ്യനായി മഹാരാജാവു് ഉടൻതന്നെ അദ്ദേഹത്തെ നിയമിച്ചു നിത്യച്ചെലവിൽ ശമ്പളവും പതിച്ചുകൊടുത്തു. വിശാഖംതിരുമേനിയെപ്പറ്റി വൈദ്യൻ സംസ്കൃതത്തിൽ ഒരു കാവ്യവും തിർമ്മിച്ചിട്ടുണ്ടു്. അങ്ങനെ സാഹിത്യകാരനെന്നും കൊട്ടാരംവൈദ്യനെന്നുമുള്ള നിലയിൽ സ്വസമുദായത്തിനും സ്വദേശത്തിനും ഏറ്റവും അഭിമാനകരമായ ജീവിതം നയിച്ചു് 1072-ാമാണ്ടു മരിച്ചു. കേശവൻവൈദ്യൻ സംസ്കൃതത്തിൽ (1) വിശാഖവിലാസകാവ്യവും, ഭാഷയിൽ (2) ബാലിസുഗ്രീവസംഭവം വഞ്ചിപ്പാട്ടും, (3) അർത്ഥാലങ്കാരം, (4) പ്രസന്ന രാഘവം ഭാഷാനാടകം എന്നീ കൃതികളും രചിച്ചിട്ടൂണ്ടു്.

    48. പെരുന്നെല്ലി കൃഷ്ണവൈദ്യൻ (1038–1069)

      പെരുന്നെല്ലി കൃഷ്ണൻവൈദ്യനു പി.കെ.കൃഷ്ണൻ വൈദ്യൻ എന്ന പേരിലാണു് പ്രസിദ്ധി. അദ്ദേഹം 1038-ാമാണ്ടു കുംഭം 8-ാം ൹ തിരുവനന്തപുരത്തു മുട്ടത്തറദേശത്തു പെരുന്നെല്ലി എന്ന ഗൃഹത്തിൽ ജനിച്ചു. ആ തറവാടിനു പുതുപുരയ്ക്കൽ എന്നും പേരുണ്ടു്. വൈദ്യന്റെ പിതാവായ മുട്ടത്തറ പുലാങ്ങൽവീട്ടിൽ കുട്ടിയപ്പി പരിഷ്കൃതനും കരകൗശലവിദ്യകളിൽ വിദഗ്ദ്ധനുമായിരുന്നു. ആദ്യത്തെ ഗുരുവായ പേട്ടയിൽ രാമൻപിള്ള ആശാന്റെ ശിക്ഷാനൈപുണ്യത്താൻ പത്തുവയസ്സു തികയുന്നതിനുമുൻപുതന്നെ സ്വഭാഷയിൽ നല്ല പാണ്ഡിത്യം സമ്പാദിച്ച കഥാപുരുഷൻ പന്ത്രണ്ടാമത്തെ വയസ്സുമുതൽ പതിനാലാമത്തെ വയസ്സുവരെ പരവൂർ പൊഴിക്കര കായലഴികത്തു ഗോവിന്ദനാശാനോടു സം‌സ്കൃതത്തിലെ പ്രഥമപാഠങ്ങളും, 15-ാമത്തെ വയസ്സിൽ ദാമോദരൻകർത്താവിനോടു രഘുവംശവും കുമാരസംഭവവും അഭ്യസിച്ചു. പിന്നീടു് അക്കാലത്തു കമ്മമ്പള്ളി രാമൻപിള്ളാആശാന്റെ അന്തേവാസിത്വംകൊണ്ടു തന്റെ ഒരു ബന്ധുവായ വെളുത്തേരി കേശവൻവൈദ്യൻ പ്രശസ്തപണ്ഡിതനായിത്തീർന്നതു കണ്ടു തനിക്കും ആ ഗുരുവിനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ വായിക്കണമെന്നു് ആഗ്രഹം തോന്നി വാരണപ്പള്ളീയിലേയ്ക്കു പോയി. 1069-ാമാണ്ടു് ഇടവമാസം 29-ാംനു മുപ്പത്തിരണ്ടാമത്തെ വയസ്സിൽ കൃഷ്ണൻവൈദ്യൻ വിഷൂചിക ബാധിച്ചു പരലോകപ്രാപ്തനായി. (1) കചചരിതം അമ്മാനപ്പാട്ടു്, (2) കുകുത്സുവിജയം ആട്ടക്കഥ, (3) മഴമങ്ഗലഭാണത്തിന്റെ പരിഭാഷ അലങ്കാരത്തിൽ (4) പദദോഷ പ്രകരനവും, (5) കൊക്കോകം മണിപ്രവാളവും, (6) സ്ത്രീധർമ്മം മണിപ്രവാളവും കുഞ്ഞൻവൈദ്യന്റെ അപേക്ഷയനുസരിച്ചു് (7) അഷ്ടാങ്ഗഹൃദയത്തിൽ രോഗോൽപാദനംവരെയുള്ള ഭാഗത്തിന്റെ ഭാഷാനുവാദവും, (8) ഹരിശ്ചന്ദ്രചരിതം ഭാഷാ ചമ്പുവിൽ കുറേ ഗദ്യപദ്യങ്ങളും, അവകൂടാതെ (9) അരുവിപ്പുറം സ്ഥലമാഹാത്മ്യം കിളിപ്പാട്ടും, (10) വയ്ക്കം യാത്രാശതകം മണിപ്രവാലവും, (11) ഭദ്രാഷ്ടവാഷ്കവും, (12) സുന്ദരീ സ്വയംവരം വഞ്ചിപ്പാട്ടും, (13) തിരുക്കുളറിന്റെ തർജ്ജമ ഏതാനും ഭാഗവും, (14) ഒരു മാരൻപാട്ടും, (15) തന്റെ ഒരു സുഹൃത്തായ കുമാരപിള്ളവക്കീലിന്റെ വീട്ടിൽ നടന്ന ഒരു കെട്ടുകല്യാണത്തെ വിഷയീകരിച്ചു രണ്ടാശ്വാസത്തിൽ 175 ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചു കല്യാനവൃത്തം മണിപ്രവാലവും അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. എന്നാൽ ഒടുവിൽ 1069-ാമാന്റു് രചിച്ച (16) സുഭദ്രാഹരനം നാടകമാണു് അദ്ദേഹത്തിന്റെ അത്യുൽകൃഷ്ടമായ കൃതി.

    49. കണ്ടിയൂർ കുഞ്ഞുവാരിയർ (1009–1078)

      കുഞ്ഞുവാരിയർ 1009-ാമാണ്ടു വൃശ്ചികമാസത്തിൽ ചോതിനാളിൽ മാവേലിക്കര കണ്ടിയൂർ വാരിയത്തിൽ ജനിച്ചു. യഥാർത്ഥനാമധേയം ഇക്കണ്ടൻ (ശ്രീകണ്ഠൻ) എന്നാണു്. അച്ഛൻ മാവേലിക്കര മറ്റത്തു വാരിയത്തിൽ രാമവാരിയരും അമ്മ പാർവ്വതിവാരസ്യാരുമായിരുന്നു. രാമവാരിയർ ഒരു മുൻസിഫായി ജോലിനോക്കീട്ടുണ്ടു്. കുഞ്ഞുവാരിയരുടെ ഗുരു മറ്റത്തു പരുത്തിക്കാട്ടു ഭാസ്കരൻനമ്പ്യാതിരിയായിരുന്നു. (1) ബാല്യുത്ഭവം, (2) ദൂതവാക്യം എന്നീ രണ്ടു് ആട്ടക്കഥകൾ, (3) കുചേലവൃത്തം, (4) വാമനാവതാരം, (5) പ്രതിപ്രയാണം, (6) വിശാഖരാജവിജയം (തുലാഭാരം) എന്നീ ഓട്ടൻതുള്ളലുകൾ, (7) ശങ്കരവിജയം കിളിപ്പാട്ടു് (തർജ്ജമ), (8) ഓണാഘോഷം വഞ്ചിപ്പാട്ടു്, (9) കുചേലവൃത്തം മണിപ്രവാളം, (10) നളചരിതം നാടകം, (11) ഗജേന്ദ്രമോക്ഷം തിരുവാതിരപ്പാട്ടു്, (12) കണ്ഠീശകീർത്തനം എന്നീ കൃതികൾക്കുപുറമെ (13) കിളിമാനൂർ വിദ്വാൻ കോയിത്തമ്പുരാന്റെ സന്താലഗോപാലം ശീതങ്കൻതുള്ളൽ പൂരിപ്പിച്ചിട്ടുമുണ്ടു്.

    50. മൂത്തേടത്തു വാസുദേവൻപോറ്റി (1008–1068)

      വാസുദേവൻപോറ്റി ചെങ്ങന്നൂർ ചെറിയനട്ടുദേശത്തു മൂത്തേടത്തു മഠത്തിൽ നാരായണൻപോറ്റിയുടേയും നങ്ങയ്യ്യ (ആര്യ) അന്തർജ്ജനത്തിന്റേയും പുത്രനായി 1008-ാമാണ്ടു മിഥുനമാസത്തിൽ വിശാഖംനക്ഷത്രത്തിൽ ജനിച്ചു. മൂന്നാമത്തെ വയസ്സിൽത്തന്നെ അക്ഷരാഭ്യാസം ആരംഭിച്ച ആ ബാലന്റെ വിസ്മയനീയമായ പ്രതിഭാവൈഭവം കണ്ടു സന്തുഷ്ടനായ പിതാവു മാവേലിക്കര ഇടശ്ശേരി അതുക്കാട്ടു ഉണ്ണിത്താനെ വരുത്തി സംസ്കൃതത്തിലും ജ്യോതിഷത്തിലും പ്രഥമപാഠങ്ങളും എട്ടാമത്തെ വയസ്സിൽ ഉപനീതനായതിന്നു മേൽ കവളപ്പാറ മുണ്ടനാട്ടു തുപ്പൻനമ്പൂരിയെക്കൊണ്ടു വേദവേദാംഗങ്ങളും അഭ്യസിപ്പിച്ചു. പത്താമത്തെ വയസ്സിൽ കഠിനമായ നേത്രരോഗം ബാധിക്കുകയും തന്നിമിത്തം പതിനാറാമത്തെ വയസ്സിൽ ആന്ധ്യത്തിനു വിധേയനാകുകയും ചെയ്തു. സംസ്കൃതത്തിൽ (1) കംസവധം കാവ്യം (നാലു സർഗ്ഗം), (2) കുചേലവൃത്തം കാവ്യം, (3) സ്കാന്ദം ചമ്പു, (4) വിഷ്ണുദാസചരിതം, (5) വൃഷലാഷ്ടകം, ഭാഷയില്‍ (6) പരശുരാമചരിതം, (7) ത്രിപുരദഹനം എന്നീ രണ്ടു് ആട്ടക്കഥകൾ, (8) ഭദ്രോൽപത്തി കിളിപ്പാട്ടു്, (9) ശുചീന്ദ്രസ്ഥലമാഹാത്മ്യം കിളിപ്പാട്ടു്, (10) ഗജേന്ദ്രമോക്ഷം തിരുവാതിരപ്പാട്ടു്

    51. വില്വട്ടത്തു രാഘവൻനമ്പിയാർ (996–1074)

      രാഘവൻനമ്പിയാർ 996-ാമാണ്ടു് ഇടവമാസത്തിൽ തിരുവോണം നക്ഷത്രത്തിൽ തിരുവല്ലാ വില്വട്ടത്തുതറവാട്ടിൽ ജനിച്ചു. മാതാവിനോടു ബാലൻ സംസ്കൃതത്തിലും ജ്യോതിഷത്തിലും പ്രഥമപാഠങ്ങൾ പഠിച്ചു. കുഴിക്കാട്ടു മഹേശ്വരൻ ഭട്ടതിരിയോടു കാവ്യനാടകങ്ങളും അഭ്യസിച്ചു. ശാസ്ത്രം പഠിക്കുവാൻ സൗകര്യം കിട്ടിയില്ല. ശിഷ്യന്മാരെ സംസ്കൃതവും ജ്യോത്സ്യവും അഭ്യസിപ്പിച്ചുതുടങ്ങി. അദ്ധ്യാപനവിഷയത്തിൽ അസാമാന്യമായ സാമർത്ഥ്യമുണ്ടായിരുന്നതിനാൽ പലസ്ഥലങ്ങളിലും ഓരോ മന്യന്മാർ അദ്ദേഹത്തെ വിളിച്ചുകൊണ്ടുപോയി താമസിപ്പിച്ചു് അവരുടെ ആവശ്യം നിർവഹിച്ചുവന്നു. ആദ്യകാലത്തു തിരുവല്ലാ പാലിയക്കരക്കൊട്ടാരത്തിൽ കൊച്ചുതമ്പുരാക്കന്മാരെ പഠിപ്പിച്ചു. കോട്ടയത്തു ബിഷപ്പു് പീച്ച്ലി എന്ന സായിപ്പിന്റെ മുൻഷിയായി; തദന്തരം പാറശ്ശാലയിൽ ഒരു യൂറോപ്യൻ മിഷനറിയെ മലയാളം പഠിപ്പിച്ചു; അതിനുമേൽ കോട്ടയത്തു പഴയ സെമിനേരിയിൽ 1055 വരെ മുൻഷിപ്പണി നോക്കി. ഒടുവിൽ മരണംവരെ പതിനെട്ടുകൊല്ലം അവിടെത്തന്നെ സി.എൻ.ഐ.ഇൻസ്റ്റിറ്റ്യൂഷൻ മുൻഷിയായും അദ്ധ്യാപകവൃത്തി തുടർന്നു; മലയാളമനോരമയ്ക്കു പലതരത്തിലുള്ള പ്രോത്സാഹനം നമ്പിയാരിൽനിന്നു് ഉണ്ടായിട്ടുണ്ടു്. (1) ആറന്മുളവിലാസം മണിപ്രവാളം, (2) മനുഷ്യാലയചന്ദ്രികയുടെ വ്യാഖ്യാനം, (3) മാതംഗലീല ഭാഷ

    52. കുട്ടിക്കുഞ്ഞുതങ്കച്ചി (995–1079)

      മഹാകവി രവിവർമ്മൻതമ്പിയുടെ പുത്രിയായ കുട്ടിക്കുഞ്ഞുതങ്കച്ചി, തമ്പിയുടെ പൂർവ്വകുടുംബമായ വിളവങ്കോട്ടുതാലൂക്കിൽ ഇടയ്ക്കൊട്ടുദേശത്തു പുളിയറത്തലവീട്ടിൽ 995-ാമാണ്ടു കുംഭമാസത്തിൽ അനിഴം നക്ഷത്രത്തിൽ ജനിച്ചു. ലക്ഷ്മിപ്പിള്ള എന്നാണു് യഥാർത്ഥമായ നാമധേയമെങ്കിലും ഓമനപ്പേരായ കുട്ടിക്കുഞ്ഞു എന്ന പേരാണു് പ്രതിഷ്ഠയെ പ്രാപിച്ചതു്. തങ്കച്ചിയുടെ ബാല്യകാലത്തിൽ രവിവർമ്മൻതമ്പി സ്വാതിതിരുനാൾ മഹാരാജാവിന്റെ ബഹിശ്ചരപ്രാണനായി വലിയ കൊട്ടാരത്തിൽത്തന്നെയാണു് മിക്ക സമയവും കഴിച്ചുകൂട്ടിയിരുന്നതു്. അതുകൊണ്ടു മലയാളവും തമിഴും പഠിച്ചതിന്റെശേഷം സംസ്കൃതത്തിലെ പ്രഥമപാഠങ്ങൾ തങ്കച്ചിക്കു മഹാരാജാവിന്റെ ഗുരുവായ അരിപ്പാട്ടു കൊച്ചുപിള്ളവാരിയരോടുതന്നെ അഭ്യസിക്കുവാൻ സംഗതിവന്നു. വാരിയർ സ്വഗൃഹത്തിനു പോയതിനു മേൽ കാവ്യനാടകങ്ങളിൽ ഉപരിഗ്രന്ഥങ്ങൾ പഠിപ്പിച്ചതു് അച്ഛൻതന്നെയായിരുന്നു. 14-ാമത്തെ വയസ്സിൽ രവിവർമ്മൻതമ്പാന്റെ പിതാവായ ശാസ്ത്രിത്തമ്പാന്റെ ഭാഗിനീയിയുടെ പുത്രൻ ചേർത്തല വാരനാട്ടു് നടുവിലെക്കോവിലകത്തു കുഞ്ഞൻതമ്പാൻ തങ്കച്ചിയെ പരിഗ്രഹിച്ചു. ആദ്യകാലത്തു കവിതാരചനയ്ക്കു് അച്ഛൻ അനുകൂലനല്ലായിരുന്നു. എങ്കിലും പിന്നീടു് അതിൽ സന്തുഷ്ടി പ്രദർശിപ്പിച്ചു . 1030-ാമാണ്ടു് അച്ഛൻതന്നെയാണു് തങ്കച്ചിയെ ശ്രീമതീ സ്വയംവരം എന്ന ആട്ടക്കഥ എഴുതുവാൻ പ്രേരിപ്പിച്ചതു്. പ്രസ്തുത കൃതി മുഴുവനാകുന്നതിനുമുമ്പു് 1031-ൽ മഹാത്മാവു കാലധർമ്മം പ്രാപിച്ചു. തന്നിമിത്തം വിഷണ്ണയായ തങ്കച്ചി കുറെക്കാലം സാഹിത്യവ്യവസായത്തിൽനിന്നു വിരമിച്ചു എങ്കിലും പിന്നീടു് അതിൽ പൂർവ്വാധികമായി ശ്രദ്ധ പതിപ്പിച്ചു. 1079-ാമാണ്ടു കുംഭമാസം 1-ാം൹ പ്രാതഃസ്മരണീയയായ ആ സുചരിത പരഗതിയെ പ്രാപിച്ചു. കുട്ടിക്കുഞ്ഞുതങ്കച്ചി (1) ശ്രീമതീസ്വയംവരം, (2) പാർവ്വതീസ്വയംവരം, (3) മിത്രസഹമോക്ഷം (മൂന്നും ആട്ടക്കഥകൾ), (4) തിരുവനന്തപുരം സ്ഥലപുരാണം, (5) വയ്ക്കം സ്ഥലപുരാണം, (6) സ്വർഗ്ഗവാതിലേകാദശീമാഹാത്മ്യം (മൂന്നും കിളിപ്പാട്ടുകൾ), (7) ശിവരാത്രിമാഹാത്മ്യം, (8) സീതാസ്വയംവരം, (9) നാരദമോഹനം (മൂന്നും തിരുവാതിരപ്പാട്ടുകൾ), (10) ഗംഗാസ്നാനം ഓട്ടൻതുള്ളൽ, (11) സേതിസ്നാനം പാന, (12) കിരാതം, (13) നളചരിതം (രണ്ടും കുറത്തിപ്പാട്ടുകൾ), (14) അജ്ഞാതവാസം (നാടകം), (15) സ്വാഹാസുധാകരം (ഊഞ്ഞാൽപ്പാട്ടു്), (16) ഗജേന്ദ്രമോക്ഷം, (17) പ്രഹ്ലാദചരിതം (രണ്ടും സങ്കീർത്തനങ്ങൾ), (18) കല്യാണാഘോഷം (മണിപ്രവാളം)എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്.

    53. കേരളവർമ്മൻ തിരുമുല്പാടു് (1011–1064)

      കേരളവർമ്മൻ തിരുമുല്പാടു 1011-ാണ്ടു കായംകുളത്തിനു സമീപമുള്ള കൃഷ്ണപുരത്തു ചെത്തിവേൽകോവിലകത്തു ജനിച്ചു. 1026 മേടത്തിൽ ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പുത്രി പാനപ്പിള്ള മാധവിലക്ഷ്മിയമ്മയെ കെട്ടുകല്യാണം കഴിച്ചു. തദനുരോധേന മാപ്പിളത്തിരുമുല്പാടു് എന്ന പേരിൽ വിഖ്യാതനായി. പരിഗ്രഹിച്ചതു സ്വാതിതിരുനാൾ മഹാരാജാവിന്റെ പ്രഥമപത്നി പാനപ്പിള്ളി കാളി മാധവിഅമ്മയുടെ സഹോദരി ജാനകിപ്പിള്ള പാർവ്വതിപ്പിള്ള തങ്കച്ചിയെയായിരുന്നു. അപ്പു അയ്യങ്കാർ ശാസ്ത്രികളുടേയും പാച്ചുമൂത്തതിന്റേയും ശിഷ്യനായി സംസ്കൃതത്തിൽ ഗാഢമായ വ്യുൽപത്തിയും വ്യാകരണത്തിൽ വിശേഷ പാണ്ഡിത്യവും സമ്പാദിച്ചു. കേരളാചാരവും നാരായണീയ വ്യാഖ്യയുമാണു് അദ്ദേഹം ഭാഷയ്ക്കു സമ്മാനിച്ച രണ്ടു കൃതികൾ. 1064-ാണ്ടു മകരമാസം 8-ാം൹ തിരുവനന്തപുരത്തു മതിലകം തെക്കെ നടയിൽ സർക്കാർമഠത്തിൽവെച്ചു തിരുമുല്പാടു പരഗതിയെ പ്രാപിച്ചു.

    54. വിദ്വാൻ കൈക്കുളങ്ങര രാമവാരിയർ (1008–1072)

      വിദ്വാൻ കൈക്കുളങ്ങര രാമവാരിയരെപ്പോലെ സർവ്വവിദ്യാപാരീണനായ ഒരു സംസ്കൃതപണ്ഡിതൻ കേരളത്തെ പതിനൊന്നാംശതകത്തിൽ അലങ്കരിച്ചിട്ടില്ല. പുതിയ സമ്പ്രദായത്തിലുള്ള വിദ്യാലയപാഠപദ്ധതിയിൽ സംസ്കൃതഭാഷയ്ക്കു ലഭിച്ച സ്ഥാനം അഭിലഷണീയമായിരുന്നില്ല. അതു പഠിയ്ക്കുവാൻ പൂർവ്വകാലങ്ങളിൽ ഉണ്ടായിരുന്ന സൗകര്യം ക്രമേണ കുറഞ്ഞുവരികയുംചെയ്തു. ആ ദുർദ്ദശയിൽനിന്നു രാമവാരിയർ നിരവധി ഗ്രന്ഥങ്ങൾക്കു സുഗ്രഹമായ രീതിയിൽ ഭാഷാവ്യാഖ്യാനങ്ങൾ രചിച്ചു് അവയെ സെന്റ് തോമസ്, വിദ്യാരത്നപ്രഭ, കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ അച്ചുക്കൂടങ്ങളിൽനിന്നു പ്രസിദ്ധീകരിപ്പിച്ചു ഗൈർവ്വാണീപ്രേമികളെ അനുഗ്രഹിച്ചു. രാമവാരിയർ കൊച്ചിയിൽ തലപ്പള്ളിത്താലൂക്കു ചെങ്ങഴിക്കോടുപ്രവൃത്തി കടങ്ങോട്ടുദേശത്തു കൈക്കുളങ്ങരെ കിഴക്കേ വാരിയത്തു നാരായണിവാരസ്യാരുടേയും കൈതക്കോട്ടു ഭട്ടതിരിയുടേയും പുത്രനായി 1008-ാണ്ടു ചിങ്ങ മാസത്തിൽ സ്വാതിനക്ഷത്രത്തിൽ ജനിച്ചു. വെട്ടത്തുനാട്ടിൽ കിഴക്കേച്ചിറയ്ക്കു സമീപമുള്ള തെക്കേവാരിയത്തു കുട്ടിവാരസ്യാരെ വിവാഹംചെയ്തു. ഒരു പുത്രി തൃശ്ശൂർവെച്ചു് അകാലമൃതിയെ പ്രാപിച്ചു. അനന്തരം ആ പരിസരത്തിൽ നിന്നു തീരെ വിട്ടുപിരിഞ്ഞു സകുടുംബം തൃക്കണ്ടിയൂരിൽത്തന്നെ വീണ്ടും താമസംതുടങ്ങി. രണ്ടുകൊല്ലത്തോളം അങ്ങനെ കഴിഞ്ഞു. അന്നന്നു കിട്ടുന്നതു് അന്നന്നുതന്നെ ചെലവിടണമെന്നു നിർബ്ബന്ധമുണ്ടായിരുന്ന അദ്ദേഹം ആ രണ്ടുകൊല്ലവും ആദായത്തിനു യാതൊരു മാർഗ്ഗവുമില്ലാതെ അതികഠിനമായ ദാരിദ്ര്യപീഡയ്ക്കു വശംവദനായി, ശാരീരികമായ ശക്തിയും മാനസികമായ ഓജസ്സും ക്രമേണ ക്ഷയിച്ചു, വളരെ കഷ്ടപ്പെടുകയും 1072-ാണ്ടു കന്നിമാസം 20-ാം൹ വിജയദശമിദിനത്തിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്കയും ചെയ്തു. സെന്റ് തോമസ് അച്ചുക്കൂടത്തിൽ മുദ്രണംചെയ്തവയാണു് താഴെക്കാണുന്ന ഭാഷാവ്യാഖ്യാനങ്ങൾ. (1) രഘുവംശം, (2) മാഘം, (3) നൈഷധം, (4) കുമാരസംഭവം, (5) മേഘസന്ദേശം, (6) യുധിഷ്ഠിരവിജയം, (7) ശ്രീരാമോദന്തം, (8) ശ്രീകൃഷ്ണവിലാസം, (9) താരോപദേശം. വിദ്യാരത്നപ്രഭയിൽനിന്നാണു് അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആവിർഭവിച്ചിട്ടുള്ളതു്. (10) അഷ്ടാംഗഹൃദയം സൂത്രസ്ഥാനം, നിദാനസ്ഥാനം, ശാരീരസ്ഥാനം, കല്പസ്ഥാനം, ചികിത്സിതസ്ഥാനം, ഉത്തരസ്ഥാനം എന്നിവ സാരാർത്ഥദർപ്പണമെന്ന ഭാഷാവ്യാഖ്യാസമേതം, (11) അമരകോശം ബാലപ്രിയാവ്യാഖ്യാനസഹിതം, (12) ആരോഗ്യ കല്പദ്രുമം ബാലചികിത്സ, (13) ശിവശക്തിസപ്തശതീസ്തോത്രം (14) സാമുദ്രികാശാസ്ത്രം, (15) ഗൗളീശാസ്ത്രം, (16) നൂതന സിദ്ധരൂപം, (17) ബാലപ്രബോധനം സമാസചക്രം എന്നിവയുടെ ഭാഷാവ്യാഖ്യ, (18) ലക്ഷ്മണോപദേശത്തിന്റെ ഭാഷാവ്യാഖ്യ. കേരളകല്പദ്രുമം, ഭാരതവിലാസം എന്നീ മുദ്രാലയങ്ങളിൽനിന്നാണു് മറ്റു പുസ്തകങ്ങൾ പ്രസിദ്ധീകൃതങ്ങളായതു്. (19) സങ്ഗീത ശാസ്ത്രം, (20) നാരായണീയവ്യാഖ്യ, (21) വിംശതിവ്യാഖ്യ, (22) സിദ്ധാന്തകൗമുദിയുടെ പൂർവാർദ്ധത്തിനു പദസംസ്കാര ചന്ദ്രിക എന്ന വ്യാഖ്യ, (23) തർക്കശാസ്ത്രം, (24) ഹോരാശാസ്ത്രം, (25) അമരം ബാലബോധിനി, (26) വിദ്യാക്ഷരമാല, (27) വാസുദേവമനനം, (28) പ്രശ്നമാർഗ്ഗം പൂർവാർദ്ധം, (29) ജീവന്മുക്തി പ്രകരണം, (30) വൈദ്യാമൃതതരങ്ഗിണി, (31) നേത്രചികിത്സ, (32) അഷ്ടാംങ്ഗഹൃദയം ഭാവപ്രകാശവ്യാഖ്യാ സഹിതം, (33) അമരുകശതകം, (34) അഷ്ടപദി, (35) ദേവീമാഹാത്മ്യം, (36) പുഷ്പബാണവിലാസം, (37) മഹിഷമങ്ഗലഭാണം, (38) കോടിവിരഹം (സങ്ഗീതകേതുചരിതം) എന്നീ ഗ്രന്ഥങ്ങൾക്കു ഭാഷാവ്യാഖ്യകൾ, (39) വാഗാനന്ദലഹരി, (40) വാമദേവസ്തവം, (41) വിദ്യുന്മാലാസ്തുതി എന്നീ സ്വതന്ത്ര സംസ്കൃതകാവ്യങ്ങൾ.

    55. ഉപ്പോട്ടു കണ്ണൻ (1000–1060)

      ഉപ്പോട്ടു കണ്ണൻ 1000-ാണ്ടു മേടമാസം 12-ാം൹ വടക്കേ മലബാറിൽ കണ്ണൂരിൽ ജനിച്ചു. ബാല്യത്തിൽ സ്വല്പം സംസ്കൃതം അഭ്യസിച്ചതിനുമേൽ സ്വദേശത്തു് ഇംഗ്ലീഷ് പട്ടാളക്കാരുടെ ആവശ്യത്തിനായി സ്ഥാപിച്ചിരുന്ന ഗവർമ്മെന്റു റജിമെന്റൽസ്ക്കൂളിൽ ചേർന്നു ഇംഗ്ലീഷ് പഠിച്ചു. ആ രണ്ടു ഭാഷകളിലും കാലക്രമത്തിൽ നല്ല പരിജ്ഞാനം നേടുവാൻ വ്യവസായശീലനായ അദ്ദേഹത്തിനു സാധിച്ചു. വൈദ്യശാസ്ത്രത്തിൽ പ്രശംസനീയമായ പാണ്ഡിത്യം സമ്പാദിച്ചു. 25-ാമത്തെ വയസ്സിൽ മലബാറിലെ ഡെപ്യൂട്ടികലക്ടറുടെ ആഫീസിലെ ഒരു പകർപ്പുഗുമസ്തനായി നിയമിക്കപ്പെട്ടു. കണ്ണൻ ഉദ്യോഗസോപാനത്തിൽ പടിപ്പടിയായി ഉയർന്നു 1042 മുതൽ ഹജൂർ ശിരസ്തദാരായും 1045 മുതൽ ഡെപ്യൂട്ടി കലക്ടരായും രാജ്യസേവ ചെയ്തു. ഗവർമ്മെണ്ടിന്റേയും പൊതുജനങ്ങളുടേയും സ്നേഹബഹുമാനങ്ങൾക്കു പാത്രീഭവിച്ചു് 1060-ാണ്ടുമീനമാസം 31-ാം൹ വാതരോഗംനിമിത്തം മരിച്ചു. (1) അഷ്ടാങ്ഗഹൃദയം താൻ എഴുതിയ ഭാസ്കരം എന്ന ഭാഷാവ്യാഖ്യാനത്തോടുകൂടി 1048 തുലാം 22-ാം൹ പ്രസിദ്ധീകരിച്ചു. (2) യോഗാമൃതം എന്ന സുപ്രസിദ്ധമായ പഴയ വൈദ്യമണിപ്രവാളവും താൻ ഉണ്ടാക്കിയ ലഘുടിപ്പണിയോടുകൂടി അച്ചടിപ്പിച്ചു. അതു് 1046-ാണ്ടിടയ്ക്കാണു്.

    56. ആറ്റുപുറത്തു് ഇമ്പിച്ചൻഗുരുക്കൾ (1027–1076)

      ആറ്റുപുറത്തു ഇമ്പിച്ചൻഗുരുക്കൾ 1027-ാണ്ടു കുംഭമാസം അവിട്ടം നക്ഷത്രത്തിൽ വടക്കേ മലബാർ കൊയിലാണ്ടിയിൽ ആറ്റുപുറത്തു ചാത്തുവിന്റേയും ചെട്ടിയേടത്തു ചോയിച്ചിയുടേയും പുത്രനായി ജനിച്ചു. മാതാവിന്റെ കുടുംബത്തെയും കൂടി അനുസ്മരിച്ചു് ആറ്റുപുറത്തു് ചെട്ടിയേടത്തു് ഇമ്പിച്ചൻഗുരുക്കളെന്നും അദ്ദേഹത്തെ പറയാറുണ്ടു്. മീത്തലെ എഴുത്തുപള്ളിയിൽ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞതിനുമേൽ തലശ്ശേരിയിൽ ഗവർമ്മെന്റു സ്ക്കൂളിലും പിന്നീടു കോഴിക്കോട്ടു ഗവർമ്മെന്റു പ്രൊവിൻഷ്യൻ സ്ക്കൂളിലും പഠിച്ചു് അവിടത്തെ ട്രാൻസ് ലേഷൻപരീക്ഷയിലും മറ്റും വിജയം നേടി. പാലക്കാട്ടു ശേഖരീപുരം ശേഷുശാസ്ത്രികളുടെ ശിഷ്യനായ അമ്പ്രമോളി രാമുണ്ണിവൈദ്യരുടെ ശിഷ്യസ്ഥാനം സ്വീകരിച്ചു കാവ്യനാടകാലങ്കാരങ്ങളിൽ പരിനിഷ്ഠിതവും തർക്കശാസ്ത്രത്തിൽ സാമാന്യവുമായ പരിജ്ഞാനം സമ്പാദിച്ചു. അതിനുമുൻപുതന്നെ ജ്യോതിഷത്തിലും പ്രായോഗികമായ അറിവു നേടിക്കഴിഞ്ഞിരുന്നു. പിന്നീടു വ്യാകരണം അഭ്യസിക്കുന്നതിനായി പരദേശത്തേയ്ക്കു പോയി. മദിരാശി പ്രസിഡൻസികോളേജിലെ മലയാളപണ്ഡിതരായ മൂളിയിൽ കൃഷ്ണന്റെ സാഹായ്യത്തിൽ ആ ശാസ്ത്രത്തിലും നിഷ്ണാതനാകുകയും അതിനുപുറമേ തർക്കശാസ്ത്രത്തിൽ ചില ഉപരിഗ്രന്ഥങ്ങൾകൂടി വായിക്കുകയും ചെയ്തു. വിദ്യാഭ്യാസം പൂർത്തിയായതിനുമേൽ ആറ്റുപുറത്തു തിരിയെപ്പോന്നു് ഒരു പാഠശാല സ്ഥാപിച്ചു് ഒട്ടുവളരെ ശിഷ്യന്മാരെ സംസ്കൃതം പഠിപ്പിച്ചു. 1076-ാണ്ടു് കുംഭമാസം 22-ാം൹ മരിച്ചു. ഇമ്പിച്ചൻ ഗുരുക്കളുടെ പ്രധാനകൃതി തൃക്കണ്ടിയൂർ അച്യുതപ്പിഷാരടിയുടെ പ്രവേശകം എന്ന വ്യാകരണഗ്രന്ഥത്തിന്റെ ഭാഷാവ്യാഖ്യാനമാണു്. കൂടാതെ (2) ധാരാകല്പം എന്നൊരു വൈദ്യഗ്രന്ഥവും, (3) മനീഷാ പഞ്ചകം എന്ന ശങ്കരാചാര്യരുടെ വേദാന്തപ്രകരണവും (4) രാഘവാമൃതം എന്നു രാമായണകഥയെ ആസ്പദമാക്കി ഒരു സംസ്കൃതകാവ്യം രചിച്ചിട്ടുണ്ടെന്നും (5) കഥാസരിത്സാഗരം മലയാളത്തി്ല വിവർത്തനം ചെയ്തിട്ടുണ്ടെന്നും (6) അഷ്ടപടി ആട്ടം എന്നൊരു കൃതിയും നിർമ്മിച്ചിട്ടുമുണ്ടുപോൽ. (7) ഭാഗവതം അദ്ദേഹം ഭാഷാഗദ്യരൂപത്തിൽ പരാവർത്തനംചെയ്തിട്ടുണ്ട്.

    57. മാടായി മന്ദൻഗുരുക്കൾ (1005-1037)

      വടക്കേ മലയാളത്തിലെ തീയരുടെ ഇടയിൽ സാമാന്യം പ്രസിദ്ധിയുള്ള തലശ്ശേരി തിരുവങ്ങാട്ടു മാടായിത്തറവാട്ടിലാണു് മന്ദൻഗുരുക്കളുടെ ജനനം. 1005-നും 1009-നും ഇടയ്ക്കായിരുന്നു അദ്ദേഹം ജനിച്ചതു് എന്നറിയാം. പിതാവു കൂടക്കായി കണ്ണൻവൈദ്യനായിരുന്നു. സംസ്കൃതം പഠിച്ചതു മേനപ്രം അംശക്കാരനായ പുതുശ്ശേരി ചാത്തുഗുരുക്കളോടാണു്. ചാത്തുഗുരുക്കൾ ഊരാച്ചേരി ഗുരുക്കന്മാരെന്നു വിഖ്യാതി നേടിയ ഒരു കുടുംബത്തിലെ അംഗമായിരുന്നു. ജ്യോതിഷം, വൈദ്യം എന്നീ ശാസ്ത്രങ്ങളിൽ നല്ല വൈദുഷ്യം സമ്പാദിച്ചതിനുപുറമേ വ്യാകരണവും തർക്കവുംകൂടി മന്ദൻ ഗുരുക്കൾ അഭ്യസിച്ചിരുന്നു. തിരുവങ്ങാട്ടു തലായി എന്ന സ്ഥലത്തു് ഒരു വിദ്യാലയം സ്ഥാപിച്ചു് അവിടെ അധ്യാപക വൃത്തിയിൽ ഏർപ്പെട്ടു കാലയാപനംചെയ്തു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ ഗൃഹം. 1037-ാണ്ടിടയ്ക്കു മുപ്പത്തി രണ്ടാമത്തെ വയസ്സിൽ മരിച്ചു. നളചരിതം കാവ്യം, പതിവ്രതാധർമ്മം (ദ്രാവിഡ വൃത്തത്തിൽ), പാർവ്വതീ പരിണയകാവ്യം

    58. കാരായി കൃഷ്ണൻഗുരുക്കൾ (1030–1063)

      കാരായി കൃഷ്ണൻഗുരുക്കൾ വടക്കേ മലബാറിൽ ചിറയ്ക്കൽത്താലൂക്കിൽ കണ്ണൂരിൽ ഒതയോത്തുവീട്ടിൽ 1030-ാണ്ടു് കന്നിമാസത്തിൽജനിച്ചു. അസാമാന്യമായ സഹൃദയത്വത്താലും ആശ്ചര്യജനകമായ വാസനയാലും അനുഹൃഹീതനായിരുന്നുവെങ്കിലും കഠിനമായ ത്വഗ്രോഗപീഡ നിമിത്തം 1063 കന്നിയിൽ അല്പായുസ്സായി ചരമഗതിയെ പ്രാപിച്ചു. അദ്ദേഹത്തിന്റെ വാങ്മയങ്ങൾ എല്ലാംതന്നെ അമൃതനിഷ്യന്ദികളാകുന്നു. (1) രുക്‍മിണീപരിണയം മണിപ്രവാളം, (2) രാമായണം മണിപ്രവാളം, (3) ആദിത്യഹൃദയം-90 ശ്ലോകങ്ങൾ, (4) ലക്ഷണാപരിണയം ഓട്ടൻതുള്ളൽ, (5) അലങ്കാരത്തിൽ നായകപ്രകരണത്തിനു ഭദ്രാഖ്യാനം എന്ന ഭാഷാവ്യാഖ്യാനം, (6) കുചേലകൃഷ്ണീയം യമകകാവ്യം ഇവയാണു് കൃഷ്ണൻഗുരുക്കളുടെ പ്രധാനകൃതികൾ.

    59. നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ (1023–1084)

      നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ 1023-ാണ്ടു ചിങ്ങമാസത്തിൽ കോഴിക്കോട്ടുതാലൂക്കു കുന്ദമങ്ഗലം ചെറുകുളത്തൂർദേശത്തു നരിക്കുനി എന്ന തറവാട്ടിൽ രാമന്റെ പുത്രനായി ജനിച്ചു. പത്തുവയസ്സുവരെ സ്വദേശത്തു മരുമയിൽ രാമപ്പണിക്കരോടു സംസ്കൃതത്തിൽ ബാലപാഠങ്ങളും ഗ്രഹഗണനാന്തംവരെ ജ്യോതിഷവും പഠിച്ചു. 1034-ൽ ആ സ്ഥലത്തു തന്നെ കറുത്തേടത്തുകണ്ടിയിൽ ഒരു എഴുത്തുപള്ളി സ്ഥാപിച്ചു് അവിടെ ഒരു കൊല്ലത്തോളം അദ്ധ്യാപകനായി കഴിച്ചുകൂട്ടി. 1035-ൽ കോഴിക്കോട്ടേയ്ക്കു പോയി. അടുത്ത കൊല്ലം അച്ഛൻ മരിച്ചു. അതിനുമേൽ കോഴിക്കോട്ടു മൂത്തോറൻ എഴുത്തച്ഛന്റെ ശിഷ്യനായി കാവ്യങ്ങൾ അഭ്യസിച്ചു. പിന്നീടു പിലാശ്ശേരി പേരു എന്നൊരാളുടെ സഹായത്തോടുകൂടി അവിടെത്തന്നെ ഇംഗ്ലീഷുപള്ളിക്കു സമീപം ഒരു പള്ളിക്കൂടം നടത്തി. 1054-ൽ പിലാശ്ശേരിപ്പറമ്പിൽനിന്നു തന്റെ പള്ളിക്കൂടം നായ്ക്കർമഠത്തിലേയ്ക്കു മാറ്റി അവിടെ പിന്നെയും ആറുകൊല്ലം പണി നോക്കി. 1084 കർക്കടകത്തിൽ പക്ഷവാതരോഗം നിമിത്തം ചരമഗതിയെ പ്രാപിച്ചു. (1) ഹരിശ്ചന്ദ്രചരിതം കാവ്യം, (2) പഴനിയാണ്ടവസ്വാമി കീർത്തനം, (3) ഗുരുവായുപുരേശസ്തോത്രം, (4) നളചരിതം കൈകൊട്ടിക്കളിപ്പാട്ടു് എട്ടുവൃത്തം, (5) നല്ലീശ്വരാഷ്ടകം, (6) വേങ്ങാടു, പാടേരി എന്നീ ക്ഷേത്രങ്ങളെസ്സംബന്ധിച്ചു് അഞ്ചടികൾ ഇങ്ങിനെ ചില ലഘുകൃതികളും വൈദ്യർ രചിച്ചിട്ടുണ്ടു്. (7) ഭർത്തൃഹരിയുടെ നീതിശതകവും തർജ്ജമ ചെയ്തിട്ടുള്ളതായി അറിയാം

    60. റ്റി. കണാരൻ (1037–1072)

      തത്തകണാരൻ വടക്കേ മലബാറിൽ തലശ്ശേരിയിൽ 1860-ൽ (1037) ജനിച്ചു. തത്ത എന്നതു കുടുംബപ്പേരാണു്. ബ്രെന്നൻ ജില്ലാ സ്ക്കൂളിൽനിന്നു മട്രിക്യുലേഷൻ പരീക്ഷയിലും കോഴിക്കോട്ടുപോയി അവിടത്തെ രണ്ടാംഗ്രേഡ് കോളേജിൽനിന്നു് എഫ്. ഏ. പരീക്ഷയിലും ജയിച്ചു. അനന്തരം തലശ്ശേരി ബാസൽ മിഷൻ പാഴ്സി ഹൈസ്ക്കൂളിൽ ഒരു ഉപാധ്യായനായി. ആ വിദ്യാലയത്തോടു പാഴ്സി എന്ന പദംകൂടി ഘടിപ്പിച്ചതു് ഏതോ ഒരു ഉദാരനായ പാഴ്സി അതിന്റെ സ്ഥാപനത്തിന്നായി ധനസഹായം ചെയ്ക നിമിത്തമാണു്. 1885-ൽ പ്രൈവറ്റായി പഠിച്ചു ബി. ഏ പരീക്ഷയിൽ വിജയം നേടി. 1887-ൽ ആ സ്ക്കൂളിലെ പ്രഥമാധ്യാപകനായി. 1890-ൽ കുറേക്കാലം പ്രൊബേഷനറി പോലീസ് ഇൻസ്പെക്ടരായും പണിനോക്കി. ആ ഉദ്യോഗം അരുചികരമായി തോന്നുകയാൽ അതിൽനിന്നു പിരിഞ്ഞു സാഹിത്യസേവനത്തിനായി ആയുശ്ശേഷം വിനിയോഗിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും അദ്ദേഹത്തിനു് ഉപന്യാസരചനയ്ക്കു് ഒന്നുപോലെ പാടവമുണ്ടായിരുന്നു. 1897 ജൂലൈ 2-ാം൹ (1072) അപ്രതീക്ഷിതമായി ചരമഗതിയെ പ്രാപിച്ചു. കണാരൻ ആദ്യമായിരചിച്ച പുസ്തകത്തിന്റെ പേർ Comparative Study of English and Malayalam as a guide to reciprocal translation (പരിഭാഷാരീതി) എന്നായിരുന്നു. മലയാളത്തിൽ നിന്നു് ഇംഗ്ലീഷിലേയ്ക്കും ഇംഗ്ലീഷിൽ നിന്നു് മലയാളത്തിലേയ്ക്കും തർജ്ജമചെയ്യുന്നതിനു വേണ്ട പല പ്രായോഗികനിർദ്ദേശങ്ങളും അതിൽ അടങ്ങിയിട്ടുണ്ടു്. ഉദാഹരണങ്ങൾ പ്രദർശിപ്പിക്കുവാൻ രണ്ടു ഭാഷകളിലേയും ഗ്രന്ഥങ്ങളിൽനിന്നു് അനേകം ഗദ്യപദ്യഖണ്ഡങ്ങൾ എടുത്തു ചേർത്തിട്ടുമുണ്ടു്. അതിൽ പിന്നീടു സർ വാൾട്ടർസ്കോട്ടു് എന്ന സുപ്രസിദ്ധനായ ആങ്ഗലേയഭാഷാകവിയുടെ ലേഡി ഓഫ് ദി ലേക്കു് (Lady of the Lake) എന്ന കാവ്യം സരോഭാമിനീവിലാസം എന്ന ശീർഷകത്തിൽ ഗദ്യമായി വിവർത്തനംചെയ്തു. അദ്ദേഹത്തിന്റെ മൂന്നാമത്തേതും അതിപ്രധാനവുമായ കൃതിയാണു് രസലേശിക. അതു സാമുവൽ ജോൺസൺ എന്ന ആങ്ഗലോയഗദ്യഗ്രന്ഥകാരന്റെ Rasselas (റാസെലസ്) എന്ന നോവലിന്റെ തർജ്ജമയാണു്. രസലേശിക വളരെ നന്നായിട്ടുണ്ടു്.

    61. പി. വേലായുധൻ (1032–1076)

      കണാരനെപ്പോലെതന്നെ സ്മരണീയനായ ഒരു ഗദ്യകാരനാണു് പി. വേലായുധൻ. അദ്ദേഹം 1857 (1032) തിരുവനന്തപുരത്തു പേട്ടയിൽ തച്ചക്കുടി എന്ന പ്രസിദ്ധമായ ഈഴവകുടുംബത്തിൽ പപ്പുവിന്റേയും മാത്തപെരുമാളുടേയും പുത്രനായി ജനിച്ചു. അഞ്ചിതെങ്ങിൽ നിന്നു് ഒരു ക്രിസ്ത്യൻ മിഷയറിയെ വരുത്തി ഇംഗ്ലീഷിൽ പ്രാഥമിക വിദ്യാഭ്യാസം നിർവ്വഹിച്ചു. എഫ്. ഏ., ബി. ഏ. എന്നീ പരീക്ഷകൾ തിരുവനന്തപുരത്തു ഗവർമ്മെന്റുകോളേജിൽ നിന്നുതന്നെയാണു് ജയിച്ചതു്. 1883-ൽ ബി. ഏ. യായി. തിരുവിതാംകൂറിലെ ഈഴവരിൽ ആദ്യത്തെ ബി. ഏ ബിരുദധാരി അദ്ദേഹമായിരുന്നു. ഷേക്സ്പീയരുടെ പെരിക്ലിസ് (Pericles) എന്ന നാടകത്തിലെ ഇതിവൃത്തം സങ്ഗ്രഹിച്ചു. “പരിക്ലേശരാജാവിന്റെ കഥ” എന്ന പേരിൽ ഗദ്യത്തിൽ പ്രസിദ്ധീകരിച്ചു. “ലാംബ്സ് റ്റെയില്സി”ലുള്ള സങ്ഗ്രഹത്തെയാണു് ഗ്രന്ഥകാരൻ ഉപ ജീവിച്ചിരിക്കുന്നതു്. അന്നു വിശാഖംതിരുനാൾ മഹാരാജാവു് അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ ഭാഷയിൽ ഉണ്ടായിക്കാണുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നു എന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആദ്യമായി കുറേക്കാലം കോഴിക്കോട്ടെ വെസ്റ്റ് കോസ്റ്റ് സ്പെക്ടേറ്റർ എന്ന പത്രത്തിന്റെ ആധിപത്യം വഹിക്കുകയും പിന്നീടു നീലഗിരി സബ്കലക്ടർ ആഫീസിൽ ഒരു ഗുമസ്തനായി സർക്കാർ സർവ്വീസിൽ പ്രവേശിക്കുകയും ചെയ്തു. ഡെപ്യൂട്ടികലക്ടർ സ്ഥാനംവരെ ഉയർന്നു് ആ ഉദ്യോഗത്തിൽ പല ജില്ലകളിലും പണിനോക്കി ബ്രിട്ടീഷു ഗവർമ്മെന്റിൽനിന്നു റാവുബഹദൂർ എന്ന ബഹുമതി നേടി. 1911-ൽ ബർഹാംപൂർ എന്ന സ്ഥലത്തുവച്ചു മരിച്ചു. പരിക്ലേശരാജാവിന്റെ കഥയും ഭാഷയിലെ ആദ്യകാലത്തെ ഗദ്യകഥകളുടെ മധ്യത്തിൽ പരിഗണനയെ അർഹിക്കുന്നു.

