-
രാമപഞ്ചശതി
ഇരിങ്ങാലക്കുട ക്ഷേത്രത്തിലെ മൂർത്തി ശ്രീരാമനാണല്ലോ. മേല്പുത്തൂർ ഭട്ടതിരിയുടെ ഗുരുവായുപുരേശസ്തവമായ നാരായണീയത്തെ അനുകരിച്ചു പല സ്തോത്രങ്ങൾ കേരളീയകവികൾ നിർമ്മിച്ചിട്ടുണ്ടു്. അവയിൽ അഭ്യർഹിതമായ ഒരു സ്ഥാനം ഉണ്ണായിവാരിയർ അൻപതു ദശകങ്ങളിലായി 500-ൽപ്പരം ശ്ലോകങ്ങൾ ഉൾക്കൊള്ളിച്ചു രചിച്ചിട്ടുള്ള പ്രസ്തുത കൃതിക്കു നല്കേണ്ടതാണു്. രാമായണമാണു് പ്രതിപാദ്യം; രാമനാണു് പ്രണേതാവു്; അതുകൊണ്ടു ഭട്ടതിരിയുടെ കാവ്യം എങ്ങനെ ദ്വേധാ നാരായണീയമോ അതുപോലെ വാരിയരുടെ കാവ്യവും ദ്വേധാ രാമപഞ്ചശതിതന്നെ. പരിണതപ്രജ്ഞനും പാണ്ഡിത്യസമ്പന്നനുമായ വാരിയർ പ്രസ്തുതകാവ്യത്തിൽ ശബ്ദ വിഷയകമായി പ്രസാദംകൊണ്ടല്ലെങ്കിലും, പ്രൗഢതകൊണ്ടു ഭട്ടതിരിയെ സമീപിക്കുന്നു. തന്റെ ഓരോ ഗ്രന്ഥവും ഗ്രന്ഥികളെക്കൊണ്ടു ജടിലീകരിച്ചു സാധാരണന്മാർക്കു് ദുരവഗാഹമാക്കുക എന്നുള്ളതു് ഉണ്ണായിയുടെ ഉദ്ദണ്ഡമായ കവനതാണ്ഡവത്തിന്റെ പ്രഥമലക്ഷണമാണു്. അതിൽനിന്നു പഞ്ചശതിക്കും വിമോചനം ലഭിച്ചിട്ടില്ല. പ്രചുരപ്രചാരങ്ങളല്ലാത്ത ശബ്ദങ്ങൾ അതിൽ കവി ധാരാളമായി പ്രയോഗിച്ചിട്ടുണ്ടു്.
-
ഗിരിജാകല്യാണം ഗീതപ്രബന്ധം
ഗിരിജാ കല്യാണത്തിൽ ഉണ്ണായിവാരിയർ കിളിയേയോ ഹംസത്തേയോ മറ്റോ കൊണ്ടല്ല കഥപറയിക്കുന്നതു്. ഗണപതി, സരസ്വതി, ഗുരു, നവഗ്രഹങ്ങൾ, വാല്മീകി, വേദവ്യാസൻ മുതലായവരെ വന്ദിച്ചതിനുമേൽ അദ്ദേഹം പ്രതിജ്ഞയോടുകൂടി നേരിട്ടുതന്നെ പ്രതിപാദ്യത്തിൽ പ്രവേശിക്കയാണു് ചെയ്യുന്നതു്. വാരിയർ തൃശ്ശിവപേരൂരിൽ താമസിച്ചു ശിവഭജനം ചെയ്തുകൊണ്ടിരുന്ന കാലത്താണു് പ്രസ്തുതകൃതിയുടെ നിർമ്മിതി. ഗിരിജാകല്യാണം സംഭവഖണ്ഡമെന്നും തപോവൃത്തഖണ്ഡമെന്നും ഉദ്വാഹഖണ്ഡമെന്നും മൂന്നു ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പ്രഥമഖണ്ഡം കേകയിലും ദ്വിതീയഖണ്ഡം കാകളിയിലും തൃതീയഖണ്ഡം കളകാഞ്ചിയിലുമാണു് നിബന്ധിച്ചിരിക്കുന്നതു്. വിവാഹാവസരങ്ങളിലും മറ്റും ഈ കൃതി പാടുന്നതു് “അഘശമനമതി സുഖദ ശുഭസുഭഗതാവഹ” മാണെന്നു് കവിക്കു പക്ഷമുണ്ടു്. ശിവപുരാണം തുടങ്ങിയ പുരാണങ്ങളേയും കാളിദാസന്റെ കുമാരസംഭവത്തേയുമാണു് കവി സാമാന്യേന ഉപജീവിച്ചിരിക്കുന്നതെങ്കിലും സംഭവഖണ്ഡത്തിലെ ഇതിവൃത്തം വളരെ വിസ്തരിക്കുകയും ഇതരഖണ്ഡങ്ങളിലേതു് അങ്ങിങ്ങു് അല്പാല്പം വ്യത്യാസപ്പെടുത്തുകയും ചെയ്തിട്ടുണ്ടു്. സതീദേവിയുടെ ശരീരത്യാഗത്തിനുമേൽ ശിവൻ വിരക്തനായി തപസ്സുതുടങ്ങി. പരമശിവനും പരാശക്തിയും തമ്മിൽ വേർപെട്ടപ്പോൾ ചരാചരാത്മകമായ പ്രപഞ്ചം ദുരവസ്ഥയിൽപ്പെട്ടു. അതുകണ്ടു ദേവന്മാർ ബ്രഹ്മാവിന്റെ ഉപദേശമനുസരിച്ചു പരാശക്തിയെ സേവിച്ചു. പരാശക്തി അവർക്കു് അഭീഷ്ടദാനം നല്കി ശിവന്റെ ആജ്ഞയനുസരിച്ചു ഹിമവാന്നും മേനയ്ക്കും പുത്രിയായി ഭൂമിയിൽ അവതരിക്കാൻ തീർച്ചപ്പെടുത്തി. മാനസസരസ്സിൽ അയോനിജയായി ശിശുരൂപത്തിൽ പരിലസിച്ച ആ ദേവിയെ ഹിമവാൻ സ്വീകരിച്ചു വളർക്കുവാൻ തന്റെ പ്രേയസിയായ മേനയെ ഏല്പിച്ചു. പരാശക്തിയുടെ താദൃശമായ ജന്മകഥയൊന്നും കുമാരസംഭവത്തിലും മറ്റും വർണ്ണിച്ചിട്ടുള്ളതല്ല. അതു നോക്കുമ്പോൾ പ്രഥമഖണ്ഡത്തിലെ ഇതിവൃത്തം ഭൂരിഭാഗവും സ്വകപോലകല്പിതമെന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
-
നളചരിതം കഥകളി
നളചരിതം നാലു ദിവസത്തെ കഥകളിയായിട്ടാണു് ഉണ്ണായിവാരിയർ നിബന്ധിച്ചിരിക്കുന്നതു്. അതിന്റെ കാലം കോട്ടയത്തുതമ്പുരാന്റെ കൃതികളെ അപേക്ഷിച്ചു് അല്പം അർവാചീനമാണെ്. നളചരിതത്തിലെ ഇതിവൃത്തം മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 28 അദ്ധ്യായങ്ങളിൽ അന്തർഭവിച്ചിരിക്കുന്നു. നളോപാഖ്യാനം എന്ന ആപുരാവൃത്തം ബൃഹദശ്വമഹർഷി പാണ്ഡവന്മാരെ പറഞ്ഞുകേൾപ്പിക്കുന്നതാണു്. എന്നാൽ മഹാഭാരതത്തെക്കാൾ അധികം കവി ഒന്നാം ദിവസത്തെ കഥയിൽ ഉപജീവിക്കുന്നതു തനിക്കു് അത്യന്തം അഭിമതമായ നൈഷധീയചരിതത്തെയാണെന്നുള്ളതിനു സംശയമില്ല. അതോടുകൂടി ശ്രീഹർഷന്റെ ആ മഹാകാവ്യ കഥ അവസാനിക്കുന്നതിനാൽ അതിനപ്പുറം ഭാരതത്തെത്തന്നെ അനുഗമിക്കുകയും ചെയ്യുന്നു. കഥാനിർവാഹകനായി നാരദ മഹർഷിയെ ആദിമധ്യാന്തങ്ങളിൽ പ്രവേശിപ്പിച്ചിരിക്കുന്നതും മറ്റും കവിയുടെ ഔചിത്യദീക്ഷയുടെ ഫലമാകുന്നു. രസപരിപോഷണത്തിൽ വാരിയരെപ്പോലെ ദത്താവധാനനായി ഒരു നൃത്യപ്രബന്ധകാരനും ഉണ്ടായിട്ടില്ല. ശൃംഗാരരസം അംഗിയും വീരം കരുണം അത്ഭുതം രൗദ്രം തുടങ്ങിയ ഇതരരസങ്ങൾ അംഗങ്ങളുമായ ഈ കൃതിയിൽ അനുസ്യൂതമായി പരിസ്ഫുരിക്കുന്ന കവിയുടെ കലാബോധം ആരേയും ആനന്ദിപ്പിക്കുവാൻ പര്യാപ്തമാണു്. നാടകീയനിയമങ്ങളെ ആസ്പദമാക്കിയുള്ള പരിഗണനയിൽ നളചരിതം കനിഷ്ഠികാധിഷ്ഠിതമായി വിദ്യോതിക്കുന്നു. ആട്ടക്കഥകളെ പ്രായേണ അലങ്കോലപ്പെടുത്തുന്ന ആഭാസമായ സംഭോഗശൃങ്ഗാരപ്രകടനം പ്രസ്തുതകൃതിയിൽ കടന്നുകൂടീട്ടേയില്ല.
-
സുഭദ്രാഹരണം
കാർത്തികതിരുനാൾ മഹാരാജാവിന്റെ തെക്കൻസുഭദ്രാഹരണത്തേയും മന്ത്രേടത്തു നമ്പൂരിപ്പാട്ടിലെ വടക്കൻ സുഭദ്രാഹരണത്തേയുംകാൾ വളരെ വളരെ വിശിഷ്ടമായ മറ്റൊന്നാണ് സുഭദ്രാഹരണം ആട്ടക്കഥ . നളചരിതം ആട്ടക്കഥയിലും ഇതിലും ഒരേ മംഗള ശ്ലോകാവലി കാണുന്നു എന്നു മാത്രമല്ല, സംസ്കൃതവും മലയാളവും നളചരിതത്തിലെന്നതുപോലെ ഇതിലും നെല്ലും മോരും പോലെ പലപ്പോഴും ഇടകലർത്തി പ്രയോഗിച്ചുമിരിക്കുന്നു. ഗ്രന്ഥം മുഴുവൻ കിട്ടീട്ടില്ലാത്തതുകൊണ്ടു നിഷ്കർഷിച്ചു് ഒരഭിപ്രായം പുറപ്പെടുവിക്കുവാൻ നിർവ്വാഹമില്ല.
-
കുചേലവൃത്തം
സുപ്രസിദ്ധമായ കുചേലവൃത്തം വഞ്ചിപ്പാട്ടു കൈരളീദേവിയുടെ കമനീയങ്ങളായ കണ്ഠാലങ്കാരങ്ങളിൽ ഒന്നാണു്. രാമപുരത്തു വാരിയരാണ് രചന. സൗന്ദര്യപൂർണ്ണങ്ങളായ ശബ്ദാർത്ഥങ്ങളുടെ സമഞ്ജസമായ സമ്മേളനം, സമുചിതങ്ങളായ അലങ്കാരങ്ങളുടെ സരസമായ സന്നിവേശനം, സർവോപരി ശ്രീകൃഷ്ണഭഗവാനിലുള്ള അപാരമായ ഭക്തിഭാവം ഇത്യാദി ഗുണവിശേഷങ്ങൾ ഈ കാവ്യത്തെ ഉത്തമോത്തമകോടിയിൽ ആരൂഢമാക്കുന്നു. വാരിയർ പ്രദർശിപ്പിക്കുന്ന കുചേലൻ, ആ ഭക്തോത്തമന്റെ പതിവ്രതയായ ധർമ്മപത്നി, ശ്രീകൃഷ്ണൻ എന്നീ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ അനുവാചകരുടെ ഹൃദയഭിത്തികളിൽനിന്നു് ഒരിക്കലും മായുകയോ മങ്ങുകയോ ചെയ്യുന്നതല്ല.
-
ഭാഷാഷ്ടപദി
ഗീതഗോവിന്ദത്തിന്റെ തർജ്ജമയ്ക്കു ഭാഷാഷ്ടപദി എന്നു പേരില്‍ രാമപുരത്തു വാരിയർ കാവ്യം രചിച്ചിട്ടുണ്ട്. . മാർത്താണ്ഡവർമ്മമഹാരാജാവിന്റെ നിർദ്ദേശമനുസരിച്ചാണു് അദ്ദേഹം ആ കൃതി രചിച്ചതെന്നു വ്യക്തമാകുന്നു. കവിതയ്ക്കു കുചേലവൃത്തത്തോളംതന്നെ മാധുര്യമില്ലെങ്കിലും അതിൽ മനോഹരങ്ങളായ ഭാഗങ്ങൾ അവിടവിടെയുണ്ടു്. വാരിയർ തന്റെ അഭിമതംപോലെയുള്ള രാഗത്തിലും താളത്തിലുമാണു് ഓരോ അഷ്ടപദിയും നിബന്ധിച്ചിരിക്കുന്നതു്; അല്ലാതെ ആ വിഷയത്തിൽ ജയദേവനെ അനുകരിച്ചിട്ടില്ല.
-
ഐരാവണവധം തുള്ളൽ
എസു്. റ്റി. റെഡ്യാർ പ്രസിദ്ധീകരിച്ചിട്ടുള്ള 57 ദിവസത്തെ തുള്ളൽക്കഥകൾ എന്ന പുസ്തകത്തിൽ ‘ഐരാവണവധം’ എന്നൊരു ഓട്ടംതുള്ളൽ കാണ്മാനുണ്ടല്ലോ. ഒരു താളിയോലഗ്രന്ഥത്തിൽ അതിന്റെ ആരംഭത്തിൽ രാമപുരത്തു ശ്രീരാമനേയും, വൈക്കത്തു പെരും തൃക്കോവിലപ്പനേയും, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയേയും കവി വന്ദിക്കുന്നതായി കാണുന്നു . അങ്ങനെയാണെങ്കിൽ ആ തുള്ളൽക്കഥ കുഞ്ചൻനമ്പിയാരുടെ രീതി പിടിച്ചു വാരിയർ തിരുവനന്തപുരത്തുവച്ചെഴതിയതാണെന്നു വിചാരിക്കേണ്ടിയിരിക്കുന്നു. ഐരാവണവധത്തിലെ പ്രതിപാദ്യം ശ്രീരാമപരമാണു്.
-
വ്യാസോൽപത്തി വഞ്ചിപ്പാട്ടു്
വ്യാസോൽപത്തിയെപ്പറ്റി മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. വള്ളംകളിക്കു പാടുവാൻ ഇന്നും ഇത്രമാത്രം പ്രയോജനപ്പെടുന്ന ഒരു കൃതി ഭാഷയിൽ വേറെയില്ല. യമുനാനദിയിൽ കൈവർത്തകന്യകയായ കാളി കടത്തുവള്ളക്കാരിയായി കഴിയുമ്പോളാണല്ലോ പരാശരമഹർഷി പാന്ഥനായി അവിടെ വന്നുചേരുന്നതും, മാർഗ്ഗമധ്യത്തിൽവെച്ചു് ആ കന്യകയിൽ അനുരക്തനായിത്തീർന്നു തൽഫലമായി വേദവ്യാസൻ അവരുടെ പുത്രനായി അവതരിക്കുന്നതും. അതുകൊണ്ടു വള്ളപ്പാട്ടിനു് ഏറ്റവും യോജിച്ചതാണു് പ്രസ്തുതകഥ. കവിയാരെന്നറിയുന്നില്ല; അദ്ദേഹം ഒരു സംസ്കൃതപണ്ഡിതനായിരുന്നില്ല; എന്നാൽ ലളിതമായ ഭാഷാശൈലിയും മർമ്മസ്പൃക്കായ ഫലിതോക്തിയും അദ്ദേഹത്തിനു സ്വാധീനമായിരുന്നു. തൃശ്ശൂരിലെ ശിവനേയും അയ്യപ്പനേയും ഗ്രന്ഥാരംഭത്തിൽ വന്ദിക്കുന്നുണ്ടു്.
-
വില്വാദ്രിമാഹാത്മ്യം കിളിപ്പാട്ടു്
ഒൻപതാം ശതകത്തിന്റെ അവസാനത്തിലോ പത്താം ശതകത്തിന്റെ ആരംഭത്തിലോ രചിക്കപ്പെട്ടിട്ടുള്ള ഒരു കിളിപ്പാട്ടാണു് വില്വാദ്രിമാഹാത്മ്യം. അതിനു വില്വപുരാണമെന്നും പേരുണ്ടു്. കൊച്ചിരാജ്യത്തിലെ ഒരു പ്രധാനക്ഷേത്രമായ തിരുവില്വാമലയുടെ മാഹാത്മ്യമാണു് പ്രസ്തുതകാവ്യത്തിൽ പ്രകീർത്തിതമായിരിക്കുന്നതു്. വൈശമ്പായനമഹർഷി ജനമേജയചക്രവർത്തിയെ പറഞ്ഞുകേൾപ്പിക്കുന്ന മഹാഭാരതത്തിലെ ഒരു ഉപാഖ്യാനമാണു് വില്വപുരാണമെന്നു കവി പറയുന്നു. ഭാരതയുദ്ധാനന്തരം വിഷണ്ണനായിത്തീർന്ന ധർമ്മപുത്രരെ സമാശ്വസിപ്പിക്കുവാൻ വേദവ്യാസൻ പ്രത്യക്ഷീഭവിച്ചു പല സദുപദേശങ്ങളും നല്കുകയും ഒടുവിൽ ധർമ്മാധർമ്മങ്ങളുടെ സൂക്ഷ്മാവസ്ഥകൾ ഗ്രഹിക്കുവാൻ ശരശയനത്തിൽ കിടക്കുന്ന ഭീഷ്മരെ ഉപസർപ്പണം ചെയ്യണമെന്നു് അനുശാസിക്കുകയും ചെയ്യുന്നു. ഉടൻതന്നെ യുധിഷ്ഠിരൻ ഭീഷ്മരുടെ സമീപത്തേക്കു പോയി ആ മഹാത്മാവിന്റെ മുഖത്തുനിന്നു രാജധർമ്മരഹസ്യങ്ങളും മറ്റും നേരിട്ടു ഗ്രഹിക്കുന്നു. കലിയുഗത്തിൽ ഭഗവാൻ ശ്രീനാരായണനെ പ്രസാദിപ്പിക്കുന്നതിനുള്ള മാർഗ്ഗംകൂടി അരുളിച്ചെയ്യണമെന്നു ചക്രവർത്തി അഭ്യർത്ഥിച്ചപ്പോൾ ഭീഷ്മർ അഷ്ടാക്ഷരമന്ത്രത്തിന്റെ പ്രഭാവം ആദ്യമായി ഉപദേശിക്കുകയും തത്സംബന്ധമായി പല ഉപകഥകൾ ആഖ്യാനം ചെയ്കയും ചെയ്യുന്നു. അനന്തരം ക്ഷേത്രങ്ങൾ ഊഷരക്ഷേത്രമെന്നും ബീജക്ഷേത്രമെന്നും രണ്ടുതരത്തിലുണ്ടെന്നും കോകാമുഖം ഊഷരക്ഷേത്രവും വില്വാദ്രി ബീജക്ഷേത്രവുമാണെന്നും പറയുന്നു.