    62. കക്കുഴി കുഞ്ഞിബാപ്പുഗുരുക്കൾ (1001–1083)

      കുഞ്ഞിബാപ്പുഗുരുക്കൾ വടക്കേ മലബാറിൽ തലശ്ശേരിയിൽ കക്കുഴി എന്ന തറവാട്ടിൽ ജനിച്ചു. സംസ്കൃതത്തിൽ അധ്യായനം ചെയ്യിച്ചതു തലശ്ശേരിക്കടുത്തുള്ള മേനപ്പുറത്തു പുതുശ്ശേരി കണ്ണൻഗുരുക്കളായിരുന്നു. 1033-ൽ (1855) ബാസൽമിഷൻകാർ പ്രസ്തുത വിദ്യാലയം ഏറ്റെടുത്തപ്പോൾ അവിടെ ആ സ്ഥാനത്തിൽത്തന്നെ തുടർന്നു. ഏകദേശം അൻപതു കൊല്ലത്തോളം അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിനു് ഒട്ടുവളരെ ശിഷ്യ സമ്പത്തു് ഉണ്ടായതിൽ ആശ്ചര്യമില്ല. ഗാർത്തുവെയിറ്റു സായിപ്പിനെ വ്യാകരണം ചോദ്യോത്തരം എന്ന പുസ്തകത്തിന്റെ രചനയിൽ അദ്ദേഹം സഹായിച്ചിട്ടുണ്ടു്. ബാല്യത്തിൽ തീയർക്കുവേണ്ടി ഇദംപ്രഥമമായി ഒരു കഥകളിയോഗം ഏർപ്പെടുത്തി അതിൽ ഭാഗവതരായിരുന്നിട്ടുണ്ടെന്നുള്ളതും പ്രസ്താവയോഗ്യമാണു്. 1083-ൽ 82-ാമത്തെ വയസ്സിൽ മരിച്ചു. ഗുരുക്കളുടെ പ്രധാനകൃതി ഹരിശ്ചന്ദ്രചരിതം ശീതങ്കൻതുള്ളലാണു്. (2) ഭഗവൽഗീത കിളിപ്പാട്ടു്, (3) ഈസോപ്പിന്റെ സാരോപദേശകഥകൾ (ഗാനരൂപത്തിൽ)

    63. മങ്കട ശ്രീവല്ലഭൻതമ്പുരാൻ (1034–1076)

      വള്ളുവനാട്ടു മങ്കടക്കോവിലകത്തു് ഉണ്ണിക്കിടാവു് എന്നുകൂടിപേരുള്ള ശ്രീവല്ലഭൻതമ്പുരാൻ 1034-ാണ്ടു ജനിച്ചു. കുട്ടിത്തമ്പുരാനെന്നും അദ്ദേഹത്തെ പറയും. സങ്ഗീതത്തിലും സാഹിത്യത്തിലും നൈപുണ്യമുണ്ടായിരുന്നു. ചെറുപ്പത്തിൽത്തന്നെ കാരണവനല്ലെങ്കിലും കുടുംബഭരണത്തിൽ ഏർപ്പെടേണ്ടിവന്നതിനാൽ സാഹിത്യവ്യവസായത്തിനു വളരെ വിരളമായേ സമയം ലഭിച്ചുള്ളു. 1076-ൽ മരിച്ചു, അദ്ദേഹത്തിന്റെ കൃതികളായി (1) പത്മാസുരവധം, (2) ദേവസേനാപരിണയം, (3) ഭാനുകോപവിജയം, (4) ഘോഷയാത്ര, (5) മുചുകുന്ദമോക്ഷം എന്നിങ്ങനെ അഞ്ചു് ആട്ടക്കഥകൾ അച്ചടിപ്പിച്ചിട്ടുണ്ടു്

    64. അകത്തൂട്ടു ദാമോദരൻകർത്താവു് (1025–1097)

      അകത്തൂട്ടു ദാമോദരൻകർത്താവിന്റെ സ്വദേശം മുവ്വാറ്റുപുഴയാണു്. വടക്കുഞ്ചേരി അകത്തൂട്ടെന്നതു കുടുംബനാമധേയമാകുന്നു. അദ്ദേഹത്തിന്റെ ബാല്യകാലത്തെപ്പറ്റി ഒന്നും അറിയുന്നില്ല. 1055-ാണ്ടിടയ്ക്കു വിശാഖംതിരുനാൾ മഹാരാജാവു തിരുമനസ്സിലെ പുത്രൻ അരുമന ശ്രീനാരായണൻ തമ്പിയെ സംസ്കൃതം അഭ്യസിപ്പിക്കുന്നതിന്നായി തുരുവനന്തപുരത്തേയ്ക്കു പോന്നു. അന്നു് അദ്ദേഹത്തിനു സംസ്കൃതത്തിലും വൈദ്യത്തിലും നല്ല ജ്ഞാനവും കവനവിഷയത്തിൽ പാടവവുമുണ്ടായിരുന്നു. ശ്രീമൂലംതിരുനാൾ മഹാരാജാവിന്റെ പുത്രൻ നാഗരുകോവിലിൽ ശ്രീനാരയണൻതമ്പിയേയും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ടു്. 1061-ാണ്ടിടയ്ക്കു കോട്ടയ്ക്കകത്തു ബാലികാ വിദ്യാലയത്തിൽ സംസ്കൃതപണ്ഡിതനായി; കൊല്ലം ഇംഗ്ലീഷ് ഹൈസ്ക്കൂളിലും ആ പണിതന്നെ കുറേക്കാലം നോക്കുകയുണ്ടായിട്ടുണ്ടു്. പെൻഷൻപറ്റി കുറേക്കാലം ജീവിച്ചിരുന്നു. 1097-ാണ്ടു കന്നി 22-ാം൹ മരിച്ചു. കർത്താവിന്റെ ഒന്നാമത്തെ കൃതിയായ (1) ഇന്ദുമതീസ്വയംവരം ഓട്ടൻതുള്ളൽ, ഇപ്പോൾ കിട്ടുന്നില്ല. (2) ഭർത്തൃഹരിയുടെ നീതിശതകം ഭാഷാശ്ലോകരൂപത്തിൽ തർജ്ജമ ചെയ്തു് അവതാരിക, അർത്ഥം, ഭാവം ഇവയോടുകൂടി പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. (3) വരാഹാവതാരം ആട്ടക്കഥയാണു് മറ്റൊരു കൃതി. (4) ഗാരുഡപുരാണം കിളിപ്പാട്ട്, (5) കർത്താവിന്റെ മുഖ്യമായ കൃതി യോഗവാസിഷ്ഠം കിളിപ്പാട്ടാണു്. അതു് എഴുതി 1079-ൽ അച്ചടിപ്പിച്ചു.

    65. നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി (1004–1063)

      നല്ലേപ്പള്ളി സുബ്രഹ്മണ്യശാസ്ത്രി 1004-ാണ്ടു ധനുമാസം 16-ാം൹ കൊച്ചിരാജ്യത്തു ചിറ്റൂർത്താലൂക്കിൽപ്പെട്ട നല്ലേപ്പള്ളി ഗ്രാമത്തിൽ ജനിച്ചു. അദ്ദേഹം സകല വിദ്യകളും അഭ്യസിച്ചതു് അയ്യാശാസ്ത്രി എന്നുകൂടി പേരുള്ള തന്റെ പിതാവായ വെങ്കടകൃഷ്ണശാസ്ത്രികളിൽനിന്നായിരുന്നു. ബാല്യത്തിൽത്തന്നെ സംസ്കൃതത്തിൽ നല്ല വ്യുൽപത്തി സമ്പാദിച്ചതിനുപുറമെ, ജ്യോതിഷം, മന്ത്രശാസ്ത്രം, വിഷവൈദ്യം എന്നീ വിദ്യകളിലും സംഗീതത്തിലും ക്രമേണ നിഷ്ണാതനായിത്തീർന്നു. തമിഴിലും അദ്ദേഹത്തിനു ഗണനിയമായ ജ്ഞാനം ഉണ്ടായിരുന്നു. പതിനൊന്നാമത്തെവയസ്സിൽത്തന്നെ ദേവീഭക്തനായി. പതിമ്മൂന്നാമത്തെ വയസ്സിൽ സമീപത്തുള്ള എക്കണത്തു് എന്ന പ്രസിദ്ധ നായർതറവാട്ടിലെ വലിയ കയ്മളുടെ പുറകേ അദ്ദേഹമറിയാതെ കോഴിക്കോട്ടേയ്ക്കു പോയി സാമൂതിരിയെ കണ്ടു ചില സംസ്കൃതശ്ലോകങ്ങൾ അടിയറവച്ചു് അദ്ദേഹത്തിൽ നിന്നു പട്ടും വളയും സമ്മാനമായി നേടി. ശാസ്ത്രിയുടെ കവിയശസ്സു് അനുക്രമമായി ഉയർന്നു. കൊച്ചിയിൽ ദിവാൻജിയായിരുന്ന തിരുവെങ്കടാചാര്യർ സംഘടിപ്പിച്ച ഒരു പണ്ഡിതസദസ്സിൽ പ്രവേശിച്ചു സദസ്യരുടെ അപേക്ഷയനുസരിച്ചു സ്ത്രീവർണ്ണനമായും വനവർണ്ണനമായും ഓരോ ചൂർണ്ണിക പെട്ടെന്നുണ്ടാക്കിച്ചൊല്ലി നിമിഷകവി എന്ന ബിരുദം വാങ്ങി. പത്തൊൻപതാമത്തെ വയസ്സിൽ പിതൃവിയോഗംനിമിത്തം കുടുംബഭരണം ഏറ്റെടുക്കേണ്ടിവന്നതിനാൽ നമ്മുടെ കവിപ്രായേണ നല്ലേപ്പള്ളിയിലും എലപ്പുള്ളിയിലും താമസിച്ചുപലരേയും സംസ്കൃതം അഭ്യസിപ്പിച്ചു കാലയാപനം ചെയ്തു. 1063-ാണ്ടു ചിങ്ങമാസം 17-ാം൹ മരിച്ചു. കൃതികൾ (1) ലളിതോപാഖ്യാനം പാട്ടു്, (2) സൗന്ദര്യലഹരീഭാഷാവ്യാഖ്യാനം, (3) പാരിജാതഹരണം, (4) ത്രിപുരദഹനം, (5) പ്രഭാവതീസ്വയംവരം എന്നീ മൂന്നു ആട്ടക്കഥകൾ (ഭാഷ), (6) ശാകുന്തളം ഒന്നും രണ്ടും ദിവസത്തെ ആട്ടക്കഥകൾ (സംസ്കൃതം), (7) ലളിതാവിലാസചമ്പു (സംസ്കൃതം), (8) അഗണിതം (സംസ്കൃതം), (9) മീനാക്ഷീനാടകം (തമിഴ്) എന്നിവയാണു് ശാസ്ത്രിയുടെ പ്രധാനകൃതികൾ.

    66. ഇടമന ഗണപതിപ്പോറ്റി (1036–1116)

      നെടുമങ്ങാട്ടുതാലൂക്കിൽ മാണിക്കൽപകുതിയിൽ പിരപ്പൻകോട്ട് ഇടമനമഠത്തിലാണു് ഗണപതിപ്പോറ്റി ജനിച്ചതു്. 1036 മകരത്തിലായിരുന്നു ജനനം. തുളുനാട്ടിൽ നിന്നു തിരുവിതാംകൂറിൽ കുടിയേറിപ്പാർത്തു മലയാളിബ്രാഹ്മണരുടെ ആചാരങ്ങൾ സ്വീകരിച്ച ഒരു ഹവീകകുടുംബമായിരുന്നു പോറ്റിയുടേതു്. പിരപ്പൻകോട്ടു രാമകൃഷ്ണശാസ്ത്രികളോടു യജൂർവ്വേദം മുഴുവൻ അധ്യയനംചെയ്തു. സ്വജാതിയിൽ പൗരോഹിത്യമായിരുന്നു വൃത്തി. അതോടുകൂടി പലരേയും സംസ്കൃതവും അഭ്യസിപ്പിച്ചിട്ടുണ്ടു്. വേദാന്തത്തിലും ജ്യോതിഷത്തിലെ ഫലഭാഗത്തിലും നിഷ്ണാതനായിരുന്നു; എന്നുമാത്രമല്ല ഭാഷയിലും സംസ്കൃതത്തിലും അക്ലിഷ്ടമായി കവനംചെയ്യുന്നതിനും ഭാഷയിൽ നിരർഗ്ഗളമായി പ്രസംങ്ഗിക്കുന്നതിനുമുള്ള പാടവവും സമ്പാദിച്ചിരുന്നു. 1116-ാണ്ടു കുംഭമാസത്തിൽ മരിച്ചു. കൃതികൾ (1) ശതകത്രയഭൂഷണം, (2) ഭദ്രകാളീ മാഹാത്മ്യം മൂന്നു ദിവസത്തെ കഥ, (3) മഹിഷമർദ്ദനം എന്നീ ആട്ടക്കഥകളും ഗണപതിപ്പോറ്റി രചിച്ചിട്ടുണ്ടു്

    67. പൂന്തോട്ടത്തു് അച്ഛൻമ്പൂരി (996–1040)

      പൂന്തോട്ടത്തില്ലം ബ്രിട്ടീഷു മലബാറിൽ വള്ളുവനാട്ടു താലൂക്കിൽ കിള്ളിക്കുറിശ്ശിമങ്ഗലം ക്ഷേത്രത്തിൽ നിന്നു് ഉദ്ദേശം രണ്ടു ഫർലാംഗ് തെക്കുകിഴക്കും ലക്കിടിത്തീവണ്ടിയാപ്പീസിൽ നിന്നു് ഒരു മൈൽ വടക്കുമായാണു് സ്ഥിതിചെയ്യുന്നതു്. ആ ക്ഷേത്രവും പരിസരപ്രദേശങ്ങളും സുമാർ ഒരു ശതകത്തിമനുമുമ്പു കൊച്ചിശ്ശീമയിൽ തലപ്പള്ളിത്താലൂക്കിൽ ഉൾപ്പെട്ടിരുന്നു. മഹാകവി കുഞ്ചന്റേയും മന്ത്രേടത്തു നമ്പൂരിപ്പാട്ടിലേയും ജന്മദേശവും അവിടംതന്നെയായിരുന്നു എന്നു നാം ധരിച്ചിട്ടുണ്ടല്ലോ. പൂന്തൊട്ടത്തിന്റെയും നമ്പിയാരുടെ ഗൃഹത്തിന്റെയും ഇടയ്ക്കു് ഒരു വേലിയുടെ വ്യവധാനമേ ഉള്ളു. പൂന്തോട്ടത്തില്ലത്തിൽ അച്ഛൻ നമ്പൂരി 996-ാമാണ്ടു കുംഭമാസത്തിൽ പൂയം നക്ഷത്രത്തിൽ ജനിച്ചു. പരമേശ്വരൻനമ്പൂരിയായിരുന്നു പിതാവു്. നമ്മുടെ കവിയുടെ പേർ ദാമോദരൻ എന്നായിരുന്നു. അച്ഛൻ എന്നു പ്രകൃതത്തിൽ വിശേഷിപ്പിക്കുന്നതു് അദ്ദേഹത്തിന്റെ തൃതീയപുത്രനും കവിയുമായ മറ്റൊരു ദാമോദരൻ നമ്പൂരിയെക്കൂടി സ്മരിക്കേണ്ടിയിരിക്കുന്നതുകൊണ്ടാണു്. പൂന്തോട്ടത്തു നമ്പൂരിമാർ തൃശ്ശിവപേരൂർ യോഗത്തിൽ ചേർന്നവരാണ്. അവർക്കു വേഴപ്പറസംഘത്തിൽ പരിഷയും വാക്യവൃത്തിയുമുണ്ടു്. ദാമോദരൻ നമ്പൂരി പട്ടാമ്പി പള്ളിശ്ശേരി ഓതിക്കോനോടു വേദം അഭ്യസിക്കുകയും തൃപ്പണിത്തുറെ താമസിച്ചു കുറേക്കാലം സംസ്കൃതം പഠിക്കുകയും ചെയ്തു പ്രായേണ തൃപ്പൂണിത്തുറയും കൊടുങ്ങല്ലൂരുമായിരുന്നു താമസം. തൃപ്പൂണിത്തുറെ ഒരു നമ്പിഷ്ഠാതിരിയുടെ ഭർത്തൃപദവും സ്വീകരിച്ചു. കൊടുങ്ങല്ലൂർ താമസിക്കാനുണ്ടായ കാരണം വിദ്വാൻ ഇളയതമ്പുരാന്റെ ആശ്രയവും വെണ്മണി അച്ഛൻനമ്പൂരിപ്പാടുമായുള്ള മൈത്രീബന്ധവുമാണു്. ചിലപ്പോൾ കിളിമാനൂർ കൊട്ടാരത്തിലും പോകാറുണ്ടായിരുന്നു, കിള്ളിക്കുറിശ്ശിമങ്ഗലത്തുകാരനായ മങ്ഗലത്തു നമ്പൂരിക്ക് അവിടെ തന്ത്രമുണ്ടായിരുന്നതുകൊണ്ടു് അദ്ദേഹത്തോടുകൂടിയാണു് അവിടെ പോയ്വന്നതു്. അനേകം വിദ്വാന്മാർ അന്നു് ആ കൊട്ടാരത്തിൽ ഉണ്ടായിരുന്നുവല്ലോ. തൃശ്ശിവപേരൂർക്കു സമീപമുള്ള അഷ്ടമി എന്ന ഇല്ലത്തു നിന്നു വിവാഹം ചെയ്കയും ആ വിവാഹത്തിൽ മൂന്നു പുത്രന്മാരും അഞ്ചു പുത്രിമാരും ജനിക്കുകയും ചെയ്തു. 1040-ാമാണ്ടു കുംഭമാസം അനിഴം നക്ഷത്രത്തിൽ മരിച്ചു. പൂന്തോട്ടത്തിന്റെ കൃതികളായ (1) അംബരീഷചരിതം ഓട്ടൻതുള്ളലും, (2) കാലകേയവധം ശീതങ്കൻ തുള്ളലും, (3) സ്യമന്തകം ആട്ടക്കഥയും ഏതാനും ചില മുക്തകങ്ങളും മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. അവയിൽ മുക്തകങ്ങൾ കൊണ്ടാണു് അദ്ദേഹം വെണ്മണിപ്രസ്ഥാനത്തിലെ പ്രഥമാചാര്യന്മാരിൽ ഒരാളായി ഗണിക്കപ്പെട്ടുപോന്നതു്. പൂന്തോട്ടം, വെണ്മണി അച്ഛൻ മുതൽപേരെ ആ പ്രസ്ഥാനം സംവിധാനം ചെയ്യുന്നതിനു് അനേകവിധത്തിൽ സഹായിച്ച വിദ്വാൻ ഇളയതമ്പുരാന്റെ തദ്വിഷയകമായ സദ്വ്യവസായത്തെ ഞാൻ അന്യത്ര സ്മരിച്ചിട്ടുണ്ടു്

    68. പൂന്തോട്ടത്തു മഹൻനമ്പൂരി (1032–1121)

      പൂന്തോട്ടത്തു മഹന്റെ പേരും ദാമോദരൻ എന്നായിരുന്നു എന്നും അദ്ദേഹം പൂന്തോട്ടത്തു് അച്ഛൻ ദാമോദരൻനമ്പൂരിയുടെ തൃതീയ പുത്രനാണെന്നും മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. 1032-ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. താമസം മിക്കവാറും കിള്ളിക്കുറിശ്ശിമങ്ഗലത്തു സ്വഗൃഹത്തിൽത്തന്നെയായിരുന്നതിനാൽ പുതിയ കവനപരിഷ്കാരങ്ങളൊന്നും അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചില്ല. അച്ഛൻ തന്നെയായിരുന്നു ബാല്യത്തിലെ ഗുരുനാഥൻ. പിന്നീടു ദേശമങ്ഗലത്തുമനയ്ക്കൽ താമസിച്ചു പ്രസിദ്ധപണ്ഡിതനായ വാടാനംകുറിശ്ശി പിച്ചു ശാസ്ത്രികളോടു കാവ്യനാടകങ്ങളും കുറെ തർക്കവും അഭ്യസിച്ചു. ശാസ്ത്രികളുടെ പിതൃദത്തമായ നാമധേയം വിശ്വനാഥൻ എന്നായിരുന്നു. (1) താരകാസുരവധം കഥകളി, (2) ലക്ഷണാസ്വയംവരം കഥകളി, (3) രാജസൂയം ഓട്ടൻതുള്ളൽ, (4) കുചേലവൃത്തം ശീതങ്കൻതുള്ളൽ, (5) ഗുരുവായുപുരമാഹാത്മ്യം കിളിപ്പാട്ടു്, (6) സാവിത്രീചരിതം കിളിപ്പാട്ടു്, (7) അജാമിളമോക്ഷം പാന എന്നിങ്ങനെ ഏഴു കൃതികൾ മഹൻ രചിച്ചിട്ടുണ്ടു്.

    69. വെണ്മണി അച്ഛൻനമ്പൂരിപ്പാടു് (992–1066)

      വെണ്മണി അച്ഛൻ നമ്പൂരിപ്പാടു് 992-ാമാണ്ടു മകരമാസം 22-ാം൹ ജനിച്ചു. പരമേശ്വരൻ എന്നായിരുന്നു നാമധേയം. അദ്ദേഹത്തിന്റെ അച്ഛനു് അല്പം ബുദ്ധിമാന്ദ്യം ഉണ്ടായിരുന്നുവെങ്കിലും അമ്മ വെള്ളാങ്ങല്ലൂർ ഇളകുറിശ്ശിമനയ്ക്കൽ രാമൻനമ്പൂരിപ്പാട്ടിലെ സഹോദരിയായ ഒരു വിദുഷിയായിരുന്നു. രാമൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ വിദ്വാൻ ഇളയതമ്പുരാന്റെ ശിഷ്യനായിരുന്നു എന്നു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ വിവാഹത്തിലെ ഏക സന്താനമായിരുന്നു അച്ഛൻ. 1013-ൽ അദ്ദേഹം കുടമാളൂർ പൊല്പാക്കരമനയ്ക്കൽ (പൊലപ്പാ)നിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിലുണ്ടായ പുത്രനാണു് വെണ്മണി മഹൻനമ്പൂരിപ്പാടു് രാമൻനമ്പൂരിപ്പാടുമായുള്ള സംബന്ധം നിമിത്തമോ മറ്റോ അച്ഛൻനമ്പൂരിപ്പാടു കൊടുങ്ങല്ലൂർ ചെന്നുപറ്റുകയും അവിടെ ഇളയതമ്പുരാന്റെ ഒരു ഭാഗിനേയിയായ കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ പരിഗ്രഹിക്കുകയും ചെയ്തു. ആ ദാമ്പത്യത്തിന്റെ പ്രകൃഷ്ടഫലമായി ജനിച്ചവരാണു് മഹാകവിമൂർദ്ധന്യനായ കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ അനുജൻ കുഞ്ഞുണ്ണിത്തമ്പുരാനും. കുഞ്ഞുണ്ണിത്തമ്പുരാനു ബാല്യകാലത്തിൽ രൂഢമായിരുന്ന കലാവാസന പിന്നീടു വികസിച്ചില്ല. അച്ഛൻനമ്പൂരിപ്പാടു സ്വന്തം മനയ്ക്കലും കൊടുങ്ങല്ലൂർക്കോവിലകത്തുമായി താമസിച്ചു. ഇളയതമ്പുരാനും അദ്ദേഹത്തിന്റെ ശിഷ്യൻ കുംഭകോണം കൃഷ്ണശാസ്ത്രികളുമായുള്ള സഹവാസം നിമിത്തം മുൻപുതന്നെയുണ്ടായിരുന്ന ലോകവ്യുൽപത്തി വർദ്ധിപ്പിച്ചു എന്നല്ലാതെ ശാസ്ത്രജ്ഞാനം സമ്പാദിച്ചതായി നമ്പൂരിപ്പാട്ടിലെ കൃതികളിൽ നിന്നു നാം അറിയുന്നില്ല. എന്നാൽ ഭാഷാകവിതയെസ്സംബന്ധിച്ചിടത്തോളം അദ്ദേഹം തന്നെയായിരുന്നു അക്കാലത്തെ പ്രമുഖനായ ആചാര്യൻ. കാവ്യമർമ്മജ്ഞതപോലെ കാര്യമർമ്മജ്ഞതയും അച്ഛന്നുണ്ടായിരുന്നതിനാൽ സ്വകുടുംബത്തെ സാമ്പത്തികമായുള്ള വൈഷമ്യങ്ങളിൽനിന്നു സമുദ്ധരിക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. 74-ാമത്തെ വയസ്സുവരെ ജീവിച്ചിരുന്ന അച്ഛൻ നമ്പൂരിപ്പാടു് 1066-ാമാണ്ടു വൃശ്ചികമാസം 13-ാം൹ വാതരോഗം മൂർഛിച്ചു പരഗതിയെ പ്രാപിച്ചു. (1) ചില കീർത്തനശ്ലോകങ്ങൾ, (2) ശൃംഗാരശ്ലോകങ്ങൾ, (3) അടിയറശ്ശോകങ്ങൾ, (4) ഒരു ഹർജ്ജി, (5) രാമേശ്വരയാത്രയെപ്പറ്റി ആറു ശ്ലോകങ്ങൾ, കുറേ പലവക ശ്ലോകങ്ങൾ

    70. വെണ്മണി മഹൻനമ്പൂരിപ്പാടു് (1019–1068)

      വെണ്മണി മഹൻനമ്പൂരിപ്പാടു് 1019-ാമാണ്ടു മേടമാസം 6-ാം൹ ജനിച്ചു. കുടമാളൂർ പൊല്പാക്കര (പൊലപ്പാ) മനയാണു് അമ്മാത്തു് എന്നു മുൻപു ചൂണ്ടിക്കാണിച്ചിട്ടുണ്ടല്ലോ. അവിടത്തെ ശ്രീദേവി അന്തർജ്ജനമാണു് മാതാവു്. കദംബൻ എന്നായിരുന്നു പേർ. ഉണ്ണിയുടെ ജാതകം കുറിച്ചു കിട്ടണമെന്നു് അച്ഛൻ വിദ്വാൻ ഇളയതമ്പുരാനോടു് ആവശ്യപ്പെട്ടപ്പോൾ “അച്ഛന്റെ ശേഷക്രിയ ചെയ്യത്തക്കവണ്ണമുള്ള ആയുസ്സ് ഈ കുട്ടിക്കുണ്ടു്; നല്ല കവിയായിത്തീരും. എങ്കിലും എല്ലാത്തിലും മാന്ദ്യവുമുണ്ടാകും” എന്നു് ആ മഹാത്മാവു മറുപടി പറഞ്ഞുവത്രേ. 1045-ൽ നമ്മുടെ കവി മുണ്ടായതെക്കനിയേടത്തു മനയ്ക്കൽ നിന്നു കാളീദേവിയെ വിവാഹം ചെയ്തു. അതിൽ രണ്ടു സ്ത്രീസന്താനങ്ങളേ ഉണ്ടായുള്ളു. അവരിൽ ഒരു പെണ്‍കുട്ടി മരിച്ചുപോയി. അവശിഷ്ടയായ ഇട്ടങ്ങേലി അന്തർജ്ജനത്തെ ആലത്തൂർ മനക്കലേയ്ക്കു വിവാഹം ചെയ്തുകൊടുത്തു. അതിൽ സന്തതി ഉണ്ടായിട്ടുണ്ടു്. ആ അന്തർജ്ജനത്തിന്റെ ജനനം 1054-ലായിരുന്നു. അങ്ങുമിങ്ങും സഞ്ചരിച്ചും, അതതു ദേശത്തിലെ കവികളുമായി സല്ലപിച്ചും, വെടിപൊട്ടിച്ചും, ചിരിച്ചും, ചിരിപ്പിച്ചും, ഉത്സവാദികളായ ആഘോഷങ്ങൾ കണ്ടും, പുതിയ കവിതകൾ ആരംഭിച്ചും, പിന്നീടു് അവയുടെ പൂരണത്തെപ്പറ്റി യാതൊന്നും ചിന്തിക്കാതെയും, അങ്ങനെ ഒരു അലസജീവിതമാണു് അദ്ദേഹം നയിച്ചതു്. മഹനെ ഒരു മാറാശ്ശല്യമായി അലട്ടിക്കൊണ്ടിരുന്നതു് അഗ്നിമാന്ദ്യമാണു്. അതോടുകൂടി അർശസ്സിന്റെ ഉപദ്രവവും ഉണ്ടായിരുന്നു. പക്ഷേ, മരണഹേതുകമായി ഭവിച്ച രോഗം വസൂരിയാണു്. 1068-ാമാണ്ടു വൃശ്ചികത്തിൽ കൊടുങ്ങല്ലൂർ വച്ചു കൊല്ലന്തോറും പതിവുള്ള നവരക്കിഴിയും അതിനു മേൽ നല്ലിരിക്കയും കഴിഞ്ഞപ്പോൾ ആ ദീനം ആരംഭിക്കയും അതു് അസാധ്യാവസ്ഥയിൽ എത്തിച്ചേർന്നു മകരം 2-ാം൹ ആ മഹാപുരുഷൻ കാലധർമ്മത്തെ പ്രാപിക്കുകയും ചെയ്തു. 1048-ാമാണ്ടു തുടങ്ങി അദ്ദേഹമെഴുതിയ (1) പൂരപ്രബന്ധം മുതല്ക്കുള്ള വാങ്മയങ്ങളിൽ ചിലതെല്ലാം അവശേഷിച്ചിട്ടുണ്ടു്. (2) അംബോപദേശം മണിപ്രവാളം, (3) കുചേലവൃത്തം ശീതങ്കൻതുള്ളൽ, (4) ത്രിപുരദഹനം ആട്ടക്കഥ (ഈ രണ്ടു കൃതികളും 1052-ൽ എഴുതി). (5) ഭൂതിഭൂഷചരിതം മണിപ്രവാളം (1052-ൽ തുടങ്ങി) (6) പാഞ്ചാലീസ്വയംവരം ഓട്ടൻതുള്ളൽ (1053-ലും), (7) അജ്ഞാതവാസം ആട്ടക്കഥ (1055-ലും), (8) കാമതിലകം ഭാണം (1058-ലും ആരംഭിച്ചു). (9) ജൂബിലി മഹോത്സവം ഓട്ടൻതുള്ളൽ (1062-ൽ രചിച്ചു. (10) പ്രച്ഛന്നപാണ്ഡവം നാടകം, (11) പുരന്ദരാരുണം നാടകം, (12) പൂയൂഷവീര്യോദയം നാടകം ഇവ നാലും 1064-നു മേൽ എഴുതിയവയവാണു്. 1065-ൽ അതിമോഹവും 1066-ൽ പ്രച്ഛന്നപാണ്ഡവവും 1067-ൽ മറ്റു രണ്ടു നാടകങ്ങളും നിർമ്മിച്ചു. (14) നളചരിതം വഞ്ചിപ്പാട്ടു്, (15) കീചകവധം വഞ്ചിപ്പാട്ടു്, (16) കാളിയമർദ്ദനം കൈകൊട്ടിക്കളിപ്പാട്ടു്, (17) ഹരിണീസ്വയംവരം കൈകൊട്ടിക്കളിപ്പാട്ടു്, (18) സങ്ഗമേശാഷ്ടകം (1066-ൽ എഴുതിയതു്), (19) കുചേല ഗോപാലശതകം നാലുപേർ കൂടി എഴുതിയതിൽ ഒടുവിലത്തെ ഭാഗം (20) ഒരു പറയൻഗണപതി, (21) ഹിരണ്യാക്ഷവധം ആട്ടക്കഥ, (22) പലവക കീർത്തന ശ്ലോകങ്ങൾ, സംഭാവനശ്ലോകങ്ങൾ, ഛായാശ്ലോകങ്ങൾ, എഴുത്തുകൾ, സമസ്യാപൂരണം മുതലായവയാണ് ഇതരകൃതികൾ.

    71. കൊച്ചുണ്ണിത്തമ്പുരാൻ (1033–1101)

      കൊച്ചുണ്ണിത്തമ്പുരാൻ 1033-ാമാണ്ടു മീനമാസം 17-ാം൹ ഉത്രം നക്ഷത്രത്തിൽ ജനിച്ചു; രാമവർമ്മാ എന്നായിരുന്നു സാക്ഷാൽ നാമധേയം, അമ്മ വിദൂഷിയായ ഇക്കാവമ്മത്തമ്പുരാട്ടിയും അച്ഛൻ പൂരാടത്തു നമ്പൂരിയുമായിരുന്നു. ആ നമ്പൂരിയുടെ പേർ ശങ്കരനെന്നായിരുന്നു എന്നു പഴമക്കാർ പറയുന്നു. പൂരാടത്തില്ലം അങ്കമാലിക്കു സമീപമാണു്. 1065-ാമാണ്ടു വരെ കൊച്ചുണ്ണിത്തമ്പുരാൻ കൊടുങ്ങല്ലൂർത്തന്നെ താമസിച്ചു. കാത്തുള്ളിൽ അച്യുതമേനോന്റെ സഹോദരി ജാനകിയമ്മയായിരുന്നു പ്രേയസി. അവർ തമ്മിലുള്ള വിവാഹം 1061-ാമാണ്ടിടയ്ക്കായിരുന്നു. 1065 മുതൽ പത്തു കൊല്ലത്തോളം ഇരിങ്ങാലക്കുട തീപ്പെട്ട കൊച്ചിളയതമ്പുരാന്റെ സഹചാരിയായി ജീവിതം നയിച്ചു. മദിരാശിയിൽ വച്ചു തീപ്പെട്ട ഔചിത്യവേദിയായ കൊച്ചി വലിയതമ്പുരാൻ 1094-ൽ പല സാഹിത്യകാരന്മാർക്കും സ്ഥാനമാനങ്ങൾ സംഭാവന ചെയ്ത അവസരത്തിൽ കൊച്ചുണ്ണിത്തമ്പുരാനെ അവരുടെ നേതാവാക്കി, “കവിസാർവഭൗമൻ” എന്ന ബിരുദത്താൽ ധന്യനാക്കി, തന്റെ സഹൃദയ ധുരീണതയെ പ്രഖ്യാപനം ചെയ്തു. 1097-ൽ ഇളയതമ്പുരാനായി. 1101-മാണ്ടു കർക്കിടകമാസം 11-ാം തിയ്യതി ഹൃദ്രോഗം നിമിത്തം പരഗതിയെ പ്രാപിച്ചു. സംസ്കൃതം:- (1) വിടരാജവിജയം ഭാണം, (2) അനങ്ഗ ജീവനം ഭാണം, (3) ബാണയുദ്ധം ചമ്പു, (4) വിപ്രസന്ദേശം, (5) ശ്രീരാമചരിതപൂരണം കാവ്യം, (6) ഉത്തരരാമചരിതം കാവ്യം, (7) ശ്രീരാമവർമ്മ കാവ്യം, (8) ശ്രീരാമപട്ടാഭിഷേകം നാടകം, (9) അന്യാപദേശം, (10) സൂര്യോദയം. ഭാഷ:- (11) അംബോപദേശം, (12) സോമതിലകം ഭാണം, (13) മദനകേതനചരിതം കാവ്യം (മദനവിലാസം), (14) കല്യാണീനാടകം, (15) ഉമാവിവാഹം, (16) ഫല്ഗുനവീര്യം, (17) മധുരമങ്ഗലം, (18) പാഞ്ചാലീസ്വയംവരം, (19) അജ്ഞാതവാസം എന്നീ നാടകങ്ങൾ, (20) പാണ്ഡവോദയം, (21) സാവിത്രീമാഹാത്മ്യം, (22) വഞ്ചീശവംശം, (23) ഗോശ്രീശാദിത്യചരിതം എന്നീ മഹാകാവ്യങ്ങൾ, (24) മലയാംകൊല്ലം കാവ്യം, (25) രുക്മിണീസ്വയംവരം കാവ്യം (മധ്യോത്തരഭാഗം), (26) ഷഷ്ടിപൂർത്തിഡർബാർ (മദിരാശിയിൽവച്ചു തീപ്പെട്ട കൊച്ചി മഹാരാജാവിനെപ്പറ്റി), (27) ദേവീമാഹാത്മ്യം (വൃത്താനുവൃത്തവിവർത്തനം), (28) സുന്ദരകാണ്ഡം തുള്ളൽ, (29) ഷഷ്ടിപൂർത്തി ശീതങ്കൻ തുള്ളൽ (പിന്നീടു വാഴ്ച യൊഴിഞ്ഞ കൊച്ചി മഹാരാജാവിനെപ്പറ്റി), (30) ഭദ്രോൽപത്തി, (31) ലക്ഷ്മീസ്വയംവരം, (32) രാമാശ്വമേധം എന്നീ കിളിപ്പാട്ടുകൾ, (33) ശ്രീമഹാഭാഗവതം ഗാഥ, (34) കാന്തവൃത്തം, (35) മലയാള്ശബ്ദശാസ്ത്രം (പ്രഥമഭാഗം), (36) അലങ്കാരമാല, (37) ബാലോപദേശം, (38) ഭാഷാബൃഹത്സംഹിത, (39) വിദ്യാകലാവിവരണം, (40) ശ്രീകരുംബസ്തവം ശ്രുതിഗീത (അവിദ്യാസംഹാരം) തുടങ്ങിയ അസംഖ്യം സ്തോത്രങ്ങൾ ഇവയാണു് കൊച്ചുണ്ണിത്തമ്പുരാന്റെ ഗണനീയങ്ങളായ പദ്യകൃതികൾ.

    72. കുഞ്ഞിക്കുട്ടൻതമ്പുരാൻ (1040–1088)

      ആധുനികഭാഷാകവിതയുടെ വിധാതാവായ വെണ്മണി അച്ഛൻനമ്പൂതിരിപ്പാടു കൊടുങ്ങല്ലൂർക്കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ വിവാഹംചെയ്തു (ജീവിതകാലം 1011 –1096). 28 വയസ്സുവരെ ആ സുചരിതയ്ക്കു സന്താനലാഭം ഉണ്ടായില്ല. ആ ദമ്പതിമാർ പല ദേവതകളെ ഭജിച്ചു; പല വഴിപാടുകൾ നടത്തി; ആ സൽകർമ്മങ്ങളുടെ ഫലമായി തമ്പുരാട്ടിയുടെ 29-ആമത്തെ വയസ്സിൽ നമ്മുടെ കഥാനായകൻ 1040-ാമാണ്ടു കന്നിമാസം 4-ാം തിയ്യതി അശ്വതിനക്ഷത്രത്തിൽ ജനിച്ചു. കുഞ്ഞിക്കുട്ടൻ എന്നതു് ഓമനപ്പേരാണു്; കുഞ്ഞനെന്നും വിളിക്കും. ആചാര്യദത്തമായ നാമധേയം രാമവർമ്മ എന്നായിരുന്നു. വിദുഷിയായ മാതാവിന്റെയും വിശിഷ്ടകവിയായ പിതാവിന്റെയും വാത്സ്യപൂർണ്ണമായ സംരക്ഷണത്തിൽ കുഞ്ഞിക്കുട്ടൻ തമ്പുരാൻ വളർന്നു. കുലഗുരുവായ വളപ്പിൽ ഉണ്ണിയാശാനോടു് ബാലപാഠങ്ങളും, മൂന്നാംകൂർ ഗോദവർമ്മത്തമ്പുരാനോടു കാവ്യങ്ങളും അഭ്യസിച്ചു. 1049-ൽ ആ തമ്പുരാൻ മരിച്ചപ്പോൾ ശാസ്ത്രപാഠം ആരംഭിക്കുന്നതിനു വേണ്ട വ്യുൽപത്തി ശിഷ്യനു സിദ്ധിച്ചുകഴിഞ്ഞിരുന്നു. കുഞ്ഞിക്കുട്ടൻതമ്പുരാൻ 21-ആമത്തെ വയസ്സിൽ കൊടുങ്ങല്ലൂർ കോയിപ്പള്ളി പാപ്പിഅമ്മയെ വിവാഹം ചെയ്തു. ആ സാധ്വി 1079-ൽ മരിച്ചു. അതിനുമേൽ തൃശ്ശൂർ വടക്കേക്കുറുപ്പത്തു കിഴക്കേ സ്രാമ്പിയിൽ കുട്ടിപ്പാറുവമ്മയുടെ ഭർത്താവായി. സങ്ഗീതകലാകുശലയായിരുന്ന ആ ഭാഗ്യവതി ഏകദേശം 35 വയസ്സുവരെ അവിവാഹിതയായിരുന്നു; പിന്നീടാണു് തമ്പുരാന്റെ പ്രേയസിയായതു്; 1086-ൽ അന്തരിക്കുകയും ചെയ്തു. 1068-ാമാണ്ടു കോട്ടയ്ക്കൽ സാമൂതിരിക്കോവിലകത്തെ തമ്പാട്ടി എന്ന നാമാന്തരത്താൽ വിദിതയായ ശ്രീദേവിത്തമ്പുരാട്ടിയ്ക്കും അദ്ദേഹത്തിന്റെ സഹധർമ്മിണീപദം ലഭിക്കുന്നതിനു യോഗമുണ്ടായി. ആ ദാമ്പത്യബന്ധം തമ്പുരാൻ മരിക്കുന്നതുവരെ നിലനിൽക്കുകയും ചെയ്തു. ആ തമ്പുരാട്ടി 1049-ൽ ജനിച്ചു; 1105-ൽ മരിച്ചു. അങ്ങനെ തമ്പുരാൻ തദേകതാനനായി സാഹിതീദേവിയെ പ്രകൃഷ്ടമായ ഭക്തിപാരവശ്യ ത്തോടുകൂടി ആരാധിച്ചുപോന്നു. 1088-ാമാണ്ടു ധനുമാസം 29-ാം൹ അല്പം ദഹനക്ഷയം തോന്നി. അതു പെട്ടെന്നു അതിസാരമായി പരിണമിച്ചു. രോഗം വിഷമാവസ്ഥയിൽ എത്തിയതായിക്കണ്ടു മഹാകവിയും മഹാവൈദ്യനുമായ കൊച്ചുണ്ണിത്തമ്പുരാൻ കുഞ്ഞിക്കുട്ടനു സുഖക്കേടു് ഉടനേ മാറുവാൻ വേണ്ടി ഭഗവതിയെ സ്മരിച്ചു ശ്ലോകങ്ങളുണ്ടാക്കൂ എന്നുപദേശിച്ചു. ആ ഉപദേശമനുസരിച്ച് ആറേഴു് അനുഷ്ടിപ്പുശ്ലോകങ്ങൾ ശരീരത്തിനു് അശേഷം ശക്തിയില്ലായിരുന്നുവെങ്കിലും കഷ്ടിച്ചു കുറിച്ചു. ആ സംഭവം നടന്നതു് മകരം 7-ാം൹ യോ മറ്റോ ആയിരുന്നു. അവയിൽ രണ്ടു ശ്ലോകങ്ങൾ മാത്രമേ കൂടെയുണ്ടായിരുന്നവർക്കു വായിക്കുവാൻ കഴിഞ്ഞുള്ളു; അദ്ദേഹത്തിന്റെ കൈ അത്രമാത്രം കുഴഞ്ഞിരുന്നു. മകരം 10-ാം൹ വെളുത്ത വാവുദിവസം മധ്യാഹ്നത്തിൽ ആ മഹാനുഭാവൻ കൈരളിയെ കദനസമുദ്രത്തിൽ തള്ളി പരഗതിയെ പ്രാപിച്ചു. അന്നു് ആ പുണ്യശ്ലോകനു 48 വയസ്സേ തികഞ്ഞിരുന്നുള്ളു. പുത്രശോകം ബാധിച്ച അദ്ദേഹത്തിന്റെ മാതാവു് ഒരുമാതിരി ചിത്തഭ്രമത്തിനു വിധേയയായി അഞ്ചാറു കൊല്ലംകൂടി ജീവിച്ചിരുന്നു. സംസ്കൃതം (1) ജരാസന്ധവധം, (2) കിരാതർജ്ജുനീയം, (3) സുഭദ്രാഹരണം, (4) ദശകുമാരചരിതം (അപഹാരവർമ്മചരിതംവരെ) എന്നീ നാലു വ്യായോഗങ്ങൾ, (5) ബഭ്രുവാഹനവിജയം, (6) ശ്രീശങ്കരഗുരുചരിതം എന്നീ രണ്ടു ഖണ്ഡകാവ്യങ്ങൾ, (7) ആര്യാശതകം, (8) സ്വയംവരമന്ത്രാക്ഷരമാല, (9) കിരാതരുദ്രസ്തവം എന്നീ സ്തോത്രങ്ങൾ, (10) കൃതജ്ഞസ്തുരുഷ്കഃ, (11) വിളംബിതമഞ്ജുഷാ ഇവയാണു് മഹാകവിയുടെ സംസ്കൃതകൃതികൾ. (A) സ്വതന്ത്രഭാഷാകൃതികൾ (I) കാവ്യങ്ങൾ (12) കവിഭാരതം (1062), (13) അംബോപദേശം, (14) ദക്ഷയാഗശതകം (1065), (15) നല്ല ഭാഷ (1066), (16) മദിരാശിയാത്ര (1066), (17) പാലുള്ളിചരിതം (1067), (18) തുപ്പല്ക്കോളാമ്പി (1068), (19) ഹംസസന്ദേശം (1072), (20) കംസൻ, (21) കൃതിരത്ന പഞ്ചകം-നാരായണാസ്ത്രദാനം, ഭീമയോഗം, യാത്രാദാനം, ഭീഷ്മസമാധി, യുധിഷ്ഠിര ശമം എന്നീ അഞ്ചു കൃതികൾ, (22) കേരളം ഒന്നാം ഭാഗം (1087), (23) ദ്രോണാചാര്യൻ (ഒടുവിലത്തെ ഭാഷാകാവ്യം; അപൂർണ്ണം). (II) രൂപകങ്ങൾ (24) ലക്ഷണാസംഗം (1065), (25) നളചരിതം (1066), (26) ചന്ദ്രിക-നാടിക (1066), (27) സന്താനഗോപാലം (1066), (28) സീതാസ്വയംവരം, (29) ഗംഗാവതരണം (1067), (30) ശ്രീമാനവിക്രമവിജയം (1074), (31) മാർത്താണ്ഡവിജയം (മൂന്നാമങ്കം മാത്രം തീർന്ന ഗാനസങ്കുലിതമായ ഒരു നാടകം, അപൂർണ്ണം), (32) മധുസൂദനവിജയം (കൊട്ടാരത്തിൽ ശങ്കുണ്ണി വായിച്ചിട്ടുള്ളതു്; ഇപ്പോൾ അലഭ്യം) ആട്ടക്കഥ:–(33) ഘോഷയാത്ര. (III) ഗാഥകൾ (34) അയോധ്യാകാണ്ഡം (അഞ്ചുകളം), (35) ആത്മബോധം പാന, (36) ചൊവ്വര കൃഷ്ണൻ പാന, ഏറ്റുമാനൂരപ്പൻ പാന, ഭൂതപുരത്തപ്പൻ പാന, വൈക്കത്തപ്പൻ പാന, വേട്ടയ്ക്കൊരു മകൻ പാന എന്നിങ്ങനെ ഭഗവൽസ്തുതിപരങ്ങളായ അഞ്ചു പാനകൾ, (37) പട്ടാഭിഷേകം പാന, (38) ദോഷവിചാരം കിളിപ്പാട്ടു്, (39) രാധാമാധവയോഗം വഞ്ചിപ്പാട്ടു്, (40) ഷഷ്ടിപൂർത്തിമങ്ഗളം വഞ്ചിപ്പാട്ടു്, (41) കൊടുങ്ങല്ലൂർ ഭഗവതി കുറത്തിപ്പാട്ടു്, (42) മയൂരധ്വജചരിതം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (43) പലവക പാട്ടുകൾ-ഇവയിൽ പതിനൊന്നെണ്ണം പി.വി.കൃഷ്ണവാരിയർ പ്രസിദ്ധീകരിച്ച കുഞ്ഞിക്കുട്ടൻതമ്പുരാൻ തിരുമനസ്സിലെ കൃതികൾ ആറാം ഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടു്. (44) ഖണ്ഡകൃതികൾ:– ഇവ സംഖ്യാതീതങ്ങളാണു്. (1) കുലുക്കമില്ലാവൂര്, (2) എരുവയിൽ അച്യുതവാരിയർ, (3) കൂടൽമാണിക്യം, (4) ഒരു കരാർ, (5) ഒരു ചരിത്രകഥ, (6) ഗർവശമനം, (7) ഉദയസിംഹൻ, (8) ഒരിന്ദ്രജാലം, (9) ബ്രഹ്മരക്ഷസ്സ്, (10) ഒടി തുടങ്ങിയ കഥകളും; (11) ഒരു സായങ്കാലം, (12) ഒരായാസം, (13) ഒരു ശതാബ്ദത്തിനപ്പുറം, (14) മടി, (15) കാലടി മുതലായ വർണ്ണനാത്മകങ്ങളും ചിന്താപരങ്ങളുമായ കൃതികളും; (16) പരശുരാമാഷ്ടകം, (17) വെണ്മണി യക്ഷിസ്തവം, (18) ഭദ്രകാള ്യഷ്ടകം, (19) ദേവീഭുജങ്ഗസ്തോത്രം ഇത്തരത്തിലുള്ള സ്തോത്രങ്ങളും ഈ വകുപ്പിൽ ഉൾപ്പെടുന്നു. (IV) ശാസ്ത്രഗ്രന്ഥങ്ങൾ (45) കരപ്പൻ (ബാലചികിത്സ), (46) മലയാളശബ്ദശാസ്ത്രം ഒടുവിലത്തെ ആറു പ്രകരണങ്ങൾ (1074), (47) ശബ്ദാലങ്കാരം. (B) തർജ്ജമകൾ ഇതിഹാസപുരാണങ്ങൾ (48) മഹാഭാരതം (ഹരിവംശസഹിതം) (1079–1081), (49) ശ്രീമദ്ഭാഗവതം (ചതുർത്ഥ സ്കന്ധംവരെ), (50) ഹരിശ്ചന്ദ്രോപാഖ്യാനം (1083). കാവ്യങ്ങൾ (51) കാദംബരീകഥാസാരം (1073), (52) ശങ്കരാചാര്യചരിതം (1073), (53) ശുകസന്ദേശം (1078), (54) കോകിലസന്ദേശം, (55) ഭാരതമഞ്ജരി (ദ്രോണപർവം) (1078), (56) ശ്രീസ്തുതി (ഒടുവിലത്തെ വിവർത്തിതകാവ്യം). രൂപകങ്ങൾ (57) വിക്രമോർവശീയം (1067), (58) ആശ്ചര്യചൂഡാമണി (1068), (59) ചന്ദ്രികാവീഥി, (60) ഹാംലെറ്റു് (1071), (61) ഒഥെല്ലോ (രണ്ടാമങ്കം ഏതാനും ഭാഗംവരെ; അപൂർണ്ണം), (62) അഭിജ്ഞാനശാകുന്തളം, ഇവ കൂടാതെ (1) അത്ഭുതരാമായണം കിളിപ്പാട്ടു് (1066-ൽ ആരംഭിച്ചതു്), (2) മാണിക്യസാരം എന്ന പേരിൽ പാശ്ചാത്യരീതിയിൽ ശോകപര്യവസായിയായ നാടകം, (3) അർത്ഥാലങ്കാരം എന്നീ ഗ്രന്ഥങ്ങളും തുടങ്ങിവച്ചിരുന്നു.