-
കംസവധം
കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ കംസവധം എന്നൊരാട്ടക്കഥ രചിച്ചിട്ടുണ്ടു്. ആ കൃതിയുടെ ആരംഭത്തിൽ അദ്ദേഹം ഗണപതിയേയും സരസ്വതിയേയും ഓരോ പദംകൊണ്ടു വന്ദിച്ചതിനുമേൽ കൊടുങ്ങല്ലൂർ ഭദ്രകാളിയെയും കുലദേവതയായ കിളിമാനൂർ അയ്യപ്പൻകാവിൽ ശാസ്താവിനേയും രാമകൃഷ്ണാഭിധനായ ഗുരുവിനേയും അഭിവാദനം ചെയ്യുന്നു. കംസവധത്തെ രണ്ടാംകിടയിലുള്ള ഒരാട്ടക്കഥയായി പരിഗണിക്കുവാൻ വിരോധമില്ല. കുവലയാപീഡത്തിന്റെ വർണ്ണനം കേമമായിട്ടുണ്ടു്. തെക്കൻകവികളിൽ കോട്ടയംകഥകളെ അനുകരിച്ചു് ആദ്യമായി ഒരു കൃതി രചിച്ചതു രവിവർമ്മകോയിത്തമ്പുരാനാണെന്നു തോന്നുന്നു.
-
കിരാതം ആട്ടക്കഥ
കിരാതത്തിനു സാഹിത്യ ദൃഷ്ട്യാ വളരെ താണ ഒരു സ്ഥാനമേ കല്പിക്കുവാൻ നിവൃത്തിയുള്ളു. പറയത്തക്ക വ്യുൽപത്തിയോ കവനപാടവമോ ഉണ്ടായിരുന്നില്ല. എങ്കിലും കവിക്കു ശിവവിഷയകമായുള്ള ഭക്തിപ്രകർഷത്തിനു കിരാതം സാക്ഷ്യംവഹിക്കുന്നുണ്ടു്. അതു് ആടിക്കാണാൻ കൊള്ളാവുന്ന ഒരു കഥയാണെന്നും സമ്മതിക്കാം. അതുകൊണ്ടുതന്നെയായിരിയ്ക്കാം അതിനു് ഇന്നും അഭംഗുരമായി നിലനിന്നുപോരുന്ന പ്രചാരവും. അപ്സരസ്ത്രീകൾക്കു് അർജ്ജുനന്റെ മുന്നിൽ പാടിക്കളിക്കുവാൻ ഒരു കുമ്മിയും കവി പ്രസ്തുതകൃതിയിൽ ഘടിപ്പിച്ചിട്ടുണ്ടു്. ശ്ലോകങ്ങൾ പ്രായേണ എല്ലാംതന്നെ ഭാഷാനിബദ്ധങ്ങളാണു്.
-
ബാലരാമഭരതം
941-ലെ തൃപ്പടിദാനത്തെ ഉപോൽഘാതത്തിൽ സ്മരിച്ചിരിക്കുന്നതുകൊണ്ടു് അക്കാലത്തിനു പിന്നീടാണു് ബാലരാമഭരതത്തിന്റെ നിർമ്മിതി എന്നു നിർണ്ണയിക്കാം. ബാലരാമഭരതം എന്നാൽ ബാലരാമനാൽ കൃതമായ ഭരതശാസ്ത്രഗ്രന്ഥം എന്നർത്ഥം. വിശാലമായ ലാസ്യതന്ത്രം മുഴുവൻ പരിശോധിച്ചതിനുമേൽ രചിച്ചതാണു് പ്രസ്തുതകൃതി എന്നു വിശദമാകുന്നു. ആദിഭരതം, സംഗീതരത്നാകരം, ശബ്ദരത്നാവലി, താണ്ഡവം, സംഗീതസുധാകരം മുതലായ പൂർവ്വഗ്രന്ഥങ്ങളേയും കോഹലൻ തുടങ്ങിയ പ്രാചീനാചാര്യന്മാരേയും കാർത്തികതിരുനാൾ രാമവർമ്മമഹാരാജാവു് സ്മരിച്ചിട്ടുണ്ടെങ്കിലും അവരുടെ ചില അഭിപ്രായങ്ങൾ ഖണ്ഡിച്ചു സ്വമതം സ്ഥാപിക്കുവാൻ ശ്രമിച്ചിട്ടുണ്ടു്; ആദ്യന്തം കാരികകൾകൊണ്ടാണു് ഗ്രന്ഥം നിബന്ധിച്ചിരിക്കുന്നതെങ്കിലും ആവശ്യമുള്ള പ്രകരണങ്ങൾക്കു ഗദ്യത്തിൽ വിശദമായ വൃത്തിയും എഴുതിച്ചേർത്തിട്ടുണ്ടു്,
-
വഞ്ചീശസ്തവം
വഞ്ചിമഹാരാജസ്തവം എന്നുകൂടി പേരുള്ള പ്രസ്തുതകൃതി അശ്വതിതിരുനാൾ തന്റെ മാതുലനെപ്പറ്റി ഒൻപതു പദ്യങ്ങളിലും ഒരു ദീർഘമായ ഗദ്യത്തിലും കീർത്തനം ചെയ്യുന്ന ശ്രുതിമധുരമായ ഒരു സ്തോത്രരത്നമാണു്. ഈ സ്തോത്രത്തിന്റെ ആരംഭത്തിൽ മഹാവിഷ്ണുവിന്റെ വക്ഷോലങ്കാരമായ കൗസ്തുഭരത്നത്തേയും ലക്ഷ്മീനാരായണന്മാരുടെ രഹഃകേളികളേയും വർണ്ണിക്കുന്ന ഓരോ ശ്ലോകമുണ്ടു്. കാവ്യത്തിന്റെ അവസാനത്തിൽ ഔദ്ധത്യപരിഹാരശ്ലോകവും കാണുന്നു. അതിൽനിന്നു് അതു രചിക്കുന്ന കാലത്തു് അശ്വതിതിരുനാൾക്കു് ഇരുപതിലധികം വയസ്സു കഴിഞ്ഞിരുന്നില്ല എന്നു് അനുമാനിക്കാവുന്നതാണു്.
-
കാർത്തവീര്യവിജയം ചമ്പു
അശ്വതിതിരുനാളുടെ ചമ്പുക്കളിൽ കാർത്തവീര്യവിജയമാണു് പ്രഥമഗണനീയമായി പരിലസിക്കുന്നതു്. കാർത്തവീര്യാർജ്ജുനൻ മാഹിഷ്മതിയിൽ രാജ്യഭാരം ചെയ്യുന്നതു മുതൽ ബന്ധനസ്ഥനായ രാവണനെ ആ മഹാവീരനോടു് യാചിച്ചു പുലസ്ത്യമഹർഷി വീണ്ടുകൊണ്ടു പോകുന്നതുവരെയുള്ള ഇതിവൃത്തം ഇതിൽ അടങ്ങിയിരിക്കുന്നു.
-
സന്താനഗോപാലം ചമ്പു
കേരളത്തിലെങ്ങും സാമാന്യേന പ്രസിദ്ധിയുള്ളതാണു് അശ്വതിതിരുനാൾ ഇളയതമ്പുരാന്റെ ഈ ചമ്പു.
-
ശൃംഗാരസുധാകരം ഭാണം
കേരളീയങ്ങളായ ഭാണങ്ങളിൽ മഴമങ്ഗലത്തിന്റേതു കഴിഞ്ഞാൽ അടുത്ത സ്ഥാനം അശ്വതിതിരുനാൾ ഇളയതമ്പുരാന്റെ ശൃങ്ഗാരസുധാകരത്തിനു നല്കാവുന്നതാണു.
-
രുക്‍മിണീപരിണയം നാടകം
ഈ നാടകമാണു് അശ്വതിതിരുനാൾ ഇളയതമ്പുരാന്റെ പരിപക്വമായ കൃതി. 962-ൽ അവിടുന്നു യുവരാജാവായതിനുമേലാണു് ഇതിന്റെ നിർമ്മിതി എന്നു മുൻപു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അഞ്ചങ്കത്തിൽ രചിച്ചിട്ടുള്ള ഈ നാടകം അവിടുത്തെ അന്യാദൃശമായ സരസ്വതീവിലാസത്തിനു മൂർദ്ധാഭിഷിക്തോദാഹരണമാകുന്നു. രുക്‍മിണി, വാസുഭദ്രന്റെ (ശ്രീകൃഷ്ണന്റെ) നർമ്മസചിവനായ കപിഞ്ജല ബ്രാഹ്മണൻ, ഈ പാത്രങ്ങളുടെ ആവിഷ്കരണവിഷയത്തിൽ അശ്വതിതിരുനാൾ അസാധാരണമായ മനോധർമ്മം പ്രകടിപ്പിച്ചിട്ടുണ്ടു്. ഭാഗവതത്തിൽ രുക്‍മിണി ഒരു ബ്രാഹ്മണനെയാണല്ലോ തന്റെ പ്രണയസന്ദേശവാഹിയായി ദ്വാരകയ്ക്കു അയയ്ക്കുന്നതു്; എന്നാൽ നാടകകലാമാർമ്മികനായ തമ്പുരാൻ വിരഹതപ്തനായ ശ്രീകൃഷ്ണനെത്തന്നെ കുണ്ഡിനപുരത്തേയ്ക്കു നയിക്കുന്നു. കേവലം ദേശവർണ്ണനപരമായ അഞ്ചാമങ്കം അനാവശ്യമാണെന്നു പറയാമെങ്കിലും ആ കാര്യത്തിൽ അവിടുന്നു ഭവഭൂതി, മുരാരി, രാജശേഖരൻ മുതലായ പൂർവ്വകവികളെ അനുകരിയ്ക്കുകമാത്രമാണു് ചെയ്തിട്ടുള്ളതു്.
-
ദശാവതാരദണ്ഡകം
മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെ അധികരിച്ചു രചിച്ചിട്ടുള്ളതാണു് അശ്വതിതിരുനാൾ ഇളയതമ്പുരാന്റെ പ്രസ്തുത ദണ്ഡകം. ഭാർഗ്ഗവാവതാരം, രാമാവതാരം, കൃഷ്ണാവതാരം ഇവയെ വർണ്ണിക്കുന്ന പംക്തികൾ ഏറ്റവും സമുജ്ജ്വലങ്ങളായിരിക്കുന്നു. ഒടുവിൽ ഉപസംഹാരരൂപത്തിലും മഹാകവി ഒരു പംക്തി ഘടിപ്പിച്ചിട്ടുണ്ടു്.
-
ഭാരതം കഥ
ഇതു കൊല്ലം പത്താം ശതകം പ്രഥമ പാദത്തിലെ ഒരു കൃതിയായിരിക്കാം. താൻ ഗോവർദ്ധനപുര വാസിയും ദത്തന്റെ പുത്രനും കൃഷ്ണന്റെ ശിഷ്യനുമാണെന്നും ഭാരത കഥ രചിച്ചതു് അമ്പലപ്പുഴ രാജാവിന്റെ (ദേവനാരായണൻ) ആജ്ഞയനുസരിച്ചാണെന്നും കവി പ്രസ്താവിക്കുന്നു. ആ രാജാവു 929-ൽ രാജ്യഭ്രഷ്ടനായ ചെമ്പകശ്ശേരി രാജാവാണെന്നു തോന്നുന്നു. നിശ്ചയമില്ല. ഗോവർദ്ധനപുരം ഏതെന്നും അറിയുന്നില്ല. രാഷ്ട്രോല്പത്തി മുതല്ക്കുള്ള മഹാഭാരതകഥ പ്രസ്തുത വാങ്മയത്തിൽ പ്രതിപാദിച്ചിട്ടുണ്ടു്. ഇടയ്ക്കിടയ്ക്കു കൃഷ്ണനാട്ടത്തെ അനുകരിച്ചു ചില ഗാനങ്ങളും കാണുന്നു.
-
ഗുരുവായുപുരേശസ്തുതി
ഇതിൽ ഭാഗവതം ദശമസ്കന്ധത്തിലെ കഥ ദേവരാജഭട്ടൻ ആയിരം ശ്ലോകങ്ങളായി രചിച്ചിരിക്കുന്നു. മേല്പുത്തൂർ ഭട്ടതിരിയുടെ പദ്ധതിയനുസരിച്ചു് ഓരോ ശ്ലോകത്തിലും ഗുരുവായൂർ ശ്രീകൃഷ്ണനെ അഭിസംബോധനം ചെയ്യുന്നു. ഓരോ ശതകത്തിന്റേയും അവസാനത്തിലാണു് പ്രാർത്ഥനാപദ്യങ്ങൾ ചേർത്തിട്ടുള്ളതു്; അല്ലാതെ ദശകത്തിന്റെ അവസാനത്തിലല്ല.
-
രാമായണശതകം
ഈ കൃതിയിൽ നൂറു ശ്ലോകങ്ങളേയുള്ളു. രചന ദേവരാജഭട്ടൻ. എല്ലാ ശ്ലോകങ്ങളും സ്രഗ്ദ്ധരാവൃത്തത്തിലാണു് രചിച്ചിരിക്കുന്നതു്.
-
സുഖബോധിനി
കിരാതാർജ്ജുനീയത്തിനു് ഏറ്റവും വിവൃതവും ലളിതവുമായ ഒരു വ്യാഖ്യാനമാണു് സുഖബോധിനി. അതിലും സാരസങ്ഗ്രഹണത്തിലും ദേവരാജൻ അദ്ദേഹത്തിന്റെ വിപുലമായ വ്യാകരണപാണ്ഡിത്യം സമഗ്രമായി പ്രകടിപ്പിച്ചിരിക്കുന്നു. പ്രകാശവർഷാദി പണ്ഡിതന്മാരുടെ ടീകകൾ പരിപൂർണ്ണങ്ങളല്ലെന്നു തോന്നിയതിനാലാണു് താൻ ആ വ്യാഖ്യാനം രചിച്ചതെന്നു് അദ്ദേഹംതന്നെ പ്രസ്താവിച്ചിട്ടുണ്ടല്ലോ. കേരളീയരിൽ ചിത്രഭാനു കിരാതാർജ്ജുനീയം ആദ്യത്തെ മൂന്നു സർഗ്ഗങ്ങൾമാത്രമേ വ്യാഖ്യാനിച്ചുള്ളു
-
സാരസംഗ്രഹണം
സാരസംഗ്രഹണം ശിശുപാലവധത്തിന്റെ സമ്പൂർണ്ണമായ ഒരു ടീകയാണു്. താൻ പല പൂർവസൂരികളേയും ഉപജീവിക്കുന്നതായി ദേവരാജഭട്ടൻ പറയുന്നുണ്ടെങ്കിലും അദ്ദേഹം ഒരു സ്വതന്ത്രനായ സഹൃദയനെന്ന നിലയിലാണു് പ്രസ്തുതകൃതിയിൽ പ്രായേണ പരിലസിക്കുന്നതു്. ഒരു വ്യാഖ്യാതാവെന്ന നിലയിൽ അദ്ദേഹം നമ്മുടെ ഹൃദയങ്ഗമമായ ആദരത്തെ സർവഥാ അർഹിക്കുന്നു.
-
സുന്ദരകാണ്ഡം പാന
കൊച്ചി രാമവർമ്മമഹാരാജാവിനു് ഒരിക്കൽ മൂത്രകൃച്ഛ്റത്തിന്റെ ഉപദ്രവമുണ്ടായി എന്നും അതു വായു സംബന്ധമായുള്ള ഒരു രോഗമാകയാൽ വായുപുത്രനായ ഹനൂമാന്റെ പ്രസാദംകൊണ്ടു് അതിനു ശമനംവരുത്തണമെന്നു നിശ്ചയിച്ചു് അവിടുന്നു രാമായണം സുരന്ദകാണ്ഡം പാനയായി ഉണ്ടാക്കി എന്നും ഹനൂമാൻ സീതാദേവിയുടെ കയ്യിൽ അംഗുലീയം സമർപ്പിക്കുന്ന ഘട്ടംവരെ എഴുതിയപ്പോൾ ആ രോഗം ഭേദമായി എന്നും ഐതിഹ്യമുണ്ടു്. പ്രസ്തുത കൃതി പാരായണം ചെയ്താൽ വായുഭഗവാന്റെ അനുഗ്രഹം സിദ്ധിച്ചു തദ്വാരാ സുഖപ്രസവമുണ്ടാകുമെന്നുള്ള വിശ്വാസംനിമിത്തം തൃപ്പൂണിത്തറക്കോവിലകത്തെ കൊച്ചുതമ്പുരാട്ടിമാർ ഇന്നും ആ പാന ഗർഭകാലങ്ങളിൽ പാരായണംചെയ്യാറുണ്ടു്.
-
ബാലരാമവർമ്മയശോഭൂഷണം
മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ തൃപ്പടിദാനത്തിനുമേൽ ശ്രീപത്മനാഭൻ നാടുവാഴിയും തങ്ങൾ ഇളമുറക്കാരുമാണെന്നുള്ള സങ്കല്പത്തിന്മേൽ എല്ലാ തിരുവിതാംകൂർ മഹാരാജാക്കന്മാരും പ്രശ്രയദ്യോതകമായ ബാല എന്ന ബിരുദം സ്വീകരിക്കാറുണ്ടു്. ആ വഴിക്കാണു് കാർത്തികതിരുനാൾ തിരുമേനി ബാലരാമവർമ്മാവായതു്. സദാശിവദീക്ഷിതരുടെ പ്രസ്തുതകൃതി വിദ്യാനാഥനാൽ പ്രണീതമായ പ്രതാപരൂദ്രയശോഭൂഷണത്തിന്റെ ഒരനുകൃതിമാത്രമല്ല, ലക്ഷണപ്രതിപാദകമായ അംശത്തെസ്സംബന്ധിച്ചിടത്തോളം, അതിന്റെ ഒരു നേർപകർപ്പുതന്നെയാണു്. ഉദാഹരണങ്ങൾ മാത്രം ബാലരാമവർമ്മപരങ്ങളായി കവി നിബന്ധിച്ചിരിക്കുന്നു. പ്രതാപരൂദ്രീയത്തിലെന്നതുപോലെ ഇതിലും നായകപ്രകരണം, കാവ്യപ്രകരണം, നാടകപ്രകരണം, രസപ്രകരണം, ദോഷപ്രകരണം, ഗുണപ്രകരണം, ശബ്ദാലങ്കാരപ്രകരണം, അർത്ഥാലങ്കാരപ്രകരണം, മിശ്രാലങ്കാരപ്രകരണം എന്നിങ്ങനെ എട്ടു പ്രകരണങ്ങളുണ്ടു്.