    73. കേരളവർമ്മ വലിയകോയിത്തമ്പുരാൻ (1020–1090)

      കേരളവർമ്മ വലിയകോയിത്തമ്പുരാൻ ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ വടക്കേത്തളത്തിൽ 1020-ാമാണ്ടു കുംഭമാസം 10-ാം൹ പൂയം നക്ഷത്രത്തിൽ ജനിച്ചു. “രാമവർമ്മാ” എന്നായിരുന്നു ആചാര്യദത്തമായ നാമധേയം. രാജരാജവർമ്മ കോയിത്തമ്പുരാന്റെ നേരേ സഹോദാരിയായിരുന്നു മഹാകവിയുടെ മാതാവായ ദേവ്യംബ (ദേവിയമ്മ). ആ തമ്പുരാട്ടിക്കു് ഇട്ടിയങ്കള എന്നു് ഒരു ഓമനപ്പേരുണ്ടായിരുന്നു. സീമന്തപുത്രനായ രാജരാജവർമ്മ (ചെറുണ്ണി) കോയിത്തമ്പുരാന്‍ (അഭിനവവാഗ്ഭടൻ), കേരളവർമ്മദേവൻ, രാജരാജവർമ്മകോയിത്തമ്പുരാൻ, രവിവർമ്മകോയിത്തമ്പുരാൻ എന്നിവരാണ് ദേവ്യംബയുടെ മക്കള്‍. കേരളവർമ്മദേവൻ ബാല്യത്തിൽ കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചു. ഉത്രംതിരുനാൾ മഹാരാജാവു് 1033-ാമാണ്ടു ധനുമാസം 8-ാം൹ മാവേലിക്കരക്കൊട്ടാരത്തിൽനിന്നു രണ്ടു രാജകുമാരിമാരെ ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായ റാണി ലക്ഷ്മീബായി ആറ്റുങ്ങൽ മൂത്തതമ്പുരാനെ കഥാനായകൻ 1034-ാമാണ്ടു മേടമാസം 13-ാം൹ പള്ളിക്കെട്ടുകഴിച്ചു് ‘വലിയ കോയിത്തമ്പുരാൻ’ എന്ന മഹനീയ പദവിയിൽ ആരൂഢനായി. സുബ്ബാദീക്ഷിതർ, ശീനു അയ്യങ്കാർശാസ്ത്രികൾ ഇവരിൽനിന്നു വ്യാകരണശാസ്ത്രവും, പണ്ഡിതർ രാമ സ്വാമിശാസ്ത്രികളിൽനിന്നു തർക്കശാസ്ത്രവും, ഇലത്തൂർ രാമസ്വാമിശാസ്ത്രകളിൽനിന്നു വേദാന്തശാസ്ത്രവും അഭ്യസിച്ചു. കേരളവർമ്മദേവനെ തിരുവനന്തപുരത്തുവെച്ചു് ആദ്യമായി ഇംഗ്ലീഷ് അഭ്യസിപ്പിച്ചതു മാതുലൻ തന്നെയാണു്. അക്കാലത്തെ ഡർബാർ ഫിസിഷണരായിരുന്ന ഡോക്ടർ വെയറിങ്ങായിരുന്നു പിന്നത്തെ ഗുരുനാഥൻ. ഒടുവിൽ മാധവരായർദിവാൻജിയുടെ അനന്തരവനായ അണ്ണാജിരായരും കുറെക്കാലം പഠിപ്പിച്ചു. 1088-ൽ താൻ പിതൃതുല്യനായി ആരാധിച്ചിരുന്ന ജ്യേഷ്ഠൻ യശശ്ശരീരനായി; പരപ്പനാട്ടു വലിയ രാജാവു് എന്ന സ്ഥാനം തന്നിമിത്തം അവിടത്തേക്കു സിദ്ധിച്ചു. 1090-ാമാണ്ടു ചിങ്ങമാസം അവസാനത്തിൽ പതിവുപോലെ വൈക്കത്തു പോയി പെരുംതൃക്കോവിലപ്പനെ തൊഴുതതിനുശേഷം കഥാപുരുഷൻ അനന്തപുരത്തുകൊട്ടാരത്തിൽ എത്തി അരിപ്പാട്ടു സുബ്രഹ്മണ്യസ്വാമിയേയും വന്ദിച്ചുകൊണ്ടു കന്നി 4-ാം൹ തിരുവനന്തപുരത്തേക്കു മടങ്ങി. വഴിക്കു കായംകുളത്തിനു സമീപം അവിടുന്നു കയറിയിരുന്ന മോട്ടോർകാർ മറിഞ്ഞു. കൂടെയുണ്ടായിരുന്ന എ.ആർ.രാജരാജവർമ്മകോയിത്തമ്പുരാൻ ആ ആഘാതത്താൽ ഹൃദയത്തിൽ ക്ഷതമേറ്റു് അവശനായിത്തീർന്നിരുന്ന അവിടത്തെ പല്ലക്കിൽ കയറ്റി മാവേലിക്കരകൊട്ടാരത്തിലേക്കു കൊണ്ടുപോയി. 6-ാം൹ ആ മഹാത്മാവു് ഇഹലോകവാസം വെടിഞ്ഞു് ആത്മാവിനെ സച്ചിദാനന്ദജ്യോതിസ്സിൽ ലയിപ്പിച്ചു. സംസ്കൃതം (1) തിരുനാൾ പ്രബന്ധം (1036), (2) നക്ഷത്രമാല (1041), (3) ഗുരുവായുപുരേശസ്തവം (1041), (4) ശൃംഗാരമഞ്ജരീഭാണം (1043), (5) ചിത്രശ്ലോകാവലി (1044), (6) കംസവധചമ്പു (1044), (7) തുലാഭാരശതകം (1045), (8) പാദാരവിന്ദശതകം (1045), (9) ലളിതാംബാദണ്ഡകം (1050), (10) ക്ഷമാപണസഹസ്രം (1053-54), (11) യമപ്രണാമശതകം (1055), (12) ശത്രുസംഹാരപ്രാർത്ഥനാഷ്ടകം, (13) ക്ഷമാപണാഷ്ടകം, (14) ത്രിശത്യന്തരം; ലളിതാംബാസ്തോത്രം, (15) ദണ്ഡനാഥാസ്തോത്രം, (16) ചങ്ഗണാദ്രീശ്വരീസ്തോത്രം, (ഇവയെല്ലാം 1052-നും 55-നും ഇടയ്ക്കു്), (17) സ്കന്ദശതകം, (18) നാരദീയമഹിമാനുവർണ്ണനം, (19) നാരായണപഞ്ചാശത്തു്, (20) നരസിംഹാവതാരം, (21) വഞ്ചിപതിശതകം, (22) അമൃതമഥനം (ഇവ നാലും ബാല്യകാലകൃതികൾ), (23) ശ്രീവിശാഖവിജയം മഹാകാവ്യം (1055-നുമേൽ), (24) വിക്ടോറിയാചരിതസംഗ്രഹം (1062), (25) വ്യാഘ്രാലയേശശതകം (1063), (26) ശാകുന്തളപാരമ്യം, (27) ശോണാദ്രീശസ്തോത്രം അഥവാ ആര്യാസ്തോത്രം (1085) എന്നിവയാകുന്നു വലിയ കോയിത്തമ്പുരാന്റെ സംസ്കൃതകാവ്യങ്ങൾ. ഇവ കൂടാതെ 1050-നും 1055-നും ഇടയ്ക്കു, (28) പ്രക്രിയാസർവസ്വത്തിനും, 1058-ൽ, (29) ശുകസന്ദേശത്തിനും ഓരോ ലഘുടിപ്പണികളും എഴുതി. ദാവാനലവർണ്ണനത്തിൽ നാലു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. അവ മാനവിക്രമ ഏട്ടൻ രാജാവിന്റെ ആവശ്യമനുസരിച്ചു രചിച്ചതാണു്. അവയ്ക്കു പ്രത്യേകിച്ചു് അക്കം കൊടുക്കണമെന്നു തോന്നുന്നില്ല. (30) സന്മാർഗ്ഗസംഗ്രഹം ആദ്യം ഇംഗ്ലീഷിൽനിന്നു മലയാളത്തിലും പിന്നീടു് നീതിസാരസർവസ്വം എന്ന പേരിൽ സംസ്കൃതത്തിലും വിവർത്തനം ചെയ്തു. ഭാഷയിൽ (31) ഹനുമദുത്ഭവം, (32) ധ്രുവചരിതം, (33) മത്സ്യവല്ലഭവിജയം, (34) പ്രലംബവധം, (35) പരശുരാമവിജയം, (36) സോമവാരവ്രതം ഉത്തരഭാഗം എന്നീ ആറു് ആട്ടക്കഥകൾ, (37) കേരളീയഭാഷാശാകുന്തള നാടകം (തർജ്ജമ), (38) അമരുകശതകം (തർജ്ജമ), (39) മയൂരസന്ദേശം, (40) അന്യാപദേശശതകം (തർജ്ജമ), (41) ദൈവയോഗം, (42) ശ്രീപദ്മനാഭപദപത്മശതകം, (43) സ്തുതിശതകം എന്നിവയാണു് അവിടത്തെ പ്രധാനങ്ങളായ പദ്യകൃതികൾ. ഇവ കൂടാതെ (44) കൈരളീപ്രശസ്തി, (45) അഷ്ടമിരോഹിണീമാഹാത്മ്യം കൈകൊട്ടിക്കളിപ്പാട്ടു് ഇങ്ങനെയും ചില ലഘുകൃതികൾ അവിടുന്നു രചിച്ചിട്ടുണ്ടു്. വലിയകോയിത്തമ്പുരാന്റെ ഭാഷാഗദ്യകൃതികൾ എല്ലാം ബുക്കുകമ്മിറ്റിയുടെ അധ്യക്ഷനെന്നനിലയിൽ അവിടുന്നു സ്വയം രചിക്കുകയോ മറ്റംഗങ്ങളെക്കൊണ്ടു നക്കലെഴുതിച്ചു പരിശോധിച്ചു പരിഷ്കരിക്കുകയോ ചെയ്തിട്ടുള്ളതാനെന്നു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അധോലിഖിതങ്ങളായ പുസ്തകങ്ങൾ ആ കൂട്ടത്തിൽ ഉൾപ്പെടുന്നു. (46) ഒന്നാംപാഠം, (47) രണ്ടാംപാഠം, (48) മൂന്നാംപാഠം, (49) വിജ്ഞാനമഞ്ജരി, (50) ഇംഗ്ലണ്ടുചരിത്രം, (51) ഇൻഡ്യാചരിത്രം, (52) തിരുവിതാംകൂർ ചരിത്രം, (53) ധനതത്വനിരൂപണം, (54) സന്മാർഗ്ഗസങ്ഗ്രഹം. തിരുവിതാംകൂർ ചരിത്രം മാർത്താണ്ഡവർമ്മമഹാരാജാവിനേയും രാമവർമ്മമഹാരാജാവിനേയും വിഷയീകരിച്ചു മാധവരായർ ദിവാൻജി ഇംഗ്ലീഷിൽ രചിച്ച ഒരു പാഠപുസ്തകത്തിന്റെ തർജ്ജമയാണു്. ബന്ധനത്തിനു മുൻപുള്ള കൃതികളുടെ കൂട്ടത്തിൽ ഇൻഡ്യാവിവരണം ഒന്നും രണ്ടും ഭാഗങ്ങളും, കണക്കുപുസ്തകം ഒന്നും രണ്ടും ഭാഗങ്ങളും, ക്ഷേത്രവ്യവഹാരം ഒന്നാംഭാഗവും, ഭൂവിവരണവും കൂടി ഉൾപ്പെടുത്തേണ്ടതുണ്ടു്. 1056-ൽ കമ്മിറ്റി പുനരുദ്ധൃതമായതിനുമേൽ രചിച്ചതാണു് (55) സന്മാർഗ്ഗപ്രദീപം, (56) സന്മാർഗ്ഗവിവരണം, (57) ലോകത്തിന്റെ ശൈശവാവസ്ഥ, (58) ആരോഗ്യരക്ഷോപായം, (59) യുവാക്കന്മാരോടുള്ള ഉപദേശങ്ങൾ, (60) മഹച്ചരിതസങ്ഗ്രഹം, (61) അക്‍ബർ എന്നീ കൃതികൾ.

    74. റാണി ലക്ഷ്മീബായി സി.ഐ. (1023–1076)

      കേരളവർമ്മദേവന്റെ പ്രേയസിയായ റാണി ലക്ഷ്മീബായി മാവേലിക്കര കൊട്ടാരത്തിൽ 1023-ാമാണ്ടു കർക്കടമാസം 10-ാംനു ഭരണി നക്ഷത്രത്തിൽ ജനിച്ചു. മാതാവു മഹാപ്രഭത്തമ്പുരാട്ടിയും പിതാവു പള്ളത്തുകൊട്ടാരത്തിൽ രവിവർമ്മകോയിത്തമ്പുരാനുമായിരുന്നു. ബാല്യത്തിൽ മാതാവു തന്നെയാണു് സംസ്കൃതത്തിലെ പ്രാഥമിക പാഠങ്ങൾ അഭ്യസിപ്പിച്ചതു്. അതോടുകൂടി സങ്ഗീതം, ചിത്രമെഴുത്തു് മുതലായ കലകളിലും നിപുണമായി പരിശീലനം ചെയ്തു.1033-ാമാണ്ടു കന്നിമാസം 11-ാംനു തിരുവിതാംകൂർമഹാരാജകുടുംബത്തിലെ ഏകവംശവർദ്ധിനിയായിരുന്ന ലക്ഷ്മീറാണി 24-ാമത്തെ വയസ്സിൽ പരഗതിയെ പ്രാപിച്ചപ്പോൾ ഉത്രം തിരുനാൾ മഹാരാജാവു മാവേലിക്കരകൊട്ടാരത്തിൽനിന്നു സഹോദരികളായ രണ്ടു രാജകുമാരികളെ ആ കൊല്ലം ധനു 14-ാംനു ദത്തെടുത്തു. അവരിൽ ജ്യേഷ്ഠസഹോദരിയായിരുന്നു റാണി ലക്ഷ്മീബായി. ദത്തോടുകൂടി ആറ്റിങ്ങൽ മൂത്തതമ്പുരാൻ എന്ന മഹോന്നതമായ സ്ഥാനവും അവിടുത്തേയ്ക്കു ലബ്ധമായി. 1034 മേടം 13-ാംനു കേരളവർമ്മദേവൻ അവിടുത്തെ പള്ളിക്കെട്ടു കഴിച്ചു വലിയകോയിത്തമ്പുരാൻ എന്ന പദവിയെ അധിരോഹണം ചെയ്തു എന്നു മുൻപു പറഞ്ഞിട്ടുണ്ടല്ലോ. (1) നളചരിതം പതിന്നാലുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (2) ഗോപികാവസ്ത്രാപഹരണം പത്തുവൃത്തം കൈകൊട്ടിക്കളിപ്പാട്ടു്, (3) മഹിഷമർദ്ദിനീസ്തോത്രം, (4) പാർവതീസ്തോത്രം രണ്ടെണ്ണം, (5) ഗോപികാഗീത, (6) മാരൻപാട്ടിന്റെ മട്ടിൽ ഒരു വിരഹിണീപ്രലാപം, (7) ഒരു വാതിൽതുറപ്പാട്ടു് എന്നീ മലയാളം പാട്ടുകളും (8) ശാകുന്തളം എന്ന ഒരു തമിഴ് പാട്ടും ആ കൃതികളുടെ കൂട്ടത്തിൽ ഞാൻ വായിച്ചിട്ടുണ്ടു്.

    75. അനന്തപുരത്തു രാജരാജവർമ്മ മൂത്തകോയിത്തമ്പുരാൻ (1013–1088)

      അനന്തപുരത്തു രാജരാജവർമ്മ കോയിത്തമ്പുരാൻ കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ ജ്യേഷ്ഠസഹോദരനായിരുന്നു എന്നു പ്രസ്താവിച്ചിട്ടുണല്ലോ. രാജരാജവർമ്മ കോയിത്തമ്പുരാൻ 1013-ാമാണ്ടു തുലാമാസം 9-ാംനു മകം നക്ഷത്രത്തിൽ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ ജനിച്ചു. ചെറുണ്ണി എന്നായിരുന്നു ഓമനപ്പേർ. ബാല്യത്തിൽ തിരുവാർപ്പിൽ രാമവാരിയരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ മാതുലനായ രാജരാജവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായിത്തീർന്നു. അവിടുന്നു മരുമകനെ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും പഠിപ്പിച്ചു. 1024 ചിങ്ങമാസത്തിൽ ഗുരുനാഥൻ തിരുവനന്തപുരത്തു റാണിലക്ഷ്മീബായിയെ പള്ളിക്കെട്ടു കഴിച്ചു തിരുവനന്തപുരത്തു താമസം തുടങ്ങിയപ്പോൽ മരുമകനും കൂടെപ്പോന്നു. അവിടെ ഉത്രംതിരുനാൾ മഹാരാജാവിന്റെ പുത്രന്മാരെ ഇംഗ്ലീഷുപഠിപ്പിച്ചുകൊണ്ടിരുന്ന കല്ലപ്പാറ ശങ്കരമേനോനോടു് ആ ഭാഷ നല്ലപോലെ പരിശീലിച്ചു. സംസ്കൃതത്തിൽ വ്യാകരണം പഠിപ്പിച്ചതു മാതുലൻ തന്നെയായിരുന്നു. 1034-ൽ അമ്മാവൻ മരിച്ചതോടുകൂടി കുടുംബച്ഛിദ്രം മുത്തു ലക്ഷ്മീപുരത്തുകൊട്ടാരം തന്റെ ശാഖയ്ക്കു വാസയോഗ്യമല്ലാതെ തീരുകയാൽ 1040-ാമാണ്ടു കാർത്തികപ്പള്ളിക്കോയിക്കലേയ്ക്കു മാറിത്താമസിച്ചു. 1046-ൽ അനന്തപുരത്തു കൊട്ടാരം അതിനടുത്തു തന്നെ പണിയിച്ചു് അവിടെ ആ ശാഖയെ പ്രതിഷ്ഠിച്ചു. ഈ സംഭവം ഞാൻ അന്യത്ര രേഖപ്പെടുത്തീട്ടുണ്ടു്. ആയൂർവ്വേദത്തിൽ തനിക്കു സിദ്ധിച്ചിരുന്ന അവഗാഹം അന്യരിലും സങ്ക്രമിപ്പിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടി പരോപകാരനിരതനായ അദ്ദേഹം പലരേയും ആ ശാസ്ത്രം നിഷ്കർഷിച്ചു പഠിപ്പിച്ചു് അതിൽ പ്രായോഗികപരിശീലനവും നല്കി. ജാതിമതഭേദംകൂടാതെയായിരുന്നു ആ അധ്യാപനം. ആ വിഷയത്തിൽ കേരളത്തിലെ ഒന്നാമത്തെ ഭിഷഗാചാര്യനായി ആഢ്യനും അഭിജ്ഞനുമായ അദ്ദേഹത്തെ പരിഗണിക്കണം. എണ്ണയ്ക്കാട്ടു വേലുവൈദ്യനും കണ്ണമങ്ഗലം കൊച്ചുകൃഷ്ണൻവൈദ്യനുമായിരുന്നു പ്രഥമശിഷ്യന്മാർ. സ്വന്തം മേൽനോട്ടത്തിലും ഒരു അഷ്ടാങ്ഗഹൃദയം വൈദ്യശാല അരിപ്പാട്ടു് ഏർപ്പെടുത്തി അതു പ്രശംസനീയമായ രീതിയിൽ നടത്തി.ആയുരന്തംവരെ തിരുവിതാംകൂർഗവർമ്മെന്റിനു വൈദ്യസംബന്ധമായുള്ള വിഷയങ്ങളിൽ അദ്ദേഹം വിദഗ്ധോപദേഷ്ടാവായിരുന്നു. 1056 തുലാമാസത്തിൽ ഇത്തമ്മർകോയിത്തമ്പുരാൻ ചരമഗതിയെ പ്രാപിച്ചപ്പോൾ പരപ്പനാട്ടു വലിയരാജാവു് എന്ന സ്ഥാനം മൂപ്പുമുറയ്ക്കു് അദ്ദേഹത്തിനു സിദ്ധിച്ചു. 1072-ാമാണ്ടു വൃശ്ചികമാസം 25-ാംനു പത്നി മരിച്ചു. പ്രിയവക്‍തൃത, കൃത്യനിഷ്ഠ മുതലായ പല സൽഗുണങ്ങളും കഥാപുരുഷനിൽ വിശേഷിച്ചു ശോഭിച്ചിരുന്നു. 1088-ാമാണ്ടു മകരമാസം 19-ാംനു അതിസാരരോഗം മൂർച്ഛിച്ചു ചരമഗതിയെ പ്രാപിച്ചു. ഭാഷാപോഷണവ്യഗ്രനായ മാവേലിക്കര ഉദയവർമ്മകോയിത്തമ്പുരാൻ ബി.ഏ.അദ്ദേഹത്തിന്റെ സീമന്തപുത്രനായിരുന്നു. 1027 മുതൽ 29 വരെ ഒന്നര വർഷം ചങ്ങനാശ്ശേരിയിൽ താമസിക്കുന്നതിന്നിടയ്ക്കാണു് കോയിത്തമ്പുരാൻ (1) പാലാഴിമഥനം, (2) സതീവിവാഹം, (3) സ്യമന്തകചരിതം എന്നീ മൂന്നു കൈകൊട്ടിക്കളിപ്പാട്ടുകളും (4) സർവ്വജ്ഞവിജയം ആട്ടക്കഥയും നിർമ്മിച്ചതു്. 1053-ൽ തന്റെ പുത്രന്മാരെ മാവേലിക്കരക്കൊട്ടാരത്തിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്ന കണ്ടിയൂർ നാരായണപ്പിഷാരടിയുടെ ആവശ്യത്തെ പുരസ്കരിച്ചു് അഗസ്ത്യഭട്ടന്റെ ബാലഭാരതമഹാകാവ്യത്തിലെ ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾക്കു “ലളിതാ” എന്നൊരു വിശിഷ്ടമായ വ്യാഖ്യാനം സംസ്കൃതത്തിലും രചിച്ചിട്ടുണ്ടു്.

    76. നടുവത്തച്ഛൻനമ്പൂരി (1016–1088)

      കൊച്ചിരാജ്യത്തിൽ ചാലക്കുടി തീവണ്ടിയാപ്പീസിനു സമീപം നടുവം എന്നൊരില്ലമൂണ്ടു്. ആ ഇല്ലത്തിൽ 1016-ാമാണ്ടു മീനമാസത്തിൽ മകംനക്ഷത്രത്തിൽ അച്ഛൻനമ്പൂരി ജനിച്ചു. പിതാവു ദിവാകരൻനമ്പൂരിയും മാതാവു് ആര്യാന്തർജ്ജനവുമായിരുന്നു. പിതാവിന്റെ പേർതന്നെയാണു് പുത്രന്നും ലഭിച്ചതു്. ആവട്ടത്തൂർ എന്ന സ്ഥലത്തു കുട്ടപ്പള്ളീ എന്ന ഇല്ലമായിരുന്നു കവിയുടെ അമ്മാത്തു്. കൂട്ടിവായന കഴിഞ്ഞ ക്ഷണത്തിൽ കഥാനായകനു തുള്ളൽക്കഥകൾ വായിക്കുന്നതിലും പകർത്തിയെഴുതുന്നതിലും അളവറ്റ അഭിരുചിയുണ്ടായി. മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരോടു ശ്രീകൃഷ്ണവിലാസം പഠിച്ചു. 1031-ാമാണ്ടിടയ്ക്കു തൃപ്പൂണിത്തുറയ്ക്കു പോയി അന്നു് അവിടെ താമസിച്ചിരുന്ന പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരുടെ ശിഷ്യനായി. കൈക്കുളങ്ങര രാമവാരിയർ അച്ഛൻമമ്പൂരിയുടെ സതീർത്ഥ്യനായിരുന്നു. 1038 വരെ ഗോവിന്ദൻ നമ്പിയാരുടെ കിഴിൽ സംസ്കൃതം പഠിച്ചുവെങ്കിലും ദാരിദ്ര്യബാധകൊണ്ടു കാര്യമായി ഒന്നും അഭ്യസിക്കുന്നതിനു സാധിച്ചില്ല. സാമാന്യം ലോകവ്യുൽപത്തി മാത്രമേ ലഭിച്ചുള്ളു; എന്നാൽ ഭാഷാകവിതയിൽ അക്കാലത്തും പരിശ്രമിച്ചിരുന്നു. 1039-ാമാണ്ടിടയ്ക്കു ചാലക്കുടിക്കടുത്തുള്ള വടക്കാഞ്ചേരി ഇല്ലത്തുനിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിൽ നാരായണൻനമ്പൂരി 1043-ലും,അദ്ദേഹത്തിന്റെ അനുജൻ ശങ്കരൻനമ്പൂരി 1052-ലും, ഒരു പുത്രി 1047-ലും ജനിച്ചു. നാരായണനാണു് പില്ക്കാലത്തു് നടുവത്തു മഹൻനമ്പൂരി എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന കവി. 1040-ൽത്തന്നെ ഇളേടത്തു തൈക്കാട്ടു നാരായണൻമൂസ്സതിന്റേയും, അദ്ദേഹത്തിന്റെ മരണാനന്തരം അനുജൻ ഇട്ടീരിമൂസ്സതിന്റേയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ചു വൈദ്യശാസ്ത്രത്തിൽ നിഷ്ണാതനായി. 1055 മുതൽ 1064 വരെ അതിനുമുൻപു കൊച്ചിഗവർമ്മെണ്ടിന്റെ ഭരണത്തിലിരുന്ന കൊടശ്ശേരികയ്യളുടെ വക കാര്യസ്ഥനായി പണിനോക്കി. 1066 മേടമാസം വിശാഖംനക്ഷത്രത്തിൽ പുത്രനെ സമ്പന്നനും യശസ്വിയുമായിക്കണ്ടു് ആനന്ദത്തോറ്റുകൂടി മാതാവു മരിച്ചു. 1088 വൃശ്ചികം 23-ആംനു-യായിരുന്നു ആ പുണ്യശ്ലോകന്റെ സ്വർഗ്ഗതി. അച്ഛൻനമ്പൂരി അധികം കൃതികൾ എഴുതീട്ടില്ല. (1) അംബോപദേശം, (1061), (2) ഭഗവൽസ്തുതി, (3) ഭഗവദ്ദൂതുനാടകം (1067), (4) ശൃങ്ഗേരിയാത്ര, (5) അഷ്ടമീയാത്ര എന്നീ അഞ്ചു വാങ്മയങ്ങളേ പൂർണ്ണങ്ങളായിട്ടുള്ളൂ. വിദ്യാഭ്യാസകാലത്തിൽ എഴുതിയ ബാല്യുത്ഭവം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും അക്കൂട്ടത്തിൽച്ചേരും. ഇവയ്ക്കു പുറമേ, (7) കുമാരസംഭവം ദ്വിതീയസർഗ്ഗം, (8) അക്രൂര ഗോപാലം നാടകം (രണ്ടങ്കത്തോളം), (9) ഭാരതം കർണ്ണപർവം കിളിപ്പാട്ടു് (അഞ്ചാമധ്യായത്തോളം) എന്നീ അപൂർണ്ണകൃതികളും, (10) ചില ചെറിയ ഖണ്ഡകൃതികളും, (11) കുറേയധികം എഴുത്തുകളുംകൂടിയുണ്ടു്.

    77. നടുവത്തു മഹൻനമ്പൂരി (1043–1119)

      നടുവത്തു മഹൻ (നാരായണൻ) നമ്പൂരി 1043-ാമാണ്ടു മേടമാസം 17-ആംനു- തിരുവോണംനക്ഷത്രത്തിൽ ജനിച്ചു. നടുവത്തച്ഛൻ, വൈലൂർ ഈശ്വരവാരിയർ, ഇളമന ഇളയതു എന്നിവരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ കൊടുങ്ങല്ലൂരേക്കു പോയി. അവിടത്തെ കെങ്കത്തമ്പുരാട്ടി എന്ന വിദുഷിയോടു കാവ്യനാടകാലങ്കാരങ്ങളും കുഞ്ഞിരാമവർമ്മൻതമ്പുരാനോടു വ്യാകരണവും പഠിച്ചു. പഠിത്തം കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂർ സർക്കാർപള്ളികൂടത്തിൽ മുൻഷിയായി മഹൻ നിയമിക്കപ്പെട്ടു. കൊടുങ്ങല്ലൂർക്കവിതക്കളരിയിൽ അതിനുമുൻപുതന്നെ പയറ്റു മുറകൾ അഭ്യസിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി സി.പി. അച്ചുതമേനോൻ മന്നാടിയാർക്കെതിരായി പ്രസിദ്ധീകരിച്ച ഉത്തരരാമചരിതത്തിലെ ഒരു ഭാഗമായിരുന്നു. അക്കാലത്തുതന്നെയായിരുന്നു മുദ്രരാക്ഷസം നാടകവും തർജ്ജമ ചെയ്തതു്. (1) ഉത്തരരാമചരിതം തർജ്ജമ മൂന്നാമങ്കം (1067), (2) രുദ്രാരാക്ഷസം (കൂനേഴവുമായി കൂട്ടുചേർന്നു് -1068), (3) സാരോപദേശശതകം (പ്രകാശനം 1073-ൽ), (4) ഘോഷയാത്രാനാടകം (1071), (5) അംബാസ്തവം (1073), (6) ഗുരുവായൂരപ്പന്റെ കഥ, (7) സ്തവമഞ്ജരി (1100), (8) കാവ്യശകലങ്ങൾ (1101), (9) സന്താനഗോപാലം കാവ്യം (1101), (10) മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, (11) മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് (1081), (12) ഗുരുവായൂരപ്പൻ കൈകൊട്ടിക്കളിപ്പാട്ടു്, (13) ഭക്തിലഹരി

    78. കാത്തുള്ളിൽ അച്യുതമേനോൻ (1026–1085)

      കൊടുങ്ങല്ലൂർത്തലൂക്കിൽ മേത്തല അംശത്തിൽ കാത്തുള്ളി എന്നൊരു പ്രസിദ്ധമായ ഗൃഹത്തിൽ കല്യാണിയമ്മയുടേയും കൊടുങ്ങല്ലൂർ പുല്ലുറ്റംശം മാമ്പറയില്ലത്തെ നാരായണൻനമ്പൂരിയുടേയും പുത്രനായി അച്യുതമേനോൻ 1026-ാമാണ്ടു മകരമാസം 8-ആംനു- ഭരണി നക്ഷത്രത്തിൽ ജനിച്ചു. അച്യുതമേനോനെ പ്രഥമപാഠങ്ങൾ പഠിപ്പിച്ചതു് ചിങ്ങപുരത്തു് അച്യുതവാരിയരായിരുന്നു. അനന്തരം വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ ശിഷ്യനായി സംസ്കൃതം അഭ്യസിച്ചുതുടങ്ങി. എന്നാൽ കാവ്യനാടകാലങ്കാരങ്ങൾ പഠിച്ചുകഴിഞ്ഞപ്പോൾ തറവാട്ടിലേക്കു പരമ്പരയായി സിദ്ധിച്ചിരുന്ന അംശംമേനോൻപണി നോക്കേണ്ടിവന്നതിനാൽ ശാസ്ത്രാഭ്യാസത്തിനു് സൗകര്യം ലഭിച്ചില്ല. തനിക്കു തീരെ അഭിമതമല്ലാത്ത ആ പണിയിൽനിന്നു കഴിയുന്ന വേഗത്തിൽ പിരിഞ്ഞു സ്വാതന്ത്ര്യം നേടി എന്നു പറഞ്ഞാൽ കഴിഞ്ഞുവല്ലോ. എങ്കിലും ആകസ്മികമായി വന്നുചേർന്ന കുടുംബചിഛിദ്രം നിമിത്തം ഏതാനും കൊല്ലത്തേക്കു് അദ്ദേഹം സാഹിതീസേവനത്തിൽനിന്നു വിരമിക്കേണ്ടിവന്നു. തറവാട്ടിനു് ആ ഛിദ്രംനിമിത്തം സാരമായ സമ്പൽക്ഷയമുണ്ടായി. വീണ്ടും കൊച്ചുണ്ണിത്തമ്പുരാന്റേയും കുഞ്ഞിക്കുട്ടൻ തമ്പുരാന്റേയും ഉപദേശമനുസരിച്ചു കവിതാനിർമ്മാണത്തിൽ ഏർപ്പെടുകയും യാവജ്ജീവം ആ കൃത്യം നിർവിഘ്നമായി അനുഷ്ടിക്കുകയും ചെയ്തു. മലയാളമനോരമയുടെ ആവിർഭാവകാലംമുതല്ക്കുതന്നെ അച്യുതമേനോൻ പത്രങ്ങളിലും മാസികകളിലും കവിതകൾ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. 1095 തുലാമാസം 15-ആംനു- യശശ്ശരീരനായി. അച്യുതമേനോന്റെ കൃതികളിൽ അതിപ്രധാനമായുള്ളതു്. (1) ജൈമിനീയാശ്വമേധം കിളിപ്പാട്ടാണു്. അതിനും പുറമേ, (2) രുക്മിണീസ്വയംവരം കാവ്യം പൂർവഭാഗം, (3) സതീനിദർശനം കാവ്യം, (4) നാഗാനന്ദം നാടകം (തർജ്ജമ), (5) കവിപുഷ്പമാല, (6) പ്രതാപമുകുടചരിതം കാവ്യം, (7) ആനന്ദരാമായണം കിളിപ്പാട്ടു്, (8) വിക്രമാദിത്യചരിതം കിളിപ്പാട്ടു്, (9) കുലടാഗഹണം കാവ്യം എന്നീ ഗ്രന്ഥങ്ങൾ കൂടി അദ്ദേഹത്തിന്റെ വകയായുണ്ടു്. സതീനിദർശനത്തിൽ സീതാദേവിയുടെ ചാരിത്രത്തെക്കുറിച്ചുള്ള ഒരു വ്യാഖ്യാനമാണു് വിഷയം. രുക്‍മിണീസ്വയംവരം ഒടുവിലത്തെ കൃതിയാണു്.

    79. ഒറവങ്കര നീലകണ്ഠൻനമ്പൂരി (1032–1092)

      കൊച്ചിരാജ്യത്തു കോശ്ശാപ്പിള്ളീ എന്നൊരില്ലമുണ്ടായിരുന്നു. ആ ഇല്ലം അന്യംനിന്നപ്പോൾ രസ്തുത കുടുംബത്തിലെ വസ്തുവകകൾ മുകുന്ദപുരം താലൂക്കിൽ കല്ലൂരംശം വത്തിശ്ശേരിയിൽ ഒറവങ്കര ഇല്ലത്തേക്കു് ഒതുങ്ങി;അതോടു കൂടി മന്ത്രവാദത്തിൽ വൈദഗ്ദ്ധ്യവും ആ കുടുംബത്തിലേക്കു സംക്രമിച്ചു. നീലകണ്ഠൻനമ്പൂരി ഒറവങ്കര ശങ്കരൻനമ്പൂരിയുടെ ആദ്യത്തെ വേളിയിൽ ജനിച്ച പ്രഥമപുത്രനായിരുന്നു. രണ്ടാമത്തെ വേളിയിൽ അതിനു കുറേ മുമ്പു ശങ്കരൻ നമ്പൂരി എന്നൊരു പുത്രൻ കൂടി ജനിച്ചിരുന്നു. നമ്മുടെ കവിയുടെ ജനനം 1032-ാമാണ്ടു് ഇടവമാസം 25-ആംനു- തൃക്കേട്ട നക്ഷത്രത്തിലായിരുന്നു. സംസ്കൃതത്തിൽ പ്രാഥമിക പാഠങ്ങൾ ശങ്കരൻനമ്പൂരിയിൽനിന്നുതന്നെയാണു് അഭ്യസിച്ചതു്. പിതാവിൽനിന്നു കുറെ മന്ത്രവാദവും ഗ്രഹിച്ചു. 1049 കർക്കടകത്തിൽ കൊടുങ്ങല്ലൂരിലേക്കു പോയി വിദ്വാൻ കുഞ്ഞിരാമവർമ്മൻതമ്പുരാന്റെ കീഴിൽ ആറേഴു കൊല്ലം നിഷ്കർഷിച്ചു സംസ്കൃതം പഠിച്ചു. സിദ്ധാന്തകൗമുദി പൂർവഭാഗവും തർക്കസംഗ്രഹവും വായിച്ചു. 1056-ൽ ഒരു കൊല്ലം കാവിൽ ഭദ്രകാളിയെ ഭജിച്ചു. അതു കഴിഞ്ഞപ്പോൾ ഒന്നാംതരം കവിയും മന്ത്രവാദിയുമായി. കുഞ്ഞിക്കുട്ടൻതമ്പുരാന്റെ സന്തതസഹചാരിയായി പല കവിതാപരീക്ഷകളിലും ചേർന്നു വിജയം നേടി. 1056-ാമാണ്ടിടയ്ക്കു് ഒറവങ്കര ഗൃഹസ്ഥാശ്രമത്തിൽ പ്രവേശിച്ചു. ഒരു സംവത്സരം കഴിഞ്ഞപ്പോൾ ആ സാധ്വി പരേതയായി. 1068-ൽ അന്ന മനട കിഴക്കേ പോട്ടയിൽ ഇച്ചിക്കുട്ടി പൊതുവാൾസ്യാരുടെ ഭർത്താവായി. മന്ത്രവാദം സംബന്ധിച്ചു പല ദേശങ്ങളിലും സഞ്ചരിക്കുകയും ആ വഴിക്ക് ആവശ്യത്തിനുവേണ്ട ധനം സമ്പാദിക്കുകയും ചെയ്തുവന്നിരുന്നു. 1082-ൽ ഒരു വലിയ വ്യവഹാരത്തിൽ ഏർപ്പെട്ടു. അതിന്റെ ഫലമായി സമ്പത്തും ആരോഗ്യവും ക്ഷയിച്ചു. 1092 ചിങ്ങം 12-ആംനു- പരഗതിയെ പ്രാപിച്ചു. ആ കവിവര്യൻ ശാന്തനും മിതഭാഷിയും സരസനും പരോപകാരിയുമയിരുന്നു. നീലകണ്ഠൻനമ്പൂരിയെ ‘രാജൻ’ എന്ന പേരിലാണു് സഹൃദയന്മാർ അറിയുന്നതു്. ഒറവങ്കരയുടെ കൃതികളിൽ, (1) ബാലോപദേശം ഒന്നു മാത്രമേ പൂർണ്ണമായി കിട്ടീട്ടുള്ളൂ. മൂന്നു ഭാഗങ്ങൾ അടങ്ങിയിരിക്കുന്ന ആ കാവ്യം വിദ്യാർത്ഥികളുടെ ആവശ്യത്തെ പുരസ്കരിച്ചു രചിച്ചിട്ടുള്ളതാണു്. (2) കുചേലവൃത്തം ഓട്ടൻതുള്ളലാണു് മറ്റൊരു കൃതി. അതിലെ ചില വരികൾ പൊടിഞ്ഞുപോയിട്ടുള്ള ഒന്നാംകളം മാത്രമേ കിട്ടീട്ടുള്ളൂ. ബാക്കി എഴുതിയോ എന്നറിവില്ല. (3) ഭൈമീപരിണയം എന്നു് അഞ്ചങ്കത്തിൽ ഒരു നാടകം എഴുതിയതായി കേൾവിയുണ്ടു്. അതിലേയും, 200 ശ്ലോകങ്ങളോളം എഴുതിയതായി പറയുന്ന (4) ദേവീമാഹാത്മ്യത്തിലേയും, (5) ശ്രീനാരദോപാഖ്യാനം കാവ്യത്തിലെയും ഏതാനും ശ്ലോകങ്ങൾ ലഭിച്ചിട്ടുണ്ടു്. (6) വെണ്മണിപ്രസ്ഥാനത്തിലെ പരിപാടിയനുസരിച്ചു നൂറു ശ്ലോകങ്ങൾ ഒരു അംബോപദേശം നമ്പൂരിയും നിർമ്മിച്ചിരുന്നു. അതും സമ്പൂർണ്ണമായി കിട്ടീട്ടില്ല. ഇവ നീക്കിയാൽ പ്രധാനമായി അവശേഷിക്കുന്നതു ചില ദേവീപരങ്ങളായ സ്തോത്രങ്ങളാണു്. അവയിൽ രണ്ടുമൂന്നു ദേവീസ്തോത്രങ്ങൾ (9) ദേവീവ്യപാശ്രയസ്തോത്രം, (10) ലക്ഷ്മീസ്തവം, (11) അനാഗസ്തോത്രം, (12) കൃഷ്ണാവനാഷ്ടകം മുതാലായ സ്തോത്രങ്ങൾ പ്രധാനങ്ങളാണു്. (13) പലവകയിൽ ചില പാട്ടുകളും എഴുത്തുകളും സമർപ്പണ ശ്ലോകങ്ങളും ശൃങ്ഗാര ശ്ലോകങ്ങളും മറ്റും ഉൾപ്പെടുന്നു.

    80. ശീവൊള്ളി നാരായണൻനമ്പൂരി (1044–1081)

      നാരായണൻനമ്പൂരി തിരുവിതാംകൂറിൽ പറവൂർതാലൂക്കു് അയിരൂർപകുതി വയലാദേശത്തു ശീവൊള്ളി വടക്കേടത്തു മഠത്തിൽ ഹരീശ്വരൻ നമ്പൂരിയുടേയും ശ്രീദേവി അന്തർജ്ജനത്തിന്റേയും തൃതീയപുത്രനായി 1044-ാമാണ്ടു ചിങ്ങമാസം 24-ആംനു കാർത്തികനക്ഷത്രത്തിൽ ജനിച്ചു. മലയാറ്റൂർ മുരിയാടത്തു നമ്പിയാരോടു് 1053 മുതൽ 1058 വരെ സംസ്കൃതം പഠിച്ചു കാവ്യനാടകാദികളിൽ പാണ്ഡിത്യം സമ്പാദിച്ചു. കവിതാവാസന ജന്മസിദ്ധമായിരുന്നതിനാൽ എട്ടാമത്തെ വയസ്സിൽത്തന്നെ ശ്ലോകങ്ങൾ രചിച്ചുതുടങ്ങി. പിന്നീടു തൃപ്പുണിത്തുറയ്ക്കു പോയി കൊച്ചുണ്ണിത്തമ്പുരാന്റേയും നടുവത്തച്ഛന്റേയും ഗുരുനാഥനായ എളേടത്തു തൈക്കാട്ടു് ഇട്ടീരിമൂസ്സതിനോടു വൈദ്യശാസ്ത്രം നിഷ്കർഷിച്ചു പഠിക്കുകയും ആ ഭിഷഗ്വരനോടുകൂടി പല സ്ഥലങ്ങളിലും സഞ്ചരിച്ചു് ആ വിദ്യയിൽ പര്യാപ്തമായ പ്രായോഗിക വിജ്ഞാനം നേടുകയും ചെയ്തു. 1070-ൽ സ്വദേശത്തേയ്ക്കു പോന്നു. 1071 മേടത്തിൽ അതിനു സമീപമുള്ള വരിക്കശ്ശേരി കുഞ്ചിയമ്മയെ വിവാഹം ചെയ്തു. 1072 വൃശ്ചികം 1-ആംനു അയിരൂരിൽ ഒരു വൈദ്യശാല സ്ഥാപിച്ചു് അതു യാവജ്ജീവം വിജയപ്രദമായ രീതിയിൽ നടത്തി. ശീവൊള്ളിക്കു വൈദ്യനെന്ന നിലയിൽ കേരളത്തിലും വിദേശങ്ങളിലും വലിയ പ്രശസ്തിയാണുണ്ടായിരുന്നതു്. 1078 കന്നിയിൽ അമ്മ മരിച്ചു. അർബുദമായിരുന്നു (Internal Tumour) കവിയുടെ മരണത്തിനു ഹേതുവായ വ്യാധി. ആ വ്യാധിക്കു നാലഞ്ചുകൊല്ലം ചികിത്സിച്ചതിൽ യാതൊരു ഫലവും കാണായ്കയാൽ 1081 വൃശ്ചികം 7-ആംനു മദിരാശിക്കു പോകുകയും അവിടെ ആസ്പത്രിയിൽ ഒരു ശസ്ത്രക്രിയയ്ക്കു വിധേയനായി 15-ആംനു ചരമഗതിയെ പ്രാപിക്കുകയും ചെയ്തു. ശീവൊള്ളിയുടെ പ്രധാന കൃതികൾ (1) മദനകേതനചരിതം, (2) സാരോപദേശശതകം (1072), (3) ദാത്യൂഹസന്ദേശം (1072), (4) ഒരു കഥ (1074), (5) ദുസ്പർശാനാടകം (1075), (6) ഘോഷയാത്ര ഓട്ടൻതുള്ളൽ (1073-ലും 1078-ലും) ഇവയാണു്.

    81. തൃശ്ശൂർ തൈക്കാട്ടു നാരായണൻമൂസ്സതു് (1046–1083)

      നാരായണൻമൂസ്സതു തൃശ്ശൂർ തൈക്കാട്ടില്ലത്തിൽ 1046-ാമാണ്ടു കന്നിമാസത്തിൽ രോഹിണീനക്ഷത്രത്തിൽ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവായ വാസുദേവൻമൂസ്സതു് അയൂർവ്വേദത്തിലെന്നപോലെ തർക്കശാസ്ത്രത്തിലും നിഷ്ണാതനായിരുന്നു. അദ്ദേഹത്തിന്റെ കനിഷ്ഠസഹോദരന്മാരായ കുഞ്ഞുണ്ണിമൂസ്സതിനും പരമേശ്വരൻമൂസ്സതിനുമുള്ള ചികിത്സാപാടവവും ഒട്ടും കുറവായിരുന്നില്ല. അവർമൂന്നുപേരും 1049-ാമാണ്ടു മേടമാസത്തിൽ മസൂരിദീനത്താൽ മരിച്ചുപോയതിനാൽ ശിശുവായ നാരായണൻമൂസ്സതു കേവലം അനാഥനായിത്തീർന്നു. താനും തന്റെ ഒന്നരവയസ്സുമാത്രം പ്രായമുള്ള കനിഷ്ഠസഹോദരിയും മാതാവും പിതാമഹിയുമല്ലാതെ ഇല്ലത്തു വേറെ ആരും ഉണ്ടായിരുന്നില്ല. കുടുംബമോ ഋണബാദ്ധ്യതയിൽപ്പെട്ടു നട്ടംതിരിയുകയുമായിരുന്നു. ആ അശരണാവസ്ഥയിൽനിന്നു അവരെയെല്ലാം രക്ഷിച്ചതു അവരുടെ ബന്ധുവായ അന്നത്തെ പിലാമന്തോൾ മൂസ്സതായിരുന്നു. ആ മൂസ്സതു് 1078-ലാണു് മരിച്ചതു്. അദ്ദേഹം അവരെ സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടു പോയി നാരായണൻമൂസ്സതിന്റെ വിദ്യാഭ്യാസത്തിനുവേണ്ട ഏർപ്പാടു ചെയ്തു. ചേന്ത്രവാരിയർ എന്നൊരാളായിരുന്നു ബാലപാഠങ്ങൾ പഠിപ്പിച്ചതു്. പിന്നീടു് കുട്ടഞ്ചേരി അപ്ഫൻമൂസ്സതു ചില മഹാകാവ്യങ്ങളും ഉപനയനാന്തരം അഷ്ടാങ്ഗഹൃദയവും അഭ്യസിപ്പിച്ചു. 1056 മകരത്തിൽ മാതാവു മരിച്ചു. 1062-ാമാണ്ടു വയസ്കര ആര്യൻ നാരായണൻ മൂസ്സതിന്റെ പ്രഥമപുത്രിയെ പരിഗ്രഹിച്ചു തൈക്കാട്ടില്ലത്തു കൊണ്ടുപോയി കുടിവച്ചു. പിന്നീടു നാരായണൻമൂസ്സതു സ്വഗൃഹത്തിൽത്തന്നെ സ്ഥിരമായി താമസിച്ചു വൈദ്യവൃത്തിയിൽ ഏർപ്പെട്ടു. വളരെ വേഗത്തിൽ അദ്ദേഹത്തിനു കേരളത്തിലെ വിശിഷ്ടവൈദ്യന്മാരുടെ കൂട്ടത്തിൽ ഒരു സ്ഥാനം ലബ്ധമായി. അതോടുകൂടി ഒരു ശാസ്ത്രിയെ ഇല്ലത്തു താമസിപ്പിച്ചു് അലങ്കാരശാസ്ത്രഗ്രന്ഥങ്ങളും സിദ്ധാന്തകൗമുദിയും പഠിച്ചു. പലരേയും മൂസ്സതു വൈദ്യശാസ്ത്രം അഭ്യസിപ്പിച്ചിട്ടുണ്ടു്. നല്ല ഒരു വൈദ്യനും കവിയുമായിരുന്ന പി.കെ. നാരായനൻനമ്പീശനും കീരംകുളങ്ങര ചക്രപാണിവാരിയരും മറ്റും അദ്ദേഹത്തിന്റെ ശിഷ്യകോടിയിൽ ഉൾപ്പെടുന്നു. 1075-ാമാണ്ടു മകരത്തിൽ ആര്യൻ നാരായണൻമൂസ്സതിന്റെ ദ്വിതീയപുത്രിയേയും വിവാഹം ചെയ്തു. 1083-ാമാണ്ടു കന്നിമാസം 24-ആംനു ലൂതവിഷബാധ നിമിത്തം മരിച്ചു. മൂസ്സതു സംസ്കൃതത്തിൽ (1) യാദവദാനവീയം കാവ്യവും, ഭാഷയിൽ (2) സിന്ദൂരമഞ്ജരി, (3) കപോതസന്ദേശം, (4) നളചരിതം എന്നീ കാവ്യങ്ങളും, (5) ശൃങ്ഗാരമണ്ഡനം ഭാണവും, (6) വിരാധവധം ആട്ടക്കഥയും രചിച്ചിട്ടുണ്ടു്. ഇവയിൽ ചിലതെല്ലാം അപൂർണ്ണങ്ങളാണു്. (7) കവിതാവലി, (8) അത്തച്ചമയം കുറത്തിപ്പാട്ടു്, (9) സംബന്ധവിലാസം തുള്ളൽ ഈ കൃതികൾ പ്രധാനങ്ങളല്ല.