-
വസുലക്ഷ്മീകല്യാണം
പ്രതാപരുദ്രീയത്തിൽ പ്രതാപരുദ്രകല്യാണം എന്നൊരു നാടകം അതിന്റെ നിർമ്മാതാവു നാടകസ്വരൂപത്തെ ഉദാഹരിക്കുന്നതിനുവേണ്ടി അന്തർഭവിപ്പിച്ചിട്ടുള്ളതുപോലെ സദാശിവദീക്ഷിതർ ബാലരാമവർമ്മയശോഭൂഷണത്തിലും വസുലക്ഷ്മീകല്യാണം എന്നൊരു നാടകം ഉൾക്കൊള്ളിച്ചിട്ടുണ്ടു്. ആ നാടകത്തിലെ ഇതിവൃത്തം താഴെക്കാണുന്നവിധത്തിൽ സംക്ഷേപിക്കാം. സിന്ധുരാജ്യത്തിലെ രാജാവിനു വസുലക്ഷ്മി എന്നൊരു പുത്രിയുണ്ടായിരുന്നു; ആ യുവതിയെ വഞ്ചീശ്വരനായ ബാലരാമവർമ്മമഹാരാജാവിനെക്കൊണ്ടു വിവാഹം ചെയ്യിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹമെങ്കിലും പട്ടമഹിഷി തന്റെ ഭാഗിനേയനായ സിംഹള രാജകുമാരൻ കുമാരിയുടെ ഭർത്താവാകണമെന്നു് ആശിക്കുകയും, അതിന്റെ സാഫല്യത്തിനുവേണ്ടി വസുലക്ഷ്മിയെ ഒരു കപ്പലിൽ കയറ്റി സിംഹളദ്വീപിലേക്കയയ്ക്കുകയും ചെയ്യുന്നു. പക്ഷേ ആ കപ്പൽ കടൽക്കോളിൽപ്പെട്ടു വഞ്ചിരാജ്യത്തിലെ സമുദ്രതീരത്തിൽ അടിയുകയും, വഞ്ചീശ്വരന്റെ പത്നിയായ വസുമതിയുടെ സഹോദരനും അന്തദുർഗ്ഗപാലനുമായ വസുമദ്രാജന്റെ കൈവശം അകപ്പെടുകയും ചെയ്യുന്നു. വസുമദ്രാജൻ വസുലക്ഷ്മിയെ തന്റെ സഹോദരിക്കു് ഉപായനീകരിക്കുന്നു. തദനന്തരം മഹാരാജാവും ആ യുവതിയും തമ്മിൽ പ്രണയബദ്ധരായിത്തീരുന്നു. വീണ്ടും വസുമതി തന്റെ പുത്രിയെ പാണ്ഡ്യ രാജാവിനെക്കൊണ്ടു പരിഗ്രഹിപ്പിക്കുവാൻ ശ്രമിയ്ക്കുന്നുവെങ്കിലും ആ ശ്രമവും വിഫലീഭവിക്കുന്നതേയുള്ളു. അപ്പോഴേക്കും മഹാരാജാവിന്റെ മന്ത്രിയായ നീതിസാഗരൻ മുഖേന സിന്ധു രാജാവു വിവരങ്ങൾ ഗ്രഹിക്കുകയും താൻതന്നെ തിരുവിതാംകൂറിൽ എത്തി പുത്രിയുടെ വിവാഹം മഹാരാജാവിനെക്കൊണ്ടു നിർവഹിപ്പിക്കുകയും ചെയ്യുന്നു. സിന്ധുരാജ്യവുമായി തിരുവിതാംകൂറിനുണ്ടായ വാണിജ്യാഭിവൃദ്ധിയെ പ്രസ്തുതനാടകം അപാങ്ഗാലോകനം ചെയ്യുന്നതായി സങ്കല്പിക്കാമെന്നല്ലാതെ അതിൽ കൂടുതലായുള്ള ദേശചരിത്രോപയോഗിത്വമൊന്നും അതിലെ ഇതിവൃത്തത്തിൽ കാണുന്നില്ല. വസുലക്ഷ്മീകല്യാണം കവി രചിച്ചതു മതിലകത്തെ മീനമാസോത്സവത്തിനു് അഭിനയിക്കുന്നതിനാണെന്നു വെളിപ്പെടുന്നു.
-
വസുലക്ഷ്മീകല്യാണം
രാമവർമ്മ മഹാരാജാവിന്റെ വാഴ്ചക്കാലത്തു വിശ്വാവസുസംവത്സരം 960-ലാകയാൽ ആ കൊല്ലത്തിലാണു് വേങ്കടസുബ്രഹ്മണ്യദീക്ഷിതരുടെ പ്രസ്തുത നാടകത്തിന്റെ രചന എന്നു സിദ്ധിക്കുന്നു. കഥയ്ക്കു സദാശിവ ദീക്ഷിതരുടെ നായകപ്രകരണത്തിലെ ഇതിവൃത്തത്തിൽ നിന്നു പറയത്തക്ക വ്യത്യാസമൊന്നുമില്ല. സിന്ധുരാജപുത്രിതന്നെയാണു് വസുലക്ഷ്മി. ബുദ്ധിസാഗരൻ മന്ത്രി, വസുസേനൻ സേനാപതി, വസുമതി മഹാരാജാവിന്റെ പത്നി, വസുമാൻ അന്തപാലനായ വസുമതീസഹോദരൻ, വസുവർമ്മാ ചേരരാജാവു്, വസുനിധി സിന്ധുരാജാവു്, വസുരാശി അദ്ദേഹത്തിന്റെ പുത്രൻ, ഇവരാണു് മഹാരാജാവിന്നും അദ്ദേഹത്തിന്റെ വയസ്യന്നും പുറമേയുള്ള പ്രധാനകഥാപാത്രങ്ങൾ. വസുവർമ്മാവിനെക്കൊണ്ടു വസുലക്ഷ്മിയെ വിവാഹംചെയ്യിക്കുവാനുള്ള വസുമതിയുടെ ഉദ്യമം ഫലിക്കുന്നില്ല. സദാശിവദീക്ഷിതരുടെ വസുലക്ഷ്മീകല്യാണത്തിൽ എല്ലാ നാടകാംഗങ്ങൾക്കും ഉദാഹരണം ഇല്ലാത്തതു കൊണ്ടു വേങ്കടസുബ്രഹ്മണ്യദീക്ഷിതർ സമഗ്രമായ രീതിയിൽ അതേ പ്രമേയത്തെ ആസ്പദമാക്കി മറ്റൊരു ഗ്രന്ഥം നിർമ്മിച്ചു എന്നു് ഉദ്ദേശിയ്ക്കാവുന്നതാണു്.
-
ചാതകസന്ദേശം
ബ്രിട്ടീഷ് മലബാറിൽ തിരുമാന്ധാംകുന്നിനു സമീപം ജീവിച്ചിരുന്ന ഒരു നമ്പൂരി കൊല്ലം പത്താം ശതകത്തിന്റെ ഉത്തരാർദ്ധത്തിൽ ടിപ്പുസുൽത്താന്റെ ആക്രമണംനിമിത്തം മലബാറിനും കൊച്ചിക്കും നേരിട്ട അത്യാഹിതത്തിൽ തന്റെ സർവസ്വവും നഷ്ടപ്പെട്ടു് അനന്യശരണനായി, അത്യന്തം ദീനനായി, തിരുവിതാംകൂർ കാർത്തിക തിരുനാൾ രാമവർമ്മ മഹാരാജാവിനോടു് ഒരു ചാതകത്തെ ദൂതനാക്കി ധനാഭ്യർത്ഥന ചെയ്യുന്നതാണു് ചാതക സന്ദേശത്തിലെ വിഷയം. വിപ്രലംഭശൃംഗാരത്തെ ആശ്രയിക്കാതെ ദാനവീരനായ മഹാരാജാവിനോടു തന്റെ ദാരിദ്ര്യത്തെപ്പറ്റി പരിദേവനംചയ്യുന്ന ഈ സന്ദേശത്തിലെ കഥാഘടന അശ്രുതപൂർവ്വവും ആസ്വാദ്യതമവുമാകുന്നു. നമ്പൂരിയുടെ കവിതയ്ക്കു ശുകകോകിലാദി കേരളീയ സന്ദേശങ്ങളുടെ പ്രൗഢോദാരഗഭീരതയില്ലെങ്കിലും പ്രകൃഷ്ടമായ സാമഞ്ജസ്യമുണ്ടു്. 960-നും 964-നും ഇടയ്ക്കായിരിക്കണം സന്ദേശത്തിന്റെ നിർമ്മിതി എന്നു സങ്കല്പിക്കുവാൻ ന്യായങ്ങളുണ്ടു്. നമ്പൂരി ആ ഘട്ടത്തിൽ പത്മനാഭപുരത്തു ചെന്നു മഹാരാജാവിനെ, പണ്ടു ഭൂതിലോലനായ കുചേലൻ ശ്രീകൃഷ്ണനെയെന്ന പോലെ മുഖം കാണിക്കുകയുണ്ടായി. എങ്കിലും തന്റെ ഗമനോദ്ദേശമറിയിക്കാതെ രോഗദ്വിതീയനായി ഇല്ലത്തേക്കു തിരിയെ പോന്നു. അവിടെ തിരുമാന്ധാം കുന്നിലെ ഭദ്രകാളിയെ സേവിച്ചുകൊണ്ടിരുന്നപ്പോൾ ശരൽകാലത്തിൽ ഒരു ചാതകം ആ സ്ഥലത്തു പ്രത്യക്ഷീഭവിച്ചു. തന്റെ സന്ദേശം മഹാരാജാവിനെ അറിയിക്കുന്നതിനു് ആ പക്ഷിയെക്കാൾ പറ്റിയ ഒരു ബന്ധു ലോകത്തിൽ ഇല്ലെന്നു് ആ ദരിദ്രൻ നിശ്ചയിച്ചു. ഭാരതപ്പുഴ, ചമ്രവട്ടത്തയ്യപ്പൻ, തിരുനാവാ മഹാവിഷ്ണു, തൃശ്ശിവപേരൂർ വടക്കുന്നാഥൻ, പെരുവനത്തപ്പൻ, ഊരകത്തു ഭഗവതി, ഇരിങ്ങാലക്കുട സങ്ഗമേശ്വരൻ, അവിടത്തെ കൗലീപിനി എന്ന അമ്പലക്കുളം, കൊടുങ്ങല്ലൂർ ഭദ്രകാളി, നെടുങ്കോട്ട, പെരിയാർ, ചേന്നമംഗലം, അവിടെ അന്നു താമസിച്ചിരുന്ന കൊച്ചി മഹാരാജാവു്, തൃപ്പൂണിത്തുറയപ്പൻ, വൈക്കത്തപ്പൻ, വേമ്പനാട്ടുകായൽ, കരപ്പുറം, അന്നു മരുത്തോർ വട്ടത്തു താമസിച്ചിരുന്ന ചീരട്ടമണ്‍ മൂസ്സതു്, ചെമ്പകശ്ശേരി, വാട, കള്ളർകോട്ടു ശിവൻ, അമ്പലപ്പുഴ കൃഷ്ണൻ, അരിപ്പാട്ടു സുബ്രഹ്മണ്യൻ. കായംകുളത്തെ അങ്ങാടി, കൃഷ്ണപുരം, കൊല്ലം, യശശ്ശരീരനായ രാമയ്യൻ ദളവാ, വർക്കല ഇങ്ങനെ വിവിധ രൂപങ്ങളായ പല ചേതനാചേതനങ്ങളെപ്പറ്റി പൂർവഭാഗത്തിൽ കവി വർണ്ണിച്ചിട്ടുണ്ടു്. ഉത്തര ഭാഗം തിരുവനന്തപുരം പട്ടണത്തിന്റെ ഉജ്ജ്വലമായ ഒരു വിവരണം കൊണ്ടു് ആരംഭിക്കുന്നു. അവിടെനിന്നു കരമന, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ എന്നീ സ്ഥലങ്ങൾ കടന്നു പത്മനാഭപുരത്തേക്കു ചെല്ലണമെന്നും എന്തെന്നാൽ മഹാരാജാവിനു പൂർവ്വരാജധാനിയായ ആ നഗരത്തിൽ താമസിക്കുന്നതിനാണു് അധികം അഭിരുചി എന്നും അദ്ദേഹം ചാതകത്തെ ഉൽബോധിപ്പിക്കുന്നു. പത്മനാഭപുരത്തിന്റെ പ്രപഞ്ചനം അത്യന്തം ആകർഷകമായിരിക്കുന്നു. അതുപോലെ തന്നെയാണു് കാർത്തികതിരുനാൾ മഹാരാജാവിനെപ്പറ്റിയുള്ള പ്രശംസയും. പിന്നീടു കരുണമയമായ സന്ദേശവാക്യവും കവി പറഞ്ഞുകൊടുക്കുന്നു. കേരളത്തെസ്സംബന്ധിച്ചു ചരിത്രപരമായും മറ്റും വേറെ യാതൊരു സന്ദേശവും ഇത്ര വളരെ അറിവു തരുന്നില്ല.
-
വിക്രമാദിത്യചരിതം
ഇതു് അഞ്ചു സർഗ്ഗത്തിലുള്ള ഒരു സംസ്കൃതകാവ്യമാണു്. ഗോവിന്ദസ്വാമികളുടേയും അദ്ദേഹത്തിനു ബ്രഹ്മക്ഷത്രാദി ചതുർവർണ്ണങ്ങളിൽ ജനിച്ച വരരുചി, വിക്രമാദിത്യൻ, ഭട്ടി, ഭർത്തൃഹരി എന്നീ നാലു പുത്രന്മാരുടേയും കഥ പ്രസിദ്ധമാണല്ലോ. അതിൽ വിക്രമാദിത്യനെപ്പറ്റിയുള്ള കഥാംശമാണു് പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ പ്രസ്തുത കാവ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതു്.
-
നീലകണ്ഠസന്ദേശം
പുന്നശ്ശേരി ശ്രീധരൻനമ്പിയുടെ നീലകണ്ഠസന്ദേശത്തിൽ 126 പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. “ഈങ്ങയൂർനിന്നു ചെർപ്പുളശ്ശേരിക്കു ദൂരസ്ഥനായ നായകൻ വിരഹിണിയായ നായികയ്ക്കു് ഒരു മയിൽ മുഖേന അയയ്ക്കുന്ന സന്ദേശമാണു് വിഷയം. പൂർവോത്തര വിഭാഗമില്ല. സന്ദേശഹരൻ സഞ്ചരിക്കാനുള്ള മാർഗ്ഗം വളരെ പരിമിതമാകയാൽ കവിക്കു സമുദ്രം, പർവതം മുതലായ വിഷയങ്ങളുടെ വർണ്ണനത്തിനു ധാരാളം ശ്ലോകങ്ങൾ വിനിയോഗിക്കുവാൻ സൗകര്യം ലഭിക്കുന്നു. ചെർപ്പുളശ്ശേരിക്കു ശ്രേണിക എന്നാണു് ഗ്രന്ഥത്തിൽ പേർ നല്കിയിരിക്കുന്നതു്.
-
സേതുമാഹാത്മ്യം കിളിപ്പാട്ടു്
സേതുമാഹാത്മ്യവും വേതാളചരിത്രവും കല്ലേക്കുളങ്ങര രാഘവപ്പിഷാരടി യുടെ രണ്ടു ബൃഹൽകാവ്യങ്ങളാണു്; സേതുമാഹാത്മ്യം (1) ചക്രകാണ്ഡം (2) വേതാളകാണ്ഡം (3) ശ്രീരാമാകാണ്ഡം (4) സാധ്യകാണ്ഡം (5) കല്യാണകാണ്ഡം (6) രാമനാഥകാണ്ഡം എന്നിങ്ങനെ ആറു കാണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു. കിളിയെക്കൊണ്ടല്ല തന്റെ ഒരു ഗാനകൃതിയിലും കഥ പറയിക്കുന്നതു്. നൈമിശാരണ്യത്തിൽ ഒരു കാലത്തു ശൗനകപ്രഭൃതികളായ ഇരുപത്താറായിരം മഹർഷിമാർ തപസ്സുചെയ്തുകൊണ്ടിരുന്ന അവസരത്തിൽ അവർക്കു മുഖ്യമായ കൈവല്യസാധനം എന്തെന്നുള്ളതിനെപ്പറ്റി സംശയമുണ്ടായി. അപ്പോൾ വ്യാസശിഷ്യനായ സൂതൻ അവിടെ യദൃച്ഛയാ ചെന്നുചേരുകയും അദ്ദേഹത്തോടു് അവർ തങ്ങളുടെ ആ സംശയത്തിനു പരിഹാരം നിർദ്ദേശിക്കണമെന്നു് അപേക്ഷിക്കുകയും ചെയ്തു. സൂതൻ ഉടനെ രാമേശ്വരത്തിന്റെ മാഹാത്മ്യത്തെ വർണ്ണിക്കുവാൻ ആരംഭിക്കുന്നു. അവിടെയുള്ളനാല്പത്തിമൂന്നോളം തീർത്ഥങ്ങളേയും അവ സംബന്ധിച്ചുള്ള ഐതിഹ്യങ്ങളേയും കവി സരസമായി പ്രതിപാദിക്കുന്നുണ്ടു്. ഭാഷ പ്രായേണ സമാകർഷകമാണെങ്കിലും സംസ്കൃതജടിലമാണു്. കേക, കാകളി, കളകാഞ്ചി ഈ മൂന്നു വൃത്തങ്ങളിലാണു് ഈ കാവ്യവും വേതാളചരിത്രവും നിബന്ധിച്ചിരിക്കുന്നതു്.
-
വേതാളചരിത്രം കിളിപ്പാട്ടു്
കല്ലേക്കുളങ്ങര രാഘവപ്പിഷാരടി യുടെ കൃതികളിൽ എല്ലാംകൊണ്ടും പ്രഥമസ്ഥാനത്തെ അലങ്കരിക്കുന്നതു വേതാളചരിത്രംതന്നെ. അതിനു വേതാളപഞ്ചവിംശതി കഥയെന്നും പേർ കാണുന്നു. സോമദേവന്റെ കഥാസരിത്സാഗരത്തിൽ ദ്വാദശവിഭാഗമായ ശശാങ്കവതീലംബകത്തിലും ക്ഷേമേന്ദ്രന്റെ ബൃഹൽകഥാമഞ്ജരിയിൽ നവമവിഭാഗമായ ശശാങ്കവതീലംബകത്തിലും അന്തർഭവിച്ചിരിക്കുന്ന വേതാള പഞ്ചവിംശതികഥതന്നെയാണു് വേതാളചരിത്രത്തിലെയും ഇതിവൃത്തം. പിഷാരടിയുടെ ഗാനം ക്ഷേമേന്ദ്രകൃതിയുടെ ഒരു സ്വതന്ത്രമായ വിവർത്തനമാണെന്നു പറയാം. കവി തന്റെ സകല മനോധർമ്മങ്ങളും ഈ കൃതിയിൽ സമർത്ഥമായി പ്രദർശിപ്പിച്ചിട്ടുണ്ടു്. ശബ്ദവിഷയത്തിൽ ഗിരിജാകല്യാണകർത്താവിനേയും അർത്ഥവിഷയത്തിൽ കൃഷ്ണഗാഥാകാരനേയുമാണു് അദ്ദേഹം അനുകരിച്ചിരിക്കുന്നതു്. ഭാഷയിലെ ഒന്നാംകിടയിലുള്ള ഒരു കിളിപ്പാട്ടായി വേതാളചരിത്രത്തെ പരിഗണിക്കേണ്ടതാണു്.