    82. കറുത്തപാറ ദാമോദരൻ നമ്പൂരി (1021–1073)

      ദാമോദരൻനമ്പൂരി കുടമാളൂരുള്ള കറുത്തപാറയില്ലത്തിൽ 1021-ാമാണ്ടു മിഥുനമാസത്തിൽ ജനിച്ചു. പിതാവു രാമൻചോമാതിരിയും മാതാവു സാവിത്രി അന്തർജ്ജനവുമായിരുന്നു. കറുത്തപാറ ഇല്ലക്കാർ ഋഗ്വേദികളും ആശ്വലായനസൂത്രാനുവർത്തികളുമാണു്. ബാല്യത്തിൽ കാവ്യങ്ങൾ തൃപ്രങ്ങോട്ടു കിഴക്കേപ്പുല്ലത്തു ശങ്കരൻമൂസ്സതിനോടു് അഭ്യസിച്ചു. അക്കാലത്തു തെക്കേടത്തുമനയ്ക്കൽ നാരായണൻ ഭട്ടതിരിപ്പാടു് എന്നു് ഒരു പ്രസിദ്ധപണ്ഡിതൻ ജീവിച്ചിരുന്നു. അദ്ദേഹത്തിന്റെ അന്തേവാസിയായി തർക്കവും വേദാന്തവും പടുതോൾ നമ്പൂരിപ്പാട്ടിലെ സന്നിധിയിൽനിന്നു വ്യാകരണവും പഠിച്ചു. ഋഷിനമ്പൂരി മറ്റൊരു ഗുരുവായിരുന്നു. ഇതിഹാസപുരാണങ്ങളിൽ അസാധാരണമായ ജ്ഞാനം നേടി. പുരാണപാരായണം, കവിതാനിർമ്മാണം ഇവയായിരുന്നു ദൈനംദിനകൃത്യങ്ങൾ. ഉത്രംതിരുനാൾ മാർത്താണ്ഡവർമ്മമഹാരാജാവിന്റെ പ്രധാനസേവകന്മാരിൽ ഒരാളായിരുന്ന കുടമാളൂർ വിളായിക്കോട്ടില്ലത്തു് ഇരവി നമ്പൂരിയുടെ പൗത്രിയെന്നാണു് വിവാഹംചെയ്തതു്. ഒരു സ്ത്രീസന്താനമേ ആ ദാമ്പത്യഫലമായി ജനിച്ചുള്ളു. സംസ്കൃതത്തിൽ (1) അക്ഷയപാത്രവ്യായോഗം, (2) കുലശേഖരവിജയം നാടകം, (3) മന്ദാരമാലികാവീഥി, (4) വിഷ്ണുഭുജംഗപ്രയാതം എന്നിവയും, ഭാഷയിൽ (5) രുക്‍മിണീസ്വയംവരം മണിപ്രവാളകാവ്യം, (6) മുറജപപ്രബന്ധം (സംസ്കൃതവും മലയാളവും ചേർന്നതു്), (7) അക്ഷയപാത്രവ്യായോഗം, (8) അഭിമന്യുത്ഭവം നാടകം, (9) കൃഷ്ണാർജ്ജുനം അഥവാ കംസനാടകം, (10) ബാലധ്രുവചരിതം നാടകം, (11) അജാമിളമോക്ഷം നാടകം, (12) രുക്‍മിണീപരിണയം നാടകം, (13) കാമാക്ഷീശേഖരം നാടകം എന്നിവയേയും കുറിച്ചു് അറിയാം. ഇവകൂടാതെ ചെമ്പകശ്ശേരി രാമൻതമ്പുരാനും അദ്ദേഹവും ചേർന്നു ദൂതഘടോൽക്ക്കചം എന്നൊരാട്ടക്കഥ ഉണ്ടാക്കാൻ തുടങ്ങി. അതു് അപൂർണ്ണമാണു്.

    83. രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാൻ (1018–1078)

      രാജരാജവർമ്മ കോയിത്തമ്പുരൻ കിളിമാനൂർക്കൊട്ടാരത്തിൽ 1018 മേടമാസം സ്വാതിനക്ഷത്രത്തിൽ ജനിച്ചു. അച്ഛൻ ഏറ്റിക്കട നാരായണൻനമ്പൂരിയും അമ്മ കുഞ്ഞിക്കാവുകുട്ടിയമ്മത്തമ്പുരാട്ടി എന്ന ഓമനപ്പേരോടുകൂടിയുള്ള ദേവിയമ്മ അനിഴംതിരുനാൾ തമ്പുരാട്ടിയുമായിരുന്നു. അച്ഛൻ തന്നെയായിരുന്നു കോയിത്തമ്പുരാനെ പ്രാഥമികപാഠങ്ങൾ പഠിപ്പിച്ചതു്. അദ്ദേഹം 32-ാമത്തെ വയസ്സിൽ 1028-ാമാണ്ടു മരിച്ചുപോയി. അമ്മയുടെ ജീവിതകാലം 1001 മുതൽ 1055 വരെയാണു്. 1025-ൽ ജനിച്ചു് 1111-ൽ അന്തരിച്ച ഇത്തമ്മർ രവിവർമ്മ മൂത്തകോയിത്തമ്പുരാൻ രാജരാജവർമ്മകോയിത്തമ്പുരാന്റെ നേരേ അനുജനായിരുന്നു. അദ്ദേഹം ശ്രീമൂലരാജഷഷ്ടിപൂർത്തി, സുകന്യാചരിതം നാടകം മുതലായ ചില ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ടു്. ബാല്യത്തിൽ കാസശ്വാസത്തിന്റെ ഉപദ്രവമുണ്ടായിരുന്നുവെങ്കിലും കഥാപുരുഷൻ വ്യാകരണത്തിൽ ദൃഢമായ വ്യുൽപത്തിയും ജ്യോതിഷത്തിലും ആയുർവ്വേദത്തിലും അഗാധമായ വിജ്ഞാനവും സമ്പാദിച്ചു. അമ്മാവനായ ഗോദവർമ്മ വലിയകോയിത്തമ്പുരാനാണു് വൈദ്യം പഠിപ്പിച്ചതു്. അനുജന്റെ മരണാന്തരം രാജ്ഞിയുടെ കൂട്ടിരിപ്പിനായി 1048-ാമാണ്ടു മേടമാസത്തിൽ രാജരാജവർമ്മ തിരുവനന്തപുരത്തേയ്ക്കു് ആനയിക്കപ്പെട്ടു. അങ്ങനെയാണു് അദ്ദേഹം കൊച്ചുകോയിത്തമ്പുരാനായതു്. അവിടെ ശ്രീപാദം കൊട്ടാരത്തിൽ താമസിച്ചുകൊണ്ടു പല വിദ്യാർത്ഥികളേടും വ്യാകരണവും അഷ്ടാങ്ഗഹൃദയവും പഠിപ്പിച്ചു. അശ്വതിതിരുനാൾ മാർത്താണ്ഡവർമ്മ കൊച്ചുതമ്പുരാന്റെ വിദ്യാഭ്യാസവിഷയത്തിൽ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. ആശ്രദ്ധയും അവിടുന്നു ബി. ഏ. പരീക്ഷ ജയിയ്ക്കുന്നതിനുള്ള ഒരു പ്രധാനകാരണമായിരുന്നു. 1069-ൽ പാർവതീബായി നാടുനീങ്ങി. അശ്വതിതിരുനാൾ കൊച്ചുതമ്പുരാൻ 1076-മാണ്ടു കന്നിമാസം 25-ാം ൹ തീപ്പീട്ടു. പിന്നീടു തിരുവന്തപുഅരത്തു് അദ്ദേഹത്തിനു കുടുംബപരമായ പ്രധാനകർത്തവ്യം ഒന്നുംതന്നെ ഇല്ലായിരുന്നുവെങ്കിലും പൊതുക്കാര്യപ്രസക്തിനിമിത്തം അവിടെത്തന്നെ താമസം തുടർന്നു. നേകം ശിഷ്യന്മാരെ പഠിപ്പിച്ചുവന്നതിനുപുറമേ രാജധാനിയിൽ ടൗണ്‍ഹൈസ്ക്കൂൾ എന്ന പേരിൽ വിഖ്യാതമായിരുന്ന ആങ്ഗലേയവിദ്യാലയത്തിന്റെ ഉടമസ്ഥനെന്ന നിലയിൽ അതിന്റെ ഭരണം സമർത്ഥമായ രീതിയിൽ നടത്തുന്നതിനും അദ്ദേഹം തന്റെ സമയത്തിൽ ഒരു ഗണ്യമായ അംശം പ്രതിദിനം വിനിയോഗിച്ചു കൊണ്ടിരുന്നു. ശാന്താത്മാവും സഹൃദയധുരീണനും വിവിധ വിദ്യാവിചക്ഷണനുമായിരുന്ന അവിടുന്നു് 1078 മീനമാസം 10-ാം൹ ചരമഗതിയെ പ്രാപിച്ചു. രാജരാജവർമ്മ കോയിത്തമ്പുരാൻ രാസക്രീഡ ആട്ടക്കഥയല്ലാതെ മറ്റൊരു ഗ്രന്ഥവും രചിക്കുകയുണ്ടായില്ല.

    84. മാവേലിക്കര പുത്തൻകൊട്ടാരത്തിൽ ഉദയവർമ്മത്തമ്പുരാൻ (1019–1096)

      മാവേലിക്കരപുത്തൻക്കൊട്ടാരത്തിൽ ഉദയവർമ്മത്തമ്പുരാൻ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ മീമാൻസകൻ ഇത്തമർ കോയിത്തമ്പുരാന്റേയും മാവേലിക്കരക്കൊട്ടാരത്തിൽ ഉമാദേവിത്തമ്പുരാട്ടുയുടേയും പുത്രനായി 1019-ാണ്ടു മകരമാസത്തിൽ ജനിച്ചു. സംസ്കൃതത്തിൽ വ്യാകരണം, തർക്കം, എന്നീ ശാസ്ത്രങ്ങളിലും ജ്യോതിഷത്തിലും അയുർവേദത്തിലും വിചക്ഷണനായിരുന്നതിനുപുറമേ സങ്ഗീതകലയിലും നൈപുണ്യം സമ്പാദിച്ചു. വ്യാകരണത്തിൽ അദ്ദേഹത്തിന്റെ നപുണ്യം അപാരമായിരുന്നു. ആസ്തികനായിരുന്ന അദ്ദേഹം സ്വഗൃഹത്തിൽത്തന്നെ താമസിച്ചതല്ലാതെ വിദേശങ്ങളിൽ സഞ്ചരിക്കുവാൻ ഔത്സുക്യം പ്രദർശിപ്പിച്ചിരുന്നില്ല. എല്ലാ ദിവസങ്ങളിലും കണ്ടിയൂർ ശിവക്ഷേത്രത്തിൽ പോയി തൊഴണമെന്നുള്ള നിഷ്കർഷ ആയുരന്തരംവരെ അഭങ്ഗുരമായി പരിപാലിച്ചു. ഈശ്വരഭജനം നീക്കി ശേഷിച്ച സമയങ്ങളിൽ ഗ്രന്ഥനിർമ്മാണം, സങ്ഗീതപരിശീലനം,ശിഷ്യാധ്യാപനം ഇത്യാദി കൃത്യങ്ങളിൽ വ്യാപൃതനായിരുന്നു.പാണ്ഡിത്യത്തിനു് അനുഗുണമായ പ്രശസ്തി അദ്ദേഹത്തിന്നു ലഭിച്ചില്ല. അങ്ങനെയൊന്നു വേണമെന്നു് അദ്ദേഹം ഒരിക്കലും ആശിച്ചതുമില്ല. 1096 കന്നിമാസത്തിൽ 1-ാം ൹ മരിച്ചു. കണ്ടിയൂർ മഹാദേവശാസ്ത്രി, കണ്ടിയൂർ ശിവരാമപ്പിഷാരടി ഇവർ അദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു. (1) അംബോപദേശം, (3) നളകഥാസാരം, (3) തപതീപരിണയം, (4) വാസവദത്താപഹരണം, (5) യയാതിചരിതം, (6) അഹല്യാമോക്ഷം, (7) രഘുവിജയം, (8) ശാകുന്തളം, (9) ബലഭദ്രവിക്രമം, (10) രാമാഭിഷേകം, (11) കൃഷ്ണാഭിഷേകം, (12) തിലോത്തമാവാസവം, (13) രാവണനിപാതസഖ്യം, (14) രാമനാമാവലി, (15) കൃഷ്ണനാമാവലി, (16) ദേവീനാമാവലി, (17) കൃഷ്ണലീലാസ്തുതി, (18) ആനന്ദപഞ്ജരം, (19) അന്യാപദേശശതകം, (20) ഭാഷാഭാണം, (21) വാഗീശീസ്തവം, (22) താതോപദേശാം, (23) പദ്യാവലി മുതലായ കൃതികൾ തമ്പുരാൻ രചിച്ചിട്ടുണ്ടു്. രണ്ടു മുതൽ പതിമ്മൂന്നു വരെയുള്ള കൃതികൾ ആട്ടക്കഥകളാണു്. 14 മുതൽ 18 വരെയുള്ളവ സംസ്കൃതഭാഷയിൽ നിർമ്മിച്ചിരിക്കുന്നു. പല കൃതികളും നശിച്ചുപോയി.

    85. ഗ്രാമത്തിൽ രാമവർമ്മകോയിത്തമ്പുരാൻ (1028–1091)

      അംബികാദേവിത്തമ്പുരാട്ടിയുടേയും തളിപ്പറമ്പത്തു് അരൂർ മാധവൻഭട്ടതിരിയുടേയും പുത്രനായി രാമവർമ്മകോയിത്തമ്പുരാൻ 1028-ാമാണ്ടു മിഥുനമാസം ഉത്രട്ടാതി നക്ഷത്രത്തിൽ ജനിച്ചു. മാതാവു വിദുഷിയും ബാലചികിത്സയിൽ വിദഗ്ദ്ധയുമായിരുന്നു. ബാല്യത്തിൽ ചില പ്രാഥമികപാഠങ്ങൾ പപ്പുപിള്ള എന്നൊരാശാൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ, കോയിത്തമ്പുരാന്റെ വലിയമ്മാവന്റെ മകനും വിദ്വാനുമായ തിരുവല്ലാ നെടുമ്പുറത്തുകൊട്ടാരത്തിൽ വരികയും, കഥാനായകന്റെ ധിഷണാവൈഭവം കണ്ടു സന്തുഷ്ടനായി സ്വഗൃഹത്തിലേക്കു കൂട്ടിക്കൊണ്ടുപോയി ആ താലൂക്കിൽപ്പെട്ട ചെറുകോൽ ചേക്കോട്ടു കൊച്ചുപിള്ള ആശാനെ കാവ്യങ്ങൾ അഭ്യസിപ്പിക്കുന്നതിനു നിയമിക്കുകയും ചെയ്തു. സമീപത്തുള്ള എണ്ണയ്ക്കാട്ടുകൊട്ടാരത്തിൽപ്പോയി അവിടെ കൊച്ചനുജൻ എന്ന പേരിൽ പ്രസിദ്ധനായ കാർത്തികതിരുനാൾ കേരളവർമ്മത്തമ്പുരാനോടു നാടകാലങ്കാരങ്ങളും, തർക്കം, വ്യാകരണം, വേദാന്തം എന്നീ ശാസ്ത്രങ്ങളും ശില്പവിദ്യയും അഭ്യസിച്ചു സമകാലികന്മാരുടെയിടയിൽ ഒരു നല്ല സംസ്കൃതപണ്ഡിതനെന്നു പേർ നേടി. എണ്ണയ്ക്കാട്ടു് ഉമ്മുക്കുട്ടിത്തമ്പുരാട്ടിയേയും, ആറന്മുളചെമ്പകശ്ശേരിക്കൊട്ടാരത്തിൽകൊച്ചുകുഞ്ഞിത്തമ്പുരാട്ടിയേയും, മറിയപ്പള്ളി പങ്കിത്തമ്പുരാട്ടിയേയും പരിഗ്രഹിച്ചു. ഇവരിൽ ആദ്യം നാമനിർദ്ദേശം ചെയ്ത രണ്ടു തമ്പുരാട്ടിമാരുടേയും മരണാനന്തരം 1068-ൽ കണ്ടിയൂർ ഓണമ്പള്ളിവീട്ടിൽ മാധവിയമ്മയെ വിവാഹം ചെയ്തു. മാതാവു് 1075-ാമാണ്ടും മരിച്ചു. അമ്മാവന്റെ മരണത്തിനുശേഷം കുടുംബത്തിലെ കാരവണവരായി. അഞ്ചു കൊല്ലം ആ സ്ഥാനത്തെ അലങ്കരിച്ചു. 1091-ാമാണ്ടു കന്നിമാസം 22-ാം ൹ അത്തം നക്ഷത്രത്തിൽ യശശ്ശരീരനായി. (1) മീനകേതനചരിത്രം ചമ്പു, (2) കുചേലവൃത്തം മണിപ്രവാളം, (3) അന്യാപദേശമാല, (4) ഭാഷാഗീതഗോവിന്ദം, (5) ബ്രസീതാനാടകപൂരണം, (6) രസസ്വരൂപനിരൂപണം, (7) ഋതുവർണ്ണനം, (8) ജ്യോതിഷപ്രദീപം ഇവയാണു് രാമവർമ്മകോയിത്തമ്പുരാന്റെ മുഖ്യകൃതികൾ.

    86. ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ രവിവർമ്മ കോയിത്തമ്പുരാൻ (1037–1075)

      ലക്ഷ്മിത്തമ്പുരാട്ടിയുടേയും മേക്കാട്ടു നമ്പൂതിരിയുടേയും പുത്രനായി രവിവർമ്മകോയിത്തമ്പുരാൻ 1037 മകരം 17-ാം൹ മകം നക്ഷത്രത്തിൽജനിച്ചു. ‘കുഞ്ഞുണ്ണി’ എന്ന ഓമനപ്പേരിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. അദ്ദേഹത്തിനു് ആയില്യം തിരുനാൾ കേരളവർമ്മ കോയിത്തമ്പുരാൻ (ചെറുണ്ണി) എന്നും രാമവർമ്മകോയിത്തമ്പുരാനെന്നും രണ്ടു ജ്യേഷ്ഠന്മാരുണ്ടായിരുന്നു. കുലഗുരുവായ തിരുവാർപ്പിൽ രാമവാരിയരാണു് രവിവർമ്മകോയിത്തമ്പുരാനെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതു്. പിന്നീടു മൂത്ത ജ്യേഷ്ഠൻ കാവ്യനാടകങ്ങൾ നിഷ്കർഷിച്ചു പ്ഠിപ്പിച്ചു. ഒടുവിൽ മണ്ണടിക്കാരൻ ഒരു ശാസ്ത്രിപ്പോറ്റിയോടു സിദ്ധാന്തകൗമുദിയും അനന്തപുരത്തു മൂത്തകോയിത്തമ്പുരാനോടു് ആയൂർവേദവും ഗ്രഹിച്ചു. ജ്യോതിഷത്തിലും ഇംഗ്ലീഷിലും പ്രായോഗികമായ പരിജ്ഞാനം നേടി. 1052-ാമാണ്ടിടയ്ക്കായിരുന്നു ഇംഗ്ലീഷു പഠിച്ചതു്. കാലന്തരത്തിൽ അഷ്ടാവധാനം ചെയ്യുന്നതിനുള്ള ഐകാഗ്ര്യവും അദ്ദേഹത്തിന്നധീനമായിത്തീർന്നു. പ്രൊഫസർ കെ. പരമപിള്ളയുടെ സഹോദരി നാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. ക്രമേണ ശരീരാസ്വാസ്ഥ്യം വർദ്ധിക്കുകയാൽ തിരുവനന്തപുരത്തു താമസിച്ചു ചികിത്സ നടത്തിയെങ്കിലും അതുകൊണ്ടു പറയത്തക്ക പ്രയോജനമൊന്നുമുണ്ടായില്ല. ഒടുവിൽ അതു് ഉദരരോഗാത്തിൽ കലാശിക്കുകയും 1075 ഇടവം 5-ാംനു ആ കവിപുങ്ഗവൻ പ്രപഞ്ചരങ്ഗത്തിൽനിന്നു തിരോധാനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ശിഷ്യനാണ് ഉള്ളൂര്‍ എസ് പരമേശ്വരയ്യര്‍. സംസ്കൃതത്തിൽ (1) പൂതനാമോക്ഷം ചമ്പു, (2) ലളിതാംഭാദണ്ഡകം, (3) നക്ഷത്രമാലാ സ്തോത്രം, (4) കാത്യായന്യഷ്ടകം എന്നീ നാലും, ഭാഷയിൽ (5) ഉഷാകല്യാണം ചമ്പു, (6) ഗൗരീപരിണയം ചമ്പു, (7) മദനമഞ്ജരീവിലാസം ഭാണം, (8) കവിസഭാരഞ്ജനം നാടകം, (9) ബ്രസീതാനാടകം-ആദ്യത്തെ മൂന്നങ്കങ്ങൾ, (10) ചന്ദ്രഗുപ്തവിജയം നാടകം, (11) ആര്യാശതകം, (12) ബാണയുദ്ധം കൈകൊട്ടിക്കളിപ്പാട്ടു്, (13) ഒരു താലോലംപാട്ടു്, (14) അംബാഷ്ടകം, (15) പാലാഴിമഥനം, (16) ചില ശൃങ്ഗാരശ്ലോകങ്ങൾ, (17) തുലാഭാരശ്ലോകങ്ങൾ, (18) ശ്രീമൂലവിലാസം, (19) കാദംബരീകഥാസാരം ഗദ്യം എന്നിങ്ങനെ പതിനഞ്ചും കൃതികൾ രവിവർമ്മകവി രചിച്ചിട്ടുണ്ടു്.

    87. എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ (1028–1092)

      എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാൻ 1028-ാമാണ്ടു കുംഭമാസത്തിൽ കാർത്തിക നക്ഷത്രത്തിൽ ജനിച്ചു. പിതാവു് മലബാർ വേപ്പൂർക്കോവിലകത്തെ ഒരു ശാഖയായ വടക്കേമഠം രാജരാജവർമ്മവലിയകോയിത്തമ്പുരാനും മാതാവു് എണ്ണ്യ്ക്കാട്ടു കൊട്ടാരത്തിലെ മഹാപ്രഭത്തമ്പുരാട്ടിയുമായിരുന്നു. കുഞ്ഞാരു എന്ന ഓമനപ്പേരിലാണു് ചരിത്രനായകനെ കേരളീയർ അറിയുന്നതു്. സംസ്കൃതത്തിൽ ബാലപാഠങ്ങൾ കുട്ടമ്പേരൂർ കുഞ്ഞുവാരിയറിനിന്നു പഠിച്ചതിനുമേൽ അമ്മാവനും ഗ്രാമത്തിൽ കോയിത്തമ്പുരാന്റെ ഗുരുനാഥനുമായ എണ്ണയ്ക്കാട്ടു കൊച്ചനുജൻ എന്ന കേരളവർമ്മത്തമ്പുരാനോടും അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ രാമവർമ്മത്തമ്പുരാനോടും കാവ്യനാടകാലങ്കാരങ്ങൾ അഭ്യസിച്ചു. കേരളവർമ്മ കോയിത്തമ്പുരാന്റെ അന്തേവാസിയായി തിരുവനന്തപുരത്തും അരിപ്പാട്ടും താമസിച്ചു വ്യാകരണവും ഇംഗ്ലീഷും പഠിച്ചതിനുപുറമേ അനന്തപുരത്തു രാജരാജവർമ്മ മൂത്ത കോയിത്തമ്പുരാന്റെ അടുക്കൽനിന്നു് ആയുർവേദവും വയ്ക്കത്തു മഠം നമ്പൂരിയിൽനിന്നു തച്ചുശാസ്ത്രവും മൈസൂർ ശൃങ്ഗേരിമഠത്തിലെ സുബ്രഹ്മണ്യശാസ്ത്രികളെ കൊട്ടാരത്തിൽ വരുത്തി അദ്ദേഹത്തോടു് തർക്കശാസ്ത്രവും ഗ്രഹിച്ചു് അക്കാലത്തെ ഒരു വിദ്വൽപ്രമുഖനെന്ന കീർത്തി സമാർജ്ജിച്ചു. പരവൂർ പടിഞ്ഞാറേവീട്ടിൽ ലക്ഷ്മിഅമ്മയാണു് ആദ്യത്തെ ഭാര്യ. ആ സാധ്വിയുടെ സഹോദരി കല്യാണിഅമ്മയെ കെ.സി.യും പരിഗ്രഹിച്ചു. സ്വദേശത്തു ഹൈക്കോടതി ജഡ്ജി കെ.ജി. പരമേശ്വരമേനോന്റെ സഹോദരി ജാനകിയമ്മയും അദ്ദേഹത്തിന്റെ സഹധർമ്മിണിയായിരുന്നു. ഒടുവിൽ തിരുവനന്തപുരത്തു രുക്‍മിണിഅമ്മ എന്നൊരു യുവതിയേയും പരിഗ്രഹിക്കുകയുണ്ടായി. രാജരാജവർമ്മത്തമ്പുരാൻ 1092-ാമാണ്ടു മിഥുനമാസം 22-ാംനു യശശ്ശരീരനായി. സംസ്കൃതത്തിൽ (1) കൃഷ്ണകേശാദിപാദസ്തവം, (2) ലക്ഷണാസ്വയംവരം ചമ്പു, (3) വൈയാകരണ സിദ്ധാന്തസംഗ്രഹം, (4) ശ്രീമൂലകാപദാനസ്തവം എന്നീ കൃതികളും, ഭാഷയിൽ (5) അലങ്കാരദീപിക, (6) രുക്‍മിണീസ്വയംവരം നാടകം, (7) സ്വപ്നവാസവദത്തം നാടകം (തർജ്ജമ), (8) മേഘസന്ദേശം (തർജ്ജമ), (9) വിരൂപാക്ഷപഞ്ചാശിക (തർജ്ജമ), ഈ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്.

    88. കോട്ടയത്തു് അനിഴംതിരുനാൾ കേരളവർമ്മത്തമ്പുരാൻ (1028—1082)

      തിരുവിതാംകൂറിലേക്കു് ഓടിപ്പോയ വടക്കൻകോട്ടയത്തെ രാജവംശം ചങ്ങനാശ്ശേരിത്താലൂക്കിൽ വാഴപ്പള്ളിയിൽ കോട്ടയത്തുമഠത്തിൽ താമസിച്ചു. ആ മഠത്തിലെ കുഞ്ഞുലക്ഷ്മിയമ്മത്തമ്പുരാട്ടിയുടേയും കിടങ്ങൂർ ചെറുശ്ശേരി നമ്പൂരിയുടേയും പുത്രനായി കേരളവർമ്മത്തമ്പുരാൻ 1028-ാമാണ്ടു മേടമാസത്തിൽ അനിഴംനക്ഷത്രത്തിൽ ജനിച്ചു. തിരുവല്ലാ ശങ്കരവാരിയരോടാണു് അദ്ദേഹം സംസ്കൃതം അഭ്യസിച്ചതു്. ഇരുവനാട്ടു ചന്ത്രോത്തു നമ്പിയാരുടെ മരുമകളെ സംബന്ധംചെയ്കയും ചെയ്തു. പിന്നീടു വാഴപ്പള്ളി തൂമ്പായിവീട്ടിലും ഒരു യുവതിയെ പരിഗ്രഹിച്ചു. 1053-ൽ ദൂതവാക്യം ആട്ടക്കഥ നിർമ്മിച്ചു. 1063-ാമാണ്ടു ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ശക്തൻ രവിവർമ്മകോയിത്തമ്പുരാൻ ആഘോഷിച്ച മാതാവിന്റെ മാസമടിയന്തിരത്തെ അവഹേളനം ചെയ്തു ‘രവിവർമ്മചരിതം ശീതങ്കൻതുള്ളൽ’ എന്ന പേരിൽ ഒരു ദുഷ്കൃതി രചിച്ചു. ആ പാപത്തിനു് ഒരു പരിഹാരമെന്ന മട്ടിൽ അതിൽത്തന്നെ കുചേലകഥകൂടി അന്തർഭവിപ്പിക്കുകയും ചെയ്തു. 1068-ൽ കോട്ടയം രാജസ്വരൂപത്തിൽ മൂപ്പു കിട്ടുകയാൽ വടക്കോട്ടു പോയി അവിടെ താമസമുറപ്പിച്ചു. അതിനുമേൽ ഒന്നും എഴുതിയില്ല. പതിന്നാലു വർഷത്തെ കുടുംബഭരണത്തിനുശേഷം 1082-ാമാണ്ടു മിഥുനമാസം 14-ാംനു ചരമഗതിയെ പ്രാപിച്ചു. സാമാന്യം നല്ല ഒരു കവിയായി അദ്ദേഹത്തെ സമകാലികന്മാർ ഗണിച്ചിരുന്നു. (1) ദൂതവാക്യം ആട്ടക്കഥ, (2) കുചേലകഥ കൂടിയുള്ള രവിവർമ്മചരിതം ശീതങ്കൻതുള്ളൽ, (3) തുലാഭാരവർണ്ണനം എന്നിവയാണു് അദ്ദേഹത്തിന്റെ കൃതികൾ

    89. വയക്കര ആര്യൻ നാരായണൻമൂസ്സതു് (1017–1077)

      കോട്ടയത്തു വയക്കര (വയല്ക്കര)ഇല്ലത്തെ അന്തർജ്ജനത്തെ അഷ്ടവൈദ്യഗൃഹമായ മലബാറിൽ പിലാമന്തോളിലെ ശങ്കുണ്ണിമൂസ്സതിനെക്കൊണ്ടു സർവസ്വദാനമായി വിവാഹം കഴിപ്പിച്ചു് അവിടെ ദത്തുപൂകിച്ചു. ആ ദമ്പതികളുടെ പുത്രനായ നാരായണൻമൂസ്സതു മറ്റൊരു അഷ്ടവൈദ്യകുടുംബത്തിൽപ്പെട്ട കുട്ടഞ്ചേരി മൂസ്സതിന്റെ പുത്രിയെ വിവാഹം ചെയ്തു. അവരുടെ ഏകപുത്രനായി 1017-ാമാണ്ടു വൃശ്ചികമാസം 27-ാംനു വിശാഖം നക്ഷത്രത്തിൽ വയക്കര ആര്യൻ നാരായണൻമൂസ്സതു് ജനിച്ചു. വയക്കര മൂസ്സതിന്റെ പിതൃദത്തമായ നാമധേയം ശങ്കരൻ എന്നായിരുന്നു. ശങ്കുഞ്ഞൻ എന്നും, ശങ്കുണ്ണി എന്നുമുള്ള ഓമനപ്പേരുകൾകൂടി അദ്ദേഹത്തിനു ബാല്യത്തിൽ ഉണ്ടായിരുന്നു. യൗവനാരംഭത്തിൽത്തന്നെ പിതാവിന്റെ ശരീരാസ്വാസ്ഥ്യം നിമിത്തം കുടുംബഭരണം അദ്ദേഹത്തിൽ നിക്ഷിപ്തമാവുകയും കുടുംബത്തിലെ മാറാപ്പേരായ ആര്യൻനാരായണൻ എന്ന സംജ്ഞതന്നെ അദ്ദേഹവും എഴുത്തുകുത്തുകളിൽ ഉപയോഗിച്ചുതുടങ്ങുകയും ചെയ്തു. അങ്ങനെയാണു് ശങ്കരൻമൂസ്സതു് ആര്യൻ നാരായണൻമൂസ്സതായതു്. അഞ്ചാമത്തെ വയസ്സിൽ സംസ്കൃതത്തിൽ ബാലപാഠങ്ങൾ അച്ഛന്റെ ശിഷ്യനായ മണർക്കാട്ടു് അച്യുതവാരിയരോടും കുമാരസംഭവം ഒരു സർഗ്ഗംമാത്രം അച്ഛനോടും പഠിച്ചു. വ്യുൽപത്തി ഉറപ്പിക്കുകയും വ്യാകരണാദിശാസ്ത്രങ്ങളിൽ പ്രാവീണ്യം സമ്പാദിക്കുകയും ചെയ്തതു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സബ്രഹ്മചാരിയായ മണർക്കാട്ടു ശങ്കുവാരിയരുമായുള്ള സഹവാസംകൊണ്ടും നിസ്തന്ദ്രമായ സ്വപരിശ്രമംകൊണ്ടുമാണു്. വയക്കര മൂസ്സതു് 1038-ാമാണ്ടു കൊച്ചിയിൽ ഒല്ലൂർ ഇളേടത്തു തൈക്കാട്ടു മൂസ്സതിന്റെ ഇല്ലത്തുനിന്നു പാർവ്വതി അന്തർജ്ജനത്തെ വിവാഹം ചെയ്തു. 1043-ാമാണ്ടു മകരമാസത്തിൽ അച്ഛൻ മരിച്ചു. മൂസ്സതിനു് ആ വേളിയിൽ മൂന്നു പുത്രന്മാരും മൂന്നു പുത്രികളുമുണ്ടായി എങ്കിലും ആ മൂന്നു പുരുഷസന്താനങ്ങളും പ്രഥമപുത്രിയും ബാല്യത്തിൽത്തന്നെ ചരമഗതിയെ പ്രാപിച്ചു. 1058-ാമാണ്ടു സഹധർമ്മിണിയും അവരെ അനുഗമിച്ചു. 1068-ാമാണ്ടു തുലാമാസം 21-ാംനു വീണ്ടും കാടമുറിയിൽ ചോഴിക്കാട്ടു താമരശ്ശേരി ഇല്ലത്തിനിന്നു സാവിത്രി അന്തർജ്ജനത്തിന്റെ പുത്രി ഉമ അന്തർജ്ജനത്തെ വിവാഹം ചെയ്തു. അതിൽ മൂന്നുണ്ണികൾ ഉണ്ടായി. 1077-ാമാണ്ടു മീനം 7-ാംനുയായിരുന്നു മൂസ്സതിന്റെ സ്വർഗ്ഗതി. സംസ്കൃതത്തിൽ അദ്ദേഹം (1)ശ്യേനസന്ദേശം, (2) നക്ഷത്രവൃത്താവലി, (3) ശാസ്തൃസ്തുതി എന്നീ കാവ്യങ്ങളും, ഭാഷയിൽ (4) വൈശാകമാഹാത്മ്യം, (5) ദുര്യോധനവധം എന്നീ ആട്ടക്കഥകളും, (6) മോഹിനീമോഹനം, (7) രാവണാർജ്ജുനം, (8) മനോരമാവിജയം എന്നീ നാടകങ്ങളും ഉണ്ടാക്കുകയും, (9) ഭട്ടതിരിയുടെ നിരനുനാസികപ്രബന്ധം തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ടു്.

    90. പന്തളം കൃഷ്ണവരിയർ (1035–1107)

      ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ സതീർത്ഥ്യനും മഹാവിദ്വാനുമായ കോട്ടയത്തു മണർക്കാട്ടു ശങ്കുവാരിയരുടേയും കൈപ്പുഴ വടക്കേക്കര പകുതിയിൽ കൈപ്പുഴയിൽ പടിഞ്ഞാറേവാരിയത്തു ലക്ഷ്മിവാരസ്യാരുടേയും പുത്രനായി 1035 കന്നി 3-ാംനു ജനിച്ചു. ബാല്യത്തിൽത്തന്നെ ഒരു കാലിനു സ്വല്പമായ പങ്ഗുത്വം സംഭവിച്ചു; വളരെക്കാലം ചികിത്സിച്ചിട്ടും അതു ഭേദപ്പെട്ടില്ല. പിന്നീടാണു് സംസ്കൃതത്തിൽ നിഷ്കൃഷ്ടമായ വിദ്യാഭ്യാസം ആരംഭിച്ചതു്. അച്ഛൻ പന്തളത്തു കൊച്ചുതമ്പുരാക്കന്മാരുടെ ഗുരുനാഥനായിരുന്നതിനാൽ ബാലപാഠങ്ങൾ അമ്മതന്നെ പഠിപ്പിച്ചു. അച്ഛനും രഘുവംശം തുടങ്ങിയ ചില കാവ്യങ്ങൾ പരിശീലിപ്പിക്കുകയുണ്ടായി. കൃഷ്ണവാരിയർ അച്ഛനോടുകൂടി കോട്ടയത്തേയ്ക്കുപോയി കാവ്യനാടകങ്ങളും വൈദ്യവും മൂസ്സതിനോടും, ജ്യോതിഷം, അലങ്കാരം, തർക്കം, വ്യാകരണം മുതലായ വിഷയങ്ങൾ അച്ഛനോടും അഭ്യസിച്ചു. മൂസ്സതിന്റെ കീഴിൽ പതിനെട്ടുകൊല്ലം വൈദ്യം പഠിക്കുകയും പരിശീലിക്കുകയും ചെയ്തു് ആയുർവ്വേദചികിത്സയിൽ അതിവിദഗ്ദ്ധനായി. തച്ചുശാസ്ത്രത്തിലും നല്ല പണ്ഡിത്യം തന്നത്താൻ പരിശ്രമിച്ചു സമ്പാദിച്ചു. 1066-ൽ വറുഗീസ്മാപ്പിള കൃഷ്ണവാരിയരെ മാർദീവാന്യാസ്യോസ് സിമ്മനാരിയിൽ വ്യാകരണാധ്യാപകനായി നിയമിച്ചു. വയക്കര മൂസ്സതിന്റെ മരണാനന്തരം 1087-ാമാണ്ടു മകരമാസത്തിൽ കിരീടധാരണവൈദ്യശാല എന്ന പേരിൽ ഒരു വൈദ്യശാല തിരുനക്കരച്ചന്തയ്ക്കു സമീപം സ്ഥാപിച്ചു് അതിന്റെ പര്യവേക്ഷകത്വം പ്രശസ്തമായ രീതിയിൽ നിർവഹിച്ചു. ശങ്കുവാരിയർ 1074-ൽ മരിച്ചു. അദ്ദേഹത്തിന്റെ പത്നിയുടെ ദേഹവിയോഗം 1081-ലായിരുന്നു. 1107-ാമാണ്ടു മേടം 16-ാംനു കൃഷ്ണവാരിയർ യശശ്ശരീരനായി. മലയാളത്തിൽ (1) 1066-ൽ ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ ഗൈർവാണീവിജയം നാടകം പട്ടാമ്പി വിജ്ഞാനചിന്താമണി അച്ചുക്കൂട്ടത്തിൽനിന്നു പ്രസിദ്ധീകരിച്ചപ്പോൾ അതു തർജ്ജമചെയ്യുകയും, (2) കിളിരൂർ കൃഷ്ണവാരിയരുടെ അപേക്ഷ അങ്ഗീകരിച്ചു കിളിരൂർ കുന്നിന്മേൽ ഭഗവതിയെക്കുറിച്ചു് പരമേശ്വരീസ്തവം എന്ന പേരിൽ ഒരു ശതകവും രചിച്ചിട്ടുള്ളതിനും പുറമേ, സംസ്കൃതത്തിൽ (3) പരേതയായ, ആര്യൻ നാരായണൻ മൂസ്സതിന്റെ അമ്മയുടെ പന്ത്രണ്ടാം മാസത്തെ വിഷയീകരിച്ചു് 1077-ൽ മാനസ്സോല്ലാസം എന്നൊരു പ്രബന്ധവും, (4) വയക്കര ശാസ്താവിനെപ്പറ്റി ഒരു സ്തോത്രവും നിർമ്മിച്ചിട്ടുണ്ടു്.

    91. കവിയൂർ രാമൻനമ്പിയാർ (1044–1077)

      രാമൻനമ്പിയാർ തിരുവല്ലാ ശങ്കരനാരായണൻ ചാക്യാരുടേയും കവിയൂർ നമ്പിയാർ മഠത്തിൽ കുഞ്ഞിക്കുട്ടിനങ്ങിയാരുടേയും പുത്രനായി 1044-ാമാണ്ടു മീനമാസം 19-ാംനു വിശാഖംനക്ഷത്രത്തിൽ ജനിച്ചു. ബാലപാഠങ്ങൾ കഴിഞ്ഞു് ഒൻപതാമത്തെ വയസ്സിൽ കോട്ടയത്തു പോയി മണർക്കാട്ടു ശങ്കു വാരിയരോടു ശിഷ്യപ്പെട്ടു സംസ്കൃതത്തിൽ സിദ്ധാന്തകൌമുദിവരെ അഭ്യസിച്ചു. 16-ാമത്തെ വയസ്സിൽ വയക്കര മൂസ്സതിനോടു് അഷ്ടാംഗഹൃദയവും പഠിച്ചു. സുമാർ മൂന്നുകൊല്ലം വൈദ്യശാസ്ത്രം അഭ്യസിച്ചതിനുമേൽ പതിനെട്ടാമത്തെ വയസ്സിൽ മിഷണറിയായിരുന്ന പാമർസായിപ്പിനെ മലയാലം പഠിപ്പിക്കുന്നതിനായി ആലപ്പുഴയ്ക്കു പോയി; ആ സായിപ്പിനോടുകൂടി തൃശ്ശൂരേയ്ക്കു പോയി അവിടേയും താമസിച്ചു് അദ്ദേഹത്തിന്റെ അധ്യാപകനായി തുടർന്നു. അങ്ങനെ ഒന്നരക്കൊല്ലം കഴിച്ചുകൂട്ടിയതിനുമേൽ ഇരുപതാമത്തെ വയസ്സിൽ ചെങ്ങന്നൂർ മലയാളം സ്കൂളിൽ സംസ്കൃതാധ്യാപകനായി. എട്ടരവർഷം ആ പണി നോക്കി. പിന്നീടു കോട്ടയത്തു സി.ഐ.എൻ.ഇൻസ്റ്റിട്യൂട്ടിൽ മലയാളപണ്ഡിതരായി നിയമിക്കപ്പെട്ടു. വറുഗീസുമാപ്പിളയുടേയും കൊട്ടാരത്തിൽ ശങ്കുണ്ണിയുടേയും മറ്റും പ്രിയസുഹൃത്തായി നാലുകൊല്ലം ഭാഷാസാഹിത്യത്തെ പോഷിപ്പിച്ചു. നമ്പിയാർ (1) കുലശേഖരവർമ്മാവിന്റെ സുഭദ്രാധനഞ്ജയം നാടകം, (2) മഴമങ്ഗലഭാണം, (3) ശ്രീകൃഷ്ണവിലാസം കാവ്യം എന്നീ കൃതികൾ തർജ്ജമചെയ്യുകയും, (4) നാമാനുശാസനം എന്ന പേരിൽ അമരകോശത്തിനു് ഒരു ഭാഷാനുവാദം എഴുതിത്തുടങ്ങുകയും ചെയ്തു.

    92. മുരിങ്ങൂർ ശങ്കരൻപോറ്റി (1018–1080)

      1018-ാമാണ്ടു മകരമാസം മകയിരംനക്ഷത്രത്തിൽ ജനിച്ചു. പിതാവായ പുരുഷോത്തമൻപോറ്റിയും മാതാവായ ശ്രീദേവി അന്തർജ്ജനവും ബാല്യത്തിൽത്തന്നെ മരിച്ചുപോയി. അടിമിറ്റത്തുമഠത്തിൽനിന്നായിരുന്നു പോറ്റിയുടെ വിവാഹം. ആ വിവാഹത്തിൽ സന്താനങ്ങളൊന്നും ഉണ്ടായില്ല. 1080-ാമാണ്ടു ധനുമാസത്തിൽ അശ്വതിനക്ഷത്രത്തിൽ അദ്ദേഹം മരിച്ചു. (1) വല്ക്കലവധം, (2) കുചേലവൃത്തം, (3)മലയവതീസ്വയംവരം എന്നീ മൂന്നാട്ടക്കഥകളാകുന്നു.

    93. ചമ്പത്തിൽ ചാത്തുക്കുട്ടിമന്നാടിയാർ (1032–1080)

      കൊച്ചിരാജ്യത്തു ചിറ്റൂർത്താലൂക്കിൽ ആഭിജാത്യത്തിനും ഐശ്വര്യത്തിനും പേരുകേട്ട ചമ്പത്തുതറവാട്ടിൽ 1032-ാണ്ടു മീനമാസം 5-ാം൹ ജനിച്ചു. മാതാവായ അമ്മു മന്നാടിശ്യാർ കവിക്കു മൂന്നു വയസ്സായപ്പോൾ മരിച്ചുപോകയാൽ മാതൃസഹോദരിയായ കാളുമന്നാടിശ്യാരാണു് വളർത്തിയതു്. പിതാവു പാലക്കാട്ടു് എലപ്പുള്ളിയംശത്തിൽ ഒരു വലിയ ജന്മിയായ കേനാത്തുവീട്ടിൽ ചാമുമേനോനായിരുന്നു. കവിക്കു ഗോവിന്ദമന്നാടിയാർ എന്നൊരു ജ്യേഷ്ഠനുണ്ടായിരുന്നു. ചിറ്റൂർ പൊലപ്പുള്ളി കോതാത്തു് അപ്പു എഴുത്തച്ഛൻ എന്ന പേരിൽ സുവിദിതനായ രാമൻനായരായിരുന്നു പ്രഥമഗുരു. ഉപരിവിദ്യാഭ്യാസത്തിനായി തൃശ്ശൂരിൽ ചെന്നു വെങ്കടാദ്രിശാസ്ത്രികളുടെ അന്തേവാസിയായി ആ ഭാഷയിൽ പാണ്ഡിത്യം നേടി. പിന്നീടു മന്നാടിയാർ തിരിയെ സ്വഗൃഹത്തിലേക്കു പോയി രാമനെഴുത്തച്ഛന്റെ ഉപദേശത്തിനു വിധേയനായി തിരുവിതാംകൂറിൽ അക്കാലത്തു പുത്തനായി ഏർപ്പെടുത്തിയ വക്കീൽപ്പരീക്ഷയിൽ ജയിച്ചു. അതു് 1053-ാണ്ടായിരുന്നു. 1055-ാണ്ടു മകരമാസം മുതൽ രണ്ടു കൊല്ലം മൂവാറ്റുപുഴ മുൻസിഫ്കോടതിയിൽ അഭിഭാഷകവൃത്തി നോക്കി. അപ്പോഴേക്കു കൊച്ചിയിലെ വക്കീൽപ്പരീക്ഷയിലും വിജയിയായി. അവിടെ അപ്പീൽക്കോടതിയിൽ വ്യവഹരിക്കുന്നതിനുള്ള സന്നതു വാങ്ങി 1057 ഇടവമാസം മുതൽ തൃശ്ശൂരിൽ സ്ഥിരമായി താമസിച്ചു് അതേ വൃത്തി തുടർന്നു. ബുദ്ധിമാനും വാഗ്മിയുമായ അദ്ദേഹത്തിനു് ഒരു നല്ല വക്കീൽ എന്ന നിലയിൽ പേരു കേൾക്കുവാൻ എളുപ്പത്തിൽ സാധിച്ചു. 1063-ൽ തൃശ്ശൂരിൽനിന്നു പുറപ്പെട്ടുകൊണ്ടിരുന്ന കേരളനന്ദിനി എന്ന പത്രത്തിന്റെ ആധിപ്ത്യം രണ്ടുമൂന്നു മാസത്തേക്കു വഹിച്ചു. മന്നാടിയാരുടെ ആദ്യത്തെ പത്നി ചിറ്റൂർ അമ്പാട്ടു ജാനകിയമ്മയായിരുന്നു. പിന്നീടു തൃശ്ശൂർ കോരപ്പുറത്തു കൊച്ചുകുട്ടിയമ്മയേയും കുറേക്കാലം കഴിഞ്ഞു് 1075-ാണ്ടു് ആ സാധ്വിയുടെ സമ്മതത്തോടുകൂടി പിതാവിന്റെ ഭാഗിനേയിയായ കേനാത്തു കല്യാണിക്കുഞ്ചിയമ്മയേയും പരിഗ്രഹിച്ചു. അവസാനത്തിൽ രണ്ടുമൂന്നു കൊല്ലം പ്രമേഹരോഗിയായിത്തീരുകയും 1080-ാണ്ടു വൃശ്ചികമാസം 14-ാം൹ ആ രോഗം മൂർച്ഛിച്ചു യശശ്ശരീരനാവുകയും ചെയ്തു. ഭാഷയിൽ 1 ഹാലാസ്യമാഹാത്മ്യം കിളിപ്പാട്ടും, 2 ജാനകീപരിണയം നാടകവും, 3 ഉത്തരരാമചരിതം നാടകവും, 4 സംസ്കൃതത്തിൽ പുഷ്പഗിരീശസ്തോത്രവും അദ്ദേഹം രചിച്ചിട്ടുണ്ടു്.

    94. സി. ഏ. നാണുവയ്യാശാസ്ത്രി (1025–1088)

      നാണുവയ്യാശാസ്ത്രി 1025-ാണ്ടു മേടമാസത്തിൽ അശ്വതി നക്ഷത്രത്തിൽ കൊച്ചിശ്ശീമ ചിറ്റൂർ തെക്കേ ഗ്രാമത്തിൽ അനന്തരാമയ്യരുടെ പുത്രനായി ജനിച്ചു. മാതാവു പാലക്കാട്ടു കുളിമുട്ടം ഗ്രാമത്തിൽ അനന്താംബയായിരുന്നു.ആ ദമ്പതിമാർക്കു നാലു പുത്രന്മാരുണ്ടായിരുന്നതിൽ കനിഷ്ഠനാണു് ശാസ്ത്രി. എഴുത്തച്ഛൻമഠത്തിനടുത്തായിരുന്നു ഗൃഹം. ബാല്യത്തിൽ ചിറ്റൂർ അനന്തേശ്വരശാസ്ത്രികളുടെ അടുക്കൽ സംസ്കൃതം അഭ്യസിച്ചതിനുമേൽ കോയമ്പത്തൂരിൽ പോയി ഇംഗ്ലീഷും തമിഴും പഠിച്ചു. ആദ്യം സ്വദേശത്തു സർക്കാർ മിഡിൽസ്ക്കൂളിൽ ഒരധ്യാപകനായിരുന്നു. പിന്നീടു ചിറ്റൂരിൽ മുൻസിഫ്കോടതി വക്കീലായി വ്യവഹരിച്ചു. അക്കാലത്തു താൻ സംസ്കൃതത്തിലും മലയാളത്തിലും തമിഴിലും രചിച്ച ചില പാട്ടുകളും പദ്യങ്ങളും തൃശ്ശൂർ ഡിസ്ട്രിക്‍റ്റ് ജഡ്ജിയും അദ്ദേഹം ‘കവീശൻ’ എന്ന ബഹുമതി നല്കുകയും ചെയ്തു. സംസ്കൃതപണ്ഡിതനും ഭാഷാകവിയുമായിരുന്ന ആചാര്യർ ആ സ്ഥാനത്തുനിന്നു യഥാകാലം കൊച്ചി ദിവാൻജിയായി ഉയർന്നു. വക്കീലായിരുന്നപ്പോൾ ശാസ്ത്രി ചില സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും അവയിൽ ഭീമമായ നഷ്ടം നേരിടുകയും ചെയ്കനിമിത്തം കഠിനമായ മനക്ലേശത്തിനു വിധേയനാകുകയും ചെയ്തു. പിന്നീടാണു് കൊല്ലങ്കോട്ടു ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായതു്. 1066 മുതൽ അഞ്ചാറു കൊല്ലം തൃശ്ശിനാപ്പള്ളി എസ്.പി.ജി. കോളേജിൽ സംസ്കൃതത്തിലും മലയാളത്തിലും പ്രഭാഷകനായി നിയമിക്കപ്പെട്ടു് ആ പണി നോക്കി. അവിടെവെച്ചു് 1088 തുലാമാസം കൃഷ്ണപക്ഷചതുർത്ഥിനാളിൽ മരിച്ചു. പത്നി നല്ലേപ്പള്ളിഗ്രാമത്തിലെ ഈശ്വരാംബയായിരുന്നു. അലമ്മേനകാനാടകം തുടങ്ങിയ ചില കൃതികളുടെ പ്രണേതാവും തിരുവനന്തപുരത്തു ഗവർമ്മെന്റു കോളേജിൽ സീനിയർ മലയാളം ലക്‍ചറ്റുമായിരുന്ന സി.എൻ.ഏ രാമയ്യാശാസ്ത്രി അദ്ദേഹത്തിന്റെ സീമന്തപുത്രനാണു്. 1) പ്രബോധ ചന്ദ്രോദയം ഭാഷാനാടകത്തിനാണു് പ്രസിദ്ധി അധികം. അതിനുമുൻപു കോന്നനാത്തു ശങ്കുണ്ണിമേനോൻ എന്നൊരു കവി 1068-ാണ്ടിടയ്ക്കു് ആ നാടകം തർജ്ജമചെയ്തിട്ടുണ്ടായിരുന്നു. ശാസ്ത്രിയുടെ തർജ്ജമ കവനോദയത്തിൽ പ്രകാശിതമായതു് 1077-ാണ്ടാണു്. അതിനുപുറമേ, (2) ഭജനഗാനമഞ്ജരി, (3) ജീവാദിശ്ലോകമഞ്ജരി, (4) വർണ്ണസ്തവമഞ്ജരി, (5) വിനോദപദ്യമഞ്ജരി, (6) വിവിധപദ്യമഞ്ജരി, (7) സഹൃദയദർപ്പണം, (8) ഭക്തിച്ഛായാദർപ്പണം, (9) മാണിക്യസൂത്രദർപ്പണം, (10) സ്ത്രീചിത്തദർപ്പണം, (11) അലങ്കാരദർപ്പണം, (12) സമാസദർപ്പണം, (13) ദൈവവൈചിത്യം എന്നീ മലയാള കൃതികളും, (14) സുബ്രഹ്മണ്യക്കടവുൾപതികം, (15) തീപ്പാട്ടു്, (16) ശ്രീരങ്ഗനാഥത്താരാട്ടു്, (17) ഉച്ചിപ്പിള്ളൈയാർപതികം എന്നീ തമിഴ്കൃതികളും ശാസ്ത്രികൾ രചിച്ചിട്ടുണ്ടു്.

    95. മാക്കോത്തുകൃഷ്ണമേനോൻ (1022—1090)

      കൃഷ്ണമേനോൻ കൊച്ചിയിൽ കിഴക്കൻ ചിറ്റൂരിൽ മാക്കോത്തുവീട്ടിൽ 1022-ാണ്ടു കന്നിമാസം തിരുവോണം നക്ഷത്രത്തിൽ ജനിച്ചു. പിതാവു കുറിച്ചിയത്തു ഗോവിന്ദമേനോനും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. മുൻസിഫ്കോടതിയിൽ ഒരു ആമീൻപണി കിട്ടി. ആ പണിയിൽ ഇരുന്നുകൊണ്ടു കോടതിക്കാര്യങ്ങൾ മനസ്സിലാക്കി കൊച്ചിയിലെ ജില്ലാക്കോടതി വക്കീൽപ്പരീക്ഷയിൽ ജയിച്ചു തൃശ്ശൂരിൽച്ചെന്നു് അഭിഭാഷകവൃത്തിയാരംഭിച്ചു. ഒരു നല്ല വക്കീലെന്ന നിലയിൽ പേർ കേൾക്കുവാൻ അദ്ദേഹത്തിനു പ്രയാസമുണ്ടായില്ല. ആദ്യം പാലക്കാട്ടു മാടമ്പത്തുവീട്ടിൽനിന്നു് ഒരു യുവതിയേയും അവരുടെ മരണാനന്തരം കൊടുവായൂർ കുളവരമ്പത്തു കുഞ്ചിയമ്മയേയും വിവാഹം ചെയ്തു. ആ സാധ്വിയും കൃഷ്ണമേനോനു മുൻപുതന്നെ ചരമഗതിയെ പ്രാപിക്കുകയാണുണ്ടായതു്. ജ്യോതിശ്ശാസ്ത്രത്തിലും അദ്ദേഹത്തിനു നല്ല പരിജ്ഞാനമുണ്ടായിരുന്നു. 1090-ാണ്ടു വൃശ്ചികമാസം അത്തംനക്ഷത്രത്തിൽ മരിച്ചു. സംസ്കൃതത്തിൽനിന്നു് (1) ക്ഷേമേശ്വരന്റെ ചണ്ഡകൗശികം, (2) ജയദേവന്റെ പ്രസന്നരാഘവം എന്നീ രണ്ടു നാടകങ്ങളും, (3) ലളിതോപാഖ്യാനവും തർജ്ജമ ചെയ്തിട്ടുള്ളതിനുപുറമെ, തോട്ടയ്ക്കാട്ടു് ഇക്കാവമ്മയുടെ അപേക്ഷയനുസരിച്ചു്, (4) വടക്കുനാഥക്ഷേത്രമാഹാത്മ്യം എന്നൊരു കിളിപ്പാട്ടും, (5) മരണദൂതലക്ഷണം എന്ന കിളിപ്പാട്ടും, (6) സാവിത്രീചരിതം, (7) ധ്രുവചരിതം എന്നീ രണ്ടാട്ടക്കഥകളും, (8) സീതാവിവാഹം തുള്ളലും രചിച്ചിട്ടുണ്ടു്.

    96. വരവൂർ ശാമുമേനോൻ (1050–1102)

      വരവൂർകുടുംബത്തിലെ ഏമുഅമ്മയുടേയും ചിറ്റൂർ പട്ടഞ്ചീരി അംശത്തിൽപ്പെട്ട മണിയിൽവീട്ടിൽ നാണുനായരുടേയും പുത്രനായി ശാമുമേനോൻ 1050-ാണ്ടു മിഥുനം 12-ാം൹ പൂരുരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. കൊടുവായൂർ താച്ചുമേനോൻ ബാലപാഠങ്ങൾ പഠിപ്പിച്ചു. പന്ത്രണ്ടാമത്തെ വയസ്സിൽ പിതാവു മരിക്കുകയാൽ സ്വഗൃഹത്തിലേയ്ക്കു തന്നെ പോന്നു. അമ്മാവന്റെ കൃഷിസ്ഥലമായ വേലാന്താവളത്തിലേക്കു് അദ്ദേഹത്തോടൊന്നിച്ചു പോകേണ്ടിവന്നതിനാൽ തൽക്കാലം വിദ്യാഭ്യാസത്തിനു സൌകര്യമൊന്നും ലഭിച്ചില്ലെങ്കിലും തരമുള്ളപ്പോഴെല്ലാം അവിടെനിന്നു് ആറു നാഴിക അകലെയുള്ള നല്ലെപ്പള്ളിയിൽ മാതുലപുത്രന്മാരെ സംസ്കൃതം പഠിപ്പിച്ചിരുന്ന ഒരു ശാസ്ത്രിയോടു ശിഷ്യപ്പെട്ടു സംസ്കൃതത്തിൽ ചില ലഘുകാവ്യങ്ങൾ വായിച്ചു. പതിനഞ്ചാമത്തെ വയസ്സിൽ ഏതോ കാരണവശാൽ കാരണവനുമായി പിരിഞ്ഞപ്പോൾ സ്വശാഖയെ സംരക്ഷിക്കേണ്ട ഭാരം ആ ബാലൻതന്നെ വഹിക്കേണ്ടതായിവന്നു. ആധാരമെഴുത്തു തൊഴിലാക്കിക്കൊണ്ടു് ആദ്യകാലത്തു് ഒരുവിധം നിത്യവൃത്തി കഴിച്ചു. അക്കാലത്താണു് ചിറ്റൂർ തേലക്കാട്ടു ഗോപാലമേനോന്റെ ശിഷ്യനായി ബൃഹൽകാവ്യങ്ങൾ പഠിച്ചതു്. 25-ാമത്തെ വയസിനുമുൻപു് അദ്ദേഹത്തെ അന്നു ചിറ്റൂർ മജിസ്ട്രേട്ടായിരുന്ന കുണ്ടൂർ നാരായണമേനോൻ തന്റെ കോടതിയിൽ ഒരു പകർപ്പുഗുമസ്തനായി നിയമിച്ചു. അതിൽപ്പിന്നീടായിരുന്നു മാതാവിന്റെ മരണം. അതിനുമേൽ കൊച്ചി ക്രിമിനൽ വക്കീൽപ്പരീക്ഷയിൽ ജയിച്ചു ചിറ്റൂർ മജിസ്ട്രേട്ടുകോടതിയിൽ വ്യവഹരിച്ചു തുടങ്ങി. അതോടുകൂടി അദ്ദേഹത്തിന്റെ സാമ്പത്തിക സ്ഥിതിയും നന്നായി. 1095-ൽത്തന്നെ പ്രമേഹരോഗം അദ്ദേഹത്തെ ബാധിച്ചുകഴിഞ്ഞിരുന്നു. ആ രോഗം അപായകരമായ നിലയിൽ മൂർച്ഛിച്ചു് 1102-ാണ്ടു മകരമാസം 11-ആം തിയ്യതി തെങ്കുറുശ്ശിയിലുള്ള പത്നീഗൃഹത്തിൽവച്ചു ചരമഗതിയെ പ്രാപിച്ചു. തെങ്കുറിശ്ശി തൊളക്കംപാടത്തു മാധവിയമ്മ എന്നായിരുന്നു പത്നിയുടെ പേരു്. (1) കൃഷ്ണാവിവാഹശതകം, (2) അത്ഭുതരാമായണം കിളിപ്പാട്ടു്, (3) ജ്ഞാനവാസിഷ്ഠം കിളിപ്പാട്ടു്, (4) ത്രിപുരാരഹസ്യം കിളിപ്പാട്ടു് എന്നിവയ്ക്കുപുറമേ, ശാമുമേനോൻ (5) ശ്രുതിഗീത കിളിപ്പാട്ടു്, (6) കുചേലവൃത്തം (എട്ടുവൃത്തം) കൈകൊട്ടിക്കളിപ്പാട്ടു്, (7) ദേവീസ്തവം (കാളിയാക്കു്), (8) ശിവപാദാദി കേശാന്തസ്തവം ഭാഷ, (9) ശങ്കരവിജയം കിളിപ്പാട്ടു് (1085-88), (10) രാജയോഗം-നക്ഷത്രമാല (1092), (11) ദേവീഭാഗവതം കിളിപ്പാട്ടു് (1093-94), (12) ശ്രീരാമവർമ്മ വിജയം ഭാഷാഗാനം (1094), (13) ഭാഷാമൃച്ഛകടികം (1096) എന്നീ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ടു്. (14) കടത്തനാട്ടു് ഉദയവർമ്മത്തമ്പുരാന്റെ നിർദ്ദേശമനുസരിച്ചു ഭാരതമഞ്ജരിയിലെ ശാന്തിപർവവും അദ്ദേഹം പരിഭാഷപ്പെടുത്തി. (15) ശ്രീകൃഷ്ണ ചൈതന്യസ്വാമികൾ എന്ന പേരിൽ ചൈതന്യന്റെ ചരിത്രം ഗദ്യരൂപത്തിൽ 1092-ൽ പ്രസിദ്ധീകരിച്ചു.

    97. നാലുകെട്ടിൽ കൃഷ്ണമേനോൻ (1033–1102)

      കൃശ്ണമേനോൻ പ്രസിദ്ധമായ തൃശ്ശൂർ വടക്കേക്കുറുപ്പത്തു തറവാട്ടിലെ ഒരു ശാഖയായ നാലുകെട്ടുവീട്ടിൽ 1033-ാണ്ടു മേടമാസം ഉത്രാടംനക്ഷത്രത്തിൽ ജനിച്ചു. മാതാവു നാരായണിയമ്മയും പിതാവു വെള്ളാരപ്പള്ളി അച്യുതൻനമ്പൂരിയുമായിരുന്നു. തൃപ്പൂണിത്തുറക്കോവിലകത്തു സംഗീതാധ്യാപികയായിരുന്നു നാരായണിയമ്മ. തൃശ്ശൂർ കൊമരത്തു് അമ്മുണ്ണിമേനോൻ സംസ്കൃതം അഭ്യസിപ്പിച്ചു. അമ്മുണ്ണിമേനോൻ നല്ല ആലങ്കാരികനും ദൈവജ്ഞനും വടക്കുംനാഥക്ഷേത്രമാഹാത്മ്യം കിളിപ്പാട്ടിന്റെ പ്രണേതാവുമായിരുന്നു. അമ്പാടി മാധവിയമ്മയായിരുന്നു പത്നി. 1102-ാണ്ടു മകരമാസം 16-ാം൹ മരിച്ചു. കൃഷ്ണമേനോൻ (1) മേല്പുത്തൂർഭട്ടതിരിയുടെ നാരായണീയവും, (2) കാളികാപുരാണവും കിളിപ്പാട്ടായി തർമ്മജ ചെയ്തിട്ടുണ്ടു്. (3) രാമായണം എന്ന പേരിൽ ഒരു നാടകവും എഴുതിയതായി അറിയാം.

    98. കൊച്ചി വലിയ ഇക്കഅമ്മത്തമ്പുരാൻ (1019–1096)

      കൊച്ചി മഹാരാജകുടുംബത്തിലെ ഇക്കുഅമ്മത്തമ്പുരാൻ 1019-ാണ്ടു മേടമാസം 12-ആം തിയ്യതി മകയിരംനക്ഷത്രത്തിൽ അവതരിച്ചു. അവിടത്തെ മാതാവു് 1055-ാണ്ടു മീനമാസം 2-ആംതിയ്യതി തീപ്പെട്ട കുഞ്ഞമ്മത്തമ്പുരാനും, പിതാവു കൂടലാറ്റുപുറത്തു കുഞ്ചുനമ്പൂരിപ്പാടുമായിരുന്നു. അവരുടെ ദ്വിതീയപുത്രിയാണു് ഇക്കഅമ്മത്തമ്പുരാൻ. “ഇക്കു” എന്നതു് ഓമനപ്പേരാണു്. സംസ്കാരലബ്ധമായ നാമധേയം സുഭദ്ര എന്നായിരുന്നു. കവയിത്രിയുടെ പ്രഥമഗുരു മൂഴിക്കുളത്തു കുഞ്ഞുണ്ണിനമ്പിയാരായിരുന്നു. പിന്നീടു തൃപ്പൂണിത്തുറക്കോവിലകത്തു പള്ളിവായനയ്ക്കായി വരുത്തിയിരുന്ന പണ്ഡിതവരേണ്യനായ പാലപ്പുറത്തു പുതിയേടത്തു ഗോവിന്ദൻനമ്പിയരോടു നാടകാലങ്കാരങ്ങളും, തദനന്തരം പടുതോൾ വിദ്വാൻ നമ്പൂരിപ്പാട്ടിലെ അടുക്കൽനിന്നു തർക്കസംഗ്രഹവും, എടപ്പലത്തു നമ്പൂരിയോടു ശിഷ്യപ്പെട്ടു വ്യാകരണവും പഠിച്ചു. വ്യാകരണമാണു് മുഖ്യമായി അഭ്യസിച്ച ശാസ്ത്രം. വിദ്യാഭ്യാസഘട്ടത്തിൽത്തന്നെ വിവാഹവും നടന്നു. 1032-ാണ്ടു വൃശ്ചികമാസം 1-ആംതിയ്യതി ചേന്നാസ്സുനമ്പൂരി അവിടത്തെ പരിഗ്രഹിച്ചു. 1096-ാണ്ടു മീനമാസം 7-ആംതിയ്യതിയായിരുന്നു അവിടത്തെ സ്വർഗ്ഗാരോഹണം. സംസ്കൃതത്തിൽ (1) സൗഭദ്രസ്തവം, (2) ഭഗവത്യഷ്ടകം, (3) പൂർണ്ണത്രയീശകേശാദിപാദവർണ്ണനം, (4) ശിവകേശാദിപാദവർണ്ണനം, (5) ഭഗവതീകേശാദി പാദവർണ്ണനം, (6) വഞ്ചുളേശസ്തവം എന്നീ ഗ്രന്ഥങ്ങളും ഭാഷയിൽ (7) യുദ്ധകാണ്ഡം പാന, (8) പൂർണ്ണത്രയീശനെപ്പറ്റി ഒരു പാന, (9) ധർമ്മനിർണ്ണയം പാന, (13) അഷ്ടമിരോഹിണീമാഹാത്മ്യം കിളിപ്പാട്ടു്, (11) കംസവധം ശീതങ്കൻതുള്ളൽ, (12) ഭിക്ഷുഗീത ശീതങ്കൻതുള്ളൽ, (16) അമൃതാഹരണം പറയൻതുള്ളൽ, (14) പൂതനാമോക്ഷം (പതിനെട്ടുവൃത്തം) കൈ കൊട്ടിക്കളിപ്പാട്ടു്, (15) തൃണാവർത്തവധം (പന്ത്രണ്ടുവൃത്തം) കൈകൊട്ടിക്കളിപ്പാട്ടു്, (16) അറുപത്തിരണ്ടു ശ്ലോകങ്ങൾ ഉൾക്കൊള്ളുന്ന ഗജേന്ദ്രമോക്ഷം, (17) മുപ്പത്തഞ്ചു ശ്ലോകങ്ങളുള്ള വിശ്വരൂപദർശനം എന്നീ കൃതികളും രചിച്ചിട്ടുണ്ടു്.

    99. നാഗരുകോവിലിൽ കല്യാണിക്കുട്ടി അമ്മച്ചി (1014–1084)

      കൊച്ചിരാജ്യത്തെ ഒടുവിലത്തെ സർവാധികാര്യക്കാരും മക്കോള റിസിഡണ്ടിന്റെ വിശ്വസ്ത സേവകനുമായിരുന്ന മുകുന്ദപുരം താലൂക്കു വെള്ളൂർക്കരപ്പകുതിയിൽ നടവരമ്പുദേശത്തു ചെറുപറമ്പിൽ കുഞ്ഞുകൃഷ്ണമേനോനെപ്പറ്റി വായനക്കാർ കേട്ടിരിക്കുമല്ലോ. അദ്ദേഹത്തിന്റെ പത്നി അതേ ദേശത്തു് മാതൃപ്പള്ളിവീട്ടിൽ കുഞ്ഞുലക്ഷ്മിയമ്മയായിരുന്നു. ആ ദമ്പതികളുടെ ദ്വിതീയ സന്താനമായി കല്യാണിക്കുട്ടിയമ്മ 1014-ാണ്ടു കർക്കടകമാസത്തിൽ മൂലംനക്ഷത്രത്തിൽ ജനിച്ചു. മാതൃപ്പള്ളിവീട്ടുകാരുടെ മൂലകുടുംബം കൊച്ചിയിൽ ചേരാനല്ലൂർദേശത്താണു്. അച്ഛൻ കല്യാണിക്കുട്ടിയമ്മയെ ബാല്യത്തിൽത്തന്നെ മലയാളത്തിനു പുറമെ സംസ്കൃതവും സങ്ഗീതവും അഭ്യസിപ്പിച്ചു. സങ്ഗീതാധ്യാപകൻ ശിവരാമഭാഗവതരായിരുന്നു. തിരുവിതാംകൂർ ആയില്യംതിരുനാൾ മഹാരാജാവ് 1038-ാണ്ടു തുലാമാസത്തിൽ മാതൃപ്പള്ളി കല്യാണിക്കുട്ടിയമ്മയെ പട്ടുംപരിവട്ടവുമിട്ടു് അമ്മച്ചിയായി സ്വീകരിച്ചു. 1040-ൽ അമ്മച്ചി നാഗരുകോവിൽ അമ്മവീട്ടിലേയ്ക്കു ദത്തെടുക്കപ്പെട്ടു. 1052-ൽ അമ്മച്ചിയുടെ മാതാവു മരിച്ചു. 1055-ൽ ആയില്യംമഹാരാജാവു തീപ്പെട്ടു. 1084 മകരമാസം 6-ആംനുയായിരുന്നു ആ മഹതിയുടെ മരണം. (1) രാസക്രീഡ, (2) അംബരീഷചരിതം, (3) പാർവതീസ്വയംവരം എന്നീ കൈകൊട്ടിക്കളിപ്പാട്ടുകളും, (4) സ്തവമാലിക, (5) പാതിവ്രത്യപഞ്ചകം, (6) ഗണപഞ്ചകം, (7) സത്യപഞ്ചകം എന്നീ കൃതികളും ഉണ്ടാക്കീട്ടുണ്ടു്.

    100. തോട്ടയ്ക്കാട്ടു് ഇക്കാവമ്മ (1039–1091)

      ഇക്കാവമ്മ എറണാകുളത്തെ സുപ്രസിദ്ധമായ പടിഞ്ഞാറേ തോട്ടയ്ക്കാട്ടുവീട്ടിൽ 1039-ാണ്ടു മകരമാസം 28-ാം൹ പൂരുരുട്ടാതിനക്ഷത്രത്തിൽ ജനിച്ചു. പിതാവു് ഇരിങ്ങാലക്കുട നന്തിക്കരവീട്ടിൽ ചാത്തുപ്പണിക്കരും മാതാവു തോട്ടയ്ക്കാട്ടുവീട്ടിൽ കുട്ടിപ്പാറുവമ്മയുമായിരുന്നു. ആ ദമ്പതിമാരുടെ ദ്വിതീയ പുത്രിയാണു് ഇക്കാവമ്മ. ചാത്തുപ്പണിക്കർ 1050-ാണ്ടും, കുട്ടിപ്പാറുവമ്മ 1079-ാണ്ടും അന്തരിച്ചു. ഇക്കാവമ്മയുടെ പ്രഥമഗുരു അച്ഛൻതന്നെയായിരുന്നു. അച്ഛന്റെ മരണാനന്തരം വെന്നിമല ഉഴുത്തിരവാരിയരോടു ചില കാവ്യങ്ങളും പഞ്ചാംഗഗണനവും പിന്നീട് അച്ചൻകണ്ടത്തു വാസുനമ്പിയാരുടെയടുക്കൽ നാരായണീയവും നൈഷധവും തദനന്തരം മാക്കോത്തു കൃഷ്ണമേനോനോടു ചില നാടകങ്ങളും ചമ്പുക്കളും പഠിച്ചു. ഇക്കാവമ്മയെ 14-ാമത്തെവയസ്സിൽ കാരക്കാട്ടു നാരായണമേനോൻ ബി. എ. വിവാഹംചെയ്തു. അദ്ദേഹം കൊച്ചി ഗവർമ്മെന്റു സർവീസ്സിൽ പേഷ്കാരുദ്യോഗം വരെ വഹിച്ചു് 1077-ൽ മരിച്ചു. 1091-ാണ്ടു മേടമാസം 21-ാം൹ ഇക്കാവമ്മ ചരമഗതിയെ പ്രാപിച്ചു. (1) സന്മാർഗ്ഗോപദേശം ഓട്ടൻതുള്ളൽ, (2) രാസക്രീഡ കുറത്തിപ്പാട്ടു്, (3) പുരാണശ്രവണമാഹാത്മ്യം കിളിപ്പാട്ടു് (തർജ്ജമ), (4) സുഭദ്രാർജ്ജുനം നാടകം, (5) കല്ക്കിപുരാണം കിളിപ്പാട്ടു്, (6) നളചരിതം നാടകം, (7) ആര്യാശതകം എന്നിവയാണു്.

    101. സി. ഗോവിന്ദൻ എളേടം (1040–1104)

      ഗോവിന്ദനെളേടം കൊച്ചി കണയന്നൂർത്താലൂക്കു പള്ളുരുത്തി അംശത്തിൽ ചെളായി എന്ന കുലീനമായ നായർ കുടുംബത്തിൽ ജനിച്ചു. മാതാവു നാരായണിയമ്മയും പിതാവു ശിവരാമയ്യരുമായിരുന്നു. എറണാകുളം സർക്കാർ ഹൈസ്ക്കൂളിലും കോഴിക്കോട്ടു സാമൂതിരികോളേജിലും വിദ്യാഭ്യാസം ചെയ്തു. പടിഞ്ഞാറേ തോട്ടയ്ക്കാട്ടു പാറുക്കുട്ടിയമ്മയായിരുന്നു പത്നി. 1067-ാണ്ടു കുംഭമാസത്തിൽ കൊച്ചി ഹജൂരാപ്പിസിൽ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. ഒടുവിൽ എറണാകുളം കോളേജിൽ പ്രധാനമലയാളപണ്ഡിതനായി പണി നോക്കി, 1095-ൽ ഉദ്യോഗത്തിൽനിന്നു പിരിഞ്ഞു. 1104 മിഥുനത്തിൽ മരിച്ചു. കൃതികൾ (1) ഭക്തിസംവർദ്ധനം അഥവാ മുകുന്ദശതകം, (2) ശിഷ്ടാചാരം ലഘുകാവ്യം, (3) സുനന്ദാസരസവീരം നാടകം, (4) ചന്ദ്രഹാസൻ നാടകം ഇവയാണു് എളേടത്തിന്റെ കൃതികൾ.

    102. കോടശ്ശേരി കുഞ്ഞൻതമ്പാൻ (1022–1080)

      കോടശ്ശേരി കുഞ്ഞൻതമ്പാൻ മലയാള മനോരമയുടെ ആരംഭകാലത്തു സാമാന്യം പ്രസിദ്ധനായ ഒരു കവിയായിരുന്നു. “ഉഴത്തിൽക്കൊള്ളാഞ്ഞാൽക്കളമതിൽ വഴക്കില്ലറിയണം” എന്ന തമ്പാന്റെ സമസ്യ വെണ്മണിമഹനെ സാമാന്യത്തിലധികം ക്ഷോഭിപ്പിച്ചതും കോടശ്ശേരിയുടെ കവിതാപിശാചികയെ ഉച്ചാടനം ചെയ്യുവാൻ ആ മഹാകവി മാന്ത്രികനായി തൂലിക ചലിപ്പിച്ചതും മറ്റും പ്രസിദ്ധമാണല്ലോ. കൊച്ചിയിൽ ചാലക്കുടിക്കു സമീപമാണു് കോടശ്ശേരി എന്ന ചരിത്രപ്രഖ്യാതമായ കുടുംബത്തിന്റെ സന്നിവേശം. കർത്താക്കന്മാരെന്നാണു് ആ കുടുംബത്തിലെ പുരുഷന്മാരെ പറയുന്നതു്. തമ്പാൻ എന്നു പുരുഷന്മാരേയും തമ്പായി എന്നു സ്ത്രീകളേയും ബഹുമാനസൂചകമായി വിളിക്കാറുണ്ടു്. കുഞ്ഞൻതമ്പാൻ ആ കുടുംബത്തിലെ കുഞ്ഞിക്കാവുതമ്പായിയുടേയും ചാലക്കുടി കൂടപ്പുഴ മരുത്തോമ്പള്ളിയില്ലതെ കൃഷ്ണൻ നമ്പൂരിയുടേയും പുത്രനായി 1922-ാണ്ടു മീനമാസത്തിലെ പൂരാടം നക്ഷത്രത്തിൽ കോടശ്ശേരി കിഴക്കേ മഠത്തിൽ ജനിച്ചു. മരുത്തോമ്പള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരുടെ കീഴിൽ സംസ്കൃതം പഠിച്ചു കാവ്യങ്ങളിൽ സാമാന്യം വ്യുൽപത്തി സമ്പാദിച്ചു. കൊടുങ്ങല്ലൂരിനു സമീപമുള്ള പയ്യാക്കൽ വീട്ടിലെ പാറുക്കുട്ടിയമ്മയെ വിവാഹം ചെയ്തു. തന്നിമിത്തം കൊടുങ്ങല്ലൂരെ കവിതക്കളരി കാണുന്നതിനും ആ വഴിക്കു സാഹിത്യസംബന്ധമായി ചിലതെല്ലാം പഠിക്കുന്നതിനും സംഗതിവന്നു. നടുവത്തച്ഛനാണു് അദ്ദേഹത്തിന്റെ കുടുംബകാര്യങ്ങൾ നോക്കുവാൻ നിയുക്തനായതു്. അതുകൊണ്ടു് അങ്ങനെയും ചില കവിമുഖ്യന്മാരുമായി പഴകുന്നതിനു സൈകര്യം ലഭിച്ചു. “ചേകിതാനനൃപനാം കർത്താവു കുഞ്ഞൻപ്രഭു” എന്നു് അദ്ദേഹത്തെ കവിഭാരതത്തിൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ സ്മരിക്കുന്നുണ്ടു്. ഒടുവിൽ ചിത്തഭ്രമത്തിനു വിധേയനായി 1080-ാണ്ടു മിഥുനമാസം 4-ാം൹ മരിച്ചു. കുഞ്ഞൻതമ്പാൻ അഞ്ചങ്കത്തിൽ കല്യാണസൗഗന്ധികം എന്നൊരു നാടകം 1069-ൽ ഭാഷാനാടകനിർമ്മാണത്തിന്റെ ബഹളകാലത്തുണ്ടാക്കി. അതിനു പറയത്തക്കഗുണമില്ലെങ്കിലും ശ്ലോകങ്ങൾക്കു് ഒഴുക്കുണ്ടു്. സംഗമേശശതകം എന്നൊരു കൃതികൂടി അദ്ദേഹം രചിച്ചതായി കേട്ടിട്ടുണ്ടു്.

    103. റാണി ഗംഗാധരലക്ഷ്മി

      കൊച്ചി ഇളയതാവഴിയിൽപ്പെട്ട ഗംഗാധരലക്ഷ്മി ചരിത്രപ്രഖ്യാതയായ ഒരു രാജ്ഞിയാണു്. മൂത്ത താവഴിക്കാരെ രാജ്യഭ്രഷ്ടന്മാരാക്കി ഇളയ താവഴിക്കാർ 150 കൊല്ലത്തോളം ആ രാജ്യം ഭരിച്ചു. ആ താവഴി അന്യം നില്ക്കാറായപ്പോൾ ഗംഗാധരലക്ഷ്മിതന്നെ ചാഴിയൂർത്താവഴിയിൽനിന്നു വീരകേരളവർമ്മാവിനെ രാജാവാക്കിവാഴിച്ചു. അദ്ദേഹമാണു് നോവലിലെ കഥാനായകൻ. തൂശത്തുവീട്ടിൽ കൈമളുടെ മരുമകളായ ഉണ്ണിമായ നായികയും. വെട്ടത്തു നിന്നു ദത്തെടുത്തവരിൽ നാലാമനായ ഗോദവർമ്മത്തമ്പുരാനാണു് പ്രതിനായകൻ. ലന്തക്കാർ പറങ്കികളെ തോല്പിച്ചു കൊടുങ്ങല്ലൂരിലേയും കൊച്ചിയിലേയും കോട്ടകൾ പിടിച്ചടക്കിയ കൊല്ലം ഒൻപതാംശതകം പൂർവാർദ്ധത്തിലെ ചരിത്രമാണു് പശ്ചാത്തലം.

    104. ഇളമന കല്യാണിയമ്മ

      944-ാണ്ടു് തൃപ്പൂണിത്തുറയിലെ സുപ്രസിദ്ധവും വിഭവസമ്പന്നവുമായ ഒരു നായർഗൃഹമായ ഇളമനമഠത്തിലെ കുഞ്ചിയമ്മയെ അന്നത്തെ ഇളയതമ്പുരാൻ (പിന്നീടു രാജ്യംഭരിച്ചു യഥാകാലം തീപ്പെട്ട വലിയതമ്പുരാൻ) വിവാഹംചെയ്തു. ആ ദമ്പതിമാരുടെ ഏകപുത്രിയായ ലക്ഷ്മിയമ്മയാണു് 1007-ാണ്ടു വൃശ്ചികമാസം 7-ാം൹ ഭൂജാതയായ കല്യാണിയമ്മയുടെ മാതാവു്. പിതാവു കോടനാട്ടു നമ്പൂരിപ്പാടായിരുന്നു. കല്യാണിയമ്മ സങ്ഗീതത്തിലും സാഹിത്യത്തിലും ഒന്നുപോലെ വിഖ്യാതയായിത്തീർന്നു. ആ സ്ത്രീരത്നത്തിന്റെ ഭർത്താവു വെള്ളാരപ്പള്ളി മൂരിയത്തുമനയ്ക്കൽ രാമൻഭട്ടതിരിയായിരുന്നു. കല്യാണിയമ്മ ഏറ്റുമാനൂർസ്തോത്രം എന്നൊരു ചെറിയ കൃതി രചിച്ചിട്ടുണ്ടു്.

    105. കല്ലറയ്ക്കൽ കുട്ടപ്പമേനോൻ (1047–1100)

      കല്യാണിയമ്മയുടെ മൂത്ത പുത്രനായ കുട്ടിക്കൃഷ്ണമേനോൻ തൃപ്പൂണിത്തുറയ്ക്കു സമീപം മേക്കരദേശത്തു കല്ലറയ്ക്കൽവീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. അവരുടെ പുത്രനായി കുട്ടപ്പമേനോൻ 1047-ാണ്ടു മിഥുനമാസം രേവതീനക്ഷത്രത്തിൽ ജനിച്ചു. യഥാർത്ഥനാമധേയം കൃഷ്ണൻ എന്നായിരുന്നു. കുട്ടിക്കൃഷ്ണമേനോൻ 1054 കുംഭത്തിൽ മരിച്ചു. കല്യാണിയമ്മയുടെ പ്രഥമപുത്രിയായ കുഞ്ചിയമ്മയെ ചൊവ്വരനിന്നു തീപ്പെട്ട കൊച്ചി രാമവർമ്മവലിയതമ്പുരാൻ പരിഗ്രഹിച്ചു. കുട്ടപ്പമേനോന്റെ പേരിൽ കല്യാണിയമ്മയ്ക്കു വളരെ വാത്സല്യമുണ്ടായിരുന്നു. ആ വിദുഷിതന്നെയാണു് നമ്മുടെ കവിയെ സംസ്കൃതം പഠിപ്പിച്ചതു്. ഭാഷാകവിതയ്ക്കു വേണ്ട സംസ്കൃതജ്ഞാനം അദ്ദേഹം ആ വഴിക്കു സമ്പാദിച്ചു. ബാല്യംമുതല്ക്കു് ഇളമനമഠത്തിൽത്തന്നെയാണു് താമസിച്ചുവന്നതു്. ത്വഗ്രോഗത്തിനു വിധേയനായ നമ്മുടെ കവി 1100-ാണ്ടു തുലാമാസം 4-ാം൹ മരിക്കുകയും ചെയ്തു. അദ്ദേഹം ദാരസംഗ്രഹം ചെയ്തിരുന്നില്ല. (1) ഹരിശ്ചന്ദ്രചരിതം, (2) മോഹനതുല എന്നീ രണ്ടു ഭാഷാനാടകങ്ങളും, (3) തിരുപ്പതിമാഹാത്മ്യം, (4) ക്രിസ്തുചരിതം എന്നീ രണ്ടു കിളിപ്പാട്ടുകളും, (5) വാരാണസീഗമനം, (6) വ്യാസോത്ഭവം, (7) മിശിഹാവിലാസം എന്നിങ്ങനെ മൂന്നു തുള്ളൽക്കഥകളും, (8) മാടമഹീശകാശിയാത്ര, (9) ശൂർപ്പകവധം എന്നിങ്ങനെ രണ്ടു വഞ്ചിപ്പാട്ടുകളും, (10) രാധാമാധവസംവാദം, (11) ശ്രീഗൗരീസംവാദം എന്നിങ്ങനെ രണ്ടു കുറത്തിപ്പാട്ടുകളുമാണു് കുട്ടപ്പമേനോന്റെ പ്രധാന കൃതികൾ.

    106. അഴകത്തു പത്മനാഭക്കുറുപ്പ് (1044–1107)

      പത്മനാഭക്കുറുപ്പു് 1044-ാമാണ്ടു കുംഭമാസം 5-ാം൹ കരുനാഗപ്പള്ളിത്താലൂക്കിൽ ചവറ തെക്കുംഭാഗത്തുള്ള സുപ്രസിദ്ധമായ അഴകത്തുകുടുംബത്തിൽ ജനിച്ചു. പിതാവു നാരായണൻ എമ്പ്രാന്തിരിയും മാതാവു കൊച്ചുകുഞ്ഞുകുഞ്ഞമ്മയുമായിരുന്നു. ഈ പത്മനാഭക്കുറുപ്പു് എന്ന പേരിലാണു് അദ്ദേഹം അറിയപ്പെടുന്നതു്. പത്തുവയസ്സിനകം രഘുവംശം പ്രഥമസർഗ്ഗംവരെ കുറുപ്പു സംസ്കൃതം അഭ്യസിച്ചു. പിന്നീടു തിരുവനന്തപുരത്തു താമസിച്ചിരുന്ന അമ്മാവന്റെ മേൽനോട്ടത്തിൽ അവിടത്തെ ഫോർട്ടു ഹൈസ്ക്കൂൾ വിദ്യാലയത്തിൽ ആറു കൊല്ലം ആംഗലേയഭാഷ പഠിച്ചു. അക്കാലത്തും സംസ്കൃതം അഭ്യസിക്കുന്നതിലാണു് ആ ബാലൻ ആസക്തി പ്രദർശിപ്പിച്ചിരുന്നതു്. പത്മനാഭക്കുറുപ്പു ഹിന്ദുസ്ഥാനിയിലും സാമാന്യജ്ഞാനം സമ്പാദിച്ചിരുന്നു. ആ ഭാഷ പഠിച്ചതു് അച്ഛനിൽനിന്നായിരുന്നു. കുന്നത്തൂർ പള്ളിക്കൽ പകുതിയിൽ ചാങ്ങയിൽ പുതിയ വീട്ടിലെ വീട്ടിലെ ഭാഗീരഥിക്കുഞ്ഞമ്മയായിരുന്നു പത്നി. അങ്ങനെ പതിനേഴാമത്തെ വയസ്സിൽ കുടുംബശാഖയുടെ ഭരണം കിട്ടിയ നമ്മുടെ കവി ഇരുപത്തൊന്നു കൊല്ലം ആ ഭരണം അനുസ്യൂതമായി തുടർന്നു. 067-ൽ അമ്മ മരിച്ച അവസരത്തിൽ ജ്യേഷ്ഠനോടുകൂടി ഒരു കൊല്ലം തിരുവനന്തപുരത്തു താമസിച്ചുകൊണ്ടിരുന്നു. ആ ഒരു കൊല്ലത്തിനിടയ്ക്കു കരമന കേശവശാസ്ത്രിയുടെ കീഴിൽ സിദ്ധാന്തകൗമുദി പൂർവാർദ്ധം നിഷ്കർഷിച്ചുപഠിച്ചു; 1084 അവസാനത്തിൽ കുടുംബഭരണത്തിൽനിന്നൊഴിഞ്ഞു ശാന്തശീലനായ കുറുപ്പു തന്റെ ചെലവിലേക്കായി തിരിച്ചുവച്ച ഏതാനും വസ്തുക്കളിലെ ആദായത്തിനുമാത്രം അവകാശിയായി പ്രത്യേകം താമസമാരംഭിച്ചു. ആ ആദായം ചെലവിനു തികയാത്തതിനാൽ 1093-ൽ ചവറ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ മലയാളപണ്ഡിതനായി പണി നോക്കിത്തുടങ്ങി. 1104-ൽ കാസരോഗം ബാധിച്ചു. തന്മൂലം 1107-ാമാണ്ടു തുലാമാസം 20-ാം൹ യശശ്ശരീരനായി. (1) പ്രതാപരുദ്രകല്യാണം നാടകത്തിനുപുറമേ, (2) മീനകേതനചരിത്രം നാടകം, (3) കുംഭനാസവധം ആട്ടക്കഥ (4) ഗന്ധർവ വിജയം ആട്ടക്കഥ, (5) തുലാഭാരശതകം തർജ്ജമ, (6) വ്യാഘ്രാലയേശസ്തവം തർജ്ജമ, (7) രാമചന്ദ്രവിലാസം മഹാകാവ്യം, (8) പ്രഭുശക്തി എന്ന ഖണ്ഡകാവ്യം, (9) ശ്രീഗണേശപുരാണം കിളിപ്പാട്ടു്, (10) മാർക്കണ്ഡേയപുരാണം കിളിപ്പാട്ടു്, (11) ചാണക്യശതകം എന്നീ കൃതികൾ രചിച്ചിട്ടുണ്ടു്.

    107. പുതുക്കാട്ടുമഠത്തിൽ കൃഷ്ണനാശാൻ (1024–1091)

      കൃഷ്ണനാശാൻ അഴകത്തു വിദ്വാൻ കുറുപ്പിന്റെ പുത്രനും ചവറയിൽ പുതുക്കാട്ടുമുറിയിൽ മഠത്തിൽ വീട്ടിലെ ഒരു അംഗവുമായിരുന്നു. അദ്ദേഹം 1024 മേടത്തിൽ അശ്വതിനക്ഷത്രത്തിൽ ജനിച്ചു. മാതാവു് തറവാട്ടിലെ ഇടിക്കാളിയമ്മയായിരുന്നു. മാതാപിതാക്കന്മാർ ബാല്യത്തിൽത്തന്നെ മരിച്ചുപോയി. ആദ്യകാലത്തു് അച്ഛനും പിന്നീടു് ഓച്ചിറ തട്ടുപുരയ്ക്കൽവീട്ടിൽ രാമൻപിള്ളയാശാനും സംസ്കൃതം പഠിപ്പിച്ചു. പിന്നീടു് ഇലത്തൂർ രാമസ്വാമിശാസ്ത്രികളുടെ ശിഷ്യനായി ശാസ്ത്രാഭ്യാസം ചെയ്തു. വ്യാകരണം, തർക്കം, ജ്യോതിഷം, വൈദ്യം, മന്ത്രം എന്നീ ശാസ്ത്രങ്ങളിൽ നല്ല അവഗാഹമുണ്ടായിരുന്ന ആശാന്റെ ശിഷ്യസമ്പത്തു് ഏകദേശം കുമ്മൻപള്ളി രാമൻപിള്ളയുടേതുപോലെ വിപുലമായിരുന്നു. പരവൂർ കേശവനാശാൻ അദ്ദേഹത്തിന്റെ ഛാത്രനായിരുന്നുവെന്നു മുൻപു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ചവറ പുതുക്കാട്ടുമുറിയിൽ കടവൂർ കാലാപടിഞ്ഞാറ്റേതിൽ കുഞ്ഞുകുഞ്ഞമ്മയെ വിവാഹം ചെയ്തു. 1091-ാമാണ്ടു ചിങ്ങമാസത്തിൽ മകയിരംനക്ഷത്രത്തിൽ മരിച്ചു. വൈദ്യമഞ്ജരി എന്നൊരു ശാസ്ത്രഗ്രന്ഥവും പരശുരാമവിജയം ആട്ടക്കഥയും അദ്ദേഹം രചിച്ചിട്ടുണ്ടു്. വൈദ്യമഞ്ജരിമാത്രമേ അച്ചടിപ്പിച്ചിട്ടുള്ളു.

    108. ഏറ്റത്തു് അച്യുതവാരിയർ (1066–1103)

      വിഷ്ണുനമ്പൂരിയുടെ മൂത്ത പുത്രനായിരുന്നു ഏറ്റത്തു കെ. അച്യുതവാരിയർ. അദ്ദേഹം 1066-ാമാണ്ടു കുംഭമാസം 20-ആം നു ജനിച്ചു. ഒരു ഗവർമ്മെന്റുസ്ക്കൂൾ അദ്ധ്യാപകനായി കാലയാപനം ചെയ്തു. 1103-ാമാണ്ടു മരിച്ചു. പർപ്പഭൂമീശശതകമെന്നും വഞ്ചീശവിജയമെന്നും ഭാർഗ്ഗവീയമെന്നും മൂന്നു കൃതികൾ അദ്ദേഹവും പ്രസിദ്ധീകരിക്കുകയുണ്ടായി.

    109. വടക്കേക്കൊട്ടാരത്തിൽ തിരുവാതിരനാൾ രാജരാജവർമ്മ വലിയ തമ്പുരാൻ (992–1017)

      നീരാഴിക്കെട്ടിൽ പൂരുരുട്ടാതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ അനന്തിരവനായ ഇദ്ദേഹം ഒരു വിശിഷ്ടനായ വൈയാകരണനും കവിയുമായിരുന്നു. (1) ധർമ്മശാസ്തൃശതകം, (2) കൃഷ്ണലീല, (3) ദേവീസ്തോത്രം, (4) ശബരിഗിരീശസ്തോത്രം, (5) പന്തള മഹാദേവശതകം ഇത്യാദി കൃതികൾ രചിച്ചു. രാജരാജവർമ്മത്തമ്പുരാൻ 992 മീനത്തിൽ ജനിച്ചു. യഥാകാലം പന്തളത്തെ വലിയ രാജാവായി. 1077-ൽ മരിച്ചു. അദ്ദേഹവും രാമസ്വാമിശാസ്ത്രികളുടെ സഹപാഠിയായിരുന്നു. നമ്മുടെ ചരിത്രനായകന്റെ വ്യാകരണപഠനത്തിലും കാവ്യരചനാപരിശീലനത്തിലും ഇദ്ദേഹം പ്രത്യേകപ്രതിപത്തി പ്രദർശിപ്പിച്ചിരുന്നു.

    110. നെയ്തല്ലൂർക്കോയിക്കൽ മകയിരംനാൾ കേരളവർമ്മത്തമ്പുരാൻ (1021–1065)

      ഒരു പ്രശസ്തകവിയായ ഇദ്ദേഹം 1021-ാമാണ്ടു വൃശ്ചികത്തിൽ ജനിക്കുകയും 1065 മകരത്തിൽ മരിക്കുകയും ചെയ്തു. ഭൂതനാഥോത്ഭവം തുള്ളൽക്കഥയും ആട്ടക്കഥയും ആർദ്രാമഹോത്സവചമ്പുവും (സംസ്കൃതത്തിൽ) രചിച്ചിട്ടുണ്ടു്.

    111. നെയ്തല്ലൂർക്കൊട്ടാരത്തിൽ തൃക്കേട്ടനാൾ വീരകേരളവർമ്മത്തമ്പുരാൾ (1033–1082)

      പൂർവോക്തനായ കേരളവർമ്മത്തമ്പുരാന്റെ കനിഷ്ഠസഹോദരനാണു് ഇദ്ദേഹം. 1033-ാമാണ്ടു മീനമാസത്തിൽ ജനിച്ചു. 1082 തുലാമാസത്തിൽ മരിച്ചു. ഇദ്ദേഹം മഹാറാണി സേതുലക്ഷ്മീബായി തിരുമനസ്സിലെ മാതാവായിരുന്ന ആയില്യം നാൾ അമ്മത്തമ്പുരാനെ കാവ്യനാടകങ്ങളും പ്രത്യേകിച്ചു നൈഷധവും പഠിപ്പിക്കുകയുണ്ടായി. മാവേലിക്കര സ്പെഷ്യൽസ്ക്കൂളിലെ സംസ്കൃത പണ്ഡിതനായിരുന്നു. രുക്‍മാങ്ഗദചരിതം കാവ്യം, ബാണയുദ്ധം ചമ്പു എന്നീ രണ്ടു സംസ്കൃതകൃതികൾ രചിച്ചിട്ടുണ്ടു്. കേരളവർമ്മത്തമ്പുരാനെ സംസ്കൃതത്തിലെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചതു് പന്തളത്തു് അച്യുതവാരിയരായിരുന്നു. ശ്രീരാമോദന്തം കാവ്യം മാത്രമേ ആ ഗുരുവിനു പഠിപ്പിക്കുവാൻ സാധിച്ചുള്ളു. തമ്പുരാനു് ഏഴു വയസ്സായപ്പോൾ അദ്ദേഹം മരിച്ചുപോയി. പന്തളത്തെ അവിട്ടംനാൾ രാമവർമ്മത്തമ്പുരാനായിരുന്നു അടുത്ത ഗുരു; അദ്ദേഹം മറ്റൊരു ശാഖയിൽപ്പെട്ട ജ്യേഷ്ഠനായിരുന്നു. ആ ഗുരുഭൂതൻ ശ്രീകൃഷ്ണവിലാസം, കിരാതാർജ്ജുനീയം. നൈഷധീയചരിതം എന്നീ കാവ്യങ്ങൾ പഠിപ്പിച്ചു. ആ കാലങ്ങളിലെല്ലാം മകന്റെ വിദ്യാഭ്യാസകാര്യങ്ങളിൽ മാതാവിന്റെ നിപുണമായ പര്യവേക്ഷണമുണ്ടായിരുന്നു. അക്കാലത്തു പല വർത്തമാനപ്പത്രങ്ങളിലും മാസികകളിലും പദ്യകാരന്മാർക്കായി കുറേ സ്ഥലം അധികൃതന്മാർ നീക്കിവെച്ചിരുന്നു. എങ്കിലും അതു് അവരുടെ ആവശ്യത്തിനു പര്യാപ്തമായിരുന്നില്ല. ആപാദചൂഡം പദ്യമായി-ഗദ്യത്തിന്റെ ഛായപോലും തട്ടാതെ-ഒരു പ്രതിപക്ഷപത്രിക പ്രസിദ്ധീകരിച്ചാലെന്തെന്നു കഥാനായകൻ അന്തരാത്മാവിനോടു ചോദിച്ചു. അനുകൂലമായ മറുപടിയാണു് അവിടെ നിന്നു കിട്ടിയതു്. 1080-ാമാണ്ടു വൃശ്ചികമാസം 1-ാം൹ മുതൽ കവനകൗമുദി എന്ന പേരിൽ ആ പത്രിക ആരംഭിച്ചു എന്നു പറഞ്ഞാൽക്കഴിഞ്ഞുവല്ലോ. ഒരു ധീരോചിതമായ മഹാസാഹസം തന്നെയായിരുന്നു ആ സദുദ്യമം. തമ്പുരാന്റെ ഒരു സുഹൃത്തായിരുന്ന കുറൂർ പി.കെ. നാരായണൻനമ്പൂരിയുടെ പ്രസാധകത്വത്തിൽ കായങ്കുളം സുവർണ്ണരത്നപ്രഭ അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചു പന്തളത്തുനിന്നു പ്രചരിപ്പിച്ച ആ പത്രത്തിൽ വർത്തമാനക്കത്തുകൾ, പുസ്തകനിരൂപണങ്ങൾ എന്നുവേണ്ട, പരസ്യങ്ങൾപോലും പദ്യത്തിൽത്തന്നെ വേണമെന്നു നിർബ്ബന്ധമുണ്ടായിരുന്നു. 1076-ൽ മാതൃഷ്വസ്ത്രേയനായ രാമവർമ്മത്തമ്പുരാൻ മരിച്ചതായി പ്രസ്താവിച്ചിട്ടുണ്ടല്ലോ. 1079-ൽ മാതാവും 1080-ൽ പിതാവും അന്തരിച്ചു. 1080-ൽത്തന്നെയാണു് തമ്പുരാൻ ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോന്റെ കനിഷ്ടസഹോദരി അമ്മുക്കുട്ടിഅമ്മയെ വിവാഹം ചെയ്തതു്. ഒടുവും കഥാനായകനും തമ്മിൽ കവനകൗമുദി വഴിക്കു വർദ്ധിച്ച സഹാർദ്ദമാണു് ആ സംബന്ധത്തിന്റേ മുഖ്യകാരണം. 1082 തുലാത്തിൽ വീരകേരളവമ്മത്തമ്പുരാൻ ചരമഗതിയെ പ്രാപിച്ചു. ആ കൊല്ലം മീനത്തിൽ ആ തമ്പുരാന്റെ അമ്മയും നിര്യാതയായി. തന്മാത്രശേഷനായി നെയ്തല്ലൂർക്കോയിക്കൽ താമസിക്കുന്നതിനു മഹാകവി ഇഷ്ടപ്പെട്ടില്ല. 1089-ാമാണ്ടിടയ്ക്കു തിരുവനന്തപുരം ഗവമ്മെന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ ഭാഷാപണ്ഡിതനായി നിയമിയ്ക്കപ്പെട്ടു. അവിടെ കൈതമുക്കെന്ന സ്ഥലത്തായിരുന്നു താമസം. 1094 ഇടവം 24-ാംനു ആ മഹാപുരുഷൻ അത്യന്തം അപ്രതീക്ഷിതമായി കാലയവനികയ്ക്കുള്ളിൽ തിരോധാനം ചെയ്തു. (1) സുംഭനിസുംഭവധം മണിപ്രവാളം, (2) ഭുജങ്ഗസന്ദേശം, (3) വഞ്ചീശശതകം (1085), ഭാഗീരഥി വഞ്ചിപ്പാട്ട്, (5) രുക്മാങ്ഗദചരിതം മഹാകാവ്യം (1089), (6) മാത്താണ്ഡദേവോദയം (1099), (7) സൂക്തിമാല (1090), (8) കഥാകൗമുദി (1099), (9) വിജയോദയം കാവ്യം (2090), (10) വേണീസംഹാരം നാടകം (1092), (11) ശ്രീമൂലരാജവിജയം ഓട്ടൻതുള്ളൽ (1092), (12) ശബരിമലയാത്ര, (13) ശ്രീമൂലപ്രകാശിക (1093), (14) ഭാഷാദൂതവാക്യം വ്യായോഗം (1094) എന്നീ കൃതികൾ അദ്ദേഹത്തിന്റെ വാങ്മയങ്ങളിൽ ഉൾപ്പെടുന്നു. ഓരോന്നിനും അടുത്തു കാണിച്ചിട്ടുള്ള ആണ്ടുകൾ പ്രസിദ്ധീകരണകാലത്തെയല്ലാതെ നിർമ്മാണകാലത്തെ സൂചിപ്പിക്കുന്നില്ല. ഇവകൂടാതെ (15) മുദ്രാരാക്ഷസം നാടകവും, (16) കരന്ധമോപാഖ്യാനം എന്ന പേരിൽ ഒരു കിളിപ്പാട്ടും അദ്ദേഹം രചിക്കുവാൻ ആരംഭിച്ചു.