-
രാവണോത്ഭവം ആട്ടക്കഥ
കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയുടെ രാവണോത്ഭവത്തിനു് ഇന്നും കഥകളിക്കാരുടെ ഇടയിൽ പ്രശംസനീയമായ പ്രചാരം കാണ്മാനുണ്ടു്. രാവണനെ കൗമാരാവസ്ഥയിൽ കുട്ടിരാവണനായും വരലാഭം കഴിഞ്ഞു വലിയ രാവണനായും രംഗപ്രവേശനം ചെയ്യിക്കുന്നതു പ്രേക്ഷകൻമാർക്കു കൗതുകം ജനിപ്പിക്കുന്നു. വിദ്യുജ്ജിഹ്വൻ ശൂർപ്പണഖയെ വിവാഹം ചെയ്യുന്നതാണല്ലോ കഥയിലെ ഒടുവിലത്തെ രംഗം. അതിൽ കവി ആ രാക്ഷസനെ വർണ്ണിക്കുന്നുണ്ടെങ്കിലും, അഭിനയിക്കുമ്പോൾ ആ പാത്രത്തെ ആദ്യന്തം ഒരു ഭീരുവും ബീഭത്സനും കോമാളിയുമാക്കിയാണു് സാധാരണമായി രംഗത്തിൽ പ്രവേശിപ്പിക്കാറുള്ളതു്. ആ വ്യതിയാനത്തിനു കാരണമെന്തെന്നു മനസ്സിലാകുന്നില്ല. വിദ്യുജ്ജിഹ്വനെ അജ്ഞന്മാർ ആരെങ്കിലും പിൻകാലത്തു ‘വിഡ്‌ഢി’ജ്ജിഹ്വനാക്കിയിരിക്കാമെന്നേ സങ്കല്പിക്കേണ്ടതുള്ളു. ഏതായാലും പാമരജനങ്ങൾക്കു വിനോദിക്കുവാൻ ഇന്നത്തെ വിദ്യുജ്ജിഹ്വൻ ധാരാളം വകനൽകുന്നുണ്ടു്. കവിത മെച്ചമാണെന്നു പറവാനില്ല; പിഷാരടിയുടെ പാണ്ഡിത്യം അതിൽ ഒരിടത്തും നിഴലിച്ചിട്ടുമില്ല.
-
തേനാരിമാഹാത്മ്യം
ഹ്രസ്വമെങ്കിലും ഹൃദയംഗമമായ ഒരു കൃതിയാണു് കുടിയംകുളത്തു ശുപ്പുമേനോന്റെ തേനാരിമാഹാത്മ്യം. തേനാരി എന്നതു പൊൽപ്പുള്ളിയിൽനിന്നു രണ്ടു മൈൽ കിഴക്കുള്ള ഒരു ചെറിയ ദേശമാകുന്നു. അവിടെ മധ്യാരണ്യം എന്ന പേരിൽ ഒരു ശിവക്ഷേത്രവും ശരഗംഗ എന്ന നാമധേയത്തിൽ ഒരു തീർത്ഥവുമുണ്ടു്; അവ രണ്ടും പ്രസിദ്ധങ്ങളാണു്. വേറെയും അവിടെ അനേകം ക്ഷേത്രതീർത്ഥങ്ങൾ കാണാം. അവയുടെയെല്ലാം ഉടമസ്ഥത എക്കണത്തു് എന്ന നായർതറവാട്ടിലേയ്ക്കു് അടങ്ങിയിരിക്കുന്നു. തേനാരിമാഹാത്മ്യം വേറെയും പല ക്ഷേത്ര മാഹാത്മ്യങ്ങളെപ്പോലെ, ബ്രഹ്മാണ്ഡപുരാണാന്തർഗ്ഗതമെന്നാണു് വെച്ചിട്ടുള്ളതു്; ആ മൂലഗ്രന്ഥത്തിലെ 67 മുതൽ 69 വരെയുള്ള മൂന്നധ്യായങ്ങളാണു് താൻ തർജ്ജമ ചെയ്യുന്നത്. ആദ്യത്തെ അധ്യായം കേകയിലും രണ്ടാമത്തേതു കാകളിയിലും മൂന്നാമത്തേതു കളകാഞ്ചിയിലുമാണു് വിവർത്തനം ചെയ്തിട്ടുള്ളതു്.
-
കാവേരീമാഹാത്മ്യം
ആഗ്നേയ പുരാണത്തിൽ പ്രഥിതമായ എന്നു കുടിയംകുളത്തു ശുപ്പുമേനോൻ തന്റെ വിവർത്തനത്തിനു മൂലഭൂതമായ സംസ്കൃതകൃതിയേതെന്നു നിർദ്ദേശിക്കുന്നു. എന്നാൽ അതും വാസ്തവത്തിൽ ഒരു പുരാണത്തിലും ഉൾപ്പെട്ടതല്ല. ആകെ 30 അധ്യായങ്ങൾ അടങ്ങിയതാണു് പ്രസ്തുതഗ്രന്ഥം. പതിനഞ്ചാമധ്യായവും പതിനാറാമദ്ധ്യായത്തിൽ ഏതാനും ഭാഗവും അടങ്ങിയ 100 ൽ ചില്വാനം ശ്ലോകങ്ങൾ അദ്ദേഹത്തിന്റെ തർജ്ജമയിൽ കാണാത്തതിനാൽ പാലക്കാട്ടു സ്വരൂപത്തിലെ വിദ്വാൻ കോമ്പി അച്ചൻ ആ ഭാഗങ്ങൾ സ്വയം വിവർത്തനം ചെയ്തു് അതിൽ ഘടിപ്പിച്ചാണു് 1063-ൽ ആ കൃതി പ്രസിദ്ധീകരിച്ചതു്.
-
കേദാരമാഹാത്മ്യം
ഇതു കേദാരവ്രതത്തിന്റെ മാഹാത്മ്യത്തെ പ്രപഞ്ചനം ചെയ്യുന്ന കുടിയംകുളത്തു ശുപ്പുമേനോന്റെ ഒരു കൃതിയാണു്. ഒരവസരത്തിൽ കൈലാസത്തിൽവച്ചു പാർവ്വതീ പരമേശ്വരന്മാരുടെ പ്രീതിക്കായി നാരദാദിഗായകന്മാർ പാടുകയും ഉർവശി തുടങ്ങിയ അപ്‌സരസ്ത്രീകൾ ആടുകയും ചെയ്തു കൊണ്ടിരിക്കവേ പരമേശ്വരൻ രംഭയുടെ ആട്ടത്തിൽ വിശേഷിച്ചു കൌതുകം പ്രദർശിപ്പിക്കുന്നു. അപ്പോൾ ഭൃംഗിരടി ആ നർത്തകികളുടെ സമീപത്തിൽ ചെന്നു വികടലാസ്യം തുടങ്ങുകയും പരമേശ്വരൻ ആ ഗണാധ്യക്ഷന്റെ നർത്തനത്തിൽ സന്തോഷിച്ചു് അദ്ദേഹത്തെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇവൻ എന്നെ ഒഴിച്ചു് അങ്ങയെമാത്രം വലംവയ്ക്കാൻ കാരണമെന്തു്? എന്നു ചോദിച്ചതിനു ഭർത്താവു ശിവശക്ത്യാത്മകമായുള്ളതെല്ലാം മിഥ്യയാണെന്നറിയുന്ന ആത്മജ്ഞാനികൾ ശിവനെമാത്രമേ ഭജിക്കൂ എന്നും ശക്തിയെ ഉപാസിക്കുകയില്ലെന്നും ധരിപ്പിക്കുന്നു. അതു കേട്ടു പാർവ്വതി കുപിതയായി ഭൃംഗിരടിയുടെ ശരീരശക്തി മുഴുവൻ തന്നിലേയ്ക്കു് ആകർഷിക്കുവാൻ ശ്രമിച്ചു; എങ്കിലും ഭഗവൽപ്രസാദത്താൽ ആ ഗണാധിപനു തന്നിമിത്തം യാതൊരു ക്ഷതിയും സംഭവിച്ചില്ല. എന്നാൽ ഇനി ഭർത്തൃശരീരാർദ്ധം ലഭിച്ചേ അടങ്ങൂ എന്നു ദൃഢനിശ്ചയത്തോടുകൂടി പാർവ്വതി ഗൗതമമഹർഷിയുടെ ആശ്രമത്തിൽ ചെന്നുചേരുന്നു. ദേവിയുടെ ആഗ്രഹമറിഞ്ഞപ്പോൾ ഗൗതമൻ കേദാരവ്രതമനുഷ്ഠിക്കുവാൻ ഉപദേശിക്കുന്നു. അതിന്റെ ഫലമായി ശ്രീപരമേശ്വരൻ ദേവിയുടെ മുന്നിൽ പ്രത്യക്ഷീഭവിച്ചു ശരീരാർദ്ധം ദാനം ചെയ്യുകയും ചെയ്യുന്നു. പിന്നീടു കവി പ്രസ്തുതവ്രതമനുഷ്ഠിച്ചു നന്ദികേശ്വരൻ “ഭവസദനദ്വാരാധിപത്യ” വും ദേവലൻ ബ്രഹ്മഹത്യാശാപ വിമോചനവും മറ്റും സമ്പാദിച്ച കഥകൾ പറഞ്ഞിട്ടുണ്ടു്. നന്ദികേശ്വരനോടു് ആ വ്രതനിയമങ്ങൾ യഥാവിധി ഗ്രഹിച്ചു ചിത്രാംഗദൻ എന്ന ഗന്ധർവ്വശ്രേഷ്ഠൻ ഭരതഖണ്ഡത്തിൽ സഞ്ചരിച്ചു് അതു വജ്രദന്തൻ എന്ന രാജാവിനു് ഉപദേശിച്ചു എന്നും ആ രാജാവു് അതിന്റെ അനുഷ്ഠാനംകൊണ്ടു് വജ്രപാണിക്കു സമപ്രാഭവനായിത്തീർന്നു എന്നും ഉപന്യസിക്കുന്നു. അദ്ദേഹത്തിന്റെ രാജ്യത്തിൽ പുണ്യവതി എന്നും ഭാഗ്യവതി എന്നും സഹോദരിമാരായ രണ്ടു വേശകന്യകമാർ ആ വ്രതാനുഷ്ഠാനം കൊണ്ടു രാജമഹിഷികളായി ഭവിക്കുന്നു. അവരിൽ ഭാഗ്യവതി ഐശ്വര്യമദം വർദ്ധിച്ചതുമൂലം ആ അനുഷ്ഠാനം മുടക്കുകയും അതിന്റെ ഫലമായി ഭർത്തൃപരിത്യാഗദുഃഖത്തിൽ അകപ്പെടുകയും ചെയ്യുന്നു. അപ്പോൾ ജ്യേഷ്ഠത്തിയായ പുണ്യവതി കാര്യം മനസ്സിലാക്കി അനുജത്തിയുടെ മകനെക്കൊണ്ടു് ആ വ്രതം നോല്പിച്ചു ഭാഗ്യവതിയെ വീണ്ടും ഭാഗ്യവതിയാക്കുന്നു.