    112. മുലൂർ എസ്. പത്മനാഭപ്പണിക്കർ (1044–1106)

      കാവിൽ വെളുത്ത കുഞ്ഞമ്മ എന്ന യുവതിയെ ചെങ്ങന്നൂർ ഇടനാട്ടിൽ മൂലൂർ ശങ്കരൻവൈദ്യർ വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ ഏകപുത്രനായി പത്മനാഭപ്പണിക്കർ 1 044-ാമാണ്ടു കുംഭം 277-ംനു ജനിച്ചു. ശങ്കരൻവൈദ്യർ ഒരു സംസ്തൃതപണ്ഡിതനും പേരുകേട്ട ഭിഷഗ്വരനുമായിരുന്നു. പുത്രനു് അഞ്ചു വയസ്സുകഴിഞ്ഞപ്പോൾ മാതാവു മരിച്ചുപോകയാൽ പിതാവിന്റെ സംരക്ഷണത്തിൽ മാത്രമാണു് പുത്രനു വളരേണ്ടിവന്നതു്. അച്ഛന്റെ അടുക്കൽനിന്നു സംസ്കൃതത്തിൽ ബാലപഠങ്ങൾ അഭ്യസിച്ചതിനുമേൽ പ്രസിദ്ധപണ്ഡിതനും പ്രശസ്തവൈദ്യനുമായിരുന്ന ആറന്മുള മാലക്കര കൊച്ചുരാമൻപിള്ള ആശാന്റെ കീഴിൽ കാവ്യപഠനം ആരംഭിച്ചു. 1065-ാമാണ്ടു തുലാമാസം 29-ാംനു അയത്തിൽ കുഞ്ഞുശങ്കരൻ തണ്ടാരുടെ സഹോദരി കുരുംബയമ്മയെ പരിഗ്രഹിച്ചു. അയത്തിൽക്കുടുംബം വിശ്രുതവും വിഭവസമ്പന്നവുമാണു”. 1066-ാമാണ്ടു് അച്ഛന്റെ അനുമതിയോടുകൂടി പന്തളം വടക്കേക്കര ഇലന്തിട്ടയിലേയയ്ക്കു താമസം മാറ്റി. അവിടെ അയത്തിൽക്കുടുംബം വകയായ ഒരു പുരയിടം ഒറ്റിയൊഴിപ്പിച്ച് അതിൽ ഒരാട്ടക്കളരി സ്ഥാപിച്ചു. അതാണു് പണിക്കരുടെ സ്ഥിരവസതിയായി പിന്നീടു പരിണമിച്ചതു്. ആയിടയ്ക്കാണല്ലോ വറുഗീസ് മാപ്പിള മലയാളമനോരമ ആരംഭിച്ചതു്. അദ്ദേഹത്തിന്റെ അച്ഛൻ വലിയ മുതൽപിടിക്കാരനും മൂലൂരിന്റെ അച്ഛനും ചിരന്തനസുഹൃത്തുക്കളായിരുന്നതിനാൽ മൂലൂർ അതിൽ മുറയ്ക്കു ശ്ലോകങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി. 1071-മാണ്ടു മകരമാസം 18-ാംനു അച്ഛൻ മരിച്ചു. 1102-ാമാണ്ടു സാഹിത്യവിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതിനായി പ്രബുദ്ധസിംഹളൻ എന്നൊരു മാസിക പുറപ്പെടുവിച്ചു. അതിന്റെ ഏതാനും ലക്കങ്ങളേ പ്രസിദ്ധീകരിക്കുവാൻ സാധിച്ചുള്ളു. ഇങ്ങനെ പല പ്രവൃത്തിമണ്ഡലങ്ങളിൽ സമർത്ഥമായും സ്വാർത്ഥരഹിതമായും സേവനം നടത്തിക്കൊണ്ടിരുന്ന നമ്മുടെ കവി 1106-ാമാണ്ടു മീനമാസം 9-ാം നു യശശ്ശരീരനായി. മരണഹേതുകമായ രോഗം മസൂരിയായിരുന്നു. (1) ശ്രീപരീക്ഷിദുത്ഭവം (2) നളചരിതം, (3) കൃഷ്ണാർജ്ജുനവിജയം, (4) കിരാതം എന്നീ നാല് അമ്മാനപ്പാട്ടുകളാണു് പണിക്കരുടെ ആദ്യകാലത്തെ കൃതികൾ. ഇവയിൽ കിരാതം 1064-ാമാണ്ടും മററു മൂന്നും അതിനു മുൻപുമാണു് രചിച്ചത്. (5) 1067-ൽ കുചേലശതകം നിമ്മിച്ചു. (6) 1068-ൽ മേൽപ്പത്തൂർ ഭട്ടതിരിയുടെ കോടിവിരഹം തജ്ജമചെയ്തു. (7) 1069–ൽ കവിരാമായണം നിമ്മിച്ചു. (8) 1070-ൽ വേങ്കടാധ്വരിയുടെ വിശ്വഗുണാദർശചമ്പുവിൽ ഏതാനും ഭാഗം വിവർത്തനം ചെയ്തു. അതു പൂർണ്ണമാക്കീട്ടില്ല. ആ കൊല്ലത്തിൽത്തന്നെ (9) ഭാഷാപോഷിണീസഭ സമ്മാനം നല്കിയ ആസന്നമരണചിന്താശതകം നിർമ്മിച്ചു. (10) കവിരാമായണത്തിന്റെ ഛായയിൽ കേരളദർപ്പണം പത്രാധിപരായിരുന്ന കെ. രാമകൃഷ്ണപിള്ളയുടെ അപേക്ഷയനുസരിച്ചു ഗരുത്മാൻ എന്ന വ്യാജനാമത്തിൽ പത്രാധിപഭാരതം എന്നൊന്നും, (11) അതേ രീതിയിൽ കഥകളിയിലെ പ്രസിദ്ധനടന്മാരെ പാത്രങ്ങളാക്കി നടമൃഗമാല എന്നും രണ്ടു ഖണ്ഡകാവ്യങ്ങൾ എഴുതിയതു് 1075-1079 എന്നീ ആണ്ടുകളിലാണു്. 1072-ൽ പ്രതാപരുദ്രീയത്തിന്റെ രീതി പിടിച്ചും പി.കെ. കൃഷ്ണൻ വൈദ്യന്റെ അപൂർണ്ണമായ പദദോഷപ്രകരണത്തെ മാതൃകയാക്കിയും പദദോഷപ്രകരണം എന്ന അലങ്കാരഗ്രന്ഥം നിർമ്മിച്ചു. ആ കൊല്ലം തന്നെയാണ് പാലാഴിമഥനം എന്ന അഞ്ചാമത്തെ അമ്മാനപ്പാട്ടും എഴുതിയതു്. (14) 1076-ൽ കവികളടെ കൃതികളിലെ രസങ്ങളെ ആഹാരപദാത്ഥങ്ങളോടുപമിച്ചുകൊണ്ടു കവിതാനിരൂപണം എന്ന പേരിൽ രസവേദി എന്ന നാമം സ്വീകരിച്ചു കവിരാമായണത്തിന്റെ രീതിയിൽത്തന്നെ വടക്കൻകവികളെ കൂടുതലായി ഉൾപ്പെടുത്തി മറ്റൊരു കൃതിയും പ്രസിദ്ധീകരിച്ചു. (15) 1079-ൽ കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥയെഴുതി. (16) അതേ കൊല്ലത്തിൽത്തന്നെ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ സന്മാർഗ്ഗ സംഗ്രഹം എന്ന ഗദ്യപുസ്തകം സന്മാർഗ്ഗചന്ദ്രിക എന്ന പേരിൽ 400 പദ്യങ്ങളായി വിവർത്തനംചെയ്തു. (17) 1080-ൽ കോകില സന്ദേശം എന്ന ശീഷകത്തിൽ നൂറിലധികം ശ്ലോകങ്ങളടങ്ങിയ ഒരു സന്ദേശകാവ്യം നിർമ്മിച്ചു. സ്വര്യാതനായ പി.കെ. കൃഷ്ണൻ വൈദ്യനു് ഒരു കുയിൽമുഖേന കവി അയയ്ക്കുന്ന സന്ദേശമാണതു്. (18) തന്റെ മൂന്നു് ഇളയ ആണ്മക്കൾക്കുവേണ്ടി എഴുതിയ ഒരു കൃതിയാണു് മൂന്നു താരാട്ടുകൾ. (19) 1082-ൽ രചിച്ച അവരോക്തിമാല കവിയുടെ പ്രധാനകൃതികളിൽ ഒന്നാണു്. അതു പൂർവ്വഖണ്ഡമെന്നും ഉത്തരഖണ്ഡമെന്നും രണ്ടു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഉത്തരഖണ്ഡത്തിന്റെ ഗതി അകാരാദിക്രമത്തിലാണു്. ആകെ ആയിരത്തിൽപ്പരം ശ്ലോകങ്ങൾ അടങ്ങീട്ടുണ്ടു്. അവയിൽ ഭൂരിഭാഗവും സംസ്കൃതത്തിൽനിന്നു വിവർത്തിതമാണു്. (20) 1084-ൽ ഭജനകീർത്തനമാലയും, (21) 1089-ൽ സന്ധ്യാനാമകീർത്തനം എന്നുകൂടി പേരുള്ള മറ്റൊരു ഭജനകീർത്തനമാലയും ഗാനവാസനയുള്ള ചില ശിഷ്യന്മാർക്കുവേണ്ടി എഴുതി. പണിക്കർക്കു സംഗീതകൃതികൾ എഴുതുന്നതിനും സാമർത്ഥ്യമുണ്ടായിരുന്നു എന്നു് ഈ രണ്ടു കൃതികളും വിശദീകരിക്കുന്നു. ആദ്യത്തെ മാലയിൽ ഗണപതി, സരസ്വതി, ഹനൂമാൻ, സുബ്രഹ്മണ്യൻ, ശിവൻ, പാർവതി, ശ്രീരാമൻ, ശ്രീകൃഷ്ണൻ തുടങ്ങിയ അവതാരപുരുഷന്മാരേയും ദേവതകളേയും കുറിച്ചുള്ള ഗാനങ്ങളും, രണ്ടാമത്തേതിൽ രാമായണകഥാസംക്ഷേപരൂപത്തിലുള്ള ഗാനങ്ങളുമാണ് അടങ്ങിയിരിക്കുന്നതു്. (22) 1086-ൽ കുചേലവൃത്തം കഥകളിയുണ്ടാക്കി. (23) 1087-ൽ കൃഷ്ണൻ വൈദ്യന്റെ സുഭദ്രാഹരണം സംഗീതനാടകമായി മാറ്റിയെഴുതി. പണിക്കരുടെ രണ്ടു അത്യുൽക്യഷ്ടക്യതികലാണു (24) ഹരിശ്ചന്ദ്രോപാഖ്യാനം കിളിപ്പാട്ടും, (25) ധർമ്മപദം കിളിപ്പാട്ടും. ഹരിശ്ചന്ദ്രോപാഖ്യാനം സ്കന്ദപുരാണാന്തർഗ്ഗതമായ മൂലകൃതിയുടെ പരിഭാഷതന്നെ. അതു് 1082-ൽ ആരംഭിച്ചു. 1090-ാമാണ്ടു ധനുമാസം 6-ാംനു പൂരിപ്പിച്ചു. (26) രാഹുവിന്റെ അയിത്തം അഥവാ തീണ്ടൽഗാഥ എഴുതിയതു് 1097- ലാണു്. വളരെച്ചെറിയ ഒരു കൃതിയാണെങ്കിലും അതിലും കവിയുടെ കലാകൌശലം നിരീക്ഷിക്കാ വുന്നതാണു്. ഇവ കൂടാതെ ബാലബോധനം, നീതിസാരസമുച്ചയം, പരിഷ്കൃതവിവാഹവിധി, തീവ്രരോദനം (കരമാരനാശാന്റെ അകാലചരമത്തെപ്പററി), ഗുരുസ്വാമികീർത്തനം, പൂപ്പടപ്പാട്ട്, സന്ദേശഗീത (മദ്യവർജ്ജനത്തെപ്പററി), ചരമാനുശയം (കേരളവമ്മ വലിയകോയിത്തമ്പുരാന്റെ ദേഹവിയോഗത്തെപ്പറ്റി), കളഹംസം (തനിക്കു മനഃക്ഷോഭം വരുത്തിയ സ്വസമുദായാംഗങ്ങളെപ്പറ്റി) ഇങ്ങനെ പല ചെറിയ പദ്യകൃതികളും ലഘുകഥാരത്നാവലി എന്നൊരു ചെറിയ ഗദ്യകൃതിയും പണിക്കരുടെ വകയായുണ്ടു്. പണിക്കർ ചില വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്നു മുൻപു പറഞ്ഞുവല്ലോ. അവയിൽ പണിക്കർവാദം, കവിരാമായണവാദം സ്ത്രീ പുരുഷദൂഷണവാദം ഇവ പ്രധാനങ്ങളാണു്.

    113. വെള്ളാനശ്ശേരി വാസ്സുണ്ണിമുസ്സതു്‌ (1030-1089)

      തെക്കേ മലബാറില്‍ സംസ്കൃതവിദ്യാഭ്യാസത്തിന്റെ പ്രചാരത്തിനുവേണ്ടി 11-ാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ തീവ്രമായി പ്രയത്തിച്ച മുന്നു പണ്ഡിതന്മാരില്‍ ഒരാളാണ്‌ വാസുണ്ണിമുസ്ലത്‌. വെട്ടത്തുനാട്ടില്‍പ്പെട്ട പൊന്നാനിത്താലുക്കിലെ കുറ്റൂര്‍ എന്ന സ്ഥലത്തു വെള്ളാനശ്ശേരി ഇല്ലത്തില്‍ ദാമോദരന്‍മൂസ്സതിന്റേയും ഉണ്ണിമായ മനയമ്മയുടേയും പുത്രനായി നമ്മുടെ ചരിത്രനായകന്‍ 1630-ാമാണ്ടു കുംഭമാസം 10ന് മുലം നക്ഷത്രത്തില്‍ ജനിച്ചു. കോപ്പറമ്പത്തു പാലയ്ക്കല്‍ കൃഷ്ണന്‍നായര്‍ എന്നൊരാള്‍ നിലത്തെഴുത്തും കൂട്ടിവായനയും പഠിപ്പിച്ചു. ഉപനയനം കഴിയുന്നതുവരെ മറ്റൊന്നും അഭ്യസിച്ചില്ല. സമാവര്‍ത്തനാനന്തരം കവി തന്റെ അമ്മാവന്‍ വാസുദേവന്‍മുസ്സതു നടത്തിവന്ന കഥകളിയോഗത്തില്‍ ചേര്‍ന്നു കിര്‍മ്മീരവധത്തിലേയും നരകാസുരവധത്തിലേയും ലളിത, ബാലിവിജയത്തിലെ നാരദന്‍ മുതലായ വേഷങ്ങള്‍ കെട്ടി ഒരു നല്ല നടനെന്നു വിഖ്യാതി നേടി. 1045-ല്‍ തിരുവിലാമല ശങ്കണ്ണിനമ്പീശന്റെ കീഴിലാണ്‌ കച്ചകെട്ടി കൈയും മെയ്യും സ്വാധീനമാക്കിയത്‌. വീണ്ടും വിദ്യാര്‍ത്ഥിയായി കുഞ്ഞുണ്ണിമൂസ്സതിന്റെ അടുക്കല്‍ സംസ്കൃതം പഠിച്ചതുടങ്ങി. രണ്ടു കൊല്ലക്കാലത്തേക്കേ ആ പഠിത്തം തുടര്‍ന്നുകൊണ്ടുപോകുവാന്‍ സാധിച്ചുള്ളൂവെങ്കിലും അതുകൊണ്ടുതന്നെ അടിയുറച്ച വ്യുല്‍പത്തി സിദ്ധമായി. പിന്നീടു നാലുകൊല്ലം തൃക്കണ്ടിയൂരിനു സമീപമുള്ള കോടിരി ഇല്ലത്തു മാധവന്‍നമ്പൂരിയോട്ട്‌ അലങ്കാരവും മറ്റം അഭ്യസിച്ചു. അനന്തരം അന്നു വെട്ടത്തു നാടു സബ്ജഡ്ജിയായിരുന്ന ഉള്ളാട്ടില്‍ അച്യുതന്‍നായരുടെ പരിചയം സമ്പാദിച്ച്‌ അദ്ദേഹത്തിന്റെ ഭവനത്തില്‍ സംസ്കതാധ്യാപകനായിത്തീര്‍ന്നു. കാര്യമായി പഠിപ്പിച്ചതു അച്യുതന്‍ നായരുടെ ഭാര്യാസഹോദരിയുടെ പുത്രിയായ പരുവക്കാട്ട്‌ അമ്മുക്കുട്ടിയമ്മയെയായിരുന്നു. അമ്മുക്കുട്ടിയമ്മ ഗോഗ്രഹണം മണിപ്രവാളമെഴുതി ഒരു കവയിത്രി എന്ന നിലയില്‍ പില്ക്കാലത്തു യശസ്ധിനിയായി. 1055മാണ്ടോടുകൂടി വാസുണ്ണിമുസ്സതു കറ്റുരുള്ള സ്വഗൃഹത്തിലേക്കു പോന്നു. അവിടെ ഒരു മലയാളം പ്രാഥമികവിദ്യാലയം സ്ഥാപിച്ച്‌ അതില്‍ ജയിക്കുന്ന വിദ്യാര്‍ത്ഥികളെ സംസ്കൃതം പഠിപ്പിച്ച; 1062-ല്‍ വിഞ്ജാനചിന്താമണി എന്ന പത്രം ആരംഭിച്ച്‌ അതില്‍ സംസ്കൃതമയുഖമെന്നും കേരളമയുഖമെന്നും രണ്ടു ഖണ്ഡങ്ങള്‍ ഉള്‍പ്പെടുത്തുകയും സംസ്കൃതമയുഖത്തില്‍ സംസ്കൃതത്തിലും കേരളമയുഖത്തില്‍ മലയാളത്തിലും ഗദ്യപദ്യലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ചരിത്രനായകനു വൈദ്യത്തിലും ജ്യോതിഷത്തിലും സാമാന്യം നൈപുണ്യമുണ്ടായിരുന്നതിനാല്‍ ആ വിഷയങ്ങളും വിദ്യാര്‍ത്ഥികളെ പഠിപ്പിച്ചുവന്നു. സ്വദേശത്ത്‌ ആരോഗ്യചിന്താമണി എന്ന പേരില്‍ ഒരു വൈദ്യശാല സ്ഥാപിച്ചു. 1077-ല്‍ ആ വൈദ്യശാലയില്‍ സമ്മേളിച്ച സഭയാണ്‌ പിന്നീട്ട്‌ ആര്യവൈദ്യസമാജമായി പരിണമിച്ചത്‌. തന്റെ വിദ്യാലയത്തെ അഭിവൃദ്ധിപ്പെടുത്തി ഒരു മധ്യമപാഠശാലയാക്കി ഇതരസംസ്കൃതപാഠശാലകള്‍ക്കു മാതൃകയായി ശോഭിക്കത്തക്കവണ്ണം അതിനു പരിപോഷണം നലകി. 1089-ാമാണ്ടു വൃശ്ചികമാസം 3നു- വാസുണ്ണിമൂസ്സനതു കാലഗതിയെ പ്രാപിച്ചു. (1) ശ്രീപാദാദികേശ പഞ്ചാശിക, (2) ശ്രീമാനവിക്രമ സാമൂതിരിമഹാരാജചരിതം, (3) മായാസ്തവം, (4) സാരൂപ്യസാമ്രാജ്യം, (5) വൃത്തരത്നമാല, എന്നീ സംസ്കൃതകൃതികളും, (6) ജനരഞ്ജിനീവിജയം, (7) ഓണവൃത്തം, (8 തിരുമാസം എന്നീ ഭാഷാകൃതികളും (9) ജാനകി, (10) സരള എന്നീ രണ്ടു നോവലുകളും എഴുതീട്ടുണ്ട്‌. (11) കൃതിമാല. (12) പഞ്ചബോധത്തിന്‌ ഒരു ഭാഷാവ്യാഖ്യാനവും എഴുതീട്ടുണ്ട്‌.

    114. കപ്പടത്തു ശങ്കരമേനോന്‍ (1029-1104)

      ശങ്കരമേനോന്‍ പാലക്കാട്ടു താലൂക്കു പള്ളത്തേരി അംശം കപ്പടത്ത്‌ എന്ന ഭവനത്തില്‍ 1029മാണ്ടു മകരമാസത്തില്‍ പൂരാടം നാളില്‍ ജനിച്ചു. മാതാവ്‌ നാണിയമ്മയും പിതാവ്‌ അതേ അംശത്തില്‍ മണ്ണില്‍ നാണുനായരുമായിരുന്നു. അക്കാലത്തു കപ്പടത്ത്‌ ഒരാശാന്റെ നിലയില്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരുന്ന മാക്കോത്തു കൃഷ്ണമേനോനാണ്‌ ശങ്കരമേനോന്റെയും ഗുരു. അദ്ദേഹത്തിന്റെയടുക്കല്‍ വിദ്യാഭ്യാസത്തിനായി കൊണ്ടുചെന്നാക്കിയതു ജ്യേഷ്ഠനായ നാരായണമേനോനായിരുന്നു. 1069-ാമാണ്ടു ചിറ്റൂര്‍ അച്ചോത്തുവീട്ടില്‍ അയിച്ചിയമ്മയെ വിവാഹംചെയ്തു. ഗുരുനാഥന്റെ അനുഗ്രഹത്തിനുപുറമേ ചാത്തുക്കുട്ടിമന്നാടിയാര്‍, ശാമുമേനോന്‍ മുതലായവരുടെ സ്നേഹവും സമ്പാദിക്കുന്നതിന്‌ ഇടവന്നതിനാല്‍ ശങ്കരമേനോന്‍ ഒരു നല്ല ഭാഷാകവിയായി. 1104-മാണ്ടു മിഥുനമാസം 1നു വസൂരി ബാധിച്ചു പരേതനായി. (1) അരുണാചലമാഹാരത്മ്യം, (2) കാശി മാഹാത്മ്യം, (8) ഹരിണാലയമാഹാത്മ്യം എന്നീ മൂന്നു കിളിപ്പാട്ടുകളും, (4) ശിവതത്ത്വസുധാനിധി എന്നൊരു വേദാന്ത ഗ്രന്ഥവും ശങ്കരമേനോന്‍ ഉണ്ടാക്കീട്ടുണ്ട്‌.

    115. തേലപ്പറത്തു നാരായണന്‍നമ്പി (1051-1099)

      കവി, കഥാകൃത്ത്‌, ഗ്രന്ഥവിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍, ജ്യോത്സ്യന്‍ എന്നിങ്ങനെ പലനിലകളില്‍ പ്രഖ്യാതനായ തേലപ്പറത്തു നാരായണന്‍നമ്പി 1051 മീനമാസത്തിലെ സ്വാതിനക്ഷത്രത്തില്‍ നാരായണന്‍ നമ്പിയുടേയും ഫറോക്കിനടുത്തുള്ള ചെറുവണ്ണൂര്‍ ദേവകി ബ്രാഹ്മണിയുടേയും പുത്രനായി ജനിച്ചു. ഏറനാട്ടു തൃപ്പനച്ചി ഗ്രാമത്തില്‍ തേലപ്പറം എന്ന ഭവനത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. മഞ്ചേരിയില്‍നിന്ന്‌ ആറേഴു നാഴിക പടിഞ്ഞാറാണ്‌ തൃപ്പനച്ചി ഗ്രാമം. അദ്ദേഹത്തിന്റെ അച്ഛന്‍ നാരായണന്‍നമ്പി ഒരു നല്ല പണ്ഡിതനും ജ്യോതിശ്ലാസ്ത്രജ്ഞനുമായിരുന്നു. ആറാമത്തെ വയസ്സില്‍ അമ്മ മരിച്ചുപോയി. കവി അച്ഛന്റേയും അപ്ഫന്റേയും സംരക്ഷണത്തില്‍ വളര്‍ന്നു. അവര്‍തന്നെയായിരുന്നു അദ്ദേഹത്തിനു സംസ്കൃതത്തിലും ജ്യോതിസത്തിലും ഗുരുനാഥന്മാര്‍. 24-ാമത്തെ വയസ്സില്‍ വള്ളുവനാട്ടുതാലൂക്കില്‍ കരിമ്പുഴ പടിഞ്ഞാറേ പുഷ്പകത്തു നാരായണന്‍നമ്പീശന്റെ പുത്രി നങ്ങയ്യ ബ്രാഹ്മണിയെ വിവാഹം ചെയ്തു. അപ്പോഴേയ്ക്ക്‌ അദ്ദേഹം സംസ്കൃതത്തിലും ഭാഷയിലും ഒരു ഗണനീയനായ കവിയും ദൈവജ്ഞനുമായി വികസിച്ചകഴിഞ്ഞിരുന്നു.1080-ല്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചു. സാഹിത്യചിന്താമണി എന്ന മാസികയെപ്പറ്റി സൂചിപ്പിച്ചവല്ലോ. ആ മാസിക അപ്പുക്കുട്ടന്‍തമ്പുരാന്റെ ഉടമസ്ഥതയില്‍ പട്ടാമ്പിയില്‍ നിന്നാണ്‌ പ്രസിദ്ധീകരിച്ചത്‌. ഒരു കൊല്ലവും ഏതാനും മാസവുമേ അതു പ്രചരിച്ചുള്ളൂ. പുന്നശ്ശേരിനമ്പിയുടെ വിജ്ഞാന ചിന്താമണിമാസികയില്‍ നമ്പി അക്കാലത്തു ധാരാളം സംസ്കതപദ്യങ്ങള്‍ പ്രസിദ്ധീകരി ച്ചിട്ടുണ്ട്‌. (1) സ്വാഹാസുധാകരം, (2) ആര്‍ദ്രാപ്രബന്ധം, (3) കല്യാണസൌഈഗന്ധികം, (4) ശ്രീബുദ്ധന്‍ എന്നീ കാവ്യങ്ങളും, (5) യയാതിചരിതം, (6) സുമംഗലീചരിതം, (7 ശാർങ്ഗധരചരിതം എന്നീ നാടകങ്ങളും, (8) സ്വാത്മനിരൂപണം എന്ന വേദാന്തശ്ശോ കാവലിയും, (9) ധര്‍മ്മപദം, (10) ബുദ്ധമതദര്‍പ്പണം, (1) ചന്ദ്രശേഖരന്‍, (12) മാധവീകങ്കണം, (ടു) നീതിബോധകഥകള്‍, (ച) സുകുമാരി, (ഴു) ആനന്ദപുരം, (16) വനജം

    116. കെ.സി. നാരായണന്‍നമ്പിയാര്‍ (1048-1097)

      വാസനാസമ്പന്നനായ നിമിഷകവി, ഫലിതമൂര്‍ത്തിയായ ഗദ്യകാരന്‍, സരസനായ വാഗ്മി, ഉര്‍ജ്ജസ്വലനായ പത്രപ്രവര്‍ത്തകന്‍, പരോപകാരിയായ സമുദായസേവകന്‍ എന്നിങ്ങനെ പല കക്ഷ്യകളില്‍ പ്രഖ്യാതനായിരുന്ന ഇരുവനാട്ടരെപ്പറ്റി കേട്ടിട്ടില്ലാത്ത ഭാഷാഭിമാനികള്‍ ഉണ്ടായിരിക്കയില്ല. വടക്കേ മലബാറില്‍ മയ്യഴിപ്പഴയ്ക്ക്‌ ഇടത്തും വലത്തുമായി കിടക്കുന്ന രണ്ടു ദേശങ്ങളാണ്‌ കടത്തനാടും ഇരുവനാടും. ഇരുവനാട്ട് ശാഖയില്‍പ്പെട്ടവരാണ്‌ “കുറ്റേരി കേളോത്ത്‌ അച്ഛന്‍” എന്ന സ്ഥാനപ്പേരോടു കൂടിയ നാലുവീട്ടനമ്പിയാരന്മാര്‍. കെ.സി. നാരായണന്‍ നമ്പിയാര്‍ ഈ നാലുവീടുകളില്‍ ഒന്നായ കുന്നിന്മേല്‍ത്തറവാട്ടിലെ ഒരംഗമായിരുന്നു. ധനാഡ്യമായിരുന്ന ആ കുടുംബം 1048-ല്‍ മരിച്ച ഒരു കാരണവന്റെ സ്വജനദ്രോഹം നിമിത്തം പൊട്ടിപ്പറപ്പെട്ട സിവില്‍വ്യവഹാരത്തിന്റെ ഫലമായി അത്യന്തം ശോചനീയമായ ദാരിദ്രയദുഃഖത്തില്‍ അധപതിച്ചു. ആയിടയ്ക്ക്‌ 1048-മാണ്ടു കര്‍ക്കടകമാസത്തിലെ അനിഴംനാളിലായിരുന്നു നമ്പിയാരുടെ ജനനം. 155ാമാണ്ടു വൃശ്ചിക മാസത്തില്‍ ഇളമസ്ഥനത്തില്‍ ഇരുന്നു തിപ്പെട്ട ശങ്കരവര്‍മ്മത്തനമ്പുരാനായിരുന്നു അമ്മയുടെ അച്ഛന്‍. ആ തമ്പുരാന്റെ പ്രഥമപുത്രിയായിരുന്ന പാര്‍വതിയമ്മയെ 1058-ല്‍ മരിച്ച ആയഞ്ചേരിക്കോവിലകത്തു മൂന്നാംമുറ രാമവര്‍മ്മതമ്പുരാന്‍ വിവാഹംചെയ്തു. അദ്ദേഹം അക്കാലത്തെ ഒരു പ്രസിദ്ധനായ ദൈവജ്ഞനായിരുന്നു. അവരുടെ നാലാമത്തെ മകനായ കെ.സി. ശങ്കരവര്‍മ്മത്തമ്പുരാന്‍ സമ്പാദിച്ച കൊടുത്ത വസ്തക്കളില്‍നിന്നുള്ള ആദയംകൊണ്ടായിരുന്നു പ്രയേണ കുന്നിന്മേല്‍ ക്കാരുടെ കാലക്ഷേപം. ആ ഭവനത്തിനു സ്വല്പം തെക്കുള്ള പുലിക്കോട്ടുമഠം എന്ന ഗൃഹത്തിലാണ്‌ നമ്പിയാര്‍ ജനിച്ചത്‌. കടത്തനാട്ട്‌ ഇളമസ്ഥാനക്കാര്‍ക്ക്‌ പുറമേരി എന്നൊരു കോവിലകമുണ്ട്‌. ശങ്കരവര്‍മ്മത്തന്പുരാന്‌ സുമുഖനും ഓജന്വിയുമായ ദരഹിത്രന്റെ പേരില്‍ അപാരമായ വാത്സല്യമുണ്ടായിരുന്നതിനാല്‍ പുറമേരിയില്‍ ത്തന്നെയാണ്‌ നമ്മുടെ കവി വളര്‍ന്നത്‌. നമ്പിയാരുടെ പതിനൊന്നാമത്തെ വയസ്സില്‍ അച്ഛന്‍ മരിച്ചു. ഉദയവര്‍മ്മത്തമ്പുരാന്‍ മരിച്ചതിനുമേല്‍ നമ്പിയാര്‍ കോട്ടയത്തെ മനോരമയുടേയും ഭാഷാപോഷിണിയുടെയും സഹപത്രാധിപരായി നിയമിക്കപ്പെട്ട. അതിനു മുന്‍പുതന്നെ അദ്ദേഹം തിരുവനന്തപുരത്തുവച്ച്‌ 170൦-ല്‍ നടന്ന ഭാഷാപോഷിണീസഭയില്‍ സന്നിഹിതനായി തന്റെ കവനശലതയേയും ഗവേഷണമര്‍മ്മജ്ഞതയേയും പ്രകാശിപ്പിച്ചിരുന്നു. മനോരമയില്‍ തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്ന ഗദ്യപ ദ്യസമ്മിളിതമായ മലബാര്‍ക്കാര്യങ്ങള്‍ എന്ന ലേഖനപരമ്പര ആ പത്രത്തിന്റെ പ്രശസ്തിക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്നായിരുന്നു. മലബാര്‍ക്കാര്യങ്ങളെ യെല്ലാം അദ്ദേഹം ആ കത്തുകളില്‍ നിര്‍ഭയമായും നിഷ്കളങ്കമായും വിമര്‍ശിച്ചവന്നു. അതിനു മുന്‍പുതന്നെ അഞ്ചാറുകൊല്ലം മലബാറില്‍ ഡിസ്ടിക്ട്‌ ബോര്‍ഡ്‌ മെമ്പറായി രാജ്യസേവനം ചെയ്തിരുന്നതുകോണ്ട്‌ അദ്ദേഹത്തിനു പൊതുക്കാര്യങ്ങളെപ്പറ്റി ധാരാളം പ്രായോഗികപരിജ്ഞാനമുണ്ടായിരുന്നു. ആ കത്തുകളില്‍ നമ്പിയാര്‍ അനുസ്യൂതമായി വാരിക്കോരി വിളമ്പിയിരുന്ന ഫലിതങ്ങള്‍ ആരെയും പൊട്ടിച്ചിരിപ്പിക്കുമായിരുന്നു. ആ സ്മരണമാധുര്യംനിമിത്തമാണ്‌ മനോരമയുടെ ഭാരവാഹികള്‍ അദ്ദേഹത്തെ അവിടേയ്ക്കു ക്ഷണിച്ചത്‌. 1087-ല്‍ തിരിയെ കടത്തനാട്ടേക്കുതന്നെ പോരുകയും അവിടെയും ചന്ത്രോത്തമായി കഴിഞ്ഞുകൂടുകയും ചെയ്തു. 1091-ല്‍ നായര്‍സമുദായപരിഷ്ഠകാരി എന്നൊരു മാസിക ഉത്തര കേരളീയരായ നായന്മാരുടെ അഭ്യുന്നതിയെ ലക്ഷീകരിച്ചു വേങ്ങയില്‍ കുഞ്ഞിരാമന്‍നായനാരുടെ സ്മാരകമായി കുഞ്ഞിക്കമ്മാരന്‍നമ്പിയാരുടേയും മറ്റും നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചതുടങ്ങിയപ്പോള്‍ നമ്പിയാരാണ്‌ അതിന്റെ ആധിപത്യം പ്രധാനമായി വഹിച്ചത്‌. ആ മാസികയുടെ ജീവിതം ഫ്രമ്വമായിരുന്നു. അതിനുമുന്‍പും 1079-ാമാണ്ടിടയ്ക്കു ഭാരതകേസരി എന്നൊരു പത്രം അദ്ദേഹം നടത്തിയിരുന്നു. ഒടുവില്‍ ചന്ത്രോത്തു താമസിച്ചകൊണ്ടു പല പ്രകാരത്തില്‍ തന്നെ ബാധിച്ചിരുന്ന രോഗങ്ങള്‍ക്കു ചികിത്സ നടത്തുകയും അതൊന്നും ഫലപ്പെടാതെ 1097-ാമാണ്ടു മേടമാസം 11ന് മരിക്കുകയും ചെയ്തു. ആയഞ്ചേരി അംശത്തില്‍ കോമത്തു വീട്ടിൽ നാരായണിയമ്മയായിരുന്നു പത്നി. (1) അപൂര്‍ണ്മായ ഉദയാലങ്കാരം, (2) പുളിച്ചിങ്ങോത്തു അമ്മുണ്ണിഅമ്മ എന്ന വ്യാജനാമം ധരിച്ചു പ്രസിദ്ധീകരിച്ച വടക്കന്‍ ചക്കീചങ്കരം നാടകം, (3) ഒന്‍പതധ്യായത്തില്‍ എഴുതിയ കല്യാണീകല്യാണം കാവ്യം (4) മുകാംബാസ്റസോത്രം, (8) ഭാരതവ്യവഹാരം, (6) മുന്‍സീപ്പഭാരതം, (7 കന്യാകുമാരീപ്രാര്‍ത്ഥന, (8) ഗോകര്‍ണ്ണപ്രാര്‍ത്ഥന, (9) തപതീസംവരണം കാവ്യം, (10) ഇന്ദുലേഖാ നാടകം, (1) ശിന്നമ്മു, (12) അസംബന്ധം, (13) ശുദ്ധമേകമ്പം, (14) പ്ലേഗേവധം കഥകളി, (1) പരിഷ്കരിച്ച കവിതാ രാമായണം

    117. മീത്തലമഠം ശങ്കരവാരിയര്‍ (1015-1056)

      ഇദ്ദേഹം കടത്തനാട്ടു മീത്തലമഠത്തില്‍ 1മട്ടാമാണ്ടു ജനിച്ചു. കടത്തനാട്ട്‌ ആസ്ഥാനപണ്ഡിതനായിരുന്ന ചിറ്റപ്പാശാസ്ത്രികളുടെ അടുക്കല്‍ തര്‍ക്കം നിഷ്കര്‍ചിച്ചു പഠിച്ചു.1056 കര്‍ക്കടകമാസം 4ടാം൯- മരിച്ചു. (1) ഉദയചരിത്രം, (2) മഹാമൃത്യഞ്ജയചരിത്രം എന്നീ രണ്ടു സംസ്കൃതകാവ്യങ്ങളും, (3) ദേവയാനീചരിതം ആട്ടക്കഥയുമാണ്‌ കൃതികള്‍. ഉദയ ചരിത്രത്തിലെ നായകന്‍ 1056-ല്‍ തീപ്പെട്ടു കടത്തനാട്ട്‌ ഉദയവര്‍ മ്മത്തമ്പുരാനാണ്‌. അധോലിഖിതമായ പദ്യം അതില്‍ നിന്നു പകര്‍ത്തുന്നു.

    118. കുട്ടമത്ത്‌ കുഞ്ഞുണ്ണിക്കുറുപ്പ്‌ (988-1060)

      കുഞ്ഞുണ്ണിക്കുറുപ് സദ്രത്തമാലാകര്‍ത്താവായ ശങ്കരവര്‍മ്മത്തന്പുരാന്റേയും കുന്നിയൂര്‍ ശ്രീദേവികെട്ടിലമ്മയുടേയും പുത്രനായി 988-ാമാണ്ടു ജനിച്ച. പിതാവിന്റെ വൈദൂഷ്യം അനുവാചകന്മാര്‍ക്കു പരിചിതമാണല്ലോ. മാതാവും ഒരു വിദുഷിയായിരുന്നു. അച്ഛനെപ്പോലെ അദ്ദേഹവും യഥാകാലം ഒരു ജ്യോതിസൂന്ത്രജ്ഞനായി വികസിച്ചു. അച്ഛന്‍തന്നെയായിരുന്നു പ്രധാന ഗുരു. നമ്പിയാരെഴുത്തച്ഛന്‍ എന്ന മറ്റൊരു പണ്ഡിതനും അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്‌. ജ്യോതിഷം മുഴുവന്‍ അഭ്യസിച്ചതു പിതാവിനോടുതന്നെയായിരുന്നു. ഗോളക്രിയ എന്ന അതിസൂക്ഷ്മമായ തന്ത്രം അക്കാലത്ത്‌ നിശ്ചവയമുണ്ടായിരുന്നതു കുഞ്ഞുണ്ണിക്കുറിപ്പിനുമാത്രമായിരുന്നു. ഹിംസകാര്യ പ്രഹൃഷ്ടഃ എന്ന കലിവാക്ൃത്താല്‍ സുചിതമായ 1060-മാണ്ടു മേടം 1നു യായിരുന്നു കുഞ്ഞുണ്ണിക്കുറുപ്പിന്റെ സ്വര്‍ഗ്ഗതി. അദ്ദേഹത്തിന്റെ മാതാവ്‌ 6-ാമാണ്ടു കന്നിമാസത്തില്‍ 95മത്തെ വയസ്സില്‍ മരിച്ചു. (1) ദേവീമാഹാത്മ്യം, (2) കപോതസന്ദേശം, (3) വ്യാസോല്‍പത്തി എന്നിവ ആ കൂട്ടത്തില്‍പ്പെടുന്നു.

    119. കുട്ടമത്തു ചെറിയ രാമക്കുറുപ്പ്‌ (1022-1081)

      ജനനവും വിദ്യാഭ്യാസവും കുഞ്ഞുണ്ണിക്കുറുപ്പിന്റെ കനിഷ്ഠസഹോദരിയായ ലക്ഷ്മിയമ്മയുടേയും പാച്ചഇല്ലത്തു വിഷ്ണനമ്പുരിയുടേയും പുത്രനായി ചെറിയ രാമക്കുറുപ്പ്‌ 1022-ാമാണ്ടു കര്‍ക്കടകമാസം ഉത്രാടം നക്ഷത്രത്തില്‍ ജനിച്ച. കാവ്യനാടകാലങ്കാരങ്ങളില്‍ കുഞ്ഞുണ്ണിക്കുറുപ്പതന്നെയായിരുന്നു ഗുരുനാഥന്‍. വ്യാകരണത്തിലും നമ്മുടെ കവി പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നു എന്നുള്ളതിന്‌ അദ്ദേഹത്തിന്റെ കൃതികള്‍ സാക്ഷ്യം വഹിക്കുന്നു. മറ്റൊരമ്മാവനായിരുന്ന കൃഷ്ണക്കുറുപ്പിന്റെ കീഴില്‍ വൈദ്യശാസ്ത്രം അഭ്യസിച്ച്‌ ഒരു ഉത്തമഭിഷക്കെന്ന യശസ്സു നേടി. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കൂട്ടത്തില്‍ കുഞ്ഞനുക്കുറുപ്പം കുഞ്ഞിക്ൃഷ്ണക്കുറുപ്പം ഉള്‍പ്പെടുന്നു. മാതാപിതാക്കന്മാരുടെ പേരില്‍ ചെറിയ രാമക്കുറുപ്പിന്‌ അപാരമായ ഭക്തിയുണ്ടായിരുന്നു. കവിയുടെ കാലഗതി 1081- ാമാണ്ടു ചിങ്ങമാസം 21-ാംനു- യായിരുന്നു. കൃതികള്‍ സംസ്കൃതത്തില്‍ (1) സുഭദ്രാഹരണംകാവ്യവും, (2) ഗോപാലകേളി, (3) ഗോവിന്ദശതകം എന്നീ പ്രധാന സ്തോത്രങ്ങളും, ഇവ കൂടാതെ (4) ആനന്ദജനനി, സാരസ്വതം, ലക്ഷ്മീപ്രശസ്തി, ഗിരികന്യാഷ്ട്രകം, ദേവീസ്തോത്രം, മഹാബലാഷ്ടകം, ശിവസ്തോത്രം, ധാന്വന്തരം, മൃത്യൂഞ്ജയമുകുന്ദ സ്തോത്രം എന്നിങ്ങനെ പല ലഘുസ്തോത്രങ്ങളും, (5) രുക്മിണീ സ്വയംവരം, (6) സീതാസ്വയംവരം എന്നീ യമകകാവ്യങ്ങളും (7) സര്‍വഗരളപ്രമോചനം എന്ന വിഷവൈദ്യഗ്രന്ഥവും രചിച്ചിട്ടുണ്ട്‌. ഭാഷയില്‍ (8) കേശിവധം, (9) കംസവധം, (10)ശ്രീരാമാവതരം എന്നീ മുന്ന്‌ ആട്ടക്കഥകളും, (11) കൃഷ്ണാവതാരം, (12) പൂതനാമോക്ഷം, (13) അഹല്യാമോക്ഷം എന്നിങ്ങനെ മൂന്ന്‌ ഓട്ടന്‍തുള്ളലുകളും നിര്‍മ്മിച്ചിരിക്കുന്നു.

    120. കുട്ടമത്തു കുഞ്ഞിക്കേളുക്കുറുപ്പ്‌ (1038-1090)

      കുഞ്ഞിക്കേളുക്കുറുപ്പ്‌ ചെറിയരാമക്കുറുപ്പിന്റെ കനിഷ്ഠസഹോദരനായിരുന്നു എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. അദ്ദേഹത്തിന്റെ ഗുരുനാഥന്‍ ചെറിയ രാമക്കുറുപ്പതന്നെയായിരുന്നു. കുഞ്ഞിക്കേളുക്കുറുപ്പം ഒരു വൈദ്യനെന്നനിലയില്‍ അത്യന്തം പ്രശസ്തനായിത്തീര്‍ന്നു. 52മത്തെ വയസ്സില്‍ 1090-ാമാണ്ടു മീനമാസം 23ട-ാംനു- യായിരുന്നു മരണം. ജനനദിവസം ഏതെന്നു സൂക്ഷ്മമായറിയുന്നില്ല. (1) ഖരവധം, (2) സീമന്തിനീസ്വയംവരം, (3) സീതാസ്വയംവരം, (4) കുചേലഗോപാലം, (5) ശങ്കരാചാര്യചരിതം, (6) രാധാമാധവം എന്നീ ഓട്ടന്‍തുള്ളലുകള്‍ ആ കവി രചിച്ചിട്ടുണ്ട്‌.

    121. കുടുമത്തു കുഞ്ഞനുക്കുറുപ്പ്‌ (1032-1086)

      ചെറിയരാമക്കുറുപ്പിന്റെ ഭാഗിനേയനാണ്‌ കുഞ്ഞമ്പുക്കുറുപെന്നു നിര്‍ദ്ദേശിച്ചിട്ടുണ്ടല്ലോ. അദ്ദേഹം 1632-ാമാണ്ടു കന്നിമാസം മകംനക്ഷത്രത്തില്‍ ജനിച്ചു. നല്ല സംസ്കൃതപണ്ഡിതനും വൈദ്യനുമായി ഉയര്‍ന്നു. 1086-ാമാണ്ട്‌ ഇടവമാസം 23നു മരിച്ചു. (1) കീര്‍ത്തിഭൂഷണ ചരിത്രം കാവ്യവും, (2) ഉഷാനിരുദ്ധം, (3) വൈദര്‍ഭീവാസുദേവം, (4) അംശുമതീധര്‍മ്മഗുപ്തം എന്നീ മുന്നു നാടകങ്ങളുമാണ്‌ കുറുപ്പിന്റെ വാങ്മയങ്ങള്‍.

    122. കോമത്തു കുഞ്ഞുപണിക്കൻ (1037–1095)

      കുഞ്ഞുപണിക്കന്റെ തറവാടു മാവേലിക്കര മുട്ടത്തു കോമത്തുവീടാണു്. അദ്ദേഹം ആ ഗൃഹത്തിലെ വെളുമ്പിയമ്മയുടേയും വിഭവപൂർണ്ണമായ ആലുമ്മൂട്ടിൽ തറവാട്ടിലെ കഞ്ഞുശങ്കരൻ ചാന്നാരുടേയും പുത്രനായി 1037-ാമാണ്ടു കർക്കടകമാസം 30-ാം൹ ജനിച്ചു. മാതാവും പിതാവും ബാല്യത്തിൽ മരിച്ചുപോകയാൽ ജ്യേഷ്ഠൻ കേശവപ്പണിക്കരുടെ സംരക്ഷണത്തിലാണു് ആ ബാലൻ വളർന്നതു്. അമ്മക്കുഞ്ഞമ്മയായിരുന്നു പത്നി. 1095-ാമാണ്ടു ധനുമാസം 15-ാം൹യായിരുന്നു കവിയുടെ ദേഹവിയോഗം. (1) ഹരിശ്ചന്ദ്രശതകം, (2) രുക്മിണീസ്വയംവരം നാടകം, (3) ജനോവാനാടകം, (4) താതോപദേശം എന്നീ പദ്യകൃതികളും, (5) വിദ്യുല്ലതിക എന്ന ഒരു ഗദ്യകഥയും രചിച്ചിട്ടുണ്ട്.

    123. രായിരങ്കണ്ടത്തു ഗോവിന്ദമേനോൻ (1035–1105)

      ഗോവിന്ദമേനോൻ കൊച്ചിയിൽ നെമ്മാറ ദേശത്തു രായിരങ്കണ്ടത്തു വീട്ടിൽ ലക്ഷ്മിയമ്മയുടേയും പാലക്കാട്ടു മാഞ്ഞാളൂർ ഏറത്തു കരുണാകരൻനായരുടേയും പുത്രനായി 1035-ാമാണ്ടു തുലാമാസം 19-ാം൹ ജനിച്ചു. ബാല്യത്തിൽ സംസ്കൃതഭാഷ നെമ്മാറ അയ്യാശാസ്ത്രികളുടേയും മറ്റും കീഴിൽഅഭ്യസിച്ചു് അതിലും ജ്യോതിശ്ശാസ്ത്രത്തിലും ഗണനീയമായവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷിലും സ്വപരിശ്രമംകൊണ്ടു സാമാന്യമായ അറിവു നേടിയതിനുമേൽ നെമ്മാറയിൽത്തന്നെ ഒരു ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. 1064-ൽ സ്വദേശത്തു് ഒരു ഇംഗ്ലീഷ് വിദ്യാലയം സ്ഥാപിച്ചു്. 1072-ൽ അതിനെ ഒരു ലോവർ സെക്കണ്ടറി സ്കൂളായും 1081-ൽ ഹൈസ്കൂളായും ഉയർത്തി. 1096 മുതൽ അതു സർക്കാർ ഹൈസ്കൂളായിത്തീർന്നു. അതിനുപുറമേ അദ്ദേഹം പല പൊതുക്കാര്യങ്ങളിലും സജീവമായി പ്രവർത്തിച്ചു ജനസമ്മതം സമാർജ്ജിച്ചു. 1105-ാമാണ്ടു് ഇടവമാസം 25-ാം൹ മരിച്ചു. പിതാവിന്റെ ഭാഗിനേയി പാർവ്വതിയമ്മയായിരുന്നു പത്നി. ഗോവിന്ദമേനോൻ കേരളീയകുവലയാനന്ദം എന്നും, ദത്താത്രേയതന്ത്രം എന്നും രണ്ടു കൃതികൾ ഭാഷയിൽ രചിച്ചിട്ടുണ്ട്.

    124. കെ. സി. കുഞ്ഞൻവൈദ്യൻ (1043–1087)

      കുഞ്ഞുകൃഷ്ണപ്പണിക്കർ 1035-ാമാണ്ടു് ആറാട്ടുപുഴ കല്ലിശ്ശേരിവീട്ടിൽ വേലായുധപ്പണിക്കരുടെ പുത്രനായി ജനിച്ചു. വൈദ്യൻ തിരുവനന്തപുരത്തെ പഠിത്തം കഴിഞ്ഞു തിരിച്ചു കായംകുളത്തു ചെന്നു് ഒരു വൈദ്യശാല സ്ഥാപിച്ചു. ആയിടയ്ക്കായിരുന്നു മനോരമയുടെ ആവിർഭാവം. മനോരമ, സുജനാനന്ദിനി തുടങ്ങിയ പല പത്രങ്ങളിലും ഗദ്യപദ്യങ്ങൾ എഴുതി പ്രസിദ്ധപ്പെടുത്തി. 1074-ൽ കൊല്ലത്തുനിന്നു നടത്തിവന്നിരുന്ന ചന്ദ്രിക എന്ന മാസികയുടെ ഉപപത്രാധിപരായി. 1076-ൽ വനംവക ഡിപ്പാർട്ടുമെന്റിൽ ഒരു ചെറിയ ജോലി സ്വീകരിച്ചു് ഒന്നുരണ്ടു വർഷം കഴിച്ചുകൂട്ടി. 1078-ൽ കൊല്ലം സർക്കാർ ഇംഗ്ലീഷ് ഹൈസ്കൂളിൽ സംസ്കൃതപണ്ഡിതനായി നിയമിക്കപ്പെട്ടു. അവിടെ പിന്നീടു മലയാളപണ്ഡിതനായും ജോലി നോക്കീട്ടുണ്ടു്. സുജനാനന്ദിനിയിൽ കോകിലം എന്നും ചന്ദ്രികയിൽ കനകമങ്ഗലം എന്നുമുള്ള വ്യാജനാമങ്ങളിൽ തുടർച്ചയായി ലേഖനങ്ങൾ എഴുതിക്കൊണ്ടിരുന്നു. ചന്ദ്രികയിലെ ലേഖനപരമ്പര ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാന്റെ ഭാഷാകുമാരസംഭവത്തെ വിഷയീകരിച്ചുള്ളതാണു്. 1082-ാമാണ്ടോടുകൂടി കൃഷ്ണപുരത്തുതന്നെ സ്ഥിരമായി താമസിച്ചു് അവിടെ നല്ല നിലയിൽ ഒരു വൈദ്യശാല സ്ഥാപിച്ചു നടത്തി ആ വൃത്തിയിൽ യശസ്സുനേടി. സമുദായസംബന്ധമായും വിദ്യാവിഷയകമായുമുള്ള പല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു പൊതുജനസേവനം അനുഷ്ഠിച്ചു. മരണം 1087-ലായിരുന്നു. (1) അഹല്യാമോക്ഷം ഊഞ്ഞാൽപ്പാട്ടും, (2) പതിനഞ്ചാമത്തെ വയസ്സിൽ ശംബരവധം അമ്മാനപ്പാട്ടും എഴുതി. (3) 1067-ാമാണ്ടു രചിച്ച വാസവദത്ത എന്ന ഖണ്ഡകാവ്യം കുഞ്ഞിക്കുട്ടൻതമ്പുരാനെക്കൊണ്ടു തിരുത്തിച്ചു് 1074-ൽ പ്രസിദ്ധീകരിച്ചു. നൂറ്റൊന്നുശ്ലോകങ്ങൾ അടങ്ങിയ ആ കൃതി വാസവദത്ത എന്ന സംസ്കൃതാഖ്യായികയിലെ ഇതിവൃത്തം സംക്ഷേപിച്ചു രചിച്ചിട്ടുള്ളതാണു്. (4) രുക്മിണീസ്വയംവരം ഉഞ്ഞാൽപ്പാട്ടും, (5) കുചേലഗോപാലം അമ്മാനപ്പാട്ടും കൊല്ലത്തു താമസിക്കുമ്പോൾ ഉണ്ടാക്കി. (6) 1084-ൽ മൂന്നു ഖണ്ഡകാവ്യങ്ങൾ എന്ന പേരിൽ ഒരു ചെറിയ പുസ്തകം പ്രസിദ്ധപ്പെടുത്തി.

    125. പുതുപ്പള്ളി പി. കെ. പണിക്കർ (1061–1098)

      പി. കുഞ്ഞുപണിക്കർ 1061-ാണ്ടു കന്നിമാസം24-ാം൹ മാതൃഗൃഹമായ കൊല്ലം പേരൂർ കളിയലഴികത്തുവീട്ടിൽ ജനിച്ചു. മാതാവായ കാത്യായനിയമ്മയുടെ മൂലകുടുംബം കുന്നത്തൂർത്താലുക്കിൽ ഇളങ്ങമങ്ഗലത്തു് അകത്തയ്യടിയാണു്. പുതുപ്പള്ളി വാരണപ്പള്ളികുടുംബത്തിലെ ഒരങ്ഗവും ആട്ടപ്പാട്ടുകാരുടെ ഇടയിൽ വിശ്രുതനുമായിരുന്ന പത്തേഴത്തു കിഴക്കേതിൽ കുഞ്ഞുകുഞ്ഞുപണിക്കരായിരുന്നു അച്ഛൻ. അദ്ദേഹം ആറാട്ടുപുഴ വേലായുയധപ്പണിക്കരുടെ മകനാണു്. പുതുപ്പള്ളിയിൽ വിജ്ഞാനസന്ദായിനി എന്ന പേരിൽ ഒരു സംസ്കൃതപാഠശാല സ്ഥാപിച്ചു് അതു നല്ല നിലയിൽ നടത്തിത്തുടങ്ങി. 1088-ൽ അമ്മ മരിച്ചു. 1089-ൽ വാരണപ്പള്ളി ശാന്താദേവിയെ വിവാഹംചെയ്തു. ജന്മം കൊണ്ടു തന്റെ സമുദായത്തോടു ചിലർ പ്രദർശിപ്പിച്ചിരുന്ന അവജ്ഞ അദ്ദേഹത്തെ വളരെക്കാലമായി ദുഃഖിതനും പ്രക്ഷുബ്ധനുമാക്കിത്തീർത്തിരുന്നു. ആ അസമത്വബോധത്തിൽനിന്നു മുക്തനാകുന്നതിനുവേണ്ടി 1095-ാമാണ്ടുമേടമാസം 17-ാംനു- കൽക്കട്ടാബ്രഹ്മസമാജത്തിലെ ഒരങ്ഗമായിച്ചേർന്നു. ബ്രഹ്മവിദ്യാസംഘത്തിലെ ഒരു മിഷണറിയായ ഹേമചന്ദ്രസർക്കാർ അദ്ദേഹത്തിനു ബ്രഹ്മവിദ്യാഭൂഷൺ എന്ന ബിരുദം സമ്മാനിച്ചു. ജാതിമതാദികളുടെ തത്ത്വത്തെപ്പറ്റി പല സ്ഥലങ്ങളിലും ഉജ്ജ്വലമായി പ്രസങ്ഗിച്ചുകൊണ്ടിരുന്നു. 1098-ാമാണ്ടു മേടമാസം 31-ാം൹ പണിക്കർ ജ്വരാതിസാരം ബാധിച്ചു് അകാലമരണം പ്രാപിച്ചു. കുലശേഖരവർമ്മ രചിതമായ തപതീസംവരണം നാടകത്തിന്റെ തർജ്ജമയും, രണ്ടാമത്തേതു കേദാരഭട്ടന്റെ വൃത്തരത്നാകരത്തിനു രചിച്ച സവ്വാർത്ഥസുബോധിനി എന്ന കൂലങ്കഷമായ വ്യാഖ്യാനവുമാണു്. (3) പ്രിയവിയോഗം എന്നൊരു വിലാപകാവ്യവും (4) സാഹിത്യമഞ്ജുഷ ഒന്നാംഭാഗവും കൂടി അദ്ദേഹം പ്രസിദ്ധപ്പെടത്തീട്ടുണ്ട്.

    126. വൈക്കം സി. എൻ. രാമൻപിള്ള (1053–1101)

      സി. എൻ. രാമൻപിള്ള വൈക്കത്തു ചെമ്മനത്തുകരയിൽ പെരയിലായ എളന്താശ്ശേരിവീട്ടിൽ 1053-ാമാണ്ടു തുലാമാസം അത്തം നക്ഷത്രത്തിൽ ജനിച്ചു. മാതാവു പാർവ്വതിഅമ്മയും പിതാവു വയലൂർ പറമ്പത്തുവീട്ടിൽ ആദിപത്മനാഭപിള്ളയുമായിരുന്നു. വൈക്കത്തു സർക്കാർ മലയാളം പള്ളിക്കൂടത്തിൽ പഠിച്ചു പരീക്ഷ ജയിച്ചതിനുമേൽ കുറേക്കാലം സമീപസ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളിൽ വാധ്യാരായി ജോലിനോക്കി. 1074-ൽ മജിസ്ത്രേട്ടുപരീക്ഷയിൽ ജയിച്ചു. ക്രിമിനൽ വക്കീലായി വ്യവഹരിച്ചുതുടങ്ങി. അദ്ദേഹത്തിനു ജോത്സ്യത്തിലും നല്ല അറിവുണ്ടായിരുന്നു. 1090–ാമാണ്ടുമുതൽ ആത്മീയചിന്തകളിൽ നിമഗ്നനായി. അനിർവ്വചനീയമായ ഏതോ ഒരു സിദ്ധി നേടി അതിന്റെ പ്രഭാവത്താൽ മഴപെയ്യിക്കുന്നതിനും നിറുത്തുന്നതിനും കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആവശ്യക്കാർ പല സ്ഥലങ്ങളിലും വിളിച്ചുകൊണ്ടുപോയി അവരവരുടെ അഭീഷ്ടം സാധിപ്പിക്കാറുണ്ടായിരുന്നു എന്നു് അനുഭവസ്ഥന്മാർ പറയുന്നു. 1101-ാമാണ്ടു തുലാമാസം 27-ാം൹ യശശ്ശരീരനായി. വയലൂർപ്പറമ്പിൽ നാരായണി അമ്മയായിരുന്നു ഭാര്യ. ‘നാലു ഭാഷാന്തരങ്ങൾ’ എന്ന ഒരു കൃതിയേ അദ്ദേഹം പുസ്തകാകൃതിയിൽ പ്രധാനമായി പ്രസിദ്ധീകരിച്ചുള്ളു. സഹസ്രകലശം ശീതങ്കൻതുള്ളലും എഴുതീട്ടുണ്ട്,

    127. ഏ. ആർ. രാജരാജവർമ്മ കോയിത്തമ്പുരാൻ (1038–1093)

      ഏ. ആർ. രാജരാജവർമ്മകോയിത്തമ്പുരാൻ 1038-ാമാണ്ടു കുംഭമാസം 9-ാം൹ ചങ്ങനാശ്ശേരി ലക്ഷ്മീപുരത്തു കൊട്ടാരത്തിൽ ജനിച്ചു. കൊച്ചപ്പൻ എന്നായിരുന്നു ഓമനപ്പേർ. അമ്മ കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ മാതാവായ ദേവിഅമ്മത്തമ്പുരാട്ടിയുടെ സഹോദരീപുത്രി ഭരണിതിരുനാൾ അംബാലികത്തമ്പുരാട്ടിയും അച്ഛൻ കിടങ്ങുർ ഓണന്തുരുത്തി പാറ്റിയാൻ ഇല്ലത്തിൽ വാസുദേവൻ നമ്പൂരിയുമായിരുന്നു. ചങ്ങനാശ്ശേരിയിലെ കടുംബച്ഛിദ്രം നിമിത്തം വലിയകോയിത്തമ്പുരാന്റെ ശാഖയ്ക്കു് 1040-ാമാണ്ടു ലക്ഷ്മീപുരം വിട്ടൊഴിഞ്ഞു കാർത്തികപ്പള്ളിക്കോവിലകത്തു താമസിക്കേണ്ടിവന്ന കഥ ഞാൻ അന്യത്ര പ്രസ്താവിച്ചിട്ടണ്ടല്ലോ. അന്നു കേവലം ശിശുവായിരുന്ന കൊച്ചപ്പനേയുംകൊണ്ടു മാതാവു് ആ ശാഖയിലെ മറ്റംഗങ്ങളോടൊന്നിച്ചു കാർത്തികപ്പള്ളിയിലേയ്ക്കു പോയി. ആ തമ്പുരാട്ടി ഐഹികകാര്യങ്ങളിൽ പ്രായേണ അനാസക്തയായിരുന്നതിനാൽ ആ സാധ്വിയുടെ ജ്യേഷ്ഠസഹോദരി ചിത്തിരതിരുനാൾ അംബികത്തമ്പുരാട്ടിയാണു് കുമാരനെ ലാളിച്ചു വളർത്തിയതു്. ബാല്യത്തിൽ കോയിത്തമ്പുരാൻ മൂകനായിരുന്നു എന്നു ചിലർ പറയുന്നതു പരമാർത്ഥമല്ലെങ്കിലും ബുദ്ധിക്കു കുറേ മാന്ദ്യമുള്ളതായി ചിലപ്പോൾ തോന്നിയിരുന്നു. അതു നീങ്ങിയതു് അച്ഛൻ പനച്ചിക്കാട്ടു ദേവീക്ഷേത്രത്തിൽ മകനെ എന്നും കൂട്ടിച്ചുകൊണ്ടുപോയി തൊഴിയിച്ചതിന്റെ ഫലമായിരുന്നു എന്നു് ആസ്തികന്മാർ വിശ്വസിക്കുന്നു. 1046-ാമാണ്ടു് അരിപ്പാട്ട് അനന്തപുരത്തുകൊട്ടാരം കാരണവർ പണിയിച്ചപ്പോൾ കുടുംബം മുഴുവൻ അവിടെ മാറിത്താമസിച്ചുതുടങ്ങി. ആ വഴിക്കാണ് അദ്ദേഹം ഏ. (അരിപ്പാടു്) ആർ. (രാജരാജവർമ്മ കോയിത്തമ്പുരാന്റെ അനന്തരവൻ) രാജരാജവർമ്മയായതു്. ആദ്യമായി ചുനക്കര അച്യുതവാരിയരോടു ചില ബാലപാഠങ്ങൾ പഠിക്കുകയും അദ്ദേഹം രോഗാർത്തനായി സ്വഗൃഹത്തിലേയ്ക്കു പോയപ്പോൾ ആ വാര്യത്തെ ഒരു പ്രസിദ്ധ സംസ്കൃതപണ്ഡിതനായ ചുനക്കര ശങ്കരവാരിയരുടെയടുക്കൽ സംസ്കൃതത്തിൽ കാവ്യനാടകങ്ങൾ അഭ്യസിക്കുകയും ചെയ്തു. അദ്ദേഹത്തെ വലിയകോയിത്തമ്പുരാൻ സംസ്കൃതത്തിനുപുറമെ ഇംഗ്ലീഷും കണക്കും ചരിത്രവും മറ്റുംകൂടി പഠിപ്പിച്ചു. 1056-ൽ വലിയകോയിത്തമ്പുരാൻ ബന്ധവിമുക്തനായി തിരുവനന്തപുരത്തു തിരിയെ താമസം തുടങ്ങിയപ്പോൾ ഭാഗിനേയനും അവിടത്തെ അനുഗമിച്ചു രാജകീയമഹാപാഠശാലയിൽ നാലാം ക്ലാസ്സിൽ ചേർന്നു. ഇന്നത്തെ നാലാം ഫോറമാണു് അന്നത്തെ നാലാം ക്ലാസ്സ്. 1059-ൽ മാതാവു മരിച്ചു. തത്സംബന്ധമായുള്ള സംവത്സരദീക്ഷയുടെ നിർവ്വഹണത്തിനുവേണ്ടി വിശാഖം തിരുനാൾ തന്റെ പുത്രൻ അരുമന ശ്രീനാരായണൻതമ്പിയോടൊന്നിച്ചു് എഫ്. ഏ. പരീക്ഷയ്ക്കു പ്രൈവറ്റായി പഠിക്കുവാൻ അദ്ദേഹത്തിനുംകൂടി അനുവാദം നല്കി. 1061-ൽ ആ പരീക്ഷയിൽ വിജയിയായി. അന്നത്തെ ഗുരുക്കന്മാരിൽ കെ. കുഞ്ഞുണ്ണിമേനോന്റെയും (പിന്നീട് ഡിസ്ത്രിക്ട് ജഡ്ജി) കെ. ചിദംബരവാധ്യാരുടേയും പേരുകൾ പ്രസ്താവയോഗ്യങ്ങളാണു്. ഇംഗ്ലീഷ് വിദ്യാഭ്യാസത്തോടുകൂടി വ്യാകരണത്തിൽ ഉൽഗ്രന്ഥങ്ങൾ മാതുലനോടും ജ്യോതിശ്ശാസ്ത്രത്തിൽ ഉപരിഭാഗങ്ങൾ കിളിമാനൂർ രാജരാജവർമ്മ കൊച്ചുകോയിത്തമ്പുരാനോടും നിപുണമായി അഭ്യസിക്കുകയും സംസ്കൃതകവിതാരചനയിൽ നിരന്തരമായി പരിശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. 1062-ൽ അദ്ദേഹം മാതുലപുത്രിയും ഉദയവർമ്മതമ്പുരാന്റെ സഹോദരിയുമായ മാവേലിക്കര സ്വാതിതിരുനാൾ മഹാപ്രഭത്തമ്പുരാട്ടിയെ വിവാഹം ചെയ്തതു്. 1065-ൽ വീണ്ടും ബി. ഏ. പരീക്ഷയ്ക്കു ചേർന്നു ജയിക്കുകയും അതിനെത്തുടർന്ന് 1067-ൽ സംസ്കൃതം ഐച്ഛികമായി തിരഞ്ഞെടുത്തു “മേല്പത്തൂർ നാരായണഭട്ടതിരിയും അദ്ദേഹത്തിന്റെ കൃതികളും” എന്ന ശീർഷകത്തിൽ ഒരു പ്രൗഢോപന്യാസം സമർപ്പിച്ചു് എം. ഏ. പരീക്ഷയിൽ മദിരാശി പ്രവിശ്യയിൽ ഒന്നാമനായി ജയിക്കുകയും പരീക്ഷകനായ എം. ശേഷഗിരിശാസ്ത്രികളുടെ മുക്തകണ്ഠമായ പ്രശംസയ്ക്കു പാത്രീഭവിക്കുകയും ചെയ്തു. സംസ്കൃതകൃതികൾ :- (1) ദേവീമങ്ഗലം (1055), (2) ഭങ്ഗവിലാപം (1064), (3) സരസ്വതീസ്തവം (10 65), ഇവ കൂടാതെ (4) വീണാഷ്ടകം (1062), (5) രാഗമുദ്രാസപ്തകം (1064), (6) വിമാനാഷ്ടകം (1066), (7) മേഘോപാലംഭം (1064), (8) ഹിന്ദുപദവ്യുൽപ്പത്തി (1065), (9) ചിത്രശ്ലോകങ്ങൾ, (10) പിതൃപ്രലാപം (1067), (11) ശ്രീപത്മനാഭപഞ്ചകം എന്നീ ലഘുകാവ്യങ്ങളും, (12) ഗൈർവ്വാണീവിജയം (1065) എന്ന ഏകാങ്കനാടകവും, (13) ദേവീദണ്ഡകം എന്ന ദണ്ഡകവും, (14) ഉദ്ദാലചരിതം എന്ന ഗദ്യഗ്രന്ഥവും അടങ്ങിയിരിക്കുന്നു. അവയ്ക്കു പുറമേ (15) ഋഗ്വേദകാരികയും, അനന്തരകാലങ്ങളിൽ (16) വിടവിഭാവരി എന്ന ഖണ്ഡകാവ്യവും (17) ആങ്ഗലസാമ്രാജ്യം എന്ന മഹാകാവ്യവും കൂടി അദ്ദേഹം നിർമ്മിച്ചിട്ടുണ്ടു്. (18) ശ്രീവിശാഖതുലാഭാരപ്രബന്ധത്തെപ്പറ്റി മുൻപു സുചിപ്പിച്ചിട്ടുണ്ടല്ലോ. (19) ചിത്രനക്ഷത്രമാലിക എന്ന മറ്റൊരു പദ്യകൃതിയും അദ്ദേഹം നിബന്ധിച്ചതായി കാണുന്നു. ശാസ്ത്രസംബന്ധമായുള്ള ഗ്രന്ഥങ്ങളിൽ പ്രാധാന്യം വ്യാകരണത്തിനാണെങ്കിലും ജ്യോതിഷത്തിൽ അനേകം ഗംഭീരങ്ങളായ ഉപന്യാസങ്ങളും അദ്ദേഹം രചിച്ചിരിക്കുന്നു. (20) ലഘുപാണിനീയം, (21) ലഘുപാണിനീയം ഉത്തരകാണ്ഡം, (22) കരണപരിഷ്കരണവും പഞ്ചാങ്ഗശുദ്ധിപദ്ധതിയും എന്നീ മുന്നു കൃതികൾ ആ ഇനത്തിൽപ്പെടുന്നു. ഭാഷാകൃതികൾ (23) കേരളപാണിനീയം (1071), (24) കേരളപാണിനീയം പരിഷ്കരിച്ച പതിപ്പു് (1092), (25) ഭാഷാഭൂഷണം (1077), (26) വൃത്തമഞ്ജരി, (27) സാഹിത്യസാഹ്യം (1086), (28) മണിദീപിക (1084), (29) ശബ്ദശോധിനി, (30) മധ്യമവ്യാകരണം, (31) പ്രഥമവ്യാകരണം എന്നിങ്ങനെ ഒൻപതു ശാസ്ത്രഗ്രന്ഥങ്ങൾ കോയിത്തമ്പുരാൻ ഭാഷയിൽനിബന്ധിച്ചിട്ടുണ്ടു്. (32) മലയാളശാകുന്തളം (33) മാളവികാഗ്നിമിത്രം (1091), (34) ചാരുദത്തൻ (1092), (35) സ്വപ്നവാസവദത്തം എന്നീ നാലു നാടകങ്ങൾ, (36) ഭാഷാമേഘദൂതം (1070), (37) ഭാഷാകുമാരസംഭവം (1073) എന്നീ രണ്ടു കാവ്യങ്ങൾ, (38) മലയവിലാസം, (39) പ്രസാദമാല (1094) എന്നീ രണ്ടു സ്വതന്ത്രകാവ്യങ്ങൾ ഇവയാണു് സാഹിത്യകൃതികളിൽ പ്രാധാന്യത്തെ അർഹിക്കുന്നവ. അവിടത്തെ പതിനാറു ഗദ്യോപന്യാസങ്ങൾ സമാഹരിച്ചു് 1112-ാമാണ്ടു 40 പ്രബന്ധസംഗ്രഹം എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകൃതമായി. അതിൽ ഉൾപ്പെടാതെ കവിസഭാരഞ്ജനഭാഷ്യം മുതലായി വേറെയും ചില ഉപന്യാസങ്ങൾ പഴയ പത്രഗ്രന്ഥങ്ങളിൽ കാണാം. (41) നമ്മുടെ മഹാന്മാർ എന്നൊരു ലഘുകൃതിപരമ്പര പ്രസിദ്ധീകരിച്ചപ്പോൾ അതിൽ വലിയകോയിത്തമ്പുരാനെപ്പറ്റിയുള്ള ഉപന്യാസം രചിച്ചതു് ഏ. ആറാണു്. ഒരു വ്യാഖ്യാതാവെന്നനിലയിലും അദ്ദേഹം കേരളീയക്കു നിത്യസ്മരണീയനാണു്. 42 ഉണ്ണായിവാരിയരുടെ നളചരിതം ആട്ടക്കഥയ്ക്കു കാന്താരതാരകം (1088), (43) വലിയകോയിത്തമ്പുരാന്റെ കേരളഭാഷാശാകുന്തളത്തിനു വ്യാഖ്യ, (44) മയൂരസന്ദേശത്തിനു മർമ്മപ്രകാശം (1070) എന്നീ വ്യാഖ്യാനങ്ങളെ പ്രകൃതത്തിൽ പരിഗണിക്കേണ്ടതുണ്ടു്.

    128. കെ. സി. കേശവപിള്ള (1043–1089)

      കേശവപിള്ളയുടെ മാതാവായ ലക്ഷ്മിയമ്മ 1017-ാമാണ്ടു ജനിച്ചു. 1036-ാമാണ്ടു പരവൂര്‍ വലിയവെളിച്ചത്തുവീട്ടിൽ രാമൻപിള്ളയുടെ പത്നിയായി. ആ ദമ്പതിമാരുടെ പുത്രനായി കേശവപിള്ള വാഴവിളവീട്ടിന്റെ ഒരു ശാഖയായ കോതേത്തുവീട്ടിൽ 1043-ാമാണ്ടു മകരമാസം 22-ാം൹ രോഹിണീനക്ഷത്രത്തിൽ ഭൂജാതനായി. കേശവനാശാനെത്തന്നെ തന്റെ പ്രഥമ സംസ്കൃതഗുരുവായി വരിച്ചു കവി ആ ഭാഷയിൽ പഠനം ആരംഭിച്ചു. കാവ്യനാടകാലങ്കാരങ്ങൾ അദ്ദേഹത്തിന്റെ അടുക്കൽനിന്നു് അഭ്യസിച്ചു. അത്യന്തം ശ്രദ്ധയോടുകൂടിയാണു് കേശവപിള്ള സംസ്കൃതം പഠിച്ചതു്. അതുകൊണ്ടു ചുരുങ്ങിയ കാലത്തിനുള്ളിൽ മാഘം നൈഷധം മുതലായ കാവ്യങ്ങളിലും, ശാകുന്തളം ഉത്തരരാമചരിതം ഇത്യാദിനാടകങ്ങളിലും, മേഘസന്ദേശത്തിലും, കുവലയാനന്ദം തുടങ്ങിയ ചില അലങ്കാരഗ്രന്ഥങ്ങളിലും അദ്ദേഹം അഗാധമായ ജ്ഞാനം സ്വായത്തമാക്കി. വ്യാകരണം അഭ്യസിപ്പിച്ചതു കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ശിഷ്യനും, സിദ്ധാന്തകൌമുദി കാരികാരൂപത്തിൽ പരാവർത്തനം ചെയ്ത പ്രശസ്ത പണ്ഡിതനുമായ എണ്ണയ്ക്കാട്ടു രാജരാജവർമ്മത്തമ്പുരാനായിരുന്നു. അദ്ദേഹം കേശവപിള്ള 1065-ൽ പരിഗ്രഹിച്ച പരവൂര്‍ പടിഞ്ഞാറേ വീട്ടിൽ കല്യാണിയമ്മയുടെ ജ്യേഷ്ഠത്തിയായ ലക്ഷ്മിയമ്മയുടെ ഭർത്താവായിരുന്നു എന്നു് അന്യത്ര പ്രസ്താവിച്ചിട്ടുണ്ട്. കേശവനാശാന്റെ കീഴിലുള്ള സംസ്കൃതാഭ്യസനം കഴിഞ്ഞു കവി കുറേക്കാലം പാര്‍വത്യാരായിരുന്ന അച്ഛനെ കണക്കെഴുത്തിലും മറ്റും സഹായിച്ചുകൊണ്ടിരുന്നു. 1063 മുതൽ കൊല്ലത്തു് ഒരു വൈദ്യവിദ്യാശാലയിൽ സംസ്കൃതം പഠിപ്പിച്ചുകൊണ്ടിരുന്നു എന്നു പറഞ്ഞുവല്ലോ. പിന്നീടു കൊല്ലം പെരിനാട്ട് ഒരു സംസ്കൃതവിദ്യാലയം നടത്തി; 1066-ൽ അതായതു മലയാളമനോരമ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞപ്പോൾ അതു പരവുരേക്കുമാറ്റി. 1072-ൽ കൊല്ലം മലയാളം പള്ളിക്കൂടത്തിൽ ഒരധ്യാപകനായും 1076-ൽ അവിടത്തെ ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ സംസ്കൃതപണ്ഡിതനായും നിയമിതനായി. 1077 മകരത്തിൽ തിരുവനന്തപുരത്തു ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പുത്രനായ ശ്രീവേലായുധൻതമ്പിയുടെ അദ്ധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു. മരണംവരെ തിരുവനന്തപുരത്തുതന്നെയായിരുന്നു താമസം. 1065-ൽ കവി കല്യാണിയമ്മയെ വിവാഹം ചെയ്തതായി പറഞ്ഞുകഴിഞ്ഞു. 1067 ധനുമാസത്തിൽ ആ സാധ്വി മരിച്ചു. 1069 മിഥുനത്തിൽ അച്ഛന്റെ അനന്തരവൾ നാണിക്കുട്ടിയമ്മയെ പരിഗ്രഹിച്ചു. അച്ഛൻ 1086 ചിങ്ങം 20-ാം൹ യശശ്ശരീരനായി. കേശവപിള്ളയുടെ അപ്രതീക്ഷിതമായ ചരമഗതി 1089-ാമാണ്ടു ചിങ്ങമാസം 20-ാംനു യായിരുന്നു. മധുര അമേരിക്കൻ കോളേജിൽ മലയാളം ശാഖയുടെ പര്യവേക്ഷകനും സംഗീതസാഹിത്യ രസികനുമായ ഗോപാലപിള്ള, എം. ഏ. അദ്ദേഹത്തിന്റെ പുത്രനാകുന്നു. കേശവപിള്ള സംസ്കൃതത്തിൽ (1) കേരളവർമ്മവിലാസം (1071) എന്നൊരു ശതകം രചിച്ചിട്ടണ്ടു്. കോയിത്തമ്പുരാനു് അൻപതു വയസ്സു തികഞ്ഞ അവസരത്തിൽ എഴുതിയതാണു് ആ കൃതി. ഭാഷയിൽ താഴെ കാണുന്ന വാങ്മയങ്ങൾ അദ്ദേഹം നിർമ്മിച്ചിരിക്കുന്നു. (2) ഹിരണ്യാസുരവധം (1058), (3) ശൂരപത്മാസുരവധം (1062), (4) ശ്രീകൃഷ്ണവിജയം (1063) എന്നീ മൂന്നു് ആട്ടക്കഥകൾ; 1057-ൽ എഴുതിയതും അച്ചടിപ്പിക്കാത്തതുമായ (5) പാവ്വതിസ്വയംവരം അമ്മാനപ്പാട്ടു് (6) രുക്മിണീസ്വയംവരം കമ്പടികളിപ്പാട്ട്, (7) വൃകാസുരവധം വഞ്ചിപ്പാട്ട് എന്നീ മൂന്നു ബാല്യകൃതികൾ; (8) സുരതവിധി പാന (1059-അഷ്ടാംഗഹൃദയത്തിൽ ഒരു ഭാഗത്തിന്റെ തർജ്ജമ), (9) അധ്യാത്മരാമായണാന്തഗ്ഗതമായ ലക്ഷ്യണോപദേശത്തിനു തത്വബോധിനി എന്ന വ്യാഖ്യാനം (1061), (10) അജാമിളമോക്ഷോപാഖ്യാനം കിളിപ്പാട്ട് (1060), (11) രാസക്രീഡ ഈഞ്ഞാൽപ്പാട്ടു് (1062), (12) സ്തവരത്നാവലി (1063), (13) സംഗീതമഞ്ജരി (1065) എന്നീ രണ്ടു് ഈശ്വരസ്തോത്രപരങ്ങളായ ഗാനങ്ങൾ; (14) ഭാഷാനാരായണീയം (1067), (15) കവിസമാജയാത്രാശതകം (1067), (16) കൊല്ലം പ്രദർശനവർണ്ണനം (1067), (17) രാഘവമാധവം നാടകം, (18) ലക്ഷ്മികല്യാണം നാടകം, (19) ഈശ്വരസ്തോത്രം ഗാനകൃതി (1069), (20) ആസന്നമരണചിന്താശതകം (1070), (21) ശ്രീകാശിയാത്ര, (22) ശാന്തിവിലാസം (1073), (23) ഗാനമാലിക ഒന്നാം ഭാഗം (ഈശ്വരസ്തുതിപരങ്ങളായ ഗാനങ്ങൾ- 1073), (24) സുഭാഷിതരത്നാകരം (1075), (25) ശ്രീമൂലരാജവിജയം ഗാനകൃതി (1075), (26) മങ്ഗല്യധാരണം തുള്ളൽപ്പാട്ട് (1078), (27) സദാരാമസങ്ഗീതനാടകം (1079), (28) ആംഗലസാമ്രാജ്യം (1079), (29) ഷഷ്ടിപൂർത്തിഷഷ്ടി (1080), (30) പള്ളിക്കെട്ടുവർണ്ണനം തുള്ളൽപ്പാട്ടു് (1081), (31) മാനസോല്പാസം (1082), (32) വിക്രമോർവ്വശീയം സംഗീതനാടകം (1083), (33) കല്യാണദർപ്പണം (1085), (34) ഗാനമാലിക രണ്ടാം ഭാഗം (1086), (35) അഭിനയമാലിക (1086) (36) സംഗീതപ്രവേശിക, (37) സംഗീതമാലിക ഗാനകൃതി (1087), (38) കേശവീയം മഹാകാവ്യം (1088).

    129. പി. രാമക്കുറുപ്പ് (1023–1073)

      ആലപ്പുഴ കൈതവനക്കരയിൽ പിലാമ്പറമ്പുവീട്ടിൽ കൊച്ചുഅമ്മയുടേയും ചേർത്തല മാരാരിക്കുളത്ത് ഉഴുത്തുവേലിയിൽ രാമക്കയ്മളുടേയും പുത്രനായി രാമക്കുറുപ്പ് 1023-മാണ്ടു് ഇടവമാസത്തിൽ അവിട്ടം നക്ഷത്രത്തിൽ ജനിച്ചു. ജനനാൽത്തന്നെ കുഞ്ഞിനുകാഴ്ച കുറവായിരുന്നു. രാമക്കുറുപ്പിന്റെ അമ്മ അദ്ദേഹത്തിന്റെ നാലാമത്തെ വയസ്സിൽ മരിച്ചുപോകുകയാൽ പിലാമ്പറമ്പിൽ അമ്മാവൻ പപ്പുക്കുറുപ്പിന്റെ സംരക്ഷണത്തിൽ പിന്നീട് കുറേക്കാലം വളർന്നു. കഥാപുരുഷനു വിദ്യാഭ്യാസം ഈ പപ്പുക്കുറുപ്പാണു് ആരംഭിപ്പിച്ചതു്. 1035-മാണ്ടു മകരമാസത്തിൽ അദ്ദേഹവും പരഗതിയെ പ്രാപിച്ചപ്പോൾ കഥാപുരുഷൻ കേവലം അശരണനായിത്തീർന്നു. എങ്കിലും സഹജമായ വിദ്യാസമ്പാദനതൃഷ്ണ വിട്ടുമാറിയില്ല: പതിനെട്ടാമത്തെ വയസ്സുവരെ സംസ്കൃതം തന്നെ അഭ്യസിച്ചു. പിന്നീടു് ആലപ്പുഴ ഇംഗ്ലീഷുപള്ളിക്കൂടത്തിൽച്ചേർന്നു മൂന്നുനാലു വർഷംകൊണ്ടു മട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. അതിനുമേൽ കോളേജുവിദ്യാഭ്യാസത്തിനായി തിരുവനന്തപുരത്തേക്കു പോയി. അവിടെ പുത്തൻചന്ത സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ ശാന്തിക്കാരൻ രാമകൃഷ്ണൻപോറ്റി എന്നൊരു സൗജന്യശാലിയുടെ സാഹായും അദ്ദേഹത്തിനു ഭക്ഷണവിഷയത്തിൽ ഉണ്ടായി. അന്നു് ഇളയതമ്പുരാനായിരുന്ന വിശാഖം തിരുനാൾ മഹാരാജാവിന്റെ കാരുണ്യവും ബാല്യത്തിൽതന്നെ സാഹിത്യരസികനായ അദ്ദേഹത്തിനു നേടുവാൻ കഴിഞ്ഞു. വളരെ ക്ലേശങ്ങൾ അനുഭവിച്ചാണ് ബി. ഏ. പരീക്ഷ പഠിച്ചു ജയിച്ചതു്. 1050-ാമാണ്ടു കോവുണ്ണിനെടുങ്ങാടി വേറെ ജോലിയിൽ നിയമിതനാകുകയാൽ കോളേജിലെ മലയാളപണ്ഡിതസ്ഥാനം രാമക്കുറുപ്പിനു കിട്ടി. ഏകദേശം ഇരുപത്തിമൂന്നു കൊല്ലത്തോളം കഥാനായകൻ ആ ഉദ്യോഗംതന്നെ നോക്കി. വേതനം സ്വല്പമായിരുന്നുവെങ്കിലും അതിൽ വിഷാദിച്ചില്ല. 1054-മാണ്ടിടയ്ക്കു തമ്പാനൂർ മണ്ണുവിളയിൽ ആനന്ദമമ്മയെ വിവാഹം ചെയ്തു. 1073-ാമാണ്ടു കന്നിമാസം 8-ാം൹ ഏകാദശിനാളിൽ ചരമഗതിയെ പ്രാപിച്ചു. ആനന്ദമമ്മ ആരോഗ്യഭാഗ്യങ്ങളോടുകൂടി വളരെക്കാലം ജീവിച്ചിരുന്നു് 1119-ാമാണ്ടു വൃശ്ചികമാസം 15-ാം൹ കഥാവശേഷയായി. ക‍ൃതികള്‍ ചക്കീചങ്കരം നാടകം

    130. ഏ. ഗോവിന്ദപ്പിള്ള (1024–1100)

      ഏ. ഗോവിന്ദപ്പിള്ള തിരുവനന്തപുരത്തു് ആറ്റുകാൽ എന്ന ദേശത്തിൽ ചെറുകരവീട്ടിൽ കല്യാണിയമ്മയുടെ തൃതീയപുത്രനായി 1024-ാമാണ്ടു മീനമാസം 30-ാം൹ ജനിച്ചു. പത്താമത്തെ വയസ്സോടുകൂടി മലയാളം എഴുതുവാനും, വായിക്കുവാനും ശീലിച്ച് അന്നു് ഉത്സവമഠം മൂത്തപിള്ളയായിരുന്ന അപ്പാവുപിള്ളയോടുകൂടി ആ തുറയിൽ കണക്കെഴുതുവാൻ പോയി. 1035-ാമാണ്ടു സർക്കാർ ഫ്രീസ്കൂളിൽ പ്രവേശനം കിട്ടി. അവിടത്തെ ക്ലാസ്സുകളിലെല്ലാം പഠിച്ചു ജയിക്കുന്നതിനു മുന്നു കൊല്ലത്തിലധികം വേണ്ടിവന്നില്ല. അക്കാലത്തു് അവിടെ അധ്യാപകനായിരുന്ന ശങ്കരസുബ്ബയ്യരുടെ ശുപാർശപ്രകാരം ഒരു വിദ്യാർത്ഥി വേതനത്തോടുകൂടി കഥാനായകൻ മദിരാശി പ്രസിഡൻസി കോളേജിൽ ഉപരിപഠനാർത്ഥം നിയുക്തനായി. 1045-ൽ ആ കോളേജിൽ നിന്നു തന്നെ ബി. ഏ. പരീക്ഷ ജയിച്ചു. തിരുവനന്തപുരത്തേക്കു മടങ്ങി വന്നപ്പോൾ ഗോവിന്ദപ്പിള്ളയ്ക്കു തന്റെ പഴയ ഹൈസ്ക്കൂളിൽ ഒരു അധ്യാപകന്റെ പണി കിട്ടി. 1049-ൽ തിരുവനന്തപുരം ലാക്കാളേജിൽനിന്നു ബി. എൽ. പരീക്ഷ ജയിച്ചു. ആ വർഷത്തിൽത്തന്നെ 100 ഉറുപ്പിക ശമ്പളത്തിൽ അദ്ദേഹത്തെ നാഗരുകോവിൽ അഡീഷണൽ മുൻസിഫായി നിയമിച്ചു. 1057-ൽ പറവൂർ ജില്ലാജഡ്ജിയായിരുന്നപ്പോൾ കൈക്കു വാതരോഗം ബാധിക്കയാൽ ഗവർമ്മെൻറു താരതമ്യേന എഴുത്തുവേല കുറവുള്ള ദിവാൻപേഷ്കാരുദ്യോഗത്തിൽ അദ്ദേഹത്തെ മാറ്റി, വീണ്ടും സ്വല്പകാലം ജില്പാജഡ്ജിയായി തിരുവനന്തപുരത്തു ജോലി നോക്കിവന്നപ്പോൾ ലാക്കാളേജിൽ പ്രൊഫസർസ്ഥാനം ലഭിച്ചു. 1071-ൽ ഹൈക്കോടതിയിൽ പ്യൂണിജഡ്ജിയായിരിക്കവേ 1084-ൽ സർവ്വീസ്സിൽനിന്നു പിരിഞ്ഞു. 1086-ൽ ദിവാൻബഹദമൂർ എന്ന ബഹുമതി ഇൻഡ്യാ ഗവർമ്മെന്റു നല്കി. അരോഗദൃഢഗാത്രനായി പിന്നെയും വളരെക്കാലം ജിവിച്ചിരുന്നു. സമർത്ഥമായി പൊതുജനസേവനം നിർവ്വഹിച്ചുകൊണ്ടിരിക്കവേ 1100-ാമാണ്ടു ധനുമാസം 15-ാം൹ യശശ്ശരീരനായി. സന്നിപാതജ്വരമായിരുന്നു മരണഹേതുകമായ രോഗം. ഇരുപത്തിരണ്ടാമത്തെ വയസ്റ്റിൽ അദ്ദേഹം കാലടി നെല്പിക്കാവിളാകത്തുവീട്ടിൽ കാത്യായനിയമ്മയെ വിവാഹംചെയ്തു. ആ സുചരിത 1109-ൽ ഭത്താവിനെ അനുഗമിച്ചു. 1 ഭഗവൽഗീതം, 2 മനുസ്മൃതിയിലെയും യാജ്ഞവല്ക്ക്യസ്മൃതിയിലെയും വ്യവഹാരവിഷയശ്ലോകങ്ങൾ, 3 സനൽസുജാതീയം, 4 അനുഗീത, 5 അഭിജ്ഞാനശാകുന്തളം, 6 തിരുക്കുറൾ, 7 ഷേൿസ്പീയർമഹാകവിയുടെ ലീയർ, 8 മാക്ബത്ത്, 9 ഹാംലെറ്റു്, 10 ഒഥെല്ലോ, 11 വെനിസ്സിലെ വ്യാപാരി, 12 സൊഫോക്ലിസ്സിന്റെ ഈഡിപ്പസ്, 13 നവരത്നമാലിക, 14 മരുമക്കത്തായസങ്ഗ്രഹം, 15 മാധവീനാടകം, 16 മുൻപു പറഞ്ഞ ശീലം, ഇവ കൂടാതെ 17 ഭർത്തൃഹരിനീതിശതകം, 18 ഗീതാഞ്ജലി, 19 പോൾഡ്യൂസന്റെ പ്രാഥമികവേദാന്തശാസ്ത്രം (Elements of Metaphysics by Paul Deussen).

    131. ചെമ്പ്രോൽക്കൊട്ടാരത്തിൽ അംബാദേവിത്തമ്പുരാട്ടി (1065–1103)

      ലക്ഷ്മീപുരത്തുകൊട്ടാരത്തിൽ നിന്നു് അരിപ്പാട്ടു ചെമ്പ്രോൽക്കൊട്ടാരത്തിൽ താമസം തുടങ്ങിയ ചങ്ങനാശ്ശേരിയിലെ മറ്റൊരു ശാഖയിൽ 1065 മേടമാസത്തിൽ സ്വാതിനക്ഷത്രത്തിൽ അംബാദേവിത്തമ്പുരാട്ടി ജനിച്ചു. അനന്തപുരവും ചെമ്പ്രോലും ഭിന്നശാഖകളായിരുന്നുവെങ്കിലും അവയിലെ അംഗങ്ങൾ ഏകശാഖയിൽപ്പെട്ടവരെപ്പോലെയാണു് പെരുമാറിവന്നതു്. 1040-ാമാണ്ട് അരിപ്പാട്ടു താമസം തുടങ്ങിയ ദേവിഅമ്മത്തമ്പുരാട്ടിയുടെ നേരേ അനുജത്തിയാണു് ചെമ്പ്രോൽക്കൊട്ടാരത്തിൽ ഒന്നാമതായി പാർത്തതു്. അമ്മ കുഞ്ഞിക്കുട്ടിത്തമ്പരാട്ടിയം പിതാവു കോട്ടയം നാട്ടകത്തു് എളങ്ങളളൂർ കൃഷ്ണൻനമ്പൂതിരിയുമായിരുന്നു. കുഞ്ഞു് എന്ന ഓമനപ്പേരിലാണു് അംബാദേവിയെ സ്വജനങ്ങൾ വിളിച്ചുവന്നതു്. ചേപ്പാട്ട രാമവാരിയരുടെ കീഴിൽ ബാലപാഠങ്ങൾ പഠിച്ചു. പിന്നീടു് നങ്ങ്യാർകുളങ്ങര കല്ലമ്പള്ളിയില്ലത്തു വിഷ്കണുനമ്പൂരി എന്ന ദൈവജ്ഞനെ ഗുരുവായി സ്വീകരിച്ചു. അദ്ദേഹത്തോടു കാവ്യനാടകാലങ്കാരങ്ങളും വ്യാകരണവും അഭ്യസിച്ചു. ബാല്യം മുതല്ക്കുതന്നെ ഭാഷാകവനത്തിൽ അഭിരുചിയുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ പരിണീതയായി, ബ്രിട്ടീഷ് മലബാറിൽ പട്ടാമ്പിദേശത്തു് അണ്ടലാടി ദിവാകരൻനമ്പുരി എന്ന താന്ത്രികനായിരുന്നു ഭർത്താവു്. ഭർത്തൃശൂശ്രൂഷയുടേയും ബാലപരിചരണത്തിന്റേയും ഇടയിലും ആ സുചരിത പുസ്തകപാരായണത്തിലും ഗ്രന്ഥനിൎമ്മിതിയിലും വ്യാപൃതയായിരുന്നു. 1103–ഠമാണ്ടു മകരമാസം 26-ാം൹ മരിച്ചു. തമ്പരാട്ടി 1 ശ്രീഭൂതനാഥോദയം, 2 അഷ്ടമീ ചമ്പുഭാഷ, 3 ദശകുമാരചരിതം ഭാഷ എന്നിങ്ങനെ മൂന്നു ഗ്രന്ഥങ്ങൾ രചിച്ചിട്ടള്ളതിനു പുറമേ സംസ്കൃതത്തിലും ഭാഷയിലും ചില ഭഗവൽ സ്തോത്രങ്ങളും എഴുതീട്ടുണ്ട്.

    132. റ്റി. ഗണപതിശാസ്ത്രി (1036-1101)

      ഗണപതിശാസ്ത്രി തിരുനെൽവേലി ജില്ലയിൽ തരുവൈ ഗ്രാമത്തിൽ രാമസുബ്ബയ്യരുടേയും സീതാംബയുടേയും പുത്രനായി 1036-ാമാണ്ടു തുലാമാസം 11-ാം൹ ജനിച്ചു. അദ്ദേഹത്തിന്റെ കുടുംബം വളരെ ദരിദ്രമായിരുന്നു. നീലകണ്ഠശാസ്ത്രി എന്നൊരു പണ്ഡിതന്റെ അടുക്കൽ നിഷ്കർഷിച്ചു സംസ്കൃതം അഭ്യസിച്ചതിനുമേൽ വദാന്യന്മാരും വൈദുഷ്യനിധികളുമായ വഞ്ചിമഹാരാജാക്കന്മാരുടെ വാസസ്ഥാനമായ തിരുവനന്തപുരത്തു സ്വഗൃഹത്തിൽനിന്നു കാൽനടയായി നടന്നെത്തി ചാലഗ്രാമത്തിൽ താമസിച്ചു കടയം സുബ്ബയ്യാദീക്ഷിതരെന്ന മഹാവൈയാകരണന്റെ കീഴിൽ വ്യാകരണവും അലങ്കാരവും പഠിച്ചു. വളരെ വേഗത്തിൽ ഒരു ഗണനീയനായ പണ്ഡിതനായി വികസിച്ചു. 1054-ാമാണ്ടു മീനമാസം 1-ാം൹തിരുവിതാംകൂർ ഹൈക്കോടതിയിൽ ഒരു ഗുമസ്തനായി സർവ്വീസിൽ പ്രവേശിച്ചു. അവിടെനിന്നു സംസ്കൃതമഹാപാഠശാലയിൽ ആദ്യം ഒരു ഉപാധ്യായനായും പിന്നീടു ഹെഡ്മാസ്റ്റരായും തദനന്തരം പ്രിൻസിപ്പലായും ഉയർന്നു. കേരളവർമ്മ വലിയകോയിത്തമ്പുരാന്റെ ആശ്രിതനും അന്തേവാസിയുമായ അദ്ദേഹത്തിന്റെ ബഹുമുഖമായ പാണ്ഡിത്യത്തെയും വികസ്വരമായ പ്രതിഭാപാരമ്യത്തേയും പറ്റി അക്കാലത്തെ സംസ്കൃതവിദ്വാന്മാർക്കെല്ലാം വലിയ മതിപ്പായിരുന്നു. 1084-ാമാണ്ടു ചിങ്ങമാസം 19-ാം൹ പ്രാച്യഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണത്തിനു പ്രത്യേകമായി ഒരു വകുപ്പു ഗവർമ്മെന്റു് സംവിധാനം ചെയ്തപ്പോൾ ആ വകപ്പിലെ ആദ്യത്തെ ക്യൂറേട്ടറായി നിയമിതനായതും, നമ്മുടെ ശാസ്ത്രിയായിരുന്നു. ലണ്ടനിലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയിലെ ഓണറ്റിമെംബർ സ്ഥാനവും, ജർമ്മനിയിലെ ട്യൂബിൻജൻ സർവ്വകലാശാലയിൽനിന്നു പി. എച്ച്. ഡി. ബിരുദവും, ഭാരതചക്രവർത്തിയിൽനിന്നു മഹാമഹോപാധ്യായ പദവിയും, വെയിത്സ് രാജകുമാരൻ ഭാരതം സന്ദർശിച്ചപ്പോൾ ഒരു കീർത്തിമുദ്രയും അദ്ദേഹത്തിനു ലബ്ധമായി. 1101-ാമാണ്ടു തുലാമാസം 10-ാം൹ ഉദ്യോഗത്തിൽനിന്നു വിരമിക്കുകയും ആ കൊല്ലത്തിൽത്തന്നെ മീനം 21-ാം൹ പരമപദത്തെ പ്രാപിക്കുകയും ചെയ്തു. (1) മാധവീവാസന്തീയം നാടകം, (2) സേതുയാത്രാവർണ്ണനം, (3) തുലാപുരുഷദാനകാവ്യം, (4) അർത്ഥചിന്താമണിമാല, (5) ചക്രവർത്തിനീഗുണമണിമാലം, (6) ഭാരതാനുവർണ്ണനംഗദ്യം, (7) വലിയകോയിത്തമ്പുരാന്റെ ശാകുന്തളപാരമ്യത്തിനു വ്യാഖ്യാനം ഇവ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുന്നു. എന്നാൽ ഗണപതിശാസ്ത്രിയുടെ യശസ്സു്, ക്യൂറേട്ടർ എന്ന നിലയിൽ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥങ്ങളെ ആശ്രയിച്ചാണു് സർവ്വോപരി നിലകൊള്ളുന്നതു്. ഒട്ടുവളരെ ഉത്തമഗ്രന്ഥങ്ങൾ അദ്ദേഹം പ്രകാശിപ്പിക്കുകയുണ്ടായി. (1) മഹിമഭട്ടന്റെ വ്യക്തിവിവേകം, (2) കാമന്ദകന്റെ നീതിസാരം, (3) കേശവസ്വാമിയുടെ നാനാർത്ഥാർണവസംക്ഷേപം, (4) വന്ദ്യഘടീയ സർവ്വാനന്ദന്റെ ടീകാസർവ്വസ്വത്തോടുകൂടിയ നാമലിംഗാനുശാസനം, (5) മഹേന്ദ്രവിക്രമവർമ്മാവിന്റെ മത്തവിലാസപ്രഹസനം, (6) കൃഷ്ണാനന്ദസരസ്വതിയുടെ സിദ്ധാഞ്ജനം, (7) ഈശാനശിവഗുരുദേവന്റെ പദ്ധതി, (8) കൗടില്യന്റെ അർത്ഥസ്ത്രം, (9) അര്യമഞ്ജുശ്രീമൂലകല്പം, (10) വിശ്വരൂപന്റെ ബാലക്രീഡയോടുകൂടിയ യാജ്ഞവല്ക്ക്യസ്മൃതി എന്നീ അപൂർവ്വഗ്രന്ഥങ്ങൾ അവയിൽ ചിലതുമാത്രമാണ്.