-
ഭാഷാജാതകപദ്ധതി
ഗഹനമായ ശാസ്ത്രമാണു് പദ്ധതിയിലെ വിഷയമെങ്കിലും നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാൻ നിവൃത്തിയുള്ള ഘട്ടങ്ങളിലെല്ലാം ശൈലി സരളമാക്കീട്ടുണ്ടു്. പദ്ധതിയുടെ വൈശിഷ്ട്യം ആയുർദ്ദായഗണത്തിലാണു് പരിസ്ഫുരിക്കുന്നതു്. എല്ലാ സമ്പ്രദായങ്ങളെയും വിവരിച്ചു് ആശാൻ പരമതഖണ്ഡനപുരസ്സരം സ്വമതസ്ഥാപനം യുക്തിയുക്തമായി നിർവ്വഹിക്കുന്നു. പല ഗൂഢാശയങ്ങളും പ്രസ്തുത കൃതിയിൽ അദ്ദേഹം വെളിപ്പെടുത്തീട്ടുണ്ടു്.
-
പഞ്ചബോധഗണിതം ഭാഷ
നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാന്റെ പഞ്ചബോധം എന്ന ജ്യോതിഷഗ്രന്ഥത്തിന്റെ ഭാഷാനുവാദമാണിതു്. മൂലത്തിലെ എട്ടു ഖണ്ഡങ്ങളിൽ പ്രഥമഖണ്ഡം തർജ്ജമചെയ്തിട്ടില്ല. വാക്യം, ധ്രുവം, ഹാരകം, ഗ്രഹസ്ഫുടങ്ങൾ, കലിദിനാനയനം, വിഷുവധ്രുവം, വ്യതീപാതം എന്നീ വിഷയങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ടു്.
-
കണക്കുശാസ്ത്രം
പണ്ടത്തെക്കാലത്തു ചില ജ്യോത്സ്യന്മാർ കുടിപ്പള്ളിക്കൂടത്തിലും മറ്റും പഠിക്കുന്ന ബാലന്മാർക്കുവേണ്ടി അക്കാലത്തെ രീതിയനുസരിച്ചു കണക്കുശാസ്ത്രഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ടല്ലോ. അവയിൽ ഒന്നായി നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാന്റെ കണക്കു ശാസ്ത്രത്തെയും പരിഗണിച്ചാൽ മതി.
-
മർമ്മചികിത്സ
ശരീരത്തിലെ മർമ്മങ്ങളുടേയും അവയ്ക്കു ക്ഷതം തട്ടിയാൽ ചെയ്യേണ്ട ചികിത്സകളുടേയും വിവരണമാണു് നെടുമ്പയിൽ കൊച്ചുകൃഷ്ണനാശാന്റെ പ്രസ്തുതഗ്രന്ഥത്തിൽ അടങ്ങിയിരിക്കുന്നതു്.
-
ആറന്മുളവിലാസം
ഈനെടുമ്പയിൽ കൊച്ചുകൃഷ്ണനാശാന്റെ ഹംസപ്പാട്ടു് ഏറ്റവും സ്വാരസ്യമുള്ള ഒരു കൃതിയാണു്. ആറന്മുളക്ഷേത്രത്തിലെ പല ഐതിഹ്യങ്ങളേയും, അവിടെ പത്താം ശതകത്തിൽ നടന്ന പല സംഭവവങ്ങളേയും ഇതിൽ രേഖപ്പെടുത്തീട്ടുണ്ടു്. 926-ആ മാണ്ടു് ആറന്മുളയുൾപ്പെട്ട ദേശങ്ങൾ തിരുവിതാംകൂറിലേയ്ക്കു അടങ്ങിയതിനെപ്പറ്റി പ്രസ്താവിക്കുന്നു. 956 കുംഭം 29-ആംനു ക്ഷേത്രത്തിൽ അഗ്നിബാധയുണ്ടായതും 959 മീനം 15-ആംനു നവീകരണ പ്രതിഷ്ഠ കഴിഞ്ഞതായും രേഖപ്പെടുത്തുന്നു.
-
വേദതർക്കം
കരിയാട്ടി മെത്രാൻ മലയാളത്തിൽ വേദ തർക്കം എന്ന പേരിൽ ഒരു ഗദ്യഗ്രന്ഥം നിർമ്മിച്ചിട്ടുണ്ടു്. അതിലെ വിഷയം കൃസ്തീയസഭയിൽ പല അധികാരികൾ ഒരു കാലത്തും ഉണ്ടായിട്ടില്ലെന്നും ഏകാധികാരി പത്രോസും പത്രോസിന്റെ അനുഗാമിയായ മാർപ്പാപ്പയും മാത്രമാണെന്നുമാകുന്നു. ആ ഗ്രന്ഥം അദ്ദേഹം 1768-ൽ ആലങ്ങാട്ടുവച്ചെഴുതി.
-
വർത്തമാനപ്പുസ്തകം
പാറേമ്മാക്കിൽ തോമ്മാക്കത്തനാർ (1) വർത്തമാനപ്പുസ്തകം (2) ക്രിസ്താനുകരണം എന്നിങ്ങനെ രണ്ടു ഗദ്യഗ്രന്ഥങ്ങൾ ഭാഷയിൽ രചിച്ചിട്ടുണ്ടു്. വർത്തമാനപ്പുസ്തകത്തിനു റോമ്മായാത്രയെന്നും പേർ പറയുന്നു. ഇതിൽ രണ്ടു ഭാഗങ്ങൾ അടങ്ങീട്ടുണ്ടു്. ഒന്നാംഭാഗം 1780 കന്നി 1നു-യാണു് കുറ തീർത്തതു് എന്നു ഗ്രന്ഥകാരൻ അതിലെഴുതിച്ചേർത്തിട്ടുള്ള മുഖവുരയിൽനിന്നു ഗ്രഹിക്കാവുന്നതാണു്. 1785 വരെയുള്ള ചരിത്രം മാത്രമല്ല 1786-ൽ മെത്രാനും ഗ്രന്ഥകാരനും ഗോവയിൽ എത്തുന്നതുവരെയുള്ള ചരിത്രവുംകൂടി അതിൽ ഉൾക്കൊള്ളിച്ചുകാണുന്നു. അതിൽപ്പിന്നീടുള്ള വൃത്താന്തങ്ങളാണു് രണ്ടാം ഭാഗത്തിൽ പ്രതിപാദിച്ചിട്ടുള്ളതു്. രണ്ടാംഭാഗം 1100-മാണ്ടു പോലും കണ്ടിട്ടുള്ളവരുണ്ടു്; ഇപ്പോൾ എവിടെയാണെന്നു നിശ്ചയമില്ലാതെയിരിക്കുന്നു. ഒന്നാംഭാഗത്തിൽ എഴുപത്തിനാലദ്ധ്യായങ്ങളേ കണ്ടുകിട്ടീട്ടുള്ളു. ഇടയ്ക്കു ചില പൊടിവുകളുള്ളതുകൊണ്ടു് എൺപതു അധ്യായങ്ങളോളം കണ്ടേക്കാമെന്നു ചിലർ ഊഹിക്കുന്നു. അധ്യായത്തിനുപകരം ‘പദം’ എന്ന സംജ്ഞയാണു് ഗ്രന്ഥത്തിൽ ഉപയോഗിച്ചിരിക്കുന്നതു്. തോമ്മാക്കത്തനാരുടെ പ്രസ്തുത കൃതി ഏതു നിലയ്ക്കു നോക്കിയാലും കൈരളിയ്ക്കു ഒരു കനകാഭരണമെന്നുതന്നെ പറയേണ്ടതാണു്. ഗ്രന്ഥകാരന്റെ നിരീക്ഷണപാടവം, ത്യാജ്യഗ്രാഹ്യവിവേചനാസാമർത്ഥ്യം, വിവരണവൈദഗ്ദ്ധ്യം മുതലായ സിദ്ധികൾക്കു എവിടെയും ഉദാഹരണങ്ങൾ കാണാം. സംസ്കൃതപ്രധാനമായ ഒരു ശൈലിയല്ല അദ്ദേഹത്തിന്നുള്ളതു്; പ്രത്യുത അന്നത്തെ സർക്കാരെഴുത്തുകുത്തുകളിലും മറ്റും പ്രചുരപ്രചാരമായിരുന്ന ഒരുതരം ഭാഷാരീതിയാണു്. യാത്രാവിവരണത്തിനു് ഏറ്റവും യോജിച്ച ഒരു രീതിതന്നെയാണു് അതു് എന്നുള്ളതിനു് സംശയമില്ല. ക്രിസ്ത്യാനികളുടെ ആവശ്യത്തെ പ്രായേണ മുൻനിറുത്തി രചിച്ചിട്ടുള്ള ഒരു ഗ്രന്ഥത്തിൽ അവരുടെയിടയിൽ മാത്രം നടപ്പുള്ള വാക്കുകൾ അങ്ങിങ്ങു കാണാമെങ്കിലും അവയ്ക്കും സന്നിവേശവിശേഷംകൊണ്ടു് ഒരുവക സൗഭാഗ്യമാണു് ലഭിച്ചിരിക്കന്നതു്. ആകെക്കൂടി ഭാഷയിലെ ആകർഷകമായ ഒരു ഗദ്യഗ്രന്ഥം എന്നതിനുപുറമെ, അക്കാലത്തെ ദേശചരിത്രം, സമുദായചരിത്രം തുടങ്ങിയ വിവിധ വിഷയങ്ങളെപ്പറ്റി അന്യത്ര അസുലഭമായ വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം എന്ന നിലയിലും വർത്തമാനപ്പുസ്തകം നമ്മുടെ സമഗ്രമായ ശ്ലാഘയെ അർഹിക്കുന്നു.