    133. കൊടുങ്ങല്ലൂര്‍ വലിയ ഗോദവര്‍മ്മത്തമ്പുരാന്‍ (1034-1109)

      ഗോദവർമ്മത്തമ്പുരാൻ 1034-ാമാണ്ടു മിഥുനമാസം 14-ാം൹ എളകുറിശ്ശി നാരായണൻ നമ്പൂരിപ്പാട്ടിലേയും കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയുടേയും പുത്രനായി ജനിച്ചു. അദ്ദേഹത്തിനു വിശിഷ്ടന്മാരായ പലഗുരുക്കന്മാരും ഉണ്ടായിരുന്നു. അവരിൽ ഗോദവർമ്മത്തമ്പുരാനും (1005–1049) കുഞ്ഞുണ്ണിത്തമ്പുരാനും (1028–1090) കുംഭകോണം കൃഷ്ണശാസ്ത്രികളും, കൊച്ചി വാഴ്ചയൊഴിഞ്ഞ വലിയ തമ്പുരാന്റെ അനുജൻ കൊച്ചുണ്ണിത്തമ്പുരാനും, മഹാമഹോപാദ്ധ്യായൻ കുംഭകോണം ശഠകോപാചാര്യരും പ്രധാനന്മാരാണു്. മഹാകവി കൊച്ചുണ്ണിത്തമ്പുരാൻ ഗോദവർമ്മത്തമ്പുരാന്റെ ശിഷ്യനും കഥാപുരുഷന്റെ സഹപാഠിയുമായിരുന്നു. മനോരമയും ശേഖരവും പഠിപ്പിച്ചതു കുഞ്ഞുണ്ണിത്തമ്പുരാനായിരുന്നു. ശഠകോപാചാര്യരാണു് അദ്ദേഹത്തിനു തർക്കശാസ്ത്രത്തിൽ പാരങ്ഗതത്വം വരുത്തിയതു്. തത്സംബന്ധമായി കൊച്ചി ഇളയതമ്പുരാന്റെ പേരും സ്മരിക്കേണ്ടതുണ്ടു്. ബ്രഹ്മാനന്ദീയം, സിദ്ധാന്തബിന്ദു എന്നീ വേദാന്തഗ്രന്ഥങ്ങളും കഥാപുരുഷൻ നിഷ്കർഷിച്ചു വശമാക്കി. ഇങ്ങനെ മൂന്നു ശാസ്ത്രങ്ങളിൽ പരിനിഷ്ഠിതമായ പാണ്ഡിത്യം സമ്പാദിച്ചിരുന്നുവെങ്കിലും തർക്കമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യശാസ്ത്രം. വിദ്വാന്മാർ അദ്ദേഹത്തെ ഭട്ടൻ എന്ന ബിരുദം നല്കി ബഹുമാനിച്ചു. ഭട്ടൻ എന്നു് ഒരാളെ വ്യപദേശിക്കണമെങ്കിൽ ഗഹനങ്ങളായ ശാസ്ത്രങ്ങൾ വ്യാഖ്യാനിക്കുകയോ അല്ലെങ്കിൽ അത്തരത്തിലുള്ള ഗ്രന്ഥങ്ങൾ സ്വയം രചിക്കുകയോ ചെയ്തിരിക്കണം. മഹാതാർക്കികനായ മാന്തിട്ട കുഞ്ചുനമ്പൂരി അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണു്. വടശ്ശേരി കുഞ്ഞിക്കാവമ്മയുടെ പുത്രി ലക്ഷ്മിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. 1108 ധനുമാസം 25-ാം൹ മുതൽ വലിയതമ്പുരാനായിരുന്നു. ഭട്ടൻതമ്പുരാൻ പ്രകൃത്യാ ദുർബ്ബലനും വാതരോഗിയുമായിരുന്നു. എങ്കിലും തൃപ്പൂണിത്തുറ വിദ്വത്സദസ്സിൽ സന്നിഹിതനാകാറുണ്ടായിരുന്നു. 1109-ാമാണ്ടു കുംഭമാസം 16-ാം൹ ആയില്യം നാളിൽ പ്രപഞ്ചയവനികയ്ക്കുള്ളിൽ തിരോധാനംചെയ്തു. ഭട്ടന്റെ വാങ്മയങ്ങളിൽ ഉൾപ്പെട്ടവയാണു് ചുവടേ കുറിയ്ക്കുന്ന കൃതികൾ. (1) പ്രാമാണ്യവാദവ്യാഖ്യാനം (തൃതീയവ്യുൽപ്പത്തിവരെ), (2) ദൃത്തകമീമാംസ; (3) സ്മാർത്തപ്രായശ്ചിത്തവ്യാഖ്യാനം, (4) ഉപകാരപ്രവേശികാവ്യാഖ്യാനം, (5) ഭാഗവതപ്രഥമശ്ലോകവ്യാഖ്യാനം, (6) ന്യായരത്നാവലീവ്യാഖ്യാനം, (7) ശക്തിതത്വപ്രകാശിക, (8) വ്യുൽപത്തിവാദകാരിക. ഇവയെല്ലാം പ്രമാണഗ്രന്ഥങ്ങളാണു്.

    134. ശ്രി ചട്ടമ്പിസ്വാമികള്‍ (1029-1099)

      തിരുവനന്തപുരം നഗരത്തിൽ കൊല്ലൂർ എന്നൊരു ഗ്രാമമുണ്ടു്. അവിടെയുള്ള പുരാതനമായ ഒരു നായർ കുടുംബത്തിൽ 1029-ാമാണ്ടു ചിങ്ങമാസം ഭരണി നാളിൽ കുഞ്ഞൻപിള്ളച്ചട്ടമ്പി ജനിച്ചു. മാതാവു നങ്ങയമ്മയും പിതാവു് അനന്തശർമ്മാ എന്നൊരു ബ്രാഹ്മണനുമായിരുന്നു. പിതൃദത്തമായ നാമധേയം അയ്യപ്പൻ എന്നാണു്. കുഞ്ഞൻ എന്നതു് ഓമനപ്പേരും. സ്വാതിതിരുനാൾ മഹാരാജാവിന്റെ ആശ്രിതന്മാരുടെ കൂട്ടത്തിൽ ഒരു വിദ്വദ്വരേണ്യനായ ഉമ്മിണിപ്പിള്ളയാശാനായിരുന്നു മാതുലൻ. മൂലകുടുംബം നെയ്യാറ്റിൻകരെയാണു്.ജനിക്കുന്ന കാലത്തു് അദ്ദേഹത്തിന്റെ കുടുംബം അത്യന്തം ദരിദ്രമായിരുന്നു. അതുകൊണ്ടു പള്ളിക്കൂടത്തിൽച്ചേർന്നും മറ്റും വിദ്യയഭ്യസിയ്ക്കുന്നതിനു് അദ്ദേഹത്തിനു സൗകര്യം ലഭിച്ചില്ല. കൊല്ലൂർമഠം എന്ന പേരിലാണു് അതിനെ വ്യവഹരിക്കുന്നതു്. അതിലെ ഗൃഹനാഥൻ തന്റെ കുട്ടികളെ സംസ്കൃതം പഠിപ്പിക്കുവാൻ ഒരു ശാസ്ത്രിയെ ഏർപ്പെടുത്തിയിരുന്നു. അദ്ദേഹം അവർക്കു ചൊല്ലിക്കൊടുക്കുന്ന പാഠങ്ങൾ അവിടെ ഒരു നിത്യനായിരുന്ന കുഞ്ഞൻ ഒളിഞ്ഞു കേട്ടു പഠിക്കുകയും അതറിഞ്ഞു് ആ ശാസ്ത്രി അദ്ദേഹത്തിന്റെ അത്ഭുതാവഹമായ ബുദ്ധിവൈഭവത്താൽ ആകൃഷ്ടനായി നേരിട്ടു പഠിച്ചുകൊള്ളുവാൻ അനുവദിക്കുകയും ചെയ്തു. അങ്ങനെയാണു് സംസ്കൃതത്തിലെ ലഘുകാവ്യങ്ങളും മറ്റും അഭ്യസിച്ചതു്. അന്നു് ആ ബാലനു കൊല്ലൂർ ക്ഷേത്രത്തിൽ മാലകെട്ടുകൂടിയുണ്ടായിരുന്നു. വയസ്സു പതിമ്മൂന്നോ പതിന്നാലോ വരും. അക്കാലത്തു ജടാവല്ക്കലധാരിയായ ഒരു സിദ്ധൻ അദ്ദേഹത്തെ അനുഗ്രഹിച്ചു ബാലസുബ്രഹ്മണ്യമന്ത്രം ഉപദേശിക്കുകയും അതു ജപിച്ചു സിദ്ധിവരുത്തിക്കൊള്ളണമെന്നാജ്ഞാപിക്കുകയും ചെയ്തു. സ്വാമി ആ അനുശാസനം അക്ഷരംപ്രതി അനുഷ്ഠിച്ചു. പില്ക്കാലങ്ങളിൽ ഷണ്മുഖദാസൻ എന്ന ബിരുദനാമം അദ്ദേഹത്തിനു ലഭിച്ചതു് ആ വഴിക്കാണ്. അതിനിടയ്ക്കു കൊല്ലൂർ മഠത്തിൽ കണക്കെഴുത്തുവേല കിട്ടി. പിന്നെ നെയ്യാറ്റിൻകരെ രജിസ്റ്റർ കച്ചേരിയിൽ ആധാരമെഴുതിത്തുടങ്ങി. വടിവീശ്വരം വേലുപ്പിള്ള എന്നൊരാളോടു മലയാളം പഠിച്ചു. തദനന്തരം പേട്ടയിൽ രാമൻപിള്ളയാശാന്റെ പള്ളിക്കൂടത്തിൽ പോയി മലയാളത്തിൽ കൂടുതൽ അറിവും സങ്ഗീതവിജ്ഞാനവും സമ്പാദിച്ചു.അക്കാലത്തു് ആ പള്ളിക്കൂടത്തിൽ ഒരു മോണിട്ടറായി ജോലി നോക്കുകയാൽ ചട്ടമ്പി എന്നു് അദ്ദേഹത്തെ ചിലർ വിളിച്ചുതുടങ്ങി. ഏതായാലും ആ പേരിലാണു് അദ്ദേഹത്തിനു കൂടുതൽ പ്രശസ്തി. സ്വാമിനാഥദേശികൻ എന്നൊരു ദ്രാവിഡഭാഷാപണ്ഡിതനോടു് ആദ്യമായി തമിഴു പഠിച്ചു. സർ.ടി. മാധവരായർ അദ്ദേഹത്തെ ഒരു കണക്കെഴുത്തുഗുമസ്തനായി നിയമിച്ചുവെങ്കിലും ആ പണിയിൽനിന്നു് ഉടൻതന്നെ രാജിവെച്ചു പിരിഞ്ഞു. യൗവനാരംഭത്തിനുമമ്പുതന്നെ പിതാവും, ഏകദേശം 25-ാമത്തെ വയസ്സിൽ മാതാവും മരിച്ചു. മാതാവിന്റെ സംസ്കാരകർമ്മങ്ങൾ കഴിച്ചു സ്വഭവനം വിട്ടതിൽപ്പിന്നെ ഒരിക്കലും അവിടം സ്പർശിച്ചിട്ടില്ല. സ്വാമികൾ ഒരു നിത്യബ്രഹ്മചാരിയായാണു് ജീവിതം നയിച്ചതു്. 1099-ാമാണ്ടു മേടമാസം 23-ാം൹ കാർത്തികനക്ഷത്രത്തിൽ കരുനാഗപ്പള്ളിയിൽ പന്മനവച്ചു് ആ പുണ്യപുരുഷൻ മഹാസമാധിയെ പ്രാപിച്ചു. (1) പ്രാചീനമലയാളം ഭാഷാഗദ്യം — ഇതിന്റെ ഒന്നാം ഭാഗം മാത്രമേ പ്രസിദ്ധീകരിച്ചുള്ളു. ആറു ഭാഗങ്ങൾ എഴുതിവച്ചിരുന്നതായി അറിവുണ്ടു്. (2) സർവ്വമതസാമരസ്യം — ഇതാണു് അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി. (3) തർക്കരഹസ്യരത്നം (4) ബ്രഹ്മതത്വനിർഭാസം (5) സ്തവരത്നഹാരാവലി (6) പരമശിവസ്തവം (7) അദ്വൈതപഞ്ജരം (8) വേദാധികാരനിരൂപണം, (9) അദ്വൈതചിന്താപദ്ധതി, (10)ചിദാകാശലയം, (11) പുനർജ്ജന്മനിരൂപണം, (12) ജീവകാരുണ്യനിരൂപണം, (13) ശ്രീചക്രപൂജാകല്ലം (14) ക്രിസ്തുമതഖണ്ഡനം, (15) ക്രിസ്തുമതസാരം, (16) മോക്ഷപ്രദീപഖണ്ഡനം എന്നിവയാണു് കൃതികൾ.

    135. ഒ. ചന്തുമേനോന്‍ (1022-1075)

      ചന്തുമേനോന്റെ അച്ഛൻ ഉത്തരകേരളത്തിൽ കോട്ടയം താലൂക്കിൽ തലശ്ശേരിക്കു സമീപം പിണറായി അംശം കേളാലൂർ ദേശത്തു് ഇടപ്പാടി ചന്തുനായരായിരുന്നു. കൊടുങ്ങല്ലൂരിനുസമീപം ചിറേറഴത്തുഭവനത്തിൽ പാർവ്വതിയമ്മയെ അദ്ദേഹം വിവാഹം ചെയ്തു. ആ ദമ്പതിമാരുടെ കനിഷ്ഠപുത്രനാണു് കഥാനായകൻ. 1022-ാമാണ്ടു ധനുമാസം 22-ാം൹ ജനിച്ചു. സ്മാൾക്കാസ് കോടതിയിൽനിന്നു ചന്തുമേനോൻ മലബാർ കലക്ടർ ലോഗൻ സായിപ്പിന്റെ വാത്സല്യം നിമിത്തം ഇംഗ്ലീഷ്വർഷം 1867-ൽ സബ്കലക്ടർ ആഫീസിൽ ഒരു ഗുമസ്തനായി നിയമിക്കപ്പെട്ടു. 1869-ൽ ആക്ടിംഗ് ഒന്നാം ഗുമസ്തനും 1871-ൽ ഹജ്ജൂർ ഹെഡ് മുൻഷിയുമായി. 1872-ൽ കോഴിക്കോട്ടു സിവിൽകോടതി ഹെഡ്ക്ലാർക്കായും അതിൽപ്പിന്നീടു മുൻസിഫായും ഉയർന്നു. 1892 വരെ പല മലബാർ കോടതികളിൽ ആ ഉദ്യോഗം വഹിച്ചതിനുശേഷം സബ്ജഡ്ജിയായി കയറ്റം ചെയ്യപ്പെട്ടു. 1893-ൽ മംഗലാപുരം സബ്ജഡ്ജിയായി. അവിടെവച്ചു പക്ഷവാതം പിടിപെട്ടു കിടപ്പിലായി. 1897-ൽ ആ രോഗം ശമിച്ചപ്പോൾ കോഴിക്കോട്ടു സബ്ജഡ്ജിയായി. 1898-ൽ ബ്രിട്ടിഷ് ഗവമ്മെന്റ് അദ്ദേഹത്തിനു റാവുബഹദൂർ എന്ന സ്ഥാനം സമ്മാനിച്ചു. സർ. സി. ശങ്കരൻനായരുടെ മലബാർ വിവാഹബില്ലിനെപ്പറ്റി അന്വേഷിച്ചു റിപ്പോർട്ടു ചെയ്യാൻ മദിരാശി ഗവമ്മെണ്ടിൽ നിന്നു ഹൈക്കോടതി ജഡ്ജി സർ. ടി. മുത്തുസ്വാമിഅയ്യരുടെ അധ്യക്ഷതയിൽ നിയമിച്ച കമ്മിറ്റിയിൽ ചന്തുമേനോനും ഒരു അംഗമായിരുന്നു. കോഴിക്കോട്ടുവച്ച് 1075 ചിങ്ങം 24-ാം൹ യശശ്ശരീരനായി. കൊച്ചി ഇരിങ്ങാലക്കുട ക്ഷേത്രത്തിൽ പണിയുണ്ടായിരുന്ന വരമ്പത്തു കൃഷ്ണമേനോന്റെയും, കാത്തോളി ലക്ഷ്മിയമ്മയുടേയും പുത്രിയായ ലക്ഷ്മിക്കുട്ടിയമ്മയെ ആ ഭാഗ്യവതിയുടെ 12-ാമത്തേയോ 19-ാമത്തേയോ വയസ്സിൽ ചന്തുമേനോൻ വിവാഹം കഴിച്ചു. ചന്തുമേനോൻ (1) ഇന്ദുലേഖ, (2) ശാരദ ഈ രണ്ടു നോവലുകളും, (3) മയൂരസന്ദേശം, (4) ഉത്തരരാമചരിതം ഇവയെപ്പറ്റി നിരൂപണങ്ങളും,

    136. സി.വി. രാമന്‍പിള്ള (1033-1097)

      തിരുവനന്തപുരം കോട്ടയക്കകത്തു മിത്രാനന്ദപുരത്തു നിന്നു കോട്ടമതിലിന്നരികിൽക്കൂടി വടക്കോട്ടു പോകുന്ന വഴിയുടെ കിഴക്കരുകിൽ കൊച്ചുകണ്ണച്ചാർവീടു് എന്നൊരു ഭവനമുണ്ടായിരുന്നു. രാജാകേശവദാസൻ തന്റെ ഭാര്യ നങ്കക്കോയിക്കൽ അരത്തമപ്പിള്ളയ്ക്കു പണിയിച്ചുകൊടുത്ത ഒരു കെട്ടിടമായിരുന്നു അതു്. 1033-ാമാണ്ടു് ഇടവമാസം 7ാം൹ ആയില്യം നക്ഷത്രത്തിൽ നമ്മുടെ കഥാനായകൻ ആ ഗൃഹത്തിൽ ജനിച്ചു. സി. വി. യുടെ തറവാടു നെയ്യാറ്റിൻകരത്താലൂക്കിൽ ചെങ്കൽപ്പകുതിയിൽ ആറയൂർ എന്ന സ്ഥലത്തുള്ള കണ്ണങ്കരവീടാണു്. അവിടെ അദ്ദേഹത്തിന്റെ മാതാവു പാർവ്വതിപ്പിള്ള 997-ൽ ജനിച്ചു. 1014-ൽ നെയ്യാറ്റിൻകര കുളത്തൂർ പനവിളാകത്തു നീലകണ്ഠപ്പിള്ള ആ യുവതിയെ വിവാഹം ചെയ്തു. അവരുടെ എട്ടാമത്തെ സന്താനമാണു് സി. വി. പന്ത്രണ്ടാമത്തെ വയസ്സിൽ സി. വി. ഇംഗ്ലീഷ് പഠിക്കുവാൻ ആരംഭിച്ചു. കാര്യക്കാരോടുകൂടി കൊട്ടാരത്തിലും തെക്കൻ തിരുവിതാംകൂറിലും പോയി അവിടത്തെ പൂർവ്വചരിത്രങ്ങളും ഐതിഹ്യങ്ങളും ഗ്രഹിച്ചു് അവയുടെ സ്മാരകങ്ങളായ അക്കാലത്തെ മന്ദിരങ്ങളേയും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ചു ജന്മസിദ്ധമായ കഥാശ്രവണകൌതുകത്തെ പോഷിപ്പിക്കുവാൻ തനിക്കു ലഭിച്ച സൗകര്യത്തെ അദ്ദേഹം വേണ്ടവിധത്തിൽ ഉപയോഗിച്ചു് ഒരു കാഥികനായി ഉയർന്നു. 1052-ൽ തിരുവനന്തപുരം കോളേജിൽ ചേർന്നു. ഇംഗ്ലീഷിൽ പല വിഷയത്തെപ്പറ്റിയുള്ള പുസ്തകങ്ങളും പ്രത്യേകിച്ചു് സർ. വാൾട്ടർ സ്കോട്ടിന്റെ ‘വേവർലി’ നോവലുകളും നിഷ്കർഷിച്ചു വായിച്ചു. 1056-ൽ ബി. ഏ. പരിക്ഷ ജയിച്ചു. മദിരാശിയിലെ താമസത്തിനിടയ്ക്കു് അദ്ദേഹത്തെ ബാധിച്ച ഉദരരോഗം മരണംവരെ നില നിന്നു. ആദ്യം ഒരു തങ്കച്ചിയെയാണു് സി. വി. വിവാഹം ചെയ്തതു്. അതു പൂർവ്വോക്തന്മാരായ ജ്യേഷ്ഠന്മാരുടെ നിർബ്ബന്ധം നിമിത്തമായിരുന്നു. ആ ബന്ധം ഉടൻ തന്നെ ശിഥിലമായി. പെരുന്താന്നി കീഴേവീട്ടിൽ ഭാഗീരഥിയമ്മയെ സി. വി. യും പരിഗ്രഹിച്ചു. അതു് 1062 വൃശ്ചികം 3-ാം൹യായിരുന്നു. പിന്നീടു ഹൈക്കോടതിയിൽ ഒരു ചെറിയ ശമ്പളത്തിൽ നിയമിതനായി. ലാക്കോളേജിൽ ചേർന്നു പഠിത്തം ആരംഭിച്ചു. ഭാഗീരഥിയമ്മയുമായുള്ള വിവാഹം കഴിഞ്ഞതിനുമേൽ അദ്ദേഹം കീഴേവീട്ടിലാണു് താമസിച്ചതു്. ലാക്കാളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ പ്ലീഡർപരിക്ഷയ്ക്കു പഠിയ്ക്കുവാൻ 1065 തുലാമാസത്തിൽ വീണ്ടും മദിരാശിക്കു പോയി. ആ പരീക്ഷയിലും ചേരുവാൻ സാധിച്ചില്ല. ഹൈക്കോടതിയിൽ ശിരസ്തദാർ ഉദ്യോഗംവരെ ഉയർന്നു. അവിടെനിന്നു 1080-ൽ 200 രൂപ ശമ്പളത്തിൽ സർക്കാരച്ചുക്കൂടം സൂപ്രണ്ടായി നിയമിക്കപ്പെട്ട. 1077നു മുമ്പുതന്നെ അദ്ദേഹത്തിന്റെ റൊസ്റ്റോട്ട് എന്ന സുപ്രസിദ്ധമായ ഭവനം നിർമ്മിച്ചുകഴിഞ്ഞിരുന്നു. അന്നുമുതൽ സി. വി. താമസിച്ചത് അവിടെയാണു്. 1087 വരെ സുപ്രണ്ടുദ്യോഗത്തിൽത്തന്നെ മറ്റു ഡിപ്പാർട്ടുമെൻറുകളിലേക്കു മാററമൊന്നും കിട്ടാതെ തുടരുകയും 1088-ൽ പെൻഷൻ പറ്റുകയും ചെയ്തു. അതിനുമുൻപുതന്നെ 1087-ൽ പെൻഷന്റെ പ്രാരംഭമായി തനിക്കവകാശമുള്ള അവധിയെടുത്തു സാഹിത്യ പ്രവർത്തനത്തിൽ പൂർവ്വാധികം ശ്രദ്ധയോടുകൂടി ഏർപ്പെട്ടുകഴിഞ്ഞിരുന്നു. 1097-ാമാണ്ടു മീനമാസം 8-ാം൹ ആ പുരുഷകേസരി സായൂജ്യം പ്രാപിച്ചു. കൃതികൾ. (1) ചന്ദ്രമുഖീവിലാസം പ്രഹസനം, (2) മത്തവിലാസം പ്രഹസനം (1068-ാമാണ്ടിടയ്ക്കു്), (3) മാർത്താണ്ഡവർമ്മ (1058), (4) ധർമ്മരാജാ (1088), (5) പ്രേമാമൃതം (1090-ൽ ആരംഭിച്ചതു്). (6) രാമരാജബഹദൂർ രണ്ടു ഭാഗങ്ങൾ (1093-1095 ഈ കൊല്ലങ്ങളിൽ) എന്നീ നാലു നോവലുകളും, (7) ദിഷ്ടദംഷ്ട്രം, (8) പ്രേമാരിഷ്ടം എന്നീ രണ്ടു അപൂർണ്ണകഥകളും, (9) കുറുപ്പില്പാക്കളരി (1084), (10) പണ്ടത്തെ പാച്ചൻ, (11) തെന്തനാംകോട്ടു ഹരിശ്ചന്ദ്രൻ, (12) കയ്മളശ്ശന്റെ കടശ്ശിക്കൈ, (13) ചെറുതേൻകൊളംബസ്, (14) കുറുപ്പിന്റെ തിരിപ്പ്, (15) ബട്ട്ലർ പപ്പൻ, (16) ഡാക്ടർക്കു കിട്ടിയ മിച്ചം എന്നീ എട്ടു പ്രഹസനങ്ങളും, (17) വിദേശീയമേധാവിത്വവുമാണു്.

    137. കുന്നുകുഴിയില്‍ കൊച്ചതൊമ്മന്‍ അപ്പാത്തിക്കിരി (1026-1088)

      1026-ാമാണ്ടു മീനമാസം തിരുവാതിരനക്ഷത്രത്തിൽ ജനിച്ചു. സംസ്കൃതം പഠിച്ചിരുന്നു. ‘പരിഷ്കാരപ്പാതി’ എന്ന പേരിൽ ഒരു നോവൽ 1067-ൽ പ്രസിദ്ധീകരിച്ചു. 1088-ൽ മരിച്ചു.

    138. കിഴക്കേപ്പാട്ടു രാമന്‍കുട്ടിമേനോന്‍ (1033-1069)

      സഹൃദയന്മാക്കു് ഉദ്വേഗജനകങ്ങളായ കഥകളുടെ ആവിഷ്കാരത്തെ തടയണമെന്നുള്ള ഉദ്ദേശത്തോടുകൂടി എഴുതിയ ഒരു ഹാസ്യരസപ്രധാനമായ നോവലാണു് പറങ്ങോടീപരിണയം. അതു് 1067-ാമാണ്ടിടയ്ക്കു് (ഇംഗ്ലീഷ്വർഷം 1892-ൽ) പ്രസിദ്ധീകരിച്ചു. അതിന്റെ പ്രണേതാവായ രാമൻകുട്ടി മേനോൻ സബ്ജഡ്ജി കൃഷ്ണമേനോന്റെ അനന്തരവനായി പാട്ടത്തിൽ കൃഷ്ണമേനോന്റെയും ശ്രീദേവിയമ്മയുടേയും മകനായി 1033-ൽ ജനിച്ചു. പത്താംക്ലാസ്സുവരെയേ പഠിച്ചിരുന്നുള്ളവെന്നു വരികിലും ഇംഗ്ലീഷിൽ പ്രായോഗികമായ അറിവും സംസ്തൃതത്തിൽ സാമാന്യജ്ഞാനവും ഗദ്യരചനയിൽ പാടവവുമുണ്ടായിരുന്നു. അദ്ദേഹത്തിനു പരിഹാസത്തിലായിരുന്നു പാടവവും അഭിരുചിയും. 1069-മാണ്ടു് ഇടവമാസത്തിൽ മരിച്ചു. വിദ്യാവിനോദിനി മാസികയിൽ വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ആഖ്യായിക എന്ന പേരിൽ ഒരു ഉപന്യാസം പ്രസിദ്ധപ്പെടുത്തിയിരുന്നു. അതിൽ നോവലെഴുത്തുകാരൻ എഴുതേണ്ട അധ്യായങ്ങളുടെ പേരുകൾ ഫലിതരൂപത്തിൽ നിദ്ദേശിക്കുന്നുണ്ടു്. കുളത്തിൽപ്പോയതും നീർക്കോലിയെക്കണ്ടതും—ഒന്നാമധ്യായം. ഒരത്ഭുതം—രണ്ടാമധ്യായം. നമ്പൂരിയുടെ വിഡ്ഢിത്തവും ചങ്ങനെ ചെണ്ടകൊട്ടിച്ചതും—മൂന്നു്. നാലാമത്തേതു് ഒരാണ്ടിയാട്ടം. എന്നിങ്ങനെ ഒൻപതധ്യായങ്ങൾക്കു ശീർഷകങ്ങൾ അദ്ദേഹം കൊടുത്തിട്ടുള്ളതുതന്നെയാണു് ആദ്യത്തെ ഒൻപതധ്യായങ്ങൾക്കു രാമൻകുട്ടിമേനോനും സ്വീകരിച്ചിരിക്കുന്നതു്. ആ പുസ്തകത്തിനു മുഖവുര എഴുതിയതു നായനാർ തന്നെയാണു്.

    139. പോത്തേരി കുഞ്ഞമ്പു (1032-1095)

      ഉത്തരകേരളത്തിൽ അധഃസ്ഥിതരുടെ ഉന്നമനത്തിനുവേണ്ടി കാര്യക്ഷമമായി പലതും പ്രവർത്തിച്ച ഒരു മനുഷ്യസ്നേഹിയാണു് പോത്തേരി കുഞ്ഞമ്പു. അദ്ദേഹം 1032-ാമാണ്ടു (ഇ.വ. 1857 ജൂൺ 6-ാം൹) വ്യാഴാഴ്ചനാളിൽ ജനിച്ചു. കണ്ണൂരിനു രണ്ടു നാഴിക അകലെയുള്ള പള്ളിക്കുന്നു ദേശത്തിലാണ് പോത്തേരി എന്ന ഭവനം സ്ഥിതിചെയ്യുന്നതു്. അച്ഛൻ പോത്തേരി കണക്കൻ നടത്തിവന്ന ഒരു എഴുത്തുപള്ളിയിലും, അതിനുമേൽ സംസ്കൃതത്തിലും മലയാളത്തിലും സാമാന്യപരിചയമുണ്ടായിരുന്ന ചെറുമണലിൽ കുഞ്ഞമ്പുട്ടി ഗുരുക്കളുടെ കീഴിലും പ്രാഥമിക വിദ്യാഭ്യാസം ലഭിച്ചതിന്റെ ശേഷം കണ്ണൂർ ഗവർമ്മേന്റ് ഇംഗ്ലീഷ് ഹൈസ്ക്കൂളിൽ ചേർന്നു മെട്രിക്കുലേഷൻ പരീക്ഷ ജയിച്ചു. ഉപരിപഠനത്തിനു കുടുംബത്തിലെ ദാരിദ്ര്യം അനുവദിക്കാത്തതിനാൽ ആദ്യം മലപ്പുറത്തു പോസ്റ്റുമാസ്റ്ററും, പിന്നീടു തളിപ്പറമ്പു മജിസ്റ്റ്രേട്ടുകോടതിയിൽ ഒരു പകർപ്പെഴുത്തു ഗുമസ്തനുമായി സ്വല്പകാലം പണിനോക്കി. സ്വാതന്ത്ര്യേഛുവായ കഥാപുരുഷനു് അത്തരത്തിൽ ഒരു ജീവിതം നയിക്കുന്നതു് അനഭിലഷണീയമായിത്തോന്നിയതിനാൽ വക്കീൽപ്പരീക്ഷയിൽ ജയിച്ചു. തളിപ്പറമ്പിലും, പിന്നീടു കണ്ണൂരിലും അഭിഭാഷകനായി ഒരു വക്കീലെന്ന നിലയിൽ അദ്ദേഹം വളരെ ഉയർന്നു. മതപരിഷ്കാരത്തേയും സാധുജനോദ്ധാരണത്തേയും പറ്റി നിശിതങ്ങളായ പല ഉപന്യാസങ്ങൾ കേരളപത്രിക, കേരളസഞ്ചാരി എന്നീ പത്രങ്ങളിലും ഭാഷാപോഷിണി മാസികയിലും പ്രസിദ്ധീകരിച്ചു. ചെറുമക്കൾക്കു വേണ്ടി സ്വന്തമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുകയും, അതിൽ പഠിപ്പിക്കുവാൻ അദ്ധ്യാപകന്മാരെ കിട്ടായ്കയാൽ സ്വന്തം സഹോദരന്മാരിൽ ഒരാളെത്തന്നെ നിയോഗിക്കുകയും ചെയ്തു. ‘എഡ്വേർഡ് പ്രസ്സ്’ എന്ന പേരിൽ ഒരച്ചുക്കൂടവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ അപ്രധാനമല്ല. കുഞ്ഞമ്പുവിന്റെ പുസ്തകങ്ങളെല്ലാം വിദ്യാഭ്യാസംകൊണ്ടും അന്ധവിശ്വാസോച്ചാടനംകൊണ്ടും ചെറുമക്കളെപ്പോലെയുള്ള സമുദായങ്ങളെ പുരോഗമിപ്പിക്കുന്നതിനുവേണ്ടി എഴുതപ്പെട്ടിട്ടുള്ളവയാണു്. പുലയർക്കു ‘പഞ്ചമർ’എന്ന പേർ ആദ്യമായി നല്കിയതു് അദ്ദേഹമാണെന്നു പറയപ്പെടുന്നു. (1) സരസ്വതീവിജയം (2) തീയർ, (3) രാമകൃഷ്ണസംവാദം, (4) രാമായണസാരശോധന, (5) മൈത്രി, (6) ഭഗവൽഗീതോപദേശം ഈ പുസ്തകങ്ങൾ രചിച്ചിട്ടുണ്ടു്.

    140. കാരാട്ട്‌ അച്യതമേനോന്‍ (1042-1088)

      പാലക്കാട്ടു താലൂക്കിൽ എലപ്പുള്ളി അംശത്തിൽ കാരാട്ടു് എന്ന ഭവനത്തിൽ അച്യുതമേനോൻ 1042-ാമാണ്ടു വൃശ്ചികമാസം രേവതി നക്ഷത്രത്തിൽ ജനിച്ചു. കാരാട്ടു കൊച്ചി ചിറ്റൂർ താലുക്കിൽ പ്രസിദ്ധജന്മിയായ പട്ടഞ്ചേരി നായർത്തറവാട്ടിലെ ഒരു ശാഖയാകുന്നു, അച്യുതമേനോന്റെ പിതാവു വിദ്വാനും പ്രഭവുമായ എക്കണത്തു ശങ്കുണ്ണി വലിയകയ്മളും മാതാവു ലക്ഷ്മിയമ്മയുമായിരുന്നു. ആ ബാലന്റെ താമസം എക്കണത്തു് അച്ഛന്റെകൂടെയായിരുന്നതിനാൽ അന്നു സാമാന്യംപോലെ സംസ്കൃതം പഠിക്കുന്നതിനിടകിട്ടി. പിതാവിന്റെ മരണാനന്തരം ജ്യേഷ്ഠൻ ദാമോദരമേനോന്റെ സംരക്ഷണയിൽ വളർന്നു. ദാമോദരമേനോൻ കൊച്ചി ഹൈക്കോർട്ടിൽ ഒരു നല്ല വക്കീലായിരുന്നു. കേരളവിദ്യാശാലയിൽനിന്നു് എഫ്. ഏ. യും മദിരാശിയിൽനിന്നു് സംസ്കൃതം ഐച്ഛികഭാഷയായി സ്വീകരിച്ചു ബി. ഏ. യും പിന്നീടു ബി. എല്ലും പരീക്ഷകൾ ജയിച്ചു. 1074-ാമാണ്ടിടയ്ക്കാണു് ബി. എൽ. പാസ്സായതു്. 1086 വരെ തൃശ്ശൂരും എറണാകുളത്തുമായി വക്കീൽപ്പണി നോക്കി. ആ പണിയിൽ ശോഭിച്ചില്ല. ആ കാലത്തിനിടയ്ക്കു് തമിഴ്ഭാഷയും വേദാന്തവും ജ്യോതിഷവും കൂടി അഭ്യസിച്ചു. ജ്യോതിശ്ശാസ്ത്രത്തിന്റെ ഫലഭാഗത്തിൽ അത്യന്തം നിപുണനായിരുന്നു. ഒരു ഗ്രന്ഥകാരനാകണമെന്നു് ആഗ്രഹമില്ലാതിരുന്നതിനാൽ വളരെനാൾ ഒന്നും എഴുതാതെ കഴിച്ചുകൂട്ടി. 1080-ൽ രചിച്ച അമ്മായിപ്പഞ്ചതന്ത്രമാണു് ഒന്നാമത്തെ കൃതി. 1087-ൽ ക്ഷയരോഗത്താൽ ബാധിതനായി മദിരാശിയിൽ താമസിച്ചുകൊണ്ടിരുന്ന അവസരത്തിൽ വിരുതൻശങ്കു എന്ന നോവൽ എഴുതുവാൻ ആരംഭിച്ചു. മുഴുവനെഴുതി ഭാര്യാഗൃഹമായ പട്ടഞ്ചേരിയിൽ വച്ചിരുന്നു. മങ്ഗളോദയം അച്ചുക്കൂടത്തിൽ അച്ചടിക്കുവാൻ കൊടുത്തിരുന്ന ആദ്യത്തെ ഏഴധ്യായങ്ങൾമാത്രം മടക്കിക്കിട്ടി. ബാക്കി ചിതൽ തിന്നുപോയിരുന്നതിനാൽ വീണ്ടും എഴുതേണ്ടിവന്നു. ആ രോഗസ്ഥിതിയിൽ അതും ഒരു ദുസ്സഹമായ ക്ലേശകാരണമായാണു് പരിണമിച്ചതു്. അന്നു ഭാര്യ മരിച്ചുകഴിഞ്ഞിരുന്നു. മകളാണു് പട്ടഞ്ചേരിയിൽ താമസിച്ചുവന്നതു്. 1088-ാമാണ്ടുകർക്കടകമാസം 19-ാം൹ പരലോകപ്രാപ്തനായി. വിരുതൻശങ്കുവിനു് അവതാരിക എഴുതിയ സി. എസ്. ഗോപാലപ്പണിക്കർ അദ്ദേഹത്തിന്റെ പ്രേഷ്യസുഹൃത്തായിരുന്നു. രസികരഞ്ജിനിയിൽ അമ്മായിപ്പഞ്ചതന്ത്രവും, നായന്മാരോടു് ഒരുവാക്കു്, ഉറുമ്പു മുതലായ ഉപന്യാസങ്ങളും എഴുതിച്ചതു പണിക്കരായിരുന്നുവെന്നു് ഊഹിക്കുവാൻ ന്യായമുണ്ടു്. വേറേയും 1082-ൽ തൃശ്ശൂർനിന്നു് പ്രസിദ്ധപ്പെടുത്തിയ രാമാനുജൻ മാസികയിൽ കാണാവുന്ന എഴുത്തുപള്ളിക്കു പുറമേ സംഭാഷണം, സ്ത്രീധർമ്മം, രാമക്കുറുപ്പിന്റെ തീരാത്ത ശങ്ക, ഒരു കഥ എന്നിങ്ങനെ ചില ഉപന്യാസങ്ങൾകൂടി അദ്ദേഹത്തിന്റെ കൃതികളായുണ്ടു്. അമ്മായിപ്പഞ്ചതന്ത്രവും വിരുതൻശങ്കുവുമല്ലാതെ അദ്ദേഹം പുസ്തകരൂപത്തിൽ ഒന്നും പ്രസിദ്ധീകരിച്ചിട്ടില്ല. ഏകയോഗക്ഷേമമായി കഴിഞ്ഞുവന്ന മരുമക്കത്തായത്തറവാടുകളിലെ അന്നത്തെ അപകൃഷ്ടസ്ഥിതിയേയും അതിന്നുള്ള കാരണങ്ങളേയും അവയെ നിവാരണംചെയ്യാനുള്ള മാർഗ്ഗങ്ങളേയും ഗ്രന്ഥകാരൻ പ്രസ്തുതകൃതികളിൽ സൂക്ഷ്മമായി നിർദ്ദേശിക്കുന്നു. പഞ്ചതന്ത്രം ആപാദചചൂഡം ഫലിതമയമാണു് എന്നൊരു വിശേഷമുണ്ടു്.

    141. സി.ഡി. ഡേവിഡ്‌ (1035-1095)

      സി. ഡി. ഡേവിഡിന്റെ ജനനവും മരണവും ഏതു കൊല്ലങ്ങളിലായിരുന്നു എന്നു സൂക്ഷ്മമായി അറിയുന്നില്ല. 1035 എന്നും 1095 എന്നും കുറിച്ചിട്ടുള്ളതു് കുറേയെല്ലാം അനുമാനത്തെ ആധാരമാക്കിയാണു്. അദ്ദേഹം തൃശൂർ കുന്നത്തിക്കര ഡാനിയലിന്റെ പുത്രനും സി. എം. എസ്. ക്രിസ്തീയവിഭാഗത്തിൽപ്പെട്ട ആളുമായിരുന്നു. ബാല്യത്തിൽ സംസ്കൃതഭാഷയിൽ സാമാന്യവിജ്ഞാനം സമ്പാദിച്ചു. ഇംഗ്ലീഷ് മട്രിക്കുലേഷൻ ക്ലാസ്സുവരെ പഠിച്ചു. അക്കാലത്തു പിതൃസഹോദരനോടുകൂടി കുറേക്കാലം ലക്കടിയിൽ താമസിച്ചു. ആദ്യം തൃശ്ശൂർ സർക്കാർ ഹൈസ്കൂളിൽ ഉപാധ്യായനും പിന്നീടു് അവിടത്തെ ശിക്ഷാക്രമപാഠശാലയിൽ മലയാളപണ്ഡിതനുമായിരുന്നു. ദേവജി ഭീമജിയുടെ കേരളമിത്രം പത്രത്തിൽ സഹപത്രാധിപരായി സ്വല്പകാലത്തേക്കു പണി നോക്കി. അതിനുപുറമേ മലയാളമനോരമ, കോഴിക്കോടൻ മനോരമ, കേരളപത്രിക, കേരളസഞ്ചാരി, പശ്ചിമതാരക, നസ്രാണിദീപിക, സത്യനാദകാഹളം തുടങ്ങിയ വൃത്താന്തപത്രങ്ങളിലും, വിദ്യാവിനോദിനി, ഭാഷാപോഷിണി, രസികരഞ്ജിനി, നല്ലീശ്വരവിലാസം ഇത്യാദിമാസികകളിലും വിജ്ഞാനപ്രദങ്ങളായ ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. സി. പി. അച്യുതമേനോന്റെ പ്രിയസുഹൃത്തുക്കളിൽ ഒരാളായിരുന്നതിനാൽ വിദ്യാവിനോദിനിയെ പല പ്രകാരത്തിൽ സഹായിച്ചു. സക്കാർ സർവ്വീസിൽ നിന്നു പിരിഞ്ഞതിനു ശേഷം ജനോപകാരി എന്ന അച്ചുക്കൂടത്തിന്റെ മാനേജരായി കുറേക്കാലം പണിനോക്കി. ഒടുവിൽ വടക്കാഞ്ചേരിയിൽ ഒരു ഗൃഹം പണിയിച്ചു് അവിടെ താമസമാക്കി. മരണം അവിടെവെച്ചായിരുന്നു. ഭാഷയുടെ ഉന്നമനത്തിൽ അതീവ തൽപരനായിരുന്ന അദ്ദേഹം 1067 മുതൽ ഉദ്ദേശം 1090 വരെ ഭാഷയെ നിരന്തരമായി സേവിച്ചു. ഡേവിഡ് ഒരു ഗദ്യകാരനാണെങ്കിലും പദ്യരചനയും അദ്ദേഹത്തിനു വശമായിരുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ താഴെ കുറിക്കുന്നവയാണു് പ്രധാനങ്ങൾ. (1) പ്രബന്ധമഞ്ജരി മൂന്നു ഭാഗങ്ങൾ, (2) പ്രബന്ധമാലിക മൂന്നു ഭാഗങ്ങൾ, (3) ആരോഗ്യരക്ഷാമാർഗ്ഗം, (4) ഗൃഹഭരണം, (5) കുഞ്ചൻനമ്പിയാരുടെ കാലം, (6) ക്രിസ്തോത്ഭവം ഓട്ടൻതുള്ളൽ, (7) മിശിഹാചരിത്രസംഗ്രഹം കിളിപ്പാട്ടു്, (8) സദാചാരമാലിക (പദ്യം), (9) ദിവ്യോപദേശം മഞ്ജരി.

    142. കെ.വി.അവിനാശിഎഴുത്തച്ഛന്‍ (1039-1084)

      അവിനാശി എഴുത്തച്ഛന്‍ തെക്കേമലബാറില്‍ ചെര്‍പ്പളശ്ശേരിക്കടുത്തുള്ള കരുമാനാംകുറിശ്ശിദേശത്തു കരുത്തിക്കടവത്തു വാഴയില്‍ എന്ന ഭവനത്തില്‍ 1039-ാമാണ്ടു മിഥുനമാസം പുണര്‍തം നക്ഷത്രത്തില്‍ ജാതനായി. അവിനാശിയുടെ പിതാവായ ചെല്ലു എഴുത്തച്ഛന്‍ ഒരു ജ്യോത്സ്യനായിരുന്നു. പ്രഥമഗുരുവായ അദ്ദേഹം ശിഷ്യന്റെ പതിനൊന്നാമത്തെ വയസ്സില്‍ മരിച്ചുപോയി. പിന്നീട്ട്‌ എറിശ്ശേരി പുത്തന്‍ വീട്ടില്‍ നാരായണപ്പണിക്കരോടു ചില കാവ്യങ്ങള്‍ പഠിച്ചതിനുമേല്‍ കൈക്കുളങ്ങര രാമവാരിയരുടേയും മറ്റം ശിഷ്യനായി സംസ്കൃതത്തില്‍ സാമാന്യവ്യല്‍പത്തി സമ്പാദിച്ച. കാരമ്പള്ളി വലിയ കഞ്ചുക്കുറുപ്പം ഒളപ്പമണ്ണ എം. പരമേശ്വരന്‍നമ്പൂരിപ്പാടും അദ്ദേഹത്തിന്റെ പുരസ്തര്‍ത്താക്കന്മാരായിരുന്നു. 1067-മാണ്ടിടക്ക്‌ എഴുത്തച്ഛന്‍ പാലക്കാട്ടു ഭാരതി ആപ്പീസില്‍ ഒരു പരിഭാഷകനായിച്ചേര്‍ന്നു. ഹിന്ദുമതപ്രസംഗം എന്നൊരു പുസ്തകം പ്രസിദ്ധീകരിക്കുകയും ഹിന്ദുമതപരിഷ്ഠാരത്തെ വിഷയീകരിച്ചു പല ദിക്കുകളിലും പ്രസംഗിക്കുകയും ചെയ്തു. അനന്തരം ഒറ്റപ്പാലം ഹൈസ്റ്ളില്‍ സീനിയര്‍ മലയാളപണ്ഡിതരായി. കുറേക്കാലം കഴിഞ്ഞപ്പോള്‍ അനാരോഗ്യംമൂലം ആ പണിയില്‍നിന്നു പിരിഞ്ഞു. ആയുസ്സിന്റെ അവശിഷ്കമായ അംശം കാരമ്പള്ളിയിലും സ്വദേശമായ കരുമാനാംകുറിശ്ശിയിലുമായി കഴിച്ചുകൂട്ടി. 1084 കര്‍ക്കടകമാസം 1-൦൯ മരിച്ചു. പ്രമേഹമായിരുന്നു രോഗം. (1)ശ്രീ മൂകാംബികാസ്തോത്രവും, (2) ഗുരുവായുപരേശസ്തവവുമാണ്‌.

    143. കോട്ടപ്പടിക്കൽ ഗോദവർമ്മൻ തിരുമുല്പാടു്

      ഗോദവർമ്മൻ തിരുമുല്പാടു് വെണ്മണി അച്ഛന്റെ സഹചാരിയായിരുന്നുവെന്നും അദ്ദേഹത്തോടു കൂടി കൊടുങ്ങല്ലൂർക്കോവിലകത്തു വിദ്വാൻ ഇളയതമ്പുരാന്റെ ആശ്രിതനായി താമസിച്ചുവെന്നും അവർ രണ്ടുപേരും മഹാകവി കൊച്ചുണ്ണിത്തമ്പുരാന്റെ മാതുലനോടു കൂടി രാമേശ്വരത്തുപോയി സ്നാനംചെയ്തുവെന്നും ആ യാത്രയെപ്പറ്റി അദ്ദേഹവും കുറേ ശ്ലോകങ്ങൾ എഴുതീട്ടുണ്ടെന്നും മാത്രം അറിയാം. പേരകത്തു ഗോദവർമ്മൻതിരുമുല്പാടെന്നും അദ്ദേഹത്തെ പറയാറുണ്ടു്. കോട്ടപ്പടി എന്നതു ഗുരുവായൂരിനടുത്തുള്ള ഒരു ദേശത്തിന്റെ പേരാണ്. അവിടെയായിരുന്നു മൂലകുടുംബം. അവിടെനിന്നു് ആ കുടുംബത്തിലെ അങ്ഗങ്ങൾ ടിപ്പുവിന്റെ ആക്രമണകാലത്തു് അഭയാർത്ഥികളായി തിരുവിതാംകൂറിലേയ്ക്കു പോന്നപ്പോൾ രാമവർമ്മമഹാരാജാവു് അവരെ ചേർത്തലത്താലൂക്കിൽ പേരകത്തു താമസിപ്പിക്കുകയും ചെയ്തു.